GEN 1:1 ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.
GEN 1:2 ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു; വെള്ളം നിറഞ്ഞ ഭൂതലത്തിന്മേൽ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനുമീതേ വ്യാപരിച്ചുകൊണ്ടിരുന്നു.
GEN 1:3 “പ്രകാശം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; പ്രകാശം ഉണ്ടായി.
GEN 1:4 പ്രകാശം നല്ലത് എന്നു ദൈവം കണ്ടു; അവിടന്നു പ്രകാശവും അന്ധകാരവുംതമ്മിൽ വേർതിരിച്ചു;
GEN 1:5 ദൈവം പ്രകാശത്തെ “പകൽ” എന്നും അന്ധകാരത്തെ “രാത്രി” എന്നും വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ഒന്നാംദിവസം.
GEN 1:6 “വെള്ളങ്ങളുടെ മധ്യേ ഒരു വിതാനം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; “വെള്ളവും വെള്ളവുംതമ്മിൽ വേർപിരിയട്ടെ” എന്നും കൽപ്പിച്ചു.
GEN 1:7 അങ്ങനെ ദൈവം ഒരു വിതാനം ഉണ്ടാക്കി, വിതാനത്തിനു താഴെയുള്ള വെള്ളവും മുകളിലുള്ള വെള്ളവുംതമ്മിൽ വേർതിരിയട്ടെ എന്നു കൽപ്പിച്ചു; അത് അങ്ങനെതന്നെ സംഭവിച്ചു.
GEN 1:8 വിതാനത്തെ ദൈവം “ആകാശം” എന്നു വിളിച്ചു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—രണ്ടാംദിവസം.
GEN 1:9 “ആകാശത്തിനുതാഴെയുള്ള വെള്ളം ഒരു സ്ഥലത്തു കൂടിച്ചേർന്ന് ഉണങ്ങിയ നിലം ഉണ്ടാകട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
GEN 1:10 ഉണങ്ങിയ നിലത്തിനു ദൈവം “കര” എന്നും വെള്ളത്തിന്റെ ശേഖരത്തിനു “സമുദ്രം” എന്നും പേരുവിളിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
GEN 1:11 “ഭൂമിയിൽ സസ്യജാലങ്ങൾ മുളയ്ക്കട്ടെ: ഭൂമിയിൽനിന്ന് വിത്തുള്ള സസ്യങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളച്ചുവരട്ടെ,” ദൈവം അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു.
GEN 1:12 ഭൂമി അതതുതരം വിത്തുള്ള സസ്യജാലങ്ങളും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷങ്ങളും മുളപ്പിച്ചു. നല്ലത് എന്നു ദൈവം കണ്ടു.
GEN 1:13 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—മൂന്നാംദിവസം.
GEN 1:14 “പകലും രാത്രിയുംതമ്മിൽ വേർതിരിക്കാൻ ആകാശവിതാനത്തിൽ പ്രകാശങ്ങൾ ഉണ്ടാകട്ടെ; ഋതുക്കൾ, ദിവസങ്ങൾ, സംവത്സരങ്ങൾ എന്നിവയെ തിരിച്ചറിയാനുള്ള ചിഹ്നങ്ങളായി ആ പ്രകാശങ്ങൾ മാറട്ടെ;
GEN 1:15 ഭൂമിയെ പ്രകാശിപ്പിക്കാൻ ആകാശവിതാനത്തിൽ അവ പ്രകാശസ്രോതസ്സുകളായിരിക്കട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെ സംഭവിച്ചു.
GEN 1:16 പകലിന്റെ അധിപതിയായി വലുപ്പം കൂടിയ പ്രകാശവും രാത്രിയുടെ അധിപതിയായി വലുപ്പം കുറഞ്ഞ പ്രകാശവും—ഇങ്ങനെ രണ്ടു വലിയ പ്രകാശത്തെ ദൈവം ഉണ്ടാക്കി. അവിടന്നു നക്ഷത്രങ്ങളെയും സൃഷ്ടിച്ചു.
GEN 1:17 ദൈവം ആകാശവിതാനത്തിൽ ഈ പ്രകാശങ്ങളെ സ്ഥാപിച്ചത് ഭൂമിയെ പ്രകാശിപ്പിക്കാനും പകലിന്റെയും രാത്രിയുടെയും അധിപതികളായിരിക്കാനും പ്രകാശവും ഇരുളുംതമ്മിൽ വേർതിരിക്കാനുമായിരുന്നു. നല്ലത് എന്നു ദൈവം കണ്ടു.
GEN 1:19 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—നാലാംദിവസം.
GEN 1:20 “ജലത്തിൽ ജീവജന്തുക്കൾ പെരുകട്ടെ എന്നും ഭൂമിക്കുമീതേ ആകാശവിതാനത്തിൽ പക്ഷികൾ പറക്കട്ടെ,” എന്നും ദൈവം അരുളിച്ചെയ്തു.
GEN 1:21 അങ്ങനെ ദൈവം വലിയ സമുദ്രജീവികളെയും വെള്ളത്തിൽ കൂട്ടമായി ജീവിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്ന അതതുതരം ജന്തുക്കളെയും സൃഷ്ടിച്ചു, കൂടാതെ അതതുതരം പക്ഷികളെയും സൃഷ്ടിച്ചു; നല്ലത് എന്നു ദൈവം കണ്ടു.
GEN 1:22 ദൈവം അവയെ അനുഗ്രഹിച്ചുകൊണ്ട്, “നിങ്ങൾ വർധിച്ചു പെരുകി സമുദ്രജലത്തിൽ നിറയട്ടെ; ഭൂമിയിൽ പക്ഷികളും വർധിച്ചുവരട്ടെ,” എന്നും കൽപ്പിച്ചു.
GEN 1:23 സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—അഞ്ചാംദിവസം.
GEN 1:24 “ഭൂമിയിൽ അതതുതരം ജീവജന്തുക്കൾ ഉണ്ടാകട്ടെ: കന്നുകാലികൾ, ഇഴജന്തുക്കൾ, വന്യമൃഗങ്ങൾ എന്നിവ അതതിന്റെ വർഗമനുസരിച്ച് ഉണ്ടാകട്ടെ,” ദൈവം കൽപ്പിച്ചു; അങ്ങനെതന്നെ സംഭവിച്ചു.
GEN 1:25 ഇപ്രകാരം ദൈവം അതതുതരം വന്യമൃഗങ്ങളെയും അതതുതരം കന്നുകാലികളെയും ഭൂമിയിൽ ഇഴയുന്ന അതതുതരം ഇഴജന്തുക്കളെയും ഉണ്ടാക്കി; നല്ലത് എന്നു ദൈവം കണ്ടു.
GEN 1:26 അതിനുശേഷം, “നമുക്ക് നമ്മുടെ സ്വരൂപത്തിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ നിർമിക്കാം എന്നു ദൈവം കൽപ്പിച്ചു. അവർ സമുദ്രത്തിലെ മത്സ്യങ്ങൾക്കും ആകാശത്തിലെ പക്ഷികൾക്കും കന്നുകാലികൾക്കും സകലവന്യജീവികൾക്കും ഭൂമിയിൽ ഇഴയുന്ന സകല ഇഴജന്തുക്കൾക്കും അധിപതികളാകട്ടെ.”
GEN 1:27 ഇങ്ങനെ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു; അവിടന്നു ദൈവസ്വരൂപത്തിൽ അവരെ സൃഷ്ടിച്ചു; പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു.
GEN 1:28 ദൈവം അവരെ അനുഗ്രഹിച്ചു; “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞ് അതിനെ അധീനമാക്കുക; സമുദ്രത്തിലെ മത്സ്യങ്ങളുടെമേലും ആകാശത്തിലെ പക്ഷികളുടെമേലും ഭൂമിയിൽ ചരിക്കുന്ന സകലജീവികളുടെമേലും അധിപതികളാകുക” എന്ന് അവരോടു കൽപ്പിച്ചു.
GEN 1:29 “ഭൂമിയിലെങ്ങും വിത്തുള്ള സകലസസ്യങ്ങളും വിത്തോടുകൂടിയ ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഞാൻ നിങ്ങൾക്കു നൽകുന്നു; അവ നിങ്ങൾക്ക് ആഹാരമായിരിക്കും.
GEN 1:30 ഭൂമിയിലെ സകലജീവികൾക്കും ആകാശത്തിലെ എല്ലാ പക്ഷികൾക്കും കരയിൽ സഞ്ചരിക്കുന്ന സകലജന്തുക്കൾക്കും—ജീവശ്വാസമുള്ള എല്ലാറ്റിനും—ഞാൻ പച്ചസസ്യങ്ങളെല്ലാം ആഹാരമായി നൽകുന്നു” എന്നു ദൈവം അരുളിച്ചെയ്തു; അപ്രകാരം സംഭവിച്ചു.
GEN 1:31 അവിടന്നു നിർമിച്ചതൊക്കെയും ദൈവം നിരീക്ഷിച്ചു; അവയെല്ലാം വളരെ നല്ലതെന്ന് അവിടന്നു കണ്ടു. സന്ധ്യകഴിഞ്ഞു, ഉഷസ്സുമായി—ആറാംദിവസം.
GEN 2:1 ഇങ്ങനെ, ആകാശവും ഭൂമിയും അവയിലുള്ള സകലത്തിന്റെയും സൃഷ്ടി പൂർത്തിയായി.
GEN 2:2 ദൈവം ചെയ്തുകൊണ്ടിരുന്ന സകലപ്രവൃത്തിയും ഏഴാംദിവസമായപ്പോഴേക്കും പൂർത്തീകരിച്ചു; അതിനുശേഷം തന്റെ സകലപ്രവൃത്തിയിൽനിന്നും ഏഴാംദിവസം ദൈവം വിശ്രമിച്ചു.
GEN 2:3 സൃഷ്ടിസംബന്ധമായി അവിടന്നു ചെയ്ത സകലപ്രവൃത്തികളിൽനിന്നും സ്വസ്ഥനായതിനാൽ ഏഴാംദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.
GEN 2:4 ആകാശത്തിന്റെയും ഭൂമിയുടെയും ഉൽപ്പത്തിവിവരം ഇപ്രകാരമാണ്: യഹോവയായ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ച അവസരത്തിൽ വയലിലെ ചെടികളും സസ്യങ്ങളും അന്നുവരെ ഭൂമിയിൽ മുളച്ചിരുന്നില്ല; യഹോവയായ ദൈവം ഭൂമിയിൽ മഴ അയച്ചിരുന്നില്ല, മണ്ണിൽ അധ്വാനിക്കാൻ മനുഷ്യനും ഉണ്ടായിരുന്നില്ല.
GEN 2:6 ഭൂമിയിൽനിന്ന് ഉറവ പൊങ്ങിയായിരുന്നു ഭൂതലം മുഴുവൻ നനഞ്ഞിരുന്നത്.
GEN 2:7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ മെനഞ്ഞു, അവന്റെ മൂക്കിൽ ജീവശ്വാസം ഊതി; അങ്ങനെ മനുഷ്യൻ ജീവനുള്ളവനായിത്തീർന്നു.
GEN 2:8 യഹോവയായ ദൈവം കിഴക്ക് ഏദെനിൽ ഒരു തോട്ടം നട്ടുണ്ടാക്കി, അവിടന്ന് മെനഞ്ഞെടുത്ത മനുഷ്യനെ അതിൽ ആക്കി.
GEN 2:9 മനോഹരവും ഭക്ഷ്യയോഗ്യവുമായ എല്ലാത്തരം വൃക്ഷങ്ങളും യഹോവയായ ദൈവം നിലത്തുനിന്നു മുളപ്പിച്ചു. തോട്ടത്തിന്റെ നടുവിൽ ജീവവൃക്ഷവും നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും ഉണ്ടായിരുന്നു.
GEN 2:10 ഏദെനിൽനിന്ന് ഒഴുകിയ ഒരു നദി തോട്ടം നനച്ചു. ആ നദി അവിടെനിന്ന് നാലു ശാഖയായി പിരിഞ്ഞൊഴുകി.
GEN 2:11 ഒന്നാമത്തേതിനു പീശോൻ എന്നു പേര്; അതു ഹവീലാദേശം മുഴുവൻ ചുറ്റുന്നു, അവിടെ തങ്കം ഉണ്ട്.
GEN 2:12 ആ ദേശത്തെ തങ്കം അതിവിശിഷ്ടമാണ്; ഗുല്ഗുലുവും ഗോമേദകരത്നവും അവിടെയുണ്ട്.
GEN 2:13 രണ്ടാമത്തെ നദിയുടെ പേര് ഗീഹോൻ; അതു കൂശ് ദേശംമുഴുവനും ചുറ്റിയൊഴുകുന്നു.
GEN 2:14 മൂന്നാമത്തെ നദിയുടെ പേര് ടൈഗ്രീസ്; അത് അശ്ശൂരിൽനിന്നു കിഴക്കോട്ട് ഒഴുകുന്നു. നാലാമത്തെ നദി യൂഫ്രട്ടീസ്.
GEN 2:15 യഹോവയായ ദൈവം ഏദെൻതോട്ടത്തിൽ അധ്വാനിക്കുന്നതിനും അതിനെ സംരക്ഷിക്കുന്നതിനുമായി മനുഷ്യനെ അവിടെ തോട്ടത്തിൽ ആക്കി.
GEN 2:16 യഹോവയായ ദൈവം മനുഷ്യനോട് അരുളിച്ചെയ്തത്: “നിനക്കു തോട്ടത്തിലെ ഏതു വൃക്ഷത്തിന്റെയും ഫലം ഇഷ്ടംപോലെ ഭക്ഷിക്കാം;
GEN 2:17 എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവുനൽകുന്ന വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കരുത്, ഭക്ഷിക്കുന്ന നാളിൽ നീ മരിക്കും, നിശ്ചയം!”
GEN 2:18 അതിനുശേഷം യഹോവയായ ദൈവം: “മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല, അവന് അനുയോജ്യമായ ഒരു തുണയെ ഞാൻ നിർമിക്കും,” എന്ന് അരുളിച്ചെയ്തു.
GEN 2:19 യഹോവയായ ദൈവം നിലത്തുനിന്നു നിർമിച്ച എല്ലാ വന്യമൃഗങ്ങളെയും ആകാശത്തിലെ സകലപക്ഷികളെയും മനുഷ്യന്റെ മുമ്പിൽ അവൻ അവയ്ക്ക് എന്തു പേരിടുമെന്നു കാണാൻ വരുത്തി. ഓരോ ജീവിയെയും മനുഷ്യൻ വിളിച്ചത് അതിന് പേരായിത്തീർന്നു.
GEN 2:20 അങ്ങനെ മനുഷ്യൻ എല്ലാ കന്നുകാലികൾക്കും ആകാശത്തിലെ പക്ഷികൾക്കും സകലവന്യമൃഗങ്ങൾക്കും പേരിട്ടു. എന്നാൽ ആദാമിന് അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തിയില്ല.
GEN 2:21 അതുകൊണ്ട് യഹോവയായ ദൈവം മനുഷ്യനെ ഒരു ഗാഢനിദ്രയിലാക്കി; അവൻ ഉറങ്ങിയപ്പോൾ അവിടന്ന് അവന്റെ വാരിയെല്ലുകളിൽ ഒന്നെടുത്തശേഷം എടുത്തയിടം മാംസംകൊണ്ടു നികത്തി.
GEN 2:22 പിന്നെ യഹോവയായ ദൈവം, മനുഷ്യനിൽ നിന്നെടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി, അവളെ മനുഷ്യന്റെ അടുക്കലേക്ക് ആനയിച്ചു.
GEN 2:23 അപ്പോൾ മനുഷ്യൻ ഇപ്രകാരം പറഞ്ഞു: “ഇത് എന്റെ അസ്ഥിയിൽനിന്നുള്ള അസ്ഥിയും എന്റെ മാംസത്തിൽനിന്നുള്ള മാംസവും ആകുന്നു; നരനിൽനിന്ന് എടുത്തിരിക്കുകയാൽ ഇവൾക്കു ‘നാരി’ എന്നു പേരാകും.”
GEN 2:24 ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും; അവർ ഒരു ശരീരമായിത്തീരും.
GEN 2:25 അവരിരുവരും—ആദാമും ഭാര്യയും—നഗ്നരായിരുന്നു; എങ്കിലും അവർക്കു ലജ്ജ തോന്നിയില്ല.
GEN 3:1 യഹോവയായ ദൈവം സൃഷ്ടിച്ച സകലവന്യജീവികളിലുംവെച്ച് പാമ്പ് സൂത്രശാലിയായിരുന്നു. “തോട്ടത്തിലെ ഏതെങ്കിലും വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത് എന്നു ദൈവം വാസ്തവമായി കൽപ്പിച്ചിട്ടുണ്ടോ?” എന്നു പാമ്പു സ്ത്രീയോടു ചോദിച്ചു.
GEN 3:2 “തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു ഭക്ഷിക്കാം.
GEN 3:3 എന്നാൽ ‘തോട്ടത്തിന്റെ മധ്യത്തിലുള്ള വൃക്ഷത്തിന്റെ ഫലം നിങ്ങൾ കഴിക്കരുത്, അതു തൊടുകപോലുമരുത്; അങ്ങനെചെയ്താൽ നിങ്ങൾ മരിക്കും’ എന്നു ദൈവം കൽപ്പിച്ചിട്ടുണ്ട്,” സ്ത്രീ ഉത്തരം പറഞ്ഞു.
GEN 3:4 “നിങ്ങൾ മരിക്കുകയില്ല, നിശ്ചയം!
GEN 3:5 അതു കഴിക്കുന്ന നാളിൽ നിങ്ങളുടെ കണ്ണുകൾ തുറന്ന് നിങ്ങൾ നന്മതിന്മകൾ അറിയുന്നവരായി, ദൈവത്തെപ്പോലെയാകും, എന്നു ദൈവം അറിയുന്നു,” പാമ്പ് സ്ത്രീയോട് പറഞ്ഞു.
GEN 3:6 ആ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കാൻ നല്ലതും കാഴ്ചയ്ക്കു മനോഹരവും ജ്ഞാനംനേടാൻ അഭികാമ്യവുമെന്നു കണ്ട് സ്ത്രീ അതു പറിച്ചു ഭക്ഷിച്ചു, തന്നോടൊപ്പം ഉണ്ടായിരുന്ന ഭർത്താവിനും കൊടുത്തു, അദ്ദേഹവും ഭക്ഷിച്ചു.
GEN 3:7 ഉടൻതന്നെ ഇരുവരുടെയും കണ്ണുകൾ തുറന്നു. തങ്ങൾ നഗ്നരെന്ന് അവർ അറിഞ്ഞു; അതുകൊണ്ട് അവർ അത്തിയില കൂട്ടിത്തുന്നി ഉടയാടയുണ്ടാക്കി.
GEN 3:8 ഒരു ദിവസം ഇളങ്കാറ്റു വീശിക്കൊണ്ടിരുന്നപ്പോൾ, യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ശബ്ദം ആദാമും അദ്ദേഹത്തിന്റെ ഭാര്യയും കേട്ടു; യഹോവയായ ദൈവം കാണാതിരിക്കാൻ അവർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ ഒളിച്ചു.
GEN 3:9 അപ്പോൾ യഹോവയായ ദൈവം മനുഷ്യനെ വിളിച്ചു, “നീ എവിടെ?”
GEN 3:10 അതിന് ആദാം, “തോട്ടത്തിൽ അവിടത്തെ ശബ്ദം ഞാൻ കേട്ടു; ഞാൻ നഗ്നനാകുകയാൽ ഭയപ്പെട്ടു, ഒളിച്ചു” എന്ന് ഉത്തരം പറഞ്ഞു.
GEN 3:11 അപ്പോൾ ദൈവം, “നീ നഗ്നനെന്നു നിന്നോട് ആർ പറഞ്ഞു? തിന്നരുതെന്നു ഞാൻ നിന്നോടു കൽപ്പിച്ച വൃക്ഷത്തിൽനിന്നു നീ ഭക്ഷിച്ചോ?” എന്നു ചോദിച്ചു.
GEN 3:12 ഉത്തരമായി ആദാം, “എന്നോടുകൂടെ ഇരിക്കേണ്ടതിന് അങ്ങു നൽകിയ സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു” എന്ന് ഉത്തരം പറഞ്ഞു.
GEN 3:13 അതിനു യഹോവയായ ദൈവം സ്ത്രീയോട്, “നീ ഈ ചെയ്തത് എന്ത്?” എന്നു ചോദിച്ചു. “പാമ്പ് എന്നെ വഞ്ചിച്ചു, ഞാൻ തിന്നുകയും ചെയ്തു,” സ്ത്രീ പറഞ്ഞു.
GEN 3:14 അപ്പോൾ യഹോവയായ ദൈവം പാമ്പിനോട്: “ഇതു ചെയ്തതുകൊണ്ടു, “സകലകന്നുകാലികളെക്കാളും വന്യമൃഗങ്ങളെക്കാളും നീ ശപിക്കപ്പെട്ടിരിക്കുന്നു. നീ ഉരസ്സുകൊണ്ടു ഗമിക്കുകയും നിന്റെ ആയുഷ്കാലമൊക്കെയും പൊടിതിന്നുകയും ചെയ്യും” എന്നും
GEN 3:15 “ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത ഉണ്ടാക്കും; അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും” എന്നും കൽപ്പിച്ചു.
GEN 3:16 ദൈവം സ്ത്രീയോട് അരുളിച്ചെയ്തത്: “ഞാൻ നിന്റെ ഗർഭകാലം വേദനയുള്ളതാക്കും; അതിവേദനയോടെ നീ മക്കളെ പ്രസവിക്കും. നിന്റെ അഭിലാഷം നിന്റെ ഭർത്താവിനോടാകും, അവൻ നിന്നെ ഭരിക്കും.”
GEN 3:17 യഹോവ ആദാമിനോട് അരുളിച്ചെയ്തത്: “നീ നിന്റെ ഭാര്യയുടെ വാക്കു കേൾക്കുകയും ‘തിന്നരുത്’ എന്നു ഞാൻ കൽപ്പിച്ച വൃക്ഷത്തിന്റെ ഫലം തിന്നുകയും ചെയ്തതുകൊണ്ട്, “നീ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലം മുഴുവൻ കഷ്ടതയോടെ അതിൽനിന്ന് ഉപജീവനംകഴിക്കും.
GEN 3:18 ഭൂമി നിനക്കായി മുള്ളും ഞെരിഞ്ഞിലും മുളപ്പിക്കും, നീ വയലിലെ സസ്യങ്ങൾ ഭക്ഷിക്കും.
GEN 3:19 മണ്ണിൽനിന്ന് നിന്നെ എടുത്തു; മണ്ണിലേക്കു മടങ്ങുംവരെ നിന്റെ നെറ്റിയിലെ വിയർപ്പുകൊണ്ട് നീ ആഹാരം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെച്ചേരും.”
GEN 3:20 ആദാം തന്റെ ഭാര്യയ്ക്കു ഹവ്വാ എന്നു പേരിട്ടു; കാരണം അവൾ ജീവനുള്ളവർക്കെല്ലാം മാതാവാണല്ലോ.
GEN 3:21 യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യയ്ക്കും തുകൽകൊണ്ടു വസ്ത്രമുണ്ടാക്കി അവരെ ധരിപ്പിച്ചു.
GEN 3:22 അതിനുശേഷം യഹോവയായ ദൈവം അരുളിച്ചെയ്തു: “ഇതാ മനുഷ്യൻ നന്മതിന്മകൾ അറിയുന്നവനായി, നമ്മിൽ ഒരുവനെപ്പോലെ ആയിത്തീർന്നിരിക്കുന്നു. അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടി പറിച്ചുതിന്ന് എന്നേക്കും ജീവിക്കാൻ അനുവദിച്ചുകൂടാ.”
GEN 3:23 മനുഷ്യനെ എടുത്തിരുന്ന മണ്ണിൽ അധ്വാനിക്കേണ്ടതിന് യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
GEN 3:24 മനുഷ്യനെ പുറത്താക്കിയശേഷം ദൈവം, ജീവവൃക്ഷത്തിലേക്കുള്ള വഴി കാക്കുന്നതിന് ഏദെൻതോട്ടത്തിനു കിഴക്ക് കെരൂബുകളെ കാവൽ നിർത്തുകയും എല്ലാ വശത്തേക്കും തിരിയുന്നതും തീ ജ്വലിക്കുന്നതുമായ ഒരു വാൾ സ്ഥാപിക്കുകയും ചെയ്തു.
GEN 4:1 ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു.
GEN 4:2 ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു.
GEN 4:3 വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു.
GEN 4:4 ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി;
GEN 4:5 എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി.
GEN 4:6 യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു.
GEN 4:7 നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു.
GEN 4:8 ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി.
GEN 4:9 അപ്പോൾ യഹോവ കയീനോട്, “നിന്റെ സഹോദരൻ ഹാബേൽ എവിടെ?” എന്നു ചോദിച്ചു. “എനിക്കറിഞ്ഞുകൂടാ, ഞാൻ എന്റെ സഹോദരന്റെ കാവൽക്കാരനോ?” എന്നു പ്രതിവചിച്ചു.
GEN 4:10 അപ്പോൾ യഹോവ അരുളിച്ചെയ്തത്: “നീ ഈ ചെയ്തത് എന്ത്? നോക്കൂ! നിന്റെ സഹോദരന്റെ രക്തം ഭൂമിയിൽനിന്ന് എന്നോടു നിലവിളിക്കുന്നു.
GEN 4:11 ഇപ്പോൾ നീ ശാപഗ്രസ്തനായി; നിന്റെ കൈയിൽനിന്ന് നിന്റെ സഹോദരന്റെ രക്തം ഏറ്റുവാങ്ങാൻ വായ് തുറന്ന ദേശത്തുനിന്നു നീ പുറത്താക്കപ്പെടും.
GEN 4:12 നീ നിലത്തു കൃഷി ചെയ്താൽ ഇനിയൊരിക്കലും അതു നിനക്കു പുഷ്ടിയോടെ വിളവുനൽകുകയില്ല. നീ ഭൂമുഖത്തു ലക്ഷ്യമില്ലാതെ അലഞ്ഞുതിരിയുന്ന അഭയാർഥിയുമായിരിക്കും.”
GEN 4:13 അതിന് കയീൻ യഹോവയോട്: “എന്റെ ശിക്ഷ എനിക്കു വഹിക്കാവുന്നതിലും അധികമാണ്!
GEN 4:14 ഇന്ന് ഈ ദേശത്തുനിന്ന് അങ്ങ് എന്നെ ആട്ടിപ്പായിക്കുന്നു; അങ്ങയുടെ സന്നിധിയിൽനിന്ന് ഇനി ഞാൻ ഒളിച്ചുകഴിയേണ്ടതായി വരും; ഞാൻ ഭൂമുഖത്ത് അലഞ്ഞുതിരിയുന്ന അഭയാർഥിയാകും. എന്നെ ആരെങ്കിലും കണ്ടെത്തിയാൽ അവൻ എന്നെ കൊന്നുകളയും” എന്നു പറഞ്ഞു.
GEN 4:15 യഹോവ അതിനു മറുപടിയായി: “അങ്ങനെയല്ല, ആരെങ്കിലും കയീനെ വധിച്ചാൽ അവനോടുള്ള പ്രതികാരം ഏഴുമടങ്ങായിരിക്കും” എന്ന് അരുളിച്ചെയ്തു. കയീനെ കണ്ടെത്തുന്ന ആരും അവനെ വധിക്കാതിരിക്കേണ്ടതിന് യഹോവ അവന്റെമേൽ ഒരടയാളം വെച്ചു.
GEN 4:16 കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ടുപോയി ഏദെനു കിഴക്കുള്ള നോദ് ദേശത്തു ചെന്നു താമസിച്ചു.
GEN 4:17 കയീൻ തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഗർഭിണിയായി, ഹാനോക്കിനെ പ്രസവിച്ചു. അക്കാലത്ത് കയീൻ ഒരു പട്ടണം പണിതു. അതിന് അയാൾ തന്റെ മകനായ ഹാനോക്കിന്റെ പേരിട്ടു.
GEN 4:18 ഹാനോക്കിന് ഈരാദ് ജനിച്ചു. ഈരാദിൽനിന്ന് മെഹൂയയേൽ ജനിച്ചു; മെഹൂയയേലിൽനിന്ന് മെഥൂശയേൽ ജനിച്ചു; മെഥൂശയേലിൽനിന്ന് ലാമെക്ക് ജനിച്ചു.
GEN 4:19 ലാമെക്ക് രണ്ടുസ്ത്രീകളെ വിവാഹംചെയ്തു; ഒരുവൾക്ക് ആദാ എന്നും മറ്റവൾക്കു സില്ല എന്നും പേരായിരുന്നു.
GEN 4:20 ആദാ യാബാലിനെ പ്രസവിച്ചു; അയാൾ കൂടാരങ്ങളിൽ പാർക്കുന്നവർക്കും കന്നുകാലികളെ പരിപാലിക്കുന്നവർക്കും പിതാവായിരുന്നു.
GEN 4:21 അദ്ദേഹത്തിന്റെ സഹോദരന്റെ പേര് യൂബാൽ എന്നായിരുന്നു. യൂബാൽ കിന്നരം വായിക്കുകയും ഓടക്കുഴൽ ഊതുകയും ചെയ്യുന്ന എല്ലാവർക്കും പിതാവായിരുന്നു.
GEN 4:22 സില്ലയ്ക്ക് തൂബാൽ-കയീൻ എന്നൊരു മകൻ ഉണ്ടായിരുന്നു; അയാൾ വെങ്കലവും ഇരുമ്പുംകൊണ്ടുള്ള എല്ലാത്തരം ഉപകരണങ്ങളും വാർത്തുണ്ടാക്കിയിരുന്നു. തൂബാൽ-കയീന് നയമാ എന്നു പേരുള്ള ഒരു സഹോദരിയുണ്ടായിരുന്നു.
GEN 4:23 ലാമെക്ക് തന്റെ ഭാര്യമാരോടു പറഞ്ഞു: “ആദയേ, സില്ലയേ, എന്റെ വാക്കു ശ്രദ്ധിക്കുക; ലാമെക്കിന്റെ ഭാര്യമാരേ, എന്റെ വാക്കു കേൾക്കുക. എന്നെ മുറിവേൽപ്പിച്ചതിനു ഞാൻ ഒരു മനുഷ്യനെ കൊന്നിരിക്കുന്നു, എന്നെ മുറിപ്പെടുത്തിയതിന് ഒരു യുവാവിനെത്തന്നെ.
GEN 4:24 കയീനുവേണ്ടി ഏഴുമടങ്ങു പ്രതികാരം നടത്തുമെങ്കിൽ, ലാമെക്കിനുവേണ്ടി എഴുപത്തിയേഴു മടങ്ങായിരിക്കും.”
GEN 4:25 ആദാം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു. അവൾ ഒരു മകനെ പ്രസവിച്ചു; അവന് ശേത്ത് എന്നു പേരിട്ടു. “കയീൻ ഹാബേലിനെ വധിച്ചതുകൊണ്ട് അവനു പകരമായി ദൈവം എനിക്കു മറ്റൊരു ശിശുവിനെ തന്നിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.
GEN 4:26 ശേത്തിനും ഒരു മകൻ ജനിച്ചു. അവന് ഏനോശ് എന്നു പേരിട്ടു. അക്കാലത്ത് മനുഷ്യർ യഹോവയുടെനാമത്തിലുള്ള ആരാധന തുടങ്ങി.
GEN 5:1 ആദാമിന്റെ വംശപാരമ്പര്യരേഖ ഇപ്രകാരമാണ്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തന്റെ സാദൃശ്യത്തിലാണ് അവിടന്ന് മനുഷ്യരെ മെനഞ്ഞത്;
GEN 5:2 ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു; അവരെ സൃഷ്ടിച്ച ദിവസം അവിടന്ന് അവരെ അനുഗ്രഹിച്ച് അവർക്ക് “ആദാം,” എന്നു പേരിട്ടു.
GEN 5:3 ആദാമിനു 130 വയസ്സായപ്പോൾ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ഒരു മകൻ ജനിച്ചു; അവന് അദ്ദേഹം ശേത്ത് എന്ന് പേരിട്ടു.
GEN 5:4 ശേത്ത് ജനിച്ചതിനുശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:5 ആദാമിന്റെ ആയുസ്സ് ആകെ 930 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:6 ശേത്തിനു 105 വയസ്സായപ്പോൾ അദ്ദേഹത്തിന് ഏനോശ് ജനിച്ചു.
GEN 5:7 ഏനോശിന് ജന്മംനൽകിയതിനുശേഷം ശേത്ത് 807 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:8 ശേത്തിന്റെ ആയുസ്സ് ആകെ 912 വർഷമായിരുന്നു. പിന്നെ അദ്ദേഹം മരിച്ചു.
GEN 5:9 ഏനോശിനു തൊണ്ണൂറു വയസ്സായപ്പോൾ അദ്ദേഹത്തിന് കേനാൻ ജനിച്ചു.
GEN 5:10 കേനാന് ജന്മംനൽകിയതിനുശേഷം ഏനോശ് 815 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:11 ഏനോശിന്റെ ആയുസ്സ് 905 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:12 കേനാന് എഴുപതു വയസ്സായപ്പോൾ അദ്ദേഹത്തിന് മഹലലേൽ ജനിച്ചു.
GEN 5:13 മഹലലേലിന് ജന്മംനൽകിയതിനുശേഷം കേനാൻ 840 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:14 കേനാന്റെ ആയുസ്സ് 910 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:15 മഹലലേലിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് യാരെദ് ജനിച്ചു.
GEN 5:16 യാരെദിന് ജന്മംനൽകിയതിനുശേഷം മഹലലേൽ 830 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:17 മഹലലേലിന്റെ ആയുസ്സ് 895 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:18 യാരെദിനു 162 വയസ്സായപ്പോൾ അദ്ദേഹത്തിന് ഹാനോക്ക് ജനിച്ചു.
GEN 5:19 ഹാനോക്കിന് ജന്മംനൽകിയതിനുശേഷം യാരെദ് 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:20 യാരെദിന്റെ ആയുസ്സ് ആകെ 962 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:21 ഹാനോക്കിന് അറുപത്തഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് മെഥൂശെലാഹ് ജനിച്ചു.
GEN 5:22 മെഥൂശെലാഹിന് ജന്മംനൽകിയതിനുശേഷം ഹാനോക്ക് 300 വർഷം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു. ഈ സമയം അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:23 ഹാനോക്കിന്റെ ആയുസ്സ് 365 വർഷമായിരുന്നു.
GEN 5:24 ഹാനോക്ക് ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു; ഒരു ദിവസം ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ കാണാതെയായി.
GEN 5:25 മെഥൂശെലാഹിനു 187 വയസ്സായപ്പോൾ അദ്ദേഹത്തിന് ലാമെക്ക് ജനിച്ചു.
GEN 5:26 ലാമെക്കിന് ജന്മംനൽകിയതിനുശേഷം മെഥൂശെലാഹ് 782 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:27 മെഥൂശെലാഹിന്റെ ആയുസ്സ് ആകെ 969 വർഷമായിരുന്നു, പിന്നെ അദ്ദേഹം മരിച്ചു.
GEN 5:28 ലാമെക്കിനു 182 വയസ്സായപ്പോൾ അദ്ദേഹത്തിന് ഒരു മകൻ ജനിച്ചു.
GEN 5:29 “യഹോവ ശപിച്ച ഭൂമിയിൽ നമുക്കു നേരിട്ട കഠിനപ്രയത്നത്തിലും നമ്മുടെ കൈകളുടെ ക്ലേശകരമായ അധ്വാനത്തിലും ഇവൻ നമ്മെ ആശ്വസിപ്പിക്കും” എന്നു പറഞ്ഞ് ലാമെക്ക് തന്റെ മകനു നോഹ എന്ന് പേരിട്ടു.
GEN 5:30 നോഹയ്ക്ക് ജന്മംനൽകിയതിനുശേഷം ലാമെക്ക് 595 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 5:31 ലാമെക്കിന്റെ ആയുസ്സ് 777 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 5:32 നോഹയ്ക്കു 500 വയസ്സായതിനുശേഷം, ശേം, ഹാം, യാഫെത്ത് എന്നീ പുത്രന്മാർ അദ്ദേഹത്തിന് ജനിച്ചു.
GEN 6:1 മനുഷ്യർ ഭൂമിയിൽ പെരുകിത്തുടങ്ങി. അവർക്കു പുത്രിമാരും ജനിച്ചു.
GEN 6:2 ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യവതികൾ എന്നുകണ്ട് തങ്ങൾക്ക് ഇഷ്ടമുള്ളവരെ വിവാഹംചെയ്തു.
GEN 6:3 അപ്പോൾ യഹോവ, “എന്റെ ആത്മാവ് മനുഷ്യനോട് എന്നേക്കും വാദിച്ചുകൊണ്ടിരിക്കുകയില്ല; മനുഷ്യൻ നശ്വരൻ തന്നെയല്ലോ; അവന്റെ ആയുസ്സ് 120 വർഷമാകും” എന്ന് അരുളിച്ചെയ്തു.
GEN 6:4 ഈ കാലഘട്ടത്തിലും ഇതിനുശേഷവും ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു. ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരെ അറിഞ്ഞു; അവർക്ക് മക്കൾ ജനിച്ചു. ഇവരായിരുന്നു പൗരാണികകാലത്തെ പ്രഖ്യാത പുരുഷന്മാർ എന്നറിയപ്പെട്ട വീരന്മാർ.
GEN 6:5 ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു.
GEN 6:6 ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു.
GEN 6:7 “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു.
GEN 6:8 എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
GEN 6:9 നോഹയെക്കുറിച്ചുള്ള വിവരണം ഇപ്രകാരമായിരുന്നു: നോഹ തന്റെ സമകാലീനരായ ആളുകൾക്കിടയിൽ നീതിമാനും നിഷ്കളങ്കനുമായിരുന്നു; അദ്ദേഹം ദൈവമുമ്പാകെ വിശ്വസ്തനായി ജീവിച്ചു.
GEN 6:10 നോഹയ്ക്ക് ശേം, ഹാം, യാഫെത്ത് എന്നീ മൂന്നുപുത്രന്മാർ ഉണ്ടായിരുന്നു.
GEN 6:11 എന്നാൽ, ഭൂമി ദൈവത്തിന്റെ ദൃഷ്ടിയിൽ അഴിമതിയുള്ളതും അക്രമം നിറഞ്ഞതുമായിരുന്നു.
GEN 6:12 ഭൂമിയിൽ അഴിമതി എത്രമാത്രം പെരുകിയിരിക്കുന്നെന്നും ഭൂമിയിലെ സകലമനുഷ്യരും അധാർമികത തങ്ങളുടെ ജീവിതശൈലിയാക്കി മാറ്റിയിരിക്കുന്നെന്നും ദൈവം കണ്ടു.
GEN 6:13 അതുകൊണ്ട് ദൈവം നോഹയോട് അരുളിച്ചെയ്തു, “ഞാൻ സകലമനുഷ്യരെയും നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു; അവർനിമിത്തം ഭൂമിയിൽ അക്രമം നിറഞ്ഞിരിക്കുന്നു! ഞാൻ അവരെയും ഭൂമിയെയും നശിപ്പിക്കും! നിശ്ചയം.
GEN 6:14 ആകയാൽ നിനക്കുവേണ്ടി ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കണം; അതിൽ അറകൾ നിർമിച്ച് വെള്ളം കയറാത്തവിധം അതിന്റെ അകത്തും പുറത്തും കീൽ തേക്കണം.
GEN 6:15 നീ പെട്ടകം നിർമിക്കേണ്ടത് ഇനി പറയുന്ന കണക്കുകൾപ്രകാരം ആയിരിക്കണം, അതിന് നീളം മുന്നൂറ് മുഴവും വീതി അൻപതു മുഴവും ഉയരം മുപ്പത് മുഴവും ഉണ്ടായിരിക്കണം.
GEN 6:16 പെട്ടകത്തിന് ഒരു മേൽക്കൂര ഉണ്ടാക്കണം, മേൽക്കൂരയ്ക്കുതാഴേ ഒരുമുഴം അകലത്തിൽ പെട്ടകത്തിനുചുറ്റും കിളിവാതിൽ ഉണ്ടാക്കണം. പെട്ടകത്തിന്റെ വശത്ത് ഒരു വാതിൽ വെക്കണം, ഒരു കീഴ്ത്തട്ടും ഇടത്തട്ടും മേൽത്തട്ടും ഉണ്ടായിരിക്കണം.
GEN 6:17 ആകാശത്തിനുകീഴേ ജീവനുള്ള സകലതിനെയും, ജീവശ്വാസമുള്ള ജന്തുക്കളെ എല്ലാറ്റിനെയും, നശിപ്പിക്കാൻ ഞാൻ ഭൂമിയിൽ ഒരു പ്രളയം വരുത്തും.
GEN 6:18 എന്നാൽ, എന്റെ ഉടമ്പടി ഞാൻ നിന്നോട് ഉറപ്പിക്കും; നീ പെട്ടകത്തിൽ പ്രവേശിക്കണം; നിന്നോടൊപ്പം നിന്റെ പുത്രന്മാരും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരുടെ ഭാര്യമാരും ഉണ്ടാകണം.
GEN 6:19 സകലജീവികളിൽനിന്നും ആണും പെണ്ണുമായി ഈരണ്ടിനെ—അവയും നിന്നോടൊപ്പം ജീവനോടിരിക്കേണ്ടതിന്—നീ പെട്ടകത്തിനുള്ളിലേക്കു കൊണ്ടുവരണം.
GEN 6:20 എല്ലാത്തരം പക്ഷികളിലും എല്ലാത്തരം മൃഗങ്ങളിലും നിലത്തുകൂടി ഇഴയുന്ന എല്ലാത്തരം ജന്തുക്കളിലുംനിന്നും ഈരണ്ടെണ്ണം—ജീവനോടെ സൂക്ഷിക്കപ്പെടേണ്ടതിനു—നിന്റെ അടുക്കൽ വരേണ്ടതാകുന്നു.
GEN 6:21 നിനക്കും അവയ്ക്കും വേണ്ടുന്ന സകലവിധ ഭക്ഷണസാധനങ്ങളും നീ ശേഖരിച്ചുവെക്കണം. അത് നിനക്കും അവയ്ക്കും ഭക്ഷണമായിരിക്കണം.”
GEN 6:22 ദൈവം കൽപ്പിച്ചതുപോലെതന്നെ നോഹ ചെയ്തു—അതേ, അദ്ദേഹം ചെയ്തു.
GEN 7:1 സകലതും ക്രമീകരിക്കപ്പെട്ടതിനുശേഷം, യഹോവ നോഹയോട് അരുളിച്ചെയ്തത്: “ഞാൻ നിന്നെ ഈ തലമുറയിൽ നീതിമാനായി കണ്ടിരിക്കുന്നു; അതുകൊണ്ടു നീയും നിന്റെ കുടുംബം മുഴുവനും പെട്ടകത്തിനുള്ളിലേക്കു പ്രവേശിക്കുക.
GEN 7:2 ശുദ്ധിയുള്ള മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഏഴുജോടിയെയും ശുദ്ധിയില്ലാത്ത മൃഗങ്ങളിൽനിന്ന് ആണും പെണ്ണുമായി ഓരോ ജോടിയെയും
GEN 7:3 പക്ഷികളുടെ ഓരോ ജാതിയിൽനിന്നും പൂവനും പിടയുമായി ഏഴുജോടിയെയും, പ്രളയശേഷം ഭൂമിയിൽ ഈവക ജീവനോടെ ശേഷിക്കേണ്ടതിനു നീ ചേർത്തുകൊള്ളണം;
GEN 7:4 ഏഴുദിവസം കഴിഞ്ഞ്, ഞാൻ ഭൂമിയിൽ നാൽപ്പതുപകലും നാൽപ്പതുരാവും മഴപെയ്യിക്കുകയും ഞാൻ നിർമിച്ച സകലജീവികളെയും ഭൂമുഖത്തുനിന്നു തുടച്ചുനീക്കുകയും ചെയ്യും.”
GEN 7:5 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെയെല്ലാം നോഹ ചെയ്തു.
GEN 7:6 ഭൂമിയിൽ പ്രളയം ഉണ്ടായപ്പോൾ നോഹയ്ക്ക് 600 വയസ്സായിരുന്നു.
GEN 7:7 നോഹയും തന്റെ ഭാര്യയും നോഹയുടെ പുത്രന്മാരും അവരുടെ ഭാര്യമാരും പ്രളയത്തിൽനിന്നു രക്ഷപ്പെടുന്നതിനായി പെട്ടകത്തിൽ പ്രവേശിച്ചു.
GEN 7:8 ശുദ്ധിയുള്ളവയും അല്ലാത്തവയുമായ മൃഗങ്ങളിൽനിന്ന്, പക്ഷികളും എല്ലാ ഇഴജന്തുക്കളും,
GEN 7:9 ആണും പെണ്ണുമായി ദൈവം കൽപ്പിച്ചതുപോലെ നോഹയുടെ അടുക്കൽവന്ന് പെട്ടകത്തിനുള്ളിൽ കടന്നു.
GEN 7:10 ഏഴുദിവസം കഴിഞ്ഞപ്പോൾ ഭൂമിയിൽ പ്രളയം ആരംഭിച്ചു.
GEN 7:11 നോഹയുടെ ആയുസ്സിന്റെ അറുനൂറാംവർഷം, രണ്ടാംമാസം, പതിനേഴാംതീയതിതന്നെ ആഴിയുടെ ഉറവുകൾ തുറക്കപ്പെട്ടു, ആകാശത്തിന്റെ കിളിവാതിലുകളും തുറക്കപ്പെട്ടു.
GEN 7:12 നാൽപ്പതുപകലും നാൽപ്പതുരാവും ഭൂമിയിൽ മഴ പെയ്തുകൊണ്ടേയിരുന്നു.
GEN 7:13 ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങിയ ആ ദിവസംതന്നെ നോഹ തന്റെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പെട്ടകത്തിൽ പ്രവേശിച്ചു.
GEN 7:14 അവരോടൊപ്പം എല്ലാത്തരം വന്യമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പക്ഷികളും ചിറകുള്ള സകലതും ഉണ്ടായിരുന്നു.
GEN 7:15 ജീവശ്വാസമുള്ള സമസ്തജന്തുക്കളുടെയും ഇണകൾ നോഹയുടെ അടുക്കൽവന്നു പെട്ടകത്തിൽ കയറി.
GEN 7:16 ദൈവം നോഹയോടു കൽപ്പിച്ചതനുസരിച്ച്, ആണും പെണ്ണുമായിട്ടാണ് സകലജീവികളും പെട്ടകത്തിൽവന്നു കയറിയത്. അതിനുശേഷം യഹോവ അവരെ ഉള്ളിലാക്കി വാതിൽ അടച്ചു.
GEN 7:17 നാൽപ്പതു ദിവസത്തേക്കു ഭൂമിയിൽ പ്രളയം തുടർന്നു; വെള്ളം പെരുകിയപ്പോൾ പെട്ടകം ഭൂമിയിൽനിന്ന് ഉയർന്നു.
GEN 7:18 വെള്ളം ഭൂമിയിൽ അത്യധികം പെരുകി, പെട്ടകം വെള്ളത്തിനുമീതേ ഒഴുകിനീങ്ങി.
GEN 7:19 ആകാശത്തിനു കീഴിലുള്ള ഉയർന്ന പർവതങ്ങളെയൊക്കെയും മൂടുംവിധം ഭൂമിയിൽ വെള്ളം പൊങ്ങി.
GEN 7:20 പർവതങ്ങൾക്കുമേൽ പതിനഞ്ചുമുഴത്തിലധികം ജലനിരപ്പുയർന്നു.
GEN 7:21 പക്ഷികൾ, കന്നുകാലികൾ, വന്യജീവികൾ, ഇഴജന്തുക്കൾ, മനുഷ്യവർഗം മുഴുവനും, ഇങ്ങനെ സകലഭൂചരജീവികളും നശിച്ചു.
GEN 7:22 മൂക്കിൽ ജീവശ്വാസമുള്ളവയായി, കരയിൽ അവശേഷിച്ചിരുന്നവയെല്ലാം ചത്തൊടുങ്ങി.
GEN 7:23 ഭൂമുഖത്തു ജീവനോടെ ഉണ്ടായിരുന്നവയെല്ലാം നിർമാർജനം ചെയ്യപ്പെട്ടു; മനുഷ്യരെയും മൃഗങ്ങളെയും നിലത്തിഴയുന്ന ജീവികളെയും ആകാശത്തിലെ പക്ഷികളെയും—ഇങ്ങനെ സകലതിനെയും പ്രളയം തുടച്ചുനീക്കി. നോഹയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിലുണ്ടായിരുന്നവരുംമാത്രം അവശേഷിച്ചു.
GEN 7:24 പ്രളയം ഭൂമിയിൽ നൂറ്റി അൻപതു ദിവസത്തേക്കു തുടർന്നു.
GEN 8:1 ദൈവം നോഹയെയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന സകലവന്യജീവികളെയും കന്നുകാലികളെയും ഓർത്തു; അവിടന്നു ഭൂമിയുടെമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം പിൻവാങ്ങാൻ തുടങ്ങി.
GEN 8:2 ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തിൽനിന്നുള്ള ജലപാതവും നിലച്ചു.
GEN 8:3 വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്,
GEN 8:4 ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു.
GEN 8:5 പത്താംമാസംവരെ വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു; പത്താംമാസം ഒന്നാംതീയതി പർവതശിഖരങ്ങൾ ദൃശ്യമായി.
GEN 8:6 നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന്
GEN 8:7 ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു.
GEN 8:8 ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു.
GEN 8:9 എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി.
GEN 8:10 ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു.
GEN 8:11 പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി.
GEN 8:12 അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല.
GEN 8:13 നോഹയുടെ അറുനൂറ്റിയൊന്നാംവർഷം ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ വെള്ളം ഭൂമിയുടെ പ്രതലത്തിൽനിന്ന് വറ്റിപ്പോയിരുന്നു. അതിനുശേഷം നോഹ പെട്ടകത്തിന്റെ മൂടി നീക്കി. നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു.
GEN 8:14 രണ്ടാംമാസം ഇരുപത്തിയേഴാംതീയതി ഭൂമി പൂർണമായും ഉണങ്ങിയിരുന്നു.
GEN 8:15 ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു:
GEN 8:16 “നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക.
GEN 8:17 നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ.”
GEN 8:18 അങ്ങനെ നോഹ തന്റെ പുത്രന്മാരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പുറത്തുവന്നു.
GEN 8:19 എല്ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷികളും—ഭൂചരജീവികളൊക്കെയും—ജോടിജോടിയായി പെട്ടകത്തിൽനിന്നു പുറത്തേക്കുവന്നു.
GEN 8:20 പിന്നീട് നോഹ യഹോവയ്ക്ക് ഒരു യാഗപീഠം പണിതു; അദ്ദേഹം അതിന്മേൽ ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും ശുദ്ധിയുള്ള എല്ലാ പക്ഷികളിലും ചിലതിനെ ഹോമയാഗങ്ങളായി അർപ്പിച്ചു.
GEN 8:21 അതിന്റെ ഹൃദ്യമായ സൗരഭ്യം ആസ്വദിച്ചുകൊണ്ട് യഹോവ ഹൃദയത്തിൽ അരുളിച്ചെയ്തു: “മനുഷ്യന്റെ ഹൃദയനിരൂപണങ്ങളെല്ലാം ബാല്യംമുതൽ ദോഷപൂർണമെങ്കിലും ഞാൻ ഇനിയൊരിക്കലും മനുഷ്യവംശം നിമിത്തം ഭൂമിയെ ശപിക്കുകയില്ല. ഇപ്പോൾ ചെയ്തതുപോലെ ഞാൻ ഇനിയൊരിക്കലും സകലജീവികളെയും നശിപ്പിക്കുകയില്ല.
GEN 8:22 “ഭൂമിയുള്ള കാലംവരെ വിതയും കൊയ്ത്തും ശീതവും ഉഷ്ണവും വേനലും വർഷവും പകലും രാത്രിയും ഒരിക്കലും നിലയ്ക്കുകയില്ല.”
GEN 9:1 ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക.
GEN 9:2 ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.
GEN 9:3 ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു.
GEN 9:4 “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്.
GEN 9:5 നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും.
GEN 9:6 “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും. ദൈവം തന്റെ സ്വരൂപത്തിലാണല്ലോ മനുഷ്യനെ നിർമിച്ചത്.
GEN 9:7 നിങ്ങളോ, സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ പെരുകുക; ഭൂമിയിൽ നിറഞ്ഞു വർധിച്ചുവരിക.”
GEN 9:8 ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്:
GEN 9:9 “ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും
GEN 9:10 നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു.
GEN 9:11 ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.”
GEN 9:12 ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്,
GEN 9:13 ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും.
GEN 9:14 ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ
GEN 9:15 നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല.
GEN 9:16 മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും.
GEN 9:17 “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
GEN 9:18 പെട്ടകത്തിൽനിന്നു പുറത്തു വന്നവരായ നോഹയുടെ പുത്രന്മാർ ശേം, ഹാം, യാഫെത്ത് എന്നിവരായിരുന്നു; ഹാം കനാന്റെ പിതാവായിരുന്നു.
GEN 9:19 നോഹയ്ക്ക് ഈ മൂന്ന് പുത്രന്മാരാണ് ഉണ്ടായിരുന്നത്; ഇവരിൽനിന്നാണ് ഭൂമി ജനങ്ങളെക്കൊണ്ടു നിറഞ്ഞത്.
GEN 9:20 കർഷകനായ നോഹ ഒരു മുന്തിരിത്തോപ്പു നട്ടുപിടിപ്പിക്കാൻ തുടങ്ങി.
GEN 9:21 നോഹ അതിൽനിന്നുള്ള വീഞ്ഞുകുടിച്ച് ലഹരിക്കടിമപ്പെട്ടു തന്റെ കൂടാരത്തിനുള്ളിൽ, വിവസ്ത്രനായിക്കിടന്നു.
GEN 9:22 കനാന്റെ പിതാവായ ഹാം പിതാവിന്റെ നഗ്നത കണ്ടിട്ട് പുറത്തുചെന്ന് രണ്ടു സഹോദരന്മാരെയും അറിയിച്ചു.
GEN 9:23 ശേമും യാഫെത്തും ഒരു വസ്ത്രം എടുത്ത് തങ്ങളുടെ തോളിൽ ഇട്ടുകൊണ്ട് പിറകോട്ടു നടന്നുചെന്ന് പിതാവിന്റെ നഗ്നത മറച്ചു. അവർ മുഖം തിരിച്ചു പിടിച്ചിരുന്നതിനാൽ പിതാവിന്റെ നഗ്നത കണ്ടില്ല.
GEN 9:24 നോഹ ലഹരി വിട്ട് ഉണർന്നപ്പോൾ തന്റെ ഇളയമകനായ ഹാം തന്നോടു ചെയ്തത് അറിഞ്ഞ്,
GEN 9:25 അദ്ദേഹം, “കനാൻ ശപിക്കപ്പെട്ടവൻ, അവൻ തന്റെ സഹോദരന്മാർക്ക് അധമദാസനായിത്തീരും” എന്നു പറഞ്ഞു.
GEN 9:26 “ശേമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. കനാൻ അവന്റെ അടിമയായിത്തീരട്ടെ,
GEN 9:27 ദൈവം യാഫെത്തിന്റെ ദേശം വിശാലമാക്കട്ടെ, യാഫെത്ത് ശേമിന്റെ കൂടാരങ്ങളിൽ പാർക്കട്ടെ, കനാൻ അവന്റെ അടിമയായിത്തീരട്ടെ,” എന്നും പറഞ്ഞു.
GEN 9:28 പ്രളയത്തിനുശേഷം നോഹ 350 വർഷം ജീവിച്ചിരുന്നു.
GEN 9:29 നോഹയുടെ ആയുസ്സ് ആകെ 950 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു.
GEN 10:1 നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി.
GEN 10:2 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
GEN 10:3 ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമാ.
GEN 10:4 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ.
GEN 10:5 ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു.
GEN 10:6 ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
GEN 10:7 കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
GEN 10:8 കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
GEN 10:9 അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.
GEN 10:10 അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു.
GEN 10:11 അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്,
GEN 10:12 നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു.
GEN 10:13 ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
GEN 10:14 പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
GEN 10:15 കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ,
GEN 10:16 യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
GEN 10:17 ഹിവ്യർ, അർഖ്യർ, സീന്യർ,
GEN 10:18 അർവാദ്യർ, സെമാര്യർ, ഹമാത്യർ. പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും
GEN 10:19 കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു.
GEN 10:20 ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ.
GEN 10:21 യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു.
GEN 10:22 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
GEN 10:23 അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
GEN 10:24 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
GEN 10:25 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
GEN 10:26 യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
GEN 10:27 ഹദോരാം, ഊസാൽ, ദിക്ലാ,
GEN 10:28 ഓബാൽ, അബീമായേൽ, ശേബാ,
GEN 10:29 ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
GEN 10:30 അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു.
GEN 10:31 കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു.
GEN 10:32 ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്.
GEN 11:1 ലോകംമുഴുവനും ഒരേ ഭാഷയും ഒരേ സംസാരരീതിയും ആയിരുന്നു.
GEN 11:2 മനുഷ്യർ പൂർവദിക്കിലേക്കു നീങ്ങിയപ്പോൾ ശിനാർ ദേശത്ത് ഒരു സമതലഭൂമി കണ്ടെത്തുകയും അവിടെ സ്ഥിരവാസം ആരംഭിക്കുകയും ചെയ്തു.
GEN 11:3 “വരൂ, നമുക്ക് ഇഷ്ടികയുണ്ടാക്കി ശരിക്കും ചുട്ടെടുക്കാം,” അവർ പരസ്പരം പറഞ്ഞു. അവർ കല്ലിനുപകരം ഇഷ്ടികയും കുമ്മായത്തിനു പകരം പശമണ്ണും ഉപയോഗിച്ചു.
GEN 11:4 പിന്നെ അവർ, “വരിക, നാം ഭൂതലത്തിലെല്ലാം ചിതറിപ്പോകാതിരിക്കാൻ നമുക്ക് ഒരു പട്ടണവും നാം പ്രസിദ്ധരായിത്തീരേണ്ടതിന് ആകാശംവരെ എത്തുന്ന ഒരു ഗോപുരവും നിർമിക്കാം” എന്നു പറഞ്ഞു.
GEN 11:5 എന്നാൽ, മനുഷ്യർ പണിതുകൊണ്ടിരുന്ന പട്ടണവും ഗോപുരവും കാണാൻ യഹോവ ഇറങ്ങിവന്നു.
GEN 11:6 അപ്പോൾ യഹോവ: “ഒരേ ഭാഷ സംസാരിക്കുന്ന ഒരേ ജനതയായ ഇവർ ഇങ്ങനെ പ്രവർത്തിച്ചുതുടങ്ങിയെങ്കിൽ അവർ ആസൂത്രണം ചെയ്യുന്ന ഒരു കാര്യവും അവർക്ക് അസാധ്യമാകുകയില്ല.
GEN 11:7 വരിക, നമുക്ക് ഇറങ്ങിച്ചെന്ന്, അവർ ആശയവിനിമയം ചെയ്യുന്നത് പരസ്പരം മനസ്സിലാക്കാതിരിക്കേണ്ടതിന് അവരുടെ ഭാഷ കലക്കിക്കളയാം” എന്നു പറഞ്ഞു.
GEN 11:8 അങ്ങനെ യഹോവ അവരെ അവിടെനിന്ന് ഭൂമിയിൽ എല്ലായിടത്തുമായി ചിതറിച്ചു; അവർ പട്ടണനിർമാണം ഉപേക്ഷിച്ചു.
GEN 11:9 യഹോവ ഭൂമിയിലുള്ള സകലമനുഷ്യരുടെയും ഭാഷ അവിടെവെച്ചു കലക്കിക്കളഞ്ഞതുകൊണ്ട് ആ പട്ടണത്തിന് ബാബേൽ എന്നു പേരായി. അവിടെനിന്നു യഹോവ അവരെ ഭൂതലത്തിൽ എല്ലായിടത്തുമായി ചിതറിച്ചുകളഞ്ഞു.
GEN 11:10 ശേമിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: പ്രളയം കഴിഞ്ഞു രണ്ടു വർഷമായപ്പോൾ, അതായതു ശേമിനു നൂറ് വയസ്സായപ്പോൾ, അദ്ദേഹത്തിന് അർപ്പക്ഷാദ് ജനിച്ചു.
GEN 11:11 അർപ്പക്ഷാദിന് ജന്മംനൽകിയതിനുശേഷം ശേം അഞ്ഞൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:12 അർപ്പക്ഷാദിനു മുപ്പത്തിയഞ്ച് വയസ്സായപ്പോൾ അദ്ദേഹത്തിന് ശേലഹ് ജനിച്ചു.
GEN 11:13 ശേലഹിന് ജന്മംനൽകിയതിനുശേഷം അർപ്പക്ഷാദ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:14 ശേലഹിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് ഏബെർ ജനിച്ചു.
GEN 11:15 ഏബെരിന് ജന്മംനൽകിയതിനുശേഷം ശേലഹ് നാനൂറ്റിമൂന്ന് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:16 ഏബെരിനു മുപ്പത്തിനാല് വയസ്സായപ്പോൾ അദ്ദേഹത്തിന് പേലെഗ് ജനിച്ചു.
GEN 11:17 പേലെഗിന് ജന്മംനൽകിയതിനുശേഷം ഏബെർ നാനൂറ്റിമുപ്പത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:18 പേലെഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് രെയൂ ജനിച്ചു.
GEN 11:19 രെയൂവിന് ജന്മംനൽകിയതിനുശേഷം പേലെഗ് ഇരുനൂറ്റി ഒൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:20 രെയൂവിനു മുപ്പത്തിരണ്ട് വയസ്സായപ്പോൾ അദ്ദേഹത്തിന് ശെരൂഗ് ജനിച്ചു.
GEN 11:21 ശെരൂഗിന് ജന്മംനൽകിയതിനുശേഷം രെയൂ ഇരുനൂറ്റിയേഴ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:22 ശെരൂഗിനു മുപ്പത് വയസ്സായപ്പോൾ അദ്ദേഹത്തിന് നാഹോർ ജനിച്ചു.
GEN 11:23 നാഹോരിന് ജന്മംനൽകിയതിനുശേഷം ശെരൂഗ് ഇരുനൂറ് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:24 നാഹോരിന് ഇരുപത്തിയൊൻപത് വയസ്സായപ്പോൾ അദ്ദേഹത്തിന് തേരഹ് ജനിച്ചു.
GEN 11:25 തേരഹിന് ജന്മംനൽകിയതിനുശേഷം നാഹോർ നൂറ്റി പത്തൊൻപത് വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് പുത്രന്മാരും പുത്രിമാരും ജനിച്ചു.
GEN 11:26 തേരഹിനു എഴുപത് വയസ്സായപ്പോൾ അദ്ദേഹത്തിന് അബ്രാമും നാഹോരും ഹാരാനും ജനിച്ചു.
GEN 11:27 തേരഹിന്റെ വംശപാരമ്പര്യം ഇപ്രകാരമാണ്: തേരഹിൽനിന്നാണ് അബ്രാമും നാഹോരും ഹാരാനും ജനിച്ചത്. ഹാരാനിൽനിന്ന് ലോത്ത് ജനിച്ചു.
GEN 11:28 ഹാരാൻ തന്റെ ജന്മദേശമായ കൽദയരുടെ പട്ടണമായ ഊരിൽവെച്ച് തന്റെ പിതാവായ തേരഹ് ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചു.
GEN 11:29 അബ്രാമും നാഹോരും വിവാഹിതരായി. അബ്രാമിന്റെ ഭാര്യയുടെ പേര് സാറായി എന്നും നാഹോരിന്റെ ഭാര്യയുടെ പേര് മിൽക്കാ എന്നും ആയിരുന്നു. (സാറായി ഹാരാന്റെ മകളായിരുന്നു; അവളുടെ സഹോദരിമാരായിരുന്നു മിൽക്കയും യിസ്കയും.)
GEN 11:30 സാറായി വന്ധ്യയായിരുന്നു; അവൾക്കു കുട്ടികൾ ഇല്ലായിരുന്നു.
GEN 11:31 തേരഹ് തന്റെ പുത്രനായ അബ്രാമിനെയും ഹാരാന്റെ പുത്രനും തന്റെ പൗത്രനുമായ ലോത്തിനെയും അബ്രാമിന്റെ ഭാര്യയും തന്റെ മരുമകളുമായ സാറായിയെയുംകൂട്ടിക്കൊണ്ട് കനാൻദേശത്തേക്കു പോകുന്നതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് യാത്രപുറപ്പെട്ടു; എന്നാൽ അവർ ഹാരാനിൽ എത്തി അവിടെ താമസമാക്കി.
GEN 11:32 തേരഹിന്റെ ആയുസ്സ് ഇരുനൂറ്റിയഞ്ച് വർഷം ആയിരുന്നു. തേരഹ് ഹാരാനിൽവെച്ചു മരിച്ചു.
GEN 12:1 യഹോവ അബ്രാമിനോട് അരുളിച്ചെയ്തത്: “നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക.
GEN 12:2 “ഞാൻ നിന്നെ വലിയൊരു ജനതയാക്കും; ഞാൻ നിന്നെ അനുഗ്രഹിക്കും; നിന്റെ നാമം ഞാൻ ശ്രേഷ്ഠമാക്കും. നീ ഒരു അനുഗ്രഹമായിരിക്കും.
GEN 12:3 നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും; നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; ഭൂമിയിലെ സകലവംശങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും.”
GEN 12:4 അങ്ങനെ യഹോവ തന്നോടു കൽപ്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു; ലോത്തും അദ്ദേഹത്തോടുകൂടെ പോയി. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന് എഴുപത്തഞ്ച് വയസ്സായിരുന്നു.
GEN 12:5 അദ്ദേഹം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ പുത്രനായ ലോത്തിനെയും തങ്ങൾ ഹാരാനിൽവെച്ചു നേടിയ സകലസ്വത്തും ഹാരാനിൽവെച്ച് തങ്ങൾ സമ്പാദിച്ച സേവകരെയും കൂട്ടി കനാൻദേശത്തേക്കു യാത്രതിരിച്ചു; അവർ കനാൻദേശത്ത് എത്തിച്ചേരുകയും ചെയ്തു.
GEN 12:6 അബ്രാം ആ ദേശത്തുകൂടി ശേഖേമിലെ മോരേയിലുള്ള മഹാവൃക്ഷംവരെയും യാത്രചെയ്തു. അക്കാലത്ത് കനാന്യരായിരുന്നു ആ ദേശത്തുണ്ടായിരുന്നത്.
GEN 12:7 യഹോവ അബ്രാമിനു പ്രത്യക്ഷനായി, “ഞാൻ ഈ ദേശം നിന്റെ സന്തതിക്കു നൽകും” എന്ന് അരുളിച്ചെയ്തു. അതിനുശേഷം അദ്ദേഹം തനിക്കു പ്രത്യക്ഷനായ യഹോവയ്ക്ക് അവിടെ ഒരു യാഗപീഠം പണിതു.
GEN 12:8 അവിടെനിന്ന് അബ്രാം ബേഥേലിനു കിഴക്കുള്ള മലമ്പ്രദേശത്തേക്കു പോയി. അവിടെ തന്റെ കൂടാരം അടിച്ചു; ആ സ്ഥലത്തിന്റെ പടിഞ്ഞാറുവശത്തു ബേഥേലും കിഴക്കുവശത്തു ഹായിയും ആയിരുന്നു. അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു.
GEN 12:9 അബ്രാം പിന്നെയും ദക്ഷിണദിക്ക് ലക്ഷ്യമാക്കി തന്റെ പ്രയാണം തുടർന്നു.
GEN 12:10 ആ സമയത്ത് കനാൻദേശത്ത് ക്ഷാമം ഉണ്ടായി; ക്ഷാമം രൂക്ഷമായിരുന്നതുകൊണ്ട് കുറച്ചുകാലം താമസിക്കുന്നതിനായി അബ്രാം ഈജിപ്റ്റിലേക്കു പോയി.
GEN 12:11 ഈജിപ്റ്റിൽ പ്രവേശിക്കാറായപ്പോൾ അദ്ദേഹം ഭാര്യയായ സാറായിയോടു പറഞ്ഞു: “നീ എത്ര സുന്ദരിയെന്നു ഞാൻ അറിയുന്നു,
GEN 12:12 ഈജിപ്റ്റുകാർ നിന്നെ കാണുമ്പോൾ, ‘ഇവൾ അവന്റെ ഭാര്യയാകുന്നു’ എന്നു പറഞ്ഞ് എന്നെ കൊല്ലുകയും നിന്നെ സ്വന്തമാക്കുകയും ചെയ്യും.
GEN 12:13 അതുകൊണ്ട് നീ എന്റെ സഹോദരി എന്നു പറയണം, അപ്പോൾ നീ നിമിത്തം അവർ എന്നോടു നന്നായി പെരുമാറുകയും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുകയും ചെയ്യും.”
GEN 12:14 അബ്രാം ഈജിപ്റ്റിൽ എത്തി, സാറായി അതിസുന്ദരി എന്ന് ഈജിപ്റ്റുകാർ കണ്ടു.
GEN 12:15 ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അവളെ കണ്ടിട്ട് ഫറവോനോട് അവളെപ്പറ്റി പ്രശംസിച്ചു സംസാരിക്കുകയും അവളെ രാജകൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.
GEN 12:16 അവൾനിമിത്തം ഫറവോൻ അബ്രാമിനോടു ദയാപൂർവം പെരുമാറി. അങ്ങനെ അബ്രാമിന് ആടുമാടുകൾ, ആൺകഴുതകൾ, പെൺകഴുതകൾ, ദാസീദാസന്മാർ, ഒട്ടകങ്ങൾ എന്നിവയെല്ലാം ഫറവോൻ നൽകി.
GEN 12:17 എന്നാൽ, യഹോവ അബ്രാമിന്റെ ഭാര്യയായ സാറായിനിമിത്തം ഫറവോനെയും അദ്ദേഹത്തിന്റെ ഭവനക്കാരെയും മഹാരോഗങ്ങളാൽ പീഡിപ്പിച്ചു.
GEN 12:18 അപ്പോൾ ഫറവോൻ അബ്രാമിനെ ആളയച്ചുവരുത്തി, “നീ എന്നോട് ഈ ചെയ്തതെന്ത്? ഇവൾ നിന്റെ ഭാര്യയാണെന്ന് എന്തുകൊണ്ട് എന്നോടു പറയാതിരുന്നു?
GEN 12:19 ‘ഇവൾ എന്റെ സഹോദരിയാണ്’ എന്നു നീ പറഞ്ഞതെന്തിന്? ഞാൻ അവളെ ഭാര്യയായി സ്വീകരിക്കാൻ സംഗതിയായല്ലോ? ഇപ്പോൾ ഇതാ നിന്റെ ഭാര്യ, ഇവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.
GEN 12:20 പിന്നെ ഫറവോൻ തന്റെ ആളുകൾക്ക് അബ്രാമിനെ സംബന്ധിച്ച് ആജ്ഞ നൽകുകയും അവർ അദ്ദേഹത്തെ ഭാര്യയോടും അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടെ യാത്രയാക്കുകയും ചെയ്തു.
GEN 13:1 അബ്രാം ഭാര്യയോടുകൂടെ, തനിക്കുള്ള സകലവുമായി ഈജിപ്റ്റിൽനിന്ന് ദക്ഷിണദിക്കിലേക്ക് യാത്രചെയ്തു. ലോത്തും അദ്ദേഹത്തെ അനുഗമിച്ചു.
GEN 13:2 കന്നുകാലികൾ, വെള്ളി, സ്വർണം എന്നിവയിൽ അബ്രാം മഹാസമ്പന്നനായിരുന്നു.
GEN 13:3 അദ്ദേഹം തെക്കേദേശത്തുനിന്നു പല സ്ഥലങ്ങളിലൂടെ യാത്രചെയ്ത് ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ താൻ മുമ്പ് കൂടാരം അടിച്ചിരുന്നതും
GEN 13:4 ആദ്യം യാഗപീഠം പണിതിരുന്നതുമായ സ്ഥലംവരെയും ചെന്നു. അവിടെ അബ്രാം യഹോവയെ ആരാധിച്ചു.
GEN 13:5 അബ്രാമിനോടുകൂടെ യാത്രചെയ്തിരുന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
GEN 13:6 അവർ ഒരുമിച്ചു താമസിച്ചാൽ ദേശത്തിന് അവരെ പോറ്റാൻ സാധിക്കുകയില്ല എന്ന നിലയിലായി; ഒരുമിച്ചു ജീവിക്കാൻ കഴിയാത്തവിധം അത്രയധികമായിരുന്നു അവരുടെ സമ്പത്ത്.
GEN 13:7 അബ്രാമിന്റെ കന്നുകാലികളുടെ ഇടയന്മാരും ലോത്തിന്റെ കന്നുകാലികളുടെ ഇടയന്മാരുംതമ്മിൽ കലഹമുണ്ടായി. അക്കാലത്ത് കനാന്യരും പെരിസ്യരും ആ ദേശത്തു താമസിച്ചിരുന്നു.
GEN 13:8 അതുകൊണ്ട് അബ്രാം ലോത്തിനോട്: “നിനക്കും എനിക്കുംതമ്മിലോ നിന്റെയും എന്റെയും ഇടയന്മാർതമ്മിലോ ഒരു വഴക്കും ഉണ്ടാകരുത്; നാം അടുത്ത ബന്ധുക്കളല്ലേ!
GEN 13:9 ദേശംമുഴുവനും നിന്റെ മുമ്പിൽ ഇല്ലയോ? നമുക്കു വേർപിരിയാം. നീ ഇടത്തോട്ടു പോകുന്നെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; അതല്ല, നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
GEN 13:10 ലോത്ത് ചുറ്റും നോക്കി; സോവാറിനുനേരേയുള്ള യോർദാൻ സമഭൂമി മുഴുവൻ ജലസമൃദ്ധിയുള്ളതെന്നു കണ്ടു. ആ പ്രദേശം യഹോവയുടെ തോട്ടംപോലെയും ഈജിപ്റ്റുദേശംപോലെയും ആയിരുന്നു. (ഇത് യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിക്കുന്നതിനുമുമ്പായിരുന്നു.)
GEN 13:11 ലോത്ത് യോർദാൻ സമഭൂമി മുഴുവൻ തനിക്കായി തെരഞ്ഞെടുത്തു; പിന്നെ അദ്ദേഹം കിഴക്കോട്ടു യാത്രതിരിച്ചു; അങ്ങനെ അവരിരുവരുംതമ്മിൽ പിരിഞ്ഞു.
GEN 13:12 അബ്രാം കനാൻദേശത്തു താമസിച്ചു; ലോത്ത് സമതലനഗരങ്ങളുടെ ഇടയിൽ താമസിച്ചു; സൊദോമിനു സമീപംവരെ കൂടാരം മാറ്റി അടിക്കുകയും ചെയ്തു.
GEN 13:13 എന്നാൽ, സൊദോമിലെ ആളുകൾ ദുഷ്ടന്മാരും യഹോവയുടെമുമ്പാകെ മഹാപാപികളും ആയിരുന്നു.
GEN 13:14 ലോത്ത് അബ്രാമിനെ വിട്ടുപോയശേഷം യഹോവ അബ്രാമിനോട്: “നീ ഇരിക്കുന്ന സ്ഥലത്തുനിന്നു കണ്ണുകളുയർത്തി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
GEN 13:15 നീ കാണുന്ന ഭൂമിയെല്ലാം ഞാൻ നിനക്കും നിന്റെ സന്തതിക്കും എന്നെന്നേക്കുമായി തരും.
GEN 13:16 ഞാൻ നിന്റെ സന്തതിയെ നിലത്തെ പൊടിപോലെയാക്കും; മൺതരികളെ എണ്ണാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാൻ കഴിയും.
GEN 13:17 നീ ചെന്ന് ദേശത്തിന്റെ എല്ലാദിക്കുകളിലൂടെയും സഞ്ചരിക്കുക, അതു ഞാൻ നിനക്കു തരും” എന്നു പറഞ്ഞു.
GEN 13:18 അപ്പോൾ അബ്രാം തന്റെ കൂടാരം നീക്കി ഹെബ്രോനിൽ മമ്രേയിലെ മഹാവൃക്ഷങ്ങൾക്കരികെ ചെന്നു താമസിച്ചു; അവിടെ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
GEN 14:1 ഈ കാലഘട്ടത്തിൽ ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക്, ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ എന്നിവർ,
GEN 14:2 സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, ബേലയിലെ, അതായത്, സോവാറിലെ, രാജാവ് എന്നിവരോടു യുദ്ധംചെയ്തു.
GEN 14:3 ഒടുവിൽ പറഞ്ഞ രാജാക്കന്മാരെല്ലാവരും ഇപ്പോൾ ഉപ്പുകടൽ എന്നറിയപ്പെടുന്ന സിദ്ദീംതാഴ്വരയിൽ ഒരുമിച്ചുകൂടി.
GEN 14:4 കാരണം അവർ പന്ത്രണ്ടുവർഷം ഏലാംരാജാവായ കെദൊർലായോമരിന്റെ അധീനതയിലായിരുന്നു; എന്നാൽ, പതിമ്മൂന്നാംവർഷം അവർ മത്സരിച്ചു.
GEN 14:5 പതിന്നാലാംവർഷം കെദൊർലായോമരും അദ്ദേഹത്തോടു സഖ്യമുള്ള രാജാക്കന്മാരും ഒത്തുചേർന്ന് അസ്തെരോത്ത് കർന്നയീമിലെ രെഫായീകളെയും ഹാമിലെ സൂസ്യരെയും ശാവേഹ്-കിര്യാത്തയീമിലെ ഏമ്യരെയും
GEN 14:6 മലമ്പ്രദേശമായ സേയീരിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ-പാരാൻവരെ തോൽപ്പിച്ചു.
GEN 14:7 പിന്നെ അവർ പിന്തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത്, കാദേശിൽ, എത്തി അമാലേക്യരുടെ എല്ലാ അധീനപ്രദേശവും ഹസെസോൻ-താമാരിൽ താമസിച്ചിരുന്ന അമോര്യരെയും പിടിച്ചടക്കി.
GEN 14:8 അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും ബേല, അതായത്, സോവാറിലെ രാജാവും യുദ്ധത്തിനു പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽ അണിനിരന്നു.
GEN 14:9 ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക് എന്നിവർക്കെതിരേ യുദ്ധത്തിനു തയ്യാറായി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരേ.
GEN 14:10 സിദ്ദീംതാഴ്വരയിൽ എല്ലായിടത്തും പശ നിറഞ്ഞ കുഴികൾ ഉണ്ടായിരുന്നു. സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയപ്പോൾ അവരുടെ ആളുകളിൽ കുറെപ്പേർ അവയിൽ വീണു; ശേഷിച്ചവർ മലകളിലേക്ക് ഓടിപ്പോയി.
GEN 14:11 ആ നാലു രാജാക്കന്മാർ സൊദോമിലും ഗൊമോറായിലും ഉണ്ടായിരുന്നവരുടെ സമ്പത്തും എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തുകൊണ്ട് അവിടം വിട്ടുപോയി.
GEN 14:12 അവർ, സൊദോമിൽ താമസിച്ചിരുന്ന, അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെ അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടി പിടിച്ചുകൊണ്ടുപോയി.
GEN 14:13 രക്ഷപ്പെട്ടവരിൽ ഒരുത്തൻ ചെന്ന് എബ്രായനായ അബ്രാമിനെ ഇക്കാര്യം അറിയിച്ചു. അപ്പോൾ അബ്രാം താമസിച്ചിരുന്നത് എസ്കോലിന്റെയും ആനേരിന്റെയും സഹോദരനും അമോര്യനുമായ മമ്രേയുടെ മഹാവൃക്ഷങ്ങൾക്കു സമീപം ആയിരുന്നു; അവരെല്ലാവരും അബ്രാമിനോടു സഖ്യം സ്ഥാപിച്ചിരുന്നു.
GEN 14:14 തന്റെ സഹോദരപുത്രനെ ബന്ദിയാക്കിക്കൊണ്ടുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചു വളർന്ന അഭ്യാസികളായ മുന്നൂറ്റി പതിനെട്ട് പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിൻതുടർന്നു.
GEN 14:15 രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളാക്കി; ദമസ്കോസിന്റെ വടക്ക്, ഹോബാവരെ അവരെ പിൻതുടർന്ന് നിശ്ശേഷം തോൽപ്പിച്ചു.
GEN 14:16 അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.
GEN 14:17 കെദൊർലായോമരിനെയും അദ്ദേഹത്തോടു സഖ്യം പുലർത്തിയിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ചിട്ട് അബ്രാം തിരിച്ചെത്തിയപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരയിൽ അദ്ദേഹത്തെ എതിരേൽക്കാൻ ചെന്നു.
GEN 14:18 ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുചെന്നു; അദ്ദേഹം പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
GEN 14:19 അബ്രാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
GEN 14:20 നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്ന പരമോന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” പിന്നെ അബ്രാം എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു.
GEN 14:21 സൊദോംരാജാവ് അബ്രാമിനോട്, “ആളുകളെ എനിക്കു തരിക, വസ്തുവകകൾ നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു.
GEN 14:22 എന്നാൽ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “ ‘ഞാൻ അബ്രാമിനെ ധനികനാക്കി’ എന്ന് അങ്ങേക്ക് ഒരിക്കലും പറയാനിടവരരുത്. അതിനുവേണ്ടി അങ്ങേക്കുള്ളതൊന്നും, ഒരു ചരടോ ചെരിപ്പിന്റെ വാറോപോലും, ഞാൻ സ്വീകരിക്കുകയില്ല എന്ന് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതദൈവമായ യഹോവയിലേക്കു കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു.
GEN 14:24 എന്റെ ആളുകൾ ഭക്ഷിച്ചതും എന്നോടുകൂടെ പോന്ന പുരുഷന്മാരുമായ ആനേർ, എസ്കോൽ, മമ്രേ എന്നിവർക്ക് അവകാശപ്പെട്ട പങ്കും ഒഴികെ മറ്റൊന്നും ഞാൻ സ്വീകരിക്കുകയില്ല. അവർ തങ്ങളുടെ വീതം എടുത്തുകൊള്ളട്ടെ.”
GEN 15:1 കുറച്ച് നാളുകൾക്കുശേഷം ഒരു ദർശനത്തിൽ അബ്രാമിനു യഹോവയുടെ അരുളപ്പാടുണ്ടായി: “അബ്രാമേ, ഭയപ്പെടരുത്, ഞാൻ നിന്റെ പരിച, നിന്റെ അതിമഹത്തായ പ്രതിഫലം.”
GEN 15:2 അതിന് അബ്രാം, “കർത്താവായ യഹോവേ, അങ്ങ് എനിക്കെന്തു നൽകും? ഞാൻ മക്കളില്ലാത്തവനാണ്; എന്റെ സ്വത്തിന് അവകാശി ദമസ്കോസുകാരനായ എലീയേസറാണ്.
GEN 15:3 അവിടന്ന് എനിക്കു മക്കളെ തന്നിട്ടില്ല; അതുകൊണ്ട് എന്റെ വീട്ടിലുള്ള ഒരു ദാസൻ എന്റെ അനന്തരാവകാശി ആയിത്തീരും.”
GEN 15:4 അപ്പോൾ അദ്ദേഹത്തോട് യഹോവ അരുളിച്ചെയ്തു: “ഇവൻ നിന്റെ അനന്തരാവകാശി ആകുകയില്ല; പിന്നെയോ, നിന്നിൽനിന്നു ജനിക്കുന്നവൻതന്നെ നിന്റെ അനന്തരാവകാശി ആയിത്തീരും.”
GEN 15:5 യഹോവ അവനെ പുറത്തേക്കു കൂട്ടിക്കൊണ്ടുപോയി: “നീ ആകാശത്തേക്കു നോക്കുക, നിനക്കു നക്ഷത്രങ്ങളെ എണ്ണാൻ കഴിയുമെങ്കിൽ എണ്ണുക” എന്നു കൽപ്പിച്ചു. പിന്നെ അവിടന്ന് അവനോട്, “നിന്റെ സന്തതി ഇങ്ങനെ അസംഖ്യമാകും” എന്ന് അരുളിച്ചെയ്തു.
GEN 15:6 അബ്രാം യഹോവയിൽ വിശ്വസിച്ചു, അതുനിമിത്തം യഹോവ അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.
GEN 15:7 അവിടന്ന് അബ്രാമിനോട് പിന്നെയും അരുളിച്ചെയ്തത്: “ഈ ദേശം നിനക്ക് അവകാശമായി നൽകേണ്ടതിനു കൽദയരുടെ പട്ടണമായ ഊരിൽനിന്ന് നിന്നെ കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു.”
GEN 15:8 അതിന് അബ്രാം, “കർത്താവായ യഹോവേ, അതു ഞാൻ അവകാശമാക്കുമെന്ന് എനിക്കെങ്ങനെ അറിയാൻ കഴിയും?” എന്നു ചോദിച്ചു.
GEN 15:9 യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു.
GEN 15:10 അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല.
GEN 15:11 അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു.
GEN 15:12 സൂര്യൻ അസ്തമിച്ചുകൊണ്ടിരുന്നപ്പോൾ അബ്രാം ഗാഢനിദ്രയിലേക്കു വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഒരു കൂരിരുട്ട് അവന്റെമേൽ വന്നു.
GEN 15:13 അപ്പോൾ യഹോവ അദ്ദേഹത്തോട്: “നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യുമെന്ന് നീ നിശ്ചയമായും അറിയണം.
GEN 15:14 എന്നാൽ, അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും; അതിനുശേഷം അവർ ആ ദേശം വിട്ടുപോരുന്നതു വളരെ സമ്പത്തോടുംകൂടെ ആയിരിക്കും.
GEN 15:15 നീയോ, സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും.
GEN 15:16 നിന്റെ സന്തതികളുടെ നാലാംതലമുറ ഇവിടെ മടങ്ങിയെത്തും; അമോര്യരുടെ പാപം ഇതുവരെയും അതിന്റെ പരമകാഷ്ഠയിൽ എത്തിയിട്ടില്ലല്ലോ” എന്ന് അരുളിച്ചെയ്തു.
GEN 15:17 സൂര്യൻ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോൾ ജ്വലിക്കുന്ന പന്തത്തോടുകൂടിയതും പുകയുന്നതുമായ ഒരു തീച്ചൂള പ്രത്യക്ഷപ്പെട്ടു, അത് ആ ഭാഗങ്ങളുടെ മധ്യേകൂടി കടന്നുപോയി.
GEN 15:18 യഹോവ ആ ദിവസം അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു. “ഞാൻ നിന്റെ സന്തതിക്ക് ഈജിപ്റ്റിലെ തോടുമുതൽ മഹാനദിയായ യൂഫ്രട്ടീസുവരെയുള്ള ദേശം തരും.
GEN 15:19 കേന്യർ, കെനിസ്യർ, കദ്മോന്യർ,
GEN 15:20 ഹിത്യർ, പെരിസ്യർ, രെഫായീമ്യർ,
GEN 15:21 അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശംതന്നെ തന്നിരിക്കുന്നു.”
GEN 16:1 അബ്രാമിന്റെ ഭാര്യയായ സാറായിക്കു മക്കൾ ജനിച്ചിരുന്നില്ല; അവൾക്കു ഹാഗാർ എന്നു പേരുള്ള ഈജിപ്റ്റുകാരിയായ ഒരു ദാസി ഉണ്ടായിരുന്നു.
GEN 16:2 സാറായി അബ്രാമിനോട്, “യഹോവ എന്റെ ഗർഭം അടച്ചിരിക്കുന്നു. എന്റെ ദാസിയുടെ അടുക്കൽ ചെല്ലുക; അവളിലൂടെ ഒരുപക്ഷേ എനിക്ക് മക്കൾ ഉണ്ടായേക്കാം” എന്നു പറഞ്ഞു. സാറായിയുടെ നിർദേശം അബ്രാം അംഗീകരിച്ചു.
GEN 16:3 അങ്ങനെ അബ്രാമിന്റെ ഭാര്യ സാറായി തന്റെ ഈജിപ്റ്റുകാരി ദാസി ഹാഗാറിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുത്തു. ഇതു സംഭവിച്ചത് അബ്രാം കനാനിൽ താമസം ആരംഭിച്ചു പത്തുവർഷം കഴിഞ്ഞപ്പോഴാണ്.
GEN 16:4 അദ്ദേഹം ഹാഗാറിന്റെ അടുക്കൽ ചെന്നു. അവൾ ഗർഭിണിയായിത്തീർന്നു. താൻ ഗർഭവതിയായിരിക്കുന്നു എന്നറിഞ്ഞതുമുതൽ ഹാഗാർ തന്റെ യജമാനത്തിയായ സാറായിയോട് അവജ്ഞയോടെ പെരുമാറാൻതുടങ്ങി.
GEN 16:5 അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു.
GEN 16:6 അപ്പോൾ അബ്രാം, “നിന്റെ ദാസി നിന്റെ കൈകളിൽത്തന്നെ. നിനക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്നത് അവളോടു ചെയ്യുക” എന്നു പറഞ്ഞു. അപ്പോൾ സാറായി ഹാഗാറിനോട് നിർദയമായി പെരുമാറി; അതുകൊണ്ട് അവൾ സാറായിയെ വിട്ട് ഓടിപ്പോയി.
GEN 16:7 യഹോവയുടെ ദൂതൻ മരുഭൂമിയിലെ ഒരു നീരുറവിനടുത്തുവെച്ച് ഹാഗാറിനെ കണ്ടു; ആ നീരുറവ ശൂരിലേക്കുള്ള പാതയുടെ അരികത്തായിരുന്നു.
GEN 16:8 ദൂതൻ അവളോട്, “സാറായിയുടെ ദാസിയായ ഹാഗാറേ, നീ എവിടെനിന്നു വരുന്നു? എവിടേക്കു പോകുന്നു?” എന്നു ചോദിച്ചു. അതിന് ഹാഗാർ, “ഞാൻ എന്റെ യജമാനത്തിയുടെ അടുക്കൽനിന്ന് ഓടിപ്പോകുന്നു” എന്നു മറുപടി പറഞ്ഞു.
GEN 16:9 അപ്പോൾ യഹോവയുടെ ദൂതൻ അവളോട്: “നീ യജമാനത്തിയുടെ അടുത്തേക്കു മടങ്ങിച്ചെന്ന് അവൾക്കു കീഴടങ്ങിയിരിക്കുക” എന്നു പറഞ്ഞു.
GEN 16:10 ദൂതൻ തുടർന്നു, “ഞാൻ നിന്റെ സന്തതിയെ, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അത്യധികം വർധിപ്പിക്കും” എന്നും പറഞ്ഞു.
GEN 16:11 യഹോവയുടെ ദൂതൻ അവളോടു വീണ്ടും പറഞ്ഞത്: “ഇപ്പോൾ നീ ഗർഭവതിയാണ്. നീ ഒരു മകനെ പ്രസവിക്കും. നീ അവന് യിശ്മായേൽ എന്നു പേരിടണം; യഹോവ നിന്റെ സങ്കടം കേട്ടിരിക്കുന്നു.
GEN 16:12 അവൻ കാട്ടുകഴുതയെപ്പോലുള്ള ഒരു മനുഷ്യൻ ആയിരിക്കും. അവന്റെ കൈ എല്ലാവർക്കും വിരോധമായിരിക്കും; എല്ലാവരുടെയും കൈ അവനും വിരോധമായിരിക്കും; അവൻ തന്റെ സകലസഹോദരങ്ങളോടും ശത്രുതയിൽ ജീവിക്കും.”
GEN 16:13 അതിനുശേഷം തന്നോടു സംസാരിച്ച യഹോവയ്ക്ക് അവൾ “എന്നെ കാണുന്ന ദൈവമാണ് അങ്ങ്,” എന്നു പേരിട്ടു; “എന്നെ കാണുന്ന ദൈവത്തെ ഇപ്പോൾ ഞാനും കണ്ടിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
GEN 16:14 അതുകൊണ്ട് ആ നീരുറവയ്ക്ക് ബേർ-ലഹയീ-രോയീ എന്നു പേരുണ്ടായി. അതു കാദേശിനും ബേരെദിനും മധ്യേ ഇപ്പോഴും ഉണ്ട്.
GEN 16:15 ഇതിനുശേഷം ഹാഗാർ അബ്രാമിന് ഒരു മകനെ പ്രസവിച്ചു. ഹാഗാറിൽ തനിക്കുണ്ടായ മകന് അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
GEN 16:16 ഹാഗാർ അബ്രാമിനു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന് എൺപത്തിയാറു വയസ്സായിരുന്നു.
GEN 17:1 അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക.
GEN 17:2 എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
GEN 17:3 അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു,
GEN 17:4 “നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും.
GEN 17:5 ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു:
GEN 17:6 ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും.
GEN 17:7 എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും.
GEN 17:8 നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”
GEN 17:9 ദൈവം അബ്രാഹാമിനോട് വീണ്ടും അരുളിച്ചെയ്തു: “നീ ചെയ്യേണ്ടതെന്തെന്നാൽ, നീയും നിനക്കുശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ ഉടമ്പടി പാലിക്കണം.
GEN 17:10 നീയും നിനക്കുശേഷം നിന്റെ സന്തതിയും പാലിക്കേണ്ടതിന് ഞാൻ നിന്നോടു ചെയ്യുന്ന ഉടമ്പടി ഇതാണ്: നിങ്ങളിൽ പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യണം.
GEN 17:11 നിങ്ങൾ ഏൽക്കുന്ന പരിച്ഛേദനം എനിക്കും നിനക്കും മധ്യേയുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും.
GEN 17:12 തലമുറതോറും നിന്റെ ഭവനത്തിൽ ജനിച്ചവരും അന്യദേശക്കാരിൽനിന്ന് നീ വിലയ്ക്കു വാങ്ങിയവർക്ക് ജനിച്ച നിന്റെ സ്വന്തം മക്കളല്ലാത്തവരും ഉൾപ്പെടെ, നിങ്ങളുടെ കൂട്ടത്തിലുള്ള എട്ടുദിവസം പ്രായമായ എല്ലാ പുരുഷപ്രജയും പരിച്ഛേദനം ഏൽക്കണം.
GEN 17:13 നിന്റെ ഭവനത്തിൽ ജനിച്ചവരാകട്ടെ, നിന്റെ പണം കൊടുത്തു വാങ്ങിയവരാകട്ടെ, അവരെല്ലാവരും പരിച്ഛേദനം ഏറ്റിരിക്കേണ്ടതാണ്. നിങ്ങളുടെ ശരീരത്തിലുള്ള എന്റെ ഉടമ്പടി ശാശ്വത ഉടമ്പടി ആയിരിക്കണം.
GEN 17:14 പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ശരീരത്തിൽ പരിച്ഛേദനം ഏറ്റിട്ടില്ലാത്ത—ഏതൊരു പുരുഷപ്രജയും തന്റെ ജനത്തിന്റെ ഇടയിൽനിന്ന് നീക്കംചെയ്യപ്പെടണം; അവൻ എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു.”
GEN 17:15 ദൈവം പിന്നെയും അബ്രാഹാമിനോടു കൽപ്പിച്ചു: “നിന്റെ ഭാര്യയായ സാറായിയെ ഇനിയൊരിക്കലും ‘സാറായി’ എന്നു വിളിക്കരുത്; അവളുടെ പേര് ‘സാറാ’ എന്നായിരിക്കും.
GEN 17:16 ഞാൻ അവളെ അനുഗ്രഹിക്കും; അവളിൽ നിനക്കൊരു മകനെ നൽകും. അവൾ അനേകം ജനതകൾക്കു മാതാവായിത്തീരും. അതേ, ഞാൻ അവളെ സമൃദ്ധമായി അനുഗ്രഹിക്കും; ജനങ്ങളുടെ രാജാക്കന്മാർ അവളിൽനിന്ന് ഉത്ഭവിക്കും.”
GEN 17:17 അപ്പോൾ അബ്രാഹാം കമിഴ്ന്നുവീണു; അദ്ദേഹം ചിരിച്ചുകൊണ്ടു ഹൃദയത്തിൽ പറഞ്ഞു, “നൂറു വയസ്സായ മനുഷ്യനു മകൻ ജനിക്കുമോ? തൊണ്ണൂറാം വയസ്സിൽ സാറാ പ്രസവിക്കുമോ?”
GEN 17:18 അബ്രാഹാം ദൈവത്തോട്: “അവിടത്തെ അനുഗ്രഹത്താൽ യിശ്മായേൽ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു.
GEN 17:19 അപ്പോൾ ദൈവം അരുളിച്ചെയ്തത്: “അങ്ങനെയല്ല, നിന്റെ ഭാര്യയായ സാറാ നിനക്കൊരു മകനെ പ്രസവിക്കും; അവന് യിസ്ഹാക്ക് എന്നു നാമകരണം ചെയ്യണം. ഞാൻ അവനോടും അവനുശേഷം അവന്റെ സന്തതികളോടുമായി എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി ഉറപ്പിക്കും.
GEN 17:20 യിശ്മായേലിനെ സംബന്ധിച്ച്, ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; നിശ്ചയമായും ഞാൻ അവനെ അനുഗ്രഹിക്കും; അവനെ സന്താനസമൃദ്ധിയുള്ളവനാക്കി അവന്റെ സംഖ്യ അത്യധികമായി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പിതാവായിത്തീരും; അവനെ ഒരു വലിയ ജനതയാക്കും.
GEN 17:21 എന്നാൽ അടുത്തവർഷം, ഇതേ സമയത്ത് സാറാ നിനക്കു പ്രസവിക്കുന്ന മകൻ യിസ്ഹാക്കുമായിട്ടാണ് ഞാൻ എന്റെ ഉടമ്പടി സ്ഥിരപ്പെടുത്തുന്നത്.”
GEN 17:22 ഇതു സംസാരിച്ചുതീർന്നപ്പോൾ ദൈവം അബ്രാഹാമിനെവിട്ട് ആരോഹണംചെയ്തു.
GEN 17:23 ആ ദിവസംതന്നെ അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ ഭവനത്തിൽ ജനിച്ചവരും വിലയ്ക്കു വാങ്ങിയവരുമായി, തന്റെ ഭവനത്തിൽ ഉണ്ടായിരുന്ന സകലപുരുഷപ്രജകളെയും കൂട്ടിക്കൊണ്ടുപോയി, ദൈവം തന്നോടു കൽപ്പിച്ചതിൻപ്രകാരം, അവർക്കു പരിച്ഛേദനം നടത്തി.
GEN 17:24 പരിച്ഛേദനം ഏൽക്കുമ്പോൾ അബ്രാഹാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായിരുന്നു;
GEN 17:25 അദ്ദേഹത്തിന്റെ മകൻ യിശ്മായേലിന് അപ്പോൾ പതിമ്മൂന്നുവയസ്സും ആയിരുന്നു.
GEN 17:26 അബ്രാഹാമും അദ്ദേഹത്തിന്റെ മകനായ യിശ്മായേലും പരിച്ഛേദനം ഏറ്റത് ഒരേദിവസമായിരുന്നു.
GEN 17:27 അബ്രാഹാമിന്റെ വീട്ടിൽ ജനിച്ചവരും വിദേശിയോടു വാങ്ങിയവരും ഉൾപ്പെടെ അബ്രാഹാമിന്റെ വീട്ടിൽ ഉണ്ടായിരുന്ന, എല്ലാ പുരുഷപ്രജകളും അദ്ദേഹത്തോടുകൂടെ പരിച്ഛേദനം ഏറ്റു.
GEN 18:1 ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി.
GEN 18:2 അദ്ദേഹം തലയുയർത്തിനോക്കിയപ്പോൾ മൂന്നുപുരുഷന്മാർ അടുക്കൽ നിൽക്കുന്നതു കണ്ടു; അവരെ കണ്ടമാത്രയിൽ, അദ്ദേഹം കൂടാരവാതിൽക്കൽനിന്ന് തിടുക്കത്തിൽ ചെന്ന് സാഷ്ടാംഗം വീണുവണങ്ങി അവരെ എതിരേറ്റു.
GEN 18:3 “എന്റെ കർത്താവേ, അങ്ങേക്ക് കൃപയുണ്ടെങ്കിൽ അടിയനോടൊപ്പം കുറച്ചു സമയം ചെലവഴിക്കണേ.
GEN 18:4 ഞാൻ കുറച്ചുവെള്ളം കൊണ്ടുവരട്ടെ, നിങ്ങൾക്ക് എല്ലാവർക്കും കാലുകഴുകി ഈ മരത്തിന്റെ തണലിൽ വിശ്രമിക്കാമല്ലോ.
GEN 18:5 ഞാൻ നിങ്ങൾക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, വിശപ്പടക്കിയശേഷം നിങ്ങൾക്കു യാത്ര തുടരാം. അവിടന്ന് അടിയന്റെ അടുക്കൽ വന്നതാണല്ലോ” എന്ന് അബ്രാഹാം പറഞ്ഞു. അതിനുത്തരമായി അവർ, “വളരെ നന്ന്, നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു പറഞ്ഞു.
GEN 18:6 അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു.
GEN 18:7 പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു.
GEN 18:8 പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.
GEN 18:9 “നിന്റെ ഭാര്യയായ സാറാ എവിടെ?” അവർ ചോദിച്ചു. “കൂടാരത്തിലുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
GEN 18:10 അപ്പോൾ അവരിലൊരാൾ, “അടുത്തവർഷം ഇതേസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; അപ്പോൾ നിന്റെ ഭാര്യയായ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു. സാറാ പിന്നിൽ കൂടാരവാതിൽക്കൽനിന്ന് ഇതു ശ്രദ്ധിക്കുകയായിരുന്നു.
GEN 18:11 അബ്രാഹാമും സാറായും വൃദ്ധരും വളരെ പ്രായമായവരും ആയിരുന്നു. സാറായ്ക്കു ഗർഭധാരണത്തിനുള്ള പ്രായവും കഴിഞ്ഞുപോയിരുന്നു.
GEN 18:12 “ഞാൻ വൃദ്ധയായി, എന്റെ ഭർത്താവും വൃദ്ധനായിരിക്കുന്നു; ഇനി ഈ സൗഭാഗ്യം എനിക്കുണ്ടാകുമോ?” സാറാ ചിരിച്ചുകൊണ്ട് ആത്മഗതംചെയ്തു.
GEN 18:13 അപ്പോൾ യഹോവ അബ്രാഹാമിനോട്, “വൃദ്ധയായ എനിക്കു കുട്ടിയുണ്ടാകുമോ എന്നു പറഞ്ഞു സാറാ ചിരിച്ചതെന്ത്?
GEN 18:14 യഹോവയ്ക്ക് അസാധ്യമായ കാര്യം ഉണ്ടോ? അടുത്തവർഷം നിശ്ചിതസമയം ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും, അപ്പോൾ സാറായ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും” എന്നു പറഞ്ഞു.
GEN 18:15 സാറാ ഭയന്നുപോയി, അതുകൊണ്ട് അവൾ, “ഞാൻ ചിരിച്ചില്ല” എന്നു മാറ്റിപ്പറഞ്ഞു. എന്നാൽ അവിടന്ന്, “അല്ല, നീ ചിരിച്ചു” എന്ന് അരുളിച്ചെയ്തു.
GEN 18:16 ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു. അവർ താഴേ സൊദോമിലേക്കു തിരിഞ്ഞു. അബ്രാഹാം അവരെ യാത്രയയയ്ക്കാൻ അവരോടുകൂടെ നടന്നു.
GEN 18:17 അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ?
GEN 18:18 അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും.
GEN 18:19 അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”
GEN 18:20 പിന്നെ യഹോവ അരുളിച്ചെയ്തു: “സൊദോമിന്റെയും ഗൊമോറായുടെയും പാപം ഘോരമായതും അവർക്കു വിരോധമായുള്ള നിലവിളി വലിയതുമാകുന്നു.
GEN 18:21 എന്റെ അടുക്കൽ എത്തിയിരിക്കുന്ന നിലവിളിക്കു തക്കവണ്ണം അവരുടെ പ്രവൃത്തി ദോഷപൂർണമാണോ എന്നുനോക്കി മനസ്സിലാക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.”
GEN 18:22 ആ പുരുഷന്മാർ തിരിഞ്ഞ് സൊദോമിലേക്കു പോയി. എന്നാൽ, അബ്രാഹാം യഹോവയുടെ സന്നിധിയിൽത്തന്നെ നിലകൊണ്ടു.
GEN 18:23 പിന്നെ അബ്രാഹാം അടുത്തുചെന്ന്, “അവിടന്നു നീതിമാന്മാരെ ദുഷ്ടന്മാരോടുകൂടെ തുടച്ചുനീക്കുമോ? എന്നു ചോദിച്ചു.
GEN 18:24 നീതിമാന്മാരായ അൻപതുപേർ നഗരത്തിൽ ഉണ്ടെങ്കിൽ എന്താണു ചെയ്യുക? അങ്ങ് ആ നഗരത്തെ വാസ്തവമായി നശിപ്പിക്കുമോ? അതിലുള്ള അൻപതു നീതിമാന്മാർ നിമിത്തം ആ സ്ഥലത്തെ അങ്ങ് രക്ഷിക്കുകയില്ലയോ?
GEN 18:25 നീതിമാന്മാരെയും ദുഷ്ടന്മാരെയും ഒരുപോലെ കണക്കാക്കുന്നതും ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെ സംഹരിക്കുന്നതും അവിടത്തേക്ക് ഉചിതമല്ലല്ലോ! അങ്ങനെ വരരുതേ. സർവഭൂമിയുടെയും ന്യായാധിപതി നീതി പ്രവർത്തിക്കാതിരിക്കുമോ?”
GEN 18:26 അതിനു യഹോവ: “അൻപതു നീതിമാന്മാരെ സൊദോം പട്ടണത്തിനുള്ളിൽ കാണുന്നെങ്കിൽ അവർക്കുവേണ്ടി ഞാൻ ആ സ്ഥലം മുഴുവൻ രക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
GEN 18:27 അബ്രാഹാം വീണ്ടും ചോദിച്ചു: “വെറും പൊടിയും ചാരവും ആയ ഞാൻ കർത്താവിനോട് സംസാരിക്കാൻ തുനിഞ്ഞല്ലോ!
GEN 18:28 അൻപതു നീതിമാന്മാരിൽ അഞ്ചുപേർ കുറഞ്ഞാൽ ആ അഞ്ചുപേർ നിമിത്തം അങ്ങു നഗരത്തെ മുഴുവൻ നശിപ്പിക്കുമോ?” “അവിടെ നാൽപ്പത്തിയഞ്ചുപേരെ കാണുന്നെങ്കിൽ, ഞാൻ അതിനെ നശിപ്പിക്കുകയില്ല,” അവിടന്ന് അരുളിച്ചെയ്തു.
GEN 18:29 വീണ്ടും അദ്ദേഹം ദൈവത്തോടു ചോദിച്ചു, “നാൽപ്പതുപേരേ ഉള്ളെങ്കിലോ?” “ആ നാൽപ്പതുപേർക്കുവേണ്ടി ഞാൻ അങ്ങനെ ചെയ്യുകയില്ല,” അവിടന്ന് ഉത്തരം പറഞ്ഞു.
GEN 18:30 അദ്ദേഹം വീണ്ടും: “കർത്താവു കോപിക്കരുതേ, അടിയൻ സംസാരിക്കട്ടെ; അവിടെ കേവലം മുപ്പതുപേരെ ഉള്ളൂ എന്നുവരികിലോ?” എന്നു ചോദിച്ചു. അതിനു യഹോവ: “മുപ്പതുപേരെ കാണുന്നെങ്കിൽ ഞാൻ അങ്ങനെ പ്രവർത്തിക്കുകയില്ല” എന്നു മറുപടികൊടുത്തു.
GEN 18:31 “കർത്താവിനോടു സംസാരിക്കാൻ എനിക്കു ധൈര്യം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക്, ഇരുപതുപേർമാത്രമേ അവിടെ ഉള്ളൂ എങ്കിലോ?” അബ്രാഹാം ചോദിച്ചു. “ഇരുപതുപേർക്കുവേണ്ടി, ഞാൻ നശിപ്പിക്കുകയില്ല” അവിടന്ന് ഉത്തരം പറഞ്ഞു.
GEN 18:32 അപ്പോൾ അബ്രാഹാം ചോദിച്ചു, “കർത്താവേ, കോപിക്കരുതേ, അടിയൻ ഒരിക്കൽക്കൂടിമാത്രം ചോദിക്കട്ടെ, പത്തുപേരേ അവിടെ ഉള്ളൂ എങ്കിലോ?” “പത്തുപേർക്കുവേണ്ടി ഞാൻ അതിനെ നശിപ്പിക്കാതിരിക്കും,” അവിടന്നു മറുപടി പറഞ്ഞു.
GEN 18:33 യഹോവ അബ്രാഹാമിനോടു സംസാരിച്ചതിനുശേഷം അവിടം വിട്ടുപോയി; അബ്രാഹാമും വീട്ടിലേക്കു മടങ്ങി.
GEN 19:1 ആ രണ്ടു ദൂതന്മാർ സന്ധ്യക്കു സൊദോമിൽ എത്തി; ലോത്ത് നഗരകവാടത്തിൽ ഇരിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ അദ്ദേഹം എഴുന്നേറ്റു നിലംവരെ കുനിഞ്ഞു നമസ്കരിച്ചുകൊണ്ട് എതിരേറ്റു.
GEN 19:2 പിന്നെ ലോത്ത്, “യജമാനന്മാരേ, ദയവായി അടിയന്റെ വീട്ടിലേക്കു വന്നാലും; കാലുകൾ കഴുകി രാത്രിയിൽ വിശ്രമിച്ചിട്ട് അതിരാവിലെ നിങ്ങൾക്കു യാത്ര തുടരാമല്ലോ” എന്നു പറഞ്ഞു. “വേണ്ടാ, ഞങ്ങൾ തെരുവീഥിയിൽ രാത്രി ചെലവഴിച്ചുകൊള്ളാം,” അവർ മറുപടി പറഞ്ഞു.
GEN 19:3 എന്നാൽ ലോത്ത് വളരെ നിർബന്ധിച്ചതുകൊണ്ട് അവർ അദ്ദേഹത്തോടൊപ്പം പോയി വീട്ടിൽ പ്രവേശിച്ചു. അദ്ദേഹം അവർക്കുവേണ്ടി പുളിപ്പില്ലാത്ത അപ്പം ചുട്ടു വിരുന്നൊരുക്കി; അവർ ഭക്ഷണം കഴിച്ചു.
GEN 19:4 അവർ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് സൊദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പുരുഷന്മാർ—യുവാക്കന്മാരും വൃദ്ധന്മാരും—എല്ലാവരുംകൂടി ആ വീട് വളഞ്ഞു.
GEN 19:5 അവർ ലോത്തിനെ വിളിച്ച് “ഇന്നു രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത്, ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവരൂ; ഞങ്ങൾ അവരുമായി ലൈംഗികവേഴ്ച നടത്തട്ടെ” എന്നു പറഞ്ഞു.
GEN 19:6 ലോത്ത് അവരോടു സംസാരിക്കാൻ പുറത്തേക്കു ചെന്നു, കതകടച്ചിട്ട് അവരോട്,
GEN 19:7 “എന്റെ സ്നേഹിതരേ, അതു പാടില്ല; ഈ അധർമം പ്രവർത്തിക്കരുതേ.
GEN 19:8 പുരുഷനോടൊപ്പം കിടക്കപങ്കിട്ടിട്ടില്ലാത്ത രണ്ടു പുത്രിമാർ എനിക്കുണ്ട്. ഞാൻ അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാം, നിങ്ങളുടെ ഇഷ്ടംപോലെ അവരോടു പെരുമാറിക്കൊള്ളുക. എന്നാൽ, ഈ പുരുഷന്മാരോട് ഒന്നും ചെയ്യരുതേ; അവർ എന്റെ ഭവനത്തിൽ അഭയംതേടി വന്നവരാണ്” എന്നു പറഞ്ഞു.
GEN 19:9 അതിന് അവർ: “ഞങ്ങളെ തടയാതെ മാറിനിൽക്കൂ. ഇയാൾ ഇവിടെ പ്രവാസിയായി വന്നു; ഇപ്പോൾ ഇതാ ന്യായാധിപൻ ചമയുന്നു! ഞങ്ങൾ അവരോടു ചെയ്യുന്നതിലും അധികം ദോഷം നിന്നോടു ചെയ്യും” എന്നു പറഞ്ഞു. അവർ ലോത്തിനെ ഞെരുക്കിക്കൊണ്ട് വാതിൽ തകർക്കാൻ മുന്നോട്ടടുത്തു.
GEN 19:10 എന്നാൽ, അകത്തുണ്ടായിരുന്ന ആ പുരുഷന്മാർ കൈ പുറത്തേക്കു നീട്ടി ലോത്തിനെ വീടിനുള്ളിലേക്കു വലിച്ചുകയറ്റിയിട്ട് കതകടച്ചു.
GEN 19:11 പിന്നെ അവർ വീടിന്റെ വാതിൽക്കൽ ഉണ്ടായിരുന്ന ആബാലവൃദ്ധം പുരുഷന്മാർക്ക് അന്ധത പിടിപ്പിച്ചു, അവർക്കു വാതിൽ കണ്ടെത്താൻ കഴിഞ്ഞില്ല.
GEN 19:12 ആ രണ്ടു പുരുഷന്മാർ ലോത്തിനോട്, “നിന്റെ സ്വന്തക്കാരായി—മരുമക്കളോ പുത്രന്മാരോ പുത്രിമാരോ മറ്റാരെങ്കിലുമോ ഈ നഗരത്തിൽ ഉണ്ടോ? അവരെല്ലാവരുമായി ഇവിടെനിന്ന് ഓടി രക്ഷപ്പെടുക;
GEN 19:13 ഞങ്ങൾ ഈ സ്ഥലം നശിപ്പിക്കാൻ പോകുകയാണ്. ഇതിലെ ജനങ്ങൾക്കെതിരായി യഹോവയോടുള്ള മുറവിളി വളരെ വലുതാണ്. ആകയാൽ ഇതിനെ നശിപ്പിക്കാൻ അവിടന്നു ഞങ്ങളെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
GEN 19:14 അങ്ങനെ ലോത്ത് തന്റെ പുത്രിമാർക്കു വിവാഹനിശ്ചയം ചെയ്തിരുന്നവരായ മരുമക്കളുടെ അടുക്കൽച്ചെന്ന് അവരോടു സംസാരിച്ചു. “നിങ്ങൾ വേഗത്തിൽ ഈ സ്ഥലത്തുനിന്ന് രക്ഷപ്പെടുക, യഹോവ ഈ നഗരത്തെ നശിപ്പിക്കാൻ തുടങ്ങുന്നു!” എന്നു പറഞ്ഞു. എന്നാൽ അദ്ദേഹം തമാശ പറയുന്നെന്നു മരുമക്കൾ ചിന്തിച്ചു.
GEN 19:15 ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു.
GEN 19:16 ലോത്ത് മടിച്ചുനിന്നപ്പോൾ—യഹോവയ്ക്ക് അവരോടു കരുണയുണ്ടായി—ആ പുരുഷന്മാർ അദ്ദേഹത്തെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി.
GEN 19:17 അവരെ പുറത്തുകൊണ്ടുവന്നശേഷം അവരിൽ ഒരാൾ, “പ്രാണരക്ഷയ്ക്കായി ഓടിപ്പോകുക, തിരിഞ്ഞുനോക്കരുത്, സമഭൂമിയിൽ ഒരിടത്തും തങ്ങരുത്. മലകളിലേക്ക് ഓടുക, അല്ലെങ്കിൽ നിങ്ങൾ നിശ്ശേഷം നശിച്ചുപോകും” എന്നു പറഞ്ഞു.
GEN 19:18 എന്നാൽ ലോത്ത് അവരോട്, “കർത്താവേ, ദയവായി അങ്ങനെ ചെയ്യരുതേ!
GEN 19:19 അങ്ങേക്ക് അടിയനോടു കൃപതോന്നിയല്ലോ. എന്റെ ജീവനെ രക്ഷിച്ചതിലൂടെ അവിടന്നു വലിയ കരുണകാണിച്ചിരിക്കുന്നു. എനിക്കു മലകളിലേക്ക് ഓടിരക്ഷപ്പെടാൻ നിവൃത്തിയില്ല; ഈ വിപത്ത് എന്നെ മൂടിക്കളയും, ഞാൻ മരിച്ചുപോകുകയും ചെയ്യും.
GEN 19:20 ഇതാ, ഓടിച്ചെന്നെത്താൻ കഴിയുംവിധം സമീപത്തായി ഒരു ചെറിയ പട്ടണമുണ്ടല്ലോ! അതിലേക്ക് ഓടിപ്പോകാൻ എന്നെ അനുവദിക്കണമേ; അതു തീരെ ചെറിയതുമാണ്; എങ്കിൽ എന്റെ ജീവൻ രക്ഷപ്പെടും” എന്നു പറഞ്ഞു.
GEN 19:21 അവിടന്നു ലോത്തിനോട്, “വളരെ നന്ന്, ഈ അപേക്ഷയും ഞാൻ അനുവദിച്ചുതരും, നീ പറയുന്ന പട്ടണം ഞാൻ നശിപ്പിക്കുകയില്ല.
GEN 19:22 എന്നാൽ, പെട്ടെന്ന് അവിടേക്ക് ഓടുക, നീ അവിടെ എത്തുന്നതുവരെ എനിക്കൊന്നും ചെയ്യാൻ നിർവാഹമില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി.
GEN 19:23 ലോത്ത് സോവാരിൽ എത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു.
GEN 19:24 അപ്പോൾ യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്ന്—യഹോവയുടെ സന്നിധിയിൽനിന്നുതന്നെ—ആളിക്കത്തുന്ന ഗന്ധകം വർഷിപ്പിച്ചു.
GEN 19:25 ഇപ്രകാരം അവിടന്ന് ആ സമഭൂമിയെ നിശ്ശേഷമായി—ആ നഗരങ്ങളെയും അവയിൽ താമസിച്ചിരുന്ന സകലരെയും ദേശത്തെ സസ്യാദികളെയും നശിപ്പിച്ചുകളഞ്ഞു.
GEN 19:26 എന്നാൽ, ലോത്തിന്റെ ഭാര്യ അവന്റെ പിറകെ ഓടുന്നതിനിടയിൽ പിറകോട്ടു നോക്കി, അവൾ ഉപ്പുതൂണായിത്തീർന്നു.
GEN 19:27 പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു.
GEN 19:28 അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു.
GEN 19:29 ഇങ്ങനെ ദൈവം സമഭൂമിയിലെ നഗരങ്ങളെ നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്തു. ലോത്തു ജീവിച്ചിരുന്ന നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടന്ന് ആ മഹാവിപത്തിൽനിന്നും ലോത്തിനെ രക്ഷിച്ചു.
GEN 19:30 ലോത്തും അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരും സോവാർ വിട്ട് പർവതത്തിൽച്ചെന്നു താമസം ഉറപ്പിച്ചു; സോവാരിൽ താമസിക്കാൻ അയാൾക്കു ഭയമായിരുന്നു. ലോത്തും രണ്ടു പുത്രിമാരും ഒരു ഗുഹയിൽ താമസിച്ചു.
GEN 19:31 ഒരു ദിവസം, മൂത്തമകൾ ഇളയവളോട്, “നമ്മുടെ അപ്പൻ വൃദ്ധനാണ്, നാട്ടുനടപ്പനുസരിച്ച് നമ്മുടെ അടുക്കൽ വരാൻ ദേശത്തെങ്ങും ഒരു പുരുഷനുമില്ല.
GEN 19:32 അതിനാൽ വരിക. നമുക്ക് അപ്പനെ വീഞ്ഞുകുടിപ്പിച്ച് അദ്ദേഹത്തോടൊപ്പം കിടക്കപങ്കിടാം, അങ്ങനെ പിതാവിന്റെ വംശപരമ്പര നിലനിർത്താം” എന്നു പറഞ്ഞു.
GEN 19:33 അന്നുരാത്രി അവർ അപ്പനെ വീഞ്ഞുകുടിപ്പിച്ചു. മൂത്തമകൾ അകത്തുചെന്ന് അയാളോടുകൂടെ കിടക്കപങ്കിട്ടു. അവൾ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അയാൾ അറിഞ്ഞില്ല.
GEN 19:34 അടുത്തദിവസം മൂത്തമകൾ ഇളയവളോട്: “കഴിഞ്ഞരാത്രി ഞാൻ അപ്പന്റെകൂടെ കിടന്നു; ഈ രാത്രിയും നമുക്ക് അദ്ദേഹത്തെ വീഞ്ഞുകുടിപ്പിക്കാം, പിന്നെ നീ ചെന്ന് അദ്ദേഹത്തോടുകൂടെ കിടക്കുക, അങ്ങനെ നമുക്ക് അപ്പനിലൂടെ വംശപരമ്പര നിലനിർത്താം” എന്നു പറഞ്ഞു.
GEN 19:35 അങ്ങനെ അവർ ആ രാത്രിയിലും അപ്പനെ വീഞ്ഞു കുടിപ്പിച്ചിട്ട് ഇളയവൾ ചെന്ന് അയാളുടെകൂടെ കിടന്നു. അവൾ വന്നു കിടന്നതോ എഴുന്നേറ്റുപോയതോ അയാൾ അറിഞ്ഞില്ല.
GEN 19:36 ലോത്തിന്റെ പുത്രിമാർ ഇരുവരും ഈ വിധത്തിൽ തങ്ങളുടെ പിതാവിനാൽ ഗർഭവതികളായിത്തീർന്നു.
GEN 19:37 മൂത്തമകൾക്ക് ഒരു മകൻ ജനിച്ചു; അവൾ അവന് മോവാബ് എന്നു പേരിട്ടു. അവനത്രേ ഇന്നത്തെ മോവാബ്യരുടെ പിതാവ്.
GEN 19:38 ഇളയമകൾക്കും ഒരു മകൻ ഉണ്ടായി. അവൾ അവന് ബെൻ-അമ്മീ എന്നു പേരിട്ടു; അവൻ ഇന്നുള്ള അമ്മോന്യരുടെ പിതാവ്.
GEN 20:1 പിന്നെ അബ്രാഹാം തെക്കേ ദേശത്തേക്കു പോയി; അവിടെ കാദേശിനും ശൂരിനും മധ്യേ താമസിച്ചു. ഇതിനുശേഷം അദ്ദേഹം ഗെരാരിലേക്കുപോയി, അവിടെ പ്രവാസിയായി താമസിക്കുമ്പോൾ
GEN 20:2 അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി.
GEN 20:3 എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു.
GEN 20:4 അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ?
GEN 20:5 ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
GEN 20:6 അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്.
GEN 20:7 നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു.
GEN 20:8 പിറ്റേന്ന് അതിരാവിലെ അബീമെലെക്ക് തന്റെ എല്ലാ ഉദ്യോഗസ്ഥന്മാരെയും വിളിച്ചുകൂട്ടി, സംഭവിച്ചതെല്ലാം അവരെ പറഞ്ഞുകേൾപ്പിച്ചു; അവർ ഭയന്നുവിറച്ചു.
GEN 20:9 പിന്നെ അബീമെലെക്ക് അബ്രാഹാമിനെ അകത്തേക്കു വിളിച്ച്, “നീ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? നീ എന്റെയും എന്റെ രാജ്യത്തിന്റെയുംമേൽ ഇത്രവലിയ അപരാധം വരുത്താൻ ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യങ്ങളത്രേ നീ എന്നോടു ചെയ്തിരിക്കുന്നത്” എന്നു പറഞ്ഞു.
GEN 20:10 “ഇങ്ങനെ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?” എന്ന് അബീമെലെക്ക് അബ്രാഹാമിനോട് ആരാഞ്ഞു.
GEN 20:11 അതിന് അബ്രാഹാം ഇങ്ങനെ മറുപടി പറഞ്ഞു: “ ‘ഈ സ്ഥലത്തു നിശ്ചയമായും ദൈവഭയം തീരെയില്ല എന്നും എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലുമെന്നും’ ഞാൻ വിചാരിച്ചു.
GEN 20:12 തന്നെയുമല്ല, അവൾ വാസ്തവത്തിൽ എന്റെ സഹോദരിയാണ്; ഞങ്ങൾ രണ്ടുപേരുടെയും പിതാവ് ഒന്നാണ്, എന്നാൽ ഒരമ്മയിൽനിന്നു ജനിച്ചവരുമല്ല; അവൾ എന്റെ ഭാര്യയായിത്തീർന്നു.
GEN 20:13 എന്നാൽ, എന്റെ പിതൃഭവനം വിട്ടു ദേശാടനം ചെയ്യാൻ ദൈവം എന്നോട് കൽപ്പിച്ചപ്പോൾ, ഞാൻ അവളോട്: ‘നാം ചെല്ലുന്നേടത്തെല്ലാം “അദ്ദേഹം എന്റെ സഹോദരൻ” എന്നു നീ പറയണം, അങ്ങനെയാണു നിനക്ക് എന്നോടുള്ള സ്നേഹം വെളിപ്പെടുത്തേണ്ടത്’ എന്നു പറഞ്ഞിരുന്നു.”
GEN 20:14 പിന്നെ അബീമെലെക്ക് ആടുമാടുകളെയും ദാസീദാസന്മാരെയും കൊണ്ടുവന്ന് അബ്രാഹാമിനു കൊടുത്തു; അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും തിരികെ ഏൽപ്പിച്ചു.
GEN 20:15 അബീമെലെക്ക് അബ്രാഹാമിനോട്, “എന്റെ ദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊൾക” എന്നു പറഞ്ഞു.
GEN 20:16 പിന്നെ അദ്ദേഹം സാറായോട്, “ഞാൻ നിന്റെ സഹോദരന് ആയിരം ശേക്കേൽ വെള്ളി കൊടുക്കുന്നു, ഇതു ഞാൻ നിന്നോടുചെയ്ത കുറ്റത്തിനു നഷ്ടപരിഹാരമായി നിന്നോടുകൂടെയുള്ളവരെ സാക്ഷിയാക്കി നൽകുന്നതാണ്; നീ തികച്ചും കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു.
GEN 20:17 അപ്പോൾ അബ്രാഹാം ദൈവത്തോടു പ്രാർഥിച്ചു; ദൈവം അബീമെലെക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെപ്പാട്ടിമാരെയും സൗഖ്യമാക്കി. അവർക്കു കുട്ടികൾ ജനിച്ചു.
GEN 20:18 അബ്രാഹാമിന്റെ ഭാര്യയായ സാറനിമിത്തം യഹോവ അബീമെലെക്കിന്റെ ഭവനത്തിൽ എല്ലാ സ്ത്രീകളുടെയും ഗർഭം അടച്ചിരുന്നു.
GEN 21:1 ഇതിനുശേഷം യഹോവ, അവിടന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; അവൾക്ക് അവിടന്നു നൽകിയിരുന്ന വാഗ്ദാനം നിറവേറ്റി.
GEN 21:2 അബ്രാഹാമിന്, വാർധക്യത്തിൽ, ദൈവം വാഗ്ദാനംചെയ്തിരുന്ന സമയത്തുതന്നെ, സാറാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു.
GEN 21:3 അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു പേരിട്ടു.
GEN 21:4 ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു.
GEN 21:5 അബ്രാഹാമിനു നൂറു വയസ്സായപ്പോഴാണ് അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കു ജനിക്കുന്നത്.
GEN 21:6 സാറ പറഞ്ഞു: “ദൈവം എനിക്കു ചിരിക്കാൻ വകയുണ്ടാക്കിയിരിക്കുന്നു. ഇതെക്കുറിച്ചു കേൾക്കുന്നവരെല്ലാവരും എന്നോടൊപ്പം ചിരിക്കും.
GEN 21:7 സാറ കുഞ്ഞുങ്ങളെ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹാമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.
GEN 21:8 പൈതൽ വളർന്നു, മുലകുടി മാറ്റാനുള്ള സമയവും അടുത്തു; യിസ്ഹാക്കിന്റെ മുലകുടിമാറ്റിയ ദിവസം അബ്രാഹാം വലിയൊരു വിരുന്നു നടത്തി.
GEN 21:9 ഈജിപ്റ്റുകാരിയായ ഹാഗാറിൽ അബ്രാഹാമിനു ജനിച്ച മകൻ, തന്റെ മകനായ യിസ്ഹാക്കിനെ പരിഹസിക്കുന്നതായി സാറാ കണ്ടു.
GEN 21:10 അവൾ അബ്രാഹാമിനോട്, “ആ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നു പറഞ്ഞു.
GEN 21:11 യിശ്മായേൽ തന്റെ മകൻ ആയതുകൊണ്ട്, ഈ കാര്യം അബ്രാഹാമിനെ വളരെയധികം അസ്വസ്ഥനാക്കി.
GEN 21:12 എന്നാൽ ദൈവം അബ്രാഹാമിനോടു പറഞ്ഞു, “ബാലനെയും ദാസിയെയും സംബന്ധിച്ച് വ്യാകുലപ്പെടരുത്. സാറ നിന്നോടു പറയുന്നതെന്തും ശ്രദ്ധയോടെ കേൾക്കുക. കാരണം, ‘യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും.’
GEN 21:13 ദാസിയുടെ മകനെയും ഞാൻ ഒരു ജനതയാക്കിത്തീർക്കും; കാരണം അവൻ ഉത്ഭവിച്ചതും നിന്നിൽനിന്നാണല്ലോ.”
GEN 21:14 പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു.
GEN 21:15 കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി.
GEN 21:16 പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു.
GEN 21:17 ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
GEN 21:18 നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു.
GEN 21:19 പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു.
GEN 21:20 ബാലന്റെ വളർച്ചയിൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ മരുഭൂമിയിൽ താമസിച്ചു മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു.
GEN 21:21 പാരാൻ മരുഭൂമിയിൽ താമസിച്ചിരുന്നകാലത്ത് അവന്റെ അമ്മ ഈജിപ്റ്റിൽനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.
GEN 21:22 ആ കാലത്ത് അബീമെലെക്കും അയാളുടെ സൈന്യാധിപനായ ഫിക്കോലും അബ്രാഹാമിനോട്, “നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ദൈവം നിന്നോടുകൂടെയുണ്ട്.
GEN 21:23 നീ എന്നോടോ എന്റെ മക്കളോടോ എന്റെ പിൻഗാമികളോടോ വ്യാജം പ്രവർത്തിക്കുകയില്ലെന്ന് ഇപ്പോൾ ഇവിടെ ദൈവമുമ്പാകെ എന്നോടു ശപഥംചെയ്യണം. ഞാൻ നിന്നോടു കരുണ കാണിച്ചതുപോലെതന്നെ നീ എന്നോടും നീ പ്രവാസിയായി വന്നുപാർക്കുന്ന ഈ ദേശത്തോടും കരുണ കാണിക്കുകയും വേണം” എന്നു പറഞ്ഞു.
GEN 21:24 അതിന് അബ്രാഹാം, “ഞാൻ അങ്ങനെതന്നെ ശപഥംചെയ്യുന്നു” എന്നു പറഞ്ഞു.
GEN 21:25 പിന്നെ അബ്രാഹാം അബീമെലെക്കിനോട്, അങ്ങയുടെ വേലക്കാർ എന്റെ വേലക്കാരിൽനിന്നും ഒരു കിണർ കൈവശപ്പെടുത്തിയതായി പരാതിപ്പെട്ടു.
GEN 21:26 അതിന് അബീമെലെക്ക്, “ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിഞ്ഞുകൂടാ. താങ്കൾ എന്നോടു പറഞ്ഞില്ലല്ലോ, ഇന്നാണു ഞാൻ ഇതിനെക്കുറിച്ചു കേൾക്കുന്നത്” എന്നു പറഞ്ഞു.
GEN 21:27 പിന്നെ അബ്രാഹാം ആടുമാടുകളെ കൊണ്ടുവന്ന് അബീമെലെക്കിനു കൊടുത്തു. അവർ ഇരുവരും ഒരു കരാറിലേർപ്പെടുകയും ചെയ്തു.
GEN 21:28 അബ്രാഹാം ആട്ടിൻപറ്റത്തിൽനിന്ന് ഏഴു പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചു.
GEN 21:29 അബീമെലെക്ക് അബ്രാഹാമിനോട്, “ഈ ഏഴ് പെണ്ണാട്ടിൻകുട്ടികളെ വേർതിരിച്ചതുകൊണ്ടു നീ എന്താണ് ഉദ്ദേശിക്കുന്നത്” എന്നു ചോദിച്ചു.
GEN 21:30 “ഈ കിണർ ഞാനാണു കുഴിപ്പിച്ചത് എന്നതിനു സാക്ഷിയായി ഈ ഏഴു പെണ്ണാട്ടിൻകുട്ടികളെ എന്റെ കൈയിൽനിന്ന് വാങ്ങണം” അബ്രാഹാം മറുപടി പറഞ്ഞു.
GEN 21:31 ആ സ്ഥലത്തുവെച്ച് അങ്ങനെ അവർ ഇരുവരും ശപഥംചെയ്തതുകൊണ്ട് അതിന് ബേർ-ശേബാ എന്നു പേരുണ്ടായി.
GEN 21:32 ബേർ-ശേബയിൽവെച്ചു സഖ്യം ചെയ്തതിനുശേഷം അബീമെലെക്കും അദ്ദേഹത്തിന്റെ സൈന്യാധിപനായ ഫിക്കോലും ഫെലിസ്ത്യരുടെ ദേശത്തേക്കു മടങ്ങി.
GEN 21:33 അബ്രാഹാം ബേർ-ശേബയിൽ ഒരു പിചുലവൃക്ഷം നട്ടു; അവിടെവെച്ച് അദ്ദേഹം നിത്യദൈവമായ യഹോവയുടെ നാമത്തിൽ ആരാധന നടത്തി.
GEN 21:34 അബ്രാഹാം ഫെലിസ്ത്യരുടെ ദേശത്ത് കുറെക്കാലം പ്രവാസിയായി താമസിച്ചു.
GEN 22:1 കുറെക്കാലം കഴിഞ്ഞു ദൈവം അബ്രാഹാമിനെ പരീക്ഷിച്ചു. അവിടന്ന് അദ്ദേഹത്തെ, “അബ്രാഹാമേ” എന്നു വിളിച്ചു. “ഞാൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.
GEN 22:2 അപ്പോൾ ദൈവം “നിന്റെ മകനെ, നീ സ്നേഹിക്കുന്ന, നിന്റെ ഏകപുത്രനായ യിസ്ഹാക്കിനെ കൂട്ടിക്കൊണ്ട് മോരിയാദേശത്തേക്കു പോകുക. അവിടെ ഞാൻ നിന്നോടു കൽപ്പിക്കുന്ന മലയിൽ അവനെ ഹോമയാഗമായി അർപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
GEN 22:3 അബ്രാഹാം പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് കഴുതയ്ക്കു കോപ്പിട്ടു. ദാസന്മാരിൽ രണ്ടുപേരെയും തന്റെ മകനായ യിസ്ഹാക്കിനെയുംകൂട്ടി ഹോമയാഗത്തിനുവേണ്ട വിറകും കീറിയെടുത്ത്, ദൈവം തന്നോടു നിർദേശിച്ച സ്ഥലത്തേക്കു യാത്രയായി.
GEN 22:4 മൂന്നാംദിവസം അബ്രാഹാം തലയുയർത്തിനോക്കിയപ്പോൾ ആ സ്ഥലം ദൂരെയായി കണ്ടു.
GEN 22:5 അദ്ദേഹം വേലക്കാരോട്: “ഞാനും ബാലനും ആ സ്ഥലത്തുചെന്ന് ആരാധന നടത്തി തിരിച്ചെത്തുന്നതുവരെ നിങ്ങൾ കഴുതയുമായി ഇവിടെ താമസിക്കുക” എന്നു പറഞ്ഞു.
GEN 22:6 അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്ത് തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽവെച്ചു; താൻതന്നെ തീയും കത്തിയും എടുത്തു. ഇരുവരും ഒരുമിച്ചു നടന്നു.
GEN 22:7 യിസ്ഹാക്ക് തന്റെ പിതാവായ അബ്രാഹാമിനെ “അപ്പാ” എന്നു വിളിച്ചു. “എന്താകുന്നു, മകനേ,” അബ്രാഹാം ചോദിച്ചു. “തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ?” യിസ്ഹാക്ക് ചോദിച്ചു.
GEN 22:8 അതിന് അബ്രാഹാം: “ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെ ദൈവംതന്നെ കരുതും, മകനേ” എന്ന് ഉത്തരം പറഞ്ഞു. ഇരുവരും ഒരുമിച്ചു മുന്നോട്ടുപോയി.
GEN 22:9 ദൈവം നിർദേശിച്ച സ്ഥലത്തെത്തിയപ്പോൾ അബ്രാഹാം അവിടെ ഒരു യാഗപീഠം ഉണ്ടാക്കി; അതിന്മേൽ വിറകടുക്കി. തന്റെ മകനായ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിനുമീതേ കിടത്തി.
GEN 22:10 പിന്നെ അബ്രാഹാം കൈനീട്ടി തന്റെ മകനെ അറക്കാൻ കത്തിയെടുത്തു.
GEN 22:11 എന്നാൽ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്, “അബ്രാഹാമേ, അബ്രാഹാമേ,” എന്നു വിളിച്ചു. “ഞാൻ ഇതാ.” അദ്ദേഹം വിളികേട്ടു.
GEN 22:12 ദൂതൻ അരുളിച്ചെയ്തു: “ബാലന്റെമേൽ കൈവെക്കരുത്. അവന് ഒരു ദോഷവും ചെയ്യരുത്. നിന്റെ മകനെ, നിനക്കുള്ള ഒരേയൊരു മകനെ എനിക്കു തരാൻ മടിക്കാതിരുന്നതുകൊണ്ടു, നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു.”
GEN 22:13 അബ്രാഹാം തലയുയർത്തിനോക്കി; തന്റെ പിന്നിൽ കൊമ്പ് കുറ്റിക്കാട്ടിൽ ഉടക്കിക്കിടക്കുന്ന ഒരു ആട്ടുകൊറ്റനെ കണ്ടു. അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ എടുത്ത്, തന്റെ പുത്രനു പകരം ഹോമയാഗം അർപ്പിച്ചു.
GEN 22:14 അബ്രാഹാം ആ സ്ഥലത്തിന് “യഹോവയിരേ” എന്നു പേരിട്ടു. ജനം “യഹോവയുടെ പർവതത്തിൽ അവിടന്ന് കരുതിക്കൊള്ളും” എന്നത് ഒരു പഴഞ്ചൊല്ലായി ഇന്നുവരെയും പറഞ്ഞുപോരുന്നു.
GEN 22:15 യഹോവയുടെ ദൂതൻ ആകാശത്തുനിന്ന് അബ്രാഹാമിനെ രണ്ടാമതും വിളിച്ച്, ഇപ്രകാരം അരുളിച്ചെയ്തു:
GEN 22:16 “നീ ഇക്കാര്യം ചെയ്യുകയും നിന്റെ പുത്രനെ, നിന്റെ ഒരേയൊരു പുത്രനെത്തന്നെ, തരാൻ മടിക്കാതിരിക്കുകയും ചെയ്തതുകൊണ്ട്,
GEN 22:17 ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും. നിന്റെ സന്തതിപരമ്പരകളെ ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും കടൽക്കരയിലെ മണൽപോലെയും അസംഖ്യമാക്കിത്തീർക്കും; നിന്റെ സന്തതി അവരുടെ ശത്രുക്കളുടെ നഗരങ്ങൾ കൈവശമാക്കും;
GEN 22:18 നീ എന്നെ അനുസരിച്ചതുകൊണ്ട് നിന്റെ സന്തതിയിലൂടെ ഭൂമിയിലെ സകലരാഷ്ട്രങ്ങളും അനുഗ്രഹിക്കപ്പെടും എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥം ചെയ്യുന്നെന്ന് യഹോവ അരുളിച്ചെയ്യുന്നു.”
GEN 22:19 ഇതിനുശേഷം അബ്രാഹാം തന്റെ ദാസന്മാരുടെ അടുക്കൽ തിരിച്ചെത്തി; അവർ എല്ലാവരും ബേർ-ശേബയിലേക്കു മടങ്ങി. അബ്രാഹാം ബേർ-ശേബയിൽ താമസിച്ചു.
GEN 22:20 “കുറച്ചുനാളുകൾക്കുശേഷം മിൽക്കാ, തന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മക്കളെ പ്രസവിച്ചിരിക്കുന്നു എന്നവിവരം അബ്രാഹാമിനു ലഭിച്ചു.
GEN 22:21 അവർ: ആദ്യജാതനായ ഊസ്, അവന്റെ അനുജനായ ബൂസ്, കെമൂവേൽ (അരാമിന്റെ പിതാവ്),
GEN 22:22 കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ എന്നിവരാണ്.”
GEN 22:23 ബെഥൂവേൽ റിബേക്കയുടെ പിതാവായിരുന്നു. അബ്രാഹാമിന്റെ സഹോദരനായ നാഹോരിന് മിൽക്കാ ഈ എട്ടുപുത്രന്മാരെ പ്രസവിച്ചു.
GEN 22:24 രെയൂമാ എന്നു പേരുള്ള അവന്റെ വെപ്പാട്ടിക്കും പുത്രന്മാർ ജനിച്ചു; അവർ തേബഹ്, ഗഹാം, തഹശ്, മയഖാ എന്നിവരാണ്.
GEN 23:1 സാറ നൂറ്റിഇരുപത്തിയേഴു വയസ്സുവരെ ജീവിച്ചിരുന്നു.
GEN 23:2 അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി.
GEN 23:3 പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു.
GEN 23:4 അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു.
GEN 23:5 ഹിത്യർ അബ്രാഹാമിനോട്,
GEN 23:6 “പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
GEN 23:7 അപ്പോൾ അബ്രാഹാം എഴുന്നേറ്റ്, ദേശവാസികളായ ഹിത്യരെ വണങ്ങി.
GEN 23:8 അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്,
GEN 23:9 അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.”
GEN 23:10 ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്:
GEN 23:11 “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു.
GEN 23:12 അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട്
GEN 23:13 അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു.
GEN 23:14 എഫ്രോൻ അബ്രാഹാമിനോട്:
GEN 23:15 “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു.
GEN 23:16 എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു.
GEN 23:17 അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും—
GEN 23:18 നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു.
GEN 23:19 അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു.
GEN 23:20 ഇങ്ങനെ ഹിത്യർ ആ പുരയിടവും അതിലെ ഗുഹയും ഒരു ശ്മശാനസ്ഥലമെന്നനിലയിൽ, അബ്രാഹാമിനു നിയമപ്രകാരം കൈമാറ്റംചെയ്തു.
GEN 24:1 അബ്രാഹാം വൃദ്ധനായി വളരെ പ്രായാധിക്യത്തിലെത്തി. യഹോവ അബ്രാഹാമിനെ എല്ലാറ്റിലും അനുഗ്രഹിച്ചിരുന്നു.
GEN 24:2 അബ്രാഹാം തന്റെ വസ്തുവകകളുടെയെല്ലാം ചുമതല വഹിച്ചിരുന്ന ഏറ്റവും പ്രധാനിയായ ദാസനോട്: “നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുക.
GEN 24:3 ഞാൻ ഇപ്പോൾ കനാന്യരുടെ മധ്യേ പാർക്കുന്നു. നീ എന്റെ മകനു ഭാര്യയായി ഈ കനാന്യപുത്രിമാരിൽ ഒരുവളെ എടുക്കാതെ,
GEN 24:4 എന്റെ സ്വദേശത്ത്, സ്വജനങ്ങളുടെ അടുക്കൽ ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ തെരഞ്ഞെടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക” എന്നു പറഞ്ഞു.
GEN 24:5 ദാസൻ അദ്ദേഹത്തോട്: “ആ സ്ത്രീക്ക് എന്നോടൊപ്പം ഈ ദേശത്തേക്കു വരുന്നതിനു സമ്മതമില്ലെങ്കിലോ? അപ്പോൾ ഞാൻ അങ്ങു വിട്ടുപോന്ന ദേശത്തേക്ക് അങ്ങയുടെ മകനെ കൂട്ടിക്കൊണ്ടുപോകണമോ?” എന്നു ചോദിച്ചു.
GEN 24:6 അതിന് അബ്രാഹാം മറുപടി പറഞ്ഞത്, “നീ എന്റെ പുത്രനെ ആ ദേശത്തേക്കു കൊണ്ടുപോകാൻ പാടില്ല.
GEN 24:7 എന്നെ എന്റെ പിതൃഭവനത്തിൽനിന്നും സ്വദേശത്തുനിന്നും കൂട്ടിക്കൊണ്ടുവരികയും എന്നോടു സംസാരിക്കുകയും ‘ഞാൻ ഈ ദേശം നിന്റെ സന്തതിക്കു തരും’ എന്ന് ആണയിട്ടു വാഗ്ദാനം നൽകുകയും ചെയ്ത, സ്വർഗത്തിന്റെ ദൈവമായ യഹോവ, അവിടത്തെ ദൂതനെ നിനക്കുമുമ്പായി അയയ്ക്കും; അങ്ങനെ അവിടെനിന്ന് എന്റെ മകനു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കുകയും ചെയ്യും.
GEN 24:8 സ്ത്രീ നിന്നോടുകൂടെ ഇങ്ങോട്ടുവരുന്നതിനു വിസമ്മതിക്കുന്നെങ്കിൽ എന്നോടുള്ള ഈ ശപഥത്തിൽനിന്ന് നീ ഒഴിഞ്ഞിരിക്കും. എന്നാൽ എന്റെ മകനെ ഒരിക്കലും അവിടേക്കു കൊണ്ടുപോകരുത്.”
GEN 24:9 ആ ദാസൻ തന്റെ കൈ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ വെച്ച്, ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തോടു ശപഥംചെയ്തു.
GEN 24:10 പിന്നെ ആ ദാസൻ യജമാനന്റെ എല്ലാവിധ വിശിഷ്ടവസ്തുക്കളും ശേഖരിച്ച്, അദ്ദേഹത്തിന്റെ പത്ത് ഒട്ടകങ്ങളുമായി പുറപ്പെട്ടു. അബ്രാഹാമിന്റെ ദാസൻ അരാം-നെഹറയിമിലേക്കു യാത്രതിരിച്ച് നാഹോരിന്റെ പട്ടണത്തിൽ എത്തി.
GEN 24:11 പട്ടണത്തിനു പുറത്തുള്ള കിണറ്റിനരികെ അദ്ദേഹം ഒട്ടകങ്ങളെ നിർത്തി; അപ്പോൾ സ്ത്രീകൾ വെള്ളം കോരാൻ പുറത്തേക്കു പോകുന്ന സന്ധ്യയോടടുത്ത സമയമായിരുന്നു.
GEN 24:12 പിന്നെ അദ്ദേഹം പ്രാർഥിച്ചു: “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോടു കരുണതോന്നി ഇന്ന് എനിക്കു വിജയം തരണമേ.
GEN 24:13 ഇതാ, ഞാൻ ഇവിടെ ഈ കിണറ്റിനരികെ നിൽക്കുന്നു; പട്ടണവാസികളുടെ പുത്രിമാർ വെള്ളം കോരാൻ വരുന്നു.
GEN 24:14 ഞാൻ ഒരു പെൺകുട്ടിയോട്, ‘നിന്റെ കുടം ചരിച്ച് എനിക്കു കുടിക്കാൻ തരണം’ എന്നു പറയുമ്പോൾ അവൾ, ‘കുടിച്ചുകൊള്ളൂ, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറയുന്നെങ്കിൽ അവൾതന്നെ ആയിരിക്കട്ടെ അവിടത്തെ ദാസനായ യിസ്ഹാക്കിനുവേണ്ടി അവിടന്നു തെരഞ്ഞെടുത്തവൾ. എന്റെ യജമാനനോട് അങ്ങു കരുണ കാണിച്ചെന്ന് ഞാൻ ഇതിനാൽ ഗ്രഹിച്ചുകൊള്ളാം.”
GEN 24:15 അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു.
GEN 24:16 ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു.
GEN 24:17 ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു.
GEN 24:18 “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു.
GEN 24:19 അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു.
GEN 24:20 അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു.
GEN 24:21 യഹോവ, തന്റെ യാത്ര വിജയകരമാക്കിയോ എന്നു ഗ്രഹിക്കേണ്ടതിന് ആ ദാസൻ ഒന്നും ഉരിയാടാതെ, അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചു.
GEN 24:22 ഒട്ടകങ്ങൾ വെള്ളം കുടിച്ചുകഴിഞ്ഞപ്പോൾ അയാൾ ഒരു ബെക്കാ തൂക്കമുള്ള ഒരു സ്വർണമൂക്കുത്തിയും പത്തുശേക്കേൽ തൂക്കമുള്ള രണ്ടു സ്വർണവളയും പുറത്തെടുത്തു.
GEN 24:23 “നീ ആരുടെ മകളാണ്? ഞങ്ങൾക്കു രാപാർക്കാൻ നിന്റെ പിതാവിന്റെ ഭവനത്തിൽ ഇടമുണ്ടോ? എന്നോടു ദയവായി പറയുക” അയാൾ പറഞ്ഞു.
GEN 24:24 അവൾ അയാളോട്: “നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകളാണു ഞാൻ” എന്ന് ഉത്തരം പറഞ്ഞു.
GEN 24:25 “ഞങ്ങളുടെ വീട്ടിൽ ധാരാളം വൈക്കോലും തീറ്റയും ഉണ്ട്, നിങ്ങൾക്കു രാത്രി കഴിച്ചുകൂട്ടാൻ ഇടവും ഉണ്ട്,” അവൾ കൂട്ടിച്ചേർത്തു.
GEN 24:26 അപ്പോൾ അയാൾ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചുകൊണ്ട്,
GEN 24:27 “എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ, എന്റെ യജമാനനോടുള്ള അവിടത്തെ ദയയും വിശ്വസ്തതയും അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. യഹോവ എന്റെ യാത്രയിൽ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്ക് എന്നെ നയിച്ചല്ലോ!” എന്നു പറഞ്ഞു.
GEN 24:28 ആ പെൺകുട്ടി ഓടിച്ചെന്ന് തന്റെ അമ്മയുടെ ഭവനത്തിലുള്ളവരോട് ഈ കാര്യങ്ങൾ പറഞ്ഞു.
GEN 24:29 റിബേക്കയ്ക്ക് ലാബാൻ എന്നു പേരുള്ള ഒരു സഹോദരൻ ഉണ്ടായിരുന്നു. സഹോദരിയുടെ മൂക്കുത്തിയും കൈയിൽ വളയും കാണുകയും ആ മനുഷ്യൻ റിബേക്കയോടു പറഞ്ഞകാര്യം അവളിൽനിന്ന് കേൾക്കുകയും ചെയ്തനിമിഷംതന്നെ അവൻ തിടുക്കത്തിൽ നീരുറവയുടെ അടുക്കൽ നിന്നിരുന്ന ആ മനുഷ്യന്റെ അടുത്തേക്കുപോയി. അദ്ദേഹം, അവിടെ കിണറ്റിൻകരയിൽ ഒട്ടകങ്ങളുടെ അടുക്കൽ നിൽക്കുന്നതു കണ്ടു.
GEN 24:31 “യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തുവരിക, എന്തിനു പുറത്തു നിൽക്കുന്നു? ഞാൻ ഭവനവും ഒട്ടകങ്ങൾക്കു സ്ഥലവും ഒരുക്കിയിരിക്കുന്നു,” എന്നു പറഞ്ഞു.
GEN 24:32 അങ്ങനെ ആ മനുഷ്യൻ ഭവനത്തിലേക്കു ചെന്നു; ഒട്ടകങ്ങളുടെ ഭാരം ഇറക്കിവെച്ചു. അവയ്ക്കു വൈക്കോലും തീറ്റയും കൊണ്ടുവന്നു; അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ആളുകൾക്കും കാൽകഴുകാൻ വെള്ളവും കൊണ്ടുവന്നു.
GEN 24:33 അതിനുശേഷം അദ്ദേഹത്തിനു ഭക്ഷണം വിളമ്പി. എന്നാൽ, “നിങ്ങളോടു പറയാനുള്ളതു പറയുന്നതിനുമുമ്പ് ഞാൻ ആഹാരം കഴിക്കുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു. “എങ്കിൽ ഞങ്ങളോടു പറയൂ” ലാബാൻ പറഞ്ഞു.
GEN 24:34 അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ അബ്രാഹാമിന്റെ ദാസൻ.
GEN 24:35 എന്റെ യജമാനനെ യഹോവ സമൃദ്ധമായി അനുഗ്രഹിച്ചു. അദ്ദേഹം മഹാധനികനായിത്തീർന്നു. അവിടന്ന് അദ്ദേഹത്തിന് ആട്, മാട്, വെള്ളി, സ്വർണം, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നിവയൊക്കെയും നൽകി.
GEN 24:36 എന്റെ യജമാനന്റെ ഭാര്യയായ സാറ വാർധക്യത്തിൽ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു; തനിക്കുള്ള സകലസമ്പത്തും അദ്ദേഹം അവനു കൊടുത്തിരിക്കുന്നു.
GEN 24:37 ഞാൻ കനാന്യരുടെ ദേശത്തു പാർക്കുന്നു, ‘എന്നാൽ നീ എന്റെ മകനു ഭാര്യയായി കനാന്യപുത്രിമാരിൽനിന്ന് ഒരുവളെ തെരഞ്ഞെടുക്കാതെ,
GEN 24:38 എന്റെ പിതാവിന്റെ കുടുംബത്തിലേക്കും സ്വന്തവംശത്തിലേക്കും ചെന്ന് എന്റെ മകന് ഒരു ഭാര്യയെ എടുക്കണം’ എന്ന് എന്റെ യജമാനൻ എന്നെക്കൊണ്ടു ശപഥംചെയ്യിച്ചിരിക്കുന്നു.
GEN 24:39 “അപ്പോൾ ഞാൻ യജമാനനോട്, ‘സ്ത്രീക്ക് എന്റെകൂടെ വരുന്നതിനു സമ്മതമല്ലെങ്കിലോ?’ എന്നു ചോദിച്ചു.
GEN 24:40 “അതിന് അദ്ദേഹം മറുപടി പറഞ്ഞത്: ‘ഞാൻ യഹോവയുടെ സന്നിധിയിൽ വിശ്വസ്തതയോടെ ജീവിക്കുന്നു, അവിടന്നു തന്റെ ദൂതനെ നിന്റെകൂടെ അയച്ച് നിന്റെ യാത്ര സഫലമാക്കും; അങ്ങനെ എന്റെ സ്വന്തവംശത്തിൽനിന്നും എന്റെ പിതാവിന്റെ കുടുംബത്തിൽനിന്നും എന്റെ മകനുവേണ്ടി ഒരു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കും.
GEN 24:41 നീ എന്റെ വംശക്കാരുടെ അടുക്കൽ ചെന്നുകഴിയുമ്പോൾ എന്നോടുള്ള ശപഥത്തിൽനിന്ന് ഒഴിവുള്ളവനാകും; അവർ അവളെ നിന്റെ പക്കൽ ഏൽപ്പിക്കാൻ വിസമ്മതിക്കുന്നെങ്കിലും നീ എന്നോടുള്ള പ്രതിജ്ഞയിൽനിന്ന് ഒഴിവുള്ളവനായിരിക്കും.’
GEN 24:42 “ഇന്നു ഞാൻ നീരുറവയിൽ എത്തിയപ്പോൾ ദൈവത്തോടു പ്രാർഥിച്ചു: ‘എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, തിരുഹിതമെങ്കിൽ എന്റെ ഈ യാത്ര സഫലമാക്കണേ.
GEN 24:43 ഇതാ, ഞാൻ ഈ നീരുറവയ്ക്കരികെ നിൽക്കുന്നു; ഒരു കന്യക വെള്ളം കോരാൻ വരികയും ഞാൻ അവളോട്, “നിന്റെ കുടത്തിൽനിന്ന് എനിക്കു കുറച്ചുവെള്ളം തരണം” എന്നു പറയുകയും ചെയ്യുമ്പോൾ,
GEN 24:44 അവൾ എന്നോട്, “കുടിച്ചുകൊള്ളൂ, ഞാൻ നിന്റെ ഒട്ടകങ്ങൾക്കുംകൂടി വെള്ളം കോരാം” എന്നു പറയുന്നെങ്കിൽ എന്റെ യജമാനന്റെ മകനുവേണ്ടി യഹോവ തെരഞ്ഞെടുത്തിട്ടുള്ളവൾ അവൾതന്നെ ആയിരിക്കണേ.’
GEN 24:45 “ഞാൻ എന്റെ ഹൃദയത്തിൽ ഇങ്ങനെ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്ക തോളിൽ കുടവുമായി വന്നു. അവൾ നീരുറവയിലേക്ക് ഇറങ്ങിച്ചെന്ന് വെള്ളം കോരി; ‘എനിക്കൽപ്പം കുടിക്കാൻ തരൂ’ എന്നു ഞാൻ അവളോടു പറഞ്ഞു.
GEN 24:46 “അവൾ ഉടൻതന്നെ തോളിൽനിന്ന് കുടം താഴ്ത്തി, ‘കുടിച്ചുകൊള്ളുക, ഞാൻ നിങ്ങളുടെ ഒട്ടകങ്ങൾക്കും വെള്ളം തരാം’ എന്നു പറഞ്ഞു. ഞാൻ കുടിച്ചു, എന്റെ ഒട്ടകങ്ങൾക്കും അവൾ വെള്ളം കൊടുത്തു.
GEN 24:47 “ ‘നീ ആരുടെ മകളാണ്?’ എന്നു ഞാൻ അവളോടു ചോദിച്ചു. “ ‘ഞാൻ നാഹോരിനു മിൽക്കാ പ്രസവിച്ച മകനായ ബെഥൂവേലിന്റെ മകൾ’ എന്ന് അവൾ പറഞ്ഞു. “അപ്പോൾ ഞാൻ അവളുടെ മൂക്കിൽ മൂക്കുത്തിയും കൈകളിൽ വളയും അണിയിച്ചു.
GEN 24:48 പിന്നെ ഞാൻ കുനിഞ്ഞ് യഹോവയെ നമസ്കരിച്ചു; എന്റെ യജമാനന്റെ മകന് യജമാനന്റെ സഹോദരന്റെ പുത്രിയെ ഭാര്യയായി ലഭിക്കാൻ തക്കവണ്ണം എന്നെ നേർവഴിക്കു നടത്തിയ എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവയെ ഞാൻ സ്തുതിച്ചു.
GEN 24:49 നിങ്ങൾ, ഇനി, എന്റെ യജമാനനോടു കരുണയും വിശ്വസ്തതയും കാണിക്കുമോ എന്ന് എന്നോടു ദയവായി പറയണം; അല്ലാത്തപക്ഷം അതും പറയണം, ഏതു വഴിക്കു തിരിയണമെന്ന് എനിക്ക് മനസ്സിലാക്കാമല്ലോ!”
GEN 24:50 അതിനു ലാബാനും ബെഥൂവേലും, “ഇത് യഹോവയിൽനിന്നുള്ളത്; ഇതിനെക്കുറിച്ച് ഗുണമോ ദോഷമോ ഞങ്ങൾക്കു പറയാൻ ഇല്ല.
GEN 24:51 റിബേക്ക ഇതാ, നിന്റെ മുമ്പിൽ; അവളെ കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ; യഹോവ അരുളിച്ചെയ്തതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയായിത്തീരട്ടെ” എന്ന് ഉത്തരം പറഞ്ഞു.
GEN 24:52 അബ്രാഹാമിന്റെ ദാസൻ അവരുടെ വാക്കുകേട്ട്, സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചു.
GEN 24:53 പിന്നെ അദ്ദേഹം സ്വർണാഭരണങ്ങളും വെള്ളിയാഭരണങ്ങളും വസ്ത്രങ്ങളും എടുത്തു റിബേക്കയ്ക്കു കൊടുത്തു; അവളുടെ സഹോദരനും അമ്മയ്ക്കും അയാൾ വിലയേറിയ സമ്മാനങ്ങൾ നൽകി.
GEN 24:54 അതിനുശേഷം അദ്ദേഹവും കൂടെയുള്ളവരും ഭക്ഷിക്കുകയും പാനംചെയ്യുകയും ആ രാത്രി അവിടെ ചെലവഴിക്കുകയും ചെയ്തു. അവർ രാവിലെ എഴുന്നേറ്റു. “എന്നെ എന്റെ യജമാനന്റെ അടുത്തേക്കു യാത്രയയച്ചാലും” എന്ന് അദ്ദേഹം പറഞ്ഞു.
GEN 24:55 എന്നാൽ പെൺകുട്ടിയുടെ സഹോദരനും അമ്മയും, “അവൾ പത്തുദിവസം ഞങ്ങളുടെകൂടെ നിൽക്കട്ടെ, അതു കഴിഞ്ഞ് നിങ്ങൾക്കു പോകാം” എന്ന് ഉത്തരം പറഞ്ഞു.
GEN 24:56 അപ്പോൾ അദ്ദേഹം അവരോട്: “എന്നെ താമസിപ്പിക്കരുത്, യഹോവ എന്റെ യാത്ര സഫലമാക്കിയിരിക്കുന്നു! എന്റെ യജമാനന്റെ അടുക്കൽ ചെല്ലേണ്ടതിന് എന്നെ യാത്രയാക്കിയാലും” എന്നു പറഞ്ഞു.
GEN 24:57 “നമുക്കു പെൺകുട്ടിയെ വിളിച്ച് അവളോടു ചോദിക്കാം” അവർ പറഞ്ഞു.
GEN 24:58 അവർ റിബേക്കയെ വിളിച്ച് “നീ ഇദ്ദേഹത്തോടുകൂടെ പോകുന്നോ?” എന്നു ചോദിച്ചു. “ഞാൻ പോകുന്നു” അവൾ പറഞ്ഞു.
GEN 24:59 അവർ തങ്ങളുടെ സഹോദരിയായ റിബേക്കയെ അവളുടെ ശുശ്രൂഷക്കാരിയോടും അബ്രാഹാമിന്റെ ദാസനോടും അദ്ദേഹത്തിന്റെ ആളുകളോടുംകൂടെ യാത്രയാക്കി.
GEN 24:60 അവർ റിബേക്കയെ അനുഗ്രഹിച്ചു പറഞ്ഞു: “നമ്മുടെ സഹോദരീ, നീ വർധിക്കട്ടെ, ആയിരമായിരമായിത്തന്നെ; നിന്റെ സന്താനങ്ങൾ അവരുടെ വൈരികളുടെ പട്ടണങ്ങൾ കൈവശമാക്കട്ടെ.”
GEN 24:61 ഇതിനുശേഷം റിബേക്കയും അവളുടെ ദാസിമാരും ഒരുങ്ങി തങ്ങളുടെ ഒട്ടകങ്ങളിന്മേൽ കയറി ആ പുരുഷനോടൊപ്പം യാത്രയായി. അങ്ങനെ ആ ദാസൻ റിബേക്കയെയുംകൂട്ടി യാത്രപുറപ്പെട്ടു.
GEN 24:62 ഇതിനിടയിൽ യിസ്ഹാക്ക് ബേർ-ലഹയീ-രോയീയിൽനിന്ന് വന്നു; അദ്ദേഹം തെക്കേദേശത്താണു താമസിച്ചിരുന്നത്.
GEN 24:63 ഒരു ദിവസം സന്ധ്യക്ക് യിസ്ഹാക്ക് ധ്യാനിക്കുന്നതിനു വയലിലേക്കുപോയി; തലയുയർത്തിനോക്കിയപ്പോൾ ഒട്ടകങ്ങൾ അടുത്തു വരുന്നതായി കണ്ടു.
GEN 24:64 റിബേക്കയും തല ഉയർത്തിനോക്കി, യിസ്ഹാക്കിനെ കണ്ടു. അവൾ ഒട്ടകപ്പുറത്തുനിന്നു താഴെയിറങ്ങി.
GEN 24:65 ദാസനോട്, “നമ്മെ വരവേൽക്കാൻ വരുന്ന ആ മനുഷ്യൻ ആരാണ്?” എന്നു ചോദിച്ചു. “അദ്ദേഹമാണ് എന്റെ യജമാനൻ” ദാസൻ ഉത്തരം പറഞ്ഞു. അവൾ മൂടുപടം എടുത്ത് തന്നെത്തന്നെ മറച്ചു.
GEN 24:66 ദാസൻ താൻ ചെയ്ത എല്ലാക്കാര്യങ്ങളും യിസ്ഹാക്കിനെ അറിയിച്ചു.
GEN 24:67 യിസ്ഹാക്ക് അവളെ തന്റെ അമ്മയായ സാറയുടെ കൂടാരത്തിൽ കൂട്ടിക്കൊണ്ടുപോയി; അവൻ റിബേക്കയെ വിവാഹംചെയ്തു. റിബേക്ക യിസ്ഹാക്കിന്റെ ഭാര്യയായിത്തീർന്നു; അയാൾ അവളെ സ്നേഹിച്ചു; അങ്ങനെ അമ്മയുടെ മരണശേഷം യിസ്ഹാക്കിനു സാന്ത്വനം ലഭിച്ചു.
GEN 25:1 അബ്രാഹാം മറ്റൊരു ഭാര്യയെ സ്വീകരിച്ചു; അവളുടെ പേരു കെതൂറാ എന്നായിരുന്നു.
GEN 25:2 അവൾ അബ്രാഹാമിനു സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ് എന്നിവരെ പ്രസവിച്ചു.
GEN 25:3 ശേബയും ദെദാനും യൊക്ശയുടെ മക്കളായിരുന്നു. ദേദാന്റെ പിൻഗാമികളാണ് അശ്ശൂരീം, ലെത്തൂശീം, ലെയുമ്മീം എന്നിവർ.
GEN 25:4 മിദ്യാന്റെ പുത്രന്മാർ ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ എന്നിവരാണ്. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
GEN 25:5 അബ്രാഹാം തനിക്കുള്ളതെല്ലാം യിസ്ഹാക്കിനു വിട്ടുകൊടുത്തു.
GEN 25:6 അദ്ദേഹം, ജീവിച്ചിരിക്കുമ്പോൾത്തന്നെ വെപ്പാട്ടികളുടെ പുത്രന്മാർക്കു ദാനങ്ങൾ നൽകി. അവരെ തന്റെ മകനായ യിസ്ഹാക്കിന്റെ അടുക്കൽനിന്ന് ദൂരെ കിഴക്കൻ പ്രദേശത്തേക്കയച്ചു.
GEN 25:7 അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു.
GEN 25:8 വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു.
GEN 25:9 അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു.
GEN 25:10 ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു.
GEN 25:11 അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്.
GEN 25:12 ഈജിപ്റ്റുകാരിയും സാറയുടെ ദാസിയുമായ ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകനായ യിശ്മായേലിനെ സംബന്ധിച്ച വിവരണം ഇതാണ്:
GEN 25:13 യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമം അനുസരിച്ച്: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
GEN 25:14 മിശ്മാ, ദൂമാ, മസ്സാ,
GEN 25:15 ഹദദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
GEN 25:16 ഇവരാണ് യിശ്മായേലിന്റെ പുത്രന്മാർ; തങ്ങളുടെ അധിനിവേശപ്രദേശങ്ങളും പാളയങ്ങളും അനുസരിച്ചു പന്ത്രണ്ടു ഗോത്രാധികാരികളുടെയും പേരുകൾ ഇവതന്നെ.
GEN 25:17 യിശ്മായേൽ ആകെ നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു. അദ്ദേഹം പ്രാണനെ വിട്ടു മരിച്ചു; സ്വന്തജനത്തോടു ചേർന്നു.
GEN 25:18 യിശ്മായേലിന്റെ പിൻഗാമികൾ അശ്ശൂരിലേക്കുള്ള വഴിയിൽ, ഈജിപ്റ്റിന്റെ അതിരിനോടുചേർന്ന് ഹവീലാമുതൽ ശൂർവരെയുള്ള പ്രദേശത്തു സ്ഥിരതാമസമാക്കിയിരിക്കുന്നു. അവർ തങ്ങളുടെ സകലസഹോദരന്മാരോടും ശത്രുതപുലർത്തിക്കൊണ്ട് ജീവിച്ചു.
GEN 25:19 അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിനെ സംബന്ധിച്ച വിവരണം: യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ.
GEN 25:20 യിസ്ഹാക്കിനു നാൽപ്പതു വയസ്സായപ്പോൾ അദ്ദേഹം പദ്ദൻ-അരാമിൽ നിന്നുള്ള ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബേക്കയെ വിവാഹംചെയ്തു.
GEN 25:21 യിസ്ഹാക്കിന്റെ ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അദ്ദേഹം അവൾക്കുവേണ്ടി യഹോവയോടു പ്രാർഥിച്ചു. യഹോവ അദ്ദേഹത്തിന്റെ പ്രാർഥന കേട്ടു; യിസ്ഹാക്കിന്റെ ഭാര്യയായ റിബേക്കാ ഗർഭവതിയായി.
GEN 25:22 അവളുടെ ഉള്ളിൽ കുട്ടികൾതമ്മിൽ തിക്കി. അപ്പോൾ അവൾ, “എന്തുകൊണ്ടാണ് എനിക്ക് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?” എന്നു പറഞ്ഞുകൊണ്ട് യഹോവയോടു ചോദിക്കാൻ പോയി.
GEN 25:23 യഹോവ അവളോട്: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണുള്ളത്. നിന്റെ ഉള്ളിൽനിന്നുതന്നെ രണ്ടു ജനസമൂഹങ്ങൾ വേർതിരിക്കപ്പെടും; ഒരു ജനസമൂഹം മറ്റതിനെക്കാൾ പ്രബലമായിരിക്കും. മൂത്തവൻ ഇളയവനെ സേവിക്കും” എന്ന് അരുളിച്ചെയ്തു.
GEN 25:24 അവളുടെ പ്രസവകാലം സമീപിച്ചു. അവളുടെ ഉദരത്തിൽ ഇരട്ട ആൺകുട്ടികൾ ഉണ്ടായിരുന്നു.
GEN 25:25 ആദ്യം പിറന്നവൻ ചെമപ്പു നിറമുള്ളവനായിരുന്നു. അവന്റെ ദേഹം രോമക്കുപ്പായംപോലെ ആയിരുന്നു; അതുകൊണ്ട്, അവർ അവന് ഏശാവ് എന്നു പേരിട്ടു.
GEN 25:26 അതിന്റെശേഷം അവന്റെ സഹോദരൻ പിറന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചുകൊണ്ടാണു പുറത്തുവന്നത്. അതുകൊണ്ട് അവന് യാക്കോബ് എന്നു പേരിട്ടു. റിബേക്ക ഇവരെ പ്രസവിച്ചപ്പോൾ യിസ്ഹാക്കിന് അറുപതു വയസ്സായിരുന്നു.
GEN 25:27 ബാലന്മാർ വളർന്നു; ഏശാവ് വെളിമ്പ്രദേശങ്ങളിൽ ജീവിക്കുന്നവനും സമർഥനായൊരു നായാട്ടുകാരനും ആയിത്തീർന്നു. യാക്കോബാകട്ടെ, കൂടാരങ്ങളിൽ പാർക്കുന്നവനും ശാന്തനും ആയിരുന്നു.
GEN 25:28 നായാട്ടുമാംസത്തിലുള്ള രുചിമൂലം യിസ്ഹാക്ക് ഏശാവിനെ സ്നേഹിച്ചു; റിബേക്കയോ, യാക്കോബിനെ സ്നേഹിച്ചു.
GEN 25:29 ഒരിക്കൽ യാക്കോബ് പായസം പാകപ്പെടുത്തിക്കൊണ്ടിരുന്നപ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്ന് വല്ലാതെ വിശന്നു കയറിവന്നു.
GEN 25:30 അവൻ യാക്കോബിനോട്, “വേഗമാകട്ടെ, ആ ചെമന്ന പായസത്തിൽ കുറച്ച് എനിക്കു തരൂ, വല്ലാതെ വിശക്കുന്നു” എന്നു പറഞ്ഞു. ഇക്കാരണത്താലാണ് അവന് ഏദോം എന്നും പേരായത്.
GEN 25:31 അതിന് യാക്കോബ്, “ഒന്നാമത് നിന്റെ ജന്മാവകാശം എനിക്കു വിലയ്ക്കു തരൂ” എന്ന് ഉത്തരം പറഞ്ഞു.
GEN 25:32 “ഞാനാണെങ്കിൽ ഇതാ മരിക്കാൻ തുടങ്ങുകയാണ്. ഈ ജന്മാവകാശംകൊണ്ട് എനിക്കെന്തു പ്രയോജനം?” ഏശാവു പറഞ്ഞു.
GEN 25:33 എന്നാൽ യാക്കോബ്, “ആദ്യം എന്നോടു ശപഥംചെയ്യൂ” എന്നു പറഞ്ഞു. അപ്പോൾ അവൻ തന്റെ ജന്മാവകാശം യാക്കോബിനു വിൽക്കുന്നെന്ന് അവനോടു ശപഥംചെയ്തു.
GEN 25:34 അതിനുശേഷം യാക്കോബ് ഏശാവിന് കുറെ അപ്പവും കുറച്ചു പയറുപായസവും കൊടുത്തു. അവൻ തിന്നുകയും കുടിക്കുകയും ചെയ്തതിനുശേഷം എഴുന്നേറ്റ് സ്ഥലംവിട്ടു. അങ്ങനെ ഏശാവ് തന്റെ ജന്മാവകാശത്തോട് അനാദരവുകാട്ടി.
GEN 26:1 അബ്രാഹാമിന്റെ കാലത്തുണ്ടായ ക്ഷാമത്തിനുപുറമേ, ദേശത്തു പിന്നെയും ക്ഷാമം ഉണ്ടായി. യിസ്ഹാക്ക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമെലെക്കിന്റെ അടുക്കൽ ചെന്നു.
GEN 26:2 യഹോവ യിസ്ഹാക്കിനു പ്രത്യക്ഷനായി അദ്ദേഹത്തോട് “നീ ഈജിപ്റ്റിലേക്ക് പോകരുത്; ഞാൻ നിന്നോടു പാർക്കാൻ പറയുന്ന ദേശത്തുതന്നെ പാർക്കുക.
GEN 26:3 കുറെ കാലത്തേക്ക് ഈ ദേശത്തുതന്നെ ഒരു പ്രവാസിയെപ്പോലെ താമസിക്കുക; ഞാൻ നിന്നോടുകൂടെയിരിക്കുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്യും. ഈ ദേശങ്ങളെല്ലാം ഞാൻ നിനക്കും നിന്റെ പിൻഗാമികൾക്കും തരും; അങ്ങനെ, നിന്റെ പിതാവായ അബ്രാഹാമിനോടു ചെയ്ത ശപഥം ഞാൻ ഉറപ്പാക്കും.
GEN 26:4 അബ്രാഹാം എന്നെ അനുസരിക്കുകയും എന്റെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്തതുകൊണ്ട്, ഞാൻ നിന്റെ സന്തതിപരമ്പരയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വർധിപ്പിച്ച് ഈ ദേശങ്ങളെല്ലാം അവർക്കു കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകലജനതകളും അനുഗ്രഹിക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
GEN 26:6 അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു.
GEN 26:7 ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു.
GEN 26:8 യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു.
GEN 26:9 അബീമെലെക്ക് യിസ്ഹാക്കിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “അവൾ വാസ്തവത്തിൽ നിന്റെ ഭാര്യതന്നെ! ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞതെന്തിന്?” എന്നു ചോദിച്ചു. അതിനു യിസ്ഹാക്ക്, “അവൾനിമിത്തം എനിക്കു ജീവഹാനി നേരിട്ടേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടാണ്” എന്ന് ഉത്തരം പറഞ്ഞു.
GEN 26:10 അപ്പോൾ അബീമെലെക്ക്, “നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ജനങ്ങളിൽ ആരെങ്കിലും നിന്റെ ഭാര്യയോടൊപ്പം കിടക്കപങ്കിട്ടിരുന്നെങ്കിൽ, നീ ഞങ്ങളുടെ തലയിൽ അപരാധം വരുത്തിവെക്കുമായിരുന്നു” എന്നു പറഞ്ഞു.
GEN 26:11 പിന്നെ അബീമെലെക്ക്, “ഈ മനുഷ്യനെയോ ഇദ്ദേഹത്തിന്റെ ഭാര്യയെയോ തൊടുന്നവന് മരണശിക്ഷ ലഭിക്കും” എന്ന് സകലജനത്തോടും കൽപ്പിച്ചു.
GEN 26:12 യിസ്ഹാക്ക് ആ ദേശത്ത് കൃഷിയിറക്കി; യഹോവ അദ്ദേഹത്തെ അനുഗ്രഹിച്ചതുകൊണ്ട് ആ വർഷം നൂറുമടങ്ങ് വിളവുണ്ടായി.
GEN 26:13 അദ്ദേഹം ധനികനായിത്തീർന്നു; മഹാധനവാനായിത്തീരത്തക്കവണ്ണം അദ്ദേഹത്തിന്റെ സമ്പത്തു വർധിച്ചുകൊണ്ടേയിരുന്നു.
GEN 26:14 അദ്ദേഹത്തിന് ധാരാളം ആട്ടിൻപറ്റങ്ങളും കന്നുകാലികളും ദാസീദാസന്മാരും ഉണ്ടായിരുന്നു. അതുകൊണ്ട് ഫെലിസ്ത്യർക്ക് അദ്ദേഹത്തോട് അസൂയതോന്നി.
GEN 26:15 അതുകൊണ്ട്, അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു പിതാവിന്റെ ദാസന്മാർ കുഴിച്ചിരുന്ന കിണറുകളെല്ലാം ഫെലിസ്ത്യർ മണ്ണിട്ടു നികത്തിക്കളഞ്ഞു.
GEN 26:16 പിന്നെ അബീമെലെക്ക് യിസ്ഹാക്കിനോട്, “ഞങ്ങളെ വിട്ടുപോകുക, നിങ്ങൾ ഞങ്ങളെക്കാൾ പ്രബലരായിരിക്കുന്നു” എന്നു പറഞ്ഞു.
GEN 26:17 അങ്ങനെ യിസ്ഹാക്ക് അവിടം വിട്ടുപോയി ഗെരാർ താഴ്വരയിൽ താമസം ഉറപ്പിച്ചു.
GEN 26:18 അദ്ദേഹത്തിന്റെ പിതാവായ അബ്രാഹാമിന്റെ കാലത്തു കുഴിപ്പിച്ചിരുന്നതും അബ്രാഹാമിന്റെ മരണശേഷം ഫെലിസ്ത്യർ മൂടിക്കളഞ്ഞതുമായ കിണറുകൾ യിസ്ഹാക്ക് വീണ്ടും കുഴിപ്പിച്ച്, അവയ്ക്ക് തന്റെ പിതാവ് ഇട്ടിരുന്ന അതേ പേരുകൾതന്നെ വീണ്ടും നൽകി.
GEN 26:19 യിസ്ഹാക്കിന്റെ ദാസന്മാരും ഈ താഴ്വരയിൽ ശുദ്ധജലമുള്ള ഒരു കിണർ കുഴിച്ചു.
GEN 26:20 എന്നാൽ, ഗെരാരിലെ കന്നുകാലികളുടെ ഇടയന്മാർ യിസ്ഹാക്കിന്റെ കന്നുകാലികളുടെ ഇടയന്മാരോട് “ഈ വെള്ളം ഞങ്ങൾക്കുള്ളതാണ്” എന്നു പറഞ്ഞ് വഴക്കിട്ടു. അവർ തന്നോടു ശണ്ഠകൂടിയതുകൊണ്ട് യിസ്ഹാക്ക് ആ കിണറിന് ഏശെക്ക് എന്നു പേരിട്ടു.
GEN 26:21 പിന്നെ അവർ മറ്റൊരു കിണർ കുഴിച്ചു; എന്നാൽ അതിനെ സംബന്ധിച്ചും അവർ വഴക്കുണ്ടാക്കി; അതുകൊണ്ട് അദ്ദേഹം അതിനു സിത്നാ എന്നു പേരിട്ടു.
GEN 26:22 അദ്ദേഹം അവിടെനിന്നും നീങ്ങി മറ്റൊരു കിണർ കുഴിപ്പിച്ചു; അതിന്റെപേരിൽ ആരും ശണ്ഠയുണ്ടാക്കിയില്ല. “യഹോവ ഇപ്പോൾ നമുക്ക് ആവശ്യമുള്ള സ്ഥലം തന്നിരിക്കുന്നു, നമ്മൾ ദേശത്ത് അഭിവൃദ്ധിപ്പെടും” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ആ കിണറിന് രെഹോബോത്ത് എന്നു പേരിട്ടു.
GEN 26:23 അവിടെനിന്നും അദ്ദേഹം ബേർ-ശേബയിലേക്കു പോയി.
GEN 26:24 അന്നുരാത്രി യഹോവ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമാകുന്നു. ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ട്. എന്റെ ദാസനായ അബ്രാഹാംനിമിത്തം ഞാൻ നിന്നെ അനുഗ്രഹിക്കുകയും നിന്റെ പിൻഗാമികളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യും.”
GEN 26:25 യിസ്ഹാക്ക് അവിടെ ഒരു യാഗപീഠം പണിത് യഹോവയെ ആരാധിച്ചു. അവിടെ അദ്ദേഹം തന്റെ കൂടാരം ഉറപ്പിക്കുകയും ദാസന്മാർ ഒരു കിണർ കുഴിക്കുകയും ചെയ്തു.
GEN 26:26 ഇതേസമയം അബീമെലെക്ക് തന്റെ ഉപദേഷ്ടാവായ അഹൂസ്സത്തിനെയും സൈന്യാധിപനായ ഫിക്കോലിനെയും കൂട്ടിക്കൊണ്ട് ഗെരാരിൽനിന്ന് യിസ്ഹാക്കിന്റെ അടുത്തെത്തി.
GEN 26:27 യിസ്ഹാക്ക് അവരോട്, “നിങ്ങൾ എന്തിനാണ് എന്റെ അടുക്കൽ എത്തിയത്? എന്നോടുള്ള പകനിമിത്തം നിങ്ങൾ എന്നെ ദൂരേക്ക് അയച്ചതല്ലയോ?” എന്നു ചോദിച്ചു.
GEN 26:28 അതിന് അവർ ഉത്തരം പറഞ്ഞത്: “യഹോവ നിന്നോടുകൂടെയുണ്ട് എന്നു ഞങ്ങൾ സ്പഷ്ടമായി കണ്ടിരിക്കുന്നു. അതുകൊണ്ടു ഞങ്ങളും നീയുംതമ്മിൽ ‘ശപഥംചെയ്ത് ഒരു സമാധാനയുടമ്പടി ഉറപ്പിക്കേണ്ടതാണ്’ എന്നു ഞങ്ങൾ പറഞ്ഞു.
GEN 26:29 ഞങ്ങൾ നിനക്ക് ഒരു ദോഷവും ചെയ്തിട്ടില്ല; നിന്നോട് എപ്പോഴും നന്നായി വർത്തിക്കുകയും സമാധാനത്തോടെ നിന്നെ യാത്രയാക്കുകയും ചെയ്തു. അതുപോലെ നീ ഞങ്ങൾക്കും ദോഷമൊന്നും ചെയ്യുകയില്ലെന്ന് നമുക്കുതമ്മിൽ ഒരു ഉടമ്പടി ചെയ്യാം. നീയോ, ഇപ്പോൾ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടുമിരിക്കുന്നു.”
GEN 26:30 യിസ്ഹാക്ക് അവർക്കുവേണ്ടി ഒരു വിരുന്നൊരുക്കി; അവർ ഭക്ഷിച്ചു, പാനംചെയ്തു.
GEN 26:31 പിറ്റേന്ന് അതിരാവിലെ അവർ പരസ്പരം ശപഥംചെയ്തു. പിന്നെ യിസ്ഹാക്ക് അവരെ യാത്രയാക്കി. അവർ സമാധാനത്തോടെ അദ്ദേഹത്തെ വിട്ടുപോയി.
GEN 26:32 അന്ന്, യിസ്ഹാക്കിന്റെ ദാസന്മാർ വന്ന് “ഞങ്ങൾ വെള്ളം കണ്ടെത്തിയിരിക്കുന്നു” എന്ന് തങ്ങൾ കുഴിച്ചുകൊണ്ടിരുന്ന കിണറിനെക്കുറിച്ച് അദ്ദേഹത്തോടു പറഞ്ഞു.
GEN 26:33 അദ്ദേഹം അതിനു ശിബാ എന്നു പേരിട്ടു; അതുകൊണ്ട് ഈ ദിവസംവരെയും ആ പട്ടണത്തിന്റെ പേര് ബേർ-ശേബാ എന്നാകുന്നു.
GEN 26:34 ഏശാവിനു നാൽപ്പതു വയസ്സായപ്പോൾ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോമിന്റെ മകൾ ബാസമത്തിനെയും വിവാഹംചെയ്തു.
GEN 26:35 അവർ യിസ്ഹാക്കിന്റെയും റിബേക്കയുടെയും ജീവിതം ദുരിതപൂർണമാക്കിത്തീർത്തു.
GEN 27:1 യിസ്ഹാക്ക് വൃദ്ധനായി; അദ്ദേഹത്തിന്റെ കണ്ണുകൾ മങ്ങി: കാഴ്ച തീരെ ഇല്ലാതായി. അദ്ദേഹം മൂത്തമകനായ ഏശാവിനെ “എന്റെ മോനേ,” എന്നു വിളിച്ചു. “ഞാൻ ഇതാ” എന്ന് അവൻ ഉത്തരം പറഞ്ഞു.
GEN 27:2 യിസ്ഹാക്ക് അവനോട്, “ഇതാ ഞാൻ വൃദ്ധനായിരിക്കുന്നു, എന്റെ മരണദിവസം എനിക്ക് അറിഞ്ഞുകൂടാ.
GEN 27:3 നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ ആവനാഴിയും വില്ലും എടുത്ത് വെളിമ്പ്രദേശത്തേക്കു ചെന്ന് എനിക്കുവേണ്ടി വേട്ടയാടുക.
GEN 27:4 എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അതു ഭക്ഷിച്ച് മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാം” എന്നു പറഞ്ഞു.
GEN 27:5 യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു സംസാരിക്കുന്നത് റിബേക്ക കേട്ടു. ഏശാവു വേട്ടയാടിക്കൊണ്ടുവരാൻ വെളിമ്പ്രദേശത്തേക്കു പോയപ്പോൾ.
GEN 27:6 റിബേക്ക തന്റെ മകനായ യാക്കോബിനോട് പറഞ്ഞു: “ഇതാ, നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട്,
GEN 27:7 ‘വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭക്ഷണം തയ്യാറാക്കിത്തരിക, ഞാൻ മരിക്കുന്നതിനുമുമ്പ് യഹോവയുടെ സന്നിധിയിൽ ഞാൻ നിന്നെ അനുഗ്രഹിക്കാം’ എന്നു പറയുന്നതു ഞാൻ കേട്ടു.
GEN 27:8 അതുകൊണ്ട് മകനേ, ഇപ്പോൾ നീ ശ്രദ്ധിച്ചുകേട്ട് ഞാൻ പറയുന്നതുപോലെ ചെയ്യണം.
GEN 27:9 നീ ആട്ടിൻപറ്റത്തിലേക്കു ചെന്ന് നല്ല രണ്ട് ആട്ടിൻകുട്ടികളെ കൊണ്ടുവരണം. ഞാൻ അതുകൊണ്ട് നിന്റെ അപ്പന് ഇഷ്ടപ്പെടുന്നവിധത്തിൽ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കാം.
GEN 27:10 നീ അതു കൊണ്ടുപോയി നിന്റെ അപ്പനു ഭക്ഷിക്കാൻ കൊടുക്കണം; അപ്പൻ അതു തിന്ന് മരണത്തിനുമുമ്പ് നിന്നെ അനുഗ്രഹിക്കും.”
GEN 27:11 എന്നാൽ, യാക്കോബ് തന്റെ അമ്മയായ റിബേക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമം ഉള്ളവനും ഞാൻ രോമം ഇല്ലാത്തവനുമാണ്.
GEN 27:12 അപ്പൻ എന്നെ തൊട്ടുനോക്കിയാൽ എന്തുചെയ്യും? ഞാൻ അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നു വരും. അതെനിക്ക് അനുഗ്രഹത്തിനുപകരം ശാപത്തിനു കാരണമാകും” എന്നു പറഞ്ഞു.
GEN 27:13 അവന്റെ അമ്മ അവനോട്, “എന്റെ മകനേ, ആ ശാപം എന്റെമേൽ വന്നുകൊള്ളട്ടെ; ഞാൻ പറയുന്നതു ചെയ്യുക, നീ ചെന്ന് ആട്ടിൻകുട്ടികളെ കൊണ്ടുവരിക” എന്നു പറഞ്ഞു.
GEN 27:14 അങ്ങനെ അവൻ പോയി, അവയെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ അവന്റെ അപ്പന് ഇഷ്ടപ്പെടുന്നതരത്തിൽ രുചിയുള്ള ഭക്ഷണം തയ്യാറാക്കി.
GEN 27:15 പിന്നെ റിബേക്ക മൂത്തമകൻ ഏശാവിന്റേതായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും നല്ല വസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു.
GEN 27:16 അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും അവൾ ആട്ടിൻകുട്ടിയുടെ തുകൽകൊണ്ടു മറച്ചു;
GEN 27:17 പിന്നെ താൻ ഉണ്ടാക്കിയിരുന്ന രുചികരമായ ഭക്ഷണവും അപ്പവും ഇളയമകനായ യാക്കോബിനെ ഏൽപ്പിച്ചു.
GEN 27:18 അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു. അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു.
GEN 27:19 യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.
GEN 27:20 യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു. “അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു.
GEN 27:21 അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു.
GEN 27:22 യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു.
GEN 27:23 അവന്റെ കൈകൾ ഏശാവിന്റെ കൈകൾപോലെ രോമം നിറഞ്ഞതായിരുന്നതുകൊണ്ട്, അദ്ദേഹം അവനെ തിരിച്ചറിഞ്ഞില്ല; അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു.
GEN 27:24 “നീ എന്റെ മകനായ ഏശാവുതന്നെയോ?” എന്ന് അദ്ദേഹം ചോദിച്ചു. “ഞാൻതന്നെ” അവൻ ഉത്തരം പറഞ്ഞു.
GEN 27:25 “മോനേ, നിന്റെ വേട്ടയിറച്ചിയിൽ കുറെ എനിക്കു തരൂ, ഞാൻ ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു. യാക്കോബ് അത് പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നു, അദ്ദേഹം അതു ഭക്ഷിച്ചു. അവൻ വീഞ്ഞും കൊണ്ടുചെന്നു. അതും അദ്ദേഹം പാനംചെയ്തു.
GEN 27:26 പിന്നെ അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “മോനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു.
GEN 27:27 അവൻ അടുത്തുചെന്ന് അദ്ദേഹത്തെ ചുംബിച്ചു. അവന്റെ വസ്ത്രം മണത്തുനോക്കി യിസ്ഹാക്ക് അവനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ഹാ, എന്റെ മകന്റെ സുഗന്ധം യഹോവ അനുഗ്രഹിച്ച വയലിന്റെ സുഗന്ധംപോലെ.
GEN 27:28 ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ.
GEN 27:29 രാഷ്ട്രങ്ങൾ നിന്നെ സേവിക്കുകയും ജനതകൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ. നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കട്ടെ; നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ നമിക്കട്ടെ. നിന്നെ ശപിക്കുന്നവർ ശപിക്കപ്പെടട്ടെ; നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടട്ടെ.”
GEN 27:30 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ പിതാവിന്റെ മുമ്പിൽനിന്ന് കഷ്ടിച്ച് പുറത്തുപോയി. ഉടൻതന്നെ അവന്റെ സഹോദരനായ ഏശാവ് വേട്ടകഴിഞ്ഞ് മടങ്ങിയെത്തി.
GEN 27:31 അവനും രുചികരമായ ഭക്ഷണം തയ്യാറാക്കി അപ്പന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അപ്പനോട്, “അപ്പാ, എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്നു ഭക്ഷിച്ച്, എന്നെ അനുഗ്രഹിക്കണമേ” എന്നു പറഞ്ഞു.
GEN 27:32 അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതനായ ഏശാവ്,” അവൻ പറഞ്ഞു.
GEN 27:33 യിസ്ഹാക്ക് സംഭ്രമിച്ച് നടുങ്ങിപ്പോയി, അദ്ദേഹം പറഞ്ഞു: “അങ്ങനെയെങ്കിൽ എനിക്ക് വേട്ടയിറച്ചി കൊണ്ടുവന്നു തന്നതാരായിരുന്നു? നീ വരുന്നതിനു തൊട്ടുമുമ്പ് ഞാൻ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തു, അതേ, അവൻ വാസ്തവമായി അനുഗ്രഹിക്കപ്പെട്ടിരിക്കും!”
GEN 27:34 പിതാവിന്റെ വാക്കുകൾ കേട്ട് ഏശാവ് അതീവദുഃഖത്തോടെ ഉറക്കെക്കരഞ്ഞു. “അപ്പാ, എന്നെ, എന്നെക്കൂടി അനുഗ്രഹിക്കണമേ,” അവൻ അപേക്ഷിച്ചു.
GEN 27:35 എന്നാൽ യിസ്ഹാക്ക്, “നിന്റെ സഹോദരൻ ഉപായത്തിൽവന്നു നിനക്കുള്ള അനുഗ്രഹം തട്ടിയെടുത്തു” എന്നു പറഞ്ഞു.
GEN 27:36 അതിന് ഏശാവ്: “അവന് യാക്കോബ് എന്നു പേരിട്ടിരിക്കുന്നതു ശരിതന്നെയല്ലോ! രണ്ടുപ്രാവശ്യവും അവൻ എന്നെ ചതിച്ചു. നേരത്തേ അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു, ഇപ്പോഴിതാ, എനിക്കുള്ള അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. പിന്നെ അവൻ: “അങ്ങ്, എനിക്ക് ഒരനുഗ്രഹംപോലും കരുതിവെച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
GEN 27:37 യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി: അവന്റെ സഹോദരന്മാരെയെല്ലാം അവന്റെ സേവകരാക്കി; ധാന്യവും വീഞ്ഞും അവനു നൽകി. ഇനി, മകനേ, നിനക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും?” എന്നു പറഞ്ഞു.
GEN 27:38 ഏശാവ് അപ്പനോട്: “അപ്പാ, അങ്ങേക്ക് ഒറ്റ അനുഗ്രഹമേ ഉള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കണമേ, അപ്പാ” എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു.
GEN 27:39 അതിനുത്തരമായി അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നിന്റെ വാസം ഭൂമിയുടെ സമൃദ്ധിയിൽനിന്നും മീതേ ആകാശത്തിൽനിന്നുള്ള മഞ്ഞിൽനിന്നും അകലെയായിരിക്കും.
GEN 27:40 നീ വാൾകൊണ്ട് ഉപജീവനം നടത്തും; നീ നിന്റെ സഹോദരനെ സേവിക്കും. എന്നാൽ നീ അസ്വസ്ഥനായിത്തീരുമ്പോൾ അവന്റെ നുകം നിന്റെ ചുമലിൽനിന്ന് നീ കുടഞ്ഞുകളയും” എന്നു പറഞ്ഞു.
GEN 27:41 യാക്കോബിനെ തന്റെ പിതാവ് അനുഗ്രഹിച്ചതുകൊണ്ട് ഏശാവിന് യാക്കോബിനോടു പകയുണ്ടായി. “എന്റെ പിതാവിനെച്ചൊല്ലി വിലപിക്കേണ്ട ദിവസങ്ങൾ അടുത്തുവരുന്നു, അതിനുശേഷം ഞാൻ എന്റെ സഹോദരൻ യാക്കോബിനെ കൊല്ലും,” അവൻ വിദ്വേഷത്തോടെ പറഞ്ഞു.
GEN 27:42 ഏശാവിന്റെ വാക്കുകളെക്കുറിച്ചു റിബേക്കയ്ക്ക് അറിവുകിട്ടിയപ്പോൾ അവൾ തന്റെ ഇളയമകനായ യാക്കോബിനെ ആളയച്ചുവരുത്തി അവനോട്, “നിന്റെ സഹോദരനായ ഏശാവ് നിന്നെ കൊന്നു പകവീട്ടാൻ ആഗ്രഹിക്കുകയാണ്.
GEN 27:43 അതുകൊണ്ട് മകനേ, ഞാൻ പറയുന്നതു കേൾക്കുക, ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക.
GEN 27:44 നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ കുറെക്കാലം അവിടെ താമസിക്കുക.
GEN 27:45 നിന്റെ സഹോദരന് നിന്നോടുള്ള കോപം ശമിക്കുകയും നീ അവനോടു ചെയ്തത് മറക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ ആളയച്ച് നിന്നെ മടക്കിവരുത്താം. നിങ്ങൾ രണ്ടുപേരെയും എനിക്ക് ഒരേദിവസം നഷ്ടമാകുന്നതെന്തിന്?” എന്നു പറഞ്ഞു.
GEN 27:46 പിന്നെ റിബേക്ക യിസ്ഹാക്കിനോട്, “ഈ ഹിത്യസ്ത്രീകൾനിമിത്തം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരികളായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളിൽനിന്ന് ഒരുവളെ യാക്കോബ് വിവാഹംചെയ്താൽ പിന്നെ ഞാൻ എന്തിനു ജീവിക്കണം?” എന്നു പറഞ്ഞു.
GEN 28:1 ഇതിനുശേഷം യിസ്ഹാക്ക് യാക്കോബിനെ വിളിച്ച് അനുഗ്രഹിച്ചു; പിന്നെ അവനോട് ആജ്ഞാപിച്ചു: “കനാന്യസ്ത്രീകളിൽ ആരെയും നീ വിവാഹംചെയ്യരുത്.
GEN 28:2 ഉടൻതന്നെ പദ്ദൻ-അരാമിൽ നിന്റെ അമ്മയുടെ പിതാവായ ബെഥൂവേലിന്റെ വീട്ടിലേക്കു പോകണം; അവിടെ നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പെൺമക്കളിൽ ഒരുവളെ ഭാര്യയായി സ്വീകരിക്കണം.
GEN 28:3 സർവശക്തനായ ദൈവം നിന്നെ അനുഗ്രഹിച്ച് ഒരു വലിയ ജനസമൂഹമായിത്തീരുംവിധം സന്താനപുഷ്ടിയുള്ളവനാക്കട്ടെ.
GEN 28:4 ദൈവം അബ്രാഹാമിനു നൽകിയിട്ടുള്ളതും നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്നതുമായ ദേശം നീ അവകാശമാക്കേണ്ടതിന് അവിടന്ന് അബ്രാഹാമിനു നൽകിയ അനുഗ്രഹം നിനക്കും നിന്റെ സന്തതികൾക്കും നൽകുമാറാകട്ടെ.”
GEN 28:5 തുടർന്ന് യിസ്ഹാക്ക് യാക്കോബിനെ പറഞ്ഞയച്ചു. അവൻ പദ്ദൻ-അരാമിൽ, യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബേക്കയുടെ സഹോദരനും അരാമ്യനായ ബെഥൂവേലിന്റെ മകനുമായ ലാബാന്റെ അടുത്തേക്കുപോയി.
GEN 28:6 യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചെന്നും പദ്ദൻ-അരാമിൽനിന്ന് ഒരുവളെ ഭാര്യയായി സ്വീകരിക്കാൻ അവനെ അവിടേക്ക് അയച്ചെന്നും ഏശാവ് അറിഞ്ഞു. അവനെ അനുഗ്രഹിക്കുമ്പോൾ “നീ കനാന്യസ്ത്രീകളിൽ ആരെയും വിവാഹംചെയ്യരുത്,” എന്നു കൽപ്പിച്ചിരുന്നെന്നും
GEN 28:7 യാക്കോബ് തന്റെ അമ്മയപ്പന്മാരുടെ വാക്കനുസരിച്ചാണ് പദ്ദൻ-അരാമിലേക്കു പോയിരിക്കുന്നതെന്നും അവൻ ഗ്രഹിച്ചു.
GEN 28:8 കനാന്യസ്ത്രീകൾ തന്റെ പിതാവായ യിസ്ഹാക്കിന് ഇഷ്ടമുള്ളവരല്ലെന്ന് ഏശാവ് മനസ്സിലാക്കി.
GEN 28:9 അതുകൊണ്ട് ഏശാവ് യിശ്മായേലിന്റെ അടുക്കൽ ചെന്നു നേരത്തേ തനിക്കുണ്ടായിരുന്ന ഭാര്യമാർ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹംകഴിച്ചു.
GEN 28:10 യാക്കോബ് ബേർ-ശേബ വിട്ട് ഹാരാനിലേക്കു യാത്രയായി.
GEN 28:11 അദ്ദേഹം ഒരു സ്ഥലത്തെത്തിയപ്പോൾ, സൂര്യൻ അസ്തമിച്ചിരുന്നതുകൊണ്ട് അവിടെ രാത്രി കഴിച്ചുകൂട്ടി. അവിടെ ഉണ്ടായിരുന്ന കല്ലുകളിൽ ഒന്നെടുത്ത് തലയിണയായി വെച്ച് കിടന്നുറങ്ങി.
GEN 28:12 അദ്ദേഹം ഒരു സ്വപ്നംകണ്ടു: ഭൂമിയിൽ വെച്ചിട്ടുള്ള ഒരു കോവണി. അത് സ്വർഗത്തോളം എത്തുന്നു! അതിലൂടെ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നു.
GEN 28:13 അതിനുമീതേ യഹോവ നിന്നു. അവിടന്ന് ഇങ്ങനെ അരുളിച്ചെയ്തു: “ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ദൈവമായ യഹോവ ആകുന്നു. നീ ഇപ്പോൾ കിടക്കുന്ന സ്ഥലം ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.
GEN 28:14 നിന്റെ സന്തതികൾ ഭൂമിയിലെ പൊടിപോലെ അസംഖ്യമായിത്തീരും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും വ്യാപിക്കും. നിന്നിലൂടെയും നിന്റെ സന്തതിയിലൂടെയും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
GEN 28:15 ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നിടത്തെല്ലാം ഞാൻ നിന്നെ കാത്തുകൊള്ളും; ഞാൻ നിന്നെ ഈ ദേശത്തേക്കു മടക്കിവരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടുചെയ്ത വാഗ്ദത്തം നിറവേറ്റും.”
GEN 28:16 യാക്കോബ് ഉറക്കത്തിൽനിന്ന് ഉണർന്നു, “യഹോവ നിശ്ചയമായും ഈ സ്ഥലത്തുണ്ട്; ഞാനോ, അത് അറിഞ്ഞിരുന്നില്ല” എന്നു പറഞ്ഞു.
GEN 28:17 അദ്ദേഹം ഭയപ്പെട്ട്, “ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവഭവനമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്റെ കവാടംതന്നെ” എന്നു പറഞ്ഞു.
GEN 28:18 പിറ്റേന്ന് അതിരാവിലെ യാക്കോബ്, താൻ തലയിണയായി വെച്ചിരുന്ന കല്ല് എടുത്ത് തൂണായി നാട്ടിനിർത്തി അതിനുമീതേ എണ്ണ ഒഴിച്ചു.
GEN 28:19 അദ്ദേഹം ആ സ്ഥലത്തിനു ബേഥേൽ എന്നു പേരിട്ടു; ലൂസ് എന്ന പേരിലായിരുന്നു ആ പട്ടണം അറിയപ്പെട്ടിരുന്നത്.
GEN 28:20 ഇതിനുശേഷം യാക്കോബ് ഒരു നേർച്ച നേർന്നു: “ദൈവം എന്നോടുകൂടെയിരിക്കുകയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാത്തുകൊള്ളുകയും ഭക്ഷിക്കാൻ ആഹാരവും ധരിക്കാൻ വസ്ത്രവും നൽകുകയും
GEN 28:21 എന്റെ പിതാവിന്റെ ഭവനത്തിൽ സുരക്ഷിതമായി എന്നെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എന്റെ ദൈവമായിരിക്കും;
GEN 28:22 ഞാൻ തൂണായി നാട്ടിയ കല്ല് ദൈവത്തിന്റെ ഭവനമായിത്തീരും; അവിടന്ന് എനിക്കു നൽകുന്ന എല്ലാറ്റിന്റെയും പത്തിലൊന്ന് ഞാൻ അവിടത്തേക്കു നൽകും” എന്നു പറഞ്ഞു.
GEN 29:1 യാക്കോബ് യാത്രതുടർന്ന് പൂർവദേശത്തെ ജനങ്ങളുടെ അടുത്തെത്തി.
GEN 29:2 അവിടെ വെളിമ്പ്രദേശത്ത് അയാൾ ഒരു കിണർ കണ്ടു: ആട്ടിൻപറ്റങ്ങൾക്ക് അതിൽനിന്ന് വെള്ളം കൊടുത്തിരുന്നതുകൊണ്ട് അതിനു സമീപം മൂന്ന് ആട്ടിൻപറ്റം കിടക്കുന്നുണ്ടായിരുന്നു. കിണറ്റിന്റെ വായ്ക്കൽ വെച്ചിരുന്ന കല്ല് വളരെ വലുതായിരുന്നു.
GEN 29:3 ആട്ടിൻപറ്റങ്ങൾ വന്നുകൂടുമ്പോൾ ഇടയന്മാർ കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടി നീക്കുകയും ആടുകൾക്ക് വെള്ളം കൊടുക്കുകയും ചെയ്യും. പിന്നെ കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥാനത്തു വെക്കും.
GEN 29:4 യാക്കോബ് ആട്ടിടയന്മാരോട്, “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നുള്ളവർ?” എന്നു ചോദിച്ചു. “ഞങ്ങൾ ഹാരാനിൽനിന്നുള്ളവർ” അവർ മറുപടി പറഞ്ഞു.
GEN 29:5 അദ്ദേഹം അവരോട്, “നിങ്ങൾ നാഹോരിന്റെ പൗത്രനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾ അറിയും,” അവർ ഉത്തരം പറഞ്ഞു.
GEN 29:6 “അദ്ദേഹം സുഖമായിരിക്കുന്നോ?” യാക്കോബ് അവരോട് അന്വേഷിച്ചു. “അദ്ദേഹം സുഖമായിരിക്കുന്നു. അതാ, അദ്ദേഹത്തിന്റെ മകൾ റാഹേൽ ആടുകളുമായി വരുന്നു,” അവർ പറഞ്ഞു.
GEN 29:7 “നോക്കൂ, പകലിനിയും വളരെയുണ്ടല്ലോ; ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ നേരമായിട്ടില്ല. ആടുകൾക്ക് വെള്ളം കൊടുത്തിട്ട് മേച്ചിൽപ്പുറത്തേക്കു കൊണ്ടുപോകുക,” യാക്കോബ് അവരോടു പറഞ്ഞു.
GEN 29:8 “എല്ലാ കൂട്ടങ്ങളും വന്നുചേരുകയും കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ലു മാറ്റുകയും വേണം. അപ്പോൾ ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കും. അല്ലാതെ, തിരിച്ചുപോകാൻ സാധ്യമല്ല,” അവർ മറുപടി പറഞ്ഞു.
GEN 29:9 ഇങ്ങനെ യാക്കോബ് അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ തന്റെ അപ്പന്റെ ആടുകളുമായി അവിടെ എത്തി; അവളായിരുന്നു അതിനെ മേയിച്ചിരുന്നത്.
GEN 29:10 തന്റെ അമ്മാവനായ ലാബാന്റെ മകളായ റാഹേലിനെയും ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്ന് കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റിയിട്ട് അമ്മാവന്റെ ആടുകൾക്ക് വെള്ളം കൊടുത്തു.
GEN 29:11 പിന്നെ യാക്കോബ് റാഹേലിനെ ചുംബിച്ച് ഉച്ചത്തിൽ കരഞ്ഞു.
GEN 29:12 താൻ അവളുടെ പിതാവിന്റെ ബന്ധുവും റിബേക്കയുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവൾ ഓടിച്ചെന്ന് വിവരം പിതാവിനെ അറിയിച്ചു.
GEN 29:13 ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിനെക്കുറിച്ചു കേട്ടയുടനെ അദ്ദേഹത്തെ എതിരേൽക്കാൻ ഓടിച്ചെന്നു. ലാബാൻ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ച് വീട്ടിൽ കൊണ്ടുവന്നു. അവിടെവെച്ച് യാക്കോബ് എല്ലാക്കാര്യങ്ങളും ലാബാനോടു പറഞ്ഞു.
GEN 29:14 അപ്പോൾ ലാബാൻ യാക്കോബിനോട്, “നീ എന്റെ സ്വന്തം മാംസവും രക്തവും ആകുന്നു” എന്നു പറഞ്ഞു. യാക്കോബ് ലാബാനോടുകൂടെ ഒരുമാസം താമസിച്ചു.
GEN 29:15 അതിനുശേഷം ലാബാൻ യാക്കോബിനോട്, “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി പ്രതിഫലം കൂടാതെ ജോലി ചെയ്യണമെന്നുണ്ടോ? നിനക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ” എന്നു ചോദിച്ചു.
GEN 29:16 ലാബാനു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു; മൂത്തവളുടെ പേര് ലേയാ എന്നും ഇളയവളുടെ പേര് റാഹേൽ എന്നും ആയിരുന്നു.
GEN 29:17 ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു.
GEN 29:18 യാക്കോബ് റാഹേലിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, “അങ്ങയുടെ ഇളയ മകളായ റാഹേലിനുവേണ്ടി ഞാൻ ഏഴുവർഷം അങ്ങയെ സേവിക്കാം” എന്ന് അദ്ദേഹം ലാബാനോടു പറഞ്ഞു.
GEN 29:19 “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ നിനക്കു തരുന്നതാണു നല്ലത്; എന്റെകൂടെ ഇവിടെ താമസിക്കുക” എന്നായിരുന്നു ലാബാന്റെ മറുപടി.
GEN 29:20 അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു.
GEN 29:21 പിന്നെ യാക്കോബ് ലാബാനോട്, “ഇനി എനിക്ക് എന്റെ ഭാര്യയെ തരിക, എന്റെ കാലാവധി തികച്ചിരിക്കുന്നു, ഞാൻ അവളെ അറിയട്ടെ” എന്നു പറഞ്ഞു.
GEN 29:22 ലാബാൻ ദേശവാസികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി.
GEN 29:23 രാത്രിയിൽ അദ്ദേഹം തന്റെ മകൾ ലേയയെ കൊണ്ടുചെന്ന് യാക്കോബിന്റെ അടുക്കൽ ആക്കി. യാക്കോബ് അവളെ അറിഞ്ഞു.
GEN 29:24 ലാബാൻ തന്റെ വേലക്കാരിയായ സിൽപ്പയെ മകൾക്കു ദാസിയായി വിട്ടുകൊടുത്തു.
GEN 29:25 നേരം പുലർന്നപ്പോൾ, അതു ലേയാ ആയിരുന്നെന്നു ഗ്രഹിച്ചിട്ട് യാക്കോബ് ലാബാനോട്, “താങ്കൾ എന്നോട് ചെയ്തതെന്ത്? ഞാൻ റാഹേലിനുവേണ്ടി അല്ലയോ അങ്ങയെ സേവിച്ചത്? എന്നെ കബളിപ്പിച്ചത് എന്തിന്?” എന്നു ചോദിച്ചു.
GEN 29:26 അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പായി ഇളയവളുടെ വിവാഹം നടത്തുന്ന സമ്പ്രദായം ഇവിടെ ഞങ്ങൾക്കില്ല.
GEN 29:27 ഇവളുടെ വിവാഹവാരം പൂർത്തിയാക്കുക, മറ്റൊരു ഏഴുവർഷത്തെ പ്രയത്നത്തിനു പ്രതിഫലമായി ഇളയവളെയും ഞങ്ങൾ നിനക്കു തരാം.”
GEN 29:28 യാക്കോബ് അങ്ങനെതന്നെ ചെയ്തു. അദ്ദേഹം ലേയായോടൊത്തുള്ള വിവാഹവാരം പൂർത്തീകരിച്ചു. പിന്നീട് ലാബാൻ തന്റെ മകളായ റാഹേലിനെയും യാക്കോബിന് ഭാര്യയായി നൽകി.
GEN 29:29 ലാബാൻ തന്റെ വേലക്കാരിയായ ബിൽഹയെ മകളായ റാഹേലിനു ദാസിയായി കൊടുത്തു.
GEN 29:30 യാക്കോബ് റാഹേലിനെ അറിഞ്ഞു. അദ്ദേഹം ലേയയെക്കാൾ കൂടുതലായി റാഹേലിനെ സ്നേഹിച്ചു; ലാബാനുവേണ്ടി അദ്ദേഹം മറ്റൊരു ഏഴുവർഷംകൂടി പണിയെടുത്തു.
GEN 29:31 ലേയാ അവഗണിക്കപ്പെടുന്നു എന്നുകണ്ട് യഹോവ അവളുടെ ഗർഭം തുറന്നു; റാഹേലോ, വന്ധ്യയായിരുന്നു.
GEN 29:32 ലേയാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഇത് യഹോവ എന്റെ സങ്കടം കണ്ടതുകൊണ്ടാണ്; എന്റെ ഭർത്താവു നിശ്ചയമായും ഇപ്പോൾ എന്നെ സ്നേഹിക്കും,” എന്നു പറഞ്ഞുകൊണ്ട് അവൾ അവന് രൂബേൻ എന്നു പേരിട്ടു.
GEN 29:33 അവൾ വീണ്ടും ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “എന്നോടു സ്നേഹമില്ല എന്ന് യഹോവ കേട്ടിരിക്കുന്നു; അതുകൊണ്ട് അവിടന്ന് ഇവനെയും എനിക്കു തന്നു” എന്നു പറഞ്ഞ് അവൾ അവന് ശിമെയോൻ എന്നു പേരിട്ടു.
GEN 29:34 അവൾ പിന്നെയും ഗർഭംധരിച്ചു, ഒരു മകനെ പ്രസവിച്ചു. “എന്റെ ഭർത്താവിനു ഞാൻ മൂന്നു പുത്രന്മാരെ പ്രസവിച്ചിരിക്കുകയാൽ അദ്ദേഹം എന്നോടു പറ്റിച്ചേരും” എന്ന് അവൾ പറഞ്ഞു. അവൾ അവന് ലേവി എന്നു പേരിട്ടു.
GEN 29:35 അവൾ വീണ്ടും ഗർഭിണിയായി, ഒരു മകനെ പ്രസവിച്ചു. “ഇപ്പോൾ ഞാൻ യഹോവയെ വാഴ്ത്തുന്നു” എന്നു പറഞ്ഞ് അവൾ അവന് യെഹൂദാ എന്നു പേരിട്ടു. പിന്നെ അവൾക്കു കുട്ടികൾ ജനിച്ചില്ല.
GEN 30:1 താൻ യാക്കോബിനു മക്കളെ പ്രസവിക്കുന്നില്ല എന്നുകണ്ടപ്പോൾ റാഹേലിന് സഹോദരിയോട് അസൂയയുണ്ടായി. അതുകൊണ്ട് അവൾ യാക്കോബിനോട്, “എനിക്കു കുട്ടികളെ തരിക, അല്ലെങ്കിൽ ഞാൻ മരിച്ചുപോകും” എന്നു പറഞ്ഞു.
GEN 30:2 യാക്കോബ് കോപിച്ചുകൊണ്ട് അവളോട്, “നിനക്കു കുട്ടികളെ തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ?” എന്നു ചോദിച്ചു.
GEN 30:3 അപ്പോൾ അവൾ, “ഇതാ എന്റെ ദാസിയായ ബിൽഹാ, അവളുടെയടുക്കൽ ചെല്ലുക; അവൾ എനിക്കായി കുട്ടികളെ പ്രസവിക്കയും അവളിലൂടെ എനിക്കു കുടുംബം കെട്ടിപ്പടുക്കാൻ സാധിക്കയും ചെയ്യുമല്ലോ” എന്നു പറഞ്ഞു.
GEN 30:4 അതുകൊണ്ട് അവൾ തന്റെ ദാസിയായ ബിൽഹയെ യാക്കോബിനു ഭാര്യയായി കൊടുത്തു. യാക്കോബ് അവളുടെയടുത്ത് ചെന്നു.
GEN 30:5 ബിൽഹ ഗർഭംധരിച്ച് യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
GEN 30:6 അപ്പോൾ റാഹേൽ, “ദൈവം എന്നെ കുറ്റവിമുക്തയാക്കി, എന്റെ പ്രാർഥനകേട്ട് എനിക്ക് ഒരു മകനെ തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് ദാൻ എന്നു പേരുവിളിച്ചു.
GEN 30:7 റാഹേലിന്റെ ദാസി ബിൽഹാ വീണ്ടും ഗർഭംധരിച്ച് യാക്കോബിനു രണ്ടാമതൊരു മകനെ പ്രസവിച്ചു.
GEN 30:8 “എന്റെ സഹോദരിയോട് എനിക്കു കടുത്ത മത്സരം വേണ്ടിവന്നു; അതിൽ ഞാൻ വിജയിച്ചു,” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് നഫ്താലി എന്നു പേരിട്ടു.
GEN 30:9 തനിക്ക് ഇനി കുട്ടികൾ ഉണ്ടാകുകയില്ല എന്നുകണ്ട് ലേയാ അവളുടെ ദാസിയായ സിൽപ്പയെ യാക്കോബിന്റെ അടുക്കൽ കൊണ്ടുചെന്ന് അവന് ഭാര്യയായി കൊടുത്തു.
GEN 30:10 ലേയയുടെ ദാസി സിൽപ്പ യാക്കോബിന് ഒരു മകനെ പ്രസവിച്ചു.
GEN 30:11 “ഞാൻ എത്ര ഭാഗ്യവതി!” എന്നു പറഞ്ഞ് അവൾ അവന് ഗാദ് എന്നു പേരിട്ടു.
GEN 30:12 ലേയയുടെ ദാസിയായ സിൽപ്പ യാക്കോബിനു രണ്ടാമതും ഒരു മകനെ പ്രസവിച്ചു.
GEN 30:13 അപ്പോൾ അവൾ, “ഞാൻ എത്ര സന്തുഷ്ട! സ്ത്രീകൾ എന്നെ സന്തുഷ്ട എന്നു വിളിക്കും” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് ആശേർ എന്നു പേരിട്ടു.
GEN 30:14 ഗോതമ്പുകൊയ്ത്തിന്റെ കാലത്ത് രൂബേൻ വയലിലേക്കുപോയി, കുറെ ദൂദായിപ്പഴം കണ്ടെത്തി. അവൻ അതു തന്റെ അമ്മയായ ലേയയ്ക്കു കൊടുത്തു. അപ്പോൾ റാഹേൽ ലേയായോട്, “നിന്റെ മകന്റെ ദൂദായിപ്പഴത്തിൽ കുറച്ച് എനിക്കു തരാമോ” എന്നു ചോദിച്ചു.
GEN 30:15 എന്നാൽ ലേയാ അവളോട്, “നീ എന്റെ ഭർത്താവിനെ തട്ടിയെടുത്തതു പോരയോ? ഇനി എന്റെ മകന്റെ ദൂദായിപ്പഴംകൂടി എടുക്കുമോ?” എന്നു ചോദിച്ചു. “എങ്കിൽ നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്ദേഹം ഈ രാത്രി നിന്നോടൊത്തു കിടക്കപങ്കിടട്ടെ,” റാഹേൽ പറഞ്ഞു.
GEN 30:16 അന്നു വൈകുന്നേരം യാക്കോബ് വയലിൽനിന്ന് വന്നപ്പോൾ ലേയാ അദ്ദേഹത്തെ വരവേൽക്കാൻ ചെന്നു; “ഇന്ന് എന്റെ അടുക്കൽ വരണം. എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാൻ അങ്ങയെ കൂലിക്കെടുത്തിരിക്കുന്നു.” എന്ന് അവൾ പറഞ്ഞു. ആ രാത്രിയിൽ അദ്ദേഹം അവളോടുകൂടെ കിടക്കപങ്കിട്ടു.
GEN 30:17 ദൈവം ലേയായുടെ അപേക്ഷ കേട്ടു; അവൾ ഗർഭിണിയായി യാക്കോബിന്റെ അഞ്ചാമത്തെ മകനെ പ്രസവിച്ചു.
GEN 30:18 അപ്പോൾ ലേയാ, “എന്റെ ഭർത്താവിന് എന്റെ ദാസിയെ കൊടുത്തതുകൊണ്ട് ദൈവം എനിക്കു പ്രതിഫലം തന്നിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് അവൾ അവന് യിസ്സാഖാർ എന്നു പേരിട്ടു.
GEN 30:19 ലേയാ പിന്നെയും ഗർഭംധരിച്ച് യാക്കോബിന് ആറാമതൊരു മകനെ പ്രസവിച്ചു.
GEN 30:20 “ദൈവം എനിക്കൊരു അമൂല്യസമ്മാനം തന്നിരിക്കുന്നു. ഞാൻ എന്റെ ഭർത്താവിന് ആറു പുത്രന്മാരെ പ്രസവിച്ചതുകൊണ്ട് അദ്ദേഹം എന്നെ ഇപ്പോൾ ആദരിക്കും,” എന്നു ലേയാ പറഞ്ഞു. അതുകൊണ്ട് അവന് അവൾ സെബൂലൂൻ എന്നു പേരിട്ടു.
GEN 30:21 കുറെക്കാലത്തിനുശേഷം അവൾ ഒരു മകളെ പ്രസവിച്ചു; അവൾക്കു ദീനാ എന്നു പേരിട്ടു.
GEN 30:22 അപ്പോൾ ദൈവം റാഹേലിനെ ഓർത്തു. അവിടന്ന് അവളുടെ അപേക്ഷകേട്ട് അവളുടെ ഗർഭം തുറന്നു.
GEN 30:23 അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അപ്പോൾ അവൾ, “ദൈവം എന്റെ അപമാനം നീക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
GEN 30:24 “യഹോവ എനിക്കു മറ്റൊരു മകനെക്കൂടി തരുമാറാകട്ടെ,” എന്നു പറഞ്ഞ് അവൾ അവന് യോസേഫ് എന്നു പേരിട്ടു.
GEN 30:25 റാഹേൽ യോസേഫിനെ പ്രസവിച്ചതിനുശേഷം യാക്കോബ് ലാബാനോട്, “എനിക്ക് സ്വന്തം ദേശത്തേക്കു മടങ്ങണം; അങ്ങ് എന്നെ യാത്രയാക്കിയാലും.
GEN 30:26 എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരണം; അവർക്കുവേണ്ടിയാണല്ലോ ഞാൻ അങ്ങയെ സേവിച്ചത്! ഞാൻ യാത്രയായിക്കോട്ടെ. ഞാൻ അങ്ങേക്കുവേണ്ടി എത്രമാത്രം അധ്വാനിച്ചു എന്ന് അങ്ങേക്ക് അറിയാമല്ലോ” എന്നു പറഞ്ഞു.
GEN 30:27 എന്നാൽ ലാബാൻ യാക്കോബിനോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ദയവുചെയ്ത് ഇവിടെ താമസിക്കുക. നീ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചെന്ന് ഞാൻ പ്രശ്നംവെച്ചതിലൂടെ സ്പഷ്ടമായി അറിഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു.
GEN 30:28 “നിനക്ക് എന്തു ശമ്പളം വേണമെന്നു പറയുക, ഞാൻ അതു തരാം,” എന്നും ലാബാൻ പറഞ്ഞു.
GEN 30:29 അതിന് യാക്കോബ് അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്, “ഞാൻ അങ്ങേക്കുവേണ്ടി എങ്ങനെ പണിയെടുത്തെന്നും എന്റെ മേൽനോട്ടത്തിൽ അങ്ങയുടെ ആടുമാടുകൾ എത്ര പെരുകിയെന്നും അങ്ങേക്ക് അറിയാമല്ലോ.
GEN 30:30 ഞാൻ വരുന്നതിനുമുമ്പ് അൽപ്പംമാത്രം ഉണ്ടായിരുന്നത് ഇപ്പോൾ അത്യധികം വർധിച്ചിരിക്കുന്നു. ഞാൻ ആയിരുന്നേടത്തെല്ലാം യഹോവ അങ്ങയെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ, എന്റെ സ്വന്തം കുടുംബത്തിനുവേണ്ടി ഞാൻ ഇനി എപ്പോഴാണു വല്ലതും കരുതുന്നത്?”
GEN 30:31 “ഞാൻ നിനക്ക് എന്തു തരണം?” ലാബാൻ ചോദിച്ചു. “എനിക്ക് ഒന്നും തരേണ്ടതില്ല,” യാക്കോബ് പറഞ്ഞു. “എന്നാൽ, എനിക്കുവേണ്ടി ഒരു കാര്യം ചെയ്യുമെങ്കിൽ ഞാൻ അങ്ങയുടെ ആട്ടിൻപറ്റങ്ങളെ മേയിക്കുകയും സൂക്ഷിക്കുകയുംചെയ്യാം.
GEN 30:32 ഇന്നു ഞാൻ അങ്ങയുടെ എല്ലാ ആട്ടിൻപറ്റങ്ങളുടെയും ഇടയിലൂടെ നടന്ന് പുള്ളിയും മറുകും ഉള്ള ചെമ്മരിയാടുകളെയും കറുപ്പുനിറമുള്ള എല്ലാ ചെമ്മരിയാട്ടിൻകുട്ടികളെയും പുള്ളിയും മറുകുമുള്ള കോലാടുകളെയും വേർതിരിക്കും; അവ എനിക്കുള്ള പ്രതിഫലമായിരിക്കട്ടെ.
GEN 30:33 ഭാവിയിൽ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോൾ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെപക്കൽ പുള്ളിയോ മറുകോ ഇല്ലാത്ത കോലാടോ കറുപ്പുനിറമില്ലാത്ത ആട്ടിൻകുട്ടിയോ കണ്ടാൽ അതിനെ മോഷ്ടിച്ചതായി കണക്കാക്കാം.”
GEN 30:34 അപ്പോൾ ലാബാൻ, “ഇത് എനിക്കു സമ്മതം; നീ പറഞ്ഞതുപോലെ ആകട്ടെ” എന്നു പറഞ്ഞു.
GEN 30:35 ആ ദിവസംതന്നെ ലാബാൻ വരയും മറുകും ഉള്ള കോലാട്ടുകൊറ്റന്മാരെയും പുള്ളിയും മറുകും ഉള്ള പെൺകോലാടുകളെയും വെള്ളനിറമുള്ള എല്ലാറ്റിനെയും കറുപ്പുനിറമുള്ള ചെമ്മരിയാട്ടിൻകുട്ടികളെയും വേർതിരിച്ചു തന്റെ പുത്രന്മാരുടെ പക്കൽ ഏൽപ്പിച്ചു.
GEN 30:36 പിന്നെ ലാബാൻ തനിക്കും യാക്കോബിനും മധ്യേ മൂന്നുദിവസത്തെ വഴിയകലം വെച്ചു. ലാബാന്റെ ആടുകളിൽ ശേഷിച്ചവയെ യാക്കോബ് തുടർന്നും മേയിച്ചുകൊണ്ടിരുന്നു.
GEN 30:37 യാക്കോബ് പുന്നമരത്തിന്റെയും ബദാംമരത്തിന്റെയും അരിഞ്ഞിൽമരത്തിന്റെയും പച്ചക്കൊമ്പുകൾ എടുത്ത് അവയുടെ അകം വെള്ളവരയായി കാണത്തക്കവണ്ണം തൊലിയുരിച്ചു.
GEN 30:38 പിന്നെ അദ്ദേഹം, ഇങ്ങനെ തൊലിയുരിച്ച കൊമ്പുകൾ, ആടുകൾ വെള്ളം കുടിക്കാൻ വരുമ്പോൾ അവയ്ക്ക് നേരേ കാണത്തക്കവണ്ണം, വെള്ളം നിറയ്ക്കുന്ന തൊട്ടികളിലും പാത്തികളിലും വെച്ചു.
GEN 30:39 ആടുകൾ വെള്ളം കുടിക്കാൻ വന്നപ്പോൾ ആ കൊമ്പുകൾക്കു മുന്നിൽവെച്ച് ഇണചേർന്നു; അവ വരയും പുള്ളിയും മറുകും ഉള്ള കുട്ടികളെ പ്രസവിച്ചു.
GEN 30:40 യാക്കോബ് ആ ആട്ടിൻകുട്ടികളെ ലാബാന്റെ ആട്ടിൻപറ്റത്തിൽനിന്ന് വേർതിരിച്ചു; ശേഷമുള്ളവ ഇണചേരുമ്പോൾ ലാബാന്റെവക വരയും കറുപ്പുമുള്ള ആടുകൾക്ക് അഭിമുഖമായി നിർത്തി. ഇങ്ങനെ യാക്കോബ് തനിക്കു സ്വന്തമായി ആട്ടിൻപറ്റങ്ങളെ ഉണ്ടാക്കി; അവയെ ലാബാന്റെ കൂട്ടങ്ങളോടു ചേർത്തില്ല.
GEN 30:41 കരുത്തുള്ള ആടുകൾ ഇണചേരുമ്പോൾ അവ ആ മരക്കൊമ്പുകൾ കണ്ട് ചനയേൽക്കേണ്ടതിന് യാക്കോബ് അവ തൊട്ടികളിൽവെച്ചു.
GEN 30:42 കരുത്തുകുറഞ്ഞവയുടെ മുമ്പിൽ കൊമ്പുകൾ വെച്ചിരുന്നില്ല. ഇങ്ങനെ കരുത്തില്ലാത്തവ ലാബാനും കരുത്തുള്ളവ യാക്കോബിനും ആയിത്തീർന്നു.
GEN 30:43 യാക്കോബ് ഈ വിധത്തിൽ മഹാധനികനായി. വലിയ ആട്ടിൻപറ്റങ്ങളും ധാരാളം ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും അദ്ദേഹത്തിനു സ്വന്തമായി.
GEN 31:1 “ഞങ്ങളുടെ അപ്പന്റെ സ്വന്തമായിരുന്നതെല്ലാം യാക്കോബ് എടുത്തു; അപ്പന്റെ സ്വത്തിൽനിന്ന് അദ്ദേഹം ഈ ധനമെല്ലാം സമ്പാദിച്ചിരിക്കുന്നു,” എന്നു ലാബാന്റെ പുത്രന്മാർ പറയുന്നതായി യാക്കോബ് കേട്ടു.
GEN 31:2 ലാബാനു തന്നോടുള്ള മനോഭാവം പണ്ടത്തേതിൽനിന്ന് മാറിപ്പോയിരിക്കുന്നു എന്നതും യാക്കോബ് ശ്രദ്ധിച്ചു.
GEN 31:3 അപ്പോൾ യഹോവ യാക്കോബിനോട്, “നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും” എന്ന് അരുളിച്ചെയ്തു.
GEN 31:4 യാക്കോബ് ആളയച്ച് റാഹേലിനെയും ലേയയെയും തന്റെ ആട്ടിൻപറ്റങ്ങൾ മേയുന്ന വയലിലേക്കു വിളിപ്പിച്ചു.
GEN 31:5 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ അപ്പന് എന്നോടുള്ള മനോഭാവം മാറിപ്പോയിരിക്കുന്നു എന്നു ഞാൻ കാണുന്നു; എന്നാൽ എന്റെ പിതാവിന്റെ ദൈവം ഇതുവരെയും എന്നോടുകൂടെയിരുന്നു.
GEN 31:6 എന്റെ കഴിവു മുഴുവൻ ഉപയോഗിച്ചു ഞാൻ നിങ്ങളുടെ അപ്പനുവേണ്ടി ജോലിചെയ്തുവെന്നു നിങ്ങൾക്കറിയാമല്ലോ;
GEN 31:7 എന്നാൽ നിങ്ങളുടെ അപ്പൻ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റുകയും അങ്ങനെ എന്നെ കബളിപ്പിക്കുകയും ചെയ്തു. ഏതായിരുന്നാലും എനിക്കു ദോഷം ചെയ്യാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചില്ല.
GEN 31:8 ‘പുള്ളിയുള്ളവ നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ആട്ടിൻപറ്റങ്ങളെല്ലാം പുള്ളിയുള്ള കുട്ടികളെ പ്രസവിച്ചു; ‘വരയുള്ളതെല്ലാം നിന്റെ പ്രതിഫലമായിരിക്കട്ടെ’ എന്ന് അദ്ദേഹം പറഞ്ഞപ്പോഴെല്ലാം ആട്ടിൻപറ്റങ്ങൾ വരയുള്ള കുട്ടികളെ പെറ്റു.
GEN 31:9 അങ്ങനെ ദൈവം നിങ്ങളുടെ അപ്പന്റെ ആട്ടിൻപറ്റത്തെ എടുത്ത് എനിക്കു തന്നിരിക്കുന്നു.
GEN 31:10 “ആടുകൾ ചനയേൽക്കുന്ന കാലത്ത്, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവയാണെന്ന് ഞാൻ സ്വപ്നത്തിൽ കണ്ടു.
GEN 31:11 ദൈവത്തിന്റെ ദൂതൻ എന്നെ സ്വപ്നത്തിൽ ‘യാക്കോബേ,’ എന്നു വിളിച്ചു. ‘അടിയൻ ഇതാ’ എന്നു ഞാൻ ഉത്തരം പറഞ്ഞു.
GEN 31:12 അപ്പോൾ അവിടന്ന്: ‘നീ തലയുയർത്തി നോക്കുക, ഇണചേരുന്ന മുട്ടാടുകൾ വരയും പുള്ളിയും മറുകും ഉള്ളവതന്നെ; ലാബാൻ നിന്നോടു ചെയ്തുപോന്നതെല്ലാം ഞാൻ കണ്ടിരിക്കുന്നു.
GEN 31:13 നീ തൂണിനെ അഭിഷേകംചെയ്തതും എന്നോടു ശപഥംചെയ്തതുമായ ബേഥേലിലെ ദൈവമാണ് ഞാൻ. നീ ഉടൻതന്നെ ഈ ദേശംവിട്ട് നിന്റെ സ്വദേശത്തേക്കു മടങ്ങിപ്പോകുക എന്ന് അരുളിച്ചെയ്തു.’ ”
GEN 31:14 അപ്പോൾ റാഹേലും ലേയയും ഇങ്ങനെ മറുപടി പറഞ്ഞു: “ഞങ്ങളുടെ പിതാവിന്റെ സ്വത്തിൽ ഞങ്ങൾക്ക് അവകാശപ്പെട്ട ഓഹരി ഇനി എന്തെങ്കിലും അവശേഷിക്കുന്നുണ്ടോ?
GEN 31:15 അദ്ദേഹം ഞങ്ങളെ പ്രവാസികളായിട്ടല്ലയോ കണക്കാക്കുന്നത്? ഞങ്ങളെ വിൽക്കുകമാത്രമല്ല, ഞങ്ങളുടെ വിലയായി ലഭിച്ചത് ഉപയോഗിച്ചുതീർക്കുകയും ചെയ്തിരിക്കുന്നു.
GEN 31:16 ഞങ്ങളുടെ പിതാവിന്റെ പക്കൽനിന്ന് ദൈവം നീക്കംചെയ്ത സ്വത്തുക്കൾ എല്ലാം ഞങ്ങൾക്കും ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും ഉള്ളതാണ്. അതുകൊണ്ട് ദൈവം അങ്ങയോട് എന്തു പറഞ്ഞിരിക്കുന്നോ അതു ചെയ്തുകൊൾക.”
GEN 31:17 ഇതിനുശേഷം യാക്കോബ് തന്റെ കുട്ടികളെയും ഭാര്യമാരെയും ഒട്ടകങ്ങളുടെ പുറത്തു കയറ്റി;
GEN 31:18 തനിക്കുള്ള സകല ആടുമാടുകളും പദ്ദൻ-അരാമിൽവെച്ചു സമ്പാദിച്ച എല്ലാ വസ്തുക്കളും തനിക്കുമുമ്പേ അയച്ചു; ഇങ്ങനെ കനാൻദേശത്തു തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുക്കലേക്ക് അദ്ദേഹം യാത്രപുറപ്പെട്ടു.
GEN 31:19 ലാബാൻ തന്റെ ആടുകളുടെ രോമം കത്രിക്കുന്നതിനു പോയിരുന്നപ്പോൾ റാഹേൽ അവളുടെ അപ്പന്റെ ഗൃഹബിംബങ്ങൾ മോഷ്ടിച്ചു.
GEN 31:20 യാക്കോബും താൻ ഓടിപ്പോകുന്നെന്ന് അരാമ്യനായ ലാബാനോട് അറിയിക്കാതിരുന്നതു നിമിത്തം അദ്ദേഹത്തെ കബളിപ്പിച്ചാണു പോയത്.
GEN 31:21 അങ്ങനെ തനിക്കുള്ള സകലവുമായി യാക്കോബ് ഓടിപ്പോയി; അദ്ദേഹം യൂഫ്രട്ടീസ് നദികടന്ന് ഗിലെയാദ് പർവതം ലക്ഷ്യമാക്കി യാത്രതുടർന്നു.
GEN 31:22 യാക്കോബ് ഓടിപ്പോയി എന്നു മൂന്നാംദിവസം ലാബാന് അറിവുലഭിച്ചു.
GEN 31:23 അദ്ദേഹം തന്റെ ബന്ധുക്കളെക്കൂട്ടി ഏഴുദിവസം യാക്കോബിനെ പിൻതുടർന്നു; ഗിലെയാദിലെ മലമ്പ്രദേശത്തുവെച്ച് യാക്കോബിനൊപ്പമെത്തി.
GEN 31:24 എന്നാൽ, ദൈവം രാത്രിയിൽ—അരാമ്യനായ ലാബാന്റെ അടുക്കൽ—സ്വപ്നത്തിൽ വന്ന് അയാളോട്, “നീ യാക്കോബിനോടു ഗുണമോ ദോഷമോ പറയാതിരിക്കാൻ സൂക്ഷിക്കുക” എന്ന് അരുളിച്ചെയ്തു.
GEN 31:25 ലാബാൻ തന്റെ മുന്നിൽ കയറിയ സമയം യാക്കോബ് ഗിലെയാദിലെ മലമ്പ്രദേശത്തു കൂടാരം അടിച്ചിരുന്നു. ലാബാനും തന്റെ ബന്ധുക്കളോടൊപ്പം ഗിലെയാദ് പർവതത്തിൽ കൂടാരം അടിച്ചു.
GEN 31:26 പിന്നെ ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്താണു ചെയ്തത്? എന്നെ കബളിപ്പിച്ച് എന്റെ പെൺമക്കളെ യുദ്ധത്തടവുകാരെപ്പോലെ കൊണ്ടുപോന്നിരിക്കുന്നു!
GEN 31:27 എന്തിനാണ് ഒളിച്ചോടുകയും എന്നെ വഞ്ചിക്കുകയും ചെയ്തത്? എന്നോടു നീ പറയാതിരുന്നതെന്ത്? പറഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ തംബുരു, കിന്നരം എന്നിവയുടെ സംഗീതത്തോടുകൂടി സന്തോഷത്തോടെ യാത്രയയയ്ക്കുമായിരുന്നു?
GEN 31:28 എന്റെ കൊച്ചുമക്കളെയും പെൺമക്കളെയും ചുംബിച്ചു യാത്രയയയ്ക്കാനുള്ള അവസരംപോലും നീ എനിക്കു തന്നില്ല. നീ ചെയ്തത് ഭോഷത്തമാണ്.
GEN 31:29 നിനക്കു ദോഷം ചെയ്യാൻ എനിക്കു ശക്തിയുണ്ട്; എന്നാൽ, കഴിഞ്ഞരാത്രിയിൽ നിന്റെ അപ്പന്റെ ദൈവം ‘യാക്കോബിനോടു ഗുണമോ ദോഷമോ ഒന്നും പറയാതിരിക്കാൻ സൂക്ഷിക്കുക’ എന്ന് എന്നോടു കൽപ്പിച്ചു.
GEN 31:30 നീ ഇപ്പോൾ അപ്പന്റെ വീട്ടിൽ എത്താനുള്ള മോഹംകൊണ്ടാണു പോന്നത്. ആകട്ടെ, എന്റെ ദേവന്മാരെ നീ മോഷ്ടിച്ചതെന്തിന്?”
GEN 31:31 അതിനുത്തരമായി യാക്കോബ് ലാബാനോടു പറഞ്ഞു: “അങ്ങു ബലം പ്രയോഗിച്ച് അങ്ങയുടെ പെൺമക്കളെ എന്റെ പക്കൽനിന്നു കൊണ്ടുപോകും എന്നു ഞാൻ ചിന്തിച്ച് ഭയപ്പെട്ടു.
GEN 31:32 എന്നാൽ, അങ്ങയുടെ ദേവന്മാരെ ആരുടെയെങ്കിലും കൈവശം കണ്ടാൽ ആ വ്യക്തി ജീവിച്ചിരിക്കരുത്. അങ്ങയുടെ വസ്തുക്കളിൽ എന്തെങ്കിലും ഇവിടെ എന്റെപക്കൽ ഉണ്ടോ എന്ന് നമ്മുടെ ബന്ധുക്കളുടെമുമ്പിൽവെച്ചു പരിശോധിക്കുക; ഉണ്ടെങ്കിൽ എടുത്തുകൊള്ളുക.” എന്നാൽ, റാഹേൽ അവയെ മോഷ്ടിച്ചത് യാക്കോബ് അറിഞ്ഞിരുന്നില്ല.
GEN 31:33 ലാബാൻ യാക്കോബിന്റെ കൂടാരത്തിലും ലേയായുടെ കൂടാരത്തിലും ദാസിമാരുടെ രണ്ടുപേരുടെയും കൂടാരത്തിലും ചെന്നു; എന്നാൽ ഒന്നും കണ്ടെടുത്തില്ല. ലേയയുടെ കൂടാരത്തിൽനിന്നു പുറത്തുവന്നതിനുശേഷം അദ്ദേഹം റാഹേലിന്റെ കൂടാരത്തിലേക്കുചെന്നു.
GEN 31:34 റാഹേൽ ഗൃഹബിംബങ്ങളെ എടുത്ത് ഒട്ടകത്തിന്റെ ജീനിയിൽ വെച്ചിട്ട് അതിന്മേൽ ഇരിക്കുകയായിരുന്നു. ലാബാൻ കൂടാരത്തിനുള്ളിലുള്ള സകലതും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
GEN 31:35 റാഹേൽ തന്റെ പിതാവിനോട്, “പ്രഭോ, അങ്ങു കോപിക്കരുതേ, അടിയന് സ്ത്രീകൾക്കുള്ള പതിവു വന്നിരിക്കുന്നതിനാൽ അങ്ങയുടെ സന്നിധിയിൽ എഴുന്നേറ്റു നിൽക്കാൻ വയ്യാ” എന്നു പറഞ്ഞു. അദ്ദേഹം എല്ലായിടത്തും ഗൃഹബിംബങ്ങൾ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
GEN 31:36 യാക്കോബ് കോപിഷ്ഠനായി; അദ്ദേഹം ലാബാനോടു കയർത്തു: “എന്താണ് എന്റെ കുറ്റം? എന്നെ വേട്ടയാടാൻ ഞാൻ ചെയ്ത അപരാധം എന്ത്?
GEN 31:37 താങ്കൾ എന്റെ വസ്തുവകകളെല്ലാം അരിച്ചുപെറുക്കി നോക്കിയല്ലോ! താങ്കളുടെ വീട്ടിലെ ഏതെങ്കിലും സാധനം കണ്ടെടുത്തോ? എങ്കിൽ അത് ഇവിടെ താങ്കളുടെയും എന്റെയും ബന്ധുക്കളുടെയും മുമ്പാകെ വെക്കുക; അവർ നമുക്കു രണ്ടുപേർക്കും മധ്യേ ന്യായംവിധിക്കട്ടെ.
GEN 31:38 “കഴിഞ്ഞ ഇരുപതുവർഷം ഞാൻ താങ്കളുടെകൂടെ ജീവിച്ചു; താങ്കളുടെ ചെമ്മരിയാടുകൾക്കോ കോലാടുകൾക്കോ ഗർഭനാശം സംഭവിച്ചില്ല; ആട്ടിൻപറ്റങ്ങളിൽനിന്ന് ആട്ടുകൊറ്റന്മാരെ ഞാൻ തിന്നിട്ടുമില്ല.
GEN 31:39 വന്യജന്തുക്കൾ കീറിക്കളഞ്ഞവയെ ഞാൻ താങ്കളുടെ അടുക്കൽ എത്തിച്ചില്ല; നഷ്ടം ഞാൻതന്നെ സഹിച്ചു. പകലാകട്ടെ രാത്രിയാകട്ടെ, മോഷ്ടിക്കപ്പെട്ട സകലതിന്റെയും വില താങ്കൾ എന്നോട് ആവശ്യപ്പെട്ടു.
GEN 31:40 എന്റെ സ്ഥിതി ഇതായിരുന്നു: പകലിൽ അത്യുഷ്ണവും രാത്രിയിൽ അതിശൈത്യവും എന്നെ ക്ഷയിപ്പിച്ചു; എന്റെ കണ്ണുകൾക്ക് ഉറക്കം ഇല്ലാതെയായി.
GEN 31:41 ഞാൻ താങ്കളുടെ വീട്ടിൽ ചെലവഴിച്ച ഇരുപതുവർഷവും സ്ഥിതി ഇതുതന്നെ ആയിരുന്നു. താങ്കളുടെ രണ്ടു പുത്രിമാർക്കുവേണ്ടി പതിന്നാലു വർഷവും താങ്കളുടെ ആട്ടിൻപറ്റങ്ങൾക്കുവേണ്ടി ആറു വർഷവും ഞാൻ താങ്കളെ സേവിച്ചു; താങ്കൾ പത്തുപ്രാവശ്യം എന്റെ പ്രതിഫലം മാറ്റി.
GEN 31:42 എന്റെ പിതാവിന്റെ ദൈവം—അതേ, അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ഭയവുമായവൻ—എന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ താങ്കൾ എന്നെ വെറുംകൈയോടെ അയച്ചുകളയുമായിരുന്നു. എന്നാൽ ദൈവം എന്റെ കഷ്ടപ്പാടും എന്റെ കൈകളുടെ അത്യധ്വാനവും കാണുകയും കഴിഞ്ഞരാത്രിയിൽ താങ്കളെ ശാസിക്കുകയും ചെയ്തിരിക്കുന്നു.”
GEN 31:43 അതിനു ലാബാൻ യാക്കോബിനോട്: “ഈ സ്ത്രീകൾ എന്റെ പുത്രിമാർ; ഈ പുത്രന്മാർ എന്റെ പുത്രന്മാർ; ഈ ആട്ടിൻപറ്റം എന്റെ ആട്ടിൻപറ്റം. നീ കാണുന്നതെല്ലാം എന്റേത്. എന്റെ പുത്രിമാരോടോ അവർ പ്രസവിച്ച പുത്രന്മാരോടോ ഞാൻ എന്തു ചെയ്യാനാണ്?
GEN 31:44 ഇപ്പോൾ വരിക, ഞാനും നീയുംതമ്മിൽ ഒരു ഉടമ്പടി ചെയ്യാം; അത് എനിക്കും നിനക്കും മധ്യേ സാക്ഷിയായിരിക്കട്ടെ” എന്ന് ഉത്തരം പറഞ്ഞു.
GEN 31:45 അങ്ങനെ യാക്കോബ് ഒരു കല്ല് എടുത്തു തൂണാക്കി നാട്ടി.
GEN 31:46 അദ്ദേഹം തന്റെ ബന്ധുക്കളോട്: “കുറെ കല്ലുകൾ ശേഖരിക്കുക” എന്നു പറഞ്ഞു. അവർ കല്ലുകൾ ശേഖരിച്ച് ഒരു കൂമ്പാരമായി കൂട്ടി; അതിനുശേഷം അവർ അതിനരികിൽ ഇരുന്ന് ആഹാരം കഴിച്ചു.
GEN 31:47 ലാബാൻ അതിന് യെഗർ-സാഹദൂഥാ എന്നും യാക്കോബ്, ഗലേദ് എന്നും പേരിട്ടു.
GEN 31:48 പിന്നെ ലാബാൻ: “ഈ കൂമ്പാരം ഇന്ന് എനിക്കും നിനക്കും മധ്യേ ഒരു സാക്ഷിയാണ്” എന്നു പറഞ്ഞു. ഇക്കാരണത്താൽ അതിനു ഗലേദ് എന്നു പേരിട്ടു.
GEN 31:49 “നമ്മൾ പരസ്പരം അകലെ ആയിരിക്കുമ്പോൾ യഹോവ എനിക്കും നിനക്കും മധ്യേ കാവൽനിൽക്കട്ടെ.
GEN 31:50 നീ എന്റെ പുത്രിമാരോട് ക്രൂരമായി പെരുമാറുകയോ ഇവരെക്കൂടാതെ മറ്റു ഭാര്യമാരെ സ്വീകരിക്കുകയോ ചെയ്താൽ, നമ്മോടുകൂടെ ആരും ഇല്ലെങ്കിൽപോലും, ദൈവം നിനക്കും എനിക്കും മധ്യേ സാക്ഷിയാകുന്നു എന്ന് ഓർത്തുകൊള്ളുക” എന്നും ലാബാൻ പറഞ്ഞു. അതുകൊണ്ട് ആ കൂമ്പാരത്തിനു മിസ്പാ എന്നും പേരുണ്ടായി.
GEN 31:51 ലാബാൻ വീണ്ടും യാക്കോബിനോടു പറഞ്ഞു: “ഇതാ, ഈ കൂമ്പാരം! ഇതാ, നിനക്കും എനിക്കും മധ്യേ ഞാൻ നാട്ടിയ തൂൺ!
GEN 31:52 നിനക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിന് അപ്പുറത്തേക്കു ഞാൻ വരികയില്ല എന്നതിനും എനിക്കു ദോഷം ചെയ്യാൻ ഈ കൂമ്പാരത്തിനും തൂണിനും ഇപ്പുറത്തേക്കു നീ വരികയില്ല എന്നതിനും ഈ കൂമ്പാരം സാക്ഷി! ഈ തൂണും സാക്ഷി!
GEN 31:53 അബ്രാഹാമിന്റെ ദൈവവും നാഹോരിന്റെ ദൈവവും അവരുടെ പിതാവിന്റെ ദൈവവുമായവൻ നമുക്കുമധ്യേ ന്യായംവിധിക്കട്ടെ.” അപ്പോൾ യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ ഭയമായവന്റെ നാമത്തിൽ ശപഥംചെയ്തു.
GEN 31:54 അദ്ദേഹം ആ മലയിൽ ഒരു യാഗം അർപ്പിക്കുകയും വിരുന്നിനു സഹോദരന്മാരെ ക്ഷണിക്കുകയും ചെയ്തു. ഭക്ഷണത്തിനുശേഷം എല്ലാവരും ആ രാത്രി അവിടെത്തന്നെ താമസിച്ചു.
GEN 31:55 പിറ്റേന്ന് അതിരാവിലെ ലാബാൻ തന്റെ പേരക്കിടാങ്ങളെയും പെൺമക്കളെയും ചുംബിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. പിന്നെ അദ്ദേഹം അവിടംവിട്ട് സ്വദേശത്തേക്കു മടങ്ങിപ്പോയി.
GEN 32:1 യാക്കോബ് യാത്രതുടർന്നു; ദൈവദൂതന്മാർ അദ്ദേഹത്തെ എതിരേറ്റു.
GEN 32:2 യാക്കോബ് അവരെ കണ്ടപ്പോൾ അദ്ദേഹം, “ഇതു ദൈവത്തിന്റെ സേന” എന്നു പറഞ്ഞ് ആ സ്ഥലത്തിനു മഹനയീം എന്നു പേരിട്ടു.
GEN 32:3 ഏദോം രാജ്യത്ത്, സേയീർദേശത്ത് തന്റെ സഹോദരനായ ഏശാവിന്റെ അടുത്തേക്കു യാക്കോബ് തനിക്കുമുമ്പേ സന്ദേശവാഹകരെ അയച്ചു.
GEN 32:4 അദ്ദേഹം അവർക്ക് ഈ വിധം നിർദേശംനൽകി: “നിങ്ങൾ എന്റെ യജമാനനായ ഏശാവിനോട് പറയേണ്ടത് ഇതാണ്: ‘ഞാൻ ലാബാന്റെകൂടെ താമസിക്കുകയായിരുന്നു; ഈ സമയംവരെയും അവിടെ താമസിച്ചു.
GEN 32:5 എനിക്കു കന്നുകാലികളും കഴുതകളും ചെമ്മരിയാടുകളും കോലാടുകളും ദാസീദാസന്മാരും ഉണ്ട്. അങ്ങേക്ക് എന്നോടു കൃപയുണ്ടാകണം, അതിനുവേണ്ടിയാണ് ഞാൻ ഇപ്പോൾ ഈ സന്ദേശം അയയ്ക്കുന്നത് എന്ന് അങ്ങയുടെ ദാസനായ യാക്കോബ് അറിയിക്കുന്നു.’ ”
GEN 32:6 സന്ദേശവാഹകന്മാർ യാക്കോബിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്: “ഞങ്ങൾ അങ്ങയുടെ സഹോദരനായ ഏശാവിന്റെ അടുക്കൽ ചെന്നു, അദ്ദേഹം ഇതാ അങ്ങയെ എതിരേൽക്കാൻ വരുന്നു; നാനൂറ് ആളുകളും അദ്ദേഹത്തോടൊപ്പമുണ്ട്” എന്നു പറഞ്ഞു.
GEN 32:7 യാക്കോബിന് മഹാഭയവും സംഭ്രമവും ഉണ്ടായി. യാക്കോബ് തന്നോടുകൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും രണ്ടു സംഘങ്ങളായി വിഭജിച്ചു.
GEN 32:8 “ഏശാവു വന്ന് ഒരു സംഘത്തെ ആക്രമിച്ചാൽ മറ്റേ സംഘത്തിനു രക്ഷപ്പെടാമല്ലോ” എന്ന് അദ്ദേഹം ചിന്തിച്ചു.
GEN 32:9 പിന്നെ യാക്കോബ് പ്രാർഥിച്ചു: “എന്റെ പിതാവായ അബ്രാഹാമിന്റെ ദൈവമേ, എന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവമേ, യഹോവേ, അവിടന്ന് എന്നോട്, ‘നിന്റെ നാട്ടിലേക്കും നിന്റെ ബന്ധുക്കളുടെ അടുത്തേക്കും മടങ്ങിപ്പോകുക; ഞാൻ നിന്നെ വർധിപ്പിക്കും’ എന്ന് അരുളിച്ചെയ്തല്ലോ!
GEN 32:10 അവിടത്തെ ദാസനോട് അവിടന്നു കാണിച്ച ദയയ്ക്കും വിശ്വസ്തതയ്ക്കും ഈയുള്ളവൻ അയോഗ്യനാണ്. ഒരു വടിയോടുകൂടിമാത്രമല്ലോ ഞാൻ ഈ യോർദാൻ കടന്നത്, എന്നാൽ ഇപ്പോൾ ഇതാ ഞാൻ രണ്ടു സംഘങ്ങളായി വർധിച്ചിരിക്കുന്നു.
GEN 32:11 എന്റെ സഹോദരനായ ഏശാവിന്റെ കൈയിൽനിന്ന് എന്നെ രക്ഷിക്കണമേ എന്നു ഞാൻ പ്രാർഥിക്കുന്നു. അദ്ദേഹം വന്ന് മക്കളോടുകൂടെ അമ്മയെയും നശിപ്പിക്കുമെന്നു ഞാൻ ഭയപ്പെടുന്നു.
GEN 32:12 എങ്കിലും ‘ഞാൻ നിന്നെ നിശ്ചയമായും വർധിപ്പിക്കയും നിന്റെ സന്തതികളെ കടൽക്കരയിലെ എണ്ണിക്കൂടാത്ത മണൽപോലെ ആക്കിത്തീർക്കുകയും ചെയ്യും’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.”
GEN 32:13 യാക്കോബ് ആ രാത്രി അവിടെ ചെലവഴിച്ചു; സഹോദരനായ ഏശാവിനുവേണ്ടി, തനിക്കുള്ളതിൽനിന്ന് ഒരു സമ്മാനം തെരഞ്ഞെടുത്തു:
GEN 32:14 ഇരുനൂറു പെൺകോലാടുകൾ, ഇരുപതു കോലാട്ടുകൊറ്റന്മാർ, ഇരുനൂറ് ചെമ്മരിയാടുകൾ, ഇരുപത് ചെമ്മരിയാട്ടുകൊറ്റന്മാർ.
GEN 32:15 കറവയുള്ള മുപ്പതു പെൺഒട്ടകങ്ങളും അവയുടെ കുട്ടികളും, നാൽപ്പതു പശുക്കളും പത്തു കാളകളും, ഇരുപതു പെൺകഴുതകളും പത്ത് ആൺകഴുതകളും—ഇത്രയുമായിരുന്നു സമ്മാനമായി തെരഞ്ഞെടുത്തത്.
GEN 32:16 അദ്ദേഹം അവയെ ഓരോ കൂട്ടമായിത്തിരിച്ച് ഓരോകൂട്ടത്തിന്റെയും ചുമതല ഓരോ ദാസന്മാരെ ഏൽപ്പിച്ചു. ഇതിനുശേഷം യാക്കോബ് അവരോട്: “നിങ്ങൾ എനിക്കുമുമ്പായി പൊയ്ക്കൊള്ളൂ, കൂട്ടങ്ങൾക്കു മധ്യേ അകലം ഇടണം” എന്നു നിർദേശിച്ചു.
GEN 32:17 ഏറ്റവും മുന്നിൽ പോകുന്നവന് അയാൾ നിർദേശം കൊടുത്തു: “എന്റെ സഹോദരനായ ഏശാവ് നിന്നെ കാണുകയും നിന്നോട്: ‘നീ ആരുടെ ദാസൻ? നീ എവിടേക്കു പോകുന്നു? നിന്റെ മുമ്പിൽ പോകുന്ന ഈ മൃഗങ്ങൾ ആരുടെ വക?’ എന്നു ചോദിക്കുകയും ചെയ്യുമ്പോൾ,
GEN 32:18 ‘ഇവയെല്ലാം അങ്ങയുടെ ദാസനായ യാക്കോബിന്റെ വകയാണ്. ഇവ യജമാനനായ ഏശാവിനുവേണ്ടി അയച്ചിരിക്കുന്ന സമ്മാനം: അതാ, അദ്ദേഹം ഞങ്ങളുടെ പിന്നാലെ വരുന്നു’ എന്നു നീ പറയണം.”
GEN 32:19 രണ്ടാമനും മൂന്നാമനും കന്നുകാലിക്കൂട്ടങ്ങളെ പിൻതുടർന്നിരുന്ന മറ്റെല്ലാവർക്കും അദ്ദേഹം നിർദേശം കൊടുത്തു: “ഏശാവിനെ കാണുമ്പോൾ നിങ്ങൾ എല്ലാവരും ഇതുതന്നെ പറയണം.
GEN 32:20 ‘അങ്ങയുടെ ദാസനായ യാക്കോബ് ഞങ്ങളുടെ പിന്നാലെ വരുന്നുണ്ട്’ എന്നു നിങ്ങൾ നിശ്ചയമായും പറയണം. ‘ഞാൻ മുമ്പേ അയയ്ക്കുന്ന ഈ സമ്മാനങ്ങൾകൊണ്ട് അദ്ദേഹത്തെ സാമാധാനപ്പെടുത്തും; പിന്നീട്, എന്നെ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം സ്വീകരിക്കും’ ” എന്ന് യാക്കോബ് ചിന്തിച്ചു.
GEN 32:21 അങ്ങനെ യാക്കോബിന്റെ സമ്മാനങ്ങൾ അദ്ദേഹത്തിനു മുമ്പായി നീങ്ങി. എന്നാൽ യാക്കോബ് പാളയത്തിൽത്തന്നെ രാത്രി ചെലവഴിച്ചു.
GEN 32:22 ആ രാത്രിയിൽ യാക്കോബ് എഴുന്നേറ്റ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു ദാസിമാരെയും പതിനൊന്നു പുത്രന്മാരെയും കൂട്ടിക്കൊണ്ട് യാബ്ബോക്കുകടവു കടന്നു.
GEN 32:23 അവരെ നദിക്കക്കരെ എത്തിച്ചതിനുശേഷം തനിക്കുള്ള സകലതും അക്കരെയെത്തിച്ചു.
GEN 32:24 പിന്നീട് യാക്കോബ് തനിയേ ശേഷിച്ചു. ഒരു പുരുഷൻ പുലർച്ചയാകുന്നതുവരെ അദ്ദേഹത്തോടു മൽപ്പിടിത്തം നടത്തി.
GEN 32:25 യാക്കോബിനെ തോൽപ്പിക്കാൻ തനിക്കു സാധിക്കുന്നില്ല എന്നു കണ്ടിട്ട് ആ പുരുഷൻ അദ്ദേഹത്തിന്റെ അരക്കെട്ടിന്റെ തട്ടം തൊട്ടു. അങ്ങനെ മൽപ്പിടിത്തത്തിനിടയിൽ യാക്കോബിന്റെ അരക്കെട്ടിന്റെ തട്ടം ഉളുക്കിപ്പോയി.
GEN 32:26 അപ്പോൾ ആ പുരുഷൻ, “എന്നെ പോകാൻ അനുവദിക്കൂ, നേരം പുലരുന്നു” എന്നു പറഞ്ഞു. അതിന് യാക്കോബ്, “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു.
GEN 32:27 ആ പുരുഷൻ അദ്ദേഹത്തോട്, “നിന്റെ പേര് എന്ത്?” എന്നു ചോദിച്ചു. “യാക്കോബ്” അദ്ദേഹം ഉത്തരം പറഞ്ഞു.
GEN 32:28 അപ്പോൾ ആ പുരുഷൻ, “ഇന്നുമുതൽ നിന്റെ പേര് യാക്കോബ് എന്നല്ല, ഇസ്രായേൽ എന്നായിരിക്കും; എന്തുകൊണ്ടെന്നാൽ നീ ദൈവത്തോടും മനുഷ്യരോടും പൊരുതി ജയിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
GEN 32:29 “ദയവുചെയ്ത് അങ്ങയുടെ പേര് എന്നോടു പറഞ്ഞാലും” യാക്കോബ് അപേക്ഷിച്ചു. “നീ എന്തിനാണ് എന്റെ പേരു ചോദിക്കുന്നത്?” അദ്ദേഹം ചോദിച്ചു. പിന്നെ ആ പുരുഷൻ അവിടെവെച്ച് യാക്കോബിനെ അനുഗ്രഹിച്ചു.
GEN 32:30 “ഞാൻ ദൈവത്തെ അഭിമുഖമായി കണ്ടു; എന്നിട്ടും എന്റെ ജീവൻ നഷ്ടപ്പെടാതിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു.
GEN 32:31 യാക്കോബ് പെനീയേൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു; ഇടുപ്പിന്റെ ഉളുക്കു നിമിത്തം അദ്ദേഹം മുടന്തിയാണു നടന്നത്.
GEN 32:32 യാക്കോബിന്റെ ഇടുപ്പിലെ തട്ടം അദ്ദേഹം സ്പർശിച്ചതുകൊണ്ട് ഇസ്രായേല്യർ ഇന്നുവരെയും ഇടുപ്പിനോടു ചേർന്നുള്ള സ്നായു ഭക്ഷിക്കാറില്ല.
GEN 33:1 യാക്കോബ് തലയുയർത്തിനോക്കി; അതാ, ഏശാവ് തന്റെ നാനൂറ് ആളുകളുമായി വരുന്നു. യാക്കോബ് കുട്ടികളെ വീതിച്ച് ലേയയെയും റാഹേലിനെയും രണ്ടു ദാസിമാരെയും ഏൽപ്പിച്ചു.
GEN 33:2 ദാസികളെയും അവരുടെ കുട്ടികളെയും മുന്നിലും ലേയയെയും അവളുടെ കുട്ടികളെയും അവർക്കു തൊട്ടുപിന്നിലും റാഹേലിനെയും യോസേഫിനെയും ഏറ്റവും പിറകിലും നിർത്തി.
GEN 33:3 പിന്നെ അദ്ദേഹം മുമ്പോട്ടുചെന്ന്, സഹോദരന്റെ സമീപമെത്തിയപ്പോൾ ഏഴുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി.
GEN 33:4 എന്നാൽ ഏശാവ് യാക്കോബിനെ വരവേൽക്കുന്നതിനായി ഓടിവന്ന് അദ്ദേഹത്തെ ആലിംഗനംചെയ്തു; കഴുത്തിൽ കെട്ടിപ്പിടിച്ച് അദ്ദേഹത്തെ ചുംബിച്ചു; ഇരുവരും കരഞ്ഞു.
GEN 33:5 ഇതിനുശേഷം ഏശാവു ചുറ്റും നോക്കി സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ട്. “നിന്റെ കൂടെയുള്ള ഇവർ ആരാണ്?” അദ്ദേഹം ചോദിച്ചു. “അങ്ങയുടെ ദാസന് ദൈവം കരുണതോന്നി നൽകിയ കുട്ടികളാണ് ഇവർ,” യാക്കോബ് ഉത്തരം പറഞ്ഞു.
GEN 33:6 ഇതിനെത്തുടർന്ന് ദാസിമാരും അവരുടെ കുട്ടികളും വന്ന് അദ്ദേഹത്തെ വണങ്ങി.
GEN 33:7 അതിനുശേഷം ലേയയും അവളുടെ കുട്ടികളും വന്നു വണങ്ങി. ഏറ്റവും ഒടുവിലായി യോസേഫും റാഹേലും വന്നു, അവരും വണങ്ങി.
GEN 33:8 “ഞാൻ വഴിയിൽവെച്ച് കണ്ട ഈ പറ്റങ്ങൾ എല്ലാം എന്തിന്?” ഏശാവു ചോദിച്ചു. അതിന് യാക്കോബ്, “എന്റെ യജമാനനേ, അങ്ങയുടെ പ്രീതിക്കുവേണ്ടിയുള്ള എന്റെ ഉപഹാരമാണ്.”
GEN 33:9 അതിന് ഏശാവ്, “എന്റെ സഹോദരാ, എനിക്ക് ഇപ്പോൾത്തന്നെ ധാരാളമുണ്ട്. നിനക്കുള്ളതു നിനക്കായിത്തന്നെ സൂക്ഷിക്കുക” എന്നു പറഞ്ഞു.
GEN 33:10 അപ്പോൾ യാക്കോബ്: “ദയവായി അങ്ങനെ പറയരുതേ; അങ്ങേക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ ഈ സമ്മാനം സ്വീകരിക്കണം. അങ്ങ് എന്നെ കൃപയോടെ സ്വീകരിച്ചല്ലോ, അങ്ങയുടെ മുഖം കാണുന്നത് ദൈവത്തിന്റെ മുഖം കാണുന്നതുപോലെയാണ്.
GEN 33:11 ഞാൻ കൊണ്ടുവന്നിരിക്കുന്ന സമ്മാനം ദയവായി ഏറ്റുവാങ്ങണം; ദൈവത്തിന്റെ കരുണയാൽ എനിക്കു വേണ്ടുവോളമുണ്ട്” എന്നു പറഞ്ഞു. യാക്കോബ് നിർബന്ധിച്ചതിനാൽ ഏശാവ് അതു സ്വീകരിച്ചു.
GEN 33:12 പിന്നെ ഏശാവ്: “നമുക്കു മുന്നോട്ടു നീങ്ങാം, ഞാൻ നിന്റെകൂടെ വരാം” എന്നു പറഞ്ഞു.
GEN 33:13 എന്നാൽ യാക്കോബ് അദ്ദേഹത്തോടു പറഞ്ഞു: “മക്കൾ തീരെ ഇളപ്പമാണെന്നും കുട്ടികളുള്ള ആടുകളെയും കിടാക്കളുള്ള പശുക്കളെയും ഞാൻ കരുതലോടെ പരിപാലിക്കേണ്ടതാണെന്നും യജമാനന് അറിയാമല്ലോ. വേഗം നടത്തിയാൽ ഒറ്റദിവസംകൊണ്ട് മൃഗങ്ങളെല്ലാം ചത്തുപോകും.
GEN 33:14 അതുകൊണ്ട് യജമാനൻ അടിയനുമുമ്പായി പോയാലും; കുഞ്ഞുങ്ങളുടെയും കന്നുകാലികളുടെയും നടപ്പിനൊത്ത് സാവകാശം നടന്ന് അടിയൻ സേയീരിൽ യജമാനന്റെ അടുക്കൽ വന്നുകൊള്ളാം.”
GEN 33:15 “എന്നാൽ ഞാൻ എന്റെ ആളുകളിൽ ചിലരെ നിങ്ങളുടെകൂടെ നിർത്താം” ഏശാവു പറഞ്ഞു. “അതിന്റെ ആവശ്യം എന്ത്?” യാക്കോബ് ചോദിച്ചു; “അടിയനോട് യജമാനനു കരുണയുണ്ടായാൽമാത്രം മതി.”
GEN 33:16 അങ്ങനെ ഏശാവ് അന്നേദിവസംതന്നെ തിരികെ സേയീരിലേക്കു യാത്രയായി.
GEN 33:17 യാക്കോബാകട്ടെ, സൂക്കോത്തിലേക്കു പോയി. അവിടെ അദ്ദേഹം തനിക്കായിത്തന്നെ ഒരു പാർപ്പിടം പണിയുകയും കന്നുകാലികൾക്ക് തൊഴുത്തുകൾ ഉണ്ടാക്കുകയും ചെയ്തു. അതുകൊണ്ടാണ് ആ സ്ഥലത്തിനു സൂക്കോത്ത് എന്നു പേരുണ്ടായത്.
GEN 33:18 യാക്കോബ് പദ്ദൻ-അരാമിൽനിന്ന് പോന്നതിനുശേഷം കനാനിലെ ശേഖേം പട്ടണത്തിൽ സുരക്ഷിതനായി എത്തി, പട്ടണത്തിനരികെ കൂടാരം അടിച്ചു.
GEN 33:19 യാക്കോബ്, താൻ കൂടാരമടിച്ച സ്ഥലം ശേഖേമിന്റെ പിതാവായ ഹാമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വിലയ്ക്കുവാങ്ങി.
GEN 33:20 അവിടെ അദ്ദേഹം ഒരു യാഗപീഠം പണിത് അതിന് ഏൽ-എലോഹേ-ഇസ്രായേൽ എന്നു പേരിട്ടു.
GEN 34:1 യാക്കോബിനു ലേയാ പ്രസവിച്ച മകളായ ദീനാ ആ നാട്ടിലെ യുവതികളെ സന്ദർശിക്കാൻ ഇറങ്ങിത്തിരിച്ചു.
GEN 34:2 ദേശത്തെ ഭരണാധികാരിയും ഹിവ്യനായ ഹാമോരിന്റെ മകനുമായ ശേഖേം അവളെ കണ്ടു; അവൻ അവളെ പിടിച്ചുകൊണ്ടുപോയി അവളുമായി കിടക്കപങ്കിട്ടു; അവളെ മാനഭംഗപ്പെടുത്തി.
GEN 34:3 അവന്റെ ഹൃദയം യാക്കോബിന്റെ മകളായ ദീനായിലേക്ക് ആകർഷിക്കപ്പെട്ടു; അവൻ ആ പെൺകുട്ടിയെ സ്നേഹിക്കുകയും അവളോട് ആർദ്രമായി സംസാരിക്കുകയും ചെയ്തു.
GEN 34:4 “ഈ പെൺകുട്ടിയെ എനിക്കു ഭാര്യയായി എടുക്കണം,” ശേഖേം തന്റെ പിതാവായ ഹാമോരിനോട് അപേക്ഷിച്ചു.
GEN 34:5 തന്റെ പുത്രിയായ ദീനായെ ശേഖേം മാനഭംഗപ്പെടുത്തി എന്നവിവരം യാക്കോബ് കേട്ടു; ആ സമയം അദ്ദേഹത്തിന്റെ പുത്രന്മാർ കന്നുകാലികളുമായി വയലിൽ ആയിരുന്നു; അവർ വീട്ടിൽ എത്തുന്നതുവരെ യാക്കോബ് മൗനംപാലിച്ചു.
GEN 34:6 ഈ സമയം ശേഖേമിന്റെ പിതാവായ ഹാമോർ യാക്കോബിനോടു സംസാരിക്കാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു.
GEN 34:7 അതിനിടയ്ക്ക് വിവരം അറിഞ്ഞയുടൻ യാക്കോബിന്റെ പുത്രന്മാർ വയലിൽനിന്ന് തിരിച്ചെത്തി. ശേഖേം യാക്കോബിന്റെ പുത്രിയോടൊപ്പം കിടക്കപങ്കിട്ട് അരുതാത്തതു ചെയ്ത്, ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ചതുകൊണ്ട് അവർ കോപവും ക്രോധവും നിറഞ്ഞവരായിത്തീർന്നു.
GEN 34:8 എന്നാൽ ഹാമോർ അവരോടു പറഞ്ഞു: “നിങ്ങളുടെ പുത്രിയിലേക്ക് എന്റെ പുത്രനായ ശേഖേമിന്റെ ഹൃദയം ആകൃഷ്ടമായിരിക്കുന്നു. ദയവുചെയ്ത് അവളെ അവനു ഭാര്യയായി കൊടുക്കണം.
GEN 34:9 നിങ്ങൾ ഞങ്ങളുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെട്ടാലും! നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കു തരികയും ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്ക് എടുക്കുകയും ചെയ്യാം.
GEN 34:10 ഞങ്ങളോടൊപ്പം പാർക്കുക. ദേശം നിങ്ങളുടെ മുന്നിൽ തുറന്നുകിടക്കുന്നു; അതിൽ താമസിച്ച്, തൊഴിൽചെയ്ത് സ്വത്തു സമ്പാദിക്കുക.”
GEN 34:11 പിന്നെ ശേഖേം ദീനായുടെ പിതാവിനോടും സഹോദരന്മാരോടുമായി പറഞ്ഞു: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടാകണം, നിങ്ങൾ ചോദിക്കുന്നതെന്തും ഞാൻ തരാം.
GEN 34:12 സ്ത്രീധനമായോ വിവാഹസമ്മാനമായോ എത്ര അധികം നിങ്ങൾ ആവശ്യപ്പെട്ടാലും ഞാൻ നിങ്ങൾക്കു തന്നുകൊള്ളാം. പെൺകുട്ടിയെ എനിക്കു ഭാര്യയായി തന്നാൽമാത്രംമതി.”
GEN 34:13 തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് യാക്കോബിന്റെ പുത്രന്മാർ ശേഖേമിനോടും അവന്റെ പിതാവായ ഹാമോരിനോടും മറുപടി പറഞ്ഞത് കാപട്യത്തോടെ ആയിരുന്നു.
GEN 34:14 അവർ അവരോടു പറഞ്ഞു: “അങ്ങനെ ഒരു കാര്യം ചെയ്യാൻ ഞങ്ങൾക്കു സാധ്യമല്ല. പരിച്ഛേദനം ഏൽക്കാത്ത ഒരു വ്യക്തിക്ക് ഞങ്ങളുടെ സഹോദരിയെ നൽകാൻ ഞങ്ങൾ തയ്യാറല്ല; ഞങ്ങൾക്ക് അതു അപമാനമാണ്;
GEN 34:15 ഒരേയൊരു വ്യവസ്ഥയിൽ ഞങ്ങൾ സമ്മതിക്കാം, അതായത്, നിങ്ങളുടെ സകലപുരുഷന്മാരും ഞങ്ങളെപ്പോലെ പരിച്ഛേദനം ഏൽക്കണം.
GEN 34:16 അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾക്കായി സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളോടൊപ്പം താമസിച്ച് ഒരു ജനമായിത്തീരാം.
GEN 34:17 എന്നാൽ, നിങ്ങൾ പരിച്ഛേദനം ഏൽക്കാൻ വിസമ്മതിക്കുന്നപക്ഷം ഞങ്ങൾ ഞങ്ങളുടെ സഹോദരിയെയും കൂട്ടിക്കൊണ്ട് ഇവിടെനിന്നു പോകും.”
GEN 34:18 അവരുടെ ഈ നിർദേശം ഹാമോരിനും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനും നല്ലതെന്നു തോന്നി.
GEN 34:19 തന്റെ പിതൃഭവനത്തിലുള്ള എല്ലാവരെക്കാളും ഏറെ ആദരിക്കപ്പെട്ടിരുന്ന ആ ചെറുപ്പക്കാരൻ, യാക്കോബിന്റെ പുത്രിയെ അതിയായി ആഗ്രഹിച്ചിരുന്നതുകൊണ്ട്, അവർ പറഞ്ഞതനുസരിച്ച് ഉടൻതന്നെ പ്രവർത്തിച്ചു.
GEN 34:20 ഹാമോരും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമും നഗരകവാടത്തിൽ ചെന്നു പട്ടണത്തിലെ പുരുഷന്മാരോടു സംസാരിച്ചു:
GEN 34:21 “ഈ പുരുഷന്മാർ നമ്മുടെ സുഹൃത്തുക്കളാണ്,” അവർ പറഞ്ഞു. “ഇവർ നമ്മുടെ ദേശത്തു താമസിക്കുകയും തൊഴിൽ ചെയ്യുകയുംചെയ്യട്ടെ. നമ്മുടെ ദേശത്ത് ഇവർക്കു വേണ്ടുവോളം സ്ഥലമുണ്ട്. നമുക്ക് അവരുടെ പുത്രിമാരെയും അവർക്കു നമ്മുടെ പുത്രിമാരെയും വിവാഹംചെയ്യാം.
GEN 34:22 എന്നാൽ അവരെപ്പോലെതന്നെ നമ്മുടെ പുരുഷന്മാരും പരിച്ഛേദനം ഏൽക്കണം എന്ന വ്യവസ്ഥ പാലിച്ചാൽമാത്രമേ അവർ നമ്മോടുചേർന്ന് ഒരേ ജനമായി ജീവിക്കാൻ സമ്മതിക്കുകയുള്ളൂ.
GEN 34:23 അവരുടെ കന്നുകാലികളും അവരുടെ സ്വത്തും അവർക്കുള്ള മറ്റെല്ലാ മൃഗങ്ങളും നമ്മുടേതായിത്തീരുകയില്ലയോ? ആകയാൽ അവർ പറയുന്നതു നമുക്കു സമ്മതിക്കാം; അവർ നമ്മുടെ ഇടയിൽ സ്ഥിരതാമസമാക്കിക്കൊള്ളും.”
GEN 34:24 നഗരകവാടത്തിൽനിന്ന് പുറത്തേക്കുപോയ സകലപുരുഷന്മാരും ഹാമോരിന്റെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിന്റെയും നിർദേശം സമ്മതിച്ചു; നഗരത്തിലെ സകലപുരുഷന്മാരും പരിച്ഛേദനം ഏറ്റു.
GEN 34:25 മൂന്നുദിവസത്തിനുശേഷം, അവർ എല്ലാവരും വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരിൽ രണ്ടുപേർ—ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും—തങ്ങളുടെ വാളുമായിച്ചെന്ന്, നിർഭയമായിരുന്ന നഗരത്തെ ആക്രമിച്ച് സകലപുരുഷന്മാരെയും കൊന്നുകളഞ്ഞു.
GEN 34:26 അവർ ഹാമോരിനെയും അദ്ദേഹത്തിന്റെ പുത്രനായ ശേഖേമിനെയും വാളിനിരയാക്കി; ശേഖേമിന്റെ വീട്ടിൽനിന്ന് ദീനായെ മോചിപ്പിച്ചു കൊണ്ടുപോന്നു.
GEN 34:27 പിന്നെ യാക്കോബിന്റെ പുത്രന്മാർ കൊല്ലപ്പെട്ടവരുടെ ഇടയിൽ ചെന്ന്, തങ്ങളുടെ സഹോദരിയെ കളങ്കപ്പെടുത്തിയവരുടെ നഗരം കൊള്ളയടിച്ചു.
GEN 34:28 അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും നഗരത്തിലും വയലിലും ഉണ്ടായിരുന്ന സകലവസ്തുക്കളെയും അവർ കൊള്ളയടിച്ചു.
GEN 34:29 അവരുടെ സർവസമ്പത്തും എടുത്ത്; അവരുടെ സ്ത്രീകളെയും കുട്ടികളെയും പിടിച്ചുകൊണ്ട് പോകുകയും ചെയ്തു; അങ്ങനെ വീടുകളിൽ ഉണ്ടായിരുന്ന സകലതും അവർ കൊള്ളയടിച്ചു.
GEN 34:30 അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ച് എനിക്ക് ഉപദ്രവം വരുത്തിയിരിക്കുന്നു. നമ്മൾ എണ്ണത്തിൽ കുറവുള്ളവരാണ്; അവർ എനിക്കെതിരേ സംഘടിച്ച് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.”
GEN 34:31 എന്നാൽ അവർ പ്രത്യുത്തരമായി: “അവൻ ഞങ്ങളുടെ സഹോദരിയോട് ഒരു ഗണികയോടെന്നപോലെ പെരുമാറണമായിരുന്നോ?” എന്നു ചോദിച്ചു.
GEN 35:1 ഈ സംഭവത്തിനുശേഷം ദൈവം യാക്കോബിനോട്: “നീ ബേഥേലിലേക്കുപോയി അവിടെ സ്ഥിരതാമസം തുടങ്ങുകയും നിന്റെ സഹോദരനായ ഏശാവിന്റെ അടുക്കൽനിന്ന് നീ ഓടിപ്പോയപ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം പണിയുകയും വേണം” എന്ന് അരുളിച്ചെയ്തു.
GEN 35:2 അതിൻപ്രകാരം യാക്കോബ് തന്റെ കുടുംബത്തിലുള്ളവരോടും കൂടെയുള്ള മറ്റെല്ലാവരോടുമായി, “നിങ്ങളുടെ പക്കലുള്ള അന്യദേവന്മാരെ ഉപേക്ഷിച്ച് നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും പുതിയ വസ്ത്രം ധരിക്കുകയുംചെയ്യുക.
GEN 35:3 നമുക്ക് ബേഥേലിലേക്കു പോകാം; എന്റെ കഷ്ടദിവസത്തിൽ എനിക്ക് ഉത്തരമരുളുകയും ഞാൻ പോയ സ്ഥലങ്ങളിലെല്ലാം എന്നോടുകൂടെയിരിക്കുകയും ചെയ്ത ദൈവത്തിനു ഞാൻ അവിടെ ഒരു യാഗപീഠം പണിയും” എന്നു പറഞ്ഞു.
GEN 35:4 അപ്പോൾ അവർ തങ്ങൾക്കുണ്ടായിരുന്ന സകല അന്യദേവന്മാരെയും കർണാഭരണങ്ങളെയും യാക്കോബിനെ ഏൽപ്പിച്ചു; യാക്കോബ് അവ ശേഖേമിലെ കരുവേലകത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു.
GEN 35:5 പിന്നെ അവർ യാത്രപുറപ്പെട്ടു; അവർക്കു ചുറ്റുമുള്ള എല്ലാ പട്ടണങ്ങളിന്മേലും ദൈവത്തെക്കുറിച്ചുള്ള ഭീതി പരന്നതുനിമിത്തം ആരും അവരെ പിൻതുടർന്നില്ല.
GEN 35:6 യാക്കോബും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നവർ എല്ലാവരും കനാൻദേശത്തിലെ ലൂസിൽ (അതായതു, ബേഥേലിൽ) എത്തിച്ചേർന്നു.
GEN 35:7 അവിടെ അദ്ദേഹം ഒരു യാഗപീഠം പണിതു; അദ്ദേഹം തന്റെ സഹോദരന്റെ അടുക്കൽനിന്ന് ഓടിപ്പോയപ്പോൾ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായത് അവിടെവെച്ചായിരുന്നതുകൊണ്ട് ആ സ്ഥലത്തിന് അദ്ദേഹം ഏൽ-ബേഥേൽ എന്നു പേരിട്ടു.
GEN 35:8 ഇതിനുശേഷം റിബേക്കയുടെ പരിചാരികയായ ദെബോറാ മരിച്ചു, ബേഥേലിനു താഴെയുള്ള കരുവേലകത്തിന്റെ കീഴിൽ അവളെ അടക്കംചെയ്തു. അതുകൊണ്ട് ആ മരത്തിന് അല്ലോൻ-ബാഖൂത്ത് എന്നു പേരിട്ടു.
GEN 35:9 യാക്കോബ് പദ്ദൻ-അരാമിൽനിന്ന് മടങ്ങിയെത്തിയതിനുശേഷം ദൈവം വീണ്ടും അദ്ദേഹത്തിനു പ്രത്യക്ഷനാകുകയും അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു.
GEN 35:10 ദൈവം അദ്ദേഹത്തോട്: “നിന്റെ പേരു യാക്കോബ് എന്നാണ്; എന്നാൽ ഇനിയൊരിക്കലും നീ യാക്കോബ് എന്നു വിളിക്കപ്പെടുകയില്ല; നിന്റെ പേര് ഇസ്രായേൽ എന്നായിരിക്കും.” അങ്ങനെ ദൈവം അദ്ദേഹത്തിന് ഇസ്രായേൽ എന്നു പേരിട്ടു.
GEN 35:11 ദൈവം പിന്നെയും അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ സന്താനപുഷ്ടിയുള്ളവനായി എണ്ണത്തിൽ വർധിച്ചുവരിക. ഒരു ജനത, അതേ ജനതകളുടെ സമൂഹംതന്നെ നിന്നിൽനിന്ന് ഉത്ഭവിക്കും; നിന്റെ സന്തതികളിൽനിന്ന് രാജാക്കന്മാർ ഉത്ഭവിക്കും.
GEN 35:12 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും കൊടുത്ത ദേശം നിനക്കു തരുന്നു; നിന്റെ കാലശേഷം ഈ ദേശം ഞാൻ നിന്റെ സന്തതികൾക്കു കൊടുക്കും” എന്ന് അരുളിച്ചെയ്തു.
GEN 35:13 ഇതിനുശേഷം, അദ്ദേഹത്തോടു സംസാരിച്ച സ്ഥലത്തുനിന്നു ദൈവം ആരോഹണംചെയ്തു.
GEN 35:14 തന്നോടു ദൈവം സംസാരിച്ച സ്ഥലത്ത് യാക്കോബ് ഒരു കൽത്തൂൺ നാട്ടി അതിന്മേൽ ഒരു പാനീയയാഗം പകർന്നു; അദ്ദേഹം അതിന്മേൽ എണ്ണയും ഒഴിച്ചു.
GEN 35:15 തന്നോടു ദൈവം സംഭാഷണം നടത്തിയ സ്ഥലത്തിന് യാക്കോബ് ബേഥേൽ എന്നു പേരിട്ടു.
GEN 35:16 പിന്നെ അവർ ബേഥേലിൽനിന്ന് മുന്നോട്ടു പ്രയാണംചെയ്തു. അവർ എഫ്രാത്തിൽ എത്താറായപ്പോൾ റാഹേലിനു പ്രസവസമയം അടുത്തു; അവൾ കഠിനവേദനയിലായി.
GEN 35:17 പ്രസവവേദന അതികഠിനമായപ്പോൾ സൂതികർമിണി അവളോട്, “ഭയപ്പെടരുത്, നിനക്ക് ഇതാ, മറ്റൊരുമകൻ ജനിക്കുന്നു” എന്നു പറഞ്ഞു.
GEN 35:18 എന്നാൽ അവൾ മരിക്കുകയായിരുന്നു, ജീവൻ പോകുമ്പോൾ തന്റെ മകന് അവൾ ബെനോനി എന്നു പേരിട്ടു. അവന്റെ അപ്പനാകട്ടെ, അവന് ബെന്യാമീൻ എന്നു പേരുനൽകി.
GEN 35:19 അങ്ങനെ റാഹേൽ മരിച്ചു. എഫ്രാത്തിലേക്കുള്ള വഴിയരികെ (അതായതു, ബേത്ലഹേമിൽ) അവളെ സംസ്കരിച്ചു.
GEN 35:20 അവളുടെ ശവകുടീരത്തിനുമീതേയായി യാക്കോബ് ഒരു സ്തൂപം സ്ഥാപിച്ചു, അത് ഇന്നുവരെയും റാഹേലിന്റെ കല്ലറയുടെ ചിഹ്നമായിരിക്കുന്നു.
GEN 35:21 ഇസ്രായേൽ വീണ്ടും യാത്രചെയ്ത് മിഗ്ദൽ-ഏദെർഗോപുരത്തിന് അപ്പുറം കൂടാരം അടിച്ചു.
GEN 35:22 ഇസ്രായേൽ ആ ദേശത്തു താമസിച്ചിരുന്നകാലത്ത് രൂബേൻ ചെന്ന് അപ്പന്റെ വെപ്പാട്ടിയായ ബിൽഹായോടൊപ്പം കിടക്കപങ്കിട്ടു; അതേപ്പറ്റി ഇസ്രായേൽ കേട്ടു. യാക്കോബിനു പന്ത്രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു:
GEN 35:23 ലേയയുടെ പുത്രന്മാർ: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
GEN 35:24 റാഹേലിന്റെ പുത്രന്മാർ: യോസേഫും ബെന്യാമീനും,
GEN 35:25 റാഹേലിന്റെ ദാസിയായ ബിൽഹായുടെ പുത്രന്മാർ: ദാനും നഫ്താലിയും,
GEN 35:26 ലേയയുടെ ദാസിയായ സിൽപ്പയുടെ പുത്രന്മാർ: ഗാദും ആശേരും. ഇവരായിരുന്നു യാക്കോബിനു പദ്ദൻ-അരാമിൽവെച്ചു ജനിച്ച പുത്രന്മാർ.
GEN 35:27 യാക്കോബ് കിര്യത്ത്-അർബക്കു സമീപമുള്ള മമ്രേയിൽ, അതായത്, അബ്രാഹാമും യിസ്ഹാക്കും താമസിച്ചിരുന്ന ഹെബ്രോനിൽ, തന്റെ ഭവനത്തിൽ, പിതാവിന്റെ അടുക്കൽ എത്തി.
GEN 35:28 യിസ്ഹാക്ക് നൂറ്റി എൺപതുവർഷം ജീവിച്ചിരുന്നു.
GEN 35:29 പിന്നെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. അങ്ങനെ അദ്ദേഹം കാലസമ്പൂർണനായി മരിച്ച് തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ ഏശാവും യാക്കോബുംകൂടി അദ്ദേഹത്തെ അടക്കംചെയ്തു.
GEN 36:1 ഏദോം എന്ന ഏശാവിനെ സംബന്ധിച്ച വിവരണം ഇതാണ്:
GEN 36:2 ഏശാവ് രണ്ട് കനാന്യസ്ത്രീകളെ വിവാഹംചെയ്തു: ഹിത്യനായ ഏലോന്റെ പുത്രി ആദായും അനായുടെ പുത്രിയും ഹിവ്യനായ സിബെയോന്റെ കൊച്ചുമകളുമായ ഒഹൊലീബാമയുമാണവർ.
GEN 36:3 കൂടാതെ, യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ ബാസമത്തിനെയും ഭാര്യയായി സ്വീകരിച്ചു.
GEN 36:4 ആദാ ഏശാവിന് എലീഫാസിനെയും ബാസമത്ത് രെയൂവേലിനെയും
GEN 36:5 ഒഹൊലീബാമ യെയൂശ്, യലാം, കോരഹ് എന്നിവരെയും പ്രസവിച്ചു. ഇവരാണ് ഏശാവിനു കനാനിൽവെച്ചു ജനിച്ച പുത്രന്മാർ.
GEN 36:6 ഏശാവു തന്റെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുടുംബത്തിലുള്ള സകല അംഗങ്ങളെയും ആടുമാടുകളെയും തനിക്കുള്ള മറ്റു മൃഗങ്ങളെയും കനാനിൽവെച്ചു സമ്പാദിച്ച സകലവസ്തുക്കളും കൂട്ടിക്കൊണ്ട് തന്റെ സഹോദരനായ യാക്കോബിന്റെ അടുക്കൽനിന്ന് കുറച്ച് അകലെയുള്ള ഒരു ദേശത്തേക്കു യാത്രയായി.
GEN 36:7 അവർക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യമല്ലാത്തവിധം അത്യധികമായ സ്വത്തുക്കൾ ഉണ്ടായിരുന്നു; അവരുടെ ആടുമാടുകൾനിമിത്തം, അവർ ജീവിച്ചിരുന്ന ദേശത്തിന് അവരെ പോറ്റാൻ കഴിയാതെയായി.
GEN 36:8 അതുകൊണ്ട് ഏദോം എന്നു പേരുള്ള ഏശാവ് മലമ്പ്രദേശമായ സേയീരിൽ താമസം ഉറപ്പിച്ചു.
GEN 36:9 മലമ്പ്രദേശമായ സേയീരിലെ ഏദോമ്യരുടെ പിതാവായ ഏശാവിന്റെ വംശപാരമ്പര്യം ഇതാണ്.
GEN 36:10 ഏശാവിന്റെ പുത്രന്മാരുടെ പേരുകൾ: ഏശാവിന്റെ ഭാര്യയായ ആദായുടെ മകൻ എലീഫാസ്; മറ്റൊരു ഭാര്യയായ ബാസമത്തിന്റെ മകനായ രെയൂവേൽ.
GEN 36:11 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്.
GEN 36:12 ഏശാവിന്റെ മകനായ എലീഫാസിന് തിമ്ന എന്നു പേരുള്ള ഒരു വെപ്പാട്ടി ഉണ്ടായിരുന്നു; അവൾ എലീഫാസിന് അമാലേക്കിനെ പ്രസവിച്ചു. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ആദായുടെ പൗത്രന്മാർ.
GEN 36:13 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഇവരായിരുന്നു ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാർ.
GEN 36:14 ഏശാവിന്റെ ഭാര്യയും സിബെയോന്റെ കൊച്ചുമകളും അനായുടെ മകളുമായ ഒഹൊലീബാമ ഏശാവിനു പ്രസവിച്ച പുത്രന്മാർ: യെയൂശ്, യലാം, കോരഹ്.
GEN 36:15 ഏശാവിന്റെ പിൻഗാമികളിൽ പ്രധാനികൾ ഇവരാണ്: ഏശാവിന്റെ ആദ്യജാതനായ എലീഫാസിന്റെ പുത്രന്മാർ: പ്രധാനികളായ തേമാൻ, ഓമാർ, സെഫോ, കെനസ്,
GEN 36:16 കോരഹ്, ഗത്ഥാം, അമാലേക്ക്. ഏദോമിൽവെച്ച് എലീഫാസിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരായിരുന്നു; ഇവർ ആദായുടെ പൗത്രന്മാരാണ്.
GEN 36:17 ഏശാവിന്റെ മകനായ രെയൂവേലിന്റെ പുത്രന്മാർ: പ്രധാനികളായ നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ. ഏദോമിൽവെച്ച് രെയൂവേലിൽനിന്ന് ഉത്ഭവിച്ച പ്രധാനികൾ ഇവരാകുന്നു. ഇവർ ഏശാവിന്റെ ഭാര്യയായ ബാസമത്തിന്റെ പൗത്രന്മാരാണ്.
GEN 36:18 ഏശാവിന്റെ ഭാര്യയായ ഒഹൊലീബാമയുടെ പുത്രന്മാർ: പ്രധാനികളായ യെയൂശ്, യലാം, കോരഹ്, ഏശാവിന്റെ ഭാര്യയും അനായുടെ മകളുമായ ഒഹൊലീബാമയിൽനിന്നു ജനിച്ച പ്രധാനികൾ ഇവരത്രേ.
GEN 36:19 ഏദോം എന്ന ഏശാവിന്റെ പുത്രന്മാർ ഇവരാകുന്നു; അവരുടെ പ്രധാനികളും ഇവരാണ്.
GEN 36:20 ഹോര്യനായ സേയീരിന്റെ പുത്രന്മാരായി ആ പ്രദേശത്തു ജീവിച്ചിരുന്നവർ ഇവരാകുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ,
GEN 36:21 ദീശോൻ, ഏസെർ, ദീശാൻ. ഏദോമിലെ സേയീരിന്റെ പുത്രന്മാരായ ഇവർ ഹോര്യരുടെ പ്രധാനികൾ ആകുന്നു.
GEN 36:22 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം; തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
GEN 36:23 ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം.
GEN 36:24 സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ. തന്റെ പിതാവായ സിബെയോന്റെ കഴുതകളെ മേയിക്കുമ്പോൾ മരുഭൂമിയിൽ ചൂടുള്ള നീരുറവകൾ കണ്ടെത്തിയത് ഇതേ അനാ ആയിരുന്നു.
GEN 36:25 അനാവിന്റെ മക്കൾ: മകൻ ദീശോനും മകൾ ഒഹൊലീബാമയും.
GEN 36:26 ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ.
GEN 36:27 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, അക്കാൻ.
GEN 36:28 ദീശോന്റെ പുത്രന്മാർ: ഊസ്, അരാൻ.
GEN 36:29 ഹോര്യപ്രധാനികൾ ഇവരായിരുന്നു: ലോതാൻ, ശോബാൽ, സിബെയോൻ, അനാ,
GEN 36:30 ദീശോൻ, ഏസെർ, ദീശാൻ. ഇവർ സേയീർദേശത്ത് തങ്ങളുടെ വിഭാഗങ്ങൾ അനുസരിച്ച് ഹോര്യപ്രധാനികൾ ആയിരുന്നു.
GEN 36:31 ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്:
GEN 36:32 ബെയോരിന്റെ മകനായ ബേല ഏദോമിലെ രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരുണ്ടായി.
GEN 36:33 ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
GEN 36:34 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
GEN 36:35 ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നു പേരായി.
GEN 36:36 ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
GEN 36:37 സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
GEN 36:38 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
GEN 36:39 അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നു പേരിട്ടു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു; അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
GEN 36:40 ഏശാവിൽനിന്ന് ഉത്ഭവിച്ച പ്രഭുക്കന്മാരുടെ വംശങ്ങളും പ്രദേശങ്ങളും അനുസരിച്ചുള്ള പേരുകൾ ഇവയാകുന്നു: തിമ്നാ, അല്വാ, യെഥേത്ത്,
GEN 36:41 ഒഹൊലീബാമാ, ഏലാ, പീനോൻ,
GEN 36:42 കെനസ്, തേമാൻ, മിബ്സാർ,
GEN 36:43 മഗ്ദീയേൽ, ഈരാം. തങ്ങൾ കൈവശപ്പെടുത്തിയ ദേശത്ത്, തങ്ങളുടെ വാസസ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ. ഏശാവുതന്നെ ആയിരുന്നു ഏദോമ്യരുടെ പിതാവ്.
GEN 37:1 യാക്കോബ്, തന്റെ പിതാവു പ്രവാസിയായി താമസിച്ചിരുന്ന കനാൻദേശത്തു താമസമുറപ്പിച്ചു.
GEN 37:2 യാക്കോബിന്റെ വംശപാരമ്പര്യം സംബന്ധിച്ചുള്ള വിവരണം ഇപ്രകാരം ആകുന്നു: പതിനേഴുവയസ്സുള്ള ചെറുപ്പക്കാരനായ യോസേഫ് ഒരിക്കൽ തന്റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിക്കുകയായിരുന്നു. അവൻ, തന്റെ പിതാവിന്റെ ഭാര്യമാരായ ബിൽഹായുടെയും സിൽപ്പയുടെയും പുത്രന്മാരായ തന്റെ സഹോദരന്മാർ ചെയ്യരുതാത്ത ഒരു കാര്യം പിതാവിനെ അറിയിച്ചു.
GEN 37:3 തന്റെ വാർധക്യത്തിൽ തനിക്കു ജനിച്ച പുത്രനായതുകൊണ്ട് ഇസ്രായേൽ യോസേഫിനെ മറ്റു പുത്രന്മാരെക്കാൾ അധികമായി സ്നേഹിച്ചു. അതുകൊണ്ട് അദ്ദേഹം അവനു വളരെ മനോഹരമായ ഒരു കുപ്പായം ഉണ്ടാക്കിക്കൊടുത്തു.
GEN 37:4 തങ്ങളുടെ പിതാവ് എല്ലാവരെക്കാളും അധികമായി യോസേഫിനെ സ്നേഹിക്കുന്നെന്നു സഹോദരന്മാർ കണ്ടിട്ട് അവർ അവനെ വെറുത്തു; അവനോടു ദയാപൂർവം സംസാരിക്കാൻപോലും അവർക്കു കഴിഞ്ഞില്ല.
GEN 37:5 ഒരു ദിവസം യോസേഫ് ഒരു സ്വപ്നംകണ്ടു; അവൻ അതു തന്റെ സഹോദരന്മാരെ അറിയിച്ചു; അപ്പോൾ അവർ അവനെ ഏറ്റവുമധികം വെറുത്തു.
GEN 37:6 യോസേഫ് അവരോട്: “ഞാൻ കണ്ട സ്വപ്നം കേൾക്കുക:
GEN 37:7 നമ്മൾ എല്ലാവരുംകൂടി വയലിൽ കറ്റ കെട്ടിക്കൊണ്ടിരിക്കുകയായിരുന്നു; പെട്ടെന്ന് എന്റെ കറ്റ എഴുന്നേറ്റു നിവർന്നുനിന്നു; നിങ്ങളുടെ കറ്റകൾ ചുറ്റുംനിന്ന് എന്റെ കറ്റയെ നമസ്കരിച്ചു.”
GEN 37:8 യോസേഫിന്റെ സഹോദരന്മാർ അവനോട്, “ഞങ്ങളുടെമേൽ ഭരണം നടത്താനാണോ നിന്റെ ഭാവം? നീ വാസ്തവമായി ഞങ്ങളെ ഭരിക്കുമോ?” എന്നു ചോദിച്ചു, അവന്റെ സ്വപ്നവും വാക്കുകളും നിമിത്തം അവർ അവനെ പൂർവാധികം വെറുത്തു.
GEN 37:9 അവൻ മറ്റൊരു സ്വപ്നംകണ്ടു; അതും സഹോദരന്മാരെ അറിയിച്ചു: “ശ്രദ്ധിക്കുക, ഞാൻ വേറൊരു സ്വപ്നം കണ്ടിരിക്കുന്നു; ഇത്തവണ സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ താണുവണങ്ങുകയായിരുന്നു.”
GEN 37:10 ഇത് യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും അറിയിച്ചപ്പോൾ പിതാവ് അവനെ ശാസിച്ചുകൊണ്ട്, “എന്താണു നീ കണ്ട ഈ സ്വപ്നം? നിന്റെ അമ്മയും ഞാനും നിന്റെ സഹോദരന്മാരും വന്നു നിന്നെ സാഷ്ടാംഗം നമസ്കരിക്കുമെന്നോ?” എന്നു ചോദിച്ചു.
GEN 37:11 അവന്റെ സഹോദരന്മാർ അവനോട് അസൂയാലുക്കളായിത്തീർന്നു; അപ്പനോ, ഇക്കാര്യം മനസ്സിൽ കരുതിവെച്ചു.
GEN 37:12 ഒരിക്കൽ യോസേഫിന്റെ സഹോദരന്മാർ തങ്ങളുടെ പിതാവിന്റെ ആടുകളെ മേയിക്കാൻ ശേഖേമിലേക്കു പോയിരുന്നു.
GEN 37:13 അങ്ങനെയിരിക്കെ ഒരു ദിവസം, ഇസ്രായേൽ യോസേഫിനോട്, “നിന്റെ സഹോദരന്മാർ ശേഖേമിനു സമീപം ആടുകളെ മേയിച്ചുകൊണ്ടിരിക്കുന്നെന്ന് നിനക്കറിയാമല്ലോ! വരൂ, നിന്നെ ഞാൻ അവരുടെ അടുത്തേക്കയയ്ക്കാം” എന്നു പറഞ്ഞു. “അങ്ങനെ ആകട്ടെ,” അവൻ മറുപടി പറഞ്ഞു.
GEN 37:14 അദ്ദേഹം അവനോട്, “നീ ചെന്ന് നിന്റെ സഹോദരന്മാരും ആട്ടിൻപറ്റങ്ങളും ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിച്ചിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം” എന്നു പറഞ്ഞു. പിന്നെ, അവനെ അദ്ദേഹം ഹെബ്രോൻ താഴ്വരയിൽനിന്ന് യാത്രയയച്ചു. യോസേഫ് ശേഖേമിൽ എത്തി.
GEN 37:15 അവൻ വയലിലൂടെ അലഞ്ഞുതിരിയുന്നതു കണ്ടിട്ട് ഒരു മനുഷ്യൻ അവനോട്, “നീ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു.
GEN 37:16 “ഞാൻ എന്റെ സഹോദരന്മാരെ തെരയുകയാണ്. അവർ തങ്ങളുടെ ആടുകളെ തീറ്റുന്നത് എവിടെയാണെന്നു പറഞ്ഞുതരാമോ?” യോസേഫ് ചോദിച്ചു.
GEN 37:17 “അവർ ഇവിടെനിന്നു മുന്നോട്ടു പോയിട്ടുണ്ട്. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു,” എന്ന് ആ മനുഷ്യൻ ഉത്തരം പറഞ്ഞു. അങ്ങനെ യോസേഫ് സഹോദരന്മാരെ പിൻതുടർന്നു; ദോഥാനിൽവെച്ച് അവരെ കണ്ടെത്തുകയും ചെയ്തു.
GEN 37:18 അവർ ദൂരെനിന്ന് അവനെ കണ്ടിട്ട്, അവൻ തങ്ങളുടെ അടുക്കൽ എത്തുന്നതിനുമുമ്പ്, അവനെ കൊല്ലുന്നതിനു ഗൂഢാലോചന നടത്തി.
GEN 37:19 “ഇതാ, ആ സ്വപ്നക്കാരൻ വരുന്നു,” അവർ പരസ്പരം പറഞ്ഞു,
GEN 37:20 “വരിക, നമുക്ക് അവനെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളയാം, എന്നിട്ട് ഒരു ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു എന്നു പറയുകയും ചെയ്യാം. അപ്പോൾ അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ.”
GEN 37:21 രൂബേൻ ഇതു കേട്ടപ്പോൾ, അയാൾ യോസേഫിനെ അവരുടെ കൈയിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചു. “നാം അവനു ജീവഹാനി വരുത്തുകയോ
GEN 37:22 രക്തം ചൊരിയിക്കുകയോ ചെയ്യരുത്. ഇവിടെ മരുഭൂമിയിൽ, ഇതാ, ഈ ജലസംഭരണിയിൽ അവനെ ഇട്ടുകളയുക, അവന്റെമേൽ കൈവെക്കരുത്.” രൂബേൻ ഇതു പറഞ്ഞത് യോസേഫിനെ അവരിൽനിന്ന് രക്ഷിച്ച് തന്റെ പിതാവിന്റെ അടുത്തേക്കു കൊണ്ടുപോകുന്നതിനായിരുന്നു.
GEN 37:23 യോസേഫ് തന്റെ സഹോദരന്മാരുടെ അടുത്തെത്തി. അവർ അവന്റെ മനോഹരമായ കുപ്പായം ഊരിയെടുത്തു.
GEN 37:24 പിന്നെ അവനെ അവർ ആ ജലസംഭരണിയിൽ തള്ളിയിട്ടു. അതൊരു വെള്ളമില്ലാത്ത പൊട്ടിയ ജലസംഭരണി ആയിരുന്നു.
GEN 37:25 അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു; അവർ തലയുയർത്തിനോക്കിയപ്പോൾ, യിശ്മായേല്യരുടെ ഒരു വ്യാപാരസംഘം ഗിലെയാദിൽനിന്ന് വരുന്നതു കണ്ടു. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് സുഗന്ധവസ്തുക്കളും ലേപവും മീറയും നിറച്ചിരുന്നു; അവർ ആ സാധനങ്ങൾ ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയായിരുന്നു.
GEN 37:26 യെഹൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: “നാം നമ്മുടെ സഹോദരനെ കൊന്ന്, അവന്റെ രക്തം മറച്ചുവെച്ചാൽ നമുക്കെന്തു നേട്ടം?
GEN 37:27 വരിക, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം, അവന്റെമേൽ കൈവെക്കേണ്ടതില്ല; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമാണല്ലോ!” ഇത് അവന്റെ സഹോദരന്മാർക്കു സമ്മതമായി.
GEN 37:28 മിദ്യാന്യവ്യാപാരികൾ അടുത്തെത്തിയപ്പോൾ യോസേഫിന്റെ സഹോദരന്മാർ അവനെ ജലസംഭരണിയിൽനിന്നും വലിച്ചെടുത്ത് ഇരുപതുശേക്കേൽ വെള്ളിക്ക് യിശ്മായേല്യർക്ക് വിറ്റു; അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
GEN 37:29 രൂബേൻ മടങ്ങിയെത്തി ആ ജലസംഭരണിയിൽ നോക്കിയപ്പോൾ യോസേഫ് അതിൽ ഇല്ലെന്നു കണ്ടിട്ട് തന്റെ വസ്ത്രംകീറി.
GEN 37:30 അവൻ സഹോദരന്മാരുടെ അടുക്കൽ തിരിച്ചെത്തി അവരോട്: “ബാലൻ അവിടെ ഇല്ലല്ലോ! ഞാൻ ഇനി എവിടെയാണ് പോകേണ്ടത്?” എന്നു പറഞ്ഞു.
GEN 37:31 അതിനുശേഷം അവർ യോസേഫിന്റെ കുപ്പായം എടുത്തു, ഒരു കോലാടിനെ കൊന്ന് അതിന്റെ രക്തത്തിൽ മുക്കി.
GEN 37:32 ആ വിശേഷപ്പെട്ട അങ്കി തങ്ങളുടെ പിതാവിന്റെ അടുക്കൽ കൊണ്ടുചെന്ന്, “ഇതു ഞങ്ങൾ കണ്ടെത്തി; ഇത് അങ്ങയുടെ മകന്റെ അങ്കിതന്നെയോ എന്നു പരിശോധിച്ച് നോക്കിയാലും” എന്നു പറഞ്ഞു.
GEN 37:33 അദ്ദേഹം അതു തിരിച്ചറിഞ്ഞു. “ഇത് എന്റെ മകന്റെ കുപ്പായംതന്നെ! ഏതോ ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു; യോസേഫിനെ അതു പിച്ചിച്ചീന്തിക്കളഞ്ഞുകാണും,” എന്നു പറഞ്ഞു.
GEN 37:34 പിന്നെ യാക്കോബ് തന്റെ വസ്ത്രംകീറി, ചാക്കുശീല ഉടുത്ത് തന്റെ മകനെച്ചൊല്ലി അനേകദിവസം വിലപിച്ചു.
GEN 37:35 അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും പുത്രിമാരും അടുത്തുവന്ന് അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു; എങ്കിലും അദ്ദേഹം ആശ്വാസം കൈക്കൊള്ളാൻ വിസമ്മതിച്ചു. “കരഞ്ഞുകൊണ്ടുതന്നെ ഞാൻ പാതാളത്തിൽ എന്റെ മകന്റെ അടുക്കൽ ഇറങ്ങിച്ചെല്ലും,” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ യോസേഫിന്റെ പിതാവ് അവനെച്ചൊല്ലി കരഞ്ഞു.
GEN 37:36 ഇതിനിടയിൽ മിദ്യാന്യർ, യോസേഫിനെ ഈജിപ്റ്റിൽ ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫറിനു വിറ്റു.
GEN 38:1 ആ കാലത്ത് യെഹൂദാ തന്റെ സഹോദരന്മാരെവിട്ട് അദുല്ലാമിലുള്ള ഹീരാ എന്നു പേരായ ഒരു മനുഷ്യന്റെ അടുക്കലേക്ക് പോയി അവിടെ താമസമാക്കി.
GEN 38:2 അവിടെവെച്ച് അദ്ദേഹം ശൂവാ എന്നു പേരുള്ള ഒരു കനാന്യന്റെ മകളെ കണ്ടു. യെഹൂദാ അവളെ വിവാഹംചെയ്ത് അവളെ അറിഞ്ഞു.
GEN 38:3 അവൾ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു, ആ മകന് ഏർ എന്നു പേരിട്ടു.
GEN 38:4 അവൾ പിന്നെയും ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുകയും അവന് ഓനാൻ എന്നു പേരിടുകയും ചെയ്തു.
GEN 38:5 അവൾ വീണ്ടും ഒരു മകനെ പ്രസവിച്ചു; അവന് ശേലഹ് എന്നു പേരിട്ടു. അവൾ അവനെ പ്രസവിച്ചത് കെസീബിൽവെച്ചായിരുന്നു.
GEN 38:6 യെഹൂദാ തന്റെ ആദ്യജാതനായ ഏരിനു ഭാര്യയായി ഒരുവളെ എടുത്തു; അവളുടെ പേര് താമാർ എന്നായിരുന്നു.
GEN 38:7 എന്നാൽ യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ഒരു ദുഷ്ടനായിരുന്നു. അതുകൊണ്ട് യഹോവ അവനെ കൊന്നുകളഞ്ഞു.
GEN 38:8 അപ്പോൾ യെഹൂദാ ഓനാനോട്, “നീ നിന്റെ സഹോദരന്റെ ഭാര്യയുടെ അടുക്കൽ ചെന്ന്, സഹോദരനുവേണ്ടി സന്തതിയെ ഉളവാക്കാൻ ഭർത്തൃസഹോദരൻ എന്നനിലയ്ക്കുള്ള ധർമം നിറവേറ്റുക” എന്നു പറഞ്ഞു.
GEN 38:9 എന്നാൽ അങ്ങനെ ജനിക്കുന്ന സന്തതി തന്റേതാകുകയില്ല എന്ന് അറിഞ്ഞിട്ട്, സഹോദരനു സന്തതി ഉണ്ടാകാതിരിക്കാൻ, സഹോദരഭാര്യയോടുകൂടെ കിടക്കപങ്കിട്ടപ്പോഴെല്ലാം ഓനാൻ ബീജം നിലത്തു വീഴ്ത്തിക്കളഞ്ഞു.
GEN 38:10 അവന്റെ പ്രവൃത്തി യഹോവയുടെ ദൃഷ്ടിയിൽ ദോഷമുള്ളതായിരുന്നു; അതുകൊണ്ട് അവിടന്ന് അവനെയും കൊന്നുകളഞ്ഞു.
GEN 38:11 യെഹൂദാ പിന്നെ തന്റെ മരുമകളായ താമാറിനോട്, “എന്റെ മകൻ ശേലഹ് പ്രായപൂർത്തിയാകുന്നതുവരെ നീ നിന്റെ അപ്പന്റെ വീട്ടിൽപ്പോയി വിധവയായി ജീവിക്കുക” എന്നു പറഞ്ഞു. “അവനും ജ്യേഷ്ഠന്മാരെപ്പോലെ മരിച്ചുപോകും” എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അങ്ങനെ താമാർ തന്റെ പിതൃഭവനത്തിൽപോയി താമസിച്ചു.
GEN 38:12 ഏറെ കാലത്തിനുശേഷം യെഹൂദയുടെ ഭാര്യ—ശൂവായുടെ മകൾ—മരിച്ചു. യെഹൂദാ ദുഃഖത്തിൽനിന്ന് മോചിതനായശേഷം തിമ്നയിൽ തന്റെ ആടുകളുടെ രോമം കത്രിക്കുന്നവരുടെ അടുത്തേക്കുപോയി; അദുല്ലാമ്യനും തന്റെ സ്നേഹിതനുമായ ഹീരാ അദ്ദേഹത്തോടൊപ്പം പോയി.
GEN 38:13 “തന്റെ അമ്മായിയപ്പൻ ആടുകളുടെ രോമം കത്രിക്കലിനുവേണ്ടി തിമ്നയിലേക്കു പോകുന്നു,” എന്ന് താമാരിന് അറിവുകിട്ടി.
GEN 38:14 അവൾ തന്റെ വൈധവ്യവസ്ത്രങ്ങൾ മാറ്റി, ആളറിയാതിരിക്കാൻ മൂടുപടംകൊണ്ട് സ്വയം മറച്ചു. അതിനുശേഷം തിമ്നയിലേക്കുള്ള വഴിയിൽ എനയീമിന്റെ പ്രവേശനകവാടത്തിൽ ചെന്നിരുന്നു; ഇതിനുകാരണം ശേലഹ് പ്രായമായിട്ടും, തന്നെ അവനു ഭാര്യയായി കൊടുത്തില്ല എന്നതായിരുന്നു.
GEN 38:15 അവൾ മുഖം മറച്ചിരുന്നതുകൊണ്ട് യെഹൂദാ അവളെ കണ്ടപ്പോൾ അവൾ ഒരു ഗണിക ആയിരിക്കുമെന്നു കരുതി.
GEN 38:16 അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു.
GEN 38:17 “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു. “അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു.
GEN 38:18 അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു.
GEN 38:19 അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു.
GEN 38:20 യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല.
GEN 38:21 അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു. “ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു.
GEN 38:22 അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു.
GEN 38:23 അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു.
GEN 38:24 ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി. “അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു.
GEN 38:25 അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു.
GEN 38:26 യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല.
GEN 38:27 അവളുടെ പ്രസവസമയം അടുത്തു; ഇരട്ടകളായ ആൺകുട്ടികളാണ് അവളുടെ ഉദരത്തിൽ ഉണ്ടായിരുന്നത്.
GEN 38:28 അവൾ പ്രസവിക്കുമ്പോൾ അവരിൽ ഒരുവൻ തന്റെ കൈ പുറത്തേക്കിട്ടു; അപ്പോൾ സൂതികർമിണി ഒരു ചെമന്നചരട് എടുത്ത് അവന്റെ കൈത്തണ്ടയിൽ കെട്ടി, “ഇവൻ ഒന്നാമതു പുറത്തുവന്നു” എന്നു പറഞ്ഞു,
GEN 38:29 എന്നാൽ അവൻ കൈ അകത്തേക്കു വലിച്ചപ്പോൾ അവന്റെ സഹോദരൻ പുറത്തുവന്നു; “നീ നിനക്കായിത്തന്നെ ഇങ്ങനെയോ വഴിയുണ്ടാക്കിയത്!” അവൾ പറഞ്ഞു. അവന് ഫേരെസ്സ് എന്നു പേരിട്ടു.
GEN 38:30 അതിനുശേഷം, കൈത്തണ്ടയിൽ ചെമന്നനൂലുണ്ടായിരുന്ന അവന്റെ സഹോദരൻ പുറത്തുവന്നു; അവന് സേരഹ് എന്ന പേരുനൽകി.
GEN 39:1 അങ്ങനെ യോസേഫിനെ യിശ്മായേല്യ കച്ചവടക്കാർ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവനെ അവിടേക്കു കൊണ്ടുപോയ യിശ്മായേല്യരുടെ പക്കൽനിന്ന് ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ വിലയ്ക്കുവാങ്ങി.
GEN 39:2 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ അഭിവൃദ്ധിപ്രാപിച്ചു. അവൻ ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ ജീവിച്ചുപോന്നു.
GEN 39:3 യഹോവ അവനോടുകൂടെയുണ്ട് എന്നും എല്ലാ പ്രവർത്തനങ്ങളിലും അവനു വിജയം നൽകുന്നെന്നും അവന്റെ യജമാനൻ മനസ്സിലാക്കി.
GEN 39:4 പോത്തീഫർ ഇതിൽ സന്തുഷ്ടനാകുകയും യോസേഫിനെ അദ്ദേഹത്തിന്റെ പരിചാരകനാക്കുകയും ചെയ്തു. അങ്ങനെ പോത്തീഫർ തന്റെ ഗൃഹകാര്യങ്ങളുടെ അധികാരിയായി യോസേഫിനെ നിയമിക്കുകയും തനിക്കുള്ളതെല്ലാം അവനെ ഭരമേൽപ്പിക്കുകയും ചെയ്തു.
GEN 39:5 പോത്തീഫർ യോസേഫിനെ തന്റെ ഭവനത്തിന്റെയും തന്റെ സ്വത്തുക്കളുടെയും മേലധികാരിയായി നിയമിച്ചപ്പോൾമുതൽ യഹോവ യോസേഫ് നിമിത്തം അദ്ദേഹത്തിന്റെ ഭവനത്തെ അനുഗ്രഹിച്ചു. വീട്ടിലും വയലിലും ഉണ്ടായിരുന്ന സകലത്തിന്റെമേലും യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു.
GEN 39:6 അതുകൊണ്ട് പോത്തീഫർ തന്റെ സകലസ്വത്തും യോസേഫിന്റെ അധികാരത്തിൻകീഴിൽ വിട്ടുകൊടുത്തു; താൻ കഴിക്കുന്ന ആഹാരം ഒഴികെയുള്ള മറ്റൊരു കാര്യത്തിലും ഇടപെട്ടതുമില്ല. യോസേഫ് ദൃഢഗാത്രനും അതിസുന്ദരനും ആയിരുന്നു.
GEN 39:7 കുറെക്കാലത്തിനുശേഷം അവന്റെ യജമാനന്റെ ഭാര്യ യോസേഫിൽ ആസക്തയായി, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” അവൾ പറഞ്ഞു.
GEN 39:8 യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു.
GEN 39:9 ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു.
GEN 39:10 അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല.
GEN 39:11 ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല.
GEN 39:12 അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി.
GEN 39:13 അവൻ ഇങ്ങനെ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടുകൊടുത്തിട്ടു വീടിനു പുറത്തേക്ക് ഓടിപ്പോയി എന്നുകണ്ടപ്പോൾ
GEN 39:14 അവൾ തന്റെ വീട്ടുവേലക്കാരെ വിളിച്ചു; “ഇതാ, നമ്മെ അപഹാസ്യരാക്കാനാണ് ഈ എബ്രായനെ കൊണ്ടുവന്നിരിക്കുന്നത്. എന്നോടൊപ്പം കിടക്കപങ്കിടാൻ അവൻ അകത്തു കയറിവന്നു; എന്നാൽ ഞാൻ നിലവിളിച്ചു.
GEN 39:15 ഞാൻ സഹായത്തിനായി നിലവിളിക്കുന്നതു കേട്ടിട്ട് അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.”
GEN 39:16 അവന്റെ യജമാനൻ വീട്ടിൽ എത്തുന്നതുവരെ അവൾ യോസേഫിന്റെ പുറങ്കുപ്പായം തന്റെ അടുക്കൽ സൂക്ഷിച്ചു.
GEN 39:17 അവൾ അതേ വാക്കുകൾതന്നെ അദ്ദേഹത്തോടും പറഞ്ഞു: “അങ്ങു കൊണ്ടുവന്ന എബ്രായദാസൻ എന്നെ അപഹാസ്യയാക്കാനായി എന്റെ അടുക്കൽവന്നു.
GEN 39:18 എന്നാൽ സഹായത്തിനായി ഞാൻ നിലവിളിച്ചമാത്രയിൽത്തന്നെ അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.”
GEN 39:19 “ഈ വിധത്തിലാണ് അങ്ങയുടെ അടിമ എന്നോടു പെരുമാറിയത്,” തന്റെ ഭാര്യ പറഞ്ഞ കഥ കേട്ടപ്പോൾ യജമാനൻ കോപംകൊണ്ടു ജ്വലിച്ചു.
GEN 39:20 യോസേഫിന്റെ യജമാനൻ അവനെ പിടിച്ചു രാജാവിന്റെ തടവുകാരെ ഇടുന്ന കാരാഗൃഹത്തിലാക്കി. അങ്ങനെ യോസേഫ് കാരാഗൃഹത്തിൽ ആയിരുന്നപ്പോൾ
GEN 39:21 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അവിടന്ന് അവനോടു കരുണ കാണിക്കുകയും ജയിലധികാരിക്ക് അവനോടു ദയ തോന്നാൻ ഇടയാക്കുകയും ചെയ്തു.
GEN 39:22 അതുകൊണ്ട് അധികാരി കാരാഗൃഹത്തിൽ ഉള്ള എല്ലാവരുടെയും മേൽനോട്ടം യോസേഫിനെ ഏൽപ്പിച്ചു. അവിടെ നടക്കുന്ന കാര്യങ്ങളുടെയെല്ലാം ഉത്തരവാദിത്വം അവനു നൽകി.
GEN 39:23 യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നു; അതിനാൽ അവൻ ചെയ്ത സകലകാര്യങ്ങളിലും അവനു വിജയം ലഭിച്ചു; യോസേഫിന്റെ ചുമതലയിലുള്ള ഒരു കാര്യത്തിലും ജയിലധികാരി ശ്രദ്ധ ചെലുത്തിയതുമില്ല.
GEN 40:1 കുറെ കാലത്തിനുശേഷം ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും തങ്ങളുടെ യജമാനനായ ഈജിപ്റ്റുരാജാവിനെതിരേ തെറ്റുചെയ്തു.
GEN 40:2 പ്രധാന വീഞ്ഞുകാരനും പ്രധാന അപ്പക്കാരനും ആയ ഈ രണ്ട് ഉദ്യോഗസ്ഥന്മാരുടെ നേർക്കു ഫറവോനു കോപം ജ്വലിച്ചു.
GEN 40:3 അദ്ദേഹം അവരെ അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ, യോസേഫിനെ സൂക്ഷിച്ചിരുന്ന അതേ കാരാഗൃഹത്തിൽ അടച്ചു.
GEN 40:4 അംഗരക്ഷകരുടെ അധിപൻ അവരെ യോസേഫിനെ ഏൽപ്പിക്കുകയും അവൻ അവരെ ശുശ്രൂഷിക്കുകയും ചെയ്തു. കുറെക്കാലം അവർ തടവിൽ കഴിഞ്ഞപ്പോൾ,
GEN 40:5 കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടിരുന്ന അവർ ഇരുവരും—ഈജിപ്റ്റുരാജാവിന്റെ വീഞ്ഞുകാരനും അപ്പക്കാരനും—വ്യത്യസ്ത അർഥം വരുന്ന ഓരോ സ്വപ്നം ഒരേരാത്രിയിൽ കണ്ടു.
GEN 40:6 പിറ്റേന്നു രാവിലെ യോസേഫ് അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ വിഷാദിച്ചിരിക്കുന്നതായി കണ്ടു.
GEN 40:7 യജമാനന്റെ ഭവനത്തിൽ തന്നോടൊപ്പം ബന്ധനത്തിൽ ആയിരുന്ന, ഫറവോന്റെ ആ ഉദ്യോഗസ്ഥന്മാരോട് അവൻ, “ഇന്നു നിങ്ങളുടെ മുഖം ഇത്ര മ്ലാനമായിരിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
GEN 40:8 “ഞങ്ങൾ രണ്ടുപേരും ഓരോ സ്വപ്നം കണ്ടിരിക്കുന്നു; എന്നാൽ അവയെ വ്യാഖ്യാനിക്കാൻ ആരുമില്ല,” എന്ന് അവർ ഉത്തരം പറഞ്ഞു. അപ്പോൾ യോസേഫ് അവരോട്, “വ്യാഖ്യാനം ദൈവത്തിനുള്ളതല്ലയോ? നിങ്ങളുടെ സ്വപ്നങ്ങൾ എന്നോടു പറയുക” എന്നു പറഞ്ഞു.
GEN 40:9 പ്രധാന വീഞ്ഞുകാരൻ തന്റെ സ്വപ്നം യോസേഫിനെ പറഞ്ഞുകേൾപ്പിച്ചു; അവൻ ഇങ്ങനെ വിവരിച്ചു: “എന്റെ സ്വപ്നത്തിൽ ഞാൻ എന്റെമുമ്പിൽ ഒരു മുന്തിരിവള്ളി കണ്ടു.
GEN 40:10 ആ മുന്തിരിവള്ളിക്കു മൂന്നു ശാഖകൾ ഉണ്ടായിരുന്നു. അതു തളിരിട്ടപ്പോൾത്തന്നെ പുഷ്പിക്കുകയും മുന്തിരിക്കുലകൾ പഴുത്തു പാകമാകുകയും ചെയ്തു.
GEN 40:11 ഫറവോന്റെ പാനപാത്രം എന്റെ കൈയിൽ ഉണ്ടായിരുന്നു, ഞാൻ മുന്തിരിങ്ങ എടുത്ത് ഫറവോന്റെ പാനപാത്രത്തിലേക്കു പിഴിഞ്ഞൊഴിച്ച് പാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു.”
GEN 40:12 യോസേഫ് അവനോടു പറഞ്ഞു, “അതിന്റെ അർഥം ഇതാണ്: മൂന്നു ശാഖകൾ മൂന്നു ദിവസങ്ങളാണ്.
GEN 40:13 ഫറവോൻ മൂന്നുദിവസത്തിനകം നിന്നെ ഉയർത്തി നിന്റെ പഴയ സ്ഥാനത്ത് ആക്കും; നീ ഫറവോന്റെ പാനപാത്രവാഹകൻ ആയിരുന്നപ്പോൾ ചെയ്തുപോന്നിരുന്നതുപോലെ അദ്ദേഹത്തിന്റെ പാനപാത്രം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കും.
GEN 40:14 എന്നാൽ നിന്റെ കാര്യങ്ങൾ ശുഭമായിത്തീരുമ്പോൾ എന്നെ ഓർക്കുകയും എന്നോടു ദയ കാണിക്കുകയും വേണം; എന്റെ കാര്യം ഫറവോനോടു പറഞ്ഞ് എന്നെ ഈ തടവറയിൽനിന്ന് മോചിപ്പിക്കേണം.
GEN 40:15 എബ്രായരുടെ ദേശത്തുനിന്ന് എന്നെ ബലാൽക്കാരമായി പിടിച്ചുകൊണ്ടുവന്നതാണ്; എന്നെ ഇങ്ങനെ തടവറയിൽ അടയ്ക്കാൻ തക്കവണ്ണം ഇവിടെയും ഞാൻ യാതൊന്നുംതന്നെ ചെയ്തിട്ടില്ല.”
GEN 40:16 ശുഭസൂചകമായ വ്യാഖ്യാനമാണു യോസേഫ് നൽകിയതെന്നു കണ്ടിട്ട് പ്രധാന അപ്പക്കാരൻ യോസേഫിനോട്: “ഞാനും ഒരു സ്വപ്നംകണ്ടു: എന്റെ തലയിൽ മൂന്നുകുട്ട അപ്പം ഉണ്ടായിരുന്നു.
GEN 40:17 മുകളിലത്തെ കുട്ടയിൽ ഫറവോനുവേണ്ടി ചുട്ടെടുത്ത എല്ലാവിധ ഭക്ഷ്യവസ്തുക്കളും ഉണ്ടായിരുന്നു. എന്നാൽ പക്ഷികൾ എന്റെ തലയിലെ ആ കുട്ടയിൽനിന്ന് അതെല്ലാം തിന്നുകയായിരുന്നു” എന്നു പറഞ്ഞു.
GEN 40:18 അപ്പോൾ യോസേഫ് അവനോട്, “അതിന്റെ അർഥം ഇതാണ്: മൂന്നുകുട്ടകൾ മൂന്നുദിവസം.
GEN 40:19 ഫറവോൻ മൂന്നുദിവസത്തിനകം നിന്റെ തല വെട്ടിക്കളയുകയും, നിന്നെ ഒരു മരത്തിൽ തൂക്കുകയും ചെയ്യും; പക്ഷികൾ നിന്റെ മാംസം തിന്നുകയും ചെയ്യും” എന്നു പറഞ്ഞു.
GEN 40:20 മൂന്നാംദിവസം ഫറവോന്റെ ജന്മദിനം ആയിരുന്നു; അദ്ദേഹം തന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കുമായി ഒരു വിരുന്നുസൽക്കാരം നടത്തി. ഉദ്യോഗസ്ഥന്മാരുടെ സാന്നിധ്യത്തിൽ അദ്ദേഹം പ്രധാന വീഞ്ഞുകാരനെയും പ്രധാന അപ്പക്കാരനെയും ഓർത്തു.
GEN 40:21 പ്രധാന വീഞ്ഞുകാരനെ അദ്ദേഹം വീണ്ടും അവന്റെ പഴയ സ്ഥാനത്തു നിയമിച്ചു; അങ്ങനെ അവന് വീണ്ടും ഫറവോന്റെ കൈയിൽ പാനപാത്രം കൊടുക്കാൻ സാധിച്ചു.
GEN 40:22 എന്നാൽ പ്രധാന അപ്പക്കാരനെ, യോസേഫ് വ്യാഖ്യാനത്തിൽ അവനോട് അറിയിച്ചിരുന്നതുപോലെ ഫറവോൻ തൂക്കിക്കൊന്നു.
GEN 40:23 എന്നാൽ പ്രധാന വീഞ്ഞുകാരൻ യോസേഫിനെ ഓർത്തില്ല; അദ്ദേഹം യോസേഫിനെ പാടേ മറന്നുകളഞ്ഞു.
GEN 41:1 രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫറവോൻ ഒരു സ്വപ്നംകണ്ടു: അദ്ദേഹം നൈൽനദീതീരത്തു നിൽക്കുകയായിരുന്നു.
GEN 41:2 അപ്പോൾ കാഴ്ചയ്ക്കു മോടിയുള്ളതും കൊഴുത്തതുമായ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന് ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു.
GEN 41:3 അതിനുശേഷം അവയുടെ പിന്നാലെ വിരൂപവും മെലിഞ്ഞതുമായ വേറെ ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്നു. അവ നദീതീരത്തു നിന്നിരുന്ന പശുക്കളുടെ അരികിൽത്തന്നെ വന്നുനിന്നു.
GEN 41:4 മെലിഞ്ഞു വിരൂപമായ പശുക്കൾ ഭംഗിയും പുഷ്ടിയുമുള്ള ഏഴു പശുക്കളെ തിന്നുകളഞ്ഞു! അപ്പോൾ ഫറവോൻ ഉണർന്നു.
GEN 41:5 അദ്ദേഹം വീണ്ടും ഉറങ്ങി. രണ്ടാമതൊരു സ്വപ്നംകണ്ടു: ഇതാ, ഒരു തണ്ടിൽ പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിരുകൾ മുളച്ചുവന്നു.
GEN 41:6 അവയ്ക്കു പിന്നാലെ, നേർത്തതും കിഴക്കൻകാറ്റേറ്റ് ഉണങ്ങിക്കരിഞ്ഞതുമായ വേറെ ഏഴു കതിരുകൾ മുളച്ചുവന്നു.
GEN 41:7 ആ നേർത്ത ഏഴു കതിരുകൾ ആരോഗ്യമുള്ളതും ധാന്യം നിറഞ്ഞതുമായ ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. അപ്പോൾ ഫറവോൻ ഉണർന്നു, അതൊരു സ്വപ്നമായിരുന്നു എന്നു മനസ്സിലാക്കി.
GEN 41:8 പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല.
GEN 41:9 അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു.
GEN 41:10 ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി.
GEN 41:11 ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു;
GEN 41:12 അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു.
GEN 41:13 അവൻ അവ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു; എന്നെ പഴയ സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിലേറ്റുകയും ചെയ്തു.”
GEN 41:14 ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു; അവനെ കൽത്തുറുങ്കിൽനിന്ന് ഉടൻതന്നെ വരുത്തി. അവൻ ക്ഷൗരംചെയ്ത് വസ്ത്രം മാറിയതിനുശേഷം ഫറവോന്റെ സന്നിധിയിൽ വന്നു.
GEN 41:15 ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.”
GEN 41:16 “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു.
GEN 41:17 അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ സ്വപ്നത്തിൽ നദീതീരത്തു നിൽക്കുകയായിരുന്നു;
GEN 41:18 അപ്പോൾ പുഷ്ടിയും ഭംഗിയും ഉള്ള ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന്, ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു.
GEN 41:19 അവയ്ക്കു പിന്നാലെ തീരെ മെലിഞ്ഞ് വിരൂപമായ വേറെ ഏഴു പശുക്കൾ കയറിവന്നു. ഇത്രയും വിരൂപമായ പശുക്കളെ ഞാൻ ഈജിപ്റ്റുദേശത്തെങ്ങും ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല.
GEN 41:20 മെലിഞ്ഞു വിരൂപമായ ആ പശുക്കൾ, ആദ്യം കയറിവന്ന പുഷ്ടിയുള്ള ഏഴു പശുക്കളെയും തിന്നുകളഞ്ഞു.
GEN 41:21 അവ അവയുടെ വയറ്റിൽ ചെന്നു; എന്നിട്ടും അവ അവയുടെ വയറ്റിൽ ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. മുമ്പിലത്തെപ്പോലെതന്നെ അവ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു.
GEN 41:22 “പിന്നെയും എന്റെ സ്വപ്നത്തിൽ ഞാൻ ധാന്യം നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകൾ ഒരേ തണ്ടിൽനിന്ന് പൊങ്ങിവന്നതായി കണ്ടു.
GEN 41:23 അവയ്ക്കു പിന്നാലെ കൊഴിഞ്ഞതും നേർത്തതും കിഴക്കൻകാറ്റടിച്ചു വരണ്ടുപോയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു.
GEN 41:24 ആ നേർത്ത ധാന്യക്കതിരുകൾ നല്ല ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതു ജ്യോതിഷപുരോഹിതന്മാരോടു പറഞ്ഞു, എങ്കിലും എനിക്ക് അതു വിശദീകരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.”
GEN 41:25 ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.
GEN 41:26 ഏഴു നല്ല പശുക്കൾ ഏഴുവർഷങ്ങളാണ്; ഏഴു നല്ല ധാന്യക്കതിരുകളും ഏഴുവർഷങ്ങൾ; സ്വപ്നം ഒന്നുതന്നെ.
GEN 41:27 പിന്നാലെ കയറിവന്ന മെലിഞ്ഞു വിരൂപമായ ഏഴു പശുക്കൾ ഏഴുവർഷങ്ങളത്രേ; കിഴക്കൻകാറ്റടിച്ച് ഉണങ്ങിപ്പോയ, കൊള്ളരുതാത്ത ഏഴു ധാന്യക്കതിരുകളും ഏഴുവർഷങ്ങൾതന്നെ. അവ ക്ഷാമത്തിന്റെ ഏഴുവർഷങ്ങളാണ്.
GEN 41:28 “വസ്തുത ഞാൻ ഫറവോനോടു പറഞ്ഞതുപോലെതന്നെ: ദൈവം താൻ ചെയ്യാൻപോകുന്നത് ഫറവോനു കാണിച്ചുതന്നിരിക്കുന്നു.
GEN 41:29 ഈജിപ്റ്റുദേശത്തെങ്ങും മഹാസമൃദ്ധിയുടെ ഏഴുവർഷം വരാൻപോകുന്നു.
GEN 41:30 എന്നാൽ അവയ്ക്കുശേഷം ക്ഷാമത്തിന്റെ ഏഴുവർഷവും ഉണ്ടാകും. അപ്പോൾ, ഈജിപ്റ്റിൽ ഉണ്ടായിരുന്ന സമൃദ്ധി പാടേ വിസ്മരിക്കപ്പെടും; ക്ഷാമം ദേശത്തെ ക്ഷയിപ്പിക്കും.
GEN 41:31 സമൃദ്ധിയെ തുടർന്നുണ്ടാകുന്ന ക്ഷാമം അതിരൂക്ഷമായിരിക്കയാലാണ് ദേശത്തെ സമൃദ്ധി ഓർമിക്കപ്പെടാതെ പോകുന്നത്.
GEN 41:32 സ്വപ്നം രണ്ടുരീതിയിൽ ഫറവോന് ഉണ്ടായതോ; ഇക്കാര്യം ദൈവത്തിൽനിന്നാകുകയാൽ ഉറപ്പാക്കപ്പെട്ടിരിക്കുന്നെന്നും ദൈവം അത് ഉടൻതന്നെ ചെയ്യാൻപോകുന്നു എന്നും കാണിക്കുന്നു.
GEN 41:33 “ഫറവോൻ ഇപ്പോൾ വിവേചനശക്തിയും ജ്ഞാനവും ഉള്ള ഒരുവനെ കണ്ടുപിടിച്ച് ഈജിപ്റ്റുദേശത്തിന്റെ ചുമതല ഏൽപ്പിക്കണം.
GEN 41:34 സമൃദ്ധിയുടെ ഏഴുവർഷത്തിൽ ഈജിപ്റ്റിലുണ്ടാകുന്ന വിളവിന്റെ അഞ്ചിലൊന്ന് ശേഖരിക്കാൻ ഫറവോൻ അധികാരികളെ നിയോഗിക്കുകയും വേണം.
GEN 41:35 അവർ, വരാൻപോകുന്ന നല്ല വർഷങ്ങളിലെ ഭക്ഷ്യവസ്തുക്കൾ മുഴുവൻ ശേഖരിക്കുകയും ഫറവോന്റെ ആധിപത്യത്തിൽ, ആഹാരത്തിനായി, നഗരങ്ങളിൽ സൂക്ഷിച്ചുവെക്കുകയും വേണം.
GEN 41:36 ഈജിപ്റ്റിന്മേൽ വരാൻപോകുന്ന ക്ഷാമത്തിന്റെ ഏഴുവർഷക്കാലം ഉപയോഗിക്കേണ്ടതിന് ഇതു ദേശത്തിനുള്ള കരുതൽധാന്യമായിരിക്കേണ്ടതാണ്; അങ്ങനെയെങ്കിൽ ക്ഷാമംകൊണ്ടു ദേശം നശിച്ചുപോകാതിരിക്കും.”
GEN 41:37 ഈ നിർദേശം നല്ലതെന്ന് ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും തോന്നി.
GEN 41:38 അതുകൊണ്ടു ഫറവോൻ അവരോട്, “ദൈവാത്മാവുള്ള ഈ മനുഷ്യനെപ്പോലെ ഒരുവനെ നമുക്കു കണ്ടെത്താൻ കഴിയുമോ?” എന്നു ചോദിച്ചു.
GEN 41:39 പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ദൈവം ഇതെല്ലാം നിന്നെ അറിയിച്ചിരിക്കുന്നതുകൊണ്ട് നിന്നെപ്പോലെ വിവേചനവും ജ്ഞാനവും ഉള്ള മറ്റാരുമില്ല.
GEN 41:40 എന്റെ കൊട്ടാരത്തിന്റെ ചുമതല നിനക്കായിരിക്കും; എന്റെ സകലപ്രജകളും നിന്റെ ആജ്ഞകൾക്കു വിധേയരായിരിക്കും. സിംഹാസനത്തിന്റെ കാര്യത്തിൽമാത്രം ഞാൻ നിന്നെക്കാൾ ശ്രേഷ്ഠനായിരിക്കും.”
GEN 41:41 ഫറവോൻ യോസേഫിനോട്, “ഞാൻ ഇതിനാൽ നിന്നെ ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ അധികാരിയായി നിയമിക്കുന്നു” എന്നു പറഞ്ഞു.
GEN 41:42 പിന്നെ ഫറവോൻ തന്റെ മുദ്രമോതിരം കൈയിൽനിന്നും ഊരി യോസേഫിന്റെ കൈയിൽ ഇട്ടു. അദ്ദേഹം യോസേഫിനെ നേർമയേറിയ നിലയങ്കി ധരിപ്പിക്കുകയും അവന്റെ കഴുത്തിൽ സ്വർണമാല അണിയിക്കുകയും ചെയ്തു.
GEN 41:43 അതിനുശേഷം യോസേഫിനെ തന്റെ അടുത്ത അധികാരി കയറുന്ന രഥത്തിൽ കയറ്റി; “മുട്ടുകുത്തുവിൻ” എന്ന് അവന്റെ മുന്നിൽ വിളിച്ചുപറയിച്ചു. അങ്ങനെ ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റുദേശത്തിന്റെ മുഴുവനും അധികാരിയാക്കി.
GEN 41:44 ഇതിനുശേഷം ഫറവോൻ യോസേഫിനോട്, “ഞാൻ ഫറവോൻ ആകുന്നു; എന്നാൽ നിന്റെ അനുവാദം കൂടാതെ ഈജിപ്റ്റിൽ എങ്ങും ആരും കൈയോ കാലോ അനക്കുകയില്ല” എന്നു പറഞ്ഞു.
GEN 41:45 ഫറവോൻ യോസേഫിനു സാപ്നത്-പനേഹ് എന്നു പേരിട്ടു; ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ പുത്രിയായ ആസ്നത്തിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുക്കുകയും ചെയ്തു. യോസേഫ് ഈജിപ്റ്റുദേശത്തുടനീളം സഞ്ചരിച്ചു.
GEN 41:46 ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മുന്നിൽ യോസേഫ് നിൽക്കുമ്പോൾ യോസേഫിന് മുപ്പതുവയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി ദേശത്തെങ്ങും സഞ്ചരിച്ചു.
GEN 41:47 സമൃദ്ധിയുടെ ഏഴുവർഷങ്ങളിൽ ദേശം അത്യധികം വിളവുനൽകി.
GEN 41:48 ഈജിപ്റ്റിൽ, സമൃദ്ധിയുടെ ആ ഏഴുവർഷങ്ങളിൽ വിളഞ്ഞ ധാന്യം മുഴുവൻ യോസേഫ് ശേഖരിച്ച് നഗരങ്ങളിൽ സൂക്ഷിച്ചു. ഓരോ നഗരത്തിന്റെയും ചുറ്റുപാടുമുള്ള വയലുകളിൽ വിളഞ്ഞ ധാന്യം അദ്ദേഹം അതതു നഗരത്തിൽ സൂക്ഷിച്ചുവെച്ചു.
GEN 41:49 കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു. അളന്നു തിട്ടപ്പെടുത്താൻ അസാധ്യമായതുകൊണ്ട് അളക്കുന്നതു നിർത്തിക്കളഞ്ഞു.
GEN 41:50 ക്ഷാമകാലം വരുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു.
GEN 41:51 “എന്റെ സകലകഷ്ടതയെയും എന്റെ പിതൃഭവനത്തെയും മറക്കാൻ ദൈവം എനിക്ക് ഇടയാക്കി,” എന്നു പറഞ്ഞുകൊണ്ട് യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു.
GEN 41:52 “എന്റെ യാതനയുടെ ദേശത്ത് ദൈവം എനിക്കു ഫലസമൃദ്ധി നൽകി,” എന്നു പറഞ്ഞ് അദ്ദേഹം രണ്ടാമത്തെ മകന് എഫ്രയീം എന്നു പേരിട്ടു.
GEN 41:53 ഈജിപ്റ്റിലെ സമൃദ്ധിയുടെ ഏഴുവർഷങ്ങൾ അവസാനിച്ചു;
GEN 41:54 യോസേഫ് പറഞ്ഞിരുന്നതുപോലെ ക്ഷാമത്തിന്റെ ഏഴുവർഷങ്ങൾ ആരംഭിച്ചു. എല്ലാ ദേശങ്ങളിലും ക്ഷാമമുണ്ടായി; എന്നാൽ ഈജിപ്റ്റിലെല്ലായിടത്തും ആഹാരം ലഭ്യമായിരുന്നു.
GEN 41:55 ഈജിപ്റ്റിലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയപ്പോൾ ജനങ്ങൾ ആഹാരത്തിനുവേണ്ടി ഫറവോനോടു നിലവിളിച്ചു. അപ്പോൾ ഫറവോൻ എല്ലാ ഈജിപ്റ്റുകാരോടും, “നിങ്ങൾ യോസേഫിന്റെ അടുക്കൽ ചെന്ന് അവൻ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക” എന്നു പറഞ്ഞു.
GEN 41:56 ക്ഷാമം ദേശത്തെല്ലായിടത്തും വ്യാപിച്ചുകഴിഞ്ഞപ്പോൾ യോസേഫ് സംഭരണശാലകൾ തുറന്ന് ഈജിപ്റ്റുകാർക്കു ധാന്യം വിറ്റു; ഈജിപ്റ്റിൽ ക്ഷാമം രൂക്ഷമായിരുന്നു.
GEN 41:57 യോസേഫിനോടു ധാന്യം വാങ്ങാൻ എല്ലാ ദേശക്കാരും ഈജിപ്റ്റിലെത്തി; കാരണം എല്ലായിടത്തും ക്ഷാമം അതികഠിനമായിരുന്നു.
GEN 42:1 ഈജിപ്റ്റിൽ ധാന്യമുണ്ടെന്നറിഞ്ഞ യാക്കോബ് തന്റെ പുത്രന്മാരോട്: “നിങ്ങൾ ഇങ്ങനെ പരസ്പരം നോക്കിനിൽക്കുന്നതെന്ത്?
GEN 42:2 ഈജിപ്റ്റിൽ ധാന്യമുണ്ട് എന്നു ഞാൻ കേട്ടിരിക്കുന്നു. നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് നിങ്ങൾ അവിടെച്ചെന്ന് നമുക്ക് ധാന്യം വാങ്ങുക” എന്നു നിർദേശിച്ചു.
GEN 42:3 ഈ നിർദേശത്തിനുശേഷം യോസേഫിന്റെ സഹോദരന്മാരിൽ പത്തുപേർ ഈജിപ്റ്റിൽനിന്ന് ധാന്യം വാങ്ങാൻ പോയി.
GEN 42:4 എന്നാൽ യാക്കോബ്, യോസേഫിന്റെ സഹോദരനായ ബെന്യാമീനെ അവരുടെകൂടെ അയച്ചില്ല; അവന് വല്ല ആപത്തും സംഭവിച്ചേക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു.
GEN 42:5 കനാൻദേശത്തും ക്ഷാമം ഉണ്ടായതുകൊണ്ട്, ധാന്യം വാങ്ങാൻ പോയ മറ്റുള്ളവരുടെ കൂട്ടത്തിൽ ഇസ്രായേലിന്റെ പുത്രന്മാരും ഈജിപ്റ്റിൽ എത്തിച്ചേർന്നു.
GEN 42:6 യോസേഫ് ദേശത്തുള്ള ജനങ്ങൾക്കെല്ലാവർക്കും ധാന്യം വിൽക്കുന്ന ദേശാധിപതി ആയിരുന്നു. അതുകൊണ്ട്, യോസേഫിന്റെ സഹോദരന്മാർ വന്നപ്പോൾ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.
GEN 42:7 സഹോദരന്മാരെ കണ്ടമാത്രയിൽ യോസേഫ് അവരെ തിരിച്ചറിഞ്ഞു; എന്നാൽ ഒരു അപരിചിതനായി നടിച്ച് അവരോടു പരുഷമായി സംസാരിച്ചു: “നിങ്ങൾ എവിടെനിന്നു വരുന്നു?” അദ്ദേഹം ചോദിച്ചു. “ഭക്ഷ്യധാന്യം വാങ്ങാൻ കനാൻദേശത്തുനിന്ന് വരുന്നു,” അവർ മറുപടി പറഞ്ഞു.
GEN 42:8 യോസേഫ് സഹോദരന്മാരെ തിരിച്ചറിഞ്ഞെങ്കിലും അവർ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.
GEN 42:9 അപ്പോൾ യോസേഫ് അവരെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങൾ ഓർമിച്ചു; അദ്ദേഹം അവരോട്, “നിങ്ങൾ ചാരന്മാർ! ഞങ്ങളുടെ ദേശത്തിന്റെ ദുർബലഭാഗം ഏതെന്നു നോക്കാനല്ലേ നിങ്ങൾ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു.
GEN 42:10 “അല്ല, യജമാനനേ, അങ്ങയുടെ ദാസന്മാർ ആഹാരം വാങ്ങുന്നതിനാണു വന്നത്.
GEN 42:11 ഞങ്ങളെല്ലാവരും ഒരാളിന്റെ പുത്രന്മാരാണ്; അടിയങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല” അവർ ഉത്തരം പറഞ്ഞു.
GEN 42:12 “അല്ലല്ല, ദേശത്തിന്റെ ദുർബലഭാഗം കണ്ടുപിടിക്കാൻതന്നെയാണ് നിങ്ങൾ വന്നിരിക്കുന്നത്,” യോസേഫ് പറഞ്ഞു.
GEN 42:13 അതിന് അവർ, “അങ്ങയുടെ ഈ അടിയങ്ങൾ പന്ത്രണ്ടു സഹോദരന്മാർ ആയിരുന്നു; ഒരാളിന്റെ പുത്രന്മാർ. അദ്ദേഹം കനാൻദേശത്തു താമസിക്കുന്നു. ഏറ്റവും ഇളയവൻ ഇപ്പോൾ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്; ഒരാൾ മരിച്ചുപോയി” എന്ന് ഉത്തരം പറഞ്ഞു.
GEN 42:14 യോസേഫ് അവരോട്, “ഞാൻ നിങ്ങളോടു പറഞ്ഞതുപോലെ, നിങ്ങൾ ചാരന്മാർതന്നെ.
GEN 42:15 നിങ്ങളെ പരീക്ഷിക്കുന്നത് ഇങ്ങനെയാണ്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇവിടെ വന്നിട്ടല്ലാതെ ഫറവോനാണെ, നിങ്ങൾ ഈ സ്ഥലത്തുനിന്നു പോകുകയില്ല.’
GEN 42:16 നിങ്ങളുടെ സഹോദരനെ കൊണ്ടുവരാൻ നിങ്ങളുടെ കൂട്ടത്തിൽനിന്ന് ഒരാളെ അയയ്ക്കുക; ശേഷമുള്ളവരെ കാരാഗൃഹത്തിൽ സൂക്ഷിക്കുന്നതായിരിക്കും. നിങ്ങൾ സത്യം പറയുകയാണോ എന്ന് ഇങ്ങനെ നിങ്ങളുടെ വാക്കുകളാൽത്തന്നെ പരീക്ഷിച്ചറിയും; അല്ലെന്നുവരികിൽ, ഫറവോനാണെ, നിങ്ങൾ ചാരന്മാർതന്നെ.”
GEN 42:17 അദ്ദേഹം അവരെ എല്ലാവരെയും മൂന്നുദിവസത്തേക്കു തടവിലാക്കി.
GEN 42:18 മൂന്നാംദിവസം യോസേഫ് അവരോട്, “ഇതു ചെയ്യുക, എന്നാൽ നിങ്ങൾ ജീവിച്ചിരിക്കും; ഞാൻ ദൈവത്തെ ഭയപ്പെടുന്നു:
GEN 42:19 നിങ്ങൾ സത്യസന്ധരെങ്കിൽ നിങ്ങളിൽ ഒരു സഹോദരൻ ഇവിടെ കാരാഗൃഹത്തിൽ കഴിയട്ടെ; പട്ടിണികിടക്കുന്നവർക്കു ധാന്യവുമായി ശേഷമുള്ളവർക്കു മടങ്ങിപ്പോകാം.
GEN 42:20 എന്നാൽ നിങ്ങളുടെ വാക്കുകൾ സത്യമോ എന്ന് ഉറപ്പുവരുത്തേണ്ടതിനും നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും നിങ്ങളുടെ ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവന്നേ മതിയാകൂ.” അങ്ങനെതന്നെ ചെയ്യാൻ അവർ തീരുമാനിച്ചു.
GEN 42:21 പിന്നെ അവർ പരസ്പരം പറഞ്ഞു, “നാം നിശ്ചയമായും നമ്മുടെ സഹോദരൻനിമിത്തം ശിക്ഷിക്കപ്പെടുകയാണ്. തന്റെ പ്രാണനുവേണ്ടി നമ്മോടു കെഞ്ചിയപ്പോൾ അവൻ എത്രമാത്രം സങ്കടപ്പെട്ടിരുന്നെന്നു നാം കണ്ടതാണ്. എങ്കിലും നാം അവന്റെ അപേക്ഷ കേട്ടില്ല: നാം ഈ പ്രാണസങ്കടത്തിൽ ആകാൻ കാരണം അതുതന്നെ.”
GEN 42:22 അതിനു രൂബേൻ, “ബാലനു വിരോധമായി പാപം പ്രവർത്തിക്കരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞില്ലയോ? എന്നാൽ നിങ്ങൾ അതു കേട്ടില്ല. ഇപ്പോൾ നാം അവന്റെ രക്തത്തിനു കണക്കു ബോധിപ്പിച്ചേതീരൂ” എന്നു മറുപടി പറഞ്ഞു.
GEN 42:23 യോസേഫ് ഒരു ദ്വിഭാഷിയെ നിയോഗിച്ചിരുന്നതുകൊണ്ട് തങ്ങൾ പറയുന്നത് അദ്ദേഹം മനസ്സിലാക്കുമെന്ന് അവർ തിരിച്ചറിഞ്ഞില്ല.
GEN 42:24 യോസേഫ് അവരെവിട്ടു മാറിപ്പോയി കരഞ്ഞു. വീണ്ടും അവരുടെ അടുക്കൽ മടങ്ങിവന്ന് അവരോടു സംസാരിച്ചു. പിന്നെ അദ്ദേഹം ശിമെയോനെ അവരുടെ കൂട്ടത്തിൽനിന്ന് മാറ്റി അവരുടെ കൺമുമ്പിൽവെച്ചു ബന്ധിച്ചു.
GEN 42:25 അവരുടെ ചാക്കുകളിൽ ധാന്യം നിറയ്ക്കാനും ഓരോരുത്തന്റെയും വെള്ളി അവനവന്റെ ചാക്കിൽത്തന്നെ തിരികെ നിക്ഷേപിക്കാനും അവരുടെ വഴിയാത്രയ്ക്കുള്ള വക കൊടുക്കാനും യോസേഫ് ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ഉത്തരവുകൾ നിറവേറ്റപ്പെടുകയും ചെയ്തു.
GEN 42:26 അതിനുശേഷം അവർ തങ്ങളുടെ കഴുതകളുടെ പുറത്ത് ധാന്യം കയറ്റി പുറപ്പെട്ടു.
GEN 42:27 രാത്രി വിശ്രമത്തിനായി അവർ ഒരു വഴിയമ്പലത്തിലെത്തി. കഴുതയ്ക്കു തീറ്റികൊടുക്കാൻ അവരിൽ ഒരാൾ ചാക്കു തുറന്നു, തന്റെ വെള്ളി ചാക്കിന്റെ വായ്ക്കൽ ഇരിക്കുന്നതു കണ്ടു.
GEN 42:28 അവൻ സഹോദരന്മാരോട്, “എന്റെ വെള്ളി തിരികെത്തന്നിരിക്കുന്നു; ഇതാ, അതെന്റെ ചാക്കിൽത്തന്നെ ഇരിക്കുന്നു” എന്നു പറഞ്ഞു. അവരുടെ മനസ്സ് നിരാശപ്പെട്ടു. അവർ പേടിച്ചുവിറച്ചു പരസ്പരം നോക്കിക്കൊണ്ട്, “ദൈവം നമ്മോട് ഈ ചെയ്തിരിക്കുന്നതെന്ത്?” എന്നു പറഞ്ഞു.
GEN 42:29 അവർ കനാൻദേശത്തു തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തി തങ്ങൾക്കു സംഭവിച്ചതെല്ലാം അദ്ദേഹത്തോട് അറിയിച്ചു. അവർ ഇങ്ങനെ പറഞ്ഞു:
GEN 42:30 “ആ ദേശത്തിന്റെ അധികാരിയായ മനുഷ്യൻ ഞങ്ങളോടു വളരെ പരുഷമായി സംസാരിക്കുകയും ഞങ്ങൾ ആ ദേശത്തെ പര്യവേക്ഷണംചെയ്യാൻ ചെന്നവരെന്നഭാവേന ഞങ്ങളോടു പെരുമാറുകയും ചെയ്തു.
GEN 42:31 ഞങ്ങൾ അദ്ദേഹത്തോട്: ‘ഞങ്ങൾ സത്യസന്ധരാണ്, ചാരന്മാരല്ല.
GEN 42:32 ഞങ്ങൾ ഒരേ പിതാവിന്റെ പുത്രന്മാരായി പന്ത്രണ്ടു സഹോദരന്മാരുണ്ടായിരുന്നു; ഒരാൾ മരിച്ചുപോയി, ഏറ്റവും ഇളയവൻ കനാനിൽ ഞങ്ങളുടെ പിതാവിന്റെകൂടെയുണ്ട്’ എന്നു പറഞ്ഞു.
GEN 42:33 “അപ്പോൾ ദേശത്തിന്റെ അധികാരിയായ ആ മനുഷ്യൻ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങൾ സത്യസന്ധരോ എന്നു ഞാൻ ഇതിനാൽ അറിയും. നിങ്ങളുടെ സഹോദരന്മാരിൽ ഒരുവനെ ഇവിടെ എന്റെ അടുക്കൽ വിട്ടിട്ട്; നിങ്ങളുടെ കുടുംബത്തിൽ പട്ടിണികിടക്കുന്നവർക്കായി ധാന്യം കൊണ്ടുപോകുക.
GEN 42:34 എന്നാൽ, നിങ്ങൾ ചാരന്മാരല്ല, സത്യസന്ധരാണ് എന്നു ഞാൻ മനസ്സിലാക്കേണ്ടതിന് നിങ്ങളുടെ ഏറ്റവും ഇളയ സഹോദരനെ എന്റെ അടുക്കൽ കൊണ്ടുവരണം. അപ്പോൾ ഞാൻ നിങ്ങളുടെ സഹോദരനെ നിങ്ങൾക്കു തിരികെത്തരും, അങ്ങനെ നിങ്ങൾക്കു ദേശത്തു വ്യാപാരം നടത്തുകയും ചെയ്യാം.’ ”
GEN 42:35 പിന്നെ അവർ തങ്ങളുടെ ചാക്കുകൾ ഒഴിച്ചപ്പോൾ ഓരോരുത്തന്റെയും പണസഞ്ചി അവനവന്റെ ചാക്കിൽ ഉള്ളതായി കണ്ടു. അവരും അവരുടെ പിതാവും പണസഞ്ചി കണ്ടു ഭയപ്പെട്ടു.
GEN 42:36 അവരുടെ പിതാവായ യാക്കോബ് അവരോട്, “നിങ്ങൾ എന്നെ മക്കളില്ലാത്തവനാക്കുകയാണ്. യോസേഫ് ഇല്ലാതെയായി, ശിമെയോനും ഇല്ല; ഇപ്പോൾ ഇതാ ബെന്യാമീനെയും കൊണ്ടുപോകണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നു. എല്ലാം എനിക്ക് പ്രതികൂലമാകുന്നു” എന്നു പറഞ്ഞു.
GEN 42:37 അപ്പോൾ രൂബേൻ പിതാവിനോട്, “ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങ് എന്റെ പുത്രന്മാരെ ഇരുവരെയും കൊന്നുകൊള്ളുക. അവനെ എന്റെ ചുമതലയിൽ ഏൽപ്പിച്ചുതരിക; ഞാൻ അവനെ തിരികെ കൊണ്ടുവന്നുകൊള്ളാം” എന്നു പറഞ്ഞു.
GEN 42:38 എന്നാൽ യാക്കോബ്, “എന്റെ മകൻ നിങ്ങളുടെകൂടെ അവിടേക്ക് പോരുകയില്ല. അവന്റെ സഹോദരൻ മരിച്ചു, ഇനി ശേഷിക്കുന്നത് അവൻമാത്രം. നിങ്ങളുടെ വഴിയാത്രയിൽ അവന് എന്തെങ്കിലും ഹാനി ഭവിച്ചാൽ നിങ്ങൾ എന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും” എന്നു പറഞ്ഞു.
GEN 43:1 ദേശത്തു ക്ഷാമം കഠിനമായിത്തീർന്നു.
GEN 43:2 ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ധാന്യം മുഴുവൻ ഭക്ഷിച്ചുതീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്, “നിങ്ങൾ മടങ്ങിച്ചെന്ന് നമുക്കുവേണ്ടി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടുവരിക” എന്നു പറഞ്ഞു.
GEN 43:3 എന്നാൽ യെഹൂദാ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലെങ്കിൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്ന് ആ മനുഷ്യൻ ഞങ്ങളോടു ഗൗരവമായി താക്കീതു ചെയ്തിട്ടുണ്ട്.
GEN 43:4 അങ്ങ് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയയ്ക്കുമെങ്കിൽ ഞങ്ങൾ ചെന്ന് അങ്ങേക്കുവേണ്ടി ധാന്യം വാങ്ങാം.
GEN 43:5 എന്നാൽ അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല; ‘നിങ്ങളുടെ സഹോദരൻ നിങ്ങളുടെ കൂടെയില്ലെങ്കിൽ നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.”
GEN 43:6 “ഞങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ട് എന്ന് ആ മനുഷ്യനോടു പറഞ്ഞ് നിങ്ങൾ എനിക്ക് ഈ പ്രയാസം വരുത്തിവെച്ചതെന്തിന്?” ഇസ്രായേൽ ചോദിച്ചു.
GEN 43:7 അതിന് അവർ ഉത്തരം പറഞ്ഞത്, “ആ മനുഷ്യൻ ഞങ്ങളോടു നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും വളരെ സൂക്ഷ്മമായി ചോദിച്ചു. ‘നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ടോ?’ എന്നും അദ്ദേഹം ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരിക’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ എങ്ങനെയാണ് അറിയുക?”
GEN 43:8 അപ്പോൾ യെഹൂദാ തന്റെ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുങ്ങളും മരിച്ചുപോകാതെ, ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്റെകൂടെ അയയ്ക്കുക, ഞങ്ങൾ ഉടനെതന്നെ പോകാം.
GEN 43:9 അവന്റെ സുരക്ഷിതത്വത്തിനു ഞാൻതന്നെ ഉറപ്പുതരുന്നു; അവനുവേണ്ടി ഞാൻ അങ്ങയോട് ഉത്തരവാദി ആയിരിക്കും. അവനെ ഞാൻ തിരികെക്കൊണ്ടുവന്ന് ഇവിടെ അങ്ങയുടെ സന്നിധിയിൽ നിർത്താത്തപക്ഷം ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അങ്ങയുടെമുമ്പാകെ അതിന്റെ ദോഷം വഹിച്ചുകൊള്ളാം.
GEN 43:10 നാം ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതിനോടകം രണ്ടുതവണ പോയിവരാൻ കഴിയുമായിരുന്നു.”
GEN 43:11 അപ്പോൾ അവരുടെ പിതാവായ ഇസ്രായേൽ അവരോടു പറഞ്ഞു, “അങ്ങനെ നിർബന്ധമെങ്കിൽ ഇതു ചെയ്യുക—കുറെ സുഗന്ധപ്പശ, അൽപ്പം തേൻ, സുഗന്ധവസ്തുക്കൾ, മീറ, പിസ്താപ്പരിപ്പ്, ബദാം എന്നിങ്ങനെ—ഈ നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളിൽ ചിലത് ആ മനുഷ്യനുള്ള സമ്മാനമായി നിങ്ങളുടെ സഞ്ചികളിൽ കരുതിവെക്കുക.
GEN 43:12 നിങ്ങളുടെ ചാക്കുകളിൽ വെച്ചിരുന്ന പണം തിരികെ കൊടുക്കേണ്ടതായതിനാൽ ഇരട്ടിത്തുകയും എടുക്കണം; ഒരുപക്ഷേ അതൊരു തെറ്റുപറ്റിയതാകാം.
GEN 43:13 നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഉടൻതന്നെ പോകുക.
GEN 43:14 നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടൊപ്പം തിരികെപ്പോരാൻ അദ്ദേഹം അനുവദിക്കുംവിധം സർവശക്തനായ ദൈവം അദ്ദേഹത്തിന്റെ മുമ്പാകെ നിങ്ങളോടു കരുണ കാണിക്കുമാറാകട്ടെ. എനിക്കോ, എന്റെ മക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അതും ആകട്ടെ!”
GEN 43:15 അങ്ങനെ അവർ സമ്മാനങ്ങളും ഇരട്ടിപ്പണവും എടുത്തു, ബെന്യാമീനെയും കൂട്ടിക്കൊണ്ട് ഈജിപ്റ്റിലേക്കു തിടുക്കത്തിൽ ചെന്ന്, യോസേഫിന്റെ മുമ്പിൽനിന്നു.
GEN 43:16 അവരോടുകൂടെ ബെന്യാമീൻ ഉണ്ട് എന്നു കണ്ടിട്ട് യോസേഫ് തന്റെ വീട്ടിലെ കാര്യസ്ഥനോട്, “ഈ മനുഷ്യരെ എന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുകയും ഒരു മൃഗത്തെ കൊന്ന് വിരുന്നൊരുക്കുകയും വേണം; അവർ ഇന്നത്തെ ഉച്ചഭക്ഷണം എന്നോടുകൂടെ കഴിക്കേണ്ടതാകുന്നു” എന്നു പറഞ്ഞു.
GEN 43:17 യോസേഫ് പറഞ്ഞതുപോലെ ആ മനുഷ്യൻ ചെയ്തു, അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
GEN 43:18 അവരെ അദ്ദേഹത്തിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ, “നമ്മുടെ ചാക്കുകളിൽ, ഒന്നാമത്തെ പ്രാവശ്യം വെച്ചിരുന്ന പണംനിമിത്തം നമ്മെ ഇവിടെ കൊണ്ടുവന്നിരിക്കുന്നു. നമ്മെ കീഴ്പ്പെടുത്തി അടിമകളാക്കി പിടിച്ചുവെക്കാനും നമ്മുടെ കഴുതകളെ കൈവശമാക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു,” എന്ന് ചിന്തിച്ച് അവർ ഭയപ്പെട്ടു.
GEN 43:19 അതുകൊണ്ട്, അവർ യോസേഫിന്റെ കാര്യസ്ഥന്റെ അടുക്കൽച്ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അദ്ദേഹത്തോടു സംസാരിച്ചു:
GEN 43:20 “യജമാനനേ, ഞങ്ങൾ ഇവിടെ ഒന്നാമത്തെ തവണ വന്നത് ഭക്ഷ്യസാധനം വാങ്ങുന്നതിനാണ്.
GEN 43:21 എന്നാൽ ഞങ്ങൾ രാത്രി ചെലവഴിക്കുന്നതിനു തങ്ങിയ സ്ഥലത്തുവെച്ചു ഞങ്ങളുടെ ചാക്കുകൾ തുറന്നപ്പോൾ ഓരോരുത്തരുടെയും പണം അവരവരുടെ ചാക്കിന്റെ വായ്ക്കൽ കൃത്യം തൂക്കത്തിൽത്തന്നെ വെച്ചിരിക്കുന്നതായി കണ്ടു. അതു ഞങ്ങൾ തിരികെ കൊണ്ടുവന്നിട്ടുണ്ട്.
GEN 43:22 ആഹാരം വാങ്ങുന്നതിനുള്ള കൂടുതൽ പണവും ഞങ്ങളുടെ പക്കലുണ്ട്. ഞങ്ങളുടെ പണം ഞങ്ങളുടെ ചാക്കിൽ വെച്ചത് ആരെന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ.”
GEN 43:23 “അതൊക്കെ ശരി, നിങ്ങൾ ഭയപ്പെടേണ്ട. നിങ്ങളുടെ ദൈവം, നിങ്ങളുടെ പിതാവിന്റെ ദൈവംതന്നെ നിങ്ങളുടെ ചാക്കുകളിൽ നിങ്ങൾക്കു നിക്ഷേപങ്ങൾ നൽകിയിരിക്കുന്നു; നിങ്ങളുടെ പണം ഞാൻ കൈപ്പറ്റിയിരുന്നു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ശിമെയോനെ അവരുടെ അടുക്കൽ കൊണ്ടുവന്നു.
GEN 43:24 ഇതിനുശേഷം കാര്യസ്ഥൻ അവരെ യോസേഫിന്റെ വീടിനുള്ളിലേക്കു കൊണ്ടുപോകുകയും അവർക്കു കാലുകഴുകാൻ വെള്ളം കൊടുക്കുകയും ചെയ്തു. അവരുടെ കഴുതകൾക്കുള്ള തീറ്റയും അദ്ദേഹം ഏർപ്പാടുചെയ്തു.
GEN 43:25 തങ്ങൾ ഭക്ഷണം കഴിക്കേണ്ടത് അവിടെവെച്ചാണെന്നു കേട്ടതുകൊണ്ട്, യോസേഫ് ഉച്ചയ്ക്ക് വരുമ്പോഴേക്കും അവർ സമ്മാനങ്ങൾ തയ്യാറാക്കിവെച്ചു.
GEN 43:26 യോസേഫ് വീട്ടിലെത്തിയപ്പോൾ, തങ്ങൾ വീടിനുള്ളിലേക്കു കൊണ്ടുവന്നിരുന്ന സമ്മാനങ്ങൾ അവർ അദ്ദേഹത്തിനു കാഴ്ചവെച്ചു; പിന്നെ അവർ അദ്ദേഹത്തെ സാഷ്ടാംഗം നമസ്കരിച്ചു.
GEN 43:27 അവർക്കു സുഖംതന്നെയോ എന്ന് ആരാഞ്ഞതിനുശേഷം അദ്ദേഹം അവരോട്, “നിങ്ങൾ നിങ്ങളുടെ വൃദ്ധനായ പിതാവിനെക്കുറിച്ച് എന്നോടു പറഞ്ഞിരുന്നല്ലോ! അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു.
GEN 43:28 അതിന് അവർ, “അങ്ങയുടെ ദാസനായ ഞങ്ങളുടെ പിതാവ് ഇപ്പോഴും ജീവിച്ചിരിക്കുന്നു, അദ്ദേഹത്തിനു സുഖംതന്നെ” എന്നു മറുപടി പറഞ്ഞു; ഇങ്ങനെ പറഞ്ഞ് അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
GEN 43:29 അദ്ദേഹം ചുറ്റും നോക്കി, തന്റെ സഹോദരനും സ്വന്തം അമ്മയുടെ മകനുമായ ബെന്യാമീനെ കണ്ടിട്ട്, “നിങ്ങൾ എന്നോടു പറഞ്ഞിരുന്ന നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ ഇതാണോ?” എന്നു ചോദിച്ചു. പിന്നെ അദ്ദേഹം, “എന്റെ മകനേ, ദൈവം നിന്നോടു കരുണകാണിക്കട്ടെ” എന്നു പറഞ്ഞു.
GEN 43:30 അനുജനെ കണ്ടപ്പോൾ യോസേഫ് വികാരാധീനനായിത്തീർന്നു; കരയാൻ ഇടം അന്വേഷിച്ചു; സ്വന്തം മുറിയിലേക്ക് തിരക്കിട്ടുകൊണ്ട് ചെന്നു കരഞ്ഞു.
GEN 43:31 മുഖം കഴുകിയിട്ടു പുറത്തുവന്ന് തന്നെത്താൻ നിയന്ത്രിച്ചുകൊണ്ട്, “ആഹാരം വിളമ്പുക” എന്ന് ആജ്ഞാപിച്ചു.
GEN 43:32 അവർ അദ്ദേഹത്തിനും സഹോദരന്മാർക്കും അദ്ദേഹത്തോടൊപ്പം ആഹാരം കഴിക്കുന്ന ഈജിപ്റ്റുകാർക്കും പ്രത്യേകം പ്രത്യേകമായി ഭക്ഷണം വിളമ്പി: കാരണം ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ആഹാരം കഴിക്കുകയില്ല, അവർക്ക് അതു വെറുപ്പാണ്.
GEN 43:33 അദ്ദേഹത്തിന്റെ മുമ്പാകെ അവരെ മൂത്തവൻമുതൽ ഇളയവൻവരെ അവരുടെ പ്രായക്രമത്തിൽ ഇരുത്തി; അവർ വിസ്മയത്തോടെ പരസ്പരം നോക്കി.
GEN 43:34 യോസേഫിന്റെ മേശയിൽനിന്ന് അവർക്ക് ഓഹരി വിളമ്പിക്കൊടുത്തു. ബെന്യാമീനുള്ള ഓഹരി മറ്റുള്ളവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു. അവർ അദ്ദേഹത്തോടൊപ്പം യഥേഷ്ടം ഭക്ഷിച്ചുപാനംചെയ്തു.
GEN 44:1 യോസേഫ് തന്റെ കാര്യസ്ഥനെ വിളിച്ചുപറഞ്ഞു: “ഈ പുരുഷന്മാരുടെ ചാക്കുകളിൽ അവർക്കു വഹിക്കാവുന്നത്ര ധാന്യം നിറയ്ക്കണം; ഓരോരുത്തന്റെയും പണം അവനവന്റെ ചാക്കിന്റെ വായ്ക്കൽത്തന്നെ വെച്ചേക്കണം.
GEN 44:2 പിന്നെ, ഏറ്റവും ഇളയവന്റെ ചാക്കിന്റെ വായ്ക്കൽ എന്റെ വെള്ളിപ്പാനപാത്രം അവന്റെ ധാന്യത്തിനുള്ള പണത്തോടൊപ്പം വെക്കുക.” യോസേഫ് തന്നോടു കൽപ്പിച്ചതുപോലെ അയാൾ ചെയ്തു.
GEN 44:3 പ്രഭാതമായപ്പോൾ അവരെ അവരുടെ കഴുതകളുമായി യാത്രയയച്ചു.
GEN 44:4 അവർ നഗരത്തിൽനിന്ന് ദൂരെയാകുന്നതിനുമുമ്പ് യോസേഫ് തന്റെ കാര്യസ്ഥനോട്, “പെട്ടെന്ന് ആ പുരുഷന്മാരെ പിൻതുടരുക. അവരോടൊപ്പം എത്തിക്കഴിയുമ്പോൾ നീ അവരോട്, ‘നിങ്ങൾ നന്മയ്ക്കുപകരം തിന്മ ചെയ്തതെന്തിന്?
GEN 44:5 ഈ പാനപാത്രത്തിൽനിന്നല്ലയോ എന്റെ യജമാനൻ കുടിക്കുന്നത്? ഇതല്ലയോ ദേവപ്രശ്നംവെക്കുന്നതിന് അദ്ദേഹം ഉപയോഗിക്കുന്നത്? നിങ്ങൾ ഈ ചെയ്തത് അധാർമികമായ ഒരു കാര്യമാണ്’ എന്നു പറയുക” എന്നു കൽപ്പിച്ചു.
GEN 44:6 കാര്യസ്ഥൻ അവരോടൊപ്പം എത്തിക്കഴിഞ്ഞപ്പോൾ ഇതേ വാക്കുകൾ അവരോടു പറഞ്ഞു.
GEN 44:7 എന്നാൽ അവർ അദ്ദേഹത്തോട്, “യജമാനൻ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുന്നതെന്ത്? അങ്ങയുടെ ഈ ദാസന്മാരിൽനിന്ന് അത്തരം കാര്യങ്ങൾ ഒരിക്കലും ഉണ്ടാകുകയില്ല.
GEN 44:8 ഞങ്ങളുടെ ചാക്കുകളുടെ വായ്ക്കൽ കണ്ടെത്തിയ പണംപോലും ഞങ്ങൾ കനാൻദേശത്തുനിന്ന് അങ്ങയുടെ അടുക്കൽ മടക്കിക്കൊണ്ടുവന്നു. പിന്നെ അങ്ങയുടെ യജമാനന്റെ വീട്ടിൽനിന്ന് ഞങ്ങൾ വെള്ളിയോ സ്വർണമോ എന്തിനു മോഷ്ടിക്കണം?
GEN 44:9 അങ്ങയുടെ ദാസന്മാരിൽ ആരുടെയെങ്കിലും പക്കൽ അതു കണ്ടെത്തിയാൽ അവൻ മരിക്കട്ടെ; ശേഷിക്കുന്നവരായ ഞങ്ങൾ യജമാനന്റെ അടിമകൾ ആകുകയും ചെയ്യാം” എന്നു പറഞ്ഞു.
GEN 44:10 “കൊള്ളാം, നിങ്ങൾ പറയുന്നതുപോലെതന്നെ ആകട്ടെ. അത് ആരുടെ പക്കൽ കാണുന്നോ അവൻ എന്റെ അടിമയായിരിക്കുന്നതാണ്; ശേഷിക്കുന്ന മറ്റുള്ളവർ കുറ്റത്തിൽനിന്ന് ഒഴിഞ്ഞിരിക്കയും ചെയ്യും,” അദ്ദേഹം പറഞ്ഞു.
GEN 44:11 അവരിൽ ഓരോരുത്തനും പെട്ടെന്ന് അവനവന്റെ ചാക്ക് നിലത്ത് ഇറക്കിവെച്ചു തുറന്നു.
GEN 44:12 ഏറ്റവും മൂത്തവനെമുതൽ ഏറ്റവും ഇളയവനെവരെ കാര്യസ്ഥൻ പരിശോധിച്ചു; ബെന്യാമീന്റെ ചാക്കിൽ പാനപാത്രം കണ്ടെത്തി.
GEN 44:13 അപ്പോൾ അവരെല്ലാവരും തങ്ങളുടെ വസ്ത്രംകീറി. പിന്നെ അവർ കഴുതകളുടെമേൽ ഭാരംകയറ്റി നഗരത്തിലേക്കു മടങ്ങി.
GEN 44:14 യെഹൂദയും സഹോദരന്മാരും യോസേഫിന്റെ വീട്ടിൽച്ചെന്നു. യോസേഫ് അപ്പോഴും അവിടെത്തന്നെ ഉണ്ടായിരുന്നു; അവർ അദ്ദേഹത്തിന്റെ മുമ്പാകെ സാഷ്ടാംഗം വീണു.
GEN 44:15 യോസേഫ് അവരോട്: “നിങ്ങൾ ഈ ചെയ്തതെന്ത്? എന്നെപ്പോലെയുള്ള ഒരുവനു ദേവപ്രശ്നംവെച്ചു കാര്യങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നു നിങ്ങൾക്കറിഞ്ഞുകൂടയോ?” എന്നു ചോദിച്ചു.
GEN 44:16 അതിന് യെഹൂദാ മറുപടി പറഞ്ഞത്, “യജമാനനോടു ഞങ്ങൾക്ക് എന്താണു പറയാൻ കഴിയുക? ഞങ്ങൾ എന്തുപറയും? ഞങ്ങളുടെ കുറ്റമില്ലായ്മ ഞങ്ങൾ എങ്ങനെയാണു തെളിയിക്കുക? അങ്ങയുടെ ദാസന്മാരുടെ കുറ്റം ദൈവം വെളിപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾ ഇപ്പോൾ യജമാനന്റെ അടിമകളാണ്. ഞങ്ങളും പാനപാത്രം ആരുടെ പക്കൽ കണ്ടെത്തിയോ അവനും.”
GEN 44:17 “അങ്ങനെയൊരു പ്രവൃത്തി എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. ആരുടെ പക്കൽ പാനപാത്രം കണ്ടെത്തിയോ അവൻമാത്രം എന്റെ അടിമ ആയിരിക്കുന്നതാണ്; നിങ്ങളിൽ ശേഷമുള്ളവർ സമാധാനത്തോടെ നിങ്ങളുടെ അപ്പന്റെ അടുത്തേക്കു പൊയ്ക്കൊൾക,” യോസേഫ് പറഞ്ഞു.
GEN 44:18 അപ്പോൾ യെഹൂദാ അദ്ദേഹത്തിന്റെ അടുത്തുചെന്ന് ഇങ്ങനെ ബോധിപ്പിച്ചു: “യജമാനനേ, തിരുവുള്ളം തോന്നി, അടിയന് യജമാനനോട് ഒരു വാക്കു പറയാൻ അനുവാദം തരണമേ. അങ്ങു ഫറവോനു സമനാണെങ്കിലും അടിയനോടു കോപിക്കരുതേ.
GEN 44:19 യജമാനൻ അടിയങ്ങളോട്, ‘നിങ്ങൾക്കു പിതാവോ സഹോദരന്മാരോ ഉണ്ടോ?’ എന്നു ചോദിച്ചു.
GEN 44:20 അപ്പോൾ ഞങ്ങൾ, ‘ഞങ്ങൾക്കു വൃദ്ധനായ ഒരു പിതാവും അദ്ദേഹത്തിനു വാർധക്യത്തിൽ ജനിച്ച, ഒരു മകനും ഉണ്ട്. അവന്റെ സഹോദരൻ മരിച്ചുപോയി; അവന്റെ മാതാവിന്റെ പുത്രന്മാരിൽ അവശേഷിക്കുന്നവൻ അവൻമാത്രമാണ്. അവന്റെ പിതാവ് അവനെ സ്നേഹിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞു.
GEN 44:21 “അപ്പോൾ അങ്ങ്, ഈ ദാസന്മാരോട്, ‘എനിക്കു നേരിട്ട് അവനെ ഒന്നു കാണേണ്ടതിന് അവനെ എന്റെ അടുക്കൽ കൊണ്ടുവരിക’ എന്ന് ആജ്ഞാപിച്ചല്ലോ.
GEN 44:22 അപ്പോൾ ഞങ്ങൾ യജമാനനോട്: ‘ബാലന് അവന്റെ പിതാവിൽനിന്ന് വേർപിരിയാൻ വയ്യാ, വിട്ടുപോന്നാൽ പിതാവു മരിച്ചുപോകും,’ എന്നു പറഞ്ഞു.
GEN 44:23 അപ്പോൾ അങ്ങ് അടിയങ്ങളോട്: ‘നിങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ നിങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ നിങ്ങൾ ഇനിമേൽ എന്റെ മുഖം കാണുകയില്ല’ എന്നു കൽപ്പിച്ചു.
GEN 44:24 ഞങ്ങൾ തിരികെ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ എത്തിയപ്പോൾ, അങ്ങ് പറഞ്ഞിരുന്നതെല്ലാം ഞങ്ങൾ അദ്ദേഹത്തോട് അറിയിച്ചു.
GEN 44:25 “അതിനുശേഷം ഞങ്ങളുടെ പിതാവ് ഞങ്ങളോട്, ‘നിങ്ങൾ മടങ്ങിച്ചെന്നു കുറെ ഭക്ഷണംകൂടി വാങ്ങുക’ എന്നു പറഞ്ഞു.
GEN 44:26 അതിനു ഞങ്ങൾ, ‘ഞങ്ങൾക്കു പോകാൻ സാധ്യമല്ല, ഞങ്ങളുടെ ഏറ്റവും ഇളയ സഹോദരൻ കൂടെയുണ്ടെങ്കിൽമാത്രമേ ഞങ്ങൾ പോകുകയുള്ളൂ. ഏറ്റവും ഇളയ അനുജൻ ഞങ്ങളോടൊപ്പം ഇല്ലാത്തപക്ഷം ഞങ്ങൾക്ക് അദ്ദേഹത്തിന്റെ മുഖം കാണാൻ സാധിക്കുകയില്ല’ എന്നു പറഞ്ഞു.
GEN 44:27 “അപ്പോൾ അങ്ങയുടെ ദാസനായ എന്റെ പിതാവ് ഞങ്ങളോട്, ‘എന്റെ ഭാര്യ എനിക്കു രണ്ടു പുത്രന്മാരെ പ്രസവിച്ചു എന്നു നിങ്ങൾക്കറിയാമല്ലോ.
GEN 44:28 അവരിൽ ഒരാൾ എന്നിൽനിന്ന് അകലേക്ക് പോയി. “അവനെ തീർച്ചയായും ചീന്തിക്കളഞ്ഞിട്ടുണ്ട്,” എന്നു ഞാൻ ഉറച്ചു. ഇതുവരെ ഞാൻ അവനെ കണ്ടിട്ടുമില്ല.
GEN 44:29 ഇവനെയും നിങ്ങൾ കൊണ്ടുപോകുകയും ഇവന് എന്തെങ്കിലും ദോഷം ഭവിക്കയും ചെയ്താൽ നിങ്ങൾ എന്റെ നരച്ചതലയെ, ദുഃഖത്തോടെ പാതാളത്തിൽ ഇറക്കും’ എന്നു പറഞ്ഞു.
GEN 44:30 “അതുകൊണ്ട് ഇപ്പോൾ ബാലനെ കൂടാതെ ഞാൻ അങ്ങയുടെ ദാസനായ എന്റെ പിതാവിന്റെ അടുക്കൽ ചെന്നാൽ, അവനെ കാണാത്തതുനിമിത്തം അദ്ദേഹം മരിച്ചുപോകും; അദ്ദേഹത്തിന്റെ ജീവൻ ബാലന്റെ ജീവനോടു പറ്റിച്ചേർന്നിരിക്കുന്നു; അടിയങ്ങൾക്കു പിതാവിന്റെ നരച്ചതലയെ ദുഃഖത്തോടെ പാതാളത്തിൽ ഇറക്കാൻ ഇടയാകും.
GEN 44:32 ‘അവനെ അങ്ങയുടെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ, പിതാവേ, ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അതിന്റെ കുറ്റം വഹിച്ചുകൊള്ളാം’ എന്നു ഞാൻ ബാലന്റെ സുരക്ഷിതത്വത്തിന്, അടിയന്റെ പിതാവിന് ഉറപ്പു നൽകിയിട്ടുള്ളതാണ്.
GEN 44:33 “അതുകൊണ്ട് ഇപ്പോൾ ബാലനെ അവന്റെ സഹോദരന്മാരോടുകൂടെ തിരികെപ്പോകാൻ ദയവായി അനുവദിക്കണം; ബാലനു പകരം അടിയൻ ഇവിടെ അടിമയായിരുന്നുകൊള്ളാം.
GEN 44:34 ബാലൻ എന്നോടുകൂടെ ഇല്ലെങ്കിൽ ഞാൻ എങ്ങനെയാണ് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെല്ലുന്നത്? അങ്ങനെ അരുതേ, എന്റെ പിതാവിനു വരുന്ന ദുരിതം കാണാൻ എനിക്കിടയാക്കരുതേ.”
GEN 45:1 അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല.
GEN 45:2 ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു.
GEN 45:3 യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു.
GEN 45:4 ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
GEN 45:5 എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്.
GEN 45:6 ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്.
GEN 45:7 എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു.
GEN 45:8 “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു.
GEN 45:9 ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്.
GEN 45:10 അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക.
GEN 45:11 അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’
GEN 45:12 “നിങ്ങളോടു സംസാരിക്കുന്നതു വാസ്തവത്തിൽ ഞാൻതന്നെ എന്നു നിങ്ങളും എന്റെ സഹോദരനായ ബെന്യാമീനും നേരിട്ടു കാണുന്നല്ലോ!
GEN 45:13 ഈജിപ്റ്റിൽ എനിക്കു നൽകിയിരിക്കുന്ന ബഹുമാനവും നിങ്ങൾ കണ്ടിരിക്കുന്ന സകലതും എന്റെ പിതാവിനെ അറിയിക്കണം; എന്റെ പിതാവിനെ എത്രയുംവേഗം ഇവിടെ കൊണ്ടുവരണം.”
GEN 45:14 പിന്നെ അദ്ദേഹം അനുജനായ ബെന്യാമീനെ കെട്ടിപ്പിടിച്ചു കരഞ്ഞു; ബെന്യാമീനും കരഞ്ഞുകൊണ്ട് അദ്ദേഹത്തെ ആലിംഗനംചെയ്തു.
GEN 45:15 തന്റെ എല്ലാ സഹോദരന്മാരെയും ചുംബിച്ച് അവരെച്ചൊല്ലി അദ്ദേഹം കരഞ്ഞു. ഈ സംഭവത്തിനുശേഷം തന്റെ സഹോദരന്മാർ അദ്ദേഹവുമായി സല്ലപിച്ചു.
GEN 45:16 യോസേഫിന്റെ സഹോദരന്മാർ വന്നിട്ടുണ്ട് എന്ന വാർത്ത ഫറവോന്റെ അരമനയിൽ എത്തിയപ്പോൾ അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും ആഹ്ലാദിച്ചു.
GEN 45:17 ഫറവോൻ യോസേഫിനോടു പറഞ്ഞു: “നിന്റെ സഹോദരന്മാരോട്, ‘നിങ്ങളുടെ മൃഗങ്ങളുടെ പുറത്തു ചുമടുകയറ്റി കനാൻദേശത്തേക്കു മടങ്ങിപ്പോകാൻ പറയുക.
GEN 45:18 നിങ്ങളുടെ പിതാവിനെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും എന്റെ അടുക്കൽ കൊണ്ടുവരാനും പറയണം; ഈജിപ്റ്റുദേശത്തുള്ളതിൽ ഏറ്റവും നല്ല പ്രദേശം ഞാൻ നിങ്ങൾക്കു തരുമെന്നും നിങ്ങൾക്ക് ഈ ദേശത്തിന്റെ സമൃദ്ധി അനുഭവിക്കാൻ കഴിയുമെന്നും അവരെ അറിയിക്കണം.’
GEN 45:19 “നീ അവരോടു വീണ്ടും പറയേണ്ടത്: ‘നിങ്ങളുടെ കുഞ്ഞുങ്ങൾക്കും നിങ്ങളുടെ ഭാര്യമാർക്കുംവേണ്ടി ഈജിപ്റ്റിൽനിന്ന് ഏതാനും വാഹനങ്ങൾ കൊണ്ടുപോകുകയും പിതാവിനെ കൂട്ടിക്കൊണ്ടുപോരുകയും വേണം.
GEN 45:20 നിങ്ങളുടെ വസ്തുവകകളെപ്പറ്റി ഒട്ടും ചിന്താഭാരപ്പെടേണ്ടതില്ല; കാരണം ഈജിപ്റ്റിൽ വിശിഷ്ടമായതൊക്കെയും നിങ്ങൾക്കുള്ളതാണ്.’ ”
GEN 45:21 ഇസ്രായേലിന്റെ പുത്രന്മാർ അങ്ങനെതന്നെ പ്രവർത്തിച്ചു. ഫറവോൻ കൽപ്പിച്ചതുപോലെ യോസേഫ് അവർക്കു വാഹനങ്ങൾ നൽകുകയും അവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.
GEN 45:22 അവരിൽ ഓരോരുത്തർക്കും അദ്ദേഹം പുതിയ ഓരോ വസ്ത്രങ്ങൾ കൊടുത്തു. എന്നാൽ ബെന്യാമീന് അദ്ദേഹം മുന്നൂറു ശേക്കേൽ വെള്ളിയും അഞ്ചു വസ്ത്രങ്ങളും കൊടുത്തു.
GEN 45:23 പിതാവിന് അദ്ദേഹം അയച്ചുകൊടുത്തത്: പത്തു കഴുതകളുടെ പുറത്ത് കയറ്റിയ ഈജിപ്റ്റിലെ ഏറ്റവും വിശിഷ്ടമായ വസ്തുക്കളും പത്തു പെൺകഴുതകളുടെ പുറത്തു കയറ്റിയ ധാന്യവും അപ്പവും അദ്ദേഹത്തിന്റെ യാത്രയ്ക്കു വേണ്ടുന്ന മറ്റു സാമഗ്രികളും ആയിരുന്നു.
GEN 45:24 അങ്ങനെ അദ്ദേഹം സഹോദരന്മാരെ യാത്രയാക്കി; അവർ പുറപ്പെടുമ്പോൾ അദ്ദേഹം അവരോട്, “വഴിക്കുവെച്ചു നിങ്ങൾ കലഹിക്കരുത്” എന്നു പറഞ്ഞു.
GEN 45:25 അങ്ങനെ അവർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട് കനാൻദേശത്ത്, തങ്ങളുടെ പിതാവായ യാക്കോബിന്റെ അടുക്കൽ എത്തിച്ചേർന്നു.
GEN 45:26 അവർ അദ്ദേഹത്തോട്, “യോസേഫ് ഇപ്പോഴും ജീവിച്ചിരിക്കുന്നു! അവൻ, ഈജിപ്റ്റുദേശത്തിന്റെ മുഴുവൻ ഭരണാധികാരിയാണ്” എന്നു പറഞ്ഞു. യാക്കോബ് സ്തംഭിച്ചിരുന്നുപോയി; അവരുടെ വാക്ക് അദ്ദേഹം വിശ്വസിച്ചില്ല.
GEN 45:27 എന്നാൽ യോസേഫ് തങ്ങളോടു പറഞ്ഞതെല്ലാം അവർ അദ്ദേഹത്തെ അറിയിക്കയും തന്നെ കൂട്ടിക്കൊണ്ടുപോകുന്നതിനു യോസേഫ് അയച്ചിരിക്കുന്ന വാഹനങ്ങൾ കാണുകയും ചെയ്തപ്പോൾ അവരുടെ പിതാവായ യാക്കോബിന് വീണ്ടും ചൈതന്യംവന്നു.
GEN 45:28 “എനിക്കുറപ്പായി! എന്റെ മകൻ യോസേഫ് ജീവനോടെയിരിക്കുന്നു. ഞാൻ മരിക്കുന്നതിനുമുമ്പേ ചെന്ന് അവനെ കാണും,” ഇസ്രായേൽ പറഞ്ഞു.
GEN 46:1 ഇസ്രായേൽ തനിക്കുള്ള സകലവുമായി യാത്രതിരിച്ചു; ബേർ-ശേബയിൽ എത്തിയപ്പോൾ അദ്ദേഹം തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗങ്ങൾ അർപ്പിച്ചു.
GEN 46:2 ദൈവം രാത്രിയിൽ, ഒരു ദർശനത്തിൽ ഇസ്രായേലിനോടു സംസാരിച്ചു; “യാക്കോബേ! യാക്കോബേ!” എന്നു വിളിച്ചു. “അടിയൻ ഇതാ” അദ്ദേഹം ഉത്തരം പറഞ്ഞു.
GEN 46:3 അപ്പോൾ യഹോവ: “ഞാൻ ആകുന്നു ദൈവം; നിന്റെ പിതാവിന്റെ ദൈവംതന്നെ. ഈജിപ്റ്റിലേക്കു പോകാൻ ഭയപ്പെടരുത്, അവിടെ ഞാൻ നിന്നെ വലിയൊരു ജനതയാക്കും.
GEN 46:4 ഞാൻ നിന്നോടുകൂടെ ഈജിപ്റ്റിലേക്കു പോരുകയും നിന്നെ വീണ്ടും മടക്കി കൊണ്ടുവരികയും ചെയ്യും. യോസേഫിന്റെ സ്വന്തം കൈകൾതന്നെ നിന്റെ കണ്ണുകൾ അടയ്ക്കും” എന്ന് അരുളിച്ചെയ്തു.
GEN 46:5 ഇതിനുശേഷം യാക്കോബ് ബേർ-ശേബയിൽനിന്ന് പുറപ്പെട്ടു; ഇസ്രായേലിന്റെ പുത്രന്മാർ തങ്ങളുടെ പിതാവായ യാക്കോബിനെയും തങ്ങളുടെ കുട്ടികളെയും ഭാര്യമാരെയും അവർക്കുവേണ്ടി ഫറവോൻ അയച്ചിരുന്ന വാഹനങ്ങളിൽ കയറ്റി.
GEN 46:6 അവർ കനാനിൽവെച്ചു സമ്പാദിച്ച തങ്ങളുടെ സകല ആടുമാടുകളും വസ്തുവകകളും കൂടെക്കൊണ്ടുപോയി. യാക്കോബും അദ്ദേഹത്തിന്റെ എല്ലാ സന്താനങ്ങളും ഈജിപ്റ്റിലേക്കു പോയി.
GEN 46:7 അദ്ദേഹം തന്നോടൊപ്പം പുത്രന്മാരെയും പൗത്രന്മാരെയും പുത്രിമാരെയും പൗത്രിമാരെയും—ഇങ്ങനെ സകലസന്താനങ്ങളെയും ഈജിപ്റ്റിലേക്കു കൊണ്ടുപോയി.
GEN 46:8 ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ.
GEN 46:9 രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി,
GEN 46:10 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ.
GEN 46:11 ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
GEN 46:12 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ്, ഫേരെസ്, സേരഹ് (എന്നാൽ ഏരും ഓനാനും കനാൻനാട്ടിൽവെച്ചു മരിച്ചുപോയി.) ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ.
GEN 46:13 യിസ്സാഖാറിന്റെ പുത്രന്മാർ: തോലാ, പൂവാ, യോബ്, ശിമ്രോൻ.
GEN 46:14 സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ.
GEN 46:15 ഇവർ യാക്കോബിന്റെ പുത്രന്മാർ; ഇവരെയും യാക്കോബിന്റെ പുത്രിയായ ദീനായെയും ലേയാ പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാരും പുത്രിമാരുംകൂടി ആകെ മുപ്പത്തിമൂന്നു പേർ ഉണ്ടായിരുന്നു.
GEN 46:16 ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി.
GEN 46:17 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വ, യിശ്‌വി, ബേരീയാ. ഇവരുടെ സഹോദരി ആയിരുന്നു സേരഹ്. ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ
GEN 46:18 ഇവരായിരുന്നു ലാബാൻ തന്റെ മകളായ ലേയയ്ക്കു കൊടുത്ത സിൽപ്പയിൽ യാക്കോബിനു ജനിച്ച മക്കൾ—ആകെ പതിനാറുപേർ.
GEN 46:19 യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ.
GEN 46:20 ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്തിൽ യോസേഫിനു മനശ്ശെയും എഫ്രയീമും ഈജിപ്റ്റിൽവെച്ചു ജനിച്ചു.
GEN 46:21 ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേര, നയമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്.
GEN 46:22 ഇവരായിരുന്നു യാക്കോബിനു റാഹേലിൽ ജനിച്ച പുത്രന്മാർ—ആകെ പതിന്നാലു പേർ.
GEN 46:23 ദാനിന്റെ പുത്രൻ: ഹൂശീം.
GEN 46:24 നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം.
GEN 46:25 ഇവരായിരുന്നു ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്തിരുന്ന ബിൽഹായിൽ യാക്കോബിനു ജനിച്ച പുത്രന്മാർ—ആകെ ഏഴുപേർ.
GEN 46:26 യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പിൻഗാമികളായി, അദ്ദേഹത്തോടുകൂടെ ഈജിപ്റ്റിലേക്കു പോയവർ അറുപത്തിയാറുപേർ ആയിരുന്നു.
GEN 46:27 യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു.
GEN 46:28 ഗോശെനിലേക്കുള്ള വഴി അറിയേണ്ടതിന് യാക്കോബ് തനിക്കുമുമ്പ് യെഹൂദയെ യോസേഫിന്റെ അടുത്തേക്ക് അയച്ചു.
GEN 46:29 അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു.
GEN 46:30 ഇസ്രായേൽ യോസേഫിനോട്, “ഇപ്പോൾ ഞാൻ മരിക്കാൻ ഒരുക്കമാണ്, കാരണം നീ ജീവനോടെ ഇരിക്കുന്നു എന്നു ഞാൻതന്നെ നേരിട്ടു കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
GEN 46:31 പിന്നെ, യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ കുടുംബത്തിലുള്ള എല്ലാവരോടുമായി പറഞ്ഞു, “ഞാൻ ചെന്ന് ഫറവോനോടു സംസാരിക്കും. അദ്ദേഹത്തോട്, ‘കനാൻദേശത്തു ജീവിച്ചിരുന്നവരായ എന്റെ സഹോദരന്മാരും പിതാവിന്റെ ഭവനത്തിലുള്ളവരും എന്റെ അടുക്കൽ വന്നിരിക്കുന്നു.
GEN 46:32 ആ പുരുഷന്മാർ ഇടയന്മാരാണ്; അവർ ആടുമാടുകളെ മേയിക്കുന്നു; അവർ തങ്ങളോടൊപ്പം ആടുമാടുകളെയും തങ്ങൾക്കുള്ള സകലതും കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറയും.
GEN 46:33 ഫറവോൻ നിങ്ങളെ അകത്തേക്കു വിളിച്ച് ‘നിങ്ങളുടെ തൊഴിൽ എന്താണ്?’ എന്നു ചോദിക്കുമ്പോൾ
GEN 46:34 ‘അടിയങ്ങൾ അടിയങ്ങളുടെ പിതാവിനെപ്പോലെതന്നെ ബാല്യംമുതൽ ആടുമാടുകളെ മേയിച്ചുപോരുന്നു’ എന്ന് ഉത്തരം പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ പ്രദേശത്തു താമസം ഉറപ്പിക്കാൻ അനുവാദം ലഭിക്കും; ഇടയന്മാരോട് ഈജിപ്റ്റുകാർക്കു വെറുപ്പാണ്.”
GEN 47:1 യോസേഫ് ചെന്നു ഫറവോനോട്, “എന്റെ പിതാവും സഹോദരന്മാരും തങ്ങളുടെ ആടുമാടുകളും സകലസ്വത്തുക്കളുമായി കനാൻദേശത്തുനിന്നു വന്നിരിക്കുന്നു; അവർ ഇപ്പോൾ ഗോശെനിലുണ്ട്” എന്നു പറഞ്ഞു.
GEN 47:2 അദ്ദേഹം തന്റെ സഹോദരന്മാരിൽ അഞ്ചുപേരെ തെരഞ്ഞെടുത്തു ഫറവോന്റെ മുമ്പിൽ നിർത്തി.
GEN 47:3 ഫറവോൻ യോസേഫിന്റെ സഹോദരന്മാരോട്, “നിങ്ങളുടെ തൊഴിൽ എന്താണ്?” എന്നു ചോദിച്ചു. അതിന് അവർ, “അടിയങ്ങളും അടിയങ്ങളുടെ പിതാക്കന്മാരെപ്പോലെ ഇടയന്മാരാണ്” എന്ന് ഉത്തരം പറഞ്ഞു.
GEN 47:4 അവർ തുടർന്നു, “ഞങ്ങൾ കുറച്ചുകാലത്തേക്ക് ഇവിടെ താമസിക്കാൻ വന്നതാണ്; കനാനിൽ ക്ഷാമം അതികഠിനമായിരിക്കുന്നു; അടിയങ്ങളുടെ ആട്ടിൻപറ്റങ്ങൾക്കു മേച്ചിലില്ല. അതുകൊണ്ട് ദയവുതോന്നി അടിയങ്ങളെ ഗോശെനിൽ താമസിക്കാൻ അനുവദിക്കുമാറാകണം.”
GEN 47:5 ഫറവോൻ യോസേഫിനോട്, “നിന്റെ പിതാവും നിന്റെ സഹോദരന്മാരും നിന്റെ അടുക്കൽ വന്നിരിക്കുന്നു,
GEN 47:6 ഈജിപ്റ്റുദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. നിന്റെ പിതാവിനെയും സഹോദരന്മാരെയും ദേശത്തിന്റെ ഏറ്റവും നല്ലഭാഗത്തു താമസിപ്പിക്കുക. അവർ ഗോശെനിൽ താമസിക്കട്ടെ. അവരിൽ പ്രാപ്തന്മാരായവരെ എന്റെ ആടുമാടുകളുടെ ചുമതല ഏൽപ്പിക്കുക” എന്നു പറഞ്ഞു.
GEN 47:7 തുടർന്ന് യോസേഫ് തന്റെ പിതാവായ യാക്കോബിനെ കൊണ്ടുവന്നു ഫറവോന്റെ മുമ്പിൽ നിർത്തി. യാക്കോബ് ഫറവോനെ അനുഗ്രഹിച്ചു.
GEN 47:8 അതിനുശേഷം ഫറവോൻ യാക്കോബിനോട്, “അങ്ങേക്ക് എത്ര വയസ്സായി?” എന്നു ചോദിച്ചു.
GEN 47:9 യാക്കോബ് ഫറവോനോട്, “എന്റെ പരദേശപ്രയാണത്തിന്റെ വർഷങ്ങൾ നൂറ്റിമുപ്പതായിരിക്കുന്നു. എന്റെ വർഷങ്ങൾ ചുരുക്കവും പ്രയാസകരവുമാണ്; അവ എന്റെ പിതാക്കന്മാരുടെ പരദേശപ്രയാണവർഷങ്ങളോളം ആയിട്ടുമില്ല” എന്നു പറഞ്ഞു.
GEN 47:10 പിന്നെ യാക്കോബ് ഫറവോനെ അനുഗ്രഹിച്ചിട്ട് അദ്ദേഹത്തിന്റെ സന്നിധിയിൽനിന്ന് പോയി.
GEN 47:11 യോസേഫ് തന്റെ പിതാവിനെയും സഹോദരന്മാരെയും ഈജിപ്റ്റിൽ താമസിപ്പിച്ചു; ഫറവോൻ നിർദേശിച്ചപ്രകാരം നാടിന്റെ ഏറ്റവും നല്ല പ്രദേശമായ രമെസേസ് ജില്ലയിൽ അവർക്കു ഭൂമി നൽകുകയും ചെയ്തു.
GEN 47:12 യോസേഫ് തന്റെ പിതാവിനും സഹോദരന്മാർക്കും പിതാവിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും അവരുടെ കുഞ്ഞുങ്ങളുടെ എണ്ണമനുസരിച്ച് ആഹാരം നൽകി.
GEN 47:13 ക്ഷാമം അതിരൂക്ഷമാകുകയാൽ ആ പ്രദേശത്തെങ്ങും ഭക്ഷണമില്ലാതായി; ഈജിപ്റ്റും കനാനും ക്ഷാമംനിമിത്തം ക്ഷയിച്ചു.
GEN 47:14 ഈജിപ്റ്റിലും കനാനിലും ഉള്ളവർ തങ്ങൾ വാങ്ങിയ ധാന്യത്തിന്റെ വിലയായി കൊടുത്ത പണം മുഴുവൻ യോസേഫ് ശേഖരിച്ച് ഫറവോന്റെ കൊട്ടാരത്തിലേക്കു കൊണ്ടുവന്നു.
GEN 47:15 ഈജിപ്റ്റിലും കനാനിലും ഉള്ള ജനങ്ങളുടെ പണം തീർന്നപ്പോൾ ഈജിപ്റ്റിലുള്ളവർ എല്ലാംകൂടി യോസേഫിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്കു ഭക്ഷണം തരണം, അങ്ങയുടെ കണ്മുമ്പിൽവെച്ചു ഞങ്ങൾ മരിക്കുന്നതെന്തിന്? ഞങ്ങളുടെ പണം തീർന്നുപോയിരിക്കുന്നു” എന്നു പറഞ്ഞു.
GEN 47:16 “എങ്കിൽ നിങ്ങളുടെ ആടുമാടുകളെ കൊണ്ടുവരിക. നിങ്ങളുടെ പണം തീർന്നുപോയിരിക്കുന്നതുകൊണ്ട് ഞാൻ നിങ്ങളുടെ ആടുമാടുകളെ വിലയായി വാങ്ങി അവയ്ക്കുപകരം ഭക്ഷണം തരാം,” എന്നു യോസേഫ് പറഞ്ഞു.
GEN 47:17 അങ്ങനെ അവർ തങ്ങളുടെ ആടുമാടുകളെ യോസേഫിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം അവരുടെ കുതിരകൾക്കും ചെമ്മരിയാടുകൾക്കും കോലാടുകൾക്കും കന്നുകാലികൾക്കും കഴുതകൾക്കും പകരം അവർക്കു ഭക്ഷണം നൽകി. അങ്ങനെ അദ്ദേഹം അവരുടെ ആടുമാടുകൾക്കു പകരമായി ഭക്ഷണം കൊടുത്ത് അവരെ ആ വർഷം പരിപാലിച്ചു.
GEN 47:18 അങ്ങനെ ആ വർഷം കഴിഞ്ഞു; അവർ പിറ്റേവർഷം അദ്ദേഹത്തിന്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പണം തീർന്നുപോകുകയും ഞങ്ങളുടെ ആടുമാടുകൾ അങ്ങയുടെ വകയായിത്തീരുകയും ചെയ്തതുകൊണ്ട് ഞങ്ങളുടെ ശരീരവും ഭൂമിയും അല്ലാതെ യജമാനനു തരാൻ മറ്റൊന്നുമില്ല. ഈ വസ്തുത യജമാനനിൽനിന്ന് മറച്ചുവെക്കാൻ ഞങ്ങൾക്കു നിവൃത്തിയില്ല.
GEN 47:19 ആഹാരത്തിനു പകരമായി ഞങ്ങളെയും ഞങ്ങളുടെ ഭൂമിയെയും വാങ്ങിക്കൊള്ളുക. ഞങ്ങൾ ഞങ്ങളുടെ ഭൂമിയോടുകൂടെ ഫറവോന്റെ അടിമകളായിക്കൊള്ളാം. ഞങ്ങൾ മരിച്ചുപോകാതെ ജീവിച്ചിരിക്കേണ്ടതിനും ഭൂമി ശൂന്യമായിപ്പോകാതിരിക്കേണ്ടതിനും അങ്ങു ഞങ്ങൾക്കു വിത്തു തരണം.”
GEN 47:20 യോസേഫ് ഈജിപ്റ്റിലുള്ള സർവഭൂമിയും ഫറവോനുവേണ്ടി വിലയ്ക്കുവാങ്ങി. ഈജിപ്റ്റുകാർ ഒന്നടങ്കം തങ്ങളുടെ വയലുകൾ വിറ്റു; ക്ഷാമം അവർക്കു താങ്ങാവുന്നതിലും അധികം കഠിനമായിരുന്നു. അങ്ങനെ ഭൂമിയെല്ലാം ഫറവോന്റേതായിത്തീർന്നു.
GEN 47:21 അങ്ങനെ യോസേഫ് ഈജിപ്റ്റിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെയുള്ള സകല ആളുകളെയും അടിമകളാക്കി.
GEN 47:22 എന്നാൽ പുരോഹിതന്മാർക്കു ഫറവോന്റെ പക്കൽനിന്ന് ക്രമമായി ഓഹരി ലഭിച്ചിരുന്നതുകൊണ്ടും ഫറവോൻ കൊടുത്ത ഓഹരിയിൽനിന്ന് അവർക്കു വേണ്ടുന്നത്ര ആഹാരം ഉണ്ടായിരുന്നതുകൊണ്ടും യോസേഫ് അവരുടെ ഭൂമി വിലയ്ക്കു വാങ്ങിയില്ല. അക്കാരണത്താലാണ് അവർ തങ്ങളുടെ ഭൂമി വിൽക്കാതിരുന്നത്.
GEN 47:23 യോസേഫ് ജനങ്ങളോടു പറഞ്ഞു: “ഇന്നു ഞാൻ നിങ്ങളെയും നിങ്ങളുടെ നിലങ്ങളെയും ഫറവോനുവേണ്ടി വിലയ്ക്കു വാങ്ങിയിരിക്കുകയാൽ നിങ്ങൾക്കുവേണ്ടിയുള്ള വിത്ത് ഇതാ, നിങ്ങൾക്കു നിലത്തു കൃഷി ചെയ്യാമല്ലോ.
GEN 47:24 എന്നാൽ വിളവുണ്ടാകുമ്പോൾ അതിന്റെ അഞ്ചിലൊന്നു ഫറവോനു കൊടുക്കണം. ശേഷിക്കുന്ന അഞ്ചിൽ നാലുഭാഗം വയലുകൾക്കുള്ള വിത്തായും നിങ്ങൾക്കും വീട്ടിലുള്ളവർക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കുമുള്ള ആഹാരമായും സൂക്ഷിക്കാവുന്നതാണ്.”
GEN 47:25 “അങ്ങു ഞങ്ങളുടെ ജീവൻ രക്ഷിച്ചിരിക്കുന്നു,” അവർ പറഞ്ഞു. “യജമാനൻ ഞങ്ങളോടു കരുണ കാണിച്ചാലും; ഞങ്ങൾ ഫറവോന് അടിമകളായിരുന്നുകൊള്ളാം.”
GEN 47:26 വിളവിന്റെ അഞ്ചിലൊന്ന് ഫറവോനുള്ളത് എന്ന ഭൂനിയമം യോസേഫ് ഈജിപ്റ്റിൽ സ്ഥാപിതമാക്കി. അത് ഇന്നും നിലനിൽക്കുന്നു. പുരോഹിതന്മാരുടെമാത്രം ഭൂമി ഫറവോന് അധീനമാകാതിരുന്നു.
GEN 47:27 ഇസ്രായേല്യർ ഈജിപ്റ്റിലെ ഗോശെൻ പ്രദേശത്തു സ്ഥിരതാമസമാക്കി. അവിടെ അവർ വസ്തുക്കൾ സമ്പാദിക്കുകയും ഫലപുഷ്ടിയുള്ളവരായി എണ്ണത്തിൽ വർധിച്ചുവരികയും ചെയ്തു.
GEN 47:28 യാക്കോബ് ഈജിപ്റ്റിൽ പതിനേഴുവർഷം ജീവിച്ചു; അദ്ദേഹത്തിന്റെ ആയുസ്സ് നൂറ്റിനാൽപ്പത്തിയേഴു വർഷമായിരുന്നു.
GEN 47:29 ഇസ്രായേലിന്റെ മരണസമയം ആസന്നമായപ്പോൾ അദ്ദേഹം തന്റെ പുത്രനായ യോസേഫിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “നിനക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ, നിന്റെ കൈ എന്റെ തുടയിൻകീഴിൽ വെക്കുകയും എന്നോടു കരുണയും വിശ്വസ്തതയും പുലർത്തുമെന്നു വാക്കു തരികയും വേണം. എന്നെ ഈജിപ്റ്റിൽ അടക്കരുത്;
GEN 47:30 പിന്നെയോ, ഞാൻ എന്റെ പിതാക്കന്മാരോടൊപ്പം നിദ്ര പ്രാപിക്കുമ്പോൾ എന്നെ ഈജിപ്റ്റിൽനിന്ന് പുറത്തേക്കു കൊണ്ടുപോയി അവരെ അടക്കിയ സ്ഥലത്തുതന്നെ അടക്കണം” എന്നു പറഞ്ഞു. “അങ്ങു പറയുന്നതുപോലെ ഞാൻ ചെയ്യാം,” അദ്ദേഹം പറഞ്ഞു.
GEN 47:31 “എന്നോടു ശപഥംചെയ്യുക,” അദ്ദേഹം ആവശ്യപ്പെട്ടു. അപ്പോൾ യോസേഫ് അദ്ദേഹത്തോടു ശപഥംചെയ്തു; ഇസ്രായേൽ തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്നു.
GEN 48:1 കുറെ കാലത്തിനുശേഷം, “അങ്ങയുടെ പിതാവു രോഗിയായിരിക്കുന്നു” എന്ന് യോസേഫിന് അറിയിപ്പു കിട്ടി. അദ്ദേഹം മനശ്ശെ, എഫ്രയീം എന്നീ രണ്ടു പുത്രന്മാരെയും കൂട്ടിക്കൊണ്ടുചെന്നു.
GEN 48:2 “അങ്ങയുടെ പുത്രനായ യോസേഫ് അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു,” എന്ന് യാക്കോബിനെ അറിയിച്ചപ്പോൾ ഇസ്രായേൽ തനിക്കുള്ള ശക്തി സമാഹരിച്ചു കട്ടിലിൽ എഴുന്നേറ്റിരുന്നു.
GEN 48:3 യാക്കോബ് യോസേഫിനോടു പറഞ്ഞു, “സർവശക്തനായ ദൈവം കനാൻദേശത്തെ ലൂസിൽവെച്ച് എനിക്കു പ്രത്യക്ഷനായി എന്നെ അവിടെവെച്ച് അനുഗ്രഹിച്ചുകൊണ്ട് എന്നോട്:
GEN 48:4 ‘ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കുകയും നിന്റെ സംഖ്യ വർധിപ്പിക്കുകയും ചെയ്യും; ഞാൻ നിന്നെ ഒരു ജനസമൂഹമാക്കുകയും നിനക്കുശേഷം ഈ ദേശം നിന്റെ പിൻഗാമികൾക്കു ശാശ്വതാവകാശമായി നൽകുകയും ചെയ്യും’ എന്ന് അരുളിച്ചെയ്തു.
GEN 48:5 “ഞാൻ ഇവിടെ നിന്റെ അടുക്കൽ എത്തുന്നതിനുമുമ്പ് നിനക്ക് ഈജിപ്റ്റിൽവെച്ചു ജനിച്ചവരായ നിന്റെ പുത്രന്മാരെ രണ്ടുപേരെയും എനിക്കുള്ളവരായി കണക്കാക്കും; രൂബേനും ശിമെയോനും എനിക്കുള്ളവർ ആയിരിക്കുന്നതുപോലെതന്നെ എഫ്രയീമും മനശ്ശെയും എനിക്കുള്ളവരായിരിക്കുന്നതാണ്.
GEN 48:6 അവർക്കുശേഷം നിനക്കു ജനിച്ച കുഞ്ഞുങ്ങൾ നിനക്കുള്ളവരായിരിക്കും; അവർ അവകാശമാക്കുന്ന ദേശത്ത് തങ്ങളുടെ സഹോദരന്മാരുടെ പേരുകളോടുചേർത്ത് അവരെ കണക്കാക്കും.
GEN 48:7 ഞാൻ പദ്ദനിൽനിന്നു മടങ്ങുമ്പോൾ, കനാനിൽനിന്നു ഞങ്ങൾ യാത്ര തുടർന്നുകൊണ്ടിരിക്കെത്തന്നെ, എഫ്രാത്തിൽനിന്ന് അൽപ്പം അകലെ വഴിയിൽവെച്ച്, റാഹേൽ മരിച്ചു. ഞാൻ അവളെ എഫ്രാത്തിലേക്കുള്ള വഴിയുടെ അരികെ (അതായത്, ബേത്ലഹേമിൽ) അടക്കംചെയ്തു.”
GEN 48:8 യോസേഫിന്റെ പുത്രന്മാരെ കണ്ടിട്ട് ഇസ്രായേൽ, “ഇവർ ആരാകുന്നു?” എന്നു ചോദിച്ചു.
GEN 48:9 “ദൈവം എനിക്ക് ഇവിടെവെച്ചു നൽകിയ പുത്രന്മാരാണ് ഇവർ,” യോസേഫ് പിതാവിനോടു പറഞ്ഞു. അപ്പോൾ ഇസ്രായേൽ, “അവരെ എന്റെ അടുക്കൽ കൊണ്ടുവരിക. ഞാൻ അവരെ അനുഗ്രഹിക്കട്ടെ” എന്നു പറഞ്ഞു.
GEN 48:10 വാർധക്യംനിമിത്തം ഇസ്രായേലിന്റെ കാഴ്ച ക്ഷയിച്ചുകൊണ്ടിരുന്നു; അദ്ദേഹത്തിനു കാഴ്ച തീരെയില്ലാതായി. അതുകൊണ്ട് യോസേഫ് തന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ തൊട്ടടുത്തു കൊണ്ടുവന്നു; അദ്ദേഹത്തിന്റെ പിതാവ് അവരെ ചുംബിക്കുകയും ആലിംഗനംചെയ്യുകയും ചെയ്തു.
GEN 48:11 ഇസ്രായേൽ യോസേഫിനോട്, “നിന്റെ മുഖം വീണ്ടും കാണുമെന്നു ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല; ഇപ്പോൾ ഇതാ, നിന്റെ മക്കളെയും കാണാൻ ദൈവം എന്നെ അനുവദിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
GEN 48:12 പിന്നെ യോസേഫ് അവരെ അദ്ദേഹത്തിന്റെ മടിയിൽനിന്ന് നീക്കി സാഷ്ടാംഗം നമസ്കരിച്ചു.
GEN 48:13 യോസേഫ് അവരെ ഇരുവരെയും പിടിച്ച്, എഫ്രയീമിനെ തന്റെ വലത്തുവശത്താക്കി ഇസ്രായേലിന്റെ ഇടത്തുകൈയുടെ നേർക്കും മനശ്ശെയെ തന്റെ ഇടത്തുവശത്താക്കി ഇസ്രായേലിന്റെ വലത്തുകൈയുടെ നേർക്കുമായി അദ്ദേഹത്തോടു ചേർത്തുനിർത്തി.
GEN 48:14 എഫ്രയീം ഇളയവനും മനശ്ശെ ആദ്യജാതനും ആയിരുന്നെങ്കിലും ഇസ്രായേൽ തന്റെ കൈകൾ പിണച്ച് വലങ്കൈ എഫ്രയീമിന്റെ തലയിലും ഇടങ്കൈ മനശ്ശെയുടെ തലയിലും വെച്ചു.
GEN 48:15 ഇതിനുശേഷം അദ്ദേഹം യോസേഫിനെ അനുഗ്രഹിച്ചു പറഞ്ഞു, “എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ആരാധിച്ചുപോന്ന ദൈവം, ജനിച്ചനാൾമുതൽ ഇന്നുവരെയും എന്നെ കാത്തു പരിപാലിച്ച ദൈവം,
GEN 48:16 സർവദോഷത്തിൽനിന്നും എന്നെ വിടുവിച്ച ദൂതൻ ഈ ബാലന്മാരെ അനുഗ്രഹിക്കുമാറാകട്ടെ. ഇവർ എന്റെ പേരിലും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരിലും അറിയപ്പെടട്ടെ, ഇവർ ഭൂമുഖത്ത് അത്യധികമായി വർധിച്ചുവരട്ടെ.”
GEN 48:17 പിതാവു തന്റെ വലങ്കൈ എഫ്രയീമിന്റെ തലയിൽ വെക്കുന്നതു കണ്ടിട്ടു യോസേഫിന് അപ്രീതിയുണ്ടായി; അതുകൊണ്ട് അദ്ദേഹം പിതാവിന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിലേക്കു മാറ്റിവെക്കാൻ ആ കൈയിൽ പിടിച്ചു.
GEN 48:18 യോസേഫ് അദ്ദേഹത്തോട്, “അങ്ങനെയല്ല, അപ്പാ, ഇവനാണ് ആദ്യജാതൻ; വലങ്കൈ ഇവന്റെ തലയിൽ വെക്കണം” എന്നു പറഞ്ഞു.
GEN 48:19 എന്നാൽ അദ്ദേഹത്തിന്റെ പിതാവ് അതു നിരസിച്ചുകൊണ്ട്, “എനിക്കറിയാം, മകനേ, എനിക്കറിയാം. അവനും വലിയൊരു ജനമായിത്തീരും, ഇവനും മഹാനായിത്തീരും. എങ്കിലും അവന്റെ അനുജൻ അവനെക്കാൾ ശ്രേഷ്ഠനാകും, അവന്റെ പിൻഗാമികൾ ജനതകളുടെ ഒരു സമൂഹമായിത്തീരും” എന്നു പറഞ്ഞു.
GEN 48:20 അന്ന് അദ്ദേഹം അവരെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ദൈവം നിന്നെ എഫ്രയീമിനെയും മനശ്ശെയെയുംപോലെ ആക്കട്ടെ എന്ന് ഇസ്രായേല്യർ നിന്റെ നാമത്തിൽ ആശീർവാദം ചൊല്ലും.” ഇങ്ങനെ അദ്ദേഹം എഫ്രയീമിനെ മനശ്ശെക്കു മുന്നിലാക്കി.
GEN 48:21 തുടർന്ന് ഇസ്രായേൽ യോസേഫിനോട്, “ഞാൻ മരിക്കാറായിരിക്കുന്നു, എന്നാൽ ദൈവം നിങ്ങളോടുകൂടെയിരിക്കുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കിക്കൊണ്ടുപോകുകയും ചെയ്യും.
GEN 48:22 നിന്റെ സഹോദരന്മാരെക്കാൾ കൂടുതലായി, എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരിൽനിന്ന് പിടിച്ചെടുത്ത മലഞ്ചെരിവു ഞാൻ നിനക്കു തരുന്നു” എന്നു പറഞ്ഞു.
GEN 49:1 ഇതിനുശേഷം യാക്കോബ് തന്റെ പുത്രന്മാരെ വിളിച്ച് അവരോടു പറഞ്ഞത്: “എന്റെ ചുറ്റും കൂടിനിൽക്കുക; ഭാവിയിൽ നിങ്ങൾക്ക് എന്തു സംഭവിക്കുമെന്നു ഞാൻ പറഞ്ഞുതരാം.
GEN 49:2 “യാക്കോബിന്റെ പുത്രന്മാരേ, കൂടിവന്നു ശ്രദ്ധിക്കുക; നിങ്ങളുടെ പിതാവായ ഇസ്രായേലിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
GEN 49:3 “രൂബേൻ എന്റെ ശക്തിയും എന്റെ പൗരുഷത്തിന്റെ ആദ്യഫലവും ആഭിജാത്യത്തിന്റെ വൈശിഷ്ട്യവും വീര്യത്തിന്റെ മഹിമയുംതന്നെ.
GEN 49:4 വെള്ളംപോലെ ഇളകിമറിയുന്നവനേ, നീ ശ്രേഷ്ഠനാകുകയില്ല. നിന്റെ പിതാവിന്റെ കിടക്കമേൽ നീ കയറി, എന്റെ ശയ്യയെ നീ അശുദ്ധമാക്കിയല്ലോ.
GEN 49:5 “ശിമെയോനും ലേവിയും സഹോദരങ്ങൾ; അവരുടെ വാളുകൾ ഹിംസയുടെ ആയുധങ്ങൾ.
GEN 49:6 എന്റെ ഉള്ളം അവരുടെ ആലോചനയിൽ കൂടാതിരിക്കട്ടെ. എന്റെ ഹൃദയം അവരുടെ കൂട്ടത്തിൽ ചേരാതിരിക്കട്ടെ. തങ്ങളുടെ ക്രോധത്തിൽ അവർ മനുഷ്യരെ കൊന്നു; ക്രൂരതയിൽ അവർ കാളകളുടെ കുതിഞരമ്പു വെട്ടി.
GEN 49:7 അവരുടെ ഉഗ്രകോപവും കഠിനരോഷവും ശപിക്കപ്പെടട്ടെ. അതെത്ര ഉഗ്രം! അവരുടെ ക്രോധം, അതെത്ര ക്രൂരം! അവരെ ഞാൻ യാക്കോബിൽ വിഭജിക്കുകയും ഇസ്രായേലിൽ ചിതറിക്കുകയും ചെയ്യും.
GEN 49:8 “യെഹൂദയേ, നിന്റെ സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ നിന്റെ ശത്രുക്കളുടെ കഴുത്തിന്മേൽ ഇരിക്കും; നിന്റെ പിതാവിന്റെ പുത്രന്മാർ നിന്നെ നമിക്കും.
GEN 49:9 യെഹൂദാ, ഒരു സിംഹക്കുട്ടി; എന്റെ മകനേ, നീ ഇരയുടെ അടുക്കൽനിന്ന് മടങ്ങുന്നു, സിംഹത്തെപ്പോലെ അവൻ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു. സിംഹിയെപ്പോലെ കിടക്കുന്ന അവനെ ഉണർത്താൻ ആരാണു മുതിരുക?
GEN 49:10 അവകാശി വരികയും ജനതകൾ അവിടത്തെ ആജ്ഞാനുവർത്തികൾ ആയിത്തീരുകയും ചെയ്യുന്നതുവരെ ചെങ്കോൽ യെഹൂദയിൽനിന്നും അധികാരദണ്ഡ് അവന്റെ പാദങ്ങൾക്കിടയിൽനിന്നും മാറിപ്പോകുകയില്ല.
GEN 49:11 അവൻ മുന്തിരിവള്ളിയിൽ തന്റെ കഴുതയെയും വിശിഷ്ടമുന്തിരിവള്ളിയിൽ തന്റെ കഴുതക്കുട്ടിയെയും കെട്ടും. അവൻ തന്റെ വസ്ത്രങ്ങൾ വീഞ്ഞിലും അങ്കികൾ ദ്രാക്ഷാരസത്തിലും അലക്കുന്നു.
GEN 49:12 അവന്റെ കണ്ണുകൾ വീഞ്ഞിനെക്കാൾ കറുത്തതും പല്ലുകൾ പാലിനെക്കാൾ വെളുത്തതുമത്രേ.
GEN 49:13 “സെബൂലൂൻ കടൽക്കരയിൽ പാർക്കും; അവൻ കപ്പലുകൾക്ക് ഒരു തുറമുഖം; അവന്റെ അതിരുകൾ സീദോൻവരെ വ്യാപിക്കും.
GEN 49:14 “യിസ്സാഖാർ കുരുത്തുറ്റ കഴുത; അവൻ തീക്കുണ്ഡങ്ങൾക്കരികെ കിടക്കുന്നു.
GEN 49:15 വിശ്രമസ്ഥലം നല്ലതെന്നും ദേശം ആനന്ദപ്രദമെന്നും അവൻ കണ്ടു; അവൻ തന്റെ തോൾ ചുമടിനു കുനിച്ചു, കഠിനവേലയ്ക്ക് തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.
GEN 49:16 “ഇസ്രായേൽഗോത്രങ്ങളിൽ ഒന്നെന്ന നിലയിൽ ദാൻ സ്വജനത്തിനു ന്യായപാലനംചെയ്യും.
GEN 49:17 ദാൻ വഴിയരികിൽ സർപ്പവും പാതയിൽ അണലിയുംതന്നെ; അതു കുതിരയുടെ കുതികാലിൽ കടിക്കും; അങ്ങനെ കുതിരമേൽ സവാരിചെയ്യുന്നവൻ മലർന്നുവീഴും.
GEN 49:18 “യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
GEN 49:19 “ഗാദിനെ കൊള്ളസംഘം ആക്രമിക്കും; എന്നാൽ അവൻ അവരെ, അവരുടെ കുതികാലുകളിൽത്തന്നെ ആക്രമിക്കും.
GEN 49:20 “ആശേരിന്റെ ആഹാരം പുഷ്ടിയുള്ളത്; രാജകീയ സ്വാദുഭോജ്യങ്ങൾ അവൻ പ്രദാനംചെയ്യും.
GEN 49:21 “നഫ്താലി, മനോഹരമായ മാൻകിടാങ്ങളെ പ്രസവിക്കുന്ന സ്വതന്ത്രയായ മാൻപേട.
GEN 49:22 “യോസേഫ് ഫലപൂർണമായ വൃക്ഷം; നീരുറവയ്ക്കരികെ നിൽക്കുന്ന ഫലസമൃദ്ധമായ വൃക്ഷംതന്നെ. അതിന്റെ ശാഖകൾ മതിലിന്മേൽ പടരുന്നു.
GEN 49:23 വില്ലാളികൾ അവനെ വല്ലാതെ വിഷമിപ്പിച്ചു; അവർ എയ്ത് അവനെ ആക്രമിച്ചു.
GEN 49:24 അവന്റെ വില്ല് സ്ഥിരതയോടെ നിന്നു; അവന്റെ ഭുജങ്ങൾ ബലവത്തായി നിലനിന്നു; യാക്കോബിന്റെ വല്ലഭന്റെ കരത്താൽ, ഇസ്രായേലിന്റെ പാറയായ ഇടയന്റെ നാമത്താൽത്തന്നെ.
GEN 49:25 നിന്റെ പിതാവിന്റെ ദൈവം നിന്നെ സഹായിക്കും; സർവശക്തൻ നിന്നെ അനുഗ്രഹിക്കും. മീതേ ആകാശത്തിന്റെ അനുഗ്രഹങ്ങളാലും ആഴത്തിൽ കിടക്കുന്ന ആഴിയുടെ അനുഗ്രഹങ്ങളാലും, മുലയുടെയും ഗർഭത്തിന്റെയും അനുഗ്രഹങ്ങളാലുംതന്നെ.
GEN 49:26 നിന്റെ പിതാവിന്റെ അനുഗ്രഹങ്ങൾ പുരാതന പർവതങ്ങളുടെ അനുഗ്രഹങ്ങളെക്കാളും ശാശ്വതഗിരികളുടെ സമ്പത്തിനെക്കാളും വിശിഷ്ടമത്രേ. ഇവയെല്ലാം യോസേഫിന്റെ ശിരസ്സിൽ, തന്റെ സഹോദരന്മാരുടെ ഇടയിൽ പ്രഭുവായവന്റെ നെറ്റിയിൽ ആവസിക്കട്ടെ.
GEN 49:27 “ബെന്യാമീൻ കടിച്ചുകീറുന്ന ചെന്നായ്; അതിരാവിലെ അവൻ ഇരയെ വിഴുങ്ങുന്നു; സന്ധ്യാസമയത്ത് അവൻ കൊള്ള പങ്കിടുന്നു.”
GEN 49:28 ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളും ഇവയാണ്; ഇങ്ങനെയായിരുന്നു ഓരോരുത്തനും അനുയോജ്യമായ അനുഗ്രഹം നൽകിക്കൊണ്ട് അവരെ അനുഗ്രഹിച്ചപ്പോൾ അവരുടെ പിതാവ് അവരോടു പറഞ്ഞത്.
GEN 49:29 പിന്നെ യാക്കോബ് അവർക്ക് ഈ നിർദേശങ്ങൾ നൽകി: “ഞാൻ എന്റെ ജനത്തോടു ചേരാൻ പോകുന്നു. കനാനിലെ മമ്രേയ്ക്കു സമീപമുള്ളതും ഹിത്യനായ എഫ്രോന്റെ പക്കൽനിന്നും അബ്രാഹാം വയലോടുകൂടെ ശ്മശാനസ്ഥലമായി വിലയ്ക്കു വാങ്ങിയതുമായ മക്പേലാനിലത്തിലെ ഗുഹയിൽ, ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയിൽത്തന്നെ—എന്റെ പിതാക്കന്മാരോടൊപ്പം—എന്നെ നിങ്ങൾ അടക്കംചെയ്യണം.
GEN 49:31 അവിടെയാണ് അബ്രാഹാമിനെയും അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും അടക്കിയത്; അവിടെയാണ് യിസ്ഹാക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയായ റിബേക്കയെയും അടക്കിയത്; ഞാൻ ലേയയെ അടക്കിയതും അവിടെത്തന്നെ.
GEN 49:32 ആ വയലും അതിലെ ഗുഹയും ഹിത്യരിൽനിന്ന് വിലയ്ക്കു വാങ്ങിയതാണ്.”
GEN 49:33 യാക്കോബ് തന്റെ പുത്രന്മാർക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞപ്പോൾ കാലുകൾ കിടക്കയിൽ കയറ്റിവെച്ചിട്ട് അന്ത്യശ്വാസം വലിച്ചു; തന്റെ ജനത്തോടു ചേർന്നു.
GEN 50:1 യോസേഫ് തന്റെ പിതാവിന്റെമേൽ വീണ് അദ്ദേഹത്തെച്ചൊല്ലി കരഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
GEN 50:2 അതിനുശേഷം യോസേഫ് തനിക്കു സേവനം അനുഷ്ഠിക്കുന്ന വൈദ്യന്മാരോട്, തന്റെ പിതാവായ ഇസ്രായേലിനെ സുഗന്ധലേപനംചെയ്യാൻ കൽപ്പിച്ചു.
GEN 50:3 സുഗന്ധലേപനത്തിനുവേണ്ടുന്ന നാൽപ്പതുദിവസം മുഴുവൻ എടുത്ത് വൈദ്യന്മാർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്തു. ഈജിപ്റ്റുകാർ അദ്ദേഹത്തിനുവേണ്ടി എഴുപതുദിവസം വിലപിച്ചു.
GEN 50:4 വിലാപദിനങ്ങൾ സമാപിച്ചപ്പോൾ യോസേഫ് ഫറവോന്റെ രാജസഭയോട്: “നിങ്ങൾക്ക് എന്നോടു പ്രീതിയുണ്ടെങ്കിൽ എനിക്കുവേണ്ടി ഫറവോനോടു സംസാരിക്കണം.
GEN 50:5 ഞാൻ മരിക്കാൻ പോകുന്നു, കനാൻദേശത്തു ഞാൻ എനിക്കായിത്തന്നെ കുഴിച്ച കല്ലറയിൽ എന്നെ അടക്കംചെയ്യണം എന്ന് ‘എന്റെ പിതാവ് എന്നെക്കൊണ്ട് ശപഥംചെയ്യിച്ചിട്ടുണ്ട്,’ ഇപ്പോൾ ഞാൻ പോയി എന്റെ പിതാവിനെ അടക്കം ചെയ്തിട്ടു മടങ്ങിവരാം എന്ന് അദ്ദേഹത്തോടു പറയണം.”
GEN 50:6 അതിനു ഫറവോൻ, “നിന്റെ പിതാവു നിന്നെക്കൊണ്ടു ശപഥംചെയ്യിച്ചിട്ടുള്ളതുപോലെ, പോയി പിതാവിനെ അടക്കംചെയ്യുക” എന്നു പറഞ്ഞു.
GEN 50:7 അങ്ങനെ, യോസേഫ് പോയി പിതാവിനെ അടക്കംചെയ്തു. യോസേഫിന്റെ ഭവനത്തിലെ അംഗങ്ങൾക്കും അദ്ദേഹത്തിന്റെ സഹോദരന്മാർക്കും അദ്ദേഹത്തിന്റെ പിതാവിന്റെ ഭവനത്തിലുള്ളവർക്കുംപുറമേ ഫറവോന്റെ ഉദ്യോഗസ്ഥന്മാർ എല്ലാവരും അദ്ദേഹത്തിന്റെ രാജസദസ്സിലെ ഉന്നതാധികാരികളും ഈജിപ്റ്റിലെ സകലമേലുദ്യോഗസ്ഥന്മാരും അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ കുഞ്ഞുങ്ങളും ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രമേ ഗോശെനിൽ ശേഷിച്ചുള്ളൂ.
GEN 50:9 രഥങ്ങളും കുതിരക്കാരും അദ്ദേഹത്തോടുകൂടെ പോയി. അതൊരു വലിയ സമൂഹമായിരുന്നു.
GEN 50:10 അവർ യോർദാനു സമീപമുള്ള ആതാദ് മെതിക്കളത്തിൽ എത്തിയപ്പോൾ ഉച്ചത്തിൽ വളരെ സങ്കടത്തോടെ വിലപിച്ചു; അവിടെ യോസേഫ് തന്റെ പിതാവിനുവേണ്ടി ഏഴുദിവസത്തെ വിലാപകാലം ആചരിച്ചു.
GEN 50:11 അവിടെ താമസിച്ചിരുന്ന കനാന്യർ ആതാദ് മെതിക്കളത്തിലെ വിലാപം കണ്ടിട്ട്, “ഇത് ഈജിപ്റ്റുകാരുടെ മഹാവിലാപം” എന്നു പറഞ്ഞു. അതുകൊണ്ട് യോർദാന്നരികെയുള്ള ആ സ്ഥലത്തിന് ആബേൽ-മിസ്രായിം എന്നു പേരുണ്ടായി.
GEN 50:12 യാക്കോബ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹത്തിന്റെ പുത്രന്മാർ പ്രവർത്തിച്ചു.
GEN 50:13 അവർ അദ്ദേഹത്തെ കനാൻ ദേശത്തേക്ക് എടുത്തുകൊണ്ടുപോയി, മമ്രേയ്ക്കു സമീപം അബ്രാഹാം ഹിത്യനായ എഫ്രോന്റെ പക്കൽനിന്ന് വയലോടുകൂടെ ശ്മശാനസ്ഥലമായി വാങ്ങിയ മക്പേലാനിലത്തിലെ ഗുഹയിൽ അടക്കംചെയ്തു.
GEN 50:14 പിതാവിനെ അടക്കിയതിനുശേഷം യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ ശവമടക്കത്തിനു തന്നോടൊപ്പം പോയിരുന്ന മറ്റെല്ലാവരോടുംകൂടെ ഈജിപ്റ്റിലേക്കു മടങ്ങി.
GEN 50:15 യോസേഫിന്റെ സഹോദരന്മാർ, തങ്ങളുടെ പിതാവു മരിച്ചുപോയി എന്നു കണ്ടിട്ട്, “യോസേഫ് നമ്മോടു വൈരം വെച്ചുകൊണ്ട്, നാം അദ്ദേഹത്തോടു ചെയ്തിട്ടുള്ള കുറ്റങ്ങൾക്കെല്ലാം പകരംവീട്ടിയാൽ എന്താകും?” എന്നു പറഞ്ഞു.
GEN 50:16 അതുകൊണ്ട് അവർ യോസേഫിന് ഒരു സന്ദേശം അയച്ചു: “ ‘നിന്റെ സഹോദരന്മാർ നിന്നോടു വളരെ ദോഷമായി പെരുമാറി; അവർ ചെയ്ത പാപങ്ങളും കുറ്റകൃത്യങ്ങളും ക്ഷമിക്കണമെന്നു ഞാൻ നിന്നോട് ആവശ്യപ്പെടുന്നു’ എന്നു നിങ്ങൾ യോസേഫിനോടു പറയണമെന്ന് നിന്റെ പിതാവു മരിക്കുന്നതിനുമുമ്പ് ഞങ്ങളോടു നിർദേശിച്ചിട്ടുണ്ട്. നിന്റെ പിതാവിന്റെ ദൈവത്തിന്റെ ദാസന്മാരുടെ പാപങ്ങൾ ദയവായി ക്ഷമിക്കണം.” അവരുടെ സന്ദേശം ലഭിച്ചപ്പോൾ യോസേഫ് കരഞ്ഞു.
GEN 50:18 ഇതിനുശേഷം യോസേഫിന്റെ സഹോദരന്മാർവന്ന് അദ്ദേഹത്തിന്റെ മുമ്പാകെ വീണുകിടന്ന്, “ഞങ്ങൾ അങ്ങയുടെ അടിമകൾ” എന്നു പറഞ്ഞു.
GEN 50:19 എന്നാൽ യോസേഫ് അവരോട്: “നിങ്ങൾ ഭയപ്പെടരുത്. ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നോ?
GEN 50:20 നിങ്ങൾ എനിക്കു ദോഷം ചെയ്യാൻ ശ്രമിച്ചു; ദൈവമോ, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതുപോലെ, അതിനെ ബഹുജനത്തിന്റെ ജീവരക്ഷയ്ക്കായി ഗുണകരമാക്കിത്തീർത്തു.
GEN 50:21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ട; ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുഞ്ഞുങ്ങൾക്കും വേണ്ടുന്നതു നൽകും” എന്നു പറഞ്ഞു. അദ്ദേഹം അവർക്ക് ഉറപ്പു നൽകിക്കൊണ്ട് ആർദ്രതയോടെ അവരോടു സംസാരിച്ചു.
GEN 50:22 യോസേഫ് പിതാവിന്റെ കുടുംബത്തോടുകൂടെ ഈജിപ്റ്റിൽ താമസിച്ചു. അദ്ദേഹം നൂറ്റിപ്പത്തുവർഷം ജീവിച്ചിരുന്നു.
GEN 50:23 എഫ്രയീമിന്റെ മൂന്നാംതലമുറയിലെ മക്കളെയും അദ്ദേഹം കണ്ടു. മനശ്ശെയുടെ പുത്രനായ മാഖീരിന്റെ കുഞ്ഞുങ്ങളും യോസേഫിന്റെ മടിയിൽ വളർന്നു.
GEN 50:24 പിന്നെ യോസേഫ് തന്റെ സഹോദരന്മാരോട്, “ഞാൻ മരിക്കാൻ തുടങ്ങുന്നു. എന്നാൽ ദൈവം നിശ്ചയമായും നിങ്ങളെ സന്ദർശിക്കുകയും നിങ്ങളെ ഈ ദേശത്തുനിന്നു പുറപ്പെടുവിച്ച് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു കൊണ്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
GEN 50:25 “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്റെ അസ്ഥികൾ ഈ സ്ഥലത്തുനിന്ന് എടുത്തുകൊണ്ടുപോകണം,” എന്നു പറഞ്ഞ് യോസേഫ് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് ശപഥംചെയ്യിച്ചു.
GEN 50:26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അദ്ദേഹത്തെ സുഗന്ധലേപനംചെയ്ത് ഈജിപ്റ്റിൽ ഒരു ശവപ്പെട്ടിയിൽ വെച്ചു.
EXO 1:1 യാക്കോബിനോടുകൂടെ, കുടുംബസമേതം ഈജിപ്റ്റിൽ വന്ന ഇസ്രായേൽമക്കളുടെ പേരുകൾ ഇവയാണ്:
EXO 1:2 രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ,
EXO 1:3 യിസ്സാഖാർ, സെബൂലൂൻ, ബെന്യാമീൻ,
EXO 1:4 ദാൻ, നഫ്താലി, ഗാദ്, ആശേർ.
EXO 1:5 യാക്കോബിൽനിന്നു ജനിച്ചവർ ആകെ എഴുപതുപേരായിരുന്നു; യോസേഫ് മുമ്പേതന്നെ ഈജിപ്റ്റിൽ ആയിരുന്നു.
EXO 1:6 വർഷങ്ങൾ കടന്നുപോയി, യോസേഫും സഹോദരന്മാരും ആ തലമുറ മുഴുവനും മരിച്ചു.
EXO 1:7 എന്നാൽ അവരുടെ പിൻഗാമികളായ ഇസ്രായേല്യർ, സന്താനസമൃദ്ധിയുള്ളവരായി അത്യധികം വർധിച്ചു; അവർ പ്രബലപ്പെട്ടു. ദേശം അവരെക്കൊണ്ടു നിറഞ്ഞു.
EXO 1:8 കാലങ്ങൾ കടന്നുപോയി, യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.
EXO 1:9 അദ്ദേഹം തന്റെ ജനങ്ങളോട്, “ഇതാ, ഇസ്രായേല്യർ നമ്മെക്കാൾ എണ്ണത്തിൽ പെരുകി പ്രബലരായിരിക്കുന്നു.
EXO 1:10 നാം അവരോടു തന്ത്രപൂർവം പെരുമാറണം; അല്ലാത്തപക്ഷം അവർ ഇതിലും പെരുകുകയും ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോൾ ശത്രുക്കളോടു ചേർന്നു നമുക്കെതിരേ യുദ്ധംചെയ്യുകയും രാജ്യം വിട്ടുപോകുകയും ചെയ്യും” എന്നു പറഞ്ഞു.
EXO 1:11 അതനുസരിച്ച്, ഇസ്രായേല്യരെക്കൊണ്ടു കഠിനമായി പണിയെടുപ്പിക്കാനും അവരെ പീഡിപ്പിക്കാനുമായി ഈജിപ്റ്റുകാർ അവരുടെമേൽ മേൽനോട്ടക്കാരെ നിയമിച്ചു; അവർ ഫറവോനുവേണ്ടി പീഥോം, രമെസേസ് എന്നീ സംഭരണനഗരങ്ങൾ ഇസ്രായേല്യരെക്കൊണ്ട് പണിയിപ്പിച്ചു.
EXO 1:12 എന്നാൽ പീഡനം വർധിക്കുന്നതനുസരിച്ച് അവരുടെ എണ്ണം വർധിക്കുകയും അവർ എല്ലായിടത്തും പരക്കുകയും ചെയ്തു. അതുകൊണ്ട് ഈജിപ്റ്റുകാർ ഇസ്രായേല്യരെ ഭയപ്പെട്ടു.
EXO 1:13 ഈജിപ്റ്റുകാർ ക്രൂരമായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു.
EXO 1:14 ഇഷ്ടികയും കളിമണ്ണുംകൊണ്ടുള്ള വേലയും വയലിലെ എല്ലാത്തരം ജോലികളും കഠിനാധ്വാനവുംകൊണ്ട് ഈജിപ്റ്റുകാർ അവരുടെ ജീവിതം കയ്‌പുള്ളതാക്കി. അവരുടെ കഠിനജോലികളിലെല്ലാം ഈജിപ്റ്റുകാർ അവരോടു ക്രൂരമായി പെരുമാറി.
EXO 1:15 ഈജിപ്റ്റുരാജാവ് എബ്രായസൂതികർമിണികളായ ശിപ്രാ, പൂവാ എന്നിവരോട്,
EXO 1:16 “നിങ്ങൾ എബ്രായസ്ത്രീകളെ പ്രസവവേളയിൽ പരിചരിക്കയും അവരെ പ്രസവക്കിടക്കയിൽ നിരീക്ഷിക്കുകയും ചെയ്യുമ്പോൾ കുട്ടി ആണാണെങ്കിൽ അതിനെ കൊന്നുകളയുകയും പെണ്ണാണെങ്കിൽ ജീവിക്കാൻ അനുവദിക്കുകയും ചെയ്യണം” എന്നു കൽപ്പിച്ചു.
EXO 1:17 ആ സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട്, ഈജിപ്റ്റുരാജാവ് തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചില്ല; ആൺകുട്ടികളെ അവർ ജീവനോടെ രക്ഷിച്ചു.
EXO 1:18 ഇതറിഞ്ഞ ഈജിപ്റ്റുരാജാവ് അവരെ ആളയച്ചുവരുത്തി അവരോട്, “നിങ്ങൾ ഇങ്ങനെ ചെയ്തതെന്ത്? ആൺകുട്ടികളുടെ ജീവൻ രക്ഷിക്കുന്നത് എന്തിന്?” എന്ന് ആരാഞ്ഞു.
EXO 1:19 സൂതികർമിണികൾ ഫറവോനോട്, “എബ്രായസ്ത്രീകൾ ഈജിപ്റ്റിലെ സ്ത്രീകളെപ്പോലെയല്ല; അവർ ചുറുചുറുക്കുള്ളവരാണ്; സൂതികർമിണികൾ എത്തുന്നതിനുമുമ്പുതന്നെ അവർ പ്രസവിച്ചുകഴിഞ്ഞിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
EXO 1:20 അതുകൊണ്ടു ദൈവം ആ സൂതികർമിണികളോടു കരുണ കാണിച്ചു; ഇസ്രായേൽജനം പെരുകുകയും എണ്ണത്തിൽ പ്രബലരായിത്തീരുകയും ചെയ്തു.
EXO 1:21 സൂതികർമിണികൾ ദൈവത്തെ ഭയപ്പെട്ടതുകൊണ്ട് അവിടന്ന് അവർക്കും കുടുംബവർധന നൽകി.
EXO 1:22 പിന്നെ ഫറവോൻ തന്റെ സകലജനങ്ങളോടും, “എബ്രായർക്കു ജനിക്കുന്ന എല്ലാ ആൺകുട്ടികളെയും നിങ്ങൾ നൈൽനദിയിൽ എറിഞ്ഞുകളയണം; പെൺകുട്ടികളെ ജീവിക്കാൻ അനുവദിക്കുക” എന്നു കൽപ്പിച്ചു.
EXO 2:1 ഈ സമയം ലേവിഗോത്രത്തിൽപ്പെട്ട ഒരു പുരുഷൻ ഒരു ലേവ്യസ്ത്രീയെ വിവാഹംചെയ്തു;
EXO 2:2 അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അഴകുള്ള ഒരു കുട്ടിയാണ് എന്നു കണ്ടിട്ട് അവൾ അവനെ മൂന്നുമാസം ഒളിപ്പിച്ചുവെച്ചു.
EXO 2:3 എന്നാൽ അവനെ ഒളിപ്പിച്ചുവെക്കാൻ ഒട്ടും കഴിയാതായപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി അതിന്മേൽ പശയും കീലും തേച്ച്, കുട്ടിയെ അതിൽ കിടത്തി, നൈൽനദീതീരത്തു ഞാങ്ങണകൾക്കിടയിൽ വെച്ചു.
EXO 2:4 അവന് എന്തു സംഭവിക്കുമെന്നു നോക്കിക്കൊണ്ട്, ശിശുവിന്റെ സഹോദരി കുറച്ചകലെ മാറിനിന്നു.
EXO 2:5 ഉടനെതന്നെ ഫറവോന്റെ പുത്രി നദിയിൽ കുളിക്കാൻ വന്നു. അവളുടെ പരിചാരികമാർ നദിക്കരയിലൂടെ നടക്കുകയായിരുന്നു. അവൾ ആ പെട്ടകം ഞാങ്ങണകൾക്കിടയിൽ കണ്ടിട്ട് അതെടുക്കാൻ തന്റെ ദാസിയെ അയച്ചു.
EXO 2:6 അവൾ അതു തുറന്നപ്പോൾ കുട്ടിയെ കണ്ടു. കുട്ടി കരയുകയായിരുന്നു. അവൾക്ക് അവനോടു സഹതാപം തോന്നി. “ഇത് എബ്രായശിശുക്കളിൽ ഒന്നാണ്,” അവൾ പറഞ്ഞു.
EXO 2:7 അപ്പോൾ ആ ശിശുവിന്റെ സഹോദരി ഫറവോന്റെ പുത്രിയോട്, “നിങ്ങൾക്കുവേണ്ടി ഈ കുഞ്ഞിനെ പരിചരിക്കാൻ ഞാൻ ചെന്ന് ഒരു എബ്രായസ്ത്രീയെ കൊണ്ടുവരട്ടെയോ?” എന്നു ചോദിച്ചു.
EXO 2:8 “ഉവ്വ്, പൊയ്ക്കൊൾക,” ഫറവോന്റെ പുത്രി മറുപടി പറഞ്ഞു. അതനുസരിച്ച് പെൺകുട്ടി ചെന്ന്, അവന്റെ അമ്മയെ കൂട്ടിക്കൊണ്ടുവന്നു.
EXO 2:9 ഫറവോന്റെ പുത്രി അവളോട്, “എനിക്കുവേണ്ടി ഈ കുഞ്ഞിനെ കൊണ്ടുപോയി മുലയൂട്ടിവളർത്തുക; നിന്റെ സേവനത്തിനു ഞാൻ പ്രതിഫലം തരാം” എന്നു പറഞ്ഞു. അങ്ങനെ ആ സ്ത്രീ പൈതലിനെ കൊണ്ടുപോയി വളർത്തി.
EXO 2:10 കുട്ടി വളർന്നപ്പോൾ, അവൾ അവനെ ഫറവോന്റെ മകളുടെ അടുക്കൽ കൊണ്ടുവന്നു; അവൻ രാജകുമാരിയുടെ മകനായിത്തീർന്നു. “ഞാൻ ഇവനെ വെള്ളത്തിൽനിന്ന് എടുത്തു,” എന്നു പറഞ്ഞ് ആ രാജകുമാരി അവന് മോശ എന്നു പേരിട്ടു.
EXO 2:11 ചില വർഷങ്ങൾകഴിഞ്ഞ്—മോശ മുതിർന്നതിനുശേഷം—ഒരിക്കൽ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്ന് അവരുടെ കഠിനാധ്വാനം നേരിട്ടുകണ്ടു; സ്വജനത്തിൽപ്പെട്ട ഒരു എബ്രായനെ ഒരു ഈജിപ്റ്റുകാരൻ അടിക്കുന്നത് അദ്ദേഹം കണ്ടു.
EXO 2:12 ചുറ്റും നോക്കി ആരും ഇല്ലെന്നു കണ്ടപ്പോൾ അദ്ദേഹം ഈജിപ്റ്റുകാരനെ കൊന്നു മണലിൽ മറവുചെയ്തു.
EXO 2:13 അടുത്തദിവസം അദ്ദേഹം പുറത്തേക്കു പോയപ്പോൾ രണ്ട് എബ്രായർ ശണ്ഠയിടുന്നതു കണ്ടു. കുറ്റക്കാരനോട്, “നീ നിന്റെ സ്നേഹിതനെ അടിക്കുന്നതെന്ത്?” എന്ന് അദ്ദേഹം ചോദിച്ചു.
EXO 2:14 “നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്? ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?” അവൻ ചോദിച്ചു. അപ്പോൾ മോശ, “ഞാൻ ചെയ്തത് എല്ലാവരും അറിഞ്ഞുകാണും” എന്നു ചിന്തിച്ച് ഭയപ്പെട്ടു.
EXO 2:15 ഫറവോൻ ഈ കാര്യം കേട്ടപ്പോൾ മോശയെ കൊല്ലുന്നതിന് അന്വേഷിച്ചു. എന്നാൽ മോശ ഫറവോന്റെ അടുക്കൽനിന്ന് മിദ്യാനിൽ താമസിക്കാനായി ഓടിപ്പോയി; അവിടെ അദ്ദേഹം ഒരു കിണറ്റിനരികെ ഇരുന്നു.
EXO 2:16 മിദ്യാനിലെ ഒരു പുരോഹിതന് ഏഴു പുത്രിമാർ ഉണ്ടായിരുന്നു; അവർ തങ്ങളുടെ പിതാവിന്റെ ആട്ടിൻപറ്റത്തിനു കുടിക്കാനുള്ള വെള്ളം കോരി തൊട്ടികളിൽ നിറയ്ക്കാൻ അവിടെ എത്തി.
EXO 2:17 ചില ഇടയന്മാർ വന്ന് അവരെ ഓടിച്ചുകളഞ്ഞു. എന്നാൽ മോശ എഴുന്നേറ്റ് അവരെ സഹായിച്ചു. അവരുടെ ആട്ടിൻപറ്റത്തിനു വെള്ളം കൊടുത്തു.
EXO 2:18 അവർ പിതാവായ രെയൂവേലിന്റെ അടുക്കൽ മടങ്ങിയെത്തിയപ്പോൾ അദ്ദേഹം അവരോട്, “നിങ്ങൾ ഇന്ന് ഇത്രയും നേരത്തേ മടങ്ങിയെത്തിയതെങ്ങനെ?” എന്നു ചോദിച്ചു.
EXO 2:19 അതിന് അവർ, “ഒരു ഈജിപ്റ്റുകാരൻ ഞങ്ങളെ ഇടയന്മാരുടെ കൈയിൽനിന്നു രക്ഷിച്ചു. അദ്ദേഹം ഞങ്ങൾക്കും ആട്ടിൻപറ്റത്തിനും വെള്ളം കോരിത്തരികയും ചെയ്തു” എന്നു മറുപടി പറഞ്ഞു.
EXO 2:20 അപ്പോൾ അദ്ദേഹം പുത്രിമാരോട്, “അദ്ദേഹം എവിടെ? നിങ്ങൾ അദ്ദേഹത്തെ വിട്ടിട്ടുപോന്നത് എന്ത്? നിങ്ങൾ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിക്കുക” എന്നു പറഞ്ഞു.
EXO 2:21 മോശ ആ മനുഷ്യനോടുകൂടെ താമസിക്കാമെന്നു സമ്മതിച്ചു. അദ്ദേഹം തന്റെ മകൾ സിപ്പോറയെ മോശയ്ക്കു വിവാഹംചെയ്തുകൊടുത്തു.
EXO 2:22 തുടർന്നു സിപ്പോറ ഒരു മകനെ പ്രസവിച്ചു. “അന്യനാട്ടിൽ ഞാനൊരു പ്രവാസിയായിത്തീർന്നിരിക്കുന്നു,” എന്നു പറഞ്ഞ് മോശ അവന് ഗെർശോം എന്നു പേരിട്ടു.
EXO 2:23 വളരെ നാളുകൾക്കുശേഷം ഈജിപ്റ്റുരാജാവ് മരിച്ചു. ഇസ്രായേൽമക്കൾ തങ്ങളുടെ അടിമവേലനിമിത്തം ഞരങ്ങി നിലവിളിച്ചു. അടിമവേലനിമിത്തം അവരിൽനിന്നുയർന്ന നിലവിളി ദൈവത്തിന്റെ അടുക്കൽ എത്തി.
EXO 2:24 ദൈവം അവരുടെ ദീനരോദനം കേട്ടു; അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുള്ള തന്റെ ഉടമ്പടി അവിടന്ന് ഓർത്തു.
EXO 2:25 ദൈവം ഇസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അവരെക്കുറിച്ചു ചിന്തിച്ചു.
EXO 3:1 ഈ സമയം മോശ തന്റെ അമ്മായിയപ്പനും മിദ്യാനിലെ പുരോഹിതനുമായ യിത്രോയുടെ ആട്ടിൻപറ്റത്തെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു; ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് അദ്ദേഹം മരുഭൂമിക്കപ്പുറം ദൈവത്തിന്റെ പർവതമായ ഹോരേബിൽ എത്തി.
EXO 3:2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപ്പടർപ്പിനുള്ളിൽ അഗ്നിജ്വാലയിൽ അദ്ദേഹത്തിന് പ്രത്യക്ഷനായി. മുൾപ്പടർപ്പ് കത്തുന്നുണ്ടായിരുന്നെങ്കിലും അതു വെന്തുപോകുന്നില്ലെന്ന് മോശ കണ്ടു.
EXO 3:3 “മുൾപ്പടർപ്പ് വെന്തുപോകാതിരിക്കുന്ന ഈ അത്ഭുതകരമായ കാഴ്ച എന്തെന്ന് ഞാൻ അടുത്തുചെന്നു നോക്കട്ടെ,” എന്ന് മോശ തന്നോടുതന്നെ പറഞ്ഞു.
EXO 3:4 അതു കാണാൻ അദ്ദേഹം അടുത്തുചെല്ലുന്നത് യഹോവ കണ്ടു. ദൈവം മുൾപ്പടർപ്പിനുള്ളിൽനിന്നും അവനെ, “മോശേ! മോശേ!” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്ന് മോശ വിളികേട്ടു.
EXO 3:5 “ഇവിടേക്ക് അടുത്തുവരരുത്. നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,” എന്നു ദൈവം കൽപ്പിച്ചു.
EXO 3:6 “ഞാൻ നിന്റെ പിതാവിന്റെ ദൈവവും അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു,” എന്നും അവിടന്ന് അരുളിച്ചെയ്തു. അപ്പോൾ മോശ മുഖം മറച്ചു; ദൈവത്തെ നോക്കാൻ അദ്ദേഹം ഭയപ്പെട്ടു.
EXO 3:7 യഹോവ ഇങ്ങനെ അരുളിച്ചെയ്തു, “ഈജിപ്റ്റിൽ എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടിരിക്കുന്നു. അടിമകളുടെ മേൽനോട്ടക്കാർ നിമിത്തമുള്ള അവരുടെ നിലവിളി ഞാൻ കേട്ടു. ഞാൻ അവരുടെ സങ്കടം അറിയുന്നു.
EXO 3:8 അതുകൊണ്ട് ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് അവരെ വിടുവിക്കുന്നതിനും അവരെ ആ ദേശത്തുനിന്ന് പുറപ്പെടുവിച്ച് നല്ലതും വിശാലവുമായ ദേശത്തേക്ക്; പാലും തേനും ഒഴുകുന്ന ദേശത്തേക്ക്—കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ സ്ഥലത്തേക്കു—കൊണ്ടുപോകുന്നതിനു ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
EXO 3:9 ഇസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; ഈജിപ്റ്റുകാർ അവരെ പീഡിപ്പിക്കുന്നതു ഞാൻ കാണുകയുംചെയ്തിരിക്കുന്നു.
EXO 3:10 ആകയാൽ നീ ഇപ്പോൾ ചെല്ലുക, എന്റെ ജനമായ ഇസ്രായേൽമക്കളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരാൻ ഞാൻ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും.”
EXO 3:11 എന്നാൽ മോശ ദൈവത്തോട്, “ഫറവോന്റെ അടുക്കൽ ചെല്ലാനും ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുപോരാനും എനിക്ക് എന്തു യോഗ്യതയാണുള്ളത്?” എന്നു ചോദിച്ചു.
EXO 3:12 അതിനു ദൈവം, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും. നിന്നെ അയച്ചിരിക്കുന്നതു ഞാൻതന്നെ എന്നതിന് ഇത് ഒരത്ഭുതചിഹ്നമായിരിക്കും: നീ ഈ ജനത്തെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതിനുശേഷം നിങ്ങൾ ഈ മലയിൽ ദൈവത്തെ ആരാധിക്കും” എന്ന് അരുളിച്ചെയ്തു.
EXO 3:13 “ഞാൻ ഇസ്രായേൽമക്കളുടെ അടുത്തുചെന്ന് അവരോട്, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ, അവിടത്തെ നാമം എന്ത്?’ എന്ന് അവർ എന്നോടു ചോദിച്ചാൽ, ഞാൻ അവരോട് എന്തു പറയണം?” എന്ന് മോശ ദൈവത്തോടു ചോദിച്ചു.
EXO 3:14 ദൈവം മോശയോട്, “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു. ‘ഞാൻ ആകുന്നവൻ എന്നെ നിങ്ങളുടെ അടുത്തേക്ക് അയച്ചിരിക്കുന്നു’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം” എന്ന് അരുളിച്ചെയ്തു.
EXO 3:15 ദൈവം പിന്നെയും മോശയോട് അരുളിച്ചെയ്തു: “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയണം, ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.’ “എന്റെ ശാശ്വതനാമം ഇതാണ്, തലമുറതലമുറയായി എന്നെ ഓർക്കേണ്ടത് ഈ നാമത്താൽത്തന്നെ.
EXO 3:16 “നീ ചെന്ന് ഇസ്രായേല്യ ഗോത്രത്തലവന്മാരെ വിളിച്ചുകൂട്ടി അവരോട് ഇപ്രകാരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ, എനിക്കു പ്രത്യക്ഷനായി എന്നോട്, ഞാൻ നിങ്ങളെ സന്ദർശിക്കുകയും ഈജിപ്റ്റുകാർ നിങ്ങളോടു ചെയ്തിട്ടുള്ളതു കാണുകയുംചെയ്തിരിക്കുന്നു എന്ന് അരുളിച്ചെയ്തു.
EXO 3:17 ഈജിപ്റ്റിലെ നിങ്ങളുടെ ദുരിതങ്ങളിൽനിന്ന് നിങ്ങളെ രക്ഷിച്ച് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്ക്—പാലും തേനും ഒഴുകുന്ന ദേശത്തേക്കുതന്നെ, കൊണ്ടുവരുമെന്നു ഞാൻ വാഗ്ദാനംചെയ്തിരിക്കുന്നു.’
EXO 3:18 “ഇസ്രായേല്യ ഗോത്രത്തലവന്മാർ നിന്റെ വാക്കു കേൾക്കും. അങ്ങനെ നീയും ഇസ്രായേല്യ ഗോത്രത്തലവന്മാരും ഈജിപ്റ്റുരാജാവിന്റെ അടുക്കൽ ചെന്ന് അവനോട്, ‘എബ്രായരുടെ ദൈവമായ യഹോവ ഞങ്ങളെ സന്ദർശിച്ചു. മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞങ്ങളെ അനുവദിക്കണമേ’ എന്നു പറയുക.
EXO 3:19 എന്നാൽ, ശക്തമായൊരു ഭുജത്തിന്റെ സമ്മർദത്താലല്ലാതെ, ഈജിപ്റ്റുരാജാവ് നിങ്ങളെ പോകാൻ അനുവദിക്കുകയില്ലെന്നു ഞാൻ അറിയുന്നു.
EXO 3:20 ആകയാൽ ഞാൻ എന്റെ കൈ നീട്ടുകയും അവരുടെ ഇടയിൽ ചെയ്യാനിരിക്കുന്ന സകല അത്ഭുതങ്ങളാലും ഈജിപ്റ്റുകാരെ പ്രഹരിക്കുകയും ചെയ്യും. അതിനുശേഷം അവൻ നിങ്ങളെ വിട്ടയയ്ക്കും.
EXO 3:21 “നിങ്ങൾ വിട്ടുപോരുമ്പോൾ വെറുംകൈയോടെ പോകാതിരിക്കേണ്ടതിനു ഞാൻ ഈജിപ്റ്റുകാരിൽ നിങ്ങളുടെനേർക്ക് അനുകൂലമനോഭാവം ഉളവാക്കും.
EXO 3:22 ഓരോ സ്ത്രീയും തന്റെ അയൽക്കാരിയോടും തന്റെ ഭവനത്തിൽ വസിക്കുന്ന ഏതൊരു സ്ത്രീയോടും വെള്ളിയും സ്വർണവുംകൊണ്ടുള്ള ആഭരണങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെടണം; അവ നിങ്ങൾ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അണിയിക്കണം. അങ്ങനെ നിങ്ങൾ ഈജിപ്റ്റുകാരെ കൊള്ളയടിക്കേണ്ടതാകുന്നു.”
EXO 4:1 അതിന് മോശ, “അവർ എന്നെ വിശ്വസിക്കുകയോ എന്റെ വാക്കു കേൾക്കുകയോ ചെയ്യാതെ ‘യഹോവ നിനക്കു പ്രത്യക്ഷനായിട്ടില്ല’ എന്നു പറയും” എന്ന് ഉത്തരം പറഞ്ഞു.
EXO 4:2 അപ്പോൾ യഹോവ അവനോട്, “നിന്റെ കൈയിലിരിക്കുന്നത് എന്ത്?” എന്നു ചോദിച്ചു. “ഒരു വടി,” അവൻ ഉത്തരം പറഞ്ഞു.
EXO 4:3 “അതു നിലത്തിടുക,” എന്ന് യഹോവ കൽപ്പിച്ചു. മോശ അതു നിലത്തിട്ടു. അതൊരു പാമ്പായിത്തീർന്നു. അവൻ അതിന്റെ അടുത്തുനിന്ന് ഓടിമാറി.
EXO 4:4 പിന്നെ യഹോവ അവനോട്, “നീ കൈനീട്ടി അതിനെ വാലിൽ പിടിച്ച് എടുക്കുക” എന്നു കൽപ്പിച്ചു. അപ്പോൾ മോശ കൈനീട്ടി പാമ്പിനെ പിടിച്ചു; അത് അവന്റെ കൈയിൽ വീണ്ടും വടിയായിത്തീർന്നു.
EXO 4:5 “ഇത്, അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ—അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും—നിനക്കു പ്രത്യക്ഷനായിരിക്കുന്നു എന്ന് അവർ വിശ്വസിക്കേണ്ടതിനുതന്നെ,” എന്നു ദൈവം അരുളിച്ചെയ്തു.
EXO 4:6 ഇതിനുശേഷം യഹോവ, “നിന്റെ കൈ മാറിടത്തിൽ വെക്കുക” എന്നു കൽപ്പിച്ചു. മോശ കൈ മാറിടത്തിൽ വെച്ചു; അവൻ അതു പുറത്തെടുത്തപ്പോൾ അതു ഹിമംപോലെ വെളുത്തു കുഷ്ഠം ബാധിച്ചിരുന്നു.
EXO 4:7 “നീ അതു വീണ്ടും മാറിടത്തിൽ വെക്കുക,” എന്ന് അവിടന്നു കൽപ്പിച്ചു. മോശ വീണ്ടും തന്റെ കൈ മാറിടത്തിൽ വെച്ചു. അത് അവൻ പുറത്തെടുത്തപ്പോൾ, തന്റെ മറ്റു ശരീരഭാഗങ്ങളെന്നപോലെ പൂർവസ്ഥിതിയിലായി.
EXO 4:8 തുടർന്ന് യഹോവ അരുളിച്ചെയ്തു, “അവർ നിന്നെ വിശ്വസിക്കാതിരിക്കുകയോ ഒന്നാമത്തെ അത്ഭുതചിഹ്നം ഗൗനിക്കാതിരിക്കുകയോ ചെയ്താൽ രണ്ടാമത്തേതിൽ വിശ്വസിച്ചേക്കും.
EXO 4:9 എന്നാൽ ഈ രണ്ട് അത്ഭുതചിഹ്നങ്ങളിലും അവർ വിശ്വസിക്കാതിരിക്കുകയോ നിന്റെ വാക്കു കേൾക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, നീ നൈൽനദിയിൽനിന്ന് വെള്ളം കോരി ഉണങ്ങിയ നിലത്ത് ഒഴിക്കണം. നീ നദിയിൽനിന്ന് എടുക്കുന്ന വെള്ളം നിലത്ത് രക്തമായിത്തീരും.”
EXO 4:10 മോശ യഹോവയോട്, “കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിച്ചാലും; അടിയൻ മുമ്പുതന്നെയോ, അവിടന്ന് അടിയനോടു സംസാരിച്ചതിനുശേഷമോ ഒരിക്കലും വാക്ചാതുര്യമുള്ളവനായിരുന്നിട്ടില്ല. അടിയൻ വിക്കനും തടിച്ച നാവുള്ളവനും ആകുന്നു” എന്നു പറഞ്ഞു.
EXO 4:11 യഹോവ അവനോട്, “മനുഷ്യന്റെ വായ് മെനഞ്ഞതാര്? അവനെ ബധിരനോ മൂകനോ ആക്കുന്നതാര്? അവനു കാഴ്ച നൽകുന്നതോ അവനെ അന്ധനാക്കുന്നതോ ആര്? യഹോവയായ ഞാൻ അല്ലയോ?
EXO 4:12 ഇപ്പോൾ പോകുക; ഞാൻ നിന്നെ സംസാരിക്കാൻ സഹായിക്കുകയും എന്തു പറയണമെന്നു നിനക്ക് ഉപദേശിച്ചുതരികയും ചെയ്യും” എന്നു പറഞ്ഞു.
EXO 4:13 എന്നാൽ മോശ, “അയ്യോ, കർത്താവേ, ദയവുചെയ്തു മറ്റാരെയെങ്കിലും അയയ്ക്കണമേ” എന്നു പറഞ്ഞു.
EXO 4:14 അപ്പോൾ യഹോവയുടെ കോപം മോശയ്ക്കുനേരേ ജ്വലിച്ചു; അവിടന്ന് അരുളിച്ചെയ്തു: “ലേവ്യനായ അഹരോൻ നിന്റെ സഹോദരൻ അല്ലയോ? അവനു നന്നായി സംസാരിക്കാൻ കഴിയുമെന്നു ഞാൻ അറിയുന്നു; നിന്നെ വന്നു കാണാൻ അവൻ യാത്രതിരിച്ചുകഴിഞ്ഞു; നിന്നെ കാണുമ്പോൾ അവന്റെ ഹൃദയം ആനന്ദിക്കും.
EXO 4:15 പറയേണ്ടുന്ന വാക്കുകൾ നീ അവനു പറഞ്ഞുകൊടുക്കുക. ഞാൻ നിന്റെ വായോടും അവന്റെ വായോടുംകൂടെ ഇരിക്കുകയും എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾക്ക് ഉപദേശിച്ചുതരികയും ചെയ്യും.
EXO 4:16 അവൻ നിനക്കുപകരം ജനത്തോടു സംസാരിക്കും; അവൻ നിന്റെ വക്താവും നീ അവനു ദൈവവും എന്ന നിലയിലാകും.
EXO 4:17 എന്നാൽ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കാൻ ഈ വടിയും നിന്റെ കൈയിൽ എടുത്തുകൊള്ളുക.”
EXO 4:18 പിന്നെ മോശ തന്റെ അമ്മായിയപ്പനായ യിത്രോവിന്റെ അടുക്കൽ തിരിച്ചെത്തി അദ്ദേഹത്തോട്, “ഈജിപ്റ്റിൽ എന്റെ സ്വജനങ്ങളിൽ ആരെങ്കിലും ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടതിന് അവരുടെ അടുക്കൽ പോകാൻ എന്നെ അനുവദിക്കണം” എന്നു പറഞ്ഞു. അതിനു യിത്രോ, “സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
EXO 4:19 യഹോവ മോശയോടു മിദ്യാനിൽവെച്ച്, “ഈജിപ്റ്റിലേക്കു മടങ്ങിപ്പൊയ്ക്കൊൾക; നിന്നെ വധിക്കാൻ ആഗ്രഹിച്ച പുരുഷന്മാരെല്ലാവരും മരിച്ചുപോയി” എന്ന് അരുളിച്ചെയ്തിരുന്നു.
EXO 4:20 അങ്ങനെ മോശ തന്റെ ഭാര്യയെയും പുത്രന്മാരെയും ഒരു കഴുതപ്പുറത്തു കയറ്റി, അവരെയും കൂട്ടി തിരികെ ഈജിപ്റ്റിലേക്കു യാത്രയായി. ദൈവത്തിന്റെ വടിയും അദ്ദേഹം കൈയിൽ എടുത്തു.
EXO 4:21 യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഈജിപ്റ്റിൽ ചെല്ലുമ്പോൾ ഞാൻ നിന്നെ ഭരമേൽപ്പിച്ചിട്ടുള്ള സകല അത്ഭുതങ്ങളും ഫറവോന്റെ മുമ്പാകെ ചെയ്യണം. എന്നാൽ ഞാൻ അവന്റെ ഹൃദയം കഠിനമാക്കുമ്പോൾ ജനങ്ങളെ പോകാൻ അവൻ അനുവദിക്കാതിരിക്കുകയും ചെയ്യും.
EXO 4:22 അപ്പോൾ ഫറവോനോട്, ഇപ്രകാരം പറയണം, ‘യഹോവ ഇങ്ങനെ അരുളിച്ചെയ്യുന്നു: ഇസ്രായേൽ എന്റെ പുത്രൻ, എന്റെ ആദ്യജാതൻതന്നെ.
EXO 4:23 “എന്നെ ആരാധിക്കാൻ എന്റെ പുത്രനെ വിട്ടയയ്ക്കണം” എന്നു ഞാൻ നിന്നോടു പറഞ്ഞല്ലോ. എന്നാൽ നീ അവനെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെത്തന്നെ, കൊന്നുകളയും’ എന്നുകൂടി പറയുക.”
EXO 4:24 വഴിമധ്യേയുള്ള ഒരു സത്രത്തിൽവെച്ച് യഹോവ മോശയെ നേരിട്ടു; അദ്ദേഹത്തെ കൊല്ലുന്നതിനു ഭാവിച്ചു.
EXO 4:25 എന്നാൽ സിപ്പോറാ ഒരു കൽക്കത്തിയെടുത്തു തന്റെ പുത്രന്റെ അഗ്രചർമം ഛേദിച്ച് മോശയുടെ കാൽക്കൽ ഇട്ടു. “നിശ്ചയമായും താങ്കൾ എനിക്കൊരു രക്തമണവാളൻ” എന്ന് അവൾ പറഞ്ഞു.
EXO 4:26 ഇങ്ങനെ യഹോവ അവനെ വിട്ടയച്ചു. പരിച്ഛേദനത്തെ പരാമർശിച്ചുകൊണ്ടാണ് അപ്പോൾ അവൾ “രക്തമണവാളൻ” എന്നു പറഞ്ഞത്.
EXO 4:27 യഹോവ അഹരോനോട്, “മോശയെ കാണുന്നതിന് നീ മരുഭൂമിയിലേക്കു ചെല്ലുക” എന്നു കൽപ്പിച്ചു. അദ്ദേഹം ദൈവത്തിന്റെ പർവതത്തിൽവെച്ച് മോശയെ കണ്ട് അദ്ദേഹത്തെ ചുംബിച്ചു.
EXO 4:28 യഹോവ തന്നെ ഏൽപ്പിച്ചയച്ച എല്ലാ കാര്യങ്ങളും മോശ അഹരോനെ അറിയിച്ചു; താൻ ചെയ്യണമെന്ന് യഹോവ ആജ്ഞാപിച്ചിരുന്ന എല്ലാ അത്ഭുതചിഹ്നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
EXO 4:29 മോശയും അഹരോനും ഇസ്രായേല്യ ഗോത്രത്തലവന്മാരെ എല്ലാവരെയും കൂട്ടിവരുത്തി.
EXO 4:30 യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതെല്ലാം അഹരോൻ അവരെ പറഞ്ഞുകേൾപ്പിച്ചു; മോശ ജനങ്ങളുടെമുമ്പാകെ ആ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുകയും
EXO 4:31 ജനങ്ങൾ വിശ്വസിക്കുകയും ചെയ്തു. യഹോവ തങ്ങളെ സന്ദർശിച്ചെന്നും അവിടന്നു തങ്ങളുടെ കഷ്ടത കണ്ടിരിക്കുന്നെന്നും ഇസ്രായേൽജനം കേട്ടപ്പോൾ അവർ കുമ്പിട്ടു നമസ്കരിച്ചു.
EXO 5:1 അതിനുശേഷം മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന്, “എന്റെ ജനം മരുഭൂമിയിൽ എനിക്കൊരു ഉത്സവം ആചരിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
EXO 5:2 അതിനു ഫറവോൻ, “ഞാൻ യഹോവയെ അനുസരിക്കേണ്ടതിനും ഇസ്രായേലിനെ വിട്ടയയ്ക്കേണ്ടതിനും അവൻ ആര്? യഹോവയെ ഞാൻ അറിയുന്നില്ല, ഇസ്രായേലിനെ ഞാൻ വിട്ടയയ്ക്കുകയുമില്ല” എന്നു പറഞ്ഞു.
EXO 5:3 അപ്പോൾ അവർ, “എബ്രായരുടെ ദൈവം ഞങ്ങൾക്കു പ്രത്യക്ഷനായിരിക്കുന്നു. ഇപ്പോൾ മരുഭൂമിയിൽ മൂന്നുദിവസത്തെ ദൂരം യാത്രചെയ്തു ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം കഴിക്കാൻ ഞങ്ങളെ അനുവദിക്കണം; അല്ലെങ്കിൽ അവിടന്നു മഹാമാരിയാലോ വാളിനാലോ ഞങ്ങളെ പീഡിപ്പിച്ചേക്കാം” എന്നു പറഞ്ഞു.
EXO 5:4 എന്നാൽ ഈജിപ്റ്റുരാജാവ്, “മോശയേ, അഹരോനേ, നിങ്ങൾ ജനങ്ങളെ അവരുടെ വേലയിൽ തടസ്സപ്പെടുത്തുന്നത് എന്തിന്? നിങ്ങളുടെ ജോലിയിലേക്കു മടങ്ങിപ്പോകുക!” എന്നു കൽപ്പിച്ചു.
EXO 5:5 ഫറവോൻ വീണ്ടും പറഞ്ഞു: “ഇതാ, ഈ ദേശത്തു ജനങ്ങൾ അസംഖ്യമായിരിക്കുന്നു, പണിയെടുക്കുന്നതിൽനിന്ന് നിങ്ങൾ അവരെ തടസ്സപ്പെടുത്തുകയാണ്.”
EXO 5:6 ഫറവോൻ അന്നുതന്നെ ജനത്തിന്റെമേൽ ആക്കിവെച്ചിരിക്കുന്ന അടിമകളുടെ മേൽനോട്ടക്കാർക്കും അവർക്കുമീതേയുള്ള അധികാരികൾക്കും ഇപ്രകാരം കൽപ്പനകൊടുത്തു:
EXO 5:7 “നിങ്ങൾ ഇനിമുതൽ ജനങ്ങൾക്ക് ഇഷ്ടികയുണ്ടാക്കാൻ വൈക്കോൽ കൊടുക്കരുത്; അവർതന്നെ പോയി ആവശ്യമുള്ള വൈക്കോൽ ശേഖരിക്കട്ടെ.
EXO 5:8 എന്നാൽ നേരത്തേ ഉണ്ടായിരുന്നത്രയും ഇഷ്ടിക ഉണ്ടാക്കാൻ അവരോട് ആവശ്യപ്പെടണം; എണ്ണം കുറയ്ക്കരുത്. അവർ അലസന്മാരാണ്, അതുകൊണ്ടാകുന്നു ‘ഞങ്ങൾ പോയി ഞങ്ങളുടെ ദൈവത്തിനു യാഗം കഴിക്കട്ടെ’ എന്ന് അവർ മുറവിളി കൂട്ടുന്നത്.
EXO 5:9 അവർക്കു ജോലി കുറെക്കൂടി കഠിനമാക്കിക്കൊടുക്കണം, അങ്ങനെ അവർ വ്യാജവാക്കുകളിൽ ശ്രദ്ധിക്കാതെ പണിയെടുത്തുകൊണ്ടേയിരിക്കട്ടെ.”
EXO 5:10 അടിമകളുടെ മേൽനോട്ടക്കാരും അവർക്കുമീതേയുള്ള അധികാരികളും ചെന്നു ജനത്തോടു പറഞ്ഞു: “ഫറവോൻ ഇങ്ങനെ കൽപ്പിക്കുന്നു, ‘ഞാൻ നിങ്ങൾക്ക് ഇനിമുതൽ വൈക്കോൽ തരികയില്ല.
EXO 5:11 കിട്ടുന്നേടത്തുനിന്ന് നിങ്ങൾതന്നെ വൈക്കോൽ ശേഖരിക്കണം, എങ്കിലും നിങ്ങളുടെ വേലയിൽ ഒരു കുറവും അനുവദിക്കുകയില്ല.’ ”
EXO 5:12 അതുകൊണ്ടു ജനങ്ങൾ വൈക്കോലിനു പകരം വൈക്കോൽക്കുറ്റി ശേഖരിക്കാൻ ഈജിപ്റ്റിൽ എല്ലായിടങ്ങളിലും ചിതറിപ്പോയി.
EXO 5:13 അടിമകളുടെ മേൽനോട്ടക്കാർ അവരോട്, “ദിവസംതോറുമുള്ള വേല, വൈക്കോലുണ്ടായിരുന്നപ്പോൾ ചെയ്തതുപോലെതന്നെ നിങ്ങൾ ചെയ്തുതീർക്കണം” എന്നു കർശനമായി പറഞ്ഞു.
EXO 5:14 ഫറവോന്റെ അടിമകളുടെ മേൽനോട്ടക്കാർ നിയമിച്ച ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോട്, “നിങ്ങൾ മുമ്പേ ചെയ്തിരുന്നതുപോലെ ഇന്നലെയും ഇന്നും ഇഷ്ടികയുടെ അളവു തികയ്ക്കാത്തതെന്ത്?” എന്നു ചോദിച്ചുകൊണ്ട് അവരെ അടിച്ചു.
EXO 5:15 ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാർ ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു സങ്കടമുണർത്തിച്ചു: “അടിയങ്ങളോട് ഇങ്ങനെ ചെയ്യുന്നതെന്ത്?
EXO 5:16 അടിയങ്ങൾക്കു വൈക്കോൽ തരുന്നതേയില്ല, എന്നിട്ടും ‘ഇഷ്ടിക ഉണ്ടാക്കുക!’ എന്നു പറയുന്നു. ഇതാ, അടിയങ്ങളെ അടിക്കുകയും ചെയ്യുന്നു, അവിടത്തെ ജനമാണ് ഇതിൽ തെറ്റുകാർ.”
EXO 5:17 അതിനു ഫറവോൻ, “നിങ്ങൾ മടിയന്മാർ, അലസന്മാർ! അതുകൊണ്ടാണ്, ‘ഞങ്ങൾ പോയി യഹോവയ്ക്കു യാഗം കഴിക്കട്ടെ’ എന്നു നിങ്ങൾ എപ്പോഴും പറയുന്നത്.
EXO 5:18 പോയി ജോലി ചെയ്യുക. വൈക്കോൽ നിങ്ങൾക്കു തരികയേയില്ല, എന്നാലും ഇഷ്ടികയുടെ എണ്ണം കുറയുകയുമരുത്” എന്നു പറഞ്ഞു.
EXO 5:19 “നിങ്ങൾ ഓരോ ദിവസവും ഉണ്ടാക്കേണ്ട ഇഷ്ടികയുടെ എണ്ണം കുറയ്ക്കരുത്,” എന്ന് ഇസ്രായേല്യരായ മേലുദ്യോഗസ്ഥന്മാരോടു കൽപ്പിച്ചപ്പോൾത്തന്നെ തങ്ങൾ പ്രയാസത്തിൽ അകപ്പെട്ടിരിക്കുന്നു എന്ന് അവർ മനസ്സിലാക്കി.
EXO 5:20 അവർ ഫറവോന്റെ അടുക്കൽനിന്ന് മടങ്ങുമ്പോൾ തങ്ങൾക്കായി കാത്തുനിന്നിരുന്ന മോശയെയും അഹരോനെയും കണ്ടു.
EXO 5:21 “യഹോവ നിങ്ങളെ കാണുകയും ന്യായംവിധിക്കുകയും ചെയ്യട്ടെ! നിങ്ങൾ ഫറവോന്റെയും അദ്ദേഹത്തിന്റെ വേലക്കാരുടെയും മുമ്പിൽ ഞങ്ങളെ നാറ്റിക്കുകയും ഞങ്ങളെ കൊല്ലുന്നതിന് അവരുടെ കൈയിൽ വാൾ കൊടുക്കുകയും ചെയ്തിരിക്കുകയാണ്,” എന്ന് അവർ പറഞ്ഞു.
EXO 5:22 അപ്പോൾ മോശ മടങ്ങിച്ചെന്ന് യഹോവയോട്, “കർത്താവേ, അവിടന്ന് ഈ ജനത്തെ കഷ്ടതയിൽ ആക്കിയതെന്ത്? ഇതിനായിട്ടാണോ അങ്ങ് എന്നെ അയച്ചത്?
EXO 5:23 അവിടത്തെ നാമത്തിൽ ഫറവോനോടു സംസാരിക്കാൻ ചെന്നതുമുതൽ അദ്ദേഹം ഈ ജനത്തിന്റെമേൽ കഷ്ടത വരുത്തിയിരിക്കുകയാണ്, അങ്ങ് അവിടത്തെ ജനത്തെ വിടുവിച്ചതുമില്ല” എന്നു പറഞ്ഞു.
EXO 6:1 അപ്പോൾ യഹോവ മോശയോട്, “ഞാൻ ഫറവോനോട് എന്തു ചെയ്യുമെന്നു നീ കാണും. എന്റെ ശക്തിയുള്ള ഭുജംനിമിത്തം അവൻ അവരെ വിട്ടയയ്ക്കും; എന്റെ ബലമുള്ള കരം കണ്ടിട്ട് അവൻ അവരെ ദേശത്തുനിന്ന് ആട്ടിയോടിക്കും” എന്ന് അരുളിച്ചെയ്തു.
EXO 6:2 ദൈവം മോശയോടു വീണ്ടും പറഞ്ഞു: “ഞാൻ യഹോവ ആകുന്നു.
EXO 6:3 ഞാൻ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും സർവശക്തനായ ദൈവമായി പ്രത്യക്ഷപ്പെട്ടു. എന്നാൽ യഹോവ എന്ന നാമത്തിൽ ഞാൻ അവർക്ക് എന്നെത്തന്നെ വെളിപ്പെടുത്തിയിട്ടില്ല.
EXO 6:4 അവർ പ്രവാസികളായി താമസിച്ചിരുന്ന കനാൻദേശം അവർക്കു കൊടുക്കുമെന്നു ഞാൻ അവരോട് ഉടമ്പടിചെയ്തു.
EXO 6:5 ഈജിപ്റ്റുകാർ അടിമകളാക്കിക്കൊണ്ടിരിക്കുന്ന ഇസ്രായേൽമക്കളുടെ നിലവിളി കേൾക്കുകയും ഞാൻ എന്റെ ഉടമ്പടി ഓർക്കുകയും ചെയ്തിരിക്കുന്നു.
EXO 6:6 “ആകയാൽ, ഇസ്രായേല്യരോട് ഇപ്രകാരം പറയുക: ‘ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് വിടുവിക്കും; അവരുടെ അടിമത്തത്തിൽനിന്ന് നിങ്ങളെ സ്വതന്ത്രരാക്കും; നീട്ടിയ ഭുജത്താലും മഹാശിക്ഷാവിധികളാലും ഞാൻ നിങ്ങളെ ഉദ്ധരിക്കും.
EXO 6:7 ഞാൻ നിങ്ങളെ സ്വന്തജനമായി സ്വീകരിക്കുകയും ഞാൻ നിങ്ങളുടെ ദൈവം ആയിരിക്കുകയും ചെയ്യും. ഈജിപ്റ്റുകാരുടെ നുകത്തിൻകീഴിൽനിന്ന് നിങ്ങളെ വിടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ഞാൻതന്നെ എന്നു നിങ്ങൾ അപ്പോൾ മനസ്സിലാക്കും.
EXO 6:8 അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും കൊടുക്കുമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്ന് അതു നിങ്ങൾക്ക് അവകാശമായിത്തരും. ഞാൻ യഹോവ ആകുന്നു.’ ”
EXO 6:9 മോശ ഇത് ഇസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ തങ്ങളെ തളർത്തുന്നരീതിയിലുള്ള ക്രൂരമായ അടിമത്തം നിമിത്തം അവർ മോശയുടെ വാക്കു ശ്രദ്ധിച്ചില്ല.
EXO 6:10 ഇതിനുശേഷം യഹോവ മോശയോട്,
EXO 6:11 “നീ ചെന്ന് ഈജിപ്റ്റിലെ രാജാവായ ഫറവോനോട്, ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു പറയുക” എന്നു കൽപ്പിച്ചു.
EXO 6:12 എന്നാൽ മോശ യഹോവയോട്, “ഇസ്രായേൽമക്കൾപോലും എന്റെ വാക്കു കേൾക്കുന്നില്ല, പിന്നെ ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ? ഞാൻ വാക്ചാതുര്യമുള്ളവനല്ലല്ലോ” എന്നു പറഞ്ഞു.
EXO 6:13 എന്നാൽ യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു. ഇസ്രായേൽജനത്തെ ഈജിപ്റ്റിൽനിന്ന് വിടുവിക്കേണ്ടതിന് ഇസ്രായേൽമക്കളുടെ അടുക്കലേക്കും ഈജിപ്റ്റുരാജാവായ ഫറവോന്റെ അടുക്കലേക്കും അവിടന്ന് ഞങ്ങളെ നിയോഗിച്ചയച്ചു.
EXO 6:14 അവരുടെ പിതൃഭവനങ്ങളിലെ തലവന്മാർ ഇവരായിരുന്നു: ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി; ഇവയായിരുന്നു രൂബേന്റെ കുലങ്ങൾ.
EXO 6:15 ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ; ഇവയായിരുന്നു ശിമെയോന്റെ കുലങ്ങൾ.
EXO 6:16 തങ്ങളുടെ വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി. (ലേവി 137 വർഷം ജീവിച്ചിരുന്നു.)
EXO 6:17 കുലങ്ങളുടെ ക്രമമനുസരിച്ച് ഗെർശോന്റെ പുത്രന്മാർ ലിബ്നിയും ശിമെയിയും ആയിരുന്നു.
EXO 6:18 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ എന്നിവരായിരുന്നു. (കെഹാത്ത് 133 വർഷം ജീവിച്ചിരുന്നു.)
EXO 6:19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി എന്നിവരായിരുന്നു. ഇവരാണ് തങ്ങളുടെ പ്രമാണരേഖകളിൻപ്രകാരം ലേവിയുടെ കുലങ്ങൾ.
EXO 6:20 അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബേദിനെ വിവാഹംകഴിച്ചു; അവൾ അവന് അഹരോനെയും മോശയെയും പ്രസവിച്ചു. അമ്രാം നൂറ്റിമുപ്പത്തിയേഴു വർഷം ജീവിച്ചിരുന്നു.
EXO 6:21 യിസ്ഹാരിന്റെ പുത്രന്മാർ: കോരഹ്, നേഫെഗ്, സിക്രി എന്നിവരായിരുന്നു.
EXO 6:22 ഉസ്സീയേലിന്റെ പുത്രന്മാർ: മീശായേൽ, എത്സാഫാൻ, സിത്രി.
EXO 6:23 അഹരോൻ അമ്മീനാദാബിന്റെ മകളും നഹശോന്റെ പെങ്ങളുമായ എലീശേബയെ വിവാഹംകഴിച്ചു; അവൾ അവന് നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെ പ്രസവിച്ചു.
EXO 6:24 കോരഹിന്റെ പുത്രന്മാർ: അസ്സീർ, എൽക്കാനാ, അബീയാസാഫ് എന്നിവരായിരുന്നു. കോരഹിന്റെ കുലങ്ങൾ ഇവതന്നെ.
EXO 6:25 അഹരോന്റെ മകനായ എലെയാസാർ ഫൂതിയേലിന്റെ പെൺമക്കളിൽ ഒരുവളെ വിവാഹംകഴിച്ചു; അവൾ അവന് ഫീനെഹാസിനെ പ്രസവിച്ചു. ഇവരായിരുന്നു ലേവ്യകുടുംബങ്ങളുടെ കുലംകുലമായുള്ള തലവന്മാർ.
EXO 6:26 “ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോരുക” എന്ന് യഹോവ കൽപ്പിച്ചത് ഇതേ അഹരോനോടും മോശയോടും ആയിരുന്നു.
EXO 6:27 ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടു വരുന്നതിനെപ്പറ്റി ഈജിപ്റ്റിലെ രാജാവായ ഫറവോനോടു സംസാരിച്ചവരും ഇവരായിരുന്നു—ഈ മോശയും അഹരോനും.
EXO 6:28 യഹോവ ഈജിപ്റ്റിൽവെച്ചു മോശയോടു സംസാരിച്ചപ്പോൾ അവിടന്ന്,
EXO 6:29 “ഞാൻ യഹോവ ആകുന്നു, ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം ഈജിപ്റ്റിലെ രാജാവായ ഫറവോനോടു പറയുക” എന്നു കൽപ്പിച്ചു.
EXO 6:30 എന്നാൽ മോശ യഹോവയോട്, “വാക്ചാതുര്യമില്ലാത്തവനാണു ഞാൻ; ഫറവോൻ എന്റെ വാക്കു കേൾക്കുന്നതെങ്ങനെ?” എന്നു ചോദിച്ചു.
EXO 7:1 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ നിന്നെ ഫറവോനു ദൈവമാക്കിയിരിക്കുന്നു. നിന്റെ സഹോദരനായ അഹരോൻ നിനക്കു പ്രവാചകൻ ആയിരിക്കും.
EXO 7:2 ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ സംസാരിക്കണം; ഇസ്രായേൽമക്കളെ അവന്റെ ദേശത്തുനിന്നു വിട്ടയയ്ക്കണമെന്നു ഫറവോനോട് നിന്റെ സഹോദരനായ അഹരോൻ പറയണം.
EXO 7:3 എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും: ഈജിപ്റ്റിൽ ഞാൻ എന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കും.
EXO 7:4 എന്നാൽ ഫറവോൻ നിന്റെ വാക്കു കേൾക്കുകയില്ല. ഞാൻ ഈജിപ്റ്റിന്മേൽ കൈവെച്ച് മഹാശിക്ഷാവിധികളോടെ എന്റെ ഗണങ്ങളെ, എന്റെ ജനമായ ഇസ്രായേൽമക്കളെ, ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കും.
EXO 7:5 ഈജിപ്റ്റിനെതിരേ കൈനീട്ടി ഇസ്രായേൽമക്കളെ അവരുടെ മധ്യേനിന്നു വിടുവിക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് ഈജിപ്റ്റുകാർ അറിയും.”
EXO 7:6 മോശയും അഹരോനും യഹോവ തങ്ങളോടു കൽപ്പിച്ചിരുന്നതുപോലെ പ്രവർത്തിച്ചു.
EXO 7:7 അവർ ഫറവോനോടു സംസാരിക്കുന്ന കാലത്ത് മോശയ്ക്ക് എൺപതും അഹരോന് എൺപത്തിമൂന്നും വയസ്സായിരുന്നു.
EXO 7:8 യഹോവ മോശയോടും അഹരോനോടും,
EXO 7:9 “ ‘നിങ്ങൾ ഒരു അത്ഭുതം കാണിക്കുക’ എന്നു ഫറവോൻ നിങ്ങളോടു പറയുമ്പോൾ, ‘നിന്റെ വടിയെടുത്ത് ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥന്മാരുടെയും മുമ്പാകെ നിലത്തിടുക’ എന്ന് അഹരോനോടു പറയണം, അതൊരു പാമ്പായിത്തീരും” എന്ന് അരുളിച്ചെയ്തു.
EXO 7:10 അങ്ങനെ മോശയും അഹരോനും ഫറവോന്റെ അടുക്കൽ എത്തി, യഹോവ കൽപ്പിച്ചതുപോലെ പ്രവർത്തിച്ചു. അഹരോൻ തന്റെ വടി ഫറവോന്റെയും അയാളുടെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ നിലത്തിട്ടു, അതൊരു പാമ്പായിത്തീർന്നു.
EXO 7:11 ഫറവോൻ ജ്ഞാനികളെയും ആഭിചാരകന്മാരെയും വരുത്തി, ഈജിപ്റ്റിലെ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവിദ്യയാൽ അതേ പ്രവൃത്തി ചെയ്തു.
EXO 7:12 ഓരോരുത്തനും അവനവന്റെ വടി നിലത്തിടുകയും അതു പാമ്പായിത്തീരുകയും ചെയ്തു. എന്നാൽ അഹരോന്റെ വടി അവരുടെ വടികളെ വിഴുങ്ങിക്കളഞ്ഞു.
EXO 7:13 എങ്കിലും അയാൾ അവരുടെ വാക്കു കേട്ടില്ല. യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായി.
EXO 7:14 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഫറവോന്റെ ഹൃദയം കഠിനമാണ്, ജനത്തെ വിട്ടയയ്ക്കാൻ അവനു മനസ്സില്ല.
EXO 7:15 രാവിലെ ഫറവോൻ വെള്ളത്തിന്റെ അടുത്തേക്കു പോകുമ്പോൾ നീ അവന്റെ അടുക്കൽ എത്തണം. അവനെ എതിരേൽക്കാൻ നൈലിന്റെ തീരത്തു കാത്തുനിൽക്കണം. പാമ്പായിത്തീർന്ന വടി കൈയിൽ എടുക്കുകയും വേണം.
EXO 7:16 പിന്നെ അവനോട് ഇങ്ങനെ പറയുക: ‘എബ്രായരുടെ ദൈവമായ യഹോവ താങ്കളോട് ഇങ്ങനെ പറയാൻ എന്നെ അയച്ചിരിക്കുന്നു: മരുഭൂമിയിൽ എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക. എന്നാൽ താങ്കൾ ഇതുവരെയും അതു കേട്ടില്ല.
EXO 7:17 യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ്: ഞാൻ യഹോവ എന്നു നീ ഇതിനാൽ അറിയും. എന്റെ കൈയിലിരിക്കുന്ന വടികൊണ്ടു ഞാൻ നൈലിനെ അടിക്കുകയും അതു രക്തമായിത്തീരുകയും ചെയ്യും.
EXO 7:18 നൈലിലെ മത്സ്യങ്ങൾ ചത്തൊടുങ്ങും, നദിയിൽനിന്ന് ദുർഗന്ധം വമിക്കും. ഈജിപ്റ്റുകാർക്ക് അതിലെ വെള്ളം കുടിക്കാൻ സാധിക്കാതെവരും.’ ”
EXO 7:19 യഹോവ മോശയോട് അരുളിച്ചെയ്തു: “ ‘നിന്റെ വടിയെടുത്ത് ഈജിപ്റ്റിലെ വെള്ളത്തിന്മേൽ—നദികളുടെയും തോടുകളുടെയുംമേൽ, കുളങ്ങളുടെയും എല്ലാ സംഭരണികളുടെയുംമേൽ—നിന്റെ കൈനീട്ടുക എന്ന് അഹരോനോടു പറയുക. അവ രക്തമായി മാറും.’ ഈജിപ്റ്റിൽ എല്ലായിടത്തും, മരത്തൊട്ടികളിലും കൽഭരണികളിലുംപോലും, രക്തം ഉണ്ടായിരിക്കും.”
EXO 7:20 യഹോവ കൽപ്പിച്ചതുപോലെതന്നെ മോശയും അഹരോനും ചെയ്തു. ഫറവോന്റെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുടെയും മുമ്പാകെ അഹരോൻ തന്റെ വടി ഉയർത്തി നൈൽനദിയിലെ വെള്ളത്തിൽ അടിച്ചു. വെള്ളം മുഴുവൻ രക്തമായിത്തീർന്നു.
EXO 7:21 നൈലിലെ മീൻ എല്ലാം ചത്തു, ഈജിപ്റ്റുകാർക്ക് ആ നദിയിലെ വെള്ളം കുടിക്കാൻ വയ്യാത്തവണ്ണം അതിൽനിന്ന് നാറ്റം വമിച്ചു. ഈജിപ്റ്റിൽ എല്ലായിടത്തും രക്തം കാണപ്പെട്ടു.
EXO 7:22 ഈജിപ്റ്റുകാരായ മാന്ത്രികന്മാരും തങ്ങളുടെ മന്ത്രവാദത്താൽ അതേകാര്യം ചെയ്തു. ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു; യഹോവ അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു ശ്രദ്ധിച്ചില്ല.
EXO 7:23 പിന്നെയോ, അയാൾ തിരിഞ്ഞു തന്റെ കൊട്ടാരത്തിലേക്കു കയറിപ്പോയി, ഇതൊന്നും അവൻ ഗൗനിച്ചതേയില്ല.
EXO 7:24 ഈജിപ്റ്റുകാർക്കു നൈലിലെ വെള്ളം കുടിക്കാൻ കഴിയാതിരുന്നതുകൊണ്ട് അവരെല്ലാവരും കുടിവെള്ളത്തിനുവേണ്ടി നദീതീരത്തു കുഴികളുണ്ടാക്കി.
EXO 7:25 യഹോവ നൈൽനദിയെ അടിച്ചതിനുശേഷം ഏഴുദിവസം കഴിഞ്ഞിരുന്നു.
EXO 8:1 യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ചെന്ന് ഫറവോനോട് ഇങ്ങനെ പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
EXO 8:2 നീ അവരെ വിട്ടയയ്ക്കാൻ സമ്മതിക്കുന്നില്ലെങ്കിൽ ഞാൻ ദേശത്തെല്ലായിടത്തും തവളകളുടെ ബാധ വരുത്തും.
EXO 8:3 നൈൽനദി തവളകളെക്കൊണ്ടു നിറയും. അവ നിന്റെ കൊട്ടാരത്തിലും ശയനമുറിയിലും കിടക്കമേലും നിന്റെ ഉദ്യോഗസ്ഥന്മാരുടെ വീടുകളിലും നിന്റെ ജനത്തിന്മേലും അടുപ്പുകളിലും മാവു കുഴയ്ക്കുന്ന പാത്രങ്ങളിലും വന്നുകയറും.
EXO 8:4 നിന്റെയും നിന്റെ ജനങ്ങളുടെയും നിന്റെ സകല ഉദ്യോഗസ്ഥരുടെയുംമേൽ തവളകൾ കയറും.’ ”
EXO 8:5 “ ‘ഈജിപ്റ്റുദേശത്ത് തവളകൾ കയറാൻ നിന്റെ കൈ വടിയോടുകൂടി തോടുകളുടെയും പുഴകളുടെയും കുളങ്ങളുടെയും മീതേ നീട്ടുക,’ എന്ന് അഹരോനോടു പറയണമെന്ന് യഹോവ മോശയോടു കൽപ്പിച്ചു.”
EXO 8:6 അങ്ങനെ അഹരോൻ ഈജിപ്റ്റിലെ വെള്ളത്തിനുമീതേ തന്റെ കൈ നീട്ടുകയും തവളകൾ കയറിവന്നു ദേശത്തെ മൂടുകയും ചെയ്തു.
EXO 8:7 മന്ത്രവാദികൾ തങ്ങളുടെ മാന്ത്രികവിദ്യയാൽ അതേകാര്യം ചെയ്തു; അവരും ഈജിപ്റ്റുദേശത്തു തവളകളെ വരുത്തി.
EXO 8:8 ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി അവരോട്, “എന്റെയും എന്റെ ജനങ്ങളുടെയും അടുക്കൽനിന്ന് തവളകൾ നീങ്ങിപ്പോകാൻ നിങ്ങൾ യഹോവയോട് അപേക്ഷിക്കുക; അപ്പോൾ യഹോവയ്ക്കു യാഗം കഴിക്കാൻ നിങ്ങളുടെ ജനങ്ങളെ ഞാൻ വിട്ടയയ്ക്കാം” എന്നു പറഞ്ഞു.
EXO 8:9 മോശ ഫറവോനോടു പറഞ്ഞു: “നിങ്ങളെയും നിങ്ങളുടെ വീടുകളെയും വിട്ട് തവള നദിയിൽമാത്രമായി ഒതുങ്ങേണ്ടതിന് താങ്കൾക്കും സേവകർക്കും ജനത്തിനുംവേണ്ടി ഞാൻ പ്രാർഥിക്കേണ്ട സമയം ദയവായി നിശ്ചയിച്ചുതന്നാലും.”
EXO 8:10 “നാളെ,” ഫറവോൻ പറഞ്ഞു. അതിനുത്തരമായി മോശ പറഞ്ഞത്, “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു സദൃശനായി ആരുമില്ല എന്നു താങ്കൾ അറിയേണ്ടതിന് അത് അങ്ങനെ സംഭവിക്കും.
EXO 8:11 തവളകൾ താങ്കളെയും താങ്കളുടെ ഭവനങ്ങളെയും സേവകരെയും ജനത്തെയും വിട്ടുപോയി നൈൽനദിയിൽമാത്രം ഒതുങ്ങും.”
EXO 8:12 മോശയും അഹരോനും ഫറവോന്റെ അടുക്കൽനിന്ന് പോയതിനുശേഷം മോശ യഹോവയോട്, ഫറവോന്റെമേൽ അവിടന്നു വരുത്തിയിരുന്ന തവളകളെ സംബന്ധിച്ചു പ്രാർഥിച്ചു.
EXO 8:13 മോശയുടെ പ്രാർഥനയനുസരിച്ച് യഹോവ പ്രവർത്തിച്ചു. തവളകൾ വീടുകളിലും മുറ്റങ്ങളിലും വയലുകളിലും ചത്തൊടുങ്ങി.
EXO 8:14 അവയെ കൂമ്പാരങ്ങളായി കൂട്ടി. അവയുടെ ദുർഗന്ധം ദേശമെങ്ങും നിറഞ്ഞു.
EXO 8:15 എന്നാൽ തവളകളിൽനിന്ന് ആശ്വാസംലഭിച്ചു എന്നുകണ്ടപ്പോൾ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ, ഫറവോൻ തന്റെ ഹൃദയത്തെ കഠിനമാക്കി; മോശയുടെയും അഹരോന്റെയും വാക്ക് അയാൾ കേട്ടതുമില്ല.
EXO 8:16 ഇതിനുശേഷം യഹോവ മോശയോടു പറഞ്ഞു: “നീ അഹരോനോടു പറയുക, ‘നിന്റെ വടിയെടുത്ത് നിലത്തെ പൂഴിയിൽ അടിക്കുക.’ അപ്പോൾ അതു പേനായിത്തീർന്ന് ഈജിപ്റ്റു മുഴുവൻ വ്യാപിക്കും.”
EXO 8:17 അവർ അപ്രകാരംചെയ്തു. അഹരോൻ കൈനീട്ടി തന്റെ വടികൊണ്ട് നിലത്തെ പൂഴിയിൽ അടിച്ചു. അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ ആയിത്തീർന്നു; ഈജിപ്റ്റിലെല്ലായിടവും നിലത്തെ പൂഴിമുഴുവനും പേൻ ആയിത്തീർന്നു.
EXO 8:18 മന്ത്രവാദികളും തങ്ങളുടെ മാന്ത്രികവിദ്യയാൽ പേൻ ഉണ്ടാക്കാൻ ശ്രമിച്ചു; എന്നാൽ, അവർക്കതിനു കഴിഞ്ഞില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പേൻ നിറഞ്ഞുനിന്നു.
EXO 8:19 അപ്പോൾ മന്ത്രവാദികൾ ഫറവോനോടു പറഞ്ഞത്, “ഇതു ദൈവത്തിന്റെ കൈവിരൽ പ്രവർത്തിക്കുന്നതാകുന്നു.” എന്നാൽ, യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനമായിത്തീർന്നു. അവൻ അവരെ ശ്രദ്ധിച്ചതുമില്ല.
EXO 8:20 ഈ സംഭവത്തിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീ അതിരാവിലെ എഴുന്നേറ്റ് ഫറവോന്റെ മുമ്പിൽ നിൽക്കണം. അവൻ നദീതീരത്തേക്ക് പോകുമ്പോൾ, അവനോട് ഇങ്ങനെ പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. എന്നെ ആരാധിക്കേണ്ടതിന് എന്റെ ജനത്തെ വിട്ടയയ്ക്കുക.
EXO 8:21 നീ എന്റെ ജനത്തെ വിട്ടയയ്ക്കാതിരുന്നാൽ നിന്റെയും ഭൃത്യന്മാരുടെയും ജനത്തിന്റെയും നിന്റെ എല്ലാ ഭവനങ്ങളിലും ഞാൻ ഈച്ചകളെ അയയ്ക്കും. ഈജിപ്റ്റുകാരുടെ എല്ലാ വീടുകളും അവരുടെ ദേശവും ഈച്ചകളാൽ നിറയും.
EXO 8:22 “ ‘എന്നാൽ എന്റെ ജനം പാർക്കുന്ന ഗോശെൻ പ്രദേശത്തെ അന്നു ഞാൻ ഒഴിവാക്കും. അവിടെ ഈച്ച ഉണ്ടായിരിക്കുകയില്ല; അങ്ങനെ യഹോവയായ ഞാൻതന്നെ ഈ ദേശത്തിന്റെ മധ്യേയുണ്ട് എന്നു നീ അറിയും.
EXO 8:23 എന്റെ ജനത്തെയും നിന്റെ ജനത്തെയുംതമ്മിൽ ഞാൻ വേർതിരിക്കും. ഈ അത്ഭുതചിഹ്നം നാളെത്തന്നെ സംഭവിക്കും.’ ”
EXO 8:24 യഹോവ അങ്ങനെതന്നെ ചെയ്തു. ഈച്ചകളുടെ കനത്ത കൂട്ടങ്ങൾ ഫറവോന്റെ കൊട്ടാരത്തിലേക്കും ഉദ്യോഗസ്ഥരുടെ വീടുകളിലേക്കും പ്രവഹിച്ചു. ഈജിപ്റ്റുദേശം മുഴുവനും ഈച്ചകളെക്കൊണ്ടു നശിച്ചു.
EXO 8:25 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “പോകുക, നിങ്ങളുടെ ദൈവത്തിന് ഈ ദേശത്തുവെച്ചുതന്നെ യാഗം അർപ്പിക്കുക,” എന്നു പറഞ്ഞു.
EXO 8:26 “അതു ശരിയല്ല,” മോശ പറഞ്ഞു. “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു ഞങ്ങൾ അർപ്പിക്കുന്ന യാഗം ഈജിപ്റ്റുകാർക്ക് അറപ്പു തോന്നിക്കുന്നതായിരിക്കും. അവരുടെ ദൃഷ്ടിയിൽ മ്ലേച്ഛമായ യാഗം ഞങ്ങൾ അർപ്പിച്ചാൽ അവർ ഞങ്ങളെ കല്ലെറിയുകയില്ലയോ?
EXO 8:27 ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങളോടു കൽപ്പിക്കുന്നതുപോലെ, മരുഭൂമിയിൽ മൂന്നുദിവസത്തെ യാത്രചെയ്തു ചെന്ന് അവിടത്തേക്കു ഞങ്ങൾ യാഗം അർപ്പിക്കേണ്ടതാകുന്നു.”
EXO 8:28 “മരുഭൂമിയിൽവെച്ചു നിങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ഞാൻ നിങ്ങളെ വിട്ടയയ്ക്കാം, എന്നാൽ നിങ്ങൾ വളരെ അകലെപ്പോകരുത്; എനിക്കുവേണ്ടി പ്രാർഥിക്കുക,” ഫറവോൻ പറഞ്ഞു.
EXO 8:29 അതിന് മോശ ഉത്തരം പറഞ്ഞു: “താങ്കളെ വിട്ടുപോയിക്കഴിഞ്ഞാലുടൻതന്നെ ഞാൻ യഹോവയോട് അപേക്ഷിക്കാം, ഈച്ചകൾ നാളെ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോകും. എന്നാൽ യഹോവയ്ക്കു യാഗം അർപ്പിക്കാൻ ജനങ്ങളെ വിട്ടയയ്ക്കാതെ ഫറവോൻ വീണ്ടും വഞ്ചനാപരമായി പ്രവർത്തിക്കുകയില്ലെന്നത് ഉറപ്പായിരിക്കണം.”
EXO 8:30 പിന്നെ മോശ ഫറവോന്റെ അടുക്കൽനിന്ന് പോയി യഹോവയോടു പ്രാർഥിച്ചു.
EXO 8:31 മോശയുടെ അപേക്ഷയനുസരിച്ച് യഹോവ പ്രവർത്തിച്ചു: ഈച്ചകൾ ഫറവോനെയും ഉദ്യോഗസ്ഥരെയും ജനത്തെയും വിട്ടുപോയി; ഒന്നുപോലും അവശേഷിച്ചില്ല.
EXO 8:32 എന്നാൽ ഈ പ്രാവശ്യവും ഫറവോൻ തന്റെ ഹൃദയം കഠിനമാക്കി; ജനത്തെ വിട്ടയച്ചില്ല.
EXO 9:1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു, നീ ഫറവോന്റെ അടുക്കൽ ചെന്ന് അവനോടു പറയുക, എബ്രായരുടെ ദൈവമായ യഹോവ, “എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക” എന്ന് അരുളിച്ചെയ്യുന്നു.
EXO 9:2 നീ അവരെ വിട്ടയയ്ക്കാതെ തടയുകയാണെങ്കിൽ
EXO 9:3 യഹോവയുടെ കൈ നിന്റെ വയലിലുള്ള ജീവജാലങ്ങളുടെമേൽ—നിന്റെ കുതിരകളുടെയും കഴുതകളുടെയും ഒട്ടകങ്ങളുടെയും കന്നുകാലികളുടെയും ചെമ്മരിയാടുകളുടെയും കോലാടുകളുടെയുംമേൽ—ഭയാനകമായ ഒരു ബാധ വരുത്തും.
EXO 9:4 എന്നാൽ ഇസ്രായേലിന്റെ കന്നുകാലികൾക്കും ഈജിപ്റ്റിന്റെ കന്നുകാലികൾക്കുംതമ്മിൽ യഹോവ ഒരു വ്യത്യാസം വെക്കും; ഇസ്രായേൽമക്കളുടെ കന്നുകാലികളിൽ ഒന്നും ചാകുകയില്ല.
EXO 9:5 യഹോവ സമയം നിശ്ചയിച്ചിട്ട് ഇപ്രകാരം അരുളിച്ചെയ്തു, “യഹോവ നാളെ ഈ ദേശത്ത് ഇതുചെയ്യും.”
EXO 9:6 പിറ്റേന്ന് യഹോവ അങ്ങനെതന്നെ ചെയ്തു; ഈജിപ്റ്റുകാരുടെ വളർത്തുമൃഗങ്ങൾ എല്ലാം ചത്തൊടുങ്ങി, എന്നാൽ ഇസ്രായേൽമക്കളുടെ മൃഗങ്ങളൊന്നും ചത്തില്ല.
EXO 9:7 ഇസ്രായേല്യരുടെ മൃഗങ്ങളിൽ ഒരെണ്ണംപോലും ചത്തില്ല എന്നു ഫറവോൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കി. എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അയാൾ ജനത്തെ വിട്ടയച്ചതുമില്ല.
EXO 9:8 ഈ സംഭവത്തിനുശേഷം യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “അടുപ്പിൽനിന്ന് കൈനിറയെ ചാരം എടുക്കണം; അതു ഫറവോന്റെ മുമ്പിൽവെച്ച് മോശ ആകാശത്തിൽ വിതറട്ടെ.
EXO 9:9 അത് ഈജിപ്റ്റുദേശം മുഴുവൻ ധൂളിയായി വ്യാപിച്ച്, ദേശം മുഴുവനുമുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കളായിത്തീരും.”
EXO 9:10 അങ്ങനെ അവർ അടുപ്പിൽനിന്ന് ചാരമെടുത്തുകൊണ്ട് ഫറവോന്റെ മുമ്പിൽനിന്നു. മോശ അത് ആകാശത്തേക്കു വിതറി; മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പഴുക്കുന്ന പരുക്കൾ ഉണ്ടായി.
EXO 9:11 മന്ത്രവാദികൾക്കു മോശയുടെമുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല; അവരുടെയും സകല ഈജിപ്റ്റുകാരുടെയുംമേൽ പരു ഉണ്ടായിരുന്നു.
EXO 9:12 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി; യഹോവ മോശയോട് അരുളിച്ചെയ്തിരുന്നതുപോലെ അയാൾ മോശയുടെയും അഹരോന്റെയും വാക്കു കേട്ടില്ല.
EXO 9:13 യഹോവ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റു ഫറവോന്റെ മുമ്പിൽ ചെന്നുനിന്ന് അവനോടു പറയണം: ‘എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കാൻ എന്റെ ജനത്തെ വിട്ടയയ്ക്കുക.
EXO 9:14 അല്ലെങ്കിൽ ഇത്തവണ ഞാൻ എന്റെ സകലബാധകളും പൂർണശക്തിയോടെ നിന്റെയും ഉദ്യോഗസ്ഥരുടെയും ജനത്തിന്റെയും നേർക്ക് അയയ്ക്കും. സർവഭൂമിയിലും എനിക്കു തുല്യനായി ആരുമില്ല എന്നു നീ അങ്ങനെ അറിയും.
EXO 9:15 ഇപ്പോൾത്തന്നെ എന്റെ കൈനീട്ടി നിന്നെയും നിന്റെ ജനത്തെയും ബാധയാൽ ദണ്ഡിപ്പിച്ച് ഭൂമിയിൽനിന്ന് തുടച്ചുനീക്കാമായിരുന്നു.
EXO 9:16 എന്റെ ശക്തി നിനക്കു കാണിച്ചുതരികയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു.
EXO 9:17 നീ ഇപ്പോഴും എന്റെ ജനത്തിനു വിരോധമായിനിന്ന് അവരെ വിട്ടയയ്ക്കാതിരിക്കുന്നു.
EXO 9:18 അതുകൊണ്ടു നാളെ ഈ നേരത്ത്, ഈജിപ്റ്റിന്റെ സ്ഥാപനംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ഭയങ്കരമായ കന്മഴ ഞാൻ അയയ്ക്കും.
EXO 9:19 നിങ്ങളുടെ കന്നുകാലികളെയും വയലിൽ നിങ്ങൾക്കുള്ള സകലതിനെയും ഒരു അഭയസ്ഥാനത്തേക്കു കൊണ്ടുവരാൻ ഇപ്പോൾ ആജ്ഞ പുറപ്പെടുവിക്കുക; അകത്തുകൊണ്ടുവരാതെ വയലിൽത്തന്നെ ആയിരിക്കുന്ന സകലമനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ ആ കന്മഴ ചൊരിയും.’ ”
EXO 9:20 ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും തിടുക്കത്തിൽ അകത്തുകൊണ്ടുവന്നു.
EXO 9:21 യഹോവയുടെ വചനത്തെ അവഗണിച്ചവരോ, തങ്ങളുടെ അടിമകളെയും മൃഗങ്ങളെയും വയലിൽത്തന്നെ വിട്ടിരുന്നു.
EXO 9:22 ഇതിനുശേഷം യഹോവ മോശയോട്, “ഈജിപ്റ്റിലെങ്ങും—മനുഷ്യരുടെയും മൃഗങ്ങളുടെയും ഈജിപ്റ്റിലെ വയലുകളിൽ വളരുന്ന സകലതിന്മേലും—കന്മഴ പെയ്യേണ്ടതിനു നിന്റെ കൈ ആകാശത്തേക്കു നീട്ടുക” എന്ന് അരുളിച്ചെയ്തു.
EXO 9:23 മോശ തന്റെ വടി ആകാശത്തേക്കു നീട്ടിയപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു, ഇടിമിന്നൽ ഭൂമിയിലേക്കു പാഞ്ഞിറങ്ങി. അങ്ങനെ യഹോവ ഈജിപ്റ്റുദേശത്തിന്മേൽ കന്മഴ പെയ്യിച്ചു;
EXO 9:24 കൽത്തുണ്ടുകൾ വീഴുകയും മിന്നൽ അങ്ങോട്ടും ഇങ്ങോട്ടും പായുകയും ചെയ്തു. ഈജിപ്റ്റ് ഒരു ദേശമായിത്തീർന്നതിനുശേഷം ഇപ്രകാരം തീവ്രമായ ഒരു കന്മഴ ഉണ്ടായിട്ടില്ല.
EXO 9:25 ഈജിപ്റ്റിലുടനീളം, വയലുകളിലുള്ള സകലതിനെയും—മനുഷ്യരെയും മൃഗങ്ങളെയും കന്മഴ തകർത്തു; വയലിലെ സസ്യങ്ങളെയെല്ലാം അതു നശിപ്പിച്ചു. മരങ്ങളെ തകർത്തുകളഞ്ഞു.
EXO 9:26 ഇസ്രായേല്യർ താമസിച്ചിരുന്ന ഗോശെനിൽമാത്രം കന്മഴ പെയ്തില്ല.
EXO 9:27 അപ്പോൾ ഫറവോൻ മോശയെയും അഹരോനെയും ആളയച്ചുവരുത്തി. “ഇപ്പോൾ ഞാൻ പാപം ചെയ്തുപോയി,” അയാൾ അവരോടു പറഞ്ഞു. “യഹോവ നീതിയുള്ളവൻ, എനിക്കും എന്റെ ജനത്തിനും തെറ്റുപറ്റിയിരിക്കുന്നു.
EXO 9:28 യഹോവയോടു പ്രാർഥിപ്പിൻ; ഇടിയും കന്മഴയും ഞങ്ങൾക്കു സഹിക്കാവുന്നതിൽ അപ്പുറമായിരിക്കുന്നു! ഞാൻ നിങ്ങളെ വിട്ടയച്ചേക്കാം, നിങ്ങളെ ഇനി താമസിപ്പിക്കുകയില്ല.”
EXO 9:29 അതിന് മോശ, “പട്ടണത്തിനു പുറത്തു കടന്നതിനുശേഷം ഞാൻ എന്റെ കൈകൾ നിവർത്തി യഹോവയോടു പ്രാർഥിക്കും. ഇടിമുഴക്കം നിലയ്ക്കും, കന്മഴ ഇനിമേൽ പെയ്യുകയില്ല; ഭൂമി യഹോവയുടേതാണെന്നു താങ്കൾ അറിയും.
EXO 9:30 എന്നാൽ താങ്കളും താങ്കളുടെ ഉദ്യോഗസ്ഥരും ഇപ്പോഴും യഹോവയായ ദൈവത്തെ ഭയപ്പെടുന്നില്ല എന്നു ഞാൻ മനസ്സിലാക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
EXO 9:31 ചണവും യവവും നശിച്ചു. യവം കതിരിടുകയും ചണം പൂക്കുകയും ചെയ്തിരുന്നു.
EXO 9:32 ഗോതമ്പും ചോളവും വിളയുന്നതിനു കാലതാമസം ഉണ്ടായിരുന്നതുകൊണ്ട് അവ നശിച്ചില്ല.
EXO 9:33 ഇതിനെത്തുടന്ന് മോശ ഫറവോനെ വിട്ടു നഗരത്തിനു പുറത്തുകടന്നു. അദ്ദേഹം യഹോവയിലേക്കു കൈകൾ മലർത്തി; ഇടിമുഴക്കവും കന്മഴയും നിലച്ചു. പിന്നീടു ദേശത്തു മഴ പെയ്തില്ല.
EXO 9:34 മഴയും കന്മഴയും ഇടിയും നിന്നു എന്നുകണ്ടപ്പോൾ ഫറവോൻ വീണ്ടും പാപംചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും ഹൃദയം കഠിനമാക്കി.
EXO 9:35 അങ്ങനെ, യഹോവ മോശമുഖേന അരുളിച്ചെയ്തിരുന്നതുപോലെതന്നെ ഫറവോന്റെ ഹൃദയം കഠിനമായി. അദ്ദേഹം ഇസ്രായേൽമക്കളെ പോകാൻ അനുവദിച്ചതുമില്ല.
EXO 10:1 യഹോവ മോശയോട് അരുളിച്ചെയ്തു: “നീ ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെയും അവന്റെ ഉദ്യോഗസ്ഥരുടെയും മുന്നിൽ എന്റെ അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കേണ്ടതിന് അവരുടെ ഹൃദയം കഠിനമാക്കിയിരിക്കുന്നു.
EXO 10:2 ഞാൻ ഈജിപ്റ്റുകാരോട് എത്ര കർശനമായി പെരുമാറിയെന്നും അവരുടെ ഇടയിൽ എന്റെ അത്ഭുതചിഹ്നങ്ങൾ എങ്ങനെ പ്രവർത്തിച്ചെന്നും നിനക്കു നിന്റെ മക്കളോടും മക്കളുടെ മക്കളോടും വിവരിക്കാൻ കഴിയേണ്ടതിനും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനുമാണ് ഇങ്ങനെ ചെയ്യുന്നത്.”
EXO 10:3 മോശയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തോടു പറഞ്ഞു, “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘നീ എത്രകാലം എന്റെമുമ്പിൽ നിന്നെത്തന്നെ വിനയപ്പെടുത്താതിരിക്കും? എന്റെ ജനം എന്നെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കുക.
EXO 10:4 നീ അവരെ പോകാൻ അനുവദിക്കുന്നില്ലെങ്കിൽ ഞാൻ നാളെ നിന്റെ ദേശത്തു വെട്ടുക്കിളികളെ അയയ്ക്കും.
EXO 10:5 നിലം കാണാൻ കഴിയാത്തവിധം അവ ഭൂതലത്തെ മൂടും. നിന്റെ വയലുകളിലും നിലത്തും തളിർത്തുവളരുന്ന സകലവൃക്ഷങ്ങളും ഉൾപ്പെടെ, കന്മഴയിൽ നശിക്കാതെ ശേഷിച്ചിട്ടുള്ളതെല്ലാം അവ തിന്നുകളയും.
EXO 10:6 അവ നിന്റെയും നിന്റെ ഉദ്യോഗസ്ഥരുടെയും ഈജിപ്റ്റുകാരായ എല്ലാവരുടെയും ഭവനങ്ങളിൽ നിറയും. ആ കാഴ്ച നിന്റെ പിതാക്കന്മാരോ പൂർവികരോ ഈ ദേശത്തു താമസം ഉറപ്പിച്ച നാൾമുതൽ ഇതുവരെയും ഒരിക്കലും കണ്ടിട്ടില്ലാത്തതായിരിക്കും.’ ” പിന്നെ മോശ പിന്തിരിഞ്ഞ് ഫറവോനെ വിട്ടുപോയി.
EXO 10:7 ഫറവോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തോട്, “ഈ മനുഷ്യൻ എത്രകാലം നമുക്ക് ഒരു കെണിയായി തുടരും? ആ ജനം ചെന്ന് അവരുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന് അവരെ വിട്ടയയ്ക്കണം. ഈജിപ്റ്റു നശിച്ചുകൊണ്ടിരിക്കുകയാണെന്ന് അങ്ങ് ഇപ്പോഴും മനസ്സിലാക്കുന്നില്ലയോ?” എന്നു ചോദിച്ചു.
EXO 10:8 അപ്പോൾ മോശയെയും അഹരോനെയും ഫറവോന്റെ അടുക്കൽ തിരികെക്കൊണ്ടുവന്നു. “പൊയ്ക്കൊൾക, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക,” അദ്ദേഹം പറഞ്ഞു. “എന്നാൽ ആരൊക്കെയാണു പോകുന്നത്?” അദ്ദേഹം ചോദിച്ചു.
EXO 10:9 അതിന് മോശ മറുപടി പറഞ്ഞു, “ഞങ്ങൾ യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കേണ്ടതാകുന്നു; അതുകൊണ്ട്, ഞങ്ങൾ ഞങ്ങളുടെ ചെറുപ്പക്കാരെയും വൃദ്ധജനങ്ങളെയും ആൺമക്കളെയും പെൺമക്കളെയും ആട്ടിൻപറ്റങ്ങളെയും കന്നുകാലിക്കൂട്ടങ്ങളെയും കൂട്ടിയാണു പോകുന്നത്.”
EXO 10:10 അപ്പോൾ ഫറവോൻ പറഞ്ഞു, “ഞാൻ നിങ്ങളെ നിങ്ങളുടെ കുഞ്ഞുങ്ങളോടുംകൂടെ പോകാൻ അനുവദിച്ചാൽ, യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ! നിങ്ങൾ ദോഷത്തിനു തുനിഞ്ഞിരിക്കുന്നു.
EXO 10:11 വേണ്ടാ, പുരുഷന്മാർമാത്രം പോയി യഹോവയെ ആരാധിക്കുക; അതാണല്ലോ നിങ്ങൾ ഇതുവരെ ആവശ്യപ്പെട്ടുകൊണ്ടിരുന്നത്?” പിന്നെ മോശയെയും അഹരോനെയും ഫറവോന്റെ മുന്നിൽനിന്ന് ആട്ടിയോടിച്ചു.
EXO 10:12 യഹോവ മോശയോട് അരുളിച്ചെയ്തു, “വെട്ടുക്കിളികൾ വന്നു ദേശത്തെ മൂടി, വയലിൽ വളരുന്നതെല്ലാം, കന്മഴ കഴിഞ്ഞു ശേഷിക്കുന്ന സകലതും തിന്നുകളയേണ്ടതിന് നിന്റെ കൈ ഈജിപ്റ്റിന്മേൽ നീട്ടുക.”
EXO 10:13 മോശ ഈജിപ്റ്റിനുമീതേ തന്റെ വടിനീട്ടി. യഹോവ അന്നു പകലും രാത്രിയും ദേശത്തുകൂടി ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. നേരം പുലർന്നപ്പോൾ കിഴക്കൻകാറ്റു വെട്ടുക്കിളികളെ വരുത്തിയിരുന്നു.
EXO 10:14 അവ ഈജിപ്റ്റിനെ മുഴുവൻ ആക്രമിച്ച്, ദേശത്ത് അത്യധികമായി വ്യാപിച്ചു. അതുപോലുള്ള വെട്ടുക്കിളിശല്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, ഇനിയൊരിക്കലും ഉണ്ടാകുകയുമില്ല.
EXO 10:15 അവ ദേശംമുഴുവൻ മൂടിയതുകൊണ്ട് എല്ലായിടവും ഇരുണ്ടുപോയി. കന്മഴ ശേഷിപ്പിച്ചിരുന്നതെല്ലാം—വയലിലെ സസ്യങ്ങളും വൃക്ഷങ്ങളിലെ കായ്കളും എല്ലാം—അവ തിന്നുതീർത്തു. ഈജിപ്റ്റുദേശത്ത് ഒരിടത്തും, വൃക്ഷങ്ങളിലോ സസ്യങ്ങളിലോ പച്ചയായതൊന്നും ശേഷിച്ചില്ല.
EXO 10:16 ഫറവോൻ മോശയെയും അഹരോനെയും പെട്ടെന്നു വരുത്തി അവരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടും നിങ്ങളോടും പാപംചെയ്തിരിക്കുന്നു.
EXO 10:17 എന്റെ പാപം ഈ ഒരു പ്രാവശ്യംകൂടി ക്ഷമിക്കുക; മാരകമായ ഈ ബാധ എന്നിൽനിന്ന് അകറ്റിക്കളയാൻ നിങ്ങളുടെ ദൈവമായ യഹോവയോട് അപേക്ഷിക്കണം.”
EXO 10:18 മോശ ഫറവോന്റെ അടുക്കൽനിന്നുപോയി യഹോവയോടു പ്രാർഥിച്ചു.
EXO 10:19 യഹോവ അതിശക്തമായ ഒരു പടിഞ്ഞാറൻ കാറ്റു വരുത്തി; അതു വെട്ടുക്കിളികളെ കൊണ്ടുപോയി ചെങ്കടലിൽ എറിഞ്ഞു. ഈജിപ്റ്റിൽ ഒരിടത്തും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
EXO 10:20 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അദ്ദേഹം ഇസ്രായേൽമക്കളെ വിട്ടയച്ചില്ല.
EXO 10:21 അപ്പോൾ യഹോവ മോശയോട്, “സ്പർശിക്കത്തക്ക കൂരിരുൾ ഈജിപ്റ്റുദേശത്തു മൂടേണ്ടതിനു നീ ആകാശത്തേക്കു കൈനീട്ടുക” എന്ന് അരുളിച്ചെയ്തു.
EXO 10:22 അതനുസരിച്ചു മോശ ആകാശത്തേക്കു കൈനീട്ടി, കനത്ത ഇരുട്ട് ഈജിപ്റ്റിനെ മൂന്നുദിവസത്തേക്കു നിശ്ശേഷം മറച്ചു.
EXO 10:23 ആർക്കും ആരെയും കാണാനോ സ്വസ്ഥാനം വിട്ടുപോകാനോ കഴിയാതായി. എങ്കിലും ഇസ്രായേൽമക്കളുടെ വാസസ്ഥലങ്ങളിൽ വെളിച്ചം ഉണ്ടായിരുന്നു.
EXO 10:24 അപ്പോൾ ഫറവോൻ മോശയെ വരുത്തി, “പോയി യഹോവയെ ആരാധിക്കുക. നിങ്ങളുടെ ഭാര്യമാരും കുട്ടികളും നിങ്ങളുടെകൂടെ പോരട്ടെ; നിങ്ങളുടെ ആട്ടിൻപറ്റങ്ങളും കന്നുകാലികളുംമാത്രം ഇവിടെ നിൽക്കട്ടെ” എന്നു പറഞ്ഞു.
EXO 10:25 അതിന് മോശ ഉത്തരം പറഞ്ഞു: “ഞങ്ങളുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങളും ഹോമയാഗങ്ങളും അർപ്പിക്കാൻ അങ്ങു ഞങ്ങളെ അനുവദിക്കണം.
EXO 10:26 ഞങ്ങളുടെ സകലമൃഗങ്ങളെയുംകൂടെ കൊണ്ടുപോകണം; ഒരു കുളമ്പുപോലും പിന്നിൽ ശേഷിച്ചുകൂടാ. ഞങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിന് അവയിൽ ചിലതിനെ ഉപയോഗിക്കേണ്ടതുണ്ട്. തന്നെയുമല്ല, യഹോവയെ ആരാധിക്കാൻ എന്താണ് ഉപയോഗിക്കേണ്ടതെന്ന് അവിടെ എത്തുന്നതുവരെ ഞങ്ങൾ അറിയുന്നുമില്ല.”
EXO 10:27 എന്നാൽ യഹോവ ഫറവോന്റെ ഹൃദയം കഠിനമാക്കി, അവരെ വിട്ടയയ്ക്കാൻ അയാൾക്കു സമ്മതമായിരുന്നില്ല.
EXO 10:28 ഫറവോൻ മോശയോട്, “കടന്നുപോകൂ എന്റെ മുന്നിൽനിന്ന്! ഇനി എന്റെമുമ്പിൽ വരികയേ അരുത്. എന്റെ മുഖം കാണുന്ന ദിവസം നീ മരിക്കും” എന്നു പറഞ്ഞു.
EXO 10:29 അതിന് മോശ, “താങ്കൾ പറയുന്നതുപോലെതന്നെ ആകട്ടെ. ഇനി ഒരിക്കലും ഞാൻ അങ്ങയുടെ മുഖം കാണുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
EXO 11:1 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ ഫറവോന്റെയും ഈജിപ്റ്റിന്റെയുംമേൽ ഒരു ബാധകൂടി വരുത്തും. അതിനുശേഷം അവൻ നിങ്ങളെ ഇവിടെനിന്നു വിട്ടയയ്ക്കും; വിട്ടയയ്ക്കുമ്പോൾ നിങ്ങളെ സകലരെയും പുറത്താക്കും.
EXO 11:2 പുരുഷന്മാരും സ്ത്രീകളും ഒരുപോലെ തങ്ങളുടെ അയൽക്കാരോടു വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും ആവശ്യപ്പെടണമെന്നു നീ ജനത്തോടു പറയണം.”
EXO 11:3 യഹോവ ഈജിപ്റ്റുകാർക്ക് ഇസ്രായേൽജനത്തോടു കരുണതോന്നിപ്പിച്ചു. മോശ ഈജിപ്റ്റിൽ, ഫറവോന്റെ ഉദ്യോഗസ്ഥന്മാർക്കും ഈജിപ്റ്റിലെ ജനതയ്ക്കും സമാരാധ്യനായിരുന്നു.
EXO 11:4 മോശ ഇങ്ങനെ പ്രസ്താവിച്ചു, “യഹോവ അരുളിച്ചെയ്യുന്നതെന്തെന്നാൽ: ‘അർധരാത്രിയോടടുത്ത് ഞാൻ ഈജിപ്റ്റിന്റെ മധ്യേ സഞ്ചരിക്കും.
EXO 11:5 സിംഹാസനത്തിൽ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതൻമുതൽ തിരികല്ലിനരികെ ഇരിക്കുന്ന ദാസിയുടെ ആദ്യജാതൻവരെ ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരും മൃഗങ്ങളുടെ സകലകടിഞ്ഞൂലുകളും ചത്തുപോകും.
EXO 11:6 മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനിയൊരിക്കലും ഉണ്ടാകാത്തതുമായ വലിയ വിലാപം ഈജിപ്റ്റിൽ എല്ലായിടത്തും ഉണ്ടാകും.
EXO 11:7 എന്നാൽ ഇസ്രായേല്യരുടെ ഏതെങ്കിലും മനുഷ്യന്റെയോ മൃഗത്തിന്റെയോ നേർക്ക് ഒരു നായ് പോലും കുരയ്ക്കുകയില്ല.’ യഹോവ ഈജിപ്റ്റിനും ഇസ്രായേലിനും മധ്യേ ഒരു വ്യത്യാസം വെച്ചിരിക്കുന്നെന്ന് അപ്പോൾ നിങ്ങൾ മനസ്സിലാക്കും.
EXO 11:8 താങ്കളുടെ ഉദ്യോഗസ്ഥന്മാരായ ഇവർ എല്ലാവരും എന്റെ അടുക്കൽവന്ന് എന്റെമുമ്പാകെ വണങ്ങിക്കൊണ്ട് എന്നോട്, ‘താങ്കളും താങ്കളെ അനുഗമിക്കുന്ന സകലരുംകൂടി പോകുക!’ എന്നു പറയും. അപ്പോൾ ഞാൻ വിട്ടുപോകും.” ഇതിനുശേഷം മോശ കോപംകൊണ്ടു ജ്വലിച്ച്, ഫറവോന്റെ അടുക്കൽനിന്ന് പുറപ്പെട്ടു.
EXO 11:9 യഹോവ മോശയോട്, “ഫറവോൻ നിന്റെ വാക്കു നിരസിച്ചുകളയും; അങ്ങനെ ഈജിപ്റ്റിൽ എന്റെ അത്ഭുതങ്ങൾ വർധിക്കാൻ ഇടയാകുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു.
EXO 11:10 മോശയും അഹരോനും ഫറവോന്റെ മുമ്പാകെ ഈ അത്ഭുതങ്ങളെല്ലാം ചെയ്തെങ്കിലും യഹോവ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി. അയാൾ തന്റെ നാട്ടിൽനിന്ന് ഇസ്രായേൽജനതയെ വിട്ടയച്ചതുമില്ല.
EXO 12:1 യഹോവ മോശയോടും അഹരോനോടും ഈജിപ്റ്റിൽവെച്ച് ഇങ്ങനെ അരുളിച്ചെയ്തു,
EXO 12:2 “ഈമാസം നിങ്ങളുടെ വർഷത്തിന്റെ ഒന്നാംമാസമായ ആരംഭമാസം ആയിരിക്കണം.
EXO 12:3 ഈമാസം പത്താംതീയതി ഓരോ പുരുഷനും തന്റെ കുടുംബത്തിനുവേണ്ടി, ഒരു കുടുംബത്തിന് ഒന്ന് എന്ന കണക്കിൽ, ഓരോ ആട്ടിൻകുട്ടിയെ എടുത്തുകൊള്ളണം എന്നു നിങ്ങൾ ഇസ്രായേല്യസമൂഹത്തോട് ഒന്നാകെ കൽപ്പിക്കണം.
EXO 12:4 ഒരാട്ടിൻകുട്ടി മുഴുവൻ ആവശ്യമില്ല എന്നു വരത്തക്കവണ്ണം ഏതെങ്കിലും കുടുംബം ചെറിയതെങ്കിൽ അവർ തങ്ങളുടെ ഏറ്റവും അടുത്തുള്ള അയൽവാസിയുമായി അവിടെയുള്ളവരുടെ എണ്ണമനുസരിച്ച് അതിനെ പങ്കുവെക്കണം. ഓരോ വ്യക്തിയും ഭക്ഷിക്കുന്നതിന്റെ അളവനുസരിച്ച് നിങ്ങൾക്ക് എത്ര ആട്ടിൻകുട്ടി ആവശ്യമുണ്ട് എന്നു നിശ്ചയിക്കണം.
EXO 12:5 നിങ്ങൾ തെരഞ്ഞെടുക്കുന്ന ആട്ടിൻകുട്ടി ഒരുവർഷം പ്രായമുള്ളതും ഊനമൊന്നും ഇല്ലാത്തതുമായ ആൺ ആയിരിക്കണം; ചെമ്മരിയാടോ കോലാടോ ആകാം.
EXO 12:6 മാസത്തിന്റെ പതിന്നാലാംതീയതിവരെ അവയെ സംരക്ഷിക്കുകയും അന്നു സന്ധ്യാസമയത്ത് ഇസ്രായേല്യസമൂഹത്തിലെ സകലരും അവയെ അറക്കുകയും വേണം.
EXO 12:7 പിന്നെ അവർ അവയുടെ രക്തത്തിൽ കുറെ എടുത്ത്, തങ്ങൾ ആട്ടിൻകുട്ടിയെ ഭക്ഷിക്കുന്ന വീടിന്റെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും പുരട്ടണം.
EXO 12:8 അവർ കയ്‌പുചീരയും പുളിപ്പില്ലാത്ത അപ്പവും കൂട്ടി തീയിൽ ചുട്ട മാംസം ആ രാത്രിയിൽത്തന്നെ ഭക്ഷിക്കണം.
EXO 12:9 തലയും കാലുകളും ആന്തരികഭാഗങ്ങളും എല്ലാംകൂടി തീയിൽ ചുട്ടതല്ലാതെ പച്ചയായിട്ടോ, വെള്ളത്തിൽ വേവിച്ചോ ഭക്ഷിക്കരുത്.
EXO 12:10 രാവിലത്തേക്ക് അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്; എന്തെങ്കിലും മിച്ചംവരുന്നെങ്കിൽ അതു ചുട്ടുകളയണം.
EXO 12:11 നിങ്ങൾ അതു ഭക്ഷിക്കേണ്ടത് ഇപ്രകാരമാണ്: അര കെട്ടിയും കാലിൽ ചെരിപ്പിട്ടും കൈയിൽ വടിപിടിച്ചുംകൊണ്ട് തിടുക്കത്തിൽ അതു ഭക്ഷിക്കണം; അത് യഹോവയുടെ പെസഹ ആകുന്നു!
EXO 12:12 “ആ രാത്രിയിൽത്തന്നെ ഞാൻ ഈജിപ്റ്റിൽക്കൂടി കടന്നുപോകുകയും മനുഷ്യരുടെയും മൃഗങ്ങളുടെയും എല്ലാ കടിഞ്ഞൂലുകളെയും സംഹരിക്കുകയും ചെയ്യും; ഈജിപ്റ്റിലെ സകലദേവന്മാരുടെയുംമേൽ ഞാൻ ന്യായവിധി വരുത്തും. ഞാൻ യഹോവ ആകുന്നു.
EXO 12:13 നിങ്ങൾ വസിക്കുന്ന ഭവനത്തിൽ രക്തം നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും; രക്തം കാണുമ്പോൾ ഞാൻ നിങ്ങളെ വിട്ടു കടന്നുപോകും. ഞാൻ ഈജിപ്റ്റിനെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശകാരണമായിത്തീരുകയില്ല.
EXO 12:14 “ഈ ദിവസത്തിന്റെ സ്മരണ നിങ്ങൾ നിലനിർത്തേണ്ടതാകുന്നു; വരുംതലമുറകളിൽ നിങ്ങൾ അത് യഹോവയ്ക്കുള്ള ഉത്സവമായി ആഘോഷിക്കണം—ഇത് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമാണ്.
EXO 12:15 നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാംദിവസം നിങ്ങൾ ഭവനങ്ങളിൽനിന്ന് പുളിമാവു നീക്കംചെയ്യണം. ഒന്നാംദിവസംമുതൽ ഏഴാംദിവസംവരെ പുളിപ്പോടുകൂടിയതെന്തെങ്കിലും ഭക്ഷിക്കുന്ന ഏതൊരുവനെയും ഇസ്രായേലിൽനിന്ന് ഛേദിച്ചുകളയേണ്ടതാണ്.
EXO 12:16 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം. ഏഴാംദിവസം വീണ്ടും സഭകൂടണം. അവരവർക്കുവേണ്ട ആഹാരം പാകംചെയ്യുകയല്ലാതെ മറ്റൊരു ജോലിയും ഈ ദിവസങ്ങളിൽ ചെയ്യരുത്.
EXO 12:17 “നിങ്ങൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കണം, എന്തുകൊണ്ടെന്നാൽ, ഈ ദിവസത്തിലാണ് ഞാൻ നിങ്ങളുടെ സമൂഹത്തെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുപോന്നത്. വരുംതലമുറകൾക്ക് എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി ഈ ദിവസം നിങ്ങൾ ആചരിക്കുക.
EXO 12:18 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യമുതൽ ഇരുപത്തിയൊന്നാംതീയതി സന്ധ്യവരെ നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
EXO 12:19 ഏഴുദിവസത്തേക്ക് നിങ്ങളുടെ ഭവനങ്ങളിൽ പുളിമാവ് ഉണ്ടായിരിക്കരുത്. പുളിപ്പുള്ളത് എന്തെങ്കിലും ആരെങ്കിലും ഭക്ഷിച്ചാൽ, അയാൾ വിദേശിയായാലും സ്വദേശിയായാലും, ഇസ്രായേല്യസമൂഹത്തിൽനിന്ന് അയാളെ ഛേദിച്ചുകളയണം.
EXO 12:20 പുളിച്ചത് യാതൊന്നും ഭക്ഷിക്കരുത്. നിങ്ങളുടെ താമസസ്ഥലങ്ങളിലെല്ലാം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.”
EXO 12:21 ഇതിനുശേഷം മോശ ഇസ്രായേലിലെ സകലഗോത്രത്തലവന്മാരെയും കൂട്ടിവരുത്തി അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “നിങ്ങൾ ഉടൻതന്നെ പോയി നിങ്ങളുടെ കുടുംബങ്ങൾക്കൊത്തവണ്ണം ആട്ടിൻകുട്ടിയെ തെരഞ്ഞെടുത്ത് പെസഹാക്കുഞ്ഞാടിനെ അറക്കുക.
EXO 12:22 ഈസോപ്പുചെടിയുടെ ഒരു കെട്ടെടുത്ത് കിണ്ണത്തിലെ രക്തത്തിൽ മുക്കി കട്ടിളക്കാലുകളിൽ രണ്ടിലും കട്ടിളകളുടെ മീതേയുള്ള പടിയിലും തേയ്ക്കണം. നിങ്ങളിൽ ആരും നേരംപുലരുംവരെ വീടിന്റെ വാതിലിനു പുറത്തിറങ്ങരുത്.
EXO 12:23 യഹോവ ഈജിപ്റ്റുകാരെ ദണ്ഡിപ്പിക്കുന്നതിനു ദേശത്തുകൂടി കടന്നുപോകുമ്പോൾ, കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും രക്തം കാണുകയും ആ വാതിൽ ഒഴിഞ്ഞു കടന്നുപോകുകയും ചെയ്യും; നിങ്ങളെ സംഹരിക്കാൻ നിങ്ങളുടെ വീടുകളിൽ പ്രവേശിക്കുന്നതിന് അവിടന്നു സംഹാരകനെ അനുവദിക്കുകയില്ല.
EXO 12:24 “നിങ്ങൾക്കും നിങ്ങളുടെ പിൻഗാമികൾക്കുംവേണ്ടിയുള്ള ശാശ്വതമായ നിയമമായി ഈ നിർദേശങ്ങൾ പാലിക്കുക.
EXO 12:25 യഹോവ നിങ്ങൾക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരിക്കുന്ന ദേശത്തു പ്രവേശിച്ചശേഷം ഇത് അനുഷ്ഠിക്കുക.
EXO 12:26 ‘ഈ അനുഷ്ഠാനംകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?’ എന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ,
EXO 12:27 ‘ഈജിപ്റ്റിൽവെച്ച് ഇസ്രായേല്യരുടെ ഭവനങ്ങളെ വിട്ടു കടന്നുപോകുകയും ഈജിപ്റ്റുകാരെ ദണ്ഡിപ്പിച്ചപ്പോൾ നമ്മുടെ വീടുകളെ ഒഴിവാക്കുകയുംചെയ്ത യഹോവയ്ക്കുള്ള പെസഹായാഗമാണിത്,’ എന്നു നിങ്ങൾ അവരോടു പറയുക.” അപ്പോൾ ജനം കുമ്പിട്ട് ആരാധിച്ചു.
EXO 12:28 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചിരുന്നതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
EXO 12:29 അർധരാത്രിയിൽ യഹോവ ഈജിപ്റ്റിലെ സകലകടിഞ്ഞൂലുകളെയും— സിംഹാസനത്തിൽ ഇരുന്ന ഫറവോന്റെ ആദ്യജാതൻമുതൽ കാരാഗൃഹത്തിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻവരെയുള്ള സർവ കടിഞ്ഞൂലുകളെയും സകല ആടുമാടുകളുടെ കടിഞ്ഞൂലുകളെയും—സംഹരിച്ചു.
EXO 12:30 ഫറവോനും അയാളുടെ ഉദ്യോഗസ്ഥന്മാരെല്ലാവരും സകല ഈജിപ്റ്റുകാരും രാത്രിയിൽ ഉണർന്നെഴുന്നേറ്റു; ഈജിപ്റ്റിൽ വലിയൊരു നിലവിളി ഉണ്ടായി; ഒരാളെങ്കിലും മരിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല.
EXO 12:31 ഫറവോൻ രാത്രിയിൽ മോശയെയും അഹരോനെയും ആളയച്ചുവരുത്തി, “നിങ്ങളും ഇസ്രായേല്യരും എഴുന്നേറ്റ് എന്റെ ജനത്തെ വിട്ടുപോകുക. നിങ്ങൾ അപേക്ഷിച്ചതുപോലെ പോയി യഹോവയെ ആരാധിക്കുക.
EXO 12:32 നിങ്ങൾ പറഞ്ഞതുപോലെ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളൂ. എന്നെ അനുഗ്രഹിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
EXO 12:33 എത്രയുംവേഗം ദേശം വിട്ടുപോകാൻ ഈജിപ്റ്റുകാർ ജനങ്ങളെ നിർബന്ധിച്ചു. “അല്ലാത്തപക്ഷം ഞങ്ങൾ എല്ലാവരും മരിച്ചുപോകും,” എന്ന് അവർ പറഞ്ഞു.
EXO 12:34 അതുകൊണ്ടു ജനം അവരുടെ കുഴച്ച മാവ് പുളിക്കുന്നതിനുമുമ്പുതന്നെ തൊട്ടികളിലെടുത്ത് അവ തുണിയിൽ പൊതിഞ്ഞു തോളിൽ കയറ്റി.
EXO 12:35 മോശ നിർദേശിച്ചതനുസരിച്ച് ഇസ്രായേല്യർ പ്രവർത്തിച്ചു; അവർ ഈജിപ്റ്റുകാരോടു വെള്ളിയും സ്വർണവുംകൊണ്ടുള്ള സാധനങ്ങളും വസ്ത്രങ്ങളും ആവശ്യപ്പെട്ടു.
EXO 12:36 ജനങ്ങളുടെനേർക്ക് ഈജിപ്റ്റുകാർക്ക് അനുകൂലഭാവം ഉണ്ടാകാൻ യഹോവ ഇടയാക്കി; അവർ തങ്ങളോട് ആവശ്യപ്പെട്ടതെല്ലാം അവർക്കു കൊടുത്തു; അങ്ങനെ അവർ ഈജിപ്റ്റുകാരെ കൊള്ളയിട്ടു.
EXO 12:37 ഇസ്രായേല്യർ രമെസേസിൽനിന്ന് സൂക്കോത്തിലേക്കു കാൽനടയായി യാത്രചെയ്തു; അവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം ആറുലക്ഷം പുരുഷന്മാരാണ് കാൽനടയായി പുറപ്പെട്ടത്.
EXO 12:38 ഒരു സമ്മിശ്രപുരുഷാരവും ആട്ടിൻപറ്റങ്ങൾ, കന്നുകാലിക്കൂട്ടങ്ങൾ എന്നിവ അടങ്ങുന്ന വിപുലമായ മൃഗസഞ്ചയവും അവരോടുകൂടെ പോയി.
EXO 12:39 അവർ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പം ചുട്ടു. അവരെ തിടുക്കത്തിൽ ഈജിപ്റ്റിൽനിന്ന് ഓടിച്ചുവിട്ടതുകൊണ്ട് മാവു പുളിച്ചിരുന്നില്ല. യാത്രയ്ക്കുവേണ്ട ഭക്ഷണം അവർ കരുതിയിരുന്നുമില്ല.
EXO 12:40 ഇസ്രായേൽജനം ഈജിപ്റ്റിൽ താമസിച്ചിരുന്ന കാലഘട്ടം 430 വർഷം ആയിരുന്നു.
EXO 12:41 ആ 430 വർഷം തീരുന്ന ദിവസംതന്നെ യഹോവയുടെ സൈന്യം എല്ലാം ഈജിപ്റ്റ് വിട്ടുപോയി.
EXO 12:42 അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുപോന്നതിനാൽ യഹോവയ്ക്കു പ്രത്യേകമായി ആചരിക്കേണ്ട രാത്രിയാണ് അത്. ഇസ്രായേല്യർ എല്ലാവരും തലമുറതലമുറയായി വളരെ ജാഗ്രതയോടെ ഈ രാത്രി ആചരിക്കേണ്ടതാകുന്നു.
EXO 12:43 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “പെസഹായ്ക്കുള്ള നിബന്ധനകൾ ഇവയാകുന്നു: “ഒരു വിദേശിയും ഇതിൽനിന്ന് ഭക്ഷിക്കാൻ പാടില്ല.
EXO 12:44 നീ വിലയ്ക്കു വാങ്ങിയിട്ടുള്ള ഏതൊരു അടിമയ്ക്കും അവൻ പരിച്ഛേദനം ഏറ്റതിനുശേഷം, ഇതിൽനിന്ന് ഭക്ഷിക്കാവുന്നതാണ്.
EXO 12:45 എന്നാൽ തൽക്കാലത്തേക്കു വന്നു താമസിക്കുന്നവനും കൂലിക്കാരനും ഇതു ഭക്ഷിക്കാൻ പാടില്ല.
EXO 12:46 “വീടിനുള്ളിൽവെച്ചായിരിക്കണം ഇതു ഭക്ഷിക്കുന്നത്; മാംസത്തിൽ അൽപ്പംപോലും വീടിനു പുറത്തേക്കു കൊണ്ടുപോകരുത്; അതിൽ ഒരസ്ഥിയും ഒടിക്കരുത്.
EXO 12:47 ഇസ്രായേല്യസമൂഹം ഒന്നാകെ ഇത് ആചരിക്കണം.
EXO 12:48 “നിങ്ങളുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശി യഹോവയുടെ പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ തന്റെ കുടുംബത്തിലുള്ള സകലപുരുഷന്മാർക്കും പരിച്ഛേദനം നടത്തിയിരിക്കണം; പിന്നെ അവന്, സ്വദേശത്തു ജനിച്ച ഒരുവനെപ്പോലെ ഇതിൽ പങ്കെടുക്കാം. പരിച്ഛേദനമേൽക്കാത്ത യാതൊരു പുരുഷനും ഇതു ഭക്ഷിക്കരുത്.
EXO 12:49 സ്വദേശിക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന വിദേശിക്കും ഈ നിയമം ഒരുപോലെ ബാധകമായിരിക്കണം.”
EXO 12:50 യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ എല്ലാവരും ചെയ്തു.
EXO 12:51 യഹോവ ആ ദിവസംതന്നെ ഇസ്രായേല്യരെ ഗണംഗണമായി ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു.
EXO 13:1 യഹോവ മോശയോട്,
EXO 13:2 “സകല ആദ്യജാതന്മാരെയും എനിക്കായി ശുദ്ധീകരിക്കുക. മനുഷ്യരുടേതാകട്ടെ, മൃഗങ്ങളുടേതാകട്ടെ, ഇസ്രായേൽമക്കളുടെ ഇടയിലുള്ള എല്ലാ കടിഞ്ഞൂലുകളും എനിക്കുള്ളതാകുന്നു” എന്നു കൽപ്പിച്ചു.
EXO 13:3 അപ്പോൾ മോശ ജനത്തോടു പറഞ്ഞു, “അടിമദേശമായ ഈജിപ്റ്റിൽനിന്ന് യഹോവ ശക്തമായ ഭുജത്താൽ നിങ്ങളെ വിടുവിച്ചുകൊണ്ടുപോന്നതിനാൽ നിങ്ങൾ അവിടെനിന്നു പുറപ്പെട്ട ഈ ദിവസത്തിന്റെ ഓർമ നിലനിർത്തണം. പുളിപ്പുള്ള യാതൊന്നും നിങ്ങൾ തിന്നരുത്.
EXO 13:4 ആബീബുമാസം ഈ ദിവസത്തിലാണ് നിങ്ങൾ വിട്ടുപോന്നത്.
EXO 13:5 യഹോവ നിങ്ങളെ കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്ത്, പാലും തേനും ഒഴുകുന്നതും നിനക്കു തരുമെന്നു നിന്റെ പിതാക്കന്മാരോട് അവിടന്നു വാഗ്ദാനംചെയ്തതുമായ ദേശത്ത്, കൊണ്ടുചെന്നതിനുശേഷം ഈ മാസത്തിൽ നിങ്ങൾ ഈ കർമം ആചരിക്കണം:
EXO 13:6 ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുകയും ഏഴാംദിവസം യഹോവയ്ക്ക് ഒരു ഉത്സവം ആചരിക്കുകയും വേണം.
EXO 13:7 ആ ഏഴുദിവസവും നീ പുളിപ്പില്ലാത്ത അപ്പമാണു തിന്നേണ്ടത്; പുളിപ്പുള്ള ഒന്നുംതന്നെ നിന്റെ പക്കൽ കാണരുത്, നിന്റെ അതിരുകൾക്കുള്ളിൽ ഒരിടത്തും പുളിമാവ് അശേഷം കാണരുത്.
EXO 13:8 അന്നു നീ നിന്റെ മകനോട്, ഞാൻ ഈജിപ്റ്റിൽനിന്ന് പോന്ന ദിവസം യഹോവ എനിക്കുവേണ്ടി ചെയ്ത കാര്യം നിമിത്തമാണു ഞാൻ ഇങ്ങനെ ചെയ്യുന്നതെന്നു പറയണം.
EXO 13:9 യഹോവയുടെ ന്യായപ്രമാണം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കേണ്ടതിന് ഈ അനുഷ്ഠാനം നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിയിൽ ഒരു സ്മാരകവും ആയിരിക്കണം; യഹോവ തന്റെ ശക്തിയുള്ള കരത്താൽ നിന്നെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു കൊണ്ടുവന്നുവല്ലോ.
EXO 13:10 നീ ഓരോവർഷവും നിശ്ചിതസമയത്ത് ഈ അനുഷ്ഠാനം ആചരിച്ചുകൊള്ളണം.
EXO 13:11 “യഹോവ നിന്നോടും നിന്റെ പിതാക്കന്മാരോടും ആണയിട്ടു വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ, നിന്നെ കനാന്യരുടെ ദേശത്തു കൊണ്ടുവന്ന് അവിടം നിനക്കു നൽകുമ്പോൾ
EXO 13:12 നീ സകലകടിഞ്ഞൂലുകളെയും യഹോവയ്ക്കു വേർതിരിക്കേണ്ടതാകുന്നു. നിന്റെ ആടുമാടുകളുടെ സകല ആൺകടിഞ്ഞൂലുകളും യഹോവയ്ക്കുള്ളതാകുന്നു.
EXO 13:13 കഴുതകളുടെ കടിഞ്ഞൂലുകളിൽ ഓരോന്നിനെയും ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടെടുക്കണം. അതിനെ വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരായ എല്ലാവരെയും വീണ്ടെടുക്കണം.
EXO 13:14 “ഭാവികാലത്തു നിന്റെ മകൻ നിന്നോട്, ‘ഇതിന്റെ അർഥം എന്താകുന്നു?’ എന്നു ചോദിക്കുമ്പോൾ നീ അവനോടു പറയുക: ‘യഹോവ നമ്മെ ബലമുള്ള കൈയാൽ അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു.
EXO 13:15 നമ്മെ വിട്ടയയ്ക്കുകയില്ല എന്നു ഫറവോൻ ശാഠ്യംപിടിച്ചപ്പോൾ യഹോവ ഈജിപ്റ്റിലെ സകലമനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെയെല്ലാം കൊന്നുകളഞ്ഞു. അതുകൊണ്ടാണ് ഞാൻ കടിഞ്ഞൂലായ ആണിനെയെല്ലാം യഹോവയ്ക്ക് അർപ്പിക്കുകയും എന്റെ ആദ്യജാതന്മാരെ എല്ലാവരെയും വീണ്ടെടുക്കുകയും ചെയ്യുന്നത്.’
EXO 13:16 യഹോവ തന്റെ ബലമുള്ള കരത്താൽ നമ്മെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നു എന്നത്, നിന്റെ കൈമേൽ ഒരു ചിഹ്നവും നെറ്റിത്തടത്തിൽ ഒരു മുദ്രയും ആയിരിക്കണം.”
EXO 13:17 ഫറവോൻ ജനത്തെ വിട്ടയച്ചപ്പോൾ, ഫെലിസ്ത്യദേശത്തുകൂടിയുള്ള വഴി ദൂരം കുറഞ്ഞതായിരുന്നെങ്കിലും ദൈവം അവരെ ആ വഴിയിൽക്കൂടി നടത്തിയില്ല. “യുദ്ധം നേരിട്ടാൽ അവർക്കു മനംമാറ്റം ഉണ്ടാകുകയും അവർ ഈജിപ്റ്റിലേക്കു മടങ്ങുകയും ചെയ്തേക്കാം,” എന്നു ദൈവം കരുതി.
EXO 13:18 ആകയാൽ ദൈവം ജനത്തെ ചെങ്കടലിനരികെയുള്ള മരുഭൂമിയിൽ വലയംചെയ്യിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
EXO 13:19 യോസേഫിന്റെ അസ്ഥികളും മോശ എടുത്തിരുന്നു. കാരണം, “നിങ്ങളെ സഹായിക്കാൻ ദൈവം നിശ്ചയമായും വരും. അപ്പോൾ നിങ്ങൾ ഈ സ്ഥലത്തുനിന്ന് എന്റെ അസ്ഥികൾ കൊണ്ടുപോകണം” എന്ന് ഇസ്രായേലിന്റെ പുത്രന്മാരെക്കൊണ്ട് യോസേഫ് ശപഥംചെയ്യിച്ചിരുന്നു.
EXO 13:20 അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിയുടെ അരികിലുള്ള ഏഥാമിൽ പാളയമടിച്ചു.
EXO 13:21 യഹോവ അവരെ വഴികാണിക്കാൻ പകൽസമയത്ത് ഒരു മേഘത്തൂണിലും രാത്രിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിത്തൂണിലുമായി അവർക്കുമുമ്പേ സഞ്ചരിച്ചു; അങ്ങനെ അവർക്കു പകലും രാത്രിയും യാത്രചെയ്യാൻ കഴിഞ്ഞു.
EXO 13:22 പകൽ മേഘസ്തംഭവും രാത്രി അഗ്നിസ്തംഭവും ജനത്തിന്റെ മുന്നിൽനിന്ന് മാറിയില്ല.
EXO 14:1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തത്,
EXO 14:2 “നിങ്ങൾ തിരിഞ്ഞു മിഗ്ദോലിനും കടലിനും ഇടയ്ക്കുള്ള പീ-ഹഹീരോത്തിൽ പാളയമടിക്കണമെന്ന് ഇസ്രായേൽമക്കളോടു പറയുക. അവർ ബാൽ-സെഫോനുനേരേ എതിർവശത്തു കടലിനരികെ താവളമടിക്കണം.
EXO 14:3 ‘ഇസ്രായേല്യർ മരുഭൂമിയിൽ കുടുങ്ങി, വഴിയറിയാതെ ദേശത്തെല്ലാം അലഞ്ഞുതിരിയുകയാണ്’ എന്നു ഫറവോൻ ചിന്തിക്കും.
EXO 14:4 ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കുകയും അവൻ അവരെ പിൻതുടരുകയും ചെയ്യും. എന്നാൽ ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തും; ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.” ആകയാൽ ഇസ്രായേല്യർ അങ്ങനെ ചെയ്തു.
EXO 14:5 ജനം ഓടിപ്പോയിരിക്കുന്നു എന്ന് ഈജിപ്റ്റിലെ രാജാവ് കേട്ടപ്പോൾ ഫറവോനും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും അവരോടുള്ള മനോഭാവം മാറ്റി, “നാം ഈ ചെയ്തതെന്ത്? നമ്മുടെ അടിമവേലയിൽനിന്ന് ഇസ്രായേല്യരെ വിട്ടയച്ചല്ലോ” എന്ന് അവർ പറഞ്ഞു.
EXO 14:6 അങ്ങനെ ഫറവോൻ തന്റെ രഥം സജ്ജമാക്കി, സൈന്യത്തെയും തന്നോടൊപ്പം അണിനിരത്തി.
EXO 14:7 ഈജിപ്റ്റിലെ സകലരഥങ്ങളോടുംകൂടെ, ഏറ്റവും മികച്ച അറുനൂറു രഥങ്ങളെയും അവയിൽ എല്ലാറ്റിലും തേരാളികളെയും അദ്ദേഹം ഒരുക്കി.
EXO 14:8 യഹോവ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതുകൊണ്ട്, യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്ന ഇസ്രായേൽജനത്തെ അയാൾ പിൻതുടർന്നു.
EXO 14:9 ഈജിപ്റ്റുകാർ—ഫറവോന്റെ സകലകുതിരകളും രഥങ്ങളും കുതിരപ്പടയും സൈന്യവും—ഇസ്രായേല്യരെ പിൻതുടരുകയും ബാൽ-സെഫോന് എതിരേ, പീ-ഹഹീരോത്തിനടുത്ത്, കടൽക്കരയിൽ പാളയമടിച്ചിരുന്ന അവരെ മറികടക്കുകയും ചെയ്തു.
EXO 14:10 ഫറവോൻ സമീപിച്ചപ്പോൾ ഇസ്രായേല്യർ തലയുയർത്തിനോക്കി. ഈജിപ്റ്റുകാർ അവർക്കു പിന്നാലെ വരുന്നതു കണ്ടു. ഇസ്രായേൽമക്കൾ ഭയപ്പെട്ട് യഹോവയോടു നിലവിളിച്ചു.
EXO 14:11 അവർ മോശയോട്, “ഈജിപ്റ്റിൽ ശവക്കുഴികൾ ഇല്ലാഞ്ഞിട്ടോ നീ ഞങ്ങളെ മരിക്കാൻ മരുഭൂമിയിൽ കൊണ്ടുവന്നത്? ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചിട്ട്, നീ ഞങ്ങളോട് ഈ ചെയ്തതെന്ത്?
EXO 14:12 ‘ഞങ്ങളെ വെറുതേവിട്ടേക്കുക, ഞങ്ങൾ ഈജിപ്റ്റുകാരെ സേവിച്ചുകൊള്ളാം’ എന്ന് ഈജിപ്റ്റിൽവെച്ചു നിന്നോടു ഞങ്ങൾ പറഞ്ഞില്ലേ? മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ ഈജിപ്റ്റുകാർക്കുവേണ്ടി പണിയെടുക്കുന്നതായിരുന്നു ഞങ്ങൾക്കു നല്ലത്” എന്നു പറഞ്ഞു.
EXO 14:13 അതിന് മോശ ജനത്തോട് ഇങ്ങനെ ഉത്തരം പറഞ്ഞു, “ഭയപ്പെടരുത്, സ്ഥിരതയോടെ നിൽക്കുക. യഹോവ ഇന്നു നിങ്ങൾക്കു നൽകുന്ന വിടുതൽ കണ്ടുകൊള്ളുക. നിങ്ങൾ ഇന്നു കാണുന്ന ഈജിപ്റ്റുകാരെ ഇനിയൊരിക്കലും കാണുകയില്ല.
EXO 14:14 യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും; നിങ്ങൾ ശാന്തരായിരിക്കുക.”
EXO 14:15 ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തത്, “നീ എന്നോടു നിലവിളിക്കുന്നതെന്ത്? മുമ്പോട്ടുപോകാൻ ജനങ്ങളോടു പറയുക.
EXO 14:16 ഇസ്രായേൽമക്കൾക്കു സമുദ്രത്തിന്റെ ഉണങ്ങിയ നിലത്തുകൂടി പോകാൻ സാധിക്കത്തക്കവണ്ണം നിന്റെ വടി ഉയർത്തി കടലിന്മേൽ കൈനീട്ടി വെള്ളത്തെ വിഭജിക്കുക.
EXO 14:17 ഞാൻ ഈജിപ്റ്റുകാരുടെ ഹൃദയം കഠിനമാക്കുകയും അവർ അവരുടെ പിന്നാലെ ചെല്ലുകയും ചെയ്യും. ഫറവോനിലൂടെയും അവന്റെ സൈന്യത്തിലൂടെയും രഥങ്ങളിലൂടെയും കുതിരപ്പടയിലൂടെയും ഞാൻ മഹത്ത്വം നേടുമ്പോൾ, ഞാൻ യഹോവ എന്ന് ഈജിപ്റ്റുകാർ അറിയും.”
EXO 14:19 ഇസ്രായേലിന്റെ സൈന്യത്തിനുമുമ്പിൽ സഞ്ചരിച്ചിരുന്ന ദൈവദൂതൻ അപ്പോൾ പിൻവാങ്ങി അവരുടെ പിന്നിൽ നടന്നു. മേഘസ്തംഭവും അവരുടെമുമ്പിൽനിന്ന് പിന്നിലേക്കു നീങ്ങി.
EXO 14:20 അത് ഈജിപ്റ്റിന്റെ സൈന്യത്തിനും ഇസ്രായേലിന്റെ സൈന്യത്തിനും ഇടയിൽവന്നു നിലകൊണ്ടു. രാത്രിമുഴുവൻ ഇസ്രായേല്യരുടെ സൈന്യവും ഈജിപ്റ്റുകാരുടെ സൈന്യവുംതമ്മിൽ അടുക്കാത്തവണ്ണം അത് അവരുടെ മധ്യേനിന്നു. ഈജിപ്റ്റുകാർക്ക് അതു മേഘവും അന്ധകാരവും ഇസ്രായേല്യർക്കു പ്രകാശവും ആയിരുന്നു.
EXO 14:21 പിന്നെ മോശ കടലിന്മേൽ കൈനീട്ടി; യഹോവ അന്നു രാത്രിമുഴുവൻ ശക്തമായ ഒരു കിഴക്കൻകാറ്റ് അടിപ്പിച്ചു. കടൽ പിൻവാങ്ങി ഉണങ്ങിയ നിലം ആയിത്തീർന്നു; വെള്ളം വേർപിരിഞ്ഞു.
EXO 14:22 ഇസ്രായേല്യർ സമുദ്രത്തിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു; വെള്ളം അവരുടെ വലത്തും ഇടത്തും മതിലായി നിന്നു.
EXO 14:23 ഈജിപ്റ്റുകാർ അവരെ പിൻതുടർന്നു; ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരപ്പടയുമെല്ലാം അവരെ പിൻതുടർന്നു കടലിന്റെ നടുവിലേക്കു ചെന്നു.
EXO 14:24 പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് താഴേക്കു നോക്കി ഈജിപ്റ്റുസൈന്യത്തിനു വിഭ്രമം വരുത്തി.
EXO 14:25 അവിടന്ന് അവരുടെ രഥചക്രങ്ങൾ ഇടറിപ്പോകാൻ ഇടയാക്കിയതുകൊണ്ട് അവയ്ക്കു മുന്നോട്ടുപോകാൻ പ്രയാസമായി. “നമുക്ക് ഇസ്രായേല്യരെ വിട്ട് ഓടിപ്പോകാം, യഹോവ അവർക്കുവേണ്ടി ഈജിപ്റ്റിനെതിരേ യുദ്ധംചെയ്യുന്നു,” എന്ന് അവർ പറഞ്ഞു.
EXO 14:26 അപ്പോൾ യഹോവ മോശയോട്, “വെള്ളം തിരിച്ചൊഴുകി ഈജിപ്റ്റുകാരെയും അവരുടെ തേരുകളും കുതിരപ്പടയും മൂടിക്കളയേണ്ടതിനു നീ കടലിന്മേൽ കൈനീട്ടുക” എന്നു കൽപ്പിച്ചു.
EXO 14:27 മോശ കടലിനുമീതേ കൈനീട്ടി. നേരം പുലർന്നപ്പോൾ സമുദ്രം പൂർവസ്ഥിതിയിലായി. ഈജിപ്റ്റുകാർ അതിനെതിരേ ഓടി. യഹോവ അവരെ കടലിലേക്കു തള്ളിയിട്ടു.
EXO 14:28 വെള്ളം തിരിച്ചൊഴുകി രഥങ്ങളെയും കുതിരപ്പടയെയും, ഇസ്രായേല്യരെ പിൻതുടർന്നു സമുദ്രത്തിലെത്തിയ ഫറവോന്റെ മുഴുവൻ സൈന്യത്തെയും മുക്കിക്കളഞ്ഞു. അവരിൽ ഒരുവനും ജീവനോടെ ശേഷിച്ചില്ല.
EXO 14:29 എന്നാൽ ഇസ്രായേൽമക്കൾ സമുദ്രത്തിൽ, ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി. അവരുടെ വലത്തും ഇടത്തും വെള്ളം മതിലായി നിലകൊണ്ടു.
EXO 14:30 ആ ദിവസം യഹോവ ഇസ്രായേലിനെ ഈജിപ്റ്റുകാരുടെ കൈകളിൽനിന്ന് രക്ഷിച്ചു; ഈജിപ്റ്റുകാർ കടൽക്കരയിൽ ചത്തടിഞ്ഞു കിടക്കുന്നത് ഇസ്രായേല്യർ കണ്ടു.
EXO 14:31 മഹാശക്തിയുള്ള യഹോവയുടെ കരം ഈജിപ്റ്റുകാർക്കെതിരായി പ്രവർത്തിക്കുന്നത് ഇസ്രായേൽമക്കൾ കണ്ടപ്പോൾ, ജനം യഹോവയെ ഭയപ്പെട്ട് യഹോവയിലും അവിടത്തെ ദാസനായ മോശയിലും വിശ്വസിച്ചു.
EXO 15:1 ഈ സംഭവത്തിനുശേഷം മോശയും ഇസ്രായേൽമക്കളും യഹോവയ്ക്ക് ഈ ഗീതം ആലപിച്ചു: “ഞാൻ യഹോവയ്ക്കു പാടും, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിലേക്ക് ചുഴറ്റിയെറിഞ്ഞു.
EXO 15:2 “യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു. അവിടന്ന് എന്റെ ദൈവം, ഞാൻ അവിടത്തെ സ്തുതിക്കും. അവിടന്ന് എന്റെ പിതാവിന്റെ ദൈവം, ഞാൻ അവിടത്തെ പുകഴ്ത്തും.
EXO 15:3 യഹോവ യുദ്ധവീരനാകുന്നു; യഹോവ എന്നാകുന്നു അവിടത്തെ നാമം.
EXO 15:4 ഫറവോന്റെ രഥങ്ങളെയും അയാളുടെ സൈന്യത്തെയും അവിടന്നു സമുദ്രത്തിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. ഫറവോന്റെ സൈന്യാധിപന്മാരിൽ മികവുറ്റവർ ചെങ്കടലിൽ മുങ്ങിത്താണുപോയി.
EXO 15:5 അഗാധജലം അവരെ മൂടിക്കളഞ്ഞു; അവർ കല്ലുപോലെ ആഴങ്ങളിലേക്കു താണുപോയി.
EXO 15:6 യഹോവേ, അവിടത്തെ വലങ്കൈ അത്യന്തം ശ്രേഷ്ഠവും ബലവും ഉള്ളത്! യഹോവേ, അവിടത്തെ വലങ്കൈ ശത്രുവിനെ ചിതറിച്ചിരിക്കുന്നു.
EXO 15:7 “അവിടത്തോട് എതിർത്തവരെ അവിടത്തെ രാജകീയ പ്രഭാവത്താൽ അങ്ങ് വീഴ്ത്തിക്കളഞ്ഞു. അവിടന്നു ക്രോധാഗ്നി അയച്ചു; അതു വൈക്കോൽക്കുറ്റിപോലെ അവരെ ദഹിപ്പിച്ചുകളഞ്ഞു.
EXO 15:8 അവിടത്തെ ശക്തമായ ഉച്ഛ്വാസത്താൽ വെള്ളം കൂമ്പാരമായി ഉയർന്നു; ഇരച്ചുകയറുന്ന ജലപ്രവാഹങ്ങൾ മതിൽപോലെ ഉറച്ചുനിന്നു; അഗാധപ്രവാഹങ്ങൾ ആഴിയുടെ അന്തർഭാഗത്ത് ഉറഞ്ഞുപോയി.
EXO 15:9 ‘ഞാൻ പിൻതുടരും, ഞാൻ അവരെ കീഴടക്കും,’ എന്നു ശത്രു അഹങ്കരിച്ചു. ‘കൊള്ളമുതൽ പങ്കിടും, ഞാൻതന്നെ അവരെ വിഴുങ്ങിക്കളയും, എന്റെ വാൾ ഊരിയെടുത്ത് എന്റെ കൈകൊണ്ടുതന്നെ അവരെ നശിപ്പിക്കും എന്നുംതന്നെ.’
EXO 15:10 എന്നാൽ, അവിടന്നു തന്റെ ശ്വാസത്താൽ അവരെ ഊതിപ്പറപ്പിച്ചു; സമുദ്രം അവരെ മൂടിക്കളഞ്ഞു. അവർ ഈയംപോലെ ആഴിയിൽ ആഴ്ന്നുപോയി.
EXO 15:11 യഹോവേ, ദേവന്മാരിൽ അവിടത്തേക്കു സദൃശനായി ആരുള്ളൂ? വിശുദ്ധിയിൽ രാജപ്രൗഢിയുള്ളവൻ! തേജസ്സിൽ ഭയങ്കരൻ! അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവൻ! അങ്ങേക്കു തുല്യനായി ആരുള്ളൂ?
EXO 15:12 “അവിടന്നു വലങ്കൈ നീട്ടുകയും ഭൂമി അവരെ വിഴുങ്ങുകയും ചെയ്തു.
EXO 15:13 അവിടന്നു വീണ്ടെടുത്ത ജനത്തെ ആർദ്രസ്നേഹത്തോടെ അങ്ങു നയിക്കും. അവിടത്തെ വിശുദ്ധനിവാസത്തിലേക്ക് അവരെ സ്വന്തം ശക്തിയാൽ അവിടന്നു വഴിനടത്തും.
EXO 15:14 ജനതകൾ കേട്ടു വിറയ്ക്കും, ഫെലിസ്ത്യനിവാസികൾക്കു ഭീതിപിടിക്കും.
EXO 15:15 ഏദോമിലെ പ്രമുഖന്മാർ ഭയന്നുവിറയ്ക്കും, മോവാബിലെ നേതാക്കന്മാർ വിറകൊള്ളും, കനാനിലെ ജനങ്ങൾ ഉരുകിപ്പോകും;
EXO 15:16 ഭീതിയും സംഭ്രമവും അവർക്കുണ്ടാകും. യഹോവേ, അവിടത്തെ ജനം കടന്നുപോകുന്നതുവരെ അവിടന്നു വിലകൊടുത്തു വാങ്ങിയ ജനം കടന്നുപോകുന്നതുവരെ, അവിടത്തെ ഭുജബലംനിമിത്തം അവർ കല്ലുപോലെ നിശ്ചലരാകും.
EXO 15:17 യഹോവേ, അവിടന്ന് അവരെ അകത്തുകൊണ്ടുവന്ന് അവിടത്തെ അവകാശമായ പർവതത്തിൽ നട്ടുപിടിപ്പിക്കും. ആ സ്ഥലം, യഹോവേ, അങ്ങേക്കു വസിക്കേണ്ടതിന്, തൃക്കരം സ്ഥാപിച്ചിട്ടുള്ള വിശുദ്ധനിവാസംതന്നെ.
EXO 15:18 “യഹോവ വാഴും എന്നും എന്നേക്കും.”
EXO 15:19 ഫറവോന്റെ കുതിരകളും രഥങ്ങളും കുതിരക്കാരും കടലിന്റെ ഉള്ളിലേക്കു കടന്നപ്പോൾ യഹോവ വെള്ളം തിരികെ അവർക്കുമീതേ വരുത്തി; ഇസ്രായേല്യരോ, കടലിൽ ഉണങ്ങിയ നിലത്തുകൂടി നടന്നു.
EXO 15:20 അപ്പോൾ പ്രവാചികയും അഹരോന്റെ സഹോദരിയുമായ മിര്യാം കൈയിൽ ഒരു തപ്പെടുത്തു; സ്ത്രീകൾ എല്ലാവരും തപ്പുകളെടുത്തും നൃത്തംചെയ്തും അവളെ അനുഗമിച്ചു.
EXO 15:21 മിര്യാം അവർക്കു പാടിക്കൊടുത്തു: “യഹോവയ്ക്കു പാടുക, അവിടന്ന് പരമോന്നതനല്ലോ. അശ്വത്തെയും അശ്വാരൂഢനെയും അവിടന്ന് ആഴിയിൽ ചുഴറ്റിയെറിഞ്ഞു.”
EXO 15:22 ഇതിനുശേഷം മോശ ഇസ്രായേലിനെ ചെങ്കടലിൽനിന്ന് മുമ്പോട്ടുകൊണ്ടുപോയി. അവർ ശൂർ മരുഭൂമിയിൽ എത്തി. വെള്ളം കണ്ടെത്താതെ അവർ മൂന്നുദിവസം മരുഭൂമിയിൽ സഞ്ചരിച്ചു.
EXO 15:23 അവർ മാറായിൽ എത്തി, മാറായിലെ വെള്ളം കയ്‌പുള്ളതായിരുന്നതിനാൽ അവർക്ക് അതു കുടിക്കാൻ കഴിഞ്ഞില്ല. (അതുകൊണ്ടാണ് ആ സ്ഥലത്തിനു മാറാ എന്നു പറയുന്നത്.)
EXO 15:24 “ഞങ്ങൾ ഇനി എന്തു കുടിക്കും?” എന്നു പറഞ്ഞുകൊണ്ട് ജനം മോശയ്ക്കു വിരോധമായി പിറുപിറുത്തു.
EXO 15:25 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു. യഹോവ അദ്ദേഹത്തിന് ഒരു വൃക്ഷശിഖരം കാണിച്ചുകൊടുത്തു. മോശ അതു വെള്ളത്തിൽ ഇട്ടു; വെള്ളം മധുരമുള്ളതായി. അവിടെവെച്ച് യഹോവ അവർക്കായി ഒരു കൽപ്പനയും നിയമവും ഉണ്ടാക്കി; അവിടെ യഹോവ അവരെ പരീക്ഷിച്ചു.
EXO 15:26 അവിടന്ന് അരുളിച്ചെയ്തു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം നിങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും അവിടത്തെ ദൃഷ്ടിയിൽ യോഗ്യമായതു പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ, അവിടത്തെ കൽപ്പനകൾ ശ്രദ്ധിക്കുകയും സകല ഉത്തരവുകളും പാലിക്കുകയും ചെയ്യുമെങ്കിൽ, ഈജിപ്റ്റുകാരുടെമേൽ ഞാൻ വരുത്തിയ വ്യാധികളിൽ ഒന്നുപോലും നിങ്ങളുടെമേൽ വരുത്തുകയില്ല; ഞാൻ നിങ്ങളെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.”
EXO 15:27 പിന്നെ അവർ ഏലീമിൽ എത്തി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു; അവർ അവിടെ വെള്ളത്തിനരികെ പാളയമടിച്ചു.
EXO 16:1 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ രണ്ടാംമാസം പതിനഞ്ചാംദിവസം ഇസ്രായേല്യസമൂഹം ഒന്നാകെ ഏലീമിൽനിന്ന് പുറപ്പെട്ട്, ഏലീമിനും സീനായിക്കും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സീൻമരുഭൂമിയിൽ എത്തി.
EXO 16:2 മരുഭൂമിയിൽവെച്ചു ജനസമൂഹം മോശയ്ക്കും അഹരോനും എതിരേ പിറുപിറുത്തു.
EXO 16:3 ഇസ്രായേൽമക്കൾ അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ച് യഹോവയുടെ കൈയാൽ മരിച്ചുപോയിരുന്നെങ്കിൽ എത്ര നന്നായിരുന്നു! അവിടെ ഞങ്ങൾ മാംസക്കലങ്ങൾക്കുചുറ്റും ഇരുന്ന് മതിയാകുംവരെ ഭക്ഷണം കഴിച്ചുവന്നു. എന്നാൽ നിങ്ങൾ, ഈ ജനസമൂഹത്തെ മുഴുവനും പട്ടിണിയിട്ടു കൊല്ലുന്നതിന്, ഈ മരുഭൂമിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.”
EXO 16:4 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ നിങ്ങൾക്കുവേണ്ടി ആകാശത്തുനിന്ന് അപ്പം വർഷിക്കും. ജനം ഓരോ ദിവസവും പുറത്തേക്കുചെന്ന് അന്നത്തേക്കുള്ളതു ശേഖരിച്ചുകൊള്ളണം. അവർ എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു പരീക്ഷിക്കേണ്ടതിനുതന്നെ.
EXO 16:5 ആറാംദിവസം അവർ അകത്തുകൊണ്ടുവരുന്നതു പാകംചെയ്യണം; അതു മറ്റു ദിവസങ്ങളിൽ ശേഖരിക്കുന്നതിന്റെ ഇരട്ടി ആയിരിക്കും.”
EXO 16:6 അതനുസരിച്ച് മോശയും അഹരോനും എല്ലാ ഇസ്രായേല്യരോടുമായി പറഞ്ഞു, “നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടു വന്നതു യഹോവതന്നെ എന്നു സന്ധ്യക്കു നിങ്ങൾ മനസ്സിലാക്കും;
EXO 16:7 രാവിലെ നിങ്ങൾ യഹോവയുടെ മഹത്ത്വം കാണും. കാരണം, തനിക്കു വിരോധമായുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. നിങ്ങൾ ഞങ്ങൾക്കെതിരേ പിറുപിറുക്കാൻ ഞങ്ങൾ എന്താണ് ചെയ്തത്?”
EXO 16:8 മോശ പിന്നെയും പറഞ്ഞു: “നിങ്ങൾക്കു സന്ധ്യക്കു ഭക്ഷിക്കാൻ ഇറച്ചിയും രാവിലെ മതിയാകുംവരെ അപ്പവും യഹോവ തരും. അവിടന്നാണ് അങ്ങനെ ചെയ്യുന്നതെന്ന് അപ്പോൾ നിങ്ങൾ അറിയും; തനിക്കെതിരേയുള്ള നിങ്ങളുടെ പിറുപിറുപ്പ് അവിടന്നു കേട്ടിരിക്കുന്നു. ഞങ്ങൾ എന്തുള്ളൂ? നിങ്ങൾ പിറുപിറുത്തുകൊണ്ടിരിക്കുന്നതു ഞങ്ങളുടെനേരേ അല്ല, യഹോവയുടെ നേരേയാണ്.”
EXO 16:9 പിന്നെ മോശ അഹരോനോടു പറഞ്ഞു, “ ‘യഹോവയുടെ സന്നിധിയിലേക്കു വരിക, അവിടന്നു നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു’ എന്ന് സകല ഇസ്രായേല്യസമൂഹത്തോടും പറയുക.”
EXO 16:10 അഹരോൻ മുഴുവൻ ഇസ്രായേല്യസമൂഹത്തോടും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ മരുഭൂമിയിലേക്കു നോക്കി, അവിടെ യഹോവയുടെ തേജസ്സ് മേഘത്തിൽ പ്രത്യക്ഷപ്പെട്ടു.
EXO 16:11 യഹോവ മോശയോട് അരുളിച്ചെയ്തു,
EXO 16:12 “ഞാൻ ഇസ്രായേല്യരുടെ പിറുപിറുപ്പ് കേട്ടിരിക്കുന്നു. നീ അവരോടു പറയുക, ‘നിങ്ങൾ സന്ധ്യാസമയത്ത് മാംസം ഭക്ഷിക്കുകയും പ്രഭാതത്തിൽ അപ്പം തിന്നു തൃപ്തരാകുകയും ചെയ്യും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.’ ”
EXO 16:13 അന്നു സന്ധ്യയായപ്പോൾ കാടകൾ വന്നു പാളയത്തെ മൂടി. പ്രഭാതമായപ്പോൾ പാളയത്തിനുചുറ്റും മഞ്ഞിന്റെ ഒരു പാളി കാണപ്പെട്ടു.
EXO 16:14 മഞ്ഞു മാറിയപ്പോൾ മരുഭൂമിയിൽ, ചെതുമ്പലുകൾപോലെയുള്ള നേർത്ത ഒരു വസ്തു, ഉറച്ച മഞ്ഞുകഷണങ്ങൾക്കു തുല്യമായി നിലത്ത് എല്ലായിടത്തും കാണപ്പെട്ടു.
EXO 16:15 അതുകണ്ടിട്ട് ഇസ്രായേല്യർ പരസ്പരം, “ഇത് എന്താണ്” എന്നു ചോദിച്ചു. അവർക്ക് അതെന്താണെന്ന് അറിഞ്ഞുകൂടായിരുന്നു. മോശ അവരോടു പറഞ്ഞു, “ഇതു നിങ്ങൾക്കു ഭക്ഷണമായി യഹോവ തന്നിരിക്കുന്ന അപ്പം ആകുന്നു.
EXO 16:16 ‘ഓരോരുത്തരും തനിക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചുകൊള്ളണം. കൂടാരത്തിലുള്ള നിങ്ങളുടെ ആളുകൾക്ക് ഓരോരുത്തർക്കും ഓരോ ഓമെർവീതം എടുത്തുകൊള്ളണം’ എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.”
EXO 16:17 തങ്ങളോടു പറഞ്ഞിരുന്നതുപോലെ ഇസ്രായേല്യർ ചെയ്തു; ചിലർ കൂടുതലും ചിലർ കുറച്ചും ശേഖരിച്ചു.
EXO 16:18 അത് അവർ ഓമെർകൊണ്ട് അളന്നപ്പോൾ, കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല. ഓരോരുത്തരും അവരവർക്ക് ആവശ്യമുള്ളത്രയും ശേഖരിച്ചു.
EXO 16:19 മോശ അവരോട്, “ആരും അതിൽനിന്ന് രാവിലെവരെ മിച്ചം വെച്ചേക്കരുത്” എന്നു പറഞ്ഞു.
EXO 16:20 എങ്കിലും അവരിൽ ചിലർ മോശ പറഞ്ഞതു കൂട്ടാക്കിയില്ല; അതിൽ ഒരു അംശം രാവിലെവരെ സൂക്ഷിച്ചുവെച്ചു. എന്നാൽ അതു പുഴുവരിച്ചു നാറി. മോശ അവരോടു കോപിച്ചു.
EXO 16:21 ഓരോ ദിവസവും ഓരോരുത്തരും തനിക്ക് ആവശ്യമുള്ളേടത്തോളം ശേഖരിക്കും; വെയിൽ മൂക്കുമ്പോൾ അത് ഉരുകിപ്പോകും.
EXO 16:22 ആറാംദിവസം അവർ ഇരട്ടി ശേഖരിച്ചു—അതായത്, ഒരാൾക്ക് രണ്ട് ഓമെർ. സമൂഹത്തിലെ നേതാക്കന്മാർ വന്ന് ഇക്കാര്യം മോശയോട് അറിയിച്ചു.
EXO 16:23 അദ്ദേഹം അവരോടു പറഞ്ഞു, “യഹോവ കൽപ്പിച്ചിരിക്കുന്നത് ഇതാണ്: ‘നാളെ വിശ്രമത്തിനുള്ള ദിവസവും യഹോവയ്ക്കു വിശുദ്ധ ശബ്ബത്തുദിനവും ആയിരിക്കണം. ആകയാൽ, നിങ്ങൾ ചുടാൻ ആഗ്രഹിക്കുന്നതു ചുടുകയും പുഴുങ്ങാൻ ആഗ്രഹിക്കുന്നതു പുഴുങ്ങുകയും വേണം. ശേഷിക്കുന്നത് രാവിലെവരെ സൂക്ഷിച്ചുവെച്ചേക്കണം.’ ”
EXO 16:24 അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ അതു രാവിലെവരെ സൂക്ഷിച്ചു. അതിൽനിന്ന് ദുർഗന്ധം വമിച്ചതുമില്ല; പുഴുത്തതുമില്ല.
EXO 16:25 മോശ പറഞ്ഞു, “ഈ ദിവസം യഹോവയ്ക്കു ശബ്ബത്താകുകയാൽ അത് ഇന്നു തിന്നുകൊള്ളണം. ഇന്നു നിങ്ങൾ നിലത്ത് അതു കാണുകയില്ല.
EXO 16:26 ആറുദിവസം നിങ്ങൾക്ക് അതു ശേഖരിക്കാം, എന്നാൽ ശബ്ബത്തായ ഏഴാംദിവസം അത് ഉണ്ടായിരിക്കുകയില്ല.”
EXO 16:27 എന്നിരുന്നാലും, ചില ആളുകൾ ഏഴാംദിവസം അതു ശേഖരിക്കാൻ പുറത്തേക്കുപോയി. എന്നാൽ അവർ ഒന്നും കണ്ടെത്തിയില്ല.
EXO 16:28 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു, “എത്രകാലം നിങ്ങൾ എന്റെ കൽപ്പനകളും നിർദേശങ്ങളും അനുസരിക്കാതിരിക്കും?
EXO 16:29 യഹോവ നിങ്ങൾക്കു ശബ്ബത്തു തന്നിരിക്കുന്നെന്ന് ഓർക്കുക; അതുകൊണ്ടാണ് അവിടന്ന് ആറാംദിവസം നിങ്ങൾക്ക് രണ്ടു ദിവസത്തേക്കുള്ള അപ്പം തരുന്നത്. ഏഴാംദിവസം ഓരോരുത്തരും അവരവരുടെ സ്ഥലത്തുതന്നെ ഉണ്ടായിരിക്കണം. ആരും പുറത്തേക്കു പോകരുത്.”
EXO 16:30 അങ്ങനെ, ജനം ഏഴാംദിവസം വിശ്രമിച്ചു.
EXO 16:31 ഇസ്രായേൽമക്കൾ അതിനു മന്ന എന്നു പേരിട്ടു. അതു വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും തേൻചേർത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയുള്ളതും ആയിരുന്നു.
EXO 16:32 മോശ പറഞ്ഞു, “യഹോവ ഇങ്ങനെ കൽപ്പിച്ചിരിക്കുന്നു: ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്നപ്പോൾ, ‘മരുഭൂമിയിൽ നിങ്ങൾക്കു ഭക്ഷിക്കാൻ നൽകിയ അപ്പം വരുംതലമുറകൾക്കു കാണാൻ കഴിയേണ്ടതിന്, അവർക്കായി അതിൽ ഒരു ഓമെർ എടുത്തു സൂക്ഷിച്ചുവെക്കുക.’ ”
EXO 16:33 മോശ അഹരോനോട്, “ഒരു പാത്രമെടുത്ത് അതിൽ ഒരു ഓമെർ മന്ന ഇടണം. പിന്നെ അത്, വരാനുള്ള തലമുറകൾക്കായി യഹോവയുടെമുമ്പാകെ സൂക്ഷിച്ചുവെക്കണം” എന്നു പറഞ്ഞു.
EXO 16:34 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അഹരോൻ ഉടമ്പടിയുടെ പലകയുടെമുമ്പാകെ മന്നാ സൂക്ഷിച്ചുവെച്ചു.
EXO 16:35 ഇസ്രായേല്യർ, ജനവാസമുള്ള ദേശത്ത് എത്തുന്നതുവരെ, നാൽപ്പതുവർഷം മന്ന ഭക്ഷിച്ചു; കനാന്റെ അതിരിൽ എത്തുന്നതുവരെ അവർ മന്ന ഭക്ഷിക്കുകയുണ്ടായി.
EXO 16:36 ഒരു ഓമെർ ഒരു ഏഫായുടെ പത്തിലൊന്നാണ്.
EXO 17:1 യഹോവ കൽപ്പിച്ചതനുസരിച്ച് ഇസ്രായേല്യസമൂഹം ഒന്നാകെ സീൻമരുഭൂമിയിൽനിന്ന് യാത്രതിരിച്ചു. അവർ യഹോവയുടെ കൽപ്പനപ്രകാരം പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചതിനുശേഷം രെഫീദീമിൽ എത്തി; താവളമടിച്ചു. എന്നാൽ അവിടെ ജനത്തിനു കുടിക്കാൻ വെള്ളം ഇല്ലായിരുന്നു.
EXO 17:2 “ഞങ്ങൾക്കു കുടിക്കാൻ വെള്ളം തരൂ,” എന്നു പറഞ്ഞ് അവർ മോശയോടു കലഹിച്ചു. മോശ അവരോട്, “നിങ്ങൾ എന്തിനാണ് എന്നോടു കലഹിക്കുന്നത്? നിങ്ങൾ യഹോവയെ പരീക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
EXO 17:3 എന്നാൽ അവിടെവെച്ചു ജനത്തിനു ദാഹിക്കുകയും അവർ മോശയോടു പിറുപിറുക്കുകയും ചെയ്തു. “ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളും കന്നുകാലികളും ദാഹിച്ചു മരിക്കേണ്ടതിന് നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നത് എന്തിന്?” അവർ ചോദിച്ചു.
EXO 17:4 അപ്പോൾ മോശ യഹോവയോട്, “ഞാൻ ഈ ജനത്തിന് എന്താണു ചെയ്യേണ്ടത്? അവർ എന്നെ കല്ലെറിയാൻ പോകുന്നു” എന്നു നിലവിളിച്ചു.
EXO 17:5 അതിനുത്തരമായി, “നീ ജനത്തിനുമുമ്പായി നടക്കുക. ഇസ്രായേലിലെ ഏതാനും ഗോത്രത്തലവന്മാരെയും കൂടെ കൊണ്ടുപോകണം. നീ നൈൽനദിയെ അടിച്ച വടി കൈയിൽ എടുത്തുകൊള്ളണം.
EXO 17:6 അവിടെ ഹോരേബിലെ പാറമേൽ ഞാൻ നിന്റെ മുമ്പിൽ നിൽക്കും. നീ പാറയെ അടിക്കണം, അതിൽനിന്നു, ജനത്തിനു കുടിക്കാൻ വെള്ളം പുറപ്പെടും” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു. മോശ ഇസ്രായേല്യ ഗോത്രത്തലവന്മാർ കാൺകെ അങ്ങനെ ചെയ്തു.
EXO 17:7 ഇസ്രായേല്യർ കലഹിക്കുകയും “യഹോവ ഞങ്ങളുടെ മധ്യേയുണ്ടോ ഇല്ലയോ?” എന്നു പറഞ്ഞുകൊണ്ട് യഹോവയെ പരീക്ഷിക്കുകയും ചെയ്തതുകൊണ്ട് അദ്ദേഹം ആ സ്ഥലത്തിന് മസ്സാ എന്നും മെരീബാ എന്നും പേരിട്ടു.
EXO 17:8 അമാലേക്യർ വന്ന് രെഫീദീമിൽവെച്ച് ഇസ്രായേല്യരെ ആക്രമിച്ചു.
EXO 17:9 മോശ യോശുവയോട്, “നമ്മുടെ പുരുഷന്മാരിൽ ചിലരെ തെരഞ്ഞെടുത്തുകൊണ്ട് അമാലേക്യരോടു പൊരുതാൻ പുറപ്പെടുക. ദൈവത്തിന്റെ വടി കൈയിൽ പിടിച്ചുകൊണ്ടു നാളെ ഞാൻ കുന്നിൻമുകളിൽ നിൽക്കും” എന്നു പറഞ്ഞു.
EXO 17:10 മോശ ആജ്ഞാപിച്ചതനുസരിച്ചു യോശുവ അമാലേക്യരോടു പോരാടി. മോശയും അഹരോനും ഹൂരും കുന്നിൻമുകളിലേക്കു പോയി.
EXO 17:11 മോശ തന്റെ കൈ ഉയർത്തിപ്പിടിക്കുമ്പോൾ ഇസ്രായേല്യർ ജയിക്കും; കൈ താഴ്ത്തുമ്പോൾ അമാലേക്യർ ജയിക്കും.
EXO 17:12 മോശയുടെ കൈകൾ കുഴഞ്ഞപ്പോൾ അവർ ഒരു കല്ല് അദ്ദേഹത്തിന്റെ അടുക്കൽ വെക്കുകയും അദ്ദേഹം അതിൽ ഇരിക്കുകയും ചെയ്തു. അഹരോനും ഹൂരും—ഒരാൾ ഒരുവശത്തും മറ്റേയാൾ മറ്റേവശത്തും നിന്ന്—അദ്ദേഹത്തിന്റെ കൈകളെ ഉയർത്തിപ്പിടിച്ചു; അങ്ങനെ, സൂര്യാസ്തമയംവരെ അദ്ദേഹത്തിന്റെ കൈകൾ നേരേ നിന്നു.
EXO 17:13 യോശുവ അമാലേക്യസൈന്യത്തെ വാൾകൊണ്ടു കീഴടക്കി.
EXO 17:14 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ഞാൻ അമാലേക്യരുടെ ഓർമ ആകാശത്തിൻകീഴിൽനിന്ന് നിശ്ശേഷം മായിച്ചുകളയും. അതുകൊണ്ടു നീ അവിസ്മരണീയമായ ഒരു കാര്യം എന്ന നിലയ്ക്ക് ഇത് ഒരു ചുരുളിൽ എഴുതിവെക്കണം; യോശുവ അതു നിശ്ചയമായും കേൾക്കുകയും വേണം.”
EXO 17:15 മോശ ഒരു യാഗപീഠം പണിത് അതിനു “യഹോവ നിസ്സി” എന്നു പേരിട്ടു.
EXO 17:16 “യഹോവയുടെ സിംഹാസനത്തിലേക്കു കൈകൾ ഉയർത്തപ്പെടുമെന്നും, യഹോവ അമാലേക്യരോടു തലമുറതലമുറയായി യുദ്ധംചെയ്യും” എന്നും അദ്ദേഹം പറഞ്ഞു.
EXO 18:1 ദൈവം മോശയ്ക്കും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലകാര്യങ്ങളും യഹോവ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന വിവരവും മിദ്യാനിലെ പുരോഹിതനും മോശയുടെ അമ്മായിയപ്പനുമായ യിത്രോ കേട്ടു.
EXO 18:2 മോശ തന്റെ ഭാര്യയായ സിപ്പോറയെ മടക്കി അയച്ചിരുന്നു. അദ്ദേഹത്തിന്റെ അമ്മായിയപ്പനായ യിത്രോ അവളെയും
EXO 18:3 അവളുടെ രണ്ട് ആൺമക്കളെയും സ്വീകരിച്ചു. “ഞാൻ അന്യദേശത്ത് പ്രവാസിയായിരിക്കുന്നു,” എന്നു പറഞ്ഞ് ഒരു മകന് മോശ ഗെർശോം എന്നു പേരിട്ടു.
EXO 18:4 “എന്റെ പിതാവിന്റെ ദൈവം എന്റെ സഹായമായി, അവിടന്ന് എന്നെ ഫറവോന്റെ വാളിൽനിന്ന് രക്ഷിച്ചു,” എന്നു പറഞ്ഞുകൊണ്ട് മറ്റേമകന് അദ്ദേഹം എലീയേസർ എന്നു പേരിട്ടു.
EXO 18:5 മോശയുടെ അമ്മായിയപ്പനായ യിത്രോ മോശയുടെ ആൺമക്കളെയും ഭാര്യയെയും കൂട്ടിക്കൊണ്ടു മരുഭൂമിയിൽ അദ്ദേഹത്തിന്റെ അടുക്കൽ എത്തി. അവിടെ, ദൈവത്തിന്റെ പർവതത്തിനരികെ മോശ കൂടാരമടിച്ചിരുന്നു.
EXO 18:6 “നിന്റെ അമ്മായിയപ്പനായ യിത്രോ എന്ന ഞാൻ നിന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി നിന്റെ അടുത്തേക്കു വന്നിരിക്കുന്നു,” എന്നു യിത്രോ അദ്ദേഹത്തെ അറിയിച്ചു.
EXO 18:7 മോശ പുറപ്പെട്ട് അമ്മായിയപ്പനെ വണങ്ങി ചുംബിച്ച് എതിരേറ്റു. അവർ പരസ്പരം അഭിവാദനംചെയ്തശേഷം കൂടാരത്തിലേക്കു പോയി.
EXO 18:8 യഹോവ ഇസ്രായേലിനുവേണ്ടി ഫറവോനോടും ഈജിപ്റ്റുകാരോടും ചെയ്ത സകലകാര്യങ്ങളെക്കുറിച്ചും വഴിയിൽ അവർക്കു നേരിട്ട സകലവൈഷമ്യങ്ങളെക്കുറിച്ചും യഹോവ അവരെ വിടുവിച്ചതിനെക്കുറിച്ചും മോശ യിത്രോയെ പറഞ്ഞുകേൾപ്പിച്ചു.
EXO 18:9 ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷപ്പെടുത്താൻ അവർക്കുവേണ്ടി യഹോവ ചെയ്ത എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും കേട്ട് യിത്രോ ആനന്ദിച്ചു.
EXO 18:10 അദ്ദേഹം പറഞ്ഞു, “ഈജിപ്റ്റുകാരുടെയും ഫറവോന്റെയും കൈയിൽനിന്ന് നിന്നെ വിടുവിച്ചവനും ഈജിപ്റ്റുകാരുടെ കൈയിൽനിന്ന് ജനങ്ങളെ മോചിപ്പിച്ചവനുമായ യഹോവ വാഴ്ത്തപ്പെട്ടവൻ.
EXO 18:11 യഹോവ സകലദേവന്മാരെക്കാളും വലിയവൻ എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കുന്നു. ഇസ്രായേലിനോടു ധിക്കാരമായി പെരുമാറിയവരോട് അവിടന്ന് ഇങ്ങനെ ചെയ്തല്ലോ!”
EXO 18:12 പിന്നെ, മോശയുടെ അമ്മായിയപ്പനായ യിത്രോ ദൈവത്തിന് ഒരു ഹോമയാഗവും മറ്റുയാഗങ്ങളും അർപ്പിച്ചു. അഹരോനും ഇസ്രായേലിലെ സകലഗോത്രത്തലവന്മാരും വന്ന് മോശയുടെ അമ്മായിയപ്പനോടൊപ്പം ദൈവസന്നിധിയിൽ ഭക്ഷണം കഴിച്ചു.
EXO 18:13 പിറ്റേദിവസം മോശ ജനത്തിനു ന്യായംവിധിക്കാൻ ഇരുന്നു. പ്രഭാതംമുതൽ സന്ധ്യവരെ ജനം മോശയ്ക്കുചുറ്റും നിന്നു.
EXO 18:14 ജനത്തിനുവേണ്ടി മോശ ചെയ്യുന്നതെല്ലാം കണ്ടിട്ട് അദ്ദേഹത്തോട് അമ്മായിയപ്പൻ ചോദിച്ചു: “നീ ജനത്തിനുവേണ്ടി ചെയ്യുന്നതെന്താണ്? ഈ ജനമെല്ലാം രാവിലെമുതൽ വൈകുന്നേരംവരെ നിന്റെ ചുറ്റും നിൽക്കുകയും നീ തനിച്ച് ന്യായവിസ്താരം നടത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?”
EXO 18:15 മോശ അദ്ദേഹത്തോടു പറഞ്ഞു: “ദൈവഹിതം അന്വേഷിച്ചുകൊണ്ടു ജനം എന്റെ അടുക്കൽ വരുന്നു.
EXO 18:16 അവർക്കു തർക്കം ഉണ്ടാകുമ്പോൾ അവർ എന്റെ അടുക്കൽവരും. ഞാൻ അവർക്കുമധ്യേ തീർപ്പുകൽപ്പിച്ച് ദൈവത്തിന്റെ ഉത്തരവുകളും നിയമങ്ങളും അവരെ അറിയിക്കും.”
EXO 18:17 അതിനു മറുപടിയായി മോശയുടെ അമ്മായിയപ്പൻ: “നീ ഈ ചെയ്യുന്നതു നന്നല്ല.
EXO 18:18 നീയും നിന്റെ അടുക്കൽ വരുന്ന ഈ ജനങ്ങളും തളർന്നുപോകും. ഈ ജോലി നിനക്കു വഹിക്കാവുന്നതിൽ അധികമാണ്; നിനക്കു തനിയേ ഇതു കൈകാര്യംചെയ്യുക സാധ്യമല്ല.
EXO 18:19 ഇപ്പോൾ എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ നിനക്ക് ഉപദേശം നൽകാം; ദൈവം നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നീ ദൈവസന്നിധിയിൽ ജനത്തിന്റെ പ്രതിനിധി ആയി അവരുടെ വ്യവഹാരങ്ങൾ ദൈവത്തിന്റെ അടുക്കൽ കൊണ്ടുചെല്ലണം.
EXO 18:20 അവിടത്തെ ഉത്തരവുകളും നിയമങ്ങളും അവരെ പഠിപ്പിക്കയും ജീവിക്കേണ്ട വിധവും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളും അവരെ പ്രബോധിപ്പിക്കുകയും ചെയ്യണം.
EXO 18:21 സകലജനത്തിൽനിന്ന് പ്രാപ്തരും ദൈവഭയമുള്ളവരും സത്യസന്ധരും ദുരാദായം വെറുക്കുന്നവരുമായ ചില പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിക്കുക.
EXO 18:22 അവർ എപ്പോഴും ജനത്തിനു ന്യായംവിധിക്കട്ടെ. സങ്കീർണമായ വ്യവഹാരങ്ങൾ അവർ നിന്റെ അടുക്കൽ കൊണ്ടുവരികയും ലഘുവായ കാര്യങ്ങളിൽ അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്യട്ടെ. അങ്ങനെയായാൽ നിന്റെ ജോലിഭാരം കുറയും, അങ്ങനെ അവരും അതു നിന്നോടൊപ്പം പങ്കിടുമല്ലോ!
EXO 18:23 നീ ഇതു ചെയ്യുകയും ദൈവം അത് അനുവദിക്കുകയും ചെയ്താൽ നിനക്കു കഠിനാധ്വാനം ഒഴിവാക്കാം, ജനമെല്ലാം സംതൃപ്തരായി വീടുകളിലേക്കു മടങ്ങുകയും ചെയ്യും.”
EXO 18:24 മോശ അമ്മായിയപ്പന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടു; അദ്ദേഹം പറഞ്ഞതുപോലെ എല്ലാം ചെയ്തു.
EXO 18:25 അദ്ദേഹം സകല ഇസ്രായേലിൽനിന്നും സമർഥരായ പുരുഷന്മാരെ തെരഞ്ഞെടുത്ത് അവരെ ജനത്തിനു നായകന്മാരാക്കി. ആയിരംപേർക്കും നൂറുപേർക്കും അൻപതുപേർക്കും പത്തുപേർക്കും അധിപന്മാരായി നിയമിച്ചു.
EXO 18:26 അവർ എപ്പോഴും ജനത്തിനു ന്യായപാലനം നടത്തി. പ്രയാസമുള്ള വ്യവഹാരങ്ങൾ അവർ മോശയുടെമുമ്പിൽ കൊണ്ടുവന്നു. ലഘുവായവയ്ക്ക് അവർതന്നെ തീർപ്പുകൽപ്പിക്കുകയും ചെയ്തു.
EXO 18:27 മോശ അമ്മായിയപ്പനെ യാത്രയയച്ചു; അദ്ദേഹം സ്വദേശത്തേക്കു മടങ്ങിപ്പോയി.
EXO 19:1 ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടതിന്റെ മൂന്നാംമാസത്തിൽ—അതേദിവസം—അവർ സീനായിമരുഭൂമിയിൽ എത്തി.
EXO 19:2 അവർ രെഫീദീമിൽനിന്ന് യാത്രതിരിച്ച് സീനായിമരുഭൂമിയിൽ പ്രവേശിച്ചു. അവിടെ പർവതത്തിനു മുന്നിലായി ഇസ്രായേൽ പാളയമടിച്ചു.
EXO 19:3 ഇതിനുശേഷം മോശ ദൈവത്തിന്റെ അടുത്തേക്കുചെന്നു; യഹോവ പർവതത്തിൽനിന്ന് അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ യാക്കോബ് ഗൃഹത്തോടു പറയേണ്ടതും ഇസ്രായേൽമക്കളോട് അറിയിക്കേണ്ടതും എന്തെന്നാൽ:
EXO 19:4 ‘ഞാൻ ഈജിപ്റ്റിനോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകുകളിന്മേൽ വഹിച്ച് എന്റെ അടുക്കലേക്കു കൊണ്ടുവന്നതും നിങ്ങൾ നേരിട്ടു കണ്ടിരിക്കുന്നു.
EXO 19:5 ഇനി, നിങ്ങൾ എന്റെ വാക്കുകേട്ട്, അനുസരിച്ച് എന്റെ ഉടമ്പടി പാലിച്ചാൽ എല്ലാ ജനതകളിലുംവെച്ച് എനിക്കുള്ള വിലപ്പെട്ട നിക്ഷേപം നിങ്ങളായിരിക്കും. കാരണം സർവഭൂമിയും എന്റേതാകുന്നു.
EXO 19:6 നിങ്ങൾ എനിക്കു പുരോഹിതരാജ്യവും വിശുദ്ധജനതയും ആയിരിക്കും.’ ഇസ്രായേല്യരോടു നീ പറയേണ്ടുന്ന വചനങ്ങൾ ഇവയാകുന്നു.”
EXO 19:7 മോശ ചെന്ന് സമുദായനേതാക്കന്മാരെ വിളിച്ചു, യഹോവ കൽപ്പിച്ച സകലവചനങ്ങളും അവരെ അറിയിച്ചു.
EXO 19:8 “യഹോവ കൽപ്പിച്ചതെല്ലാം ഞങ്ങൾ ചെയ്തുകൊള്ളാം,” എന്ന് ജനമെല്ലാം ഏകസ്വരത്തിൽ ഉത്തരം പറഞ്ഞു. ജനത്തിന്റെ വാക്കു മോശ ദൈവസന്നിധിയിലെത്തിച്ചു.
EXO 19:9 യഹോവ മോശയോട് അരുളിച്ചെയ്തു, “ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനംകേട്ട് നിന്നിൽ എപ്പോഴും വിശ്വസിക്കേണ്ടതിനു ഞാൻ ഇതാ മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു.” അപ്പോൾ മോശ ജനം പറഞ്ഞതു യഹോവയോട് അറിയിച്ചു.
EXO 19:10 യഹോവ മോശയോട് അരുളിച്ചെയ്തു, “ജനത്തിന്റെ അടുക്കൽച്ചെന്ന് അവരെ ഇന്നും നാളെയും വിശുദ്ധീകരിക്കുക. അവർ തങ്ങളുടെ വസ്ത്രങ്ങൾ അലക്കി,
EXO 19:11 മൂന്നാംദിവസത്തേക്ക് ഒരുങ്ങിയിരിക്കട്ടെ, അന്ന് യഹോവ സകലജനവും കാണുംവിധം സീനായിമലയിൽ ഇറങ്ങിവരും.
EXO 19:12 മലയുടെ ചുറ്റും ജനത്തിന് അതിരുതിരിച്ചിട്ട് അവരോടു പറയണം, ‘പർവതത്തിലേക്കു പോകുകയോ അതിന്റെ അടിവാരത്തിൽ തൊടുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക. ആരെങ്കിലും പർവതത്തെ തൊട്ടാൽ അവൻ കൊല്ലപ്പെടും.
EXO 19:13 ആരും ആ മനുഷ്യനെ സ്പർശിക്കരുത്. അയാളെ നിശ്ചയമായും കല്ലെറിഞ്ഞോ അമ്പെയ്തോ കൊല്ലണം: മനുഷ്യനായാലും മൃഗമായാലും ജീവനോടിരിക്കരുത്.’ കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം ദീർഘമായി ഊതുമ്പോൾമാത്രം അവർക്ക് പർവതത്തിനടുത്തേക്കു പോകാം.”
EXO 19:14 മോശ പർവതത്തിൽനിന്ന് ഇറങ്ങിയതിനുശേഷം ജനത്തിന്റെ അടുക്കൽ ചെന്ന് അവരെ വിശുദ്ധീകരിച്ചു. അവർ തങ്ങളുടെ വസ്ത്രം അലക്കി.
EXO 19:15 പിന്നെ, അദ്ദേഹം അവരോട്, “മൂന്നാംദിവസത്തേക്ക് ഒരുങ്ങിക്കൊള്ളുക. ആരും ലൈംഗികബന്ധത്തിൽ ഏർപ്പെടരുത്.”
EXO 19:16 മൂന്നാംദിവസം പ്രഭാതത്തിൽ പർവതത്തിനുമീതേ, കനത്ത മേഘത്തോടൊപ്പം ഇടിയും മിന്നലും തുടർന്ന് അത്യുച്ചത്തിലുള്ള കാഹളനാദവും ഉണ്ടായി. പാളയത്തിൽ ഉണ്ടായിരുന്നവർ എല്ലാവരും പേടിച്ചുവിറച്ചു.
EXO 19:17 ഇതിനുശേഷം ദൈവത്തെ എതിരേൽക്കാൻ മോശ ജനത്തെ പാളയത്തിനു പുറത്തുകൊണ്ടുവന്നു. അവർ പർവതത്തിന്റെ അടിവാരത്തു നിന്നു.
EXO 19:18 യഹോവ സീനായിപർവതത്തിൽ, തീയിൽ, ഇറങ്ങിവന്നതുകൊണ്ട് മല പുകകൊണ്ടു മൂടി. ചൂളയിൽനിന്ന് പൊങ്ങുന്നതുപോലെ പുക ഉയർന്നുപൊങ്ങി. പർവതം വല്ലാതെ വിറച്ചു.
EXO 19:19 കാഹളത്തിന്റെ മുഴക്കം ഒന്നിനൊന്നു വർധിച്ചുകൊണ്ടിരുന്നു. അപ്പോൾ മോശ സംസാരിക്കുകയും ദൈവം ഉച്ചത്തിൽ അദ്ദേഹത്തിന് ഉത്തരം നൽകുകയും ചെയ്തു.
EXO 19:20 യഹോവ സീനായിമലയുടെ മുകളിൽ ഇറങ്ങിവന്ന് മോശയെ പർവതാഗ്രത്തിലേക്കു വിളിച്ചു; മോശ കയറിച്ചെന്നു.
EXO 19:21 യഹോവ അദ്ദേഹത്തോട്, “നീ ഇറങ്ങിച്ചെന്ന്, ‘ജനം യഹോവയെ കാണാൻ തള്ളിക്കയറി, അനേകർ നശിക്കാൻ ഇടയാകരുത്,’ എന്ന് അവർക്കു മുന്നറിയിപ്പു കൊടുക്കണം.
EXO 19:22 യഹോവയെ സമീപിക്കുന്ന പുരോഹിതന്മാരും തങ്ങളെത്തന്നെ വിശുദ്ധീകരിക്കണം. അല്ലാത്തപക്ഷം യഹോവ അവർക്കു ജീവഹാനി വരുത്തും” എന്ന് അരുളിച്ചെയ്തു.
EXO 19:23 മോശ യഹോവയോട്, “ ‘പർവതത്തിനുചുറ്റും അതിരുതിരിച്ച് അതിനെ വിശുദ്ധീകരിച്ചു വേർതിരിക്കുക,’ എന്ന് അവിടന്നുതന്നെ ഞങ്ങൾക്കു മുന്നറിയിപ്പു തന്നതുകൊണ്ട് ജനത്തിനു സീനായിമലയിൽ പ്രവേശിക്കാൻ സാധ്യമല്ല” എന്ന് ഉത്തരം പറഞ്ഞു.
EXO 19:24 “ഇറങ്ങിച്ചെന്ന് അഹരോനെ കൂട്ടിക്കൊണ്ടുവരിക. പുരോഹിതന്മാരും ജനങ്ങളും യഹോവയുടെ അടുത്തേക്ക് അതിരുലംഘിച്ചു കടന്നുവരരുത്, വന്നാൽ യഹോവ അവർക്കു ഹാനി വരുത്തും,” അവിടന്നു മറുപടി നൽകി.
EXO 19:25 മോശ ഇറങ്ങിച്ചെന്ന് ജനത്തോടു സംസാരിച്ചു.
EXO 20:1 ദൈവം ഈ വചനങ്ങൾ എല്ലാം അരുളിച്ചെയ്തു:
EXO 20:2 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
EXO 20:3 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
EXO 20:4 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്.
EXO 20:5 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.
EXO 20:6 എന്നാൽ എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
EXO 20:7 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
EXO 20:8 ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കാൻ ഓർക്കുക.
EXO 20:9 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക;
EXO 20:10 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല;
EXO 20:11 എന്തുകൊണ്ടെന്നാൽ, ആറുദിവസംകൊണ്ട് യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ചിട്ട് ഏഴാംദിവസം വിശ്രമിച്ചു. ആകയാൽ യഹോവ ശബ്ബത്ത് ദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധീകരിച്ചു.
EXO 20:12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനു നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
EXO 20:13 കൊലപാതകം ചെയ്യരുത്.
EXO 20:14 വ്യഭിചാരം ചെയ്യരുത്.
EXO 20:15 മോഷ്ടിക്കരുത്.
EXO 20:16 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
EXO 20:17 അയൽവാസിയുടെ ഭവനത്തെ മോഹിക്കരുത്. അയൽവാസിയുടെ ഭാര്യ, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
EXO 20:18 ഇടിയും മിന്നലും കാണുകയും കാഹളം കേൾക്കുകയും പർവതം പുകയുന്നതു കാണുകയും ചെയ്തപ്പോൾ ജനമെല്ലാം ഭയന്നുവിറച്ചു; അവർ ദൂരെ മാറിനിന്നു.
EXO 20:19 അവർ മോശയോട്, “അങ്ങുതന്നെ ഞങ്ങളോടു സംസാരിക്കുക, ഞങ്ങൾ കേട്ടുകൊള്ളാം; ഞങ്ങൾ മരിക്കാതിരിക്കേണ്ടതിന് ദൈവം ഞങ്ങളോടു സംസാരിക്കരുതേ” എന്നപേക്ഷിച്ചു.
EXO 20:20 മോശ ജനത്തോട്, “ഭയപ്പെടരുത്: നിങ്ങളിൽ ദൈവഭയം ഉളവാകുന്നതുമൂലം പാപത്തിൽനിന്ന് അകന്നു ജീവിക്കുന്നതിനും ഇങ്ങനെ നിങ്ങളെ പരീക്ഷിക്കുന്നതിനുമാണ് ദൈവം വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
EXO 20:21 ജനം അകലെ നിന്നു, മോശയോ ദൈവം സന്നിഹിതനായ കനത്ത ഇരുട്ടിനെ സമീപിച്ചു.
EXO 20:22 ഇതിനെത്തുടർന്ന് യഹോവ മോശയോട് അരുളിച്ചെയ്തു, “നീ ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഞാൻ സ്വർഗത്തിൽനിന്ന് നിങ്ങളോടു സംസാരിക്കുന്നതു നിങ്ങൾതന്നെ കണ്ടിരിക്കുന്നു!
EXO 20:23 ഞാൻ ഒഴികെ മറ്റൊരുദൈവവും നിങ്ങൾക്കുണ്ടായിരിക്കരുത്. വെള്ളികൊണ്ടോ സ്വർണംകൊണ്ടോ നിങ്ങൾക്കായി ദേവതകളെ നിർമിക്കരുത്.
EXO 20:24 “ ‘മണ്ണുകൊണ്ട് ഒരു യാഗപീഠം നിങ്ങൾ എനിക്കായി നിർമിക്കണം; അതിന്മേൽ നിങ്ങളുടെ ഹോമയാഗവസ്തുക്കൾ, സമാധാന വഴിപാടുകൾ, ചെമ്മരിയാടുകൾ, കോലാടുകൾ, കന്നുകാലികൾ എന്നിവ അർപ്പിക്കുക. എന്റെ നാമം ആദരിക്കപ്പെടാൻ ഞാൻ ഇടയാക്കുന്നിടത്തെല്ലാം വന്നു ഞാൻ നിങ്ങളെ അനുഗ്രഹിക്കും.
EXO 20:25 നിങ്ങൾ എനിക്കായി കല്ലുകൊണ്ടു യാഗപീഠം പണിയുന്നെങ്കിൽ അതു ചെത്തിയ കല്ലുകൊണ്ട് ആകരുത്; അതിന്മേൽ പണിയായുധം പ്രയോഗിച്ചാൽ നിങ്ങൾ അതിനെ അശുദ്ധമാക്കും.
EXO 20:26 എന്റെ യാഗപീഠത്തിന്മേൽ നിങ്ങളുടെ നഗ്നത അനാവരണം ചെയ്യാതിരിക്കേണ്ടതിന് ചവിട്ടുപടികളിലൂടെ അതിന്മേൽ കയറരുത്.’
EXO 21:1 “നീ അവരുടെ മുന്നിൽ വെക്കേണ്ടുന്ന നിയമങ്ങൾ ഇവയാണ്:
EXO 21:2 “ഒരു എബ്രായദാസനെ നീ വിലയ്ക്കു വാങ്ങുന്നെങ്കിൽ അവൻ ആറുവർഷം നിന്നെ സേവിക്കട്ടെ. എന്നാൽ ഏഴാംവർഷം പ്രതിഫലംവാങ്ങാതെ അവനെ സ്വതന്ത്രനാക്കണം.
EXO 21:3 അവൻ ഏകനായിട്ടാണു വരുന്നതെങ്കിൽ ഏകനായിത്തന്നെ പോകാവുന്നതാണ്; വരുമ്പോൾ ഭാര്യയുണ്ടെങ്കിൽ അവളും അവനോടൊപ്പം പൊയ്ക്കൊള്ളണം.
EXO 21:4 യജമാനൻ ഒരുവളെ അവനു ഭാര്യയായി നൽകി അവൾ അവനു പുത്രന്മാരെയോ പുത്രിമാരെയോ പ്രസവിക്കുന്നെങ്കിൽ ആ സ്ത്രീയും അവളുടെ കുട്ടികളും യജമാനന് അവകാശപ്പെട്ടിരിക്കും; ആ പുരുഷൻമാത്രം സ്വതന്ത്രനാകും.
EXO 21:5 “എന്നാൽ ആ ദാസൻ: ‘ഞാൻ എന്റെ യജമാനനെയും എന്റെ ഭാര്യയെയും കുഞ്ഞുങ്ങളെയും സ്നേഹിക്കുന്നു; എനിക്കു സ്വതന്ത്രനായി പോകാൻ ആഗ്രഹമില്ല’ എന്നു തുറന്നുപറയുന്നെങ്കിൽ
EXO 21:6 യജമാനൻ അവനെ ദൈവത്തിന്റെ മുമ്പിൽ കൂട്ടിക്കൊണ്ടുപോകണം. അദ്ദേഹം അവനെ വാതിലിന്റെയോ കട്ടിളക്കാലിന്റെയോ അടുത്തുകൊണ്ടുചെന്ന് സൂചികൊണ്ട് അവന്റെ കാതു തുളയ്ക്കണം. പിന്നെ അവൻ ആജീവനാന്തം അദ്ദേഹത്തെ സേവിക്കണം.
EXO 21:7 “ഒരുവൻ തന്റെ മകളെ ദാസിയായി വിൽക്കുന്നെങ്കിൽ അവൾ ദാസന്മാർ പോകുന്നതുപോലെ സ്വതന്ത്രയായി പോകരുത്.
EXO 21:8 അവളെ തനിക്കായി തെരഞ്ഞെടുത്ത യജമാനന് അവളോട് ഇഷ്ടമില്ലെങ്കിൽ അദ്ദേഹം അവൾക്കു വീണ്ടെടുപ്പിനുള്ള അനുവാദം നൽകണം. അവളോടു വിശ്വാസലംഘനം നടത്തിയതുകൊണ്ട് അയാൾക്ക് അവളെ അന്യർക്ക് വിൽക്കാൻ അവകാശം ഇല്ല.
EXO 21:9 അദ്ദേഹം തന്റെ മകനുവേണ്ടിയാണ് അവളെ തെരഞ്ഞെടുക്കുന്നതെങ്കിൽ ഒരു മകളുടെ അവകാശങ്ങൾ അവൾക്ക് അനുവദിച്ചുകൊടുക്കണം.
EXO 21:10 ആ മനുഷ്യൻ മറ്റൊരുവളെ വിവാഹംചെയ്യുന്നെങ്കിൽ ഒന്നാമത്തവൾക്കു ഭക്ഷണം, വസ്ത്രം, വൈവാഹികാവകാശം എന്നിവ കുറയ്ക്കരുത്.
EXO 21:11 ഇവ മൂന്നും അദ്ദേഹം അവൾക്കു കൊടുക്കുന്നില്ലെങ്കിൽ, പണം കൊടുക്കാതെ അവൾക്കു സ്വതന്ത്രയായി പോകാവുന്നതാണ്.
EXO 21:12 “ആരെങ്കിലും ഒരു മനുഷ്യനെ അടിച്ചുകൊന്നാൽ അയാൾ മരണശിക്ഷ അനുഭവിക്കണം.
EXO 21:13 എങ്കിലും ഒരു വ്യക്തി മനഃപൂർവം ചെയ്യാതെ അങ്ങനെ സംഭവിക്കാൻ ദൈവം ഇടയാക്കിയതാണെങ്കിൽ ഞാൻ നിർദേശിക്കുന്ന സ്ഥലത്തേക്ക് ആ മനുഷ്യൻ ഓടിപ്പോകണം.
EXO 21:14 എന്നാൽ ഒരു വ്യക്തി കരുതിക്കൂട്ടി മറ്റൊരു വ്യക്തിയെ കൊല്ലുന്നെങ്കിൽ ആ മനുഷ്യനെ എന്റെ യാഗപീഠത്തിൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊന്നുകളയണം.
EXO 21:15 “അപ്പനെയോ അമ്മയെയോ അടിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
EXO 21:16 “ഒരാൾ മറ്റൊരാളെ തട്ടിക്കൊണ്ടുപോയി വിൽക്കുകയോ കൈവശം വെച്ചുകൊണ്ടിരിക്കുകയോ ചെയ്താൽ ആ വ്യക്തി മരണശിക്ഷ അനുഭവിക്കണം.
EXO 21:17 “അപ്പനെയോ അമ്മയെയോ ശപിക്കുന്നവരും മരണശിക്ഷ അനുഭവിക്കണം.
EXO 21:18 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരാൾ മറ്റൊരാളെ കല്ലുകൊണ്ടോ മുഷ്ടികൊണ്ടോ ഇടിച്ച് അയാൾ മരിക്കാതെ, കിടപ്പിലാകുകയും
EXO 21:19 പിന്നീട് എഴുന്നേറ്റ് വടി ഊന്നി വെളിയിൽ നടക്കുകയും ചെയ്താൽ ഇടിച്ച വ്യക്തിയെ ശിക്ഷിക്കേണ്ടതില്ല; എങ്കിലും ഇടിയേറ്റയാൾക്കു നഷ്ടപരിഹാരം കൊടുക്കുകയും പരിപൂർണസൗഖ്യം വരുത്താൻ വേണ്ടതു ചെയ്യുകയും വേണം.
EXO 21:20 “ആരെങ്കിലും തന്റെ ദാസനെയോ ദാസിയെയോ വടികൊണ്ട് അടിച്ചിട്ട് അതിന്റെ ഫലമായി ആ അടിമ മരിച്ചുപോയാൽ അടിച്ച വ്യക്തിയെ ശിക്ഷിക്കണം;
EXO 21:21 എന്നാൽ അടിമ ഒന്നോ രണ്ടോ ദിവസംകൂടി ജീവിച്ചിരുന്നാൽ ആ മനുഷ്യനെ ശിക്ഷിക്കേണ്ടതില്ല; അടിമ അവന്റെ സ്വത്താണല്ലോ!
EXO 21:22 “ആളുകൾതമ്മിൽ വഴക്കുണ്ടായിട്ട് ഒരു ഗർഭിണിക്ക് ആഘാതം ഏൽക്കുകയും മാസംതികയാതെ പ്രസവിക്കുകയും എന്നാൽ ഗുരുതരമായ പരിക്ക് ഇല്ലാതിരിക്കുകയും ചെയ്താൽ സ്ത്രീയുടെ ഭർത്താവ് ആവശ്യപ്പെടുന്നതും ന്യായാധിപന്മാർ നിശ്ചയിക്കുന്നതുമായ പിഴ അക്രമി അടയ്ക്കേണ്ടതാണ്.
EXO 21:23 എന്നാൽ ഗുരുതരമായ പരിക്കുണ്ടെങ്കിൽ നിങ്ങൾ ജീവനുപകരം ജീവൻ കൊടുക്കണം.
EXO 21:24 കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, പാദത്തിനു പകരം പാദം,
EXO 21:25 പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്നീ ക്രമത്തിൽ ശിക്ഷ നടപ്പാക്കണം.
EXO 21:26 “ഒരു യജമാനൻ തന്റെ ദാസന്റെയോ ദാസിയുടെയോ കണ്ണ് അടിച്ചു നശിപ്പിച്ചാൽ, കണ്ണിനു നഷ്ടപരിഹാരമായി ആ ദാസനെയോ ദാസിയെയോ, സ്വാതന്ത്ര്യം കൊടുത്തു വിട്ടയയ്ക്കണം.
EXO 21:27 ആ മനുഷ്യൻ ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചുകൊഴിച്ചാൽ പല്ലിനുള്ള നഷ്ടപരിഹാരമായി ആ ദാസനെ, അഥവാ, ദാസിയെ വിട്ടയയ്ക്കണം.
EXO 21:28 “ഒരു കാള ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ ആ കാളയെ കല്ലെറിഞ്ഞുകൊല്ലണം; അതിന്റെ മാംസം ഭക്ഷിക്കാൻ പാടില്ല. കാളയുടെ ഉടമ ശിക്ഷ അർഹിക്കുന്നില്ല.
EXO 21:29 എന്നാൽ ആ കാള കുത്തുന്ന സ്വഭാവമുള്ളതും ഉടമയ്ക്കു മുന്നറിയിപ്പു നൽകിയിട്ടും അയാൾ അതിനെ കെട്ടി സൂക്ഷിക്കാതിരുന്നതുമാണെങ്കിൽ, അത് ഒരു പുരുഷനെയോ സ്ത്രീയെയോ കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം; ഉടമയും മരണശിക്ഷ അനുഭവിക്കണം.
EXO 21:30 എന്നാൽ മോചനദ്രവ്യം നിശ്ചയിച്ചാൽ ആ മോചനദ്രവ്യം കൊടുത്ത് ഉടമയ്ക്കു തന്റെ ജീവൻ വീണ്ടെടുക്കാം.
EXO 21:31 മകനെയോ മകളെയോ കാള കുത്തിക്കൊന്നാലും ഈ നിയമം ബാധകമായിരിക്കും.
EXO 21:32 ഒരു ദാസനെയോ ദാസിയെയോ കാള കുത്തിക്കൊന്നാൽ അതിന്റെ ഉടമ അടിമയുടെ ഉടമയ്ക്കു മുപ്പതു ശേക്കേൽ വെള്ളി കൊടുക്കുകയും കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം.
EXO 21:33 “ആരെങ്കിലും ഒരു കുഴി തുറന്നുവെക്കുകയോ ഒരു കുഴി ഉണ്ടാക്കിയിട്ടു മൂടാതിരിക്കുകയോ ചെയ്തിട്ട് ഒരു കാളയോ കഴുതയോ അതിൽ വീണാൽ,
EXO 21:34 കുഴിയുടെ ഉടമ മൃഗത്തിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണം എന്നാൽ ചത്ത മൃഗം കുഴിയുടെ ഉടമയ്ക്ക് അവകാശപ്പെട്ടതുമായിരിക്കും.
EXO 21:35 “ആരുടെയെങ്കിലും കാള മറ്റൊരാളുടെ കാളയെ കുത്തിക്കൊന്നാൽ അവർ ജീവനുള്ളതിനെ വിറ്റ് ആ പണം പങ്കിട്ടെടുക്കണം; ചത്തകാളയെയും തുല്യമായി വീതിച്ചെടുക്കണം.
EXO 21:36 എന്നാൽ, ആ കാള കുത്തുന്ന ശീലം ഉള്ളതാണെന്ന് അറിഞ്ഞിട്ടും മൃഗത്തിന്റെ ഉടമ അതിനെ സൂക്ഷിക്കാതിരുന്നതാണെങ്കിൽ അയാൾ ചത്തമൃഗത്തെ എടുത്തുകൊണ്ട്; മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം.
EXO 22:1 “ആരെങ്കിലും ഒരു കാളയെയോ ആടിനെയോ മോഷ്ടിച്ചു കശാപ്പു ചെയ്യുകയോ വിൽക്കുകയോ ചെയ്താൽ അയാൾ ഒരു കാളയ്ക്കു പകരം അഞ്ചു കാളയെയും ഒരു ആടിനു പകരം നാല് ആടിനെയും കൊടുക്കണം.
EXO 22:2 “ഒരു കള്ളൻ ഭവനഭേദനം നടത്തുമ്പോൾ അടികൊണ്ടു മരിച്ചുപോയാൽ സ്വയരക്ഷയ്ക്കായി അടിച്ചയാൾക്കു രക്തപാതകം ഇല്ല.
EXO 22:3 എന്നാൽ സൂര്യോദയത്തിനുശേഷമാണ് അങ്ങനെ സംഭവിക്കുന്നതെങ്കിൽ അയാൾ രക്തച്ചൊരിച്ചിൽനിമിത്തം കുറ്റക്കാരനായിരിക്കും. “മോഷ്ടാവ് തീർച്ചയായും നഷ്ടപരിഹാരം നടത്തിയിരിക്കണം, എന്നാൽ ആ വ്യക്തിക്ക് അതിനു വകയില്ലെങ്കിൽ മോഷ്ടിച്ച കുറ്റത്തിന് അയാളെ വിൽക്കണം.
EXO 22:4 മോഷ്ടിക്കപ്പെട്ട കാളയോ കഴുതയോ ആടോ ആ മനുഷ്യന്റെ കൈവശം ജീവനോടെ കാണപ്പെട്ടാൽ, അയാൾ അതിന്റെ ഇരട്ടി തിരിച്ചുകൊടുക്കണം.
EXO 22:5 “ആരെങ്കിലും തന്റെ മൃഗങ്ങളെ വയലിലോ മുന്തിരിത്തോപ്പിലോ മേയിക്കുമ്പോൾ അലഞ്ഞുതിരിയാൻ അനുവദിച്ചിട്ട് അവ മറ്റൊരാളുടെ വയലിൽ മേഞ്ഞാൽ അയാൾ സ്വന്തം വയലിലെയോ മുന്തിരിത്തോപ്പിലെയോ നല്ലതിനെ പകരം കൊടുക്കണം.
EXO 22:6 “തീപിടിച്ചിട്ട് അതു മുൾപ്പടർപ്പുകളിലേക്കു വ്യാപിച്ച്, കറ്റകളോ കൊയ്തെടുക്കാനുള്ള വിളവോ വയലോ കത്തിപ്പോയാൽ തീ വെച്ചയാൾ നഷ്ടപരിഹാരം ചെയ്യണം.
EXO 22:7 “ആരെങ്കിലും വെള്ളിയോ മറ്റു സാധനങ്ങളോ സൂക്ഷിച്ചുവെക്കാൻ ഒരു അയൽവാസിയെ ഏൽപ്പിച്ചിട്ട് അയാളുടെ വീട്ടിൽനിന്ന് അവ മോഷ്ടിക്കപ്പെടുകയും മോഷ്ടാവിനെ പിടികിട്ടുകയും ചെയ്താൽ മോഷ്ടാവ് അവയുടെ ഇരട്ടി മടക്കിക്കൊടുക്കണം.
EXO 22:8 എന്നാൽ കള്ളനെ പിടികിട്ടിയില്ലെങ്കിൽ വീട്ടുടമ മറ്റേയാളുടെ സ്വത്ത് അപഹരിച്ചിട്ടുണ്ടോ ഇല്ലയോ എന്നു നിശ്ചയം വരുത്താൻ ആ മനുഷ്യനെ ദൈവസന്നിധിയിൽ കൊണ്ടുവരണം.
EXO 22:9 കാണാതെപോയ കാള, കഴുത, ആട്, വസ്ത്രം എന്നിങ്ങനെയുള്ള എന്തിന്റെയെങ്കിലും കാര്യത്തിൽ ‘അതു തന്റേത്’ എന്ന് ആരെങ്കിലും അവകാശപ്പെടുന്നപക്ഷം, ഇരുകക്ഷികളും തങ്ങളുടെ കാര്യം ദൈവസന്നിധിയിൽ കൊണ്ടുവരണം; കുറ്റക്കാരെന്നു ദൈവം വിധിക്കുന്നവർ തന്റെ അയൽവാസിക്ക് ഇരട്ടി പകരം കൊടുക്കണം.
EXO 22:10 “ആരെങ്കിലും അയൽക്കാരെ സൂക്ഷിക്കാൻ ഏൽപ്പിച്ച കഴുതയോ കാളയോ ആടോ മറ്റ് ഏതെങ്കിലും മൃഗമോ ചാകുകയോ മുറിവേൽക്കുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുകയും സാക്ഷി ഇല്ലാതിരിക്കുകയും ചെയ്താൽ
EXO 22:11 അവർതമ്മിലുള്ള തർക്കം യഹോവയുടെമുമ്പാകെ തീർക്കണം; അയൽക്കാരുടെ വസ്തുവിന്മേൽ താൻ കൈവെച്ചിട്ടില്ല എന്ന് യഹോവയുടെമുമ്പാകെ അയൽവാസി ശപഥംചെയ്യുകയുംവേണം. ഉടമ ഈ വസ്തുത അംഗീകരിക്കണം, പകരമായി ഒന്നുംതന്നെ നൽകേണ്ടതില്ല.
EXO 22:12 എന്നാൽ അതു തന്റെ പക്കൽനിന്നു മോഷ്ടിക്കപ്പെട്ടുവെങ്കിൽ അയാൾ ഉടമസ്ഥനു നഷ്ടപരിഹാരം കൊടുക്കണം.
EXO 22:13 മൃഗത്തെ ഒരു വന്യജന്തു കടിച്ചുകീറിയെങ്കിൽ അയാൾ മൃഗത്തിന്റെ അവശിഷ്ടം അതിനു തെളിവായി കൊണ്ടുവരേണ്ടതാണ്; കടിച്ചുകീറിയതിനു പകരമായി അയാൾ ഒന്നും കൊടുക്കേണ്ടതില്ല.
EXO 22:14 “ആരെങ്കിലും അയൽക്കാരുടെ പക്കൽനിന്ന് ഒരു മൃഗത്തെ കടം വാങ്ങിയിട്ട് ഉടമയുടെ അസാന്നിധ്യത്തിൽ അതിനു മുറിവേൽക്കുകയോ അതു ചത്തുപോകുകയോ ചെയ്താൽ ആ മനുഷ്യൻ നഷ്ടപരിഹാരം കൊടുക്കണം.
EXO 22:15 ഉടമ മൃഗത്തോടുകൂടെ ഉണ്ടെങ്കിൽ കടംവാങ്ങിയയാൾ ഒന്നും കൊടുക്കേണ്ടതില്ല. മൃഗത്തെ കൂലിക്കു വാങ്ങിയതാണെങ്കിൽ, നഷ്ടം നികത്താൻ കൂലിയായി കൊടുത്ത പണം മതിയാകും.
EXO 22:16 “വിവാഹനിശ്ചയം കഴിഞ്ഞിട്ടില്ലാത്ത ഒരു കന്യകയെ വശീകരിച്ച് അവളോടൊപ്പം ശാരീരികബന്ധത്തിൽ ഏർപ്പെടുന്നവൻ കന്യാധനം നൽകി അവളെ ഭാര്യയായി സ്വീകരിക്കണം.
EXO 22:17 അവളുടെ പിതാവ് അവളെ അവനു കൊടുക്കാൻ തീർത്തും വിസമ്മതിക്കുന്നെങ്കിലും, അവൻ കന്യകമാർക്കുള്ള സ്ത്രീധനം കൊടുക്കേണ്ടതാണ്.
EXO 22:18 “ആഭിചാരകരെ ജീവിക്കാൻ അനുവദിക്കരുത്.
EXO 22:19 “മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടുന്നവർ മരണശിക്ഷ അനുഭവിക്കണം.
EXO 22:20 “യഹോവയ്ക്കല്ലാതെ മറ്റ് ഏതെങ്കിലും ദേവനു യാഗം കഴിക്കുന്നവരെ നിശ്ശേഷം നശിപ്പിക്കണം.
EXO 22:21 “വിദേശിയോടു മോശമായി പെരുമാറുകയോ അവരെ പീഡിപ്പിക്കുകയോ അരുത്; ഈജിപ്റ്റിൽ നിങ്ങളും പ്രവാസികൾ ആയിരുന്നല്ലോ.
EXO 22:22 “വിധവയെയോ അനാഥരെയോ പീഡിപ്പിക്കരുത്.
EXO 22:23 നീ പീഡിപ്പിച്ചിട്ട് അവർ എന്നോടു നിലവിളിച്ചാൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും;
EXO 22:24 എന്റെ ക്രോധം ജ്വലിച്ചിട്ട് ഞാൻ നിന്നെ വാളാൽ കൊന്നുകളയും; നിങ്ങളുടെ ഭാര്യമാർ വിധവകളും നിങ്ങളുടെ കുഞ്ഞുങ്ങൾ അനാഥരും ആയിത്തീരും.
EXO 22:25 “നിങ്ങളുടെ ഇടയിലുള്ള എന്റെ ജനത്തിൽ ദരിദ്രനായ ഒരു മനുഷ്യനു പണം വായ്പ കൊടുക്കുന്നെങ്കിൽ പണവ്യാപാരിയെപ്പോലെ പെരുമാറരുത്; ആ വ്യക്തിയിൽനിന്ന് പലിശ ഈടാക്കരുത്.
EXO 22:26 അയൽവാസിയുടെ പുറങ്കുപ്പായം പണയമായി വാങ്ങിയാൽ, സന്ധ്യയാകുമ്പോൾ അത് അയാൾക്കു തിരിച്ചുകൊടുക്കണം.
EXO 22:27 ആ പുറങ്കുപ്പായംമാത്രമാണ് ആ മനുഷ്യന്റെ ശരീരത്തിനുള്ള ഏക ആവരണം. അയാൾക്കു പുതച്ചുകൊണ്ട് ഉറങ്ങാൻ മറ്റെന്താണുള്ളത്? ആ അയൽവാസി എന്നോടു നിലവിളിക്കുമ്പോൾ ഞാൻ കേൾക്കും; ഞാൻ അനുകമ്പയുള്ളവനല്ലോ.
EXO 22:28 “ദൈവത്തെ ദുഷിക്കുകയോ നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ ശപിക്കുകയോ അരുത്.
EXO 22:29 “നിന്റെ ധാന്യശേഖരത്തിൽനിന്നും വീഞ്ഞുശേഖരത്തിൽനിന്നും ഉള്ള വഴിപാടുകൾ അർപ്പിക്കാൻ വൈകരുത്. “നിന്റെ പുത്രന്മാരിൽ ആദ്യജാതനെ എനിക്കു നൽകണം.
EXO 22:30 നിന്റെ കന്നുകാലികളുടെയും ആടുകളുടെയും കാര്യത്തിലും അങ്ങനെതന്നെ ചെയ്യണം. അതു തള്ളയോടുകൂടെ ഏഴുദിവസം നിന്നുകൊള്ളട്ടെ, എന്നാൽ എട്ടാംദിവസം അതിനെ എനിക്കു തരണം.
EXO 22:31 “നിങ്ങൾ എന്റെ വിശുദ്ധജനമായിരിക്കേണ്ടവരാണ്. അതുകൊണ്ട് വന്യമൃഗങ്ങൾ കടിച്ചുകീറിയ മൃഗങ്ങളുടെ മാംസം ഭക്ഷിക്കരുത്; അതു നായ്ക്കൾക്ക് ഇട്ടുകൊടുക്കണം.
EXO 23:1 “വ്യാജവാർത്ത പ്രചരിപ്പിക്കരുത്. ദുഷ്ടരായവരെ സഹായിക്കാൻ കള്ളസ്സാക്ഷിയാകരുത്.
EXO 23:2 “ദോഷം പ്രവർത്തിക്കാൻ ഭൂരിപക്ഷത്തോടു യോജിക്കരുത്. വ്യവഹാരത്തിൽ സാക്ഷ്യം പറയുമ്പോൾ ജനക്കൂട്ടത്തോടുചേർന്നു ന്യായം അട്ടിമറിക്കരുത്.
EXO 23:3 ദരിദ്രന്റെ വ്യവഹാരത്തിൽ ആ വ്യക്തിയോടു പക്ഷഭേദം കാട്ടുകയും അരുത്.
EXO 23:4 “നിന്റെ ശത്രുവിന്റെ കാളയോ കഴുതയോ അലഞ്ഞുതിരിയുന്നതായി കണ്ടാൽ നിശ്ചയമായും അതിനെ ആ മനുഷ്യന്റെ അടുക്കൽ തിരിച്ചെത്തിക്കണം.
EXO 23:5 നിന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത അതിന്റെ ചുമടിനുകീഴിൽ വീണുകിടക്കുന്നതു കണ്ടാൽ അതിനെ ഉപേക്ഷിച്ചു പോകരുത്. അക്കാര്യത്തിൽ അവരെ നിശ്ചയമായും സഹായിക്കണം.
EXO 23:6 “വ്യവഹാരത്തിൽ ദരിദ്രനു നീതി നിഷേധിക്കരുത്.
EXO 23:7 വ്യാജാരോപണത്തിൽ നിനക്കു പങ്കുണ്ടാകരുത്. നിരപരാധിയും നീതിമാനും ആയ ഒരു മനുഷ്യനെയും കൊല്ലരുത്. കുറ്റവാളിയെ ഞാൻ ശിക്ഷിക്കാതെ വിടുകയില്ല.
EXO 23:8 “കൈക്കൂലി വാങ്ങരുത്; കൈക്കൂലി കാഴ്ചയുള്ളവരെ അന്ധരാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു.
EXO 23:9 “പ്രവാസികളെ പീഡിപ്പിക്കരുത്; ഈജിപ്റ്റിൽ പ്രവാസികളായിരുന്ന നിങ്ങൾക്ക് ഒരു വിദേശിയുടെ ജീവിതം എങ്ങനെയെന്ന് അറിയാമല്ലോ.
EXO 23:10 “ആറുവർഷം നിന്റെ വയലിൽ വിതച്ച് വിളവു ശേഖരിച്ചുകൊൾക.
EXO 23:11 എന്നാൽ ഏഴാംവർഷം നിലം ഉഴാതെ തരിശായിടുക. നിന്റെ ജനത്തിലെ ദരിദ്രർ അതിൽനിന്ന് ആഹാരത്തിനുള്ളതു ശേഖരിക്കട്ടെ. അവർ ഉപേക്ഷിക്കുന്നതു കാട്ടുജന്തുക്കൾ തിന്നട്ടെ. മുന്തിരിത്തോപ്പിന്റെയും ഒലിവുതോട്ടത്തിന്റെയും കാര്യത്തിലും ഇങ്ങനെതന്നെ ചെയ്യണം.
EXO 23:12 “ആറുദിവസം നിന്റെ ജോലി ചെയ്യണം; എന്നാൽ നിന്റെ കാളയും കഴുതയും വിശ്രമിക്കേണ്ടതിനും, നിന്റെ ദാസിയുടെ പുത്രനും പ്രവാസിയും ഉന്മേഷം പ്രാപിക്കേണ്ടതിനും ഏഴാംദിവസം വേല ചെയ്യരുത്.
EXO 23:13 “ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ ചെയ്യണം. അന്യദേവന്മാരുടെ നാമം സ്മരിക്കരുത്. അവ നിന്റെ അധരങ്ങളിൽനിന്നു കേൾക്കാൻ ഇടയാകുകയുമരുത്.
EXO 23:14 “വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങൾ എനിക്കായി ഉത്സവം ആചരിക്കണം.
EXO 23:15 “പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കുക. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ പുളിമാവു ചേർക്കാതെ ഉണ്ടാക്കിയ അപ്പം ഏഴുദിവസം ഭക്ഷിക്കണം. ആബീബുമാസത്തിലെ, നിശ്ചയിക്കപ്പെട്ട സമയത്തുവേണം ഇതു ഭക്ഷിക്കേണ്ടത്; ആ മാസത്തിലാണല്ലോ നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടത്. “ആരും എന്റെ സന്നിധിയിൽ വെറുങ്കൈയോടെ വരരുത്.
EXO 23:16 “നിങ്ങളുടെ വയലിൽനിന്നുള്ള ആദ്യഫലം ശേഖരിക്കുമ്പോൾ കൊയ്ത്തുത്സവം ആചരിക്കണം. “വർഷാവസാനം നിങ്ങൾ വയലിലെ വിളവു ശേഖരിച്ചു കഴിയുമ്പോൾ കായ്-കനിപ്പെരുന്നാൾ ആചരിക്കണം.
EXO 23:17 “വർഷത്തിൽ മൂന്നുപ്രാവശ്യം സകലപുരുഷന്മാരും കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.
EXO 23:18 “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. “എനിക്ക് അർപ്പിക്കുന്ന ഉത്സവയാഗങ്ങളുടെ മേദസ്സ് പ്രഭാതംവരെ സൂക്ഷിക്കരുത്.
EXO 23:19 “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.
EXO 23:20 “വഴിയിൽ നിന്നെ സംരക്ഷിച്ച്, ഞാൻ ഒരുക്കിയിരിക്കുന്ന സ്ഥലത്തു നിന്നെ കൊണ്ടുവരാൻ ഇതാ ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കുന്നു.
EXO 23:21 അവനെ ശ്രദ്ധിക്കുകയും അവന്റെ വാക്കു കേൾക്കുകയും വേണം. അവനെ എതിർക്കരുത്; എന്റെ നാമം അവനിൽ ഉള്ളതുകൊണ്ട് അവൻ നിന്റെ എതിർപ്പു ക്ഷമിക്കുകയില്ല.
EXO 23:22 അവൻ പറയുന്നതു ശ്രദ്ധിച്ചുകേട്ട് ഞാൻ കൽപ്പിക്കുന്നതെല്ലാം പ്രവർത്തിച്ചാൽ ഞാൻ നിന്റെ ശത്രുക്കൾക്ക് ശത്രുവും നിന്റെ പ്രതിയോഗികൾക്ക് പ്രതിയോഗിയും ആയിരിക്കും.
EXO 23:23 എന്റെ ദൂതൻ നിനക്കുമുമ്പായി പോകുകയും അമോര്യർ, ഹിത്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തേക്കു നിന്നെ കൊണ്ടുവരികയും അവരെ തുടച്ചുനീക്കുകയും ചെയ്യും.
EXO 23:24 അവരുടെ ദേവതകൾക്കുമുന്നിൽ വണങ്ങുകയോ ആരാധിക്കുകയോ അവരുടെ ആചാരങ്ങൾ അനുവർത്തിക്കുകയോ ചെയ്യരുത്. നീ അവരെ നശിപ്പിച്ച് അവരുടെ ആചാരസ്തൂപങ്ങൾ തകർത്തുകളയണം.
EXO 23:25 നിന്റെ ദൈവമായ യഹോവയെ ആരാധിക്കണം; നിന്റെ ആഹാരത്തിന്മേലും വെള്ളത്തിന്മേലും അവിടത്തെ അനുഗ്രഹം ഉണ്ടായിരിക്കും. ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് രോഗം നീക്കിക്കളയും.
EXO 23:26 ഗർഭം അലസുന്നവളോ വന്ധ്യയോ നിന്റെ ദേശത്ത് ഉണ്ടായിരിക്കുകയില്ല. ഞാൻ നിനക്കു പൂർണായുഷ്കാലം തരും.
EXO 23:27 “ഞാൻ നിനക്കുമുമ്പായി എന്റെ ഭീതി അയച്ച്, നീ നേരിടുന്ന ഓരോ ജനതയെയും പരിഭ്രാന്തരാക്കും. അങ്ങനെ ഞാൻ നിന്റെ സകലശത്രുക്കളെയും പിന്തിരിഞ്ഞോടിപ്പിക്കും.
EXO 23:28 ഹിവ്യരെയും കനാന്യരെയും ഹിത്യരെയും നിന്റെ വഴിയിൽനിന്ന് ആട്ടിയോടിക്കാൻ ഞാൻ നിനക്കുമുമ്പായി കടന്നലിനെ അയയ്ക്കും.
EXO 23:29 എന്നാൽ ദേശം വിജനമായിത്തീർന്ന്, കാട്ടുമൃഗങ്ങളുടെ ആധിക്യം നിന്നെ ബാധിക്കുമെന്നുള്ളതുകൊണ്ട് ഞാൻ ഒരു വർഷത്തിനകം അവരെ ആട്ടിയോടിക്കുകയില്ല.
EXO 23:30 നീ വേണ്ടുവോളം പെരുകി ദേശം അവകാശമാക്കുമ്പോഴേക്കും ഞാൻ അവരെ കുറേശ്ശെ കുറേശ്ശെയായി നിന്റെ മുമ്പിൽനിന്ന് ആട്ടിയോടിക്കും.
EXO 23:31 “ഞാൻ നിന്റെ ദേശം ചെങ്കടൽമുതൽ മെഡിറ്ററേനിയൻ കടൽവരെയും മരുഭൂമിമുതൽ യൂഫ്രട്ടീസ് നദിവരെയും ആക്കി അതിർത്തികൾ സ്ഥിരമാക്കും. ഞാൻ ദേശവാസികളെ നിനക്കു കൈമാറുകയും നീ അവരെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയുകയും ചെയ്യും.
EXO 23:32 അവരുമായോ അവരുടെ ദേവതമാരുമായോ ഒരു ഉടമ്പടിയും ഉണ്ടാക്കരുത്.
EXO 23:33 അവരുടെ ദേവതമാരെ ആരാധിക്കുന്നതു നിനക്കു നിശ്ചയമായും കെണി ആകുമെന്നുള്ളതുകൊണ്ട് അവരെ നിന്റെ ദേശത്തു വസിക്കാൻ അനുവദിക്കരുത്; അനുവദിച്ചാൽ അവർ നിങ്ങളെക്കൊണ്ട് എനിക്കു വിരോധമായി പാപം ചെയ്യിക്കും.”
EXO 24:1 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “നീയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാരിൽ എഴുപതുപേരും യഹോവയുടെ അടുത്തേക്കു കയറിവരിക. നിങ്ങൾ ദൂരെനിന്ന് ആരാധിക്കുക.
EXO 24:2 എന്നാൽ മോശമാത്രം യഹോവയെ സമീപിക്കട്ടെ, മറ്റുള്ളവർ അടുത്തുവരാൻ പാടില്ല. ജനം മോശയോടുകൂടെ കയറിവരികയുമരുത്.”
EXO 24:3 മോശ ചെന്ന് യഹോവയുടെ വചനങ്ങളും നിയമങ്ങളും ജനത്തെ അറിയിച്ചു. “യഹോവ കൽപ്പിച്ചിട്ടുള്ളതെല്ലാം ഞങ്ങൾ ചെയ്യും,” എന്ന് അവർ ഏകസ്വരത്തിൽ പറഞ്ഞു.
EXO 24:4 പിന്നെ, യഹോവ അരുളിച്ചെയ്തതെല്ലാം മോശ എഴുതിവെച്ചു. പിറ്റേന്ന് അതിരാവിലെ മോശ എഴുന്നേറ്റ് മലയുടെ അടിവാരത്ത് ഒരു യാഗപീഠം പണിയുകയും ഇസ്രായേൽ ഗോത്രങ്ങൾ പന്ത്രണ്ടിനെയും പ്രതിനിധാനം ചെയ്യുന്ന പന്ത്രണ്ടു കൽത്തൂണുകൾ സ്ഥാപിക്കുകയും ചെയ്തു.
EXO 24:5 അതിനുശേഷം അദ്ദേഹം ചില ഇസ്രായേല്യയുവാക്കന്മാരെ അയച്ചു; അവർ ചെന്നു ഹോമയാഗങ്ങൾ അർപ്പിക്കുകയും യഹോവയ്ക്കു സമാധാനയാഗമായി കാളക്കിടാങ്ങളെ അർപ്പിക്കുകയും ചെയ്തു.
EXO 24:6 മോശ രക്തത്തിൽ പകുതി പാത്രങ്ങളിൽ ആക്കി; മറ്റേപകുതി യാഗപീഠത്തിന്മേൽ തളിച്ചു.
EXO 24:7 പിന്നെ അദ്ദേഹം ഉടമ്പടിയുടെ പുസ്തകം എടുത്തു ജനത്തെ വായിച്ചുകേൾപ്പിച്ചു. “ഞങ്ങൾ യഹോവയെ അനുസരിക്കും; അവിടന്നു കൽപ്പിച്ചിട്ടുള്ളതെല്ലാം ചെയ്യും,” എന്നു ജനം പറഞ്ഞു.
EXO 24:8 മോശ രക്തം എടുത്തു ജനത്തിന്റെമേൽ തളിച്ചു. “ഈ വചനങ്ങൾ എല്ലാം അനുസരിച്ച് യഹോവ നിങ്ങളുമായി ചെയ്തിരിക്കുന്ന ഉടമ്പടിയുടെ രക്തം ഇതാകുന്നു,” എന്നു പറഞ്ഞു.
EXO 24:9 ഇതിനുശേഷം മോശയും അഹരോനും നാദാബും അബീഹൂവും ഇസ്രായേൽ തലവന്മാർ എഴുപതുപേരും ചെന്ന്
EXO 24:10 ഇസ്രായേലിന്റെ ദൈവത്തെ കണ്ടു. അവിടത്തെ പാദങ്ങൾക്കുകീഴേ ഇന്ദ്രനീലം പതിച്ച തളംപോലെയോ സ്വച്ഛനീലാകാശംപോലെയോ എന്തോ ഉണ്ടായിരുന്നു.
EXO 24:11 എന്നാൽ ഇസ്രായേലിന്റെ ഈ നായകന്മാർക്കു തൃക്കൈയാൽ ഒന്നും ഭവിച്ചില്ല. അവർ ദൈവത്തെ കണ്ട് ഭക്ഷണപാനീയങ്ങൾ കഴിച്ചു.
EXO 24:12 യഹോവ മോശയോട്, “നീ പർവതത്തിൽ കയറിവന്ന് ഇവിടെ കാത്തിരിക്കുക; അവരുടെ പ്രബോധനത്തിനായി നിയമവും കൽപ്പനകളും എഴുതിയിട്ടുള്ള കൽപ്പലകകൾ ഞാൻ നിങ്ങളെ പഠിപ്പിക്കും” എന്ന് അരുളിച്ചെയ്തു.
EXO 24:13 മോശ സഹായിയായ യോശുവയോടുകൂടെ പുറപ്പെട്ടു. മോശ ദൈവത്തിന്റെ പർവതത്തിലേക്കു കയറിച്ചെന്നു.
EXO 24:14 ഗോത്രത്തലവന്മാരോട് അദ്ദേഹം, “ഞങ്ങൾ നിങ്ങളുടെ അടുക്കൽ തിരിച്ചെത്തുന്നതുവരെ ഞങ്ങൾക്കായി ഇവിടെ കാത്തിരിക്കുക. അഹരോനും ഹൂരും നിങ്ങളോടുകൂടെ ഉണ്ടല്ലോ; ആർക്കെങ്കിലും ഒരു തർക്കമുണ്ടായാൽ അവരെ സമീപിക്കാവുന്നതാണ്” എന്നു പറഞ്ഞു.
EXO 24:15 മോശ പർവതത്തിലേക്കു കയറിപ്പോയി. അപ്പോൾ ഒരു മേഘം പർവതത്തെ മൂടി.
EXO 24:16 യഹോവയുടെ തേജസ്സ് സീനായിമലമേൽ ആവസിച്ചു. ആറുദിവസം മേഘം പർവതത്തെ മൂടിയിരുന്നു. ഏഴാംദിവസം യഹോവ മേഘത്തിനുള്ളിൽനിന്ന് മോശയെ വിളിച്ചു.
EXO 24:17 യഹോവയുടെ തേജസ്സ് ഇസ്രായേല്യർക്ക് പർവതത്തിന്റെ മുകളിൽ കത്തിയെരിയുന്ന തീപോലെ കാണപ്പെട്ടു.
EXO 24:18 മോശ പർവതത്തിന്റെ മുകളിലേക്കു ചെന്ന് മേഘത്തിനുള്ളിൽ പ്രവേശിച്ചു. മോശ നാൽപ്പതുപകലും നാൽപ്പതുരാത്രിയും പർവതത്തിൽ ആയിരുന്നു.
EXO 25:1 യഹോവ മോശയോട് അരുളിച്ചെയ്തു:
EXO 25:2 “നീ ഇസ്രായേല്യരോട് എനിക്കു കാഴ്ചദ്രവ്യം കൊണ്ടുവരാൻ പറയണം. സന്മനസ്സുള്ള ഏവനോടും നിങ്ങൾ വഴിപാടു വാങ്ങണം.
EXO 25:3 “അവരിൽനിന്ന് വാങ്ങേണ്ടുന്ന കാഴ്ചദ്രവ്യങ്ങൾ ഇവയാണ്: “പൊന്ന്, വെള്ളി, വെങ്കലം.
EXO 25:4 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം,
EXO 25:5 ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം;
EXO 25:6 വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ,
EXO 25:7 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.
EXO 25:8 “ഞാൻ അവരുടെ മധ്യേ വസിക്കേണ്ടതിനായി അവർ എനിക്ക് ഒരു വിശുദ്ധമന്ദിരം നിർമിക്കണം.
EXO 25:9 ഈ സമാഗമകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഞാൻ നിനക്കു കാണിച്ചുതരാനിരിക്കുന്ന മാതൃകയനുസരിച്ചുതന്നെ ആയിരിക്കണം.
EXO 25:10 “അവർ ഖദിരമരംകൊണ്ട് എനിക്ക് ഒരു പേടകം പണിയണം; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.
EXO 25:11 അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ ഒരു അരികുപാളി പിടിപ്പിക്കണം.
EXO 25:12 അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി പിടിപ്പിക്കണം.
EXO 25:13 അതിനുശേഷം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിയണം.
EXO 25:14 പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ കടത്തിവെക്കണം.
EXO 25:15 തണ്ടുകൾ പേടകത്തിന്റെ വളയങ്ങളിൽത്തന്നെ ഇരിക്കണം; അവ നീക്കംചെയ്യരുത്.
EXO 25:16 ഞാൻ നിനക്കു തരാനിരിക്കുന്ന ഉടമ്പടിയുടെ പലക പേടകത്തിൽ വെക്കണം.
EXO 25:17 “തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കണം.
EXO 25:18 അതിനുശേഷം പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിക്കണം.
EXO 25:19 ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി യോജിപ്പിക്കണം.
EXO 25:20 കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടണം; അവ പരസ്പരം അഭിമുഖമായിരിക്കണം. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരിക്കണം.
EXO 25:21 പാപനിവാരണസ്ഥാനം പേടകത്തിന്റെ മുകളിൽ വെക്കണം; ഞാൻ നിനക്കു തരാൻ പോകുന്ന ഉടമ്പടിയുടെ പലക പേടകത്തിന്റെ ഉള്ളിൽ വെക്കണം.
EXO 25:22 അവിടെ പാപനിവാരണസ്ഥാനത്തിനു മുകളിൽ ഉടമ്പടിയുടെ പേടകത്തിനുമീതേയുള്ള രണ്ടു കെരൂബുകൾക്കും മധ്യേ ഞാൻ നിനക്കു പ്രത്യക്ഷനായി, ഇസ്രായേല്യർക്കുള്ള കൽപ്പനകളെല്ലാം നിന്നോട് അരുളിച്ചെയ്യും.
EXO 25:23 “ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കണം; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരിക്കണം.
EXO 25:24 അതു തങ്കംകൊണ്ടു പൊതിയുകയും ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കുകയും വേണം.
EXO 25:25 മേശയുടെ ചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്തുണ്ടാക്കിയ അരികുപാളിയും വേണം.
EXO 25:26 മേശയ്ക്കു നാലു തങ്കവളയം ഉണ്ടാക്കണം. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ ഉറപ്പിക്കണം.
EXO 25:27 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താൻ തക്കവണ്ണം വളയങ്ങൾ പട്ടയോടു ചേർന്നിരിക്കണം.
EXO 25:28 തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിയണം. അവ ഉപയോഗിച്ച് മേശ ചുമക്കണം.
EXO 25:29 അതിന്റെ തളികകളും താലങ്ങളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും കിണ്ടികളും തങ്കംകൊണ്ടായിരിക്കണം നിർമിക്കേണ്ടത്.
EXO 25:30 മേശമേൽ നിത്യവും കാഴ്ചയപ്പം എന്റെമുമ്പിൽ വെക്കണം.
EXO 25:31 “തങ്കംകൊണ്ട് ഒരു നിലവിളക്കു നിർമിക്കണം. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽനിന്ന് അടിച്ചുണ്ടാക്കിയതായിരിക്കണം.
EXO 25:32 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരിക്കണം.
EXO 25:33 ഓരോശാഖയിൽ ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരിക്കണം; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരിക്കണം.
EXO 25:34 നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ വേണം.
EXO 25:35 നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരിക്കണം.
EXO 25:36 മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്നുള്ള ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിച്ചുപണിതതായിരിക്കണം.
EXO 25:37 “അതിന് ഏഴ് ദീപങ്ങൾ ഉണ്ടാക്കി, മുൻവശത്തുള്ള സ്ഥലം പ്രകാശിപ്പിക്കാൻ തക്കവണ്ണം ദീപങ്ങൾ കൊളുത്തണം.
EXO 25:38 അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കിയതായിരിക്കണം.
EXO 25:39 നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ഒരു താലന്തു തങ്കം ഉപയോഗിക്കണം.
EXO 25:40 പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
EXO 26:1 “പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം നിർമിക്കണം; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടായിരിക്കണം.
EXO 26:2 എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരിക്കണം; ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.
EXO 26:3 അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർക്കണം;
EXO 26:4 ഇങ്ങനെ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കണം. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കണം.
EXO 26:5 ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കണം. രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കണം. കണ്ണികൾ നേർക്കുനേർ ആയിരിക്കണം.
EXO 26:6 തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കണം. സമാഗമകൂടാരം ഒന്നായിരിക്കത്തക്കവണ്ണം തിരശ്ശീലകളെ കൊളുത്തുകൊണ്ട് ഒന്നായി പിണച്ചുചേർക്കണം.
EXO 26:7 “സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി, കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കണം.
EXO 26:8 പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരിക്കണം. ഓരോന്നിനും മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരിക്കണം.
EXO 26:9 അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർക്കണം; ആറാമത്തെ തിരശ്ശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടണം.
EXO 26:10 തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും ഉണ്ടാക്കണം.
EXO 26:11 അതിനുശേഷം വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കണം. കൂടാരം ഒന്നായി ഇണച്ചുചേർക്കത്തക്കവണ്ണം, കൊളുത്തുകൾ കണ്ണികളിൽ ഇട്ട് ഒന്നായി യോജിപ്പിക്കണം.
EXO 26:12 കൂടാരതിരശ്ശീലകളിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പകുതിഭാഗം, സമാഗമകൂടാരത്തിന്റെ പിൻവശത്തു തൂക്കിയിടണം.
EXO 26:13 മൂടുവിരിയുടെ നീളത്തിൽ ശേഷിപ്പുള്ള ഭാഗം, സമാഗമകൂടാരത്തെ മൂടേണ്ടതിന് ഒരുവശത്ത് ഒരുമുഴവും മറ്റേവശത്ത് ഒരുമുഴവും എന്നിങ്ങനെ രണ്ടുവശങ്ങളിലും തൂങ്ങിക്കിടക്കണം.
EXO 26:14 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.
EXO 26:15 “സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കണം.
EXO 26:16 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരിക്കണം.
EXO 26:17 പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കണം. സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കണം.
EXO 26:18 സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കണം.
EXO 26:19 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കണം.
EXO 26:20 സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും
EXO 26:21 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കണം.
EXO 26:22 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ ഉണ്ടാക്കണം.
EXO 26:23 സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും ഉണ്ടാക്കണം.
EXO 26:24 രണ്ടു മൂലകളിലും, താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരിക്കണം. രണ്ടു പലകകളും ഇപ്രകാരം ആയിരിക്കണം. അവ രണ്ടും മൂലപ്പലകകളാണ്.
EXO 26:25 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടായിരിക്കണം.
EXO 26:26 “ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കുക; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും
EXO 26:27 മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കണം.
EXO 26:28 നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുന്നതായിരിക്കണം.
EXO 26:29 പലകകൾ തങ്കംകൊണ്ടു പൊതിയണം; സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കണം; സാക്ഷകളും തങ്കംകൊണ്ടു പൊതിയണം.
EXO 26:30 “പർവതത്തിൽ നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ചു നീ സമാഗമകൂടാരം ഉയർത്തണം.
EXO 26:31 “നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർക്കണം.
EXO 26:32 നാലു വെള്ളിച്ചുവടുകളിൽ നിൽക്കുന്നതും തങ്കം പൊതിഞ്ഞ ഖദിരമരംകൊണ്ടുള്ള നാലു തൂണുകളുടെന്മേൽ അവ തങ്കക്കൊളുത്തുകളിൽ തൂക്കിയിടണം.
EXO 26:33 കൊളുത്തുകളിൽ തിരശ്ശീല തൂക്കിയിടണം; തിരശ്ശീലയ്ക്കു പിന്നിൽ ഉടമ്പടിയുടെ പേടകം വെക്കണം. തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവുംതമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
EXO 26:34 അതിവിശുദ്ധസ്ഥലത്ത്, ഉടമ്പടിയുടെ പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെക്കണം.
EXO 26:35 തിരശ്ശീലയ്ക്കു വെളിയിൽ, സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്തു മേശയും, മേശയുടെ എതിരേ തെക്കുഭാഗത്തു നിലവിളക്കും വെക്കണം.
EXO 26:36 “കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും ഉണ്ടാക്കണം.
EXO 26:37 ഈ മറശ്ശീലയ്ക്ക് തങ്കക്കൊളുത്തുകൾ ഉണ്ടാക്കണം; ഖദിരമരംകൊണ്ട് അഞ്ചുതൂണുകൾ ഉണ്ടാക്കി, അവ തങ്കംകൊണ്ടു പൊതിയണം. അവയ്ക്കു വെങ്കലംകൊണ്ട് അഞ്ചു ചുവടും വാർത്തുണ്ടാക്കണം.
EXO 27:1 “ഖദിരമരംകൊണ്ട് ഒരു യാഗപീഠം ഉണ്ടാക്കണം. അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ള സമചതുരമായിരിക്കണം; ഉയരം മൂന്നുമുഴമായിരിക്കണം.
EXO 27:2 അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടായിരിക്കണം; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയതായിരിക്കണം, അതു വെങ്കലംകൊണ്ടു പൊതിയണം.
EXO 27:3 അതിന്റെ ഉപകരണങ്ങളൊക്കെയും—വെണ്ണീർ എടുക്കേണ്ട കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കണം.
EXO 27:4 യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പയും അരിപ്പയ്ക്കുന്മേൽ നാലു കോണുകളിലുമായി നാലു വെങ്കലവളയവും ഉണ്ടാക്കണം.
EXO 27:5 യാഗപീഠത്തിന്റെ പകുതിവരെ എത്തുന്നവിധത്തിൽ യാഗപീഠത്തിന്റെ ചുറ്റുപടിക്കുകീഴേ അരിപ്പ വെക്കണം.
EXO 27:6 യാഗപീഠത്തിനു ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കണം. അവ വെങ്കലംകൊണ്ടു പൊതിയണം.
EXO 27:7 വളയങ്ങളിൽ തണ്ടുകൾ ഉറപ്പിക്കണം. യാഗപീഠം വഹിച്ചുകൊണ്ടുപോകുന്നതിന് രണ്ടു ഭാഗത്തും തണ്ടുകൾ ഉണ്ടായിരിക്കും.
EXO 27:8 യാഗപീഠം പലകകൾകൊണ്ട് അകം പൊള്ളയായി ഉണ്ടാക്കണം; പർവതത്തിൽ കാണിച്ചുതന്ന മാതൃകയനുസരിച്ചുതന്നെ അത് ഉണ്ടാക്കണം.
EXO 27:9 “സമാഗമകൂടാരത്തിന് ഒരു അങ്കണം ഉണ്ടാക്കണം. തെക്കുവശത്തു നൂറുമുഴം നീളത്തിൽ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല ഉണ്ടായിരിക്കണം.
EXO 27:10 അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം.
EXO 27:11 വടക്കേവശത്തിനും നൂറുമുഴം നീളത്തിൽ മറശ്ശീലയും ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരിക്കണം.
EXO 27:12 “സമാഗമകൂടാരാങ്കണത്തിന്റെ പടിഞ്ഞാറുവശത്തിന് അൻപതുമുഴം വീതിയിൽ മറശ്ശീലയും പത്തു ചുവടുകളിൽ പത്തു തൂണുകളും വേണം.
EXO 27:13 കിഴക്കു സൂര്യോദയഭാഗത്തുള്ള അങ്കണത്തിനും അൻപതുമുഴം വീതി ഉണ്ടായിരിക്കണം.
EXO 27:14 പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും വേണം.
EXO 27:15 പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരിക്കണം.
EXO 27:16 “സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന്, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഇരുപതുമുഴം നീളമുള്ള ഒരു മറശ്ശീലയും അതിനു നാലു തൂണുകളും നാലു ചുവടുകളും ഉണ്ടാക്കണം.
EXO 27:17 അങ്കണത്തിനു ചുറ്റുമുള്ള എല്ലാ തൂണുകൾക്കും വെള്ളികൊണ്ടുള്ള കൊളുത്തുകളും മേൽചുറ്റുപടികളും വെങ്കലച്ചുവടുകളും ഉണ്ടായിരിക്കണം.
EXO 27:18 അങ്കണത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും അഞ്ചുമുഴം ഉയരവും ഉണ്ടായിരിക്കണം. അതിനു വെങ്കലച്ചുവടുകൾവേണം. പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുള്ള മറശ്ശീലയും ഉണ്ടായിരിക്കണം.
EXO 27:19 സമാഗമകൂടാരത്തിൽ, അതിന്റെ കുറ്റികളും അങ്കണത്തിന്റെ കുറ്റികളും ഉൾപ്പെടെ ഏതുപയോഗത്തിനുമുള്ള എല്ലാ ഉപകരണങ്ങളും വെങ്കലംകൊണ്ടുള്ളവ ആയിരിക്കണം.
EXO 27:20 “വിളക്കുകൾ കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക.
EXO 27:21 സമാഗമകൂടാരത്തിൽ, ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ യഹോവയുടെ സന്നിധിയിൽ വിളക്കുകൾ കത്തിക്കൊണ്ടിരിക്കണമെന്നത്, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും ശ്രദ്ധിക്കേണ്ടതാണ്. ഇത് ഇസ്രായേൽജനതയ്ക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.
EXO 28:1 “ഇസ്രായേൽജനത്തിന്റെ മധ്യേനിന്നു നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരെയും എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ അടുക്കൽ വരുത്തുക.
EXO 28:2 നിന്റെ സഹോദരനായ അഹരോന്റെ മഹത്ത്വത്തിനും അലങ്കാരത്തിനുംവേണ്ടി അവനു വിശുദ്ധവസ്ത്രം നിർമിക്കണം.
EXO 28:3 എനിക്കു പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെ ശുദ്ധീകരിക്കേണ്ടതിന് അവനു വസ്ത്രങ്ങൾ നിർമിക്കണമെന്ന്, ഞാൻ ജ്ഞാനാത്മാവുകൊണ്ടു നിറച്ചിരിക്കുന്ന എല്ലാ വിദഗ്ദ്ധന്മാരോടും പറയുക.
EXO 28:4 അവർ നിർമിക്കേണ്ട വസ്ത്രങ്ങൾ ഇവയാണ്: ഒരു നിർണയപ്പതക്കം, ഏഫോദ്, നീളക്കുപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, തലപ്പാവ്, നടുക്കെട്ട് എന്നിവതന്നെ. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നിന്റെ സഹോദരനായ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി വിശുദ്ധവസ്ത്രങ്ങൾ അവർ നിർമിക്കണം.
EXO 28:5 തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവ അവർ ഉപയോഗിക്കണം.
EXO 28:6 “നെയ്ത്തുകാരന്റെ ചിത്രപ്പണിയായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുള്ള ഏഫോദ് നിർമിക്കണം.
EXO 28:7 അതിന്റെ രണ്ടറ്റത്തോടുംചേർന്ന് അവയെത്തമ്മിൽ പിണച്ചുചേർക്കേണ്ടതിന് രണ്ടു ചുമൽക്കണ്ടം അതിന് ഉണ്ടായിരിക്കണം.
EXO 28:8 അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, ഏഫോദിൽനിന്നുതന്നെ ഉള്ളതായി, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതേരീതിയിൽ നിർമിക്കണം.
EXO 28:9 “രണ്ടു ഗോമേദകക്കല്ല് എടുത്ത്, അതിൽ ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ അവരുടെ ജനനക്രമത്തിൽ കൊത്തണം.
EXO 28:10 ആറു പേരുകൾ ഒരു കല്ലിലും ശേഷിച്ച ആറു പേരുകൾ മറ്റേ കല്ലിലും കൊത്തണം.
EXO 28:11 ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ, രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ രണ്ടു കല്ലിലും കൊത്തണം. അവ തങ്കക്കസവുതടങ്ങളിൽ പതിക്കണം.
EXO 28:12 ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി രണ്ടു കല്ലും ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിക്കണം. യഹോവയുടെമുമ്പിൽ അവരുടെ പേരുകൾ ഒരു സ്മാരകമായി രണ്ടു ചുമലുകളിലും അഹരോൻ വഹിക്കണം.
EXO 28:13 തങ്കക്കസവുതടങ്ങളും ഉണ്ടാക്കണം.
EXO 28:14 തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലെ രണ്ടു മാല ഉണ്ടാക്കണം; മാല തടങ്ങളിൽ ബന്ധിപ്പിക്കണം.
EXO 28:15 “തീരുമാനങ്ങൾ എടുക്കുന്നതിനായി വൈദഗ്ദ്ധ്യത്തോടെ ഒരു നിർണയപ്പതക്കം നിർമിക്കണം. ഏഫോദിന്റെ പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അതു നിർമിക്കണം.
EXO 28:16 അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരിക്കണം.
EXO 28:17 അതിൽ നാലുനിര രത്നങ്ങൾ പതിക്കണം. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും
EXO 28:18 രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും
EXO 28:19 മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും
EXO 28:20 നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിക്കണം.
EXO 28:21 ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരിക്കണം. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരിക്കണം.
EXO 28:22 “നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കണം.
EXO 28:23 തങ്കംകൊണ്ടു രണ്ടു വളയം ഉണ്ടാക്കി, അവ നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിക്കണം.
EXO 28:24 തങ്കംകൊണ്ടുള്ള രണ്ടു മാല നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തണം.
EXO 28:25 മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിക്കണം.
EXO 28:26 തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കണം. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിക്കണം.
EXO 28:27 തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ, അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മുകളിലായി വെക്കണം.
EXO 28:28 നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ടു ചേർത്തുകെട്ടണം.
EXO 28:29 “അഹരോൻ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോൾ നിർണയപ്പതക്കത്തിൽ ഇസ്രായേൽമക്കളുടെ പേരുകൾ എപ്പോഴും യഹോവയുടെമുമ്പിൽ ഓർമയ്ക്കായി തന്റെ ഹൃദയത്തിന്മേൽ വഹിക്കണം.
EXO 28:30 കൂടാതെ, നിർണയപ്പതക്കത്തിനകത്ത് ഊറീമും തുമ്മീമും വെക്കണം; അഹരോൻ യഹോവയുടെ സന്നിധിയിൽ പ്രവേശിക്കുമ്പോഴെല്ലാം അവ അവന്റെ ഹൃദയത്തിന്മേൽ ഇരിക്കും. അങ്ങനെ, ഇസ്രായേൽമക്കൾക്കുവേണ്ടി തീരുമാനങ്ങളെടുക്കാൻ സഹായകമായ മാധ്യമങ്ങൾ യഹോവയുടെമുമ്പാകെ അഹരോൻ തന്റെ ഹൃദയത്തിന്മേൽ വഹിക്കും.
EXO 28:31 “ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ടുണ്ടാക്കണം.
EXO 28:32 അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം വേണം. അതു കീറിപ്പോകാതിരിക്കേണ്ടതിനു കവചത്തിനുള്ളതുപോലെ നെയ്ത്തുപണിയായ ഒരു നാട ദ്വാരത്തിന്റെ ചുറ്റിലും ഉണ്ടായിരിക്കണം.
EXO 28:33 അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും അവയുടെ ഇടയിൽ ചുറ്റും തങ്കംകൊണ്ടു മണികളും ഉണ്ടാക്കണം.
EXO 28:34 അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം, ഒരു തങ്കംകൊണ്ടുള്ള മണി, ഒരു മാതളപ്പഴം ഈ ക്രമത്തിൽ ആയിരിക്കണം.
EXO 28:35 അഹരോൻ ശുശ്രൂഷചെയ്യുമ്പോൾ അതു ധരിക്കണം. യഹോവയുടെ സന്നിധിയിൽ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കുമ്പോഴും പുറത്തു വരുമ്പോഴും അതിന്റെ നാദം കേൾക്കട്ടെ; അല്ലെങ്കിൽ അവൻ മരിക്കും.
EXO 28:36 “തങ്കംകൊണ്ട് ഒരു നെറ്റിപ്പട്ടം ഉണ്ടാക്കി അതിൽ മുദ്ര കൊത്തണം: യഹോവയ്ക്കു വിശുദ്ധം.
EXO 28:37 ആ നെറ്റിപ്പട്ടം തലപ്പാവിന്റെ മുൻഭാഗത്തു നീലച്ചരടു കോർത്തു കെട്ടണം.
EXO 28:38 ഇസ്രായേൽമക്കൾ വിശുദ്ധവഴിപാടുകളിലൂടെ വിശുദ്ധീകരിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളിലും സംഭവിക്കാവുന്ന കുറ്റം അഹരോൻ വഹിക്കേണ്ടതിന് അത് അഹരോന്റെ നെറ്റിയിൽ ഇരിക്കേണം. യഹോവയുടെ പ്രസാദം അവർക്കു ലഭിക്കേണ്ടതിന് ആ പട്ടം എപ്പോഴും അഹരോന്റെ നെറ്റിയിൽ ഇരിക്കണം.
EXO 28:39 “മൃദുലചണവസ്ത്രംകൊണ്ടുള്ള അങ്കി ചിത്രപ്പണിയായി നെയ്തുണ്ടാക്കണം. മൃദുലചണനൂൽകൊണ്ടു തലപ്പാവും ഉണ്ടാക്കണം. അരക്കെട്ടും ചിത്രത്തയ്യൽപ്പണിയായി ഉണ്ടാക്കണം.
EXO 28:40 അഹരോന്റെ പുത്രന്മാർക്കു മഹത്ത്വത്തിനും അലങ്കാരത്തിനുമായി അങ്കിയും അരക്കെട്ടും ശിരോവസ്ത്രവും നിർമിക്കണം.
EXO 28:41 നിന്റെ സഹോദരനായ അഹരോനെയും അവന്റെ പുത്രന്മാരെയും ഇവ ധരിപ്പിച്ചതിനുശേഷം അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെ അഭിഷേകംചെയ്തു പ്രതിഷ്ഠിച്ച് ശുദ്ധീകരിക്കണം.
EXO 28:42 “അവരുടെ നഗ്നത മറയ്ക്കേണ്ടതിന് അവർക്കു ചണനൂൽകൊണ്ട് അരമുതൽ തുടവരെ എത്തുന്ന അടിവസ്ത്രം ഉണ്ടാക്കണം.
EXO 28:43 അഹരോനും അവന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിന്റെ അടുക്കൽ ചെല്ലുമ്പോഴും അവർ അകൃത്യം വഹിച്ചു മരിക്കാതിരിക്കേണ്ടതിന്, അവർ അതു ധരിച്ചിരിക്കണം. “ഇത് അവനും അവന്റെ പിൻഗാമികൾക്കും എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം.
EXO 29:1 “അവർ എനിക്ക് പൗരോഹിത്യശുശ്രൂഷചെയ്യാൻ അവരെ ശുദ്ധീകരിക്കേണ്ടതിന് നീ അവർക്കുവേണ്ടി ഈ കാര്യങ്ങൾ ചെയ്യണം: ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും രണ്ട് ആട്ടുകൊറ്റന്മാരെയും കൊണ്ടുവരണം.
EXO 29:2 നേർത്ത ഗോതമ്പുമാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും എണ്ണചേർത്ത പുളിപ്പില്ലാത്ത ദോശകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും ഉണ്ടാക്കണം.
EXO 29:3 അവയെല്ലാം ഒരു കുട്ടയിലാക്കി, കാളക്കിടാവിനോടും രണ്ട് ആട്ടുകൊറ്റനോടുമൊപ്പം കൊണ്ടുവരണം.
EXO 29:4 പിന്നീട്, അഹരോനെയും പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ വരുത്തി, അവരെ വെള്ളത്തിൽ കഴുകണം.
EXO 29:5 വസ്ത്രങ്ങൾ എടുത്ത്, അഹരോനെ അടിവസ്ത്രം, ഏഫോദിന്റെ അങ്കി, ഏഫോദ്, നിർണയപ്പതക്കം ഇവ ധരിപ്പിച്ച് അവന്റെ അരയിൽ ഏഫോദിന്റെ ചിത്രത്തയ്യലുള്ള നടുക്കെട്ടു കെട്ടണം.
EXO 29:6 അഹരോന്റെ തലയിൽ തലപ്പാവും, തലപ്പാവിൽ വിശുദ്ധകിരീടവും ധരിക്കണം.
EXO 29:7 പിന്നീട്, അഭിഷേകതൈലം കൊണ്ടുവന്നു തലയിൽ ഒഴിച്ച് അവനെ അഭിഷേകംചെയ്യണം.
EXO 29:8 അവന്റെ പുത്രന്മാരെയും കൊണ്ടുവന്ന് അവരെയും അങ്കി ധരിപ്പിക്കണം.
EXO 29:9 അവർക്കു ശിരോവസ്ത്രം വെക്കണം. അഹരോന്റെയും അവന്റെ പുത്രന്മാരുടെയും അരയ്ക്കു നടുക്കെട്ടു കെട്ടണം. ഒരു നിത്യ നിയമത്താൽ പൗരോഹിത്യം എന്നേക്കും അവർക്കായിരിക്കും. “ഇപ്രകാരം നീ അഹരോനെയും അവന്റെ പുത്രന്മാരെയും പ്രതിഷ്ഠിക്കണം.
EXO 29:10 “സമാഗമകൂടാരത്തിന്റെ മുൻവശത്തു കാളയെ കൊണ്ടുവരണം; അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെക്കണം.
EXO 29:11 അതിനുശേഷം, സമാഗമകൂടാരവാതിൽക്കൽ യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.
EXO 29:12 കാളക്കിടാവിന്റെ രക്തം കുറെ എടുത്ത് നിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
EXO 29:13 ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് അവ മുഴുവനും യാഗപീഠത്തിൽ ദഹിപ്പിക്കണം.
EXO 29:14 എന്നാൽ, കാളയുടെ മാംസവും തുകലും ചാണകവും പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളയണം. ഇതു പാപശുദ്ധീകരണയാഗം.
EXO 29:15 “ഇതിനുശേഷം ഒരു ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെക്കണം.
EXO 29:16 ആട്ടുകൊറ്റനെ അറത്തശേഷം, അതിന്റെ രക്തം എടുത്ത് യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
EXO 29:17 ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് അതിന്റെ ആന്തരികാവയവങ്ങളും കാലും കഴുകി, തല, കഷണങ്ങൾ എന്നിവയോടു ചേർത്തുവെക്കണം.
EXO 29:18 അതിനുശേഷം, ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിക്കണം. ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
EXO 29:19 “രണ്ടാമത്തെ ആട്ടുകൊറ്റനെ എടുക്കണം. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെക്കണം.
EXO 29:20 അതിനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും അവന്റെ പുത്രന്മാരുടെ വലതുചെവിയുടെ അറ്റത്തും അവരുടെ വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടണം. അതിനുശേഷം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിക്കണം.
EXO 29:21 പിന്നീട് യാഗപീഠത്തിന്മേലുള്ള രക്തവും അഭിഷേകതൈലവും കുറെ എടുത്ത്, അഹരോന്റെമേലും അവന്റെ വസ്ത്രങ്ങളിന്മേലും പുത്രന്മാരുടെമേലും അവരുടെ വസ്ത്രങ്ങളിന്മേലും തളിക്കണം. അങ്ങനെ, അവനും അവന്റെ വസ്ത്രങ്ങളും പുത്രന്മാരും അവരുടെ വസ്ത്രങ്ങളും ശുദ്ധീകരിക്കപ്പെടും.
EXO 29:22 “നീ ആട്ടുകൊറ്റന്റെ മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിൽ പൊതിഞ്ഞിരിക്കുന്ന മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുക്കണം. ഇതു പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റൻ.
EXO 29:23 യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരിക്കുന്ന കുട്ടയിൽനിന്ന് ഒരു അടയും ഒലിവെണ്ണ പകർന്ന ഒരു വടയും ഒരു അപ്പവും എടുക്കണം.
EXO 29:24 ഇവയെല്ലാം എടുത്ത് അഹരോന്റെയും അവന്റെ പുത്രന്മാരുടെയും കൈയിലും വെച്ചിട്ട്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം.
EXO 29:25 അതിനുശേഷം അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തോടൊപ്പം ഹൃദ്യസുഗന്ധമായി യഹോവയ്ക്ക് അർപ്പിക്കണം. ഇതു യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ.
EXO 29:26 പിന്നീട് അഹരോന്റെ പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റന്റെ നെഞ്ചു നീ എടുത്ത് യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; അതു നിന്റെ ഓഹരിയായിരിക്കും.
EXO 29:27 “അഹരോന്റെയും അവന്റെ പുത്രന്മാരുടെയും പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനിൽ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ചതും അവർക്ക് അവകാശപ്പെട്ടതുമായ നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും നീ ശുദ്ധീകരിക്കണം.
EXO 29:28 ഇത് ഇസ്രായേൽമക്കളുടെ പക്കൽനിന്നും അഹരോനും അവന്റെ പുത്രന്മാർക്കും നിത്യാവകാശമായിരിക്കണം. ഇത് ഇസ്രായേൽജനം നിങ്ങളുടെ സമാധാനയാഗങ്ങളിൽനിന്ന് യഹോവയ്ക്ക് അർപ്പിക്കുന്ന വിശിഷ്ടയാഗമായിരിക്കും.
EXO 29:29 “അഹരോന്റെ വിശുദ്ധവസ്ത്രങ്ങൾ അവന്റെ പുത്രന്മാരുടെ അവകാശമായിരിക്കും. അവർ അതു ധരിച്ചുകൊണ്ട് അഭിഷേകവും പ്രതിഷ്ഠയും പ്രാപിക്കണം.
EXO 29:30 അവന്റെ പുത്രന്മാരിൽ അവനു പകരം വിശുദ്ധമന്ദിരത്തിൽ പൗരോഹിത്യശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിൽ പ്രവേശിക്കുന്നവൻ ഏഴുദിവസം അതു ധരിക്കണം.
EXO 29:31 “പ്രതിഷ്ഠയ്ക്കുള്ള ആട്ടുകൊറ്റനെ എടുത്ത് അതിന്റെ മാംസം ഒരു വിശുദ്ധസ്ഥലത്തുവെച്ച് പാകംചെയ്യണം.
EXO 29:32 അഹരോനും പുത്രന്മാരും സമാഗമകൂടാരവാതിലിൽവെച്ച് ആട്ടുകൊറ്റന്റെ മാംസവും കുട്ടയിലുള്ള അപ്പവും ഭക്ഷിക്കണം.
EXO 29:33 അവരുടെ പ്രതിഷ്ഠയ്ക്കും വിശുദ്ധീകരണത്തിനും പ്രായശ്ചിത്തം കഴിക്കുന്ന മാംസവും അപ്പവും അവർതന്നെ ഭക്ഷിക്കണം. അവ വിശുദ്ധമാകുകയാൽ അന്യർ ഭക്ഷിക്കരുത്.
EXO 29:34 പ്രതിഷ്ഠായാഗത്തിന്റെ മാംസത്തിലോ അപ്പത്തിലോ എന്തെങ്കിലും പ്രഭാതംവരെ ശേഷിച്ചിരുന്നാൽ അതു തീയിൽ ദഹിപ്പിച്ചുകളയണം. അതു വിശുദ്ധമാകുകയാൽ ഭക്ഷിക്കരുത്.
EXO 29:35 “അങ്ങനെ ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ എല്ലാം നീ അഹരോനും അവന്റെ പുത്രന്മാർക്കുംവേണ്ടി ചെയ്യണം; അവരുടെ പ്രതിഷ്ഠാകർമം ഏഴുദിവസം നീണ്ടുനിൽക്കണം.
EXO 29:36 പ്രായശ്ചിത്തമായി, ദിനംപ്രതി ഓരോ കാളയെ പാപശുദ്ധീകരണയാഗമായിട്ട് അർപ്പിക്കണം. പ്രായശ്ചിത്തം കഴിച്ചു യാഗപീഠത്തിനും ശുദ്ധിവരുത്തുക; അതിന്റെ വിശുദ്ധീകരണത്തിനായി അഭിഷേകം ചെയ്യുകയും വേണം.
EXO 29:37 ഏഴുദിവസം യാഗപീഠത്തിനായി പ്രായശ്ചിത്തം കഴിച്ച് അതിനെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമാകുകയും, അതിനെ തൊടുന്നതൊക്കെയും വിശുദ്ധമാകുകയും ചെയ്യും.
EXO 29:38 “യാഗപീഠത്തിൽ നീ ക്രമമായി അർപ്പിക്കേണ്ടത് ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള രണ്ട് കുഞ്ഞാട്.
EXO 29:39 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം.
EXO 29:40 ഇടിച്ചുപിഴിഞ്ഞെടുത്ത കാൽ ഹീൻ എണ്ണ പകർന്നിട്ടുള്ള ഒരു ഓമെർ നേരിയമാവും, പാനീയയാഗമായി കാൽ ഹീൻ വീഞ്ഞും ആദ്യത്തെ കുഞ്ഞാടിനോടൊപ്പം അർപ്പിക്കണം.
EXO 29:41 രണ്ടാമത്തെ കുഞ്ഞാടിനെ, രാവിലത്തെ ഭോജനയാഗത്തിനും പാനീയയാഗത്തിനും ഒത്തവണ്ണം ഒരുക്കി, ഹൃദ്യസുഗന്ധമായി യഹോവയ്ക്കു ദഹനയാഗം വൈകുന്നേരത്ത് അർപ്പിക്കണം.
EXO 29:42 “സമാഗമകൂടാരവാതിൽക്കൽ യഹോവയുടെമുമ്പാകെ ഇതു നിങ്ങൾക്കു തലമുറതലമുറയായി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായിരിക്കണം. അവിടെ ഞാൻ നിങ്ങൾക്കു പ്രത്യക്ഷനായി നിങ്ങളോടു സംസാരിക്കും.
EXO 29:43 അവിടെ ഞാൻ ഇസ്രായേൽമക്കൾക്കു വെളിപ്പെടും. ആ സ്ഥലം എന്റെ തേജസ്സിനാൽ ശുദ്ധീകരിക്കപ്പെടും.
EXO 29:44 “ഞാൻ സമാഗമകൂടാരത്തെയും യാഗപീഠത്തെയും ശുദ്ധീകരിക്കും. എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു ഞാൻ അഹരോനെയും അവന്റെ പുത്രന്മാരെയും ശുദ്ധീകരിക്കും.
EXO 29:45 ഞാൻ ഇസ്രായേൽമക്കളുടെ മധ്യേ വസിക്കും; ഞാൻ അവർക്കു ദൈവമായിരിക്കും.
EXO 29:46 അവരുടെ മധ്യേ വസിക്കാൻ അവരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അവരുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്ന് അവർ അറിയും. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
EXO 30:1 “സുഗന്ധധൂപം കാട്ടുന്നതിന്, ഖദിരമരംകൊണ്ട് ഒരു ധൂപപീഠം ഉണ്ടാക്കണം.
EXO 30:2 അതു സമചതുരത്തിൽ, ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും, രണ്ടുമുഴം ഉയരമുള്ളതും ആയിരിക്കണം. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായിരിക്കണം.
EXO 30:3 അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിയണം. അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കണം.
EXO 30:4 ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിക്കണം.
EXO 30:5 ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അതു തങ്കംകൊണ്ടു പൊതിയണം.
EXO 30:6 ഞാൻ നിന്നെ സന്ദർശിക്കുന്ന ഇടമായ—പേടകത്തിന്റെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തിന്റെ മുൻഭാഗത്ത്—ഉടമ്പടിയുടെ പേടകത്തെ മറയ്ക്കുന്ന തിരശ്ശീലയ്ക്കുമുമ്പിൽ ധൂപപീഠം വെക്കണം.
EXO 30:7 “അഹരോൻ എല്ലാ ദിവസവും പ്രഭാതത്തിൽ വിളക്ക് ഒരുക്കുമ്പോൾ ധൂപപീഠത്തിന്മേൽ സുഗന്ധധൂപം കാട്ടണം.
EXO 30:8 അഹരോൻ വൈകുന്നേരം വിളക്ക് കൊളുത്തുമ്പോഴും സുഗന്ധധൂപം കാട്ടണം, ഇതു തലമുറതലമുറയായി യഹോവയുടെമുമ്പിൽ പതിവായി അർപ്പിക്കുന്ന ധൂപം ആയിരിക്കണം.
EXO 30:9 ധൂപപീഠത്തിന്മേൽ നിങ്ങൾ അന്യധൂപമോ ഹോമയാഗമോ ഭോജനയാഗമോ അർപ്പിക്കരുത്; അതിന്മേൽ പാനീയയാഗം ഒഴിക്കുകയുമരുത്.
EXO 30:10 വർഷത്തിലൊരിക്കൽ അഹരോൻ അതിന്റെ കൊമ്പുകൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗരക്തംകൊണ്ട് അവൻ വാർഷികപ്രായശ്ചിത്തം കഴിക്കണം. ഇതു തലമുറതലമുറയായി അനുഷ്ഠിക്കണം. ഇതു യഹോവയ്ക്ക് അതിവിശുദ്ധം.”
EXO 30:11 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
EXO 30:12 “ഇസ്രായേൽജനത്തിന്റെ ജനസംഖ്യ എടുക്കേണ്ടതിന് അവരെ എണ്ണുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ജീവനുവേണ്ടി യഹോവയ്ക്കു വീണ്ടെടുപ്പുവില കൊടുക്കണം; എങ്കിൽ അവരെ എണ്ണുന്നതുനിമിത്തം അവരുടെമേൽ ബാധ വരികയില്ല.
EXO 30:13 എണ്ണപ്പെടുന്നവരിൽ ഉൾപ്പെടുന്ന ഓരോരുത്തരും വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അരശേക്കേൽ കൊടുക്കണം. ഇരുപതു ഗേരയാണ് ഒരു ശേക്കേൽ. ഈ അരശേക്കേൽ യഹോവയ്ക്കു വഴിപാടാണ്.
EXO 30:14 എണ്ണപ്പെടുന്നവരിൽ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരും യഹോവയ്ക്കു വഴിപാടു കൊടുക്കണം.
EXO 30:15 നിങ്ങളുടെ ജീവനുവേണ്ടിയുള്ള പ്രായശ്ചിത്തമായി നിങ്ങൾ യഹോവയ്ക്കു വഴിപാടു കൊടുക്കുമ്പോൾ ധനവാൻ അരശേക്കേലിൽ കൂടുതലോ ദരിദ്രൻ അതിൽ കുറച്ചോ കൊടുക്കരുത്.
EXO 30:16 നീ ഇസ്രായേൽമക്കളോടു പ്രായശ്ചിത്തദ്രവ്യം വാങ്ങി സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കായി ഉപയോഗിക്കണം. നിങ്ങളുടെ ജീവനുവേണ്ടി പ്രായശ്ചിത്തം കഴിക്കുമ്പോൾ അതു യഹോവയുടെമുമ്പാകെ ഇസ്രായേൽമക്കൾക്കുവേണ്ടി ഒരു സ്മാരകമായിരിക്കും.”
EXO 30:17 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
EXO 30:18 “കഴുകേണ്ടതിന് ഒരു വെങ്കലത്തൊട്ടിയും അതിന് ഒരു വെങ്കലക്കാലും നിർമിക്കണം. സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യേ അതു വെച്ച്, അതിൽ വെള്ളം ഒഴിക്കണം.
EXO 30:19 അഹരോനും അവന്റെ പുത്രന്മാരും അതിൽ കൈകാലുകൾ കഴുകണം.
EXO 30:20 അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യഹോവയ്ക്കു ദഹനയാഗം കഴിക്കേണ്ടതിന് അവർ യാഗപീഠത്തിൽ ശുശ്രൂഷിക്കാൻ സമീപിക്കുമ്പോഴും തങ്ങൾ മരിക്കാതിരിക്കേണ്ടതിന് അവർ വെള്ളംകൊണ്ടു കഴുകണം.
EXO 30:21 അവർ മരിക്കാതിരിക്കേണ്ടതിന്, തങ്ങളുടെ കൈകാലുകൾ കഴുകണം. ഇത് അഹരോനും അവന്റെ സന്തതിക്കും തലമുറതലമുറയായി എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം.”
EXO 30:22 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു:
EXO 30:23 “വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു താഴെപ്പറയുന്ന ഏറ്റവും മെച്ചമായ സുഗന്ധവർഗങ്ങൾ എടുക്കണം: അഞ്ഞൂറുശേക്കേൽ അയഞ്ഞമീറ, അതിൽ പകുതി ഇരുനൂറ്റൻപതു ശേക്കേൽ സുഗന്ധലവംഗവും ഇരുനൂറ്റൻപതു ശേക്കേൽ സൗരഭ്യമുള്ള വയമ്പും
EXO 30:24 അഞ്ഞൂറുശേക്കേൽ വഴനപ്പട്ടയും ഒരു ഹീൻ ഒലിവെണ്ണയും എടുക്കണം.
EXO 30:25 ഇവ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ചേർത്ത് വിശുദ്ധമായ അഭിഷേകതൈലം ഉണ്ടാക്കണം; അതു വിശുദ്ധമായ അഭിഷേകതൈലം ആയിരിക്കണം.
EXO 30:26 ഈ തൈലംകൊണ്ടു നീ സമാഗമകൂടാരവും, ഉടമ്പടിയുടെ പേടകവും
EXO 30:27 മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും
EXO 30:28 ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്യണം.
EXO 30:29 അവ അതിവിശുദ്ധമായിരിക്കേണ്ടതിനു നീ അവയെ ശുദ്ധീകരിക്കണം; അവയെ തൊടുന്നവരെല്ലാം വിശുദ്ധരായിരിക്കണം.
EXO 30:30 “എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിനു നീ അഹരോനെയും അവന്റെ പുത്രന്മാരെയും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
EXO 30:31 ‘ഇതു തലമുറതലമുറയായി എന്റെ വിശുദ്ധഅഭിഷേകതൈലം ആയിരിക്കണം’ എന്നു നീ ഇസ്രായേൽമക്കളോടു പറയണം.
EXO 30:32 ‘മറ്റാരുടെയും ശരീരത്തിൽ അത് ഒഴിക്കരുത്; അതേ യോഗവിധിപ്രകാരം അതുപോലെയൊന്ന് നിങ്ങൾ നിർമിക്കുകയുമരുത്. അതു വിശുദ്ധമാണ്; നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം.
EXO 30:33 അതുപോലെയൊന്നു നിർമിക്കുകയോ മറ്റാരുടെയെങ്കിലുംമേൽ ഒഴിക്കുകയോ ചെയ്യുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”
EXO 30:34 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീ തുല്യതൂക്കം നറുമ്പശ, ഗുൽഗുലു, ഹൽബാനപ്പശ എന്നീ സുഗന്ധവർഗങ്ങളും ശുദ്ധകുന്തിരിക്കവും എടുക്കണം.
EXO 30:35 സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം ഉപ്പും ചേർത്തു വിശുദ്ധവും നിർമലവുമായ സുഗന്ധവർഗം ഉണ്ടാക്കണം.
EXO 30:36 നീ ഇതിൽ കുറെ ഇടിച്ചു പൊടിയാക്കി, ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന സമാഗമകൂടാരത്തിലെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ വെക്കണം. അതു നിങ്ങൾക്ക് അതിവിശുദ്ധമായിരിക്കണം.
EXO 30:37 ഇതേ യോഗവിധിപ്രകാരം നിങ്ങൾക്കുവേണ്ടി സുഗന്ധവർഗം ഉണ്ടാക്കരുത്; ഇതു യഹോവയ്ക്കു വിശുദ്ധമായിരിക്കണം.
EXO 30:38 സൗരഭ്യം ആസ്വദിക്കേണ്ടതിന് അതുപോലെയുള്ള സുഗന്ധവർഗം ഉണ്ടാക്കുന്നവനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.”
EXO 31:1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു:
EXO 31:2 “ഇതാ, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ ഞാൻ പേരുചൊല്ലി വിളിച്ചിരിക്കുന്നു.
EXO 31:3 ഞാൻ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു.
EXO 31:4 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും
EXO 31:5 രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു.
EXO 31:6 മാത്രമല്ല, ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനെ ഞാൻ അവനു സഹായിയായി നിയമിച്ചിരിക്കുന്നു. “ഞാൻ നിന്നോടു കൽപ്പിച്ച എല്ലാ പണികളും ചെയ്യുന്നതിന് എല്ലാ വിദഗ്ദ്ധന്മാരുടെ ഹൃദയങ്ങളിലും ഞാൻ പ്രത്യേക കഴിവ് നൽകിയിരിക്കുന്നു.
EXO 31:7 “സമാഗമകൂടാരവും ഉടമ്പടിയുടെ പേടകവും അതിന്മേലുള്ള പാപനിവാരണസ്ഥാനവും കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും
EXO 31:8 മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും തങ്കംകൊണ്ടുള്ള നിലവിളക്കും അതിന്റെ എല്ലാ ഉപകരണങ്ങളും ധൂപപീഠവും
EXO 31:9 ഹോമയാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും വെങ്കലത്തൊട്ടിയും അതിന്റെ കാലും
EXO 31:10 നെയ്തെടുത്ത വിശേഷവസ്ത്രങ്ങളും പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രങ്ങളും പൗരോഹിത്യശുശ്രൂഷയ്ക്കു വരുന്ന അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങളും
EXO 31:11 അഭിഷേകതൈലവും വിശുദ്ധമന്ദിരത്തിനുള്ള സുഗന്ധധൂപവർഗവും. “ഞാൻ നിന്നോടു കൽപ്പിച്ചതുപോലെ അവർ ഉണ്ടാക്കണം.”
EXO 31:12 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു:
EXO 31:13 “നീ ഇസ്രായേൽമക്കളോട് ഇപ്രകാരം പറയണം. ‘നിങ്ങൾ എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്, ഇതു തലമുറതലമുറയായി എനിക്കും നിങ്ങൾക്കും മധ്യേയുള്ള ഒരു ചിഹ്നം ആയിരിക്കണം.
EXO 31:14 “ ‘നിങ്ങൾ ശബ്ബത്ത് ആചരിക്കണം; അതു നിങ്ങൾക്കു വിശുദ്ധമാണ്. ശബ്ബത്തിനെ അശുദ്ധമാക്കുന്നവർ മരണശിക്ഷ അനുഭവിക്കണം. ആ ദിവസത്തിൽ ഏതെങ്കിലും വേലചെയ്യുന്നവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.
EXO 31:15 ആറുദിവസം വേലചെയ്യണം; എന്നാൽ ഏഴാംദിവസം സ്വസ്ഥതയുടെ ശബ്ബത്ത്, അതു യഹോവയ്ക്കു വിശുദ്ധം. ശബ്ബത്തുനാളിൽ വേലചെയ്യുന്നവർ മരണശിക്ഷ അനുഭവിക്കണം.
EXO 31:16 അതുകൊണ്ട് ഇസ്രായേൽമക്കൾ നിത്യനിയമമായി ശബ്ബത്തിനെ തലമുറതലമുറയായി ആചരിക്കണം.
EXO 31:17 അത് എനിക്കും ഇസ്രായേൽമക്കൾക്കും മധ്യേ എന്നേക്കുമുള്ള ഒരു ചിഹ്നം ആകുന്നു; ആറുദിവസംകൊണ്ട് യഹോവ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി; ഏഴാംദിവസം യഹോവ സ്വസ്ഥനായി വിശ്രമിച്ചു.’ ”
EXO 31:18 അവിടന്ന് സീനായിപർവതത്തിൽവെച്ചു മോശയോട് അരുളിച്ചെയ്തശേഷം, ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ കൽപ്പലകകളായ ഉടമ്പടിയുടെ പലക രണ്ടും അദ്ദേഹത്തിനു കൊടുത്തു.
EXO 32:1 മോശ, പർവതത്തിൽനിന്നിറങ്ങിവരാൻ താമസിക്കുന്നു എന്നു ജനം കണ്ടപ്പോൾ അവർ അഹരോനു ചുറ്റും വന്നുകൂടി, “വരിക, ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക; ഞങ്ങളെ ഈജിപ്റ്റിൽനിന്നുകൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല” എന്നു പറഞ്ഞു.
EXO 32:2 അഹരോൻ അവരോട്, “നിങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ധരിച്ചിട്ടുള്ള സ്വർണക്കുണുക്കുകൾ എടുത്ത് എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
EXO 32:3 അങ്ങനെ സകലജനവും തങ്ങളുടെ സ്വർണക്കുണുക്കുകൾ എടുത്ത് അവ അഹരോന്റെ അടുക്കൽ കൊണ്ടുവന്നു.
EXO 32:4 അവരുടെ കൈയിൽനിന്ന് അവൻ അതു വാങ്ങി കൊത്തുളികൊണ്ട് ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. അപ്പോൾ അവർ, “ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ!” എന്നു പറഞ്ഞു.
EXO 32:5 ഇതു കണ്ടപ്പോൾ അഹരോൻ കാളക്കിടാവിന്റെമുമ്പിൽ ഒരു യാഗപീഠം പണിതു. “നാളെ യഹോവയ്ക്ക് ഒരു ഉത്സവം ഉണ്ട്,” എന്നു വിളിച്ചുപറഞ്ഞു.
EXO 32:6 അടുത്തദിവസം ജനം രാവിലെ എഴുന്നേറ്റു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു; വിളയാടാൻ എഴുന്നേറ്റു.
EXO 32:7 അപ്പോൾ യഹോവ മോശയോട് ഇപ്രകാരം കൽപ്പിച്ചു: “നീ ഇറങ്ങിച്ചെല്ലുക; നീ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ജനം തങ്ങളെത്തന്നെ വഷളാക്കിയിരിക്കുന്നു.
EXO 32:8 ഞാൻ അവരോടു കൽപ്പിച്ചതിൽനിന്ന് അവർ അതിവേഗം വ്യതിചലിച്ചിരിക്കുന്നു; അവർ കാളക്കിടാവിന്റെ രൂപത്തിൽ ഒരു വിഗ്രഹത്തെ വാർത്തുണ്ടാക്കിയിരിക്കുന്നു: അവർ അതിനെ വണങ്ങി, അതിനു യാഗം കഴിച്ച്, ‘ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന നിങ്ങളുടെ ദേവൻ ഇതാ,’ എന്നു പറഞ്ഞു.”
EXO 32:9 “ഞാൻ ഈ ജനത്തെ നോക്കി, അവർ ദുശ്ശാഠ്യമുള്ള ജനം എന്നുകണ്ടു,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തു.
EXO 32:10 “അതുകൊണ്ട്, എന്റെ കോപം അവർക്കുനേരേ ജ്വലിച്ചു; ഞാൻ അവരെ ദഹിപ്പിച്ചു കളയേണ്ടതിന് എന്നെ വിടുക; നിന്നെ ഞാൻ വലിയൊരു ജനതയാക്കും.”
EXO 32:11 എന്നാൽ മോശ തന്റെ ദൈവമായ യഹോവയോടു കരുണയ്ക്കായി യാചിച്ചുകൊണ്ടു പറഞ്ഞത്: “യഹോവേ, അങ്ങു മഹാശക്തികൊണ്ടും കരബലംകൊണ്ടും ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന അങ്ങയുടെ ജനത്തിനു വിരോധമായി അവിടത്തെ കോപം ജ്വലിക്കുന്നത് എന്ത്?
EXO 32:12 ‘മലകളിൽവെച്ച് അവരെ കൊന്നുകളയാനും ഭൂമുഖത്തുനിന്ന് അവരെ തുടച്ചുമാറ്റാനുംവേണ്ടി ദുഷ്ടലാക്കോടെ അവിടന്ന് അവരെ കൊണ്ടുപോയി,’ എന്ന് ഈജിപ്റ്റുകാരെക്കൊണ്ടു പറയിക്കുന്നതെന്തിന്? അങ്ങയുടെ ഉഗ്രകോപത്തിൽനിന്നും പിന്തിരിഞ്ഞ് ഈ ജനത്തിനു വരാൻപോകുന്ന മഹാനാശത്തെക്കുറിച്ച് അനുതപിക്കണമേ!
EXO 32:13 അവിടത്തെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും ഇസ്രായേലിനെയും ഓർക്കണമേ. ‘ഞാൻ നിങ്ങളുടെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കുകയും ഞാൻ വാഗ്ദാനംചെയ്ത എല്ലാ ദേശവും നിങ്ങളുടെ സന്തതിക്കു കൊടുക്കുകയും അവർ അതിനെ എന്നേക്കും അവകാശമാക്കുകയും ചെയ്യുമെന്ന് അങ്ങ് അങ്ങയെക്കൊണ്ടുതന്നെ അവരോടു സത്യം ചെയ്തല്ലോ.’ ”
EXO 32:14 അപ്പോൾ യഹോവ അനുതപിച്ചു: താൻ ജനത്തിന്റെമേൽ വരുത്തുമെന്നു പറഞ്ഞ മഹാനാശം വരുത്തിയതുമില്ല.
EXO 32:15 ഇതിനുശേഷം മോശ തിരിഞ്ഞു, കൈയിൽ ഉടമ്പടിയുടെ രണ്ടു പലകയുമായി പർവതത്തിൽനിന്ന് ഇറങ്ങി. പലക അപ്പുറവും ഇപ്പുറവുമായി, രണ്ടുവശത്തും എഴുത്തുള്ളതായിരുന്നു.
EXO 32:16 പലക ദൈവത്തിന്റെ പണിയും പലകയിൽ കൊത്തിയിരുന്ന എഴുത്തു ദൈവത്തിന്റെ എഴുത്തും ആയിരുന്നു.
EXO 32:17 ജനത്തിന്റെ ആഘോഷശബ്ദം യോശുവ കേട്ടപ്പോൾ അദ്ദേഹം മോശയോട്: “പാളയത്തിൽ യുദ്ധഘോഷം ഉണ്ട്” എന്നു പറഞ്ഞു.
EXO 32:18 “അതു ജയിച്ച് ആർക്കുന്നവരുടെ ഘോഷമല്ല, തോറ്റവരുടെ നിലവിളിയുമല്ല; പാടുന്നവരുടെ ശബ്ദമാണു ഞാൻ കേൾക്കുന്നത്,” എന്ന് മോശ പറഞ്ഞു.
EXO 32:19 മോശ പാളയത്തിനു സമീപമെത്തിയപ്പോൾ കാളക്കിടാവിനെയും നൃത്തക്കാരെയും കണ്ടു, അദ്ദേഹത്തിന്റെ കോപം ജ്വലിച്ചു: അദ്ദേഹം പലക രണ്ടും കൈയിൽനിന്ന് എറിഞ്ഞുകളഞ്ഞു. അദ്ദേഹം പർവതത്തിന്റെ അടിവാരത്തിൽവെച്ച് അവ പൊട്ടിച്ചുകളഞ്ഞു.
EXO 32:20 അവർ ഉണ്ടാക്കിയ കാളക്കിടാവിനെ അദ്ദേഹം എടുത്ത് തീയിൽ ഇട്ടു ചുട്ട് അരച്ചു പൊടിയാക്കി, വെള്ളത്തിൽ കലക്കി ഇസ്രായേൽമക്കളെ കുടിപ്പിച്ചു.
EXO 32:21 മോശ അഹരോനോട്, “ഇത്രവലിയ പാപത്തിലേക്ക് ഈ ജനത്തെ നയിക്കാൻ തക്കവണ്ണം അവർ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.
EXO 32:22 “യജമാനൻ കോപിക്കരുതേ, ഈ ജനം എത്രവരെ ദോഷത്തിലേക്കു ചായുമെന്ന് അങ്ങ് അറിയുന്നല്ലോ.
EXO 32:23 ‘ഞങ്ങളുടെമുമ്പിൽ നടക്കേണ്ടതിനു ഞങ്ങൾക്കു ദേവതകളെ ഉണ്ടാക്കിത്തരിക. ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന മോശ എന്ന പുരുഷന് എന്തു സംഭവിച്ചു എന്നു ഞങ്ങൾ അറിയുന്നില്ല,’ എന്നു ജനം എന്നോടു പറഞ്ഞു.
EXO 32:24 അപ്പോൾ ഞാൻ അവരോട്, ‘പൊന്നുള്ളവർ അതു പറിച്ചെടുക്കട്ടെ’ എന്നു പറഞ്ഞു. അവർ സ്വർണം എന്റെ കൈയിൽ തന്നു; ഞാൻ അതു തീയിൽ ഇട്ടു, ഈ കാളക്കിടാവ് പുറത്തുവന്നു” എന്ന് അഹരോൻ പറഞ്ഞു.
EXO 32:25 ജനം നിയന്ത്രണംവിട്ടവരായി എന്നും അഹരോൻ അവരെ കെട്ടഴിച്ചുവിട്ടു എന്നും തന്നിമിത്തം ശത്രുക്കളുടെമുമ്പിൽ അവർ പരിഹാസ്യരായി എന്നും മോശ കണ്ടു.
EXO 32:26 മോശ പാളയത്തിന്റെ കവാടത്തിൽനിന്നുകൊണ്ടു “യഹോവയുടെ പക്ഷത്തുള്ളവർ എന്റെ അടുക്കൽ വരട്ടെ,” എന്നു പറഞ്ഞു. ലേവ്യർ എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി.
EXO 32:27 അപ്പോൾ മോശ അവരോട്, “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഓരോരുത്തനും വാൾ അരയ്ക്കു കെട്ടട്ടെ. പാളയത്തിന്റെ കവാടംതോറും ചെന്ന് ഓരോരുത്തനും സ്വന്തം സഹോദരനെയും സ്നേഹിതനെയും അയൽവാസിയെയും കൊന്നുകളയട്ടെ.’ ”
EXO 32:28 മോശ കൽപ്പിച്ചതുപോലെ ലേവ്യർ ചെയ്തു; അന്നു മൂവായിരത്തോളംപേർ മരിച്ചു.
EXO 32:29 അപ്പോൾ മോശ, “നിങ്ങൾ സ്വന്തം പുത്രന്മാർക്കും സഹോദരന്മാർക്കും എതിരേ എഴുന്നേറ്റതുകൊണ്ട് ഇന്നു നിങ്ങൾ യഹോവയ്ക്കായി വേർതിരിക്കപ്പെട്ടിരിക്കുന്നു; ഇന്നു നിങ്ങളെ അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
EXO 32:30 അടുത്തദിവസം മോശ ജനത്തോടു പറഞ്ഞത്, “നിങ്ങൾ മഹാപാപം ചെയ്തിരിക്കുന്നു. ഇപ്പോൾ ഞാൻ യഹോവയുടെ അടുക്കൽ കയറിച്ചെല്ലും. ഒരുപക്ഷേ നിങ്ങളുടെ പാപങ്ങൾക്കു പ്രായശ്ചിത്തം ചെയ്യാൻ എനിക്കു കഴിഞ്ഞേക്കും.”
EXO 32:31 അങ്ങനെ മോശ യഹോവയുടെ അടുക്കൽ കയറിച്ചെന്നു. “ഈ ജനം എത്ര മഹാപാപം ചെയ്തിരിക്കുന്നു! അവർ തങ്ങൾക്കുതന്നെ സ്വർണംകൊണ്ടു ദേവന്മാരെ ഉണ്ടാക്കി.
EXO 32:32 എന്നാൽ, ഇപ്പോൾ അവരുടെ പാപം ക്ഷമിക്കണമേ; അല്ലെങ്കിൽ അങ്ങ് എഴുതിയ പുസ്തകത്തിൽനിന്ന് എന്റെ പേരു മായിച്ചുകളയണമേ,” എന്നപേക്ഷിച്ചു.
EXO 32:33 യഹോവ മോശയോട്, “എന്നോടു പാപം ചെയ്തവന്റെ പേരു ഞാൻ എന്റെ പുസ്തകത്തിൽനിന്ന് മായിച്ചുകളയും.
EXO 32:34 ആകയാൽ, നീ പോയി ഞാൻ നിന്നോടു കൽപ്പിച്ച ദേശത്തേക്ക് ഈ ജനത്തെ കൂട്ടിക്കൊണ്ടുപോകണം; എന്റെ ദൂതൻ നിന്റെ മുമ്പിൽ നടക്കും; എന്നാൽ അവരുടെ പ്രവൃത്തികളുടെ കണക്കുചോദിക്കുമ്പോൾ അവരുടെ പാപങ്ങൾക്കു ഞാൻ അവരെ ശിക്ഷിക്കും” എന്ന് അരുളിച്ചെയ്തു.
EXO 32:35 അഹരോൻ ഉണ്ടാക്കിയ കാളക്കിടാവിന്റെ കാര്യത്തിൽ അവർ ചെയ്ത പാപംനിമിത്തം യഹോവ ജനത്തെ ഒരു ബാധയാൽ ദണ്ഡിപ്പിച്ചു.
EXO 33:1 യഹോവ മോശയോടു പിന്നെയും അരുളിച്ചെയ്തു: “നീയും ഈജിപ്റ്റിൽനിന്ന് നീ പുറപ്പെടുവിച്ചുകൊണ്ടുവന്ന ഈ ജനവും ഈ സ്ഥലംവിട്ട്, ‘ഞാൻ നിന്റെ സന്തതിക്കു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥംചെയ്ത ദേശത്തേക്കു പോകുക.
EXO 33:2 ഞാൻ ഒരു ദൂതനെ നിനക്കുമുമ്പായി അയയ്ക്കും, കനാന്യരെയും അമോര്യരെയും ഹിത്യരെയും പെരിസ്യരെയും ഹിവ്യരെയും യെബൂസ്യരെയും ദേശത്തുനിന്ന് ഓടിച്ചുകളയും.
EXO 33:3 പാലും തേനും ഒഴുകുന്ന ദേശത്തേക്കു പോകുക. വഴിയിൽവെച്ചു ഞാൻ നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിന് ഞാൻ നിങ്ങളോടുകൂടെ വരികയില്ല; നിങ്ങൾ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.”
EXO 33:4 ദുഃഖകരമായ ഈ വചനം കേട്ടപ്പോൾ ജനം ദുഃഖിച്ചു; ആരും ആഭരണമൊന്നും ധരിച്ചില്ല.
EXO 33:5 “നിങ്ങൾ ദുശ്ശാഠ്യമുള്ള ജനമാകുന്നു. ഞാൻ ഒരു നിമിഷമെങ്കിലും നിങ്ങളോടുകൂടെ നടന്നാൽ നിങ്ങളെ നശിപ്പിക്കാൻ ഇടയായേക്കും; ഇപ്പോൾ നിങ്ങളുടെ ആഭരണങ്ങൾ നീക്കിക്കളയുക; നിങ്ങളോട് എന്തു ചെയ്യണമെന്ന് ഞാൻ നിശ്ചയിക്കും എന്നിങ്ങനെ ഇസ്രായേൽമക്കളോടു പറയുക,” എന്ന് യഹോവ മോശയോടു കൽപ്പിച്ചിരുന്നു.
EXO 33:6 അങ്ങനെ, ഹോരേബ് പർവതത്തിങ്കൽ തുടങ്ങി ഇസ്രായേൽമക്കൾ ആഭരണം ധരിച്ചില്ല.
EXO 33:7 പാളയത്തിനു വെളിയിൽ അകലെയായി മോശ ഒരു കൂടാരമടിച്ചിരുന്നു. അതിനു “സമാഗമകൂടാരം” എന്നു പേരിട്ടു. യഹോവയെ അന്വേഷിക്കുന്നവരെല്ലാം പാളയത്തിനുപുറത്തു സമാഗമകൂടാരത്തിലേക്കു പോയിരുന്നു.
EXO 33:8 മോശ കൂടാരത്തിലേക്കു പോകുമ്പോഴെല്ലാം, സകലജനവും എഴുന്നേറ്റ് ഓരോരുത്തനും സ്വന്തം കൂടാരവാതിൽക്കൽ നിന്നുകൊണ്ട്, മോശ കൂടാരത്തിൽ പ്രവേശിക്കുന്നതുവരെ, അദ്ദേഹത്തെ നോക്കിക്കൊണ്ടിരുന്നു.
EXO 33:9 മോശ കൂടാരത്തിൽ പ്രവേശിക്കുമ്പോൾ, മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കുകയും യഹോവ മോശയോടു സംസാരിക്കുകയും ചെയ്യും.
EXO 33:10 മേഘസ്തംഭം കൂടാരവാതിൽക്കൽ നിൽക്കുന്നതു കാണുമ്പോഴെല്ലാം ജനം എഴുന്നേറ്റ് അവരവരുടെ കൂടാരവാതിൽക്കൽ നിന്നുകൊണ്ട് യഹോവയെ നമസ്കരിച്ചു.
EXO 33:11 ഒരു മനുഷ്യൻ തന്റെ സ്നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു. അതിനുശേഷം മോശ പാളയത്തിലേക്കു മടങ്ങിപ്പോകും. എന്നാൽ അവന്റെ ശുശ്രൂഷക്കാരനും നൂന്റെ പുത്രനുമായ യോശുവ എന്ന യുവാവു കൂടാരത്തെ വിട്ടുപിരിഞ്ഞില്ല.
EXO 33:12 മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “ഈ ജനത്തെ നയിക്കുക എന്ന് അങ്ങ് എന്നോടു കൽപ്പിച്ചു: എന്നാൽ, ആരെയാണ് എന്നോടുകൂടെ അയയ്ക്കുന്നത് എന്ന് അങ്ങ് എന്നെ അറിയിച്ചിട്ടില്ല. ‘ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞിരിക്കുന്നു; എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു,’ എന്ന് അങ്ങ് അരുളിച്ചെയ്തിട്ടുമുണ്ട്.
EXO 33:13 അതുകൊണ്ട്, എന്നോടു പ്രസാദമുണ്ടെങ്കിൽ അങ്ങയുടെ വഴി എന്നെ അറിയിക്കണമേ; തുടർന്നും എന്നോടു കൃപയുണ്ടാകണം. ഈ ജനത അങ്ങയുടെ ജനമാകുന്നു എന്നും ഓർക്കണമേ.”
EXO 33:14 യഹോവ മറുപടി നൽകി: “എന്റെ സാന്നിധ്യം നിന്നോടുകൂടെ പോരും; ഞാൻ നിനക്കു സ്വസ്ഥതനൽകും.”
EXO 33:15 അപ്പോൾ മോശ യഹോവയോട് ഇപ്രകാരം സംസാരിച്ചു: “അങ്ങയുടെ സാന്നിധ്യം ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ ഞങ്ങളെ ഇവിടെനിന്നു പുറപ്പെടുവിക്കരുതേ.
EXO 33:16 അങ്ങു ഞങ്ങളോടുകൂടെ പോരുന്നില്ല എങ്കിൽ, എന്നോടും ഈ ജനത്തോടും അങ്ങേക്കു കൃപയുണ്ടെന്നു ഞങ്ങൾ അറിയുന്നതെങ്ങനെ? എന്നെയും അങ്ങയുടെ ഈ ജനത്തെയും ഭൂമുഖത്തു മറ്റു ജനങ്ങളിൽനിന്നു വ്യത്യസ്തരാക്കുന്നത് എന്താണ്?”
EXO 33:17 യഹോവ മോശയോടു കൽപ്പിച്ചു: “എനിക്കു നിന്നോടു കൃപതോന്നിയിരിക്കുന്നു: ഞാൻ നിന്റെ പേരിനാൽത്തന്നെ നിന്നെ അറിഞ്ഞുമിരിക്കുന്നു; അതുകൊണ്ടു നീ അപേക്ഷിച്ച ഈ കാര്യവും ഞാൻ ചെയ്യും.”
EXO 33:18 അപ്പോൾ മോശ, “അങ്ങയുടെ തേജസ്സ് എന്നെ കാണിക്കണമേ” എന്നപേക്ഷിച്ചു.
EXO 33:19 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ നന്മമുഴുവനും നിനക്കു ദൃശ്യമാക്കും, യഹോവ എന്ന എന്റെ നാമം ഞാൻ നിന്റെ മുമ്പിൽ ഘോഷിക്കും; കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും.
EXO 33:20 എന്നാൽ, നിനക്ക് എന്റെ മുഖം കാണാൻ കഴിയുകയില്ല; ഒരു മനുഷ്യനും എന്നെ കണ്ടു ജീവനോടെ ഇരിക്കുകയില്ല.”
EXO 33:21 യഹോവ വീണ്ടും അരുളിച്ചെയ്തു: “എന്റെ സമീപത്തുള്ള ഒരു സ്ഥലം ഉണ്ട്; ആ പാറമേൽ നീ നിൽക്കണം.
EXO 33:22 എന്റെ തേജസ്സു കടന്നുപോകുമ്പോൾ ഞാൻ നിന്നെ ആ പാറയുടെ പിളർപ്പിൽ ആക്കി, ഞാൻ കടന്നുപോകുന്നതുവരെ എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
EXO 33:23 പിന്നീടു ഞാൻ എന്റെ കൈ മാറ്റും; അപ്പോൾ നീ എന്റെ പിൻഭാഗം കാണും; എന്റെ മുഖം കാണപ്പെടാവുന്നതല്ല.”
EXO 34:1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തി ഉണ്ടാക്കുക: നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ അതിൽ എഴുതും.
EXO 34:2 നീ രാവിലെ ഒരുങ്ങി, സീനായിപർവതത്തിൽ കയറിവരിക; പർവതാഗ്രത്തിൽ എന്റെമുമ്പിൽ നീ നിൽക്കണം.
EXO 34:3 നിന്നോടുകൂടെ ആരും വരരുത്; പർവതത്തിൽ ആരെയും കാണരുത്; പർവതത്തിനുസമീപം ആടുമാടുകൾ മേയുകയുമരുത്.”
EXO 34:4 അങ്ങനെ മോശ, ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി, അതിരാവിലെ എഴുന്നേറ്റ് യഹോവ കൽപ്പിച്ചിരുന്നതുപോലെ സീനായിപർവതത്തിൽ കയറിച്ചെന്നു; രണ്ടു കൽപ്പലകകളും അവൻ കൈയിൽ എടുത്തിരുന്നു.
EXO 34:5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവന്റെ അടുക്കൽവന്നു; യഹോവ തന്റെ നാമം ഘോഷിച്ചു.
EXO 34:6 യഹോവ മോശയുടെമുമ്പിലൂടെ കടന്ന് ഇങ്ങനെ ഘോഷിച്ചു: “യഹോവ, യഹോവയായ ദൈവം, കരുണാമയനും ആർദ്രഹൃദയനുമാകുന്നു; ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുമുള്ളവനും ആകുന്നു.
EXO 34:7 ആയിരങ്ങളോടു കരുണ കാണിക്കുന്നവനും അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവനും കുറ്റംചെയ്തവരെ വെറുതേവിടാതെ, പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും, മൂന്നും നാലും തലമുറവരെ അനുഭവിപ്പിക്കുന്നവനും ആകുന്നു.”
EXO 34:8 അപ്പോൾത്തന്നെ മോശ നിലത്തുവീണു നമസ്കരിച്ചു.
EXO 34:9 “കർത്താവേ, അങ്ങേക്ക് എന്നോടു കൃപയുണ്ടെങ്കിൽ, കർത്താവു ഞങ്ങളോടുകൂടെ പോരണമേ. ഇതു ദുശ്ശാഠ്യമുള്ള ജനമാകുന്നു, എങ്കിലും ഞങ്ങളുടെ അതിക്രമവും പാപവും ക്ഷമിച്ചു, ഞങ്ങളെ അവിടത്തെ അവകാശം ആക്കണമേ,” എന്നപേക്ഷിച്ചു.
EXO 34:10 അപ്പോൾ യഹോവ: “ഞാൻ നിങ്ങളുമായി ഒരു ഉടമ്പടിചെയ്യുന്നു. ലോകത്തിലെങ്ങും ഒരു ജനതയുടെയും മധ്യത്തിൽ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത അത്ഭുതങ്ങൾ ഞാൻ നിന്റെ സകലജനത്തിന്റെയും മുമ്പാകെ ചെയ്യും. യഹോവയായ ഞാൻ നിങ്ങൾക്കുവേണ്ടി പ്രവർത്തിക്കാൻപോകുന്ന കാര്യങ്ങൾ എത്ര ഭയങ്കരമാണെന്നു നിങ്ങൾക്കുചുറ്റും വസിക്കുന്ന ജനം കാണും.
EXO 34:11 ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നത് അനുസരിക്കുക. അമോര്യർ, കനാന്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും.
EXO 34:12 നീ ചെല്ലുന്ന ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. അല്ലെങ്കിൽ, അതു നിനക്ക് ഒരു കെണിയായിത്തീരും.
EXO 34:13 നിങ്ങൾ അവരുടെ ബലിപീഠങ്ങൾ തകർക്കണം; അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം; അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം.
EXO 34:14 അന്യദേവതകളെ നമസ്കരിക്കരുത്; തീക്ഷ്ണൻ എന്നു പേരുള്ള യഹോവ, തീക്ഷ്ണതയുള്ളവൻതന്നെ.
EXO 34:15 “ദേശത്തു പാർക്കുന്ന ജനങ്ങളുമായി യാതൊരുവിധ കരാറിലും ഏർപ്പെടരുത്; അവർ തങ്ങളുടെ ദേവതകളോടു പരസംഗം ചെയ്യുകയും അവർക്കു ബലികഴിക്കുകയും ചെയ്യുമ്പോൾ അവർ നിങ്ങളെ ക്ഷണിക്കാനും നിങ്ങൾ അവരുടെ ബലികൾ ഭക്ഷിക്കാനും ഇടയാകരുത്.
EXO 34:16 അവരുടെ പുത്രിമാരെ നിന്റെ പുത്രന്മാർക്കു ഭാര്യമാരായി എടുക്കാനും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യാനും അവർ നിങ്ങളുടെ പുത്രന്മാരെ അങ്ങനെ ചെയ്യാൻ പ്രേരിപ്പിക്കാനും ഇടവരരുത്.
EXO 34:17 “നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കരുത്.
EXO 34:18 “പുളിപ്പില്ലാത്ത അപ്പത്തിന്റ ഉത്സവം ആചരിക്കണം. ഞാൻ നിങ്ങളോടു കൽപ്പിച്ചതുപോലെ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ആബീബ് മാസത്തിൽ നിശ്ചിതസമയത്ത് അത് ആചരിക്കണം.
EXO 34:19 “നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കടിഞ്ഞൂലുകൾ ഉൾപ്പെടെ ആദ്യം ജനിക്കുന്നതെല്ലാം എനിക്കുള്ളതാകുന്നു.
EXO 34:20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളണം. നീ അതിനെ വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം. നിന്റെ പുത്രന്മാരിൽ ആദ്യജാതന്മാരെ ഒക്കെയും വീണ്ടുകൊള്ളണം. “വെറുംകൈയോടെ ആരും എന്റെമുമ്പിൽ വരരുത്.
EXO 34:21 “ആറുദിവസം നീ അധ്വാനിക്കണം; ഏഴാംദിവസം സ്വസ്ഥമായിരിക്കണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും നീ വിശ്രമിക്കണം.
EXO 34:22 “ഗോതമ്പുകൊയ്ത്തിന്റെ ആദ്യഫലോത്സവത്തോടൊപ്പം ആഴ്ചകളുടെ പെരുന്നാളും വർഷാന്ത്യത്തിൽ കായ്-കനിപ്പെരുന്നാളും നീ ആചരിക്കണം.
EXO 34:23 നിങ്ങളുടെ സകലപുരുഷന്മാരും, വർഷത്തിൽ മൂന്നുപ്രാവശ്യം ഇസ്രായേലിന്റെ ദൈവമായ, കർത്താവായ യഹോവയുടെ സന്നിധിയിൽ വരണം.
EXO 34:24 ഞാൻ ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു, നിന്റെ ദേശത്തെ വിശാലമാക്കും. നിങ്ങൾ വർഷത്തിൽ മൂന്നുപ്രാവശ്യം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കാൻപോകുമ്പോൾ ആരും നിങ്ങളുടെ ദേശം മോഹിക്കുകയില്ല.
EXO 34:25 “പുളിപ്പുള്ള യാതൊന്നിനോടുംകൂടെ എനിക്കു യാഗരക്തം അർപ്പിക്കരുത്. പെസഹാപ്പെരുന്നാളിലെ യാഗം പ്രഭാതംവരെ ശേഷിപ്പിക്കരുത്.
EXO 34:26 “നിന്റെ നിലത്തിലെ ആദ്യഫലങ്ങളിൽ ഏറ്റം മെച്ചമായവ നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരണം. “ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.”
EXO 34:27 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തത്, “ഈ വചനങ്ങൾ എഴുതുക; ഈ വചനങ്ങളനുസരിച്ചു ഞാൻ നിന്നോടും ഇസ്രായേലിനോടും ഒരു ഉടമ്പടി ചെയ്തിരിക്കുന്നു.”
EXO 34:28 മോശ, ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെകൂടെ ആയിരുന്നു. അവിടന്ന് ആ നിയമത്തിന്റെ വചനങ്ങളെ, പത്തുകൽപ്പനകളെത്തന്നെ, കൽപ്പലകകളിൽ എഴുതിക്കൊടുത്തു.
EXO 34:29 മോശ കൈകളിൽ കല്ലിൽ കൊത്തിയ രണ്ട് ഉടമ്പടിയുടെ പലകകളുമായി സീനായിപർവതത്തിൽനിന്ന് ഇറങ്ങിവന്നപ്പോൾ, താൻ യഹോവയോടു സംസാരിച്ചതുകൊണ്ടു തന്റെ മുഖം പ്രകാശിച്ചിരുന്നു എന്ന് അദ്ദേഹം അറിഞ്ഞില്ല.
EXO 34:30 മോശയുടെ മുഖം പ്രകാശിക്കുന്നതു കണ്ടിട്ട് അഹരോനും എല്ലാ ഇസ്രായേൽമക്കളും അദ്ദേഹത്തെ സമീപിക്കാൻ ഭയപ്പെട്ടു.
EXO 34:31 എന്നാൽ മോശ അവരെ വിളിച്ചു; അഹരോനും സഭയിലെ എല്ലാ നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു; അദ്ദേഹം അവരോടു സംസാരിച്ചു.
EXO 34:32 അതിനുശേഷം സകല ഇസ്രായേൽജനവും മോശയുടെ അടുക്കൽവന്നു; സീനായിപർവതത്തിൽ യഹോവ നൽകിയ എല്ലാ കൽപ്പനകളും മോശ അവരെ അറിയിച്ചു.
EXO 34:33 മോശ അവരോടു സംസാരിച്ചുതീർന്നശേഷം തന്റെ മുഖത്ത് ഒരു മൂടുപടം ഇട്ടു.
EXO 34:34 എന്നാൽ, യഹോവയോടു സംസാരിക്കാൻ തിരുസന്നിധിയിലേക്കു പോയി, പുറത്തു വരുന്നതുവരെ അദ്ദേഹം മൂടുപടം മാറ്റിയിരുന്നു. തന്നോടു കൽപ്പിച്ചത് മോശ പുറത്തുവന്ന് ഇസ്രായേൽമക്കളോട് അറിയിച്ചിരുന്നു.
EXO 34:35 മോശയുടെ മുഖം പ്രകാശിക്കുന്നതായി അവർ കണ്ടു. ഇതിനുശേഷം മോശ യഹോവയോടു സംസാരിക്കാൻ അകത്തു പോകുന്നതുവരെ അദ്ദേഹം മൂടുപടം ഇട്ടിരുന്നു.
EXO 35:1 മോശ, ഇസ്രായേൽജനത്തിന്റെ സംഘത്തെ മുഴുവനും കൂട്ടിവരുത്തി. അവരോട് ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചിരിക്കുന്ന വചനങ്ങൾ ഇവയാണ്:
EXO 35:2 ആറുദിവസം അധ്വാനിക്കണം; എന്നാൽ, ഏഴാംദിവസം നിങ്ങൾക്ക് വിശുദ്ധമായി യഹോവയ്ക്ക് സ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കണം. അന്നു വേലചെയ്യുന്നവൻ മരണശിക്ഷ അനുഭവിക്കണം.
EXO 35:3 ശബ്ബത്ത് നാളിൽ നിങ്ങളുടെ വാസസ്ഥലങ്ങളിൽ എങ്ങും തീ കത്തിക്കരുത്.”
EXO 35:4 മോശ ഇസ്രായേൽജനത്തിന്റെ സംഘത്തോടു പറഞ്ഞത്, “യഹോവ ഇപ്രകാരം കൽപ്പിച്ചു:
EXO 35:5 നിങ്ങൾക്കുള്ളവയിൽനിന്ന് യഹോവയ്ക്കു കാഴ്ചദ്രവ്യം എടുക്കണം. സന്മനസ്സുള്ളവരെല്ലാം യഹോവയ്ക്കു വഴിപാടു കൊണ്ടുവരട്ടെ. “പൊന്ന്, വെള്ളി, വെങ്കലം,
EXO 35:6 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, നേർമയേറിയ ചണവസ്ത്രം, കോലാട്ടുരോമം,
EXO 35:7 ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ, ഖദിരമരം,
EXO 35:8 വിളക്കിനുള്ള ഒലിവെണ്ണ, അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനും വേണ്ടുന്ന സുഗന്ധദ്രവ്യങ്ങൾ,
EXO 35:9 ഏഫോദിലും നിർണയപ്പതക്കത്തിലും പതിക്കാനുള്ള ഗോമേദകക്കല്ല്, മറ്റു രത്നങ്ങൾ എന്നിവതന്നെ.
EXO 35:10 “നിങ്ങളിൽ വിദഗ്ദ്ധർ എല്ലാവരും വന്നു യഹോവ കൽപ്പിച്ചിരിക്കുന്നതെല്ലാം ഉണ്ടാക്കണം.
EXO 35:11 “സമാഗമകൂടാരം; അതിന്റെ കൂടാരവും, മൂടുവിരി, കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ,
EXO 35:12 പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം, പേടകം മറയ്ക്കുന്ന തിരശ്ശീല,
EXO 35:13 മേശയും അതിന്റെ തണ്ടുകളും എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും
EXO 35:14 വെളിച്ചത്തിനു വിളക്കുതണ്ടും അതിന്റെ ഉപകരണങ്ങളും, അതിന്റെ വിളക്കുകൾ, വിളക്കിനുള്ള എണ്ണ,
EXO 35:15 ധൂപപീഠം, അതിന്റെ തണ്ടുകൾ, അഭിഷേകതൈലം, സുഗന്ധധൂപവർഗം, സമാഗമകൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല,
EXO 35:16 ഹോമയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ,
EXO 35:17 സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല,
EXO 35:18 സമാഗമകൂടാരത്തിന്റെ കുറ്റികൾ, അങ്കണത്തിന്റെ കുറ്റികൾ, അവയുടെ കയറുകൾ,
EXO 35:19 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ—പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.”
EXO 35:20 അപ്പോൾ ഇസ്രായേൽമക്കളുടെ സർവസംഘവും മോശയുടെമുമ്പിൽനിന്ന് പുറപ്പെട്ടു.
EXO 35:21 സന്മനസ്സുള്ളവരും ഹൃദയത്തിൽ താത്പര്യം തോന്നിയവരും സമാഗമകൂടാരത്തിന്റെ വേലകൾക്കും, അതിന്റെ എല്ലാ ശുശ്രൂഷകൾക്കും വിശുദ്ധവസ്ത്രങ്ങൾക്കുംവേണ്ടി യഹോവയ്ക്കു വഴിപാടുകൊണ്ടുവന്നു.
EXO 35:22 ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വർണം വഴിപാടായി കൊണ്ടുവന്നു: വള, കുണുക്ക്, മോതിരം, മാല മുതലായ സ്വർണാഭരണങ്ങൾ ഉയർത്തി ഒരു വിശിഷ്ടയാഗമായി കൊണ്ടുവന്നു.
EXO 35:23 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ, കോലാട്ടുരോമം, ആട്ടുകൊറ്റന്റെ ചെമപ്പിച്ച തുകൽ, തഹശുതുകൽ എന്നിവ കൈവശമുള്ളവർ അവ കൊണ്ടുവന്നു.
EXO 35:24 വെള്ളിയും വെങ്കലവും യഹോവയ്ക്കു വഴിപാടായി നൽകാൻ മനസ്സുള്ളവർ അതു കൊണ്ടുവന്നു, ഏതെങ്കിലും പണിക്കുതകത്തക്കവണ്ണം ഖദിരമരം കൈവശമുള്ളവർ അതും കൊണ്ടുവന്നു.
EXO 35:25 വിദഗ്ദ്ധകളായ സ്ത്രീകൾ സ്വന്തം കൈകൊണ്ടു നെയ്തെടുത്ത നീലനൂലും ഊതനൂലും ചെമപ്പുനൂലും മൃദുലചണനൂലും കൊണ്ടുവന്നു.
EXO 35:26 വിദഗ്ദ്ധകളും ഉത്സാഹികളുമായ സ്ത്രീകൾ കോലാട്ടുരോമം നെയ്തെടുത്തു.
EXO 35:27 ഏഫോദിനും നിർണയപ്പതക്കത്തിനും പതിക്കേണ്ടുന്ന മറ്റുരത്നങ്ങളും ഗോമേദകക്കല്ലുകളും പ്രമാണികൾ കൊണ്ടുവന്നു.
EXO 35:28 കൂടാതെ, വെളിച്ചത്തിനുള്ള ഒലിവെണ്ണയും അഭിഷേകതൈലത്തിനും സുഗന്ധധൂപത്തിനുമുള്ള പരിമളവർഗവും അവർ കൊണ്ടുവന്നു. യഹോവ മോശമുഖാന്തരം കൽപ്പിച്ച സകലപ്രവൃത്തികൾക്കും
EXO 35:29 ഇസ്രായേൽമക്കളിൽ ഔദാര്യമനസ്സുള്ള എല്ലാ പുരുഷന്മാരും സ്ത്രീകളും യഹോവയ്ക്കു സ്വമേധാദാനങ്ങൾ കൊണ്ടുവന്നു.
EXO 35:30 മോശ ഇസ്രായേൽജനത്തോട് ഇപ്രകാരം പറഞ്ഞു: “നോക്കുക, യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേലിനെ യഹോവ പേരുചൊല്ലി വിളിച്ചിരിക്കുന്നു.
EXO 35:31 യഹോവ അവനെ ദൈവാത്മാവിനാൽ നിറച്ച്, എല്ലാവിധ കരകൗശലപ്പണികളിലും വൈദഗ്ദ്ധ്യവും പ്രാപ്തിയും ജ്ഞാനവും നൽകിയിരിക്കുന്നു.
EXO 35:32 സ്വർണം, വെള്ളി, വെങ്കലം എന്നിവയിൽ കലാചാതുരിയോടെ പണികൾ ചെയ്യാനും,
EXO 35:33 രത്നങ്ങൾ വെട്ടിപ്പതിക്കാനും മരത്തിൽ കൊത്തുപണികൾ ചെയ്യാനും അങ്ങനെ സകലവിധമായ കരകൗശലപ്പണികൾ ചെയ്യാനും ഞാൻ അവനെ വിളിച്ചിരിക്കുന്നു.
EXO 35:34 യഹോവ ബെസലേലിനും ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനായ ഒഹൊലീയാബിനും മറ്റുള്ളവരെ അഭ്യസിപ്പിക്കാനുള്ള പ്രാപ്തിയും നൽകിയിരിക്കുന്നു.
EXO 35:35 കൊത്തുപണിക്കാരന്റെയും കരകൗശലപ്പണിക്കാരന്റെയും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു പണിചെയ്യുന്ന തയ്യൽക്കാരന്റെയും നെയ്ത്തുകാരന്റെയും സകലവിധ പണികളും കലാചാതുരിയോടെ ചെയ്യുന്നതിനു യഹോവ അവർക്കു വൈദഗ്ദ്ധ്യം നൽകിയിരിക്കുന്നു.
EXO 36:1 ബെസലേലും ഒഹൊലീയാബും, വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു യഹോവയുടെ കൽപ്പനപ്രകാരം സകലപ്രവൃത്തിയും ചെയ്യുന്നതിനു യഹോവ വൈദഗ്ദ്ധ്യവും പ്രാപ്തിയും നൽകിയ സകലജ്ഞാനികളും, യഹോവ കൽപ്പിച്ചതനുസ്സരിച്ച് വേലചെയ്യണം.”
EXO 36:2 അങ്ങനെ മോശ ബെസലേലിനെയും ഒഹൊലീയാബിനെയും യഹോവ ജ്ഞാനം നൽകിയിരുന്ന എല്ലാ വിദഗ്ദ്ധരെയും ജോലിചെയ്യാൻ മനസ്സിൽ പ്രേരണ ലഭിച്ച എല്ലാവരെയും വിളിച്ചുകൂട്ടി.
EXO 36:3 വിശുദ്ധമന്ദിരത്തിന്റെ പണിക്കുവേണ്ടി ഇസ്രായേൽമക്കൾ കൊടുത്തിരുന്ന വഴിപാടുകൾ എല്ലാം അവർ മോശയുടെ പക്കൽനിന്നു വാങ്ങി. എന്നാൽ ജനം പിന്നെയും പ്രഭാതംതോറും സ്വമേധാദാനങ്ങളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
EXO 36:4 അപ്പോൾ, വിശുദ്ധമന്ദിരത്തിലെ സകലജോലികളും ചെയ്തുപോന്ന വിദഗ്ദ്ധന്മാർ ജോലി നിർത്തി മോശയുടെ അടുക്കൽവന്നു.
EXO 36:5 “യഹോവ ചെയ്യാൻ കൽപ്പിച്ചിട്ടുള്ള പ്രവൃത്തികൾക്കു വേണ്ടതിലധികമായി ജനങ്ങൾ കൊണ്ടുവരുന്നു,” എന്നു പറഞ്ഞു.
EXO 36:6 അപ്പോൾ മോശ ഒരു കൽപ്പന നൽകി, “പുരുഷന്മാരോ സ്ത്രീകളോ വിശുദ്ധമന്ദിരത്തിലേക്കു വഴിപാടായി ഇനി ഒന്നും കൊണ്ടുവരേണ്ടതില്ല” എന്നു പാളയത്തിലെങ്ങും അറിയിച്ചു. അങ്ങനെ, ജനം വഴിപാടുകൾ കൊണ്ടുവരുന്നതു നിർത്തി.
EXO 36:7 അവർക്കു ലഭിച്ച സാധനങ്ങൾ, എല്ലാ പണികളും ചെയ്യാൻ ആവശ്യമായതിലും അധികം ആയിരുന്നു.
EXO 36:8 പണിക്കാരിൽ വൈദഗ്ദ്ധ്യമുള്ളവർ എല്ലാവരും, പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു തിരശ്ശീലകൊണ്ടു സമാഗമകൂടാരം ഉണ്ടാക്കി; തിരശ്ശീലകളിൽ നെയ്ത്തുകാരന്റെ ചിത്രപ്പണിയായി കെരൂബുകൾ ഉണ്ടാക്കിയിരുന്നു.
EXO 36:9 എല്ലാ തിരശ്ശീലകൾക്കും ഒരേ അളവായിരുന്നു. ഓരോ തിരശ്ശീലയ്ക്കും ഇരുപത്തെട്ടുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
EXO 36:10 അവർ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു; മറ്റേ അഞ്ചു തിരശ്ശീലകളും ഒന്നോടൊന്നു തുന്നിച്ചേർത്തു.
EXO 36:11 അതിനുശേഷം അവർ തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണികൾ ഉണ്ടാക്കി. മറ്റേ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിലും അതുപോലെ കണ്ണികൾ ഉണ്ടാക്കി.
EXO 36:12 ഒരുകൂട്ടം തിരശ്ശീലയിൽ അൻപതു കണ്ണികൾ ഉണ്ടാക്കി; രണ്ടാമത്തെ കൂട്ടം തിരശ്ശീലയുടെ വിളുമ്പിലും അൻപതു കണ്ണികൾ ഉണ്ടാക്കി. കണ്ണികൾ നേർക്കുനേർ ആയിരുന്നു.
EXO 36:13 അവർ തങ്കംകൊണ്ട് അൻപതു കൊളുത്തും ഉണ്ടാക്കി. കൊളുത്തുകൊണ്ടു രണ്ടു തിരശ്ശീലക്കൂട്ടവും ഒന്നോടൊന്ന് ഒരുമിച്ചുചേർത്തു. അങ്ങനെ സമാഗമകൂടാരം ഒന്നായിത്തീർന്നു.
EXO 36:14 സമാഗമകൂടാരത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമംകൊണ്ടു പതിനൊന്നു തിരശ്ശീല ഉണ്ടാക്കി.
EXO 36:15 പതിനൊന്നു തിരശ്ശീലയ്ക്കും ഒരേ അളവ് ആയിരുന്നു—മുപ്പതുമുഴം നീളവും നാലുമുഴം വീതിയും ഉണ്ടായിരുന്നു.
EXO 36:16 അവർ അഞ്ചു തിരശ്ശീല ഒരുമിച്ചും മറ്റ് ആറു തിരശ്ശീല ഒരുമിച്ചും തുന്നിച്ചേർത്തു.
EXO 36:17 ഇപ്രകാരം തുന്നിച്ചേർത്ത ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും രണ്ടാമത്തെ വിരിയുടെ അറ്റത്തുള്ള തിരശ്ശീലയുടെ വിളുമ്പിൽ അൻപതു കണ്ണിയും അവർ ഉണ്ടാക്കി.
EXO 36:18 കൂടാരം ഒന്നായി ഇണച്ചു ചേർക്കേണ്ടതിന്, അവർ വെങ്കലംകൊണ്ട് അൻപതു കൊളുത്ത് ഉണ്ടാക്കി.
EXO 36:19 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടു കൂടാരത്തിന് ഒരു മൂടിയും അതിന്റെമീതേ തഹശുതുകൽകൊണ്ട് ഒരു പുറമൂടിയും അവർ ഉണ്ടാക്കി.
EXO 36:20 അവർ, സമാഗമകൂടാരത്തിനു നിവർന്നുനിൽക്കുന്ന ഖദിരമരംകൊണ്ടുള്ള പലകകൾ ഉണ്ടാക്കി.
EXO 36:21 ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നരമുഴം വീതിയും ഉണ്ടായിരുന്നു.
EXO 36:22 പലകകൾതമ്മിൽ ചേർന്നിരിക്കുംവിധം ഓരോ പലകയ്ക്കും രണ്ടു കുടുമകൾവീതം ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ എല്ലാ പലകകളും ഇതേരീതിയിൽ ഉണ്ടാക്കി.
EXO 36:23 അവർ സമാഗമകൂടാരത്തിന്റെ തെക്കുവശത്ത് ഇരുപതു പലക ഉണ്ടാക്കി.
EXO 36:24 ഒരു പലകയുടെ അടിയിൽ രണ്ടു കുടുമകളും അതിനു രണ്ടു ചുവടും അങ്ങനെ നാൽപ്പതു വെള്ളിച്ചുവടും ഉണ്ടാക്കി.
EXO 36:25 സമാഗമകൂടാരത്തിന്റെ മറ്റേവശമായ വടക്കുവശത്ത് ഇരുപതു പലകയും
EXO 36:26 ഒരു പലകയുടെ അടിയിൽ രണ്ടു ചുവടുകൾവീതം നാൽപ്പതു വെള്ളിച്ചുവടുകളും ഉണ്ടാക്കി.
EXO 36:27 സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്ത് ആറു പലകകൾ അവർ ഉണ്ടാക്കി.
EXO 36:28 സമാഗമകൂടാരത്തിന്റെ ഇരുവശത്തുമുള്ള കോണുകൾക്ക് ഈരണ്ടു പലകയും അവർ ഉണ്ടാക്കി.
EXO 36:29 രണ്ടു മൂലകളിലും താഴെമുതൽ മുകളിൽ ഒറ്റവളയംവരെ അവ ഇരട്ടപ്പലകയായിരുന്നു. രണ്ടു പലകകളും ഇപ്രകാരം ആയിരുന്നു. അവ രണ്ടും മൂലപ്പലകകളാണ്.
EXO 36:30 ഇങ്ങനെ എട്ടു പലകയും ഓരോ പലകയുടെയും അടിയിൽ രണ്ടു ചുവടുവീതം പതിനാറു വെള്ളിച്ചുവടും ഉണ്ടാക്കി.
EXO 36:31 അവർ ഖദിരമരംകൊണ്ടു സാക്ഷകൾ ഉണ്ടാക്കി; സമാഗമകൂടാരത്തിന്റെ ഒരു വശത്തെ പലകയ്ക്ക് അഞ്ചു സാക്ഷയും
EXO 36:32 മറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും സമാഗമകൂടാരത്തിന്റെ പിൻഭാഗമായ പടിഞ്ഞാറുവശത്തെ പലകകൾക്ക് അഞ്ചു സാക്ഷയും ഉണ്ടാക്കി.
EXO 36:33 നടുവിലുള്ള സാക്ഷ പലകകളുടെ നടുവിൽ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എത്തുംവിധം ഉണ്ടാക്കി.
EXO 36:34 പലകകൾ അവർ തങ്കംകൊണ്ടു പൊതിഞ്ഞു: സാക്ഷ കടത്തുന്നതിന് തങ്കംകൊണ്ടു വളയങ്ങൾ ഉണ്ടാക്കി: സാക്ഷകളും അവർ തങ്കംകൊണ്ടു പൊതിഞ്ഞു.
EXO 36:35 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് അവർ തിരശ്ശീല ഉണ്ടാക്കി. തിരശ്ശീലയിൽ കെരൂബുകളുടെ രൂപം ചിത്രപ്പണിയായി നെയ്ത്തുകാരൻ തുന്നിച്ചേർത്തിരുന്നു.
EXO 36:36 അവർ, അതിനു ഖദിരമരംകൊണ്ടു നാലുതൂണും ഉണ്ടാക്കി. അവ തങ്കംകൊണ്ടു പൊതിഞ്ഞു: അവയ്ക്കു തങ്കക്കൊളുത്തുകൾ ഉണ്ടാക്കി; വെള്ളികൊണ്ടു നാലുചുവടും വാർപ്പിച്ചുണ്ടാക്കി.
EXO 36:37 കൂടാരവാതിലിനു നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി ഒരു മറശ്ശീലയും
EXO 36:38 അതിന് അഞ്ചുതൂണും അവയ്ക്കു കൊളുത്തും ഉണ്ടാക്കി; അവർ തൂണുകളുടെ ചുവടുകളും മേൽച്ചുറ്റുപടികളും തങ്കംകൊണ്ടു പൊതിഞ്ഞു; അവയ്ക്ക് അഞ്ചു വെങ്കലച്ചുവടുകളും ഉണ്ടാക്കി.
EXO 37:1 ബെസലേൽ, ഖദിരമരംകൊണ്ടു പേടകം ഉണ്ടാക്കി; അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരുന്നു.
EXO 37:2 അദ്ദേഹം അതിന്റെ അകവും പുറവും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ടു വാർത്തുണ്ടാക്കി ഒരു അരികുപാളി പിടിപ്പിച്ചു.
EXO 37:3 അതിന്റെ നാലു കാലിനുമായി നാലു തങ്കവളയം വാർത്തുണ്ടാക്കി, രണ്ടു വളയം ഒരുവശത്തും രണ്ടു വളയം മറ്റേവശത്തുമായി ഉറപ്പിച്ചു.
EXO 37:4 പിന്നെ അദ്ദേഹം ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി അവ തങ്കംകൊണ്ടു പൊതിഞ്ഞു.
EXO 37:5 പേടകം ചുമക്കേണ്ടതിന് ആ തണ്ടുകൾ അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ ഉറപ്പിച്ചു.
EXO 37:6 അദ്ദേഹം തങ്കംകൊണ്ട് രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയുമുള്ള പാപനിവാരണസ്ഥാനം ഉണ്ടാക്കി.
EXO 37:7 പിന്നെ അദ്ദേഹം, പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അടിപ്പുപണിയായി തങ്കംകൊണ്ടു രണ്ടു കെരൂബുകൾ നിർമിച്ചു.
EXO 37:8 ഒരു കെരൂബ് ഒരറ്റത്തും മറ്റേ കെരൂബ് മറ്റേ അറ്റത്തും. ഇങ്ങനെ കെരൂബുകളെ പാപനിവാരണസ്ഥാനത്തിന്റെ രണ്ടറ്റത്തും അതിൽനിന്നുതന്നെ ഉള്ളതായി അദ്ദേഹം ഉണ്ടാക്കി.
EXO 37:9 കെരൂബുകൾ മുകളിലേക്കു ചിറകുകൾ വിടർത്തി, ചിറകുകൾകൊണ്ടു പാപനിവാരണസ്ഥാനത്തെ മൂടുകയും പരസ്പരം അഭിമുഖമായിരിക്കുകയും ചെയ്തു. കെരൂബുകളുടെ മുഖം പാപനിവാരണസ്ഥാനത്തിനുനേരേ ആയിരുന്നു.
EXO 37:10 അവർ ഖദിരമരംകൊണ്ടു മേശ ഉണ്ടാക്കി; അതിനു രണ്ടുമുഴം നീളവും ഒരുമുഴം വീതിയും ഒന്നരമുഴം പൊക്കവും ഉണ്ടായിരുന്നു.
EXO 37:11 അവർ അതു തങ്കംകൊണ്ടു പൊതിഞ്ഞു; ചുറ്റും തങ്കംകൊണ്ട് ഒരു വക്ക് ഉണ്ടാക്കി.
EXO 37:12 അതിനുചുറ്റും കൈപ്പത്തിയുടെ വീതിയുള്ള ഒരു പട്ടയും പട്ടയ്ക്കുമേൽ തങ്കംകൊണ്ടു വാർത്ത അരികുപാളിയും ഉണ്ടാക്കി.
EXO 37:13 അവർ മേശയ്ക്കു നാലു തങ്കവളയം വാർത്തുണ്ടാക്കി. അത് നാലു കോണുകളിലുമുള്ള നാലു കാലുകളിൽ തറച്ചു.
EXO 37:14 മേശ ചുമക്കാൻ ഉപയോഗിക്കുന്ന തണ്ടുകൾ ചെലുത്താനുള്ള വളയങ്ങൾ പട്ടയോടു ചേർത്തിരുന്നു.
EXO 37:15 മേശ ചുമക്കേണ്ടതിനുള്ള തണ്ടുകൾ ഖദിരമരംകൊണ്ടുണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
EXO 37:16 മേശമേലുള്ള ഉപകരണങ്ങളായ തളികകളും താലങ്ങളും കിണ്ടികളും പാനീയയാഗങ്ങൾ പകരുന്നതിനുള്ള ഭരണികളും അവർ തങ്കംകൊണ്ടുണ്ടാക്കി.
EXO 37:17 അവർ തങ്കംകൊണ്ട് നിലവിളക്കു നിർമിച്ചു. വിളക്കിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മൊട്ടുകളും പൂക്കളും ഒറ്റത്തണ്ടിൽത്തന്നെ അടിപ്പുപണിയായി ഉണ്ടാക്കി.
EXO 37:18 നിലവിളക്കിന്റെ ഒരു വശത്തുനിന്നു മൂന്നുശാഖ, മറ്റേവശത്തുനിന്നു മൂന്നുശാഖ, ഇങ്ങനെ ആറുശാഖകൾ ഉണ്ടായിരുന്നു.
EXO 37:19 ഓരോശാഖയിലും ഓരോമൊട്ടും ഓരോപൂവുമായി ബദാംപുഷ്പംപോലെ മൂന്നു പുഷ്പപുടവും, അതുപോലെ അടുത്തശാഖയിലും ഉണ്ടായിരുന്നു; ഇങ്ങനെ വിളക്കിന്റെ ആറുശാഖയിലും ഉണ്ടായിരുന്നു.
EXO 37:20 നിലവിളക്കിൽ മൊട്ടുകളോടും പൂക്കളോടുംകൂടിയ ബദാംപൂക്കൾപോലുള്ള നാലു പുടങ്ങൾ ഉണ്ടായിരുന്നു.
EXO 37:21 നിലവിളക്കിൽനിന്നു നീണ്ടുനിൽക്കുന്ന ശാഖകളിൽ ഒന്നാമത്തെ ജോടിക്കുകീഴേ ഒരു മൊട്ട്, രണ്ടാമത്തെ ജോടിക്കുകീഴേ മറ്റൊരു മൊട്ട്, മൂന്നാമത്തെ ജോടിക്കുകീഴേ വേറൊരു മൊട്ട് എന്നിങ്ങനെ ആറു ശാഖയ്ക്കും ഉണ്ടായിരുന്നു.
EXO 37:22 മൊട്ടുകളും ശാഖകളും നിലവിളക്കിൽനിന്ന് ഒറ്റഖണ്ഡമെന്നവിധത്തിൽ തങ്കംകൊണ്ട് അടിപ്പുപണിയായി ഉണ്ടാക്കി.
EXO 37:23 അവർ അതിന്റെ ഏഴ് ദീപങ്ങളും അതു വെടിപ്പാക്കുന്നതിനുള്ള കത്രികകളും കരിന്തിരിപ്പാത്രങ്ങളും തങ്കംകൊണ്ടുണ്ടാക്കി.
EXO 37:24 അവർ ഒരു താലന്തു തങ്കംകൊണ്ടു നിലവിളക്കും അതിനോടുചേർന്നുള്ള എല്ലാ ഉപകരണങ്ങളും ഉണ്ടാക്കി.
EXO 37:25 അവർ ഖദിരമരംകൊണ്ട് ധൂപപീഠം ഉണ്ടാക്കി. അതു സമചതുരത്തിൽ ഒരുമുഴം നീളവും ഒരുമുഴം വീതിയുമുള്ളതും രണ്ടുമുഴം ഉയരമുള്ളതും ആയിരുന്നു. അതിന്റെ കൊമ്പുകൾ ധൂപപീഠത്തിൽനിന്ന് ഒരുഖണ്ഡമായിത്തന്നെ ഉണ്ടാക്കി.
EXO 37:26 അവർ, അതിന്റെ മേൽഭാഗവും അതിന്റെ പാർശ്വങ്ങളും കൊമ്പുകളും തങ്കംകൊണ്ടു പൊതിഞ്ഞു; അതിനുചുറ്റും തങ്കംകൊണ്ട് ഒരു വക്കും ഉണ്ടാക്കി.
EXO 37:27 ധൂപപീഠം ചുമക്കേണ്ടതിനുള്ള തണ്ട് ഉറപ്പിക്കാൻ അതിന്റെ വക്കിനുതാഴേ രണ്ടുവശങ്ങളിലും ഈരണ്ടു തങ്കവളയങ്ങളും ഉറപ്പിച്ചു.
EXO 37:28 അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി. അതു തങ്കംകൊണ്ടു പൊതിഞ്ഞു.
EXO 37:29 അവർ, സുഗന്ധതൈലക്കാരന്റെ യോഗവിധിപ്രകാരം വിശുദ്ധമായ അഭിഷേകതൈലവും ശുദ്ധമായ സുഗന്ധവർഗവും ഉണ്ടാക്കി.
EXO 38:1 ബെസലേൽ, ഖദിരമരംകൊണ്ടു മൂന്നുമുഴം ഉയരമുള്ള ഒരു ഹോമയാഗപീഠം ഉണ്ടാക്കി; അത് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയുമുള്ള സമചതുരമായിരുന്നു.
EXO 38:2 അവർ അതിന്റെ നാലു കോണുകളിലും ഓരോ കൊമ്പ് ഉണ്ടാക്കി; കൊമ്പുകൾ യാഗപീഠത്തിൽനിന്ന് ഒറ്റഖണ്ഡമായി ഉണ്ടാക്കിയിരുന്നു. അതു വെങ്കലംകൊണ്ട് പൊതിഞ്ഞു.
EXO 38:3 അതിന്റെ ഉപകരണങ്ങളൊക്കെയും—കലങ്ങൾ, ചട്ടുകങ്ങൾ, തളികകൾ, മുൾക്കരണ്ടികൾ, വറചട്ടികൾ എന്നിവ—വെങ്കലംകൊണ്ടുണ്ടാക്കി.
EXO 38:4 അവർ യാഗപീഠത്തിനു വെങ്കലംകൊണ്ടു വലപ്പണിയായി ഒരു അരിപ്പ ഉണ്ടാക്കി; അതു യാഗപീഠത്തിന്റെ ചുറ്റുപടിക്കുതാഴേ അതിന്റെ പകുതിവരെ എത്തി.
EXO 38:5 വെങ്കലയരിപ്പയുടെ നാലു കോണുകളുടെയും അറ്റത്തു തണ്ടുചെലുത്താൻ വെങ്കലവളയം വാർത്തുണ്ടാക്കി.
EXO 38:6 അവർ ഖദിരമരംകൊണ്ടു തണ്ടുകൾ ഉണ്ടാക്കി, അവ വെങ്കലംകൊണ്ടു പൊതിഞ്ഞു.
EXO 38:7 യാഗപീഠം ചുമക്കേണ്ടതിന് അതിന്റെ വശങ്ങളിലുള്ള വളയങ്ങളിൽ അവർ തണ്ടുകൾ ഉറപ്പിച്ചു; അവർ യാഗപീഠം പലകകൾകൊണ്ടു പൊള്ളയായി ഉണ്ടാക്കി.
EXO 38:8 സമാഗമകൂടാരവാതിൽക്കൽ ശുശ്രൂഷ ചെയ്തുപോന്ന സ്ത്രീകളുടെ ദർപ്പണങ്ങൾ ഉപയോഗിച്ച്, അവർ വെങ്കലത്തൊട്ടിയും അതിന്റെ വെങ്കലക്കാലും ഉണ്ടാക്കി.
EXO 38:9 പിന്നീട്, അവർ സമാഗമകൂടാരാങ്കണം ഉണ്ടാക്കി. തെക്കുവശത്തു നൂറുമുഴം നീളം ഉണ്ടായിരുന്നു. അവിടെ പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയ മറശ്ശീല തൂക്കിയിരുന്നു.
EXO 38:10 അതിന്, ഇരുപതു തൂണും അവയ്ക്ക് ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
EXO 38:11 വടക്കേവശത്തിനും നൂറുമുഴം നീളം ഉണ്ടായിരുന്നു. അതിന് ഇരുപതു തൂണും ഇരുപതു വെങ്കലച്ചുവടും, തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
EXO 38:12 പടിഞ്ഞാറുവശത്തിന് അൻപതുമുഴം വീതി ഉണ്ടായിരുന്നു. അവിടെയും മറശ്ശീല തൂക്കിയിരുന്നു. അതിനു, പത്തു തൂണുകളും പത്തു ചുവടുകളും തൂണുകളിന്മേൽ വെള്ളിക്കൊളുത്തുകളും മേൽച്ചുറ്റുപടികളും ഉണ്ടായിരുന്നു.
EXO 38:13 കിഴക്കു സൂര്യോദയഭാഗത്തിനും അൻപതുമുഴം വീതി ഉണ്ടായിരുന്നു.
EXO 38:14 പ്രവേശനത്തിന്റെ ഒരുവശത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും അവയ്ക്കു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.
EXO 38:15 സമാഗമകൂടാരാങ്കണത്തിന്റെ പ്രവേശനത്തിന്റെ മറ്റേഭാഗത്തു പതിനഞ്ചുമുഴം നീളമുള്ള മറശ്ശീലയും, അതിനു മൂന്നു ചുവടുകളോടുകൂടിയ മൂന്നു തൂണുകളും ഉണ്ടായിരുന്നു.
EXO 38:16 അങ്കണത്തിന്റെ ചുറ്റും തൂക്കിയിരുന്ന മറശ്ശീല പിരിച്ച മൃദുലചണവസ്ത്രംകൊണ്ടുണ്ടാക്കിയതായിരുന്നു.
EXO 38:17 തൂണുകളുടെ ചുവടുകൾ വെങ്കലംകൊണ്ടും കൊളുത്തുകളും മേൽച്ചുറ്റുപടികളും വെള്ളികൊണ്ടും ഉണ്ടാക്കിയിരുന്നു, തൂണുകളുടെ ചുവടുകൾ വെള്ളിപൊതിഞ്ഞവ ആയിരുന്നു. അങ്കണത്തിലെ തൂണുകൾക്കെല്ലാം വെള്ളികൊണ്ടുള്ള മേൽച്ചുറ്റുപടിയും ഉണ്ടായിരുന്നു.
EXO 38:18 സമാഗമകൂടാരാങ്കണത്തിന്റെ കവാടത്തിന് മറശ്ശീല നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണി ചെയ്ത്, ഉണ്ടാക്കിയതായിരുന്നു. അതിന് ഇരുപതുമുഴം നീളവും, അങ്കണത്തിന്റെ മറശ്ശീലയുടെ വീതിക്കുസമമായി അഞ്ചുമുഴം ഉയരവും ഉണ്ടായിരുന്നു.
EXO 38:19 അതിനു നാലുതൂണും, നാലു വെങ്കലച്ചുവടുകളും ഉണ്ടായിരുന്നു. അതിന്റെ കൊളുത്തും മേൽച്ചുറ്റുപടിയും വെള്ളികൊണ്ടുണ്ടാക്കിയതും അതിന്റെ ചുവടുകൾ വെള്ളിപൊതിഞ്ഞതും ആയിരുന്നു.
EXO 38:20 സമാഗമകൂടാരത്തിനും കൂടാരാങ്കണത്തിനും ചുറ്റുമുള്ള കുറ്റികൾ എല്ലാം വെങ്കലംകൊണ്ടുള്ളവ ആയിരുന്നു.
EXO 38:21 മോശയുടെ കൽപ്പനയാൽ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശപ്രകാരം ലേവ്യർ രേഖപ്പെടുത്തിയ കണക്ക് അനുസരിച്ച്, ഉടമ്പടിയുടെ കൂടാരം എന്ന സമാഗമകൂടാരത്തിന് ഉപയോഗിച്ച സാധനസാമഗ്രികളുടെ ചെലവ്:
EXO 38:22 യെഹൂദാഗോത്രത്തിൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതെല്ലാം ചെയ്യുകയുണ്ടായി.
EXO 38:23 ദാൻഗോത്രത്തിൽ അഹീസാമാക്കിന്റെ മകനും കൊത്തുപണിക്കാരനും ശില്പവിദഗ്ദ്ധനും നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിചെയ്യുന്നവനുമായ ഒഹൊലീയാബ് അവനോടുകൂടെ ഉണ്ടായിരുന്നു.
EXO 38:24 വിശുദ്ധമന്ദിരത്തിന്റെ സകലപണികൾക്കുമായി വിശിഷ്ടയാഗാർപ്പണമായി ലഭിച്ചത്, വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ആകെ 29 താലന്ത് 730 ശേക്കേൽ സ്വർണം ആയിരുന്നു.
EXO 38:25 ജനസംഖ്യയെടുപ്പിൽ എണ്ണപ്പെട്ടിരുന്നവരിൽനിന്നു ലഭിച്ചത് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 100 താലന്ത്, 1,775 ശേക്കേൽ വെള്ളി ആയിരുന്നു.
EXO 38:26 ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരായി ജനസംഖ്യയെടുപ്പിൽ ഉൾപ്പെട്ട 6,03,550 പേരിൽ ഓരോരുത്തനും ഓരോ ബെക്കാ വീതം കൊടുക്കണമായിരുന്നു. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അത് അരശേക്കേൽ ആയിരുന്നു.
EXO 38:27 വിശുദ്ധമന്ദിരത്തിന്റെ 100 ചുവടുകളും മറശ്ശീലയുടെ ചുവടുകളും വാർക്കുന്നതിന്, ഒരു ചുവടിന് ഒരു താലന്തുവീതം 100 ചുവടിനു 100 താലന്തു വെള്ളി ചെലവായി.
EXO 38:28 തൂണുകൾക്കു കൊളുത്ത്, മേൽച്ചുറ്റുപടി ഇവ ഉണ്ടാക്കുന്നതിനും കുമിഴ് പൊതിയുന്നതിനും 1,775 ശേക്കേൽ വെള്ളി ഉപയോഗിച്ചു.
EXO 38:29 വിശിഷ്ടയാഗാർപ്പണമായി ലഭിച്ച വെങ്കലം 70 താലന്ത് 2,400 ശേക്കേൽ ആയിരുന്നു.
EXO 38:30 സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള ചുവടുകളും വെങ്കലയാഗപീഠവും അതിന്റെ വെങ്കലജാലവും യാഗപീഠത്തിന്റെ എല്ലാ ഉപകരണങ്ങളും
EXO 38:31 സമാഗമകൂടാരാങ്കണത്തിന്റെ ചുറ്റുമുള്ള ചുവടുകളും അതിന്റെ കവാടത്തിനുള്ള ചുവടുകളും സമാഗമകൂടാരത്തിന്റെ കുറ്റികളും സമാഗമകൂടാരാങ്കണത്തിന്റെ കുറ്റികളും നിർമിക്കാൻ ആ വെങ്കലം ഉപയോഗിച്ചു.
EXO 39:1 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു നെയ്ത വിശേഷവസ്ത്രങ്ങൾ ഉണ്ടാക്കി; കൂടാതെ, യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ അഹരോനു വിശുദ്ധവസ്ത്രങ്ങളും ഉണ്ടാക്കി.
EXO 39:2 ബെസലേൽ, തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ട് ഏഫോദ് ഉണ്ടാക്കി.
EXO 39:3 നെയ്ത്തുകാരന്റെ ചിത്രപ്പണിയായി നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവയുടെ ഇടയിൽ നെയ്തുചേർക്കേണ്ടതിന് അവർ തങ്കം അടിച്ചു നേരിയ തകിടാക്കി നൂലുകളായി മുറിച്ചെടുത്തു.
EXO 39:4 ഏഫോദിന്റെ രണ്ടറ്റം തമ്മിൽ പിണച്ചുചേർക്കാവുന്നവിധത്തിൽ ചുമൽക്കണ്ടങ്ങൾ ഉണ്ടാക്കി.
EXO 39:5 അതിന്മേലുള്ള ചിത്രപ്പണിയായ നടുക്കെട്ട്, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ഏഫോദിൽനിന്നുതന്നെ ഉള്ളതായി തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടുണ്ടാക്കിയിരുന്നു.
EXO 39:6 ഇസ്രായേൽ പുത്രന്മാരുടെ പേരുകൾ രത്നശില്പി മുദ്ര നിർമിക്കുന്നതുപോലെ കൊത്തിയ ഗോമേദകക്കല്ലുകൾ അവർ തങ്കക്കസവുതടങ്ങളിൽ പതിച്ചു.
EXO 39:7 യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, ഇസ്രായേൽ പുത്രന്മാരുടെ ഓർമക്കല്ലുകളായി അവ ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ പതിപ്പിച്ചു.
EXO 39:8 അവർ ഏഫോദിന്റെ വൈദഗ്ദ്ധ്യമാർന്ന ചിത്രപ്പണിപോലെ തങ്കം, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ എന്നിവകൊണ്ടു നിർണയപ്പതക്കം ഉണ്ടാക്കി.
EXO 39:9 അത് ഒരുചാൺ നീളവും ഒരുചാൺ വീതിയും ഉള്ള സമചതുരവും രണ്ടായി മടക്കാവുന്നതും ആയിരുന്നു.
EXO 39:10 അതിൽ നാലുനിര രത്നങ്ങൾ പതിച്ചു. ആദ്യനിരയിൽ ചെമന്നരത്നം, പീതരത്നം, മരതകം എന്നിവയും
EXO 39:11 രണ്ടാമത്തെ നിരയിൽ മാണിക്യം, ഇന്ദ്രനീലക്കല്ല്, വജ്രം എന്നിവയും
EXO 39:12 മൂന്നാമത്തെ നിരയിൽ പത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ല് എന്നിവയും
EXO 39:13 നാലാമത്തെ നിരയിൽ പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം എന്നിവയും പതിക്കണം. അവ അതതു തങ്കക്കസവുതടങ്ങളിൽ പതിച്ചിരുന്നു.
EXO 39:14 ഇസ്രായേൽ പുത്രന്മാരിൽ ഓരോരുത്തർക്കും ഓരോ കല്ലുവീതം പന്ത്രണ്ടു കല്ലുകൾ ഉണ്ടായിരുന്നു. പന്ത്രണ്ടു ഗോത്രങ്ങളിൽ ഓരോന്നിന്റെയും പേര് ഓരോ കല്ലിലും മുദ്രക്കൊത്തായി കൊത്തിയിരുന്നു.
EXO 39:15 നിർണയപ്പതക്കത്തിനു തങ്കംകൊണ്ടു മെടഞ്ഞ ചരടുപോലുള്ള മാലയുണ്ടാക്കി.
EXO 39:16 തങ്കംകൊണ്ടു രണ്ടു കസവുതടവും രണ്ടു വളയവും ഉണ്ടാക്കി. രണ്ടു വളയവും നിർണയപ്പതക്കത്തിന്റെ രണ്ടറ്റത്തും പിടിപ്പിച്ചു.
EXO 39:17 തങ്കംകൊണ്ടുള്ള രണ്ടു മാല അവർ നിർണയപ്പതക്കത്തിന്റെ അറ്റങ്ങളിലുള്ള രണ്ടു വളയത്തിലും കൊളുത്തി.
EXO 39:18 മാലയുടെ മറ്റേ രണ്ടറ്റവും രണ്ടു തടത്തിൽ കൊളുത്തി ഏഫോദിന്റെ ചുമൽക്കഷണങ്ങളിൽ അതിന്റെ മുൻഭാഗവുമായി യോജിപ്പിച്ചു.
EXO 39:19 അവർ തങ്കംകൊണ്ട് വേറെ രണ്ടു വളയങ്ങൾ ഉണ്ടാക്കി. നിർണയപ്പതക്കത്തിന്റെ മറ്റേ രണ്ടറ്റത്തും ഏഫോദിന്റെ കീഴറ്റത്തിനുനേരേ അതിന്റെ വിളുമ്പിൽ അകത്തും പിടിപ്പിച്ചു.
EXO 39:20 അവർ തങ്കംകൊണ്ടു വേറെ രണ്ടു വളയങ്ങളും ഉണ്ടാക്കി, ഏഫോദിന്റെ മുൻഭാഗത്ത് ചുമൽക്കണ്ടത്തിന്റെ താഴേ അതിന്റെ ചേർപ്പിന്നരികെ ഏഫോദിന്റെ നടുക്കെട്ടിനു മേൽഭാഗത്തുവെച്ചു.
EXO 39:21 നിർണയപ്പതക്കം ഏഫോദിന്റെ മുകൾഭാഗത്തു വരുന്നതിനും ഏഫോദിൽനിന്ന് ഇളകിപ്പോകാതെ ഉറച്ചിരിക്കേണ്ടതിനും, യഹോവ മോശയോടു കൽപ്പിച്ചതുപോലെ, നിർണയപ്പതക്കത്തിന്റെ വളയങ്ങളും ഏഫോദിന്റെ വളയങ്ങളും നീലച്ചരടുകൊണ്ട് അവർ ചേർത്തുകെട്ടി.
EXO 39:22 അവൻ ഏഫോദിന്റെ അങ്കിമുഴുവനും നീലത്തുണികൊണ്ട് നെയ്ത്തുപണിയായി ഉണ്ടാക്കി.
EXO 39:23 അങ്കിയുടെ നടുവിൽ തല കടക്കുന്നതിന് ഒരു ദ്വാരം ഉണ്ടാക്കി, ദ്വാരത്തിന്റെ വശം കീറിപ്പോകാതിരിക്കേണ്ടതിനു ദ്വാരത്തിന്റെ ചുറ്റിലും നാടയുംവെച്ചു.
EXO 39:24 അങ്കിയുടെ വിളുമ്പിൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, പിരിച്ച മൃദുലചണനൂൽ, എന്നിവകൊണ്ടു ചുറ്റും മാതളപ്പഴങ്ങളും
EXO 39:25 തങ്കംകൊണ്ടു മണികളും ഉണ്ടാക്കി; മണികൾ അങ്കിയുടെ വിളുമ്പിൽ മാതളപ്പഴങ്ങൾക്കിടയിൽ ചേർത്തുവെച്ചു.
EXO 39:26 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, ശുശ്രൂഷയ്ക്കുള്ള അങ്കിയുടെ വിളുമ്പിൽ ചുറ്റും ഒരു മണിയും അതിനടുത്ത് ഒരു മാതളപ്പഴവും എന്നക്രമത്തിൽ ചേർത്തിരുന്നു.
EXO 39:27 അഹരോനും അവന്റെ പുത്രന്മാർക്കും മൃദുലചണവസ്ത്രംകൊണ്ടു നെയ്ത്തുപണിയായ അങ്കിയും
EXO 39:28 മൃദുലചണനൂൽകൊണ്ടു തലപ്പാവും മൃദുലചണനൂൽകൊണ്ടു ശിരോവസ്ത്രവും പിരിച്ച മൃദുലചണനൂൽകൊണ്ട് അടിവസ്ത്രവും
EXO 39:29 പിരിച്ച മൃദുലചണനൂൽ, നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽപ്പണിയായി അരക്കെട്ടും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഉണ്ടാക്കി.
EXO 39:30 അവർ തങ്കംകൊണ്ടു വിശുദ്ധകിരീടമെന്ന നെറ്റിപ്പട്ടം ഉണ്ടാക്കി. അതിൽ മുദ്രക്കൊത്തായുള്ള ഒരു എഴുത്തു കൊത്തിയുണ്ടാക്കി: “യഹോവയ്ക്കു വിശുദ്ധം.”
EXO 39:31 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അതു തലപ്പാവിൽ കെട്ടേണ്ടതിന് അതിൽ നീലച്ചരടു കോർത്തുകെട്ടി.
EXO 39:32 ഇങ്ങനെ, സമാഗമത്തിനുള്ള കൂടാരത്തിന്റെ പണിമുഴുവനും പൂർത്തിയായി; യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേൽമക്കൾ ചെയ്തു.
EXO 39:33 അവർ സമാഗമകൂടാരം മോശയുടെ അടുക്കൽ കൊണ്ടുവന്നു: കൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും കൊളുത്തുകൾ, പലകകൾ, സാക്ഷകൾ, തൂണുകൾ, ചുവടുകൾ,
EXO 39:34 ആട്ടുകൊറ്റന്റെ ചെമപ്പിച്ചതുകൽകൊണ്ടുള്ള പുറമൂടി, തഹശുതുകൽകൊണ്ടുള്ള പുറമൂടി, മറയുടെ തിരശ്ശീല,
EXO 39:35 ഉടമ്പടിയുടെ പേടകം, അതിന്റെ തണ്ടുകൾ, പാപനിവാരണസ്ഥാനം;
EXO 39:36 മേശയും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പവും
EXO 39:37 തങ്കംകൊണ്ടുള്ള വിളക്കുതണ്ടും അതിന്റെ നിരയിലെ ദീപങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും, വിളക്കിനുള്ള എണ്ണ,
EXO 39:38 സ്വർണംകൊണ്ടുള്ള ധൂപപീഠം, അഭിഷേകതൈലം, സുഗന്ധധൂപവർഗം, കൂടാരത്തിലേക്കുള്ള പ്രവേശനവാതിലിന്റെ മറശ്ശീല,
EXO 39:39 വെങ്കലയാഗപീഠം, അതിന്റെ വെങ്കലജാലം, തണ്ടുകൾ, അതിന്റെ എല്ലാ ഉപകരണങ്ങളും, വെങ്കലത്തൊട്ടി അതിന്റെ കാൽ,
EXO 39:40 സമാഗമകൂടാരാങ്കണത്തിന്റെ മറശ്ശീലകൾ, അതിന്റെ തൂണുകൾ, ചുവടുകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, കൂടാരാങ്കണത്തിനുള്ള കുറ്റികൾ, സമാഗമത്തിനുള്ള കൂടാരത്തിന്റെ എല്ലാ ഉപകരണങ്ങളും,
EXO 39:41 വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്കു നെയ്തെടുത്ത വിശേഷവസ്ത്രങ്ങൾ, പൗരോഹിത്യശുശ്രൂഷയ്ക്കായി ഉപയോഗിക്കുന്ന പുരോഹിതനായ അഹരോന്റെ വിശുദ്ധവസ്ത്രം, അവന്റെ പുത്രന്മാരുടെ വസ്ത്രങ്ങൾ എന്നിവതന്നെ.
EXO 39:42 ഇങ്ങനെ, യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ ഇസ്രായേൽമക്കൾ സകലപണിയും പൂർത്തിയാക്കി.
EXO 39:43 മോശ പണികൾ പരിശോധിച്ചു: യഹോവ കൽപ്പിച്ചതുപോലെതന്നെ അവർ അതു ചെയ്തിരിക്കുന്നു എന്നുകണ്ടു; മോശ അവരെ അനുഗ്രഹിച്ചു.
EXO 40:1 ഇതിനുശേഷം യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:
EXO 40:2 “ഒന്നാംമാസം ഒന്നാംതീയതി, സമാഗമത്തിനുള്ള കൂടാരം നീ സ്ഥാപിക്കണം.
EXO 40:3 ഉടമ്പടിയുടെ പേടകം അതിനുള്ളിൽ വെക്കുകയും തിരശ്ശീലകൊണ്ടു മറയ്ക്കുകയും വേണം.
EXO 40:4 മേശ കൊണ്ടുവന്ന്, അതിന്റെമേൽ വെക്കേണ്ട സാധനങ്ങൾ ക്രമീകരിക്കണം. പിന്നീട്, നിലവിളക്കുകൊണ്ടുവന്ന് അതിന്റെ ദീപങ്ങൾ കത്തിക്കണം.
EXO 40:5 ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ മറശ്ശീല തൂക്കുകയും വേണം.
EXO 40:6 “സമാഗമത്തിനുള്ള കൂടാരത്തിന്റെ കവാടത്തിനു മുമ്പിൽ ഹോമയാഗപീഠം വെക്കണം.
EXO 40:7 സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെച്ച് അതിൽ വെള്ളം ഒഴിക്കണം.
EXO 40:8 അതിനുചുറ്റും സമാഗമകൂടാരാങ്കണം ക്രമീകരിച്ച് അങ്കണകവാടത്തിൽ മറശ്ശീല തൂക്കണം.
EXO 40:9 “അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിലുള്ള സകലതും അഭിഷേകംചെയ്ത് അതിന്റെ സകല ഉപകരണങ്ങളെയും ശുദ്ധീകരിക്കണം; അവ വിശുദ്ധമായിത്തീരും.
EXO 40:10 ഹോമയാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്ത് യാഗപീഠത്തെ ശുദ്ധീകരിക്കണം. യാഗപീഠം അതിവിശുദ്ധമായിരിക്കണം.
EXO 40:11 തൊട്ടിയും അതിന്റെ കാലും അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
EXO 40:12 “അഹരോനെയും അവന്റെ പുത്രന്മാരെയും സമാഗമകൂടാരവാതിൽക്കൽ കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകണം.
EXO 40:13 പിന്നീട് അഹരോനെ വിശുദ്ധവസ്ത്രങ്ങൾ ധരിപ്പിച്ച്, എനിക്ക് പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവനെ അഭിഷേകംചെയ്തു ശുദ്ധീകരിക്കണം.
EXO 40:14 അവന്റെ പുത്രന്മാരെ വരുത്തി അങ്കി ധരിപ്പിക്കണം.
EXO 40:15 അവരുടെ പിതാവിനെ അഭിഷേകം ചെയ്തതുപോലെ, അവർ എനിക്കു പൗരോഹിത്യശുശ്രൂഷ ചെയ്യേണ്ടതിന് അവരെയും അഭിഷേകംചെയ്യണം. അവരുടെ അഭിഷേകം തലമുറതലമുറയായി പൗരോഹിത്യത്തിനുള്ള അഭിഷേകം ആയിരിക്കണം.”
EXO 40:16 യഹോവ കൽപ്പിച്ചതുപോലെ സകലതും മോശ ചെയ്തു.
EXO 40:17 ഇങ്ങനെ, രണ്ടാംവർഷത്തിന്റെ ഒന്നാംമാസം ഒന്നാംതീയതി സമാഗമകൂടാരം സ്ഥാപിക്കപ്പെട്ടു.
EXO 40:18 മോശ സമാഗമകൂടാരം സ്ഥാപിച്ചു, ചുവടുകൾ ഉറപ്പിച്ചു, പലകകൾ നിർത്തി, സാക്ഷകൾ ഉറപ്പിച്ചു, തൂണുകൾ നാട്ടി.
EXO 40:19 ഇതിനുശേഷം യഹോവ തന്നോടു കൽപ്പിച്ചതുപോലെ അദ്ദേഹം മൂടുവിരി സമാഗമകൂടാരത്തിന്മേൽ വിരിച്ചു, അതിന്മീതേ പുറമൂടിയും വിരിച്ചു.
EXO 40:20 അദ്ദേഹം ഉടമ്പടിയുടെ പലക എടുത്തു പേടകത്തിൽവെച്ചു. പേടകത്തിനു തണ്ടുറപ്പിച്ചു, പേടകത്തിനുമീതേ പാപനിവാരണസ്ഥാനം വെച്ചു.
EXO 40:21 പിന്നീട് അദ്ദേഹം പേടകം സമാഗമകൂടാരത്തിൽ കൊണ്ടുവന്നു; യഹോവ തന്നോടു കൽപ്പിച്ചതുപോലെ മറയ്ക്കാനുള്ള തിരശ്ശീലതൂക്കി ഉടമ്പടിയുടെ പേടകം മറച്ചു.
EXO 40:22 മോശ, സമാഗമത്തിനുള്ള കൂടാരത്തിന്റെ വടക്കുവശത്തു തിരശ്ശീലയ്ക്കു പുറത്തു മേശ വെച്ചു.
EXO 40:23 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ, മേശയുടെമേൽ യഹോവയുടെമുമ്പാകെ അപ്പം അടുക്കിവെച്ചു.
EXO 40:24 സമാഗമത്തിനുള്ള കൂടാരത്തിന്റെ തെക്കുഭാഗത്തായി മേശയ്ക്കുനേരേ അദ്ദേഹം നിലവിളക്കു വെച്ചു.
EXO 40:25 യഹോവ തന്നോടു കൽപ്പിച്ചിരുന്നതുപോലെ അദ്ദേഹം യഹോവയുടെമുമ്പിൽ ദീപങ്ങൾ കത്തിച്ചു.
EXO 40:26 മോശ സമാഗമകൂടാരത്തിൽ തിരശ്ശീലയുടെ മുൻഭാഗത്തു തങ്കംകൊണ്ടുള്ള ധൂപപീഠം വെക്കുകയും
EXO 40:27 യഹോവ കൽപ്പിച്ചിരുന്നതുപോലെ, അതിന്മേൽ സുഗന്ധധൂപവർഗം പുകയ്ക്കുകയും ചെയ്തു.
EXO 40:28 പിന്നീട് അദ്ദേഹം, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല തൂക്കി;
EXO 40:29 സമാഗമത്തിനുള്ള കൂടാരവാതിലിനു മുൻവശത്തു ഹോമയാഗപീഠം വെച്ചു. യഹോവ കൽപ്പിച്ചിരുന്നതുപോലെ അതിന്മേൽ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചു.
EXO 40:30 അദ്ദേഹം സമാഗമകൂടാരത്തിനും യാഗപീഠത്തിനും മധ്യത്തിൽ തൊട്ടിവെക്കുകയും കഴുകേണ്ടതിന് അതിൽ വെള്ളമൊഴിക്കുകയും ചെയ്തു.
EXO 40:31 മോശയും അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അതിൽ തങ്ങളുടെ കൈകാലുകൾ കഴുകി.
EXO 40:32 യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെ, അവർ സമാഗമകൂടാരത്തിൽ പ്രവേശിക്കുമ്പോഴും യാഗപീഠത്തിലേക്കു ചെല്ലുമ്പോഴും കൈകാലുകൾ കഴുകിയിരുന്നു.
EXO 40:33 പിന്നീടു മോശ സമാഗമകൂടാരത്തിനും യാഗപീഠത്തിനുംചുറ്റും കൂടാരാങ്കണം ക്രമീകരിച്ചു; അങ്കണകവാടത്തിന്റെ മറശ്ശീല തൂക്കി; ഇങ്ങനെ മോശ ആ വേല പൂർത്തിയാക്കി.
EXO 40:34 അപ്പോൾ മേഘം സമാഗമകൂടാരത്തെ മൂടി, യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറഞ്ഞു.
EXO 40:35 മേഘം സമാഗമകൂടാരത്തിന്മേൽ വസിക്കയും യഹോവയുടെ തേജസ്സു സമാഗമത്തിനുള്ള കൂടാരത്തിൽ നിറയുകയും ചെയ്തതുകൊണ്ട്, മോശയ്ക്കു സമാഗമകൂടാരത്തിനകത്തു പ്രവേശിക്കാൻ കഴിഞ്ഞില്ല.
EXO 40:36 തങ്ങളുടെ സകലപ്രയാണങ്ങളിലും സമാഗമകൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും.
EXO 40:37 എന്നാൽ, മേഘം ഉയരാത്തപക്ഷം അതുയരുന്ന ദിവസംവരെ അവർ യാത്രപുറപ്പെടാതിരിക്കും.
EXO 40:38 ഇസ്രായേൽമക്കളുടെ സകലപ്രയാണങ്ങളിലും എല്ലാ ഇസ്രായേല്യരും കാൺകെ, പകൽസമയത്തു സമാഗമകൂടാരത്തിന്മേൽ യഹോവയുടെ മേഘവും രാത്രിസമയത്ത് അഗ്നിയും ഉണ്ടായിരുന്നു.
LEV 1:1 യഹോവ സമാഗമകൂടാരത്തിൽനിന്ന് മോശയെ വിളിച്ച് ഇപ്രകാരം അരുളിച്ചെയ്തു:
LEV 1:2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: നിങ്ങളിൽ ആരെങ്കിലും യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവരുമ്പോൾ കന്നുകാലിക്കൂട്ടത്തിലോ ആട്ടിൻപറ്റത്തിലോനിന്നും ഒരു മൃഗത്തെ നിങ്ങളുടെ വഴിപാടായി കൊണ്ടുവരണം.
LEV 1:3 “ ‘കന്നുകാലികളിൽ ഒന്നിനെ വഴിപാടായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ആണിനെ ഹോമയാഗമായി അർപ്പിക്കണം. അതു യഹോവയ്ക്കു സ്വീകാര്യമായിരിക്കാൻ അയാൾ അതിനെ സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച് അർപ്പിക്കണം.
LEV 1:4 അയാൾ ഹോമയാഗത്തിനുള്ള മൃഗത്തിന്റെ തലയിൽ കൈവെക്കണം; അത് അയാൾക്കുവേണ്ടി പാപപരിഹാരമായി സ്വീകരിക്കപ്പെടും.
LEV 1:5 യഹോവയുടെ സന്നിധിയിൽ അയാൾ കാളക്കിടാവിനെ അറക്കണം; അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
LEV 1:6 ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം.
LEV 1:7 പുരോഹിതനായ അഹരോന്റെ പുത്രന്മാർ യാഗപീഠത്തിൽ തീകൊളുത്തി അതിന്മേൽ വിറകടുക്കണം.
LEV 1:8 പിന്നെ അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ തലയും മേദസ്സുമുൾപ്പെടെ കഷണങ്ങൾ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം.
LEV 1:9 ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാ ഭാഗവും യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
LEV 1:10 “ ‘വഴിപാട് ആട്ടിൻപറ്റത്തിലെ ചെമ്മരിയാടോ കോലാടോ ആകുന്നെങ്കിൽ, ഊനമില്ലാത്ത ആണിനെ അർപ്പിക്കണം.
LEV 1:11 അയാൾ യാഗപീഠത്തിന്റെ വടക്കുവശത്തു യഹോവയുടെ സന്നിധിയിൽ അതിനെ അറക്കണം, അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
LEV 1:12 ഇതിനുശേഷം അയാൾ അതിനെ കഷണങ്ങളായി മുറിക്കണം. പുരോഹിതൻ തലയും മേദസ്സുമുൾപ്പെടെ അവയെ യാഗപീഠത്തിൽ കത്തുന്ന വിറകിനുമീതേ അടുക്കണം.
LEV 1:13 ആന്തരികാവയവങ്ങളും കാലും അയാൾ വെള്ളത്തിൽ കഴുകണം. പുരോഹിതൻ എല്ലാം ഹോമയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
LEV 1:14 “ ‘യഹോവയ്ക്കുള്ള വഴിപാടായി പക്ഷിയെയാണ് ഹോമയാഗം അർപ്പിക്കുന്നതെങ്കിൽ അയാൾ ഒരു കുറുപ്രാവിനെയോ ഒരു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കണം.
LEV 1:15 പുരോഹിതൻ അതിനെ യാഗപീഠത്തിൽ കൊണ്ടുവന്നു തല പിരിച്ചുപറിച്ച് യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിന്റെ രക്തം യാഗപീഠത്തിന്റെ പാർശ്വത്തിൽ ഒഴിച്ചുകളയണം.
LEV 1:16 അയാൾ അതിന്റെ അന്നസഞ്ചി പപ്പുംചേർത്തു പറിച്ചെടുത്തു യാഗപീഠത്തിന്റെ അരികെ കിഴക്കുവശത്തു ചാരം ഇടുന്ന സ്ഥലത്തു കളയണം.
LEV 1:17 അയാൾ അതിനെ പൂർണമായി വേർപെടുത്താതെ ചിറകുകളോടുകൂടെ പിളർക്കണം. പിന്നെ പുരോഹിതൻ അതിനെ യാഗപീഠത്തിൽ എരിഞ്ഞുകൊണ്ടിരിക്കുന്ന വിറകിനുമീതേ ഹോമയാഗമായി ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
LEV 2:1 “ ‘ഒരാൾ യഹോവയ്ക്ക് ഒരു ഭോജനയാഗം അർപ്പിക്കുമ്പോൾ അയാളുടെ വഴിപാട് നേരിയമാവ് ആയിരിക്കണം. അയാൾ അതിന്മേൽ ഒലിവെണ്ണ ഒഴിക്കുകയും കുന്തിരിക്കം ഇടുകയും വേണം.
LEV 2:2 അത് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ഒരുപിടി നേരിയമാവും എണ്ണയും, കുന്തിരിക്കം മുഴുവനും എടുത്ത്, അത് ഒരു സ്മാരകഭാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതു യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
LEV 2:3 ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അത് ഏറ്റവും വിശുദ്ധമാണ്.
LEV 2:4 “ ‘അടുപ്പിൽ ചുട്ട ഭോജനയാഗമാണ് നിങ്ങൾ അർപ്പിക്കുന്നതെങ്കിൽ, അതു പുളിപ്പിക്കാത്ത നേരിയമാവുകൊണ്ടുള്ളതാകണം; ഒലിവെണ്ണചേർത്ത പുളിപ്പില്ലാത്ത ദോശയോ പുളിപ്പിക്കാതെ ഒലിവെണ്ണ പുരട്ടിയുണ്ടാക്കിയ വടകളോ ആയിരിക്കണം.
LEV 2:5 നിങ്ങളുടെ ഭോജനയാഗം അപ്പച്ചട്ടിയിൽ ചുട്ടതാണെങ്കിൽ നേരിയമാവ് പുളിപ്പിക്കാതെ എണ്ണചേർത്ത് ഉണ്ടാക്കിയതായിരിക്കണം.
LEV 2:6 അതു കഷണങ്ങളായി മുറിച്ച് അതിന്മേൽ എണ്ണ ഒഴിക്കണം; അതു ഭോജനയാഗം.
LEV 2:7 നിങ്ങളുടെ ഭോജനയാഗം ഉരുളിയിൽ പാകംചെയ്തതാണെങ്കിൽ, അതു നേരിയമാവും ഒലിവെണ്ണയും ചേർത്തുണ്ടാക്കിയതായിരിക്കണം.
LEV 2:8 ഇവകൊണ്ടുണ്ടാക്കിയ ഭോജനയാഗം യഹോവയ്ക്ക് അർപ്പിക്കണം; അതു പുരോഹിതനെ ഏൽപ്പിക്കണം; അദ്ദേഹം അതു യാഗപീഠത്തിൽ കൊണ്ടുവരണം.
LEV 2:9 അദ്ദേഹം ഭോജനയാഗത്തിൽനിന്ന് സ്മാരകഭാഗം എടുത്തു യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കണം.
LEV 2:10 ഭോജനയാഗത്തിൽ അവശേഷിക്കുന്ന ധാന്യം അഹരോനും പുത്രന്മാർക്കും ഉള്ളതാണ്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ ഇത് അതിവിശുദ്ധം.
LEV 2:11 “ ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കുന്ന ഭോജനയാഗങ്ങളിലൊന്നിനും പുളിപ്പുണ്ടായിരിക്കരുത്; പുളിച്ച മാവോ തേനോ ഭോജനയാഗമായി അർപ്പിക്കരുത്.
LEV 2:12 നിങ്ങൾ അവയെ ആദ്യഫലവഴിപാടായി യഹോവയ്ക്ക് അർപ്പിക്കാം. പക്ഷേ, അവയെ ഹൃദ്യസുഗന്ധമായി യാഗപീഠത്തിൽ അർപ്പിക്കരുത്.
LEV 2:13 നിങ്ങളുടെ എല്ലാ ഭോജനയാഗത്തിനും ഉപ്പുകൊണ്ടു രുചി വരുത്തണം. നിങ്ങളുടെ ദൈവവുമായുള്ള ഉടമ്പടിയുടെ ഉപ്പു ഭോജനയാഗങ്ങളിൽനിന്നും ഒഴിവാക്കരുത്. നിങ്ങളുടെ എല്ലാ വഴിപാടുകളിലും ഉപ്പുചേർക്കണം.
LEV 2:14 “ ‘നിങ്ങളുടെ ആദ്യഫലത്തിൽനിന്നും യഹോവയ്ക്ക് ഭോജനയാഗം അർപ്പിക്കുന്നെങ്കിൽ, പുതിയ കതിരുതിർത്ത മണികൾ തീയിൽ ചുട്ട്, അർപ്പിക്കണം.
LEV 2:15 അതിന്മേൽ എണ്ണയും കുന്തിരിക്കവും ഇടണം; അത് ഒരു ഭോജനയാഗം.
LEV 2:16 ഉതിർത്ത ധാന്യമണിയുടെയും എണ്ണയുടെയും ഓരോഭാഗവും മുഴുവൻ കുന്തിരിക്കവും പുരോഹിതൻ യഹോവയ്ക്ക് ഒരു സ്മാരകഭാഗമായി ദഹിപ്പിക്കണം; അത് യഹോവയ്ക്കു ഒരു ദഹനയാഗം.
LEV 3:1 “ ‘ഒരാളുടെ വഴിപാട് സമാധാനയാഗമാണെങ്കിൽ, കന്നുകാലികളിൽ ഒന്നിനെ അർപ്പിക്കുമ്പോൾ, ആണായാലും പെണ്ണായാലും ഊനമില്ലാത്തതിനെ യഹോവയുടെ സന്നിധിയിൽ അർപ്പിക്കണം.
LEV 3:2 അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ അതിനെ അറക്കുകയും ചെയ്യണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
LEV 3:3 സമാധാനയാഗത്തിൽനിന്ന്, അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
LEV 3:4 വൃക്കകൾ രണ്ടും അവയുടെമേൽ ഇടുപ്പിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അയാൾ യഹോവയ്ക്ക് ദഹനയാഗമായി അർപ്പിക്കണം.
LEV 3:5 അഹരോന്റെ പുത്രന്മാർ, യാഗപീഠത്തിൽ കത്തുന്ന വിറകിന്മേലുള്ള ഹോമയാഗത്തിനുമീതേ അത് ദഹിപ്പിക്കണം. അത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
LEV 3:6 “ ‘ഒരാൾ ആട്ടിൻപറ്റത്തിൽനിന്ന് ഒന്നിനെ യഹോവയ്ക്ക് സമാധാനയാഗമായി അർപ്പിക്കുന്നെങ്കിൽ, അയാൾ ഊനമില്ലാത്ത ഒരു ആണിനെയോ പെണ്ണിനെയോ അർപ്പിക്കണം.
LEV 3:7 ഒരു കുഞ്ഞാടിനെ അർപ്പിക്കുന്നെങ്കിൽ യഹോവയുടെ സന്നിധിയിൽ അതിനെ അർപ്പിക്കണം.
LEV 3:8 അയാൾ തന്റെ വഴിപാടുമൃഗത്തിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അതിനെ അറക്കുകയും വേണം. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം.
LEV 3:9 അയാൾ സമാധാനയാഗത്തിൽനിന്ന്, അതിന്റെ മേദസ്സും നട്ടെല്ലിനോടുചേർത്തു വെട്ടിയെടുത്ത തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
LEV 3:10 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
LEV 3:11 പുരോഹിതൻ അതു യാഗപീഠത്തിൽ ദഹിപ്പിക്കണം; അത് യഹോവയ്ക്ക് ദഹനയാഗമാകുന്നു.
LEV 3:12 “ ‘അയാളുടെ വഴിപാട് ഒരു കോലാടാണെങ്കിൽ, അയാൾ അത് യഹോവയുടെമുമ്പാകെ അർപ്പിക്കണം.
LEV 3:13 അയാൾ അതിന്റെ തലയിൽ കൈവെക്കുകയും സമാഗമകൂടാരത്തിന്റെമുമ്പിൽ അറക്കുകയും വേണം, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിക്കണം.
LEV 3:14 അയാൾ അർപ്പിക്കുന്നതിൽനിന്ന് അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും അതിനോടുചേർന്നുള്ള സകലമേദസ്സും
LEV 3:15 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും നീക്കംചെയ്ത് അയാൾ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കണം.
LEV 3:16 പുരോഹിതൻ യാഗപീഠത്തിൽ ഹൃദ്യസുഗന്ധമായ ദഹനയാഗമായി അവയെ ദഹിപ്പിക്കണം. മേദസ്സെല്ലാം യഹോവയ്ക്കുള്ളതാണ്.
LEV 3:17 “ ‘നിങ്ങൾ മേദസ്സും രക്തവും ഭക്ഷിക്കരുത്; ഇത്, നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾക്കു തലമുറതലമുറയായി എന്നെന്നേക്കുമുള്ള നിയമം ആയിരിക്കണം.’ ”
LEV 4:1 യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
LEV 4:2 “ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ—
LEV 4:3 “ ‘മഹാപുരോഹിതൻ സകലജനത്തിന്മേലും കുറ്റം വരത്തക്കവിധം പാപംചെയ്യുന്നെങ്കിൽ, താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് ഊനമില്ലാത്ത ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം.
LEV 4:4 അദ്ദേഹം ആ കാളയെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ യഹോവയുടെമുമ്പാകെ കൊണ്ടുവരണം. അദ്ദേഹം അതിന്റെ തലയിൽ കൈവെക്കുകയും യഹോവയുടെമുമ്പാകെ അതിനെ അറക്കുകയും വേണം.
LEV 4:5 ഇതിനുശേഷം മഹാപുരോഹിതൻ കാളക്കിടാവിന്റെ കുറെ രക്തം എടുത്തു സമാഗമകൂടാരത്തിനകത്തു കൊണ്ടുവരണം.
LEV 4:6 അദ്ദേഹം രക്തത്തിൽ വിരൽ മുക്കി വിശുദ്ധമന്ദിരത്തിന്റെ തിരശ്ശീലയ്ക്കുമുമ്പിൽ യഹോവയുടെ സന്നിധിയിൽ ഏഴുപ്രാവശ്യം തളിക്കണം.
LEV 4:7 പുരോഹിതൻ പിന്നെ കുറെ രക്തം യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിലുള്ള സുഗന്ധധൂപപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. അദ്ദേഹം കാളയുടെ ശേഷിച്ചരക്തം സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
LEV 4:8 പാപശുദ്ധീകരണയാഗമായ കാളയുടെ മേദസ്സു മുഴുവനും—അതിന്റെ ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സു മുഴുവനും,
LEV 4:9 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അദ്ദേഹം നീക്കംചെയ്യണം—
LEV 4:10 സമാധാനയാഗമായി അർപ്പിച്ച കാളയുടെ മേദസ്സു നീക്കിയതുപോലെതന്നെ നീക്കണം. ഇതിനുശേഷം പുരോഹിതൻ അവയെ ഹോമയാഗപീഠത്തിന്മേൽ ദഹിപ്പിക്കണം.
LEV 4:11 എന്നാൽ കാളയുടെ തുകലും അതിന്റെ മാംസം മുഴുവനും തലയും കാലുകളും ആന്തരികാവയവങ്ങളും ചാണകവും
LEV 4:12 ഇങ്ങനെ കാളയുടെ ബാക്കിഭാഗം മുഴുവനും അദ്ദേഹം പാളയത്തിനുപുറത്തു കൊണ്ടുപോയി ചാരം ഇടുന്ന, വെടിപ്പുള്ള ഒരു സ്ഥലത്ത് ചാരത്തിന്മേൽവെച്ച് വിറകിനു തീയിട്ടു ചുട്ടുകളയണം.
LEV 4:13 “ ‘ഇസ്രായേൽസഭ മുഴുവൻ മനഃപൂർവമല്ലാതെ പാപംചെയ്ത് യഹോവ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള കൽപ്പനകൾ ഏതെങ്കിലും ലംഘിച്ചാലും ആ സംഗതി സഭ അറിയാതിരുന്നാലും അവർ കുറ്റക്കാരാണ്.
LEV 4:14 അവർ ചെയ്ത പാപം അവർ അറിയുമ്പോൾ സഭ ഒരു കാളക്കിടാവിനെ പാപശുദ്ധീകരണയാഗമായി സമാഗമകൂടാരത്തിനുമുമ്പിൽ കൊണ്ടുവരണം.
LEV 4:15 ഇസ്രായേല്യ തലവന്മാർ യഹോവയുടെ സന്നിധിയിൽ കാളയുടെ തലമേൽ അവരുടെ കൈവെക്കണം; യഹോവയുടെ സന്നിധിയിൽ കാളയെ അറക്കണം.
LEV 4:16 എന്നിട്ട് മഹാപുരോഹിതൻ കാളയുടെ കുറെ രക്തം സമാഗമകൂടാരത്തിൽ കൊണ്ടുവരണം.
LEV 4:17 പുരോഹിതൻ വിരൽ രക്തത്തിൽ മുക്കി യഹോവയുടെ സന്നിധിയിൽ തിരശ്ശീലയ്ക്കുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.
LEV 4:18 അദ്ദേഹം സമാഗമകൂടാരത്തിൽ യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിന്റെ കൊമ്പുകളിൽ കുറെ രക്തം പുരട്ടണം. ശേഷിച്ചരക്തം മുഴുവനും സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള ഹോമയാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
LEV 4:19 അദ്ദേഹം അതിന്റെ മേദസ്സു മുഴുവനും അതിൽനിന്നും എടുത്തു യാഗപീഠത്തിൽ ദഹിപ്പിക്കണം.
LEV 4:20 പാപശുദ്ധീകരണയാഗത്തിനുള്ള കാളയെക്കൊണ്ടു ചെയ്തതുപോലെതന്നെ അദ്ദേഹം ഈ കാളയെക്കൊണ്ടും ചെയ്യണം. ഈ വിധത്തിൽ പുരോഹിതൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അത് അവരോടു ക്ഷമിക്കും.
LEV 4:21 പിന്നീട് അദ്ദേഹം കാളയെ പാളയത്തിനുപുറത്തു കൊണ്ടുപോയി ആദ്യത്തെ കാളയെ ചുട്ടുകളഞ്ഞതുപോലെ അതിനെയും ചുട്ടുകളയണം. ഇതു സഭയ്ക്കുവേണ്ടിയുള്ള പാപശുദ്ധീകരണയാഗം.
LEV 4:22 “ ‘ഒരു പ്രമാണി മനഃപൂർവമല്ലാതെ പാപംചെയ്ത്, തന്റെ ദൈവമായ യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ അവൻ കുറ്റക്കാരനാണ്.
LEV 4:23 അവനു താൻ ചെയ്ത പാപം ബോധ്യമായെങ്കിൽ അവൻ ഊനമില്ലാത്ത ഒരു ആൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
LEV 4:24 അവൻ ആ കോലാടിന്റെ തലയിൽ കൈവെച്ചു ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് യഹോവയുടെമുമ്പാകെ അതിനെ അറക്കണം. അത് ഒരു പാപശുദ്ധീകരണയാഗം.
LEV 4:25 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് കുറെ പാപശുദ്ധീകരണയാഗരക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം; ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
LEV 4:26 അയാൾ മേദസ്സു മുഴുവനും സമാധാനയാഗത്തിന്റെ മേദസ്സുപോലെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഈ വിധം പുരോഹിതൻ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അവനോടു ക്ഷമിക്കും.
LEV 4:27 “ ‘ദേശത്തിലെ ജനത്തിൽ ആരെങ്കിലും മനഃപൂർവമല്ലാതെ പാപംചെയ്ത്, യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും കൽപ്പന ലംഘിച്ചാൽ ആ മനുഷ്യൻ കുറ്റക്കാരനാണ്.
LEV 4:28 അയാൾക്ക് താൻ ചെയ്ത പാപം ബോധ്യപ്പെടുമ്പോൾ, ചെയ്ത പാപംനിമിത്തം ഊനമില്ലാത്ത ഒരു പെൺകോലാടിനെ വഴിപാടായി അർപ്പിക്കണം.
LEV 4:29 അയാൾ പാപശുദ്ധീകരണയാഗത്തിന്റെ തലയിൽ കൈവെച്ചു ഹോമയാഗസ്ഥലത്ത് അതിനെ അറക്കണം.
LEV 4:30 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് അതിന്റെ കുറെ രക്തം എടുത്തു ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം, ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
LEV 4:31 പുരോഹിതൻ സമാധാനയാഗത്തിൽനിന്നുള്ള മേദസ്സു നീക്കംചെയ്തതുപോലെ മേദസ്സു മുഴുവനും നീക്കംചെയ്ത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അതിനെ യാഗപീഠത്തിൽ ദഹിപ്പിക്കണം. ഇങ്ങനെ പുരോഹിതൻ ആ വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
LEV 4:32 “ ‘ആരെങ്കിലും പാപശുദ്ധീകരണയാഗമായി ഒരു ആട്ടിൻകുട്ടിയെയാണ് അർപ്പിക്കുന്നതെങ്കിൽ ഊനമില്ലാത്ത പെണ്ണാടിനെ അർപ്പിക്കണം.
LEV 4:33 അയാൾ തന്റെ കൈ അതിന്റെ തലയിൽവെച്ച്, ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് പാപശുദ്ധീകരണയാഗത്തിനായി അറക്കണം.
LEV 4:34 അതിനുശേഷം പുരോഹിതൻ വിരൽകൊണ്ട് പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം എടുത്ത് ഹോമയാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിക്കണം.
LEV 4:35 സമാധാനയാഗത്തിൽ ആട്ടിൻകുട്ടിയുടെ മേദസ്സു നീക്കംചെയ്തതുപോലെ അയാൾ മേദസ്സു മുഴുവൻ നീക്കണം. പുരോഹിതൻ യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗമെന്നപോലെ അതിനെ ദഹിപ്പിക്കണം. അയാൾ ചെയ്ത പാപത്തിനു പുരോഹിതൻ ഈ വിധം പ്രായശ്ചിത്തം കഴിക്കണം, എന്നാൽ അത് അയാളോടു ക്ഷമിക്കും.
LEV 5:1 “ ‘സാക്ഷിമൊഴി നൽകാൻ പരസ്യപ്പെടുത്തിയ കൽപ്പന കേട്ടിട്ടും താൻ കണ്ടതോ അറിഞ്ഞതോ ആയ സംഗതി അറിയിക്കാതെ ആ വിധത്തിൽ പാപംചെയ്യുന്ന വ്യക്തി തന്റെ കുറ്റം വഹിക്കണം.
LEV 5:2 “ ‘ആചാരപരമായി അശുദ്ധമായ എന്തെങ്കിലുമോ ശുദ്ധിയില്ലാത്ത കാട്ടുമൃഗം, ശുദ്ധിയില്ലാത്ത കന്നുകാലി, മണ്ണിൽ ഇഴയുന്ന ശുദ്ധിയില്ലാത്ത ഇഴജന്തു എന്നിവയിൽ ഏതിന്റെയെങ്കിലും ശവമോ ആരെങ്കിലും അറിയാതെ സ്പർശിക്കുകയും എന്നാൽ അത് ആ മനുഷ്യൻ തിരിച്ചറിയുകയും ചെയ്താൽ അയാൾ അശുദ്ധനും കുറ്റക്കാരനുമാണ്.
LEV 5:3 അല്ലെങ്കിൽ ആരെങ്കിലും ഒരു മനുഷ്യനെ അറിയാതെ സ്പർശിക്കുകയും അങ്ങനെ ആ വ്യക്തി അശുദ്ധമായിത്തീരുകയും ചെയ്താൽ, ആ മനുഷ്യൻ അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് അറിയുമ്പോൾ അയാൾ കുറ്റക്കാരനാകും.
LEV 5:4 അല്ലെങ്കിൽ ഒരാൾ അവിവേകത്തോടെ നന്മയോ തിന്മയോ ആയ എന്തെങ്കിലും കാര്യം ചെയ്യാൻ ശപഥംചെയ്യുകയോ ഏതെങ്കിലും കാര്യത്തിൽ അശ്രദ്ധമായി ആണയിടുകയോ ചെയ്താൽ, ആ മനുഷ്യൻ അതിനെക്കുറിച്ച് അറിയാതിരുന്നാലും, പിന്നീട് അതിനെക്കുറിച്ച് തിരിച്ചറിയുമ്പോൾ അയാൾ കുറ്റക്കാരനാകും.
LEV 5:5 ആരെങ്കിലും ഇവയിൽ ഏതിലെങ്കിലും കുറ്റക്കാരാകുന്നെങ്കിൽ, അവർ ഏതിലാണു പാപം ചെയ്തതെന്ന് ഏറ്റുപറയണം.
LEV 5:6 താൻ ചെയ്ത പാപംനിമിത്തം യഹോവയ്ക്ക് പ്രായശ്ചിത്തമായി ആട്ടിൻപറ്റത്തിൽനിന്ന് ഒരു പെണ്ണാട്ടിൻകുട്ടിയെയോ പെൺകോലാടിനെയോ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. പുരോഹിതൻ അവരുടെ പാപത്തിന് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം.
LEV 5:7 “ ‘ആ മനുഷ്യന് ഒരു ആട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, തന്റെ പാപത്തിന്റെ ശിക്ഷയായി രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും യഹോവയ്ക്ക് അർപ്പിക്കണം.
LEV 5:8 ആ വ്യക്തി അവയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. പുരോഹിതൻ ആദ്യം ഒന്നിനെ പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അതിന്റെ തല കഴുത്തിൽനിന്ന് പൂർണമായി വേർപെട്ടുപോകാതെ പിരിച്ചുമുറിക്കണം.
LEV 5:9 പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തം യാഗപീഠത്തിന്റെ വശത്തു തളിക്കണം. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ പിഴിഞ്ഞുകളയണം. ഇതു പാപശുദ്ധീകരണയാഗം.
LEV 5:10 പിന്നീടു പുരോഹിതൻ മറ്റേതിനെ നിർദിഷ്ടരീതിയിൽ ഹോമയാഗമായി അർപ്പിക്കണം; ഇങ്ങനെ ആ മനുഷ്യന്റെ പാപത്തിനുവേണ്ടി പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അത് അവനോടു ക്ഷമിക്കും.
LEV 5:11 “ ‘എന്നാൽ, ആ മനുഷ്യനു രണ്ടു കുറുപ്രാവിനോ രണ്ടു പ്രാവിൻകുഞ്ഞിനോ വകയില്ലെങ്കിൽ, തന്റെ പാപത്തിനുവേണ്ടി വഴിപാടായി ഒരു ഓമെർ നേരിയമാവ് പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. അത് ഒരു പാപശുദ്ധീകരണയാഗമായതുകൊണ്ട് അവൻ അതിൽ ഒലിവെണ്ണയോ കുന്തിരിക്കമോ ചേർക്കരുത്.
LEV 5:12 അയാൾ അതിനെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം. പുരോഹിതൻ അതിൽനിന്ന് ഒരുപിടി സ്മാരകഭാഗമായി എടുത്തു യാഗപീഠത്തിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമെന്നപോലെ ദഹിപ്പിക്കണം. ഇതു പാപശുദ്ധീകരണയാഗം.
LEV 5:13 ആ മനുഷ്യൻ ചെയ്ത പാപത്തിനു പുരോഹിതൻ ഇങ്ങനെ പ്രായശ്ചിത്തം ചെയ്യണം; എന്നാൽ അവനോടു ക്ഷമിക്കും. ബാക്കിയുള്ളതു ഭോജനയാഗത്തിലെന്നപോലെ പുരോഹിതനുള്ളതായിരിക്കും.’ ”
LEV 5:14 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 5:15 “ഒരാൾ യഹോവയുടെ വിശുദ്ധകാര്യങ്ങളെ സംബന്ധിച്ച് മനഃപൂർവമല്ലാതെ പിഴവുപറ്റി പാപംചെയ്താൽ, ഊനമില്ലാത്തതും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നിർദിഷ്ട ശേക്കേൽ വെള്ളി വിലയുള്ളതുമായ ഒരു ആണാടിനെ ആട്ടിൻപറ്റത്തിൽനിന്ന് പ്രായശ്ചിത്തമായി യഹോവയ്ക്ക് അർപ്പിക്കണം. ഇത് അകൃത്യയാഗം.
LEV 5:16 ഇതിനോടൊപ്പം വിശുദ്ധകാര്യങ്ങളെക്കുറിച്ചു തനിക്കു പിഴവുപറ്റിയതും അതിന്റെ അഞ്ചിലൊന്നും നഷ്ടപരിഹാരമായി ആ മനുഷ്യൻ പുരോഹിതനെ ഏൽപ്പിക്കണം. പുരോഹിതൻ അകൃത്യയാഗത്തിന്റെ ആണാടിനെ അർപ്പിച്ച് അവനുവേണ്ടി പ്രായശ്ചിത്തംചെയ്യും; എന്നാൽ അത് അവനോടു ക്ഷമിക്കും.
LEV 5:17 “ആരെങ്കിലും പാപംചെയ്തു യഹോവയുടെ കൽപ്പനയിൽ ചെയ്യരുതെന്നു വിലക്കിയിട്ടുള്ള ഏതെങ്കിലും ലംഘിച്ചാൽ, ആ വ്യക്തിക്ക് അത് അറിഞ്ഞുകൂടെങ്കിലും അയാൾ കുറ്റക്കാരനാണ്; അതിന്റെ കുറ്റം അയാൾ വഹിക്കണം.
LEV 5:18 ആ മനുഷ്യൻ ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും ന്യായമായ വിലയുള്ളതുമായ ഒരു ആണാടിനെ അകൃത്യയാഗമായി പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. ഈ വിധം പുരോഹിതൻ, അയാൾ അറിയാതെ ചെയ്ത തെറ്റിന്, അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം; എന്നാൽ അവനോടു ക്ഷമിക്കും.
LEV 5:19 ഇത് അകൃത്യയാഗം; ആ മനുഷ്യൻ യഹോവയ്ക്കു വിരോധമായി തെറ്റുചെയ്ത കുറ്റക്കാരനായിരുന്നല്ലോ.”
LEV 6:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 6:2 “ഒരാൾ തന്റെ പക്കൽ സൂക്ഷിക്കാനേൽപ്പിച്ചതോ പണയം നൽകിയതോ മോഷ്ടിച്ചതോ ആയ സാധനം സംബന്ധിച്ചോ കളഞ്ഞുകിട്ടിയതിനെക്കുറിച്ചോ തന്റെ അയൽവാസിയെ വഞ്ചിക്കുകയോ അവരോട് കള്ളം പറയുകയോ വ്യാജമായി ആണയിടുകയോ, ഇങ്ങനെ ഏതെങ്കിലും പ്രവൃത്തിയാൽ പാപംചെയ്ത് യഹോവയോട് അവിശ്വസ്തരായിത്തീർന്നാൽ—
LEV 6:4 ഇത്തരം ഏതെങ്കിലും പാപംചെയ്തിട്ട് അവർക്ക് കുറ്റബോധമുണ്ടാകുമ്പോൾ അയാൾ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്റെ പക്കൽ ഏൽപ്പിച്ചിരുന്നതോ കളഞ്ഞുകിട്ടിയതോ
LEV 6:5 താൻ വ്യാജമായി ആണയിട്ട് സ്വന്തമാക്കിയതോ ആയ സാധനവും അതിന്റെ വിലയുടെ അഞ്ചിലൊന്നും നഷ്ടപരിഹാരംകൂടി ചേർത്ത് അയാൾ തിരികെക്കൊടുക്കണം. തന്റെ അകൃത്യയാഗം അർപ്പിക്കുന്ന ദിവസംതന്നെ അയാൾ അത് ഉടമസ്ഥനു കൊടുത്തിരിക്കണം.
LEV 6:6 ആ വ്യക്തി അകൃത്യയാഗമായി ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്തതും നിർദിഷ്ട വിലയുള്ളതുമായ ഒരു ആണാടിനെ യഹോവയ്ക്ക് അർപ്പിക്കാൻ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
LEV 6:7 ഈ വിധത്തിൽ പുരോഹിതൻ ആ മനുഷ്യനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. എന്നാൽ അയാൾ ചെയ്ത കുറ്റമൊക്കെയും ക്ഷമിക്കും.”
LEV 6:8 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 6:9 “അഹരോനും പുത്രന്മാർക്കും ഈ കൽപ്പന കൊടുക്കുക: ‘ഹോമയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗം രാത്രിമുഴുവനും രാവിലെവരെ യാഗപീഠത്തിലെ നെരിപ്പോടിലിരിക്കണം; യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കുകയും വേണം.
LEV 6:10 പുരോഹിതൻ പരുത്തിനൂൽവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിച്ചുകൊണ്ട് യാഗപീഠത്തിൽ ഹോമയാഗം ദഹിച്ചുണ്ടാകുന്ന ചാരം എടുത്തു യാഗപീഠത്തിന്റെ ഒരുവശത്തു വെക്കണം.
LEV 6:11 പിന്നെ അദ്ദേഹം ആ വസ്ത്രങ്ങൾ മാറി വേറെ വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു പാളയത്തിനുപുറത്ത് വെടിപ്പുള്ള ഒരു സ്ഥലത്തേക്ക് ആ ചാരം കൊണ്ടുപോകണം.
LEV 6:12 യാഗപീഠത്തിലെ തീ കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്. പുരോഹിതൻ പ്രഭാതംതോറും വിറകടുക്കി തീയുടെമേൽ ഹോമയാഗം ക്രമീകരിച്ചു സമാധാനയാഗത്തിന്റെ മേദസ്സ് അതിന്മേൽ ദഹിപ്പിക്കണം.
LEV 6:13 യാഗപീഠത്തിലെ തീ നിരന്തരമായി കത്തിക്കൊണ്ടിരിക്കണം; അത് അണഞ്ഞുപോകരുത്.
LEV 6:14 “ ‘ഭോജനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: അഹരോന്റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിനുമുമ്പിൽ അതു കൊണ്ടുവരണം.
LEV 6:15 പുരോഹിതൻ ഒരുപിടി നേരിയമാവും ഒലിവെണ്ണയും ഭോജനയാഗത്തിനുള്ള കുന്തിരിക്കം മുഴുവനും എടുത്ത്, സ്മാരകഭാഗമായി യാഗപീഠത്തിൽ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ദഹിപ്പിക്കണം.
LEV 6:16 അതിൽ ബാക്കിയുള്ളത് അഹരോനും പുത്രന്മാരും ഭക്ഷിക്കണം; എന്നാൽ അതു പുളിപ്പില്ലാത്തതായി വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അവർ അതു സമാഗമകൂടാരത്തിന്റെ അങ്കണത്തിൽവെച്ചു ഭക്ഷിക്കണം.
LEV 6:17 അതു പുളിപ്പുചേർത്തു ചുടരുത്; എനിക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽ ഇതു ഞാൻ അവർക്ക് ഓഹരിയായി കൊടുത്തിരിക്കുന്നു. പാപശുദ്ധീകരണയാഗവും അകൃത്യയാഗവുംപോലെതന്നെ ഇത് ഏറ്റവും വിശുദ്ധമാണ്.
LEV 6:18 അഹരോന്റെ മക്കളിൽ ഏതൊരാണിനും ദഹനയാഗങ്ങളിൽനിന്ന് ഭക്ഷിക്കാം. അത് യഹോവയ്ക്ക് അർപ്പിക്കുന്ന യാഗത്തിൽനിന്ന് അദ്ദേഹത്തിനു തലമുറതലമുറയായി എന്നെന്നേക്കുമുള്ള അവകാശമാണ്. അവയെ സ്പർശിക്കുന്നവരെല്ലാം വിശുദ്ധരായിരിക്കും.’ ”
LEV 6:19 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
LEV 6:20 “അഹരോൻ അഭിഷിക്തനാകുന്ന ദിവസം അദ്ദേഹവും പുത്രന്മാരും യഹോവയ്ക്ക് അർപ്പിക്കേണ്ട വഴിപാട് ഇതാണ്: നിരന്തരം അർപ്പിക്കേണ്ട ഭോജനയാഗത്തിനായി ഒരു ഓമെർ നേരിയമാവ്, പകുതി രാവിലെയും പകുതി വൈകുന്നേരവും അർപ്പിക്കണം
LEV 6:21 അത് എണ്ണചേർത്ത് അപ്പച്ചട്ടിയിൽ പാകംചെയ്യണം; നന്നായി കുഴച്ച് കഷണങ്ങളാക്കി അർപ്പിക്കണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഭോജനയാഗം.
LEV 6:22 മഹാപുരോഹിതനായി തന്റെ പിൻതുടർച്ചക്കാരനാകേണ്ട പുത്രൻ അതു പാകംചെയ്യണം. അത് യഹോവയ്ക്കു നിത്യമായ ഓഹരി. അതു പൂർണമായി ദഹിപ്പിക്കപ്പെടണം.
LEV 6:23 ഒരു പുരോഹിതന്റെ ഓരോ ഭോജനയാഗവും പൂർണമായി ദഹിപ്പിക്കണം; അതു ഭക്ഷിക്കാൻ അനുവാദമില്ല.”
LEV 6:24 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 6:25 “അഹരോനോടും പുത്രന്മാരോടും പറയുക: ‘പാപശുദ്ധീകരണയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്: ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്തുവെച്ചു പാപശുദ്ധീകരണയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറക്കണം; അത് ഏറ്റവും വിശുദ്ധമാണ്.
LEV 6:26 അർപ്പിക്കുന്ന പുരോഹിതൻ അതു ഭക്ഷിക്കണം. സമാഗമകൂടാരത്തിന്റെ അങ്കണത്തിൽ, വിശുദ്ധസ്ഥലത്തുവെച്ച് അതു ഭക്ഷിക്കണം.
LEV 6:27 ആ മാംസത്തിൽ സ്പർശിക്കുന്നതെന്തും വിശുദ്ധമായിരിക്കും, ഒരു വസ്ത്രത്തിൽ രക്തം തെറിച്ചാൽ നിങ്ങൾ അതു വിശുദ്ധസ്ഥലത്തുവെച്ചു കഴുകണം.
LEV 6:28 ആ മാംസം പാകംചെയ്ത മൺപാത്രം ഉടച്ചുകളയണം, എന്നാൽ അത് ഓട്ടുപാത്രത്തിലാണു പാകംചെയ്തതെങ്കിൽ, ആ പാത്രം വെള്ളത്തിൽ തേച്ചുകഴുകണം.
LEV 6:29 ഒരു പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു പുരുഷനും അതു ഭക്ഷിക്കാം; അത് ഏറ്റവും വിശുദ്ധമാണ്.
LEV 6:30 വിശുദ്ധസ്ഥലത്തു പ്രായശ്ചിത്തം കഴിക്കാനായി സമാഗമകൂടാരത്തിൽ രക്തം കൊണ്ടുവരുന്ന പാപശുദ്ധീകരണയാഗം ഭക്ഷിക്കരുത്; അതു ചുട്ടുകളയണം.
LEV 7:1 “ ‘അതിവിശുദ്ധമായ അകൃത്യയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
LEV 7:2 ഹോമയാഗമൃഗത്തെ അറക്കുന്ന സ്ഥലത്ത് അകൃത്യയാഗമൃഗത്തെയും അറക്കണം; അതിന്റെ രക്തം യാഗപീഠത്തിന്മേൽ, ചുറ്റും തളിക്കണം.
LEV 7:3 അതിന്റെ മേദസ്സു മുഴുവനും തടിച്ച വാലും ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന മേദസ്സും
LEV 7:4 വൃക്കകൾ രണ്ടും അവയുടെമേൽ അരക്കെട്ടിനടുത്തുള്ള മേദസ്സും വൃക്കകളോടൊപ്പം മാറ്റുന്ന കരളിന്മേലുള്ള കൊഴുപ്പും അർപ്പിക്കണം.
LEV 7:5 പുരോഹിതൻ അവയെ യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അത് അകൃത്യയാഗം.
LEV 7:6 പുരോഹിതന്റെ കുടുംബത്തിലെ ഏതൊരു ആണിനും അതു ഭക്ഷിക്കാം; എന്നാൽ അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം; അത് അതിവിശുദ്ധമാണ്.
LEV 7:7 “ ‘പാപശുദ്ധീകരണയാഗത്തിനും അകൃത്യയാഗത്തിനും ഒരേ നിയമം ബാധകമാണ്: അവകൊണ്ടു പ്രായശ്ചിത്തം വരുത്തുന്ന പുരോഹിതനുള്ളതാണ് അത്.
LEV 7:8 ആർക്കെങ്കിലുംവേണ്ടി ഹോമയാഗം അർപ്പിക്കുന്ന പുരോഹിതന് അതിന്റെ തുകൽ എടുക്കാം.
LEV 7:9 അടുപ്പിൽ ചുട്ടതോ ഉരുളിയിലോ അപ്പച്ചട്ടിയിലോ പാകംചെയ്തതോ ആയ ഭോജനയാഗം ഓരോന്നും അത് അർപ്പിക്കുന്ന പുരോഹിതനുള്ളതാണ്.
LEV 7:10 ഒലിവെണ്ണ ചേർത്തതോ ചേർക്കാത്തതോ ആയ ഭോജനയാഗം ഓരോന്നും അഹരോന്റെ എല്ലാ പുത്രന്മാർക്കും തുല്യമായിട്ടുള്ളതാണ്.
LEV 7:11 “ ‘ഒരാൾ യഹോവയ്ക്ക് അർപ്പിക്കുന്ന സമാധാനയാഗത്തിന്റെ ചട്ടങ്ങൾ ഇവയാണ്:
LEV 7:12 “ ‘അത് ഒരു സ്തോത്രാർപ്പണമെങ്കിൽ, ആ സ്തോത്രാർപ്പണത്തോടൊപ്പം അവൻ പുളിപ്പില്ലാതെ ഒലിവെണ്ണചേർത്തുണ്ടാക്കിയ അടകളും എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത വടകളും എണ്ണ ചേർത്തു കുതിർത്ത നേരിയമാവുകൊണ്ടുണ്ടാക്കിയ അടകളും അർപ്പിക്കണം.
LEV 7:13 സ്തോത്രാർപ്പണമായ സമാധാനയാഗത്തോടൊപ്പം അദ്ദേഹം പുളിപ്പിച്ച മാവുകൊണ്ടുണ്ടാക്കിയ വടകളും ഭോജനയാഗമായി അർപ്പിക്കണം.
LEV 7:14 ആ മനുഷ്യൻ യഹോവയ്ക്കുവേണ്ടി ഓരോ ഇനത്തിൽ ഒന്നുവീതം സ്വമേധാർപ്പണമായി കൊണ്ടുവരണം; അത് സമാധാനയാഗത്തിന്റെ രക്തം യാഗപീഠത്തിനുചുറ്റും തളിക്കുന്ന പുരോഹിതനുള്ളതാണ്.
LEV 7:15 സ്തോത്രാർപ്പണമായ സമാധാനയാഗത്തിന്റെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ ഭക്ഷിക്കണം; അതിലൊട്ടും രാവിലെവരെ ശേഷിപ്പിക്കരുത്.
LEV 7:16 “ ‘എന്നാൽ അദ്ദേഹത്തിന്റെ യാഗം ഒരു നേർച്ചയോ സ്വമേധായാഗമോ ആണെങ്കിൽ, ആ യാഗം അർപ്പിക്കുന്ന ദിവസം അതു ഭക്ഷിക്കണം; എന്നാൽ എന്തെങ്കിലും ശേഷിച്ചാൽ അടുത്തദിവസം ഭക്ഷിക്കാവുന്നതാണ്.
LEV 7:17 യാഗമാംസത്തിൽ മൂന്നാംദിവസംവരെ അവശേഷിക്കുന്നതു ദഹിപ്പിച്ചുകളയണം.
LEV 7:18 സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം മൂന്നാംദിവസം ഭക്ഷിച്ചാൽ അതു പ്രസാദകരമല്ല. അത് അർപ്പിക്കുന്നയാളുടെപേരിൽ കണക്കാക്കുകയില്ല, കാരണം അത് അശുദ്ധമായിത്തീരും; അതിന്റെ ഏതെങ്കിലും ഒരുഭാഗം ഭക്ഷിക്കുന്നയാൾ കുറ്റക്കാരനായിരിക്കും.
LEV 7:19 “ ‘ആചാരപരമായി, അശുദ്ധമായ എന്തിനെയെങ്കിലും സ്പർശിച്ചിട്ടുള്ള മാംസം ഭക്ഷിക്കരുത്; അതു തീയിലിട്ടു ചുട്ടുകളയണം. മറ്റു മാംസമാകട്ടെ, ആചാരപരമായി ശുദ്ധിയുള്ള ഏതൊരാൾക്കും ഭക്ഷിക്കാം.
LEV 7:20 യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം അശുദ്ധരായ ആരെങ്കിലും ഭക്ഷിച്ചാൽ, അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 7:21 ആരെങ്കിലുമൊരാൾ അശുദ്ധമായ എന്തെങ്കിലും—മനുഷ്യന്റെ അശുദ്ധിയോ ഒരു അശുദ്ധമൃഗമോ അശുദ്ധവും നിഷിദ്ധവുമായ എന്തെങ്കിലുമോ—സ്പർശിച്ചിട്ട്, യഹോവയ്ക്കുള്ള സമാധാനയാഗത്തിന്റെ ഏതെങ്കിലും മാംസം ഭക്ഷിച്ചാൽ, ആ വ്യക്തിയെ തന്റെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.’ ”
LEV 7:22 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 7:23 “ഇസ്രായേല്യരോടു പറയുക: ‘കന്നുകാലിയുടെയോ ചെമ്മരിയാടിന്റെയോ കോലാടിന്റെയോ മേദസ്സ് അൽപ്പംപോലും ഭക്ഷിക്കരുത്.
LEV 7:24 ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ മൃഗത്തിന്റെ മേദസ്സു മറ്റെന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാം, എന്നാൽ അതു ഭക്ഷിക്കരുത്.
LEV 7:25 യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാനുള്ള മൃഗത്തിന്റെ മേദസ്സു ഭക്ഷിക്കുന്നയാൾ അവരുടെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.
LEV 7:26 നിങ്ങൾ എവിടെ ജീവിച്ചാലും ഒരു പക്ഷിയുടെയോ മൃഗത്തിന്റെയോ രക്തം കുടിക്കരുത്.
LEV 7:27 ആരെങ്കിലും രക്തം കുടിച്ചാൽ ആ മനുഷ്യൻ തന്റെ ജനത്തിൽനിന്ന് ഛേദിക്കപ്പെടണം.’ ”
LEV 7:28 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 7:29 “ഇസ്രായേല്യരോടു പറയുക: ‘യഹോവയ്ക്കു സമാധാനയാഗം കൊണ്ടുവരുന്നയാൾ അതിന്റെ ഭാഗം ആ മനുഷ്യന്റെ യാഗമായി യഹോവയ്ക്ക് അർപ്പിക്കണം.
LEV 7:30 അയാൾ സ്വന്തം കൈയാൽ യഹോവയ്ക്കു ദഹനയാഗം കൊണ്ടുവരണം; അവൻ നെഞ്ചോടുകൂടെ മേദസ്സും കൊണ്ടുവന്ന് ഒരു വിശിഷ്ടയാഗമായി നെഞ്ച് യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കുക.
LEV 7:31 പുരോഹിതൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിക്കണം, എന്നാൽ നെഞ്ച് അഹരോനും തന്റെ പുത്രന്മാർക്കുമുള്ളതാണ്.
LEV 7:32 നിങ്ങളുടെ സമാധാനയാഗത്തിന്റെ വലതുതുട പുരോഹിതന് ഒരു സ്വമേധാദാനമായി കൊടുക്കണം.
LEV 7:33 അഹരോന്റെ പുത്രന്മാരിൽ സമാധാനയാഗത്തിന്റെ രക്തവും മേദസ്സും അർപ്പിക്കുന്ന പുരോഹിതന് അവകാശപ്പെട്ടതാണ്, വലത്തെ തുട.
LEV 7:34 ഇസ്രായേല്യരുടെ സമാധാനയാഗത്തിൽനിന്ന് ദൈവസന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ വലതുതുടയും ഞാൻ എടുത്ത് അവയെ പുരോഹിതനായ അഹരോനും തന്റെ പുത്രന്മാർക്കും ഇസ്രായേല്യരിൽനിന്നുള്ള നിത്യാവകാശമായി കൊടുത്തിരിക്കുന്നു.’ ”
LEV 7:35 അഹരോനെയും പുത്രന്മാരെയും യഹോവയ്ക്കു പുരോഹിതന്മാരായി സമർപ്പിച്ച നാളിൽ, യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗങ്ങളിൽനിന്ന് അവർക്കുള്ള ഓഹരി ഇതാണ്.
LEV 7:36 അവർ അഭിഷിക്തരായ ദിവസം, ഇസ്രായേല്യർ ഇത് അവർക്ക് അവരുടെ നിത്യാവകാശമായി എല്ലാ തലമുറകളിലും നൽകണമെന്ന് യഹോവ കൽപ്പിച്ചു.
LEV 7:37 ഇവയാണ്, ദഹനയാഗം, ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം, പ്രതിഷ്ഠായാഗം, സമാധാനയാഗം എന്നിവയുടെ ചട്ടങ്ങൾ.
LEV 7:38 സീനായിമരുഭൂമിയിൽവെച്ച് യഹോവയ്ക്ക് അവരുടെ വഴിപാടുകൾ കൊണ്ടുവരാൻ കൽപ്പിച്ച നാളിൽ യഹോവ സീനായിമലയിൽവെച്ച് മോശയ്ക്ക് ഈ കൽപ്പനകൾ ഇസ്രായേല്യർക്കു നൽകി.
LEV 8:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 8:2 “അഹരോനെയും പുത്രന്മാരെയും അവരോടുകൂടെ വസ്ത്രം, അഭിഷേകതൈലം, പാപശുദ്ധീകരണയാഗത്തിനുള്ള കാള, രണ്ട് ആട്ടുകൊറ്റന്മാർ, കുട്ടയിൽ പുളിപ്പില്ലാത്ത അപ്പം എന്നിവയും കൊണ്ടുവരിക;
LEV 8:3 മുഴുസഭയെയും സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൂട്ടുക.”
LEV 8:4 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു, സഭ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നുകൂടി.
LEV 8:5 മോശ സഭയോടു പറഞ്ഞു: “യഹോവ ചെയ്യണമെന്ന് അരുളിച്ചെയ്തത് ഇതാണ്.”
LEV 8:6 പിന്നെ മോശ അഹരോനെയും പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന് അവരെ വെള്ളത്തിൽ കഴുകി.
LEV 8:7 അദ്ദേഹം അഹരോനെ കുപ്പായം ധരിപ്പിച്ചു, അരക്കച്ച ചുറ്റിക്കെട്ടി, മേലങ്കി അണിയിച്ചു. ഏഫോദ് ധരിപ്പിച്ചു. വിദഗ്ധമായി നെയ്ത അതിന്റെ അരക്കച്ചകൊണ്ട് അദ്ദേഹം ഏഫോദ് ചേർത്തുകെട്ടി.
LEV 8:8 അദ്ദേഹത്തെ നിർണയപ്പതക്കം അണിയിച്ചു. നിർണയപ്പതക്കത്തിൽ ഊറീമും തുമ്മീമും വെച്ചു.
LEV 8:9 ഇതിനുശേഷം യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അഹരോന്റെ തലയിൽ തലപ്പാവുവെച്ച് അതിന്റെ മുന്നിലായി വിശുദ്ധകിരീടമായ തങ്കംകൊണ്ടുള്ള നെറ്റിപ്പട്ടം വെച്ചു.
LEV 8:10 പിന്നെ മോശ അഭിഷേകതൈലം എടുത്തു സമാഗമകൂടാരവും അതിനകത്തുള്ള സകലതും അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
LEV 8:11 അദ്ദേഹം കുറെ തൈലം പീഠത്തിന്മേൽ ഏഴുപ്രാവശ്യം തളിച്ചു, യാഗപീഠവും അതിലെ എല്ലാ ഉപകരണങ്ങളും തൊട്ടിയും അതിന്റെ കാലുകളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു.
LEV 8:12 അദ്ദേഹം അഹരോന്റെ തലയിൽ അഭിഷേകതൈലം ഒഴിച്ച് അദ്ദേഹത്തെ അഭിഷേകംചെയ്തു വിശുദ്ധീകരിച്ചു.
LEV 8:13 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, പിന്നീട് അദ്ദേഹം അഹരോന്റെ പുത്രന്മാരെ മുമ്പോട്ടുകൊണ്ടുവന്ന് അവരെ കുപ്പായം ധരിപ്പിച്ചു. അരക്കച്ച കെട്ടി, ശിരോവസ്ത്രവും വെച്ചു.
LEV 8:14 ഇതിനുശേഷം മോശ പാപശുദ്ധീകരണയാഗത്തിനുള്ള കാളയെ കൊണ്ടുവന്നു, അഹരോനും പുത്രന്മാരും അവരുടെ കൈകൾ അതിന്റെ തലയിൽ വെച്ചു.
LEV 8:15 മോശ കാളയെ അറത്ത്, രക്തം കുറെ എടുത്ത് അദ്ദേഹത്തിന്റെ വിരൽകൊണ്ടു യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി, യാഗപീഠത്തെ ശുദ്ധീകരിച്ചു. ശേഷിച്ചരക്തം അദ്ദേഹം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു. അങ്ങനെ പ്രായശ്ചിത്തം അർപ്പിക്കാൻ അദ്ദേഹം യാഗപീഠത്തെ ശുദ്ധീകരിച്ചു.
LEV 8:16 മോശ, ആന്തരികാവയവങ്ങൾക്കു ചുറ്റുമുള്ള എല്ലാ മേദസ്സും കരളിന്മേലുള്ള കൊഴുപ്പും രണ്ടുവൃക്കയും അവയുടെ മേദസ്സും എടുത്ത് യാഗപീഠത്തിൽ ദഹിപ്പിച്ചു.
LEV 8:17 എന്നാൽ യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം കാളയെ അതിന്റെ തുകൽ, മാംസം, ചാണകം എന്നിവയോടുകൂടെ പാളയത്തിനുപുറത്തു ദഹിപ്പിച്ചുകളഞ്ഞു.
LEV 8:18 പിന്നെ അദ്ദേഹം ഹോമയാഗത്തിനുള്ള ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ അവരുടെ കൈകൾ വെച്ചു.
LEV 8:19 പിന്നെ മോശ ആട്ടുകൊറ്റനെ അറത്തു രക്തം യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
LEV 8:20 അദ്ദേഹം ആട്ടുകൊറ്റനെ കഷണങ്ങളായി മുറിച്ച് തലയും കഷണങ്ങളും മേദസ്സും ദഹിപ്പിച്ചു.
LEV 8:21 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും വെള്ളത്തിൽ കഴുകി ആട്ടുകൊറ്റനെ മുഴുവനുമായി യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു; ഇതു യഹോവയ്ക്ക് അർപ്പിക്കുന്ന ഹോമയാഗം; യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
LEV 8:22 പിന്നെ അദ്ദേഹം പ്രതിഷ്ഠയ്ക്കുള്ള രണ്ടാമത്തെ ആട്ടുകൊറ്റനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും ആട്ടുകൊറ്റന്റെ തലയിൽ കൈകൾ വെച്ചു.
LEV 8:23 മോശ ആട്ടുകൊറ്റനെ അറത്ത് അതിന്റെ കുറെ രക്തമെടുത്ത് അഹരോന്റെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും പുരട്ടി.
LEV 8:24 അഹരോന്റെ പുത്രന്മാരെയും മുന്നോട്ടുകൊണ്ടുവന്ന്, മോശ അവരുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയുടെ പെരുവിരലിലും വലതുകാലിന്റെ പെരുവിരലിലും രക്തം പുരട്ടി. പിന്നെ അദ്ദേഹം യാഗപീഠത്തിന്മേൽ ചുറ്റും രക്തം തളിച്ചു.
LEV 8:25 ഇതിനുശേഷം അദ്ദേഹം മേദസ്സും തടിച്ച വാലും ആന്തരികാവയവങ്ങളിലുള്ള മേദസ്സും കരളിന്മേലുള്ള കൊഴുപ്പും വൃക്ക രണ്ടും അവയുടെ മേദസ്സും വലതുതുടയും എടുത്തു.
LEV 8:26 പിന്നെ യഹോവയുടെ സന്നിധിയിൽ പുളിപ്പില്ലാത്ത അപ്പം വെച്ചിരുന്ന കുട്ടയിൽനിന്ന് അദ്ദേഹം ഒരു വടയും ഒലിവെണ്ണചേർത്തുണ്ടാക്കിയ ഒരു അടയും ഒരു ദോശയും എടുത്ത്, മേദസ്സിന്മേലും വലതുതുടയിന്മേലും വെച്ചു.
LEV 8:27 അദ്ദേഹം ഇവയെല്ലാം എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും കൈയിലും വെച്ച്, യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
LEV 8:28 അതിനുശേഷം മോശ അവരുടെ കൈയിൽനിന്ന് അവ എടുത്ത് യാഗപീഠത്തിലുള്ള ഹോമയാഗത്തിന്മേൽ ദഹിപ്പിച്ചു; ഇത് ഹൃദ്യസുഗന്ധമായ പ്രതിഷ്ഠായാഗം; യഹോവയുടെ സന്നിധിയിൽ അർപ്പിക്കുന്ന ദഹനയാഗംതന്നെ.
LEV 8:29 പ്രതിഷ്ഠായാഗത്തിനുള്ള ആട്ടുകൊറ്റനിൽ മോശയുടെ ഓഹരിയായ നെഞ്ച് എടുത്തു യഹോവ മോശയോടു കൽപ്പിച്ചതുപോലെ യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
LEV 8:30 പിന്നെ മോശ കുറച്ച് അഭിഷേകതൈലവും യാഗപീഠത്തിൽനിന്ന് കുറച്ച് രക്തവും എടുത്ത് അഹരോന്റെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും അവരുടെ വസ്ത്രങ്ങളുടെയുംമേൽ തളിച്ചു. അങ്ങനെ അദ്ദേഹം അഹരോനെയും അദ്ദേഹത്തിന്റെ വസ്ത്രങ്ങളും അദ്ദേഹത്തിന്റെ പുത്രന്മാരെയും അവരുടെ വസ്ത്രങ്ങളും വിശുദ്ധീകരിച്ചു.
LEV 8:31 ഇതിനുശേഷം മോശ അഹരോനോടും പുത്രന്മാരോടും പറഞ്ഞു: “ ‘അഹരോനും പുത്രന്മാരും അതു ഭക്ഷിക്കണം’ എന്നു ഞാൻ കൽപ്പിച്ചതുപോലെ, സമാഗമകൂടാരവാതിലിൽ മാംസം പാകംചെയ്ത്, പ്രതിഷ്ഠായാഗത്തിനുള്ള കുട്ടയിലെ അപ്പത്തോടുകൂടെ അതു ഭക്ഷിക്കണം.
LEV 8:32 ശേഷിക്കുന്ന മാംസവും അപ്പവും ദഹിപ്പിക്കണം.
LEV 8:33 നിങ്ങളുടെ പ്രതിഷ്ഠാശുശ്രൂഷ ഏഴുദിവസമാണ്. അതു കഴിയുന്നതുവരെ, ഏഴുദിവസത്തേക്ക് സമാഗമകൂടാരത്തിന്റെ കവാടംവിട്ട് പുറത്തുപോകരുത്.
LEV 8:34 യഹോവ കൽപ്പിച്ചതനുസരിച്ചു നിങ്ങൾക്കുവേണ്ടിയുള്ള പ്രായശ്ചിത്തമാണ് ഇന്നു ചെയ്തത്.
LEV 8:35 നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് ഏഴു രാവും ഏഴു പകലും യഹോവ ആവശ്യപ്പെടുന്നതെന്തും ചെയ്തുകൊണ്ട് സമാഗമകൂടാരവാതിലിൽ താമസിക്കണം; അങ്ങനെയാണ് എന്നോടു കൽപ്പിച്ചിരിക്കുന്നത്.”
LEV 8:36 അങ്ങനെ യഹോവ മോശമുഖാന്തരം കൽപ്പിച്ചതെല്ലാം അഹരോനും പുത്രന്മാരും ചെയ്തു.
LEV 9:1 പ്രതിഷ്ഠാശുശ്രൂഷയ്ക്കുശേഷം, എട്ടാംദിവസം മോശ അഹരോനെയും പുത്രന്മാരെയും ഇസ്രായേലിലെ ഗോത്രത്തലവന്മാരെയും വിളിച്ചു.
LEV 9:2 അദ്ദേഹം അഹരോനോടു പറഞ്ഞത്, “നിങ്ങളുടെ പാപശുദ്ധീകരണയാഗത്തിനായി ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും നിങ്ങളുടെ ഹോമയാഗത്തിനായി ഒരു ആട്ടുകൊറ്റനെയും യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
LEV 9:3 എന്നിട്ട് ഇസ്രായേല്യരോടു പറയണം: ‘പാപശുദ്ധീകരണയാഗത്തിനായി ഒരു ആൺകോലാടിനെയും ഹോമയാഗത്തിനായി ഊനമില്ലാത്തതും ഒരുവയസ്സു പ്രായമുള്ളതുമായ ഒരു കാളക്കിടാവിനെയും ഒരു ആട്ടിൻകുട്ടിയെയും
LEV 9:4 സമാധാനയാഗത്തിനായി ഒരു കാളയെയും ഒരു ആട്ടുകൊറ്റനെയും ഒലിവെണ്ണയിൽ കുഴച്ച ഭോജനയാഗത്തോടൊപ്പം യഹോവയുടെമുമ്പാകെ യാഗം കഴിക്കാൻ എടുക്കണം. കാരണം, യഹോവ ഇന്നു നിങ്ങൾക്കു പ്രത്യക്ഷനാകും.’ ”
LEV 9:5 മോശ കൽപ്പിച്ചതെല്ലാം സമാഗമകൂടാരത്തിനുമുമ്പാകെ കൊണ്ടുവന്നു, സഭ മുഴുവൻ അടുത്തുവന്നു യഹോവയുടെമുമ്പിൽനിന്നു.
LEV 9:6 പിന്നെ മോശ പറഞ്ഞു: “യഹോവയുടെ തേജസ്സ് നിങ്ങൾക്കു പ്രത്യക്ഷമാകുന്നതുകൊണ്ട്, നിങ്ങൾ ചെയ്യണമെന്നു യഹോവ കൽപ്പിച്ചത് ഇതാണ്.”
LEV 9:7 മോശ അഹരോനോടു പറഞ്ഞു: “യഹോവ കൽപ്പിച്ചതുപോലെ യാഗപീഠത്തിലേക്കു വന്നു നിങ്ങൾ പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിച്ച് നിനക്കും ജനത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യുക; ജനത്തിനുവേണ്ടിയുള്ള വഴിപാടും യാഗവും കഴിച്ചു ജനത്തിന്നു പ്രായശ്ചിത്തം ചെയ്യുക.”
LEV 9:8 അങ്ങനെ അഹരോൻ യാഗപീഠത്തിലേക്കു വന്നു കാളക്കിടാവിനെ തനിക്കുവേണ്ടി പാപശുദ്ധീകരണയാഗമായി അറത്തു.
LEV 9:9 അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം തന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം രക്തത്തിൽ വിരൽ മുക്കി യാഗപീഠത്തിന്റെ കൊമ്പുകളിൽ പുരട്ടി. ശേഷിച്ചരക്തം യാഗപീഠത്തിന്റെ ചുവട്ടിൽ ഒഴിച്ചു.
LEV 9:10 യഹോവ മോശയോടു കൽപ്പിച്ചതുപോലെ, അദ്ദേഹം പാപശുദ്ധീകരണയാഗത്തിൽനിന്ന് മേദസ്സും വൃക്കകളും കരളിന്മേലുള്ള കൊഴുപ്പും യാഗപീഠത്തിന്മേൽ ദഹിപ്പിച്ചു.
LEV 9:11 മാംസവും തുകലും പാളയത്തിനു വെളിയിൽ ദഹിപ്പിച്ചു.
LEV 9:12 പിന്നെ അഹരോൻ ഹോമയാഗമൃഗത്തെ അറത്തു. അദ്ദേഹത്തിന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുക്കുകയും അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിക്കുകയും ചെയ്തു.
LEV 9:13 അവർ ഹോമയാഗമൃഗത്തെ തലയുൾപ്പെടെ കഷണംകഷണമായി അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിൽ ദഹിപ്പിച്ചു.
LEV 9:14 അദ്ദേഹം ആന്തരികാവയവങ്ങളും കാലുകളും കഴുകി അവയെ യാഗപീഠത്തിൽ ഹോമയാഗത്തിനുമീതേ ദഹിപ്പിച്ചു.
LEV 9:15 അഹരോൻ പിന്നീടു ജനത്തിനുവേണ്ടിയുള്ള വഴിപാടുകൊണ്ടുവന്നു. അദ്ദേഹം ജനത്തിന്റെ പാപശുദ്ധീകരണയാഗത്തിനുള്ള കോലാടിനെ എടുത്ത് അതിനെ അറത്ത് ആദ്യത്തേതിനെ ചെയ്തതുപോലെ പാപശുദ്ധീകരണയാഗമായി അർപ്പിച്ചു.
LEV 9:16 അദ്ദേഹം ഹോമയാഗം കൊണ്ടുവന്നു നിർദിഷ്ടരീതിയിൽ അതിനെ അർപ്പിച്ചു.
LEV 9:17 അദ്ദേഹം രാവിലത്തെ ഹോമയാഗത്തിനുപുറമേ ഭോജനയാഗവും കൊണ്ടുവന്ന് അതിൽനിന്ന് ഒരുപിടിധാന്യം എടുത്തു യാഗപീഠത്തിൽ ദഹിപ്പിച്ചു.
LEV 9:18 അദ്ദേഹം കാളയെയും ആട്ടുകൊറ്റനെയും ജനത്തിനുവേണ്ടിയുള്ള സമാധാനയാഗമായി അറത്തു. അഹരോന്റെ പുത്രന്മാർ രക്തം അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു യാഗപീഠത്തിന്മേൽ ചുറ്റും തളിച്ചു.
LEV 9:19 എന്നാൽ അവർ കാളയുടെയും ആട്ടുകൊറ്റന്റെയും മേദസ്സ്, തടിച്ചവാൽ, ആന്തരികാവയവങ്ങൾ പൊതിഞ്ഞിരിക്കുന്ന മേദസ്സ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ്
LEV 9:20 എന്നിവ നെഞ്ചിന്മേൽവെച്ചു. എന്നിട്ട് അഹരോൻ മേദസ്സു യാഗപീഠത്തിൽ ദഹിപ്പിച്ചു.
LEV 9:21 മോശ കൽപ്പിച്ചതുപോലെ അഹരോൻ നെഞ്ചും വലതുതുടയും യഹോവയുടെമുമ്പാകെ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിച്ചു.
LEV 9:22 പിന്നെ അഹരോൻ കൈകൾ ഉയർത്തി ജനത്തിനുനേരേ അവരെ അനുഗ്രഹിച്ചു. പാപശുദ്ധീകരണയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിച്ചിട്ട് അദ്ദേഹം താഴേക്കിറങ്ങി.
LEV 9:23 മോശയും അഹരോനും പിന്നെ സമാഗമകൂടാരത്തിനകത്തുപോയി. അവർ പുറത്തുവന്ന് ജനത്തെ ആശീർവദിച്ചു; യഹോവയുടെ തേജസ്സ് സകലജനത്തിനും പ്രത്യക്ഷമായി.
LEV 9:24 യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ടു ഹോമയാഗമൃഗത്തെയും യാഗപീഠത്തിന്മേലിരുന്ന മേദസ്സിനെയും ദഹിപ്പിച്ചു. അതുകണ്ടപ്പോൾ ജനമെല്ലാം ആനന്ദത്താൽ ആർത്തു സാഷ്ടാംഗം വീണു.
LEV 10:1 അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും തങ്ങളുടെ ധൂപകലശങ്ങൾ എടുത്ത് അതിൽ തീയിട്ടു സുഗന്ധദ്രവ്യവും ചേർത്തു; തങ്ങളോടു കൽപ്പിച്ചതല്ലാത്ത അന്യാഗ്നി യഹോവയുടെമുമ്പിൽ കൊണ്ടുവന്നു.
LEV 10:2 അപ്പോൾ യഹോവയുടെ സന്നിധിയിൽനിന്ന് തീ പുറപ്പെട്ട് അവരെ ദഹിപ്പിച്ചു, അവർ യഹോവയുടെ സന്നിധിയിൽ മരിച്ചു.
LEV 10:3 മോശ അഹരോനോടു പറഞ്ഞു, “യഹോവ അരുളിച്ചെയ്തപ്പോൾ പറഞ്ഞതിതാണ്: “ ‘എന്നോട് അടുത്തുവരുന്നവരിലൂടെ ഞാൻ എന്റെ പരിശുദ്ധി തെളിയിക്കും; സർവജനത്തിന്റെയും മുമ്പിൽ ഞാൻ മഹത്ത്വപ്പെടും.’ ” അഹരോൻ മൗനമായിരുന്നു.
LEV 10:4 മോശ അഹരോന്റെ പിതൃസഹോദരനായ ഉസ്സീയേലിന്റെ പുത്രന്മാരായ മീശായേലിനെയും എത്സാഫാനെയും വിളിപ്പിച്ച് അവരോടു പറഞ്ഞു: “ഇവിടെ വരിക, നിങ്ങളുടെ സഹോദരന്മാരെ വിശുദ്ധമന്ദിരത്തിന്റെ മുമ്പിൽനിന്ന് പാളയത്തിനുപുറത്ത് അകലെ കൊണ്ടുപോകുക.”
LEV 10:5 അങ്ങനെ അവർ വന്നു, മോശ കൽപ്പിച്ചതുപോലെ അവരുടെ കുപ്പായങ്ങളോടുകൂടെ പാളയത്തിനുപുറത്തു കൊണ്ടുപോയി.
LEV 10:6 പിന്നെ മോശ അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “നിങ്ങൾ മരിക്കാതിരിക്കേണ്ടതിനും സർവസഭയുടെയുംമേൽ കോപം വരാതിരിക്കേണ്ടതിനും നിങ്ങൾ തലമുടി ചീകാതിരിക്കുകയോ വസ്ത്രം കീറുകയോ അരുത്. എന്നാൽ നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേൽഗൃഹം മുഴുവനും യഹോവ തീയാൽ നശിപ്പിച്ചവരെച്ചൊല്ലി വിലപിക്കട്ടെ.
LEV 10:7 നിങ്ങൾ മരിക്കാതിരിക്കേണ്ടതിന് സമാഗമകൂടാരത്തിന്റെ കവാടം വിട്ടുപോകരുത്. കാരണം, യഹോവയുടെ അഭിഷേകതൈലം നിങ്ങളുടെമേൽ ഇരിക്കുന്നു.” അങ്ങനെ അവർ മോശ കൽപ്പിച്ചതുപോലെ ചെയ്തു.
LEV 10:8 പിന്നീടു യഹോവ അഹരോനോടു പറഞ്ഞു:
LEV 10:9 “നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്, സമാഗമകൂടാരത്തിനകത്തു പോകുമ്പോൾ ഒരിക്കലും നീയും നിന്റെ പുത്രന്മാരും വീഞ്ഞോ മദ്യമോ കുടിക്കരുത്. ഇതു വരാനുള്ള തലമുറകൾക്ക് എന്നും നിലനിൽക്കുന്ന നിയമം ആകുന്നു.
LEV 10:10 ഇങ്ങനെ നിങ്ങൾക്കു വിശുദ്ധവും സാധാരണവുംതമ്മിലും ശുദ്ധവും അശുദ്ധവുംതമ്മിലും വേർതിരിച്ചറിയാം.
LEV 10:11 യഹോവ മോശമുഖാന്തരം ഇസ്രായേൽമക്കൾക്കു കൊടുത്ത എല്ലാ ഉത്തരവുകളും നീ അവരെ പഠിപ്പിക്കണം.”
LEV 10:12 മോശ അഹരോനോടും അദ്ദേഹത്തിന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും പറഞ്ഞു: “യഹോവയ്ക്കു ദഹനയാഗം അർപ്പിച്ചതിനുശേഷമുള്ള ഭോജനയാഗം എടുത്ത്, പുളിപ്പില്ലാതെ ഒരുക്കി യാഗപീഠത്തിന്റെ വശത്തുവെച്ച് ഭക്ഷിക്കുക; കാരണം അത് അതിവിശുദ്ധമാണ്.
LEV 10:13 യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതു നിന്റെയും നിന്റെ പുത്രന്മാരുടെയും ഓഹരിയാണ്. അതു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കണം. ഇങ്ങനെ എന്നോടു കൽപ്പിച്ചിരിക്കുന്നു.
LEV 10:14 എന്നാൽ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിച്ച നെഞ്ചും വിശിഷ്ടയാഗാർപ്പണമായ തുടയും ഭക്ഷിക്കാം. ആചാരപരമായി ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് അവ ഭക്ഷിക്കണം. ഇസ്രായേല്യരുടെ സമാധാനയാഗത്തിൽ നിനക്കും നിന്റെ മക്കൾക്കും നിങ്ങളുടെ ഓഹരിയായി അവ നൽകപ്പെട്ടിരിക്കുന്നു.
LEV 10:15 വിശിഷ്ടയാഗാർപ്പണമായ തുടയും ഉയർത്തി അർപ്പിക്കാനുള്ള നെഞ്ചും ദഹനയാഗങ്ങളുടെ മേദസ്സോടുകൂടെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. യഹോവ കൽപ്പിച്ചതുപോലെ ഇതു നിന്റെയും നിന്റെ മക്കളുടെയും ശാശ്വതാവകാശം ആയിരിക്കും.”
LEV 10:16 പാപശുദ്ധീകരണയാഗത്തിന്റെ കോലാടിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അതു ദഹിപ്പിച്ചുപോയി എന്നുകണ്ട് അഹരോന്റെ ശേഷിച്ച പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശ കോപിച്ചു.
LEV 10:17 “ആ പാപശുദ്ധീകരണയാഗം നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ച് ഭക്ഷിക്കാഞ്ഞതെന്ത്? അത് അതിവിശുദ്ധമല്ലോ. സഭയുടെ അകൃത്യം അകറ്റിക്കളയാനും അവർക്കുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തം ചെയ്യാനുമാണ് അതു നിങ്ങൾക്കു നൽകിയിരിക്കുന്നത്.
LEV 10:18 അതിന്റെ രക്തം വിശുദ്ധമന്ദിരത്തിൽ കൊണ്ടുവരാഞ്ഞതുകൊണ്ടു ഞാൻ കൽപ്പിച്ചതുപോലെ കോലാടിനെ നിങ്ങൾ വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണ്ടതായിരുന്നു.”
LEV 10:19 അഹരോൻ മോശയോടു മറുപടി പറഞ്ഞു: “ഇന്ന് അവർ അവരുടെ പാപശുദ്ധീകരണയാഗവും ഹോമയാഗവും യഹോവയുടെമുമ്പാകെ അർപ്പിച്ചു. എനിക്കോ ഇങ്ങനെയെല്ലാം സംഭവിച്ചു. ഇന്നു ഞാൻ പാപശുദ്ധീകരണയാഗം ഭക്ഷിച്ചിരുന്നെങ്കിൽ യഹോവ പ്രസാദിക്കുമായിരുന്നോ?”
LEV 10:20 ഇതു കേട്ടപ്പോൾ മോശയ്ക്കു തൃപ്തിയായി.
LEV 11:1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
LEV 11:2 “ഇസ്രായേല്യരോടു പറയുക: കരയിൽ ജീവിക്കുന്ന എല്ലാ മൃഗങ്ങളിലും നിങ്ങൾക്കു ഭക്ഷിക്കാവുന്നവ ഇവയാണ്:
LEV 11:3 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
LEV 11:4 “ ‘ഒന്നുകിൽ അയവിറക്കുന്നവയോ അല്ലെങ്കിൽ കുളമ്പു പിളർന്നവയോ ആയിരിക്കാം ചില മൃഗങ്ങൾ. അവ നിങ്ങൾ ഭക്ഷിക്കരുത്. ഒട്ടകം അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:5 കുഴിമുയൽ അയവിറക്കുന്നെങ്കിലും കുളമ്പു പിളർന്നതല്ല; അത് നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:6 മുയൽ അയവിറക്കുന്നെങ്കിലും, കുളമ്പു പിളർന്നതല്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:7 പന്നിയുടെ കുളമ്പു പിരിഞ്ഞ് പൂർണമായി പിളർന്നതാണ്; എന്നാൽ അത് അയവിറക്കുന്നില്ല; അതു നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:8 നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്; അവ നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:9 “ ‘കടൽവെള്ളത്തിലും പുഴയിലും ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
LEV 11:10 എന്നാൽ കടലുകളിലും പുഴകളിലും കൂട്ടമായി ചരിക്കുന്നവയിലും വെള്ളത്തിൽ ജീവിക്കുന്ന മറ്റു ജീവികളിലും, ചിറകും ചെതുമ്പലും ഇല്ലാത്തവ നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
LEV 11:11 അവ നിങ്ങൾക്ക് അറപ്പായിരിക്കണം. അവയുടെ മാംസം ഭക്ഷിക്കരുത്, അവയുടെ പിണം നിങ്ങൾക്കു നിഷിദ്ധമായിരിക്കണം.
LEV 11:12 വെള്ളത്തിൽ ജീവിക്കുന്ന, ചിറകും ചെതുമ്പലുമില്ലാത്ത എന്തും നിങ്ങൾക്കു നിഷിദ്ധമാണ്.
LEV 11:13 “ ‘പറവകളിൽ നിങ്ങൾക്ക് നിഷിദ്ധമായിരിക്കുന്നവ ഇവയാണ്: അവ അശുദ്ധമാകുകയാൽ നിങ്ങൾ അവ ഭക്ഷിക്കരുത്: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്
LEV 11:14 ഗൃദ്ധ്രം, ഏതിനത്തിലുംപെട്ട പരുന്ത്,
LEV 11:15 എല്ലാ ഇനത്തിലുംപെട്ട കാക്ക,
LEV 11:16 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
LEV 11:17 നത്ത്, നീർക്കാക്ക, കൂമൻ,
LEV 11:18 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
LEV 11:19 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
LEV 11:20 “ ‘ചിറകുള്ള പ്രാണികളിൽ നാലുകാലിൽ നടക്കുകയും പറക്കുകയും ചെയ്യുന്നവയെല്ലാം നിങ്ങൾക്കു നിഷിദ്ധമാണ്.
LEV 11:21 നാലുകാലിൽ നടക്കുന്നെങ്കിലും നിലത്തു ചാടിനടക്കേണ്ടതിനു കാലുകളിൽ സന്ധിബന്ധമുള്ളതും ചിറകുള്ളതുമായ പ്രാണികളെ നിങ്ങൾക്കു ഭക്ഷിക്കാം.
LEV 11:22 ഇവയിൽ ഏതിനം വെട്ടുക്കിളിയും വിട്ടിലും ചീവീടും തുള്ളനും നിങ്ങൾക്കു തിന്നാം.
LEV 11:23 എന്നാൽ, ചിറകും നാലു കാലുമുള്ള മറ്റെല്ലാ ജീവികളും നിങ്ങൾക്കു നിഷിദ്ധമാണ്.
LEV 11:24 “ ‘ഇവയാൽ നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കും; അവയുടെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 11:25 അവയിലൊന്നിന്റെ പിണം എടുക്കുന്നവരും തങ്ങളുടെ വസ്ത്രം അലക്കണം, അവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 11:26 “ ‘കുളമ്പു പിരിഞ്ഞ് പൂർണമായി പിളരാത്തതും അയവിറക്കാത്തതുമായ മൃഗങ്ങളെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം തൊടുന്നവർ അശുദ്ധരായിരിക്കും.
LEV 11:27 നാലുകാലിൽ നടക്കുന്ന ജീവികളിൽ ഉള്ളങ്കാൽ പതിച്ചു നടക്കുന്നവയെല്ലാം നിങ്ങൾക്ക് അശുദ്ധം; അവയിലൊന്നിന്റെ പിണം സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 11:28 അവയുടെ പിണം എടുക്കുന്നവർ തങ്ങളുടെ വസ്ത്രം അലക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ഈ മൃഗങ്ങൾ നിങ്ങൾക്ക് നിഷിദ്ധമാണ്.
LEV 11:29 “ ‘നിലത്തു സഞ്ചരിക്കുന്ന ജന്തുക്കളിൽ നിങ്ങൾക്ക് അശുദ്ധമായവ ഇവയാണ്: പെരുച്ചാഴി, എലി, എല്ലാ ഇനത്തിലുംപെട്ട ഉടുമ്പ്,
LEV 11:30 അളുങ്ക്, ഓന്ത്, പല്ലി, അരണ, തുരപ്പൻ
LEV 11:31 നിലത്തു സഞ്ചരിക്കുന്ന എല്ലാവകയിലും ഇവ നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ ജഡം സ്പർശിക്കുന്നവരും സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 11:32 അവയിലൊന്നു ചത്ത് എന്തിന്മേലെങ്കിലും വീണാൽ, ആ സാധനത്തിന്റെ ഉപയോഗമെന്തായാലും, അതു മരമോ വസ്ത്രമോ തുകലോ ചാക്കുശീലയോകൊണ്ട് ഉണ്ടാക്കിയതാണെങ്കിലും അശുദ്ധമായിരിക്കും. അതു വെള്ളത്തിൽ ഇടണം; അതു സന്ധ്യവരെ അശുദ്ധമായിരിക്കും, പിന്നെ അതു ശുദ്ധമാകും.
LEV 11:33 അവയിലൊന്ന് ഒരു മൺപാത്രത്തിൽ വീണാൽ അതിലുള്ളതെല്ലാം അശുദ്ധമായിരിക്കും, നിങ്ങൾ ആ പാത്രം ഉടച്ചുകളയണം.
LEV 11:34 ഭക്ഷിക്കാൻ അനുവാദമുള്ള ഏതെങ്കിലും ആഹാരത്തിൽ അങ്ങനെയുള്ള പാത്രത്തിലെ വെള്ളം വീണാൽ അത് അശുദ്ധമാകും. അതിലുള്ള ഏതു പാനീയവും അശുദ്ധമാകും.
LEV 11:35 അവയിലൊന്നിന്റെ പിണം എന്തിലെങ്കിലും വീണാൽ വീഴുന്നതെന്തായാലും അത് അശുദ്ധമാകും. അത് അടുപ്പായാലും പാചകപാത്രമായാലും ഉടച്ചുകളയണം. അവ അശുദ്ധമാണ്, അവയെ അശുദ്ധമായി പരിഗണിക്കണം.
LEV 11:36 എന്നാൽ ഒരു ഉറവയോ ഒരു ജലസംഭരണിയോ ശുദ്ധമായിരിക്കും; ഈ പിണങ്ങളിലൊന്നു സ്പർശിക്കുന്ന വ്യക്തി അശുദ്ധനാണ്.
LEV 11:37 നടാനുള്ള വിത്തിൽ ഒരു പിണം വീണാൽ. അത് ശുദ്ധമായിത്തന്നെയിരിക്കും.
LEV 11:38 എന്നാൽ വിത്തിൽ വെള്ളം ഒഴിച്ചുകഴിഞ്ഞിട്ടു പിണം അതിന്മേൽ വീണാൽ അതു നിങ്ങൾക്ക് അശുദ്ധമാണ്.
LEV 11:39 “ ‘നിങ്ങൾക്കു ഭക്ഷിക്കാൻ അനുവാദമുള്ള ഒരു മൃഗം ചത്താൽ അതിന്റെ പിണം തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 11:40 ആ പിണത്തിൽനിന്ന് ഭക്ഷിക്കുന്നവർ തങ്ങളുടെ വസ്ത്രം കഴുകണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും. ആരെങ്കിലും ആ പിണം എടുത്താൽ അയാൾ തന്റെ വസ്ത്രം കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധമായിരിക്കും.
LEV 11:41 “ ‘നിലത്ത് ഇഴയുന്ന എല്ലാ പ്രാണികളും നിങ്ങൾക്കു നിഷിദ്ധമാണ്; അതു ഭക്ഷിക്കരുത്.
LEV 11:42 ഉരസ്സുകൊണ്ടോ നാലുകാലുകൊണ്ടോ കൂടുതൽ കാലുകൾകൊണ്ടോ നിലത്തു ചരിക്കുന്ന ഒരു പ്രാണിയെയും നിങ്ങൾ തിന്നരുത്; അവ നിങ്ങൾക്കു നിഷിദ്ധം.
LEV 11:43 ഇങ്ങനെയുള്ള ഏതെങ്കിലും ഇഴജാതിമൂലം നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. അവ മുഖാന്തിരമോ അവയാലോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
LEV 11:44 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകുകയാൽ നിങ്ങളെത്തന്നെ ശുദ്ധീകരിച്ചു വിശുദ്ധരായിരിക്കുക. നിലത്തു സഞ്ചരിക്കുന്ന ഒരു ജീവിയാലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
LEV 11:45 നിങ്ങളുടെ ദൈവമായിരിക്കാൻ, നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവ ഞാനാകുന്നു; ആകയാൽ, ഞാൻ വിശുദ്ധനാകുകയാൽ, നിങ്ങളും വിശുദ്ധരായിരിക്കുക.
LEV 11:46 “ ‘മൃഗങ്ങളെയും പറവകളെയും ജലത്തിൽ ചരിക്കുന്ന ജീവികളെയും നിലത്തു ചരിക്കുന്ന ജീവികളെയും സംബന്ധിച്ച പ്രമാണം ഇവയാകുന്നു.
LEV 11:47 നിങ്ങൾക്ക് ശുദ്ധവും അശുദ്ധവുംതമ്മിലും ഭക്ഷിക്കാവുന്നവയും ഭക്ഷിക്കരുതാത്തവയുമായ ജീവികൾതമ്മിലും തരംതിരിവുണ്ടായിരിക്കണം.’ ”
LEV 12:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 12:2 “ഇസ്രായേൽമക്കളോടു പറയുക: ‘ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുന്ന സ്ത്രീ ആർത്തവകാലത്തെന്നപോലെ ഏഴുദിവസം ആചാരപരമായി അശുദ്ധയായിരിക്കും.
LEV 12:3 എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യിക്കണം.
LEV 12:4 ഇതിനുശേഷം സ്ത്രീ രക്തസ്രാവം നിലച്ചു ശുദ്ധിയായിത്തീരുന്നതിനു മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണകാലം തീരുന്നതുവരെ അവൾ വിശുദ്ധമായതൊന്നും സ്പർശിക്കരുത്; വിശുദ്ധസ്ഥലത്തു പോകുകയുമരുത്.
LEV 12:5 അവൾ ഒരു മകളെയാണു പ്രസവിക്കുന്നതെങ്കിൽ, ആർത്തവകാലത്തെന്നപോലെ രണ്ടാഴ്ച അവൾ അശുദ്ധയായിരിക്കും. പിന്നീട് അവൾ രക്തസ്രാവം നിലച്ചു ശുദ്ധയായിത്തീരുന്നതിന് അറുപത്താറു ദിവസം കാത്തിരിക്കണം.
LEV 12:6 “ ‘മകനോ മകൾക്കോവേണ്ടിയുള്ള അവളുടെ ശുദ്ധീകരണകാലം കഴിയുമ്പോൾ, ഒരുവയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ കുറുപ്രാവിനെയോ പാപശുദ്ധീകരണയാഗത്തിനായും സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
LEV 12:7 പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തമായി അർപ്പിക്കണം. അപ്പോൾ ആചാരപരമായി അവൾ രക്തസ്രാവത്തിൽനിന്ന് ശുദ്ധയാകും. “ ‘ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള ചട്ടങ്ങളാണിവ.
LEV 12:8 അവൾക്ക് ഒരാട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ, ഒന്നു ഹോമയാഗത്തിനും മറ്റേതു പാപശുദ്ധീകരണയാഗത്തിനുമായി കൊണ്ടുവരണം. ഈ വിധം പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം, എന്നാൽ അവൾ ശുദ്ധയാകും.’ ”
LEV 13:1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
LEV 13:2 “ആരുടെയെങ്കിലും ത്വക്കിൽ ഗുരുതരമായ കുഷ്ഠമാകാവുന്ന വീക്കമോ ചുണങ്ങോ തെളിഞ്ഞപുള്ളിയോ ഉണ്ടെങ്കിൽ അയാളെ പുരോഹിതനായ അഹരോന്റെയോ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരു പുരോഹിതന്റെയോ അടുക്കൽ കൊണ്ടുപോകണം.
LEV 13:3 പുരോഹിതൻ അയാളുടെ ത്വക്കിന്മേലുള്ള വടു പരിശോധിക്കണം, വടുവിന്മേലുള്ള രോമം വെളുപ്പായി കാണുകയും വടു ത്വക്കിനെക്കാൾ കുഴിഞ്ഞിരിക്കയും ചെയ്താൽ അതു കുഷ്ഠലക്ഷണം. പുരോഹിതൻ പരിശോധിച്ച് ആ വ്യക്തിയെ ആചാരപരമായി അശുദ്ധമെന്നു വിധിക്കണം.
LEV 13:4 അയാളുടെ ത്വക്കിലെ വടു വെളുത്തതും ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും അതിനുള്ളിലെ രോമം വെളുത്തല്ലാതെയും കണ്ടാൽ പുരോഹിതൻ ആ വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
LEV 13:5 ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. വടു ത്വക്കിൽ പടരാതെയും മാറ്റമില്ലാതെയുമിരിക്കുന്നെങ്കിൽ അദ്ദേഹം അയാളെ ഏഴുദിവസത്തേക്കുകൂടെ തനിച്ചു പാർപ്പിക്കണം.
LEV 13:6 ഏഴാംദിവസം പുരോഹിതൻ ആ മനുഷ്യനെ വീണ്ടും പരിശോധിക്കണം. വടു മങ്ങിയതായും ത്വക്കിൽ പടരാതിരിക്കുന്നതായും കണ്ടാൽ, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു വെറും ചുണങ്ങ് അത്രേ, ആ മനുഷ്യൻ തന്റെ വസ്ത്രം കഴുകണം, അയാൾ ശുദ്ധനാവും.
LEV 13:7 ശുദ്ധീകരണത്തിനായി അയാൾ പുരോഹിതനു തന്നെത്തന്നെ കാണിച്ചശേഷം ചുണങ്ങ് വീണ്ടും അയാളുടെ ത്വക്കിൽ പടർന്നാൽ ആ വ്യക്തി വീണ്ടും പുരോഹിതന്റെ മുമ്പാകെ വരണം.
LEV 13:8 പുരോഹിതൻ അയാളെ പരിശോധിക്കണം, ചുണങ്ങ് ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം, അതു കുഷ്ഠംതന്നെ.
LEV 13:9 “ആർക്കെങ്കിലും ഗുരുതരമായ കുഷ്ഠരോഗത്തിന്റെ ലക്ഷണം കണ്ടാൽ അയാളെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരണം.
LEV 13:10 പുരോഹിതൻ അയാളെ പരിശോധിക്കണം. ത്വക്കിൽ വെളുത്ത തിണർപ്പും അതിൽ രോമവും തിണർപ്പിൽ പച്ചമാംസവുമുണ്ടെങ്കിൽ അതു പഴക്കമുള്ള കുഷ്ഠരോഗമാണ്.
LEV 13:11 പുരോഹിതൻ അയാളെ അശുദ്ധനെന്നു പ്രഖ്യാപിക്കണം. അയാൾ അശുദ്ധനാണെന്നതുകൊണ്ടു തനിച്ചു പാർപ്പിക്കേണ്ട കാര്യമില്ല.
LEV 13:12 “രോഗബാധിതനായ മനുഷ്യന്റെ ശരീരംമുഴുവനും തലമുതൽ പാദംവരെ പുരോഹിതനു കാണാവുന്നിടമെല്ലാം രോഗം പടർന്നുമൂടിയാൽ
LEV 13:13 പുരോഹിതൻ അയാളെ പരിശോധിക്കണം. രോഗം അയാളുടെ ശരീരമെല്ലാം മൂടിയെങ്കിൽ അദ്ദേഹം ആ വ്യക്തിയെ ശുദ്ധനെന്നു പ്രഖ്യാപിക്കണം. സമൂലം വെളുത്തതുകൊണ്ട് അയാൾ ശുദ്ധനാണ്.
LEV 13:14 എന്നാൽ അയാളിൽ പച്ചമാംസം കണ്ടാൽ, അയാൾ അശുദ്ധനാകും.
LEV 13:15 പുരോഹിതൻ പച്ചമാംസം കാണുന്നെങ്കിൽ അദ്ദേഹം അയാളെ അശുദ്ധനെന്നു വിധിക്കണം; പച്ചമാംസം അശുദ്ധം. അയാൾക്കു ഗുരുതരമായ കുഷ്ഠരോഗമുണ്ട്.
LEV 13:16 പച്ചമാംസം മാറി വെളുത്താൽ അയാൾ പുരോഹിതന്റെ അടുക്കൽ പോകണം.
LEV 13:17 പുരോഹിതൻ അയാളെ പരിശോധിക്കണം. വടുക്കൾ വെളുപ്പായിട്ടുണ്ടെങ്കിൽ പുരോഹിതൻ രോഗം ബാധിച്ചയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം; അയാൾ ശുദ്ധനാകും.
LEV 13:18 “ഒരാൾക്കു തന്റെ ത്വക്കിൽ ഒരു പരു ഉണ്ടായിട്ട് അതു സുഖമാവുമ്പോൾ,
LEV 13:19 പരു ഉണ്ടായിരുന്ന സ്ഥാനത്തു, വെളുത്ത വീക്കമോ, ചെമപ്പുകലർന്ന വെള്ളപ്പുള്ളിയോ ഉണ്ടായാൽ അയാൾ തന്നെത്തന്നെ പുരോഹിതനു കാണിക്കണം.
LEV 13:20 പുരോഹിതൻ അതു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലെ രോമം വെളുത്തതായും കണ്ടാൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു പരുവിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠരോഗമാണ്.
LEV 13:21 എന്നാൽ, പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിഞ്ഞല്ലാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
LEV 13:22 അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം, അതു ഗുരുതരമായ കുഷ്ഠലക്ഷണംതന്നെ.
LEV 13:23 എന്നാൽ ആ ഭാഗം മാറ്റമില്ലാതെയും പടരാതെയും ഇരുന്നാൽ അതു പരുവിന്റെ വെറും പാടാണ്, പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
LEV 13:24 “ഒരാൾക്കു ത്വക്കിൽ പൊള്ളൽ ഉണ്ടായിട്ടു ചെമപ്പുകലർന്ന വെളുപ്പോ വെളുപ്പുമാത്രമോ പൊള്ളലേറ്റിടത്തെ പച്ചമാംസത്തിൽ കണ്ടാൽ,
LEV 13:25 പുരോഹിതൻ അവിടം പരിശോധിക്കണം. അതിലെ രോമം വെളുത്തതായും ത്വക്കിനെക്കാൾ കുഴിവായും കണ്ടാൽ അതു പൊള്ളലിൽനിന്നുണ്ടായ ഗുരുതരമായ കുഷ്ഠം. പുരോഹിതൻ അയാളെ അശുദ്ധമെന്നു പ്രഖ്യാപിക്കണം; അതു ഗുരുതരമായ കുഷ്ഠംതന്നെ.
LEV 13:26 എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ അതിൽ വെളുത്തരോമം ഇല്ലാതെയും അതു ത്വക്കിനെക്കാൾ കുഴിയാതെയും മങ്ങിയുമിരുന്നാൽ, പുരോഹിതൻ അയാളെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
LEV 13:27 ഏഴാംദിവസം പുരോഹിതൻ അയാളെ പരിശോധിക്കണം. അതു ത്വക്കിൽ പടരുന്നെങ്കിൽ പുരോഹിതൻ അയാളെ അശുദ്ധമെന്നു വിധിക്കണം. അതു ഗുരുതരമായ കുഷ്ഠംതന്നെ.
LEV 13:28 എങ്കിലും ആ ഭാഗം മാറ്റമില്ലാതെയും ത്വക്കിൽ പടരാതെയും നിറം മങ്ങിയുമിരുന്നാൽ അതു പൊള്ളലിൽനിന്നുണ്ടായ തിണർപ്പാണ്. പുരോഹിതൻ അയാളെ ശുദ്ധമെന്നു പ്രഖ്യാപിക്കണം. അതു തീപ്പൊള്ളലിന്റെ വെറും തിണർപ്പാണ്.
LEV 13:29 “ഒരു പുരുഷനോ സ്ത്രീക്കോ തലയിലോ താടിയിലോ ഒരു വടു ഉണ്ടെങ്കിൽ
LEV 13:30 പുരോഹിതൻ വടു പരിശോധിക്കണം. അതു ത്വക്കിനെക്കാൾ കുഴിഞ്ഞും അതിലുള്ള രോമം മഞ്ഞളിച്ചും നേർത്തും കണ്ടാൽ പുരോഹിതൻ, ആ വ്യക്തി അശുദ്ധമായി എന്നു പ്രഖ്യാപിക്കണം; അതു തലയിലോ താടിയിലോ ഉള്ള ചിരങ്ങാണ്.
LEV 13:31 എന്നാൽ പുരോഹിതൻ ഈമാതിരി വടു പരിശോധിക്കുമ്പോൾ, അതു ത്വക്കിനെക്കാൾ കുഴിയാതെയും അതിൽ കറുത്തരോമം ഇല്ലാതെയും കണ്ടാൽ പുരോഹിതൻ, ബാധിക്കപ്പെട്ട വ്യക്തിയെ ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
LEV 13:32 ഏഴാംദിവസം പുരോഹിതൻ വടു പരിശോധിക്കണം. ആ ചിരങ്ങു പടരാതിരിക്കുകയും മഞ്ഞരോമം ഇല്ലാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ
LEV 13:33 രോഗമുള്ള ഭാഗം ഒഴികെ ആ വ്യക്തിയെ ക്ഷൗരംചെയ്യിക്കണം. പുരോഹിതൻ അയാളെ വീണ്ടും ഏഴുദിവസം തനിച്ചു പാർപ്പിക്കണം.
LEV 13:34 ഏഴാംദിവസം പുരോഹിതൻ ചിരങ്ങു പരിശോധിക്കണം. അതു ത്വക്കിൽ പടരാതിരിക്കുകയും ത്വക്കിനെക്കാൾ കുഴിഞ്ഞു കാണാതിരിക്കുകയും ചെയ്താൽ പുരോഹിതൻ ആ വ്യക്തി ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. അയാൾ തന്റെ വസ്ത്രം കഴുകണം; അങ്ങനെ ആ വ്യക്തി ആചാരപരമായി ശുദ്ധമായിത്തീരും.
LEV 13:35 അയാളെ ശുദ്ധിയുള്ള വ്യക്തിയെന്നു പ്രഖ്യാപിച്ചശേഷം ചിരങ്ങു പടരുകയാണെങ്കിൽ,
LEV 13:36 പുരോഹിതൻ അയാളെ പരിശോധിക്കണം. ചിരങ്ങു ത്വക്കിൽ പടർന്നിട്ടുണ്ടെങ്കിൽ പുരോഹിതൻ മഞ്ഞരോമം നോക്കേണ്ട ആവശ്യമില്ല; ആ വ്യക്തി അശുദ്ധമായിത്തീർന്നിരിക്കുന്നു.
LEV 13:37 എങ്കിലും അദ്ദേഹത്തിന്റെ നിർണയത്തിൽ അതു മാറ്റമില്ലാതിരിക്കുകയും അതിൽ കറുത്തരോമം വളർന്നിരിക്കയുമാണെങ്കിൽ ചിരങ്ങു സൗഖ്യമായി. അയാൾ ശുദ്ധമാണ്. പുരോഹിതൻ അയാൾ ശുദ്ധമെന്നു പ്രഖ്യാപിക്കണം.
LEV 13:38 “ഒരു പുരുഷനോ സ്ത്രീക്കോ ത്വക്കിൽ വെളുത്തപുള്ളി ഉണ്ടായാൽ,
LEV 13:39 പുരോഹിതൻ ആ വ്യക്തിയെ പരിശോധിക്കണം. പുള്ളികൾ മങ്ങിയ വെളുപ്പാണെങ്കിൽ, അതു ത്വക്കിലുണ്ടായ ഗുരുതരമല്ലാത്ത തടിപ്പാണ്. ആ വ്യക്തി ശുദ്ധമാണ്.
LEV 13:40 “ഒരു പുരുഷന്റെ തലമുടി കൊഴിഞ്ഞ് കഷണ്ടിയായാൽ അയാൾ ശുദ്ധനാണ്.
LEV 13:41 തലയുടെ മുൻവശത്തെ മുടി കൊഴിഞ്ഞുപോയാൽ, അയാളുടേത് മുൻകഷണ്ടിയാണ്; അയാൾ ശുദ്ധനാണ്.
LEV 13:42 എന്നാൽ അയാളുടെ കഷണ്ടിയിൽ മുന്നിലോ പിന്നിലോ ചെമപ്പുകലർന്ന വെളുത്തപുള്ളി ഉണ്ടെങ്കിൽ അത് അയാളുടെ തലയിലോ നെറ്റിയിലോ ഉണ്ടായ ഗുരുതരമായ കുഷ്ഠം.
LEV 13:43 പുരോഹിതൻ അയാളെ പരിശോധിക്കണം. അയാളുടെ തലയിലോ നെറ്റിയിലോ കാണപ്പെട്ട തിണർപ്പോടുകൂടിയ വടു ഗുരുതരമായ കുഷ്ഠംപോലെ ചെമപ്പുകലർന്ന വെളുപ്പാണെങ്കിൽ,
LEV 13:44 ആ മനുഷ്യൻ രോഗിയും അശുദ്ധനുമാണ്. പുരോഹിതൻ അയാളെ അശുദ്ധനെന്നു വിധിക്കണം. കാരണം അയാളുടെ തലയിൽ കുഷ്ഠരോഗമുണ്ട്.
LEV 13:45 “കുഷ്ഠരോഗി കീറിയ വസ്ത്രംധരിച്ച്, തലമുടി ചീകാതെ മുഖത്തിന്റെ കീഴ്ഭാഗം മറച്ചുകൊണ്ട്, ‘അശുദ്ധം! അശുദ്ധം!’ എന്നു വിളിച്ചുപറയണം.
LEV 13:46 അയാൾക്കു രോഗബാധയുള്ളിടത്തോളം അയാൾ അശുദ്ധമായിരിക്കും. അയാൾ പാളയത്തിനുപുറത്തു തനിച്ചു പാർക്കണം.
LEV 13:47 “ഏതെങ്കിലും കമ്പിളിവസ്ത്രമോ ചണവസ്ത്രമോ ചണം അഥവാ, കമ്പിളികൊണ്ടു നെയ്തതും
LEV 13:48 മെടഞ്ഞതുമായ വസ്ത്രമോ തുകൽ അഥവാ, ഏതെങ്കിലും തുകലുൽപ്പന്നമോ കുഷ്ഠത്തിന്റെ വടുകൊണ്ടു മലിനമായാൽ:
LEV 13:49 വസ്ത്രത്തിലോ തുകലിലോ നെയ്ത്തിലോ മെടഞ്ഞതിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടു ഇളം പച്ചയോ ഇളം ചെമപ്പോ ആണെങ്കിൽ അതു കുഷ്ഠലക്ഷണം; അതു പുരോഹിതനെ കാണിക്കണം.
LEV 13:50 പുരോഹിതൻ വടു പരിശോധിച്ച് അതു ബാധിക്കപ്പെട്ട വസ്തു ഏഴുദിവസം മാറ്റിവെക്കണം.
LEV 13:51 ഏഴാംദിവസം അദ്ദേഹം അതു വീണ്ടും പരിശോധിക്കണം; വടു വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ എന്തുപയോഗത്തിനുള്ള തുകലായാലും അതിലോ പടർന്നിട്ടുണ്ടെങ്കിൽ അതു കഠിനകുഷ്ഠം; ആ സാധനം അശുദ്ധമാണ്.
LEV 13:52 അദ്ദേഹം—മാലിന്യമുള്ള ആ വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ കമ്പിളിയോ ചണമോ ഏതെങ്കിലും തുകലുൽപ്പന്നമോ—ആ വടു ഗുരുതരമായതുകൊണ്ട് ആ വസ്തു കത്തിച്ചുകളയണം.
LEV 13:53 “എന്നാൽ പുരോഹിതൻ പരിശോധിക്കുമ്പോൾ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോ തുകൽസാധനത്തിലോ വടു പടർന്നിട്ടില്ലെങ്കിൽ,
LEV 13:54 അദ്ദേഹം അതു കഴുകാൻ കൽപ്പിക്കണം. പിന്നെ ഏഴുദിവസംകൂടെ അതു മാറ്റിവെക്കണം.
LEV 13:55 ബാധിക്കപ്പെട്ട സാധനം കഴുകിയശേഷം പുരോഹിതൻ പരിശോധിക്കണം. അതു നിറംമാറാതെയും പരക്കാതെയും ഇരുന്നാൽ, അത് അശുദ്ധമാണ്. വടു ഒരുവശത്തോ മറുവശത്തോ ബാധിച്ചിട്ടുള്ളതെന്തായാലും അതിനെ കത്തിച്ചുകളയണം.
LEV 13:56 പുരോഹിതൻ പരിശോധിക്കുമ്പോൾ ആ സാധനം കഴുകിയശേഷം വടു മങ്ങിയിരുന്നാൽ, അദ്ദേഹം വസ്ത്രത്തിലോ തുകലിലോ നെയ്തതോ മെടഞ്ഞതോ ആയ സാധനത്തിലോനിന്ന് മലിനമായ ഭാഗം കീറിക്കളയണം.
LEV 13:57 എന്നാൽ, വസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ തുകൽസാധനത്തിലോ അതു പിന്നെയും കാണുന്നെങ്കിൽ, അതു പടരുന്നതാണ്. വടുവുള്ളതെന്തും തീയിൽ കത്തിച്ചുകളയണം.
LEV 13:58 വസ്ത്രമോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരമോ ഏതെങ്കിലും തുകൽസാധനമോ കഴുകിയശേഷം വടു മാറിയെങ്കിൽ, വീണ്ടും കഴുകണം, അതു ശുദ്ധമാകും.”
LEV 13:59 കമ്പിളി വസ്ത്രത്തിലോ ചണവസ്ത്രത്തിലോ നെയ്തതോ മെടഞ്ഞതോ ആയ തുണിത്തരത്തിലോ ഏതെങ്കിലും തുകൽസാധനത്തിലോ ഉള്ള വടുകൊണ്ടുള്ള മാലിന്യം സംബന്ധിച്ച്, അവയെ ശുദ്ധമെന്നും അശുദ്ധമെന്നും പ്രഖ്യാപിക്കാനുള്ള പ്രമാണങ്ങൾ ഇവയാണ്.
LEV 14:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 14:2 “കുഷ്ഠരോഗിയെ പുരോഹിതന്റെയടുക്കൽ കൊണ്ടുവരുമ്പോൾ ആചാരപരമായ ശുദ്ധീകരണം സംബന്ധിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്:
LEV 14:3 പുരോഹിതൻ പാളയത്തിനു പുറത്തുപോയി ആ മനുഷ്യനെ പരിശോധിക്കണം. അയാളുടെ കുഷ്ഠരോഗം സുഖമായി എന്നു കണ്ടാൽ,
LEV 14:4 ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി, ജീവനും ശുദ്ധിയുമുള്ള രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ കൊണ്ടുവരാൻ പുരോഹിതൻ കൽപ്പിക്കണം.
LEV 14:5 പിന്നെ പുരോഹിതൻ പക്ഷികളിലൊന്നിനെ ശുദ്ധജലം നിറഞ്ഞിരിക്കുന്ന മൺപാത്രത്തിനുമീതേവെച്ച് കൊല്ലുന്നതിനു കൽപ്പിക്കണം.
LEV 14:6 പിന്നീട് അദ്ദേഹം ജീവനുള്ള പക്ഷിയെ എടുത്തു ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവയോടൊപ്പം, കൊന്ന പക്ഷിയുടെ രക്തംകലർന്ന ശുദ്ധജലത്തിൽ മുക്കണം.
LEV 14:7 ആ രക്തം അദ്ദേഹം കുഷ്ഠരോഗത്തിൽനിന്ന് ശുദ്ധീകരിക്കപ്പെടേണ്ട ആളിന്റെമേൽ ഏഴുപ്രാവശ്യം തളിച്ച് അയാൾ ശുദ്ധമായി എന്നു പ്രഖ്യാപിക്കണം. പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ തുറസ്സായസ്ഥലത്തു തുറന്നുവിടണം.
LEV 14:8 “ശുദ്ധീകരിക്കപ്പെടേണ്ടയാൾ വസ്ത്രം കഴുകി, രോമമെല്ലാം വടിച്ചുകളഞ്ഞു വെള്ളത്തിൽ കുളിക്കണം; അപ്പോൾ ആ മനുഷ്യൻ ആചാരപരമായി ശുദ്ധമായിത്തീരും. അതിനുശേഷം അയാൾക്കു പാളയത്തിനകത്തുവരാം, എന്നാൽ ആ മനുഷ്യൻ ഏഴുദിവസം തന്റെ കൂടാരത്തിനു വെളിയിൽ കഴിയണം.
LEV 14:9 ഏഴാംദിവസം അയാൾ രോമമെല്ലാം വടിച്ചുകളയണം; തലയും താടിയും കൺപുരികങ്ങളും ഉൾപ്പെടെ തന്റെ ശേഷിച്ച എല്ലാ രോമവും വടിച്ചുകളയണം. അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ തന്നെത്താൻ കുളിക്കണം. ഇങ്ങനെ ആ മനുഷ്യൻ ആചാരപരമായി ശുദ്ധനാകും.
LEV 14:10 “എട്ടാംദിവസം അയാൾ ഊനമില്ലാത്ത രണ്ടു കോലാട്ടിൻകുട്ടികളെയും ഒരുവയസ്സുള്ള ഊനമില്ലാത്ത ഒരു പെണ്ണാട്ടിൻകുട്ടിയെയും; ഭോജനയാഗമായി ഒലിവെണ്ണകുഴച്ച, മൂന്ന് ഓമെർ നേരിയമാവും ഒരു പാത്രം ഒലിവെണ്ണയും കൊണ്ടുവരണം.
LEV 14:11 ശുദ്ധീകരണം കഴിക്കുന്ന പുരോഹിതൻ, ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയെ അയാളുടെ വഴിപാടിനോടൊപ്പം യഹോവയുടെമുമ്പാകെ സമാഗമകൂടാരവാതിലിൽ നിർത്തണം.
LEV 14:12 “പിന്നെ പുരോഹിതൻ കോലാട്ടിൻകുട്ടിയിൽ ഒന്നിനെ എടുത്ത് ഒലിവെണ്ണയോടൊപ്പം അകൃത്യയാഗമായി അർപ്പിക്കണം. അദ്ദേഹം അവയെ വിശിഷ്ടയാഗമായി യഹോവയുടെമുമ്പാകെ ഉയർത്തി അർപ്പിക്കണം.
LEV 14:13 പാപശുദ്ധീകരണയാഗവും ഹോമയാഗവും അറക്കുന്ന വിശുദ്ധസ്ഥലത്ത് അദ്ദേഹം ആട്ടിൻകുട്ടിയെ അറക്കണം. പാപശുദ്ധീകരണയാഗംപോലെ അകൃത്യയാഗം പുരോഹിതനുള്ളതാണ്; അത് അതിവിശുദ്ധമാണ്.
LEV 14:14 പുരോഹിതൻ അകൃത്യയാഗത്തിന്റെ കുറെ രക്തം എടുത്ത് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും പുരട്ടണം.
LEV 14:15 പിന്നീടു പുരോഹിതൻ ഒലിവെണ്ണയിൽ കുറെ എടുത്തു തന്റെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു.
LEV 14:16 വലതുചൂണ്ടുവിരൽ ഉള്ളംകൈയിലെ എണ്ണയിൽ മുക്കി, അതിൽ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം.
LEV 14:17 പുരോഹിതൻ, തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ കുറെ ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിന്റെ തള്ളവിരലിലും അകൃത്യയാഗത്തിന്റെ രക്തത്തിനുമീതേയും പുരട്ടണം.
LEV 14:18 തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ പുരോഹിതൻ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
LEV 14:19 “പിന്നെ പുരോഹിതൻ പാപശുദ്ധീകരണയാഗം അർപ്പിച്ച് ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അതിനുശേഷം പുരോഹിതൻ ഹോമയാഗമൃഗത്തെ അറത്തു
LEV 14:20 ഭോജനയാഗത്തോടൊപ്പം യാഗപീഠത്തിൽ അർപ്പിച്ച് അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം. എന്നാൽ ആ മനുഷ്യൻ ശുദ്ധമായിരിക്കും.
LEV 14:21 “അയാൾ ദരിദ്രനും ഇവയ്ക്കു വകയില്ലാത്ത വ്യക്തിയുമാണെങ്കിൽ തനിക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വിശിഷ്ടയാഗാർപ്പണത്തിന് അകൃത്യയാഗമായി ഒരു കോലാട്ടിൻകുട്ടിയും ഭോജനയാഗമായി ഒരു പാത്രം ഒലിവെണ്ണചേർത്ത ഒരു ഓമെർ നേർമയുള്ള മാവും ഒരു പാത്രം എണ്ണയും എടുക്കണം.
LEV 14:22 ഒപ്പം, തന്റെ കഴിവുപോലെ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ കൊണ്ടുവരണം. അവയിലൊന്ന് പാപശുദ്ധീകരണയാഗത്തിനും മറ്റേതു ഹോമയാഗത്തിനുമായിരിക്കണം.
LEV 14:23 “എട്ടാംദിവസം ശുദ്ധീകരിക്കപ്പെടേണ്ടയാൾ അവ തന്റെ ശുദ്ധീകരണത്തിനായി യഹോവയുടെ സന്നിധിയിൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
LEV 14:24 പുരോഹിതൻ അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയും ഒലിവെണ്ണയും എടുത്തു യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം.
LEV 14:25 അദ്ദേഹം അകൃത്യയാഗത്തിനുള്ള ആട്ടിൻകുട്ടിയെ അറത്ത് അതിന്റെ കുറെ രക്തം എടുത്തു ശുദ്ധീകരിക്കപ്പെടേണ്ട വ്യക്തിയുടെ വലതുചെവിയുടെ അറ്റത്തും, വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും പുരട്ടണം.
LEV 14:26 പുരോഹിതൻ എണ്ണയിൽ കുറെ ഇടത്തെ ഉള്ളംകൈയിൽ ഒഴിച്ചു
LEV 14:27 തന്റെ വലതുചൂണ്ടുവിരൽകൊണ്ടു തന്റെ ഉള്ളംകൈയിലെ എണ്ണ കുറെ യഹോവയുടെമുമ്പാകെ ഏഴുപ്രാവശ്യം തളിക്കണം.
LEV 14:28 കുറെ എണ്ണ അദ്ദേഹം, ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ വലതുചെവിയുടെ അറ്റത്തും വലതുകൈയിലെ തള്ളവിരലിലും വലതുകാലിലെ പെരുവിരലിലും അകൃത്യയാഗത്തിന്റെ രക്തം പുരട്ടിയ അതേസ്ഥലങ്ങളിൽ പുരട്ടണം.
LEV 14:29 പുരോഹിതൻ തന്റെ ഉള്ളംകൈയിൽ ശേഷിക്കുന്ന എണ്ണ ശുദ്ധീകരിക്കപ്പെടേണ്ടയാളുടെ തലയിൽ ഒഴിച്ച് അയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.
LEV 14:30 പിന്നെ പുരോഹിതൻ, ആ വ്യക്തിയുടെ കഴിവുപോലെ കുറുപ്രാവുകളെയും പ്രാവിൻകുഞ്ഞുങ്ങളെയും
LEV 14:31 ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും ഭോജനയാഗത്തോടുകൂടെ അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ ശുദ്ധീകരിക്കപ്പെടേണ്ടയാൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം.”
LEV 14:32 ഇവ ശുദ്ധീകരണത്തിനുള്ള സാധാരണ വഴിപാടുകൾക്കു പ്രാപ്തിയില്ലാത്ത, ഗുരുതരമായ കുഷ്ഠരോഗമുള്ളവർക്കുള്ള പ്രമാണം.
LEV 14:33 യഹോവ മോശയോടും അഹരോനോടും ഇപ്രകാരം അരുളിച്ചെയ്തു:
LEV 14:34 “ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന കനാൻദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശത്തിലൊരു വീട്ടിൽ ഞാൻ പടരുന്ന വടു വരുത്തിയാൽ,
LEV 14:35 വീട്ടുടമസ്ഥൻ പുരോഹിതന്റെ അടുക്കൽവന്നു, ‘വടുപോലുള്ള ഒന്ന് എന്റെ വീട്ടിൽ കണ്ടിരിക്കുന്നു’ എന്നു പറയണം.
LEV 14:36 വീട്ടിലുള്ളതൊന്നും അശുദ്ധമെന്നു വിധിക്കപ്പെടാതിരിക്കാൻ, പുരോഹിതൻ വടു പരിശോധിക്കാൻ പോകുന്നതിനുമുമ്പ് വീട് ഒഴിച്ചിടാൻ കൽപ്പിക്കണം. അതിനുശേഷം പുരോഹിതൻ ചെന്നു വീട് പരിശോധിക്കണം.
LEV 14:37 അദ്ദേഹം ചുമരിലെ വടു നോക്കി, അതു പച്ചയോ ചെമപ്പോ ആയി ചുമരിന്റെ പ്രതലത്തെക്കാൾ കുഴിഞ്ഞുകണ്ടാൽ,
LEV 14:38 പുരോഹിതൻ വീടിനു വെളിയിൽവന്ന് വീട് ഏഴുദിവസം പൂട്ടിയിടണം.
LEV 14:39 പുരോഹിതൻ വീട് പരിശോധിക്കാൻ ഏഴാംദിവസം തിരികെ വരണം. ചുമരിൽ വടു പടർന്നിട്ടുണ്ടെങ്കിൽ,
LEV 14:40 അതു ബാധിച്ചിട്ടുള്ള കല്ലുകൾ ഇളക്കിയെടുത്തു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്ത് എറിഞ്ഞുകളയാൻ അദ്ദേഹം കൽപ്പിക്കണം.
LEV 14:41 അദ്ദേഹം വീടിന്റെ അകംചുവരെല്ലാം ചുരണ്ടിക്കുകയും ചുരണ്ടിമാറ്റിയതു പട്ടണത്തിനുപുറത്ത് അശുദ്ധമായ ഒരിടത്തു കളയിക്കുകയും വേണം.
LEV 14:42 പിന്നീട് അവർ ഇവയ്ക്കു പകരം വേറെ കല്ലു വെക്കുകയും പുതിയ കുമ്മായംകൊണ്ടു വീട് പൂശുകയും വേണം.
LEV 14:43 “ആ വീട് കല്ലുകൾ മാറ്റി, ചുരണ്ടി പൂശിയതിനുശേഷം വടു വീണ്ടും പ്രത്യക്ഷപ്പെട്ടാൽ
LEV 14:44 പുരോഹിതൻ പോയി അതു പരിശോധിക്കണം. വടു വീട്ടിൽ പടർന്നിട്ടുണ്ടെങ്കിൽ അതു നാശകരമായ വടുവാണ്, ആ വീട് അശുദ്ധം.
LEV 14:45 അതിനെ ഇടിച്ചുപൊളിച്ച്, അതിന്റെ കല്ലും തടിയും കുമ്മായവുമെല്ലാം പട്ടണത്തിനുവെളിയിൽ അശുദ്ധസ്ഥലത്തു കൊണ്ടുപോയി കളയണം.
LEV 14:46 “ആ വീട് അടച്ചിട്ടിരുന്ന കാലത്ത് അതിനകത്തു കടന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 14:47 ആ വീട്ടിൽവെച്ച് ആഹാരം കഴിക്കുകയോ ഉറങ്ങുകയോ ചെയ്യുന്നയാൾ തന്റെ വസ്ത്രം കഴുകണം.
LEV 14:48 “എന്നാൽ ആ വീട് പൂശിയതിനുശേഷം പുരോഹിതൻ അതു പരിശോധിക്കാൻ വരുമ്പോൾ വടു പടർന്നിട്ടില്ലെങ്കിൽ വടു മാറിപ്പോയതുകൊണ്ട് അദ്ദേഹം അത് ശുദ്ധമെന്നു പ്രഖ്യാപിക്കണം.
LEV 14:49 ആ വീട് ശുദ്ധീകരിക്കാൻ അദ്ദേഹം രണ്ടുപക്ഷികൾ, ദേവദാരുത്തടി, ചെമപ്പുനൂൽ, ഈസോപ്പ് എന്നിവ എടുക്കണം.
LEV 14:50 അതിലൊരു പക്ഷിയെ അദ്ദേഹം മൺപാത്രത്തിലെ ശുദ്ധജലത്തിനുമീതേ അറക്കണം.
LEV 14:51 പിന്നെ അദ്ദേഹം ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ, ജീവനുള്ള പക്ഷി എന്നിവ എടുത്ത് കൊന്ന പക്ഷിയുടെ രക്തത്തിലും ശുദ്ധജലത്തിലും മുക്കി വീട്ടിൽ ഏഴുപ്രാവശ്യം തളിക്കണം.
LEV 14:52 അദ്ദേഹം ആ വീടിനെ പക്ഷിയുടെ രക്തം, ശുദ്ധജലം, ജീവനുള്ള പക്ഷി, ദേവദാരുത്തടി, ഈസോപ്പ്, ചെമപ്പുനൂൽ എന്നിവകൊണ്ടു ശുദ്ധീകരിക്കണം.
LEV 14:53 പിന്നെ അദ്ദേഹം ജീവനുള്ള പക്ഷിയെ പട്ടണത്തിനുപുറത്ത് തുറസ്സായസ്ഥലത്തു തുറന്നുവിടണം. ഇങ്ങനെ അദ്ദേഹം ആ വീടിനു പ്രായശ്ചിത്തംചെയ്യും; വീട് ശുദ്ധിയുള്ളതായിത്തീരും.”
LEV 14:54 സകലവിധ കുഷ്ഠം, വടു, ചിരങ്ങ്,
LEV 14:55 വസ്ത്രത്തിലോ വീട്ടിലോ ഉള്ള വടു
LEV 14:56 തിണർപ്പ്, ചുണങ്ങ്, തെളിഞ്ഞപുള്ളി എന്നിവയ്ക്കുള്ള പ്രമാണങ്ങൾ ഇവയാണ്;
LEV 14:57 ഈ രീതിയിലാണ് ഒരു വ്യക്തിയോ വസ്തുവോ ആചാരപരമായി ശുദ്ധമോ അശുദ്ധമോ എന്നു തീരുമാനിക്കുന്നത്. ഗുരുതരമായ കുഷ്ഠം, വടു എന്നിവയെക്കുറിച്ചുള്ള പ്രമാണങ്ങൾ ഇവയാണ്.
LEV 15:1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു;
LEV 15:2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോടു പറയണം: ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടായാൽ, ആ സ്രവം ആചാരപരമായി അശുദ്ധമാണ്.
LEV 15:3 അത് അവന്റെ ശരീരത്തിൽനിന്ന് നിരന്തരമായി ഒഴുകിക്കൊണ്ടിരുന്നാലും അടഞ്ഞിരുന്നാലും അത് അവനെ അശുദ്ധനാക്കും. സ്രവത്താൽ അശുദ്ധിയുണ്ടാകുന്നത് ഇപ്രകാരമാണ്:
LEV 15:4 “ ‘സ്രവമുള്ളവൻ കിടക്കുന്ന കിടക്ക അശുദ്ധം, അവൻ ഇരിക്കുന്നതെന്തും അശുദ്ധം.
LEV 15:5 അവന്റെ കിടക്ക തൊടുന്ന ഏതൊരാളും വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:6 സ്രവമുള്ളവൻ ഇരുന്ന എന്തിലെങ്കിലും ഇരിക്കുന്നവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:7 “ ‘സ്രവമുള്ളയാളെ തൊടുന്നവരും വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:8 “ ‘ശുദ്ധരായ ആരുടെയെങ്കിലുംമേൽ സ്രവമുള്ളവൻ തുപ്പിയാൽ, അയാൾ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:9 “ ‘സ്രവമുള്ളവൻ യാത്രചെയ്യുന്ന വാഹനവും അശുദ്ധമായിരിക്കും.
LEV 15:10 അവന്റെകീഴേയിരുന്ന എന്തിലെങ്കിലും തൊടുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവ എടുക്കുന്നവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:11 “ ‘സ്രവമുള്ളവൻ വെള്ളത്തിൽ കൈകഴുകാതെ ആരെയെങ്കിലും തൊട്ടാൽ അവർ വസ്ത്രം കഴുകി, വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:12 “ ‘ആ മനുഷ്യൻ തൊടുന്ന മൺപാത്രം ഉടയ്ക്കണം. മരസാധനങ്ങൾ വെള്ളത്തിൽ കഴുകണം.
LEV 15:13 “ ‘ഒരു പുരുഷൻ തന്റെ സ്രവത്തിൽനിന്ന് ശുദ്ധനായാൽ, അവന്റെ ആചാരപരമായ ശുദ്ധീകരണത്തിന് അവൻ ഏഴുദിവസം എണ്ണണം. അവൻ വസ്ത്രം കഴുകി, ശുദ്ധജലത്തിൽ കുളിക്കണം. അങ്ങനെ അവൻ ശുദ്ധനാകും.
LEV 15:14 എട്ടാംദിവസം അവൻ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തുകൊണ്ട് യഹോവയുടെമുമ്പാകെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്നു പുരോഹിതന്റെ പക്കൽ അവയെ കൊടുക്കണം.
LEV 15:15 പുരോഹിതൻ അവയെ, ഒന്നു പാപശുദ്ധീകരണയാഗമായും മറ്റേതു ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവനുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
LEV 15:16 “ ‘ഒരു പുരുഷനു ശുക്ലസ്രവമുണ്ടാകുമ്പോൾ, അയാൾ ദേഹം ആസകലം വെള്ളത്തിൽ കഴുകണം, അയാൾ സന്ധ്യവരെ അശുദ്ധനായിരിക്കും.
LEV 15:17 ഏതെങ്കിലും വസ്ത്രത്തിലോ തുകലിലോ ശുക്ലം ഉണ്ടെങ്കിൽ അതു വെള്ളത്തിൽ കഴുകണം. സന്ധ്യവരെ അത് അശുദ്ധമായിരിക്കും.
LEV 15:18 ഒരു പുരുഷൻ ഒരു സ്ത്രീയോടുകൂടെ കിടക്കപങ്കിടുകയും ശുക്ലസ്രവം ഉണ്ടാകുകയും ചെയ്താൽ, രണ്ടുപേരും വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:19 “ ‘ഒരു സ്ത്രീക്കു മുറപ്രകാരം രക്തസ്രാവമുണ്ടാകുമ്പോൾ, അവളുടെ മാസമുറയുടെ അശുദ്ധി ഏഴുദിവസം നീളും, അവളെ തൊടുന്നവർ ആരായാലും സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:20 “ ‘അവളുടെ ആർത്തവകാലത്ത് അവൾ ഏതിന്മേലെങ്കിലും കിടന്നാൽ അത് അശുദ്ധമായിരിക്കും, ഏതിന്മേലെങ്കിലും അവൾ ഇരുന്നാൽ അത് അശുദ്ധമായിരിക്കും.
LEV 15:21 അവളുടെ കിടക്ക തൊടുന്നവർ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:22 അവൾ ഇരുന്ന എന്തിലെങ്കിലും തൊടുന്നവർ തങ്ങളുടെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം, അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:23 അവളുടെ കിടക്കയോ, അവൾ ഇരുന്ന എന്തെങ്കിലുമോ ആരെങ്കിലും തൊട്ടാൽ അവർ സന്ധ്യവരെ അശുദ്ധരായിരിക്കും.
LEV 15:24 “ ‘ഒരു പുരുഷൻ അവളോടുകൂടെ കിടക്കപങ്കിടുകയും അവളുടെ ആർത്തവസ്രവം അവന്റെമേൽ ആകുകയും ചെയ്താൽ, അവൻ ഏഴുദിവസം അശുദ്ധനായിരിക്കും, അവൻ കിടക്കുന്ന കിടക്കയും അശുദ്ധമായിരിക്കും.
LEV 15:25 “ ‘ഒരു സ്ത്രീക്ക് ആർത്തവകാലത്തല്ലാതെ വളരെദിവസം രക്തസ്രാവമുണ്ടാകുകയോ ആർത്തവകാലം കഴിഞ്ഞും സ്രവം തുടരുകയോ ചെയ്താൽ, സ്രവമുള്ളിടത്തോളം, ആർത്തവകാലംപോലെ അവൾ അശുദ്ധയായിരിക്കും.
LEV 15:26 സ്രവം തുടരുന്നകാലത്ത് അവൾ കിടക്കുന്ന കിടക്ക, അവളുടെ ആർത്തവകാലത്തെ കിടക്കപോലെ, അശുദ്ധമായിരിക്കും. അവൾ ഇരിക്കുന്നതെല്ലാം, ആർത്തവകാലത്തേതുപോലെ അശുദ്ധമായിരിക്കും,
LEV 15:27 അവയെ തൊടുന്നവർ അശുദ്ധരായിരിക്കും; അവർ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. സന്ധ്യവരെ അവർ അശുദ്ധരായിരിക്കും.
LEV 15:28 “ ‘അവളുടെ സ്രവത്തിൽനിന്ന് അവൾ ശുദ്ധയായാൽ, അവൾ ഏഴുദിവസം എണ്ണണം. അതിനുശേഷം അവൾ ശുദ്ധിയുള്ളവളാകും.
LEV 15:29 എട്ടാംദിവസം അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ എടുത്തു സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
LEV 15:30 പുരോഹിതൻ ഒന്നിനെ പാപശുദ്ധീകരണയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കണം. ഇപ്രകാരം പുരോഹിതൻ അവളുടെ സ്രവത്തിന്റെ അശുദ്ധിനിമിത്തം അവൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം കഴിക്കണം.
LEV 15:31 “ ‘ഇസ്രായേൽമക്കളുടെ ഇടയിലുള്ള എന്റെ നിവാസസ്ഥാനം അശുദ്ധമാക്കി, ആ അശുദ്ധിയിൽ അവർ മരിക്കാതിരിക്കേണ്ടതിന്, നീ അവരെ അശുദ്ധിയിൽനിന്നകറ്റണം.’ ”
LEV 15:32 സ്രവമുള്ള ആൾക്കും ശുക്ലസ്രവത്താൽ അശുദ്ധമായ ഏതൊരാൾക്കും
LEV 15:33 ആർത്തവകാലത്തുള്ള സ്ത്രീക്കും സ്രവമുള്ള പുരുഷനും സ്ത്രീക്കും ആചാരപരമായി അശുദ്ധയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നവനും ഉള്ള പ്രമാണങ്ങൾ ഇവയാണ്.
LEV 16:1 അഹരോന്റെ രണ്ടു പുത്രന്മാരുടെ മരണശേഷം യഹോവ മോശയോട് അരുളിച്ചെയ്തു. യഹോവയുടെ സന്നിധിയിൽ അന്യാഗ്നിയുമായി അടുത്തുചെന്നതിനാലാണ് അവർ മരിച്ചുപോയത്.
LEV 16:2 യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ പാപനിവാരണസ്ഥാനത്തിന്മേൽ മേഘത്തിൽ പ്രത്യക്ഷപ്പെടുമെന്നതിനാൽ, നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്, അതിവിശുദ്ധസ്ഥലത്തു തിരശ്ശീലയ്ക്കു പിറകിൽ പേടകത്തിനുമീതേയുള്ള പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ആഗ്രഹിക്കുമ്പോഴെല്ലാം വരരുതെന്ന് അയാളോടു പറയുക.
LEV 16:3 “ഈ നിർദേശങ്ങൾ പൂർണമായി അനുസരിച്ചതിനുശേഷം മാത്രമേ അതിവിശുദ്ധസ്ഥലത്ത് അഹരോൻ പ്രവേശിക്കാൻ പാടുള്ളൂ: ആദ്യമായി പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെയും ഹോമയാഗത്തിന് ഒരു ആട്ടുകൊറ്റനെയും അഹരോൻ കൊണ്ടുവരണം.
LEV 16:4 അദ്ദേഹം ശരീരത്തോടുചേർത്തു പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും പരുത്തിനൂൽകൊണ്ടുള്ള വിശുദ്ധമായ കുപ്പായവും ധരിച്ച്, പരുത്തിനൂൽകൊണ്ടുള്ള അരക്കച്ച ചുറ്റിക്കെട്ടി, പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും ധരിച്ചിരിക്കണം. ഇവ വിശുദ്ധ വസ്ത്രങ്ങളാണ്. അതുകൊണ്ട് അദ്ദേഹം വെള്ളത്തിൽ കുളിച്ചിട്ടുവേണം ഇവ ധരിക്കാൻ.
LEV 16:5 അദ്ദേഹം പാപശുദ്ധീകരണയാഗത്തിന് രണ്ട് കോലാട്ടുകൊറ്റന്മാരെയും ഹോമയാഗത്തിന് ഒരു കോലാടിനെയും ഇസ്രായേൽ സഭയിൽനിന്ന് വാങ്ങണം.
LEV 16:6 “അഹരോൻ തന്റെ പാപപരിഹാരത്തിനായി കാളയെ അർപ്പിക്കണം. ഇങ്ങനെ തനിക്കും കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം.
LEV 16:7 പിന്നെ അദ്ദേഹം രണ്ടു കോലാടുകളെയും സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ നിർത്തണം.
LEV 16:8 അദ്ദേഹം രണ്ടു കോലാടുകൾക്കുംവേണ്ടി നറുക്ക് ഇടണം. ഒന്ന് യഹോവയ്ക്ക്; മറ്റേത് ജനത്തിന്റെ പാപം വഹിച്ചുകൊണ്ട് മരുഭൂമിയിലേക്കു പോകുന്ന ബലിയാട്.
LEV 16:9 യഹോവയ്ക്കു കുറിവീണ കോലാടിനെ അഹരോൻ കൊണ്ടുവന്നു പാപശുദ്ധീകരണയാഗമായി യാഗം കഴിക്കണം.
LEV 16:10 അസസ്സേലിനു നറുക്കുവീണ കോലാടിനെ, പ്രായശ്ചിത്തം വരുത്തേണ്ടതിനും അസസ്സേലിനു മരുഭൂമിയിലേക്കു വിട്ടയയ്ക്കേണ്ടതിനുമായി, യഹോവയുടെമുമ്പാകെ ജീവനോടെ നിർത്തണം.
LEV 16:11 “അഹരോൻ, തനിക്കും തന്റെ കുടുംബത്തിനുംവേണ്ടി പ്രായശ്ചിത്തം വരുത്താനുള്ള തന്റെ പാപശുദ്ധീകരണയാഗത്തിന്റെ കാളയെ കൊണ്ടുവന്നു, തന്റെ പാപശുദ്ധീകരണയാഗത്തിനായി അറക്കണം.
LEV 16:12 അദ്ദേഹം യഹോവയുടെ സന്നിധിയിലെ യാഗപീഠത്തിൽനിന്ന് ഒരു ധൂപകലശം നിറച്ചു കനൽക്കട്ടയും രണ്ടു കൈനിറയെ നേർമയായി പൊടിച്ച സൗരഭ്യമുള്ള ധൂപവർഗവും എടുത്ത് അവയെ തിരശ്ശീലയ്ക്കു പിറകിൽ കൊണ്ടുപോകണം.
LEV 16:13 അദ്ദേഹം യഹോവയുടെമുമ്പാകെ ആ കുന്തിരിക്കം തീയിൽ ഇടണം. അയാൾ മരിക്കാതിരിക്കേണ്ടതിനു കുന്തിരിക്കത്തിന്റെ പുക ഉടമ്പടിയുടെ പലകയുടെ മുകളിലുള്ള പാപനിവാരണസ്ഥാനത്തെ മറയ്ക്കും.
LEV 16:14 അദ്ദേഹം കാളയുടെ കുറെ രക്തം എടുത്തു തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ കിഴക്കുവശത്തു തളിക്കണം; പിന്നെ അതിൽ കുറെ തന്റെ വിരലുകൊണ്ടു പാപനിവാരണസ്ഥാനത്തിനുമുമ്പിൽ ഏഴുപ്രാവശ്യം തളിക്കണം.
LEV 16:15 “ഇതിനുശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള പാപശുദ്ധീകരണയാഗത്തിനായി കോലാടിനെ അറത്ത് അതിന്റെ രക്തം എടുത്തു തിരശ്ശീലയ്ക്കു പിന്നിൽ കൊണ്ടുപോയി, കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ കോലാടിന്റെരക്തംകൊണ്ടും ചെയ്യണം. അദ്ദേഹം അതു പാപനിവാരണസ്ഥാനത്തിനുമേലും അതിനു മുന്നിലും തളിക്കണം.
LEV 16:16 ഇങ്ങനെ, അഹരോൻ ഇസ്രായേല്യരുടെ അശുദ്ധിയും മത്സരവും അവരുടെ മറ്റെല്ലാ പാപങ്ങളുംനിമിത്തം അതിവിശുദ്ധസ്ഥലത്തിനു പ്രായശ്ചിത്തം കഴിക്കണം. അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിലിരിക്കുന്ന സമാഗമകൂടാരത്തിനുവേണ്ടിയും അദ്ദേഹം അങ്ങനെതന്നെ ചെയ്യണം.
LEV 16:17 അഹരോൻ അതിവിശുദ്ധസ്ഥലത്തു ചെന്നു തനിക്കുവേണ്ടിയും തന്റെ കുടുംബത്തിനുവേണ്ടിയും ഇസ്രായേൽ സഭയ്ക്കുവേണ്ടിയും പ്രായശ്ചിത്തം കഴിച്ചു പുറത്തു വരുന്നതുവരെ ആരും സമാഗമകൂടാരത്തിൽ ഉണ്ടായിരിക്കരുത്.
LEV 16:18 “ഇതിനുശേഷം അഹരോൻ പുറത്ത് യഹോവയുടെ സന്നിധിയിലുള്ള യാഗപീഠത്തിനു സമീപത്തേക്കു വന്ന് അതിനുവേണ്ടി പ്രായശ്ചിത്തം കഴിക്കണം. അദ്ദേഹം കാളയുടെ രക്തവും കോലാടിന്റെ രക്തവും കുറെ എടുത്തു യാഗപീഠത്തിന്റെ എല്ലാ കൊമ്പിലും പുരട്ടണം.
LEV 16:19 അതിനെ ഇസ്രായേല്യരുടെ അശുദ്ധിയിൽനിന്ന് ശുദ്ധീകരിച്ചു വിശുദ്ധമാക്കാൻ അദ്ദേഹം കുറെ രക്തം തന്റെ വിരലുകൾകൊണ്ട് ഏഴുപ്രാവശ്യം അതിൽ തളിക്കണം.
LEV 16:20 “അഹരോൻ അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിച്ചുതീർന്നിട്ട് ജീവനുള്ള കോലാടിനെ മുന്നോട്ടു കൊണ്ടുവരണം.
LEV 16:21 അഹരോൻ രണ്ടു കൈയും ജീവനുള്ള കോലാടിന്റെ തലയിൽവെച്ച്, ഇസ്രായേലിന്റെ സകലദുഷ്ടതയും മത്സരവും അവരുടെ എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞു കോലാടിന്റെ തലയിൽ ചുമത്തണം. അദ്ദേഹം കോലാടിനെ ആ ചുമതലയ്ക്കായി നിയമിക്കപ്പെട്ട ഒരാളെ ഏൽപ്പിച്ച് മരുഭൂമിയിലേക്ക് അയയ്ക്കണം.
LEV 16:22 ആ കോലാട് അവരുടെ സകലപാപവും ഒരു വിജനസ്ഥലത്തേക്ക് ചുമന്നുകൊണ്ടുപോകും; അയാൾ അതിനെ മരുഭൂമിയിൽ വിട്ടയയ്ക്കണം.
LEV 16:23 “പിന്നെ അഹരോൻ സമാഗമകൂടാരത്തിനകത്തുചെന്ന് അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കുന്നതിനുമുമ്പു താൻ ധരിച്ച പരുത്തിനൂൽ വസ്ത്രങ്ങളെല്ലാം അഴിക്കുകയും അവയെ അവിടെ വെക്കുകയും വേണം.
LEV 16:24 അദ്ദേഹം ശുദ്ധിയുള്ള സ്ഥലത്തുവെച്ച് വെള്ളത്തിൽ കുളിച്ചു തന്റെ സാധാരണ വസ്ത്രം ധരിക്കണം. പിന്നെ അഹരോൻ പുറത്തുവന്നു തനിക്കും ജനത്തിനും പ്രായശ്ചിത്തം വരുത്താൻ തനിക്കുവേണ്ടിയുള്ള ഹോമയാഗവും ജനത്തിനുവേണ്ടിയുള്ള ഹോമയാഗവും അർപ്പിക്കണം.
LEV 16:25 അയാൾ പാപശുദ്ധീകരണയാഗത്തിന്റെ മേദസ്സ് യാഗപീഠത്തിൽ ദഹിപ്പിക്കുകയും വേണം.
LEV 16:26 “അസസ്സേലിനുള്ള കോലാടിനെ കൊണ്ടുപോയി വിട്ട വ്യക്തി വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അവനു പാളയത്തിനകത്തുവരാം.
LEV 16:27 വിശുദ്ധമന്ദിരത്തിലേക്കു, പ്രായശ്ചിത്തം വരുത്താൻ, രക്തം കൊണ്ടുവന്ന പാപശുദ്ധീകരണയാഗത്തിന്റെ കാളയെയും കോലാടിനെയും പാളയത്തിനുപുറത്തു കൊണ്ടുപോകണം; അതിന്റെ തുകലും മാംസവും ചാണകവും ചുട്ടുകളയണം.
LEV 16:28 അവയെ ദഹിപ്പിക്കുന്നയാൾ തന്റെ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം; അതിനുശേഷം അയാൾക്കു പാളയത്തിലേക്കുവരാം.
LEV 16:29 “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം; ഏഴാംമാസം പത്താംതീയതി നിങ്ങളും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും സ്വദേശിയും ആത്മതപനംചെയ്യണം; ജോലിയൊന്നും ചെയ്യരുത്,
LEV 16:30 കാരണം, ഈ ദിവസം നിങ്ങളെ ശുദ്ധീകരിക്കാൻ നിങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യപ്പെടും. പിന്നെ യഹോവയുടെ സന്നിധിയിൽ നിങ്ങളുടെ സകലപാപങ്ങളിൽനിന്നും നിങ്ങൾ ശുദ്ധരായിരിക്കും.
LEV 16:31 അതു സ്വസ്ഥതയുടെ ശബ്ബത്ത് ആണ്, നിങ്ങൾ ആത്മതപനംചെയ്യണം; ഇത് എന്നേക്കുമുള്ള അനുഷ്ഠാനമാണ്.
LEV 16:32 തങ്ങളുടെ പൂർവപിതാവായ അഹരോന്റെ സ്ഥാനത്തേക്ക് അഭിഷിക്തനായി സമർപ്പിക്കപ്പെട്ട മഹാപുരോഹിതനാണ് പ്രായശ്ചിത്തം കഴിക്കേണ്ടത്. അദ്ദേഹം വിശുദ്ധമായ പരുത്തിനൂൽവസ്ത്രങ്ങൾ ധരിച്ചുകൊണ്ട്
LEV 16:33 അതിവിശുദ്ധസ്ഥലത്തിനും സമാഗമകൂടാരത്തിനും യാഗപീഠത്തിനും പുരോഹിതന്മാർക്കും സഭയിലെ സകലജനത്തിനുംവേണ്ടി പ്രായശ്ചിത്തം കഴിക്കണം.
LEV 16:34 “ഇതു നിങ്ങൾക്ക് എന്നേക്കുമുള്ള അനുഷ്ഠാനമായിരിക്കണം: ഇസ്രായേല്യരുടെ സകലപാപങ്ങൾക്കുംവേണ്ടി വർഷത്തിലൊരിക്കൽ പ്രായശ്ചിത്തം കഴിക്കണം.” യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം ചെയ്തു.
LEV 17:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 17:2 “അഹരോനോടും അദ്ദേഹത്തിന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കണം. അവരോടു പറയേണ്ട ‘യഹോവയുടെ കൽപ്പന ഇതാണ്—
LEV 17:3 യഹോവയുടെ കൂടാരത്തിനുമുമ്പിൽ യഹോവയ്ക്കു വഴിപാടായി അർപ്പിക്കേണ്ടതിനു സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരാതെ, കാളയെയോ ആട്ടിൻകുട്ടിയെയോ കോലാടിനെയോ പാളയത്തിനകത്തോ പുറത്തോ യാഗം കഴിക്കുന്ന ഏതൊരു ഇസ്രായേല്യനെയും രക്തപാതകം ചെയ്ത വ്യക്തിയായി കരുതണം; ആ മനുഷ്യൻ രക്തം ചൊരിഞ്ഞതിനാൽ, അയാളെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 17:5 ഇപ്പോൾ ഇസ്രായേല്യർ തുറസ്സായ സ്ഥലത്ത് അർപ്പിക്കുന്ന യാഗങ്ങൾ യഹോവയ്ക്കു സമാധാനയാഗങ്ങളായി യഹോവയുടെ സന്നിധിയിൽ പുരോഹിതന്മാരുടെ അടുക്കൽ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരേണ്ടത് ആവശ്യമാണ്.
LEV 17:6 പുരോഹിതൻ സമാഗമകൂടാരത്തിന്റെ കവാടത്തിലുള്ള യഹോവയുടെ യാഗപീഠത്തിനുനേരേ രക്തം തളിക്കുകയും മേദസ്സ് യഹോവയ്ക്കു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കുകയും വേണം.
LEV 17:7 അവർ പരസംഗമായി പിൻതുടരുന്ന കോലാടു വിഗ്രഹങ്ങൾക്ക് ഇനിയൊരിക്കലും യാഗം അർപ്പിക്കരുത്. ഇത് അവർക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള ചട്ടമായിരിക്കണം.’
LEV 17:8 “അവരോടു പറയുക: ‘ഒരു ഹോമയാഗമോ വഴിപാടോ അർപ്പിക്കുന്ന ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ
LEV 17:9 യഹോവയ്ക്കു യാഗം അർപ്പിക്കാൻ അതു സമാഗമകൂടാരവാതിലിൽ കൊണ്ടുവരുന്നില്ലെങ്കിൽ ആ മനുഷ്യനെ ഇസ്രായേൽജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 17:10 “ ‘ഇസ്രായേല്യരോ അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ രക്തം കുടിച്ചാൽ ആ മനുഷ്യനു വിരോധമായി ഞാൻ എന്റെ മുഖംതിരിക്കുകയും അവരെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളകയും ചെയ്യും.
LEV 17:11 കാരണം, ശരീരത്തിന്റെ ജീവൻ രക്തത്തിലാണ്. യാഗപീഠത്തിൽ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഞാൻ അതു നിങ്ങൾക്കു നൽകിയിരിക്കുന്നു; രക്തമാണ് ഒരാളുടെ ജീവനുവേണ്ടി പാപപരിഹാരം വരുത്തുന്നത്.
LEV 17:12 അതുകൊണ്ട് ഞാൻ ഇസ്രായേല്യരോടു പറയുന്നു, “നിങ്ങളിലാരും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയും രക്തം കുടിക്കരുത്.”
LEV 17:13 “ ‘ഇസ്രായേല്യരോ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിയോ ഭക്ഷിക്കാവുന്ന ഒരു മൃഗത്തെയോ പക്ഷിയെയോ വേട്ടയാടിപ്പിടിച്ചാൽ രക്തം ഊറ്റിക്കളഞ്ഞ് മണ്ണിട്ടു മൂടണം.
LEV 17:14 കാരണം, സർവജീവജാലങ്ങളുടെയും ജീവൻ അതിന്റെ ജീവാധാരമായ രക്തംതന്നെ. അതുകൊണ്ടാണ് ഞാൻ ഇസ്രായേൽമക്കളോട്: “നിങ്ങൾ യാതൊരു ജീവിയുടെയും രക്തം കുടിക്കരുത്, എന്തെന്നാൽ സർവജീവികളുടെയും ജീവൻ അതിന്റെ രക്തത്തിലാണ്, അത് ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണം” എന്നു കൽപ്പിച്ചത്.
LEV 17:15 “ ‘ചത്തതിനെയോ വന്യമൃഗങ്ങൾ കടിച്ചുകീറിയതിനെയോ ഭക്ഷിക്കുന്ന സ്വദേശിയോ പ്രവാസിയോ വസ്ത്രം കഴുകി വെള്ളത്തിൽ കുളിക്കണം. അവർ സന്ധ്യവരെ ആചാരപരമായി അശുദ്ധരായിരിക്കും; പിന്നെ അയാൾ ശുദ്ധിയുള്ളവനാകും.
LEV 17:16 വസ്ത്രം കഴുകാതെയും കുളിക്കാതെയുമിരുന്നാൽ, അയാൾ ആ കുറ്റം വഹിക്കണം.’ ”
LEV 18:1 യഹോവ മോശയോട് അരുളിച്ചെയ്തു,
LEV 18:2 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 18:3 നിങ്ങൾ താമസിച്ചിരുന്ന ഈജിപ്റ്റിൽ അവർ ചെയ്തിരുന്നതുപോലെ നിങ്ങൾ ചെയ്യരുത്. ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന കനാൻനാട്ടിൽ അവർ ചെയ്തുപോകുന്നതുപോലെയും നിങ്ങൾ ചെയ്യരുത്. അവരുടെ പ്രവൃത്തികൾ അനുകരിക്കരുത്.
LEV 18:4 നിങ്ങൾ എന്റെ നിയമം അനുസരിക്കയും എന്റെ ഉത്തരവുകൾ പ്രമാണിക്കുകയും വേണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 18:5 എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുക; കാരണം അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും. ഞാൻ യഹോവ ആകുന്നു.
LEV 18:6 “ ‘നിങ്ങളിൽ ആരും രക്തബന്ധമുള്ളവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരെ സമീപിക്കരുത്, ഞാൻ യഹോവ ആകുന്നു.
LEV 18:7 “ ‘നിന്റെ മാതാവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു നിന്റെ പിതാവിനെ അപമാനിക്കരുത്. അവൾ നിന്റെ മാതാവല്ലോ; അവളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
LEV 18:8 “ ‘പിതാവിന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ പിതാവിനെ അപമാനിക്കുന്നതാണ്.
LEV 18:9 “ ‘പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ നിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവർ വീട്ടിൽ ജനിച്ചവരോ പുറത്തുജനിച്ചവരോ ആകട്ടെ, അവരുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
LEV 18:10 “ ‘നിന്റെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; കാരണം, അതു നിന്നെത്തന്നെ അപമാനിക്കുന്നതിനു തുല്യമാണ്.
LEV 18:11 “ ‘നിന്റെ പിതാവിനു ജനിച്ചവളും അയാളുടെ ഭാര്യയുടെ മകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ സഹോദരിയാണല്ലോ.
LEV 18:12 “ ‘നിന്റെ പിതാവിന്റെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ പിതാവിന്റെ അടുത്ത ബന്ധുവാണല്ലോ.
LEV 18:13 “ ‘നിന്റെ അമ്മയുടെ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവൾ നിന്റെ അമ്മയുടെ അടുത്ത ബന്ധുവാണല്ലോ.
LEV 18:14 “ ‘നിന്റെ പിതാവിന്റെ സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അങ്ങനെ നീ അദ്ദേഹത്തെ അപമാനിക്കരുത്; അവൾ നിന്റെ അമ്മായിയാണല്ലോ.
LEV 18:15 “ ‘നിന്റെ മരുമകളുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്. അവൾ നിന്റെ മകന്റെ ഭാര്യയാണല്ലോ; അവളുമായുള്ള ലൈംഗികബന്ധം നിഷിദ്ധമാണ്.
LEV 18:16 “ ‘സഹോദരന്റെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിന്റെ സഹോദരനെ അപമാനിക്കുന്നതിനു തുല്യമാണല്ലോ.
LEV 18:17 “ ‘ഒരു സ്ത്രീയുമായും അവളുടെ മകളുമായും ലൈംഗികബന്ധത്തിലേർപ്പെടരുത്. അവളുടെ മകന്റെ മകളുമായോ മകളുടെ മകളുമായോ ലൈംഗികബന്ധത്തിലേർപ്പെടരുത്; അവർ അടുത്ത ബന്ധുക്കളാണല്ലോ. അതു ദുഷ്ടതയാണ്.
LEV 18:18 “ ‘നിന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോൾ, അവളോടുള്ള വിരോധത്തിന് അവളുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കുകയോ അവളുമായി ലൈംഗികബന്ധത്തിലേർപ്പെടുകയോ ചെയ്യരുത്.
LEV 18:19 “ ‘ഋതുകാലത്തെ അശുദ്ധിയിൽ കഴിയുന്ന ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്.
LEV 18:20 “ ‘നിന്റെ അയൽവാസിയുടെ ഭാര്യയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്; അവളാൽ നിനക്ക് അശുദ്ധി വരുത്തരുത്.
LEV 18:21 “ ‘മോലെക്കിനു യാഗമർപ്പിക്കാൻ നിന്റെ കുഞ്ഞുങ്ങളിലൊന്നിനെയും കൊടുക്കരുത്; നിന്റെ ദൈവത്തിന്റെ നാമം അശുദ്ധമാക്കരുത്; ഞാൻ യഹോവ ആകുന്നു.
LEV 18:22 “ ‘സ്ത്രീയോടെന്നപോലെ ഒരുവൻ പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടരുത്; അതു നിഷിദ്ധമാണ്.
LEV 18:23 “ ‘ഒരു മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്. മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീയും അതിന്റെ മുമ്പിൽ നിൽക്കരുത്; അതു നികൃഷ്ടമാണ്.
LEV 18:24 “ ‘ഇവയിലൊന്നിലും നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്, കാരണം നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ ഓടിച്ചുകളയുന്ന ജനതകൾ ഇങ്ങനെയാണ് അശുദ്ധരായിത്തീർന്നത്.
LEV 18:25 ദേശംപോലും മലിനമായി; അതുകൊണ്ടു ഞാൻ അതിനെ അതിന്റെ പാപംനിമിത്തം ശിക്ഷിച്ചു, ദേശം അതിലെ നിവാസികളെ ഉപേക്ഷിച്ചുകളഞ്ഞു.
LEV 18:26 എന്നാൽ നിങ്ങൾ എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കണം. സ്വദേശികളും നിങ്ങളുടെയിടയിൽ പാർക്കുന്ന പ്രവാസികളും ഈവക അറപ്പായതൊന്നും ചെയ്യരുത്.
LEV 18:27 കാരണം നിങ്ങൾക്കുമുമ്പ് ഈ ദേശത്തു താമസിച്ചിരുന്നവർ ഇവയൊക്കെ ചെയ്തു, അങ്ങനെ ദേശം മലിനമായിത്തീർന്നു.
LEV 18:28 നിങ്ങൾ ദേശത്തെ മലിനമാക്കിയാൽ, അതു നിങ്ങൾക്കു മുമ്പുണ്ടായിരുന്നവരെ ഉപേക്ഷിച്ചുകളഞ്ഞതുപോലെ നിങ്ങളെയും ഉപേക്ഷിച്ചുകളയും.
LEV 18:29 “ ‘ഈ അറപ്പായ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്ന വ്യക്തികളെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 18:30 എന്റെ ചട്ടങ്ങൾ പാലിക്കുക; നിങ്ങൾ വരുന്നതിനുമുമ്പ് നിലവിലിരുന്ന അറപ്പായ ആചാരനടപടികളിലൊന്നിലും ഏർപ്പെട്ട്, നിങ്ങളെ അവരോടൊപ്പം അശുദ്ധരാക്കരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
LEV 19:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 19:2 “ഇസ്രായേലിന്റെ സർവസഭയോടും സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളുടെ ദൈവമായ, യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക.
LEV 19:3 “ ‘നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കണം; എന്റെ ശബ്ബത്തുകൾ ആചരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:4 “ ‘വിഗ്രഹങ്ങളിലേക്കു തിരിയുകയോ നിങ്ങൾക്കായി ദേവന്മാരെ വാർത്തുണ്ടാക്കുകയോ ചെയ്യരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:5 “ ‘നിങ്ങൾ യഹോവയ്ക്ക് ഒരു സമാധാനയാഗം അർപ്പിക്കുമ്പോൾ നിങ്ങൾക്കു പ്രസാദം ലഭിക്കുമാറ് അർപ്പിക്കണം.
LEV 19:6 അതു നിങ്ങൾ യാഗമർപ്പിക്കുന്ന ദിവസംതന്നെയോ അടുത്ത ദിവസമോ ഭക്ഷിക്കണം; മൂന്നാംദിവസത്തേക്കു ശേഷിക്കുന്നതു തീയിലിട്ടു ചുട്ടുകളയണം.
LEV 19:7 അതിലെന്തെങ്കിലും മൂന്നാംദിവസം ഭക്ഷിച്ചാൽ അത് അശുദ്ധമാണ്, അതു പ്രസാദമാകുകയില്ല.
LEV 19:8 അതു ഭക്ഷിക്കുന്നവർ കുറ്റക്കാരായിരിക്കും. അവർ യഹോവയ്ക്കു വിശുദ്ധമായതിനെ അശുദ്ധമാക്കിയല്ലോ; അവരെ അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 19:9 “ ‘നിങ്ങൾ നിങ്ങളുടെ വയലിലെ വിള കൊയ്യുമ്പോൾ നിങ്ങളുടെ വയലിന്റെ അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്.
LEV 19:10 നിങ്ങളുടെ മുന്തിരിത്തോപ്പിൽ വീണ്ടും പോകുകയോ വീണുപോയ മുന്തിരി പെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും പ്രവാസിക്കുമായി വിട്ടേക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:11 “ ‘മോഷ്ടിക്കരുത്. “ ‘കള്ളം പറയരുത്. “ ‘പരസ്പരം വഞ്ചിക്കരുത്.
LEV 19:12 “ ‘എന്റെ നാമത്തിൽ കള്ളസത്യം ചെയ്തു നിങ്ങളുടെ ദൈവത്തിന്റെ നാമം നിന്ദിക്കരുത്. ഞാൻ യഹോവ ആകുന്നു.
LEV 19:13 “ ‘നിങ്ങളുടെ അയൽക്കാരെ പീഡിപ്പിക്കുകയോ വസ്തു കവർച്ചചെയ്യുകയോ അരുത്. “ ‘കൂലിക്കാരന്റെ ശമ്പളം പിറ്റേന്നു രാവിലെവരെ പിടിച്ചുവെക്കരുത്.
LEV 19:14 “ ‘ചെകിടനെ ശപിക്കുകയോ അന്ധന്റെ മുന്നിൽ ഇടർച്ചക്കല്ലു വെക്കുകയോ ചെയ്യരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടണം; ഞാൻ യഹോവ ആകുന്നു.
LEV 19:15 “ ‘ന്യായം അട്ടിമറിക്കരുത്; ദരിദ്രരോടു പക്ഷഭേദമോ വലിയവരോട് ആഭിമുഖ്യമോ കാണിക്കാതെ നിങ്ങളുടെ അയൽവാസിയെ നീതിപൂർവം വിധിക്കണം.
LEV 19:16 “ ‘നിങ്ങളുടെ ജനത്തിനിടയിൽ അപവാദം പരത്തരുത്. “ ‘നിങ്ങളുടെ അയൽവാസിയുടെ ജീവന് അപകടം ഭവിക്കത്തക്കതൊന്നും ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
LEV 19:17 “ ‘നിന്റെ സഹോദരങ്ങളെ ഹൃദയത്തിൽ വെറുക്കരുത്. അവരുടെ കുറ്റത്തിൽ പങ്കാളിയാകാതിരിക്കാൻ നിങ്ങളുടെ സഹോദരങ്ങളെ നിർവ്യാജം ശാസിക്കുക.
LEV 19:18 “ ‘നിന്റെ ജനത്തിലാർക്കെങ്കിലും വിരോധമായി പ്രതികാരം അന്വേഷിക്കുകയോ പകവെക്കുകയോ ചെയ്യരുത്. എന്നാൽ, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം. ഞാൻ യഹോവ ആകുന്നു.
LEV 19:19 “ ‘എന്റെ ഉത്തരവുകൾ പ്രമാണിക്കുക. “ ‘രണ്ടുതരം മൃഗങ്ങളെത്തമ്മിൽ ഇണചേർക്കരുത്. “ ‘രണ്ടുതരം വിത്തു നിന്റെ നിലത്തിൽ വിതയ്ക്കരുത്. “ ‘രണ്ടുതരം വസ്തുക്കൾ ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
LEV 19:20 “ ‘മറ്റൊരു പുരുഷനു വാഗ്ദാനം ചെയ്യപ്പെട്ടവളും എന്നാൽ, വീണ്ടെടുക്കപ്പെട്ടിട്ടില്ലാത്തവളും സ്വാതന്ത്ര്യം നൽകപ്പെട്ടിട്ടില്ലാത്തവളുമായ ഒരടിമസ്ത്രീയോടുകൂടെ ഒരാൾ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ ന്യായമായി ശിക്ഷിക്കണം. എന്നാൽ, അവരെ മരണത്തിന് ഏൽപിക്കരുത്, കാരണം അവൾ സ്വതന്ത്രയായിട്ടില്ലല്ലോ.
LEV 19:21 എങ്കിലും ആ പുരുഷൻ സമാഗമകൂടാരവാതിലിൽ യഹോവയുടെ സന്നിധിയിൽ അകൃത്യയാഗത്തിനായി ഒരു ആട്ടുകൊറ്റനെ കൊണ്ടുവരണം.
LEV 19:22 അകൃത്യയാഗത്തിന്റെ ആട്ടുകൊറ്റനെക്കൊണ്ട് അവൻ ചെയ്ത പാപത്തിനു പുരോഹിതൻ അവനുവേണ്ടി യഹോവയുടെ സന്നിധിയിൽ പാപപരിഹാരംചെയ്യണം; അങ്ങനെ അവന്റെ പാപം ക്ഷമിക്കപ്പെടും.
LEV 19:23 “ ‘നിങ്ങൾ കനാൻദേശത്തുവന്ന് ഏതെങ്കിലും ഇനം ഫലവൃക്ഷം നടുമ്പോൾ അതിന്റെ ഫലം വിലക്കപ്പെട്ടതായി കരുതണം. മൂന്നുവർഷം അതു വിലക്കപ്പെട്ടതായി നിങ്ങൾ കരുതണം, അതു ഭക്ഷിക്കരുത്.
LEV 19:24 നാലാംവർഷം അതിന്റെ ഫലമെല്ലാം യഹോവയ്ക്കു സ്തോത്രാർപ്പണത്തിനായി വിശുദ്ധമായിരിക്കും.
LEV 19:25 എന്നാൽ അഞ്ചാംവർഷം നിങ്ങൾക്ക് അതിന്റെ ഫലം ഭക്ഷിക്കാം. അങ്ങനെ അതിന്റെ അനുഭവം നിങ്ങൾക്കു വർധിച്ചുവരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:26 “ ‘രക്തത്തോടുകൂടി മാംസം ഭക്ഷിക്കരുത്. “ ‘ദേവപ്രശ്നംവെക്കുകയോ ശകുനംനോക്കുകയോ അരുത്.
LEV 19:27 “ ‘നിങ്ങളുടെ തലയുടെ അരികു വടിക്കുകയോ താടിയുടെ അറ്റം മുറിക്കുകയോ ചെയ്യരുത്.
LEV 19:28 “ ‘മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരം മുറിപ്പെടുത്തുകയോ നിങ്ങളുടെമേൽ പച്ച കുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
LEV 19:29 “ ‘ദേശം വേശ്യാവൃത്തിയിലേക്കു തിരിഞ്ഞു ദുഷ്ടതകൊണ്ടു നിറയാതിരിക്കാൻ, നിന്റെ മകളെ വേശ്യാവൃത്തിക്ക് ഏൽപ്പിക്കരുത്.
LEV 19:30 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
LEV 19:31 “ ‘വെളിച്ചപ്പാടുകളെയോ ഭൂതസേവക്കാരെയോ അന്വേഷിക്കരുത്. കാരണം അവരാൽ നിങ്ങൾ അശുദ്ധരായിത്തീരും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:32 “ ‘വൃദ്ധരുടെമുമ്പാകെ എഴുന്നേൽക്കുക, നരച്ചവനോടു ബഹുമാനം കാണിക്കുക. നിങ്ങളുടെ ദൈവത്തെ ഭയത്തോടെ ബഹുമാനിക്കുക. ഞാൻ യഹോവ ആകുന്നു.
LEV 19:33 “ ‘ഒരു പ്രവാസി നിങ്ങളോടുകൂടെ നിങ്ങളുടെ ദേശത്തു പാർക്കുമ്പോൾ ആ മനുഷ്യനെ ചൂഷണംചെയ്യരുത്.
LEV 19:34 നിങ്ങളോടുകൂടെ പാർക്കുന്ന പ്രവാസിയോട് ഒരു സ്വദേശിയോടെന്നപോലെ ഇടപെടുക; അയാളെ നിങ്ങളെപ്പോലെതന്നെ സ്നേഹിക്കുക. നിങ്ങൾ ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 19:35 “ ‘നീളത്തിലും അളവിലും തൂക്കത്തിലും വഞ്ചന കാണിക്കരുത്.
LEV 19:36 കൃത്യമായ മുഴക്കോലും കൃത്യമായ തുലാസും കൃത്യമായ ഏഫായും കൃത്യമായ ഹീനും ഉപയോഗിക്കുക. നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ദൈവമായ യഹോവ ഞാൻ ആകുന്നു.
LEV 19:37 “ ‘എന്റെ സകല ഉത്തരവുകളും എല്ലാ നിയമങ്ങളും പ്രമാണിച്ചു നടക്കുക; ഞാൻ യഹോവ ആകുന്നു.’ ”
LEV 20:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 20:2 “ഇസ്രായേൽമക്കളോടു പറയുക: ‘ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന ഏതെങ്കിലും പ്രവാസിയോ തങ്ങളുടെ കുഞ്ഞുങ്ങളിൽ ഒന്നിനെയെങ്കിലും മോലെക്കിനു യാഗമർപ്പിച്ചാൽ ആ മനുഷ്യനെ വധിക്കണം. ദേശത്തിലെ ജനം അയാളെ കല്ലെറിയണം.
LEV 20:3 അയാൾ തന്റെ കുഞ്ഞുങ്ങളെ മോലെക്കിനു യാഗമർപ്പിച്ച് എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ വിശുദ്ധനാമത്തെ നിന്ദിക്കുകയും ചെയ്തതുകൊണ്ടു ഞാൻ ആ മനുഷ്യനു വിരോധമായി എന്റെ മുഖംതിരിക്കുകയും അയാളെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയുകയും ചെയ്യും.
LEV 20:4 ആ മനുഷ്യൻ തന്റെ കുഞ്ഞുങ്ങളിലൊന്നിനെ മോലെക്കിനു യാഗമർപ്പിക്കുമ്പോൾ ദേശത്തിലെ ജനം അയാളെ കൊല്ലാതെ കണ്ണടച്ചുകളഞ്ഞാൽ,
LEV 20:5 ഞാൻ ആ മനുഷ്യനും അയാളുടെ കുടുംബത്തിനും വിരോധമായി മുഖംതിരിച്ച് അയാളെയും മോലെക്കിനോടു പരസംഗം ചെയ്യുന്ന എല്ലാവരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയും.
LEV 20:6 “ ‘വെളിച്ചപ്പാടുകളിലേക്കും ഭൂതസേവക്കാരിലേക്കും തിരിഞ്ഞ് അവരെ അനുഗമിക്കുന്നതിലൂടെ പരസംഗം ചെയ്യുന്നവർക്കെതിരേ ഞാൻ മുഖംതിരിക്കുകയും സ്വജനത്തിൽനിന്ന് അവരെ ഛേദിച്ചുകളയുകയും ചെയ്യും.
LEV 20:7 “ ‘ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആയതുകൊണ്ടു നിങ്ങളെത്തന്നെ ശുദ്ധീകരിച്ച് വിശുദ്ധരായിരിക്കുക.
LEV 20:8 എന്റെ ഉത്തരവുകൾ പ്രമാണിച്ചു നടക്കുക. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
LEV 20:9 “ ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്നയാൾ മരണശിക്ഷ അനുഭവിക്കണം. അയാൾ തന്റെ പിതാവിനെയോ മാതാവിനെയോ ശപിച്ചതുകൊണ്ട്; ആ കുറ്റത്തിന്റെ രക്തം അയാളുടെ തലമേലിരിക്കും.
LEV 20:10 “ ‘മറ്റൊരാളിന്റെ ഭാര്യയുമായി—തന്റെ അയൽക്കാരന്റെ ഭാര്യയുമായിത്തന്നെ—ഒരാൾ വ്യഭിചാരം ചെയ്താൽ, വ്യഭിചാരിയെയും വ്യഭിചാരിണിയെയും വധിക്കണം.
LEV 20:11 “ ‘ഒരാൾ തന്റെ പിതാവിന്റെ ഭാര്യയുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അയാൾ തന്റെ പിതാവിനെ അപമാനിക്കുന്നു; അവർ ഇരുവരും മരണശിക്ഷ അനുഭവിക്കണം. അവരുടെ രക്തം അവരുടെ തലമേലിരിക്കും.
LEV 20:12 “ ‘ഒരാൾ തന്റെ മരുമകളുടെകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവരെ രണ്ടുപേരെയും കൊല്ലണം. അവരുടെ പ്രവൃത്തി നികൃഷ്ടം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
LEV 20:13 “ ‘ഒരു പുരുഷൻ സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്നതുപോലെ പുരുഷൻ പുരുഷനോടുകൂടെ കിടക്കപങ്കിട്ടാൽ, അവർ രണ്ടുപേരും അറപ്പായതു പ്രവർത്തിച്ചിരിക്കുന്നു. അവരെ കൊല്ലണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
LEV 20:14 “ ‘ഒരു പുരുഷൻ ഒരു സ്ത്രീയെയും അവളുടെ മാതാവിനെയും വിവാഹംകഴിച്ചാൽ, അതു ദുഷ്ടതയാണ്. നിങ്ങളുടെ മധ്യത്തിൽ ദുഷ്ടത ഇല്ലാതെയിരിക്കാൻ അയാളെയും ആ സ്ത്രീകളെയും തീയിൽ ദഹിപ്പിക്കണം.
LEV 20:15 “ ‘ഒരു പുരുഷൻ ഒരു മൃഗവുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അയാളെ കൊല്ലണം, ആ മൃഗത്തെയും കൊല്ലണം.
LEV 20:16 “ ‘ഒരു മൃഗത്തോടൊപ്പം ലൈംഗികബന്ധത്തിലേർപ്പെടേണ്ടതിന് ഒരു സ്ത്രീ അതിനെ സമീപിച്ചാൽ ആ സ്ത്രീയെയും മൃഗത്തെയും കൊല്ലണം. അവർ മരണശിക്ഷ അനുഭവിക്കണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.
LEV 20:17 “ ‘ഒരു പുരുഷൻ തന്റെ പിതാവിന്റെയോ മാതാവിന്റെയോ മകളായ തന്റെ സഹോദരിയെ വിവാഹംകഴിക്കുകയും അവർ പരസ്പരം ലൈംഗികബന്ധത്തിലേർപ്പെടുകയും ചെയ്താൽ അതു നിന്ദ്യം. അവരെ അവരുടെ ജനത്തിന്റെ കണ്മുന്നിൽവെച്ചുതന്നെ വധിക്കണം. അവൻ തന്റെ സഹോദരിയെ അപമാനിച്ചു, അവൻ കുറ്റക്കാരനായിരിക്കും.
LEV 20:18 “ ‘ഒരു പുരുഷൻ ഋതുമതിയായ ഒരു സ്ത്രീയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ, അവൻ അവളുടെ സ്രവത്തിന്റെ ഉറവിടം അനാവൃതമാക്കി; അവളും അത് അനാവൃതമാക്കി. അവർ രണ്ടുപേരെയും അവരുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 20:19 “ ‘നിന്റെ മാതാവിന്റെയോ പിതാവിന്റെയോ സഹോദരിയുമായി ലൈംഗികബന്ധത്തിലേർപ്പെടരുത്, അത് അടുത്ത ബന്ധുക്കാരിയെ അപമാനിക്കലാണ്, നിങ്ങൾ ഇരുവരും കുറ്റക്കാരായിരിക്കും.
LEV 20:20 “ ‘ഒരു പുരുഷൻ തന്റെ അമ്മായിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടാൽ അവൻ തന്റെ ഇളയപ്പനെ അപമാനിച്ചു. അവർ കുറ്റക്കാരായിരിക്കും. അവർ സന്താനരഹിതരായി മരിക്കണം.
LEV 20:21 “ ‘ഒരു പുരുഷൻ തന്റെ സഹോദരന്റെ ഭാര്യയെ വിവാഹംകഴിക്കുന്നെങ്കിൽ, അത് ഒരു മലിനപ്രവൃത്തി; അയാൾ തന്റെ സഹോദരനെ അപമാനിച്ചു. അവർ സന്തതിയില്ലാത്തവർ ആയിരിക്കണം.
LEV 20:22 “ ‘നിങ്ങൾക്കു വസിക്കാനായി ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശം നിങ്ങളെ ഉപേക്ഷിക്കാതിരിക്കേണ്ടതിന് എന്റെ എല്ലാ ഉത്തരവുകളും നിയമങ്ങളും പാലിച്ച് അവ അനുവർത്തിക്കുക.
LEV 20:23 ഞാൻ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയുന്ന ജനതയുടെ ആചാരരീതികൾ അനുസരിച്ചു ജീവിക്കരുത്. അവർ ഇവയൊക്കെ ചെയ്തതുകൊണ്ടു ഞാൻ അവരെ കഠിനമായി വെറുക്കുന്നു.
LEV 20:24 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, “നിങ്ങൾ അവരുടെ ദേശം കൈവശമാക്കും; പാലും തേനും ഒഴുകുന്ന ആ ദേശം ഞാൻ നിങ്ങൾക്ക് അവകാശമായിത്തരും.” ജനതകളിൽനിന്നു നിങ്ങളെ വേർതിരിച്ച ദൈവമായ യഹോവ ഞാൻ ആകുന്നു.
LEV 20:25 “ ‘നിങ്ങൾ അതുകൊണ്ടു ശുദ്ധവും അശുദ്ധവുമായ മൃഗങ്ങൾതമ്മിലും ശുദ്ധവും അശുദ്ധവുമായ പക്ഷികൾതമ്മിലും വേർതിരിക്കണം. നിങ്ങൾക്ക് അശുദ്ധമായി ഞാൻ മാറ്റിയിട്ടുള്ള ഏതൊരു മൃഗത്താലോ പക്ഷിയാലോ നിലത്തു ചരിക്കുന്ന യാതൊന്നിനാലുമോ നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്.
LEV 20:26 യഹോവയായ ഞാൻ വിശുദ്ധനായതുകൊണ്ടു നിങ്ങൾ എനിക്കു വിശുദ്ധരായിരിക്കണം. എനിക്കു സ്വന്തമായിരിക്കേണ്ടതിനു നിങ്ങളെ ഞാൻ ഇതര ജനതകളിൽനിന്ന് വേർതിരിച്ചിരിക്കുന്നു.
LEV 20:27 “ ‘നിങ്ങളുടെ ഇടയിൽ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ ആയ സ്ത്രീപുരുഷന്മാർ ഉണ്ടെങ്കിൽ അവർ മരണശിക്ഷ അനുഭവിക്കണം. നിങ്ങൾ അവരെ കല്ലെറിയണം; അവരുടെ രക്തം അവരുടെ തലമേലിരിക്കും.’ ”
LEV 21:1 യഹോവ മോശയോട് അരുളിച്ചെയ്തു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘പുരോഹിതൻ തന്റെ ജനത്തിൽ ആരുടെയെങ്കിലും ശവത്തിൽ സ്പർശിച്ച് സ്വയം അശുദ്ധമാക്കരുത്.
LEV 21:2 എന്നാൽ തന്റെ മാതാവ്, പിതാവ്, മകൻ, മകൾ, സഹോദരൻ, കന്യകയായ സഹോദരി—അവൾക്ക് ഭർത്താവ് ഇല്ലാത്തതിനാൽ അദ്ദേഹത്തെ ആശ്രയിച്ചാണല്ലോ കഴിയുന്നത്— എന്നിങ്ങനെയുള്ള അടുത്ത ബന്ധുക്കളാൽ അദ്ദേഹത്തിന് ആചാരപരമായി അശുദ്ധനാകാം.
LEV 21:4 അയാൾ വിവാഹത്താൽ ബന്ധുക്കളായിത്തീർന്ന ആളുകൾക്കുവേണ്ടി സ്വയം അശുദ്ധനാകരുത്, അങ്ങനെ സ്വയം മാലിന്യമേൽക്കരുത്.
LEV 21:5 “ ‘പുരോഹിതൻ തലമുണ്ഡനം ചെയ്യുകയോ താടിയുടെ വക്കുകൾ വടിക്കുകയോ ശരീരത്തിൽ മുറിവുണ്ടാക്കുകയോ ചെയ്യരുത്.
LEV 21:6 അവർ തങ്ങളുടെ ദൈവത്തിന്റെ നാമം അശുദ്ധമാക്കാതെ തങ്ങളുടെ ദൈവത്തിനു വിശുദ്ധരായിരിക്കണം. തങ്ങളുടെ ദൈവത്തിന്റെ ഭോജനമായ യഹോവയുടെ ദഹനയാഗങ്ങൾ അർപ്പിക്കുന്നവരായതുകൊണ്ട് അവർ വിശുദ്ധരായിരിക്കണം.
LEV 21:7 “ ‘അവർ, വേശ്യാവൃത്തിയാൽ മലിനയായവളോ ഭർത്താവിൽനിന്ന് വേർപെട്ടവളോ ആയ സ്ത്രീയെ വിവാഹംകഴിക്കരുത്. കാരണം പുരോഹിതന്മാർ ദൈവത്തിനു വിശുദ്ധരാകുന്നു.
LEV 21:8 നിങ്ങൾ ഓരോരുത്തരും അവരെ വിശുദ്ധരായി പരിഗണിക്കണം, കാരണം പുരോഹിതന്മാർ നിങ്ങളുടെ ദൈവത്തിനു ഭോജനം അർപ്പിക്കുന്നവരാണ്. നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവയായ ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങൾ അവരെ വിശുദ്ധരായി കണക്കാക്കണം.
LEV 21:9 “ ‘ഒരു പുരോഹിതന്റെ മകൾ വേശ്യയായി സ്വയം മലിനയാക്കിയാൽ, അവൾ അവളുടെ പിതാവിനെ അപമാനിക്കുന്നു, അവളെ തീയിൽ ദഹിപ്പിക്കണം.
LEV 21:10 “ ‘തന്റെ സഹോദരന്മാരുടെ ഇടയിൽനിന്ന് തലയിൽ അഭിഷേകതൈലം ഒഴിക്കപ്പെട്ടവനും, പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ സമർപ്പിക്കപ്പെട്ടവനുമായ മഹാപുരോഹിതൻ തന്റെ തലമുടി ചീകാതിരിക്കുകയോ വസ്ത്രം കീറുകയോ ചെയ്യരുത്.
LEV 21:11 ഒരു ശവശരീരം ഉള്ളിടത്ത് അദ്ദേഹം പ്രവേശിക്കരുത്. തന്റെ പിതാവിനുവേണ്ടിയോ മാതാവിനുവേണ്ടിയോപോലും അദ്ദേഹം സ്വയം അശുദ്ധനാകരുത്.
LEV 21:12 തന്റെ ദൈവത്തിന്റെ അഭിഷേകതൈലത്താൽ അദ്ദേഹം പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാൽ അദ്ദേഹം തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം വിട്ടുപോകുകയോ അതിന്റെ വിശുദ്ധി നഷ്ടപ്പെടുത്തുകയോ ചെയ്യരുത്. ഞാൻ യഹോവ ആകുന്നു.
LEV 21:13 “ ‘അദ്ദേഹം വിവാഹംകഴിക്കുന്ന സ്ത്രീ കന്യകയായിരിക്കണം.
LEV 21:14 അദ്ദേഹം ഒരു വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ വേശ്യാവൃത്തിയാൽ അശുദ്ധമാക്കപ്പെട്ടവളെയോ വിവാഹംകഴിക്കരുത്. സ്വജനത്തിലുള്ള ഒരു കന്യകയെമാത്രമേ വിവാഹംകഴിക്കാവൂ.
LEV 21:15 ഇങ്ങനെയായാൽ അദ്ദേഹം തന്റെ സന്തതിയെ തന്റെ ജനത്തിനിടയിൽ അശുദ്ധമാക്കുകയില്ല; അവനെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
LEV 21:16 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 21:17 “അഹരോനോടു പറയുക: ‘നിന്റെ സന്തതിപരമ്പരയിൽ വികലാംഗർ ആരും ഒരുനാളും, അവരുടെ ദൈവത്തിന്റെ ഭോജനം അർപ്പിക്കാൻ അടുത്തുവരരുത്.
LEV 21:18 അന്ധൻ, മുടന്തൻ, വിരൂപി, വൈകല്യമുള്ളവൻ,
LEV 21:19 കാലൊടിഞ്ഞവൻ, കൈയൊടിഞ്ഞവൻ,
LEV 21:20 കൂനൻ, കുള്ളൻ, കാഴ്ചയ്ക്കു ന്യൂനതയുള്ളവൻ, ചൊറിയുള്ളവൻ, ചുണങ്ങുള്ളവൻ, ഷണ്ഡൻ എന്നിങ്ങനെയുള്ളവരാരും അടുത്തുവരരുത്.
LEV 21:21 പുരോഹിതനായ അഹരോന്റെ പുത്രന്മാരിൽ ഊനമുള്ളവൻ യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻ അടുത്തുവരരുത്. അവന് ഒരു ഊനമുണ്ട്; തന്റെ ദൈവത്തിനു ഭോജനം അർപ്പിക്കാൻ അവൻ അടുത്തുവരരുത്.
LEV 21:22 തന്റെ ദൈവത്തിന്റെ അതിവിശുദ്ധഭോജനവും വിശുദ്ധഭോജനവും അയാൾക്കു ഭക്ഷിക്കാം,
LEV 21:23 എങ്കിലും അയാൾ ഊനമുള്ളവൻ ആകുകകൊണ്ട് തിരശ്ശീലയ്ക്കടുത്തു പോകുകയോ യാഗപീഠത്തെ സമീപിക്കുകയോ ചെയ്ത് എന്റെ വിശുദ്ധമന്ദിരത്തിന്റെ വിശുദ്ധി നഷ്ടപ്പെടുത്തരുത്. അവരെ വിശുദ്ധീകരിക്കുന്ന യഹോവ ഞാൻ ആകുന്നു.’ ”
LEV 21:24 അങ്ങനെ മോശ ഇത് അഹരോനോടും പുത്രന്മാരോടും സകല ഇസ്രായേല്യരോടും പറഞ്ഞു.
LEV 22:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 22:2 “ഇസ്രായേല്യർ എനിക്കു ശുദ്ധീകരിക്കുന്ന വിശുദ്ധയാഗങ്ങളെ, ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും, അങ്ങനെ അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കരുതെന്നും അഹരോനോടും അവന്റെ പുത്രന്മാരോടും പറയുക. ഞാൻ യഹോവ ആകുന്നു.
LEV 22:3 “അവരോടു പറയുക: ‘നിങ്ങളുടെ വരുംതലമുറകളിൽ, നിങ്ങളുടെ സന്തതിപരമ്പരയിൽ ആരെങ്കിലും ആചാരപരമായി അശുദ്ധരായിരിക്കുമ്പോൾ, ഇസ്രായേല്യർ യഹോവയ്ക്കു വിശുദ്ധീകരിച്ച വഴിപാടുകളുടെ അടുക്കൽ വരികയാണെങ്കിൽ, അയാളെ എന്റെ സന്നിധിയിൽനിന്ന് ഛേദിച്ചുകളയണം. ഞാൻ യഹോവ ആകുന്നു.
LEV 22:4 “ ‘അഹരോന്റെ സന്തതിയിൽ ആർക്കെങ്കിലും കുഷ്ഠമോ ശുക്ലസ്രവമോ ഉണ്ടെങ്കിൽ, ആ മനുഷ്യൻ ശുദ്ധമാകുന്നതുവരെ വിശുദ്ധവസ്തുക്കൾ ഭക്ഷിക്കരുത്. ശവത്തെയോ ബീജസ്ഖലനമുള്ളവനെയോ സ്പർശിക്കുന്നവൻ അശുദ്ധനാകും.
LEV 22:5 അശുദ്ധമായ ഏതെങ്കിലും ഇഴജന്തുവിനെ സ്പർശിക്കുന്നവർ, ആചാരപരമായി അശുദ്ധനായ ഒരു മനുഷ്യനെ സ്പർശിക്കുന്നവർ, ഏതെങ്കിലും മാലിന്യത്തെ സ്പർശിക്കുന്നവർ; അശുദ്ധി എന്തുതന്നെയായാലും, ഇങ്ങനെയുള്ളവർ അശുദ്ധരായിരിക്കും.
LEV 22:6 ഇവ ഏതെങ്കിലും സ്പർശിക്കുന്നവർ സന്ധ്യവരെ അശുദ്ധരായിരിക്കും. അവർ വെള്ളത്തിൽ കുളിച്ചിട്ടല്ലാതെ വിശുദ്ധവസ്തുക്കൾ ഒന്നും ഭക്ഷിക്കരുത്.
LEV 22:7 സൂര്യൻ അസ്തമിക്കുമ്പോൾ അവർ ശുദ്ധരാകും. അതിനുശേഷം അവർക്ക് വിശുദ്ധവസ്തുക്കൾ ഭക്ഷിക്കാം. അത് അവരുടെ ആഹാരമല്ലോ.
LEV 22:8 ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ആയ ഒന്നും ഭക്ഷിച്ച് അവർ അശുദ്ധരാകരുത്. ഞാൻ യഹോവ ആകുന്നു.
LEV 22:9 “ ‘പുരോഹിതന്മാർ അവ അശ്രദ്ധയോടെ കൈകാര്യം ചെയ്തു കുറ്റക്കാരായി മരിക്കാതിരിക്കാൻ എന്റെ ശുശ്രൂഷ ഗൗരവത്തോടെ ചെയ്യണം. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
LEV 22:10 “ ‘പുരോഹിതകുടുംബത്തിന് അന്യരായ ഒരാളും വിശുദ്ധവസ്തുക്കളിൽനിന്ന് ഭക്ഷിക്കരുത്, പുരോഹിതന്റെ അതിഥിയോ കൂലിക്കാരനോ അതു തിന്നരുത്.
LEV 22:11 എന്നാൽ ഒരു പുരോഹിതൻ ഒരു അടിമയെ പണം കൊടുത്തു വാങ്ങുകയോ തന്റെ വീട്ടിൽ ഒരു അടിമ ജനിക്കുകയോ ചെയ്താൽ ആ അടിമയ്ക്ക് അവന്റെ ആഹാരം ഭക്ഷിക്കാം.
LEV 22:12 ഒരു പുരോഹിതന്റെ മകൾ പുരോഹിതനല്ലാത്ത ഒരാളെ വിവാഹംകഴിച്ചാൽ അവൾ വിശുദ്ധമായ ഓഹരിയിൽനിന്ന് ഭക്ഷിക്കരുത്.
LEV 22:13 എന്നാൽ ഒരു പുരോഹിതന്റെ മകൾ കുഞ്ഞുങ്ങളില്ലാതെ വിധവയാകുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തിട്ട്, അവളുടെ യൗവനകാലത്തിലെന്നപോലെ അവളുടെ പിതാവിന്റെ വീട്ടിലേക്കു മടങ്ങിവന്നാൽ, അവൾക്ക് അവളുടെ പിതാവിന്റെ ആഹാരം ഭക്ഷിക്കാം. എങ്കിലും ഒരു പുരോഹിതകുടുംബത്തിനു പുറത്തുനിന്നുള്ള ആരും അതിൽനിന്നും ഭക്ഷിക്കരുത്.
LEV 22:14 “ ‘ഒരാൾ അബദ്ധത്തിൽ വിശുദ്ധയാഗം ഭക്ഷിച്ചുപോയാൽ അയാൾ ഭക്ഷിച്ച യാഗവസ്തുവും അതിന്റെ വിലയുടെ അഞ്ചിലൊന്നുംകൂട്ടി പുരോഹിതനു നഷ്ടപരിഹാരം ചെയ്യണം.
LEV 22:15 ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധവസ്തുക്കൾ—അനുവദനീയമല്ലാത്ത വ്യക്തികൾക്ക് ഭക്ഷിക്കാൻ നൽകുന്നതുമൂലം—പുരോഹിതന്മാർ അശുദ്ധമാക്കരുത്.
LEV 22:16 ഈ അകൃത്യത്തിന്റെ കുറ്റം അവരുടെമേൽ വരികയും നഷ്ടപരിഹാരം നൽകേണ്ടിവരികയും ചെയ്യും. ഞാൻ അവരെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.’ ”
LEV 22:17 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 22:18 “അഹരോനോടും അവന്റെ പുത്രന്മാരോടും സകല ഇസ്രായേല്യരോടും സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങളിലൊരാൾ—ഇസ്രായേല്യരോ ഇസ്രായേലിൽ പാർക്കുന്ന പ്രവാസിയോ—നേർച്ചയായോ സ്വമേധാദാനമായോ യഹോവയ്ക്ക് ഒരു ഹോമയാഗം കൊണ്ടുവരുന്നെങ്കിൽ,
LEV 22:19 അതു നിങ്ങളുടെ പേർക്കു സ്വീകാര്യമായിരിക്കാൻ, മാടുകളിൽനിന്നോ ചെമ്മരിയാടുകളിൽനിന്നോ കോലാടുകളിൽനിന്നോ ഊനമില്ലാത്ത ഒരു ആണിനെ കൊണ്ടുവരണം.
LEV 22:20 ഊനമുള്ള ഒന്നിനെയും കൊണ്ടുവരരുത്. അതിനാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.
LEV 22:21 ഒരു പ്രത്യേക നേർച്ച നിറവേറ്റാനോ സ്വമേധാദാനം അർപ്പിക്കാനോ കാലിക്കൂട്ടത്തിൽനിന്നാകട്ടെ ആട്ടിൻപറ്റത്തിൽനിന്നാകട്ടെ, ഒരാൾ ഒരു സമാധാനയാഗം യഹോവയ്ക്ക് അർപ്പിക്കുമ്പോൾ, അതു സ്വീകാര്യമായിരിക്കാൻ ഊനമോ കളങ്കമോ ഇല്ലാത്തതായിരിക്കണം.
LEV 22:22 കുരുടുള്ളതോ മുറിവേറ്റതോ അംഗഭംഗം വന്നതോ അരിമ്പാറയുള്ളതോ പഴുത്തു സ്രവം ഒലിക്കുന്ന ചുണങ്ങുള്ളതോ ആയ ഒന്നും യഹോവയ്ക്ക് അർപ്പിക്കരുത്. ഇവയിലൊന്നും യഹോവയ്ക്കു ദഹനയാഗമായി യാഗപീഠത്തിൽ അർപ്പിക്കരുത്.
LEV 22:23 എങ്കിലും വിരൂപമായതോ കുറുകിയതോ ആയ ഒരു കാളയെയോ ആണാടിനെയോ സ്വമേധാദാനമായി അർപ്പിക്കാം; എന്നാൽ അത് ഒരു നേർച്ചയുടെ നിർവഹണമായി സ്വീകാര്യമല്ല.
LEV 22:24 വൃഷണങ്ങൾ തകർന്നതോ ചതച്ചതോ കീറിയതോ മുറിച്ചതോ ആയ മൃഗത്തെ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കരുത്. നിങ്ങളുടെ സ്വന്തം ദേശത്ത് ഇതു ചെയ്യരുത്.
LEV 22:25 ഇങ്ങനെയുള്ള മൃഗങ്ങളെ ഒരു പ്രവാസിയുടെ കൈയിൽനിന്ന് സ്വീകരിച്ചു നിങ്ങളുടെ ദൈവത്തിനു ഭോജനമായി അർപ്പിക്കരുത്. അവ വിരൂപവും അംഗഹീനമുള്ളതും ആയതുകൊണ്ട് അവയാൽ നിങ്ങൾക്കു പ്രസാദം ലഭിക്കുകയില്ല.’ ”
LEV 22:26 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 22:27 “ഒരു കന്നുകുട്ടിയോ ആട്ടിൻകുട്ടിയോ കോലാടോ പിറന്നാൽ അത് ഏഴുദിവസം തള്ളയോടുകൂടെ ആയിരിക്കണം. എട്ടാംദിവസംമുതൽ യഹോവയ്ക്ക് ഒരു ദഹനയാഗമായി സ്വീകാര്യമായിരിക്കും.
LEV 22:28 ഒരു പശുവിനെയോ ഒരു ആടിനെയോ കൊല്ലുന്നദിവസംതന്നെ അതിന്റെ കുട്ടിയെയും കൊല്ലരുത്.
LEV 22:29 “നിങ്ങൾ യഹോവയ്ക്ക് ഒരു സ്തോത്രയാഗം അർപ്പിക്കുമ്പോൾ നിങ്ങളുടെ പേർക്കു സ്വീകാര്യമാകുന്നവിധം അർപ്പിക്കുക.
LEV 22:30 അന്നുതന്നെ അതു ഭക്ഷിക്കണം. പ്രഭാതംവരെ അതിൽ അൽപ്പംപോലും ശേഷിപ്പിക്കരുത്. ഞാൻ യഹോവ ആകുന്നു.
LEV 22:31 “എന്റെ കൽപ്പനകൾ പ്രമാണിച്ച് അവയെ അനുസരിക്കുക. ഞാൻ യഹോവ ആകുന്നു.
LEV 22:32 എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കരുത്. ഇസ്രായേൽമക്കളുടെ മധ്യേ ഞാൻ വിശുദ്ധീകരിക്കപ്പെടണം. ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്ന യഹോവ ആകുന്നു.
LEV 22:33 നിങ്ങളുടെ ദൈവമായിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ഞാൻ യഹോവ ആകുന്നു.”
LEV 23:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 23:2 “ഇസ്രായേൽമക്കളോടു സംസാരിച്ച് അവരോട് ഇപ്രകാരം പറയുക: ‘സ്ഥാപിക്കപ്പെട്ട എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗങ്ങളായി നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ ഉത്സവങ്ങൾ, ഇവയാണ്:
LEV 23:3 “ ‘നിങ്ങൾക്കു ജോലിചെയ്യാൻ ആറുദിവസമുണ്ട്, എന്നാൽ ഏഴാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്. വിശുദ്ധസഭായോഗത്തിനുള്ള ദിവസം. നിങ്ങൾ എവിടെ താമസിച്ചാലും നിങ്ങൾ ജോലിയൊന്നും ചെയ്യരുത്; അതു യഹോവയുടെ ശബ്ബത്താണ്.
LEV 23:4 “ ‘നിശ്ചയിക്കപ്പെട്ട സമയത്ത് വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ഇവയാണ്:
LEV 23:5 യഹോവയുടെ പെസഹ ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യക്ക് ആരംഭിക്കും.
LEV 23:6 ആ മാസം പതിനഞ്ചാംതീയതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആരംഭിക്കും, നിങ്ങൾ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
LEV 23:7 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
LEV 23:8 ഏഴുദിവസം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കണം. ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.’ ”
LEV 23:9 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 23:10 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ പ്രവേശിച്ചു വിളവെടുക്കുമ്പോൾ, നിങ്ങൾ കൊയ്യുന്ന ആദ്യധാന്യത്തിന്റെ കറ്റ പുരോഹിതന്റെയടുക്കൽ കൊണ്ടുവരിക.
LEV 23:11 നിങ്ങളുടെപേർക്ക് അതു സ്വീകാര്യമാകാൻ അദ്ദേഹം കറ്റ യഹോവയുടെ സന്നിധിയിൽ ഉയർത്തി അർപ്പിക്കണം. ശബ്ബത്തിന്റെ പിറ്റേദിവസം പുരോഹിതൻ അത് ഉയർത്തണം.
LEV 23:12 നിങ്ങൾ കറ്റ ദൈവസന്നിധിയിൽ ഉയർത്തി അർപ്പിക്കുന്ന ദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണം.
LEV 23:13 അതോടൊപ്പം അതിന്റെ ധാന്യവഴിപാടായി യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായ ഒലിവെണ്ണചേർത്ത് രണ്ട് ഓമെർ നേർമയുള്ള മാവും അതിന്റെ പാനീയയാഗമായ കാൽ ഹീൻ വീഞ്ഞും യഹോവയ്ക്കു ദഹനയാഗം കഴിക്കണം.
LEV 23:14 ഈ യാഗം നിങ്ങളുടെ ദൈവത്തിനു കൊണ്ടുവരുന്നതുവരെ അപ്പമോ വറുത്തതോ പുതിയ ധാന്യമോ ഭക്ഷിക്കരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും എല്ലാ തലമുറകളിലും എന്നേക്കുമുള്ള പ്രമാണമാണ്.
LEV 23:15 “ ‘നിങ്ങൾ വിശിഷ്ടയാഗാർപ്പണത്തിനു കറ്റ കൊണ്ടുവന്ന ശബ്ബത്തിന്റെ പിറ്റേദിവസംമുതൽ ഏഴു പൂർണ ആഴ്ചകൾ എണ്ണണം.
LEV 23:16 ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസംവരെ അൻപതു ദിവസം എണ്ണുക, പിന്നെ യഹോവയ്ക്കു പുതിയ ഭോജനയാഗം അർപ്പിക്കുക.
LEV 23:17 നിങ്ങൾ എവിടെ താമസിച്ചാലും ആ വാസസ്ഥലങ്ങളിൽനിന്ന് രണ്ട് ഓമെർ നേർമയുള്ള മാവിലുണ്ടാക്കിയ രണ്ട് അപ്പം യഹോവയ്ക്ക് ആദ്യഫലങ്ങളുടെ വിശിഷ്ടയാഗാർപ്പണമായി കൊണ്ടുവരണം. അത് പുളിപ്പിച്ചു ചുട്ടതായിരിക്കണം.
LEV 23:18 ഈ അപ്പത്തോടൊപ്പം ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത ഏഴ് ആണാട്ടിൻകുട്ടിയും ഒരു കാളക്കിടാവും രണ്ട് ആട്ടുകൊറ്റനും കൊണ്ടുവരണം. അവയുടെ ഭോജനയാഗവും പാനീയയാഗവുംകൂടെ ചേർത്ത് അവ യഹോവയ്ക്ക് ഒരു ദഹനയാഗമായിരിക്കും; യഹോവയ്ക്കു പ്രസാദകരമായ ഹൃദ്യസുഗന്ധമായ ദഹനയാഗംതന്നെ.
LEV 23:19 പിന്നെ ഒരു ആൺകോലാടിനെ പാപശുദ്ധീകരണയാഗമായും ഒരുവയസ്സു പ്രായമുള്ള രണ്ട് ആട്ടിൻകുട്ടികളെ സമാധാനയാഗമായും അർപ്പിക്കണം.
LEV 23:20 പുരോഹിതൻ ആദ്യഫലത്തിന്റെ അപ്പത്തോടുകൂടെ ആ രണ്ട് ആട്ടിൻകുട്ടികളെയും യഹോവയുടെ സന്നിധിയിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം. അവ പുരോഹിതന്മാർക്കുവേണ്ടി യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗം.
LEV 23:21 ആ ദിവസംതന്നെ നിങ്ങൾ വിശുദ്ധസഭായോഗം വിളംബരം ചെയ്യണം. അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കണം.
LEV 23:22 “ ‘നിങ്ങളുടെ നിലത്തിലെ വിള ശേഖരിക്കുമ്പോൾ, അരികുചേർത്തു കൊയ്യുകയോ കൊയ്തതിന്റെ കാലാപെറുക്കുകയോ ചെയ്യരുത്. അവ ദരിദ്രനും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും വിടണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
LEV 23:23 യഹോവ മോശയോട് അരുളിച്ചെയ്തു,
LEV 23:24 “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസത്തിന്റെ ഒന്നാംദിവസം നിങ്ങൾക്കു കാഹളം മുഴക്കിക്കൊണ്ടു സ്മാരകോത്സവം ആചരിക്കുന്ന വിശുദ്ധസഭായോഗമുള്ള വിശ്രമത്തിനുള്ള ശബ്ബത്തായിരിക്കും.
LEV 23:25 അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുക.’ ”
LEV 23:26 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 23:27 “ഏഴാംമാസം പത്താംതീയതി പാപപരിഹാരദിനമാണ്. അന്ന് വിശുദ്ധസഭായോഗം ചേരുകയും ആത്മതപനം ചെയ്യുകയും, യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയും വേണം.
LEV 23:28 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്തുന്ന ദിനമായതുകൊണ്ട് ഒരു ജോലിയും ചെയ്യരുത്.
LEV 23:29 അന്ന് ആത്മതപനം ചെയ്യാത്തവരെ തങ്ങളുടെ ജനത്തിൽനിന്ന് ഛേദിച്ചുകളയണം.
LEV 23:30 അന്ന് ആരെങ്കിലും എന്തെങ്കിലും ജോലിചെയ്താൽ അവരെ അവരുടെ ജനത്തിൽനിന്ന് ഞാൻ നശിപ്പിക്കും.
LEV 23:31 നിങ്ങൾ യാതൊരു ജോലിയും ചെയ്യരുത്. ഇതു നിങ്ങൾ പാർക്കുന്നിടത്തൊക്കെയും വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള നിയമം ആയിരിക്കും.
LEV 23:32 അതു വിശ്രമത്തിന്റെ ശബ്ബത്താണ്, നിങ്ങൾ ആത്മതപനംചെയ്യണം. ആ മാസം ഒൻപതാംദിവസം സന്ധ്യമുതൽ പിറ്റേന്ന് സന്ധ്യവരെ നിങ്ങൾ നിങ്ങളുടെ ശബ്ബത്ത് ആചരിക്കണം.”
LEV 23:33 യഹോവ മോശയോട് അരുളിച്ചെയ്തു,
LEV 23:34 “ഇസ്രായേല്യരോടു പറയുക: ‘ഏഴാംമാസം പതിനഞ്ചാംതീയതി യഹോവയുടെ കൂടാരപ്പെരുന്നാൾ ആരംഭിക്കും; അത് ഏഴുദിവസം നീണ്ടുനിൽക്കും.
LEV 23:35 ഒന്നാംദിവസം വിശുദ്ധ സഭായോഗമാണ്; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
LEV 23:36 ഏഴുദിവസം യഹോവയ്ക്കു ദഹനയാഗങ്ങൾ അർപ്പിക്കുക. എട്ടാംദിവസം വിശുദ്ധസഭായോഗം ചേരുകയും യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കുകയുംചെയ്യുക. അതു സമാപനസഭായോഗമാണ്; ആ ദിവസം സാധാരണ ജോലിയൊന്നും ചെയ്യരുത്.
LEV 23:37 (“ ‘ഓരോ ദിവസത്തേക്കും വേണ്ടുന്ന ഹോമയാഗങ്ങൾ, ധാന്യവഴിപാടുകൾ, യാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവ യഹോവയ്ക്കു ദഹനയാഗമായി അർപ്പിക്കുന്നതിനു കൊണ്ടുവരാൻ വിശുദ്ധ സഭായോഗംചേരുന്നതിനു നിങ്ങൾ വിളംബരം ചെയ്യേണ്ട യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങളാണിവ.
LEV 23:38 ഈ വഴിപാടുകൾ, യഹോവയുടെ ശബ്ബത്തുകൾക്കും നിങ്ങളുടെ കാഴ്ചകൾക്കും നിങ്ങൾ നേർന്ന നേർച്ചകൾക്കും നിങ്ങൾ യഹോവയ്ക്കു സ്വമനസ്സാലെ കൊടുക്കുന്ന എല്ലാ വഴിപാടുകൾക്കുംപുറമേയാണ്.)
LEV 23:39 “ ‘അതുകൊണ്ട് ഏഴാംമാസം പതിനഞ്ചാംദിവസം തുടങ്ങി, നിങ്ങൾ നിലത്തിലെ വിളവെല്ലാം ശേഖരിച്ചതിനുശേഷം ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആഘോഷിക്കുക; ഒന്നാംദിവസം വിശ്രമത്തിനുള്ള ശബ്ബത്താണ്; എട്ടാംദിവസവും വിശ്രമത്തിനുള്ള ശബ്ബത്താണ്.
LEV 23:40 ഒന്നാംദിവസം വൃക്ഷങ്ങളിൽനിന്ന് മേൽത്തരമായ ഫലവും കുരുത്തോലയും ഇലയുള്ള ശിഖരങ്ങളും ആറ്റലരിയും (വെള്ളിലമരം) എടുത്തുകൊണ്ട് ഏഴുദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം.
LEV 23:41 ഓരോവർഷവും ഇതു യഹോവയ്ക്ക് ഒരു ഉത്സവമായി ഏഴുദിവസം ആഘോഷിക്കണം. ഇതു വരാനുള്ള തലമുറകൾക്ക് എന്നേക്കുമുള്ള ഒരു അനുഷ്ഠാനമായിരിക്കണം ഇത് ഏഴാംമാസത്തിൽ ആഘോഷിക്കണം.
LEV 23:42 ഏഴുദിവസം കൂടാരങ്ങളിൽ പാർക്കണം; എല്ലാ സ്വദേശീയരായ ഇസ്രായേല്യരും കൂടാരങ്ങളിൽ പാർക്കണം.
LEV 23:43 അങ്ങനെ ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്നപ്പോൾ ഞാൻ അവരെ കൂടാരങ്ങളിൽ പാർപ്പിച്ചു എന്നു നിങ്ങളുടെ സന്തതികൾ അറിയും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
LEV 23:44 ഇപ്രകാരം മോശ യഹോവയുടെ സ്ഥാപിക്കപ്പെട്ട ഉത്സവങ്ങൾ ഇസ്രായേൽമക്കളോട് അറിയിച്ചു.
LEV 24:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 24:2 “വിളക്കുകൾ നിരന്തരം കത്തിക്കൊണ്ടിരിക്കേണ്ടതിന് ഇടിച്ചുപിഴിഞ്ഞെടുത്ത തെളിഞ്ഞ ഒലിവെണ്ണ വിളക്കിനുവേണ്ടി നിന്റെയടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽമക്കളോടു കൽപ്പിക്കുക.
LEV 24:3 സമാഗമകൂടാരത്തിൽ ഉടമ്പടിയുടെ പേടകത്തിന്റെ തിരശ്ശീലയ്ക്കു പുറത്തു സന്ധ്യമുതൽ പ്രഭാതംവരെ വിളക്കുകൾ കത്തേണ്ടതിന്, യഹോവയുടെ സന്നിധിയിൽ അഹരോൻ അവ നിരന്തരം ഒരുക്കിവെക്കണം. ഇതു വരുന്ന തലമുറകളിലേക്ക് എന്നേക്കുമുള്ള അനുഷ്ഠാനമാണ്.
LEV 24:4 യഹോവയുടെമുമ്പാകെ തങ്കനിലവിളക്കിന്മേലുള്ള വിളക്കുകൾ നിരന്തരം ഒരുക്കിവെക്കണം.
LEV 24:5 “നേർമയുള്ള മാവ് എടുത്ത് ഒരു അപ്പത്തിനു രണ്ട് ഓമെർവീതം ഉപയോഗിച്ചു പന്ത്രണ്ട് അപ്പം ചുടണം.
LEV 24:6 യഹോവയുടെമുമ്പാകെയുള്ള തങ്കംകൊണ്ടുള്ള മേശമേൽ ഒരു വരിയിൽ ആറുവീതം രണ്ട് അടുക്കായി അവ വെക്കുക.
LEV 24:7 ഓരോ അടുക്കിന്മേലും ശുദ്ധമായ കുന്തിരിക്കം വെക്കണം, സ്മാരകഭാഗമായി അപ്പത്തെ പ്രതിനിധീകരിക്കാനും യഹോവയ്ക്കു ദഹനയാഗമായിരിക്കാനുംവേണ്ടിയാണിത്.
LEV 24:8 ഇസ്രായേല്യർക്കുവേണ്ടി ഒരു നിത്യ ഉടമ്പടിയായി ശബ്ബത്തുതോറും ഈ അപ്പം യഹോവയുടെമുമ്പാകെ ക്രമമായി അടുക്കിവെക്കണം.
LEV 24:9 അത് അഹരോനും പുത്രന്മാർക്കുമുള്ളതാണ്; യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങളിൽ അതിവിശുദ്ധമാണ് ഈ അപ്പം. അത് അവർക്കു ശാശ്വതാവകാശമായുള്ളതാകുകയാൽ അവർ അതു ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ചു ഭക്ഷിക്കണം.”
LEV 24:10 ഒരു ഇസ്രായേല്യസ്ത്രീയുടെയും ഒരു ഈജിപ്റ്റുകാരന്റെയും മകനായ ഒരുവൻ ഇസ്രായേൽമക്കളുടെ ഇടയിൽ ചെന്നു. അവനും ഒരു ഇസ്രായേല്യനുമായി ശണ്ഠകൂടി.
LEV 24:11 ഇസ്രായേല്യസ്ത്രീയുടെ മകൻ തിരുനാമം ദുഷിച്ചു ശപിച്ചു; അതുകൊണ്ട് അവർ അവനെ മോശയുടെ അടുക്കൽ കൊണ്ടുവന്നു. അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകളായ ശെലോമീത്ത് ആയിരുന്നു.
LEV 24:12 യഹോവയുടെഹിതം വ്യക്തമാകുന്നതുവരെ അവർ അവനെ തടവിൽവെച്ചു.
LEV 24:13 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 24:14 “ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോകുക; അവനെ കേട്ടവരെല്ലാവരും അവരുടെ കൈകൾ അവന്റെ തലമേൽ വെക്കണം, പിന്നീട് സഭമുഴുവനും അവനെ കല്ലെറിയണം.
LEV 24:15 ഇസ്രായേൽമക്കളോടു പറയുക: ‘ആരെങ്കിലും തന്റെ ദൈവത്തെ ശപിച്ചാൽ അവൻ കുറ്റക്കാരനാകും;
LEV 24:16 യഹോവയുടെ നാമം ദുഷിക്കുന്ന വ്യക്തിയെ കൊല്ലണം. സഭമുഴുവനും ആ മനുഷ്യനെ കല്ലെറിയണം. പ്രവാസിയായാലും സ്വദേശിയായാലും യഹോവയുടെ നാമം ദുഷിക്കുന്നവർ മരണശിക്ഷ അനുഭവിക്കണം.
LEV 24:17 “ ‘ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
LEV 24:18 ഒരാളുടെ മൃഗത്തെ കൊല്ലുന്നവൻ മൃഗത്തിനുപകരം മൃഗത്തെ കൊടുക്കണം—ജീവനുപകരം ജീവൻ.
LEV 24:19 ഒരാൾ തന്റെ അയൽവാസിയെ മുറിവേൽപ്പിച്ചാൽ, അയാൾ ചെയ്തപ്രകാരംതന്നെ ആ മനുഷ്യനോടു ചെയ്യണം.
LEV 24:20 ഒടിവിനു പകരം ഒടിവ്, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്. ഒരാൾ മറ്റേയാളെ എങ്ങനെ മുറിപ്പെടുത്തിയോ അങ്ങനെതന്നെ അയാളെയും മുറിപ്പെടുത്തണം.
LEV 24:21 ഒരു മൃഗത്തെ കൊല്ലുന്നവൻ നഷ്ടപരിഹാരം കൊടുക്കണം; എന്നാൽ ഒരു മനുഷ്യനെ കൊല്ലുന്നവൻ മരണശിക്ഷ അനുഭവിക്കണം.
LEV 24:22 പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമംതന്നെയായിരിക്കണം. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
LEV 24:23 ദൈവദൂഷണക്കാരനെ പാളയത്തിനുപുറത്തു കൊണ്ടുപോയി കല്ലെറിയണമെന്ന് മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നു. യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ചെയ്തു.
LEV 25:1 സീനായിപർവതത്തിൽവെച്ചു യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 25:2 “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു നൽകാൻപോകുന്ന ദേശത്തു നിങ്ങൾ പ്രവേശിക്കുമ്പോൾ ആ ദേശം യഹോവയ്ക്ക് ഒരു ശബ്ബത്ത് ആചരിക്കണം.
LEV 25:3 ആറുവർഷം നിങ്ങളുടെ നിലങ്ങൾ വിതയ്ക്കുക, ആറുവർഷം നിങ്ങളുടെ മുന്തിരിത്തോപ്പുകൾ വെട്ടിയൊരുക്കി അവയുടെ ഫലം ശേഖരിക്കുക.
LEV 25:4 എന്നാൽ ഏഴാംവർഷം ദേശത്തിനു വിശ്രമത്തിന്റെ ശബ്ബത്ത്, യഹോവയ്ക്ക് ഒരു ശബ്ബത്ത് ആയിരിക്കണം. നിങ്ങളുടെ നിലം വിതയ്ക്കുകയോ മുന്തിരിത്തോപ്പു വെട്ടിയൊരുക്കുകയോ ചെയ്യരുത്.
LEV 25:5 താനേ വളരുന്നതു കൊയ്യുകയോ പരിപാലിക്കാത്ത മുന്തിരിവള്ളിയിൽനിന്ന് മുന്തിരിങ്ങ ശേഖരിക്കുകയോ ചെയ്യരുത്. ദേശത്തിനു വിശ്രമത്തിന്റെ ഒരുവർഷം ഉണ്ടായിരിക്കണം.
LEV 25:6 ശബ്ബത്തുവർഷം ദേശം നൽകുന്ന വിളവെന്താണോ അതു നിങ്ങൾക്ക് ആഹാരമായിരിക്കും. നിങ്ങൾക്കും നിങ്ങളുടെ ദാസന്മാർക്കും ദാസികൾക്കും കൂലിക്കാർക്കും നിങ്ങളുടെ ഇടയിൽ താൽക്കാലികമായി പാർക്കുന്നവർക്കും,
LEV 25:7 നിങ്ങളുടെ കന്നുകാലികൾക്കും കാട്ടുമൃഗങ്ങൾക്കുംതന്നെ. ദേശം എന്തുൽപ്പാദിപ്പിക്കുന്നോ അതു ഭക്ഷിക്കാം.
LEV 25:8 “ ‘ഏഴു ശബ്ബത്തുവർഷമായി ഏഴുപ്രാവശ്യം ഏഴുവർഷം എണ്ണുക; ഏഴു ശബ്ബത്തുവർഷം നാൽപ്പത്തൊൻപതു വർഷമാണ്.
LEV 25:9 ഏഴാംമാസം പത്താംതീയതി എല്ലായിടവും കാഹളം ധ്വനിപ്പിക്കണം—നിങ്ങളുടെ ദേശത്തെല്ലായിടത്തും പാപപരിഹാരദിനത്തിൽ കാഹളം ധ്വനിപ്പിക്കണം.
LEV 25:10 അൻപതാംവർഷം വിശുദ്ധമായി വേർതിരിച്ചു ദേശത്തിലങ്ങോളമിങ്ങോളം സകലനിവാസികൾക്കും സ്വാതന്ത്ര്യം വിളംബരംചെയ്യുക. അതു നിങ്ങൾക്ക് അൻപതാംവാർഷികോത്സവം ആയിരിക്കും; നിങ്ങളോരോരുത്തരും തങ്ങളുടെ അവകാശത്തിലേക്കും തങ്ങളുടെ ഗോത്രത്തിലേക്കും മടങ്ങിപ്പോകണം.
LEV 25:11 അൻപതാംവർഷം നിങ്ങൾക്ക് വാർഷികോത്സവം ആയിരിക്കും; വിതയ്ക്കുകയോ താനേ വളരുന്നതു കൊയ്യുകയോ പരിചരിക്കാത്ത മുന്തിരിയിൽനിന്ന് ഫലം ശേഖരിക്കുകയോ ചെയ്യരുത്.
LEV 25:12 കാരണം അത് അൻപതാംവാർഷികോത്സവമാണ്; അതു നിങ്ങൾക്കു വിശുദ്ധമായിരിക്കണം; വയലിൽനിന്ന് നേരിട്ട് എടുക്കുന്നതുമാത്രം ഭക്ഷിക്കുക.
LEV 25:13 “ ‘ഈ അൻപതാംവാർഷികോത്സവത്തിൽ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കു മടങ്ങിപ്പോകേണ്ടതാണ്.
LEV 25:14 “ ‘നിങ്ങൾ കൂട്ടുകാരിൽ ആർക്കെങ്കിലും നിലം വിൽക്കുകയോ അവരിൽനിന്നു വാങ്ങുകയോ ചെയ്യുമ്പോൾ പരസ്പരം കബളിപ്പിക്കരുത്.
LEV 25:15 അൻപതാംവാർഷികോത്സവത്തിനുശേഷമുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ കൂട്ടുകാരിൽനിന്നു വാങ്ങണം. അയാൾ വിളക്കൊയ്ത്തിനു ശേഷിച്ചിട്ടുള്ള വർഷങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾക്കു വിൽക്കണം.
LEV 25:16 വർഷം കൂടിയിരുന്നാൽ നിങ്ങൾ വില കൂട്ടണം, വർഷം കുറവായിരുന്നാൽ വില കുറയ്ക്കണം; കാരണം ഓരോരുത്തരും വാസ്തവത്തിൽ വിൽക്കുന്നതു വിളവുകളാണ്.
LEV 25:17 പരസ്പരം കബളിപ്പിക്കരുത്; ദൈവത്തെ ഭയപ്പെടുക. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 25:18 “ ‘എന്റെ ഉത്തരവുകൾ പ്രമാണിച്ച് എന്റെ നിയമങ്ങൾ അനുസരിക്കാൻ ശ്രദ്ധിക്കുക, അങ്ങനെയായാൽ നിങ്ങൾക്കു ദേശത്തു സുരക്ഷിതരായി ജീവിക്കാൻ സാധിക്കും.
LEV 25:19 അപ്പോൾ ഭൂമി അതിന്റെ ഫലംതരും; നിങ്ങൾ സുഭിക്ഷമായി ഭക്ഷിച്ചു സുരക്ഷിതരായി അവിടെ ജീവിക്കാനും കഴിയും.
LEV 25:20 “നടാതെയും കൊയ്യാതെയുമിരുന്നാൽ ഏഴാംവർഷം ഞങ്ങൾ എന്തു ഭക്ഷിക്കും?” എന്നു നിങ്ങൾ ചോദിച്ചേക്കാം.
LEV 25:21 മൂന്നുവർഷത്തേക്കു മതിയായതു ഭൂമിയിൽനിന്ന് കിട്ടത്തക്കവിധം ഞാൻ ആറാംവർഷം ഒരു അനുഗ്രഹം അയയ്ക്കും.
LEV 25:22 എട്ടാംവർഷം നിങ്ങൾ നടുമ്പോഴും തുടർന്നുള്ള ഒൻപതാംവർഷത്തെ വിളവെടുപ്പുവരെയും നിങ്ങൾ പഴയ വിളവുകൊണ്ട് ഉപജീവനംകഴിക്കും.
LEV 25:23 “ ‘ഭൂമി എന്റേതാണ്, നിങ്ങൾ അന്യരും കുടികിടപ്പുകാരുമായി ദേശത്തുതാമസിക്കുന്നതുകൊണ്ടു ഭൂമി എന്നെന്നേക്കുമായി വിൽക്കരുത്.
LEV 25:24 നിങ്ങൾ സ്വന്തമാക്കുന്ന ദേശത്ത് എല്ലായിടത്തും നിങ്ങൾ കൈവശം വെച്ചിരിക്കുന്ന ഭൂമി വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കണം.
LEV 25:25 “ ‘നിങ്ങളുടെ സഹോദരങ്ങൾ ദരിദ്രരായി തങ്ങളുടെ വസ്തുവിൽ കുറെ വിൽക്കുന്നെങ്കിൽ അവരുടെ ഏറ്റവും അടുത്ത ബന്ധു തങ്ങളുടെ സഹോദരങ്ങൾ വിറ്റതു വീണ്ടെടുക്കണം.
LEV 25:26 എങ്കിലും, ഒരു മനുഷ്യനു തനിക്കുവേണ്ടി അതു വീണ്ടെടുക്കാൻ ആരുമില്ലാതിരിക്കുകയും അയാൾതന്നെ അതു വീണ്ടെടുക്കാനാവശ്യമായതു ശേഖരിക്കുകയും ചെയ്താൽ
LEV 25:27 അയാൾ വിറ്റതിനുശേഷമുള്ള വർഷങ്ങളുടെ വില നിശ്ചയിച്ചു, ബാക്കി ആ മനുഷ്യൻ വിറ്റയാൾക്കു മടക്കിക്കൊടുക്കണം; പിന്നീടു തന്റെ സ്വന്തം വസ്തുവിലേക്ക് അയാൾക്കു മടങ്ങിപ്പോകാം.
LEV 25:28 എന്നാൽ മടക്കിക്കൊടുക്കാനുള്ള വക സ്വരൂപിക്കാൻ അയാൾക്കു കഴിയുന്നില്ലെങ്കിൽ, ആ മനുഷ്യൻ വിറ്റത് അൻപതാംവാർഷികോത്സവംവരെ വാങ്ങിയ ആളിന്റെ കൈവശം ഇരിക്കും. അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കും; പിന്നീട് അയാൾക്കു തന്റെ സ്വന്ത വസ്തുവിലേക്കു മടങ്ങിപ്പോകാം.
LEV 25:29 “ ‘ഒരു മനുഷ്യൻ മതിലുള്ള ഒരു നഗരത്തിൽ ഒരു വീട് വിറ്റാൽ വിറ്റശേഷം ഒരുവർഷം മുഴുവനും അവനു വീണ്ടെടുപ്പവകാശമുണ്ടായിരിക്കും. ആ കാലത്ത് അയാൾക്ക് അതു വീണ്ടെടുക്കാം.
LEV 25:30 ഒരു പൂർണവർഷം കഴിയുംമുമ്പ് അതു വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ മതിലുള്ള നഗരത്തിലെ വീട് വാങ്ങിയ ആളിനും അയാളുടെ സന്തതികൾക്കും സ്ഥിരമായിരിക്കും. അൻപതാംവാർഷികോത്സവത്തിൽ അതു തിരികെനൽകേണ്ടതില്ല.
LEV 25:31 എന്നാൽ മതിലുകളില്ലാത്ത ഗ്രാമങ്ങളിലെ വീടുകൾ തുറസ്സായ നിലംപോലെ കരുതണം. അവ ഏതുസമയത്തും വീണ്ടെടുക്കാം. അൻപതാംവാർഷികോത്സവത്തിൽ അത് അതിന്റെ ആദ്യ ഉടമയ്ക്കു മടക്കിക്കൊടുക്കണം.
LEV 25:32 “ ‘എന്നാൽ ലേവ്യരുടെ അവകാശമായ അവരുടെ പട്ടണങ്ങളിലെ വീട് വീണ്ടെടുക്കാൻ ലേവ്യർക്ക് എപ്പോഴും അവകാശമുണ്ട്.
LEV 25:33 അങ്ങനെ ലേവ്യർക്ക് ഏതെങ്കിലും പട്ടണത്തിൽ വിറ്റുപോയ അവരുടെ ഓഹരി വീണ്ടെടുക്കാവുന്നതാണ്, അല്ലാത്തപക്ഷം അത് അൻപതാംവാർഷികോത്സവത്തിൽ മടക്കിക്കൊടുക്കണം. കാരണം ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ പട്ടണങ്ങളിൽ ഉള്ള അവരുടെ വീടുകൾ അവർക്കുള്ള അവകാശമാണ്.
LEV 25:34 എന്നാൽ അവരുടെ പട്ടണങ്ങളുടെ ചുറ്റുമുള്ള പുൽപ്പുറങ്ങൾ വിൽക്കരുത്; അത് അവരുടെ സ്ഥിരമായ കൈവശാവകാശമാണ്.
LEV 25:35 “ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ ദരിദ്രനായിരിക്കുകയും നിങ്ങളുടെയിടയിൽ സ്വയം ഉപജീവനത്തിനു കഴിവില്ലാതിരിക്കുകയും ചെയ്താൽ ആ മനുഷ്യനു നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കത്തക്കവിധം, ഒരു അന്യനെയോ പ്രവാസിയെയോ സഹായിക്കുന്നതുപോലെ അയാളെ സഹായിക്കണം.
LEV 25:36 നിങ്ങളുടെ ദേശവാസി നിങ്ങളുടെ ഇടയിൽ തുടർന്നു ജീവിക്കാൻ കഴിയേണ്ടതിന് അയാളിൽനിന്ന് യാതൊരുവിധ പലിശയോ ലാഭമോ വാങ്ങരുത്. നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക.
LEV 25:37 നിങ്ങൾ അവനു പണം പലിശയ്ക്കു കൊടുക്കുകയോ ലാഭത്തിന് ആഹാരം വിൽക്കുകയോ ചെയ്യരുത്.
LEV 25:38 ഈ കനാൻദേശം നിങ്ങൾക്കു തരികയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 25:39 “ ‘നിങ്ങളുടെ ദേശവാസികളിലൊരാൾ നിങ്ങളുടെ ഇടയിൽ ദരിദ്രനായിത്തീരുകയും സ്വയം നിങ്ങൾക്കു വിൽക്കുകയുംചെയ്താൽ ഒരു അടിമയെപ്പോലെ ആ മനുഷ്യനെക്കൊണ്ടു പണിയെടുപ്പിക്കരുത്.
LEV 25:40 ഒരു കൂലിക്കാരനെപ്പോലെയോ താൽക്കാലികമായി വന്നു നിങ്ങൾക്കിടയിൽ താമസിക്കുന്നവനെപ്പോലെയോ അയാളോടു പെരുമാറണം; അയാൾ അൻപതാംവാർഷികോത്സവംവരെ നിങ്ങൾക്കു പണിയെടുക്കണം.
LEV 25:41 പിന്നെ അയാളെയും കുഞ്ഞുങ്ങളെയും സ്വതന്ത്രരായി വിടണം, അയാൾക്കു തന്റെ ഗോത്രത്തിലേക്കും തന്റെ പിതാക്കന്മാരുടെ അവകാശത്തിലേക്കും മടങ്ങിപ്പോകാം.
LEV 25:42 ഇസ്രായേല്യരെല്ലാം എന്റെ സേവകരാണ്; അവരെ ഞാൻ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നു; അതുകൊണ്ട് അവരെ അടിമകളായി വിൽക്കരുത്.
LEV 25:43 അവരോടു ക്രൂരമായി പെരുമാറരുത്, നിങ്ങളുടെ ദൈവത്തെ ഭയപ്പെടുക.
LEV 25:44 “ ‘നിങ്ങളുടെ അടിമകൾ—സ്ത്രീകളും പുരുഷന്മാരും—നിങ്ങൾക്കു ചുറ്റുമുള്ള ജനതകളിൽനിന്നായിരിക്കണം; അവരിൽനിന്ന് നിങ്ങൾക്ക് അടിമകളെ വാങ്ങാം.
LEV 25:45 നിങ്ങളുടെ ഇടയിൽവന്നു താൽക്കാലികമായി പാർക്കുന്നവരിൽ ചിലരെയും നിങ്ങളുടെ ദേശത്തു ജനിച്ച അവരുടെ ഗോത്രങ്ങളിലുള്ളവരെയും നിങ്ങൾക്കു വാങ്ങാം; അവർ നിങ്ങളുടെ സ്വത്തായിത്തീരും.
LEV 25:46 അവരെ നിങ്ങളുടെ മക്കൾക്കുവേണ്ടി പിൻതുടർച്ചയായി ആജീവനാന്തം അടിമകളായി കൊടുക്കാം. എന്നാൽ നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു ക്രൂരമായി പെരുമാറരുത്.
LEV 25:47 “ ‘ഒരു പ്രവാസിയോ നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്നയാളോ ധനികരായിത്തീരുകയും നിങ്ങളുടെ സഹോദരങ്ങളിലൊരാൾ ദരിദ്രരായിട്ടു തങ്ങളെത്തന്നെ നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കോ പ്രവാസിയുടെ ഗോത്രത്തിലൊരാൾക്കോ വിൽക്കുകയുംചെയ്താൽ,
LEV 25:48 അവർ സ്വയം വിറ്റതിനുശേഷം അവരെ വീണ്ടെടുക്കാനുള്ള അവകാശം ഉണ്ടായിരിക്കും. അയാളുടെ ഒരു ബന്ധുവിന് ആ മനുഷ്യനെ വീണ്ടെടുക്കാം:
LEV 25:49 അയാളുടെ പിതൃസഹോദരനോ പിതൃസഹോദരന്റെ പുത്രനോ ആ മനുഷ്യനെ വീണ്ടെടുക്കാം; അല്ലെങ്കിൽ അയാളുടെ കുടുംബത്തിൽ അയാളുടെ അടുത്ത ബന്ധുക്കാരിൽ ഒരാൾക്ക് ആ മനുഷ്യനെ വീണ്ടെടുക്കാം; ആ വിറ്റുപോയ അടിമയ്ക്ക് ആസ്തിയുണ്ടെങ്കിൽ തന്നെത്താൻ വീണ്ടെടുക്കുകയും ചെയ്യാം.
LEV 25:50 ആ മനുഷ്യനും അയാളെ വാങ്ങിയ ആളും കൂടെ വിറ്റവർഷംമുതൽ അൻപതാംവാർഷികോത്സവംവരെയുള്ള കാലം എണ്ണണം. ആ കാലത്തേക്ക് ഒരു കൂലിക്കാരനു കൊടുക്കുന്ന നിരക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം അയാളെ സ്വാതന്ത്ര്യത്തോടെ വിട്ടയയ്ക്കുന്നതിനു നൽകുന്ന വില.
LEV 25:51 അനേകവർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അയാളുടെ വീണ്ടെടുപ്പിനായി, അയാൾക്കു കിട്ടിയ വിലയിൽ വലിയൊരുപങ്ക് അയാൾ മടക്കിക്കൊടുക്കണം.
LEV 25:52 അൻപതാംവാർഷികോത്സവത്തിനു ചില വർഷങ്ങൾമാത്രമാണ് ബാക്കിയുള്ളതെങ്കിൽ, അതു കണക്കാക്കി അതനുസരിച്ചു തന്റെ വീണ്ടെടുപ്പുവില കൊടുക്കണം.
LEV 25:53 അയാളെ വർഷംതോറും കൂലിക്കെടുക്കുന്ന ആളായി കരുതണം. അയാളെ കൈവശമാക്കിയിരിക്കുന്ന വ്യക്തി ആ മനുഷ്യനോട് ക്രൂരമായി പെരുമാറാൻ നിങ്ങൾ അനുവദിക്കരുത്.
LEV 25:54 “ ‘ഈ ഏതെങ്കിലുംരീതിയിൽ ആ മനുഷ്യൻ വീണ്ടെടുക്കപ്പെടുന്നില്ലെങ്കിൽ, അയാളെയും കുഞ്ഞുങ്ങളെയും അൻപതാംവാർഷികോത്സവത്തിൽ സ്വതന്ത്രരായി വിടണം.
LEV 25:55 കാരണം ഇസ്രായേൽമക്കൾ എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന എന്റെ സേവകരാണ് അവർ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 26:1 “ ‘നിങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കുകയോ ഒരു ബിംബമോ ആചാരസ്തൂപമോ സ്ഥാപിക്കുകയോ ചെയ്യരുത്. അതിന്റെ മുമ്പിൽ വണങ്ങാനായി നിങ്ങളുടെ ദേശത്തു കൊത്തിയ കല്ലു നാട്ടുകയും ചെയ്യരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
LEV 26:2 “ ‘എന്റെ ശബ്ബത്തുകൾ പ്രമാണിക്കുകയും എന്റെ വിശുദ്ധമന്ദിരത്തോടു ഭയഭക്തിയുള്ളവരായിരിക്കുകയും വേണം. ഞാൻ യഹോവ ആകുന്നു.
LEV 26:3 “ ‘എന്റെ ഉത്തരവുകൾ നിങ്ങൾ പാലിക്കയും എന്റെ കൽപ്പനകൾ സസൂക്ഷ്മം അനുസരിക്കയും ചെയ്യുമെങ്കിൽ,
LEV 26:4 തക്കസമയത്തു ഞാൻ മഴ അയയ്ക്കും; ഭൂമി അതിന്റെ വിളവും വൃക്ഷം അവയുടെ ഫലവും തരും.
LEV 26:5 നിങ്ങളുടെ കറ്റമെതിക്കുന്ന കാലം മുന്തിരിപ്പഴം ശേഖരിക്കുന്ന കാലംവരെയും മുന്തിരിപ്പഴം ശേഖരിക്കുന്നത് വിതയ്ക്കുന്ന കാലംവരെയും തുടരും. നിങ്ങൾക്കു വേണ്ടുംപോലെ ഭക്ഷിച്ചു സുരക്ഷിതരായി നിങ്ങളുടെ ദേശത്തുപാർക്കും.
LEV 26:6 “ ‘ഞാൻ ദേശത്തു സമാധാനം തരും. നിങ്ങൾ കിടന്നുറങ്ങും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല. ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും. വാൾ നിങ്ങളുടെ ദേശത്തുകൂടെ കടക്കുകയില്ല.
LEV 26:7 നിങ്ങളുടെ ശത്രുക്കളെ നിങ്ങൾ തുരത്തും. അവർ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും.
LEV 26:8 നിങ്ങളിൽ അഞ്ചുപേർ നൂറുപേരെ ഓടിക്കും. നിങ്ങളിൽ നൂറുപേർ പതിനായിരംപേരെ ഓടിക്കും. നിങ്ങളുടെ ശത്രുക്കൾ നിങ്ങളുടെമുമ്പിൽ വാളിനാൽ വീഴും.
LEV 26:9 “ ‘ഞാൻ നിങ്ങളെ കടാക്ഷിച്ച് സന്താനപുഷ്ടിയുള്ളവരാക്കി എണ്ണത്തിൽ പെരുകുമാറാക്കും; നിങ്ങളോടുള്ള എന്റെ ഉടമ്പടി ഞാൻ പാലിക്കും.
LEV 26:10 നിങ്ങൾ പഴയ ധാന്യശേഖരത്തിൽനിന്നു ഭക്ഷിക്കുകയും പുതിയവയ്ക്കുവേണ്ടി പഴയത് മാറ്റിക്കളയുകയും ചെയ്യും.
LEV 26:11 ഞാൻ എന്റെ നിവാസം നിങ്ങളുടെ ഇടയിലാക്കും. ഞാൻ നിങ്ങളെ വെറുക്കുകയില്ല.
LEV 26:12 ഞാൻ നിങ്ങളുടെ ഇടയിൽ നടക്കുകയും നിങ്ങളുടെ ദൈവമായിരിക്കുകയും ചെയ്യും, നിങ്ങൾ എന്റെ ജനമായിരിക്കും.
LEV 26:13 നിങ്ങൾ ഇനിയും ഈജിപ്റ്റുകാരുടെ അടിമകളാകാതിരിക്കാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. നിങ്ങൾ തലയുയർത്തി നിവർന്നു നടക്കേണ്ടതിന് ഞാൻ നിങ്ങളുടെ അടിമത്തത്തിന്റെ നുകക്കൈകൾ ഒടിച്ചുകളഞ്ഞു.
LEV 26:14 “ ‘എന്നാൽ നിങ്ങൾ എന്റെ വാക്കു കേൾക്കാതെയും ഈ കൽപ്പനകളെല്ലാം പ്രമാണിക്കാതെയും
LEV 26:15 എന്റെ ഉത്തരവുകൾ തള്ളിക്കളയുകയും എന്റെ നിയമങ്ങൾ വെറുക്കുകയുംചെയ്ത് എന്റെ കൽപ്പനകളെല്ലാം പ്രമാണിക്കാതെ എന്റെ ഉടമ്പടി ലംഘിച്ചാൽ,
LEV 26:16 ഇപ്രകാരം ഞാൻ നിങ്ങളോടു ചെയ്യും: നിങ്ങളുടെ കാഴ്ച നശിപ്പിക്കുകയും ആരോഗ്യം ഇല്ലാതാക്കുകയും ചെയ്യുന്ന, പെട്ടെന്നുള്ള ഉഗ്രഭയം, മഹാവ്യാധി, ജ്വരം എന്നിവ ഞാൻ നിങ്ങളുടെമേൽ വരുത്തും. നിങ്ങൾ വെറുതേ വിത്തു വിതയ്ക്കും, അതു നിങ്ങളുടെ ശത്രുക്കൾ തിന്നുകളയും.
LEV 26:17 നിങ്ങളുടെ ശത്രുക്കൾ നിങ്ങളെ തോൽപ്പിക്കത്തക്കവിധം എന്റെ മുഖം നിങ്ങൾക്കു വിരോധമാക്കും; നിങ്ങളെ പകയ്ക്കുന്നവർ നിങ്ങളെ ഭരിക്കും; ആരും ഓടിക്കാതെതന്നെ നിങ്ങൾ ഓടിപ്പോകും.
LEV 26:18 “ ‘ഇതിനെല്ലാം ശേഷവും നിങ്ങൾ എന്റെ വാക്കു കേൾക്കുന്നില്ലെങ്കിൽ, ഞാൻ നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
LEV 26:19 നിങ്ങളുടെ ദുശ്ശാഠ്യമുള്ള ഗർവ് ഞാൻ തകർക്കും; നിങ്ങൾക്കുമീതേയുള്ള ആകാശത്തെ ഇരുമ്പുപോലെയും കീഴേയുള്ള ഭൂമിയെ വെള്ളോടുപോലെയും ആക്കും.
LEV 26:20 നിങ്ങളുടെ ശക്തി ഞാൻ നിഷ്ഫലമാക്കും; കാരണം നിങ്ങളുടെ മണ്ണു വിളവു തരികയില്ല, ദേശത്തിലെ വൃക്ഷങ്ങൾ അവയുടെ ഫലം തരികയുമില്ല.
LEV 26:21 “ ‘നിങ്ങൾ എനിക്കു വിരോധമായി നടന്ന് എന്റെ വാക്കു കേൾക്കാതിരുന്നാൽ, നിങ്ങളുടെ പാപങ്ങൾക്കു തക്കവിധം നിങ്ങളുടെ ബാധകളെ ഞാൻ ഏഴിരട്ടിയാക്കും.
LEV 26:22 ഞാൻ നിങ്ങൾക്കു വിരോധമായി വന്യമൃഗങ്ങളെ അയയ്ക്കും. അവ നിങ്ങളെ കുഞ്ഞുങ്ങളില്ലാത്തവരാക്കും; നിങ്ങളുടെ കന്നുകാലികളെ നശിപ്പിക്കും; നിങ്ങളുടെ നിരത്തുകൾ വിജനമാകത്തക്കവിധം നിങ്ങളെ എണ്ണത്തിൽ കുറയ്ക്കും.
LEV 26:23 “ ‘ഇവയെല്ലാറ്റിനുശേഷവും നിങ്ങൾ എന്റെ ശിക്ഷണം സ്വീകരിക്കാതെ എന്നോടു വിരോധമായിരിക്കുന്നെങ്കിൽ,
LEV 26:24 ഞാനും നിങ്ങളോടു വിരോധമായിരുന്ന് നിങ്ങളുടെ പാപങ്ങൾക്കു തക്കവണ്ണം നിങ്ങളെ ഏഴുമടങ്ങു പീഡിപ്പിക്കും.
LEV 26:25 എന്റെ ഉടമ്പടി ലംഘിച്ചതിനു പ്രതികാരംചെയ്യാൻ, ഞാൻ നിങ്ങളുടെമേൽ വാൾ വരുത്തും. നിങ്ങൾ നിങ്ങളുടെ നഗരങ്ങളിലേക്കു പിൻവാങ്ങുമ്പോൾ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ബാധ അയയ്ക്കും. നിങ്ങളെ ശത്രുവിന്റെ കൈയിൽ ഏൽപ്പിക്കുകയും ചെയ്യും.
LEV 26:26 ഞാൻ നിങ്ങളുടെ അപ്പത്തിന്റെ അളവു കുറയ്ക്കുമ്പോൾ പത്തു സ്ത്രീകൾ ഒരടുപ്പിൽ നിങ്ങളുടെ അപ്പം ചുടും. അവർ അൽപ്പാൽപ്പം അപ്പം തൂക്കിത്തരും. നിങ്ങൾ തിന്നും, എന്നാൽ നിങ്ങൾക്കു തൃപ്തിയാകുകയില്ല.
LEV 26:27 “ ‘ഇതെല്ലാമായിട്ടും നിങ്ങൾ എന്റെ വാക്കു കേൾക്കാതെ എന്നോടു വിരോധമായിരുന്നാൽ,
LEV 26:28 ഞാനും എന്റെ കോപത്തിൽ നിങ്ങൾക്കു വിരോധമായിരിക്കും. നിങ്ങളുടെ പാപങ്ങൾനിമിത്തം ഞാൻ നിങ്ങളെ ഏഴുമടങ്ങു ശിക്ഷിക്കും.
LEV 26:29 നിങ്ങളുടെ പുത്രന്മാരുടെ മാംസവും നിങ്ങളുടെ പുത്രിമാരുടെ മാംസവും നിങ്ങൾ തിന്നും.
LEV 26:30 നിങ്ങൾ യാഗമർപ്പിക്കുന്ന ക്ഷേത്രങ്ങൾ ഞാൻ നശിപ്പിക്കും. ധൂപപീഠങ്ങളെ വെട്ടിക്കളയുകയും നിങ്ങളുടെ ശവശരീരങ്ങൾ നിങ്ങളുടെ നിർജീവ വിഗ്രഹങ്ങളുടെമേൽ കൂമ്പാരമാക്കുകയും ചെയ്യും; ഞാൻ നിങ്ങളെ കഠിനമായി വെറുക്കും.
LEV 26:31 ഞാൻ നിങ്ങളുടെ നഗരങ്ങളെ പാഴിടങ്ങളും നിങ്ങളുടെ വിശുദ്ധമന്ദിരത്തെ ശൂന്യവുമാക്കും. നിങ്ങളുടെ യാഗങ്ങളിലെ ഹൃദ്യസുഗന്ധത്തിൽ ഞാൻ പ്രസാദിക്കുകയില്ല.
LEV 26:32 അവിടെ ജീവിക്കുന്ന നിങ്ങളുടെ ശത്രുക്കൾ ആശ്ചര്യപ്പെടത്തക്കവിധം ഞാൻതന്നെ നിങ്ങളുടെ ദേശത്തെ ശൂന്യമാക്കും.
LEV 26:33 ഞാൻ നിങ്ങളെ ജനതകളുടെ ഇടയിൽ ചിതറിക്കുകയും എന്റെ വാളൂരി നിങ്ങളെ തുരത്തുകയും ചെയ്യും. നിങ്ങളുടെ ദേശം ശൂന്യമായിക്കിടക്കും. നിങ്ങളുടെ നഗരങ്ങൾ പാഴിടങ്ങളായിത്തീരും.
LEV 26:34 നിങ്ങളുടെ ദേശം നിർജനമായിക്കിടക്കുകയും നിങ്ങൾ നിങ്ങളുടെ ശത്രുരാജ്യത്തിന്റേതായിരിക്കുകയും ചെയ്യുന്ന കാലമൊക്കെയും ദേശം അതിനു ലഭിക്കാതിരുന്ന ശബ്ബത്തുവർഷങ്ങൾ ആസ്വദിക്കും; അപ്പോൾ ദേശം വിശ്രമിച്ച് അതിന്റെ ശബ്ബത്ത് ആസ്വദിക്കും.
LEV 26:35 നിങ്ങൾ അതിൽ താമസിച്ചിരുന്നകാലത്ത് നിങ്ങളുടെ ശബ്ബത്തുകളിൽ അതിനില്ലാതിരുന്ന വിശ്രമം അതു നിർജനമായിക്കിടക്കുന്ന കാലമൊക്കെയും അതിനുണ്ടാകും.
LEV 26:36 “ ‘നിങ്ങളിൽ ശേഷിക്കുന്നവരുടെ ഹൃദയങ്ങളിൽ ശത്രുരാജ്യത്തിൽവെച്ച് ഞാൻ ഭീതിവരുത്തും; കാറ്റിൽ പറക്കുന്ന ഇലയുടെ ശബ്ദം കേൾക്കുമ്പോൾ ആരും അവരെ പിൻതുടരുന്നില്ലെങ്കിലും വാളിൽനിന്ന് ഒഴിഞ്ഞ് ഓടുന്നവരെപ്പോലെ അവർ ഓടുകയും വീഴുകയും ചെയ്യും.
LEV 26:37 ആരും അവരെ പിൻതുടരുന്നില്ലെങ്കിലും അവർ വാളിൽനിന്ന് ഓടുന്നവരെപ്പോലെ ഓടി ഒരാൾ മറ്റൊരാളുടെമേൽ തട്ടിവീഴും. ശത്രുക്കളുടെമുമ്പിൽ നിൽക്കാനുള്ള ശക്തി നിങ്ങൾക്കു ഉണ്ടാകുകയില്ല.
LEV 26:38 ജനതകളുടെ ഇടയിൽ നിങ്ങൾ നശിക്കും, നിങ്ങളുടെ ശത്രുക്കളുടെ ദേശം നിങ്ങളെ വിഴുങ്ങിക്കളയും.
LEV 26:39 നിങ്ങളിൽ ശേഷിച്ചവർ ശത്രുക്കളുടെ ദേശത്ത് തങ്ങളുടെ പാപംനിമിത്തം ക്ഷയിച്ചുപോകും; അവരുടെ പിതാക്കന്മാരുടെ പാപംനിമിത്തവും അവർ ക്ഷയിച്ചുപോകും.
LEV 26:40 “ ‘എന്നാൽ അവർ, ഞാൻ അവരെ അവരുടെ ശത്രുക്കളുടെ രാജ്യത്തേക്ക് അയയ്ക്കത്തക്കവിധം എന്നെ അവർക്കു ശത്രുവാക്കിയ, അവരുടെ പാപങ്ങളെയും അവരുടെ പിതാക്കന്മാരുടെ പാപങ്ങളെയും—എനിക്കു വിരോധമായുള്ള അവരുടെ ദ്രോഹങ്ങളെയും എന്നോടുള്ള അവരുടെ വിരോധത്തെയും—ഏറ്റുപറയുമെങ്കിൽ, അവരുടെ പരിച്ഛേദനമില്ലാത്ത ഹൃദയങ്ങൾ താഴ്ത്തുകയും അവരുടെ പാപത്തിനുള്ള ശിക്ഷ അനുഭവിക്കുകയും ചെയ്യുമ്പോൾ,
LEV 26:42 ഞാൻ യാക്കോബിനോടുള്ള എന്റെ ഉടമ്പടിയും യിസ്ഹാക്കിനോടുള്ള എന്റെ ഉടമ്പടിയും അബ്രാഹാമിനോടുള്ള എന്റെ ഉടമ്പടിയും ഓർക്കും; ഞാൻ ദേശത്തെ ഓർക്കും.
LEV 26:43 ദേശം അവരാൽ പരിത്യജിക്കപ്പെട്ടിട്ട്, അത് അവരെക്കൂടാതെ വിജനമായിക്കിടന്നു ശബ്ബത്ത് അനുഭവിക്കും. എന്റെ നിയമങ്ങളെ തള്ളിക്കളയുകയും എന്റെ ഉത്തരവുകളെ വെറുക്കുകയും ചെയ്തതുകൊണ്ട് അവർ അവരുടെ പാപങ്ങളുടെ ശിക്ഷ അനുഭവിക്കണം.
LEV 26:44 ഇങ്ങനെയൊക്കെയാണെങ്കിലും അവർ അവരുടെ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട്, അവരെ പൂർണമായി നശിപ്പിക്കത്തക്കവിധം അവരെ തള്ളിക്കളയുകയോ കഠിനമായി വെറുക്കുകയോ ചെയ്യുകയില്ല. ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു.
LEV 26:45 എന്നാൽ, ഞാൻ അവരുടെ ദൈവമായിരിക്കേണ്ടതിനു ജനതകൾ കാൺകെ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന അവരുടെ പൂർവികന്മാരുമായുള്ള എന്റെ ഉടമ്പടി, ഞാൻ അവർക്കുവേണ്ടി ഓർക്കും. ഞാൻ യഹോവ ആകുന്നു.’ ”
LEV 26:46 യഹോവ സീനായിപർവതത്തിൽ തനിക്കും ഇസ്രായേല്യർക്കുംതമ്മിൽ മോശമുഖാന്തരം സ്ഥാപിച്ച ഉടമ്പടിയുടെ ഉത്തരവുകളും നിയമങ്ങളും പ്രമാണങ്ങളും ഇവയാണ്.
LEV 27:1 യഹോവ മോശയോട് അരുളിച്ചെയ്തു:
LEV 27:2 “ഇസ്രായേൽമക്കളോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരാൾ മറ്റൊരാളെ ആ മനുഷ്യന്റെ മൂല്യത്തിനു തക്കതായ നേർച്ച നേർന്ന് യഹോവയ്ക്കായി സമർപ്പിക്കുമ്പോൾ,
LEV 27:3 ഇരുപതും അറുപതും വയസ്സിനിടയ്ക്കുള്ള ഒരു പുരുഷന്റെ മൂല്യം വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അൻപതുശേക്കേൽ വെള്ളിയായിരിക്കണം.
LEV 27:4 സ്ത്രീ ആയിരുന്നാൽ അവളുടെ മൂല്യം മുപ്പതു ശേക്കേൽ ആയിരിക്കും.
LEV 27:5 അത് അഞ്ചും ഇരുപതും വയസ്സിനു മധ്യേയുള്ള വ്യക്തിയാണെങ്കിൽ, പുരുഷന് ഇരുപതു ശേക്കേലും, സ്ത്രീക്കു പത്തു ശേക്കേലും മൂല്യം നിശ്ചയിക്കുക.
LEV 27:6 ഒരുമാസംമുതൽ അഞ്ചുവയസ്സുവരെയാണു പ്രായമെങ്കിൽ ആണിന് അഞ്ചുശേക്കേൽ വെള്ളിയും പെണ്ണിനു മൂന്നു ശേക്കേൽ വെള്ളിയും മൂല്യം നിശ്ചയിക്കുക.
LEV 27:7 ഒരു വ്യക്തി അറുപതു വയസ്സോ അതിലധികമോ പ്രായമുള്ളയാളാണെങ്കിൽ പുരുഷനു പതിനഞ്ചു ശേക്കേലും സ്ത്രീക്ക് പത്തു ശേക്കേലും വില നിശ്ചയിക്കുക.
LEV 27:8 നേരുന്നയാൾ, നിശ്ചിത തുക കൊടുക്കാൻ കഴിയാത്തവിധം ദരിദ്രനെങ്കിൽ അയാൾ ആ വ്യക്തിയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം. നേരുന്നയാളുടെ പ്രാപ്തിക്കൊത്തവണ്ണം പുരോഹിതൻ മൂല്യം നിശ്ചയിക്കട്ടെ.
LEV 27:9 “ ‘ആ മനുഷ്യൻ നേർന്നതു യഹോവയ്ക്ക് സ്വീകാര്യമായ ഒരു മൃഗമെങ്കിൽ, ആ മൃഗത്തെ യഹോവയ്ക്കു കൊടുക്കുന്നതിനാൽ അതു വിശുദ്ധമാകും.
LEV 27:10 അയാൾ അതു നല്ലതിനുപകരം ചീത്തയോ ചീത്തയായതിനു പകരം നല്ലതോ ആയി വെച്ചുമാറാൻ പാടില്ല; ഇങ്ങനെ ഒരു മൃഗത്തിനുപകരം മറ്റൊന്നു വെക്കണമെങ്കിൽ, അതും പകരം വെക്കുന്നതും വിശുദ്ധമായിരിക്കും.
LEV 27:11 ഒരാൾ നേർന്നത്, യഹോവയ്ക്കു സ്വീകാര്യമല്ലാത്ത ഒരു അശുദ്ധമൃഗമെങ്കിൽ, ആ മൃഗത്തെ പുരോഹിതന്റെ അടുക്കൽ നിർത്തണം.
LEV 27:12 നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ അതിനു മതിക്കുന്നതു തന്നെയായിരിക്കും അതിന്റെ മൂല്യം.
LEV 27:13 ഉടമസ്ഥൻ മൃഗത്തെ വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ മൂല്യത്തോട് അഞ്ചിലൊന്നുകൂടെ ചേർക്കണം.
LEV 27:14 “ ‘ഒരാൾ തന്റെ വീട് യഹോവയ്ക്കു വിശുദ്ധമായി സമർപ്പിച്ചാൽ അതു നല്ലതോ ചീത്തയോ എന്നുനോക്കി പുരോഹിതൻ അതിന്റെ ഗുണം നിർണയിക്കും. പുരോഹിതൻ നിശ്ചയിക്കുന്ന മൂല്യം എന്തായാലും അത് അങ്ങനെതന്നെ ആയിരിക്കും.
LEV 27:15 തന്റെ വീട് സമർപ്പിച്ചയാൾ അതിനെ വീണ്ടുകൊള്ളുന്നെങ്കിൽ അയാൾ മൂല്യത്തോട് അഞ്ചിലൊന്നു കൂട്ടണം; വീട് വീണ്ടും അയാളുടേതാകും.
LEV 27:16 “ ‘ഒരാൾ തന്റെ കുടുംബഭൂമിയിൽ കുറെ യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ, ഒരു ഹോമർ യവം വിതയ്ക്കാവുന്ന നിലത്തിന് അൻപതുശേക്കേൽ എന്ന നിരക്കിൽ, അതിനുവേണ്ടുന്ന വിത്തിന്റെ അളവനുസരിച്ചായിരിക്കണം വിലമതിക്കേണ്ടത്.
LEV 27:17 ഒരാൾ തന്റെ നിലം അൻപതാംവാർഷികോത്സവത്തിൽ സമർപ്പിച്ചാൽ അതിനു മതിച്ചവില നിലനിൽക്കും.
LEV 27:18 അൻപതാംവാർഷികോത്സവത്തിനുശേഷമാണ് ഒരാൾ സമർപ്പിക്കുന്നതെങ്കിൽ അടുത്ത വാർഷികോത്സവത്തിനുശേഷിക്കുന്ന വർഷങ്ങളുടെ എണ്ണമനുസരിച്ചു പുരോഹിതൻ വില നിശ്ചയിക്കണം. അതിന്റെ മതിച്ചിരുന്ന വില കുറയ്ക്കുകയും വേണം.
LEV 27:19 നിലം സമർപ്പിച്ചയാൾ അതു വീണ്ടുകൊള്ളാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം. നിലം വീണ്ടും അയാളുടേതാകും.
LEV 27:20 എങ്കിലും അയാൾ നിലം വീണ്ടെടുക്കാതിരിക്കുകയോ ആ മനുഷ്യൻ മറ്റൊരാൾക്ക് അതു വിൽക്കുകയോ ചെയ്തെങ്കിൽ പിന്നീടൊരിക്കലും അതു വീണ്ടെടുക്കാൻ സാധിക്കുകയില്ല.
LEV 27:21 ആ നിലം അൻപതാംവാർഷികോത്സവത്തിൽ ഒഴിഞ്ഞുകൊടുക്കുമ്പോൾ, യഹോവയ്ക്കു സമർപ്പിതനിലംപോലെ അതു വിശുദ്ധമായിരിക്കും; അതു പുരോഹിതന്മാരുടെ വസ്തുവാകും.
LEV 27:22 “ ‘തന്റെ കുടുംബസ്വത്തിൽ ഉൾപ്പെടാതെ ഒരാൾ സ്വന്തമായി വാങ്ങിയ ഒരു നിലം യഹോവയ്ക്കു സമർപ്പിക്കുന്നെങ്കിൽ,
LEV 27:23 അൻപതാംവാർഷികോത്സവംവരെയുള്ള അതിന്റെ വില പുരോഹിതൻ നിർണയിക്കണം. അയാൾ അതിന്റെ വില യഹോവയ്ക്കു വിശുദ്ധമായി, അന്നുതന്നെ കൊടുക്കണം.
LEV 27:24 ആ നിലം അൻപതാംവാർഷികോത്സവത്തിൽ, അതു വിറ്റ അതിന്റെ മുൻഉടമസ്ഥനു മടങ്ങിച്ചേരണം.
LEV 27:25 എല്ലാ വിലയും, ശേക്കേലിന് ഇരുപതു ഗേരാവെച്ച് വിശുദ്ധമന്ദിരത്തിലെ ശേക്കേൽപ്രകാരം ആയിരിക്കണം.
LEV 27:26 “ ‘മൃഗങ്ങളുടെ കടിഞ്ഞൂൽ യഹോവയ്ക്കുള്ളതായതുകൊണ്ട്, ഒരു മൃഗത്തിന്റെ കടിഞ്ഞൂലിനെയും യഹോവയ്ക്ക് ആരും സമർപ്പിക്കരുത്; കാളയായാലും ആടായാലും, അതു യഹോവയുടേതാണ്.
LEV 27:27 അത് അശുദ്ധമൃഗങ്ങളിലൊന്നാണെങ്കിൽ, അതിന്റെ മതിപ്പുവിലയും അഞ്ചിലൊന്നും ചേർത്തു മടക്കിവാങ്ങാം. ആരും അതു വീണ്ടെടുക്കുന്നില്ലെങ്കിൽ അതിന്റെ മതിപ്പുവിലയ്ക്ക് അതിനെ വിൽക്കണം.
LEV 27:28 “ ‘എന്നാൽ, മനുഷ്യനോ മൃഗമോ കുടുംബസ്വത്തോ ആയി ഒരു മനുഷ്യന്റെ ഉടമസ്ഥതയിലുള്ളതും യഹോവയ്ക്കു സമർപ്പിതവുമായ യാതൊന്നും വിൽക്കുകയോ വീണ്ടെടുക്കുകയോ അരുത്; അങ്ങനെ സമർപ്പിതമായതൊക്കെയും യഹോവയ്ക്ക് അതിവിശുദ്ധമാണ്.
LEV 27:29 “ ‘മനുഷ്യനിൽനിന്ന് ഉന്മൂലനംചെയ്യാൻ വേർതിരിക്കപ്പെട്ട ആരെയും മോചനദ്രവ്യം കൊടുത്തു വീണ്ടെടുക്കരുത്; അയാളെ കൊന്നുകളയണം.
LEV 27:30 “ ‘നിലത്തിലെ ധാന്യത്തിലായാലും വൃക്ഷങ്ങളിലെ ഫലങ്ങളിലായാലും ദേശത്തിലെ എല്ലാറ്റിന്റെയും ദശാംശം യഹോവയ്ക്കുള്ളതാണ്; അതു യഹോവയ്ക്കു വിശുദ്ധമാണ്.
LEV 27:31 ഒരാൾ, അയാളുടെ ദശാംശത്തിൽ എന്തെങ്കിലും വീണ്ടെടുക്കുന്നെങ്കിൽ അതിന്റെ വിലയുടെ അഞ്ചിലൊന്നും കൂട്ടണം.
LEV 27:32 ആടുമാടുകളുടെ മുഴുവൻ ദശാംശം—ഇടയന്റെ കോൽക്കീഴിലൂടെ കടന്നുപോകുന്ന ഓരോ പത്താമത്തെ മൃഗവും—യഹോവയ്ക്കു വിശുദ്ധമാണ്.
LEV 27:33 അവ നല്ലതോ ചീത്തയോ എന്ന് അന്വേഷിക്കേണ്ടതില്ല; അവയെ വെച്ചുമാറരുത്. അങ്ങനെചെയ്താൽ ആ മൃഗവും അതിനുപകരം വെച്ചതും വിശുദ്ധമാകും; അവയെ വീണ്ടെടുക്കാൻ പാടില്ല.’ ”
LEV 27:34 യഹോവ സീനായിമലയിൽവെച്ച് ഇസ്രായേൽമക്കൾക്കുവേണ്ടി മോശയ്ക്കു നൽകിയ കൽപ്പനകൾ ഇവയാണ്.
NUM 1:1 സീനായിമരുഭൂമിയിൽ സമാഗമകൂടാരത്തിൽ യഹോവ മോശയോട് സംസാരിച്ചു. ഇസ്രായേല്യർ ഈജിപ്റ്റിൽനിന്നും പുറപ്പെട്ടതിന്റെ രണ്ടാംവർഷം രണ്ടാംമാസം ഒന്നാംതീയതി ആയിരുന്നു അത്. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു:
NUM 1:2 “ഇസ്രായേൽസമൂഹത്തെയെല്ലാം പിതൃഭവനം തിരിച്ചും കുടുംബം തിരിച്ചും സകലപുരുഷന്മാരുടെയും പേര് പട്ടികയിൽപ്പെടുത്തി ഒരു ജനസംഖ്യയെടുക്കണം.
NUM 1:3 സൈന്യസേവനം ചെയ്യാൻ പ്രാപ്തിയുള്ളവരായ ഇരുപതു വയസ്സും അതിനുമേൽ പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായ ഇസ്രായേൽപുരുഷന്മാരെ നീയും അഹരോനും ഗണംഗണമായി എണ്ണണം.
NUM 1:4 ഓരോ ഗോത്രത്തിൽനിന്നും ഓരോ പിതൃഭവനത്തലവൻ നിങ്ങളെ സഹായിക്കട്ടെ.
NUM 1:5 “നിങ്ങൾക്കു സഹായികളായിരിക്കേണ്ട പുരുഷന്മാർ ഇവരാണ്: “രൂബേൻഗോത്രത്തിൽ ശെദെയൂരിന്റെ പുത്രൻ എലീസൂർ;
NUM 1:6 ശിമെയോൻ ഗോത്രത്തിൽ സൂരീശദ്ദായിയുടെ പുത്രൻ ശെലൂമിയേൽ
NUM 1:7 യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ പുത്രൻ നഹശോൻ;
NUM 1:8 യിസ്സാഖാർഗോത്രത്തിൽ സൂവാരിന്റെ പുത്രൻ നെഥനയേൽ;
NUM 1:9 സെബൂലൂൻഗോത്രത്തിൽ ഹേലോന്റെ പുത്രൻ എലീയാബ്;
NUM 1:10 യോസേഫിന്റെ പുത്രന്മാരിൽ: എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ പുത്രൻ എലീശാമ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ പുത്രൻ ഗമാലിയേൽ;
NUM 1:11 ബെന്യാമീൻഗോത്രത്തിൽ ഗിദെയോനിയുടെ പുത്രൻ അബീദാൻ;
NUM 1:12 ദാൻഗോത്രത്തിൽ അമ്മീശദ്ദായിയുടെ പുത്രൻ അഹീയേസെർ;
NUM 1:13 ആശേർഗോത്രത്തിൽ ഒക്രാന്റെ പുത്രൻ പഗീയേൽ;
NUM 1:14 ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ പുത്രൻ എലീയാസാഫ്;
NUM 1:15 നഫ്താലി ഗോത്രത്തിൽ ഏനാന്റെ പുത്രൻ അഹീരാ.”
NUM 1:16 ഇവരായിരുന്നു ഇസ്രായേൽസമൂഹത്തിൽനിന്നും നിയമിതരായ പിതൃഭവനത്തലവന്മാർ. ഇവർ ഇസ്രായേലിൽ സഹസ്രങ്ങൾക്ക് അധിപതിമാരായിരുന്നു.
NUM 1:17 നാമനിർദേശം ചെയ്യപ്പെട്ട ഈ പുരുഷന്മാരെ മോശയും അഹരോനും കൂട്ടിവരുത്തി.
NUM 1:18 തുടർന്ന് അവർ രണ്ടാംമാസം ഒന്നാംതീയതി സകല ഇസ്രായേൽസമൂഹത്തെയും വിളിച്ചുവരുത്തി. ജനങ്ങൾ ഗോത്രങ്ങളായും കുടുംബങ്ങളായും തങ്ങളുടെ വംശവിവരം അറിയിക്കുകയും ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള പുരുഷന്മാരുടെ ഓരോരുത്തരുടെയും പേര് പട്ടികയിൽ ചേർക്കുകയും ചെയ്തു.
NUM 1:19 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ സീനായിമരുഭൂമിയിൽവെച്ച് എണ്ണി:
NUM 1:20 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:21 രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ.
NUM 1:22 ശിമെയോന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:23 ശിമെയോൻഗോത്രത്തിൽനിന്ന് ഉള്ളവർ 59,300 പേർ.
NUM 1:24 ഗാദിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:25 ഗാദ്ഗോത്രത്തിൽനിന്ന് ഉള്ളവർ 45,650 പേർ.
NUM 1:26 യെഹൂദയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:27 യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ 74,600 പേർ.
NUM 1:28 യിസ്സാഖാറിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:29 യിസ്സാഖാർ ഗോത്രത്തിൽനിന്ന് ഉള്ളവർ 54,400 പേർ.
NUM 1:30 സെബൂലൂന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:31 സെബൂലൂൻഗോത്രത്തിൽനിന്ന് ഉള്ളവർ 57, 400 പേർ.
NUM 1:32 യോസേഫിന്റെ മക്കളിൽ: എഫ്രയീമിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:33 എഫ്രയീംഗോത്രത്തിൽനിന്ന് ഉള്ളവർ 40,500 പേർ.
NUM 1:34 മനശ്ശെയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:35 മനശ്ശെ ഗോത്രത്തിൽനിന്ന് ഉള്ളവർ 32,200 പേർ.
NUM 1:36 ബെന്യാമീന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:37 ബെന്യാമീന്റെ ഗോത്രത്തിൽനിന്ന് ഉള്ളവർ 35,400 പേർ.
NUM 1:38 ദാന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:39 ദാൻഗോത്രത്തിൽനിന്ന് ഉള്ളവർ 62,700 പേർ.
NUM 1:40 ആശേരിന്റെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:41 ആശേർ ഗോത്രത്തിൽനിന്ന് ഉള്ളവർ 41,500 പേർ.
NUM 1:42 നഫ്താലിയുടെ ഗോത്രത്തിൽനിന്നും: വംശപാരമ്പര്യം, പിതൃഭവനം, കുടുംബം, പേര് ഇവയനുസരിച്ച് ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള യുദ്ധപ്രാപ്തരായ എല്ലാ പുരുഷന്മാരുടെയും കണക്കെടുത്തു.
NUM 1:43 നഫ്താലിഗോത്രത്തിൽനിന്ന് ഉള്ളവർ 53,400 പേർ.
NUM 1:44 മോശയും അഹരോനും പിതൃഭവനത്തലവന്മാരായ പന്ത്രണ്ട് ഇസ്രായേൽ പ്രഭുക്കന്മാരുംകൂടി തങ്ങളുടെ ഗോത്രങ്ങളിൽനിന്നും എണ്ണിയ പുരുഷന്മാർ ഇവരായിരുന്നു.
NUM 1:45 ഇസ്രായേൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കാൻ പ്രാപ്തരായ ഇരുപതു വയസ്സുമുതൽ മേൽപ്പോട്ടുള്ള സകല ഇസ്രായേല്യരെയും അവരുടെ കുടുംബങ്ങളായി എണ്ണി.
NUM 1:46 അവരുടെ ആകെ എണ്ണം 6,03,550 ആയിരുന്നു.
NUM 1:47 ലേവിഗോത്രകുടുംബങ്ങളെ മറ്റു പിതൃഭവനക്കുടുംബങ്ങളോടൊപ്പം എണ്ണിയില്ല.
NUM 1:48 യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു:
NUM 1:49 “നീ ലേവിഗോത്രത്തെ എണ്ണുകയോ മറ്റ് ഇസ്രായേല്യരുടെ ജനസംഖ്യയെടുപ്പിൽ അവരെ ഉൾപ്പെടുത്തുകയോ ചെയ്യരുത്.
NUM 1:50 പകരം, ലേവ്യരെ ഉടമ്പടിയുടെ കൂടാരത്തിന്റെയും അതിന്റെ വസ്തുക്കളുടെയും ഉപകരണങ്ങളുടെയും മേൽവിചാരകരായി നിയമിക്കുക. സമാഗമകൂടാരവും അതിലെ ഉപകരണങ്ങളും അവർ ചുമക്കണം; അതു സൂക്ഷിക്കുകയും അതിനുചുറ്റും പാളയമടിച്ചു പാർക്കുകയും വേണം.
NUM 1:51 സമാഗമകൂടാരം പുറപ്പെടുമ്പോൾ ലേവ്യർ അത് അഴിക്കണം; സമാഗമകൂടാരം സ്ഥാപിക്കുമ്പോൾ ലേവ്യർ അത് ഉയർത്തണം. അന്യർ അതിനെ സമീപിച്ചാൽ അവർക്കു വധശിക്ഷനൽകണം.
NUM 1:52 ഇസ്രായേല്യർ ഗണംഗണമായി അവരവരുടെ പാളയത്തിൽ, സ്വന്തം പതാകയ്ക്കു കീഴിൽ തങ്ങളുടെ കൂടാരങ്ങൾ ഉയർത്തണം.
NUM 1:53 ഇസ്രായേൽമക്കളുടെമേൽ ദൈവകോപം വരാതിരിക്കാൻ ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിനുചുറ്റും പാളയം അടിക്കണം; ലേവ്യർ ഉടമ്പടിയുടെ കൂടാരത്തിന്റെ ചുമതല വഹിക്കുകയും വേണം.”
NUM 1:54 യഹോവ മോശയോടു കൽപ്പിച്ചതുപോലെയെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരംതന്നെ അവർ ചെയ്തു.
NUM 2:1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 2:2 “ഇസ്രായേൽജനം തങ്ങളുടെ ഗോത്രചിഹ്നങ്ങളുള്ള പതാകകൾക്കു കീഴിൽ സമാഗമകൂടാരത്തിനുചുറ്റും അൽപ്പം അകലെയായി പാളയമടിക്കണം.”
NUM 2:3 യെഹൂദാഗോത്രത്തിലുള്ളവർ സൂര്യോദയത്തിന് അഭിമുഖമായി തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കണം. അമ്മീനാദാബിന്റെ മകൻ നഹശോനാണ് യെഹൂദാഗോത്രത്തിന്റെ പ്രഭു.
NUM 2:4 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600.
NUM 2:5 യിസ്സാഖാർഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂവാരിന്റെ മകൻ നെഥനയേലാണ് യിസ്സാഖാർഗോത്രാംഗങ്ങളുടെ പ്രഭു.
NUM 2:6 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 54,400.
NUM 2:7 അടുത്തത് സെബൂലൂൻ ഗോത്രമായിരിക്കും. ഹേലോന്റെ മകൻ എലീയാബാണ് സെബൂലൂൻഗോത്രത്തിന്റെ പ്രഭു.
NUM 2:8 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 57,400.
NUM 2:9 യെഹൂദാ പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാരുടെ എണ്ണം അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,86,400. ആദ്യം അവർ പുറപ്പെടണം.
NUM 2:10 രൂബേൻഗോത്രത്തിലുള്ളവർ തങ്ങളുടെ പതാകയിൻകീഴിൽ തെക്കുഭാഗത്തു പാളയമടിക്കണം. ശെദെയൂരിന്റെ മകൻ എലീസൂർ ആണ് രൂബേൻഗോത്രത്തിന്റെ പ്രഭു.
NUM 2:11 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 46,500.
NUM 2:12 ശിമെയോൻഗോത്രം അവർക്ക് അടുത്തായി പാളയമടിക്കും. സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലാണ് ശിമെയോൻഗോത്രത്തിന്റെ പ്രഭു.
NUM 2:13 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 59,300.
NUM 2:14 ഗാദ്ഗോത്രമായിരിക്കും അടുത്തത്. രെയൂവേലിന്റെ മകൻ എലീയാസാഫാണ് ഗാദ്ഗോത്രത്തിന്റെ പ്രഭു.
NUM 2:15 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 45,650.
NUM 2:16 രൂബേൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,51,450. അവർ രണ്ടാമതായി പുറപ്പെടും.
NUM 2:17 പിന്നീട് പാളയങ്ങൾക്കു മധ്യത്തിലായി സമാഗമകൂടാരവും ലേവ്യരുടെ പാളയവും യാത്രപുറപ്പെടും. പാളയമടിക്കുമ്പോഴുള്ള ക്രമംപോലെ ഓരോരുത്തരും സ്വന്തം പതാകയ്ക്കു കീഴിലായി അവരവരുടെ ക്രമമനുസരിച്ചു പുറപ്പെടണം.
NUM 2:18 എഫ്രയീംഗണം, തങ്ങളുടെ പതാകയിൻകീഴിൽ പടിഞ്ഞാറുഭാഗത്തു പാളയമിറങ്ങണം. അമ്മീഹൂദിന്റെ മകൻ എലീശാമ ആണ് എഫ്രയീംഗോത്രത്തിന്റെ പ്രഭു.
NUM 2:19 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 40,500.
NUM 2:20 മനശ്ശെഗോത്രം ആയിരിക്കും അടുത്തത്. പെദാസൂരിന്റെ മകൻ ഗമാലിയേൽ ആണ് മനശ്ശെഗോത്രത്തിന്റെ പ്രഭു.
NUM 2:21 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 32,200.
NUM 2:22 അതിനുശേഷം ബെന്യാമീൻഗോത്രം വരും. ഗിദെയോനിയുടെ മകൻ അബീദാൻ ആണ് ബെന്യാമീൻഗോത്രത്തിന്റെ പ്രഭു.
NUM 2:23 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 35,400.
NUM 2:24 എഫ്രയീം പാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ, അവരുടെ ഗണങ്ങളിൻപ്രകാരം ആകെ 1,08,100. അവർ മൂന്നാമതായി പുറപ്പെടും.
NUM 2:25 ദാൻഗണം വടക്ക്: തങ്ങളുടെ പതാകയിൻകീഴിൽ പാളയമടിക്കും. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ ആണ് ദാൻഗോത്രത്തിന്റെ പ്രഭു.
NUM 2:26 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 62,700.
NUM 2:27 അവർക്ക് അടുത്ത് ആശേർഗോത്രം പാളയമടിക്കും. ഒക്രാന്റെ മകൻ പഗീയേൽ ആണ് ആശേർഗോത്രത്തിന്റെ പ്രഭു.
NUM 2:28 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 41,500.
NUM 2:29 നഫ്താലി ഗോത്രമായിരിക്കും അടുത്തത്. ഏനാന്റെ മകൻ അഹീരാ ആണു നഫ്താലിഗോത്രത്തിന്റെ പ്രഭു.
NUM 2:30 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 53,400.
NUM 2:31 ദാൻപാളയത്തിലേക്കു നിശ്ചയിക്കപ്പെട്ട പുരുഷന്മാർ ആകെ 1, 57, 600. തങ്ങളുടെ പതാകയിൻകീഴിൽ അവർ ഒടുവിലായി പുറപ്പെടും.
NUM 2:32 കുടുംബങ്ങളായി എണ്ണപ്പെട്ട ഇസ്രായേല്യർ ഇവരാണ്. ഗണംഗണമായി പാളയങ്ങളിലുള്ള പുരുഷന്മാർ ആകെ 6,03,550.
NUM 2:33 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മറ്റ് ഇസ്രായേൽമക്കളോടൊപ്പം ലേവ്യരെ എണ്ണിയില്ല.
NUM 2:34 അങ്ങനെ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം ഇസ്രായേൽമക്കൾ ചെയ്തു; അപ്രകാരമായിരുന്നു അവർ തങ്ങളുടെ പതാകകളിൻകീഴിൽ പാളയമടിച്ചത്, അങ്ങനെയായിരുന്നു ഓരോരുത്തരും തങ്ങളുടെ കുടുംബത്തോടും പിതൃഭവനത്തോടുമൊപ്പം പുറപ്പെട്ടത്.
NUM 3:1 സീനായിമലയിൽ യഹോവ മോശയോടു സംസാരിച്ച കാലത്ത് അഹരോന്റെയും മോശയുടെയും വംശാവലി ഇപ്രകാരമായിരുന്നു:
NUM 3:2 അഹരോന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
NUM 3:3 പൗരോഹിത്യശുശ്രൂഷചെയ്യാൻ പ്രതിഷ്ഠിക്കപ്പെട്ടിരുന്ന അഹരോന്റെ പുത്രന്മാരായ അഭിഷിക്തപുരോഹിതന്മാരുടെ പേരുകൾ ഇവതന്നെ.
NUM 3:4 ഇവരിൽ നാദാബും അബീഹൂവും സീനായിമരുഭൂമിയിൽവെച്ച് യഹോവയുടെ തിരുമുമ്പാകെ അന്യാഗ്നി കൊണ്ടുവന്നതു നിമിത്തം അവിടെ വീണ് മരിച്ചുപോയിരുന്നു. അവർക്കു പുത്രന്മാരില്ലായിരുന്നു; അതുകൊണ്ട് എലെയാസാരും ഈഥാമാരുംമാത്രമാണ് തങ്ങളുടെ പിതാവായ അഹരോന്റെ കാലത്ത് പൗരോഹിത്യശുശ്രൂഷ ചെയ്തത്.
NUM 3:5 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 3:6 “പുരോഹിതനായ അഹരോനെ സഹായിക്കുന്നതിനായി ലേവിഗോത്രത്തെ കൂട്ടിവരുത്തുക.
NUM 3:7 അവർ അദ്ദേഹത്തിനുവേണ്ടിയും സർവസമൂഹത്തിനുവേണ്ടിയും സമാഗമത്തിനുള്ള കൂടാരത്തിലെ ശുശ്രൂഷകൾ ചെയ്യണം.
NUM 3:8 സമാഗമകൂടാരത്തിലെ സകല ഉപകരണങ്ങളുടെയും സൂക്ഷിപ്പ് അവർക്കായിരിക്കണം. അവർ കൂടാരത്തിലെ വേലകൾ ചെയ്തുകൊണ്ട് ഇസ്രായേല്യരുടെ കടമകൾ നിർവഹിക്കണം.
NUM 3:9 ലേവ്യരെ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കുമായി ഏൽപ്പിച്ചുകൊടുക്കുക; അദ്ദേഹത്തിനു പരിപൂർണമായി ഏൽപ്പിക്കപ്പെടേണ്ട ഇസ്രായേല്യർ അവരാണ്.
NUM 3:10 പൗരോഹിത്യശുശ്രൂഷചെയ്യാൻ അഹരോനെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും നിയമിക്കുക; മറ്റാരെങ്കിലും വിശുദ്ധസ്ഥലത്തെ സമീപിച്ചാൽ അവർ മരണശിക്ഷ അനുഭവിക്കണം.”
NUM 3:11 യഹോവ മോശയോടു വീണ്ടും പറഞ്ഞു:
NUM 3:12 “എല്ലാ ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതന്മാർക്കു പകരമായി ഇസ്രായേല്യരിൽനിന്ന് ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു. ലേവ്യർ എനിക്കുള്ളവരാകുന്നു,
NUM 3:13 കാരണം സകല ആദ്യജാതന്മാരും എനിക്കുള്ളവരാണ്. ഞാൻ ഈജിപ്റ്റിലെ ആദ്യജാതന്മാരെയൊക്കെയും സംഹരിച്ചപ്പോൾ ഇസ്രായേലിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും കടിഞ്ഞൂലുകളെ ഒക്കെയും എനിക്കായി വേർതിരിച്ചു. അവർ എനിക്കുള്ളവർ; ഞാൻ യഹോവ ആകുന്നു.”
NUM 3:14 യഹോവ മോശയോടു സീനായിമരുഭൂമിയിൽവെച്ചു സംസാരിച്ചു:
NUM 3:15 “ലേവ്യരെ കുടുംബമായും പിതൃഭവനമായും എണ്ണണം. ഒരുമാസംമുതൽ മേലോട്ടു പ്രായമുള്ള ആണിനെയൊക്കെയും എണ്ണണം.”
NUM 3:16 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ അവരെ എണ്ണി.
NUM 3:17 ലേവിയുടെ മക്കളുടെ പേരുകൾ ഇവയായിരുന്നു: ഗെർശോൻ, കെഹാത്ത്, മെരാരി.
NUM 3:18 കുടുംബം കുടുംബമായി ഗെർശോന്യപുത്രന്മാർ: ലിബ്നി, ശിമെയി.
NUM 3:19 കുടുംബം കുടുംബമായി കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
NUM 3:20 കുടുംബം കുടുംബമായി മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. പിതൃഭവനപ്രകാരം ലേവ്യകുടുംബങ്ങൾ ഇവയായിരുന്നു.
NUM 3:21 ലിബ്നിയർ, ശിമ്യർ എന്നീ കുടുംബങ്ങൾ ഗെർശോനിൽനിന്നുള്ളവരായിരുന്നു; ഇവയാണ് ഗെർശോന്യകുടുംബങ്ങൾ.
NUM 3:22 ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 7,500.
NUM 3:23 ഗെർശോന്യകുലങ്ങൾ പടിഞ്ഞാറുഭാഗത്ത് സമാഗമകൂടാരത്തിനു പിന്നിൽ പാളയമടിക്കണം.
NUM 3:24 ലായേലിന്റെ പുത്രൻ എലീയാസാഫ് ഗെർശോന്യ പിതൃഭവനങ്ങളുടെ പ്രഭു ആയിരുന്നു.
NUM 3:25 സമാഗമകൂടാരത്തിൽ ഗെർശോന്യർ സൂക്ഷിക്കാൻ ചുമതലപ്പെട്ടിരുന്നത് സമാഗമകൂടാരം, തിരുനിവാസം, അതിന്റെ മൂടുവിരികൾ, സമാഗമകൂടാരത്തിന്റെ കവാടത്തിനുള്ള മറശ്ശീല,
NUM 3:26 കൂടാരാങ്കണകവാടത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റി അങ്കണകവാടത്തിലുള്ള മറശ്ശീല, അതിന്റെ കയറുകൾ, അതിന്റെ ഉപയോഗത്തിനുള്ള എല്ലാ അനുബന്ധ ഉപകരണങ്ങൾ എന്നിവ ആയിരുന്നു.
NUM 3:27 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നീ കുലങ്ങൾ കെഹാത്തിനുള്ളവയായിരുന്നു; ഇവയായിരുന്നു കെഹാത്യ പിതൃഭവനങ്ങൾ.
NUM 3:28 ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങളുടെ എണ്ണം 8,600. കെഹാത്യർക്കായിരുന്നു വിശുദ്ധമന്ദിരം സൂക്ഷിക്കുന്ന ചുമതല.
NUM 3:29 കെഹാത്യ പിതൃഭവനങ്ങൾ പാളയമടിച്ചിരുന്നത് സമാഗമകൂടാരത്തിന്റെ തെക്കുഭാഗത്താണ്.
NUM 3:30 കെഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിനു പ്രഭു ഉസ്സീയേലിന്റെ പുത്രൻ എലീസാഫാൻ ആയിരുന്നു.
NUM 3:31 പേടകം, മേശ, വിളക്കുതണ്ട്, യാഗപീഠങ്ങൾ, ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, മറശ്ശീല എന്നിവയും അവയുടെ ഉപയോഗത്തോടു ബന്ധപ്പെട്ട സകലതും ഈ നാലു കുലങ്ങളുടെ ചുമതലയിലായിരുന്നു.
NUM 3:32 പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരായിരുന്നു ലേവ്യരുടെ പ്രധാന പ്രഭു. വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിനു ചുമതലപ്പെട്ടവരുടെ മേൽവിചാരകനായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.
NUM 3:33 മഹ്ലീയരുടെയും മൂശ്യരുടെയും കുടുംബങ്ങൾ മെരാരിയിൽനിന്നുള്ളവയായിരുന്നു; ഇവയായിരുന്നു മെരാര്യകുടുംബങ്ങൾ.
NUM 3:34 അവരിൽ ഒരുമാസവും അതിലധികവും പ്രായമുള്ള ആണുങ്ങൾ 6,200.
NUM 3:35 മെരാര്യകുടുംബങ്ങളുടെ പ്രഭു അബീഹയീലിന്റെ പുത്രൻ സൂരിയേലായിരുന്നു. സമാഗമകൂടാരത്തിന്റെ വടക്കുഭാഗത്ത് അവർ പാളയമടിക്കണം.
NUM 3:36 സമാഗമകൂടാരത്തിന്റെ ചട്ടക്കൂടുകൾ, അതിന്റെ സാക്ഷകൾ, തൂണുകൾ, ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ സകലതും,
NUM 3:37 കൂടാതെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകൾ, അവയുടെ ചുവടുകൾ, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ തുടങ്ങി അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും മെരാര്യരുടെ ചുമതലയിലായിരുന്നു സൂക്ഷിച്ചിരുന്നത്.
NUM 3:38 മോശയും, അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും സമാഗമകൂടാരത്തിന്റെ കിഴക്കുഭാഗത്തേക്ക്, സൂര്യോദയത്തിനഭിമുഖമായി, സമാഗമകൂടാരത്തിന്റെമുമ്പിൽ പാളയമടിക്കണം. ഇസ്രായേല്യർക്കുവേണ്ടി അവരായിരുന്നു വിശുദ്ധമന്ദിരത്തിന്റെ സൂക്ഷിപ്പിന് ചുമതലപ്പെട്ടവർ. വിശുദ്ധമന്ദിരത്തോട് സമീപിക്കുന്ന അന്യർ മരണശിക്ഷ അനുഭവിക്കേണ്ടിയിരുന്നു.
NUM 3:39 യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും കുടുംബങ്ങൾ അനുസരിച്ച് എണ്ണിയ ലേവ്യർ, ഒരുമാസമോ അതിലധികമോ പ്രായമുള്ള സകല ആണുങ്ങളുടെയും എണ്ണം 22,000 ആയിരുന്നു.
NUM 3:40 യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു: “ഒരുമാസവും അതിലധികവും പ്രായമുള്ളവരായ ഇസ്രായേല്യരിലെ ആദ്യജാതരായ ആണുങ്ങളെ എല്ലാവരെയും എണ്ണി അവരുടെ പേരുകളുടെ ഒരു പട്ടിക തയ്യാറാക്കുക.
NUM 3:41 ഇസ്രായേല്യരിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളിലെ സകലകടിഞ്ഞൂലുകൾക്കും പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാൻ യഹോവ ആകുന്നു.”
NUM 3:42 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ഇസ്രായേല്യരിലെ സകല ആദ്യജാതന്മാരെയും എണ്ണി.
NUM 3:43 പട്ടികയിൽ പേരു ചേർത്ത ഒരുമാസമോ അതിലധികമോ പ്രായമുള്ള ആദ്യജാതരായ ആണുങ്ങൾ 22,273 ആയിരുന്നു.
NUM 3:44 യഹോവ പിന്നെയും മോശയോടു കൽപ്പിച്ചു:
NUM 3:45 “ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരം ലേവ്യരെയും, അവരുടെ കന്നുകാലികൾക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക. ലേവ്യർ എനിക്കുള്ളവർ ആയിരിക്കണം. ഞാൻ യഹോവ ആകുന്നു.
NUM 3:46 ഇസ്രായേൽജനത്തിന്റെ ആദ്യജാതന്മാരിൽ ലേവ്യപുരുഷന്മാരുടെ സംഖ്യയെ കവിയുന്ന 273 പേരും, വീണ്ടെടുപ്പുവിലയായി,
NUM 3:47 ആളാംപ്രതി അഞ്ചുശേക്കേൽ വീതം വാങ്ങുക. വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം, ശേക്കേൽ ഒന്നിന് ഇരുപതു ഗേരാവീതം വാങ്ങണം.
NUM 3:48 ലേവ്യരുടെ എണ്ണത്തിൽ കവിഞ്ഞുള്ള ഇസ്രായേല്യരുടെ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും നൽകണം.”
NUM 3:49 അങ്ങനെ ലേവ്യരാൽ വീണ്ടെടുക്കപ്പെട്ടവരുടെ എണ്ണത്തെ കവിയുന്നവരിൽനിന്ന് വീണ്ടെടുപ്പുവില മോശ വാങ്ങി.
NUM 3:50 ഇസ്രായേല്യരുടെ ആദ്യജാതന്മാരിൽനിന്ന് വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം 1,365 ശേക്കേൽ വെള്ളി അദ്ദേഹം വാങ്ങി.
NUM 3:51 യഹോവയുടെ വചനത്താൽ തനിക്കു കൽപ്പന ലഭിച്ചതിൻപ്രകാരം മോശ വീണ്ടെടുപ്പുവില അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും കൊടുത്തു.
NUM 4:1 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 4:2 “ലേവ്യാഗോത്രത്തിലെ കെഹാത്യരുടെ ജനസംഖ്യ പിതൃഭവനമായും കുടുംബമായും എടുക്കുക.
NUM 4:3 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
NUM 4:4 “സമാഗമകൂടാരത്തിലെ അതിവിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയാണ് കെഹാത്യരുടെ ചുമതല.
NUM 4:5 പാളയം യാത്ര പുറപ്പെടുമ്പോൾ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും അകത്തുചെന്ന് മറശ്ശീല അഴിച്ചിറക്കി ഉടമ്പടിയുടെ പേടകം അതുകൊണ്ടു മൂടണം.
NUM 4:6 പിന്നെ അവർ അതു തഹശുതുകൽകൊണ്ടു മൂടണം. ഒരു നീല തുണി അതിന്മേൽ വിരിച്ച് തണ്ടുകൾ യഥാസ്ഥാനത്ത് ഇടുകയും വേണം.
NUM 4:7 “കാഴ്ചയപ്പത്തിന്റെ മേശമേൽ അവർ ഒരു നീലത്തുണി വിരിച്ച് തളികകളും പാത്രങ്ങളും കോപ്പകളും പാനീയയാഗത്തിനുള്ള ഭരണികളും അതിന്മേൽ വെക്കണം; അവിടെ നിരന്തരം ഉണ്ടാകാറുള്ള അപ്പവും അതിന്മേൽതന്നെ ഉണ്ടായിരിക്കണം.
NUM 4:8 ഇവയുടെമേൽ അവർ ഒരു ചെമപ്പു തുണി വിരിക്കുകയും അതു തഹശുതുകൽകൊണ്ടു മൂടുകയും, പിന്നീട് അതിന്റെ തണ്ടുകൾ ഉറപ്പിക്കുകയും ചെയ്യണം.
NUM 4:9 “അവർ ഒരു നീലത്തുണി എടുത്ത് വെളിച്ചത്തിനുള്ള വിളക്ക്, അതിന്റെ ദീപങ്ങളോടും അതിന്റെ കരിന്തിരി മുറിക്കുന്നതിനുള്ള കത്രികകളോടും അതിന്റെ പാത്രങ്ങളോടും അതിൽ ഒഴിക്കുന്ന എണ്ണയുടെ എല്ലാ ഭരണികളോടുംകൂടെ മൂടണം.
NUM 4:10 പിന്നെ അവർ അതും അതോടു ബന്ധപ്പെട്ട സകല ഉപകരണഭാഗങ്ങളും തഹശുതുകൽകൊണ്ടു പൊതിഞ്ഞ് ചുമക്കാനുള്ള ഒരു തണ്ടിന്മേൽ വെക്കണം.
NUM 4:11 “തങ്കയാഗപീഠത്തിന്മേൽ അവർ ഒരു നീലത്തുണി വിരിക്കുകയും തഹശുതുകൽകൊണ്ട് അതു മൂടുകയും അതിന്റെ തണ്ട് ഉറപ്പിക്കുകയും വേണം.
NUM 4:12 “അവർ വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെല്ലാം എടുത്ത്, ഒരു നീലത്തുണിയിൽ പൊതിഞ്ഞ്, തഹശുതുകൽകൊണ്ടു മൂടി, ചുമക്കാനുള്ള തണ്ടിന്മേൽ വെക്കണം.
NUM 4:13 “അവർ വെങ്കലയാഗപീഠത്തിന്മേൽനിന്ന് ചാരം നീക്കി ഒരു ഊതവർണത്തിലുള്ള ഒരു ശീല അതിന്മേൽ വിരിക്കണം.
NUM 4:14 പിന്നെ അവർ അഗ്നികലശങ്ങൾ, മാംസം കൈകാര്യം ചെയ്യാനുള്ള മുൾക്കരണ്ടികൾ, കോരികകൾ, തളിക്കുന്നതിനുള്ള കലങ്ങൾ എന്നിവ ഉൾപ്പെടെ യാഗപീഠത്തിലെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന സകല ഉപകരണങ്ങും അതിന്മേൽ വെക്കണം. അതിന്മേൽ അവർ തഹശുതുകൽകൊണ്ടുള്ള ഒരു വിരി വിരിച്ച്, ചുമക്കാനുള്ള തണ്ടുകൾ ഉറപ്പിക്കണം.
NUM 4:15 “അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധ ഉപകരണങ്ങളും സകലവിശുദ്ധവസ്തുക്കളും മൂടിത്തീർന്നശേഷം, പാളയം പുറപ്പെടാൻ തയ്യാറാക്കിയിരിക്കുമ്പോൾ ചുമക്കുന്ന ജോലിക്കായി കെഹാത്യർ വരണം. എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിന്, വിശുദ്ധവസ്തുക്കളെ സ്പർശിക്കരുത്. സമാഗമകൂടാരത്തിലുള്ള ഈ സാധനങ്ങളാണ് കെഹാത്യർ ചുമക്കേണ്ടത്.
NUM 4:16 “വെളിച്ചത്തിനുള്ള എണ്ണ, സുഗന്ധധൂപവർഗം, നിരന്തരം അർപ്പിക്കുന്ന ഭോജനയാഗം, അഭിഷേകതൈലം എന്നിവയുടെ മേൽനോട്ടം പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാർക്ക് ആയിരിക്കണം. സമാഗമകൂടാരം മുഴുവനും, അതിന്റെ വിശുദ്ധ ഉപകരണങ്ങളും വസ്തുക്കളും ഉൾപ്പെടെ അതിലുള്ള സകലതിന്റെയും ചുമതല അദ്ദേഹത്തിനായിരിക്കണം.”
NUM 4:17 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 4:18 “കെഹാത്യകുടുംബങ്ങളുടെ കുലങ്ങൾ ലേവ്യരിൽനിന്ന് നശിപ്പിക്കപ്പെടരുത്.
NUM 4:19 അതിവിശുദ്ധവസ്തുക്കളോടു സമീപിക്കുമ്പോൾ അവർ മരിക്കാതിരിക്കേണ്ടതിന് അവർക്കുവേണ്ടി ഇതു ചെയ്യുക: അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാരും വിശുദ്ധമന്ദിരത്തിൽ കടന്നുചെന്ന് ഓരോ പുരുഷനെയും അവന്റെ ജോലിയും അവൻ ചുമക്കേണ്ട വസ്തുക്കളും ഏൽപ്പിക്കുക.
NUM 4:20 എന്നാൽ കെഹാത്യർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധവസ്തുക്കൾ മൂടുന്ന സമയം അവർ അകത്തുചെന്നു വിശുദ്ധവസ്തുക്കൾ നോക്കരുത്.”
NUM 4:21 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 4:22 “പിതൃഭവനമായും കുടുംബമായും ഗെർശോന്യരുടെ ജനസംഖ്യയെടുക്കുക.
NUM 4:23 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവരെ വയസ്സു പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
NUM 4:24 “വേലയിലും ചുമട് എടുക്കുന്നതിലും ഗെർശോന്യകുലങ്ങളുടെ ശുശ്രൂഷ ഇതാണ്:
NUM 4:25 കൂടാരത്തിന്റെ മറശ്ശീലകൾ, സമാഗമകൂടാരം, അതിന്റെ വിരി, തഹശുതുകൽകൊണ്ടുള്ള പുറംമൂടി, സമാഗമകൂടാരവാതിൽക്കലുള്ള മറശ്ശീലകൾ,
NUM 4:26 സമാഗമകൂടാരത്തെയും യാഗപീഠത്തെയും ചുറ്റിയുള്ള അങ്കണത്തിന്റെ മറശ്ശീലകൾ, അങ്കണകവാടത്തിന്റെ മറശ്ശീല, കയറുകൾ, അതിന്റെ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഇവയെല്ലാം അവർ ചുമക്കണം. ഇവകൊണ്ടു ചെയ്യേണ്ട ജോലിയൊക്കെയും ഗെർശോന്യർ ചെയ്യണം.
NUM 4:27 ചുമടു ചുമക്കുന്നതോ ഇതര വേലകൾ ചെയ്യുന്നതോ ആയ അവരുടെ ശുശ്രൂഷകൾ എല്ലാം അഹരോന്റെയും പുത്രന്മാരുടെയും നിർദേശാനുസരണമായിരിക്കണം. അവർക്കുള്ള കർത്തവ്യമെല്ലാം നീ അവരെ ഏൽപ്പിക്കണം.
NUM 4:28 സമാഗമകൂടാരത്തിലെ ഗെർശോന്യകുടുംബങ്ങളുടെ ശുശ്രൂഷ ഇതാണ്. പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം അവർ ശുശ്രൂഷചെയ്യണം.
NUM 4:29 “മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണുക.
NUM 4:30 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കു വരുന്നവരായ മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള സകലപുരുഷന്മാരെയും എണ്ണുക.
NUM 4:31 സമാഗമകൂടാരത്തിൽ അവർ ശുശ്രൂഷ നിവർത്തിക്കുമ്പോഴുള്ള അവരുടെ കർത്തവ്യം ഇതാണ്: കൂടാരത്തിന്റെ ചട്ടക്കൂട്, അതിന്റെ സാക്ഷകൾ, തൂണുകളും ചുവടുകളും,
NUM 4:32 അതുപോലെതന്നെ ചുറ്റുമുള്ള അങ്കണത്തിന്റെ തൂണുകളും ചുവടുകളും, കൂടാരത്തിന്റെ കുറ്റികൾ, കയറുകൾ എന്നിങ്ങനെ എല്ലാ ഉപകരണങ്ങളും അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട സകലതും അവർ ചുമക്കണം. ഓരോ പുരുഷനെയും അവൻ ചുമക്കേണ്ട സാധനങ്ങൾ പ്രത്യേകം ഏൽപ്പിക്കുക.
NUM 4:33 സമാഗമകൂടാരത്തിൽ വേലചെയ്യുമ്പോൾ പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നിർദേശാനുസരണം മെരാര്യകുടുംബങ്ങൾ അനുഷ്ഠിക്കേണ്ട ശുശ്രൂഷ ഇതാണ്.”
NUM 4:34 മോശയും അഹരോനും സഭയിലെ നേതാക്കന്മാരും കെഹാത്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
NUM 4:35 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ
NUM 4:36 പിതൃഭവനപ്രകാരം എണ്ണപ്പെട്ടവർ ആകെ 2,750 ആയിരുന്നു.
NUM 4:37 സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി കെഹാത്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. മോശയോട് യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
NUM 4:38 ഗെർശോന്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
NUM 4:39 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള,
NUM 4:40 പിതൃഭവനമായും കുടുംബമായും എണ്ണപ്പെട്ട പുരുഷന്മാർ ആകെ 2,630 ആയിരുന്നു.
NUM 4:41 സമാഗമകൂടാരത്തിൽ ശുശ്രൂഷചെയ്തവരായി ഗെർശോന്യകുടുംബങ്ങളിലുള്ളവരുടെ ആകെ എണ്ണം ആയിരുന്നു ഇത്. യഹോവയുടെ കൽപ്പനപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
NUM 4:42 മെരാര്യരെ പിതൃഭവനമായും കുടുംബമായും എണ്ണി.
NUM 4:43 സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ളവരും
NUM 4:44 പിതൃഭവനപ്രകാരം എണ്ണപ്പെട്ടവരുമായ പുരുഷന്മാർ ആകെ 3,200 ആയിരുന്നു.
NUM 4:45 മെരാര്യകുടുംബങ്ങളിൽ ഉള്ളവരുടെ ആകെ എണ്ണമായിരുന്നു ഇത്. മോശയിലൂടെ യഹോവ കൽപ്പിച്ചപ്രകാരം മോശയും അഹരോനും അവരെ എണ്ണി.
NUM 4:46 അങ്ങനെ മോശയും അഹരോനും ഇസ്രായേലിന്റെ പ്രഭുക്കന്മാരുംകൂടി ലേവ്യരെ മുഴുവൻ പിതൃഭവനമായും കുടുംബമായും എണ്ണി.
NUM 4:47 സമാഗമകൂടാരത്തിന്റെ ശുശ്രൂഷയ്ക്കും ചുമടിനും വന്നിരുന്ന മുപ്പതുമുതൽ അൻപതുവയസ്സുവരെ പ്രായമുള്ള പുരുഷന്മാർ
NUM 4:48 ആകെ 8,580 ആയിരുന്നു.
NUM 4:49 യഹോവ മോശയിലൂടെ കൽപ്പിച്ചതുപോലെ, ഓരോരുത്തനെയും താന്താങ്ങളുടെ ചുമതല ഏൽപ്പിച്ചു; അവരുടെ കർത്തവ്യങ്ങളെക്കുറിച്ചു നിർദേശവും നൽകി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ അദ്ദേഹം അവരെ എണ്ണി.
NUM 5:1 യഹോവ മോശയോടു കൽപ്പിച്ചു:
NUM 5:2 “കുഷ്ഠരോഗമോ, എന്തെങ്കിലും സ്രവമോ ഉള്ളവരെയും, മൃതശരീരംനിമിത്തം ആചാരപരമായി അശുദ്ധരായവരെയും പാളയത്തിൽനിന്ന് പുറത്താക്കാൻ ഇസ്രായേല്യരോടു കൽപ്പിക്കുക.
NUM 5:3 സ്ത്രീപുരുഷഭേദമെന്യേ അവരെ പുറത്താക്കുക; അവരുടെ ഇടയിൽ ഞാൻ വസിക്കുന്ന പാളയം അവർ അശുദ്ധമാക്കാതിരിക്കാൻ പാളയത്തിൽനിന്ന് അവരെ പുറത്താക്കുക.”
NUM 5:4 ഇസ്രായേല്യർ അങ്ങനെ ചെയ്തു; അവർ അവരെ പാളയത്തിനു പുറത്താക്കി. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ അവർ ചെയ്തു.
NUM 5:5 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 5:6 “ഇസ്രായേല്യരോടു പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ ഏതിലെങ്കിലും ഒരാളോടു തെറ്റുചെയ്ത് യഹോവയോട് അവിശ്വസ്തരായാൽ ആ വ്യക്തി കുറ്റക്കാരനാണ്;
NUM 5:7 ആ മനുഷ്യൻ താൻ ചെയ്ത പാപം ഏറ്റുപറയണം. തന്റെ തെറ്റിന് അയാൾ പൂർണ പ്രായശ്ചിത്തം ചെയ്യണം; മുതലിനോട് അഞ്ചിലൊന്നു കൂട്ടിച്ചേർത്ത്, ആരോടു ദ്രോഹം ചെയ്തോ, അയാൾക്കു കൊടുക്കണം.
NUM 5:8 എന്നാൽ തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ ആ വ്യക്തിക്ക് അടുത്ത ബന്ധുക്കളാരുമില്ലെങ്കിൽ പ്രായശ്ചിത്തം യഹോവയ്ക്കുള്ളതായിരിക്കും, അത് അവന്റെ പാപപരിഹാരത്തിനുള്ള ആട്ടുകൊറ്റനോടൊപ്പം പുരോഹിതനു കൊടുക്കണം.
NUM 5:9 പുരോഹിതന്റെ മുമ്പിൽ ഇസ്രായേല്യർ കൊണ്ടുവരുന്ന സകലവിശുദ്ധ സംഭാവനകളും അദ്ദേഹത്തിനുള്ളതായിരിക്കും.
NUM 5:10 ഓരോരുത്തരുടെയും വിശുദ്ധവഴിപാടുകൾ അർപ്പിക്കുന്ന വ്യക്തിയുടേതുതന്നെയായിരിക്കും; എന്നാൽ ആ വ്യക്തി പുരോഹിതനു നൽകുന്നതെന്തും പുരോഹിതനുള്ളതായിരിക്കും.’ ”
NUM 5:11 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 5:12 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷന്റെ ഭാര്യ പിഴച്ച് അവനോട് അവിശ്വസ്തയായിത്തീരുകയും;
NUM 5:13 പരപുരുഷനുമൊത്ത് അവൾ ലൈംഗികബന്ധത്തിലേർപ്പെടുകയും—അവൾ അശുദ്ധയെങ്കിലും പ്രവൃത്തിയിൽ പിടിക്കപ്പെടാത്തതിനാൽ അവൾക്കെതിരേ സാക്ഷിയില്ലാതിരിക്കുകയും—ഇക്കാര്യം അവളുടെ ഭർത്താവിനു മറഞ്ഞിരിക്കുകയും അവളുടെ അശുദ്ധി കണ്ടുപിടിക്കപ്പെടാതിരിക്കുകയും
NUM 5:14 അവനു സംശയം ജനിക്കുകയും തന്റെ ഭാര്യയെ സംശയത്തോടെ വീക്ഷിക്കുകയും ചെയ്താൽ—അല്ല, അവൾ അശുദ്ധയായിട്ടില്ല എങ്കിലും ഭർത്താവ് അവളെ സംശയിച്ചാൽ—
NUM 5:15 അവൻ തന്റെ ഭാര്യയെ പുരോഹിതന്റെ മുമ്പിൽ കൊണ്ടുചെല്ലണം. അവൾക്കുവേണ്ടി വഴിപാടായി അവൻ ഒരു ഓമെർ യവമാവും കൊണ്ടുചെല്ലണം. അതിന്മേൽ എണ്ണ ഒഴിക്കുകയോ കുന്തിരിക്കം ഇടുകയോ അരുത്, കാരണം അതു സംശയത്തിന്റെ ഭോജനയാഗമാണ്—അപരാധസ്മാരകമായ ഭോജനയാഗംതന്നെ.
NUM 5:16 “ ‘പുരോഹിതൻ അവളെ കൊണ്ടുവന്ന് യഹോവയുടെമുമ്പാകെ നിർത്തണം.
NUM 5:17 ഒരു മൺപാത്രത്തിൽ വിശുദ്ധജലം എടുത്ത് സമാഗമകൂടാരത്തിന്റെ തറയിൽനിന്നെടുത്ത പൊടി പുരോഹിതൻ ആ വെള്ളത്തിൽ ഇടണം.
NUM 5:18 പുരോഹിതൻ സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിർത്തി, അദ്ദേഹം അവളുടെ തല അനാവരണം ചെയ്ത്, അനുസ്മരണയാഗം, സംശയത്തിന്റെ ഭോജനയാഗംതന്നെ, അവളുടെ കൈകളിൽ വെക്കണം. ശാപകരമായ കയ്‌പുവെള്ളം പുരോഹിതൻതന്നെ അദ്ദേഹത്തിന്റെ കൈകളിൽ വഹിക്കണം.
NUM 5:19 പിന്നീട് പുരോഹിതൻ സ്ത്രീയെ ശപഥംചെയ്യിച്ചു പറയേണ്ടത്: “നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, മറ്റൊരു പുരുഷനും നിന്നോടൊത്തു ലൈംഗികബന്ധത്തിലേർപ്പെടുകയോ വഴിപിഴച്ചുപോകുകയോ ചെയ്യാതെ, നീ ശുദ്ധയായിരിക്കുന്നെങ്കിൽ, ശാപകരമായ ഈ കയ്‌പുവെള്ളം നിനക്കു ഹാനി വരുത്താതിരിക്കട്ടെ.
NUM 5:20 എന്നാൽ നീ നിന്റെ ഭർത്താവുമായി വിവാഹബന്ധത്തിൽ ആയിരിക്കെ, വഴിപിഴച്ച് നിന്റെ ഭർത്താവല്ലാത്ത അന്യപുരുഷനുമൊത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട് നിന്നെത്തന്നെ അശുദ്ധയാക്കിയിരിക്കുന്നെങ്കിൽ”—
NUM 5:21 ഇവിടെ പുരോഹിതൻ സ്ത്രീയെക്കൊണ്ടു ശപഥംചെയ്യിച്ച് ഇങ്ങനെ പറയണം—“യഹോവ നിന്റെ തുട ക്ഷയിപ്പിച്ചു നിന്റെ ഉദരം വീർപ്പിക്കുമ്പോൾ നിന്റെ ജനം നിന്നെ ശപിക്കാനും ആക്ഷേപിക്കാനും ഇടയാകട്ടെ.
NUM 5:22 നിന്റെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യത്തക്കവണ്ണം, ശാപത്തിന് ഉതകുന്ന ഈ ജലം നിന്റെ ശരീരത്തിൽ പ്രവേശിക്കട്ടെ.” “ ‘അപ്പോൾ സ്ത്രീ, “ആമേൻ, ആമേൻ” എന്നു പറയണം.
NUM 5:23 “ ‘പുരോഹിതൻ ഈ ശാപങ്ങളെ ഒരു ചുരുളിൽ എഴുതി അതു കഴുകി കയ്‌പുവെള്ളത്തിലാക്കണം.
NUM 5:24 ശാപകരമായ കയ്‌പുവെള്ളം സ്ത്രീയെ കുടിപ്പിക്കണം. ശാപകരമായ ഈ കയ്‌പുവെള്ളം അവളിൽ കടന്ന് കയ്പേറിയതായിത്തീരും.
NUM 5:25 പുരോഹിതൻ അവളുടെ കൈകളിൽനിന്ന് സംശയത്തിന്റെ ഭോജനയാഗം എടുത്ത്, അത് യഹോവയുടെമുമ്പാകെ ഉയർത്തി യാഗപീഠത്തിൽ കൊണ്ടുവരണം.
NUM 5:26 തുടർന്നു പുരോഹിതൻ ഭോജനയാഗത്തിൽ ഒരുപിടി എടുത്ത് ഒരു സ്മരണാംശമായി യാഗപീഠത്തിൽ ദഹിപ്പിക്കണം; അതിനുശേഷം, അദ്ദേഹം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കണം.
NUM 5:27 അവൾ തന്നെത്തന്നെ അശുദ്ധയാക്കി തന്റെ ഭർത്താവിനോട് അവിശ്വസ്തയായിരുന്നെങ്കിൽ, ആ ശാപജലം അവളെ കുടിപ്പിക്കുമ്പോൾ, അത് അവളിൽ കടന്ന് കയ്‌പായിത്തീരും; അവളുടെ ഉദരം വീർക്കുകയും തുട ക്ഷയിക്കുകയും ചെയ്യും, അവൾ തന്റെ ജനത്തിനിടയിൽ ശപിക്കപ്പെട്ടവളായിത്തീരും.
NUM 5:28 എന്നാൽ സ്ത്രീ തന്നെത്തന്നെ അശുദ്ധയാക്കാതെയും മാലിന്യം ഒഴിഞ്ഞവളായും ഇരിക്കുന്നെങ്കിൽ, അവൾ കുറ്റവിമുക്തയാകുകയും ഒരു കുഞ്ഞിനു ജന്മംനൽകുകയും ചെയ്യും.
NUM 5:29 “ ‘ഇതാണു പാതിവ്രത്യശങ്ക സംബന്ധിച്ചുള്ള നിയമം. ഒരു ഭർത്താവുമായി വിവാഹബന്ധത്തിലായിരിക്കെ വഴിപിഴച്ച് തന്നെത്താൻ അശുദ്ധയാക്കുകയോ,
NUM 5:30 ഒരു പുരുഷൻ തന്റെ ഭാര്യയെ സംശയിക്കുകയോ ചെയ്യുമ്പോഴുള്ള നിയമം ഇതുതന്നെ. പുരോഹിതൻ അവളെ യഹോവയുടെമുമ്പിൽ നിർത്തി, ഈ നിയമങ്ങളെല്ലാം ആ സ്ത്രീയുടെമേൽ നടപ്പിൽവരുത്തണം.
NUM 5:31 എന്നാൽ ഭർത്താവ് അകൃത്യത്തിൽനിന്ന് വിമുക്തനായിരിക്കും, എന്നാൽ സ്ത്രീ തന്റെ അകൃത്യം വഹിക്കണം.’ ”
NUM 6:1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
NUM 6:2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ വിശേഷാലുള്ള ഒരു വ്രതം—ഒരു നാസീറായി യഹോവയ്ക്കു സ്വയം വേർതിരിക്കുന്നതിനുള്ള ഒരു വ്രതം—അനുഷ്ഠിക്കാൻ ഇച്ഛിക്കുന്നെങ്കിൽ
NUM 6:3 വീഞ്ഞോ മദ്യമോ കുടിക്കരുത്; വീഞ്ഞിൽനിന്നോ മദ്യത്തിൽനിന്നോ ഉണ്ടാക്കിയ വിന്നാഗിരിയും ഉപയോഗിക്കരുത്. മുന്തിരിച്ചാർ കുടിക്കുകയോ പഴുത്തമുന്തിരിങ്ങയോ ഉണക്കമുന്തിരിങ്ങയോ തിന്നുകയോ അരുത്.
NUM 6:4 നാസീർവ്രതം അനുഷ്ഠിക്കുന്ന കാലം മുഴുവനും മുന്തിരിയിൽനിന്നുള്ള യാതൊന്നും, കുരുവോ തൊലിയോപോലും, അവർ ഭക്ഷിച്ചുകൂടാ.
NUM 6:5 “ ‘നാസീർവ്രതകാലത്ത് ക്ഷൗരക്കത്തി തലയിൽ തൊടരുത്. യഹോവയ്ക്കായി വേർതിരിച്ചിരിക്കുന്ന നാളുകൾ തീരുന്നതുവരെ അവർ വിശുദ്ധരായിരിക്കണം; അവർ തലമുടി വളർത്തണം.
NUM 6:6 “ ‘യഹോവയ്ക്ക് നാസീർവ്രതസ്ഥരായി വേർതിരിക്കപ്പെട്ട കാലത്ത് അവർ ശവത്തിനരികെ ചെല്ലരുത്.
NUM 6:7 സ്വന്തം പിതാവോ മാതാവോ സഹോദരനോ സഹോദരിയോ മരിച്ചാൽപോലും, അവർനിമിത്തം സ്വയം ആചാരപരമായി അശുദ്ധരാകരുത്. കാരണം ദൈവത്തിനായി വേർതിരിക്കപ്പെട്ടതിന്റെ ചിഹ്നം അവരുടെ ശിരസ്സിന്മേലിരിക്കുന്നു.
NUM 6:8 അവർ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന കാലമത്രയും യഹോവയ്ക്കു സമർപ്പിതരാണ്.
NUM 6:9 “ ‘ആരെങ്കിലും നാസീർവ്രതമുള്ളവരുടെ സാന്നിധ്യത്തിൽ പെട്ടെന്നു മരിക്കുകയും അങ്ങനെ പ്രതിഷ്ഠിക്കപ്പെട്ട തങ്ങളുടെ ശിരസ്സിനെ അശുദ്ധമാക്കുകയും ചെയ്താൽ, അവരുടെ ശുദ്ധീകരണദിവസമായ ഏഴാംദിവസത്തിൽ ശിരസ്സു ക്ഷൗരംചെയ്യണം.
NUM 6:10 പിന്നീട് എട്ടാംദിവസം അവർ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
NUM 6:11 പുരോഹിതൻ അവയിലൊന്നിനെ പാപശുദ്ധീകരണയാഗമായിട്ടും മറ്റേതിനെ നാസീർവ്രതസ്ഥരായവർക്കുവേണ്ടി പ്രായശ്ചിത്തം വരുത്താൻ ഹോമയാഗമായിട്ടും അർപ്പിക്കണം; കാരണം അവർ ശവംനിമിത്തം കുറ്റക്കാരായി. അന്നുതന്നെ അവർ തങ്ങളുടെ ശിരസ്സു ശുദ്ധീകരിക്കണം.
NUM 6:12 പ്രതിഷ്ഠാകാലത്തേക്കായി അവർ യഹോവയ്ക്കു സ്വയം സമർപ്പിക്കയും അകൃത്യയാഗമായി ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാടിനെ കൊണ്ടുവരികയും വേണം. പ്രതിഷ്ഠാകാലത്ത് അശുദ്ധരായിത്തീർന്നതിനാൽ അവരുടെ മുമ്പിലത്തെ വ്രതദിനങ്ങൾ കണക്കിലെടുക്കുകയില്ല.
NUM 6:13 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ പ്രതിഷ്ഠാകാലം പൂർത്തിയാകുമ്പോഴുള്ള നിയമം ഇതാണ്: അവരെ സമാഗമകൂടാരത്തിന്റെ കവാടത്തിൽ കൊണ്ടുവരണം.
NUM 6:14 അവിടെ അവർ യഹോവയ്ക്കുള്ള വഴിപാടുകൾ അർപ്പിക്കണം: ഹോമയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ ആൺകുഞ്ഞാട്, പാപശുദ്ധീകരണയാഗത്തിനുള്ള ഊനമില്ലാത്ത ഒരുവയസ്സായ പെൺകുഞ്ഞാട്, സമാധാനയാഗത്തിനുള്ള ഊനമില്ലാത്ത ഒരു ആട്ടുകൊറ്റൻ എന്നിവ
NUM 6:15 അവയുടെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടും കൂടെയും ഒരു കുട്ട പുളിപ്പിക്കാതെ തയ്യാറാക്കിയ അപ്പം, നേരിയമാവിൽ ഒലിവെണ്ണചേർത്തുണ്ടാക്കിയ വടകൾ, ഒലിവെണ്ണ പുരട്ടിയ അടകൾ എന്നിവയോടുംകൂടെത്തന്നെ.
NUM 6:16 “ ‘പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ കാഴ്ചവെച്ച് പാപശുദ്ധീകരണയാഗവും ഹോമയാഗവും അർപ്പിക്കണം.
NUM 6:17 കുട്ടയിലുള്ള പുളിപ്പില്ലാത്ത അപ്പത്തോടുകൂടെ ആട്ടുകൊറ്റനെ സമാധാനയാഗമായി അതിന്റെ ഭോജനയാഗങ്ങളോടും പാനീയയാഗങ്ങളോടുംകൂടെ പുരോഹിതൻ യഹോവയ്ക്ക് അർപ്പിക്കണം.
NUM 6:18 “ ‘ഇതിനുശേഷം സമാഗമകൂടാരത്തിന്റെ കവാടത്തിൽവെച്ച്, നാസീർവ്രതസ്ഥർ തങ്ങൾ സമർപ്പിച്ച തലമുടി വടിച്ചുകളയണം. ആ തലമുടി അവർ എടുത്ത് സമാധാനയാഗത്തിന്റെ കീഴിലുള്ള തീയിലിടണം.
NUM 6:19 “ ‘നാസീർവ്രതസ്ഥർ തങ്ങളുടെ സമർപ്പിക്കപ്പെട്ട തലമുടി വടിച്ചുകളഞ്ഞശേഷം ആട്ടുകൊറ്റന്റെ വേവിച്ച ഒരു കൈക്കുറകും കുട്ടയിൽനിന്നെടുത്ത പുളിപ്പിക്കാത്ത ഒരു വടയും ഒരു അടയും പുരോഹിതൻ അവരുടെ കൈകളിൽ വെക്കണം.
NUM 6:20 പുരോഹിതൻ അവയെ യഹോവയുടെമുമ്പിൽ ഉയർത്തി ഒരു വിശിഷ്ടയാഗമായി അർപ്പിക്കണം; ഉയർത്തി അർപ്പിച്ച നെഞ്ചോടും വിശിഷ്ടയാഗാർപ്പണമായ തുടയും പുരോഹിതനു വിശുദ്ധമായിരിക്കണം. അതിനുശേഷം നാസീർവ്രതസ്ഥർക്കു വീഞ്ഞു കുടിക്കാം.
NUM 6:21 “ ‘നാസീർവ്രതം അനുഷ്ഠിക്കുന്നവർക്കുള്ള പ്രമാണങ്ങൾ ഇതാണ്. തനിക്കു കൊടുക്കാൻ കഴിവുള്ളതിനുപുറമേ തന്റെ വ്രതം അനുസരിച്ചു യഹോവയ്ക്കു വഴിപാടായി കൊടുക്കേണ്ടവയാണ് ഇവ. നാസീർവ്രതപ്രമാണങ്ങൾക്കനുസൃതമായി തങ്ങൾചെയ്ത പ്രതിജ്ഞ ഓരോരുത്തരും നിറവേറ്റണം.’ ”
NUM 6:22 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 6:23 “അഹരോനോടും പുത്രന്മാരോടും നീ പറയുക: ‘ഇസ്രായേൽമക്കളെ നിങ്ങൾ ഇപ്രകാരം അനുഗ്രഹിക്കണം. അവരോടു പറയേണ്ടത്:
NUM 6:24 “ ‘യഹോവ നിങ്ങളെ അനുഗ്രഹിക്കുകയും കാക്കുകയും ചെയ്യട്ടെ;
NUM 6:25 യഹോവ തിരുമുഖം നിങ്ങളുടെമേൽ പ്രകാശിപ്പിക്കുകയും നിങ്ങളോടു കൃപാലുവായിരിക്കുകയും ചെയ്യട്ടെ;
NUM 6:26 യഹോവ തിരുമുഖം നിങ്ങളിലേക്കു തിരിച്ച് നിങ്ങൾക്കു സമാധാനം നൽകട്ടെ.’
NUM 6:27 “ഇപ്രകാരം അവർ ഇസ്രായേൽമക്കളുടെമേൽ എന്റെ നാമം വെക്കുകയും ഞാൻ അവരെ അനുഗ്രഹിക്കുകയും ചെയ്യും.”
NUM 7:1 മോശ സമാഗമകൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു. അദ്ദേഹം യാഗപീഠവും അതിന്റെ സകല ഉപകരണങ്ങളും അഭിഷേകംചെയ്തു ശുദ്ധീകരിച്ചു.
NUM 7:2 ഇതിനുശേഷം, ഇസ്രായേൽ പ്രഭുക്കന്മാർ, എണ്ണപ്പെട്ടവരുടെ മേൽവിചാരകരായിരുന്ന ഗോത്രപ്രഭുക്കന്മാരായ പിതൃഭവനത്തലവന്മാർതന്നെ, യാഗങ്ങൾ അർപ്പിച്ചു.
NUM 7:3 രണ്ടു പ്രഭുക്കന്മാർക്ക് ഒരു വണ്ടിയും ഓരോരുത്തർക്ക് ഓരോ കാളയും എന്ന കണക്കിന് മൂടപ്പെട്ട ആറു വണ്ടികളും പന്ത്രണ്ടു കാളകളും യഹോവയുടെമുമ്പാകെ അവർ കൊണ്ടുവന്ന് സമാഗമകൂടാരത്തിനുമുമ്പിൽ വെച്ചു.
NUM 7:4 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 7:5 “അവരിൽനിന്ന് അവയെ സ്വീകരിക്കുക, സമാഗമകൂടാരത്തിലെ വേലകൾക്ക് അവ ഉപയോഗിക്കാം. ഓരോരുത്തരുടെയും ശുശ്രൂഷയ്ക്ക് ഉപയുക്തമാകുംവണ്ണം അവയെ ലേവ്യർക്കു കൊടുക്കുക.”
NUM 7:6 അങ്ങനെ മോശ വണ്ടികളും കാളകളും എടുത്ത് ലേവ്യർക്കു കൊടുത്തു.
NUM 7:7 അദ്ദേഹം ഗെർശോന്യർക്ക്, അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം രണ്ടു വണ്ടികളും നാല് കാളകളും കൊടുത്തു;
NUM 7:8 അദ്ദേഹം മെരാര്യർക്ക് അവരുടെ ശുശ്രൂഷയ്ക്ക് ആവശ്യമായിരുന്നതിൻവണ്ണം നാലു വണ്ടികളും എട്ട് കാളകളും കൊടുത്തു. അവരെല്ലാവരും പുരോഹിതനായ അഹരോന്റെ പുത്രനായ ഈഥാമാരിന്റെ നേതൃത്വത്തിലായിരുന്നു.
NUM 7:9 എന്നാൽ കെഹാത്യർക്കു മോശ ഒന്നും നൽകിയിട്ടില്ല, കാരണം അവരുടെ ശുശ്രൂഷ വിശുദ്ധമന്ദിരം സംബന്ധിച്ചുള്ളതും വിശുദ്ധവസ്തുക്കൾ തോളിൽ ചുമക്കുന്നതും ആയിരുന്നു.
NUM 7:10 യാഗപീഠം അഭിഷേകം ചെയ്തപ്പോൾ അതിന്റെ പ്രതിഷ്ഠയ്ക്കായി പ്രഭുക്കന്മാർ അവരുടെ വഴിപാടുകൾ കൊണ്ടുവന്ന് അവയെ യാഗപീഠത്തിനുമുമ്പിൽ കാഴ്ചവെച്ചു.
NUM 7:11 “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കായി ഓരോ ദിവസവും ഓരോ പ്രഭു തന്റെ വഴിപാട് കൊണ്ടുവരണം,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്തിരുന്നു. അതുകൊണ്ടാണ് അവർ ഇപ്രകാരം ചെയ്തത്.
NUM 7:12 ഒന്നാംദിവസം തന്റെ വഴിപാട് കൊണ്ടുവന്നത് യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകൻ നഹശോനായിരുന്നു.
NUM 7:13 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:14 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:15 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:16 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:17 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.
NUM 7:18 രണ്ടാംദിവസം യിസ്സാഖാറിന്റെ പ്രഭുവായ സൂവാരിന്റെ മകൻ നെഥനയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:19 അദ്ദേഹം കൊണ്ടുവന്ന വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:20 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:21 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:22 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:23 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂവാരിന്റെ മകൻ നെഥനയേലിന്റെ വഴിപാട്.
NUM 7:24 മൂന്നാംദിവസം, സെബൂലൂൻഗോത്രജനങ്ങളുടെ പ്രഭുവായ ഹേലോന്റെ മകൻ എലീയാബ് തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:25 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:26 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:27 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:28 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:29 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഹേലോന്റെ മകൻ എലീയാബിന്റെ വഴിപാട്.
NUM 7:30 നാലാംദിവസം രൂബേൻഗോത്രജനങ്ങളുടെ പ്രഭുവായ ശെദെയൂരിന്റെ മകൻ എലീസൂർ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:31 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:32 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച, ഒരു തങ്കത്താലം,
NUM 7:33 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:34 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:35 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ശെദെയൂരിന്റെ മകൻ എലീസൂരിന്റെ വഴിപാട്.
NUM 7:36 അഞ്ചാംദിവസം ശിമെയോൻഗോത്രജനങ്ങളുടെ പ്രഭുവായ സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:37 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:38 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:39 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:40 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:41 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു സൂരീശദ്ദായിയുടെ മകൻ ശെലൂമിയേലിന്റെ വഴിപാട്.
NUM 7:42 ആറാംദിവസം ഗാദ്ഗോത്രജനങ്ങളുടെ പ്രഭുവായ ദെയൂവേലിന്റെ മകൻ എലീയാസാഫ് തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:43 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:44 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:45 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:46 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:47 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ദെയൂവേലിന്റെ മകൻ എലീയാസാഫിന്റെ വഴിപാട്.
NUM 7:48 ഏഴാംദിവസം എഫ്രയീംഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീഹൂദിന്റെ മകൻ എലീശാമ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:49 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:50 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:51 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:52 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:53 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീഹൂദിന്റെ മകൻ എലീശാമയുടെ വഴിപാട്.
NUM 7:54 എട്ടാംദിവസം മനശ്ശെഗോത്രജനങ്ങളുടെ പ്രഭുവായ പെദാസൂരിന്റെ മകൻ ഗമാലിയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:55 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:56 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം,
NUM 7:57 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:58 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ,
NUM 7:59 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു പെദാസൂരിന്റെ മകൻ ഗമാലിയേലിന്റെ വഴിപാട്.
NUM 7:60 ഒൻപതാംദിവസം ബെന്യാമീൻഗോത്രജനങ്ങളുടെ പ്രഭുവായ ഗിദെയോനിയുടെ മകനായ അബീദാൻ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:61 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:62 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
NUM 7:63 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:64 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
NUM 7:65 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഗിദെയോനിയുടെ മകനായ അബീദാന്റെ വഴിപാട്.
NUM 7:66 പത്താംദിവസം ദാൻഗോത്രജനങ്ങളുടെ പ്രഭുവായ അമ്മീശദ്ദായിയുടെ മകനായ അഹീയേസെർ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:67 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:68 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
NUM 7:69 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:70 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
NUM 7:71 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു അമ്മീശദ്ദായിയുടെ മകൻ അഹീയേസെരിന്റെ വഴിപാട്.
NUM 7:72 പതിനൊന്നാംദിവസം ആശേർഗോത്രജനങ്ങളുടെ പ്രഭുവായ ഒക്രാന്റെ മകൻ പഗീയേൽ തന്റെ വഴിപാട് കൊണ്ടുവന്നു.
NUM 7:73 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:74 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
NUM 7:75 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:76 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
NUM 7:77 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഒക്രാന്റെ മകൻ പഗീയേലിന്റെ വഴിപാട്.
NUM 7:78 പന്ത്രണ്ടാംദിവസം നഫ്താലിഗോത്രജനങ്ങളുടെ പ്രഭുവായ ഏനാന്റെ മകൻ അഹീരാ വഴിപാട് കൊണ്ടുവന്നു.
NUM 7:79 അദ്ദേഹത്തിന്റെ വഴിപാട്: വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറ്റിമുപ്പതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിത്തളിക, എഴുപതു ശേക്കേൽ തൂക്കമുള്ള ഒരു വെള്ളിക്കിണ്ണം—ഇവ രണ്ടിലും ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത നേരിയമാവ് നിറച്ചിരുന്നു—
NUM 7:80 പത്തുശേക്കേൽ തൂക്കമുള്ള, സുഗന്ധധൂപവർഗം നിറച്ച ഒരു തങ്കത്താലം;
NUM 7:81 ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഒരു ആൺകുഞ്ഞാട്;
NUM 7:82 പാപശുദ്ധീകരണയാഗത്തിനായി ഒരു കോലാട്ടുകൊറ്റൻ;
NUM 7:83 സമാധാനയാഗത്തിനായി രണ്ടുകാള, അഞ്ച് ആട്ടുകൊറ്റൻ, അഞ്ചു കോലാട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള അഞ്ച് ആൺകുഞ്ഞാട്. ഇതായിരുന്നു ഏനാന്റെ മകൻ അഹീരായുടെ വഴിപാട്.
NUM 7:84 യാഗപീഠം അഭിഷേകംചെയ്ത അവസരത്തിൽ അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി ഇസ്രായേൽ പ്രഭുക്കന്മാർ അർപ്പിക്കേണ്ട വഴിപാടുകൾ ഇവയായിരുന്നു: പന്ത്രണ്ടു വെള്ളിത്തളികകൾ, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങൾ, പന്ത്രണ്ടു തങ്കത്താലങ്ങൾ.
NUM 7:85 ഓരോ വെള്ളിത്തളികയും നൂറ്റിമുപ്പത് ശേക്കേൽവീതവും ഓരോ വെള്ളിക്കിണ്ണവും എഴുപത് ശേക്കേൽവീതവും തൂക്കമുള്ളവയായിരുന്നു. വെള്ളിപ്പാത്രങ്ങൾക്ക് ആകെ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം രണ്ടായിരത്തിനാനൂറു ശേക്കേൽ തൂക്കം ഉണ്ടായിരുന്നു.
NUM 7:86 സുഗന്ധധൂപവർഗം നിറച്ച തങ്കത്താലങ്ങൾ ഓരോന്നിനും വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം പത്തുശേക്കേൽ വീതം തൂക്കം ഉണ്ടായിരുന്നു. തങ്കപ്പാത്രങ്ങൾക്ക് ആകെ നൂറ്റി ഇരുപത് ശേക്കേൽ തൂക്കം ഉണ്ടായിരുന്നു.
NUM 7:87 ഹോമയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാളക്കിടാവ് പന്ത്രണ്ട്, ആട്ടുകൊറ്റൻ പന്ത്രണ്ട്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് പന്ത്രണ്ട്; അവയുടെ ഭോജനയാഗം; പാപശുദ്ധീകരണയാഗത്തിനായി പന്ത്രണ്ടു കോലാട്ടുകൊറ്റൻ.
NUM 7:88 സമാധാനയാഗത്തിനുള്ള മൃഗങ്ങൾ ആകെ: കാള ഇരുപത്തിനാല്, ആട്ടുകൊറ്റൻ അറുപത്, കോലാട്ടുകൊറ്റൻ അറുപത്, ഒരുവയസ്സു പ്രായമുള്ള ആൺകുഞ്ഞാട് അറുപത്. യാഗപീഠം അഭിഷേകം ചെയ്തശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുള്ള വഴിപാടുകൾ ഇവയായിരുന്നു.
NUM 7:89 മോശ യഹോവയുമായി സംസാരിക്കാൻ സമാഗമകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, ഉടമ്പടിയുടെ പേടകത്തിന്മേലുള്ള പാപനിവാരണസ്ഥാനത്തിനു മുകളിലായി രണ്ടു കെരൂബുകളുടെ മധ്യത്തിൽനിന്ന് തന്നോടു സംസാരിക്കുന്ന ശബ്ദം കേട്ടു. അങ്ങനെ യഹോവ അദ്ദേഹവുമായി സംസാരിച്ചു.
NUM 8:1 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 8:2 “അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’ ”
NUM 8:3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു.
NUM 8:4 വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.
NUM 8:5 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 8:6 “ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക.
NUM 8:7 അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.
NUM 8:8 അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം.
NUM 8:9 ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം.
NUM 8:10 ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം.
NUM 8:11 അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
NUM 8:12 “ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം.
NUM 8:13 ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക.
NUM 8:14 ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.
NUM 8:15 “ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം.
NUM 8:16 ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു.
NUM 8:17 മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു.
NUM 8:18 ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു.
NUM 8:19 ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
NUM 8:20 ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു.
NUM 8:21 ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു.
NUM 8:22 അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.
NUM 8:23 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 8:24 “ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം.
NUM 8:25 എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം.
NUM 8:26 അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”
NUM 9:1 അവർ ഈജിപ്റ്റിൽനിന്നും പുറത്തു വന്നശേഷം രണ്ടാംവർഷം ഒന്നാംമാസം യഹോവ സീനായിമരുഭൂമിയിൽവെച്ച് മോശയോട് അരുളിച്ചെയ്തു. അവിടന്നു കൽപ്പിച്ചത്:
NUM 9:2 “ഇസ്രായേൽജനം അതിന്റെ നിശ്ചിതസമയത്തു പെസഹ ആചരിക്കണം.
NUM 9:3 അതിന്റെ നിശ്ചിതസമയമായ ഈമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത്, അതിന്റെ സകലനിയമങ്ങൾക്കും ചട്ടങ്ങൾക്കും ഒത്തവണ്ണം അത് ആചരിക്കണം.”
NUM 9:4 അങ്ങനെ മോശ ഇസ്രായേല്യരോട് പെസഹ ആചരിക്കാൻ പറഞ്ഞു,
NUM 9:5 ഒന്നാംമാസം പതിന്നാലാംതീയതി സന്ധ്യാസമയത്ത് സീനായിമരുഭൂമിയിൽവെച്ച് അവർ പെസഹ ആചരിച്ചു. യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ഇസ്രായേല്യർ സകലതും ചെയ്തു.
NUM 9:6 എന്നാൽ അവരിൽ ചിലർക്ക്, തങ്ങൾ ശവത്താൽ, ആചാരപരമായി അശുദ്ധരായിരുന്നതിനാൽ ആ ദിവസം പെസഹ ആചരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവർ ആ ദിവസംതന്നെ മോശയുടെയും അഹരോന്റെയും അടുക്കൽവന്ന്,
NUM 9:7 മോശയോടു പറഞ്ഞു: “ഒരു ശവത്താൽ ഞങ്ങൾ അശുദ്ധരായിത്തീർന്നു, പക്ഷേ, മറ്റ് ഇസ്രായേല്യരോടൊപ്പം നിശ്ചിതസമയത്തുതന്നെ യഹോവയ്ക്കു വഴിപാട് അർപ്പിക്കുന്നതിൽനിന്ന് ഞങ്ങളെ ഒഴിവാക്കുന്നതെന്ത്?”
NUM 9:8 മോശ അവരോടു പറഞ്ഞു: “യഹോവ നിങ്ങളെക്കുറിച്ച് എന്തു കൽപ്പിക്കുന്നു എന്നു ഞാൻ കണ്ടെത്തുംവരെ നിങ്ങൾ കാത്തുനിൽക്കുക.”
NUM 9:9 അപ്പോൾ യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 9:10 “ഇസ്രായേൽമക്കളോടു പറയുക: ‘നിങ്ങളിലോ നിങ്ങളുടെ സന്തതിയിലോ ആരെങ്കിലും ശവത്താൽ അശുദ്ധരായിരിക്കുകയോ ദൂരയാത്രയിലായിരിക്കുകയോ ചെയ്താൽ, അവർക്കും യഹോവയുടെ പെസഹ ആചരിക്കാം.
NUM 9:11 അവർ അത് രണ്ടാംമാസത്തിന്റെ പതിന്നാലാംതീയതി സന്ധ്യാസമയത്ത് ആചരിക്കണം. അവർ ആട്ടിൻകുട്ടിയെ പുളിപ്പില്ലാത്ത അപ്പത്തോടും കയ്‌പുചീരയോടുംകൂടെ ഭക്ഷിക്കണം.
NUM 9:12 അവർ അതിൽ യാതൊന്നും പ്രഭാതംവരെ ശേഷിപ്പിക്കരുത്; അതിന്റെ അസ്ഥികളൊന്നും ഒടിക്കുകയും ചെയ്യരുത്. അവർ പെസഹാ ആചരിക്കുമ്പോൾ അതിന്റെ സകലചട്ടങ്ങളും അനുസരിക്കണം.
NUM 9:13 എന്നാൽ ആരെങ്കിലും ആചാരപരമായി ശുദ്ധമായിരിക്കുകയും യാത്രയിലല്ലാതിരിക്കുകയും ചെയ്തിട്ടും പെസഹ ആചരിക്കാതിരുന്നാൽ, ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം. കാരണം അയാൾ നിശ്ചിതസമയത്ത് യഹോവയ്ക്കു വഴിപാട് അർപ്പിച്ചില്ല. അങ്ങനെയുള്ളവർ തങ്ങളുടെ പാപത്തിന്റെ ശിക്ഷ അനുഭവിക്കണം.
NUM 9:14 “ ‘നിങ്ങളുടെ ഇടയിൽ പാർക്കുന്ന ഒരു പ്രവാസിക്കു യഹോവയുടെ പെസഹ ആചരിക്കണമെങ്കിൽ അയാൾ അതു ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ആചരിക്കണം. പ്രവാസിക്കും സ്വദേശിക്കും ഒരേ നിയമം ആയിരിക്കണം.’ ”
NUM 9:15 സമാഗമകൂടാരം ഉയർത്തിയ നാളിൽ മേഘം ഉടമ്പടിയുടെ കൂടാരമായ സമാഗമകൂടാരത്തെ മൂടി. സന്ധ്യമുതൽ പ്രഭാതംവരെ സമാഗമകൂടാരത്തിന്മേലുള്ള മേഘം കാഴ്ചയ്ക്ക് അഗ്നിസമാനമായിരുന്നു.
NUM 9:16 —അത് എപ്പോഴും അപ്രകാരമായിരുന്നു—രാത്രിയിൽ മേഘം അതിനെ മൂടി, അത് അഗ്നിപോലെ കാണപ്പെട്ടു.
NUM 9:17 കൂടാരത്തിനു മുകളിൽനിന്ന് മേഘം ഉയരുമ്പോഴൊക്കെയും ഇസ്രായേല്യർ യാത്രപുറപ്പെടും; മേഘം നിൽക്കുന്നിടത്തൊക്കെയും അവർ പാളയമടിക്കും.
NUM 9:18 യഹോവയുടെ കൽപ്പനപ്രകാരം ഇസ്രായേല്യർ യാത്രപുറപ്പെടുകയും അവിടത്തെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും ചെയ്തു. മേഘം സമാഗമകൂടാരത്തിനുമുകളിൽ നിൽക്കുന്നത്രയുംകാലം അവർ പാളയത്തിൽ വസിച്ചു.
NUM 9:19 മേഘം ദീർഘകാലം സമാഗമകൂടാരത്തിന്മേൽ നിലകൊണ്ടപ്പോൾ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ യഹോവയുടെ കൽപ്പനകൾ അനുസരിച്ചു.
NUM 9:20 ചില അവസരങ്ങളിൽ കുറച്ചു ദിവസങ്ങളിലേക്കുമാത്രമേ മേഘം സമാഗമകൂടാരത്തിനു മുകളിലുണ്ടായിരുന്നുള്ളൂ; യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയത്തിൽ കഴിയുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ യാത്രപുറപ്പെടുകയും ചെയ്യും.
NUM 9:21 ചില അവസരങ്ങളിൽ സന്ധ്യമുതൽ പ്രഭാതംവരെമാത്രം മേഘം നിശ്ചലമായിരിക്കും. പ്രഭാതത്തിൽ അത് ഉയരുമ്പോൾ, അവർ യാത്രപുറപ്പെടും. പകലോ രാത്രിയോ എപ്പോൾ മേഘം പൊങ്ങുമോ അപ്പോൾ അവർ യാത്രപുറപ്പെടും.
NUM 9:22 സമാഗമകൂടാരത്തിന്മേൽ മേഘം രണ്ടുദിവസത്തേക്കോ ഒരു മാസത്തേക്കോ ഒരു വർഷത്തേക്കോ നിലയുറപ്പിച്ചാൽ, ഇസ്രായേല്യർ യാത്രപുറപ്പെടാതെ പാളയത്തിൽതന്നെ പാർക്കും; എന്നാൽ അത് ഉയരുമ്പോൾ അവർ യാത്രപുറപ്പെടും.
NUM 9:23 യഹോവയുടെ കൽപ്പനപ്രകാരം അവർ പാളയമടിക്കുകയും യഹോവയുടെ കൽപ്പനപ്രകാരം അവർ പുറപ്പെടുകയും ചെയ്യും. മോശമുഖാന്തരം ഉള്ള കൽപ്പനകൾക്കനുസൃതമായി അവർ യഹോവയുടെ ആജ്ഞ അനുസരിച്ചു.
NUM 10:1 യഹോവ വീണ്ടും മോശയോട് അരുളിച്ചെയ്തു:
NUM 10:2 “വെള്ളികൊണ്ട് അടിപ്പുപണിയായി രണ്ടു കാഹളങ്ങൾ ഉണ്ടാക്കുക; അവ സമൂഹത്തെ വിളിച്ചുകൂട്ടാനും പാളയത്തെ പുറപ്പെടുവിക്കാനും ഉപയോഗിക്കണം.
NUM 10:3 അവ ഊതുമ്പോൾ സഭമുഴുവനും സമാഗമകൂടാരവാതിൽക്കൽ നിന്റെ മുമ്പിൽ കൂടിവരണം.
NUM 10:4 ഒരു കാഹളംമാത്രമാണ് ഊതുന്നതെങ്കിൽ, ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരായ പ്രഭുക്കന്മാർ നിന്റെ മുമ്പാകെ കൂടിവരണം.
NUM 10:5 കാഹളധ്വനി ഒരിക്കൽ മുഴക്കിയാൽ, കിഴക്കുഭാഗത്തു പാളയമടിച്ച ഗോത്രങ്ങൾ യാത്രപുറപ്പെടണം.
NUM 10:6 രണ്ടാമത്തെ കാഹളധ്വനി മുഴക്കുമ്പോൾ തെക്കുഭാഗത്തുള്ള പാളയങ്ങൾ യാത്രപുറപ്പെടണം. ഇപ്രകാരം കാഹളധ്വനി മുഴക്കുന്നത് പുറപ്പാടിനുള്ള ചിഹ്നമായിരിക്കും.
NUM 10:7 സഭയെ വിളിച്ചുകൂട്ടാൻ കാഹളംമുഴക്കുമ്പോൾ, യാത്രപുറപ്പെടാനുള്ള കാഹളധ്വനി മുഴക്കരുത്.
NUM 10:8 “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണ് കാഹളം മുഴക്കേണ്ടത്. ഇതു നിങ്ങൾക്കും വരാനുള്ള തലമുറകൾക്കും എന്നേക്കുമുള്ള നിയമം ആയിരിക്കണം.
NUM 10:9 നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ ഞെരുക്കുന്ന ഒരു ശത്രുവിനോടു നിങ്ങൾ യുദ്ധത്തിനുപോകുമ്പോൾ, കാഹളങ്ങൾ മുഴക്കി മുന്നറിയിപ്പുനൽകണം. അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഓർക്കുകയും നിങ്ങൾ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെടുകയും ചെയ്യും.
NUM 10:10 നിങ്ങൾക്ക് ആനന്ദമുണ്ടാകുന്ന അവസരങ്ങളിൽ, ഉത്സവങ്ങളിലും മാസാരംഭങ്ങളിലും, ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുമ്പോഴും നിങ്ങൾ കാഹളങ്ങൾ ഊതണം. അവ നിങ്ങളുടെ ദൈവത്തിന്റെ മുമ്പിൽ നിങ്ങൾക്ക് ഒരു സ്മാരകം ആയിരിക്കും. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”
NUM 10:11 രണ്ടാംവർഷം രണ്ടാംമാസം ഇരുപതാംതീയതി മേഘം ഉടമ്പടിയുടെ കൂടാരത്തിൽനിന്ന് ഉയർന്നു.
NUM 10:12 അങ്ങനെ ഇസ്രായേല്യർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ടു; മേഘം പാരാൻ മരുഭൂമിയിൽ നിൽക്കുന്നതുവരെ അവർ പല സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നു.
NUM 10:13 മോശയിൽക്കൂടെ യഹോവ കൽപ്പിച്ചപ്രകാരം അവർ പുറപ്പെടുന്നത് ഇതാദ്യമായിരുന്നു.
NUM 10:14 യെഹൂദാപാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ ആദ്യം പുറപ്പെട്ടു. അമ്മീനാദാബിന്റെ മകൻ നഹശോൻ അവരുടെ സൈന്യാധിപനായിരുന്നു.
NUM 10:15 അപ്രകാരംതന്നെ, സൂവാരിന്റെ മകൻ നെഥനയേൽ യിസ്സാഖാർ ഗോത്രഗണത്തിന്മേലും
NUM 10:16 ഹേലോന്റെ മകൻ എലീയാബ് സെബൂലൂൻ ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
NUM 10:17 ഇതിനുശേഷം സമാഗമകൂടാരം അഴിച്ചു താഴ്ത്തി; അതു വഹിച്ച് ഗെർശോന്യരും മെരാര്യരും യാത്രപുറപ്പെട്ടു.
NUM 10:18 രൂബേൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. ശെദെയൂരിന്റെ മകൻ എലീസൂർ അവരുടെ സൈന്യാധിപനായിരുന്നു.
NUM 10:19 സൂരീശദ്ദായിയുടെ മകൻ ശെലൂമിയേൽ ശിമെയോൻ ഗോത്രഗണത്തിന്മേലും
NUM 10:20 ദെയൂവേലിന്റെ മകൻ എലീയാസാഫ് ഗാദ്ഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
NUM 10:21 തുടർന്ന് കെഹാത്യർ വിശുദ്ധവസ്തുക്കളെ വഹിച്ചുകൊണ്ട് യാത്രപുറപ്പെട്ടു. അവർ അടുത്ത പാളയത്തിൽ ചെന്നുചേരുന്നതിനുമുമ്പുതന്നെ സമാഗമകൂടാരം സ്ഥാപിക്കപ്പെടേണ്ടതുണ്ടായിരുന്നു.
NUM 10:22 എഫ്രയീം പാളയത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ അടുത്തതായി പുറപ്പെട്ടു. അമ്മീഹൂദിന്റെ മകൻ എലീശാമ അവരുടെ സൈന്യാധിപനായിരുന്നു.
NUM 10:23 പെദാസൂരിന്റെ മകൻ ഗമാലിയേൽ മനശ്ശെഗോത്രഗണത്തിന്മേലും
NUM 10:24 ഗിദെയോനിയുടെ മകൻ അബീദാൻ ബെന്യാമീൻഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു.
NUM 10:25 ഒടുവിൽ, എല്ലാ ഗണങ്ങൾക്കും പിൻപടയായി ദാൻതാവളത്തിലെ ഗണങ്ങൾ തങ്ങളുടെ കൊടിക്കീഴിൽ യാത്രപുറപ്പെട്ടു. അമ്മീശദ്ദായിയുടെ മകൻ അഹീയേസെർ അവരുടെ സൈന്യാധിപനായിരുന്നു.
NUM 10:26 ഒക്രാന്റെ മകൻ പഗീയേൽ ആശേർഗോത്രഗണത്തിന്മേലും
NUM 10:27 ഏനാന്റെ മകൻ അഹീരാ നഫ്താലിഗോത്രഗണത്തിന്മേലും നിയമിക്കപ്പെട്ടിരുന്നു,
NUM 10:28 ഇസ്രായേല്യഗോത്രങ്ങൾ യാത്രപുറപ്പെട്ടപ്പോൾ അവരുടെ അണിനീക്കത്തിന്റെ ക്രമം ഇതായിരുന്നു.
NUM 10:29 മോശ തന്റെ അമ്മായിയപ്പനായ രെയൂവേൽ എന്ന മിദ്യാന്റെ പുത്രനായ ഹോബാബിനോടു പറഞ്ഞു: “ ‘ഞാൻ നിങ്ങൾക്കു തരും’ എന്ന് യഹോവ പറഞ്ഞ ദേശത്തേക്കു ഞങ്ങൾ പുറപ്പെടുകയാണ്. ഞങ്ങളോടൊപ്പം വരിക, ഞങ്ങൾ താങ്കൾക്കു നന്മ ചെയ്യും. കാരണം, യഹോവ ഇസ്രായേലിനു നന്മ വാഗ്ദാനംചെയ്തിരിക്കുന്നു.”
NUM 10:30 അദ്ദേഹം പ്രതിവചിച്ചു: “ഇല്ല, ഞാൻ വരികയില്ല; ഞാൻ എന്റെ സ്വന്തം ദേശത്തേക്കും സ്വന്തജനങ്ങളുടെ ഇടയിലേക്കും പോകുകയാണ്.”
NUM 10:31 എന്നാൽ മോശ പറഞ്ഞു: “ദയവായി ഞങ്ങളെ പിരിയരുതേ! മരുഭൂമിയിൽ ഞങ്ങൾ എങ്ങനെ പാളയമടിക്കണം എന്നു താങ്കൾക്കറിയാം, താങ്കൾ ഞങ്ങൾക്കു കണ്ണുകളായിരിക്കും.
NUM 10:32 താങ്കൾ ഞങ്ങളോടൊപ്പം വന്നാൽ, യഹോവ ഞങ്ങൾക്കു നൽകുന്ന സകലനന്മയിലും താങ്കൾക്കു ഞങ്ങൾ ഓഹരി നൽകും.”
NUM 10:33 അങ്ങനെ അവർ യഹോവയുടെ പർവതത്തിൽനിന്ന് യാത്രപുറപ്പെട്ട് മൂന്നുദിവസം സഞ്ചരിച്ചു. അവർക്കൊരു വിശ്രമസ്ഥലം കണ്ടെത്താൻ ആ മൂന്നു ദിവസങ്ങളിൽ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർക്കുമുമ്പായി പോയി.
NUM 10:34 അവർ പാളയത്തിൽനിന്ന് യാത്രപുറപ്പെട്ടപ്പോൾ പകൽസമയത്തു യഹോവയുടെ മേഘം അവരുടെമീതേ ഉണ്ടായിരുന്നു.
NUM 10:35 പേടകം പുറപ്പെട്ടപ്പോഴൊക്കെയും മോശ പറഞ്ഞു: “യഹോവേ, എഴുന്നേൽക്കണേ! അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അങ്ങയുടെ വൈരികൾ തിരുമുമ്പിൽനിന്ന് ഓടിപ്പോകട്ടെ.”
NUM 10:36 അതു നിൽക്കുമ്പോഴൊക്കെയും അദ്ദേഹം പറഞ്ഞു: “യഹോവേ, ഇസ്രായേലിന്റെ എണ്ണിക്കൂടാത്ത ആയിരങ്ങളിലേക്കു മടങ്ങിവരണമേ.”
NUM 11:1 ഇതിനുശേഷം, യഹോവ കേൾക്കെ ജനം തങ്ങളുടെ കഷ്ടപ്പാടുകളെക്കുറിച്ചു പിറുപിറുത്തു, അതു കേട്ടപ്പോൾ അവിടത്തെ കോപം ജ്വലിച്ചു. അപ്പോൾ യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തി പാളയത്തിന്റെ അതിർത്തിയിലുള്ളവരെ ദഹിപ്പിച്ചുകളഞ്ഞു.
NUM 11:2 ഉടനെതന്നെ ജനം മോശയോടു നിലവിളിച്ചു; അദ്ദേഹം യഹോവയോടു പ്രാർഥിച്ചു, അഗ്നി കെട്ടടങ്ങി.
NUM 11:3 യഹോവയിൽനിന്നുള്ള അഗ്നി അവരുടെ ഇടയിൽ കത്തിയതിനാൽ ആ സ്ഥലത്തിനു തബേരാ എന്നു പേരായി.
NUM 11:4 അവരുടെ ഇടയിലുള്ള സമ്മിശ്രപുരുഷാരം മറ്റു ഭക്ഷണത്തിനായി കൊതിച്ചു; ഇസ്രായേൽമക്കളും തിരിഞ്ഞ് അവരോടൊപ്പം മുറവിളികൂട്ടി: “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും?
NUM 11:5 ഈജിപ്റ്റിൽവെച്ചു വിലകൊടുക്കാതെ തിന്നിട്ടുള്ള മത്സ്യവും, വെള്ളരി, മത്തങ്ങ, ഉള്ളി, ചെമന്നുള്ളി, വെളുത്തുള്ളി എന്നിവയും ഞങ്ങൾ ഓർക്കുന്നു.
NUM 11:6 എന്നാൽ ഇപ്പോഴാകട്ടെ, ഞങ്ങളുടെ ഭക്ഷണത്തോടുള്ള താത്പര്യംതന്നെ ഇല്ലാതായിരിക്കുന്നു; ഞങ്ങളുടെമുമ്പിൽ ഈ മന്നയല്ലാതെ മറ്റൊന്നും കാണുന്നതുമില്ല!”
NUM 11:7 മന്നാ വെളുത്ത്, കൊത്തമല്ലിയരിപോലെയുള്ളതും കാഴ്ചയ്ക്ക് ഗുല്ഗുലു സമാനവും ആയിരുന്നു.
NUM 11:8 ജനം ചുറ്റിനടന്ന് അതു ശേഖരിച്ച് തിരികല്ലിൽ പൊടിച്ചോ ഉരലിൽ ഇടിച്ചോ എടുക്കും. അവർ അതു കലത്തിൽ പാകംചെയ്തെടുക്കുകയോ അപ്പമുണ്ടാക്കുകയോ ചെയ്തുവന്നു. അതിന്റെ രുചി ഒലിവെണ്ണചേർത്തുണ്ടാക്കിയ ധാന്യപ്പലഹാരംപോലെയായിരുന്നു.
NUM 11:9 രാത്രി പാളയത്തിൽ മഞ്ഞിനോടൊപ്പം മന്നയും പൊഴിയും.
NUM 11:10 കുടുംബങ്ങളോരോന്നും സ്വന്തം കൂടാരവാതിൽക്കലിരുന്നു നിലവിളിക്കുന്നതു മോശ കേട്ടു. യഹോവ അത്യന്തം കോപിച്ചു; മോശയ്ക്കും അനിഷ്ടമുണ്ടായി.
NUM 11:11 അദ്ദേഹം യഹോവയോടു ചോദിച്ചു: “അങ്ങയുടെ ദാസന്റെമേൽ അങ്ങ് ഈ ക്ലേശം വരുത്തിയതെന്തിന്? എന്നോടു കൃപ കാണിക്കാതെ ഈ ജനത്തിന്റെയെല്ലാം ഭാരം എന്റെമേൽ വെച്ചതെന്തിന്?
NUM 11:12 ഞാനാണോ ഈ ജനത്തെയെല്ലാം ഗർഭംധരിച്ചത്? ഞാനാണോ അവരെ പ്രസവിച്ചത്? അവരുടെ പൂർവികരോട് അങ്ങ് ശപഥംചെയ്തു വാഗ്ദാനം നൽകിയ ദേശത്തേക്ക് ഒരു ധാത്രി ശിശുവിനെ വഹിക്കുന്നതുപോലെ അവരെ എന്റെ കൈകളിൽ വഹിച്ചുകൊണ്ടുപോകാൻ അങ്ങ് എന്നോട് കൽപ്പിക്കുന്നതെന്തിന്?
NUM 11:13 ഈ ജനത്തിനെല്ലാം ഞാൻ എവിടെനിന്നു മാംസം കൊണ്ടുവരും? ‘ഞങ്ങൾക്കു തിന്നാൻ മാംസം തരിക’ എന്ന് അവർ എന്നോടു നിലവിളിച്ചുകൊണ്ടിരിക്കുന്നു.
NUM 11:14 ഈ ജനത്തെയെല്ലാം തനിയേ പോറ്റാൻ എനിക്കു കഴിവില്ല; ഇത് എനിക്ക് അതിഭാരം ആകുന്നു.
NUM 11:15 ഇപ്രകാരമാണ് അങ്ങ് എന്നോടു പ്രവർത്തിക്കുന്നതെങ്കിൽ, എന്നെ കൊന്നുകളയണമേ. എന്നോടു കനിവുതോന്നി എന്റെ അരിഷ്ടത ഞാൻ കാണാൻ അനുവദിക്കരുതേ.”
NUM 11:16 യഹോവ മോശയോടു പറഞ്ഞു: “ജനത്തിന്റെ ഇടയിൽ പ്രഭുക്കന്മാരും മേൽവിചാരകരുമായി അംഗീകരിക്കപ്പെട്ട ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ എഴുപതുപേരെ എന്റെ അടുക്കൽ കൊണ്ടുവരിക. അവർ വന്ന് സമാഗമകൂടാരത്തിങ്കൽ നിന്നോടൊപ്പം നിൽക്കട്ടെ.
NUM 11:17 അവിടെ ഞാൻ ഇറങ്ങിവന്ന് നിന്നോടു സംസാരിക്കും; നിന്റെമേലുള്ള ആത്മാവിൽ അൽപ്പം എടുത്ത് അവരുടെമേൽ പകരും. ജനത്തിന്റെ ഭാരം വഹിക്കാൻ അവർ നിന്നെ സഹായിക്കും, അങ്ങനെ നീ തനിയേ അതു വഹിക്കേണ്ടിവരികയില്ല.
NUM 11:18 “ജനത്തോടു പറയുക: ‘നാളേയ്ക്കായി നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക, നാളെ നിങ്ങൾ മാംസം ഭക്ഷിക്കും. “ഞങ്ങൾക്കു ഭക്ഷിക്കാൻ മാംസം ആർ തരും? ഈജിപ്റ്റിൽ ഞങ്ങൾക്ക് എത്ര നന്നായിരുന്നു!” എന്നു നിങ്ങൾ കരയുന്നത് യഹോവ കേട്ടു. ഇപ്പോൾ യഹോവ നിങ്ങൾക്കു മാംസം തരും. നിങ്ങൾ അതു തിന്നും.
NUM 11:19 കേവലം ഒരു ദിവസമോ രണ്ടു ദിവസമോ അഞ്ചോ പത്തോ ഇരുപതോ ദിവസമോ അല്ല;
NUM 11:20 ഒരുമാസം മുഴുവൻ—അതു നിങ്ങളുടെ മൂക്കിലൂടെ പുറത്തുവന്ന് നിങ്ങൾക്ക് അറപ്പുണ്ടാകുന്നതുവരെ—നിങ്ങൾ തിന്നും. കാരണം നിങ്ങളുടെ മധ്യത്തിലുള്ള യഹോവയെ നിങ്ങൾ ത്യജിച്ച് “ഞങ്ങൾ ഈജിപ്റ്റിൽനിന്നും പോന്നതെന്തിന്” എന്നു പറഞ്ഞ് അവിടത്തെ മുമ്പാകെ നിലവിളിച്ചല്ലോ.’ ”
NUM 11:21 എന്നാൽ മോശ പറഞ്ഞു: “ഇവിടെ ആറുലക്ഷം യോദ്ധാക്കളുടെ മധ്യേ ഞാൻ നിൽക്കുന്നു, എന്നിട്ടും ‘ഞാൻ അവർക്ക് മാംസം കൊടുക്കും; അവർ ഒരുമാസം അതു ഭക്ഷിക്കും’ എന്ന് അങ്ങു പറയുന്നു.
NUM 11:22 ആടുകളെയും മാടുകളെയും അവർക്കുവേണ്ടി അറത്താലും അവർക്ക് തൃപ്തിയാകുമോ? സമുദ്രത്തിലെ മത്സ്യം മുഴുവനും പിടിച്ചാലും അവർക്കു തികയുമോ?”
NUM 11:23 യഹോവ മോശയോടു പറഞ്ഞു: “യഹോവയുടെ കൈ കുറുകിപ്പോയോ? ഞാൻ അരുളിച്ചെയ്യുന്നത് നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും.”
NUM 11:24 അങ്ങനെ മോശ പുറത്തുചെന്ന് യഹോവ പറഞ്ഞത് ജനത്തോട് അറിയിച്ചു. എഴുപതു തലവന്മാരെ അദ്ദേഹം വിളിച്ചുകൂട്ടി കൂടാരത്തിനുചുറ്റും നിർത്തി.
NUM 11:25 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങിവന്ന് മോശയോടു സംസാരിച്ചു. അദ്ദേഹത്തിന്റെമേലുണ്ടായിരുന്ന ആത്മാവിൽനിന്ന് കുറെ എടുത്ത് തലവന്മാരായ ആ എഴുപതു പുരുഷന്മാരുടെമേൽ പകർന്നു. ആത്മാവ് അവരുടെമേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു, പക്ഷേ, പിന്നീട് അവർ അങ്ങനെ ചെയ്തില്ല.
NUM 11:26 എന്നാൽ എൽദാദ്, മേദാദ് എന്ന രണ്ടുപേർ പാളയത്തിൽത്തന്നെ താമസിച്ചു. അവർ ഗോത്രത്തലവന്മാരുടെ കൂട്ടത്തിൽ എണ്ണപ്പെട്ടവരായിരുന്നെങ്കിലും കൂടാരത്തിലേക്കിറങ്ങിച്ചെന്നില്ല. എങ്കിലും ആത്മാവ് അവരുടെമേലും ആവസിച്ചു. അവർ പാളയത്തിൽവെച്ചു പ്രവചിച്ചു.
NUM 11:27 ഒരു യുവാവ് ഓടിച്ചെന്ന് മോശയോടു പറഞ്ഞു: “എൽദാദും മേദാദും പാളയത്തിൽ പ്രവചിക്കുന്നു.”
NUM 11:28 യൗവനംമുതൽ മോശയുടെ സഹായിയായിരുന്ന നൂന്റെ മകനായ യോശുവ അപ്പോൾ പറഞ്ഞു: “എന്റെ യജമാനനായ മോശയേ, അവരെ തടയണമേ!”
NUM 11:29 എന്നാൽ മോശ മറുപടി പറഞ്ഞു: “എന്നെയോർത്ത് നീ അസൂയപ്പെടുന്നോ? യഹോവയുടെ സർവജനവും പ്രവാചകന്മാരാകണമെന്നും യഹോവ തന്റെ ആത്മാവിനെ അവരുടെമേൽ പകരണമെന്നുമാണു ഞാൻ ആഗ്രഹിക്കുന്നത്!”
NUM 11:30 ഇതിനുശേഷം മോശയും ഇസ്രായേലിലെ ഗോത്രത്തലവന്മാരും പാളയത്തിലേക്കു മടങ്ങി.
NUM 11:31 അപ്പോൾ യഹോവയിൽനിന്ന് ഒരു കാറ്റു പുറപ്പെട്ടു; കാറ്റുമൂലം കാടപ്പക്ഷികൾ സമുദ്രത്തിൽനിന്നുവന്നു. അത് അവയെ പാളയത്തിനുചുറ്റും എല്ലായിടത്തും നിലത്തുനിന്ന് ഏകദേശം രണ്ടുമുഴം പൊക്കത്തിൽ എല്ലാ ദിശയിലേക്കും ഒരു ദിവസത്തെ വഴി ദൂരംവരെ വീഴിച്ചു.
NUM 11:32 ആ പകലും രാത്രിമുഴുവനും പിറ്റേന്നാൾ മുഴുവനും ജനം ഇറങ്ങിച്ചെന്ന് കാടപ്പക്ഷി ശേഖരിച്ചു. പത്തു ഹോമറിൽ കുറവ് ആരും ശേഖരിച്ചില്ല. പിന്നീട് അവയെ അവർ പാളയത്തിനു ചുറ്റിലെല്ലാം നിരത്തി.
NUM 11:33 എന്നാൽ മാംസം അവരുടെ പല്ലുകൾക്കിടയിൽ ഇരിക്കുമ്പോൾ, അതു ചവച്ചിറക്കുന്നതിനു മുമ്പുതന്നെ, യഹോവയുടെ കോപം ജനത്തിനുനേരേ ജ്വലിച്ചു. അതുകൊണ്ട് അവിടന്ന് അവരെ ഒരു കഠിനബാധകൊണ്ടു സംഹരിച്ചു.
NUM 11:34 മറ്റു ഭക്ഷണങ്ങൾക്കായി മുറവിളി കൂട്ടിയ ജനത്തെ അവിടെ അടക്കിയതിനാൽ ആ സ്ഥലത്തിന് കിബ്രോത്ത്-ഹത്താവ എന്നു പേരായി.
NUM 11:35 കിബ്രോത്ത്-ഹത്താവയിൽനിന്ന് ജനം ഹസേരോത്തിലേക്കു യാത്രചെയ്ത് അവിടെ കുറച്ചുനാൾ താമസിച്ചു.
NUM 12:1 മോശ ഒരു കൂശ്യസ്ത്രീയെ വിവാഹംകഴിച്ചിരുന്നതിനാൽ, കൂശ്യസ്ത്രീനിമിത്തം മിര്യാമും അഹരോനും മോശയ്ക്കു വിരോധമായി സംസാരിച്ചു.
NUM 12:2 “മോശയിൽക്കൂടിമാത്രമേ യഹോവ സംസാരിച്ചിട്ടുള്ളോ?” അവർ ചോദിച്ചു. “അവിടന്ന് ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലയോ?” യഹോവ ഇതു കേട്ടു.
NUM 12:3 എന്നാൽ മോശയാകട്ടെ, ഭൂതലത്തിലുള്ള സകലമനുഷ്യരിലുംവെച്ച് ഏറ്റവും സൗമ്യനായിരുന്നു.
NUM 12:4 ഉടൻതന്നെ യഹോവ മോശയോടും അഹരോനോടും മിര്യാമിനോടും കൽപ്പിച്ചു: “നിങ്ങൾ മൂന്നുപേരും സമാഗമകൂടാരത്തിൽ വരിക.” അങ്ങനെ അവർ മൂന്നുപേരും കൂടാരത്തിലേക്കുവന്നു.
NUM 12:5 യഹോവ ഒരു മേഘസ്തംഭത്തിൽ ഇറങ്ങിവന്നു; കൂടാരവാതിലിൽനിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു. അവർ രണ്ടുപേരും മുമ്പോട്ടുചെന്നപ്പോൾ
NUM 12:6 അവിടന്ന് പറഞ്ഞു: “എന്റെ വാക്കുകൾ ശ്രദ്ധിക്കുക: “നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടെങ്കിൽ, യഹോവ ആകുന്ന ഞാൻ ദർശനത്തിൽ എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തും. ഞാൻ സ്വപ്നത്തിൽ അവരോടു സംസാരിക്കും.
NUM 12:7 എന്നാൽ എന്റെ ദാസനായ മോശയുടെ കാര്യത്തിൽ അങ്ങനെയല്ല; അവൻ എന്റെ ഭവനത്തിലൊക്കെയും വിശ്വസ്തനാണ്.
NUM 12:8 അവനുമായി ഞാൻ അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായുമാണ് സംസാരിക്കുന്നത്; അവൻ യഹോവയുടെ രൂപം കാണും. എന്നിട്ടും എന്റെ ദാസനായ മോശയ്ക്കു വിരോധമായി സംസാരിക്കാൻ നിങ്ങൾ ഭയപ്പെടാഞ്ഞതെന്ത്?”
NUM 12:9 യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു; അവിടന്ന് അവരെ വിട്ടുപോയി.
NUM 12:10 മേഘം കൂടാരത്തിനുമീതേനിന്ന് ഉയർന്നപ്പോൾ, മിര്യാം ഹിമംപോലെ വെളുത്ത് കുഷ്ഠരോഗിണിയായി. അഹരോൻ അവളെ നോക്കി. അവൾ കുഷ്ഠരോഗിണി എന്നുകണ്ടു
NUM 12:11 അപ്പോൾത്തന്നെ അഹരോൻ മോശയോട് അപേക്ഷിച്ചു: “യജമാനനേ, ഞങ്ങൾ ഭോഷത്തമായി ചെയ്ത പാപം ഞങ്ങളോടു കണക്കിടരുതേ.
NUM 12:12 പാതി മാംസം അഴുകിപ്പോയനിലയിൽ അമ്മയുടെ ഉദരത്തിൽനിന്നും പുറത്തു വന്ന ചാപിള്ളപോലെ അവൾ ആകരുതേ.”
NUM 12:13 അപ്പോൾ മോശ യഹോവയോടു നിലവിളിച്ചു, “ദൈവമേ, അവളെ സൗഖ്യമാക്കണേ!”
NUM 12:14 യഹോവ മോശയോട് അരുളിച്ചെയ്തു: “അവളുടെ അപ്പൻ അവളുടെ മുഖത്തു തുപ്പിയിരുന്നെങ്കിൽ അവൾ ഏഴുദിവസം ലജ്ജിക്കുകയില്ലേ? ഏഴുദിവസം പാളയത്തിനുപുറത്ത് അവളെ അടച്ചിടുക; അതിനുശേഷം അവളെ തിരികെക്കൊണ്ടുവരാം.”
NUM 12:15 അങ്ങനെ മിര്യാമിനെ ഏഴുദിവസം പാളയത്തിനുപുറത്ത് അടച്ചിട്ടു, അവളെ തിരികെക്കൊണ്ടുവരുംവരെ ജനം യാത്രചെയ്തില്ല.
NUM 12:16 ഇതിനുശേഷം ജനം ഹസേരോത്ത് വിട്ട് പാരാൻ മരുഭൂമിയിൽ പാളയമിറങ്ങി.
NUM 13:1 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 13:2 “ഞാൻ ഇസ്രായേല്യർക്കു നൽകുന്ന കനാൻദേശം പര്യവേക്ഷണംചെയ്യാൻ ചില പുരുഷന്മാരെ അയയ്ക്കുക. ഓരോ പിതൃഗോത്രത്തിൽനിന്നും അതിന്റെ പ്രഭുക്കന്മാരിൽ ഒരുവനെ അയയ്ക്കുക.”
NUM 13:3 യഹോവ കൽപ്പിച്ചതുപോലെ പാരാൻ മരുഭൂമിയിൽനിന്ന് മോശ അവരെ അയച്ചു. അവർ എല്ലാവരും ഇസ്രായേല്യരുടെ പ്രഭുക്കന്മാരായിരുന്നു.
NUM 13:4 അവരുടെ പേരുകൾ ഇവയാണ്: രൂബേൻഗോത്രത്തിൽനിന്ന്, സക്കൂറിന്റെ മകൻ ശമ്മൂവാ;
NUM 13:5 ശിമെയോൻഗോത്രത്തിൽനിന്ന്, ഹോരിയുടെ മകൻ ശാഫാത്ത്
NUM 13:6 യെഹൂദാഗോത്രത്തിൽനിന്ന്, യെഫുന്നയുടെ മകൻ കാലേബ്;
NUM 13:7 യിസ്സാഖാർ ഗോത്രത്തിൽനിന്ന്, യോസേഫിന്റെ മകൻ യിഗാൽ;
NUM 13:8 എഫ്രയീംഗോത്രത്തിൽനിന്ന്, നൂന്റെ മകൻ ഹോശേയാ,
NUM 13:9 ബെന്യാമീൻഗോത്രത്തിൽനിന്ന് രാഫൂവിന്റെ മകൻ ഫൽതി;
NUM 13:10 സെബൂലൂൻഗോത്രത്തിൽനിന്ന്, സോദിയുടെ മകൻ ഗദ്ദിയേൽ;
NUM 13:11 യോസേഫിന്റെ ഒരു ഗോത്രമായ മനശ്ശെയിൽനിന്ന് സൂസിയുടെ മകൻ ഗദ്ദി;
NUM 13:12 ദാൻഗോത്രത്തിൽനിന്ന്, ഗെമല്ലിയുടെ മകൻ അമ്മീയേൽ;
NUM 13:13 ആശേർ ഗോത്രത്തിൽനിന്ന് മീഖായേലിന്റെ മകൻ സെഥൂർ;
NUM 13:14 നഫ്താലിഗോത്രത്തിൽനിന്ന് വൊപ്‌സിയുടെ മകൻ നഹ്ബി;
NUM 13:15 ഗാദ്ഗോത്രത്തിൽനിന്ന് മാഖിയുടെ മകൻ ഗയൂവേൽ.
NUM 13:16 ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവയായിരുന്നു. മോശ നൂന്റെ മകൻ ഹോശേയായ്ക്ക് യോശുവ എന്നു പേരുനൽകി.
NUM 13:17 കനാൻ പര്യവേക്ഷണംചെയ്യാൻ അവരെ മോശ അയച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “തെക്കേദേശത്തുകൂടെ കടന്ന് മലനാട്ടിലേക്കു ചെല്ലുക.
NUM 13:18 ദേശം എങ്ങനെയുള്ളതെന്നും അവിടെ പാർക്കുന്ന ജനം ശക്തരോ അശക്തരോ അധികമോ ചുരുക്കമോ എന്നും നോക്കുക.
NUM 13:19 എപ്രകാരമുള്ളതാണ് അവർ പാർക്കുന്ന ദേശം? അതു നല്ലതോ ചീത്തയോ? അവർ പാർക്കുന്ന പട്ടണങ്ങൾ എപ്രകാരമുള്ളതാണ്? അവ മതിലുകളില്ലാത്തവയോ കോട്ടകെട്ടിയുറപ്പിച്ചവയോ?
NUM 13:20 മണ്ണ് എങ്ങനെ? വളക്കൂറുള്ളതോ ഇല്ലാത്തതോ? അതിൽ വൃക്ഷങ്ങൾ ഉണ്ടോ ഇല്ലയോ? ദേശത്തെ കുറച്ചു ഫലങ്ങൾ കൊണ്ടുവരാൻ നിങ്ങൾ പരമാവധി ശ്രമിക്കണം.” (അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലമായിരുന്നു.)
NUM 13:21 അങ്ങനെ അവർ കയറിപ്പോയി സീൻ മരുഭൂമിമുതൽ, ലെബോ-ഹമാത്തിനുനേരേ രെഹോബുവരെയുള്ള ദേശം പര്യവേക്ഷണംചെയ്തു.
NUM 13:22 അവർ തെക്കേദേശത്തിലൂടെ കയറിച്ചെന്ന് അനാക്യരായ അഹീമാൻ, ശേശായി, തൽമായി എന്നിവർ പാർക്കുന്ന ഹെബ്രോനിൽ വന്നു. പുരാതനനഗരമായ ഹെബ്രോൻ ഈജിപ്റ്റിലെ സോവാൻപട്ടണത്തിന് ഏഴുവർഷം മുമ്പു പണിയപ്പെട്ടിരുന്നു.
NUM 13:23 അവർ എസ്കോൽ താഴ്വരയിൽ വന്ന്, ഒരുകുല മുന്തിരിങ്ങ മുറിച്ചെടുത്തു. അവരിൽ രണ്ടുപേർ കുറെ മാതളപ്പഴം അത്തിപ്പഴം എന്നിവയ്ക്കൊപ്പം ഒരു തണ്ടിൽ അതു ചുമന്നു.
NUM 13:24 ഇസ്രായേല്യർ അവിടെവെച്ച് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിനു എസ്കോൽതാഴ്വര എന്നു പേരായി.
NUM 13:25 നാൽപ്പതു ദിവസങ്ങൾ അവർ ദേശം പര്യവേക്ഷണംചെയ്തു; അതിനുശേഷം അവർ മടങ്ങി.
NUM 13:26 അവർ പാരാൻമരുഭൂമിയിലെ കാദേശിൽ മോശയുടെയും അഹരോന്റെയും ഇസ്രായേൽസഭ മുഴുവന്റെയും അടുക്കൽ മടങ്ങിവന്നു. അവിടെ അവർ അവരോടും സർവസഭയോടും അവരുടെ അവലോകനവിവരം അറിയിക്കുകയും ദേശത്തിലെ ഫലങ്ങൾ അവരെ കാണിക്കുകയും ചെയ്തു.
NUM 13:27 അവർ മോശയ്ക്കു നൽകിയ വിവരണം ഇപ്രകാരമാണ്: “അങ്ങു ഞങ്ങളെ അയച്ച ദേശത്തിലേക്കു ഞങ്ങൾ പോയി, അത് പാലും തേനും ഒഴുകുന്ന ദേശംതന്നെ! ഇതാ അതിലെ ഫലങ്ങൾ.
NUM 13:28 എന്നാൽ അവിടെ പാർക്കുന്ന ജനം ശക്തരും പട്ടണങ്ങൾ കോട്ടകെട്ടിയുറപ്പിച്ചതും വളരെ വലുപ്പമുള്ളതും ആകുന്നു. ഞങ്ങൾ അവിടെ അനാക്കിന്റെ മല്ലന്മാരായ സന്തതികളെ കണ്ടു.
NUM 13:29 അമാലേക്യർ തെക്കേദേശത്തു വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും മലനാട്ടിൽ പാർക്കുന്നു; കനാന്യർ സമുദ്രതീരത്തും യോർദാൻകരയിലും താമസിക്കുന്നു.”
NUM 13:30 അപ്പോൾ കാലേബ് ജനത്തെ മോശയുടെമുമ്പിൽ നിശ്ശബ്ദരാക്കി ഇപ്രകാരം പറഞ്ഞു: “നാം കയറിച്ചെന്ന് ദേശം കൈവശമാക്കണം, തീർച്ചയായും നമുക്കത് പിടിച്ചടക്കാൻസാധിക്കും.”
NUM 13:31 എന്നാൽ അദ്ദേഹത്തോടൊപ്പംപോയ പുരുഷന്മാർ പറഞ്ഞു: “നമുക്ക് ആ ജനത്തെ ആക്രമിക്കാൻ സാധിക്കുകയില്ല; അവർ നമ്മെക്കാൾ ശക്തരാണ്.”
NUM 13:32 തങ്ങൾ പര്യവേക്ഷണംചെയ്ത ദേശത്തെക്കുറിച്ച് ഇസ്രായേല്യരുടെയിടയിൽ ആശാവഹമല്ലാത്ത ഒരു വാർത്ത അവർ പ്രചരിപ്പിച്ചു. അവർ പറഞ്ഞു, “ഞങ്ങൾ കണ്ട ദേശം അതിൽ പാർക്കുന്നവരെ വിഴുങ്ങിക്കളയുന്ന ദേശമാണ്. ഞങ്ങൾ അവിടെക്കണ്ട സകലരും അതികായന്മാരാണ്.
NUM 13:33 ഞങ്ങൾ അവിടെ അനാക്കിന്റെ സന്തതികളായ മല്ലന്മാരെയും കണ്ടു. അവരുടെമുമ്പിൽ ഞങ്ങൾ വെറും വെട്ടുക്കിളികളാണെന്നു തോന്നി; അവരുടെ കാഴ്ചയിൽ ഞങ്ങൾ അങ്ങനെതന്നെ ആയിരുന്നു.”
NUM 14:1 ആ രാത്രി ഇസ്രായേൽസഭ മുഴുവനും ശബ്ദം ഉയർത്തി ഉച്ചത്തിൽ കരഞ്ഞു;
NUM 14:2 സകല ഇസ്രായേല്യരും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു; സർവസഭയും അവരോടു പറഞ്ഞു: “ഞങ്ങൾ ഈജിപ്റ്റിൽവെച്ചു മരിച്ചിരുന്നെങ്കിൽ! അല്ലെങ്കിൽ മരുഭൂമിയിൽത്തന്നെ ഞങ്ങൾ മരിച്ചിരുന്നെങ്കിൽ!
NUM 14:3 ഞങ്ങൾ വാളിനാൽ വീഴാനായി യഹോവ ഞങ്ങളെ ഈ ദേശത്തേക്കു കൊണ്ടുവന്നതെന്തിന്? ഞങ്ങളുടെ ഭാര്യമാരും കുട്ടികളും കൊള്ളയായി പിടിക്കപ്പെടാൻ പോകുന്നു. ഈജിപ്റ്റിലേക്കു തിരികെപ്പോകുന്നതല്ലേ ഞങ്ങൾക്കു നല്ലത്?”
NUM 14:4 “നമുക്ക് ഒരു നായകനെ തെരഞ്ഞെടുത്ത് ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകാം,” അവർ പരസ്പരം പറഞ്ഞു.
NUM 14:5 അപ്പോൾ മോശയും അഹരോനും അവിടെ കൂടിയിരുന്ന ഇസ്രായേൽസഭയിലുണ്ടായിരുന്ന സർവരുടെയും മുമ്പിൽ കമിഴ്ന്നുവീണു.
NUM 14:6 ദേശം പര്യവേക്ഷണംചെയ്യാൻ പോയവരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബും തങ്ങളുടെ വസ്ത്രംകീറി
NUM 14:7 സർവ ഇസ്രായേൽസഭയോടും പറഞ്ഞു: “ഞങ്ങൾ സഞ്ചരിച്ച് പര്യവേക്ഷണംചെയ്ത ദേശം ഏറ്റവും നല്ലത്.
NUM 14:8 യഹോവ നമ്മിൽ പ്രസാദിക്കുന്നെങ്കിൽ, അവിടന്ന് പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നമ്മെ കൊണ്ടുചെന്ന് അതു നമുക്കു തരും.
NUM 14:9 യഹോവയോടു മത്സരിക്കുകമാത്രം അരുത്. ആ ദേശത്തുള്ള ജനത്തെ ഭയപ്പെടരുത്, അവർ നമുക്കിരയാകും. അവരുടെ സുരക്ഷ നഷ്ടപ്പെട്ടിരിക്കുന്നു; എന്നാൽ യഹോവ നമ്മോടൊപ്പം ഉണ്ട്. അവരെ ഭയപ്പെടരുത്.”
NUM 14:10 എന്നാൽ യോശുവയെയും കാലേബിനെയും കല്ലെറിയണമെന്നു സർവസഭയും പറഞ്ഞു. അപ്പോൾ യഹോവയുടെ തേജസ്സ് സമാഗമകൂടാരത്തിൽ സർവ ഇസ്രായേല്യർക്കും പ്രത്യക്ഷമായി.
NUM 14:11 യഹോവ മോശയോട് അരുളിച്ചെയ്തു: “ഈ ജനം എത്രനാൾ എന്നെ നിന്ദിക്കും? ഞാൻ അവരുടെ ഇടയിൽ പ്രവർത്തിച്ച സകല അത്ഭുതചിഹ്നങ്ങളും കണ്ടിട്ടും അവർ എത്രനാൾ എന്നിൽ വിശ്വസിക്കാതിരിക്കും?
NUM 14:12 ഞാൻ അവരെ ഒരു ബാധയാൽ ദണ്ഡിപ്പിച്ച്, സംഹരിച്ചു നശിപ്പിക്കും. എന്നാൽ ഞാൻ നിന്നെ അവരിലും വലിയതും ശക്തവുമായ ഒരു ജനതയാക്കും.”
NUM 14:13 മോശ യഹോവയോടു പറഞ്ഞു: “എന്നാൽ ഈജിപ്റ്റുകാർ അതിനെക്കുറിച്ചു കേൾക്കുമ്പോൾ എന്താണു ചിന്തിക്കുക! അവിടത്തെ ശക്തിയാൽ അങ്ങ് ഈ ജനത്തെ അവരുടെ ഇടയിൽനിന്ന് കൊണ്ടുവന്നു.
NUM 14:14 അവിടന്ന് ഇപ്പോൾ ഈ ജനത്തെ നശിപ്പിച്ചാൽ, ഈജിപ്റ്റുകാർ ഈ ദേശവാസികളോട് ഇക്കാര്യം പറയും. യഹോവയായ അങ്ങ് ഈ ജനത്തോടൊപ്പം ഉണ്ടെന്നും അവർ അങ്ങയെ അഭിമുഖമായിക്കണ്ടുവെന്നും അവർ കേട്ടിട്ടുണ്ട്; കാരണം, അങ്ങയുടെ മേഘം അവരുടെ മുകളിൽ വസിക്കുന്നു, പകൽ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും അങ്ങ് അവർക്കുമുമ്പായി പോകുന്നു.
NUM 14:15 അവിടന്ന് ഈ ജനത്തെ ഒന്നിച്ചു നശിപ്പിച്ചാൽ, അങ്ങയെക്കുറിച്ച് ഈ വർത്തമാനം കേട്ടിട്ടുള്ള ജനം പറയും:
NUM 14:16 ‘യഹോവ ശപഥംചെയ്ത്, വാഗ്ദാനംകൊടുത്ത ദേശത്തേക്ക് ഈ ജനത്തെ കൊണ്ടുവരാൻ അവിടത്തേക്കു കഴിഞ്ഞില്ല; അതിനാൽ അവിടന്ന് അവരെ മരുഭൂമിയിൽവെച്ചു കൊന്നുകളഞ്ഞു.’
NUM 14:17 “അവിടന്ന് അരുളിച്ചെയ്തിട്ടുള്ളതുപോലെ അവിടത്തെ ശക്തി വലുതാണെന്നു വെളിപ്പെടുത്താൻ ഞാൻ അങ്ങയോടപേക്ഷിക്കുന്നു.
NUM 14:18 ‘യഹോവ ക്ഷമാശീലനും സ്നേഹസമ്പന്നനും അകൃത്യവും ലംഘനവും ക്ഷമിക്കുന്നവനും ആകുന്നു. എങ്കിലും അവിടന്ന് കുറ്റംചെയ്തവരെ വെറുതേവിടാതെ പിതാക്കന്മാരുടെ അകൃത്യത്തിനു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനും ആകുന്നു.’
NUM 14:19 അങ്ങയുടെ മഹാ ദയനിമിത്തം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട സമയംമുതൽ ഇപ്പോൾവരെ അവരോടു ക്ഷമിച്ചതുപോലെതന്നെ ഈ ജനത്തിന്റെ പാപം ക്ഷമിക്കണമേ.”
NUM 14:20 അതിനു യഹോവ അരുളിച്ചെയ്തു: “നീ അപേക്ഷിച്ചതുപോലെ ഞാൻ അവരോടു ക്ഷമിച്ചിരിക്കുന്നു.
NUM 14:21 എങ്കിലും, ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഭൂമി മുഴുവൻ യഹോവയുടെ തേജസ്സ് നിറഞ്ഞിരിക്കുന്നു,
NUM 14:22 എന്റെ തേജസ്സും ഞാൻ ഈജിപ്റ്റിലും മരുഭൂമിയിലും പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും ദർശിച്ചിട്ട് എന്നെ പത്തുപ്രാവശ്യം പരീക്ഷിക്കുകയും എന്റെ വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്തവരിൽ ആരും
NUM 14:23 അവരുടെ പിതാക്കന്മാർക്കു ഞാൻ നൽകുമെന്നു ശപഥംചെയ്ത ദേശം കാണുകയില്ല. എന്നെ നിന്ദിച്ചവരിൽ ആരും ഒരിക്കലും അതു കാണുകയില്ല.
NUM 14:24 എന്നാൽ എന്റെ ദാസനായ കാലേബിനു വ്യത്യസ്തമായ ഒരു ആത്മാവുള്ളതിനാലും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റുന്നതിനാലും അവൻ പോയ ദേശത്തേക്കു ഞാൻ അവനെ കൊണ്ടുപോകും; അവന്റെ സന്തതികൾ അത് അവകാശമാക്കും.
NUM 14:25 അമാലേക്യരും കനാന്യരും താഴ്വരയിൽ പാർക്കുന്നതിനാൽ, നാളെ നിങ്ങൾ പിന്തിരിഞ്ഞ് ചെങ്കടലിലേക്കുള്ള മാർഗത്തിലൂടെ മരുഭൂമിയിലേക്ക് യാത്രപുറപ്പെടുക.”
NUM 14:26 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 14:27 “ഈ ദുഷ്ടസമൂഹം എനിക്കെതിരേ എത്രത്തോളം പിറുപിറുക്കും? ഈ പിറുപിറുപ്പുകാരായ ഇസ്രായേല്യരുടെ പരാതികൾ ഞാൻ കേട്ടിരിക്കുന്നു.
NUM 14:28 ആകയാൽ, ‘ഞാൻ കേൾക്കെ നിങ്ങൾ പിറുപിറുത്തതുപോലെതന്നെ നിങ്ങളോടു ഞാൻ ചെയ്യും; ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നതായി അവരോടു പറയുക.
NUM 14:29 ഈ മരുഭൂമിയിൽ നിങ്ങളുടെ ശവങ്ങൾ വീഴും—നിങ്ങളിൽ ഇരുപതോ അതിലധികമോ വയസ്സു പ്രായമുള്ളവരായി ജനസംഖ്യയിൽ എണ്ണപ്പെട്ടവരും എനിക്കെതിരേ പിറുപിറുത്തവരുമായ ഏവരുംതന്നെ.
NUM 14:30 നിങ്ങളെ പാർപ്പിക്കാമെന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്ത ദേശത്ത് യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ നിങ്ങളിൽ ഒരാൾപോലും കടക്കുകയില്ല.
NUM 14:31 കൊള്ളയായിപ്പോകുമെന്നു നിങ്ങൾ പറഞ്ഞ നിങ്ങളുടെ മക്കളെ ഞാൻ അവിടെ പ്രവേശിപ്പിക്കും; നിങ്ങൾ തിരസ്കരിച്ച ദേശം അവർ അനുഭവിക്കും.
NUM 14:32 എന്നാൽ നിങ്ങളോ, നിങ്ങളുടെ ശവങ്ങൾ മരുഭൂമിയിൽ വീഴും.
NUM 14:33 നിങ്ങളുടെ മക്കൾ നിങ്ങളുടെ അവിശ്വസ്തതനിമിത്തം കഷ്ടതയനുഭവിച്ചുകൊണ്ട്, നിങ്ങളുടെ ശവങ്ങളിൽ അവസാനത്തേതും ഈ മരുഭൂമിയിൽ വീഴുന്നതുവരെ, ഇവിടെ നാൽപ്പതുവർഷം ഇടയന്മാരായിരിക്കും.
NUM 14:34 നിങ്ങൾ ദേശം പര്യവേക്ഷണംചെയ്ത നാൽപ്പതു ദിവസങ്ങളിൽ ഓരോന്നിനും ഓരോ വർഷം എന്ന കണക്കിനു നാൽപ്പതുവർഷം നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ കഷ്ടത അനുഭവിക്കുകയും അങ്ങനെ നിങ്ങൾ എന്റെ എതിർപ്പ് അറിയുകയും ചെയ്യും.’
NUM 14:35 യഹോവയായ ഞാൻ അരുളിച്ചെയ്യുന്നു; എനിക്കെതിരേ ഒത്തുകൂടിയ ഈ ദുഷ്ടസമൂഹത്തോടെല്ലാം ഞാൻ ഇപ്രകാരം ചെയ്യും. ഈ മരുഭൂമിയിൽ അവർ ഒടുങ്ങും; ഇവിടെ അവർ മരിക്കും.”
NUM 14:36 അങ്ങനെ ദേശം പര്യവേക്ഷണംചെയ്യാൻ മോശ അയച്ചവരും—മടങ്ങിവന്ന് അതിനെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ച് അദ്ദേഹത്തിനെതിരേ സഭമുഴുവനും പിറുപിറുക്കാൻ ഇടയാക്കിയവരുമായവർ—
NUM 14:37 ദേശത്തെക്കുറിച്ച് അരുതാത്ത വർത്തമാനം പ്രചരിപ്പിച്ചതിന് ഉത്തരവാദികളായവരുമായ ഈ പുരുഷന്മാർ യഹോവയുടെമുമ്പാകെ ദണ്ഡിക്കപ്പെടുകയും ഒരു ബാധയാൽ സംഹരിക്കപ്പെടുകയും ചെയ്തു.
NUM 14:38 ദേശം പര്യവേക്ഷണംചെയ്യാൻ പോയ പുരുഷന്മാരിൽ നൂന്റെ മകൻ യോശുവയും യെഫുന്നയുടെ മകൻ കാലേബുംമാത്രം ജീവനോടെ ശേഷിച്ചു.
NUM 14:39 മോശ ഇക്കാര്യം സകല ഇസ്രായേല്യരോടും അറിയിച്ചപ്പോൾ, അവർ അതികഠിനമായി വിലപിച്ചു.
NUM 14:40 “ഞങ്ങൾ പാപംചെയ്തു; യഹോവ വാഗ്ദാനംചെയ്ത സ്ഥലത്തേക്കു കയറിച്ചെല്ലാൻ ഞങ്ങൾ തയ്യാറാണ്” എന്നു പറഞ്ഞ് അടുത്തദിവസം അതിരാവിലെ അവർ ഉയർന്ന മലമ്പ്രദേശത്തേക്കു കയറിപ്പോയി.
NUM 14:41 എന്നാൽ മോശ പറഞ്ഞു: “നിങ്ങൾ എന്തിന് യഹോവയുടെ കൽപ്പന ലംഘിക്കുന്നു? ഇതു വിജയിക്കുകയില്ല!
NUM 14:42 കയറിപ്പോകരുത്; കാരണം യഹോവ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും,
NUM 14:43 അമാലേക്യരും കനാന്യരും നിങ്ങളെ നേരിടും. യഹോവയിൽനിന്ന് നിങ്ങൾ പിന്തിരിഞ്ഞു പോയിരിക്കുകയാൽ, അവിടന്ന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയില്ല, നിങ്ങൾ വാളാൽ വീണുപോകും.”
NUM 14:44 എങ്കിലും മോശയോ യഹോവയുടെ ഉടമ്പടിയുടെ പേടകമോ പാളയത്തിൽനിന്നും പുറപ്പെടാതിരുന്നിട്ടും അവർ ധിക്കാരപൂർവം മലമുകളിലേക്കു കയറിച്ചെന്നു.
NUM 14:45 അപ്പോൾ ആ മലകളിൽ അധിവസിച്ചിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്ന് ആക്രമിച്ച് ഹോർമാവരെ അവരെ സംഹരിച്ചു.
NUM 15:1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
NUM 15:2 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്കു വസിക്കാൻ നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം,
NUM 15:3 യഹോവയ്ക്കു പ്രസാദമുള്ള ഹൃദ്യസുഗന്ധമായി ആടുമാടുകളുടെ കൂട്ടത്തിൽനിന്ന് ഒരു ദഹനയാഗമോ ഹോമയാഗമോ പ്രത്യേക നേർച്ചകൾക്കുള്ള യാഗമോ സ്വമേധാദാനമോ ഉത്സവവഴിപാടോ അർപ്പിക്കുമ്പോൾ
NUM 15:4 വഴിപാട് കൊണ്ടുവരുന്നയാൾ കാൽ ഹീൻ ഒലിവെണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം യഹോവയ്ക്കു കൊണ്ടുവരണം.
NUM 15:5 ഹോമയാഗത്തിനോ വഴിപാടിനോ ഉള്ള ഓരോ ആട്ടിൻകുട്ടിക്കും ഒപ്പം പാനീയയാഗമായി കാൽ ഹീൻ വീഞ്ഞ് കൊണ്ടുവരണം.
NUM 15:6 “ ‘ആട്ടുകൊറ്റനായാൽ മൂന്നിലൊന്ന് ഹീൻ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും
NUM 15:7 മൂന്നിലൊന്ന് ഹീൻ വീഞ്ഞ് പാനീയയാഗവും കൊണ്ടുവരണം. ഇത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായി അർപ്പിക്കണം.
NUM 15:8 “ ‘യഹോവയ്ക്ക് ഒരു ഹോമയാഗമായോ പ്രത്യേക നേർച്ചയ്ക്കുള്ള യാഗമായോ ഒരു സമാധാനയാഗമായോ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
NUM 15:9 അര ഹീൻ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗം കാളക്കിടാവിനോടൊപ്പം കൊണ്ടുവരണം.
NUM 15:10 അര ഹീൻ വീഞ്ഞ് പാനീയയാഗമായും കൊണ്ടുവരണം. അത് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കണം.
NUM 15:11 കാളക്കിടാവ്, ആട്ടുകൊറ്റൻ, കുഞ്ഞാട്, കോലാട്ടിൻകുട്ടി എന്നിവയിൽ ഏതായാലും ഇപ്രകാരം ഒരുക്കപ്പെടണം.
NUM 15:12 നിങ്ങൾ അർപ്പിക്കുന്ന യാഗമൃഗത്തിനൊത്തവണ്ണം ഓരോന്നിനും ഇങ്ങനെതന്നെ ചെയ്യണം.
NUM 15:13 “ ‘സ്വദേശിയായ ഓരോരുത്തരും യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോൾ അവർ ഇവയെല്ലാം ഇങ്ങനെതന്നെ ചെയ്യണം.
NUM 15:14 വരാനുള്ള തലമുറകളിലും ഒരു പ്രവാസിയോ നിങ്ങളുടെ മധ്യേ പാർക്കുന്ന മറ്റാരെങ്കിലുമോ യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഒരു ദഹനയാഗം കൊണ്ടുവരുമ്പോഴൊക്കെയും നിങ്ങൾ ചെയ്യുന്നതുപോലെതന്നെ അവരും ചെയ്യണം.
NUM 15:15 സഭയ്ക്കുമുഴുവൻ, നിങ്ങൾക്കും നിങ്ങളുടെ മധ്യേ പാർക്കുന്ന പ്രവാസിക്കും ഒരേ നിയമം ആയിരിക്കണം; തലമുറതലമുറയായി ഇത് ഒരു ശാശ്വതനിയമം. നിങ്ങളും പ്രവാസിയും യഹോവയുടെമുമ്പാകെ തുല്യരായിരിക്കും:
NUM 15:16 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ പാർക്കുന്ന പ്രവാസിക്കും വിധിയും നിയമവും ഒന്നുതന്നെ ആയിരിക്കും.’ ”
NUM 15:17 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 15:18 “ഇസ്രായേല്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്ത് നിങ്ങൾ പ്രവേശിക്കുകയും
NUM 15:19 ആ ദേശത്തിലെ ഭക്ഷണം നിങ്ങൾ കഴിക്കുകയും ചെയ്യുമ്പോൾ ഒരു അംശം യഹോവയ്ക്കു വഴിപാടായി നീക്കിവെക്കുക.
NUM 15:20 നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഒരു വട ഉണ്ടാക്കി അർപ്പിക്കുക. മെതിക്കളത്തിൽനിന്നുള്ള വിശിഷ്ടയാഗമായി അത് അർപ്പിക്കുക.
NUM 15:21 വരുംതലമുറകളിലെല്ലാം നിങ്ങളുടെ ആദ്യത്തെ പൊടിമാവിൽനിന്ന് ഈ വിശിഷ്ടയാഗാർപ്പണം യഹോവയ്ക്ക് സമർപ്പിക്കണം.
NUM 15:22 “ ‘യഹോവ മോശയ്ക്കു നൽകിയ ഈ കൽപ്പനകളിലേതെങ്കിലും അനുസരിക്കുന്നതിൽ നിങ്ങൾ അബദ്ധവശാൽ വീഴ്ചവരുത്തിയാൽ—
NUM 15:23 യഹോവ മോശയിൽക്കൂടെ അരുളിച്ചെയ്ത ആ നാളുമുതൽ തലമുറതലമുറയായി നിങ്ങൾ അനുസരിക്കാത്ത കൽപ്പനകൾ എല്ലാംതന്നെ—
NUM 15:24 നിങ്ങൾ അബദ്ധവശാൽ പിഴയ്ക്കുകയും സഭ അതിനെക്കുറിച്ച് അറിയാതിരിക്കുകയും ചെയ്താൽ സഭമുഴുവനും യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ഹോമയാഗമായി ഒരു കാളക്കിടാവിനെ അർപ്പിക്കണം. അതിനോടൊപ്പം വിധിപ്രകാരമുള്ള ഭോജനയാഗവും പാനീയയാഗവും, പാപശുദ്ധീകരണയാഗമായ ഒരു കോലാട്ടുകൊറ്റനോടൊപ്പം അർപ്പിക്കണം.
NUM 15:25 പുരോഹിതൻ സകല ഇസ്രായേൽസഭയ്ക്കുംവേണ്ടി പ്രായശ്ചിത്തം ചെയ്യണം. അത് അബദ്ധവശാലായിരുന്നതിനാൽ അവർക്കു ക്ഷമലഭിക്കും. അവരുടെ തെറ്റിനായി അവർ യഹോവയ്ക്ക് ഒരു ദഹനയാഗവും ഒരു പാപശുദ്ധീകരണയാഗവും കൊണ്ടുവരികയും ചെയ്തല്ലോ.
NUM 15:26 അങ്ങനെയെങ്കിൽ സകല ഇസ്രായേൽസഭയോടും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികളോടും ക്ഷമിക്കും സർവജനങ്ങളും അബദ്ധവശാലുള്ള ആ പാപത്തിൽ ഉൾപ്പെട്ടിരുന്നല്ലോ.
NUM 15:27 “ ‘എന്നാൽ കേവലം ഒരു വ്യക്തിമാത്രം അബദ്ധവശാൽ പാപംചെയ്താൽ, അയാൾ പാപശുദ്ധീകരണയാഗത്തിനായി ഒരുവയസ്സു പ്രായമുള്ള ഒരു പെണ്ണാടിനെ കൊണ്ടുവരണം.
NUM 15:28 അബദ്ധവശാൽ പാപം ചെയ്തവനുവേണ്ടി പുരോഹിതൻ യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യണം. അയാൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തുകഴിയുമ്പോൾ അയാളോടു ക്ഷമിക്കും.
NUM 15:29 സ്വദേശിയായ ഇസ്രായേല്യരോ പ്രവാസിയോ ആകട്ടെ, അബദ്ധവശാൽ പാപംചെയ്യുന്ന ഏവനും നിയമം ഒന്നുതന്നെ ആയിരിക്കും.
NUM 15:30 “ ‘സ്വദേശിയോ പ്രവാസിയോ മനഃപൂർവം പാപംചെയ്താൽ അയാൾ യഹോവയെ നിന്ദിക്കുന്നു. ആ മനുഷ്യനെ സ്വജനത്തിൽനിന്ന് ഛേദിച്ചുകളയണം.
NUM 15:31 യഹോവയുടെ വചനത്തോട് അവജ്ഞകാട്ടി അവിടത്തെ കൽപ്പന ലംഘിച്ചിരിക്കുകയാൽ, അയാൾ നിശ്ചയമായും ഛേദിക്കപ്പെടണം; അയാളുടെ അകൃത്യം അയാളുടെമേൽ നിൽക്കും.’ ”
NUM 15:32 ഇസ്രായേല്യർ മരുഭൂമിയിലായിരിക്കുമ്പോൾ, ശബ്ബത്തുദിവസത്തിൽ ഒരു മനുഷ്യൻ വിറകുപെറുക്കുന്നതുകണ്ടു.
NUM 15:33 അയാൾ വിറകു പെറുക്കുന്നതു കണ്ടവർ അയാളെ മോശയുടെയും അഹരോന്റെയും സർവസഭയുടെയും മുമ്പാകെ കൊണ്ടുവന്നു.
NUM 15:34 ആ മനുഷ്യനോട് എന്തുചെയ്യണമെന്നു വ്യക്തമല്ലാതിരുന്നതിനാൽ അവർ അയാളെ തടങ്കലിൽ വെച്ചു.
NUM 15:35 അതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യൻ മരിക്കണം. സർവസഭയും അയാളെ പാളയത്തിനു പുറത്തുവെച്ചു കല്ലെറിയണം.”
NUM 15:36 അങ്ങനെ സഭ അയാളെ പാളയത്തിനുപുറത്തു കൊണ്ടുപോയി. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കല്ലെറിഞ്ഞുകൊന്നു.
NUM 15:37 യഹോവ മോശയോട് അരുളിച്ചെയ്തു,
NUM 15:38 “ഇസ്രായേല്യരോടു സംസാരിക്കുക അവരോട് ഇപ്രകാരം പറയുക: ‘വരുംതലമുറകളിലൊക്കെയും നിങ്ങൾ നിങ്ങളുടെ വസ്ത്രങ്ങളുടെ കോണുകളിൽ തൊങ്ങലുകൾ ഉണ്ടാക്കണം. ഓരോ തൊങ്ങലിലും ഓരോ നീലനൂൽ ഉണ്ടായിരിക്കണം.
NUM 15:39 ഈ തൊങ്ങലുകളിന്മേൽ നോക്കുമ്പോൾ നിങ്ങൾ യഹോവയുടെ സകലകൽപ്പനകളും ഓർക്കാനും അങ്ങനെ നിങ്ങളുടെ ഹൃദയങ്ങളുടെയും കണ്ണുകളുടെയും മോഹങ്ങൾക്കു പിന്നാലെപോയി നിങ്ങൾതന്നെ പരസംഗം ചെയ്യാതിരിക്കാനും അവ നിങ്ങൾക്ക് ഉപകരിക്കും.
NUM 15:40 അങ്ങനെ നിങ്ങൾ എന്റെ സകലകൽപ്പനകളും അനുസരിക്കാൻ ഓർക്കുകയും നിങ്ങൾ നിങ്ങളുടെ ദൈവത്തിനു വിശുദ്ധർ ആയിരിക്കുകയും ചെയ്യും.
NUM 15:41 നിങ്ങളുടെ ദൈവമായിരിക്കേണ്ടതിനു നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന, നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു ഞാൻ. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.’ ”
NUM 16:1 ലേവിയുടെ മകനായ കെഹാത്തിന്റെ മകനായ യിസ്ഹാരിന്റെ മകൻ കോരഹും രൂബേന്യരിൽ ചിലരും—എലീയാബിന്റെ പുത്രന്മാരായ ദാഥാനും അബീരാമും പേലെത്തിന്റെ മകൻ ഓനും—ധിക്കാരികളായി
NUM 16:2 മോശയ്ക്കു വിരോധമായി എഴുന്നേറ്റു. അവരോടൊപ്പം ഇസ്രായേലിലെ ഇരുനൂറ്റി അൻപത് സഭാനായകന്മാരും ഉണ്ടായിരുന്നു. അവരെല്ലാവരും സഭയിലെ പ്രധാന അംഗങ്ങളും ആയിരുന്നു.
NUM 16:3 മോശയ്ക്കും അഹരോനും എതിരേ ഒരു സംഘമായി അവർ വന്ന് അവരോടു പറഞ്ഞു: “നിങ്ങൾ വളരെ അതിരുകടക്കുന്നു! സർവസഭയും അവരിൽ ഓരോരുത്തരും യഹോവയ്ക്കു വിശുദ്ധരാണ്. അവിടന്ന് അവരോടുകൂടെയുണ്ട്. പിന്നെ യഹോവയുടെ സർവസഭയ്ക്കും മീതേ നിങ്ങൾ നിങ്ങളെത്തന്നെ ഉയർത്തുന്നതെന്ത്?”
NUM 16:4 ആ സംഘം പറയുന്നത് മോശ കേട്ടപ്പോൾ അദ്ദേഹം കമിഴ്ന്നുവീണു.
NUM 16:5 ഇതിനുശേഷം മോശ കോരഹിനോടും അയാളുടെ അനുയായികളോടും പറഞ്ഞു: “പ്രഭാതത്തിൽ യഹോവ, അവിടത്തേക്കുള്ളവർ ആരെന്നും വിശുദ്ധൻ ആരെന്നും കാണിക്കും; അവിടന്ന് ആ വ്യക്തിയെ തന്റെ അടുക്കൽ വരുമാറാക്കും. അവിടന്ന് തെരഞ്ഞെടുക്കുന്ന പുരുഷനെ തന്റെ അടുക്കൽ വരുമാറാക്കും.
NUM 16:6 കോരഹേ, നീയും നിന്റെ സകല അനുയായികളും ഇതു ചെയ്യുക: ധൂപകലശങ്ങൾ എടുത്ത്
NUM 16:7 നാളെ യഹോവയുടെമുമ്പാകെ അതിൽ തീ കത്തിച്ച് സുഗന്ധദ്രവ്യങ്ങൾ ഇടുക. യഹോവ തെരഞ്ഞെടുക്കുന്ന പുരുഷനായിരിക്കും വിശുദ്ധൻ. ലേവ്യരേ, നിങ്ങൾ വളരെ അതിരുകടക്കുന്നു!”
NUM 16:8 കോരഹിനോടു മോശ വീണ്ടും പറഞ്ഞു: “ലേവ്യരേ, നിങ്ങൾ ഇപ്പോൾ ശ്രദ്ധിക്കുക!
NUM 16:9 ഇസ്രായേലിന്റെ ദൈവം നിങ്ങളെ ഇസ്രായേൽസഭയിലെ മറ്റുള്ളവരിൽനിന്നു വേർതിരിച്ച് യഹോവയുടെ കൂടാരത്തിൽ വേലചെയ്യാൻ അവിടത്തെ അടുക്കലേക്കു കൊണ്ടുവന്നതും സമൂഹത്തിനു ശുശ്രൂഷചെയ്യാൻ അവരുടെമുമ്പിൽ നിർത്തിയതും പോരേ?
NUM 16:10 അവിടന്ന് നിന്നെയും ലേവ്യരായ നിന്റെ സകലസഹോദരന്മാരെയും അവിടത്തെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ പൗരോഹിത്യംകൂടെ എടുക്കാൻ ശ്രമിക്കുന്നു.
NUM 16:11 നീയും നിന്റെ സകല അനുയായികളും സംഘം ചേർന്നിരിക്കുന്നത് യഹോവയ്ക്കു വിരോധമായിട്ടാണ്. നിങ്ങൾ അഹരോനെതിരേ പിറുപിറുക്കേണ്ടതിന് അദ്ദേഹം എന്തുള്ളൂ?”
NUM 16:12 ഇതിനുശേഷം മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാൻ ആളയച്ചു. എന്നാൽ അവർ, “ഞങ്ങൾ വരികയില്ല!” എന്നു പറഞ്ഞു.
NUM 16:13 അവർ തുടർന്നു, “മരുഭൂമിയിൽ ഞങ്ങളെ കൊല്ലേണ്ടതിന് പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് നീ ഞങ്ങളെ കൊണ്ടുവന്നതു പോരേ? ഇപ്പോൾ ഞങ്ങളുടെമേൽ കർത്തൃത്വം നടത്താനും നീ ആഗ്രഹിക്കുന്നോ!
NUM 16:14 അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ഒരു ദേശത്തു കൊണ്ടുവരികയോ വയലുകളോ മുന്തിരിത്തോപ്പുകളോ അവകാശമായിത്തരികയോ ചെയ്തതുമില്ല. നീ ഈ പുരുഷന്മാരെ വിഡ്ഢികളാക്കാൻ ശ്രമിക്കുകയാണോ? ഇല്ല, ഞങ്ങൾ വരികയില്ല!”
NUM 16:15 അപ്പോൾ മോശ അത്യന്തം കോപിച്ചു. അദ്ദേഹം യഹോവയോട്, “അവരുടെ വഴിപാട് അംഗീകരിക്കരുതേ. ഒരു കഴുതയെപ്പോലും ഞാൻ അവരിൽനിന്ന് എടുത്തിട്ടില്ല. അവരിലാരോടും ഞാൻ ഒരുതെറ്റും ചെയ്തിട്ടുമില്ല” എന്നു പറഞ്ഞു.
NUM 16:16 മോശ കോരഹിനോട് പറഞ്ഞു: “നാളെ നീയും നിന്റെ സകല അനുയായികളും യഹോവയുടെമുമ്പാകെ വരണം—നീയും അവരും അഹരോനുംതന്നെ.
NUM 16:17 നിങ്ങൾ ഓരോരുത്തരും അവരവരുടെ ധൂപകലശമെടുത്ത് അതിൽ സുഗന്ധവർഗം ഇട്ട് യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം—ആകെ ഇരുനൂറ്റി അൻപത് ധൂപകലശങ്ങൾ. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങൾ കൊണ്ടുവരണം.”
NUM 16:18 അങ്ങനെ സകലപുരുഷന്മാരും അവരവരുടെ ധൂപകലശമെടുത്ത് തീ കത്തിച്ച് സുഗന്ധവർഗം ഇട്ട് മോശയോടും അഹരോനോടുംകൂടെ സമാഗമകൂടാരവാതിൽക്കൽ നിന്നു.
NUM 16:19 ഇതിനിടയിൽ കോരഹ്, മോശയ്ക്കും അഹരോനും എതിരേ ഇസ്രായേൽസഭയെ മുഴുവനും ഇളക്കിവിട്ട്, അവരെ സമാഗമകൂടാരവാതിൽക്കൽ കൂട്ടി. അപ്പോൾ, യഹോവയുടെ തേജസ്സ് സർവസഭയ്ക്കും പ്രത്യക്ഷമായി.
NUM 16:20 യഹോവ മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 16:21 “ഇപ്പോൾത്തന്നെ ഞാൻ ഇവരെ സംഹരിക്കേണ്ടതിന് ഈ സംഘത്തിന്റെയടുത്തുനിന്നു നിങ്ങൾ ഉടൻതന്നെ മാറുക.”
NUM 16:22 എന്നാൽ മോശയും അഹരോനും സാഷ്ടാംഗം വീണു നിലവിളിച്ചു: “ദൈവമേ, സകലമനുഷ്യരുടെയും ആത്മാക്കളുടെ ദൈവമായുള്ളോവേ, ഒരാൾ പാപംചെയ്താൽ അവിടന്ന് മുഴുസഭയോടും കോപിക്കുമോ?”
NUM 16:23 അപ്പോൾ യഹോവ മോശയോടു പറഞ്ഞു:
NUM 16:24 “ ‘കോരഹ്, ദാഥാൻ, അബീരാം എന്നിവരുടെ കൂടാരങ്ങളിൽനിന്ന് മാറിനിൽക്കാൻ,’ സഭയോടു പറയുക.”
NUM 16:25 മോശ എഴുന്നേറ്റ് ദാഥാന്റെയും അബീരാമിന്റെയും അടുത്തേക്കുപോയി. ഇസ്രായേല്യ ഗോത്രത്തലവന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
NUM 16:26 ഉടൻതന്നെ മോശ സഭയ്ക്കു മുന്നറിയിപ്പു നൽകി: “ഇവരുടെ സകലപാപങ്ങളുംനിമിത്തം നിങ്ങൾ നശിക്കാതിരിക്കേണ്ടതിന് ഈ ദുഷ്ടമനുഷ്യരുടെ കൂടാരങ്ങളെ വിട്ടുമാറുക! ഇവർക്കുള്ള യാതൊന്നും സ്പർശിക്കരുത്.”
NUM 16:27 അങ്ങനെ അവർ കോരഹിന്റെയും ദാഥാന്റെയും അബീരാമിന്റെയും കൂടാരങ്ങളിൽനിന്ന് അകന്നുമാറി. ദാഥാനും അബീരാമും വെളിയിൽവന്ന് അവരുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടെ അവരുടെ കൂടാരങ്ങളുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു.
NUM 16:28 ഇതിനുശേഷം മോശ പറഞ്ഞത്, “ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ യഹോവ എന്നെ അയച്ചു എന്നും ഞാൻ സ്വയമായി ഒന്നും ചെയ്തിട്ടില്ല എന്നും നിങ്ങൾ അറിയുന്നത് ഇപ്രകാരമായിരിക്കും:
NUM 16:29 എല്ലാ മനുഷ്യർക്കും സംഭവിക്കുന്നതുപോലെ ഇവർക്കു സംഭവിക്കുകയും ഇവർ സ്വാഭാവികമരണം അനുഭവിക്കുകയും ചെയ്യുന്നെങ്കിൽ യഹോവ എന്നെ അയച്ചിട്ടില്ല.
NUM 16:30 എന്നാൽ യഹോവ ഒരു അപൂർവകാര്യം ചെയ്ത്, ഭൂമി വായ്‌പിളർന്ന് അവർക്കുള്ള സകലത്തോടുംകൂടെ അവരെ വിഴുങ്ങി, അവർ ജീവനോടെ പാതാളത്തിലേക്കു പോയാൽ, ഈ പുരുഷന്മാർ യഹോവയോടു ധിക്കാരമായി പെരുമാറി എന്നു നിങ്ങൾ അറിയും.”
NUM 16:31 മോശ ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ അവരുടെകീഴേയുള്ള ഭൂമി പിളർന്നുമാറി.
NUM 16:32 ഭൂമി വായ്‌പിളർന്ന് അവരെയും അവരുടെ കുടുംബങ്ങളെയും കോരഹിന്റെ സകല അനുയായികളെയും അവരുടെ സർവ സമ്പത്തിനെയും വിഴുങ്ങിക്കളഞ്ഞു.
NUM 16:33 അവർ തങ്ങൾക്കുണ്ടായിരുന്ന സകലത്തോടുംകൂടെ ജീവനോടെ പാതാളത്തിലേക്കു താണുപോയി; ഭൂമി അവർക്കുമീതേ അടഞ്ഞു. സഭാമധ്യേനിന്നും അവർ നശിച്ചുപോയി.
NUM 16:34 അവരുടെ നിലവിളികേട്ട്, “ഭൂമി ഞങ്ങളെയും വിഴുങ്ങരുതേ” എന്നു പറഞ്ഞ്, ചുറ്റുംനിന്ന ഇസ്രായേല്യർ മുഴുവനും ഓടിപ്പോയി.
NUM 16:35 യഹോവയിൽനിന്ന് അഗ്നി പുറപ്പെട്ടു. ധൂപം കാട്ടിയ 250 പുരുഷന്മാരെയും ദഹിപ്പിച്ചു.
NUM 16:36 ഇതിനുശേഷം യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 16:37 “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടു പറയുക, എരിഞ്ഞുകൊണ്ടിരിക്കുന്ന അവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് ധൂപകലശങ്ങൾ എടുത്ത് കനൽ ദൂരെക്കളയുക. കാരണം ധൂപകലശങ്ങൾ വിശുദ്ധമാണ്.
NUM 16:38 പാപംചെയ്തു സ്വന്തപ്രാണൻ നഷ്ടപ്പെടുത്തിയ ആ പുരുഷന്മാരുടെ ധൂപകലശങ്ങൾ, യാഗപീഠം പൊതിയുന്നതിന് തകിടുകളായി അടിച്ചുപരത്തുക. അവ യഹോവയുടെമുമ്പിൽ അർപ്പിക്കപ്പെട്ടതിനാൽ വിശുദ്ധമാണ്. അത് ഇസ്രായേല്യർക്ക് ഒരു ചിഹ്നമായിരിക്കട്ടെ.”
NUM 16:39 അങ്ങനെ പുരോഹിതനായ എലെയാസാർ, അഗ്നിക്കിരയായവർ കൊണ്ടുവന്നിരുന്ന വെങ്കലംകൊണ്ടുള്ള ധൂപകലശങ്ങൾ ശേഖരിച്ച് യാഗപീഠം പൊതിയേണ്ടതിനായി അടിച്ചുപരത്തി; യഹോവ മോശമുഖാന്തരം അദ്ദേഹത്തോടു നിർദേശിച്ചതുപോലെതന്നെ.
NUM 16:40 കോരഹിനെയും അയാളുടെ അനുയായികളെയുംപോലെ ആയിത്തീരാതിരിക്കേണ്ടതിന് അഹരോന്റെ സന്തതികളിൽ ഒരുവനല്ലാതെ ആരും യഹോവയുടെമുമ്പാകെ ധൂപവർഗം കത്തിക്കാൻ മുന്നോട്ടുവരരുതെന്ന് ഇസ്രായേൽമക്കളെ ഓർമപ്പെടുത്താനായിരുന്നു ഇത്.
NUM 16:41 അടുത്തദിവസം ഇസ്രായേൽസമൂഹം മുഴുവനും മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. “നിങ്ങൾ യഹോവയുടെ ജനത്തെ കൊന്നു” എന്ന് അവർ പറഞ്ഞു.
NUM 16:42 എന്നാൽ സഭ മോശയ്ക്കും അഹരോനും എതിരായി സംഘടിച്ച് സമാഗമകൂടാരത്തിലേക്കടുത്തു. അപ്പോൾത്തന്നെ മേഘം അതിനെ മൂടിയിട്ട് യഹോവയുടെ തേജസ്സ് പ്രത്യക്ഷമായി.
NUM 16:43 അപ്പോൾ മോശയും അഹരോനും സമാഗമകൂടാരത്തിന്റെ മുമ്പിലേക്കു ചെന്നു.
NUM 16:44 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 16:45 “ഇപ്പോൾത്തന്നെ ഞാൻ അവരെ നശിപ്പിക്കേണ്ടതിന് ഈ സഭയിൽനിന്ന് മാറിപ്പോകുക.” അപ്പോൾ അവർ കമിഴ്ന്നുവീണു.
NUM 16:46 ഇതിനുശേഷം മോശ അഹരോനോടു പറഞ്ഞു: “നിന്റെ ധൂപകലശമെടുത്ത് യാഗപീഠത്തിലെ അഗ്നിയോടുകൂടെ അതിൽ സുഗന്ധവർഗം ഇട്ട്, അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാൻ വേഗത്തിൽ സഭയിലേക്കു ചെല്ലുക. യഹോവയിൽനിന്ന് കോപം പുറപ്പെട്ടിരിക്കുന്നു; ബാധ തുടങ്ങിക്കഴിഞ്ഞു.”
NUM 16:47 ആകയാൽ അഹരോൻ മോശ പറഞ്ഞതുപോലെ ചെയ്ത് സഭാമധ്യത്തിലേക്ക് ഓടിച്ചെന്നു. ജനത്തിന്റെ ഇടയിൽ ബാധ തുടങ്ങിക്കഴിഞ്ഞിരുന്നു. എങ്കിലും അഹരോൻ ധൂപം അർപ്പിച്ച് അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തു.
NUM 16:48 അദ്ദേഹം ജീവനുള്ളവരുടെയും മരിച്ചവരുടെയും ഇടയിൽനിന്നപ്പോൾ ബാധ നിന്നു.
NUM 16:49 എങ്കിലും കോരഹ് നിമിത്തം മരിച്ചവരെക്കൂടാതെ 14,700 ആളുകൾ ബാധയാൽ മരിച്ചു.
NUM 16:50 ബാധ നിന്നതിനാൽ അഹരോൻ സമാഗമകൂടാരവാതിലിനു മുമ്പിൽ മോശയുടെ അടുത്തേക്കു മടങ്ങിവന്നു.
NUM 17:1 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
NUM 17:2 “ഇസ്രായേല്യരോടു സംസാരിച്ച്, അവരുടെ ഓരോ പിതൃഭവനത്തലവന്മാരിൽനിന്നും ഓരോ വടിവീതം പന്ത്രണ്ടു വടികൾ വാങ്ങുക. ഓരോ പുരുഷന്റെയും പേര് അദ്ദേഹത്തിന്റെ വടിയിൽ എഴുതുക.
NUM 17:3 ലേവിയുടെ വടിയിൽ അഹരോന്റെ പേരെഴുതുക; കാരണം ഓരോ പിതൃഭവനത്തലവനും ഓരോ വടി ഉണ്ടായിരിക്കണമല്ലോ.
NUM 17:4 സമാഗമകൂടാരത്തിൽ ഞാൻ നിങ്ങൾക്കു വെളിപ്പെടുന്ന ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ അവയെ നിങ്ങൾ വെക്കണം.
NUM 17:5 ഞാൻ തെരഞ്ഞെടുക്കുന്ന പുരുഷന്റെ വടി മുളയ്ക്കുകയും നിനക്കെതിരേ സ്ഥിരമായുള്ള ഇസ്രായേല്യരുടെ ഈ പിറുപിറുപ്പ് ഞാൻ ഇല്ലാതാക്കുകയും ചെയ്യും.”
NUM 17:6 അങ്ങനെ മോശ ഇസ്രായേല്യരോടു സംസാരിച്ചു; അവരുടെ ഓരോ പിതൃഭവനത്തലവനുംവേണ്ടി ഓരോന്നു വീതം പന്ത്രണ്ടു വടികൾ അവരുടെ പ്രഭുക്കന്മാർ അദ്ദേഹത്തിനു നൽകി. അതിൽ അഹരോന്റെ വടിയും ഉണ്ടായിരുന്നു.
NUM 17:7 മോശ ഉടമ്പടിയുടെ കൂടാരത്തിൽ യഹോവയുടെമുമ്പാകെ വടികൾ വെച്ചു.
NUM 17:8 അടുത്തദിവസം മോശ ഉടമ്പടിയുടെ കൂടാരത്തിൽ കടന്ന് ലേവിഗൃഹത്തെ പ്രതിനിധാനം ചെയ്യുന്ന അഹരോന്റെ വടി നോക്കി; അതു മുളയ്ക്കുകമാത്രമല്ല, തളിർത്ത്, പൂത്ത്, ബദാംഫലം കായ്ച്ചിരിക്കുന്നതായി കണ്ടു.
NUM 17:9 ഇതിനുശേഷം മോശ യഹോവയുടെ സന്നിധിയിൽനിന്ന് വടികൾ ഇസ്രായേല്യരുടെ അടുക്കൽ പുറത്തുകൊണ്ടുവന്നു. ഓരോരുത്തരും അവരവരുടെ വടി നോക്കിയെടുത്തു.
NUM 17:10 യഹോവ മോശയോടു പറഞ്ഞു: “മത്സരികൾക്ക് ഒരു ചിഹ്നമായി സൂക്ഷിക്കേണ്ടതിന് അഹരോന്റെ വടി തിരികെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ വെക്കുക. ഇത് എനിക്കെതിരേയുള്ള അവരുടെ പിറുപിറുപ്പിന് അറുതിവരുത്തും, അങ്ങനെ അവർ മരിക്കാതെയിരിക്കും.”
NUM 17:11 യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ മോശ ചെയ്തു.
NUM 17:12 ഇസ്രായേല്യർ മോശയോടു പറഞ്ഞു: “ഞങ്ങൾ മരിച്ചുപോകും, ഞങ്ങൾ നശിക്കുന്നു, ഞങ്ങളെല്ലാം നശിച്ചുപോകുന്നു!
NUM 17:13 യഹോവയുടെ കൂടാരത്തിന്റെ സമീപത്ത് വരുന്നവർപോലും മരിക്കും. ഞങ്ങളെല്ലാവരും മരണത്തിനു വിധിക്കപ്പെട്ടവരോ?”
NUM 18:1 പിന്നീട് യഹോവ അഹരോനോട് അരുളിച്ചെയ്തു: “വിശുദ്ധമന്ദിരത്തിന് എതിരേയുള്ള അതിക്രമങ്ങൾക്കു നീയും നിന്റെ പുത്രന്മാരും നിന്റെ പിതൃഭവനവും ഉത്തരവാദികളായിരിക്കും. പൗരോഹിത്യം സംബന്ധിച്ചുള്ള അകൃത്യങ്ങൾക്കു നീയും നിന്റെ പുത്രന്മാരുംമാത്രം ഉത്തരവാദികളായിരിക്കും.
NUM 18:2 നീയും നിന്റെ പുത്രന്മാരും ഉടമ്പടിയുടെ കൂടാരത്തിനുമുമ്പിൽ ശുശ്രൂഷചെയ്യുമ്പോൾ നിങ്ങളോടു ചേർന്ന് നിങ്ങളെ സഹായിക്കുന്നതിനായി നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലുള്ള നിന്റെ സഹോദരന്മാരെയും കൊണ്ടുവരിക.
NUM 18:3 നിങ്ങൾ അവർക്കു മേൽവിചാരകരായിരിക്കുകയും അവർതന്നെ കൂടാരത്തിലെ ചുമതലകൾ എല്ലാം നിർവഹിക്കുകയും വേണം. എന്നാൽ അവരും നിങ്ങളും മരിക്കാതിരിക്കേണ്ടതിനു വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങൾ, യാഗപീഠം എന്നിവയെ അവർ സമീപിക്കരുത്.
NUM 18:4 അവർ നിങ്ങളോടു ചേർന്ന് സമാഗമകൂടാരത്തിന്റെ പരിചരണത്തിലും കൂടാരത്തിലെ സകലവേലയ്ക്കും ഉത്തരവാദികളായിരിക്കണം; എന്നാൽ മറ്റാരും സഹായിക്കുന്നതിനായി നിങ്ങളുടെ അടുക്കൽ വരരുത്.
NUM 18:5 “ഇസ്രായേല്യരുടെമേൽ യഹോവയുടെ ക്രോധം വീണ്ടും വരാതിരിക്കേണ്ടതിനു നിങ്ങൾ വിശുദ്ധമന്ദിരത്തിന്റെയും യാഗപീഠത്തിന്റെയും പരിചരണത്തിന്റെ ഉത്തരവാദികളായിരിക്കണം.
NUM 18:6 ഇസ്രായേല്യരുടെ ഇടയിൽനിന്നും നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാൻതന്നെ തെരഞ്ഞെടുത്തിരിക്കുന്നു. സമാഗമകൂടാരത്തിലെ ശുശ്രൂഷയ്ക്കുവേണ്ടി യഹോവ അവരെ നിങ്ങൾക്കൊരു ദാനമായി നൽകിയിരിക്കുന്നു.
NUM 18:7 എന്നാൽ യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ഉള്ള പൗരോഹിത്യശുശ്രൂഷകൾ എല്ലാം നീയും നിന്റെ പുത്രന്മാരുംമാത്രമേ ചെയ്യാൻ പാടുള്ളൂ. പൗരോഹിത്യശുശ്രൂഷ ഞാൻ നിങ്ങൾക്ക് ഒരു ദാനമായി നൽകിയിരിക്കുന്നു. വിശുദ്ധമന്ദിരത്തോടടുക്കുന്ന മറ്റേതൊരുമനുഷ്യനും മരണശിക്ഷനൽകണം.”
NUM 18:8 ഇതിനുശേഷം യഹോവ അഹരോനോട് അരുളിച്ചെയ്തു: “ഇസ്രായേൽമക്കൾ എനിക്കു സമർപ്പിക്കുന്ന യാഗങ്ങളുടെ ഉത്തരവാദിത്വം ഞാൻതന്നെ നിന്നെ ഭരമേൽപ്പിച്ചിരിക്കുന്നു; ഇസ്രായേല്യർ എനിക്കു തരുന്ന സകലവിശുദ്ധയാഗങ്ങളും നിനക്കും നിന്റെ പുത്രന്മാർക്കും ഓഹരിയായും ശാശ്വതാവകാശമായും തന്നിരിക്കുന്നു.
NUM 18:9 തീയിൽ ദഹിപ്പിക്കാത്ത അതിവിശുദ്ധയാഗങ്ങളുടെ ഭാഗം നിനക്കായിരിക്കണം. ഭോജനയാഗമോ പാപശുദ്ധീകരണയാഗമോ അകൃത്യയാഗമോ ആകട്ടെ, അതിവിശുദ്ധയാഗാർപ്പണമായി അവർ എനിക്കു കൊണ്ടുവരുന്ന സകലകാഴ്ചകളിൽനിന്നും, ആ ഭാഗം നിനക്കും നിന്റെ പുത്രന്മാർക്കും ഉള്ളതായിരിക്കും.
NUM 18:10 അതിവിശുദ്ധമായതൊന്ന് എന്നപോലെ അതു ഭക്ഷിക്കണം; സകല ആണിനും അതു ഭക്ഷിക്കാം. നിങ്ങൾ അതിനെ വിശുദ്ധമായി കരുതണം.
NUM 18:11 “ഇതുംകൂടെ നിനക്കുള്ളതായിരിക്കും: ഇസ്രായേല്യരുടെ സകലവിശിഷ്ടയാഗാർപ്പണങ്ങളുടെയും കാഴ്ചകളിൽനിന്ന് മാറ്റിവെക്കുന്നതെല്ലാം ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ നിത്യേനയുള്ള ഓഹരിയായിത്തന്നിരിക്കുന്നു. നിന്റെ ഭവനത്തിൽ ആചാരപരമായി വിശുദ്ധിയുള്ളവർക്കെല്ലാം അതു ഭക്ഷിക്കാം.
NUM 18:12 “അവർ യഹോവയ്ക്ക് ആദ്യഫലമായി കൊടുക്കുന്ന ഏറ്റവും വിശിഷ്ടമായ ഒലിവെണ്ണ മുഴുവനും ഏറ്റവും വിശിഷ്ടമായ പുതുവീഞ്ഞു മുഴുവനും ധാന്യവും ഞാൻ നിനക്കു തരുന്നു.
NUM 18:13 അവർ യഹോവയ്ക്കു കൊണ്ടുവരുന്ന നിലത്തിന്റെ ആദ്യഫലം സകലതും നിന്റേതായിരിക്കും. നിന്റെ ഭവനത്തിൽ വിശുദ്ധിയുള്ള എല്ലാവർക്കും അതു ഭക്ഷിക്കാം.
NUM 18:14 “ഇസ്രായേലിൽ യഹോവയ്ക്ക് അർപ്പിച്ചിരിക്കുന്ന സകലതും നിന്റേതാണ്.
NUM 18:15 മനുഷ്യനിലും മൃഗങ്ങളിലും യഹോവയ്ക്ക് അർപ്പിതമായ കടിഞ്ഞൂലായ ആണൊക്കെയും നിനക്കുള്ളതാണ്. എന്നാൽ മനുഷ്യന്റെ ആദ്യജാതന്മാരൊക്കെയും അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലായ ആണിനെ ഒക്കെയും നീ വീണ്ടെടുക്കണം.
NUM 18:16 അവയ്ക്ക് ഒരുമാസം പ്രായമുള്ളപ്പോൾ, അവയുടെ വീണ്ടെടുപ്പുവിലയായ ഇരുപതു ഗേരയ്ക്കു സമമായ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരമുള്ള അഞ്ചുശേക്കേൽ വെള്ളികൊണ്ട് അവയെ വീണ്ടെടുക്കണം.
NUM 18:17 “എന്നാൽ പശുവിന്റെയോ ആടിന്റെയോ കോലാടിന്റെയോ കടിഞ്ഞൂലിനെ വീണ്ടെടുക്കരുത്; അവ വിശുദ്ധമാകുന്നു. അവയുടെ രക്തം യാഗപീഠത്തിന്മേൽ തളിക്കുകയും മേദസ്സ് യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി ദഹിപ്പിക്കുകയും വേണം.
NUM 18:18 വിശിഷ്ടയാഗാർപ്പണത്തിന്റെ നെഞ്ചും വലതുതുടയും നിന്റേതായിരിക്കുന്നതുപോലെതന്നെ അവയുടെ മാംസവും നിനക്കായിരിക്കണം.
NUM 18:19 ഇസ്രായേല്യർ യഹോവയ്ക്ക് അർപ്പിക്കുന്ന വിശുദ്ധയാഗങ്ങളിൽനിന്നു മാറ്റിവെക്കുന്നതൊക്കെയും ഞാൻ നിനക്കും നിന്റെ പുത്രന്മാർക്കും പുത്രിമാർക്കും നിങ്ങളുടെ ശാശ്വതാവകാശമായിത്തരുന്നു. ഇതു നിനക്കും നിന്റെ സന്തതിക്കും യഹോവയുടെമുമ്പാകെ ശാശ്വതമായ ലവണയുടമ്പടി ആയിരിക്കും.”
NUM 18:20 യഹോവ അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയിൽ ഒരു അവകാശവും അവരുടെ ഇടയിൽ യാതൊരു ഓഹരിയും ഉണ്ടായിരിക്കുകയില്ല. ഇസ്രായേൽമക്കളുടെ ഇടയിൽ ഞാൻ ആകുന്നു നിന്റെ അവകാശവും നിന്റെ ഓഹരിയും.
NUM 18:21 “സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുമ്പോൾ ചെയ്യുന്ന വേലയ്ക്കു പകരമായി ഞാൻ ലേവ്യർക്ക് ഇസ്രായേലിലെ ദശാംശം മുഴുവനും അവകാശമായി നൽകുന്നു.
NUM 18:22 ഇനിമുതൽ പുരോഹിതന്മാരും ലേവ്യരുമൊഴികെ ഇസ്രായേൽമക്കളിൽ ആരുംതന്നെ സമാഗമകൂടാരത്തിന്റെ അടുക്കൽ ചെല്ലരുത്. മറിച്ചായാൽ അവരെ കുറ്റക്കാരായി വിധിക്കുകയും മരണശിക്ഷയേൽക്കുകയും വേണം.
NUM 18:23 സമാഗമകൂടാരത്തിൽ വേല ചെയ്യേണ്ടതും അതിനെതിരേ ചെയ്യുന്ന നിയമലംഘനത്തിന് അകൃത്യം വഹിക്കേണ്ടതും ലേവ്യരാണ്. ഇതു വരാനുള്ള തലമുറകൾക്ക് ഒരു ശാശ്വതനിയമമായിരിക്കും. അവർക്ക് ഇസ്രായേൽമക്കളുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല.
NUM 18:24 എന്നാൽ ഇസ്രായേൽമക്കൾ യഹോവയ്ക്കു യാഗമായി അർപ്പിക്കുന്ന ദശാംശം ഞാൻ ലേവ്യർക്ക് അവകാശമായി നൽകുന്നു. അതുകൊണ്ടാണ് ‘അവർക്ക് ഇസ്രായേല്യരുടെ ഇടയിൽ ഒരവകാശവും ഉണ്ടായിരിക്കുകയില്ല,’ എന്നു ഞാൻ കൽപ്പിച്ചത്.”
NUM 18:25 യഹോവ പിന്നെയും മോശയോട് അരുളിച്ചെയ്തു:
NUM 18:26 “ലേവ്യരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദശാംശം ഇസ്രായേൽമക്കളിൽനിന്നു ലഭിക്കുമ്പോൾ, ആ ദശാംശത്തിന്റെ പത്തിലൊന്ന് യഹോവയ്ക്കു യാഗമായി അർപ്പിക്കുക.
NUM 18:27 നിങ്ങളുടെ യാഗം മെതിക്കളത്തിൽനിന്നുള്ള ധാന്യംപോലെയും മുന്തിരിച്ചക്കിൽനിന്നുള്ള മുന്തിരിച്ചാർപോലെയും നിങ്ങൾക്കു കണക്കാക്കും.
NUM 18:28 നിങ്ങൾക്ക് ഇസ്രായേല്യരിൽനിന്നു ലഭിക്കുന്ന ദശാംശത്തിൽനിന്നെല്ലാം ഇപ്രകാരം നിങ്ങളും യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കണം. ഈ ദശാംശങ്ങളിൽനിന്നുള്ള യഹോവയുടെ പങ്ക് നിങ്ങൾ പുരോഹിതനായ അഹരോനു കൊടുക്കണം.
NUM 18:29 നിങ്ങൾക്കു നൽകപ്പെട്ട സകലത്തിൽനിന്നും ഉത്തമവും വിശുദ്ധവുമായ ഭാഗം വേണം യഹോവയ്ക്കുള്ള പങ്കായി അർപ്പിക്കേണ്ടത്.’
NUM 18:30 “ലേവ്യരോടു പറയുക: ‘ഉത്തമഭാഗം നിങ്ങൾ അർപ്പിക്കുമ്പോൾ, അതു മെതിക്കളത്തിന്റെയോ മുന്തിരിച്ചക്കിന്റെയോ ഫലംപോലെ നിങ്ങളുടെപേരിൽ കണക്കാക്കും.
NUM 18:31 അതിന്റെ ബാക്കിഭാഗം നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും എവിടെവെച്ചും ഭക്ഷിക്കാം; കാരണം അതു സമാഗമകൂടാരത്തിലെ നിങ്ങളുടെ വേലയ്ക്കുള്ള കൂലിയാണ്.
NUM 18:32 അതിന്റെ ഉത്തമഭാഗം അർപ്പിക്കുന്നതിനാൽ ഇക്കാര്യത്തിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കും. അങ്ങനെ നിങ്ങൾ ഇസ്രായേല്യരുടെ വിശുദ്ധാർപ്പണങ്ങൾ മലിനപ്പെടുത്താതിരിക്കുകയും നിങ്ങൾ മരിക്കാതിരിക്കുകയും ചെയ്യും.’ ”
NUM 19:1 യഹോവ പിന്നെയും മോശയോടും അഹരോനോടും അരുളിച്ചെയ്തു:
NUM 19:2 “യഹോവ കൽപ്പിച്ച ന്യായപ്രമാണത്തിലെ ഒരു ചട്ടം ഇതാണ്: ഊനമോ കളങ്കമോ ഇല്ലാത്തതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു ചെമന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേല്യരോടു പറയുക.
NUM 19:3 അതിനെ പുരോഹിതനായ എലെയാസറിനു നൽകുക; പാളയത്തിനുപുറത്തു കൊണ്ടുപോയി, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ അതിനെ കൊല്ലണം.
NUM 19:4 ഇതിനുശേഷം പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ കുറെ വിരലിന്മേൽ എടുത്ത് സമാഗമകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴുപ്രാവശ്യം തളിക്കണം.
NUM 19:5 പശുക്കിടാവിനെ അതിന്റെ തുകൽ, മാംസം, രക്തം, ചാണകം എന്നിവയോടുകൂടെ അദ്ദേഹത്തിന്റെ മുമ്പിൽവെച്ചു ദഹിപ്പിക്കണം.
NUM 19:6 പുരോഹിതൻ കുറച്ച് ദേവദാരുത്തടി, ഈസോപ്പ്, ചെമന്നനൂൽ എന്നിവ പശുക്കിടാവിനെ ദഹിപ്പിക്കുന്ന അഗ്നിയിൽ ഇടണം.
NUM 19:7 അതിനുശേഷം പുരോഹിതൻ തന്റെ വസ്ത്രം അലക്കി, വെള്ളത്തിൽ കുളിക്കണം. തുടർന്ന് അദ്ദേഹത്തിനു പാളയത്തിലേക്കുവരാം. എന്നാൽ സന്ധ്യവരെ അദ്ദേഹം ആചാരപരമായി അശുദ്ധനായിരിക്കും.
NUM 19:8 അതിനെ ദഹിപ്പിക്കുന്ന മനുഷ്യനും തന്റെ വസ്ത്രം അലക്കി വെള്ളത്തിൽ കുളിക്കണം. ആ മനുഷ്യനും സന്ധ്യവരെ അശുദ്ധനായിരിക്കും.
NUM 19:9 “ശുദ്ധിയുള്ള ഒരാൾ പശുക്കിടാവിന്റെ ചാരം ശേഖരിച്ച് പാളയത്തിനു വെളിയിൽ വെടിപ്പുള്ള ഒരു സ്ഥലത്ത് ഇടണം. ശുദ്ധീകരണജലത്തിനായി ഉപയോഗിക്കാൻ ഇസ്രായേൽസഭ അതു സൂക്ഷിക്കണം; അത് ഒരു പാപശുദ്ധീകരണയാഗം.
NUM 19:10 പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്ന വ്യക്തിയും തന്റെ വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കും. ഇസ്രായേൽമക്കൾക്കും അവരുടെ ഇടയിൽ പാർക്കുന്ന പ്രവാസികൾക്കും ഇത് ഒരു ശാശ്വത അനുഷ്ഠാനമായിരിക്കണം.
NUM 19:11 “മനുഷ്യന്റെ ശവം തൊടുന്ന ഏതൊരാളും ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും.
NUM 19:12 മൂന്നാംദിവസവും ഏഴാംദിവസവും അയാൾ ശുദ്ധീകരണജലംകൊണ്ടു സ്വയം ശുദ്ധീകരിക്കണം. അപ്പോൾ അയാൾ ശുദ്ധനാകും. എന്നാൽ മൂന്നും, ഏഴും ദിവസങ്ങളിൽ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ അയാൾ ശുദ്ധനാകുകയില്ല.
NUM 19:13 ശവം തൊടുന്ന ആരെങ്കിലും തന്നെ വിശുദ്ധീകരിക്കുന്നതിൽ വീഴ്ചവരുത്തിയാൽ അയാൾ യഹോവയുടെ കൂടാരത്തെ മലിനമാക്കുന്നു. ആ വ്യക്തിയെ ഇസ്രായേലിൽനിന്നും ഛേദിച്ചുകളയണം. കാരണം ശുദ്ധീകരണജലം അയാളുടെമേൽ തളിക്കാതിരുന്നതുനിമിത്തം അയാൾ അശുദ്ധനാണ്; അയാളുടെ അശുദ്ധി അയാളുടെമേൽ നിലനിൽക്കുന്നു.
NUM 19:14 “ഒരു വ്യക്തി കൂടാരത്തിൽവെച്ചു മരിച്ചാലുള്ള നിയമം ഇതാണ്: ആ കൂടാരത്തിൽ കടക്കുന്നവരും അതിനുള്ളിലുള്ളവരും ഏഴുദിവസം അശുദ്ധരായിരിക്കും.
NUM 19:15 അടപ്പുകൊണ്ടു മൂടിവെക്കാത്ത പാത്രമൊക്കെയും അശുദ്ധമായിരിക്കും.
NUM 19:16 “വാളാൽ മരിച്ചവരെയോ സ്വാഭാവികമായി മരിച്ചവരെയോ മനുഷ്യാസ്ഥി, ശവക്കല്ലറ എന്നിവ സ്പർശിക്കുന്നവരെയോ വെളിമ്പ്രദേശത്തുവെച്ചു തൊടുന്നവർ ഏഴുദിവസത്തേക്ക് അശുദ്ധരായിരിക്കും.
NUM 19:17 “അശുദ്ധനായ മനുഷ്യനുവേണ്ടി, ശുദ്ധീകരണയാഗത്തിൽ ദഹിച്ച കുറെ ചാരം എടുത്ത് ഒരു പാത്രത്തിൽ ഇട്ട് അവയുടെമേൽ ശുദ്ധജലം ഒഴിക്കണം.
NUM 19:18 ഇതിനുശേഷം ആചാരപരമായി ശുദ്ധിയുള്ള ഒരാൾ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി ആ കൂടാരത്തിന്മേലും സകല ഉപകരണങ്ങളിന്മേലും അവിടെ ഉണ്ടായിരുന്ന ആളുകളുടെമേലും തളിക്കണം. മനുഷ്യന്റെ അസ്ഥി, ശവക്കല്ലറ, വധിക്കപ്പെട്ട ആൾ, സ്വാഭാവികമരണം സംഭവിച്ച ആൾ എന്നിവ സ്പർശിച്ച ഏവരുടെയുംമേൽ അയാൾ ശുദ്ധീകരണജലം തളിക്കണം.
NUM 19:19 ശുദ്ധിയുള്ള പുരുഷൻ അശുദ്ധിയുള്ള വ്യക്തിയെ മൂന്നാംദിവസവും ഏഴാംദിവസവും തളിക്കുകയും ഏഴാംദിവസം അയാൾ ആ മനുഷ്യനെ ശുദ്ധീകരിക്കുകയും വേണം. ശുദ്ധീകരിക്കപ്പെട്ട വ്യക്തി തന്റെ വസ്ത്രങ്ങൾ അലക്കി വെള്ളത്തിൽ കുളിക്കണം. അന്നു സന്ധ്യക്ക് ആ മനുഷ്യൻ ശുദ്ധിയുള്ളതായിത്തീരും.
NUM 19:20 എന്നാൽ അശുദ്ധരായവർ സ്വയം ശുദ്ധീകരിക്കുന്നില്ലെങ്കിൽ, അവർ സമൂഹത്തിൽനിന്ന് ഛേദിക്കപ്പെടണം. കാരണം അവർ യഹോവയുടെ വിശുദ്ധമന്ദിരത്തെ മലിനപ്പെടുത്തിയിരിക്കുന്നു. ശുദ്ധീകരണജലം അവരുടെമേൽ തളിക്കാതിരുന്നതിനാൽ അവർ അശുദ്ധരാണ്.
NUM 19:21 ഇത് അവർക്കൊരു ശാശ്വത അനുഷ്ഠാനമായിരിക്കണം. “ശുദ്ധീകരണജലം തളിക്കുന്ന പുരുഷനും തന്റെ വസ്ത്രം അലക്കണം. ശുദ്ധീകരണജലത്തെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.
NUM 19:22 അശുദ്ധരായവർ തൊടുന്ന ഏതൊരു വസ്തുവും അശുദ്ധമാകും; അതിനെ തൊടുന്ന ഏതൊരാളും സന്ധ്യവരെ അശുദ്ധരായിരിക്കും.”
NUM 20:1 ഒന്നാംമാസം ഇസ്രായേൽസഭ മുഴുവനും സീൻമരുഭൂമിയിൽ എത്തി. അവർ കാദേശിൽ താമസിച്ചു. അവിടെവെച്ച് മിര്യാം മരിച്ചു. അവളെ അവർ അവിടെ അടക്കി.
NUM 20:2 എന്നാൽ ജനത്തിന് അവിടെ വെള്ളം ഉണ്ടായിരുന്നില്ല. അവർ മോശയ്ക്കും അഹരോനും വിരോധമായി സംഘംചേർന്നു.
NUM 20:3 അവർ മോശയോടു കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരന്മാർ യഹോവയുടെമുമ്പാകെ മരിച്ചുവീണപ്പോൾ ഞങ്ങളും മരിച്ചുപോയിരുന്നെങ്കിൽ!
NUM 20:4 ഞങ്ങളും ഞങ്ങളുടെ കന്നുകാലികളും ഇവിടെ മരിക്കേണ്ടതിന് യഹോവയുടെ സഭയെ നീ എന്തിന് ഈ മരുഭൂമിയിൽ കൊണ്ടുവന്നു?
NUM 20:5 ഈ നശിച്ച സ്ഥലത്തേക്കു നീ ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൂട്ടിക്കൊണ്ടുവന്നതെന്തിന്? ഇവിടെ ധാന്യമോ അത്തിപ്പഴമോ മുന്തിരിയോ മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവുമില്ല.”
NUM 20:6 മോശയും അഹരോനും സഭാമധ്യത്തിൽനിന്ന് സമാഗമകൂടാരത്തിന്റെ കവാടത്തിൽചെന്നു കമിഴ്ന്നുവീണു. അപ്പോൾ യഹോവയുടെ തേജസ്സ് അവർക്കു പ്രത്യക്ഷമായി.
NUM 20:7 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 20:8 “വടി എടുക്കുക, എന്നിട്ട് നീയും നിന്റെ സഹോദരൻ അഹരോനുംകൂടി സഭയെ വിളിച്ചുകൂട്ടുക. അവരുടെ കണ്മുമ്പിൽവെച്ച് പാറയോടു കൽപ്പിക്കുക, അപ്പോൾ അതിൽനിന്ന് വെള്ളം പുറപ്പെടും. ജനത്തിന് പാറയിൽനിന്ന് നീ വെള്ളം പുറപ്പെടുവിക്കും; അങ്ങനെ അവരും അവരുടെ കന്നുകാലികളും കുടിക്കും.”
NUM 20:9 അങ്ങനെ മോശ, യഹോവ തന്നോടു കൽപ്പിച്ചതുപോലെതന്നെ അവിടത്തെ സന്നിധിയിൽനിന്ന് വടി എടുത്തു.
NUM 20:10 തുടർന്ന് അദ്ദേഹവും അഹരോനുംകൂടി സഭയെ പാറയുടെമുമ്പിൽ വിളിച്ചുകൂട്ടി. മോശ അവരോടു പറഞ്ഞു: “മത്സരിക്കുന്നവരേ, ശ്രദ്ധിക്കുക, ഞങ്ങൾ ഈ പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം പുറപ്പെടുവിക്കട്ടെ?”
NUM 20:11 ഇതിനുശേഷം മോശ കൈ ഉയർത്തി തന്റെ വടികൊണ്ട് പാറയെ രണ്ടുതവണ അടിച്ചു. വെള്ളം പ്രവഹിച്ചു. ജനവും അവരുടെ കന്നുകാലികളും മതിയാകുവോളം കുടിച്ചു.
NUM 20:12 എന്നാൽ യഹോവ മോശയോടും അഹരോനോടും, “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്നെ വിശുദ്ധീകരിക്കാൻ തക്കവണ്ണം നിങ്ങൾ എന്നിൽ വിശ്വസിക്കാതിരുന്നതുകൊണ്ട് ഞാൻ അവർക്കു കൊടുക്കുമെന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് ഈ സമൂഹത്തെ നിങ്ങൾ കൊണ്ടുപോകുകയില്ല” എന്നു പറഞ്ഞു.
NUM 20:13 ഇസ്രായേൽമക്കൾ യഹോവയോടു കലഹിക്കുകയും അവരുടെമധ്യത്തിൽ അവിടന്ന് തന്റെ വിശുദ്ധി വെളിപ്പെടുത്തുകയുംചെയ്ത മെരീബാ ജലാശയം ഇതുതന്നെ.
NUM 20:14 ഈ സംഭവത്തിനുശേഷം മോശ കാദേശിൽനിന്ന് ഏദോംരാജാവിന്റെ അടുക്കൽ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു: “നിന്റെ സഹോദരനായ ഇസ്രായേൽ ബോധിപ്പിക്കുന്ന അപേക്ഷ: ഞങ്ങളുടെമേൽ വന്ന സകലദുരിതങ്ങളെക്കുറിച്ചും അങ്ങ് അറിയുന്നല്ലോ.
NUM 20:15 ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിലേക്ക് ഇറങ്ങിപ്പോയി. ഞങ്ങൾ അവിടെ അനേകവർഷങ്ങൾ താമസിച്ചു. ഈജിപ്റ്റുകാർ ഞങ്ങളോടും ഞങ്ങളുടെ പൂർവികരോടും കഠിനമായി പെരുമാറി.
NUM 20:16 എന്നാൽ ഞങ്ങൾ യഹോവയോടു നിലവിളിച്ചപ്പോൾ, അവിടന്ന് ഞങ്ങളുടെ പ്രാർഥനകേട്ട് ഒരു ദൂതനെ അയച്ച് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചു. “ഇപ്പോൾ ഞങ്ങൾ ഇവിടെ അങ്ങയുടെ അധീനതയിലുള്ള രാജ്യത്തിന്റെ അതിർത്തിനഗരമായ കാദേശിൽ എത്തിയിരിക്കുന്നു.
NUM 20:17 നിങ്ങളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കുക. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ചെയ്യുകയില്ല. നിങ്ങളുടെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ രാജപാതയിലൂടെമാത്രമേ യാത്രചെയ്യുകയുള്ളൂ.”
NUM 20:18 എന്നാൽ ഏദോംരാജാവിന്റെ ഉത്തരവ് ഇപ്രകാരമായിരുന്നു: “നിങ്ങൾ ഇതിലെ കടന്നുപോകരുത്. അതിനു തുനിഞ്ഞാൽ, ഞങ്ങൾ പുറപ്പെട്ടുവന്ന് വാൾകൊണ്ട് നിങ്ങളെ ആക്രമിക്കും.”
NUM 20:19 അതിന് ഇസ്രായേല്യർ, “ഞങ്ങൾ പ്രധാനനിരത്തിലൂടെ പൊയ്ക്കൊള്ളാം. ഞങ്ങളോ ഞങ്ങളുടെ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ അതിനു വിലതരാം. ഞങ്ങൾക്കു കാൽനടയായി കടന്നുപോയാൽമാത്രം മതി—മറ്റൊന്നും വേണ്ട” എന്ന മറുപടി അറിയിച്ചു.
NUM 20:20 വീണ്ടും അവർ മറുപടികൊടുത്തു: “നിങ്ങൾ കടന്നുപോയിക്കൂടാ.” അപ്പോൾ ഏദോം വലിയതും ശക്തവുമായ ഒരു സൈന്യത്തോടുകൂടി അവർക്കെതിരേ പുറപ്പെട്ടു.
NUM 20:21 തങ്ങളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഏദോം അവർക്ക് അനുമതി നിഷേധിച്ചതിനാൽ, ഇസ്രായേൽ അവിടെനിന്നു പിന്തിരിഞ്ഞു.
NUM 20:22 ഇസ്രായേൽസഭ മുഴുവനും കാദേശിൽനിന്ന് പുറപ്പെട്ട് ഹോർ പർവതത്തിൽ എത്തി.
NUM 20:23 ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽവെച്ച് യഹോവ മോശയോടും അഹരോനോടും,
NUM 20:24 “അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും. ഞാൻ ഇസ്രായേല്യർക്കു കൊടുക്കുന്ന ദേശത്ത് അദ്ദേഹം കടക്കുകയില്ല; കാരണം നിങ്ങൾ ഇരുവരും മെരീബയിലെ ജലാശയത്തിനരികിൽവെച്ച് എന്റെ കൽപ്പനയോടു മത്സരിച്ചു.
NUM 20:25 അഹരോനെയും അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരെയും ഹോർ പർവതമുകളിലേക്കു കൂട്ടിക്കൊണ്ടുവരിക.
NUM 20:26 അഹരോന്റെ വസ്ത്രങ്ങൾ ഊരി അവന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിക്കുക. കാരണം അഹരോൻ തന്റെ ജനത്തോടു ചേർക്കപ്പെടും; അദ്ദേഹം അവിടെ മരിക്കും” എന്ന് അരുളിച്ചെയ്തതു.
NUM 20:27 യഹോവ കൽപ്പിച്ചതുപോലെ മോശ ചെയ്തു; സർവസമൂഹത്തിന്റെയും മുമ്പാകെ അവർ ഹോർ പർവതത്തിലേക്കു കയറിപ്പോയി.
NUM 20:28 മോശ അഹരോന്റെ വസ്ത്രങ്ങൾ ഊരി അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ ധരിപ്പിച്ചു. അഹരോൻ പർവതത്തിന്റെ മുകളിൽവെച്ച് മരിച്ചു. ഇതിനുശേഷം മോശയും എലെയാസാരും പർവതത്തിൽനിന്ന് ഇറങ്ങിവന്നു.
NUM 20:29 അഹരോൻ മരിച്ചു എന്ന് സഭയെല്ലാം മനസ്സിലാക്കിയപ്പോൾ ഇസ്രായേൽഗൃഹം മുഴുവനും മുപ്പതുദിവസം അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
NUM 21:1 അഥാരീം വഴിയായി ഇസ്രായേൽ വരുന്നു എന്നു തെക്കേദേശത്തു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് കേട്ടപ്പോൾ അയാൾ ഇസ്രായേല്യരെ ആക്രമിച്ച് അവരിൽ ചിലരെ പിടിച്ചുകൊണ്ടുപോയി.
NUM 21:2 അപ്പോൾ ഇസ്രായേൽ, “അവിടന്ന് ഈ ജനത്തെ ഞങ്ങളുടെ കൈകളിൽ ഏൽപ്പിച്ചുതരുമെങ്കിൽ ഞങ്ങൾ അവരുടെ പട്ടണങ്ങളെ ഉന്മൂലനംചെയ്യും” എന്ന് യഹോവയോട് ശപഥംചെയ്തു.
NUM 21:3 യഹോവ ഇസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ അവർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെയും അവരുടെ പട്ടണങ്ങളെയും നിശ്ശേഷം നശിപ്പിച്ചു; അങ്ങനെ ആ സ്ഥലത്തിനു ഹോർമാ എന്നു പേരായി.
NUM 21:4 ഏദോം ചുറ്റിപ്പോകേണ്ടതിനായി അവർ ഹോർ പർവതത്തിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയിലൂടെ യാത്രചെയ്തു. എന്നാൽ വഴിമധ്യേ ജനം അക്ഷമരായി.
NUM 21:5 അവർ ദൈവത്തിനും മോശയ്ക്കും വിരോധമായി സംസാരിച്ച്, “മരുഭൂമിയിൽ മരിക്കേണ്ടതിനു നിങ്ങൾ ഞങ്ങളെ എന്തിന് ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു? ഇവിടെ അപ്പവുമില്ല! വെള്ളവുമില്ല! ഈ നിസ്സാരഭക്ഷണം ഞങ്ങൾ വെറുക്കുന്നു!” എന്നു പറഞ്ഞു.
NUM 21:6 അപ്പോൾ യഹോവ അവരുടെ ഇടയിൽ അഗ്നിസർപ്പങ്ങളെ അയച്ചു. അവ ജനത്തെ കടിച്ചു, ഇസ്രായേൽമക്കളിൽ അനേകംപേർ മരിച്ചു.
NUM 21:7 ജനം മോശയുടെ അടുക്കൽവന്ന്, “ഞങ്ങൾ യഹോവയ്ക്കും താങ്കൾക്കും എതിരായി സംസാരിച്ചതിനാൽ ഞങ്ങൾ പാപംചെയ്തു. യഹോവ സർപ്പങ്ങളെ ഞങ്ങളുടെ ഇടയിൽനിന്ന് അകറ്റേണ്ടതിനായി പ്രാർഥിക്കണമേ” എന്ന് അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ മോശ ജനത്തിനുവേണ്ടി പ്രാർഥിച്ചു.
NUM 21:8 യഹോവ മോശയോട്, “ഒരു വിഷസർപ്പത്തെ ഉണ്ടാക്കി ഒരു കൊടിമരത്തിൽ ഉയർത്തുക. സർപ്പദംശനമേറ്റ ഏതൊരാളും അതിൽ നോക്കിയാൽ ജീവിക്കും” എന്ന് അരുളിച്ചെയ്തു.
NUM 21:9 അങ്ങനെ മോശ വെങ്കലംകൊണ്ട് ഒരു സർപ്പം ഉണ്ടാക്കി അതിനെ ഒരു കൊടിമരത്തിൽ ഉയർത്തിനിർത്തി. ഇതിനുശേഷം സർപ്പദംശനമേറ്റവർ വെങ്കലസർപ്പത്തെ നോക്കി; അവരെ മരണം കീഴടക്കിയില്ല.
NUM 21:10 ഇസ്രായേൽമക്കൾ തങ്ങളുടെ യാത്രതുടർന്ന് ഓബോത്തിൽ പാളയമടിച്ചു.
NUM 21:11 അതിനുശേഷം അവർ ഓബോത്തിൽനിന്ന് യാത്രപുറപ്പെട്ട് സൂര്യോദയത്തിനുനേരേ മോവാബിന് അഭിമുഖമായുള്ള മരുഭൂമിയിൽ ഇയ്യെ-അബാരീമിൽ പാളയമടിച്ചു.
NUM 21:12 അവിടെനിന്ന് അവർ മുമ്പോട്ടുനീങ്ങി സേരെദ് താഴ്വരയിൽ പാളയമടിച്ചു.
NUM 21:13 അവർ അവിടെനിന്നു പുറപ്പെട്ട് അമോര്യരുടെ അതിർത്തിയിലേക്കു നീളുന്ന മരുഭൂമിയിലുള്ള അർന്നോൻനദിക്കു സമാന്തരമായി പാളയമടിച്ചു. മോവാബിന്റെയും അമോര്യരുടെയും പ്രദേശങ്ങൾക്ക് ഇടയിൽ മോവാബിന്റെ അതിർത്തിയാണ് അർന്നോൻ.
NUM 21:14 തന്മൂലം, “സൂഫയിലെ വാഹേബും അർന്നോൻ മലയിടുക്കുകളും
NUM 21:15 മോവാബിന്റെ അതിർത്തിയിലുടനീളം ചാഞ്ഞുകിടക്കുന്ന ആർപട്ടണംവരെയുള്ള മലഞ്ചെരിവുകളും” എന്ന് യഹോവയുടെ യുദ്ധപുസ്തകത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
NUM 21:16 അവിടെനിന്ന് അവർ ബേരിലേക്കു പുറപ്പെട്ടു. “ജനങ്ങളെ വിളിച്ചുകൂട്ടുക, ഞാൻ അവർക്കു വെള്ളം കൊടുക്കും,” എന്ന് യഹോവ മോശയോട് അരുളിച്ചെയ്ത കിണർ ഇതുതന്നെ.
NUM 21:17 അപ്പോൾ ഇസ്രായേൽ ഈ ഗാനം ആലപിച്ചു: “കിണറേ, പൊങ്ങിവാ! അതിനെക്കുറിച്ചു പാടുക,
NUM 21:18 പ്രഭുക്കന്മാർ കുഴിച്ച കിണർ, ജനശ്രേഷ്ഠന്മാർ ചെങ്കോൽകൊണ്ടും ദണ്ഡുകൾകൊണ്ടും കുത്തിയ കിണറിനെക്കുറിച്ചുതന്നെ.” ഇതിനുശേഷം അവർ മരുഭൂമിയിൽനിന്ന് മത്ഥാനയിലേക്കും
NUM 21:19 മത്ഥാനയിൽനിന്ന് നഹലീയേലിലേക്കും, നഹലീയേലിൽനിന്ന് ബാമോത്തിലേക്കും,
NUM 21:20 ബാമോത്തിൽനിന്ന് മോവാബിലെ താഴ്വരയിലേക്കും പോയി. അതു മരുഭൂമിക്ക് അഭിമുഖമായുള്ള പിസ്ഗകൊടുമുടിയുടെ താഴെയാണ്.
NUM 21:21 അവിടെനിന്ന് ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ചു പറഞ്ഞു:
NUM 21:22 “താങ്കളുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമേ. ഞങ്ങൾ വയലിലോ മുന്തിരിത്തോപ്പിലോ കടക്കുകയോ കിണറ്റിൽനിന്ന് വെള്ളം കുടിക്കുകയോ ഇല്ല. താങ്കളുടെ ഭൂപ്രദേശം കടക്കുന്നതുവരെ ഞങ്ങൾ രാജപാതയിലൂടെമാത്രം യാത്രചെയ്യും.”
NUM 21:23 എന്നാൽ സീഹോൻ തന്റെ രാജ്യത്തിലൂടെ കടന്നുപോകാൻ ഇസ്രായേലിനെ അനുവദിച്ചില്ല. അയാൾ സൈന്യത്തെയെല്ലാം ഒന്നിച്ചുകൂട്ടി ഇസ്രായേലിനെതിരായി മരുഭൂമിയിലേക്കു പുറപ്പെട്ടു. യാഹാസിലെത്തിയപ്പോൾ അയാൾ ഇസ്രായേലിനോടു യുദ്ധംചെയ്തു.
NUM 21:24 എന്നാൽ ഇസ്രായേൽ അയാളെ വാൾകൊണ്ടു കൊന്ന് അർന്നോൻമുതൽ യാബ്ബോക്കുവരെ അയാളുടെ ദേശം പിടിച്ചെടുത്തു. അമ്മോന്യരുടെ അതിരുവരെമാത്രമേ പിടിച്ചെടുത്തുള്ളൂ, കാരണം അവരുടെ അതിർത്തി കോട്ടകെട്ടി ബലപ്പെടുത്തിയിരുന്നു.
NUM 21:25 ഹെശ്ബോനും അതിനുചുറ്റുമുള്ള സകലഗ്രാമങ്ങളുമടക്കം അമോര്യരുടെ എല്ലാ പട്ടണങ്ങളും ഇസ്രായേൽ പിടിച്ചടക്കി അവിടെ താമസമാക്കി.
NUM 21:26 അമോര്യരാജാവായ സീഹോന്റെ പട്ടണമായിരുന്നു ഹെശ്ബോൻ. അദ്ദേഹം മോവാബിൽ മുമ്പുണ്ടായിരുന്ന രാജാവിനോടു യുദ്ധംചെയ്ത് അർന്നോൻനദിവരെയുള്ള സകലഭൂപ്രദേശങ്ങളും പിടിച്ചടക്കിയിരുന്നു.
NUM 21:27 അതുകൊണ്ടാണ് കവികൾ പറയുന്നത്: “ഹെശ്ബോനിലേക്കു വരിക, അതു വീണ്ടും പണിയപ്പെടട്ടെ; സീഹോന്റെ പട്ടണം പുനഃസ്ഥാപിക്കപ്പെടട്ടെ.
NUM 21:28 “ഹെശ്ബോനിൽനിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരത്തിൽനിന്ന് ഒരു ജ്വാലയും. മോവാബിലെ ആർപട്ടണവും അർന്നോൻ ഗിരികളിലെ നിവാസികളെയും അതു ദഹിപ്പിച്ചു.
NUM 21:29 മോവാബേ, നിനക്കു ഹാ കഷ്ടം! കെമോശ് ജനതയേ, നിങ്ങൾ നശിച്ചു! അയാൾ തന്റെ പുത്രന്മാരെ പലായിതരായും പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളായും കൈവിട്ടു.
NUM 21:30 “എന്നാൽ ഞങ്ങളവരെ തകർത്തുകളഞ്ഞു; ദീബോൻവരെ ഹെശ്ബോന്റെ അധീനതയിലുള്ളതെല്ലാം നശിപ്പിച്ചിരിക്കുന്നു. ഞങ്ങൾ അവരെ മെദേബായിലേക്കു നീളുന്ന നോഫാവരെയും തകർത്തിരിക്കുന്നു.”
NUM 21:31 അങ്ങനെ ഇസ്രായേൽ അമോര്യരുടെ ദേശത്തു താമസിച്ചു.
NUM 21:32 മോശ യാസേരിലേക്കു ചാരന്മാരെ അയച്ചശേഷം, അതിനുചുറ്റുമുള്ള ജനാധിവാസകേന്ദ്രങ്ങളെ ഇസ്രായേൽ പിടിച്ചെടുത്ത് അവിടെ ഉണ്ടായിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
NUM 21:33 അതിനുശേഷം അവർ തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും അവരുടെനേരേ ചെന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
NUM 21:34 യഹോവ മോശയോട്, “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക” എന്ന് അരുളിച്ചെയ്തു.
NUM 21:35 അങ്ങനെ അവർ അയാളെ അയാളുടെ പുത്രന്മാരോടും സർവസൈന്യത്തോടുംകൂടെ നിശ്ശേഷം കൊന്നൊടുക്കി, ആരും ശേഷിച്ചില്ല. അവർ അവരുടെ ദേശം കൈവശമാക്കി.
NUM 22:1 ഈ സംഭവത്തിനുശേഷം ഇസ്രായേൽമക്കൾ മോവാബ് സമതലങ്ങളിലേക്കു യാത്രചെയ്ത് യെരീഹോവിന് അക്കരെ യോർദാൻ നദീതീരത്തു പാളയമടിച്ചു.
NUM 22:2 ഇസ്രായേൽ അമോര്യരോടു ചെയ്ത സകലതും സിപ്പോരിന്റെ മകനായ ബാലാക്ക് കണ്ടു.
NUM 22:3 ജനം വളരെയധികം ഉണ്ടായിരുന്നതിനാൽ മോവാബ് ഭയപ്പെട്ടു. വാസ്തവത്തിൽ ഇസ്രായേൽമക്കളുടെ സാന്നിധ്യം മോവാബ്യരിൽ ഭീതിയുളവാക്കി.
NUM 22:4 മോവാബ്യർ മിദ്യാനിലെ തലവന്മാരോട്, “കാള വയലിലെ പുല്ലു നക്കിക്കളയുന്നതുപോലെ ഈ പടക്കൂട്ടം നമുക്കുചുറ്റുമുള്ള സകലതും നക്കിക്കളയാൻ പോകുന്നു” എന്നു പറഞ്ഞു. അന്നു മോവാബിലെ രാജാവായിരുന്ന സിപ്പോരിന്റെ മകൻ ബാലാക്ക്
NUM 22:5 ബെയോരിന്റെ മകൻ ബിലെയാമിനെ വിളിക്കാൻ ദൂതന്മാരെ അയച്ചു. അദ്ദേഹം തന്റെ സ്വദേശത്ത്, യൂഫ്രട്ടീസ് നദിക്ക് അരികെയുള്ള പെഥോരിൽ ആയിരുന്നു. ബാലാക്ക് പറഞ്ഞു: “ഈജിപ്റ്റിൽനിന്ന് ഒരു ജനം വന്നിരിക്കുന്നു; അവർ ദേശത്തെ മൂടി എനിക്കു സമീപം പാർപ്പുറപ്പിച്ചിരിക്കുന്നു.
NUM 22:6 അവർ എന്നിലും ശക്തന്മാരാകുകയാൽ വന്ന് ഈ ജനത്തെ ശപിക്കണമേ. എങ്കിൽ എനിക്ക് ഈ ജനത്തെ തോൽപ്പിച്ച് അവരെ ദേശത്തുനിന്ന് ഓടിച്ചുകളയാൻ കഴിഞ്ഞേക്കും. കാരണം നീ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടും; നീ ശപിക്കുന്നവർ ശപിക്കപ്പെടും എന്നു ഞാൻ അറിയുന്നു.”
NUM 22:7 മോവാബിലെയും മിദ്യാനിലെയും തലവന്മാർ പ്രശ്നദക്ഷിണയുമായി പുറപ്പെട്ടു. അവർ ബിലെയാമിന്റെ അടുക്കൽവന്ന് ബാലാക്ക് പറഞ്ഞ കാര്യങ്ങൾ അദ്ദേഹത്തോടു പറഞ്ഞു.
NUM 22:8 “രാത്രി ഇവിടെ പാർക്കുക, എങ്കിൽ യഹോവ എനിക്കു തരുന്ന മറുപടി ഞാൻ നിങ്ങളെ അറിയിക്കാം,” എന്ന് ബിലെയാം അവരോടു പറഞ്ഞു. അങ്ങനെ മോവാബ്യപ്രഭുക്കന്മാർ അദ്ദേഹത്തോടൊപ്പം താമസിച്ചു.
NUM 22:9 ദൈവം ബിലെയാമിന്റെ അടുക്കൽവന്ന് “നിന്നോടൊപ്പമുള്ള ഈ പുരുഷന്മാർ ആര്?” എന്നു ചോദിച്ചു.
NUM 22:10 ബിലെയാം ദൈവത്തോട്, “മോവാബിലെ രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് എനിക്ക് ഈ സന്ദേശമയച്ചു:
NUM 22:11 ‘ഈജിപ്റ്റിൽനിന്നും പുറപ്പെട്ടുവന്ന ഒരു ജനം ദേശത്തെ മൂടിയിരിക്കുന്നു. ആകയാൽ വന്ന് എനിക്കുവേണ്ടി അവരെ ശപിക്കുക. അങ്ങനെയെങ്കിൽ എനിക്ക് അവരെ തോൽപ്പിച്ചോടിക്കാൻ കഴിഞ്ഞേക്കും.’ ”
NUM 22:12 എന്നാൽ ദൈവം ബിലെയാമിനോട്, “അവരോടൊപ്പം പോകരുത്. നീ ആ ജനത്തെ ശപിക്കരുത്, അവർ അനുഗ്രഹിക്കപ്പെട്ടവരാണ്” എന്നു പറഞ്ഞു.
NUM 22:13 അടുത്ത പ്രഭാതത്തിൽ ബിലെയാം എഴുന്നേറ്റ് ബാലാക്കിന്റെ പ്രഭുക്കന്മാരോട്, “നിങ്ങളുടെ ദേശത്തേക്കു മടങ്ങിപ്പൊയ്ക്കൊൾക, നിങ്ങളോടൊപ്പം വരുന്നതിനു യഹോവ എന്നെ അനുവദിക്കുന്നില്ല” എന്നു പറഞ്ഞു.
NUM 22:14 അങ്ങനെ മോവാബ്യപ്രഭുക്കന്മാർ ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന്, “ഞങ്ങളോടൊപ്പം വരുന്നതിനു ബിലെയാം വിസമ്മതിച്ചു” എന്നു പറഞ്ഞു.
NUM 22:15 അതിനുശേഷം ബാലാക്ക് ആദ്യത്തേതിലും മാന്യരായ വേറെ അധികം പ്രഭുക്കന്മാരെ അയച്ചു.
NUM 22:16 അവർ ബിലെയാമിന്റെ അടുക്കൽവന്നു പറഞ്ഞു, “സിപ്പോരിന്റെ മകൻ ബാലാക്ക് ഇങ്ങനെ പറയുന്നു: ‘എന്റെയടുക്കൽ വരുന്നതിന് ഒന്നും തടസ്സമാകരുത്.
NUM 22:17 കാരണം ഞാൻ താങ്കൾക്ക് മാന്യമായ പ്രതിഫലംനൽകും; താങ്കൾ പറയുന്നതെന്തും ചെയ്യും. വന്ന് എനിക്കുവേണ്ടി ഈ ജനത്തെ ശപിക്കുക.’ ”
NUM 22:18 എന്നാൽ ബിലെയാം അവരോടു പറഞ്ഞത്: “ബാലാക്ക് അദ്ദേഹത്തിന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തന്നാലും യഹോവയായ എന്റെ ദൈവം കൽപ്പിക്കുന്നതിനപ്പുറം—കൂടുതലോ കുറവോ—ഒന്നും എനിക്കു ചെയ്യാൻ കഴിയുകയില്ല.
NUM 22:19 നിങ്ങളും ഇന്നു രാത്രി ഇവിടെ പാർക്കുക, മറ്റെന്തെങ്കിലുംകൂടി യഹോവ എന്നോടു പറയുമോ എന്നു ഞാൻ അറിയട്ടെ.”
NUM 22:20 ആ രാത്രിയിൽ ദൈവം ബിലെയാമിന്റെ അടുക്കൽവന്ന്, “ഈ പുരുഷന്മാർ നിന്നെ വിളിക്കാൻ വന്നതിനാൽ അവരോടുകൂടെപ്പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം ചെയ്യുക.”
NUM 22:21 ബിലെയാം രാവിലെ എഴുന്നേറ്റ് അദ്ദേഹത്തിന്റെ കഴുതയ്ക്കു ജീനിയിട്ട് മോവാബിലെ പ്രഭുക്കന്മാരോടുകൂടെ പോയി.
NUM 22:22 എന്നാൽ അയാൾ പോയപ്പോൾ ദൈവം അത്യന്തം കോപിച്ചു. യഹോവയുടെ ദൂതൻ അയാളെ എതിരിടാൻ വഴിയിൽ നിന്നു. ബിലെയാം തന്റെ കഴുതപ്പുറത്ത് യാത്രചെയ്യുകയായിരുന്നു. അയാളുടെ രണ്ടു ദാസന്മാരും അയാളോടുകൂടെ ഉണ്ടായിരുന്നു.
NUM 22:23 യഹോവയുടെ ദൂതൻ കൈയിൽ ഊരിയ വാളുമേന്തി വഴിയിൽ നിൽക്കുന്നതു കണ്ട കഴുത വഴിയിൽനിന്ന് ഒരുവയലിലേക്ക് തിരിഞ്ഞു. അതിനെ വഴിയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ബിലെയാം കഴുതയെ അടിച്ചു.
NUM 22:24 പിന്നെ യഹോവയുടെ ദൂതൻ രണ്ടു മുന്തിരിത്തോപ്പുകളുടെ ഇടയിൽ രണ്ടുവശത്തും മതിലുള്ള ഒരു ഇടുങ്ങിയ വഴിയിൽ നിന്നു.
NUM 22:25 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ മതിലരികിലേക്ക് ഒതുങ്ങി. ബിലെയാമിന്റെ കാൽ മതിലിനിടയിൽ ഞെരുങ്ങി. അതുകൊണ്ട് അയാൾ അതിനെ വീണ്ടും അടിച്ചു.
NUM 22:26 പിന്നെ യഹോവയുടെ ദൂതൻ മുമ്പോട്ടുനീങ്ങി ഇടത്തോട്ടോ വലത്തോട്ടോ തിരിയാൻ ഒട്ടും ഇടമില്ലാത്ത ഒരു ഇടുങ്ങിയ സ്ഥലത്ത് നിന്നു.
NUM 22:27 കഴുത യഹോവയുടെ ദൂതനെ കണ്ടപ്പോൾ ബിലെയാമിന്റെ കീഴിൽ കിടന്നു. അയാൾ കോപിച്ചു തന്റെ വടികൊണ്ട് അതിനെ അടിച്ചു.
NUM 22:28 അപ്പോൾ യഹോവ കഴുതയുടെ വായ് തുറന്നു. അത് ബിലെയാമിനോട്, “നീ എന്നെ ഈ മൂന്നുതവണ അടിക്കാൻ ഞാൻ നിന്നോട് എന്തു ചെയ്തു?” എന്നു ചോദിച്ചു.
NUM 22:29 ബിലെയാം കഴുതയോട്, “നീ എന്നെ ഒരു വിഡ്ഢിയാക്കി! എന്റെ കൈയിൽ ഒരു വാളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഞാൻ നിന്നെ കൊല്ലുമായിരുന്നു” എന്നു മറുപടി പറഞ്ഞു.
NUM 22:30 കഴുത ബിലെയാമിനോടു പറഞ്ഞു: “ഈ ദിവസംവരെ എപ്പോഴും യാത്രചെയ്തുവന്ന നിന്റെ കഴുതയല്ലേ ഞാൻ? ഇങ്ങനെ ഞാൻ ഇതിനുമുമ്പ് എപ്പോഴെങ്കിലും നിന്നോട് ചെയ്തിട്ടുണ്ടോ?” “ഇല്ല,” അയാൾ പറഞ്ഞു.
NUM 22:31 അപ്പോൾ യഹോവ ബിലെയാമിന്റെ കണ്ണുകൾ തുറന്നു. ഊരിയ വാളുമേന്തി യഹോവയുടെ ദൂതൻ വഴിയിൽ നിൽക്കുന്നത് കണ്ടു. അയാൾ സാഷ്ടാംഗം വണങ്ങി വീണു.
NUM 22:32 യഹോവയുടെ ദൂതൻ അയാളോടു ചോദിച്ചു: “നീ മൂന്നുപ്രാവശ്യം നിന്റെ കഴുതയെ അടിച്ചതെന്ത്? നിന്റെ വഴി നാശകരമാകുകയാൽ നിന്നെ എതിരിടാനാണ് ഞാനിവിടെ വന്നിരിക്കുന്നത്.
NUM 22:33 കഴുത എന്നെക്കണ്ട് മൂന്നു തവണയും തിരിഞ്ഞുമാറിപ്പോയി. അതു തിരിഞ്ഞുമാറിയില്ലായിരുന്നെങ്കിൽ നിശ്ചയമായും ഞാൻ നിന്നെ കൊല്ലുകയും അതിനെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്യുമായിരുന്നു.”
NUM 22:34 ബിലെയാം യഹോവയുടെ ദൂതനോട്, “ഞാൻ പാപംചെയ്തിരിക്കുന്നു. എന്നെ എതിരിടാൻ അങ്ങ് വഴിയിൽ നിൽക്കുകയായിരുന്നു എന്നു ഞാൻ അറിഞ്ഞില്ല. അങ്ങേക്ക് അനിഷ്ടമെങ്കിൽ ഞാൻ മടങ്ങിപ്പൊയ്ക്കൊള്ളാം” എന്നു പറഞ്ഞു.
NUM 22:35 യഹോവയുടെ ദൂതൻ ബിലെയാമിനോട്, “ആ പുരുഷന്മാരോടുകൂടെ പോകുക. എന്നാൽ ഞാൻ നിന്നോടു പറയുന്നതുമാത്രം പറയുക” എന്നു പറഞ്ഞു. അങ്ങനെ ബിലെയാം ബാലാക്കിന്റെ പ്രഭുക്കന്മാരോടുകൂടെ പോയി.
NUM 22:36 ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ തന്റെ രാജ്യാതിർത്തിയിൽ അർന്നോൻനദീതീരത്തുള്ള മോവാബ്യ പട്ടണത്തിലേക്കു ചെന്നു.
NUM 22:37 ബാലാക്ക് ബിലെയാമിനോടു പറഞ്ഞു: “ഞാൻ താങ്കൾക്ക് ഒരു അടിയന്തരക്ഷണം അല്ലേ അയച്ചത്? എന്തുകൊണ്ടു താങ്കൾ എന്റെയടുക്കൽ വന്നില്ല? താങ്കൾക്കു പ്രതിഫലം നൽകാൻ തക്ക പ്രാപ്തി എനിക്കില്ലേ?”
NUM 22:38 “ആകട്ടെ, ഞാൻ ഇപ്പോൾ നിന്റെയടുക്കൽ വന്നല്ലോ,” ബിലെയാം മറുപടി പറഞ്ഞു. “പക്ഷേ, വെറുതേ എന്തെങ്കിലും പറയാൻ എനിക്കു കഴിയുമോ? ദൈവം എന്റെ നാവിൽ തരുന്നതുമാത്രമേ ഞാൻ സംസാരിക്കൂ.”
NUM 22:39 പിന്നെ ബിലെയാം ബാലാക്കിനോടുകൂടെ കിര്യത്ത്-ഹൂസോത്തിലേക്കു പോയി.
NUM 22:40 ബാലാക്ക് കാളകളെയും ആടുകളെയും യാഗമർപ്പിച്ചു. ബിലെയാമിനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
NUM 22:41 അടുത്ത പ്രഭാതത്തിൽ ബാലാക്ക് ബിലെയാമിനെ കൂട്ടിക്കൊണ്ട് ബാമോത്ത്-ബാലിലേക്കു കയറിച്ചെന്നു. അവിടെനിന്ന് അദ്ദേഹത്തിന് ഇസ്രായേൽജനത്തിന്റെ ഒരുഭാഗം കാണാമായിരുന്നു.
NUM 23:1 ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത്, ഏഴു കാള, ഏഴ് ആട്ടുകൊറ്റൻ എന്നിവ എനിക്കായി ഒരുക്കുക.”
NUM 23:2 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ബാലാക്കും ബിലെയാമും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ ഓരോ യാഗപീഠത്തിന്മേലും അർപ്പിച്ചു.
NUM 23:3 പിന്നെ ബിലെയാം ബാലാക്കിനോട്: “ഞാൻ അൽപ്പം വേറിട്ടു പോകുമ്പോൾ നീ ഇവിടെ നിന്റെ ഹോമയാഗത്തിനരികെ നിൽക്കുക. പക്ഷേ, യഹോവ എന്നെ സന്ദർശിച്ചേക്കും. അവിടന്ന് എന്ത് വെളിപ്പെടുത്തുന്നോ അതു ഞാൻ അറിയിക്കാം” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം ഒരു മൊട്ടക്കുന്നിലേക്കു കയറിപ്പോയി.
NUM 23:4 ദൈവം അദ്ദേഹത്തെ സന്ദർശിച്ചു. ബിലെയാം പറഞ്ഞു: “ഞാൻ ഏഴു യാഗപീഠം ഒരുക്കി, ഓരോ യാഗപീഠത്തിന്മേലും ഓരോ കാള, ഓരോ ആട്ടുകൊറ്റൻ എന്നിവ അർപ്പിച്ചിരിക്കുന്നു.”
NUM 23:5 യഹോവ ബിലെയാമിന്റെ നാവിൽ ഒരു ദൂത് നൽകി, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
NUM 23:6 അങ്ങനെ അദ്ദേഹം ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്നു. അദ്ദേഹം മോവാബ്യ പ്രഭുക്കന്മാരെല്ലാവരോടുംകൂടെ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു.
NUM 23:7 അപ്പോൾ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു: “ബാലാക്ക് അരാമിൽനിന്ന് എന്നെ കൊണ്ടുവന്നു, മോവാബ് രാജാവ് പൂർവഗിരികളിൽനിന്ന് എന്നെ വരുത്തി. ‘വരിക, എനിക്കുവേണ്ടി യാക്കോബിനെ ശപിക്കുക. വരിക, ഇസ്രായേലിനെ ശപിക്കുക’
NUM 23:8 ദൈവം ശപിക്കാത്തവരെ ഞാൻ എങ്ങനെ ശപിക്കും? യഹോവ ശകാരിക്കാത്തവരെ ഞാൻ എങ്ങനെ ശകാരിക്കും?
NUM 23:9 പാറക്കെട്ടുകളിൽനിന്ന് ഞാൻ അവരെ കാണുന്നു. ഗിരികളിൽനിന്ന് ഞാൻ അവരെ ദർശിക്കുന്നു. ഇതാ, വേറിട്ടു പാർക്കുന്നൊരു ജനം. അവർ ഇതര ജനതകളുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നില്ല.
NUM 23:10 യാക്കോബിന്റെ പൊടിയെ ആർക്ക് എണ്ണാം? ഇസ്രായേലിന്റെ കാൽഭാഗത്തെ ആർക്ക് എണ്ണാം? നീതിമാന്മാർ മരിക്കുന്നതുപോലെ ഞാൻ മരിക്കട്ടെ. എന്റെ അന്ത്യവും അവരുടേതുപോലെയാകട്ടെ!”
NUM 23:11 ബാലാക്ക് ബിലെയാമിനോട്, “താങ്കൾ എന്നോടീ ചെയ്തത് എന്താണ്? എന്റെ ശത്രുക്കളെ ശപിക്കാൻ ഞാൻ താങ്കളെ കൂട്ടിക്കൊണ്ടുവന്നു, എന്നാൽ താങ്കൾ അവരെ അനുഗ്രഹിക്കുകമാത്രമാണു ചെയ്തത്!” എന്നു പറഞ്ഞു.
NUM 23:12 അതിനു ബിലെയാം, “യഹോവ എന്റെ നാവിൽ തന്നതു ഞാൻ പറയേണ്ടതല്ലേ?” എന്നു മറുപടി പറഞ്ഞു.
NUM 23:13 പിന്നെ ബാലാക്ക് അദ്ദേഹത്തോട്, “താങ്കൾക്ക് അവരെ കാണാവുന്ന മറ്റൊരു സ്ഥലത്തേക്ക് എന്നോടൊപ്പം വരിക; അവരിൽ ഒരു ഭാഗത്തെമാത്രം അല്ലാതെ എല്ലാവരെയും താങ്കൾക്കു കാണാൻ കഴിയുകയില്ല. അവിടെനിന്ന് അവരെ എനിക്കുവേണ്ടി ശപിക്കുക” എന്നു പറഞ്ഞു.
NUM 23:14 അങ്ങനെ ബാലാക്ക് ബിലെയാമിനെ പിസ്ഗാമലയുടെ മുകളിലുള്ള സോഫീം വയലിലേക്കു കൊണ്ടുപോയി. അവിടെ അയാൾ ഏഴു യാഗപീഠങ്ങൾ നിർമിച്ച് ഓരോ പീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
NUM 23:15 ബിലെയാം ബാലാക്കിനോട്: “താങ്കളുടെ ഹോമയാഗത്തിനരികെ നിൽക്കുക. ഞാൻ അവിടെ യഹോവയെ കാണട്ടെ.”
NUM 23:16 യഹോവ ബിലെയാമിനെ സന്ദർശിച്ച് അദ്ദേഹത്തിന്റെ നാവിൽ ഒരു സന്ദേശം കൊടുത്തിട്ട്, “ബാലാക്കിന്റെ അടുക്കൽ മടങ്ങിച്ചെന്ന് ഈ ദൂത് അവനു നൽകുക” എന്നു പറഞ്ഞു.
NUM 23:17 അങ്ങനെ ബിലെയാം അയാളുടെ അടുക്കൽ മടങ്ങിച്ചെന്നു; മോവാബ്യപ്രഭുക്കന്മാർ എല്ലാവരോടുംകൂടെ അയാൾ തന്റെ യാഗത്തിന്റെ അടുക്കൽ നിൽക്കുന്നതു കണ്ടു. ബാലാക്ക് അദ്ദേഹത്തോട്, “യഹോവയുടെ അരുളപ്പാടെന്ത്?” എന്നു ചോദിച്ചു.
NUM 23:18 അപ്പോൾ അദ്ദേഹം അറിയിച്ച അരുളപ്പാട് ഇപ്രകാരമായിരുന്നു: “ബാലാക്കേ, എഴുന്നേറ്റു കേൾക്കുക, ശ്രദ്ധിച്ചുകേൾക്കുക; സിപ്പോരിന്റെ പുത്രാ, എനിക്കു ചെവിതരിക.
NUM 23:19 വ്യാജം പറയാൻ ദൈവം മനുഷ്യനല്ല, തന്റെ മനം മാറ്റാൻ മനുഷ്യപുത്രനുമല്ല. അരുളിച്ചെയ്തിട്ട് അവിടന്നു പ്രവർത്തിക്കാതിരിക്കുമോ? വാക്കു പറഞ്ഞിട്ട് നിറവേറ്റാതിരിക്കുമോ?
NUM 23:20 അനുഗ്രഹിക്കാനുള്ളൊരു കൽപ്പന എനിക്കു ലഭിച്ചിരിക്കുന്നു. അവിടന്ന് അനുഗ്രഹിച്ചിരിക്കുന്നു, എനിക്കതു മാറ്റിക്കൂടാ.
NUM 23:21 “അത്യാഹിതം യാക്കോബിൽ കാണാനില്ല. ദുരിതം ഇസ്രായേലിൽ ദർശിക്കാനുമില്ല. യഹോവയായ അവരുടെ ദൈവം അവരോടുകൂടെയുണ്ട്. രാജാവിന്റെ ഗർജനം അവരുടെ മധ്യേയുണ്ട്.
NUM 23:22 ഈജിപ്റ്റിൽനിന്ന് ദൈവം അവരെ കൊണ്ടുവന്നു; ഒരു കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്.
NUM 23:23 യാക്കോബിനെതിരേ ആഭിചാരം ഫലിക്കുകയില്ല, ഇസ്രായേലിനെതിരായി ലക്ഷണവിദ്യയുമില്ല. യാക്കോബിനെയും ഇസ്രായേലിനെയുംപറ്റി, ഇപ്പോൾ ‘ദൈവം ചെയ്തതെന്തെന്നു കാണുക!’ എന്നു പറയപ്പെടും.
NUM 23:24 ആ ജനം സിംഹിയെപ്പോലെ ഉണരുന്നു; അവർ സിംഹത്തെപ്പോലെ എഴുന്നേൽക്കുന്നു. അവർ തന്റെ ഇരയെ വിഴുങ്ങുകയും ആ കൊലയാളികളുടെ രക്തം കുടിക്കുകയുംചെയ്യുന്നതുവരെ വിശ്രമിക്കുകയില്ല.”
NUM 23:25 അപ്പോൾ ബാലാക്ക് ബിലെയാമിനോട്: “അവരെ ശപിക്കുകയും വേണ്ട, അനുഗ്രഹിക്കുകയും വേണ്ട!” എന്നു പറഞ്ഞു.
NUM 23:26 ബിലെയാം മറുപടിയായി, “യഹോവ എന്തു കൽപ്പിച്ചാലും ഞാൻ അതു ചെയ്യും എന്നു ഞാൻ താങ്കളോടു പറഞ്ഞില്ലേ?” എന്നു പറഞ്ഞു.
NUM 23:27 ഇതിനുശേഷം ബാലാക്ക് ബിലെയാമിനോട്, “വരിക, ഞാൻ താങ്കളെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാം. ഒരുപക്ഷേ അവിടെനിന്ന് എനിക്കുവേണ്ടി അവരെ ശപിക്കേണ്ടതിനു നിന്നെ അനുവദിക്കാൻ ദൈവത്തിനു പ്രസാദമായേക്കും” എന്നു പറഞ്ഞു.
NUM 23:28 അങ്ങനെ ബാലാക്ക് ബിലെയാമിനെ മരുഭൂമിക്ക് എതിരേയുള്ള പെയോർമലയുടെ മുകളിലേക്കു കൊണ്ടുപോയി.
NUM 23:29 ബിലെയാം പറഞ്ഞു: “ഇവിടെ ഏഴു യാഗപീഠം പണിത് ഏഴു കാളകളെയും ഏഴ് ആട്ടുകൊറ്റനെയും എനിക്കായി ഒരുക്കുക.”
NUM 23:30 ബിലെയാം പറഞ്ഞതുപോലെ ബാലാക്ക് ചെയ്തു. ഓരോ യാഗപീഠത്തിന്മേലും ഓരോ കാളയെയും ഓരോ ആട്ടുകൊറ്റനെയും അർപ്പിച്ചു.
NUM 24:1 എന്നാൽ, ഇസ്രായേലിനെ അനുഗ്രഹിക്കുന്നത് യഹോവയ്ക്കു പ്രസാദമായി എന്നു ബിലെയാം കണ്ടപ്പോൾ, മുമ്പു ചെയ്തതുപോലെ പ്രശ്നംവെക്കാൻ പോകാതെ മരുഭൂമിക്കുനേരേ തന്റെ മുഖം തിരിച്ചു.
NUM 24:2 ഗോത്രംഗോത്രമായി ഇസ്രായേൽ പാളയമടിച്ചു പാർക്കുന്നത് ബിലെയാം നോക്കിക്കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു,
NUM 24:3 അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു: “ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്, വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
NUM 24:4 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്, സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും, സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
NUM 24:5 “യാക്കോബേ, നിന്റെ കൂടാരങ്ങൾ, ഇസ്രായേലേ, നിന്റെ നിവാസങ്ങൾ, എത്ര മനോഹരം!
NUM 24:6 “താഴ്വരപോലെ അവ പടർന്നുകിടക്കുന്നു. നദീതീരത്തെ ഉദ്യാനങ്ങൾപോലെ, യഹോവ നട്ട ചന്ദനവൃക്ഷങ്ങൾപോലെ, ജലാന്തികേയുള്ള ദേവദാരുക്കൾപോലെതന്നെ.
NUM 24:7 അവരുടെ തൊട്ടികളിൽനിന്ന് വെള്ളം ഒഴുകും; അവരുടെ വിത്തിനു ജലസമൃദ്ധി ലഭിക്കും. “അവരുടെ രാജാവ് ആഗാഗിലും ശ്രേഷ്ഠനായിരിക്കും, അവരുടെ രാജ്യം ഉന്നതമാകും.
NUM 24:8 “ദൈവം അവരെ ഈജിപ്റ്റിൽനിന്നും കൊണ്ടുവന്നു. കാട്ടുകാളയുടെ കരുത്ത് അവർക്കുണ്ട്. ശത്രുരാജ്യങ്ങളെ അവർ വിഴുങ്ങുന്നു. അവരുടെ അസ്ഥികളെ തകർക്കുന്നു; തങ്ങളുടെ അസ്ത്രങ്ങൾകൊണ്ട് അവരെ തുളയ്ക്കുന്നു.
NUM 24:9 ഒരു സിംഹത്തെപ്പോലെ, ഒരു സിംഹിയെപ്പോലെ, അവർ പതുങ്ങിക്കിടക്കുന്നു. ആര് അവരെ ഉണർത്തും? “നിന്നെ അനുഗ്രഹിക്കുന്നവൻ അനുഗ്രഹിക്കപ്പെടട്ടെ, നിന്നെ ശപിക്കുന്നവൻ ശപിക്കപ്പെടട്ടെ!”
NUM 24:10 അപ്പോൾ ബിലെയാമിനെതിരേ ബാലാക്കിന്റെ കോപം ജ്വലിച്ചു. അദ്ദേഹം തന്റെ കൈകൾ അടിച്ചുകൊണ്ടു പറഞ്ഞു: “എന്റെ ശത്രുക്കളെ ശപിക്കാനാണു ഞാൻ താങ്കളെ വിളിച്ചുവരുത്തിയത്. എന്നാൽ താങ്കൾ അവരെ ഈ മൂന്നു തവണയും അനുഗ്രഹിച്ചിരിക്കുന്നു.
NUM 24:11 നിന്റെ സ്ഥലത്തേക്കു നീ ഓടിപ്പോകുക. മാന്യമായ പ്രതിഫലം താങ്കൾക്കു തരാമെന്നു ഞാൻ പറഞ്ഞു. എന്നാൽ യഹോവ നിനക്കു പ്രതിഫലം മുടക്കിയിരിക്കുന്നു.”
NUM 24:12 ബിലെയാം ബാലാക്കിനോട് മറുപടി പറഞ്ഞു: “താങ്കൾ എന്റെയടുക്കൽ അയച്ച ദൂതന്മാരോട്,
NUM 24:13 ‘ബാലാക്ക് തന്റെ കൊട്ടാരം നിറയെ സ്വർണവും വെള്ളിയും എനിക്കു തരുന്നെങ്കിലും, യഹോവയുടെ കൽപ്പനയെ മറികടന്ന്, നന്മയോ തിന്മയോ ആകട്ടെ, സ്വമേധയാ യാതൊന്നും എനിക്കു ചെയ്തുകൂടാ; മാത്രമല്ല, യഹോവ അരുളിച്ചെയ്യുന്നതുമാത്രമേ ഞാൻ പറയുകയുള്ളൂ’ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ?
NUM 24:14 ഇപ്പോൾ ഞാൻ എന്റെ ജനത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകുന്നു. എന്നാൽ വരിക, വരുംനാളുകളിൽ ഈ ജനം താങ്കളുടെ ജനങ്ങളോട് ചെയ്യാൻ പോകുന്നതെന്തെന്ന് ഞാൻ താങ്കളെ അറിയിക്കാം.”
NUM 24:15 പിന്നെ ബിലെയാം തന്റെ അരുളപ്പാട് അറിയിച്ചു: “ബെയോരിന്റെ പുത്രൻ ബിലെയാമിന്റെ അരുളപ്പാട്, വ്യക്തമായിക്കാണുന്ന കണ്ണുള്ളവന്റെ അരുളപ്പാട്,
NUM 24:16 ദൈവത്തിന്റെ വചനങ്ങളെ കേൾക്കുന്നവന്റെ അരുളപ്പാട്. പരമോന്നതനിൽനിന്ന് പരിജ്ഞാനം പ്രാപിച്ചവനും സർവശക്തനിൽനിന്ന് ദർശനം കാണുന്നവനും സാഷ്ടാംഗം വീഴുന്നവനും കണ്ണുകൾ തുറക്കപ്പെട്ടവനുമായവന്റെ അരുളപ്പാട്:
NUM 24:17 “ഞാൻ അവിടത്തെ കാണുന്നു, എന്നാൽ ഇപ്പോഴല്ല; ഞാൻ അവിടത്തെ ദർശിക്കുന്നു, എന്നാൽ സമീപത്തല്ല. യാക്കോബിൽനിന്ന് ഒരു നക്ഷത്രം ഉദിക്കും, ഇസ്രായേലിൽനിന്ന് ഒരു ചെങ്കോൽ ഉയരും. മോവാബിന്റെ നെറ്റിത്തടം അവിടന്ന് തകർക്കും, ശേത്തിന്റെ സകലപുത്രന്മാരുടെയും തലയോട്ടികളെത്തന്നെ.
NUM 24:18 ഏദോം പിടിക്കപ്പെടും; സേയീരും അവന്റെ ശത്രുക്കളുടെ കൈവശമാക്കപ്പെടും, എന്നാൽ ഇസ്രായേലോ ശക്തിപ്പെടും,
NUM 24:19 യാക്കോബിൽനിന്ന് ഒരു ഭരണാധിപൻ വന്ന് നഗരങ്ങളിൽ ശേഷിച്ചവരെ നശിപ്പിക്കും.”
NUM 24:20 പിന്നെ ബിലെയാം അമാലേക്കിനെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു: “അമാലേക്ക് രാജ്യങ്ങളിൽ ഒന്നാമനായിരുന്നു. എന്നാൽ അവരുടെ അവസാനം പരിപൂർണനാശമായിരിക്കും.”
NUM 24:21 പിന്നെ അയാൾ കേന്യരെ നോക്കി തന്റെ അരുളപ്പാട് അറിയിച്ചു: “നിന്റെ വാസസ്ഥലം സുരക്ഷിതം; നിന്റെ കൂട് പാറയിൽ വെച്ചിരിക്കുന്നു.
NUM 24:22 അശ്ശൂർ നിന്നെ ബന്ദിയായി കൊണ്ടുപോകുമ്പോൾ കേന്യരായ നിങ്ങൾ നശിക്കും.”
NUM 24:23 പിന്നെ അദ്ദേഹം തന്റെ അരുളപ്പാട് അറിയിച്ചു: “ഹാ! ദൈവം ഇതു ചെയ്യുമ്പോൾ ആര് ജീവനോടിരിക്കും?
NUM 24:24 കിത്തീം തീരങ്ങളിൽനിന്ന് കപ്പലുകൾ വരും; അശ്ശൂരിനെയും ഏബെരിനെയും അവർ അധീനമാക്കും; എന്നാൽ അവരും നശിക്കും.”
NUM 24:25 പിന്നെ ബിലെയാം എഴുന്നേറ്റ് സ്വദേശത്തേക്കു മടങ്ങി. ബാലാക്ക് തന്റെ വഴിക്കുപോയി.
NUM 25:1 ഇസ്രായേൽ ശിത്തീമിൽ പാർക്കുമ്പോൾ അവരുടെ പുരുഷന്മാർ മോവാബ്യസ്ത്രീകളുമായി ലൈംഗിക അസാന്മാർഗികതയിലേർപ്പെട്ടു.
NUM 25:2 അവർ തങ്ങളുടെ ദേവന്മാർക്കുള്ള ബലികൾക്ക് അവരെ വിളിക്കുകയും. ജനം ഈ ദേവന്മാരുടെമുമ്പാകെ ഭക്ഷിക്കുകയും അവയെ വണങ്ങുകയും ചെയ്തു.
NUM 25:3 അങ്ങനെ പെയോരിലെ ബാലിന്റെ ആരാധനയിൽ ഇസ്രായേൽ കൂട്ടുചേർന്നു. യഹോവയുടെ കോപം അവർക്കെതിരേ ജ്വലിച്ചു.
NUM 25:4 യഹോവ മോശയോട്, “യഹോവയുടെ ഉഗ്രകോപം ഇസ്രായേലിനെ വിട്ടുമാറേണ്ടതിന്, ജനത്തിന്റെ നായകന്മാരെ സകലരെയും കൂട്ടി യഹോവയുടെമുമ്പാകെ അവരെ കൊന്ന് പകൽവെളിച്ചത്തിൽ പ്രദർശിപ്പിക്കുക” എന്നു പറഞ്ഞു.
NUM 25:5 മോശ ഇസ്രായേലിന്റെ ന്യായാധിപന്മാരോട്, “നിങ്ങളുടെ പുരുഷന്മാരിൽ പെയോരിലെ ബാലിന്റെ ആരാധനയിൽ കൂട്ടുചേർന്നവരെ നിങ്ങൾതന്നെ വധിക്കുക.”
NUM 25:6 ഈ വിധി വന്നതിനുശേഷം, മോശയും ഇസ്രായേൽസഭ മുഴുവനും സമാഗമകൂടാരവാതിൽക്കൽ വിലപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുടെ കണ്മുമ്പിൽത്തന്നെ ഒരു ഇസ്രായേല്യപുരുഷൻ ഒരു മിദ്യാന്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവന്നു.
NUM 25:7 പുരോഹിതനായ അഹരോന്റെ മകൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇതു കണ്ടപ്പോൾ, അദ്ദേഹം സഭയിൽനിന്ന് എഴുന്നേറ്റ് ഒരു കുന്തം കൈയിലെടുത്ത്
NUM 25:8 ആ ഇസ്രായേല്യന്റെ പിന്നാലെ കൂടാരത്തിലേക്കുചെന്നു. അവർ ഇരുവരെയും—ഇസ്രായേല്യനെയും ആ സ്ത്രീയെയും—അവരുടെ ഉദരം തുളയുമാറ് കുന്തംകൊണ്ട് കുത്തി. അപ്പോൾ ഇസ്രായേല്യർക്കെതിരായ ബാധ ശമിച്ചു.
NUM 25:9 എന്നാൽ ബാധയിൽ മരിച്ചവരുടെ എണ്ണം 24,000 ആയിരുന്നു.
NUM 25:10 യഹോവ മോശയോട്,
NUM 25:11 “പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ഇസ്രായേല്യർക്കെതിരേയുള്ള എന്റെ കോപം വിട്ടുമാറാനിടയാക്കി. അവരുടെ ഇടയിൽ എന്റെ മാനത്തിനുവേണ്ടി എന്നെപ്പോലെതന്നെ അവനും തീക്ഷ്ണത കാട്ടിയിരിക്കുകയാൽ എന്റെ തീക്ഷ്ണതയിൽ ഞാൻ അവരെ ഇല്ലായ്മചെയ്യുന്നതിൽനിന്ന് പിന്തിരിഞ്ഞു.
NUM 25:12 അതുകൊണ്ട് ഞാൻ അവനുമായി എന്റെ സമാധാന ഉടമ്പടിചെയ്യുന്നു എന്ന് അവനോടു പറയുക.
NUM 25:13 അവൻ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി ഇസ്രായേല്യർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്തതിനാൽ അത് അവനും അവന്റെ സന്തതിപരമ്പരകൾക്കും സുസ്ഥിരമായ ഒരു പൗരോഹിത്യത്തിന്റെ ഉടമ്പടി ആകുന്നു.”
NUM 25:14 മിദ്യാന്യസ്ത്രീയോടുകൂടി കൊല്ലപ്പെട്ട ഇസ്രായേല്യന്റെ പേര് സിമ്രി എന്നായിരുന്നു. അവൻ ശിമെയോൻ ഗോത്രത്തിലെ ഒരു കുടുംബത്തിന്റെ നായകനായിരുന്ന സാലുവിന്റെ മകനായിരുന്നു.
NUM 25:15 കൊല്ലപ്പെട്ട മിദ്യാന്യസ്ത്രീയുടെ പേര് കോസ്ബി എന്നായിരുന്നു; അവൾ മിദ്യാന്യവംശത്തിൽപ്പെട്ട ഒരു കുടുംബത്തിന്റെ ഗോത്രത്തലവനായ സൂരിന്റെ മകളായിരുന്നു.
NUM 25:16 യഹോവ മോശയോട്,
NUM 25:17 “പെയോരിലെ ബാലിന്റെ കാര്യത്തിലും, തൻനിമിത്തം ഉണ്ടായ ബാധയിൽ കൊല്ലപ്പെട്ട അവരുടെ സഹോദരിയും ഒരു മിദ്യാന്യപ്രഭുവിന്റെ മകളുമായ കോസ്ബിയുടെ കാര്യത്തിലും മിദ്യാന്യർ നിങ്ങളെ വഞ്ചിച്ച് നിങ്ങളോടു ശത്രുത കാട്ടിയതിനാൽ, നിങ്ങൾ അവരോടും ശത്രുത കാട്ടി അവരെ നിശ്ശേഷം നശിപ്പിക്കണം” എന്നു കൽപ്പിച്ചു.
NUM 26:1 ബാധയ്ക്കുശേഷം യഹോവ മോശയോടും പുരോഹിതനായ അഹരോന്റെ പുത്രൻ എലെയാസാരിനോടും കൽപ്പിച്ചു:
NUM 26:2 “ഇരുപതു വയസ്സുമുതൽ മേലോട്ടു പ്രായമുള്ളവരും യുദ്ധപ്രാപ്തരുമായി ഇസ്രായേൽസമൂഹത്തിലാകെ ഉള്ളവരുടെ ജനസംഖ്യ പിതൃഭവനം തിരിച്ച് കണക്കാക്കുക.”
NUM 26:3 യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും അവരോട് ഇപ്രകാരം പറഞ്ഞു:
NUM 26:4 “യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇരുപതു വയസ്സുമുതൽ മേലോട്ട് പ്രായമുള്ള പുരുഷന്മാരുടെ ജനസംഖ്യയെടുക്കുക.” ഈജിപ്റ്റിൽനിന്നും പുറപ്പെട്ട ഇസ്രായേല്യർ ഇവരായിരുന്നു:
NUM 26:5 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ സന്തതികൾ: ഹാനോക്കിലൂടെ ഹാനോക്ക്യകുടുംബം; ഫല്ലുവിലൂടെ ഫല്ലൂവ്യകുടുംബം;
NUM 26:6 ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; കർമിയിലൂടെ കർമ്യകുടുംബം.
NUM 26:7 ഇവയായിരുന്നു രൂബേന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 43,730 ആയിരുന്നു.
NUM 26:8 ഫല്ലൂവിന്റെ പുത്രൻ എലീയാബ്.
NUM 26:9 എലീയാബിന്റെ പുത്രന്മാർ നെമൂവേലും ദാഥാനും അബീരാമും ആയിരുന്നു. മോശയ്ക്കും അഹരോനും എതിരേ മത്സരിച്ചവരും യഹോവയ്ക്കെതിരേ മത്സരിച്ചപ്പോൾ കോരഹിന്റെ അനുയായികളുടെ കൂട്ടത്തിലുണ്ടായിരുന്ന ഇസ്രായേല്യപ്രഭുക്കന്മാരായ ദാഥാനും അബീരാമും ഇവർതന്നെ.
NUM 26:10 ഭൂമി വായ്‌പിളർന്ന് കോരഹിനോടുകൂടെ അവരെ വിഴുങ്ങിക്കളഞ്ഞു. ഇരുനൂറ്റി അൻപത് പുരുഷന്മാർ അഗ്നിക്കിരയായ അവസരത്തിൽ അയാളുടെ അനുയായികൾ മരിച്ചു. അങ്ങനെ അവർ മുന്നറിയിപ്പിനുള്ള ഒരു ചിഹ്നമായിത്തീർന്നു.
NUM 26:11 എന്നാൽ കോരഹിന്റെ പുത്രന്മാർ ആ ദിവസം മരിച്ചില്ല.
NUM 26:12 ശിമെയോന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: നെമൂവേലിലൂടെ നെമൂവേല്യകുടുംബം; യാമിനിലൂടെ യാമിന്യകുടുംബം; യാഖീനിലൂടെ യാഖീന്യകുടുംബം;
NUM 26:13 സേരഹിലൂടെ സേരഹ്യകുടുംബം; ശാവൂലിലൂടെ ശാവൂല്യകുടുംബം.
NUM 26:14 ഇവയായിരുന്നു ശിമെയോന്യകുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 22,200 പുരുഷന്മാർ ആയിരുന്നു.
NUM 26:15 ഗാദിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സെഫോനിലൂടെ സെഫോന്യകുടുംബം; ഹഗ്ഗീയിലൂടെ ഹഗ്ഗീയകുടുംബം; ശൂനിയിലൂടെ ശൂനീയകുടുംബം;
NUM 26:16 ഒസ്നിയിലൂടെ ഒസ്നീയകുടുംബം; ഏരിയിലൂടെ ഏര്യകുടുംബം;
NUM 26:17 അരോദിലൂടെ അരോദ്യകുടുംബം; അരേലിയിലൂടെ അരേല്യകുടുംബം.
NUM 26:18 ഗാദിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 40,500 ആയിരുന്നു.
NUM 26:19 ഏരും ഓനാനും യെഹൂദയുടെ പുത്രന്മാർ ആയിരുന്നു. എന്നാൽ അവർ കനാനിൽവെച്ചു മരിച്ചു.
NUM 26:20 യെഹൂദയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശേലഹിലൂടെ ശേലഹ്യകുടുംബം; ഫേരെസിലൂടെ ഫേരെസ്യകുടുംബം; സേരഹിലൂടെ സേരഹ്യകുടുംബം.
NUM 26:21 ഫേരെസിന്റെ സന്തതികൾ: ഹെസ്രോനിലൂടെ ഹെസ്രോന്യകുടുംബം; ഹാമൂലിലൂടെ ഹാമൂല്യകുടുംബം.
NUM 26:22 യെഹൂദയുടെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 76,500 ആയിരുന്നു.
NUM 26:23 യിസ്സാഖാറിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: തോലാവിലൂടെ തോലാവ്യകുടുംബം; പൂവായിലൂടെ പൂവ്യകുടുംബം;
NUM 26:24 യാശൂബിലൂടെ യാശൂബ്യകുടുംബം; ശിമ്രോനിലൂടെ ശിമ്രോന്യകുടുംബം.
NUM 26:25 യിസ്സാഖാർ പിതൃഭവനത്തിൽനിന്ന് ഉള്ളവർ ഇവരായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 64,300 ആയിരുന്നു.
NUM 26:26 സെബൂലൂന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: സേരെദിലൂടെ സേരെദ്യകുടുംബം, ഏലോനിലൂടെ ഏലോന്യകുടുംബം, യഹ്ലെയേലിലൂടെ യഹ്ലെയേല്യകുടുംബം.
NUM 26:27 സെബൂലൂൻ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 60,500 ആയിരുന്നു.
NUM 26:28 മനശ്ശെ, എഫ്രയീം എന്നിവരിലൂടെ യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ:
NUM 26:29 മനശ്ശെയുടെ സന്തതികൾ: മാഖീരിലൂടെ മാഖീര്യകുടുംബം; മാഖീർ ഗിലെയാദിന്റെ പിതാവായിരുന്നു; ഗിലെയാദിലൂടെ ഗിലെയാദ്യകുടുംബം;
NUM 26:30 ഗിലെയാദിന്റെ സന്തതികൾ: ഈയേസെരിലൂടെ ഈയേസെര്യകുടുംബം: ഹേലെക്കിലൂടെ ഹേലെക്ക്യകുടുംബം;
NUM 26:31 അസ്രീയേലിലൂടെ അസ്രീയേല്യകുടുംബം; ശേഖേമിലൂടെ ശേഖേമ്യകുടുംബം;
NUM 26:32 ശെമീദാവിലൂടെ ശെമീദാവ്യകുടുംബം; ഹേഫെരിലൂടെ ഹേഫെര്യകുടുംബം.
NUM 26:33 ഹേഫെരിന്റെ പുത്രൻ സെലോഫഹാദിനു പുത്രന്മാരില്ലായിരുന്നു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പേരുകൾ: മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
NUM 26:34 മനശ്ശെയുടെ കുടുംബങ്ങൾ ഇവയായിരുന്നു; അതിൽ എണ്ണപ്പെട്ടവർ 52,700 ആയിരുന്നു.
NUM 26:35 എഫ്രയീമിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഥേലഹിലൂടെ ശൂഥേലഹ്യകുടുംബം; ബേഖെരിലൂടെ ബേഖെര്യകുടുംബം; തഹനിലൂടെ തഹന്യകടുംബം,
NUM 26:36 ശൂഥേലഹിന്റെ സന്തതികൾ: ഏരാനിലൂടെ ഏരാന്യകുടുംബം.
NUM 26:37 എഫ്രയീമിന്റെ കുടുംബങ്ങൾ ഇവയായിരുന്നു. അതിൽ എണ്ണപ്പെട്ടവർ 32,500 ആയിരുന്നു. ഇവയായിരുന്നു യോസേഫിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ.
NUM 26:38 ബെന്യാമീന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ബേലയിലൂടെ ബേലാവ്യകുടുംബം; അശ്ബേലിലൂടെ അശ്ബേല്യകുടുംബം; അഹീരാമിലൂടെ അഹീരാമ്യകുടുംബം;
NUM 26:39 ശൂപാമിലൂടെ ശൂപാമ്യകുടുംബം; ഹൂഫാമിലൂടെ ഹൂഫാമ്യകുടുംബം.
NUM 26:40 ആരെദ്, നയമാൻ എന്നിവരിലൂടെയുള്ള ബേലിയുടെ സന്തതികൾ: അർദിലൂടെ അർദ്യകുടുംബം. നാമാനിലൂടെ നാമാന്യകുടുംബം
NUM 26:41 ബെന്യാമീന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 45,600 ആയിരുന്നു.
NUM 26:42 ദാന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: ശൂഹാമിലൂടെ ശൂഹാമ്യകുടുംബം. ദാന്റെ കുടുംബങ്ങൾ ഇവയായിരുന്നു;
NUM 26:43 അവയെല്ലാം ശൂഹാമ്യകുടുംബങ്ങളായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 64,400 ആയിരുന്നു.
NUM 26:44 ആശേരിന്റെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യിമ്നായിലൂടെ യിമ്നീയകുടുംബം; യിശ്വിയിലൂടെ യിശ്വീയകുടുംബം; ബേരീയാവിലൂടെ ബേരീയാവ്യകുടുംബം;
NUM 26:45 ബേരീയാവിന്റെ സന്തതികളിലൂടെ: ഹേബെരിലൂടെ ഹേബെര്യകുടുംബം; മൽക്കീയേലിലൂടെ മൽക്കീയേല്യകുടുംബം.
NUM 26:46 ആശേരിന് സേരഹ് എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
NUM 26:47 ആശേരിന്റെ കുടുംബങ്ങൾ ഇവയായിരുന്നു; അവരിൽ എണ്ണപ്പെട്ടവർ 53,400 ആയിരുന്നു.
NUM 26:48 നഫ്താലിയുടെ പിതൃഭവനത്തിൽനിന്നുള്ള സന്തതികൾ: യഹ്സേലിലൂടെ യഹ്സേല്യകുടുംബം; ഗൂനിയിലൂടെ ഗൂന്യകുടുംബം;
NUM 26:49 യെസെരിലൂടെ യെസെര്യകടുംബം; ശില്ലേമിലൂടെ ശില്ലേമ്യകുടുംബം.
NUM 26:50 ഇവയായിരുന്നു നഫ്താലിയുടെ കുടുംബങ്ങൾ; അതിൽ എണ്ണപ്പെട്ടവർ 45,400 ആയിരുന്നു.
NUM 26:51 ഇസ്രായേലിലെ പുരുഷന്മാരുടെ ആകെ എണ്ണം 6,01,730 ആയിരുന്നു.
NUM 26:52 യഹോവ മോശയോട്,
NUM 26:53 “ആളെണ്ണത്തിനൊത്തവണ്ണം ദേശം അവർക്ക് അവകാശമായി വിഭജിച്ചു കൊടുക്കണം.
NUM 26:54 വലിയ കൂട്ടത്തിനു കൂടുതലും ചെറിയ കൂട്ടത്തിനു കുറവുമായി ഓഹരി കൊടുക്കുക. പട്ടികയിൽ പേരു ചേർക്കപ്പെട്ടവരുടെ എണ്ണത്തിനൊത്തവണ്ണം ഓരോരുത്തർക്കും അവരവരുടെ ഓഹരി ലഭിക്കണം.
NUM 26:55 നറുക്കിട്ടുവേണം ദേശം വിഭജിക്കേണ്ടത്. പിതൃഗോത്രത്തിന്റെ പേരിൻപ്രകാരമായിരിക്കണം ഓരോ കൂട്ടത്തിനും ഓഹരി ലഭിക്കേണ്ടത്.
NUM 26:56 വലിയ കൂട്ടങ്ങൾക്കും ചെറിയ കൂട്ടങ്ങൾക്കും നറുക്കിലൂടെയാണ് ഓഹരി വിഭജിച്ചുകൊടുക്കേണ്ടത്.”
NUM 26:57 പിതൃഭവനമായി എണ്ണപ്പെട്ട ലേവ്യർ ഇവരായിരുന്നു: ഗെർശോനിലൂടെ ഗെർശോന്യകുടുംബം; കെഹാത്തിലൂടെ കെഹാത്യകുടുംബം; മെരാരിയിലൂടെ മെരാര്യകുടുംബം.
NUM 26:58 ഇവയും ലേവ്യകുടുംബങ്ങളായിരുന്നു: ലിബ്നീയകുടുംബം, ഹെബ്രോന്യകുടുംബം, മഹ്ലീയകുടുംബം, മൂശ്യകുടുംബം, കോരഹ്യകുടുംബം. അമ്രാമിന്റെ പിതാമഹനായിരുന്നു കെഹാത്ത്;
NUM 26:59 അമ്രാമിന്റെ ഭാര്യയുടെ പേര് യോഖേബേദ് എന്നായിരുന്നു. അവൾ ഈജിപ്റ്റിൽവെച്ച് ലേവിക്കു ജനിച്ച മകൾ. അമ്രാമിന് അവൾ, അഹരോൻ, മോശ, അവരുടെ സഹോദരിയായ മിര്യാം എന്നിവരെ പ്രസവിച്ചു.
NUM 26:60 നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവരുടെ പിതാവായിരുന്നു അഹരോൻ.
NUM 26:61 എന്നാൽ യഹോവയുടെമുമ്പാകെ അന്യാഗ്നി കത്തിച്ചതുകൊണ്ട് നാദാബും അബീഹൂവും മരിച്ചു.
NUM 26:62 ലേവ്യരിൽ ഒരുമാസമോ അതിലധികമോ പ്രായമായ ആണുങ്ങൾ 23,000 ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരെ എണ്ണിയില്ല; കാരണം അവരുടെ ഇടയിൽ അവർക്ക് യാതൊരവകാശവും ലഭിച്ചില്ല.
NUM 26:63 യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബിന്റെ സമതലത്തിൽവെച്ച് മോശയും പുരോഹിതനായ എലെയാസാരും എണ്ണിയ ഇസ്രായേല്യർ ഇവരാണ്.
NUM 26:64 മോശയും പുരോഹിതനായ അഹരോനുംകൂടി ഇസ്രായേൽമക്കളെ സീനായിമരുഭൂമിയിൽവെച്ച് എണ്ണിയപ്പോൾ എണ്ണപ്പെട്ടവരുടെ കൂട്ടത്തിൽ ഇവരിൽ ഒരാൾപോലും ഉണ്ടായിരുന്നില്ല.
NUM 26:65 അവർ നിശ്ചയമായും മരുഭൂമിയിൽ മരിച്ചുപോകുമെന്ന് അവരെക്കുറിച്ച് യഹോവ അരുളിച്ചെയ്തിരുന്നല്ലോ. അങ്ങനെ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകൻ യോശുവയും ഒഴികെ അവരിൽ ഒരാൾപോലും ശേഷിച്ചിരുന്നില്ല.
NUM 27:1 യോസേഫിന്റെ മകനായ മനശ്ശെയുടെ കുടുംബങ്ങളിൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകനായ സെലോഫഹാദിന്റെ പുത്രിമാർ, മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവർ ആയിരുന്നു.
NUM 27:2 അവർ സമാഗമകൂടാരത്തിന്റെ കവാടത്തിൽ വന്ന്, മോശ, പുരോഹിതനായ എലെയാസാർ, പ്രഭുക്കന്മാർ എന്നിവരുടെയും സർവസഭയുടെയും മുമ്പാകെ നിന്ന് പറഞ്ഞു:
NUM 27:3 “ഞങ്ങളുടെ പിതാവ് മരുഭൂമിയിൽവെച്ച് മരിച്ചു. യഹോവയ്ക്കെതിരേ മത്സരിച്ച കോരഹിന്റെ അനുയായികളുടെ കൂട്ടത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം സ്വന്തപാപത്തിലാണ് മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാർ ഉണ്ടായിരുന്നില്ല.
NUM 27:4 ഞങ്ങളുടെ പിതാവിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ അദ്ദേഹത്തിന്റെ പേര് തന്റെ കുടുംബത്തിൽനിന്നും നീക്കപ്പെടുന്നതെന്തിന്? ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം തരണം.”
NUM 27:5 അങ്ങനെ മോശ അവരുടെ കാര്യം യഹോവയുടെമുമ്പാകെ കൊണ്ടുവന്നു.
NUM 27:6 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 27:7 “സെലോഫഹാദിന്റെ പുത്രിമാർ പറയുന്ന കാര്യം ശരിയാണ്. നീ നിശ്ചയമായും അവർക്ക് അവരുടെ പിതാവിന്റെ ബന്ധുക്കളുടെ ഇടയിൽ ഒരവകാശം നൽകണം. അവരുടെ പിതാവിന്റെ ഓഹരി അവർക്കു നൽകണം.
NUM 27:8 “ഇസ്രായേല്യരോടു പറയുക: ‘ഒരു മനുഷ്യൻ മരിക്കുകയും തനിക്കു പുത്രന്മാരില്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഓഹരി പുത്രിമാർക്കു കൊടുക്കണം.
NUM 27:9 അവനു പുത്രിമാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ സഹോദരന്മാർക്കു കൊടുക്കണം.
NUM 27:10 അവനു സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ പിതൃസഹോദരന്മാർക്കു കൊടുക്കണം.
NUM 27:11 അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കിൽ അവന്റെ ഓഹരി തന്റെ കുടുംബത്തിലെ അടുത്ത ബന്ധുവിനു കൊടുക്കണം. ഇതു യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾക്ക് ഒരു നിയമവും ചട്ടവുമായിരിക്കണം.’ ”
NUM 27:12 ഇതിനുശേഷം യഹോവ മോശയോട്, “അബാരീംനിരയിലുള്ള ഈ പർവതത്തിൽ കയറി ഞാൻ ഇസ്രായേല്യർക്കു കൊടുത്തിരിക്കുന്ന ദേശം കാണുക.
NUM 27:13 നീ അതു കണ്ടശേഷം നീയും നിന്റെ സഹോദരനായ അഹരോനെപ്പോലെ നിന്റെ ജനത്തോടു ചേർക്കപ്പെടും.
NUM 27:14 സീൻ മരുഭൂമിയിൽവെച്ച് വെള്ളത്തിന്റെ കാര്യത്തിൽ എന്നെ വിശുദ്ധീകരിക്കാനുള്ള എന്റെ കൽപ്പനയോടു നിങ്ങൾ മത്സരിച്ചതുകൊണ്ടുതന്നെ” എന്നു പറഞ്ഞു. സീൻമരുഭൂമിയിൽ കാദേശിലെ മെരീബാജലാശയം ഇതുതന്നെ.
NUM 27:15 മോശ യഹോവയോട്,
NUM 27:16 “യഹോവയുടെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കാൻ, അവർക്കുമുമ്പാകെ പോകാനും വരാനും പുറത്തുകൊണ്ടുപോകാനും അകത്തുകൊണ്ടുവരാനും സകലജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവേ, ഈ സഭയുടെമേൽ ഒരു മനുഷ്യനെ നിയമിച്ചാലും” എന്നു പറഞ്ഞു.
NUM 27:18 അതുകൊണ്ട് യഹോവ മോശയോട്: “നൂന്റെ മകനും, എന്റെ ആത്മാവുള്ള പുരുഷനുമായ യോശുവയെ വിളിച്ച് നിന്റെ കൈ അവന്റെമേൽ വെക്കുക.
NUM 27:19 അവനെ പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി അവരുടെ സാന്നിധ്യത്തിൽ അവനെ അധികാരം ഏൽപ്പിക്കുക.
NUM 27:20 നിന്റെ അധികാരത്തിൽ കുറെ അവനു കൊടുക്കുക. അങ്ങനെ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവനെ അനുസരിക്കും.
NUM 27:21 അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കണം. യഹോവയുടെമുമ്പാകെ ഊറീം മുഖാന്തരം അരുളപ്പാടു ചോദിക്കുന്നതിലൂടെ അദ്ദേഹം അവനുവേണ്ടിയുള്ള തീരുമാനങ്ങൾ അറിയും. അവന്റെ കൽപ്പനയിങ്കൽ അയാളും ഇസ്രായേല്യരുടെ സർവസമൂഹവും പുറത്തുപോകുകയും അയാളുടെ കൽപ്പനയിങ്കൽ അവർ അകത്തുവരികയും ചെയ്യും.”
NUM 27:22 യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ചെയ്തു. അദ്ദേഹം യോശുവയെ കൂട്ടിക്കൊണ്ട് പുരോഹിതനായ എലെയാസാരിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി.
NUM 27:23 യഹോവ മോശയോടു നിർദേശിച്ചപ്രകാരം അവന്റെമേൽ കൈവെച്ച് ജനത്തെ നയിക്കാനുള്ള അധികാരം ഏൽപ്പിച്ചു.
NUM 28:1 യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:
NUM 28:2 “ഇസ്രായേൽമക്കൾക്ക് ഈ കൽപ്പന നൽകി അവരോടു പറയുക: ‘എനിക്കു ഹൃദ്യസുഗന്ധമായി ദഹനയാഗമാകുന്ന വഴിപാടുകൾ യഥാസമയം അർപ്പിക്കാൻ നിങ്ങൾ ശ്രദ്ധിക്കുക’
NUM 28:3 അവരോടു പറയുക: ‘യഹോവയ്ക്കു നിങ്ങൾ അർപ്പിക്കേണ്ട ദഹനയാഗം ഇതാണ്: ദിവസംതോറും ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ട് കുഞ്ഞാടിനെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി അർപ്പിക്കുക.
NUM 28:4 ഒരു കുഞ്ഞാടിനെ രാവിലെയും മറ്റേ കുഞ്ഞാടിനെ വൈകുന്നേരത്തും യാഗമർപ്പിക്കണം.
NUM 28:5 ഇടിച്ചുപിഴിഞ്ഞെടുത്ത ഒലിവെണ്ണ കാൽ ഹീൻ ചേർത്ത ഒരു ഓമെർ നേരിയമാവ് ഭോജനയാഗമായും അർപ്പിക്കണം.
NUM 28:6 ഇതു ഹൃദ്യസുഗന്ധമായി, യഹോവയ്ക്കു ദഹനയാഗമായി സീനായിമലയിൽവെച്ച് നിയമിക്കപ്പെട്ട, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം.
NUM 28:7 അതിന്റെ പാനീയയാഗം ഓരോ കുഞ്ഞാടിനുമൊപ്പം കാൽ ഹീൻ വീര്യമുള്ള പാനീയം ആയിരിക്കണം. യഹോവയ്ക്കുള്ള പാനീയയാഗം വിശുദ്ധമന്ദിരത്തിൽ ഒഴിക്കുക.
NUM 28:8 രാവിലെ നിങ്ങൾ അർപ്പിക്കുന്നവിധംതന്നെയുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം രണ്ടാമത്തെ കുഞ്ഞാടിനെ വൈകുന്നേരത്ത് അർപ്പിക്കണം. ഇത് യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗം.
NUM 28:9 “ ‘ശബ്ബത്തുദിവസം, ഒരുവയസ്സു പ്രായമുള്ള ഊനമില്ലാത്ത രണ്ടു കുഞ്ഞാടുകളെ, അതിന്റെ പാനീയയാഗത്തോടും, അതിന്റെ ഭോജനയാഗമായ ഒലിവെണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവോടുംകൂടെ അർപ്പിക്കണം.
NUM 28:10 എല്ലാ ശബ്ബത്തിനുമുള്ള ഹോമയാഗം ഇതുതന്നെ. നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനും പുറമേയുള്ളതാണ് ഇത്.
NUM 28:11 “ ‘എല്ലാമാസവും ഒന്നാംദിവസം ഊനമില്ലാത്ത രണ്ടു കാളക്കിടാങ്ങൾ, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവ ഹോമയാഗമായി യഹോവയ്ക്ക് അർപ്പിക്കുക.
NUM 28:12 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ എണ്ണചേർത്ത രണ്ട് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും,
NUM 28:13 ഓരോ കുഞ്ഞാടിനോടുംകൂടെ എണ്ണചേർത്ത ഒരു ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. ഇതു ഹോമയാഗത്തിനുവേണ്ടിയുള്ളതാണ്; യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി അർപ്പിക്കപ്പെടുന്ന ഹോമയാഗംതന്നെ.
NUM 28:14 അവയുടെ പാനീയയാഗം കാളയൊന്നിന് അര ഹീനും ഓരോ ആട്ടുകൊറ്റനും മൂന്നിലൊന്നു ഹീനും, ഓരോ കുഞ്ഞാടിനും കാൽ ഹീനും വീഞ്ഞ് ആയിരിക്കണം. വർഷത്തിലെ എല്ലാ അമാവാസിയിലും അർപ്പിക്കേണ്ട മാസംതോറുമുള്ള ദഹനയാഗം ഇതുതന്നെ.
NUM 28:15 പാനീയയാഗത്തോടുകൂടെ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിനുപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും യഹോവയ്ക്ക് അർപ്പിക്കണം.
NUM 28:16 “ ‘ഒന്നാംമാസം പതിന്നാലാംതീയതി യഹോവയുടെ പെസഹാ ആചരിക്കണം.
NUM 28:17 ഈ മാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം ഉണ്ടായിരിക്കണം; ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
NUM 28:18 ഒന്നാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
NUM 28:19 യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗം: ഊനമില്ലാത്ത രണ്ടു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഒരു ഹോമയാഗമായി അർപ്പിക്കണം.
NUM 28:20 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും, ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
NUM 28:21 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും ഒരുക്കുക.
NUM 28:22 നിങ്ങൾക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗത്തിന് ഒരു കോലാടിനെയുംകൂടി അർപ്പിക്കണം.
NUM 28:23 പ്രഭാതത്തിൽ നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനുപുറമേയാണ് ഇവ ഒരുക്കേണ്ടത്.
NUM 28:24 ഇപ്രകാരം യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ദഹനയാഗത്തിന്റെ ഭോജനം ഏഴുദിവസത്തേക്ക് ദിനംപ്രതി ഒരുക്കണം. നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ പാനീയയാഗത്തിനുംപുറമേയാണ് ഇത് ഒരുക്കപ്പെടേണ്ടത്.
NUM 28:25 ഏഴാംദിവസം വിശുദ്ധസഭായോഗം കൂടണം, അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
NUM 28:26 “ ‘ആദ്യഫലം ശേഖരിക്കുന്ന ദിവസം, പുതിയ ധാന്യത്തിന്റെ ഒരു ഭോജനയാഗം ആഴ്ചകളുടെ പെരുന്നാളിൽ നിങ്ങൾ യഹോവയ്ക്ക് അർപ്പിക്കുമ്പോൾ വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
NUM 28:27 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി രണ്ടു കാളക്കിടാവും ഒരു ആട്ടുകൊറ്റനും ഒരുവയസ്സു പ്രായമുള്ള ഏഴ് ആണാട്ടിൻകുട്ടിയും ഹോമയാഗമായി അർപ്പിക്കണം.
NUM 28:28 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
NUM 28:29 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.
NUM 28:30 നിനക്കു പ്രായശ്ചിത്തം വരുത്താനായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.
NUM 28:31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനുംപുറമേ ഇവ അവയുടെ പാനീയയാഗങ്ങളോടുകൂടെ ഒരുക്കുക. മൃഗങ്ങൾ ഊനമില്ലാത്തവ ആയിരിക്കണം.
NUM 29:1 “ ‘ഏഴാംമാസം ഒന്നാംതീയതി വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. അതു നിങ്ങൾക്കു കാഹളങ്ങൾ മുഴക്കാനുള്ള ദിനം.
NUM 29:2 യഹോവയ്ക്കു ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
NUM 29:3 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെർ,
NUM 29:4 ഏഴ് കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെർ, ഇപ്രകാരം ഒലിവെണ്ണചേർത്ത നേരിയമാവിന്റെ ഭോജനയാഗം ഉണ്ടായിരിക്കണം.
NUM 29:5 നിനക്കു പ്രായശ്ചിത്തം വരുത്താൻ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തുക.
NUM 29:6 ദിവസേനയും മാസംതോറുമുള്ള നിർദിഷ്ട ഹോമയാഗങ്ങൾക്കും അവയോടുകൂടെയുള്ള ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ എന്നിവയ്ക്കുംപുറമേയാണ് ഇവ. അവ യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗം.
NUM 29:7 “ ‘ഈ ഏഴാംമാസം പത്താംതീയതി വിശുദ്ധസഭായോഗം കൂടണം. അന്നു നിങ്ങൾ ആത്മതപനം ചെയ്യുകയും വേലയൊന്നും ചെയ്യാതിരിക്കുകയും വേണം.
NUM 29:8 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായി ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമായ ഏഴ് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കുക.
NUM 29:9 ഓരോ കാളയോടുംകൂടെ ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഒരു ഭോജനയാഗവും ഉണ്ടായിരിക്കണം. അത് ആട്ടുകൊറ്റനോടുകൂടെ രണ്ട് ഓമെറും
NUM 29:10 ഏഴു കുഞ്ഞാടുകളിൽ ഓരോന്നിനോടുംകൂടെ ഒരു ഓമെറും വീതം ഉണ്ടായിരിക്കണം.
NUM 29:11 പ്രായശ്ചിത്തത്തിനുള്ള പാപശുദ്ധീകരണയാഗത്തിനും പതിവു ഹോമയാഗത്തിനും അതോടുകൂടിയുള്ള ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
NUM 29:12 “ ‘ഏഴാംമാസത്തിന്റെ പതിനഞ്ചാംതീയതി വിശുദ്ധസഭായോഗം നടത്തണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്. ഏഴുദിവസം യഹോവയ്ക്ക് ഉത്സവം ആചരിക്കണം.
NUM 29:13 യഹോവയ്ക്ക് ഹൃദ്യസുഗന്ധമായ ദഹനയാഗമായി ഊനമില്ലാത്ത പതിമ്മൂന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ ഹോമയാഗം അർപ്പിക്കണം.
NUM 29:14 പതിമ്മൂന്ന് കാളക്കിടാങ്ങളിൽ ഓരോന്നിനോടുംകൂടി ഒലിവെണ്ണചേർത്ത മൂന്ന് ഓമെർ നേരിയമാവിന്റെ ഭോജനയാഗവും അത് ഓരോ ആട്ടുകൊറ്റനോടുംകൂടി രണ്ട് ഓമെറും
NUM 29:15 ഓരോ ആട്ടിൻകുട്ടിയോടുംകൂടി ഒരു ഓമെറും വീതം അർപ്പിക്കണം.
NUM 29:16 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
NUM 29:17 “ ‘രണ്ടാംദിവസം, ഊനമില്ലാത്ത പന്ത്രണ്ട് കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
NUM 29:18 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദിഷ്ടമായ എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:19 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
NUM 29:20 “ ‘മൂന്നാംദിവസം ഊനമില്ലാത്ത പതിനൊന്നു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
NUM 29:21 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:22 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
NUM 29:23 “ ‘നാലാംദിവസം ഊനമില്ലാത്ത പത്തു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
NUM 29:24 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:25 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
NUM 29:26 “ ‘അഞ്ചാംദിവസം ഊനമില്ലാത്ത ഒൻപതു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് ഇവ അർപ്പിക്കണം.
NUM 29:27 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:28 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
NUM 29:29 “ ‘ആറാംദിവസം ഊനമില്ലാത്ത എട്ടു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
NUM 29:30 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:31 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
NUM 29:32 “ ‘ഏഴാംദിവസം ഊനമില്ലാത്ത ഏഴു കാളക്കിടാവ്, രണ്ട് ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള പതിന്നാല് ആൺകുഞ്ഞാട് എന്നിവ അർപ്പിക്കണം.
NUM 29:33 കാളകൾ, ആട്ടുകൊറ്റന്മാർ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:34 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം.
NUM 29:35 “ ‘എട്ടാംദിവസം വിശുദ്ധസഭായോഗം കൂടണം; അന്നു സാധാരണ ജോലിയൊന്നും ചെയ്യരുത്.
NUM 29:36 യഹോവയ്ക്കു ഹൃദ്യസുഗന്ധമായ ദഹനയാഗമായി, ഊനമില്ലാത്ത ഒരു കാളക്കിടാവ്, ഒരു ആട്ടുകൊറ്റൻ, ഒരുവയസ്സു പ്രായമുള്ള ഏഴ് ആൺകുഞ്ഞാട് ഇവയുടെ ഒരു ഹോമയാഗം അർപ്പിക്കണം.
NUM 29:37 കാള, ആട്ടുകൊറ്റൻ, കുഞ്ഞാടുകൾ എന്നിവയോടൊപ്പം നിർദേശിക്കപ്പെട്ടിട്ടുള്ള എണ്ണത്തിനനുസരിച്ച് അവയുടെ ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കണം.
NUM 29:38 നിരന്തരം അർപ്പിക്കുന്ന ഹോമയാഗത്തിനും അതിന്റെ ഭോജനയാഗത്തിനും പാനീയയാഗത്തിനുംപുറമേ പാപശുദ്ധീകരണയാഗമായി ഒരു കോലാട്ടുകൊറ്റനെയും ഉൾപ്പെടുത്തണം.
NUM 29:39 “ ‘നിങ്ങൾ നേരുന്നതിനും നിങ്ങളുടെ സ്വമേധാദാനങ്ങൾക്കുംപുറമേ നിങ്ങളുടെ നിർദിഷ്ടമായ പെരുന്നാളുകളിൽ യഹോവയ്ക്കായി ഹോമയാഗങ്ങൾ, ഭോജനയാഗങ്ങൾ, പാനീയയാഗങ്ങൾ, സമാധാനയാഗങ്ങൾ എന്നിവ അർപ്പിക്കുകയും വേണം.’ ”
NUM 29:40 യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേൽമക്കളോടു പറഞ്ഞു.
NUM 30:1 ഇസ്രായേൽഗോത്രങ്ങളുടെ തലവന്മാരോടു മോശ പറഞ്ഞു: “യഹോവ കൽപ്പിച്ചത് ഇതാണ്:
NUM 30:2 ഒരു പുരുഷൻ യഹോവയ്ക്ക് ഒരു നേർച്ച നേരുകയോ വ്രതം അനുഷ്ഠിക്കാൻ ശപഥംചെയ്യുകയോ ചെയ്താൽ അയാൾ തന്റെ വാക്ക് മാറ്റാൻ പാടില്ല; ശപഥംചെയ്തവയെല്ലാം അയാൾ അനുഷ്ഠിക്കണം.
NUM 30:3 “തന്റെ പിതാവിന്റെ ഭവനത്തിൽത്തന്നെ താമസിക്കുന്ന ഒരു യുവതി യഹോവയ്ക്ക് ഒരു നേർച്ചനേരുകയും ഒരു വ്രതം നിശ്ചയിക്കുകയും
NUM 30:4 അവളുടെ പിതാവ് ആ നേർച്ചയെക്കുറിച്ചോ ശപഥത്തെക്കുറിച്ചോ കേൾക്കുകയും അവളോട് ഒന്നും പറയാതിരിക്കുകയും ചെയ്താൽ, അവളുടെ സകലനേർച്ചകളും, അവൾ നിശ്ചയിച്ച വ്രതമൊക്കെയും നിലനിൽക്കും.
NUM 30:5 എന്നാൽ അവളുടെ പിതാവ് അതേക്കുറിച്ചു കേൾക്കുമ്പോൾ അദ്ദേഹം അവളെ വിലക്കിയാൽ, അവളുടെ നേർച്ചകളിലും വ്രതത്തിലും ഒന്നും നിലനിൽക്കുകയില്ല; അവളുടെ പിതാവ് അവളെ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
NUM 30:6 “ഒരു നേർച്ച നേരുകയോ വ്രതത്തിനു തിടുക്കപ്പെട്ട് അധരങ്ങളാൽ ഒരു ശപഥംചെയ്യുകയോ ചെയ്തശേഷം അവൾ വിവാഹംകഴിക്കുകയും
NUM 30:7 അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ട് അവളോടൊന്നും മിണ്ടാതിരിക്കുകയും ചെയ്താൽ അവളുടെ നേർച്ചകളും വ്രതങ്ങളും നിലനിൽക്കും.
NUM 30:8 എന്നാൽ അവളുടെ ഭർത്താവ് അതു കേൾക്കുമ്പോൾ അവളെ വിലക്കുന്നെങ്കിൽ അവളുടെ നേർച്ചയും വ്രതത്തിനു തിടുക്കപ്പെട്ടുചെയ്ത ശപഥവും അദ്ദേഹം ദുർബലപ്പെടുത്തുന്നു. യഹോവ അവളോടു ക്ഷമിക്കും.
NUM 30:9 “ഒരു വിധവയോ വിവാഹമോചനം ചെയ്യപ്പെട്ടവളായ ഒരു സ്ത്രീയോ നേരുന്ന നേർച്ചയും വ്രതവും അവളുടെമേൽ നിലനിൽക്കും.
NUM 30:10 “ഭർത്താവിന്റെകൂടെ ജീവിക്കുന്ന ഒരു സ്ത്രീ ഒരു നേർച്ചനേരുകയും വ്രതത്തിനു ശപഥംചെയ്യുകയും
NUM 30:11 അവളുടെ ഭർത്താവ് അതേക്കുറിച്ചു കേട്ടിട്ടും, അവളോടൊന്നും പറയാതിരിക്കുകയും അവളെ വിലക്കാതിരിക്കുകയും ചെയ്താൽ അവളുടെ സകലനേർച്ചകളും വ്രതത്തിനു ചെയ്ത ശപഥവും നിലനിൽക്കും.
NUM 30:12 എന്നാൽ അവയെക്കുറിച്ചു കേൾക്കുമ്പോൾ അവളുടെ ഭർത്താവ് അവയെ ദുർബലപ്പെടുത്തിയാൽ അവളുടെ അധരങ്ങളിൽനിന്നു പുറപ്പെട്ട നേർച്ചകളിലോ ശപഥങ്ങളിലോ ഒന്നുപോലും നിലനിൽക്കുകയില്ല. അവളുടെ ഭർത്താവ് അവ വിലക്കിയതിനാൽ യഹോവ അവളോടു ക്ഷമിക്കും.
NUM 30:13 ആത്മതപനം ചെയ്യാനുള്ള നേർച്ചയോ വ്രതമോ സ്ഥിരപ്പെടുത്തുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യാൻ അവളുടെ ഭർത്താവിന് അധികാരമുണ്ട്.
NUM 30:14 എന്നാൽ അവളുടെ ഭർത്താവ് അതേപ്പറ്റി അവളോട് ദിവസങ്ങളോളം ഒന്നും മിണ്ടാതിരിക്കുന്നെങ്കിൽ, അവൾ കടപ്പെട്ടിരിക്കുന്ന അവളുടെ സകലനേർച്ചകളും ശപഥങ്ങളും അദ്ദേഹം സ്ഥിരപ്പെടുത്തുകയാണ്. അവയെക്കുറിച്ച് കേട്ടിട്ടും അവളോട് ഒന്നും മിണ്ടാതിരുന്നതിലൂടെ അദ്ദേഹം അവ സ്ഥിരപ്പെടുത്തിയിരിക്കുന്നു.
NUM 30:15 എന്നാൽ, അവയെക്കുറിച്ച് കേട്ട് കുറെക്കാലം കഴിഞ്ഞ് അദ്ദേഹം അത് ദുർബലപ്പെടുത്തിയാൽ ആ മനുഷ്യൻതന്നെയായിരിക്കും അവളുടെ തെറ്റിന് ഉത്തരവാദി.”
NUM 30:16 ഒരു പുരുഷനും അയാളുടെ ഭാര്യയുംതമ്മിലും ഒരു പിതാവും തന്റെ വീട്ടിൽത്തന്നെ താമസിക്കുന്ന യുവതിയായ പുത്രിയുംതമ്മിലും ഉള്ള ബന്ധങ്ങൾ സംബന്ധിച്ച് യഹോവ മോശയ്ക്കു നൽകിയ നിബന്ധനകൾ ഇവയാണ്.
NUM 31:1 യഹോവ മോശയോട്,
NUM 31:2 “ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
NUM 31:3 അങ്ങനെ മോശ ജനത്തോടു പറഞ്ഞു: “മിദ്യാന്യർക്കെതിരായി യുദ്ധംചെയ്യേണ്ടതിനും യഹോവയ്ക്ക് അവരുടെമേലുള്ള പ്രതികാരം നടത്തേണ്ടതിനുമായി നിങ്ങളുടെ പുരുഷന്മാരിൽ ചിലരെ സജ്ജരാക്കുക.
NUM 31:4 ഇസ്രായേല്യരുടെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പുരുഷന്മാരെവീതം യുദ്ധത്തിനയയ്ക്കുക.”
NUM 31:5 അങ്ങനെ ഇസ്രായേലിന്റെ കുലങ്ങളിൽനിന്ന് ആയിരംപേർവീതം തെരഞ്ഞെടുക്കപ്പെട്ടു; അങ്ങനെ പന്തീരായിരം പുരുഷന്മാർ യുദ്ധസന്നദ്ധരായി.
NUM 31:6 ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമായിവന്ന അവരെ മോശ പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനൊപ്പം യുദ്ധത്തിനയച്ചു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള ഉപകരണങ്ങളും മുന്നറിയിപ്പു നൽകുന്നതിനുള്ള കാഹളങ്ങളും അദ്ദേഹം തന്നോടൊപ്പം എടുത്തിരുന്നു.
NUM 31:7 യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ മിദ്യാന്യരുമായി യുദ്ധംചെയ്ത് പുരുഷന്മാരെയൊക്കെയും വധിച്ചു.
NUM 31:8 ആ വധിക്കപ്പെട്ടവരെക്കൂടാതെ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാനിലെ അഞ്ചു രാജാക്കന്മാരെയും വധിച്ചു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാൾകൊണ്ടു കൊന്നു.
NUM 31:9 ഇസ്രായേല്യർ മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളെ മുഴുവൻ എടുക്കുകയും അവരുടെ സമ്പത്ത് എല്ലാം കൊള്ളയിടുകയും ചെയ്തു.
NUM 31:10 മിദ്യാന്യർ താമസിച്ചിരുന്ന സകലപട്ടണങ്ങളും അവരുടെ പാളയങ്ങളും അവർ തീയിട്ടു ചുട്ടു.
NUM 31:11 ജനങ്ങളും മൃഗങ്ങളും ഉൾപ്പെടെ സകലകൊള്ളവസ്തുക്കളും കവർച്ചയും അവർ എടുത്തു;
NUM 31:12 യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.
NUM 31:13 മോശയും പുരോഹിതനായ എലെയാസാരും സഭാനേതാക്കന്മാരെല്ലാവരും പാളയത്തിനുപുറത്ത് അവരെ എതിരേൽക്കാൻ പോയി.
NUM 31:14 എന്നാൽ യുദ്ധംചെയ്തു മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാരോട് മോശ കോപിച്ചു:
NUM 31:15 “സകലസ്ത്രീകളെയും നിങ്ങൾ ജീവനോടെ വെച്ചുവോ?” മോശ അവരോടു ചോദിച്ചു.
NUM 31:16 “യഹോവയുടെ ജനത്തിന്മേൽ ഒരു ബാധ വരാൻ തക്കവണ്ണം പെയോരിലെ സംഭവത്തിൽ ബിലെയാമിന്റെ ഉപദേശം അനുസരിച്ചതിനാൽ, ഇസ്രായേല്യർ യഹോവയോട് അവിശ്വസ്തരായിത്തീരാൻ കാരണക്കാരായവർ അവരാണ്.
NUM 31:17 ഇപ്പോൾ സകല ആൺകുട്ടികളെയും പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള സകലസ്ത്രീകളെയും വധിക്കുക.
NUM 31:18 എന്നാൽ പുരുഷനോടുകൂടെ ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്ത സകലപെൺകുട്ടികളെയും നിങ്ങൾക്കായി രക്ഷിക്കുക.
NUM 31:19 “ആരെയെങ്കിലും കൊന്നിട്ടുള്ളവരോ കൊല്ലപ്പെട്ട ആരെയെങ്കിലും സ്പർശിച്ചവരോ ആയ നിങ്ങൾ എല്ലാവരും ഏഴുദിവസത്തേക്കു പാളയത്തിനു വെളിയിൽ പാർക്കണം. മൂന്നും ഏഴും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ ബന്ദികളെയും ശുദ്ധീകരിക്കണം.
NUM 31:20 അപ്രകാരംതന്നെ സകലവസ്ത്രങ്ങളും തുകൽ, ആട്ടുരോമം, മരം എന്നിവകൊണ്ടു നിർമിച്ച സകലതും ശുദ്ധീകരിക്കണം.”
NUM 31:21 ഇതിനുശേഷം പുരോഹിതനായ എലെയാസാർ യുദ്ധത്തിനുപോയ പടയാളികളോടു പറഞ്ഞു, “യഹോവ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിലെ ചട്ടം ഇതാണ്:
NUM 31:22 സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, വെളുത്തീയം, കറുത്തീയം മുതലായ
NUM 31:23 തീയാൽ നശിക്കാത്ത മറ്റെന്തും തീയിലിട്ട് എടുക്കണം. അപ്പോൾ അവ ശുദ്ധമാകും. എന്നാൽ അവ ശുദ്ധീകരണജലത്താലും ശുദ്ധമാക്കപ്പെടണം. അഗ്നിയെ അതിജീവിക്കാൻ കഴിയാത്ത വസ്തു ഒക്കെയും ആ ജലത്തിലിട്ട് എടുക്കണം.
NUM 31:24 ഏഴാംദിവസം നിങ്ങളുടെ വസ്ത്രം കഴുകണം; അപ്പോൾ നിങ്ങൾ ശുദ്ധരാകും. പിന്നെ നിങ്ങൾക്കു പാളയത്തിലേക്ക് വരാം.”
NUM 31:25 യഹോവ മോശയോടു കൽപ്പിച്ചു:
NUM 31:26 “നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം.
NUM 31:27 യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം.
NUM 31:28 യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം.
NUM 31:29 അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക.
NUM 31:30 ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.”
NUM 31:31 അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
NUM 31:32 പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്,
NUM 31:33 72,000 കന്നുകാലി,
NUM 31:34 61,000 കഴുത,
NUM 31:35 പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
NUM 31:36 യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു: 3,37,500 ചെമ്മരിയാട്,
NUM 31:37 അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
NUM 31:38 36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
NUM 31:39 30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
NUM 31:40 16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
NUM 31:41 യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു.
NUM 31:42 പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി
NUM 31:43 3,37,500 ചെമ്മരിയാട്,
NUM 31:44 36,000 കന്നുകാലി,
NUM 31:45 30,500 കഴുത,
NUM 31:46 16,000 ജനങ്ങൾ എന്നിവയായിരുന്നു.
NUM 31:47 യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
NUM 31:48 ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന്
NUM 31:49 അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല.
NUM 31:50 അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
NUM 31:51 മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു.
NUM 31:52 സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ആയിരുന്നു.
NUM 31:53 ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു.
NUM 31:54 മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.
NUM 32:1 വളരെയധികം കന്നുകാലികളും ആട്ടിൻപറ്റങ്ങളും ഉണ്ടായിരുന്ന രൂബേന്യരും ഗാദ്യരും യാസേർ, ഗിലെയാദ് എന്നീ ദേശങ്ങൾ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമെന്നു കണ്ടു.
NUM 32:2 അതിനാൽ രൂബേന്യരും ഗാദ്യരും മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും സഭാനേതാക്കന്മാരുടെയും അടുക്കൽവന്ന് പറഞ്ഞു:
NUM 32:3 “അതാരോത്ത്, ദീബോൻ, യാസേർ, നിമ്രാ, ഹെശ്ബോൻ, എലെയാലേ, സേബാം, നെബോ, ബെയോൻ എന്നിങ്ങനെ
NUM 32:4 ഇസ്രായേൽജനത്തിന്റെ മുമ്പിൽ യഹോവ കീഴടക്കിയ ദേശം വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമാണ്; അങ്ങയുടെ ദാസന്മാർക്കു വളർത്തുമൃഗങ്ങൾ ഉണ്ടല്ലോ.
NUM 32:5 അവിടന്ന് ഞങ്ങളിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ, ഈ ദേശം ഞങ്ങളുടെ അവകാശമായി അങ്ങയുടെ ദാസന്മാർക്കു നൽകണമേ. യോർദാൻ മറികടക്കാൻ ഞങ്ങൾക്കിടയാക്കരുതേ.”
NUM 32:6 മോശ ഗാദ്യരോടും രൂബേന്യരോടും പറഞ്ഞു: “നിങ്ങൾ ഇവിടെ ആയിരിക്കുമ്പോൾ നിങ്ങളുടെ സഹോദരന്മാർ യുദ്ധത്തിനു പോകുമോ?
NUM 32:7 ഇസ്രായേല്യരെ യഹോവ അവർക്കു നൽകിയ ദേശത്തേക്കു പോകുന്നതിൽനിന്ന് നിങ്ങൾ നിരുത്സാഹപ്പെടുത്തുന്നതെന്ത്?
NUM 32:8 ഇതുതന്നെയാണ്, ഞാൻ കാദേശ്-ബർന്നേയയിൽനിന്ന് ദേശം നോക്കാൻ വിട്ടപ്പോൾ, നിങ്ങളുടെ പിതാക്കന്മാരും ചെയ്തത്.
NUM 32:9 എസ്കോൽ താഴ്വരയിലേക്ക് അവർ കയറിപ്പോയി ദേശം നിരീക്ഷിച്ചശേഷം, യഹോവ ഇസ്രായേല്യർക്കു നൽകിയ ദേശത്ത് കടക്കുന്നതിൽനിന്ന് അവരെ അവർ നിരുത്സാഹപ്പെടുത്തി.
NUM 32:10 അന്നാളിൽ യഹോവയുടെ കോപം ജ്വലിച്ചു. അവിടന്ന് ഇപ്രകാരം ശപഥംചെയ്തു:
NUM 32:11 ‘കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബും നൂന്റെ മകനായ യോശുവയും പൂർണഹൃദയത്തോടെ യഹോവയെ പിൻപറ്റിയിരിക്കുകയാൽ, അവരല്ലാതെ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടു വന്നവരിൽ ഇരുപതു വയസ്സോ അതിലധികമോ പ്രായമുള്ള പുരുഷന്മാരിൽ ഒരുത്തൻപോലും, അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ഞാൻ ശപഥംചെയ്ത വാഗ്ദത്തദേശം കാണുകയില്ല. കാരണം ഇവരാരും എന്നെ പൂർണഹൃദയത്തോടെ പിൻപറ്റിയില്ല.’
NUM 32:13 യഹോവയുടെ കോപം ഇസ്രായേലിനെതിരേ ജ്വലിച്ചു. അവിടത്തെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരുടെ തലമുറ മുഴുവനും നശിക്കുംവരെ അവിടന്ന് അവരെ നാൽപ്പതുവർഷം മരുഭൂമിയിൽ അലഞ്ഞുനടക്കുമാറാക്കി.
NUM 32:14 “ഇപ്പോൾ ഇവിടെയിതാ നിങ്ങൾ, പാപികളുടെ ഒരു കുലം, നിങ്ങളുടെ പിതാക്കന്മാരുടെ ചുവടുകളിൽത്തന്നെ നിന്നുകൊണ്ട് യഹോവ ഇസ്രായേലിനോട് വീണ്ടും അധികം കോപാകുലനാക്കാൻ ഇടയാക്കുന്നു.
NUM 32:15 അവിടത്തെ പിൻപറ്റുന്നതിൽനിന്നും നിങ്ങൾ മാറിപ്പോയാൽ, അവിടന്ന് ഈ ജനത്തെ മുഴുവൻ മരുഭൂമിയിൽ വീണ്ടും കൈവിടും; അവരുടെ നാശത്തിന് കാരണക്കാർ നിങ്ങളായിരിക്കുകയും ചെയ്യും.”
NUM 32:16 പിന്നെ അവർ അദ്ദേഹത്തിന്റെ അടുക്കൽവന്ന് പറഞ്ഞു: “ഞങ്ങളുടെ കന്നുകാലികൾക്കു തൊഴുത്തുകളും സ്ത്രീകൾക്കും കുട്ടികൾക്കുമായി പട്ടണങ്ങളും ഞങ്ങൾ ഇവിടെ നിർമിക്കാൻ ആഗ്രഹിക്കുന്നു.
NUM 32:17 എന്നാൽ ഞങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരെ അവരുടെ സ്ഥാനത്ത് എത്തിക്കുംവരെ ആയുധധാരികളായി അവർക്കുമുമ്പായി അണിനിരക്കാനും ഞങ്ങൾ തയ്യാറാണ്. അതേസമയം ഞങ്ങളുടെ സ്ത്രീകളും കുഞ്ഞുങ്ങളും തദ്ദേശവാസികളിൽനിന്ന് സംരക്ഷിക്കപ്പെടാൻ കെട്ടുറപ്പുള്ള പട്ടണങ്ങളിൽ പാർക്കും.
NUM 32:18 സകല ഇസ്രായേല്യർക്കും അവരുടെ ഓഹരി ലഭിക്കുന്നതുവരെ ഞങ്ങൾ സ്വന്തം ഭവനങ്ങളിലേക്കു മടങ്ങുകയില്ല.
NUM 32:19 ഞങ്ങളുടെ ഓഹരി യോർദാന്റെ കിഴക്കുഭാഗത്ത് ഞങ്ങൾക്കു ലഭിച്ചിരിക്കുകയാൽ അവരോടൊപ്പം യോർദാന്റെ മറുകരയിൽ ഞങ്ങൾ ഓഹരി വാങ്ങുകയില്ല.”
NUM 32:20 അപ്പോൾ മോശ അവരോടു പറഞ്ഞു: “ഈ വാക്കു നിങ്ങൾ പാലിക്കുമെങ്കിൽ യഹോവയുടെമുമ്പാകെ നിങ്ങൾ നിങ്ങളെത്തന്നെ യുദ്ധസന്നദ്ധരാക്കുകയും
NUM 32:21 തിരുമുമ്പിൽനിന്ന് അവിടത്തെ ശത്രുക്കളെ തുരത്തുന്നതുവരെ നിങ്ങൾ എല്ലാവരും യഹോവയുടെമുമ്പാകെ ആയുധധാരികളായി യോർദാൻ കടക്കുകയും ചെയ്യണം.
NUM 32:22 അങ്ങനെ ദേശം യഹോവയ്ക്ക് അധീനപ്പെടുമ്പോൾ, യഹോവയോടും ഇസ്രായേലിനോടുമുള്ള നിങ്ങളുടെ കടപ്പാടൊഴിഞ്ഞ് നിങ്ങൾക്കു മടങ്ങിപ്പോകാം. അങ്ങനെ ഈ ദേശം യഹോവയുടെമുമ്പാകെ നിങ്ങളുടെ അവകാശമായിരിക്കും.
NUM 32:23 “എന്നാൽ ഇതു ചെയ്യുന്നതിൽ നിങ്ങൾ വീഴ്ചവരുത്തിയാൽ, യഹോവയ്ക്കെതിരായി നിങ്ങൾ പാപം ചെയ്യുകയായിരിക്കും; നിങ്ങളുടെ പാപത്തിനുള്ള ശിക്ഷ നിങ്ങൾതന്നെ അനുഭവിക്കുമെന്നു നിങ്ങൾ ഉറപ്പായും അറിഞ്ഞിരിക്കണം.
NUM 32:24 നിങ്ങളുടെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കുമായി പട്ടണങ്ങളും കന്നുകാലികൾക്കായി തൊഴുത്തുകളും പണിയുക. എന്നാൽ നിങ്ങൾ ചെയ്ത വാഗ്ദാനവും നിറവേറ്റുക.”
NUM 32:25 ഗാദ്യരും രൂബേന്യരും മോശയോടു പറഞ്ഞു: “യജമാനൻ കൽപ്പിച്ചതുപോലെതന്നെ അങ്ങയുടെ ദാസരായ ഞങ്ങൾ ചെയ്യും.
NUM 32:26 ഞങ്ങളുടെ കുഞ്ഞുങ്ങളും ഭാര്യമാരും ആടുമാടുകളും ഇവിടെ ഗിലെയാദിലെ പട്ടണങ്ങളിൽത്തന്നെ പാർക്കും.
NUM 32:27 എന്നാൽ അങ്ങയുടെ ദാസന്മാർ, യുദ്ധസന്നദ്ധരായ സകലരും, ഞങ്ങളുടെ യജമാനൻ പറയുന്നതുപോലെതന്നെ യഹോവയുടെമുമ്പാകെ യുദ്ധംചെയ്യാൻ അക്കരെ കടക്കും.”
NUM 32:28 പിന്നെ മോശ അവരെക്കുറിച്ച് പുരോഹിതനായ എലെയാസാരിനും നൂന്റെ മകനായ യോശുവയ്ക്കും ഇസ്രായേല്യഗോത്രങ്ങളുടെ പിതൃഭവനത്തലവന്മാർക്കും കൽപ്പനകൾ കൊടുത്തു.
NUM 32:29 അദ്ദേഹം അവരോടു പറഞ്ഞു: “ഗാദ്യരിലും രൂബേന്യരിലും യുദ്ധസന്നദ്ധരായ സകലപുരുഷന്മാരും യഹോവയുടെമുമ്പാകെ നിങ്ങളോടൊപ്പം യോർദാൻ കടക്കുന്നെങ്കിൽ, ദേശം നിങ്ങളുടെമുമ്പാകെ അധീനമാകുമ്പോൾ ഗിലെയാദുദേശം അവർക്ക് അവകാശമായി കൊടുക്കണം.
NUM 32:30 എന്നാൽ നിങ്ങളുടെകൂടെ ആയുധധാരികളായി അവർ അക്കരെ കടക്കുന്നില്ലെങ്കിൽ, അവരുടെ ഓഹരി കനാനിലുള്ള നിങ്ങളോടൊപ്പം ആയിരിക്കണം.”
NUM 32:31 ഗാദ്യരും രൂബേന്യരും മറുപടി പറഞ്ഞു: “യഹോവ അരുളിച്ചെയ്തതുപോലെ അങ്ങയുടെ ദാസന്മാർ ചെയ്യും.
NUM 32:32 യഹോവയുടെമുമ്പിൽ ആയുധധാരികളായി ഞങ്ങൾ കനാനിൽ കടക്കും. എന്നാൽ ഞങ്ങളുടെ അവകാശദേശം യോർദാന്റെ ഇക്കരെയായിരിക്കും.”
NUM 32:33 പിന്നെ മോശ ഗാദ്യർക്കും രൂബേന്യർക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതിഗോത്രത്തിനും അമോര്യരാജാവായ സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യവും അവയുടെ പട്ടണങ്ങളോടും ചുറ്റുമുള്ള പ്രദേശങ്ങളോടുംകൂടി നൽകി.
NUM 32:34 ഗാദ്യർ ദീബോൻ, അതാരോത്ത്, അരോയേർ,
NUM 32:35 അത്രോത്ത്-ശോഫാൻ, യാസേർ, യൊഗ്ബെഹാ,
NUM 32:36 ബേത്-നിമ്രാ, ബേത്-ഹാരാൻ എന്നിവ കെട്ടുറപ്പുള്ള പട്ടണങ്ങളായി പണിതു; അവരുടെ കന്നുകാലികൾക്കു തൊഴുത്തുകളും അവിടെ പണിതു.
NUM 32:37 രൂബേന്യർ ഹെശ്ബോൻ, എലെയാലേ, കിര്യാത്തയീം എന്നിവയും
NUM 32:38 നെബോ, ബാൽ-മെയോൻ (ഈ പേരുകൾ മാറ്റപ്പെട്ടു), സിബ്മാ എന്നിവയും പുതുക്കിപ്പണിതു. പുതുക്കിപ്പണിത പട്ടണങ്ങൾക്ക് അവർ പുതിയ പേരുകൾ കൊടുത്തു.
NUM 32:39 മനശ്ശെയുടെ പുത്രൻ മാഖീരിന്റെ സന്തതികൾ ഗിലെയാദിലേക്കു പോയി അതിനെ പിടിച്ചടക്കി അവിടെ ഉണ്ടായിരുന്ന അമോര്യരെ തുരത്തി.
NUM 32:40 അതുകൊണ്ട് മോശ മനശ്ശെയുടെ സന്തതികളായ മാഖീര്യർക്കു ഗിലെയാദ് കൊടുത്തു. അവർ അവിടെ താമസമുറപ്പിച്ചു,
NUM 32:41 മനശ്ശെയുടെ സന്തതികളിൽ ഒരുവനായ യായീർ അവരുടെ പട്ടണങ്ങൾ പിടിച്ചടക്കി. അവയ്ക്ക് യായീരിന്റെ ഊരുകൾ എന്നർഥമുള്ള ഹാവോത്ത്-യായീർ എന്നു പേരിട്ടു.
NUM 32:42 നോബഹ് ചെന്ന് കെനാത്തും അതിന്റെ ചുറ്റുമുള്ള പട്ടണങ്ങളും പിടിച്ചടക്കി; ആ ദേശത്തിനു തന്റെ പേരിൻപ്രകാരം നോബഹ് എന്നു പുനർനാമകരണംചെയ്തു.
NUM 33:1 മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ ഈജിപ്റ്റിൽനിന്നും ഗണംഗണമായി പുറപ്പെട്ട ഇസ്രായേൽമക്കളുടെ പ്രയാണത്തിലെ പാളയങ്ങൾ ഇവയാണ്:
NUM 33:2 യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പ്രയാണത്തിലെ പാളയങ്ങൾ മോശ രേഖപ്പെടുത്തി. ഘട്ടംഘട്ടമായുള്ള അവരുടെ പ്രയാണം ഇതാണ്:
NUM 33:3 ഒന്നാംമാസം പതിനഞ്ചാംതീയതി—പെസഹായുടെ പിറ്റേന്നാൾ—ഇസ്രായേല്യർ രമെസേസിൽനിന്ന് യാത്രപുറപ്പെട്ടു. ഈജിപ്റ്റുകാരുടെ ദേവതകളുടെമേൽ യഹോവ ന്യായവിധി വരുത്തുകയാൽ അവിടന്ന് അവരുടെ ഇടയിൽ സംഹരിച്ച അവരുടെ സകല ആദ്യജാതന്മാരെയും സംസ്കരിച്ചുകൊണ്ടിരിക്കുകയായിരുന്ന അവരുടെയെല്ലാം കണ്മുമ്പിലൂടെ ഇസ്രായേല്യർ യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
NUM 33:5 ഇസ്രായേല്യർ രമെസേസിൽനിന്ന് പുറപ്പെട്ട് സൂക്കോത്തിൽ പാളയമടിച്ചു.
NUM 33:6 അവർ സൂക്കോത്തിൽനിന്ന് പുറപ്പെട്ട് മരുഭൂമിക്കരികെയുള്ള ഏഥാമിൽ പാളയമടിച്ചു.
NUM 33:7 അവർ ഏഥാമിൽനിന്ന് പുറപ്പെട്ട് ബാൽ-സെഫോനു കിഴക്കുഭാഗത്തുള്ള പീ-ഹഹീരോത്തിലേക്കു പിൻവാങ്ങി മിഗ്ദോലിനു സമീപം പാളയമടിച്ചു.
NUM 33:8 അവർ പീ-ഹഹീരോത്തിൽനിന്ന് പുറപ്പെട്ട് കടലിലൂടെ മരുഭൂമിയിൽ കടന്നു. അവർ ഏഥാം മരുഭൂമിയിലൂടെ മൂന്നുദിവസം സഞ്ചരിച്ചു, തുടർന്ന് അവർ മാറായിൽ പാളയമടിച്ചു.
NUM 33:9 അവർ മാറായിൽനിന്ന് പുറപ്പെട്ട് ഏലീമിലേക്കു പോയി. അവിടെ പന്ത്രണ്ടു നീരുറവകളും എഴുപത് ഈന്തപ്പനകളും ഉണ്ടായിരുന്നു. അവർ അവിടെ പാളയമടിച്ചു.
NUM 33:10 അവർ ഏലീമിൽനിന്ന് പുറപ്പെട്ട് ചെങ്കടലിനരികിൽ പാളയമടിച്ചു.
NUM 33:11 അവർ ചെങ്കടലിൽനിന്ന് പുറപ്പെട്ട് സീൻമരുഭൂമിയിൽ പാളയമടിച്ചു.
NUM 33:12 അവർ സീൻമരുഭൂമിയിൽനിന്ന് പുറപ്പെട്ട് ദൊഫ്കയിൽ പാളയമടിച്ചു.
NUM 33:13 അവർ ദൊഫ്കയിൽനിന്ന് പുറപ്പെട്ട് ആലൂശിൽ പാളയമടിച്ചു.
NUM 33:14 അവർ ആലൂശിൽനിന്ന് പുറപ്പെട്ട് രെഫീദീമിൽ പാളയമടിച്ചു. അവിടെ ജനത്തിനു കുടിക്കാൻ വെള്ളമില്ലായിരുന്നു.
NUM 33:15 അവർ രെഫീദീമിൽനിന്ന് പുറപ്പെട്ട് സീനായിമരുഭൂമിയിൽ പാളയമടിച്ചു.
NUM 33:16 അവർ സീനായിമരുഭൂമിയിൽനിന്ന് പുറപ്പെട്ട് കിബ്രോത്ത്-ഹത്താവയിൽ പാളയമടിച്ചു.
NUM 33:17 അവർ കിബ്രോത്ത്-ഹത്താവയിൽനിന്ന് പുറപ്പെട്ട് ഹസേരോത്തിൽ പാളയമടിച്ചു.
NUM 33:18 അവർ ഹസേരോത്തിൽനിന്ന് പുറപ്പെട്ട് രിത്മയിൽ പാളയമടിച്ചു.
NUM 33:19 അവർ രിത്മയിൽനിന്ന് പുറപ്പെട്ട് രിമ്മോൻ-ഫേരെസിൽ പാളയമടിച്ചു.
NUM 33:20 അവർ രിമ്മോൻ-ഫേരെസിൽനിന്ന് പുറപ്പെട്ട് ലിബ്നായിൽ പാളയമടിച്ചു.
NUM 33:21 അവർ ലിബ്നായിൽനിന്ന് പുറപ്പെട്ട് രിസ്സയിൽ പാളയമടിച്ചു.
NUM 33:22 അവർ രിസ്സയിൽനിന്ന് പുറപ്പെട്ട് കെഹേലാഥയിൽ പാളയമടിച്ചു.
NUM 33:23 അവർ കെഹേലാഥയിൽനിന്ന് പുറപ്പെട്ട് ശാഫേർ പർവതത്തിൽ പാളയമടിച്ചു.
NUM 33:24 അവർ ശാഫേർ പർവതത്തിൽനിന്ന് പുറപ്പെട്ട് ഹരാദയിൽ പാളയമടിച്ചു.
NUM 33:25 അവർ ഹരാദയിൽനിന്ന് പുറപ്പെട്ട് മക്ഹേലോത്തിൽ പാളയമടിച്ചു.
NUM 33:26 അവർ മക്ഹേലോത്തിൽനിന്ന് പുറപ്പെട്ട് തഹത്തിൽ പാളയമടിച്ചു.
NUM 33:27 അവർ തഹത്തിൽനിന്ന് പുറപ്പെട്ട് താരഹിൽ പാളയമടിച്ചു.
NUM 33:28 അവർ താരഹിൽനിന്ന് പുറപ്പെട്ട് മിത്ക്കയിൽ പാളയമടിച്ചു.
NUM 33:29 അവർ മിത്ക്കയിൽനിന്ന് പുറപ്പെട്ട് ഹശ്മോനയിൽ പാളയമടിച്ചു.
NUM 33:30 അവർ ഹശ്മോനയിൽനിന്ന് പുറപ്പെട്ട് മൊസേരോത്തിൽ പാളയമടിച്ചു.
NUM 33:31 അവർ മൊസേരോത്തിൽനിന്ന് പുറപ്പെട്ട് ബെനേ-യാക്കാനിൽ പാളയമടിച്ചു.
NUM 33:32 അവർ ബെനേ-യാക്കാനിൽനിന്ന് പുറപ്പെട്ട് ഹോർ-ഹഗ്ഗിദ്ഗാദിൽ പാളയമടിച്ചു.
NUM 33:33 അവർ ഹോർ-ഹഗ്ഗിദ്ഗാദിൽനിന്ന് പുറപ്പെട്ട് യൊത്-ബാഥായിൽ പാളയമടിച്ചു.
NUM 33:34 അവർ യൊത്-ബാഥായിൽനിന്ന് പുറപ്പെട്ട് അബ്രോനയിൽ പാളയമടിച്ചു.
NUM 33:35 അവർ അബ്രോനയിൽനിന്ന് പുറപ്പെട്ട് എസ്യോൻ-ഗേബെറിൽ പാളയമടിച്ചു.
NUM 33:36 അവർ എസ്യോൻ-ഗേബെറിൽനിന്ന് പുറപ്പെട്ട് സീൻ മരുഭൂമിയിലെ കാദേശിൽ പാളയമടിച്ചു.
NUM 33:37 അവർ കാദേശിൽനിന്ന് പുറപ്പെട്ട് ഏദോമിന്റെ അതിർത്തിയിലുള്ള ഹോർ പർവതത്തിൽ പാളയമടിച്ചു.
NUM 33:38 യഹോവയുടെ കൽപ്പനപ്രകാരം പുരോഹിതനായ അഹരോൻ ഹോർ പർവതത്തിലേക്കു കയറിപ്പോയി. അവിടെ അദ്ദേഹം, ഇസ്രായേല്യർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം നാൽപ്പതാംവർഷത്തിന്റെ അഞ്ചാംമാസം ഒന്നാംതീയതി മരിച്ചു.
NUM 33:39 അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിക്കുമ്പോൾ അദ്ദേഹത്തിനു നൂറ്റിഇരുപത്തിമൂന്ന് വയസ്സുണ്ടായിരുന്നു.
NUM 33:40 കനാൻ ദേശത്തിനു തെക്കു താമസിച്ചിരുന്ന കനാന്യരാജാവായ അരാദ് ഇസ്രായേല്യർ വരുന്നു എന്നു കേട്ടു.
NUM 33:41 ഇസ്രായേല്യർ ഹോർ പർവതത്തിൽനിന്ന് പുറപ്പെട്ട് സല്മോനയിൽ പാളയമടിച്ചു.
NUM 33:42 അവർ സല്മോനയിൽനിന്ന് പുറപ്പെട്ട് പൂനോനിൽ പാളയമടിച്ചു.
NUM 33:43 അവർ പൂനോനിൽനിന്ന് പുറപ്പെട്ട് ഓബോത്തിൽ പാളയമടിച്ചു.
NUM 33:44 അവർ ഓബോത്തിൽനിന്ന് പുറപ്പെട്ട് മോവാബിന്റെ അതിർത്തിയിലുള്ള ഇയ്യെ-അബാരീമിൽ പാളയമടിച്ചു.
NUM 33:45 അവർ ഇയ്യീമിൽനിന്ന് പുറപ്പെട്ട് ദീബോൻ-ഗാദിൽ പാളയമടിച്ചു.
NUM 33:46 അവർ ദീബോൻ-ഗാദിൽനിന്ന് പുറപ്പെട്ട് അല്മോൻ-ദിബ്ലാഥയീമിൽ പാളയമടിച്ചു.
NUM 33:47 അവർ അല്മോൻ-ദിബ്ലാഥയീമിൽനിന്ന് പുറപ്പെട്ട് നെബോവിനുസമീപം അബാരീം പർവതങ്ങളിൽ പാളയമടിച്ചു.
NUM 33:48 അവർ അബാരീം പർവതങ്ങളിൽനിന്ന് പുറപ്പെട്ടു യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബ് സമതലങ്ങളിൽ പാളയമടിച്ചു.
NUM 33:49 അവിടെ മോവാബ് സമതലത്തിൽ യോർദാന്റെ തീരത്ത് ബേത്-യെശീമോത്ത്മുതൽ ആബേൽ-ശിത്തീംവരെ അവർ പാളയമടിച്ചു.
NUM 33:50 യെരീഹോവിനെതിരേ യോർദാൻതീരത്ത് മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 33:51 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: ‘നിങ്ങൾ യോർദാൻ കടന്ന് കനാനിലേക്കു പോകുമ്പോൾ,
NUM 33:52 നിങ്ങളുടെമുമ്പിലുള്ള ദേശത്തിലെ സകലനിവാസികളെയും ഓടിച്ചുകളയണം. അവരുടെ വിഗ്രഹങ്ങളെയും പ്രതിമകളെയും നശിപ്പിച്ച് അവർ യാഗമർപ്പിച്ചുവരുന്ന ക്ഷേത്രങ്ങൾ മുഴുവൻ ഇടിച്ചുകളയണം.
NUM 33:53 ദേശം കൈവശമാക്കി അതിൽ പാർക്കുക. കാരണം നിങ്ങൾക്കു കൈവശമാക്കാനായി ദേശം ഞാൻ തന്നിരിക്കുന്നു.
NUM 33:54 നിങ്ങൾ കുടുംബങ്ങളായി നറുക്കിട്ട് ആ ദേശം കൈവശമാക്കണം. വലിയ ഗോത്രത്തിനു വലിയ അവകാശവും ചെറിയഗോത്രത്തിനു ചെറിയ അവകാശവും നൽകണം. നറുക്കുവീഴുന്നതിലൂടെ ലഭിക്കുന്ന ദേശം ഏതുതന്നെയായാലും അത് അവർക്കുള്ളതായിരിക്കും. നിങ്ങളുടെ പിതൃഗോത്രമനുസരിച്ച് നിങ്ങൾ ദേശം അവകാശമാക്കണം.
NUM 33:55 “ ‘എന്നാൽ ദേശത്തിലെ നിവാസികളെ നിങ്ങൾ ഓടിക്കുന്നില്ലെങ്കിൽ, ദേശത്തു തങ്ങാൻ നിങ്ങൾ അനുവദിക്കുന്നവർ നിങ്ങളുടെ കണ്ണുകൾക്കു ചൂണ്ടയും പാർശ്വങ്ങൾക്കു മുള്ളും ആയിരിക്കും. നിങ്ങൾ ജീവിക്കുന്ന ദേശത്ത് അവർ നിങ്ങളെ ഉപദ്രവിക്കും.
NUM 33:56 അതുമാത്രമല്ല, ഞാൻ അവരോടു ചെയ്യാൻ വിചാരിച്ചതു നിങ്ങളോടു ചെയ്യും.’ ”
NUM 34:1 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 34:2 “ഇസ്രായേല്യരോടു കൽപ്പിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ കനാനിൽ പ്രവേശിക്കുമ്പോൾ, നിങ്ങൾ അവകാശമാക്കുന്ന ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും:
NUM 34:3 “ ‘ഏദോമിന്റെ അതിരിനു നെടുകെ സീൻ മരുഭൂമിയുടെ കുറെ ഭാഗം നിങ്ങളുടെ തെക്കുഭാഗത്ത് ഉൾപ്പെടും. നിങ്ങളുടെ തെക്കേ അതിര് കിഴക്ക് ഉപ്പുകടലിന്റെ അതിരുമുതൽ,
NUM 34:4 അക്രബീംകയറ്റത്തിൽനിന്ന് തെക്കോട്ടു തിരിഞ്ഞ് സീനിലേക്കു തുടർന്ന് കാദേശ്-ബർന്നേയയുടെ തെക്കുഭാഗത്തേക്കു നീളും. പിന്നെ ഹസർ-അദ്ദാറിലേക്കും തുടർന്ന് അസ്മോനിലേക്കും നീണ്ട്
NUM 34:5 അവിടെവെച്ച് അതു തിരിഞ്ഞ് ഈജിപ്റ്റിലെ തോടുമായിച്ചേർന്ന് മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കും.
NUM 34:6 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രതീരം ആയിരിക്കും. ഇതാണ് നിങ്ങളുടെ പടിഞ്ഞാറേ അതിര്.
NUM 34:7 വടക്കേ അതിർ മെഡിറ്ററേനിയൻ മഹാസമുദ്രം തുടങ്ങി ഹോർ പർവതംവരെ ആയിരിക്കും.
NUM 34:8 അവിടെനിന്ന് ലെബോ-ഹമാത്തുവരെയും അതിർത്തിയാകും. പിന്നെ ആ അതിർത്തി സെദാദിലേക്കു പോയി,
NUM 34:9 സിഫ്രോനിലേക്കു തുടർന്ന് ഹസർ-ഏനാനിൽ അവസാനിക്കും. ഇതായിരിക്കും നിങ്ങളുടെ വടക്കുള്ള അതിർത്തി.
NUM 34:10 കിഴക്ക്, ഹസർ-ഏനാനിൽനിന്നും ശെഫാംവരെ നിങ്ങളുടെ അതിരാകും.
NUM 34:11 ആ അതിർത്തി ശെഫാമിൽനിന്ന് അയീന്റെ കിഴക്കുഭാഗത്തുള്ള രിബ്ലയിലേക്ക് ഇറങ്ങിച്ചെന്ന് കിന്നെരെത്തുതടാകത്തിന്റെ കിഴക്കുള്ള ചരിവുകളിൽക്കൂടി നെടുകെ തുടർന്നുപോകും.
NUM 34:12 പിന്നെ ആ അതിർത്തി യോർദാനു സമാന്തരമായി താഴോട്ടുപോയി ഉപ്പുകടലിൽ അവസാനിക്കും. “ ‘നിങ്ങളുടെ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ ഇവയായിരിക്കും.’ ”
NUM 34:13 മോശ ഇസ്രായേല്യരോടു കൽപ്പിച്ചു: “ഈ ദേശം നറുക്കിലൂടെ അവകാശമായി ഭാഗിച്ചെടുക്കണം. ഒൻപതരഗോത്രങ്ങൾക്ക് അതുകൊടുക്കണമെന്ന് യഹോവ കൽപ്പിച്ചിരിക്കുന്നു.
NUM 34:14 എന്തെന്നാൽ, രൂബേൻഗോത്രത്തിലെയും ഗാദ്ഗോത്രത്തിലെയും മനശ്ശെയുടെ പാതിഗോത്രത്തിലെയും കുടുംബങ്ങൾക്ക് അവരുടെ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
NUM 34:15 ഈ രണ്ടരഗോത്രങ്ങൾ അവരുടെ ഓഹരി യോർദാന് അക്കരെ യെരീഹോവിന് കിഴക്കുഭാഗത്ത് സൂര്യോദയത്തിനുനേരേ സ്വീകരിച്ചിരിക്കുന്നു.”
NUM 34:16 യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 34:17 “ദേശം നിങ്ങൾക്ക് അവകാശമായി ഭാഗിക്കേണ്ട പുരുഷന്മാരുടെ പേരുകൾ ഇവയാണ്: പുരോഹിതനായ എലെയാസാരും നൂന്റെ പുത്രനായ യോശുവയും.
NUM 34:18 കൂടാതെ ഓരോ ഗോത്രത്തിൽനിന്നും ഓരോ പ്രഭുവിനെ ദേശം ഭാഗിക്കേണ്ടതിന് സഹായിയായി നിയമിക്കുക.
NUM 34:19 “ഇവയാണ് അവരുടെ പേരുകൾ: “യെഹൂദാഗോത്രത്തിൽനിന്ന് യെഫുന്നെയുടെ മകൻ കാലേബ്.
NUM 34:20 ശിമെയോൻഗോത്രത്തിൽനിന്ന് അമ്മീഹൂദിന്റെ മകൻ ശെമൂവേൽ.
NUM 34:21 ബെന്യാമീൻഗോത്രത്തിൽനിന്ന് കിസ്ളോന്റെ മകൻ എലീദാദ്.
NUM 34:22 ദാൻഗോത്രത്തിൽനിന്നുള്ള പ്രഭു യൊഗ്ലിയുടെ മകൻ ബുക്കി.
NUM 34:23 യോസേഫിന്റെ പുത്രന്മാരിൽ, മനശ്ശെയുടെ ഗോത്രത്തിൽനിന്നുള്ള പ്രഭു ഏഫോദിന്റെ മകൻ ഹന്നീയേൽ.
NUM 34:24 എഫ്രയീമിന്റെ ഗോത്രത്തിൽനിന്നുള്ള പ്രഭു ശിഫ്താന്റെ മകൻ കെമൂവേൽ.
NUM 34:25 സെബൂലൂൻ ഗോത്രത്തിൽനിന്നുള്ള പ്രഭു പർന്നാക്കിന്റെ മകൻ എലീസാഫാൻ.
NUM 34:26 യിസ്സാഖാർഗോത്രത്തിൽനിന്നുള്ള പ്രഭു അസ്സാന്റെ മകൻ ഫല്തിയേൽ.
NUM 34:27 ആശേർഗോത്രത്തിൽനിന്നുള്ള പ്രഭു ശെലോമിയുടെ മകൻ അഹീഹൂദ്.
NUM 34:28 നഫ്താലിഗോത്രത്തിൽനിന്നുള്ള പ്രഭു അമ്മീഹൂദിന്റെ മകൻ പെദഹേൽ.”
NUM 34:29 കനാൻദേശത്ത് ഓഹരി വിഭജിച്ചുകൊടുക്കേണ്ടതിന്നു യഹോവ നിയമിച്ച ഇസ്രായേല്യ പുരുഷന്മാർ ഇവരാണ്.
NUM 35:1 യെരീഹോവിനെതിരേ യോർദാന്നരികിൽ മോവാബുസമതലത്തിൽവെച്ച് യഹോവ മോശയോട് ഇപ്രകാരം അരുളിച്ചെയ്തു:
NUM 35:2 “ഇസ്രായേല്യർ കൈവശമാക്കുന്ന അവകാശത്തിൽ ലേവ്യർക്ക് വസിക്കാനായി പട്ടണങ്ങൾ നൽകാൻ അവരോടു കൽപ്പിക്കുക. പട്ടണങ്ങൾക്കു ചുറ്റുമായി പുൽമേടുകളും അവർക്കു കൊടുക്കുക.
NUM 35:3 അങ്ങനെ അവർക്ക് വസിക്കാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും സകലവളർത്തുമൃഗങ്ങൾക്കും മേയാൻ പുൽമേടുകളും ലഭിക്കും.
NUM 35:4 “നിങ്ങൾ ലേവ്യർക്കു നൽകുന്ന പുൽപ്പുറങ്ങൾക്ക്, പട്ടണമതിലിൽനിന്ന് പുറത്തേക്കു ചുറ്റും ആയിരംമുഴം വിസ്താരമുണ്ടായിരിക്കും.
NUM 35:5 പട്ടണത്തിനുപുറത്ത്, രണ്ടായിരംമുഴം കിഴക്കുഭാഗത്തും രണ്ടായിരം തെക്കുഭാഗത്തും രണ്ടായിരം പടിഞ്ഞാറുഭാഗത്തും രണ്ടായിരംമുഴം വടക്കുഭാഗത്തും നടുവിൽ പട്ടണം വരത്തക്കവിധം അളക്കുക. ഇത് അവർക്കു പട്ടണങ്ങളുടെ പുൽമേടുകളായിരിക്കും.
NUM 35:6 “നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങളിൽ ആറെണ്ണം സങ്കേതനഗരങ്ങൾ ആയിരിക്കും. അബദ്ധവശാൽ കൊലപാതകം ചെയ്ത വ്യക്തിക്ക് അവയിലൊന്നിലേക്ക് ഓടിയൊളിക്കാം. ഇതിനുപുറമേ, മറ്റു നാൽപ്പത്തിരണ്ട് പട്ടണങ്ങളും അവർക്കു നൽകണം.
NUM 35:7 ആകെ നാൽപ്പത്തിയെട്ടു പട്ടണങ്ങൾ, അവയുടെ പുൽമേടുകളോടുകൂടെ നിങ്ങൾ ലേവ്യർക്കു നൽകണം.
NUM 35:8 ഇസ്രായേല്യർ കൈവശമാക്കുന്ന ദേശത്തുനിന്ന് നിങ്ങൾ ലേവ്യർക്കു നൽകുന്ന പട്ടണങ്ങൾ ഓരോ ഗോത്രത്തിന്റെയും അവകാശത്തിന് അനുപാതമായിട്ട് ആയിരിക്കണം നൽകേണ്ടത്: അധികം പട്ടണങ്ങൾ ഉള്ള ഗോത്രത്തിൽനിന്ന് അധികം എടുക്കണം. എന്നാൽ കുറച്ചുള്ള ഒന്നിൽനിന്ന് കുറച്ചും എടുക്കണം.”
NUM 35:9 പിന്നെ യഹോവ മോശയോട് അരുളിച്ചെയ്തു:
NUM 35:10 “ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇപ്രകാരം പറയുക: നിങ്ങൾ യോർദാൻ കടന്ന് കനാനിൽ എത്തുമ്പോൾ,
NUM 35:11 അബദ്ധവശാൽ ആരെയെങ്കിലും വധിക്കുന്ന ഒരു വ്യക്തിക്ക് ഓടിച്ചെല്ലാനുള്ള—നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കാൻ—ചില പട്ടണങ്ങളെ തെരഞ്ഞെടുക്കണം.
NUM 35:12 കൊലക്കുറ്റം ചുമത്തപ്പെട്ട ഒരു വ്യക്തി സഭയുടെമുമ്പാകെ വിസ്താരത്തിന്നു വിധേയനാകുന്നതുവരെ മരിക്കാതിരിക്കാനായി പ്രതികാരകനിൽനിന്നുള്ള സങ്കേതസ്ഥാനങ്ങൾ അവ ആയിരിക്കും.
NUM 35:13 നിങ്ങൾ നൽകുന്ന ഈ ആറുപട്ടണങ്ങൾ നിങ്ങളുടെ സങ്കേതനഗരങ്ങൾ ആയിരിക്കും.
NUM 35:14 മൂന്നെണ്ണം യോർദാന്റെ അക്കരെയും മൂന്നെണ്ണം കനാനിലും സങ്കേതനഗരങ്ങളായി നൽകുക.
NUM 35:15 മറ്റൊരു വ്യക്തിയെ അബദ്ധവശാൽ കൊന്ന ഏതൊരാൾക്കും ഓടിച്ചെല്ലാൻ കഴിയേണ്ടതിന്, ഇസ്രായേല്യർക്കും പ്രവാസികൾക്കും അവരുടെയിടയിൽ പാർക്കുന്ന മറ്റേതൊരു ജനത്തിനും ഈ ആറുപട്ടണങ്ങൾ സങ്കേതസ്ഥാനങ്ങൾ ആയിരിക്കും.
NUM 35:16 “ ‘ഒരാൾ മറ്റൊരാളെ ഒരു ഇരുമ്പുപകരണംകൊണ്ട് അടിക്കുകയും അയാൾ മരിക്കുകയും ചെയ്താൽ ആ മനുഷ്യൻ ഒരു കൊലപാതകി; കൊലപാതകി മരണശിക്ഷ അനുഭവിക്കണം.
NUM 35:17 അല്ല, ഒരാൾ കല്ലുകൊണ്ടിടിച്ച്, ആരെങ്കിലും മരിച്ചാൽ ആ മനുഷ്യനും കൊലപാതകി; കൊലപാതകിക്കു മരണശിക്ഷനൽകണം.
NUM 35:18 അല്ല, ഒരാൾ മാരകമായ ഒരു മരയായുധംകൊണ്ട് ആരെയെങ്കിലും അടിച്ച് അയാൾ മരിച്ചാൽ ആ മനുഷ്യൻ കൊലപാതകി; കൊലപാതകിക്കു മരണശിക്ഷ കൊടുക്കണം.
NUM 35:19 രക്തപ്രതികാരംചെയ്യുന്ന വ്യക്തിക്കു കൊലപാതകിയെ വധിക്കാം; രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി കൊലപാതകിയെ കാണാനിടയായാൽ അയാൾക്ക് ആ മനുഷ്യനെ വധിക്കാം.
NUM 35:20 ആരെങ്കിലും വിദ്വേഷംകൊണ്ട് ഒരാളെ കുത്തുകയോ പതിയിരുന്ന് എറിയുകയോ ചെയ്തിട്ട് ആരെങ്കിലും മരിച്ചാൽ,
NUM 35:21 അല്ലെങ്കിൽ ശത്രുതയാൽ തന്റെ മുഷ്ടികൊണ്ട് ഒരു മനുഷ്യനെ ഇടിക്കുകയോ ചെയ്തിട്ട് അയാൾ മരിച്ചാൽ ആ വ്യക്തിക്ക് വധശിക്ഷ കൊടുക്കണം; അയാൾ ഒരു കൊലപാതകി. രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിക്ക് അയാളെ കാണുമ്പോൾ വധിക്കാം.
NUM 35:22 “ ‘എന്നാൽ ശത്രുത്വം ഇല്ലാതെ ഒരു മനുഷ്യൻ മറ്റൊരാളെ കുത്തുകയോ മനഃപൂർവമല്ലാതെ അയാളെ എറിയുകയോ
NUM 35:23 അല്ലെങ്കിൽ, അയാളെ കാണാതെ മരണത്തിനിടയാക്കുന്നതരത്തിൽ ഒരു കല്ല് അയാളുടെമേൽ ഇടുകയോ ചെയ്യുകയും അയാൾ മരിക്കുകയും ചെയ്താൽ, ആ മനുഷ്യൻ അയാളുടെ ശത്രുവല്ലാതിരുന്നതിനാലും അയാളെ അപായപ്പെടുത്താൻ മനഃപൂർവം ശ്രമിക്കാതിരുന്നതിനാലും,
NUM 35:24 അയാളുടെയും രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയുടെയും മധ്യേ സഭ ഈ ചട്ടങ്ങൾക്കനുസൃതമായി വിധി കൽപ്പിക്കണം.
NUM 35:25 കൊലക്കുറ്റം ചുമത്തപ്പെട്ടവനു സഭ രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തിയിൽനിന്ന് സംരക്ഷണം നൽകുകയും അയാൾ ഓടിപ്പോയ സങ്കേതനഗരത്തിലേക്കു മടക്കി അയയ്ക്കുകയും വേണം. വിശുദ്ധതൈലത്താൽ അഭിഷേകം ചെയ്യപ്പെട്ട മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ പാർക്കണം.
NUM 35:26 “ ‘എന്നാൽ കൊലക്കുറ്റം ചുമത്തപ്പെട്ട വ്യക്തി താൻ ഓടിച്ചെന്ന സങ്കേതനഗരത്തിന്റെ അതിരുകൾക്കു പുറേത്തക്ക് പോകുകയും
NUM 35:27 രക്തപ്രതികാരം നടപ്പിലാക്കുന്ന വ്യക്തി അയാളെ സങ്കേതനഗരത്തിനു വെളിയിൽവെച്ച് കാണുകയുംചെയ്താൽ, രക്തപ്രതികാരം നടപ്പിൽവരുത്തേണ്ട വ്യക്തിക്ക് ആ മനുഷ്യനെ കൊല്ലാം. അയാളിൽ രക്തപാതകം ഇല്ല.
NUM 35:28 കുറ്റം ചുമത്തപ്പെട്ടവൻ മഹാപുരോഹിതന്റെ മരണംവരെ തന്റെ സങ്കേതനഗരത്തിൽ പാർക്കേണ്ടതാണ്; മഹാപുരോഹിതന്റെ മരണാനന്തരം അവനു തന്റെ അവകാശഭൂമിയിലേക്കു മടങ്ങിപ്പോകാം.
NUM 35:29 “ ‘നിങ്ങൾ താമസിക്കുന്നിടങ്ങളിലെല്ലാം, വരാനുള്ള തലമുറകളിൽ ന്യായവിധിക്കുള്ള ചട്ടം ഇവയായിരിക്കണം.
NUM 35:30 “ ‘ഒരു വ്യക്തിയെ കൊല്ലുന്ന ഏതൊരുവനും ഒരു കൊലപാതകിയെന്ന നിലയിൽ സാക്ഷികളുടെ വാമൊഴിയെ അടിസ്ഥാനമാക്കി വധശിക്ഷനൽകണം. എന്നാൽ ഒരു സാക്ഷിയുടെമാത്രം വാമൊഴിയാൽ ആർക്കും വധശിക്ഷ നൽകരുത്.
NUM 35:31 “ ‘മരണയോഗ്യനായ ഒരു കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം സ്വീകരിക്കരുത്. ആ മനുഷ്യനു നിശ്ചയമായും വധശിക്ഷനൽകണം.
NUM 35:32 “ ‘സങ്കേതനഗരത്തിൽ ഓടിയൊളിച്ച വ്യക്തി മഹാപുരോഹിതന്റെ മരണത്തിനുമുമ്പു സ്വദേശത്തു മടങ്ങിവന്ന് പാർക്കാൻ നിങ്ങൾ മോചനദ്രവ്യം സ്വീകരിക്കരുത്.
NUM 35:33 “ ‘നിങ്ങൾ പാർക്കുന്ന ദേശം മലിനമാക്കരുത്. രക്തച്ചൊരിച്ചിൽ ദേശത്തെ മലിനമാക്കുന്നു. രക്തം ചൊരിയിച്ച വ്യക്തിയുടെ രക്തത്താലല്ലാതെ രക്തംചൊരിഞ്ഞ ദേശത്തിനു പ്രായശ്ചിത്തം വരുത്താൻ സാധ്യമല്ല.
NUM 35:34 നിങ്ങൾ വസിക്കുന്നതും ഞാൻ അധിവസിക്കുന്നതുമായ ദേശത്തെ അശുദ്ധമാക്കരുത്. കാരണം, യഹോവ ആകുന്ന ഞാൻ ഇസ്രായേൽമക്കളുടെ ഇടയിൽ വസിക്കുന്നു.’ ”
NUM 36:1 യോസേഫിന്റെ പിൻഗാമികളുടെ കുടുംബങ്ങളിൽനിന്ന് മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രനായ ഗിലെയാദിന്റെ മക്കളുടെ പിതൃഭവനത്തലവന്മാർ മോശയുടെയും ഇസ്രായേല്യപിതൃഭവനത്തലവന്മാരായ പ്രഭുക്കന്മാരുടെയും മുമ്പാകെവന്ന് അവരോടു സംസാരിച്ചു.
NUM 36:2 അവർ പറഞ്ഞു: “ദേശം ഇസ്രായേല്യർക്കു നറുക്കിട്ട് അവകാശമായി കൊടുക്കാൻ യഹോവ യജമാനനോട് കൽപ്പിച്ചപ്പോൾ, ഞങ്ങളുടെ സഹോദരൻ സെലോഫഹാദിന്റെ ഓഹരി അയാളുടെ പുത്രിമാർക്കു നൽകാൻ അവിടന്ന് താങ്കളോട് കൽപ്പിച്ചിരുന്നല്ലോ.
NUM 36:3 എന്നാൽ മറ്റ് ഇസ്രായേല്യഗോത്രങ്ങളിൽനിന്നുള്ള പുരുഷന്മാരിൽ ആരെയെങ്കിലും അവർ വിവാഹംകഴിക്കുന്നു എന്നിരിക്കട്ടെ; അപ്പോൾ അവരുടെ ഓഹരി ഞങ്ങളുടെ പിതാക്കന്മാരുടെ അവകാശത്തിൽനിന്ന് നീങ്ങുകയും അവർ വിവാഹംചെയ്യപ്പെടുന്ന ഗോത്രത്തിന്റെ അവകാശത്തോടു കൂടിച്ചേരുകയും ചെയ്യും. അങ്ങനെ ഞങ്ങൾക്ക് ഞങ്ങളുടെ അവകാശത്തിന്റെ ഓഹരി നഷ്ടപ്പെടും.
NUM 36:4 ഇസ്രായേല്യരുടെ അൻപതാംവാർഷികോത്സവത്തിൽ അവരുടെ ഓഹരി അവരെ വിവാഹംചെയ്തയച്ച ഗോത്രത്തിന്റെ അവകാശത്തോടു ചേരുകയും അവരുടെ ഓഹരി ഞങ്ങളുടെ പിതൃഗോത്രത്തിന്റെ അവകാശത്തിൽനിന്ന് എടുക്കപ്പെടുകയും ചെയ്യുമല്ലോ.”
NUM 36:5 അപ്പോൾ യഹോവയുടെ കൽപ്പനപ്രകാരം മോശ ഈ ഉത്തരവ് ഇസ്രായേല്യർക്കു നൽകി: “യോസേഫിന്റെ പിൻഗാമികളുടെ ഗോത്രം പറയുന്നത് ശരിതന്നെ.
NUM 36:6 സെലോഫഹാദിന്റെ പുത്രിമാർക്കുവേണ്ടി യഹോവ കൽപ്പിക്കുന്നത് ഇതാണ്: അവർക്ക് ഇഷ്ടമുള്ള ഏതൊരുവനെയും വിവാഹംചെയ്യാം. പക്ഷേ, അവരുടെ പിതൃഗോത്രത്തിലെ കുടുംബത്തിനുള്ളിൽനിന്നുള്ളവരെ ആയിരിക്കണമെന്നുമാത്രം.
NUM 36:7 ഇസ്രായേലിലെ അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ. തങ്ങളുടെ പൈതൃകസ്വത്തായി സിദ്ധിച്ച ഗോത്രഭൂമി സകല ഇസ്രായേലും കാത്തുസൂക്ഷിക്കണം.
NUM 36:8 ഇസ്രായേൽ ഗോത്രങ്ങളിലെല്ലാംതന്നെ പെൺമക്കൾക്ക് പിതൃസ്വത്തിൽ ഓഹരി ലഭിക്കേണ്ടതിന് അവൾ പിതാവിന്റെ ഗോത്രത്തിൽത്തന്നെയുള്ള ഒരുവനെയായിരിക്കണം വിവാഹംകഴിക്കേണ്ടത്.
NUM 36:9 അവകാശങ്ങളിലൊന്നും ഒരു ഗോത്രത്തിൽനിന്ന് മറ്റൊരു ഗോത്രത്തിലേക്കു കൈമാറിക്കൂടാ, കാരണം ഓരോ ഇസ്രായേല്യഗോത്രവും അവർ അവകാശമാക്കുന്ന ഭൂമി കാത്തുസൂക്ഷിക്കണം.”
NUM 36:10 അങ്ങനെ സെലോഫഹാദിന്റെ പുത്രിമാർ യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
NUM 36:11 സെലോഫഹാദിന്റെ പുത്രിമാരായ മഹ്ലാ, തിർസ, ഹൊഗ്ലാ, മിൽക്കാ, നോവാ എന്നിവർ തങ്ങളുടെ പിതാവിന്റെ സഹോദരന്മാരുടെ പുത്രന്മാരെ വിവാഹംചെയ്തു.
NUM 36:12 യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പിൻഗാമികളുടെ കുലങ്ങൾക്കുള്ളിൽത്തന്നെ അവർ വിവാഹിതരായി. അങ്ങനെ അവരുടെ ഓഹരി അവരുടെ പിതാവിന്റെ കുടുംബത്തിലും ഗോത്രത്തിലും നിലനിന്നു.
NUM 36:13 യെരീഹോവിനെതിരേ യോർദാൻനദിക്കരികിലുള്ള മോവാബുസമതലത്തിൽവെച്ച് യഹോവ മോശയിലൂടെ ഇസ്രായേല്യർക്കു നൽകിയ കൽപ്പനകളും ചട്ടങ്ങളും ഇവതന്നെ.
DEU 1:1 സൂഫിന് എതിർവശത്തുള്ള പാരാൻ പട്ടണത്തിനും തോഫെൽ, ലാബാൻ, ഹസേരോത്ത്, ദീസാഹാബ് എന്നീ പട്ടണങ്ങൾക്കും മധ്യത്തിൽ, യോർദാൻനദിക്കു കിഴക്കുള്ള അരാബയിൽവെച്ച് മോശ എല്ലാ ഇസ്രായേലിനോടും പറഞ്ഞ സന്ദേശം.
DEU 1:2 ഹോരേബിൽനിന്ന് സേയീർ പർവതംവഴി കാദേശ്-ബർന്നേയയിലേക്കു പതിനൊന്നു ദിവസത്തെ യാത്രയുണ്ട്.
DEU 1:3 ഇസ്രായേൽമക്കളെ അറിയിക്കാൻ യഹോവ മോശയോടു കൽപ്പിച്ചതെല്ലാം അദ്ദേഹം നാൽപ്പതാംവർഷം പതിനൊന്നാംമാസം ഒന്നാംതീയതി അവരെ അറിയിച്ചു.
DEU 1:4 ഇതു ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനെയും അസ്തരോത്തിൽ വാണിരുന്ന ബാശാൻരാജാവായ ഓഗിനെയും എദ്രെയിൽവെച്ചു വധിച്ചതിനുശേഷമായിരുന്നു.
DEU 1:5 യോർദാൻനദിക്കു കിഴക്കുള്ള മോവാബിന്റെ ഭൂപ്രദേശത്തുവെച്ച് മോശ യഹോവയുടെ ഈ നിയമം വളരെ വ്യക്തമായി അവരെ അറിയിച്ചു:
DEU 1:6 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ച് നമ്മോട് ഇപ്രകാരം അരുളിച്ചെയ്തു: “നിങ്ങൾ ഈ പർവതത്തിൽ വേണ്ടുവോളം താമസിച്ചുകഴിഞ്ഞു.
DEU 1:7 നിങ്ങൾ തിരിഞ്ഞു യാത്രചെയ്ത് അമോര്യരുടെ പർവതത്തിലേക്കും അതിന്റെ എല്ലാ സമീപദേശങ്ങളായ അരാബാ, മലനാട്, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, തെക്കേദേശം, തീരപ്രദേശം എന്നിവിടങ്ങളിലുള്ള നിവാസികളിലേക്കും മുന്നേറുക. കനാന്യദേശത്തേക്കും ലെബാനോനിലേക്കും യൂഫ്രട്ടീസ് മഹാനദിവരെയും പോകുക.
DEU 1:8 ഇതാ, ഈ ദേശം നിങ്ങൾക്കായി നൽകിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിനും യിസ്ഹാക്കിനും യാക്കോബിനും അവരുടെ സന്തതിപരമ്പരകൾക്കും നൽകാമെന്ന് യഹോവ ശപഥംചെയ്ത ഈ ദേശം പോയി കൈവശമാക്കുക.”
DEU 1:9 യഹോവയുടെ അരുളപ്പാടിനുശേഷം ഞാൻ നിങ്ങളോടു പറഞ്ഞത്: “എനിക്കു തനിയേ വഹിക്കാൻ കഴിയുന്നതിലും അപ്പുറം നിങ്ങൾ അധികമാകുന്നു.
DEU 1:10 ദൈവമായ യഹോവ നിങ്ങളെ വർധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾപോലെ പെരുകിയിരിക്കുന്നു.
DEU 1:11 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളെ ആയിരം മടങ്ങ് വർധിപ്പിച്ച്, അവിടന്ന് വാഗ്ദാനംചെയ്തതുപോലെ അനുഗ്രഹിക്കട്ടെ!
DEU 1:12 എന്നാൽ നിങ്ങളുടെ പ്രശ്നങ്ങളും ഭാരങ്ങളും പരാതികളും എങ്ങനെ ഞാൻ തനിയേ വഹിക്കും?
DEU 1:13 നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് ജ്ഞാനവും വിവേകവുമുള്ള ആദരണീയരായ ചില പുരുഷന്മാരെ തെരഞ്ഞെടുക്കുക. അവരെ ഞാൻ നിങ്ങളുടെ നേതാക്കന്മാരാക്കും.”
DEU 1:14 അതിനു നിങ്ങൾ, “താങ്കൾ നിർദേശിച്ച കാര്യം നല്ലതാകുന്നു” എന്ന് എന്നോട് ഉത്തരം പറഞ്ഞു.
DEU 1:15 അതുകൊണ്ടു ജ്ഞാനികളും ആദരണീയരുമായ പുരുഷന്മാരെ ആയിരംപേർക്ക് അധിപന്മാർ, നൂറുപേർക്ക് അധിപന്മാർ, അൻപതുപേർക്ക് അധിപന്മാർ, പത്തുപേർക്ക് അധിപന്മാർ എന്നിങ്ങനെ നിങ്ങളുടെ നേതാക്കന്മാരായും ഗോത്രങ്ങളുടെ കാര്യസ്ഥന്മാരായും ഞാൻ നിയോഗിച്ചു.
DEU 1:16 അന്നു ഞാൻ നിങ്ങളുടെ ന്യായാധിപന്മാരോട് ഇപ്രകാരമാണു കൽപ്പിച്ചത്, “ഇസ്രായേല്യ സഹോദരങ്ങൾതമ്മിലും ഇസ്രായേല്യരും പ്രവാസികളുമായിട്ടും ഉള്ള തർക്കങ്ങൾകേട്ട് അവർക്കിടയിൽ നീതിയുക്തമായി വിധികൽപ്പിക്കുക.
DEU 1:17 നിങ്ങൾ വിധിക്കുമ്പോൾ മുഖപക്ഷം കാണിക്കരുത്. വലിയവരുടെയും ചെറിയവരുടെയും പ്രശ്നങ്ങൾ ഒരുപോലെ കേൾക്കണം. ന്യായവിധി ദൈവത്തിന്റേതാകുകയാൽ ആരെയും ഭയപ്പെടരുത്. നിങ്ങൾക്ക് പരിഹരിക്കാൻ പ്രയാസമുള്ള പ്രശ്നങ്ങൾ എന്റെ അടുക്കൽ കൊണ്ടുവരിക. അവയ്ക്കു ഞാൻ തീർപ്പുകൽപ്പിക്കും.”
DEU 1:18 നിങ്ങൾ ചെയ്യേണ്ട സകലകാര്യങ്ങളും അന്നു ഞാൻ നിങ്ങളോടു കൽപ്പിച്ചിരുന്നു.
DEU 1:19 അതിനുശേഷം, നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ, നാം ഹോരേബിൽനിന്ന് യാത്രതിരിച്ച് അമോര്യരുടെ മലനാട്ടിൽക്കൂടെ—നിങ്ങൾ കണ്ട വലുതും ഭയാനകവുമായ മരുഭൂമിവഴി—കാദേശ്-ബർന്നേയയിൽ എത്തി.
DEU 1:20 അപ്പോൾ ഞാൻ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ യഹോവ നമുക്കു തരുന്ന അമോര്യരുടെ മലനാട്ടിൽ നിങ്ങൾ എത്തിയിരിക്കുന്നു.
DEU 1:21 ഇതാ, നിങ്ങളുടെ ദൈവമായ യഹോവ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോട് അരുളിച്ചെയ്തതുപോലെ പോയി അതു കൈവശമാക്കിക്കൊൾക. ഭയപ്പെടുകയോ തളർന്നുപോകുകയോ അരുത്.”
DEU 1:22 ആ സമയം നിങ്ങൾ എല്ലാവരും എന്റെ അടുത്തുവന്നു പറഞ്ഞു: “ദേശം പര്യവേക്ഷണംചെയ്തു നാം പോകേണ്ട വഴിയും എത്തിച്ചേരേണ്ട പട്ടണങ്ങളും പറഞ്ഞുതരേണ്ടതിന് ചില പുരുഷന്മാരെ മുൻകൂട്ടി അങ്ങോട്ടയയ്ക്കുക.”
DEU 1:23 അക്കാര്യം നല്ലതെന്ന് എനിക്ക് തോന്നി, അങ്ങനെ ഞാൻ ഓരോ ഗോത്രത്തിൽനിന്നും ഒരാളെവീതം പന്ത്രണ്ടുപേരെ നിങ്ങളിൽനിന്ന് തെരഞ്ഞെടുത്തു.
DEU 1:24 അവർ പുറപ്പെട്ട് മലനാടുവരെയും പോയി എസ്കോൽ താഴ്വരവരെ ദേശം പര്യവേക്ഷണംചെയ്തു.
DEU 1:25 ആ ദേശത്തുനിന്ന് ചില ഫലങ്ങൾ നമ്മുടെ അടുക്കൽ കൊണ്ടുവന്നിട്ട് ദേശത്തെപ്പറ്റി അവർ ഇങ്ങനെ പറഞ്ഞു, “ദൈവമായ യഹോവ നമുക്കു നൽകുന്ന ദേശം നല്ലതാകുന്നു.”
DEU 1:26 എന്നാൽ നിങ്ങൾ ദൈവമായ യഹോവയുടെ കൽപ്പന എതിർത്തുനിന്നതുകൊണ്ട് അങ്ങോട്ടു കയറിപ്പോകാൻ വിസമ്മതിച്ചു.
DEU 1:27 നിങ്ങൾ കൂടാരങ്ങളിലിരുന്ന് പിറുപിറുത്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവ നമ്മെ വെറുക്കുന്നു. അതുകൊണ്ട് നാം നശിക്കേണ്ടതിന് അമോര്യരുടെ കൈയിൽ നമ്മെ ഏൽപ്പിക്കാനാണ് ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്നത്.
DEU 1:28 നാം എങ്ങോട്ടു കയറിപ്പോകും? ‘അവിടത്തെ ജനം നമ്മെക്കാൾ ബലവാന്മാരും ദീർഘകായരുമാണ്. പട്ടണങ്ങൾ ആകാശംവരെ ഉയർന്ന മതിലുകൾ ഉള്ളവയാണ്, ഞങ്ങൾ അനാക്യരെയും അവിടെ കണ്ടു’ എന്നിങ്ങനെ പറഞ്ഞ് നമ്മുടെ സഹോദരന്മാർ നമ്മുടെ മനോവീര്യം കെടുത്തിക്കളഞ്ഞു.”
DEU 1:29 എന്നാൽ ഞാൻ നിങ്ങളോടു പറഞ്ഞു: “നിങ്ങൾ ഭ്രമിക്കുകയോ; അവരെ ഭയപ്പെടുകയോ അരുത്.
DEU 1:30 നിങ്ങൾക്കുമുമ്പായി പോകുന്ന നിങ്ങളുടെ ദൈവമായ യഹോവ, ഈജിപ്റ്റിൽ നിങ്ങളുടെ കണ്മുമ്പിൽവെച്ചു ചെയ്തതുപോലെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.
DEU 1:31 മാത്രവുമല്ല, ഒരു പിതാവ് തന്റെ മകനെ വഹിക്കുന്നതുപോലെ, ഇവിടെ എത്തുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ മരുഭൂമിയിൽ നിങ്ങൾ സഞ്ചരിച്ച വഴിയിലെല്ലാം നിങ്ങളെ വഹിച്ചു എന്നു കണ്ടതല്ലേ?”
DEU 1:32 ഇതെല്ലാമായിട്ടും, കൂടാരമടിക്കേണ്ട സ്ഥലം അന്വേഷിക്കാനും പോകേണ്ട വഴി കാണിക്കാനുമായി രാത്രി അഗ്നിയായും പകൽ മേഘമായും നിങ്ങൾക്കുമുമ്പായി കടന്നുപോയ ദൈവമായ യഹോവയെ നിങ്ങൾ വിശ്വസിച്ചില്ല.
DEU 1:34 യഹോവ നിങ്ങളുടെ പിറുപിറുപ്പു കേട്ടപ്പോൾ, കോപിച്ചു ശപഥംചെയ്തുപറഞ്ഞു:
DEU 1:35 “യെഫുന്നയുടെ മകനായ കാലേബ് ഒഴികെ ഈ ദുഷ്ടതലമുറയിലെ പുരുഷന്മാരാരും, ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കു വാഗ്ദാനംചെയ്ത നല്ലദേശം കാണുകയില്ല. അവൻ അതു കാണും.
DEU 1:36 അവൻ യഹോവയെ പൂർണഹൃദയത്തോടെ അനുഗമിച്ചതുകൊണ്ട്, അവൻ നടന്ന് പര്യവേക്ഷണംചെയ്ത ദേശമെല്ലാം ഞാൻ അവനും അവന്റെ സന്തതികൾക്കും കൊടുക്കും.”
DEU 1:37 യഹോവ നിങ്ങൾനിമിത്തം എന്നോടും കോപിച്ച് അരുളിച്ചെയ്തു: “നീയും അവിടെ പ്രവേശിക്കുകയില്ല.
DEU 1:38 എന്നാൽ നിന്റെ സഹശുശ്രൂഷകനായ നൂന്റെ മകൻ യോശുവ അവിടെ പ്രവേശിക്കും. നീ അവനെ ധൈര്യപ്പെടുത്തണം. കാരണം ഇസ്രായേലിന് ആ ദേശം കൈവശപ്പെടുത്തിക്കൊടുക്കുന്നത് അവനായിരിക്കും.
DEU 1:39 മാത്രമല്ല, കൊള്ളയായിപ്പോകുമെന്നു നിങ്ങൾ കരുതിയ നിങ്ങളുടെ കുട്ടികളും നന്മതിന്മകളെക്കുറിച്ച് ഇപ്പോൾ അറിവില്ലാത്തവരുമായ നിങ്ങളുടെ മക്കളുമായിരിക്കും അവിടം കൈവശമാക്കുന്നത്. ഞാൻ ആ ദേശം അവർക്കു കൊടുക്കും. അവർ അതു കൈവശപ്പെടുത്തും.
DEU 1:40 ഇപ്പോഴോ നിങ്ങൾ തിരിഞ്ഞ് ചെങ്കടൽവഴി മരുഭൂമിയിലേക്കു യാത്രചെയ്യുക.”
DEU 1:41 അപ്പോൾ നിങ്ങൾ പറഞ്ഞു: “ഞങ്ങൾ യഹോവയോടു പാപംചെയ്തു. നമ്മുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ഞങ്ങൾ പോയി യുദ്ധംചെയ്യും.” അങ്ങനെ മലമ്പ്രദേശത്തേക്കു കയറിപ്പോകുന്നത് എളുപ്പമെന്നു വിചാരിച്ച് നിങ്ങൾ ഓരോരുത്തരും യുദ്ധത്തിനുള്ള ആയുധങ്ങൾ ധരിച്ചു.
DEU 1:42 എന്നാൽ യഹോവ എന്നോട്, “ ‘നിങ്ങൾ യുദ്ധത്തിനു കയറിപ്പോകുകയോ യുദ്ധംചെയ്യുകയോ അരുത്. കാരണം ഞാൻ നിങ്ങളോടുകൂടെയില്ല. ശത്രുക്കളുടെമുമ്പിൽ നിങ്ങൾ പരാജയപ്പെടും’ എന്ന് അവരോടു പറയുക” എന്നു കൽപ്പിച്ചു.
DEU 1:43 ഞാൻ അങ്ങനെ നിങ്ങളോടു പറഞ്ഞു, എന്നാൽ നിങ്ങൾ അതു കേൾക്കാതെ യഹോവയുടെ കൽപ്പനയോട് എതിർത്ത് സ്വന്തം ഇഷ്ടപ്രകാരം മലമുകളിലേക്കു പടനീക്കി.
DEU 1:44 ആ മലകളിൽ അധിവസിച്ചിരുന്ന അമോര്യർ നിങ്ങൾക്കെതിരേ വന്ന്, തേനീച്ചക്കൂട്ടംപോലെ നിങ്ങളെ സേയീരിൽനിന്ന് ഹോർമാവരെ പിൻതുടർന്ന് തുരത്തിക്കളഞ്ഞു.
DEU 1:45 നിങ്ങൾ മടങ്ങിവന്ന് യഹോവയുടെമുമ്പാകെ കരഞ്ഞു എങ്കിലും യഹോവ നിങ്ങളുടെ നിലവിളി ചെവിക്കൊണ്ടില്ല.
DEU 1:46 അങ്ങനെ കാദേശിൽ താമസിച്ച അത്രയുംകാലം നിങ്ങൾക്ക് അവിടെത്തന്നെ താമസിക്കേണ്ടിവന്നു.
DEU 2:1 അതിനുശേഷം യഹോവ എന്നോടു കൽപ്പിച്ചതുപോലെ നാം ചെങ്കടലിലേക്കുള്ള വഴിയിലൂടെ തിരിഞ്ഞ് മരുഭൂമിയിലേക്കു യാത്രചെയ്തു. നാം ദീർഘകാലം സേയീർ പർവതത്തിനുചുറ്റും നടന്നു.
DEU 2:2 പിന്നീട് യഹോവ എന്നോടു കൽപ്പിച്ചു:
DEU 2:3 “നിങ്ങൾ ഈ പർവതം ആവശ്യത്തിലധികം ചുറ്റിയിരിക്കുന്നു; അതു മതി. ഇപ്പോൾ വടക്കോട്ടു തിരിയുക.
DEU 2:4 ജനത്തോട് ഇങ്ങനെ കൽപ്പിക്കുക; ‘സേയീരിൽ താമസിക്കുന്നവർ ഏശാവിന്റെ മക്കളും നിങ്ങളുടെ ബന്ധുക്കളുമാണ്. അവരുടെ അതിരിലൂടെ നിങ്ങൾ കടന്നുപോകാൻ തുടങ്ങുകയാണ്. അവർ നിങ്ങളെ കണ്ട് ഭയപ്പെടും. അതുകൊണ്ട് നിങ്ങൾ വളരെ ജാഗ്രതയുള്ളവർ ആയിരിക്കണം.
DEU 2:5 നിങ്ങൾ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കരുത്. സേയീർപർവതം ഞാൻ ഏശാവിന് അവകാശമായി കൊടുത്തിരിക്കുന്നു. ആ ദേശത്തിന്റെ ഒരു ഭാഗവും, കാലുകുത്താൻ ഒരു ചുവടുപോലും, നിങ്ങൾക്കു ഞാൻ അവകാശമായി തരികയില്ല.
DEU 2:6 നിങ്ങൾ പണം നൽകി അവരോട് ആഹാരം വാങ്ങി ഭക്ഷിക്കണം. വെള്ളവും വിലകൊടുത്തുതന്നെ വാങ്ങി കുടിക്കണം.’ ”
DEU 2:7 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഈ മഹാമരുഭൂമിയിലൂടെയുള്ള നിങ്ങളുടെ യാത്ര അവിടന്ന് ശ്രദ്ധിച്ചിരിക്കുന്നു. ഈ നാൽപ്പതുവർഷങ്ങളും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരുന്നു, നിങ്ങൾക്കു യാതൊന്നിനും കുറവു വന്നില്ല.
DEU 2:8 അങ്ങനെ, സേയീരിൽ വസിച്ചിരുന്ന ഏശാവിന്റെ മക്കളായ നമ്മുടെ ബന്ധുക്കളെ കടന്ന് നാം അരാബാവഴി ഏലാത്തിന്റെയും എസ്യോൻ-ഗേബെറിന്റെയും സമീപത്തുകൂടി യാത്രചെയ്തശേഷം തിരിച്ച് മോവാബ് മരുഭൂമിവഴിയായി പോയി.
DEU 2:9 അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “മോവാബ്യരെ പീഡിപ്പിക്കുകയോ അവരെ യുദ്ധത്തിനായി പ്രകോപിപ്പിക്കുകയോ ചെയ്യരുത്. അവരുടെ ദേശത്തിന്റെ ഒരു ഭാഗവും നിങ്ങൾക്ക് അവകാശമായി ഞാൻ തരികയില്ല. ആർ എന്നദേശം ഞാൻ ലോത്തിന്റെ മക്കൾക്ക് അവകാശമായി നൽകിയിരിക്കുന്നു.”
DEU 2:10 (അനാക്യരെപ്പോലെ ബലവും എണ്ണത്തിൽ അസംഖ്യവും ഉയരവും ഉള്ളവരായിരുന്ന ഏമ്യർ എന്ന ജനത പണ്ട് അവിടെ താമസിച്ചിരുന്നു.
DEU 2:11 അവരും അനാക്യരെപ്പോലെ മല്ലന്മാർ എന്നു കരുതിപ്പോന്നു. മോവാബ്യർ അവരെ ഏമ്യർ എന്നു വിളിച്ചിരുന്നു.
DEU 2:12 ഹോര്യരും പുരാതനകാലത്ത് സേയീരിൽ താമസിച്ചിരുന്നു. എന്നാൽ ഇസ്രായേലിന് യഹോവ അവകാശമായി കൊടുത്ത ദേശത്ത് അവർ ചെയ്തതുപോലെ, ഏശാവിന്റെ മക്കൾ ഹോര്യരെ എല്ലാവരെയും കൊന്നൊടുക്കിയിട്ട് അവിടെ കുടിയേറിപ്പാർത്തു.)
DEU 2:13 “ഇപ്പോൾ എഴുന്നേറ്റ് സേരെദുനീർച്ചാൽ കടക്കുക,” എന്ന് യഹോവ കൽപ്പിച്ചതുപോലെ നാം സേരെദുനീർച്ചാൽ കടന്നു.
DEU 2:14 കാദേശ്-ബർന്നേയയിൽനിന്ന് നാം യാത്ര പുറപ്പെട്ടതുമുതൽ സേരെദുനീർച്ചാൽ കടന്നതുവരെയുള്ള കാലം മുപ്പത്തെട്ടുവർഷം ആയിരുന്നു. അതിനിടയ്ക്ക് യഹോവ അവരോട് ശപഥംചെയ്തിരുന്നതുപോലെ യോദ്ധാക്കളുടെ തലമുറ മുഴുവനും പാളയത്തിൽനിന്ന് നശിച്ചുപോയി.
DEU 2:15 അവരെ പാളയത്തിൽനിന്ന് പൂർണമായി ഇല്ലാതാക്കുന്നതുവരെ യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു.
DEU 2:16 ഇപ്രകാരം യോദ്ധാക്കളിൽ അവസാനത്തെയാളും ജനത്തിന്റെ ഇടയിൽനിന്ന് മരിച്ചുകഴിഞ്ഞപ്പോൾ
DEU 2:17 യഹോവ എന്നോടു കൽപ്പിച്ചു,
DEU 2:18 “ഇന്നു മോവാബ്യദേശത്തുള്ള ആർ എന്ന സ്ഥലത്തുകൂടി നിങ്ങൾ കടന്നുപോകണം.
DEU 2:19 അമ്മോന്യരുടെ അടുത്തുചെല്ലുമ്പോൾ അവരെ പീഡിപ്പിക്കുകയോ യുദ്ധത്തിനായി പ്രകോപിപ്പിക്കുകയോ ചെയ്യരുത്. ഞാൻ അമ്മോന്യരുടെ ദേശത്തു നിനക്ക് ഓഹരി നൽകുകയില്ല. ഞാൻ അതു ലോത്തിന്റെ മക്കൾക്ക് അവകാശമായി നൽകിയിരിക്കുന്നു.”
DEU 2:20 (ആ ദേശവും മല്ലന്മാരുടെ ദേശമെന്നു കരുതപ്പെട്ടിരുന്നു. പുരാതനകാലത്തു മല്ലന്മാർ അവിടെ വസിച്ചിരുന്നു. അമ്മോന്യർ അവരെ സംസുമ്മ്യർ എന്നു വിളിച്ചുവന്നു.
DEU 2:21 അവർ അനാക്യരെപ്പോലെ ബലമുള്ളവരും എണ്ണത്തിൽ അസംഖ്യവും ഉയരമുള്ളവരും ആയിരുന്നു. യഹോവ അവരെയും അമ്മോന്യരുടെമുമ്പിൽനിന്ന് കൊന്നൊടുക്കി, ഇങ്ങനെ അവർ ആ ദേശത്ത് കുടിയേറി താമസിച്ചു.
DEU 2:22 സേയീരിൽ താമസിച്ചിരുന്ന ഏശാവിന്റെ മക്കൾക്കുവേണ്ടി ചെയ്തതുപോലെ യഹോവ ഹോര്യരെ അവരുടെമുമ്പിൽനിന്ന് നശിപ്പിച്ചു. അങ്ങനെ ഏശാവിന്റെ മക്കൾ ആ ദേശം കൈവശമാക്കി ഇന്നുവരെ അവിടെ പാർക്കുന്നു.
DEU 2:23 അതുപോലെ കഫ്തോരിൽനിന്ന് വന്ന കഫ്തോര്യർ ഗസ്സാവരെയുള്ള ഗ്രാമങ്ങളിൽ താമസിച്ചിരുന്ന അവ്വ്യരെ നശിപ്പിച്ച് ആ സ്ഥലങ്ങളിൽ കുടിയേറി.)
DEU 2:24 “നിങ്ങൾ എഴുന്നേറ്റുചെന്ന് അർന്നോൻ താഴ്വര കടക്കുക. ഇതാ! ഞാൻ ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ രാജ്യത്തെയും നിങ്ങളുടെ കൈയിൽ തന്നിരിക്കുന്നു. അവനോടു യുദ്ധംചെയ്ത് അത് അവകാശമാക്കാൻ തുടങ്ങുക.
DEU 2:25 നിങ്ങളെക്കുറിച്ചുള്ള നടുക്കവും ഭീതിയും ആകാശത്തിനുതാഴെയുള്ള സകലജനത്തിലും ഞാൻ ഇന്നുമുതൽ വരുത്തും. അവർ നിങ്ങളെക്കുറിച്ചു കേട്ട് നിങ്ങൾനിമിത്തം നടുങ്ങിവിറയ്ക്കുകയും മാനസികവിഭ്രാന്തി ഉള്ളവരായിത്തീരുകയും ചെയ്യും.”
DEU 2:26 അപ്പോൾ ഞാൻ കെദേമോത്ത് മരുഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്ക് സമാധാനം വാഗ്ദാനംചെയ്തുകൊണ്ട് സന്ദേശവാഹകരെ അയച്ചു പറഞ്ഞു:
DEU 2:27 “അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിക്കണമേ. ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവഴിയിൽക്കൂടിമാത്രം ഞങ്ങൾ നടക്കും.
DEU 2:28 സേയീരിൽ പാർക്കുന്ന ഏശാവിന്റെ മക്കളും ആർ എന്ന ദേശത്തു പാർക്കുന്ന മോവാബ്യരും ചെയ്തതുപോലെ അങ്ങ് വിലയ്ക്കു തരുന്ന ആഹാരം കഴിക്കുകയും വിലയ്ക്കു തരുന്ന വെള്ളം കുടിക്കുകയും ചെയ്യാം. യോർദാൻ കടന്ന് ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു നൽകുന്ന ദേശത്തു ചെന്നുചേരുന്നതുവരെ നടന്നുപോകാൻമാത്രം അനുവദിക്കണം.”
DEU 2:30 എന്നാൽ ഹെശ്ബോനിലെ രാജാവായ സീഹോൻ തന്റെ ദേശത്തുകൂടി കടന്നുപോകാൻ നമ്മെ അനുവദിച്ചില്ല. ഇന്നു കാണുന്നതുപോലെ അവനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ അവന്റെ മനസ്സും ഹൃദയവും കഠിനമാക്കി.
DEU 2:31 യഹോവ എന്നോടു കൽപ്പിച്ചു: “ഞാൻ സീഹോനെയും അവന്റെ രാജ്യത്തെയും നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. അവന്റെ രാജ്യം അവകാശമാക്കേണ്ടതിന് അതു പിടിച്ചടക്കാൻ തുടങ്ങുക.”
DEU 2:32 അങ്ങനെ സീഹോനും അവന്റെ സകലജനവും നമ്മുടെനേരേവന്ന് യാഹാസിൽവെച്ച് യുദ്ധംചെയ്തു.
DEU 2:33 നമ്മുടെ ദൈവമായ യഹോവ അവനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. നാം അവനെയും പുത്രന്മാരെയും അവന്റെ സകലസൈന്യത്തെയും നിഗ്രഹിച്ചു.
DEU 2:34 ആ സമയത്ത് നാം അവന്റെ പട്ടണങ്ങളെല്ലാം പിടിച്ചെടുത്തു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നശിപ്പിച്ചു; ആരെയും ജീവനോടെ അവശേഷിപ്പിച്ചില്ല.
DEU 2:35 പട്ടണങ്ങളിൽനിന്നും വളർത്തുമൃഗങ്ങളും കൊള്ളമുതലുംമാത്രം നാം കൈവശപ്പെടുത്തി.
DEU 2:36 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേരും താഴ്വരയിലെ പട്ടണവും തുടങ്ങി ഗിലെയാദുവരെ നാം കൈവശപ്പെടുത്താത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. നമ്മുടെ ദൈവമായ യഹോവ അവയെല്ലാം നമുക്കു നൽകി.
DEU 2:37 അമ്മോന്യരുടെ ദേശവും യാബ്ബോക്കു നദിയുടെ ഒരു ഭാഗവും മലനാട്ടിലെ പട്ടണങ്ങളും നമ്മുടെ ദൈവമായ യഹോവ വിലക്കിയിരുന്ന മറ്റുസ്ഥലങ്ങളും നിങ്ങൾ ആക്രമിച്ചില്ല.
DEU 3:1 അതിനുശേഷം നാം തിരിഞ്ഞ് ബാശാനിലേക്കുള്ള വഴിയേ കയറിപ്പോയി. അപ്പോൾ ബാശാൻരാജാവായ ഓഗും അദ്ദേഹത്തിന്റെ സർവസൈന്യവും നമ്മുടെനേരേവന്ന് എദ്രെയിൽവെച്ചു യുദ്ധംചെയ്തു.
DEU 3:2 അപ്പോൾ യഹോവ എന്നോടു കൽപ്പിച്ചു: “അവനെ ഭയപ്പെടരുത്; ഞാൻ അവനെ അവന്റെ സർവസൈന്യത്തോടും അവന്റെ ദേശത്തോടുംകൂടി നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുതന്നെ നീ അവനോടും ചെയ്യുക.”
DEU 3:3 ഇപ്രകാരം നമ്മുടെ ദൈവമായ യഹോവ ബാശാൻരാജാവായ ഓഗിനെയും അവന്റെ സകലസൈന്യത്തെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു. ആരും ശേഷിക്കാതവണ്ണം നാം അവരെ സംഹരിച്ചുകളഞ്ഞു.
DEU 3:4 അന്നു നാം അവന്റെ സകലപട്ടണങ്ങളും പിടിച്ചെടുത്തു; ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള അറുപതു പട്ടണങ്ങൾ സ്ഥിതിചെയ്യുന്ന അർഗോബ് മുഴുവൻ പിടിച്ചെടുത്തു. നാം അവരിൽനിന്നു പിടിച്ചെടുക്കാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല.
DEU 3:5 ആ പട്ടണങ്ങൾ എല്ലാം ഉയരമുള്ള മതിലുകളും കവാടങ്ങളും ഓടാമ്പലുകളുംകൊണ്ട് ഉറപ്പാക്കിയിരുന്നു. ഇവകൂടാതെ മതിലില്ലാത്ത നിരവധി ഗ്രാമങ്ങളും അവിടെ ഉണ്ടായിരുന്നു.
DEU 3:6 ഹെശ്ബോൻരാജാവായ സീഹോനോടു ചെയ്തതുപോലെ നാം ബാശാന്റെ രാജ്യം പട്ടണങ്ങൾതോറും—പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും—നിശ്ശേഷം നശിപ്പിച്ചു.
DEU 3:7 എന്നാൽ എല്ലാ പട്ടണങ്ങളിൽനിന്നുമുള്ള വളർത്തുമൃഗങ്ങൾ, കൊള്ളമുതൽ എന്നിവ നാം കൈവശപ്പെടുത്തി.
DEU 3:8 ഇങ്ങനെ നാം അമോര്യരുടെ രണ്ടു രാജാക്കന്മാരുടെയും കൈയിൽനിന്ന് യോർദാൻനദിക്ക് കിഴക്ക് അർന്നോൻതാഴ്വരമുതൽ ഹെർമോൻപർവതംവരെയുള്ള ഭൂപ്രദേശം അന്നു പിടിച്ചടക്കി.
DEU 3:9 സീദോന്യർ ഹെർമോനെ ശിര്യോൻ എന്നും അമോര്യർ സെനീർ എന്നും വിളിച്ചുവന്നു.
DEU 3:10 പീഠഭൂമിയിലെ സകലപട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാനിലെ ഓഗിന്റെ രാജ്യത്തിലുള്ള സൽക്കാ, എദ്രെയി എന്നീ പട്ടണങ്ങൾ ഉൾപ്പെടെ ബാശാൻ രാജ്യംമുഴുവനും നാം പിടിച്ചെടുത്തു.
DEU 3:11 മല്ലന്മാരിൽ ശേഷിച്ചത് ബാശാൻരാജാവായ ഓഗുമാത്രമായിരുന്നു. അമ്മോന്യനഗരമായ രബ്ബയിൽ ഇരുമ്പുകൊണ്ട് പൊതിഞ്ഞ അവന്റെ കല്ലറയുണ്ട്. അതിന്റെ നീളം പുരുഷന്റെ കൈക്ക് ഒൻപതുമുഴവും വീതി നാലുമുഴവും ആയിരുന്നു.
DEU 3:12 അന്ന് ഈ രാജ്യം നാം സ്വന്തമാക്കിയപ്പോൾ അർന്നോൻ താഴ്വരയുടെ സമീപത്തുള്ള അരോയേർമുതൽ മലനാടായ ഗിലെയാദിന്റെ പകുതിയും അവിടെയുള്ള പട്ടണങ്ങളും ഞാൻ രൂബേന്യർക്കും ഗാദ്യർക്കുമായി കൊടുത്തു.
DEU 3:13 ഓഗിന്റെ ഭരണത്തിൻകീഴിലായിരുന്ന ബാശാൻമുഴുവനും ഗിലെയാദിൽ ശേഷിച്ചഭാഗവും മനശ്ശെയുടെ പാതിഗോത്രത്തിനു ഞാൻ കൊടുത്തു. ബാശാനിലെ അർഗോബുദേശം മുഴുവനും മല്ലന്മാരുടെ നാട് എന്നാണ് അറിയപ്പെട്ടിരുന്നത്.
DEU 3:14 മനശ്ശെഗോത്രത്തിൽനിന്നുള്ള യായീർ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അർഗോബ് ദേശംമുഴുവനും പിടിച്ചെടുത്തു, അതിന് അദ്ദേഹത്തിന്റെ പേരിനനുസരിച്ച് ഹാവോത്ത്-യായീർ എന്നു പേരുനൽകി; അതുകൊണ്ട് ബാശാന് ഇന്നുവരെ ആ പേര് വിളിച്ചുവരുന്നു.
DEU 3:15 ഞാൻ മാഖീർകുലത്തിന് ഗിലെയാദ് കൊടുത്തു.
DEU 3:16 ഗിലെയാദുമുതൽ അർന്നോൻ താഴ്വരയുടെ മധ്യഭാഗംവരെ അതിരായും അമ്മോന്യരുടെ അതിർത്തിയായ യാബ്ബോക്കുനദിവരെയും
DEU 3:17 കിന്നെരെത്തുമുതൽ കിഴക്കുഭാഗത്ത് പിസ്ഗായുടെ ചെരിവിൽ അരാബയിലെ ഉപ്പുകടൽ എന്ന അരാബാക്കടലും പടിഞ്ഞാറേ അതിർത്തിയായി യോർദാൻനദിയും ഞാൻ രൂബേന്യർക്കും ഗാദ്യർക്കും അവകാശമായി കൊടുത്തു.
DEU 3:18 അക്കാലത്തു ഞാൻ യോർദാൻനദിക്ക് കിഴക്ക് താമസിക്കുന്നവരായ നിങ്ങളോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ഈ ദേശം നിങ്ങൾക്ക് അവകാശമായി നൽകിയിരിക്കുന്നു. നിങ്ങളുടെയിടയിൽ യുദ്ധപ്രാപ്തരായ എല്ലാവരും ഇസ്രായേല്യരായ നിങ്ങളുടെ സഹോദരന്മാരുടെമുമ്പിൽ യുദ്ധംചെയ്യാൻ സന്നദ്ധരായി അണിനിരക്കണം.
DEU 3:19 നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ആടുമാടുകളും ഞാൻ നിങ്ങൾക്കു നൽകിയിട്ടുള്ള പട്ടണങ്ങളിൽ താമസിച്ചുകൊള്ളട്ടെ. നിങ്ങൾക്കു വളരെ ആടുമാടുകൾ ഉണ്ടെന്ന് എനിക്കറിയാം.
DEU 3:20 യഹോവ നിങ്ങൾക്കു സ്വസ്ഥത നൽകിയതുപോലെ യഹോവയായ ദൈവം യോർദാനക്കരെ നിങ്ങളുടെ സഹോദരന്മാർക്കും അവകാശമായി കൊടുക്കുന്ന ദേശം കൈവശപ്പെടുത്തുന്നതുവരെയാണിത്. അതിനുശേഷം നിങ്ങൾക്കു നിങ്ങളുടെ അവകാശത്തിലേക്കു മടങ്ങിപ്പോകാം.”
DEU 3:21 അക്കാലത്തു ഞാൻ യോശുവയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ ആ രണ്ടു രാജാക്കന്മാരോടു ചെയ്തതെല്ലാം നീ വ്യക്തമായി കണ്ടല്ലോ. നീ കൈവശമാക്കാൻചെല്ലുന്ന സകലരാജ്യങ്ങളോടും യഹോവ അങ്ങനെതന്നെ ചെയ്യും.
DEU 3:22 നിങ്ങൾ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്യും.”
DEU 3:23 ആ സമയത്ത് ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു:
DEU 3:24 “കർത്താവായ യഹോവേ, അവിടത്തെ മഹിമയും ഭുജബലവും അടിയനെ കാണിച്ചുതുടങ്ങിയല്ലോ. അങ്ങയുടെ പ്രവൃത്തികൾപോലെയും അങ്ങയുടെ അത്ഭുതങ്ങൾപോലെയും ചെയ്യാൻ കഴിയുന്ന ദേവൻ സ്വർഗത്തിലും ഭൂമിയിലും വേറെ ഇല്ലല്ലോ.
DEU 3:25 യോർദാന് അക്കരെയുള്ള നല്ല പ്രദേശങ്ങളും മനോഹരമായ പർവതവും ലെബാനോനും ഞാൻ പോയി കണ്ടുകൊള്ളട്ടെ!”
DEU 3:26 എന്നാൽ യഹോവ നിങ്ങൾനിമിത്തം എന്നോടു കോപിച്ചിരുന്നതുകൊണ്ട് എന്റെ അപേക്ഷ കേട്ടില്ല. യഹോവ എന്നോട്, “മതി, ഈ കാര്യം ഇനിയും എന്നോടു സംസാരിക്കരുത്.
DEU 3:27 പിസ്ഗായുടെ മുകളിൽ കയറിനിന്ന് പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും നിന്റെ സ്വന്തം കണ്ണുകൊണ്ടുതന്നെ നോക്കിക്കൊൾക, എന്നാൽ ഈ യോർദാൻനദി നീ കടക്കുകയില്ല.
DEU 3:28 പകരം യോശുവയ്ക്ക് അധികാരംനൽകി അവനെ പ്രോത്സാഹിപ്പിച്ച് ഉറപ്പുള്ളവനാക്കുക; അവന്റെ നേതൃത്വത്തിലായിരിക്കും ഈ ജനത അക്കരെ എത്തുക. നീ കാണുന്ന ഈ ദേശം അവൻ അവർക്ക് അവകാശമായി പങ്കിട്ടുകൊടുക്കും” എന്ന് യഹോവ എന്നോട് അരുളിച്ചെയ്തു.
DEU 3:29 അങ്ങനെ നാം ബേത്-പെയോരിന് എതിർവശത്തുള്ള താഴ്വരയിൽ താമസിച്ചു.
DEU 4:1 ഇസ്രായേലേ, നിങ്ങൾ ജീവനോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഇപ്പോൾ ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ഉത്തരവുകളും പ്രമാണങ്ങളും ശ്രദ്ധിക്കുക.
DEU 4:2 ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വചനത്തോട് ഒന്നും കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്, പ്രത്യുത, ഞാൻ നിങ്ങൾക്കു നൽകുന്ന ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിക്കുക.
DEU 4:3 യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു.
DEU 4:4 എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി നിന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നു.
DEU 4:5 നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു.
DEU 4:6 നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും.
DEU 4:7 നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്?
DEU 4:8 ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്?
DEU 4:9 നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം.
DEU 4:10 ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.
DEU 4:11 അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു.
DEU 4:12 അപ്പോൾ യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ചു. നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു, എന്നാൽ രൂപം ഒന്നും കണ്ടില്ല; അവിടെ ശബ്ദംമാത്രമേ ഉണ്ടായിരുന്നുള്ളൂ.
DEU 4:13 നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് നിങ്ങളോടു കൽപ്പിച്ച പത്ത് കൽപ്പന എന്ന അവിടത്തെ ഉടമ്പടി അവിടന്ന് നിങ്ങളെ അറിയിച്ചു; രണ്ടു ശിലാഫലകങ്ങളിൽ അവ എഴുതുകയും ചെയ്തു.
DEU 4:14 കൂടാതെ നിങ്ങൾ യോർദാൻനദിക്കക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്ത് ജീവിക്കുമ്പോൾ അനുസരിക്കുന്നതിനുള്ള ഉത്തരവുകളും നിയമങ്ങളും നിങ്ങളോട് ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോടു കൽപ്പിച്ചിരുന്നു.
DEU 4:15 യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക.
DEU 4:16 നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം,
DEU 4:17 ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു,
DEU 4:18 ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്.
DEU 4:19 ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു.
DEU 4:20 നിങ്ങളോ, ഇന്ന് ആയിരിക്കുന്നതുപോലെ, അവിടത്തെ അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത്, ഈജിപ്റ്റ് എന്ന ഇരുമ്പുലയിൽനിന്ന് വിടുവിച്ച്, കൊണ്ടുവന്നിരിക്കുന്നു.
DEU 4:21 എന്നാൽ നിങ്ങൾനിമിത്തം യഹോവ എന്നോടു കോപിച്ചു. ഞാൻ യോർദാന് അക്കരെ കടക്കുകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ആ നല്ലദേശത്ത് പ്രവേശിക്കുകയില്ലെന്നും ശപഥംചെയ്തു.
DEU 4:22 അതുകൊണ്ട് ഞാൻ യോർദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും. എന്നാൽ നിങ്ങൾചെന്ന് ആ നല്ലദേശം കൈവശമാക്കും.
DEU 4:23 ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവിടത്തെ ഉടമ്പടി നിങ്ങൾ മറക്കാതിരിക്കാൻ സൂക്ഷിക്കുക. യഹോവ നിങ്ങൾക്കു വിലക്കേർപ്പെടുത്തിയതുപോലെ യാതൊരു വസ്തുവിന്റെയും രൂപത്തിലുള്ള ഒരു വിഗ്രഹവും നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്.
DEU 4:24 കാരണം നിങ്ങളുടെ ദൈവമായ യഹോവ ഭസ്മീകരിക്കുന്ന അഗ്നിയല്ലോ, അവിടന്ന് തീക്ഷ്ണതയുള്ള ദൈവവുമാണ്.
DEU 4:25 നിങ്ങൾ മക്കളും കൊച്ചുമക്കളുമൊക്കെയായി ദേശത്തു ദീർഘകാലം വസിച്ചശേഷം, ഏതെങ്കിലും തരത്തിലുള്ള ഒരു വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ കൺമുമ്പിൽ ദുഷ്ടത പ്രവർത്തിച്ച് അവിടത്തെ കോപിപ്പിച്ചാൽ,
DEU 4:26 നിങ്ങൾ യോർദാന് അക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്തുനിന്ന് വളരെവേഗം നശിച്ചുപോകുമെന്ന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘായുസ്സോടെ ജീവിക്കുകയില്ല; ഉറപ്പായും നിങ്ങൾ നശിച്ചുപോകും.
DEU 4:27 യഹോവ നിങ്ങളെ ഇതര ജനതകൾക്കിടയിൽ ചിതറിക്കും. യഹോവ നിങ്ങളെ ചിതറിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേർമാത്രമായി ശേഷിക്കും.
DEU 4:28 അവിടെ നിങ്ങൾ കാണാനും കേൾക്കാനും ഭക്ഷിക്കാനും മണക്കാനും കഴിവില്ലാത്തതും കല്ലും മരവുംകൊണ്ടുള്ളതും മനുഷ്യനിർമിതവുമായ ദേവന്മാരെ ആരാധിക്കും.
DEU 4:29 എന്നാൽ അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും. പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ അന്വേഷിക്കുന്നെങ്കിൽ അവിടത്തെ കണ്ടെത്തും.
DEU 4:30 നിങ്ങൾക്ക് കഷ്ടതനേരിടുകയും ഇവ എല്ലാം ജീവിതത്തിൽ സംഭവിക്കുകയുംചെയ്യുമ്പോൾ, ഒടുവിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവിടത്തെ വചനം അനുസരിക്കും.
DEU 4:31 കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്; അവിടന്ന് നിങ്ങളെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത് ഉറപ്പിച്ച അവിടത്തെ ഉടമ്പടി മറക്കുകയോ ചെയ്യുകയില്ല.
DEU 4:32 ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച ദിവസംമുതൽ നിങ്ങളുടെ പൂർവകാലത്തും ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ എവിടെയെങ്കിലും ഇപ്രകാരം ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ടോ? ഇപ്രകാരം എന്തെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നു നിങ്ങൾ അന്വേഷിക്കുക.
DEU 4:33 അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ വചനം, നിങ്ങൾ കേട്ടതുപോലെ കേട്ടശേഷം, ജീവനോടിരിക്കുന്ന ഏതെങ്കിലും ഒരു ജനതയുണ്ടോ?
DEU 4:34 അല്ലെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്റ്റിൽവെച്ചു നിങ്ങളുടെ കണ്ണുകൾക്ക് മുമ്പാകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ പരീക്ഷകൾ, ചിഹ്നങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, മഹാപ്രവൃത്തികൾ എന്നിവകൊണ്ട് ദൈവം ഏതെങ്കിലും ജനതയെ മറ്റൊരു ജനതയുടെ മധ്യത്തിൽനിന്ന് തനിക്കായി വേർതിരിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ?
DEU 4:35 എന്നാൽ നിങ്ങൾക്കോ, ഇതെല്ലാം കാണാൻ കഴിഞ്ഞു. യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നിങ്ങൾ അറിയേണ്ടതിനായിരുന്നു അതെല്ലാം.
DEU 4:36 നിങ്ങളെ ശിക്ഷണത്തിൽ നടത്തേണ്ടതിനു സ്വർഗത്തിൽനിന്ന് അവിടന്ന് തന്റെ വചനം നിങ്ങളെ കേൾപ്പിച്ചു. ഭൂമിയിൽ അവിടന്ന് തന്റെ മഹാഗ്നി കാണിച്ചു. നിങ്ങൾ അവിടത്തെ വചനം തീയുടെ നടുവിൽനിന്ന് ശ്രവിച്ചു.
DEU 4:37 നിങ്ങളുടെ പിതാക്കന്മാരെ അവിടന്ന് സ്നേഹിച്ചതുകൊണ്ട് അവിടന്ന് അവരുടെ പിൻഗാമികളെ തെരഞ്ഞെടുത്തു. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയും ഇന്നുള്ളതുപോലെ അവരുടെ ദേശം നിങ്ങൾക്ക് അവകാശമായി നൽകി അവിടെ പാർപ്പിക്കേണ്ടതിനു തന്റെ സാന്നിധ്യവും മഹാശക്തിയുംമൂലം ഈജിപ്റ്റിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു.
DEU 4:39 അതുകൊണ്ട് മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും ഇന്ന് നിങ്ങൾ അറിഞ്ഞ് അംഗീകരിക്കുക.
DEU 4:40 നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ എന്നേക്കുമായി നൽകുന്ന ദേശത്ത് നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകേണ്ടതിനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന ദൈവത്തിന്റെ ഉത്തരവുകളും കൽപ്പനകളും പാലിക്കണം.
DEU 4:41 ആ കാലത്ത് മോശ യോർദാനു കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
DEU 4:42 മുൻവൈരംകൂടാതെ അബദ്ധത്തിൽ ആരെയെങ്കിലും കൊലപ്പെടുത്തിയവർക്ക് ആ പട്ടണങ്ങളിലൊന്നിലേക്ക് ഓടിച്ചെല്ലാം, അങ്ങനെയുള്ളവരുടെ ജീവൻ രക്ഷിക്കാൻവേണ്ടിയുള്ള ഒരു ക്രമീകരണമായിരുന്നു അത്.
DEU 4:43 മരുഭൂമിയിൽ സമഭൂമിയിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയ്ക്കും ആയി നിശ്ചയിച്ചു.
DEU 4:44 മോശ ഇസ്രായേൽമക്കളുടെമുമ്പിൽ വെച്ച ന്യായപ്രമാണസംഹിത ഇതാകുന്നു.
DEU 4:45 ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട്, ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യത്ത് യോർദാൻനദിക്ക് കിഴക്കുവശത്ത് ബേത്-പെയോരിന്റെ സമീപത്തുള്ള താഴ്വരയിൽവെച്ചു മോശ അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. മോശയും ഇസ്രായേൽമക്കളും ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടശേഷം ആ രാജാവിനെ പരാജയപ്പെടുത്തിയിരുന്നു.
DEU 4:47 സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യമായ
DEU 4:48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേർമുതൽ ഹെർമോൻ എന്നു പേർ പറയുന്ന സിർയ്യോൻ പർവതംവരെയും
DEU 4:49 പിസ്ഗായുടെ ചെരിവിൽ ഉപ്പുകടൽ വരെയുള്ള സമതലമെല്ലാം ഉൾപ്പെടെ യോർദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെ രാജ്യവും അവർ അവകാശമാക്കി.
DEU 5:1 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ച് ഇപ്രകാരം പറഞ്ഞു: ഇസ്രായേലേ, കേൾക്കുക, ഇന്നു ഞാൻ നിങ്ങൾ കേൾക്കുംവിധം നിങ്ങളോടു കൽപ്പിക്കുന്ന ഉത്തരവുകളും നിയമങ്ങളും പഠിക്കുകയും അവ നിശ്ചയമായും പാലിക്കുകയുംവേണം.
DEU 5:2 നമ്മുടെ ദൈവമായ യഹോവ ഹോരേബിൽവെച്ചു നമ്മോട് ഒരു ഉടമ്പടിചെയ്തു.
DEU 5:3 യഹോവ ഈ ഉടമ്പടി നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവിച്ചിരിക്കുന്ന നമ്മോടെല്ലാവരോടുമാണു ചെയ്തത്.
DEU 5:4 യഹോവ പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടഭിമുഖമായി സംസാരിച്ചു.
DEU 5:5 തീ നിമിത്തം നിങ്ങൾ ഭയന്ന് പർവതത്തിൽ കയറാത്തതുകൊണ്ട് യഹോവയുടെ വചനം നിങ്ങളെ അറിയിക്കേണ്ടതിനു ഞാൻ അപ്പോൾ യഹോവയ്ക്കും നിങ്ങൾക്കും മധ്യസ്ഥനായി നിന്നു. അവിടന്ന് ഇപ്രകാരം കൽപ്പിച്ചു:
DEU 5:6 “അടിമനാടായ ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറത്തുകൊണ്ടുവന്ന യഹോവയായ ഞാൻ നിങ്ങളുടെ ദൈവം ആകുന്നു.
DEU 5:7 “ഞാൻ അല്ലാതെ അന്യദേവന്മാർ നിങ്ങൾക്കുണ്ടാകരുത്.
DEU 5:8 നിങ്ങൾക്കായി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; മീതേ ആകാശത്തിലോ താഴേ ഭൂമിയിലോ കീഴേ വെള്ളത്തിലോ ഉള്ള യാതൊന്നിന്റെയും പ്രതിമയും അരുത്.
DEU 5:9 അവയെ വണങ്ങുകയോ ആരാധിക്കുകയോ ചെയ്യരുത്. കാരണം, നിങ്ങളുടെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ളവനാകുന്നു. എന്നെ വെറുക്കുന്ന മാതാപിതാക്കളുടെ പാപത്തിന് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കും.
DEU 5:10 എന്നാൽ, എന്നെ സ്നേഹിച്ച് എന്റെ കൽപ്പനകൾ പ്രമാണിക്കുന്നവരോട് ആയിരം തലമുറവരെ ഞാൻ കരുണകാണിക്കും.
DEU 5:11 നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം വൃഥാ ഉപയോഗിക്കരുത്. അവിടത്തെ നാമം വ്യർഥമായി ഉപയോഗിക്കുന്നവരെ യഹോവ ശിക്ഷിക്കാതിരിക്കുകയില്ല.
DEU 5:12 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചതുപോലെ ശബ്ബത്തുദിവസത്തെ വിശുദ്ധിയോടെ ആചരിക്കണം.
DEU 5:13 ആറുദിവസം അധ്വാനിച്ച് നിങ്ങളുടെ ജോലികളെല്ലാം ചെയ്യുക.
DEU 5:14 എന്നാൽ ഏഴാംദിവസം നിങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ബത്ത് ആകുന്നു. അന്ന് നിങ്ങളോ നിങ്ങളുടെ പുത്രനോ പുത്രിയോ ദാസനോ ദാസിയോ കാള, കഴുത തുടങ്ങി ഏതെങ്കിലും മൃഗങ്ങളോ നിങ്ങളുടെ പട്ടണങ്ങളിൽ താമസിക്കുന്ന പ്രവാസിയോ ജോലിയൊന്നും ചെയ്യാൻ പാടില്ല. നിങ്ങളുടെ ദാസനും ദാസിയും നിങ്ങളെപ്പോലെ സ്വസ്ഥതയോടെ ഇരിക്കേണ്ടതാണ്.
DEU 5:15 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്നും അവിടെനിന്നു നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ ശക്തിയുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും വിടുവിച്ചു എന്നും ഓർക്കുക. അതുകൊണ്ടാണ് ശബ്ബത്തുദിവസം ആചരിക്കണമെന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചത്.
DEU 5:16 നിങ്ങൾക്കു ദീർഘായുസ്സുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തു നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകുന്നതിനും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കണം.
DEU 5:17 കൊലപാതകം ചെയ്യരുത്.
DEU 5:18 വ്യഭിചാരം ചെയ്യരുത്.
DEU 5:19 മോഷ്ടിക്കരുത്.
DEU 5:20 അയൽവാസിക്കു വിരോധമായി കള്ളസാക്ഷി പറയരുത്.
DEU 5:21 അയൽവാസിയുടെ ഭാര്യയെ മോഹിക്കരുത്. അയൽവാസിയുടെ വീട്, നിലം, പരിചാരകൻ, പരിചാരിക, കാള, കഴുത ഇങ്ങനെ നിന്റെ അയൽവാസിക്കുള്ള യാതൊന്നും മോഹിക്കരുത്.”
DEU 5:22 ഈ കൽപ്പനകൾ പർവതത്തിൽ അഗ്നി, മേഘം, കൂരിരുട്ട് എന്നിവയുടെ നടുവിൽവെച്ച് യഹോവ നിങ്ങളുടെ സകലസഭയോടും അത്യുച്ചത്തിൽ അരുളിച്ചെയ്തതാകുന്നു. അന്ന് ഇതല്ലാതെ യാതൊന്നും അവിടന്നു കൽപ്പിച്ചതുമില്ല; അതിനുശേഷം അവ രണ്ടു ശിലാഫലകങ്ങളിൽ എഴുതി എന്റെ കൈവശം നൽകി.
DEU 5:23 എന്നാൽ പർവതത്തിൽ തീ ജ്വലിച്ചുകൊണ്ടിരിക്കുകയും കൂരിരുട്ടിനു നടുവിൽനിന്ന് നിങ്ങൾ ശബ്ദം കേൾക്കുകയും ചെയ്തപ്പോൾ, നിങ്ങളുടെ സകലഗോത്രത്തലവന്മാരും എന്റെ അടുത്തുവന്ന് ഇങ്ങനെ പറഞ്ഞു:
DEU 5:24 “ഞങ്ങളുടെ ദൈവമായ യഹോവ അവിടത്തെ തേജസ്സും മഹിമയും ഞങ്ങൾക്കു വെളിപ്പെടുത്തിയിരിക്കുന്നു. അവിടത്തെ ശബ്ദം അഗ്നിയുടെ നടുവിൽനിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവർ ജീവനോടെ ഇരിക്കുമെന്ന് ഇന്നു ഞങ്ങൾ കണ്ടു!
DEU 5:25 അതുകൊണ്ട് ഞങ്ങൾ മരിക്കുന്നതെന്തിന്? ഈ മഹാഗ്നി ഞങ്ങളെ ദഹിപ്പിച്ചുകളയും. ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഇനിയും കേട്ടാൽ ഞങ്ങൾ തീർച്ചയായും മരിക്കും.
DEU 5:26 അഗ്നിയിൽനിന്ന് സംസാരിക്കുന്ന ജീവനുള്ള ദൈവത്തിന്റെ ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ ഏതെങ്കിലും മനുഷ്യൻ ജീവിച്ചിരിക്കുന്നുണ്ടോ?
DEU 5:27 നീ അടുത്തുചെന്ന് നമ്മുടെ ദൈവമായ യഹോവ പറയുന്നതെല്ലാം കേൾക്കുക. നമ്മുടെ ദൈവമായ യഹോവ നിന്നോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയുക. ഞങ്ങൾ കേട്ട് അനുസരിക്കാം.”
DEU 5:28 നിങ്ങൾ എന്നോടു പറഞ്ഞവാക്കുകൾ കേട്ടിട്ട് യഹോവ എന്നോട് ഇപ്രകാരം കൽപ്പിച്ചു: “ഈ ജനം നിന്നോടു സംസാരിച്ച വാക്കുകൾ ഞാൻ കേട്ടു—അവർ പറഞ്ഞതെല്ലാം നല്ലതാകുന്നു—
DEU 5:29 അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്മയുണ്ടാകേണ്ടതിന് അവർ എന്നെ ഭയപ്പെടുകയും എന്റെ നിയമങ്ങൾ എല്ലാം അനുസരിക്കുകയും ചെയ്യുന്ന ഒരു ഹൃദയം അവർക്ക് എന്നും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
DEU 5:30 “കൂടാരങ്ങളിലേക്കു മടങ്ങിപ്പോകാൻ അവരോടു പറയുക.
DEU 5:31 നീ ഇവിടെ എന്റെ സന്നിധിയിൽ നിൽക്കുക. ഞാൻ അവർക്ക് അവകാശമായി നൽകുന്ന ദേശത്ത് അവർ പ്രമാണിച്ചു നടക്കേണ്ടതിന് നീ അവരോട് ഉപദേശിക്കേണ്ട എല്ലാ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞാൻ നിന്നോടു കൽപ്പിക്കും.”
DEU 5:32 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകളെല്ലാം പാലിച്ചു ജീവിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക; ഇടത്തോട്ടോ വലത്തോട്ടോ തിരിയരുത്.
DEU 5:33 നിങ്ങൾ അവകാശമാക്കുന്ന ദേശത്ത് ജീവിക്കുകയും അഭിവൃദ്ധിപ്പെടുകയും ദീർഘായുസ്സോടിരിക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെ അവിടത്തെ എല്ലാ കൽപ്പനകളും പാലിച്ച് ജീവിക്കുക.
DEU 6:1 നിങ്ങളെ പഠിപ്പിക്കുന്നതിനായി നിങ്ങളുടെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. നിങ്ങൾ യോർദാൻനദികടന്ന്, അവകാശമാക്കാനിരിക്കുന്ന ദേശത്തു വാസം ആരംഭിക്കുമ്പോൾ നിങ്ങളും നിങ്ങളുടെ മക്കളും അതിനുശേഷം അവരുടെ മക്കളും ഈ കൽപ്പനകൾ അനുസരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ആയുഷ്പര്യന്തം ഭയപ്പെടുകയും വേണം. ഇങ്ങനെ നിങ്ങൾ അവിടത്തെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചാൽ ദീർഘായുസ്സുള്ളവരായിരിക്കും.
DEU 6:3 ഇസ്രായേലേ, കേൾക്ക, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങളോടു വാഗ്ദാനംചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു വളരെയധികമായി വർധിച്ചുവരേണ്ടതിനും, നിങ്ങൾ സൂക്ഷ്മതയോടെ അനുസരിച്ചു ജീവിക്കുക.
DEU 6:4 ഇസ്രായേലേ, കേൾക്കുക, യഹോവ നമ്മുടെ ദൈവം, യഹോവ ഏകൻതന്നെ.
DEU 6:5 നിന്റെ ദൈവമായ യഹോവയെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.
DEU 6:6 നിങ്ങളോട് ഇന്നു ഞാൻ കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങൾ ഹൃദയത്തിൽ സൂക്ഷിച്ച്
DEU 6:7 അവ നീ നിങ്ങളുടെ മക്കളോട് വീണ്ടും വീണ്ടും ഉപദേശിക്കണം. നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം.
DEU 6:8 അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം.
DEU 6:9 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.
DEU 6:10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോടു വാഗ്ദാനംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നശേഷം നിങ്ങൾ പണിതിട്ടില്ലാത്ത വലുതും സമ്പന്നവുമായ പട്ടണങ്ങളും
DEU 6:11 നിങ്ങൾ നിറയ്ക്കാതെതന്നെ സകലസമ്പന്നതയും നിറഞ്ഞിരിക്കുന്ന വീടുകളും കുഴിക്കാത്ത കിണറുകളും നട്ടുവളർത്താത്ത മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും നിങ്ങൾക്കു നൽകും. നിങ്ങൾ ഭക്ഷിച്ചു സംതൃപ്തരാകുമ്പോൾ നിങ്ങളെ
DEU 6:12 അടിമവീടായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന യഹോവയെ മറക്കാതിരിക്കാൻ ജാഗ്രതയുള്ളവരായിരിക്കുക.
DEU 6:13 നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടണം; അവിടത്തെമാത്രമേ സേവിക്കാവൂ; അവിടത്തെ നാമത്തിൽമാത്രം ശപഥംചെയ്യണം.
DEU 6:14 നിങ്ങളുടെ ദൈവമായ യഹോവയുടെ കോപം നിനക്കു വിരോധമായി ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനംചെയ്യാതിരിക്കാൻ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ അന്യദേവന്മാരുടെ പിന്നാലെ നിങ്ങൾ പോകരുത്. നിങ്ങളുടെ നടുവിലുള്ള, നിങ്ങളുടെ ദൈവമായ യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു.
DEU 6:16 നിങ്ങൾ മസ്സായിൽവെച്ചു പരീക്ഷിച്ചതുപോലെ നിങ്ങളുടെ ദൈവമായ യഹോവയെ പരീക്ഷിക്കരുത്.
DEU 6:17 നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചിട്ടുള്ള കൽപ്പനകളും അവിടന്ന് തന്നിട്ടുള്ള സാക്ഷ്യങ്ങളും ഉത്തരവുകളും നിങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കണം.
DEU 6:18 നിങ്ങൾ അഭിവൃദ്ധിപ്പെടേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരോടു യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത മനോഹരമായ ഭൂപ്രദേശം ചെന്ന് അവകാശമാക്കേണ്ടതിനും യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ ശത്രുക്കളെ എല്ലാം നിങ്ങളുടെമുമ്പിൽനിന്ന് ഓടിക്കേണ്ടതിനും യഹോവയുടെ സന്നിധിയിൽ നീതിയും പ്രസാദവുമുള്ളതു ചെയ്യുക.
DEU 6:20 “നമ്മുടെ ദൈവമായ യഹോവ നിങ്ങളോടു കൽപ്പിച്ച സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും എന്തൊക്കെ?” എന്ന് നാളെ നിങ്ങളുടെ മകൻ ചോദിക്കുമ്പോൾ
DEU 6:21 അവനോട് ഇപ്രകാരം പറയണം: “ഞങ്ങൾ ഈജിപ്റ്റിൽ ഫറവോന്റെ അടിമകൾ ആയിരുന്നു. എന്നാൽ യഹോവ ബലമുള്ള കരംകൊണ്ട് ഞങ്ങളെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചു.
DEU 6:22 ഈജിപ്റ്റിന്റെയും ഫറവോന്റെയും അവന്റെ സകലകുടുംബത്തിന്റെയുംമേൽ യഹോവ ഞങ്ങൾ കാണത്തക്കവിധം മഹത്തും ഭയാനകവുമായ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.
DEU 6:23 നമ്മുടെ പിതാക്കന്മാരോടു ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത ദേശത്തു കൊണ്ടുവരേണ്ടതിന് ഞങ്ങളെ അവിടെനിന്നും വിടുവിച്ചു.
DEU 6:24 നാം എപ്പോഴും അഭിവൃദ്ധിപ്പെടേണ്ടതിനും ഇന്നുള്ളതുപോലെ നമ്മെ ജീവനോടെ രക്ഷിക്കേണ്ടതിനും നമ്മുടെ ദൈവമായ യഹോവയുടെ ഈ ഉത്തരവുകളെല്ലാം ആചരിക്കണമെന്നും അവിടത്തെ ഭയപ്പെടണമെന്നും യഹോവ നമ്മോടു കൽപ്പിച്ചു.
DEU 6:25 നമ്മുടെ ദൈവമായ യഹോവ നമ്മോടു കൽപ്പിച്ചതുപോലെ അവിടത്തെ ഈ കൽപ്പനകളെല്ലാം ശ്രദ്ധയോടെ അനുസരിക്കുമെങ്കിൽ നാം അവിടത്തെ സന്നിധിയിൽ നീതിയുള്ളവർ ആകും.”
DEU 7:1 നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തേക്ക് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ കൊണ്ടുവരും. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴുകൂട്ടരെ നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും.
DEU 7:2 അവരെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അപ്പോൾ നിങ്ങൾ അവരെ തോൽപ്പിച്ച് പൂർണമായി നശിപ്പിക്കണം. അവരോട് സമാധാനയുടമ്പടി ചെയ്യുകയോ കരുണകാണിക്കുകയോ ചെയ്യരുത്.
DEU 7:3 അവരുമായി മിശ്രവിവാഹബന്ധം അരുത്. നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രന്മാരെ നിങ്ങളുടെ പുത്രിമാർക്ക് എടുക്കുകയോ ചെയ്യരുത്.
DEU 7:4 കാരണം അന്യദേവന്മാരെ സേവിക്കേണ്ടതിനു നിങ്ങളുടെ മക്കളെ അവർ എന്നിൽനിന്ന് അകറ്റും. അങ്ങനെ യഹോവയുടെ കോപം നിങ്ങളുടെമേൽ വരികയും അവിടന്ന് നിങ്ങളെ വേഗത്തിൽ ഉന്മൂലനംചെയ്യുകയും ചെയ്യും.
DEU 7:5 അതുകൊണ്ട് നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇപ്രകാരമാണ്: അവരുടെ ബലിപീഠങ്ങൾ തകർക്കണം, അവരുടെ ആചാരസ്തൂപങ്ങൾ ഉടച്ചുകളയണം, അവരുടെ അശേരാപ്രതിഷ്ഠകൾ വെട്ടിക്കളയണം, അവരുടെ പ്രതിമകൾ തീയിൽ ചുട്ടുകളയണം.
DEU 7:6 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ ഒരു വിശുദ്ധജനമാണ്. തനിക്കു ജനമായി, അവിടത്തെ അമൂല്യമായ അവകാശമായിരിക്കേണ്ടതിനു, ഭൂപരപ്പിലെ സകലജനതകളിലുംനിന്ന് നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുത്തിരിക്കുന്നു.
DEU 7:7 നിങ്ങൾ സകലജനതകളിലുംവെച്ച് അസംഖ്യമായതുകൊണ്ടല്ല യഹോവ നിങ്ങളിൽ പ്രസാദിച്ച് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ സകലജനതകളിലുംവെച്ച് എണ്ണത്തിൽ കുറവുള്ളവരായിരുന്നല്ലോ.
DEU 7:8 നിങ്ങളെ യഹോവ സ്നേഹിക്കുന്നതുകൊണ്ടും നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുന്നതുകൊണ്ടുമാണ് യഹോവ നിങ്ങളെ ശക്തിയുള്ള കൈകൊണ്ടു വിടുവിച്ച് അടിമവീടായ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അധീനതയിൽനിന്നു വീണ്ടെടുത്തത്.
DEU 7:9 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവ, ദൈവം ആകുന്നു എന്നും അവിടത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നവർക്ക് ആയിരം തലമുറവരെ സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന വിശ്വസ്തനായ ദൈവമാണ് യഹോവ എന്നും നിങ്ങൾ അറിയണം.
DEU 7:10 എന്നാൽ, തന്നെ തിരസ്കരിക്കുന്നവരെ അവിടന്നുതന്നെ നശിപ്പിച്ച് പകരംവീട്ടും; തന്നെ വെറുക്കുന്നവനോട് അവിടന്ന് പ്രതികാരംചെയ്യാൻ താമസിക്കുകയുമില്ല.
DEU 7:11 അതുകൊണ്ട് ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും നിങ്ങൾ അനുസരിച്ചു ജീവിക്കണം.
DEU 7:12 നിങ്ങൾ ഈ നിയമങ്ങൾ കേട്ട് അവ സസൂക്ഷ്മം പാലിച്ചാൽ, നിങ്ങളുടെ പിതാക്കന്മാരോട് നിങ്ങളുടെ ദൈവമായ യഹോവ ശപഥത്തോടുകൂടി വാഗ്ദാനംചെയ്ത സ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കും.
DEU 7:13 അവിടന്ന് നിങ്ങളെ സ്നേഹിക്കുകയും അനുഗ്രഹിക്കുകയും വർധിപ്പിക്കുകയും ചെയ്യും. അവിടന്നു നിങ്ങൾക്കു നൽകുമെന്നു നിന്റെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തു നിങ്ങളുടെ ഉദരഫലത്തെയും കൃഷിഫലത്തെയും—ധാന്യം, വീഞ്ഞ്, ഒലിവെണ്ണ—നിന്റെ കാളക്കിടാങ്ങളെയും ആട്ടിൻപറ്റത്തെയും അനുഗ്രഹിക്കും.
DEU 7:14 നിങ്ങൾ എല്ലാ ജനതകളെക്കാളും അനുഗ്രഹിക്കപ്പെടും. നിങ്ങളിൽ വന്ധ്യനോ വന്ധ്യയോ ഉണ്ടാകുകയില്ല, നിങ്ങളുടെ ആടുമാടുകളിലും കിടാങ്ങൾ ഇല്ലാതിരിക്കുകയില്ല.
DEU 7:15 യഹോവ സകലവ്യാധിയും നിങ്ങളിൽനിന്ന് അകറ്റും. ഈജിപ്റ്റിൽ നിങ്ങൾ കണ്ട മഹാവ്യാധികളിലൊന്നും അവിടന്നു നിങ്ങൾക്കു വരുത്താതെ, അവ നിങ്ങളെ പകയ്ക്കുന്നവർക്കു കൊടുക്കും.
DEU 7:16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുന്ന ജനതകളെയെല്ലാം നിങ്ങൾ ഉന്മൂലനംചെയ്യണം. അവരോടു നിങ്ങൾ കരുണ കാണിക്കരുത്. അവരുടെ ദേവന്മാരെ നിങ്ങൾ ആരാധിക്കരുത്, അതു നിങ്ങൾക്കു കെണിയായിത്തീരും.
DEU 7:17 “ഈ ജനതകൾ എണ്ണത്തിൽ ഞങ്ങളെക്കാൾ വളരെ ശക്തരാണ്, അതുകൊണ്ട് അവരെ നശിപ്പിക്കാൻ എങ്ങനെ ഞങ്ങൾക്കു സാധിക്കും?” എന്നു നിങ്ങൾ മനസ്സിൽ പറഞ്ഞേക്കാം.
DEU 7:18 എന്നാൽ അവരെ ഭയപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ ഫറവോനോടും സകല ഈജിപ്റ്റുകാരോടും ചെയ്തതും ഓർക്കുക.
DEU 7:19 സ്വന്തംകണ്ണുകൊണ്ട് നിങ്ങൾ കണ്ട വലിയ പീഡകളും ചിഹ്നങ്ങളും അത്ഭുതങ്ങളും, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ച ശക്തിയുള്ള കൈയും നീട്ടിയ ഭുജവും ഓർക്കുക. നിങ്ങൾ ഭയപ്പെടുന്ന ജനതകളോടെല്ലാം നിങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം ചെയ്യും.
DEU 7:20 അതുമാത്രമല്ല, ശേഷിക്കുന്നവരും നിങ്ങളുടെമുമ്പിൽ മറഞ്ഞിരിക്കുന്നവരും ഉന്മൂലമാകുംവരെ നിങ്ങളുടെ ദൈവമായ യഹോവ അവരുടെ നടുവിൽ കടന്നലിനെ അയയ്ക്കും.
DEU 7:21 നിങ്ങൾക്കെതിരായി വരുന്ന ജനതകളെക്കണ്ട് നിങ്ങൾ ഭ്രമിക്കരുത്. കാരണം നിങ്ങളുടെ മധ്യത്തിൽ വസിക്കുന്ന ദൈവമായ യഹോവ വീരനും ഭയങ്കരനുമായ ദൈവമാണ്.
DEU 7:22 ആ ജനതകളെ കുറേശ്ശെയായി നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് നീക്കംചെയ്യും. കാട്ടുമൃഗങ്ങൾ പെരുകി നിങ്ങൾക്കു ഭീഷണിയാകാതിരിക്കേണ്ടതിന് അവരെ ക്ഷണത്തിൽ നശിപ്പിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുകയില്ല.
DEU 7:23 നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. അവർ ഉന്മൂലമാകുംവരെ അവർക്കു കൊടുംഭീതി വരുത്തും.
DEU 7:24 അവരുടെ രാജാക്കന്മാരെ നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കും. നിങ്ങൾ അവരുടെ നാമം ആകാശത്തിൻകീഴിൽനിന്ന് തുടച്ചുനീക്കും. ഒരുത്തനും നിങ്ങൾക്കെതിരേ നിൽക്കുകയില്ല; നിങ്ങൾ അവരെ നശിപ്പിക്കും.
DEU 7:25 അവരുടെ ദേവന്മാരുടെ പ്രതിമകൾ തീയിലിട്ട് ചുടണം. നിങ്ങൾ പ്രലോഭനത്തിനു വഴങ്ങി അതിലുള്ള വെള്ളിയും സ്വർണവും സ്വന്തമാക്കരുത്. അത് നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
DEU 7:26 അറപ്പുളവാക്കുന്ന യാതൊന്നും നിങ്ങൾ നിങ്ങളുടെ വീട്ടിൽ കൊണ്ടുപോകരുത്; അങ്ങനെയായാൽ നിങ്ങളും നശിപ്പിക്കപ്പെടും. അവ നശിപ്പിക്കാനായി വേർതിരിക്കപ്പെട്ടവയാകുകയാൽ അതു നിങ്ങൾക്ക് അത്യന്തം അറപ്പും വെറുപ്പും ആയിരിക്കണം.
DEU 8:1 നിങ്ങൾ ജീവനോടെ വർധിക്കുന്നതിനും നിങ്ങളുടെ പിതാക്കന്മാർക്ക് ശപഥത്തോടുകൂടി യഹോവ വാഗ്ദാനംചെയ്ത ദേശത്ത് പ്രവേശിച്ച് അവകാശം സ്ഥാപിക്കുന്നതിനും ഞാൻ ഇന്നു നിങ്ങളോടു പറയുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കണം.
DEU 8:2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ താഴ്മയുള്ളവരാക്കുന്നതിനും അവിടത്തെ കൽപ്പനകൾ അനുസരിക്കുമോ ഇല്ലയോ എന്നു പരിശോധിച്ച് നിങ്ങളുടെ ഹൃദയത്തിലുള്ളത് അറിയാനും നിങ്ങളെ ഈ നാൽപ്പതുവർഷം മരുഭൂമിയിൽ നടത്തിയതെങ്ങനെയെല്ലാം എന്നു നിങ്ങൾ ഓർക്കണം.
DEU 8:3 അവിടന്ന് നിങ്ങൾക്ക് താഴ്ചവരുത്തി വിശപ്പുള്ളവരാക്കിയിട്ട്; മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല, യഹോവയുടെ തിരുവായിൽനിന്ന് പുറപ്പെടുന്ന സകലവചനങ്ങളാലും ജീവിക്കുന്നു എന്നു നിങ്ങളെ അറിയിക്കേണ്ടതിനു നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മന്ന നിങ്ങൾക്കു ഭക്ഷണമായി നൽകി.
DEU 8:4 ഈ നാൽപ്പതുവർഷവും നിങ്ങൾ ധരിച്ച വസ്ത്രം ദ്രവിച്ചില്ല; നിങ്ങളുടെ കാലിനു വീക്കം ഉണ്ടായതുമില്ല.
DEU 8:5 ഒരു മനുഷ്യൻ തന്റെ പുത്രന് ബാലശിക്ഷ നൽകി വളർത്തുന്നതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ശിക്ഷണത്തിൽ വളർത്തുന്നു എന്നു നിങ്ങൾ ഹൃദയത്തിൽ ഗ്രഹിക്കണം.
DEU 8:6 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച്, അവിടത്തെ വഴികളിൽ നടന്ന് അവിടത്തെ ഭയപ്പെടണം.
DEU 8:7 നിങ്ങളുടെ ദൈവമായ യഹോവ മനോഹരമായ ഒരു ദേശത്തേക്കാണല്ലോ നിങ്ങളെ കൊണ്ടുപോകുന്നത്, അതു താഴ്വരയിൽനിന്നും കുന്നുകളിൽനിന്നും ഒഴുകുന്ന അരുവികളും ഉറവുകളും ജലാശയങ്ങളും ഉള്ള ദേശമാണ്;
DEU 8:8 ഗോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഒലിവെണ്ണയും തേനും ഉള്ള ദേശമാണ്;
DEU 8:9 സമൃദ്ധിയിൽ ഉപജീവനം കഴിക്കാവുന്നതും ഒന്നിനും കുറവില്ലാത്തതുമായ ദേശമാണ്. കല്ല് ഇരുമ്പായിരിക്കുന്നതും പർവതങ്ങളിൽനിന്ന് ചെമ്പ് കുഴിച്ചെടുക്കുന്നതുമായ ദേശമാണ്.
DEU 8:10 നിങ്ങൾ ഭക്ഷിച്ചു തൃപ്തനായശേഷം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ മനോഹരദേശത്തിനുവേണ്ടി അവിടത്തേക്ക് സ്തോത്രംചെയ്യണം.
DEU 8:11 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറക്കാതിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകളും നിയമങ്ങളും ഉത്തരവുകളും അവഗണിക്കാതിരിക്കാനും ശ്രദ്ധിക്കുക.
DEU 8:12 അല്ലെങ്കിൽ നിങ്ങൾ ഭക്ഷിച്ചു തൃപ്തനായി നല്ല വീടുകൾ പണിത് അവയിൽ താമസിക്കുകയും
DEU 8:13 നിങ്ങളുടെ ആടുകളും കന്നുകാലികളും പെരുകുകയും വെള്ളിയും സ്വർണവും വർധിക്കുകയും നിങ്ങൾക്കുള്ള സകലതും സമൃദ്ധമായിട്ട് ഉണ്ടാകുകയും ചെയ്യുമ്പോൾ,
DEU 8:14 നിങ്ങളുടെ ഹൃദയം നിഗളിച്ച് അടിമഗൃഹമായ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ നിങ്ങൾ മറക്കും.
DEU 8:15 വിഷസർപ്പവും തേളും ഉള്ള വലുതും ഭയാനകവുമായ മരുഭൂമിയിലൂടെയാണ് അവിടന്നു നിങ്ങളെ നടത്തിയത്. വെള്ളമില്ലാതെ വരണ്ടദേശത്ത് തീക്കൽപ്പാറയിൽനിന്ന് നിങ്ങൾക്കു വെള്ളം നൽകി.
DEU 8:16 നിങ്ങളെ വിനയമുള്ളവരാക്കുന്നതിനും പരീക്ഷിക്കുന്നതിനും അങ്ങനെ നിങ്ങൾക്കു നന്മയുണ്ടാകുന്നതിനും നിങ്ങളുടെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത മന്നകൊണ്ട് മരുഭൂമിയിൽവെച്ച് അവിടന്ന് നിങ്ങളെ പരിപോഷിപ്പിച്ചു.
DEU 8:17 “എന്റെ ശക്തിയും കൈബലവും ഈ സമ്പത്തുണ്ടാക്കി,” എന്നു നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ പറയരുത്.
DEU 8:18 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ ഓർക്കണം. നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത അവിടത്തെ ഉടമ്പടി ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന് അവിടന്നാണല്ലോ നിങ്ങൾക്കു സമ്പത്തു നേടാൻ പ്രാപ്തി നൽകുന്നത്.
DEU 8:19 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ മറന്ന് അന്യദേവന്മാരുടെ പിന്നാലെ പോകുകയും അവയെ വണങ്ങി നമസ്കരിക്കുകയും ചെയ്താൽ നിങ്ങൾ നിശ്ചയമായും നശിച്ചുപോകുമെന്നു ഞാൻ ഇന്ന് നിങ്ങൾക്കെതിരേ സാക്ഷ്യം പറയുന്നു.
DEU 8:20 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ അനുസരിക്കാതിരുന്നാൽ യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്യുന്ന ജനതകളെപ്പോലെതന്നെ നിങ്ങളും നശിച്ചുപോകും.
DEU 9:1 ഇസ്രായേലേ കേൾക്ക, ഇന്നു നീ യോർദാൻ കടന്നു നിന്നെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെയും ആകാശത്തോളം ഉയർന്ന മതിലുകളുള്ള വലിയ പട്ടണങ്ങളും പിടിച്ചടക്കാൻ പോകുന്നു.
DEU 9:2 നിനക്ക് അറിയാവുന്നതുപോലെ ശക്തിയും ഉയരവുമുള്ള അനാക്യരെന്ന ജനതയാണവർ. “അനാക്യരുടെമുമ്പിൽ ആര് നിൽക്കും,” എന്നിങ്ങനെയുള്ള പറച്ചിൽ നീ കേട്ടിട്ടുണ്ടല്ലോ.
DEU 9:3 എന്നാൽ നിന്റെ ദൈവമായ യഹോവ നിനക്കു മുമ്പേ ദഹിപ്പിക്കുന്ന തീയായി കടന്നുപോകുന്നു എന്നു നീ ഇന്ന് അറിയണം. അവിടന്ന് അവരെ നശിപ്പിക്കുകയും നിന്റെ മുമ്പിൽ കീഴ്പ്പെടുത്തുകയും ചെയ്യും. അങ്ങനെ യഹോവ നിന്നോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരെ ഓടിച്ചുകളയുകയും വേഗം നശിപ്പിക്കുകയും ചെയ്യും.
DEU 9:4 നിന്റെ ദൈവമായ യഹോവ നിന്റെ മുമ്പിൽനിന്ന് അവരെ ഓടിച്ചുകളഞ്ഞശേഷം, “എന്റെ നീതി നിമിത്തമാണ് ഈ ദേശം അവകാശമാക്കാൻ യഹോവ എന്നെ കൊണ്ടുവന്നത്” എന്നു നീ നിന്റെ ഹൃദയത്തിൽ പറയരുത്. അല്ല, ഈ ജനതകളുടെ ദുഷ്ടതനിമിത്തമാണ് യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളഞ്ഞത്.
DEU 9:5 നീ അവരുടെ ദേശം കൈവശമാക്കാൻ പോകുന്നത് നിന്റെ നീതിയോ ഹൃദയപരമാർഥതയോകൊണ്ടല്ല, പ്രത്യുത, ഈ ജനതകളുടെ ദുഷ്ടതനിമിത്തവും നിന്റെ പിതാക്കന്മാരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവരോട് യഹോവ ശപഥംചെയ്ത വചനം നിറവേറ്റേണ്ടതിനും ആകുന്നു നിങ്ങളുടെ ദൈവമായ യഹോവ അവരെ നിന്റെ മുമ്പിൽനിന്നും ഓടിച്ചുകളയുന്നത്.
DEU 9:6 അതുകൊണ്ട് ആ നല്ലദേശം യഹോവയായ ദൈവം നിനക്ക് അവകാശമായി നൽകുന്നതു നിന്റെ നീതികൊണ്ടല്ലെന്ന് നീ അറിയണം; നീ ദുശ്ശാഠ്യമുള്ള ജനതയാണല്ലോ.
DEU 9:7 നിന്റെ ദൈവമായ യഹോവയെ മരുഭൂമിയിൽവെച്ച് നീ എങ്ങനെ പ്രകോപിപ്പിച്ചുവെന്നത് ഒരിക്കലും മറക്കാതെ ഓർക്കുക. ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട നാൾമുതൽ ഇവിടെ എത്തുന്നതുവരെ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
DEU 9:8 ഹോരേബിൽവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു, അതുകൊണ്ട് നിങ്ങളെ നശിപ്പിക്കാൻ വിചാരിക്കത്തക്കവിധം യഹോവ കോപിച്ചു.
DEU 9:9 യഹോവ നിങ്ങളോടു ചെയ്ത ഉടമ്പടിയുടെ ഫലകങ്ങളായ ശിലാഫലകങ്ങൾ സ്വീകരിക്കാൻ ഞാൻ പർവതത്തിൽ കയറിപ്പോയി. നാൽപ്പതുരാവും നാൽപ്പതുപകലും ഞാൻ പർവതത്തിൽ താമസിച്ചു. ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
DEU 9:10 ദൈവത്തിന്റെ വിരൽകൊണ്ട് എഴുതിയ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു തന്നു. മഹാസമ്മേളനദിവസം പർവതത്തിൽ അഗ്നിയുടെ നടുവിൽനിന്ന് യഹോവ നിങ്ങളോടു വിളംബരംചെയ്ത കൽപ്പനകളെല്ലാം അവയിൽ ആലേഖനംചെയ്തിരുന്നു.
DEU 9:11 നാൽപ്പതുരാവും നാൽപ്പതുപകലും കഴിഞ്ഞശേഷമാണ് ഉടമ്പടിയുടെ ഫലകങ്ങളായ ആ രണ്ടു ശിലാഫലകങ്ങൾ യഹോവ എനിക്കു നൽകിയത്.
DEU 9:12 അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “എഴുന്നേൽക്കുക, വേഗം ഇവിടെനിന്ന് ഇറങ്ങിച്ചെല്ലുക. നീ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിന്റെ ജനം തങ്ങളെത്തന്നെ മലിനപ്പെടുത്തിയിരിക്കുന്നു. ഞാൻ അവരോടു കൽപ്പിച്ച വഴിയിൽനിന്ന് അതിവേഗം വ്യതിചലിച്ച് അവർക്കുവേണ്ടി ഒരു വിഗ്രഹം വാർത്തുണ്ടാക്കിയിരിക്കുന്നു.”
DEU 9:13 യഹോവ വീണ്ടും എന്നോട് അരുളിച്ചെയ്തു: “ഞാൻ ഈ ജനത്തെ ദുശ്ശാഠ്യക്കാരായി കണ്ടിരിക്കുന്നു!
DEU 9:14 എന്നെ വിടുക. അവരെ നശിപ്പിച്ച് ആകാശത്തിനുകീഴേനിന്ന് അവരുടെ നാമം ഞാൻ മായിച്ചുകളയും. അതിനുശേഷം നിന്നെ ഞാൻ അവരെക്കാൾ ശക്തിയും അസംഖ്യവുമായ ഒരു ജനതയാക്കും.”
DEU 9:15 അങ്ങനെ ഞാൻ തിരിഞ്ഞ് പർവതത്തിൽനിന്ന് ഇറങ്ങിവന്നു. അപ്പോൾ പർവതത്തിൽ തീ കത്തിക്കൊണ്ടിരുന്നു. ഉടമ്പടിയുടെ പലക രണ്ടും എന്റെ കൈകളിൽ ഉണ്ടായിരുന്നു.
DEU 9:16 ഞാൻ നോക്കിയപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപംചെയ്ത്; നിങ്ങൾക്കുവേണ്ടി ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി. യഹോവ കൽപ്പിച്ച വഴിയിൽനിന്ന് എത്രവേഗത്തിലാണ് നിങ്ങൾ വ്യതിചലിച്ചുപോയിരിക്കുന്നത്.
DEU 9:17 അപ്പോൾ ഞാൻ നിങ്ങളുടെ കണ്മുമ്പിൽവെച്ച് ആ രണ്ടു ഫലകങ്ങളും എടുത്ത് എറിഞ്ഞു പൊട്ടിച്ചുകളഞ്ഞു.
DEU 9:18 പിന്നെ ഞാൻ ആദ്യം ചെയ്തതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും യഹോവയുടെ സന്നിധിയിൽ സാഷ്ടാംഗം വീണുകിടന്നു. യഹോവയെ പ്രകോപിപ്പിക്കാൻ തക്കവിധം നിങ്ങൾ അവിടത്തെ ദൃഷ്ടിയിൽ തിന്മയായി ചെയ്ത സകലപാപങ്ങളും ഹേതുവായി ഞാൻ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തില്ല.
DEU 9:19 യഹോവ നിങ്ങളെ നശിപ്പിക്കുംവിധം നിങ്ങളുടെനേരേ യഹോവയ്ക്കുണ്ടായ കോപവും ക്രോധവും എന്നെ ഭയപ്പെടുത്തി. എന്നാൽ യഹോവ ആ പ്രാവശ്യവും എന്റെ അപേക്ഷ കേട്ടു.
DEU 9:20 അഹരോനെ നശിപ്പിക്കുംവിധം യഹോവ അവനോടും വളരെയധികം കോപിച്ചു. അപ്പോൾ ഞാൻ അവനുവേണ്ടിയും അപേക്ഷിച്ചു.
DEU 9:21 നിങ്ങൾ ഉണ്ടാക്കിയ നിങ്ങളുടെ പാപമായ കാളക്കിടാവിനെ ഞാൻ എടുത്ത് തീയിൽ ഇട്ടു ചുട്ടുകളഞ്ഞു. അത് അരച്ചു നേരിയ പൊടിയാക്കി. തുടർന്ന് ആ പൊടി പർവതത്തിൽനിന്നും ഒഴുകിവരുന്ന അരുവിയിൽ എറിഞ്ഞു.
DEU 9:22 തബേരയിലും മസ്സായിലും കിബ്രോത്ത്-ഹത്താവയിലുംവെച്ച് നിങ്ങൾ യഹോവയെ പ്രകോപിപ്പിച്ചു.
DEU 9:23 “ഞാൻ നിങ്ങൾക്കു നൽകിയ ദേശം പോയി കൈവശമാക്കുക,” എന്നു കൽപ്പിച്ച്, യഹോവ നിങ്ങളെ കാദേശ്-ബർന്നേയയിൽനിന്ന് അയച്ചപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനയോടു മത്സരിച്ചു. അവിടത്തെ വിശ്വസിക്കുകയോ അവിടത്തെ വചനം പ്രമാണിക്കുകയോ ചെയ്തില്ല.
DEU 9:24 ഞാൻ നിങ്ങളെ അറിഞ്ഞ ദിവസംമുതൽ നിങ്ങൾ യഹോവയോടു മത്സരിക്കുന്നവരായിരുന്നു.
DEU 9:25 യഹോവ നിങ്ങളെ നശിപ്പിക്കുമെന്ന് അരുളിച്ചെയ്തതുകൊണ്ടാണ് ഞാൻ യഹോവയുടെ സന്നിധിയിൽ നാൽപ്പതുരാവും നാൽപ്പതുപകലും സാഷ്ടാംഗം വീണുകിടന്നത്.
DEU 9:26 ഞാൻ യഹോവയോട് ഇപ്രകാരം അപേക്ഷിച്ചു: “സർവശക്തനായ യഹോവേ, അവിടത്തെ മഹാശക്തിയാൽ അങ്ങ് വീണ്ടെടുക്കുകയും ശക്തിയുള്ള ഭുജത്താൽ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവരികയും ചെയ്ത അങ്ങയുടെ ജനത്തെ, അവിടത്തെ സ്വന്തം അവകാശത്തെ, നശിപ്പിക്കരുതേ.
DEU 9:27 അങ്ങയുടെ ദാസന്മാരായ അബ്രാഹാമിനെയും യിസ്ഹാക്കിനെയും യാക്കോബിനെയും ഓർക്കണമേ. ഈ ജനതയുടെ മത്സരവും ലംഘനവും പാപവും ഓർക്കരുതേ.
DEU 9:28 അല്ലെങ്കിൽ, അങ്ങു ഞങ്ങളെ ഏതു ദേശത്തുനിന്നാണോ വിടുവിച്ചുകൊണ്ടുവന്നത് ആ ദേശത്തെ ജനങ്ങൾ, ‘താൻ വാഗ്ദാനംചെയ്ത ദേശത്ത് അവരെ എത്തിക്കാൻ യഹോവയ്ക്ക് സാധിക്കാത്തതുകൊണ്ടും അവിടന്ന് അവരെ വെറുത്തതുകൊണ്ടും അവരെ മരുഭൂമിയിൽ കൊണ്ടുപോയി കൊന്നുകളഞ്ഞു’ എന്നു പറയും.
DEU 9:29 ഇവർ അങ്ങയുടെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും അങ്ങ് വിടുവിച്ചുകൊണ്ടുവന്ന അങ്ങയുടെ ജനവും അങ്ങയുടെ അവകാശവും ആണല്ലോ.”
DEU 10:1 ആ സമയത്ത് യഹോവ എന്നോട് അരുളിച്ചെയ്തു: “ആദ്യത്തേതുപോലെ രണ്ടു കൽപ്പലകകൾ ചെത്തിയെടുത്ത് പർവതത്തിൽ എന്റെ സന്നിധിയിലേക്കു കയറിവരിക. മരംകൊണ്ടുള്ള ഒരു പേടകവും ഉണ്ടാക്കുക.
DEU 10:2 നീ പൊട്ടിച്ചുകളഞ്ഞ ആദ്യത്തെ കൽപ്പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ഈ കൽപ്പലകകളിൽ എഴുതും. അവ നീ ആ പേടകത്തിൽ വെക്കണം.”
DEU 10:3 അങ്ങനെ ഞാൻ ഖദിരമരംകൊണ്ട് ഒരു പേടകമുണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കൽപ്പലകകൾ ചെത്തിയുണ്ടാക്കി; കൈയിൽ ആ രണ്ടു കൽപ്പലകകളുമായി ഞാൻ പർവതത്തിൽ കയറി.
DEU 10:4 മഹാസമ്മേളനം ഉണ്ടായിരുന്ന ദിവസം യഹോവ പർവതത്തിൽവെച്ച് അഗ്നിയുടെ മധ്യത്തിൽ നിങ്ങളോടു വിളംബരംചെയ്ത പത്തു കൽപ്പനകളും, ആദ്യത്തെ ഫലകങ്ങളിലെ എഴുത്തുപോലെതന്നെ, യഹോവ ആ ഫലകങ്ങളിൽ എഴുതി. യഹോവ അവ എനിക്കു നൽകി.
DEU 10:5 അതിനുശേഷം ഞാൻ പർവതത്തിൽനിന്നും ഇറങ്ങിവന്ന് ഞാൻ ഉണ്ടാക്കിയ പേടകത്തിൽ ഫലകങ്ങൾ വെച്ചു. യഹോവ എന്നോടു കൽപ്പിച്ചതുപോലെ അവ അവിടെത്തന്നെ ഉണ്ട്.
DEU 10:6 ഇസ്രായേൽമക്കൾ യാഖാന്യരുടെ കിണറുകൾക്കരികെനിന്ന് മൊസേരോത്തിലേക്കു യാത്രതിരിച്ചു. അഹരോൻ അവിടെ മരിച്ചു. അദ്ദേഹത്തെ അവിടെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ പുത്രനായ എലെയാസാർ അവനുശേഷം പുരോഹിതനായി.
DEU 10:7 അവർ അവിടെനിന്ന് ഗുദ്ഗോദെയിലേക്കും ഗുദ്ഗോദെയിൽനിന്ന് നീരുറവുകളുള്ള നാടായ യൊത്-ബാഥായ്ക്കും യാത്രയായി.
DEU 10:8 അക്കാലത്ത് യഹോവ തന്റെ ഉടമ്പടിയുടെ പേടകം ചുമക്കുന്നതിനും ഇന്നുവരെ തുടർന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നുകൊണ്ട് ശുശ്രൂഷിക്കുന്നതിനും അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുന്നതിനും ലേവിഗോത്രത്തെ വേർതിരിച്ചു.
DEU 10:9 അതുനിമിത്തം ലേവിക്ക് തന്റെ സഹോദന്മാരോടൊപ്പം ഓഹരിയും അവകാശവും ലഭിച്ചില്ല. നിന്റെ ദൈവമായ യഹോവ അവരോടു വാഗ്ദാനം ചെയ്തപ്രകാരം യഹോവതന്നെയാണ് അവരുടെ ഓഹരി.
DEU 10:10 ഞാൻ ആദ്യത്തേതുപോലെ നാൽപ്പതുരാവും നാൽപ്പതുപകലും പർവതത്തിൽ താമസിച്ചു. ഈ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു. നിന്നെ നശിപ്പിക്കാതിരിക്കാൻ യഹോവ തീരുമാനിച്ചു.
DEU 10:11 യഹോവ എന്നോട്, “എഴുന്നേൽക്കുക, ഞാൻ അവർക്കു നൽകുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശം അവർ ചെന്ന് അവകാശമാക്കാൻ നീ ജനത്തിന്റെ മുമ്പിലായി നടക്കുക” എന്നു കൽപ്പിച്ചു.
DEU 10:12 അതുകൊണ്ട് ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും അവിടത്തെ സ്നേഹിക്കുകയും നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സേവിക്കുകയും
DEU 10:13 ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന യഹോവയുടെ കൽപ്പനകളും ഉത്തരവുകളും, നിനക്കു നന്മയുണ്ടാകാൻ അനുസരിക്കുകയും അല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
DEU 10:14 ഇതാ, സ്വർഗവും സ്വർഗാധിസ്വർഗങ്ങളും ഭൂമിയും അതിലുള്ള സകലതും നിന്റെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു.
DEU 10:15 നിന്റെ പിതാക്കന്മാരോടുമാത്രം യഹോവയ്ക്കു പ്രസാദം തോന്നുകയും അവരെ സ്നേഹിക്കുകയും ചെയ്തു. അവർക്കുശേഷം അവരുടെ പിൻഗാമികളായ നിങ്ങളെ ഇന്നുള്ളതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും തെരഞ്ഞെടുത്തു.
DEU 10:16 അതുകൊണ്ട് നിങ്ങൾ ഹൃദയത്തിന്റെ അഗ്രചർമം പരിച്ഛേദനം ചെയ്യുക. ഇനി ഒരിക്കലും ദുശ്ശാഠ്യമുള്ളവരായിരിക്കരുത്.
DEU 10:17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികർത്താവും സർവശക്തനും മഹാനും ഉന്നതനുമായ ദൈവം ആകുന്നു. അവിടന്ന് മുഖപക്ഷം കാണിക്കുകയോ കൈക്കൂലി വാങ്ങുകയോ ചെയ്യുന്നില്ല.
DEU 10:18 അവിടന്ന് അനാഥർക്കും വിധവമാർക്കുംവേണ്ടി നീതി നടപ്പാക്കുന്നു. അവിടന്ന് നിങ്ങൾക്കിടയിൽ താമസിക്കുന്ന പ്രവാസികളെ സ്നേഹിച്ച് അവർക്കു ഭക്ഷണവും വസ്ത്രവും നൽകുന്നു.
DEU 10:19 അതുകൊണ്ട് നിങ്ങളും പ്രവാസികളെ സ്നേഹിക്കുക. നിങ്ങളും ഈജിപ്റ്റിൽ പ്രവാസികളായിരുന്നല്ലോ.
DEU 10:20 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെട്ട്, അവിടത്തെ സേവിക്കണം. യഹോവയോട് പറ്റിച്ചേർന്ന്, അവിടത്തെ നാമത്തിൽ ശപഥംചെയ്യണം.
DEU 10:21 അവിടന്നാകുന്നു നിന്റെ പുകഴ്ച; അവിടന്നാകുന്നു നിന്റെ ദൈവം. നീ കണ്ണുകൊണ്ടു കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ പ്രവൃത്തികൾ ചെയ്തത് അവിടന്ന് ആകുന്നു.
DEU 10:22 നിന്റെ പിതാക്കന്മാർ എഴുപത് പേരാണ് ഈജിപ്റ്റിലേക്കു പോയത്. ഇപ്പോൾ നിന്റെ ദൈവമായ യഹോവ നിന്നെ ആകാശത്തുള്ള നക്ഷത്രങ്ങളെപ്പോലെ എണ്ണത്തിൽ വർധിപ്പിച്ചിരിക്കുന്നു.
DEU 11:1 നിന്റെ ദൈവമായ യഹോവയെ സ്നേഹിച്ച് അവിടത്തെ പ്രമാണങ്ങളും ഉത്തരവുകളും നിയമങ്ങളും കൽപ്പനകളും എപ്പോഴും പാലിക്കുക.
DEU 11:2 ഇന്നു നിങ്ങൾ ഓർക്കുക: നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷണം, അവിടത്തെ മഹത്ത്വം, അവിടത്തെ ശക്തിയുള്ള കരം, അവിടത്തെ നീട്ടിയ ഭുജം എന്നിവ കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നത്.
DEU 11:3 ഈജിപ്റ്റിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും അവന്റെ രാജ്യത്തോടു മുഴുവനും അവിടന്നു പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങളും;
DEU 11:4 ഈജിപ്റ്റിന്റെ സൈന്യത്തോടും അവിടത്തെ കുതിരകളോടും രഥങ്ങളോടും ചെയ്ത കാര്യങ്ങളും അവർ നിങ്ങളെ പിൻതുടർന്നപ്പോൾ ചെങ്കടലിലെ വെള്ളം അവരുടെമീതേ ഒഴുക്കിയതും ഇന്ന് കാണുംപോലെ യഹോവ അവരെ പരിപൂർണമായി നശിപ്പിച്ചതും നിങ്ങൾ ഓർക്കണം.
DEU 11:5 നിങ്ങൾ ഇവിടെ എത്തുന്നതുവരെ മരുഭൂമിയിൽ അവിടന്ന് നിങ്ങൾക്കുവേണ്ടി ചെയ്തതും
DEU 11:6 അവിടന്ന് രൂബേന്റെ പിൻഗാമികളിലുള്ള എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും പ്രവർത്തിച്ചതും എല്ലാ ഇസ്രായേലിന്റെയും മധ്യത്തിൽവെച്ച് ഭൂമി വായ്‌പിളർന്ന് അവരെയും കുടുംബാംഗങ്ങളെയും കൂടാരങ്ങളെയും അവർക്കുണ്ടായിരുന്ന ജീവനുള്ള സകലതിനെയും വിഴുങ്ങിയതും നിങ്ങളുടെ മക്കളല്ലല്ലോ കണ്ടത്.
DEU 11:7 എന്നാൽ യഹോവ ചെയ്ത ഈ വൻകാര്യങ്ങളെല്ലാം നിങ്ങൾ സ്വന്തം കണ്ണാൽത്തന്നെ കണ്ടിരിക്കുന്നു.
DEU 11:8 അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്ന് കൈവശമാക്കാൻപോകുന്ന ദേശം പിടിച്ചടക്കുന്നതിന് ശക്തി ലഭിക്കുന്നതിനും യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും നൽകുമെന്ന് ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ആ ദേശത്ത് നിങ്ങൾ ദീർഘായുസ്സോടിരിക്കാനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന കൽപ്പനകൾ പ്രമാണിക്കണം.
DEU 11:10 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശം, നിങ്ങൾ വിട്ടുപോന്ന ഈജിപ്റ്റുദേശംപോലെയല്ല. അവിടെ നിങ്ങൾ വിത്തുവിതച്ച് പച്ചക്കറിത്തോട്ടത്തിലേതുപോലെ കാലുകൊണ്ട് നനച്ചു.
DEU 11:11 എന്നാൽ യോർദാൻ കടന്ന് നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശം മലകളും താഴ്വരകളും ഉള്ളതും ആകാശത്തിൽനിന്നുള്ള മഴവെള്ളം കുടിക്കുന്നതുമാകുന്നു.
DEU 11:12 ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിങ്ങളുടെ ദൈവമായ യഹോവയുടെ നോട്ടമുള്ളതും നിങ്ങളുടെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാണ് അത്.
DEU 11:13 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടും അവിടത്തെ സേവിക്കുകയും ചെയ്യണമെന്ന് ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് വിശ്വസ്തതയോടെ അനുസരിക്കുമെങ്കിൽ,
DEU 11:14 ധാന്യവും പുതുവീഞ്ഞും ഒലിവെണ്ണയും ശേഖരിക്കാൻ കഴിയുംവിധം തക്കസമയത്ത് ഞാൻ മുന്മഴയും പിന്മഴയും അയയ്ക്കും.
DEU 11:15 ഞാൻ നിന്റെ കന്നുകാലികൾക്കുവേണ്ടി നിലത്തു പുല്ല് മുളപ്പിക്കും. നീ സംതൃപ്തനാകുംവരെ ആഹാരം ലഭിക്കും.
DEU 11:16 നിങ്ങൾ വശീകരിക്കപ്പെട്ട്, ദോഷത്തിലേക്കു തിരിഞ്ഞ് അന്യദേവന്മാരെ ഭജിക്കുകയോ നമസ്കരിക്കുകയോ ചെയ്യാതിരിക്കാൻ സൂക്ഷിക്കുക.
DEU 11:17 അല്ലെങ്കിൽ യഹോവയുടെ കോപം നിങ്ങളുടെനേരേ ജ്വലിച്ചിട്ട്, മഴ ലഭിക്കാതിരിക്കേണ്ടതിന് അവിടന്ന് ആകാശം അടച്ചുകളയുകയും ഭൂമി ഫലം പുറപ്പെടുവിക്കാതിരിക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന നല്ല ദേശത്തുനിന്ന് നിങ്ങൾ വളരെവേഗം നശിച്ചുപോകുകയും ചെയ്യും.
DEU 11:18 എന്റെ ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും ഉറപ്പിക്കുക. അവ ഒരു ചിഹ്നമായി നിങ്ങളുടെ കൈയിൽ കെട്ടണം. അവ നിങ്ങളുടെ നെറ്റിയിൽ ഒരു പട്ടമായി ധരിക്കണം.
DEU 11:19 നിങ്ങൾ വീട്ടിൽ ഇരിക്കുമ്പോഴും യാത്രചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും നിങ്ങളുടെ മക്കളെ പഠിപ്പിക്കുകയും വേണം.
DEU 11:20 അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും ആലേഖനംചെയ്യണം.
DEU 11:21 അപ്പോൾ യഹോവ നിങ്ങളുടെ പിതാക്കന്മാർക്ക് കൊടുക്കുമെന്നു ശപഥംചെയ്ത ദേശത്ത് ഭൂമിക്കുമീതേ ആകാശമുള്ളകാലത്തോളം നീയും നിന്റെ മക്കളും ദീർഘായുസ്സോടിരിക്കും.
DEU 11:22 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരുന്ന് അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയും ചെയ്യണമെന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്നവ വിശ്വസ്തതയോടെ അനുസരിച്ചാൽ,
DEU 11:23 യഹോവ നിങ്ങളുടെമുമ്പിൽനിന്ന് ഈ ജനതകളെയെല്ലാം ഓടിച്ചുകളയുകയും. നിങ്ങളെക്കാൾ വലിയവരും ശക്തരുമായവരെ നിങ്ങൾ കുടിയൊഴിപ്പിക്കുകയും ചെയ്യും.
DEU 11:24 നിങ്ങൾ കാലു ചവിട്ടുന്ന എല്ലാ സ്ഥലവും നിങ്ങളുടേതാകും: നിങ്ങളുടെ അതിർത്തി മരുഭൂമിമുതൽ ലെബാനോൻവരെയും യൂഫ്രട്ടീസ് നദിമുതൽ മെഡിറ്ററേനിയൻ കടൽവരെയുമായിരിക്കും.
DEU 11:25 ഒരു മനുഷ്യനും നിങ്ങൾക്കു വിരോധമായി എഴുന്നേൽക്കുകയില്ല. യഹോവയായ ദൈവം നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ, നീ പോകുന്ന രാജ്യത്തൊക്കെയും അവിടന്ന് നിങ്ങളെപ്പറ്റിയുള്ള ഭീതിയും നടുക്കവും വരുത്തും.
DEU 11:26 ഇതാ, ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ അനുഗ്രഹവും ശാപവും വെക്കുന്നു.
DEU 11:27 ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കുമെങ്കിൽ അനുഗ്രഹവും
DEU 11:28 നിങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വഴിവിട്ട് നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരെ അനുഗമിച്ചാൽ ശാപവും വരും.
DEU 11:29 നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്തു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവന്നശേഷം, ഗെരിസീം മലയിൽവെച്ച് അനുഗ്രഹങ്ങളും ഏബാൽ മലയിൽവെച്ച് ശാപങ്ങളും പ്രസ്താവിക്കണം.
DEU 11:30 നിങ്ങൾക്കറിവുള്ളതുപോലെ ഈ പർവതങ്ങൾ യോർദാനക്കരെ പടിഞ്ഞാറ് കനാന്യർ പാർക്കുന്നിടമായ അരാബയിലെ ഗിൽഗാലിനടുത്ത് മോരേയിലെ വലിയ വൃക്ഷങ്ങൾക്കരികിൽ സൂര്യാസ്തമയത്തിന് അഭിമുഖമായിട്ടാണല്ലോ.
DEU 11:31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്ത ദേശം കൈവശമാക്കാൻ നിങ്ങൾ യോർദാൻനദി കടക്കാറായിരിക്കുന്നു. നിങ്ങൾ അവിടം കൈവശമാക്കി നിങ്ങളുടെ ജീവിതം ആരംഭിക്കുമ്പോൾ,
DEU 11:32 ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ വെക്കുന്ന എല്ലാ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിങ്ങൾ ശ്രദ്ധിച്ചുകൊള്ളണം.
DEU 12:1 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു കൈവശമാക്കാൻ നൽകുന്ന ദേശത്ത് ജീവിതകാലമെല്ലാം ശ്രദ്ധയോടെ പിൻതുടരേണ്ട ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു.
DEU 12:2 നിങ്ങൾ പിടിച്ചടക്കാൻ പോകുന്ന ജനതകൾ പർവതശിഖരങ്ങളിലും കുന്നുകളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും അവരുടെ ദേവന്മാരെ ആരാധിക്കുന്ന എല്ലാ സ്ഥലങ്ങളും പരിപൂർണമായി നശിപ്പിക്കണം.
DEU 12:3 അവരുടെ ബലിപീഠങ്ങൾ ഇടിച്ചുതകർക്കണം, ആചാരസ്തൂപങ്ങൾ ഉടയ്ക്കണം. അവരുടെ അശേരാപ്രതിഷ്ഠകൾ തീയിൽ ചുട്ടുകളയണം; അവരുടെ ദേവന്മാരുടെ പ്രതിമകൾ ഛേദിച്ചുകളയണം; ആ സ്ഥലത്തുനിന്നും അവയുടെ പേര് മായിച്ചുകളയണം.
DEU 12:4 അവരുടെ രീതികളിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കാൻ പാടില്ല.
DEU 12:5 നിങ്ങളുടെ സകലഗോത്രങ്ങൾക്കും നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചുകൊടുത്തിരിക്കുന്ന സ്ഥലങ്ങളിൽനിന്ന് അവിടത്തെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥാനത്തുവേണം അവിടത്തെ ആരാധിക്കേണ്ടത്.
DEU 12:6 അവിടെ നിങ്ങളുടെ ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയ്ക്കു നൽകാമെന്നു നേർന്നിരിക്കുന്നവ, സ്വമേധാദാനങ്ങൾ, കന്നുകാലികളിൽനിന്നും ആട്ടിൻപറ്റത്തിൽനിന്നുമുള്ള കടിഞ്ഞൂലുകൾ എന്നിവ കൊണ്ടുവരണം.
DEU 12:7 നിങ്ങൾ കൈവെച്ച എല്ലാ കാര്യങ്ങളിലും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിച്ചതുകൊണ്ട്, അവിടെ, നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിങ്ങളും നിങ്ങളുടെ കുടുംബങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം.
DEU 12:8 ഇന്ന് ഇവിടെ നാം ഓരോരുത്തരും സ്വന്തദൃഷ്ടിയിൽ ശരിയെന്നു തോന്നുന്നതു പ്രവർത്തിക്കുമ്പോലെ നിങ്ങൾ പ്രവർത്തിക്കരുത്.
DEU 12:9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന സ്വസ്ഥതയിലും അവകാശത്തിലും നിങ്ങൾ ഇതുവരെ പ്രവേശിച്ചിട്ടില്ലല്ലോ.
DEU 12:10 എന്നാൽ നിങ്ങൾ യോർദാൻ കടക്കുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു പാർക്കുകയും ചുറ്റുപാടുമുള്ള സകലശത്രുക്കളിൽനിന്നും അവിടന്നു നിങ്ങൾക്കു സ്വസ്ഥതനൽകി സുരക്ഷിതരായിരിക്കുകയും ചെയ്യും.
DEU 12:11 അപ്പോൾ ദൈവം തന്റെ നാമം വസിക്കാനായി തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ഹോമയാഗങ്ങൾ, യാഗങ്ങൾ, ദശാംശങ്ങൾ, പ്രത്യേക വഴിപാടുകൾ, നിങ്ങൾ യഹോവയുടെമുമ്പാകെ ശപഥംചെയ്ത പ്രത്യേക നേർച്ചകൾ, അങ്ങനെ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നതെല്ലാം നിങ്ങൾ കൊണ്ടുവരണം.
DEU 12:12 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും—തങ്ങൾക്കു സ്വന്തമായി അവകാശവും ഓഹരിയും ലഭിച്ചിട്ടില്ലാത്ത—നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യരും ആനന്ദിക്കണം.
DEU 12:13 നിങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലത്തെല്ലാം നിങ്ങളുടെ ഹോമയാഗങ്ങൾ അർപ്പിക്കാതിരിക്കാൻ ശ്രദ്ധിച്ചുകൊള്ളണം.
DEU 12:14 യഹോവ നിങ്ങളുടെ ഗോത്രങ്ങളിൽനിന്ന് തെരഞ്ഞെടുക്കുന്ന ഒരു സ്ഥലത്ത് ഹോമയാഗം അർപ്പിക്കുകയും അവിടെ ഞാൻ കൽപ്പിക്കുന്നതൊക്കെ പ്രവർത്തിക്കുകയും വേണം.
DEU 12:15 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയിരിക്കുന്ന അനുഗ്രഹത്തിനൊത്തവിധം ഏതു നഗരത്തിൽവെച്ചും നിന്റെ ഇഷ്ടപ്രകാരം മൃഗങ്ങളെ അറത്ത് ഭക്ഷിക്കാം. കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ ആചാരപരമായി അശുദ്ധരായിത്തീർന്നവർക്കും വിശുദ്ധരായിത്തീർന്നവർക്കും അതു ഭക്ഷിക്കാം.
DEU 12:16 രക്തം കുടിക്കരുത്. അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
DEU 12:17 നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും ആടുമാടുകളുടെ കടിഞ്ഞൂലുകളും നീ യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്ത നേർച്ചകളും സ്വമേധാദാനങ്ങളും പ്രത്യേക വഴിപാടുകളും നിന്റെ നഗരത്തിൽവെച്ച് ഭക്ഷിക്കരുത്.
DEU 12:18 പ്രത്യുത, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും ഭക്ഷിക്കുകയും നിന്റെ എല്ലാ പ്രവൃത്തികളെയും ഓർത്ത് നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ആനന്ദിക്കുകയും ചെയ്യണം.
DEU 12:19 നീ ദേശത്തു പാർക്കുന്നിടത്തോളം ലേവ്യരെ അവഗണിക്കാതെ സൂക്ഷിക്കണം.
DEU 12:20 നിന്റെ ദൈവമായ യഹോവ നിനക്കു വാഗ്ദാനംചെയ്തതുപോലെ അവിടന്ന് നിന്റെ അതിർത്തി വിപുലമാക്കുമ്പോൾ നീ മാംസം ഭക്ഷിക്കാൻ ആഗ്രഹിച്ച്, “എനിക്കു മാംസം ഭക്ഷിക്കണം” എന്നു പറഞ്ഞാൽ നിന്റെ ഇഷ്ടപ്രകാരം നിനക്കു മാംസം വേണ്ടുംപോലെ ഭക്ഷിക്കാം.
DEU 12:21 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലം വിദൂരത്താകുന്നു എങ്കിൽ നിങ്ങളുടെ ദൈവമായ യഹോവ നൽകിയിട്ടുള്ള നിങ്ങളുടെ ആടുകളിൽനിന്നോ കന്നുകാലികളിൽനിന്നോ ഒരു മൃഗത്തെ കൊന്ന് ഞാൻ നിങ്ങളോടു കൽപ്പിച്ചപ്രകാരം നിങ്ങളുടെ നഗരങ്ങളിൽവെച്ച് നിന്റെ ഇഷ്ടംപോലെ ഭക്ഷിക്കാം.
DEU 12:22 കലമാനിന്റെയോ പുള്ളിമാനിന്റെയോ മാംസംപോലെ നിനക്ക് അവ ഭക്ഷിക്കാം. ആചാരപരമായി അശുദ്ധരായവർക്കും വിശുദ്ധരായവർക്കും അതു ഭക്ഷിക്കാം.
DEU 12:23 എന്നാൽ രക്തം കുടിക്കാതിരിക്കാൻ സൂക്ഷിക്കണം, കാരണം രക്തം ജീവൻ ആകുന്നു. മാംസത്തോടുകൂടെ ജീവൻ ഭക്ഷിക്കരുത്.
DEU 12:24 രക്തം കുടിക്കരുത്; അത് വെള്ളംപോലെ ഭൂമിയിൽ ഒഴുക്കിക്കളയണം.
DEU 12:25 യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായിരിക്കുന്നതിനും നീയും നിനക്കുശേഷം നിന്റെ മക്കളും അഭിവൃദ്ധിപ്പെടേണ്ടതിനും രക്തം കുടിക്കരുത്.
DEU 12:26 നിന്റെ വിശുദ്ധയാഗങ്ങളും യഹോവയ്ക്കു നൽകാമെന്നു ശപഥംചെയ്തിട്ടുള്ള നേർച്ചയുമായി യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു പോകണം.
DEU 12:27 നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഹോമയാഗങ്ങളും രക്തവും മാംസവും അർപ്പിക്കണം. യാഗരക്തം നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ ഒഴിക്കണം. അതിന്റെ മാംസം നിനക്കു ഭക്ഷിക്കാം.
DEU 12:28 നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നല്ലതും ശരിയുമായതു പ്രവർത്തിച്ചിട്ട് നിനക്കും നിന്റെ മക്കൾക്കും എപ്പോഴും നന്മയുണ്ടാകേണ്ടതിനു ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും അനുസരിക്കുക.
DEU 12:29 നീ കൈവശമാക്കാൻപോകുന്ന ദേശത്തുള്ള ജനതകളെ നിന്റെ ദൈവമായ യഹോവ ഛേദിച്ചുകളയുമ്പോഴും നീ അവരെ ഉന്മൂലനംചെയ്ത് അവരുടെ ദേശത്തു പാർക്കുമ്പോഴും
DEU 12:30 അവർ നിശ്ശേഷം നശിപ്പിക്കപ്പെട്ടതിനുശേഷം, “ഈ ജനതകൾ അവരുടെ ദേവന്മാരെ ഭജിച്ചതുപോലെ ഞങ്ങളും ചെയ്യും” എന്നു പറഞ്ഞ് അവരുടെ ദേവന്മാരെപ്പറ്റി അന്വേഷിച്ച് കെണിയിൽ അകപ്പെടാതെ സൂക്ഷിക്കണം.
DEU 12:31 നിന്റെ ദൈവമായ യഹോവയെ ഇതര ജനതകൾ അവരുടെ ദേവന്മാരെ ഭജിക്കുന്നതുപോലെയല്ല ആരാധിക്കേണ്ടത്. യഹോവ വെറുക്കുന്ന എല്ലാ അറപ്പായ കാര്യങ്ങളും അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്ത് തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും തങ്ങളുടെ ദേവന്മാർക്ക് അഗ്നിയിൽ ദഹിപ്പിക്കുകവരെ ചെയ്യുന്നുണ്ടല്ലോ.
DEU 12:32 ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം പ്രമാണിക്കാൻ ജാഗ്രതയുള്ളവരായിരിക്ക; അതിനോട് എന്തെങ്കിലും കൂട്ടുകയോ അതിൽനിന്ന് യാതൊന്നും കുറയ്ക്കുകയോ ചെയ്യരുത്.
DEU 13:1 നിങ്ങളുടെ ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റ് ഒരു ചിഹ്നമോ അത്ഭുതമോ മുൻകൂട്ടി അറിയിക്കുകയും
DEU 13:2 അങ്ങനെ ആ ചിഹ്നമോ അത്ഭുതമോ അറിയിച്ചതുപോലെതന്നെ സംഭവിക്കുകയും, തുടർന്ന് ആ പ്രവാചകൻ, “നമുക്കു മറ്റു ദേവന്മാരെ അനുഗമിക്കാം, നമുക്കവരെ ആരാധിക്കാം”—നീ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെത്തന്നെ—എന്നു പറഞ്ഞാൽ,
DEU 13:3 ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ ശ്രദ്ധിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കുകയാണ്.
DEU 13:4 നിങ്ങളുടെ ദൈവമായ യഹോവയെയാണ് നിങ്ങൾ അനുഗമിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്; അവിടത്തെ കൽപ്പനകൾ നിങ്ങൾ പ്രമാണിക്കുകയും അവിടത്തെ ശബ്ദം കേൾക്കുകയും വേണം. യഹോവയെ സേവിക്കുകയും അവിടത്തോട് പറ്റിച്ചേർന്നിരിക്കുകയും വേണം.
DEU 13:5 ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിക്കുകയും അടിമവീട്ടിൽനിന്ന് വീണ്ടെടുക്കുകയുംചെയ്ത നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി സംസാരിക്കുകയും നിങ്ങൾ അനുസരിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ച വഴിയിൽനിന്ന് നിങ്ങളെ തെറ്റിക്കാനായി ശ്രമിക്കുകയും ചെയ്തതുകൊണ്ട് ആ പ്രവാചകനെയും സ്വപ്നക്കാരനെയും നിങ്ങൾ കൊല്ലണം. അങ്ങനെ നിങ്ങളുടെ നടുവിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 13:6 നിങ്ങളുടെ ദേശത്തിന്റെ ഒരു അതിർമുതൽ മറ്റേ അതിരുവരെ അടുത്തോ അകലെയോ ഉള്ളതും, നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തതുമായ ചുറ്റുപാടുള്ള “ജനതകളുടെ ദേവന്മാരെ നാം ചെന്ന് ആരാധിക്ക,” എന്നു നിന്റെ സ്വന്തം സഹോദരനോ മകനോ മകളോ നീ സ്നേഹിക്കുന്ന ഭാര്യയോ ഉറ്റസുഹൃത്തോ രഹസ്യമായി പറഞ്ഞ് നിന്നെ വശീകരിച്ചാൽ
DEU 13:8 നീ അതിനു വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്. അങ്ങനെയുള്ളവരോടു നിങ്ങൾക്കു കരുണ തോന്നരുത്. അവരെ വെറുതേവിടുകയോ സംരക്ഷിക്കുകയോ ചെയ്യരുത്.
DEU 13:9 അങ്ങനെയുള്ളവരെ നിശ്ചയമായും നീ കൊന്നുകളയണം. അയാളെ കൊല്ലുന്നതിന് ആദ്യം നിന്റെ കരം ഉയരണം, പിന്നെ ജനമെല്ലാം കരം ഉയർത്തണം.
DEU 13:10 അടിമനാടായ ഈജിപ്റ്റിൽനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയിൽനിന്ന് നിന്നെ വ്യതിചലിപ്പിക്കാൻ അവർ ശ്രമിച്ചതുകൊണ്ട് അവരെ കല്ലെറിഞ്ഞുകൊല്ലണം.
DEU 13:11 അങ്ങനെ എല്ലാ ഇസ്രായേലും ഇതു കേട്ട് ഭയപ്പെടേണ്ടതിനും നിങ്ങൾക്കിടയിൽ ഇനിയാരും ഈ തിന്മ പ്രവർത്തിക്കാതിരിക്കേണ്ടതിനുമാണ് ഇത്.
DEU 13:12 നിന്റെ ദൈവമായ യഹോവ നിനക്കു പാർക്കാൻ നൽകുന്ന നഗരങ്ങളിലൊന്നിൽ
DEU 13:13 ദുഷ്ടത പ്രവർത്തിക്കുന്നവർ എഴുന്നേറ്റ്, “അന്യദേവന്മാരെ നമുക്കു സേവിക്കാം” എന്നു നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെക്കുറിച്ച് പറഞ്ഞ് നഗരവാസികളെ വശീകരിക്കുന്നു എന്നു കേട്ടാൽ
DEU 13:14 നീ അതേപ്പറ്റി വിശദമായി അന്വേഷിക്കുകയും പരിശോധിച്ച് നല്ലവണ്ണം വിസ്തരിക്കുകയും വേണം. അങ്ങനെയുള്ള ഒരു ദുഷ്ടത നിങ്ങളുടെ ഇടയിൽ ഉണ്ടായി എന്ന വസ്തുത സത്യമെന്നു തെളിയിക്കപ്പെട്ടാൽ
DEU 13:15 ആ നഗരവാസികളെ നീ നിശ്ചയമായും വാളിന് ഏൽപ്പിക്കണം. അതിലെ സകലജനത്തെയും കന്നുകാലികളെയും പൂർണമായി നശിപ്പിക്കണം.
DEU 13:16 അതിലുള്ള കൊള്ളവസ്തുക്കൾ നഗരത്തിലെ പൊതുസ്ഥലത്തു കൂട്ടിയിട്ട് നഗരവും അതിലെ കൊള്ളവസ്തുക്കളും നിന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗമായി ചുട്ടുകളയണം. അത് എന്നും നാശകൂമ്പാരമായി കിടക്കണം. പിന്നെ അതു പുനർനിർമിക്കുകയും അരുത്.
DEU 13:17 ശപഥാർപ്പിതമായ ഒരു വസ്തുപോലും നീ സ്വന്തമാക്കരുത്. അപ്പോൾ യഹോവ തന്റെ കഠിനകോപത്തിൽനിന്നു പിന്മാറി നിന്നോടു കരുണയും ദയയും കാണിക്കുകയും നിന്റെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത സത്യമനുസരിച്ചു നിന്നെ വർധിപ്പിക്കുകയും ചെയ്യും.
DEU 13:18 ആകയാൽ, നിന്റെ ദൈവമായ യഹോവയെ അനുസരിച്ച് ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ എല്ലാം പാലിച്ച് നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു പ്രവർത്തിക്കണം.
DEU 14:1 നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ മക്കൾ ആകുന്നു. മരിച്ചവർക്കുവേണ്ടി നിങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിക്കുകയോ തലയുടെ മുൻവശം ക്ഷൗരംചെയ്യുകയോ അരുത്.
DEU 14:2 കാരണം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു നിങ്ങൾ വിശുദ്ധജനം ആകുന്നു. ഭൂമുഖത്തുള്ള എല്ലാ ജനതകളിൽനിന്നും നിങ്ങളെ യഹോവ തന്റെ വിശിഷ്ടനിക്ഷേപമായി തെരഞ്ഞെടുത്തിരിക്കുന്നു.
DEU 14:3 അറപ്പായതൊന്നും നിങ്ങൾ ഭക്ഷിക്കരുത്.
DEU 14:4 നിങ്ങൾക്കു ഭക്ഷിക്കാവുന്ന മൃഗങ്ങൾ ഇവയാണ്: കാള, ചെമ്മരിയാട്, കോലാട്,
DEU 14:5 കലമാൻ, പുള്ളിമാൻ, കടമാൻ, കാട്ടാട്, ചെറുമാൻ, മലയാട്, കവരിമാൻ.
DEU 14:6 കുളമ്പു പിളർന്നു രണ്ടായി പിരിഞ്ഞിരിക്കുന്നതും അയവിറക്കുന്നതുമായ ഏതൊരു മൃഗത്തെയും നിങ്ങൾക്കു ഭക്ഷിക്കാം.
DEU 14:7 എന്നാൽ അയവിറക്കുന്നവയിലും കുളമ്പു പിളർന്നവയിലും ഒട്ടകം, മുയൽ, കുഴിമുയൽ എന്നിവയെ നിങ്ങൾ ഭക്ഷിക്കരുത്. അയവിറക്കുന്നു എങ്കിലും അവയുടെ കുളമ്പ് രണ്ടായി പിരിഞ്ഞിരിക്കുന്നവയല്ല. അവ നിങ്ങൾക്ക് ആചാരപരമായി അശുദ്ധമാകുന്നു.
DEU 14:8 പന്നിയും അശുദ്ധമാകുന്നു; അതിന്റെ കുളമ്പു പിളർന്നതെങ്കിലും അത് അയവിറക്കുന്നില്ല. നിങ്ങൾ അവയുടെ മാംസം ഭക്ഷിക്കുകയോ അവയുടെ ശവം സ്പർശിക്കുകയോ ചെയ്യരുത്.
DEU 14:9 വെള്ളത്തിൽ ജീവിക്കുന്ന എല്ലാ ജീവികളിലും ചിറകും ചെതുമ്പലും ഉള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
DEU 14:10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ ഭക്ഷിക്കരുത്. അവ നിങ്ങൾക്ക് അശുദ്ധമാകുന്നു.
DEU 14:11 ശുദ്ധിയുള്ള ഏതു പക്ഷിയെയും നിങ്ങൾക്കു ഭക്ഷിക്കാം.
DEU 14:12 എന്നാൽ നിങ്ങൾക്കു ഭക്ഷിക്കാൻ പാടില്ലാത്തവ ഇവയാകുന്നു: കഴുകൻ, ചെമ്പരുന്ത്, കരിമ്പരുന്ത്,
DEU 14:13 ഗൃദ്ധ്രം, പരുന്ത്, എല്ലാ ഇനത്തിലുംപെട്ട ഇരപിടിയൻപക്ഷി,
DEU 14:14 എല്ലാ ഇനത്തിലുംപെട്ട കാക്ക,
DEU 14:15 ഒട്ടകപ്പക്ഷി, പുള്ള്, കടൽക്കാക്ക, എല്ലാ ഇനത്തിലുംപെട്ട കഴുകൻ,
DEU 14:16 നത്ത്, നീർക്കാക്ക, കൂമൻ,
DEU 14:17 മൂങ്ങ, വേഴാമ്പൽ, വെള്ളക്കഴുകൻ,
DEU 14:18 പെരിഞ്ഞാറ, ഏതിനത്തിലുംപെട്ട കൊക്ക്, കുളക്കോഴി, വവ്വാൽ.
DEU 14:19 ചിറകുള്ള പ്രാണികളെല്ലാം നിങ്ങൾക്ക് അശുദ്ധമാണ്. അവ ഭക്ഷിക്കരുത്.
DEU 14:20 ചിറകുള്ള ജീവികളിൽ ആചാരപരമായി ശുദ്ധിയുള്ളവയെല്ലാം നിങ്ങൾക്കു ഭക്ഷിക്കാം.
DEU 14:21 ചത്ത ഒന്നിനെയും ഭക്ഷിക്കരുത്. നിന്റെ നഗരങ്ങളിലുള്ള പ്രവാസിക്ക് അതു ഭക്ഷിക്കാൻ നൽകാം. അല്ലെങ്കിൽ മറ്റൊരു പ്രവാസിക്ക് വിൽക്കാം. കാരണം നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് വിശുദ്ധജനം ആകുന്നു. ആട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകംചെയ്യരുത്.
DEU 14:22 എല്ലാവർഷവും നിന്റെ വയലിൽനിന്നു ലഭിക്കുന്നതിന്റെ ദശാംശം വേർതിരിച്ചുവെക്കണം.
DEU 14:23 നിന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നിന്റെ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും നിന്റെ ആടുമാടുകളുടെ കടിഞ്ഞൂലുകളുടെ ദശാംശവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഭക്ഷിക്കണം.
DEU 14:24 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുമ്പോൾ, നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലം, നിന്റെ ദശാംശം കൊണ്ടുപോകാൻ കഴിയാത്തവിധം വിദൂരത്താകുന്നെങ്കിൽ
DEU 14:25 നീ ആ ദശാംശം വിറ്റ് വെള്ളിക്കാശാക്കണം. ആ വെള്ളിക്കാശുമായി നീ നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് പോകണം.
DEU 14:26 ആ വെള്ളിക്കാശു കൊടുത്ത് ആട്, മാട്, വീഞ്ഞ്, മദ്യം ഇങ്ങനെ നിനക്കിഷ്ടമുള്ളതു വാങ്ങുക. നീയും നിന്റെ കുടുംബവും അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു ഭക്ഷിച്ച് ആനന്ദിക്കണം.
DEU 14:27 നിങ്ങളുടെ നഗരങ്ങളിലുള്ള ലേവ്യനെ അവഗണിക്കരുത്. അവർക്കു നിങ്ങളോടൊപ്പം അവരുടേതായ ഓഹരിയും അവകാശവും ലഭിച്ചിട്ടില്ലല്ലോ.
DEU 14:28 ഓരോ മൂന്നാംവർഷത്തിന്റെയും അവസാനം ആ വർഷത്തെ വിളവിന്റെ ദശാംശമെല്ലാം നിന്റെ നഗരങ്ങളിൽ ശേഖരിക്കണം.
DEU 14:29 നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ പ്രവൃത്തികളെയെല്ലാം അനുഗ്രഹിക്കേണ്ടതിന് നിന്റെ നഗരങ്ങളിലുള്ള ലേവ്യരും—അവർക്ക് അവരുടേതായ ഓഹരിയും അവകാശവും ഇല്ലല്ലോ—പ്രവാസികളും അനാഥനും വിധവയും വന്നു ഭക്ഷിച്ചു തൃപ്തരാകണം.
DEU 15:1 ഓരോ ഏഴാംവർഷത്തിന്റെയും അവസാനം നീ കടങ്ങൾക്ക് ഇളവുനൽകണം.
DEU 15:2 അതു നടപ്പിലാക്കേണ്ടത് ഇപ്രകാരമാണ്: വായ്പ നൽകിയ ഓരോ വ്യക്തിയും തന്റെ സഹയിസ്രായേല്യന് നൽകിയ വായ്പ ഇളവുചെയ്യണം. യഹോവയുടെ വിമോചനം പ്രഖ്യാപിച്ചതുകൊണ്ട് സ്വന്തം ജനത്തിലുള്ളവർക്ക് വായ്പ നൽകിയവർ അത് അവരോട് ആവശ്യപ്പെടരുത്.
DEU 15:3 പ്രവാസിയോട് നിനക്കത് ആവശ്യപ്പെടാം. എന്നാൽ നിന്റെ സഹയിസ്രായേല്യർ തരാനുള്ളത് ഇളവുചെയ്യണം.
DEU 15:4 നിന്റെ ദൈവമായ യഹോവയുടെ വചനം നീ ശ്രദ്ധിച്ചു കേൾക്കുകയും ഇന്നു ഞാൻ നിങ്ങൾക്കു നൽകുന്ന കൽപ്പനകളെല്ലാം അനുസരിച്ചു ജീവിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത് നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും, അങ്ങനെ നിങ്ങളുടെ ഇടയിൽ ദരിദ്രർ ഉണ്ടാകുകയില്ല.
DEU 15:6 നിന്റെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ അവിടന്നു നിന്നെ അനുഗ്രഹിക്കും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും. പക്ഷേ, നീ ആരിൽനിന്നും വായ്പ വാങ്ങുകയില്ല. നീ അനേകം ജനതകളെ ഭരിക്കും. പക്ഷേ, അവരാരും നിന്നെ ഭരിക്കുകയില്ല.
DEU 15:7 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ഏതെങ്കിലും നഗരത്തിൽ നിങ്ങളുടെ ഇടയിൽ ഒരു ദരിദ്രൻ ഉണ്ടെങ്കിൽ ആ ദരിദ്രസഹോദരനുനേരേ നിന്റെ ഹൃദയം കഠിനമാക്കുകയോ നീ ലുബ്ധനായിരിക്കുകയോ ചെയ്യരുത്.
DEU 15:8 പിന്നെയോ, അവന്റെ ആവശ്യം എന്തായാലും നീ കൈതുറന്ന് അവർക്കു വായ്പ നൽകണം.
DEU 15:9 “കടങ്ങൾക്ക് ഇളവുനൽകുന്ന വർഷമായ ഏഴാംവർഷം അടുത്തിരിക്കുന്നു,” എന്ന കപടവിചാരം നിന്റെ ഹൃദയത്തിലുണ്ടായിട്ട് ആവശ്യത്തിലിരിക്കുന്ന സഹോദരങ്ങളോടു ദയ കാണിക്കാതെയും അവർക്ക് ഒന്നും നൽകാതെയുമിരിക്കരുത്. അവർ നിനക്കു വിരോധമായി യഹോവയോട് അപേക്ഷിക്കും; അതിൽ നീ കുറ്റക്കാരനായിത്തീരും.
DEU 15:10 നീ അവർക്ക് ഔദാര്യമായി നൽകണം, ഹൃദയത്തിൽ വെറുപ്പോടെ കൊടുക്കരുത്. ഇതുനിമിത്തം നിന്റെ എല്ലാ പ്രവൃത്തികളിലും പ്രയത്നങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
DEU 15:11 ദരിദ്രർ ദേശത്ത് എപ്പോഴും ഉണ്ടായിരിക്കും. അതുകൊണ്ട് നിന്റെ ദേശത്ത് ദരിദ്രരും ആവശ്യത്തിലിരിക്കുന്നവരുമായ സഹയിസ്രായേല്യരെ കൈതുറന്നു സഹായിക്കണമെന്ന് ഞാൻ നിന്നോടു കൽപ്പിക്കുന്നു.
DEU 15:12 നിന്റെ സഹോദരനായ ഒരു എബ്രായപുരുഷനോ സ്ത്രീയോ തന്നെത്താൻ നിനക്കു വിൽക്കുകയും ആറുവർഷം നിന്നെ സേവിക്കുകയും ചെയ്താൽ ഏഴാംവർഷം അവരെ നീ സ്വതന്ത്രരായി വിട്ടയയ്ക്കണം.
DEU 15:13 അവരെ സ്വതന്ത്രരാക്കുമ്പോൾ വെറുംകൈയോടെ അയയ്ക്കരുത്.
DEU 15:14 നീ നിന്റെ ആട്ടിൻപറ്റത്തിൽനിന്നും മെതിനിലത്തുനിന്നും മുന്തിരിച്ചക്കിൽനിന്നും ഉദാരമായി അവർക്കു ദാനംചെയ്യണം. നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിന് ഒത്തവിധം നീ അവർക്കു നൽകണം.
DEU 15:15 ഈജിപ്റ്റിൽ നിങ്ങൾ അടിമകളായിരുന്നു എന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇന്നു ഞാൻ ഈ വിധം നിങ്ങൾക്കു കൽപ്പന നൽകുന്നത്.
DEU 15:16 എന്നാൽ ആ ദാസൻ നിന്നെയും നിന്റെ കുടുംബത്തെയും സ്നേഹിക്കുന്നതുകൊണ്ടും നിന്റെകൂടെ സന്തുഷ്ടനായതുകൊണ്ടും “ഞാൻ നിന്നെ വിട്ടുപോകുന്നില്ല,” എന്നു പറഞ്ഞാൽ
DEU 15:17 നീ ഒരു സൂചി എടുത്ത്, അവന്റെ കാതു വാതിലിനോടു ചേർത്തു കുത്തിത്തുളയ്ക്കണം. പിന്നീട് ജീവകാലമെല്ലാം അവൻ നിനക്കു ദാസനായിരിക്കും. നിന്റെ ദാസിയോടും ഇപ്രകാരംതന്നെ ചെയ്യണം.
DEU 15:18 ഒരു കൂലിക്കാരനെക്കാൾ ഇരട്ടിക്കു തക്ക സേവനം അവൻ ആറുവർഷം നിനക്കു നൽകിയതുകൊണ്ട് അവനെ സ്വതന്ത്രനായി വിട്ടയയ്ക്കുമ്പോൾ നീ പ്രയാസപ്പെടരുത്. നീ പ്രവർത്തിക്കുന്ന സകലത്തിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും.
DEU 15:19 നിന്റെ ആടുകളിലും മാടുകളിലും കടിഞ്ഞൂലായ ആണിനെ എല്ലാം നിന്റെ ദൈവമായ യഹോവയ്ക്കുവേണ്ടി വേർതിരിക്കണം. നിന്റെ കാളകളുടെ കടിഞ്ഞൂലുകളെക്കൊണ്ട് ഒരു ജോലിയും ചെയ്യിക്കരുത്. നിന്റെ ആടുകളുടെ കടിഞ്ഞൂലുകളുടെ രോമം കത്രിക്കയും അരുത്.
DEU 15:20 യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് നീയും നിന്റെ കുടുംബവും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് ഓരോവർഷവും അവ ഭക്ഷിക്കണം.
DEU 15:21 എന്നാൽ അതിന് മുടന്തോ അന്ധതയോ ഗൗരവതരമായ മറ്റെന്തെങ്കിലും വൈകല്യമോ ഉണ്ടെങ്കിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അതിനെ യാഗം അർപ്പിക്കരുത്.
DEU 15:22 നിന്റെ നഗരങ്ങളിൽവെച്ച് അവ ഭക്ഷിക്കാം. പുള്ളിമാനിന്റെയും കലമാനിന്റെയും മാംസം എന്നപോലെ അശുദ്ധനും വിശുദ്ധനും അവ ഭക്ഷിക്കാം.
DEU 15:23 എന്നാൽ രക്തം കുടിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിക്കണം.
DEU 16:1 ആബീബുമാസത്തിൽ യഹോവ രാത്രിയിൽ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നതുകൊണ്ട് ആബീബുമാസം ആചരിച്ച് നിന്റെ ദൈവമായ യഹോവയുടെ പെസഹ ആഘോഷിക്കണം.
DEU 16:2 യഹോവ തന്റെ നാമം സ്ഥാപിക്കുന്നതിനു തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ആടുമാടുകളിൽനിന്ന് നിന്റെ ദൈവമായ യഹോവയ്ക്കു പെസഹായാഗം അർപ്പിക്കണം.
DEU 16:3 പുളിപ്പുള്ള അപ്പത്തോടുകൂടെ അതു ഭക്ഷിക്കരുത്. എന്നാൽ ഏഴുദിവസം പുളിപ്പില്ലാത്ത അപ്പം, ഞെരുക്കത്തിന്റെ അപ്പം, ഭക്ഷിക്കണം. നീ ഈജിപ്റ്റിൽനിന്ന് തിടുക്കത്തിൽ ഓടിപ്പോന്നതുകൊണ്ട്, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ദിവസത്തെ നിന്റെ ജീവിതകാലമെല്ലാം ഓർക്കണം.
DEU 16:4 ഏഴുദിവസം നിന്റെ അവകാശദേശത്ത് ഒരിടത്തും പുളിപ്പുള്ള യാതൊന്നും ഉണ്ടായിരിക്കരുത്. ഒന്നാംദിവസം സന്ധ്യക്കു യാഗം അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും പ്രഭാതംവരെ ശേഷിപ്പിക്കരുത്.
DEU 16:5 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ചല്ലാതെ നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ഏതെങ്കിലും നഗരത്തിൽവെച്ചു പെസഹായാഗം അർപ്പിക്കരുത്. സന്ധ്യക്ക്, സൂര്യാസ്തമയത്തിൽ, ഈജിപ്റ്റിൽനിന്ന് നീ പുറപ്പെട്ട സമയത്തുതന്നെ പെസഹായാഗം അർപ്പിക്കണം.
DEU 16:7 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അതു പാകംചെയ്ത് ഭക്ഷിക്കണം. അതിനുശേഷം പ്രഭാതത്തിൽ നിങ്ങളുടെ കൂടാരങ്ങളിലേക്കു മടങ്ങിപ്പോകണം.
DEU 16:8 ആറുദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാംദിവസം നിന്റെ ദൈവമായ യഹോവയ്ക്ക് സഭായോഗം കൂടണം. അന്ന് ജോലിയൊന്നും ചെയ്യാൻ പാടില്ല.
DEU 16:9 വിളവിൽ അരിവാൾവെക്കാൻ ആരംഭിക്കുന്ന സമയംമുതൽ ഏഴ് ആഴ്ച എണ്ണണം.
DEU 16:10 നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിച്ചതിനനുസൃതമായി നിന്റെ സ്വമേധാദാനത്തോടെ നിന്റെ ദൈവമായ യഹോവയ്ക്ക് നീ ആഴ്ചകളുടെ പെരുന്നാൾ ആഘോഷിക്കണം.
DEU 16:11 നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്തു താമസിക്കുന്ന നീയും നിന്റെ പുത്രന്മാരും പുത്രിമാരും നിന്റെ ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും നിന്റെ നടുവിലുള്ള പ്രവാസികളും അനാഥരും വിധവകളും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ആനന്ദിക്കണം.
DEU 16:12 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നോർത്ത് ഈ ഉത്തരവുകൾ ശ്രദ്ധയോടെ പാലിക്കണം.
DEU 16:13 മെതിനിലത്തിലെ ധാന്യവും ചക്കിലെ വീഞ്ഞും ശേഖരിച്ചുകഴിഞ്ഞ് നീ ഏഴുദിവസം കൂടാരപ്പെരുന്നാൾ ആഘോഷിക്കണം.
DEU 16:14 ഈ പെരുന്നാളിൽ നീയും നിന്റെ പുത്രന്മാരും പുത്രിമാരും ദാസന്മാരും ദാസിമാരും നിന്റെ നഗരങ്ങളിലുള്ള ലേവ്യരും പ്രവാസികളും അനാഥരും വിധവകളും ആനന്ദിക്കണം.
DEU 16:15 യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് നിന്റെ ദൈവമായ യഹോവയ്ക്ക് ഏഴുദിവസം പെരുന്നാൾ ആഘോഷിക്കണം. നിന്റെ എല്ലാ കൊയ്ത്തിലും നിന്റെ കൈകളുടെ പ്രവൃത്തികളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കും എന്നതുകൊണ്ട് നീ പൂർണമായി ആനന്ദിക്കണം.
DEU 16:16 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലും ആഴ്ചകളുടെ പെരുന്നാളിലും കൂടാരപ്പെരുന്നാളിലും ഇപ്രകാരം വർഷത്തിൽ മൂന്നുപ്രാവശ്യം പുരുഷന്മാരെല്ലാം നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് യഹോവയുടെ സന്നിധിയിൽ വരണം. ഒരു മനുഷ്യനും യഹോവയുടെ സന്നിധിയിൽ വെറുംകൈയോടെ വരരുത്.
DEU 16:17 നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ അനുഗ്രഹത്തിനു തക്കവണ്ണം നിങ്ങളിൽ ഓരോരുത്തനും ദാനം കൊണ്ടുവരണം.
DEU 16:18 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലെല്ലാം ഓരോ ഗോത്രത്തിനും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം. അവർ ജനത്തിനു നീതിയോടെ ന്യായപാലനംചെയ്യും.
DEU 16:19 ന്യായം അട്ടിമറിക്കുകയോ മുഖപക്ഷം കാണിക്കുകയോ ചെയ്യരുത്. കൈക്കൂലി വാങ്ങരുത്. കൈക്കൂലി ജ്ഞാനിയുടെ കണ്ണുകളെ കുരുടാക്കുകയും നിഷ്കളങ്കരുടെ വചനം കോട്ടിക്കളയുകയും ചെയ്യുന്നു.
DEU 16:20 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു താമസിച്ച് അത് അവകാശമാക്കുന്നതിന് നീതി, അതേ, നീതിമാത്രം പിൻതുടരുക.
DEU 16:21 നിന്റെ ദൈവമായ യഹോവയ്ക്കു നീ നിർമിക്കുന്ന യാഗപീഠത്തിനുസമീപം മരംകൊണ്ട് അശേരാബിംബമൊന്നും പ്രതിഷ്ഠിക്കരുത്;
DEU 16:22 നിന്റെ ദൈവമായ യഹോവ വെറുക്കുന്നതിനാൽ ഇത്തരം ആചാരസ്തൂപം ഉയർത്തുകയുമരുത്.
DEU 17:1 എന്തെങ്കിലും രോഗമോ വൈകല്യമോ ഉള്ള കാളയെയോ ആടിനെയോ നിന്റെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കരുത്. അത് നിന്റെ ദൈവമായ യഹോവയ്ക്കു വെറുപ്പാകുന്നു.
DEU 17:2 യഹോവ നിനക്കു നൽകുന്ന നഗരങ്ങളിലൊന്നിൽ താമസിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ തിന്മചെയ്ത് അവിടത്തെ ഉടമ്പടി ലംഘിക്കുകയും
DEU 17:3 ഞാൻ നൽകിയ കൽപ്പനയ്ക്കു വിരോധമായി അന്യദേവന്മാരെയോ സൂര്യചന്ദ്രന്മാരെയോ ആകാശത്തുള്ള മറ്റെന്തിനെ എങ്കിലുമോ കുമ്പിട്ടാരാധിക്കാൻ പോയി എന്നു കണ്ടുപിടിക്കുകയും
DEU 17:4 വിവരം നിന്നെ അറിയിച്ച് നീ അതു കേൾക്കുകയും ചെയ്താൽ നീ അതിനെപ്പറ്റി കൃത്യമായി അന്വേഷിക്കണം. ഇങ്ങനെ ഒരു അറപ്പായ കാര്യം ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത് സത്യവും തെളിയിക്കപ്പെടുകയും ചെയ്തെങ്കിൽ ആ മ്ലേച്ഛത പ്രവർത്തിച്ച പുരുഷനെയോ സ്ത്രീയെയോ നഗരവാതിൽക്കൽ കൊണ്ടുവരികയും കല്ലെറിഞ്ഞു കൊല്ലുകയും വേണം.
DEU 17:6 രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിയിന്മേൽമാത്രമേ ഒരു വ്യക്തിയെ വധിക്കാൻ പാടുള്ളൂ. ഒരു സാക്ഷിയുടെ മൊഴിമേൽ ആരെയും വധിക്കാൻ പാടില്ല.
DEU 17:7 ആ വ്യക്തിയെ വധിക്കാൻ ആദ്യം അവന്റെമേൽ വെക്കേണ്ടത് സാക്ഷിയുടെ കരമാണ്; പിന്നീട് എല്ലാവരുടെയും കരങ്ങളും. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 17:8 രക്തച്ചൊരിച്ചിലോ നിയമവ്യവഹാരമോ കൊലപാതകമോ, ഇങ്ങനെ നിനക്കു തീർപ്പുകൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള വ്യവഹാരങ്ങൾ നിന്റെ മുമ്പാകെ വന്നാൽ നീ അവ നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുവരണം.
DEU 17:9 ലേവ്യരായ പുരോഹിതന്മാരുടെയും ആ കാലത്തെ ന്യായാധിപന്റെയും അടുത്ത് കൊണ്ടുചെന്ന് അവരുടെ അഭിപ്രായം ആരായണം. അവർ വിധി പ്രഖ്യാപിക്കും.
DEU 17:10 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തുവെച്ച് അവർ നിനക്കു നൽകുന്ന തീരുമാനം അനുസരിച്ചു നീ പ്രവർത്തിക്കണം. അവർ നിന്നോടു നിർദേശിക്കുന്ന എല്ലാ കാര്യങ്ങളും അനുസരിച്ചു പ്രവർത്തിക്കാൻ നീ ജാഗ്രതയുള്ളവനായിരിക്കണം.
DEU 17:11 അവർ നിനക്ക് ഉപദേശിച്ചുതന്നിരിക്കുന്ന തീരുമാനങ്ങൾക്കനുസരിച്ച് നീ പ്രവർത്തിക്കണം. അവർ നിന്നോടു പറയുന്നതിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ നീ മാറരുത്.
DEU 17:12 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്റെയോ ന്യായാധിപന്റെയോ വിധി അനുസരിക്കാൻ വിസമ്മതിക്കുന്നവർ മരിക്കണം. അങ്ങനെ ഇസ്രായേലിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 17:13 എല്ലാ ജനങ്ങളും ഇതു കേട്ട് ഭയപ്പെടണം. പിന്നീട് ആരും അനുസരിക്കാൻ വിസമ്മതിക്കരുത്.
DEU 17:14 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം നീ അതു കൈവശമാക്കുകയും അവിടെ വാസം ഉറപ്പിക്കുകയും ചെയ്തുകഴിയുമ്പോൾ, “നമ്മുടെ ചുറ്റുമുള്ള ജനതകൾക്കെല്ലാം ഉള്ളതുപോലെ ഒരു രാജാവിനെ നമുക്കു വാഴിക്കാം” എന്നു നീ പറഞ്ഞാൽ,
DEU 17:15 നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെത്തന്നെ നീ രാജാവായി വാഴിക്കാൻ ശ്രദ്ധിക്കണം. അവൻ നിന്റെ സ്വന്തം സഹോദരന്മാരിൽ ഒരുവൻ ആയിരിക്കണം. അവൻ ഇസ്രായേല്യരുടെ സഹോദരൻ അല്ലാത്ത ഒരു പ്രവാസി ആയിരിക്കരുത്.
DEU 17:16 മാത്രവുമല്ല, രാജാവ് തനിക്കു കുതിരകളുടെ എണ്ണം വർധിപ്പിക്കുകയോ അവയെ കൂടുതൽ സമ്പാദിക്കുന്നതിന് ജനത്തെ ഈജിപ്റ്റിലേക്കു തിരികെ കൊണ്ടുപോകുകയോ ചെയ്യരുത്. “നിങ്ങൾ അതുവഴി വീണ്ടും കടന്നുപോകരുത്,” എന്ന് യഹോവ നിങ്ങളോടു പറഞ്ഞിട്ടുണ്ടല്ലോ.
DEU 17:17 അവന്റെ ഹൃദയം തെറ്റിപ്പോകാതിരിക്കാൻ അവൻ അനേകം ഭാര്യമാരെ തനിക്കായി സ്വീകരിക്കരുത്. തനിക്കായി സ്വർണവും വെള്ളിയും അധികം സമ്പാദിച്ചുകൂട്ടാനും പാടില്ല.
DEU 17:18 അവൻ രാജസിംഹാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരിൽനിന്ന് ഈ നിയമത്തിന്റെ ഒരു പകർപ്പ് തനിക്കുവേണ്ടി എഴുതിയെടുക്കണം.
DEU 17:19 ഈ നിയമത്തിലെ എല്ലാ വചനങ്ങളും ഉത്തരവുകളും ശ്രദ്ധയോടെ അനുസരിച്ച് അവന്റെ ദൈവമായ യഹോവയെ ബഹുമാനിക്കാൻ പഠിക്കേണ്ടതിനും
DEU 17:20 അവൻ സഹോദരന്മാരെക്കാൾ തന്നെത്തന്നെ ശ്രേഷ്ഠനെന്നു കരുതാതിരിക്കാനും നിയമത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ വ്യതിചലിക്കാതിരിക്കേണ്ടതിനും അത് അവനോടൊപ്പം ഇരിക്കുകയും തന്റെ ജീവകാലമെല്ലാം വായിക്കുകയുംചെയ്യണം. അപ്പോൾ അവനും അവന്റെ തലമുറയും ദീർഘകാലം ഇസ്രായേലിൽ രാജാക്കന്മാരായി ഭരണംനടത്തും.
DEU 18:1 ലേവ്യരായ പുരോഹിതന്മാർക്കും വിശേഷാൽ ലേവി ഗോത്രത്തിനു മുഴുവനും ഇസ്രായേലിനോടുകൂടെ ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്. യഹോവയ്ക്ക് അർപ്പിക്കുന്ന ദഹനയാഗങ്ങൾകൊണ്ട് അവർ ജീവിക്കണം, കാരണം അതാണ് അവരുടെ ഓഹരി.
DEU 18:2 അവരുടെ സഹോദരങ്ങളുടെ ഇടയിൽ അവർക്കൊരു അവകാശവും ഉണ്ടാകാൻ പാടില്ല. യഹോവ അവരോടു വാഗ്ദാനംചെയ്തതുപോലെ അവിടന്നുതന്നെയാണ് അവരുടെ ഓഹരി.
DEU 18:3 ജനത്തിൽനിന്ന് ആരെങ്കിലും കാളയെയോ ആടിനെയോ യാഗം അർപ്പിക്കുമ്പോൾ, പുരോഹിതന്മാർക്കുള്ള ഓഹരി ഇവയാണ്: കൈക്കുറകും കവിൾത്തടം രണ്ടും ആന്തരികാവയവങ്ങളും നൽകണം.
DEU 18:4 ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ആദ്യഫലവും നിന്റെ ആടുകളെ കത്രിക്കുന്ന ആദ്യരോമവും നീ അവർക്കു നൽകണം.
DEU 18:5 യഹോവയുടെ നാമത്തിൽ എപ്പോഴും നിന്നു ശുശ്രൂഷിക്കേണ്ടതിന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ സകലഗോത്രത്തിൽനിന്നും അവരെയും പുത്രന്മാരെയും തെരഞ്ഞെടുത്തിരിക്കുന്നു.
DEU 18:6 ഇസ്രായേലിലെ ഏതെങ്കിലും നഗരത്തിൽ പ്രവാസിയായി താമസിച്ചിരുന്ന ഒരു ലേവ്യൻ അവിടെനിന്ന് യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്തേക്കു വളരെ താത്പര്യത്തോടെ വന്നാൽ
DEU 18:7 അവിടെ യഹോവയുടെ ശുശ്രൂഷചെയ്യാൻ നിൽക്കുന്ന ലേവ്യരായ സഹോദരന്മാരെപ്പോലെ അദ്ദേഹത്തിനും തന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ശുശ്രൂഷ ചെയ്യാവുന്നതാണ്.
DEU 18:8 അദ്ദേഹത്തിനു പിതൃസ്വത്തു വിറ്റു കിട്ടിയ പണം ലഭിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹമുൾപ്പെടെ ശുശ്രൂഷചെയ്യുന്ന ലേവ്യരെല്ലാവരും അവരുടെ ആനുകൂല്യങ്ങൾ തുല്യമായി വീതിക്കണം.
DEU 18:9 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ പ്രവേശിക്കുമ്പോൾ അവിടെയുള്ള ജനതകളുടെ മ്ലേച്ഛതകൾ അനുകരിക്കാൻ അങ്ങനെയുള്ളവ പഠിക്കരുത്.
DEU 18:10 നിങ്ങളുടെ ഇടയിൽ മകനെയോ മകളെയോ അഗ്നിപ്രവേശം ചെയ്യിക്കുന്നവരോ ദേവപ്രശ്നംവെക്കുന്നവരോ ആഭിചാരകരോ മൂഹൂർത്തം നോക്കുന്നവരോ ക്ഷുദ്രക്കാരോ
DEU 18:11 മന്ത്രവാദിയോ വെളിച്ചപ്പാടുകളോ ഭൂതസേവക്കാരോ പ്രേതസമ്പർക്കമുള്ളവരോ ഉണ്ടായിരിക്കരുത്.
DEU 18:12 ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവരോട് യഹോവയ്ക്ക് അറപ്പാണ്. ഇത്തരം മ്ലേച്ഛതമൂലം നിന്റെ ദൈവമായ യഹോവ ആ ജനതകളെ നിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളയും.
DEU 18:13 നിന്റെ ദൈവമായ യഹോവയുടെമുമ്പിൽ നിങ്ങൾ കുറ്റമില്ലാത്തവരായിരിക്കണം.
DEU 18:14 നീ നീക്കംചെയ്യാനിരിക്കുന്ന ജനതകൾ മുഹൂർത്തക്കാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും വാക്കു ശ്രദ്ധിച്ചു. എന്നാൽ അങ്ങനെ ചെയ്യാൻ നിന്റെ ദൈവമായ യഹോവ നിന്നെ അനുവദിച്ചിട്ടില്ല.
DEU 18:15 നിന്റെ ദൈവമായ യഹോവ നിങ്ങളുടെ സഹയിസ്രായേല്യരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ കേൾക്കണം.
DEU 18:16 “ഞങ്ങളെ ഇനി ദൈവമായ യഹോവയുടെ ശബ്ദം കേൾക്കാനും ഈ മഹാഗ്നി കാണാനും അനുവദിക്കരുതേ! അങ്ങനെയായാൽ ഞങ്ങൾ മരിച്ചുപോകും,” എന്ന് ഹോരേബിൽ മഹാസമ്മേളനം കൂടിയനാളിൽ നിങ്ങളുടെ ദൈവമായ യഹോവയോടു നിങ്ങൾ അപേക്ഷിച്ചല്ലോ.
DEU 18:17 യഹോവ എന്നോട് അരുളിച്ചെയ്തു: “അവർ പറഞ്ഞത് ശരിയാണ്.
DEU 18:18 ഞാൻ അവർക്കുവേണ്ടി നിന്നെപ്പോലെ ഒരു പ്രവാചകനെ അവരുടെ സഹയിസ്രായേല്യരുടെ ഇടയിൽനിന്ന് എഴുന്നേൽപ്പിക്കും. ഞാൻ എന്റെ വചനങ്ങൾ അദ്ദേഹത്തിന്റെ അധരത്തിൽ നൽകും. ഞാൻ കൽപ്പിക്കുന്നതെല്ലാം അദ്ദേഹം അവരോടു പറയും.
DEU 18:19 ആ പ്രവാചകൻ എന്റെ നാമത്തിൽ അവരോടു പറയുന്ന വചനങ്ങൾ ആരെങ്കിലും അനുസരിക്കാതിരുന്നാൽ ഞാൻതന്നെ അവരോടു കണക്കുചോദിക്കും.
DEU 18:20 എന്നാൽ ഒരു പ്രവാചകൻ, ഞാൻ അവനോടു കൽപ്പിച്ചിട്ടില്ലാത്ത വചനം എന്റെ നാമത്തിൽ പ്രസ്താവിക്കുകയോ അല്ലെങ്കിൽ ഒരു പ്രവാചകൻ അന്യദേവന്മാരുടെ നാമത്തിൽ സംസാരിക്കുകയോ ചെയ്താൽ അവനെ വധിക്കണം.
DEU 18:21 “ഒരു സന്ദേശം യഹോവയുടെ നാമത്തിൽ അല്ല പ്രസ്താവിച്ചതെങ്കിൽ ഞങ്ങൾ എങ്ങനെ അറിയും,” എന്നു നിങ്ങൾ സ്വയം പറഞ്ഞാൽ,
DEU 18:22 ഒരു പ്രവാചകൻ യഹോവയുടെ നാമത്തിൽ പ്രഖ്യാപനം ചെയ്യുന്നത് സംഭവിക്കാതിരിക്കുകയും സത്യമാകാതെവരികയും ചെയ്താൽ അത് യഹോവ അരുളിച്ചെയ്ത സന്ദേശമല്ല. ആ പ്രവാചകൻ അതു ധിക്കാരത്തോടെ സ്വയംകൃതമായി പറഞ്ഞതാണ്. അവനെ ഭയപ്പെടരുത്.
DEU 19:1 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്തിലെ ജനതകളെ അവിടന്ന് നശിപ്പിച്ച്, നിങ്ങൾ അവരെ ഓടിച്ചുകളഞ്ഞ് അവരുടെ നഗരങ്ങളിലും വീടുകളിലും വസിക്കുമ്പോൾ,
DEU 19:2 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് നിങ്ങൾക്കുവേണ്ടി മൂന്നു നഗരങ്ങൾ വേർതിരിക്കണം.
DEU 19:3 ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തിന്റെ ദൂരം അനുസരിച്ച് മൂന്നായി വിഭജിക്കണം. ആരെങ്കിലും ഒരാളെ വധിച്ചാൽ കൊലപാതകം ചെയ്തവ്യക്തി ഈ പട്ടണങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടണം.
DEU 19:4 ഒരാളെ കൊലചെയ്യുന്ന വ്യക്തി തന്റെ ജീവൻ രക്ഷിക്കാനായി ഓടി രക്ഷപ്പെടാനുള്ള വ്യവസ്ഥ ഇതാണ്—ഒരാൾ തന്റെ അയൽവാസിയെ മുൻവൈരം കൂടാതെയും മനഃപൂർവമല്ലാതെയും കൊലചെയ്താൽ;
DEU 19:5 ഉദാഹരണമായി ഒരാൾ തന്റെ അയൽവാസിയുമായി മരം മുറിക്കാൻ കാട്ടിൽ പോകുകയും മരം മുറിക്കാൻ അയാൾ കോടാലി ഓങ്ങുമ്പോൾ കോടാലി പിടിയിൽനിന്നും ഊരി അയൽവാസിയുടെമേൽ പതിച്ച് അയാൾ മരിക്കുകയും ചെയ്താൽ, ആ വ്യക്തിക്കു ജീവരക്ഷയ്ക്കുവേണ്ടി ഈ നഗരങ്ങളിൽ ഒന്നിലേക്ക് ഓടി രക്ഷപ്പെടാം.
DEU 19:6 അല്ലാത്തപക്ഷം, ദൂരം കൂടുതലാണെങ്കിൽ, രക്തപ്രതികാരകൻ ഉഗ്രകോപത്തോടെ അയാളെ പിൻതുടർന്ന് പിടികൂടുകയും അയാൾ മരണശിക്ഷ അർഹിക്കുന്നില്ലെങ്കിൽപോലും ആ മനുഷ്യനെ കൊല്ലുകയും ചെയ്യും. അയാൾ തന്റെ അയൽവാസിയോട് മുൻവൈരം കൂടാതെയും മനഃപൂർവമായല്ലാതെയും ആണല്ലോ കൊലചെയ്തത്.
DEU 19:7 മൂന്നു നഗരങ്ങൾ നിങ്ങൾക്കുവേണ്ടി വേർതിരിച്ചിടണമെന്ന് ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത് അതുകൊണ്ടാണ്.
DEU 19:8 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കുകയും അവിടത്തെ പാതയിൽ നടക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന സകലകൽപ്പനകളും ശ്രദ്ധയോടെ പിൻതുടരുകയും ചെയ്യണം. അങ്ങനെയായാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ അതിര് വിസ്താരമാക്കി നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനംചെയ്ത ദേശമെല്ലാം നിങ്ങൾക്കു നൽകുകയും ചെയ്യും. അപ്പോൾ നീ വേറെ മൂന്നു നഗരങ്ങൾകൂടി വേർതിരിച്ചിടണം.
DEU 19:10 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്തു നിഷ്കളങ്കരക്തം ചൊരിയപ്പെടാതിരിക്കുന്നതിനും നിരപരാധിയുടെ രക്തപാതകം നിന്റെമേൽ വരാതിരിക്കുന്നതിനുമാണിത്.
DEU 19:11 എന്നാൽ ഒരാൾ തന്റെ അയൽവാസിയെ വെറുക്കുകയും അയാൾക്കുവേണ്ടി പതിയിരുന്ന് ആക്രമിച്ച്, അയാളെ മുറിപ്പെടുത്തി കൊല്ലുകയും ചെയ്തശേഷം ആ മനുഷ്യൻ ഈ നഗരങ്ങളിലൊന്നിലേക്ക് ഓടി രക്ഷപ്പെട്ടാൽ,
DEU 19:12 അയാളുടെ നഗരത്തലവന്മാർ ആളയച്ച് ആ മനുഷ്യനെ അവിടെനിന്നു തിരികെക്കൊണ്ടുവന്ന് അയാളെ വധിക്കേണ്ടതിന് രക്തപ്രതികാരകന്റെ കൈയിൽ ഏൽപ്പിക്കണം.
DEU 19:13 അയാളോടു ദയ തോന്നരുത്. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിനു കുറ്റമില്ലാത്ത രക്തംചൊരിഞ്ഞ പാതകം ഇസ്രായേലിൽനിന്ന് നീക്കിക്കളയണം.
DEU 19:14 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കവകാശമായി നൽകുന്ന ദേശത്ത് നിന്റെ അവകാശത്തിൽ പൂർവികർ സ്ഥാപിച്ചിട്ടുള്ള നിന്റെ അയൽവാസിയുടെ അതിര് നീക്കാൻ പാടില്ല.
DEU 19:15 ഒരു വ്യക്തി ചെയ്ത അതിക്രമത്തിനും കുറ്റകൃത്യത്തിനും കുറ്റംവിധിക്കാൻ ഒരൊറ്റ സാക്ഷി മതിയാകുകയില്ല. രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഒരു കാര്യത്തിന്റെ സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.
DEU 19:16 ഒരാളുടെമേൽ ഒരു കള്ളസ്സാക്ഷി ആർക്കെങ്കിലും വിരോധമായി പറഞ്ഞ് കുറ്റം ആരോപിച്ചാൽ
DEU 19:17 തമ്മിൽ തർക്കമുള്ള രണ്ടു വ്യക്തികളും യഹോവയുടെ സന്നിധിയിൽ അന്നത്തെ പുരോഹിതന്മാരുടെയും ന്യായാധിപന്മാരുടെയും മുമ്പിൽ നിൽക്കണം.
DEU 19:18 ന്യായാധിപൻ വിശദമായി അന്വേഷണം നടത്തണം. സാക്ഷി കള്ളസ്സാക്ഷിയാണെന്നും അയാൾ സഹയിസ്രായേല്യനെതിരേ കള്ളസ്സാക്ഷ്യം നൽകിയെന്നും തെളിയിക്കപ്പെട്ടാൽ,
DEU 19:19 അയാൾ കള്ളസ്സാക്ഷ്യം നൽകി മറ്റേ കക്ഷിയോടു ചെയ്യാൻ ഉദ്ദേശിച്ചിരുന്നത് നിങ്ങൾ ആ മനുഷ്യനോടു ചെയ്യണം. അങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കംചെയ്യണം.
DEU 19:20 പിന്നീട് ഒരിക്കലും നിങ്ങളുടെ ഇടയിൽ ഈ വിധത്തിലുള്ള തിന്മ ഉണ്ടാകാതിരിക്കാൻ ശേഷിക്കുന്നവർ ഇതു കേട്ട് ഭയപ്പെടണം.
DEU 19:21 യാതൊരുവിധത്തിലും ദയ കാണിക്കരുത്: ജീവനുപകരം ജീവൻ, കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, ഇതായിരിക്കണം നിങ്ങളുടെ പ്രമാണം.
DEU 20:1 നിങ്ങൾ ശത്രുക്കൾക്കെതിരേ യുദ്ധംചെയ്യാൻ പുറപ്പെടുമ്പോൾ കുതിരകൾ, രഥങ്ങൾ എന്നിങ്ങനെ നിങ്ങൾക്കുള്ളതിനെക്കാൾ വലിയ സൈന്യത്തെ കണ്ടു ഭയപ്പെടരുത്. കാരണം, ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ചുകൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.
DEU 20:2 നിങ്ങൾ യുദ്ധത്തിനു പുറപ്പെടുമ്പോൾ പുരോഹിതൻ മുമ്പോട്ടുവന്ന് സൈന്യത്തോട് ഇപ്രകാരം സംസാരിക്കണം:
DEU 20:3 “ഇസ്രായേലേ, കേൾക്കുക, ഇന്നു നിങ്ങൾ ശത്രുവിനോടു യുദ്ധത്തിനു പോകുന്നു. ഹൃദയം തളരുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഭ്രമിക്കരുത്, അവരുടെമുമ്പിൽ ചഞ്ചലപ്പെടുകയുമരുത്.
DEU 20:4 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുവിനെതിരേ യുദ്ധംചെയ്ത് നിങ്ങൾക്കു വിജയം നൽകാൻ നിങ്ങളോടൊപ്പം അണിനിരന്നിരിക്കുന്നു.”
DEU 20:5 ഉദ്യോഗസ്ഥന്മാർ സൈന്യത്തോട് ഇപ്രകാരം പറയണം: “ആരെങ്കിലും പുതിയ വീട് പണിതിട്ട് ഗൃഹപ്രതിഷ്ഠ നടത്താത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ ഗൃഹപ്രതിഷ്ഠ നടത്തുകയും ചെയ്യും.
DEU 20:6 ആരെങ്കിലും മുന്തിരിത്തോപ്പു നട്ടശേഷം അതിന്റെ ഫലം അനുഭവിക്കാത്തവനായിട്ടുണ്ടോ? അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിച്ചുപോകുകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
DEU 20:7 ആരെങ്കിലും ഒരു സ്ത്രീക്ക് വിവാഹവാഗ്ദാനം നൽകി അവളെ വിവാഹംകഴിക്കാതെ ഇരിക്കുന്നുണ്ടോ? അവൻ വീട്ടിലേക്കു മടങ്ങിപ്പോകട്ടെ. അല്ലെങ്കിൽ അവൻ യുദ്ധത്തിൽ മരിക്കുകയും മറ്റൊരുവൻ അവളെ വിവാഹംകഴിക്കുകയും ചെയ്യും.”
DEU 20:8 ഉദ്യോഗസ്ഥന്മാർ വീണ്ടും പറയേണ്ടത്, “ആരെങ്കിലും ഭയപ്പെട്ടോ ഹൃദയം തളർന്നോ ഇരിക്കുന്നവനായിട്ടുണ്ടോ? അവന്റെ സഹപടയാളികളുടെ ഹൃദയം ക്ഷീണിക്കാതെ ഇരിക്കേണ്ടതിന് അവൻ വീട്ടിലേക്കു തിരികെപ്പോകട്ടെ.”
DEU 20:9 ഉദ്യോഗസ്ഥന്മാർ സൈന്യത്തോടു സംസാരിച്ചശേഷം അവരുടെമേൽ സൈന്യാധിപന്മാരെ നിയമിക്കണം.
DEU 20:10 നിങ്ങൾ ഒരു നഗരം ആക്രമിക്കാൻ ചെല്ലുമ്പോൾ അവിടത്തെ ജനങ്ങൾക്ക് ആദ്യം സമാധാനം വാഗ്ദാനം നൽകണം.
DEU 20:11 അവർ നിങ്ങളുടെ നിബന്ധനകൾ അംഗീകരിച്ച് വാതിൽ തുറന്നാൽ അവിടെയുള്ള ജനം എല്ലാം നിങ്ങൾക്ക് അടിമകളായി നിങ്ങൾക്കുവേണ്ടി ജോലി ചെയ്യണം.
DEU 20:12 എന്നാൽ അവർ സമാധാനം നിരസിച്ച് നിങ്ങളോടു യുദ്ധത്തിന് ഒരുങ്ങിയാൽ നിങ്ങൾ ആ പട്ടണത്തെ ഉപരോധിക്കണം.
DEU 20:13 നിന്റെ ദൈവമായ യഹോവ അതു നിന്റെ കൈയിൽ ഏൽപ്പിക്കുമ്പോൾ അതിലുള്ള സകലപുരുഷന്മാരെയും വാൾകൊണ്ടു കൊല്ലണം.
DEU 20:14 എന്നാൽ സ്ത്രീകളെയും കുഞ്ഞുങ്ങളെയും കന്നുകാലികളെയും പട്ടണത്തിലുള്ളതൊക്കെയും നിങ്ങൾക്കു കൊള്ളയായി എടുക്കാം. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ശത്രുക്കളിൽനിന്ന് നൽകിയ കൊള്ളവസ്തുക്കൾ നിങ്ങൾക്കനുഭവിക്കാം.
DEU 20:15 നിങ്ങൾക്കു സമീപമുള്ള ഈ ജനതകളുടെ കൂട്ടത്തിൽ ഉൾപ്പെടാത്ത എല്ലാ വിദൂരനഗരങ്ങളോടും ഇങ്ങനെതന്നെയാണ് നിങ്ങൾ പ്രവർത്തിക്കേണ്ടത്.
DEU 20:16 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന നഗരങ്ങളിലെ ശ്വാസമുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കരുത്.
DEU 20:17 ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിങ്ങളുടെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ പൂർണമായി സംഹരിക്കണം.
DEU 20:18 അല്ലാത്തപക്ഷം അവർ തങ്ങളുടെ ദേവാരാധനയിൽ ചെയ്യുന്ന മ്ലേച്ഛതകൾ പിൻതുടരാൻ നിങ്ങളെ പഠിപ്പിക്കും; നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിരോധമായി പാപം ചെയ്യാനിടയാകും.
DEU 20:19 ഒരു നഗരം പിടിച്ചെടുക്കേണ്ടതിന് അതിനെതിരേ നിങ്ങൾക്കു യുദ്ധംചെയ്ത് ദീർഘകാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ടു നശിപ്പിക്കരുത്. അവയുടെ ഫലം നിങ്ങൾക്കു ഭക്ഷിക്കാവുന്നതുകൊണ്ട് അതു വെട്ടിക്കളയരുത്. നീ അവയെ ഉപരോധിക്കാൻ ആ നിലത്തിലെ മരങ്ങൾ മനുഷ്യരാണോ?
DEU 20:20 എന്നാൽ ഭക്ഷ്യയോഗ്യമല്ലാത്ത ഫലങ്ങളുള്ള വൃക്ഷങ്ങൾമാത്രം വെട്ടിക്കളയുക. നിന്നോടു യുദ്ധംചെയ്യുന്ന നഗരം കീഴടങ്ങുംവരെ അവ ഉപയോഗിച്ച് നിനക്കു കൊത്തളങ്ങൾ നിർമിക്കാം.
DEU 21:1 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ദേശത്ത് ഒരാൾ കൊല്ലപ്പെട്ട് കിടക്കുകയും അയാളെ കൊലചെയ്തത് ആരെന്ന് അറിയാതിരിക്കുകയും ചെയ്താൽ
DEU 21:2 നിങ്ങൾക്കിടയിലെ ഗോത്രത്തലവന്മാരും ന്യായാധിപന്മാരും പുറത്തുവന്ന് ജഡത്തിൽനിന്നും അയൽനഗരങ്ങളിലേക്കുള്ള ദൂരം അളക്കണം.
DEU 21:3 ജഡത്തിന് ഏറ്റവും അടുത്തുള്ള നഗരത്തിലെ തലവന്മാർ, ജോലിചെയ്യിക്കാത്തതും നുകം വെച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം.
DEU 21:4 അതിനെ ഉഴവും വിതയും ഇല്ലാത്തതും നീരൊഴുക്കുള്ളതുമായ താഴ്വരയിൽ കൊണ്ടുപോയി അവിടെവെച്ച് ആ പശുക്കിടാവിന്റെ കഴുത്തൊടിക്കണം.
DEU 21:5 അതിനുശേഷം ലേവിയുടെ പുത്രന്മാരായ പുരോഹിതന്മാർ മുമ്പോട്ടു വരണം. ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തിൽ അനുഗ്രഹം പ്രഖ്യാപിക്കാനും അക്രമങ്ങളിലും വ്യവഹാരങ്ങളിലും തീരുമാനമെടുക്കാനും നിന്റെ ദൈവമായ യഹോവ അവരെ തെരഞ്ഞെടുത്തിരിക്കുന്നു.
DEU 21:6 ജഡത്തിനു സമീപത്തുള്ള പട്ടണത്തിലെ തലവന്മാർ എല്ലാവരും താഴ്വരയിൽവെച്ച് കഴുത്തൊടിച്ച പശുക്കിടാവിന്റെമേൽ അവരുടെ കൈ കഴുകണം.
DEU 21:7 അതിനുശേഷം അവർ ഇങ്ങനെ പ്രഖ്യാപിക്കണം: “ഈ രക്തം ചൊരിഞ്ഞതു ഞങ്ങളുടെ കൈകളല്ല. അതു ചെയ്യുന്നതു ഞങ്ങളുടെ കണ്ണുകൾ കണ്ടിട്ടുമില്ല.
DEU 21:8 യഹോവേ, അങ്ങ് വീണ്ടെടുത്ത അവിടത്തെ ജനമായ ഇസ്രായേലിനോടു ക്ഷമിക്കണമേ. കുറ്റമില്ലാത്തവന്റെ രക്തത്തിന്റെ പാതകം അവിടത്തെ ജനത്തിന്റെമേൽ വരുത്തരുതേ” അപ്പോൾ ആ രക്തപാതകം മോചിക്കപ്പെടും.
DEU 21:9 യഹോവയുടെ ദൃഷ്ടിയിൽ ശരിയായതു ചെയ്ത് ഇങ്ങനെ നിഷ്കളങ്കരക്തം ചൊരിഞ്ഞ പാതകം നിങ്ങളുടെ ഇടയിൽനിന്നു നീക്കണം.
DEU 21:10 നീ നിന്റെ ശത്രുക്കളോടു യുദ്ധംചെയ്യാൻ പോയി നിന്റെ ദൈവമായ യഹോവ അവരെ നിന്റെ കൈയിൽ ഏൽപ്പിക്കുകയും നീ അവരെ അടിമകളായി എടുക്കുകയും ചെയ്യുമ്പോൾ
DEU 21:11 അടിമകളുടെ കൂട്ടത്തിൽ സുന്ദരിയായ ഒരു സ്ത്രീയെ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ നിനക്ക് അവളെ ഭാര്യയായി സ്വീകരിക്കാം.
DEU 21:12 അവളെ നിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി അവളുടെ തലയിലെ മുടി വടിച്ചുകളയുകയും അവളുടെ നഖം മുറിച്ചുകളയുകയും
DEU 21:13 പിടിച്ചുകൊണ്ടുവന്നപ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ മാറ്റുകയും ചെയ്യണം. അവൾ നിന്റെ വീട്ടിൽ ഒരുമാസം താമസിച്ച് അവളുടെ പിതാവിനെയും മാതാവിനെയും ഓർത്തു വിലപിച്ചശേഷം, നീ അവളുടെ അടുത്തു ചെല്ലുകയും നീ അവൾക്കു ഭർത്താവും അവൾ നിനക്കു ഭാര്യയും ആയിരിക്കാവുന്നതുമാണ്.
DEU 21:14 നിനക്ക് അവളെ ഇഷ്ടമല്ലെങ്കിൽ അവളെ യഥേഷ്ടം പോകാൻ അനുവദിക്കണം. നീ അവളെ അപമാനിച്ചതുകൊണ്ട് അവളെ വിലയ്ക്കു വിൽക്കുകയോ അടിമയോടെന്നപോലെ പെരുമാറുകയോ അരുത്.
DEU 21:15 ഒരാൾക്ക് ഇഷ്ടയായും അനിഷ്ടയായും രണ്ടു ഭാര്യമാർ ഉണ്ടായിരിക്കുകയും രണ്ടുപേരും അവനു പുത്രന്മാരെ പ്രസവിക്കുകയും ആദ്യജാതൻ അനിഷ്ടയുടെ പുത്രനാകുകയും ചെയ്താൽ
DEU 21:16 അവൻ തന്റെ സ്വത്ത് പുത്രന്മാർക്കു വിഭജിച്ചുകൊടുക്കുമ്പോൾ അനിഷ്ടയുടെ പുത്രനായ ആദ്യജാതനു പകരം ഇഷ്ടയുടെ പുത്രന് ആദ്യജാതനുള്ള അവകാശങ്ങൾ നൽകാൻ പാടില്ല.
DEU 21:17 അവനുള്ള സകലത്തിനും ഇരട്ടി ഓഹരി അനിഷ്ടയുടെ മകനുതന്നെ നൽകി അവനെ ആദ്യജാതനായി അംഗീകരിക്കണം. അവൻ പിതാവിന്റെ ശക്തിയുടെ ആദ്യ ചിഹ്നമാകുന്നുവല്ലോ. ആദ്യജാതന്റെ ഓഹരി അവനുള്ളതാകുന്നു.
DEU 21:18 ശാഠ്യക്കാരനും മത്സരിയും മാതാപിതാക്കളുടെ വാക്ക് അനുസരിക്കാത്തവനും അവർ ശാസിച്ചിട്ടും വഴങ്ങാത്തവനുമായ മകൻ ഒരുവന് ഉണ്ടെങ്കിൽ
DEU 21:19 അവന്റെ മാതാപിതാക്കൾ അവനെ പിടിച്ച് നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തു കൊണ്ടുവരണം.
DEU 21:20 അവർ ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞങ്ങളുടെ ഈ മകൻ ശാഠ്യക്കാരനും മത്സരിയുമാണ്. ഇവൻ ഞങ്ങളെ അനുസരിക്കുന്നില്ല. ഇവൻ അമിതഭക്ഷണപ്രിയനും മദ്യപനുമാണ്.”
DEU 21:21 അപ്പോൾ നഗരനിവാസികളെല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലണം. നിങ്ങളുടെ ഇടയിലുള്ള തിന്മ ഇങ്ങനെ നീക്കിക്കളയണം. ഇസ്രായേൽമുഴുവൻ ഇതു കേട്ട് ഭയപ്പെടണം.
DEU 21:22 മരണശിക്ഷ അർഹിക്കുന്ന തെറ്റുചെയ്തയാളെ കൊന്ന് മരത്തിൽ തൂക്കിയാൽ
DEU 21:23 അവന്റെ പിണം രാത്രിമുഴുവൻ മരത്തിൽ കിടക്കാൻ പാടില്ല. മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവർ ദൈവത്താൽ ശപിക്കപ്പെട്ടവരായതുകൊണ്ട് അന്നുതന്നെ അവനെ സംസ്കരിക്കണം. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ മലിനമാക്കരുത്.
DEU 22:1 സഹയിസ്രായേല്യന്റെ കാളയോ ആടോ വഴിതെറ്റി അലയുന്നതു നീ കണ്ടാൽ അതു കണ്ടില്ലെന്നു നടിക്കരുത്. അതിനെ അയാളുടെ അടുത്ത് എത്തിച്ചുകൊടുക്കണം.
DEU 22:2 സഹയിസ്രായേല്യൻ നിനക്കു സമീപവാസിയല്ല, അയാൾ നിനക്കു പരിചിതനും അല്ലാതെ ഇരിക്കുന്നെങ്കിൽ ആ മനുഷ്യൻ അന്വേഷിച്ചു വരുന്നതുവരെ അതിനെ നിന്റെ വീട്ടിൽ കൊണ്ടുപോയി സൂക്ഷിക്കണം. പിന്നെ അതിനെ അയാൾക്കു തിരികെ നൽകണം.
DEU 22:3 നിന്റെ സഹോദരങ്ങളുടെ കഴുത, പുറങ്കുപ്പായം, ഇങ്ങനെ അവർക്കു നഷ്ടപ്പെടുന്ന ഏതു വസ്തുവും നീ കണ്ടെത്തിയാൽ ഇങ്ങനെതന്നെ ചെയ്യണം. നീ അതിനെ കണ്ടില്ലെന്നു നടിക്കരുത്.
DEU 22:4 നിന്റെ സഹയിസ്രായേല്യന്റെ കാളയോ കഴുതയോ വഴിയിൽ വീണുകിടക്കുന്നതു കണ്ടാൽ ഒഴിഞ്ഞുകളയാതെ അതിനെ എഴുന്നേൽപ്പിക്കാൻ അതിന്റെ ഉടമസ്ഥനെ സഹായിക്കണം.
DEU 22:5 സ്ത്രീ പുരുഷന്റെ വസ്ത്രം ധരിക്കരുത്; പുരുഷൻ സ്ത്രീയുടെ വസ്ത്രവും ധരിക്കരുത്. ഇങ്ങനെ ചെയ്യുന്ന ഏതൊരാളെയും നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
DEU 22:6 ഒരു മരത്തിലോ നിലത്തിലോ കുഞ്ഞുങ്ങളോ മുട്ടകളോ ഉള്ള പക്ഷിക്കൂട് നിന്റെ വഴിയരികിൽ കണ്ടാൽ തള്ളപ്പക്ഷി കുഞ്ഞുങ്ങളുടെമേലോ മുട്ടയുടെമേലോ ഇരിക്കുന്നെങ്കിൽ കുഞ്ഞുങ്ങളോടുകൂടെ തള്ളപ്പക്ഷിയെ പിടിക്കരുത്.
DEU 22:7 നിനക്കു നന്മയും ദീർഘായുസ്സുമുണ്ടാകാനായി തള്ളപ്പക്ഷിയെ വിടണം. കുഞ്ഞുങ്ങളെ നിനക്കെടുക്കാം.
DEU 22:8 നീ ഒരു പുതിയ വീട് പണിയുമ്പോൾ അതിന്റെ മേൽക്കൂരയ്ക്കു ചുറ്റിലും കൈമതിൽ പണിയണം. ആരെങ്കിലും മേൽക്കൂരയിൽനിന്നു താഴെവീണ് രക്തച്ചൊരിച്ചിലിന്റെ കുറ്റം നിന്റെ വീടിന്മേൽ വരാതിരിക്കേണ്ടതിനാണിത്.
DEU 22:9 നിന്റെ മുന്തിരിത്തോപ്പിൽ രണ്ടുതരം വിത്ത് നടാൻ പാടില്ല. അങ്ങനെചെയ്താൽ നീ നടുന്ന ധാന്യംമാത്രമല്ല, മുന്തിരിത്തോപ്പിലെ ഫലവും മലിനമാകും.
DEU 22:10 കാളയെയും കഴുതയെയും ഒന്നിച്ചുപൂട്ടി ഉഴരുത്.
DEU 22:11 ആട്ടുരോമവും ചണവും ചേർത്തു നെയ്ത വസ്ത്രം ധരിക്കരുത്.
DEU 22:12 നീ ധരിക്കുന്ന പുറങ്കുപ്പായത്തിന്റെ നാലുകോണിലും തൊങ്ങലുകൾ ഉണ്ടായിരിക്കണം.
DEU 22:13 ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംചെയ്ത് അവളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടശേഷം അവളെ ഇഷ്ടപ്പെടാതെ
DEU 22:14 അവൾക്കു ദുഷ്പേരുണ്ടാക്കി അപമാനിച്ച്, “ഞാൻ ഈ സ്ത്രീയെ വിവാഹംകഴിച്ചു, പക്ഷേ ഞാൻ ഇവളെ സമീപിച്ചപ്പോൾ ഇവളിൽ കന്യകാലക്ഷണം കണ്ടില്ല” എന്നു പറഞ്ഞാൽ;
DEU 22:15 ആ പെൺകുട്ടിയുടെ മാതാപിതാക്കൾ നഗരവാതിൽക്കൽ ഇസ്രായേൽ ഗോത്രത്തലവന്മാരുടെ അടുത്തുപോയി അവളുടെ കന്യകാലക്ഷണം കാണിക്കണം.
DEU 22:16 പെൺകുട്ടിയുടെ പിതാവ് ഗോത്രത്തലവന്മാരോട് ഇങ്ങനെ പറയണം: “ഞാൻ എന്റെ മകളെ ഈ പുരുഷനു വിവാഹംകഴിപ്പിച്ചുകൊടുത്തു. എന്നാൽ അവൻ അവളെ ഇഷ്ടപ്പെടുന്നില്ല.
DEU 22:17 ഇപ്പോൾ അവൻ, ‘ഞാൻ നിന്റെ മകളിൽ കന്യകാലക്ഷണം കണ്ടില്ല’ എന്നിങ്ങനെ അപവാദം പറയുന്നു. പക്ഷേ, ഇതാ, എന്റെ മകളുടെ കന്യകാലക്ഷണം.” അതിനുശേഷം അവളുടെ മാതാപിതാക്കൾ പട്ടണത്തലവന്മാരുടെമുമ്പിൽ ആ വസ്ത്രം കാണിക്കണം.
DEU 22:18 പട്ടണത്തലവന്മാർ ആ പുരുഷനെ പിടിച്ച് ശിക്ഷ നൽകണം.
DEU 22:19 ഇസ്രായേലിലെ ഒരു കന്യകയ്ക്കു ദുഷ്പേരുണ്ടാക്കിയതുകൊണ്ട് പെൺകുട്ടിയുടെ പിതാവിന് നൂറു ശേക്കേൽ വെള്ളി നൽകാൻ അവർ അവന് പിഴയിടണം. അവൾ അവനു ഭാര്യയായി തുടരണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളെ വിവാഹമോചനം ചെയ്യാൻ പാടില്ല.
DEU 22:20 എന്നാൽ ആരോപണം സത്യമായിരിക്കുകയും പെൺകുട്ടിയുടെ കന്യകാലക്ഷണം ഒന്നും കണ്ടെത്താതിരിക്കുകയും ചെയ്താൽ,
DEU 22:21 അവളെ പിതാവിന്റെ വീട്ടുവാതിൽക്കൽ കൊണ്ടുചെന്ന്, അവളുടെ നഗരത്തിലെ പുരുഷന്മാർ കല്ലെറിഞ്ഞുകൊല്ലണം. അവൾ ഇസ്രായേലിൽ വഷളത്തം പ്രവർത്തിച്ച് പിതാവിന്റെ വീട്ടിൽവെച്ചുതന്നെ വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 22:22 ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ഭാര്യയോടുകൂടെ കിടക്കപങ്കിടുന്നതായി കണ്ടാൽ അവളോടുകൂടെ കിടക്കപങ്കിട്ട പുരുഷനും അവളും മരിക്കണം. ഇങ്ങനെ ഇസ്രായേലിൽനിന്ന് നിങ്ങൾ തിന്മ നീക്കിക്കളയണം.
DEU 22:23 വിവാഹനിശ്ചയം കഴിഞ്ഞ ഒരു കന്യകയെ ഒരുവൻ നഗരത്തിൽവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളോടൊപ്പം കിടക്കപങ്കിടുകയും ചെയ്താൽ നിങ്ങൾ അവരെ രണ്ടുപേരെയും നഗരവാതിൽക്കൽ കൊണ്ടുവന്ന് കല്ലെറിഞ്ഞുകൊല്ലണം.
DEU 22:24 പെൺകുട്ടി, നഗരത്തിൽ ആയിരുന്നിട്ടുകൂടി സഹായത്തിനു നിലവിളിക്കാതിരിക്കുകയും പുരുഷൻ മറ്റൊരാളുടെ ഭാര്യയെ മാനഭംഗപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 22:25 എന്നാൽ, വിവാഹനിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിയെ ഒരുവൻ നഗരത്തിനു പുറത്തുവെച്ച് യാദൃച്ഛികമായി കണ്ടുമുട്ടുകയും അവളെ ബലാൽക്കാരംചെയ്യുകയും ചെയ്താൽ ആ പുരുഷൻമാത്രം മരണശിക്ഷ അനുഭവിക്കണം.
DEU 22:26 മരണശിക്ഷയ്ക്കു തക്ക പാപമൊന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് പെൺകുട്ടിയോട് ഒന്നും ചെയ്യരുത്. ഒരാൾ ഒരു അയൽവാസിയോടു കോപിച്ച് അയാളെ കൊല്ലുന്നതിനു തുല്യമായ പ്രവൃത്തിയാണിത്.
DEU 22:27 നഗരത്തിനു പുറത്തുവെച്ചാണല്ലോ പുരുഷൻ പെൺകുട്ടിയെ കണ്ടുമുട്ടിയത്. വിവാഹനിശ്ചയം കഴിഞ്ഞ ആ പെൺകുട്ടി രക്ഷയ്ക്കായി നിലവിളിച്ചാൽപോലും അവളെ രക്ഷിക്കാൻ അവിടെ ആരും ഉണ്ടായിരിക്കുകയില്ല.
DEU 22:28 എന്നാൽ വിവാഹനിശ്ചയം ചെയ്തിട്ടില്ലാത്ത ഒരു കന്യകയെ ഒരുവൻ യാദൃച്ഛികമായി കണ്ടുമുട്ടുകയും അവൻ അവളെ ബലാൽക്കാരംചെയ്യുകയും അതു കണ്ടുപിടിക്കുകയും ചെയ്താൽ
DEU 22:29 ബലാൽക്കാരംചെയ്ത പുരുഷൻ പെൺകുട്ടിയുടെ പിതാവിന് അൻപതുശേക്കേൽ വെള്ളി നൽകണം. അവൻ അവൾക്കു മാനഹാനി വരുത്തിയതുകൊണ്ട് അവളെ വിവാഹംകഴിക്കണം. അവന്റെ ജീവിതകാലത്തൊരിക്കലും അവളുമായുള്ള വിവാഹബന്ധം വേർപെടുത്താൻ പാടില്ല.
DEU 22:30 ഒരുവൻ തന്റെ പിതാവിന്റെ ഭാര്യയെ വിവാഹംചെയ്യരുത്; അയാൾ തന്റെ പിതാവിന്റെ കിടക്കയോട് അനാദരവുകാട്ടരുത്.
DEU 23:1 ജനനേന്ദ്രിയം വിച്ഛേദിക്കപ്പെട്ടവനോ ഉടയ്ക്കപ്പെട്ടവനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
DEU 23:2 വിലക്കപ്പെട്ടിരിക്കുന്ന വിവാഹബന്ധത്തിലൂടെ ജനിക്കുന്നവ്യക്തിയും അയാളുടെ പത്താമത്തെ തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
DEU 23:3 അമ്മോന്യരോ മോവാബ്യരോ, അവരുടെ പത്താമത്തെ തലമുറയിലുള്ള ഒരുത്തൻപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
DEU 23:4 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ നിങ്ങളുടെ വഴിയിൽ അപ്പവും വെള്ളവുംകൊണ്ട് അവർ നിങ്ങളെ എതിരേൽക്കാതിരുന്നതുകൊണ്ടും നിങ്ങളെ ശപിക്കേണ്ടതിന് അരാം-നെഹറയിമിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ അവർ കൂലിക്കു വിളിച്ചതുകൊണ്ടുമാണത്.
DEU 23:5 എങ്കിലും നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിക്കുന്നതുകൊണ്ട് ബിലെയാമിനെ ശ്രദ്ധിക്കാതെ നിന്റെ ദൈവമായ യഹോവ ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.
DEU 23:6 നിന്റെ ജീവിതകാലത്തൊരിക്കലും അവർക്ക് സമാധാനമോ ഐശ്വര്യമോ ആഗ്രഹിക്കരുത്.
DEU 23:7 ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലോ. ഈജിപ്റ്റുകാരനെ വെറുക്കരുത്; നീ അവന്റെ രാജ്യത്ത് പ്രവാസിയായി താമസിച്ചിരുന്നല്ലോ.
DEU 23:8 അവരുടെ മൂന്നാംതലമുറയ്ക്കു ജനിക്കുന്ന മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
DEU 23:9 നീ നിന്റെ ശത്രുക്കൾക്കു വിരോധമായി പാളയമിറങ്ങുമ്പോൾ എല്ലാ അശുദ്ധിയിൽനിന്നും ഒഴിഞ്ഞുനിൽക്കണം.
DEU 23:10 സ്വപ്നസ്ഖലനംമൂലം നിങ്ങളിൽ ഒരുവൻ അശുദ്ധനായിത്തീർന്നാൽ അവൻ പാളയത്തിനുപുറത്തു താമസിക്കണം.
DEU 23:11 സന്ധ്യയാകുമ്പോൾ അവൻ കുളിക്കണം. സൂര്യാസ്തമയത്തിനുശേഷം അവനു പാളയത്തിലേക്കു തിരികെ വരാം.
DEU 23:12 വിസർജനത്തിനുവേണ്ടി പാളയത്തിനുപുറത്ത് നിങ്ങൾക്ക് പ്രത്യേക സ്ഥലം ഉണ്ടായിരിക്കണം.
DEU 23:13 നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാര ഉണ്ടായിരിക്കണം. ഒരു കുഴിയുണ്ടാക്കി വിസർജ്യം അതിൽ മൂടിയിടണം.
DEU 23:14 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ സംരക്ഷിക്കുന്നതിനും ശത്രുക്കളെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നതിനും നിങ്ങളുടെ പാളയത്തിനു മധ്യേ സഞ്ചരിക്കുന്നു. നിങ്ങളിൽ മ്ലേച്ഛമായവ കണ്ടിട്ട് അവിടന്ന് നിങ്ങളെ വിട്ടകന്നുപോകാതിരിക്കാൻ നിങ്ങളുടെ പാളയം ശുദ്ധമായിരിക്കണം.
DEU 23:15 ഒരു അടിമ തന്റെ ഇപ്പോഴത്തെ യജമാനനിൽനിന്നു രക്ഷപ്പെട്ട് നിന്നെ അഭയം പ്രാപിച്ചാൽ ആ അടിമയെ അയാളുടെ യജമാനനു കൈമാറരുത്.
DEU 23:16 അവർ നിങ്ങളുടെ ഇടയിൽ തനിക്ക് ഇഷ്ടമുള്ള പട്ടണത്തിൽ എവിടെയെങ്കിലും താമസിക്കട്ടെ. അവനെ പീഡിപ്പിക്കരുത്.
DEU 23:17 ഒരു ഇസ്രായേല്യനും—സ്ത്രീയോ പുരുഷനോ—ക്ഷേത്രഗണികയോ പുരുഷമൈഥുനക്കാരനോ ആകരുത്.
DEU 23:18 വേശ്യാവൃത്തിചെയ്യുന്ന സ്ത്രീയുടെയോ പുരുഷന്റെയോ കൂലി നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ നേർച്ചയായി കൊണ്ടുവരാൻ പാടില്ല. ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
DEU 23:19 പണത്തിനോ ഭക്ഷണത്തിനോ പലിശ വാങ്ങാവുന്ന ഏതെങ്കിലും വസ്തുവിനോ നിന്റെ സഹയിസ്രായേല്യനോട് പലിശ വാങ്ങരുത്.
DEU 23:20 അന്യദേശക്കാരിൽനിന്നു നിനക്ക് പലിശ വാങ്ങാം. എന്നാൽ നീ അവകാശമാക്കാൻപോകുന്ന ദേശത്തു ചെയ്യുന്ന എല്ലാ കാര്യങ്ങളിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് ഇസ്രായേല്യനായ ഒരു സഹോദരനോട് പലിശ വാങ്ങരുത്.
DEU 23:21 നിന്റെ ദൈവമായ യഹോവയ്ക്ക് നീ നേർച്ച നേർന്നാൽ അതു നിറവേറ്റാൻ താമസിക്കരുത്. നിന്റെ ദൈവമായ യഹോവ അതു നിന്നോടു ചോദിക്കും. അതിൽ നീ കുറ്റക്കാരനായിത്തീരും.
DEU 23:22 എന്നാൽ നീ ശപഥം ചെയ്തിട്ടില്ലെങ്കിൽ നിനക്കു കുറ്റമില്ല.
DEU 23:23 നീ സ്വമേധയാ നിന്റെ വാകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്കു നേർന്നതുകൊണ്ട് നിന്റെ അധരംകൊണ്ട് ഉച്ചരിച്ചത് എന്തായിരുന്നാലും അതു തീർച്ചയായും നിറവേറ്റണം.
DEU 23:24 നിന്റെ അയൽവാസിയുടെ മുന്തിരിത്തോപ്പിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ മുന്തിരി ഭക്ഷിക്കാം. പക്ഷേ, ഒന്നും നിന്റെ കുട്ടയിൽ ഇടരുത്.
DEU 23:25 നിന്റെ അയൽവാസിയുടെ വിളഭൂമിയിൽ പ്രവേശിച്ചാൽ നിനക്ക് ഇഷ്ടംപോലെ കതിർ കൈകൊണ്ടു പറിക്കാം. എന്നാൽ നീ അവന്റെ കതിരിൽ അരിവാൾവെക്കരുത്.
DEU 24:1 ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചശേഷം അവളിൽ ദോഷം കണ്ടെത്തിയതുകൊണ്ട് ഇഷ്ടപ്പെടാതെ വന്നാൽ വിവാഹമോചനപത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്ക് അയയ്ക്കണം,
DEU 24:2 അവന്റെ വീട്ടിൽനിന്ന് പോയതിനുശേഷം അവൾക്ക് മറ്റൊരു പുരുഷന്റെ ഭാര്യയായിരിക്കാം.
DEU 24:3 രണ്ടാമത്തെ ഭർത്താവും അവളെ ഇഷ്ടപ്പെടാതെ വിവാഹമോചനത്തിനുള്ള പത്രം എഴുതിക്കൊടുത്ത് അവളെ അവളുടെ വീട്ടിലേക്കു പറഞ്ഞയയ്ക്കുകയോ ആ പുരുഷൻ മരിക്കുകയോ ചെയ്താൽ
DEU 24:4 അവൾക്ക് ഉപേക്ഷണപത്രം നൽകിയ ആദ്യഭർത്താവിന്, അവൾ അശുദ്ധയായശേഷം വീണ്ടും അവളെ വിവാഹംകഴിക്കാൻ അനുവാദമില്ല. അത് യഹോവയുടെ ദൃഷ്ടിയിൽ വെറുപ്പുള്ള കാര്യമാകുന്നു. നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശം നീ പാപംകൊണ്ടു മലിനമാക്കരുത്.
DEU 24:5 വിവാഹംകഴിഞ്ഞ ഉടൻ ഒരു പുരുഷനെ യുദ്ധത്തിന് അയയ്ക്കുകയോ അവന്റെമേൽ മറ്റ് ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയോ ചെയ്യരുത്. അവൻ ഒരുവർഷം സ്വതന്ത്രനായി വീട്ടിൽ താമസിച്ച് താൻ വിവാഹംകഴിച്ച ഭാര്യയെ സന്തുഷ്ടയാക്കണം.
DEU 24:6 തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയമായി വാങ്ങരുത്. അതുമൂലം ഒരുവന്റെ ഉപജീവനമാണ് പണയമായി വാങ്ങുന്നത്.
DEU 24:7 ആരെങ്കിലും തന്റെ സഹയിസ്രായേല്യരിൽ ഒരാളെ തട്ടിക്കൊണ്ടുപോയി അയാളോട് അടിമയോടെന്നപോലെ പെരുമാറുകയോ അയാളെ വിൽക്കുകയോ ചെയ്താൽ തട്ടിക്കൊണ്ടുപോയ വ്യക്തി മരിക്കണം. ഇങ്ങനെ നിങ്ങളുടെ ഇടയിൽനിന്ന് തിന്മ നീക്കിക്കളയണം.
DEU 24:8 കുഷ്ഠംപോലുള്ള രോഗം ബാധിച്ചവരുടെ കാര്യത്തിൽ ലേവ്യരായ പുരോഹിതന്മാർ നിങ്ങളോടു നിർദേശിച്ചിട്ടുള്ളതു കൃത്യമായി ചെയ്യാൻ ജാഗ്രത കാണിക്കണം. ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ളതെല്ലാം ജാഗ്രതയോടെ നിങ്ങൾ ചെയ്യണം.
DEU 24:9 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടശേഷം വഴിയിൽവെച്ച് നിന്റെ ദൈവമായ യഹോവ മിര്യാമിനോടു ചെയ്തത് ഓർക്കണം.
DEU 24:10 നീ അയൽവാസിക്ക് എന്തെങ്കിലും വായ്പ കൊടുക്കുമ്പോൾ അയാൾ നിനക്കു നൽകാമെന്നു സമ്മതിച്ച പണയം വാങ്ങാൻ നീ ആ മനുഷ്യന്റെ വീടിനുള്ളിൽ പോകരുത്.
DEU 24:11 നീ പുറത്തു നിൽക്കുക, വായ്പ വാങ്ങുന്നവ്യക്തി പണയം നിന്റെ അടുക്കൽ പുറത്തുകൊണ്ടുവരണം.
DEU 24:12 അയൽവാസി ദരിദ്രനെങ്കിൽ അയാളുടെ പണയവസ്തുവായ കുപ്പായംകൊണ്ട് നീ ഉറങ്ങരുത്.
DEU 24:13 അയാൾക്കു തന്റെ പുറങ്കുപ്പായം പുതച്ച് ഉറങ്ങേണ്ടതിനു സൂര്യൻ അസ്തമിക്കുമ്പോൾ അയാളുടെ കുപ്പായം നീ തിരികെ നൽകണം. അപ്പോൾ അവർ നിന്നോടു നന്ദിയുള്ളവരായിരിക്കും. നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ അത് ഒരു നീതിപ്രവൃത്തിയായിരിക്കും.
DEU 24:14 ഇസ്രായേല്യരായ നിന്റെ സഹോദരന്മാരുടെ കൂട്ടത്തിലോ നിന്റെ നഗരത്തിൽ പാർക്കുന്ന പ്രവാസികളുടെ കൂട്ടത്തിലോ ഉള്ള ദരിദ്രരും ബുദ്ധിമുട്ടുള്ളവരുമായ കൂലിക്കാരെ പീഡിപ്പിക്കരുത്.
DEU 24:15 അവർ ദരിദ്രരും കൂലി ആശ്രയിച്ചു കഴിയുന്നവരുമാകുകയാൽ അവരുടെ കൂലി ഓരോ ദിവസവും സൂര്യൻ അസ്തമിക്കുന്നതിനുമുമ്പു നൽകണം. അല്ലെങ്കിൽ അവർ യഹോവയോടു നിനക്കു വിരോധമായി നിലവിളിക്കും, അതിൽ നീ കുറ്റക്കാരനായിത്തീരും.
DEU 24:16 മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം.
DEU 24:17 പ്രവാസിക്കും അനാഥർക്കും നീതി നിഷേധിക്കരുത്. വിധവയുടെ പുറങ്കുപ്പായം പണയമായി എടുക്കരുത്.
DEU 24:18 നീ ഈജിപ്റ്റിൽ അടിമയായിരുന്നു എന്നും നിന്നെ നിന്റെ ദൈവമായ യഹോവ അവിടെനിന്ന് വീണ്ടെടുത്തു എന്നും ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
DEU 24:19 നിന്റെ വയൽ കൊയ്യുമ്പോൾ ഒരു കറ്റ വയലിൽ മറന്നുപോയാൽ അതെടുക്കാൻ തിരികെപ്പോകരുത്. നിന്റെ കൈകളുടെ എല്ലാ പ്രവൃത്തിയിലും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്, അതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമായി ഉപേക്ഷിക്കണം.
DEU 24:20 നീ ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലുമ്പോൾ രണ്ടാംതവണയും കൊമ്പുകൾ തപ്പിപ്പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്.
DEU 24:21 നിന്റെ മുന്തിരിത്തോപ്പിൽനിന്ന് മുന്തിരിപ്പഴം ശേഖരിക്കുമ്പോൾ രണ്ടാമതും പോയി തീർത്തു പറിക്കരുത്. ശേഷിക്കുന്നതു പ്രവാസിക്കും അനാഥർക്കും വിധവയ്ക്കുമുള്ളതാണ്.
DEU 24:22 നിങ്ങൾ ഈജിപ്റ്റിൽ അടിമകളായിരുന്നു എന്ന് ഓർക്കുക. അതുകൊണ്ടാണ് ഇതു ചെയ്യാൻ ഞാൻ നിങ്ങളോടു കൽപ്പിക്കുന്നത്.
DEU 25:1 മനുഷ്യർക്കുതമ്മിൽ വ്യവഹാരം ഉണ്ടാകുമ്പോൾ അവരെ കോടതിയിൽ കൊണ്ടുവന്ന് ന്യായാധിപന്മാർ നിരപരാധിയെ കുറ്റവിമുക്തരാക്കുകയും കുറ്റക്കാരെ ശിക്ഷ വിധിക്കുകയും വേണം.
DEU 25:2 കുറ്റക്കാർ അടിക്കു യോഗ്യരെങ്കിൽ ന്യായാധിപൻ അവരെ നിലത്തു കിടത്തി തന്റെ സാന്നിധ്യത്തിൽ അവരുടെ കുറ്റത്തിന് എത്ര അടി അർഹിക്കുന്നോ അത്രയും അവരെ അടിപ്പിക്കണം.
DEU 25:3 എന്നാൽ അടി നാൽപ്പതിൽ കൂടരുത്. അതിൽ കൂടുതൽ അടിപ്പിച്ചാൽ നിന്റെ സഹോദരൻ നിന്റെ കൺമുമ്പിൽ നിന്ദ്യനാകും.
DEU 25:4 ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്.
DEU 25:5 സഹോദരന്മാർ ഒരുമിച്ചു താമസിക്കുമ്പോൾ അവരിൽ ഒരാൾ പുത്രനില്ലാതെ മരിച്ചുപോയാൽ അവന്റെ വിധവ കുടുംബത്തിനു പുറത്തുനിന്ന് വിവാഹംകഴിക്കരുത്. അവളുടെ ഭർത്താവിന്റെ സഹോദരൻ അവളെ വിവാഹംകഴിച്ച് അവളോടു ഭർത്തൃസഹോദരന്റെ ധർമം നിറവേറ്റണം.
DEU 25:6 മരിച്ചുപോയ സഹോദരന്റെ നാമം ഇസ്രായേലിൽനിന്ന് മാഞ്ഞുപോകാതിരിക്കേണ്ടതിന് അവളുടെ ആദ്യജാതനിൽ അവന്റെ നാമം നിലനിർത്തണം.
DEU 25:7 എന്നാൽ തന്റെ സഹോദരന്റെ വിധവയെ വിവാഹംകഴിക്കാൻ ഒരുവന് ഇഷ്ടമില്ലെങ്കിൽ അവൾ നഗരവാതിൽക്കൽ ഗോത്രത്തലവന്മാരുടെ അടുത്തുചെന്ന് ഇപ്രകാരം പറയണം: “എന്റെ ഭർത്താവിന്റെ സഹോദരൻ, തന്റെ സഹോദരന്റെ നാമം ഇസ്രായേലിൽ നിലനിർത്താൻ വിസമ്മതിക്കുന്നു. അവൻ എന്നോട് ഭർത്തൃസഹോദരധർമം അനുഷ്ഠിക്കുന്നില്ല.”
DEU 25:8 പിന്നീട് പട്ടണത്തലവന്മാർ അവനെ വിളിപ്പിച്ചു സംസാരിക്കണം. “എനിക്ക് അവളെ സ്വീകരിക്കാൻ സമ്മതമല്ല,” എന്ന് അവൻ തീർത്തുപറഞ്ഞാൽ
DEU 25:9 അവന്റെ സഹോദരന്റെ വിധവ ഗോത്രത്തലവന്മാരുടെ സാന്നിധ്യത്തിൽവെച്ച് അവന്റെ അടുത്തുചെന്ന് അവന്റെ കാലിൽനിന്ന് ചെരിപ്പ് അഴിച്ചുനീക്കി അവന്റെ മുഖത്തു തുപ്പിയിട്ട്, “തന്റെ സഹോദരന്റെ കുടുംബം പണിയാത്തവരോട് ഇങ്ങനെ ചെയ്യും” എന്നു പറയണം.
DEU 25:10 അവന്റെ കുടുംബം ഇസ്രായേലിൽ “ചെരിപ്പ് അഴിഞ്ഞവന്റെ കുടുംബം,” എന്നറിയപ്പെടും.
DEU 25:11 രണ്ടു പുരുഷന്മാർതമ്മിൽ മൽപ്പിടിത്തം നടക്കുമ്പോൾ ഒരുവന്റെ ഭാര്യ വന്ന് തന്റെ ഭർത്താവിനെ മർദിക്കുന്നവനിൽനിന്ന് അവനെ രക്ഷിക്കേണ്ടതിന് കൈനീട്ടി അവന്റെ ജനനേന്ദ്രിയം കടന്നുപിടിച്ചാൽ,
DEU 25:12 നീ അവളുടെ കൈ മുറിച്ചുകളയണം. അവളോടു ദയ കാണിക്കരുത്.
DEU 25:13 നിന്റെ സഞ്ചിയിൽ തൂക്കം കൂടിയതും കുറഞ്ഞതുമായ രണ്ടു വ്യത്യസ്ത തൂക്കുകട്ടികൾ ഉണ്ടായിരിക്കരുത്.
DEU 25:14 നിന്റെ വീട്ടിൽ ചെറുതും വലുതുമായ രണ്ടുതരം അളവുപാത്രം ഉണ്ടായിരിക്കരുത്.
DEU 25:15 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്ത് ദീർഘായുസ്സുണ്ടാകാൻ നിനക്കു കൃത്യവും ന്യായവുമായ തൂക്കവും അളവും ഉണ്ടായിരിക്കണം.
DEU 25:16 ഈ കാര്യങ്ങളിൽ അവിശ്വസ്തതയോടെ വ്യവഹാരം ചെയ്യുന്നവരെ നിന്റെ ദൈവമായ യഹോവ വെറുക്കുന്നു.
DEU 25:17 നിങ്ങൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ വഴിയിൽവെച്ച് അമാലേക്യർ നിങ്ങളോടു ചെയ്തത് ഓർക്കുക.
DEU 25:18 നിങ്ങൾ ക്ഷീണിച്ചും തളർന്നും ഇരുന്നപ്പോൾ അവർ വഴിയാത്രയിൽ നിങ്ങളെ പിന്നിൽനിന്ന് ആക്രമിക്കുകയും, പിൻനിരയിൽ തളർന്നു തങ്ങിയവരെയെല്ലാം വെട്ടിവീഴ്ത്തുകയും ചെയ്തു. അവർ ദൈവത്തെ ഭയപ്പെട്ടില്ല.
DEU 25:19 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്ത്, ചുറ്റുമുള്ള ശത്രുക്കളിൽനിന്ന് സ്വസ്ഥത നൽകുമ്പോൾ നീ അമാലേക്യരുടെ സ്മരണ ആകാശത്തിനു കീഴിൽനിന്ന് തുടച്ചുനീക്കണം. ഇതു മറക്കരുത്!
DEU 26:1 നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി നൽകുന്ന ദേശത്തു പ്രവേശിച്ചശേഷം അതു സ്വന്തമാക്കി നീ അവിടെ വസിക്കുമ്പോൾ,
DEU 26:2 നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തെ മണ്ണിൽനിന്നു ലഭിക്കുന്ന സകലത്തിന്റെയും ആദ്യഫലം കുറെ എടുത്ത് ഒരു കുട്ടയിൽ വെച്ച് നിന്റെ ദൈവമായ യഹോവ തന്റെ നാമം സ്ഥാപിക്കാൻ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് ചെല്ലണം.
DEU 26:3 അന്നത്തെ പുരോഹിതന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറയണം: “നമുക്ക് നൽകുമെന്നു യഹോവ നമ്മുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്ത് ഞാൻ എത്തിയിരിക്കുന്നു എന്ന് നിന്റെ ദൈവമായ യഹോവയോട് ഇന്നു ഞാൻ ഏറ്റുപറയുന്നു.”
DEU 26:4 പുരോഹിതൻ ആ കുട്ട നിന്റെ കൈയിൽനിന്നു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ യാഗപീഠത്തിനുമുമ്പിൽ വെക്കണം.
DEU 26:5 അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ ഇങ്ങനെ പ്രസ്താവിക്കണം: “എന്റെ പിതാവ് അലഞ്ഞുനടന്ന ഒരു അരാമ്യനായിരുന്നു. അദ്ദേഹം ചുരുക്കംചില ആളുകളുമായി ഈജിപ്റ്റിലേക്കുചെന്ന് അവിടെ പ്രവാസിയായി താമസിച്ചു. അവിടെ വലുപ്പവും ബലവും അസംഖ്യവുമായ ഒരു ജനതയായിത്തീർന്നു.
DEU 26:6 എന്നാൽ ഈജിപ്റ്റുകാർ ഞങ്ങളോടു ദോഷമായി പെരുമാറി ഞങ്ങളെ പീഡിപ്പിച്ച് കഠിനമായി വേലചെയ്യിപ്പിച്ചു.
DEU 26:7 അപ്പോൾ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിലവിളിച്ചു. യഹോവ ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ ദുരിതവും കഷ്ടപ്പാടും പീഡയും കണ്ടു.
DEU 26:8 യഹോവ ബലമുള്ള കരംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഭയങ്കരവും അത്ഭുതകരവുമായ ചിഹ്നങ്ങൾകൊണ്ടും അത്ഭുതപ്രവൃത്തികൾകൊണ്ടും ഞങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു.
DEU 26:9 പാലും തേനും ഒഴുകുന്ന ഈ ദേശത്തേക്ക് അവിടന്നു ഞങ്ങളെ കൊണ്ടുവന്ന് ഈ ദേശം ഞങ്ങൾക്കു നൽകി.
DEU 26:10 യഹോവേ, അവിടന്ന് എനിക്കു നൽകിയ നിലത്തെ ആദ്യഫലം ഞാൻ ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നു.” അതിനുശേഷം അതു നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സമർപ്പിക്കുകയും നിന്റെ ദൈവമായ യഹോവയുടെമുമ്പാകെ നമസ്കരിക്കുകയും വേണം.
DEU 26:11 നിന്റെ ദൈവമായ യഹോവ നിനക്കും നിന്റെ കുടുംബത്തിനും നൽകിയ എല്ലാ നന്മയിലും നീയും ലേവ്യരും നിങ്ങളുടെയിടയിലുള്ള പ്രവാസികളും ആനന്ദിക്കണം.
DEU 26:12 ദശാംശത്തിന്റെ വർഷമായ മൂന്നാംവർഷത്തിൽ നിന്റെ ഉത്പന്നങ്ങളുടെ എല്ലാം ദശാംശം എടുത്ത് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും നൽകുകയും, അങ്ങനെ അവർ നിന്റെ നഗരങ്ങളിൽവെച്ച് തൃപ്തിയാകുംവണ്ണം ഭക്ഷിക്കുകയും വേണം.
DEU 26:13 അതിനുശേഷം നീ നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഇപ്രകാരം പറയണം: “അങ്ങ് എന്നോടു കൽപ്പിച്ചിട്ടുള്ളതുപോലെ ഞാൻ വിശുദ്ധമായത് എന്റെ വീട്ടിൽനിന്ന് വേർതിരിച്ച് ലേവ്യർക്കും പ്രവാസികൾക്കും അനാഥർക്കും വിധവയ്ക്കും കൊടുത്തിരിക്കുന്നു. ഞാൻ അവിടത്തെ കൽപ്പന വിട്ടുമാറുകയോ അതു മറക്കുകയോ ചെയ്തിട്ടില്ല.
DEU 26:14 എന്റെ ദുഃഖകാലത്ത് ഞാൻ ദശാംശത്തിൽനിന്നു ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോൾ അതിൽനിന്ന് ഒന്നും എടുത്തിട്ടില്ല. മരിച്ചവർക്കുവേണ്ടി അതിൽനിന്നൊന്നും കൊടുത്തിട്ടുമില്ല. എന്റെ ദൈവമായ യഹോവയുടെ വാക്കുകേട്ട് അങ്ങ് എന്നോടു കൽപ്പിച്ചതെല്ലാം ഞാൻ അനുസരിച്ചിരിക്കുന്നു.
DEU 26:15 അങ്ങയുടെ വിശുദ്ധനിവാസമായ സ്വർഗത്തിൽനിന്ന് നോക്കി അവിടത്തെ ജനമായ ഇസ്രായേലിനെയും അവിടന്നു ഞങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ ഞങ്ങൾക്കു നൽകിയ പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കണമേ.”
DEU 26:16 ഈ ഉത്തരവുകളും നിയമങ്ങളും അനുസരിക്കാൻ നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു കൽപ്പിക്കുന്നു. നീ പൂർണഹൃദയത്തോടും പൂർണാത്മാവോടും അവ ശ്രദ്ധയോടെ പ്രമാണിക്കണം.
DEU 26:17 യഹോവ നിന്റെ ദൈവമായിരിക്കുമെന്നും അവിടത്തെ വഴിയിൽ നടന്ന് അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും പാലിക്കുമെന്നും യഹോവയെ അനുസരിക്കുമെന്നും നീ ഇന്നു പ്രസ്താവിച്ചിരിക്കുന്നു.
DEU 26:18 നീ യഹോവയുടെ സ്വന്തജനവും തന്റെ അവകാശമായ നിക്ഷേപവും ആയിരിക്കും എന്ന് യഹോവ ഇന്നു പ്രസ്താവിച്ചിരിക്കുകയാൽ അവിടത്തെ സകലകൽപ്പനകളും പ്രമാണിക്കേണ്ടതാകുന്നു.
DEU 26:19 താൻ സൃഷ്ടിച്ച എല്ലാ ജനതകളെക്കാളും നിന്നെ പുകഴ്ചയിലും പ്രസിദ്ധിയിലും മാനത്തിലും ഉന്നതനാക്കുമെന്നും താൻ വാഗ്ദാനംചെയ്തതുപോലെ നിന്റെ ദൈവമായ യഹോവയ്ക്കു നീ വിശുദ്ധജനം ആയിരിക്കുമെന്നും അവിടന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
DEU 27:1 ഇതിനുശേഷം മോശയും ഇസ്രായേൽഗോത്രത്തലവന്മാരും ജനത്തോടു കൽപ്പിച്ചു: “ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന സകലപ്രമാണങ്ങളും പാലിക്കുക.
DEU 27:2 നിങ്ങൾ യോർദാൻ കടന്ന് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന ദേശത്ത് എത്തുമ്പോൾ വലിയ കല്ലുകൾ പടുത്തുയർത്തി അതിൽ കുമ്മായം തേക്കണം.
DEU 27:3 നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകുന്ന പാലും തേനും ഒഴുകുന്ന ദേശത്ത് ഈ നദികടന്നു പ്രവേശിക്കുമ്പോൾ നീ ഈ നിയമത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതണം.
DEU 27:4 അതുകൊണ്ട് നിങ്ങൾ യോർദാൻ കടന്നശേഷം ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന ഈ കല്ലുകൾ ഏബാൽപർവതത്തിൽ നാട്ടുകയും അവയിൽ കുമ്മായം തേക്കുകയും ചെയ്യണം.
DEU 27:5 അവിടെ നിങ്ങളുടെ ദൈവമായ യഹോവയ്ക്കു കല്ലുകൊണ്ട് ഒരു യാഗപീഠം പണിയണം. അതിൽ ഇരുമ്പുകൊണ്ടുള്ള ആയുധം സ്പർശിക്കരുത്.
DEU 27:6 ചെത്തിമിനുക്കാത്ത കല്ലുകൊണ്ട് നിന്റെ ദൈവമായ യഹോവയ്ക്ക് യാഗപീഠം പണിത് അതിന്മേൽനിന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം അർപ്പിക്കണം.
DEU 27:7 അവിടെ സമാധാനയാഗങ്ങൾ അർപ്പിച്ച് നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഭക്ഷിക്കുകയും ആനന്ദിക്കുകയും വേണം.
DEU 27:8 നീ ഉയർത്തിയ കല്ലുകളിൽ ഈ നിയമത്തിന്റെ വചനങ്ങൾ വളരെ വ്യക്തമായി എഴുതണം.”
DEU 27:9 മോശയും ലേവ്യരായ പുരോഹിതന്മാരും എല്ലാ ഇസ്രായേൽജനത്തോടും ഇപ്രകാരം പറഞ്ഞു: “ഇസ്രായേലേ, നിശ്ശബ്ദരായിരുന്നു ശ്രവിക്കുക, ഇപ്പോൾ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ ജനമായിത്തീർന്നിരിക്കുന്നു.
DEU 27:10 അതുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനങ്ങൾ അനുസരിക്കുകയും ഞാൻ ഇന്നു നിങ്ങളോടു കൽപ്പിക്കുന്ന അവിടത്തെ സകലനിയമങ്ങളും ഉത്തരവുകളും പ്രമാണിക്കുകയും വേണം.”
DEU 27:11 ആ ദിവസം മോശ വീണ്ടും ജനത്തോടു കൽപ്പിച്ചു:
DEU 27:12 നിങ്ങൾ യോർദാൻനദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കാൻ ഗെരിസീം പർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബെന്യാമീൻ.
DEU 27:13 ശാപം ഉച്ചരിക്കാൻ ഏബാൽപർവതത്തിൽ നിൽക്കേണ്ട ഗോത്രങ്ങൾ ഇവരാണ്: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
DEU 27:14 ലേവ്യർ എല്ലാ ഇസ്രായേല്യരോടും ഇപ്രകാരം ഉറക്കെ വിളിച്ചുപറയണം:
DEU 27:15 “ശില്പിയുടെ കരകൗശലമായി യഹോവയ്ക്ക് വെറുപ്പുള്ള പ്രതിമ കൊത്തിയുണ്ടാക്കുകയോ വിഗ്രഹം വാർത്തുണ്ടാക്കുകയോ ചെയ്ത് അവയെ രഹസ്യമായി പ്രതിഷ്ഠിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:16 “പിതാവിനെയോ മാതാവിനെയോ ബഹുമാനിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:17 “അയൽവാസിയുടെ അതിർത്തിക്കല്ലു നീക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:18 “അന്ധരെ വഴിതെറ്റിക്കുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:19 “പ്രവാസികളുടെയും അനാഥരുടെയും വിധവയുടെയും ന്യായം മറച്ചുകളയുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:20 “പിതാവിന്റെ ഭാര്യയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ, പിതാവിന്റെ കിടക്ക മലിനപ്പെടുത്തിയതുകൊണ്ട് ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:21 “ഏതെങ്കിലും മൃഗത്തോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:22 “പിതാവിന്റെ മകളോ മാതാവിന്റെ മകളോ ആയ തന്റെ സഹോദരിയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:23 “അമ്മായിയമ്മയോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെടുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:24 “അയൽവാസിയെ രഹസ്യമായി കൊല്ലുന്നവർ ശപിക്കപ്പെട്ടവർ” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:25 “നിരപരാധിയായ ഒരു മനുഷ്യനെ കൊല്ലുന്നതിനു കൈക്കൂലി വാങ്ങുന്നവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 27:26 “ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണിച്ച് അനുസരിക്കാത്തവർ ശപിക്കപ്പെട്ടവർ.” ജനമെല്ലാം “ആമേൻ” എന്നു പറയണം.
DEU 28:1 നിന്റെ ദൈവമായ യഹോവയെ നീ പൂർണമായി അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളെല്ലാം ശ്രദ്ധയോടെ പാലിക്കുകയും ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നെ ഭൂമിയിലുള്ള സകലജനതകൾക്കും മീതേ ഉന്നതനാക്കും.
DEU 28:2 നിന്റെ ദൈവമായ യഹോവയെ നീ അനുസരിക്കുമെങ്കിൽ ഈ അനുഗ്രഹങ്ങൾ നിന്റെമേൽ വരികയും നിന്നെ പിൻതുടരുകയും ചെയ്യും.
DEU 28:3 നഗരത്തിൽ നീ അനുഗ്രഹിക്കപ്പെടും, വയലിൽ നീ അനുഗ്രഹിക്കപ്പെടും.
DEU 28:4 നിന്റെ ഗർഭഫലം അനുഗ്രഹിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും—വളർത്തുമൃഗങ്ങളുടെ കിടാങ്ങളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും—അനുഗ്രഹിക്കപ്പെടും.
DEU 28:5 നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും അനുഗ്രഹിക്കപ്പെടും.
DEU 28:6 നീ അകത്തുവരുമ്പോൾ അനുഗ്രഹിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ അനുഗ്രഹിക്കപ്പെടും.
DEU 28:7 നിനക്ക് എതിരായി എഴുന്നേൽക്കുന്ന ശത്രുക്കളെ യഹോവ നിന്റെ മുമ്പിൽ പരാജയപ്പെടുത്തും. അവർ നിന്റെനേരേ ഒരു വഴിയായി വരും. ഏഴുവഴിയായി ഓടിപ്പോകും.
DEU 28:8 യഹോവ നിന്റെ കളപ്പുരകളിലും നീ കൈവെക്കുന്ന സകലത്തിലും അനുഗ്രഹം അയയ്ക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകുന്ന ദേശത്തു നിന്നെ അനുഗ്രഹിക്കും.
DEU 28:9 നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിച്ച് അവിടത്തെ വഴികളിൽ നടക്കുമെങ്കിൽ യഹോവ വാഗ്ദാനംചെയ്തതുപോലെ നിന്നെ വിശുദ്ധജനമായി അവിടന്ന് സ്ഥിരപ്പെടുത്തും.
DEU 28:10 അപ്പോൾ ഭൂമിയിലെ സകലജനതകളും നീ യഹോവയുടെ നാമത്തിൽ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറിഞ്ഞ് അവർ നിന്നെ ഭയപ്പെടും.
DEU 28:11 യഹോവ നിന്റെ പിതാക്കന്മാർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നിന്റെ ഗർഭഫലത്തിലും നിന്റെ കന്നുകാലികളുടെ കിടാങ്ങളിലും നിന്റെ നിലത്തെ വിളവുകളിലും യഹോവ നിനക്കു സമൃദ്ധമായ അഭിവൃദ്ധി നൽകും.
DEU 28:12 യഹോവ തന്റെ സ്വർഗീയഭണ്ഡാരം തുറന്ന് യഥാസമയം നിന്റെ ദേശത്തു മഴ നൽകുകയും നിന്റെ കൈകളുടെ പ്രവൃത്തികളെ അനുഗ്രഹിക്കുകയും ചെയ്യും. നീ അനേകം ജനതകൾക്കു വായ്പ കൊടുക്കും, എന്നാൽ ആരിൽനിന്നും നീ കടം വാങ്ങുകയില്ല.
DEU 28:13 ഇന്നു ഞാൻ നിനക്കു നൽകുന്ന നിന്റെ ദൈവമായ യഹോവയുടെ കൽപ്പനകൾ ശ്രദ്ധിക്കുകയും സൂക്ഷ്മതയോടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ നീ എപ്പോഴും മുൻനിരയിലായിരിക്കും; ഒരിക്കലും പിൻനിരയിലാകുകയില്ല. യഹോവ നിന്നെ വാലല്ല, തലയാക്കും.
DEU 28:14 ഇന്നു ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന ഏതെങ്കിലും കൽപ്പനയിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറി അന്യദേവന്മാരുടെ പിന്നാലെപോയി അവയെ സേവിക്കരുത്.
DEU 28:15 എന്നാൽ നീ നിന്റെ ദൈവമായ യഹോവയെ അനുസരിക്കാതെയും ഇന്നു ഞാൻ നിനക്കു നൽകുന്ന കൽപ്പനകളും ഉത്തരവുകളും ശ്രദ്ധയോടെ പാലിക്കാതെയും ഇരുന്നാൽ ഈ ശാപങ്ങൾ നിന്റെമേൽ വന്ന് അതു നിന്നെ അധീനപ്പെടുത്തും:
DEU 28:16 നഗരത്തിൽ നീ ശപിക്കപ്പെടും, വയലിൽ നീ ശപിക്കപ്പെടും
DEU 28:17 നിന്റെ കുട്ടയും മാവു കുഴയ്ക്കുന്ന തൊട്ടിയും ശപിക്കപ്പെടും.
DEU 28:18 നിന്റെ ഗർഭഫലം ശപിക്കപ്പെടും. നിന്റെ നിലത്തെ വിളവും കന്നുകാലികളുടെ കിടാങ്ങളും, വളർത്തുമൃഗങ്ങളുടെ കിടാക്കളും ആട്ടിൻപറ്റത്തിലെ കുഞ്ഞാടുകളും ശപിക്കപ്പെടും.
DEU 28:19 നീ അകത്തുവരുമ്പോൾ ശപിക്കപ്പെടും. നീ പുറത്തുപോകുമ്പോൾ ശപിക്കപ്പെടും.
DEU 28:20 യഹോവയെ ഉപേക്ഷിച്ച് നീ ചെയ്ത തിന്മപ്രവൃത്തികൾനിമിത്തം നീ നശിച്ച് വേഗത്തിൽ ശിഥിലമാകുന്നതുവരെ അവിടന്ന് നീ കൈ തൊടുന്ന സകലത്തിന്മേലും ശാപവും വിഭ്രാന്തിയും അസ്വസ്ഥതയും അയയ്ക്കും.
DEU 28:21 നീ അവകാശമാക്കാൻ പ്രവേശിക്കുന്ന ദേശത്തുനിന്ന് നിന്നെ ഉന്മൂലനംചെയ്യുന്നതുവരെ യഹോവ നിനക്കു മഹാവ്യാധി വരുത്തും.
DEU 28:22 പനി, നീർവീക്കം, കഠിനചൂട്, വരൾച്ച, പൂപ്പൽ, പുഴുക്കുത്ത് എന്നീ ക്ഷയിപ്പിക്കുന്ന രോഗങ്ങൾ യഹോവ നിനക്കു വരുത്തും. നീ നശിക്കുംവരെ അവ മഹാവ്യാധിയായി നിന്നെ പിൻതുടരും.
DEU 28:23 നിന്റെ തലയ്ക്കു മുകളിലുള്ള ആകാശം വെങ്കലവും താഴെയുള്ള ഭൂമി ഇരുമ്പും ആയിത്തീരും.
DEU 28:24 യഹോവ നിന്റെ ദേശത്തെ മഴയെ ധൂളിയും പൊടിയും ആക്കും. നീ നശിക്കുംവരെ അവ ആകാശത്തുനിന്നു നിന്റെമേൽ പെയ്യും.
DEU 28:25 യഹോവ ശത്രുക്കളുടെമുമ്പിൽ നിന്നെ തോൽക്കുമാറാക്കും. നീ ഒരു വഴിയായി അവരെ എതിരിടും. ഏഴുവഴിയായി അവരുടെമുമ്പിൽനിന്ന് ഓടിപ്പോകും. നിനക്കു സംഭവിക്കുന്നതു കാണുന്ന ഭൂമിയിലെ സകലരാജ്യങ്ങൾക്കും നീ ഒരു ഭീതിവിഷയമാകും.
DEU 28:26 നിന്റെ പിണം ആകാശത്തിലെ സകലപക്ഷികൾക്കും ഭൂമിയിലെ വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും. അവയെ ഓടിച്ചുകളയാൻ ആരും ഉണ്ടായിരിക്കുകയില്ല.
DEU 28:27 യഹോവ നിന്നെ ഈജിപ്റ്റിലെ പരുക്കൾ, മൂലവ്യാധി, ചൊറി, ചിരങ്ങ് എന്നീ തീരാവ്യാധികളാൽ ബാധിക്കും.
DEU 28:28 ഭ്രാന്ത്, അന്ധത, മാനസികവിഭ്രാന്തി എന്നിവയാൽ യഹോവ നിന്നെ ബാധിക്കും.
DEU 28:29 അന്ധർ ഇരുട്ടിൽ തപ്പുന്നതുപോലെ നീ ഉച്ചസമയത്തു തപ്പിനടക്കും. നിന്റെ വഴികളിലൊന്നും നിനക്കു ഗുണം വരികയില്ല. നീ നിരന്തരം പീഡിപ്പിക്കപ്പെടുകയും കവർച്ചയ്ക്കിരയാകുകയും ചെയ്യും. നിന്നെ വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
DEU 28:30 നീ ഒരു സ്ത്രീയെ വിവാഹത്തിനു നിശ്ചയിക്കും. മറ്റൊരുവൻ അവളെ കൊണ്ടുപോകുകയും ബലാൽക്കാരംചെയ്യുകയും ചെയ്യും. നീ വീടുപണിയും. എന്നാൽ അതിൽ നീ വസിക്കുകയില്ല. നീ മുന്തിരിത്തോപ്പു നട്ടുണ്ടാക്കും, എന്നാൽ അതിന്റെ ഫലവും നീ അനുഭവിക്കുകയില്ല.
DEU 28:31 നിന്റെ കാളയെ നിന്റെ കൺമുമ്പിൽ അറക്കും, എന്നാൽ നീ അതിന്റെ മാംസം ഭക്ഷിക്കുകയില്ല. നിന്റെ കഴുതയെ നിന്നിൽനിന്ന് അപഹരിക്കും. നിനക്കു തിരികെ കിട്ടുകയുമില്ല. നിന്റെ ആടുകൾ നിന്റെ ശത്രുക്കൾക്കു സ്വന്തമാകും, അവയെ ആരും രക്ഷിക്കുകയില്ല.
DEU 28:32 നിന്റെ പുത്രന്മാരെയും പുത്രിമാരെയും അന്യരാജ്യക്കാർ കൊണ്ടുപോകും. ദിനംതോറും അവരെ കാത്തിരുന്ന് നിന്റെ കണ്ണുകൾ ക്ഷീണിക്കും, നിന്റെ ശക്തിക്ഷയിച്ച് കരം ചലിപ്പിക്കാൻപോലും സാധിക്കുകയില്ല,
DEU 28:33 നിന്റെ നിലത്തെ വിളവും അധ്വാനഫലവും നീ അറിയാത്ത ജനത അനുഭവിക്കും, ഞെരുക്കവും പീഡനവും അല്ലാതെ മറ്റൊന്നും നിന്റെ ജീവകാലത്തൊരിക്കലും ലഭിക്കുകയില്ല.
DEU 28:34 നീ കാണുന്ന കാഴ്ചകൾ നിന്നെ ഭ്രാന്തനാക്കും.
DEU 28:35 സൗഖ്യമാകാത്ത വേദനയുള്ള പരുക്കളാൽ നിന്റെ ഉള്ളംകാൽമുതൽ നെറുകവരെ കാലിലും മുഴങ്കാലിലും എല്ലാം യഹോവ നിന്നെ കഷ്ടപ്പെടുത്തും.
DEU 28:36 യഹോവ നിന്നെയും നിന്റെമേൽ നിയോഗിച്ച രാജാവിനെയും നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ജനതയുടെ അടുത്തേക്ക് ഓടിച്ചുകളയും. അവിടെ നീ മരവും കല്ലുംകൊണ്ടുള്ള ദേവന്മാരെ ആരാധിക്കും.
DEU 28:37 യഹോവ നിന്നെ അയയ്ക്കുന്ന സകലജനതകളുടെയും മധ്യേ നീ ഭീതിവിഷയവും പഴഞ്ചൊല്ലും പരിഹാസവാക്കും ആയിത്തീരും.
DEU 28:38 നീ വളരെ വിത്ത് വയലിൽ വിതയ്ക്കും, എന്നാൽ വെട്ടുക്കിളികൾ അവ നശിപ്പിക്കുന്നതുകൊണ്ട് നീ അൽപ്പംമാത്രം കൊയ്യും.
DEU 28:39 നീ മുന്തിരിത്തോപ്പു നട്ട് കൃഷി ചെയ്യും, എന്നാൽ പുഴു തിന്നുകളയുന്നതുകൊണ്ട് വീഞ്ഞുകുടിക്കുകയോ മുന്തിരി ശേഖരിക്കുകയോ ചെയ്യുകയില്ല.
DEU 28:40 നിനക്ക് ദേശത്തെല്ലാം ഒലിവുമരങ്ങൾ ഉണ്ടാകും, എന്നാൽ ഒലിവുകായ്കൾ പൊഴിഞ്ഞുപോകുന്നതുകൊണ്ട് നീ എണ്ണ ഉപയോഗിക്കുകയില്ല.
DEU 28:41 നിനക്ക് പുത്രന്മാരും പുത്രിമാരും ഉണ്ടാകും: എന്നാൽ അവർ നിനക്കു സ്വന്തമാകുകയില്ല, അവർ അടിമകളായി പോകും.
DEU 28:42 നിന്റെ ദേശത്തെ വിളവുകളും വൃക്ഷങ്ങളും വെട്ടുക്കിളികളുടെ കൂട്ടം തിന്നുകളയും.
DEU 28:43 നിങ്ങളുടെ ഇടയിലുള്ള പ്രവാസി നിനക്കുമീതേ അഭിവൃദ്ധിപ്പെട്ട് ഉയർന്നുവരും, എന്നാൽ നീ ക്ഷയിച്ച് താണുപോകും.
DEU 28:44 അവർ നിനക്കു വായ്പ നൽകും, എന്നാൽ അവർക്കു വായ്പ നൽകാൻ നിനക്കു സാധിക്കുകയില്ല. അവർ തലയും നീ വാലും ആയിരിക്കും.
DEU 28:45 ഈ ശാപമെല്ലാം നിന്റെമേൽ വന്നുഭവിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും പാലിക്കാതെയും അവിടത്തെ അനുസരിക്കാതെയുമിരുന്നതുകൊണ്ട് നീ ഉന്മൂലമാകുന്നതുവരെ അവ നിന്നെ പിൻതുടരുകയും അധീനപ്പെടുത്തുകയും ചെയ്യും.
DEU 28:46 അവ നിനക്കും നിന്റെ സന്തതിക്കും ഒരു ചിഹ്നവും അത്ഭുതവും ആയി എന്നേക്കും ഇരിക്കും.
DEU 28:47 നിന്റെ ഐശ്വര്യസമൃദ്ധിയുടെ സമയത്ത് നീ ആഹ്ലാദത്തോടും ആനന്ദത്തോടുംകൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാതിരുന്നതുകൊണ്ട്,
DEU 28:48 വിശപ്പിലും ദാഹത്തിലും നഗ്നതയിലും ദാരിദ്ര്യത്തിലും യഹോവ നിനക്കുനേരേ അയയ്ക്കുന്ന ശത്രുക്കളെ നീ സേവിക്കും. അവിടന്ന് നിന്നെ നശിപ്പിക്കുന്നതുവരെ നിന്റെ കഴുത്തിൽ ഇരുമ്പുനുകം വെക്കും.
DEU 28:49 വളരെ അകലെനിന്നും, ഭൂമിയുടെ അറ്റത്തുനിന്നുതന്നെ, കഴുകൻ പറന്നിറങ്ങി വരുന്നതുപോലെ യഹോവ ഒരു ജനതയെ നിന്റെമേൽ വരുത്തും. അവർ നീ അറിഞ്ഞിട്ടില്ലാത്ത ഭാഷ സംസാരിക്കുന്ന ജനതയും
DEU 28:50 വൃദ്ധരെ ബഹുമാനിക്കുകയോ യുവാക്കളോടു കരുണകാണിക്കുകയോ ചെയ്യാത്ത ക്രൂരമുഖമുള്ള ജനതയുമാകുന്നു.
DEU 28:51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും കൃഷിഫലവും തിന്നും. നീ ശിഥിലമാകുന്നതുവരെ നിന്റെ ധാന്യമോ പുതുവീഞ്ഞോ ഒലിവെണ്ണയോ കാളക്കിടാങ്ങളെയോ കുഞ്ഞാടുകളെയോ നിനക്കു ശേഷിപ്പിക്കുകയില്ല.
DEU 28:52 നിന്റെ ദേശത്ത് എങ്ങും നീ ആശ്രയിക്കുന്ന ഉയരവും ഉറപ്പും ഉള്ള മതിലുകൾ വീഴുന്നതുവരെ അവർ നിന്നെ ഉപരോധിക്കും. നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയ ദേശത്ത് എങ്ങുമുള്ള എല്ലാ നഗരങ്ങളിലും നിന്നെ ഉപരോധിക്കും.
DEU 28:53 ഉപരോധകാലത്തെ ശത്രുവിന്റെ പീഡനത്തിന്റെയും കഷ്ടപ്പെടുത്തലിന്റെയും ആധിക്യംനിമിത്തം നിന്റെ ദൈവമായ യഹോവ നിനക്കു നൽകിയിരിക്കുന്ന നിന്റെ ഗർഭഫലമായ പുത്രന്മാരുടെയും പുത്രിമാരുടെയും മാംസം നീ ഭക്ഷിക്കും.
DEU 28:54 നിങ്ങളുടെ മധ്യത്തിലുള്ള മൃദുലഹൃദയനും ആർദ്രതയുള്ളവനുമായ പുരുഷൻ തന്റെ സഹോദരനോടും താൻ സ്നേഹിക്കുന്ന ഭാര്യയോടും ശേഷിക്കുന്ന മക്കളോടും ദയ കാണിക്കാതെ
DEU 28:55 അവരിൽ ഒരാൾക്കുപോലും താൻ ഭക്ഷിക്കുന്ന മക്കളുടെ മാംസം അശേഷം നൽകുകയില്ല. ശത്രു നിന്റെ പട്ടണങ്ങളെയെല്ലാം ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം നിനക്ക് ഒരു ശേഷിപ്പും ഉണ്ടാകുകയില്ല.
DEU 28:56 നിങ്ങളുടെ ഇടയിലുള്ളവളും, ദേഹമാർദവത്താലും കോമളത്വത്താലും ഉള്ളംകാൽ നിലത്തു ചവിട്ടാൻപോലും മടിക്കുന്ന മൃദുലഹൃദയമുള്ളവളും ആർദ്രതയുള്ളവളുമായ സ്ത്രീപോലും, താൻ സ്നേഹിക്കുന്ന ഭർത്താവിനെയും പുത്രീപുത്രന്മാരെയും കരുണയില്ലാതെ നോക്കും.
DEU 28:57 ശത്രു നിന്റെ നഗരങ്ങളിൽ നിന്നെ ഉപരോധിച്ചു പീഡിപ്പിക്കുകയും ദുരിതത്തിലാഴ്ത്തുകയും ചെയ്യുന്നതുമൂലം സകലത്തിന്റെയും ദൗർലഭ്യം നിമിത്തം അവൾ തന്റെ ഉദരത്തിൽനിന്നു വരുന്ന മറുപിള്ളയെയും താൻ പ്രസവിക്കുന്ന കുഞ്ഞുങ്ങളെയും രഹസ്യമായി ഭക്ഷിക്കും.
DEU 28:58 നിന്റെ ദൈവമായ യഹോവ എന്ന മഹത്ത്വമുള്ളതും ഭയങ്കരവുമായ നാമം ഭയപ്പെട്ട് ബഹുമാനിക്കേണ്ടതിന് ഈ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന സകലവചനങ്ങളും നീ പ്രമാണിക്കണം.
DEU 28:59 അല്ലെങ്കിൽ നിന്റെ ദൈവമായ യഹോവ നിന്റെയും നിന്റെ സന്തതിയുടെയുംമേൽ അസാധാരണമായ വ്യാധികളും കഠിനവും ദുഃഖകരവും ദീർഘനാളുകൾ നിലനിൽക്കുന്നതുമായ രോഗങ്ങളും അയയ്ക്കും.
DEU 28:60 നീ ഭയപ്പെട്ടിരുന്ന ഈജിപ്റ്റിലെ വ്യാധികളെല്ലാം അവിടന്ന് നിന്റെമേൽ വരുത്തും. അവയിൽനിന്നു നിനക്കൊരു മോചനവും ഉണ്ടാകുകയില്ല.
DEU 28:61 ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത സകലവിധ രോഗങ്ങളും അത്യാഹിതങ്ങളും നീ നശിച്ചുതീരുംവരെ യഹോവ നിനക്കു വരുത്തും.
DEU 28:62 നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാത്തതുകൊണ്ട്, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യം ആയിരുന്ന നിങ്ങൾ ചുരുക്കംപേരായി ശേഷിക്കും.
DEU 28:63 നിങ്ങൾക്ക് ഐശ്വര്യസമൃദ്ധി ഉണ്ടാകാനും എണ്ണത്തിൽ വർധിക്കാനും യഹോവയ്ക്കു പ്രസാദം തോന്നിയതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തുനിന്ന് നിങ്ങളെ ഉന്മൂലനംചെയ്യാനും ശിഥിലമാക്കാനും നശിപ്പിച്ചുകളയാനും യഹോവയ്ക്കു പ്രസാദമാകും.
DEU 28:64 യഹോവ നിങ്ങളെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേയറ്റംവരെ ജനതകളുടെ ഇടയിൽ ചിതറിച്ചുകളയും. അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത മരവും കല്ലുംകൊണ്ടുള്ള അന്യദേവന്മാരെ നീ ആരാധിക്കും.
DEU 28:65 ആ ജനതകളുടെ ഇടയിൽ നിന്റെ കാലിനു വിശ്രമം ലഭിക്കുകയില്ല; നീ സ്വസ്ഥത കണ്ടെത്തുകയുമില്ല. അവിടെ യഹോവ നിനക്ക് ഉത്കണ്ഠാകുലമായ മനസ്സും കാത്തിരുന്നു തളർന്ന കണ്ണുകളും ഭീതിനിറഞ്ഞ ഹൃദയവും നൽകും.
DEU 28:66 അവിടെ നീ നിരന്തരം അനിശ്ചിതത്വത്തിലും രാവും പകലും ഭയത്തിലും ജീവന് ഉറപ്പില്ലാതെയും ജീവിക്കും.
DEU 28:67 ഹൃദയത്തിൽ നിറയുന്ന ഭീതി നിമിത്തവും കണ്ണുകൊണ്ടു കാണുന്ന കാഴ്ച നിമിത്തവും “സായാഹ്നമായെങ്കിൽ!” എന്നു പ്രഭാതത്തിലും “പ്രഭാതമായെങ്കിൽ!” എന്നു സായാഹ്നത്തിലും നീ പറയും.
DEU 28:68 നീ ഇനി ഒരിക്കലും തിരിച്ചുപോകരുത് എന്നു ഞാൻ നിന്നോടു കൽപ്പിച്ച ഈജിപ്റ്റിലേക്ക് തിരികെ യഹോവ നിന്നെ കപ്പലിൽ കയറ്റി അയയ്ക്കും. അവിടെ നിങ്ങളുടെ സ്ത്രീകളും പുരുഷന്മാരും ദാസന്മാരും ദാസിമാരുമായി നിങ്ങളുടെ ശത്രുക്കൾക്കു വിൽക്കപ്പെടാൻ തയ്യാറാകും. പക്ഷേ, ആരും നിങ്ങളെ വാങ്ങുകയില്ല.
DEU 29:1 ഹോരേബിൽവെച്ച് ഇസ്രായേല്യരോടു ചെയ്ത ഉടമ്പടിക്ക് അനുബന്ധമായി മോവാബിൽവെച്ച് അവരോടു ചെയ്യാൻ യഹോവ മോശയോടു കൽപ്പിച്ച ഉടമ്പടിയുടെ വചനങ്ങൾ ഇവ ആകുന്നു:
DEU 29:2 മോശ എല്ലാ ഇസ്രായേല്യരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: യഹോവ ഈജിപ്റ്റിൽവെച്ച് ഫറവോനോടും അവന്റെ ഉദ്യോഗസ്ഥന്മാരോടും അവന്റെ സകലദേശത്തോടും ചെയ്തത് എല്ലാം നിങ്ങൾ സ്വന്തം കണ്ണുകൊണ്ടു കണ്ടല്ലോ.
DEU 29:3 ആ മഹാപരീക്ഷകളും ചിഹ്നങ്ങളും അത്ഭുതപ്രവൃത്തികളും നിങ്ങളുടെ സ്വന്തംകണ്ണുകൊണ്ട് കണ്ടു.
DEU 29:4 എന്നാൽ ഇന്നുവരെ നിങ്ങൾക്ക് യഹോവ തിരിച്ചറിവുള്ള ഹൃദയവും കാണുന്ന കണ്ണുകളും കേൾക്കുന്ന ചെവികളും നൽകിയിട്ടില്ല.
DEU 29:5 മരുഭൂമിയിൽക്കൂടി ഞാൻ നിങ്ങളെ നാൽപ്പതുവർഷം നടത്തിയപ്പോൾ നിങ്ങളുടെ വസ്ത്രം കീറിപ്പോയില്ല, കാലിലെ ചെരിപ്പ് തേഞ്ഞുപോയില്ല.
DEU 29:6 നിങ്ങൾ അപ്പം ഭക്ഷിച്ചില്ല, വീഞ്ഞോ മറ്റു മദ്യമോ കുടിച്ചതുമില്ല. ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇതു ചെയ്തത്.
DEU 29:7 നിങ്ങൾ ഈ സ്ഥലത്തെത്തിച്ചേർന്നപ്പോൾ ഹെശ്ബോനിലെ രാജാവായ സീഹോനും ബാശാനിലെ രാജാവായ ഓഗും നമുക്കെതിരായി യുദ്ധത്തിനുവന്നു. പക്ഷേ, നാം അവരെ കീഴടക്കി.
DEU 29:8 നാം അവരുടെ രാജ്യം പിടിച്ചെടുത്ത് രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി കൊടുത്തു.
DEU 29:9 അതുകൊണ്ട് നീ ചെയ്യുന്ന സകലകാര്യങ്ങളിലും അഭിവൃദ്ധിപ്പെടേണ്ടതിന് ഈ ഉടമ്പടിയുടെ നിബന്ധനകൾ ശ്രദ്ധയോടെ പാലിക്കുക.
DEU 29:10 നിങ്ങളുടെ ദൈവമായ യഹോവയുടെമുമ്പാകെ ഇന്നു നിൽക്കുന്ന എല്ലാവരും—നിങ്ങളുടെ നേതാക്കളും പ്രമാണിമാരും ഗോത്രത്തലവന്മാരും ഉദ്യോഗസ്ഥന്മാരും ഇസ്രായേലിലെ മറ്റ് എല്ലാ പുരുഷന്മാരും—
DEU 29:11 നിങ്ങളുടെ മക്കളോടും ഭാര്യമാരോടും നിങ്ങൾക്കു മരംവെട്ടുകയും വെള്ളംകോരുകയും ചെയ്യുന്ന പ്രവാസികളോടുംകൂടെ,
DEU 29:12 നിന്റെ ദൈവമായ യഹോവ നിന്നോട് ഉടമ്പടി ചെയ്തിട്ടുള്ളതുപോലെയും അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നീ പിതാക്കന്മാരോടു ഉടമ്പടി ചെയ്തതുപോലെയും
DEU 29:13 അവിടന്ന് ഇന്നു നിന്നെ തന്റെ ജനതയായി സ്ഥിരീകരിക്കുന്നതിനും അവിടന്നു നിന്റെ ദൈവമായിരിക്കേണ്ടതിനും
DEU 29:14 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടുമാത്രം ചെയ്യുന്ന ഉടമ്പടിയിലും അതിനെ ഉറപ്പിക്കുന്ന പ്രതിജ്ഞയിലും പ്രവേശിക്കേണ്ടതിന് നിങ്ങൾ ഇവിടെ നിൽക്കുന്നു.
DEU 29:15 പ്രതിജ്ഞയോടുകൂടി ഞാൻ ഉറപ്പിക്കുന്ന ഈ ഉടമ്പടി നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിൽക്കുന്ന നിങ്ങളോടുമാത്രമല്ല, ഇന്ന് ഇവിടെ എത്തിയിട്ടില്ലാത്തവരോടും ആകുന്നു.
DEU 29:16 നാം ഈജിപ്റ്റിൽ എങ്ങനെ താമസിച്ചുവെന്നും ഇവിടെ എത്തിച്ചേരാനുള്ള യാത്രയിൽ എങ്ങനെ രാജ്യങ്ങൾ കടന്നുവന്നു എന്നും നിങ്ങൾക്കുതന്നെ അറിവുള്ളതാണ്.
DEU 29:17 അവരുടെ ഇടയിൽ മ്ലേച്ഛവിഗ്രഹങ്ങളും, തടി, കല്ല്, വെള്ളി, സ്വർണം ഇവകൊണ്ടുള്ള പ്രതിമകളും നിങ്ങൾ കണ്ടിട്ടുണ്ട്.
DEU 29:18 ആ ജനതകളുടെ ദേവന്മാരെ ആരാധിക്കേണ്ടതിന് നമ്മുടെ ദൈവമായ യഹോവയിൽനിന്ന് ഹൃദയം വ്യതിചലിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ഒരു കുലമോ ഗോത്രമോ നിങ്ങളുടെ ഇടയിൽ ഉണ്ടാകുകയില്ല എന്ന് ഉറപ്പുവരുത്തുക. അപ്രകാരം കയ്‌പുവിഷം പുറപ്പെടുവിക്കുന്ന ഒരു വേരുപോലും നിങ്ങളുടെ ഇടയിൽ ഇല്ലെന്ന് ഉറപ്പുവരുത്തുക.
DEU 29:19 അങ്ങനെയുള്ള ഒരു വ്യക്തി ഈ പ്രതിജ്ഞയുടെ വചനങ്ങൾ കേൾക്കുമ്പോൾ അവൻ തന്നെത്താൻ അനുഗ്രഹിച്ചശേഷം, “ഞാൻ എന്റെ സ്വന്തം വഴികളിൽത്തന്നെ നടന്നാലും സുരക്ഷിതനായിരിക്കും” എന്നു ചിന്തിക്കും. അവർ ഇതുമൂലം നീരൊഴുക്കുള്ളനിലത്തും ഉണങ്ങിയനിലത്തും, ഒരുപോലെ അത്യാഹിതം കൊണ്ടുവരും.
DEU 29:20 യഹോവ ഒരിക്കലും അവരോടു ക്ഷമിക്കുകയില്ല; അവിടത്തെ കോപവും തീക്ഷ്ണതയും അവർക്കുനേരേ ജ്വലിക്കും. ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ശാപങ്ങളെല്ലാം അവരുടെമേൽ വരും, ആകാശത്തിനു കീഴിൽനിന്ന് അവരുടെ പേരുകൾ യഹോവ തുടച്ചുനീക്കും.
DEU 29:21 ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ശാപനിയമങ്ങൾക്കനുസരിച്ച് അവർക്ക് അത്യാഹിതം വരേണ്ടതിന് യഹോവ ഇസ്രായേലിലെ സകലഗോത്രത്തിൽനിന്നും അവരെ വേർതിരിക്കും.
DEU 29:22 നിങ്ങളുടെ കാലശേഷം വരുന്ന തലമുറയിലെ മക്കളും ദൂരദേശത്തുനിന്നു വരുന്ന പ്രവാസികളും ദേശത്തിന്മേൽ വന്ന അത്യാഹിതങ്ങളും ദണ്ഡനത്തിനായി യഹോവ അയച്ച രോഗങ്ങളും കാണും.
DEU 29:23 ദേശംമുഴുവനും ഉപ്പും ഗന്ധകവും കത്തുന്ന ദേശമാകും. അവിടെ വിതയും വിളവും ഇല്ലാതെയും ഒന്നും മുളച്ചുവരാതെയും ഇരിക്കും. അവ, യഹോവ തന്റെ ഉഗ്രകോപത്തിൽ മറിച്ചുകളഞ്ഞ സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നീ പട്ടണങ്ങൾപോലെയാകും.
DEU 29:24 എല്ലാ ജനതകളും ചോദിക്കും: “യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇപ്രകാരം ചെയ്തത്? എന്തുകൊണ്ടാണ് ഈ ക്രോധാഗ്നി ജ്വലിക്കുന്നത്?”
DEU 29:25 അതിന്റെ മറുപടി ഇപ്രകാരമായിരിക്കും: “അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചപ്പോൾ അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരോടു ചെയ്ത ഉടമ്പടി ഉപേക്ഷിച്ചതുകൊണ്ടാണിത്.
DEU 29:26 അവർ അറിഞ്ഞിട്ടില്ലാത്തതും അവർക്കു നൽകപ്പെട്ടിട്ടില്ലാത്തതുമായ അന്യദേവന്മാരെ നമസ്കരിക്കാനും ആരാധിക്കാനും അവർ പോയി.
DEU 29:27 അതുകൊണ്ട് യഹോവയുടെ കോപം ദേശത്തിനുനേരേ ജ്വലിച്ചു. അങ്ങനെ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലശാപങ്ങളും അതിന്മേൽ വരുത്തി.
DEU 29:28 യഹോവ തന്റെ ഉഗ്രകോപത്തിലും മഹാക്രോധത്തിലും അവരെ ദേശത്തുനിന്ന് പിഴുതെടുത്ത് ഇന്നുള്ളതുപോലെ അന്യദേശത്തേക്ക് എറിഞ്ഞുകളഞ്ഞു.”
DEU 29:29 മറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മുടെ ദൈവമായ യഹോവയ്ക്കുള്ളതാകുന്നു. വെളിപ്പെട്ടിട്ടുള്ള കാര്യങ്ങളോ, നാം ഈ നിയമത്തിന്റെ വചനങ്ങൾ പാലിക്കേണ്ടതിന് എന്നേക്കും നമുക്കും നമ്മുടെ മക്കൾക്കും ഉള്ളതാകുന്നു.
DEU 30:1 ഞാൻ നിനക്കു നൽകിയിരിക്കുന്ന അനുഗ്രഹങ്ങളും ശാപങ്ങളും നിന്റെമേൽ വന്ന് നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളയുന്ന ഏതു ജനതകളുടെയും മധ്യത്തിൽ നീ അവയെ നിന്റെ ഹൃദയത്തിൽ ഓർക്കുകയും
DEU 30:2 നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിലേക്കു നീയും നിന്റെ മക്കളും മടങ്ങിവന്ന് ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നതുപോലെ അവിടത്തെ വചനങ്ങൾ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ അനുസരിക്കുകയും ചെയ്യുമെങ്കിൽ
DEU 30:3 നിന്റെ ദൈവമായ യഹോവ നിന്റെ ഭാവിനിർണയങ്ങൾ പുനഃസ്ഥാപിക്കുകയും നിന്നോടു കരുണകാണിച്ച്, നീ ചിതറിപ്പോയിരുന്ന സകലജനതകളുടെയും ഇടയിൽനിന്ന് നിന്നെ കൂട്ടിവരുത്തുകയും ചെയ്യും.
DEU 30:4 ആകാശത്തിൻകീഴിൽ വിദൂരരാജ്യങ്ങളിലേക്കു നീ നാടുകടത്തപ്പെട്ടിരുന്നാലും അവിടെനിന്നും നിന്റെ ദൈവമായ യഹോവ നിന്നെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും.
DEU 30:5 നിന്റെ പിതാക്കന്മാരുടെ ദേശത്തേക്ക് യഹോവയായ ദൈവം നിന്നെ കൊണ്ടുവരും, അതു നിന്റെ അവകാശമായിത്തീരും. അവിടന്ന് നിന്റെ പിതാക്കന്മാരെക്കാൾ ഐശ്വര്യവും അംഗസംഖ്യയും നിനക്കു പ്രദാനംചെയ്യും.
DEU 30:6 നീ ജീവിച്ചിരിക്കേണ്ടതിനു നിന്റെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണാത്മാവോടും സ്നേഹിക്കാൻ തക്കവണ്ണം നിന്റെ ദൈവമായ യഹോവ നിന്റെ ഹൃദയവും നിന്റെ സന്തതിയുടെ ഹൃദയവും പരിച്ഛേദനം ചെയ്യും.
DEU 30:7 നിന്നെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന നിന്റെ ശത്രുക്കളുടെമേൽ ഈ ശാപങ്ങളെല്ലാം നിന്റെ ദൈവമായ യഹോവ അയയ്ക്കും.
DEU 30:8 നീ വീണ്ടും യഹോവയെ അനുസരിക്കുകയും ഇന്നു ഞാൻ നിനക്കു നൽകുന്ന അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യണം.
DEU 30:9 അപ്പോൾ നിന്റെ ദൈവമായ യഹോവ നിന്റെ കൈകളുടെ സകലപ്രവൃത്തിയിലും ഗർഭഫലത്തിലും മൃഗഫലത്തിലും നിലത്തിലെ വിളവിലും മഹാസമൃദ്ധി നൽകും.
DEU 30:10 നിന്റെ ദൈവമായ യഹോവയുടെ വചനം കേട്ട് ഈ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന അവിടത്തെ കൽപ്പനകളും ഉത്തരവുകളും പ്രമാണിക്കുകയും നിന്റെ ദൈവമായ യഹോവയിലേക്കു പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ തിരിയുകയും ചെയ്യുമെങ്കിൽ യഹോവ നിന്റെ പിതാക്കന്മാരിൽ പ്രസാദിച്ചിരുന്നതുപോലെ നിന്നിൽ വീണ്ടും പ്രസാദിക്കുകയും സമൃദ്ധിയിലേക്കു നയിക്കുകയും ചെയ്യും.
DEU 30:11 ഇന്നു ഞാൻ നിന്നോട് ആജ്ഞാപിക്കുന്ന കൽപ്പനകൾ നിനക്കു പ്രയാസമുള്ളതും അപ്രാപ്യവുമല്ല.
DEU 30:12 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സ്വർഗത്തിൽക്കയറിച്ചെന്ന് അതു ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സ്വർഗത്തിലല്ല.
DEU 30:13 “ഞങ്ങൾ അനുസരിക്കേണ്ടതിന് ആര് സമുദ്രം കടന്ന് അതു കൊണ്ടുവന്ന് ഞങ്ങളോടു പ്രസ്താവിക്കും,” എന്നു നിങ്ങൾ ചോദിക്കത്തക്കവിധം അതു സമുദ്രത്തിനപ്പുറവുമല്ല.
DEU 30:14 വചനം നിങ്ങളോട് ഏറ്റവും സമീപമാകുന്നു, നിങ്ങൾ അനുസരിക്കത്തക്കവിധം അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു.
DEU 30:15 ഇതാ, ഞാൻ ഇന്നു നിങ്ങളുടെമുമ്പിൽ ജീവനും സമൃദ്ധിയും, മരണവും നാശവും വെക്കുന്നു.
DEU 30:16 നീ ജീവിക്കുകയും വർധിക്കുകയും നീ അവകാശമാക്കാൻപോകുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കുകയും ചെയ്യേണ്ടതിനു നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കാനും അവിടത്തെ വഴികളിൽ നടക്കാനും അവിടത്തെ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും പ്രമാണിക്കാനും ഇന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു.
DEU 30:17 എന്നാൽ, നിങ്ങൾ അനുസരണം ഇല്ലാതെ ഹൃദയം തിരിച്ചുകളയുകയും അന്യദേവന്മാരെ നമസ്കരിക്കേണ്ടതിനും ആരാധിക്കേണ്ടതിനും വശീകരിക്കപ്പെടുകയും ചെയ്താൽ,
DEU 30:18 നീ അവകാശമാക്കാൻ യോർദാൻനദി കടന്നുചെല്ലുന്ന ദേശത്ത് ദീർഘായുസ്സോടിരിക്കാതെ തീർച്ചയായും നശിച്ചുപോകും എന്ന് ഇന്നു ഞാൻ നിങ്ങളോട് പ്രസ്താവിക്കുന്നു.
DEU 30:19 ജീവനും മരണവും അനുഗ്രഹവും ശാപവും നിന്റെ മുമ്പാകെ വെക്കുന്നു. നീ ഇതിൽ ഏതു തെരഞ്ഞെടുക്കും എന്നതിനു സാക്ഷ്യത്തിനായി ഇന്നു ഞാൻ സ്വർഗത്തെയും ഭൂമിയെയും വിളിക്കുന്നു. നീയും നിന്റെ മക്കളും ജീവനോടിരിക്കേണ്ടതിന് ഇപ്പോൾ ജീവൻ തെരഞ്ഞെടുത്തുകൊൾക.
DEU 30:20 നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ ശബ്ദം ശ്രദ്ധിച്ച് അവിടത്തോടു പറ്റിച്ചേർന്നുകൊൾക. യഹോവ നിന്റെ ജീവൻ ആകുന്നു. അവിടന്ന് നിന്റെ പിതാക്കന്മാരായ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനംചെയ്ത ദേശത്ത് അവിടന്ന് നിനക്കു ദീർഘായുസ്സു നൽകും.
DEU 31:1 അതിനുശേഷം മോശ ചെന്ന് ഈ വചനങ്ങൾ എല്ലാ ഇസ്രായേലിനോടും പറഞ്ഞു:
DEU 31:2 “എനിക്ക് ഇപ്പോൾ നൂറ്റിയിരുപത് വയസ്സായി. ഇനിയും നിങ്ങളെ നയിക്കാൻ എനിക്കു സാധിക്കുകയില്ല. ‘നീ യോർദാൻ കടക്കുകയില്ല’ എന്ന് യഹോവ എന്നോടു കൽപ്പിച്ചിട്ടുണ്ട്.
DEU 31:3 നിന്റെ ദൈവമായ യഹോവതന്നെ നിനക്കുമുമ്പായി കടന്നുചെല്ലും. അവിടന്ന് ഈ ജനതകളെ നിന്റെ മുമ്പിൽനിന്ന് നശിപ്പിക്കുകയും നീ അവരുടെ ദേശം അവകാശമാക്കുകയും ചെയ്യും. യഹോവ കൽപ്പിച്ചിട്ടുള്ളതുപോലെ യോശുവയും നിങ്ങൾക്കുമുമ്പേ കടന്നുചെല്ലും.
DEU 31:4 യഹോവ അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശവാസികളോടൊപ്പം നശിപ്പിച്ചതുപോലെ ഇവരോടും ചെയ്യും.
DEU 31:5 യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും, ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളതുപോലെയെല്ലാം നിങ്ങൾ അവരോടു ചെയ്യണം.
DEU 31:6 ബലവും ധൈര്യവും ഉള്ളവരായിരിക്കുക. അവർനിമിത്തം നിങ്ങൾ ഭയപ്പെടുകയോ പേടിക്കുകയോ അരുത്. നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു നിങ്ങളോടുകൂടെ പോകുന്നത്. അവിടന്നു നിങ്ങളെ കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല.”
DEU 31:7 അതിനുശേഷം മോശ യോശുവയെ വിളിച്ചുവരുത്തി എല്ലാ ഇസ്രായേലിന്റെയും സാന്നിധ്യത്തിൽ അവനോടു പറഞ്ഞു: “ബലവും ധൈര്യവും ഉള്ളവനായിരിക്കുക. അവരുടെ പിതാക്കന്മാർക്കു നൽകുമെന്ന് യഹോവ ശപഥംചെയ്ത ദേശത്തേക്ക് നീ ഈ ജനത്തോടുകൂടെ പോകണം; അവരുടെ അവകാശമായി അവർക്ക് അതു വിഭാഗിച്ചു നൽകണം.
DEU 31:8 യഹോവതന്നെ നിനക്കുമുമ്പായി പുറപ്പെടും, അവിടന്ന് നിന്നോടുകൂടെ ഇരിക്കും. അവിടന്ന് നിന്നെ ഒരുനാളും കൈവിടുകയോ ഉപേക്ഷിക്കുകയോ ഇല്ല. ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്.”
DEU 31:9 അങ്ങനെ മോശ ഈ ന്യായപ്രമാണം എഴുതി യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമക്കുന്ന ലേവിയുടെ മക്കളായ പുരോഹിതന്മാർക്കും ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാർക്കും നൽകി.
DEU 31:10 അതിനുശേഷം മോശ അവരോട് ഇങ്ങനെ കൽപ്പിച്ചു: “ഏഴുവർഷം കൂടുമ്പോഴുള്ള വിമോചനവർഷത്തിലെ കൂടാരപ്പെരുന്നാളിൽ,
DEU 31:11 നിങ്ങളുടെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത്, അവിടത്തെ സന്നിധിയിൽ എല്ലാ ഇസ്രായേലും കൂടിവരുമ്പോൾ അവർ കേൾക്കേണ്ടതിന് നിങ്ങൾ ഈ ന്യായപ്രമാണം വായിച്ചു കേൾപ്പിക്കണം.
DEU 31:12 പുരുഷന്മാരും സ്ത്രീകളും കുട്ടികളും നിന്റെ നഗരത്തിലുള്ള പ്രവാസികളും ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ സൂക്ഷ്മതയോടെ അനുസരിക്കേണ്ടതിന് അതു കേൾക്കുകയും നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കുകയുംചെയ്യേണ്ടതിന് അവരെ ഒരുമിച്ചുകൂട്ടിവരുത്തണം.
DEU 31:13 ഈ ന്യായപ്രമാണം അറിയാത്തവരായ അവരുടെ മക്കൾ യോർദാൻ കടന്ന് അവകാശമാക്കുന്ന ദേശത്തു ജീവിക്കുന്ന കാലത്തോളം നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെടാൻ പഠിക്കേണ്ടതിന് ഈ നിയമം തീർച്ചയായും ശ്രദ്ധിച്ചു കേൾക്കണം.”
DEU 31:14 യഹോവ മോശയോടു കൽപ്പിച്ചു: “നിന്റെ മരണദിനം സമീപിച്ചിരിക്കുന്നു. ഞാൻ യോശുവയെ അധികാരപ്പെടുത്തേണ്ടതിനു നീയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരാകുക.” അങ്ങനെ മോശയും യോശുവയും സമാഗമകൂടാരത്തിൽ സന്നിഹിതരായി.
DEU 31:15 അതിനുശേഷം യഹോവ കൂടാരത്തിൽ മേഘസ്തംഭത്തിൽ പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നിലകൊണ്ടു.
DEU 31:16 യഹോവ മോശയോടു കൽപ്പിച്ചു: “നീ നിന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിക്കാൻപോകുന്നു. ഈ ജനത വേഗത്തിൽ അവർ പ്രവേശിക്കുന്ന ദേശത്ത് അന്യദേവന്മാരുമായി പരസംഗം ചെയ്യും. അവർ എന്നെ ഉപേക്ഷിക്കുകയും ഞാൻ അവരോടു ചെയ്ത ഉടമ്പടി ലംഘിക്കുകയും ചെയ്യും.
DEU 31:17 അന്ന് ഞാൻ അവരോടു കോപിച്ച് അവരെ ഉപേക്ഷിച്ചുകളയും. ഞാൻ എന്റെ മുഖം അവരിൽനിന്നും മറയ്ക്കും, അവർ നശിച്ചുപോകും. അനവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരും. ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടല്ലേ ഈ അത്യാഹിതം നമുക്കു വന്നത്?’ എന്ന് ആ ദിവസം അവർ ചോദിക്കും.
DEU 31:18 അവർ അന്യദേവന്മാരിലേക്കു പിന്തിരിഞ്ഞ് ചെയ്ത സകലദുഷ്ടതകളുംനിമിത്തം ആ ദിവസം ഞാൻ എന്റെ മുഖം അവരിൽനിന്നും നിശ്ചയമായും മറയ്ക്കും.
DEU 31:19 “ഇപ്പോൾ നീ തന്നെ ഈ ഗീതം എഴുതി ഇസ്രായേൽമക്കളെ പഠിപ്പിക്കുക. ഇസ്രായേൽജനം ഈ ഗീതം ആലപിക്കട്ടെ. അങ്ങനെ ഈ ഗീതം ഇസ്രായേൽമക്കൾക്കെതിരേ എനിക്കുള്ള ഒരു സാക്ഷ്യമായിരിക്കും.
DEU 31:20 ഞാൻ അവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ശപഥത്താൽ വാഗ്ദാനംചെയ്ത പാലും തേനും ഒഴുകുന്ന ദേശത്ത് ഞാൻ അവരെ കൊണ്ടുവന്നശേഷം അവർ ഭക്ഷിച്ചു തൃപ്തരായി ചീർത്തിരിക്കുമ്പോൾ അവർ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവയെ ആരാധിക്കുകയും എന്നോടുള്ള ഉടമ്പടി ലംഘിച്ച് എന്നെ ഉപേക്ഷിക്കുകയും ചെയ്യും.
DEU 31:21 നിരവധി അത്യാഹിതങ്ങളും കഷ്ടതകളും അവരുടെമേൽ വരുമ്പോൾ ഈ ഗീതം അവർക്കെതിരേ സാക്ഷ്യമായിരിക്കും. കാരണം അവരുടെ സന്തതികൾ ഇതു മറന്നുപോകുകയില്ല. ഞാൻ അവർക്കു നൽകുമെന്ന് ശപഥംചെയ്ത ദേശത്തേക്ക് അവരെ കൊണ്ടുവരുന്നതിനു മുമ്പുതന്നെ അവർ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യങ്ങൾ ഞാൻ അറിഞ്ഞിരിക്കുന്നു.”
DEU 31:22 അങ്ങനെ മോശ ആ ദിവസംതന്നെ ഈ ഗീതം എഴുതി ഇസ്രായേല്യരെ പഠിപ്പിച്ചു.
DEU 31:23 യഹോവ നൂന്റെ മകനായ യോശുവയ്ക്ക് ഈ കൽപ്പന നൽകി: “ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കുക. ഞാൻ ഇസ്രായേൽജനത്തോട്, അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്ത ദേശത്ത് നീ അവരെ എത്തിക്കും. ഞാൻ നിന്നോടുകൂടെ ഇരിക്കും.”
DEU 31:24 മോശ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങൾ ആദ്യവസാനം ഒരു പുസ്തകത്തിൽ എഴുതിത്തീർന്നശേഷം
DEU 31:25 യഹോവയുടെ ഉടമ്പടിയുടെ പേടകം വഹിക്കുന്ന ലേവ്യരോട് മോശെ ഇങ്ങനെ കൽപ്പിച്ചു:
DEU 31:26 “ഈ ന്യായപ്രമാണഗ്രന്ഥം എടുത്ത് നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനു സമീപം വെക്കുക. അത് അവിടെ നിനക്കെതിരേ സാക്ഷ്യമായിരിക്കും.
DEU 31:27 നിങ്ങൾ എത്ര മൽസരികളും ദുശ്ശാഠ്യമുള്ളവരും ആണെന്ന് എനിക്കറിയാം. ഞാൻ നിങ്ങളോടുകൂടെ ജീവിച്ചിരിക്കുമ്പോൾത്തന്നെ നിങ്ങൾ യഹോവയോടു മത്സരികളായിരിക്കുന്നെങ്കിൽ എന്റെ മരണശേഷം അത് എത്ര അധികം!
DEU 31:28 നിങ്ങളുടെ സകലഗോത്രങ്ങളിലെയും നേതാക്കന്മാരെയും ഉദ്യോഗസ്ഥരെയും എന്റെ അടുക്കൽ വിളിച്ചുകൂട്ടുക. ഞാൻ ഈ വചനങ്ങൾ അവർ കേൾക്കേണ്ടതിനു പ്രസ്താവിക്കും, അവർക്കുനേരേ സാക്ഷിയായി ആകാശത്തെയും ഭൂമിയെയും വിളിക്കും.
DEU 31:29 എന്റെ മരണശേഷം, നിങ്ങൾ ഉറപ്പായും വഷളത്തം പ്രവർത്തിക്കുകയും ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ള വഴി വിട്ടുമാറുകയും ചെയ്യുമെന്ന് എനിക്കറിയാം. നിങ്ങൾ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് അവിടത്തെ കോപിപ്പിക്കുന്നതുകൊണ്ട് ഭാവിയിൽ അത്യാഹിതം നിങ്ങളുടെമേൽ വരും.”
DEU 31:30 ആദിയോടന്തം മോശ ഈ ഗാനത്തിലെ വചനങ്ങൾ ഇസ്രായേലിന്റെ സകലസഭയും കേൾക്കത്തക്കവിധം ചൊല്ലിക്കേൾപ്പിച്ചു.
DEU 32:1 ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം; ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക.
DEU 32:2 എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ, എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ, ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ, തളിർചെടികളിൽ മാരിപോലെ.
DEU 32:3 ഞാൻ യഹോവയുടെ നാമം ഘോഷിക്കും. നമ്മുടെ ദൈവത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുക!
DEU 32:4 അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും, അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു. അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു, അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
DEU 32:5 അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു; കാരണം അവർ അവിടത്തെ മക്കളല്ല; അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്.
DEU 32:6 ബുദ്ധിയില്ലാത്ത ഭോഷരേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്? അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും; നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ?
DEU 32:7 പൂർവകാലങ്ങളെ ഓർക്കുക; പിൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക. നിന്റെ പിതാവിനോടു ചോദിക്കുക, അവൻ നിന്നോടു പറയും, നിന്റെ ഗോത്രത്തലവന്മാരോടു ചോദിക്കുക, അവർ നിന്നോടു വിശദീകരിക്കും.
DEU 32:8 പരമോന്നതൻ ജനതകൾക്ക് അവരുടെ ഓഹരി നൽകിയപ്പോൾ, അവിടന്ന് മനുഷ്യവർഗത്തെ വേർതിരിച്ചപ്പോൾ, ഇസ്രായേൽമക്കളുടെ എണ്ണം അനുസരിച്ച് അവിടന്ന് ജനസമൂഹങ്ങൾക്ക് അതിർത്തി നിശ്ചയിച്ചു.
DEU 32:9 യഹോവയുടെ ഓഹരിയോ അവിടത്തെ ജനം, യാക്കോബ് അവിടത്തേക്ക് വേർതിരിക്കപ്പെട്ട ഓഹരി.
DEU 32:10 അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.
DEU 32:11 ഒരു കഴുകൻ തന്റെ കൂടിളക്കി കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും ചിറകുവിരിച്ച് അവയെ ഉയർത്തുകയും ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.
DEU 32:12 യഹോവ ഏകനായി അവനെ നയിച്ചു, ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
DEU 32:13 ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി, വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു. അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു.
DEU 32:14 കന്നുകാലികളുടെയും ആട്ടിൻപറ്റത്തിന്റെയും വെണ്ണയും പാലും, ആടുകളുടെയും കോലാടുകളുടെയും മാംസവും, ബാശാനിലെ വിശിഷ്ട ആട്ടുകൊറ്റന്മാരെയും നേർത്ത ഗോതമ്പിൻ കാമ്പിനെയും അവനു കൊടുത്തു. മുന്തിരിയുടെ രക്തമായ വീഞ്ഞു നീ കുടിച്ചു.
DEU 32:15 യെശൂരൂൻ തടിച്ചുകൊഴുത്തു, കാൽകുടഞ്ഞു, അവൻ കൊഴുത്തുതടിച്ചു, മിനുമിനുത്തു. തന്നെ സൃഷ്ടിച്ച ദൈവത്തെ അവൻ ഉപേക്ഷിച്ചു, അവന്റെ രക്ഷയുടെ പാറയെ തള്ളിക്കളഞ്ഞു.
DEU 32:16 അന്യദൈവങ്ങളാൽ അവർ അവിടത്തെ തീക്ഷ്ണതയുള്ളവനാക്കി. മ്ലേച്ഛവിഗ്രഹങ്ങളാൽ അവർ അവിടത്തെ പ്രകോപിപ്പിച്ചു,
DEU 32:17 ദൈവമല്ലാത്ത ഭൂതങ്ങൾക്ക് അവർ ബലി അർപ്പിച്ചു— അവർ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക്, അടുത്തകാലത്തു പുതുതായി പ്രത്യക്ഷപ്പെട്ട ദേവന്മാർക്ക്, നിങ്ങളുടെ പിതാക്കന്മാർ ഭയപ്പെട്ടിട്ടില്ലാത്ത അന്യദേവന്മാർക്കുതന്നെ.
DEU 32:18 നിന്നെ ജനിപ്പിച്ച പാറയെ നീ ഉപേക്ഷിച്ചു, നിനക്കു ജന്മംനൽകിയ ദൈവത്തെ നീ മറന്നുകളഞ്ഞു.
DEU 32:19 യഹോവ അതുകണ്ടു, അവരെ ഉപേക്ഷിച്ചു. കാരണം അവന്റെ പുത്രന്മാരും പുത്രിമാരും അവിടത്തെ പ്രകോപിപ്പിച്ചു.
DEU 32:20 അവിടന്ന് അരുളിച്ചെയ്തു: “എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കും, അവരുടെ അന്ത്യം എന്താകുമെന്നു ഞാൻ കാണും. അവർ മത്സരികളായ തലമുറയല്ലോ, അവിശ്വസ്ത സന്തതികൾതന്നെ.
DEU 32:21 ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നെ തീക്ഷ്ണതയുള്ളവനാക്കി, അവരുടെ മിഥ്യാമൂർത്തികളെക്കൊണ്ട് എന്നെ കോപിപ്പിച്ചു. ജനമല്ലാത്തവരെക്കൊണ്ടു ഞാൻ അവരെ അസൂയയുള്ളവരാക്കും. തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ അവരെ പ്രകോപിപ്പിക്കും.
DEU 32:22 എന്റെ കോപത്താൽ അഗ്നി ജ്വലിച്ചു, അതു പാതാളത്തിന്റെ അടിത്തട്ടുവരെ കത്തും. അതു ഭൂമിയെയും അതിലെ കൊയ്ത്തുകളെയും ദഹിപ്പിക്കും. അതു പർവതങ്ങളുടെ അടിസ്ഥാനങ്ങൾ കത്തിക്കും.
DEU 32:23 “ഞാൻ അത്യാഹിതങ്ങൾ അവരുടെമേൽ കുന്നുകൂട്ടും, അവർക്കെതിരേ എന്റെ അസ്ത്രങ്ങൾ തൊടുത്തുവിടും.
DEU 32:24 ഞാൻ അവർക്കെതിരേ കഠിനക്ഷാമം അയയ്ക്കും, ദഹിപ്പിക്കുന്ന പകർച്ചവ്യാധിയും മാരകവ്യാധിയും അയയ്ക്കും. ഞാൻ വന്യമൃഗങ്ങളുടെ പല്ല് അവർക്കെതിരേ അയയ്ക്കും; പൊടിയിൽ ഇഴയുന്ന സർപ്പങ്ങളുടെ വിഷവും അയയ്ക്കും.
DEU 32:25 തെരുവിൽവെച്ച് വാൾ അവരെ മക്കളില്ലാത്തവരാക്കും, അവരുടെ വീടുകളിൽ ഭീതി ആവസിക്കും. യുവാക്കളും യുവതികളും നശിക്കും. ശിശുക്കളും നരച്ചവരും നശിക്കും.
DEU 32:26 ഞാൻ അവരെ ചിതറിക്കുമെന്നും മനുഷ്യകുലത്തിൽനിന്ന് അവരുടെ സ്മരണ മായിക്കും എന്നും ഞാൻ പറഞ്ഞു.
DEU 32:27 എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു, അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും, ‘ഞങ്ങളുടെ കരം വിജയിച്ചു; യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’ ”
DEU 32:28 അവർ ബുദ്ധിയില്ലാത്ത ജനം, അവർക്കു വിവേചനശക്തിയില്ല.
DEU 32:29 അവർ വിവേകികളായിരുന്നെങ്കിൽ ഇതു ഗ്രഹിക്കുമായിരുന്നു, അവരുടെ അന്ത്യം എന്താകുമെന്നു വിവേചിക്കുമായിരുന്നു.
DEU 32:30 അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ, ഒരുവൻ ആയിരത്തെയും ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?
DEU 32:31 അവരുടെ പാറ നമ്മുടെ പാറപോലെ അല്ല എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.
DEU 32:32 അവരുടെ മുന്തിരി സൊദോമിലെ മുന്തിരിയിൽനിന്നും ഗൊമോറായിലെ വയലുകളിൽനിന്നുമുള്ളതാകുന്നു. അവരുടെ മുന്തിരിപ്പഴങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു; അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളതാകുന്നു.
DEU 32:33 അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം; മൂർഖന്റെ മാരകവിഷംതന്നെ.
DEU 32:34 “ഇത് എന്റെപക്കൽ സംഭരിക്കുകയും എന്റെ കലവറകളിൽ മുദ്രവെച്ചു സൂക്ഷിച്ചിരിക്കുകയുമല്ലേ? എന്ന് യഹോവ അരുളിച്ചെയ്യുന്നു.
DEU 32:35 ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും. തക്കസമയത്ത് അവരുടെ കാൽ വഴുതും, അവരുടെ അനർഥകാലം സമീപമായിരിക്കുന്നു, അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”
DEU 32:36 അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ, യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.
DEU 32:37 അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ, അവർ അഭയം കണ്ടെത്തിയ പാറ,
DEU 32:38 അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ, അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ? അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ! അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
DEU 32:39 “ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക! ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു, എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.
DEU 32:40 എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു: എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,
DEU 32:41 എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി, ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ, എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
DEU 32:42 എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും, എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും; കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം, ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
DEU 32:43 ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക. അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും. അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും; അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.
DEU 32:44 മോശ നൂന്റെ മകനായ യോശുവയോടൊപ്പം വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു.
DEU 32:45 മോശ ഈ വചനങ്ങളെല്ലാം ഇസ്രായേലിനോടു ചൊല്ലിത്തീർന്നശേഷം അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു:
DEU 32:46 “ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക.
DEU 32:47 ഇവ നിങ്ങൾക്കു കേവലം വ്യർഥമായ കാര്യങ്ങളല്ല—അവ നിങ്ങളുടെ ജീവൻ ആകുന്നു. നിങ്ങൾ അവകാശമാക്കാൻ യോർദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ ഇവയാൽ ദീർഘായുസ്സോടെ ഇരിക്കും.”
DEU 32:48 ആ ദിവസംതന്നെ യഹോവ മോശയോടു കൽപ്പിച്ചു:
DEU 32:49 “യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക.
DEU 32:50 നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.
DEU 32:51 സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്.
DEU 32:52 അതുകൊണ്ട് നീ ദൂരത്തുനിന്ന് ആ ദേശം കാണും. പക്ഷേ ഇസ്രായേൽജനതയ്ക്കു ഞാൻ നൽകുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല.”
DEU 33:1 ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു.
DEU 33:2 അദ്ദേഹം പറഞ്ഞു: “യഹോവ സീനായിൽനിന്ന് വന്നു, സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്, ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു.
DEU 33:3 അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു,
DEU 33:4 യാക്കോബിന്റെ സഭയുടെ അവകാശമായി, മോശ നമുക്കു നൽകിയ നിയമംതന്നെ.
DEU 33:5 ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ അങ്ങ് യെശൂരൂന് രാജാവായിരുന്നു.
DEU 33:6 “രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ, അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.”
DEU 33:7 അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.”
DEU 33:8 ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അങ്ങയുടെ തുമ്മീമും ഊറീമും അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി.
DEU 33:9 അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്, ‘ഞാൻ അവരെ അറിയുന്നില്ല’ എന്നു പറഞ്ഞു. അവൻ തന്റെ സഹോദരന്മാരെ അംഗീകരിച്ചില്ല, തന്റെ മക്കളെ സ്വീകരിച്ചുമില്ല, എന്നാൽ അവൻ അങ്ങയുടെ വചനം കാത്തു, അങ്ങയുടെ ഉടമ്പടി സൂക്ഷിച്ചു.
DEU 33:10 അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു. അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു.
DEU 33:11 യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ, അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ. അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.”
DEU 33:12 ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ, ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു, യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.”
DEU 33:13 യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു, മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും താഴേ അഗാധതയിലെ ജലംകൊണ്ടും;
DEU 33:14 സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും;
DEU 33:15 പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും;
DEU 33:16 ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ.
DEU 33:17 പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. അവകൊണ്ട് അവൻ ജനതകളെ, ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. എഫ്രയീമിന്റെ പതിനായിരങ്ങളും; മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.”
DEU 33:18 സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക.
DEU 33:19 അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; സമുദ്രങ്ങളിലെ സമൃദ്ധിയിലും മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.”
DEU 33:20 ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു: “ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു, ഭുജവും നെറുകയും പറിച്ചുകീറുന്നു.
DEU 33:21 ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, യഹോവയുടെ നീതിയും ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.”
DEU 33:22 ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, ഒരു സിംഹക്കുട്ടി.”
DEU 33:23 നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.”
DEU 33:24 ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: “പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ.
DEU 33:25 നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം.
DEU 33:26 “യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല, നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ മേഘാരൂഢനായി വരുന്നു,
DEU 33:27 നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, കീഴേ ശാശ്വതഭുജങ്ങളുണ്ട്. ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, ‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു.
DEU 33:28 ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്, അങ്ങനെ ഇസ്രായേൽ നിർഭയമായും യാക്കോബ് സുരക്ഷിതമായും വസിക്കുന്നു, അവിടെ ആകാശം മഞ്ഞുപൊഴിക്കും.
DEU 33:29 ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ! നിന്നെപ്പോലെ യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ? അവിടന്നു നിന്റെ പരിചയും സഹായകനും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും, നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.”
DEU 34:1 അതിനുശേഷം മോശ മോവാബ് സമതലത്തിൽനിന്ന് യെരീഹോവിനെതിരേയുള്ള നെബോ പർവതത്തിലെ പിസ്ഗായുടെ മുകളിൽ കയറി. യഹോവ അവിടെവെച്ച് ഗിലെയാദുമുതൽ ദാൻവരെയും
DEU 34:2 നഫ്താലിദേശം മുഴുവനും മനശ്ശെയുടെയും എഫ്രയീമിന്റെയും അതിർത്തിയും പടിഞ്ഞാറ് മെഡിറ്ററേനിയൻ കടൽവരെയുള്ള യെഹൂദാദേശം മുഴുവനും
DEU 34:3 തെക്കേദേശവും ഈന്തപ്പനകളുടെ നഗരമായ യെരീഹോമുതൽ സോവാർവരെയുള്ള താഴ്വരകളിലെ എല്ലാ മേഖലകളും കാണിച്ചു.
DEU 34:4 അതിനുശേഷം യഹോവ അദ്ദേഹത്തോടു കൽപ്പിച്ചു: “ ‘ഞാൻ നിന്റെ സന്തതികൾക്ക് ഇതു നൽകും’ എന്ന് അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ശപഥത്താൽ വാഗ്ദാനംചെയ്ത ദേശം ഇതാകുന്നു. ഇതു നിന്റെ കണ്ണാലെ കാണാൻ ഞാൻ നിന്നെ അനുവദിച്ചു, എന്നാൽ നീ അവിടെ പ്രവേശിക്കുകയില്ല.”
DEU 34:5 യഹോവ പറഞ്ഞതുപോലെ യഹോവയുടെ ദാസനായ മോശ അവിടെ മോവാബിൽവെച്ചു മരിച്ചു.
DEU 34:6 യഹോവ അവനെ മോവാബിൽ ബേത്-പെയോരിന്ന് എതിർവശത്തുള്ള താഴ്വരയിൽ സംസ്കരിച്ചു, എന്നാൽ ഇന്നുവരെ അദ്ദേഹത്തെ സംസ്കരിച്ച സ്ഥലം ആരും അറിയുന്നില്ല.
DEU 34:7 മോശ മരിക്കുമ്പോൾ നൂറ്റിയിരുപതു വയസ്സുണ്ടായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ കണ്ണു മങ്ങുകയോ ബലം ക്ഷയിക്കുകയോ ചെയ്തിരുന്നില്ല.
DEU 34:8 ഇസ്രായേല്യർ മോശയെ ഓർത്ത് മോവാബ് സമതലത്തിൽ മുപ്പതുദിവസം വിലപിച്ചു. അങ്ങനെ വിലാപകാലം അവസാനിച്ചു.
DEU 34:9 നൂന്റെ മകനായ യോശുവയെ മോശ കൈവെച്ച് അനുഗ്രഹിച്ചിരുന്നതുകൊണ്ട് അദ്ദേഹം ജ്ഞാനപൂർണനായിത്തീർന്നു. ഇസ്രായേൽജനം അദ്ദേഹത്തെ ശ്രദ്ധിക്കുകയും യഹോവ മോശയോടു കൽപ്പിച്ചത് അനുസരിക്കുകയും ചെയ്തു.
DEU 34:10 യഹോവ മുഖാമുഖമായി സംസാരിച്ച ഒരു പ്രവാചകനും മോശയ്ക്കുശേഷം ഇസ്രായേലിൽ ഉണ്ടായിട്ടില്ല.
DEU 34:11 യഹോവ അദ്ദേഹത്തെ ഈജിപ്റ്റിൽ ഫറവോന്റെയും അയാളുടെ സകല ഉദ്യോഗസ്ഥന്മാരുടെയും ദേശത്തെ സകലനിവാസികളുടെയും മുന്നിൽ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനായി നിയോഗിച്ചയച്ചു.
DEU 34:12 എല്ലാ ഇസ്രായേല്യരും കാൺകെ മോശ പ്രദർശിപ്പിച്ച അത്യന്തശക്തിയും അദ്ദേഹം പ്രവർത്തിച്ച വിസ്മയാവഹമായ കാര്യങ്ങളുംപോലെ വേറൊന്നും മറ്റാരും ചെയ്തിട്ടില്ല.
JOS 1:1 യഹോവയുടെ ദാസനായ മോശയുടെ മരണാനന്തരം, മോശയുടെ ശുശ്രൂഷകനും നൂന്റെ മകനുമായ യോശുവയോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
JOS 1:2 “എന്റെ ദാസനായ മോശ മരിച്ചു; ആകയാൽ യോർദാനക്കരെ—നീയും ഈ ജനമൊക്കെയും—ഞാൻ ഇസ്രായേൽമക്കൾക്കു കൊടുക്കാനിരിക്കുന്ന ദേശത്തേക്കു പോകാൻ തയ്യാറെടുക്കുക.
JOS 1:3 ഞാൻ മോശയോടു വാഗ്ദാനംചെയ്തതുപോലെ നിങ്ങളുടെ കാൽപാദങ്ങൾ പതിക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു തരും.
JOS 1:4 തെക്കേ ദേശമായ മരുഭൂമിമുതൽ വടക്ക് ലെബാനോൻ മലനിരകളും കിഴക്ക് യൂഫ്രട്ടീസ് എന്ന മഹാനദിമുതൽ പടിഞ്ഞാറ് ഹിത്യരാജ്യം മുഴുവനും മെഡിറ്ററേനിയൻ സമുദ്രംവരെയും നിങ്ങളുടെ ഭൂപ്രദേശം വ്യാപിച്ചുകിടക്കും.
JOS 1:5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ഒരുത്തനും നിന്റെനേരേ നിൽക്കുകയില്ല; ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയുമിരിക്കും; ഞാൻ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല.
JOS 1:6 ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക; കാരണം, ഇവരുടെ പിതാക്കന്മാർക്കു നൽകുമെന്നു ഞാൻ വാഗ്ദത്തംചെയ്ത ദേശം ഈ ജനം കൈവശമാക്കേണ്ടതിനു നീ അവരെ നയിക്കുക.
JOS 1:7 “ഉറപ്പും വളരെ ധൈര്യവുമുള്ളവനായിരിക്കുക; എന്റെ ദാസനായ മോശ നിനക്കുതന്ന ന്യായപ്രമാണമൊക്കെയും പാലിക്കാൻ ശ്രദ്ധിക്കുക; നീ ചെല്ലുന്നിടത്തൊക്കെയും വിജയം കൈവരിക്കേണ്ടതിന് അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറരുത്.
JOS 1:8 ഈ ന്യായപ്രമാണഗ്രന്ഥത്തിലുള്ളത് നിന്റെ അധരങ്ങളിൽനിന്നു നീങ്ങിപ്പോകരുത്; അതിൽ രേഖപ്പെടുത്തിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം ചെയ്യേണ്ടതിനു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കണം; എന്നാൽ നിന്റെ പ്രയത്നം സഫലമാകുകയും; നീ വിജയം നേടുകയും ചെയ്യും.
JOS 1:9 ബലവും ധൈര്യവും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കൽപ്പിച്ചില്ലയോ; ഭയപ്പെടരുത്, ഭ്രമിക്കുകയും അരുത്; നിന്റെ ദൈവമായ യഹോവ നീ പോകുന്നിടത്തൊക്കെയും നിന്നോടുകൂടെ ഉണ്ടായിരിക്കും.”
JOS 1:10 അപ്പോൾ യോശുവ ജനത്തിന്റെ നായകന്മാരോട് ഇപ്രകാരം കൽപ്പിച്ചു:
JOS 1:11 “പാളയത്തിൽ ചെന്നു ജനത്തോട്: ‘നിങ്ങൾക്കാവശ്യമായവ സംഭരിക്കുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശപ്പെടുത്തുന്നതിന് മൂന്നുദിവസം കഴിഞ്ഞ് യോർദാനക്കരെ കടക്കേണ്ടതാകുന്നു’ എന്നു പറയുക.”
JOS 1:12 എന്നാൽ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പകുതിഗോത്രത്തോടും ഇപ്രകാരം പറഞ്ഞു:
JOS 1:13 “യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു നൽകിയ കൽപ്പന ഓർത്തുകൊൾക; ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു വിശ്രമംനൽകി ഈ ദേശവും തന്നിരിക്കുന്നു.’
JOS 1:14 നിങ്ങളുടെ ഭാര്യമാരും കുട്ടികളും കന്നുകാലികളും യോർദാനു കിഴക്ക് മോശ നിങ്ങൾക്കു നൽകിയ ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തരായവർ ഒക്കെയും ആയുധധാരികളായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെല്ലുക.
JOS 1:15 യഹോവ നിങ്ങൾക്കെന്നപോലെ നിങ്ങളുടെ സഹോദരന്മാർക്കും വിശ്രമം നൽകുകയും നിങ്ങളുടെ ദൈവമായ യഹോവ അവർക്കു കൊടുക്കുന്ന ദേശം അവർ കൈവശമാക്കുകയും ചെയ്യുന്നതുവരെ അവരെ സഹായിക്കുക; അതിന്റെശേഷം യഹോവയുടെ ദാസനായ മോശ കിഴക്കു യോർദാന് അക്കരെ നിങ്ങൾക്ക് അവകാശപ്പെടുത്തി നൽകിയിട്ടുള്ള നിങ്ങളുടെ സ്വന്തം ദേശത്തേക്കു മടങ്ങിവന്ന് അതിനെ അനുഭവിച്ചുകൊള്ളണം.”
JOS 1:16 അവർ യോശുവയോട് ഉത്തരം പറഞ്ഞു: “അങ്ങ് ഞങ്ങളോടു കൽപ്പിച്ചിട്ടുള്ളതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നിടത്തൊക്കെയും ഞങ്ങൾ പോകും.
JOS 1:17 ഞങ്ങൾ മോശയെ പൂർണമായും അനുസരിച്ചതുപോലെ അങ്ങയെയും അനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയോടുകൂടി ഇരുന്നതുപോലെ അങ്ങയോടുകൂടിയും ഇരുന്നാൽമാത്രംമതി.
JOS 1:18 ആരെങ്കിലും അങ്ങയുടെ കൽപ്പന ചോദ്യംചെയ്യുകയും അങ്ങ് കൽപ്പിക്കുന്ന വാക്ക് അനുസരിക്കാതിരിക്കുകയും ചെയ്താൽ ആ വ്യക്തി മരണത്തിനിരയാകണം. അങ്ങ് ബലവും ധൈര്യവും ഉള്ളവനായിമാത്രം ഇരിക്കുക!”
JOS 2:1 ഇതിനുശേഷം നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന് രഹസ്യമായി രണ്ട് ചാരപ്രവർത്തകരെ അയച്ചു. “നിങ്ങൾ പോയി ദേശം പര്യവേക്ഷണംചെയ്യുക വിശിഷ്യ, യെരീഹോപട്ടണവും നോക്കുക” എന്നു പറഞ്ഞു. അവർ പോയി രാഹാബ് എന്നു പേരുള്ള ഒരു ഗണികയുടെ വീട്ടിൽ പ്രവേശിച്ച് അവിടെ താമസിച്ചു.
JOS 2:2 “ഇസ്രായേൽമക്കളിൽ ചിലർ ദേശത്തെ പര്യവേക്ഷണംചെയ്യാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു,” എന്നു യെരീഹോരാജാവിന് അറിവുകിട്ടി.
JOS 2:3 അതുകൊണ്ട് യെരീഹോരാജാവ് രാഹാബിന് ഇപ്രകാരം കൽപ്പനകൊടുത്തു: “നിന്റെ അടുക്കൽവന്ന് വീട്ടിൽ പ്രവേശിച്ചിരിക്കുന്ന പുരുഷന്മാരെ പുറത്തിറക്കിത്തരിക; അവർ ദേശമൊക്കെയും പര്യവേക്ഷണംചെയ്യാൻ വന്നവരാകുന്നു.”
JOS 2:4 എന്നാൽ ആ സ്ത്രീ രണ്ടു പുരുഷന്മാരെയും ഒളിപ്പിച്ചിരുന്നു. അവൾ ഇപ്രകാരം പറഞ്ഞു: “ആ പുരുഷന്മാർ ഇവിടെ വന്നിരുന്നു എന്നതു ശരിതന്നെ; എങ്കിലും അവർ എവിടെനിന്നു വന്നു എന്നു ഞാൻ അറിഞ്ഞിരുന്നില്ല.
JOS 2:5 ഇരുട്ടായപ്പോൾ പട്ടണവാതിൽ അടയ്ക്കുന്ന സമയത്ത് അവർ സ്ഥലംവിട്ടു. അവർ ഏതുവഴി പോയി എന്നും എനിക്കറിഞ്ഞുകൂടാ. വേഗം അവരെ പിൻതുടരുക. ഒരുപക്ഷേ അവരെ കണ്ടുപിടിക്കാം.”
JOS 2:6 (എന്നാൽ അവൾ അവരെ വീട്ടിന്മുകളിൽകൊണ്ടുപോയി അവിടെ നിരത്തിയിട്ടിരുന്ന ചണത്തണ്ടുകളുടെ ഇടയിൽ ഒളിപ്പിച്ചിരുന്നു.)
JOS 2:7 ചാരപ്രവർത്തകരെ തേടിവന്നവർ അവരെ തെരഞ്ഞ് യോർദാൻനദീതീരംവരെ പോയി, രാജാവിന്റെ ആളുകൾ പുറപ്പെട്ട ഉടനെതന്നെ പട്ടണവാതിൽ അടച്ചു.
JOS 2:8 ചാരപ്രവർത്തകർ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവൾ മുകളിൽ ചെന്ന് അവരോടു പറഞ്ഞു:
JOS 2:9 “യഹോവ ഈ ദേശം നിങ്ങൾക്കു തന്നിരിക്കുന്നു എന്നും നിങ്ങളെക്കുറിച്ച് ഒരു വലിയ ഭീതി ഞങ്ങളുടെമേൽ വീണിരിക്കുന്നു എന്നും ഞാൻ അറിയുന്നു. അതുകൊണ്ട് ഈ ദേശവാസികൾ എല്ലാവരും ഭയത്താൽ ഉരുകുകയാണ്.
JOS 2:10 നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം എങ്ങനെ വറ്റിച്ചു എന്നതും നിങ്ങൾ ഉന്മൂലനംചെയ്ത സീഹോൻ, ഓഗ് എന്നീ, യോർദാനു കിഴക്കുള്ള, രണ്ട് അമോര്യരാജാക്കന്മാരോടു നിങ്ങൾ ചെയ്തതും ഞങ്ങൾ കേട്ടിട്ടുണ്ട്.
JOS 2:11 ഇതു കേട്ടപ്പോൾത്തന്നെ നിങ്ങൾനിമിത്തം ഞങ്ങളുടെ ഹൃദയം ഭയംകൊണ്ടു കലങ്ങി; ധൈര്യം ചോർന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെ മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും ദൈവം ആകുന്നു.
JOS 2:12 “അതുകൊണ്ട്, ഞാൻ നിങ്ങളോടു ദയ ചെയ്തതിനാൽ നിങ്ങളും എന്റെ കുടുംബത്തോടു ദയകാണിക്കുമെന്നു യഹോവയുടെ നാമത്തിൽ ഇപ്പോൾത്തന്നെ ശപഥംചെയ്യുക.
JOS 2:13 എന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും സഹോദരിമാരെയും അവർക്കുള്ള സകലത്തെയും ജീവനോടെ രക്ഷിച്ചു മരണത്തിൽനിന്ന് കാത്തുകൊള്ളുമെന്നതിന് ഉറപ്പുള്ള ഒരു ചിഹ്നം തരികയും വേണം.”
JOS 2:14 ആ പുരുഷന്മാർ ഇപ്രകാരം മറുപടി പറഞ്ഞു: “നിങ്ങളുടെ ജീവനുപകരം ഞങ്ങളുടെ ജീവൻ! ഞങ്ങൾ ഈ ചെയ്യുന്നത് നീ പറയാതിരുന്നാൽ യഹോവ ഈ ദേശം ഞങ്ങൾക്കു തരുമ്പോൾ ഞങ്ങൾ നിങ്ങളോടു ദയയോടും വിശ്വസ്തതയോടുംകൂടി പെരുമാറും.”
JOS 2:15 അങ്ങനെ അവൾ ജനാലയിലൂടെ ഒരു കയർകെട്ടി അവരെ ഇറക്കി. അവളുടെ വീട് കോട്ടമതിലിന്മേൽ ആയിരുന്നു.
JOS 2:16 അവൾ അവരോട്, “പിൻതുടരുന്നവർ നിങ്ങളെ കണ്ടുപിടിക്കാതിരിക്കുന്നതിനു പർവതങ്ങളിലേക്കു പോകുക. അവർ മടങ്ങിവരുന്നതുവരെ—മൂന്നുദിവസം—അവിടെ ഒളിച്ചിരുന്നശേഷം നിങ്ങളുടെ വഴിക്കു പോകുക” എന്നും പറഞ്ഞു.
JOS 2:17 ആ പുരുഷന്മാർ അവളോടു പറഞ്ഞത്, “ഞങ്ങൾ ഈ ദേശത്തു വരുമ്പോൾ, നീ ഞങ്ങളെ ഇറക്കിവിട്ട ഈ ജനാലയിൽ ഈ ചെമപ്പുചരടു കെട്ടുകയും നിന്റെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും പിതൃഭവനത്തെയൊക്കെയും നിന്റെ വീട്ടിൽ വരുത്തുകയും വേണം. അല്ലെങ്കിൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്നും ഞങ്ങൾ ഒഴിവുള്ളവരായിരിക്കും.
JOS 2:19 ആരെങ്കിലും വീടിനുപുറത്ത്, തെരുവിലേക്കിറങ്ങിയാൽ അവരുടെ രക്തം അവരുടെ തലമേൽ ഇരിക്കും; ഞങ്ങൾ ഉത്തരവാദികളായിരിക്കുകയില്ല. നിന്നോടുകൂടെ വീട്ടിൽ ഇരിക്കുന്ന ആരുടെയെങ്കിലുംമേൽ ആരെങ്കിലും കൈവെച്ചാൽ, അവരുടെ രക്തം ഞങ്ങളുടെ തലമേൽ ഇരിക്കും.
JOS 2:20 എന്നാൽ ഞങ്ങൾ ചെയ്യുന്നത് നീ ആരെയെങ്കിലും അറിയിച്ചാൽ നീ ഞങ്ങളെക്കൊണ്ടു ചെയ്യിച്ച ശപഥത്തിൽനിന്ന് ഞങ്ങൾ ഒഴിവുള്ളവരായിരിക്കും.”
JOS 2:21 “സമ്മതിച്ചിരിക്കുന്നു, നിങ്ങൾ പറഞ്ഞതുപോലെതന്നെ ആകട്ടെ,” അവൾ പറഞ്ഞു. അവൾ അവരെ യാത്രയയച്ചതിനുശേഷം, ആ ചെമപ്പുചരട് ജനാലയിൽ കെട്ടുകയും ചെയ്തു.
JOS 2:22 അവർ പുറപ്പെട്ട് പർവതത്തിൽച്ചെന്നു മൂന്നുദിവസം അവിടെ താമസിച്ചു. അവരെ തെരഞ്ഞുപോയവർ വഴിനീളെ അന്വേഷിച്ചു, കണ്ടെത്താതെ മടങ്ങിപ്പോകുകയും ചെയ്തു.
JOS 2:23 ഇതിനുശേഷം ആ രണ്ടു പുരുഷന്മാർ പർവതത്തിൽനിന്നിറങ്ങി അക്കരെ കടന്നു നൂന്റെ മകനായ യോശുവയുടെ അടുക്കൽ ചെന്ന് തങ്ങൾക്കു സംഭവിച്ചതൊക്കെയും അവനെ അറിയിച്ചു.
JOS 2:24 “തീർച്ചയായും, യഹോവ ദേശമൊക്കെയും നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ദേശവാസികൾ എല്ലാവരും നമ്മുടെനിമിത്തം ഭയത്താൽ ഉരുകിയിരിക്കുന്നു,” എന്ന് അവർ യോശുവയോടു പറഞ്ഞു.
JOS 3:1 അതിരാവിലെ യോശുവയും ഇസ്രായേൽമക്കൾ എല്ലാവരും ശിത്തീമിൽനിന്ന് പുറപ്പെട്ടു യോർദാനിൽ വന്നു. മറുകര കടക്കുംമുമ്പ് അവിടെ താമസിച്ചു.
JOS 3:2 മൂന്നുദിവസത്തിനുശേഷം ജനത്തിന്റെ നായകന്മാർ പാളയത്തിൽക്കൂടി കടന്ന്,
JOS 3:3 ജനത്തോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടിയുടെ പേടകവും അതു ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും കാണുമ്പോൾ നിങ്ങളുടെ സ്ഥലംവിട്ട് അതിനെ പിൻതുടരണം.
JOS 3:4 ഈ വഴിക്കു നിങ്ങൾ മുമ്പുപോയിട്ടില്ലാത്തതിനാൽ, നിങ്ങൾ പോകേണ്ടുന്ന വഴി ഇങ്ങനെ അറിയാം. എന്നാൽ നിങ്ങളും പേടകവുംതമ്മിൽ രണ്ടായിരംമുഴം അകലം എപ്പോഴും ഉണ്ടായിരിക്കണം. അതിനോട് ഒരിക്കലും അടുത്തുവരരുത്.”
JOS 3:5 പിന്നെ യോശുവ ജനത്തോട്, “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; യഹോവ നിങ്ങളുടെ ഇടയിൽ നാളെ അത്ഭുതങ്ങൾ പ്രവർത്തിക്കും” എന്നു പറഞ്ഞു.
JOS 3:6 യോശുവ പുരോഹിതന്മാരോട്, “നിങ്ങൾ ഉടമ്പടിയുടെ പേടകം എടുത്ത് ജനത്തിനുമുമ്പായി അക്കരെ കടക്കുക” എന്നു പറഞ്ഞു. അങ്ങനെ അവർ ഉടമ്പടിയുടെ പേടകം എടുത്തു ജനത്തിനുമുമ്പായി നടന്നു.
JOS 3:7 പിന്നെ യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ മോശയോടുകൂടെയിരുന്നതുപോലെ നിന്നോടുകൂടെയിരിക്കുമെന്ന് ഇസ്രായേൽ എല്ലാം അറിയേണ്ടതിനു ഞാൻ ഇന്ന് അവരുടെ ദൃഷ്ടിയിൽ നിനക്ക് ഉന്നതപദവി നൽകാൻ തുടങ്ങും.
JOS 3:8 ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ‘യോർദാനിലെ വെള്ളത്തിനരികെ എത്തുമ്പോൾ, ചെന്ന് നദിയിൽ നിൽക്കുക’ എന്ന് അവരോടു പറയുക.”
JOS 3:9 യോശുവ ഇസ്രായേൽമക്കളോട് ഇങ്ങനെ പറഞ്ഞു: “ഇവിടെവന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേൾക്കുക.
JOS 3:10 ജീവനുള്ള ദൈവം നിങ്ങളുടെ മധ്യേയുണ്ട് എന്നും അവിടന്ന് നിങ്ങളുടെമുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നും നിങ്ങൾ ഇങ്ങനെ അറിയും.
JOS 3:11 ഇതാ, സർവഭൂമിക്കും നാഥനായവന്റെ ഉടമ്പടിയുടെ പേടകം നിങ്ങൾക്കുമുമ്പായി യോർദാനിലേക്കു കടക്കുന്നു.
JOS 3:12 അതുകൊണ്ട് ഇപ്പോൾ, ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിൽനിന്നും ഒരാൾവീതം, പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക.
JOS 3:13 സർവഭൂമിക്കും നാഥനായ യഹോവയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാരുടെ പാദം യോർദാൻനദിയിൽ സ്പർശിക്കുന്നയുടൻതന്നെ യോർദാനിലെ വെള്ളത്തിന്റെ ഒഴുക്കുനിന്നിട്ട് ഒരുവശത്ത് ഒരു ചിറപോലെ നിൽക്കും.”
JOS 3:14 അങ്ങനെ ജനം യോർദാനക്കരെ കടക്കാൻ പാളയത്തിൽനിന്ന് പുറപ്പെട്ടു. ഉടമ്പടിയുടെ പേടകം ചുമക്കുന്ന പുരോഹിതന്മാർ ജനത്തിനുമുമ്പായി നടന്നു.
JOS 3:15 കൊയ്ത്തുകാലമൊക്കെയും യോർദാനിൽ വെള്ളം കരകവിഞ്ഞ് ഒഴുകിക്കൊണ്ടിരിക്കും. എന്നിട്ടും പേടകം ചുമന്ന പുരോഹിതന്മാർ യോർദാനിൽ എത്തി അവരുടെ പാദം വെള്ളത്തിന്റെ വക്കത്തു സ്പർശിച്ചപ്പോൾത്തന്നെ,
JOS 3:16 മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു; സാരേഥാനു സമീപമുള്ള ആദാം പട്ടണത്തിന്നരികെവരെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി. അരാബയിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം മുഴുവനും വറ്റിപ്പോയി. ജനം യെരീഹോവിനുനേരേ അക്കരെ കടന്നു.
JOS 3:17 ജനമെല്ലാം കടന്നുപോകുന്നതുവരെ യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാർ യോർദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; ഇസ്രായേല്യർ മുഴുവനും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു.
JOS 4:1 ഇസ്രായേൽജനത മുഴുവനും യോർദാൻ കടന്നശേഷം യഹോവ യോശുവയോടു കൽപ്പിച്ചു:
JOS 4:2 “ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം പന്ത്രണ്ടു പുരുഷന്മാരെ തെരഞ്ഞെടുക്കുക.
JOS 4:3 യോർദാന്റെ മധ്യത്തിൽ, പുരോഹിതന്മാരുടെ കാൽ ഉറച്ചുനിന്ന സ്ഥാനത്തുനിന്നും പന്ത്രണ്ടു കല്ലുകൾ എടുത്ത് ഇന്നു രാത്രി നിങ്ങൾ പാർക്കുന്ന സ്ഥലത്ത് കൊണ്ടുവന്നുവെക്കാൻ അവരോടു പറയുക.”
JOS 4:4 അങ്ങനെ യോശുവ ഇസ്രായേൽമക്കളുടെ ഓരോ ഗോത്രത്തിൽനിന്നും ഓരോ ആൾവീതം നിയമിച്ചിരുന്ന പന്ത്രണ്ടു പുരുഷന്മാരെ വിളിച്ച് അവരോടു പറഞ്ഞു:
JOS 4:5 “യോർദാന്റെ നടുവിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ പേടകത്തിന്റെ മുമ്പിലേക്കു പോകുക. ഓരോരുത്തനും ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം ഓരോ കല്ല് ചുമലിൽ എടുക്കണം.
JOS 4:6 ഇതു നിങ്ങളുടെ ഇടയിൽ ഒരു ചിഹ്നമായിരിക്കട്ടെ. ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ഭാവിയിൽ നിങ്ങളുടെ മക്കൾ ചോദിക്കുമ്പോൾ,
JOS 4:7 യോർദാനിൽക്കൂടി ഒഴുകുന്ന വെള്ളം യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പിൽ തടയപ്പെട്ട് ഒരു ചിറപോലെനിന്ന കാര്യം അവരോടു പറയണം. അതു യോർദാൻ കടന്നപ്പോൾ, യോർദാനിലെ വെള്ളത്തിന്റെ ഒഴുക്ക് നിന്നല്ലോ. ഈ കല്ല് ഇസ്രായേൽമക്കൾക്ക് എന്നേക്കും ഒരു സ്മാരകമായിരിക്കണം.”
JOS 4:8 യോശുവ കൽപ്പിച്ചതുപോലെതന്നെ ആ പുരുഷന്മാർ ചെയ്തു. യഹോവ യോശുവയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കളുടെ ഗോത്രസംഖ്യയ്ക്കൊത്തവണ്ണം പന്ത്രണ്ടു കല്ല് യോർദാന്റെ നടുവിൽനിന്ന് എടുത്ത് തങ്ങൾ താമസിച്ച സ്ഥലത്തു കൊണ്ടുപോയി വെച്ചു.
JOS 4:9 യോർദാന്റെ നടുവിൽ ഉടമ്പടിയുടെ പേടകം ചുമന്ന പുരോഹിതന്മാരുടെ കാൽ നിന്ന സ്ഥലത്തും യോശുവ പന്ത്രണ്ടു കല്ലു നാട്ടി. ഇന്നുവരെയും അവ അവിടെയുണ്ട്.
JOS 4:10 മോശ യോശുവയോടു നിർദേശിച്ചിരുന്നതുപോലെ, യോശുവയോട് യഹോവ കൽപ്പിച്ചതൊക്കെയും ജനം ചെയ്തുതീരുന്നതുവരെ പേടകം വഹിച്ച പുരോഹിതന്മാർ യോർദാന്റെ നടുവിൽനിന്നു; ജനം വേഗത്തിൽ മറുകര കടന്നു.
JOS 4:11 ജനമെല്ലാം കടന്നുകഴിഞ്ഞപ്പോൾ, അവർ നോക്കിനിൽക്കെ, യഹോവയുടെ പേടകവും പുരോഹിതന്മാരും മറുകര കടന്നു.
JOS 4:12 മോശ നിർദേശിച്ചിരുന്നതുപോലെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും ആയുധധാരികളായി ഇസ്രായേൽമക്കൾക്കു മുമ്പായി അക്കരെ കടന്നു.
JOS 4:13 ആയുധധാരികളായ നാൽപ്പതിനായിരത്തോളംപേർ യഹോവയുടെമുമ്പാകെ യുദ്ധത്തിനു തയ്യാറായി യെരീഹോസമഭൂമിയിലേക്കു കടന്നു.
JOS 4:14 അന്ന് യഹോവ യോശുവയ്ക്ക് എല്ലാ ഇസ്രായേല്യരുടെയും ദൃഷ്ടിയിൽ ഉന്നതപദവിനൽകി; അദ്ദേഹത്തിന്റെ ആയുഷ്കാലമൊക്കെയും അവർ അദ്ദേഹത്തെ മോശയെ ബഹുമാനിച്ചതുപോലെതന്നെ ബഹുമാനിച്ചു.
JOS 4:15 പിന്നെ യഹോവ യോശുവയോട്,
JOS 4:16 “ഉടമ്പടിയുടെ പേടകം വഹിക്കുന്ന പുരോഹിതന്മാർ യോർദാനിൽനിന്ന് കയറിവരാൻ കൽപ്പിക്കുക” എന്ന് അരുളിച്ചെയ്തു.
JOS 4:17 “യോർദാനിൽനിന്ന് കയറിവരിക,” എന്ന് യോശുവ പുരോഹിതന്മാരോടു കൽപ്പിച്ചു.
JOS 4:18 അങ്ങനെ പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകവും വഹിച്ചുകൊണ്ട് നദിയിൽനിന്ന് കയറിവന്നു; അവരുടെ പാദം ഉണങ്ങിയ നിലത്തു സ്പർശിച്ചയുടൻ യോർദാനിലെ വെള്ളം പൂർവസ്ഥാനത്തേക്കു മടങ്ങി, മുമ്പിലത്തെപ്പോലെ തീരം കവിഞ്ഞൊഴുകി.
JOS 4:19 ഒന്നാംമാസം പത്താംതീയതി ജനം യോർദാനിൽനിന്ന് പുറപ്പെട്ട് യെരീഹോവിന്റെ കിഴക്കേ അതിരിലുള്ള ഗിൽഗാലിൽ പാളയമടിച്ചു.
JOS 4:20 യോർദാനിൽനിന്ന് എടുത്തുകൊണ്ടുവന്ന പന്ത്രണ്ടു കല്ലുകൾ യോശുവ ഗിൽഗാലിൽ സ്ഥാപിച്ചു.
JOS 4:21 യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾ അവരുടെ പിതാക്കന്മാരോട്, ‘ഈ കല്ലുകൾ അർഥമാക്കുന്നതെന്ത്?’ എന്നു ചോദിച്ചാൽ,
JOS 4:22 ‘ഇസ്രായേൽ ഉണങ്ങിയ നിലത്തുകൂടി യോർദാൻ കടന്നു’ എന്ന് അവരോടു പറയുക.
JOS 4:23 കാരണം നിങ്ങൾ മറുകര കടക്കുന്നതുവരെ നിങ്ങളുടെ ദൈവമായ യഹോവ യോർദാൻ വറ്റിച്ചുകളഞ്ഞു. മറുകര കടക്കേണ്ടതിനുവേണ്ടി നിങ്ങളുടെ ദൈവമായ യഹോവ ഒരിക്കൽ നമ്മുടെമുമ്പിൽ ചെങ്കടൽ വറ്റിച്ചുകളഞ്ഞതുപോലെ യോർദാനോടും ചെയ്തു.
JOS 4:24 ഭൂമിയിലെ സകലജനതകളും യഹോവയുടെ കരം ശക്തിയുള്ളതെന്നു മനസ്സിലാക്കുന്നതിനും നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ എന്നും ഭയപ്പെടേണ്ടതിനുമാണ് അവിടന്ന് ഇപ്രകാരം ചെയ്തത്.”
JOS 5:1 ഇസ്രായേൽമക്കൾ യോർദാൻ കടക്കത്തക്കവണ്ണം യഹോവ യോർദാനിലെ വെള്ളം വറ്റിച്ചതെങ്ങനെയെന്ന് യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ അമോര്യരാജാക്കന്മാരും മെഡിറ്ററേനിയൻ സമുദ്രതീരത്തുള്ള എല്ലാ കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവരുടെ ഹൃദയം ഭയംകൊണ്ട് ഉരുകിപ്പോയി; ഇസ്രായേൽമക്കളെ അഭിമുഖീകരിക്കാനുള്ള അവരുടെ ധൈര്യം നഷ്ടപ്പെട്ടു.
JOS 5:2 ആ സമയത്ത് യഹോവ യോശുവയോട്, “കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേൽമക്കളെ വീണ്ടും പരിച്ഛേദനം ചെയ്യുക” എന്നു കൽപ്പിച്ചു.
JOS 5:3 അങ്ങനെ യോശുവ കടുപ്പമുള്ള കല്ലുകൊണ്ടു കത്തിയുണ്ടാക്കി ഇസ്രായേല്യരെ ഗിബെയത്ത്-ഹാരലോത്തിൽ വെച്ച് പരിച്ഛേദനം ചെയ്തു.
JOS 5:4 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടപ്പോൾ യോദ്ധാവാകാൻ പ്രായംതികഞ്ഞ പുരുഷന്മാരെല്ലാം മരുഭൂമിയിലെ യാത്രയ്ക്കിടയിൽ മരിച്ചതിനാൽ യോശുവ ഇപ്രകാരം ചെയ്തു.
JOS 5:5 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുപോന്ന ജനമെല്ലാം പരിച്ഛേദനമേറ്റവരായിരുന്നു; എന്നാൽ ഈജിപ്റ്റിൽനിന്നുള്ള യാത്രയ്ക്കിടയിൽ മരുഭൂമിയിൽവെച്ചു ജനിച്ചവരാരും പരിച്ഛേദനമേറ്റിരുന്നില്ല.
JOS 5:6 ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട യോദ്ധാക്കളൊക്കെയും യഹോവയെ അനുസരിക്കാതിരുന്നതിനാൽ അവർ മരിച്ചുതീരുംവരെ ഇസ്രായേൽമക്കൾ നാൽപ്പതുവർഷം മരുഭൂമിയിൽ സഞ്ചരിക്കുകയായിരുന്നു; നമുക്കു തരുമെന്ന് യഹോവ പിതാക്കന്മാരോടു ശപഥംചെയ്ത പാലും തേനും ഒഴുകുന്ന ദേശം അവർ കാണുകയില്ല എന്ന് യഹോവ അവരോടു ശപഥംചെയ്തിരുന്നു.
JOS 5:7 അതുകൊണ്ട് അവർക്കുപകരം അവരുടെ പുത്രന്മാരെ അവിടന്ന് ഉയർത്തി; ഇവരെയായിരുന്നു യോശുവ പരിച്ഛേദനംചെയ്തത്. യാത്രയിൽ അവരെ പരിച്ഛേദനംചെയ്യാതിരുന്നതിനാൽ അവർ അപ്പോഴും പരിച്ഛേദനമേൽക്കാത്തവരായിരുന്നു.
JOS 5:8 മുഴുവൻ ജനവും പരിച്ഛേദനത്തിനു വിധേയരായതിനുശേഷം, സൗഖ്യമാകുന്നതുവരെ അവർ പാളയത്തിൽ അവരവരുടെ സ്ഥലത്തു താമസിച്ചു.
JOS 5:9 അതിനുശേഷം യഹോവ യോശുവയോട്, “ഇന്ന് ഞാൻ ഈജിപ്റ്റിന്റെ അടിമകൾ എന്ന നിന്ദ നിങ്ങളിൽനിന്നും ഉരുട്ടിക്കളഞ്ഞിരിക്കുന്നു” എന്നു പറഞ്ഞു. അതുകൊണ്ട് ഇന്നുവരെ ആ സ്ഥലത്തിന് ഗിൽഗാൽ എന്നു പേർ പറയുന്നു.
JOS 5:10 ആ മാസം പതിന്നാലാംതീയതി സന്ധ്യക്ക് യെരീഹോസമഭൂമിയിലെ ഗിൽഗാലിൽ പാളയമടിച്ചിരിക്കുമ്പോൾ ഇസ്രായേൽമക്കൾ പെസഹാ ആഘോഷിച്ചു.
JOS 5:11 പെസഹായുടെ പിറ്റേന്നാൾതന്നെ അവർ ദേശത്തെ വിളവിൽനിന്നുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും മലരും ഭക്ഷിച്ചു.
JOS 5:12 അവർ ദേശത്തെ വിളവിൽനിന്നുള്ള ഈ ഭക്ഷണം കഴിച്ചതിന്റെ അടുത്തദിവസംതന്നെ മന്ന നിന്നുപോയി. അതിനുശേഷം അവർക്കു മന്ന ലഭിച്ചതുമില്ല. അങ്ങനെ ആ വർഷംമുതൽ ഇസ്രായേല്യർ കനാൻദേശത്തെ വിളവു ഭക്ഷിച്ചു.
JOS 5:13 യോശുവ യെരീഹോവിനു സമീപത്തായിരിക്കുമ്പോൾ തല ഉയർത്തിനോക്കി; ഒരാൾ കൈയിൽ വാൾ ഊരിപ്പിടിച്ചുകൊണ്ട് അവന്റെ മുമ്പിൽ നിൽക്കുന്നതു കണ്ടു; യോശുവ അവനോട്: “നീ ഞങ്ങളുടെ പക്ഷക്കാരനോ ശത്രുപക്ഷക്കാരനോ?” എന്നു ചോദിച്ചു.
JOS 5:14 അതിന് അവൻ, “ആരുടെയും പക്ഷമല്ല; ഞാൻ യഹോവയുടെ സൈന്യത്തിന്റെ അധിപതിയായി ഇപ്പോൾ വന്നിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ യോശുവ നിലത്തു സാഷ്ടാംഗം വീണു നമസ്കരിച്ചു; “എന്റെ കർത്താവിന് അവിടത്തെ ദാസനോടുള്ള കൽപ്പന എന്ത്?” എന്നു ചോദിച്ചു.
JOS 5:15 യഹോവയുടെ സൈന്യാധിപതി അവനോട്, “നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുകയാൽ നിന്റെ ചെരിപ്പ് ഊരുക” എന്നു പറഞ്ഞു. യോശുവ അപ്രകാരംചെയ്തു.
JOS 6:1 എന്നാൽ ഇസ്രായേൽമക്കൾനിമിത്തം യെരീഹോപട്ടണത്തിന്റെ കവാടം ഭദ്രമായി അടയ്ക്കപ്പെട്ടിരുന്നു; ആരും പുറത്തിറങ്ങിയില്ല, അകത്തു കയറിയതുമില്ല.
JOS 6:2 അപ്പോൾ യഹോവ യോശുവയോടു കൽപ്പിച്ചു: “ഞാൻ യെരീഹോവിനെ, അതിന്റെ രാജാവിനോടും യോദ്ധാക്കളോടുമൊപ്പം നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.
JOS 6:3 ആയുധധാരികളായ എല്ലാ യോദ്ധാക്കളെയുംകൂട്ടി പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റുക. ആറുദിവസം ഇപ്രകാരം ചെയ്യുക.
JOS 6:4 മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം വഹിച്ച ഏഴു പുരോഹിതന്മാർ പേടകത്തിന്റെ മുമ്പിൽ നടക്കട്ടെ. ഏഴാംദിവസം ഈ പുരോഹിതന്മാർ കാഹളങ്ങൾ മുഴക്കിക്കൊണ്ട് പട്ടണത്തെ ഏഴുപ്രാവശ്യം ചുറ്റണം.
JOS 6:5 അവർ നീട്ടി ഊതുന്ന കാഹളനാദം നിങ്ങൾ കേൾക്കുമ്പോൾ യോദ്ധാക്കൾമുഴുവനും ഉച്ചത്തിൽ ആർപ്പിടേണം; അപ്പോൾ പട്ടണമതിൽ തകരും; സൈന്യത്തിന് നേരേ അതിലേക്കു കയറാൻ കഴിയും.”
JOS 6:6 നൂന്റെ മകനായ യോശുവ പുരോഹിതന്മാരെ വിളിച്ച് അവരോട്, “യഹോവയുടെ ഉടമ്പടിയുടെ പേടകം എടുക്കുക. അതിനുമുമ്പിൽ മുട്ടാടുകളുടെ കൊമ്പുകൊണ്ടുള്ള കാഹളം പിടിച്ചുകൊണ്ട് ഏഴു പുരോഹിതന്മാർ നടക്കട്ടെ” എന്നു പറഞ്ഞു.
JOS 6:7 “പുറപ്പെടുക! യഹോവയുടെ പേടകത്തിനുമുമ്പിൽ ആയുധധാരികളായ പട്ടാളക്കാരെ നിർത്തിക്കൊണ്ട് പട്ടണത്തിനുചുറ്റും പടനീക്കുക” എന്ന് അദ്ദേഹം സൈന്യത്തിന് ഉത്തരവിട്ടു.
JOS 6:8 യോശുവ ജനത്തോടു പറഞ്ഞുതീർന്നപ്പോൾ, യഹോവയ്ക്കുമുമ്പിൽ ആട്ടിൻകൊമ്പുകൊണ്ടുള്ള കാഹളംപിടിച്ചുനിന്ന ഏഴു പുരോഹിതന്മാർ കാഹളമൂതി മുന്നോട്ടു പോകുകയും യഹോവയുടെ ഉടമ്പടിയുടെ പേടകം അവരെ പിൻതുടരുകയും ചെയ്തു.
JOS 6:9 ആയുധധാരികളായ പട്ടാളക്കാർ കാഹളം ഊതിയ പുരോഹിതന്മാർക്കു മുമ്പിൽ അണിയായി നടന്നു; പിന്നിലുള്ള പട്ടാളക്കാർ പേടകത്തെ പിൻതുടർന്നു; ഈ സമയമൊക്കെയും കാഹളനാദം മുഴങ്ങിക്കൊണ്ടിരുന്നു.
JOS 6:10 എന്നാൽ യോശുവ സൈന്യത്തോട്, “യുദ്ധാരവം പുറപ്പെടുവിക്കരുത്; ശബ്ദവും ഉയർത്തരുത്; ഞാൻ നിങ്ങളോട് ആർപ്പിടാൻ പറയുന്ന ദിവസംവരെ ഒരു വാക്കുപോലും ഉച്ചരിക്കരുത്. അതിന്റെശേഷം ആർപ്പിടാം!” എന്നു കൽപ്പിച്ചു.
JOS 6:11 അങ്ങനെ യഹോവയുടെ പേടകം പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റി. അതിനുശേഷം സൈന്യം പാളയത്തിലേക്കു മടങ്ങി, രാത്രി അവിടെ ചെലവഴിച്ചു.
JOS 6:12 യോശുവ പിറ്റേദിവസം അതിരാവിലെ എഴുന്നേറ്റു; പുരോഹിതന്മാർ യഹോവയുടെ പേടകം എടുത്തു.
JOS 6:13 ആട്ടിൻകൊമ്പുകൊണ്ടുള്ള ഏഴു കാഹളം പിടിച്ചുകൊണ്ടുനിന്ന ഏഴു പുരോഹിതന്മാർ കാഹളം ഊതിക്കൊണ്ട് യഹോവയുടെ പേടകത്തിനുമുമ്പിൽ അണിനടന്നു. ആയുധധാരികളായ പുരുഷന്മാർ അവരുടെമുന്നിലും പിന്നിലുള്ള പട്ടാളക്കാർ യഹോവയുടെ പേടകത്തിനു പിന്നിലുമായി അണിനടന്നു; കാഹളങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു.
JOS 6:14 അങ്ങനെ രണ്ടാംദിവസവും അവർ പട്ടണത്തെ ഒരുപ്രാവശ്യം ചുറ്റിയിട്ട് പാളയത്തിലേക്കു മടങ്ങിപ്പോന്നു. അവർ ആറുദിവസം ഇപ്രകാരം ചെയ്തു.
JOS 6:15 ഏഴാംദിവസം അവർ പ്രഭാതത്തിൽ എഴുന്നേറ്റു; അതേരീതിയിൽത്തന്നെ പട്ടണത്തിനുചുറ്റും ഏഴുപ്രാവശ്യം അണിനടന്നു; അന്നുമാത്രം അവർ ഏഴുപ്രാവശ്യം പട്ടണം ചുറ്റി.
JOS 6:16 ഏഴാംപ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു കൽപ്പിച്ചു: “ആർപ്പിടുക! യഹോവ നിങ്ങൾക്കു പട്ടണം തന്നിരിക്കുന്നു.
JOS 6:17 ഈ പട്ടണവും ഇതിലുള്ളതൊക്കെയും യഹോവയ്ക്ക് അർപ്പിതമായിരിക്കുന്നു; എങ്കിലും രാഹാബ് എന്ന ഗണിക നാം അയച്ച ചാരപ്രവർത്തകരെ ഒളിപ്പിച്ചതുകൊണ്ട് അവളും അവളുടെ വീട്ടിൽ അവളോടുകൂടെയുള്ളവരുംമാത്രം ജീവിച്ചിരിക്കട്ടെ.
JOS 6:18 എന്നാൽ അർപ്പിതവസ്തുക്കളിൽനിന്ന് അകന്നുനിൽക്കുക; അവയിൽ എന്തെങ്കിലും കൈവശപ്പെടുത്തി നിങ്ങൾക്കുതന്നെ നാശം വരുത്തിവെക്കാൻ ശ്രമിക്കരുത്. അങ്ങനെചെയ്താൽ ഇസ്രായേൽപാളയത്തിനു നിങ്ങൾതന്നെ നാശവും അത്യാഹിതവും വരുത്തിവെക്കും.
JOS 6:19 വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം യഹോവയ്ക്കു വിശുദ്ധം; അതെല്ലാം അവിടത്തെ ഖജനാവിൽ ചേർക്കണം.”
JOS 6:20 പുരോഹിതന്മാർ കാഹളം ഊതി, സൈന്യം ആർപ്പിട്ടു; കാഹളനാദംകേട്ട് സൈന്യം ഉച്ചത്തിൽ ആർപ്പിട്ടപ്പോൾ പട്ടണമതിൽ തകർന്നുവീണു. ഓരോരുത്തരും പട്ടണത്തിലേക്കു നേരേകയറി, പട്ടണം പിടിച്ചടക്കി.
JOS 6:21 അവർ പട്ടണം യഹോവയ്ക്കു സമർപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും ബാലന്മാരെയും വൃദ്ധന്മാരെയും, ആട്, മാട്, കഴുത എന്നിവയെയും, ഇങ്ങനെ പട്ടണത്തിൽ ജീവനോടുണ്ടായിരുന്ന സകലത്തെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
JOS 6:22 ദേശത്തെ പര്യവേക്ഷണംചെയ്യാൻ അയച്ച രണ്ടു പുരുഷന്മാരോട് യോശുവ, “ഗണികയുടെ വീട്ടിൽച്ചെന്ന്, അവളോടു നിങ്ങൾ ശപഥംചെയ്തതുപോലെ, അവളെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവരിക” എന്ന് ഉത്തരവിട്ടു.
JOS 6:23 അങ്ങനെ ചാരപ്രവർത്തകരായിരുന്ന യുവാക്കൾ ചെന്ന് രാഹാബിനെയും അവളുടെ പിതാവിനെയും മാതാവിനെയും സഹോദരന്മാരെയും അവൾക്കുള്ള സകലത്തെയും പുറത്തുകൊണ്ടുവന്നു. അവളുടെ കുടുംബത്തെ മുഴുവൻ പുറത്തുകൊണ്ടുവന്ന് ഇസ്രായേൽപാളയത്തിനു പുറത്ത് ഒരു സ്ഥലത്ത് പാർപ്പിച്ചു.
JOS 6:24 ഇതിനുശേഷം അവർ പട്ടണം മുഴുവനും അതിലുള്ള സകലതും അഗ്നിക്കിരയാക്കി. എന്നാൽ വെള്ളിയും സ്വർണവും വെങ്കലവും ഇരുമ്പുംകൊണ്ടുള്ള പാത്രങ്ങളെല്ലാം അവർ യഹോവയുടെ ആലയത്തിലെ ഖജനാവിൽ വെച്ചു.
JOS 6:25 രാഹാബ് എന്ന ഗണിക, യെരീഹോവിനെ പര്യവേക്ഷണംചെയ്യാൻ അയച്ച പുരുഷന്മാരെ ഒളിപ്പിച്ചതുകൊണ്ട് അവളെയും അവളുടെ കുടുംബത്തെയും അവൾക്കുള്ള സകലത്തെയും യോശുവ രക്ഷിച്ചു; അവൾ ഇന്നുവരെയും ഇസ്രായേല്യരുടെ ഇടയിൽ പാർക്കുന്നു.
JOS 6:26 അക്കാലത്തു യോശുവ ഈ ശപഥംചെയ്തു: “ഈ യെരീഹോപട്ടണം വീണ്ടും പണിയാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവൻ: “അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കവാടം വെക്കുമ്പോൾ അവന്റെ ഇളയമകനും നഷ്ടമാകും.”
JOS 6:27 അങ്ങനെ യഹോവ യോശുവയോടുകൂടെയുണ്ടായിരുന്നു; അവന്റെ കീർത്തി ദേശമെല്ലാം പരന്നു.
JOS 7:1 എന്നാൽ അർപ്പിതവസ്തുക്കളെ സംബന്ധിച്ച് ഇസ്രായേൽമക്കൾ അവിശ്വസ്തത കാണിച്ചു. യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ മകൻ സബ്ദിയുടെ മകനായ കർമിയുടെ മകൻ ആഖാൻ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തു. അതുകൊണ്ട് ഇസ്രായേലിനു വിരോധമായി യഹോവയുടെ കോപം ജ്വലിച്ചു.
JOS 7:2 യോശുവ യെരീഹോവിൽനിന്ന് ബേഥേലിനു കിഴക്കു ബേത്-ആവെനു സമീപമുള്ള ഹായിയിലേക്ക് ആളുകളെ അയച്ച് അവരോട്, “നിങ്ങൾചെന്ന് ആ പ്രദേശം പര്യവേക്ഷണംചെയ്യുക” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന് ഹായി പര്യവേക്ഷണംചെയ്തു.
JOS 7:3 അവർ യോശുവയുടെ അടുക്കൽ മടങ്ങിവന്ന് അദ്ദേഹത്തെ അറിയിച്ചത്, “ഹായിക്കുനേരേ സൈന്യമെല്ലാം പോകേണ്ട ആവശ്യമില്ല. അതു പിടിക്കുന്നതിനു രണ്ടായിരമോ മൂവായിരമോ ജനത്തെമാത്രം അയയ്ക്കുക; എല്ലാവരെയും കഷ്ടപ്പെടുത്തേണ്ടാ. കാരണം, അവിടെ കുറച്ചു ജനംമാത്രമേയുള്ളൂ.”
JOS 7:4 അതുകൊണ്ട് ഏകദേശം മൂവായിരംപേർ അങ്ങോട്ടുപോയി; എന്നാൽ ഹായിയിലെ ആളുകൾ ഇസ്രായേല്യരോടെതിരിട്ട് അവരെ തോൽപ്പിച്ചു,
JOS 7:5 അവരിൽ മുപ്പത്താറുപേരെ കൊന്നു. അവരെ പട്ടണകവാടംമുതൽ ശെബാരീംവരെ പിൻതുടർന്നു, മലഞ്ചെരിവിൽവെച്ച് അവരെ തോൽപ്പിച്ചു. ഇതിനാൽ ജനത്തിന്റെ ഹൃദയം ഭയത്താൽ ഉരുകി വെള്ളംപോലെയായിത്തീർന്നു.
JOS 7:6 അപ്പോൾ യോശുവ വസ്ത്രംകീറി യഹോവയുടെ പേടകത്തിനുമുമ്പിൽ നിലത്തു സാഷ്ടാംഗം വീണു. സന്ധ്യവരെ അവിടെ കിടന്നു. ഇസ്രായേല്യ ഗോത്രത്തലവന്മാരും തലയിൽ പൊടിവാരിയിട്ടുകൊണ്ട് അപ്രകാരംചെയ്തു.
JOS 7:7 യോശുവ ഇപ്രകാരം പറഞ്ഞു: “കർത്താവായ യഹോവേ! ഞങ്ങളെ നശിപ്പിക്കാൻ അമോര്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിന് ഈ ജനത്തെ അവിടന്ന് എന്തിനുവേണ്ടി യോർദാന് ഇക്കരെ കൊണ്ടുവന്നു? ഞങ്ങൾ യോർദാനക്കരെ താമസിച്ചാൽ മതിയാകുമായിരുന്നല്ലോ!
JOS 7:8 കർത്താവേ, അവിടത്തെ ദാസനോട് ക്ഷമിക്കണമേ. ഇസ്രായേലിനെ ശത്രുക്കൾ തകർത്തശേഷം ഇനി ഞാൻ എന്താണു പറയേണ്ടത്?
JOS 7:9 കനാന്യരും ദേശത്തെ മറ്റ് ആളുകളും ഈ വിവരം അറിഞ്ഞ് ഞങ്ങളെ ചുറ്റിവളയുകയും ഞങ്ങളുടെ പേര് ഭൂമിയിൽനിന്ന് തുടച്ചുമാറ്റുകയും ചെയ്യുമല്ലോ. എന്നാൽ, അങ്ങ് അവിടത്തെ മഹത്തായ നാമത്തിനുവേണ്ടി എന്തുചെയ്യും?”
JOS 7:10 യഹോവ യോശുവയോട് അരുളിച്ചെയ്തു: “എഴുന്നേൽക്കുക; നീ സാഷ്ടാംഗം വീണുകിടക്കുന്നതെന്തിന്?
JOS 7:11 ഇസ്രായേൽ പാപംചെയ്തിരിക്കുന്നു; അവർ പാലിക്കാൻ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി അവർ ലംഘിച്ചിരിക്കുന്നു. അവർ അർപ്പിതവസ്തുക്കളിൽ ചിലത് എടുത്തിരിക്കുന്നു. അവർ മോഷ്ടിച്ചിരിക്കുന്നു, കള്ളം പറഞ്ഞിരിക്കുന്നു, തങ്ങളുടെ വസ്തുവകകൾക്കിടയിൽ അവ ഒളിപ്പിച്ചുമിരിക്കുന്നു.
JOS 7:12 അതുകൊണ്ടാണ് ഇസ്രായേൽമക്കൾക്ക് അവരുടെ ശത്രുക്കൾക്കുനേരേ നിൽക്കാൻ സാധിക്കാതെപോയത്. അവർ തങ്ങൾക്കുതന്നെ നാശംവരുത്തിയതിനാൽ പുറംതിരിഞ്ഞ് ഓടേണ്ടിവന്നു. നശിപ്പിക്കേണ്ടതിനായി അർപ്പിക്കപ്പെട്ടവയെല്ലാം നശിപ്പിക്കാതെ ഞാൻ നിങ്ങളോടുകൂടി ഇനിയും ഉണ്ടായിരിക്കുകയില്ല.
JOS 7:13 “പോയി, ജനത്തെ ശുദ്ധീകരിക്ക. അവരോട് പറയുക, നാളത്തേക്കു തയ്യാറാകേണ്ടതിനു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; ഇസ്രായേലേ, നിങ്ങളുടെ ഇടയിൽ അർപ്പിതവസ്തുക്കൾ ഇരിപ്പുണ്ട്. അവ നീക്കംചെയ്യുന്നതുവരെ നിങ്ങൾക്കു ശത്രുക്കളെ എതിരിടാൻ സാധിക്കുകയില്ല,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
JOS 7:14 “ ‘രാവിലെ, നിങ്ങൾ ഗോത്രംഗോത്രമായി അടുത്തുവരണം. യഹോവ ചൂണ്ടിക്കാണിക്കുന്ന ഗോത്രം കുലംകുലമായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുലം കുടുംബങ്ങളായി അടുത്തുവരണം; യഹോവ ചൂണ്ടിക്കാണിക്കുന്ന കുടുംബം ആളാംപ്രതി അടുത്തുവരണം.
JOS 7:15 അർപ്പിതവസ്തുക്കളുമായി പിടിക്കപ്പെടുന്നവനെയും അവനുള്ള സകലത്തെയും തീയിൽ ഇട്ടു ചുട്ടുകളയണം; അവൻ യഹോവയുടെ ഉടമ്പടി ലംഘിക്കുകയും ഇസ്രായേലിൽ അപമാനമായതു പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു.’ ”
JOS 7:16 അങ്ങനെ യോശുവ അതിരാവിലെ ഇസ്രായേലിനെ ഗോത്രംഗോത്രമായി വരുത്തി; യെഹൂദാഗോത്രം പിടിക്കപ്പെട്ടു.
JOS 7:17 യെഹൂദാഗോത്രം കുലംകുലമായി വന്നു; സേരഹിന്റെ കുലം പിടിക്കപ്പെട്ടു. സേരഹിന്റെ കുലത്തെ കുടുംബങ്ങളായി വരുത്തി. സബ്ദി പിടിക്കപ്പെട്ടു.
JOS 7:18 യോശുവ സബ്ദിയുടെ കുടുംബത്തെ ആളാംപ്രതി വരുത്തി; യെഹൂദാഗോത്രത്തിൽപ്പെട്ട സേരഹിന്റെ പുത്രൻ സബ്ദിയുടെ പുത്രൻ കർമിയുടെ പുത്രൻ ആഖാൻ പിടിക്കപ്പെട്ടു.
JOS 7:19 അപ്പോൾ യോശുവ ആഖാനോട്, “എന്റെ മകനേ, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു മഹത്ത്വംകൊടുക്കുക, അവിടത്തെ ബഹുമാനിക്കുക. നീ എന്തു ചെയ്തുവെന്ന് എന്നോടു മറച്ചുവെക്കാതെ പറയുക” എന്നു പറഞ്ഞു.
JOS 7:20 ആഖാൻ മറുപടി നൽകി, “ശരിയാണ്, ഞാൻ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കെതിരായി പാപംചെയ്തിരിക്കുന്നു.
JOS 7:21 ഞാൻ ഇതാണു ചെയ്തത്: കൊള്ളയുടെ കൂട്ടത്തിൽ മനോഹരമായ ഒരു ബാബേല്യ മേലങ്കിയും ഇരുനൂറു ശേക്കേൽ വെള്ളിയും അൻപതുശേക്കേൽ തൂക്കമുള്ള ഒരു സ്വർണക്കട്ടിയും കണ്ടപ്പോൾ അവ മോഹിക്കുകയും എടുക്കുകയും ചെയ്തു. അവ എന്റെ കൂടാരത്തിൽ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയിൽ ആകുന്നു.”
JOS 7:22 യോശുവ ദൂതന്മാരെ അയച്ചു. അവർ കൂടാരത്തിലേക്ക് ഓടി. അവന്റെ കൂടാരത്തിൽ വെള്ളി അടിയിലായി അവ ഒളിച്ചുവെച്ചിരിക്കുന്നതു കണ്ടു;
JOS 7:23 അവ കൂടാരത്തിൽനിന്നെടുത്ത് യോശുവയുടെയും എല്ലാ ഇസ്രായേൽമക്കളുടെയും അടുക്കൽ കൊണ്ടുവന്നു; യഹോവയുടെമുമ്പാകെ നിരത്തിയിട്ടു.
JOS 7:24 അപ്പോൾ യോശുവയും എല്ലാ ഇസ്രായേലുംകൂടെ സേരഹിന്റെ പുത്രനായ ആഖാനെ, വെള്ളി, മേലങ്കി, സ്വർണക്കട്ടി, അവന്റെ പുത്രന്മാർ, പുത്രിമാർ, മാട്, കഴുത, ആട്, കൂടാരം ഇങ്ങനെ അവനുള്ള സകലവുമായി ആഖോർതാഴ്വരയിൽ കൊണ്ടുപോയി.
JOS 7:25 യോശുവ ഇങ്ങനെ പറഞ്ഞു: “നീ ഈ അത്യാഹിതം ഞങ്ങളുടെമേൽ വരുത്തിവെച്ചത് എന്തിന്? ഇന്ന് യഹോവ നിന്റെമേലും അത്യാഹിതം വരുത്തും.” പിന്നെ ഇസ്രായേലെല്ലാം ആഖാനെ കല്ലെറിഞ്ഞു, മറ്റുള്ളവരെയും കല്ലെറിഞ്ഞതിനുശേഷം അവരെ ചുട്ടുകളഞ്ഞു.
JOS 7:26 ആഖാന്റെമേൽ അവർ ഒരു വലിയ കൽക്കൂന കൂട്ടി. അത് ഇപ്പോഴും അവിടെയുണ്ട്. അങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി. അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർ താഴ്വര എന്ന് ഇന്നും പറഞ്ഞുവരുന്നു.
JOS 8:1 ഈ സംഭവത്തിനുശേഷം യഹോവ യോശുവയോട് അരുളിച്ചെയ്തു: “ഭയപ്പെടരുത്, നിരാശപ്പെടുകയും അരുത്. മുഴുവൻ സൈന്യത്തെയും കൂട്ടി, ഹായിയിലേക്കു ചെന്ന് അതിനെ ആക്രമിക്കുക. ഞാൻ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു.
JOS 8:2 യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യുക. എന്നാൽ അതിലെ കൊള്ളയും കന്നുകാലികളും നിങ്ങൾക്ക് എടുക്കാം. നിങ്ങൾ പട്ടണത്തിന്റെ പിൻഭാഗത്തു പതിയിരിക്കണം.”
JOS 8:3 അങ്ങനെ യോശുവയും സൈന്യംമുഴുവനും ഹായി ആക്രമിക്കാൻ പുറപ്പെട്ടു. യുദ്ധവീരന്മാരായ മുപ്പതിനായിരംപേരെ അദ്ദേഹം തെരഞ്ഞെടുത്ത്, ഇപ്രകാരം കൽപ്പനകൊടുത്ത്, അവരെ രാത്രിയിൽ അയച്ചു:
JOS 8:4 “ശ്രദ്ധിച്ചുകേൾക്കുക; നിങ്ങൾ പട്ടണത്തിനു പിന്നിൽ പതിയിരിക്കണം. അതിൽനിന്നും അധികദൂരം പോകരുത്. എല്ലാവരും ജാഗ്രതയോടെ ഇരിക്കണം.
JOS 8:5 ഞാനും എന്നോടുകൂടെയുള്ള എല്ലാവരും മുമ്പോട്ടുചെന്ന് പട്ടണത്തോട് അടുക്കും. മുമ്പിലത്തെപ്പോലെ അവർ ഞങ്ങളുടെനേരേ വരുമ്പോൾ ഞങ്ങൾ അവരിൽനിന്നും ഓടും.
JOS 8:6 ‘മുമ്പിലത്തെപ്പോലെ അവർ നമ്മുടെ മുന്നിൽനിന്ന് ഓടിപ്പോകുന്നു’ എന്നു പറഞ്ഞ് അവർ ഞങ്ങളെ പിൻതുടരും; ഇങ്ങനെ പട്ടണത്തിനുപുറത്തേക്കു ഞങ്ങൾ അവരെ വശീകരിച്ചുകൊണ്ടുപോകും. അങ്ങനെ ഞങ്ങൾ അവരുടെമുമ്പിൽനിന്ന് ഓടുമ്പോൾ,
JOS 8:7 നിങ്ങൾ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റ് പട്ടണം പിടിക്കണം. നിങ്ങളുടെ ദൈവമായ യഹോവ പട്ടണം നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും.
JOS 8:8 പട്ടണം പിടിച്ചശേഷം നിങ്ങൾ അതിനു തീവെക്കണം. യഹോവ കൽപ്പിച്ചതു നിങ്ങൾ ചെയ്യാൻ പ്രത്യേകം സൂക്ഷിക്കുക; ഇതാണ് നിങ്ങൾക്കുള്ള എന്റെ കൽപ്പന.”
JOS 8:9 അങ്ങനെ യോശുവ അവരെ അയച്ചു. അവർ ബേഥേലിനും ഹായിക്കും ഇടയ്ക്ക് ഹായിക്കു പടിഞ്ഞാറായി പതിയിരുന്ന് അവിടെ കാത്തുകിടന്നു. യോശുവയോ, ആ രാത്രി ജനങ്ങളുടെകൂടെ ചെലവഴിച്ചു.
JOS 8:10 അടുത്തദിവസം അതിരാവിലെ യോശുവ തന്റെ സൈന്യത്തെ സജ്ജരാക്കി. അവനും ഇസ്രായേലിന്റെ പ്രഭുക്കന്മാരും അവർക്കുമുമ്പായി ഹായിയിലേക്കു പുറപ്പെട്ടു.
JOS 8:11 അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന സൈന്യംമുഴുവനും പട്ടണത്തോടടുത്ത് അതിന്റെ മുമ്പിലെത്തി. അവർ പട്ടണത്തിനു വടക്കുഭാഗത്തായി, അവർക്കും ഹായിക്കും ഇടയ്ക്കു താഴ്വര ആയിരിക്കത്തക്കവണ്ണം പാളയമടിച്ചു.
JOS 8:12 യോശുവ ഏകദേശം അയ്യായിരംപേരെ ബേഥേലിനും ഹായിക്കും ഇടയ്ക്കു പട്ടണത്തിനു പടിഞ്ഞാറായി പതിയിരുത്തി.
JOS 8:13 അവർ പട്ടണത്തിനു വടക്ക് സൈന്യത്തെയും പടിഞ്ഞാറ് പതിയിരിപ്പുകാരെയും തയ്യാറാക്കിനിർത്തി. യോശുവ ആ രാത്രി താഴ്വരയിലേക്കു പോയി.
JOS 8:14 ഹായിരാജാവ് ഇതു കണ്ടപ്പോൾ, അവനും പട്ടണനിവാസികൾ എല്ലാവരുംകൂടി, ഇസ്രായേലുമായുള്ള യുദ്ധത്തിന് അതിരാവിലെ അരാബയ്ക്ക് അഭിമുഖമായ ഒരു സ്ഥലത്തേക്കു വേഗം പുറപ്പെട്ടു. പട്ടണത്തിനു പിന്നിൽ തനിക്കെതിരായി പതിയിരുപ്പുണ്ടെന്ന് അവൻ അറിഞ്ഞില്ല.
JOS 8:15 അവരിൽനിന്നും തിരിഞ്ഞോടുന്ന രീതിയിൽ യോശുവയും എല്ലാ ഇസ്രായേലും മരുഭൂമിയിലേക്കു കുതിച്ചു.
JOS 8:16 ഹായിനിവാസികളെല്ലാം അവരെ പിടിക്കാൻ വന്നുചേർന്നു; യോശുവയെ പിൻതുടർന്ന അവർ പട്ടണത്തിൽനിന്നും വശീകരിക്കപ്പെട്ട് ദൂരെയായി.
JOS 8:17 ഇസ്രായേലിനെ പിൻതുടരാത്തവരായി ഹായിയിലും ബേഥേലിലും ഒരുത്തനും ശേഷിച്ചില്ല. പട്ടണം തുറന്നിട്ടിട്ട് അവർ ഇസ്രായേലിനെ പിൻതുടർന്നു.
JOS 8:18 അപ്പോൾ യഹോവ യോശുവയോട്, “നിന്റെ കൈയിലുള്ള വേൽ ഹായിക്കുനേരേ നീട്ടുക. ആ പട്ടണം ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും” എന്നു കൽപ്പിച്ചു. അങ്ങനെ യോശുവ അദ്ദേഹത്തിന്റെ വേൽ ഹായിക്കുനേരേ നീട്ടി.
JOS 8:19 അദ്ദേഹം ഇതു ചെയ്തയുടൻ പതിയിരുന്നവർ തങ്ങൾ ഇരുന്ന സ്ഥാനത്തുനിന്നും ചാടി എഴുന്നേറ്റ് മുന്നോട്ടു കുതിച്ചു. അവർ പട്ടണത്തിൽ പ്രവേശിച്ച്, അതു പിടിച്ചെടുത്തു, ക്ഷണത്തിൽ അതിനു തീവെച്ചു.
JOS 8:20 ഹായിപട്ടണക്കാർ തിരിഞ്ഞുനോക്കിയപ്പോൾ പട്ടണത്തിലെ പുക ആകാശത്തേക്കുയരുന്നതു കണ്ടു; രക്ഷപ്പെടാനുള്ള ഒരു മാർഗവും അവർ കണ്ടില്ല; മരുഭൂമിയിലേക്കോടിയ ഇസ്രായേല്യർ അവരെ പിൻതുടരുന്നവരുടെനേരേ തിരിഞ്ഞുവരികയും ചെയ്തു.
JOS 8:21 പതിയിരിപ്പുകാർ പട്ടണം പിടിച്ചു എന്നും പട്ടണത്തിലെ പുക ആകാശത്തേക്കുയർന്നു എന്നും യോശുവയും എല്ലാ ഇസ്രായേലും കണ്ടപ്പോൾ അവർ തിരിഞ്ഞു ഹായിനിവാസികളെ ആക്രമിച്ചു.
JOS 8:22 പട്ടണത്തിൽ പതിയിരുന്നവരും അവരുടെനേരേ വന്നു. ഇങ്ങനെ അവർ നടുവിലും ഇസ്രായേൽമക്കൾ ഇരുവശത്തുമായി. യുദ്ധത്തിൽനിന്നു രക്ഷപ്പെടുന്നവരായോ പലായിതരായോ ആരും ശേഷിക്കാത്ത തരത്തിൽ ഇസ്രായേല്യർ എല്ലാവരെയും കൊന്നുകളഞ്ഞു.
JOS 8:23 ഹായിരാജാവിനെ അവർ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
JOS 8:24 തങ്ങളെ പിൻതുടർന്ന ഹായിപട്ടണക്കാരെ ഇസ്രായേല്യർ സമതലപ്രദേശങ്ങളിലും മരുഭൂമിയിലുംവെച്ചു കൊന്നുകളഞ്ഞു. അവരെയെല്ലാം വാളിനാൽ നശിപ്പിച്ചതിനുശേഷം, ഹായിയിലേക്കു മടങ്ങിവന്ന് അവിടെ ഉണ്ടായിരുന്നവരെയും കൊന്നുകളഞ്ഞു.
JOS 8:25 ഹായിനിവാസികളായ പന്തീരായിരം പുരുഷന്മാരും സ്ത്രീകളും ആ ദിവസംതന്നെ കൊല്ലപ്പെട്ടു.
JOS 8:26 ഹായിനിവാസികളുടെ നാശം പൂർത്തിയാകുന്നതുവരെ വേൽ നീട്ടിയ കൈ യോശുവ പിൻവലിച്ചില്ല.
JOS 8:27 യഹോവ യോശുവയോടു കൽപ്പിച്ചപ്രകാരം പട്ടണത്തിലെ കന്നുകാലി, കൊള്ള എന്നിവ ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി.
JOS 8:28 പിന്നെ യോശുവ ഹായി പട്ടണം ചുട്ടുകരിച്ചു, അത് നാശനഷ്ടങ്ങളുടെ ഒരു ശാശ്വതക്കൂമ്പാരമായി, ഒരു ശൂന്യസ്ഥലമായി ഇന്നും നിൽക്കുന്നു.
JOS 8:29 ഹായിരാജാവിനെ ഒരു മരത്തിൽ തൂക്കിക്കൊന്നു, സന്ധ്യവരെ അവനെ അവിടെ ഇട്ടു. സന്ധ്യയായപ്പോൾ മൃതശരീരം മരത്തിൽനിന്നെടുത്ത് പട്ടണകവാടത്തിൽ കൊണ്ടിടുന്നതിനു യോശുവ ആജ്ഞാപിച്ചു. അതിന്മേൽ അവർ ഒരു കൽക്കൂമ്പാരം ഉയർത്തി; അത് ഇന്നും അവിടെ നിൽക്കുന്നു.
JOS 8:30 യഹോവയുടെ ദാസനായ മോശ ഇസ്രായേൽമക്കളോടു കൽപ്പിച്ചിരുന്നതുപോലെ യോശുവ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപർവതത്തിൽ ഒരു യാഗപീഠം പണിതു.
JOS 8:31 മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ ചെത്തുകയോ ഇരുമ്പുപകരണം തൊടുകയോ ചെയ്യാത്ത കല്ലുകൾകൊണ്ട് യാഗപീഠം ഉണ്ടാക്കി. അതിന്മേൽ അവർ യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
JOS 8:32 അവിടെ, ഇസ്രായേൽമക്കളുടെ സാന്നിധ്യത്തിൽ, യോശുവ മോശയുടെ ന്യായപ്രമാണം കല്ലുകളിന്മേൽ പകർത്തി.
JOS 8:33 എല്ലാ ഇസ്രായേല്യരും പ്രവാസിയും സ്വദേശിയും ഒരുപോലെ, അവരുടെ ഗോത്രത്തലവന്മാരോടും നേതാക്കന്മാരോടും ന്യായാധിപന്മാരോടുംകൂടി, യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന്റെ ഇരുവശങ്ങളിലുമായി, പേടകം വഹിച്ചിരുന്ന ലേവ്യരായ പുരോഹിതന്മാർക്കഭിമുഖമായി നിന്നിരുന്നു. പകുതിപേർ ഗെരിസീം പർവതത്തിന്റെ മുന്നിലും പകുതിപേർ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു; ഇസ്രായേൽജനത്തെ അനുഗ്രഹിക്കണമെന്നു യഹോവയുടെ ദാസനായ മോശ മുമ്പു കൽപ്പിച്ചിരുന്നതുപോലെതന്നെ.
JOS 8:34 അതിനുശേഷം യോശുവ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതുപോലെ അനുഗ്രഹങ്ങളും ശാപങ്ങളും അടങ്ങിയ നിയമത്തിലെ എല്ലാ വാക്കുകളും വായിച്ചു.
JOS 8:35 സ്ത്രീകളും കുട്ടികളും അവരുടെ ഇടയിൽ താമസിച്ചിരുന്ന പ്രവാസികളുമുൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയെയും, മോശ കൽപ്പിച്ചിരുന്ന ഒരൊറ്റ വാക്കുപോലും വിടാതെ, യോശുവ വായിച്ചുകേൾപ്പിച്ചു.
JOS 9:1 യോർദാനു പശ്ചിമഭാഗത്തുള്ള രാജാക്കന്മാർ—മലകളിലും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങളിലും, ലെബാനോൻവരെ മെഡിറ്ററേനിയൻ കടലിന്റെ തീരപ്രദേശത്തുമുള്ള ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ രാജ്യങ്ങളിലെ രാജാക്കന്മാർ—
JOS 9:2 ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.
JOS 9:3 എന്നാൽ യോശുവ യെരീഹോവിനോടും ഹായിയോടും ചെയ്തതു ഗിബെയോൻനിവാസികൾ കേട്ടപ്പോൾ,
JOS 9:4 അവർ ഒരു കൗശലംപ്രയോഗിച്ചു: ഒരു നിവേദകസംഘമായി കീറിപ്പറിഞ്ഞ ചാക്കുകളും കീറിയതും തുന്നിക്കെട്ടിയതുമായ പഴയ വീഞ്ഞുതുരുത്തികളും കഴുതപ്പുറത്തു കയറ്റി,
JOS 9:5 തേഞ്ഞതും തുന്നിച്ചേർത്തതുമായ ചെരിപ്പും പഴയ വസ്ത്രങ്ങളും ധരിച്ച് അവർ പുറപ്പെട്ടു. അവർ കരുതിയിരുന്ന ആഹാരമെല്ലാം ഉണങ്ങിയതും പൂത്തതുമായ അപ്പമായിരുന്നു.
JOS 9:6 ഗിൽഗാലിലെ പാളയത്തിൽ യോശുവയുടെ അടുക്കൽ ചെന്ന് അദ്ദേഹത്തോടും ഇസ്രായേൽ പുരുഷന്മാരോടും, “ഞങ്ങൾ ദൂരദേശത്തുനിന്നു വന്നിരിക്കുന്നു. ഞങ്ങളോട് ഒരു സമാധാനയുടമ്പടി ചെയ്യണം” എന്നു പറഞ്ഞു.
JOS 9:7 ഇസ്രായേൽപുരുഷന്മാർ ഹിവ്യരോട്: “ഒരുപക്ഷേ നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കുന്നവരായിരിക്കും. അങ്ങനെയെങ്കിൽ എങ്ങനെ നിങ്ങളുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും?” എന്നു ചോദിച്ചു.
JOS 9:8 അവർ യോശുവയോട്: “ഞങ്ങൾ നിങ്ങളുടെ ദാസന്മാർ” എന്നു പറഞ്ഞു. എന്നാൽ യോശുവ അവരോട്, “നിങ്ങൾ ആരാകുന്നു? എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു.
JOS 9:9 അവർ ഉത്തരമായി, “അങ്ങയുടെ ദൈവമായ യഹോവയുടെ കീർത്തി ഹേതുവായി അങ്ങയുടെ ദാസന്മാർ വളരെ ദൂരത്തുനിന്നു വന്നിരിക്കുന്നു. അവിടന്ന് ഈജിപ്റ്റിൽ ചെയ്തതൊക്കെയും,
JOS 9:10 യോർദാനു കിഴക്ക്, ഹെശ്ബോൻരാജാവായ സീഹോൻ, അസ്തരോത്തിലെ ബാശാൻരാജാവായ ഓഗ് എന്നീ രണ്ട് അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടിരിക്കുന്നു.
JOS 9:11 അതുകൊണ്ടു ഞങ്ങളുടെ ഗോത്രത്തലവന്മാരും ദേശവാസികൾ എല്ലാവരും ഞങ്ങളോട്, ‘യാത്രയ്ക്കുവേണ്ട ഭക്ഷണസാധനം എടുത്ത്, അവരെ ചെന്നുകണ്ട്, “ഞങ്ങൾ നിങ്ങളുടെ ദാസന്മാരാകുന്നു. ഞങ്ങളുമായി ഒരു സമാധാനയുടമ്പടി ചെയ്യുക” എന്നു പറയണം’ എന്നു പറഞ്ഞു.
JOS 9:12 ഞങ്ങൾ നിങ്ങളുടെ അടുക്കൽ വരാൻ പുറപ്പെട്ട നാളിൽ ഭക്ഷണത്തിനായിട്ട് ഈ അപ്പം ചൂടോടെ ഞങ്ങളുടെ വീടുകളിൽനിന്ന് എടുത്തതാകുന്നു. ഇപ്പോൾ ഇതാ അത് ഉണങ്ങി പൂത്തിരിക്കുന്നു.
JOS 9:13 ഞങ്ങൾ വീഞ്ഞുനിറച്ച ഈ തുരുത്തികൾ പുത്തനായിരുന്നു; ഇപ്പോൾ ഇതാ അവ കീറിയിരിക്കുന്നു; ഞങ്ങളുടെ വസ്ത്രവും ചെരിപ്പും ദീർഘദൂരയാത്രമൂലം പഴകിയിരിക്കുന്നു.”
JOS 9:14 ഇസ്രായേൽപുരുഷന്മാർ യഹോവയോടു ചോദിക്കാതെ അവരുടെ ഭക്ഷണസാധനങ്ങൾ രുചിച്ചുനോക്കി.
JOS 9:15 അവരെ ജീവിക്കാൻ അനുവദിക്കുമെന്നുള്ള ഒരു സമാധാനയുടമ്പടി യോശുവ അവരുമായി ചെയ്തു; സമൂഹത്തിലെ പ്രഭുക്കന്മാർ അതു ശപഥംചെയ്ത് അംഗീകരിക്കുകയും ചെയ്തു.
JOS 9:16 ഗിബെയോന്യരുമായി സമാധാനയുടമ്പടി ചെയ്ത് മൂന്നുദിവസം കഴിഞ്ഞപ്പോൾ, അവർ സമീപത്തു താമസിക്കുന്ന അയൽക്കാർ ആണെന്ന് ഇസ്രായേല്യർ മനസ്സിലാക്കി.
JOS 9:17 അതിനാൽ ഇസ്രായേല്യർ പുറപ്പെട്ടു മൂന്നാംദിവസം അവരുടെ പട്ടണങ്ങളായ ഗിബെയോൻ, കെഫീരാ, ബേരോത്ത്, കിര്യത്ത്-യെയാരീം എന്നിവിടങ്ങളിൽ എത്തി.
JOS 9:18 ഇസ്രായേലിന്റെ ദൈവമായ യഹോവയെക്കൊണ്ടു സമൂഹത്തിലെ പ്രഭുക്കന്മാർ ശപഥംചെയ്യുകമൂലം ഇസ്രായേൽമക്കൾ അവരെ ആക്രമിച്ചില്ല. എന്നാൽ സഭമുഴുവനും പ്രഭുക്കന്മാരുടെനേരേ പിറുപിറുത്തു.
JOS 9:19 എന്നാൽ പ്രഭുക്കന്മാർ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഞങ്ങൾ ശപഥം ചെയ്തിരിക്കുകയാൽ നമുക്കിപ്പോൾ അവരെ തൊട്ടുകൂടാ.
JOS 9:20 നമുക്ക് അവരോട് ഇങ്ങനെ ചെയ്യാം: അവരെ ജീവിക്കാൻ അനുവദിക്കുക. അല്ലെങ്കിൽ നാം ചെയ്ത ശപഥം ലംഘിക്കുന്നതുമൂലം ദൈവകോപം നമ്മുടെമേൽ വരുമല്ലോ.
JOS 9:21 അവർ ജീവിക്കട്ടെ. എങ്കിലും അവർ മുഴുവൻ സമൂഹത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കട്ടെ.” അങ്ങനെ അവരോടുള്ള പ്രഭുക്കന്മാരുടെ ശപഥം പാലിക്കപ്പെട്ടു.
JOS 9:22 പിന്നെ യോശുവ ഗിബെയോന്യരെ വിളിച്ച് അവരോട്, “നിങ്ങൾ ഞങ്ങളുടെ സമീപം താമസിക്കെ, വളരെദൂരെ താമസിക്കുന്നു എന്നു പറഞ്ഞു ഞങ്ങളെ കബളിപ്പിച്ചതെന്ത്?
JOS 9:23 അതുകൊണ്ട് നിങ്ങൾ ഇപ്പോൾ ശപിക്കപ്പെട്ടവരാകുന്നു. നിങ്ങൾ എല്ലാ കാലവും എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിത്തുടരും” എന്നു പറഞ്ഞു.
JOS 9:24 അവർ യോശുവയോട്: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശമെല്ലാം തരുമെന്നും നിങ്ങളുടെമുമ്പിൽനിന്ന് ഈ ദേശവാസികളെയെല്ലാം ഉന്മൂലനംചെയ്യുമെന്നും തന്റെ ദാസനായ മോശയോടു കൽപ്പിച്ചിരിക്കുന്നെന്ന് അടിയങ്ങൾക്കറിവു കിട്ടിയതിനാൽ നിങ്ങൾനിമിത്തം ഞങ്ങളുടെ ജീവനെക്കുറിച്ചുള്ള ഭയത്താൽ ഇതു ചെയ്തു.
JOS 9:25 ഇപ്പോൾ ഇതാ, ഞങ്ങൾ അങ്ങയുടെ കരങ്ങളിലാണ്; അങ്ങേക്കു നല്ലതെന്നും ശരിയെന്നും തോന്നുന്നതെന്തും ഞങ്ങളോടു ചെയ്തുകൊൾക” എന്നു പറഞ്ഞു.
JOS 9:26 അങ്ങനെ യോശുവ ഇസ്രായേൽമക്കളിൽനിന്നും അവരെ രക്ഷിച്ചു; അവർ അവരെ കൊന്നില്ല.
JOS 9:27 അന്ന് അവരെ ഇസ്രായേല്യസമൂഹത്തിനും യഹോവ തെരഞ്ഞെടുക്കുന്ന സ്ഥലത്ത് അവന്റെ യാഗപീഠത്തിനും വിറകുകീറുന്നവരും വെള്ളംകോരുന്നവരുമാക്കി. അവർ ഇന്നുവരെയും അങ്ങനെ ചെയ്തുവരുന്നു.
JOS 10:1 യോശുവ ഹായിപട്ടണം പിടിച്ച് ഉന്മൂലനാശംവരുത്തി എന്നും, യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്തു എന്നും ഗിബെയോന്യർ ഇസ്രായേലിനോടു സമാധാനയുടമ്പടി ചെയ്ത് അവരോട് സഖ്യത്തിലായി എന്നും ജെറുശലേംരാജാവായ അദോനി-സെദെക് കേട്ടു.
JOS 10:2 ഗിബെയോൻ ഒരു രാജകീയ നഗരംപോലെ പ്രധാനപട്ടണമായിരുന്നു. ഹായിയെക്കാൾ വലിയ പട്ടണവുമായിരുന്നു അത്. മാത്രമല്ല അവിടത്തെ പുരുഷന്മാരെല്ലാം നല്ല പോരാളികളുമായിരുന്നു. ഇക്കാരണങ്ങളാൽ അദോനി-സേദെക്കും അവന്റെ ആളുകളും വളരെ ഭയപ്പെട്ടു.
JOS 10:3 അതുകൊണ്ട് ജെറുശലേംരാജാവായ അദോനി-സെദെക്, ഹെബ്രോൻരാജാവായ ഹോഹാമിനോടും യർമൂത്തുരാജാവായ പിരാമിനോടും ലാഖീശുജാവായ യാഫിയയോടും എഗ്ലോൻരാജാവായ ദെബീരിനോടും,
JOS 10:4 “ഗിബെയോൻ യോശുവയോടും ഇസ്രായേൽമക്കളോടും സമാധാന ഉടമ്പടി ചെയ്തിരിക്കുകയാൽ, ഗിബെയോനെ ആക്രമിക്കുന്നതിന് എന്നെ വന്നു സഹായിക്കുക” എന്നപേക്ഷിച്ചു.
JOS 10:5 ഇങ്ങനെ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ച് അമോര്യരാജാക്കന്മാരുംകൂടി ഒരു ഐക്യചേരിയായി; അവരുടെ മുഴുവൻ സൈന്യവുമായി ഗിബെയോനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു.
JOS 10:6 “അങ്ങയുടെ ദാസന്മാരായ ഞങ്ങളെ ഉപേക്ഷിക്കരുതേ, അതിവേഗം വന്നു ഞങ്ങളെ രക്ഷിക്കണമേ. പർവതപ്രദേശങ്ങളിലെ അമോര്യരാജാക്കന്മാർ എല്ലാവരും ഒരുമിച്ചുകൂടി ഞങ്ങൾക്കുനേരേ വന്നിരിക്കുന്നു, ഞങ്ങളെ സഹായിക്കണമേ,” എന്നു ഗിബെയോന്യർ ഗിൽഗാൽപാളയത്തിലായിരുന്ന യോശുവയ്ക്കു സന്ദേശം അയച്ചു.
JOS 10:7 അപ്പോൾ യോശുവ ഏറ്റവും നല്ല പോരാളികളുൾപ്പെടെയുള്ള സർവസൈന്യവുമായി ഗിൽഗാലിൽനിന്ന് പുറപ്പെട്ടു.
JOS 10:8 യഹോവ യോശുവയോട്, “അവരെ ഭയപ്പെടരുത്, ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ഒരുത്തനും നിന്നോടു ചെറുത്തുനിൽക്കാൻ സാധിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
JOS 10:9 ഗിൽഗാലിൽനിന്ന് ഒരു രാത്രിമുഴുവനും നടന്നുചെന്ന് യോശുവ അപ്രതീക്ഷിതമായി അവരെ ആക്രമിച്ചു.
JOS 10:10 യഹോവ ഇസ്രായേലിനുമുമ്പിൽ അവരെ പരിഭ്രാന്തരാക്കി. ഗിബെയോനിൽവെച്ച് ഇസ്രായേൽ അവരെ പൂർണമായി തോൽപ്പിച്ചു. ഇസ്രായേൽ ബേത്-ഹോരോനിലേക്കുള്ള കയറ്റംവഴി അവരെ പിൻതുടർന്ന്, അസേക്കവരെയും മക്കേദാവരെയും അവരെ വെട്ടിവീഴ്ത്തി.
JOS 10:11 ഇസ്രായേലിന്റെ മുമ്പിൽനിന്ന് ബേത്-ഹോരോനിൽനിന്നുള്ള ഇറക്കത്തിൽക്കൂടി അസേക്കയിലേക്ക് ഓടിക്കൊണ്ടിരിക്കുമ്പോൾ, യഹോവ അവരുടെമേൽ കന്മഴ പെയ്യിച്ചു. ഇസ്രായേല്യരുടെ വാളാൽ മരിച്ചവരെക്കാൾ കൂടുതലായിരുന്നു കന്മഴയാൽ മരിച്ചവർ.
JOS 10:12 യഹോവ ഇസ്രായേൽമക്കൾക്ക് അമോര്യരുടെമേൽ വിജയംനൽകിയ ദിവസം, യോശുവ ഇസ്രായേൽമക്കൾ കേൾക്കെ യഹോവയോട് അപേക്ഷിച്ചു: “സൂര്യാ, നീ ഗിബെയോനു മുകളിലും, ചന്ദ്രാ, നീ അയ്യാലോൻതാഴ്വരയുടെ മുകളിലും നിശ്ചലമായി നിൽക്കുക.”
JOS 10:13 ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്തുതീരുന്നതുവരെ, സൂര്യൻ നിശ്ചലമായി നിന്നു; ചന്ദ്രനും നിന്നു. യാശീരിന്റെ ഗ്രന്ഥത്തിൽ ഇതു രേഖപ്പെടുത്തിയിരിക്കുന്നു. സൂര്യൻ ആകാശമധ്യേ നിൽക്കുകയും ഒരു ദിവസംമുഴുവനും അസ്തമിക്കാതിരിക്കുകയും ചെയ്തു.
JOS 10:14 യഹോവ ഒരു മനുഷ്യന്റെ വാക്കുകേട്ട് അതുപോലെ പ്രവർത്തിച്ച ആ ദിവസംപോലെ വേറൊരു ദിവസം അതിനുമുമ്പും പിമ്പും ഉണ്ടായിട്ടില്ല. യഹോവതന്നെ ഇസ്രായേലിനുവേണ്ടി യുദ്ധംചെയ്യുകയായിരുന്നു!
JOS 10:15 അതിനുശേഷം യോശുവ എല്ലാ ഇസ്രായേല്യരുമൊപ്പം ഗിൽഗാൽ പാളയത്തിലേക്കു മടങ്ങി.
JOS 10:16 രാജാക്കന്മാർ അഞ്ചുപേരും ഓടിച്ചെന്നു മക്കേദായിലെ ഗുഹയിൽ ഒളിച്ചു.
JOS 10:17 ഇവർ മക്കേദായിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കാണപ്പെട്ടു എന്നു യോശുവയ്ക്ക് അറിവുലഭിച്ചു.
JOS 10:18 യോശുവ അവരോട്, “വലിയ കല്ലുകൾ ഉരുട്ടിവെച്ചു ഗുഹാമുഖം അടച്ച് അവിടെ കാവൽക്കാരെ ആക്കുക.
JOS 10:19 എന്നാൽ നിങ്ങൾ നിൽക്കരുത്. ശത്രുക്കളെ പിൻതുടരുക. പിന്നിൽനിന്ന് അവരെ ആക്രമിക്കുക. തങ്ങളുടെ പട്ടണങ്ങളിൽ എത്താൻ അവരെ അനുവദിക്കരുത്. നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
JOS 10:20 അങ്ങനെ യോശുവയും ഇസ്രായേൽമക്കളുംകൂടി അവരെ ഉന്മൂലനാശംവരുത്തി. ശേഷിച്ച ചുരുക്കം ചിലർ അവരുടെ സുരക്ഷിതപട്ടണങ്ങളിൽ അഭയംതേടി.
JOS 10:21 ഇസ്രായേൽസൈന്യം മുഴുവനും മക്കേദായിലുള്ള പാളയത്തിൽ യോശുവയുടെ അടുക്കൽ സുരക്ഷിതരായി തിരിച്ചെത്തി; ഇസ്രായേൽജനത്തിനെതിരേ ആരും ഒരക്ഷരംപോലും ഉച്ചരിച്ചില്ല.
JOS 10:22 ഇതിനുശേഷം യോശുവ: “ഗുഹാമുഖം തുറന്ന് ആ അഞ്ചു രാജാക്കന്മാരെ എന്റെ അടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു.
JOS 10:23 അപ്രകാരം അവർ ജെറുശലേംരാജാവ്, ഹെബ്രോൻരാജാവ്, യർമൂത്തുരാജാവ്, ലാഖീശുരാജാവ്, എഗ്ലോൻരാജാവ് എന്നീ അഞ്ചുപേരെയും ഗുഹയുടെ പുറത്തുകൊണ്ടുവന്നു.
JOS 10:24 രാജാക്കന്മാരെ യോശുവയുടെ അടുത്തു കൊണ്ടുവന്നപ്പോൾ, അവൻ ഇസ്രായേലിലെ പുരുഷന്മാരെ മുഴുവൻ വിളിച്ച്, തന്നോടുകൂടെ വന്ന സൈന്യാധിപന്മാരോട്: “അടുത്തുവന്ന് ഈ രാജാക്കന്മാരുടെ കഴുത്തിൽ കാൽവെക്കുക” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അവരുടെ കഴുത്തിൽ കാൽവെച്ചു.
JOS 10:25 യോശുവ അവരോട്, “ഭയപ്പെടരുത്, നിരുത്സാഹപ്പെടുകയുമരുത്; ബലവും ധൈര്യവുമുള്ളവരായിരിക്കുക, നിങ്ങൾ യുദ്ധംചെയ്യാൻ പോകുന്ന സകലശത്രുക്കളോടും യഹോവ ഇപ്രകാരം ചെയ്യും” എന്നു പറഞ്ഞു.
JOS 10:26 അതിനുശേഷം യോശുവ അവരെ വെട്ടിക്കൊന്ന് അഞ്ചു മരത്തിന്മേൽ തൂക്കിയിട്ടു. സന്ധ്യവരെ അവർ അപ്രകാരം തൂങ്ങിക്കിടന്നു.
JOS 10:27 സന്ധ്യയായപ്പോൾ യോശുവയുടെ കൽപ്പനയനുസരിച്ച് അവരെ മരത്തിൽനിന്നിറക്കുകയും അവർ ഒളിച്ചിരുന്ന ഗുഹയിൽ ഇടുകയും ചെയ്തു; ഗുഹാമുഖത്തു വലിയ കല്ലുകൾ ഉരുട്ടിവെച്ചു. ആ കല്ലുകൾ ഇന്നും അവിടെയുണ്ട്.
JOS 10:28 അന്ന് യോശുവ മക്കേദാ പിടിച്ചു. പട്ടണത്തെയും അതിലെ രാജാവിനെയും വാളിന്റെ വായ്ത്തലയാൽ വീഴ്ത്തി. അതിലുണ്ടായിരുന്ന സകലരെയും ഉന്മൂലനാശംവരുത്തി. ഒരുത്തനും അവശേഷിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ മക്കേദാരാജാവിനോടും ചെയ്തു.
JOS 10:29 ഇതിനുശേഷം യോശുവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന ഇസ്രായേലൊക്കെയും മക്കേദായിൽനിന്ന് ലിബ്നായിലേക്കു പുറപ്പെട്ട് അതിനെ ആക്രമിച്ചു.
JOS 10:30 യഹോവ അതിനെയും അതിലെ രാജാവിനെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. പട്ടണത്തെയും അതിലുള്ള എല്ലാവരെയും യോശുവ വാളിനിരയാക്കി; ആരെയും ശേഷിപ്പിച്ചില്ല. യെരീഹോരാജാവിനോടു ചെയ്തതുപോലെതന്നെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
JOS 10:31 പിന്നെ യോശുവ, ഇസ്രായേൽമക്കൾ എല്ലാവരോടുംകൂടി ലിബ്നായിൽനിന്ന് ലാഖീശിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ചുകൊണ്ട് അതിനെ ആക്രമിച്ചു;
JOS 10:32 യഹോവ ലാഖീശിനെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; രണ്ടാംദിവസം യോശുവ അതു പിടിച്ചു. ലിബ്നായിൽ ചെയ്തതുപോലെതന്നെ, പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി.
JOS 10:33 ഇതിനിടയിൽ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിക്കാൻ വന്നു. എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം തോൽപ്പിച്ചു.
JOS 10:34 പിന്നെ യോശുവയും എല്ലാ ഇസ്രായേലും ലാഖീശിൽനിന്ന് എഗ്ലോനിലേക്കു പുറപ്പെട്ട് അതിനെതിരേ നിലയുറപ്പിച്ച്, അതിനെ ആക്രമിച്ചു.
JOS 10:35 അന്നുതന്നെ അവർ അതിനെ പിടിച്ചു; പട്ടണം വാളിനിരയാക്കി. ലാഖീശിനോടു ചെയ്തതുപോലെതന്നെ അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി.
JOS 10:36 അതിനുശേഷം യോശുവയും എല്ലാ ഇസ്രായേലും എഗ്ലോനിൽനിന്ന് ഹെബ്രോനിലേക്കു ചെന്ന് അതിനെ ആക്രമിച്ചു.
JOS 10:37 ആരെയും ശേഷിപ്പിക്കാതെ പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും അതിലുള്ള സകലരെയും വാളിനിരയാക്കി. എഗ്ലോനോടു ചെയ്തതുപോലെതന്നെ ആ പട്ടണത്തെയും അതിലുണ്ടായിരുന്ന എല്ലാവരെയും ഉന്മൂലനാശംവരുത്തി.
JOS 10:38 അനന്തരം യോശുവയും ഇസ്രായേല്യർ എല്ലാവരുംകൂടി തിരിഞ്ഞു ദെബീരിനുനേരേ ചെന്ന് അതിനെ ആക്രമിച്ചു.
JOS 10:39 പട്ടണത്തെയും അതിന്റെ രാജാവിനെയും അതിലെ ഗ്രാമങ്ങളെയും പിടിച്ച് അവർ വാളിനിരയാക്കി. അതിലുള്ള എല്ലാവരെയും ഉന്മൂലനാശംവരുത്തി. ആരെയും ശേഷിപ്പിച്ചില്ല. ലിബ്നായോടും അതിലെ രാജാവിനോടും ചെയ്തതുപോലെയും ഹെബ്രോനോടു ചെയ്തതുപോലെയും അവർ ദെബീരിനോടും അതിലെ രാജാവിനോടും ചെയ്തു.
JOS 10:40 അങ്ങനെ യോശുവ മലനാട്, തെക്കേദേശം, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, മലഞ്ചെരിവുകൾ എന്നീ പ്രദേശങ്ങളുൾപ്പെട്ട മേഖലമുഴുവനും അവയിലെ സകലരാജാക്കന്മാരെയും കീഴടക്കി. ആരെയും ശേഷിപ്പിച്ചില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിച്ചതുപോലെ ജീവനുള്ള സകലതിനും ഉന്മൂലനാശംവരുത്തി.
JOS 10:41 യോശുവ കാദേശ്-ബർന്നേയമുതൽ ഗസ്സാവരെയും ഗോശെൻമേഖലമുതൽ ഗിബെയോൻവരെയും എല്ലാവരെയും കീഴടക്കി.
JOS 10:42 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിനുവേണ്ടി യുദ്ധം ചെയ്തതുകൊണ്ട്, യോശുവ ഈ രാജാക്കന്മാരെല്ലാവരെയും അവരുടെ പ്രദേശങ്ങളെയും ഒരൊറ്റ സൈനികനീക്കത്തിൽ കീഴടക്കി.
JOS 10:43 പിന്നെ യോശുവയും എല്ലാ ഇസ്രായേലും ഗിൽഗാലിൽ പാളയത്തിലേക്കു മടങ്ങി.
JOS 11:1 ഹാസോർരാജാവായ യാബീൻ ഇതു കേട്ടപ്പോൾ മാദോൻരാജാവായ യോബാബിനെയും, ശിമ്രോനിലെയും അക്ശാഫിലെയും രാജാക്കന്മാരെയും,
JOS 11:2 വടക്ക് മലമ്പ്രദേശത്തുള്ള എല്ലാ രാജാക്കന്മാരെയും, കിന്നെരെത്തിനു തെക്കുള്ള അരാബാ, പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, പടിഞ്ഞാറ് നാഫത്ത്-ദോർമേടുകൾ എന്നിവിടങ്ങളിലെ രാജാക്കന്മാരെയും,
JOS 11:3 കിഴക്കും പടിഞ്ഞാറുമുള്ള കനാന്യർ, പർവതപ്രദേശത്തുള്ള അമോര്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, മിസ്പാദേശത്തു ഹെർമോന്റെ അടിവാരത്തുള്ള ഹിവ്യർ എന്നിവരെയും വിവരമറിയിച്ചു.
JOS 11:4 അവരുടെ മുഴുവൻ സൈന്യവും അനവധി കുതിരകളും രഥങ്ങളും അടങ്ങിയ കടൽപ്പുറത്തെ മണൽപോലെ എണ്ണമില്ലാത്ത ഒരു വലിയ സൈന്യം യുദ്ധത്തിനു പുറപ്പെട്ടു.
JOS 11:5 ഈ രാജാക്കന്മാർ എല്ലാവരും അവരുടെ സൈന്യവും ഒന്നിച്ചുകൂടി ഇസ്രായേലിനോടു യുദ്ധംചെയ്യാൻ മേരോംതടാകത്തിനരികെ വന്നു പാളയമടിച്ചു.
JOS 11:6 യഹോവ യോശുവയോട്, “അവരെ ഭയപ്പെടേണ്ടതില്ല, നാളെ ഈ സമയമാകുമ്പോഴേക്കും അവരെ മുഴുവനും ഇസ്രായേലിനു ഞാൻ ഏൽപ്പിച്ചുതരും. അവർ നിങ്ങളുടെമുമ്പിൽ മരിച്ചുവീഴും. നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി, രഥങ്ങൾ ചുട്ടുകളയണം” എന്നു കൽപ്പിച്ചു.
JOS 11:7 അങ്ങനെ യോശുവയും അദ്ദേഹത്തിന്റെ മുഴുവൻ സൈന്യവും ഉടൻതന്നെ പുറപ്പെട്ട് മേരോംതടാകത്തിനരികെ വന്ന് അവരെ ആക്രമിച്ചു.
JOS 11:8 യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു. അവർ അവരെ തോൽപ്പിച്ചു; മഹാനഗരമായ സീദോൻവരെയും മിസ്രെഫോത്ത്-മയീംവരെയും കിഴക്ക് മിസ്പാതാഴ്വരവരെയും അവരെ പിൻതുടർന്നു. ആരുംതന്നെ അവശേഷിച്ചില്ല.
JOS 11:9 യഹോവയുടെ കൽപ്പനപോലെ യോശുവ അവരോടു ചെയ്തു; അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി; രഥങ്ങൾ ചുട്ടുകളഞ്ഞു.
JOS 11:10 ആ സമയം യോശുവ പുറകോട്ടുതിരിഞ്ഞ് ഹാസോർ പിടിച്ചു; അതിന്റെ രാജാവിനെ വാളിനിരയാക്കി. (ഹാസോർ ഈ രാജ്യങ്ങളുടെയെല്ലാം കേന്ദ്രസ്ഥാനമായിരുന്നു.)
JOS 11:11 അതിലുണ്ടായിരുന്ന എല്ലാവരെയും വാളിനിരയാക്കി, ജീവനോടെ ആരെയും ശേഷിപ്പിക്കാതെ ഉന്മൂലനാശംവരുത്തി. ഹാസോർ ചുട്ടുകളയുകയും ചെയ്തു.
JOS 11:12 യോശുവ ഈ രാജകീയ പട്ടണങ്ങളെയും അവയുടെ രാജാക്കന്മാരെയും പിടിച്ച് വാളിനിരയാക്കി. യഹോവയുടെ ദാസനായ മോശ കൽപ്പിച്ചതുപോലെ അവരെ ഉന്മൂലനാശംവരുത്തി.
JOS 11:13 എന്നാൽ കുന്നുകളിൽ നിർമിക്കപ്പെട്ടിരുന്ന ഒരു പട്ടണവും ഇസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോർമാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ.
JOS 11:14 ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും ഇസ്രായേല്യർ തങ്ങൾക്കായി എടുത്തുകൊണ്ടുപോയി. അവരെ ഉന്മൂലനാശം ചെയ്യുന്നതുവരെ സകലജനത്തെയും അവർ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
JOS 11:15 യഹോവ തന്റെ ദാസനായ മോശയോടു കൽപ്പിച്ചതുപോലെ മോശ യോശുവയോടു കൽപ്പിച്ചിരുന്നു; യോശുവ അങ്ങനെതന്നെ ചെയ്തു. യഹോവ മോശയോടു കൽപ്പിച്ചതിൽ ഒന്നും അദ്ദേഹം ചെയ്യാതിരുന്നില്ല.
JOS 11:16 ഇങ്ങനെ മലനാടും തെക്കേദേശം മുഴുവനും ഗോശെൻമേഖല മുഴുവനും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾ, അരാബ, ഇസ്രായേലിലെ പർവതപ്രദേശം, അതിന്റെ കുന്നിൻപ്രദേശങ്ങൾ,
JOS 11:17 സേയീരിലേക്കുയർന്നുകിടക്കുന്ന ഹാലാക്കുപർവതംമുതൽ ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദ് വരെയുള്ള പ്രദേശം എന്നിവയെല്ലാം യോശുവ പിടിച്ചടക്കി. അവിടങ്ങളിലെ രാജാക്കന്മാരെയും അവർ വധിച്ചു.
JOS 11:18 ഈ രാജാക്കന്മാരോടെല്ലാം യോശുവ ദീർഘകാലം യുദ്ധംചെയ്തിരുന്നു.
JOS 11:19 ഗിബെയോൻനിവാസികളായ ഹിവ്യർ ഒഴികെ ഒരു പട്ടണവും ഇസ്രായേലുമായി സമാധാനയുടമ്പടി ചെയ്തിരുന്നില്ല. ശേഷമുള്ളവരെയെല്ലാം അവർ യുദ്ധത്തിൽ പിടിച്ചടക്കി.
JOS 11:20 യഹോവയായിരുന്നു ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അവരുടെ ഹൃദയം കഠിനമാക്കിയത്. യഹോവ മോശയോടു കൽപ്പിച്ചതുപോലെ കരുണകൂടാതെ അവരെ കൊന്നൊടുക്കി ഉന്മൂലനാശംവരുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്.
JOS 11:21 അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോൻ, ദെബീർ, അനാബ്, യെഹൂദാമലനാട്, ഇസ്രായേല്യമലനാട് എന്നിവിടങ്ങളിലൊക്കെയും ഉണ്ടായിരുന്ന അനാക്യരെ സംഹരിച്ചു. യോശുവ അവർക്കും അവരുടെ പട്ടണങ്ങൾക്കും ഉന്മൂലനാശംവരുത്തി.
JOS 11:22 ഗസ്സായിലും ഗത്തിലും അശ്ദോദിലുമല്ലാതെ ഇസ്രായേൽപ്രദേശത്തെങ്ങും അനാക്യർ ആരുംതന്നെ ശേഷിച്ചില്ല.
JOS 11:23 യഹോവ മോശയോടു കൽപ്പിച്ചതിൻപ്രകാരമുള്ള ഭൂപ്രദേശമൊക്കെയും യോശുവ പിടിച്ചു. യോശുവ ആ ദേശംമുഴുവനും ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുത്തു. ഇങ്ങനെ ദേശത്തു യുദ്ധം തീരുകയും സമാധാനം കൈവരികയും ചെയ്തു.
JOS 12:1 ഇസ്രായേൽമക്കൾ പരാജയപ്പെടുത്തി രാജ്യം കൈവശമാക്കിയ, യോർദാനു കിഴക്ക് അർന്നോൻമലയിടുക്കുമുതൽ ഹെർമോൻപർവതംവരെ അരാബയുടെ കിഴക്കുവശമുൾപ്പെടെയുള്ള ഭൂപ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു:
JOS 12:2 അമോര്യരാജാവായ സീഹോൻ ഹെശ്ബോനിൽ വാണിരുന്നു. അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേർമുതൽ അരോയേർമലയിടുക്കിന്റെ മധ്യഭാഗവും അമ്മോന്യരുടെ അതിരായ യാബ്ബോക്കുനദിവരെയും ആയിരുന്നു അദ്ദേഹത്തിന്റെ രാജ്യാതിർത്തി. ഈ ഭൂപ്രദേശം ഗിലെയാദിന്റെ പകുതി ഉൾക്കൊള്ളുന്നതാണ്.
JOS 12:3 അദ്ദേഹം കിന്നെരെത്തുതടാകംമുതൽ അരാബാക്കടലായ ഉപ്പുകടൽവരെ ബേത്-യെശീമോത്തോളം ഉള്ള കിഴക്കൻഅരാബയും പിസ്ഗാചെരിവിനു താഴേ തെക്കുവശത്തുള്ള തേമാനും ഭരിച്ചിരുന്നു.
JOS 12:4 ബാശാൻരാജാവായ ഓഗിന്റെ ദേശം, മല്ലന്മാരിൽ ശേഷിച്ച ഒരാളായി അസ്തരോത്തിലും എദ്രെയിലും വാണിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.
JOS 12:5 ഹെർമോൻപർവതവും സൽക്കായും ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള ബാശാൻപ്രദേശം മുഴുവനും, ഹെശ്ബോൻരാജാവായ സീഹോന്റെ അതിരുവരെയുള്ള ഗിലെയാദിന്റെ പകുതിയും അദ്ദേഹം ഭരിച്ചിരുന്നു.
JOS 12:6 യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.
JOS 12:7 യോർദാന്റെ പടിഞ്ഞാറുഭാഗത്ത് ലെബാനോൻതാഴ്വരയിലെ ബാൽ-ഗാദുമുതൽ സേയീരിലേക്ക് ഉയർന്നുനിൽക്കുന്ന ഹാലാക്കുപർവതംവരെയുള്ള ഈ പ്രദേശത്തെ രാജാക്കന്മാർ ഇവരാകുന്നു: ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ദേശമായ മലനാട്, പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങൾ, അരാബാമലഞ്ചെരിവുകൾ, മരുഭൂമി, തെക്കേദേശം എന്നീ സ്ഥലങ്ങൾ യോശുവയും ഇസ്രായേൽസൈന്യവുംകൂടി ആക്രമിച്ചു കീഴടക്കുകയും യോശുവ ഇസ്രായേലിനു ഗോത്രവിഭാഗപ്രകാരം അവകാശമായിക്കൊടുക്കുകയും ചെയ്തു. ആ രാജാക്കന്മാർ ഇവരാകുന്നു:
JOS 12:9 യെരീഹോരാജാവ് ഒന്ന് ബേഥേലിന്നരികെയുള്ള ഹായിരാജാവ് ഒന്ന്
JOS 12:10 ജെറുശലേംരാജാവ് ഒന്ന് ഹെബ്രോൻരാജാവ് ഒന്ന്
JOS 12:11 യർമൂത്തുരാജാവ്, ഒന്ന് ലാഖീശുരാജാവ് ഒന്ന്
JOS 12:12 എഗ്ലോൻരാജാവ് ഒന്ന് ഗേസെർരാജാവ് ഒന്ന്
JOS 12:13 ദെബീർരാജാവ് ഒന്ന് ഗേദെർരാജാവ് ഒന്ന്
JOS 12:14 ഹോർമാരാജാവ് ഒന്ന് അരാദുരാജാവ് ഒന്ന്
JOS 12:15 ലിബ്നാരാജാവ് ഒന്ന് അദുല്ലാംരാജാവ് ഒന്ന്
JOS 12:16 മക്കേദാരാജാവ് ഒന്ന് ബേഥേൽരാജാവ് ഒന്ന്
JOS 12:17 തപ്പൂഹരാജാവ് ഒന്ന് ഹേഫെർരാജാവ് ഒന്ന്
JOS 12:18 അഫേക്കുരാജാവ് ഒന്ന് ശാരോൻരാജാവ് ഒന്ന്
JOS 12:19 മാദോൻരാജാവ് ഒന്ന് ഹാസോർരാജാവ് ഒന്ന്
JOS 12:20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന് അക്ശാഫുരാജാവ് ഒന്ന്
JOS 12:21 താനാക്കുരാജാവ് ഒന്ന് മെഗിദ്ദോരാജാവ് ഒന്ന്
JOS 12:22 കേദേശുരാജാവ് ഒന്ന് കർമേലിലെ യൊക്നെയാംരാജാവ് ഒന്ന്
JOS 12:23 ദോർമേടിലെ നാഫത്ത്-ദോർരാജാവ് ഒന്ന് ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്
JOS 12:24 തിർസാരാജാവ് ഒന്ന്. ഇങ്ങനെ ആകെ മുപ്പത്തൊന്ന് രാജാക്കന്മാർ.
JOS 13:1 യോശുവ വൃദ്ധനായപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ വൃദ്ധനായിരിക്കുന്നു. ഇനിയും വളരെയധികം ദേശം കൈവശമാക്കാനുമുണ്ട്.
JOS 13:2 “ഇനിയും ശേഷിച്ചിരിക്കുന്ന ഭൂപ്രദേശം ഇവയാണ്: “ഈജിപ്റ്റിനു കിഴക്ക് സീഹോർനദിമുതൽ വടക്ക് എക്രോൻദേശംവരെ കനാന്യരുടേതെന്നു കരുതപ്പെട്ടിരുന്ന ഫെലിസ്ത്യരുടെയും ഗെശൂര്യരുടെയും ദേശം; ഗസ്സാ, അശ്ദോദ്യ, അസ്കലോന്യ, ഗാത്, അവ്വ്യരുടെ എക്രോൻ എന്നീ അഞ്ച് ഫെലിസ്ത്യപ്രഭുക്കന്മാരുടെ ദേശം;
JOS 13:4 തെക്ക്; സീദോന്യരുടെ ആരമുതൽ അഫേക്കുവരെയും അമോര്യരുടെ അതിരുവരെയുമുള്ള കനാന്യദേശം;
JOS 13:5 ഗിബാല്യരുടെ മേഖലയും ലെബാനോൻ മുഴുവനും കിഴക്ക്; ഹെർമോൻപർവതത്തിന്റെ അടിവാരത്തുള്ള ബാൽ-ഗാദുമുതൽ ലെബോ-ഹമാത്തുവരെയുള്ള ദേശം ഈ ഭൂപ്രദേശമാകുന്നു.
JOS 13:6 “ലെബാനോൻമുതൽ മിസ്രെഫോത്ത്-മയീംവരെയുള്ള പർവതമേഖലകളിലെ നിവാസികളായ സീദോന്യരെ മുഴുവൻ ഞാൻതന്നെ ഇസ്രായേലിന്റെ മുമ്പിൽനിന്ന് നീക്കിക്കളയും. ഞാൻ നിന്നോടു നിർദേശിച്ചതുപോലെ ഈ ഭൂപ്രദേശം മുഴുവൻ ഇസ്രായേലിന് അവകാശമായിക്കൊടുക്കണം.
JOS 13:7 ഒൻപതു ഗോത്രങ്ങൾക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി അതു ഭാഗിച്ചുകൊടുക്കണം.”
JOS 13:8 മനശ്ശെയുടെ മറ്റേപകുതിക്കും രൂബേന്യർക്കും ഗാദ്യർക്കും യഹോവയുടെ ദാസനായ മോശ വിഭജിച്ചുകൊടുത്തതനുസരിച്ച് യോർദാന് കിഴക്കുള്ള ഭൂപ്രദേശത്ത് ഓഹരി ലഭിച്ചു.
JOS 13:9 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യത്തിലുള്ള പട്ടണവുംമുതൽ ദീബോൻവരെയുള്ള മെദേബാപീഠഭൂമി മുഴുവനും,
JOS 13:10 അമ്മോന്യരുടെ അതിരുവരെ ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
JOS 13:11 ഗിലെയാദ്, ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശം, ഹെർമോൻപർവതം മുഴുവനും, സൽക്കാവരെയുള്ള ബാശാൻമുഴുവനും—
JOS 13:12 അസ്തരോത്തിലും എദ്രെയിലും ഭരിച്ചിരുന്നവനും മല്ലന്മാരിൽ അവസാനത്തെ ആളായി ശേഷിച്ചവരിൽ ഒരുത്തനുമായ ബാശാനിലെ ഓഗിന്റെ രാജ്യംമുഴുവനും ഉൾപ്പെട്ടിരുന്നു. മോശ ഇവരെ തോൽപ്പിച്ചു ദേശം കൈവശമാക്കിയിരുന്നു.
JOS 13:13 എന്നാൽ ഇസ്രായേൽമക്കൾ ഗെശൂര്യരെയും മയഖാത്യരെയും ഓടിച്ചുകളഞ്ഞില്ല. അവർ തുടർന്നും ഇന്നുവരെ ഇസ്രായേല്യരുടെ ഇടയിൽ താമസിച്ചുവരുന്നു.
JOS 13:14 മോശ ലേവിഗോത്രത്തിന് ഒരു അവകാശവും കൊടുത്തില്ല; ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കുള്ള ദഹനയാഗങ്ങൾ, താൻ അവരോടു വാഗ്ദാനംചെയ്തതുപോലെ അവർക്കുള്ള ഓഹരി ആകുന്നു.
JOS 13:15 മോശ രൂബേൻഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
JOS 13:16 അർന്നോൻമലയിടുക്കിന്റെ അറ്റത്തുള്ള അരോയേരും മലയിടുക്കിന്റെ മധ്യഭാഗത്തുള്ള പട്ടണവുംമുതൽ മെദേബയ്ക്ക് അപ്പുറമുള്ള പീഠഭൂമിമുഴുവൻ;
JOS 13:17 ഹെശ്ബോനും അതിന്റെ പീഠഭൂമിയിലുള്ള എല്ലാ പട്ടണങ്ങളും ദീബോൻ, ബാമോത്ത്-ബാൽ, ബേത്-ബാൽ-മെയോൻ,
JOS 13:18 യാഹാസ്, കെദേമോത്ത്, മേഫാത്ത്,
JOS 13:19 കിര്യാത്തയീം, സിബ്മ, താഴ്വരയിലെ കുന്നിലുള്ള സേരത്ത്-ശഹർ,
JOS 13:20 ബേത്-പെയോർ, പിസ്ഗാചെരിവുകൾ, ബേത്-യെശീമോത്ത്,
JOS 13:21 ഇങ്ങനെ പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും, ഹെശ്ബോനിൽ ഭരിച്ചിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യം മുഴുവനുംതന്നെ. മോശ സീഹോനെയും അവനുമായി സഖ്യമുള്ള പ്രഭുക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നിങ്ങനെ അവിടെ താമസിച്ച മിദ്യാന്യപ്രമാണികളെയും പരാജയപ്പെടുത്തിയിരുന്നു.
JOS 13:22 യുദ്ധത്തിൽ കൊന്നവരെക്കൂടാതെ ഇസ്രായേൽമക്കൾ ബെയോരിന്റെ മകനായ ബിലെയാം എന്ന ദേവപ്രശ്നംവെക്കുന്നവനെയും വാൾകൊണ്ടു കൊന്നു.
JOS 13:23 രൂബേന്യരുടെ അതിര് യോർദാന്റെ തീരമായിരുന്നു. ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു രൂബേന്യർക്കു കുലംകുലമായി കിട്ടിയ ഓഹരി.
JOS 13:24 മോശ ഗാദ്ഗോത്രത്തിനു കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
JOS 13:25 യാസേർപട്ടണം ഉൾപ്പെടുന്ന ഭൂപ്രദേശം, ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബയുടെ സമീപം അരോയേർവരെയുള്ള അമ്മോന്യരാജ്യത്തിന്റെ പകുതിയും;
JOS 13:26 ഹെശ്ബോൻമുതൽ രാമാത്ത്-മിസ്പായും ബെതോനീമുംവരെയും, മഹനയീംമുതൽ ദെബീർവരെയും,
JOS 13:27 താഴ്വരയിൽ ഹെശ്ബോൻരാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിച്ച പ്രദേശവും ബേത്-ഹാരാം, ബേത്-നിമ്രാ, സൂക്കോത്ത്, സാഫോൺ എന്നീ പട്ടണങ്ങളും ആയിരുന്നു. ഇതിനോടുചേർന്ന് യോർദാന്റെ കിഴക്കുവശം, കിന്നെരെത്തുതടാകംവരെയുമുള്ള ഭൂപ്രദേശവും അവർക്ക് അവകാശപ്പെട്ടതായിരുന്നു.
JOS 13:28 ഈ പട്ടണങ്ങളും അവയിലെ ഗ്രാമങ്ങളും ആയിരുന്നു ഗാദ്യർക്കു കുലംകുലമായി ലഭിച്ച ഓഹരി.
JOS 13:29 മോശ മനശ്ശെഗോത്രത്തിന്റെ പകുതിക്ക്, മനശ്ശെയുടെ പിൻഗാമികളുടെ കുടുംബത്തിന്റെ പകുതിക്ക്, കുലംകുലമായി കൊടുത്ത അവകാശഭൂമി ഇതാണ്:
JOS 13:30 മഹനയീംമുതൽ ബാശാൻമുഴുവനും ഉൾപ്പെടുന്ന ഭൂപ്രദേശം, ബാശാൻരാജാവായ ഓഗിന്റെ രാജ്യം മുഴുവൻ, ബാശാനിൽ യായീരിന്റെ സ്ഥലങ്ങളായ അറുപതു പട്ടണങ്ങൾ;
JOS 13:31 ഗിലെയാദിന്റെ പകുതി, ബാശാനിലെ ഓഗിന്റെ രാജകീയ പട്ടണങ്ങളായ അസ്തരോത്തും എദ്രെയിയും. ഇവയായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ പിൻഗാമികൾക്ക്—മാഖീരിന്റെ പിൻഗാമികളിൽ പകുതിപേർക്കുതന്നെ—കുലംകുലമായി ലഭിച്ച ഓഹരി.
JOS 13:32 മോശ യെരീഹോവിനു കിഴക്ക് യോർദാനക്കരെ മോവാബ് സമതലപ്രദേശങ്ങളിൽവെച്ചു ഭാഗിച്ചുകൊടുത്ത ഓഹരി ഇവയായിരുന്നു.
JOS 13:33 എന്നാൽ ലേവിഗോത്രത്തിന് മോശ ഒരു അവകാശവും കൊടുത്തില്ല. ഇസ്രായേലിന്റെ ദൈവമായ യഹോവതന്നെ, താൻ അവരോടു കൽപ്പിച്ചതുപോലെ, അവരുടെ ഓഹരി ആകുന്നു.
JOS 14:1 കനാൻദേശത്ത് ഇസ്രായേൽമക്കൾക്കു ലഭിച്ച അവകാശഭൂമി ഇതാണ്: എലെയാസാർ പുരോഹിതനും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രത്തലവന്മാരും ചേർന്ന് അവർക്കു വിഭജിച്ചുകൊടുത്തു.
JOS 14:2 യഹോവ മോശയിൽക്കൂടി കൽപ്പിച്ചതുപോലെ ഒൻപതരഗോത്രങ്ങൾക്ക് ഓഹരി ഭാഗിച്ചുകൊടുത്തത് നറുക്കിട്ടായിരുന്നു.
JOS 14:3 രണ്ടര ഗോത്രങ്ങൾക്കു മോശ യോർദാനു കിഴക്ക് അവരുടെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ലേവ്യർക്കു മറ്റുള്ളവരുടെ ഇടയിൽ ഓഹരി കൊടുത്തില്ല;
JOS 14:4 യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു.
JOS 14:5 യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ദേശം വിഭജിച്ചു.
JOS 14:6 ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ.
JOS 14:7 യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി.
JOS 14:8 എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു.
JOS 14:9 അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട് നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു.
JOS 14:10 “യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു.
JOS 14:11 മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്.
JOS 14:12 അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
JOS 14:13 അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു;
JOS 14:14 അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ.
JOS 14:15 ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ. അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.
JOS 15:1 യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
JOS 15:2 അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി;
JOS 15:3 അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി;
JOS 15:4 വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ തെക്കേ അതിര്.
JOS 15:5 കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി,
JOS 15:6 ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു.
JOS 15:7 പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു.
JOS 15:8 പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു.
JOS 15:9 മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു.
JOS 15:10 പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു.
JOS 15:11 പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
JOS 15:12 പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ. യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
JOS 15:13 യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു)
JOS 15:14 ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു.
JOS 15:15 അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
JOS 15:16 അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു.
JOS 15:17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
JOS 15:18 അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
JOS 15:19 അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
JOS 15:20 യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
JOS 15:21 യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ,
JOS 15:22 കീനാ, ദിമോനാ, അദാദാ,
JOS 15:23 കേദേശ്, ഹാസോർ, ഇത്നാൻ;
JOS 15:24 സീഫ്, തേലെം, ബെയാലോത്ത്,
JOS 15:25 ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ;
JOS 15:26 അമാം, ശേമ, മോലാദാ
JOS 15:27 ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്,
JOS 15:28 ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ,
JOS 15:29 ബാലാ, ഇയ്യീം, ഏസെം;
JOS 15:30 എൽതോലദ്, കെസീൽ, ഹോർമാ,
JOS 15:31 സിക്ലാഗ്, മദ്മന്ന, സൻസന്ന;
JOS 15:32 ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
JOS 15:33 പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ;
JOS 15:34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
JOS 15:35 യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
JOS 15:36 ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 15:37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
JOS 15:38 ദിലാൻ, മിസ്പാ, യൊക്തെയേൽ,
JOS 15:39 ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
JOS 15:40 കബ്ബോൻ, ലഹ്മാസ്, കിത്ലീശ്;
JOS 15:41 ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 15:42 ലിബ്നാ, ഏഥെർ, ആശാൻ;
JOS 15:43 യിഫ്താഹ്, അശ്നാ, നെസീബ്;
JOS 15:44 കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 15:45 എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും;
JOS 15:46 എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും,
JOS 15:47 അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
JOS 15:48 മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ;
JOS 15:49 ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
JOS 15:50 അനാബ്, എസ്തെമോ, ആനീം,
JOS 15:51 ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 15:52 അരാബ്, രൂമാ, എശാൻ,
JOS 15:53 യാനീം, ബേത്-തപ്പൂഹാ, അഫേക്കാ,
JOS 15:54 ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 15:55 മാവോൻ, കർമേൽ, സീഫ്, യുത്ത;
JOS 15:56 യെസ്രീൽ, യോക്ദെയാം, സനോഹ,
JOS 15:57 കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
JOS 15:58 ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ,
JOS 15:59 മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
JOS 15:60 കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
JOS 15:61 മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ:
JOS 15:62 നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
JOS 15:63 ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.
JOS 16:1 യോസേഫിന്റെ ഓഹരി യെരീഹോനീരുറവകൾക്കു കിഴക്കുള്ള യെരീഹോവിലെ യോർദാനിൽ ആരംഭിച്ചു മരുഭൂമിയിൽക്കൂടി മേൽപ്പോട്ടു മലനാടായ ബേഥേലിലേക്കു കടക്കുന്നു.
JOS 16:2 ലൂസ് എന്ന ബേഥേലിൽനിന്ന് അർഖ്യരുടെ പ്രദേശത്തേക്ക് അതാരോത്തിൽക്കൂടി കടന്ന്
JOS 16:3 പടിഞ്ഞാറോട്ട് യഫ്ലേത്യരുടെ ദേശമായ താഴത്തെ ബേത്-ഹോരോൻവരെ താഴോട്ട് ചെന്ന്, ഗേസെരും കടന്ന്, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
JOS 16:4 അങ്ങനെ യോസേഫിന്റെ പിൻഗാമികളായ മനശ്ശെയ്ക്കും എഫ്രയീമിനും ഓഹരി ലഭിച്ചു.
JOS 16:5 എഫ്രയീമിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാകുന്നു: അവരുടെ ദേശത്തിന്റെ അതിര് കിഴക്ക് അതെരോത്ത്-അദാറിൽനിന്നു മുകളിലത്തെ ബേത്-ഹോരോനിലേക്കു കടക്കുന്നു;
JOS 16:6 തുടർന്ന് അതു മെഡിറ്ററേനിയൻ സമുദ്രത്തിലേക്കു പോകുന്നു; വടക്കുള്ള മിക്‌മെഥാത്തിൽനിന്നും കിഴക്കോട്ടു വളഞ്ഞ് താനത്ത്-ശിലോവിന്റെ സമീപം കൂടി കിഴക്കുള്ള യാനോഹയിൽ എത്തുന്നു.
JOS 16:7 അവിടെനിന്ന് അതാരോത്തും നയരായും ഇറങ്ങി യെരീഹോവിനെ സ്പർശിച്ചുകൊണ്ട് യോർദാനിങ്കൽ അവസാനിക്കുന്നു.
JOS 16:8 തപ്പൂഹയിൽനിന്ന് ആ അതിര് പടിഞ്ഞാറോട്ട് കാനാമലയിടുക്കുവരെ ചെന്നു മെഡിറ്ററേനിയൻ സമുദ്രത്തിങ്കൽ അവസാനിക്കുന്നു. എഫ്രയീം ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി ഇതായിരുന്നു.
JOS 16:9 മനശ്ശ്യരുടെ അവകാശത്തിനിടയിൽ എഫ്രയീമ്യർക്ക് വേർതിരിച്ചിട്ടിരുന്ന പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംകൂടി ഇതിൽ ഉൾപ്പെട്ടിരുന്നു.
JOS 16:10 അവർ ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞിരുന്നില്ല. ഇന്നുവരെ കനാന്യർ എഫ്രയീമ്യരുടെ ഇടയിൽ നിർബന്ധിതമായി ജോലിചെയ്തു പാർക്കുന്നു.
JOS 17:1 യോസേഫിന്റെ ആദ്യജാതനായ മനശ്ശെയുടെ ഗോത്രത്തിനുള്ള അവകാശമായി മനശ്ശെയുടെ ആദ്യജാതൻ മാഖീറിനു ലഭിച്ച ഓഹരി ഇതാണ്. മാഖീർ ഗിലെയാദ്യരുടെ പൂർവികനായിരുന്നു. മാഖീര്യർ നല്ല യുദ്ധവീരന്മാരായിരുന്നതിനാൽ അവർക്കു ഗിലെയാദും ബാശാനും ലഭിച്ചു.
JOS 17:2 മനശ്ശെയുടെശേഷം പുത്രന്മാരായ അബിയേസെർ, ഹേലെക്, അസ്രീയേൽ, ശേഖേം, ഹേഫെർ, ശെമീദ എന്നിവരുടെ കുലങ്ങൾക്കും ഓഹരി ലഭിച്ചു. ഇവർ കുലംകുലമായി യോസേഫിന്റെ മകനായ മനശ്ശെയുടെ പിൻഗാമികളായ പുരുഷന്മാരായിരുന്നു.
JOS 17:3 എന്നാൽ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ മകനായ ഹേഫെരിന്റെ മകൻ സെലോഫഹാദിന് പുത്രിമാരല്ലാതെ, പുത്രന്മാർ ഇല്ലായിരുന്നു. അവർ മഹ്ലാ, നോവാ, ഹൊഗ്ലാ, മിൽക്കാ, തിർസാ എന്നിവരായിരുന്നു.
JOS 17:4 അവർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും ഇസ്രായേല്യനേതാക്കന്മാരുടെയും അടുത്തുചെന്ന് അവരോട്, “ഞങ്ങളുടെ സഹോദരന്മാരുടെ ഇടയിൽ ഒരു ഓഹരി ഞങ്ങൾക്കു തരാൻ യഹോവ മോശയോടു കൽപ്പിച്ചിട്ടുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ടു യോശുവ യഹോവയുടെ കൽപ്പനപ്രകാരം അവരുടെ പിതൃസഹോദരന്മാരുടെ അവകാശത്തിന്റെകൂടെ അവർക്കും ഓഹരികൊടുത്തു.
JOS 17:5 യോർദാനു കിഴക്കുള്ള ഗിലെയാദും ബാശാനും കൂടാതെ പത്തുമേഖലകൾ മനശ്ശെയുടെ ഓഹരിയിൽ ഉൾപ്പെട്ടിരുന്നു;
JOS 17:6 മനശ്ശെഗോത്രത്തിലെ പുത്രിമാർക്കും പുത്രന്മാരുടെകൂടെ ഓഹരി കിട്ടിയതുകൊണ്ടാണ്. മനശ്ശെയുടെ പിൻഗാമികളിൽ ശേഷിക്കുന്നവർക്കു ഗിലെയാദുദേശം ലഭിച്ചു.
JOS 17:7 മനശ്ശെയുടെ മേഖല ആശേർമുതൽ ശേഖേമിനു കിഴക്കുള്ള മിക്‌മെഥാത്തുവരെ വ്യാപിച്ചുകിടന്നു. മേഖലയുടെ അതിര് അവിടെനിന്നു തെക്കോട്ടു ചെന്ന് ഏൻ-തപ്പൂഹയിലെ നിവാസികളുടെ അടുക്കലോളം നീണ്ടുകിടക്കുന്നു.
JOS 17:8 (തപ്പൂഹദേശം മനശ്ശെയുടേതായിരുന്നു. എങ്കിലും മനശ്ശെയുടെ അതിരിലുള്ള തപ്പൂഹപട്ടണം എഫ്രയീമ്യരുടെ വകയായിരുന്നു.)
JOS 17:9 അതിര് തെക്കുവശത്തേക്ക്, കാനാമലയിടുക്കുവരെ വ്യാപിച്ചിരുന്നു. മനശ്ശെയുടെ പട്ടണങ്ങൾക്കിടയിൽ എഫ്രയീമ്യപട്ടണങ്ങളും ഉണ്ടായിരുന്നു, എന്നാൽ മനശ്ശെയുടെ അതിര് മലയിടുക്കിന്റെ വടക്കുവശത്തുകൂടി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
JOS 17:10 തെക്കുഭാഗം എഫ്രയീമിനും വടക്കുഭാഗം മനശ്ശെക്കും ഉള്ളതായിരുന്നു. അത് മെഡിറ്ററേനിയൻ സമുദ്രംവരെ ചെന്നിരുന്നു: അതിന്റെ വടക്ക് ആശേരും കിഴക്ക് യിസ്സാഖാരും ആയിരുന്നു.
JOS 17:11 യിസ്സാഖാരിലും ആശേരിലും മനശ്ശെക്കു ബേത്-ശയാനും യിബ്ലെയാമും, ദോർ, എൻ-ദോർ, താനാക്ക്, മെഗിദ്ദോ എന്നിവിടങ്ങളിലെ നിവാസികളും അവയുടെ അധീനനഗരങ്ങളും ഉണ്ടായിരുന്നു. മൂന്നാമത്തേത് നാഫോത്ത് ആകുന്നു.
JOS 17:12 എന്നാൽ മനശ്ശെയുടെ മക്കൾക്ക് ആ പട്ടണങ്ങളിലെ നിവാസികളെ നീക്കിക്കളയാൻ സാധിച്ചില്ല; കനാന്യർ അവിടെത്തന്നെ താമസിക്കാൻ ഉറച്ചിരുന്നു.
JOS 17:13 എന്നാൽ ഇസ്രായേൽമക്കൾ ബലവാന്മാരായിത്തീർന്നപ്പോൾ കനാന്യരെ പൂർണമായും ഓടിച്ചുകളയാതെ അവരെക്കൊണ്ടു നിർബന്ധിതമായി ജോലിചെയ്യിച്ചു.
JOS 17:14 ഇതിനുശേഷം യോസേഫിന്റെ ആളുകൾ യോശുവയോട്, “ഞങ്ങൾ ഒരു വലിയ ജനസമൂഹമായിട്ടും യഹോവ ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തിട്ടും നീ ഞങ്ങൾക്ക് ഒരു അവകാശവും അതിന്റെ ഒരു അംശംമാത്രവും തന്നതെന്ത്?” എന്നു ചോദിച്ചു.
JOS 17:15 “നിങ്ങൾ എണ്ണത്തിൽ അത്ര വലുതും നിങ്ങളുടെ എഫ്രയീം മലമ്പ്രദേശം വിസ്താരത്തിൽ ചെറുതുമെങ്കിൽ, പെരിസ്യരുടെയും മല്ലന്മാരായ രേഫാര്യരുടെയുംവക മലമ്പ്രദേശത്തേക്കുചെന്ന് കാടു വെട്ടിത്തെളിച്ചു സ്ഥലം എടുത്തുകൊൾക” എന്നു യോശുവ ഉത്തരം പറഞ്ഞു.
JOS 17:16 അതിനു യോസേഫിന്റെ ആളുകൾ, “ഞങ്ങൾക്കു മലമ്പ്രദേശം പോരാ; ബേത്-ശയാൻ, അതിന്റെ അധീനനഗരങ്ങൾ, യെസ്രീൽതാഴ്വര എന്നീ സമതലപ്രദേശങ്ങളിൽ താമസിക്കുന്ന കനാന്യർക്കെല്ലാം ഇരുമ്പുരഥങ്ങൾ ഉണ്ടല്ലോ” എന്നു പറഞ്ഞു.
JOS 17:17 എന്നാൽ യോശുവ യോസേഫിന്റെ ഗോത്രങ്ങളായ മനശ്ശെയോടും എഫ്രയീമിനോടും, “നിങ്ങൾ എണ്ണത്തിലും ശക്തിയിലും വലുപ്പമുള്ളവർതന്നെ. നിങ്ങൾക്കു കിട്ടേണ്ടത് ഒരു ഓഹരിമാത്രമല്ല.
JOS 17:18 വനനിബിഡമായ മലനാട് നിങ്ങൾക്കുള്ളതായിരിക്കണം. അതു കാടാണ് എങ്കിലും അതു വെട്ടിത്തെളിക്കുക. അതിന്റെ അങ്ങേയറ്റംവരെയുള്ള പ്രദേശം നിങ്ങൾക്കുള്ളതാകുന്നു. കനാന്യർക്ക് ഇരുമ്പു രഥമുണ്ടെങ്കിലും, അവർ ബലവാന്മാരാണെങ്കിലും നിങ്ങൾ അവരെ ഓടിച്ചുകളയും” എന്നു പറഞ്ഞു.
JOS 18:1 ദേശം ഇസ്രായേൽജനത്തിന്റെ നിയന്ത്രണത്തിലാക്കിയതിനുശേഷം ഇസ്രായേൽസഭ മുഴുവനും ശീലോവിൽക്കൂടി അവിടെ സമാഗമകൂടാരം സ്ഥാപിച്ചു.
JOS 18:2 എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു.
JOS 18:3 അതുകൊണ്ട് യോശുവ ഇസ്രായേൽമക്കളോടു പറഞ്ഞു: “നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്കുതന്ന ദേശം കൈവശപ്പെടുത്തുന്നതിനു നിങ്ങൾ എത്രമാത്രം കാത്തിരിക്കും?
JOS 18:4 ഓരോ ഗോത്രത്തിൽനിന്നും മൂന്നുപേരെ നിയമിക്കുക. അവർ ദേശം നിരീക്ഷിച്ച്, ഓരോ ഗോത്രത്തിനും കിട്ടേണ്ട അവകാശമനുസരിച്ച് വിവരണം തയ്യാറാക്കാൻ ഞാൻ അവരെ അയയ്ക്കും. അവർ വിവരണവുമായി എന്റെ അടുക്കൽ മടങ്ങിവരേണം.
JOS 18:5 ദേശം ഏഴായി ഭാഗിക്കണം. യെഹൂദാഗോത്രം ദക്ഷിണപ്രദേശത്തും യോസേഫിന്റെ ഗോത്രങ്ങൾ ഉത്തരപ്രദേശത്തും താമസിക്കട്ടെ.
JOS 18:6 ദേശത്തിന്റെ ഏഴു ഭാഗങ്ങളെക്കുറിച്ചുള്ള വിവരണം തയ്യാറാക്കി എന്റെ അടുക്കൽ വരിക, ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും.
JOS 18:7 ലേവ്യർക്ക് യഹോവയുടെ പൗരോഹിത്യശുശ്രൂഷ അവകാശമായിരിക്കുകയാൽ, നിങ്ങളുടെയിടയിൽ പ്രത്യേക ഓഹരിയില്ല. ഗാദിനും രൂബേനും മനശ്ശെയുടെ പകുതിഗോത്രത്തിനും യഹോവയുടെ ദാസനായ മോശ അവർക്കു യോർദാന്റെ കിഴക്കേ തീരത്തു നൽകിയ ഓഹരി ലഭിച്ചുകഴിഞ്ഞിരിക്കുന്നു.”
JOS 18:8 ദേശം നിരീക്ഷിക്കാൻ ആ പുരുഷന്മാർ പുറപ്പെട്ടപ്പോൾ യോശുവ അവരോട്, “നിങ്ങൾ ദേശം നോക്കി മനസ്സിലാക്കി വിവരണവും എഴുതി എന്റെ അടുക്കൽ മടങ്ങിവരിക. ഞാൻ ഇവിടെ ശീലോവിൽ യഹോവയുടെ സന്നിധിയിൽവെച്ചു നിങ്ങൾക്കുവേണ്ടി നറുക്കിടും” എന്നു പറഞ്ഞു.
JOS 18:9 അങ്ങനെ ആ പുരുഷന്മാർ പോയി ദേശത്തുകൂടി സഞ്ചരിച്ചു. അവർ പട്ടണംപട്ടണമായി ഒരു വിവരണം ഏഴുഭാഗങ്ങളായി ഒരു പുസ്തകച്ചുരുളിൽ എഴുതി, ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിൽ മടങ്ങിവന്നു.
JOS 18:10 യോശുവ ശീലോവിൽവെച്ചു യഹോവയുടെ സന്നിധിയിൽ അവർക്കുവേണ്ടി നറുക്കിട്ടു; അവിടെവെച്ചു ഇസ്രായേൽമക്കൾക്ക് ഗോത്രവിഭാഗപ്രകാരം ദേശം വിഭജിച്ചു.
JOS 18:11 ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. അവരുടെ അവകാശഭൂമി യെഹൂദയുടെയും യോസേഫിന്റെയും ഗോത്രങ്ങളുടെ അവകാശങ്ങളുടെ ഇടയിൽ ആയിരുന്നു.
JOS 18:12 അതിന്റെ വടക്കേ അതിര് യോർദാൻനദിയിൽ ആരംഭിച്ച്, യെരീഹോവിന്റെ വടക്കേ ചരിവ് കടന്ന്, പടിഞ്ഞാറ് മലനാട്ടിൽ പ്രവേശിച്ച് ബേത്-ആവെൻ മരുഭൂമിയിൽക്കൂടി പുറത്തുവരുന്നു.
JOS 18:13 അവിടെനിന്നും ബേഥേൽ എന്ന ലൂസിന്റെ തെക്കേ ചരിവിലേക്കു കടന്ന് താഴത്തെ ബേത്-ഹോരോന്റെ തെക്കുവശത്തുള്ള കുന്നിലെ അതെരോത്ത്-അദാരിലേക്കിറങ്ങുന്നു.
JOS 18:14 തെക്കുവശത്തുള്ള ബേത്-ഹോരോന് എതിരേയുള്ള കുന്നിൽനിന്ന് ആ അതിര് വീണ്ടും തെക്കോട്ടു തിരിഞ്ഞു പടിഞ്ഞാറുവശത്തുകൂടി യെഹൂദാമക്കളുടെ പട്ടണമായ കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാലിൽ അവസാനിക്കുന്നു. ഇതു പടിഞ്ഞാറേ ഭാഗം.
JOS 18:15 തെക്കേ ഭാഗം പടിഞ്ഞാറ് കിര്യത്ത്-യെയാരീമിന്റെ അതിരുമുതൽ നെപ്തോഹാ നീരുറവകളിൽ എത്തുന്നു.
JOS 18:16 പിന്നെ ആ അതിര് രെഫായീം താഴ്വരയുടെ വടക്കുവശത്തുള്ള ബെൻ-ഹിന്നോം താഴ്വരയുടെ എതിരേയുള്ള കുന്നിന്റെ അടിവാരത്തേക്കിറങ്ങുന്നു. പിന്നെ യെബൂസ്യപട്ടണത്തിന്റെ തെക്കേ ചരിവിൽക്കൂടി ഹിന്നോം താഴ്വരയിലേക്കു തുടരുകയും ഏൻ-രോഗേൽവരെ എത്തുകയും ചെയ്യുന്നു.
JOS 18:17 അവിടെനിന്നു വടക്കോട്ടു വളഞ്ഞ് ഏൻ-ശേമെശിലേക്കു കയറി അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗെലീലോത്തിലേക്കും ചെന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ഇറങ്ങുന്നു.
JOS 18:18 തുടർന്ന് ബേത്-അരാബയുടെ വടക്കേ ചരിവിലേക്ക് ഇറങ്ങി അരാബയിൽ എത്തുന്നു.
JOS 18:19 പിന്നെ അത് ബേത്-ഹൊഗ്ലായുടെ വടക്കേ ചരിവിൽ ചെന്ന് ഉപ്പുകടലിന്റെ വടക്കേ ഉൾക്കടലിൽ യോർദാന്റെ അഴിമുഖത്ത് തെക്കുഭാഗത്ത് അവസാനിക്കുന്നു. ഇതായിരുന്നു തെക്കേ അതിര്.
JOS 18:20 കിഴക്കുവശത്തെ അതിര് യോർദാൻനദിയായിരുന്നു. ബെന്യാമീൻഗോത്രത്തിന് കുലംകുലമായി കിട്ടിയ അവകാശത്തിന്റെ എല്ലാവശങ്ങളിലുമുള്ള അതിരുകൾ ഇവയായിരുന്നു.
JOS 18:21 ബെന്യാമീൻഗോത്രത്തിനു കുലംകുലമായി ലഭിച്ച പട്ടണങ്ങൾ ഇവയാണ്: യെരീഹോ, ബേത്-ഹൊഗ്ലാ, ഏമെക്-കെസീസ്;
JOS 18:22 ബേത്-അരാബ, സെമരായീം, ബേഥേൽ,
JOS 18:23 അവ്വീം, പാറാ, ഒഫ്ര;
JOS 18:24 കെഫാർ-അമ്മോനി, ഒഫ്നി, ഗേബാ— ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 18:25 ഗിബെയോൻ, രാമാ, ബേരോത്ത്
JOS 18:26 മിസ്പാ, കെഫീരാ, മോസ,
JOS 18:27 രേക്കെം, യിർപ്പേൽ, തരലാ,
JOS 18:28 സേല, ഹലെഫ്, ജെറുശലേം എന്ന യെബൂസ്യനഗരം, ഗിബെയത്ത്, കിര്യത്ത്—ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും. ഇവയാകുന്നു ബെന്യാമീൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
JOS 19:1 രണ്ടാമത്തെ നറുക്ക് കുലംകുലമായി ശിമെയോൻ ഗോത്രത്തിനുവീണു. അവരുടെ ഓഹരി യെഹൂദയുടെ അവകാശത്തിന് ഇടയിലായിരുന്നു.
JOS 19:2 അവരുടെ ഭൂപ്രദേശം: ബേർ-ശേബാ അഥവാ, ശേബാ, മോലാദാ,
JOS 19:3 ഹസർ-ശൂവാൽ, ബാലാ, ഏസെം,
JOS 19:4 എൽതോലദ്, ബേഥൂൽ, ഹോർമാ,
JOS 19:5 സിക്ലാഗ്, ബേത്-മർക്കാബോത്ത്, ഹസർ-സൂസ,
JOS 19:6 ബേത്-ലെബായോത്ത്, ശാരൂഹെൻ—ഇങ്ങനെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 19:7 ആയിൻ, രിമ്മോൻ, ഏഥെർ, ആശാൻ—ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
JOS 19:8 തെക്കേദേശത്തെ രാമ എന്ന ബാലത്ത്-ബേർവരെ ഈ പട്ടണങ്ങളുടെ ചുറ്റുമുള്ള എല്ലാ ഗ്രാമങ്ങളും ഉൾപ്പെടുന്നു. ഇതായിരുന്നു ശിമെയോന്യഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
JOS 19:9 യെഹൂദയുടെ ഭാഗം അവർക്കു വേണ്ടതിൽ കൂടുതൽ ഉണ്ടായിരുന്നതുകൊണ്ടു ശിമെയോന്യരുടെ ഓഹരി യെഹൂദയുടെ ഓഹരിയിൽനിന്ന് എടുത്തു. അങ്ങനെ ശിമെയോന്യർക്ക് അവരുടെ ഓഹരി യെഹൂദയുടെ അവകാശഭൂമിയിൽനിന്നു ലഭിച്ചു.
JOS 19:10 മൂന്നാമത്തെ നറുക്ക് കുലംകുലമായി സെബൂലൂൻ ഗോത്രത്തിനുവീണു. അവരുടെ അവകാശത്തിന്റെ അതിര് സാരീദുവരെ ചെന്നു.
JOS 19:11 ആ അതിര് പടിഞ്ഞാറോട്ടുചെന്ന്, മരലയിൽ കയറി, ദബ്ബേശേത്തിനെ സ്പർശിച്ചുകൊണ്ട് യൊക്നെയാമിനു സമീപമുള്ള മലയിടുക്കുവരെ നീണ്ടുകിടന്നു.
JOS 19:12 സാരീദിൽനിന്ന് അതു കിഴക്കോട്ടു സൂര്യോദയത്തിനുനേരേ കിസ്ളോത്ത്-താബോരിന്റെ അതിരിലേക്കു തിരിഞ്ഞു ദാബെരത്തിൽ ചെന്നു യാഫിയയിൽ എത്തുന്നു.
JOS 19:13 കിഴക്കോട്ടു ചെന്ന് ഗത്ത്-ഹേഫെരിലും ഏത്ത്-കാസീനിലും പ്രവേശിച്ച് രിമ്മോനിൽക്കൂടി പുറത്തുവന്ന്, നേയായിലേക്കു തിരിയുന്നു.
JOS 19:14 അവിടെ ആ അതിര് വടക്കോട്ടു ചുറ്റി ഹന്നാഥോനിൽ കടന്നു യിഫ്താഹ്-ഏൽ താഴ്വരയിൽ അവസാനിക്കുന്നു.
JOS 19:15 കത്താത്ത്, നഹലാൽ, ശിമ്രോൻ, യിദല, ബേത്ലഹേം—ഇങ്ങനെ പന്ത്രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു.
JOS 19:16 സെബൂലൂൻ ഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശമായിരുന്നു ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
JOS 19:17 നാലാമത്തെ നറുക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിനുവീണു.
JOS 19:18 യെസ്രീൽ, കെസുല്ലോത്ത്, ശൂനേം,
JOS 19:19 ഹഫാരയീം, ശീയോൻ, അനാഹരാത്ത്,
JOS 19:20 രബ്ബീത്ത്, കിശ്യോൻ, ഏബെസ്;
JOS 19:21 രേമെത്ത്, ഏൻ-ഗന്നീം, എൻ-ഹദ്ദാ, ബേത്-പസ്സേസ് എന്നിവ ഉൾപ്പെടുന്നതായിരുന്നു അവരുടെ ദേശം.
JOS 19:22 അവരുടെ അതിര് താബോർ, ശഹസൂമ, ബേത്-ശേമെശ് എന്നിവയിൽ എത്തി യോർദാൻനദിയിൽ അവസാനിക്കുന്നു. ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
JOS 19:23 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു യിസ്സാഖാർ ഗോത്രത്തിനു കുലംകുലമായി ലഭിച്ച ഓഹരി.
JOS 19:24 അഞ്ചാമത്തെ നറുക്ക് കുലംകുലമായി ആശേർ ഗോത്രത്തിനുവീണു.
JOS 19:25 അവരുടെ ദേശം: ഹെൽക്കത്ത്, ഹലി, ബേതെൻ, അക്ശാഫ്,
JOS 19:26 അലാമ്മേലേക്, അമാദ്, മിശാൽ എന്നിവയായിരുന്നു. പടിഞ്ഞാറുവശത്ത് അതിന്റെ അതിര് കർമേൽ, സീഹോർ-ലിബ്നാത്ത് എന്നിവയെ സ്പർശിച്ചിരുന്നു.
JOS 19:27 അവിടെനിന്ന് കിഴക്കോട്ടു ബേത്-ദാഗോനിലേക്കു തിരിഞ്ഞ് സെബൂലൂൻ, യിഫ്താഹ്-ഏൽ താഴ്വര എന്നിവയെ സ്പർശിച്ചുകൊണ്ട്, വടക്ക് ബേത്-ഏമെക്ക്, നെയീയേൽ എന്നിവയിൽ കടന്ന്, ഇടത്ത് കാബൂലിൽക്കൂടി
JOS 19:28 അബ്ദോൻ, രെഹോബ്, ഹമ്മോൻ, കാനാ എന്നിവയിലും മഹാനഗരമായ സീദോനിലും ചെല്ലുന്നു.
JOS 19:29 ആ അതിര് പിന്നീട് രാമായിലേക്കും കോട്ടയാൽ ചുറ്റപ്പെട്ട സോർപട്ടണത്തിലേക്കും തിരിഞ്ഞ്, ഹോസയിലേക്കുചെന്ന് അക്സീബ്, ഉമ്മ, അഫേക്ക്, രെഹോബ്, എന്നീ പട്ടണങ്ങളുടെ മേഖലയിൽ, മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇരുപത്തിരണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
JOS 19:31 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു കുലംകുലമായി ആശേർ ഗോത്രത്തിനു ലഭിച്ച ഓഹരി.
JOS 19:32 ആറാമത്തെ നറുക്ക് കുലംകുലമായി നഫ്താലി ഗോത്രത്തിനുവീണു.
JOS 19:33 അവരുടെ അതിര് ഹേലെഫും സാനന്നീമിലെ കരുവേലകവും തുടങ്ങി, അദാമീ-നെക്കേബ്, യബ്നേൽ, ലക്കൂം എന്നിവ കടന്ന്, യോർദാൻനദിയിൽ അവസാനിക്കുന്നു.
JOS 19:34 പിന്നെ ആ അതിര് പടിഞ്ഞാറോട്ട് അസ്നോത്ത്-താബോരിൽക്കൂടി ചെന്ന്, അവിടെനിന്നും സെബൂലൂനെ തെക്കുവശത്തും ആശേരിനെ പടിഞ്ഞാറും യോർദാനെ കിഴക്കും സ്പർശിച്ചുകൊണ്ട് ഹുക്കോക്കിൽ അവസാനിക്കുന്നു.
JOS 19:35 സിദ്ദിം, സേർ, ഹമാത്ത്, രക്കത്ത്, കിന്നെരെത്ത്;
JOS 19:36 അദമ, രാമാ, ഹാസോർ,
JOS 19:37 കേദേശ്, എദ്രെയി, എൻ-ഹാസോർ,
JOS 19:38 യിരോൻ, മിഗ്ദൽ-ഏൽ, ഹോരേം, ബേത്-അനാത്ത്, ബേത്-ശേമെശ് എന്നിങ്ങനെ കോട്ടയാൽ ചുറ്റപ്പെട്ട ഉറപ്പുള്ള പട്ടണങ്ങളും ആയിരുന്നു. ആകെ പത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ഉണ്ടായിരുന്നു.
JOS 19:39 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുമായിരുന്നു കുലംകുലമായി നഫ്താലി ഗോത്രത്തിനു ലഭിച്ച ഓഹരി.
JOS 19:40 ഏഴാമത്തെ നറുക്ക് കുലംകുലമായി ദാൻഗോത്രത്തിന്നുവീണു.
JOS 19:41 അവരുടെ അവകാശഭൂമി ഉൾപ്പെട്ട പ്രദേശം ഇതായിരുന്നു: സോരാ, എസ്തായോൽ, ഈർ-ശേമെശ്,
JOS 19:42 ശാലബ്ബീൻ, അയ്യാലോൻ, യിത്ല,
JOS 19:43 ഏലോൻ, തിമ്ന, എക്രോൻ,
JOS 19:44 എൽ-തെക്കേ, ഗിബ്ബെഥോൻ, ബാലാത്ത്,
JOS 19:45 യേഹൂദ്, ബെനെ-ബെരാക്, ഗത്ത്-രിമ്മോൻ,
JOS 19:46 മേ-യർക്കോൻ, രക്കോൻ എന്നിവയും യോപ്പയ്ക്കെതിരേയുള്ള ദേശവും ആയിരുന്നു.
JOS 19:47 (എന്നാൽ ദാന്യർക്ക് അവരുടെ പ്രദേശം കൈവശമാക്കുന്നതിൽ പ്രയാസം നേരിട്ടു, അപ്പോൾ അവർ പോയി ലേശേമിനെ ആക്രമിച്ചു; അതിനെ പിടിച്ച് അവിടെയുള്ളതെല്ലാം വാളിനിരയാക്കി, അവിടെ താമസമുറപ്പിച്ചു. അവിടെ താമസമുറപ്പിച്ച അവർ തങ്ങളുടെ അപ്പനായ ദാനിന്റെ പേരിൻപ്രകാരം അതിന് ദാൻ എന്നു പേരിട്ടു.)
JOS 19:48 ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും ആയിരുന്നു ദാൻഗോത്രത്തിനു കുലംകുലമായി കിട്ടിയ ഓഹരി.
JOS 19:49 ദേശം ഭാഗംവെച്ചു തീർന്നശേഷം ഇസ്രായേൽമക്കൾ നൂന്റെ മകനായ യോശുവയ്ക്കും യഹോവയുടെ കൽപ്പനപ്രകാരം തങ്ങളുടെ ഇടയിൽ ഒരു ഓഹരികൊടുത്തു.
JOS 19:50 അദ്ദേഹം ആവശ്യപ്പെട്ട പട്ടണമായ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-സേരഹ് എന്ന പട്ടണംതന്നെ അദ്ദേഹത്തിനു കൊടുത്തു. അവൻ ആ പട്ടണം പുതുക്കിപ്പണിത് അവിടെ താമസിച്ചു.
JOS 19:51 പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ പ്രമുഖരായ ഗോത്രപിതാക്കന്മാർ എന്നിവർ ശീലോവിൽ യഹോവയുടെ സമാഗമകൂടാരത്തിന്റെ പ്രവേശനകവാടത്തിൽ നറുക്കിട്ട് അവകാശഭൂമിയായി വിഭജിച്ചുകൊടുത്ത പ്രദേശങ്ങൾ ഇവയായിരുന്നു. അങ്ങനെ അവർ ദേശവിഭജനം അവസാനിപ്പിച്ചു.
JOS 20:1 ഇതിനുശേഷം യഹോവ യോശുവയോട് ഇപ്രകാരം അരുളിച്ചെയ്തു:
JOS 20:2 “ഞാൻ മോശയിൽക്കൂടി ഇസ്രായേൽമക്കളോടു കൽപ്പിച്ചപ്രകാരം, അഭയസ്ഥാനമായിരിക്കേണ്ട പട്ടണങ്ങൾ നിശ്ചയിക്കാൻ നീ ഇസ്രായേൽമക്കളോടു പറയുക.
JOS 20:3 അവിചാരിതമായോ അബദ്ധവശാലോ ഒരാളെ കൊന്ന ഒരു വ്യക്തി അവിടേക്ക് ഓടിപ്പോയി രക്തപ്രതികാരകനിൽനിന്നു രക്ഷനേടാനായിട്ടാണ് ഈ ക്രമീകരണം.
JOS 20:4 ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിച്ചെല്ലുന്ന വ്യക്തി പട്ടണകവാടത്തിൽ നിന്നുകൊണ്ടു കാര്യത്തിന്റെ നിജസ്ഥിതി പട്ടണത്തലവന്മാരെ അറിയിക്കണം. അങ്ങനെ ഗോത്രത്തലവന്മാർ ആ മനുഷ്യനെ പട്ടണത്തിൽ പ്രവേശിപ്പിച്ച്, തങ്ങളുടെകൂടെ പാർക്കേണ്ടതിനു സ്ഥലം കൊടുക്കുകയും വേണം.
JOS 20:5 രക്തപ്രതികാരകൻ ആ മനുഷ്യനെ പിൻതുടർന്നുചെന്നാൽ, കുറ്റവാളി മനഃപൂർവമല്ലാതെയും പൂർവവൈരമില്ലാതെയും തന്റെ അയൽവാസിയെ കൊന്നുപോയതാകുകയാൽ, ഗോത്രത്തലവന്മാർ ആ മനുഷ്യനെ വിട്ടുകൊടുക്കരുത്.
JOS 20:6 അവൻ സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുംവരെയോ അന്നത്തെ മഹാപുരോഹിതന്റെ മരണംവരെയോ ആ പട്ടണത്തിൽ പാർക്കണം. അതിനുശേഷം അവന്, താൻ വിട്ടോടിപ്പോന്ന പട്ടണത്തിലെ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം.”
JOS 20:7 അങ്ങനെ അവർ നഫ്താലിമലനാട്ടിലെ ഗലീലായിലുള്ള കേദേശ്, എഫ്രയീംമലനാട്ടിലെ ശേഖേം, യെഹൂദാമലനാട്ടിലെ ഹെബ്രോൻ എന്ന കിര്യത്ത്-അർബാ,
JOS 20:8 യെരീഹോവിലെ യോർദാൻനദിയുടെ കിഴക്കുവശത്തുള്ള മരുഭൂമിയിൽ രൂബേൻഗോത്രത്തിലെ പീഠഭൂമിയിലുള്ള ബേസെർ, ഗാദ്ഗോത്രത്തിലെ ഗിലെയാദിലുള്ള രാമോത്ത്, മനശ്ശെഗോത്രത്തിലെ ബാശാനിലുള്ള ഗോലാൻ എന്നീ പട്ടണങ്ങൾ വേർതിരിച്ചു.
JOS 20:9 ഇസ്രായേൽമക്കളിൽ ആരെങ്കിലുമോ അവരുടെയിടയിൽ താമസിച്ച പ്രവാസികളിൽ ആരെങ്കിലുമോ അബദ്ധവശാൽ ഒരാളെ കൊന്നുപോയാൽ ഈ പട്ടണങ്ങളിൽ ഒന്നിലേക്കോടിപ്പോകാനും, സഭയുടെമുമ്പാകെയുള്ള വിസ്താരം തീരുന്നതുവരെ രക്തപ്രതികാരകനാൽ വധിക്കപ്പെടാതിരിക്കാനുമാണ് ഈ ക്രമീകരണം.
JOS 21:1 ഇതിനുശേഷം ലേവ്യരുടെ കുടുംബത്തലവന്മാർ—കനാനിലെ ശീലോവിൽവെച്ച്—പുരോഹിതനായ എലെയാസാർ, നൂന്റെ മകനായ യോശുവ, ഇസ്രായേലിലെ മറ്റു ഗോത്രത്തലവന്മാർ എന്നിവരുടെ അടുക്കൽവന്ന് അവരോട്: “ഞങ്ങൾക്കു താമസിക്കാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു പുൽമേടുകളും തരാൻ യഹോവ മോശമുഖാന്തരം കൽപ്പിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു.
JOS 21:3 അങ്ങനെ ഇസ്രായേൽമക്കൾ തങ്ങളുടെ സ്വന്ത അവകാശത്തിൽനിന്ന് യഹോവയുടെ കൽപ്പനപ്രകാരം ഈ പട്ടണങ്ങളും പുൽമേടുകളും ലേവ്യർക്കു കൊടുത്തു:
JOS 21:4 കെഹാത്യർക്കു കുലംകുലമായി ആദ്യത്തെ നറുക്കുവീണു. പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക്, യെഹൂദാ, ശിമെയോൻ, ബെന്യാമീൻ, എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്നു പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
JOS 21:5 കെഹാത്തിന്റെ മറ്റു പിൻഗാമികൾക്ക്, എഫ്രയീംഗോത്രം, ദാൻഗോത്രം, മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്നു പത്തു പട്ടണങ്ങൾ ലഭിച്ചു.
JOS 21:6 ഗെർശോന്റെ പിൻഗാമികൾക്ക്, യിസ്സാഖാർഗോത്രം, ആശേർഗോത്രം, നഫ്താലിഗോത്രം, ബാശാനിലെ മനശ്ശെയുടെ പകുതിഗോത്രം എന്നിവരുടെ അവകാശത്തിൽനിന്ന് പതിമ്മൂന്നു പട്ടണങ്ങൾ ലഭിച്ചു.
JOS 21:7 മെരാരിയുടെ പിൻഗാമികൾക്കു കുലംകുലമായി രൂബേൻ, ഗാദ്, സെബൂലൂൻ എന്നീ ഗോത്രങ്ങളുടെ അവകാശത്തിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
JOS 21:8 ഇപ്രകാരം ഇസ്രായേൽമക്കൾ ലേവ്യർക്ക് ഈ പട്ടണങ്ങളും അവയുടെ പുൽമേടുകളും യഹോവ മോശമുഖാന്തരം കൽപ്പിച്ചതിൻപ്രകാരം വിഭജിച്ചുകൊടുത്തു.
JOS 21:9 യെഹൂദാഗോത്രത്തിൽനിന്നും ശിമെയോൻഗോത്രത്തിൽനിന്നും താഴേ പേരുപറയുന്ന പട്ടണങ്ങളെ കൊടുത്തു.
JOS 21:10 (ലേവ്യരിൽ കെഹാത്യകുലങ്ങളിൽപ്പെട്ട അഹരോന്റെ പിൻഗാമികൾക്കാണ് ഇവ ലഭിച്ചത്. കാരണം ആദ്യത്തെ നറുക്ക് അവർക്കാണു വീണത്.)
JOS 21:11 യെഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബയും ചുറ്റുപാടുമുള്ള പുൽമേടുകളും അവർക്കു കൊടുത്തു. (അനാക്കിന്റെ പൂർവപിതാവായിരുന്നു അർബാ.)
JOS 21:12 എന്നാൽ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളും ഗ്രാമങ്ങളും അവർ യെഫുന്നയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
JOS 21:13 പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അവർ ഹെബ്രോൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ലിബ്നാ,
JOS 21:14 യത്ഥീർ, എസ്തെമോവ,
JOS 21:15 ഹോലോൻ, ദെബീർ,
JOS 21:16 ആയിൻ, യുത്ത, ബേത്-ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ പുൽമേടുകളും ഇങ്ങനെ ഈ രണ്ടു ഗോത്രങ്ങളിൽനിന്നായി ഒൻപതു പട്ടണങ്ങളും;
JOS 21:17 ബെന്യാമീൻഗോത്രത്തിൽനിന്ന്, ഗിബെയോൻ, ഗേബാ,
JOS 21:18 അനാഥോത്ത്, അൽമോൻ എന്നിവയും അവയുടെ പുൽമേടുകളുമായി നാലു പട്ടണങ്ങളും കൊടുത്തു.
JOS 21:19 ഇങ്ങനെ അഹരോന്റെ പിൻഗാമികളായ പുരോഹിതന്മാർക്കെല്ലാംകൂടി പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
JOS 21:20 ലേവ്യരിൽ കെഹാത്യകുലത്തിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽനിന്നും പട്ടണങ്ങൾ ലഭിച്ചു.
JOS 21:21 എഫ്രയീം മലനാട്ടിൽ ശേഖേം (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഗേസെർ,
JOS 21:22 കിബ്സയീം, ബേത്-ഹോരോൻ, ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
JOS 21:23 ദാൻഗോത്രത്തിൽനിന്ന് എൽ-തെക്കേ, ഗിബ്ബെഥോൻ,
JOS 21:24 അയ്യാലോൻ, ഗത്ത്-രിമ്മോൻ ഇങ്ങനെ നാലു പട്ടണവും അവയുടെ പുൽമേടുകളും,
JOS 21:25 മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന് താനാക്ക്, ഗത്ത്-രിമ്മോൻ ഇങ്ങനെ രണ്ടു പട്ടണവും അവയുടെ പുൽമേടുകളും;
JOS 21:26 ഈ പത്തു പട്ടണങ്ങളും അവയുടെ പുൽമേടുകളും കെഹാത്യകുലത്തിൽ ശേഷിച്ചവർക്കു ലഭിച്ചു.
JOS 21:27 ലേവിഗോത്രത്തിൽപ്പെട്ട ഗെർശോന്യർക്ക്, മനശ്ശെയുടെ പകുതിഗോത്രത്തിൽനിന്ന്: ബാശാനിലെ ഗോലാൻ (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ബെയെസ്തേര ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും,
JOS 21:28 യിസ്സാഖാർ ഗോത്രത്തിൽനിന്ന്, കിശ്യോൻ, ദാബെരത്ത്,
JOS 21:29 യർമൂത്ത്, ഏൻ-ഗന്നീം ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
JOS 21:30 ആശേർ ഗോത്രത്തിൽനിന്ന്, മിശാൽ, അബ്ദോൻ,
JOS 21:31 ഹെൽക്കത്ത്, രെഹോബ് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
JOS 21:32 നഫ്താലിഗോത്രത്തിൽനിന്ന്, ഗലീലായിലെ കേദേശ് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), ഹമ്മോത്ത്-ദോർ, കർഥാൻ. ഇങ്ങനെ മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
JOS 21:33 ആകെ പതിമ്മൂന്നു പട്ടണങ്ങളും അവയുടെ പുൽമേടുകളും ഗെർശോന്യർക്ക് കുലംകുലമായി ലഭിച്ചു.
JOS 21:34 ശേഷം ലേവ്യരിൽ മെരാര്യകുലത്തിന്, സെബൂലൂൻഗോത്രത്തിൽനിന്ന്. യൊക്നെയാം, കർഥ,
JOS 21:35 ദിമ്നി, നഹലാൽ. ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും
JOS 21:36 രൂബേൻഗോത്രത്തിൽനിന്ന്: ബേസെർ, യാഹാസ്,
JOS 21:37 കെദേമോത്ത്, മേഫാത്ത് ഇങ്ങനെ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും;
JOS 21:38 ഗാദ്ഗോത്രത്തിൽനിന്ന്, ഗിലെയാദിലെ രാമോത്ത് (കൊലചെയ്തവർക്കുള്ള അഭയപട്ടണം), മഹനയീം,
JOS 21:39 ഹെശ്ബോൻ, യാസേർ എന്നീ നാലു പട്ടണങ്ങളും അവയുടെ പുൽമേടുകളും.
JOS 21:40 ഇങ്ങനെ ആകെ പന്ത്രണ്ടു പട്ടണങ്ങൾ, ശേഷം ലേവ്യരിൽപ്പെട്ട മെരാര്യകുലത്തിനു ലഭിച്ചു.
JOS 21:41 ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യർക്ക് ആകെ നാൽപ്പത്തെട്ടു പട്ടണങ്ങളും അവയുടെ പുൽമേടുകളും ലഭിച്ചു.
JOS 21:42 ഓരോ പട്ടണത്തിനുചുറ്റും പുൽമേടുകൾ ഉണ്ടായിരുന്നു. എല്ലാ പട്ടണങ്ങളുടെയും ഭൂപ്രകൃതി ഏകദേശം ഒരുപോലെതന്നെയായിരുന്നു.
JOS 21:43 അങ്ങനെ യഹോവ, ഇസ്രായേലിന്, താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു ശപഥംചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശപ്പെടുത്തി അവിടെ താമസമുറപ്പിച്ചു.
JOS 21:44 പിതാക്കന്മാരോടു ശപഥംചെയ്തതുപോലെ യഹോവ എല്ലാ ഭാഗത്തുനിന്നും അവർക്കു സ്വസ്ഥതനൽകി. ശത്രുക്കളിൽ ഒരുവനുപോലും അവരുടെനേരേ നിൽക്കാൻ സാധിച്ചില്ല; അവരുടെ ശത്രുക്കളെയെല്ലാം യഹോവ അവരുടെ കൈയിൽ ഏൽപ്പിച്ചു.
JOS 21:45 യഹോവ ഇസ്രായേൽഗോത്രത്തിനു നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും നിറവേറപ്പെടാതിരുന്നില്ല; അവയെല്ലാം നിറവേറി.
JOS 22:1 ഇതിനുശേഷം യോശുവ രൂബേന്യർ, ഗാദ്യർ, മനശ്ശെയുടെ പകുതിഗോത്രം എന്നിവരെ വിളിച്ച് അവരോടു ഇപ്രകാരം പറഞ്ഞു:
JOS 22:2 “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കൽപ്പിച്ചതൊക്കെയും നിങ്ങൾ ചെയ്യുകയും ഞാൻ കൽപ്പിച്ചതൊക്കെയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.
JOS 22:3 ഈ കാലമത്രയും—ഇന്നുവരെയും—നിങ്ങൾ നിങ്ങളുടെ സഹയിസ്രായേല്യരെ ഉപേക്ഷിച്ചുകളയാതെ, യഹോവയായ ദൈവം നിങ്ങളെ ഏൽപ്പിച്ച ദൗത്യം നിർവഹിച്ചിരിക്കുന്നു.
JOS 22:4 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ ശേഷം ഗോത്രങ്ങളിലുള്ള നിങ്ങളുടെ സഹോദരങ്ങളോടു വാഗ്ദാനംചെയ്തതുപോലെ അവർക്കു സ്വസ്ഥത നൽകിയിരിക്കുന്നതിനാൽ, യഹോവയുടെ ദാസനായ മോശ യോർദാനക്കരെ നിങ്ങൾക്കു നൽകിയിട്ടുള്ള സ്വദേശത്തേക്കു നിങ്ങൾ മടങ്ങിപ്പോകുക.
JOS 22:5 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുക, അവിടത്തെ എല്ലാ വഴികളിലും നടക്കുക, അവിടത്തെ കൽപ്പനകളെ ആചരിക്കുക, അവിടത്തോടു പറ്റിച്ചേർന്നുനിന്നുകൊണ്ട് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സേവിക്കുക എന്നിങ്ങനെ യഹോവയുടെ ദാസനായ മോശ നിങ്ങൾക്കുതന്ന കൽപ്പനകളും ന്യായപ്രമാണവും അനുസരിക്കുന്നതിൽ അതീവശ്രദ്ധാലുക്കളായിരിക്കണം.”
JOS 22:6 പിന്നീടു യോശുവ അവരെ അനുഗ്രഹിച്ചു യാത്രയയച്ചു, അവർ അവരുടെ വീടുകളിലേക്കു പോകുകയും ചെയ്തു.
JOS 22:7 (മനശ്ശെയുടെ പകുതി ഗോത്രത്തിന് മോശ ബാശാനിൽ സ്ഥലം കൊടുത്തിരുന്നു; മറ്റേ പകുതിഗോത്രത്തിനു യോശുവ യോർദാന്റെ പടിഞ്ഞാറുവശത്ത് അവരുടെ സഹോദരങ്ങളോടുകൂടി സ്ഥലം കൊടുക്കുകയും ചെയ്തിരുന്നു.) യോശുവ അവരെ അനുഗ്രഹിച്ച് വീടുകളിലേക്കയച്ചപ്പോൾ ഇപ്രകാരം പറഞ്ഞു:
JOS 22:8 “നിരവധി കന്നുകാലികൾ, വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, വളരെ വസ്ത്രങ്ങൾ തുടങ്ങി വമ്പിച്ച സമ്പത്തോടുകൂടി നിങ്ങൾ വീടുകളിലേക്കു മടങ്ങുക. നിങ്ങളുടെ ശത്രുക്കളിൽനിന്നു ലഭിച്ച കൊള്ളമുതൽ നിങ്ങളുടെ സഹോദരങ്ങളുമായി പങ്കിടുകയും ചെയ്യണം.”
JOS 22:9 അങ്ങനെ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവും, മോശയിൽക്കൂടി യഹോവ കൽപ്പിച്ചപ്രകാരം അവർക്ക് അവകാശമായി ലഭിച്ചിരുന്ന അവരുടെ സ്വന്തം ദേശമായ ഗിലെയാദിലേക്ക്, കനാനിലെ ശീലോവിൽനിന്ന് ഇസ്രായേൽമക്കളെ വിട്ടുപുറപ്പെട്ടു.
JOS 22:10 കനാൻദേശത്ത് യോർദാനു സമീപമുള്ള ഗലീലോത്തിൽ അവർ വന്നപ്പോൾ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി അവിടെ യോർദാനരികിൽ വളരെ വലുപ്പമുള്ള ഒരു യാഗപീഠം പണിതു.
JOS 22:11 യോർദാനു സമീപം കനാന്റെ അതിർത്തിയിലുള്ള ഗലീലോത്തിൽ ഇസ്രായേൽമക്കളുടെ ഭാഗത്ത് രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പകുതിഗോത്രവുംകൂടി ഒരു യാഗപീഠം പണിതു എന്ന് ഇസ്രായേൽമക്കൾ കേട്ടു.
JOS 22:12 അപ്പോൾ ഇസ്രായേൽമക്കളുടെ സഭമുഴുവനും അവരോടു യുദ്ധംചെയ്യുന്നതിനു പോകാൻ ശീലോവിൽ ഒരുമിച്ചുകൂടി.
JOS 22:13 ഇസ്രായേൽമക്കൾ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ഗിലെയാദിലേക്ക് അയച്ചു.
JOS 22:14 അദ്ദേഹത്തോടുകൂടെ ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഒരു കുലത്തിന് ഒരു തലവൻവീതം പത്തു തലവന്മാരെയും അയച്ചു. അവരിൽ ഓരോരുത്തനും ഇസ്രായേല്യകുലങ്ങളിലെ കുടുംബവിഭാഗങ്ങളുടെ മേൽവിചാരകനായിരുന്നു.
JOS 22:15 അവർ ഗിലെയാദിൽ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ പകുതിഗോത്രത്തിന്റെയും അടുക്കൽ ചെന്ന് അവരോടു പറഞ്ഞു:
JOS 22:16 “യഹോവയുടെ സഭമുഴുവനും ഇപ്രകാരം പറയുന്നു: ഇസ്രായേലിന്റെ ദൈവത്തോടു വിശ്വാസത്യാഗം കാണിക്കത്തക്കവിധം ഇപ്രകാരം ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ കഴിഞ്ഞു? യഹോവയെ വിട്ടുമാറി അവിടത്തോടു മത്സരിച്ച് നിങ്ങൾക്കുവേണ്ടി ഒരു യാഗപീഠം പണിതത് എന്തിന്?
JOS 22:17 പെയോരിൽവെച്ച് നാം ചെയ്ത പാപം പോരായോ? അതുനിമിത്തം ഒരു ബാധ യഹോവയുടെ സമൂഹത്തിന് ബാധിച്ചെങ്കിലും ഇതുവരെ നാം നമ്മെത്തന്നെ ആ പാപത്തിൽനിന്ന് പൂർണമായി ശുദ്ധീകരിച്ചിട്ടില്ലല്ലോ.
JOS 22:18 നിങ്ങൾ ഇപ്പോൾ യഹോവയെ വിട്ടുമാറാൻ പോകുകയാണോ? “ ‘ഇന്നു നിങ്ങൾ യഹോവയോടു മത്സരിക്കുന്നെങ്കിൽ നാളെ അവിടന്ന് ഇസ്രായേലിന്റെ സർവസഭയോടും കോപിക്കാൻ ഇടയാകും.
JOS 22:19 നിങ്ങൾക്കു ലഭിച്ച അവകാശദേശം അശുദ്ധമെങ്കിൽ യഹോവയുടെ സമാഗമകൂടാരം നിൽക്കുന്ന യഹോവയുടെ ദേശത്തേക്കു വരിക. അവിടെ ഞങ്ങളുടെ ഇടയിൽ ഓഹരി തരാം. എന്നാൽ നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠമല്ലാതെ നിങ്ങളുടേതായിട്ട് ഒരു യാഗപീഠം പണിതു യഹോവയ്ക്കെതിരായിട്ടോ ഞങ്ങൾക്കെതിരായിട്ടോ മത്സരിക്കരുത്.
JOS 22:20 സേരഹിന്റെ മകനായ ആഖാൻ അർപ്പിതവസ്തുക്കളുടെ കാര്യത്തിൽ വിശ്വാസവഞ്ചന കാണിക്കുകയാൽ കോപം ഇസ്രായേലിന്റെ സർവസഭയുടെമേലുമല്ലേ വീണത്? അവന്റെ പാപംമൂലം അവൻമാത്രമല്ലല്ലോ മരണത്തിനിരയായത്!’ ”
JOS 22:21 അതിനു രൂബേന്യരും, ഗാദ്യരും, മനശ്ശെയുടെ പകുതിഗോത്രവും ഇസ്രായേലിന്റെ കുലത്തലവന്മാരോടു പറഞ്ഞു:
JOS 22:22 “സർവശക്തനായ ദൈവം, യഹോവയായ സർവശക്തൻ, ദൈവമായ യഹോവ, അവിടന്ന് അറിയുന്നു! ഇസ്രായേൽ അറിയട്ടെ! ഇതു യഹോവയോടുള്ള മത്സരമോ അനുസരണക്കേടോ എങ്കിൽ ഇന്നുതന്നെ ഞങ്ങളെ ജീവനോടെ വെച്ചേക്കരുത്!
JOS 22:23 യഹോവയെ വിട്ടുമാറി ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനാണു ഞങ്ങൾ ഈ യാഗപീഠം പണിതതെങ്കിൽ, യഹോവ ഞങ്ങളോടുതന്നെ പകരം ചോദിക്കട്ടെ.
JOS 22:24 “അങ്ങനെയല്ല, പിൽക്കാലത്ത് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളോട്, ‘ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ നിങ്ങൾക്ക് എന്ത് അവകാശമാണുള്ളത്?
JOS 22:25 ഞങ്ങളും നിങ്ങൾ രൂബേന്യരും ഗാദ്യരുംതമ്മിലുള്ള അതിരായി യഹോവ യോർദാൻനദിയെ വെച്ചിരിക്കുന്നു. നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറഞ്ഞ് നിങ്ങളുടെ പിൻഗാമികൾ ഞങ്ങളുടെ പിൻഗാമികളെ യഹോവയെ ആരാധിക്കുന്നതിൽനിന്നു വിലക്കും എന്ന ഭീതികൊണ്ടാണ് ഞങ്ങൾ ഇതു ചെയ്തത്.
JOS 22:26 “അതുകൊണ്ടാണ് ഒരു യാഗപീഠം പണിയാൻ ഞങ്ങൾ തീരുമാനിച്ചത്; അല്ലാതെ ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല.
JOS 22:27 നേരേമറിച്ച്, യഹോവയുടെ തിരുനിവാസത്തിൽത്തന്നെ ഞങ്ങൾ ഹോമയാഗങ്ങളും ഹനനയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കും എന്നതിന് ഇത് ഞങ്ങൾക്കും നിങ്ങൾക്കും മധ്യേയും ഇനി വരാനുള്ള തലമുറകൾക്കും ഒരു സ്മാരകമായിരിക്കേണ്ടതാണ്. അപ്പോൾ ഭാവിയിൽ നിങ്ങളുടെ പിൻഗാമികൾക്കു ഞങ്ങളുടെ പിൻഗാമികളോട്, ‘നിങ്ങൾക്കു യഹോവയിൽ യാതൊന്നും അവകാശപ്പെടാനില്ല’ എന്നു പറയാൻ കഴിയുകയില്ലല്ലോ.
JOS 22:28 “കൂടാതെ ഞങ്ങൾ പറഞ്ഞു: ‘ഇങ്ങനെ ഞങ്ങളോടോ ഞങ്ങളുടെ പിൻഗാമികളോടോ എന്നെങ്കിലും അവർ പറഞ്ഞാൽ, ഹോമയാഗങ്ങൾക്കോ മറ്റു യാഗങ്ങൾക്കോ അല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ ഒരു സ്മാരകമായിരിക്കേണ്ടതിനു ഞങ്ങളുടെ പിതാക്കന്മാർ നിർമിച്ച യഹോവയുടെ യാഗപീഠത്തിന്റെ പ്രതിരൂപം കാണുക എന്ന് ഉത്തരം പറയും.’
JOS 22:29 “ഞങ്ങൾ നമ്മുടെ ദൈവമായ യഹോവയുടെ സമാഗമകൂടാരത്തിന്റെ മുൻപിലുള്ള യാഗപീഠം ഒഴികെ ഹോമയാഗത്തിനോ ഭോജനയാഗത്തിനോ ഹനനയാഗത്തിനോ വേറൊരു യാഗപീഠം ഉണ്ടാക്കുകവഴി യഹോവയോടു മത്സരിക്കാനോ ഇന്ന് അവിടത്തെ വിട്ടുമാറാനോ ഞങ്ങൾക്ക് ഒരിക്കലും ഇടയാക്കാതിരിക്കട്ടെ.”
JOS 22:30 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ മക്കളും പറഞ്ഞവാക്കുകൾ പുരോഹിതനായ ഫീനെഹാസും അദ്ദേഹത്തോടുകൂടെ ഇസ്രായേല്യരുടെ കുലത്തലവന്മാരായ സഭാനേതാക്കന്മാരെല്ലാവരും കേട്ടപ്പോൾ അവർക്കു സന്തോഷമായി.
JOS 22:31 പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ മക്കളോടും: “നിങ്ങൾ ഈ കാര്യത്തിൽ യഹോവയോട് അവിശ്വസ്തത കാട്ടാത്തതിനാൽ യഹോവ നമ്മോടുകൂടെയുണ്ട് എന്നു ഞങ്ങൾ ഇന്ന് അറിയുന്നു. നിങ്ങൾ ഇസ്രായേലിനെ യഹോവയുടെ കൈയിൽനിന്നു രക്ഷിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
JOS 22:32 പിന്നെ പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസും സഭാനേതാക്കന്മാരും രൂബേന്യരെയും ഗാദ്യരെയും വിട്ട് ഗിലെയാദിൽനിന്നു കനാനിൽ ചെന്ന് ഇസ്രായേൽമക്കളോടു വസ്തുതകൾ അറിയിച്ചു.
JOS 22:33 ഇസ്രായേൽമക്കൾ ഇതു കേട്ട് ആനന്ദിച്ചു ദൈവത്തെ സ്തുതിച്ചു. രൂബേന്യരും ഗാദ്യരും താമസിച്ച ദേശം നശിപ്പിക്കേണ്ടതിന് അവരോടു യുദ്ധത്തിനു പോകുന്നതിനെക്കുറിച്ചു പിന്നെ സംസാരിച്ചിട്ടേയില്ല.
JOS 22:34 രൂബേന്യരും ഗാദ്യരും, “യഹോവ ആകുന്നു ദൈവം എന്നതിന് ഇതു നമ്മുടെ മധ്യേ സാക്ഷി” എന്നു പറഞ്ഞ് ആ യാഗപീഠത്തിനു ഏദ് എന്നു പേരിട്ടു.
JOS 23:1 യഹോവ ഇസ്രായേലിന്, അതിനുചുറ്റുമുള്ള എല്ലാ ശത്രുക്കളിൽനിന്നും സ്വസ്ഥതനൽകി. ഇങ്ങനെ വളരെക്കാലം കഴിഞ്ഞു, അപ്പോഴേക്കും യോശുവ വയോവൃദ്ധനായിത്തീർന്നു.
JOS 23:2 അപ്പോൾ മുഴുവൻ ഇസ്രായേലിനെയും—അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും—വിളിച്ച് യോശുവ അവരോടു പറഞ്ഞു: “ഞാൻ വൃദ്ധനായിരിക്കുന്നു.
JOS 23:3 നിങ്ങളുടെ ദൈവമായ യഹോവ ഈ രാഷ്ട്രങ്ങളോടൊക്കെയും നിങ്ങൾക്കുവേണ്ടി ചെയ്തിരിക്കുന്നതെല്ലാം നിങ്ങൾതന്നെ കണ്ടിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തത്.
JOS 23:4 യോർദാൻമുതൽ പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രംവരെ ശേഷിച്ച എല്ലാ രാഷ്ട്രങ്ങളുടെയും—ഞാൻ ആക്രമിച്ചു കീഴടക്കിയ എല്ലാ രാഷ്ട്രങ്ങളുടെയും—ഭൂപ്രദേശം മുഴുവൻ നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി ഭാഗിച്ചുതന്നത് നിങ്ങൾ ഓർക്കുന്നുണ്ടല്ലോ.
JOS 23:5 നിങ്ങളുടെ ദൈവമായ യഹോവതന്നെ അവരെ നിങ്ങൾക്കുവേണ്ടി നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളയും. അവരെ നീക്കിയതിനുശേഷം, നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ നിങ്ങൾ അവരുടെ ദേശം കൈവശപ്പെടുത്തുകയും ചെയ്യും.
JOS 23:6 “ആകയാൽ നല്ല കരുത്തുള്ളവരായിരിക്കുക. മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതൊക്കെയും, വലത്തോട്ടോ ഇടത്തോട്ടോ മാറാതെ, അനുസരിച്ചു നടക്കുന്നതിൽ ശ്രദ്ധവെക്കുക.
JOS 23:7 നിങ്ങളുടെ ഇടയിൽ ശേഷിച്ചിരിക്കുന്ന ദേശവാസികളോട് ഇടകലരരുത്. അവരുടെ ദേവന്മാരുടെ പേരുകൾ പ്രസ്താവിക്കുകയോ ആ പേരു പറഞ്ഞ് ശപഥംചെയ്യുകയോ അരുത്. അവയെ സേവിക്കുകയോ നമസ്കരിക്കുകയോ അരുത്.
JOS 23:8 നിങ്ങൾ ഇന്നുവരെ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ യഹോവയോടു പറ്റിച്ചേർന്നു നിൽക്കുക.
JOS 23:9 “യഹോവ നിങ്ങളുടെമുമ്പിൽനിന്ന് വലുപ്പവും ബലവുമുള്ള ദേശവാസികളെ ഓടിച്ചുകളഞ്ഞു. നിങ്ങളോട് എതിർത്തുനിൽക്കാൻ ഇന്നുവരെ ഒരുത്തനും സാധിച്ചിട്ടില്ല.
JOS 23:10 നിങ്ങളുടെ ദൈവമായ യഹോവ വാഗ്ദാനംചെയ്തതുപോലെ, താൻതന്നെ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്തതിനാൽ, നിങ്ങളിൽ ഒരുത്തൻ ആയിരംപേരെ ഓടിച്ചിരിക്കുന്നു.
JOS 23:11 അതുകൊണ്ടു നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുന്നതിൽ ഏറ്റവും ജാഗ്രത പാലിക്കുക.
JOS 23:12 “എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് ദേശവാസികളിൽ ശേഷിച്ചവരോട് ഇടകലരുകയും അവരുമായി മിശ്രവിവാഹബന്ധത്തിലും മറ്റു ബന്ധങ്ങളിലും ഏർപ്പെടുകയും ചെയ്താൽ,
JOS 23:13 മേലാൽ നിങ്ങളുടെ ദൈവമായ യഹോവ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ലെന്നും, പകരം നിങ്ങളുടെ ദൈവമായ യഹോവ നൽകിയ ഈ നല്ല ദേശത്തു കിടന്നു നിങ്ങൾ നശിക്കുന്നതുവരെ, അവർ നിങ്ങൾക്കു കുരുക്കും കെണിയും മുതുകത്തു ചമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നും അറിഞ്ഞുകൊൾക.
JOS 23:14 “ഇതാ, ഞാൻ സർവഭൂവാസികളും പോകേണ്ട ആ വഴിയേ പോകാറായിരിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവ നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും പരാജയപ്പെട്ടിട്ടില്ല എന്നു നിങ്ങൾക്കു പൂർണമായും അറിയാമല്ലോ. സകലവാഗ്ദാനവും നിറവേറി; ഒന്നിനും വീഴ്ചവന്നിട്ടില്ല.
JOS 23:15 എന്നാൽ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു നൽകിയ എല്ലാ നല്ല വാഗ്ദാനങ്ങളും നിറവേറിയതുപോലെതന്നെ, യഹോവ കൽപ്പിച്ചതുപോലെ ഈ നല്ല ദേശത്തുനിന്നു നിങ്ങളെ നശിപ്പിക്കുന്നതിന് എല്ലാ തിന്മകളും നിങ്ങളുടെമേൽ വരുത്തുന്നതിനും യഹോവയ്ക്കു കഴിയും.
JOS 23:16 നിങ്ങളുടെ ദൈവമായ യഹോവയുടെ ഉടമ്പടി നിങ്ങൾ ലംഘിക്കുകയോ അന്യദൈവങ്ങളുടെ അടുക്കൽപോയി അവയെ സേവിക്കുകയോ നമസ്കരിക്കുകയോ ചെയ്താൽ യഹോവയുടെ കോപം നിങ്ങളുടെമേൽ ജ്വലിക്കുകയും, അവിടന്ന് നിങ്ങൾക്കു നൽകിയിട്ടുള്ള ഈ നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകുകയും ചെയ്യും.”
JOS 24:1 ഇതിനുശേഷം യോശുവ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ശേഖേമിൽ കൂട്ടി; അവരുടെ ഗോത്രത്തലവന്മാരെയും നേതാക്കന്മാരെയും ന്യായാധിപന്മാരെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചു. അവർ ദൈവസന്നിധിയിൽ വന്നു.
JOS 24:2 യോശുവ സർവജനത്തോടുമായി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വളരെക്കാലം മുമ്പ് അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേരഹ് ഉൾപ്പെടെയുള്ള നിങ്ങളുടെ പൂർവികർ യൂഫ്രട്ടീസ് നദിക്കക്കരെ താമസിച്ച് അന്യദേവന്മാരെ ഭജിച്ചുവന്നു.
JOS 24:3 എന്നാൽ, ഞാൻ നിങ്ങളുടെ പിതാവായ അബ്രാഹാമിനെ യൂഫ്രട്ടീസ് നദിക്കക്കരെനിന്നു കൊണ്ടുവന്നു; കനാൻദേശത്തുകൂടി നടത്തി; അദ്ദേഹത്തിന് നിരവധി പിൻഗാമികളെ കൊടുക്കുകയും ചെയ്തു. ഞാൻ അദ്ദേഹത്തിന് യിസ്ഹാക്കിനെ നൽകി,
JOS 24:4 യിസ്ഹാക്കിനു ഞാൻ യാക്കോബിനെയും ഏശാവിനെയും കൊടുത്തു. ഏശാവിനു ഞാൻ സേയീർപർവതം അവകാശമായി കൊടുത്തു; എന്നാൽ യാക്കോബും അവന്റെ മക്കളും ഈജിപ്റ്റിലേക്കു പോയി.
JOS 24:5 “ ‘പിന്നെ ഞാൻ മോശയെയും അഹരോനെയും അയച്ചു; ഞാൻ അവിടെ ചെയ്ത പ്രവൃത്തികളാൽ ഈജിപ്റ്റുകാരെ പീഡിപ്പിച്ചു, നിങ്ങളെ സ്വതന്ത്രരാക്കി പുറത്ത് കൊണ്ടുവന്നു.
JOS 24:6 നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽനിന്ന് പുറത്തുകൊണ്ടുവന്നപ്പോൾ നിങ്ങൾ ചെങ്കടലിനരികെവന്നു. ഈജിപ്റ്റുകാർ രഥങ്ങളോടും കുതിരപ്പട്ടാളത്തോടുംകൂടി അവരെ പിൻതുടർന്ന് ആ കടൽവരെ ചെന്നു.
JOS 24:7 അപ്പോൾ അവർ യഹോവയോടു സഹായത്തിനു നിലവിളിച്ചു, അവിടന്ന് അവർക്കും ഈജിപ്റ്റുകാർക്കും ഇടയ്ക്ക് അന്ധകാരം വരുത്തി. കടൽ അവരുടെമേൽ മൂടി അവരെ മുക്കിക്കളഞ്ഞു; ഞാൻ ഈജിപ്റ്റുകാരോടു ചെയ്തതു നിങ്ങളുടെ കണ്ണിനാൽതന്നെ കണ്ടു. ഇതിനുശേഷം നിങ്ങൾ ഒരു നീണ്ട കാലയളവു മരുഭൂമിയിൽ താമസിച്ചു.
JOS 24:8 “ ‘പിന്നെ ഞാൻ നിങ്ങളെ യോർദാന്റെ കിഴക്കുഭാഗത്തു താമസിച്ചിരുന്ന അമോര്യരുടെ ദേശത്തു കൊണ്ടുവന്നു; അവർ നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു. നിങ്ങളുടെമുമ്പിൽനിന്ന് ഞാൻ അവരെ നശിപ്പിച്ചുകളഞ്ഞു; അവരുടെ ദേശം നിങ്ങൾ കൈവശമാക്കി.
JOS 24:9 മോവാബ് രാജാവായ സിപ്പോരിന്റെ മകൻ ബാലാക്ക് ഇസ്രായേലിനുനേരേ യുദ്ധംചെയ്യാൻ ഒരുങ്ങിയപ്പോൾ നിങ്ങളെ ശപിക്കാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു;
JOS 24:10 എങ്കിലും ബിലെയാമിന്റെ അപേക്ഷ ഞാൻ കേൾക്കായ്കയാൽ, അവൻ നിങ്ങളെ വീണ്ടും വീണ്ടും അനുഗ്രഹിച്ചു. ഇങ്ങനെ ഞാൻ നിങ്ങളെ അവന്റെ കൈയിൽനിന്നു രക്ഷിച്ചു.
JOS 24:11 “ ‘പിന്നെ നിങ്ങൾ യോർദാൻ കടന്ന് യെരീഹോവിൽ എത്തി; യെരീഹോപട്ടണനിവാസികളും, അതുപോലെതന്നെ അമോര്യർ, പെരിസ്യർ, കനാന്യർ, ഹിത്യർ, ഗിർഗ്ഗശ്യർ, ഹിവ്യർ, യെബൂസ്യർ, എന്നിവരും നിങ്ങളോടു യുദ്ധംചെയ്തു; എന്നാൽ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചു.
JOS 24:12 ഞാൻ നിങ്ങൾക്കുമുമ്പായി കടന്നലിനെ അയച്ചു; അവ അവരെയും ആ രണ്ട് അമോര്യരാജാക്കന്മാരെയും നിങ്ങളുടെമുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞു; നിങ്ങളുടെ വാൾകൊണ്ടോ വില്ലുകൊണ്ടോ അല്ല ഇതു നേടിയത്.
JOS 24:13 നിങ്ങൾ പ്രയത്നം ചെയ്യാത്ത ദേശവും പണിയാത്ത പട്ടണങ്ങളും ഞാൻ നിങ്ങൾക്കു തന്നു; നിങ്ങൾ അവയിൽ പാർക്കുന്നു; നിങ്ങൾ നട്ടിട്ടില്ലാത്ത മുന്തിരിത്തോപ്പുകളുടെയും ഒലിവുതോട്ടങ്ങളുടെയും അനുഭവം നിങ്ങൾ ഭക്ഷിക്കുന്നു.’
JOS 24:14 “ആകയാൽ യഹോവയെ ഭയപ്പെട്ടു പരിപൂർണ വിശ്വസ്തതയോടെ അവിടത്തെ സേവിപ്പിൻ. ഈജിപ്റ്റിലും യൂഫ്രട്ടീസ് നദിക്കക്കരെയുംവെച്ചു നിങ്ങളുടെ പിതാക്കന്മാർ ഭജിച്ചുവന്ന ദേവന്മാരെ വലിച്ചെറിയുകയും യഹോവയെ സേവിക്കുകയും ചെയ്യുക.
JOS 24:15 എന്നാൽ യഹോവയെ സേവിക്കുന്നത് നിങ്ങൾക്ക് അഭിലഷണീയമല്ലെന്നു തോന്നുന്നെങ്കിൽ, ഇന്നുതന്നെ നിങ്ങൾ ആരെ സേവിക്കുമെന്ന്—നിങ്ങളുടെ പിതാക്കന്മാർ യൂഫ്രട്ടീസ് നദിക്കക്കരെ സേവിച്ച ദേവന്മാരെയോ അഥവാ, നിങ്ങൾ താമസിക്കുന്ന ദേശത്തെ അമോര്യരുടെ ദേവന്മാരെയോ—ഇന്നുതന്നെ തെരഞ്ഞെടുത്തുകൊൾക. എന്നാൽ ഞാനും എന്റെ കുടുംബവുമോ, ഞങ്ങൾ യഹോവയെ സേവിക്കും.”
JOS 24:16 അതിനു ജനം ഉത്തരമായി പറഞ്ഞു: “യഹോവയെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിക്കാൻ ഞങ്ങൾക്ക് ഇടവരരുതേ!
JOS 24:17 ഞങ്ങളെയും ഞങ്ങളുടെ പിതാക്കന്മാരെയും അടിമനാടായ ഈജിപ്റ്റിൽനിന്ന് വിടുവിക്കുകയും ഞങ്ങൾ കാൺകെ വലിയ ചിഹ്നങ്ങൾ പ്രവർത്തിക്കയും യാത്രയിലും ഞങ്ങൾ കടന്നുപോന്ന എല്ലാ ദേശവാസികളുടെ ഇടയിലും ഞങ്ങളെ സുരക്ഷിതരായി കാക്കുകയും ചെയ്തതു ഞങ്ങളുടെ ദൈവമായ യഹോവതന്നെയല്ലോ.
JOS 24:18 ദേശത്തു താമസിച്ചിരുന്ന അമോര്യർ ഉൾപ്പെടെ എല്ലാ ദേശവാസികളെയും അവിടന്ന് ഞങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളഞ്ഞു. ആകയാൽ ഞങ്ങളും യഹോവയെ സേവിക്കും. അവിടന്നല്ലോ ഞങ്ങളുടെ ദൈവം.”
JOS 24:19 യോശുവ ജനത്തോടു പറഞ്ഞു: “നിങ്ങൾക്കു യഹോവയെ സേവിക്കാൻ കഴിയുന്നതല്ല; അവിടന്ന് പരിശുദ്ധനായ ദൈവം ആകുന്നു; തീക്ഷ്ണതയുള്ള ദൈവവും ആകുന്നു. നിങ്ങളുടെ അതിക്രമവും പാപവും അവിടന്ന് ക്ഷമിക്കുകയില്ല.
JOS 24:20 നിങ്ങൾ യഹോവയെ ഉപേക്ഷിച്ച് അന്യദൈവങ്ങളെ സേവിച്ചാൽ മുമ്പേ നിങ്ങൾക്കു നന്മ ചെയ്തതുപോലെ അവിടന്ന് ഇപ്പോൾ തിരിഞ്ഞു തിന്മ ചെയ്തു നിങ്ങളെ ഉന്മൂലനംചെയ്യും.”
JOS 24:21 എന്നാൽ ജനം യോശുവയോട്: “അങ്ങനെയുണ്ടാകുകയില്ല, ഞങ്ങൾ യഹോവയെത്തന്നെ സേവിക്കും” എന്നു പറഞ്ഞു.
JOS 24:22 അപ്പോൾ യോശുവ ജനത്തോട്: “നിങ്ങൾ യഹോവയെ സേവിക്കും എന്നു തെരഞ്ഞെടുത്തതിനു നിങ്ങൾക്കു നിങ്ങൾതന്നെ സാക്ഷികളായിരിക്കും” എന്നു പറഞ്ഞു. അവർ മറുപടിയായി: “അതേ, ഞങ്ങൾതന്നെ സാക്ഷികൾ ആകുന്നു” എന്നു പറഞ്ഞു.
JOS 24:23 “ആകയാൽ നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ വലിച്ചെറിഞ്ഞു ഹൃദയം ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ സമർപ്പിക്കുക,” എന്നു യോശുവ പറഞ്ഞു.
JOS 24:24 ജനം യോശുവയോട്: “ഞങ്ങളുടെ ദൈവമായ യഹോവയെ ഞങ്ങൾ സേവിക്കും. അവിടത്തെ വാക്കു ഞങ്ങൾ അനുസരിക്കും” എന്നു പറഞ്ഞു.
JOS 24:25 ആ ദിവസം യോശുവ ജനത്തിനുവേണ്ടി ഒരു ഉടമ്പടി ഉണ്ടാക്കി അവിടെ ശേഖേമിൽവെച്ച് അതിനുവേണ്ട ഉത്തരവുകളും നിയമങ്ങളും ഉറപ്പിച്ചു.
JOS 24:26 യോശുവ ഈ കാര്യങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽ രേഖപ്പെടുത്തി. പിന്നെ അദ്ദേഹം ഒരു വലിയ കല്ലെടുത്ത് യഹോവയുടെ വിശുദ്ധസ്ഥലത്തിന്നരികെയുള്ള കരുവേലകത്തിൻകീഴിൽ സ്ഥാപിച്ചു.
JOS 24:27 യോശുവ സകലജനത്തോടും: “ഇതാ! ഈ കല്ലു നമുക്കു സാക്ഷിയായിരിക്കട്ടെ; യഹോവ നമ്മോടു കൽപ്പിച്ചിട്ടുള്ള വചനങ്ങളൊക്കെയും അതു കേട്ടിരിക്കുന്നു. ആകയാൽ നിങ്ങളുടെ ദൈവത്തെ നിങ്ങൾ നിഷേധിക്കാതിരിക്കുന്നതിന്, അതു നിങ്ങൾക്കു സാക്ഷിയായിരിക്കും” എന്നു പറഞ്ഞു.
JOS 24:28 പിന്നെ യോശുവ ജനത്തെ ഓരോരുത്തരെയും അവരുടെ അവകാശഭൂമിയിലേക്കു പറഞ്ഞയച്ചു.
JOS 24:29 ഈ സംഭവത്തിനുശേഷം, യഹോവയുടെ ദാസനായ നൂന്റെ മകൻ യോശുവ, നൂറ്റിപ്പത്താമത്തെ വയസ്സിൽ മരിച്ചു.
JOS 24:30 അദ്ദേഹത്തെ എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹിൽ, ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
JOS 24:31 യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്തതൊക്കെയും അനുഭവിച്ചറിഞ്ഞിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ഇസ്രായേൽ യഹോവയെ സേവിച്ചു.
JOS 24:32 ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യോസേഫിന്റെ അസ്ഥികൾ അവർ ശേഖേമിൽ, യാക്കോബ് ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളിൽനിന്ന് നൂറു വെള്ളിക്കാശിനു വാങ്ങിയ സ്ഥലത്ത് അടക്കംചെയ്തു. അതു യോസേഫിന്റെ പിൻഗാമികൾക്ക് അവകാശമായിത്തീർന്നു.
JOS 24:33 അഹരോന്റെ മകൻ എലെയാസാരും മരിച്ചു. എലെയാസാരിനെ എഫ്രയീം മലനാട്ടിൽ അദ്ദേഹത്തിന്റെ മകനായ ഫീനെഹാസിന് കൊടുത്തിരുന്ന ഗിബെയാപട്ടണത്തിൽ അടക്കി.
JDG 1:1 യോശുവയുടെ മരണശേഷം, “തങ്ങളിൽ ആരാകുന്നു കനാന്യരോടു യുദ്ധംചെയ്യാൻ ആദ്യം പുറപ്പെടേണ്ടത്” എന്ന് ഇസ്രായേൽമക്കൾ യഹോവയോടു ചോദിച്ചു.
JDG 1:2 “യെഹൂദാ പുറപ്പെടട്ടെ; ഞാൻ ശേഷിക്കുന്ന ഭൂപ്രദേശം അവരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.
JDG 1:3 യെഹൂദാഗോത്രത്തിലെ പുരുഷന്മാർ തങ്ങളുടെ സഹോദരന്മാരായ ശിമെയോന്യഗോത്രത്തോട്, “ഞങ്ങളുടെ അവകാശഭൂമിയിൽ ജീവിക്കുന്ന കനാന്യരോട് യുദ്ധംചെയ്യുന്നതിന് ഞങ്ങളോടുകൂടെ വരണമേ. അതിനുപകരമായി നിങ്ങളുടെ അവകാശഭൂമി കൈവശപ്പെടുത്തുന്നതിനു നിങ്ങളോടുകൂടെ ഞങ്ങളും വരാം” എന്നു പറഞ്ഞു. അങ്ങനെ ശിമെയോന്യർ അവരോടുകൂടെ പുറപ്പെട്ടു.
JDG 1:4 അങ്ങനെ യെഹൂദാ യുദ്ധംചെയ്തു, യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു; അവർ ബേസെക്കിൽവെച്ച് അവരിൽ പതിനായിരംപേരെ കൊന്നു.
JDG 1:5 ബേസെക്കിൽവെച്ച് അവർ അദോനീ-ബേസെക്കിനെ എതിരിട്ടു, അവനെതിരേ യുദ്ധംചെയ്തു കനാന്യരെയും പെരിസ്യരെയും തോൽപ്പിച്ചു.
JDG 1:6 അദോനീ-ബേസെക്ക് ഓടിപ്പോയി; എന്നാൽ അവർ അവനെ പിൻതുടർന്നുപിടിച്ചു, അവന്റെ കൈകാലുകളുടെ പെരുവിരൽ മുറിച്ചുകളഞ്ഞു.
JDG 1:7 അപ്പോൾ അദോനീ-ബേസെക്ക് പറഞ്ഞു: “കൈകാലുകളുടെ പെരുവിരൽ മുറിച്ച എഴുപതു രാജാക്കന്മാർ എന്റെ മേശയുടെ കീഴിൽനിന്ന് പെറുക്കിത്തിന്നിരുന്നു; ഞാൻ ചെയ്തതുപോലെതന്നെ ദൈവം എനിക്കുപകരം ചെയ്തിരിക്കുന്നു.” അവർ അവനെ ജെറുശലേമിലേക്കു കൊണ്ടുവന്നു. അവിടെവെച്ച് അവൻ മരിച്ചു.
JDG 1:8 യെഹൂദാഗോത്രത്തിലെ പുരുഷന്മാർ ജെറുശലേമിനോടു യുദ്ധംചെയ്തു, അതും കീഴടക്കി; അതിലെ നിവാസികളെ വാളിനിരയാക്കി നഗരം തീവെച്ചു.
JDG 1:9 അതിനുശേഷം യെഹൂദാപുരുഷന്മാർ മലനാട്ടിലും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും താമസിച്ചിരുന്ന കനാന്യരോടു യുദ്ധംചെയ്തു.
JDG 1:10 യെഹൂദാ ഹെബ്രോനിൽ താമസിച്ചിരുന്ന കനാന്യരോടും യുദ്ധംചെയ്തു—ഹെബ്രോന് പണ്ടു കിര്യത്ത്-അർബാ എന്നായിരുന്നു പേര്—അവർ ശേശായി, അഹീമാൻ, തൽമായി എന്നിവരെ തോൽപ്പിച്ചു.
JDG 1:11 അവിടെനിന്ന് അവർ, ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിൽ മുന്നേറി. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
JDG 1:12 അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു.
JDG 1:13 കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
JDG 1:14 അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
JDG 1:15 അവൾ മറുപടിയായി: “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
JDG 1:16 മോശയുടെ അമ്മായിയപ്പന്റെ പിൻഗാമികളായ കേന്യർ യെഹൂദാമക്കളോടുകൂടെ ഈന്തപ്പന നഗരത്തിൽനിന്ന് അതായത്, യെരീഹോനഗരത്തിൽനിന്ന് തെക്കേദേശത്ത് അരാദിനു സമീപമുള്ള യെഹൂദാ മരുഭൂമിയിലേക്കു പോയി; അവിടെയുള്ള ജനത്തോടുകൂടെ താമസിച്ചു.
JDG 1:17 പിന്നെ യെഹൂദാപുരുഷന്മാർ തന്റെ സഹോദരനായ ശിമെയോന്യപുരുഷന്മാരോടുകൂടെ സെഫാത്തിൽ താമസിച്ചിരുന്ന കനാന്യരെ ആക്രമിച്ചു; അവരെ നിശ്ശേഷം നശിപ്പിച്ചു; ആ നഗരത്തിനു ഹോർമാ എന്നു പേരിട്ടു.
JDG 1:18 യെഹൂദാപുരുഷന്മാർ, ഗസ്സാ, അസ്കലോൻ, എക്രോൻ എന്നീ പട്ടണങ്ങളും അതിന്റെ അതിരിനോടു ചേർന്നുള്ള ദേശങ്ങളും പിടിച്ചടക്കി.
JDG 1:19 യഹോവ യെഹൂദാപുരുഷന്മാരോടുകൂടെ ഉണ്ടായിരുന്നു. അവർ മലനാടു കൈവശമാക്കി; എന്നാൽ താഴ്വരയിലെ നിവാസികൾക്ക് ഇരുമ്പുരഥങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അവരെ നീക്കിക്കളയാൻ കഴിഞ്ഞില്ല.
JDG 1:20 മോശ വാഗ്ദത്തം ചെയ്തിരുന്നതുപോലെ അവർ കാലേബിനു ഹെബ്രോൻ കൊടുത്തു; അദ്ദേഹം അവിടെനിന്ന് അനാക്കിന്റെ മൂന്നു പുത്രന്മാരെയും ഓടിച്ചുകളഞ്ഞു.
JDG 1:21 ബെന്യാമീൻഗോത്രം ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നും ബെന്യാമീന്യരോടുകൂടെ ജെറുശലേമിൽ താമസിച്ചുവരുന്നു.
JDG 1:22 യോസേഫിന്റെ ഗോത്രങ്ങൾ ബേഥേലിനെതിരേ പുറപ്പെട്ടു. യഹോവ അവരോടുകൂടെ ഉണ്ടായിരുന്നു.
JDG 1:23 അവർ ബേഥേലിൽ ചാരപ്രവർത്തകരെ അയച്ചു—ബേഥേലിനു മുമ്പ് ലൂസ് എന്നു പേരായിരുന്നു.
JDG 1:24 പട്ടണത്തിൽനിന്ന് ഇറങ്ങിവരുന്ന ഒരു മനുഷ്യനെ ചാരപ്രവർത്തകർ കണ്ടു. അവർ അവനോട്, “പട്ടണത്തിൽ കടക്കാൻ ഒരു വഴി കാണിച്ചുതരണം; എന്നാൽ ഞങ്ങൾ നിന്നോടു ദയ ചെയ്യും” എന്നു പറഞ്ഞു.
JDG 1:25 അവൻ പട്ടണത്തിലേക്കുള്ള വഴി അവർക്കു കാണിച്ചുകൊടുത്തു; അവർ പട്ടണനിവാസികളെ മുഴുവനും വാളിനിരയാക്കി. ആ മനുഷ്യനെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും രക്ഷിച്ചു.
JDG 1:26 ഇതിനുശേഷം ആ മനുഷ്യൻ ഹിത്യരുടെ ദേശത്തുചെന്ന് ഒരു പട്ടണം പണിതു. അതിനു ലൂസ് എന്നു പേരിട്ടു; ഇന്നും ആ പേരിൽ അത് അറിയപ്പെടുന്നു.
JDG 1:27 എന്നാൽ ബേത്-ശയാൻ, താനാക്ക്, ദോർ, യിബ്ലെയാം, മെഗിദ്ദോ എന്നീ പട്ടണങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ഉള്ളവരെ മനശ്ശെഗോത്രം നീക്കിക്കളഞ്ഞില്ല. കനാന്യർക്ക് ആ ദേശത്തുതന്നെ തുടരാനുള്ള ആഗ്രഹം അങ്ങനെ സാധിച്ചു.
JDG 1:28 എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെ മുഴുവൻ നീക്കിക്കളയാതെ അവരെക്കൊണ്ടു കഠിനവേല ചെയ്യിച്ചു.
JDG 1:29 എഫ്രയീംഗോത്രം ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെയും നീക്കിക്കളഞ്ഞില്ല; കനാന്യർ അവിടെ അവരുടെയിടയിൽ താമസിച്ചു.
JDG 1:30 സെബൂലൂൻഗോത്രം കിത്രോനിലും നഹലോലിലും താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല; അവർ സെബൂലൂൻഗോത്രത്തിന് അടിമവേലചെയ്ത് അവരുടെയിടയിൽ താമസിച്ചു.
JDG 1:31 ആശേർഗോത്രം അക്കോവിലും സീദോനിലും അഹ്ലാബിലും അക്സീബിലും ഹെൽബയിലും അഫേക്കിലും രെഹോബിലും താമസിച്ചിരുന്നവരെ നീക്കിക്കളഞ്ഞില്ല.
JDG 1:32 ആശേർഗോത്രത്തിലുള്ളർ അവരെ നീക്കിക്കളയാതെതന്നെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു.
JDG 1:33 നഫ്താലിഗോത്രം ബേത്-ശേമെശിലും ബേത്-അനാത്തിലും താമസിച്ചിരുന്നവരെ നീക്കിക്കളയാതെ ആ ദേശവാസികളായ കനാന്യരുടെയിടയിൽ താമസിച്ചു; എന്നാൽ ബേത്-ശേമെശിലെയും ബേത്-അനാത്തിലെയും നിവാസികൾ അവർക്ക് നിർബന്ധിതമായി വേലചെയ്യുന്നവരായിത്തീർന്നു.
JDG 1:34 അമോര്യർ ദാൻഗോത്രത്തിലുള്ളവരെ മലനാട്ടിൽത്തന്നെ പാർക്കാൻ നിർബന്ധിതരാക്കി. താഴ്വരയിലേക്കിറങ്ങാൻ അവരെ സമ്മതിച്ചുമില്ല.
JDG 1:35 അങ്ങനെ അമോര്യർക്കു ഹേരെസുമലയിലും അയ്യാലോനിലും ശാൽബീമിലും താമസിക്കുന്നതിനുള്ള ആഗ്രഹം സാധിച്ചു. എന്നാൽ യോസേഫിന്റെ ഗോത്രങ്ങൾ ശക്തരായിത്തീർന്നപ്പോൾ അവർ അവരെയും നിർബന്ധിതമായി വേലചെയ്യുന്നവരാക്കിത്തീർത്തു.
JDG 1:36 അമോര്യരുടെ അതിര് അക്രബീം ചുരംമുതൽ സേലാവരെയും അതിനുമുകളിലേക്കുമായിരുന്നു.
JDG 2:1 യഹോവയുടെ ദൂതൻ ഗിൽഗാലിൽനിന്ന് ബോക്കീമിലേക്കു ചെന്നു പറഞ്ഞതു: “ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്നു പുറപ്പെടുവിച്ചു; നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുവന്നു. ‘നിങ്ങളോടുള്ള എന്റെ നിയമം ഞാൻ ഒരിക്കലും ലംഘിക്കുകയില്ല എന്നും
JDG 2:2 നിങ്ങൾ ഈ ദേശവാസികളോട് ഉടമ്പടി ചെയ്യാതെ അവരുടെ ബലിപീഠങ്ങൾ ഇടിച്ചുകളയണം’ എന്നും കൽപ്പിച്ചിരുന്നു; എന്നാൽ നിങ്ങൾ എന്റെ വചനം അനുസരിച്ചില്ല; ഇങ്ങനെ നിങ്ങൾ ചെയ്തത് എന്തുകൊണ്ട്?
JDG 2:3 അതുകൊണ്ട്, ‘ഞാൻ അവരെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല; അവർ നിങ്ങളുടെ വശങ്ങളിൽ മുള്ളായിരിക്കുകയും അവരുടെ ദേവന്മാർ നിങ്ങൾക്കൊരു കെണിയാകുകയും ചെയ്യും.’ ”
JDG 2:4 യഹോവയുടെ ദൂതൻ ഈ വചനം എല്ലാ ഇസ്രായേൽമക്കളെയും അറിയിച്ചപ്പോൾ ജനം ഉച്ചത്തിൽ കരഞ്ഞു.
JDG 2:5 അവർ ആ സ്ഥലത്തിന്നു ബോക്കീം എന്നു പേരിട്ടു; അവിടെ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു.
JDG 2:6 യോശുവ ഇസ്രായേൽജനത്തെ പറഞ്ഞയച്ചശേഷം, ഓരോ ഗോത്രവും അവരവർക്ക് അവകാശമായി നൽകപ്പെട്ടിരുന്നു ദേശം കൈവശമാക്കാൻ പുറപ്പെട്ടു.
JDG 2:7 യോശുവയുടെ ജീവകാലംമുഴുവനും അദ്ദേഹത്തിനുശേഷം യഹോവ ഇസ്രായേലിനു ചെയ്ത മഹാപ്രവൃത്തികളൊക്കെയും നേരിട്ടു കണ്ടിട്ടുള്ള ഗോത്രത്തലവന്മാരുടെ ജീവകാലംമുഴുവനും ജനം യഹോവയെ സേവിച്ചു.
JDG 2:8 നൂന്റെ മകനും യഹോവയുടെ ദാസനുമായ യോശുവ നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു.
JDG 2:9 അദ്ദേഹത്തെ എഫ്രയീംമലനാട്ടിലെ തിമ്നത്ത്-ഹേരസിൽ ഗായശുമലയുടെ വടക്കുവശത്ത് അദ്ദേഹത്തിന്റെ അവകാശഭൂമിയിൽ അടക്കംചെയ്തു.
JDG 2:10 ഇതിനുശേഷം ആ തലമുറ മുഴുവനും തങ്ങളുടെ പിതാക്കന്മാരോടുചേർന്നു; അവർക്കുശേഷം യഹോവയെയോ അവിടന്ന് ഇസ്രായേലിനു ചെയ്തിട്ടുള്ള മഹാപ്രവൃത്തികളെയോ അറിയാത്ത മറ്റൊരു തലമുറ വളർന്നുവന്നു.
JDG 2:11 ആ കാലഘട്ടത്തിൽ ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; ബാൽവിഗ്രഹങ്ങളെ സേവിച്ചു.
JDG 2:12 തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു. അവർ തങ്ങൾക്കുചുറ്റുമുള്ള ജനതകളുടെ ദേവന്മാരായ വിവിധദേവന്മാരുടെ പിന്നാലെചെന്ന് അവയെ നമസ്കരിച്ച്, യഹോവയെ പ്രകോപിപ്പിച്ചു.
JDG 2:13 അവർ യഹോവയെ ഉപേക്ഷിച്ചു ബാലിനെയും അസ്തരോത്ത് പ്രതിഷ്ഠകളെയും സേവിച്ചു.
JDG 2:14 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ കവർച്ചക്കാരുടെ കൈയിൽ ഏൽപ്പിച്ചു, അവർ അവരെ കൊള്ളയടിച്ചു. ചുറ്റുമുള്ള ശത്രുക്കൾക്ക് അവരെ വിറ്റുകളഞ്ഞു; ശത്രുക്കൾക്കെതിരേ ചെറുത്തുനിൽക്കാൻ അവർക്കു കഴിഞ്ഞതേയില്ല.
JDG 2:15 യഹോവ അവരോടു ശപഥംചെയ്തിരുന്നതുപോലെ, യുദ്ധത്തിനു ചെല്ലുന്നിടത്തൊക്കെയും തോൽവിയുണ്ടാകത്തക്കവണ്ണം യഹോവയുടെ കരം അവർക്കു വിരോധമായിരുന്നു; അവർക്കു മഹാകഷ്ടതയുണ്ടായി.
JDG 2:16 അപ്പോൾ യഹോവ ന്യായാധിപന്മാരെ എഴുന്നേൽപ്പിച്ചു; അവർ കവർച്ചക്കാരുടെ കൈയിൽനിന്ന് ഇസ്രായേൽജനത്തെ രക്ഷിച്ചു.
JDG 2:17 എങ്കിലും അവർ തങ്ങളുടെ ന്യായാധിപന്മാരെ അനുസരിക്കാതെ അന്യദേവന്മാരോടു പരസംഗംചെയ്ത് അവരെ ഭജിച്ചുവന്നു. യഹോവയുടെ കൽപ്പനകൾ അനുസരിച്ചു നടന്ന തങ്ങളുടെ പിതാക്കന്മാരുടെ വഴികളെ അവർ അതിവേഗം വിട്ടുമാറി; അവരെ അനുകരിച്ചതുമില്ല.
JDG 2:18 യഹോവ അവർക്കുവേണ്ടി ന്യായാധിപന്മാരെ എഴുന്നേൽപ്പിക്കുമ്പോൾ യഹോവ അതതു ന്യായാധിപന്മാരോടുകൂടെയിരുന്ന് അവരുടെ കാലത്തൊക്കെയും അവരെ ശത്രുക്കളുടെ കൈയിൽനിന്ന് രക്ഷിക്കും. തങ്ങളെ ഉപദ്രവിച്ചു പീഡിപ്പിക്കുന്നവർ നിമിത്തമുള്ള അവരുടെ നിലവിളികേട്ട് യഹോവയ്ക്ക് അവരിൽ മനസ്സലിവു തോന്നുന്നതുകൊണ്ടാണ് അവിടന്ന് ഇപ്രകാരംചെയ്യുന്നത്.
JDG 2:19 എന്നാൽ ആ ന്യായാധിപന്റെ മരണത്തിനുശേഷം അവർ വീണ്ടും അന്യദേവന്മാരെ സേവിച്ചും നമസ്കരിച്ചുംകൊണ്ടു തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദുഷ്ടത പ്രവർത്തിക്കും; അവർ തങ്ങളുടെ ഹീനകൃത്യങ്ങളും ദുശ്ശാഠ്യജീവിതവും ഉപേക്ഷിക്കാൻ വിസമ്മതിച്ചു.
JDG 2:20 അതുകൊണ്ട് യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു: “ഈ ജനത അവരുടെ പിതാക്കന്മാരോടു ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ ഉടമ്പടി ലംഘിച്ചു; എന്റെ കൽപ്പനകൾ അവഗണിച്ചു.
JDG 2:21 അതിനാൽ അവരുടെ പിതാക്കന്മാർ അനുസരിച്ചു നടന്ന യഹോവയുടെ വഴിയിൽ ഇവരും അനുസരിച്ചു നടക്കുമോ ഇല്ലയോ എന്ന് ഇസ്രായേലിനെ പരീക്ഷിക്കേണ്ടതിന്, യോശുവ മരിക്കുമ്പോൾ കീഴ്പ്പെടുത്താതിരുന്ന ജനതകളിൽ ഒന്നിനെയും ഞാൻ ഇനി അവരുടെമുമ്പിൽനിന്ന് നീക്കിക്കളയുകയില്ല,” എന്ന് അവിടന്ന് അരുളിച്ചെയ്തു.
JDG 2:23 അതുകൊണ്ട് യഹോവ ആ ജനതകളെ അവിടെത്തന്നെ തുടരാൻ അനുവദിച്ചു; അവരെ വേഗത്തിൽ നീക്കിക്കളയുന്നതിനായി യോശുവയുടെ കൈയിൽ ഏൽപ്പിക്കാതെയുമിരുന്നു.
JDG 3:1 കനാനിലെ യുദ്ധങ്ങളെക്കുറിച്ച് അനുഭവമില്ലാത്ത ഇസ്രായേലിനെ ഒക്കെയും പരീക്ഷിക്കേണ്ടതിന് യഹോവ ശേഷിപ്പിച്ചിരുന്ന ജനതകൾ ഇവരായിരുന്നു.
JDG 3:2 യുദ്ധം അറിഞ്ഞിട്ടില്ലാത്ത ഇസ്രായേൽമക്കളുടെ തലമുറകളെ യുദ്ധം അഭ്യസിപ്പിക്കേണ്ടതിന് യഹോവ ഇപ്രകാരം ചെയ്തു.
JDG 3:3 മോശമുഖാന്തരം യഹോവ അവരുടെ പിതാക്കന്മാർക്കു നൽകിയിരുന്ന കൽപ്പനകൾ ഇസ്രായേൽ അനുസരിക്കുമോ എന്നു പരീക്ഷിക്കേണ്ടതിന്, ഫെലിസ്ത്യരുടെ അഞ്ചുഭരണാധിപന്മാരെയും കനാന്യർ എല്ലാവരെയും സീദോന്യരെയും ലെബാനോൻ പർവതത്തിൽ ബാൽ-ഹെർമോൻമുതൽ ലെബോ-ഹമാത്തിലേക്കുള്ള പ്രവേശനംവരെ പാർത്തിരുന്ന ഹിവ്യരെയും യഹോവ അവശേഷിപ്പിച്ചു.
JDG 3:5 കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരുടെ ഇടയിൽ ഇസ്രായേൽജനം വസിച്ചു.
JDG 3:6 അവരുടെ പുത്രിമാരെ തങ്ങൾക്കു ഭാര്യമാരായി എടുക്കുകയും തങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയും അവരുടെ ദേവന്മാരെ സേവിക്കുകയും ചെയ്തു.
JDG 3:7 ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. തങ്ങളുടെ ദൈവമായ യഹോവയെ മറന്നു ബാൽവിഗ്രഹങ്ങളെയും അശേരാപ്രതിഷ്ഠകളെയും സേവിച്ചു.
JDG 3:8 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു; അവിടന്ന് അവരെ അരാം-നെഹറയിമിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഏൽപ്പിച്ചു; ഇസ്രായേൽജനം കൂശൻ-രിശാഥയീമിന് എട്ട് വർഷം അടിമകളായിരുന്നു.
JDG 3:9 എന്നാൽ ഇസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു. അപ്പോൾ യഹോവ, കാലേബിന്റെ അനുജനായ കെനസിന്റെ മകൻ ഒത്നിയേലിനെ അവരുടെ രക്ഷകനായി എഴുന്നേൽപ്പിച്ചു; അദ്ദേഹം അവരെ രക്ഷിച്ചു.
JDG 3:10 യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ വന്നു; അദ്ദേഹം ഇസ്രായേലിലെ ന്യായാധിപനായി, യുദ്ധത്തിനു പുറപ്പെട്ടു. യഹോവ അരാമിയയിലെ രാജാവായ കൂശൻ-രിശാഥയീമിനെ ഒത്നിയേലിന്റെ കൈയിൽ ഏൽപ്പിച്ചു; അദ്ദേഹം കൂശൻ-രിശാഥയീമിനെ ജയിച്ചു.
JDG 3:11 കെനസിന്റെ മകനായ ഒത്നിയേലിന്റെ മരണംവരെ ദേശത്തിന് നാൽപ്പതുവർഷം സ്വസ്ഥതയുണ്ടായി.
JDG 3:12 ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു; അവർ യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്യുകയാൽ യഹോവ മോവാബ് രാജാവായ എഗ്ലോനെ ഇസ്രായേലിനു വിരോധമായി ബലപ്പെടുത്തി.
JDG 3:13 അദ്ദേഹം അമ്മോന്യരെയും അമാലേക്യരെയും ഒരുമിച്ചുകൂട്ടി ഇസ്രായേലിനെ തോൽപ്പിച്ചു, അവർ ഈന്തപ്പനപ്പട്ടണം കൈവശമാക്കി.
JDG 3:14 അങ്ങനെ ഇസ്രായേൽജനം മോവാബ് രാജാവായ എഗ്ലോനെ പതിനെട്ടുവർഷം സേവിച്ചു.
JDG 3:15 ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചു. യഹോവ അവർക്ക് ബെന്യാമീന്യനായ ഗേരയുടെ മകനായി ഇടങ്കൈയ്യനായ ഏഹൂദിനെ രക്ഷകനായി എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനം അദ്ദേഹത്തിന്റെ പക്കൽ മോവാബ് രാജാവായ എഗ്ലോന് കപ്പംകൊടുത്തയച്ചു.
JDG 3:16 എന്നാൽ ഏഹൂദ് ഇരുവായ്ത്തലയും ഒരുമുഴം നീളവും ഉള്ള ഒരു ചുരിക ഉണ്ടാക്കി; അത് വസ്ത്രത്തിന്റെ ഉള്ളിൽ വലതുതുടയിൽ കെട്ടി.
JDG 3:17 അദ്ദേഹം മോവാബ് രാജാവായ എഗ്ലോന്റെ അടുക്കൽ കപ്പംകൊണ്ടുചെന്നു; എഗ്ലോൻ വളരെയധികം തടിച്ചുകൊഴുത്ത ശരീരമുള്ളവനായിരുന്നു.
JDG 3:18 ഏഹൂദ് കപ്പം രാജസന്നിധിയിൽ സമർപ്പിച്ചുകഴിഞ്ഞശേഷം കപ്പം ചുമന്നുകൊണ്ടുവന്നവരെ മടക്കി അയച്ചു.
JDG 3:19 എന്നാൽ ഏഹൂദ് ഗിൽഗാലിനരികെയുള്ള ശിലാവിഗ്രഹങ്ങളുടെ അടുക്കൽ മടങ്ങിച്ചെന്നപ്പോൾ, താൻതന്നെ മടങ്ങിവന്ന്, “രാജാവേ, എനിക്കൊരു രഹസ്യസന്ദേശമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ രാജാവ് അംഗരക്ഷകരോട്, “പുറത്തേക്കു പോകുക!” എന്നു കൽപ്പിച്ചു; ഉടനെ അടുക്കൽ നിന്നിരുന്ന എല്ലാവരും വെളിയിൽപോയി.
JDG 3:20 ഏഹൂദ് അടുത്തുചെന്നു. എന്നാൽ എഗ്ലോൻ തന്റെ കൊട്ടാരത്തിൽ മുകളിലത്തെ നിലയിൽ തനിയേ ഇരിക്കുകയായിരുന്നു. “എനിക്കു ദൈവത്തിന്റെ അരുളപ്പാട് അറിയിക്കാനുണ്ട്,” എന്ന് ഏഹൂദ് പറഞ്ഞു. ഉടനെ അദ്ദേഹം ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റു.
JDG 3:21 ഏഹൂദ് ഇടങ്കൈകൊണ്ട് വലതുതുടയിൽനിന്നു ചുരിക ഊരി രാജാവിന്റെ വയറ്റിൽ കുത്തിക്കടത്തി.
JDG 3:22 ചുരികയോടുകൂടെ പിടിയും അകത്തുചെന്നു; അദ്ദേഹത്തിന്റെ വയറ്റിൽനിന്നും ചുരിക അവൻ വലിച്ചെടുക്കായ്കയാൽ കൊഴുപ്പ് അതിനെ മൂടി.
JDG 3:23 ഏഹൂദ് പുറത്തിറങ്ങി അദ്ദേഹത്തെ അകത്തിട്ട് കൊട്ടാരത്തിന്റെ മുകളിലത്തെ നിലയുടെ വാതിൽ അടച്ചുപൂട്ടി.
JDG 3:24 ഏഹൂദ് പുറത്തിറങ്ങിപ്പോയശേഷം എഗ്ലോന്റെ ഭൃത്യന്മാർ വന്നു; മുകളിലത്തെ നിലയുടെ വാതിൽ പൂട്ടിയിരിക്കുന്നതുകണ്ടു. “അദ്ദേഹം ഉൾമുറിയിൽ വിസർജനത്തിന് ഇരിക്കുകയായിരിക്കും,” എന്ന് അവർ പറഞ്ഞു.
JDG 3:25 അവർ കാത്തിരുന്നു വിഷമിച്ചു; അദ്ദേഹം മുറിയുടെ വാതിൽ തുറക്കാതിരുന്നതിനാൽ അവർ താക്കോൽകൊണ്ടു തുറന്നു; തങ്ങളുടെ പ്രഭു നിലത്തു മരിച്ചുകിടക്കുന്നത് അവർ കണ്ടു.
JDG 3:26 എന്നാൽ അവർ കാത്തിരിക്കുന്നതിനിടയിൽ ഏഹൂദ് ഓടിപ്പോയി വിഗ്രഹങ്ങളെക്കടന്ന് സെയീരായിൽ എത്തിച്ചേർന്നു.
JDG 3:27 അവിടെ എത്തിയശേഷം അദ്ദേഹം എഫ്രയീംപർവതത്തിൽ കാഹളം ഊതി. അങ്ങനെ ഇസ്രായേൽജനം അദ്ദേഹത്തോടുകൂടെ പർവതത്തിൽനിന്നിറങ്ങി; അദ്ദേഹം അവർക്കു നായകനായി.
JDG 3:28 “എന്റെ പിന്നാലെ വരിക; ശത്രുക്കളായ മോവാബ്യരെ യഹോവ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ഏഹൂദ് ഇസ്രായേൽജനത്തോടു പറഞ്ഞു; അവർ അദ്ദേഹത്തിന്റെ പിന്നാലെചെന്ന് മോവാബിലേക്കുള്ള യോർദാന്റെ കടവുകൾ കൈവശമാക്കി. അതിലൂടെ കടന്നുപോകാൻ ആരെയും അനുവദിച്ചതുമില്ല.
JDG 3:29 അവർ ആ സമയം മോവാബ്യരിൽ ഏകദേശം പതിനായിരംപേരെ വെട്ടിക്കളഞ്ഞു; അവർ എല്ലാവരും ബലവാന്മാരും യുദ്ധവീരന്മാരും ആയിരുന്നു; ആരും രക്ഷപ്പെട്ടില്ല.
JDG 3:30 അങ്ങനെ അന്ന് മോവാബ് ഇസ്രായേലിന് കീഴടങ്ങി; ദേശത്തിന് എൺപതുവർഷം സ്വസ്ഥതയുണ്ടായി.
JDG 3:31 ഏഹൂദിനുശേഷം അനാത്തിന്റെ മകനായ ശംഗർ എഴുന്നേറ്റു. അദ്ദേഹം ഒരു കലപ്പകൊണ്ട് ഫെലിസ്ത്യരിൽ അറുനൂറുപേരെ കൊന്നു; അദ്ദേഹവും ഇസ്രായേലിനെ രക്ഷിച്ചു.
JDG 4:1 ഏഹൂദ് മരിച്ചശേഷം ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു.
JDG 4:2 അതുകൊണ്ട് യഹോവ ഹാസോരിലെ കനാന്യരാജാവായ യാബീന് അവരെ വിറ്റുകളഞ്ഞു; ഹരോശെത്ത്-ഹഗോയിമിൽ പാർത്തിരുന്ന സീസെര ആയിരുന്നു അദ്ദേഹത്തിന്റെ സൈന്യാധിപൻ.
JDG 4:3 തൊള്ളായിരം ഇരുമ്പുരഥം ഉണ്ടായിരുന്ന സീസെര ഇസ്രായേൽമക്കളെ ഇരുപതുവർഷം അതിക്രൂരമായി പീഡിപ്പിച്ചു. അപ്പോൾ ഇസ്രായേൽജനം സഹായത്തിനായി യഹോവയോടു നിലവിളിച്ചു.
JDG 4:4 ലപ്പീദോത്തിന്റെ ഭാര്യയായ ദെബോറാ എന്ന പ്രവാചികയായിരുന്നു ആ കാലത്ത് ഇസ്രായേലിൽ ന്യായപാലനംചെയ്തിരുന്നത്.
JDG 4:5 അവൾ എഫ്രയീംപർവതത്തിൽ രാമായ്ക്കും ബേഥേലിനും മധ്യേയുള്ള ദെബോറായുടെ ഈന്തപ്പനയുടെ കീഴിലിരുന്ന് ന്യായപാലനം നടത്തിവന്നിരുന്നു. ഇസ്രായേൽജനം ന്യായവിസ്താരത്തിന് അവളുടെ അടുക്കൽചെല്ലും.
JDG 4:6 അവൾ അബീനോവാമിന്റെ മകനായ ബാരാക്കിനെ നഫ്താലിദേശത്തുള്ള കേദേശയിൽനിന്നു വിളിപ്പിച്ച് അയാളോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം കൽപ്പിക്കുന്നു: നീ നഫ്താലി, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നു യോദ്ധാക്കളായ പുരുഷന്മാരിൽ പതിനായിരംപേരെ കൂട്ടി താബോർ പർവതത്തിലേക്കു പോകുക;
JDG 4:7 ഞാൻ യാബീന്റെ സൈന്യാധിപൻ സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ കൊണ്ടുവന്ന് നിന്റെ കൈയിൽ ഏൽപ്പിക്കും.”
JDG 4:8 ബാരാക്ക് അവളോട്: “നീ എന്നോടുകൂടെ വരാമെങ്കിൽ ഞാൻ പോകാം; നീ വരുന്നില്ല എങ്കിൽ ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
JDG 4:9 അതിന് അവൾ, “ഞാൻ താങ്കളോടുകൂടെ പോരാം. എന്നാൽ, ഇത് താങ്കൾക്കു മഹത്ത്വം വരുത്തുകയില്ല; യഹോവ സീസെരയെ ഒരു സ്ത്രീയുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കും” എന്നു പറഞ്ഞു. അങ്ങനെ ദെബോറാ ബാരാക്കിനോടുകൂടെ കേദേശിലേക്കു പോയി.
JDG 4:10 അവിടെ ബാരാക്ക് സെബൂലൂൻ, നഫ്താലി എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; അദ്ദേഹത്തിന്റെ പിന്നിൽ പതിനായിരം പടയാളികൾ അണിനിരന്നു. ദെബോറായും അദ്ദേഹത്തോടൊപ്പം പോയി.
JDG 4:11 എന്നാൽ കേന്യനായ ഹേബെർ, മോശയുടെ അളിയൻ ഹോബാബിന്റെ മക്കളായ, മറ്റു കേന്യരിൽനിന്നും പിരിഞ്ഞ് കേദേശിനരികെയുള്ള സാനന്നീമിലെ കരുവേലകത്തിനടുത്ത് കൂടാരമടിച്ചിരുന്നു.
JDG 4:12 അബീനോവാമിന്റെ മകനായ ബാരാക്ക് താബോർ പർവതത്തിൽ കയറിയിരിക്കുന്നു എന്ന് അവർ സീസെരയെ അറിയിച്ചു.
JDG 4:13 സീസെര തന്റെ തൊള്ളായിരം ഇരുമ്പുരഥങ്ങളെയും തന്റെ സർവസൈന്യത്തെയും ഹരോശെത്ത്-ഹഗോയിമിൽനിന്ന് കീശോൻതോട്ടിനരികെ കൂട്ടിവരുത്തി.
JDG 4:14 അപ്പോൾ ദെബോറാ ബാരാക്കിനോട്, “പോകുക! യഹോവ സീസെരയെ താങ്കളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ദിവസം ഇന്നുതന്നെ. യഹോവ നിനക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നല്ലോ” എന്നു പറഞ്ഞു. അങ്ങനെ ബാരാക്കും പതിനായിരം പടയാളികളും താബോർപർവതത്തിൽനിന്നും ഇറങ്ങിച്ചെന്നു.
JDG 4:15 യഹോവ സീസെരയെയും അയാളുടെ സകലരഥങ്ങളെയും ബാരാക്കിന്റെ മുമ്പിൽ തോൽപ്പിച്ച് സൈന്യത്തെ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു. സീസെര സ്വന്തം രഥം ഉപേക്ഷിച്ച് ഓടിപ്പോയി.
JDG 4:16 ബാരാക്ക് രഥങ്ങളെയും സൈന്യത്തെയും ഹരോശെത്ത്-ഹഗോയിംവരെ പിൻതുടർന്നു; സീസെരയുടെ സൈന്യംമുഴുവൻ വാളിനിരയായി. ഒരുത്തൻപോലും അവശേഷിച്ചില്ല.
JDG 4:17 എന്നാൽ സീസെര, കാൽനടയായി കേന്യനായ ഹേബെരിന്റെ ഭാര്യ യായേലിന്റെ കൂടാരത്തിലേക്കോടിപ്പോയി; കേന്യനായ ഹേബെരിന്റെ കുടുംബവും ഹാസോർരാജാവായ യാബീനുംതമ്മിൽ സൗഹൃദത്തിലായിരുന്നു.
JDG 4:18 യായേൽ സീസെരയെ എതിരേറ്റുചെന്ന് അദ്ദേഹത്തോട്, “യജമാനനേ, ഇങ്ങോട്ട് കയറിക്കൊള്ളുക ഭയപ്പെടേണ്ട” എന്നു പറഞ്ഞു. അദ്ദേഹം അവളുടെ കൂടാരത്തിലേക്ക് കയറിച്ചെന്നു. അവൾ അദ്ദേഹത്തെ ഒരു പരവതാനികൊണ്ടു മൂടി.
JDG 4:19 “എനിക്കു ദാഹിക്കുന്നു; കുടിക്കാൻ കുറെ വെള്ളം തരണമേ,” എന്ന് അയാൾ പറഞ്ഞു; അവൾ ഒരു തോൽക്കുടം തുറന്ന് അദ്ദേഹത്തിന് കുടിക്കാൻ പാൽകൊടുത്തു; പിന്നെയും അദ്ദേഹത്തെ മൂടി.
JDG 4:20 സീസെര അവളോടു പറഞ്ഞു, “നീ കൂടാരവാതിൽക്കൽ നിൽക്കുക. ആരെങ്കിലുംവന്ന് അന്വേഷിച്ചാൽ ഇവിടെ ആരും ഇല്ലെന്നു പറയണം.”
JDG 4:21 എന്നാൽ ഹേബെരിന്റെ ഭാര്യ യായേൽ കൂടാരത്തിന്റെ ഒരു കുറ്റിയെടുത്ത് കൈയിൽ ചുറ്റികയുംപിടിച്ച് സാവധാനം സീസെരയുടെ അടുക്കൽ ചെന്നു. അദ്ദേഹം തളർന്ന് ഉറങ്ങുകയായിരുന്നു, കുറ്റി അദ്ദേഹത്തിന്റെ ചെന്നിയിൽ, അത് നിലത്ത് ഉറയ്ക്കുവോളം അടിച്ചിറക്കി. അങ്ങനെ അദ്ദേഹം മരിച്ചുപോയി.
JDG 4:22 ബാരാക്ക് സീസെരയെ പിൻതുടർന്നു ചെല്ലുമ്പോൾ യായേൽ അദ്ദേഹത്തെ എതിരേറ്റു, “വരിക, താങ്കൾ അന്വേഷിക്കുന്ന മനുഷ്യനെ ഞാൻ കാണിച്ചുതരാം” എന്നു പറഞ്ഞു. ബാരാക്ക് അവളുടെ അടുക്കൽ ചെന്നപ്പോൾ; അതാ, സീസെര ചെന്നിയിൽ കുറ്റിയുമായി മരിച്ചുകിടക്കുന്നു!
JDG 4:23 ദൈവം ആ ദിവസം കനാന്യരാജാവായ യാബീനെ ഇസ്രായേൽമക്കൾക്കു കീഴടക്കി.
JDG 4:24 കനാന്യരാജാവായ യാബീനെ ഉന്മൂലമാക്കുന്നതുവരെ ഇസ്രായേൽമക്കളുടെ കൈ അയാൾക്കെതിരേ ശക്തിപ്രാപിച്ചുകൊണ്ടിരുന്നു.
JDG 5:1 അന്ന് ദെബോറായും അബീനോവാമിന്റെ മകനായ ബാരാക്കും ഈ ഗാനം ആലപിച്ചു:
JDG 5:2 “പ്രഭുക്കന്മാർ ഇസ്രായേലിനെ നയിച്ചതിനും ജനം സ്വയം സമർപ്പിച്ചതിനും യഹോവയെ വാഴ്ത്തുക!
JDG 5:3 “രാജാക്കന്മാരേ, ഇതു കേൾക്കുക! പ്രഭുക്കന്മാരേ, ശ്രദ്ധിക്കുക! ഞാൻ യഹോവയ്ക്കു പാടും; ഞാൻ പാടും; ഇസ്രായേലിൻ ദൈവമായ യഹോവയ്ക്കു കീർത്തനം ചെയ്യും.
JDG 5:4 “യഹോവേ, അങ്ങ് സേയീരിൽനിന്നു പുറപ്പെട്ടപ്പോൾ, ഏദോം ദേശത്തുനിന്ന് അങ്ങു മുന്നോട്ട് നീങ്ങിയപ്പോൾ, ഭൂമികുലുങ്ങി, ആകാശം പൊഴിഞ്ഞു, മേഘങ്ങൾ വെള്ളം ചൊരിഞ്ഞു.
JDG 5:5 മലകൾ യഹോവയുടെ സന്നിധിയിൽ, സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയന്റെ മുന്നിൽത്തന്നെ പ്രകമ്പനംകൊണ്ടു, ഇസ്രായേലിൻ ദൈവമായ യഹോവയുടെ മുന്നിൽത്തന്നെ.
JDG 5:6 “അനാത്തിൻ പുത്രൻ ശംഗരിൻനാളിലും യായേലിൻ കാലത്തും, രാജവീഥികൾ ശൂന്യമായി; യാത്രക്കാർ ഊടുവഴികളിൽ ഉഴറിനടന്നു.
JDG 5:7 ദെബോറായായ ഞാൻ എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിനൊരു മാതാവായി എഴുന്നേൽക്കുന്നതുവരെ, ഇസ്രായേലിൽ ഗ്രാമ്യജീവിതം സ്തംഭിച്ചുപോയി.
JDG 5:8 യുദ്ധം ഗോപുരകവാടത്തിലെത്തിയപ്പോൾ ദൈവം പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു, ഇസ്രായേലിന്റെ നാൽപ്പതിനായിരത്തിനിടയിൽ പരിചയും കുന്തവും കണ്ടതേയില്ല.
JDG 5:9 എന്റെ ഹൃദയം ഇസ്രായേൽ പ്രഭുക്കന്മാരോടും ജനത്തിലെ സ്വമേധാസേവകരോടും ആകുന്നു. യഹോവയെ വാഴ്ത്തുക!
JDG 5:10 “പരവതാനികൊണ്ടുള്ള ഇരിപ്പിടങ്ങളിൽ ഇരുന്ന് വെള്ളക്കഴുതപ്പുറത്തു യാത്രചെയ്യുന്നവരേ, പാതകളിലൂടെ നടന്നുനീങ്ങുന്നവരേ,
JDG 5:11 നീർപ്പാത്തികൾക്കരികെയിരുന്ന് പാടുന്നവരുടെ ശബ്ദം. അവിടെ അവർ യഹോവയുടെ വിജയഗാഥകൾ, ഇസ്രായേലിലെ ഗ്രാമീണരുടെ യുദ്ധവിജയം ആലപിക്കുന്നതു കേട്ടാലും. “അന്ന് യഹോവയുടെ ജനം നഗരകവാടത്തിലേക്ക് ഇറങ്ങിച്ചെന്നു.
JDG 5:12 ‘ഉണരൂ, ഉണരൂ, ദെബോറേ! ഉണരൂ, ഉണരൂ, ഉണർന്ന് ഗാനം ആലപിക്കൂ! ഉണരൂ ബാരാക്കേ! അബീനോവാമിന്റെ പുത്രാ, എഴുന്നേറ്റ് താങ്കളുടെ ബന്ധിതരെ പിടിച്ചുകൊണ്ടുപോയ്ക്കൊൾക.’
JDG 5:13 “അന്ന് ശ്രേഷ്ഠരിൽ ശേഷിച്ചവർ ഇറങ്ങിവന്നു; യഹോവയുടെ ജനം യോദ്ധാക്കൾക്കെതിരേ എന്റെ അടുക്കൽ ഇറങ്ങിവന്നു.
JDG 5:14 അമാലേക്കിൽ വേരുള്ളവർ എഫ്രയീമിൽനിന്ന് വന്നു; നിന്നെ അനുഗമിച്ചവരിൽ ബെന്യാമീൻ ഉണ്ട്. മാഖീരിൽനിന്നു സേനാപതികളും സെബൂലൂനിൽനിന്നു സൈന്യാധിപന്റെ ദണ്ഡുവഹിച്ചവരും വന്നു.
JDG 5:15 യിസ്സാഖാർ പ്രഭുക്കന്മാർ ദെബോറായോടുകൂടെ; അതേ, യിസ്സാഖാർ ബാരാക്കിനോടുകൂടെ താഴ്വരയിലേക്കു ചാടിപ്പുറപ്പെട്ടു. രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
JDG 5:16 ആട്ടിൻകൂട്ടങ്ങൾക്കായുള്ള കുഴലൂത്തുകേട്ടുകൊണ്ട് നീ തീക്കുണ്ഡങ്ങൾക്കരികെ ഇരുന്നതെന്തിന്? രൂബേന്യദേശത്തെ ജനം അവരുടെ ഹൃദയങ്ങളുടെ ആഴങ്ങളിൽ ആരാഞ്ഞു.
JDG 5:17 ഗിലെയാദ് യോർദാനക്കരെ പാർത്തു. ദാൻ കപ്പലുകൾക്കരികെ തങ്ങിനിൽക്കുന്നതുമെന്ത്? ആശേർ സമുദ്രതീരത്ത് നിശ്ചലനായി ഇരുന്നു; തുറമുഖങ്ങളിൽ വാസമുറപ്പിച്ചു.
JDG 5:18 സെബൂലൂൻ സ്വന്തം ജീവൻ ത്യജിച്ചുപൊരുതിയ ജനം; നഫ്താലി പോർക്കളമേടുകളിൽ അങ്ങനെതന്നെ.
JDG 5:19 “രാജാക്കന്മാർ വന്നു; അവർ പൊരുതി; കനാന്യരാജാക്കന്മാർ പൊരുതി. താനാക്കിൽവെച്ച് മെഗിദ്ദോ വെള്ളത്തിനരികെത്തന്നെ. വെള്ളി അവർ കൊള്ളയായി കൊണ്ടുപോയതുമില്ല.
JDG 5:20 ആകാശത്തുനിന്ന് നക്ഷത്രങ്ങൾ പൊരുതി, സഞ്ചാരപഥങ്ങളിൽനിന്ന് അവ സീസെരയോടു പൊരുതി.
JDG 5:21 കീശോൻതോട്, പുരാതനനദിയായ കീശോൻതോട്, അവരെ ഒഴുക്കിക്കളഞ്ഞു, എൻ മനമേ, നീ ബലത്തോടെ മുന്നേറുക.
JDG 5:22 അപ്പോൾ കുതിരക്കുളമ്പുകൾ ഇടിനാദംമുഴക്കി; ആൺകുതിരകൾ കുതിച്ചു കുതിച്ചു പാഞ്ഞു.
JDG 5:23 ‘മെരോസിനെ ശപിക്കുക, അതിലെ നിവാസികളെ ഉഗ്രമായി ശപിക്കുക,’ യഹോവയുടെ ദൂതൻ അരുളി. ‘കാരണം അവർ യഹോവയ്ക്കു തുണയായി, ശക്തന്മാർക്കെതിരേ യഹോവയ്ക്കു തുണയായി, വന്നില്ല.’
JDG 5:24 “കേന്യനായ ഹേബെരിന്റെ ഭാര്യ യായേൽ, സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ, കൂടാരവാസിനികളാം നാരികളിലേറ്റവും അനുഗ്രഹിക്കപ്പെട്ടവൾ.
JDG 5:25 അദ്ദേഹം തണ്ണീർ ചോദിച്ചു, അവൾ ക്ഷീരം പകർന്നു; രാജകീയ പാത്രത്തിൽ അവൾ അദ്ദേഹത്തിന് തൈരു കൊണ്ടുവന്നു.
JDG 5:26 കൂടാരത്തിന്റെ കുറ്റിക്ക് അവൾ കൈനീട്ടി, തന്റെ വലങ്കൈനീട്ടിയവൾ വേലക്കാരുടെ ചുറ്റികയെടുത്തു. സീസെരയെ അവൾ ആഞ്ഞടിച്ചു, അയാളുടെ തലതകർത്തു, ചെന്നി അവൾ കുത്തിത്തുളച്ചു.
JDG 5:27 അവളുടെ കാൽക്കൽ അയാൾ കുഴഞ്ഞുവീണു, വീണയാൾ അവിടെ വീണുകിടന്നു; അവളുടെ കാൽക്കൽത്തന്നെ അയാൾ കുഴഞ്ഞുവീണു. വീണിടത്തുതന്നെ അയാൾ മരിച്ചുകിടന്നു.
JDG 5:28 “സീസെരയുടെ മാതാവ് ജനാലയിലൂടെ കുനിഞ്ഞു നോക്കിക്കൊണ്ടിരുന്നു; ജാലകത്തിലൂടെ നിലവിളിച്ചുകൊണ്ട്: ‘അവന്റെ തേർ വരാൻ വൈകുന്നത് എന്ത്? രഥചക്രങ്ങളുടെ ഝടഝടാരവം താമസിക്കുന്നതെന്ത്?’
JDG 5:29 അവളുടെ ജ്ഞാനവതികളാം സഖികൾ അതിനുത്തരം പറഞ്ഞു; അവൾ തന്നോടുതന്നെ ഈ വാക്കുകൾ ആവർത്തിച്ചുകൊണ്ടിരുന്നു:
JDG 5:30 ‘കിട്ടിയകൊള്ള അവർ പങ്കിടുകയല്ലയോ? ഓരോ പുരുഷനും ഒന്നോ രണ്ടോ കന്യകമാർവീതം, നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ സീസെരയുടെ കൊള്ളമുതൽ; നിറപ്പകിട്ടാർന്ന ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾതന്നെ, എനിക്കു തോളിലണിയാൻ വളരെയധികം ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ— ഇതെല്ലാമല്ലയോ കൊള്ളമുതൽ?’
JDG 5:31 “യഹോവേ, അവിടത്തെ ശത്രുക്കൾ ഒക്കെയും ഇതുപോലെ നശിക്കട്ടെ. എന്നാൽ അങ്ങയെ സ്നേഹിക്കുന്നവർ സൂര്യൻ പ്രതാപത്തോടെ ഉദിക്കുന്നതുപോലെ ആകട്ടെ!” ഇതിനുശേഷം ദേശത്തിനു നാൽപ്പതുവർഷം സ്വസ്ഥത ഉണ്ടായി.
JDG 6:1 ഇസ്രായേൽജനം യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. അതുകൊണ്ട് യഹോവ അവരെ ഏഴുവർഷത്തേക്ക് മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചു.
JDG 6:2 മിദ്യാന്യർ ഇസ്രായേലിന്മേൽ പ്രബലരായി; മിദ്യാന്യരുടെ ആക്രമണം അതിശക്തമായിരുന്നതിനാൽ ഇസ്രായേൽജനം പർവതങ്ങളിലെ മാളങ്ങൾ, ഗുഹകൾ, കോട്ടകൾ എന്നിവിടങ്ങളിൽ അഭയംനേടി.
JDG 6:3 ഇസ്രായേൽ ധാന്യം വിതച്ചിരിക്കുമ്പോഴെല്ലാം, മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരും വന്ന് അവരെ ആക്രമിക്കും.
JDG 6:4 അവർ ദേശത്ത് താവളമടിച്ച് ഗസ്സാവരെയുള്ള വിളകൾ നശിപ്പിക്കും; ഇസ്രായേലിന് ആഹാരമോ ആടോ മാടോ കഴുതയോ യാതൊന്നും ശേഷിപ്പിക്കുകയില്ല.
JDG 6:5 അവർ കന്നുകാലികളും കൂടാരങ്ങളുമായി വെട്ടുക്കിളിക്കൂട്ടംപോലെവരും; അവരും അവരുടെ ഒട്ടകങ്ങളും അസംഖ്യം ആയിരുന്നു; അവർ ദേശത്ത് കടന്ന് നാശംചെയ്യും.
JDG 6:6 ഇങ്ങനെ മിദ്യാന്യരാൽ ഇസ്രായേൽ വളരെ ദരിദ്രരാക്കപ്പെട്ടു, ഇസ്രായേൽജനം സഹായത്തിനായി യഹോവയോട് നിലവിളിച്ചു.
JDG 6:7 മിദ്യാന്യരുടെ നിമിത്തം ഇസ്രായേൽജനം യഹോവയോടു നിലവിളിച്ചപ്പോൾ,
JDG 6:8 അവിടന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു; അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന്, അടിമദേശത്തുനിന്നുതന്നെ കൊണ്ടുവന്നു;
JDG 6:9 ഈജിപ്റ്റിന്റെ അധികാരത്തിൽനിന്ന്, നിങ്ങളെ പീഡിപ്പിച്ച എല്ലാവരുടെയും കൈയിൽനിന്നുതന്നെ, ഞാൻ നിങ്ങളെ വിടുവിച്ചു; നിങ്ങളുടെമുമ്പിൽനിന്ന് അവരെ ഓടിച്ചു; അവരുടെ ദേശം നിങ്ങൾക്ക് നൽകി.
JDG 6:10 യഹോവയായ ഞാൻ ആകുന്നു നിങ്ങളുടെ ദൈവം; നിങ്ങൾ വസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ വന്ദിക്കരുതെന്നും ഞാൻ നിങ്ങളോടു കൽപ്പിച്ചു; എന്നാൽ നിങ്ങൾ എന്റെ വാക്കു ശ്രദ്ധിച്ചില്ല.”
JDG 6:11 യഹോവയുടെ ദൂതൻ ഒഫ്രായിൽവന്ന് അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്റെ കീഴിലിരുന്നു; അദ്ദേഹത്തിന്റെ മകനായ ഗിദെയോൻ, മിദ്യാന്യരിൽനിന്നു ഗോതമ്പു സംരക്ഷിക്കേണ്ടതിനു മുന്തിരിച്ചക്കിനരികെവെച്ച് മെതിക്കുകയായിരുന്നു.
JDG 6:12 യഹോവയുടെ ദൂതൻ അയാൾക്കു പ്രത്യക്ഷനായി, അദ്ദേഹത്തോട്, “പരാക്രമശാലിയേ, യഹോവ നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
JDG 6:13 ഗിദെയോൻ പറഞ്ഞു: “എന്നോട് ക്ഷമിക്കണമേ യജമാനനേ, യഹോവ നമ്മോടുകൂടെ ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ഇതൊക്കെ നമുക്ക് സംഭവിക്കുന്നത്? ‘യഹോവ നമ്മെ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നു,’ എന്നു നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിട്ടുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ എവിടെ? യഹോവ നമ്മെ ഉപേക്ഷിച്ച് ഇപ്പോൾ മിദ്യാന്യരുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നല്ലോ.”
JDG 6:14 യഹോവ തിരിഞ്ഞ് അവനെ നോക്കി, “നിനക്കുള്ള ബലത്തോടെ പോകുക. ഇസ്രായേലിനെ മിദ്യാന്യരുടെ കൈയിൽനിന്നു രക്ഷിക്കുക, ഞാനല്ലയോ, നിന്നെ അയയ്ക്കുന്നത്?” എന്നു പറഞ്ഞു.
JDG 6:15 “അയ്യോ കർത്താവേ, ഞാൻ ഇസ്രായേലിനെ രക്ഷിക്കുന്നത് എങ്ങനെ? എന്റെ കുലം മനശ്ശെയിൽ ഏറ്റവും എളിയതും, ഞാൻ എന്റെ കുടുംബത്തിൽ ഏറ്റവും ചെറിയവനും ആകുന്നു,” എന്ന് ഗിദെയോൻ പറഞ്ഞു.
JDG 6:16 യഹോവ പറഞ്ഞു: “ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ സകലമിദ്യാന്യരെയും ഒരു ഒറ്റ മനുഷ്യനെ എന്നപോലെ തോൽപ്പിക്കും.”
JDG 6:17 അപ്പോൾ ഗിദെയോൻ, “അങ്ങേക്ക് എന്നോട് കൃപയുണ്ടെങ്കിൽ, എന്നോടു സംസാരിക്കുന്നത് അവിടന്നുതന്നെ എന്നതിന് ഒരു ചിഹ്നം തരണമേ.
JDG 6:18 ഞാൻ പോയി എന്റെ വഴിപാടു കൊണ്ടുവന്ന് അങ്ങയുടെമുമ്പാകെ അർപ്പിക്കുന്നതുവരെ ഇവിടെനിന്നു പോകരുതേ” എന്നു പറഞ്ഞു. “നീ മടങ്ങിവരുന്നതുവരെ ഞാൻ കാത്തിരിക്കാം” യഹോവ അരുളിച്ചെയ്തു.
JDG 6:19 ഗിദെയോൻ പോയി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്തു. ഒരു ഏഫാ മാവുകൊണ്ടു പുളിപ്പില്ലാത്ത അപ്പവും ഉണ്ടാക്കി. മാംസം ഒരു കൊട്ടയിലും ചാറ് ഒരു കലത്തിലും പകർന്നുകൊണ്ടുവന്ന് കരുവേലകത്തിൻകീഴേ അവിടത്തെ മുമ്പിൽ അർപ്പിച്ചു.
JDG 6:20 അപ്പോൾ ദൈവത്തിന്റെ ദൂതൻ അയാളോട്, “മാംസവും പുളിപ്പില്ലാത്ത അപ്പവും എടുത്ത് ഈ പാറയിൽ വെക്കുക, ചാറ് അതിന്മേൽ ഒഴിക്കുക” എന്നു കൽപ്പിച്ചു; അയാൾ അങ്ങനെ ചെയ്തു.
JDG 6:21 യഹോവയുടെ ദൂതൻ കൈയിലിരുന്ന വടിയുടെ അഗ്രംകൊണ്ട് മാംസവും പുളിപ്പില്ലാത്ത അപ്പവും തൊട്ടു; പാറയിൽനിന്നു തീ ജ്വലിച്ച് മാംസവും പുളിപ്പില്ലാത്ത അപ്പവും ദഹിപ്പിച്ചു; തുടർന്ന് യഹോവയുടെ ദൂതൻ അപ്രത്യക്ഷനായി.
JDG 6:22 അത് യഹോവയുടെ ദൂതൻ ആയിരുന്നു എന്ന് ഗിദെയോൻ ഗ്രഹിച്ചപ്പോൾ; ആശ്ചര്യത്തോടെ, “അയ്യോ, കർത്താവായ യഹോവേ! ഞാൻ യഹോവയുടെ ദൂതനെ അഭിമുഖമായി കണ്ടുപോയല്ലോ!” എന്നു പറഞ്ഞു.
JDG 6:23 എന്നാൽ യഹോവ അയാളോട്: “നിനക്കു സമാധാനം; ഭയപ്പെടേണ്ട, നീ മരിക്കുകയില്ല” എന്ന് അരുളിച്ചെയ്തു.
JDG 6:24 ഗിദെയോൻ അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം പണിത് അതിനു യഹോവ-ശാലേം എന്നു പേരിട്ടു; അത് ഇപ്പോഴും അബിയേസ്രിയർക്കുള്ള ഒഫ്രയിൽ ഉണ്ട്.
JDG 6:25 അന്നുരാത്രി യഹോവ അദ്ദേഹത്തോട് കൽപ്പിച്ചു: “നിന്റെ പിതാവിന്റെ ഏഴുവയസ്സുള്ള രണ്ടാമത്തെ കാളയെ കൊണ്ടുവരിക; നിന്റെ പിതാവിന്റെ വകയായ ബാലിന്റെ ബലിപീഠം ഇടിച്ചുനിരത്തി അതിനരികെയുള്ള അശേരാപ്രതിഷ്ഠയെ വെട്ടിക്കളയുക.
JDG 6:26 ഈ മലമുകളിലെ കോട്ടയിൽ നിന്റെ ദൈവമായ യഹോവയ്ക്ക് അനുയോജ്യമായ ഒരു യാഗപീഠം പണിയുക. നീ വെട്ടിക്കളയുന്ന അശേരാപ്രതിഷ്ഠയുടെ വിറകുകൊണ്ട് ആ രണ്ടാമത്തെ കാളയെ ഹോമയാഗം കഴിക്കണം.”
JDG 6:27 ഗിദെയോൻ തന്റെ വേലക്കാരിൽ പത്തുപേരെ കൂട്ടി, യഹോവ തന്നോടു കൽപ്പിച്ചതുപോലെ ചെയ്തു; എന്നാൽ തന്റെ കുടുംബക്കാരെയും പട്ടണക്കാരെയും ഭയന്ന് അദ്ദേഹം പകൽസമയത്ത് അതു ചെയ്യാതെ രാത്രിയിൽ ചെയ്തു.
JDG 6:28 പ്രഭാതത്തിൽ പട്ടണക്കാർ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർക്കപ്പെട്ടിരിക്കുന്നതും അതിനരികെയുള്ള അശേരാപ്രതിഷ്ഠ വെട്ടിക്കളഞ്ഞിരിക്കുന്നതും പുതിയ യാഗപീഠത്തിന്മേൽ ആ രണ്ടാമത്തെ കാളയെ യാഗം കഴിച്ചിരിക്കുന്നതും കണ്ടു!
JDG 6:29 “ആരാണ് ഇതു ചെയ്തത്?” അവർ പരസ്പരം ചോദിച്ചു. സൂക്ഷ്മമായ അന്വേഷണത്തിൽ, “യോവാശിന്റെ പുത്രനായ ഗിദെയോനാണ് അതു ചെയ്തത്” എന്നറിഞ്ഞു.
JDG 6:30 പട്ടണക്കാർ യോവാശിനോട്, “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം ഇടിച്ചുനശിപ്പിച്ചു; അതിനടുത്തുണ്ടായിരുന്ന അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തി” എന്നു പറഞ്ഞു.
JDG 6:31 യോവാശ് തനിക്കു വിരോധമായി ചുറ്റും നിൽക്കുന്നവരോടു പറഞ്ഞു: “നിങ്ങളോ ബാലിനുവേണ്ടി വ്യവഹരിക്കുന്നത്? നിങ്ങളോ അവനെ രക്ഷിക്കാൻ ശ്രമിക്കുന്നത്? അവനുവേണ്ടി ആർ വ്യവഹരിക്കുന്നോ അയാൾ ഇന്നുരാവിലെതന്നെ മരിക്കണം! ബാൽ യഥാർഥ ദേവനെങ്കിൽ, തന്റെ ബലിപീഠം ഒരുത്തൻ ഇടിച്ചുകളഞ്ഞപ്പോൾ അവൻ അതിനെ സംരക്ഷിക്കുമായിരുന്നു.”
JDG 6:32 ഗിദെയോൻ ബാലിന്റെ ബലിപീഠം ഇടിച്ചുകളഞ്ഞതുകൊണ്ട്, “ബാൽ അയാളോടു വ്യവഹരിക്കട്ടെ” എന്നു പറഞ്ഞു. അവർ അന്ന് ഗിദെയോന് യെരൂ-ബാൽ എന്നു പേർ വിളിച്ചു.
JDG 6:33 അതിനുശേഷം മിദ്യാന്യരുടെയും അമാലേക്യരുടെയും കിഴക്കുദേശക്കാരുടെയും സൈന്യം ഒരുമിച്ച് യോർദാൻ കടന്ന് യെസ്രീൽതാഴ്വരയിൽ പാളയമടിച്ചു.
JDG 6:34 അപ്പോൾ യഹോവയുടെ ആത്മാവ് ഗിദെയോന്റെമേൽവന്നു, അദ്ദേഹം കാഹളമൂതി അബിയേസെരെ തന്റെ അടുക്കൽ വിളിച്ചുകൂട്ടി.
JDG 6:35 അദ്ദേഹം മനശ്ശെയിൽ എല്ലായിടത്തും ദൂതന്മാരെ അയച്ചു; യുദ്ധസന്നദ്ധരാകാൻ അവരെ ആഹ്വാനംചെയ്തു. അദ്ദേഹം ആശേരിന്റെയും സെബൂലൂന്റെയും നഫ്താലിയുടെയും അടുക്കലും ദൂതന്മാരെ അയച്ചു; അവരും അദ്ദേഹത്തോടൊപ്പം ചേർന്നു.
JDG 6:36 ഗിദെയോൻ ദൈവത്തോടു പറഞ്ഞു: “അങ്ങ് വാഗ്ദത്തം ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെങ്കിൽ—
JDG 6:37 ഇതാ, ഞാൻ രോമമുള്ളൊരു ആട്ടിൻതുകൽ മെതിക്കളത്തിൽ വിരിക്കുന്നു. തുകലിന്മേൽ മഞ്ഞുണ്ടായിരിക്കുകയും നിലമൊക്കെയും ഉണങ്ങിയിരിക്കുകയും ചെയ്താൽ അങ്ങ് അരുളിച്ചെയ്തതുപോലെ ഇസ്രായേലിനെ എന്റെ കൈയാൽ രക്ഷിക്കുമെന്ന് ഞാൻ അറിയും.”
JDG 6:38 അങ്ങനെതന്നെ സംഭവിച്ചു; അദ്ദേഹം പിറ്റേന്ന് അതികാലത്ത് എഴുന്നേറ്റ് തുകൽ പിഴിഞ്ഞു. മഞ്ഞുവെള്ളം ഒരു പാത്രം നിറച്ചെടുത്തു.
JDG 6:39 ഗിദെയോൻ പിന്നെയും ദൈവത്തോട്, “അങ്ങ് എന്നോടു കോപിക്കരുതേ; ഒരു അപേക്ഷകൂടെ ഞാൻ കഴിച്ചുകൊള്ളട്ടെ. തുകൽകൊണ്ട് ഒരു പരീക്ഷകൂടെ കഴിക്കാൻ എന്നെ അനുവദിച്ചാലും: തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ട് നനഞ്ഞുമിരിക്കട്ടെ” എന്നു പറഞ്ഞു.
JDG 6:40 അന്നുരാത്രി ദൈവം അങ്ങനെതന്നെ ചെയ്തു; തുകൽമാത്രം ഉണങ്ങിയും നിലമൊക്കെയും മഞ്ഞുകൊണ്ടു നനഞ്ഞുമിരുന്നു.
JDG 7:1 പ്രഭാതത്തിൽ യെരൂ-ബാൽ എന്ന ഗിദെയോനും കൂടെയുള്ള യോദ്ധാക്കളും എൻ-ഹരോദ് ഉറവിനരികെ പാളയമിറങ്ങി, മിദ്യാന്യരുടെ പാളയം അവർക്കു വടക്കു മോരേക്കുന്നിനു സമീപമുള്ള താഴ്വരയിലായിരുന്നു.
JDG 7:2 യഹോവ ഗിദെയോനോട്, “നിന്നോടുകൂടെയുള്ള ജനം വളരെ അധികമാകുന്നു: ‘സ്വന്തം ശക്തിയാൽ ഞാൻ രക്ഷപ്രാപിച്ചു’ എന്ന് ഇസ്രായേൽ എനിക്കെതിരേ നിഗളിക്കരുത്. അതിനായി ഞാൻ മിദ്യാന്യരെ ഇവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല.
JDG 7:3 നീ ചെന്ന്, ‘ഭയന്നുവിറയ്ക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഗിലെയാദ് പർവതത്തിൽനിന്നു മടങ്ങിപ്പൊയ്ക്കൊള്ളട്ടെ’ എന്ന് ജനത്തോടു പറയുക” എന്നു കൽപ്പിച്ചു. ജനത്തിൽ ഇരുപത്തീരായിരംപേർ മടങ്ങിപ്പോയി; പതിനായിരംപേർ ശേഷിച്ചു.
JDG 7:4 എന്നാൽ, യഹോവ ഗിദെയോനോട്, “ജനം ഇനിയും അധികമാകുന്നു, അവരെ വെള്ളത്തിലേക്കു കൊണ്ടുപോകുക; അവിടെവെച്ച് ഞാൻ അവരെ നിനക്കുവേണ്ടി പരിശോധിക്കാം: ‘ഇവൻ നിന്നോടുകൂടെ പോരട്ടെ,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരട്ടെ, ‘ഇവൻ നിന്നോടുകൂടെ പോരേണ്ട,’ എന്നു ഞാൻ കൽപ്പിക്കുന്നവൻ പോരേണ്ടതില്ല.”
JDG 7:5 അങ്ങനെ ഗിദെയോൻ ജനത്തെ വെള്ളത്തിലേക്കു കൊണ്ടുപോയി. യഹോവ ഗിദെയോനോട്, “നായെപ്പോലെ നാവുകൊണ്ട് വെള്ളം നക്കിക്കുടിക്കുന്നവരെ വേറെയും കുടിക്കാൻ മുട്ടുകുത്തി കുനിയുന്നവരെ വേറെയും നിർത്തുക” എന്നു കൽപ്പിച്ചു.
JDG 7:6 മുന്നൂറുപേർ വെള്ളം കൈയിൽക്കോരി നക്കിക്കുടിച്ചു, മറ്റുള്ളവർ എല്ലാവരും വെള്ളം കുടിക്കാൻ മുട്ടുകുത്തി കുനിഞ്ഞു.
JDG 7:7 യഹോവ ഗിദെയോനോട്, “നക്കിക്കുടിച്ച മുന്നൂറുപേരെക്കൊണ്ട് ഞാൻ നിങ്ങളെ രക്ഷിച്ച് മിദ്യാന്യരെ നിന്റെ കൈയിൽ ഏൽപ്പിക്കും; മറ്റുള്ളവർ താന്താങ്ങളുടെ സ്ഥലത്തേക്കു പോകട്ടെ” എന്നു കൽപ്പിച്ചു.
JDG 7:8 അതനുസരിച്ച് ഗിദെയോൻ, ശേഷിച്ച ഇസ്രായേല്യരെയൊക്കെയും അവരുടെ കൂടാരങ്ങളിലേക്ക് മടക്കി അയച്ചു; ആ മുന്നൂറുപേരെ അദ്ദേഹം തന്നോടുകൂടെ നിർത്തി. അവർ ജനത്തിന്റെ ഭക്ഷണസാധനങ്ങളും കാഹളങ്ങളും വാങ്ങി. മിദ്യാന്യരുടെ പാളയം താഴ്വരയിലെ സമതലത്തിൽ ആയിരുന്നു.
JDG 7:9 അന്നുരാത്രി യഹോവ ഗിദെയോനോടു കൽപ്പിച്ചു: “എഴുന്നേറ്റ് പാളയത്തിനുനേരേ ഇറങ്ങിച്ചെല്ലുക; ഞാൻ അത് നിന്റെ കൈയിൽ ഏൽപ്പിക്കാൻ പോകുന്നു.
JDG 7:10 ആക്രമിക്കാൻ നിനക്കു ഭയമുണ്ടെങ്കിൽ നിന്റെ ഭൃത്യനായ പൂരയെയും കൂടെക്കൂട്ടി പാളയത്തിലേക്കു ചെല്ലുക.
JDG 7:11 അവർ സംസാരിക്കുന്നത് നീ ശ്രദ്ധിക്കുക; അപ്പോൾ പാളയത്തെ ആക്രമിക്കാൻ നിനക്ക് ധൈര്യംവരും.” അങ്ങനെ ഗിദെയോനും ഭൃത്യനായ പൂരയും പാളയത്തിന്റെ കാവൽസ്ഥാനംവരെ ഇറങ്ങിച്ചെന്നു.
JDG 7:12 മിദ്യാന്യരും അമാലേക്യരും കിഴക്കുദേശക്കാരൊക്കെയും താഴ്വരയിൽ വെട്ടുക്കിളികൾപോലെ കൂട്ടമായി അണിനിരന്നിരുന്നു. അവരുടെ ഒട്ടകങ്ങൾ കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു.
JDG 7:13 ഗിദെയോൻ ചെല്ലുമ്പോൾ ഒരാൾ മറ്റൊരാളോട് തന്റെ സ്വപ്നം വിവരിക്കുകയായിരുന്നു: “ഞാൻ ഒരു സ്വപ്നംകണ്ടു; മിദ്യാന്യപാളയത്തിലേക്കു വട്ടത്തിലുള്ള ഒരു യവയപ്പം ഉരുണ്ടുരുണ്ടുവന്നു. കൂടാരത്തെ അതു ശക്തിയായി തള്ളിമറിച്ചിട്ടു; അങ്ങനെ കൂടാരം വീണു തകർന്നുപോയി എന്നു പറഞ്ഞു.”
JDG 7:14 അതിന് മറ്റേയാൾ പറഞ്ഞു: “ഇത് യോവാശിന്റെ മകനായ ഗിദെയോൻ എന്ന ഇസ്രായേല്യന്റെ വാളല്ലാതെ മറ്റൊന്നുമല്ല; ദൈവം മിദ്യാന്യരെയും ഈ പാളയത്തെ ഒക്കെയും അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
JDG 7:15 ഗിദെയോൻ സ്വപ്നവും വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു; അദ്ദേഹം ഇസ്രായേലിന്റെ പാളയത്തിൽ മടങ്ങിച്ചെന്ന് അവരോട് ഉറക്കെ വിളിച്ചുപറഞ്ഞു: “എഴുന്നേൽക്കുക! യഹോവ മിദ്യാന്യ പാളയത്തെ നിങ്ങളുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു.”
JDG 7:16 അദ്ദേഹം ആ മുന്നൂറുപേരെ മൂന്നു സംഘമായി വിഭാഗിച്ചു; ഓരോരുത്തന്റെയും കൈയിൽ ഓരോ കാഹളവും ഒഴിഞ്ഞ കുടവും കുടത്തിനകത്ത് ഓരോ പന്തവും കൊടുത്തു.
JDG 7:17 ഗിദെയോൻ അവരോടു പറഞ്ഞു: “എന്നെ നോക്കി, ഞാൻ ചെയ്യുന്നതുപോലെ ചെയ്യുക. പാളയത്തിന്റെ അതിർത്തിയിൽ എത്തുമ്പോൾ ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യണം.
JDG 7:18 ഞാനും എന്നോടുകൂടെയുള്ളവരും കാഹളംമുഴക്കുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്ന് കാഹളംമുഴക്കി, ‘യഹോവയ്ക്കും ഗിദെയോനുംവേണ്ടി’ എന്ന് ആർപ്പിടണം.”
JDG 7:19 മധ്യയാമാരംഭത്തിൽ, കാവൽക്കാർ മാറിയ ഉടനെ ഗിദെയോനും കൂടെയുള്ള നൂറുപേരും പാളയത്തിന്റെ അതിർത്തിയിലെത്തി. അവർ കാഹളം മുഴക്കിക്കൊണ്ട് കൈയിലിരുന്ന കുടങ്ങൾ ഉടച്ചു.
JDG 7:20 മൂന്നുകൂട്ടവും കാഹളംമുഴക്കി, കുടങ്ങൾ ഉടച്ചു; ഇടത്തുകൈയിൽ പന്തവും വലത്തുകൈയിൽ ഊതാൻ കാഹളവും പിടിച്ചു: “യഹോവയ്ക്കും ഗിദെയോനുംവേണ്ടി ഒരു വാൾ!” എന്ന് ആർത്തു,
JDG 7:21 പാളയത്തിന്റെ ചുറ്റും ഓരോരുത്തനും താന്താങ്ങളുടെ നിലയിൽത്തന്നെ നിന്നു; മിദ്യാന്യസൈന്യം ഓട്ടംതുടങ്ങി. അവർ നിലവിളിച്ചുകൊണ്ട് ഓടിപ്പോയി.
JDG 7:22 ആ മുന്നൂറുപേരും കാഹളം മുഴക്കിയപ്പോൾ യഹോവ പാളയത്തിലൊക്കെയും ഓരോരുത്തന്റെ വാൾ താന്താങ്ങളുടെ കൂട്ടുകാരന്റെനേരേ തിരിപ്പിച്ചു; സൈന്യം സേരേരാ വഴിയായി ബേത്-ശിത്താഹവരെയും തബ്ബത്തിന്നരികെയുള്ള ആബേൽ-മെഹോലെയുടെ അതിരുവരെയും ഓടിപ്പോയി.
JDG 7:23 ഇസ്രായേല്യർ നഫ്താലിയിൽനിന്നും ആശേരിൽനിന്നും മനശ്ശെയിൽനിന്നൊക്കെയും ഒരുമിച്ചുകൂടി മിദ്യാന്യരെ പിൻതുടർന്നു.
JDG 7:24 ഗിദെയോൻ എഫ്രയീം മലനാട്ടിലെല്ലായിടവും ദൂതന്മാരെ അയച്ചു. “മിദ്യാന്യരുടെനേരേ ഇറങ്ങിവന്ന് ബേത്-ബാരാവരെയുള്ള യോർദാൻനദി അവർക്കുമുമ്പേ കൈവശമാക്കിക്കൊൾക,” എന്നു പറയിച്ചു. അങ്ങനെ എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്-ബാരായും യോർദാനുംവരെയുള്ള ജലാശയങ്ങൾ കൈവശമാക്കി.
JDG 7:25 അവർ ഓരേബ്, സേബ് എന്ന രണ്ടു മിദ്യാന്യപ്രഭുക്കന്മാരെയും പിടിച്ചു. ഓരേബിനെ ഓരേബ് പാറയിൽവെച്ചും സേബിനെ സേബ് മുന്തിരിച്ചക്കിനരികെവെച്ചും കൊന്നുകളഞ്ഞു. ഓരേബിന്റെയും സേബിന്റെയും തല യോർദാന് അക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.
JDG 8:1 എന്നാൽ എഫ്രയീമ്യർ ഗിദെയോനോട് ചോദിച്ചു: “നീ ഞങ്ങളോട് എന്താണിങ്ങനെ ചെയ്തത്? നീ മിദ്യാന്യരോട് യുദ്ധത്തിനു പോയപ്പോൾ ഞങ്ങളെ വിളിക്കാഞ്ഞതെന്ത്?” അവർ അദ്ദേഹത്തെ നിശിതമായി വിമർശിച്ചു.
JDG 8:2 അദ്ദേഹം അവരോട്, “നിങ്ങൾ നേടിയതിനോടു തുലനംചെയ്താൽ ഞാൻ ഈ ചെയ്തത് എത്ര നിസ്സാരം! അബിയേസെരിന്റെ മുന്തിരിക്കൊയ്ത്തിനെക്കാൾ എഫ്രയീമിന്റെ കാലാപെറുക്കുകയല്ലയോ നല്ലത്?
JDG 8:3 ദൈവം മിദ്യാന്യപ്രഭുക്കന്മാരായ ഓരേബിനെയും സേബിനെയും ഏൽപ്പിച്ചുതന്നത് നിങ്ങളുടെ കരങ്ങളിലല്ലയോ? നിങ്ങളോട് താരതമ്യംചെയ്താൽ എന്നെക്കൊണ്ടു സാധിച്ചത് എത്ര നിസ്സാരം!” ഈ മറുപടിയിൽ അവർക്ക് അദ്ദേഹത്തോടുള്ള കോപം ശമിച്ചു.
JDG 8:4 ഗിദെയോനും കൂടെയുള്ള മുന്നൂറുപേരും ക്ഷീണിച്ചിരുന്നെങ്കിലും ശത്രുക്കളെ പിൻതുടർന്നുകൊണ്ട് അവർ യോർദാന്റെ അക്കരെ കടന്നു.
JDG 8:5 അദ്ദേഹം സൂക്കോത്ത് നിവാസികളോടു പറഞ്ഞു: “എന്റെ കൂടെയുള്ള സൈന്യത്തിന് അൽപ്പം ഭക്ഷണം കൊടുക്കണമേ. അവർ ക്ഷീണിച്ചിരിക്കുന്നു. ഞാൻ മിദ്യാന്യ രാജാക്കന്മാരായ സേബഹിനെയും സൽമുന്നയെയും പിൻതുടരുകയാണ്.”
JDG 8:6 എന്നാൽ സൂക്കോത്തിലെ പ്രഭുക്കന്മാർ ചോദിച്ചു: “സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നിന്റെ കൈവശമായിക്കഴിഞ്ഞില്ലല്ലോ? അങ്ങനെയെങ്കിൽ ഞങ്ങൾ നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യമെന്ത്?”
JDG 8:7 അപ്പോൾ ഗിദെയോൻ: “ആകട്ടെ; സേബഹിനെയും സൽമുന്നയെയും യഹോവ എന്റെ കൈയിൽ ഏൽപ്പിച്ചശേഷം ഞാൻ നിങ്ങളുടെ മാംസം മരുഭൂമിയിലെ മുള്ളുകൊണ്ടും പറക്കാരകൊണ്ടും കീറിമുറിക്കും” എന്നു പറഞ്ഞു.
JDG 8:8 അവിടെനിന്ന് അദ്ദേഹം പെനീയേലിലേക്ക് പോയി. അവരോടും അദ്ദേഹം ഭക്ഷണത്തിനായി അപേക്ഷിച്ചു. സൂക്കോത്ത് നിവാസികൾ പറഞ്ഞതുപോലെതന്നെ പെനീയേൽ നിവാസികളും ഉത്തരം പറഞ്ഞു.
JDG 8:9 അദ്ദേഹം പെനീയേൽ നിവാസികളോട്, “ഞാൻ സമാധാനത്തോടെ മടങ്ങിവരുമ്പോൾ ഈ ഗോപുരം ഇടിച്ചുകളയും” എന്നു പറഞ്ഞു.
JDG 8:10 സേബഹും സൽമുന്നയും അവരോടുകൂടെ കിഴക്കു ദേശക്കാരുടെ സൈന്യത്തിൽ ശേഷിച്ചിരുന്ന ഏകദേശം പതിനയ്യായിരം പേരും കർക്കോരിൽ ആയിരുന്നു; പടയാളികളിൽ ഒരുലക്ഷത്തി ഇരുപതിനായിരം പേർ വധിക്കപ്പെട്ടിരുന്നു.
JDG 8:11 ഗിദെയോൻ നോബഹിനും യൊഗ്ബെഹെക്കും കിഴക്കുള്ള ദേശാന്തരികളുടെ വഴിയായി ചെന്ന് യുദ്ധം പ്രതീക്ഷിക്കാതിരുന്ന ആ സൈന്യത്തെ തോൽപ്പിച്ചു.
JDG 8:12 മിദ്യാന്യ രാജാക്കന്മാരായിരുന്ന സേബഹും സൽമുന്നയും ഓടിപ്പോയി. ഗിദെയോൻ അവരെ പിൻതുടർന്നുപിടിച്ചു. സൈന്യത്തെ ഒക്കെയും ചിതറിച്ചുകളഞ്ഞു.
JDG 8:13 യോവാശിന്റെ മകനായ ഗിദെയോൻ യുദ്ധംകഴിഞ്ഞ് ഹേരെസ് ചുരംവഴി മടങ്ങി.
JDG 8:14 വഴിയിൽ അദ്ദേഹം സൂക്കോത്ത് നിവാസികളിൽ ഒരു യുവാവിനെ പിടിച്ച് അവനെ ചോദ്യംചെയ്തു. അവൻ സൂക്കോത്തിലെ പ്രഭുക്കന്മാരും പട്ടണത്തലവന്മാരുമായ എഴുപത്തേഴ് ആളുകളുടെ പേര് അദ്ദേഹത്തിന് എഴുതിക്കൊടുത്തു.
JDG 8:15 പിന്നെ ഗിദെയോൻ സൂക്കോത്ത് നിവാസിളുടെ അടുക്കൽവന്ന്, “ ‘സേബഹിന്റെയും സൽമുന്നയുടെയും കൈകൾ നീ കൈവശപ്പെടുത്തിക്കഴിഞ്ഞില്ലല്ലോ?’ അങ്ങനെയെങ്കിൽ ഞങ്ങൾ തളർന്നിരിക്കുന്ന നിന്റെ സൈന്യത്തിന് ഭക്ഷണം കൊടുക്കേണ്ട കാര്യം എന്തെന്നു നിങ്ങൾ എന്നെ ധിക്കരിച്ചു പറഞ്ഞ സേബഹും സൽമുന്നയും ഇതാ” എന്നു പറഞ്ഞു.
JDG 8:16 അവർ പട്ടണത്തലവന്മാരെ പിടിച്ച് കാട്ടിലെ മുള്ളും പറക്കാരയുംകൊണ്ട് ശിക്ഷിച്ച് സൂക്കോത്ത് നിവാസികളെ ഒരു പാഠം പഠിപ്പിച്ചു.
JDG 8:17 അതിനുശേഷം അദ്ദേഹം പെനീയേലിലെ ഗോപുരം ഇടിച്ച് പട്ടണനിവാസികളെ കൊന്നുകളഞ്ഞു.
JDG 8:18 പിന്നെ ഗിദെയോൻ സേബഹിനോടും സൽമുന്നയോടും: “നിങ്ങൾ താബോരിൽവെച്ചു വധിച്ച പുരുഷന്മാർ എങ്ങനെയുള്ളവരായിരുന്നു” എന്നു ചോദിച്ചു. “അവർ താങ്കളെപ്പോലെയുള്ളവർ; ഓരോരുത്തനും രാജകുമാരനു തുല്യർ ആയിരുന്നു,” എന്ന് അവർ ഉത്തരം പറഞ്ഞു.
JDG 8:19 അതിനു ഗിദെയോൻ: “അവർ എന്റെ സഹോദരന്മാർ ആയിരുന്നു; എന്റെ അമ്മയുടെ പുത്രന്മാർ. നിങ്ങൾ അവരെ ജീവനോടെ ശേഷിപ്പിച്ചിരുന്നു എങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാൻ നിങ്ങളെ കൊല്ലുകയില്ലായിരുന്നു” എന്നു പറഞ്ഞു.
JDG 8:20 പിന്നെ അയാൾ തന്റെ ആദ്യജാതനായ യേഥെരിനോട്, “അവരെ കൊല്ലുക!” എന്നു പറഞ്ഞു; എന്നാൽ യേഥെർ നന്നേ ചെറുപ്പമായിരുന്നതുകൊണ്ടും ഭയപ്പെട്ടിരുന്നതുകൊണ്ടും വാൾ ഊരിയില്ല.
JDG 8:21 അപ്പോൾ സേബഹും സൽമുന്നയും, “താങ്കൾതന്നെ അതു ചെയ്യുക; ‘ആളിനെ കാണുന്നതുപോലുള്ള ബലമല്ലേ അയാൾക്കുള്ളൂ’ ” എന്നു പറഞ്ഞു. അങ്ങനെ ഗിദെയോൻ എഴുന്നേറ്റ് അവരെ കൊന്നു; അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ ആഭരണങ്ങൾ എടുത്തു.
JDG 8:22 ഇസ്രായേല്യർ ഗിദെയോനോട്: “താങ്കൾ ഞങ്ങളെ ഭരിക്കുക, അങ്ങനെതന്നെ താങ്കളുടെ മകനും താങ്കളുടെ പൗത്രനും—മിദ്യാന്യരുടെ കൈയിൽനിന്നു താങ്കൾ ഞങ്ങളെ രക്ഷിച്ചല്ലോ!”
JDG 8:23 എന്നാൽ ഗിദെയോൻ അവരോട്; “ഞാൻ നിങ്ങളെ ഭരിക്കുകയില്ല; എന്റെ മകനും ഭരിക്കുകയില്ല. യഹോവ നിങ്ങളെ ഭരിക്കും” എന്നു പറഞ്ഞു.
JDG 8:24 പിന്നെ ഗിദെയോൻ അവരോടു പറഞ്ഞു: “എനിക്ക് ഒരു അപേക്ഷയേയുള്ളൂ; കൊള്ളയിൽ കിട്ടിയ കർണാഭരണങ്ങൾ നിങ്ങൾ ഓരോരുത്തരും എനിക്കു നൽകണം.” (അവർ യിശ്മായേല്യർ ആയിരുന്നതുകൊണ്ട് സ്വർണംകൊണ്ടുള്ള കർണാഭരണം ധരിച്ചിരുന്നു.)
JDG 8:25 “ഞങ്ങൾ സന്തോഷത്തോടെ തരാം,” അവർ പറഞ്ഞു. ഒരു വസ്ത്രം വിരിച്ച് ഓരോരുത്തന് കൊള്ളയിൽ കിട്ടിയ ഓരോ സ്വർണക്കടുക്കൻ അതിലിട്ടു.
JDG 8:26 അവൻ ചോദിച്ചുവാങ്ങിയ സ്വർണക്കടുക്കന്റെ തൂക്കം ആയിരത്തിയെഴുനൂറു ശേക്കേൽ ആയിരുന്നു; വസ്ത്രത്തിന്റെ എണ്ണം എടുത്തിരുന്നില്ല. ഇതു കൂടാതെ ആഭരണങ്ങളും കുണ്ഡലങ്ങളും മിദ്യാന്യ രാജാക്കന്മാർ ധരിച്ചിരുന്ന ഊതവർണ വസ്ത്രങ്ങളും അവരുടെ ഒട്ടകങ്ങളുടെ കഴുത്തിലെ മാലകളും ഉണ്ടായിരുന്നു.
JDG 8:27 ഗിദെയോൻ ആ സ്വർണംകൊണ്ട് ഒരു ഏഫോദ് ഉണ്ടാക്കി തന്റെ പട്ടണമായ ഒഫ്രയിൽ പ്രതിഷ്ഠിച്ചു; ഇസ്രായേലെല്ലാം അതിനെ ആരാധിച്ചുകൊണ്ട് പരസംഗംചെയ്തു. അതു ഗിദെയോനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഒരു കെണിയായിത്തീർന്നു.
JDG 8:28 മിദ്യാൻ ഇസ്രായേൽജനത്തിനു കീഴടങ്ങി, പിന്നെ തലപൊക്കിയതുമില്ല, ഗിദെയോന്റെ ജീവിതകാലത്തു നാൽപ്പതുവർഷം ദേശത്തു സ്വസ്ഥതയുണ്ടായി.
JDG 8:29 യോവാശിന്റെ മകനായ യെരൂ-ബാൽ തന്റെ വീട്ടിൽ മടങ്ങിവന്നു.
JDG 8:30 ഗിദെയോന് നിരവധി ഭാര്യമാർ ഉണ്ടായിരുന്നു. സ്വന്തം മക്കളായിട്ടുതന്നെ എഴുപതു പുത്രന്മാർ അദ്ദേഹത്തിനുണ്ടായിരുന്നു.
JDG 8:31 ശേഖേമിലുള്ള അദ്ദേഹത്തിന്റെ വെപ്പാട്ടിയും അദ്ദേഹത്തിനൊരു മകനെ പ്രസവിച്ചു. അബീമെലെക്ക് എന്ന് അവനു പേരിട്ടു.
JDG 8:32 യോവാശിന്റെ മകനായ ഗിദെയോൻ നല്ല വാർധക്യത്തിൽ മരിച്ചു; അദ്ദേഹത്തെ അബിയേസ്രിയർക്കുള്ള ഒഫ്രയിൽ അദ്ദേഹത്തിന്റെ പിതാവായ യോവാശിന്റെ കല്ലറയിൽ അടക്കംചെയ്തു.
JDG 8:33 ഗിദെയോൻ മരിച്ചയുടനെ, ഇസ്രായേൽമക്കൾ വീണ്ടും ബാൽവിഗ്രഹങ്ങളെ വണങ്ങുന്നതിലൂടെ പരസംഗംചെയ്തു. ബാൽ-ബെരീത്തിനെ തങ്ങളുടെ ദേവനായി പ്രതിഷ്ഠിച്ചു.
JDG 8:34 ചുറ്റുമുള്ള സകലശത്രുക്കളുടെയും കൈയിൽനിന്നു തങ്ങളെ രക്ഷിച്ച തങ്ങളുടെ ദൈവമായ യഹോവയെ അവർ ഓർത്തില്ല.
JDG 8:35 ഗിദെയോൻ എന്ന യെരൂ-ബാൽ ഇസ്രായേലിനു ചെയ്ത സകലനന്മയ്ക്കും തക്കവണ്ണം അദ്ദേഹത്തിന്റെ കുടുംബത്തോട് അവർ കരുണ കാണിച്ചതുമില്ല.
JDG 9:1 യെരൂ-ബാലിന്റെ മകനായ അബീമെലെക്ക് ശേഖേമിൽ ചെന്നു തന്റെ അമ്മയുടെ സഹോദരന്മാരോടും അമ്മയുടെ കുലത്തിലുള്ള എല്ലാവരോടും സംസാരിച്ചു:
JDG 9:2 “ശേഖേം പൗരന്മാരോട് ചോദിക്കുക: ‘യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരുംകൂടെ നിങ്ങളെ ഭരിക്കുന്നതോ ഒരുവൻ നിങ്ങളെ ഭരിക്കുന്നതോ ഏതാണ് നിങ്ങൾക്കു നല്ലത്?’ ഞാൻ നിങ്ങളുടെ മാംസവും രക്തവുമാണെന്ന് ഓർക്കുക.”
JDG 9:3 അങ്ങനെ അബീമെലെക്കിന്റെ അമ്മയുടെ സഹോദരന്മാർ ശേഖേമിലെ സകലപൗരന്മാരോടും ഈ വാക്കുകൾ സംസാരിച്ചപ്പോൾ, അവർ അദ്ദേഹത്തോട് ചാഞ്ഞു; “അദ്ദേഹം നമ്മുടെ സഹോദരനല്ലോ” എന്ന് അവർ പറഞ്ഞു.
JDG 9:4 അവർ ബാൽ-ബെരീത്തിന്റെ ക്ഷേത്രത്തിൽനിന്ന് എഴുപത് ശേക്കേൽ വെള്ളി എടുത്ത് അയാൾക്കു കൊടുത്തു; അബീമെലെക്ക്, അത് ഉപയോഗിച്ച് വീണ്ടുവിചാരമില്ലാത്ത ആഭാസന്മാരെ കൂലിക്കെടുത്തു. അവർ അയാളുടെ അനുയായികളായിത്തീർന്നു.
JDG 9:5 അയാൾ ഒഫ്രയിൽ തന്റെ പിതാവിന്റെ വീട്ടിൽച്ചെന്നു. യെരൂ-ബാലിന്റെ പുത്രന്മാരായ തന്റെ എഴുപത് സഹോദരന്മാരെയും ഒരു കല്ലിൽവെച്ചു വധിച്ചു; എന്നാൽ യെരൂ-ബാലിന്റെ ഇളയപുത്രൻ യോഥാം ഒളിച്ചിരുന്നതുകൊണ്ട് രക്ഷപ്പെട്ടു.
JDG 9:6 അതിന്റെശേഷം ശേഖേമിലെയും ബേത്-മില്ലോയിലെയും എല്ലാ പൗരന്മാരും ശേഖേമിലെ സ്തംഭത്തിനരികെയുള്ള കരുവേലകത്തിന് സമീപം ഒരുമിച്ചുകൂടി, അവിടെവെച്ച് അബീമെലെക്കിനെ രാജാവായി വാഴിച്ചു.
JDG 9:7 ഇതു കേട്ടപ്പോൾ യോഥാം ഗെരിസീം മലമുകളിൽ കയറി ഉച്ചത്തിൽ അവരോട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ശേഖേം പൗരന്മാരേ, ദൈവം നിങ്ങളുടെ പ്രാർഥന കേൾക്കേണ്ടതിനു നിങ്ങൾ എന്റെ വാക്കു കേൾക്കുക,
JDG 9:8 ഒരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്ക് ഒരു രാജാവിനെ അഭിഷേകംചെയ്യാൻ പോയി; അവ ഒലിവു വൃക്ഷത്തോട്: ‘നീ ഞങ്ങൾക്കു രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
JDG 9:9 “അതിന് ഒലിവുവൃക്ഷം, ‘ദേവന്മാരും മനുഷ്യരും ഒരുപോലെ പുകഴ്ത്തുന്ന എന്റെ എണ്ണ ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്ന് ഉത്തരം പറഞ്ഞു.
JDG 9:10 “പിന്നെ വൃക്ഷങ്ങൾ അത്തിവൃക്ഷത്തോട്, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക’ എന്നപേക്ഷിച്ചു.
JDG 9:11 “അതിന് അത്തിവൃക്ഷം, ‘മധുരമുള്ള വിശേഷപ്പെട്ട എന്റെ പഴം ഉപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’ എന്നു ചോദിച്ചു.
JDG 9:12 “പിന്നെ വൃക്ഷങ്ങൾ മുന്തിരിവള്ളിയോട് അപേക്ഷിച്ചു, ‘വരിക, നീ ഞങ്ങൾക്ക് രാജാവായിരിക്കുക.’
JDG 9:13 “മുന്തിരിവള്ളി പറഞ്ഞു, ‘ദേവന്മാരെയും മനുഷ്യരെയും ആനന്ദിപ്പിക്കുന്ന എന്റെ വീഞ്ഞുപേക്ഷിച്ച് ഞാൻ വൃക്ഷങ്ങളുടെമേൽ ആടാൻ പോകുമോ?’
JDG 9:14 “ഒടുവിൽ വൃക്ഷങ്ങളെല്ലാം ചേർന്ന് മുൾപ്പടർപ്പിനോടു പറഞ്ഞു, ‘വരിക, നീ വന്ന് ഞങ്ങൾക്ക് രാജാവായിരിക്കുക.’
JDG 9:15 “മുൾപ്പടർപ്പ് വൃക്ഷങ്ങളോട്, ‘നിങ്ങൾ യഥാർഥമായി എന്നെ നിങ്ങൾക്ക് രാജാവായി അഭിഷേകംചെയ്യാൻ ആഗ്രഹിക്കുന്നു എങ്കിൽ എന്റെ തണലിൽ ആശ്രയിക്കുക; അല്ലാത്തപക്ഷം മുൾപ്പടർപ്പിൽനിന്ന് തീയിറങ്ങി ലെബാനോനിലെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!’
JDG 9:16 “നിങ്ങൾ ഇപ്പോൾ അബീമെലെക്കിനെ രാജാവാക്കിയതിൽ മാന്യതയോടും ഉത്തമബോധ്യത്തോടും കൂടെയാണോ പ്രവർത്തിച്ചത്? നിങ്ങൾ യെരൂ-ബാലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും ചെയ്തത് ന്യായമാണോ? അദ്ദേഹം അർഹിക്കുന്നവിധത്തിലാണോ നിങ്ങൾ അദ്ദേഹത്തോട് പെരുമാറിയത്?
JDG 9:17 എന്റെ പിതാവ് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നിങ്ങൾക്കുവേണ്ടി യുദ്ധംചെയ്ത് മിദ്യാന്യരുടെ കൈയിൽനിന്നു നിങ്ങളെ രക്ഷിച്ചു.
JDG 9:18 എന്നാൽ നിങ്ങൾ ഇന്ന് എന്റെ പിതാവിന്റെ ഗൃഹത്തിനെതിരേ മത്സരിച്ചു, അദ്ദേഹത്തിന്റെ എഴുപത് പുത്രന്മാരെയും ഒരു കല്ലിന്മേൽവെച്ചു കൊന്നു; അദ്ദേഹത്തിന്റെ ദാസിയുടെ മകനായ അബീമെലെക്ക് നിങ്ങളുടെ സഹോദരനായതുകൊണ്ട് അയാളെ ശേഖേം പൗരന്മാർക്ക് രാജാവാക്കുകയും ചെയ്തല്ലോ.
JDG 9:19 നിങ്ങൾ ഇന്ന് മാന്യതയോടെയും ഉത്തമബോധ്യത്തോടും കൂടെയാണ് യെരൂ-ബാലിനൊടും അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രവർത്തിച്ചതെങ്കിൽ നിങ്ങൾ അബീമെലെക്കിൽ ആനന്ദിക്കുക; അയാൾ നിങ്ങളിലും ആനന്ദിക്കട്ടെ!
JDG 9:20 അല്ലാത്തപക്ഷം, അബീമെലെക്കിൽനിന്ന് തീ ഇറങ്ങി ശേഖേമിലെയും ബേത്-മില്ലോയുടെയും ജനത്തെ ദഹിപ്പിക്കട്ടെ; ശേഖേമിൽനിന്നും ബേത്-മില്ലോയിൽനിന്നും തീ ഇറങ്ങി അബീമെലെക്കിനെയും വിഴുങ്ങട്ടെ!”
JDG 9:21 യോഥാം ബേരിലേക്കു പലായനംചെയ്തു. തന്റെ സഹോദരനായ അബീമെലെക്കിനെ ഭയന്ന് അവിടെ പാർത്തു.
JDG 9:22 അബീമെലെക്ക് മൂന്നുവർഷം ഇസ്രായേലിനെ ഭരിച്ചു.
JDG 9:23 അബീമെലെക്കിന്റെയും ശേഖേം പൗരന്മാരുടെയും മധ്യത്തിൽ, ദൈവം ഒരു ദുരാത്മാവിനെ അയച്ചു; ശേഖേം പൗരന്മാർ അബീമെലെക്കിനോട് ദ്രോഹം തുടങ്ങി;
JDG 9:24 അങ്ങനെ യെരൂ-ബാലിന്റെ എഴുപത് പുത്രന്മാരോടും ചെയ്ത പാതകത്തിനു പ്രതികാരമായിട്ടാണ് അവരുടെ രക്തം അവരുടെ ഘാതകനായ അവരുടെ സഹോദരൻ അബീമെലെക്കിന്റെയും അയാൾക്കു തുണയായിരുന്ന ശേഖേം പൗരന്മാരുടെയുംമേൽ ദൈവം വരുത്തിയത്.
JDG 9:25 ശേഖേം പൗരന്മാർ അയാൾക്കു വിരോധമായി മലമുകളിൽ ആളുകളെ പതിയിരുത്തി. ഇവർ ആ വഴി പോകുന്ന എല്ലാവരെയും കവർച്ചചെയ്തു; ഇതിനെക്കുറിച്ച് അബീമെലെക്കിന് അറിവുകിട്ടി.
JDG 9:26 അപ്പോൾ ഏബെദിന്റെ മകനായ ഗാലും അദ്ദേഹത്തിന്റെ സഹോദരന്മാരും ശേഖേമിലേക്കു വന്നു; ശേഖേം പൗരന്മാർ അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചു.
JDG 9:27 അവർ വയലിൽച്ചെന്ന് തങ്ങളുടെ മുന്തിരിത്തോപ്പുകളിലെ കുലകളറത്ത് തങ്ങളുടെ ദേവന്റെ ക്ഷേത്രത്തിൽ ഉത്സവം ആചരിച്ചു, അവർ തിന്നുകുടിച്ച് അബീമെലെക്കിനെ ശപിച്ചു.
JDG 9:28 ഏബെദിന്റെ മകനായ ഗാൽ പറഞ്ഞു: “നാം അയാളെ സേവിക്കേണ്ടതിന് അബീമെലെക്ക് ആര്? ശേഖേം ആര്? അയാൾ യെരൂ-ബാലിന്റെ മകനല്ലേ? സെബൂൽ അയാളുടെ പ്രതിനിധിയുമല്ലേ? ശേഖേമിന്റെ പിതാവായ ഹാമോരിന്റെ മക്കളെ സേവിക്കട്ടെ! നാം എന്തിന് അബീമെലെക്കിനെ സേവിക്കണം?
JDG 9:29 ഈ ജനം എന്റെ കൽപ്പനയിൻ കീഴിലായിരുന്നെങ്കിൽ! ഞാൻ അബീമെലെക്കിനെ ഒടുക്കിക്കളയുമായിരുന്നു. അബീമെലെക്കിനോട്, ‘നിന്റെ മുഴുവൻ സൈന്യവുമായി വരിക’ എന്നു പറയുമായിരുന്നു.”
JDG 9:30 നഗരാധിപനായ സെബൂൽ ഏബെദിന്റെ മകനായ ഗാലിന്റെ വാക്കു കേട്ടപ്പോൾ, അയാൾ കോപിഷ്ഠനായി.
JDG 9:31 അയാൾ രഹസ്യമായി അബീമെലെക്കിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “ഇതാ ഏബെദിന്റെ മകനായ ഗാലും അയാളുടെ സഹോദരന്മാരും ശേഖേമിൽ വന്നിരിക്കുന്നു. അയാൾ നിനക്കെതിരേ പട്ടണനിവാസികളെ മത്സരിപ്പിക്കുന്നു.
JDG 9:32 അതുകൊണ്ട് നീയും നിന്നോടുകൂടെയുള്ള സൈന്യവും രാത്രി വയലിൽ പതിയിരിക്കുക.
JDG 9:33 രാവിലെ സൂര്യോദയത്തിൽ എഴുന്നേറ്റ് പട്ടണത്തിലേക്കു വരിക; എന്നാൽ ഗാലും സൈന്യവും താങ്കളുടെനേരേ വരുമ്പോൾ യുക്തമായത് അവരോട് പ്രവർത്തിക്കുക” എന്നറിയിച്ചു.
JDG 9:34 അങ്ങനെ അബീമെലെക്കും കൂടെയുള്ള സൈന്യവും രാത്രിയിൽ പുറപ്പെട്ട് ശേഖേമിനരികെ നാലു സംഘമായി പതിയിരുന്നു.
JDG 9:35 ഏബെദിന്റെ മകനായ ഗാൽ പുറത്തുവന്ന് നഗരകവാടത്തിൽ നിലയുറപ്പിച്ചു. ഉടനെ അബീമെലെക്കും കൂടെയുള്ള സൈന്യവും പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു.
JDG 9:36 ഗാൽ അവരെ കണ്ടപ്പോൾ സെബൂലിനോട്, “അതാ, പർവതങ്ങളുടെ മുകളിൽനിന്ന് ആളുകൾ ഇറങ്ങിവരുന്നു!” എന്നു പറഞ്ഞു. സെബൂൽ പറഞ്ഞു, “പർവതങ്ങളുടെ നിഴൽ കണ്ട് മനുഷ്യരെന്ന് താങ്കൾക്കു തോന്നുകയാണ്.”
JDG 9:37 എന്നാൽ ഗാൽ പിന്നെയും പറഞ്ഞു: “അതാ, ദേശത്തിന്റെ മധ്യേനിന്ന് ആളുകൾ ഇറങ്ങിവരുന്നു; മറ്റൊരുകൂട്ടം ദേവപ്രശ്നംവെക്കുന്നവരുടെ കരുവേലകത്തിന്റെ സമീപത്തുകൂടി വരുന്നു.”
JDG 9:38 സെബൂൽ അവനോട്, “നാം അബീമെലെക്കിനെ സേവിക്കേണ്ടതിന് അവൻ ആരെന്നു പറഞ്ഞ നിന്റെ പൊങ്ങച്ചം ഇപ്പോൾ എവിടെ? ഇത് നീ പരിഹസിച്ച പുരുഷന്മാർ അല്ലേ? പോയി, അവരോട് യുദ്ധംചെയ്യുക!” എന്നു പറഞ്ഞു.
JDG 9:39 അങ്ങനെ ഗാൽ ശേഖേം പൗരന്മാരെ അബീമെലെക്കിനെതിരേ അണിനിരത്തി;
JDG 9:40 അബീമെലെക്കിന്റെ മുമ്പിൽ അവൻ തോറ്റോടി; നഗരകവാടംവരെ ശേഖേം പൗരന്മാരിൽ അനേകർ മുറിവേറ്റുവീണു.
JDG 9:41 അബീമെലെക്ക് അരൂമയിൽ താമസിച്ചു, സെബൂൽ ഗാലിനെയും സഹോദരന്മാരെയും ശേഖേമിൽനിന്ന് ഓടിച്ചുകളഞ്ഞു.
JDG 9:42 പിറ്റേന്നാൾ ശേഖേമിലെ ജനം വയലിലേക്കുപോയി. അബീമെലെക്കിന് അത് അറിവുകിട്ടി.
JDG 9:43 അദ്ദേഹം തന്റെ ആളുകളെ മൂന്നുകൂട്ടമായി വിഭജിച്ച് വയലിൽ പതിയിരുത്തി. ജനം പട്ടണത്തിൽനിന്ന് പുറപ്പെട്ട് വരുന്നതുകണ്ട്, താനും തന്നോടുകൂടെയുള്ളവരും എഴുന്നേറ്റ് അവരെ ആക്രമിച്ചു.
JDG 9:44 പിന്നെ അബീമെലെക്കും കൂടെയുള്ള സംഘവും പാഞ്ഞുചെന്ന് പട്ടണത്തിന്റെ കവാടത്തിൽ നിലയുറപ്പിച്ചു. മറ്റേ രണ്ടുസംഘങ്ങൾ വയലിലുള്ള സകലജനത്തിന്റെയുംനേരേ പാഞ്ഞുചെന്നു; അവരെ സംഹരിച്ചു.
JDG 9:45 അബീമെലെക്ക് അന്നുമുഴുവനും പട്ടണത്തോട് യുദ്ധംചെയ്ത് പട്ടണം പിടിച്ച് അതിലെ ജനത്തെ കൊന്നു, പട്ടണം ഇടിച്ചുനിരത്തി അതിൽ ഉപ്പുവിതറി.
JDG 9:46 ശേഖേം ഗോപുരവാസികൾ ഇതു കേട്ട് എല്ലാവരും ഏൽ-ബെരീത്തിന്റെ ക്ഷേത്രമണ്ഡപത്തിൽ കടന്നു.
JDG 9:47 ശേഖേം ഗോപുരവാസികൾ എല്ലാവരും ഒന്നിച്ചുകൂടിയിരിക്കുന്നു എന്ന് അബീമെലെക്കിന് അറിവുകിട്ടി.
JDG 9:48 അബീമെലെക്കും കൂടെയുള്ള ജനവും സൽമോൻ പർവതത്തിൽ കയറി; അദ്ദേഹം കോടാലി എടുത്ത് ഒരു മരത്തിലെ ചില കൊമ്പുകൾ വെട്ടി ചുമലിൽവെച്ചു. തന്നോടുകൂടെയുള്ളവരോട്, “വേഗം! ഞാൻ ചെയ്യുന്നതുപോലെതന്നെ നിങ്ങളും ചെയ്യുക!” എന്നു പറഞ്ഞു.
JDG 9:49 അവരും അതുപോലെ ഓരോരുത്തരും ചില കൊമ്പുകൾ വെട്ടി അതുമായി അബീമെലെക്കിന്റെ പിന്നാലെ ചെന്നു. ആ കൊമ്പുകൾ മണ്ഡപത്തോട് ചേർത്തിട്ടു തീകൊളുത്തി. മണ്ഡപം ഉൾപ്പെടെ അവരെ ചുട്ടുകളഞ്ഞു. അങ്ങനെ പുരുഷന്മാരും സ്ത്രീകളും ശേഖേം ഗോപുരവാസികളായ ആയിരത്തോളംപേർ മരിച്ചു.
JDG 9:50 അതിനുശേഷം അബീമെലെക്ക് തേബെസിലേക്കു ചെന്ന്, അതിനെ ഉപരോധിച്ച്, ആ പട്ടണം പിടിച്ചു.
JDG 9:51 പട്ടണത്തിനകത്ത് ഉറപ്പുള്ള ഒരു ഗോപുരം ഉണ്ടായിരുന്നു; അവിടേക്ക് പുരുഷന്മാരും സ്ത്രീകളുമായി പട്ടണത്തിലുള്ളവരെല്ലാം ഓടിക്കടന്നു വാതിലടച്ച് ഗോപുരത്തിന്റെ മുകളിൽ കയറി.
JDG 9:52 അബീമെലെക്ക് ഗോപുരത്തിനരികെ എത്തി അതിനെ ആക്രമിച്ചു; അത് തീവെച്ച് ചുട്ടുകളയേണ്ടതിന് ഗോപുരവാതിലിന് അടുത്തുചെന്നു.
JDG 9:53 അപ്പോൾ ഒരു സ്ത്രീ ഒരു തിരികല്ലിൻപിള്ള അബീമെലെക്കിന്റെ തലയിലിട്ട് അവന്റെ തലയോട്ടി തകർത്തുകളഞ്ഞു.
JDG 9:54 ഉടനെ അവൻ തന്റെ ആയുധവാഹകനായ യുവാവിനോട്, “ഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന് നിന്റെ വാൾ ഊരി എന്നെ കൊല്ലുക” എന്നു പറഞ്ഞു. അവന്റെ ഭൃത്യൻ അവനെ വാൾകൊണ്ട് വെട്ടി. അങ്ങനെ അവൻ മരിച്ചു.
JDG 9:55 അബീമെലെക്ക് മരിച്ചെന്നുകണ്ടപ്പോൾ ഇസ്രായേൽജനം വീടുകളിലേക്കു മടങ്ങിപ്പോയി.
JDG 9:56 അബീമെലെക്ക് തന്റെ എഴുപത് സഹോദരന്മാരെയും കൊന്ന് തന്റെ പിതാവിനോട് ചെയ്ത പാതകത്തിന്, ദൈവം അവനോട് ഇങ്ങനെ പ്രതികാരംചെയ്തു.
JDG 9:57 ശേഖേം നിവാസികളുടെ സകലദുഷ്ടതയ്ക്കും ദൈവം തക്ക ശിക്ഷ നൽകി. അങ്ങനെ യെരൂ-ബാലിന്റെ പുത്രനായ യോഥാമിന്റെ ശാപം അവരുടെമേൽ വന്നു.
JDG 10:1 അബീമെലെക്കിനുശേഷം യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട ദോദോയുടെ പുത്രനായ പൂവായുടെ പുത്രൻ തോലാ ഇസ്രായേലിനെ രക്ഷിക്കാൻ എഴുന്നേറ്റു; എഫ്രയീംമലനാട്ടിലെ ശമീരിൽ അദ്ദേഹം വസിച്ചിരുന്നു.
JDG 10:2 അദ്ദേഹം ഇസ്രായേലിനെ ഇരുപത്തിമൂന്നു വർഷം നയിച്ചശേഷം മരിച്ചു; ശമീരിൽ അടക്കപ്പെട്ടു.
JDG 10:3 അദ്ദേഹത്തിനുശേഷം ഗിലെയാദ്യനായ യായീർ ഇരുപത്തിരണ്ടു വർഷം ഇസ്രായേലിനു നായകനായിരുന്നു.
JDG 10:4 അദ്ദേഹത്തിന് മുപ്പത് പുത്രന്മാരുണ്ടായിരുന്നു. മുപ്പതുപേരും കഴുതപ്പുറത്ത് കയറി ഓടിക്കുന്നവരായിരുന്നു. ഗിലെയാദ് ദേശത്ത് ഹാവോത്ത്-യായീർ എന്ന് ഇന്നും അറിയപ്പെടുന്ന മുപ്പത് പട്ടണങ്ങൾ അവരുടെ അധീനതയിലായിരുന്നു.
JDG 10:5 യായീർ മരിച്ചപ്പോൾ കാമോനിൽ അദ്ദേഹത്തെ അടക്കംചെയ്തു.
JDG 10:6 ഇസ്രായേൽജനം പിന്നെയും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾചെയ്തു. ബാൽവിഗ്രഹങ്ങളെയും അസ്തരോത്തിനെയും അരാമ്യദേവന്മാരെയും സീദോന്യദേവന്മാരെയും മോവാബ്യദേവന്മാരെയും അമ്മോന്യദേവന്മാരെയും ഫെലിസ്ത്യദേവന്മാരെയും സേവിച്ചു. ഇസ്രായേൽജനം യഹോവയെ ഉപേക്ഷിച്ചു; അവിടത്തെ സേവിച്ചതേയില്ല.
JDG 10:7 യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. അവിടന്ന് അവരെ ഫെലിസ്ത്യർക്കും അമ്മോന്യർക്കും ഏൽപ്പിച്ചു.
JDG 10:8 ആ വർഷം അവർ ഇസ്രായേൽമക്കളെ ചിതറിക്കുകയും തകർക്കുകയും ചെയ്തു. യോർദാനു കിഴക്ക് ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ ഇസ്രായേൽമക്കളെയും പതിനെട്ട് വർഷത്തോളം അവർ പീഡിപ്പിച്ചു.
JDG 10:9 അമ്മോന്യർ യെഹൂദയോടും ബെന്യാമീനോടും എഫ്രയീം ഗൃഹത്തോടും യുദ്ധംചെയ്യാൻ യോർദാൻ കടന്നു; തന്മൂലം ഇസ്രായേൽജനം വലിയ കഷ്ടത്തിലായി.
JDG 10:10 അപ്പോൾ ഇസ്രായേൽജനം യഹോവയോട് നിലവിളിച്ചു: “ഞങ്ങൾ ഞങ്ങളുടെ ദൈവത്തെ ഉപേക്ഷിച്ച് ബാൽവിഗ്രഹങ്ങളെ സേവിക്കുകയാൽ അങ്ങയോട് പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
JDG 10:11 യഹോവ ഇസ്രായേൽജനത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈജിപ്റ്റുകാർ, അമോര്യർ, അമ്മോന്യർ, ഫെലിസ്ത്യർ എന്നിവരുടെ കൈയിൽനിന്നു ഞാൻ നിങ്ങളെ രക്ഷിച്ചില്ലയോ?
JDG 10:12 സീദോന്യരും അമാലേക്യരും മാവോന്യരും നിങ്ങളെ പീഡിപ്പിച്ചു; നിങ്ങൾ സഹായത്തിനായി എന്നോട് നിലവിളിച്ചു; ഞാൻ നിങ്ങളെ അവരുടെ കൈയിൽനിന്നു മോചിപ്പിച്ചില്ലയോ?
JDG 10:13 എന്നിട്ടും നിങ്ങൾ എന്നെ ഉപേക്ഷിച്ച് അന്യദേവന്മാരെ സേവിച്ചു; അതുകൊണ്ട് ഇനി ഞാൻ നിങ്ങളെ രക്ഷിക്കുകയില്ല.
JDG 10:14 നിങ്ങൾ തെരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോട് നിലവിളിക്കുക; നിങ്ങളുടെ കഷ്ടകാലത്ത് അവർ നിങ്ങളെ രക്ഷിക്കട്ടെ!”
JDG 10:15 എന്നാൽ ഇസ്രായേൽമക്കൾ യഹോവയോട്: “ഞങ്ങൾ പാപംചെയ്തിരിക്കുന്നു; അങ്ങയുടെ ഇഷ്ടംപോലെയൊക്കെയും ഞങ്ങളോട് ചെയ്തുകൊൾക; ഇപ്പോൾമാത്രം ഞങ്ങളെ വിടുവിക്കണമേ” എന്നപേക്ഷിച്ചു.
JDG 10:16 അവർ തങ്ങളുടെ ഇടയിൽനിന്ന് അന്യദേവന്മാരെ നീക്കിക്കളഞ്ഞു; യഹോവയെ സേവിച്ചു; ഇസ്രായേലിന്റെ കഷ്ടത യഹോവയ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായി.
JDG 10:17 അമ്മോന്യർ യുദ്ധത്തിനൊരുങ്ങി ഗിലെയാദിൽ പാളയമടിച്ചു; ഇസ്രായേൽമക്കൾ ഒരുമിച്ചുചേർന്ന് മിസ്പായിൽ പാളയമിറങ്ങി.
JDG 10:18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനവും പരസ്പരം പറഞ്ഞു: “അമ്മോന്യരോട് യുദ്ധം ആരംഭിക്കുന്നയാൾ ആരോ അദ്ദേഹം ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കും.”
JDG 11:1 ഗിലെയാദ്യനായ യിഫ്താഹ് ധീരനായ ഒരു യോദ്ധാവായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് ഗിലെയാദും അമ്മ ഒരു വേശ്യയുമായിരുന്നു.
JDG 11:2 ഗിലെയാദിന് സ്വന്തം ഭാര്യയിലും പുത്രന്മാരുണ്ടായിരുന്നു. അവൻ വളർന്നപ്പോൾ, “ഞങ്ങളുടെ പിതൃഭവനത്തിലെ ഓഹരി നിനക്കു ലഭിക്കുകയില്ല, നീ പരസ്ത്രീയുടെ മകനാകുന്നു” എന്നു പറഞ്ഞ് യിഫ്താഹിനെ ഓടിച്ചുകളഞ്ഞു.
JDG 11:3 അങ്ങനെ യിഫ്താഹ് തന്റെ സഹോദരന്മാരെവിട്ട് തോബ് ദേശത്തു ചെന്നുപാർത്തു; ആഭാസന്മാരായ ചിലർ യിഫ്താഹിന്റെ ചുറ്റുംകൂടി അദ്ദേഹത്തെ അനുഗമിച്ചു.
JDG 11:4 കുറെക്കാലം കഴിഞ്ഞ് അമ്മോന്യർ ഇസ്രായേലിനോട് യുദ്ധം തുടങ്ങി.
JDG 11:5 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനെ തോബ് ദേശത്തുനിന്ന് കൊണ്ടുവരാൻ ചെന്നു.
JDG 11:6 അവർ യിഫ്താഹിനോട് പറഞ്ഞു: “വരിക, അമ്മോന്യരോട് യുദ്ധംചെയ്യാൻ നീ ഞങ്ങളുടെ സൈന്യാധിപനായിരിക്കുക.”
JDG 11:7 യിഫ്താഹ് അവരോട്: “നിങ്ങൾ എന്നെ വെറുത്ത് എന്റെ പിതൃഭവനത്തിൽനിന്നും ഓടിച്ചുകളഞ്ഞില്ലയോ? ഇപ്പോൾ നിങ്ങൾ കഷ്ടത്തിലായപ്പോൾ എന്തിനെന്റെ അടുക്കൽ വരുന്നു” എന്നു ചോദിച്ചു.
JDG 11:8 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോട്: “നീ ഞങ്ങളോടുകൂടെവന്ന് അമ്മോന്യരോടു യുദ്ധംചെയ്യുകയും ഗിലെയാദിലെ സകലനിവാസികൾക്കും തലവനായിരിക്കുകയും ചെയ്യുക. അതിനുവേണ്ടിത്തന്നെയാണ് ഞങ്ങൾ ഇപ്പോൾ നിന്റെ അടുക്കൽ ഇങ്ങോട്ട് വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
JDG 11:9 “അമ്മോന്യരോടു യുദ്ധംചെയ്യാൻ നിങ്ങൾ എന്നെ കൂട്ടിക്കൊണ്ടു പോയിട്ട് യഹോവ അവരെ എന്റെ കൈയിൽ ഏൽപ്പിക്കുന്നു എങ്കിൽ നിങ്ങൾ നിശ്ചയമായും എന്നെ തലവനാക്കുമോ?” എന്ന് യിഫ്താഹ് ചോദിച്ചു.
JDG 11:10 ഗിലെയാദിലെ നേതാക്കന്മാർ യിഫ്താഹിനോടു പറഞ്ഞു: “യഹോവ നമുക്കു സാക്ഷിയായിരിക്കട്ടെ! നീ പറഞ്ഞതുപോലെതന്നെ ഞങ്ങൾ ചെയ്യും.”
JDG 11:11 അങ്ങനെ യിഫ്താഹ് ഗിലെയാദിലെ നേതാക്കന്മാരോടുകൂടെ പോയി; ജനം അദ്ദേഹത്തെ തലവനും സൈന്യാധിപനും ആക്കി; യിഫ്താഹ് മിസ്പായിൽ യഹോവയുടെമുമ്പാകെ, താൻ പറഞ്ഞതെല്ലാം വീണ്ടും പ്രസ്താവിച്ചു.
JDG 11:12 അതിനുശേഷം യിഫ്താഹ് അമ്മോന്യരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: “എന്നോട് എന്തു വിരോധംകൊണ്ടാണ് എന്റെ രാജ്യത്തിനെതിരേ യുദ്ധംചെയ്യാൻ താങ്കൾ വരുന്നത്?” എന്നു ചോദിച്ചു.
JDG 11:13 അമ്മോന്യരാജാവ് യിഫ്താഹിന്റെ ദൂതന്മാരോട് ഇപ്രകാരം പറഞ്ഞയച്ചു: “ഇസ്രായേൽ ഈജിപ്റ്റിൽനിന്നു വന്നപ്പോൾ അർന്നോൻമുതൽ യാബ്ബോക്കും യോർദാനുംവരെയുള്ള എന്റെ ദേശം കൈവശപ്പെടുത്തി, ഇപ്പോൾ ആ ദേശം സമാധാനത്തോടെ മടക്കിത്തരിക.”
JDG 11:14 അമ്മോന്യരാജാവിനോട് ഇപ്രകാരം പറയാൻ യിഫ്താഹ് പിന്നെയും ദൂതന്മാരെ പറഞ്ഞയച്ചു.
JDG 11:15 “യിഫ്താഹ് ഇപ്രകാരം പറയുന്നു: ഇസ്രായേൽ മോവാബുദേശമോ അമ്മോന്യദേശമോ കൈവശപ്പെടുത്തിയിട്ടില്ല.
JDG 11:16 എന്നാൽ ഇസ്രായേൽ ഈജിപ്റ്റിൽനിന്നു പുറപ്പെട്ട് മരുഭൂമിയിൽക്കൂടി ചെങ്കടൽവരെയും അവിടെനിന്നു കാദേശിലും എത്തി.
JDG 11:17 അപ്പോൾ ഇസ്രായേൽ ഏദോംരാജാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു, ‘താങ്കളുടെ ദേശത്തുകൂടി കടന്നുപോകാൻ ഞങ്ങൾക്ക് അനുവാദം തരണം’ എന്നു പറയിച്ചു. എങ്കിലും ഏദോം രാജാവ് ചെവിക്കൊണ്ടില്ല. മോവാബുരാജാവിന്റെ അടുക്കലേക്കും അവർ ദൂതന്മാരെ അയച്ചു, അദ്ദേഹവും സമ്മതിച്ചില്ല; അങ്ങനെ ഇസ്രായേൽ കാദേശിൽ താമസിച്ചു.
JDG 11:18 “അവസാനം, അവർ മരുഭൂമിയിൽക്കൂടെ സഞ്ചരിച്ചു. ഏദോം, മോവാബ് എന്നീ ദേശങ്ങൾ ചുറ്റി മോവാബ് ദേശത്തിനു കിഴക്ക് അർന്നോൻനദിക്കക്കരെ പാളയമിറങ്ങി. മോവാബിന്റെ അതിരിനകത്ത് അവർ കടന്നില്ല. കാരണം അർന്നോൻ മോവാബിന്റെ അതിരായിരുന്നു.
JDG 11:19 “പിന്നെ ഇസ്രായേൽ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ‘താങ്കളുടെ ദേശത്തുകൂടി എന്റെ സ്ഥലത്തേക്ക് കടന്നുപോകാൻ അനുവാദം തരണമേ’ എന്നു പറയിച്ചു.
JDG 11:20 എങ്കിലും സീഹോൻ തന്റെ ദേശത്തുകൂടെ ഇസ്രായേലിനെ കടത്തിവിടാൻ തക്കവണ്ണം അവരെ വിശ്വസിച്ചില്ല. അദ്ദേഹം തന്റെ ജനത്തെയെല്ലാം വിളിച്ചുകൂട്ടി, യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോട് പൊരുതി.
JDG 11:21 “ഇസ്രായേലിന്റെ ദൈവമായ യഹോവ സീഹോനെയും അയാളുടെ സകലജനത്തെയും ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചു; അവർ അവരെ തോൽപ്പിച്ചു; ഇങ്ങനെ ഇസ്രായേൽ ആ ദേശവാസികളായ അമോര്യരുടെ ദേശം പിടിച്ചെടുത്തു.
JDG 11:22 അർന്നോൻമുതൽ യാബ്ബോക്കുവരെയും മരുഭൂമിമുതൽ യോർദാൻവരെയുമുള്ള അമോര്യരുടെ ദേശംമുഴുവൻ അവർ കൈവശപ്പെടുത്തി.
JDG 11:23 “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് അമോര്യരെ നീക്കിക്കളഞ്ഞിരിക്കെ, നിനക്ക് അവ തിരികെ നൽകേണ്ടതിന്റെ ആവശ്യമെന്ത്?
JDG 11:24 താങ്കളുടെ ദേവനായ കെമോശ് താങ്കൾക്കു തരുന്നത് താങ്കൾ കൈവശം വെക്കുകയില്ലേ? അങ്ങനെതന്നെ ഞങ്ങളുടെ ദൈവമായ യഹോവ ഞങ്ങൾക്കു തരുന്നതൊക്കെ ഞങ്ങളും അവകാശമാക്കും.
JDG 11:25 സിപ്പോരിന്റെ മകനായ ബാലാക്ക് എന്ന മോവാബുരാജാവിനെക്കാൾ താങ്കൾ ശ്രേഷ്ഠനോ? അദ്ദേഹം എപ്പോഴെങ്കിലും ഇസ്രായേലിനോട് കലഹിക്കുകയോ യുദ്ധംചെയ്യുകയോ ചെയ്തിട്ടുണ്ടോ?
JDG 11:26 ഇസ്രായേൽ ഹെശ്ബോനിലും അതിന്റെ ഗ്രാമങ്ങളിലും അരോവേരിലും അതിന്റെ ഗ്രാമങ്ങളിലും അർന്നോൻതീരത്തുള്ള എല്ലാ പട്ടണങ്ങളിലും മുന്നൂറു വർഷക്കാലം താമസിച്ച ആ കാലത്തിനിടയിൽ നിങ്ങൾ എന്തുകൊണ്ട് അതു തിരിച്ചു വാങ്ങിയില്ല?
JDG 11:27 ആകയാൽ ഞാൻ താങ്കളോട് അന്യായമൊന്നുംചെയ്തിട്ടില്ല. എനിക്കെതിരേ യുദ്ധത്തിനൊരുങ്ങുന്നതിനാൽ താങ്കൾ എന്നോടാകുന്നു അന്യായംചെയ്യുന്നത്; ന്യായാധിപനായ യഹോവ ഇന്ന് ഇസ്രായേൽമക്കളുടെയും അമ്മോന്യരുടെയും മധ്യേ ന്യായംവിധിക്കട്ടെ.”
JDG 11:28 എന്നാൽ യിഫ്താഹ് പറഞ്ഞയച്ച സന്ദേശം അമ്മോന്യരുടെ രാജാവ് അശ്ശേഷം വകവെച്ചില്ല.
JDG 11:29 അപ്പോൾ യഹോവയുടെ ആത്മാവ് യിഫ്താഹിന്റെമേൽ വന്നു; അദ്ദേഹം ഗിലെയാദും മനശ്ശെയും കടന്ന് ഗിലെയാദിലെ മിസ്പായിൽ എത്തി. അവിടെനിന്ന് അമ്മോന്യരുടെനേരേ ചെന്നു.
JDG 11:30 യിഫ്താഹ് യഹോവയ്ക്ക് ഒരു നേർച്ച നേർന്നു: “അങ്ങ് അമ്മോന്യരെ എന്റെ കൈയിൽ ഏൽപ്പിക്കുമെങ്കിൽ,
JDG 11:31 ഞാൻ അമ്മോന്യരെ ജയിച്ച് സമാധാനത്തോടെ മടങ്ങിവരുമ്പോൾ എന്റെ വീട്ടുവാതിൽക്കൽ എന്നെ എതിരേറ്റുവരുന്നത് യഹോവയ്ക്കുള്ളതായിരിക്കും; അത് ഞാൻ ഹോമയാഗമായി അർപ്പിക്കും.”
JDG 11:32 പിന്നെ യിഫ്താഹ് അമ്മോന്യരുടെനേരേ ചെന്നു; യഹോവ അവരെ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു.
JDG 11:33 അരോയേർമുതൽ മിന്നീത്തുവരെയും ആബേൽ-കെരാമീംവരെയുമുള്ള ഇരുപതു പട്ടണങ്ങളെ അദ്ദേഹം നശിപ്പിച്ചു. ഇങ്ങനെ ഇസ്രായേൽ അമ്മോനെ കീഴടക്കി.
JDG 11:34 യിഫ്താഹ് മിസ്പായിൽ തന്റെ വീട്ടിലേക്കു വന്നപ്പോൾ ഇതാ, അദ്ദേഹത്തിന്റെ മകൾ തപ്പുകൊട്ടി നൃത്തംവെച്ച് അദ്ദേഹത്തെ എതിരേൽക്കാൻ വരുന്നു! അവൾ അദ്ദേഹത്തിന് ഏകമകൾ ആയിരുന്നു. അവൾ അല്ലാതെ അദ്ദേഹത്തിന് മകനോ മകളോ വേറെ ഇല്ലായിരുന്നു.
JDG 11:35 അവളെ കണ്ടയുടനെ അദ്ദേഹം തന്റെ വസ്ത്രംകീറി: “അയ്യോ, എന്റെ മോളേ! നീ എന്നെ വ്യസനത്തിൽ ആഴ്ത്തി എന്നെ ദുഃഖിതനാക്കിയല്ലോ; യഹോവയോടു ഞാൻ ശപഥംചെയ്തുപോയി; എനിക്കതു ലംഘിച്ചുകൂടാ” എന്നു പറഞ്ഞു.
JDG 11:36 “അപ്പാ, അങ്ങ് യഹോവയോട് ശപഥംചെയ്തിരിക്കുന്നു. അങ്ങ് ശപഥംചെയ്തതുപോലെ എന്നോടു ചെയ്തുകൊൾക. യഹോവ അങ്ങേക്കുവേണ്ടി അങ്ങയുടെ ശത്രുക്കളായ അമ്മോന്യരോട് പ്രതികാരംചെയ്തല്ലോ.
JDG 11:37 എന്നാൽ ഈ ഒരു കാര്യം എനിക്കു നൽകണമേ. ഞാൻ ഒരിക്കലും വിവാഹംകഴിക്കുകയില്ല എന്നതിനാൽ പർവതങ്ങളിൽചെന്ന് എന്റെ സഖിമാരുമായി ദുഃഖാചരണം നടത്തേണ്ടതിന് എനിക്കു രണ്ടുമാസത്തെ അവധിതരണം” എന്ന് അവൾ തന്റെ പിതാവിനോട് പറഞ്ഞു.
JDG 11:38 “പൊയ്ക്കൊൾക,” എന്ന് അദ്ദേഹം പറഞ്ഞു. അവളെ രണ്ടുമാസത്തേക്കയച്ചു; അവൾ സഖിമാരുമായി ചെന്ന് തന്റെ കന്യാത്വത്തെക്കുറിച്ച് പർവതങ്ങളിൽ ദുഃഖാചരണം നടത്തി.
JDG 11:39 രണ്ടുമാസം കഴിഞ്ഞ് അവൾ തന്റെ പിതാവിന്റെ അടുക്കൽ മടങ്ങിവന്നു; അദ്ദേഹം ശപഥംചെയ്തിരുന്നതുപോലെ അവളോടുചെയ്തു; അവൾ കന്യകയായിരുന്നു.
JDG 11:40 ഇസ്രായേൽ കന്യകമാർ പിന്നീട് വർഷംതോറും നാലുദിവസം ഗിലെയാദ്യനായ യിഫ്താഹിന്റെ മകളെ സ്മരിക്കാൻ പോകുന്നത് ഇസ്രായേലിൽ ഒരു ആചാരമായിത്തീർന്നു.
JDG 12:1 ഇതിനുശേഷം എഫ്രയീമ്യർ തങ്ങളുടെ സൈന്യത്തെ ഒന്നിച്ചുകൂട്ടി സാഫോണിയിലേക്കു ചെന്നു. അവർ യിഫ്താഹിനോട് ചോദിച്ചു: “താങ്കൾ അമ്മോന്യരോട് യുദ്ധത്തിനു പോയപ്പോൾ താങ്കളോടൊപ്പം പോരേണ്ടതിന് ഞങ്ങളെ വിളിക്കാഞ്ഞത് എന്ത്? താങ്കളെ ഞങ്ങൾ വീടിനകത്തിട്ട് വീടിനു തീവെച്ച് ചുട്ടുകളയാൻ പോകുന്നു.”
JDG 12:2 യിഫ്താഹ് അവരോടു പറഞ്ഞു: “എനിക്കും എന്റെ ജനത്തിനും അമ്മോന്യരോട് വലിയ പോരാട്ടം ഉണ്ടായി ഞാൻ നിങ്ങളെ വിളിച്ചു. എന്നാൽ നിങ്ങൾ അവരുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചില്ല.
JDG 12:3 നിങ്ങൾ എന്നെ സഹായിക്കുകയില്ല എന്നുകണ്ടപ്പോൾ ഞാൻ എന്റെ ജീവൻ കൈയിൽ എടുത്തുകൊണ്ട് അമ്മോന്യരോട് യുദ്ധംചെയ്തു; യഹോവ അവരുടെമേൽ എനിക്കു വിജയം നൽകി. ഇങ്ങനെയിരിക്കേ, നിങ്ങൾ ഇന്ന് എന്നോട് യുദ്ധംചെയ്യാൻ വരുന്നത് എന്ത്?”
JDG 12:4 പിന്നീട് യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോട് യുദ്ധംചെയ്ത് അവരെ തോൽപ്പിച്ചു. “ഗിലെയാദുകാരായ നിങ്ങൾ എഫ്രയീമിൽനിന്നും മനശ്ശെയിൽനിന്നുമുള്ള പലായിതന്മാർ ആകുന്നു,” എന്ന് എഫ്രയീമ്യർ പറഞ്ഞതുകൊണ്ട് ഗിലെയാദ്യർ അവരെ സംഹരിച്ചു.
JDG 12:5 ഗിലെയാദ്യർ എഫ്രയീം ഭാഗത്തുള്ള യോർദാന്റെ കടവുകൾ കൈവശപ്പെടുത്തി; എഫ്രയീമ്യരിൽ ശേഷിച്ച ഒരാൾ വന്ന്, “ഞാൻ അക്കരയ്ക്കു കടക്കട്ടെ” എന്നു പറയുമ്പോഴെല്ലാം ഗിലെയാദ്യർ അവനോട്, “നീ എഫ്രയീമ്യനോ?” എന്നു ചോദിക്കും: “അല്ല” എന്ന് അയാൾ പറഞ്ഞാൽ,
JDG 12:6 അവർ അയാളോട്, “ശിബ്ബോലെത്ത്” എന്നു പറയാൻ ആവശ്യപ്പെടും. അത് അയാൾക്ക് ശരിയായി ഉച്ചരിക്കാൻ കഴിയാത്തതുകൊണ്ട് അയാൾ, “സിബ്ബോലെത്ത്” എന്നു പറയും. അപ്പോൾ അവർ അയാളെ പിടിച്ച് യോർദാന്റെ കടവുകളിൽവെച്ച് കൊല്ലും; അങ്ങനെ നാൽപ്പത്തീരായിരം എഫ്രയീമ്യർ ആ ദിവസങ്ങളിൽ വധിക്കപ്പെട്ടു.
JDG 12:7 യിഫ്താഹ് ആറുവർഷം ഇസ്രായേലിനെ നയിച്ചു. പിന്നെ ഗിലെയാദ്യനായ യിഫ്താഹ് മരിച്ചു. അദ്ദേഹത്തെ ഗിലെയാദിലെ ഒരു പട്ടണത്തിൽ അടക്കംചെയ്തു.
JDG 12:8 യിഫ്താഹിനുശേഷം ബേത്ലഹേമ്യനായ ഇസ്ബാൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.
JDG 12:9 അദ്ദേഹത്തിനു മുപ്പതു പുത്രന്മാരും മുപ്പതു പുത്രിമാരും ഉണ്ടായിരുന്നു. അദ്ദേഹം തന്റെ പുത്രിമാരെ അദ്ദേഹത്തിന്റെ കുലത്തിനു പുറത്തുള്ളവർക്ക് വിവാഹംകഴിച്ചുകൊടുക്കുകയും പുത്രന്മാർക്കു കുലത്തിനു പുറത്തുനിന്ന് മുപ്പതു കന്യകമാരെ എടുക്കുകയും ചെയ്തു. അദ്ദേഹം ഇസ്രായേലിന് ഏഴുവർഷം ന്യായാധിപനായിരുന്നു.
JDG 12:10 പിന്നെ ഇസ്ബാൻ മരിച്ചു; അദ്ദേഹത്തെ ബേത്ലഹേമിൽ അടക്കംചെയ്തു.
JDG 12:11 പിന്നീട് സെബൂലൂന്യനായ ഏലോൻ ഇസ്രായേലിനു പത്തുവർഷം ന്യായപാലനംചെയ്തു.
JDG 12:12 പിന്നെ ഏലോൻ മരിച്ചു; അദ്ദേഹത്തെ സെബൂലൂൻനാട്ടിലെ അയ്യാലോനിൽ അടക്കംചെയ്തു.
JDG 12:13 അദ്ദേഹത്തിനുശേഷം ഹില്ലേലിന്റെ മകനായ അബ്ദോൻ എന്ന ഒരു പിരാഥോന്യൻ ഇസ്രായേലിനു ന്യായാധിപനായിരുന്നു.
JDG 12:14 അദ്ദേഹത്തിനു നാൽപ്പതു പുത്രന്മാരും മുപ്പത് പൗത്രന്മാരും ഉണ്ടായിരുന്നു. അവർ എഴുപതുപേരും കഴുതകളുടെ പുറത്തുകയറി ഓടിക്കുമായിരുന്നു. അദ്ദേഹം ഇസ്രായേലിൽ എട്ടുവർഷം ന്യായാധിപനായിരുന്നു;
JDG 12:15 പിന്നെ ഹില്ലേലിന്റെ മകനായ അബ്ദോൻ മരിച്ചു; അദ്ദേഹത്തെ എഫ്രയീം ദേശത്ത് അമാലേക്യരുടെ മലനാട്ടിലെ പിരാഥോനിൽ അടക്കംചെയ്തു.
JDG 13:1 ഇസ്രായേൽജനം വീണ്ടും യഹോവയുടെമുമ്പാകെ ഹീനകരമായ പ്രവൃത്തികൾ തുടർന്നു. യഹോവ അവരെ നാൽപ്പതുവർഷം ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
JDG 13:2 സോരാഥയിൽ ദാൻഗോത്രക്കാരനായ മനോഹ എന്ന പേരുള്ള ഒരു പുരുഷനുണ്ടായിരുന്നു. അയാളുടെ ഭാര്യ വന്ധ്യ ആയിരുന്നതുകൊണ്ട് അവർക്കു മക്കൾ ഉണ്ടായിരുന്നില്ല.
JDG 13:3 യഹോവയുടെ ദൂതൻ അവൾക്കു പ്രത്യക്ഷനായി, അവളോട് ഇപ്രകാരം പറഞ്ഞു: “നീ വന്ധ്യയല്ലോ, നിനക്കു കുഞ്ഞുങ്ങളില്ല; എന്നാൽ നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കാൻ പോകുന്നു.
JDG 13:4 ആകയാൽ വീഞ്ഞും മദ്യവും കുടിക്കാതിരിക്കാൻ സൂക്ഷിക്കുക. അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്.
JDG 13:5 നീ ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും; അവന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്; ബാലൻ ഗർഭംമുതൽ ദൈവത്തിന് നാസീർവ്രതസ്ഥനായിരിക്കും; അവൻ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കാൻ തുടങ്ങും.”
JDG 13:6 അപ്പോൾ ആ സ്ത്രീ പോയി തന്റെ ഭർത്താവിനോട് പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ സമീപത്ത് വന്നു; അദ്ദേഹം ഒരു ദൈവദൂതനെപ്പോലെ കാണപ്പെട്ടു; ഭയാവഹമായ ഒരു കാഴ്ചയായിരുന്നു അത്. അദ്ദേഹം എവിടെനിന്നു വരുന്നു എന്നു ഞാൻ അദ്ദേഹത്തോട് ചോദിച്ചില്ല; അദ്ദേഹം എന്നോട് പേര് പറഞ്ഞതുമില്ല.
JDG 13:7 എന്നാൽ അദ്ദേഹം എന്നോട്, ‘നീ ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കും; നീ വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ബാലൻ ഗർഭംമുതൽ ജീവപര്യന്തം ദൈവത്തിനു നാസീർവ്രതസ്ഥനായിരിക്കും’ എന്നു പറഞ്ഞു.”
JDG 13:8 അപ്പോൾ മനോഹ യഹോവയോടു പ്രാർഥിച്ചു: “കർത്താവേ, അങ്ങ് അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽവന്ന്, ജനിക്കാനിരിക്കുന്ന ശിശുവിനെ വളർത്തേണ്ടത് എപ്രകാരമെന്ന് ഞങ്ങളെ പഠിപ്പിക്കാൻ അനുവദിക്കണമേ.”
JDG 13:9 ദൈവം മനോഹയുടെ പ്രാർഥന കേട്ടു, ദൈവദൂതൻ വീണ്ടും അവളുടെ അടുക്കൽവന്നു. അവൾ വയലിലായിരുന്നു; അവളുടെ ഭർത്താവ് മനോഹ അപ്പോൾ അവളുടെകൂടെ ഉണ്ടായിരുന്നില്ല.
JDG 13:10 ഉടനെ ആ സ്ത്രീ ഓടിച്ചെന്ന് ഭർത്താവിനോട്, “അന്ന് എനിക്കു പ്രത്യക്ഷനായ ആൾ ഇതാ വീണ്ടും വന്നിരിക്കുന്നു!” എന്നു പറഞ്ഞു.
JDG 13:11 മനോഹ ഭാര്യയോടുകൂടെ പോയി ആ പുരുഷന്റെ അടുക്കൽ എത്തി; “എന്റെ ഭാര്യയോടു സംസാരിച്ച ആൾ താങ്കളാണോ?” എന്നു ചോദിച്ചു. “ഞാൻതന്നെ,” ദൂതൻ മറുപടി നൽകി.
JDG 13:12 മനോഹ ദൂതനോട് ചോദിച്ചു: “താങ്കളുടെ വചനം നിറവേറുമ്പോൾ ബാലന്റെ ജീവിതവും പ്രവർത്തനവും സംബന്ധിച്ചുള്ള നിബന്ധനകൾ എന്തൊക്കെയാണ്?”
JDG 13:13 യഹോവയുടെ ദൂതൻ മനോഹയോട് പറഞ്ഞു: “ഞാൻ സ്ത്രീയോട് പറഞ്ഞതെല്ലാം അവൾ പാലിക്കട്ടെ.
JDG 13:14 മുന്തിരിവള്ളിയിൽനിന്നുള്ള യാതൊന്നും അവൾ ഭക്ഷിക്കരുത്; വീഞ്ഞും മദ്യവും കുടിക്കരുത്; അശുദ്ധമായതൊന്നും ഭക്ഷിക്കുകയുമരുത്; ഞാൻ അവളോടു കൽപ്പിച്ചതൊക്കെയും അവൾ പാലിക്കണം” എന്നു പറഞ്ഞു.
JDG 13:15 മനോഹ യഹോവയുടെ ദൂതനോട് പറഞ്ഞു: “ഞങ്ങൾ താങ്കൾക്കുവേണ്ടി ഒരു കോലാട്ടിൻകുട്ടിയെ പാകംചെയ്യുന്നതുവരെ നിൽക്കണമേ.”
JDG 13:16 യഹോവയുടെ ദൂതൻ മനോഹയോട്: “നീ എന്നെ തടഞ്ഞുനിർത്തിയാലും നിന്റെ ഭക്ഷണം ഞാൻ കഴിക്കുകയില്ല; ഒരു ഹോമയാഗം ഒരുക്കുന്നെങ്കിൽ അത് യഹോവയ്ക്ക് അർപ്പിക്കുക” എന്നു പറഞ്ഞു. അത് യഹോവയുടെ ദൂതൻ എന്ന് മനോഹ മനസ്സിലാക്കിയിരുന്നില്ല.
JDG 13:17 മനോഹ യഹോവയുടെ ദൂതനോട്: “താങ്കളുടെ വചനം യാഥാർഥ്യമാകുമ്പോൾ ഞങ്ങൾ താങ്കളെ ബഹുമാനിക്കേണ്ടതിന് താങ്കളുടെ പേരെന്ത്?” എന്നു ചോദിച്ചു.
JDG 13:18 യഹോവയുടെ ദൂതൻ അയാളോട്, “എന്റെ പേര് ചോദിക്കുന്നതെന്ത്? അതു നിനക്കു ഗ്രഹിക്കാവുന്നതല്ല” എന്നു പറഞ്ഞു.
JDG 13:19 മനോഹ ഒരു കോലാട്ടിൻകുട്ടിയെ എടുത്ത് ഭോജനയാഗത്തോടൊപ്പം ഒരു പാറമേൽ യഹോവയ്ക്ക് യാഗം അർപ്പിച്ചു; മനോഹയുടെയും ഭാര്യയുടെയും മുമ്പിൽ യഹോവ ഒരു അതിശയം പ്രവർത്തിച്ചു.
JDG 13:20 യാഗപീഠത്തിൽനിന്ന് അഗ്നിജ്വാല ആകാശത്തിലേക്ക് ഉയർന്നപ്പോൾ യഹോവയുടെ ദൂതൻ ആ അഗ്നിജ്വാലയിൽ കയറിപ്പോയി; മനോഹയും ഭാര്യയും അതുകണ്ട് സാഷ്ടാംഗം വീണു.
JDG 13:21 യഹോവയുടെ ദൂതൻ പിന്നെ മനോഹയ്ക്കും ഭാര്യയ്ക്കും പ്രത്യക്ഷനായില്ല; അത് യഹോവയുടെ ദൂതനെന്ന് മനോഹ ഗ്രഹിച്ചു.
JDG 13:22 “ദൈവത്തെ കാണുകയാൽ നാം മരിച്ചുപോകും,” എന്നു മനോഹ ഭാര്യയോടു പറഞ്ഞു.
JDG 13:23 “നമ്മെ കൊല്ലാൻ യഹോവ ഉദ്ദേശിച്ചിരുന്നെങ്കിൽ അവിടന്ന് നമ്മുടെ ഹോമയാഗവും ഭോജനയാഗവും സ്വീകരിക്കുകയോ ഇവയൊക്കെയും നമുക്ക് കാണിച്ചുതരികയോ ഈ സമയത്ത് ഇക്കാര്യം നമ്മെ അറിയിക്കുകയോ ചെയ്യുകയില്ലായിരുന്നല്ലോ,” എന്ന് അവൾ പറഞ്ഞു.
JDG 13:24 ആ സ്ത്രീ ഒരു മകനെ പ്രസവിച്ചു, അവന് ശിംശോൻ എന്നു പേരിട്ടു. ബാലൻ വളർന്നു, യഹോവ അവനെ അനുഗ്രഹിച്ചു.
JDG 13:25 സോരായ്ക്കും എസ്തായോലിനും മധ്യേയുള്ള മഹനേ-ദാനിൽവെച്ച് യഹോവയുടെ ആത്മാവ് അദ്ദേഹത്തെ ഉദ്യമിപ്പിച്ചുതുടങ്ങി.
JDG 14:1 ശിംശോൻ തിമ്നയിലേക്കുപോയി. അവിടെ ഒരു ഫെലിസ്ത്യയുവതിയെ കണ്ടു.
JDG 14:2 അദ്ദേഹം മടങ്ങിവന്നപ്പോൾ തന്റെ പിതാവിനോടും മാതാവിനോടും, “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യയുവതിയെ കണ്ടിരിക്കുന്നു; അവളെ എനിക്കു വിവാഹംചെയ്തുതരണം” എന്ന് ആവശ്യപ്പെട്ടു.
JDG 14:3 അദ്ദേഹത്തിന്റെ മാതാപിതാക്കൾ, “നിന്റെ ചാർച്ചക്കാരുടെയും നമ്മുടെ ജനത്തിന്റെയും ഇടയിൽ സ്വീകാര്യയായ ഒരു സ്ത്രീയും ഇല്ലേ? ഒരു ഭാര്യയ്ക്കുവേണ്ടി നീ പരിച്ഛേദനം ഏൽക്കാത്ത ഫെലിസ്ത്യരുടെ അടുക്കൽ പോകണമോ?” എന്നു ചോദിച്ചു. എന്നാൽ ശിംശോൻ തന്റെ പിതാവിനോട്, “അവളെ എനിക്കു തരിക; എനിക്ക് അവൾ അനുയോജ്യയാണ്” എന്നു പറഞ്ഞു.
JDG 14:4 ഇത് യഹോവയാൽ സംഭവിച്ചു എന്ന് അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഗ്രഹിച്ചില്ല; ആ കാലത്ത് ഇസ്രായേലിനെ വാണിരുന്ന ഫെലിസ്ത്യർക്കെതിരേ യഹോവ ഒരു അവസരം കണ്ടെത്തുകയായിരുന്നു.
JDG 14:5 ശിംശോൻ തന്റെ മാതാപിതാക്കളുമൊത്ത് തിമ്നയിലേക്കുപോയി. തിമ്നയ്ക്കരികെയുള്ള മുന്തിരിത്തോപ്പുകൾക്ക് അടുത്ത് എത്തിയപ്പോൾ ഒരു സിംഹക്കുട്ടി അലറിക്കൊണ്ട് അദ്ദേഹത്തിനുനേരേ വന്നു.
JDG 14:6 അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു; ആയുധം ഒന്നും കൂടാതെതന്നെ കൈകൊണ്ട്, ഒരു ആട്ടിൻകുട്ടിയെ എന്നപോലെ, അദ്ദേഹം അതിനെ കീറിക്കളഞ്ഞു. താൻ ചെയ്തത് പിതാവിനെയും മാതാവിനെയും അറിയിച്ചില്ല.
JDG 14:7 ശിംശോൻ ആ സ്ത്രീയോടു സംസാരിച്ചു; അവളെ അദ്ദേഹത്തിന് ഇഷ്ടമായി.
JDG 14:8 കുറച്ചുനാൾ കഴിഞ്ഞ് അദ്ദേഹം അവളെ വിവാഹംകഴിക്കാൻ അവിടേക്കു മടങ്ങിവരുമ്പോൾ സിംഹത്തിന്റെ ഉടൽ കാണേണ്ടതിന് വഴിമാറിച്ചെന്നു നോക്കിയപ്പോൾ, അതാ സിംഹത്തിന്റെ ഉടലിനുള്ളിൽ ഒരു തേനീച്ചക്കൂട്ടവും തേനും.
JDG 14:9 അത് അദ്ദേഹം കൈകൊണ്ട് അടർത്തിയെടുത്തു തിന്നുകൊണ്ട് പിതാവിന്റെയും മാതാവിന്റെയും അടുക്കൽ ചെന്ന് അവർക്കും കൊടുത്തു; അവരും തിന്നു. എന്നാൽ സിംഹത്തിന്റെ ഉടലിൽനിന്നാണ് ആ തേൻ എടുത്തതെന്ന് അദ്ദേഹം അവരോടു പറഞ്ഞില്ല.
JDG 14:10 ശിംശോന്റെ പിതാവ് ആ സ്ത്രീയുടെ വീട്ടിൽച്ചെന്നു; ശിംശോൻ അവിടെ ഒരു വിരുന്നു നടത്തി. മണവാളന്മാർ അങ്ങനെ ചെയ്യുക പതിവായിരുന്നു.
JDG 14:11 അദ്ദേഹത്തിന് അകമ്പടിയായി ആരുംതന്നെയില്ല എന്നുകണ്ടപ്പോൾ, അവർ മുപ്പത് വിവാഹത്തോഴന്മാരെ തെരഞ്ഞെടുത്ത് അദ്ദേഹത്തിനു നൽകി.
JDG 14:12 ശിംശോൻ അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് ഒരു കടങ്കഥ പറയാം; വിരുന്നിന്റെ ഏഴുദിവസത്തിനകം നിങ്ങൾ ഉത്തരം പറഞ്ഞാൽ ഞാൻ നിങ്ങൾക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും നൽകാം.
JDG 14:13 ഉത്തരം പറയാത്തപക്ഷം നിങ്ങൾ എനിക്കു മുപ്പത് പരുത്തിനൂൽവസ്ത്രവും മുപ്പത് വിശേഷവസ്ത്രവും തരണം.” “നിന്റെ കടം പറയുക; ഞങ്ങൾ കേൾക്കട്ടെ,” എന്ന് അവർ പറഞ്ഞു.
JDG 14:14 ശിംശോൻ അവരോട്, “ഭോക്താവിൽനിന്നു ഭോജനവും; ശക്തനിൽനിന്നു മാധുര്യവും പുറപ്പെട്ടു” എന്നു പറഞ്ഞു. മൂന്നു ദിവസമായിട്ടും ഉത്തരം പറയാൻ അവർക്കു കഴിഞ്ഞില്ല.
JDG 14:15 ഏഴാം ദിവസം അവർ ശിംശോന്റെ ഭാര്യയോടു പറഞ്ഞു: “നിന്റെ ഭർത്താവിനെ സ്വാധീനിച്ച് കടങ്കഥയുടെ ഉത്തരം ഞങ്ങൾക്കു പറഞ്ഞുതരുന്നില്ലെങ്കിൽ ഞങ്ങൾ നിന്നെയും നിന്റെ കുടുംബത്തെയും തീവെച്ച് ചുട്ടുകളയും; ഞങ്ങളെ കൊള്ളയടിക്കാനാണോ നിങ്ങൾ ഞങ്ങളെ ക്ഷണിച്ചത്?”
JDG 14:16 ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ മുന്നിൽവീണു കരഞ്ഞു: “താങ്കൾ എന്നെ യഥാർഥമായി സ്നേഹിക്കുന്നില്ല, എന്നോടു വെറുപ്പാണ്. എന്റെ ആളുകളോട് താങ്കൾ പറഞ്ഞ കടങ്കഥയുടെ ഉത്തരം എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു. അദ്ദേഹം അവളോട്: “എന്റെ പിതാവിനും മാതാവിനുംപോലും ഞാനതു പറഞ്ഞുകൊടുത്തിട്ടില്ല; പിന്നെ ഞാൻ നിനക്കു പറഞ്ഞുതരുമോ?” എന്നു ചോദിച്ചു.
JDG 14:17 വിരുന്നിന്റെ ഏഴുദിവസവും അദ്ദേഹത്തെ തുടർച്ചയായി അസഹ്യപ്പെടുത്തുകയാൽ, അദ്ദേഹം ഏഴാംദിവസം അവൾക്ക് അതു പറഞ്ഞുകൊടുത്തു; അവൾ അത് തന്റെ ആളുകൾക്കു പറഞ്ഞുകൊടുത്തു.
JDG 14:18 ഏഴാംദിവസം സൂര്യാസ്തമയത്തിനുമുമ്പ് പട്ടണനിവാസികൾ വന്ന് അദ്ദേഹത്തോടു പറഞ്ഞു: “തേനിനെക്കാൾ മാധുര്യമുള്ളത് എന്ത്? സിംഹത്തെക്കാൾ കരുത്തുള്ളത് എന്ത്?” അതിനുത്തരമായി ശിംശോൻ അവരോട്, “നിങ്ങൾ എന്റെ പശുക്കിടാവിനെ കെട്ടി ഉഴുതില്ലായിരുന്നെങ്കിൽ, എന്റെ കടങ്കഥയ്ക്ക് ഉത്തരം പറയുകയില്ലായിരുന്നു” എന്നു പറഞ്ഞു.
JDG 14:19 പിന്നെ, യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ശക്തിയോടെ വന്നു; അദ്ദേഹം അസ്കലോനിൽചെന്ന് മുപ്പതുപേരെ കൊന്ന് അവരെ കൊള്ളയടിച്ച് അവരുടെ വസ്ത്രം കൊണ്ടുവന്ന് കടങ്കഥയ്ക്ക് ഉത്തരം നൽകിയവർക്കു കൊടുത്തു. കോപാകുലനായ അദ്ദേഹം തന്റെ പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി.
JDG 14:20 അതിനുശേഷം ശിംശോന്റെ ഭാര്യ അദ്ദേഹത്തിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു ഭാര്യയായിത്തീർന്നു.
JDG 15:1 കുറെക്കാലം കഴിഞ്ഞിട്ട്, ഗോതമ്പുകൊയ്ത്തുകാലത്ത് ശിംശോൻ ഒരു കോലാട്ടിൻകുട്ടിയുമായി തന്റെ ഭാര്യയെ സന്ദർശിക്കാൻപോയി. അദ്ദേഹം, “ശയനമുറിയിൽ എന്റെ ഭാര്യയുടെ അടുക്കൽ ഞാൻ ചെല്ലട്ടെ,” എന്ന് അവളുടെ പിതാവിനോട് പറഞ്ഞു. പക്ഷേ, അവളുടെ പിതാവ് അദ്ദേഹത്തെ അതിനു സമ്മതിച്ചില്ല.
JDG 15:2 “നിനക്ക് അവളിൽ അനിഷ്ടമായിരുന്നു എന്ന് എനിക്ക് ഉറപ്പായിരുന്നു. അതുകൊണ്ട് അവളെ നിന്റെ വിവാഹത്തോഴന്മാരിൽ ഒരാൾക്കു കൊടുത്തു; അവളുടെ അനുജത്തി അവളെക്കാൾ സുന്ദരിയല്ലേ? മറ്റവൾക്കു പകരം നീ ഇവളെ സ്വീകരിക്കുക,” എന്നു പറഞ്ഞു.
JDG 15:3 ശിംശോൻ പറഞ്ഞു: “ഇപ്പോൾ ഫെലിസ്ത്യരോട് എന്തെങ്കിലും ചെയ്താൽ ഞാൻ കുറ്റക്കാരനല്ല; ഞാൻ അവരോട് പകരംവീട്ടും.”
JDG 15:4 ശിംശോൻ പോയി മുന്നൂറ് കുറുക്കന്മാരെ പിടിച്ച് ഈരണ്ടെണ്ണത്തിനെ വാലോടുവാൽ ചേർത്തുവെച്ച് വാലിനിടയിൽ ഓരോ പന്തം വെച്ചുകെട്ടി.
JDG 15:5 പന്തത്തിനു തീകൊളുത്തി ഫെലിസ്ത്യരുടെ വിളവിലേക്കു വിട്ടു. വിളഞ്ഞുനിന്നവയും കൊയ്ത കറ്റയും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും എല്ലാം ശിംശോൻ അഗ്നിക്കിരയാക്കി.
JDG 15:6 “ആരാണ് ഇതു ചെയ്തത്?” ഫെലിസ്ത്യർ അന്വേഷിച്ചു. “തിമ്നക്കാരന്റെ മരുമകൻ ശിംശോൻ; അദ്ദേഹത്തിന്റെ ഭാര്യയെ തന്റെ വിവാഹത്തോഴനു കൊടുത്തതുകൊണ്ട്” എന്ന് അവർക്ക് അറിവുകിട്ടി. അപ്പോൾ ഫെലിസ്ത്യർ ചെന്ന് അവളെയും അവളുടെ പിതാവിനെയും തീവെച്ചു ചുട്ടുകളഞ്ഞു.
JDG 15:7 അപ്പോൾ ശിംശോൻ അവരോട്, “നിങ്ങൾ ഈ വിധം ചെയ്തതുകൊണ്ട് ഞാൻ നിങ്ങളോടു പ്രതികാരംചെയ്യാതെ വിടുകയില്ല” എന്നു പറഞ്ഞു.
JDG 15:8 അവരെ കഠിനമായി മർദിച്ച് അവരിൽ അനേകരെ കൊന്നുകളഞ്ഞു. പിന്നെ അദ്ദേഹം ഏതാംപാറയിലെ ഒരു ഗുഹയിൽചെന്നു പാർത്തു.
JDG 15:9 എന്നാൽ ഫെലിസ്ത്യർ വന്ന് യെഹൂദ്യയിൽ പാളയമിറങ്ങി; ലേഹിക്കു സമീപം നിരന്നു.
JDG 15:10 “നിങ്ങൾ എന്തിന് ഞങ്ങളോടു യുദ്ധത്തിനുവന്നു?” എന്ന് യെഹൂദ്യർ ചോദിച്ചു. “ശിംശോൻ ഞങ്ങളോടു പ്രവർത്തിച്ചതുപോലെ അയാളോടും ചെയ്യേണ്ടതിന്, അവനെ പിടിച്ചുകെട്ടാനാണ് ഞങ്ങൾ വന്നിരിക്കുന്നത്,” എന്ന് അവർ ഉത്തരം പറഞ്ഞു.
JDG 15:11 അപ്പോൾ യെഹൂദ്യയിൽനിന്ന് മൂവായിരംപേർ ഏതാംപാറയിലെ ഗുഹയിൽചെന്ന് ശിംശോനോട് പറഞ്ഞു: “ഫെലിസ്ത്യരാണ് നമ്മെ ഭരിക്കുന്നതെന്ന് താങ്കൾ അറിയുന്നില്ലേ? താങ്കൾ ഇങ്ങനെ ചെയ്തതെന്ത്?” എന്നു ചോദിച്ചു. “അവർ എന്നോടു ചെയ്തതുപോലെ ഞാൻ അവരോടും ചെയ്തു,” അദ്ദേഹം അവരോടു പറഞ്ഞു.
JDG 15:12 അവർ ശിംശോനോട്, “നിന്നെ പിടിച്ചുകെട്ടി ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. ശിംശോൻ അവരോടു പറഞ്ഞു: “നിങ്ങൾതന്നെ എന്നെ കൊല്ലുകയില്ല എന്ന് എന്നോട് സത്യം ചെയ്യണം.”
JDG 15:13 “ഇല്ല; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; നിന്നെ പിടിച്ചുകെട്ടി അവരുടെ കൈയിൽ ഏൽപ്പിക്കുകയേയുള്ളൂ,” എന്ന് അവർ പറഞ്ഞു. അങ്ങനെ അവർ പുതിയ കയർകൊണ്ട് അവനെ ബന്ധിച്ച് ഗുഹയിൽനിന്നു കൊണ്ടുപോയി.
JDG 15:14 അയാൾ ലേഹിയിൽ എത്തിയപ്പോൾ ഫെലിസ്ത്യർ അയാളെ കണ്ട് ആർത്തുവിളിച്ചു. അപ്പോൾ യഹോവയുടെ ആത്മാവ് ശക്തിയോടെ അദ്ദേഹത്തിന്റെമേൽ വന്നു. അദ്ദേഹത്തിന്റെ കൈയിൽ ബന്ധിച്ചിരുന്ന കയർ തീകൊണ്ടു കരിഞ്ഞ് ചണനൂൽപോലെയായി; കെട്ടുകൾ ദ്രവിച്ചുപോയി.
JDG 15:15 ഒരു കഴുതയുടെ പച്ചത്താടിയെല്ല് കണ്ട് അയാൾ കൈയിലെടുത്തു; അതുകൊണ്ട് ആയിരംപേരെ കൊന്ന് രണ്ടുകൂനകളായി കൂട്ടി.
JDG 15:16 “കഴുതയുടെ താടിയെല്ലുകൊണ്ട് കുന്ന് ഒന്ന്, കുന്ന് രണ്ട്; കഴുതയുടെ താടിയെല്ലുകൊണ്ട് ഞാൻ ആയിരംപേരെ കൊന്നു.” എന്നു ശിംശോൻ പറഞ്ഞു.
JDG 15:17 ഇതു പറഞ്ഞിട്ട്, അദ്ദേഹം ആ താടിയെല്ല് കൈയിൽനിന്ന് ദൂരെയെറിഞ്ഞു; ആ സ്ഥലത്തിന് രാമത്-ലേഹി എന്നു പേരായി.
JDG 15:18 പിന്നെ ശിംശോന് വളരെ ദാഹിച്ചു, അദ്ദേഹം യഹോവയോടു നിലവിളിച്ചു: “അടിയന്റെ കൈയാൽ ഈ മഹാജയം അവിടന്ന് നൽകിയല്ലോ; ഇപ്പോൾ ഞാൻ ദാഹംകൊണ്ട് മരിക്കണമോ പരിച്ഛേദനം ഏൽക്കാത്തവരുടെ കൈയിൽ വീഴണമോ?” എന്നു ചോദിച്ചു.
JDG 15:19 അപ്പോൾ ദൈവം ലേഹിയിൽ പൊള്ളയായ ഒരു സ്ഥലം പിളർന്നു. അവിടെനിന്നു വെള്ളം പുറപ്പെട്ടു; ശിംശോൻ കുടിച്ചു ചൈതന്യം പ്രാപിച്ചു. അതുകൊണ്ട് ആ സ്ഥലത്തിന് എൻ-ഹക്കോരെ എന്നു പേരായി. അത് ഇന്നും ലേഹിയിലുണ്ട്.
JDG 15:20 ശിംശോൻ ഫെലിസ്ത്യരുടെ കാലത്ത് ഇരുപതുവർഷം ഇസ്രായേലിനു ന്യായപാലനംചെയ്തു.
JDG 16:1 ഒരു ദിവസം ശിംശോൻ ഗസ്സായിലേക്കുപോയി അവിടെ ഒരു വേശ്യയെ കണ്ടുമുട്ടി, ആ രാത്രി അവളോടൊപ്പം ചെലവഴിക്കുന്നതിനുവേണ്ടിപ്പോയി.
JDG 16:2 “ശിംശോൻ ഇവിടെ വന്നിരിക്കുന്നു!” എന്നു ഗസ്സായിലുള്ളവർക്ക് അറിവുകിട്ടി; അവർ അവിടം വളഞ്ഞു. അദ്ദേഹത്തെ പിടിക്കാൻ ആ രാത്രിമുഴുവൻ നഗരകവാടത്തിൽ പതിയിരുന്നു. “നേരം വെളുക്കുമ്പോൾ നമുക്ക് അയാളെ കൊല്ലാം,” എന്നു പറഞ്ഞ് രാത്രിമുഴുവനും അവർ അനങ്ങാതിരുന്നു.
JDG 16:3 എന്നാൽ ശിംശോൻ അവിടെ അർധരാത്രിവരെമാത്രം കിടന്നശേഷം, എഴുന്നേറ്റ് പട്ടണകവാടത്തിന്റെ കതകുകൾ കട്ടിളക്കാൽ രണ്ടുംകൂടെ പറിച്ചെടുത്ത്, വെവ്വേറെയാക്കി തോളിൽവെച്ച് ഹെബ്രോനുനേരേയുള്ള മലമുകളിലേക്കു കൊണ്ടുപോയി.
JDG 16:4 ചില നാളുകൾക്കുശേഷം സോരേക് താഴ്വരയിൽ ദലീല എന്നു പേരുള്ള ഒരു സ്ത്രീയുമായി അദ്ദേഹം സ്നേഹത്തിലായി.
JDG 16:5 ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുത്തുചെന്ന്, “നീ അയാളെ വശീകരിച്ച് അയാളുടെ മഹാശക്തി ഏതിൽനിന്ന് എന്ന് ഗ്രഹിച്ച്, ഞങ്ങൾക്ക് അയാളെ പിടിച്ചുകെട്ടി കീഴടക്കാൻ എങ്ങനെ സാധിക്കും എന്നു മനസ്സിലാക്കണം. എങ്കിൽ ഞങ്ങൾ ഓരോരുത്തരും നിനക്ക് ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളിവീതം തരാം” എന്നു പറഞ്ഞു.
JDG 16:6 അങ്ങനെ ദലീല ശിംശോനോടു ചോദിച്ചു: “അങ്ങയുടെ മഹാശക്തിയുടെ രഹസ്യമെന്താണ്? അങ്ങയെ എങ്ങനെ ബന്ധിച്ച് കീഴടക്കാം എന്നു ദയവായി എന്നോടു പറയുക.”
JDG 16:7 ശിംശോൻ മറുപടി പറഞ്ഞു: “ഉണങ്ങാത്ത പുതിയ ഏഴു ഞാണുകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുമനുഷ്യരെപ്പോലെ ആകും.”
JDG 16:8 ഫെലിസ്ത്യപ്രഭുക്കന്മാർ ഉണങ്ങാത്ത ഏഴു പുതിയ ഞാൺ കൊണ്ടുവന്ന് അവൾക്കുകൊടുത്തു. അവൾ അവകൊണ്ട് അദ്ദേഹത്തെ ബന്ധിച്ചു.
JDG 16:9 ഉൾമുറിയിൽ അവൾ ആളുകളെ ഒളിപ്പിച്ചിരുന്നു. പിന്നെ അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം, തീ ചണനൂലിനെ എന്നപോലെ ഞാണുകളെ പൊട്ടിച്ചുകളഞ്ഞു. ഇതുമൂലം അദ്ദേഹത്തിന്റെ ശക്തിയുടെ രഹസ്യം വെളിവായതുമില്ല.
JDG 16:10 പിന്നെ ദലീല ശിംശോനോട്, “അങ്ങ് എന്നെ കബളിപ്പിച്ചു; എന്നോടു നുണ പറഞ്ഞു; അങ്ങയെ ഏതിനാൽ കീഴടക്കാം എന്ന് ഇപ്പോൾ എനിക്ക് പറഞ്ഞുതരണം” എന്നു പറഞ്ഞു.
JDG 16:11 അദ്ദേഹം പറഞ്ഞു: “മുമ്പൊരിക്കലും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പുതിയ കയർകൊണ്ട് എന്നെ ബന്ധിച്ചാൽ എന്റെ ബലം ക്ഷയിച്ച് ഞാൻ മറ്റുള്ളവരെപ്പോലെ ആകും.”
JDG 16:12 ദലീല ഒരു പുതിയ കയർകൊണ്ട് അവനെ ബന്ധിച്ചു; ഉൾമുറിയിൽ പതിയിരിപ്പുകാരെ ഇരുത്തിയിട്ട് അവൾ ശിംശോനോട് പറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” എന്നാൽ അദ്ദേഹം തന്റെ കൈയിൽ കെട്ടിയിരുന്ന കയർ ഒരു നൂൽപോലെ പൊട്ടിച്ചുകളഞ്ഞു.
JDG 16:13 ദലീല ശിംശോനോട് പറഞ്ഞു: “ഇതുവരെ അങ്ങ് എന്നെ കബളിപ്പിച്ചു. എന്നോട് നുണ പറഞ്ഞു. അങ്ങയെ എങ്ങനെ ബന്ധിക്കാമെന്ന് എന്നോടു പറയണം.” അദ്ദേഹം മറുപടി പറഞ്ഞു: “എന്റെ തലയിലെ ഏഴു ജട നൂൽപ്പാവിൽച്ചേർത്ത് ആണിയുറപ്പിച്ച് നെയ്താൽ ഞാൻ മറ്റുമനുഷ്യരെപ്പോലെ ബലഹീനനായിത്തീരും.” അങ്ങനെ, അദ്ദേഹം ഉറങ്ങിയപ്പോൾ ദലീല അദ്ദേഹത്തിന്റെ തലയിലെ ഏഴു ജടയെടുത്ത്
JDG 16:14 പാവിനോടുചേർത്തു നെയ്ത് ആണികൊണ്ട് ഉറപ്പിക്കുകയും ചെയ്തു. വീണ്ടും അവൾ അദ്ദേഹത്തോട് വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” അദ്ദേഹം ഉറക്കമുണർന്ന് ആണിയും തറിയും നൂൽപ്പാവും പറിച്ചെടുത്തുകളഞ്ഞു.
JDG 16:15 അപ്പോൾ അവൾ അദ്ദേഹത്തോട്: “അങ്ങ് എന്നെ വിശ്വസിക്കാതെ, ‘ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന് എന്നോട് എങ്ങനെ പറയാൻകഴിയും? ഈ മൂന്നുപ്രാവശ്യവും അങ്ങ് എന്നെ വഞ്ചിച്ചു; അങ്ങയുടെ മഹാശക്തിയുടെ രഹസ്യം ഏതിലാണ് എന്ന് എനിക്കു പറഞ്ഞുതന്നില്ലല്ലോ” എന്നു പറഞ്ഞു.
JDG 16:16 ഇങ്ങനെ അവൾ ദിവസംതോറും ബുന്ധിമുട്ടിച്ച് അദ്ദേഹത്തെ അസഹ്യപ്പെടുത്തി; ആ അലട്ടൽ അദ്ദേഹത്തെ, മരിച്ചാൽമതി എന്ന ചിന്തയിൽ എത്തിച്ചു.
JDG 16:17 അങ്ങനെ അദ്ദേഹം സകലരഹസ്യവും അവളെ അറിയിച്ചു. “ക്ഷൗരക്കത്തി എന്റെ തലയിൽ വെച്ചിട്ടില്ല; ഞാൻ ഗർഭംമുതൽ ദൈവത്തിനായി വേർതിരിക്കപ്പെട്ട നാസീർവ്രതസ്ഥനാണ്. ക്ഷൗരംചെയ്താൽ എന്റെ ബലം എന്നെ വിട്ടുപോകുകയും ഞാൻ മറ്റാരെയുംപോലെ ദുർബലനായിത്തീരുകയും ചെയ്യും.”
JDG 16:18 ശിംശോൻ തന്റെ സകലരഹസ്യവും തന്നെ അറിയിച്ചു എന്നു ദലീല കണ്ടപ്പോൾ, അവൾ ഫെലിസ്ത്യപ്രഭുക്കന്മാർക്ക് ആളയച്ചു: “ഇന്നു വരിക, അദ്ദേഹം സകലവും എന്നെ അറിയിച്ചിരിക്കുന്നു” എന്നു പറയിച്ചു. ഫെലിസ്ത്യപ്രഭുക്കന്മാർ അവളുടെ അടുക്കൽവന്നു; വെള്ളിയും കൊണ്ടുവന്നിരുന്നു.
JDG 16:19 അവൾ അദ്ദേഹത്തെ മടിയിൽക്കിടത്തി ഉറക്കി, ഒരാളെ വിളിപ്പിച്ച് തലയിലെ ഏഴു ജടയും ക്ഷൗരംചെയ്തുനീക്കി. അങ്ങനെ അവൾ അദ്ദേഹത്തെ ഒതുക്കാൻ തുടങ്ങി; ശക്തി അദ്ദേഹത്തെ വിട്ടകന്നിരുന്നു.
JDG 16:20 പിന്നെ അവൾ വിളിച്ചുപറഞ്ഞു: “ശിംശോനേ, ഇതാ ഫെലിസ്ത്യർ വരുന്നു!” ഉടനെ അദ്ദേഹം ഉറക്കമുണർന്നു. “ഞാൻ മുമ്പിലത്തെപ്പോലെ കുടഞ്ഞു രക്ഷപ്പെടും” എന്നു ചിന്തിച്ചു. എന്നാൽ, യഹോവ തന്നെ വിട്ടുപോയത് അദ്ദേഹം അറിഞ്ഞതേയില്ല.
JDG 16:21 ഫെലിസ്ത്യർ അയാളെ പിടിച്ച് കണ്ണ് ചൂഴ്‌ന്നെടുത്ത് ഗസ്സായിലേക്കു കൊണ്ടുപോയി. വെങ്കലച്ചങ്ങലകൊണ്ട് ബന്ധിച്ചു കാരാഗൃഹത്തിൽ ധാന്യം പൊടിക്കാനിരുത്തി.
JDG 16:22 ക്ഷൗരംചെയ്തുകളഞ്ഞ തലമുടിപോലെ അദ്ദേഹത്തിന്റെ തലമുടി വീണ്ടും വളർന്നുതുടങ്ങി.
JDG 16:23 പിന്നീട് ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ദേവനായ ദാഗോന് ഒരു വലിയ ബലിയർപ്പിച്ച് ഉത്സവം ആഘോഷിക്കാൻ ഒരുമിച്ചുകൂടി, “നമ്മുടെ ശത്രുവായ ശിംശോനെ നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
JDG 16:24 ജനമെല്ലാം ശിംശോനെ കണ്ടപ്പോൾ തങ്ങളുടെ ദേവനെ പുകഴ്ത്തിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമ്മുടെ ദേശം ശൂന്യമാക്കുകയും നമ്മിൽ അനേകരെ കൊല്ലുകയും ചെയ്ത, നമ്മുടെ ശത്രുവിനെ ഇതാ, നമ്മുടെ ദേവൻ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.”
JDG 16:25 അവർ ഇങ്ങനെ ആനന്ദത്തിലായപ്പോൾ, “നമ്മെ രസിപ്പിക്കാൻ ശിംശോനെ കൊണ്ടുവരിക” എന്നു പറഞ്ഞുകൊണ്ട് ശിംശോനെ കാരാഗൃഹത്തിൽനിന്ന് പുറത്തേക്കു കൊണ്ടുവന്നു. അയാൾ അവരുടെ മുന്നിൽ ഒരു കോമാളിയെപ്പോലെ പ്രകടനംനടത്തിക്കൊണ്ടിരുന്നു. തൂണുകളുടെ മധ്യത്തിലായിരുന്നു അയാളെ നിർത്തിയിരുന്നത്.
JDG 16:26 തന്റെ കൈക്കു പിടിച്ചിരുന്ന ഭൃത്യനോട് ശിംശോൻ: “ഈ ക്ഷേത്രം ഉറപ്പിച്ചിരിക്കുന്ന തൂണുകളിൽ എന്നെ ഒന്നു തപ്പിനോക്കാൻ അനുവദിക്കുക, അപ്പോൾ എനിക്ക് അതിലൊന്നു ചാരിനിൽക്കാമല്ലോ” എന്നു പറഞ്ഞു.
JDG 16:27 ക്ഷേത്രത്തിൽ പുരുഷന്മാരും സ്ത്രീകളും നിറഞ്ഞിരുന്നു; സകലഫെലിസ്ത്യപ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു. ക്ഷേത്രത്തിന്റെ മേൽത്തട്ടിൽ പുരുഷന്മാരും സ്ത്രീകളുമായി ഏകദേശം മൂവായിരംപേർ ശിംശോൻ കളിക്കുന്നതു കണ്ടുകൊണ്ടിരുന്നു.
JDG 16:28 അപ്പോൾ ശിംശോൻ യഹോവയോടു പ്രാർഥിച്ചു: “കർത്താവായ യഹോവേ, എന്നെ ഓർക്കണമേ; ദൈവമേ, ഞാൻ എന്റെ രണ്ടുകണ്ണിനുംവേണ്ടി ഫെലിസ്ത്യരോട് പ്രതികാരംചെയ്യേണ്ടതിന് ഈ ഒരു പ്രാവശ്യംമാത്രം എനിക്കു ശക്തി നൽകണമേ.”
JDG 16:29 ക്ഷേത്രം താങ്ങിനിൽക്കുന്ന രണ്ട് നെടുംതൂണുകളിൽ ഒന്ന് വലങ്കൈകൊണ്ടും മറ്റേത് ഇടങ്കൈകൊണ്ടും പിടിച്ചുകൊണ്ട് ശിംശോൻ മുന്നോട്ടാഞ്ഞു.
JDG 16:30 “ഞാൻ ഫെലിസ്ത്യരോടുകൂടെ മരിക്കട്ടെ!” എന്നു പറഞ്ഞുകൊണ്ട് ശിംശോൻ ശക്തിയോടെ മുന്നോട്ടു കുനിഞ്ഞു; ഉടനെ ക്ഷേത്രം തകർന്നു. അതിലുള്ള പ്രഭുക്കന്മാരുടെയും സകലജനത്തിന്റെയുംമേൽ അതു വീണു. അങ്ങനെ അദ്ദേഹം തന്റെ മരണസമയത്തു വധിച്ചവർ, ജീവിച്ചിരിക്കുമ്പോൾ അദ്ദേഹം വധിച്ചവരെക്കാൾ അധികമായിരുന്നു.
JDG 16:31 ശിംശോന്റെ സഹോദരന്മാരും പിതൃഭവനക്കാരൊക്കെയും വന്ന് അദ്ദേഹത്തെ എടുത്ത് സോരായ്ക്കും എസ്തായോലിനും ഇടയ്ക്ക് അദ്ദേഹത്തിന്റെ പിതാവായ മനോഹയുടെ ശ്മശാനസ്ഥലത്ത് അടക്കംചെയ്തു. ശിംശോൻ ഇസ്രായേലിൽ ഇരുപതുവർഷം ന്യായപാലനംചെയ്തു.
JDG 17:1 എഫ്രയീം മലനാട്ടിൽ മീഖായാവ് എന്നു പേരുള്ള ഒരാൾ
JDG 17:2 തന്റെ അമ്മയോടു പറഞ്ഞു: “ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി നഷ്ടപ്പെട്ടതിനെപ്പറ്റി അമ്മ പറയുകയും ശപിക്കുകയും ചെയ്യുന്നത് ഞാൻ കേട്ടിരുന്നു—ഇതാ, ആ വെള്ളിനാണയങ്ങൾ; ഞാനാണ് അതെടുത്തത്.” അദ്ദേഹത്തിന്റെ അമ്മ പറഞ്ഞു: “എന്റെ മകനേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ!”
JDG 17:3 അദ്ദേഹം ആ ആയിരത്തി ഒരുനൂറു ശേക്കേൽ വെള്ളി തിരികെ കൊടുത്തപ്പോൾ അദ്ദേഹത്തിന്റെ അമ്മ, “കൊത്തുപണിയായ ഒരു രൂപവും വാർപ്പുപണിയായ ഒരു വിഗ്രഹവും ഉണ്ടാക്കാൻ ഞാൻ ഈ വെള്ളി എന്റെ മകനുവേണ്ടി യഹോവയ്ക്കു നേർന്നിരിക്കുന്നു. ഞാൻ ഇതു നിനക്കു തിരികെത്തരാം” എന്നു പറഞ്ഞു.
JDG 17:4 അങ്ങനെ അദ്ദേഹം ആ വെള്ളി തന്റെ അമ്മയ്ക്കു മടക്കിക്കൊടുത്തപ്പോൾ, അവൾ ഇരുനൂറു ശേക്കേൽ വെള്ളി എടുത്ത് ആഭരണപ്പണിക്കാരനെ ഏൽപ്പിച്ചു; അയാൾ അതുകൊണ്ട് രൂപവും വിഗ്രഹവും ഉണ്ടാക്കി അവ മീഖായാവിന്റെ വീട്ടിൽവെച്ചു.
JDG 17:5 മീഖായാവിന് ഒരു പൂജാഗൃഹം ഉണ്ടായിരുന്നു. അദ്ദേഹം ഒരു ഏഫോദും ഗൃഹബിംബങ്ങളും ഉണ്ടാക്കി തന്റെ ഒരു പുത്രനെ പുരോഹിതനുമാക്കി.
JDG 17:6 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
JDG 17:7 യെഹൂദയിലെ ബേത്ലഹേമിൽ വന്നുപാർത്തിരുന്ന ഒരു യുവ ലേവ്യൻ
JDG 17:8 ആ പട്ടണംവിട്ട് നിവാസയോഗ്യമായ മറ്റൊരിടം തേടി പുറപ്പെട്ടു. അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീട്ടിലെത്തിച്ചേർന്നു.
JDG 17:9 മീഖാവ് ചോദിച്ചു: “നീ എവിടെനിന്നു വരുന്നു?” “ഞാൻ യെഹൂദയിലെ ബേത്ലഹേമിൽനിന്നുള്ള ഒരു ലേവ്യനാണ്, താമസിക്കാൻ ഒരു സ്ഥലം അന്വേഷിക്കുകയാണ്,” അദ്ദേഹം പറഞ്ഞു.
JDG 17:10 മീഖാവ് അദ്ദേഹത്തോടു പറഞ്ഞു: “എന്നോടുകൂടെ താമസിക്കുക. താങ്കൾ എനിക്കു പിതാവും പുരോഹിതനും ആയിരിക്കുക. ഞാൻ താങ്കൾക്ക് ഒരുവർഷം പത്തുശേക്കേൽ വെള്ളിയും വസ്ത്രവും ഭക്ഷണവും തരാം.”
JDG 17:11 അങ്ങനെ ലേവ്യൻ അദ്ദേഹത്തോടുകൂടെ പാർക്കാൻ സമ്മതിച്ചു. ആ യുവാവ് അദ്ദേഹത്തിനു സ്വന്തം പുത്രന്മാരിൽ ഒരുവനെപ്പോലെ ആയിത്തീർന്നു.
JDG 17:12 മീഖാവ് ലേവ്യനെ പുരോഹിതനാക്കി. ആ യുവാവ് അദ്ദേഹത്തിന്റെ പുരോഹിതനായി ആ വീട്ടിൽ താമസിച്ചു.
JDG 17:13 “ഒരു ലേവ്യൻ എന്റെ പുരോഹിതനായിരിക്കുകയാൽ ഇപ്പോൾ യഹോവ എനിക്കു നന്മചെയ്യുമെന്നു ഞാൻ അറിയുന്നു,” എന്നു മീഖാവു പറഞ്ഞു.
JDG 18:1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻഗോത്രക്കാർ തങ്ങൾക്ക് അധിവസിക്കാൻ ഒരു അവകാശഭൂമി അന്വേഷിച്ചു. ഇസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്ക് അന്നുവരെ ഒരു സ്ഥലം അവകാശമായി ലഭിച്ചിരുന്നില്ല.
JDG 18:2 ദാൻഗോത്രക്കാർ തങ്ങളുടെ കൂട്ടത്തിൽ യുദ്ധവീരന്മാരായ അഞ്ചുപേരെ ദേശം പര്യവേക്ഷണംചെയ്യാൻ സോരായിൽനിന്നും എസ്തായോലിൽനിന്നും അയച്ചു. ഇവർ ദാൻഗോത്രത്തിന്റെ പ്രതിനിധികൾ ആയിരുന്നു. അവരോടു പറഞ്ഞു: “നിങ്ങൾ പോയി ദേശം സൂക്ഷ്മമായി നിരീക്ഷിച്ചു വരിക.” അവർ എഫ്രയീം മലനാട്ടിൽ മീഖായാവിന്റെ വീടുവരെ വന്നു. അവിടെ രാത്രി കഴിച്ചു.
JDG 18:3 മീഖായാവിന്റെ വീടിനു സമീപം എത്തിയപ്പോൾ അവർ ആ ലേവ്യയുവാവിന്റെ ഉച്ചാരണഭേദം തിരിച്ചറിഞ്ഞ് അവിടെ കയറി അവനോടു ചോദിച്ചു: “താങ്കളെ ഇവിടെ ആരാണ് കൊണ്ടുവന്നത്? ഇവിടെ എന്തുചെയ്യുന്നു? എന്തിനാണ് ഇവിടെ ആയിരിക്കുന്നത്?”
JDG 18:4 അയാൾ അവരോട്: “എനിക്ക് ഇതൊക്കെ ചെയ്തുതന്നിരിക്കുന്നത് മീഖാവാണ്; അദ്ദേഹം എന്നെ ശമ്പളത്തിനു നിർത്തിയിരിക്കുന്നു; ഞാൻ അദ്ദേഹത്തിന്റെ പുരോഹിതനാണ്” എന്നു പറഞ്ഞു.
JDG 18:5 അവർ അവനോട്, “ഞങ്ങളുടെ യാത്ര ശുഭകരമാകുമോ എന്നു ദൈവത്തോട് ചോദിച്ചറിഞ്ഞാലും” എന്നപേക്ഷിച്ചു.
JDG 18:6 പുരോഹിതൻ അവരോട്, “നിങ്ങൾ സമാധാനത്തോടെ പോകുക; ഈ യാത്ര യഹോവയ്ക്കു സമ്മതമായിരിക്കുന്നു” എന്നു പറഞ്ഞു.
JDG 18:7 അങ്ങനെ ആ അഞ്ചുപേരും അവിടംവിട്ട് ലയീശിൽ വന്നു. സീദോന്യരെപ്പോലെ സുരക്ഷിതരും സമാധാനത്തോടെ നിർഭയരായി ജീവിക്കുന്നവരുമായ അവിടത്തെ ജനത്തെ കണ്ടു. അവർക്ക് ഒന്നിനും കുറവില്ലായിരുന്നു, അവർ സമ്പന്നരായിരുന്നു. സീദോന്യരിൽനിന്ന് അകലെ താമസിച്ചിരുന്ന ഇവർക്ക് മറ്റാരുമായും സംസർഗവും ഇല്ലായിരുന്നു.
JDG 18:8 പര്യവേക്ഷണംചെയ്യാൻ പോയവർ മടങ്ങി സോരായിലും എസ്തായോലിലും ഉള്ള തങ്ങളുടെ സഹോദരന്മാരുടെ അടുക്കൽ എത്തിയപ്പോൾ അവർ ചോദിച്ചു: “നിങ്ങൾ കൊണ്ടുവരുന്ന വാർത്ത എന്താണ്?”
JDG 18:9 അതിന് അവർ: “വരിക, നമുക്കുചെന്ന് അവരെ ആക്രമിക്കാം! ആ ദേശം വളരെ നല്ലതെന്ന് ഞങ്ങൾ കണ്ടിരിക്കുന്നു. നാം എന്തെങ്കിലും ചെയ്യണം. പോയി ആ ദേശം കൈവശമാക്കാൻ മടിക്കരുത്.
JDG 18:10 നിങ്ങൾ ചെല്ലുമ്പോൾ അവിടെ നിർഭയരായിരിക്കുന്ന ഒരു സമൂഹത്തെ കാണും; ദേശം വിശാലമായതാണ്. ദൈവം അത് നിങ്ങളുടെ കൈകളിൽ ഏൽപ്പിച്ചിരിക്കുന്നു; അത് യാതൊന്നിനും കുറവില്ലാത്ത സ്ഥലംതന്നെ” എന്നു പറഞ്ഞു.
JDG 18:11 അതിനുശേഷം ദാൻഗോത്രക്കാരിൽ അറുനൂറുപേർ സോരായിൽനിന്നും എസ്തായോലിൽനിന്നും യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
JDG 18:12 അവർ യെഹൂദയിലെ കിര്യത്ത്-യെയാരീമിന് പടിഞ്ഞാറുചെന്ന് പാളയമിറങ്ങി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും മഹനേ-ദാൻ എന്നു പേര്.
JDG 18:13 അവിടെനിന്നു അവർ എഫ്രയീം മലനാട്ടിലേക്കുപോയി അവിടെ മീഖായാവിന്റെ വീടിനു സമീപം എത്തി.
JDG 18:14 അപ്പോൾ ലയീശ് ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന ആ അഞ്ചുപേർ തങ്ങളുടെ സഹോദരന്മാരോട് പറഞ്ഞു: “ഇവിടെ ഒരു വീട്ടിൽ ഒന്നിൽ ഒരു ഏഫോദും മറ്റു ഗൃഹബിംബങ്ങളും കൊത്തുപണിയും വാർപ്പുപണിയുമായ ഓരോ വിഗ്രഹവുമുണ്ട് എന്നതറിഞ്ഞുകൊൾക; ഇപ്പോൾ നിങ്ങൾ ചെയ്യേണ്ടതെന്തെന്ന് അറിയാമല്ലോ.”
JDG 18:15 അവർ മീഖായാവിന്റെ വീടിനോടു ചേർന്നുള്ള ലേവ്യയുവാവിന്റെ അടുക്കൽ ചെന്ന് അവരെ അഭിവാദനംചെയ്തു.
JDG 18:16 ദാൻഗോത്രത്തിൽനിന്ന് യുദ്ധസന്നദ്ധരായി വന്ന അറുനൂറുപേരും വാതിൽക്കൽ നിന്നിരുന്നു.
JDG 18:17 ദേശം പര്യവേക്ഷണംചെയ്യാൻ പോയിരുന്ന അഞ്ചുപേരും അകത്തുകടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും വാർപ്പുപണിയായ വിഗ്രഹവും എടുത്തു; അപ്പോൾ ആ പുരോഹിതൻ യുദ്ധസന്നദ്ധരായ അറുനൂറുപേരോടൊപ്പം വാതിൽക്കൽ നിൽക്കുകയായിരുന്നു.
JDG 18:18 മീഖായാവിന്റെ വീട്ടിൽ കടന്ന് കൊത്തുപണിയായ വിഗ്രഹവും ഏഫോദും ഗൃഹബിംബങ്ങളും, വാർപ്പുപണിയായ വിഗ്രഹവും എടുത്തവരോട് പുരോഹിതൻ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്?”
JDG 18:19 “ശബ്ദിക്കരുത്! ഒന്നും മിണ്ടിപ്പോകരുത്. ഞങ്ങളോടുകൂടി വരിക; വന്ന് ഞങ്ങൾക്കു പിതാവും പുരോഹിതനുമായിരിക്കുക. ഒരുവന്റെ കുടുംബത്തിനുമാത്രം പുരോഹിതനായിരിക്കുന്നതിനെക്കാൾ ഇസ്രായേലിലെ ഒരു ഗോത്രത്തിനും കുലത്തിനും പുരോഹിതനായിരിക്കുന്നതല്ലേ നിനക്കു നല്ലത്?” എന്ന് അവർ ചോദിച്ചു.
JDG 18:20 അപ്പോൾ പുരോഹിതൻ സന്തുഷ്ടനായി, അദ്ദേഹംതന്നെ ആ ഏഫോദും ഗൃഹബിംബവും കൊത്തുപണിയായ വിഗ്രഹവും എടുത്ത് അവരോടുകൂടെ പോയി.
JDG 18:21 ഇങ്ങനെ അവർ കുഞ്ഞ് കുട്ടികളെയും ആടുമാടുകളെയും തങ്ങളുടെ സർവസമ്പത്തും മുന്നിലാക്കി യാത്രതിരിച്ചു.
JDG 18:22 അവർ മീഖായാവിന്റെ വീട്ടിൽനിന്നും കുറെ അകലെ എത്തിയപ്പോൾ മീഖായാവിന്റെ അയൽവാസികൾ എല്ലാവരും ഒരുമിച്ചുകൂടി ദാൻഗോത്രക്കാരെ പിൻതുടർന്നു.
JDG 18:23 അവർ ദാന്യരെ കൂകിവിളിച്ചു; അവർ തിരിഞ്ഞുനിന്ന് മീഖായാവിനോട്, “താങ്കൾ ഇങ്ങനെ ആളുകളെ വിളിച്ചുകൂട്ടി യുദ്ധത്തിനു വരാൻ കാരണമെന്ത്?” എന്നു ചോദിച്ചു.
JDG 18:24 “ഞാൻ ഉണ്ടാക്കിയ എന്റെ ദേവന്മാരെയും എന്റെ പുരോഹിതനെയും നിങ്ങൾ അപഹരിച്ചുകൊണ്ടുപോകുന്നു ‘എനിക്ക് ഇനി എന്താണ് ഉള്ളത്?’ ” എന്ന് അദ്ദേഹം പറഞ്ഞു.
JDG 18:25 ദാന്യർ അയാളോട്, “താങ്കൾ വാദപ്രതിവാദത്തിനൊരുങ്ങിയാൽ ക്ഷിപ്രകോപികൾ ആരെങ്കിലും കയർത്ത് താങ്കളെയും വീട്ടുകാരെയും കൊന്നുകളയും” എന്നു പറഞ്ഞു.
JDG 18:26 അങ്ങനെ ദാന്യർ തങ്ങളുടെ വഴിക്കുപോയി; അവർ തന്നിലും ബലമേറിയവരെന്നു കണ്ടതുകൊണ്ട് മീഖാവും വീട്ടിലേക്കു മടങ്ങിപ്പോന്നു.
JDG 18:27 മീഖാവ് പണിയിച്ചിരുന്നവയും അദ്ദേഹത്തിന്റെ പുരോഹിതനെയും അവർ കൊണ്ടുപോയി, ലയീശിൽ സമാധാനത്തോടെ നിർഭയമായി ജീവിച്ചിരുന്ന ജനത്തിന്റെ അടുക്കൽ എത്തി. അവരെ വാൾകൊണ്ടാക്രമിച്ച് ആ പട്ടണം തീവെച്ചു നശിപ്പിച്ചു.
JDG 18:28 ആ പട്ടണം സീദോനിൽനിന്ന് അകലെ ആയിരുന്നതിനാലും മറ്റാരുമായും അവർക്കു സംസർഗം ഇല്ലാതിരുന്നതിനാലും അവരെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. ബേത്-രഹോബ് താഴ്വരയിലായിരുന്നു ആ പട്ടണം. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ താമസമുറപ്പിച്ചു.
JDG 18:29 ഇസ്രായേലിനു ജനിച്ച തങ്ങളുടെ പൂർവപിതാവായ ദാന്റെ പേരുപോലെ അതിനു ദാൻ എന്നു പേരിട്ടു. നേരത്തേ അതിനു ലയീശ് എന്നു പേരായിരുന്നു.
JDG 18:30 ദാന്യർ കൊത്തുപണിയായ ആ വിഗ്രഹം പ്രതിഷ്ഠിച്ചു; ആ ദേശത്തിന്റെ പ്രവാസകാലംവരെ ദാൻഗോത്രക്കാർക്ക് മോശയുടെ മകനായ ഗെർശോമിന്റെ മകൻ യോനാഥാനും അദ്ദേഹത്തിന്റെ പുത്രന്മാരും പുരോഹിതന്മാർ ആയിരുന്നു.
JDG 18:31 ദൈവത്തിന്റെ ആലയം ശീലോവിൽ ആയിരുന്ന കാലത്തൊക്കെയും മീഖാവു തീർപ്പിച്ച വിഗ്രഹംവെച്ച് അവർ പൂജിച്ചുപോന്നു.
JDG 19:1 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു. എഫ്രയീം മലനാടിന്റെ ഉൾപ്രദേശത്ത് പാർത്തിരുന്ന ഒരു ലേവ്യൻ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്ന് ഒരു വെപ്പാട്ടിയെ എടുത്തു.
JDG 19:2 എന്നാൽ അവൾ അദ്ദേഹത്തോട് അവിശ്വസ്തയായി, അദ്ദേഹത്തെ ഉപേക്ഷിച്ച് യെഹൂദയിലെ ബേത്ലഹേമിൽ, തന്റെ പിതാവിന്റെ വീട്ടിലേക്കു പോയി. അവൾ അവിടെ എത്തി നാലുമാസം കഴിഞ്ഞ്
JDG 19:3 അവളുടെ ഭർത്താവ് അവളെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുവരാൻ പോയി. അദ്ദേഹത്തോടുകൂടെ അദ്ദേഹത്തിന്റെ ഭൃത്യനും രണ്ടു കഴുതയും ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ തന്റെ പിതാവിന്റെ വീട്ടിൽ സ്വീകരിച്ചു; യുവതിയുടെ പിതാവ് അദ്ദേഹത്തെ കണ്ടപ്പോൾ സന്തോഷപൂർവം സ്വാഗതംചെയ്തു.
JDG 19:4 അദ്ദേഹത്തിന്റെ അമ്മായിയപ്പൻ—ആ യുവതിയുടെ പിതാവ്—അവിടെ താമസിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം മൂന്നുദിവസം അവരോടൊപ്പം തിന്നുകുടിച്ചു പാർത്തു.
JDG 19:5 നാലാംദിവസം അതിരാവിലെ അദ്ദേഹം എഴുന്നേറ്റ് യാത്ര പുറപ്പെടാൻ ഭാവിച്ചപ്പോൾ യുവതിയുടെ പിതാവ് മരുമകനോടു പറഞ്ഞു: “അൽപ്പം വല്ലതും കഴിച്ചു വിശപ്പടക്കിയശേഷം പോകുക.”
JDG 19:6 അങ്ങനെ അവർ ഇരുവരും ഇരുന്ന് ഭക്ഷിച്ചു, പാനംചെയ്തു. പിന്നീട് യുവതിയുടെ പിതാവ് പറഞ്ഞു: “ദയവുചെയ്ത് ഇന്നുരാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക.”
JDG 19:7 അദ്ദേഹം പോകാനൊരുങ്ങിയപ്പോൾ അമ്മായിയപ്പൻ അദ്ദേഹത്തെ പിന്നെയും നിർബന്ധിച്ചു. ആ രാത്രിയും അദ്ദേഹം അവിടെ താമസിച്ചു.
JDG 19:8 അഞ്ചാംദിവസം രാവിലെ അദ്ദേഹം പോകാൻ എഴുന്നേറ്റു. അപ്പോൾ യുവതിയുടെ പിതാവ് പറഞ്ഞു: “ഉച്ചകഴിഞ്ഞ് വെയിലാറിയിട്ട് പോകാം. അതുവരെ ഇവിടെ താമസിക്കുക!” പിന്നെ അവർ ഇരുവരും ഭക്ഷണം കഴിച്ചു.
JDG 19:9 ഭക്ഷണത്തിനുശേഷം ഉച്ചകഴിഞ്ഞ് ആ മനുഷ്യനും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഭൃത്യനും പോകാൻ എഴുന്നേറ്റപ്പോൾ യുവതിയുടെ പിതാവായ അദ്ദേഹത്തിന്റെ അമ്മായിയപ്പൻ അദ്ദേഹത്തോടു പറഞ്ഞു: “ഇതാ, വൈകുന്നേരമായല്ലോ, നേരവും വൈകി, ഈ രാത്രിയും ഇവിടെ താമസിച്ച് ആനന്ദിക്കുക. നാളെ അതിരാവിലെ എഴുന്നേറ്റ് വീട്ടിലേക്കുപോകാം.”
JDG 19:10 എന്നാൽ ഒരു രാത്രികൂടി അവിടെ താമസിക്കാൻ മനസ്സില്ലാതെ അദ്ദേഹം എഴുന്നേറ്റ് ജെറുശലേം എന്ന യെബൂസിലേക്കു യാത്രപുറപ്പെട്ടു. അദ്ദേഹത്തോടൊപ്പം കോപ്പിട്ട രണ്ടു കഴുതയും അദ്ദേഹത്തിന്റെ വെപ്പാട്ടിയും ഉണ്ടായിരുന്നു.
JDG 19:11 അങ്ങനെ അവർ യെബൂസിൽ എത്താറായപ്പോൾ പകൽ കഴിഞ്ഞിരുന്നു. ഭൃത്യൻ യജമാനനോടു പറഞ്ഞു: “വരിക, നമുക്ക് ഈ യെബൂസ്യനഗരത്തിൽ കയറി രാപാർക്കാം.”
JDG 19:12 യജമാനൻ അവനോട്, “ഇസ്രായേൽമക്കളുടേതല്ലാത്ത ഈ അന്യനഗരത്തിൽ നാം കയറരുത്. നമുക്കു ഗിബെയയിലേക്കു പോകാം”
JDG 19:13 അദ്ദേഹം തുടർന്നു: “നമുക്കു ഗിബെയയിലോ രാമായിലോ എത്തി രാത്രികഴിക്കാം.”
JDG 19:14 അവർ യാത്രതുടർന്നു. ബെന്യാമീൻഗോത്രക്കാരുടെ പട്ടണമായ ഗിബെയയിൽ എത്തിയപ്പോൾ സൂര്യൻ അസ്തമിച്ചു.
JDG 19:15 അവർ ഗിബെയയിൽ രാത്രി വിശ്രമിക്കാൻ ചെന്നു. അവൻ നഗരത്തിലെ ചത്വരങ്ങളിൽ ഇരുന്നു; രാത്രി താമസിക്കുന്നതിന് ആരും അവരെ വീട്ടിലേക്കു സ്വാഗതം ചെയ്തില്ല.
JDG 19:16 അപ്പോൾ അതാ, ഒരു വൃദ്ധൻ വയലിലെ വേല കഴിഞ്ഞ് മടങ്ങിവരുന്നു. അദ്ദേഹം എഫ്രയീം മലനാട്ടുകാരനും ഗിബെയയിൽ വന്നു താമസിക്കുന്നവനും ആയിരുന്നു—സ്ഥലവാസികൾ ബെന്യാമീൻഗോത്രക്കാർ ആയിരുന്നു.
JDG 19:17 വൃദ്ധൻ തലയുയർത്തിനോക്കിയപ്പോൾ പട്ടണത്തിലെ ചത്വരത്തിൽ ഇരിക്കുന്ന വഴിയാത്രക്കാരനെ കണ്ടു. അദ്ദേഹം ചോദിച്ചു: “താങ്കൾ എവിടെനിന്നു വരുന്നു? എവിടേക്ക് പോകുന്നു?”
JDG 19:18 അദ്ദേഹം മറുപടിയായി, “ഞങ്ങൾ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നു എഫ്രയീംമലനാട്ടിലെ ഉൾപ്രദേശത്തിലേക്കു പോകുകയാണ്. ഞാൻ ആ ദേശക്കാരനാണ്. യെഹൂദ്യയിലെ ബേത്ലഹേമിൽ പോയതാണ്. ഇപ്പോൾ ഞാൻ യഹോവയുടെ ആലയത്തിലേക്കു പോകുന്നു; ഇവിടെ എന്നെ വീട്ടിൽ സ്വീകരിക്കാൻ ആരുമില്ല.
JDG 19:19 കഴുതകൾക്കുവേണ്ടതായ പുല്ലും വൈക്കോലും അടിയനും അങ്ങയുടെ ദാസിക്കും അടിയനോടുകൂടെയുള്ള ഈ ഭൃത്യനും വേണ്ട അപ്പവും വീഞ്ഞും ഞങ്ങളുടെ കൈവശമുണ്ട്. ഒന്നിനും കുറവില്ല.”
JDG 19:20 വൃദ്ധൻ പറഞ്ഞു: “താങ്കൾക്ക് എന്റെ വീട്ടിലേക്കു സ്വാഗതം. വേണ്ടതൊക്കെ ഞാൻ ചെയ്തുതരാം. ഈ പൊതുസ്ഥലത്ത് രാത്രി കഴിക്കരുത്.”
JDG 19:21 അങ്ങനെ വൃദ്ധൻ അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൊണ്ടുപോയി. കഴുതകൾക്കു തീറ്റികൊടുത്ത് അവർ കാൽകഴുകി; ഭക്ഷണപാനീയങ്ങൾ കഴിച്ചു.
JDG 19:22 അങ്ങനെ അവർ ആനന്ദിച്ചിരിക്കുമ്പോൾ, നഗരത്തിലെ ചില നീചന്മാർ വീടുവളഞ്ഞ് വാതിലിൽ ഇടിച്ചു. അവർ വീട്ടുടമസ്ഥനായ വൃദ്ധനോട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിന്റെ വീട്ടിൽ വന്നിരിക്കുന്ന ആ മനുഷ്യനെ പുറത്തുകൊണ്ടുവരിക. ഞങ്ങൾ അവനുമായി രമിക്കട്ടെ.”
JDG 19:23 വീട്ടുടമസ്ഥൻ പുറത്തുവന്ന് അവരോട്, “അരുതേ, എന്റെ സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ; ഈ മനുഷ്യൻ എന്റെ അതിഥിയാണല്ലോ? ഈ വഷളത്തം നിങ്ങൾ ചെയ്യരുതേ.
JDG 19:24 നോക്കൂ, എനിക്ക് കന്യകയായ ഒരു പുത്രിയും ഈ മനുഷ്യന് ഒരു വെപ്പാട്ടിയും ഉണ്ട്. ഞാൻ അവരെ ഇപ്പോൾത്തന്നെ നിങ്ങൾക്കു വിട്ടുതരാം. ഇഷ്ടംപോലെ അവരോടു പ്രവർത്തിച്ചുകൊൾക. എന്നാൽ ഈ മനുഷ്യനോട് ഇത്തരം വഷളത്തം കാണിക്കരുതേ” എന്നു പറഞ്ഞു.
JDG 19:25 എന്നാൽ അവർ അദ്ദേഹത്തെ കൂട്ടാക്കിയില്ല. അതുകൊണ്ട് ആ മനുഷ്യൻ തന്റെ വെപ്പാട്ടിയെ പിടിച്ച് അവളെ അവരുടെ അടുക്കൽ പുറത്താക്കി കൊടുത്തു. അവർ അവളെ രാത്രിമുഴുവനും ബലാൽക്കാരംചെയ്തു; നേരം വെളുക്കാറായപ്പോൾ അവളെ വിട്ടുപോയി.
JDG 19:26 പ്രഭാതത്തിൽ ആ സ്ത്രീ, മടങ്ങിവന്ന് തന്റെ യജമാനൻ പാർത്തിരുന്ന വീടിന്റെ വാതിൽക്കൽ തളർന്നുവീണു. നല്ല വെളിച്ചം വരുന്നതുവരെ അവൾ അവിടെത്തന്നെ കിടന്നു.
JDG 19:27 അവളുടെ യജമാനൻ രാവിലെ എഴുന്നേറ്റ് വാതിൽ തുറന്ന് യാത്രതുടരാൻ പുറത്തിറങ്ങി. അപ്പോൾ അദ്ദേഹത്തിന്റെ വെപ്പാട്ടി കൈകൾ കട്ടിളപ്പടിമേൽവെച്ചു വാതിൽക്കൽ വീണുകിടക്കുന്നത് കണ്ടു.
JDG 19:28 അദ്ദേഹം അവളെ വിളിച്ചു; “എഴുന്നേൽക്കുക, നമുക്കു പോകാം.” എന്നാൽ ഒരു മറുപടിയും ഉണ്ടായില്ല. അദ്ദേഹം അവളെ എടുത്ത് കഴുതപ്പുറത്തുവെച്ച് തന്റെ വീട്ടിലേക്കു പോയി.
JDG 19:29 വീട്ടിലെത്തിയശേഷം അദ്ദേഹം ഒരു കത്തിയെടുത്ത് തന്റെ വെപ്പാട്ടിയെ അവയവങ്ങൾ ഛേദിച്ച് പന്ത്രണ്ടു കഷണങ്ങളാക്കി ഇസ്രായേലിൽ എല്ലായിടത്തേക്കും കൊടുത്തയച്ചു.
JDG 19:30 അതു കണ്ടവർ എല്ലാം പറഞ്ഞു, “ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്നു വന്നതിനുശേഷം ഇന്നുവരെ ഇപ്രകാരം ഒന്നു സംഭവിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. ഇതിനെപ്പറ്റി ചിന്തിക്കുക! നമുക്കെന്തെങ്കിലും ചെയ്യണം! ആലോചിച്ച് അഭിപ്രായം പറയുക!”
JDG 20:1 അതിനുശേഷം ദാൻമുതൽ ബേർ-ശേബാവരെയും ഗിലെയാദുദേശത്തുമുള്ള ഇസ്രായേൽമക്കൾ എല്ലാവരും മിസ്പായിൽ യഹോവയുടെ സന്നിധിയിൽ ഏകമനസ്സോടെ വന്നുകൂടി.
JDG 20:2 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലെയും സർവജനത്തിന്റെയും പ്രധാനികളും ആയുധപാണികളായ നാലുലക്ഷം കാലാൾപ്പടയും ദൈവജനത്തിന്റെ സഭയിൽ ഹാജരായി,
JDG 20:3 (ഇസ്രായേൽമക്കൾ മിസ്പായിലേക്കു പോയിരിക്കുന്നു എന്ന് ബെന്യാമീൻഗോത്രക്കാർ കേട്ടു.) അപ്പോൾ ഇസ്രായേൽമക്കൾ, “ഈ മഹാദോഷം എങ്ങനെ സംഭവിച്ചുവെന്ന് ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
JDG 20:4 കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവായ ലേവ്യൻ പറഞ്ഞു: “ഞാനും എന്റെ വെപ്പാട്ടിയും ബെന്യാമീൻദേശത്തു ഗിബെയയിൽ രാത്രി താമസിക്കാൻചെന്നു.
JDG 20:5 ഗിബെയയിലെ ആളുകൾവന്നു രാത്രിയിൽ എന്റെനിമിത്തം വീടുവളഞ്ഞ് എന്നെ കൊല്ലാൻ ശ്രമിച്ചു. എന്റെ വെപ്പാട്ടിയെ അവർ ബലാൽക്കാരംചെയ്തു. അങ്ങനെ അവൾ മരിച്ചു.
JDG 20:6 ഞാൻ അവളെ കഷണങ്ങളായി മുറിച്ച് ഇസ്രായേലിന്റെ അവകാശദേശത്തൊക്കെയും കൊടുത്തയച്ചു. അത്ര വലിയ ദുഷ്ടതയും വഷളത്തവുമാണ് അവർ ഇസ്രായേലിൽ പ്രവർത്തിച്ചിരിക്കുന്നത്.
JDG 20:7 അതുകൊണ്ട് ഇസ്രായേല്യരേ, ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായവും ആലോചനയും എന്താണ്?”
JDG 20:8 അപ്പോൾ സർവജനവും ഏകമനസ്സോടെ എഴുന്നേറ്റുനിന്ന് ശപഥംചെയ്തു: “നമ്മിലാരും കൂടാരത്തിലേക്കു പോകുകയില്ല. ഇല്ല, ഒരാൾപോലും വീട്ടിലേക്കു മടങ്ങുകയില്ല.
JDG 20:9 നാം ഇപ്പോൾ ഗിബെയയോട് ഇപ്രകാരമാണ് ചെയ്യേണ്ടത്: നറുക്കിട്ട് അതനുസരിച്ച് നമുക്ക് അതിനെ ആക്രമിക്കാം.
JDG 20:10 ഇസ്രായേലിലെ ഓരോ ഗോത്രത്തിൽനിന്നും നൂറിനു പത്ത്, ആയിരത്തിന് നൂറ്, പതിനായിരത്തിന് ആയിരം എന്ന കണക്കിൽ നമുക്ക് ആളുകളെ തെരഞ്ഞെടുക്കാം. ബെന്യാമീൻഗോത്രത്തിലെ ഗിബെയാ നഗരം ഇസ്രായേലിൽ ചെയ്ത നീചകൃത്യത്തിനു പ്രതികാരംചെയ്യാൻ ജനം വരുമ്പോൾ ഈ തെരഞ്ഞെടുക്കപ്പെട്ടവർ അവർക്കു ഭക്ഷണം കൊണ്ടുവരട്ടെ.”
JDG 20:11 അങ്ങനെ ഇസ്രായേല്യർ എല്ലാവരും ആ പട്ടണത്തിനെതിരേ ഏകമനസ്സോടെ യോജിച്ചുനിന്നു.
JDG 20:12 പിന്നെ ഇസ്രായേൽ ഗോത്രങ്ങൾ ബെന്യാമീൻഗോത്രത്തിലെങ്ങും ദൂതന്മാരെ അയച്ച് അറിയിച്ചു: “എത്ര നീചമായ പാതകമാണ് നിങ്ങളുടെ ഇടയിൽ സംഭവിച്ചിരിക്കുന്നത്?
JDG 20:13 അതുകൊണ്ട് ഗിബെയയിലെ നീചന്മാരായ ആ ആളുകളെ കൊന്ന് ഇസ്രായേലിൽനിന്ന് ദോഷം നീക്കംചെയ്യേണ്ടതിന് അവരെ ഞങ്ങൾക്ക് ഏൽപ്പിച്ചുതരിക.” എന്നാൽ ബെന്യാമീന്യർ ഇസ്രായേൽമക്കളായ തങ്ങളുടെ സഹോദരന്മാരുടെ വാക്ക് കേട്ടില്ല.
JDG 20:14 ഇസ്രായേൽജനത്തിനെതിരേ യുദ്ധംചെയ്യാൻ അവർ പട്ടണങ്ങളിൽനിന്ന് ഗിബെയയിൽ ഒന്നിച്ചുകൂടി.
JDG 20:15 ഗിബെയനിവാസികളിൽത്തന്നെ എണ്ണപ്പെട്ട എഴുനൂറ് ധീരന്മാർ ഉണ്ടായിരുന്നു. അവരെക്കൂടാതെ ഇരുപത്താറായിരം ആയുധപാണികളും ബെന്യാമീൻഗോത്രത്തിൽ ഉണ്ടായിരുന്നു.
JDG 20:16 അവരിൽ പ്രഗല്ഭന്മാരായ എഴുനൂറ് ഇടങ്കൈയ്യന്മാർ ഉണ്ടായിരുന്നു. ഇവരെല്ലാവരും ഒരു രോമത്തിനുപോലും ഉന്നം പിഴയ്ക്കാത്ത കവിണക്കാർ ആയിരുന്നു.
JDG 20:17 ബെന്യാമീൻ ഒഴികെയുള്ള ഇസ്രായേല്യർ വാൾ കൈയിലേന്തിയ നാലുലക്ഷംപേരായിരുന്നു; അവരെല്ലാവരും യോദ്ധാക്കളും ആയിരുന്നു.
JDG 20:18 ഇസ്രായേൽമക്കൾ ബേഥേലിലേക്കുചെന്നു. അവർ ദൈവത്തോട് അരുളപ്പാടു ചോദിച്ചു: “ബെന്യാമീന്യരോട് യുദ്ധംചെയ്യാൻ ഞങ്ങളിൽ ആരാണ് മുമ്പേപോകേണ്ടത്?” “യെഹൂദ ആദ്യം പോകട്ടെ,” എന്ന് യഹോവ അരുളിച്ചെയ്തു.
JDG 20:19 അങ്ങനെ ഇസ്രായേൽമക്കൾ രാവിലെ എഴുന്നേറ്റ് ഗിബെയയ്ക്കുനേരേ പാളയമടിച്ചു.
JDG 20:20 ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധത്തിനു പുറപ്പെട്ടു ഗിബെയയിൽ അവരുടെനേരേ അണിനിരന്നു.
JDG 20:21 ബെന്യാമീന്യർ ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേല്യരിൽ ഇരുപത്തിരണ്ടായിരംപേരെ അന്നു കൊന്നുകളഞ്ഞു.
JDG 20:22 എന്നാൽ ഇസ്രായേൽസൈന്യം പരസ്പരം ധൈര്യപ്പെടുത്തി, ഒന്നാംദിവസം അണിനിരന്നിരുന്ന സ്ഥലത്തുതന്നെ വീണ്ടും അണിനിരന്നു.
JDG 20:23 ഇസ്രായേൽമക്കൾ യഹോവയുടെ സന്നിധിയിൽചെന്ന് സന്ധ്യവരെ വിലപിച്ചു: “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പോകണമോ?” എന്ന് യഹോവയോടു ചോദിച്ചു. “അവർക്ക് എതിരായി ചെല്ലുക,” യഹോവ കൽപ്പിച്ചു.
JDG 20:24 ഇസ്രായേൽമക്കൾ രണ്ടാംദിവസവും ബെന്യാമീന്യർക്കെതിരേചെന്നു.
JDG 20:25 ബെന്യാമീന്യർ രണ്ടാംദിവസവും ഗിബെയയിൽനിന്ന് അവരുടെനേരേവന്ന് ഇസ്രായേൽമക്കളിൽ പതിനെണ്ണായിരം യോദ്ധാക്കളെ പിന്നെയും കൊന്നു.
JDG 20:26 അപ്പോൾ ഇസ്രായേൽമക്കൾ മുഴുവനും സർവയോദ്ധാക്കളും ബേഥേലിലേക്കുചെന്നു; അവിടെ അവർ യഹോവയുടെ സന്നിധിയിൽ കരഞ്ഞുകൊണ്ട് സന്ധ്യവരെ ഉപവസിച്ചു. യഹോവയ്ക്കു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
JDG 20:27 പിന്നെ ഇസ്രായേൽമക്കൾ യഹോവയുടെഹിതം ആരാഞ്ഞു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ആ നാളുകളിൽ അവിടെ ഉണ്ടായിരുന്നു.
JDG 20:28 അഹരോന്റെ പുത്രനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസ് ആയിരുന്നു അന്ന് പൗരോഹിത്യശുശ്രൂഷയ്ക്കു നിന്നിരുന്നത്. “ഞങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരോട് ഞങ്ങൾ ഇനിയും യുദ്ധത്തിനു പുറപ്പെടണമോ? അതോ പിന്മാറണമോ?” അവർ ചോദിച്ചു. “നിങ്ങൾ പോകുക; നാളെ ഞാൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
JDG 20:29 അങ്ങനെ ഇസ്രായേല്യർ ഗിബെയയ്ക്കുചുറ്റും ആളുകളെ പതിയിരുത്തി.
JDG 20:30 ഇസ്രായേൽമക്കൾ മൂന്നാംദിവസവും ബെന്യാമീന്യർക്ക് എതിരായി യുദ്ധത്തിനു പുറപ്പെട്ടു; മുൻദിവസങ്ങളിലേതുപോലെ ഗിബെയയ്ക്കെതിരേ യുദ്ധത്തിന് അണിനിരന്നു.
JDG 20:31 ബെന്യാമീന്യർ അവരുടെനേരേ ഇറങ്ങിവന്നു, തങ്ങളുടെ പട്ടണംവിട്ട് പുറത്തായി; ബേഥേലിലേക്കും വയലിൽക്കൂടി ഗിബെയയിലേക്കും പോകുന്ന ഈ രണ്ടു പെരുവഴികളിൽവെച്ചും മുമ്പെന്നപോലെ അവർ ഇസ്രായേൽസൈന്യത്തിലെ ചിലരെ വെട്ടി; ഇസ്രായേൽ പക്ഷത്തിലുള്ള ഏകദേശം മുപ്പതുപേരെ കൊന്നു.
JDG 20:32 “അവർ വീണ്ടും നമ്മുടെ മുന്നിൽ തോറ്റോടുന്നു,” എന്ന് ബെന്യാമീന്യർ പറഞ്ഞു. “നമുക്ക് പിൻവാങ്ങാം; അങ്ങനെ അവരെ പട്ടണത്തിൽനിന്നു പെരുവഴികളിലേക്കു ആനയിക്കാം,” എന്ന് ഇസ്രായേൽമക്കൾ നേരത്തേ ആലോചിച്ചിരുന്നു.
JDG 20:33 ഇസ്രായേല്യർ ഒന്നടങ്കം തങ്ങളുടെ സ്ഥലത്തുനിന്ന് പുറപ്പെട്ടു ബാൽ-താമാരിൽ അണിനിരന്നു; ഗിബെയായുടെ പുൽപ്പുറത്തുനിന്ന് ഇസ്രായേല്യരുടെ പതിയിരിപ്പുകാരും പുറത്തുവന്നു.
JDG 20:34 എല്ലാ ഇസ്രായേലിൽനിന്നുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന പതിനായിരംപേർ ഗിബെയയുടെനേരേ അടുത്തു; ഉഗ്രയുദ്ധം നടന്നു. തങ്ങൾക്കു നാശം അടുത്തിരിക്കുന്നു എന്ന് ബെന്യാമീന്യർ അറിഞ്ഞില്ല.
JDG 20:35 യഹോവ അവരെ ഇസ്രായേലിന്റെ മുമ്പിൽ തോൽപ്പിച്ചു; ഇസ്രായേൽമക്കൾ ബെന്യാമീന്യരിൽ ഇരുപത്തയ്യായിരത്തി ഒരുനൂറുപേരെ കൊന്നു; അവർ എല്ലാവരും ആയുധം ധരിച്ചവരായിരുന്നു.
JDG 20:36 ബെന്യാമീൻഗോത്രക്കാർ, തങ്ങൾ തോറ്റു എന്നു മനസ്സിലാക്കി. ഗിബെയയ്ക്കരികെ പതിയിരിപ്പുകാർ ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ ബെന്യാമീന്യരോട് യുദ്ധംചെയ്യുന്നതിൽനിന്നും പിൻവാങ്ങി.
JDG 20:37 പതിയിരുന്നവർ ഗിബെയയിലേക്കു പാഞ്ഞുകയറി; അവർ പട്ടണത്തെ മുഴുവൻ വാൾകൊണ്ട് കൊന്നു.
JDG 20:38 അതിനു ചിഹ്നമായി പട്ടണത്തിൽനിന്ന് ഒരു വലിയ പുക ഉയർത്തണമെന്ന് ഇസ്രായേല്യർ പതിയിരിപ്പുകാരോട് പറഞ്ഞിരുന്നു.
JDG 20:39 അങ്ങനെ ഇസ്രായേല്യർ പ്രത്യാക്രമണംനടത്തി. ബെന്യാമീന്യർ ഇസ്രായേലിനെ ആക്രമിച്ച് ഏകദേശം മുപ്പതുപേരെ വധിച്ചു. അപ്പോൾ അവർ “ആദ്യയുദ്ധത്തിലെന്നപോലെ നാം അവരെ ഇപ്പോഴും തോൽപ്പിച്ചുകൊണ്ടിരിക്കുന്നു,” എന്നു പറഞ്ഞു.
JDG 20:40 എന്നാൽ പട്ടണത്തിൽനിന്ന് ചിഹ്നമായി പുക പൊങ്ങിയപ്പോൾ ബെന്യാമീന്യർ പുറകോട്ടുനോക്കി; പട്ടണം മുഴുവനും കത്തി പുക ആകാശത്തോളം പൊങ്ങുന്നതു കണ്ടു.
JDG 20:41 ഇസ്രായേല്യർ തിരിച്ചുവന്നു. ബെന്യാമീന്യർ ഭയപ്പെട്ടു, തങ്ങൾക്കു നാശം ഭവിച്ചു എന്ന് അവർ മനസ്സിലാക്കി;
JDG 20:42 അവർ ഇസ്രായേൽമക്കളുടെ മുന്നിൽനിന്നു മരുഭൂമിവഴി പലായനംചെയ്തു. എന്നാൽ യുദ്ധത്തിൽനിന്നു രക്ഷപ്പെടാൻ അവർക്കു കഴിഞ്ഞില്ല; പട്ടണങ്ങളിൽനിന്നുള്ളവരെ അതതു പട്ടണത്തിൽവെച്ചു സംഹരിച്ചു.
JDG 20:43 ഇസ്രായേല്യർ ബെന്യാമീൻഗോത്രക്കാരെ വളഞ്ഞ് ഓടിച്ചു കിഴക്കു ഗിബെയയിൽ അവരുടെ സങ്കേതത്തിൽവെച്ച് ഒരു ദയയുമില്ലാതെ പിടികൂടി.
JDG 20:44 ബെന്യാമീന്യരിൽ പതിനെണ്ണായിരംപേരെ അങ്ങനെ സംഹരിച്ചു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
JDG 20:45 ശേഷിച്ചവർ തിരിഞ്ഞ് മരുഭൂമിയിലെ രിമ്മോൻപാറയിലേക്ക് ഓടി; അവരിൽ അയ്യായിരംപേരെയും ഇസ്രായേൽമക്കൾ വഴിമധ്യേ പിടിച്ചുകൊന്നു. പിന്നെയും അവരെ ഗിദോംവരെ പിൻതുടർന്നു; അവരിലും രണ്ടായിരംപേരെ കൊന്നു.
JDG 20:46 അങ്ങനെ ബെന്യാമീൻഗോത്രത്തിൽ ഇരുപത്തയ്യായിരം യോദ്ധാക്കൾ അന്നു മരിച്ചുവീണു. അവർ എല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
JDG 20:47 എന്നാൽ അറുനൂറുപേർ മരുഭൂമിയിൽ രിമ്മോൻപാറയിലേക്ക് ഓടി രക്ഷപ്പെട്ടു. അവിടെ അവർ നാലുമാസം താമസിച്ചു.
JDG 20:48 ഇസ്രായേല്യർ പിന്നെയും ബെന്യാമീന്യരുടെ പട്ടണങ്ങൾക്കുനേരേചെന്നു കണ്ണിൽക്കണ്ട സകലത്തെയും—മനുഷ്യരെയും മൃഗങ്ങളെയും എല്ലാം—വാളാൽ സംഹരിച്ചു; അവർ എല്ലാ പട്ടണങ്ങൾക്കും തീവെച്ചു.
JDG 21:1 ഇസ്രായേല്യർ മിസ്പായിൽവെച്ച് ഇപ്രകാരം ശപഥംചെയ്തിരുന്നു; “നമ്മിൽ ആരും നമ്മുടെ പുത്രിയെ ഒരു ബെന്യാമീന്യനു ഭാര്യയായി കൊടുക്കരുത്.”
JDG 21:2 ജനം ബേഥേലിലേക്കുപോയി, അവിടെ ദൈവസന്നിധിയിൽ സന്ധ്യവരെ ഇരുന്ന് ഉച്ചത്തിൽ വിലപിച്ചു.
JDG 21:3 “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഇസ്രായേലിന് ഇങ്ങനെ സംഭവിച്ചതെന്ത്? ഇസ്രായേലിൽ ഒരു ഗോത്രം ഇന്ന് ഇല്ലാതായിപ്പോകുമല്ലോ,” അവർ പറഞ്ഞു.
JDG 21:4 പിറ്റേദിവസം അതിരാവിലെ ജനം എഴുന്നേറ്റ് അവിടെ ഒരു യാഗപീഠം പണിതു ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
JDG 21:5 പിന്നെ ഇസ്രായേൽമക്കൾ: “എല്ലാ ഇസ്രായേൽ ഗോത്രങ്ങളിൽനിന്നും ഇവിടെ യഹോവയുടെ സന്നിധിയിൽ വന്നുചേരാത്തരായി ആരെങ്കിലും ഉണ്ടോ?” എന്ന് അന്വേഷിച്ചു. മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർക്ക് മരണശിക്ഷനൽകണം എന്ന് അവർ ശപഥംചെയ്തിരുന്നു.
JDG 21:6 തങ്ങളുടെ സഹോദരന്മാരായ ബെന്യാമീന്യരെക്കുറിച്ച് ഇസ്രായേൽമക്കൾക്ക് അനുകമ്പതോന്നി. “ഇന്ന് ഇസ്രായേലിൽനിന്ന് ഒരു ഗോത്രം ഛേദിക്കപ്പെട്ടിരുന്നു.
JDG 21:7 ശേഷിച്ചിരിക്കുന്നവർക്കു നമ്മുടെ പുത്രിമാരെ ഭാര്യമാരായി കൊടുക്കരുതെന്ന് നാം യഹോവയുടെ നാമത്തിൽ സത്യവും ചെയ്തിരിക്കുന്നു. ഇനി അവർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
JDG 21:8 “ഇസ്രായേൽ ഗോത്രങ്ങളിൽനിന്നു മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വരാത്തവർ ആരെങ്കിലും ഉണ്ടോ?” എന്ന് അവർ അന്വേഷിച്ചു. ഗിലെയാദിലെ യാബേശിൽനിന്നുള്ളവർ ആരും പാളയത്തിൽ സമ്മേളിച്ചിരുന്നില്ലെന്ന് അവർ മനസ്സിലാക്കി.
JDG 21:9 ജനത്തെ എണ്ണിനോക്കിയപ്പോൾ ഗിലെയാദിലെ യാബേശ് നിവാസികൾ ആരും വന്നിട്ടില്ല എന്നുകണ്ടു.
JDG 21:10 അപ്പോൾ ആ സമൂഹം പന്തീരായിരം യോദ്ധാക്കളെ അവിടേക്കു നിയോഗിച്ച്, അവരോടു കൽപ്പിച്ചു: “നിങ്ങൾ ഗിലെയാദിലെ യാബേശിലേക്കുചെന്ന് അതിലുള്ള സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരെയും വാൾകൊണ്ടു കൊല്ലുക.”
JDG 21:11 നിങ്ങൾ ഇപ്രകാരമാണു ചെയ്യേണ്ടത്: “സകലപുരുഷന്മാരെയും പുരുഷനോടുകൂടെ കിടക്കപങ്കിട്ടിട്ടുള്ള സകലസ്ത്രീകളെയും കൊല്ലണം.”
JDG 21:12 അങ്ങനെ അവർ ചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളുടെ ഇടയിൽ പുരുഷനുമായി കിടക്കപങ്കിട്ടു പുരുഷസംസർഗം ചെയ്തിട്ടില്ലാത്ത നാനൂറ് യുവതികളെ കണ്ടെത്തി അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിലേക്കു കൊണ്ടുവന്നു.
JDG 21:13 അപ്പോൾ സമൂഹം മുഴുവനും ഒന്നുചേർന്ന് രിമ്മോൻപാറയിലെ ബെന്യാമീന്യരുടെ അടുക്കൽ ആളയച്ച് അവരോട് സമാധാനം പ്രഖ്യാപിച്ചു.
JDG 21:14 ആ ബെന്യാമീന്യർ മടങ്ങിവന്നു. ഗിലെയാദിലെ യാബേശിലുള്ള സ്ത്രീകളിൽ അവർ ജീവനോടെ രക്ഷിച്ചിരുന്നവരെ അവർക്കു കൊടുത്തു; എന്നാൽ എല്ലാവർക്കും തികഞ്ഞില്ല.
JDG 21:15 യഹോവ ഇസ്രായേൽഗോത്രങ്ങളിൽ ഒരു ഛിദ്രം വരുത്തിയതുകൊണ്ട് ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
JDG 21:16 അതുകൊണ്ട് ജനത്തിലെ നേതാക്കന്മാർ പറഞ്ഞു: “ശേഷിച്ചവർക്കുകൂടെ സ്ത്രീകളെ കിട്ടേണ്ടതിനു നാം എന്താണ് ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ സ്ത്രീകൾ ഇല്ലാതെയായിരിക്കുന്നു.
JDG 21:17 ഇസ്രായേലിൽനിന്ന് ഒരു ഗോത്രം നശിച്ചുപോകാതിരിക്കേണ്ടതിന് ബെന്യാമീൻഗോത്രക്കാരിൽ ശേഷിച്ചവർക്ക് അവരുടെ ഓഹരി നിലനിർത്തണമല്ലോ.
JDG 21:18 ‘ബെന്യാമീന്യർക്കു ഭാര്യയെ നൽകുന്നവൻ ശപിക്കപ്പെട്ടവൻ,’ എന്ന് ഇസ്രായേൽമക്കൾ ശപഥംചെയ്തിരിക്കുന്നതിനാൽ നമുക്ക് നമ്മുടെ പുത്രിമാരെ അവർക്ക് ഭാര്യമാരായി നൽകാനും സാധ്യമല്ല.
JDG 21:19 അപ്പോൾ അവർ പറഞ്ഞു: ബെഥുവേലിനു വടക്കും ബേഥേലിൽനിന്നു ശേഖേമിലേക്കു പോകുന്ന പെരുവഴിക്കു കിഴക്കും ലെബോനെക്കു തെക്കുമുള്ള ശീലോവിൽ വർഷംതോറും യഹോവയുടെ ഉത്സവം ആഘോഷിക്കാറുണ്ടല്ലോ.”
JDG 21:20 അവർ ബെന്യാമീന്യരോടു ഇപ്രകാരം പറഞ്ഞു: “നിങ്ങൾ മുന്തിരിത്തോപ്പുകളിൽചെന്ന് ഒളിച്ചു
JDG 21:21 കാത്തിരിക്കുക. ശീലോവിലെ കന്യകമാർ നൃത്തക്കാരോടു ചേരുന്നതിനു പുറത്തേക്കുവരുമ്പോൾ നിങ്ങൾ മുന്തിരിത്തോപ്പിൽനിന്നു പുറത്തുവന്ന് ഓരോരുത്തരും അവരവരുടെ ഭാര്യയാക്കുന്നതിനു ശീലോവിലെ കന്യകമാരിൽനിന്നു ഓരോരുത്തരെ പിടിച്ച് ബെന്യാമീൻദേശത്തേക്കു കൊണ്ടുപോകുക.
JDG 21:22 അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളോടു വന്നു പരാതിപറഞ്ഞാൽ ഞങ്ങൾ അവരോട്, ‘നിങ്ങൾ അവരെ ഞങ്ങൾക്കു ദാനംചെയ്തതുപോലെ ഇരിക്കട്ടെ; യുദ്ധത്തിൽ അവർക്കു ഭാര്യമാരെ ലഭിച്ചില്ല, നിങ്ങൾ അവർക്കു കൊടുത്തതുമില്ല. കൊടുക്കാതിരുന്നതിനാൽ നിങ്ങൾ ഇന്നു കുറ്റക്കാരല്ല’ എന്നു പറഞ്ഞുകൊള്ളാം.”
JDG 21:23 ബെന്യാമീന്യർ അപ്രകാരംചെയ്തു. നൃത്തത്തിനുവരുന്ന യുവതികളെ തങ്ങളുടെ എണ്ണത്തിനനുസരിച്ചു പിടിച്ചു ഭാര്യമാരായി കൊണ്ടുപോയി. അവർ തങ്ങളുടെ അവകാശത്തിലേക്കു മടങ്ങിച്ചെന്ന് അവിടെ വീണ്ടും പട്ടണങ്ങൾ പണിത് അവയിൽ വസിച്ചു.
JDG 21:24 ഇസ്രായേൽമക്കളും അവിടംവിട്ട് ഓരോരുത്തരും തങ്ങളുടെ അവകാശഭൂമിയിലേക്കും ഗോത്രത്തിലേക്കും വീട്ടിലേക്കും മടങ്ങി.
JDG 21:25 ആ കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തരും തങ്ങൾക്കു യുക്തമെന്നു തോന്നിയതുപോലെ പ്രവർത്തിച്ചു.
RUT 1:1 ന്യായാധിപന്മാരുടെ ഭരണകാലത്ത് ഇസ്രായേലിൽ ദേശവ്യാപകമായ ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യെഹൂദ്യയിലെ ബേത്ലഹേംകാരനായ ഒരാൾ തന്റെ ഭാര്യയും രണ്ടു പുത്രന്മാരുമായി മോവാബുരാജ്യത്ത് കുറച്ചുകാലത്തേക്കു താമസിക്കാൻ പുറപ്പെട്ടു.
RUT 1:2 ആ പുരുഷന്റെ പേര് എലീമെലെക്ക് എന്നും ഭാര്യയുടെ പേര് നവൊമി എന്നുമായിരുന്നു. അവരുടെ പുത്രന്മാരുടെ പേര് മഹ്ലോൻ എന്നും കില്യോൻ എന്നും ആയിരുന്നു. അവർ യെഹൂദ്യയിലെ ബേത്ലഹേമിൽനിന്നുള്ള എഫ്രാത്യർ ആയിരുന്നു. അവർ മോവാബിൽച്ചെന്ന് അവിടെ താമസമാക്കി.
RUT 1:3 കുറച്ചുനാളുകൾക്കുശേഷം നവൊമിയുടെ ഭർത്താവ് എലീമെലെക്ക് മരിച്ചു. നവൊമിയും രണ്ടു പുത്രന്മാരുംമാത്രം ശേഷിച്ചു.
RUT 1:4 അവർ ഓരോരുത്തരും ഓരോ മോവാബ്യസ്ത്രീകളെ വിവാഹംചെയ്തു; ഒരാളുടെപേര് ഓർപ്പ എന്നും മറ്റേയാളുടേത് രൂത്ത് എന്നുമായിരുന്നു. ഏകദേശം പത്തുവർഷം അവർ അവിടെ ജീവിച്ചു.
RUT 1:5 അതിനുശേഷം മഹ്ലോനും കില്യോനും മരിച്ചു. അങ്ങനെ ഭർത്താവും രണ്ടു പുത്രന്മാരും നഷ്ടപ്പെട്ടവളായി നവൊമിമാത്രം ശേഷിച്ചു.
RUT 1:6 യഹോവ തന്റെ ജനത്തിന് നല്ല വിളവുനൽകി അനുഗ്രഹിച്ചു എന്ന് നവൊമി മോവാബിൽവെച്ച് അറിഞ്ഞപ്പോൾ അവരും മരുമക്കളും സ്വദേശത്തേക്കു മടങ്ങാൻ തയ്യാറെടുത്തു.
RUT 1:7 അങ്ങനെ രണ്ടു മരുമക്കളോടുമൊപ്പം നവൊമി താമസസ്ഥലമായ മോവാബുദേശം വിട്ട് യെഹൂദ്യയിലേക്കുള്ള വഴിയിലൂടെ യാത്രതിരിച്ചു.
RUT 1:8 എന്നാൽ വഴിമധ്യേ നവൊമി തന്റെ രണ്ടു മരുമക്കളോടും ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ അമ്മയുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. മരിച്ചുപോയ നിങ്ങളുടെ ഭർത്താക്കന്മാരോടും എന്നോടും നിങ്ങൾ കരുണകാണിച്ചതുപോലെ യഹോവ നിങ്ങളോടും കരുണകാണിക്കട്ടെ.
RUT 1:9 നിങ്ങൾ ഓരോരുത്തരും വിവാഹിതരായി നിങ്ങളുടെ ഭർത്തൃഗൃഹത്തിൽ സുരക്ഷിതരായിരിക്കാൻ യഹോവ സഹായിക്കട്ടെ.” ഇതു പറഞ്ഞിട്ട് യാത്രയയയ്ക്കുന്നതിനായി നവൊമി അവരെ ചുംബിച്ചു. എന്നാൽ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട്,
RUT 1:10 “ഇല്ല, അമ്മയോടുകൂടെ അമ്മയുടെ ആളുകളുടെ അടുത്തേക്ക് ഞങ്ങളും വരുന്നു” എന്നു പറഞ്ഞു.
RUT 1:11 എന്നാൽ നവൊമി പറഞ്ഞു: “എന്റെ മക്കളേ, നിങ്ങൾ തിരികെപ്പൊയ്ക്കൊള്ളൂ, എന്തിനാണ് നിങ്ങൾ എന്നോടൊപ്പം വരുന്നത്? നിങ്ങൾക്കു ഭർത്താക്കന്മാരായിരിക്കാൻ ഇനിയും എനിക്കു മക്കളുണ്ടാകുമോ?
RUT 1:12 എന്റെ മക്കളേ, തിരികെ ഭവനത്തിലേക്കു പോയ്ക്കൊള്ളൂ; എനിക്കു മറ്റൊരു ഭർത്താവിനെ സ്വീകരിക്കാൻ പ്രായം കഴിഞ്ഞുപോയി. ഇനിയും അങ്ങനെ ആഗ്രഹിച്ചിട്ട്—ഇന്നു രാത്രി ഒരു ഭർത്താവിനെ സ്വീകരിച്ച് എനിക്കു പുത്രന്മാരുണ്ടായാൽപോലും—
RUT 1:13 അവർക്ക് പ്രായപൂർത്തിയാകുന്നതുവരെ നിങ്ങൾ കാത്തിരിക്കുമോ? അവർക്കുവേണ്ടി നിങ്ങൾ അവിവാഹിതരായി തുടരുമോ? എന്റെ മക്കളേ, അങ്ങനെയല്ല, യഹോവതന്നെ എനിക്കെതിരേ തിരിഞ്ഞതിനാൽ, ഞാൻ നിങ്ങളെക്കാളധികം കയ്‌പ് അനുഭവിച്ചവളായിത്തീർന്നിരിക്കുന്നു.”
RUT 1:14 ഇതു കേട്ടപ്പോൾ അവർ പിന്നെയും പൊട്ടിക്കരഞ്ഞു. അപ്പോൾ ഓർപ്പാ അമ്മായിയമ്മയെ ചുംബിച്ചതിനുശേഷം യാത്രയായി; എന്നാൽ രൂത്ത് അവളോടു ചേർന്നുനിന്നു.
RUT 1:15 അപ്പോൾ നവൊമി: “നോക്കൂ, നിന്റെ നാത്തൂൻ അവളുടെ ജനത്തിന്റെയും അവളുടെ ദേവന്മാരുടെയും അടുത്തേക്കു മടങ്ങിപ്പോകുന്നു; അവളെപ്പോലെതന്നെ നീയും പോകുക” എന്നു പറഞ്ഞു.
RUT 1:16 അതിനു രൂത്ത് അവളോട് ഇങ്ങനെ മറുപടി പറഞ്ഞു: “അമ്മയെ ഉപേക്ഷിക്കാനോ മടങ്ങിപ്പോകാനോ എന്നെ നിർബന്ധിക്കരുത്. അമ്മ പോകുന്നേടത്ത് ഞാനും പോകും; അമ്മ താമസിക്കുന്നേടത്ത് ഞാനും താമസിക്കും. അമ്മയുടെ ജനം എന്റെ ജനവും അമ്മയുടെ ദൈവം എന്റെ ദൈവവും ആയിരിക്കും.
RUT 1:17 അമ്മ എവിടെ മരിക്കുന്നോ അവിടെ ഞാനും മരിച്ച് അടക്കപ്പെടും. മരണത്താൽ അല്ലാതെ മറ്റെന്തിനാലെങ്കിലും ഞാൻ അമ്മയെ ഉപേക്ഷിച്ചുപോയാൽ അതിനനുസരിച്ച് യഹോവ എന്നോട് പ്രതികാരംചെയ്യട്ടെ.”
RUT 1:18 രൂത്ത്, തന്നോടുകൂടെ പോരുന്നു എന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണെന്നു മനസ്സിലാക്കിയ നവൊമി പിന്നീട് അവളെ മടങ്ങിപ്പോകാൻ നിർബന്ധിച്ചതുമില്ല.
RUT 1:19 അങ്ങനെ അവർ ബേത്ലഹേമിൽ എത്തുന്നതുവരെ യാത്രതുടർന്നു. അവർ ബേത്ലഹേമിൽ എത്തിയപ്പോൾ, അവർകാരണം പട്ടണം ഇളകി; “ഇവൾ നവൊമിതന്നെയോ?” എന്നു സ്ത്രീകൾ അത്ഭുതത്തോടെ ചോദിച്ചു.
RUT 1:20 അവൾ അവരോടു പറഞ്ഞു: “എന്നെ നവൊമി എന്നല്ല മാറാ എന്നാണ് വിളിക്കേണ്ടത്; കാരണം, സർവശക്തൻ എന്റെ ജീവിതം വളരെ കയ്‌പുള്ളതാക്കിയിരിക്കുന്നു.
RUT 1:21 ഞാൻ നിറഞ്ഞവളായി പോയി, എന്നാൽ യഹോവ എന്നെ ഒന്നുമില്ലാത്തവളായി തിരികെ കൊണ്ടുവന്നിരിക്കുന്നു. എന്തിന് എന്നെ നവൊമി എന്നു വിളിക്കുന്നു? യഹോവ എന്നെ കഷ്ടത്തിലാക്കി; സർവശക്തൻ എന്റെമേൽ അത്യാഹിതം വരുത്തിയിരിക്കുന്നു.”
RUT 1:22 ഇങ്ങനെ നവൊമി മൊവാബ്യസ്ത്രീയായ മരുമകൾ രൂത്തിനോടൊപ്പം മോവാബിൽനിന്നു മടങ്ങി; യവക്കൊയ്ത്തിന്റെ ആരംഭത്തിൽ അവർ ബേത്ലഹേമിൽ എത്തിച്ചേർന്നു.
RUT 2:1 നവൊമിയുടെ ഭർത്താവായ എലീമെലെക്കിന്റെ കുടുംബത്തിൽ ധനവാനും ആദരണീയനുമായ ഒരു ബന്ധു ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബോവസ് എന്നായിരുന്നു.
RUT 2:2 മോവാബ്യയായ രൂത്ത് നവൊമിയോട്, “എന്നോട് ദയതോന്നി എനിക്ക് അനുവാദം തരുന്ന ആരുടെയെങ്കിലും വയലിൽ കാലാപെറുക്കാൻ ഞാൻ പോകട്ടെ” എന്നു ചോദിച്ചു. നവൊമി അവളോട്, “എന്റെ മോളേ, പോയ്ക്കൊള്ളൂ” എന്നു പറഞ്ഞു.
RUT 2:3 അങ്ങനെ അവൾ പുറപ്പെട്ട് വയലിൽ കൊയ്ത്തുകാരുടെ പിറകേ നടന്ന് കാലാപെറുക്കി. അവൾ എലീമെലെക്കിന്റെ കുടുംബത്തിലുള്ള ബോവസിന്റെ വയലിൽ ജോലിക്ക് എത്തിച്ചേർന്നു എന്നനിലയിൽ കാര്യങ്ങൾ സംഭവിച്ചു.
RUT 2:4 ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.
RUT 2:5 ബോവസ് കൊയ്ത്തുകാരുടെ മേൽനോട്ടക്കാരനായ ഭൃത്യനോട്: “ആ യുവതി ഏതു കുടുംബത്തിലെയാണ്?” എന്നു ചോദിച്ചു.
RUT 2:6 മേൽനോട്ടക്കാരൻ അദ്ദേഹത്തോട്, “നവൊമിയോടൊപ്പം മോവാബിൽനിന്നു വന്ന മോവാബ്യസ്ത്രീയാണവൾ.
RUT 2:7 ‘കൊയ്ത്തുകാരുടെ പിന്നാലെ കാലാപെറുക്കാൻ ദയവായി എന്നെ അനുവദിച്ചാലും’ എന്ന് അവൾ അപേക്ഷിച്ചു. അങ്ങനെ അവൾ രാവിലെമുതൽ വയലിൽ കാലാപെറുക്കുന്നു. അൽപ്പസമയമേ അവൾ വിശ്രമിച്ചുള്ളൂ” എന്ന് ഉത്തരംനൽകി.
RUT 2:8 അപ്പോൾ ബോവസ് രൂത്തിനോട്: “എന്റെ മോളേ, ശ്രദ്ധിക്കുക. കാലാപെറുക്കാൻ മറ്റൊരു വയലിൽ പോകേണ്ട. ഇവിടം വിട്ടുപോകുകയേ വേണ്ട. ഇവിടെ എന്റെ ജോലിക്കാരൊടൊപ്പം കൂടിക്കൊള്ളൂ.
RUT 2:9 കൊയ്ത്തുകാരായ പുരുഷന്മാർ കൊയ്യുന്ന സ്ഥലം ശ്രദ്ധിച്ച്, ജോലിക്കാരികളോടൊപ്പം പൊയ്ക്കൊള്ളൂ. നിന്നെ ഉപദ്രവിക്കരുതെന്ന് ജോലിക്കാരായ യുവാക്കളോട് ഞാൻ കൽപ്പിച്ചിട്ടുണ്ട്. നിനക്കു ദാഹിക്കുമ്പോഴൊക്കെ, അവർ വെള്ളം കോരിനിറച്ച പാത്രങ്ങളിൽനിന്ന് കോരി കുടിച്ചുകൊള്ളൂ” എന്നു പറഞ്ഞു.
RUT 2:10 ഇതു കേട്ടപ്പോൾ അവൾ സാഷ്ടാംഗപ്രണാമം ചെയ്തുകൊണ്ട് അദ്ദേഹത്തോട്: “ഞാൻ ഒരു അന്യദേശക്കാരിയായിട്ടും എന്നെ ശ്രദ്ധിക്കത്തക്കവണ്ണം അങ്ങേക്ക് എന്നോടു ദയ തോന്നിയത് എന്ത്?” എന്നു ചോദിച്ചു.
RUT 2:11 മറുപടിയായി, “നിന്റെ ഭർത്താവിന്റെ മരണശേഷം നീ നിന്റെ അമ്മായിയമ്മയ്ക്കുവേണ്ടി ചെയ്ത കാര്യങ്ങളും നീ നിന്റെ മാതാപിതാക്കളെയും നിന്റെ സ്വന്തം ദേശത്തെയും വിട്ടിട്ട് നിനക്ക് അപരിചിതമായ ഒരു ജനത്തിന്റെ മധ്യത്തിൽ പാർക്കുന്നതും ഞാൻ കേട്ടിരിക്കുന്നു.
RUT 2:12 നീ ചെയ്തതിനു തക്കവണ്ണം യഹോവ നിനക്കു പ്രതിഫലം തരട്ടെ. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ചിറകിൻകീഴിൽ നീ ശരണം പ്രാപിച്ചിരിക്കുകയാൽ അവിടന്ന് നിന്നെ അത്യധികമായി അനുഗ്രഹിക്കട്ടെ” എന്നു ബോവസ് പറഞ്ഞു.
RUT 2:13 “യജമാനനേ, എനിക്കു തുടർന്നും അങ്ങയുടെ കണ്ണിൽനിന്നു ദയ ലഭിക്കുമാറാകട്ടെ. ഞാൻ അങ്ങയുടെ ദാസികളുടെ കൂട്ടത്തിൽപ്പെട്ട ഒരാളല്ലെങ്കിൽപോലും അങ്ങ് എന്നോട് കരുണാപൂർവം സംസാരിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
RUT 2:14 ഭക്ഷണസമയത്ത് ബോവസ് അവളോട്, “ഇവിടെ വന്ന് ഇരുന്നുകൊള്ളൂ; അപ്പം എടുത്തു പുളിച്ച വീഞ്ഞിൽ മുക്കി കഴിച്ചോളൂ” എന്നു പറഞ്ഞു. അവൾ കൊയ്ത്തുകാരോടൊപ്പം ഇരുന്നപ്പോൾ, ബോവസ് അവൾക്കു മലർ കൊടുത്തു. അവൾക്ക് ആവശ്യമുള്ളടത്തോളം ഭക്ഷിച്ചു, കുറച്ച് അധികം വരികയും ചെയ്തു.
RUT 2:15 അവൾ വീണ്ടും കാലാപെറുക്കാൻ എഴുന്നേറ്റപ്പോൾ ബോവസ് ഭൃത്യന്മാരോട്, “അവൾ കറ്റകൾക്കിടയിൽനിന്ന് പെറുക്കിയാൽപോലും അവളെ ശാസിക്കരുത്.
RUT 2:16 കറ്റകളിൽനിന്നും അവൾക്കു പെറുക്കാൻവേണ്ടി കതിർക്കുലകൾ മനഃപൂർവം നിലത്തു വലിച്ചിട്ടുകൊടുക്കുക, അവളെ ശകാരിക്കരുത്” എന്നു പറഞ്ഞു.
RUT 2:17 അങ്ങനെ സന്ധ്യയാകുംവരെ രൂത്ത് കാലാപെറുക്കി. അതിനുശേഷം അവൾ ശേഖരിച്ച കതിരുമെതിച്ചു, അത് ഒരു ഏഫായോളം യവം ഉണ്ടായിരുന്നു.
RUT 2:18 അവൾ അതു പട്ടണത്തിലേക്കു ചുമന്നുകൊണ്ടുപോയി; അവൾ എത്രമാത്രം ശേഖരിച്ചെന്ന് അവളുടെ അമ്മായിയമ്മ മനസ്സിലാക്കി. താൻ ഭക്ഷിച്ചിട്ട് ശേഷിച്ച ധാന്യംകൂടി കൊണ്ടുവന്ന് രൂത്ത് അവൾക്കുകൊടുത്തു.
RUT 2:19 അവളുടെ അമ്മായിയമ്മ: “ഇന്നു നീ എവിടെയായിരുന്നു കാലാപെറുക്കിയത്? നീ പണിചെയ്തത് എവിടെയാണ്? നിന്നോട് കരുണ കാട്ടിയവൻ അനുഗ്രഹിക്കപ്പെടട്ടെ!” എന്നു പറഞ്ഞു. അപ്പോൾ രൂത്ത് അവൾ അന്നു വേലചെയ്ത സ്ഥലത്തെ യജമാനനെക്കുറിച്ച് അമ്മായിയമ്മയോടു പറഞ്ഞു, “ബോവസ് എന്നയാളുടെ അടുക്കലാണു ഞാൻ ഇന്നു വേലചെയ്തത്” എന്ന് അവൾ പറഞ്ഞു.
RUT 2:20 “യഹോവ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!” നവൊമി തന്റെ മരുമകളോടു പറഞ്ഞു: “ജീവിച്ചിരിക്കുന്നവരോടും മരിച്ചവരോടും കരുണ കാണിക്കുന്നത് അവിടന്ന് നിർത്തിയിട്ടില്ല.” അവൾ പിന്നെയും, “അദ്ദേഹം നമ്മുടെ അടുത്ത ബന്ധുവും നമ്മുടെ വീണ്ടെടുപ്പുകാരിൽ ഒരുവനുമാണ്” എന്നു പറഞ്ഞു.
RUT 2:21 അപ്പോൾ മോവാബ്യയായ രൂത്ത്: “ ‘കൊയ്ത്തുകാർ, എന്റെ ധാന്യംമുഴുവനും കൊയ്തുതീരുംവരെ അവരോടൊപ്പം കൂടിക്കൊള്ളൂ’ എന്നും യജമാനൻ അറിയിച്ചു” എന്നു പറഞ്ഞു.
RUT 2:22 നവൊമി തന്റെ മരുമകളായ രൂത്തിനോട്: “മോളേ, അദ്ദേഹത്തിന്റെ ജോലിക്കാരികളോടൊപ്പം പണിയെടുക്കുന്നതാണു നിനക്കു നല്ലത്; കാരണം മറ്റൊരാളുടെ വയലിൽ നീ ചിലപ്പോൾ ഉപദ്രവിക്കപ്പെട്ടേക്കാം” എന്നു പറഞ്ഞു.
RUT 2:23 അങ്ങനെ രൂത്ത് ബോവസിന്റെ വേലക്കാരികളോടൊപ്പം യവവും ഗോതമ്പും കൊയ്തുതീരുംവരെ പണിയെടുത്തു. അവൾ അമ്മായിയമ്മയോടൊപ്പം താമസിച്ചു.
RUT 3:1 അമ്മായിയമ്മയായ നവൊമി ഒരു ദിവസം രൂത്തിനോട്: “എന്റെ മോളേ, നീ നന്നായി സംരക്ഷിക്കപ്പെടേണ്ടതിനായി നിനക്ക് ഒരഭയസ്ഥാനം ഞാൻ കണ്ടുപിടിക്കേണ്ടതല്ലേ?
RUT 3:2 നമ്മുടെ ബന്ധുവായ ബോവസിന്റെ വേലക്കാരികളോടുകൂടെയല്ലേ നീ പണിചെയ്തത്? ഇന്നു രാത്രി അദ്ദേഹം മെതിക്കളത്തിൽ യവം പാറ്റും.
RUT 3:3 അപ്പോൾ നീ കുളിച്ചു സുഗന്ധതൈലംപുരട്ടി, നിന്റെ ഏറ്റവും നല്ല വസ്ത്രംധരിച്ച്, മെതിക്കളത്തിലേക്കു പോകുക; എന്നാൽ അദ്ദേഹം ഭക്ഷിച്ചുപാനംചെയ്തു തീരുംവരെ നീ അവിടെ ഉണ്ടെന്ന് അദ്ദേഹം അറിയരുത്.
RUT 3:4 അദ്ദേഹം കിടക്കുന്നത് എവിടെയെന്നു ശ്രദ്ധിക്കുക. പിന്നീട് ചെന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടക്കുക. നീ എന്താണ് ചെയ്യേണ്ടതെന്ന് അപ്പോൾ അദ്ദേഹം നിന്നോടു പറയും” എന്നു പറഞ്ഞു.
RUT 3:5 “അമ്മ പറയുന്നതെന്തും ഞാൻ ചെയ്യാം,” രൂത്ത് പറഞ്ഞു.
RUT 3:6 അവൾ അങ്ങനെ മെതിക്കളത്തിൽ പോയി അമ്മായിയമ്മ പറഞ്ഞതെല്ലാം അതുപോലെതന്നെ ചെയ്തു.
RUT 3:7 ബോവസ് ഭക്ഷിച്ചുപാനംചെയ്തു സന്തുഷ്ടനായശേഷം ധാന്യകൂമ്പാരത്തിൽനിന്നു ദൂരെമാറി ഒരു കോണിൽ കിടക്കാൻ പോയി. രൂത്ത് നിശ്ശബ്ദയായി വന്ന് അദ്ദേഹത്തിന്റെ കാൽക്കലെ പുതപ്പുമാറ്റി അവിടെ കിടന്നു.
RUT 3:8 അർധരാത്രിയിൽ ഞെട്ടിയുണർന്ന അദ്ദേഹം, ചുറ്റും നോക്കി—തന്റെ കാൽക്കൽ ഒരു സ്ത്രീ കിടക്കുന്നതു കണ്ടു!
RUT 3:9 “ആരാണു നീ?” അദ്ദേഹം ചോദിച്ചു. “ഞാൻ അങ്ങയുടെ ദാസിയായ രൂത്താണ്,” അവൾ അപേക്ഷിച്ചു: “അങ്ങ് ഞങ്ങളുടെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരനായതുകൊണ്ട് അങ്ങയുടെ പുതപ്പിന്റെ അഗ്രം എന്റെമേൽ ഇടണമേ!”
RUT 3:10 അതിന് അദ്ദേഹം: “മോളേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ. ഈ കുടുംബത്തോട് നീ ഇപ്പോൾ കാട്ടുന്ന ദയ മുമ്പത്തെക്കാൾ അധികം; നിനക്കുബോധിച്ച ധനികരോ ദരിദ്രരോ ആയ യുവാക്കന്മാരുടെ പിറകേ നീ പോയില്ലല്ലോ.
RUT 3:11 അതുകൊണ്ട്, എന്റെ മോളേ, ഭയപ്പെടേണ്ട. നീ ചോദിക്കുന്നതു ഞാൻ നിനക്കുവേണ്ടി ചെയ്തുതരാം. നീ ഒരു കുലീനയായ സ്ത്രീ എന്ന് പട്ടണവാസികളായ എല്ലാവർക്കും അറിയാം.
RUT 3:12 നിന്റെ കുടുംബത്തിന്റെ വീണ്ടെടുപ്പുകാരൻ ഞാനാണ് എന്നത് വാസ്തവം, എന്നാൽ എന്നെക്കാൾ കൂടുതൽ അടുത്ത ബന്ധുവായ മറ്റൊരു വീണ്ടെടുപ്പുകാരൻ ഉണ്ട്.
RUT 3:13 ഇന്നു രാത്രി ഇവിടെ കഴിയുക, നാളെ നിന്റെ വീണ്ടെടുപ്പുകാരന്റെ ഉത്തരവാദിത്വം അദ്ദേഹം ഏറ്റെടുക്കാൻ സമ്മതിക്കുന്നെങ്കിൽ നല്ലത്; അദ്ദേഹം നിന്നെ വീണ്ടെടുക്കട്ടെ. എന്നാൽ അദ്ദേഹം വിസമ്മതിക്കുന്നെങ്കിൽ, ജീവനുള്ള യഹോവയാണെ, ഞാനത് ചെയ്തിരിക്കും. രാത്രികഴിയുന്നതുവരെ ഇവിടെ കിടക്കുക” എന്നു മറുപടി പറഞ്ഞു.
RUT 3:14 അങ്ങനെ അവൾ നേരംപുലരുംവരെ അദ്ദേഹത്തിന്റെ കാൽക്കൽ കിടന്നു. എന്നാൽ ആളറിയുംമുമ്പ് അവൾ എഴുന്നേറ്റു. ബോവസ് അവളോട്: “ഒരു സ്ത്രീ മെതിക്കളത്തിൽ വന്നു എന്നു മറ്റാരും അറിയരുത്” എന്നു പറഞ്ഞു.
RUT 3:15 അദ്ദേഹം പിന്നെയും അവളോട്, “നീ പുതച്ചിരിക്കുന്ന പുതപ്പു നിവർത്തിപ്പിടിക്കുക” എന്നു പറഞ്ഞു. അവൾ അപ്രകാരംചെയ്തപ്പോൾ ബോവസ് അതിൽ ആറുപാത്രം യവം അളന്നുകൊടുത്തു; പിന്നീട് ബോവസ് പട്ടണത്തിലേക്കു മടങ്ങിപ്പോയി.
RUT 3:16 രൂത്ത് തിരികെ അവളുടെ അമ്മായിയമ്മയുടെ അടുക്കൽ എത്തിയപ്പോൾ, നവൊമി അവളോട്: “എന്റെ മോളേ, കാര്യങ്ങൾ എന്തായി?” എന്നു ചോദിച്ചു. തനിക്കുവേണ്ടി ബോവസ് ചെയ്തതെല്ലാം അപ്പോൾ രൂത്ത്, നവൊമിയെ അറിയിച്ചു.
RUT 3:17 “ ‘നിന്റെ അമ്മായിയമ്മയുടെ അടുക്കൽ നീ വെറുംകൈയായി പോകേണ്ട’ എന്നു പറഞ്ഞ് അദ്ദേഹം ആറുപാത്രം യവം തന്നയച്ചു” എന്നും അവൾ പറഞ്ഞു.
RUT 3:18 അപ്പോൾ നവൊമി, “എന്റെ മോളേ, എന്തു സംഭവിക്കും എന്നറിയുന്നതുവരെ കാത്തിരിക്കുക. ഇന്ന് ഈ കാര്യത്തിനൊരു തീരുമാനമുണ്ടാകുന്നതുവരെ അദ്ദേഹം വിശ്രമിക്കുകയില്ല” എന്നു പറഞ്ഞു.
RUT 4:1 ഈ സമയം ബോവസ് പട്ടണകവാടത്തിൽ എത്തി അവിടെയിരുന്നു. ബോവസ് പറഞ്ഞിരുന്ന വീണ്ടെടുപ്പുകാരൻ അതുവഴി വന്നപ്പോൾ, അദ്ദേഹത്തോട്: “എന്റെ സുഹൃത്തേ, ഇങ്ങോട്ടുവന്ന് ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു. അപ്പോൾ അദ്ദേഹം ചെന്ന് അവിടെ ഇരുന്നു.
RUT 4:2 ബോവസ് പട്ടണത്തലവന്മാരിൽ പത്തുപേരെ ക്ഷണിച്ചുകൊണ്ടുവന്ന്, “ഇവിടെ ഇരുന്നാലും” എന്നു പറഞ്ഞു, അവർ അങ്ങനെ ചെയ്തു.
RUT 4:3 അതിനുശേഷം ബോവസ് വീണ്ടെടുപ്പുകാരനോട്: “മോവാബിൽനിന്നും തിരികെവന്ന നവൊമി, നമ്മുടെ സഹോദരനായ എലീമെലെക്കിന്റെ വയൽ വിൽക്കുന്നു.
RUT 4:4 ഈ വസ്തുത താങ്കളെ അറിയിക്കണമെന്നു ഞാൻ കരുതി. ഇവിടെ കൂടിവന്നിരിക്കുന്ന ജനത്തെയും എന്റെ ജനത്തിന്റെ നേതാക്കന്മാരെയും സാക്ഷികളാക്കി താങ്കൾ അതുവാങ്ങണം എന്ന നിർദേശമാണുള്ളത്. താങ്കൾക്ക് വീണ്ടെടുക്കാൻ താത്പര്യമെങ്കിൽ അങ്ങനെ ചെയ്യുക, വീണ്ടെടുക്കാൻ താത്പര്യമില്ലെങ്കിൽ അത് എന്നോടു വ്യക്തമാക്കിയാലും. നാം ഇരുവരുമൊഴികെ അതു വീണ്ടെടുക്കാനുള്ള അവകാശം മറ്റാർക്കുമില്ല; ഇതിൽ ആദ്യസ്ഥാനം താങ്കൾക്കും താങ്കൾക്കുശേഷം എനിക്കുമാണല്ലോ” എന്നു പറഞ്ഞു. “ഞാൻ അതു വീണ്ടെടുക്കാം,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
RUT 4:5 അപ്പോൾ ബോവസ്: “നവൊമിയിൽനിന്ന് ആ സ്ഥലം വാങ്ങുന്ന ദിവസം, വസ്തുവിന്മേൽ മരിച്ചയാളിന്റെ പേര് നിലനിർത്തേണ്ടതിന്, അദ്ദേഹത്തിന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും വീണ്ടുകൊള്ളണം” എന്നു പറഞ്ഞു.
RUT 4:6 ഉടനെ ആ വീണ്ടെടുപ്പുകാരൻ: “അങ്ങനെയെങ്കിൽ എനിക്കതു വീണ്ടെടുക്കാൻ കഴിയുകയില്ല; അതിലൂടെ എനിക്കെന്റെ സ്വന്തം ഓഹരി നഷ്ടമാക്കേണ്ടിവരും. താങ്കൾതന്നെ അതു വീണ്ടെടുത്തുകൊള്ളുക. എനിക്കതിന് കഴിയുകയില്ല” എന്നു പറഞ്ഞു.
RUT 4:7 (മുൻകാലങ്ങളിൽ ഇസ്രായേലിൽ, വീണ്ടെടുപ്പും സ്ഥലകൈമാറ്റവും ഉറപ്പിക്കാൻ ഒരാൾ തന്റെ ചെരിപ്പൂരി മറ്റേയാൾക്ക് കൊടുത്തിരുന്നു. ഇങ്ങനെയായിരുന്നു ഇസ്രായേലിൽ കൈമാറ്റങ്ങൾക്ക് നിയമസാധുത വരുത്തിയിരുന്നത്.)
RUT 4:8 അങ്ങനെ വീണ്ടെടുപ്പുകാരൻ ബോവസിനോട്, “താങ്കൾതന്നെ അതു വാങ്ങിക്കൊള്ളുക” എന്നു പറഞ്ഞു. അതിനുശേഷം തന്റെ ചെരിപ്പൂരി ബോവസിന് കൊടുത്തു.
RUT 4:9 അപ്പോൾ ബോവസ് ഗോത്രത്തലവന്മാരോടും ചുറ്റുംനിന്ന ജനത്തോടും ഇപ്രകാരം പറഞ്ഞു: “എലീമെലെക്കിന്റെയും, കില്യോന്റെയും മഹ്ലോന്റെയും സകലസ്വത്തുക്കളും ഞാൻ നവൊമിയുടെ പക്കൽനിന്നും ഏറ്റുവാങ്ങി എന്നതിനു നിങ്ങൾ ഇന്നു സാക്ഷികളാകുന്നു.
RUT 4:10 മരിച്ചയാളുടെ പേര് അയാളുടെ അവകാശത്തിന്മേൽ നിലനിർത്താൻ മഹ്ലോന്റെ വിധവയായ രൂത്ത് എന്ന മോവാബ്യസ്ത്രീയെയും ഞാൻ ഭാര്യയായി സ്വീകരിക്കുന്നു, ഇതിനാൽ, അവന്റെ പേര് അവന്റെ കുടുംബത്തിൽനിന്നോ അവന്റെ പട്ടണരേഖകളിൽനിന്നോ മാഞ്ഞുപോകുകയില്ല. നിങ്ങൾ ഇന്ന് അതിനു സാക്ഷികളുമാകുന്നു!”
RUT 4:11 അപ്പോൾ ഗോത്രത്തലവന്മാരും അവിടെ കൂടിയിരുന്ന സകലരും, “ഞങ്ങൾ സാക്ഷികളാകുന്നു. നിന്റെ ഭവനത്തിലേക്കു വരുന്ന സ്ത്രീയെ യഹോവ ഇസ്രായേൽഗൃഹം പണിതവരായ റാഹേലിനെയും ലേയയെയുംപോലെ ആക്കട്ടെ. നീ എഫ്രാത്തയിൽ ആദരണീയനും ബേത്ലഹേമിൽ പ്രസിദ്ധനുമായിരിക്കട്ടെ.
RUT 4:12 യഹോവ ഈ സ്ത്രീയിൽ നിനക്കു നൽകുന്ന സന്തതിയാൽ നിന്റെ കുടുംബം താമാർ യെഹൂദയ്ക്കു പ്രസവിച്ച ഫേരെസിന്റേതുപോലെ ആകട്ടെ” എന്ന് ആശംസിച്ചു.
RUT 4:13 ഇങ്ങനെ ബോവസ് രൂത്തിനെ വിവാഹംകഴിച്ചു. അവൾ അവനു ഭാര്യയായി. അദ്ദേഹം അവളെ അറിഞ്ഞപ്പോൾ, യഹോവ കരുണചെയ്തു. അവൾ ഗർഭവതിയായി, ഒരു മകനെ പ്രസവിച്ചു.
RUT 4:14 അപ്പോൾ സ്ത്രീകൾ നവൊമിയോട്: “നിനക്ക് ഇന്നൊരു വീണ്ടെടുപ്പുകാരനെ നൽകിയ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിലൊക്കെയും ഈ പൈതൽ പ്രസിദ്ധനാകട്ടെ!
RUT 4:15 അവൻ നിനക്കു പുതിയ ജീവൻ നൽകി, നിന്റെ വാർധക്യത്തിൽ നിന്നെ സംരക്ഷിക്കുകയും ചെയ്യട്ടെ. കാരണം ഏഴു പുത്രന്മാരെക്കാൾ ശ്രേഷ്ഠയും നിന്നെ സ്നേഹിക്കുന്നവളുമായ നിന്റെ മരുമകൾ അവനു ജന്മം നൽകിയിരിക്കുന്നു.”
RUT 4:16 അതിനുശേഷം നവൊമി പൈതലിനെ എടുത്തു, മടിയിൽ കിടത്തി അവനെ ശുശ്രൂഷിച്ചു.
RUT 4:17 അയൽവാസികളായ സ്ത്രീകൾ: “നവൊമിക്ക് ഒരു മകൻ ജനിച്ചു!” എന്നു പറഞ്ഞു. അവർ അവന് ഓബേദ് എന്നു പേരിട്ടു. അവൻ ദാവീദിന്റെ പിതാവായ യിശ്ശായിയുടെ പിതാവ്.
RUT 4:18 ഇതാണ് ഫേരെസിന്റെ വംശാവലി: ഫേരെസ് ഹെസ്രോന്റെ പിതാവ്,
RUT 4:19 ഹെസ്രോൻ രാമിന്റെ പിതാവ്, രാം അമ്മീനാദാബിന്റെ പിതാവ്,
RUT 4:20 അമ്മീനാദാബ് നഹശോന്റെ പിതാവ്, നഹശോൻ സൽമോന്റെ പിതാവ്,
RUT 4:21 സൽമോൻ ബോവസിന്റെ പിതാവ്, ബോവസ് ഓബേദിന്റെ പിതാവ്,
RUT 4:22 ഓബേദ് യിശ്ശായിയുടെ പിതാവ്, യിശ്ശായി ദാവീദിന്റെ പിതാവ്.
1SA 1:1 എഫ്രയീംമലനാട്ടിലെ രാമാഥയീം സോഫീമിൽ എൽക്കാനാ എന്നു പേരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു. അദ്ദേഹം യെരോഹാമിന്റെ മകനായിരുന്നു. യെരോഹാം എലീഹൂവിന്റെ മകൻ, എലീഹൂ തോഹൂവിന്റെ മകൻ, തോഹൂ എഫ്രയീമ്യനായ സൂഫിന്റെ മകൻ.
1SA 1:2 എൽക്കാനായ്ക്ക് രണ്ടു ഭാര്യമാരുണ്ടായിരുന്നു; ഹന്നായും പെനിന്നായും. പെനിന്നായ്ക്കു മക്കൾ ഉണ്ടായിരുന്നു, എന്നാൽ ഹന്നായ്ക്കു മക്കൾ ഉണ്ടായിരുന്നില്ല.
1SA 1:3 എൽക്കാനാ വർഷംതോറും സൈന്യങ്ങളുടെ യഹോവയെ ആരാധിക്കുന്നതിനും അവിടത്തേക്ക് യാഗം അർപ്പിക്കുന്നതിനുമായി തന്റെ നഗരത്തിൽനിന്നു ശീലോവിലേക്കു പോകുമായിരുന്നു. അവിടെ ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും യഹോവയുടെ പുരോഹിതന്മാരായി ഉണ്ടായിരുന്നു.
1SA 1:4 എൽക്കാനായ്ക്കു യാഗം കഴിക്കാനുള്ള ദിവസം വരുമ്പോഴൊക്കെ അദ്ദേഹം, പെനിന്നായ്ക്കും അവളുടെ പുത്രന്മാർക്കും പുത്രിമാർക്കും യാഗം അർപ്പിച്ചതിനുശേഷമുള്ള മാംസത്തിന്റെ ഓഹരി കൊടുത്തിരുന്നു.
1SA 1:5 എന്നാൽ ഹന്നായ്ക്ക്—അദ്ദേഹം അവളെ സ്നേഹിച്ചിരുന്നതുകൊണ്ട്—ഇരട്ടി ഓഹരി നൽകിയിരുന്നു. യഹോവ അവളുടെ ഗർഭം അടച്ചിരുന്നു.
1SA 1:6 യഹോവ ഹന്നായുടെ ഗർഭം അടച്ചുകളഞ്ഞതിനാൽ അവളോട് പോരെടുത്തിരുന്ന പെനിന്ന, അവളെ പ്രകോപിപ്പിക്കുകയും ശുണ്ഠിപിടിപ്പിക്കുകയും ചെയ്തുവന്നു.
1SA 1:7 ഇങ്ങനെ എല്ലാവർഷവും സംഭവിച്ചിരുന്നു. ഹന്നാ യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോഴെല്ലാം പെനിന്നാ അവളെ പ്രകോപിപ്പിച്ചിരുന്നു. അതിനാൽ അവൾ കരയുകയും പട്ടിണികിടക്കുകയും ചെയ്തിരുന്നു.
1SA 1:8 എൽക്കാനാ അവളോട്: “ഹന്നേ, നീയെന്തിനു കരയുന്നു? എന്തിനു പട്ടിണികിടക്കുന്നു? നീ ദുഃഖിക്കുന്നതെന്തിന്? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നല്ലവനല്ലയോ?” എന്നു പറയുമായിരുന്നു.
1SA 1:9 ഒരിക്കൽ അവർ ശീലോവിൽവെച്ചു ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തുകഴിഞ്ഞപ്പോൾ ഹന്നാ എഴുന്നേറ്റുപോയി. അപ്പോൾ പുരോഹിതനായ ഏലി യഹോവയുടെ മന്ദിരത്തിന്റെ വാതിൽപ്പടിയുടെ സമീപത്ത് ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.
1SA 1:10 ഹന്നാ വളരെ ഹൃദയഭാരത്തോടെ യഹോവയോടു കരഞ്ഞു പ്രാർഥിച്ചു.
1SA 1:11 അവൾ ഒരു നേർച്ച നേർന്നു: “സൈന്യങ്ങളുടെ യഹോവേ, അങ്ങ് ഈ ദാസിയുടെ മനോവ്യഥ കണ്ടറിയണമേ! എന്നെ ഓർക്കണമേ! അവിടത്തെ ദാസിയായ അടിയനെ മറക്കാതെ അങ്ങ് എനിക്കൊരു മകനെ നൽകുമെങ്കിൽ ഞാൻ അവനെ അവന്റെ ജീവിതകാലംമുഴുവൻ യഹോവയ്ക്കായി സമർപ്പിച്ചുകൊള്ളാം. അവന്റെ തലയിൽ ഒരുനാളും ക്ഷൗരക്കത്തി തൊടുവിക്കുകയുമില്ല.”
1SA 1:12 അവൾ യഹോവയുടെ സന്നിധിയിൽ തുടർന്നു പ്രാർഥിച്ചുകൊണ്ടിരുന്നു. ഏലി അവളുടെ അധരങ്ങളുടെ ചലനം സൂക്ഷിച്ചുനോക്കി.
1SA 1:13 ഹന്നാ ഹൃദയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നതിനാൽ അവളുടെ ചുണ്ടുകൾ ചലിച്ചുകൊണ്ടിരുന്നെങ്കിലും ശബ്ദം പുറത്തു വന്നിരുന്നില്ല. അതിനാൽ ലഹരിപിടിച്ച ഒരു സ്ത്രീയാണവൾ എന്ന് ഏലിക്കു തോന്നി.
1SA 1:14 അതുകൊണ്ട് അദ്ദേഹം അവളോട്: “നീ എത്രനാൾ ഇങ്ങനെ ലഹരിയിൽ കഴിയും? നിന്റെ വീഞ്ഞ് ഉപേക്ഷിക്കുക” എന്നു പറഞ്ഞു.
1SA 1:15 “അങ്ങനെയല്ല യജമാനനേ,” ഹന്നാ ഉത്തരം പറഞ്ഞു, “വളരെയേറെ മനോവ്യഥ അനുഭവിക്കുന്ന ഒരു സ്ത്രീയാണു ഞാൻ. വീഞ്ഞോ ലഹരിപാനീയമോ ഞാൻ കുടിച്ചിട്ടില്ല; യഹോവയുടെമുമ്പാകെ എന്റെ ഹൃദയം പകരുകമാത്രമാണ് ഞാൻ ചെയ്തത്.
1SA 1:16 അങ്ങയുടെ ഈ ദാസിയെ ഒരു നീചസ്ത്രീയായി കാണരുതേ! എന്റെ അതിവേദനയും തീവ്രദുഃഖവുംമൂലം ഞാൻ പ്രാർഥിക്കുകയായിരുന്നു.”
1SA 1:17 ഏലി അവളോട്: “സമാധാനത്തോടെ പോകുക; ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്റെ പ്രാർഥനയ്ക്ക് ഉത്തരം നൽകുമാറാകട്ടെ.”
1SA 1:18 “അങ്ങയുടെ ഈ ദാസി അങ്ങയുടെ കൃപാകടാക്ഷത്തിനു പാത്രമാകട്ടെ,” എന്നു പറഞ്ഞുകൊണ്ട് ഹന്നാ അവിടെനിന്നു പോയി. അവൾ ഭക്ഷണം കഴിച്ചു; പിന്നീടൊരിക്കലും അവളുടെ മുഖം വാടിയില്ല.
1SA 1:19 പിറ്റേദിവസം അതിരാവിലെ എൽക്കാനായും കുടുംബവും എഴുന്നേറ്റ് യഹോവയുടെമുമ്പാകെ ആരാധന കഴിച്ചതിനുശേഷം രാമായിലുള്ള തങ്ങളുടെ വീട്ടിലേക്കു തിരിച്ചുപോയി. എൽക്കാനാ ഹന്നായെ അറിഞ്ഞു; യഹോവ അവളെ ഓർത്തു.
1SA 1:20 അങ്ങനെ താമസംവിനാ ഹന്നാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. “ഞാൻ അവനെ യഹോവയോടു ചോദിച്ചുവാങ്ങി,” എന്നു പറഞ്ഞുകൊണ്ട് അവൾ പൈതലിനു ശമുവേൽ എന്നു പേരിട്ടു.
1SA 1:21 അടുത്തവർഷം എൽക്കാനാ കുടുംബസമേതം യഹോവയ്ക്കു വർഷംതോറുമുള്ള യാഗം അർപ്പിക്കുന്നതിനും തന്റെ നേർച്ചകൾ നിറവേറ്റുന്നതിനുമായി പോയി.
1SA 1:22 എന്നാൽ ഹന്നാ അവരുടെകൂടെ പോയില്ല. അവൾ ഭർത്താവിനോട്, “കുഞ്ഞിന്റെ മുലകുടി മാറട്ടെ. അപ്പോൾ ഞാനവനെ യഹോവയുടെ തിരുമുമ്പിൽ കൊണ്ടുചെന്ന് സമർപ്പിക്കും; അവൻ സ്ഥിരമായി അവിടെത്തന്നെ താമസിക്കും.”
1SA 1:23 അവളുടെ ഭർത്താവായ എൽക്കാനാ അവളോട്: “നിനക്ക് യുക്തമെന്നു തോന്നുന്നതു ചെയ്യുക; കുഞ്ഞിന്റെ മുലകുടിമാറുംവരെ ഇവിടെ പാർക്കുക. യഹോവ തന്റെ വചനം നിറവേറ്റട്ടെ!” എന്നു പറഞ്ഞു. അങ്ങനെ അവൾ വീട്ടിൽ താമസിച്ച്, കുഞ്ഞിന്റെ മുലകുടിമാറുംവരെ അവനെ മുലയൂട്ടിവളർത്തി.
1SA 1:24 പൈതലിന്റെ മുലകുടി മാറിയപ്പോൾ ഹന്നാ മൂന്നുവയസ്സുള്ള ഒരു കാളക്കിടാവ്, ഒരു ഏഫാ ധാന്യമാവ്, ഒരു തുരുത്തി വീഞ്ഞ് ഇവയെടുത്ത്, കുഞ്ഞിനെയുംകൂട്ടി ശീലോവിൽ യഹോവയുടെ ആലയത്തിൽ ചെന്നു. പൈതൽ നന്നേ ചെറുപ്പമായിരുന്നു.
1SA 1:25 അവർ കാളക്കിടാവിനെ യാഗമർപ്പിച്ചു; അതിനുശേഷം ബാലനെ ഏലിയുടെമുമ്പിൽ കൊണ്ടുവന്നു.
1SA 1:26 അവൾ അദ്ദേഹത്തോടു പറഞ്ഞു: “പ്രഭോ, ക്ഷമിക്കണമേ, യജമാനനാണെ, അങ്ങയുടെ സമീപത്തുനിന്ന് യഹോവയോടു പ്രാർഥിച്ച സ്ത്രീയാണു ഞാൻ.
1SA 1:27 ഞാൻ ഈ ബാലനുവേണ്ടി യഹോവയോടു പ്രാർഥിച്ചു; ഞാൻ പ്രാർഥിച്ചത് യഹോവ എനിക്കു നൽകിയിരിക്കുന്നു.
1SA 1:28 അതിനാൽ ഇവനെ ഞാനിപ്പോൾ യഹോവയ്ക്കു സമർപ്പിക്കുന്നു. അവന്റെ ജീവിതകാലംമുഴുവൻ അവൻ യഹോവയ്ക്കു സമർപ്പിക്കപ്പെട്ടവനായിരിക്കും.” അവർ അവിടെ യഹോവയെ ആരാധിച്ചു.
1SA 2:1 ഈ സംഭവത്തിനുശേഷം ഹന്നാ ഇപ്രകാരം പ്രാർഥിച്ചു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു; എന്റെ കൊമ്പ് യഹോവയിൽ ഉയർന്നിരിക്കുന്നു. എന്റെ അധരങ്ങൾ എന്റെ ശത്രുക്കൾക്കെതിരേ പ്രശംസിക്കുന്നു, കാരണം ഞാൻ അങ്ങയുടെ രക്ഷയിൽ ആഹ്ലാദിക്കുന്നു.
1SA 2:2 “യഹോവയെപ്പോലെ പരിശുദ്ധൻ ആരുമില്ല; അങ്ങയെപ്പോലെ വേറാരുമില്ല! നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയില്ല.
1SA 2:3 “അഹന്തയോടെ ഇനിയും നിങ്ങൾ സംസാരിക്കരുത്! നിങ്ങളുടെ അധരം അഹങ്കാരം ഉരിയാടാതിരിക്കട്ടെ! കാരണം യഹോവ സർവജ്ഞനായ ദൈവമാകുന്നു; അവിടന്ന് പ്രവൃത്തികളെ തൂക്കിനോക്കുന്നു.
1SA 2:4 “വീരന്മാരുടെ വില്ല് ഒടിഞ്ഞുപോയി; കാലിടറിയവരോ, ബലം ധരിച്ചിരിക്കുന്നു.
1SA 2:5 സുഭിക്ഷതയിലിരുന്നവർ ആഹാരത്തിനായി കൂലിപ്പണിക്കുപോകുന്നു; എന്നാൽ വിശന്നലഞ്ഞിരുന്നവർ സംതൃപ്തരായിരിക്കുന്നു. വന്ധ്യയായിരുന്നവൾ ഏഴുമക്കളെ പ്രസവിക്കുന്നു; എന്നാൽ പുത്രസമ്പന്ന വാടിത്തളരുന്നു.
1SA 2:6 “യഹോവ ജീവൻ എടുക്കുകയും ജീവൻ നൽകുകയുംചെയ്യുന്നു. അവിടന്ന് പാതാളത്തിലേക്ക് താഴ്ത്തുകയും കരകയറ്റുകയുംചെയ്യുന്നു.
1SA 2:7 ദാരിദ്ര്യവും സമ്പത്തും നൽകുന്നത് യഹോവതന്നെ; താഴ്ത്തുന്നതും ഉയർത്തുന്നതും അവിടന്നുതന്നെ.
1SA 2:8 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്ന് ഉയർത്തുന്നു എളിയവരെ കുപ്പയിൽനിന്ന് ഉയർത്തുകയും ചെയ്യുന്നു; അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ ഇരുത്തുന്നു മഹിമയുടെ സിംഹാസനത്തിന് അവരെ അവകാശികളാക്കുന്നു. “ഭൂമിയുടെ അടിസ്ഥാനങ്ങൾ യഹോവയുടേതാണ്; അവയുടെമേൽ അവിടന്ന് ഭൂതലത്തെ ഉറപ്പിച്ചിരിക്കുന്നു.
1SA 2:9 തന്റെ വിശ്വസ്തസേവകരുടെ കാലടികളെ അവിടന്ന് കാക്കുന്നു, എന്നാൽ ദുഷ്ടർ അന്ധകാരത്തിൽ നിശ്ശബ്ദരായിപ്പോകുന്നു. “ശക്തിയാൽ ആരും ജയിക്കുന്നില്ല;
1SA 2:10 യഹോവയോട് എതിർക്കുന്നവർ തകർന്നുപോകുന്നു. പരമോന്നതൻ അവർക്കെതിരേ ആകാശത്തുനിന്ന് ഇടിമുഴക്കുന്നു; യഹോവ അഖിലാണ്ഡത്തിന്റെ അതിർത്തികളെ ന്യായംവിധിക്കുന്നു. “അവിടന്നു തന്റെ രാജാവിനു ശക്തി നൽകുകയും തന്റെ അഭിഷിക്തന്റെ കൊമ്പ് ഉയർത്തുകയും ചെയ്യുന്നു.”
1SA 2:11 തുടർന്ന് എൽക്കാനാ രാമായിലുള്ള തന്റെ ഭവനത്തിലേക്കു പോയി. ബാലനായ ശമുവേലോ പുരോഹിതനായ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷ ചെയ്തുപോന്നു.
1SA 2:12 ഏലിയുടെ പുത്രന്മാർ യഹോവയെ ആദരിക്കാത്ത ആഭാസന്മാർ ആയിരുന്നു.
1SA 2:13 അന്ന് ജനങ്ങളുടെനേരേ ഈ പുരോഹിതന്മാർ പെരുമാറിയ വിധം ഇപ്രകാരമായിരുന്നു: ആരെങ്കിലും ഒരു യാഗം കഴിക്കാൻ വന്നാൽ, മാംസം വേവിക്കുന്ന സമയത്ത് കൈയിൽ ഒരു മുപ്പല്ലിയുമായി പുരോഹിതന്റെ സേവകൻ വരും;
1SA 2:14 ചട്ടിയിലോ ഉരുളിയിലോ കുട്ടകത്തിലോ കലത്തിലോ അയാൾ മുപ്പല്ലി കുത്തിത്താഴ്ത്തും; ആ മുപ്പല്ലിയിൽ പിടിച്ച മാംസം എത്രയായിരുന്നോ അത് പുരോഹിതൻ തനിക്കായി എടുക്കും. ശീലോവിലേക്കു വന്നിരുന്ന എല്ലാ ഇസ്രായേല്യരോടും അവർ ഇപ്രകാരമാണ് പെരുമാറിയിരുന്നത്.
1SA 2:15 മേദസ്സു ഹോമിക്കുന്ന സമയത്തുപോലും പുരോഹിതന്റെ സേവകൻ വന്ന് യാഗമർപ്പിക്കുന്ന വ്യക്തിയോട്: “പുരോഹിതനു വറുക്കുന്നതിനായി മാംസം തരിക; അദ്ദേഹം നിങ്ങളിൽനിന്ന് വേവിച്ച മാംസം സ്വീകരിക്കുകയില്ല; അതിനാൽ പച്ചയായിത്തന്നെ തരിക” എന്നു പറയും.
1SA 2:16 “മേദസ്സു ഹോമിച്ചു കഴിയട്ടെ! അതു കഴിഞ്ഞു നിങ്ങൾക്കിഷ്ടമുള്ളത് എടുക്കാമല്ലോ” എന്ന് ആ മനുഷ്യൻ പറഞ്ഞാൽ ഉടൻതന്നെ സേവകൻ ഇങ്ങനെ മറുപടി പറയും: “അതുപോരാ! അതിപ്പോൾത്തന്നെ തരിക; അല്ലെങ്കിൽ ഞാൻ അതു ബലമായിത്തന്നെ എടുക്കും.”
1SA 2:17 ഇങ്ങനെ യഹോവയ്ക്കുവേണ്ടി അർപ്പിക്കുന്ന യാഗങ്ങളുടെനേരേ ആ ചെറുപ്പക്കാർ അവജ്ഞയോടെയാണ് പെരുമാറിയിരുന്നത്. അതിനാൽ അവരുടെ പാപം യഹോവയുടെ ദൃഷ്ടിയിൽ വളരെ വലുതായിത്തീർന്നു.
1SA 2:18 എന്നാൽ ശമുവേൽ എന്ന ബാലൻ മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച് യഹോവയുടെമുമ്പാകെ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു.
1SA 2:19 എല്ലാവർഷവും അവന്റെ അമ്മ അവനുവേണ്ടി ഓരോ ചെറിയ ഉടുപ്പുണ്ടാക്കിക്കുകയും ഭർത്താവിനോടൊത്ത് വാർഷികയാഗത്തിനായി വരുമ്പോൾ അത് അവനു കൊടുക്കുകയും ചെയ്യുമായിരുന്നു.
1SA 2:20 ഏലി എൽക്കാനായെയും അദ്ദേഹത്തിന്റെ ഭാര്യയെയും അനുഗ്രഹിച്ച് ഇപ്രകാരം പറഞ്ഞിരുന്നു: “ഇവൾ പ്രാർഥിക്കുകയും, യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്ത പുത്രന്റെ സ്ഥാനത്ത് ദൈവം നിനക്ക് ഈ സ്ത്രീയിൽ മക്കളെ നൽകട്ടെ!” അതിനുശേഷം അവർ സ്വന്തം ഭവനത്തിലേക്കു മടങ്ങി.
1SA 2:21 യഹോവ ഹന്നായോടു കരുണ കാണിച്ചു. അവൾ മൂന്നു പുത്രന്മാർക്കും രണ്ടു പുത്രിമാർക്കും ജന്മംനൽകി. ഇതിനിടയിൽ ശമുവേൽ ബാലൻ യഹോവയുടെ സന്നിധിയിൽ വളർന്നുവന്നു.
1SA 2:22 വളരെ വൃദ്ധനായ ഏലി തന്റെ പുത്രന്മാർ ഇസ്രായേൽജനത്തോട് ചെയ്തിരുന്ന എല്ലാ തിന്മകളെപ്പറ്റിയും കേട്ടു. സമാഗമകൂടാരവാതിൽക്കൽ ജോലി ചെയ്തിരുന്ന സ്ത്രീകളോടൊത്ത് അവർ കിടക്കപങ്കിടുന്ന വിവരവും അദ്ദേഹം അറിഞ്ഞു.
1SA 2:23 അദ്ദേഹം അവരെ വിളിച്ച് ഈ വിധം പറഞ്ഞു: “നിങ്ങൾ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതെന്ത്? നിങ്ങളുടെ ഈ ദുഷ്‌പ്രവൃത്തികളെപ്പറ്റി ജനങ്ങളെല്ലാം പറയുന്നത് ഞാൻ കേൾക്കുന്നു.
1SA 2:24 അങ്ങനെ അരുത്. എന്റെ മക്കളേ, യഹോവയുടെ ജനത്തിന്റെ ഇടയിൽ നിങ്ങളെപ്പറ്റി പരന്നിരിക്കുന്നതായി ഞാൻ കേൾക്കുന്ന വാർത്ത നല്ലതല്ല.
1SA 2:25 ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനോടു പാപംചെയ്താൽ ദൈവം അയാൾക്കുവേണ്ടി മധ്യസ്ഥത വഹിക്കും; എന്നാൽ ഒരു മനുഷ്യൻ യഹോവയോടു പാപം ചെയ്താലോ? അവർക്കുവേണ്ടി മധ്യസ്ഥതവഹിക്കാൻ ആരാണുള്ളത്?” എന്നാൽ അവർ തങ്ങളുടെ പിതാവിന്റെ ശാസന വകവെച്ചില്ല, കാരണം അവരെ മരണത്തിന് ഏൽപ്പിക്കുക എന്നതു ദൈവനിർണയമായിരുന്നു.
1SA 2:26 ബാലനായ ശമുവേൽ വളരുന്തോറും യഹോവയുടെയും മനുഷ്യരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു.
1SA 2:27 ഒരു ദിവസം ഒരു ദൈവപുരുഷൻ ഏലിയുടെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ പൂർവികരായ ഇസ്രായേല്യർ ഈജിപ്റ്റിൽ ഫറവോന്റെ അടിമത്തത്തിലായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയില്ലേ?
1SA 2:28 എനിക്കു പുരോഹിതനായിരിക്കുന്നതിനും എന്റെ യാഗപീഠത്തിലേക്ക് അടുത്തുവരുന്നതിനും ധൂപവർഗം കത്തിക്കുന്നതിനും എന്റെ സന്നിധിയിൽ ഏഫോദു ധരിക്കുന്നതിനുംവേണ്ടി ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും ഞാൻ നിന്റെ പൂർവികരെ തെരഞ്ഞെടുത്തു. ഇസ്രായേൽമക്കൾ അഗ്നിയിലൂടെ അർപ്പിക്കുന്ന സകലനിവേദ്യങ്ങളും ഞാൻ നിന്റെ പൂർവികരുടെ കുടുംബങ്ങൾക്കു നൽകി.
1SA 2:29 എന്റെ തിരുനിവാസത്തിൽ ഞാൻ കൽപ്പിച്ചിട്ടുള്ള എന്റെ യാഗങ്ങളും വഴിപാടുകളും നിങ്ങൾ അവഹേളിക്കുന്നതെന്ത്? എന്റെ ജനമായ ഇസ്രായേൽ അർപ്പിക്കുന്ന വഴിപാടുകളിലെ വിശിഷ്ടഭാഗങ്ങൾകൊണ്ട് നിങ്ങൾ നിങ്ങളെത്തന്നെ കൊഴുപ്പിക്കുകയും അങ്ങനെ നീ എന്നെക്കാൾ കൂടുതലായി നിന്റെ മക്കളെ ആദരിക്കുകയും ചെയ്യുന്നതെന്ത്?’
1SA 2:30 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്നേക്കും എന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുമെന്നു ഞാൻ വാഗ്ദാനം ചെയ്തിരുന്നു, നിശ്ചയം.’ എന്നാൽ ഇപ്പോൾ ഞാൻ പ്രഖ്യാപിക്കുന്നു: ‘അങ്ങനെയൊന്ന് ഇനിയും എന്നിൽനിന്ന് ഉണ്ടാകാതിരിക്കട്ടെ. എന്നെ മാനിക്കുന്നവരെ ഞാൻ മാനിക്കും, എന്നാൽ എന്നെ നിന്ദിക്കുന്നവർ നിന്ദിതരാകും.
1SA 2:31 നിന്റെ കുടുംബത്തിൽ വാർധക്യത്തിലെത്തിയ ഒരു വ്യക്തിപോലും ഉണ്ടായിരിക്കാത്തവിധം ഞാൻ നിന്റെ ബലവും നിന്റെ പിതൃഭവനത്തിലെ ബലവും ക്ഷയിപ്പിക്കുന്ന നാൾ ഇതാ വരുന്നു!
1SA 2:32 ദൈവം ഇസ്രായേലിനു നൽകുന്ന എല്ലാ നന്മകളും നീ എന്റെ തിരുനിവാസത്തിൽ അസൂയയോടെ നോക്കിക്കാണും. നിന്റെ കുടുംബത്തിൽ ഒരുനാളും ആരും വാർധക്യത്തോളം എത്തുകയില്ല.
1SA 2:33 കണ്ണുനീരുകൊണ്ടു നിന്റെ കണ്ണു കുരുടാക്കാനും ദുഃഖംകൊണ്ടു നിന്റെ ഹൃദയം ഉരുക്കാനുംവേണ്ടി നിന്റെ ഭവനത്തിൽ ഒരുത്തനെ ഞാൻ എന്റെ യാഗപീഠത്തിൽനിന്നും ഛേദിച്ചുകളയാതെ അവശേഷിപ്പിക്കും. നിന്റെ ഭവനത്തിൽ ജനിക്കുന്ന മക്കളെല്ലാം ജീവിതത്തിലെ നിറഞ്ഞ യൗവനത്തിൽ മരിക്കും.
1SA 2:34 “ ‘നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിക്കും ഫീനെഹാസിനും സംഭവിക്കുന്നത് നിനക്കൊരു ചിഹ്നമായിരിക്കും. അവരിരുവരും ഒരേദിവസം മരിക്കും.
1SA 2:35 എന്നാൽ ഞാൻ എനിക്കുവേണ്ടി വിശ്വസ്തനായൊരു പുരോഹിതനെ ഉയർത്തും. എന്റെ മനസ്സിലും ഹൃദയത്തിലും ഉള്ളതിന് അനുസൃതമായി അവൻ പ്രവർത്തിക്കും. ഞാനവന്റെ ഭവനത്തെ സ്ഥിരമായി സ്ഥാപിക്കും. അവൻ എന്റെ അഭിഷിക്തന്റെ മുമ്പാകെ നിത്യം ശുശ്രൂഷചെയ്യും.
1SA 2:36 അങ്ങനെ നിന്റെ കുടുംബനിരയിൽ അവശേഷിക്കുന്നവരിൽ ഓരോരുത്തരും ഒരു വെള്ളിക്കാശിനും ഒരപ്പത്തിനുംവേണ്ടി അവന്റെ മുമ്പിൽ ചെന്നു വണങ്ങി, “എന്റെ വിശപ്പു ശമിപ്പിക്കാനുള്ള വല്ല വകയും കിട്ടത്തക്കവണ്ണം പൗരോഹിത്യകർമത്തിലെ ഏതെങ്കിലുമൊരു ജോലിക്ക് എന്നെ നിയോഗിക്കണമേ” ’ എന്നു പറഞ്ഞ് അവന്റെ മുമ്പാകെ യാചിക്കും.”
1SA 3:1 ഈ സമയം, ബാലനായ ശമുവേൽ ഏലിയുടെ കീഴിൽ യഹോവയ്ക്കു ശുശ്രൂഷചെയ്തുവന്നു. അക്കാലത്ത് യഹോവയുടെ അരുളപ്പാട് വിരളമായിരുന്നു; ദർശനവും സർവസാധാരണമല്ലായിരുന്നു.
1SA 3:2 ശരിയായി കാണാൻ കഴിയാത്തവിധം ഏലിയുടെ കണ്ണുകൾ മങ്ങിത്തുടങ്ങിയിരുന്ന കാലത്ത്, ഒരു ദിവസം രാത്രിയിൽ അദ്ദേഹം താൻ പതിവായി കിടക്കാറുള്ള സ്ഥലത്തു കിടക്കുകയായിരുന്നു.
1SA 3:3 ദൈവത്തിന്റെ വിളക്ക് അപ്പോൾ അണച്ചിട്ടില്ലായിരുന്നു. ആ സമയം ശമുവേൽ യഹോവയുടെ ആലയത്തിൽ ദൈവത്തിന്റെ പേടകം സ്ഥിതിചെയ്തിരുന്നിടത്ത് പോയി കിടക്കുകയായിരുന്നു.
1SA 3:4 അപ്പോൾ യഹോവ ശമുവേലിനെ വിളിച്ചു. “അടിയൻ ഇതാ,” എന്നു ശമുവേൽ മറുപടി പറഞ്ഞു.
1SA 3:5 ഉടൻതന്നെ ശമുവേൽ ഓടി ഏലിയുടെ അടുത്തുചെന്ന് “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. അപ്പോൾ ഏലി, “ഞാൻ വിളിച്ചില്ല; പോയിക്കിടന്നോളൂ” എന്നു പറഞ്ഞു. അതിനാൽ ബാലൻ പോയിക്കിടന്നു.
1SA 3:6 യഹോവ വീണ്ടും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുക്കൽ ഓടിയെത്തി. “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ” എന്നു പറഞ്ഞു. എന്റെ മകനേ, “ഞാൻ വിളിച്ചില്ല, പോയിക്കിടന്നോളൂ” എന്ന് ഏലി വീണ്ടും പറഞ്ഞു.
1SA 3:7 യഹോവയുടെ വചനം ശമുവേലിന് അന്നുവരെ വെളിപ്പെട്ടിരുന്നില്ല, അതുകൊണ്ട് ആ ബാലൻ അന്നുവരെ യഹോവയെ അറിഞ്ഞിട്ടുമില്ലായിരുന്നു.
1SA 3:8 യഹോവ അവനെ മൂന്നാമതും, “ശമുവേലേ!” എന്നു വിളിച്ചു. ശമുവേൽ എഴുന്നേറ്റ് ഏലിയുടെ അടുത്തേക്ക് ഓടിവന്നു പറഞ്ഞു, “അടിയൻ ഇതാ; അങ്ങ് എന്നെ വിളിച്ചല്ലോ!” യഹോവ ബാലനെ വിളിക്കുകയായിരുന്നു എന്ന് അപ്പോൾ ഏലിക്കു ബോധ്യമായി.
1SA 3:9 അതിനാൽ ഏലി ശമുവേലിനോട്, “പോയി കിടന്നുകൊള്ളൂ. ഇനിയും നിന്നെ വിളിക്കുന്ന ശബ്ദംകേട്ടാൽ, ‘യഹോവേ, അരുളിച്ചെയ്താലും! അടിയൻ കേൾക്കുന്നു,’ ” എന്നു പറയണമെന്നു നിർദേശിച്ചു. അതിനാൽ ശമുവേൽ പോയി വീണ്ടും സ്വസ്ഥാനത്തു കിടന്നു.
1SA 3:10 അപ്പോൾ യഹോവ വന്ന്, മുമ്പിലത്തേതുപോലെ ബാലന്റെ സമീപത്തുനിന്ന്, “ശമുവേലേ! ശമുവേലേ!” എന്നു വിളിച്ചു. അപ്പോൾ ശമുവേൽ, “അരുളിച്ചെയ്യണമേ; അടിയൻ കേൾക്കുന്നു” എന്നു മറുപടി പറഞ്ഞു.
1SA 3:11 യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇതാ, ഞാൻ ഇസ്രായേലിൽ ചില കാര്യങ്ങൾചെയ്യാൻ തീരുമാനിച്ചിരിക്കുന്നു. അതേപ്പറ്റി കേൾക്കുന്ന ഏവരുടെയും കാതുകൾ തരിച്ചുപോകും.
1SA 3:12 അന്നു ഞാൻ ഏലിക്കെതിരായും അവന്റെ ഭവനത്തിനെതിരായും അരുളിച്ചെയ്തതെല്ലാം ആദ്യന്തം നിറവേറ്റും.
1SA 3:13 തന്റെ പുത്രന്മാർ ദൈവത്തെ നിന്ദിക്കുന്നത് അറിഞ്ഞിട്ടും അവൻ അവരെ നിയന്ത്രിക്കാത്തതുകൊണ്ട് ഞാനവന്റെ ഭവനത്തിന്മേൽ എന്നേക്കുമായി ന്യായവിധി നടത്തുമെന്നു ഞാൻ അവനോടു കൽപ്പിച്ചിരിക്കുന്നു.
1SA 3:14 അതിനാൽ, ‘ഏലിയുടെ ഭവനത്തിന്റെ മഹാപാതകത്തിന്, യാഗത്താലോ വഴിപാടുകളാലോ ഒരുനാളും പരിഹാരം വരികയില്ല എന്നു ഞാനിതാ ഏലിയുടെ ഭവനത്തോടു ശപഥംചെയ്തിരിക്കുന്നു.’ ”
1SA 3:15 ശമുവേൽ പ്രഭാതംവരെയും കിടന്നുറങ്ങി; പ്രഭാതത്തിൽ എഴുന്നേറ്റ് യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു. ഈ ദർശനത്തെപ്പറ്റി ഏലിയോടു പറയാൻ ബാലൻ ഭയപ്പെട്ടു.
1SA 3:16 എന്നാൽ ഏലി, “എന്റെ മോനേ, ശമുവേലേ” എന്നു വിളിച്ചു. “അടിയൻ ഇതാ,” എന്നു ബാലൻ മറുപടി പറഞ്ഞു.
1SA 3:17 ഏലി ചോദിച്ചു: “യഹോവ നിന്നോട് എന്താണ് അരുളിച്ചെയ്തത്? അതു നീ എന്നിൽനിന്നും ഒളിക്കരുതേ! അവിടന്ന് അരുളിച്ചെയ്തതിൽ എന്തെങ്കിലും നീ എന്നിൽനിന്നും ഒളിച്ചാൽ ദൈവം നിന്നെ കഠിനമായി ശിക്ഷിക്കട്ടെ!”
1SA 3:18 അതിനാൽ ഒന്നും മറച്ചുവെക്കാതെ സകലതും ശമുവേൽ ഏലിയോടു തുറന്നുപറഞ്ഞു. അപ്പോൾ ഏലി: “അവിടന്ന് യഹോവയല്ലോ! അവിടത്തെ ഹിതംപോലെ ചെയ്യട്ടെ!” എന്നു പറഞ്ഞു.
1SA 3:19 ശമുവേൽ വളർന്നുവന്നു; യഹോവ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഒന്നുംതന്നെ വ്യർഥമാകാൻ യഹോവ അനുവദിച്ചില്ല.
1SA 3:20 ശമുവേൽ യഹോവയുടെ പ്രവാചകനെന്ന് ദാൻമുതൽ ബേർ-ശേബാവരെയുള്ള എല്ലാ ഇസ്രായേലിലും സ്ഥിരീകരിക്കപ്പെട്ട ഒരു വസ്തുതയായിരുന്നു.
1SA 3:21 യഹോവ ശീലോവിൽവെച്ച് തന്റെ വചനത്തിലൂടെ ശമുവേലിന് തന്നെത്തന്നെ വെളിപ്പെടുത്തി. യഹോവ പല ആവൃത്തി ശീലോവിൽവെച്ച് അദ്ദേഹത്തിന് പ്രത്യക്ഷനായി.
1SA 4:1 ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി.
1SA 4:2 ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു.
1SA 4:3 പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.”
1SA 4:4 അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു.
1SA 4:5 യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു.
1SA 4:6 ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു. യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ
1SA 4:7 ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.
1SA 4:8 നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ.
1SA 4:9 ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!”
1SA 4:10 അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി.
1SA 4:11 ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു.
1SA 4:12 അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി.
1SA 4:13 അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു.
1SA 4:14 ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി.
1SA 4:15 അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു.
1SA 4:16 അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു.
1SA 4:17 വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു.
1SA 4:18 ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു.
1SA 4:19 അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി.
1SA 4:20 അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല.
1SA 4:21 “മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്.
1SA 4:22 അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.
1SA 5:1 ഫെലിസ്ത്യർ ദൈവത്തിന്റെ പേടകം കൈവശപ്പെടുത്തിയതിനുശേഷം അവർ അതിനെ ഏബെൻ-ഏസെരിൽനിന്നും അശ്ദോദിലേക്കു കൊണ്ടുപോയി. അവർ അതിനെ ദാഗോന്റെ ക്ഷേത്രത്തിൽ കൊണ്ടുചെന്ന് ദാഗോന്റെ ബിംബത്തിനടുത്തായി സ്ഥാപിച്ചു.
1SA 5:3 പിറ്റേദിവസം പ്രഭാതത്തിൽ അശ്ദോദിലെ ജനം ഉണർന്നുനോക്കുമ്പോൾ, ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! അവർ ദാഗോനെ എടുത്ത് അവന്റെ പൂർവസ്ഥാനത്തുതന്നെ സ്ഥാപിച്ചു.
1SA 5:4 തൊട്ടടുത്ത പ്രഭാതത്തിലും അവർ ഉണർന്നുവന്നപ്പോൾ ദാഗോൻ യഹോവയുടെ പേടകത്തിനുമുമ്പിൽ കമിഴ്ന്നുവീണു കിടക്കുകയായിരുന്നു! ദാഗോന്റെ തലയും കൈപ്പത്തികളും ഒടിഞ്ഞു വേർപെട്ട്, വാതിൽപ്പടിയിൽ വീണുകിടന്നിരുന്നു; ദാഗോന്റെ ഉടൽമാത്രം ശേഷിച്ചിരുന്നു.
1SA 5:5 അതുകൊണ്ട് ഇന്നുവരെയും ദാഗോന്റെ പുരോഹിതന്മാരാകട്ടെ, അശ്ദോദിലെ ക്ഷേത്രത്തിൽ പ്രവേശിക്കുന്ന മറ്റുള്ളവരാകട്ടെ, ക്ഷേത്രത്തിന്റെ വാതിൽപ്പടിയിൽ ചവിട്ടാറില്ല.
1SA 5:6 അശ്ദോദിലും സമീപഗ്രാമങ്ങളിലുമുള്ള ജനങ്ങളുടെമേൽ യഹോവയുടെ കൈ ഭാരമുള്ളതായിത്തീർന്നു. യഹോവ അവർക്കു നാശം വരുത്തുകയും മൂലക്കുരുക്കൾകൊണ്ട് അവരെ പീഡിപ്പിക്കുകയും ചെയ്തു.
1SA 5:7 സംഭവിക്കുന്നതെന്താണെന്നു കണ്ടപ്പോൾ അശ്ദോദ് നിവാസികൾ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നമ്മുടെ ഇടയിൽ ഇരുന്നുകൂടാ. കാരണം യഹോവയുടെ കൈ നമുക്കും നമ്മുടെ ദാഗോൻ ദേവനും ഭാരമേറിയതാണ്.”
1SA 5:8 അതിനാൽ അവർ ഫെലിസ്ത്യഭരണാധിപന്മാരെയെല്ലാം വിളിച്ചുവരുത്തി, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നാം എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു. “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം ഗത്തിലേക്കു മാറ്റാം,” എന്ന് അവർ മറുപടി പറഞ്ഞു. അങ്ങനെ അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം അവിടെനിന്ന് കൊണ്ടുപോയി.
1SA 5:9 എന്നാൽ അവർ പേടകം ഗത്തിൽ കൊണ്ടുവന്നു കഴിഞ്ഞപ്പോൾ ആ നഗരത്തെ ആകമാനം സംഭ്രാന്തിയിലാഴ്ത്തിക്കൊണ്ട് യഹോവയുടെ കൈ അതിനെതിരായും പ്രവർത്തിച്ചു. നഗരത്തിൽ സകലരെയും ബാധിക്കുന്ന മൂലക്കുരുക്കൾ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ യഹോവ ആ നഗരവാസികളായ ആബാലവൃദ്ധം ജനങ്ങളെയും പീഡിപ്പിച്ചു.
1SA 5:10 അതിനാൽ അവർ പേടകം എക്രോനിലേക്കു കൊണ്ടുപോയി. ദൈവത്തിന്റെ പേടകം എക്രോനിൽ പ്രവേശിച്ചപ്പോൾ അവിടത്തെ ജനങ്ങൾ നിലവിളിച്ചു: “നമ്മെയും നമ്മുടെ ജനത്തെയും കൊല്ലുന്നതിനായി അവർ ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം കൊണ്ടുവന്നിരിക്കുന്നു.”
1SA 5:11 അവർ ഫെലിസ്ത്യരുടെ സകലഭരണാധിപന്മാരെയും കൂട്ടിവരുത്തിയിട്ട്, “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം മടക്കി അയയ്ക്കുക. അത് അതിന്റെ സ്ഥാനത്തേക്കുതന്നെ മടങ്ങിപ്പോകട്ടെ! ഇല്ലെങ്കിൽ അതു നമ്മെയും നമ്മുടെ ജനത്തെയും കൊന്നുമുടിക്കും!” എന്നു പറഞ്ഞു. മരണവിഭ്രാന്തി ആ നഗരത്തെ ബാധിച്ചിരുന്നു. യഹോവയുടെ കൈ അവിടെയും അതിഭാരമായിരുന്നു.
1SA 5:12 ജനത്തിൽ മരിക്കാതിരുന്നവർ മൂലക്കുരുക്കളാൽ പീഡിപ്പിക്കപ്പെട്ടു. ആ നഗരത്തിന്റെ നിലവിളി ആകാശംവരെ ഉയർന്നുചെന്നു.
1SA 6:1 ഏഴുമാസക്കാലം യഹോവയുടെ പേടകം ഫെലിസ്ത്യരുടെ ദേശത്തായിരുന്നു.
1SA 6:2 ഫെലിസ്ത്യർ പുരോഹിതന്മാരെയും ദേവപ്രശ്നംവെക്കുന്നവരെയും വിളിച്ചുവരുത്തി അവരോട്: “യഹോവയുടെ പേടകം നാം എന്തു ചെയ്യണം? അതിന്റെ സ്ഥാനത്തേക്കു നാം അതെങ്ങനെ തിരിച്ചയയ്ക്കണം എന്നു പറഞ്ഞുതന്നാലും” എന്നു പറഞ്ഞു.
1SA 6:3 അവർ മറുപടി പറഞ്ഞു: “ഇസ്രായേലിന്റെ ദൈവത്തിന്റെ പേടകം നിങ്ങൾ തിരിച്ചയയ്ക്കുന്നു എങ്കിൽ അത് ഒരു പ്രായശ്ചിത്തംകൂടാതെ ആയിരിക്കരുത്; തീർച്ചയായും ഒരു അകൃത്യയാഗംകൂടി കൊടുത്തയയ്ക്കണം. അപ്പോൾ നിങ്ങൾക്ക് സൗഖ്യം ലഭിക്കും. അവിടത്തെ കൈ നിങ്ങളിൽനിന്നു പിൻവലിക്കാതിരുന്നതിന്റെ കാരണവും നിങ്ങൾക്കു മനസ്സിലാകും.”
1SA 6:4 “അകൃത്യയാഗമായി ഞങ്ങൾ എന്താണു കൊടുത്തുവിടേണ്ടത്?” എന്നു ചോദിച്ചു. അതിന് അവർ ഇപ്രകാരം മറുപടി പറഞ്ഞു: “ഫെലിസ്ത്യഭരണാധിപന്മാരുടെ സംഖ്യയ്ക്കൊത്തവിധം സ്വർണംകൊണ്ടുള്ള അഞ്ചുമൂലക്കുരുവും അഞ്ചു സ്വർണ എലിയും കൊടുത്തുവിടണം. കാരണം, ഈ ബാധകൾതന്നെയാണല്ലോ നിങ്ങളെയും നിങ്ങളുടെ ഭരണാധിപന്മാരെയും പീഡിപ്പിച്ചിരുന്നത്.
1SA 6:5 നിങ്ങളെ ബാധിച്ച മൂലക്കുരുക്കളുടെയും നിങ്ങളുടെ നാടു നശിപ്പിച്ച എലികളുടെയും പ്രതിരൂപങ്ങൾ സ്വർണത്തിൽ തീർത്ത് ഇസ്രായേലിന്റെ ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്യുക! ഒരുപക്ഷേ നിങ്ങളിൽനിന്നും നിങ്ങളുടെ ദേവന്മാരിൽനിന്നും നിങ്ങളുടെ നാട്ടിൽനിന്നും യഹോവ തന്റെ കൈ പിൻവലിച്ചേക്കാം.
1SA 6:6 ഈജിപ്റ്റുകാരും ഫറവോനും ചെയ്തതുപോലെ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെ കഠിനമാക്കുന്നതെന്തിന്? യഹോവ യാതൊരു ദയയുമില്ലാതെ അവരോട് ഇടപെട്ടതിനുശേഷംമാത്രമല്ലേ അവർ ഇസ്രായേലിനെ വിട്ടയയ്ക്കുകയും പോകുകയും ചെയ്തത്?
1SA 6:7 “ഇപ്പോൾത്തന്നെ, ഒരു പുതിയ വണ്ടി ഉണ്ടാക്കുക. കറവയുള്ളതും ഒരിക്കലും നുകം വെച്ചിട്ടില്ലാത്തതുമായ രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടുക. അവയുടെ കിടാങ്ങളെ വേർപെടുത്തി തൊഴുത്തിൽ അടച്ചിടുക!
1SA 6:8 യഹോവയുടെ പേടകം എടുത്ത് വണ്ടിയിൽ വെക്കുക! അതിന്റെ പാർശ്വത്തിൽ ഒരു പെട്ടിയിൽ നിങ്ങൾ അകൃത്യയാഗമായി കൊടുത്തയയ്ക്കുന്ന സ്വർണസാധനങ്ങളും വെക്കുക! പിന്നെ വണ്ടി അതിന്റെ വഴിക്കു വിട്ടയയ്ക്കുക.
1SA 6:9 എന്നാൽ നിങ്ങൾ അതിനെ നിരീക്ഷിക്കണം; അത് സ്വന്തം ദേശമായ ബേത്-ശേമെശിലേക്ക് പോകുന്നെങ്കിൽ യഹോവ ആകുന്നു ഈ മഹാവിപത്തു നമ്മുടെമേൽ വരുത്തിയതെന്നു നമുക്കു മനസ്സിലാക്കാം. അങ്ങനെയല്ലെങ്കിൽ നമ്മെ പീഡിപ്പിച്ചത് യഹോവയുടെ കൈ അല്ലെന്നും യാദൃച്ഛികമായി അപ്രകാരം സംഭവിച്ചതാണെന്നും നമുക്കു മനസ്സിലാകും.”
1SA 6:10 അവർ അപ്രകാരംചെയ്തു. അവർ കറവയുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിയുടെ നുകത്തിൽ കെട്ടി; അവയുടെ കാളക്കിടാങ്ങളെ തൊഴുത്തിൽ അടച്ചുമിട്ടു.
1SA 6:11 സ്വർണനിർമിതമായ എലികളും മൂലക്കുരുക്കളുടെ പ്രതിരൂപങ്ങളും അടക്കംചെയ്ത പെട്ടിസഹിതം, അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ആ വണ്ടിയിൽവെച്ചു.
1SA 6:12 അപ്പോൾ പശുക്കൾ നേരേ ബേത്-ശേമെശിലേക്ക്, ഇടംവലം തിരിയാതെ പെരുവഴിയിലൂടെ കരഞ്ഞുകൊണ്ട് മുമ്പോട്ടുപോയി. ഫെലിസ്ത്യഭരണാധിപന്മാർ ബേത്-ശേമെശിന്റെ അതിർത്തിവരെയും അവയെ പിൻതുടർന്നു.
1SA 6:13 ആ സമയം ബേത്-ശേമെശിലെ ജനങ്ങൾ താഴ്വരയിൽ ഗോതമ്പു കൊയ്യുകയായിരുന്നു; അവർ തലയുയർത്തിനോക്കി; യഹോവയുടെ ഉടമ്പടിയുടെ പേടകം കണ്ടപ്പോൾ, അവർ ആഹ്ലാദിച്ചു.
1SA 6:14 ബേത്-ശേമെശുകാരനായ യോശുവയുടെ വയലിന്നരികെ വണ്ടിയെത്തി; അവിടെ ഒരു വലിയ പാറയുടെ അരികത്തു വണ്ടിനിന്നു. ജനം വണ്ടിയുടെ തടി വെട്ടിക്കീറി പശുക്കളെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിച്ചു.
1SA 6:15 ലേവ്യർ യഹോവയുടെ പേടകം സ്വർണരൂപങ്ങൾ അടക്കംചെയ്തിരുന്ന പെട്ടിസഹിതം ഇറക്കി ആ വലിയ പാറപ്പുറത്ത് വെച്ചു. അന്ന് ബേത്-ശേമെശിലെ ജനം യഹോവയ്ക്കു ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ചു.
1SA 6:16 അഞ്ചു ഫെലിസ്ത്യഭരണാധിപന്മാരും ഇവയെല്ലാം കണ്ടതിനുശേഷം അന്നുതന്നെ എക്രോനിലേക്കു മടങ്ങി.
1SA 6:17 ഫെലിസ്ത്യർ യഹോവയ്ക്ക് അകൃത്യയാഗമായി കൊടുത്തുവിട്ട സ്വർണമൂലക്കുരുക്കൾ, അശ്ദോദിനും ഗസ്സയ്ക്കും അസ്കലോനും ഗത്തിനും എക്രോനും ഓരോന്നു വീതമായിരുന്നു.
1SA 6:18 സ്വർണ എലികളുടെ എണ്ണവും ഫെലിസ്ത്യഭരണാധിപന്മാരുടെ അധീനതയിലുള്ള നഗരങ്ങളുടെ—സംരക്ഷിതനഗരങ്ങളും അവയോടുചേർന്ന നാട്ടിമ്പുറങ്ങളിലുള്ള ഗ്രാമങ്ങളുടെ—എണ്ണത്തിനൊത്തവിധം ആയിരുന്നു. ബേത്-ശേമെശുകാരൻ യോശുവയുടെ വയലിലുണ്ടായിരുന്നതും യഹോവയുടെ പേടകം ഇറക്കിവെച്ചതുമായ പാറ ഇന്നുവരെയും ഈ സംഭവത്തിന് ഒരു സാക്ഷ്യമായിരിക്കുന്നു.
1SA 6:19 യഹോവയുടെ പേടകത്തിനുള്ളിലേക്കു നോക്കിയതിനാൽ ബേത്-ശേമെശുകാരിൽ ചിലരെ ദൈവം സംഹരിച്ചു; അവരിൽ എഴുപതുപേരെ മരണത്തിനിരയാക്കി. യഹോവ അവരുടെമേൽ ഏൽപ്പിച്ച കനത്തപ്രഹരംമൂലം ജനം വിലപിച്ചു.
1SA 6:20 ബേത്-ശേമെശുകാർ പറഞ്ഞു: “യഹോവയുടെ സന്നിധിയിൽ, ഈ പരിശുദ്ധനായ ദൈവത്തിന്റെസന്നിധിയിൽ നിൽക്കാൻ ആർക്കു കഴിയും? നമുക്ക് ഇവിടെനിന്ന് ഈ പേടകം എങ്ങോട്ട് അയയ്ക്കാൻ കഴിയും?”
1SA 6:21 അതിനുശേഷം അവർ കിര്യത്ത്-യെയാരീമിലേക്കു ദൂതന്മാരെ അയച്ചു പറയിച്ചു: “യഹോവയുടെ പേടകം ഫെലിസ്ത്യർ തിരികെ അയച്ചിരിക്കുന്നു. നിങ്ങൾ വന്ന് അത് ഏറ്റെടുത്ത് നിങ്ങളുടെ അടുക്കലേക്കു കൊണ്ടുപോകുക!”
1SA 7:1 അങ്ങനെ കിര്യത്ത്-യെയാരീമിലെ നിവാസികൾ വന്ന് യഹോവയുടെ പേടകം ഏറ്റെടുത്തു. മലമുകളിലുള്ള അബീനാദാബിന്റെ വീട്ടിലേക്ക് അതു കൊണ്ടുപോയി. അദ്ദേഹത്തിന്റെ പുത്രൻ എലെയാസാരിനെ വിശുദ്ധീകരിച്ച്, യഹോവയുടെ പേടകം സൂക്ഷിക്കുന്നതിനായി അവർ ചുമതലപ്പെടുത്തി.
1SA 7:2 ദീർഘനാളുകൾ—ആകെ ഇരുപതുവർഷം—പേടകം കിര്യത്ത്-യെയാരീമിൽത്തന്നെ ആയിരുന്നു. ഇസ്രായേൽജനമെല്ലാം വിലപിച്ചുകൊണ്ട് യഹോവയിലേക്കു തിരിഞ്ഞു.
1SA 7:3 അപ്പോൾ ശമുവേൽ എല്ലാ ഇസ്രായേൽഗൃഹത്തോടുമായി പറഞ്ഞു: “നിങ്ങൾ പൂർണഹൃദയത്തോടെ യഹോവയിലേക്കു തിരിഞ്ഞു വരുന്നെങ്കിൽ അന്യദേവന്മാരെയും അസ്തരോത്ത് പ്രതിമകളെയും പരിപൂർണമായി ഉപേക്ഷിക്കണം. നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിക്കുകയും അവിടത്തെമാത്രം സേവിക്കുകയും വേണം. എങ്കിൽ അവിടന്ന് നിങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്ന് മോചിപ്പിക്കും.”
1SA 7:4 അതുകേട്ട് ഇസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും ഉപേക്ഷിച്ച് യഹോവയെമാത്രം സേവിച്ചു.
1SA 7:5 അതിനുശേഷം ശമുവേൽ, “എല്ലാ ഇസ്രായേലിനെയും മിസ്പായിൽ കൂട്ടിവരുത്തുക; ഞാൻ നിങ്ങൾക്കുവേണ്ടി യഹോവയോടു മധ്യസ്ഥത ചെയ്യാം” എന്നു പറഞ്ഞു.
1SA 7:6 മിസ്പായിൽ ഒരുമിച്ചുകൂടിയപ്പോൾ അവർ വെള്ളം കോരി യഹോവയുടെ സന്നിധിയിൽ അർപ്പണംചെയ്തു. ആ ദിവസം മുഴുവൻ അവർ ഉപവസിച്ചു. അവിടെവെച്ച് അവർ അനുതപിച്ചു. “യഹോവേ, ഞങ്ങൾ അങ്ങേക്കെതിരായി പാപംചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അങ്ങനെ ശമുവേൽ മിസ്പായിൽവെച്ച് ഇസ്രായേൽമക്കൾക്കു ന്യായപാലനംചെയ്തു.
1SA 7:7 ഇസ്രായേല്യരെല്ലാം മിസ്പായിൽ ഒരുമിച്ചുകൂടിയിരിക്കുന്നു എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ ഫെലിസ്ത്യഭരണാധിപന്മാർ അവരെ ആക്രമിക്കുന്നതിനായി വന്നെത്തി. ഇസ്രായേല്യർ ഇതു കേട്ട് ഫെലിസ്ത്യർനിമിത്തം ഭയന്നുവിറച്ചു.
1SA 7:8 അവർ ശമുവേൽ പ്രവാചകനോടു പറഞ്ഞു: “ഞങ്ങൾക്കുവേണ്ടി അങ്ങ് ഞങ്ങളുടെ ദൈവമായ യഹോവയോടു നിലവിളിക്കുന്നതു നിർത്തരുതേ! അവിടന്ന് ഞങ്ങളെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കട്ടെ!”
1SA 7:9 അപ്പോൾ ശമുവേൽ മുലകുടിമാറാത്ത ഒരു ആട്ടിൻകുട്ടിയെ എടുത്ത് അതിനെ യഹോവയ്ക്കു സർവാംഗഹോമയാഗമായി അർപ്പിച്ചു. ഇസ്രായേലിനുവേണ്ടി അദ്ദേഹം യഹോവയോടു നിലവിളിച്ചു. യഹോവ ആ നിലവിളിക്ക് ഉത്തരമരുളുകയും ചെയ്തു.
1SA 7:10 ശമുവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഫെലിസ്ത്യർ ഇസ്രായേലുമായി യുദ്ധത്തിന് അണിനിരന്നു. എന്നാൽ അന്നുതന്നെ യഹോവ ഫെലിസ്ത്യർക്കെതിരേ അത്യുച്ചത്തിൽ ഇടിമുഴക്കി അവരെ പരിഭ്രാന്തരാക്കി; ഇസ്രായേലിന്റെ മുമ്പിൽനിന്ന് അവർ തോറ്റോടി.
1SA 7:11 ഇസ്രായേൽജനം മിസ്പായിൽനിന്ന് പുറപ്പെട്ട് വഴിയിലുടനീളം ഫെലിസ്ത്യരെ സംഹരിച്ചുകൊണ്ട്, ബേത്-കാരിന്റെ താഴ്വരവരെ അവരെ പിൻതുടർന്നു.
1SA 7:12 ഇതിനെത്തുടർന്ന് ശമുവേൽ ഒരു കല്ലെടുത്ത് മിസ്പായ്ക്കും സേനിനും മധ്യേ നാട്ടി. “ഇതുവരെ യഹോവ നമ്മെ സഹായിച്ചു,” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അതിന് ഏബെൻ-ഏസെർ എന്നു പേരിട്ടു.
1SA 7:13 അങ്ങനെ ഫെലിസ്ത്യർ കീഴടക്കപ്പെട്ടു. പിന്നെ അവർ ഇസ്രായേൽദേശത്തേക്കു വന്നില്ല. ശമുവേലിന്റെ ജീവിതകാലത്തെല്ലാം യഹോവയുടെ കൈ ഫെലിസ്ത്യർക്കെതിരായിരുന്നു.
1SA 7:14 എക്രോൻമുതൽ ഗത്തുവരെ ഫെലിസ്ത്യർ ഇസ്രായേലിൽനിന്നു പിടിച്ചെടുത്തിരുന്ന നഗരങ്ങൾ വീണ്ടെടുക്കപ്പെട്ടു. അവയുടെ അയൽപ്രദേശങ്ങളും ഇസ്രായേല്യർ ഫെലിസ്ത്യരുടെ ആധിപത്യത്തിൽനിന്നു മോചിപ്പിച്ചു. അക്കാലത്ത് ഇസ്രായേല്യരും അമോര്യരും തമ്മിൽ സമാധാനം പുലർന്നിരുന്നു.
1SA 7:15 ശമുവേലിന്റെ ജീവിതകാലത്തെല്ലാം അദ്ദേഹം ഇസ്രായേലിനു ന്യായാധിപനായിത്തുടർന്നു.
1SA 7:16 വർഷംതോറും അദ്ദേഹം ബേഥേലിലും ഗിൽഗാലിലും മിസ്പായിലും ചുറ്റിസഞ്ചരിച്ച് അവിടങ്ങളിൽവെച്ച് ഇസ്രായേലിനു ന്യായപാലനംചെയ്യുമായിരുന്നു.
1SA 7:17 അതിനുശേഷം അദ്ദേഹം രാമായിലേക്കു മടങ്ങിപ്പോകുമായിരുന്നു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ വീട്. അവിടെയും അദ്ദേഹം ഇസ്രായേലിനു ന്യായപാലനംചെയ്തുവന്നു. അവിടെ രാമയിൽ അദ്ദേഹം യഹോവയ്ക്ക് ഒരു യാഗപീഠം പണിതു.
1SA 8:1 ശമുവേൽ വൃദ്ധനായപ്പോൾ അദ്ദേഹം തന്റെ പുത്രന്മാരെ ഇസ്രായേലിനു ന്യായാധിപന്മാരായി നിയമിച്ചു.
1SA 8:2 അദ്ദേഹത്തിന്റെ ആദ്യജാതന് യോവേൽ എന്നും രണ്ടാമത്തെ പുത്രന് അബീയാവ് എന്നും പേരായിരുന്നു; അവർ ആയിരുന്നു ബേർ-ശേബയിലെ ന്യായാധിപന്മാർ.
1SA 8:3 ശമുവേലിന്റെ പുത്രന്മാർ അദ്ദേഹത്തിന്റെ മാർഗം പിൻതുടർന്നില്ല. അവർ ദ്രവ്യാഗ്രഹികളായി കോഴവാങ്ങുകയും ന്യായം അട്ടിമറിക്കുകയും ചെയ്തു.
1SA 8:4 അതിനാൽ ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഒരുമിച്ചുകൂടി രാമായിൽ ശമുവേലിന്റെ അടുക്കൽവന്നു.
1SA 8:5 അവർ അദ്ദേഹത്തോട്: “അങ്ങ് ഇപ്പോൾ വൃദ്ധനായിരിക്കുന്നു; അങ്ങയുടെ പുത്രന്മാർ അങ്ങയുടെ മാർഗം പിൻതുടരുന്നില്ല. അതിനാൽ മറ്റു ജനതകൾക്കുള്ളതുപോലെ ഞങ്ങളെ നയിക്കാൻ ഒരു രാജാവിനെ നിയോഗിച്ചുതന്നാലും!” എന്നപേക്ഷിച്ചു.
1SA 8:6 എന്നാൽ “ഞങ്ങളെ നയിക്കാൻ ഞങ്ങൾക്കൊരു രാജാവിനെ തരിക,” എന്ന് അവർ പറഞ്ഞത് ശമുവേലിന് അപ്രീതിയായി. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു.
1SA 8:7 യഹോവ അദ്ദേഹത്തോട് ഇപ്രകാരം അരുളിച്ചെയ്തു: “ജനം നിന്നോടു പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കുക! അവർ നിന്നെയല്ല, അവരുടെ രാജാവെന്ന നിലയിൽ എന്നെയാണ് തിരസ്കരിച്ചിരിക്കുന്നത്.
1SA 8:8 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് വിടുവിച്ച നാൾമുതൽ ഇന്നുവരെ അവർ എന്നെ ഉപേക്ഷിക്കുകയും അന്യദൈവങ്ങളെ സേവിക്കുകയും ചെയ്ത് എന്നോടു കാണിച്ച തിന്മതന്നെ അവർ നിന്റെനേരേയും കാണിക്കുന്നു.
1SA 8:9 ഇപ്പോൾ അവർ പറയുന്നതു കേൾക്കുക. എന്നിരുന്നാലും അവരെ ഗൗരവപൂർവം താക്കീതു ചെയ്യുക. ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ എന്തെല്ലാമായിരിക്കുമെന്ന് അവരെ അറിയിക്കുക.”
1SA 8:10 അങ്ങനെ ഒരു രാജാവിനെ ചോദിച്ചുകൊണ്ട് തന്റെ അടുത്തുവന്ന ജനത്തെ ശമുവേൽ യഹോവയുടെ വാക്കുകളെല്ലാം അറിയിച്ചു.
1SA 8:11 അദ്ദേഹം പറഞ്ഞു: “നിങ്ങളെ ഭരിക്കാൻപോകുന്ന രാജാവിന്റെ അവകാശങ്ങൾ ഇതൊക്കെ ആയിരിക്കും: അയാൾ നിങ്ങളുടെ പുത്രന്മാരെ തന്റെ തേരാളികളും കുതിരച്ചേവകരുമായി നിയോഗിക്കും. അവർക്ക് അയാളുടെ രഥങ്ങൾക്കുമുമ്പിൽ ഓടേണ്ടതായി വരും.
1SA 8:12 ചിലരെ അയാൾ ആയിരങ്ങളുടെയും അൻപതുകളുടെയും അധിപന്മാരായി നിയമിക്കും. മറ്റുചിലരെ തന്റെ നിലം ഉഴുവാനും വിളവു കൊയ്യാനും യുദ്ധത്തിനുവേണ്ടിയുള്ള ആയുധങ്ങൾ നിർമിക്കാനും രഥസാമഗ്രികൾ ഉണ്ടാക്കുന്നതിനും നിയോഗിക്കും.
1SA 8:13 നിങ്ങളുടെ പുത്രിമാരെ അയാൾ സുഗന്ധലേപനം നിർമിക്കുന്നതിനും പാചകത്തിനും അപ്പം ഉണ്ടാക്കുന്നതിനും നിയമിക്കും.
1SA 8:14 നിങ്ങളുടെയെല്ലാം വിശേഷപ്പെട്ട വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുമരത്തോട്ടങ്ങളും അയാൾ നിങ്ങളിൽനിന്ന് അപഹരിച്ച് തന്റെ ഭൃത്യന്മാർക്ക് കൊടുക്കും.
1SA 8:15 നിങ്ങളുടെ ധാന്യവിളവിന്റെയും മുന്തിരിപ്പഴവിളവിന്റെയും ദശാംശം അയാൾ വാങ്ങിച്ച് തന്റെ ഉദ്യോഗസ്ഥന്മാർക്കും സേവകർക്കും നൽകും.
1SA 8:16 നിങ്ങളുടെ ദാസന്മാരിലും ദാസികളിലും കന്നുകാലികളിലും കഴുതകളിലും ഏറ്റവും നല്ലതിനെയും അയാൾ തന്റെ ഉപയോഗത്തിനായി എടുക്കും.
1SA 8:17 അയാൾ നിങ്ങളുടെ ആട്ടിൻപറ്റത്തിൽനിന്നു ദശാംശം എടുക്കും; നിങ്ങൾപോലും അയാളുടെ അടിമകളായിത്തീരും.
1SA 8:18 ആ ദിവസം വരുമ്പോൾ നിങ്ങൾ തെരഞ്ഞെടുത്ത രാജാവിൽനിന്നുള്ള വിടുതലിനായി നിങ്ങൾ നിലവിളിക്കും, എന്നാൽ അന്ന് യഹോവ നിങ്ങൾക്ക് ഉത്തരമരുളുകയുമില്ല.”
1SA 8:19 എന്നാൽ ശമുവേലിന്റെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കാൻ ജനത്തിനു സമ്മതമായില്ല. അവർ പറഞ്ഞു: “അല്ല, ഞങ്ങളെ ഭരിക്കുന്നതിനായി ഞങ്ങൾക്കൊരു രാജാവിനെ വേണം!
1SA 8:20 അപ്പോൾമാത്രമേ ഞങ്ങൾക്കുചുറ്റുമുള്ള രാഷ്ട്രങ്ങളെപ്പോലെ ഞങ്ങളും ആയിത്തീരുകയുള്ളൂ. ഞങ്ങളെ നയിക്കുന്നതിനും ഞങ്ങൾക്കുമുമ്പായി പുറപ്പെട്ട് ഞങ്ങളുടെ യുദ്ധങ്ങൾ നയിക്കുന്നതിനുമായി ഞങ്ങൾക്കൊരു രാജാവിനെ വേണം.”
1SA 8:21 ശമുവേൽ ജനത്തിന്റെ വാക്കുകളെല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവയെല്ലാം യഹോവയുടെ സന്നിധിയിൽ അറിയിച്ചു.
1SA 8:22 യഹോവ അദ്ദേഹത്തോട്: “അവരുടെ വാക്കുകേട്ട്, അവർക്കൊരു രാജാവിനെ വാഴിച്ചു കൊടുക്കുക!” എന്നു കൽപ്പിച്ചു. അതിനുശേഷം ശമുവേൽ ഇസ്രായേൽജനത്തോട്: “ഓരോരുത്തനും താന്താങ്ങളുടെ പട്ടണത്തിലേക്കു മടങ്ങിപ്പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞു.
1SA 9:1 ബെന്യാമീൻഗോത്രത്തിൽ കീശ് എന്നു പേരുള്ള ധനികനായ ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം അബിയേലിന്റെ മകനായിരുന്നു. അബിയേൽ സെറോറിന്റെ മകനും സെറോർ ബെഖോറത്തിന്റെ മകനും ബെഖോറത്ത് ബെന്യാമീന്യനായ അഫീഹിന്റെ മകനും ആയിരുന്നു.
1SA 9:2 കീശിനു ശൗൽ എന്നു പേരുള്ള അതിസുന്ദരനും യുവാവുമായ ഒരു മകൻ ഉണ്ടായിരുന്നു. ഇസ്രായേൽമക്കളിൽ അദ്ദേഹത്തെക്കാൾ സുമുഖനായ ഒരു പുരുഷൻ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ തോളും തലയും ദേശത്തുണ്ടായിരുന്ന എല്ലാവരെക്കാളും ഉയരമുള്ളതായിരുന്നു.
1SA 9:3 ഒരു ദിവസം ശൗലിന്റെ പിതാവായ കീശിന്റെ കഴുതകളെ കാണാതായി. കീശ് തന്റെ മകനായ ശൗലിനെ വിളിച്ച്, “സേവകന്മാരിൽ ഒരാളെയും കൂട്ടിക്കൊണ്ടുപോയി നമ്മുടെ കഴുതകളെ തെരയുക!” എന്നു പറഞ്ഞു.
1SA 9:4 അങ്ങനെ അദ്ദേഹം എഫ്രയീം മലനാട്ടിലും ശാലീശാദേശത്തുംകൂടി സഞ്ചരിച്ചു. എന്നാൽ കഴുതകളെ കണ്ടുകിട്ടിയില്ല. അവർ ശാലീം ദേശത്തിലൂടെയും സഞ്ചരിച്ചു; എങ്കിലും അവയെ കണ്ടെത്താനായില്ല. തുടർന്ന് അദ്ദേഹം ബെന്യാമീൻദേശത്തുകൂടി പോയി. എന്നിട്ടും അവയെ കാണാൻ കഴിഞ്ഞില്ല.
1SA 9:5 അവർ സൂഫ് ദേശത്ത് എത്തിയപ്പോൾ ശൗൽ കൂടെയുണ്ടായിരുന്ന ഭൃത്യനോട്: “വരിക; നമുക്കു തിരിച്ചുപോകാം. അല്ലെങ്കിൽ പിതാവ് കഴുതകളെപ്പറ്റിയുള്ള ചിന്തവിട്ട് നമ്മെപ്പറ്റി ആകുലചിത്തനാകും” എന്നു പറഞ്ഞു.
1SA 9:6 എന്നാൽ ഭൃത്യൻ: “ഈ പട്ടണത്തിൽ ഒരു ദൈവപുരുഷനുണ്ട്. അദ്ദേഹം ആദരണീയനായ ഒരു വ്യക്തിയാണ്; അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ സംഭവിക്കും. നമുക്ക് അവിടേക്കു പോകാം. ഒരുപക്ഷേ നാം പോകേണ്ട വഴി അദ്ദേഹം പറഞ്ഞുതരും” എന്നു പറഞ്ഞു.
1SA 9:7 ശൗൽ ഭൃത്യനോട്: “നാം അദ്ദേഹത്തിന്റെ അടുത്തേക്കു പോയാൽ അദ്ദേഹത്തിനായി എന്താണ് കൊണ്ടുപോകുക? നമ്മുടെ ഭാണ്ഡത്തിലെ ഭക്ഷണസാധനങ്ങൾ തീർന്നിരിക്കുന്നു. ദൈവപുരുഷനു കാഴ്ച വെക്കാനായി നമ്മുടെ പക്കൽ ഒന്നുമില്ലല്ലോ! നമ്മുടെ പക്കൽ എന്തെങ്കിലുമുണ്ടോ?” എന്നു ചോദിച്ചു.
1SA 9:8 അപ്പോൾ ഭൃത്യൻ വീണ്ടും: “ഇതാ, എന്റെ കൈവശം കാൽ ശേക്കേൽ വെള്ളിയുണ്ട്. ഞാനതു ദൈവപുരുഷനു കാഴ്ചവെക്കാം; നാം പോകേണ്ടതായവഴി അദ്ദേഹം ഉപദേശിച്ചുതരും” എന്നു പറഞ്ഞു.
1SA 9:9 (മുമ്പ് ഇസ്രായേലിൽ, ഒരു മനുഷ്യൻ ദൈവഹിതം ആരായുന്നതിനായി പോകുമ്പോൾ “വരൂ, നമുക്കു ദർശകന്റെ അടുത്തേക്കു പോകാം,” എന്നു പറയുമായിരുന്നു. ഇന്നു പ്രവാചകൻ എന്നറിയപ്പെടുന്ന ആൾ അന്ന് ദർശകൻ എന്നു വിളിക്കപ്പെട്ടിരുന്നു.)
1SA 9:10 “അതു കൊള്ളാം, വരൂ, നമുക്കു പോകാം,” എന്നു ശൗൽ തന്റെ ഭൃത്യനോടു പറഞ്ഞു. അങ്ങനെ അവർ ദൈവപുരുഷൻ താമസിച്ചിരുന്ന പട്ടണത്തിലേക്കു യാത്രതിരിച്ചു.
1SA 9:11 അവർ മല കയറി പട്ടണത്തിലേക്കു ചെല്ലുമ്പോൾ ഏതാനും യുവതികൾ വെള്ളം കോരുന്നതിനായി ഇറങ്ങിവരുന്നതു കണ്ടു. “ദർശകൻ ഇവിടെയുണ്ടോ?” എന്ന് ശൗലും ഭൃത്യനും അവരോടു ചോദിച്ചു.
1SA 9:12 അവർ മറുപടി പറഞ്ഞു: “ഉണ്ട്, അദ്ദേഹം ഇവിടെയുണ്ട്. അതാ, അദ്ദേഹം നിങ്ങളുടെമുമ്പിൽത്തന്നെയുണ്ട്. വേഗം ചെല്ലുക. ഇന്നു ജനങ്ങൾക്കു മലയിൽവെച്ച് ഒരു യാഗം ഉള്ളതിനാൽ അദ്ദേഹം ഇന്നാണു ഞങ്ങളുടെ പട്ടണത്തിൽ വന്നെത്തിയത്.
1SA 9:13 നിങ്ങൾ പട്ടണത്തിൽ പ്രവേശിച്ചാലുടൻ, മലയിലേക്കു ഭക്ഷണത്തിനായി പുറപ്പെടുന്നതിനുമുമ്പുതന്നെ അദ്ദേഹത്തെ കാണണം. അദ്ദേഹം വന്നെത്തുന്നതുവരെ ജനം ഭക്ഷണം കഴിക്കുകയില്ല. കാരണം അദ്ദേഹം യാഗം ആശീർവദിക്കണം; അതിനുശേഷമേ ക്ഷണിക്കപ്പെട്ടവർ ഭക്ഷണം കഴിക്കൂ. വേഗം കയറിച്ചെല്ലുക; ഇപ്പോൾത്തന്നെ അദ്ദേഹത്തെ കാണാൻ കഴിയും.”
1SA 9:14 അവർ കയറ്റം കയറി പട്ടണത്തിലേക്കു ചെന്നു. അവർ പട്ടണത്തിലേക്കു പ്രവേശിക്കുമ്പോൾ ശമുവേൽ പ്രവാചകൻ യാഗമർപ്പിക്കുന്നതിനു മലയിലേക്കു പോകാൻ അവർക്കെതിരേ വന്നു.
1SA 9:15 ശൗൽ വന്നെത്തുന്നതിന്റെ തലേദിവസം യഹോവ ശമുവേലിന് ഇപ്രകാരം വെളിപ്പെടുത്തിക്കൊടുത്തിരുന്നു:
1SA 9:16 “നാളെ ഏകദേശം ഈ നേരത്ത് ബെന്യാമീൻദേശത്തുനിന്ന് ഒരു പുരുഷനെ ഞാൻ നിന്റെ അടുത്തേക്കയയ്ക്കും. എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായി അവനെ അഭിഷേകംചെയ്യുക! അവൻ എന്റെ ജനത്തെ ഫെലിസ്ത്യരുടെ കൈയിൽനിന്നു രക്ഷിക്കും. എന്റെ ജനത്തിന്റെ നിലവിളി എന്റെ സന്നിധിയിൽ എത്തിയിരിക്കുകയാൽ ഞാനവരോട് കരുണകാണിച്ചിരിക്കുന്നു.”
1SA 9:17 ശമുവേൽ ശൗലിനെ കണ്ടപ്പോൾ യഹോവ അദ്ദേഹത്തോട്: “ഞാൻ നിന്നോടു പറഞ്ഞിരുന്ന പുരുഷൻ ഇതാണ്; ഇവൻ എന്റെ ജനത്തെ ഭരിക്കും” എന്ന് അരുളിച്ചെയ്തു.
1SA 9:18 ശൗൽ പടിവാതിൽക്കൽവെച്ച് ശമുവേലിനെ സമീപിച്ച്: “ദർശകന്റെ ഭവനം ഏതാണെന്ന് ദയവായി പറഞ്ഞുതരുമോ?” എന്നു ചോദിച്ചു.
1SA 9:19 ശമുവേൽ മറുപടികൊടുത്തു: “ദർശകൻ ഞാൻതന്നെ! എനിക്കുമുമ്പായി മലയിലേക്കു നടന്നുകൊള്ളുക! ഇന്ന് നിങ്ങൾ എന്നോടുകൂടെ ഭക്ഷണം കഴിക്കണം; നാളെ രാവിലെ ഞാൻ താങ്കളെ യാത്രയാക്കാം; താങ്കളുടെ ഹൃദയത്തിലുള്ളതെല്ലാം താങ്കളോടു പറയുകയും ചെയ്യാം.
1SA 9:20 മൂന്നുദിവസംമുമ്പ് നിങ്ങൾക്കു നഷ്ടപ്പെട്ട കഴുതകളുടെ കാര്യത്തിൽ വ്യാകുലചിത്തരാകേണ്ട. അവ കണ്ടുകിട്ടിയിരിക്കുന്നു. ഇസ്രായേലിന്റെ ആഗ്രഹമെല്ലാം ആരുടെമേൽ? താങ്കളുടെമേലും താങ്കളുടെ പിതൃഭവനത്തിന്മേലും അല്ലയോ?”
1SA 9:21 അപ്പോൾ ശൗൽ: “ഞാനൊരു ബെന്യാമീന്യനാണല്ലോ? ഇസ്രായേലിന്റെ സകലഗോത്രങ്ങളിലുംവെച്ച് ഏറ്റം ചെറിയ ഗോത്രത്തിൽനിന്നുള്ളവൻ! എന്റെ കുലം ബെന്യാമീൻഗോത്രത്തിലെ സകലകുലങ്ങളിലുംവെച്ച് ഏറ്റവും ചെറുതായിരിക്കെ, അങ്ങ് എന്തുകൊണ്ടാണ് എന്നോടിങ്ങനെ പറയുന്നത്?” എന്നു ചോദിച്ചു.
1SA 9:22 അതിനുശേഷം ശമുവേൽ ശൗലിനെയും ഭൃത്യനെയും വിരുന്നുശാലയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ക്ഷണിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പ്രധാനസ്ഥാനത്തിരുത്തി. ക്ഷണിക്കപ്പെട്ടവർ ഏകദേശം മുപ്പതു പേരായിരുന്നു.
1SA 9:23 ശമുവേൽ പാചകക്കാരനോട്, “പ്രത്യേകം മാറ്റിവെക്കാനായി ഞാൻ പറഞ്ഞേൽപ്പിച്ചിരുന്ന ഓഹരി കൊണ്ടുവരിക” എന്നു പറഞ്ഞു.
1SA 9:24 അങ്ങനെ പാചകക്കാരൻ കൈക്കുറകും അതിന്മേലുള്ളതും കൊണ്ടുവന്ന് ശൗലിന്റെ മുമ്പിൽ വിളമ്പി. അപ്പോൾ ശമുവേൽ: “താങ്കൾക്കുവേണ്ടി മാറ്റി സൂക്ഷിച്ചുവെച്ചിരുന്ന ഭക്ഷണമിതാ! ഭക്ഷിച്ചുകൊൾക! ഈ അവസരത്തിൽ താങ്കൾക്കു തരുവാനായി വേർതിരിച്ചുവെച്ചിരുന്നതാണിത്. ‘ഞാനും വിരുന്നുകാരെ ക്ഷണിച്ചിട്ടുണ്ട്,’ എന്നു പറഞ്ഞുകൊണ്ട് ഇതു ഞാൻ താങ്കൾക്കുവേണ്ടി സൂക്ഷിച്ചുവെച്ചിരുന്നതാണ്” എന്നു പറഞ്ഞു. അങ്ങനെ അന്ന് ശൗൽ ശമുവേലിനോടുകൂടെ ഭക്ഷണം കഴിച്ചു.
1SA 9:25 അവർ മലയിൽനിന്നിറങ്ങി പട്ടണത്തിൽ വന്നശേഷം ശമുവേൽ തന്റെ വീടിന്റെ മട്ടുപ്പാവിലിരുന്ന് ശൗലുമായി സംസാരിച്ചു.
1SA 9:26 പ്രഭാതത്തിൽ അവർ ഉണർന്നെഴുന്നേറ്റു. ശമുവേൽ മട്ടുപ്പാവിൽചെന്ന് ശൗലിനെ വിളിച്ചു. “എഴുന്നേൽക്കുക. ഇന്നു ഞാൻ താങ്കളെ യാത്രയയയ്ക്കാം,” എന്നു പറഞ്ഞു. ശൗൽ യാത്രയ്ക്ക് ഒരുങ്ങിക്കഴിഞ്ഞപ്പോൾ അവർ ഒന്നിച്ചു യാത്രപുറപ്പെട്ടു.
1SA 9:27 പട്ടണത്തിന്റെ അതിരിലേക്ക് അവർ ഇറങ്ങിക്കൊണ്ടിരുന്നപ്പോൾ ശമുവേൽ ശൗലിനോട്: “ഭൃത്യനോട് മുമ്പോട്ടുകയറി നടന്നുകൊള്ളാൻ പറയുക” എന്നു പറഞ്ഞു. ഭൃത്യൻ അപ്രകാരംചെയ്തു. അപ്പോൾ ശമുവേൽ: “അൽപ്പനേരം നിൽക്കുക! ദൈവത്തിന്റെ അരുളപ്പാട് എനിക്കു താങ്കളെ അറിയിക്കാനുണ്ട്” എന്നു പറഞ്ഞു.
1SA 10:1 അപ്പോൾ ശമുവേൽ തൈലപാത്രമെടുത്ത് ശൗലിന്റെ തലയിൽ ഒഴിച്ചു; അവനെ ചുംബിച്ചിട്ട് അദ്ദേഹം പറഞ്ഞു: “യഹോവ തന്റെ അവകാശമായ ജനത്തിനു നായകനായി നിന്നെ അഭിഷേകംചെയ്തിരിക്കുന്നു.
1SA 10:2 നീ ഇന്ന് എന്നെവിട്ടു യാത്രയാകുമ്പോൾ ബെന്യാമീൻദേശത്തിന്റെ അതിരിങ്കൽ, സെൽസഹിൽ, റാഹേലിന്റെ കല്ലറയ്ക്കരികിൽവെച്ച് രണ്ടു പുരുഷന്മാരെ കണ്ടുമുട്ടും. ‘നിങ്ങൾ തെരയുന്നതിന് പുറപ്പെട്ട കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു. ഇപ്പോൾ നിന്റെ പിതാവ് കഴുതകളുടെ കാര്യം വിട്ടിട്ട് നിങ്ങളെപ്പറ്റി ചിന്തിച്ച്, “എന്റെ മകനുവേണ്ടി ഞാൻ എന്തു ചെയ്യണം?” എന്നു ചോദിച്ചുകൊണ്ട് ആകുലചിത്തനായും കഴിയുന്നു,’ എന്ന് അവർ നിന്നോടു പറയും.
1SA 10:3 “അവിടെനിന്ന് നീ മുമ്പോട്ടുപോയി താബോരിലെ കരുവേലകവൃക്ഷത്തിനരികെ എത്തുമ്പോൾ, ബേഥേലിൽ ദൈവസന്നിധിയിലേക്കു പോകുന്ന മൂന്നു പുരുഷന്മാരെ നീ കണ്ടുമുട്ടും. അവരിൽ ഒരാൾ മൂന്നു കോലാട്ടിൻകുട്ടികളെയും രണ്ടാമൻ മൂന്ന് അപ്പവും മൂന്നാമൻ ഒരു തുരുത്തി വീഞ്ഞും എടുത്തിട്ടുണ്ടാകും.
1SA 10:4 അവർ നിന്നെ അഭിവാദ്യംചെയ്ത് രണ്ടപ്പം നിനക്കു നൽകും. അതു നീ അവരിൽനിന്ന് സ്വീകരിക്കണം.
1SA 10:5 “അതിനുശേഷം നീ ദൈവത്തിന്റെ ഗിരിയായ ഗിബെയയിൽ എത്തണം. അവിടെ ഫെലിസ്ത്യരുടെ സൈനിക കാവൽത്താവളം സ്ഥിതിചെയ്യുന്നു. നീ പട്ടണത്തോടു സമീപിക്കുമ്പോൾ, മുമ്പിൽ വീണ, തപ്പ്, കുഴൽ, കിന്നരം എന്നിവ വായിച്ചുകൊണ്ട് മലയിൽനിന്നിറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും. അവർ പ്രവചിച്ചുകൊണ്ടിരിക്കും.
1SA 10:6 അപ്പോൾ യഹോവയുടെ ആത്മാവ് നിന്റെമേൽ ശക്തിയോടെ വന്ന് ആവസിക്കും; നീയും അവരോടൊത്തു പ്രവചിക്കും. അങ്ങനെ നീ മറ്റൊരാളായി മാറും.
1SA 10:7 ഈ ചിഹ്നങ്ങളെല്ലാം നിറവേറുമ്പോൾ നിനക്കു യുക്തമെന്നു തോന്നുന്നതു ചെയ്യുക; ദൈവം നിന്നോടുകൂടെയുണ്ട്.
1SA 10:8 “നീ എനിക്കുമുമ്പായി ഗിൽഗാലിലേക്കു പോകണം! ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനായി ഞാൻ തീർച്ചയായും അവിടെ നിന്റെയടുക്കൽ ഇറങ്ങിവരും. എന്നാൽ ഞാനവിടെ വന്നെത്തി നീ എന്തു ചെയ്യണം എന്നു പറയുന്നതുവരെ ഏഴുദിവസം എനിക്കായി കാത്തിരിക്കണം.”
1SA 10:9 ശമുവേലിന്റെ അടുത്തുനിന്നു പോകാനായി ശൗൽ തിരിഞ്ഞപ്പോൾ ദൈവം അവനു വേറൊരു ഹൃദയം നൽകി. അന്നുതന്നെ ഈ ചിഹ്നങ്ങളെല്ലാം നിറവേറി.
1SA 10:10 അവർ ഗിബെയയിൽ എത്തിയപ്പോൾ ഒരു പ്രവാചകഗണം അവർക്കെതിരേ വന്നു. ദൈവാത്മാവ് ശക്തിയോടെ ശൗലിന്മേൽ വന്ന് ആവസിച്ചു. അവരോടൊത്ത് അദ്ദേഹവും പ്രവചിച്ചു.
1SA 10:11 നേരത്തേ ശൗലിനെ അറിയാവുന്നവർ അദ്ദേഹവും പ്രവാചകന്മാരോടൊത്തു പ്രവചിക്കുന്നതു കണ്ടപ്പോൾ: “കീശിന്റെ മകന് എന്തുപറ്റി? ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്നു പരസ്പരം ചോദിച്ചു.
1SA 10:12 അവിടത്തുകാരിൽ ഒരാൾ അതിനു മറുപടിയായി: “ആരാണ് അവരുടെ നേതാവ്?” എന്നു ചോദിച്ചു. അങ്ങനെ “ശൗലും പ്രവാചകഗണത്തിലോ?” എന്നത് ഒരു പഴഞ്ചൊല്ലായിത്തീർന്നു.
1SA 10:13 ശൗൽ പ്രവചിച്ചുതീർന്നപ്പോൾ, അദ്ദേഹം ഗിബെയയിലെ മലയിലേക്കുപോയി.
1SA 10:14 അപ്പോൾ ശൗലിന്റെ പിതൃസഹോദരൻ ശൗലിനെയും ഭൃത്യനെയും കണ്ടിട്ട്, “നിങ്ങൾ എവിടെയായിരുന്നു?” എന്നു ചോദിച്ചു. “ഞങ്ങൾ കഴുതകളെ തെരയുകയായിരുന്നു. അവയെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ ഞങ്ങൾ ശമുവേൽ പ്രവാചകന്റെ അടുത്തുപോയി,” എന്നു ശൗൽ മറുപടി നൽകി.
1SA 10:15 ശൗലിന്റെ പിതൃസഹോദരൻ: “ശമുവേൽ നിങ്ങളോടെന്തു പറഞ്ഞു? എന്നോടു പറയുക!” എന്നു പറഞ്ഞു.
1SA 10:16 “കഴുതകളെ കണ്ടെത്തിയിരിക്കുന്നു എന്ന് അദ്ദേഹം ഞങ്ങളോട് ഉറപ്പായി പറഞ്ഞു” എന്ന് ശൗൽ മറുപടി പറഞ്ഞു. രാജത്വത്തെപ്പറ്റി ശമുവേൽ പറഞ്ഞതൊന്നും ശൗൽ തന്റെ പിതൃസഹോദരനെ അറിയിച്ചില്ല.
1SA 10:17 ശമുവേൽ ഇസ്രായേൽജനത്തെയെല്ലാം മിസ്പായിൽ യഹോവയുടെ സന്നിധിയിൽ വിളിച്ചുവരുത്തി.
1SA 10:18 അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു; ഈജിപ്റ്റിന്റെയും നിങ്ങളെ ഞെരുക്കിയ സകലരാഷ്ട്രങ്ങളുടെയും പിടിയിൽനിന്ന് നിങ്ങളെ വിടുവിച്ചു.’
1SA 10:19 എന്നാൽ സകല ആപത്തുകളിൽനിന്നും കഷ്ടതകളിൽനിന്നും രക്ഷിക്കുന്ന നിങ്ങളുടെ ദൈവത്തെ നിങ്ങളിന്നു തിരസ്കരിച്ചിരിക്കുന്നു; ‘ഞങ്ങൾക്കൊരു രാജാവിനെ വാഴിച്ചു തരിക,’ എന്നു നിങ്ങൾ ഇന്ന് ആവശ്യപ്പെട്ടിരിക്കുന്നു. അതിനാൽ ഇപ്പോൾ നിങ്ങൾ ഗോത്രംഗോത്രമായും കുലംകുലമായും യഹോവയുടെ സന്നിധിയിൽ അടുത്തുവരിക.”
1SA 10:20 ശമുവേൽ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം യഹോവയുടെ സന്നിധിയിൽ നിർത്തിക്കഴിഞ്ഞപ്പോൾ, ബെന്യാമീൻഗോത്രത്തിനു നറുക്കുവീണു.
1SA 10:21 പിന്നെ അദ്ദേഹം ബെന്യാമീൻഗോത്രത്തെ കുലംകുലമായി മുമ്പോട്ടു വരുത്തി; മത്രികുലം തെരഞ്ഞെടുക്കപ്പെട്ടു. അവസാനം കീശിന്റെ മകനായ ശൗൽ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ അവർ അദ്ദേഹത്തെ അന്വേഷിച്ചപ്പോൾ അവിടെയെങ്ങും കാണാനില്ലായിരുന്നു.
1SA 10:22 അതിനാൽ അവർ വീണ്ടും യഹോവയോട്: “ആ മനുഷ്യൻ ഇവിടെ വന്നിട്ടുണ്ടോ?” എന്ന് അരുളപ്പാടു ചോദിച്ചു. “അയാൾ സാധനസാമഗ്രികൾക്കിടയിൽ ഒളിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്തു.
1SA 10:23 അവർ ഓടിച്ചെന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. ജനങ്ങളുടെ ഇടയിൽനിന്നപ്പോൾ ശൗൽ മറ്റെല്ലാവരെക്കാളും തോൾമുതൽ പൊക്കമേറിയവനായിരുന്നു.
1SA 10:24 ശമുവേൽ സകലജനത്തോടും: “യഹോവ തെരഞ്ഞെടുത്ത മനുഷ്യനെ നിങ്ങൾ കാണുന്നുണ്ടോ? ഇസ്രായേലിലെങ്ങും അവനെപ്പോലെ മറ്റൊരാളുമില്ലല്ലോ” എന്നു പറഞ്ഞു. “രാജാവ് നീണാൾ വാഴട്ടെ!” എന്നു ജനം ആർത്തുവിളിച്ചു.
1SA 10:25 രാജത്വത്തിന്റെ അവകാശങ്ങളും ചുമതലകളും ശമുവേൽ ജനങ്ങൾക്കു വിശദീകരിച്ചുകൊടുത്തു. അദ്ദേഹം അവയെല്ലാം ഒരു ചുരുളിൽ എഴുതി യഹോവയുടെ സന്നിധിയിൽ സൂക്ഷിച്ചു. അതിനുശേഷം ശമുവേൽ ജനത്തെ വീടുകളിലേക്കു തിരിച്ചയച്ചു.
1SA 10:26 ശൗലും ഗിബെയയിലുള്ള തന്റെ ഭവനത്തിലേക്കു മടങ്ങി. ദൈവം ഹൃദയത്തിൽ പ്രേരണ നൽകിയ പരാക്രമശാലികളായ ചില പുരുഷന്മാരും അദ്ദേഹത്തോടൊപ്പം പോയി.
1SA 10:27 എന്നാൽ ആഭാസന്മാരായ ചിലർ, “ഈ മനുഷ്യനു നമ്മെ എങ്ങനെ രക്ഷിക്കാൻ കഴിയും?” എന്നു പറഞ്ഞ് ശൗലിനെ ധിക്കരിച്ചു; അദ്ദേഹത്തിനു കാഴ്ചകൾ കൊണ്ടുവന്നതുമില്ല. എന്നാൽ ശൗൽ അതു ഗണ്യമാക്കിയതേയില്ല.
1SA 11:1 അമ്മോന്യനായ നാഹാശ് വന്ന് ഗിലെയാദിലെ യാബേശ് നഗരത്തെ ഉപരോധിച്ച്, ആക്രമിക്കാൻ തുനിഞ്ഞു. യാബേശ് നിവാസികൾ എല്ലാവരും അദ്ദേഹത്തോട്, “ഞങ്ങളുമായി സമാധാനയുടമ്പടി ചെയ്യണം; എന്നാൽ ഞങ്ങൾ അങ്ങേക്ക് കീഴടങ്ങിയിരുന്നുകൊള്ളാം” എന്നപേക്ഷിച്ചു.
1SA 11:2 എന്നാൽ അമ്മോന്യനായ നാഹാശ് അവരോട്: “ഞാൻ നിങ്ങളിൽ ഓരോരുത്തരുടെയും വലതുകണ്ണ് ചൂഴ്‌ന്നെടുത്തുകളയും; അങ്ങനെ സമസ്തഇസ്രായേലിനും ഈ അപമാനം വരുത്തും. ഈ ഒരൊറ്റ വ്യവസ്ഥയിൽമാത്രം നിങ്ങളുമായി ഞാൻ സന്ധിചെയ്യാം” എന്നു മറുപടി നൽകി.
1SA 11:3 അപ്പോൾ യാബേശിലെ നേതാക്കന്മാർ അദ്ദേഹത്തോട്: “ഞങ്ങൾക്ക് ഏഴുദിവസം അവധിതരണം! ഇസ്രായേലിലെല്ലായിടത്തും ഞങ്ങൾ സന്ദേശവാഹകരെ അയയ്ക്കട്ടെ! ഞങ്ങളെ രക്ഷിക്കാൻ ആരും വരുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങിക്കൊള്ളാം” എന്നു പറഞ്ഞു.
1SA 11:4 സന്ദേശവാഹകർ ശൗലിന്റെ ഗിബെയയിൽവന്ന് നാഹാശ് വെച്ച വ്യവസ്ഥകൾ അവിടത്തെ ജനത്തെ അറിയിച്ചു. അപ്പോൾ അവരെല്ലാം ഉച്ചത്തിൽ കരഞ്ഞു.
1SA 11:5 ആ സമയം ശൗൽ വയലിൽനിന്ന് തന്റെ കന്നുകാലികളെയും കൂട്ടിക്കൊണ്ടു വരികയായിരുന്നു. “ജനത്തിന് എന്തുപറ്റി? അവർ കരയുന്നതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു. യാബേശിലെ ആളുകൾ വന്നുപറഞ്ഞ സംഗതികളെല്ലാം അവർ ശൗലിനെ അറിയിച്ചു.
1SA 11:6 അവരുടെ വാക്കുകൾ കേട്ടപ്പോൾ ദൈവാത്മാവ് ശക്തിയോടെ ശൗലിൽ വന്ന് ആവസിച്ചു; അദ്ദേഹം കോപംകൊണ്ടു ജ്വലിച്ചു.
1SA 11:7 ശൗൽ ഒരു ജോടി കാളയെ പിടിച്ച് ഖണ്ഡംഖണ്ഡമായി നുറുക്കി; ആ കഷണങ്ങൾ സന്ദേശവാഹകർമുഖേന ഇസ്രായേലിലെല്ലാം കൊടുത്തയച്ചു; “ശൗലിന്റെയും ശമുവേലിന്റെയും പിന്നാലെ വരാത്തവർ ആരുതന്നെയായാലും അവരുടെ കാളകളോടും ഇതുപോലെ ചെയ്യും” എന്നു പറയിച്ചു. അപ്പോൾ യഹോവയെപ്പറ്റിയുള്ള ഭയം ജനങ്ങളുടെമേൽ വീണു. അവർ തിരിഞ്ഞ് ഏകമനസ്സോടെ പുറപ്പെട്ടു.
1SA 11:8 ശൗൽ പോരാളികളെയെല്ലാം ബേസെക്കിൽ ഒരുമിച്ചുകൂട്ടിയപ്പോൾ ഇസ്രായേൽജനം മൂന്നുലക്ഷവും യെഹൂദ്യർ മുപ്പതിനായിരവും എന്നുകണ്ടു.
1SA 11:9 ഗിബെയയിലേക്കു വന്നിരുന്ന സന്ദേശവാഹകരോട് അവർ: “ ‘നാളെ വെയിൽ മൂക്കുമ്പോഴേക്കു നിങ്ങൾക്കു വിടുതൽ ഉണ്ടാകും,’ എന്ന് ഗിലെയാദിലെ യാബേശ് നിവാസികളോടു ചെന്നു പറയുക” എന്നു പറഞ്ഞയച്ചു. സന്ദേശവാഹകർ വന്ന് യാബേശ് നിവാസികളെ ഇക്കാര്യം അറിയിച്ചപ്പോൾ അവർ സന്തോഷിച്ചു.
1SA 11:10 “നാളെ ഞങ്ങൾ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവരും; നിങ്ങൾക്കു ബോധിച്ചതുപോലെ ഞങ്ങളോടു ചെയ്യുക,” എന്ന് അവർ അമ്മോന്യർക്കു സന്ദേശം പറഞ്ഞയച്ചു.
1SA 11:11 പിറ്റേന്നു ശൗൽ തന്റെ പടയാളികളെ മൂന്നുകൂട്ടമായി വിഭജിച്ചു. പ്രഭാതയാമത്തിൽ അവർ അമ്മോന്യരുടെ പാളയത്തിന്റെ നടുവിലേക്ക് ഇരച്ചുകയറി വെയിൽ മൂക്കുംവരെ അവരെ സംഹരിച്ചു. ഈ സംഹാരത്തിൽനിന്ന് തെറ്റിയൊഴിഞ്ഞു രക്ഷപ്പെട്ടവർ ചിതറിപ്പോയി; തന്മൂലം അവരിൽ രണ്ടുപേർക്ക് ഒരുമിച്ചുനിൽക്കാൻ സാധിച്ചില്ല.
1SA 11:12 ഇതിനുശേഷം ജനം ശമുവേലിനോട്: “ ‘ശൗൽ ഞങ്ങളെ ഭരിക്കുമോ,’ എന്നു ചോദിച്ചവർ ആരാണ്? അവരെ ഞങ്ങളുടെപക്കൽ ഏൽപ്പിച്ചുതരിക! ഞങ്ങൾ അവരെ കൊന്നുകളയും!” എന്നു പറഞ്ഞു.
1SA 11:13 എന്നാൽ ശൗൽ: “ഇന്നു യാതൊരുത്തനെയും വധിക്കാൻ പാടില്ല. കാരണം, യഹോവ ഇന്ന് ഇസ്രായേലിന് വിമോചനം നൽകിയിരിക്കുന്നു” എന്നു പറഞ്ഞു.
1SA 11:14 പിന്നെ ശമുവേൽ ജനത്തോട്: “വരിക, നമുക്കു ഗിൽഗാലിലേക്കു പോകാം. അവിടെവെച്ച് നമുക്ക് ശൗലിന്റെ രാജത്വം പുനഃസ്ഥാപിക്കാം” എന്നു പറഞ്ഞു.
1SA 11:15 അങ്ങനെ ജനമെല്ലാം ഗിൽഗാലിൽ വന്നു. അവിടെ യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. അവിടെ അവർ യഹോവയുടെമുമ്പാകെ സമാധാനയാഗങ്ങൾ അർപ്പിച്ചു. ശൗലും സകല ഇസ്രായേലും ഏറ്റവും ആനന്ദിച്ചു.
1SA 12:1 ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു.
1SA 12:2 ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
1SA 12:3 ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.”
1SA 12:4 “അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു.
1SA 12:5 ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു. “അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു.
1SA 12:6 ശമുവേൽ വീണ്ടും ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയോഗിക്കുകയും നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് ഇവിടേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തത് യഹോവതന്നെ.
1SA 12:7 ആകയാൽ, നിങ്ങൾ അടുത്തുവന്ന് എന്റെമുമ്പിൽ നിൽക്കുക! നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ പൂർവികർക്കു വേണ്ടിയും യഹോവ ചെയ്ത സകലനന്മകളെയുംകുറിച്ച് ഉള്ള തെളിവുകൾ ഞാൻ നിങ്ങളോടു വിവരിക്കാം.
1SA 12:8 “യാക്കോബ് ഈജിപ്റ്റിൽ പ്രവേശിച്ചതിനുശേഷം നിങ്ങളുടെ പൂർവികർ സഹായത്തിനായി യഹോവയോടു നിലവിളിച്ചു. യഹോവ മോശയെയും അഹരോനെയും അയയ്ക്കുകയും അവർ നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്തു പാർപ്പിക്കുകയും ചെയ്തു.
1SA 12:9 “എന്നാൽ നിങ്ങളുടെ പൂർവികർ തങ്ങളുടെ ദൈവമായ യഹോവയെ വിസ്മരിച്ചു; അതിനാൽ അവിടന്ന് ഹാസോരിലെ രാജാവിന്റെ സേനാധിപതിയായ സീസെരയുടെയും ഫെലിസ്ത്യരുടെയും മോവാബുരാജാവിന്റെയും കൈകളിൽ അവരെ ഏൽപ്പിച്ചു. അവർ ഇസ്രായേലിനെതിരേ യുദ്ധംചെയ്തു.
1SA 12:10 അവർ അപ്പോൾ യഹോവയോടു നിലവിളിച്ചു: ‘ഞങ്ങൾ പാപംചെയ്തു; ഞങ്ങൾ യഹോവയെ ഉപേക്ഷിക്കുകയും ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും സേവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ യഹോവേ, ഞങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ വിടുവിക്കണമേ. എന്നാൽ ഞങ്ങൾ അങ്ങയെ സേവിക്കും.’
1SA 12:11 അപ്പോൾ യഹോവ യെരൂ-ബാൽ, ബെദാൻ, യിഫ്താഹ്, ശമുവേൽ എന്നിവരെ അയയ്ക്കുകയും നാലു ഭാഗത്തുമുള്ള നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ സുരക്ഷിതരായി താമസിച്ചു.
1SA 12:12 “എന്നാൽ അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാൻ ഉദ്യമിക്കുന്നതായിക്കണ്ടപ്പോൾ നിങ്ങൾ എന്റെ അടുക്കൽവന്നു; ഞങ്ങളെ ഭരിക്കുന്നതിനു ഞങ്ങൾക്കൊരു രാജാവു വേണം എന്നു നിങ്ങൾ ആവശ്യപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കു രാജാവായിരിക്കെയാണ് നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടത്.
1SA 12:13 ഇപ്പോൾ, ഇതാ, നിങ്ങൾ തെരഞ്ഞെടുത്തവനും നിങ്ങൾ ആഗ്രഹിച്ചവനുമായ രാജാവ്! യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ കൽപ്പിച്ചുനൽകിയിരിക്കുന്നു.
1SA 12:14 നിങ്ങൾ യഹോവയെ ഭയപ്പെടുകയും, അവിടത്തെ സേവിക്കുകയും അനുസരിക്കുകയും, അവിടത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുമെങ്കിൽ, അങ്ങനെ നിങ്ങളും നിങ്ങളെ ഭരിക്കുന്നരാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുമെങ്കിൽ, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കും.
1SA 12:15 എന്നാൽ, നിങ്ങൾ യഹോവയെ അനുസരിക്കാതിരിക്കുകയും അവിടത്തെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്താൽ അവിടത്തെ കരങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ, നിങ്ങൾക്കും എതിരായിരിക്കും.
1SA 12:16 “ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക.
1SA 12:17 ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”
1SA 12:18 അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.
1SA 12:19 ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!”
1SA 12:20 ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക.
1SA 12:21 നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്.
1SA 12:22 യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല.
1SA 12:23 എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം.
1SA 12:24 യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക!
1SA 12:25 എന്നിട്ടും നിങ്ങൾ ദുശ്ശാഠ്യക്കാരായി തിന്മ പ്രവർത്തിച്ചാൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”
1SA 13:1 ശൗൽ രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ രാജാവായി വാണു.
1SA 13:2 ശൗൽ ഇസ്രായേല്യരിൽനിന്ന് മൂവായിരം പടയാളികളെ തെരഞ്ഞെടുത്തു; രണ്ടായിരം പേർ അദ്ദേഹത്തോടുകൂടെ മിക്-മാസിലും ബേഥേൽ ഗിരിപ്രദേശങ്ങളിലും ആയിരംപേർ യോനാഥാനോടുകൂടെ ബെന്യാമീൻദേശത്തിലെ ഗിബെയയിലും നിർത്തി. ശേഷിച്ചവരെ അദ്ദേഹം അവരവരുടെ ഭവനത്തിലേക്കു തിരിച്ചയച്ചു.
1SA 13:3 ഗേബായിലുണ്ടായിരുന്ന ഫെലിസ്ത്യസൈനികകേന്ദ്രം യോനാഥാൻ ആക്രമിച്ചു കീഴടക്കി. ഫെലിസ്ത്യർ അതുകേട്ടു. “എബ്രായർ കേൾക്കട്ടെ,” എന്നു പറഞ്ഞ് ശൗൽ നാടൊട്ടുക്കു കാഹളം ഊതിച്ചു:
1SA 13:4 “ശൗൽ ഫെലിസ്ത്യരുടെ സൈനികകേന്ദ്രം ആക്രമിച്ചു കീഴടക്കിയെന്നും ഫെലിസ്ത്യർക്ക് ഇസ്രായേല്യരോട് മുമ്പുണ്ടായിരുന്നതിലും അധികം വെറുപ്പുണ്ടായി,” എന്നും ഉള്ള വാർത്തകൾ ഇസ്രായേല്യരെല്ലാം കേട്ടു. ജനമെല്ലാം ഗിൽഗാലിൽ ശൗലിന്റെ അടുക്കൽ വന്നുചേരാൻ കൽപ്പനയുണ്ടായി.
1SA 13:5 മൂവായിരം രഥങ്ങളോടും ആറായിരം അശ്വഭടന്മാരോടും കടൽക്കരയിലെ മണൽപോലെ എണ്ണമറ്റ കാലാൾപ്പടകളോടുംകൂടി ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്യാൻ അണിനിരന്നു. അവർ വന്ന് ബേത്-ആവെനു കിഴക്ക് മിക്-മാസിൽ പാളയമിറങ്ങി.
1SA 13:6 തങ്ങളുടെ നില പരുങ്ങലിലാണെന്നും സൈന്യം വളരെ ക്രൂരമായ ആക്രമണം നേരിട്ടുകൊണ്ടിരിക്കുന്നു എന്നും ഇസ്രായേല്യർ മനസ്സിലാക്കി, അതുകൊണ്ട് ജനം ഗുഹകളിലും കുറ്റിക്കാടുകളിലും പാറക്കെട്ടുകളിലും മാളങ്ങളിലും ജലസംഭരണികളിലുംചെന്ന് ഒളിച്ചു.
1SA 13:7 എബ്രായരിൽ ചിലർ യോർദാൻനദികടന്ന് ഗാദ്, ഗിലെയാദ്, ദേശങ്ങളിലും ചെന്നെത്തി. ഈ സമയം ശൗൽ, ഗിൽഗാലിൽത്തന്നെ ഉണ്ടായിരുന്നു. ജനമെല്ലാം ഭയന്നുവിറച്ച് അദ്ദേഹത്തെ പിൻതുടർന്നു.
1SA 13:8 ശമുവേൽ അവധിയായി നിശ്ചയിച്ചിരുന്ന ഏഴുദിവസവും ശൗൽ അവിടെത്തന്നെ കാത്തിരുന്നു. എന്നാൽ ശമുവേൽ ഗിൽഗാലിൽ വന്നെത്തിയില്ല. ജനം ശൗലിനെ വിട്ട് ചിതറിപ്പോകാൻ തുടങ്ങി.
1SA 13:9 അതുകൊണ്ട് “ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക,” എന്നു ശൗൽ കൽപ്പിച്ചു. അദ്ദേഹംതന്നെ ഹോമയാഗങ്ങൾ അർപ്പിച്ചു.
1SA 13:10 യാഗങ്ങൾ ചെയ്തുതീർന്ന ഉടൻതന്നെ ശമുവേൽ വന്നെത്തി. ശൗൽ അദ്ദേഹത്തെ അഭിവാദനംചെയ്യാൻ അടുത്തുചെന്നു.
1SA 13:11 “താങ്കൾ ചെയ്തതെന്താണ്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ, “ജനം എന്നെവിട്ടു ചിതറിപ്പൊയ്ക്കൊണ്ടിരിക്കുന്നെന്നും പറഞ്ഞ സമയത്തിനകം അങ്ങു വന്നെത്തിയിട്ടില്ലെന്നും ഫെലിസ്ത്യർ മിക്-മാസിൽ ഒരുമിച്ചുകൂടിയിരിക്കുന്നെന്നും കണ്ടപ്പോൾ
1SA 13:12 ‘ഫെലിസ്ത്യർ ഇപ്പോൾ ഗിൽഗാലിൽവെച്ച് എന്റെമേൽ ആക്രമണം തുടങ്ങുമെന്നും ഞാൻ യഹോവയുടെ അനുഗ്രഹങ്ങൾക്കായി അപേക്ഷിച്ചില്ലല്ലോയെന്നും,’ ഞാൻ ചിന്തിച്ചു. അതിനാൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ ഞാൻ നിർബന്ധിതനായി ഈ വിധം ചെയ്തുപോയി” എന്നു മറുപടി പറഞ്ഞു.
1SA 13:13 ശമുവേൽ പറഞ്ഞു: “നീ കാണിച്ചതു ഭോഷത്തമാണ്. നിന്റെ ദൈവമായ യഹോവ നിനക്കുതന്ന കൽപ്പന നീ പാലിച്ചില്ല. ഇസ്രായേലിന്മേൽ നിന്റെ രാജത്വം അവിടന്ന് എന്നേക്കുമായി സ്ഥിരപ്പെടുത്തുമായിരുന്നു.
1SA 13:14 എന്നാൽ, ഇപ്പോൾ, നിന്റെ രാജത്വം നിലനിൽക്കുകയില്ല. നീ യഹോവയുടെ കൽപ്പന പ്രമാണിക്കായ്കയാൽ യഹോവ തന്റെ മനസ്സിനിണങ്ങിയ മറ്റൊരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട്. അവിടന്ന് തന്റെ ജനത്തിനു നായകനായി അവനെ നിയമിച്ചിരിക്കുന്നു.”
1SA 13:15 ഇതിനെത്തുടർന്ന് ശമുവേൽ ഗിൽഗാലിൽനിന്ന് ബെന്യാമീൻദേശത്തിലെ ഗിബെയയിലേക്കു പോയി. ശൗൽ തന്റെകൂടെയുള്ള ജനത്തെ എണ്ണി. വെറും അറുനൂറുപേരുമാത്രമാണ് ഉണ്ടായിരുന്നത്.
1SA 13:16 ശൗലും യോനാഥാനും അവരോടുകൂടെയുള്ള പടയാളികളും ബെന്യാമീൻദേശത്തെ ഗിബെയയിൽ കഴിയുകയായിരുന്നു. അപ്പോൾ ഫെലിസ്ത്യർ മിക്-മാസിൽ പാളയമടിച്ചിരുന്നു.
1SA 13:17 ഫെലിസ്ത്യ പാളയത്തിൽനിന്ന് കൊള്ളസംഘങ്ങൾ മൂന്നുകൂട്ടമായി പുറപ്പെട്ടു; ഒന്ന് ശൂവാലിന്റെ സമീപത്തുള്ള ഒഫ്രയിലേക്കു തിരിഞ്ഞു.
1SA 13:18 മറ്റൊരു സംഘം ബേത്-ഹോരോനിലേക്കും മൂന്നാമത്തേത് മരുഭൂമിക്കുനേരേ സെബോയീം താഴ്വരയ്ക്കെതിരേയുള്ള അതിർത്തിപ്രദേശങ്ങളിലേക്കും തിരിഞ്ഞു.
1SA 13:19 ഇസ്രായേൽദേശത്തെങ്ങും ഒരു ഇരുമ്പുപണിക്കാരനെപ്പോലും കാണാനില്ലായിരുന്നു. “എബ്രായർ വാളും കുന്തവും തീർപ്പിക്കരുത്!” എന്നു ഫെലിസ്ത്യർ പറഞ്ഞിരുന്നു.
1SA 13:20 തങ്ങളുടെ കലപ്പ, കൈക്കോടാലി, മഴു, അരിവാൾ മുതലായവ മൂർച്ചകൂട്ടുന്നതിനായി ഇസ്രായേല്യർ ഫെലിസ്ത്യരുടെ അടുത്തു വരുമായിരുന്നു.
1SA 13:21 കലപ്പയും കൈക്കോടാലിയും മൂർച്ചകൂട്ടുന്നതിനു മൂന്നിൽരണ്ടു ശേക്കേലും മുൾക്കൊളുത്ത്, മഴു, മുൾക്കോൽ ഇവയ്ക്കു മൂന്നിലൊന്നു ശേക്കേലും വീതം കൂലി ഈടാക്കിയിരുന്നു.
1SA 13:22 അതിനാൽ യുദ്ധസമയത്ത് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഭടന്മാരിൽ ആർക്കുംതന്നെ ഒരു വാളോ കുന്തമോ ഉണ്ടായിരുന്നില്ല. ശൗലിനും അദ്ദേഹത്തിന്റെ മകൻ യോനാഥാനുംമാത്രമേ അവ ഉണ്ടായിരുന്നുള്ളൂ.
1SA 13:23 ഫെലിസ്ത്യരുടെ കൊള്ളസംഘങ്ങളിൽ ഒന്ന് മിക്-മാസിനടുത്തുള്ള ചുരത്തിലേക്കു കടന്നു.
1SA 14:1 ഒരു ദിവസം ശൗലിന്റെ മകനായ യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരിക, നമുക്ക് ഫെലിസ്ത്യരുടെ സൈനികകേന്ദ്രത്തിലേക്കൊന്നു പോകാം.” ഇക്കാര്യം അയാൾ തന്റെ പിതാവിനെ അറിയിച്ചിരുന്നില്ല.
1SA 14:2 ശൗൽ ഗിബെയയുടെ അതിരിങ്കൽ മിഗ്രോനിലെ മാതളനാരകത്തിന്റെകീഴിൽ ഇരിക്കുകയായിരുന്നു. അദ്ദേഹത്തോടുകൂടി ഏകദേശം അറുനൂറ് ആൾക്കാരുമുണ്ടായിരുന്നു.
1SA 14:3 അവരിൽ ഏഫോദ് ധരിച്ചിരുന്ന അഹീയാവും ഉണ്ടായിരുന്നു. അദ്ദേഹം ഈഖാബോദിന്റെ സഹോദരനായ അഹീതൂബിന്റെ മകനായിരുന്നു. അഹീത്തൂബ് ഫീനെഹാസിന്റെ മകൻ; ഫീനെഹാസ് ശീലോവിൽ യഹോവയുടെ പുരോഹിതനായിരുന്ന ഏലിയുടെ മകൻ. യോനാഥാൻ അവരെ വിട്ടുപോയ കാര്യം ആരും അറിഞ്ഞിരുന്നില്ല.
1SA 14:4 ഫെലിസ്ത്യരുടെ കാവൽസേനാകേന്ദ്രത്തിൽ എത്തുന്നതിനായി യോനാഥാൻ കടക്കാൻ ഉദ്ദേശിച്ചിരുന്ന മലയിടുക്കിന്റെ ഇരുവശങ്ങളിലും കടുംതൂക്കായ ഓരോ പാറക്കെട്ടുണ്ടായിരുന്നു. അവയിൽ ഒന്നിന് ബോസേസ് എന്നും മറ്റേതിന് സേനെ എന്നും പേരായിരുന്നു.
1SA 14:5 ഒരു പാറക്കെട്ടു വടക്കോട്ടു മിക്-മാസിന് അഭിമുഖമായും മറ്റേത് തെക്കോട്ട് ഗിബെയായ്ക്ക് അഭിമുഖമായും നിന്നിരുന്നു.
1SA 14:6 യോനാഥാൻ തന്റെ ആയുധവാഹകനായ യുവാവിനോട്: “വരൂ, പരിച്ഛേദനമേൽക്കാത്ത ഇവരുടെ സൈനികകേന്ദ്രത്തിലേക്കു നമുക്കു കടന്നുചെല്ലാം; ഒരുപക്ഷേ, യഹോവ നമുക്കുവേണ്ടി പ്രവർത്തിച്ചേക്കാം. അധികംകൊണ്ടോ അൽപ്പംകൊണ്ടോ പ്രവർത്തിക്കാൻ യഹോവയ്ക്കു പ്രയാസമില്ലല്ലോ” എന്നു പറഞ്ഞു.
1SA 14:7 ആയുധവാഹകൻ അദ്ദേഹത്തോട്: “അങ്ങയുടെ ഇഷ്ടംപോലെ ചെയ്താലും! മുമ്പേ പൊയ്ക്കൊള്ളൂ; ഞാൻ അങ്ങയുടെ ഇഷ്ടപ്രകാരം പിന്നാലെതന്നെയുണ്ട്” എന്നു പറഞ്ഞു.
1SA 14:8 അപ്പോൾ യോനാഥാൻ പറഞ്ഞു: “വരൂ, നമുക്കു നേരേചെന്ന് അവരുടെമുമ്പിൽ പ്രത്യക്ഷപ്പെടാം; അവർ നമ്മെ കാണട്ടെ!
1SA 14:9 ‘ഞങ്ങൾ വരുന്നതുവരെ അവിടെ നിൽക്കുക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കിവിടെത്തന്നെ നിൽക്കാം. അവരുടെ അടുത്തേക്കു പോകേണ്ടാ.
1SA 14:10 എന്നാൽ ‘ഇങ്ങോട്ടു കയറിവരിക,’ എന്ന് അവർ പറയുന്നപക്ഷം നമുക്കു കയറിച്ചെല്ലാം. യഹോവ അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു എന്നതിനു നമുക്കുള്ള ചിഹ്നമായിരിക്കും ഇത്.”
1SA 14:11 അങ്ങനെ അവരിരുവരും ഫെലിസ്ത്യരുടെ ആ കാവൽസേനാകേന്ദ്രത്തിനു തങ്ങളെത്തന്നെ കാണിച്ചു. ഉടനെ ഫെലിസ്ത്യർ വിളിച്ചുപറഞ്ഞു: “നോക്കൂ, എബ്രായർ ഒളിച്ചിരുന്ന മാളങ്ങളിൽനിന്ന് ഇതാ കയറിവരുന്നു.”
1SA 14:12 സൈനികകേന്ദ്രത്തിലെ ഭടന്മാർ യോനാഥാനോടും അയാളുടെ ആയുധവാഹകനോടും “ഇവിടേക്കു കയറിവരിക, ഞങ്ങൾ ഒരു പാഠം പഠിപ്പിച്ചുതരാം,” എന്നു വിളിച്ചുപറഞ്ഞു. യോനാഥാൻ തന്റെ ആയുധവാഹകനോട്: “എന്റെ പിന്നാലെ കയറിവരൂ; യഹോവ അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
1SA 14:13 യോനാഥാന്റെ പിന്നാലെ ആയുധവാഹകനും തത്തിപ്പിടിച്ചു കയറി. ഫെലിസ്ത്യർ യോനാഥാന്റെ മുമ്പിൽ വീണുപോയി. ആയുധവാഹകൻ അവരുടെ പിൻവശത്തുനിന്ന് വന്നവരെ കൊന്നുകൊണ്ടിരുന്നു.
1SA 14:14 ആദ്യ അക്രമത്തിൽത്തന്നെ ഏകദേശം അരയേക്കർ ഇടത്ത് ഇരുപതുപേരെ യോനാഥാനും ആയുധവാഹകനുംകൂടി കൊന്നുവീഴ്ത്തി.
1SA 14:15 ഉടൻതന്നെ ഫെലിസ്ത്യരുടെ സകലസൈന്യത്തിന്മേലും പരിഭ്രാന്തിപിടിപെട്ടു—പാളയത്തിലും പടനിലത്തും കാവൽസേനാകേന്ദ്രത്തിലും കവർച്ചസംഘത്തിലും—വലിയോരു നടുക്കം ഉണ്ടാകത്തക്ക വിധത്തിൽ ഭൂമികുലുങ്ങി. ദൈവം അയച്ച ഒരു സംഭ്രമം ആയിരുന്നു അത്.
1SA 14:16 ഫെലിസ്ത്യസൈന്യം ചിതറി നാലുപാടും പായുന്നത് ബെന്യാമീനിലെ ഗിബെയയിൽനിന്ന് ശൗലിന്റെ കാവൽക്കാർ കണ്ടു.
1SA 14:17 ശൗൽ തന്റെകൂടെയുള്ള ജനത്തോടു പറഞ്ഞു: “സൈന്യത്തെ വിളിച്ചുകൂട്ടി നമ്മുടെ കൂട്ടത്തിൽനിന്ന് പോയവർ ആരാണെന്നു കണ്ടുപിടിക്കുക.” അവർ അപ്രകാരംചെയ്തു. യോനാഥാനും അദ്ദേഹത്തിന്റെ ആയുധവാഹകനുംമാത്രം അവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല.
1SA 14:18 “ദൈവത്തിന്റെ പേടകം കൊണ്ടുവരൂ,” എന്ന് ശൗൽ അഹീയാവിനോട് ആജ്ഞാപിച്ചു (അന്ന് പേടകം ഇസ്രായേലിലുണ്ടായിരുന്നു).
1SA 14:19 ശൗൽ പുരോഹിതന്മാരുമായി സംസാരിക്കുമ്പോൾ ഫെലിസ്ത്യപാളയത്തിലെ കോലാഹലം ഏറിയേറി വന്നുകൊണ്ടിരുന്നു. അതിനാൽ “നിന്റെ കൈ പിൻവലിക്കുക,” എന്ന് ശൗൽ പുരോഹിതനോടു പറഞ്ഞു.
1SA 14:20 അപ്പോൾ ശൗലും കൂടെയുള്ള സകല ആളുകളും ഒരുമിച്ചുകൂടി യുദ്ധത്തിനു പുറപ്പെട്ടു. ഫെലിസ്ത്യർ ആകമാനം കുഴപ്പത്തിലായി പരസ്പരം വെട്ടിവീഴ്ത്തുന്ന കാഴ്ചയാണ് അവർ കണ്ടത്.
1SA 14:21 നേരത്തേ ഫെലിസ്ത്യരുടെകൂടെയുണ്ടായിരുന്നവരും അവരുടെ പാളയത്തിൽ ചെന്നെത്തിയവരുമായ എബ്രായരും തിരിഞ്ഞ് ശൗലിന്റെയും യോനാഥാന്റെയുംകൂടെയുള്ള ഇസ്രായേല്യരുടെ പക്ഷംചേർന്നു.
1SA 14:22 അതുപോലെതന്നെ എഫ്രയീം ഗിരിപ്രദേശങ്ങളിൽ ഒളിച്ചിരുന്ന ഇസ്രായേല്യരും ഫെലിസ്ത്യർ തോറ്റോടുന്നു എന്നു കേട്ടമാത്രയിൽ ഇറങ്ങിവന്നു പടയിൽച്ചേർന്ന് അവരെ പിൻതുടർന്നു.
1SA 14:23 അങ്ങനെ അന്ന് യഹോവ ഇസ്രായേലിനെ രക്ഷിച്ചു; യുദ്ധം ബേത്-ആവെന് അപ്പുറംവരെ വ്യാപിച്ചു.
1SA 14:24 “ഇന്നു സന്ധ്യയ്ക്കുമുമ്പ്, ഞാനെന്റെ ശത്രുക്കളോടു പകരം വീട്ടുന്നതുവരെ ഭക്ഷണം കഴിക്കുന്നവർ ആരുതന്നെയായാലും അവർ ശപിക്കപ്പെട്ടിരിക്കും,” എന്നു പറഞ്ഞ് ശൗൽ ഇസ്രായേല്യരെക്കൊണ്ടു ശപഥംചെയ്യിച്ചിരുന്നു. തന്മൂലം അവർ അന്ന് വളരെ വിഷമത്തിലായി. ജനത്തിൽ ആരുംതന്നെ ഭക്ഷണം ആസ്വദിച്ചിരുന്നില്ല.
1SA 14:25 സൈന്യമെല്ലാം ഒരു കാട്ടുപ്രദേശത്തെത്തി. അവിടെ നിലത്തു തേനുണ്ടായിരുന്നു.
1SA 14:26 അവർ കാടിനുള്ളിലേക്കു കടന്നപ്പോൾ തേൻതുള്ളികൾ ഇറ്റിറ്റു വീണുകൊണ്ടിരിക്കുന്നതായി അവർ കണ്ടു. എങ്കിലും അവർ ശപഥത്തെ ഭയപ്പെട്ടിരുന്നതുകൊണ്ട് ആരുംതന്നെ തന്റെ കൈ വായിലേക്കു കൊണ്ടുപോയില്ല.
1SA 14:27 യോനാഥാനാകട്ടെ, തന്റെ പിതാവു ജനത്തെക്കൊണ്ടു ശപഥംചെയ്യിച്ച വിവരം അറിഞ്ഞിരുന്നില്ല. അതിനാൽ അദ്ദേഹം തന്റെ കൈയിലുണ്ടായിരുന്ന വടിയുടെ അഗ്രം ഒരു തേൻകട്ടയിൽ കുത്തി അൽപ്പം തേനെടുത്തു ഭുജിച്ചു. അങ്ങനെ അയാൾ കൈ വായിലേക്കു കൊണ്ടുപോയി. ഉടനെ അയാളുടെ കണ്ണുകൾ തെളിഞ്ഞു.
1SA 14:28 അപ്പോൾ പടയാളികളിലൊരാൾ അദ്ദേഹത്തോട്: “ ‘ഇന്നു ഭക്ഷണം കഴിക്കുന്ന ഏതു മനുഷ്യനും ശപിക്കപ്പെട്ടവനായിരിക്കട്ടെ!’ എന്നു പറഞ്ഞ് അങ്ങയുടെ പിതാവ് ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ട്. ജനം ക്ഷീണിച്ചുമിരിക്കുന്നു” എന്നു പറഞ്ഞു.
1SA 14:29 അതിനു യോനാഥാൻ ഇപ്രകാരം മറുപടി പറഞ്ഞു: “എന്റെ പിതാവു ദേശത്തിന് ഉപദ്രവമാണു വരുത്തിയത്. ഈ തേൻ അൽപ്പം ഞാൻ രുചിനോക്കിയതുമൂലം എന്റെ കണ്ണുകൾ തെളിഞ്ഞതു നോക്കുക.
1SA 14:30 ജനങ്ങൾ അവരുടെ ശത്രുക്കളിൽനിന്ന് ഇന്ന് അപഹരിച്ചെടുത്ത കൊള്ളയിൽനിന്ന് അൽപ്പം ചിലതു ഭക്ഷിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു! എങ്കിൽ ഇന്നു നാം ഫെലിസ്ത്യരുടെമേൽ നടത്തിയ സംഹാരം കുറെക്കൂടി വിപുലമാകുമായിരുന്നില്ലേ?”
1SA 14:31 ഇസ്രായേല്യർ അന്ന് മിക്-മാസുമുതൽ അയ്യാലോൻവരെ ഫെലിസ്ത്യരെ തകർത്തു; അപ്പോഴേക്കും ജനം വളരെയേറെ തളർന്നിരുന്നു.
1SA 14:32 ആകയാൽ അവർ കൈവശപ്പെടുത്തിയിരുന്ന കൊള്ളയിൽ ചാടിവീണ് ആടുകളെയും കന്നുകാലികളെയും കാളക്കിടാങ്ങളെയും പിടിച്ച് നിലത്തുവെച്ച് അറത്ത് രക്തത്തോടുകൂടിത്തന്നെ തിന്നുതുടങ്ങി.
1SA 14:33 “ജനം രക്തത്തോടുകൂടിയ മാംസംതിന്ന് യഹോവയ്ക്കെതിരേ പാപംചെയ്യുന്നു,” എന്ന് ശൗലിന് അറിവുകിട്ടി. അപ്പോൾ ശൗൽ: “നിങ്ങൾ വിശ്വാസഘാതകരായി തീർന്നിരിക്കുന്നു. ഒരു വലിയ കല്ല് വേഗം ഇവിടെ എന്റെയടുക്കൽ ഉരുട്ടിക്കൊണ്ടുവരിക” എന്നു പറഞ്ഞു.
1SA 14:34 അതിനുശേഷം അദ്ദേഹം: “ ‘നിങ്ങൾ ഓരോരുത്തനും അവരവരുടെ കാളകളെയും ആടുകളെയുംകൊണ്ട് എന്റെ അടുത്തുവരിക. അവയെ ഇവിടെവെച്ചുകൊന്ന് നിങ്ങൾ ഭക്ഷിക്കുക. രക്തത്തോടുകൂടി മാംസംതിന്ന് യഹോവയ്ക്കെതിരായി പാപംചെയ്യരുത്,’ എന്ന് ജനത്തിന്റെ അടുത്തുചെന്ന് അവരെ അറിയിക്കുക” എന്നു പറഞ്ഞു. അങ്ങനെ ഓരോരുത്തരും അവരവരുടെ കാളകളെ കൊണ്ടുവന്ന് അന്നുരാത്രി അറത്തു ഭക്ഷിച്ചു.
1SA 14:35 ഇതിനെത്തുടർന്ന് ശൗൽ യഹോവയ്ക്കായി ഒരു യാഗപീഠം പണിതു. അദ്ദേഹം യഹോവയ്ക്കായി പണിത ആദ്യത്തെ യാഗപീഠമായിരുന്നു അത്.
1SA 14:36 അപ്പോൾ ശൗൽ: “നമുക്കു രാത്രിയിലും ഫെലിസ്ത്യരെ പിൻതുടരാം; പുലരുംവരെ അവരെ കൊള്ളയിടാം; അവരിൽ ഒരുത്തൻപോലും ജീവനോടെ അവശേഷിക്കാൻ നാം അനുവദിക്കരുത്” എന്നു പറഞ്ഞു. “അങ്ങേക്കു യുക്തമെന്നു തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടി പറഞ്ഞു. എന്നാൽ “ഇവിടെ നാം ദൈവത്തോട് അരുളപ്പാട് ചോദിക്കുക,” എന്നു പുരോഹിതൻ പറഞ്ഞു.
1SA 14:37 അതുകൊണ്ട് ശൗൽ: “യഹോവേ, ഞാൻ ഫെലിസ്ത്യരെ പിൻതുടരണമോ? അങ്ങ് അവരെ ഇസ്രായേലിന്റെ കൈയിൽ ഏൽപ്പിക്കുമോ?” എന്ന് യഹോവയോട് ചോദിച്ചു. എന്നാൽ ദൈവം അന്ന് ശൗലിനു മറുപടി കൊടുത്തില്ല.
1SA 14:38 അതിനാൽ ശൗൽ കൽപ്പന പുറപ്പെടുവിച്ചു: “സേനാനേതാക്കന്മാരെല്ലാം ഇവിടെ എന്റെ അടുത്തുവരട്ടെ! ഇന്ന് എന്തു പാപമാണു ചെയ്യപ്പെട്ടതെന്നു നമുക്കാദ്യമായി കണ്ടുപിടിക്കാം.
1SA 14:39 ഇസ്രായേലിനെ രക്ഷിക്കുന്ന ജീവനുള്ള യഹോവയാണെ, അത് എന്റെ മകനായ യോനാഥാന്റെ പക്കലാണെങ്കിൽപോലും, അവൻ മരിക്കണം.” എന്നാൽ ജനത്തിൽ ഒരുത്തൻപോലും ഒരു വാക്കും ഉത്തരമായി പറഞ്ഞില്ല.
1SA 14:40 അതിനുശേഷം ശൗൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങളെല്ലാവരും അവിടെ അപ്പുറത്തു നിൽക്കുക! ഞാനും എന്റെ മകനായ യോനാഥാനും ഇവിടെ ഇപ്പുറത്തു നിൽക്കാം.” “അങ്ങേക്കു യുക്തമായിത്തോന്നുന്നതു ചെയ്താലും,” എന്നു ജനം മറുപടികൊടുത്തു.
1SA 14:41 പിന്നെ ശൗൽ ഇസ്രായേലിന്റെ ദൈവമായ യഹോവയോട്: “യഹോവേ, സത്യം അടിയന് ഇന്നു വെളിപ്പെടുത്താത്തത് എന്ത്? ഞാനോ എന്റെ മകൻ യോനാഥാനോ കുറ്റക്കാരനെങ്കിൽ ഊറീമിലൂടെ ഉത്തരമരുളണമേ; ഇസ്രായേൽജനമാണ് കുറ്റക്കാരെങ്കിൽ തുമ്മീമിലൂടെ ഉത്തരമരുളണമേ.” എന്നു പ്രാർഥിച്ചു. അപ്പോൾ യോനാഥാനും ശൗലിനും നറുക്കുവീണു. ജനം കുറ്റവിമുക്തരാക്കപ്പെട്ടു.
1SA 14:42 “എനിക്കും എന്റെ മകനായ യോനാഥാനും നറുക്കിടുക,” എന്നു ശൗൽ കൽപ്പിച്ചു. യോനാഥാന് നറുക്കുവീണു.
1SA 14:43 ശൗൽ യോനാഥാനോട്, “നീ എന്താണു ചെയ്തത്? എന്നോടു പറയുക” എന്നു ചോദിച്ചു. അപ്പോൾ യോനാഥാൻ അദ്ദേഹത്തോട്: “ഞാൻ എന്റെ വടിയുടെ അഗ്രംകൊണ്ട് അൽപ്പം തേൻ കുത്തിയെടുത്ത് രുചിച്ചുനോക്കി; അതുമൂലം ഞാൻ മരിക്കേണ്ടിവന്നിരിക്കുന്നു!” എന്നു പറഞ്ഞു.
1SA 14:44 അപ്പോൾ ശൗൽ: “യോനാഥാനേ, നീ മരിക്കുന്നില്ലെങ്കിൽ, ദൈവം എന്നോട് അർഹമായതും അധികവും ചെയ്യട്ടെ!” എന്നു പറഞ്ഞു.
1SA 14:45 എന്നാൽ ജനം ശൗലിനോട്: “യോനാഥാൻ മരിക്കണമെന്നോ? ഇസ്രായേലിന് ഈ മഹത്തായ വിടുതൽ നേടിത്തന്ന യോനാഥാനോ? ഒരിക്കലുമില്ല. ജീവനുള്ള യഹോവയാണെ, അവന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല. ദൈവത്തിന്റെ സഹായത്തോടെയല്ലേ അവൻ ഇന്ന് ഇപ്രകാരം ചെയ്തത്?” എന്നു മറുപടി പറഞ്ഞു. അങ്ങനെ ജനം യോനാഥാനെ രക്ഷിച്ചു. തന്മൂലം അദ്ദേഹത്തിനു മരിക്കേണ്ടിവന്നില്ല.
1SA 14:46 അപ്പോൾ ശൗൽ ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി സ്വന്തംനാട്ടിലേക്കു മടങ്ങിപ്പോയി. ഫെലിസ്ത്യരും തങ്ങളുടെ ദേശത്തേക്കു പോയി.
1SA 14:47 ശൗൽ ഇസ്രായേലിൽ ഭരണമേറ്റതിനുശേഷം ചുറ്റുമുള്ള സകലശത്രുക്കളോടും—മോവാബ്യർ, അമ്മോന്യർ, ഏദോമ്യർ, സോബാരാജാക്കന്മാർ, ഫെലിസ്ത്യർ എന്നിവരോടെല്ലാം—അദ്ദേഹം യുദ്ധംചെയ്തു. അദ്ദേഹം ചെന്ന ഇടങ്ങളിലെല്ലാം ശത്രുക്കളുടെമേൽ വിജയംകൈവരിച്ചു.
1SA 14:48 അദ്ദേഹം വീരോചിതമായിപ്പോരാടി അമാലേക്യരെ തോൽപ്പിച്ചു. അങ്ങനെ ഇസ്രായേലിനെ കൊള്ളയിട്ട എല്ലാവരുടെയും കൈയിൽനിന്ന് അവരെ വിടുവിച്ചു.
1SA 14:49 ശൗലിന്റെ പുത്രന്മാർ—യോനാഥാൻ, യിശ്‌വി, മൽക്കീ-ശൂവ എന്നിവരായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു പുത്രിമാരിൽ ആദ്യജാതയ്ക്ക് മേരബ് എന്നും ഇളയവൾക്ക് മീഖൾ എന്നും പേരായിരുന്നു.
1SA 14:50 അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് അഹീനോവം എന്നു പേരായിരുന്നു. അവൾ അഹീമാസിന്റെ മകളായിരുന്നു. ശൗലിന്റെ സൈന്യാധിപൻ നേരിന്റെ മകനായ അബ്നേർ ആയിരുന്നു. നേർ ശൗലിന്റെ പിതൃസഹോദരനായിരുന്നു.
1SA 14:51 ശൗലിന്റെ പിതാവായ കീശും അബ്നേരിന്റെ പിതാവായ നേരും അബിയേലിന്റെ പുത്രന്മാരായിരുന്നു.
1SA 14:52 ശൗലിന്റെ ഭരണകാലം മുഴുവൻ ഫെലിസ്ത്യരുമായി കഠിനയുദ്ധം നടന്നിരുന്നു. പ്രബലനോ ധീരനോ ആയ ഒരാളെ എപ്പോഴെങ്കിലും കണ്ടുമുട്ടിയാൽ അയാളെ ശൗൽ തന്റെ സേവനത്തിനായി നിയമിച്ചിരുന്നു.
1SA 15:1 ഒരിക്കൽ ശമുവേൽ ശൗലിന്റെ അടുത്തുവന്ന് “യഹോവ തന്റെ ജനമായ ഇസ്രായേലിനു രാജാവായി നിന്നെ അഭിഷേകംചെയ്യാൻ എന്നെ നിയോഗിച്ചല്ലോ. അതിനാൽ ഇപ്പോൾ യഹോവയിൽനിന്നുള്ള സന്ദേശം ശ്രദ്ധിച്ചുകൊള്ളുക,” എന്നു പറഞ്ഞു.
1SA 15:2 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ വഴിയിൽ പതിയിരുന്ന് അവരെ ആക്രമിച്ചു ദ്രോഹം പ്രവർത്തിച്ചതിനാൽ ഞാൻ അമാലേക്യരെ ശിക്ഷിക്കും.
1SA 15:3 അതിനാൽ നീ പുറപ്പെട്ടുചെന്ന് അമാലേക്യരെ ആക്രമിച്ച് അവരെയും അവർക്കുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യുക. അവരിൽ പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ, ശിശുക്കൾ, കന്നുകാലികൾ, ആടുകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള യാതൊന്നിനെയും ജീവനോടെ ശേഷിപ്പിക്കാതെ കൊന്നുകളയുക.’ ”
1SA 15:4 അങ്ങനെ ശൗൽ ജനത്തെയെല്ലാം തെലായീമിൽ വിളിച്ചുവരുത്തി—അവരെ എണ്ണിനോക്കിയപ്പോൾ രണ്ടുലക്ഷം ഇസ്രായേല്യയോദ്ധാക്കളും പതിനായിരം യെഹൂദ്യയോദ്ധാക്കളും ഉണ്ടായിരുന്നു.
1SA 15:5 ശൗൽ അമാലേക്യരുടെ നഗരംവരെ ചെന്ന് മലയിടുക്കിൽ പതിയിരിപ്പുകാരെ നിർത്തി.
1SA 15:6 പിന്നെ അദ്ദേഹം കേന്യരോടു പറഞ്ഞു: “ഇസ്രായേല്യരെല്ലാം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ നിങ്ങൾ അവരോടു ദയ കാണിച്ചല്ലോ! ഇപ്പോൾ ഞാൻ അമാലേക്യരോടൊപ്പം നിങ്ങളെയും നശിപ്പിക്കാൻ ഇടവരരുത്. അതിനാൽ അമാലേക്യരെ വിട്ട് അകന്നുപോകുക!” അതിനാൽ കേന്യർ അമാലേക്യരെ വിട്ടുപോയി.
1SA 15:7 അതിനുശേഷം ശൗൽ ഹവീലാമുതൽ ഈജിപ്റ്റിനു കിഴക്ക് ശൂർവരെയുള്ള മുഴുവൻദൂരവും അമാലേക്യരെ ആക്രമിച്ചു.
1SA 15:8 അദ്ദേഹം അമാലേക്യരാജാവായ ആഗാഗിനെ ജീവനോടെ പിടിച്ചു. അദ്ദേഹത്തിന്റെ ജനത്തെയെല്ലാം വാൾത്തലയാൽ ഉന്മൂലനംചെയ്തു.
1SA 15:9 എന്നാൽ ആഗാഗിനെയും അദ്ദേഹത്തിന്റെ ആടുമാടുകൾ, തടിച്ച കാളക്കിടാങ്ങൾ, ആട്ടിൻകുട്ടികൾ എന്നിവയിൽ ഏറ്റവും നല്ലതിനെ ശൗലും സൈന്യവും ജീവനോടെ ശേഷിപ്പിച്ചു. അവ കൊന്നുമുടിക്കാൻ അവർക്കു മനസ്സുവന്നില്ല. എന്നാൽ നിന്ദ്യവും നിസ്സാരവുമായവയെ എല്ലാം അവർ പരിപൂർണമായി നശിപ്പിച്ചു.
1SA 15:10 അപ്പോൾ യഹോവയുടെ അരുളപ്പാടു ശമുവേലിനുണ്ടായി:
1SA 15:11 “ശൗലിനെ രാജാവാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു. അയാൾ എന്നെ വിട്ടകലുകയും എന്റെ കൽപ്പനകൾ പ്രമാണിക്കാതിരിക്കുകയും ചെയ്യുന്നു.” ശമുവേൽ കോപംകൊണ്ടുനിറഞ്ഞു. അന്നു രാത്രിമുഴുവൻ അദ്ദേഹം യഹോവയോടു നിലവിളിച്ചു.
1SA 15:12 പിറ്റേന്ന് അതിരാവിലെ എഴുന്നേറ്റ് ശമുവേൽ ശൗലിനെ കാണുന്നതിനായി ചെന്നു. എന്നാൽ “അദ്ദേഹം കർമേലിലേക്കു പോയെന്നും അവിടെ തനിക്കുവേണ്ടി ഒരു വിജയസ്തംഭം നാട്ടിയതിനുശേഷം ഗിൽഗാലിലേക്കു പോയിരിക്കുന്നു,” എന്നും ശമുവേലിന് അറിവുകിട്ടി.
1SA 15:13 ശമുവേൽ തന്റെ അടുത്തെത്തിയപ്പോൾ ശൗൽ പറഞ്ഞു: “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ! ഞാൻ യഹോവയുടെ കൽപ്പനകൾ അനുഷ്ഠിച്ചിരിക്കുന്നു.”
1SA 15:14 എന്നാൽ ശമുവേൽ ചോദിച്ചു: “എങ്കിൽ ആടുകളുടെ കരച്ചിൽ എന്റെ ചെവിയിൽ പതിക്കുന്നതെന്ത്? കന്നുകാലികളുടെ മുക്കുറ ഞാൻ കേൾക്കുന്നതെന്ത്?”
1SA 15:15 ശൗൽ മറുപടി പറഞ്ഞു: “അമാലേക്യരിൽനിന്ന് പടയാളികൾ കൊണ്ടുവന്നവയാണ് അവ. അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി ആടുകളിലും കന്നുകാലികളിലും ഏറ്റവും മെച്ചമായവയെ അവർ ജീവനോടെ ശേഷിപ്പിച്ചിരിക്കുന്നു. എന്നാൽ മറ്റുള്ളവയെ ഞങ്ങൾ പൂർണമായും നശിപ്പിച്ചിരിക്കുന്നു.”
1SA 15:16 “നിർത്തുക!” ശമുവേൽ ആക്രോശിച്ചു. “കഴിഞ്ഞരാത്രിയിൽ യഹോവ എന്നോടു കൽപ്പിച്ചതു ഞാൻ നിന്നെ അറിയിക്കാം.” “എന്നോടു പറഞ്ഞാലും,” ശൗൽ മറുപടിയായി പറഞ്ഞു.
1SA 15:17 ശമുവേൽ തുടർന്നു പറഞ്ഞു: “ഒരിക്കൽ നിന്റെ സ്വന്തം കണ്ണിൽ നീ ചെറിയവനായിരുന്നു. എന്നിരുന്നാലും നീ ഇസ്രായേൽഗോത്രങ്ങൾക്കു തലവനായിത്തീർന്നില്ലേ? യഹോവ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.
1SA 15:18 ‘ചെന്ന് ആ ദുഷ്ടജനമായ അമാലേക്യരെ പാടേ നശിപ്പിക്കുക; അവർ ഉന്മൂലനംചെയ്യപ്പെടുന്നതുവരെ അവരോടു പൊരുതുക എന്നു കൽപ്പിച്ച് യഹോവ നിന്നെ ഒരു ദൗത്യത്തിനുവേണ്ടി നിയോഗിച്ചു.’
1SA 15:19 നീ യഹോവയെ അനുസരിക്കാതെ കൊള്ളയിൽ ആർത്തിപൂണ്ടു ചാടിവീണത് എന്തുകൊണ്ട്? അങ്ങനെ നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു ചെയ്തതെന്തിന്?”
1SA 15:20 ശൗൽ പറഞ്ഞു: “എന്നാൽ ഞാൻ യഹോവയെ അനുസരിച്ചല്ലോ! യഹോവ എന്നെ ഭരമേൽപ്പിച്ച ദൗത്യം നിർവഹിക്കാൻ ഞാൻ പോയി. ഞാൻ അമാലേക്യരെ ഉന്മൂലനംചെയ്ത് അവരുടെ രാജാവായ ആഗാഗിനെ ബന്ധിച്ചുകൊണ്ടുവന്നിരിക്കുന്നു.
1SA 15:21 പടയാളികൾ കൊള്ളയിൽനിന്ന് ആടുകളിലും കന്നുകാലികളിലും ചിലതിനെ എടുത്തു. ദൈവത്തിനുള്ള വഴിപാടിൽ ഏറ്റവും മെച്ചമായതിനെ അങ്ങയുടെ ദൈവമായ യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിന് അവയെ ഗിൽഗാലിൽ കൊണ്ടുവന്നിരിക്കുകയാണ്.”
1SA 15:22 എന്നാൽ ശമുവേൽ അതിനു മറുപടി പറഞ്ഞു: “യഹോവയുടെ കൽപ്പന കേട്ടനുസരിക്കുന്നതുപോലെയുള്ള പ്രസാദം യഹോവയ്ക്ക് ഹോമയാഗങ്ങളിലും ബലികളിലും ഉണ്ടാകുമോ? അനുസരിക്കുന്നത് ബലിയെക്കാൾ ശ്രേഷ്ഠം! കൽപ്പന ചെവിക്കൊള്ളുന്നത് മുട്ടാടുകളുടെ മേദസ്സിനെക്കാൾ ശ്രേഷ്ഠം!
1SA 15:23 മാത്സര്യം ദേവപ്രശ്നംവെക്കുന്നതുപോലെതന്നെ പാപമാണ്! ശാഠ്യം വിഗ്രഹാരാധനപോലെയുള്ള തിന്മയാണ്. നീ യഹോവയുടെ വചനം തള്ളിക്കളഞ്ഞതിനാൽ അവിടന്നു നിന്നെ രാജത്വത്തിൽനിന്നും തള്ളിക്കളഞ്ഞിരിക്കുന്നു.”
1SA 15:24 അപ്പോൾ ശൗൽ ശമുവേലിനോടു പറഞ്ഞു: “ഞാൻ പാപംചെയ്തു! ഞാൻ യഹോവയുടെ കൽപ്പനകളും അങ്ങയുടെ നിർദേശങ്ങളും ലംഘിച്ചിരിക്കുന്നു. ഞാൻ ജനങ്ങളെ ഭയപ്പെടുകമൂലം അവരുടെ ഹിതത്തിനു വഴങ്ങിക്കൊടുത്തുപോയി.
1SA 15:25 എന്നാൽ ഇപ്പോൾ—എന്റെ പാപം ക്ഷമിക്കണമേ, യഹോവയെ ആരാധിക്കാൻ എന്റെകൂടെ മടങ്ങിവരണമേ—ഞാൻ അങ്ങയോടപേക്ഷിക്കുന്നു.”
1SA 15:26 എന്നാൽ ശമുവേൽ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ നിന്റെകൂടെ വരികയില്ല. നീ യഹോവയുടെ കൽപ്പന തള്ളിക്കളഞ്ഞു. അതിനാൽ യഹോവ നിന്നെ ഇസ്രായേലിന്റെ രാജാവ് എന്ന നിലയിൽനിന്ന് തള്ളിയിരിക്കുന്നു.”
1SA 15:27 ശമുവേൽ പോകുന്നതിനായി തിരിഞ്ഞപ്പോൾ ശൗൽ അദ്ദേഹത്തിന്റെ അങ്കിയുടെ അഗ്രത്തിൽപ്പിടിച്ചു; അതു കീറിപ്പോയി.
1SA 15:28 അപ്പോൾ ശമുവേൽ പറഞ്ഞു: “യഹോവ ഇന്ന് നിന്നിൽനിന്നും ഇസ്രായേലിന്റെ രാജത്വവും കീറിമാറ്റിയിരിക്കുന്നു; നിന്റെ അയൽവാസിയിൽ ഒരുവന്—നിന്നെക്കാൾ ശ്രേഷ്ഠനായ ഒരുവന്—അതു നൽകിയിരിക്കുന്നു.
1SA 15:29 ഇസ്രായേലിന്റെ മഹത്ത്വമായവൻ കള്ളം പറയുകയില്ല; തന്റെ മനസ്സു മാറ്റുകയുമില്ല. മനം മാറ്റുന്നതിന് അവിടന്ന് മനുഷ്യനല്ലല്ലോ!”
1SA 15:30 അതിനു ശൗൽ മറുപടി പറഞ്ഞു: “ഞാൻ പാപം ചെയ്തുപോയി. എന്നാൽ ജനത്തിന്റെ നേതാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്നെ മാനിക്കണമേ! അങ്ങയുടെ ദൈവമായ യഹോവയെ ആരാധിക്കാൻ എന്നോടൊപ്പം മടങ്ങിവരണമേ.”
1SA 15:31 അപ്പോൾ ശമുവേൽ ശൗലിനോടൊപ്പം മടങ്ങിച്ചെന്നു. ശൗൽ യഹോവയെ ആരാധിക്കുകയും ചെയ്തു.
1SA 15:32 അതിനുശേഷം “അമാലേക്യരുടെ രാജാവായ ആഗാഗിനെ എന്റെമുമ്പാകെ കൊണ്ടുവരിക,” എന്നു ശമുവേൽ കൽപ്പിച്ചു. “മരണഭീതി നീങ്ങിപ്പോയിരിക്കുന്നു, നിശ്ചയം,” എന്നു ചിന്തിച്ചുകൊണ്ട് ആഗാഗ് ചങ്ങലയിൽ ബന്ധിതനായി ശമുവേലിന്റെ മുമ്പാകെയെത്തി.
1SA 15:33 എന്നാൽ ശമുവേൽ, “നിന്റെ വാൾ സ്ത്രീകളെ മക്കളില്ലാത്തവരാക്കിയതുപോലെ ഇപ്പോൾ നിന്റെ അമ്മയും മക്കളില്ലാത്തവളാകും” എന്നു പറഞ്ഞു. അവിടെ ഗിൽഗാലിൽവെച്ച് യഹോവയുടെമുമ്പാകെ ശമുവേൽ ആഗാഗിനെ തുണ്ടം തുണ്ടമാക്കി വെട്ടിക്കളഞ്ഞു.
1SA 15:34 അതിനെത്തുടർന്ന് ശമുവേൽ രാമായിലേക്കു പോയി, എന്നാൽ ശൗൽ ഗിബെയയിലെ തന്റെ അരമനയിലേക്കു മടങ്ങി.
1SA 15:35 ശമുവേൽ ശൗലിനെപ്രതി വിലപിച്ചിരുന്നെങ്കിലും തന്റെ മരണംവരെ ശൗലിനെ കാണുന്നതിനായി അദ്ദേഹം പിന്നെ പോയില്ല. ശൗലിനെ ഇസ്രായേലിനു രാജാവാക്കിയതിൽ യഹോവയും ദുഃഖിച്ചു.
1SA 16:1 യഹോവ ശമുവേലിനോട് അരുളിച്ചെയ്തു: “ഇസ്രായേലിന്റെ രാജസ്ഥാനത്തുനിന്ന് ഞാൻ ശൗലിനെ തള്ളിക്കളഞ്ഞിരിക്കുകയാൽ നീ അവനുവേണ്ടി എത്രനാൾ വിലപിക്കും? നീ കൊമ്പിൽ തൈലം നിറച്ചു പുറപ്പെടുക; ഞാൻ നിന്നെ ബേത്ലഹേമിൽ യിശ്ശായിയുടെ അടുത്തേക്കയയ്ക്കുന്നു. അവന്റെ പുത്രന്മാരിൽ ഒരുവനെ ഞാൻ രാജാവായി തെരഞ്ഞെടുത്തിരിക്കുന്നു.”
1SA 16:2 എന്നാൽ ശമുവേൽ ചോദിച്ചു: “യഹോവേ, ഞാനെങ്ങനെ പോകും? ശൗൽ ഇതേപ്പറ്റി അറിഞ്ഞ് എന്നെ കൊന്നുകളയുമല്ലോ!” യഹോവ അതിനു മറുപടികൊടുത്തു: “നീ ഒരു പശുക്കിടാവുമായി പോകുക. ‘ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു,’ എന്നു പറയുക.
1SA 16:3 യിശ്ശായിയെയും യാഗത്തിനു ക്ഷണിക്കുക! നീ ചെയ്യേണ്ടതു ഞാൻ കാണിച്ചുതരും. എനിക്കുവേണ്ടി, ഞാൻ കാണിച്ചുതരുന്ന വ്യക്തിയെ നീ അഭിഷേകംചെയ്യണം.”
1SA 16:4 യഹോവ കൽപ്പിച്ചതുപോലെ ശമുവേൽ ചെയ്തു. അദ്ദേഹം ബേത്ലഹേമിൽ എത്തി. പട്ടണത്തലവന്മാർ സംഭ്രമത്തോടെ അദ്ദേഹത്തെ എതിരേറ്റു. “അങ്ങയുടെ വരവ് സമാധാനത്തോടെയോ?” എന്ന് അവർ ചോദിച്ചു.
1SA 16:5 അതിന് ശമുവേൽ, “അതേ, സമാധാനത്തോടെതന്നെ. ഞാൻ യഹോവയ്ക്കു യാഗം കഴിക്കാൻ വന്നിരിക്കുന്നു. നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക! എന്നിട്ട് എന്നോടൊപ്പം യാഗത്തിനു വന്നുചേരുക!” എന്നു പറഞ്ഞു. അതിനുശേഷം അദ്ദേഹം യിശ്ശായിയെയും പുത്രന്മാരെയും ശുദ്ധീകരിച്ചു; അവരെയും യാഗത്തിനു ക്ഷണിച്ചു.
1SA 16:6 അവർ വന്നെത്തിയപ്പോൾ ശമുവേൽ എലീയാബിനെക്കണ്ടു. “തീർച്ചയായും യഹോവയുടെ അഭിഷിക്തൻ ഇതാ ഇവിടെ ദൈവമുമ്പാകെ നിൽക്കുന്നല്ലോ,” എന്ന് അദ്ദേഹം ചിന്തിച്ചു.
1SA 16:7 എന്നാൽ യഹോവ ശമുവേലിനോടു കൽപ്പിച്ചു: “അവന്റെ രൂപമോ പൊക്കമോ നോക്കരുത്; ഞാൻ അവനെ തള്ളിയിരിക്കുന്നു; മനുഷ്യൻ കാണുന്നതുപോലെയല്ല യഹോവ കാണുന്നത്. മനുഷ്യൻ പുറമേയുള്ള രൂപം നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു.”
1SA 16:8 ഇതിനുശേഷം യിശ്ശായി അബീനാദാബിനെ വിളിച്ച് ശമുവേലിന്റെ മുമ്പാകെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു.
1SA 16:9 പിന്നെ യിശ്ശായി ശമ്മായെ വരുത്തി. “ഇവനെയും യഹോവ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു.
1SA 16:10 യിശ്ശായി തന്റെ ഏഴു പുത്രന്മാരെയും ശമുവേലിന്റെ മുമ്പാകെ വരുത്തി. എന്നാൽ “യഹോവ ഇവരെ തെരഞ്ഞെടുത്തിട്ടില്ല,” എന്നു ശമുവേൽ പറഞ്ഞു.
1SA 16:11 അതുകൊണ്ട് അദ്ദേഹം യിശ്ശായിയോട്, “ഇത്രയും പുത്രന്മാർമാത്രമാണോ നിനക്കുള്ളത്” എന്നു ചോദിച്ചു. യിശ്ശായി മറുപടി പറഞ്ഞു: “ഇനിയും ഏറ്റവും ഇളയവനുണ്ട്. അവൻ ആടുകളെ മേയിക്കുകയാണ്.” ശമുവേൽ പറഞ്ഞു: “ആളയച്ച് അവനെ വരുത്തുക. അവൻ വന്നെത്തുന്നതുവരെ നാം ഭക്ഷണത്തിനിരിക്കുകയില്ല.”
1SA 16:12 അതിനാൽ യിശ്ശായി ആളയച്ച് അവനെ വരുത്തി. അവൻ ചെമപ്പുനിറമുള്ളവനും അഴകുറ്റ കണ്ണുകളുള്ള അതിസുന്ദരനും ആയിരുന്നു. അപ്പോൾ യഹോവ കൽപ്പിച്ചു: “എഴുന്നേറ്റ് അവനെ അഭിഷേകംചെയ്യുക; അവനാണ് തെരഞ്ഞെടുക്കപ്പെട്ടവൻ!”
1SA 16:13 അതിനാൽ ശമുവേൽ തൈലംനിറച്ച കൊമ്പെടുത്ത് അവന്റെ സഹോദരന്മാരുടെ സാന്നിധ്യത്തിൽ ദാവീദിനെ അഭിഷേകംചെയ്തു. അന്നുമുതൽ യഹോവയുടെ ആത്മാവ് ശക്തിയോടെ ദാവീദിന്മേൽവന്ന് ആവസിച്ചു. അതിനെത്തുടർന്നു ശമുവേൽ രാമായിലേക്കു മടങ്ങിപ്പോയി.
1SA 16:14 അപ്പോൾത്തന്നെ യഹോവയുടെ ആത്മാവു ശൗലിനെ വിട്ടകന്നു. യഹോവ അയച്ച ഒരു ദുരാത്മാവ് അദ്ദേഹത്തെ പീഡിപ്പിച്ചുകൊണ്ടിരുന്നു.
1SA 16:15 ശൗലിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്, “ദൈവം അയച്ച ഒരു ദുരാത്മാവ് അങ്ങയെ ബാധിച്ചിരിക്കുന്നു.
1SA 16:16 കിന്നരം വായനയിൽ നിപുണനായ ഒരാളെ തെരഞ്ഞു കണ്ടുപിടിക്കാൻ അടിയങ്ങൾക്കു കൽപ്പന തന്നാലും! ദൈവത്തിൽനിന്ന് ദുരാത്മാവ് അങ്ങയുടെമേൽ വരുമ്പോൾ അയാൾ കിന്നരം വായിക്കും. തിരുമനസ്സിന് ആശ്വാസം തോന്നുകയും ചെയ്യും” എന്നു പറഞ്ഞു.
1SA 16:17 “കിന്നരം വായനയിൽ നിപുണനായ ഒരുവനെ കണ്ടുപിടിച്ച് എന്റെമുമ്പിൽ കൊണ്ടുവരിക,” എന്ന് ശൗൽ തന്റെ ഭൃത്യന്മാർക്കു കൽപ്പനകൊടുത്തു.
1SA 16:18 ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവൻ പറഞ്ഞു: “ബേത്ലഹേമ്യനായ യിശ്ശായിയുടെ പുത്രന്മാരിൽ ഒരുവനെ ഞാൻ കണ്ടിട്ടുണ്ട്; അവൻ കിന്നരം വായനയിൽ നിപുണനും പരാക്രമശാലിയായ യോദ്ധാവും വാക്ചാതുര്യമുള്ളവനും കോമളരൂപമുള്ളവനുമാണ്. യഹോവയും അവനോടുകൂടെയുണ്ട്.”
1SA 16:19 അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ദൂതന്മാരെ അയച്ച്, “ആടുകളെ മേയിക്കുന്ന നിന്റെ മകൻ ദാവീദിനെ എന്റെ അടുക്കൽ അയയ്ക്കുക” എന്നു പറയിച്ചു.
1SA 16:20 അതിനാൽ യിശ്ശായി ഒരു കഴുതയെ വരുത്തി, അപ്പവും ഒരു തുരുത്തി വീഞ്ഞും ഒരു കോലാട്ടിൻകുട്ടിയെയും കയറ്റി അവയെ തന്റെ മകൻ ദാവീദുവശം ശൗലിനു കൊടുത്തയച്ചു.
1SA 16:21 ദാവീദ് ശൗലിന്റെ അടുത്തെത്തി. അദ്ദേഹത്തിന്റെ മുമ്പാകെ നിന്നു. ശൗലിന് അവനോടു വളരെ സ്നേഹമായി. അവൻ ശൗലിന്റെ ആയുധവാഹകന്മാരിൽ ഒരാളായിത്തീർന്നു.
1SA 16:22 അപ്പോൾ ശൗൽ യിശ്ശായിയുടെ അടുക്കൽ ആളയച്ച്, “ദാവീദിനോട് എനിക്ക് ഇഷ്ടം തോന്നിയിരിക്കുന്നു. അവൻ എന്റെ അടുക്കൽ താമസിക്കട്ടെ” എന്നു പറയിച്ചു.
1SA 16:23 ദൈവം അയച്ച ദുരാത്മാവ് ശൗലിന്റെമേൽ വരുമ്പോൾ ദാവീദ് കിന്നരമെടുത്തു വായിക്കും. അപ്പോൾ ശൗലിന് ആശ്വാസവും സുഖവും ലഭിക്കും; ദുരാത്മാവ് അദ്ദേഹത്തെ വിട്ടുപോകുകയും ചെയ്യും.
1SA 17:1 അങ്ങനെയിരിക്കെ ഒരു ദിവസം ഫെലിസ്ത്യർ യുദ്ധത്തിനായി സൈന്യത്തെ സജ്ജമാക്കി യെഹൂദ്യയിലെ സോഖോവിൽ ഒരുമിച്ചുകൂടി. സോഖോവിനും അസേക്കെയ്ക്കും മധ്യേ ഏഫെസ്-ദമ്മീമിൽ അവർ പാളയമിറങ്ങി.
1SA 17:2 ശൗലും ഇസ്രായേല്യരും ഒരുമിച്ചുകൂടി ഏലാതാഴ്വരയിൽ പാളയമിറങ്ങി. അവർ ഫെലിസ്ത്യരെ നേരിടാനായി അണിനിരന്നു.
1SA 17:3 ഫെലിസ്ത്യർ ഒരു മലഞ്ചരിവിലും ഇസ്രായേല്യർ അതിന്നിപ്പുറം മറ്റൊരു മലഞ്ചരിവിലും അണിനിരന്നു; അവരുടെ മധ്യേ ഒരു താഴ്വരയുണ്ടായിരുന്നു.
1SA 17:4 അപ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന ഒരു മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നും മുമ്പോട്ടുവന്നു. അയാൾക്ക് ഒൻപതേമുക്കാൽ അടി ഉയരമുണ്ടായിരുന്നു.
1SA 17:5 അയാൾ തലയിൽ വെങ്കലംകൊണ്ടുള്ള ശിരോകവചം ധരിച്ചിരുന്നു. അയ്യായിരം ശേക്കേൽ തൂക്കമുള്ള വെങ്കലക്കവചമായിരുന്നു അയാൾ ധരിച്ചിരുന്നത്.
1SA 17:6 അയാൾ വെങ്കലംകൊണ്ടുള്ള കാൽച്ചട്ടയണിഞ്ഞിരുന്നു. വെങ്കലംകൊണ്ടുള്ള ഒരു വേൽ അയാളുടെ പിറകിൽ തോളിൽനിന്ന് തൂക്കിയിട്ടിരുന്നു.
1SA 17:7 അയാളുടെ കുന്തത്തിന്റെ കൈപ്പിടി നെയ്ത്തുകോൽപ്പിടിപോലെ തടിച്ചതായിരുന്നു. അതിന്റെ ഇരുമ്പുമുനയ്ക്ക് അറുനൂറു ശേക്കേൽ തൂക്കമുണ്ടായിരുന്നു. അയാളുടെ പരിചക്കാരൻ അയാൾക്കുമുമ്പേ നടന്നു.
1SA 17:8 ഗൊല്യാത്ത് ഇസ്രായേൽ നിരകളോടു വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിന് യുദ്ധത്തിന് അണിനിരന്നിരിക്കുന്നു? ഞാനൊരു ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ സേവകരുമല്ലേ? നിങ്ങൾ ഒരാളെ തെരഞ്ഞെടുക്കുക; അവൻ എന്റെനേരേ വരട്ടെ!
1SA 17:9 അവൻ എന്നോടു പൊരുതി എന്നെ വധിക്കാൻ കഴിഞ്ഞാൽ ഞങ്ങൾ നിങ്ങൾക്കു കീഴടങ്ങാം. എന്നാൽ, ഞാൻ അവനെ ജയിച്ച് അവനെ കൊന്നാൽ നിങ്ങൾ ഞങ്ങൾക്കു കീഴടങ്ങി ഞങ്ങളുടെ അടിമകളാകണം.”
1SA 17:10 വീണ്ടും ആ ഫെലിസ്ത്യൻ വിളിച്ചുപറഞ്ഞു: “ഇന്നു ഞാൻ ഇസ്രായേൽ അണികളെ വെല്ലുവിളിക്കുന്നു! ഒരാളെ വിടുവിൻ; ഞങ്ങൾതമ്മിൽ പൊരുതാം.”
1SA 17:11 ആ ഫെലിസ്ത്യന്റെ വാക്കുകൾ കേട്ട് ശൗലും എല്ലാ ഇസ്രായേല്യരും ഭയന്നുവിറച്ചു.
1SA 17:12 ദാവീദ് യെഹൂദ്യയിലെ ബേത്ലഹേംകാരനായ യിശ്ശായി എന്ന എഫ്രാത്യന്റെ മകനായിരുന്നു. യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു. ശൗലിന്റെ കാലത്ത് അദ്ദേഹം വളരെ വൃദ്ധനായിരുന്നു.
1SA 17:13 യിശ്ശായിയുടെ മൂത്ത മൂന്നുപുത്രന്മാർ യുദ്ധത്തിനു ശൗലിനോടുകൂടെയായിരുന്നു: ആദ്യജാതൻ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശമ്മാ.
1SA 17:14 ദാവീദ് ഏറ്റവും ഇളയവനായിരുന്നു. മൂത്തവർ മൂന്നുപേരും ശൗലിന്റെകൂടെയായിരുന്നു.
1SA 17:15 എന്നാൽ ദാവീദ് ശൗലിന്റെ അടുക്കൽനിന്ന് മിക്കപ്പോഴും ബേത്ലഹേമിൽ തന്റെ പിതാവിന്റെ ആടുകളെ നോക്കാൻ പോകുമായിരുന്നു.
1SA 17:16 ഫെലിസ്ത്യനായ ഗൊല്യാത്ത് നാൽപ്പതുദിവസവും മുടങ്ങാതെ രാവിലെയും വൈകുന്നേരവും മുമ്പോട്ടുവന്ന് യുദ്ധത്തിനു വെല്ലുവിളിച്ചുകൊണ്ടിരുന്നു.
1SA 17:17 യിശ്ശായി തന്റെ മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ മലരും പത്ത് അപ്പവും എടുത്ത് വേഗത്തിൽ പാളയത്തിൽ കൊണ്ടുചെന്ന് നിന്റെ സഹോദരന്മാർക്കു കൊടുക്കുക.
1SA 17:18 അവരുടെ സേനാധിപനുവേണ്ടി ഈ പാൽക്കട്ടി പത്തുംകൂടി എടുത്തുകൊള്ളുക! നിന്റെ സഹോദരന്മാരുടെ ക്ഷേമം അന്വേഷിച്ച് എല്ലാക്കാര്യങ്ങളെക്കുറിച്ചും ഒരു ഉറപ്പുവരുത്തി തിരിച്ചുവരിക.
1SA 17:19 അവർ ശൗലിനോടും മറ്റ് ഇസ്രായേല്യരോടും ഒപ്പം ഏലാതാഴ്വരയിൽ ഫെലിസ്ത്യരോടു പൊരുതുകയാണ്.”
1SA 17:20 പിറ്റേദിവസം അതിരാവിലെ ദാവീദ് ആടുകളെ ഒരു ഇടയന്റെ പക്കൽ ഏൽപ്പിച്ചിട്ട് സാധനങ്ങളും എടുത്തു യിശ്ശായി പറഞ്ഞിരുന്നപ്രകാരം യാത്രതിരിച്ചു. സൈന്യം ആർത്തുവിളിച്ചുകൊണ്ട് യുദ്ധത്തിനു പുറപ്പെടുന്ന നേരത്ത് ദാവീദ് അവിടെയെത്തി.
1SA 17:21 ഇസ്രായേല്യരും ഫെലിസ്ത്യരും അഭിമുഖമായി അണിനിരന്നു.
1SA 17:22 ദാവീദ് തന്റെ സാധനങ്ങൾ പടക്കോപ്പുസൂക്ഷിപ്പുകാരനെ ഏൽപ്പിച്ചിട്ട് അണികളിലേക്ക് ഓടിച്ചെന്ന് തന്റെ സഹോദരന്മാരെ കണ്ടുമുട്ടി കുശലം അന്വേഷിച്ചു.
1SA 17:23 അയാൾ അവരോടു സംസാരിക്കുമ്പോൾ ഗത്ത്യനായ ഗൊല്യാത്ത് എന്ന മല്ലൻ ഫെലിസ്ത്യരുടെ അണികളിൽനിന്നു മുമ്പോട്ടുവന്ന് പതിവുപോലെ വെല്ലുവിളി ഉയർത്തി. ദാവീദും അതുകേട്ടു.
1SA 17:24 ഇസ്രായേല്യർ അവനെ കണ്ടപ്പോൾ അതിഭീതിയോടെ അവന്റെ മുമ്പിൽനിന്ന് ഓടിയകന്നു.
1SA 17:25 അപ്പോൾ ഇസ്രായേല്യർ: “ഈ വന്നുനിൽക്കുന്ന മനുഷ്യനെക്കണ്ടോ? അവൻ ഇസ്രായേലിനെ വെല്ലുവിളിച്ച് നിന്ദിക്കാൻ വന്നിരിക്കുന്നു. ഇവനെ കൊല്ലുന്നവനു രാജാവ് മഹാസമ്പത്തു നൽകും. തന്റെ പുത്രിയെ ഭാര്യയായി നൽകും. അവന്റെ പിതൃഭവനത്തിന് ഇസ്രായേലിൽ കരമൊഴിവും അനുവദിക്കും” എന്നു പറഞ്ഞു.
1SA 17:26 തന്റെ അടുത്തുനിന്നവരോടു ദാവീദ് ചോദിച്ചു: “ഈ ഫെലിസ്ത്യനെ കൊന്ന് ഇസ്രായേലിന്റെ അപമാനം ദൂരീകരിക്കുന്ന മനുഷ്യന് എന്തു കിട്ടും? ജീവനുള്ള ദൈവത്തിന്റെ സേനയെ വെല്ലുവിളിക്കാൻ പരിച്ഛേദനമില്ലാത്ത ഈ ഫെലിസ്ത്യൻ ആരാണ്?”
1SA 17:27 അവർ സംസാരിച്ചുകൊണ്ടിരുന്നത് ഒന്നുകൂടി ആവർത്തിച്ചു. ആ മനുഷ്യനെ കൊല്ലുന്നവന് ഇന്നതൊക്കെയാണു കിട്ടുന്നത് എന്ന് ജനം പറഞ്ഞു.
1SA 17:28 ദാവീദ് ആളുകളോടു സംസാരിക്കുന്നതുകേട്ടപ്പോൾ അദ്ദേഹത്തിന്റെ മൂത്തസഹോദരനായ എലീയാബ് കോപംകൊണ്ട് ജ്വലിച്ചു: “നീ എന്തിന് ഇവിടെവന്നു? കുറെ ആടുകളുള്ളതിനെ നീ മരുഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ടു വന്നു? നിന്റെ അഹങ്കാരവും ദുശ്ശാഠ്യവും എനിക്കറിയാം. യുദ്ധം കാണുന്നതിനല്ലേ നീ വന്നത്?” എന്നു ചോദിച്ചു.
1SA 17:29 ദാവീദ് പറഞ്ഞു: “ഞാനിപ്പോൾ എന്തു ചെയ്തു? എനിക്കു സംസാരിക്കുന്നതിനും അനുവാദമില്ലേ?”
1SA 17:30 അദ്ദേഹം മറ്റൊരാളിന്റെ അടുത്തേക്കു തിരിഞ്ഞ് ഇതേകാര്യം വീണ്ടും ചോദിച്ചു.
1SA 17:31 ദാവീദ് പറഞ്ഞകാര്യം പരസ്യമായി. അതു ശൗലിന്റെ ചെവിയിലുമെത്തി. അദ്ദേഹം ദാവീദിനെ വിളിച്ചുകൊണ്ടുവരാൻ ആളയച്ചു.
1SA 17:32 ദാവീദ് ശൗലിനോട്, “ഈ ഫെലിസ്ത്യനെപ്രതി ആരും പേടിക്കേണ്ടാ. അടിയൻ പോയി ഇവനോടു പൊരുതാം” എന്നു പറഞ്ഞു.
1SA 17:33 ശൗൽ മറുപടി പറഞ്ഞു: “ഈ ഫെലിസ്ത്യനെതിരേ പൊരുതാൻ നിനക്കു കഴിവില്ല! നീ വെറും ബാലനാണ്. എന്നാൽ അവൻ ചെറുപ്പംമുതലേ യോദ്ധാവാകുന്നു.”
1SA 17:34 എന്നാൽ ദാവീദ് ശൗലിനോട് അറിയിച്ചു: “അടിയൻ അപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കൽ ഒരു സിംഹവും മറ്റൊരിക്കൽ ഒരു കരടിയും വന്ന് കൂട്ടത്തിൽനിന്ന് ഓരോ ആടിനെ പിടിച്ചുകൊണ്ടുപോയി.
1SA 17:35 ഞാൻ പിന്നാലെചെന്ന് അതിനെ അടിച്ചുവീഴ്ത്തുകയും അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിക്കുകയും ചെയ്തു. അത് എന്റെനേരേ തിരിഞ്ഞപ്പോൾ ഞാനതിനെ താടിക്കുപിടിച്ചു നിലത്തടിച്ചു കൊന്നു.
1SA 17:36 അടിയൻ ആ സിംഹത്തെയും ആ കരടിയെയും കൊന്നു. ഈ പരിച്ഛേദനമില്ലാത്ത ഫെലിസ്ത്യനും ജീവനുള്ള ദൈവത്തിന്റെ സൈന്യത്തെ നിന്ദിച്ചിരിക്കുകയാൽ അവയിൽ ഒന്നിനെപ്പോലെ ആകും.
1SA 17:37 സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവ, എന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്ന് വിടുവിക്കും.” അപ്പോൾ ശൗൽ, “പോക, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ” എന്നു പറഞ്ഞു.
1SA 17:38 അപ്പോൾ ശൗൽ തന്റെ സ്വന്തം പടച്ചട്ട ദാവീദിനെ അണിയിച്ചു. അദ്ദേഹത്തെ കവചം ധരിപ്പിച്ച് വെങ്കലംകൊണ്ടുള്ള ശിരോകവചവും വെച്ചുകൊടുത്തു.
1SA 17:39 ദാവീദ് തന്റെ വാൾ പടച്ചട്ടയിൽ കെട്ടിക്കൊണ്ട് നടക്കാൻ ശ്രമിച്ചു; എന്നാൽ അദ്ദേഹത്തിനതു ശീലമില്ലായിരുന്നു. “ശീലമില്ലായ്കയാൽ ഇവ ധരിച്ചുകൊണ്ട് എനിക്കു പോകാൻ സാധ്യമല്ല,” ദാവീദ് ശൗലിനോടു പറഞ്ഞു. അദ്ദേഹം അവയെല്ലാം അഴിച്ചുമാറ്റി.
1SA 17:40 ദാവീദ് തന്റെ വടി കൈയിലെടുത്തു; അരുവിയിൽനിന്ന് മിനുസമുള്ള അഞ്ചു കല്ലും തെരഞ്ഞെടുത്ത് തന്റെ ഇടയസഞ്ചിയുടെ ഉറയിലിട്ടു. കൈയിൽ കവിണയുമായി അദ്ദേഹം ഫെലിസ്ത്യനെ നേരിടാൻ സമീപിച്ചു.
1SA 17:41 ആ ഫെലിസ്ത്യനും തന്റെ പരിചക്കാരനെ മുൻനിർത്തി ദാവീദിനോട് അടുത്തു.
1SA 17:42 അയാൾ ദാവീദിനെ ആകമാനം ഒന്നുനോക്കി; അവൻ ബാലനെന്നും ചെമപ്പുനിറമുള്ളവനും അതിസുന്ദരനും എന്നു കണ്ടിട്ട് അവനെ നിന്ദിച്ചു.
1SA 17:43 അയാൾ ദാവീദിനോടു ചോദിച്ചു: “നീ എന്റെനേരേ വടിയുമായി വരാൻ ഞാൻ ഒരു നായാണോ?” ആ ഫെലിസ്ത്യൻ തന്റെ ദേവന്മാരുടെ നാമത്തിൽ ദാവീദിനെ ശപിച്ചു.
1SA 17:44 എന്നിട്ട് അയാൾ, “ഇങ്ങുവരൂ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പറവകൾക്കും കാട്ടിലെ മൃഗങ്ങൾക്കും തീറ്റയാക്കും!” എന്നു പറഞ്ഞു.
1SA 17:45 ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും വേലും കുന്തവുമായി എന്റെനേരേ വരുന്നു; എന്നാൽ ഞാൻ, നീ നിന്ദിച്ച ഇസ്രായേൽ നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിനക്കെതിരേ വരുന്നു.
1SA 17:46 ഇന്ന് യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ നിന്നെ വീഴ്ത്തി നിന്റെ തല ഛേദിച്ചുകളയും. ഇന്നു ഞാൻ ഫെലിസ്ത്യസൈന്യത്തിന്റെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂതലത്തിലെ മൃഗങ്ങൾക്കും ഇരയാക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു സകലലോകവും ഇന്നറിയും.
1SA 17:47 വാൾകൊണ്ടും കുന്തംകൊണ്ടുമല്ല യഹോവ രക്ഷിക്കുന്നത് എന്ന് ഇവിടെ വന്നുകൂടിയിരിക്കുന്നവരെല്ലാം അറിയും. യുദ്ധം യഹോവയ്ക്കുള്ളത്; അവിടന്ന് നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏൽപ്പിക്കും.”
1SA 17:48 ആ ഫെലിസ്ത്യൻ ദാവീദിനെ ആക്രമിക്കുന്നതിനായി കുറെക്കൂടി അടുത്തു; ദാവീദും അവനെ എതിരിടാൻ തിടുക്കത്തിൽ പോർമുഖത്തേക്ക് ഓടിയടുത്തു.
1SA 17:49 തന്റെ സഞ്ചിയിൽ കൈയിട്ട് ഒരു കല്ലെടുത്ത് കവിണയിൽവെച്ച് ചുഴറ്റിയെറിഞ്ഞു. കല്ല് ഫെലിസ്ത്യന്റെ തിരുനെറ്റിയിൽ തറച്ചുകയറി. അയാൾ നിലത്ത് കമിഴ്ന്നുവീണു.
1SA 17:50 അങ്ങനെ ദാവീദ് ഒരു കവിണയും ഒരു കല്ലുംകൊണ്ട് ഫെലിസ്ത്യനെ ജയിച്ചു. കൈവശം ഒരു വാളില്ലാതെതന്നെ ദാവീദ് ഫെലിസ്ത്യനെ വീഴ്ത്തി; അയാളെ വധിച്ചു.
1SA 17:51 ദാവീദ് ഓടിയടുത്ത് ഫെലിസ്ത്യന്റെ പുറത്തുകയറി നിന്നു. ആ ഫെലിസ്ത്യന്റെ വാൾ ഉറയിൽനിന്നും ഊരിയെടുത്ത്. അവനെ കൊന്നു. അതിനുശേഷം ആ വാൾകൊണ്ടുതന്നെ അവന്റെ തല വെട്ടിമാറ്റി. തങ്ങളുടെ മല്ലൻ മരിച്ചെന്നുകണ്ടപ്പോൾ ഫെലിസ്ത്യർ പിന്തിരിഞ്ഞോടിപ്പോയി.
1SA 17:52 അപ്പോൾ ഇസ്രായേൽജനവും യെഹൂദ്യരും ആർത്തുകൊണ്ട് മുന്നോട്ട് ഇരച്ചുകയറി ഗത്തിന്റെ അതിരോളവും എക്രോനിലേക്കുള്ള കവാടങ്ങൾവരെയും ഫെലിസ്ത്യരെ പിൻതുടർന്നു സംഹരിച്ചു. ശയരയീമിലേക്കുള്ള വഴിമുതൽ ഗത്തും എക്രോനുംവരെ കൊല്ലപ്പെട്ട ഫെലിസ്ത്യർ വീണുകിടന്നിരുന്നു.
1SA 17:53 ഫെലിസ്ത്യരെ പിൻതുടരുന്നതു മതിയാക്കി ഇസ്രായേല്യർ മടങ്ങിയപ്പോൾ അവർ ഫെലിസ്ത്യപാളയം കൊള്ളയിട്ടു.
1SA 17:54 ദാവീദ് ഫെലിസ്ത്യന്റെ തലയെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു. ഫെലിസ്ത്യന്റെ ആയുധങ്ങൾ ദാവീദ് സ്വന്തകൂടാരത്തിൽ സൂക്ഷിക്കുകയും ചെയ്തു.
1SA 17:55 ഫെലിസ്ത്യനെ എതിരിടാൻ ദാവീദ് മുന്നേറുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്: “അബ്നേരേ, ഈ യുവാവ് ആരുടെ മകനാണ്?” എന്നു ചോദിച്ചു. അബ്നേർ മറുപടി പറഞ്ഞു: “രാജാവേ, തിരുമേനിയാണെ, സത്യം, എനിക്കതറിവില്ല.”
1SA 17:56 “ഈ ചെറുപ്പക്കാരൻ ആരുടെ മകനെന്നു കണ്ടുപിടിക്കണം,” എന്നു രാജാവു കൽപ്പിച്ചു.
1SA 17:57 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചു മടങ്ങിവരുമ്പോൾ അബ്നേർചെന്ന് അദ്ദേഹത്തെ സ്വീകരിച്ച് ശൗലിന്റെ മുമ്പിലേക്കാനയിച്ചു. ഫെലിസ്ത്യന്റെ തല അപ്പോഴും ദാവീദിന്റെ കൈയിലുണ്ടായിരുന്നു.
1SA 17:58 “യുവാവേ, നീ ആരുടെ മകൻ?” ശൗൽ ചോദിച്ചു. “ബേത്ലഹേമ്യനായ അങ്ങയുടെ ദാസൻ യിശ്ശായിയുടെ മകനാണ് അടിയൻ,” ദാവീദ് മറുപടി പറഞ്ഞു.
1SA 18:1 ദാവീദ് ശൗലിനോടു സംസാരിച്ചുതീർന്നപ്പോൾ യോനാഥാന്റെ ഹൃദയം ദാവീദിന്റെ ഹൃദയത്തോട് ഇഴുകിച്ചേർന്നു. യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.
1SA 18:2 അന്നുമുതൽ ശൗൽ ദാവീദിനെ തന്റെകൂടെ ചേർത്തു; അദ്ദേഹത്തിന്റെ പിതൃഭവനത്തിലേക്കു പോകാൻ പിന്നെ അനുവദിച്ചതുമില്ല.
1SA 18:3 യോനാഥാൻ ദാവീദിനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചിരുന്നതിനാൽ ഇരുവരുംതമ്മിൽ ഒരു ഉടമ്പടിചെയ്തു.
1SA 18:4 യോനാഥാൻ താനണിഞ്ഞിരുന്ന സ്ഥാനവസ്ത്രങ്ങൾ അഴിച്ച് പടച്ചട്ടസഹിതം ദാവീദിനെ അണിയിച്ചു. തന്റെ വാളും വില്ലും അരപ്പട്ടയും അരക്കച്ചയും ദാവീദിനു കൊടുത്തു.
1SA 18:5 ശൗൽ നിയോഗിച്ചയച്ച ഇടങ്ങളിലെല്ലാം ദാവീദ് വിജയപൂർവം കാര്യങ്ങൾ നിർവഹിച്ചു. അതിനാൽ ശൗൽ അദ്ദേഹത്തെ സൈന്യത്തിന്റെ മേലധികാരിയാക്കി. ഇതു സകലജനത്തിനും ശൗലിന്റെ ഉദ്യോഗസ്ഥന്മാർക്കും സന്തോഷകരമായിരുന്നു.
1SA 18:6 ദാവീദ് ഫെലിസ്ത്യനെ സംഹരിച്ചതിനുശേഷം ഇസ്രായേൽസൈന്യം മടങ്ങിവരുമ്പോൾ എല്ലാ നഗരങ്ങളിൽനിന്നും വന്ന സ്ത്രീകൾ തപ്പും വീണയും മുഴക്കി, പാടിയും നൃത്തംചെയ്തുകൊണ്ടും ശൗൽരാജാവിനെ എതിരേറ്റു.
1SA 18:7 സ്ത്രീകൾ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായി: “ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും” എന്നു പാടി.
1SA 18:8 ശൗൽ ഏറ്റവും കുപിതനായി. ഈ പല്ലവി അദ്ദേഹത്തിന് അനിഷ്ടമായി. അദ്ദേഹം ഉള്ളിൽ പിറുപിറുത്തു: “അവർ ദാവീദിന് പതിനായിരം കൊടുത്തു; എന്നാൽ എനിക്ക് ആയിരംമാത്രം. ഇനി രാജത്വമല്ലാതെ മറ്റെന്താണ് അവനു കിട്ടാനുള്ളത്?”
1SA 18:9 ആ സമയംമുതൽ ശൗൽ ദാവീദിനെ അസൂയനിറഞ്ഞ കണ്ണുകളോടെ നോക്കിത്തുടങ്ങി.
1SA 18:10 പിറ്റേദിവസം ദൈവത്തിൽനിന്നുള്ള ഒരു ദുരാത്മാവ് ശൗലിന്റെമേൽ ശക്തിയോടെ വന്നു. അയാൾ തന്റെ അരമനയിൽ ഉന്മാദാവസ്ഥയിൽ പുലമ്പിക്കൊണ്ടിരുന്നു; ദാവീദോ, പതിവുപോലെ കിന്നരം വായിച്ചുകൊണ്ടുമിരുന്നു. ശൗലിന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു.
1SA 18:11 “ദാവീദിനെ ചുമരോടുചേർത്തു തറച്ചുകളയാം,” എന്നു വിചാരിച്ച് ശൗൽ കുന്തം എറിഞ്ഞു; എന്നാൽ ദാവീദ് രണ്ടുതവണ ഒഴിഞ്ഞു മാറിക്കളഞ്ഞു.
1SA 18:12 യഹോവ ദാവീദിനോടുകൂടെയിരിക്കുകയും ശൗലിനെ കൈവെടിയുകയും ചെയ്തതുകൊണ്ട് ശൗൽ ദാവീദിനെ ഏറ്റവും ഭയപ്പെട്ടു.
1SA 18:13 അതിനാൽ അദ്ദേഹം ദാവീദിനെ തന്നിൽനിന്ന് അകറ്റി; അദ്ദേഹത്തെ ഒരു സഹസ്രാധിപനാക്കി. അങ്ങനെ സൈനികനടപടികളിൽ ദാവീദ് യുദ്ധം നയിച്ചുംവന്നു.
1SA 18:14 ദാവീദ് തന്റെ വഴികളിലെല്ലാം വിജയംകൈവരിച്ചു, കാരണം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
1SA 18:15 ഇങ്ങനെ ദാവീദ് എല്ലാക്കാര്യങ്ങളിലും വിജയംകൈവരിക്കുന്നു എന്നുകണ്ടപ്പോൾ, ശൗൽ അദ്ദേഹത്തെ കൂടുതൽ ഭയപ്പെട്ടു.
1SA 18:16 എന്നാൽ ദാവീദ് സമർഥമായി യുദ്ധം നയിച്ചിരുന്നതിനാൽ സകല ഇസ്രായേലും യെഹൂദയും അദ്ദേഹത്തെ സ്നേഹിച്ചു.
1SA 18:17 ശൗൽ ദാവീദിനോടു പറഞ്ഞു: “ഇതാ എന്റെ മൂത്തമകൾ മേരബ്. അവളെ ഞാൻ നിനക്കു ഭാര്യയായി നൽകാം; വീരോചിതമായി എന്നെ സേവിക്കുകയും എനിക്കുവേണ്ടി യഹോവയുടെ യുദ്ധങ്ങൾ നടത്തുകയും ചെയ്താൽമാത്രം മതി. തന്റെ കൈയല്ല; ഫെലിസ്ത്യരുടെ കൈതന്നെ അവന്റെമേൽ പതിക്കട്ടെ” എന്നു ശൗൽ ചിന്തിച്ചിരുന്നു.
1SA 18:18 എന്നാൽ ദാവീദ് ശൗലിനോട്, “രാജാവിന്റെ മരുമകനാകാൻ ഞാൻ ആര്? ഇസ്രായേലിൽ എന്റെ കുടുംബവും എന്റെ കുലവും എന്തുള്ളൂ?”
1SA 18:19 ശൗലിന്റെ മകളായ മേരബിനെ ദാവീദിനു ഭാര്യയായി കൊടുക്കേണ്ട സമയംവന്നപ്പോൾ ശൗൽ അവളെ മെഹോലാത്യനായ അദ്രീയേലിനെക്കൊണ്ട് വിവാഹംകഴിപ്പിച്ചു.
1SA 18:20 ശൗലിന്റെ മകളായ മീഖൾ ദാവീദിനെ സ്നേഹിച്ചു. ഇതേപ്പറ്റി ശൗലിന് അറിവുകിട്ടിയപ്പോൾ അയാൾ സന്തോഷിച്ചു.
1SA 18:21 “അവൾ അവന് ഒരു കെണിയായിരിക്കുകയും ഫെലിസ്ത്യരുടെ കൈകൾ അവന്റെമേൽ പതിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവളെ അവനു നൽകും,” എന്നു ശൗൽ വിചാരിച്ചു. അതുകൊണ്ടു ശൗൽ ദാവീദിനോട്: “ഇതാ, ഈ രണ്ടാംപ്രാവശ്യം നീ എനിക്കു മരുമകനായിത്തീരണം” എന്നു പറഞ്ഞു.
1SA 18:22 ശൗൽ തന്റെ പരിചാരകന്മാരെ വിളിച്ച്: “ ‘നോക്കൂ, രാജാവു നിന്നിൽ പ്രസാദിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ ഭൃത്യന്മാർക്കെല്ലാം നിന്നോടിഷ്ടമാണ്; അതുകൊണ്ടു നീ രാജാവിന്റെ മരുമകനായിത്തീരണം’ എന്നിങ്ങനെ ദാവീദിനോടു രഹസ്യമായി പറയാൻ” അവരെ നിയോഗിച്ചു.
1SA 18:23 അവർ ആ വാക്കുകൾതന്നെ ദാവീദിനോടു പറഞ്ഞു. എന്നാൽ ദാവീദ് അവരോട്: “രാജാവിന്റെ മരുമകനായിത്തീരുക ഒരു നിസ്സാരകാര്യമെന്നു നിങ്ങൾ ചിന്തിക്കുന്നോ? ഞാൻ ദരിദ്രനും എളിയവനുമാണല്ലോ” എന്നു പറഞ്ഞു.
1SA 18:24 അവർ ദാവീദിന്റെ വാക്കുകൾ രാജാവിനെ അറിയിച്ചു.
1SA 18:25 “ ‘ശത്രുക്കളോടു പ്രതികാരമായി ഫെലിസ്ത്യരുടെ നൂറ് അഗ്രചർമമല്ലാതെ മറ്റു യാതൊന്നും രാജാവ് സ്ത്രീധനമായി ആഗ്രഹിക്കുന്നില്ല,’ എന്നു നിങ്ങൾ ദാവീദിനോടു പറയുക” എന്നു ശൗൽ അവരോടു കൽപ്പിച്ചു. ഫെലിസ്ത്യരുടെ കൈയാൽ ദാവീദിനെ വീഴ്ത്തണമെന്നാണു ശൗൽ ചിന്തിച്ചത്.
1SA 18:26 ശൗലിന്റെ ഭൃത്യന്മാർ ഈ വിവരം ദാവീദിനെ അറിയിച്ചപ്പോൾ രാജാവിന്റെ മരുമകനാകുന്നത് അദ്ദേഹത്തിനു സന്തോഷമായി. അതിനാൽ വ്യവസ്ഥയുടെ കാലാവധി തീരുന്നതിനുമുമ്പുതന്നെ
1SA 18:27 ദാവീദ് തന്റെ പടയാളികളോടുകൂടി പുറപ്പെട്ടുചെന്ന് ഫെലിസ്ത്യരിൽ ഇരുനൂറുപേരെ വധിച്ചു; രാജാവിന്റെ മരുമകനായിത്തീരുന്നതിനുവേണ്ടി അവരുടെ അഗ്രചർമം കൊണ്ടുവന്ന് അദ്ദേഹം രാജാവിന് എണ്ണം ഏൽപ്പിച്ചു. അപ്പോൾ ശൗൽ തന്റെ മകൾ മീഖളിനെ അദ്ദേഹത്തിനു വിവാഹംകഴിച്ചുകൊടുത്തു.
1SA 18:28 യഹോവ ദാവീദിനോടുകൂടെ ഉണ്ടെന്നും തന്റെ മകൾ മീഖൾ ദാവീദിനെ സ്നേഹിക്കുന്നെന്നും ശൗലിനു ബോധ്യമായി.
1SA 18:29 അതിനാൽ ശൗൽ ദാവീദിനെ കൂടുതൽ ഭയപ്പെട്ടു. അദ്ദേഹം ദാവീദിന്റെ നിത്യശത്രുവായിത്തീർന്നു.
1SA 18:30 ഫെലിസ്ത്യപ്രഭുക്കന്മാർ യുദ്ധത്തിനു പുറപ്പെട്ടുവന്നു. അപ്പോഴൊക്കെയും ദാവീദ് ശൗലിന്റെ മറ്റു സേനാധിപന്മാരെക്കാൾ കൂടുതൽ വിജയം നേടിയിരുന്നു. അങ്ങനെ ദാവീദിന്റെ പേരു പ്രസിദ്ധമായിത്തീർന്നു.
1SA 19:1 അതിനുശേഷം ദാവീദിനെ വധിക്കണമെന്ന് ശൗൽ തന്റെ പുത്രനായ യോനാഥാനോടും സകലഭൃത്യന്മാരോടും കൽപ്പിച്ചു. എന്നാൽ യോനാഥാൻ ദാവീദിനെ വളരെയധികം സ്നേഹിച്ചിരുന്നു,
1SA 19:2 അദ്ദേഹം ദാവീദിനോടു പറഞ്ഞു: “നീ വളരെ കരുതിയിരിക്കണം, എന്റെ പിതാവായ ശൗൽ നിന്നെ കൊന്നുകളയാൻ തക്കംനോക്കിയിരിക്കുന്നു. നാളെ രാവിലെതന്നെ ഗൂഢമായൊരു സ്ഥലത്ത് ഒളിച്ചിരിക്കണം.
1SA 19:3 നീ ഒളിച്ചിരിക്കുന്ന വയലിൽ ഞാൻ എന്റെ പിതാവുമായിവന്ന് അദ്ദേഹത്തോട് നിന്നെപ്പറ്റി സംസാരിക്കും. അങ്ങനെ എനിക്കു മനസ്സിലാക്കാൻ കഴിയുന്നതു ഞാൻ നിന്നെ അറിയിക്കും.”
1SA 19:4 യോനാഥാൻ തന്റെ പിതാവായ ശൗലിനോട് ദാവീദിനെപ്പറ്റി നിരവധി നല്ലകാര്യങ്ങൾ പറഞ്ഞു: “രാജാവേ, അങ്ങയുടെ ദാസനായ ദാവീദിനോട് അങ്ങു ദോഷമായി പ്രവർത്തിക്കരുത്. അദ്ദേഹം അങ്ങയോടു ദ്രോഹമൊന്നും ചെയ്തിട്ടില്ല; എന്നുമാത്രമല്ല, അദ്ദേഹം ചെയ്തിട്ടുള്ളതെല്ലാം അങ്ങേക്ക് ഏറ്റവും ഗുണകരമായിത്തീർന്നിട്ടുമുണ്ട്.
1SA 19:5 ദാവീദ് ആ ഫെലിസ്ത്യനെ കൊന്നത് തന്റെ ജീവൻ പണയപ്പെടുത്തിക്കൊണ്ടാണല്ലോ. അന്നു യഹോവ ഇസ്രായേലിനു വലിയൊരു വിജയം നേടിത്തന്നു; അങ്ങും അതുകണ്ടു സന്തോഷിച്ചല്ലോ? യാതൊരു കാരണവുംകൂടാതെ ദാവീദിനെപ്പോലെ നിർദോഷിയായ ഒരുവനെക്കൊന്ന് അങ്ങ് ഒരു കുറ്റകൃത്യം ചെയ്യുന്നതെന്തിന്?”
1SA 19:6 ശൗൽ യോനാഥാന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ട്: “ജീവനുള്ള യഹോവയാണെ, ഞാൻ ദാവീദിനെ കൊല്ലുകയില്ല” എന്നു ശപഥംചെയ്തു.
1SA 19:7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ച് ഉണ്ടായ സംഭാഷണമെല്ലാം അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹം ദാവീദിനെ കൂട്ടിക്കൊണ്ട് ശൗലിന്റെ അടുത്തുവന്നു. ദാവീദ് മുമ്പിലത്തെപ്പോലെ ശൗലിന്റെ സന്നിധിയിൽ കഴിയുകയും ചെയ്തു.
1SA 19:8 വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ദാവീദ് പുറപ്പെട്ട് ഫെലിസ്ത്യരുമായി കഠിനമായി പൊരുതി. അവർ ദാവീദിന്റെ മുമ്പിൽനിന്ന് തോറ്റോടി.
1SA 19:9 ഒരിക്കൽ കൈയിൽ കുന്തവുമായി ശൗൽ തന്റെ അരമനയിൽ ഇരിക്കുമ്പോൾ യഹോവയിൽനിന്നുള്ള ദുരാത്മാവു ശൗലിന്റെമേൽ വന്നു. ദാവീദ് കിന്നരം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.
1SA 19:10 അദ്ദേഹത്തെ ചുമരോടുചേർത്തു കുന്തംകൊണ്ടു തറയ്ക്കാൻ ശൗൽ ശ്രമിച്ചു. അയാൾ കുന്തം പ്രയോഗിക്കവേ ദാവീദ് ഒഴിഞ്ഞുകളഞ്ഞു. കുന്തം ചുമരിൽ തറഞ്ഞുകയറി. അന്നുരാത്രി ദാവീദ് ഓടി രക്ഷപ്പെടുകയും ചെയ്തു.
1SA 19:11 ആ രാത്രിതന്നെ ദാവീദിന്റെ വീടിനു കാവൽനിൽക്കുന്നതിന് ശൗൽ ഭടന്മാരെ അയച്ചു. രാവിലെ അദ്ദേഹം ഇറങ്ങിവരുമ്പോൾ കൊന്നുകളയുന്നതിനായി കൽപ്പനകൊടുക്കുകയും ചെയ്തു. ദാവീദിന്റെ ഭാര്യയായ മീഖൾ കാര്യം മനസ്സിലാക്കിയിട്ട് അദ്ദേഹത്തോട്: “ഇന്നു രാത്രി പ്രാണരക്ഷാർഥം ഓടിപ്പോകുന്നില്ലെങ്കിൽ നാളെ പ്രഭാതത്തിൽ അങ്ങു കൊല്ലപ്പെടും” എന്നു പറഞ്ഞു.
1SA 19:12 അങ്ങനെ മീഖൾ ദാവീദിനെ ഒരു ജനാലയിലൂടെ ഇറക്കിവിട്ടു. അദ്ദേഹം ഓടി രക്ഷപ്പെടുകയും ചെയ്തു.
1SA 19:13 പിന്നെ മീഖൾ ഒരു ബിംബമെടുത്ത് ദാവീദിന്റെ കിടക്കയിൽ കിടത്തി. അതിന്റെ തലയിൽ കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയിട്ടു, ഉടൽ തുണികൊണ്ട് പുതപ്പിക്കുകയും ചെയ്തു.
1SA 19:14 ദാവീദിനെ പിടിക്കാൻ ശൗൽ അയച്ച പ്രതിനിധികൾ വന്നപ്പോൾ, “അദ്ദേഹം സുഖമില്ലാതെ കിടക്കുന്നു” എന്നു മീഖൾ അറിയിച്ചു.
1SA 19:15 ശൗൽ ആ പ്രതിനിധികളെ വീണ്ടും ദാവീദിന്റെ ഭവനത്തിലേക്കയച്ചു. “അവനെ കൊല്ലേണ്ടതിന് കിടക്കയോടെ എന്റെമുമ്പിൽ കൊണ്ടുവരിക,” എന്നു കൽപ്പിച്ചു.
1SA 19:16 എന്നാൽ അവർ മുറിയിൽ പ്രവേശിച്ചപ്പോൾ ദാവീദിന്റെ കിടക്കയിൽ ഒരു ബിംബം തലയ്ക്കൽ കോലാട്ടുരോമംകൊണ്ടുള്ള മൂടിയുമായി കിടക്കുന്നതു കണ്ടു.
1SA 19:17 ശൗൽ മീഖളിനോട്: “നീ എന്നെ ഈ വിധം ചതിച്ചതെന്തിന്? എന്റെ ശത്രു രക്ഷപ്പെടാൻ തക്കവണ്ണം നീ അവനെ വിട്ടയയ്ക്കുകയും ചെയ്തതെന്ത്?” എന്നു ചോദിച്ചു. “എന്നെ വിട്ടയയ്ക്കുക; അല്ലെങ്കിൽ ഞാൻ നിന്നെ കൊന്നുകളയും എന്ന് അയാൾ എന്നോടു പറഞ്ഞു,” എന്ന് മീഖൾ മറുപടി നൽകി.
1SA 19:18 ദാവീദ് രക്ഷപ്പെട്ട് ഓടി രാമായിൽ ശമുവേലിന്റെ അടുത്തെത്തി. ശൗൽ തന്നോടു ചെയ്തതെല്ലാം ദാവീദ് ശമുവേലിനെ അറിയിച്ചു. പിന്നെ അവരിരുവരും നയ്യോത്തിലേക്കുപോയി അവിടെ താമസിച്ചു.
1SA 19:19 “ദാവീദ് രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ശൗലിന് അറിവുകിട്ടി.
1SA 19:20 അതിനാൽ ദാവീദിനെ പിടിക്കാൻ ശൗൽ ആളുകളെ അയച്ചു. എന്നാൽ, ഒരുകൂട്ടം പ്രവാചകന്മാർ ശമുവേലിന്റെ നേതൃത്വത്തിൽ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ശൗലിന്റെ ദൂതന്മാർ കണ്ടു. ദൈവാത്മാവ് ശൗലിന്റെ ആളുകളുടെമേലും വന്നു; അവരും പ്രവചിച്ചുതുടങ്ങി.
1SA 19:21 ഇതറിഞ്ഞ് ശൗൽ കൂടുതൽ ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി. ശൗൽ മൂന്നാംപ്രാവശ്യവും ദൂതന്മാരെ അയച്ചു. അവരും പ്രവചിച്ചുതുടങ്ങി.
1SA 19:22 അവസാനം ശൗൽതന്നെ രാമായിലേക്കു പുറപ്പെട്ട് സേക്കൂവിലെ വലിയ ജലസംഭരണിയിങ്കൽ എത്തി. “ശമുവേലും ദാവീദും എവിടെ?” എന്ന് അദ്ദേഹം തിരക്കി. “രാമായിലെ നയ്യോത്തിലുണ്ട്,” എന്ന് ഒരാൾ മറുപടി പറഞ്ഞു.
1SA 19:23 അങ്ങനെ ശൗൽ രാമായിലെ നയ്യോത്തിലെത്തി. എന്നാൽ ദൈവാത്മാവ് ശൗലിന്റെമേൽ വന്നു. അയാൾ നയ്യോത്തിലെത്തുന്നതുവരെ പ്രവചിച്ചുംകൊണ്ടുനടന്നു.
1SA 19:24 ശൗൽ വസ്ത്രം പറിച്ചുകളഞ്ഞ് ശമുവേലിന്റെ സന്നിധിയിലും പ്രവചിച്ചുകൊണ്ടിരുന്നു. അന്നു രാവും പകലും മുഴുവൻ നഗ്നനായിക്കിടന്നു. “ശൗലും പ്രവാചകഗണത്തിലുണ്ടോ?” എന്ന് ആളുകൾ പറഞ്ഞുവരുന്നതിനു കാരണം ഇതാണ്.
1SA 20:1 അതിനുശേഷം ദാവീദ് രാമായിലെ നയ്യോത്തിൽനിന്ന് ഓടി യോനാഥാന്റെ അടുത്തെത്തി. “ഞാനെന്തു ചെയ്തു? എന്റെ കുറ്റമെന്ത്? എന്നെ കൊല്ലുന്നതിനു തക്കവണ്ണം ഞാൻ അങ്ങയുടെ പിതാവിനോട് എന്തു തെറ്റുചെയ്തു?” എന്ന് അദ്ദേഹം യോനാഥാനോടു ചോദിച്ചു.
1SA 20:2 യോനാഥാൻ മറുപടി പറഞ്ഞു: “ഇല്ല, നീ മരിക്കുകയില്ല. എന്റെ പിതാവ് ചെറുതോ വലുതോ ആയ ഏതു കാര്യവും എന്നോടു രഹസ്യമായി ആലോചിക്കാതെ ചെയ്യാറില്ല. പിന്നെ ഇക്കാര്യം അദ്ദേഹം എന്നിൽനിന്ന് എന്തിനു മറയ്ക്കുന്നു? അതിനാൽ ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല.”
1SA 20:3 എന്നാൽ ദാവീദ് പിന്നെയും അദ്ദേഹത്തോട്: “അങ്ങേക്കു ഞാൻ ഏറ്റം പ്രിയമുള്ളവനാണെന്ന് അങ്ങയുടെ പിതാവിനു നല്ലതുപോലെ അറിയാം. ‘യോനാഥാൻ ഇക്കാര്യം അറിഞ്ഞ് ദുഃഖിക്കാതിരിക്കാൻ,’ അദ്ദേഹം ഇക്കാര്യം അറിയാതിരിക്കട്ടെ എന്ന് അദ്ദേഹം വിചാരിക്കുന്നു. എന്നാൽ, ജീവനുള്ള യഹോവയാണെ, അങ്ങാണെ, എനിക്കും മരണത്തിനുമിടയിൽ ഒരടിയകലംമാത്രമേയുള്ളൂ” എന്നു ശപഥംചെയ്തു.
1SA 20:4 അപ്പോൾ യോനാഥാൻ ദാവീദിനോട്: “ഞാനെന്തുചെയ്യണമെന്നാണു നീ ആഗ്രഹിക്കുന്നത്? അതു ഞാൻ ചെയ്തുതരാം” എന്നു പറഞ്ഞു.
1SA 20:5 ദാവീദ് യോനാഥാനോടു പറഞ്ഞു: “നോക്കൂ, നാളെ അമാവാസിയാകുന്നുവല്ലോ? രാജാവിനോടൊപ്പം ഞാനും പന്തിഭോജനം കഴിക്കേണ്ടതാണല്ലോ! എന്നാൽ മറ്റെന്നാൾ സന്ധ്യവരെ വയലിൽ ഒളിച്ചിരിക്കാൻ എന്നെ അനുവദിക്കണം.
1SA 20:6 അങ്ങയുടെ പിതാവ് എന്റെ അസാന്നിധ്യം മനസ്സിലാക്കുകയും എന്നെ അന്വേഷിക്കുകയുംചെയ്താൽ, ‘ബേത്ലഹേമിൽ തന്റെ പിതൃനഗരത്തിൽ തന്റെ കുലത്തിനെല്ലാം ഒരു വാർഷികബലി ഉള്ളതിനാൽ അവിടേക്കു പോകണമെന്ന് ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു’ എന്നു മറുപടി പറയണം.
1SA 20:7 ‘കൊള്ളാം, പൊയ്ക്കൊള്ളട്ടെ,’ എന്ന് അദ്ദേഹം പറയുന്നപക്ഷം അങ്ങയുടെ ദാസനായ ഞാൻ സുരക്ഷിതനാണ്. എന്നാൽ അതിൽ അദ്ദേഹം കോപാകുലനായിത്തീർന്നെങ്കിൽ, അദ്ദേഹം എനിക്കു ദോഷം നിരൂപിച്ചിരിക്കുന്നു എന്ന് അങ്ങേക്കു മനസ്സിലാക്കാം.
1SA 20:8 അങ്ങ് ഈ ദാസനോടു കരുണ കാണിക്കണം. നമ്മൾതമ്മിൽ യഹോവയുടെമുമ്പാകെ ഒരു ഉടമ്പടി ചെയ്തിട്ടുണ്ടല്ലോ. എന്നിൽ കുറ്റമെന്തെങ്കിലും ഉണ്ടെങ്കിൽ അങ്ങയുടെ കൈകൊണ്ടുതന്നെ എന്നെ കൊന്നുകളയുക. എന്തിന് അങ്ങയുടെ പിതാവിന്റെ കൈയിൽ എന്നെ ഏൽപ്പിക്കണം.”
1SA 20:9 “ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല,” യോനാഥാൻ പ്രതിവചിച്ചു. “എന്റെ പിതാവു നിനക്കു ദോഷം നിരൂപിക്കുന്നു എന്നതിന് ഒരു ചെറുസൂചനയെങ്കിലും കിട്ടിയാൽ ഞാനതു നിന്നെ അറിയിക്കാതിരിക്കുമോ?”
1SA 20:10 “എന്നാൽ അങ്ങയുടെ പിതാവ് കഠിനമായി സംസാരിക്കുന്നെങ്കിൽ എന്നെ അത് ആരറിയിക്കും?” എന്നു ദാവീദ് ചോദിച്ചു.
1SA 20:11 “വരൂ, നമുക്കു വയലിലേക്കു പോകാം,” എന്നു യോനാഥാൻ ദാവീദിനോട് പറഞ്ഞു. അങ്ങനെ അവരിരുവരും ഒരുമിച്ചു വയലിലേക്കുപോയി.
1SA 20:12 അവിടെവെച്ച് യോനാഥാൻ ദാവീദിനോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി. മറ്റെന്നാൾ ഈ നേരത്തിനകം തീർച്ചയായും ഞാൻ എന്റെ പിതാവിനോട് നിന്നെപ്പറ്റി സംസാരിക്കും. അദ്ദേഹത്തിനു നിന്നോടു പ്രീതിയാണെങ്കിൽ ഞാനക്കാര്യം ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
1SA 20:13 എന്നാൽ മറിച്ച് അദ്ദേഹം നിനക്കു ദ്രോഹം നിരൂപിക്കുന്നതായി മനസ്സിലായാൽ ഞാനതു നിന്നെ അറിയിക്കുകയും നിന്നെ സുരക്ഷിതനായി പറഞ്ഞയയ്ക്കുകയും ചെയ്യും. അല്ലാത്തപക്ഷം യഹോവ എന്നെ കഠിനമായി ശിക്ഷിക്കട്ടെ. യഹോവ എന്റെ പിതാവിനോടുകൂടെയിരുന്നതുപോലെ, നിന്നോടുകൂടെയും ഇരിക്കുമാറാകട്ടെ.
1SA 20:14 എന്നാൽ ഞാൻ ജീവിച്ചിരിക്കുന്നതുവരെ, യഹോവയുടെ കരുണയ്ക്കു തുല്യമായ അചഞ്ചലമായ കരുണ നീ എന്നോടു കാണിക്കണം. ഞാൻ മരിച്ചാൽ
1SA 20:15 എന്റെ കുടുംബത്തിന്റെ നേർക്കു നിന്റെ അചഞ്ചലമായ കരുണ ഒരിക്കലും അറ്റുപോകരുത്; യഹോവ ദാവീദിന്റെ ശത്രുക്കളെ ഭൂമിയിൽനിന്ന് സമൂലം ഛേദിച്ചുകളയുന്ന കാലത്തുപോലും.
1SA 20:16 “അങ്ങനെ ദാവീദിന്റെ ശത്രുക്കളോട് യഹോവ കണക്കു ചോദിക്കട്ടെ,” എന്നു പറഞ്ഞ് യോനാഥാൻ ദാവീദിന്റെ ഭവനവുമായി ഉടമ്പടിചെയ്തു.
1SA 20:17 യോനാഥാൻ പ്രാണനെപ്പോലെ ദാവീദിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, ആ സ്നേഹബന്ധത്തിന്റെ പേരിൽ ദാവീദിനെക്കൊണ്ടു വീണ്ടും ശപഥംചെയ്യിച്ചു.
1SA 20:18 അതിനുശേഷം യോനാഥാൻ ദാവീദിനോടു പറഞ്ഞു: “നാളെ അമാവാസിയാണല്ലോ! നിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കുന്നതിനാൽ അസാന്നിധ്യം ശ്രദ്ധിക്കപ്പെടും.
1SA 20:19 മറ്റെന്നാൾ സന്ധ്യയോടടുത്ത് ഈ പ്രശ്നങ്ങളുടെ തുടക്കത്തിൽ നീ ഒളിച്ചിരുന്ന സ്ഥാനത്ത്; ഏസെൽക്കല്ലിന്റെ മറവിൽ ഒളിച്ചിരിക്കുക.
1SA 20:20 ഞാൻ ഒരു ലക്ഷ്യത്തിലേക്ക് എന്ന ഭാവേന മൂന്ന് അമ്പുകൾ കല്ലിന്റെ വശത്തേക്ക് എയ്യും.
1SA 20:21 ‘പോയി അമ്പുകൾ നോക്കിയെടുത്തു കൊണ്ടുവരൂ,’ എന്നു പറഞ്ഞു ഞാനൊരു ബാലനെ അയയ്ക്കും. ‘നോക്കൂ, അമ്പുകൾ നിന്റെ ഇപ്പുറത്ത് എടുത്തുകൊണ്ടുവരൂ,’ എന്നു ഞാൻ വിളിച്ചുപറയുന്നപക്ഷം നീ എഴുന്നേറ്റുവരണം. ജീവനുള്ള യഹോവയാണെ, നീ സുരക്ഷിതനാണ്; യാതൊരാപത്തുമില്ല.
1SA 20:22 എന്നാൽ ‘നോക്കൂ, അമ്പുകൾ നിന്റെ അപ്പുറത്ത് അതാ,’ എന്നു ഞാൻ ആ ബാലനോടു വിളിച്ചുപറയുന്നപക്ഷം നീ പൊയ്ക്കൊള്ളൂ; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
1SA 20:23 ഓർക്കുക: ഞാനും നീയുംതമ്മിൽ പറഞ്ഞൊത്തിരിക്കുന്ന ഇക്കാര്യത്തിൽ യഹോവതന്നെ എനിക്കും നിനക്കും മധ്യേ എന്നേക്കുംസാക്ഷി.”
1SA 20:24 അങ്ങനെ ദാവീദ് വയലിൽ പോയി ഒളിച്ചിരുന്നു. അമാവാസിയുടെ ഉത്സവദിനം വന്നപ്പോൾ രാജാവു പന്തിഭോജനത്തിനിരുന്നു.
1SA 20:25 അദ്ദേഹം ആചാരമര്യാദകളനുസരിച്ച് ഭിത്തിയോടു ചേർന്നുള്ള തന്റെ ഇരിപ്പിടത്തിൽ ഇരുന്നു. യോനാഥാൻ അദ്ദേഹത്തിന് അഭിമുഖമായിരുന്നു. ശൗലിന്റെ പാർശ്വത്തിൽ അബ്നേർ ഇരുന്നു. എന്നാൽ ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു.
1SA 20:26 അന്നു ശൗൽ ഒന്നും മിണ്ടിയില്ല. “ദാവീദിന് അശുദ്ധി വരത്തക്കവണ്ണം എന്തെങ്കിലും സംഭവിച്ചുകാണും! അതേ അവന് ശുദ്ധിയില്ല!” എന്നു ശൗൽ ചിന്തിച്ചു.
1SA 20:27 എന്നാൽ അടുത്തദിവസമായ മാസപ്പിറവിയുടെ രണ്ടാംദിനത്തിലും ദാവീദിന്റെ ഇരിപ്പിടം ഒഴിഞ്ഞുകിടന്നിരുന്നു. അപ്പോൾ ശൗൽ തന്റെ മകനായ യോനാഥാനോട്: “ഇന്നലെയും ഇന്നും യിശ്ശായിയുടെ മകൻ ഭോജനത്തിനു വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു.
1SA 20:28 യോനാഥാൻ അതിനു മറുപടി പറഞ്ഞു: “ബേത്ലഹേംവരെ പോകുന്നതിനു ദാവീദ് നിർബന്ധപൂർവം എന്നോട് അനുവാദം ചോദിച്ചു:
1SA 20:29 ‘ഞങ്ങളുടെ കുടുംബമെല്ലാം ഒത്തുചേർന്ന് നഗരത്തിൽവെച്ച് ഒരു യാഗം അർപ്പിക്കുകയാണ്, അവിടെയെത്താൻ എന്റെ ജ്യേഷ്ഠൻ ആജ്ഞാപിച്ചിരിക്കുന്നു; നിനക്കെന്നോടു പ്രിയമുണ്ടെങ്കിൽ പോകാനും എന്റെ സഹോദരന്മാരെ കാണാനും എന്നെ അനുവദിക്കണമെന്നും ദാവീദ് നിർബന്ധിച്ചു.’ അതുമൂലമാണ് അദ്ദേഹം രാജാവിന്റെ വിരുന്നിനു വരാതിരുന്നത്.”
1SA 20:30 ശൗലിന്റെ ക്രോധം യോനാഥാന്റെനേരേ ജ്വലിച്ചു. അദ്ദേഹം അയാളോട്: “വക്രതയും ദുശ്ശാഠ്യവുമുള്ളവളുടെ മകനേ! നിന്റെ ലജ്ജയ്ക്കും നിന്നെ പെറ്റ നിന്റെ അമ്മയുടെ ലജ്ജയ്ക്കുമായി, നീ യിശ്ശായിപുത്രന്റെ പക്ഷംപിടിക്കുന്നു എന്ന് എനിക്കറിഞ്ഞുകൂടേ?
1SA 20:31 യിശ്ശായിപുത്രൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയോ നിന്റെ രാജത്വമോ ഉറയ്ക്കുകയില്ല. ഉടൻ ആളയച്ച് അവനെ എന്റെ അടുക്കൽ വരുത്തുക. അവൻ തീർച്ചയായും മരിക്കണം!” എന്നു പറഞ്ഞു.
1SA 20:32 “അയാളെ എന്തിനു കൊല്ലണം? അയാൾ എന്തു തെറ്റുചെയ്തു?” യോനാഥാൻ സ്വപിതാവിനോടു ചോദിച്ചു.
1SA 20:33 എന്നാൽ ശൗൽ അവനെ കൊല്ലുന്നതിനായി അവന്റെനേരേ കുന്തമോങ്ങി. അപ്പോൾ തന്റെ പിതാവു ദാവീദിനെ കൊല്ലുന്നതിനു നിശ്ചയിച്ചിരിക്കുന്നു എന്ന് യോനാഥാന് ബോധ്യമായി.
1SA 20:34 ഉഗ്രകോപത്തോടെ യോനാഥാൻ തീൻമേശയിൽനിന്നും എഴുന്നേറ്റുപോയി. അമാവാസിയുടെ പിറ്റേന്നാൾ അദ്ദേഹം യാതൊന്നും ഭക്ഷിച്ചില്ല. തന്റെ പിതാവു ദാവീദിന്റെനേരേ അനുഷ്ഠിച്ച ലജ്ജാകരമായ പെരുമാറ്റത്തിൽ അദ്ദേഹം ഏറ്റവും ദുഃഖിതനായിരുന്നു.
1SA 20:35 പിറ്റേന്നു പ്രഭാതത്തിൽ ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്ത് യോനാഥാൻ വയലിലേക്കുപോയി. ഒരു ബാലനും അദ്ദേഹത്തിന്റെകൂടെ ഉണ്ടായിരുന്നു.
1SA 20:36 “ഓടിച്ചെന്ന് ഞാൻ എയ്യുന്ന അമ്പുകൾ നോക്കിയെടുത്തുകൊണ്ടുവരിക,” എന്ന് യോനാഥാൻ ബാലനോടു പറഞ്ഞു. ബാലൻ ഓടിപ്പോയപ്പോൾ യോനാഥാൻ അവന്റെ അപ്പുറത്തേക്ക് ഒരമ്പെയ്തു.
1SA 20:37 അമ്പു ചെന്നുവീണ ഇടത്തിൽ ആ ബാലൻ എത്തിയപ്പോൾ യോനാഥാൻ അവനോടു വിളിച്ചുപറഞ്ഞു. “അമ്പു നിന്റെ അപ്പുറത്തല്ലോ?”
1SA 20:38 വീണ്ടും അദ്ദേഹം വിളിച്ചുപറഞ്ഞു, “വേഗം, വേഗം ചെല്ലൂ, നിൽക്കരുത്” ബാലൻ അമ്പെടുത്ത് തന്റെ യജമാനന്റെ അടുത്തേക്കു കൊണ്ടുവന്നു.
1SA 20:39 ഇതേപ്പറ്റി യാതൊന്നും ആ ബാലന് അറിഞ്ഞുകൂടായിരുന്നു. യോനാഥാനും ദാവീദിനുംമാത്രമേ ഇതിന്റെ പൊരുൾ അറിയാമായിരുന്നുള്ളൂ.
1SA 20:40 പിന്നെ യോനാഥാൻ തന്റെ ആയുധങ്ങൾ ആ ബാലനെ ഏൽപ്പിച്ചിട്ട്, “നഗരത്തിലേക്കു തിരിച്ചു കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞ്” അവനെ അയച്ചു.
1SA 20:41 ആ ബാലൻ പോയിക്കഴിഞ്ഞപ്പോൾ ദാവീദ് പാറയുടെ തെക്കുഭാഗത്തുനിന്ന് എഴുന്നേറ്റുവന്ന് യോനാഥാന്റെ മുമ്പിൽ മൂന്നുപ്രാവശ്യം സാഷ്ടാംഗം വീണുവണങ്ങി. അവർ പരസ്പരം ചുംബിച്ചുകരഞ്ഞു. ദാവീദ് ഉച്ചത്തിൽ കരഞ്ഞുപോയി.
1SA 20:42 യോനാഥാൻ ദാവീദിനോട്: “ ‘എനിക്കും നിനക്കും എന്റെ പിൻഗാമികൾക്കും നിന്റെ പിൻഗാമികൾക്കും മധ്യേ, യഹോവ എന്നേക്കുംസാക്ഷി,’ എന്നു പറഞ്ഞ്, നാം പരസ്പരം സഖ്യം ചെയ്തിരിക്കുകയാൽ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് എഴുന്നേറ്റുപോയി. യോനാഥാനോ, പട്ടണത്തിലേക്കു മടങ്ങിപ്പോന്നു.
1SA 21:1 ദാവീദ് നോബിൽ പുരോഹിതനായ അഹീമെലെക്കിന്റെ അടുക്കൽ എത്തിച്ചേർന്നു. അദ്ദേഹത്തെ കണ്ടപ്പോൾ അഹീമെലെക്കു സംഭ്രമത്തോടെ: “അങ്ങെന്താണു തനിച്ചുവന്നത്? കൂടെ ആരുമില്ലാത്തതെന്താണ്?” എന്നു ചോദിച്ചു.
1SA 21:2 ദാവീദ് പുരോഹിതനായ അഹീമെലെക്കിനോടു മറുപടി പറഞ്ഞു: “രാജാവ് എന്നെ ഒരു പ്രത്യേക കാര്യത്തിനു ചുമതലപ്പെടുത്തിയിരിക്കുന്നു. ‘എന്നെ ചുമതലപ്പെടുത്തിയ കാര്യവും എനിക്കു നൽകിയിരിക്കുന്ന നിർദേശങ്ങളും ആരും അറിയരുത്,’ എന്നും കൽപ്പിച്ചിരിക്കുന്നു. എന്റെ ആൾക്കാരുടെ കാര്യമാകട്ടെ, ഒരു പ്രത്യേകസ്ഥലത്തു വന്നെത്താൻ ഞാനവരോടു പറഞ്ഞിരിക്കുകയാണ്.
1SA 21:3 അതിനാൽ ഇപ്പോൾ താങ്കളുടെ കൈവശം എന്തുണ്ട്? എനിക്ക് അഞ്ചപ്പം തരണം, ഇല്ലെങ്കിൽ ഇപ്പോൾ എന്തുണ്ടോ, അതു തരണം.”
1SA 21:4 ആ പുരോഹിതൻ ദാവീദിനോട്: “എന്റെ കൈവശം സാധാരണ അപ്പമില്ല, എങ്കിലും വിശുദ്ധമായ കുറെ അപ്പമുണ്ട്. അങ്ങയുടെ ഭൃത്യന്മാർ സ്ത്രീകളിൽനിന്ന് അകന്നിരിക്കുന്നവരെങ്കിൽമാത്രം അതു തരാം” എന്നു പറഞ്ഞു.
1SA 21:5 ദാവീദ് പുരോഹിതനോട്: “ഞാൻ പുറപ്പെട്ടതുമുതൽ ഈ മൂന്നുദിവസമായി സ്ത്രീകൾ ഞങ്ങളോട് അകന്നിരിക്കുന്നു. ഒരു സാധാരണ യാത്രയെങ്കിലും യുവാക്കന്മാരെല്ലാം വിശുദ്ധരായിരുന്നു; ഇപ്പോഴോ, അവർ എത്രയധികം ശുദ്ധിയുള്ളവരായിരിക്കും?” എന്നു മറുപടി പറഞ്ഞു.
1SA 21:6 അന്ന് ചൂടുള്ള അപ്പം കാഴ്ചയായി വെച്ചിട്ട് യഹോവയുടെ സന്നിധിയിൽനിന്ന് നീക്കംചെയ്ത കാഴ്ചയപ്പമല്ലാതെ വേറെ അപ്പം അവിടെയില്ലായിരുന്നു. അതിനാൽ, നീക്കിയ ആ വിശുദ്ധ അപ്പംതന്നെ പുരോഹിതൻ ദാവീദിനു നൽകി.
1SA 21:7 എന്നാൽ അന്ന് ശൗലിന്റെ ഭൃത്യന്മാരിൽ ഒരുവനെ അവിടെ യഹോവയുടെ സന്നിധിയിൽ തടഞ്ഞുവെച്ചിരുന്നു. ശൗലിന്റെ ഇടയന്മാരുടെ തലവനും ഏദോമ്യനുമായ ദോയേഗ് ആയിരുന്നു അത്.
1SA 21:8 ദാവീദ് വീണ്ടും അഹീമെലെക്കിനോടു ചോദിച്ചു. “ഇവിടെ അങ്ങയുടെപക്കൽ ഒരു വാളോ കുന്തമോ വല്ലതും ഉണ്ടോ? രാജാവു കൽപ്പിച്ചകാര്യം തിടുക്കത്തിൽ നിറവേറ്റേണ്ടിയിരുന്നതിനാൽ ഞാൻ എന്റെ വാളോ മറ്റായുധങ്ങളോ ഒന്നും എടുത്തിട്ടില്ല.”
1SA 21:9 പുരോഹിതൻ മറുപടി പറഞ്ഞു: “അങ്ങ് ഏലാതാഴ്വരയിൽവെച്ചു വധിച്ച ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ ഇവിടെയുണ്ട്. ഏഫോദിന്റെ പിറകിൽ അതൊരു തുണിയിൽ പൊതിഞ്ഞു വെച്ചിരിക്കുന്നു. അങ്ങേക്ക് ആവശ്യമെങ്കിൽ അതെടുക്കാം. അതല്ലാതെ മറ്റു വാളൊന്നും ഇവിടെയില്ല.” “അതിനുതുല്യം മറ്റൊന്നില്ലല്ലോ! അതെനിക്കു തരൂ,” എന്നു ദാവീദ് പറഞ്ഞു.
1SA 21:10 പിന്നെ ദാവീദ് രക്ഷപ്പെട്ട് ശൗലിനെക്കുറിച്ചുള്ള ഭയംനിമിത്തം ഗത്തിലെ രാജാവായ ആഖീശിന്റെ അടുക്കൽ എത്തി.
1SA 21:11 എന്നാൽ ആഖീശിന്റെ സേവകന്മാർ അദ്ദേഹത്തോട്: “ആ ദേശത്തിലെ രാജാവായ ദാവീദല്ലേ ഇത്. “ ‘ശൗൽ ആയിരങ്ങളെ കൊന്നു; എന്നാൽ, ദാവീദ് പതിനായിരങ്ങളെയും’ എന്ന് ഗാനപ്രതിഗാനമായി അവർ പാടി നൃത്തംചെയ്തത് ഇവനെക്കുറിച്ചല്ലോ?” എന്നു പറഞ്ഞു.
1SA 21:12 ദാവീദ് ഈ വാക്കുകളുടെ പൊരുൾ ഗ്രഹിച്ചതിനാൽ അദ്ദേഹം ഗത്തിലെ രാജാവായ ആഖീശിനെ വളരെ ഭയപ്പെട്ടു.
1SA 21:13 അതിനാൽ ദാവീദ് അവരുടെമുമ്പിൽ തന്റെ സ്വഭാവം മാറ്റി, അവരുടെ പിടിയിൽ ഇരിക്കെത്തന്നെ, വാതിൽപ്പലകകളിൽ കുത്തിവരച്ചും താടിമീശയിലൂടെ തുപ്പലൊഴുക്കിയുംകൊണ്ട് ഒരു ഭ്രാന്തനായി അഭിനയിച്ചു.
1SA 21:14 ഇതുകണ്ട ആഖീശ് തന്റെ സേവകന്മാരോട് ചോദിച്ചു: “ആ മനുഷ്യനെ നോക്കൂ! അയാൾ ഭ്രാന്തനാണ്! നിങ്ങൾ അയാളെ എന്തിന് എന്റെമുമ്പിൽ കൊണ്ടുവന്നു?
1SA 21:15 ഈ നാട്ടിലെങ്ങും ഭ്രാന്തമാർ ഇല്ലാഞ്ഞിട്ടോ എന്റെമുമ്പിൽ ഭ്രാന്തുകളിക്കാൻ നിങ്ങൾ ഈ മനുഷ്യനെ ഇങ്ങോട്ടുകൊണ്ടുവന്നത്? ഇത്തരക്കാർ വരേണ്ടത് എന്റെ അരമനയിലോ?”
1SA 22:1 അങ്ങനെ ദാവീദ് ഗത്ത് വിട്ടോടി അദുല്ലാം ഗുഹയിൽ അഭയംതേടി. അദ്ദേഹത്തിന്റെ സഹോദരന്മാരും പിതൃഭവനവും എല്ലാം ഇതു കേട്ട് അവിടെയെത്തി.
1SA 22:2 ഞെരുക്കമുള്ളവർ, കടബാധ്യതയുള്ളവർ, അസന്തുഷ്ടർ എന്നിങ്ങനെയുള്ളവരെല്ലാം ദാവീദിന്റെ ചുറ്റും ഒത്തുചേർന്നു. അദ്ദേഹം അവർക്കു നേതാവുമായി. അങ്ങനെ ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം വന്നുകൂടി.
1SA 22:3 അവിടെനിന്നും ദാവീദ് മോവാബ് ദേശത്തിലെ മിസ്പായിലേക്കു പോയി. അദ്ദേഹം മോവാബിലെ രാജാവിനോട്: “ദൈവം എനിക്കുവേണ്ടി എന്താണു ചെയ്യാൻപോകുന്നതെന്ന് അറിയുന്നതുവരെ എന്റെ മാതാപിതാക്കൾ വന്ന് അങ്ങയോടുകൂടെ പാർക്കാൻ അനുവദിക്കണമേ!” എന്നപേക്ഷിച്ചു.
1SA 22:4 അങ്ങനെ അദ്ദേഹം അവരെ മോവാബുരാജാവിന്റെ അടുത്താക്കി. ദാവീദ് കോട്ടയിൽ താമസിച്ച കാലംമുഴുവൻ അവർ അവിടെ പാർക്കുകയും ചെയ്തു.
1SA 22:5 എന്നാൽ “ദാവീദ് കോട്ടയിൽ പാർക്കാതെ യെഹൂദാദേശത്തേക്കു പോകണം,” എന്നു ഗാദ് പ്രവാചകൻ അദ്ദേഹത്തോടു പറഞ്ഞു. അതനുസരിച്ച് ദാവീദ് അവിടംവിട്ട് ഹേരെത്ത് വനത്തിൽ വന്നു.
1SA 22:6 ദാവീദിനെയും കൂടെയുള്ള ആളുകളെയും കണ്ടെത്തിയിരിക്കുന്നു എന്ന് ശൗൽ കേട്ടു. അപ്പോൾ ശൗൽ കൈയിൽ ഒരു കുന്തവുമായി ഗിബെയയിലെ കുന്നിന്മേലുള്ള പിചുലവൃക്ഷച്ചുവട്ടിൽ ഇരിക്കുകയായിരുന്നു. രാജസേവകന്മാർ ചുറ്റും നിന്നിരുന്നു.
1SA 22:7 ശൗൽ അവരോടു പറഞ്ഞു: “ബെന്യാമീന്യരേ, കേൾക്കുക! യിശ്ശായിപുത്രൻ നിങ്ങൾക്കു വയലുകളും മുന്തിരിത്തോപ്പുകളും തരുമോ? അവൻ നിങ്ങളെയെല്ലാം സഹസ്രാധിപന്മാരും ശതാധിപന്മാരും ആക്കുമോ?
1SA 22:8 അതുകൊണ്ടാണോ നിങ്ങളെല്ലാം എനിക്കെതിരേ കൂട്ടുകെട്ടുണ്ടാക്കുന്നത്? എന്റെ മകൻ യിശ്ശായിപുത്രനുമായി ഉടമ്പടി ചെയ്തപ്പോൾ നിങ്ങളിൽ ഒരുവനും എന്നെ അത് അറിയിക്കാൻ ഉണ്ടായിരുന്നില്ലല്ലോ! എന്റെ ദാസൻ ഇന്നു ചെയ്യുന്നതുപോലെ എനിക്കുവേണ്ടി പതിയിരിക്കുന്നതിന്, എന്റെ മകൻ അവനെ പ്രേരിപ്പിക്കുന്നു എന്ന വസ്തുത എന്നെ അറിയിക്കാനോ എന്നെപ്പറ്റി വിചാരപ്പെടാനോ നിങ്ങളിൽ ഒരുത്തനും ഇല്ലാതെപോയല്ലോ?”
1SA 22:9 അപ്പോൾ ശൗലിന്റെ സേവകന്മാരുടെ കൂട്ടത്തിൽ നിന്നിരുന്ന ഏദോമ്യനായ ദോയേഗ് പറഞ്ഞു: “യിശ്ശായിയുടെ മകൻ നോബിൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ അടുത്തു വന്നതു ഞാൻ കണ്ടു.
1SA 22:10 അഹീമെലെക്ക് അവനുവേണ്ടി യഹോവയോട് അരുളപ്പാടു ചോദിച്ചു. അദ്ദേഹം അവന് ഭക്ഷണം നൽകുകയും ഫെലിസ്ത്യനായ ഗൊല്യാത്തിന്റെ വാൾ കൊടുക്കുകയും ചെയ്തു.”
1SA 22:11 ഉടനെ രാജാവ് അഹീതൂബിന്റെ മകനായ അഹീമെലെക്ക് പുരോഹിതനെയും നോബിൽ പുരോഹിതന്മാരായ അവന്റെ പിതൃഭവനക്കാരെ എല്ലാവരെയും ആളയച്ചു വിളിപ്പിച്ചു. അവരെല്ലാവരും രാജസന്നിധിയിലെത്തി.
1SA 22:12 അപ്പോൾ ശൗൽ പറഞ്ഞു: “അഹീതൂബിന്റെ മകനേ, കേൾക്കുക!” “തിരുമേനീ, അടിയൻ ഇതാ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
1SA 22:13 ശൗൽ തുടർന്നു പറഞ്ഞു: “നീയും യിശ്ശായിപുത്രനും എനിക്കെതിരേ ഗൂഢാലോചന നടത്തിയതെന്തിന്? നീ അവന് അപ്പവും ഒരു വാളും കൊടുത്തു. അവനുവേണ്ടി നീ ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അതുകൊണ്ടല്ലേ ഇന്ന് അവൻ എന്നെ ധിക്കരിക്കുകയും എനിക്കായി പതിയിരിക്കുകയും ചെയ്യുന്നത്?”
1SA 22:14 അഹീമെലെക്ക് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ സേവകരിൽ ദാവീദിനെപ്പോലെ വിശ്വസ്തനായി വേറെ ആരുണ്ട്? അദ്ദേഹം രാജാവിന്റെ മരുമകനും അങ്ങയുടെ അംഗരക്ഷകസൈന്യത്തിന്റെ നായകനുമല്ലോ? അങ്ങയുടെ കുടുംബത്തിൽ ഏറ്റം ആദരിക്കപ്പെടുന്നവൻ!
1SA 22:15 അന്ന് ആദ്യമായിട്ടാണോ ഞാൻ ദാവീദിനുവേണ്ടി ദൈവത്തോട് അരുളപ്പാടു ചോദിച്ചത്? തീർച്ചയായും അല്ല! രാജാവേ, അങ്ങ് ഈ ദാസനെയും ഈ ദാസന്റെ പിതൃഭവനക്കാരെയും കുറ്റം ചുമത്തരുതേ! കാരണം ഇക്കാര്യങ്ങളെക്കുറിച്ചൊന്നും അങ്ങയുടെ ദാസനായ അടിയന് യാതൊരറിവുമില്ലായിരുന്നു.”
1SA 22:16 എന്നാൽ രാജാവ്: “അഹീമെലെക്കേ, നീ മരിക്കണം. നീയും നിന്റെ സകലപിതൃഭവനവും!” എന്നു കൽപ്പിച്ചു.
1SA 22:17 അതിനുശേഷം രാജാവ് തന്റെ അരികെനിന്നിരുന്ന അംഗരക്ഷകരോട്: “തിരിഞ്ഞ് യഹോവയുടെ പുരോഹിതന്മാരായ ഇവരെ കൊന്നുകളയുക. അവർ ദാവീദിനോടു പക്ഷംചേർന്നിരിക്കുന്നു. അവൻ ഓടിപ്പോയത് അവർ അറിഞ്ഞിട്ടും എന്നെ അറിയിച്ചില്ലല്ലോ” എന്നു കൽപ്പിച്ചു. എന്നാൽ യഹോവയുടെ പുരോഹിതന്മാരെ കൊല്ലുന്നതിനു കൈ ഉയർത്താൻ രാജാവിന്റെ ഭൃത്യന്മാർ തയ്യാറായില്ല.
1SA 22:18 അപ്പോൾ രാജാവ് ദോയേഗിനോട്: “നീ ചെന്ന് ആ പുരോഹിതന്മാരെ വളഞ്ഞ് വെട്ടിക്കളയുക!” എന്നു കൽപ്പിച്ചു. അങ്ങനെ ഏദോമ്യനായ ദോയേഗ് ചെന്ന് അവരെ വെട്ടിവീഴ്ത്തി. മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ച എൺപത്തിയഞ്ചു പുരോഹിതന്മാരെ അന്ന് അയാൾ വധിച്ചു.
1SA 22:19 പുരോഹിതനഗരമായ നോബിൽ ഉണ്ടായിരുന്ന പുരുഷന്മാരെയും സ്ത്രീകളെയും അതിലെ കുട്ടികളെയും ശിശുക്കളെയും അവിടത്തെ കന്നുകാലികളെയും കഴുതകളെയും ആടുകളെയും എല്ലാം അയാൾ വാളിനിരയാക്കി.
1SA 22:20 എന്നാൽ അഹീതൂബിന്റെ മകനായ അഹീമെലെക്കിന്റെ ഒരു മകൻ, അബ്യാഥാർ തെറ്റിയൊഴിഞ്ഞ് ദാവീദിന്റെ അടുക്കലേക്ക് ഓടിപ്പോയി.
1SA 22:21 യഹോവയുടെ പുരോഹിതന്മാരെ ശൗൽ കൊന്നു എന്ന വസ്തുത അബ്യാഥാർ ദാവീദിനോടു പറഞ്ഞു.
1SA 22:22 അപ്പോൾ ദാവീദ് അബ്യാഥാരിനോടു പറഞ്ഞു: “അന്ന് ഏദോമ്യനായ ദോയേഗ് അവിടെ ഉണ്ടായിരുന്നു; അവൻ തീർച്ചയായും ശൗലിനോട് ഈ വിവരം പറയുമെന്ന് എനിക്കുറപ്പായിരുന്നു. നിന്റെ പിതാവിന്റെ കുടുംബത്തിന്റെയെല്ലാം മരണത്തിനു ഞാൻ കാരണക്കാരനായല്ലോ.
1SA 22:23 എന്നോടുകൂടെ പാർക്കുക! ഭയപ്പെടേണ്ട! എന്റെ പ്രാണനെ വേട്ടയാടുന്നവർ നിനക്കും ജീവഹാനി വരുത്താൻ നോക്കുന്നു. എങ്കിലും നീ എന്റെ അടുക്കൽ സുരക്ഷിതനായിരിക്കും!”
1SA 23:1 “ഫെലിസ്ത്യർ കെയീലയെ ആക്രമിക്കുന്നെന്നും അവർ മെതിക്കളം കവർച്ച ചെയ്യുന്നെന്നും,” ദാവീദിന് അറിവുകിട്ടി.
1SA 23:2 “ഞാൻ പോയി ഈ ഫെലിസ്ത്യരെ നേരിടണമോ,” എന്ന് അദ്ദേഹം യഹോവയോട് അരുളപ്പാടു ചോദിച്ചു. “ചെന്ന് ഫെലിസ്ത്യരോടു പൊരുതി കെയീലയെ രക്ഷിക്കുക,” എന്ന് യഹോവ ദാവീദിനോടു കൽപ്പിച്ചു.
1SA 23:3 എന്നാൽ ദാവീദിനോടുകൂടെയുള്ളവർ അദ്ദേഹത്തോട്: “ഇവിടെ ഈ യെഹൂദ്യയിൽത്തന്നെ നാം ഭയപ്പെട്ടു കഴിയുന്നു. പിന്നെ നാം കെയീലയിൽ ഫെലിസ്ത്യസൈന്യങ്ങൾക്കെതിരേ എങ്ങനെ ചെല്ലും?” എന്നു ചോദിച്ചു.
1SA 23:4 അതിനാൽ ദാവീദ് വീണ്ടും യഹോവയോട് അരുളപ്പാട് ചോദിച്ചു. യഹോവ അദ്ദേഹത്തോട്: “കെയീലയിലേക്കു ചെല്ലുക! ഞാൻ ഫെലിസ്ത്യരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും!” എന്ന് അരുളിച്ചെയ്തു.
1SA 23:5 അതിനാൽ ദാവീദും കൂടെയുള്ളവരും കെയീലയിലേക്കുചെന്ന് ഫെലിസ്ത്യരോടു പൊരുതി അവരെ തോൽപ്പിച്ച് അവരുടെ ആടുമാടുകളെ അപഹരിച്ചു. അവർ ഫെലിസ്ത്യർക്കു കനത്ത നാശം വരുത്തുകയും കെയീലയിലെ ജനങ്ങളെ രക്ഷിക്കുകയും ചെയ്തു.
1SA 23:6 കെയീലയിൽ ദാവീദിന്റെ അടുത്തേക്ക് ഓടിപ്പോകുമ്പോൾ അഹീമെലെക്കിന്റെ മകനായ അബ്യാഥാർ തന്റെകൂടെ ഏഫോദും കൊണ്ടുപോന്നിരുന്നു.
1SA 23:7 ദാവീദ് കെയീലയിലേക്കു പോയിരിക്കുന്നു എന്ന് ശൗലിന് അറിവുകിട്ടി. “വാതിലുകളും ഓടാമ്പലുകളുമുള്ള ഒരു നഗരത്തിൽ ദാവീദ് സ്വയം വന്ന് അകപ്പെട്ടതുമൂലം ദൈവം അവനെ എന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു,” എന്നു ശൗൽ പറഞ്ഞു.
1SA 23:8 പിന്നീട് ശൗൽ തന്റെ സർവസൈന്യത്തെയും യുദ്ധത്തിനായി വിളിച്ചുകൂട്ടി. കെയീലയിലേക്കുചെന്ന് ദാവീദിനെയും ആൾക്കാരെയും വളയാൻ അയാൾ അവർക്കു കൽപ്പനകൊടുത്തു.
1SA 23:9 ശൗൽ തനിക്കെതിരേ ദുരാലോചന നടത്തുന്നു എന്ന് ദാവീദ് മനസ്സിലാക്കി. “ഏഫോദ് തന്റെ അടുത്തുകൊണ്ടുവരിക,” അദ്ദേഹം പുരോഹിതനായ അബ്യാഥാരിനോടു കൽപ്പിച്ചു.
1SA 23:10 അങ്ങനെ ദാവീദ് യഹോവയോടു പ്രാർഥിച്ചു. “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ശൗൽ കെയീലയിലേക്കു വരുന്നു എന്നും ഞാൻനിമിത്തം ഈ നഗരം നശിപ്പിക്കാൻ ആലോചിക്കുന്നു എന്നും അടിയൻ കേട്ടിരിക്കുന്നു.
1SA 23:11 കെയീലാപൗരന്മാർ എന്നെ ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ? അടിയൻ കേട്ടിരിക്കുന്നതുപോലെ ശൗൽ കടന്നുവരുമോ? ഇസ്രായേലിന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസന് മറുപടി അരുളണമേ!” “അവൻ വരും” എന്ന് യഹോവ അരുളിച്ചെയ്തു.
1SA 23:12 “കെയീലാപൗരന്മാർ എന്നെയും എന്റെ ആൾക്കാരെയും ശൗലിന് ഏൽപ്പിച്ചുകൊടുക്കുമോ?” എന്നു വീണ്ടും ദാവീദ് ചോദിച്ചു. “അതേ, അവർ അപ്രകാരം ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്തു.
1SA 23:13 അങ്ങനെ ദാവീദും കൂടെയുള്ള ഏകദേശം അറുനൂറ് ആളുകളും കെയീലാ വിട്ടുപോന്നു. അവർ തരംപോലെ ഓരോരോ സ്ഥലത്തേക്കു നീങ്ങിക്കൊണ്ടിരുന്നു. ദാവീദ് കെയീലയിൽനിന്നും രക്ഷപ്പെട്ടു എന്നു ശൗൽ അറിഞ്ഞപ്പോൾ അവിടേക്കുള്ള യാത്ര നിർത്തിവെച്ചു.
1SA 23:14 ദാവീദ് മരുഭൂമിയിലെ സുരക്ഷിതസങ്കേതങ്ങളിലും സീഫ് മരുഭൂമിയിലെ കുന്നുകളിലുമായി താമസിച്ചു. ശൗൽ ദിനംതോറും ദാവീദിനെ തെരഞ്ഞുകൊണ്ടിരുന്നു. എന്നാൽ ദൈവം അദ്ദേഹത്തെ അയാളുടെ കൈയിൽ ഏൽപ്പിച്ചില്ല.
1SA 23:15 ദാവീദ് സീഫ് മരുഭൂമിയിലെ ഹോരേശിൽ ആയിരുന്നപ്പോൾ, തന്റെ ജീവനെത്തേടി ശൗൽ വന്നെത്തിയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി.
1SA 23:16 ശൗലിന്റെ മകനായ യോനാഥാൻ ഹോരേശിൽ ദാവീദിന്റെ അടുത്തെത്തി. അദ്ദേഹത്തെ ദൈവത്തിൽ വിശ്വാസമർപ്പിക്കാൻ പറഞ്ഞ് ധൈര്യപ്പെടുത്തി.
1SA 23:17 യോനാഥാൻ അദ്ദേഹത്തോട്: “ഭയപ്പെടേണ്ട; എന്റെ പിതാവായ ശൗൽ അങ്ങയുടെമേൽ കൈവെക്കുകയില്ല. അങ്ങ് ഇസ്രായേലിനു രാജാവായിത്തീരും; ഞാൻ അങ്ങേക്കു രണ്ടാമനും ആയിരിക്കും. ഇത് എന്റെ പിതാവായ ശൗലിനറിയാം” എന്നു പറഞ്ഞു.
1SA 23:18 അവരിരുവരും യഹോവയുടെമുമ്പാകെ ഉടമ്പടിചെയ്തു. അതിനുശേഷം യോനാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി. ദാവീദ് ഹോരേശിൽത്തന്നെ താമസിച്ചു.
1SA 23:19 ഇതിനിടയിൽ സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തെത്തി: “ദാവീദ് ഞങ്ങളുടെ സമീപത്ത് യശിമോന് തെക്ക് ഹഖീലാമലയിലെ ഹോരേശിലുള്ള സുരക്ഷിതകേന്ദ്രങ്ങളിൽ ഒളിച്ചിരിക്കുന്നു.
1SA 23:20 ആകയാൽ രാജാവേ, അങ്ങയുടെ ഇഷ്ടംപോലെ എപ്പോൾ വേണമെങ്കിലും വന്നാലും! അവനെ അങ്ങയുടെ കൈകളിൽ ഏൽപ്പിച്ചുതരുന്ന കാര്യം ഞങ്ങൾ ഏറ്റിരിക്കുന്നു” എന്നു പറഞ്ഞു.
1SA 23:21 ശൗൽ മറുപടി പറഞ്ഞു: “നിങ്ങൾക്ക് എന്നോടുള്ള കരുതലിന് യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ!
1SA 23:22 നിങ്ങൾചെന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിക്കുക. ദാവീദ് പതിവായി പോകുന്നതെവിടെയാണെന്നും അവിടെ അവനെ കണ്ടവർ ആരാണെന്നും അന്വേഷിച്ചറിയുക. അവൻ വലിയ തന്ത്രശാലിയാണ് എന്നാണ് ഞാൻ കേട്ടിരിക്കുന്നത്.
1SA 23:23 അവൻ ഒളിച്ചിരിക്കാറുള്ള ഇടങ്ങളെല്ലാം കണ്ടുപിടിച്ച് സൂക്ഷ്മവിവരങ്ങളുമായി നിങ്ങൾ മടങ്ങിവരിക! അപ്പോൾ ഞാൻ നിങ്ങളോടുകൂടെ വരും. അവൻ ആ പ്രദേശത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ യെഹൂദ്യയിലെ ജനസഹസ്രങ്ങളിലൊക്കെയും അന്വേഷിച്ച് ഞാനവനെ കണ്ടുപിടിക്കും.”
1SA 23:24 അങ്ങനെ അവർ ശൗലിനുമുമ്പായി സീഫിലേക്കു പോയി. അപ്പോൾ ദാവീദും കൂടെയുള്ളവരും യശിമോന് തെക്ക് അരാബയിലെ മാവോൻ മരുഭൂമിയിൽ ആയിരുന്നു.
1SA 23:25 ശൗലും അദ്ദേഹത്തിന്റെ ആളുകളും തെരച്ചിൽ തുടങ്ങി. ദാവീദ് അതറിഞ്ഞപ്പോൾ മാവോൻ മരുഭൂമിയിലെ വലിയപാറയിൽ ചെന്നു താമസിച്ചു. ശൗൽ ഇതറിഞ്ഞപ്പോൾ ദാവീദിനെ പിൻതുടർന്നു. അദ്ദേഹവും മാവോൻ മരുഭൂമിയിലേക്കു പോയി.
1SA 23:26 ശൗൽ പർവതത്തിന്റെ ഒരുവശത്തുകൂടി നീങ്ങിക്കൊണ്ടിരുന്നു; ദാവീദും അനുയായികളും മറുവശത്തുകൂടിയും. ശൗലിനെ ഒഴിഞ്ഞുമാറിപ്പോകാൻ ദാവീദ് ബദ്ധപ്പെടുകയായിരുന്നു. ദാവീദിനെയും അനുയായികളെയും പിടിക്കുന്നതിനായി ശൗലും സൈന്യവും അടുത്തു വന്നുകൊണ്ടിരുന്നു.
1SA 23:27 അപ്പോൾ ഒരു സന്ദേശവാഹകൻ വന്ന്, “വേഗം വന്നാലും! ഫെലിസ്ത്യർ ദേശത്തെ ആക്രമിച്ചിരിക്കുന്നു” എന്നു ശൗലിനെ അറിയിച്ചു.
1SA 23:28 അപ്പോൾ ശൗൽ ദാവീദിനെ പിൻതുടരുന്നതു മതിയാക്കി ഫെലിസ്ത്യരെ നേരിടാനായി മടങ്ങിപ്പോയി. അതിനാൽ ആ സ്ഥലത്തിന് സേല-ഹമ്മാഹ്ലെക്കോത്ത് എന്നു പേരായി.
1SA 23:29 ദാവീദ് അവിടെനിന്നു പോയി എൻ-ഗെദിയിലെ സുരക്ഷിതമേഖലകളിൽ വസിച്ചു.
1SA 24:1 ഫെലിസ്ത്യരെ തുരത്തിയിട്ട് ശൗൽ മടങ്ങിവന്നപ്പോൾ, “ദാവീദ് എൻ-ഗെദി മരുഭൂമിയിലുണ്ട്” എന്ന് അദ്ദേഹത്തിന് അറിവുകിട്ടി.
1SA 24:2 ഇസ്രായേലിൽനിന്നെല്ലാമായി തെരഞ്ഞെടുത്ത മൂവായിരം ആളുകളെയും കൂട്ടി ശൗൽ ദാവീദിനെയും അനുയായികളെയും തെരയുന്നതിനായി കാട്ടാടിൻ പാറക്കെട്ടുകളുടെ അടുത്തേക്കുപോയി.
1SA 24:3 അദ്ദേഹം വഴിയരികിലുള്ള ആട്ടിൻതൊഴുത്തുകളുടെ അടുത്തെത്തി. അവിടെ ഒരു ഗുഹയുണ്ടായിരുന്നു. വിസർജനാവശ്യത്തിന് ശൗൽ അതിൽ കടന്നു. ദാവീദും ആളുകളും ആ ഗുഹയുടെ ഏറ്റവും ഉള്ളിലുണ്ടായിരുന്നു.
1SA 24:4 ദാവീദിന്റെ ഭൃത്യന്മാർ അദ്ദേഹത്തോട്: “ ‘ഞാൻ നിന്റെ ശത്രുവിനെ നിന്റെ കൈയിൽ ഏൽപ്പിച്ചുതരും; നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം,’ എന്ന് യഹോവ അരുളിച്ചെയ്ത ദിനം ഇതാ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദാവീദ് എഴുന്നേറ്റുചെന്ന് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു.
1SA 24:5 അദ്ദേഹത്തിന്റെ മേലങ്കിയുടെ അറ്റം മുറിച്ചെടുത്തതിനാൽ പിന്നീടു ദാവീദിന് മനസ്സാക്ഷിക്കുത്തുണ്ടായി.
1SA 24:6 അദ്ദേഹം തന്റെ അനുയായികളോട്: “യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനനുനേരേ ഇത്തരമൊരു കൃത്യം ചെയ്യാനോ അദ്ദേഹത്തിനെതിരേ കൈയുയർത്താനോ യഹോവ എന്നെ അനുവദിക്കാതിരിക്കട്ടെ. അദ്ദേഹം യഹോവയുടെ അഭിഷിക്തനാണല്ലോ.”
1SA 24:7 ഈ വാക്കുകൾകൊണ്ട് ദാവീദ് തന്റെ ആളുകളെ തടഞ്ഞു; ശൗലിനെ ആക്രമിക്കാൻ അവരെ അനുവദിച്ചതുമില്ല. ശൗൽ ഗുഹ വിട്ട് തന്റെ വഴിക്കു പോകുകയും ചെയ്തു.
1SA 24:8 അപ്പോൾ ദാവീദും ഗുഹവിട്ടിറങ്ങി പിന്നാലെചെന്ന്, “എന്റെ യജമാനനായ രാജാവേ!” എന്നു വിളിച്ചു. ശൗൽ പിറകോട്ടു തിരിഞ്ഞുനോക്കിയപ്പോൾ ദാവീദ് സാഷ്ടാംഗം വീണ് അദ്ദേഹത്തെ നമസ്കരിച്ചു.
1SA 24:9 അദ്ദേഹം ശൗലിനോടു പറഞ്ഞു: “ ‘ദാവീദ് അങ്ങയെ ദ്രോഹിക്കാൻ തുനിഞ്ഞിരിക്കുന്നു,’ എന്ന് ആളുകൾ പറയുന്ന വാക്കുകൾ അങ്ങെന്തിനു കേൾക്കുന്നു?
1SA 24:10 ഇന്ന് ഈ ഗുഹയിൽവെച്ച് യഹോവ എപ്രകാരം അങ്ങയെ എന്റെ കൈകളിൽ ഏൽപ്പിച്ചുതന്നു എന്ന് അങ്ങ് സ്വന്തം കണ്ണാലെ കണ്ടിരിക്കുന്നു. അങ്ങയെ വധിക്കണമെന്ന് ചിലർ എന്നെ നിർബന്ധിച്ചു. എന്നാൽ ഞാൻ അങ്ങയെ രക്ഷിച്ചു. ‘ഞാൻ എന്റെ യജമാനനെതിരേ കൈയുയർത്തുകയില്ല; കാരണം അദ്ദേഹം യഹോവയുടെ അഭിഷിക്തനാണ്,’ എന്നു ഞാൻ അവരോടു പറഞ്ഞു.
1SA 24:11 എന്റെ പിതാവേ, നോക്കൂ! എന്റെ കൈയിൽ അങ്ങയുടെ മേലങ്കിയുടെ ഒരു കഷണം കണ്ടാലും! ഞാനങ്ങയുടെ മേലങ്കിയുടെ അറ്റം മുറിച്ചെടുക്കുകയും അങ്ങയെ കൊല്ലാതിരിക്കുകയും ചെയ്തതിനാൽ ഞാൻ തെറ്റുകാരനോ ദ്രോഹിയോ അല്ലെന്ന് അങ്ങ് മനസ്സിലാക്കിയാലും. എന്നാൽ അങ്ങ് എന്റെ ജീവനെ വേട്ടയാടി നടക്കുന്നു.
1SA 24:12 അങ്ങേക്കും എനിക്കും മധ്യേ യഹോവ ന്യായംവിധിക്കട്ടെ. അങ്ങ് എന്നോടു ചെയ്യുന്ന ദ്രോഹത്തിന് യഹോവ പകരം ചോദിക്കട്ടെ. എന്നാൽ എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
1SA 24:13 ‘ദുഷ്ടത ദുഷ്ടനിൽനിന്ന് വരുന്നു,’ എന്നല്ലോ പഴമൊഴി. അതുകൊണ്ട് എന്റെ കൈ അങ്ങയുടെമേൽ വീഴുകയില്ല.
1SA 24:14 “ഇസ്രായേൽരാജാവ് ആർക്കെതിരേയാണു പുറപ്പെട്ടിരിക്കുന്നത്? ആരെയാണ് അങ്ങ് പിൻതുടരുന്നത്? ഒരു ചത്ത പട്ടിയെ, ഒരു ചെള്ളിനെയല്ലേ?
1SA 24:15 യഹോവ നമുക്ക് ന്യായാധിപനായിരുന്ന് ആരുടെ വശത്താണ് ന്യായം എന്ന് വിധിക്കട്ടെ! അവിടന്ന് എന്റെ ഭാഗം പരിഗണിച്ച് അതു ശരിയെന്ന് വിധിക്കട്ടെ! അങ്ങയുടെ കൈയിൽനിന്ന് എന്നെ രക്ഷിച്ചുകൊണ്ട് യഹോവ എന്നെ കുറ്റവിമുക്തനാക്കട്ടെ!”
1SA 24:16 ദാവീദ് ഈ വാക്കുകൾ പറഞ്ഞുതീർന്നപ്പോൾ “എന്റെ മകനേ! ദാവീദേ! ഇതു നിന്റെ സ്വരമോ?” എന്നു ചോദിച്ച് ശൗൽ പൊട്ടിക്കരഞ്ഞു.
1SA 24:17 അദ്ദേഹം പറഞ്ഞു: “നീ എന്നെക്കാൾ നീതിമാൻ! ഞാൻ നിന്നോടു തിന്മ പ്രവർത്തിച്ചു; എന്നാൽ നീയോ, നന്മ പകരം ചെയ്തിരിക്കുന്നു.
1SA 24:18 എന്റെനേരേ പ്രവർത്തിച്ച നന്മ നീയിപ്പോൾ പ്രസ്താവിച്ചല്ലോ! യഹോവ എന്നെ നിന്റെ കൈയിൽ ഏൽപ്പിച്ചു; നീയോ, എന്നെ കൊന്നുകളഞ്ഞില്ല.
1SA 24:19 ശത്രുവിനെ കൈയിൽ കിട്ടിയാൽ ആരെങ്കിലും അവനെ വെറുതേ വിടുമോ? നീ ഇന്ന് എന്റെനേരേ കാണിച്ച നന്മയ്ക്ക് യഹോവ പ്രതിഫലം നൽകുമാറാകട്ടെ!
1SA 24:20 നീ രാജാവാകുമെന്നും ഇസ്രായേലിന്റെ രാജത്വം നിന്റെ കരങ്ങളിൽ സ്ഥിരമാകുമെന്നും ഞാനറിയുന്നു.
1SA 24:21 എന്റെ പിൻഗാമികളെ നീ ഛേദിച്ചുകളയുകയില്ലെന്നും എന്റെ പിതൃഭവനത്തിൽനിന്നും എന്റെ പേരു തുടച്ചുമാറ്റുകയില്ലെന്നും ഇപ്പോൾ യഹോവയുടെ നാമത്തിൽ ശപഥംചെയ്യുക.”
1SA 24:22 അങ്ങനെ ദാവീദ് ശൗലിനോടു ശപഥംചെയ്തു. അതിനുശേഷം ശൗൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി. ദാവീദും അനുയായികളും തങ്ങളുടെ സങ്കേതത്തിലേക്കും മടങ്ങി.
1SA 25:1 ശമുവേൽ മരിച്ചു. ഇസ്രായേലെല്ലാം ഒരുമിച്ചുകൂടി അദ്ദേഹത്തിനുവേണ്ടി വിലപിച്ചു; രാമായിലുള്ള സ്വവസതിയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. അതിനുശേഷം ദാവീദ് പുറപ്പെട്ട് പാരാൻ മരുഭൂമിയിൽ പോയി താമസിച്ചു.
1SA 25:2 കർമേലിൽ വസ്തുവകകളുള്ള മാവോന്യനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അദ്ദേഹം മഹാധനികനായിരുന്നു. കർമേലിൽ അദ്ദേഹത്തിന് ആയിരം കോലാടുകളും മൂവായിരം ചെമ്മരിയാടുകളും ഉണ്ടായിരുന്നു, ആടുകളുടെ രോമം കത്രിക്കുന്ന സമയമായിരുന്നു അത്.
1SA 25:3 അദ്ദേഹത്തിന്റെ പേര് നാബാൽ എന്നും അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അബീഗയിൽ വിവേകവും സൗന്ദര്യവുമുള്ള ഒരു സ്ത്രീ ആയിരുന്നു. എന്നാൽ അവളുടെ ഭർത്താവ് ദയയില്ലാത്തവനും ദുഷ്ടനും കാലേബിന്റെ വംശജനും ആയിരുന്നു.
1SA 25:4 ദാവീദ് മരുഭൂമിയിലായിരുന്നപ്പോൾ നാബാൽ കർമേലിൽ ആടുകളുടെ രോമം കത്രിക്കുന്നുണ്ട് എന്നു കേട്ടു.
1SA 25:5 അദ്ദേഹം തന്റെ കൂട്ടത്തിൽനിന്ന് പത്തു ചെറുപ്പക്കാരെ വിളിച്ച് അവിടേക്ക് അയച്ചു. ദാവീദ് അവരോടു പറഞ്ഞു: “കർമേലിൽ നാബാലിന്റെ അടുത്തേക്കു ചെല്ലുക. അദ്ദേഹത്തെ എന്റെ നാമത്തിൽ വന്ദനംചെയ്യുക.
1SA 25:6 എന്നിട്ട് അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘താങ്കൾ ദീർഘായുസ്സോടെയിരിക്കട്ടെ! താങ്കൾക്കും താങ്കളുടെ ഭവനത്തിനുംമാത്രമല്ല, താങ്കൾക്കുള്ള എല്ലാവർക്കും ആയുരാരോഗ്യങ്ങൾ ലഭിക്കട്ടെ!
1SA 25:7 “ ‘ഇപ്പോൾ താങ്കൾക്ക് ആടുകളുടെ രോമം കത്രിക്കുന്ന സമയമാണെന്നു ഞാൻ കേട്ടിരിക്കുന്നു. താങ്കളുടെ ഇടയന്മാർ ഞങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഞങ്ങൾ അവർക്കൊരുദ്രോഹവും ചെയ്തിട്ടില്ല. അവർ കർമേലിൽ ആയിരുന്ന കാലത്ത് അവർക്ക് ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല.
1SA 25:8 താങ്കളുടെ ഭൃത്യന്മാരോടു ചോദിച്ചാലും. അവർ അതു പറയും. അതിനാൽ ഞാനയയ്ക്കുന്ന ഈ ചെറുപ്പക്കാരോടു ദയ തോന്നേണം. ഒരു പ്രത്യേകദിവസത്തിലാണല്ലോ ഞങ്ങൾ വരുന്നതും! ദയവായി താങ്കളുടെ ഈ ഭൃത്യന്മാർക്കും താങ്കളുടെ മകനായ ദാവീദിനുംവേണ്ടി എന്തുകൊടുക്കാൻ കഴിയുമോ അതു കൊടുക്കണം.’ ”
1SA 25:9 ദാവീദിന്റെ ആളുകൾ വന്ന് ഈ സന്ദേശം ദാവീദിന്റെ നാമത്തിൽ നാബാലിനെ അറിയിച്ചു. എന്നിട്ട് അവർ കാത്തുനിന്നു.
1SA 25:10 എന്നാൽ നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ദാവീദ് ആര്? യിശ്ശായിയുടെ മകനാര്? യജമാനന്മാരെ വിട്ടുപൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു ധാരാളമാണ്.
1SA 25:11 എവിടെനിന്നു വന്നവർ എന്നുപോലും അറിയാത്ത ആളുകൾക്കുവേണ്ടി ഞാനെന്റെ അപ്പവും വെള്ളവും, എന്റെ വീട്ടിൽ രോമം കത്രിക്കുന്നവർക്കുവേണ്ടി ഒരുക്കിയിരിക്കുന്ന ഇറച്ചിയും എടുത്തുകൊടുക്കുന്നതെന്തിന്?”
1SA 25:12 ദാവീദിന്റെ ഭൃത്യന്മാർ മടങ്ങിവന്ന് ഈ വാക്കുകളെല്ലാം ദാവീദിനെ അറിയിച്ചു.
1SA 25:13 അപ്പോൾ ദാവീദ് തന്റെ ആളുകളോട് ആജ്ഞാപിച്ചു: “നിങ്ങളുടെ വാൾ ധരിച്ചുകൊള്ളുക.” അതുകേട്ട് എല്ലാവരും താന്താങ്ങളുടെ വാൾ അരയ്ക്കുകെട്ടി. ഏകദേശം നാനൂറുപേർ ദാവീദിനോടൊപ്പം പോയി. ശേഷിച്ച ഇരുനൂറുപേർ സാധനസാമഗ്രികൾ കാത്തുകൊണ്ട് അവിടെത്തന്നെ കഴിഞ്ഞു.
1SA 25:14 സേവകന്മാരിലൊരാൾ നാബാലിന്റെ ഭാര്യ അബീഗയിലിനെ അറിയിച്ചു: “യജമാനനെ അഭിവാദനം ചെയ്യുന്നതിനായി ദാവീദ് മരുഭൂമിയിൽനിന്നു ദൂതന്മാരെ അയച്ചിരുന്നു. എന്നാൽ അദ്ദേഹം അവരെ ശകാരിക്കുകയാണു ചെയ്തത്.
1SA 25:15 ആ മനുഷ്യർ ഞങ്ങൾക്ക് ഏറ്റവും നല്ലവരായിരുന്നു. അവർ ഞങ്ങളോടു ദ്രോഹം പ്രവർത്തിച്ചിട്ടില്ല. ഞങ്ങൾ വെളിമ്പ്രദേശത്ത് അവരുടെ അടുത്ത് ആയിരുന്ന നാളുകളിൽ ഒരിക്കലും നമുക്കൊന്നും നഷ്ടമായിട്ടില്ല.
1SA 25:16 ഞങ്ങൾ അവരുടെ അടുത്ത് ആടുകളെ മേയിച്ചു കഴിഞ്ഞിരുന്ന കാലത്തെല്ലാം രാപകൽ അവർ ഞങ്ങൾക്കുചുറ്റും ഒരു കോട്ടയായിരുന്നു.
1SA 25:17 ആകയാൽ എന്തുചെയ്യാൻ കഴിയുമെന്നു ചിന്തിച്ച് പ്രവർത്തിച്ചാലും! എന്തെന്നാൽ നമ്മുടെ യജമാനനും അദ്ദേഹത്തിന്റെ സകലഭവനത്തിനും നാശം അടുത്തിരിക്കുന്നു എന്ന കാര്യം ഉറപ്പാണ്. യജമാനനോട് ആർക്കും ഒന്നും മിണ്ടിക്കൂടാ. അത്രയ്ക്കു വികടസ്വഭാവിയാണ് അദ്ദേഹം.”
1SA 25:18 അബീഗയിൽ സമയം ഒട്ടും നഷ്ടപ്പെടുത്തിയില്ല. അവൾ തിടുക്കത്തിൽ ഇരുനൂറ് അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകംചെയ്ത അഞ്ച് ആടും അഞ്ചു സേയാ മലരും നൂറ് ഉണക്കമുന്തിരിയടയും ഇരുനൂറ് അത്തിപ്പഴക്കട്ടയും എടുത്ത് കഴുതകളുടെ പുറത്തു കയറ്റി.
1SA 25:19 “നിങ്ങൾ എനിക്കുമുമ്പേ പോകുക. ഞാൻ പിന്നാലെ വരുന്നുണ്ട്,” എന്നു പറഞ്ഞ് അവൾ ദാസന്മാരെ അയച്ചു. എന്നാൽ അവൾ തന്റെ ഭർത്താവായ നാബാലിനോട് ഒന്നും പറഞ്ഞതുമില്ല.
1SA 25:20 അവൾ കഴുതപ്പുറത്ത് ഒരു മലയിടുക്കിലൂടെ ഇറങ്ങിച്ചെല്ലുമ്പോൾ ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവളുടെനേരേ വരികയായിരുന്നു; അവൾ അവരെക്കണ്ടു.
1SA 25:21 എന്നാൽ ദാവീദ്: “ഈ മനുഷ്യന്റെ സമ്പത്തിൽ യാതൊന്നും നഷ്ടമാകാതിരിക്കത്തക്കവണ്ണം ഞാൻ അവയെ കാത്തുരക്ഷിച്ചതെല്ലാം ഇന്നു വ്യർഥമായിത്തീർന്നിരിക്കുന്നു. അവനെനിക്ക്, നന്മയ്ക്കുപകരം തിന്മ ചെയ്തിരിക്കുന്നു.
1SA 25:22 അവന്റെ സന്തതിയിൽ ഒരാണിനെയെങ്കിലും ഞാൻ പുലരുംവരെ ജീവനോടെ ശേഷിപ്പിച്ചാൽ ദൈവം ദാവീദിനോട് തക്കവണ്ണവും അധികവും ചെയ്യട്ടെ” എന്നു പറഞ്ഞിരുന്നു.
1SA 25:23 അബീഗയിൽ ദാവീദിനെക്കണ്ടപ്പോൾ വേഗം കഴുതപ്പുറത്തുനിന്നിറങ്ങി അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1SA 25:24 അവൾ അദ്ദേഹത്തിന്റെ കാൽക്കൽവീണു പറഞ്ഞു: “എന്റെ പ്രഭോ, കുറ്റം എന്റെമേൽമാത്രമായിരിക്കട്ടെ! അങ്ങയുടെ ഈ ദാസിയെ അങ്ങയോടു സംസാരിക്കാൻ അനുവദിച്ചാലും! ഈ ദാസിക്ക് പറയാനുള്ളത് ഒന്നു കേൾക്കണേ!
1SA 25:25 എന്റെ പ്രഭോ! അങ്ങ് ആ ദുഷ്ടമനുഷ്യനായ നാബാലിനെ ഗണ്യമാക്കരുതേ! അവൻ തന്റെ പേരുപോലെതന്നെയാണ്. നാബാലെന്നാണല്ലോ അവന്റെ പേര്. ഭോഷത്തം അവന്റെ കൂടപ്പിറപ്പാണ്. അടിയനോ, യജമാനൻ അയച്ച ആളുകളെ കണ്ടിരുന്നില്ല.
1SA 25:26 ഇന്ന് യഹോവ രക്തപാതകത്തിൽനിന്നും സ്വന്തം കൈകൾകൊണ്ടുള്ള പകപോക്കലിൽനിന്നും ജീവനുള്ള ദൈവമായ യഹോവയാണെ, അങ്ങാണെ, എന്റെ യജമാനനെ തടഞ്ഞിരിക്കുന്നു. അങ്ങയുടെ ശത്രുക്കളും എന്റെ യജമാനനു ദ്രോഹം നിരൂപിക്കുന്ന ഏവരും ആ നാബാലിനെപ്പോലെ ആയിത്തീരട്ടെ!
1SA 25:27 അങ്ങയുടെ ഈ ദാസി എന്റെ യജമാനനുവേണ്ടി കൊണ്ടുവന്നിരിക്കുന്ന ഈ കാഴ്ചകൾ അങ്ങയുടെ അനുയായികൾക്കു നൽകിയാലും.
1SA 25:28 “ദയതോന്നി അങ്ങയുടെ ഈ ദാസിയുടെ കുറ്റം ക്ഷമിക്കണമേ. യഹോവ എന്റെ യജമാനനുവേണ്ടി ശാശ്വതമായൊരു ഭവനം പണിയും. യഹോവയ്ക്കുവേണ്ടിയുള്ള യുദ്ധങ്ങളാണല്ലോ അങ്ങ് നടത്തുന്നത്. അങ്ങു ജീവനോടിരിക്കുന്ന കാലത്തൊരിക്കലും ഒരു കുറ്റകൃത്യം അങ്ങയിൽ കാണാൻ ഇടവരാതിരിക്കട്ടെ.
1SA 25:29 അങ്ങയുടെ ജീവൻ അപഹരിക്കാനായി ഏതെങ്കിലും ഒരുവൻ അങ്ങയെ പിൻതുടർന്നുകൊണ്ടിരുന്നാലും, എന്റെ യജമാനന്റെ ജീവൻ അങ്ങയുടെ ദൈവമായ യഹോവയുടെ പക്കൽ ജീവഭാണ്ഡത്തിൽ ഭദ്രമായി കെട്ടപ്പെട്ടിരിക്കും. എന്നാൽ അങ്ങയുടെ ശത്രുക്കളുടെ ജീവനോ, കവിണത്തടത്തിലെ കല്ലുപോലെ യഹോവ ചുഴറ്റിയെറിഞ്ഞുകളയും.
1SA 25:30 യഹോവ എന്റെ യജമാനനായ അങ്ങേക്കുവേണ്ടി വാഗ്ദാനംചെയ്തിരിക്കുന്ന നന്മകളെല്ലാം ചെയ്തുതന്ന് അങ്ങയെ ഇസ്രായേലിനു നായകനായി അവരോധിക്കുമ്പോൾ,
1SA 25:31 അകാരണമായി രക്തം ചിന്തിയതുകൊണ്ടോ സ്വന്തം കൈയാൽ പകപോക്കിയതുകൊണ്ടോ ഉള്ള മനസ്സാക്ഷിക്കുത്തലും വ്യഥാഭാരവും യജമാനന് ഉണ്ടാകുകയുമില്ല. യഹോവ എന്റെ യജമാനനു വിജയം നൽകുമ്പോൾ ഈ എളിയ ദാസിയെയും ഓർത്തുകൊള്ളണമേ!”
1SA 25:32 ദാവീദ് അബീഗയിലിനോടു പറഞ്ഞു: “എന്നെ എതിരേൽക്കാനായി ഇന്നു നിന്നെ അയച്ച, ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു സ്തോത്രം!
1SA 25:33 നിന്റെ വിവേകം സ്തുത്യർഹംതന്നെ. രക്തപാതകവും സ്വന്തം കൈകൊണ്ടു പ്രതികാരവും ചെയ്യാതെ എന്നെ ഇന്നു തടഞ്ഞ നിന്റെ പ്രവൃത്തിയും പ്രശംസനീയംതന്നെ. അതിനാൽ നീ അനുഗൃഹീതയായിരിക്കട്ടെ!
1SA 25:34 നിന്നോടു ദ്രോഹം പ്രവർത്തിക്കുന്നതിൽനിന്ന് എന്നെത്തടഞ്ഞ ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, നീ എന്നെ എതിരേൽക്കാൻ തിടുക്കത്തിൽ വന്നില്ലായിരുന്നെങ്കിൽ നാളത്തെ പുലരിയിൽ നാബാലിന്റെ വംശത്തിൽപ്പെട്ട ഒരൊറ്റ പുരുഷപ്രജപോലും ജീവനോടെ ശേഷിക്കുമായിരുന്നില്ല.”
1SA 25:35 അവൾ കൊണ്ടുവന്നിരുന്നത് ദാവീദ് അവളുടെ കൈയിൽനിന്നു സ്വീകരിച്ചു. പിന്നെ അദ്ദേഹം അവളോടു പറഞ്ഞു: “സമാധാനത്തോടെ വീട്ടിലേക്കു പൊയ്ക്കൊള്ളൂ! ഞാൻ നിന്റെ വാക്കു കൈക്കൊണ്ട് നിന്റെ മുഖം ആദരിച്ചിരിക്കുന്നു.”
1SA 25:36 അബീഗയിൽ നാബാലിന്റെ അടുത്ത് എത്തിയപ്പോൾ അയാൾ സ്വഭവനത്തിൽ രാജകീയമായ ഒരു വിരുന്നു നടത്തുകയായിരുന്നു. അയാൾ ഏറ്റവും ഉല്ലാസഭരിതനും മദ്യപിച്ചു മദോന്മത്തനും ആയിത്തീർന്നു. അതിനാൽ പിറ്റേദിവസം പ്രഭാതംവരെ അവൾ അയാളോടു യാതൊന്നും പറഞ്ഞില്ല.
1SA 25:37 പ്രഭാതത്തിൽ നാബാൽ അയാളുടെ മദ്യലഹരി ഒഴിഞ്ഞ സമയത്ത് സകലകാര്യങ്ങളും ഭാര്യ അയാളോടു പറഞ്ഞു. ഇതു കേട്ടപ്പോൾ അയാളുടെ ഹൃദയം നിർജീവമായി; അയാൾ മരവിച്ചിരുന്നുപോയി.
1SA 25:38 ഏകദേശം പത്തുദിവസം കഴിഞ്ഞപ്പോൾ യഹോവ നാബാലിനെ പ്രഹരിക്കുകയാൽ അയാൾ മരിച്ചുപോയി.
1SA 25:39 നാബാൽ മരിച്ചു എന്നു കേട്ടപ്പോൾ ദാവീദ് ഇപ്രകാരം പറഞ്ഞു: “എന്നോടു നിന്ദാപൂർവം പെരുമാറിയതിന് എനിക്കുവേണ്ടി നാബാലിനോടു വാദിച്ച യഹോവയ്ക്കു സ്തോത്രം! അവൻ തന്റെ ദാസനെ തിന്മ പ്രവർത്തിക്കുന്നതിൽനിന്നു തടയുകയും നാബാലിന്റെ അകൃത്യം അവന്റെ തലമേൽത്തന്നെ വീഴ്ത്തുകയും ചെയ്തിരിക്കുന്നു.” ഇതിനുശേഷം അബീഗയിൽ തന്റെ ഭാര്യയായിത്തീരുന്നതിനുള്ള താത്പര്യം അറിയിക്കുന്നതിനായി ദാവീദ് അവൾക്കു സന്ദേശംനൽകി.
1SA 25:40 ദാവീദിന്റെ ഭൃത്യന്മാർ കർമേലിൽ വന്ന് അബീഗയിലിനോടു പറഞ്ഞു: “തന്റെ ഭാര്യയായിരിക്കാൻ നിന്നെ കൂട്ടിക്കൊണ്ടു ചെല്ലുന്നതിനായി ദാവീദ് ഞങ്ങളെ അയച്ചിരിക്കുന്നു.”
1SA 25:41 അവൾ സാഷ്ടാംഗം വീണു നമസ്കരിച്ചിട്ടു പറഞ്ഞു: “ഇതാ, അങ്ങയുടെ ദാസി, അങ്ങയെ സേവിപ്പാനും എന്റെ യജമാനന്റെ ഭൃത്യരുടെ പാദങ്ങൾ കഴുകാനും സന്നദ്ധയായവൾ!”
1SA 25:42 അബീഗയിൽ വേഗം എഴുന്നേറ്റ് കഴുതപ്പുറത്തുകയറി. അഞ്ചു പരിചാരികകളും അവളെ അനുഗമിച്ചു. അവൾ ദാവീദിന്റെ ഭൃത്യന്മാരുടെകൂടെപ്പോയി അദ്ദേഹത്തിനു ഭാര്യയായിത്തീർന്നു.
1SA 25:43 ദാവീദ് യെസ്രീൽക്കാരിയായ അഹീനോവമിനെയും വിവാഹംകഴിച്ചിരുന്നു; ഇരുവരും അദ്ദേഹത്തിന്റെ ഭാര്യമാരായിരുന്നു.
1SA 25:44 എന്നാൽ ശൗൽ തന്റെ മകളും ദാവീദിന്റെ ഭാര്യയുമായ മീഖളിനെ ഗാല്ലീമ്യനായ ലയീശിന്റെ മകൻ ഫൽതിക്കു കൊടുത്തിരുന്നു.
1SA 26:1 സീഫ്യർ ഗിബെയയിൽ ശൗലിന്റെ അടുത്തുവന്ന്, “ദാവീദല്ലേ യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ ഒളിച്ചിരിക്കുന്നത്?” എന്നറിയിച്ചു.
1SA 26:2 അതുകൊണ്ട് ഇസ്രായേലിൽനിന്ന് തെരഞ്ഞെടുത്ത മൂവായിരം പടയാളികളുമായി ശൗൽ ദാവീദിനെ തെരയുന്നതിനായി സീഫ് മരുഭൂമിയിലേക്കു പോയി.
1SA 26:3 യശിമോന് എതിരേയുള്ള ഹഖീലാക്കുന്നിൽ വഴിയരികെ ശൗൽ പാളയമടിച്ചു. എന്നാൽ ദാവീദോ, മരുഭൂമിയിൽത്തന്നെ താമസിച്ചു. ശൗൽ തന്നെ പിൻതുടരുന്നു എന്നുകണ്ടപ്പോൾ
1SA 26:4 ദാവീദ് ചാരന്മാരെ അയച്ച് ശൗൽ ഇന്ന സ്ഥലത്തെത്തിയിരിക്കുന്നെന്നു മനസ്സിലാക്കി.
1SA 26:5 അതിനെത്തുടർന്ന് ദാവീദ് പുറപ്പെട്ട് ശൗൽ പാളയമടിച്ചിരിക്കുന്ന സ്ഥലത്തെത്തി. ശൗലും നേരിന്റെ മകനായ അദ്ദേഹത്തിന്റെ സേനാധിപതി അബ്നേരും കിടന്നിരുന്ന ഇടം അദ്ദേഹം കണ്ടു. ശൗൽ പാളയത്തിനുള്ളിൽ, തന്റെ ചുറ്റും വലയം തീർത്തിരുന്ന സൈനികരുടെ മധ്യേ കിടന്നുറങ്ങുകയായിരുന്നു.
1SA 26:6 അപ്പോൾ ദാവീദ് ഹിത്യനായ അഹീമെലെക്കിനോടും സെരൂയയുടെ മകനും യോവാബിന്റെ സഹോദരനുമായ അബീശായിയോടും: “പാളയത്തിൽ ശൗലിന്റെ അടുത്തേക്ക് എന്റെകൂടെ ആർ വരും?” എന്നു ചോദിച്ചു. “ഞാൻ വരാം,” എന്ന് അബീശായി മറുപടി പറഞ്ഞു.
1SA 26:7 അങ്ങനെ ദാവീദും അബീശായിയും രാത്രിയിൽ സൈന്യത്തിന്റെ അടുത്തെത്തി. അവിടെ ശൗൽ പാളയത്തിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കുന്തം തലയുടെ അടുത്ത് നിലത്ത് കുത്തി നിർത്തിയിരുന്നു. അബ്നേരും പടയാളികളും അദ്ദേഹത്തിനു ചുറ്റിലുമായി കിടന്നിരുന്നു.
1SA 26:8 അബീശായി ദാവീദിനോട്: “ദൈവം അങ്ങയുടെ ശത്രുവിനെ ഇതാ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചുതന്നിരിക്കുന്നു. ഞാനവനെ എന്റെ കുന്തംകൊണ്ട് ഒറ്റക്കുത്തിനു നിലത്തു തറയ്ക്കട്ടെ; രണ്ടാമതൊന്നുകൂടി കുത്തുകയില്ല” എന്നു പറഞ്ഞു.
1SA 26:9 എന്നാൽ ദാവീദ് അബീശായിയോട്: “അദ്ദേഹത്തെ നശിപ്പിക്കരുത്; യഹോവയുടെ അഭിഷിക്തന്റെനേരേ കരമുയർത്തിയിട്ട് നിർദോഷിയായിരിക്കാൻ ആർക്കു കഴിയും?
1SA 26:10 ജീവനുള്ള യഹോവയാണെ, അവിടന്നുതന്നെ അയാളെ സംഹരിച്ചുകൊള്ളും. ഒന്നുകിൽ സമയമാകുമ്പോൾ അദ്ദേഹം മരിക്കും; അല്ലെങ്കിൽ അദ്ദേഹം യുദ്ധത്തിനുചെന്ന് ഒടുങ്ങിക്കൊള്ളും.
1SA 26:11 തന്റെ അഭിഷിക്തന്റെമേൽ ഞാൻ കൈവെക്കുന്നതിന് യഹോവ ഇടവരുത്താതിരിക്കട്ടെ. ഇപ്പോൾ അയാളുടെ തലയ്ക്കൽനിന്ന് ആ കുന്തവും ജലപാത്രവും എടുത്തുകൊള്ളുക, നമുക്കു പോകാം” എന്നു പറഞ്ഞു.
1SA 26:12 അങ്ങനെ ശൗലിന്റെ തലയ്ക്കൽനിന്ന് കുന്തവും ജലപാത്രവും ദാവീദെടുത്തു. അവർ പുറപ്പെട്ടുപോന്നു. ഒരുത്തരും കണ്ടില്ല; ആരും അറിഞ്ഞതുമില്ല. ആരും ഉണർന്നതുമില്ല. എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവ അവരെ ഗാഢനിദ്രയിലാക്കിയിരുന്നു.
1SA 26:13 പിന്നെ ദാവീദ് മറുവശത്തേക്കു കടന്ന് അൽപ്പം ദൂരത്ത് ഒരു കുന്നിൻമുകളിൽ കയറിനിന്നു. അവർക്കിടയിൽ മതിയായ അകലമുണ്ടായിരുന്നു.
1SA 26:14 അദ്ദേഹം പട്ടാളക്കാരോടും നേരിന്റെ മകൻ അബ്നേരിനോടുമായി, “അബ്നേരേ, നീ എന്നോട് ഉത്തരം പറയുമോ?” എന്നു വിളിച്ചുചോദിച്ചു. “രാജസന്നിധിയിൽ കൂകിവിളിക്കുന്ന നീയാര്?” എന്ന് അബ്നേർ ചോദിച്ചു.
1SA 26:15 ദാവീദ് പറഞ്ഞു: “നീയൊരു പുരുഷനല്ലേ? ഇസ്രായേലിൽ നിനക്കു തുല്യനായി ആരുണ്ട്? നിന്റെ യജമാനനായ രാജാവിനെ നീ കാത്തുകൊള്ളാത്തതെന്ത്? നിന്റെ യജമാനനായ രാജാവിനെ കൊലപ്പെടുത്താൻ ഒരുവൻ വന്നിരുന്നല്ലോ!
1SA 26:16 നീ ചെയ്തതു നന്നായില്ല. യഹോവയുടെ അഭിഷിക്തനായ, നിന്റെ യജമാനനെ കാത്തുകൊള്ളാത്തതിനാൽ, ജീവനുള്ള യഹോവയാണെ, നീയും നിന്റെ ആളുകളും മരണയോഗ്യർതന്നെ. അദ്ദേഹത്തിന്റെ തലയ്ക്കൽ ഇരുന്ന കുന്തവും ജലപാത്രവും എവിടെയെന്നു നോക്കുക.”
1SA 26:17 അപ്പോൾ ശൗൽ ദാവീദിന്റെ സ്വരം തിരിച്ചറിഞ്ഞു. “എന്റെ മകനേ, ദാവീദേ, ഇതു നിന്റെ സ്വരമോ?” എന്ന് അദ്ദേഹം ചോദിച്ചു. “അതേ! എന്റെ യജമാനനായ രാജാവേ, എന്റെ സ്വരംതന്നെ,” ദാവീദ് മറുപടി പറഞ്ഞു.
1SA 26:18 “പ്രഭോ, അങ്ങെന്തിന് ഈ വിധം സ്വന്തംഭൃത്യനെ തേടിനടക്കുന്നു? അടിയൻ എന്തു ചെയ്തു? അടിയന്റെ പക്കലുള്ള കുറ്റം എന്ത്?
1SA 26:19 ഇപ്പോൾ എന്റെ യജമാനനായ രാജാവ് അടിയന്റെ വാക്കുകൾ ശ്രദ്ധിക്കണമേ! യഹോവ ആകുന്നു എനിക്കെതിരായി തിരുമേനിയെ പ്രേരിപ്പിക്കുന്നതെങ്കിൽ, അവിടന്ന് ഒരു വഴിപാടു സ്വീകരിച്ചു പ്രസാദിക്കട്ടെ! അതല്ല, മനുഷ്യരാണ് അപ്രകാരം ചെയ്യുന്നതെങ്കിൽ അവർ യഹോവയുടെമുമ്പാകെ ശപിക്കപ്പെട്ടവരായിത്തീരട്ടെ! അവർ ഇപ്പോൾത്തന്നെ യഹോവയുടെ അവകാശത്തിലെ എന്റെ ഓഹരിയിൽനിന്ന് എന്നെ ഓടിച്ചുകളയുകയും ‘പോയി അന്യദൈവങ്ങളെ സേവിച്ചുകൊള്ളൂ,’ എന്നു പറയുകയും ചെയ്തിരിക്കുകയാണല്ലോ!
1SA 26:20 ആകയാൽ എന്റെ രക്തം യഹോവയുടെമുമ്പാകെ നിലത്തുവീഴാതിരിക്കട്ടെ! ഒരുവൻ പർവതങ്ങളിൽ ഒരു തിത്തിരിപ്പക്ഷിയെ വേട്ടയാടുന്നതുപോലെ, ഇസ്രായേൽരാജാവ് ഒരു ചെള്ളിനെത്തേടി ഇറങ്ങിത്തിരിച്ചിരിക്കുകയാണോ?”
1SA 26:21 അപ്പോൾ ശൗൽ വിളിച്ചുപറഞ്ഞു: “എന്റെ മകനേ, ദാവീദേ, മടങ്ങിവരിക! ഞാൻ പാപംചെയ്തിരിക്കുന്നു. നീ ഇന്ന് എന്റെ ജീവനെ വിലയേറിയതായി കണക്കാക്കിയിരിക്കുകയാൽ ഞാനിനിയും നിന്നെ ദ്രോഹിക്കാൻ തുനിയുകയില്ല. നിശ്ചയമായും, ഞാനൊരു ഭോഷനെപ്പോലെ പ്രവർത്തിച്ചുപോയി! എനിക്കു വലിയ തെറ്റുപറ്റിപ്പോയിരിക്കുന്നു.”
1SA 26:22 ദാവീദ് മറുപടി പറഞ്ഞു: “ഇതാ, രാജാവിന്റെ കുന്തം ഇവിടെയുണ്ട്. അങ്ങയുടെ ഭൃത്യന്മാരിൽ ഒരുവനെ അയച്ച് എടുത്തുകൊണ്ടാലും!
1SA 26:23 യഹോവ ഓരോരുത്തനും അവനവന്റെ നീതിക്കും വിശ്വസ്തതയ്ക്കും അനുസരിച്ചുള്ള പ്രതിഫലം നൽകുന്നു. യഹോവ ഇന്ന് തിരുമേനിയെ എന്റെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ ഞാൻ യഹോവയുടെ അഭിഷിക്തന്റെനേരേ കൈയുയർത്തുകയില്ല.
1SA 26:24 ഞാനിന്ന് അങ്ങയുടെ ജീവൻ വിലയേറിയതായി കരുതിയതുപോലെതന്നെ, യഹോവ എന്റെ ജീവനും വിലയേറിയതായി കരുതി അവിടന്ന് എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിക്കുമാറാകട്ടെ!”
1SA 26:25 അപ്പോൾ ശൗൽ ദാവീദിനോട്: “എന്റെ മകനേ, ദാവീദേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; നീ മഹാകാര്യങ്ങൾ പ്രവർത്തിക്കും; നീ ജയം പ്രാപിക്കും” എന്നു പറഞ്ഞു. അങ്ങനെ ദാവീദ് തന്റെ വഴിക്കുപോയി, ശൗൽ കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു.
1SA 27:1 അതിനുശേഷം ദാവീദ് ഈ വിധം ചിന്തിച്ചു: “ഞാൻ ഒരു ദിവസം ശൗലിന്റെ കൈയാൽ നശിക്കുകയേയുള്ളൂ. ഫെലിസ്ത്യനാടുകളിലേക്ക് ഓടിപ്പോയി രക്ഷപ്പെടുന്നതായിരിക്കും എനിക്കേറ്റവും നല്ലത്. അപ്പോൾ ശൗൽ ഇസ്രായേൽദേശത്തെല്ലാം എന്നെ തെരയുന്നതു മതിയാക്കും. അങ്ങനെ എനിക്ക് അദ്ദേഹത്തിന്റെ കൈയിൽനിന്ന് തെറ്റിയൊഴിയുകയും ചെയ്യാം.”
1SA 27:2 അങ്ങനെ ദാവീദും കൂടെയുള്ള അറുനൂറ് അനുയായികളും അവിടംവിട്ട് ഗത്തിലെ രാജാവായ മാവോക്കിന്റെ മകൻ ആഖീശിന്റെ അടുത്ത് എത്തിച്ചേർന്നു.
1SA 27:3 ദാവീദും സംഘവും ഗത്തിൽ ആഖീശിനോടൊപ്പം താമസിച്ചു. ഓരോരുത്തരുടെയും കുടുംബവും അവരോടുകൂടെയുണ്ടായിരുന്നു. യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിലും—ഈ രണ്ടു ഭാര്യമാരും—ദാവീദിനോടൊപ്പം ഉണ്ടായിരുന്നു.
1SA 27:4 ദാവീദ് ഗത്തിലേക്ക് ഓടിപ്പോയി എന്നു ശൗൽ കേട്ടു. പിന്നെ അദ്ദേഹം ദാവീദിനെ തെരഞ്ഞതുമില്ല.
1SA 27:5 പിന്നെ ദാവീദ് ആഖീശിനോടു പറഞ്ഞു: “അങ്ങേക്ക് എന്നോടു കരുണയുണ്ടെങ്കിൽ നാട്ടിൻപുറത്തെ പട്ടണങ്ങളിലൊന്നിൽ എനിക്കൊരു ഇടം അനുവദിച്ചുതന്നാലും! ഞാനവിടെ താമസിച്ചുകൊള്ളാം. ഈ ദാസൻ എന്തിന് രാജനഗരത്തിൽ അങ്ങയോടൊപ്പം വസിക്കുന്നു?”
1SA 27:6 അതിനാൽ അന്നുതന്നെ ആഖീശ്, സിക്ലാഗുദേശം ദാവീദിനു കൽപ്പിച്ചുകൊടുത്തു. അതിനാൽ അത് ഇന്നുവരെയും യെഹൂദാരാജാക്കന്മാർക്ക് അവകാശപ്പെട്ടിരിക്കുന്നു.
1SA 27:7 ദാവീദ് ഫെലിസ്ത്യദേശത്ത് ഒരു വർഷവും നാലുമാസവും താമസിച്ചു.
1SA 27:8 ദാവീദും അനുയായികളും ഗെശൂര്യരെയും ഗെസിയരെയും അമാലേക്യരെയും കടന്നാക്രമിച്ചു (ഈ ജനതകൾ പ്രാചീനകാലംമുതൽക്കേ ശൂർവരെയും ഈജിപ്റ്റുവരെയും ഉള്ളപ്രദേശങ്ങളിലെ നിവാസികളായിരുന്നു).
1SA 27:9 ദാവീദ് എപ്പോഴെങ്കിലും ഒരു പ്രദേശത്തെ ആക്രമിച്ചാൽ അവിടെ ഒരു പുരുഷനെയോ ഒരു സ്ത്രീയെയോപോലും ജീവനോടെ ശേഷിപ്പിച്ചിരുന്നില്ല. എന്നാൽ ആടുമാടുകൾ, കഴുതകൾ, ഒട്ടകങ്ങൾ, വസ്ത്രങ്ങൾ എന്നിവയെല്ലാം അപഹരിച്ചുകൊണ്ടുപോരുമായിരുന്നു. എല്ലാംകഴിഞ്ഞ് അദ്ദേഹം ആഖീശിന്റെ അടുത്ത് തിരിച്ചെത്തുകയും ചെയ്തിരുന്നു.
1SA 27:10 “നിങ്ങളിന്ന് എവിടെയാണ് ആക്രമണത്തിനു പോയത്,” എന്ന് ആഖീശ് ചോദിച്ചാൽ, “യെഹൂദയ്ക്കും തെക്ക്, യരഹ്മേല്യർക്കും തെക്ക്, കേന്യർക്കും തെക്ക്” എന്നിങ്ങനെ ദാവീദ് മറുപടി പറയുമായിരുന്നു.
1SA 27:11 ഗത്തിൽ വിവരം അറിയിക്കാൻ തക്കവണ്ണം പുരുഷനെയാകട്ടെ, സ്ത്രീയെയാകട്ടെ, ഒരുത്തനെയും ദാവീദ് ജീവനോടെ അവശേഷിപ്പിച്ചില്ല. മറിച്ചായാൽ, “ ‘ദാവീദ് ഞങ്ങളോട് ഈ വിധത്തിൽ പ്രവർത്തിച്ചു,’ എന്ന് അവർ പറയുമല്ലോ” എന്നു ദാവീദ് ചിന്തിച്ചിരുന്നു. ഫെലിസ്ത്യരുടെ ദേശത്തു താമസിച്ചിരുന്ന കാലമെല്ലാം ദാവീദിന്റെ പതിവ് ഇതായിരുന്നു.
1SA 27:12 ആഖീശ് ദാവീദിനെ വിശ്വസിച്ചു. “അവൻ ഇസ്രായേല്യർക്ക് അത്യന്തം നിന്ദ്യനായി തീർന്നിരിക്കുകയാൽ എക്കാലവും എന്റെ സേവകനായിരിക്കും,” എന്ന് അയാൾ വിചാരിച്ചു.
1SA 28:1 അക്കാലത്ത് ഫെലിസ്ത്യർ ഇസ്രായേലിനോടു പൊരുതുന്നതിനു തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി. ആഖീശ് ദാവീദിനോട്: “പടയിൽ നീയും നിന്റെ ആളുകളും എന്നോടുകൂടെ പോരേണ്ടതാണ് എന്നു നീ അറിയണം” എന്നു പറഞ്ഞു.
1SA 28:2 “കൊള്ളാം; അങ്ങയുടെ ഈ ദാസന് എന്തുചെയ്യാൻ കഴിയുമെന്ന് അങ്ങേക്കു നേരിട്ടു കാണാം,” എന്നു ദാവീദ് മറുപടി പറഞ്ഞു. ആഖീശ് വീണ്ടും: “വളരെ നന്ന്. ഞാൻ നിന്നെ ആയുഷ്പര്യന്തം എന്റെ അംഗരക്ഷകനായി നിയോഗിക്കും” എന്ന് ഉത്തരം പറഞ്ഞു.
1SA 28:3 ശമുവേൽ മരിച്ചുപോയിരുന്നു. ഇസ്രായേലെല്ലാം അദ്ദേഹത്തെ ഓർത്തു വിലപിക്കുകയും അദ്ദേഹത്തെ രാമായിൽ—സ്വന്തം പട്ടണത്തിൽത്തന്നെ—സംസ്കരിക്കുകയും ചെയ്തിരുന്നു. ശൗൽ വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും നാട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
1SA 28:4 ഫെലിസ്ത്യർ ഒരുമിച്ചുകൂടിവന്ന് ശൂനേമിൽ പാളയമിറങ്ങി. ശൗൽ എല്ലാ ഇസ്രായേല്യരെയും കൂട്ടിവരുത്തി ഗിൽബോവയിൽ പാളയമിറങ്ങി.
1SA 28:5 ഫെലിസ്ത്യസൈന്യത്തെ കണ്ടപ്പോൾ ശൗൽ പരിഭ്രാന്തനായി; അദ്ദേഹത്തിന്റെ ഹൃദയം ഭയംകൊണ്ടു നിറഞ്ഞു.
1SA 28:6 അദ്ദേഹം യഹോവയോട് ആലോചന ചോദിച്ചു; എന്നാൽ യഹോവ സ്വപ്നത്താലോ ഊറീംകൊണ്ടോ പ്രവാചകന്മാരിലൂടെയോ മറുപടി നൽകിയില്ല.
1SA 28:7 “ഞാൻ ചെന്ന് അഭിപ്രായം ആരായേണ്ടതിന് ഒരു വെളിച്ചപ്പാടത്തിയെ കണ്ടുപിടിക്കുക,” എന്നു ശൗൽ തന്റെ ഭൃത്യന്മാരോട് ആജ്ഞാപിച്ചു. “എൻ-ദോരിൽ അങ്ങനെ ഒരുവളുണ്ട്,” അവർ പറഞ്ഞു.
1SA 28:8 അതിനാൽ ശൗൽ വേഷംമാറി, വേറെ വസ്ത്രംധരിച്ച്, രണ്ടുപേരെയുംകൂട്ടി, യാത്രയായി. അവർ രാത്രിയിൽത്തന്നെ ആ സ്ത്രീയുടെ അടുത്തെത്തി. അദ്ദേഹം അവളോടു പറഞ്ഞു: “ഒരു പ്രേതാത്മാവിന്റെ സഹായത്തോടെ നീ എനിക്കുവേണ്ടി മരിച്ചുപോയ ഒരാളോടു സംസാരിക്കണം; ഞാൻ പറയുന്ന ആളുടെ ആത്മാവിനെ എനിക്കുവേണ്ടി വരുത്തിത്തരണം.”
1SA 28:9 എന്നാൽ ആ സ്ത്രീ അയാളോട്: “ശൗൽ ചെയ്തതെന്താണെന്ന് തീർച്ചയായും അങ്ങേക്ക് അറിയാമല്ലോ! അദ്ദേഹം വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ദേശത്തുനിന്നു ഛേദിച്ചുകളഞ്ഞുവല്ലോ! എനിക്കു മരണം വരുത്താൻ എന്റെ ജീവനുവേണ്ടി അങ്ങ് കെണി വെക്കുന്നതെന്തിന്?” എന്നു ചോദിച്ചു.
1SA 28:10 “ജീവനുള്ള യഹോവയാണെ, ഇതിന്റെപേരിൽ നീ ശിക്ഷിക്കപ്പെടുകയില്ല,” എന്നു ശൗൽ യഹോവയുടെ നാമത്തിൽ അവളോടു ശപഥംചെയ്തു.
1SA 28:11 “അങ്ങേക്കുവേണ്ടി ഞാൻ ആരെയാണു വരുത്തിത്തരേണ്ടത്?” എന്നു സ്ത്രീ ചോദിച്ചു. “ശമുവേലിനെ വരുത്തിത്തരണം,” എന്ന് ശൗൽ മറുപടി പറഞ്ഞു.
1SA 28:12 ആ സ്ത്രീ ശമുവേലിനെക്കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് ശൗലിനോടു ചോദിച്ചു: “അങ്ങെന്നെ ചതിച്ചതെന്തിന്? അങ്ങു ശൗലാകുന്നുവല്ലോ!” എന്നു പറഞ്ഞു.
1SA 28:13 രാജാവ് അവളോട്: “ഭയപ്പെടേണ്ട, പറയുക. നീ എന്താണു കാണുന്നത്?” എന്നു ചോദിച്ചു. “ഒരു ദേവൻ ഭൂമിയിൽനിന്നു കയറിവരുന്നതു ഞാൻ കാണുന്നു,” എന്ന് സ്ത്രീ ശൗലിനോടു മറുപടി പറഞ്ഞു.
1SA 28:14 “അവൻ ഏതുപോലെയിരിക്കുന്നു,” എന്ന് അദ്ദേഹം ചോദിച്ചു. “ഒരു വൃദ്ധൻ, നിലയങ്കിധരിച്ച് കയറിവരുന്നു,” എന്നു സ്ത്രീ പറഞ്ഞു. അതു ശമുവേലാണെന്ന് അപ്പോൾ ശൗലിനു മനസ്സിലായി. അയാൾ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1SA 28:15 “നീ എന്നെ വിളിച്ച് എന്റെ സ്വസ്ഥതയ്ക്കു ഭംഗം വരുത്തിയതെന്തിന്?” ശമുവേൽ ചോദിച്ചു. അപ്പോൾ ശൗൽ: “പിതാവേ, ഞാനേറ്റവും കഷ്ടത്തിലായിരിക്കുന്നു. ഫെലിസ്ത്യർ എന്നോടു പൊരുതുന്നു; ദൈവം എന്നെ വിട്ടകന്നുമിരിക്കുന്നു. പ്രവാചകന്മാർമുഖേനയോ സ്വപ്നത്തിലൂടെയോ അവിടന്ന് എനിക്കു മറുപടി അരുളുന്നില്ല. ഞാനെന്തു ചെയ്യണം എന്നു പറഞ്ഞുതരുന്നതിനായി അങ്ങയെ വിളിച്ചതാകുന്നു” എന്നു പറഞ്ഞു.
1SA 28:16 ശമുവേൽ പറഞ്ഞു: “യഹോവ നിന്നെ ഇപ്പോൾ കൈവിട്ടിരിക്കുന്നു. അവിടന്ന് നിന്റെ ശത്രുവായിത്തീർന്നിരിക്കുന്നു. ആ നിലയ്ക്ക് നീ എന്നോട് ആലോചിക്കുന്നതെന്തിന്?
1SA 28:17 യഹോവ എന്നിലൂടെ മുൻകൂട്ടി അരുളിച്ചെയ്തതുപോലെ ഇപ്പോൾ ചെയ്തിരിക്കുന്നു. യഹോവ രാജത്വം നിന്റെ കൈയിൽനിന്നു പറിച്ചെടുത്ത് നിന്റെ അയൽക്കാരിൽ ഒരുവനു— ദാവീദിനുതന്നെ—കൊടുത്തിരിക്കുന്നു.
1SA 28:18 നീ യഹോവയെ അനുസരിക്കാതിരുന്നതിനാലും അമാലേക്യരുടെനേരേ അവിടത്തെ ഉഗ്രകോപം നടത്താതിരുന്നതിനാലും യഹോവ നിന്നോട് ഇന്ന് ഇപ്രകാരം ചെയ്തിരിക്കുന്നു.
1SA 28:19 യഹോവ നിന്നെയും ഇസ്രായേലിനെയും ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും. നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെയായിരിക്കും. ഇസ്രായേൽസൈന്യത്തെയും യഹോവ ഫെലിസ്ത്യരുടെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുക്കും.”
1SA 28:20 ശമുവേലിന്റെ ഈ വാക്കുകേട്ടു, ഭയന്ന്, ശൗൽ പെട്ടെന്ന് നെടുനീളത്തിൽ നിലത്തുവീണു. അദ്ദേഹത്തിന്റെ ബലം പൊയ്പ്പോയിരുന്നു. അന്നു പകലും രാവും അദ്ദേഹം യാതൊന്നും ഭക്ഷിച്ചിരുന്നതുമില്ല.
1SA 28:21 ആ സ്ത്രീ ശൗലിന്റെ അടുത്തുവന്നപ്പോൾ അയാൾ ഏറ്റവും പരിഭ്രാന്തനായിരിക്കുന്നതു കണ്ടു. അവൾ പറഞ്ഞു: “ഇതാ, അങ്ങയുടെ ഈ ദാസി അങ്ങയെ അനുസരിച്ചിരിക്കുന്നു. ഞാനെന്റെ ജീവൻ പണയപ്പെടുത്തി അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു!
1SA 28:22 ഇപ്പോൾ അടിയന്റെ വാക്കുകൾ ദയവായി ചെവിക്കൊള്ളണമേ. അടിയൻ അങ്ങേക്ക് അൽപ്പം ഭക്ഷണം തരട്ടെ. തിന്നു ബലം പ്രാപിച്ചിട്ട് അങ്ങേക്കു സ്വന്തം വഴിക്കു പോകാമല്ലോ!”
1SA 28:23 ശൗൽ അതു നിരസിച്ചു. “ഇല്ല, ഞാൻ തിന്നുകയില്ല” എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ശൗലിന്റെ അനുയായികളും ആ സ്ത്രീയോടുചേർന്ന് അയാളെ നിർബന്ധിച്ചു. അപ്പോൾ ശൗൽ അവരുടെ വാക്കുകൾ കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് കട്ടിലിൽ ഇരുന്നു.
1SA 28:24 ആ സ്ത്രീക്ക്, തന്റെ വീട്ടിൽ തടിച്ചുകൊഴുത്ത ഒരു പശുക്കിടാവുണ്ടായിരുന്നു. അവൾ അതിനെ വേഗം അറത്തു പാകംചെയ്തു. അവൾ മാവും എടുത്തു കുഴച്ച് പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി.
1SA 28:25 അവൾ ആ ഭക്ഷണം ശൗലിന്റെയും അനുയായികളുടെയും മുമ്പിൽ വിളമ്പി. അവർ അതു ഭക്ഷിച്ചു. അന്നുരാത്രിതന്നെ എഴുന്നേറ്റു മടങ്ങിപ്പോകുകയും ചെയ്തു.
1SA 29:1 ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെയെല്ലാം അഫേക്കിൽ ഒരുമിച്ചുകൂട്ടി. ഇസ്രായേല്യരും യെസ്രീലിലെ നീരുറവയ്ക്കരികെ പാളയമിറങ്ങി.
1SA 29:2 ഫെലിസ്ത്യപ്രഭുക്കന്മാർ തങ്ങളുടെ ശതങ്ങളും സഹസ്രങ്ങളുമായ സേനാവിഭാഗങ്ങളോടുകൂടി നീങ്ങി. ദാവീദും അനുയായികളും ആഖീശിനോടൊപ്പം പിൻനിരയിലായിരുന്നു.
1SA 29:3 അവരെക്കണ്ടിട്ട് “ഈ എബ്രായർ ഇവിടെ എങ്ങനെ വന്നു?” എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ ചോദിച്ചു. ആഖീശ് ഫെലിസ്ത്യപ്രഭുക്കന്മാരോട്: “ഇസ്രായേൽരാജാവായ ശൗലിന്റെ കാര്യസ്ഥന്മാരിലൊരാളായ ദാവീദല്ലേ ഇത്! കഴിഞ്ഞ ഒരു കൊല്ലത്തിലേറെയായി അദ്ദേഹം എന്നോടുകൂടെയാണ്. അദ്ദേഹം ശൗലിനെ വിട്ടുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ അയാളിൽ ഒരു കുറ്റവും കണ്ടിട്ടില്ല” എന്നു മറുപടി പറഞ്ഞു.
1SA 29:4 എന്നാൽ, ഫെലിസ്ത്യപ്രഭുക്കന്മാർ അദ്ദേഹത്തിനുനേരേ കോപാകുലരായി. “ആ മനുഷ്യനെ തിരിച്ചയയ്ക്കുക. അങ്ങ് കൽപ്പിച്ചുകൊടുത്ത സ്ഥലത്തേക്ക് അയാൾ പൊയ്ക്കൊള്ളട്ടെ. യുദ്ധത്തിൽ അയാൾ നമ്മുടെകൂടെ വരരുത്. വന്നാൽ യുദ്ധരംഗത്തുവെച്ച് അയാൾ നമുക്കെതിരേ തിരിയും. നമ്മുടെ ആളുകളുടെ തലകൾ എടുത്ത് ആയിരിക്കുകയില്ലേ അയാൾ തന്റെ യജമാനന്റെ പ്രീതി പുനഃസ്ഥാപിക്കുന്നത്. അതിനെക്കാൾ നല്ല മാർഗം അയാൾക്കു വേറെ ഉണ്ടോ?
1SA 29:5 തങ്ങളുടെ നൃത്തത്തിൽ: “ ‘ശൗൽ ആയിരങ്ങളെ കൊന്നു, എന്നാൽ ദാവീദ് പതിനായിരങ്ങളെയും,’ എന്ന് അവർ ഏറ്റുപാടിയ ദാവീദുതന്നെയല്ലേ ഇത്?” എന്നു പറഞ്ഞു.
1SA 29:6 അതിനാൽ ആഖീശ് ദാവീദിനെ വിളിച്ചുപറഞ്ഞു. “ജീവനുള്ള യഹോവയാണെ, നീ വിശ്വസ്തനാണ്; സൈന്യത്തിൽ നീ എന്നോടൊപ്പം സേവനം ചെയ്യുന്നത് എനിക്കിഷ്ടവുമാണ്. നീ എന്റെ അടുത്തുവന്ന നാൾമുതൽ ഇന്നുവരെ ഞാൻ നിന്നിൽ ഒരു കുറ്റവും കണ്ടിട്ടില്ല. എന്നാൽ ഫെലിസ്ത്യപ്രഭുക്കന്മാർ നിന്നെ അംഗീകരിക്കുന്നില്ല.
1SA 29:7 അതിനാൽ പിന്തിരിഞ്ഞ് സമാധാനത്തോടെ പോകുക! ഫെലിസ്ത്യപ്രഭുക്കന്മാർക്ക് അപ്രീതി ഉണ്ടാകുന്നവിധത്തിൽ നാം ഒന്നും ചെയ്യരുത്.”
1SA 29:8 അപ്പോൾ ദാവീദ് ആഖീശിനോട്: “എന്നാൽ ഞാനെന്തു ചെയ്തു? ഞാൻ അങ്ങയുടെ അടുത്തുവന്ന നാളുമുതൽ ഇന്നുവരെ ഈ ദാസനിൽ എന്തു കുറ്റം അങ്ങു കണ്ടിട്ടുണ്ട്? എന്റെ യജമാനനായ രാജാവിന്റെ വൈരികൾക്കെതിരേ ഞാൻ എന്തുകൊണ്ട് പൊരുതിക്കൂടാ?” എന്നു ചോദിച്ചു.
1SA 29:9 ആഖീശ് ദാവീദിനോട്: “എനിക്കറിയാം; എന്റെ കണ്ണിൽ നീ ഒരു ദൈവദൂതനെപ്പോലെ പ്രിയങ്കരനാണ്. എന്നിരുന്നാലും ‘അവൻ നമ്മോടൊപ്പം യുദ്ധത്തിനു വന്നുകൂടാ,’ എന്നു ഫെലിസ്ത്യപ്രഭുക്കന്മാർ പറഞ്ഞിരിക്കുന്നു.
1SA 29:10 അതിനാൽ അതിരാവിലെ എഴുന്നേറ്റ്, നിന്റെകൂടെ വന്നിരിക്കുന്ന, നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടിക്കൊണ്ട്, വെളിച്ചമായാലുടൻ പൊയ്ക്കൊള്ളൂ.”
1SA 29:11 അതിനാൽ ദാവീദും അനുയായികളും അതിരാവിലെ ഉണർന്ന്, ഫെലിസ്ത്യദേശത്തേക്കു പുറപ്പെട്ടു. ഫെലിസ്ത്യർ യെസ്രീലിലേക്കും പോയി.
1SA 30:1 മൂന്നാംദിവസം ദാവീദും അനുയായികളും സിക്ലാഗിലെത്തി. അപ്പോഴേക്കും അമാലേക്യർ തെക്കേദേശവും സിക്ലാഗും കടന്നാക്രമിച്ചുകഴിഞ്ഞിരുന്നു. അവർ സിക്ലാഗിനെ ആക്രമിച്ച് അതിനു തീയിട്ടു.
1SA 30:2 സ്ത്രീകളെയും അവിടെ ഉണ്ടായിരുന്ന എല്ലാവരെയും വൃദ്ധരെയും ചെറുപ്പക്കാരെയും ഭേദമില്ലാതെ സകലരെയും അടിമകളായി പിടിച്ചുകൊണ്ടുപോയി. അവരിൽ ആരെയും അമാലേക്യർ കൊന്നില്ല. അവരെ പിടിച്ചുകൊണ്ട് തങ്ങളുടെ വഴിക്കുപോയി.
1SA 30:3 ദാവീദും അനുയായികളും സിക്ലാഗിൽ എത്തിയപ്പോൾ അതിനെ തീയിട്ടു നശിപ്പിച്ചിരിക്കുന്നതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി പിടിച്ചുകൊണ്ടുപോയിരിക്കുന്നതായും കണ്ടു.
1SA 30:4 ദാവീദും കൂട്ടരും ഉച്ചത്തിൽ വിലപിച്ചു; കരയാൻ ശക്തിയില്ലാതായിത്തീരുന്നതുവരെ അവർ കരഞ്ഞു.
1SA 30:5 യെസ്രീൽക്കാരി അഹീനോവം, കർമേൽക്കാരിയും നാബാലിന്റെ വിധവയുമായ അബീഗയിൽ എന്നീ ദാവീദിന്റെ രണ്ടു ഭാര്യമാരും അടിമകളായി പിടിക്കപ്പെട്ടിരുന്നു.
1SA 30:6 ജനം തങ്ങളുടെ പുത്രീപുത്രന്മാരെ ഓർത്ത് വ്യസനിച്ചിരുന്നതിനാൽ ദാവീദിനെ കല്ലെറിഞ്ഞു കൊല്ലണമെന്നുംകൂടി അവർ പറഞ്ഞു. അങ്ങനെ അദ്ദേഹം അത്യന്തം വിഷമത്തിലായി. എന്നാൽ ദാവീദ് തന്റെ ദൈവമായ യഹോവയിൽ ശരണപ്പെട്ടു ബലംപ്രാപിച്ചു.
1SA 30:7 പിന്നെ ദാവീദ് അഹീമെലെക്കിന്റെ മകനായ അബ്യാഥാർ പുരോഹിതനോട്, “ഏഫോദു കൊണ്ടുവരിക” എന്ന് ആജ്ഞാപിച്ചു. അബ്യാഥാർ അത് അദ്ദേഹത്തിന്റെമുമ്പിൽ കൊണ്ടുചെന്നു.
1SA 30:8 അപ്പോൾ ദാവീദ് യഹോവയോട്: “ഞാൻ ഈ സമൂഹത്തെ പിൻതുടരണമോ? എനിക്കവരെ പിടികൂടാൻ സാധിക്കുമോ?” എന്നു ആലോചന ചോദിച്ചു. “പിൻതുടരുക. നീ തീർച്ചയായും അവരെ പിടികൂടും; സകലരെയും വിമോചിപ്പിക്കുന്നതിൽ വിജയിക്കുകയും ചെയ്യും,” എന്ന് യഹോവ ഉത്തരംനൽകി.
1SA 30:9 ദാവീദും കൂടെയുള്ള ആ അറുനൂറുപേരും ബസോർ മലയിടുക്കിലെത്തി. അവിടെ ചിലർ പിന്നിലായിപ്പോയി.
1SA 30:10 കാരണം ഇരുനൂറുപേർ ആ മലയിടുക്കു താണ്ടാൻ കഴിയാത്തവിധം പരിക്ഷീണരായിത്തീർന്നിരുന്നു. എന്നാൽ ദാവീദും ബാക്കി നാനൂറുപേരും പിൻതുടർന്നു.
1SA 30:11 അവർ വയലിൽ ഒരു ഈജിപ്റ്റുകാരനെ കണ്ടെത്തി. അവർ അയാളെ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നു. അവർ അയാൾക്ക് കുടിക്കാൻ വെള്ളവും ഭക്ഷിക്കാൻ ഭക്ഷണവും,
1SA 30:12 ഒരു കഷണം അത്തിപ്പഴക്കട്ടയും രണ്ട് ഉണക്കമുന്തിരിയടയും കൊടുത്തു. അതു തിന്നപ്പോൾ അയാൾക്ക് ജീവൻ വീണ്ടുകിട്ടി; മൂന്നുരാവും മൂന്നുപകലും അയാൾ യാതൊന്നും തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്തിരുന്നില്ല.
1SA 30:13 ദാവീദ് അയാളോടു ചോദിച്ചു: “നീ ആരുടെ ആളാണ്? എവിടെനിന്നു വരുന്നു?” അയാൾ പറഞ്ഞു: “ഞാനൊരു ഈജിപ്റ്റുകാരനാണ്; ഒരു അമാലേക്യന്റെ അടിമ. മൂന്നുദിവസംമുമ്പ് ഞാൻ രോഗിയായിത്തീർന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
1SA 30:14 ഞങ്ങൾ കെരീത്യരുടെ തെക്കേദേശവും യെഹൂദ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളും കാലേബിന്റെ തെക്കേനാടും ആക്രമിച്ചു കൊള്ളചെയ്തു. സിക്ലാഗ് ഞങ്ങൾ ചുട്ടുകരിച്ചു.”
1SA 30:15 ദാവീദ് അയാളോട്: “ഈ കൊള്ളസംഘത്തിന്റെ അടുത്തേക്കു ഞങ്ങൾക്കു നീ വഴികാട്ടിത്തരുമോ?” എന്നു ചോദിച്ചു. “അങ്ങ് എന്നെ കൊല്ലുകയില്ലെന്നും എന്റെ യജമാനന്റെ പക്കൽ എന്നെ ഏൽപ്പിച്ചുകൊടുക്കുകയില്ലെന്നും ദൈവമുമ്പാകെ ശപഥംചെയ്താലും! എങ്കിൽ ഞാൻ നിങ്ങളെ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടുപോകാം,” എന്ന് അയാൾ പറഞ്ഞു.
1SA 30:16 അയാൾ ദാവീദിനെ അവിടേക്കു നയിച്ചു. അവരോ, ഫെലിസ്ത്യനാടുകളിൽനിന്നും യെഹൂദ്യയിൽനിന്നും അപഹരിച്ചു കൊണ്ടുപോരുന്ന വലിയ കൊള്ളമുതൽകൊണ്ട്, തിന്നും കുടിച്ചും ബഹളംവെച്ച് ആ പ്രദേശമാകെ ചിതറി താമസിച്ചിരുന്നു.
1SA 30:17 ദാവീദ് അന്നുസന്ധ്യമുതൽ പിറ്റേദിവസം വൈകുന്നേരംവരെ അവരോടു പൊരുതി. ഒട്ടകപ്പുറത്തേറി പലായനംചെയ്ത നാനൂറു യുവാക്കളല്ലാതെ, അവരിൽ ആരും ജീവനോടെ ശേഷിച്ചില്ല.
1SA 30:18 തന്റെ രണ്ടു ഭാര്യമാരുൾപ്പെടെ അമാലേക്യർ അപഹരിച്ചുകൊണ്ടുപോയ സകലതും ദാവീദ് വീണ്ടെടുത്തു.
1SA 30:19 ബാലനോ വൃദ്ധനോ ആൺകുട്ടിയോ പെൺകുട്ടിയോ കൊള്ളമുതലോ അവർ കൊണ്ടുപോയിരുന്നതിൽ യാതൊന്നും കിട്ടാതെപോയില്ല. എല്ലാം ദാവീദ് തിരികെ കൊണ്ടുവന്നു.
1SA 30:20 അവരുടെ ആടുമാടുകളെയും അദ്ദേഹം അപഹരിച്ചു. അദ്ദേഹത്തിന്റെ ഭൃത്യന്മാർ മറ്റു കാലിക്കൂട്ടങ്ങളോടൊപ്പം അവയെയും തെളിച്ചുകൊണ്ട് മുമ്പേപോയി. “ഇതു ദാവീദിന്റെ കൊള്ള,” എന്ന് അവർ പറഞ്ഞു.
1SA 30:21 ദാവീദിനെ അനുഗമിക്കാൻ കഴിയാത്തവിധം പരിക്ഷീണരായി പിന്നിൽ ബസോർ മലയിടുക്കിൽ തങ്ങിയിരുന്ന ഇരുനൂറുപേരുടെ അടുത്ത് അദ്ദേഹമെത്തി. ദാവീദിനെയും കൂടെയുള്ളവരെയും സ്വീകരിക്കുന്നതിനായി അവർ ഓടിയിറങ്ങിവന്നു. ദാവീദും കൂട്ടരും അടുത്തുവന്നപ്പോൾ അദ്ദേഹം അവരെ അഭിവാദനംചെയ്തു.
1SA 30:22 എന്നാൽ ദാവീദിന്റെ അനുയായികളിൽ ദുഷ്ടന്മാരും നീചരുമായവർ: “അവർ നമ്മോടുകൂടെ വരാതിരുന്നതിനാൽ നാം കൊണ്ടുവന്ന കൊള്ളയുടെ ഓഹരി അവർക്കു കൊടുത്തുകൂടാ. എന്നാൽ അവർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊള്ളട്ടെ!” എന്നു പറഞ്ഞു.
1SA 30:23 ദാവീദ് അതിനു മറുപടി പറഞ്ഞു: “എന്റെ സഹോദരന്മാരേ, അങ്ങനെ അരുത്. യഹോവ നമുക്കു നൽകിയിരിക്കുന്ന വകകൾകൊണ്ട് നിങ്ങൾ അപ്രകാരം ചെയ്യരുത്. നമുക്കെതിരേ വന്ന സൈന്യങ്ങളിൽനിന്ന് അവൻ നമ്മെ രക്ഷിച്ചു; അവരെ നമ്മുടെ കൈയിൽ ഏൽപ്പിച്ചുതന്നു.
1SA 30:24 നിങ്ങൾ ഈ പറയുന്ന വാക്കുകൾ ആർ ചെവിക്കൊള്ളും? യുദ്ധത്തിനു പോകുന്നവന്റെയും സാധനസാമഗ്രികളുടെ അടുത്തിരിക്കുന്നവന്റെയും ഓഹരി തുല്യമായിരിക്കണം. എല്ലാവരും തുല്യമായി വീതംവെച്ചെടുക്കണം.”
1SA 30:25 അന്നുമുതൽ ഇന്നുവരെയും ദാവീദ് ഇതിനെ ഇസ്രായേലിന് ഒരു ചട്ടവും നിയമവും ആക്കിത്തീർത്തു.
1SA 30:26 ദാവീദ് സിക്ലാഗിൽ എത്തിയപ്പോൾ കൊള്ളയിൽ ഒരംശം തന്റെ സ്നേഹിതന്മാരായ യെഹൂദനേതാക്കന്മാർക്കു കൊടുത്തയച്ചു. “യഹോവയുടെ ശത്രുക്കളെ കൊള്ളചെയ്തതിൽനിന്ന് ഇതാ നിങ്ങൾക്കൊരു സമ്മാനം,” എന്നു പറയിക്കുകയും ചെയ്തു.
1SA 30:27 ബേഥേൽ, തെക്കേ രാമോത്ത്, യത്ഥീർ ഇവിടങ്ങളിലുള്ളവർക്കും
1SA 30:28 അരോയേർ, സിഫ്-മോത്ത്, എസ്തെമോവാ, രാഖാൽ എന്നിവിടങ്ങളിലുള്ളവർക്കും
1SA 30:29 യരഹ്മേല്യരുടെയും കേന്യരുടെയും പട്ടണങ്ങളിലുള്ളവർക്കും,
1SA 30:30 ഹോർമാ, ബോർ-ആശാൻ, അഥാക്ക്, ഹെബ്രോൻ എന്നിവിടങ്ങളിലുള്ളവർക്കും
1SA 30:31 ദാവീദും അനുയായികളും സഞ്ചരിച്ചിരുന്ന ദേശങ്ങളിലെല്ലാം ഉള്ളവർക്കും ദാവീദ് ഓഹരി കൊടുത്തയച്ചു.
1SA 31:1 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.
1SA 31:2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.
1SA 31:3 ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു.
1SA 31:4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
1SA 31:5 ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു.
1SA 31:6 അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും ആയുധവാഹകനും മറ്റാളുകളും എല്ലാം അന്ന് ഒരേദിവസംതന്നെ ഒരുമിച്ചു മരിച്ചു.
1SA 31:7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.
1SA 31:8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്നുപുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.
1SA 31:9 അവർ അദ്ദേഹത്തിന്റെ തല വെട്ടി ആയുധവർഗം അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു.
1SA 31:10 ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി.
1SA 31:11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികൾ കേട്ടപ്പോൾ
1SA 31:12 അവരിലെ പരാക്രമശാലികളെല്ലാം രാത്രിമുഴുവൻ സഞ്ചരിച്ച് ബേത്-ശയാനിലെത്തി. അവർ ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ ബേത്-ശയാനിലെ മതിലിൽനിന്നും അഴിച്ചിറക്കി യാബേശിലേക്കു കൊണ്ടുവന്ന് അവരെ അവിടെ ദഹിപ്പിച്ചു.
1SA 31:13 അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.
2SA 1:1 ശൗലിന്റെ മരണശേഷം അമാലേക്യരെ തോൽപ്പിച്ചു മടങ്ങിയെത്തിയ ദാവീദ് തുടർന്നുള്ള രണ്ടു ദിവസങ്ങൾ സിക്ലാഗിൽ താമസിച്ചു.
2SA 1:2 മൂന്നാംദിവസം ശൗൽ യുദ്ധംചെയ്തുകൊണ്ടിരുന്ന പാളയത്തിൽനിന്ന് ഒരു മനുഷ്യൻ ദുഃഖസൂചകമായി വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് ഓടിയെത്തി. ദാവീദിന്റെ മുമ്പിലെത്തി അയാൾ അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
2SA 1:3 “നീ എവിടെനിന്നു വരുന്നു,” എന്നു ദാവീദ് ചോദിച്ചു. “ഞാൻ ഇസ്രായേല്യരുടെ പാളയത്തിൽനിന്നു രക്ഷപ്പെട്ടു വരികയാണ്,” എന്ന് അയാൾ മറുപടി പറഞ്ഞു.
2SA 1:4 “എന്താണു സംഭവിച്ചത്? എന്നോടു പറയുക,” എന്നു ദാവീദ് കൽപ്പിച്ചു. ആ മനുഷ്യൻ പറഞ്ഞു: “ജനം യുദ്ധത്തിൽ തോറ്റോടി. അവരിൽ അനേകർ മരിച്ചുവീണു; ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി!”
2SA 1:5 ദാവീദ് ആ ചെറുപ്പക്കാരനോട്: “ശൗലും അദ്ദേഹത്തിന്റെ മകൻ യോനാഥാനും മരിച്ചുപോയി എന്നവിവരം നീ എങ്ങനെ അറിഞ്ഞു?” എന്നു ചോദിച്ചു.
2SA 1:6 അയാൾ മറുപടി പറഞ്ഞു: “ഞാൻ യാദൃച്ഛികമായി ഗിൽബോവാ മലയിലെത്താനിടയായി. അവിടെ ശൗൽ തന്റെ കുന്തം ഊന്നി അതിന്മേൽ ചാരിനിന്നിരുന്നു. തേരുകളും കുതിരപ്പടയും അദ്ദേഹത്തിന്റെ നേരേ പാഞ്ഞ് അടുക്കുകയായിരുന്നു.
2SA 1:7 അദ്ദേഹം പിന്നിലേക്കു തിരിഞ്ഞുനോക്കി, എന്നെ കണ്ടു; എന്നെ വിളിച്ചു. ‘അടിയൻ ഇതാ,’ എന്നു ഞാൻ ഉത്തരം പറഞ്ഞു.
2SA 1:8 “ ‘നീ ആര്?’ അദ്ദേഹം എന്നോടു ചോദിച്ചു.” “ ‘ഒരു അമാലേക്യൻ,’ എന്നു ഞാൻ മറുപടി പറഞ്ഞു.
2SA 1:9 “അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: ‘എന്നോടടുത്തുവന്നു നിൽക്കുക; എന്നെ കൊല്ലുക! ഞാൻ മരണത്തിന്റെ അതിവേദനയിൽ ആണ്; എന്നിട്ടും ജീവൻ അറ്റുപോകുന്നില്ല.’
2SA 1:10 “അതുകേട്ടു ഞാൻ അടുത്തുചെന്ന് അദ്ദേഹത്തെ കൊന്നു. തന്റെ വീഴ്ചയ്ക്കുശേഷം അദ്ദേഹം പിന്നെ ജീവിക്കുകയില്ല എന്നു ഞാൻ മനസ്സിലാക്കി. അദ്ദേഹം തലയിൽ അണിഞ്ഞിരുന്ന കിരീടവും കൈയിൽ അണിഞ്ഞിരുന്ന വളയും ഞാനെടുത്ത് എന്റെ യജമാനനായ അങ്ങേക്കുവേണ്ടി ഇതാ കൊണ്ടുവന്നിരിക്കുന്നു.”
2SA 1:11 അപ്പോൾ ദാവീദും കൂടെയുണ്ടായിരുന്ന സകലരും തങ്ങളുടെ വസ്ത്രം പറിച്ചുകീറി.
2SA 1:12 അവർ ശൗലിനെയും അദ്ദേഹത്തിന്റെ മകൻ യോനാഥാനെയും യഹോവയുടെ സൈന്യത്തെയും ഇസ്രായേൽ രാഷ്ട്രത്തെയുംകുറിച്ച്—അവർ വാളാൽ വീണുപോയതുകൊണ്ട്—കരഞ്ഞു വിലപിച്ചു സന്ധ്യവരെ ഉപവസിച്ചു.
2SA 1:13 വസ്തുത വന്നറിയിച്ച ആ ചെറുപ്പക്കാരനോട്, “നീ എവിടത്തുകാരൻ?” എന്നു ദാവീദ് ചോദിച്ചു. “ഒരു അന്യദേശക്കാരന്റെ മകൻ; അമാലേക്യൻ,” എന്ന് അയാൾ മറുപടി പറഞ്ഞു.
2SA 1:14 ദാവീദ് അയാളോടു ചോദിച്ചു: “യഹോവയുടെ അഭിഷിക്തനെ നശിപ്പിക്കുന്നതിനുവേണ്ടി സ്വന്തം കരമുയർത്താൻ നീ ഭയപ്പെടാതിരുന്നതെന്തുകൊണ്ട്?”
2SA 1:15 അതിനുശേഷം ദാവീദ് തന്റെ ഭൃത്യന്മാരിൽ ഒരുവനെ വിളിച്ച്, “ചെന്ന് അവനെ വെട്ടിക്കളയുക!” എന്ന് ആജ്ഞാപിച്ചു. അയാൾ ചെന്ന് ആ അമാലേക്യനെ വെട്ടിവീഴ്ത്തി; അയാൾ മരിച്ചു.
2SA 1:16 ദാവീദ് അവനോട്, “ ‘യഹോവയുടെ അഭിഷിക്തനെ ഞാൻ കൊന്നു,’ എന്നു നീ നിന്റെ സ്വന്തം വാകൊണ്ട് നിനക്കെതിരേ സാക്ഷ്യം പറഞ്ഞിരിക്കയാൽ, നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കട്ടെ!” എന്നു പറഞ്ഞിരുന്നു.
2SA 1:17 ശൗലിനെയും അദ്ദേഹത്തിന്റെ മകനായ യോനാഥാനെയുംകുറിച്ചു ദാവീദ് ഇപ്രകാരം ഒരു വിലാപഗാനം ആലപിച്ചു.
2SA 1:18 വിലാപത്തിന്റെ ഈ ധനുർഗീതം യെഹൂദാജനതയെ അഭ്യസിപ്പിക്കണമെന്ന് അദ്ദേഹം ആജ്ഞാപിക്കുകയും ചെയ്തു. ഈ ഗീതം യാശാരിന്റെ ഗ്രന്ഥത്തിൽ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു:
2SA 1:19 “ഇസ്രായേലേ, നിന്റെ പ്രതാപമായവർ നിന്റെ ഗിരികളിൽ വീണുപോയി; വീരന്മാർ വീണുപോയതെങ്ങനെ!
2SA 1:20 “ഗത്തിൽ അതു പ്രസ്താവിക്കരുത്, അസ്കലോൻ തെരുവീഥികളിൽ അതു പ്രസിദ്ധമാക്കരുത്; ഫെലിസ്ത്യകന്യകമാർ ആനന്ദിക്കാതിരിക്കട്ടെ; പരിച്ഛേദനമേൽക്കാത്തവരുടെ പുത്രിമാർ ആഹ്ലാദിക്കാതെയുമിരിക്കട്ടെ.
2SA 1:21 “ഗിൽബോവ ഗിരിനിരകളേ, നിങ്ങളിൽ മഞ്ഞും മഴയും പെയ്യാതെപോകട്ടെ, തട്ടുതട്ടായ വയലുകളും നിങ്ങളിൽ ഇല്ലാതെപോകട്ടെ. കാരണം, ബലശാലിയുടെ പരിച അവിടെവെച്ചല്ലോ നിന്ദിക്കപ്പെട്ടത്, ശൗലിന്റെ പരിചതന്നെ—ഇനിയൊരിക്കലും അതിൽ എണ്ണപൂശി മിനുക്കുകയില്ല.
2SA 1:22 “നിഹതന്മാരുടെ രക്തത്തിൽനിന്ന്, അതേ, ശക്തന്മാരുടെ മാംസത്തിൽനിന്ന്, യോനാഥാന്റെ വില്ലു പിന്തിരിഞ്ഞിട്ടില്ല. ശൗലിന്റെ വാൾ തൃപ്തിവരാതെ പിൻവാങ്ങിയിട്ടുമില്ല.
2SA 1:23 ശൗലും യോനാഥാനും; അവർ സ്നേഹശാലികളും കരുണാപൂർണരുമായിരുന്നു. മരണത്തിലും അവർ വേർപിരിഞ്ഞില്ല! അവർ കഴുകന്മാരിലും വേഗമേറിയവർ, സിംഹങ്ങളിലും ബലശാലികൾതന്നെ!
2SA 1:24 “ഇസ്രായേൽപുത്രിമാരേ, ശൗലിനെച്ചൊല്ലി കരയുവിൻ! അദ്ദേഹം നിങ്ങളെ മോടിയായി രക്താംബരം അണിയിക്കുകയും നിങ്ങളുടെ വസ്ത്രങ്ങളിൽ സ്വർണാഭരണങ്ങൾ അണിയിക്കുകയും ചെയ്തു.
2SA 1:25 “വീരന്മാർ യുദ്ധത്തിൽ വീണുപോയതെങ്ങനെ! നിന്റെ ഗിരികളിൽ യോനാഥാൻ മരിച്ചുവീണല്ലോ.
2SA 1:26 യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കേറ്റവും പ്രിയനായിരുന്നു! നിനക്ക് എന്നോടുള്ള സ്നേഹം വിസ്മയകരമായിരുന്നു, അത് ഒരു സ്ത്രീയുടെ സ്നേഹത്തെക്കാളും അതിശയകരം!
2SA 1:27 “വീരന്മാർ വീണുപോയതെങ്ങനെ! യുദ്ധായുധങ്ങളും നശിച്ചുപോയല്ലോ!”
2SA 2:1 ഇതിനുശേഷം ദാവീദ്, “ഞാൻ യെഹൂദ്യനഗരങ്ങളിൽ ഒന്നിലേക്കു പോകണമോ” എന്ന് യഹോവയോട് അരുളപ്പാടു ചോദിച്ചു. “പോകുക,” എന്ന് യഹോവ കൽപ്പിച്ചു. “എവിടേക്കാണു ഞാൻ പോകേണ്ടത്?” എന്നു ദാവീദ് ചോദിച്ചു. “ഹെബ്രോനിലേക്ക്,” എന്ന് അരുളപ്പാടുണ്ടായി.
2SA 2:2 യെസ്രീൽക്കാരി അഹീനോവം, കർമേല്യനായ നാബാലിന്റെ വിധവ അബീഗയിൽ എന്നീ രണ്ടു ഭാര്യമാരെയുംകൂട്ടി ദാവീദ് അവിടേക്കുപോയി.
2SA 2:3 തന്റെ അനുയായികളെയും അവരുടെ കുടുംബങ്ങളെയും ദാവീദ് അവിടേക്കു കൂട്ടിക്കൊണ്ടുപോയി. ഹെബ്രോനിലും അതിന്റെ പട്ടണങ്ങളിലുമായി അവർ താമസമുറപ്പിച്ചു.
2SA 2:4 അപ്പോൾ യെഹൂദാപുരുഷന്മാർ ഹെബ്രോനിലേക്കു വന്നു. അവിടെവെച്ച് അവർ ദാവീദിനെ യെഹൂദാഗോത്രത്തിനു രാജാവായി അഭിഷേകംചെയ്തു. ഗിലെയാദിലെ യാബേശ് നിവാസികളാണു ശൗലിനെ സംസ്കരിച്ചതെന്ന് ദാവീദിന് അറിവുകിട്ടി.
2SA 2:5 അപ്പോൾ അദ്ദേഹം അവരുടെ അടുത്തേക്കു ദൂതന്മാരെ അയച്ച് ഈ വിധം പറയിച്ചു: “നിങ്ങളുടെ യജമാനനായ ശൗലിനെ സംസ്കരിച്ചതുവഴി അദ്ദേഹത്തോടു നിങ്ങൾ കാരുണ്യം കാട്ടിയതിനാൽ യഹോവ നിങ്ങളെ അനുഗ്രഹിക്കട്ടെ!
2SA 2:6 യഹോവ നിങ്ങളോടു ദയയും വിശ്വസ്തതയും കാണിക്കട്ടെ! നിങ്ങൾ ഈ വിധം പ്രവർത്തിച്ചതുകൊണ്ട് ഞാനും നിങ്ങളോടു ദയയും വിശ്വസ്തതയും പുലർത്തും.
2SA 2:7 നിങ്ങൾ ശക്തരും ധീരരുമായിരിക്കുക! നിങ്ങളുടെ യജമാനനായ ശൗൽ മരിച്ചല്ലോ! യെഹൂദാജനം എന്നെ അവർക്കു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.”
2SA 2:8 ഇതിനിടെ, നേരിന്റെ മകനും ശൗലിന്റെ സൈന്യാധിപനുമായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിനെ മഹനയീമിലേക്കു കൂട്ടിക്കൊണ്ടുവന്നു.
2SA 2:9 അവിടെവെച്ച് അദ്ദേഹം ഈശ്-ബോശെത്തിനെ, ഗിലെയാദിനും അശൂരിക്കും യെസ്രീലിനും എഫ്രയീമിനും ബെന്യാമീനിനും സകല ഇസ്രായേലിനും രാജാവാക്കി.
2SA 2:10 ശൗലിന്റെ മകനായ ഈശ്-ബോശെത്ത് ഇസ്രായേലിന് രാജാവാകുമ്പോൾ അദ്ദേഹത്തിനു നാൽപ്പതുവയസ്സായിരുന്നു. അദ്ദേഹം രണ്ടുവർഷം ഭരണംനടത്തി. എന്നാൽ യെഹൂദാഗൃഹം ദാവീദിനെ പിന്തുണച്ചു.
2SA 2:11 ദാവീദ് ഹെബ്രോനിൽ യെഹൂദാഗൃഹത്തിനു രാജാവായിരുന്ന കാലം ഏഴുവർഷവും ആറുമാസവുമായിരുന്നു.
2SA 2:12 നേരിന്റെ മകനായ അബ്നേർ, ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ ആൾക്കാരോടൊപ്പം മഹനയീമിൽനിന്ന് ഗിബെയോനിലേക്കു വന്നു.
2SA 2:13 സെരൂയയുടെ മകനായ യോവാബും ദാവീദിന്റെ ആളുകളും പുറപ്പെട്ടുവന്ന് ഗിബെയോനിലെ കുളത്തിന്നരികെവെച്ച് അവരെ കണ്ടുമുട്ടി. ഇരുകൂട്ടരും കുളത്തിന്റെ അപ്പുറത്തും ഇപ്പുറത്തുമായി ഇരിപ്പുറപ്പിച്ചു.
2SA 2:14 അപ്പോൾ അബ്നേർ യോവാബിനോട് പറഞ്ഞു: “യുവാക്കളിൽ ചിലർ എഴുന്നേറ്റ് നമ്മുടെമുമ്പിൽ പരസ്പരം പൊരുതട്ടെ!” “ശരി അങ്ങനെതന്നെയാകട്ടെ!” എന്നു യോവാബ് മറുപടി പറഞ്ഞു.
2SA 2:15 അങ്ങനെ ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെയും ബെന്യാമീന്യരുടെയും പക്ഷത്തുനിന്നു പന്ത്രണ്ടുപേരും ദാവീദിന്റെ പക്ഷത്തുനിന്നു പന്ത്രണ്ടുപേരും തെരഞ്ഞെടുക്കപ്പെട്ടു, അവർ എഴുന്നേറ്റു വന്നു.
2SA 2:16 അപ്പോൾ ഓരോരുത്തനും തന്റെ എതിരാളിയുടെ തലയ്ക്കു കടന്നുപിടിച്ച് പാർശ്വത്തിൽ വാൾ കുത്തിയിറക്കി. അങ്ങനെ അവരെല്ലാം ഒരുമിച്ചുതന്നെ നിലംപതിച്ചു. അതിനാൽ ഗിബെയോനിലെ ആ സ്ഥലത്തിന്, ഹെൽക്കത്ത്-ഹസ്സൂരീം എന്നു പേരായി.
2SA 2:17 അന്നു നടന്ന യുദ്ധം അതിഭീകരമായിരുന്നു. അബ്നേരും ഇസ്രായേൽ പടയാളികളും ദാവീദിന്റെ സൈന്യത്തിനുമുമ്പിൽ പരാജയപ്പെട്ടു.
2SA 2:18 യോവാബ്, അബീശായി, അസാഹേൽ എന്നിങ്ങനെ സെരൂയയുടെ മൂന്നുപുത്രന്മാരും അവിടെ ഉണ്ടായിരുന്നു. അസാഹേൽ കാട്ടുകലമാനിനെപ്പോലെ ഗതിവേഗമുള്ളവനായിരുന്നു.
2SA 2:19 അദ്ദേഹം അബ്നേരിനെ പിൻതുടർന്നു. പിൻതുടർന്നുള്ള ഓട്ടത്തിൽ അദ്ദേഹം വലത്തോട്ടോ ഇടത്തോട്ടോ മാറിയിട്ടില്ല.
2SA 2:20 അബ്നേർ പിറകോട്ടു തിരിഞ്ഞുനോക്കി, “ഇതു നീ തന്നെയോ അസാഹേലേ” എന്നു ചോദിച്ചു. “അതേ,” എന്ന് അസാഹേൽ മറുപടി പറഞ്ഞു.
2SA 2:21 അബ്നേർ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “നീ വലത്തോട്ടോ ഇടത്തോട്ടോ മാറി യുവാക്കളിൽ ഒരുവനെക്കൊന്ന് അവന്റെ ആയുധവർഗം അപഹരിക്കുക.” എന്നാൽ അബ്നേരിനെ പിൻതുടരുന്നത് അസാഹേൽ മതിയാക്കിയില്ല.
2SA 2:22 വീണ്ടും അബ്നേർ അസാഹേലിനു മുന്നറിയിപ്പു നൽകി; “എന്നെ പിൻതുടരുന്നതു മതിയാക്കുക! ഞാൻ നിന്നെ കൊന്നുവീഴ്ത്തുന്നതെന്തിന്! പിന്നെ ഞാനെങ്ങനെ നിന്റെ സഹോദരനായ യോവാബിന്റെ മുഖത്തുനോക്കും!”
2SA 2:23 എന്നാൽ പിൻതുടരുന്നതു വിട്ടുമാറാൻ അസാഹേൽ കൂട്ടാക്കിയില്ല. അതിനാൽ അബ്നേർ തന്റെ കുന്തത്തിന്റെ പിൻതല അസാഹേലിന്റെ വയറ്റിൽ കുത്തിക്കടത്തി. കുന്തം അദ്ദേഹത്തിന്റെ പിറകുവശത്തൂടെ വെളിയിൽ വന്നു. അയാൾ അവിടെത്തന്നെ വീണുമരിച്ചു. അസാഹേൽ മരിച്ചുകിടന്നിടത്തേക്കു വന്ന എല്ലാവരും അവിടെ തരിച്ചുനിന്നുപോയി.
2SA 2:24 എന്നാൽ യോവാബും അബീശായിയും അബ്നേരിനെ പിൻതുടർന്നു. സൂര്യാസ്തമയസമയത്ത് അവർ ഗിബെയോൻ മരുഭൂമിയിലേക്കുള്ള വഴിയിൽ ഗീഹിന്റെ അരികിലുള്ള അമ്മാക്കുന്നിൽ എത്തി.
2SA 2:25 ബെന്യാമീന്യർ അബ്നേരിന്റെ പിന്നിൽ ഒരുമിച്ചുകൂടി. അവർ സംഘംചേർന്ന് കുന്നിൻമുകളിൽ നിലയുറപ്പിച്ചു.
2SA 2:26 അബ്നേർ യോവാബിനോടു വിളിച്ചുപറഞ്ഞു: “വാൾ എക്കാലവും സംഹരിച്ചുകൊണ്ടിരിക്കണമോ? ഇതു കയ്‌പിലേ കലാശിക്കൂ എന്നു താങ്കൾക്കു മനസ്സിലാകുന്നില്ലേ! സഹോദരന്മാരെ പിൻതുടരുന്നതു മതിയാക്കാൻ അങ്ങു സ്വന്തം അണികളോട് ആജ്ഞാപിക്കുകയില്ലേ? അതിന് ഇനിയെന്തിന് താമസിക്കുന്നു?”
2SA 2:27 യോവാബു മറുപടി പറഞ്ഞു: “ജീവനുള്ള ദൈവത്താണ, താങ്കൾ എന്നോടു സംസാരിച്ചില്ലായിരുന്നെങ്കിൽ പടജനം പ്രഭാതംവരെ തങ്ങളുടെ സഹോദരന്മാരെ പിൻതുടരുമായിരുന്നു.”
2SA 2:28 അപ്പോൾ യോവാബു കാഹളമൂതി. ജനമെല്ലാം നിന്നു. അവർ പിന്നെ ഇസ്രായേലിനെ പിൻതുടർന്നില്ല; പോരാട്ടം തുടർന്നതുമില്ല.
2SA 2:29 അന്നു രാത്രിമുഴുവൻ അബ്നേരും കൂട്ടരും അരാബയിലൂടെ സഞ്ചരിച്ചു. അവർ യോർദാൻ കടന്ന് പ്രഭാതംമുഴുവനും യാത്രതുടർന്നു മഹനയീമിലെത്തി.
2SA 2:30 പിന്നെ യോവാബും അബ്നേരിനെ പിൻതുടരുന്നതിൽനിന്നു പിന്തിരിഞ്ഞ് തന്റെ ആളുകളെയെല്ലാം വിളിച്ചുകൂട്ടി. അസാഹേലിനെക്കൂടാതെ ദാവീദിന്റെ ആൾക്കാരിൽ പത്തൊൻപതുപേർകൂടെ നഷ്ടപ്പെട്ടതായിക്കണ്ടു.
2SA 2:31 എന്നാൽ ദാവീദിന്റെ ആൾക്കാർ അബ്നേരിനോടുകൂടെയുള്ളവരിൽ മുന്നൂറ്റിയറുപതു ബെന്യാമീന്യരെ കൊലചെയ്തിരുന്നു.
2SA 2:32 അവർ അസാഹേലിനെ എടുത്ത് ബേത്ലഹേമിൽ അദ്ദേഹത്തിന്റെ പിതാവിന്റെ കല്ലറയിൽ അടക്കംചെയ്തു. പിന്നെ യോവാബും കൂടെയുള്ളവരും രാത്രിമുഴുവൻ സഞ്ചരിച്ച് പ്രഭാതത്തിൽ ഹെബ്രോനിൽ തിരിച്ചെത്തി.
2SA 3:1 ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ ദീർഘകാലം യുദ്ധം നടന്നു. ദാവീദ് മേൽക്കുമേൽ ശക്തി പ്രാപിച്ചുവന്നു; ശൗലിന്റെപക്ഷം കൂടുതൽ കൂടുതൽ ക്ഷയിച്ചുകൊണ്ടിരുന്നു.
2SA 3:2 ഹെബ്രോനിൽവെച്ചു ദാവീദിനു പുത്രന്മാർ ജനിച്ചു: അദ്ദേഹത്തിന്റെ ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു.
2SA 3:3 രണ്ടാമൻ കർമേൽക്കാരനായ നാബാലിന്റെ വിധവയായ അബീഗയിലിൽ ജനിച്ച കിലെയാബ്. മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം.
2SA 3:4 നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്.
2SA 3:5 ആറാമൻ ദാവീദിന്റെ ഭാര്യയായ എഗ്ലായിൽ ജനിച്ച യിത്‌രെയാം. ഇവരാണ് ദാവീദിന് ഹെബ്രോനിൽവെച്ചു ജനിച്ച മക്കൾ.
2SA 3:6 ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവുംതമ്മിൽ യുദ്ധം നടന്നിരുന്നകാലത്ത് അബ്നേർ ശൗലിന്റെ ഗൃഹത്തിൽ തനിക്കുള്ള പദവി ദൃഢതരമാക്കിക്കൊണ്ടിരുന്നു.
2SA 3:7 അയ്യാവിന്റെ മകളായി രിസ്പാ എന്നു പേരുള്ള ഒരു വെപ്പാട്ടി ശൗലിനുണ്ടായിരുന്നു. “എന്റെ പിതാവിന്റെ വെപ്പാട്ടിയായ സ്ത്രീയെ സ്വീകരിച്ചതെന്തിന്?” എന്ന് ഈശ്-ബോശെത്ത് അബ്നേരിനോടു ചോദിച്ചു.
2SA 3:8 ഈശ്-ബോശെത്തിന്റെ വാക്കുകൾമൂലം അബ്നേർ അത്യന്തം കുപിതനായി; അദ്ദേഹം മറുപടി പറഞ്ഞു: “യെഹൂദാപക്ഷത്തുള്ള ഒരു നായുടെ തലയാണു ഞാനെന്നു താങ്കൾ ധരിച്ചിരിക്കുന്നോ? ഞാൻ ഇന്നും താങ്കളുടെ പിതാവായ ശൗലിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും സ്നേഹിതന്മാരോടും കൂറുള്ളവനായിരിക്കുന്നു. ഞാൻ താങ്കളെ ദാവീദിന്റെ കരങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിട്ടില്ല. എന്നിട്ടും ഈ സ്ത്രീയുടെപേരിൽ താങ്കൾ എന്നിൽ ഒരു കുറ്റം ആരോപിക്കുകയാണോ!
2SA 3:9 രാജത്വം ശൗലിന്റെ ഗൃഹത്തിൽനിന്നു മാറ്റി ദാവീദിന്റെ സിംഹാസനം ദാൻമുതൽ ബേർ-ശേബാവരെ സകല ഇസ്രായേലിലും യെഹൂദ്യയിലും സുസ്ഥിരമാക്കുമെന്ന് യഹോവ ദാവീദിനോടു ശപഥംചെയ്തിരിക്കുന്നു. ഞാൻ ദാവീദിനുവേണ്ടി പ്രവർത്തിച്ച് അതു സഫലമാക്കിത്തീർക്കുന്നില്ലെങ്കിൽ ദൈവം അബ്നേരിന് അർഹിക്കുന്നതും അതിലധികവുമായ ശിക്ഷ നൽകട്ടെ!”
2SA 3:11 ഈശ്-ബോശെത്ത് അബ്നേരിനെ ഭയപ്പെട്ടിരുന്നു. അതിനാൽ പിന്നെ ഒരു വാക്കുപോലും പറയാൻ അദ്ദേഹം ധൈര്യപ്പെട്ടില്ല.
2SA 3:12 അതിനുശേഷം അബ്നേർ ദൂതന്മാരെ അയച്ച് ദാവീദിനോട് ഇപ്രകാരം പറയിച്ചു: “ദേശം ആർക്കുള്ളത്? ഞാനുമായി ഒരു ഉടമ്പടി ചെയ്യുക! എന്നാൽ സകല ഇസ്രായേലിനെയും അങ്ങയുടെ പക്ഷത്താക്കുന്നതിന് ഞാൻ അങ്ങയെ തുണയ്ക്കാം.”
2SA 3:13 ദാവീദ് മറുപടികൊടുത്തു: “കൊള്ളാം; ഞാൻ താങ്കളുമായി ഒരു ഉടമ്പടി ചെയ്യാം. എന്നാൽ ഒരു കാര്യം ഞാൻ ആവശ്യപ്പെടുന്നു. താങ്കൾ എന്നെ കാണാൻ വരുമ്പോൾ ശൗലിന്റെ മകളായ മീഖളിനെ കൂട്ടിക്കൊണ്ടുവരുന്നില്ലെങ്കിൽ എന്റെ സന്നിധിയിൽ വരരുത്.”
2SA 3:14 പിന്നെ ദാവീദ് ശൗലിന്റെ മകനായ ഈശ്-ബോശെത്തിന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇപ്രകാരം ആവശ്യപ്പെട്ടു: “നൂറു ഫെലിസ്ത്യരുടെ അഗ്രചർമം വിലയായിക്കൊടുത്ത് ഞാൻ വിവാഹനിശ്ചയം ചെയ്ത, എന്റെ ഭാര്യ മീഖളിനെ ഏൽപ്പിച്ചുതരിക.”
2SA 3:15 അങ്ങനെ ഈശ്-ബോശെത്ത് കൽപ്പനകൊടുത്ത്, അവളുടെ ഭർത്താവും ലയീശിന്റെ മകനുമായ ഫല്തിയേലിന്റെ അടുത്തുനിന്നു മീഖളിനെ വരുത്തി.
2SA 3:16 എന്നാൽ അവളുടെ ഭർത്താവായ ഫല്തിയേൽ കരഞ്ഞുകൊണ്ട് ബഹൂരീംവരെ അവളുടെ പിന്നാലെ വന്നു. “ഭവനത്തിലേക്കു മടങ്ങിപ്പോകുക,” എന്ന് അബ്നേർ അയാളോട് ആജ്ഞാപിച്ചു; അയാൾ മടങ്ങിപ്പോകുകയും ചെയ്തു.
2SA 3:17 അബ്നേർ ഇസ്രായേലിലെ ഗോത്രത്തലവന്മാരുമായി കൂടിയാലോചിച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “കുറച്ചുനാളായി ദാവീദിനെ നിങ്ങളുടെ രാജാവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നല്ലോ!
2SA 3:18 ‘എന്റെ ദാസനായ ദാവീദിനെക്കൊണ്ട് ഞാൻ എന്റെ ജനമായ ഇസ്രായേലിനെ ഫെലിസ്ത്യരുടെ കൈയിൽനിന്നും അവരുടെ സകലശത്രുക്കളുടെയും കൈയിൽനിന്നും വിടുവിക്കും,’ എന്ന് യഹോവ ദാവീദിനോടു വാഗ്ദാനംചെയ്തിരിക്കുന്നു. അതിനാൽ നിങ്ങൾ ആഗ്രഹിക്കുന്നവിധത്തിൽത്തന്നെ ചെയ്യുക.”
2SA 3:19 അബ്നേർ ബെന്യാമീന്യരോടും വ്യക്തിപരമായി സംസാരിച്ചു. ഇതിനെത്തുടർന്ന് ഇസ്രായേലും ബെന്യാമീന്റെ സകലഗൃഹവും താത്പര്യപ്പെടുന്ന കാര്യങ്ങളെല്ലാം ദാവീദിനെ അറിയിക്കുന്നതിനായി അദ്ദേഹം ഹെബ്രോനിലേക്കു പോയി.
2SA 3:20 അബ്നേരും അദ്ദേഹത്തോടൊപ്പം ഇരുപതു പുരുഷന്മാരും ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി. ദാവീദ് അദ്ദേഹത്തിനും ആൾക്കാർക്കുംവേണ്ടി ഒരു വിരുന്നൊരുക്കി.
2SA 3:21 അപ്പോൾ അബ്നേർ ദാവീദിനോടു പറഞ്ഞു: “ഞാൻ വേഗം പോകട്ടെ! ഞാൻ ചെന്ന് എന്റെ യജമാനനായ രാജാവിനുവേണ്ടി സകല ഇസ്രായേലിനെയും കൂട്ടിവരുത്താം. അവർ അങ്ങയോട് ഉടമ്പടി ചെയ്യട്ടെ! അങ്ങ് ആഗ്രഹിക്കുന്നതുപോലെ സകല ഇസ്രായേലിനെയും അങ്ങേക്കു ഭരിക്കുകയും ചെയ്യാം.” അങ്ങനെ ദാവീദ് അബ്നേരിനെ യാത്രയാക്കി. അദ്ദേഹം സമാധാനത്തോടെ മടങ്ങിപ്പോയി.
2SA 3:22 ആസമയത്താണ് ദാവീദിന്റെ പടയാളികളും യോവാബും ഒരു കവർച്ച കഴിഞ്ഞ് ധാരാളം കൊള്ളമുതലുമായി തിരിച്ചെത്തിയത്. എന്നാൽ ആ സമയത്ത് ദാവീദിനൊപ്പം ഹെബ്രോനിൽ അബ്നേർ ഇല്ലായിരുന്നു. കാരണം ദാവീദ് അദ്ദേഹത്തെ യാത്രയാക്കിയിരുന്നു; അദ്ദേഹം സമാധാനത്തോടെ പോയിക്കഴിഞ്ഞിരുന്നു.
2SA 3:23 യോവാബും കൂടെയുള്ള പടയാളികളും എത്തിച്ചേർന്നപ്പോൾ നേരിന്റെ മകനായ അബ്നേർ രാജാവിന്റെ അടുത്തു വന്നിരുന്നെന്നും അയാൾ സമാധാനത്തോടെ മടങ്ങിപ്പോയി എന്നും അറിഞ്ഞു.
2SA 3:24 അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങ് ഈ ചെയ്തതെന്താണ്? നോക്കൂ! അബ്നേർ അങ്ങയുടെ അടുത്തുവന്നു; അങ്ങ് അയാളെ വിട്ടുകളഞ്ഞതെന്ത്? അയാൾ പൊയ്ക്കളഞ്ഞല്ലോ!
2SA 3:25 നേരിന്റെ മകനായ അബ്നേരിനെ അങ്ങ് അറിയുമല്ലോ! അങ്ങയെ ചതിക്കാനും അങ്ങയുടെ നീക്കങ്ങൾ നിരീക്ഷിക്കാനും അങ്ങയുടെ പ്രവർത്തനങ്ങൾ മനസ്സിലാക്കാനുമാണ് അയാൾ വന്നത്!”
2SA 3:26 പിന്നെ യോവാബ് ദാവീദിന്റെ സന്നിധിയിൽനിന്ന് പുറത്തുകടന്ന്, അബ്നേരിന്റെ പിന്നാലെ ദൂതന്മാരെ അയച്ചു. അവർ സീരാ ജലസംഭരണിയിങ്കൽവെച്ച് അദ്ദേഹത്തെക്കണ്ട് കൂട്ടിക്കൊണ്ടുവന്നു. എന്നാൽ ഇതൊന്നും ദാവീദ് അറിഞ്ഞില്ല.
2SA 3:27 അബ്നേർ ഹെബ്രോനിൽ തിരിച്ചെത്തിയപ്പോൾ ഒരു രഹസ്യം പറയാനെന്നഭാവേന യോവാബ് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പടിവാതിൽക്കലേക്കു മാറിപ്പോയി. അവിടെവെച്ച്, തന്റെ സഹോദരനായ അസാഹേലിന്റെ രക്തത്തിനു പ്രതികാരമായി യോവാബ് അദ്ദേഹത്തെ വയറ്റത്തു കുത്തി; അദ്ദേഹം മരിച്ചുവീണു.
2SA 3:28 പിന്നീട് ഇതേപ്പറ്റി അറിഞ്ഞപ്പോൾ ദാവീദ് പറഞ്ഞു: “നേരിന്റെ മകനായ അബ്നേരിന്റെ രക്തം സംബന്ധിച്ച് എനിക്കും എന്റെ രാജത്വത്തിനും ഒരുനാളും യഹോവയുടെ സന്നിധിയിൽ കുറ്റമില്ല.
2SA 3:29 അദ്ദേഹത്തിന്റെ രക്തം യോവാബിന്റെയും അയാളുടെ പിതൃഭവനത്തിന്റെയും തലയിൽ പതിക്കട്ടെ! യോവാബ് ഗൃഹത്തിൽ ഉണങ്ങാത്ത വ്രണമുള്ളവനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്ന വികലാംഗനോ വാളാൽ വീഴുന്നവനോ പട്ടിണിക്കാരനോ ഒരുനാളും ഒഴിയാതിരിക്കട്ടെ!”
2SA 3:30 (ഗിബെയോനിലെ യുദ്ധത്തിൽവെച്ച് അബ്നേർ തങ്ങളുടെ സഹോദരനായ അസാഹേലിനെ കൊലപ്പെടുത്തിയതുമൂലം യോവാബും സഹോദരനായ അബീശായിയുംകൂടി അദ്ദേഹത്തെ വധിക്കുകയായിരുന്നു.)
2SA 3:31 അതിനുശേഷം ദാവീദ് യോവാബിനോടും അദ്ദേഹത്തിന്റെ കൂടെയുള്ള സകലജനത്തോടും പറഞ്ഞു: “നിങ്ങളുടെ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് അബ്നേരിന്റെ മുമ്പിൽ വിലപിച്ചു നടക്കുക.” ദാവീദുരാജാവു ശവമഞ്ചത്തിന്റെ പിന്നിൽ നടന്നിരുന്നു.
2SA 3:32 അവർ അബ്നേരിനെ ഹെബ്രോനിൽ സംസ്കരിച്ചു. അബ്നേരിന്റെ ശവകുടീരത്തിൽ രാജാവ് ഉച്ചത്തിൽ വിലപിച്ചു. സകലജനവും വിലപിച്ചു.
2SA 3:33 അബ്നേരിനെപ്പറ്റി രാജാവ് ഈ വിലാപഗാനം പാടി: “അബ്നേർ ഒരു നീചനെപ്പോലെയോ മരിക്കേണ്ടിവന്നത്!
2SA 3:34 നിന്റെ കരങ്ങൾ ബന്ധിച്ചിരുന്നില്ല, നിന്റെ കാലുകൾക്കു ചങ്ങലയിട്ടിരുന്നില്ല. ദുഷ്ടന്മാരുടെമുമ്പിൽ ഒരുവൻ വീഴുന്നതുപോലെ നീ വീണല്ലോ!” സകലജനവും അവനെക്കുറിച്ച് വീണ്ടും വിലപിച്ചു.
2SA 3:35 പിന്നെ അവർ, വന്ന് ഭക്ഷണം കഴിക്കുന്നതിനു ദാവീദിനെ നിർബന്ധിച്ചു. നേരം നന്നേ പകലായിരുന്നു. എന്നാൽ “സൂര്യൻ അസ്തമിക്കുന്നതിനുമുമ്പ് അപ്പമോ മറ്റെന്തെങ്കിലുമോ ഞാൻ ഭക്ഷിക്കുന്നപക്ഷം ഞാൻ അർഹിക്കുന്നവിധവും അതിലധികവും ദൈവം എന്നെ ശിക്ഷിക്കട്ടെ!” എന്നു പറഞ്ഞ് ദാവീദ് ഒരു ശപഥംചെയ്തിരുന്നു.
2SA 3:36 സകലജനവും ഇതു ശ്രദ്ധിച്ചു. രാജാവിന്റെ മറ്റു പ്രവൃത്തികളെല്ലാം അവർക്കു സന്തോഷകരമായിരുന്നതുപോലെ, ഇതും അവർക്കു സന്തോഷകരമായിത്തീർന്നു.
2SA 3:37 നേരിന്റെ മകനായ അബ്നേരിനെ വധിച്ചതിൽ രാജാവിനു യാതൊരു പങ്കുമില്ലായിരുന്നു എന്ന് അങ്ങനെ അവിടെ ഉണ്ടായിരുന്ന സകലജനത്തിനും, ഇസ്രായേല്യർക്ക് മുഴുവനും, ബോധ്യമായി.
2SA 3:38 അതിനുശേഷം രാജാവ് തന്റെ ആളുകളോട് ഇപ്രകാരം പറഞ്ഞു: “ഒരു പ്രഭുവും മഹാനുമായ വ്യക്തിയാണ് ഇന്ന് ഇസ്രായേലിൽ വീണുപോയതെന്ന് നിങ്ങൾ മനസ്സിലാക്കുന്നില്ലേ!
2SA 3:39 ഇന്ന്, ഞാൻ, അഭിഷിക്തനായ രാജാവെങ്കിലും ബലഹീനനാണ്. സെരൂയയുടെ പുത്രന്മാരായ ഈ പുരുഷന്മാർ എന്റെ വരുതിയിൽ ഒതുങ്ങാത്ത നിഷ്ഠുരന്മാരാണ്. ദുഷ്ടനു തന്റെ ദുഷ്ടതയ്ക്കു തക്കവണ്ണം യഹോവ പകരം നൽകട്ടെ!”
2SA 4:1 അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചെന്നു കേട്ടപ്പോൾ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനു ധൈര്യം നഷ്ടപ്പെട്ടു; ഇസ്രായേല്യരെല്ലാം സ്തബ്ധരായിപ്പോയി.
2SA 4:2 ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
2SA 4:3 ബെരോത്തിലെ ജനം ഗിത്ഥായീമിലേക്കു പലായനംചെയ്തു. അവർ ഇന്നുവരെയും അവിടെ പ്രവാസികളായി താമസിക്കുന്നു.
2SA 4:4 (ശൗലിന്റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായ ഒരു മകനുണ്ടായിരുന്നു. യെസ്രീലിൽനിന്നും ശൗലിനെയും യോനാഥാനെയുംപറ്റിയുള്ള വാർത്തയെത്തുമ്പോൾ അവന് അഞ്ചുവയസ്സായിരുന്നു. അവന്റെ പോറ്റമ്മ അവനെയും എടുത്തുകൊണ്ടു പലായനംചെയ്തു. രക്ഷപ്പെടുന്നതിനുവേണ്ടി തിടുക്കത്തിൽ ഓടവേ ബാലൻ നിലത്തുവീണു മുടന്തനായിത്തീർന്നു. അവന്റെ പേര് മെഫീബോശെത്ത് എന്നായിരുന്നു.)
2SA 4:5 ബെരോത്യനായ രിമ്മോന്റെ മക്കൾ രേഖാബും ബാനയും ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. വെയിലിന് ചൂടുകൂടിയിരുന്ന സമയത്ത് അവർ അവിടെയെത്തി. അപ്പോൾ ഈശ്-ബോശെത്ത് മധ്യാഹ്ന വിശ്രമത്തിലായിരുന്നു.
2SA 4:6 അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു.
2SA 4:7 ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ വഴിയായി യാത്രചെയ്തത്.
2SA 4:8 അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നിട്ടു പറഞ്ഞു: “ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ—അങ്ങയുടെ ശത്രുവിന്റെ—തല ഇതാ, അദ്ദേഹം അങ്ങയുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചു. ഇന്നു യഹോവ എന്റെ യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അദ്ദേഹത്തിന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.”
2SA 4:9 ബെരോത്യനായ രിമ്മോന്റെ മകൻ രേഖാബിനോടും അയാളുടെ സഹോദരൻ ബാനയോടും ദാവീദ് മറുപടി പറഞ്ഞു: “എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ച യഹോവയാണെ,
2SA 4:10 താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു!
2SA 4:11 അങ്ങനെയിരിക്കെ ദുഷ്ടന്മാർ ഒരു നിരപരാധിയായ മനുഷ്യനെ അവന്റെ സ്വന്തം വീട്ടിൽവെച്ച്, അവന്റെ സ്വന്തം കിടക്കയിൽ കൊലചെയ്താൽ ഞാനതിനുകൊടുക്കുന്ന പ്രതിഫലം എത്രയോ അധികമായിരിക്കും! അയാളുടെ രക്തം ഞാൻ നിങ്ങളുടെ കൈയിൽനിന്ന് ചോദിക്കുകയില്ലേ? നിങ്ങളെ ഞാൻ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
2SA 4:12 അങ്ങനെ ദാവീദ് തന്റെ പടയാളികൾക്കു കൽപ്പനകൊടുത്തു; അവർ അവരെ വധിച്ചു. അതിനുശേഷം പടയാളികൾ അവരുടെ കൈകാലുകൾ വെട്ടി ഉടലുകൾ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിയിട്ടു. പിന്നീട് അവർ ഈശ്-ബോശെത്തിന്റെ ശിരസ്സെടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവകുടീരത്തിൽ സംസ്കരിച്ചു.
2SA 5:1 ഇസ്രായേലിന്റെ ഗോത്രങ്ങളെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്തെത്തി അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ!
2SA 5:2 മുമ്പ് ശൗൽ ഞങ്ങൾക്കു രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും’ എന്ന് യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”
2SA 5:3 ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ രാജാവ് അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. അതിനുശേഷം അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.
2SA 5:4 രാജാവാകുമ്പോൾ ദാവീദിനു മുപ്പതുവയസ്സായിരുന്നു. അദ്ദേഹം നാൽപ്പതുവർഷം രാജാവായി വാണു.
2SA 5:5 ഹെബ്രോനിൽ അദ്ദേഹം യെഹൂദയ്ക്കു രാജാവായി ഏഴുവർഷവും ആറുമാസവും വാണു. ജെറുശലേമിൽ അദ്ദേഹം സകല ഇസ്രായേലിനും യെഹൂദയ്ക്കും രാജാവായി മുപ്പത്തിമൂന്നു വർഷവും വാണു.
2SA 5:6 അങ്ങനെയിരിക്കെ, ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ ആക്രമിക്കാനായി രാജാവും പടജനങ്ങളും അണിയണിയായി നീങ്ങി. “നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല. അന്ധർക്കും മുടന്തർക്കുംപോലും നിന്നെ തടയാൻ കഴിയും,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. ദാവീദിന് തങ്ങളുടെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ കഴിയുകയില്ല എന്ന് അവർ വിചാരിച്ചിരുന്നു.
2SA 5:7 എന്നിട്ടും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം.
2SA 5:8 അന്നു ദാവീദ് പറഞ്ഞു: “ആരെങ്കിലും ദാവീദ് വെറുക്കുന്ന ‘അന്ധരും മുടന്തരുമായ’ യെബൂസ്യരെ പിടിച്ചടക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, അവർ അവിടെ ചെന്നെത്തുന്നത് വെള്ളം കൊണ്ടുവരുന്നതിനായി നിർമിച്ച തുരങ്കംവഴിയായിരിക്കണം” എന്നു പറഞ്ഞു. “ ‘അന്ധരും മുടന്തരും’ കൊട്ടാരത്തിൽ പ്രവേശിക്കരുത്,” എന്ന ചൊല്ലുണ്ടാകാനുള്ള കാരണം ഇതാണ്.
2SA 5:9 അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു; അതിന് ദാവീദിന്റെ നഗരമെന്നു പേരുവിളിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ ഉള്ളിലേക്കു പണിതുയർത്തി.
2SA 5:10 സൈന്യങ്ങളുടെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.
2SA 5:11 അങ്ങനെയിരിക്കെ, സോരിലെ രാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സ്ഥാനപതികളെ അയച്ചു. അവരോടൊപ്പം അദ്ദേഹം ദേവദാരുത്തടികളും അതു പണിയുന്നതിനുള്ള ആശാരിമാർ, കൽപ്പണിക്കാർ എന്നിവരെയുംകൂടി അയച്ചിരുന്നു. അവർ ദാവീദിനുവേണ്ടി ഒരു അരമന പണിതു.
2SA 5:12 തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ സമുന്നതമാക്കിയെന്നും ദാവീദ് മനസ്സിലാക്കി.
2SA 5:13 ഹെബ്രോൻ വിട്ടുപോന്നതിനുശേഷം, ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ വെപ്പാട്ടികളെയും ഭാര്യമാരെയും സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു.
2SA 5:14 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ,
2SA 5:15 യിബ്ഹാർ, എലീശൂവ, നേഫെഗ്, യാഫിയ,
2SA 5:16 എലീശാമ, എല്യാദാ, എലീഫേലെത്ത്.
2SA 5:17 ഇസ്രായേലിനു രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് കോട്ടയ്ക്കുള്ളിലേക്കുപോയി.
2SA 5:18 ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു.
2SA 5:19 അതിനാൽ ദാവീദ് യഹോവയോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, നിശ്ചയമായും ഞാൻ ഫെലിസ്ത്യരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.”
2SA 5:20 അതിനാൽ ദാവീദ് ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “യഹോവ വെള്ളച്ചാട്ടംപോലെ എന്റെമുമ്പിൽ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേരായി.
2SA 5:21 ഫെലിസ്ത്യർ തങ്ങളുടെ വിഗ്രഹങ്ങൾ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. ദാവീദും അദ്ദേഹത്തിന്റെ ആളുകളും അവയെല്ലാം എടുത്തുകൊണ്ടുപോയി.
2SA 5:22 ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ നിരന്നു.
2SA 5:23 ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ യഹോവ: “നീ നേരേ ചെല്ലാതെ പിൻഭാഗത്തുകൂടി അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച് അവരെ ആക്രമിക്കുക!
2SA 5:24 ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ വേഗം പുറപ്പെടണം; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ യഹോവ നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു.
2SA 5:25 അങ്ങനെ, യഹോവ കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അദ്ദേഹം ഫെലിസ്ത്യരെ സംഹരിച്ചു.
2SA 6:1 ദാവീദ് വീണ്ടും ഇസ്രായേലിൽ, തെരഞ്ഞെടുക്കപ്പെട്ടവരിൽനിന്നു മുപ്പതിനായിരം വീരയോദ്ധാക്കളെ ഒരുമിച്ചുകൂട്ടി.
2SA 6:2 അവരോടൊപ്പം അദ്ദേഹം യെഹൂദ്യയിലെ ബാലായിലേക്ക് പുറപ്പെട്ടു. കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന ദൈവത്തിന്റെ പേടകം അവിടെനിന്നു കൊണ്ടുവരുന്നതിനായി പുറപ്പെട്ടു.
2SA 6:3 ദൈവത്തിന്റെ പേടകം അവർ ഒരു പുതിയ വണ്ടിയിൽ കയറ്റി, അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ഭവനം ഒരു മലമുകളിലായിരുന്നു; അബീനാദാബിന്റെ പുത്രന്മാരായ ഉസ്സയും അഹ്യോവും പേടകം കയറ്റിയിരുന്ന പുതിയ വണ്ടി തെളിച്ചു.
2SA 6:4 അഹ്യോ ദൈവത്തിന്റെ പേടകവുമായി വണ്ടിയുടെമുമ്പിൽ നടന്നു.
2SA 6:5 ദാവീദും ഇസ്രായേൽഗൃഹമൊക്കെയും കൈമണി, കിന്നരം, വീണ, തപ്പ്, ചേങ്ങല, ഇലത്താളം എന്നീ വാദ്യങ്ങൾ മുഴക്കി സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു.
2SA 6:6 അവർ നാഖോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ കൈനീട്ടി ദൈവത്തിന്റെ പേടകത്തിൽ പിടിച്ചു.
2SA 6:7 അയാളുടെ ഈ അനാദരവുമൂലം യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു; ദൈവം അയാളെ സംഹരിച്ചു. അയാൾ ദൈവത്തിന്റെ പേടകത്തിനു സമീപംതന്നെ മരിച്ചുവീണു.
2SA 6:8 യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി. ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ എന്നു വിളിച്ചുവരുന്നു.
2SA 6:9 അന്നു ദാവീദ് യഹോവയെ ഭയപ്പെട്ടു. “യഹോവയുടെ പേടകം എന്റെ അടുത്തേക്കു കൊണ്ടുവരുന്നതെങ്ങനെ,” എന്ന് അദ്ദേഹം പറഞ്ഞു.
2SA 6:10 യഹോവയുടെ പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുപോകുന്നതിന് അദ്ദേഹം താത്പര്യപ്പെട്ടില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു.
2SA 6:11 യഹോവയുടെ പേടകം ഗിത്യനായ ഓബേദ്-ഏദോമിന്റെ ഭവനത്തിൽ മൂന്നുമാസം ഇരുന്നു; യഹോവ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സകലകുടുംബത്തെയും അനുഗ്രഹിച്ചു.
2SA 6:12 “ദൈവത്തിന്റെ പേടകംനിമിത്തം യഹോവ ഓബേദ്-ഏദോമിന്റെ കുടുംബത്തെയും അദ്ദേഹത്തിനുള്ള സകലത്തെയും അനുഗ്രഹിച്ചിരിക്കുന്നു,” എന്നു ദാവീദ് രാജാവിന് അറിവുകിട്ടി. അതിനാൽ അദ്ദേഹം ചെന്ന് ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്ന് ദൈവത്തിന്റെ പേടകം ഉല്ലാസപൂർവം ദാവീദിന്റെ നഗരത്തിലേക്കു കൊണ്ടുവന്നു.
2SA 6:13 യഹോവയുടെ പേടകം ചുമന്നിരുന്നവർ ആറു ചുവടുവെച്ചപ്പോൾ അദ്ദേഹം ഒരു കാളയെയും ഒരു കൊഴുത്ത കിടാവിനെയും ബലിയർപ്പിച്ചു.
2SA 6:14 ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദ് ധരിച്ചുകൊണ്ട് തന്റെ സർവശക്തിയോടുംകൂടെ യഹോവയുടെമുമ്പാകെ നൃത്തംചെയ്തു.
2SA 6:15 അങ്ങനെ ദാവീദും സകല ഇസ്രായേൽഗൃഹവുംചേർന്ന് ആർപ്പുവിളിയോടും കാഹളനാദത്തോടുംകൂടി യഹോവയുടെ പേടകം കൊണ്ടുവന്നു.
2SA 6:16 യഹോവയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവ് അവിടെ യഹോവയുടെമുമ്പാകെ തുള്ളിച്ചാടുന്നതും നൃത്തംചെയ്യുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.
2SA 6:17 ഇങ്ങനെ അവർ യഹോവയുടെ പേടകം കൊണ്ടുവന്ന് ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത്, അതിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. ദാവീദ് യഹോവയുടെമുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു.
2SA 6:18 ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുതീർന്നപ്പോൾ ദാവീദ് സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
2SA 6:19 അതിനുശേഷം അദ്ദേഹം ഇസ്രായേലിന്റെ ആ വലിയ ജനസമൂഹത്തിൽ— സ്ത്രീപുരുഷഭേദമെന്യേ—ഓരോരുത്തർക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു. സകലജനങ്ങളും താന്താങ്ങളുടെ വീടുകളിലേക്കു തിരിച്ചുപോയി.
2SA 6:20 ദാവീദ് സ്വകുടുംബത്തെ ആശീർവദിക്കുന്നതിനായി തിരിച്ചെത്തിയപ്പോൾ, ശൗലിന്റെ മകളായ മീഖൾ അദ്ദേഹത്തെ എതിരേറ്റുചെന്നു. അവൾ പരിഹാസപൂർവം ചോദിച്ചു: “ഒരു കോമാളി ഉടുതുണി അഴിച്ച് ചാഞ്ചാടുന്നതുപോലെ തന്റെ ദാസന്മാരുടെയും ദാസികളുടെയുംമുമ്പിൽ അർധനഗ്നനാക്കിയ ഇസ്രായേൽരാജാവ് ഇന്ന് എന്തു പുകഴ്ചയാണ് നേടിയിരിക്കുന്നത്!”
2SA 6:21 ദാവീദ് മീഖളിനോടു പറഞ്ഞു: “ഞാൻ അർധനഗ്നനായി നൃത്തം ചെയ്തെങ്കിൽ അത് എന്റെ ദൈവമായ യഹോവയുടെമുമ്പാകെയാണ്. തന്റെ ജനമായ ഇസ്രായേലിനു രാജാവായി എന്നെ നിയോഗിക്കുകമൂലം നിന്റെ പിതാവിനെക്കാളും അദ്ദേഹത്തിന്റെ കുടുംബത്തിലെ ഏതൊരുവനെക്കാളും ഉപരിയായി എന്നെ തെരഞ്ഞെടുത്ത യഹോവയുടെമുമ്പാകെ ഞാനിനിയും നൃത്തംചെയ്യും.
2SA 6:22 ഞാനിനിയും ഇതിലധികം ഹീനനും എന്റെ കണ്മുമ്പിൽ ഇതിനെക്കാളും നിന്ദിതനുമായിത്തീരും. എന്നാൽ നീ പറഞ്ഞ ദാസിമാരാലോ, ഞാൻ ബഹുമാനിതനായിത്തീരും.”
2SA 6:23 എന്നാൽ ശൗലിന്റെ മകളായ മീഖളിന് അവളുടെ മരണപര്യന്തം സന്താനസൗഭാഗ്യം ലഭിച്ചില്ല.
2SA 7:1 ദാവീദ് രാജാവ് കൊട്ടാരത്തിൽ താമസമുറപ്പിക്കുകയും ചുറ്റുമുള്ള സകലശത്രുക്കളിൽനിന്നും യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകുകയും ചെയ്തശേഷം,
2SA 7:2 ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; ദൈവത്തിന്റെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു.
2SA 7:3 അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും പ്രവർത്തിച്ചുകൊൾക, യഹോവ അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു രാജാവിനോട് മറുപടി പറഞ്ഞു.
2SA 7:4 എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി:
2SA 7:5 “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: ഞാൻ അധിവസിക്കേണ്ടതിന്നു നീയാണോ എനിക്ക് ഒരു ആലയം പണിയുന്നത്?
2SA 7:6 ഞാൻ ഇസ്രായേല്യരെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഒരു കൂടാരത്തെ എന്റെ വാസസ്ഥലമാക്കി ഞാൻ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കു സഞ്ചരിച്ചുകൊണ്ടിരുന്നു.
2SA 7:7 എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനമായ ഇസ്രായേലിനെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ ഭരണാധിപന്മാരിൽ ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ.
2SA 7:8 “അതുകൊണ്ട്, സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു.
2SA 7:9 നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ മഹത്താക്കിത്തീർക്കും.
2SA 7:10 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും.
2SA 7:11 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. നിന്റെ സകലശത്രുക്കളിൽനിന്നും ഞാൻ നിനക്കു സ്വസ്ഥതനൽകും. “ ‘യഹോവ നിനക്ക് ഒരു ഭവനം ഉണ്ടാക്കുമെന്ന്, ഇതാ യഹോവ നിന്നോടു പ്രഖ്യാപിക്കുന്നു:
2SA 7:12 നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടുചേർന്നു വിശ്രമിക്കുമ്പോൾ നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും—നിന്റെ ഉദരത്തിൽനിന്നുള്ളവനെത്തന്നെ—ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും.
2SA 7:13 അവനായിരിക്കും എന്റെ നാമത്തിന് ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ രാജത്വത്തിന്റെ സിംഹാസനം എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
2SA 7:14 ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. അവൻ തെറ്റുചെയ്താൽ ഞാൻ അവനെ മനുഷ്യരുടെ വടികൊണ്ടും മനുഷ്യപുത്രന്മാരുടെ അടികൊണ്ടും ശിക്ഷിക്കും.
2SA 7:15 എന്നാൽ, നിന്റെ മുമ്പിൽനിന്നു ഞാൻ നീക്കിക്കളഞ്ഞ ശൗലിനോടു ചെയ്തതുപോലെ എന്റെ സ്നേഹം അവനിൽനിന്ന് ഒരിക്കലും നീക്കിക്കളയുകയില്ല.
2SA 7:16 നിന്റെ ഭവനവും നിന്റെ രാജ്യവും എന്നേക്കും എന്റെ മുമ്പാകെ നിലനിൽക്കും; നിന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ”
2SA 7:17 ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.
2SA 7:18 അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “കർത്താവായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ?
2SA 7:19 അത്രയുമല്ല, കർത്താവായ യഹോവേ, അവിടത്തെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! കർത്താവായ യഹോവേ, കേവല മർത്യനോടുള്ള അവിടത്തെ പ്രവൃത്തി എത്ര മഹത്തായത്!
2SA 7:20 “കർത്താവായ യഹോവേ, ഈ ദാസനെ അവിടന്ന് അറിയുന്നല്ലോ! ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ?
2SA 7:21 അവിടത്തെ വാഗ്ദാനപ്രകാരവും തിരുഹിതം അനുസരിച്ചും ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; അത് അടിയനെ അറിയിച്ചുമിരിക്കുന്നു.
2SA 7:22 “കർത്താവായ യഹോവേ, അവിടന്ന് മഹോന്നതനാകുന്നു. ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല.
2SA 7:23 അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെയും അവരുടെ ദേവന്മാരെയും ഓടിച്ചുകളഞ്ഞുവല്ലോ.
2SA 7:24 അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമായി സ്ഥിരപ്പെടുത്തിയിരിക്കുന്നു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു.
2SA 7:25 “ഇപ്പോൾ ദൈവമായ യഹോവേ, അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം പാലിക്കണമേ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ!
2SA 7:26 അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ; അങ്ങനെ സൈന്യങ്ങളുടെ യഹോവ ആകുന്നു ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ!” അങ്ങയുടെ ദാസനായ ദാവീദിന്റെ ഗൃഹം അങ്ങയുടെമുമ്പാകെ സുസ്ഥിരമാകട്ടെ.
2SA 7:27 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ, അവിടത്തെ ദാസനായ അടിയന് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ‘ഞാൻ നിനക്കായി ഒരു ഭവനം പണിയും,’ എന്ന് അരുളിച്ചെയ്യുകയും ചെയ്തിട്ടുണ്ടല്ലോ! അതിനാൽ അവിടത്തെ ഈ ദാസൻ ഈ പ്രാർഥന അർപ്പിക്കാൻ ധൈര്യപ്പെടുന്നു.
2SA 7:28 കർത്താവായ യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ വാക്കുകൾ വിശ്വസനീയമായവയാണ്! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു.
2SA 7:29 അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിക്കണമേ! കർത്താവായ യഹോവേ, അവിടന്ന് അരുളിച്ചെയ്തിരിക്കുന്നു; അവിടത്തെ അനുഗ്രഹത്താൽ അടിയന്റെ ഗൃഹം എന്നേക്കും അനുഗൃഹീതമായിരിക്കും.”
2SA 8:1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു മേഥെഗ്-അമ്മാ അദ്ദേഹം പിടിച്ചെടുത്തു.
2SA 8:2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അദ്ദേഹം അവരെ തറയിൽ നിരത്തിക്കിടത്തി ഒരു ചരടിന്റെ നിശ്ചിത നീളംവെച്ച് അളന്നു. ഓരോ നിരയിലും മൂന്നിൽരണ്ടു ഭാഗത്തുമുള്ള ആളുകളെ വധിക്കുകയും ഓരോ മൂന്നിൽ ഒരു ഭാഗത്തുള്ളവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു. അങ്ങനെ മോവാബ്യർ ദാവീദിന് അടിമകളായി കപ്പംകൊടുത്തു.
2SA 8:3 കൂടാതെ, സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസർ യൂഫ്രട്ടീസ് നദീതീരത്തുള്ള തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും കീഴടക്കി.
2SA 8:4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
2SA 8:5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.
2SA 8:6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊടുത്തുപോന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
2SA 8:7 ഹദദേസറിന്റെ സൈന്യാധിപന്മാർക്കുണ്ടായിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.
2SA 8:8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും ബെരോതായിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി.
2SA 8:9 ദാവീദ് ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,
2SA 8:10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി തോയി തന്റെ മകനായ യോരാമിനെ അയച്ചു. ഹദദേസർ തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള ഉപകരണങ്ങളും യോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
2SA 8:11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്ന് പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു. സോബാരാജാവും രെഹോബിന്റെ മകനുമായ ഹദദേസരിൽനിന്നും അപഹരിച്ചിരുന്ന കൊള്ളമുതലും അദ്ദേഹം യഹോവയ്ക്കായി സമർപ്പിച്ചു.
2SA 8:13 ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു മടങ്ങിയെത്തിയപ്പോൾ ദാവീദ് ഏറ്റവും പ്രശസ്തനായിത്തീർന്നു.
2SA 8:14 അദ്ദേഹം ഏദോമിൽ ഉടനീളം കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
2SA 8:15 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
2SA 8:16 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
2SA 8:17 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും സെരായാ ലേഖകനും ആയിരുന്നു.
2SA 8:18 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു; ദാവീദിന്റെ പുത്രന്മാർ പുരോഹിതന്മാരായിരുന്നു.
2SA 9:1 ഞാൻ യോനാഥാനെപ്രതി ദയകാണിക്കേണ്ടതിന്, “ശൗലിന്റെ കുടുംബത്തിൽ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടോ” എന്നു ദാവീദ് അന്വേഷിച്ചു.
2SA 9:2 ശൗലിന്റെ ഗൃഹത്തിൽ സീബാ എന്നു പേരായ ഒരു ഭൃത്യൻ ഉണ്ടായിരുന്നു. ദാവീദിന്റെ സേവകർ അയാളെ ദാവീദിന്റെ മുമ്പാകെ ഹാജരാകാൻ കൊണ്ടുവന്നു. “നീയാണോ സീബാ,” എന്നു ദാവീദ് അയാളോടു ചോദിച്ചു. “അതേ അടിയൻതന്നെ,” എന്ന് അയാൾ മറുപടി പറഞ്ഞു.
2SA 9:3 “ഞാൻ ദൈവത്തിന്റെ കാരുണ്യം കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തിൽ ഇനി ആരെങ്കിലും ഉണ്ടോ?” എന്ന് രാജാവ് അയാളോടു ചോദിച്ചു. “യോനാഥാന്റെ ഒരു മകൻ, ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്; അയാൾക്കു രണ്ടുകാലിലും മുടന്താണ്,” എന്ന് സീബാ മറുപടി പറഞ്ഞു.
2SA 9:4 “അവൻ എവിടെ?” എന്നു രാജാവ് ചോദിച്ചു. “ലോ-ദേബാരിൽ, അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിലുണ്ട്,” എന്നു സീബാ മറുപടി പറഞ്ഞു.
2SA 9:5 അപ്പോൾ ദാവീദ് രാജാവ് ആളയച്ച് ലോ-ദേബാരിൽ അമ്മീയേലിന്റെ മകനായ മാഖീരിന്റെ വീട്ടിൽനിന്നും അയാളെ വരുത്തി.
2SA 9:6 ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്ത് ദാവീദിന്റെ മുമ്പാകെ എത്തിയപ്പോൾ അദ്ദേഹത്തെ ആദരപൂർവം താണുവണങ്ങി. “മെഫീബോശെത്തേ!” എന്നു ദാവീദ് വിളിച്ചപ്പോൾ, “അടിയൻ ഇതാ,” എന്ന് അയാൾ വിളികേട്ടു.
2SA 9:7 ദാവീദ് അയാളോട്: “ഭയപ്പെടേണ്ട, നിന്റെ പിതാവായ യോനാഥാനെപ്രതി ഞാൻ തീർച്ചയായും നിന്നോടു കരുണകാണിക്കും. നിന്റെ വലിയപ്പനായ ശൗലിന്റെ ഭൂമിയെല്ലാം ഞാൻ നിനക്കു മടക്കിത്തരും. നീ എന്റെ മേശയിങ്കൽനിന്നു നിത്യവും ഭക്ഷണം കഴിച്ചുകൊള്ളണം” എന്നു പറഞ്ഞു.
2SA 9:8 മെഫീബോശെത്ത് നമസ്കരിച്ചുകൊണ്ട്: “എന്നെപ്പോലെ ഒരു ചത്ത നായെ കടാക്ഷിക്കാൻ അടിയൻ എന്തുള്ളൂ?” എന്നു പറഞ്ഞു.
2SA 9:9 ഇതിനുശേഷം രാജാവ് സീബായെ വിളിച്ചുവരുത്തി, ശൗലിന്റെ കാര്യസ്ഥൻ അയാളോടു പറഞ്ഞു: “ശൗലിനും കുടുംബത്തിനും ഉണ്ടായിരുന്നതെല്ലാം ഞാൻ നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്തിനു തിരിച്ചു നൽകിയിരിക്കുന്നു.
2SA 9:10 നീയും നിന്റെ പുത്രന്മാരും സേവകരും അവനുവേണ്ടി അവന്റെ നിലങ്ങൾ കൃഷി ചെയ്യണം. നിന്റെ യജമാനന്റെ പൗത്രനായ അവന് ഉപജീവനത്തിനുള്ള വക ലഭിക്കത്തക്കവിധം നിങ്ങൾ നിലത്തിലെ വിളവുകൾ ശേഖരിച്ചുകൊടുക്കണം. നിന്റെ യജമാനന്റെ പൗത്രനായ മെഫീബോശെത്ത് എപ്പോഴും എന്റെ മേശയിങ്കൽ ഭക്ഷണം കഴിക്കും.” (സീബായ്ക്ക് പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉണ്ടായിരുന്നു).
2SA 9:11 അപ്പോൾ സീബാ രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്നതെല്ലാം അവിടത്തെ ദാസനായ, അടിയൻ ചെയ്തുകൊള്ളാം.” അപ്രകാരം മെഫീബോശെത്ത് രാജകുമാരന്മാരിൽ ഒരാളെപ്പോലെ ദാവീദുരാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു.
2SA 9:12 മെഫീബോശെത്തിന്, മീഖാ എന്നു പേരുള്ള ഒരു ചെറിയ മകനുണ്ടായിരുന്നു. സീബായുടെ ഭവനത്തിലുണ്ടായിരുന്നവരെല്ലാം മെഫീബോശെത്തിനു ഭൃത്യന്മാരായിത്തീർന്നു.
2SA 9:13 ഇങ്ങനെ മെഫീബോശെത്ത് ജെറുശലേമിൽത്തന്നെ താമസിച്ചു. അദ്ദേഹം നിത്യവും രാജാവിന്റെ മേശയിങ്കൽ ഭക്ഷണം കഴിച്ചുപോന്നു. അദ്ദേഹത്തിന്റെ രണ്ടുകാലിലും മുടന്തായിരുന്നു.
2SA 10:1 പിന്നീട് അമ്മോന്യരുടെ രാജാവു മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകനായ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
2SA 10:2 അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചതുപോലെ ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു. ദാവീദ് അയച്ച ആളുകൾ അമ്മോന്യരുടെ ദേശത്ത് എത്തി.
2SA 10:3 അപ്പോൾ അമ്മോന്യപ്രഭുക്കന്മാർ അവരുടെ രാജാവായ ഹാനൂനോടു പറഞ്ഞു: “സഹതാപം പ്രകടിപ്പിക്കുന്നതിന് അങ്ങയുടെ അടുത്തേക്ക് പ്രതിനിധികളെ അയയ്ക്കുകവഴി ദാവീദ് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കാണിക്കുകയാണ് എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? നഗരത്തെ പര്യവേക്ഷണംചെയ്യുന്നതിനും അതിനെതിരേ ചാരപ്രവർത്തനം നടത്തുന്നതിനും അതിനെ അട്ടിമറിക്കുന്നതിനുമല്ലോ അയാൾ ആളുകളെ അയച്ചിരിക്കുന്നത്?”
2SA 10:4 അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരുടെ താടി പകുതി ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു.
2SA 10:5 ദാവീദ് ഇക്കാര്യം അറിഞ്ഞു. ആ മനുഷ്യർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.”
2SA 10:6 തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രമായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അവർ ബേത്ത്-രാഹോബിൽനിന്നും സോബയിൽനിന്നുമായി ഇരുപതിനായിരം അരാമ്യ കാലാളുകളെയും മയഖാ രാജാവിനോട് ആയിരം പടയാളികളെയും തോബിൽനിന്നു പന്തീരായിരം പടയാളികളെയും വാടകയ്ക്കു വരുത്തി.
2SA 10:7 ഇതു കേട്ടിട്ട്, ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു.
2SA 10:8 അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. എന്നാൽ സോബയിൽനിന്നും രെഹോബിൽനിന്നുമുള്ള അരാമ്യരും തോബിൽനിന്നും മയഖായിൽനിന്നുമുള്ള പടയാളികൾ—അവർമാത്രമായി—വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.
2SA 10:9 തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി.
2SA 10:10 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി.
2SA 10:11 എന്നിട്ടു യോവാബു പറഞ്ഞു: “എനിക്കു നേരിടാൻ കഴിയാത്തവിധം അരാമ്യർ പ്രാബല്യം പ്രാപിച്ചാൽ നീ എന്റെ രക്ഷയ്ക്കായി വന്നെത്തണം. മറിച്ച് അമ്മോന്യർ, നിനക്കു നേരിടാൻ കഴിയാത്തവിധം, പ്രാബല്യം പ്രാപിച്ചാൽ ഞാൻ നിന്റെ രക്ഷയ്ക്കായി വന്നെത്തും.
2SA 10:12 ശക്തനായിരിക്കുക! നമ്മുടെ ജനങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു ധീരമായി പൊരുതാം. അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളത് യഹോവ ചെയ്യട്ടെ!”
2SA 10:13 അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി.
2SA 10:14 അരാമ്യർ പലായനം ചെയ്യുന്നതായി കണ്ടപ്പോൾ അമ്മോന്യരും അബീശായിയുടെ മുമ്പിൽനിന്നോടി പട്ടണത്തിനുള്ളിൽ പ്രവേശിച്ചു. അതിനാൽ യോവാബ് അമ്മോന്യരുമായുള്ള പോരിൽനിന്നും പിൻവാങ്ങി ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.
2SA 10:15 ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ വീണ്ടും സംഘംചേർന്നു.
2SA 10:16 യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെയും ഹദദേസർ വരുത്തിയിരുന്നു. ഹദദേസറിന്റെ സൈന്യാധിപനായ ശോബക്ക് അവരെ നയിച്ചു; അവർ ഹേലാമിലേക്കു ചെന്നു.
2SA 10:17 ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന് ഹേലാമിൽ എത്തി. ദാവീദിനെ നേരിടുന്നതിനായി അരാമ്യർ സൈന്യത്തെ അണിനിരത്തി അദ്ദേഹത്തോടു പൊരുതി.
2SA 10:18 എന്നാൽ അവർ ഇസ്രായേലിന്റെ മുമ്പിൽനിന്ന് തോറ്റോടി. അവരുടെ തേരാളികളിൽ എഴുനൂറു പേരെയും കാലാളുകളിൽ നാൽപ്പതിനായിരം പേരെയും ദാവീദ് സംഹരിച്ചു. അദ്ദേഹം അവരുടെ സൈന്യാധിപനായ ശോബക്കിനെയും അദ്ദേഹം വധിച്ചു.
2SA 10:19 ഇസ്രായേല്യർ തങ്ങളെ പരാജയപ്പെടുത്തി എന്നുകണ്ടപ്പോൾ, ഹദദേസരിനു കീഴ്പ്പെട്ടിരുന്ന രാജാക്കന്മാരെല്ലാം ഇസ്രായേലുമായി സമാധാനസന്ധിചെയ്തു. അവർ ഇസ്രായേലിനു കീഴ്പ്പെട്ടു ജീവിച്ചു. അതിനുശേഷം അമ്മോന്യരെ തുടർന്നും സഹായിക്കാൻ അരാമ്യർ ഭയപ്പെട്ടു.
2SA 11:1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, ദാവീദ് യോവാബിനെയും കൂടെ രാജസേവകന്മാരെയും മുഴുവൻ ഇസ്രായേൽസൈന്യത്തെയും അയച്ചു. അവർ അമ്മോന്യരെ നശിപ്പിക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു.
2SA 11:2 അന്ന് ഒരു സായാഹ്നത്തിൽ ദാവീദ് തന്റെ മെത്തയിൽനിന്ന് എഴുന്നേറ്റ് കൊട്ടാരത്തിന്റെ മട്ടുപ്പാവിൽ ഉലാത്തിക്കൊണ്ടിരുന്നു. അദ്ദേഹം മട്ടുപ്പാവിൽ നിന്നുകൊണ്ട്, ഒരു സ്ത്രീ കുളിക്കുന്നതു കണ്ടു. ആ സ്ത്രീ അതീവസുന്ദരിയായിരുന്നു.
2SA 11:3 അവൾ ആരെന്ന് അന്വേഷിച്ചറിയുന്നതിന് ദാവീദ് ഒരാളെ അയച്ചു. അയാൾ തിരിച്ചുവന്ന്: “അത് ബേത്ത്-ശേബയാണ്, അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാര്യയുമാണ്” എന്നു പറഞ്ഞു.
2SA 11:4 അവളെ കൂട്ടിക്കൊണ്ടുവരാൻ ദാവീദ് ദൂതന്മാരെ അയച്ചു. അവൾ അദ്ദേഹത്തിന്റെ അടുത്തുവന്നു. അദ്ദേഹം അവളോടൊപ്പം കിടക്കപങ്കിട്ടു (അവൾ ഋതുസ്നാനം കഴിഞ്ഞ് ശുദ്ധിപ്രാപിച്ചിരുന്നു). പിന്നെ അവൾ സ്വഭവനത്തിലേക്കു മടങ്ങിപ്പോയി.
2SA 11:5 അവൾ “ഞാൻ ഗർഭവതിയായിരിക്കുന്നു,” എന്ന് ദാവീദിനെ ആളയച്ച് വിവരം അറിയിച്ചു.
2SA 11:6 “ഹിത്യനായ ഊരിയാവിനെ എന്റെ അടുത്തേക്കയയ്ക്കുക,” എന്നു ദാവീദ് യോവാബിനു കൽപ്പന അയച്ചു. യോവാബ് അയാളെ ദാവീദിന്റെ അടുത്തേക്കയച്ചു.
2SA 11:7 ഊരിയാവ് ദാവീദിന്റെ അടുത്തെത്തി. ദാവീദ് അയാളോട് യോവാബിന്റെയും പടജനത്തിന്റെയും ക്ഷേമവും യുദ്ധഗതിയും അന്വേഷിച്ചു.
2SA 11:8 പിന്നെ ദാവീദ് ഊരിയാവിനോടു കൽപ്പിച്ചു: “നിന്റെ വീട്ടിലേക്കു പോയി പാദങ്ങൾ കഴുകുക.” അങ്ങനെ ഊരിയാവ് കൊട്ടാരം വിട്ടിറങ്ങി. രാജാവിന്റെ പക്കൽനിന്ന് ഒരു സമ്മാനവും അദ്ദേഹത്തെ പിൻതുടർന്നെത്തി.
2SA 11:9 എന്നാൽ ഊരിയാവ് കൊട്ടാരവാതിൽക്കൽ തന്റെ യജമാനന്റെ ദാസന്മാരോടൊപ്പം കിടന്നുറങ്ങി; അദ്ദേഹം സ്വഭവനത്തിലേക്കു പോയതുമില്ല.
2SA 11:10 “ഊരിയാവ് സ്വഭവനത്തിലേക്കു പോയില്ല,” എന്നു ദാവീദ് അറിഞ്ഞു. “നീ ദൂരയാത്ര കഴിഞ്ഞുവന്നതല്ലേ? എന്തുകൊണ്ടാണു വീട്ടിലേക്കു പോകാതിരുന്നത്?” എന്ന് അദ്ദേഹം ചോദിച്ചു.
2SA 11:11 ഊരിയാവ് അദ്ദേഹത്തോടു മറുപടി പറഞ്ഞു: “പേടകവും ഇസ്രായേലും യെഹൂദയും കൂടാരങ്ങളിൽ പാർക്കുന്നു. എന്റെ യജമാനനായ യോവാബും, രാജാവേ! അങ്ങയുടെ സേവകരും വെളിമ്പ്രദേശത്തു കൂടാരമടിച്ചു കിടക്കുന്നു. അപ്പോൾ എനിക്കെങ്ങനെ വീട്ടിൽപോയി തിന്നുകുടിച്ചു കഴിയാനും ഭാര്യയോടുകൂടി രമിക്കാനും കഴിയും! അങ്ങയുടെ ജീവനാണെ, ഞാനങ്ങനെ ചെയ്യുകയില്ല!”
2SA 11:12 അപ്പോൾ ദാവീദ് അദ്ദേഹത്തോടു പറഞ്ഞു: “ഒരു ദിവസംകൂടി നിൽക്കുക! നാളെ ഞാൻ നിന്നെ യാത്രയയയ്ക്കാം.” അങ്ങനെ ഊരിയാവ് അന്നും അതിനടുത്ത ദിവസവും ജെറുശലേമിൽ താമസിച്ചു.
2SA 11:13 ദാവീദിന്റെ ക്ഷണം അനുസരിച്ച് ഊരിയാവ് അദ്ദേഹത്തോടൊപ്പം തിന്നുകയും കുടിക്കുകയും ചെയ്തു. ദാവീദ് അയാളെ വീഞ്ഞുകുടിപ്പിച്ചു മത്തനാക്കി. എന്നിട്ട് ഊരിയാവ് സന്ധ്യാസമയത്ത് പുറത്തുകടന്ന് യജമാനന്റെ സേവകഗണത്തോടൊപ്പം തന്റെ പായിൽ കിടന്നുറങ്ങി; അദ്ദേഹം തന്റെ വീട്ടിൽ പോയില്ല.
2SA 11:14 പിറ്റേന്നു രാവിലെ ദാവീദ് യോവാബിന് ഒരു കത്തെഴുതി ഊരിയാവിന്റെ കൈവശം കൊടുത്തയച്ചു.
2SA 11:15 അതിൽ അദ്ദേഹം എഴുതിയിരുന്നു: “ഊരിയാവിനെ അത്യുഗ്രമായ പോരാട്ടം നടക്കുന്നിടത്തു മുൻനിരയിൽ നിർത്തണം. അങ്ങനെ അവൻ വെട്ടേറ്റുവീണു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻവാങ്ങണം.”
2SA 11:16 അതനുസരിച്ച് യോവാബ് നഗരത്തെ വളയുമ്പോൾ ശൂരരായ എതിരാളികൾ നിലയുറപ്പിച്ചിരിക്കുന്നു എന്നു ബോധ്യമുള്ള ഒരിടത്ത് ഊരിയാവിനെ നിയോഗിച്ചു.
2SA 11:17 നഗരവാസികൾ പുറത്തുകടന്ന് യോവാബിനോടു പോരാടി. ദാവീദിന്റെ സൈന്യത്തിലെ കുറെപ്പേർ വീണുപോയി. ഹിത്യനായ ഊരിയാവും കൊല്ലപ്പെട്ടു.
2SA 11:18 യോവാബ് ആളയച്ച് യുദ്ധത്തിന്റെ പൂർണവിവരണം ദാവീദിനു നൽകി.
2SA 11:19 അദ്ദേഹം ദൂതന്മാരോടു പറഞ്ഞയച്ചു: “നിങ്ങൾ യുദ്ധത്തിന്റെ ഈ പൂർണവിവരണം രാജാവിനു നൽകിക്കഴിയുമ്പോൾ,
2SA 11:20 രാജാവിന്റെ ക്രോധം ജ്വലിക്കും; അദ്ദേഹം നിങ്ങളോടു ചോദിച്ചെന്നുവരാം ‘നിങ്ങൾ നഗരത്തോട് ഇത്രയേറെ അടുത്തുചെന്നു പൊരുതിയതെന്തിന്? അവർ മതിലിന്മേൽനിന്ന് അമ്പെയ്യുമെന്ന് നിങ്ങൾക്കറിഞ്ഞുകൂടായിരുന്നോ?
2SA 11:21 യെരൂബ്-ബേശെത്തിന്റെ മകനായ അബീമെലെക്കിനെ കൊന്നതാരാണ്? ഒരു സ്ത്രീ മതിലിന്മേൽനിന്ന് തിരികല്ലിന്റെ പിള്ള അയാളുടെമേൽ ഇട്ടതുകൊണ്ടല്ലേ അയാൾ തേബെസിൽവെച്ചു മരിച്ചത്? നിങ്ങൾ മതിലിനോട് ഇത്ര അടുത്തുചെന്നത് എന്തിന്?’ ഇപ്രകാരം അദ്ദേഹം ചോദിച്ചാൽ, ‘അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു’ എന്ന് അദ്ദേഹത്തോടു പറയണം.”
2SA 11:22 ദൂതൻ പുറപ്പെട്ടു. അയാൾ വന്ന് യോവാബു പറഞ്ഞയച്ച കാര്യങ്ങളെല്ലാം ദാവീദിനോടു പറഞ്ഞു.
2SA 11:23 ദൂതൻ ദാവീദിനോടു പറഞ്ഞത് ഇപ്രകാരമാണ്: “ശത്രുക്കൾ നമ്മെക്കാൾ പ്രബലപ്പെട്ടു. അവർ വെളിമ്പ്രദേശത്തു നമ്മുടെനേരേ വന്നു. എന്നാൽ ഞങ്ങൾ അവരെ നഗരകവാടംവരെ പിന്നാക്കംപായിച്ചു.
2SA 11:24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്ന് അങ്ങയുടെ സേവകന്മാരുടെമേൽ ശരങ്ങൾ ചൊരിഞ്ഞു. രാജാവിന്റെ പടയാളികളിൽ ചിലർ മരിച്ചുവീണു. കൂടാതെ അങ്ങയുടെ ഭൃത്യൻ ഹിത്യനായ ഊരിയാവും മരിച്ചു.”
2SA 11:25 ദാവീദ് ദൂതനോടു പറഞ്ഞു: “യോവാബിനോടു പറയുക, ‘ഇതുമൂലം നീ ദുഃഖിക്കരുത്; വാൾ അങ്ങും ഇങ്ങും നാശം വിതയ്ക്കും. നഗരത്തിനെതിരേ ആക്രമണം ശക്തിപ്പെടുത്തി അതിനെ നശിപ്പിക്കുക.’ യോവാബിനെ പ്രോത്സാഹിപ്പിക്കാൻ നീ ഈ വിധം പറയുക.”
2SA 11:26 തന്റെ ഭർത്താവു മരിച്ചുപോയി എന്ന് ഊരിയാവിന്റെ ഭാര്യ കേട്ടപ്പോൾ അവൾ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.
2SA 11:27 വിലാപകാലം കഴിഞ്ഞപ്പോൾ ദാവീദ് അവളെ തന്റെ കൊട്ടാരത്തിൽ വരുത്തി. അവൾ അദ്ദേഹത്തിന്റെ ഭാര്യയായിത്തീർന്നു. അവൾ ഒരു പുത്രനെ പ്രസവിച്ചു. എന്നാൽ ദാവീദിന്റെ ഈ പ്രവൃത്തി യഹോവയ്ക്ക് അനിഷ്ടമായിത്തീർന്നു.
2SA 12:1 യഹോവ നാഥാനെ ദാവീദിന്റെ അടുത്തേക്ക് അയച്ചു. അദ്ദേഹത്തിന്റെ അടുത്തെത്തി നാഥാൻ പറഞ്ഞു: “ഒരു പട്ടണത്തിൽ രണ്ട് ആളുകൾ ഉണ്ടായിരുന്നു, ഒരുവൻ ധനികൻ; മറ്റവൻ ദരിദ്രൻ.
2SA 12:2 ധനവാന് ആടുമാടുകൾ അസംഖ്യം ഉണ്ടായിരുന്നു.
2SA 12:3 ദരിദ്രന് ആകട്ടെ, അവൻ വിലയ്ക്കു വാങ്ങിയ ഒരു പെൺചെമ്മരിയാട്ടിൻകുട്ടിയല്ലാതെ മറ്റൊന്നും ഇല്ലായിരുന്നു. അയാൾ അതിനെ വളർത്തി. അയാളോടും അയാളുടെ കുട്ടികളോടും ഒപ്പം അതു വളർന്നുവന്നു. അയാളുടെ ഭക്ഷണത്തിന്റെ പങ്ക് അതു തിന്നു, അയാളുടെ പാനപാത്രത്തിൽനിന്നും അതു കുടിച്ചു; അയാളുടെ കൈത്തണ്ടിൽ അത് ഉറങ്ങുകപോലും ചെയ്തു. അത് അയാൾക്കൊരു മകളെപ്പോലെയായിരുന്നു.
2SA 12:4 “അങ്ങനെയിരിക്കെ, ധനവാന്റെ വീട്ടിൽ ഒരു വഴിയാത്രക്കാരൻ വന്നു. തന്റെ സ്വന്തം ആടുകളിലോ മാടുകളിലോ ഒന്നിനെ പിടിച്ച് തന്റെ വീട്ടിൽവന്ന അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കാൻ അയാൾക്കു മനസ്സില്ലായിരുന്നു. പകരം, അയാൾ ആ ദരിദ്രന്റെ പെൺചെമ്മരിയാട്ടിൻകുട്ടിയെ പിടിച്ച് അതിഥിക്കുവേണ്ടി ഭക്ഷണമൊരുക്കി.”
2SA 12:5 അപ്പോഴേക്കും ആ ധനികനോടുള്ള കോപംകൊണ്ടു ദാവീദ് ജ്വലിച്ചു. അദ്ദേഹം നാഥാനോടു പറഞ്ഞു: “യഹോവയാണെ, തീർച്ച, ഇതു ചെയ്ത ആ മനുഷ്യൻ മരണശിക്ഷ അർഹിക്കുന്നു!
2SA 12:6 അയാൾ ഒരു ദയയുമില്ലാതെ ഈ വിധം ചെയ്തതുകൊണ്ട് ആ ആട്ടിൻകുട്ടിക്കുവേണ്ടി നാലിരട്ടി പകരം നൽകണം.”
2SA 12:7 അപ്പോൾ നാഥാൻ ദാവീദിനോടു പറഞ്ഞു: “ആ മനുഷ്യൻ നീ തന്നെ! ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു; ശൗലിന്റെ കരങ്ങളിൽനിന്നു ഞാൻ നിന്നെ വിടുവിച്ചു.
2SA 12:8 നിന്റെ യജമാനന്റെ ഭവനം ഞാൻ നിനക്കു തന്നു; നിന്റെ യജമാനന്റെ ഭാര്യമാരെയും നിന്റെ മാറിടത്തിൽ തന്നു. ഇസ്രായേൽ ഭവനത്തെയും യെഹൂദാ ഭവനത്തെയും ഞാൻ നിനക്കു നൽകി. ഇതെല്ലാം നന്നേ കുറവെങ്കിൽ ഞാൻ നിനക്ക് ഇനിയും അധികം നൽകുമായിരുന്നു.
2SA 12:9 നീ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ച് അവിടത്തെ കൽപ്പനകളെ തിരസ്കരിച്ചതെന്തിന്? ഹിത്യനായ ഊരിയാവിനെ നീ വാളാൽ വീഴ്ത്തിയിട്ട് അയാളുടെ ഭാര്യയെ സ്വന്തമാക്കി. അമ്മോന്യരുടെ വാൾകൊണ്ട് നീ അവനെ കൊന്നു.
2SA 12:10 അതിനാൽ വാൾ നിന്റെ ഭവനത്തെ ഒരിക്കലും വിട്ടൊഴിയുകയില്ല, കാരണം, നീ എന്നെ നിന്ദിച്ച് ഹിത്യനായ ഊരിയാവിന്റെ ഭാര്യയെ സ്വന്തമാക്കി.’
2SA 12:11 “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ‘നിന്റെ സ്വന്തം ഗൃഹത്തിൽനിന്നുതന്നെ ഞാൻ നിനക്കു നാശം വരുത്താൻപോകുന്നു. നിന്റെ കണ്മുമ്പിൽവെച്ചുതന്നെ ഞാൻ നിന്റെ ഭാര്യമാരെ എടുത്ത് നിന്റെ സ്നേഹിതനു കൊടുക്കും. പകൽവെളിച്ചത്തിൽ അവൻ നിന്റെ ഭാര്യമാരോടുകൂടെ കിടക്കപങ്കിടും.
2SA 12:12 നീ അതു രഹസ്യത്തിൽ ചെയ്തു; എന്നാൽ ഞാനത് ഇസ്രായേലെല്ലാം കാൺകെ പകൽവെളിച്ചത്തിൽ ചെയ്യും.’ ”
2SA 12:13 അപ്പോൾ ദാവീദ് നാഥാനോട്, “ഞാൻ യഹോവയ്ക്കെതിരേ പാപം ചെയ്തുപോയി” എന്നു പറഞ്ഞു. നാഥാൻ പറഞ്ഞു: “യഹോവ നിന്റെ പാപം നീക്കിക്കളഞ്ഞിരിക്കുന്നു. നീ മരിക്കുകയില്ല.
2SA 12:14 എന്നാൽ, നിന്റെ ഈ പ്രവൃത്തിമൂലം യഹോവയെ അപമാനിച്ചു. അതിനാൽ നിനക്കു ജനിച്ച ആ മകൻ മരിക്കും, നിശ്ചയം.”
2SA 12:15 നാഥാൻ സ്വഭവനത്തിലേക്കു മടങ്ങിപ്പോയിക്കഴിഞ്ഞപ്പോൾ ഊരിയാവിന്റെ ഭാര്യ ദാവീദിനു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു; അവൻ കഠിനരോഗിയായിത്തീർന്നു.
2SA 12:16 ദാവീദ് കുഞ്ഞിനുവേണ്ടി ദൈവത്തോട് യാചിച്ചു. അദ്ദേഹം ഉപവസിച്ചു; മുറിയിൽക്കടന്ന് തറയിൽ ചാക്കുശീലയിൽ കിടന്ന് രാത്രികൾ കഴിച്ചു.
2SA 12:17 അദ്ദേഹത്തിന്റെ ഗൃഹപ്രമാണിമാർ അദ്ദേഹത്തെ നിലത്തുനിന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുകൊണ്ട് അരികെത്തന്നെ നിന്നു. എന്നാൽ ദാവീദ് അതു കൂട്ടാക്കിയില്ല; അവരോടൊത്ത് യാതൊരു ഭക്ഷണവും കഴിച്ചില്ല.
2SA 12:18 ഏഴാംദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചുപോയി എന്ന് ദാവീദിനോടു പറയാൻ അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഭയപ്പെട്ടു. “കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ നാം അദ്ദേഹത്തോടു സംസാരിച്ചു; പക്ഷേ, അദ്ദേഹം അതു ചെവിക്കൊണ്ടില്ല. പിന്നെ കുഞ്ഞു മരിച്ചുപോയി എന്നു നാം എങ്ങനെ അദ്ദേഹത്തോടു പറയും! നിരാശനായി അദ്ദേഹം വല്ല സാഹസവും പ്രവർത്തിച്ചേക്കാം!” അവർ ഇപ്രകാരം ചിന്തിച്ചു.
2SA 12:19 തന്റെ ഭൃത്യന്മാർ പരസ്പരം രഹസ്യമായി സംസാരിക്കുന്നതു ദാവീദ് കണ്ടു. കുഞ്ഞു മരിച്ചുപോയിരിക്കുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി. “കുഞ്ഞു മരിച്ചുപോയോ?” അദ്ദേഹം ചോദിച്ചു. “അതേ! കുഞ്ഞു മരിച്ചുപോയി,” അവർ മറുപടി പറഞ്ഞു.
2SA 12:20 അപ്പോൾ ദാവീദ് നിലത്തുനിന്നും എഴുന്നേറ്റു. അദ്ദേഹം കുളിച്ച് തൈലം പൂശി; വസ്ത്രംമാറി യഹോവയുടെ ആലയത്തിൽ ചെന്ന് ആരാധിച്ചു; പിന്നെ കൊട്ടാരത്തിൽ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഭൃത്യന്മാർ ഭക്ഷണം ഒരുക്കിവെച്ചു; അദ്ദേഹം ഭക്ഷിക്കുകയും ചെയ്തു.
2SA 12:21 ഭൃത്യന്മാർ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് ഈ വിധം പെരുമാറുന്നതെന്ത്? കുഞ്ഞ് ജീവനോടിരുന്നപ്പോൾ അങ്ങ് ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. എന്നാൽ ഇന്ന് കുഞ്ഞ് മരിച്ചുകഴിഞ്ഞപ്പോൾ അങ്ങ് എഴുന്നേൽക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു!”
2SA 12:22 അതിന് ദാവീദ് മറുപടി പറഞ്ഞു: “ശരിതന്നെ; കുഞ്ഞ് ജീവനോടെയിരുന്നപ്പോൾ ഞാൻ ഉപവസിക്കുകയും വിലപിക്കുകയും ചെയ്തു. ‘യഹോവയ്ക്ക് എന്നോടു കരുണതോന്നി കുഞ്ഞിന്റെ ജീവൻ രക്ഷിക്കുമോ! ആർക്കറിയാം!’ എന്നു ഞാൻ വിചാരിച്ചു.
2SA 12:23 എന്നാൽ ഇപ്പോൾ അവൻ മരിച്ചു. ഇനി ഞാനെന്തിന് ഉപവസിച്ചുകൊണ്ടിരിക്കണം! അവനെ തിരികെ വരുത്താൻ എനിക്കു കഴിയുമോ? ഇനി ഞാൻ അവന്റെ അടുത്തേക്കു പോകുകയല്ലാതെ അവൻ എന്റെ അടുത്തേക്കു വരികയില്ലല്ലോ.”
2SA 12:24 അതിനുശേഷം ദാവീദ് തന്റെ ഭാര്യയായ ബേത്ത്-ശേബയെ ആശ്വസിപ്പിച്ചു. അദ്ദേഹം അവളെ അറിഞ്ഞു; അവൾ ഒരു മകനെ പ്രസവിച്ചു. അവർ ആ കുട്ടിക്കു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
2SA 12:25 യഹോവ അവനെ സ്നേഹിക്കുകയാൽ അവന് യെദീദെയാഹ് എന്നു പേരിടുന്നതിന്, നാഥാൻ പ്രവാചകൻ മുഖാന്തരം യഹോവ കൽപ്പനകൊടുത്തു.
2SA 12:26 ഈ സമയത്ത് യോവാബ് അമ്മോന്യരുടെ രബ്ബയ്ക്കെതിരേ പൊരുതി രാജകീയ കോട്ട പിടിച്ചെടുത്തു.
2SA 12:27 അപ്പോൾ യോവാബ് ദൂതന്മാരെ അയച്ചു ദാവീദിനോടു പറയിച്ചു. “ഞാൻ രബ്ബയ്ക്കെതിരേ പൊരുതി അതിന്റെ ജലസംഭരണികൾ കൈവശപ്പെടുത്തിയിരിക്കുന്നു,
2SA 12:28 അതിനാൽ ഇപ്പോൾ ശേഷമുള്ള പടയെക്കൂട്ടി നഗരത്തെ വളഞ്ഞ് അങ്ങുതന്നെ അതിനെ പിടിച്ചടക്കിയാലും! അല്ലാത്തപക്ഷം ഞാൻ അതിനെ പിടിച്ചടക്കുകയും അത് എന്റെ പേരിൽ അറിയപ്പെടുകയും ചെയ്യാൻ ഇടയാകുമല്ലോ!”
2SA 12:29 അതിനാൽ ദാവീദ് സകലസൈന്യത്തെയുംകൂട്ടി രബ്ബയിലേക്കു ചെന്നു; അതിനെ ആക്രമിച്ചു കീഴടക്കി.
2SA 12:30 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു.
2SA 12:31 അവിടത്തെ ജനങ്ങളെ അദ്ദേഹം കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; ഇഷ്ടികച്ചൂളയിലും അവരെക്കൊണ്ടു പണിചെയ്യിച്ചു. എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.
2SA 13:1 കുറച്ചുനാൾ കഴിഞ്ഞ് ദാവീദിന്റെ മകനായ അമ്നോൻ താമാറിൽ അനുരക്തനായി. താമാർ ദാവീദിന്റെ മകനായ അബ്ശാലോമിന്റെ സഹോദരിയും അതീവസുന്ദരിയും ആയിരുന്നു.
2SA 13:2 തന്റെ സഹോദരി താമാറിൽ ആസക്തനായിട്ട് അമ്നോൻ രോഗിയായിത്തീർന്നു. അവൾ കന്യകയായിരുന്നു. അതിനാൽ അവളോടു വല്ലതും ചെയ്യുന്നത് അയാൾക്കു പ്രയാസമായിരുന്നു.
2SA 13:3 അമ്നോന്, യോനാദാബ് എന്നു പേരുള്ള ഒരു സ്നേഹിതനുണ്ടായിരുന്നു. അയാൾ ദാവീദിന്റെ സഹോദരനായ ശിമെയിയുടെ പുത്രനായിരുന്നു. യോനാദാബ് ഏറ്റവും തന്ത്രശാലിയുമായിരുന്നു.
2SA 13:4 അയാൾ അമ്നോനോട്: “രാജകുമാരാ, അങ്ങ് നാൾ കഴിയുന്തോറും ഇങ്ങനെ ക്ഷീണിച്ചുവരുന്നതെന്തുകൊണ്ട്? എന്നോടു പറയുകയില്ലേ?” എന്നു ചോദിച്ചു. “എന്റെ സഹോദരൻ അബ്ശാലോമിന്റെ പെങ്ങൾ താമാറിൽ എനിക്കു പ്രേമം ഉണ്ടായിരിക്കുന്നു,” എന്ന് അമ്നോൻ അയാളോടു പറഞ്ഞു.
2SA 13:5 യോനാദാബ് അയാളോട്: “അങ്ങ് രോഗം നടിച്ച് കിടക്കയിൽ കിടക്കുക. അങ്ങയുടെ പിതാവ് കാണുന്നതിനായി വരുമ്പോൾ അദ്ദേഹത്തോട് ഈ വിധം പറയുക, ‘എന്റെ സഹോദരി താമാർ വന്ന് എനിക്കെന്തെങ്കിലും ഭക്ഷിക്കാൻ തരണമെന്ന് ഞാൻ ആശിക്കുന്നു. അവൾ വന്ന് ഞാൻ കാൺകെ ഭക്ഷണമൊരുക്കാൻ അനുവദിക്കണമേ! എനിക്ക് അവളുടെ കൈയിൽനിന്നും വാങ്ങി ഭക്ഷിക്കണം.’ ”
2SA 13:6 അങ്ങനെ അമ്നോൻ പോയി രോഗം നടിച്ചുകിടന്നു. അയാളെ കാണുന്നതിനായി രാജാവു വന്നപ്പോൾ അമ്നോൻ അദ്ദേഹത്തോടു പറഞ്ഞു: “എന്റെ സഹോദരി താമാർ വന്ന് എന്റെ കണ്മുമ്പിൽവെച്ച് എന്തെങ്കിലും പ്രത്യേക ഭക്ഷണം ഉണ്ടാക്കിത്തരണമെന്ന് ഞാൻ ആശിക്കുന്നു. അവളുടെ കൈയിൽനിന്നും ഞാൻ വാങ്ങി ഭക്ഷിക്കട്ടെ!”
2SA 13:7 അതിനാൽ ദാവീദ് താമാറിനു കൽപ്പനകൊടുത്തു: “നിന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെല്ലുക: അവന് എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കിക്കൊടുക്കുക.”
2SA 13:8 അങ്ങനെ താമാർ തന്റെ സഹോദരനായ അമ്നോന്റെ ഭവനത്തിലേക്കു ചെന്നു. അയാൾ കിടക്കയിലായിരുന്നു. അവൾ അൽപ്പം മാവെടുത്തു കുഴച്ച് അയാളുടെ കണ്മുമ്പിൽവെച്ച് അടയുണ്ടാക്കി ചുട്ടെടുത്തു.
2SA 13:9 പിന്നെ അവൾ പാത്രമെടുത്ത് അയാൾക്കു വിളമ്പിക്കൊടുത്തു; എന്നാൽ അയാൾ ഭക്ഷിക്കാൻ കൂട്ടാക്കിയില്ല. “എല്ലാവരെയും ഇവിടെനിന്നും പുറത്താക്കുക,” എന്ന് അമ്നോൻ പറഞ്ഞു. എല്ലാവരും അയാളുടെ അടുത്തുനിന്നും പോയി.
2SA 13:10 അപ്പോൾ അമ്നോൻ താമാറിനോടു പറഞ്ഞു: “ഞാൻ നിന്റെ കൈയിൽനിന്നും ഭക്ഷിക്കുന്നതിന് അടകൾ എന്റെ കിടക്കമുറിയിലേക്കു കൊണ്ടുവരിക.” താമാർ താനുണ്ടാക്കിയ അടകൾ എടുത്ത് കിടക്കമുറിയിൽ തന്റെ സഹോദരനായ അമ്നോന്റെ അടുത്തു കൊണ്ടുചെന്നു.
2SA 13:11 എന്നാൽ അവൾ അതു കൊണ്ടുചെന്നപ്പോൾ അവളെ കടന്നുപിടിച്ച്, “സഹോദരീ, വരിക, എന്റെകൂടെ കിടക്കുക” എന്ന് അയാൾ പറഞ്ഞു.
2SA 13:12 “അരുതേ! എന്റെ സഹോദരാ!” അവൾ കേണപേക്ഷിച്ചു. “എന്നെ നിർബന്ധിക്കരുതേ! ഇങ്ങനെ ഒരു കാര്യം ഇസ്രായേലിൽ പാടില്ലല്ലോ! ഈ ദുഷ്കൃത്യം ചെയ്യരുതേ.
2SA 13:13 ഞാൻ ഈ അപമാനം എവിടെച്ചെന്നു തീർക്കും? അങ്ങും ഇസ്രായേലിലെ വഷളന്മാരുടെ കൂട്ടത്തിൽ ആയിപ്പോകുമല്ലോ! ദയവായി ഇക്കാര്യം രാജാവിനോടു പറഞ്ഞാലും; അദ്ദേഹം എന്നെ അങ്ങേക്കു വിവാഹംകഴിച്ചുതരാതിരിക്കുകയില്ല.”
2SA 13:14 എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല. അവളെക്കാൾ കായബലം ഏറിയവനായതിനാൽ അയാൾ അവളെ ബലാൽക്കാരംചെയ്തു.
2SA 13:15 പിന്നെ അമ്നോൻ അവളെ അത്യന്തം വെറുത്തു. വാസ്തവത്തിൽ അയാൾ അവളെ സ്നേഹിച്ചിരുന്നതിനെക്കാൾ അധികമായി അവളെ വെറുത്തു. “എഴുന്നേറ്റു പുറത്തുപോകൂ,” അമ്നോൻ അവളോടു പറഞ്ഞു.
2SA 13:16 അവൾ അയാളോടു പറഞ്ഞു: “അരുത് സഹോദരാ, എന്നെ പുറത്താക്കുന്നത് അങ്ങ് എന്നോട് ഇപ്പോൾ ചെയ്ത ഈ ദോഷത്തെക്കാൾ വലിയ തെറ്റായിരിക്കും.” എന്നാൽ അയാൾ അവളുടെ വാക്കുകൾ ചെവിക്കൊണ്ടില്ല.
2SA 13:17 “ഈ സ്ത്രീയെ പുറത്താക്കി വാതിൽ അടച്ചുകളക,” എന്ന് അയാൾ തന്റെ ഭൃത്യനോട് ആജ്ഞാപിച്ചു.
2SA 13:18 അതിനാൽ അമ്നോന്റെ ഭൃത്യൻ അവളെ പിടിച്ചു പുറത്താക്കി കതകും അടച്ചു. അതിമനോഹരമായ ഒരു നിലയങ്കിയാണ് അവൾ ധരിച്ചിരുന്നത്. അന്ന് ഇസ്രായേലിൽ കന്യകകളായ രാജകുമാരിമാർ ധരിക്കാറുള്ളത് അത്തരത്തിലുള്ള അങ്കിയായിരുന്നു.
2SA 13:19 താമാർ തലയിൽ ചാരം വാരിയിട്ട് താൻ ധരിച്ചിരുന്ന അലംകൃതവസ്ത്രവും കീറി; തലയിൽ കൈവെച്ച് ഉച്ചത്തിൽ വിലപിച്ചുകൊണ്ട് കടന്നുപോയി.
2SA 13:20 അവളുടെ സഹോദരനായ അബ്ശാലോം അവളോടു ചോദിച്ചു: “നിന്റെ സഹോദരനായ അമ്നോൻ നിന്നോടൊപ്പം ഉണ്ടായിരുന്നോ? ആകട്ടെ, എന്റെ സഹോദരീ, നീ സമാധാനമായിരിക്കുക; അയാൾ നിന്റെ സഹോദരനാണല്ലോ; ഇക്കാര്യം മനസ്സിൽ വെക്കരുത്.” അങ്ങനെ താമാർ തന്റെ സഹോദരനായ അബ്ശാലോമിന്റെ ഭവനത്തിൽ ഏകാകിനിയായി താമസിച്ചു.
2SA 13:21 ദാവീദ് രാജാവ് ഇതെല്ലാം അറിഞ്ഞപ്പോൾ അത്യന്തം കോപാകുലനായി.
2SA 13:22 അബ്ശാലോം അമ്നോനോട് നന്മയാകട്ടെ തിന്മയാകട്ടെ, യാതൊരു വാക്കും പറഞ്ഞില്ല. തന്റെ സഹോദരിയായ താമാറിനെ അപമാനിച്ചതിനാൽ അബ്ശാലോം അയാളെ വെറുത്തു.
2SA 13:23 രണ്ടു വർഷങ്ങൾക്കുശേഷം, എഫ്രയീം നാടിന്റെ അതിരിങ്കലുള്ള ബാൽ-ഹാസോരിൽവെച്ച് അബ്ശാലോമിന്റെ ആടുകളുടെ രോമം കത്രിക്കുന്ന ഉത്സവമായിരുന്നു. സകലരാജകുമാരന്മാരെയും അദ്ദേഹം അതിനു ക്ഷണിച്ചു.
2SA 13:24 അബ്ശാലോം രാജാവിന്റെയും അടുത്തുവന്ന്, “അങ്ങയുടെ ഈ ദാസന്റെ ആടുകളുടെ രോമം കത്രിക്കുന്നവർ വന്നെത്തിയിരിക്കുന്നു. ദയവായി രാജാവും സേവകരും ആഘോഷങ്ങളിൽ സംബന്ധിക്കണേ!” എന്നപേക്ഷിച്ചു.
2SA 13:25 “വേണ്ടാ, എന്റെ മകനേ!” രാജാവു മറുപടി പറഞ്ഞു: “ഞങ്ങളെല്ലാവരുംകൂടി വരേണ്ടതില്ല. അതു നിനക്കു ഭാരമായിരിക്കും.” എങ്കിലും അബ്ശാലോം അദ്ദേഹത്തെ നിർബന്ധിച്ചു. എന്നിട്ടും അദ്ദേഹം പോകാൻ വിസമ്മതിച്ചു. എന്നാൽ തന്റെ ആശിസ്സുകൾ നേർന്നു.
2SA 13:26 അപ്പോൾ അബ്ശാലോം പറഞ്ഞു. “അങ്ങു വരുന്നില്ലെങ്കിൽ ദയവായി എന്റെ സഹോദരൻ അമ്നോനെ ഞങ്ങളുടെകൂടെ അയയ്ക്കണേ!” രാജാവ് അയാളോടു ചോദിച്ചു: “അവനെന്തിനു നിന്റെകൂടെ വരണം?”
2SA 13:27 എന്നാൽ അബ്ശാലോം അദ്ദേഹത്തെ വളരെ നിർബന്ധിച്ചു. അതിനാൽ ദാവീദ് അമ്നോനെയും മറ്റു രാജകുമാരന്മാരെയും അയാളോടൊപ്പം അയച്ചു.
2SA 13:28 അബ്ശാലോം തന്റെ ഭൃത്യന്മാരോട്: “ശ്രദ്ധിക്കുക, അമ്നോൻ വീഞ്ഞുകുടിച്ചു മത്തനാകുന്ന സമയത്ത് ‘അമ്നോനെ അടിച്ചുകൊല്ലുക’ എന്നു ഞാൻ നിങ്ങളോടു പറയും. അപ്പോൾ നിങ്ങൾ അവനെ കൊല്ലണം. ഭയപ്പെടേണ്ടതില്ല; ഞാനല്ലേ നിങ്ങൾക്കു കൽപ്പന തരുന്നത്? ബലവും ധീരതയും കാണിക്കുക” എന്നു പറഞ്ഞു.
2SA 13:29 അബ്ശാലോം കൽപ്പിച്ചതുപോലെ അദ്ദേഹത്തിന്റെ ഭൃത്യന്മാർ അമ്നോനോടു ചെയ്തു. അപ്പോൾ രാജകുമാരന്മാരെല്ലാം എഴുന്നേറ്റ് താന്താങ്ങളുടെ കോവർകഴുതപ്പുറത്തുകയറി ഓടിപ്പോയി.
2SA 13:30 അവർ മാർഗമധ്യേ ആയിരിക്കുമ്പോൾത്തന്നെ, “അബ്ശാലോം രാജകുമാരന്മാരെയെല്ലാം വധിച്ചെന്നും അവരിൽ ഒരുത്തൻപോലും ശേഷിച്ചിട്ടില്ല” എന്നും ഒരു വാർത്ത ദാവീദിനു ലഭിച്ചു.
2SA 13:31 രാജാവ് എഴുന്നേറ്റ് വസ്ത്രംകീറി വെറും നിലത്തുകിടന്നു; അദ്ദേഹത്തിന്റെ സേവകരും വസ്ത്രംകീറിക്കൊണ്ട് ചുറ്റും നിന്നു.
2SA 13:32 എന്നാൽ ദാവീദിന്റെ സഹോദരൻ ശിമെയിയുടെ മകനായ യോനാദാബു പറഞ്ഞു: “അവർ രാജകുമാരന്മാരെയെല്ലാം വധിച്ചു എന്ന് എന്റെ യജമാനൻ ധരിക്കരുതേ! അമ്നോൻമാത്രമേ മരിച്ചിട്ടുള്ളൂ. തന്റെ സഹോദരിയായ താമാറിനോട് അമ്നോൻ ബലാൽക്കാരം പ്രവർത്തിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്ത് ഈ ഉദ്ദേശ്യം പ്രകടമായിരുന്നു.
2SA 13:33 അങ്ങയുടെ പുത്രന്മാരെല്ലാം വധിക്കപ്പെട്ടുവെന്ന വാർത്ത എന്റെ യജമാനനായ രാജാവ് ഗണ്യമാക്കരുതേ! അമ്നോൻമാത്രമേ വധിക്കപ്പെട്ടിട്ടുള്ളൂ.”
2SA 13:34 ഇതിനിടെ അബ്ശാലോം ഓടിപ്പോയിരുന്നു. കാവൽക്കാരൻ തലയുയർത്തിനോക്കി; പടിഞ്ഞാറുഭാഗത്ത് അനവധി ആളുകൾ മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്നതു കണ്ടു. ഉടൻതന്നെ കാവൽക്കാരൻ രാജാവിനെ വിവരം അറിയിച്ചു, “ഹൊറൊനായിംവഴി മലഞ്ചെരിവിലൂടെ ഒരുകൂട്ടം പുരുഷന്മാർ വരുന്നത് ഞാൻ കണ്ടു.”
2SA 13:35 ഉടനെ യോനാദാബു രാജാവിനോട്: “ഇതാ, അടിയൻ പറഞ്ഞതുപോലെ സംഭവിച്ചല്ലോ! രാജകുമാരന്മാർ വന്നെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
2SA 13:36 അയാൾ സംസാരിച്ചുതീർന്നപ്പോൾത്തന്നെ രാജകുമാരന്മാർ ഉറക്കെ നിലവിളിച്ചുകൊണ്ട് വന്നെത്തി. രാജാവും അദ്ദേഹത്തിന്റെ സകലസേവകരും അതിദുഃഖത്തോടെ കരഞ്ഞു.
2SA 13:37 എന്നാൽ അബ്ശാലോം ഓടിപ്പോയി ഗെശൂർരാജാവും അമ്മീഹൂദിന്റെ മകനുമായ തൽമായിയുടെ അടുക്കലെത്തി. എന്നാൽ ദാവീദ് രാജാവ് തന്റെ മകനായ അമ്നോനെ ഓർത്ത് വളരെ ദിവസങ്ങൾ വിലപിച്ചു.
2SA 13:38 അബ്ശാലോം ഓടിപ്പോയി ഗെശൂരിൽ എത്തിയശേഷം, മൂന്നുവർഷം അവിടെ താമസിച്ചു.
2SA 13:39 അമ്നോന്റെ മരണംകാരണം ദാവീദുരാജാവിനുണ്ടായ ദുഃഖത്തിന് ആശ്വാസം വന്നിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം അബ്ശാലോമിനെ കാണുന്നതിന് അതിയായി ആഗ്രഹിച്ചു.
2SA 14:1 രാജാവിന്റെ ഹൃദയം അബ്ശാലോമിനുവേണ്ടി വാഞ്ഛിക്കുന്നുണ്ടെന്ന് സെരൂയയുടെ മകനായ യോവാബ് ഗ്രഹിച്ചു.
2SA 14:2 അദ്ദേഹം തെക്കോവയിലേക്ക് ആളയച്ച് അവിടെനിന്നും വിവേകവതിയായ ഒരു സ്ത്രീയെ വരുത്തി. അദ്ദേഹം അവളോടു പറഞ്ഞു: “നീ വിലാപത്തിലാണെന്നു നടിക്കണം; വിലാപവസ്ത്രങ്ങളണിയണം, സുഗന്ധതൈലങ്ങളൊന്നും പൂശരുത്; മരിച്ചവനുവേണ്ടി വളരെനാളായി ദുഃഖാചരണം നടത്തുന്ന ഒരു സ്ത്രീയെന്നമട്ടിൽ പെരുമാറണം.
2SA 14:3 എന്നിട്ടു നീ രാജസന്നിധിയിൽച്ചെന്ന് ഇത്തരത്തിൽ അദ്ദേഹത്തോടു പറയണം.” അവൾ പറയേണ്ട വാക്കുകളെല്ലാം യോവാബു പറഞ്ഞുകൊടുത്തു.
2SA 14:4 തെക്കോവക്കാരിയായ ആ സ്ത്രീ രാജസന്നിധിയിൽ എത്തി. അദ്ദേഹത്തെ സാഷ്ടാംഗം വീണു നമസ്കരിച്ചു. “രാജാവേ! അടിയനെ സഹായിക്കണേ,” അവൾ കേണു.
2SA 14:5 “എന്താണു നിന്റെ പ്രശ്നം?” രാജാവു ചോദിച്ചു. അവൾ പറഞ്ഞു: “രാജാവേ, അടിയൻ ഒരു വിധവയാണ്. അടിയന്റെ ഭർത്താവു മരിച്ചുപോയി.
2SA 14:6 അവിടത്തെ ദാസിയായ അടിയനു രണ്ടു പുത്രന്മാരുണ്ടായിരുന്നു. അവർ വയലിൽവെച്ചു പരസ്പരം കലഹിച്ചു. അവരെ പിടിച്ചുമാറ്റുവാൻ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
2SA 14:7 ഇപ്പോൾ കുലം മുഴുവൻ ഈ ദാസിക്കെതിരേ തിരിഞ്ഞിരിക്കുന്നു. ‘സഹോദരഘാതകനായവനെ ഏൽപ്പിച്ചുതരിക, അവൻ കൊന്ന സഹോദരന്റെ ജീവനുപകരം ഞങ്ങൾ അവനെ കൊന്നു പ്രതികാരംചെയ്യട്ടെ. അവൻ പൈതൃകസ്വത്ത് അവകാശമാക്കാൻ യോഗ്യനല്ല’ എന്നാണ് അവർ പറയുന്നത്. ഭൂമുഖത്ത് എന്റെ ഭർത്താവിനു പേരോ പിൻഗാമിയോ അവശേഷിക്കാതെ, എനിക്ക് ഇന്നുള്ള ഏക കനലും കെടുത്തിക്കളയാനാണ് അവരുടെ ഭാവം.”
2SA 14:8 രാജാവ് ആ സ്ത്രീയോട് ഇപ്രകാരം പറഞ്ഞു: “നീ വീട്ടിൽ പൊയ്ക്കൊള്ളൂ! നിന്റെ കാര്യത്തിൽ ഞാൻ കൽപ്പന കൊടുക്കുന്നുണ്ട്.”
2SA 14:9 എന്നാൽ ആ തെക്കോവക്കാരി വീണ്ടും അദ്ദേഹത്തോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, കുറ്റം എന്റെമേലും എന്റെ പിതൃഭവനത്തിന്മേലും ഇരിക്കട്ടെ. രാജാവും അവിടത്തെ സിംഹാസനവും കുറ്റമറ്റതായിരിക്കട്ടെ.”
2SA 14:10 അതിനു രാജാവു മറുപടി പറഞ്ഞു: “ആരെങ്കിലും നിന്നോട് എന്തെങ്കിലും പറഞ്ഞാൽ അവനെ എന്റെ അടുക്കൽ വരുത്തുക. പിന്നെ ഒരിക്കലും അവൻ നിന്നെ ശല്യപ്പെടുത്തുകയില്ല.”
2SA 14:11 അവൾ പറഞ്ഞു: “രക്തപ്രതികാരകൻ കൂടുതൽ നാശം വരുത്തുകയും എന്റെ മകൻ കൊല്ലപ്പെടുകയും ചെയ്യാതിരിക്കാൻവേണ്ടി രാജാവേ, അങ്ങ് ദൈവമായ യഹോവയെ വിളിച്ചപേക്ഷിക്കണേ!” അദ്ദേഹം അതിനു മറുപടിയായി: “യഹോവയാണെ, നിന്റെ മകന്റെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല” എന്നു പറഞ്ഞു.
2SA 14:12 “അങ്ങയുടെ ഈ ദാസി ഒരു വാക്കുകൂടി ഉണർത്തിക്കട്ടെ!” എന്നു സ്ത്രീ പറഞ്ഞു. “പറയൂ,” എന്നു രാജാവു മറുപടികൊടുത്തു.
2SA 14:13 ആ സ്ത്രീ പറഞ്ഞു: “എങ്കിൽ ദൈവജനത്തിനെതിരേ ഇതേവിധത്തിലുള്ള ഒരു കാര്യം രാജാവേ, അങ്ങു നിരൂപിക്കുന്നതെന്ത്? രാജാവേ, അങ്ങ് ഈ വിധി പ്രസ്താവിക്കുമ്പോൾ തന്നെത്തന്നെ കുറ്റം വിധിക്കുകയല്ലേ? കാരണം പ്രവാസിയായിരിക്കുന്ന സ്വന്തം മകനെ അങ്ങ് തിരികെ വരുത്തിയിട്ടില്ലല്ലോ!
2SA 14:14 നിലത്തു തൂകിപ്പോയ ജലം വീണ്ടും തിരിച്ചു ശേഖരിക്കാൻ കഴിയാത്തതുപോലെ, നാം എല്ലാം മരിക്കും. എന്നാൽ ദൈവം ജീവനെ എടുത്തുകളയാതെ ഭ്രഷ്ടനായ ഒരുവൻ, താൻ ഇനിയും ഭ്രഷ്ടനായിക്കഴിയാതിരിപ്പാനുള്ള വഴി ആലോചിക്കുന്നു.
2SA 14:15 “ജനം എന്നെ ഭയപ്പെടുത്തിയതിനാൽ ഇക്കാര്യം എന്റെ യജമാനനായ രാജാവിനോടു പറയാൻ വന്നതാണ് ഞാൻ. ‘ഞാൻ രാജാവിനോടു സംസാരിക്കും; ഒരുപക്ഷേ അദ്ദേഹം തന്റെ ദാസി പറയുന്നതു ചെയ്തേക്കാം’ എന്ന് അങ്ങയുടെ ദാസിയായ അടിയൻ ചിന്തിച്ചു.
2SA 14:16 ‘ദൈവം ഞങ്ങൾക്കു നൽകിയ അവകാശത്തിൽനിന്ന് എന്നെയും എന്റെ മകനെയും ഛേദിച്ചുകളയാൻ ശ്രമിക്കുന്ന മനുഷ്യന്റെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ രാജാവു മനസ്സുവെച്ചേക്കും,’ എന്ന് അടിയൻ വിചാരിച്ചു.
2SA 14:17 അതിനാൽ അങ്ങയുടെ ഈ ദാസി അപേക്ഷിക്കട്ടെ, ‘എന്റെ യജമാനനായ രാജാവിന്റെ കൽപ്പന എന്റെ ഓഹരി സുരക്ഷിതമാക്കട്ടെ. കാരണം നന്മതിന്മകൾ വിവേചിക്കുന്നതിൽ എന്റെ യജമാനനായ രാജാവ് ദൈവദൂതനു സദൃശനാണല്ലോ! അങ്ങയുടെ ദൈവമായ യഹോവ അങ്ങയുടെകൂടെ ഉണ്ടായിരിക്കട്ടെ.’ ”
2SA 14:18 അപ്പോൾ രാജാവ് ആ സ്ത്രീയോടു പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ! അതു നീ എന്നിൽനിന്ന് മറച്ചുവെക്കരുത്.” “എന്റെ യജമാനനായ രാജാവ് ചോദിച്ചാലും,” സ്ത്രീ മറുപടി പറഞ്ഞു.
2SA 14:19 രാജാവു ചോദിച്ചു: “ഈ കാര്യങ്ങളിലെല്ലാം നിന്നോടുകൂടെ യോവാബിന്റെ കൈയില്ലേ?” സ്ത്രീ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങാണെ, എന്റെ യജമാനനായ രാജാവു കൽപ്പിക്കുന്ന ഒരു കാര്യത്തിൽനിന്ന് ഇടത്തോട്ടോ വലത്തോട്ടോ മാറാൻ ഒരുവനും കഴിയുകയില്ലല്ലോ! അതേ, ഇതു ചെയ്യാൻ എനിക്കു നിർദേശം തന്നത് അങ്ങയുടെ ദാസനായ യോവാബുതന്നെ. ഈ വാക്കുകളെല്ലാം എനിക്കു പറഞ്ഞുതന്നതും അദ്ദേഹംതന്നെ.
2SA 14:20 ഇന്നത്തെ അവസ്ഥയ്ക്കു മാറ്റം വരുത്താനായി അങ്ങയുടെ ദാസനായ യോവാബ് ഇതു ചെയ്തിരിക്കുന്നു. എന്റെ യജമാനൻ ഒരു ദൈവദൂതനു സദൃശം ജ്ഞാനിയാണല്ലോ! ഭൂതലത്തിൽ നടക്കുന്നതെല്ലാം അവിടന്ന് അറിയുന്നു.”
2SA 14:21 രാജാവു യോവാബിനോടു പറഞ്ഞു: “കൊള്ളാം; ഇക്കാര്യം ഞാൻ സമ്മതിച്ചിരിക്കുന്നു. നീ പോയി അബ്ശാലോം കുമാരനെ കൂട്ടിക്കൊണ്ടുവരിക!”
2SA 14:22 യോവാബ് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. അദ്ദേഹം രാജാവിനെ അഭിനന്ദിച്ചുകൊണ്ട് ഈ വിധം പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, അങ്ങ് ഈ ദാസന്റെ അഭ്യർഥന അനുവദിച്ചിരിക്കുന്നല്ലോ! അങ്ങയുടെ കണ്മുമ്പിൽ ഈ ദാസനു പ്രസാദം ലഭിച്ചിരിക്കുന്നു എന്ന് ഇന്നു ഞാൻ മനസ്സിലാക്കുന്നു.”
2SA 14:23 അതിനുശേഷം യോവാബ് ഗെശൂരിൽച്ചെന്ന് അബ്ശാലോം കുമാരനെ ജെറുശലേമിലേക്കു കൂട്ടിക്കൊണ്ടുവന്നു.
2SA 14:24 എന്നാൽ “അവൻ സ്വന്തം ഭവനത്തിലേക്കുതന്നെ പോകട്ടെ. എന്റെ സന്നിധിയിൽ അവൻ വരരുത്,” എന്നു രാജാവ് കൽപ്പിച്ചു. അപ്രകാരം അബ്ശാലോം സ്വഭവനത്തിലേക്കു പോയി. രാജാവിനെ മുഖം കാണിച്ചതുമില്ല.
2SA 14:25 ഇസ്രായേലിലെങ്ങും സൗന്ദര്യംകൊണ്ട് അബ്ശാലോം കുമാരനോളം കീർത്തിയുള്ള ഒരാളും ഉണ്ടായിരുന്നില്ല. ആപാദചൂഡം യാതൊരുവിധ ന്യൂനതകളുമില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം.
2SA 14:26 അദ്ദേഹം വർഷത്തിലൊരിക്കലേ തന്റെ മുടിമുറിപ്പിക്കുമായിരുന്നുള്ളൂ. അതു വളർന്ന് തനിക്കു ഭാരമായിത്തീരുമ്പോഴായിരുന്നു മുറിപ്പിച്ചിരുന്നത്. അദ്ദേഹം മുടി മുറിപ്പിക്കുമ്പോഴൊക്കെയും അതിന്റെ തൂക്കം നോക്കുമായിരുന്നു. അതിന്റെ ഭാരം രാജതൂക്കപ്രകാരം ഇരുനൂറു ശേക്കേൽ ആയിരുന്നു.
2SA 14:27 അബ്ശാലോമിന് മൂന്നുപുത്രന്മാരും ഒരു പുത്രിയും ജനിച്ചിരുന്നു. പുത്രിയുടെ പേര് താമാർ എന്നായിരുന്നു; അവൾ അതീവസുന്ദരിയുമായിരുന്നു.
2SA 14:28 രാജസന്നിധിയിൽ പ്രത്യക്ഷപ്പെടാതെ അബ്ശാലോം രണ്ടുവർഷം ജെറുശലേമിൽ താമസിച്ചു.
2SA 14:29 പിന്നെ യോവാബിനെ രാജസന്നിധിയിലേക്ക് അയയ്ക്കുന്നതിന് അദ്ദേഹത്തെ വിളിച്ചുകൊണ്ടുവരുന്നതിന് അബ്ശാലോം ആളയച്ചു. എന്നാൽ യോവാബ് ചെല്ലാൻ കൂട്ടാക്കിയില്ല. രണ്ടാമതും അദ്ദേഹം ആളയച്ചു; യോവാബു ചെന്നില്ല.
2SA 14:30 അപ്പോൾ അദ്ദേഹം തന്റെ സേവകന്മാർക്കു കൽപ്പനകൊടുത്തു. “നോക്കൂ, യോവാബിന്റെ വയൽ എന്റെ വയലിന് തൊട്ടടുത്താണല്ലോ! അതിൽ യവം വിളഞ്ഞുകിടക്കുന്നു. നിങ്ങൾചെന്ന് അതിന് തീകൊടുക്കുക!” അങ്ങനെ അബ്ശാലോമിന്റെ ദാസന്മാർ ആ വയലിന് തീയിട്ടു.
2SA 14:31 അപ്പോൾ യോവാബ് അബ്ശാലോമിന്റെ വീട്ടിലേക്കുചെന്നു. “അങ്ങയുടെ ദാസന്മാർ എന്റെ വയലിനു തീയിട്ടതെന്തിന്?” എന്ന് അദ്ദേഹം ചോദിച്ചു.
2SA 14:32 അബ്ശാലോം യോവാബിനോടു പറഞ്ഞു: “നോക്കൂ ഞാൻ താങ്കൾക്കുവേണ്ടി ആളയച്ചില്ലേ? ‘ഞാൻ ഗെശൂരിൽനിന്ന് വന്നതെന്തിന്? അവിടെ താമസിക്കുകയായിരുന്നു എനിക്കു നല്ലത് എന്നു രാജാവിനോടു ചെന്നു പറയുന്നതിനായി താങ്കൾ വരണമെന്നു ഞാൻ പറഞ്ഞയച്ചിരുന്നു.’ എനിക്കിപ്പോൾ രാജസന്നിധിയിൽ പോകണം. എന്നിൽ എന്തെങ്കിലും കുറ്റമുണ്ടെങ്കിൽ അദ്ദേഹം എന്നെ കൊല്ലട്ടെ!”
2SA 14:33 അതിനാൽ യോവാബ് രാജസന്നിധിയിൽച്ചെന്ന് ഇക്കാര്യമെല്ലാം അറിയിച്ചു. അപ്പോൾ രാജാവ് അബ്ശാലോമിനെ വിളിപ്പിച്ചു. അദ്ദേഹം രാജസന്നിധിയിൽ വന്ന് ആദരപൂർവം സാഷ്ടാംഗം വീണു നമസ്കരിച്ചു. രാജാവ് അബ്ശാലോമിനെ ചുംബിച്ചു.
2SA 15:1 കാലക്രമേണ അബ്ശാലോം ഒരു രഥവും കുതിരകളും, തന്റെ മുമ്പിൽ ഓടുന്നതിന് അൻപത് അകമ്പടിക്കാരെയും സമ്പാദിച്ചു.
2SA 15:2 അദ്ദേഹം പതിവായി അതിരാവിലെ എഴുന്നേറ്റ് രാജവീഥിയുടെ അരികിൽ നിൽക്കും. വ്യവഹാരമുള്ള ആരെങ്കിലും തീർപ്പിനുവേണ്ടി രാജസവിധത്തിൽ സമർപ്പിക്കാനുള്ള ആവലാതിയുമായി വന്നാൽ അബ്ശാലോം അയാളെ വിളിച്ച്, “നീ ഏതു നഗരക്കാരൻ” എന്നു ചോദിക്കും. “അടിയൻ ഇസ്രായേലിലെ ഇന്ന ഗോത്രക്കാരൻ,” എന്ന് അയാൾ മറുപടി പറയും.
2SA 15:3 അപ്പോൾ അബ്ശാലോം പറയും: “നിന്റെ വാദം ന്യായയുക്തമാണ്; എന്നാൽ അതു കേൾക്കാൻ രാജാവ് ആരെയും നിയോഗിച്ചിട്ടില്ലല്ലോ!”
2SA 15:4 പിന്നെ അബ്ശാലോം ഇങ്ങനെയുംകൂടി പറയുമായിരുന്നു “ഹാ! എന്നെ നാടിനു ന്യായാധിപൻ ആക്കിയിരുന്നെങ്കിൽ; എങ്കിൽ വ്യവഹാരവും തർക്കവും ഉള്ള ഏതൊരുത്തനും എന്റെ അടുക്കൽ വരികയും ഞാൻ അവർക്കു ന്യായംവിധിക്കുകയും ചെയ്യുമായിരുന്നു.”
2SA 15:5 കൂടാതെ, ആരെങ്കിലും അബ്ശാലോമിനെ വണങ്ങാനായി അടുത്തുവന്നാൽ അദ്ദേഹം കൈനീട്ടി അയാളെ പിടിച്ചു ചുംബിക്കുമായിരുന്നു.
2SA 15:6 നീതി തേടി രാജാവിന്റെ അടുത്തേക്കു വരുന്ന സകല ഇസ്രായേല്യരോടും അബ്ശാലോം ഈ വിധം പെരുമാറി. അങ്ങനെ അദ്ദേഹം ഇസ്രായേൽജനതയുടെ ഹൃദയം വശീകരിച്ചു.
2SA 15:7 നാലു വർഷം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞു: “അടിയൻ യഹോവയ്ക്കു നേർന്ന ഒരു നേർച്ച ഹെബ്രോനിൽ ചെന്നു കഴിക്കാൻ അടിയനെ അനുവദിക്കണമേ!
2SA 15:8 അങ്ങയുടെ ദാസനായ അടിയൻ അരാമിലെ ഗെശൂരിൽ ആയിരുന്നപ്പോൾ ‘യഹോവ എന്നെ വീണ്ടും ജെറുശലേമിലേക്കു വരുത്തുമെങ്കിൽ ഞാൻ ഹെബ്രോനിൽ യഹോവയ്ക്ക് ആരാധന നടത്തിക്കൊള്ളാം’ എന്നു നേർച്ച നേർന്നിരുന്നു.”
2SA 15:9 “സമാധാനത്തോടെ പോകുക,” എന്നു രാജാവ് അദ്ദേഹത്തോടു കൽപ്പിച്ചു. അങ്ങനെ അബ്ശാലോം ഹെബ്രോനിലേക്കു യാത്രതിരിച്ചു.
2SA 15:10 അപ്പോൾ അബ്ശാലോം ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും രഹസ്യദൂതന്മാരെ അയച്ചു. കാഹളനാദം കേൾക്കുമ്പോൾ, “അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു” എന്നു വിളിച്ചു പറയുന്നതിനുള്ള ഏർപ്പാടുചെയ്തു.
2SA 15:11 ജെറുശലേമിൽനിന്ന് ഇരുനൂറു പുരുഷന്മാർ അബ്ശാലോമിനെ അനുഗമിച്ചിരുന്നു. അവരെ അതിഥികളായി ക്ഷണിച്ചതായിരുന്നു. ഈ ഗൂഢാലോചനയൊന്നും അറിയാത്ത ശുദ്ധഗതിക്കാരായിരുന്നു അവർ.
2SA 15:12 അബ്ശാലോം യാഗം കഴിച്ചുകൊണ്ടിരുന്നപ്പോൾ ദാവീദിന്റെ ഉപദേഷ്ടാവും ഗീലോന്യനുമായ അഹീഥോഫെലിനെ അദ്ദേഹത്തിന്റെ നഗരമായ ഗീലോനിൽ നിന്ന് ആളയച്ചുവരുത്തിയിരുന്നു. ഇങ്ങനെ അബ്ശാലോമിന്റെ സംഘം ദിനംപ്രതി വർധിച്ചുവരികയാൽ ഗൂഢാലോചനയ്ക്കു ബലം കൂടിവന്നു.
2SA 15:13 ഒരു സന്ദേശവാഹകൻ ജെറുശലേമിൽവന്ന് ദാവീദിനോടു പറഞ്ഞു: “ഇസ്രായേൽജനതയുടെ കൂറ് അബ്ശാലോമിനോടുകൂടെ ആയിത്തീർന്നിരിക്കുന്നു.”
2SA 15:14 അപ്പോൾ ദാവീദ് ജെറുശലേമിൽ തന്നോടുകൂടെയുണ്ടായിരുന്ന ഭൃത്യന്മാരോടു പറഞ്ഞു: “വരിക! നമുക്ക് ഓടിപ്പോകാം. അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയില്ല. നമുക്ക് ഉടനെ പോകണം; അല്ലെങ്കിൽ അവൻ വേഗം കടന്നുവന്ന് നമ്മെ ജയിക്കുകയും നശിപ്പിക്കുകയും നഗരം വാളിനിരയാക്കുകയും ചെയ്യും!”
2SA 15:15 രാജഭൃത്യന്മാർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ഇതാ യജമാനനായ രാജാവു തീരുമാനിക്കുന്നതുപോലെ ചെയ്യാൻ അടിയങ്ങൾ ഒരുക്കമാണ്.”
2SA 15:16 അങ്ങനെ ദാവീദ് രാജാവ് തന്റെ സകലഗൃഹത്തോടുംകൂടി പുറപ്പെട്ടു. എന്നാൽ കൊട്ടാരം സൂക്ഷിക്കുന്നതിനായി അദ്ദേഹം പത്ത് വെപ്പാട്ടികളെ അവിടെ ആക്കിയിരുന്നു.
2SA 15:17 അങ്ങനെ രാജാവു യാത്രയായി. സകലജനവും അദ്ദേഹത്തെ പിൻചെന്നു. അൽപ്പദൂരം പിന്നിട്ട് ഒരിടത്ത് അവർ നിന്നു.
2SA 15:18 കെരീത്യരും പ്ളേത്യരും ഗത്തിൽനിന്നും അദ്ദേഹത്തെ അനുഗമിച്ചിരുന്ന അറുനൂറു ഗിത്യരും ഉൾപ്പെടെ ജനമെല്ലാം രാജാവിന്റെ മുമ്പിലൂടെ കടന്നുപോയി.
2SA 15:19 രാജാവ് ഗിത്യനായ ഇത്ഥായിയോടു പറഞ്ഞു: “നീ ഞങ്ങളോടുകൂടെ വരുന്നതെന്തിന്? മടങ്ങിപ്പോയി രാജാവായ അബ്ശാലോമിനോടുകൂടെ പാർക്കുക. നീ ഒരു വിദേശി; സ്വന്തം ദേശത്തുനിന്നു വന്നുപാർക്കുന്നവൻ.
2SA 15:20 നീ ഇന്നലെ വന്നു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടുകൂടെ അലയുമാറാക്കുമോ? ഞാൻ എവിടേക്കു പോകുന്നു എന്നു നിശ്ചയമില്ല. അതിനാൽ നിന്റെ നാട്ടുകാരെയും ചേർത്ത് മടങ്ങിപ്പൊയ്ക്കൊള്ളൂ. യഹോവ നിന്നോട് ദയയും വിശ്വസ്തതയും കാണിക്കുമാറാകട്ടെ!”
2SA 15:21 എന്നാൽ ഇത്ഥായി രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “യഹോവയാണെ, എന്റെ യജമാനനായ രാജാവാണെ, എന്റെ യജമാനനായ രാജാവ് എവിടെ ആയിരിക്കുന്നോ അവിടെത്തന്നെ—മരണമോ ജീവനോ എന്തു വന്നാലും—അടിയനും ആയിരിക്കും.”
2SA 15:22 “ശരി, മുമ്പോട്ടു പൊയ്ക്കൊള്ളൂ,” എന്നു ദാവീദ് ഇത്ഥായിയോടു കൽപ്പിച്ചു. അങ്ങനെ ഗിത്യനായ ഇത്ഥായിയും തന്റെ സകല അനുയായികളോടും അവരുടെ കുടുംബങ്ങളോടുംകൂടെ കടന്നുപോയി.
2SA 15:23 ജനമെല്ലാം കടന്നുപോകുമ്പോൾ ഗ്രാമവാസികൾ ഉച്ചത്തിൽ കരഞ്ഞു. രാജാവും കിദ്രോൻതോടു കടന്നു. ആ ജനമെല്ലാം മരുഭൂമിയിലേക്കു യാത്രതിരിച്ചു.
2SA 15:24 സാദോക്കും അദ്ദേഹത്തോടുകൂടെയുള്ള ലേവ്യരും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ചുമന്നുകൊണ്ടുവന്നു. അവർ ദൈവത്തിന്റെ പേടകം ഇറക്കിവെച്ചു; ജനമെല്ലാം നഗരം കടന്നുതീരുന്നതുവരെ അബ്യാഥാർ യാഗങ്ങൾ അർപ്പിച്ചു.
2SA 15:25 അപ്പോൾ രാജാവ് സാദോക്കിനോടു പറഞ്ഞു: “ദൈവത്തിന്റെ പേടകം നഗരത്തിലേക്കു മടക്കിക്കൊണ്ടുപോകുക. യഹോവയുടെ ദൃഷ്ടിയിൽ എനിക്കു പ്രീതി ലഭിക്കുമെങ്കിൽ അവിടന്ന് എന്നെ തിരികെ വരുത്തുകയും പേടകത്തെയും തിരുനിവാസത്തെയും വീണ്ടും കാണാൻ എനിക്ക് ഇടയാകുകയും ചെയ്യും.
2SA 15:26 എന്നാൽ ‘എനിക്കു നിന്നിൽ പ്രസാദമില്ല,’ എന്നാണ് അവിടന്ന് കൽപ്പിക്കുന്നതെങ്കിൽ, ഇതാ ഞാൻ ഒരുക്കം; അവിടത്തെ ഹിതംപോലെ എന്നോടു ചെയ്യട്ടെ!”
2SA 15:27 പുരോഹിതനായ സാദോക്കിനോടു രാജാവു വീണ്ടും പറഞ്ഞു: “നീ ഒരു ദർശകനല്ലേ? നിന്റെ മകൻ അഹീമാസിനെയും അബ്യാഥാരിന്റെ മകൻ യോനാഥാനെയും കൂട്ടി സമാധാനത്തോടെ നഗരത്തിലേക്കു മടങ്ങിപ്പോകുക. നീയും അബ്യാഥാരും നിങ്ങളോടൊപ്പം രണ്ടു പുത്രന്മാരെയും കൂട്ടിക്കൊള്ളുക.
2SA 15:28 നിങ്ങളിൽനിന്ന് വിവരം ലഭിക്കുംവരെ ഞാൻ മരുഭൂമിയിലെ കടവിങ്കൽ കാത്തുനിൽക്കും.”
2SA 15:29 അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പേടകം ജെറുശലേമിലേക്കു തിരികെ കൊണ്ടുപോയി അവിടെ താമസിച്ചു.
2SA 15:30 എന്നാൽ ദാവീദ് ഒലിവുമലയിലേക്കു യാത്രതുടർന്നു. അദ്ദേഹം തല മൂടിയും നഗ്നപാദനായും കരഞ്ഞുകൊണ്ടു യാത്രചെയ്തിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള സകലജനവും, അവർ കടന്നുപോകുമ്പോൾ തലമൂടി വിലപിച്ചുകൊണ്ടിരുന്നു.
2SA 15:31 അബ്ശാലോമിനോടു കൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്ന് ദാവീദിന് അറിവുകിട്ടി. “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ ഭോഷത്തമാക്കിത്തീർക്കണമേ,” എന്നു ദാവീദ് പ്രാർഥിച്ചു.
2SA 15:32 പിന്നെ ദാവീദ് മലമുകളിൽ, ജനം ദൈവത്തെ ആരാധിച്ചിരുന്ന സ്ഥലത്ത് എത്തി. അർഖ്യവംശജനായ ഹൂശായി അദ്ദേഹത്തെ കാണുന്നതിനായി അവിടെവന്നു. തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട് അയാൾ വന്നെത്തി.
2SA 15:33 ദാവീദ് അയാളോടു പറഞ്ഞു: “നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.
2SA 15:34 അതിനാൽ നീ നഗരത്തിലേക്കു തിരിച്ചുചെന്ന് അബ്ശാലോമിനോട്: ‘രാജാവേ, ഞാൻ അങ്ങയുടെ ദാസനായിരുന്നുകൊള്ളാം. മുമ്പു ഞാൻ അങ്ങയുടെ പിതാവിന്റെ ദാസനായിരുന്നു. എന്നാൽ ഇന്നു ഞാൻ അങ്ങയുടെ ദാസനായിരിക്കും,’ എന്നു പറഞ്ഞാൽ അഹീഥോഫെലിന്റെ ആലോചനയെ നിഷ്ഫലമാക്കി നിനക്കെന്നെ സഹായിക്കാൻ കഴിയും.
2SA 15:35 പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും അവിടെ നിന്റെകൂടെ ഉണ്ടല്ലോ. രാജകൊട്ടാരത്തിൽവെച്ച് നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറയുക.
2SA 15:36 അവരുടെ രണ്ടു പുത്രന്മാർ—സാദോക്കിന്റെ മകനായ അഹീമാസും, അബ്യാഥാരിന്റെ മകനായ യോനാഥാനും—അവിടെ അവരോടുകൂടെ ഉണ്ട്. നീ കേൾക്കുന്നതെന്തെങ്കിലും ഉണ്ടെങ്കിൽ അവരോടു പറഞ്ഞയയ്ക്കുക.”
2SA 15:37 അങ്ങനെ അബ്ശാലോം നഗരത്തിൽ പ്രവേശിക്കുമ്പോൾത്തന്നെ ദാവീദിന്റെ സ്നേഹിതനായ ഹൂശായിയും ജെറുശലേമിൽ എത്തിച്ചേർന്നു.
2SA 16:1 ദാവീദ് ഒലിവുമല കടന്ന് അൽപ്പദൂരം ചെന്നപ്പോൾ മെഫീബോശെത്തിന്റെ കാര്യസ്ഥനായ സീബായെ കണ്ടുമുട്ടി. അദ്ദേഹം ദാവീദിനെ കാണുന്നതിനായി കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പക്കൽ കോപ്പിട്ടതും ഭാരം കയറ്റിയതുമായ രണ്ടു കഴുതകളും ഉണ്ടായിരുന്നു. ആ കഴുതകളുടെ പുറത്ത് ഇരുനൂറ് അടയും നൂറ് ഉണക്കമുന്തിരിക്കുലയും നൂറ് അത്തിപ്പഴക്കട്ടയും ഒരു തുരുത്തി വീഞ്ഞും കയറ്റിയിരുന്നു.
2SA 16:2 “നീ ഇവയെല്ലാം കൊണ്ടുവന്നതെന്തിന്?” എന്നു രാജാവ് സീബായോടു ചോദിച്ചു. സീബ മറുപടി പറഞ്ഞു: “കഴുതകൾ രാജാവിന്റെ കുടുംബാംഗങ്ങൾക്കു കയറുന്നതിനും, അടയും പഴവും അങ്ങയുടെ കൂടെയുള്ളവർക്കു തിന്നുന്നതിനും വീഞ്ഞ് മരുഭൂമിയിൽ തളർന്നുപോകുന്നവർക്കു തളർച്ച തീർക്കുന്നതിനുമാണ്.”
2SA 16:3 അപ്പോൾ രാജാവു ചോദിച്ചു: “നിന്റെ യജമാനന്റെ പൗത്രൻ എവിടെ?” സീബാ അദ്ദേഹത്തോടു പറഞ്ഞു: “അദ്ദേഹം ജെറുശലേമിൽ പാർക്കുന്നു. കാരണം, ‘ഇന്ന് ഇസ്രായേൽഗൃഹം എന്റെ വലിയപ്പനായ ശൗലിന്റെ രാജത്വം എനിക്കു തിരികെത്തരും,’ എന്ന് അദ്ദേഹം പറയുന്നു.”
2SA 16:4 അപ്പോൾ രാജാവു സീബായോട്: “മെഫീബോശെത്തിന് ഉണ്ടായിരുന്നതെല്ലാം ഇപ്പോൾ നിന്റേതാണ്” എന്നു പറഞ്ഞു. അതിനു സീബ: “എന്റെ യജമാനനായ രാജാവേ! അങ്ങയെ ഞാൻ ആദരപൂർവം നമിക്കുന്നു. അടിയന് എന്നും തൃക്കണ്ണിൽ കൃപ ലഭിക്കുമാറാകട്ടെ!” എന്നു പറഞ്ഞു.
2SA 16:5 ദാവീദുരാജാവ് ബഹൂരീമിൽ എത്തിയപ്പോൾ ശൗലിന്റെ കുലത്തിൽപ്പെട്ട ഒരുവൻ പുറപ്പെട്ടുവന്നു. അയാൾ ഗേരയുടെ മകനും ശിമെയി എന്നു പേരുള്ളവനും ആയിരുന്നു; അയാൾ ദാവീദിനെ ശപിച്ചുംകൊണ്ടു കടന്നുവന്നു.
2SA 16:6 അയാൾ രാജാവിനെയും രാജഭൃത്യന്മാരെയും കല്ലുവാരിയെറിഞ്ഞു; സകലപടയാളികളും പ്രത്യേക അംഗരക്ഷകരും ദാവീദിന്റെ വലത്തും ഇടത്തുമായി നീങ്ങുകയായിരുന്നു.
2SA 16:7 ശപിക്കുന്നതിനിടയിൽ ശിമെയി പറഞ്ഞു: “കടന്നുപോകൂ, രക്തപാതകാ! കടന്നുപോകൂ, നീചാ!
2SA 16:8 ശൗലിന്റെ ഗൃഹത്തിൽ നീ ചിന്തിയ രക്തത്തിനു യഹോവ പകരം ചെയ്തിരിക്കുന്നു; അദ്ദേഹത്തിനു പകരമാണല്ലോ നീ രാജാവായത്. യഹോവ രാജത്വം നിന്റെ മകനായ അബ്ശാലോമിനു നൽകിയിരിക്കുന്നു. നീ രക്തം ചിന്തിയവനാണ്; അതിനാൽ നിനക്ക് അതിന്റെ ഫലം ലഭിച്ചിരിക്കുന്നു.”
2SA 16:9 അപ്പോൾ സെരൂയയുടെ മകനായ അബീശായി രാജാവിനോട്: “ഈ ചത്ത നായ് എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നല്ലോ! ഞാൻ ചെന്ന് അവന്റെ തല വെട്ടിക്കളയട്ടെ?” എന്നു ചോദിച്ചു.
2SA 16:10 എന്നാൽ രാജാവു പറഞ്ഞു: “സെരൂയയുടെ പുത്രന്മാരേ, നിങ്ങൾക്ക് ഇതിൽ എന്തുകാര്യം? അവൻ ശപിക്കട്ടെ. ‘ദാവീദിനെ ശപിക്കുക,’ എന്ന് യഹോവ അവനോടു കൽപ്പിച്ചിരിക്കുന്നു. പിന്നെ ‘നീ ഇതു ചെയ്യുന്നതെന്ത്?’ എന്നു ചോദിക്കാൻ ആർക്കാണ് അവകാശം?”
2SA 16:11 പിന്നെ ദാവീദ് അബീശായിയോടും തന്റെ സകലഭൃത്യന്മാരോടുമായി പറഞ്ഞു: “എന്റെ മാംസമായ എന്റെ സ്വന്തമകൻ എനിക്കു പ്രാണഹാനി വരുത്താൻ നോക്കുന്നു. പിന്നെ ഈ ബെന്യാമീന്യൻ ചെയ്യുന്നതിൽ എന്താണാശ്ചര്യം. അയാളെ വിടുക, അയാൾ ശപിക്കട്ടെ. അങ്ങനെ ചെയ്യാൻ യഹോവ അയാളോടു കൽപ്പിച്ചിരിക്കുന്നു.
2SA 16:12 യഹോവ എന്റെ കഷ്ടതയെ കടാക്ഷിക്കുകയും ഇന്ന് എനിക്കു ലഭിക്കുന്ന ശാപത്തിനു പകരമായി അവിടത്തെ ഉടമ്പടിയുടെ അനുഗ്രഹം നൽകുകയും ചെയ്തേക്കാം!”
2SA 16:13 അങ്ങനെ ദാവീദും കൂടെയുള്ള ജനവും വീഥിയിലൂടെ യാത്രതുടർന്നു. ശിമെയിയും അവർക്കെതിരേ മലഞ്ചെരിവിലൂടെ പൊയ്ക്കൊണ്ടിരുന്നു. പോകുമ്പോൾ അയാൾ ദാവീദിനെ ശപിക്കുകയും കല്ലും ചെളിയും വാരിയെറിയുകയും ചെയ്തുകൊണ്ടിരുന്നു.
2SA 16:14 രാജാവും അദ്ദേഹത്തോടൊപ്പമുള്ള സകലജനവും തളർന്ന് അവശരായി ലക്ഷ്യസ്ഥാനത്ത് എത്തി. അവിടെ അവർ വിശ്രമിച്ചു.
2SA 16:15 ഇതിനിടെ അബ്ശാലോമും സകല ഇസ്രായേൽജനവും ജെറുശലേമിലെത്തി. അഹീഥോഫെലും അവരോടുകൂടെ ഉണ്ടായിരുന്നു.
2SA 16:16 അപ്പോൾ ദാവീദിന്റെ സ്നേഹിതനും അർഖ്യനുമായ ഹൂശായി അബ്ശാലോമിന്റെ അടുത്തുവന്ന്: “രാജാവ് നീണാൾ വാഴട്ടെ! രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആശംസിച്ചു.
2SA 16:17 അബ്ശാലോം ഹൂശായിയോട്: “നീ നിന്റെ സ്നേഹിതനോടു കാണിക്കുന്ന സ്നേഹം ഇതാണോ? നിന്റെ സ്നേഹിതനോടുകൂടി നീ പോകാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു.
2SA 16:18 ഹൂശായി അബ്ശാലോമിനോടു പറഞ്ഞു: “ഇല്ല, യഹോവയും ഈ ജനവും ഇസ്രായേലിന്റെ സർവജനവും തെരഞ്ഞെടുക്കുന്ന ആളിന്റെ ഭാഗത്താണു ഞാൻ. അദ്ദേഹത്തോടുകൂടെ ഞാൻ നിൽക്കും.
2SA 16:19 അതും കൂടാതെ, ആരെയാണു ഞാൻ സേവിക്കേണ്ടത്? എന്റെ യജമാനന്റെ മകനെയല്ലേ? ഞാൻ അങ്ങയുടെ പിതാവിനെ സേവിച്ചതുപോലെ അങ്ങയെയും സേവിക്കും.”
2SA 16:20 “നാം എന്താണു ചെയ്യേണ്ടത്; താങ്കളുടെ ഉപദേശമെന്ത്?” എന്ന് അബ്ശാലോം അഹീഥോഫെലിനോടു ചോദിച്ചു.
2SA 16:21 അഹീഥോഫെൽ മറുപടി പറഞ്ഞു: “കൊട്ടാരം സൂക്ഷിക്കുന്നതിനുവേണ്ടി അങ്ങയുടെ പിതാവ് വിട്ടിട്ടുപോയിരിക്കുന്ന അദ്ദേഹത്തിന്റെ വെപ്പാട്ടികളോടുകൂടെ അങ്ങു കിടക്കപങ്കിടണം. അപ്പോൾ അങ്ങ് സ്വപിതാവിന്റെ വെറുപ്പിനുപാത്രമായിത്തീർന്നിരിക്കുന്നു എന്നു സകല ഇസ്രായേലും കേൾക്കുകയും അങ്ങയോടുകൂടെയുള്ളവരുടെ കരങ്ങൾ കരുത്താർജിക്കുകയും ചെയ്യും.”
2SA 16:22 അങ്ങനെ അവർ അബ്ശാലോമിനുവേണ്ടി മട്ടുപ്പാവിനുമുകളിൽ ഒരു കൂടാരം ഒരുക്കി. സകല ഇസ്രായേലും കാൺകെ അയാൾ സ്വപിതാവിന്റെ വെപ്പാട്ടികളോടുകൂടെ കിടക്കപങ്കിട്ടു.
2SA 16:23 അക്കാലത്ത് അഹീഥോഫെൽ നൽകുന്ന ഉപദേശങ്ങൾ ദൈവത്തിന്റെ അരുളപ്പാടുപോലെയായിരുന്നു. ആയതിനാൽ ദാവീദും അബ്ശാലോമും അഹീഥോഫെലിന്റെ ഉപദേശങ്ങളെ മാനിച്ചത് ആ വിധംതന്നെയായിരുന്നു.
2SA 17:1 അതിനുശേഷം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞു: “ഞാൻ പന്തീരായിരം പടയാളികളെ തെരഞ്ഞെടുത്ത് അവരുമായി ഇന്നുരാത്രിതന്നെ ദാവീദിനെ പിൻതുടർന്ന് പുറപ്പെടാം.
2SA 17:2 അദ്ദേഹം ക്ഷീണിതനും ബലഹീനനുമായിരിക്കുന്ന തക്കത്തിന് ഞാൻ അവരെ ആക്രമിച്ച് ഭയപ്പെടുത്തും. അപ്പോൾ കൂടെയുള്ളവർ ഓടിപ്പോകും. ഞാൻ രാജാവിനെമാത്രം വെട്ടിക്കളയും,
2SA 17:3 അങ്ങനെ ജനത്തെ മുഴുവൻ ഞാൻ അങ്ങയുടെ അടുത്തേക്കു മടക്കിക്കൊണ്ടുവരികയും ചെയ്യാം. അങ്ങ് തെരയുന്ന മനുഷ്യന്റെ മരണം, എല്ലാവരും ഹാനിയൊന്നുംകൂടാതെ തിരിച്ചുവരാൻ കാരണമാകുമല്ലോ.”
2SA 17:4 ഈ ഉപദേശം അബ്ശാലോമിനും സകല ഇസ്രായേൽ ഗോത്രത്തലവന്മാർക്കും ബോധിച്ചു.
2SA 17:5 “അർഖ്യനായ ഹൂശായിയെയും വിളിക്കുക; അവൻ എന്തുപറയുന്നു എന്നു നമുക്കു കേൾക്കാമല്ലോ,” എന്ന് അബ്ശാലോം പറഞ്ഞു.
2SA 17:6 ഹൂശായി വന്നെത്തിയപ്പോൾ അബ്ശാലോം അയാളോടു പറഞ്ഞു: “അഹീഥോഫെൽ ഈ വിധം ഉപദേശിക്കുന്നു; അയാൾ പറഞ്ഞതുപോലെയല്ലേ നാം ചെയ്യേണ്ടത്? അതല്ലെങ്കിൽ താങ്കളുടെ ഉപദേശം എന്താണ്?”
2SA 17:7 ഹൂശായി അബ്ശാലോമിനോടു മറുപടി പറഞ്ഞു: “അഹീഥോഫെൽ നൽകിയിരിക്കുന്ന ഉപദേശം ഈ അവസരത്തിനു പറ്റിയതല്ല.
2SA 17:8 അങ്ങയുടെ പിതാവിനെയും അദ്ദേഹത്തിന്റെ കൂടെയുള്ളവരെയും അങ്ങേക്ക് അറിയാമല്ലോ! അവർ യോദ്ധാക്കളാണ്; കുട്ടികൾ അപഹരിക്കപ്പെട്ട കാട്ടുകരടിയെപ്പോലെ അവർ അതിഭീഷണരുമാണ്. അതും കൂടാതെ, അങ്ങയുടെ പിതാവ് ഒരു യുദ്ധവിദഗ്ദ്ധനാണ്; അദ്ദേഹം പടയാളികളോടൊപ്പം രാത്രി കഴിക്കുകയില്ല.
2SA 17:9 ഇപ്പോൾത്തന്നെ അദ്ദേഹം ഒരു ഗുഹയിലോ മറ്റെവിടെയെങ്കിലുമോ ഒളിച്ചിരിക്കുകയാകും. ഒരുപക്ഷേ, ആദ്യത്തെ അക്രമത്തിൽത്തന്നെ അദ്ദേഹം ഇവരുടെമേൽ ചാടിവീണാൽ കേൾക്കുന്നവരെല്ലാം, ‘അബ്ശാലോമിനെ അനുഗമിച്ച പടയാളികളിൽ ഒരുകൂട്ടക്കൊല നടന്നിരിക്കുന്നു’ എന്നു പറയും.
2SA 17:10 അപ്പോൾ സിംഹത്തെപ്പോലെ ഹൃദയമുള്ള ധീരരായ ഭടന്മാർപോലും ഭയത്താൽ ഉരുകിപ്പോകും; കാരണം, അങ്ങയുടെ പിതാവ് ഒരു വീരനും അദ്ദേഹത്തോടുകൂടെയുള്ളവർ ശൂരന്മാരുമാണെന്ന് എല്ലാ ഇസ്രായേലിനും അറിയാമല്ലോ.
2SA 17:11 “അതിനാൽ എന്റെ ഉപദേശം ഇതാണ്: ദാൻമുതൽ ബേർ-ശേബാവരെയുള്ള—കടൽക്കരയിലെ മണൽപോലെ അസംഖ്യമായുള്ള—ഇസ്രായേലെല്ലാം അങ്ങയുടെ അടുത്തു കൂടിവരട്ടെ! അങ്ങുതന്നെ അവരെ യുദ്ധത്തിനു നയിക്കണം.
2SA 17:12 അപ്പോൾ ദാവീദിനെ എവിടെവെച്ച് കണ്ടാലും, മഞ്ഞു ഭൂമിയിൽ പൊഴിക്കുന്നതുപോലെ, നമുക്ക് അദ്ദേഹത്തിന്റെമേൽ ചെന്നുവീഴാം. അദ്ദേഹമോ അദ്ദേഹത്തിന്റെ കൂടെയുള്ള ആരെങ്കിലുമോ ജീവനോടെ ശേഷിക്കുകയുമില്ല.
2SA 17:13 ഇനിയും, ഒരുപക്ഷേ, അവർ ഏതെങ്കിലും നഗരത്തിലേക്കു പിൻവാങ്ങുകയാണെങ്കിൽ സകല ഇസ്രായേലുംചേർന്ന് ആ നഗരത്തെ കയറുകെട്ടിവലിച്ച് അതിന്റെ ഒരു ചെറുകഷണംപോലും കാണാതാകുന്നതുവരെ അതിനെ നദിയിൽ വലിച്ചിട്ടു കളയാം.”
2SA 17:14 “അഹീഥോഫെലിന്റെ ഉപദേശത്തെക്കാൾ അർഖ്യനായ ഹൂശായിയുടെ ഉപദേശം കൊള്ളാം,” എന്ന് അബ്ശാലോമും സകല ഇസ്രായേലും പറഞ്ഞു. അഹീഥോഫെലിന്റെ നല്ല ആലോചന നിഷ്ഫലമാക്കാനും അങ്ങനെ അബ്ശാലോമിനു സർവനാശം വരുത്താനും യഹോവ നിർണയിച്ചിരുന്നു.
2SA 17:15 അതിനുശേഷം ഹൂശായി പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കൽ ചെന്നു. “അബ്ശാലോമിനും ഇസ്രായേൽ ഗോത്രത്തലവന്മാർക്കും അഹീഥോഫെൽ ഇന്നപ്രകാരം ഉപദേശം നൽകി; എന്നാൽ ഞാനാകട്ടെ, ഇങ്ങനെയെല്ലാമാണ് ഉപദേശിച്ചത്,” എന്ന് അവരോടു പറഞ്ഞു.
2SA 17:16 അദ്ദേഹം തുടർന്നു: “ഇപ്പോൾത്തന്നെ വേഗത്തിൽ സന്ദേശമയച്ച് ദാവീദിനോടു പറയിക്കുക. ‘മരുഭൂമിയിലെ കടവിങ്കൽ രാത്രി കഴിച്ചുകൂട്ടരുത്, പെട്ടെന്ന് നദികടന്നു പോകുക; വീഴ്ചവരുത്തരുത്. അല്ലെങ്കിൽ രാജാവും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും സംഹരിക്കപ്പെടും.’ ”
2SA 17:17 യോനാഥാനും അഹീമാസിനും പട്ടണത്തിൽ പ്രവേശിച്ചിട്ട് പുറത്തുപോകുക സാധ്യമായിരുന്നില്ല. അതിനാൽ അവർ ഏൻ-രോഗേലിനരികെ കാത്തുനിൽക്കുകയായിരുന്നു. ഒരു വേലക്കാരി ചെന്ന് അവരോടു വിവരം പറയുകയും അവർ ചെന്നു ദാവീദ് രാജാവിനെ അറിയിക്കുകയും ചെയ്യുന്നതിനായി ക്രമീകരണം നടത്തിയിരുന്നു.
2SA 17:18 എന്നാൽ ഈ പ്രാവശ്യം ഒരു ചെറുപ്പക്കാരൻ അവരെ കാണുകയും അബ്ശാലോമിനെ വിവരം അറിയിക്കുകയും ചെയ്തു. അതിനാൽ അവരിരുവരും വേഗം ബഹൂരീമിൽ ഒരുവന്റെ വീട്ടിൽച്ചെന്നു കയറി. അയാളുടെ മുറ്റത്ത് ഒരു കിണർ ഉണ്ടായിരുന്നു. അവർ അതിൽ ഇറങ്ങിയിരുന്നു.
2SA 17:19 അയാളുടെ ഭാര്യ ഒരു മൂടുവിരിയെടുത്ത് കിണറിന്റെ വായ് മൂടിയശേഷം അതിന്മേൽ ധാന്യം ഉണക്കാനായി നിരത്തി. സംഗതികളെപ്പറ്റി ആർക്കും യാതൊരറിവും ലഭിച്ചിരുന്നില്ല.
2SA 17:20 അബ്ശാലോമിന്റെ ഭൃത്യന്മാർ ആ വീട്ടിൽ വന്ന്, “അഹീമാസും യോനാഥാനും എവിടെ?” എന്നു സ്ത്രീയോടു ചോദിച്ചു. “അവർ തോടു കടന്നുപോയി,” എന്നു സ്ത്രീ മറുപടി പറഞ്ഞു. ആ ഭൃത്യന്മാർ പിറകേ ചെന്നു തെരഞ്ഞെങ്കിലും ആരെയും കാണായ്കയാൽ ജെറുശലേമിലേക്കു മടങ്ങിപ്പോയി.
2SA 17:21 ആ ഭൃത്യന്മാർ പോയിക്കഴിഞ്ഞപ്പോൾ അഹീമാസും യോനാഥാനും കിണറ്റിൽനിന്നു കയറി; ദാവീദുരാജാവിനെ വിവരം അറിയിക്കാനായി പോകുകയും ചെയ്തു. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഉടനടി പുറപ്പെട്ട് നദികടന്നു പോയാലും! അഹീഥോഫെൽ ഇന്നയിന്നവിധത്തിൽ അങ്ങേക്കെതിരായി ഉപദേശം കൊടുത്തിരിക്കുന്നു.”
2SA 17:22 അതിനാൽ ദാവീദും അദ്ദേഹത്തോടുകൂടെയുള്ള സകലജനവും രാത്രിയിൽത്തന്നെ യോർദാൻ കടന്നു. നേരം പുലരുമ്പോൾ യോർദാൻ കടക്കാത്ത യാതൊരുവനും ഉണ്ടായിരുന്നില്ല.
2SA 17:23 തന്റെ ഉപദേശം അവർ സ്വീകരിച്ചില്ല എന്നുകണ്ടപ്പോൾ അഹീഥോഫെൽ തന്റെ കഴുതയ്ക്ക് കോപ്പിട്ട് സ്വന്തം നഗരത്തിലുള്ള വീട്ടിലേക്കു പോയി. അവിടെച്ചെന്ന് തന്റെ ഗൃഹകാര്യങ്ങളെല്ലാം ക്രമപ്പെടുത്തിയശേഷം അയാൾ തൂങ്ങിമരിച്ചു. അയാളുടെ പിതാവിന്റെ കല്ലറയിൽ അയാളെ അടക്കംചെയ്തു.
2SA 17:24 ദാവീദ് മഹനയീമിലേക്കുപോയി. അബ്ശാലോം ഇസ്രായേലിന്റെ സകലസൈന്യങ്ങളുമായി യോർദാൻ കടന്നു.
2SA 17:25 യോവാബിനു പകരം അമാസയെ അബ്ശാലോം സൈന്യാധിപനായി അവരോധിച്ചിരുന്നു. അമാസ നാഹാശിന്റെ മകളും യോവാബിന്റെ അമ്മ സെരൂയയുടെ സഹോദരിയുമായ അബീഗയിലിനെ യേഥെർ എന്ന യിശ്മായേല്യൻ വിവാഹംചെയ്തിട്ട് ഉണ്ടായ മകനായിരുന്നു.
2SA 17:26 ഇസ്രായേല്യരും അബ്ശാലോമും ഗിലെയാദ് ദേശത്തു താവളമടിച്ചു.
2SA 17:27 ദാവീദ് മഹനയീമിൽ എത്തിയപ്പോൾ അമ്മോന്യരുടെ രബ്ബയിൽനിന്ന് നാഹാശിന്റെ മകനായ ശോബിയും ലോ-ദേബാരിൽനിന്ന് അമ്മീയേലിന്റെ മകനായ മാഖീറും രോഗെലീമിൽനിന്ന് ഗിലെയാദ്യനായ ബർസില്ലായിയും
2SA 17:28 കിടക്കകളും തളികകളും മൺപാത്രങ്ങളും കൊണ്ടുവന്നു. ദാവീദിനും കൂടെയുള്ള ജനത്തിനും ഭക്ഷിക്കുന്നതിനായി അവർ ഗോതമ്പ്, യവം, ധാന്യമാവ്, മലർ, അമരക്കായ്, പയർ,
2SA 17:29 തേൻ, തൈര്, ആട്, പശുവിൻ പാൽക്കട്ടി എന്നിവകൂടി കൊണ്ടുവന്നിരുന്നു. “ജനം മരുഭൂമിയിൽ വിശന്നും ദാഹിച്ചും ക്ഷീണിച്ചും ഇരിക്കുന്നല്ലോ,” എന്ന് അവർ പറഞ്ഞു.
2SA 18:1 അതിനുശേഷം ദാവീദ് തന്നോടുകൂടെയുള്ള സൈന്യത്തെ വിളിച്ചുകൂട്ടി എണ്ണം തിട്ടപ്പെടുത്തുകയും അവർക്കു സഹസ്രാധിപന്മാരെയും ശതാധിപന്മാരെയും നിയമിക്കുകയും ചെയ്തു.
2SA 18:2 ദാവീദ് തന്റെ പടയാളികളിൽ മൂന്നിലൊരുഭാഗത്തെ യോവാബിന്റെ ആധിപത്യത്തിലും മൂന്നിലൊന്നിനെ യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായിയുടെ ആധിപത്യത്തിലും ബാക്കിയുള്ള മൂന്നിലൊന്നിനെ ഗിത്യനായ ഇത്ഥായിയുടെ ആധിപത്യത്തിലും ആക്കി അയച്ചു. “ഞാനും തീർച്ചയായും നിങ്ങളോടുകൂടി മുന്നണിയിലേക്കുവരുന്നു,” എന്നു രാജാവു പറഞ്ഞു.
2SA 18:3 എന്നാൽ ജനം പറഞ്ഞു: “അങ്ങു വരരുത്! ഞങ്ങൾ തോറ്റോടേണ്ടതായിവന്നാലും അവർ ഞങ്ങളെ കാര്യമാക്കുകയില്ല. ഞങ്ങളിൽ പകുതി ആളുകൾ വധിക്കപ്പെട്ടാലും അതാരും പരിഗണിക്കുകയില്ല. പക്ഷേ, അങ്ങോ! അങ്ങ് ഞങ്ങളിൽ പതിനായിരംപേർക്കു തുല്യനത്രേ! അങ്ങു നഗരത്തിലിരുന്ന് ഞങ്ങളെ സഹായിക്കുന്നതാണു നല്ലത്.”
2SA 18:4 “നിങ്ങൾക്ക് ഉചിതമെന്നു തോന്നുന്നതു ഞാൻ ചെയ്യാം,” എന്നു രാജാവു പറഞ്ഞു. അതിനാൽ രാജാവു പടിവാതിൽക്കൽ നിന്നു. സകലജനങ്ങളും നൂറുനൂറായും ആയിരമായിരമായും കടന്നുപോയി.
2SA 18:5 രാജാവ് യോവാബിനോടും അബീശായിയോടും ഇത്ഥായിയോടും: “എന്നെ ഓർത്ത് അബ്ശാലോംകുമാരനോട് ദയവോടെ പെരുമാറുക,” എന്നു കൽപ്പിച്ചു. അബ്ശാലോമിനെക്കുറിച്ച് രാജാവു സൈന്യാധിപന്മാർ ഓരോരുത്തരോടും കൽപ്പിക്കുന്നത് പടയാളികളെല്ലാം കേട്ടിരുന്നു.
2SA 18:6 അങ്ങനെ സൈന്യം ഇസ്രായേലിനെ നേരിടുന്നതിനായി പട്ടണത്തിനുപുറത്തേക്കു നീങ്ങി. എഫ്രയീം വനത്തിൽവെച്ച് അവർ ഏറ്റുമുട്ടി.
2SA 18:7 അവിടെവെച്ച് ഇസ്രായേൽസൈന്യം ദാവീദിന്റെ ചേവകരോടു തോറ്റു. അന്ന് ഒരു മഹാസംഹാരം നടന്നു. ഇരുപതിനായിരം പടയാളികൾ വധിക്കപ്പെട്ടു.
2SA 18:8 യുദ്ധം ആ പ്രദേശമെല്ലാം പരന്നു. അന്ന് വാളിനാൽ കൊല്ലപ്പെട്ടവരിൽ അധികംപേർ വനത്തിന്റെ ഘോരതനിമിത്തം കൊല്ലപ്പെട്ടു.
2SA 18:9 അബ്ശാലോം ദാവീദിന്റെ സൈന്യത്തിന് എതിരേ പുറപ്പെട്ടു. അദ്ദേഹം തന്റെ കോവർകഴുതപ്പുറത്ത് ഓടിച്ചുപോയി. ഇടതൂർന്ന ശിഖരങ്ങളോടുകൂടിയ ഒരു കരുവേലകത്തിന്റെ അടിയിലൂടെ കഴുത ഓടിപ്പോയപ്പോൾ അബ്ശാലോമിന്റെ തലമുടി ആ മരത്തിൽ കുരുങ്ങി. അദ്ദേഹം സഞ്ചരിച്ചിരുന്ന കഴുത ഓടിപ്പോകുകയും അദ്ദേഹം ആകാശത്തിനും ഭൂമിക്കും മധ്യേ തൂങ്ങിക്കിടക്കുകയും ചെയ്തു.
2SA 18:10 പടയാളികളിൽ ഒരുവൻ ഇതുകണ്ട് ഓടിച്ചെന്നു യോവാബിനോട്: “അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു” എന്നു പറഞ്ഞു.
2SA 18:11 തന്നോടിതു പറഞ്ഞ ആളിനോടു യോവാബു ചോദിച്ചു: “എന്ത്! നീ കണ്ടെന്നോ? എങ്കിൽ നീ അവിടെവെച്ചുതന്നെ അവനെ വെട്ടി നിലത്തു വീഴ്ത്താഞ്ഞതെന്തുകൊണ്ട്? എങ്കിൽ ഞാൻ നിനക്കു പത്തുശേക്കേൽ വെള്ളിയും ഒരു അരപ്പട്ടയും നൽകുമായിരുന്നല്ലോ!”
2SA 18:12 എന്നാൽ ആ മനുഷ്യൻ യോവാബിനോട് ഈ വിധം മറുപടി പറഞ്ഞു: “ഒരായിരം ശേക്കേൽ വെള്ളി എന്റെ കൈയിൽ തൂക്കിത്തന്നാലും ഞാൻ രാജകുമാരന്റെനേരേ കൈ ഉയർത്തുകയില്ല. ‘എന്നെ ഓർത്ത് അബ്ശാലോം രാജകുമാരനെ സംരക്ഷിക്കണം,’ എന്ന് ഞങ്ങളെല്ലാം കേൾക്കെയാണല്ലോ രാജാവ് അങ്ങയോടും അബീശായിയോടും ഇത്ഥായിയോടും കൽപ്പിച്ചത്.
2SA 18:13 മറിച്ച്, ഞാൻ കുമാരന്റെ നേരേ വഞ്ചനകാട്ടി എന്റെ ജീവൻ അപകടത്തിലാക്കിയിരുന്നെങ്കിൽ—രാജാവിന് അജ്ഞാതമായിരിക്കുകയില്ലല്ലോ—അങ്ങുതന്നെ എന്നിൽനിന്ന് അകന്നുനിൽക്കുമായിരുന്നു.”
2SA 18:14 “നിന്നോടു സംസാരിച്ചുനിന്ന് ഞാൻ സമയം പാഴാക്കുകയില്ല,” എന്നു പറഞ്ഞു യോവാബ് മൂന്നു വേൽ കൈയിലെടുത്തുകൊണ്ട് അവിടെ ഓടിയെത്തി. അപ്പോഴും കരുവേലകത്തിൽ ജീവനോടെ തൂങ്ങിക്കിടന്നിരുന്ന അബ്ശാലോമിന്റെ നെഞ്ചിൽ അവ കുത്തിയിറക്കി.
2SA 18:15 യോവാബിന്റെ ആയുധവാഹകരിൽ പത്തുപേർ അബ്ശാലോമിന്റെ ചുറ്റുംനിന്ന് അദ്ദേഹത്തെ അടിച്ചുകൊന്നു.
2SA 18:16 അപ്പോൾ യോവാബു കാഹളമൂതി, യോവാബു വിലക്കിയതിനാൽ പടയാളികൾ ഇസ്രായേലിനെ പിൻതുടരുന്നതു മതിയാക്കി.
2SA 18:17 അവർ അബ്ശാലോമിനെ എടുത്ത് വനത്തിലെ ഒരു വലിയ കുഴിയിൽ ഇട്ടു; അയാളുടെമേൽ ഒരു വലിയ കൽക്കൂമ്പാരം കൂട്ടുകയും ചെയ്തു. ഇതിനിടെ ഇസ്രായേലെല്ലാം താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.
2SA 18:18 അബ്ശാലോം ജീവിച്ചിരുന്നകാലത്തു തനിക്കു സ്മാരകമായി രാജതാഴ്വരയിൽ ഒരു സ്തംഭം സ്ഥാപിച്ചിരുന്നു. “എന്റെ ഓർമ നിലനിർത്താൻ എനിക്കൊരു മകനില്ലല്ലോ,” എന്നു ചിന്തിച്ചിട്ട് അദ്ദേഹം ആ സ്തംഭത്തിനു തന്റെ പേരുതന്നെ നൽകിയിരുന്നു. ഇന്നും അത് അബ്ശാലോമിന്റെ സ്മാരകം എന്നറിയപ്പെടുന്നു.
2SA 18:19 അപ്പോൾ സാദോക്കിന്റെ മകനായ അഹീമാസ്: “ഞാൻ ഓടിച്ചെന്ന്, രാജാവിനെ തന്റെ ശത്രുക്കളുടെ കൈയിൽനിന്നു യഹോവ വിടുവിച്ചിരിക്കുന്നു എന്ന വർത്തമാനം അറിയിക്കട്ടെ!” എന്നു പറഞ്ഞു.
2SA 18:20 യോവാബ് അദ്ദേഹത്തോട്: “ഇന്നു വാർത്ത കൊടുക്കേണ്ടതു നീയല്ല; ഇനി ഒരവസരത്തിൽ നിനക്കു വാർത്തയുമായി പോകാം. രാജകുമാരൻ മരിച്ചിരിക്കുകയാൽ ഇന്നു നീ വാർത്തയുമായി പോകരുത്,” എന്നു പറഞ്ഞു.
2SA 18:21 അതിനെത്തുടർന്ന് യോവാബ് ഒരു കൂശ്യനെ വിളിച്ച്: “നീ കണ്ടത് ചെന്ന് രാജാവിനെ അറിയിക്കുക” എന്നു പറഞ്ഞു. കൂശ്യൻ യോവാബിനെ വണങ്ങിയിട്ട് ഓടിപ്പോയി.
2SA 18:22 സാദോക്കിന്റെ മകനായ അഹീമാസ് വീണ്ടും യോവാബിനോടു നിർബന്ധിച്ചുപറഞ്ഞു: “എന്തും സംഭവിക്കട്ടെ! കൂശ്യന്റെ പിന്നാലെ ഓടാൻ എന്നെ അനുവദിച്ചാലും!” എന്നാൽ യോവാബു മറുപടി പറഞ്ഞു: “എന്റെ മകനേ, നീ എന്തിനു പോകാൻ ആഗ്രഹിക്കുന്നു? ഒരു പ്രതിഫലം ലഭിക്കുന്ന വാർത്തയല്ല നിനക്ക് അറിയിക്കാനുള്ളത്.”
2SA 18:23 അയാൾ വീണ്ടും നിർബന്ധപൂർവം: “എന്തും വരട്ടെ, ഞാൻ ഓടിച്ചെല്ലും” എന്നു പറഞ്ഞു. അതിനാൽ “ഓടിക്കൊള്ളുക!” യോവാബ് പറഞ്ഞു. അഹീമാസ് സമഭൂമി വഴിയായി ഓടി കൂശ്യനെ പിന്നിലാക്കി.
2SA 18:24 ഈ സമയത്ത് ഉള്ളിലെയും പുറത്തെയും കവാടങ്ങൾക്കിടയിലായി ദാവീദ് ഇരിക്കുകയായിരുന്നു. കാവൽക്കാരൻ മതിലിങ്കലെ കവാടത്തിന്റെ മുകൾത്തട്ടിൽ കയറിനിന്നു നോക്കി. ഒരുവൻ തനിച്ച് ഓടിവരുന്നത് അയാൾ കണ്ടു.
2SA 18:25 കാവൽക്കാരൻ ആ വിവരം രാജാവിനെ വിളിച്ചറിയിച്ചു. “അയാൾ തനിച്ചാണു വരുന്നതെങ്കിൽ ശുഭവർത്തമാനമായിരിക്കും,” എന്നു രാജാവു പറഞ്ഞു. അയാൾ ഓടിയടുത്തുകൊണ്ടിരുന്നു.
2SA 18:26 പിന്നെ മറ്റൊരാൾകൂടി ഓടിവരുന്നതു കാവൽക്കാരൻ കണ്ടു. അയാൾ കവാടസൂക്ഷിപ്പുകാരനെ വിളിച്ചറിയിച്ചു. “ഇതാ! മറ്റൊരാൾകൂടി തനിയേ ഓടിവരുന്നു!” “അവനും ശുഭവർത്തമാനമായിരിക്കും കൊണ്ടുവരുന്നത്,” എന്നു രാജാവു പറഞ്ഞു.
2SA 18:27 “ഓടിവരുന്നവരിൽ ആദ്യത്തെ ആൾ സാദോക്കിന്റെ മകനായ അഹീമാസിനെപ്പോലെ എനിക്കുതോന്നുന്നു,” എന്ന് കാവൽക്കാരൻ പറഞ്ഞു. “അവൻ നല്ലവനാണ്; അവൻ ശുഭവർത്തമാനം കൊണ്ടുവരുന്നു,” എന്നു രാജാവു പറഞ്ഞു.
2SA 18:28 അപ്പോൾ അഹീമാസ് രാജാവിനോട്, “എല്ലാം ശുഭമായിരിക്കുന്നു” എന്നു വിളിച്ചുപറഞ്ഞു. അയാൾ രാജാവിന്റെ മുമ്പാകെ സാഷ്ടാംഗം നമസ്കരിച്ചശേഷം പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയ്ക്കു സ്തോത്രം! എന്റെ യജമാനനായ രാജാവിനെതിരേ കൈ ഉയർത്തിയവരെ അവിടന്ന് ഏൽപ്പിച്ചുതന്നിരിക്കുന്നു.”
2SA 18:29 “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” എന്നു രാജാവു ചോദിച്ചു. അഹീമാസ് ഉത്തരം പറഞ്ഞു: “രാജാവേ! അങ്ങയുടെ ദാസനായ അടിയനെ യോവാബു പറഞ്ഞയയ്ക്കുമ്പോൾ ഞാനൊരു വലിയ ബഹളം കണ്ടു. എന്നാൽ അതെന്താണെന്ന് എനിക്കറിയാൻ കഴിഞ്ഞില്ല.”
2SA 18:30 “നീ അവിടെ മാറിനിൽക്കുക,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അയാൾ അവിടെ മാറിനിന്നു.
2SA 18:31 അപ്പോൾ കൂശ്യൻവന്ന് അറിയിച്ചു: “എന്റെ യജമാനനായ രാജാവേ, ശുഭവർത്തമാനം കേട്ടാലും! അങ്ങേക്കെതിരേ ഉയർന്ന എല്ലാവരുടെയും പിടിയിൽനിന്ന് യഹോവ ഇന്ന് അങ്ങയെ വിടുവിച്ചിരിക്കുന്നു.”
2SA 18:32 “അബ്ശാലോംകുമാരൻ സുരക്ഷിതനായിരിക്കുന്നോ?” രാജാവു കൂശ്യനോടു ചോദിച്ചു. “എന്റെ യജമാനനായ രാജാവിന്റെ ശത്രുക്കളും അങ്ങയെ ദ്രോഹിക്കാൻ മുതിരുന്ന എല്ലാവരും ആ കുമാരനെപ്പോലെ ആയിത്തീരട്ടെ!” എന്നു കൂശ്യൻ മറുപടി പറഞ്ഞു.
2SA 18:33 രാജാവു നടുങ്ങിപ്പോയി. അദ്ദേഹം പടിപ്പുരമാളികയിൽ കയറി വിലപിച്ചു. പോകുമ്പോൾ “എന്റെ മകനേ, അബ്ശാലോമേ! എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ! നിനക്കുപകരം ഞാൻ മരിച്ചിരുന്നെങ്കിൽ! അബ്ശാലോമേ, എന്റെ മകനേ! എന്റെ മകനേ!” എന്നിങ്ങനെ അദ്ദേഹം വിലപിച്ചു.
2SA 19:1 “രാജാവ് അബ്ശാലോമിനെച്ചൊല്ലി കരഞ്ഞു വിലപിച്ചുകൊണ്ടിരിക്കുന്നു,” എന്നു യോവാബു കേട്ടു.
2SA 19:2 “രാജാവു തന്റെ മകനെപ്രതി വ്യസനിച്ചിരിക്കുന്നു,” എന്നു പറയുന്നതു പടയാളികളെല്ലാം കേട്ടിരുന്നതിനാൽ സൈന്യത്തിനെല്ലാം അന്നത്തെ വിജയം ദുഃഖമായി കലാശിച്ചു.
2SA 19:3 പടയിൽനിന്നു തോറ്റോടി നാണംകെട്ടു വരുന്നവരെപ്പോലെ ജനമെല്ലാം അന്നു നഗരത്തിലേക്ക് പാത്തും പതുങ്ങിയും കടന്നുവന്നു.
2SA 19:4 രാജാവു തന്റെ മുഖം മറച്ച് “എന്റെ മകനേ, അബ്ശാലോമേ! അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!” എന്നിങ്ങനെ ഉച്ചത്തിൽ കരഞ്ഞു.
2SA 19:5 അപ്പോൾ യോവാബ് അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ഈ വിധം പറഞ്ഞു: “അങ്ങയുടെയും അങ്ങയുടെ പുത്രീപുത്രന്മാരുടെയും അങ്ങയുടെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ ഇപ്പോൾ രക്ഷിച്ചിരിക്കുന്ന ഈ ജനങ്ങളെ അങ്ങ് അപമാനിച്ചിരിക്കുന്നു.
2SA 19:6 അങ്ങയെ വെറുക്കുന്നവരെ അങ്ങു സ്നേഹിക്കുകയും സ്നേഹിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു. അങ്ങയുടെ സൈന്യാധിപന്മാരും അവരോടൊപ്പമുള്ള ജനങ്ങളും അങ്ങേക്ക് ഒന്നുമല്ലെന്ന് അങ്ങ് ഇന്നു തെളിയിച്ചിരിക്കുന്നു. അബ്ശാലോം ജീവനോടെയിരിക്കുകയും ഞങ്ങളെല്ലാം മരിക്കുകയും ചെയ്തിരുന്നെങ്കിൽ അങ്ങേക്ക് ഇന്നു സന്തോഷമാകുമായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു.
2SA 19:7 അങ്ങ് ഉടനെ പുറത്തുവന്ന് അങ്ങയുടെ ജനത്തെ അഭിനന്ദിക്കണം! അപ്രകാരം ചെയ്യുന്നതിന് പുറത്തേക്കു വരാത്തപക്ഷം ഞാനിതാ, യഹോവയുടെ നാമത്തിൽ ആണയിട്ടുപറയുന്നു, ഇന്നു സന്ധ്യയാകുമ്പോഴേക്കും അങ്ങയുടെകൂടെ ഒരൊറ്റയാൾപോലും ഉണ്ടായിരിക്കുകയില്ല. അങ്ങയുടെ യൗവനകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടുള്ള സകല അനർഥങ്ങളെക്കാളും അതു ഗുരുതരമായിരിക്കുകയും ചെയ്യും.”
2SA 19:8 അതിനാൽ രാജാവ് എഴുന്നേറ്റ് കവാടത്തിൽ ഉപവിഷ്ടനായി. “രാജാവു കവാടത്തിൽ ഇരിക്കുന്നു,” എന്നു കേട്ടപ്പോൾ ജനമെല്ലാം അദ്ദേഹത്തിന്റെ മുമ്പാകെ വന്നുചേർന്നു. ഇതിനിടെ ഇസ്രായേല്യരെല്ലാം സ്വന്തം ഭവനങ്ങളിലേക്ക് ഓടിപ്പോയിരുന്നു.
2SA 19:9 ഇസ്രായേലിന്റെ സകലഗോത്രങ്ങളിലും ജനം പരസ്പരം ഈ വിധം തർക്കിച്ചുകൊണ്ടിരുന്നു; “രാജാവു നമ്മെ നമ്മുടെ ശത്രുക്കളുടെ കൈയിൽനിന്നു വിടുവിച്ചു. ഫെലിസ്ത്യരുടെ കൈയിൽനിന്നു നമ്മെ രക്ഷിച്ചതും അദ്ദേഹംതന്നെ. എന്നാലിപ്പോൾ അബ്ശാലോംമുഖാന്തരം നാട്ടിൽനിന്ന് ഓടിപ്പോയിരിക്കുന്നു.
2SA 19:10 ഇപ്പോൾ നമ്മെ ഭരിക്കുന്നതിനായി നാം അഭിഷേകംചെയ്ത അബ്ശാലോം യുദ്ധത്തിൽ കൊല്ലപ്പെടുകയും ചെയ്തു. അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ ഒന്നും മിണ്ടാതിരിക്കുന്നതെന്ത്?”
2SA 19:11 അതിനുശേഷം ദാവീദുരാജാവ് പുരോഹിതന്മാരായ സാദോക്കിനും അബ്യാഥാരിനും ഈ സന്ദേശം അയച്ചു: “നിങ്ങൾ യെഹൂദ്യയിലെ നേതാക്കന്മാരോടു ചോദിക്കുക: ‘സകല ഇസ്രായേലിലും സംസാരിക്കപ്പെടുന്ന വസ്തുത, രാജാവിന്റെ ആസ്ഥാനത്ത് എത്തിയിരിക്കുന്നു. എന്നിട്ടും രാജാവിനെ കൊട്ടാരത്തിലേക്കു തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങൾ പിന്നിലാകുന്നതെന്തിന്?
2SA 19:12 നിങ്ങൾ എന്റെ സഹോദരന്മാർ! എന്റെ സ്വന്തമാംസവും രക്തവും! അതിനാൽ രാജാവിനെ തിരികെ വരുത്തുന്ന കാര്യത്തിൽ നിങ്ങളെന്തിനു പിന്നിലാകണം?’
2SA 19:13 അമാസയോട് ഇപ്രകാരം പറയുക: ‘നീ എന്റെ സ്വന്തമാംസവും രക്തവും അല്ലേ? ഇപ്പോൾമുതൽ നീ യോവാബിനു പകരം എന്റെ സൈന്യത്തിനു നായകനായിരിക്കുന്നില്ലെങ്കിൽ ദൈവം എന്നോടു പകരം ചെയ്യട്ടെ!’ ”
2SA 19:14 യെഹൂദാഗോത്രത്തിലെ സകലരുടെയും ഹൃദയം ദാവീദ് ഒരുപോലെ കവർന്നു. “അങ്ങും അങ്ങയുടെ സകല അനുയായികളും മടങ്ങിവന്നാലും,” എന്ന് അവർ സന്ദേശമയച്ചു.
2SA 19:15 അപ്പോൾ രാജാവ് മടങ്ങി യോർദാന്റെ തീരംവരെ എത്തി. ദാവീദിനെ ചെന്നു കാണുന്നതിനും അദ്ദേഹത്തെ യോർദാൻ കടത്തിക്കൊണ്ടു വരുന്നതിനുമായി യെഹൂദ്യയിലെ ജനമെല്ലാം ഗിൽഗാലിൽ എത്തിയിരുന്നു.
2SA 19:16 ഗേരയുടെ മകൻ ശിമെയി എന്ന ബഹൂരീംകാരനായ ബെന്യാമീന്യനും ദാവീദ് രാജാവിനെ എതിരേൽക്കുന്നതിന് യെഹൂദാജനത്തോടൊപ്പം ബദ്ധപ്പെട്ടുചെന്നു.
2SA 19:17 അദ്ദേഹത്തോടൊപ്പം ശൗൽഗൃഹത്തിന്റെ കാര്യസ്ഥനായ സീബായും അദ്ദേഹത്തിന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ദാസന്മാരും ഉൾപ്പെടെ ആയിരം ബെന്യാമീന്യരും ഉണ്ടായിരുന്നു. അവർ യോർദാൻനദീതീരത്തേക്ക് രാജസന്നിധിയിൽ ബദ്ധപ്പെട്ടു പാഞ്ഞെത്തി.
2SA 19:18 രാജഗൃഹത്തെ ഇക്കരയ്ക്ക് ആനയിക്കാനും രാജഹിതം നിറവേറ്റുവാനുമായി അവർ യോർദാന്റെ കടവു കടന്നെത്തി. ഗേരയുടെ മകനായ ശിമെയി യോർദാൻ കടന്നെത്തിയപ്പോൾ അദ്ദേഹം രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു.
2SA 19:19 ശിമെയി രാജാവിനോടു പറഞ്ഞു: “എന്റെ യജമാനൻ അടിയനെ കുറ്റക്കാരനായി കണക്കാക്കരുതേ! എന്റെ യജമാനനായ രാജാവ് ജെറുശലേം വിട്ടുപോയ ദിവസം അടിയൻ ചെയ്ത തെറ്റ് അവിടന്ന് ഓർക്കരുതേ! അതു മനസ്സിൽനിന്ന് മായിച്ചുകളയണമേ!
2SA 19:20 അവിടത്തെ ദാസനായ അടിയൻ പാപംചെയ്തു എന്നു ഞാൻ അറിയുന്നു. എന്നാൽ ഇന്നിതാ ഞാൻ വന്നിരിക്കുന്നു; യോസേഫിന്റെ ഗോത്രങ്ങളിലുംവെച്ച് മുമ്പനായി എന്റെ യജമാനനായ രാജാവിനെ എതിരേൽക്കാൻ അടിയൻ വന്നിരിക്കുന്നു.”
2SA 19:21 അപ്പോൾ സെരൂയയുടെ മകനായ അബീശായി പറഞ്ഞു: “ശിമെയി യഹോവയുടെ അഭിഷിക്തനെ ശപിച്ചവനാണ്. ഇക്കാരണത്താൽത്തന്നെ അവൻ വധിക്കപ്പെടേണ്ടതല്ലേ?”
2SA 19:22 അതിനു ദാവീദ്, “സെരൂയാപുത്രന്മാരേ! ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തുകാര്യം? എന്ത് അധികാരംകൊണ്ടാണ് നിങ്ങൾ ഈ കാര്യത്തിൽ ഇടപെടുന്നത്? ഇന്ന് ഇസ്രായേലിൽ ആരെങ്കിലും വധിക്കപ്പെടണമോ? ഇന്നു ഞാൻ ഇസ്രായേലിനു മുഴുവനും രാജാവാണെന്ന് എനിക്കറിഞ്ഞുകൂടേ?” എന്നു പറഞ്ഞു.
2SA 19:23 രാജാവു ശിമെയിയോട്, “നീ മരിക്കുകയില്ല” എന്നു പറഞ്ഞു. രാജാവ് ആ കാര്യം ശപഥംചെയ്ത് ഉറപ്പാക്കുകയും ചെയ്തു.
2SA 19:24 ശൗലിന്റെ പൗത്രനായ മെഫീബോശെത്തും രാജാവിനെ എതിരേൽക്കുന്നതിനു വന്നു. രാജാവ് വിട്ടുപോയ നാൾമുതൽ സുരക്ഷിതനായി തിരിച്ചെത്തിയ നാൾവരെയും അദ്ദേഹം തന്റെ പാദങ്ങൾക്കു പരിചരണം നൽകുകയോ താടി ഒതുക്കുകയോ വസ്ത്രം അലക്കുകയോ ചെയ്തിരുന്നില്ല.
2SA 19:25 മെഫീബോശെത്ത് ജെറുശലേമിൽനിന്നും രാജാവിനെ എതിരേൽക്കാനായി വന്നെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മെഫീബോശെത്തേ! നീ എന്റെകൂടെ വരാതിരുന്നതെന്തുകൊണ്ട്?” എന്നു ചോദിച്ചു.
2SA 19:26 അയാൾ മറുപടി പറഞ്ഞു: “എന്റെ യജമാനനായ രാജാവേ! അങ്ങയുടെ ദാസനായ അടിയൻ ഒരു മുടന്തനാകുകയാൽ, ‘എന്റെ കഴുതയ്ക്കു കോപ്പിട്ടുതരണം, ഞാനതിന്മേൽക്കയറി രാജാവിന്റെ കൂടെപ്പോകും’ എന്നു ഞാൻ പറഞ്ഞു. എന്നാൽ എന്റെ ദാസനായ സീബാ എന്നെ ചതിച്ചു.
2SA 19:27 അതുകൂടാതെ അയാൾ അടിയനെപ്പറ്റി എന്റെ യജമാനനായ രാജാവിനോട് അപവാദം പറയുകയും ചെയ്തു. എന്റെ യജമാനനായ രാജാവ് ഒരു ദൈവദൂതനെപ്പോലെയാകുന്നുവല്ലോ! അതിനാൽ അവിടത്തേക്ക് ഇഷ്ടമായത് അടിയനോടു ചെയ്താലും!
2SA 19:28 എന്റെ യജമാനനായ രാജാവിങ്കൽനിന്നും എന്റെ വലിയപ്പന്റെ പിൻഗാമികളെല്ലാം മരണമല്ലാതെ മറ്റൊന്നും അർഹിച്ചിരുന്നില്ല. എന്നാൽ അങ്ങ്, അങ്ങയുടെ ദാസനായ അടിയന്, അങ്ങയുടെ മേശയിങ്കൽ ഭക്ഷണത്തിന് ഇരിക്കുന്നവരോടുകൂടെ സ്ഥാനം തന്നു. അങ്ങനെയിരിക്കെ രാജാവിന്റെ സമക്ഷത്തിൽ മറ്റെന്തെങ്കിലുംകൂടി അപേക്ഷിക്കാൻ അടിയന് എന്തവകാശം?”
2SA 19:29 അദ്ദേഹത്തോടു രാജാവു പറഞ്ഞു: “എന്തിനു കൂടുതൽ പറയുന്നു? നീയും സീബായുംകൂടി ഭൂസ്വത്തുകൾ വീതിച്ചെടുത്തുകൊള്ളാൻ ഞാനിതാ കൽപ്പിച്ചിരിക്കുന്നു.”
2SA 19:30 മെഫീബോശെത്ത് രാജാവിനോടു വീണ്ടും പറഞ്ഞു: “ഇന്ന് എന്റെ യജമാനനായ രാജാവ് സുരക്ഷിതനായി കൊട്ടാരത്തിൽ തിരിച്ചെത്തിയിരിക്കുകയാൽ സ്വത്തുക്കൾ എല്ലാം അയാൾ എടുത്തുകൊള്ളട്ടെ!”
2SA 19:31 രാജാവിനോടുകൂടി യോർദാൻ കടക്കുന്നതിനും അവിടെനിന്നും അദ്ദേഹത്തെ യാത്രയാക്കുന്നതിനുമായി രോഗെലീമിൽനിന്നും ഗിലെയാദ്യനായ ബർസില്ലായിയും വന്നുചേർന്നു.
2SA 19:32 ഈ സമയം ബർസില്ലായി എൺപതു വയസ്സുള്ള വൃദ്ധനായിരുന്നു. രാജാവു മഹനയീമിൽ താമസിച്ചിരുന്നകാലത്ത് അദ്ദേഹത്തിനുവേണ്ട ഭക്ഷണസാമഗ്രികൾ അദ്ദേഹം എത്തിച്ചുകൊടുത്തിരുന്നു. അദ്ദേഹം വളരെ ധനികനുമായിരുന്നു.
2SA 19:33 രാജാവു ബർസില്ലായിയോടു പറഞ്ഞു. “എന്നോടൊപ്പം ജെറുശലേമിൽ താമസിക്കുക. നിങ്ങൾക്കു വേണ്ടതെല്ലാം ഞാൻ തന്നു രക്ഷിക്കും.”
2SA 19:34 എന്നാൽ ബർസില്ലായി രാജാവിനോടു മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇനി ഞാൻ എത്രകാലം ജീവിച്ചിരിക്കും! ഞാനെന്തിന് രാജാവിനോടുകൂടി ജെറുശലേമിൽ പോരണം!
2SA 19:35 എനിക്കിപ്പോൾ എൺപതു വയസ്സായി, ആസ്വാദ്യവും അല്ലാത്തതുംതമ്മിൽ വിവേചിച്ചുപറയാൻ എനിക്കു കഴിയുമോ? ഭക്ഷണപാനീയങ്ങളുടെ സ്വാദു തിരിച്ചറിയാനും അടിയനു കഴിയുമോ? ഗായകന്മാരുടെയും ഗായികമാരുടെയും സ്വരം കേട്ടുരസിക്കാൻ എനിക്കു കഴിയുമോ? എന്റെ യജമാനനായ രാജാവിന് ദാസനായ അടിയൻ ഒരു ഭാരമായിരിക്കുന്നതെന്തിന്?
2SA 19:36 അവിടത്തെ ഈ ദാസൻ യോർദാൻ കടന്ന് അൽപ്പദൂരം രാജാവിനോടുകൂടെപ്പോരാം. രാജാവ് അടിയന് ഈ വിധം പ്രതിഫലം തരുന്നതെന്തിന്?
2SA 19:37 അങ്ങയുടെ ദാസൻ തിരികെപ്പോകട്ടെ! എന്റെ സ്വന്തം നഗരത്തിൽ എന്റെ മാതാപിതാക്കന്മാരുടെ കല്ലറയ്ക്കരികിൽ ഞാൻ മരിക്കട്ടെ! എന്നാൽ ഇതാ, അങ്ങയുടെ ദാസനായ കിംഹാം. എന്റെ യജമാനനായ രാജാവിനോടുകൂടി അയാൾ യോർദാൻ കടന്നുവരട്ടെ! അങ്ങയുടെ പ്രസാദംപോലെ അയാളോടു ചെയ്താലും!”
2SA 19:38 രാജാവു കൽപ്പിച്ചു: “കിംഹാം എന്നോടുകൂടി യോർദാൻ കടന്നുവരട്ടെ! താങ്കളുടെ ഇഷ്ടംപോലെ ഞാൻ അവനുവേണ്ടി ചെയ്തുകൊടുക്കാം; താങ്കൾ എന്നിൽനിന്നും ആഗ്രഹിക്കുന്നതെന്തും ഞാൻ താങ്കൾക്കുവേണ്ടി ചെയ്തുതരാം.”
2SA 19:39 അങ്ങനെ ജനമെല്ലാം യോർദാൻ കടന്നു; അതിനുശേഷം രാജാവും നദികടന്നു. രാജാവ് ബർസില്ലായിയെ ചുംബിച്ച് അനുഗ്രഹിച്ചു. ബർസില്ലായി തന്റെ ഭവനത്തിലേക്കു മടങ്ങിപ്പോയി.
2SA 19:40 രാജാവു ഗിൽഗാലിലേക്കു പോയപ്പോൾ കിംഹാമും അദ്ദേഹത്തോടൊപ്പം പോയി. യെഹൂദാപട്ടാളം മുഴുവനും, ഇസ്രായേൽ പടയിൽ പകുതിയും രാജാവിന് അകമ്പടി സേവിച്ചിരുന്നു.
2SA 19:41 പെട്ടെന്നുതന്നെ ഇസ്രായേൽജനമെല്ലാം വന്ന് രാജാവിനോടു പറഞ്ഞു: “യെഹൂദ്യരായ ഞങ്ങളുടെ സഹോദരന്മാർ രാജാവിനെയും കുടുംബത്തെയും സകലപരിചാരകരോടുംകൂടി രഹസ്യമായി യോർദാൻ കടത്തിക്കൊണ്ടുവന്നതെന്തിന്?”
2SA 19:42 യെഹൂദാജനമെല്ലാം ഇസ്രായേൽജനത്തോടു മറുപടി പറഞ്ഞു: “രാജാവു ഞങ്ങളുടെ അടുത്ത ബന്ധുക്കാരനായതുകൊണ്ട് ഞങ്ങളിതു ചെയ്തു. നിങ്ങൾ അതിനു ക്ഷോഭിക്കുന്നതെന്തിന്? രാജാവിനു കഴിക്കാനുള്ളതു വല്ലതും ഞങ്ങൾ തിന്നോ? ഞങ്ങൾ എന്തെങ്കിലും സ്വന്തമാക്കിയെടുത്തോ?”
2SA 19:43 അപ്പോൾ ഇസ്രായേൽജനം യെഹൂദ്യരോടു മറുപടി പറഞ്ഞു: “ഞങ്ങൾക്കു രാജാവിങ്കൽ പത്ത് ഓഹരിയുണ്ട്; അതുകൊണ്ട് ഞങ്ങൾക്കു ദാവീദിന്മേൽ നിങ്ങൾക്കുള്ളതിനെക്കാൾ കൂടുതൽ അവകാശവുമുണ്ട്. അങ്ങനെയിരിക്കെ നിങ്ങൾ ഞങ്ങളെ ഇത്ര അവഗണിക്കുന്നതെന്തിന്? ഞങ്ങളുടെ രാജാവിനെ തിരിച്ചുകൊണ്ടുവരുന്നകാര്യം ആദ്യം പറഞ്ഞതു ഞങ്ങളല്ലേ?” എന്നാൽ യെഹൂദാജനത്തിന്റെ വാക്കുകൾ ഇസ്രായേൽജനത്തിന്റേതിനെക്കാൾ പരുഷമായിരുന്നു.
2SA 20:1 ബെന്യാമീൻഗോത്രക്കാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു നീചൻ ഉണ്ടായിരുന്നു. അവൻ കാഹളം ഊതിക്കൊണ്ട് വിളിച്ചുപറഞ്ഞു: “നമുക്ക് ദാവീദിൽ യാതൊരു ഓഹരിയുമില്ല, യിശ്ശായിപുത്രനിൽ യാതൊരു പങ്കുമില്ല! ഇസ്രായേലേ, ഓരോരുത്തനും അവനവന്റെ കൂടാരത്തിലേക്കു മടങ്ങിപ്പോകുക!”
2SA 20:2 അങ്ങനെ ഇസ്രായേൽജനമെല്ലാം ദാവീദിനെ വിട്ടു പിന്മാറി ബിക്രിയുടെ മകനായ ശേബയെ അനുഗമിച്ചു. എന്നാൽ യെഹൂദാജനമാകട്ടെ, യോർദാൻമുതൽ ജെറുശലേംവരെയുള്ള തങ്ങളുടെ യാത്രയിൽ രാജാവിനോടു ചേർന്നുനിന്നു.
2SA 20:3 ദാവീദ് ജെറുശലേമിൽ തന്റെ അരമനയിൽ തിരിച്ചെത്തിയപ്പോൾ, താൻ അരമനയുടെ സൂക്ഷിപ്പിനായി ആക്കിയിരുന്ന പത്ത് വെപ്പാട്ടികളെയും അദ്ദേഹം കാവൽക്കാരുടെ മേൽനോട്ടത്തിലുള്ള ഒരു ഭവനത്തിലാക്കി. അവരുടെ ജീവിതാവശ്യങ്ങളെല്ലാം നൽകിയിരുന്നെങ്കിലും അദ്ദേഹം അവരോടുകൂടി കിടക്കപങ്കിട്ടില്ല. അവർ മരണപര്യന്തം വിധവകളെപ്പോലെ കാവൽക്കാരുടെ മേൽനോട്ടത്തിൽ തടവിലായിരുന്നു ജീവിച്ചത്.
2SA 20:4 പിന്നെ രാജാവ് അമാസയെ വിളിച്ച്, “മൂന്നുദിവസത്തിനകം യെഹൂദാജനതയെ വിളിച്ചുകൂട്ടിക്കൊണ്ട് തന്റെ അടുക്കൽ വരാൻ കൽപ്പിച്ചു.”
2SA 20:5 അങ്ങനെ അമാസ പോയി. എന്നാൽ രാജാവ് അനുവദിച്ചിരുന്ന സമയം കഴിഞ്ഞിട്ടും അദ്ദേഹം തിരിച്ചെത്തിയില്ല.
2SA 20:6 അപ്പോൾ ദാവീദ് അബീശായിയോടു പറഞ്ഞു: “ഇപ്പോൾ ബിക്രിയുടെ മകനായ ശേബാ, അബ്ശാലോം ചെയ്തതിനെക്കാൾ അധികം ദ്രോഹം നമുക്കു ചെയ്തേക്കാം. അതിനാൽ നിന്റെ യജമാനന്റെ ആളുകളെയും കൂട്ടി അവനെ പിൻതുടരുക; അല്ലെങ്കിൽ അവൻ വല്ല സംരക്ഷിതനഗരവും കണ്ടെത്തുകയും നമ്മിൽനിന്ന് രക്ഷപ്പെടുകയും ചെയ്തേക്കാം.”
2SA 20:7 അതിനാൽ യോവാബിന്റെ ആളുകളും കെരീത്യരും പ്ളേത്യരും സകലപരാക്രമശാലികളായ യോദ്ധാക്കളും അബീശായിയുടെ നേതൃത്വത്തിൽ ബിക്രിയുടെ മകനായ ശേബയെ പിൻതുടരാൻ ജെറുശലേമിൽനിന്ന് പുറപ്പെട്ടു.
2SA 20:8 അവർ ഗിബെയോനിലെ വലിയ പാറയിലെത്തിയപ്പോൾ അമാസ അവർക്കെതിരേ വന്നു. യോവാബ് പടച്ചട്ടയണിഞ്ഞിരുന്നു. അതിനുമീതേ അരക്കെട്ടിൽ തുകൽവാറും കെട്ടിയിരുന്നു. അതിൽ ഉറയോടുകൂടിയ ഒരു വാൾ കെട്ടിയിരുന്നു. യോവാബു മുമ്പോട്ടു നീങ്ങിയപ്പോൾ അത് ഉറയിൽനിന്നു പുറത്തുവന്നു.
2SA 20:9 “സുഖംതന്നെയോ സഹോദരാ,” എന്ന് യോവാബ് അമാസയോടു ചോദിച്ചു. അതിനുശേഷം അദ്ദേഹം അടുത്തുവന്ന് ചുംബനം ചെയ്യാനെന്ന ഭാവേന വലതുകരംകൊണ്ട് അമാസയുടെ താടിക്കുപിടിച്ചു.
2SA 20:10 യോവാബിന്റെ പക്കലുള്ള വാൾ അയാൾ ശ്രദ്ധിച്ചില്ല. യോവാബ് അത് അയാളുടെ ഉദരത്തിൽ കുത്തിക്കയറ്റി; അയാളുടെ കുടൽമാല പുറത്തുചാടി. അമാസ മരിച്ചു; അയാളെ രണ്ടാമതൊന്നു കുത്തേണ്ടതായി വന്നില്ല. തുടർന്ന് യോവാബും അദ്ദേഹത്തിന്റെ സഹോദരനായ അബീശായിയും ബിക്രിയുടെ മകനായ ശേബയെ പിൻതുടർന്നു.
2SA 20:11 യോവാബിന്റെ ആൾക്കാരിൽ ഒരുവൻ അമാസയുടെ ശവത്തിനരികെ നിന്നുകൊണ്ടു വിളിച്ചുപറഞ്ഞു: “യോവാബിനോടു കൂറുള്ളവരും ദാവീദിന്റെ പക്ഷത്തുള്ളവരും യോവാബിനെ പിൻതുടരട്ടെ!”
2SA 20:12 അമാസ നടുവഴിയിൽ ചോരയിൽ കുളിച്ചു കിടന്നിരുന്നു. പടയാളികളെല്ലാം അവിടെ വരുമ്പോൾ നിൽക്കുന്നതായി ഒരുവൻ കണ്ടു. അമാസയുടെ അരികെ വന്നെത്തുന്നവരെല്ലാം അവിടെ നിൽക്കുന്നതായി അയാൾ മനസ്സിലാക്കി. അയാൾ ആ ശവം വയലിലേക്കു വലിച്ചുമാറ്റി ഒരു തുണിയും അതിന്മേൽ ഇട്ടു.
2SA 20:13 അങ്ങനെ അമാസ പെരുവഴിയിൽനിന്നു നീക്കപ്പെട്ടതിനുശേഷം ജനമെല്ലാം ബിക്രിയുടെ മകനായ ശേബയെ പിടികൂടാൻ യോവാബിന്റെ പിന്നാലെ ചെന്നു.
2SA 20:14 ശേബാ ആബേൽ ബേത്ത്-മാക്കാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും ബേര്യരുടെ സകലപ്രവിശ്യകളിലൂടെയും കടന്നുപോയി. അവരെല്ലാം ഒത്തുകൂടി അദ്ദേഹത്തെ അനുഗമിച്ചു.
2SA 20:15 യോവാബും സകലപടയാളികളും വന്ന് ആബേൽ-ബേത്ത്-മാക്കായിൽ ശേബയെ ഉപരോധിച്ചു. പട്ടണത്തിനുള്ളിൽ കടക്കുന്നതിനു ചരിഞ്ഞ പാതയുണ്ടാക്കി. അതു കിടങ്ങിന്റെ വക്കിലായിരുന്നു. യോവാബിനോടുകൂടെയുള്ള ജനമെല്ലാം കോട്ട തകർക്കാനായി ഇടിച്ചുകൊണ്ടിരിക്കുമ്പോൾ
2SA 20:16 ജ്ഞാനമുള്ള ഒരു സ്ത്രീ നഗരത്തിനുള്ളിൽനിന്ന് വിളിച്ചുപറഞ്ഞു: “ശ്രദ്ധിക്കുക! ശ്രദ്ധിക്കുക! ഞാൻ സംസാരിക്കേണ്ടതിന് യോവാബ് ഇവിടേക്കു നീങ്ങിവരണമെന്നു പറഞ്ഞാലും.”
2SA 20:17 യോവാബ് അവളുടെ സമീപത്തേക്കുചെന്നു. “അങ്ങാണോ യോവാബ്?” അവൾ ചോദിച്ചു. “അതേ! ഞാൻതന്നെ” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അവൾ പറഞ്ഞു: “അങ്ങയുടെ ദാസിയായ അടിയനു പറയാനുള്ളതു ശ്രദ്ധിച്ചാലും!” “ഇതാ ഞാൻ ശ്രദ്ധിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
2SA 20:18 അവൾ തുടർന്നു: “ ‘ആബേലിൽച്ചെന്ന് പ്രശ്നത്തിനു പരിഹാരം തേടുക,’ എന്ന് മുമ്പു പറയുമായിരുന്നു. അങ്ങനെ അവർ പ്രശ്നങ്ങൾ പരിഹരിച്ചും വന്നിരുന്നു.
2SA 20:19 ഞാൻ ഇസ്രായേലിലെ സമാധാനപ്രിയയും വിശ്വസ്തതയുമുള്ള ഒരുവളാണ്. ഇസ്രായേലിനു മാതാവായ ഒരു നഗരത്തെ ഇന്ന് അങ്ങു നശിപ്പിക്കാൻ ഒരുങ്ങുന്നു. യഹോവയുടെ അവകാശത്തെ അങ്ങ് നശിപ്പിക്കാൻ തുനിയുന്നതെന്ത്?”
2SA 20:20 അതുകേട്ട് യോവാബ്, “ദൈവം എനിക്കിതിന് ഇടവരുത്താതിരിക്കട്ടെ. വിഴുങ്ങിക്കളയുന്നതിനോ നശിപ്പിക്കുന്നതിനോ എനിക്ക് ഇടവരാതിരിക്കട്ടെ!
2SA 20:21 ഞങ്ങളുടെ ഉദ്ദേശ്യം അതല്ല. എഫ്രയീം മലനാട്ടുകാരനും ബിക്രിയുടെ മകനുമായ ശേബാ എന്നു പേരുള്ള ഒരു മനുഷ്യൻ ദാവീദുരാജാവിനെതിരേ കരമുയർത്തിയിരിക്കുന്നു. ആ മനുഷ്യനെ ഏൽപ്പിച്ചുതന്നാൽ ഞാൻ നഗരത്തിൽനിന്നു പിൻവാങ്ങുന്നതായിരിക്കും.” “അവന്റെ തല മതിലിനുമീതേകൂടി അങ്ങയുടെ അടുത്തേക്ക് എറിഞ്ഞുതരുന്നതായിരിക്കും,” എന്ന് ആ സ്ത്രീ യോവാബിന് മറുപടികൊടുത്തു.
2SA 20:22 അതിനുശേഷം ആ സ്ത്രീ തന്റെ വിവേകപൂർവമായ ഉപദേശവുമായി ജനങ്ങളെ സമീപിച്ച് സകലജനത്തെയും സമ്മതിപ്പിച്ചു. അവർ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുത്തേക്ക് എറിഞ്ഞുകൊടുത്തു. അദ്ദേഹം കാഹളമൂതി; പടയാളികൾ നഗരത്തിൽനിന്നു പിൻവാങ്ങി. ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങി; യോവാബും ജെറുശലേമിൽ രാജാവിന്റെ അടുത്തേക്കു മടങ്ങി.
2SA 20:23 യോവാബ് സകല ഇസ്രായേൽ സൈന്യത്തിനും അധിപനായിരുന്നു; കെരീത്യർക്കും പ്ളേത്യർക്കും അധിപതി യെഹോയാദായുടെ മകനായ ബെനായാവ് ആയിരുന്നു.
2SA 20:24 അദോരാം നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേൽവിചാരകൻ. അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ.
2SA 20:25 ശെവാ ലേഖകൻ, സാദോക്കും അബ്യാഥാരും പുരോഹിതന്മാർ.
2SA 20:26 യായിര്യനായ ഈരാ ദാവീദിന്റെ പുരോഹിതനുമായിരുന്നു.
2SA 21:1 ദാവീദിന്റെ ഭരണകാലത്ത് മൂന്നുവർഷം തുടർച്ചയായി ക്ഷാമമുണ്ടായി. അപ്പോൾ ദാവീദ് യഹോവയോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ “ശൗലും രക്തപാതകമുള്ള അവന്റെ ഭവനവുംകാരണം ഈ വിധം സംഭവിച്ചിരിക്കുന്നു. ശൗൽ ഗിബെയോന്യരെ കൊന്നൊടുക്കിയതിന്റെ ഫലമാണിത്,” എന്ന് യഹോവ അരുളിച്ചെയ്തു.
2SA 21:2 രാജാവ് ഗിബെയോന്യരെ വിളിച്ചുവരുത്തി അവരുമായി സംസാരിച്ചു (ഗിബെയോന്യർ ഇക്കാലത്ത് ഇസ്രായേലിന്റെ ഒരു ഭാഗമായിരുന്നില്ല; അവർ അമോര്യരുടെ ശേഷിപ്പായിരുന്നു. അവരെ ഉപദ്രവിക്കാതെ വിട്ടുകൊള്ളാമെന്ന് ഇസ്രായേൽക്കാർ ശപഥംചെയ്തിരുന്നു. എന്നാൽ ഇസ്രായേലിനോടും യെഹൂദയോടുമുള്ള അതിരുകടന്ന താത്പര്യംമൂലം ശൗൽ അവരെ ഉന്മൂലനംചെയ്യാൻ ശ്രമിച്ചു).
2SA 21:3 ദാവീദ് ഗിബെയോന്യരോടു ചോദിച്ചു: “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണം? നിങ്ങൾ യഹോവയുടെ അവകാശമായ ഇസ്രായേലിനെ അനുഗ്രഹിക്കാൻ തക്കവണ്ണം ഞാൻ എന്തു പരിഹാരമാണു ചെയ്യേണ്ടത്?”
2SA 21:4 ഗിബെയോന്യർ അദ്ദേഹത്തോടു മറുപടി പറഞ്ഞു: “ശൗലിൽനിന്നാകട്ടെ, അവന്റെ കുടുംബത്തിൽനിന്നാകട്ടെ, വെള്ളിയോ സ്വർണമോ ചോദിക്കുന്നത് ഞങ്ങൾക്കു ന്യായമല്ല; ഇസ്രായേലിൽ ഏതെങ്കിലും ഒരുവനെ മരണത്തിനേൽപ്പിക്കുന്നതും ഞങ്ങൾക്ക് ഉചിതമല്ല.” “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുതരണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്ന് ദാവീദ് വീണ്ടും ചോദിച്ചു.
2SA 21:5 അവർ രാജാവിനോടു മറുപടി പറഞ്ഞു: “ഞങ്ങൾ കൂട്ടമായി സംഹരിക്കപ്പെടുകയും ഇസ്രായേൽദേശത്തെങ്ങും ഞങ്ങൾക്കൊരു ഇടംകിട്ടാതെ പോകുകയും ചെയ്യത്തക്കവണ്ണം ഞങ്ങളെ നശിപ്പിക്കുകയും ഞങ്ങൾക്കെതിരേ ദുരാലോചന നടത്തുകയുംചെയ്ത ആ മനുഷ്യനുണ്ടല്ലോ!
2SA 21:6 അയാളുടെ പിൻഗാമികളിൽ ഏഴു പുരുഷന്മാരെ ഞങ്ങൾക്കുതരിക. ഞങ്ങൾ അവരെക്കൊന്ന് യഹോവയുടെ വ്രതനായ ശൗലിന്റെ ഗിബെയയിൽ യഹോവയുടെമുമ്പാകെ തൂക്കിക്കളയും.” “ഞാൻ അവരെ നിങ്ങൾക്കു തരാം,” എന്നു രാജാവു മറുപടി പറഞ്ഞു.
2SA 21:7 യഹോവയുടെമുമ്പാകെ ദാവീദും ശൗലിന്റെ മകനായ യോനാഥാനുംതമ്മിൽ ചെയ്ത ഉടമ്പടിയനുസരിച്ച് രാജാവ് ശൗലിന്റെ മകനായ യോനാഥാന്റെ മകൻ മെഫീബോശെത്തിനെ ഒഴിവാക്കി.
2SA 21:8 അവരോടൊപ്പം അയ്യാവിന്റെ മകളായ രിസ്പായിൽ ശൗലിനു ജനിച്ച രണ്ടു പുത്രന്മാരായ അർമോനിയെയും മെഫീബോശെത്തിനെയും അവരോടൊപ്പം ശൗലിന്റെ മകളായ മീഖൾ മെഹോലാത്യൻ ബർസില്ലായിയുടെ മകനായ അദ്രീയേലിന്നു പ്രസവിച്ച അഞ്ചു പുത്രന്മാരെയും രാജാവു ചേർത്തു.
2SA 21:9 ഈ ഏഴുപേരെ അദ്ദേഹം ഗിബെയോന്യർക്ക് ഏൽപ്പിച്ചുകൊടുത്തു. അവർ അവരെ കൊന്ന് യഹോവയുടെമുമ്പാകെ മലയിൽ തൂക്കിയിട്ടു. അങ്ങനെ അവർ ഏഴുപേരും ഒരുമിച്ചു കൊല്ലപ്പെട്ടു. യവക്കൊയ്ത്തിന്റെ ആദ്യദിവസങ്ങളിലാണ് അവർ വധിക്കപ്പെട്ടത്.
2SA 21:10 അയ്യാവിന്റെ മകളായ രിസ്പാ ചാക്കുശീലയെടുത്തു പാറപ്പുറത്തു വിരിച്ച് തനിക്കു കിടക്കയാക്കി. കൊയ്ത്തിന്റെ തുടക്കംമുതൽ ആകാശത്തുനിന്ന് ആ ശവശരീരങ്ങളുടെമേൽ മഴചൊരിയുന്നതുവരെ പകൽ ആകാശത്തിലെ പറവകളോ രാത്രിയിൽ വന്യമൃഗങ്ങളോ ആ ശരീരങ്ങളെ തൊടാൻ അവൾ സമ്മതിച്ചില്ല.
2SA 21:11 ശൗലിന്റെ വെപ്പാട്ടിയായ അയ്യാവിന്റെ മകളായ രിസ്പാ ചെയ്തത് ദാവീദ് കേട്ടു.
2SA 21:12 അപ്പോൾ അദ്ദേഹം ചെന്ന് യാബേശ്-ഗിലെയാദിലെ പൗരന്മാരിൽനിന്നു ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും അസ്ഥികൾ കൊണ്ടുവന്നു (ഫെലിസ്ത്യർ ഗിൽബോവാ മലയിൽവെച്ച് ശൗലിനെ വധിച്ചശേഷം അദ്ദേഹത്തിന്റെയും യോനാഥാന്റെയും മൃതശരീരങ്ങൾ ബേത്-ശയാനിൽ കൊണ്ടുചെന്ന് പൊതു മൈതാനത്തിൽ തൂക്കിയിരുന്നു. യബേശ് നിവാസികൾ അവയെ അവിടെനിന്നു രഹസ്യമായി കൊണ്ടുവന്നിരുന്നു).
2SA 21:13 അവിടെനിന്നു ദാവീദ് ശൗലിന്റെയും അദ്ദേഹത്തിന്റെ മകനായ യോനാഥാന്റെയും ഗിബെയയിൽവെച്ചു കൊന്നു തൂക്കപ്പെട്ടവരുടെയും അസ്ഥികളും ശേഖരിച്ചു.
2SA 21:14 ബെന്യാമീൻദേശത്ത് സേലയിൽ, ശൗലിന്റെ പിതാവായ കീശിന്റെ കല്ലറയിൽ, ശൗലിന്റെയും യോനാഥാന്റെയും അസ്ഥികൾ അവർ സംസ്കരിച്ചു. രാജാവു കൽപ്പിച്ചതെല്ലാം അവർ ചെയ്തു. അതിനുശേഷം ദേശത്തിനുവേണ്ടിയുള്ള പ്രാർഥനയ്ക്ക് ദൈവം ഉത്തരമരുളി.
2SA 21:15 ഫെലിസ്ത്യരും ഇസ്രായേല്യരുംതമ്മിൽ വീണ്ടും ഒരിക്കൽ യുദ്ധമുണ്ടായി. ദാവീദ് സൈന്യസമേതം ചെന്ന് അവരുമായി പോരാടി; എന്നാൽ അദ്ദേഹം തളർന്നുപോയി.
2SA 21:16 അപ്പോൾ മുന്നൂറു ശേക്കേൽ തൂക്കമുള്ള വെങ്കലശൂലം ധരിച്ചവനും പുതിയ ഒരു വാൾ അരയ്ക്കു കെട്ടിയവനും രാഫായുടെ പിൻഗാമികളിൽ ഒരുവനുമായ യിശ്ബി-ബെനോബ് ദാവീദിനെ കൊല്ലുന്നതിന് അദ്ദേഹത്തോടടുത്തു.
2SA 21:17 എന്നാൽ സെരൂയയുടെ മകനായ അബീശായി അദ്ദേഹത്തിന്റെ രക്ഷയ്ക്ക് ഓടിയെത്തി. അദ്ദേഹം ആ ഫെലിസ്ത്യനെ വെട്ടിക്കൊന്നു. “ഇസ്രായേലിന്റെ വിളക്ക് പൊലിഞ്ഞുപോകാതിരിക്കാൻ, മേലിൽ അങ്ങു ഞങ്ങളോടൊപ്പം പോർക്കളത്തിലേക്കു വരരുത്,” എന്ന് ദാവീദിന്റെ പടയാളികൾ അന്ന് അദ്ദേഹത്തോടു ശപഥംചെയ്തുപറഞ്ഞു.
2SA 21:18 ഈ സംഭവത്തിനുശേഷം ഗോബിൽവെച്ച് ഫെലിസ്ത്യരുമായി മറ്റൊരു യുദ്ധമുണ്ടായി. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫായുടെ പിൻഗാമികളിൽ മല്ലനായ സഫിനെ വധിച്ചു.
2SA 21:19 ഗോബിൽവെച്ചുതന്നെ ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ ബേത്ലഹേമ്യനായ യാരെ-ഓരെഗീമിന്റെ മകൻ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരനെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
2SA 21:20 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.
2SA 21:21 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയിയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
2SA 21:22 ഇവർ നാലുപേരും ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.
2SA 22:1 യഹോവ ദാവീദിനെ, അദ്ദേഹത്തിന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു.
2SA 22:2 അദ്ദേഹം പാടി: “യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു;
2SA 22:3 എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ— അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു.
2SA 22:4 “സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു.
2SA 22:5 മരണത്തിരമാലകൾ എനിക്കുചുറ്റും ആർത്തിരമ്പി; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി.
2SA 22:6 പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു.
2SA 22:7 “എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ കാതുകളിൽ എത്തി.
2SA 22:8 ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, ആകാശത്തിന്റെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി.
2SA 22:9 അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു.
2SA 22:10 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു.
2SA 22:11 അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു.
2SA 22:12 അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.
2SA 22:13 അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മിന്നൽപ്പിണരുകൾ കത്തിജ്വലിച്ചു.
2SA 22:14 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു.
2SA 22:15 അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു.
2SA 22:16 സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു യഹോവേ, അവിടത്തെ ശാസനയാൽ, അങ്ങയുടെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ.
2SA 22:17 “അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
2SA 22:18 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു.
2SA 22:19 എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി.
2SA 22:20 അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു.
2SA 22:21 “എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു.
2SA 22:22 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല.
2SA 22:23 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.
2SA 22:24 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു.
2SA 22:25 എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, അവിടത്തെ ദൃഷ്ടിയിൽ എന്നിലുള്ള വിശുദ്ധിക്കനുസരിച്ചുതന്നെ.
2SA 22:26 “വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു.
2SA 22:27 നിർമലരോട് അവിടന്ന് നിർമലതയോടും എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു.
2SA 22:28 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ നിഗളിച്ചുനടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവെക്കുന്നു.
2SA 22:29 യഹോവേ, അവിടന്നാണ് എന്റെ വിളക്ക്; യഹോവ എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു.
2SA 22:30 അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം.
2SA 22:31 “ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.
2SA 22:32 യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്?
2SA 22:33 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.
2SA 22:34 അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു.
2SA 22:35 എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു.
2SA 22:36 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.
2SA 22:37 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.
2SA 22:38 “ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല.
2SA 22:39 ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ നിശ്ശേഷം തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു.
2SA 22:40 ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു.
2SA 22:41 യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞോടുമാറാക്കി, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു.
2SA 22:42 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല.
2SA 22:43 ഞാൻ അവരെ പൊടിച്ച് ഭൂമിയിലെ പൊടിപടലംപോലെയാക്കി; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു.
2SA 22:44 “എന്റെ ജനത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയായി വേർതിരിച്ചു; ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു,
2SA 22:45 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു.
2SA 22:46 അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു.
2SA 22:47 “യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനും പാറയുമായ എന്റെ ദൈവം അത്യുന്നതൻ.
2SA 22:48 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എനിക്കു വിധേയപ്പെടുത്തി തന്നിരിക്കുന്നു,
2SA 22:49 അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് വിടുവിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു.
2SA 22:50 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും.
2SA 22:51 “അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലമായ ദയ പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും എന്നേക്കുംതന്നെ.”
2SA 23:1 ദാവീദിന്റെ അന്ത്യവചസ്സുകൾ ഇവയാകുന്നു: “യിശ്ശായിപുത്രനായ ദാവീദിന്റെ, പരമോന്നതനായ ദൈവത്താൽ ഉയർത്തപ്പെട്ട പുരുഷന്റെ, യാക്കോബിൻദൈവത്താൽ അഭിഷിക്തനായ മനുഷ്യന്റെ, ഇസ്രായേലിന്റെ മധുരഗായകന്റെ വചസ്സുകൾ:
2SA 23:2 “യഹോവയുടെ ആത്മാവ് എന്നിലൂടെ സംസാരിച്ചു; അവിടത്തെ വചനം എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
2SA 23:3 ഇസ്രായേലിന്റെ ദൈവം അരുളിച്ചെയ്തു, ഇസ്രായേലിന്റെ പാറയായുള്ളവൻ എന്നോടു കൽപ്പിച്ചു: ‘ഒരുവൻ നീതിയോടെ മനുഷ്യരെ ഭരിക്കുമ്പോൾ, അയാൾ ദൈവഭയത്തിൽ ഭരണം നടത്തുമ്പോൾ,
2SA 23:4 കാർമേഘരഹിതമായ പ്രഭാതത്തിലെ സൂര്യോദയത്തിൽ തിളങ്ങുന്ന അരുണാഭപോലെയാണ് അയാൾ; മഴയ്ക്കുശേഷം ഭൂമിയിൽനിന്നു മുളയ്ക്കുന്ന പുൽനാമ്പുകളിൽ സൂര്യൻ പ്രതിജ്വലിക്കുന്നതുപോലെയും.’
2SA 23:5 “എന്റെ ഭവനവും ദൈവസന്നിധിയിൽ അതുപോലെതന്നെയല്ലേ? അവിടന്ന് എന്നോട് ഒരു ശാശ്വതമായ ഉടമ്പടി ചെയ്തിട്ടില്ലയോ? വിശദാംശങ്ങളിലെല്ലാം ക്രമീകൃതമായ സുഭദ്രമായ ഒരു ഉടമ്പടിതന്നെ. അവിടന്ന് എന്റെ രക്ഷ സഫലമാക്കുകയും എന്റെ അഭിലാഷം സാധിതമാക്കുകയും ചെയ്യുകയില്ലേ?
2SA 23:6 എന്നാൽ ദുഷ്ടമനുഷ്യരോ, മുൾച്ചെടിപോലെ പറിച്ചെറിഞ്ഞു കളയപ്പെടേണ്ടവരാകുന്നു, അവ കൈകൊണ്ടു ശേഖരിക്കപ്പെടുന്നില്ല,
2SA 23:7 അവയെ തൊടേണ്ടവർ ഇരുമ്പുദണ്ഡോ കുന്തത്തടിയോ ഉപയോഗിക്കുന്നു. അവ കിടക്കുന്നിടത്തുവെച്ചുതന്നെ ചുട്ടുകളയപ്പെടുന്നു.”
2SA 23:8 ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പേരുകൾ ഇവയാണ്: തഹ്കെമോന്യനായ യോശേബ്-ബോശ്ശേബെത്ത്, ഇദ്ദേഹം പരാക്രമശാലികളായിരുന്ന മൂന്നുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ എണ്ണൂറുപേരെ തന്റെ കുന്തംകൊണ്ട് വധിച്ചയാളായിരുന്നു.
2SA 23:9 അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു. യുദ്ധത്തിനായി പാസ്-ദമ്മീമിൽ അണിനിരന്ന ഫെലിസ്ത്യരെ ഇസ്രായേൽ വെല്ലുവിളിച്ചപ്പോൾ അദ്ദേഹവും ദാവീദിനോടൊപ്പമുണ്ടായിരുന്നു. അന്ന് ഇസ്രായേൽസൈന്യം പിന്തിരിഞ്ഞോടിയിരുന്നു.
2SA 23:10 എന്നാൽ എലെയാസാർ, യുദ്ധക്കളത്തിൽനിന്നു പിന്മാറാതെ ഉറച്ചുനിന്ന്, കൈ തളർന്നു മരവിച്ച് വാൾപ്പിടിയിൽനിന്നും ഇളകാതെയാകുന്നതുവരെ, ഫെലിസ്ത്യരെ വെട്ടിവീഴ്ത്തി. അന്ന് യഹോവ അവർക്കൊരു മഹാവിജയം നൽകി. മരിച്ചുവീണവരെ കൊള്ളയടിക്കാൻമാത്രമായിരുന്നു പടയാളികൾ എലെയാസാരിന്റെ അടുത്തേക്കു തിരിച്ചുവന്നത്.
2SA 23:11 അടുത്ത ആൾ ഹരാര്യനായ ആഗേയുടെ മകൻ ശമ്മാ ആയിരുന്നു. ഒരിക്കൽ നിറയെ പയറുള്ള ഒരു വയലിൽ ഫെലിസ്ത്യർ സംഘംചേർന്നപ്പോൾ ഇസ്രായേൽസൈന്യം അവരുടെമുമ്പിൽനിന്ന് ഓടിപ്പോയി.
2SA 23:12 എന്നാൽ ശമ്മാ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ചു. അദ്ദേഹം അതു സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.
2SA 23:13 കൊയ്ത്തുകാലത്ത് ഒരിക്കൽ മുപ്പതു പ്രമുഖയോദ്ധാക്കളിൽ മൂന്നുപേർ അദുല്ലാം ഗുഹയിൽ ദാവീദിന്റെ അടുത്തെത്തി. അന്ന് ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നു.
2SA 23:14 ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു.
2SA 23:15 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.”
2SA 23:16 അതുകേട്ട പരാക്രമശാലികളായ ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയുടെമുമ്പിൽ നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു
2SA 23:17 പറഞ്ഞു: “അയ്യോ യഹോവേ! ഇതു ചെയ്യാൻ എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ പുരുഷന്മാരുടെ രക്തമല്ലേ, ഇത്?” ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.
2SA 23:18 സെരൂയയുടെ മകനും യോവാബിന്റെ സഹോദരനും ആയ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറു പേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി; അവരെ വധിച്ചു. അങ്ങനെ അദ്ദേഹം മറ്റേ മൂവരോളംതന്നെ വിഖ്യാതനായിത്തീർന്നു.
2SA 23:19 അദ്ദേഹം ആ മൂവരെക്കാളും അധികം ബഹുമാനിതൻ ആയിരുന്നു. അദ്ദേഹം അവർക്ക് അധിപനായിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം ആദ്യത്തെ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.
2SA 23:20 യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.
2SA 23:21 ഭീമാകാരനായ ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈവശം ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു.
2SA 23:22 യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു.
2SA 23:23 മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി.
2SA 23:24 മുപ്പതു പരാക്രമശാലികളിൽ താഴെപ്പറയുന്നവർ ഉൾപ്പെട്ടിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,
2SA 23:25 ഹരോദ്യനായ ശമ്മാ, ഹരോദ്യനായ എലീക്കാ,
2SA 23:26 ഫൽത്യനായ ഹേലെസ്, തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ,
2SA 23:27 അനാഥോത്തുകാരനായ അബിയേസെർ, ഹൂശാത്യനായ സിബ്ബെഖായി,
2SA 23:28 അഹോഹ്യനായ സൽമോൻ, നെതോഫാത്യനായ മഹരായി,
2SA 23:29 നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്, ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി,
2SA 23:30 പിരാഥോന്യനായ ബെനായാവ്, ഗായശ് മലയിടുക്കിൽനിന്നുള്ള ഹിദ്ദായി,
2SA 23:31 അർബാത്യനായ അബീ-അൽബോൻ, ബർഹൂമ്യനായ അസ്മാവെത്ത്,
2SA 23:32 ശാൽബോന്യനായ എല്യഹ്ബാ, യാശേന്റെ പുത്രന്മാരും, ഹരാര്യനായ
2SA 23:33 ശമ്മായുടെ മകൻ യോനാഥാൻ, ഹരാര്യനായ ശരാരിന്റെ മകൻ അഹീയാം
2SA 23:34 മാഖാത്യനായ അഹശ്ബായിയുടെ മകൻ എലീഫേലെത്ത്, ഗീലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
2SA 23:35 കർമേല്യനായ ഹെസ്രോ, അർബ്യനായ പാറായി,
2SA 23:36 സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ, ഗാദ്യനായ ബാനി,
2SA 23:37 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനായ ബെരോത്യനായ നഹരായി,
2SA 23:38 യിത്രിയനായ ഈരാ, യിത്രിയനായ ഗാരേബ്,
2SA 23:39 ഹിത്യനായ ഊരിയാവ് എന്നിവരും. ഇങ്ങനെ ഇവർ ആകെ മുപ്പത്തിയേഴു പേരുണ്ടായിരുന്നു.
2SA 24:1 യഹോവയുടെ കോപം വീണ്ടും ഇസ്രായേലിനെതിരേ ജ്വലിച്ചു, “നീ പോയി ഇസ്രായേലിന്റെയും യെഹൂദയുടെയും ജനസംഖ്യയെടുക്കുക” എന്നിങ്ങനെ ഇസ്രായേലിന്നെതിരായി ദാവീദിനു തോന്നിച്ചു.
2SA 24:2 അങ്ങനെ രാജാവ് യോവാബിനോടും അദ്ദേഹത്തോടുകൂടെയുള്ള സൈന്യാധിപന്മാരോടും കൽപ്പിച്ചു: “ദാൻമുതൽ ബേർ-ശേബാവരെയുള്ള സകല ഇസ്രായേൽ ഗോത്രങ്ങളിലൂടെയും നിങ്ങൾ കടന്നുചെല്ലുക; യോദ്ധാക്കൾ എത്രമാത്രമുണ്ടെന്ന് എനിക്ക് അറിയേണ്ടതിന് അവരുടെ കണക്കെടുക്കുക.”
2SA 24:3 എന്നാൽ യോവാബ് രാജാവിനോടു മറുപടി പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവിന്റെ കണ്ണുകൾ അതു കാണുകയും ചെയ്യട്ടെ! എന്നാൽ ഈ വിധം ഒരു കാര്യം എന്റെ യജമാനനായ രാജാവു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്?”
2SA 24:4 എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബും സൈന്യാധിപന്മാരും നിസ്സഹായരായിരുന്നു. അതിനാൽ ഇസ്രായേലിലെ യോദ്ധാക്കളുടെ സംഖ്യ എടുക്കുന്നതിനായി അവർ രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു.
2SA 24:5 അവർ യോർദാൻ കടന്ന് മലയിടുക്കിനു തെക്കുള്ള പട്ടണമായ അരോയേരിനു സമീപത്ത് താവളമടിച്ചു. പിന്നെ ഗാദിലൂടെയും യാസേരിലൂടെയും കടന്നുപോയി.
2SA 24:6 അവർ ഗിലെയാദിലേക്കും തഹ്തീം-ഹോദ്ശീ പ്രദേശങ്ങളിലേക്കും ദാൻ-യാനിലേക്കും സീദോനിലേക്കുള്ള വഴിയിൽ ചുറ്റുമുള്ള പ്രദേശങ്ങളിലേക്കും ചെന്നു.
2SA 24:7 പിന്നെ അവർ സോർ കോട്ടയിലും ഹിവ്യരുടെയും കനാന്യരുടെയും സകലനഗരങ്ങളിലും പോയി. അവസാനം അവർ യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള ബേർ-ശേബായിലും ചെന്നു.
2SA 24:8 ദേശത്ത് എല്ലായിടത്തും സഞ്ചരിച്ച് ഒൻപതുമാസവും ഇരുപതു ദിവസവും കഴിഞ്ഞ് അവർ ജെറുശലേമിൽ തിരിച്ചെത്തി.
2SA 24:9 യോദ്ധാക്കളുടെ സംഖ്യ യോവാബ് രാജാവിനെ അറിയിച്ചു: സൈനികസേവനത്തിനു കായശേഷിയുള്ളവരും വാളേന്താൻ പ്രാപ്തരും ആയി ഇസ്രായേലിൽ എട്ടുലക്ഷം പേരും യെഹൂദായിൽ അഞ്ചുലക്ഷം പേരും ഉണ്ടായിരുന്നു.
2SA 24:10 യോദ്ധാക്കളുടെ സംഖ്യ എടുത്തുകഴിഞ്ഞപ്പോൾ ദാവീദിനു മനസ്സാക്ഷിക്കുത്തുണ്ടായി. അദ്ദേഹം യഹോവയോട് ഏറ്റുപറഞ്ഞു: “ഞാനീ ചെയ്തത് കൊടിയ പാപമാണ്; ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”
2SA 24:11 പിറ്റേദിവസം പ്രഭാതത്തിൽ ദാവീദ് എഴുന്നേൽക്കുന്നതിനു മുമ്പുതന്നെ അദ്ദേഹത്തിന്റെ ദർശകനായ ഗാദ്പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി.
2SA 24:12 ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”
2SA 24:13 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “നിന്റെ ദേശത്തു നിന്റെമേൽ മൂന്നു വർഷം ക്ഷാമം വരണമോ? അഥവാ, മൂന്നുമാസം നീ ശത്രുക്കളുടെമുമ്പിൽനിന്ന് പലായനംചെയ്യുകയും അവർ നിന്നെ പിൻതുടരുകയും ചെയ്യണമോ? അതുമല്ലെങ്കിൽ നിന്റെ ദേശത്തു മൂന്നുദിവസത്തെ മഹാമാരി ഉണ്ടാകണമോ! നീ ആലോചിച്ച്, എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”
2SA 24:14 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു; നാം യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”
2SA 24:15 അങ്ങനെ യഹോവ അന്നു രാവിലെമുതൽ നിശ്ചിത അവധിവരെ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു. ദാൻമുതൽ ബേർ-ശേബാവരെ എഴുപതിനായിരം ജനം മരിച്ചുവീണു.
2SA 24:16 സംഹാരദൂതൻ ജെറുശലേം നശിപ്പിക്കുന്നതിനുവേണ്ടി കൈനീട്ടി. അപ്പോൾ യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ആയിരുന്നു.
2SA 24:17 സംഹാരദൂതനെക്കണ്ടിട്ട് ദാവീദ് യഹോവയോട് അപേക്ഷിച്ചു: “അയ്യോ! യഹോവേ! പാപം ചെയ്തവൻ, ദുഷ്ടത പ്രവർത്തിച്ചവൻ ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ!”
2SA 24:18 അന്ന് ഗാദ് ചെന്ന് ദാവീദിനോടു പറഞ്ഞു: “ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക.”
2SA 24:19 യഹോവ ഗാദ് പ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ ദാവീദ് പോയി.
2SA 24:20 രാജാവും അനുയായികളും തന്റെ അടുത്തേക്കു വരുന്നതായിക്കണ്ടപ്പോൾ അരവ്നാ ഓടിവന്ന് രാജാവിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
2SA 24:21 അരവ്നാ ചോദിച്ചു: “എന്റെ യജമാനനായ രാജാവ് ഈ ദാസന്റെ അടുത്തേക്ക് എഴുന്നള്ളിയതിനുള്ള കാരണം എന്താണ്?” “താങ്കളുടെ മെതിക്കളം വാങ്ങിക്കുന്നതിന്,” ദാവീദ് പറഞ്ഞു, “അങ്ങനെ ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം എനിക്കു പണിയണം.”
2SA 24:22 അരവ്നാ ദാവീദിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവിന് പ്രസാദം തോന്നുന്നതെല്ലാം എടുത്ത് അർപ്പിച്ചാലും! ഇതാ! ഹോമയാഗത്തിനുള്ള കാളകൾ ഇവിടെയുണ്ട്. വിറകിനുവേണ്ടി മെതിവണ്ടികളും കാളയുടെ നുകങ്ങളും ഉണ്ടല്ലോ!
2SA 24:23 തിരുമനസ്സേ! ഇതെല്ലാം രാജാവിനുവേണ്ടി അരവ്നായുടെ തിരുമുൽക്കാഴ്ചയാകുന്നു.” അരവ്നാ തുടർന്നു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽ പ്രസാദിക്കട്ടെ.”
2SA 24:24 എന്നാൽ രാജാവ് അരവ്നായോടു മറുപടി പറഞ്ഞു: “അല്ല, അതിനു വിലതരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. എനിക്കു യാതൊരു ചെലവും വരാതെ ഞാൻ എന്റെ ദൈവമായ യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുകയില്ല.” അങ്ങനെ ദാവീദ് അൻപതുശേക്കേൽ വെള്ളികൊടുത്ത് ആ മെതിക്കളവും കാളകളും വാങ്ങിച്ചു.
2SA 24:25 ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അപ്പോൾ ദേശത്തിനുവേണ്ടിയുള്ള പ്രാർഥന യഹോവ കേട്ടു; ഇസ്രായേലിനെ ബാധിച്ചിരുന്ന മഹാമാരി നീങ്ങിപ്പോയി.
1KI 1:1 ദാവീദുരാജാവു വയോധികനായി; സേവകർ അദ്ദേഹത്തെ കമ്പിളികൾകൊണ്ടു പുതപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ കുളിരുമാറിയിരുന്നില്ല.
1KI 1:2 അതുകൊണ്ട് സേവകർ അദ്ദേഹത്തോട്: “യജമാനനായ രാജാവേ! അടിയങ്ങൾ കന്യകയായ ഒരു യുവതിയെ അന്വേഷിക്കട്ടെ! അവൾ രാജസന്നിധിയിൽ തിരുമേനിയെ ശുശ്രൂഷിക്കുകയും അവിടത്തേക്ക് കുളിരുമാറത്തക്കവണ്ണം ചേർന്നുകിടക്കുകയും ചെയ്യട്ടെ” എന്നു നിർദേശിച്ചു.
1KI 1:3 അങ്ങനെ അവർ ഇസ്രായേലിലെല്ലാം സുന്ദരിയായ ഒരു കന്യകയെ അന്വേഷിച്ചു, ശൂനേംകാരിയായ അബീശഗിനെ കണ്ടെത്തി. അവളെ രാജസന്നിധിയിൽ കൊണ്ടുവന്നു.
1KI 1:4 ആ യുവതി അതിസുന്ദരിയായിരുന്നു; അവൾ രാജാവിന്റെ പരിചാരികയായി ശുശ്രൂഷചെയ്തു. എന്നാൽ രാജാവ് അവളുമായി ശാരീരികബന്ധത്തിൽ ഏർപ്പെട്ടിരുന്നില്ല.
1KI 1:5 ഇതേസമയം ദാവീദിന് ഹഗ്ഗീത്തിൽ ജനിച്ച മകനായ അദോനിയാവ്: “ഞാൻ രാജാവായിത്തീരും” എന്നു നിഗളത്തോടെ പറഞ്ഞു. തന്റെ മുമ്പിൽ ഓടുന്നതിന് രഥങ്ങളോടും കുതിരകളോടുംകൂടെ അൻപത് അകമ്പടിക്കാരെയും അദ്ദേഹം ഒരുക്കിനിർത്തി.
1KI 1:6 എന്നാൽ പിതാവായ ദാവീദ് അദ്ദേഹത്തെ ഒരിക്കലും ശാസിക്കുകയോ, “നീ ഇങ്ങനെ ചെയ്യുന്നത് എന്തിന്?” എന്നു ചോദിക്കുകയോ ചെയ്തില്ല. അദോനിയാവ്, അബ്ശാലോമിനുശേഷം ദാവീദിനു ജനിച്ച മകനും അതികോമളനും ആയിരുന്നു.
1KI 1:7 അദോനിയാവ് സെരൂയയുടെ മകനായ യോവാബിനോടും പുരോഹിതനായ അബ്യാഥാരിനോടും സ്വകാര്യമായി ആലോചന നടത്തിപ്പോന്നു; അവർ അദ്ദേഹത്തിനു പിന്തുണ നൽകിയിരുന്നു.
1KI 1:8 എന്നാൽ പുരോഹിതനായ സാദോക്കും യെഹോയാദായുടെ മകനായ ബെനായാവും പ്രവാചകനായ നാഥാനും ശിമെയിയും രേയിയും ദാവീദിന്റെ പ്രത്യേക അംഗരക്ഷകസേനയും അദോനിയാവിന്റെ പക്ഷംചേർന്നിരുന്നില്ല.
1KI 1:9 ഒരു ദിവസം അദോനിയാവ് ഏൻ-രോഗേൽ അരുവിക്കരികെയുള്ള സോഹേലെത്ത് പാറയ്ക്കു സമീപത്തുവെച്ച് ആടുമാടുകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും യാഗമർപ്പിച്ചു. രാജകുമാരന്മാരായ തന്റെ സകലസഹോദരന്മാരെയും യെഹൂദ്യദേശത്തുള്ള രാജകീയ ഉദ്യോഗസ്ഥരായ സകലരെയും അദ്ദേഹം യാഗവിരുന്നിനു ക്ഷണിച്ചിരുന്നു.
1KI 1:10 എന്നാൽ പ്രവാചകനായ നാഥാനെയോ ബെനായാവിനെയോ രാജാവിന്റെ പ്രത്യേക അംഗരക്ഷകരെയോ തന്റെ സഹോദരനായ ശലോമോനെയോ അദ്ദേഹം ക്ഷണിച്ചിരുന്നില്ല.
1KI 1:11 അപ്പോൾ പ്രവാചകനായ നാഥാൻ ശലോമോന്റെ അമ്മയായ ബേത്ത്-ശേബയോടു ചോദിച്ചു: “നമ്മുടെ യജമാനനായ ദാവീദ് അറിയാതെ ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് തന്നെത്താൻ രാജാവായിരിക്കുന്നു എന്നു നിങ്ങൾ കേട്ടില്ലേ?
1KI 1:12 അതുകൊണ്ട് വരിക; സ്വന്തജീവനെയും നിങ്ങളുടെ മകനായ ശലോമോന്റെ ജീവനെയും എങ്ങനെ രക്ഷിക്കാൻ കഴിയുമെന്ന് ഞാൻ ആലോചന പറഞ്ഞുതരാം.
1KI 1:13 നിങ്ങൾ ദാവീദുരാജാവിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട് ഈ വിധം പറയണം: ‘എന്റെ യജമാനനായ രാജാവേ, “തീർച്ചയായും നമ്മുടെ മകനായ ശലോമോൻ എനിക്കുശേഷം രാജാവായിരിക്കും; അവൻ എന്റെ സിംഹാസനത്തിൽ ഇരിക്കും,” എന്ന് അങ്ങ് ഈ ദാസിയോട് ആണയിട്ടു പറഞ്ഞിരുന്നല്ലോ? പിന്നെ, ഇപ്പോൾ അദോനിയാവ് രാജാവായിരിക്കുന്നതെങ്ങനെ?’
1KI 1:14 നീ അവിടെ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ഞാൻ അകത്തുവന്ന് നീ സംസാരിച്ച കാര്യങ്ങൾ പൂർത്തിയാക്കി ഉറപ്പിച്ചുകൊള്ളാം.”
1KI 1:15 അങ്ങനെ ബേത്ത്-ശേബ രാജാവിനെ കാണുന്നതിന് പള്ളിയറയിൽച്ചെന്നു. അവിടെ ശൂനേംകാരിയായ അബീശഗ് രാജാവ് വയോവൃദ്ധനാകുകയാൽ അദ്ദേഹത്തെ പരിചരിച്ചുകൊണ്ടിരിക്കുകയായിരുന്നു.
1KI 1:16 ബേത്ത്-ശേബ കുനിഞ്ഞ് രാജാവിനെ നമസ്കരിച്ചു. “നിനക്കെന്താണു വേണ്ടത്?” രാജാവു ചോദിച്ചു.
1KI 1:17 അവൾ രാജാവിനോടു പറഞ്ഞു: “എന്റെ യജമാനനായ രാജാവേ, ‘അങ്ങയുടെ മകനായ ശലോമോൻ അങ്ങേക്കുശേഷം രാജാവായി വാഴുമെന്നും അവൻ അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും ഈ ദാസിയോട് അങ്ങയുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആണയിട്ടു പറഞ്ഞിരുന്നല്ലോ!’
1KI 1:18 എന്നാൽ, ഇപ്പോൾത്തന്നെ അദോനിയാവ് രാജാവായിത്തീർന്നിരിക്കുന്നു; എന്റെ യജമാനനായ രാജാവിന് അതേക്കുറിച്ച് യാതൊരറിവുമില്ല.
1KI 1:19 അദ്ദേഹം അനേകം കാളകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും ആടുകളെയും യാഗമർപ്പിക്കുകയും സകലരാജകുമാരന്മാരെയും പുരോഹിതനായ അബ്യാഥാരിനെയും അങ്ങയുടെ സൈന്യാധിപനായ യോവാബിനെയും യാഗത്തിനു ക്ഷണിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ, അങ്ങയുടെ ദാസനായ ശലോമോനെ അദ്ദേഹം ക്ഷണിച്ചതുമില്ല.
1KI 1:20 ഇപ്പോൾ, യജമാനനായ രാജാവേ! അങ്ങയുടെ കാലശേഷം ആരാണ് അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുന്നത് എന്നതിനെപ്പറ്റിയുള്ള പ്രഖ്യാപനത്തിനായി എല്ലാ ഇസ്രായേലും കാത്തിരിക്കുന്നു.
1KI 1:21 അതു ചെയ്യാത്തപക്ഷം പിതാക്കന്മാരെപ്പോലെ, യജമാനനായ രാജാവ് നാടുനീങ്ങിയശേഷം ഞാനും എന്റെ മകൻ ശലോമോനും കുറ്റവാളികളായി കണക്കാക്കപ്പെടും.”
1KI 1:22 ബേത്ത്-ശേബ രാജാവിനോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പ്രവാചകനായ നാഥാൻ കൊട്ടാരത്തിലെത്തി.
1KI 1:23 “പ്രവാചകനായ നാഥാൻ വന്നിരിക്കുന്നു,” എന്നവിവരം രാജാവിനെ അറിയിച്ചു. അദ്ദേഹം രാജവിന്റെമുമ്പാകെ എത്തി സാഷ്ടാംഗം നമസ്കരിച്ചു.
1KI 1:24 നാഥാൻ രാജാവിനോട്: “യജമാനനായ രാജാവേ! അങ്ങേക്കുശേഷം അദോനിയാവ് രാജാവായിരിക്കുമെന്നും അങ്ങയുടെ സിംഹാസനത്തിൽ ഇരിക്കുമെന്നും അങ്ങ് പ്രഖ്യാപിച്ചിട്ടുണ്ടോ?
1KI 1:25 ഇന്ന് അയാൾ ചെന്ന് അനവധി കാളകളെയും കൊഴുപ്പിച്ച കാളക്കിടാങ്ങളെയും ആടുകളെയും യാഗമർപ്പിച്ചിരിക്കുന്നു. സകലരാജകുമാരന്മാരെയും സൈന്യാധിപന്മാരെയും പുരോഹിതനായ അബ്യാഥാരിനെയും അയാൾ ക്ഷണിച്ചു; അവർ അയാളോടൊപ്പം തിന്നുകയും കുടിക്കുകയും, ‘അദോനിയാരാജാവ് നീണാൾ വാഴട്ടെ!’ എന്ന് ആശംസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
1KI 1:26 എന്നാൽ അങ്ങയുടെ ദാസനായ അടിയനെയോ പുരോഹിതനായ സാദോക്കിനെയോ യെഹോയാദായുടെ മകനായ ബെനായാവിനെയോ അങ്ങയുടെ ദാസനായ ശലോമോനെയോ അയാൾ ക്ഷണിച്ചിട്ടില്ല.
1KI 1:27 യജമാനനായ രാജാവേ! അങ്ങയുടെ കാലശേഷം സിംഹാസനത്തിൽ ഇരിക്കേണ്ടത് ആരെന്ന് അടിയങ്ങളെ അങ്ങ് അറിയിക്കാതിരിക്കെ, അങ്ങയുടെ കൽപ്പനയാലാണോ ഈ കാര്യം സംഭവിച്ചിട്ടുള്ളത്?”
1KI 1:28 അപ്പോൾ ദാവീദുരാജാവ് ഇപ്രകാരം പറഞ്ഞു: “ബേത്ത്-ശേബയെ അകത്തേക്കു വിളിക്കുക.” അവൾ രാജസന്നിധിയിലേക്ക് വന്ന് അദ്ദേഹത്തിന്റെമുമ്പിൽ നിന്നു.
1KI 1:29 അപ്പോൾ രാജാവ് ഇപ്രകാരം ശപഥംചെയ്തു: “എന്നെ എന്റെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ചവനായ യഹോവയാണെ,
1KI 1:30 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നിന്നോടു ശപഥംചെയ്തു പറഞ്ഞകാര്യം ഞാൻ ഇന്നു നിർവഹിക്കുന്നതാണ്. നിന്റെ മകനായ ശലോമോൻ എനിക്കുശേഷം രാജാവായിരിക്കും; അവൻ എനിക്കുപകരം എന്റെ സിംഹാസനത്തിൽ ഇരിക്കുന്നതുമാണ്.”
1KI 1:31 അപ്പോൾ ബേത്ത്-ശേബ രാജസന്നിധിയിൽ സാഷ്ടാംഗം വീണു നമസ്കരിച്ച്, “എന്റെ യജമാനനായ ദാവീദുരാജാവ് ദീർഘായുസ്സോടിരിക്കട്ടെ!” എന്നു പറഞ്ഞു.
1KI 1:32 “പുരോഹിതനായ സാദോക്കിനെയും നാഥാൻ പ്രവാചകനെയും യെഹോയാദായുടെ മകനായ ബെനായാവെയും വിളിക്കുക,” എന്നു ദാവീദുരാജാവു കൽപ്പിച്ചു. അവർ രാജസന്നിധിയിൽ വന്നപ്പോൾ,
1KI 1:33 അദ്ദേഹം അവരോട് ഇപ്രകാരം ആജ്ഞാപിച്ചു: “നിങ്ങളുടെ യജമാനന്റെ അംഗരക്ഷകരുടെ അകമ്പടിയോടെ എന്റെ മകനായ ശലോമോനെ എന്റെ കോവർക്കഴുതപ്പുറത്തിരുത്തി താഴേ ഗീഹോനിലേക്കു കൊണ്ടുപോകുക.
1KI 1:34 അവിടെവെച്ച് പുരോഹിതനായ സാദോക്കും നാഥാൻപ്രവാചകനും അവനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്യണം. പിന്നെ കാഹളം ഊതി: ‘ശലോമോൻരാജാവ്, നീണാൾ വാഴട്ടെ!’ എന്ന് ആർപ്പിടുക.
1KI 1:35 അതിനുശേഷം നിങ്ങൾ അവനെ അകമ്പടിയായി ഇവിടെ കൊണ്ടുവരിക. അവൻ എന്റെ സിംഹാസനത്തിൽ ഇരിക്കും; അവൻ എനിക്കുപകരം രാജാവായി വാഴും. ഞാൻ അവനെ ഇസ്രായേലിനും യെഹൂദയ്ക്കും ഭരണാധികാരിയായി നിയമിച്ചിരിക്കുന്നു.”
1KI 1:36 അതിന് യെഹോയാദായുടെ മകനായ ബെനായാവ് രാജാവിനോട്: “ആമേൻ, യജമാനനായ രാജാവിന്റെ ദൈവമായ യഹോവയും ഇതുതന്നെ സംഭവിക്കാൻ കൽപ്പിക്കുമാറാകട്ടെ!
1KI 1:37 യഹോവ എന്റെ യജമാനനായ രാജാവിനോടുകൂടെ ഇരുന്നതുപോലെ ശലോമോനോടുകൂടെയും ഇരിക്കുമാറാകട്ടെ! യഹോവ ശലോമോന്റെ ഭരണത്തെ എന്റെ യജമാനനായ ദാവീദുരാജാവിന്റെ ഭരണത്തെക്കാളും മഹത്തരമാക്കിത്തീർക്കട്ടെ!” എന്നു പറഞ്ഞു.
1KI 1:38 അങ്ങനെ പുരോഹിതനായ സാദോക്കും പ്രവാചകനായ നാഥാനും യെഹോയാദായുടെ മകനായ ബെനായാവും ശലോമോനെ ദാവീദുരാജാവിന്റെ കോവർക്കഴുതപ്പുറത്തു കയറ്റി കെരീത്യരും പ്ളേത്യരും ചേർന്ന ദാവീദിന്റെ അംഗരക്ഷകരുടെ അകമ്പടിയോടെ ഗീഹോനിലേക്കു കൊണ്ടുപോയി.
1KI 1:39 പുരോഹിതനായ സാദോക്ക് വിശുദ്ധകൂടാരത്തിൽനിന്ന് തൈലക്കൊമ്പെടുത്ത് ശലോമോനെ എണ്ണകൊണ്ട് അഭിഷേകംചെയ്തു. അതിനുശേഷം അവർ കാഹളമൂതി. സകലജനവും “ശലോമോൻരാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർപ്പിട്ടു.
1KI 1:40 അവർ കുഴലൂതിയും അത്യന്തം ആഹ്ലാദിച്ചുംകൊണ്ട് അദ്ദേഹത്തെ അനുഗമിച്ചു. അവരുടെ ആഹ്ലാദാഘോഷങ്ങളുടെ ആരവം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ മുഴങ്ങി.
1KI 1:41 വിരുന്നു കഴിഞ്ഞിരിക്കുമ്പോൾ അദോനിയാവും കൂടെയുള്ള അതിഥികളും ഈ ശബ്ദഘോഷം കേട്ടു. കാഹളനാദം കേട്ടപ്പോൾ, “നഗരത്തിൽ ഈ ശബ്ദഘോഷത്തിന്റെ കാരണമെന്ത്?” എന്ന് യോവാബു ചോദിച്ചു.
1KI 1:42 അദ്ദേഹം സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ അബ്യാഥാർപുരോഹിതന്റെ മകനായ യോനാഥാൻ വന്നെത്തി. ഉടനെതന്നെ അദോനിയാവു പറഞ്ഞു: “വരൂ! കയറിവരൂ! നിന്നെപ്പോലെ ആദരണീയനായ ഒരുവൻ കൊണ്ടുവരുന്നതു തീർച്ചയായും നല്ല വാർത്തയായിരിക്കും.”
1KI 1:43 യോനാഥാൻ അദോനിയാവിനോടു മറുപടി പറഞ്ഞു: “നമ്മുടെ യജമാനനായ ദാവീദുരാജാവ് ശലോമോനെ രാജാവാക്കിയിരിക്കുന്നു.
1KI 1:44 രാജാവ് അദ്ദേഹത്തോടൊപ്പം പുരോഹിതനായ സാദോക്കിനെയും പ്രവാചകനായ നാഥാനെയും യെഹോയാദായുടെ മകനായ ബെനായാവെയും കെരീത്യരെയും പ്ളേത്യരെയും അയച്ചു. അവർ അദ്ദേഹത്തെ രാജാവിന്റെ കോവർക്കഴുതപ്പുറത്തു കയറ്റി.
1KI 1:45 സാദോക്ക് പുരോഹിതനും നാഥാൻ പ്രവാചകനുംകൂടി അദ്ദേഹത്തെ ഗീഹോനിൽവെച്ച് രാജാവായി അഭിഷേകംചെയ്തു. അവിടെനിന്നും അവർ ആഹ്ലാദപൂർവം ആർത്തുവിളിച്ചുകൊണ്ടു കടന്നുപോയി. ഇതാണ് നഗരത്തിൽ മാറ്റൊലികൊള്ളുന്ന ഘോഷം. അങ്ങു കേൾക്കുന്ന ശബ്ദവും അതുതന്നെ.
1KI 1:46 അതിനുപുറമേ, ശലോമോൻ ഇപ്പോൾ രാജസിംഹാസനത്തിൽ ഇരിക്കുന്നു.
1KI 1:47 കൂടാതെ, രാജാവിന്റെ ഉദ്യോഗസ്ഥവൃന്ദവും നമ്മുടെ യജമാനനായ ദാവീദുരാജാവിനെ അനുമോദിക്കാനായി വന്നു. ‘അങ്ങയുടെ ദൈവം ശലോമോന്റെ നാമം അങ്ങയുടെ നാമത്തെക്കാൾ അധികം വിഖ്യാതമാക്കിത്തീർക്കട്ടെ; അദ്ദേഹത്തിന്റെ സിംഹാസനത്തെ അങ്ങയുടെ സിംഹാസനത്തെക്കാൾ മഹത്തരമാക്കിത്തീർക്കട്ടെ,’ എന്ന് അവർ ആശംസിച്ചു. രാജാവ് കിടക്കയിൽവെച്ചുതന്നെ യഹോവയെ നമസ്കരിച്ച് ആരാധിച്ചു:
1KI 1:48 ‘ഇന്ന് എന്റെ സിംഹാസനത്തിൽ എന്റെ അനന്തരാവകാശി ഇരിക്കുന്നത് എന്റെ കണ്ണിനു കാണുമാറാക്കിയ ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ!’ എന്ന് അദ്ദേഹം പ്രാർഥിച്ചു.”
1KI 1:49 ഇതു കേട്ട് അദോനിയാവിന്റെ അതിഥികളെല്ലാം ഭയന്നുവിറച്ചുകൊണ്ട്, എഴുന്നേറ്റു തങ്ങളുടെ വഴിക്കുപോയി.
1KI 1:50 എന്നാൽ അദോനിയാവ്, ശലോമോനെ ഭയപ്പെട്ട്, ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു.
1KI 1:51 “അദോനിയാവ് ശലോമോൻ രാജാവിനെ ഭയപ്പെട്ട് യാഗപീഠത്തിന്റെ കൊമ്പുകൾ പിടിച്ചിരിക്കുന്നു. ‘തന്റെ ദാസനായ എന്നെ വാൾകൊണ്ടു കൊല്ലുകയില്ലെന്ന് ശലോമോൻരാജാവ് ഇന്ന് എന്നോടു ശപഥംചെയ്യട്ടെ,’ എന്ന് അയാൾ പറയുന്നു,” എന്നിങ്ങനെ ആളുകൾ ശലോമോനെ വേഗം അറിയിച്ചു.
1KI 1:52 “അയാൾ യോഗ്യനെന്നു തെളിയുന്നപക്ഷം അയാളുടെ തലയിലെ ഒരു രോമംപോലും നിലത്തു വീഴുകയില്ല; മറിച്ച് അയാളിൽ തിന്മകണ്ടെത്തിയാൽ അയാൾ തീർച്ചയായും മരിക്കും,” എന്നു ശലോമോൻ കൽപ്പിച്ചു.
1KI 1:53 അതിനുശേഷം ശലോമോൻരാജാവ് ആളയച്ച് അദോനിയാവിനെ യാഗപീഠത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. അദോനിയാവു വന്ന് ശലോമോൻ രാജാവിനെ നമസ്കരിച്ചു. “താങ്കളുടെ ഭവനത്തിലേക്കു പൊയ്ക്കൊള്ളൂ,” എന്ന് ശലോമോൻ അയാളോടു കൽപ്പിച്ചു.
1KI 2:1 ദാവീദ് മരണാസന്നനായപ്പോൾ അദ്ദേഹം തന്റെ പുത്രനായ ശലോമോനോട് ഇപ്രകാരം കൽപ്പിച്ചു:
1KI 2:2 “ഭൂമിയിലുള്ള സകലരും പോകേണ്ട വഴിയിലൂടെ ഞാനും പോകുന്നു. നീ ശക്തനായിരിക്കുക; പൗരുഷം കാണിക്കുക.
1KI 2:3 നിന്റെ ദൈവമായ യഹോവയുടെ പ്രമാണങ്ങൾ പാലിക്കുക; അവിടത്തെ അനുസരിച്ച് ജീവിക്കുക. മോശയുടെ ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അവിടത്തെ ഉത്തരവുകളും കൽപ്പനകളും നിയമങ്ങളും അനുശാസനകളും അനുസരിക്കുക. എന്നാൽ നിന്റെ എല്ലാ പ്രവൃത്തികളിലും എല്ലാ വഴികളിലും നീ വിജയം കൈവരിക്കും.
1KI 2:4 ‘നിന്റെ പിൻഗാമികൾ തങ്ങളുടെ ജീവിതം സശ്രദ്ധം നയിക്കുകയും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടി എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിക്കുകയും ചെയ്താൽ ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ ഇല്ലാതെപോകുകയില്ല,’ എന്ന് യഹോവ എനിക്കു നൽകിയ വാഗ്ദാനം അവിടന്നു പാലിക്കുകതന്നെ ചെയ്യും.
1KI 2:5 “സെരൂയയുടെ മകനായ യോവാബ് എന്നോടു ചെയ്തത് എന്താണെന്നു നിനക്ക് അറിവുള്ളതാണല്ലോ: ഇസ്രായേലിന്റെ സൈന്യാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനോടും യേഥെരിന്റെ മകൻ അമാസയോടും ചെയ്തവതന്നെ! അവൻ സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ് അവരെ വധിച്ചു. അയാളുടെ അരപ്പട്ടയിലും കാലിലെ ചെരിപ്പിലും ആ രക്തംകൊണ്ട് കറപിടിപ്പിച്ചിരിക്കുന്നു.
1KI 2:6 നിനക്കു ലഭിച്ചിരിക്കുന്ന ജ്ഞാനമനുസരിച്ച് അയാളോടു പെരുമാറുക; അയാളുടെ തല നരയ്ക്കുന്നതിനും സമാധാനത്തോടെ ശവക്കുഴിയിലേക്കിറങ്ങുന്നതിനും അനുവദിക്കരുത്.
1KI 2:7 “എന്നാൽ, ഗിലെയാദിലെ ബർസില്ലായിയുടെ പുത്രന്മാരോടു കരുണ കാണിക്കുക; നിന്റെ മേശയിൽനിന്നു ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ അവർ എന്നും ഉണ്ടായിരിക്കട്ടെ! നിന്റെ സഹോദരനായ അബ്ശാലോമിന്റെമുമ്പിൽനിന്ന് ഞാൻ ഓടിപ്പോയപ്പോൾ അവർ എന്നോടൊപ്പം ഉണ്ടായിരുന്നു.
1KI 2:8 “ബഹൂരീമിൽനിന്നുള്ള ബെന്യാമീൻഗോത്രക്കാരനായ ഗേരയുടെ മകൻ ശിമെയി ഇവിടെ നിന്നോടൊപ്പമുണ്ടല്ലോ! ഞാൻ മഹനയീമിലേക്ക് ഓടിപ്പോയ ദിവസം എന്റെമേൽ കഠിനമായ ശാപവാക്കുകൾ ചൊരിഞ്ഞവനാണ് അയാൾ എന്ന് ഓർക്കുക. എന്നെ എതിരേൽക്കുന്നതിനായി അയാൾ യോർദാൻനദിയിലേക്ക് വന്നപ്പോൾ, ‘ഞാൻ നിന്നെ വാളാൽ കൊല്ലുകയില്ല’ എന്ന് യഹോവയുടെ നാമത്തിൽ ഞാൻ അയാളോടു ശപഥംചെയ്തിരുന്നു.
1KI 2:9 എന്നാൽ, ആ ശപഥംനിമിത്തം അയാളെ നിഷ്കളങ്കനായി കണക്കാക്കരുത്. നീ ജ്ഞാനിയല്ലോ! അയാളോട് എന്തു ചെയ്യണമെന്ന് നിനക്കറിയാം. അയാളുടെ നരച്ചതലയെ രക്തത്തോടെ ശവക്കുഴിയിലേക്കയയ്ക്കുക!”
1KI 2:10 ഇതിനുശേഷം, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; “ദാവീദിന്റെ നഗരത്തിൽ” അദ്ദേഹത്തെ സംസ്കരിച്ചു.
1KI 2:11 ദാവീദ് നാൽപ്പതുവർഷം ഇസ്രായേലിൽ ഭരണംനടത്തി—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
1KI 2:12 അങ്ങനെ, ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി. അദ്ദേഹത്തിന്റെ രാജത്വം ഏറ്റവും സുസ്ഥിരമായിത്തീർന്നു.
1KI 2:13 ഒരു ദിവസം ഹഗ്ഗീത്തിന്റെ മകനായ അദോനിയാവ് ശലോമോന്റെ അമ്മയായ ബേത്ത്-ശേബയെ ചെന്നുകണ്ടു. “നീ സമാധാനത്തോടെയോ വരുന്നത്?” എന്ന് ബേത്ത്-ശേബ അദ്ദേഹത്തോടു ചോദിച്ചു. “അതേ, സമാധാനത്തോടെതന്നെ,” അദ്ദേഹം മറുപടി പറഞ്ഞു.
1KI 2:14 “എനിക്ക് ഒരു കാര്യം പറയാനുണ്ട്,” അദ്ദേഹം തുടർന്നു. “നിനക്കു പറയാം,” അവൾ ഉത്തരം പറഞ്ഞു.
1KI 2:15 അദ്ദേഹം പറഞ്ഞു: “രാജത്വം എനിക്കു ലഭിക്കേണ്ടതായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ. സകല ഇസ്രായേലും എന്നെ അവരുടെ അടുത്ത രാജാവായി പ്രതീക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾക്കു മാറ്റംവന്നു. രാജ്യം എന്റെ സഹോദരന്റേതായിത്തീർന്നിരിക്കുന്നു; അത് യഹോവയിൽനിന്ന് അവനു ലഭിച്ചിരിക്കുന്നു.
1KI 2:16 ഇപ്പോൾ, ഞാനൊരു കാര്യം അപേക്ഷിക്കുകയാണ്; അതെനിക്കു നിരസിക്കരുത്.” “പറഞ്ഞുകൊള്ളൂ,” അവൾ പ്രതിവചിച്ചു.
1KI 2:17 അദോനിയാവ് പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ എനിക്കു ഭാര്യയായിത്തരണമെന്ന് ശലോമോൻ രാജാവിനോടു ദയവായി പറഞ്ഞാലും! നിങ്ങൾ പറഞ്ഞാൽ അദ്ദേഹം മുഖംതിരിച്ചുകളയുകയില്ല.”
1KI 2:18 “ശരി, നിനക്കുവേണ്ടി ഞാൻ രാജാവിനോടു സംസാരിക്കാം,” എന്ന് ബേത്ത്-ശേബ മറുപടി പറഞ്ഞു.
1KI 2:19 അദോനിയാവിനുവേണ്ടി സംസാരിക്കാൻ ബേത്ത്-ശേബ ശലോമോൻരാജാവിന്റെ അടുക്കൽ ചെന്നപ്പോൾ അദ്ദേഹം എഴുന്നേറ്റ് വണങ്ങി വന്ദനംചെയ്ത് മാതാവിനെ സ്വീകരിച്ചു. പിന്നെ അദ്ദേഹം സിംഹാസനത്തിൽ ഇരുന്നു. രാജമാതാവിനും അദ്ദേഹത്തോടൊപ്പം സിംഹാസനം നൽകി. അവർ അദ്ദേഹത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
1KI 2:20 ബേത്ത്-ശേബ രാജാവിനോട്: “എനിക്കൊരു ചെറിയ കാര്യം അപേക്ഷിക്കാനുണ്ട്; അതു നിരസിക്കരുത്” എന്നു പറഞ്ഞു. “എന്റെ അമ്മേ, ചോദിച്ചാലും, ഞാനതു നിരസിക്കുകയില്ല,” രാജാവു മറുപടികൊടുത്തു.
1KI 2:21 അപ്പോൾ, ബേത്ത്-ശേബ പറഞ്ഞത്: “ശൂനേംകാരിയായ അബീശഗിനെ നിന്റെ സഹോദരനായ അദോനിയാവിനു ഭാര്യയായി കൊടുത്താലും.”
1KI 2:22 ശലോമോൻ രാജാവു തന്റെ മാതാവിനോട്: “അദോനിയാവിനുവേണ്ടി ശൂനേംകാരിയായ അബീശഗിനെ ചോദിക്കുന്നതെന്തിന്? രാജ്യംതന്നെ അയാൾക്കുവേണ്ടി ചോദിക്കരുതോ? അയാൾ എന്റെ മൂത്ത സഹോദരനുമാണല്ലോ! അയാൾക്കുവേണ്ടിമാത്രമല്ല, പുരോഹിതനായ അബ്യാഥാരിനും സെരൂയയുടെ മകനായ യോവാബിനുംകൂടെ രാജ്യം ചോദിക്കരുതോ?”
1KI 2:23 അപ്പോൾ, ശലോമോൻരാജാവ് യഹോവയുടെ നാമത്തിൽ ശപഥംചെയ്തു പറഞ്ഞത്: “അദോനിയാവ് ഇത് ആവശ്യപ്പെട്ടത് അയാളുടെ ജീവനാശത്തിനല്ലെങ്കിൽ ദൈവം എന്നെ കഠിനമായി ശിക്ഷിക്കട്ടെ!
1KI 2:24 അതുകൊണ്ട്, എന്റെ പിതാവായ ദാവീദിന്റെ സിംഹാസനത്തിൽ എന്നെ സ്ഥിരപ്പെടുത്തുകയും, തന്റെ വാഗ്ദാനപ്രകാരം എനിക്കായി ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്ത ജീവനുള്ള യഹോവയാണെ, അദോനിയാവ് ഇന്നുതന്നെ വധിക്കപ്പെടും.”
1KI 2:25 ഉടനെ, ശലോമോൻരാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു; അദ്ദേഹം അദോനിയാവിനെ വെട്ടിക്കൊന്നു.
1KI 2:26 അതിനുശേഷം, പുരോഹിതനായ അബ്യാഥാരിനോടു രാജാവു കൽപ്പിച്ചത്: “അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്കു തിരിച്ചുപോകുക. നീ മരണയോഗ്യനാണ്; എന്നാൽ നീ എന്റെ പിതാവായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പേടകം ചുമന്നതുകൊണ്ടും എന്റെ പിതാവിന്റെ കഷ്ടതകളിലെല്ലാം പങ്കുചേർന്നതുകൊണ്ടും ഞാൻ നിന്നെ ഇപ്പോൾ കൊല്ലുന്നില്ല.”
1KI 2:27 ശലോമോൻ യഹോവയുടെ പൗരോഹിത്യത്തിൽനിന്ന് അബ്യാഥാരിനെ നീക്കംചെയ്തു. ഇപ്രകാരം, ഏലിയുടെ പിൻഗാമികളെക്കുറിച്ച് ശീലോവിൽവെച്ച് യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറി.
1KI 2:28 യോവാബ് ഈ വാർത്ത അറിഞ്ഞപ്പോൾ, അദ്ദേഹം യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളിൽ പിടിച്ചു. അദ്ദേഹം അബ്ശാലോമിന്റെ പക്ഷത്തു ചേർന്നിരുന്നില്ലെങ്കിലും അദോനിയാവിന്റെ പക്ഷംചേർന്നു പ്രവർത്തിച്ചിരുന്നു.
1KI 2:29 യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നിൽക്കുന്നു എന്ന് ശലോമോൻ രാജാവിന് അറിവുകൊടുത്തു. “നീ ചെന്ന് അവനെ വധിക്കുക!” എന്ന് ശലോമോൻ യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു.
1KI 2:30 ബെനായാവ് യഹോവയുടെ കൂടാരത്തിങ്കൽ വന്ന് യോവാബിനോട്: “ ‘നീ പുറത്തുവരിക,’ എന്ന് രാജാവു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. എന്നാൽ, “ഇല്ല, ഞാൻ ഇവിടെത്തന്നെ മരിക്കും” എന്ന് അദ്ദേഹം മറുപടി നൽകി. “ഇപ്രകാരം യോവാബ് മറുപടി നൽകി,” എന്ന് ബെനായാവ് രാജാവിനെ അറിയിച്ചു.
1KI 2:31 അപ്പോൾ രാജാവ് ബെനായാവിനോട്: “അയാൾ പറഞ്ഞതുപോലെതന്നെ ചെയ്യുക. അയാളെ വെട്ടിക്കൊന്നു കുഴിച്ചുമൂടുക. അങ്ങനെ യോവാബു കാരണംകൂടാതെ ചിന്തിയ നിഷ്കളങ്കരക്തത്തിന്റെ പാതകത്തിൽനിന്ന് എന്നെയും എന്റെ പിതാവിന്റെ ഭവനത്തെയും മോചിപ്പിക്കുക.
1KI 2:32 അയാൾ ചിന്തിയ രക്തത്തിന് യഹോവ പകരം നൽകട്ടെ! കാരണം, എന്റെ പിതാവായ ദാവീദിന്റെ അറിവുകൂടാതെയാണല്ലോ അയാൾ ഇസ്രായേൽ സൈന്യത്തിന്റെ അധിപനും നേരിന്റെ മകനുമായ അബ്നേരിനെയും, യെഹൂദാ സൈന്യത്തിന്റെ അധിപനും യേഥെരിന്റെ മകനുമായ അമാസയെയും വാളിനിരയാക്കിയത്. അവർ ഇരുവരും അയാളെക്കാൾ ഉത്തമന്മാരും നീതിമാന്മാരും ആയിരുന്നു.
1KI 2:33 അവരുടെ രക്തത്തിന്റെ പാതകം എന്നെന്നേക്കും യോവാബിന്റെ തലമേലും അയാളുടെ പിൻഗാമികളുടെ തലമേലും ഇരിക്കട്ടെ! എന്നാൽ ദാവീദിൻമേലും അദ്ദേഹത്തിന്റെ പിൻഗാമികളിൻമേലും ഭവനത്തിൻമേലും സിംഹാസനത്തിൻമേലും യഹോവയുടെ സമാധാനം എന്നെന്നേക്കും ഉണ്ടായിരിക്കട്ടെ!”
1KI 2:34 അങ്ങനെ, യെഹോയാദായുടെ മകനായ ബെനായാവു തിരികെച്ചെന്ന് യോവാബിനെ വെട്ടിക്കൊന്നു; അയാളെ മരുഭൂമിയിൽ അയാളുടെ സ്വന്തംഭൂമിയിൽ അടക്കംചെയ്തു.
1KI 2:35 രാജാവ് യോവാബിന്റെ സ്ഥാനത്ത് യെഹോയാദായുടെ മകനായ ബെനായാവിനെ സൈന്യാധിപനാക്കി, അബ്യാഥാരിനുപകരം സാദോക്കിനെ പുരോഹിതനായും നിയമിച്ചു.
1KI 2:36 അതിനുശേഷം രാജാവ് ആളയച്ചു ശിമെയിയെ വരുത്തി, “നീ ജെറുശലേമിൽ ഒരു വീട് പണിത് അവിടെ പാർക്കുക, എന്നാൽ, മറ്റെങ്ങും പോകരുത്.
1KI 2:37 ജെറുശലേംവിട്ട് കിദ്രോൻതോടു കടക്കുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക. നിന്റെ രക്തം നിന്റെ തലമേൽത്തന്നെ ഇരിക്കും” എന്നു കൽപ്പിച്ചു.
1KI 2:38 ശിമെയി രാജാവിനോട്: “അതു നല്ലവാക്ക്; എന്റെ യജമാനനായ രാജാവു കൽപ്പിച്ചതുപോലെ അങ്ങയുടെ ദാസൻ ചെയ്യാം” എന്നു പറഞ്ഞു. അങ്ങനെ, ശിമെയി കുറെക്കാലം ജെറുശലേമിൽ താമസിച്ചു.
1KI 2:39 എന്നാൽ, മൂന്നുവർഷം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ ജെറുശലേമിൽനിന്ന് ഗത്തിലെ രാജാവും മയഖായുടെ മകനുമായ ആഖീശിന്റെ അടുത്തേക്ക് ഓടിപ്പോയി. “താങ്കളുടെ അടിമകൾ ഗത്തിലുണ്ട്,” എന്ന് ശിമെയിക്ക് അറിവുകിട്ടി.
1KI 2:40 ശിമെയി തന്റെ കഴുതയ്ക്കു കോപ്പിട്ട് അടിമകളെത്തിരക്കി, ഗത്തിൽ ആഖീശിന്റെ അടുത്തേക്കുപോയി. ഗത്തിൽനിന്ന് അയാൾ തന്റെ അടിമകളെ തിരികെക്കൊണ്ടുവന്നു.
1KI 2:41 ശിമെയി ജെറുശലേമിൽനിന്ന് ഗത്തിലേക്കു പോയി എന്നും തിരിച്ചുവന്നു എന്നും ശലോമോന് അറിവുകിട്ടി.
1KI 2:42 രാജാവു ശിമെയിയെ വിളിച്ചുവരുത്തി: “ ‘ജെറുശലേംവിട്ടു മറ്റെവിടെയെങ്കിലും പോകുന്നനാളിൽ നീ മരിക്കും എന്നു തീർച്ചയാക്കിക്കൊള്ളുക,’ എന്നു ഞാൻ നിനക്കു മുന്നറിയിപ്പു നൽകുകയും നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ ശപഥംചെയ്യിക്കുകയും ചെയ്തതല്ലേ? ‘അങ്ങു കൽപ്പിക്കുന്നതു നല്ലവാക്ക്; ഞാൻ അനുസരിച്ചുകൊള്ളാം,’ എന്ന് അന്നു നീ എന്നോടു പറഞ്ഞല്ലോ?
1KI 2:43 പിന്നെ, നീ യഹോവയോടു ചെയ്ത ശപഥം പാലിക്കാതെയും ഞാൻ നിനക്കു നൽകിയ കൽപ്പന അനുസരിക്കാതിരിക്കുകയും ചെയ്തത് എന്തുകൊണ്ട്?”
1KI 2:44 രാജാവു പിന്നെയും ശിമെയിയോടു പറഞ്ഞത്: “എന്റെ പിതാവായ ദാവീദിനോടു നീ ചെയ്ത തിന്മകളെല്ലാം നിന്റെ ഹൃദയത്തിൽ നിനക്ക് അറിയാമല്ലോ! നിന്റെ ദുഷ്ടതയ്ക്കെല്ലാം യഹോവ നിനക്കുപകരം നൽകും.
1KI 2:45 എന്നാൽ, ശലോമോൻരാജാവ് അനുഗ്രഹിക്കപ്പെട്ടവനായിരിക്കും. ദാവീദിന്റെ സിംഹാസനം യഹോവയുടെമുമ്പാകെ എന്നെന്നേക്കും സുസ്ഥിരമായിരിക്കും.”
1KI 2:46 അതിനുശേഷം, രാജാവ് യെഹോയാദായുടെ മകനായ ബെനായാവിനു കൽപ്പനകൊടുത്തു. അയാൾ ചെന്ന് ശിമെയിയെ വെട്ടിക്കൊന്നു. അങ്ങനെ രാജ്യം ശലോമോന്റെ കരങ്ങളിൽ സുസ്ഥിരമായി.
1KI 3:1 ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മകളെ വിവാഹംകഴിച്ച് അദ്ദേഹവുമായി ഒരു ബന്ധം സ്ഥാപിച്ചു. തന്റെ അരമനയും യഹോവയുടെ ആലയവും ജെറുശലേമിനു ചുറ്റുമുള്ള മതിലും പണിതുതീരുന്നതുവരെ ശലോമോൻ അവളെ കൊണ്ടുവന്ന് ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.
1KI 3:2 യഹോവയുടെ നാമത്തിൽ ഒരു ആലയം അന്നുവരെയും പണിയപ്പെട്ടിരുന്നില്ല. അതുകൊണ്ട്, ഇസ്രായേൽജനം അപ്പോഴും മലകളിൽ യാഗമർപ്പിക്കുക പതിവായിരുന്നു.
1KI 3:3 ശലോമോനും മലകളിൽ ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തിരുന്നു. അതൊഴികെ മറ്റെല്ലാ കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ ദാവീദിന്റെ നിർദേശങ്ങൾ പാലിച്ച് യഹോവയോടുള്ള സ്നേഹം പ്രകടമാക്കി.
1KI 3:4 ഒരിക്കൽ, ശലോമോൻരാജാവ് യാഗങ്ങൾ അർപ്പിക്കാനായി ഗിബെയോനിലേക്കു പോയി. ആ കാലത്ത് ജനം യാഗമർപ്പിച്ചിരുന്ന മലകളിൽ ഏറ്റവും പ്രാധാന്യമുള്ളത് അവിടെയായിരുന്നു. അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.
1KI 3:5 ഗിബെയോനിൽവെച്ച് ആ രാത്രിയിൽ ഒരു സ്വപ്നത്തിൽ യഹോവ ശലോമോനു പ്രത്യക്ഷനായി. “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ നിനക്കു തരും,” എന്നു ദൈവം അരുളിച്ചെയ്തു.
1KI 3:6 ശലോമോൻ അതിനു മറുപടി പറഞ്ഞത്: “എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് അങ്ങയുടെമുമ്പാകെ സത്യസന്ധതയോടും നീതിയോടും ഹൃദയപരമാർഥതയോടുംകൂടെ ജീവിച്ചു. അതുകൊണ്ട്, അവിടന്ന് അദ്ദേഹത്തോട് വലിയ ദയ കാണിക്കുകയും അവിടത്തെ ആ വലിയ ദയ ഇന്നുവരെ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിക്കാൻ അവന് ഒരു മകനെ നൽകുകയും ചെയ്തിരിക്കുന്നു.
1KI 3:7 “എന്റെ ദൈവമായ യഹോവേ, അവിടന്ന് ഇപ്പോൾ ഈ ദാസനെ, അടിയന്റെ പിതാവായ ദാവീദിനു പകരം രാജാവാക്കിയിരിക്കുന്നു. എന്നാൽ, ഞാനോ ഒരു ബാലനത്രേ. കർത്തവ്യങ്ങൾ എങ്ങനെ നിർവഹിക്കേണം എന്നെനിക്കറിവില്ല.
1KI 3:8 അങ്ങു തെരഞ്ഞെടുത്തതും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്തവിധം അസംഖ്യവുമായ ഒരു മഹാജനതയുടെ മധ്യേ അവിടത്തെ ഈ ദാസൻ ആയിരിക്കുന്നു.
1KI 3:9 അതുകൊണ്ട്, നന്മയും തിന്മയും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തെ ഭരിക്കാൻ വിവേകമുള്ള ഒരു ഹൃദയം അവിടത്തെ ഈ ദാസനു തരണമേ! അതില്ലാതെ അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും?”
1KI 3:10 ശലോമോൻ ഈ കാര്യം ചോദിച്ചതിൽ കർത്താവ് സംപ്രീതനായി.
1KI 3:11 ദൈവം അദ്ദേഹത്തോട് പ്രതിവചിച്ചത്: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ അപേക്ഷിക്കാതെ നീതിനിർവഹണത്തിനുള്ള വിവേകംമാത്രം അപേക്ഷിച്ചിരിക്കുകയാൽ,
1KI 3:12 ഞാൻ നിന്റെ അപേക്ഷപോലെ പ്രവർത്തിക്കും. ജ്ഞാനവും വിവേകവുമുള്ള ഹൃദയം ഞാൻ നിനക്കു നൽകും. നിനക്കു സമനായവൻ മുമ്പ് ഉണ്ടായിട്ടില്ല; നിനക്കുശേഷം ഇനി ഉണ്ടാകുകയുമില്ല.
1KI 3:13 ഇതു കൂടാതെ, നീ അപേക്ഷിക്കാത്തവയായ സമ്പത്തും ബഹുമതിയുംകൂടെ ഞാൻ നിനക്കു നൽകും. അതുമൂലം, രാജാക്കന്മാരിൽ നിനക്കു സമനായി യാതൊരുവനും നിന്റെ ആയുഷ്കാലത്ത് ഉണ്ടായിരിക്കുകയില്ല.
1KI 3:14 നിന്റെ പിതാവായ ദാവീദ് ജീവിച്ചതുപോലെ നീ എന്റെ ഉത്തരവുകളും കൽപ്പനകളും അനുസരിച്ച് എന്റെ വഴികളിൽ ജീവിച്ചാൽ ഞാൻ നിനക്കു ദീർഘായുസ്സും നൽകും.”
1KI 3:15 ശലോമോൻ ഉറക്കമുണർന്നപ്പോൾ അത് ഒരു സ്വപ്നമായിരുന്നു എന്ന് സ്വയം മനസ്സിലാക്കി. അദ്ദേഹം ജെറുശലേമിൽ മടങ്ങിവന്നു; കർത്താവിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിന്ന് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. അതിനുശേഷം, തന്റെ സകല ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും അദ്ദേഹം ഒരു വിരുന്നു നൽകി.
1KI 3:16 അതിനുശേഷം, വേശ്യകളായ രണ്ടു സ്ത്രീകൾ ഒരു പരാതിയുമായി രാജസന്നിധിയിലെത്തി.
1KI 3:17 അവരിൽ ഒരുവൾ പറഞ്ഞത്: “യജമാനനേ, അടിയനും ഈ സ്ത്രീയും ഒരു വീട്ടിൽത്തന്നെ താമസിക്കുന്നു. ഇവൾ എന്റെകൂടെ ഉണ്ടായിരുന്നപ്പോൾത്തന്നെ എനിക്കൊരു കുഞ്ഞുജനിച്ചു.
1KI 3:18 എനിക്കു കുഞ്ഞു ജനിച്ചതിന്റെ മൂന്നാംദിവസം ഇവൾക്കും ഒരു കുഞ്ഞുജനിച്ചു. വീട്ടിൽ ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചിരുന്നത്. വീട്ടിൽ ഞങ്ങൾ രണ്ടുപേരുമല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല.
1KI 3:19 “എന്നാൽ, രാത്രിയിൽ ഈ സ്ത്രീ തന്റെ കുഞ്ഞിന്റെമേൽ അറിയാതെ കിടന്നുപോയതിനാൽ അതു മരിച്ചുപോയി.
1KI 3:20 അവിടത്തെ ദാസിയായ അടിയൻ ഉറക്കത്തിലായിരുന്നപ്പോൾ, രാത്രിയിൽ ഇവൾ എഴുന്നേറ്റ് അടിയന്റെ അരികിൽനിന്നും കുഞ്ഞിനെ എടുത്ത് അവളുടെ വശത്തും തന്റെ മരിച്ച കുഞ്ഞിനെ അടിയന്റെ വശത്തും കിടത്തി.
1KI 3:21 പ്രഭാതത്തിൽ അടിയൻ കുഞ്ഞിനു മുല കൊടുക്കാനായി എഴുന്നേറ്റപ്പോൾ അതു മരിച്ചുകിടക്കുന്നതായി കണ്ടു. എന്നാൽ, പുലർകാലവെളിച്ചത്തിൽ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയന്റെ കുഞ്ഞല്ലെന്ന് മനസ്സിലായി.”
1KI 3:22 അപ്പോൾ മറ്റേ സ്ത്രീ പറഞ്ഞത്: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ച കുഞ്ഞാണു നിന്റേത്.” എന്നാൽ, ആദ്യത്തെ സ്ത്രീ പറഞ്ഞത്: “അല്ല! മരിച്ച കുഞ്ഞാണു നിന്റേത്; ജീവനുള്ള കുഞ്ഞ് എന്റേതാണ്” ഇങ്ങനെ, അവർ രാജാവിന്റെ മുമ്പിൽ തർക്കിച്ചുകൊണ്ടിരുന്നു.
1KI 3:23 അപ്പോൾ രാജാവു പറഞ്ഞത്: “ ‘ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ്,’ എന്ന് ഇവൾ പറയുന്നു; അല്ല, ‘മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ്,’ എന്ന് മറ്റവളും പറയുന്നു.”
1KI 3:24 അപ്പോൾ, “ഒരു വാൾ കൊണ്ടുവരിക!” എന്നു രാജാവു കൽപ്പിച്ചു. പരിചാരകർ രാജാവിനുവേണ്ടി ഒരു വാൾ കൊണ്ടുവന്നു.
1KI 3:25 അപ്പോൾ അദ്ദേഹം ആജ്ഞാപിച്ചത്: “ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളർക്കുക; ഒരുപകുതി ഒരുവൾക്കും മറ്റേപകുതി മറ്റവൾക്കും കൊടുക്കുക.”
1KI 3:26 ഉടനെ, ജീവനുള്ള കുഞ്ഞിന്റെ യഥാർഥ മാതാവ്, കുഞ്ഞിനോടുള്ള ആർദ്രസ്നേഹത്താൽ രാജാവിനോട് വിളിച്ചുപറഞ്ഞത്: “അയ്യോ! എന്റെ യജമാനനേ, ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ! അതിനെ അവൾക്കു കൊടുത്താലും!” എന്നാൽ, മറ്റേ സ്ത്രീ: “വേണ്ട, എനിക്കും വേണ്ട നിനക്കും വേണ്ട. അതിനെ രണ്ടായി പിളർക്കട്ടെ!” എന്നു പറഞ്ഞു.
1KI 3:27 ഉടനെ, രാജാവു വിധി പ്രസ്താവിച്ചത്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; അതിനെ ഒന്നാമത്തെ സ്ത്രീക്കു കൊടുക്കുക; അവളാണ് അതിന്റെ അമ്മ.”
1KI 3:28 രാജാവു കൽപ്പിച്ച വിധി ഇസ്രായേലെല്ലാം അറിഞ്ഞു. നീതി നടപ്പാക്കുന്നതിന് ദൈവത്തിന്റെ ജ്ഞാനം അദ്ദേഹത്തിനുണ്ടെന്ന് അവർക്കു ബോധ്യമായി. അതുകൊണ്ട്, ജനം അദ്ദേഹത്തെ വളരെ ആദരവോടുകൂടിയാണു കണ്ടത്.
1KI 4:1 അങ്ങനെ ശലോമോൻ സമസ്ത ഇസ്രായേലിന്മേലും രാജാവായി വാണു.
1KI 4:2 അദ്ദേഹത്തിന്റെ പ്രമുഖ ഉദ്യോഗസ്ഥന്മാർ ഇവരായിരുന്നു: സാദോക്കിന്റെ മകനായ അസര്യാവായിരുന്നു പുരോഹിതൻ;
1KI 4:3 ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും ആയിരുന്നു ലേഖകന്മാർ; അഹീലൂദിന്റെ പുത്രനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകൻ;
1KI 4:4 യെഹോയാദായുടെ പുത്രനായ ബെനായാവ് സർവസൈന്യാധിപൻ; സാദോക്കും അബ്യാഥാരും പുരോഹിതന്മാർ;
1KI 4:5 നാഥാന്റെ പുത്രനായ അസര്യാവ് പ്രാദേശികഭരണാധിപന്മാരുടെ മേലധികാരി; നാഥാന്റെ മറ്റൊരു പുത്രനായ സബൂദ് പുരോഹിതനും രാജാവിന്റെ ഉപദേശകനുമായിരുന്നു;
1KI 4:6 അഹീശാർ രാജകൊട്ടാരം ഭരണാധിപൻ; അബ്ദയുടെ പുത്രനായ അദോനിരാം നിർബന്ധിതവേലക്കാരുടെ മേധാവി.
1KI 4:7 രാജാവിനും രാജകുടുംബത്തിനും ഭക്ഷണപദാർഥങ്ങൾ എത്തിച്ചുകൊടുക്കാൻ ഇസ്രായേലിൽ എല്ലായിടത്തുമായി പന്ത്രണ്ടു പ്രാദേശികഭരണാധിപന്മാർ ശലോമോന് ഉണ്ടായിരുന്നു. അവർ ഓരോരുത്തരും വർഷത്തിൽ ഓരോ മാസം അവ എത്തിച്ചുകൊടുക്കും.
1KI 4:8 അവരുടെ പേരുകൾ ഇവയാണ്: എഫ്രയീം മലനാട്ടിൽ, ബെൻ-ഹൂർ;
1KI 4:9 മാക്കസ്, ശാൽബീം, ബേത്-ശേമെശ്, ഏലോൻ-ബേത്ത്-ഹാനാൻ എന്നീ സ്ഥലങ്ങളിൽ, ബെൻദേക്കെർ;
1KI 4:10 അരുബ്ബോത്തിൽ, ബെൻ-ഹേസെദ്; സോഖോവും ഹേഫെർ ദേശംമുഴുവനും അദ്ദേഹത്തിന്റെ അധികാരപരിധിക്കുള്ളിലായിരുന്നു.
1KI 4:11 നാഫത്ത്-ദോറിൽ, ബെൻ-അബീനാദാബ്; ഇദ്ദേഹം ശലോമോന്റെ മകളായ താഫത്തിനെ വിവാഹംകഴിച്ചിരുന്നു.
1KI 4:12 താനാക്കിലും, മെഗിദ്ദോവിലും, ബേത്-ശയാൻ ദേശത്തുമുഴുവനും, അഹീലൂദിന്റെ മകനായ ബാനാ; ബേത്-ശയാൽദേശം യെസ്രീലിനു താഴെയുള്ള സാരേഥാനോടു ചേർന്നുകിടക്കുന്നതും യോക്മെയാമിനു കുറുകെ ബേത്ത്-ശെയാൻമുതൽ ആബേൽ-മെഹോലാവരെ വ്യാപിച്ചുകിടക്കുന്നതും ആയിരുന്നു.
1KI 4:13 ഗിലെയാദിലെ രാമോത്തിൽ, ബെൻ-ഗേബെർ; ഗിലെയാദുദേശത്തിൽ മനശ്ശെയുടെ പുത്രനായ യായീർ താമസിച്ചിരുന്ന ദേശവും കെട്ടിയുറപ്പിച്ചതും വെങ്കലയോടാമ്പലുകളുള്ള അറുപതു നഗരങ്ങൾ ഉൾപ്പെട്ട ബാശാൻ ദേശത്തിലെ അർഗോബുദേശവും ഇദ്ദേഹത്തിന്റെ കീഴിലായിരുന്നു.
1KI 4:14 മഹനയീമിൽ, ഇദ്ദോയുടെ പുത്രനായ അഹീനാദാബ്;
1KI 4:15 നഫ്താലിയിൽ, അഹീമാസ്; ശലോമോന്റെ മകളായ ബാസമത്തിനെ ഇദ്ദേഹം വിവാഹംകഴിച്ചിരുന്നു.
1KI 4:16 ആശേരിലും ബെയാലോത്തിലും ഹൂശായിയുടെ പുത്രനായ ബാനാ;
1KI 4:17 യിസ്സാഖാരിൽ, പാരൂഹിന്റെ പുത്രൻ യെഹോശാഫാത്ത്;
1KI 4:18 ബെന്യാമീനിൽ, ഏലയുടെ പുത്രൻ ശിമെയി;
1KI 4:19 അമോര്യരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും രാജ്യമായ ഗിലെയാദിൽ, ഹൂരിന്റെ പുത്രൻ ഗേബെർ. ഇവർ കൂടാതെ യെഹൂദാദേശത്തും ഒരു പ്രാദേശിക ഭരണകർത്താവ് ഉണ്ടായിരുന്നു.
1KI 4:20 യെഹൂദ്യയിലെയും ഇസ്രായേലിലെയും ജനം കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. അവർ ഭക്ഷിച്ചുപാനംചെയ്ത് വളരെ ആനന്ദത്തോടെയാണു കഴിഞ്ഞിരുന്നത്.
1KI 4:21 യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യരുടെദേശവും ഈജിപ്റ്റിന്റെ അതിരുവരെയുള്ള സകലരാജ്യങ്ങളും ശലോമോൻ ഭരിച്ചിരുന്നു. അവർ ശലോമോനു കപ്പം കൊണ്ടുവരികയും അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ കീഴടങ്ങിപ്പാർക്കുകയും ചെയ്തിരുന്നു.
1KI 4:22 ശലോമോന്റെ ഒരു ദിവസത്തെ ഭക്ഷണച്ചെലവ്: മുപ്പതുകോർ നേരിയമാവ്, അറുപതുകോർ സാധാരണമാവ്,
1KI 4:23 മാനുകൾ, കലമാനുകൾ, ആൺപുള്ളിമാനുകൾ, പുഷ്ടിവരുത്തിയ പക്ഷികൾ എന്നിവകൂടാതെ, പത്തു വളർത്തുമാടുകൾ, മേച്ചിൽപ്പുറത്തു മേഞ്ഞുനടക്കുന്ന ഇരുപതുകാളകൾ, നൂറ് ചെമ്മരിയാടുകളും കോലാടുകളും, ഇവയെല്ലാമായിരുന്നു.
1KI 4:24 യൂഫ്രട്ടീസ് നദിക്കു പടിഞ്ഞാറ് തിപ്സഹുമുതൽ ഗസ്സാവരെയുള്ള സകലരാജ്യങ്ങളും അദ്ദേഹം ഭരിച്ചു. എല്ലാ അതിർത്തിയിലും സമാധാനം നിലനിന്നിരുന്നു.
1KI 4:25 ശലോമോന്റെ ഭരണകാലത്തെല്ലാം യെഹൂദയും ഇസ്രായേലും ദാൻമുതൽ ബേർ-ശേബാവരെ ഓരോരുത്തരും അവരവരുടെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും തണലിൽ എന്നപോലെ സുരക്ഷിതരായി ജീവിച്ചു.
1KI 4:26 ശലോമോന് പന്തീരായിരം കുതിരപ്പട്ടാളവും കുതിരകളെ കെട്ടുന്നതിന് നാലായിരം കുതിരലായങ്ങളും ഉണ്ടായിരുന്നു.
1KI 4:27 പ്രാദേശികഭരണാധിപന്മാർ ഓരോരുത്തരും താന്താങ്ങളുടെ തവണയനുസരിച്ചുള്ള മാസങ്ങളിൽ ശലോമോൻരാജാവിനുവേണ്ടിയും അദ്ദേഹത്തിന്റെ തീൻമേശയിങ്കലുള്ളവർക്കുവേണ്ടിയും ഭക്ഷ്യവിഭവങ്ങൾ യാതൊരുവിധ കുറവുംകൂടാതെ എത്തിച്ചുകൊടുത്തിരുന്നു.
1KI 4:28 രഥക്കുതിരകൾക്കും മറ്റുകുതിരകൾക്കും ആവശ്യമായ യവവും വൈക്കോലും അവരവരുടെ മുറപ്രകാരം അവ നിൽക്കുന്ന സ്ഥലങ്ങളിൽ അവർ എത്തിച്ചുകൊടുക്കുമായിരുന്നു.
1KI 4:29 ദൈവം ശലോമോന് ജ്ഞാനവും അതിമഹത്തായ ഉൾക്കാഴ്ചയും കടൽത്തീരംപോലെ പരപ്പേറിയ പരിജ്ഞാനവും പ്രദാനംചെയ്തു.
1KI 4:30 സകലപൗരസ്ത്യദേശവാസികളുടെ ജ്ഞാനത്തെക്കാളും ഈജിപ്റ്റിന്റെ ജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠതരമായിരുന്നു.
1KI 4:31 സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാൻ, മാഹോലിന്റെ പുത്രന്മാരായ ഹേമാൻ, കൽക്കോൽ, ദർദ എന്നിവരെക്കാളും അദ്ദേഹം കൂടുതൽ ജ്ഞാനിയായിരുന്നു. അയൽരാജ്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കീർത്തി വ്യാപിച്ചു.
1KI 4:32 മൂവായിരം സദൃശ്യവാക്യങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും അദ്ദേഹം രചിച്ചു.
1KI 4:33 ലെബാനോനിലെ ദേവദാരുമുതൽ മതിലിന്മേൽ കിളിർക്കുന്ന ഈസോപ്പുവരെയുള്ള സസ്യജാലങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. മൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും മത്സ്യങ്ങളെയും അദ്ദേഹം പരാമർശവിഷയമാക്കി.
1KI 4:34 ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ സകലരാഷ്ട്രത്തലവന്മാരുടെയും അടുക്കൽനിന്ന് അനവധി സ്ഥാനപതികൾ ശലോമോന്റെ ജ്ഞാനവചനങ്ങൾ കേൾക്കാൻ എത്തിയിരുന്നു.
1KI 5:1 ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ പിൻതുടർച്ചാവകാശിയായി വാഴുന്നതിന് അഭിഷേകം ചെയ്യപ്പെട്ടു എന്ന് സോരിലെ രാജാവായ ഹീരാമിന് അറിവുകിട്ടി. അദ്ദേഹം എപ്പോഴും ദാവീദുരാജാവുമായി സൗഹൃദത്തിലായിരുന്നു. അതുകൊണ്ട് ഹീരാം ശലോമോന്റെ അടുക്കൽ സ്ഥാനപതികളെ അയച്ച് അദ്ദേഹത്തെ അനുമോദിച്ചു.
1KI 5:2 ശലോമോൻ ഹീരാംരാജാവിന് ഇപ്രകാരം ഒരു സന്ദേശം തിരികെ അയച്ചു:
1KI 5:3 “എന്റെ പിതാവായ ദാവീദിന്റെ ശത്രുക്കളെ യഹോവ അദ്ദേഹത്തിന്റെ കാൽക്കീഴാക്കുന്നതുവരെ അദ്ദേഹത്തിന് ചുറ്റുമുള്ള സകലരാജ്യങ്ങളോടും യുദ്ധത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ, തന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല എന്നു താങ്കൾക്കറിയാമല്ലോ!
1KI 5:4 എന്നാൽ, എനിക്കിപ്പോൾ ഒരു പ്രതിയോഗിയോ വിഘ്നമോ ഇല്ല. എന്റെ ദൈവമായ യഹോവ എനിക്ക് എല്ലാഭാഗത്തും സ്വസ്ഥത നൽകിയിരിക്കുന്നു.
1KI 5:5 ‘നിനക്കുപകരം നിന്റെ സിംഹാസനത്തിൽ ഞാൻ അവരോധിക്കുന്ന നിന്റെ മകൻ എന്റെ നാമത്തിന് ഒരു ആലയം നിർമിക്കും,’ എന്ന് യഹോവ എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തപ്രകാരം ഞാൻ എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം നിർമിക്കാൻ ആലോചിക്കുന്നു.
1KI 5:6 “ആകയാൽ, ലെബാനോനിൽനിന്ന് എനിക്കുവേണ്ടി ദേവദാരുക്കൾ മുറിക്കാൻ കൽപ്പന കൊടുത്താലും! എന്റെ സേവകരും താങ്കളുടെ സേവകരോടൊപ്പം ജോലിചെയ്യുന്നതായിരിക്കും. താങ്കളുടെ ആളുകൾക്ക് താങ്കൾ നിശ്ചയിക്കുന്ന വേതനവും ഞാൻ നൽകുന്നതായിരിക്കും. മരം മുറിക്കുന്നതിൽ സീദോന്യരെപ്പോലെ വൈദഗ്ദ്ധ്യമുള്ളവർ ഞങ്ങൾക്കില്ല എന്ന് അങ്ങേക്കറിയാമല്ലോ.”
1KI 5:7 ശലോമോൻ അയച്ച സന്ദേശം വായിച്ചുകേട്ടപ്പോൾ ഹീരാം അത്യധികം സന്തോഷിച്ചു. “ഈ മഹാജനതയെ ഭരിക്കാൻ ഇത്ര ജ്ഞാനമുള്ള ഒരു പുത്രനെ ദാവീദിനു നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് അദ്ദേഹം പ്രതികരിച്ചു.
1KI 5:8 ഹീരാം ഇപ്രകാരമൊരു മറുപടിയും ശലോമോന് കൊടുത്തയച്ചു: “അങ്ങ് കൊടുത്തയച്ച സന്ദേശം എനിക്കു ലഭിച്ചു. ദേവദാരുക്കളും സരളമരങ്ങളും തരുന്ന കാര്യത്തിൽ അങ്ങ് ആഗ്രഹിക്കുന്നതുപോലെയെല്ലാം ഞാൻ ചെയ്യാം.
1KI 5:9 എന്റെ ജോലിക്കാർതന്നെ ലെബാനോനിൽനിന്നു തടികൾ മെഡിറ്ററേനിയൻ കടലിലേക്ക് ഇറക്കി അവിടെനിന്ന് ചങ്ങാടങ്ങളാക്കി അങ്ങു പറയുന്ന സ്ഥലത്ത് കടൽവഴിയായി എത്തിച്ച് അതിന്റെ കെട്ട് അഴിച്ചുതരുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ചെയ്യും. തുടർന്ന് അവരിൽനിന്ന് അങ്ങ് അവ ഏറ്റുവാങ്ങുമല്ലോ. എന്റെ രാജഗൃഹത്തിനുവേണ്ട ഭക്ഷണസാധനങ്ങൾ എത്തിച്ചുതരുന്ന കാര്യത്തിൽ എന്റെ ആഗ്രഹവും സാധിച്ചുതന്നാലും.”
1KI 5:10 ഇപ്രകാരം, ഹീരാം ശലോമോന് ആവശ്യമായിരുന്ന ദേവദാരുക്കളും സരളമരങ്ങളും നൽകിവന്നു.
1KI 5:11 ശലോമോനാകട്ടെ, ഹീരാമിന്റെ ഗൃഹത്തിന് 20,000 കോർ ഗോതമ്പും ആട്ടിയെടുത്ത 20,000 കോർ ഒലിവെണ്ണയും ഭക്ഷണത്തിനായി കൊടുത്തുപോന്നു. ശലോമോൻ വർഷംതോറും ഇവ ഹീരാമിന് കൊടുത്തുകൊണ്ടിരുന്നു.
1KI 5:12 യഹോവ, താൻ വാഗ്ദാനം ചെയ്തിരുന്നപ്രകാരം ശലോമോനു ജ്ഞാനം നൽകി. ഹീരാമും ശലോമോനുംതമ്മിൽ സമാധാനത്തിൽ തുടരുകയും ഇരുവരും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു.
1KI 5:13 അതിനുശേഷം, ശലോമോൻരാജാവ് സകല ഇസ്രായേലിൽനിന്നും നിർബന്ധിതവേലയ്ക്കായി മുപ്പതിനായിരം ആളുകളെ നിയോഗിച്ചു.
1KI 5:14 അദ്ദേഹം അവരെ പതിനായിരംപേർവീതമുള്ള ഓരോ സംഘമായി മാസംതോറും ലെബാനോനിലേക്ക് മാറിമാറി അയച്ചുകൊണ്ടിരുന്നു. അവർ ഒരുമാസം ലെബാനോനിൽ ജോലിചെയ്തശേഷം രണ്ടുമാസം സ്വഭവനങ്ങളിൽ താമസിച്ചിരുന്നു. നിർബന്ധിതമായി വേലചെയ്യുന്നവരുടെ മേധാവി അദോനിരാം ആയിരുന്നു.
1KI 5:15 ശലോമോന് മലകളിൽ എഴുപതിനായിരം ചുമട്ടുകാരും എൺപതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
1KI 5:16 മൂവായിരത്തി മുന്നൂറു പ്രധാനകാര്യസ്ഥന്മാർ ഇവർക്കു മേൽനോട്ടം വഹിച്ചിരുന്നു.
1KI 5:17 രാജകൽപ്പനപ്രകാരം ചെത്തിയൊരുക്കിയ കല്ലുകൊണ്ട് ദൈവാലയത്തിന് അടിത്തറ പണിയുന്നതിന് അവർ വിലപിടിപ്പുള്ള വലിയ കല്ലുകൾ പാറമടയിൽനിന്നു വെട്ടിയെടുത്തു.
1KI 5:18 ശലോമോന്റെയും ഹീരാമിന്റെയും ശില്പികളും, ഗിബലിൽനിന്നുള്ളവരും ദൈവാലയനിർമാണത്തിനുള്ള കല്ലുകളും തടികളും ചെത്തിമിനുക്കി.
1KI 6:1 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടുവന്നതിന്റെ നാനൂറ്റി എൺപതാംവർഷം—ശലോമോൻ ഇസ്രായേലിൽ ഭരണമേറ്റതിന്റെ നാലാംവർഷം—രണ്ടാംമാസമായ സീവുമാസത്തിൽ അദ്ദേഹം യഹോവയ്ക്ക് ഒരു ആലയം നിർമിക്കാൻ ആരംഭിച്ചു.
1KI 6:2 ശലോമോൻരാജാവ് യഹോവയ്ക്കു നിർമിച്ച ദൈവാലയം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു.
1KI 6:3 ആലയത്തിന്റെ വിശാലമായ മുറിക്കു മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കൊത്തവണ്ണം, ഇരുപതുമുഴം നീളവും മുൻവശത്തേക്കു പത്തുമുഴം വീതിയിൽ തള്ളിനിൽക്കുന്നതുമായിരുന്നു.
1KI 6:4 ദൈവാലയഭിത്തിക്കിണങ്ങിയ ജനാലകളും അദ്ദേഹം പണിയിച്ചു.
1KI 6:5 ദൈവാലയത്തിന്റെ വിശാലമായ മുറിയുടെയും അന്തർമന്ദിരത്തിന്റെയും ഇടയ്ക്ക് ആലയത്തിന്റെ ഭിത്തിയോടുചേർത്ത് ചുറ്റും മൂന്നു നിലകളിലായി അനേകം മുറികൾ നിർമിച്ചു.
1KI 6:6 പുറമേയുള്ള ഭിത്തിയുടെ ഒന്നാംനില അഞ്ചുമുഴവും രണ്ടാംനില ആറുമുഴവും മൂന്നാംനില ഏഴുമുഴവും വീതിയുള്ളതായിരുന്നു. ദൈവാലയഭിത്തിക്കുള്ളിലേക്ക് തുലാങ്ങൾ തുളച്ചുകടക്കാതിരിക്കുന്നതിനായി ചുറ്റും ഗളങ്ങൾ നിർമിച്ച് അവ അതിൽ ഘടിപ്പിച്ചു.
1KI 6:7 ദൈവാലയനിർമാണത്തിന് പാറമടയിൽവെച്ചുതന്നെ ചെത്തിയൊരുക്കിയ കല്ലുകൾമാത്രമാണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട്, പണിസ്ഥലത്ത് ചുറ്റികയുടെയോ മഴുവിന്റെയോ മറ്റ് യാതൊരു ഇരുമ്പായുധങ്ങളുടെയോ ശബ്ദവും കേൾക്കാനുണ്ടായിരുന്നില്ല.
1KI 6:8 താഴത്തെ നിലയിലേക്കുള്ള പ്രവേശനം ദൈവാലയത്തിന്റെ തെക്കുവശത്തായിരുന്നു. അവിടെനിന്ന് ഗോവണിവഴി രണ്ടാംനിലയിലേക്കും അവിടെനിന്ന് മൂന്നാംനിലയിലേക്കും പ്രവേശിക്കാമായിരുന്നു.
1KI 6:9 ഇവ്വിധത്തിൽ അദ്ദേഹം ആലയനിർമാണം പൂർത്തീകരിക്കുകയും ദേവദാരുത്തുലാങ്ങളും പലകകളുംകൊണ്ട് മച്ചിടുകയും ചെയ്തു.
1KI 6:10 ആലയത്തിനുചുറ്റും അദ്ദേഹം നിർമിച്ച വശത്തോടുചേർന്ന അറകൾ ഓരോന്നിന്റെയും ഉയരം അഞ്ചുമുഴംവീതമായിരുന്നു. ദേവദാരുത്തുലാങ്ങൾകൊണ്ട് അവ ആലയത്തോടു പരസ്പരം ബന്ധിച്ചിരുന്നു.
1KI 6:11 ഈ സമയത്ത് ശലോമോന് യഹോവയുടെ അരുളപ്പാടുണ്ടായി:
1KI 6:12 “നീ നിർമിക്കുന്ന ഈ ദൈവാലയത്തെ സംബന്ധിച്ചിടത്തോളം നീ എന്റെ ഉത്തരവുകൾ പിൻതുടരുകയും എന്റെ നിയമങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകളെല്ലാം പാലിച്ച് അവ അനുസരിക്കുകയും ചെയ്യുമെങ്കിൽ, ഞാൻ നിന്റെ പിതാവായ ദാവീദിനോടു ചെയ്ത വാഗ്ദാനം ഞാൻ നിന്നിലൂടെ നിവർത്തിക്കും.
1KI 6:13 ഞാൻ ഇസ്രായേലിന്റെ മധ്യേ വസിക്കും; എന്റെ ജനമായ ഇസ്രായേലിനെ ഞാൻ ഉപേക്ഷിക്കുകയുമില്ല.”
1KI 6:14 അങ്ങനെ ശലോമോൻ ദൈവാലയനിർമാണം പൂർത്തിയാക്കി.
1KI 6:15 ദൈവാലയഭിത്തിയുടെ ഉൾവശം, തറമുതൽ മച്ചുവരെ, അദ്ദേഹം ദേവദാരുപ്പലകകൾകൊണ്ട് പാകിമറച്ചു; തറമുഴുവനും സരളമരപ്പലകകൾകൊണ്ട് പാകിയുറപ്പിച്ചു.
1KI 6:16 ദൈവാലയത്തിനുള്ളിലായി ഒരു അന്തർമന്ദിരം—അതിവിശുദ്ധസ്ഥലം—നിർമിക്കുന്നതിനായി ആലയത്തിന്റെ പിൻഭാഗത്ത് ഇരുപതുമുഴം നീളത്തിലുള്ള സ്ഥലം തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൾകൊണ്ട് അദ്ദേഹം വേർതിരിച്ചു.
1KI 6:17 അന്തർമന്ദിരത്തിന്റെ മുൻഭാഗത്തുള്ള ആലയത്തിന്റെ വിശാലമായ മുറിക്ക് നാൽപ്പതുമുഴം അവശേഷിച്ചിരുന്നു.
1KI 6:18 ദൈവാലയത്തിന്റെ ഉൾഭാഗം ദേവദാരുപ്പലകകൾകൊണ്ട് പൊതിഞ്ഞിരുന്നു. അവയിൽ കായ്കളുടെയും വിടർന്ന പുഷ്പങ്ങളുടെയും രൂപങ്ങൾ കൊത്തിവെച്ചിരുന്നു. സകലതും ദേവദാരുകൊണ്ടായിരുന്നു; കല്ല് അശേഷം ദൃശ്യമായിരുന്നില്ല.
1KI 6:19 യഹോവയുടെ ഉടമ്പടിയുടെ പേടകം സ്ഥാപിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിനുള്ളിൽ അന്തർമന്ദിരം ഒരുക്കി.
1KI 6:20 അതിന് ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഇരുപതുമുഴം ഉയരവും ഉണ്ടായിരുന്നു. അതിന്റെ ഉൾഭാഗം സ്വർണംകൊണ്ടു പൊതിഞ്ഞു. ദേവദാരുനിർമിതമായ ധൂപപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 6:21 ദൈവാലയത്തിന്റെ അന്തർഭാഗം ശലോമോൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിനുമുമ്പിൽ കുറുകെ അദ്ദേഹം സ്വർണച്ചങ്ങല കൊളുത്തിയിട്ടു.
1KI 6:22 അങ്ങനെ, ദൈവാലയത്തിന്റെ ഉൾഭാഗംമുഴുവൻ സ്വർണംകൊണ്ടു പൊതിഞ്ഞു. അന്തർമന്ദിരത്തിലെ യാഗപീഠവും സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 6:23 അന്തർമന്ദിരത്തിനുള്ളിൽ, ഓരോന്നിനും പത്തുമുഴംവീതം ഉയരമുള്ള, രണ്ടു കെരൂബുകളെ ശലോമോൻ ഒലിവുമരംകൊണ്ടു നിർമിച്ച് ഉറപ്പിച്ചുനിർത്തി.
1KI 6:24 കെരൂബിന്റെ ഒരു ചിറകിന് അഞ്ചുമുഴം നീളം, മറ്റേ ചിറകിനും അഞ്ചുമുഴം നീളം; ചിറകിന്റെ ഒരു അഗ്രംമുതൽ മറ്റേ ചിറകിന്റെ അഗ്രംവരെ പത്തുമുഴം നീളം.
1KI 6:25 രണ്ടാമത്തെ കെരൂബിന്റെ അളവും പത്തുമുഴംതന്നെ ആയിരുന്നു. കാരണം ആകൃതിയിലും അളവിലും രണ്ടു കെരൂബുകളും ഒരുപോലെതന്നെ ആയിരുന്നു.
1KI 6:26 ഓരോ കെരൂബിന്റെയും ഉയരവും പത്തുമുഴംതന്നെ ആയിരുന്നു.
1KI 6:27 ദൈവാലയത്തിന്റെ അന്തർമന്ദിരത്തിനുള്ളിൽ അദ്ദേഹം അവ സ്ഥാപിച്ചു; കെരൂബുകളുടെ ചിറകുകൾ വിടർന്നിരുന്നു. ഒരു കെരൂബിന്റെ ഒരു ചിറക് ഒരു ഭിത്തിയിൽ തൊട്ടിരുന്നു; മറ്റേ കെരൂബിന്റെ മറ്റേ ചിറക് മറ്റേ ഭിത്തിയിലും. അന്തർമന്ദിരത്തിന്റെ ഒത്തമധ്യത്തിൽ ഇരുകെരൂബുകളുടെയും ചിറകുകൾതമ്മിൽ തൊട്ടിരുന്നു.
1KI 6:28 അദ്ദേഹം കെരൂബുകളെ സ്വർണം പൊതിഞ്ഞു.
1KI 6:29 ആലയത്തിന്റെ ചുറ്റോടുചുറ്റുമുള്ള ഭിത്തികളിലെല്ലാം—അകത്തെ മുറികളുടെയും പുറത്തെ മുറികളുടെയും ഭിത്തികളിലെല്ലാം—കെരൂബുകൾ, ഈന്തപ്പന, വിടർന്ന പൂക്കൾ ഇവയുടെ രൂപങ്ങൾ അദ്ദേഹം കൊത്തിച്ചു.
1KI 6:30 ആലയത്തിന്റെ അകത്തും പുറത്തുമുള്ള മുറികളുടെയെല്ലാം തറയും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 6:31 അന്തർമന്ദിരത്തിലേക്കു പ്രവേശിക്കുന്നതിന് അദ്ദേഹം ഒലിവുമരംകൊണ്ടു വാതിലുകൾ നിർമിച്ചു. കട്ടിളകൾക്ക് പഞ്ചഭുജാകൃതിയാണ് ഉണ്ടായിരുന്നത്.
1KI 6:32 ഒലിവുപലകകൾകൊണ്ടുതന്നെയുള്ള ഇരുകതകുകളിലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. കെരൂബുകളെയും ഈന്തപ്പനകളെയും കാച്ചിത്തെളിച്ച സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 6:33 ഈ വിധത്തിൽത്തന്നെ വിശാലമായ മുറിയിലേക്കുള്ള പ്രവേശനത്തിന് ചതുർഭുജാകൃതിയിലുള്ളതും ഒലിവുമരത്തിൽ തീർത്തതുമായ കട്ടിളക്കാലുകൾ അദ്ദേഹം നിർമിച്ചു.
1KI 6:34 അതിന് അദ്ദേഹം സരളമരപ്പലകകൾകൊണ്ടു കതകു നിർമിച്ചു. കതകിന്റെ രണ്ടു പാളികൾക്കും ഈരണ്ടു മടക്കുപാളി ഉണ്ടായിരുന്നു.
1KI 6:35 അവയുടെമേലും അദ്ദേഹം കെരൂബുകളുടെയും ഈന്തപ്പനകളുടെയും വിടർന്ന പൂക്കളുടെയും രൂപങ്ങൾ കൊത്തിച്ചു. ആ കൊത്തുപണികളുടെമേലും ഒരുപോലെ സ്വർണം അടിച്ചുപതിച്ച് അവയെല്ലാം സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 6:36 ചെത്തിയൊരുക്കിയ മൂന്നുവരി കല്ലും മിനുക്കിയ ഒരുവരി ദേവദാരുത്തുലാനുംകൊണ്ട് അദ്ദേഹം അകത്തെ അങ്കണം പണിയിച്ചു.
1KI 6:37 നാലാമാണ്ടിൽ സീവുമാസത്തിൽ യഹോവയുടെ ആലയത്തിന് അടിസ്ഥാനം ഇട്ടിരുന്നു.
1KI 6:38 പതിനൊന്നാമാണ്ടിൽ എട്ടാംമാസമായ ബൂൽമാസത്തിൽ ദൈവാലയം, അതിന്റെ സകലഭാഗങ്ങളുമായി, അതിന്റെ മാതൃക അനുസരിച്ചുതന്നെ, പണിതുതീർത്തു. അങ്ങനെ ആലയം പണിയുന്നതിന് അദ്ദേഹത്തിന് ഏഴുവർഷം വേണ്ടിവന്നു.
1KI 7:1 എന്നാൽ, ശലോമോൻ തന്റെ അരമനയുടെ നിർമാണത്തിനായി പതിമ്മൂന്നുവർഷം ചെലവഴിച്ചു.
1KI 7:2 അദ്ദേഹം ലെബാനോൻ വനസൗധവും പണികഴിപ്പിച്ചു. അത് നൂറുമുഴം നീളവും അൻപതുമുഴം വീതിയും മുപ്പതുമുഴം ഉയരവും ഉള്ളതായിരുന്നു. പണിതുമിനുക്കിയ ദേവദാരുകൊണ്ടുള്ള തുലാങ്ങളെ താങ്ങിനിർത്താൻ തക്കവിധത്തിൽ ദേവദാരുകൊണ്ടു നിർമിച്ച നാലുനിര തൂണുകളിന്മേലാണ് അതു പണിതുറപ്പിച്ചിരുന്നത്.
1KI 7:3 ആ സൗധത്തിന് ഓരോ നിരയിലും പതിനഞ്ചുവീതം ആകെ നാൽപ്പത്തിയഞ്ചു തൂണുകളിന്മേൽ ഉറപ്പിച്ചിരുന്ന തുലാങ്ങളിൽ ദേവദാരുകൊണ്ടുതന്നെയാണ് മച്ചിട്ടത്.
1KI 7:4 അതിനു മൂന്നുനിര ജനാലകൾ സ്ഥാപിച്ചിരുന്നു. മൂന്നു നിരയിലും അവ നേർക്കുനേരേ ആയിരുന്നു.
1KI 7:5 അതിന്റെ വാതിലുകളും കട്ടിളകളും സമചതുരാകൃതിയിലായിരുന്നു. ജനാലകൾ മൂന്നുനിലകളായും ഒന്നോടൊന്ന് അഭിമുഖമായും സ്ഥാപിച്ചിരുന്നു.
1KI 7:6 അദ്ദേഹം അൻപതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള ഒരു സ്തംഭനിര നിർമിച്ചു. അതിനുമുമ്പിൽ ഒരു പൂമുഖവും അതിന്റെ മുൻഭാഗത്ത് സ്തംഭങ്ങളും മീതേ വിതാനവും നിർമിച്ചു.
1KI 7:7 കൂടാതെ, ഇരുന്നു ന്യായംവിധിക്കുന്നതിനായി അദ്ദേഹം സിംഹാസനമണ്ഡപവും പണിയിച്ചു. അത് തറമുതൽ മച്ചുവരെ ദേവദാരുപ്പലകകൊണ്ട് മറച്ചു.
1KI 7:8 കുറെക്കൂടെ പിന്നിലായി തനിക്കു വസിക്കുന്നതിനു പണിയിച്ച അരമനയും ഇതേ രൂപകൽപ്പനയോടുകൂടിയതായിരുന്നു. ഫറവോന്റെ പുത്രിയായ തന്റെ പത്നിക്കുവേണ്ടിയും ഇതേ ശില്പസംവിധാനങ്ങളോടുകൂടിയ മറ്റൊരു കൊട്ടാരവും ശലോമോൻ പണി കഴിപ്പിച്ചിരുന്നു.
1KI 7:9 ഒരേ ആകൃതിയിലും വലുപ്പത്തിലും വെട്ടിയെടുത്ത്, അകവും പുറവും വാൾകൊണ്ട് മിനുസപ്പെടുത്തിയ വിശേഷതരം കല്ലുകൾകൊണ്ടാണ്, ബാഹ്യഭാഗംമുതൽ മുഖ്യാങ്കണംവരെയുള്ള ഈ സൗധങ്ങളെല്ലാം—അവയുടെ അടിസ്ഥാനംമുതൽ മേൽക്കൂരവരെ—പണിതീർത്തത്.
1KI 7:10 അടിസ്ഥാനങ്ങൾ വിലപിടിപ്പുള്ള വലിയ കല്ലുകൾകൊണ്ടാണ് പണിയിച്ചത്; അവയിൽ ചിലതിന്റെ അളവു പത്തുമുഴവും മറ്റു ചിലതിന്റേത് എട്ടുമുഴവും ആയിരുന്നു.
1KI 7:11 അടിസ്ഥാനക്കല്ലുകൾക്കുമുകളിൽ കൃത്യമായ അളവിൽ വെട്ടിയെടുത്ത വിശേഷതരം കല്ലുകളും ദേവദാരുത്തുലാങ്ങളും ഉപയോഗിച്ചു.
1KI 7:12 അകത്തെ അങ്കണംപോലെതന്നെ മുഖ്യാങ്കണവും മൂന്നുവരി ചെത്തിമിനുക്കിയ കല്ലുകളും ഒരുവരി പണിതുമിനുക്കിയ ദേവദാരുത്തുലാനുംകൊണ്ട് പൂമുഖം ഉൾപ്പെടെ യഹോവയുടെ ആലയത്തിന്റെ ചുറ്റോടുചുറ്റും കെട്ടിയിരുന്നു.
1KI 7:13 ശലോമോൻരാജാവ് സോരിൽനിന്നും ഹീരാം എന്നൊരാളെ വരുത്തി.
1KI 7:14 അദ്ദേഹത്തിന്റെ അമ്മ നഫ്താലിഗോത്രത്തിൽപ്പെട്ട ഒരു വിധവയായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് സോർ ദേശക്കാരനും വെങ്കലംകൊണ്ടുള്ള കരകൗശലവേലയിൽ വിദഗ്ദ്ധനുമായിരുന്നു. വെങ്കലംകൊണ്ടുള്ള എല്ലാത്തരം ശില്പവേലകളിലും ഹീരാം അതിവിദഗ്ദ്ധനും പരിചയസമ്പന്നനുമായിരുന്നു. അദ്ദേഹം ശലോമോൻരാജാവിന്റെ അടുക്കൽവന്നു; ശലോമോൻരാജാവ് ഏൽപ്പിച്ച പണികളെല്ലാം അദ്ദേഹം ചെയ്തുകൊടുത്തു.
1KI 7:15 പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവുമുള്ള രണ്ടു വെങ്കലസ്തംഭങ്ങൾ, ഒരേനിരയിൽ ഹീരാം വാർത്തുണ്ടാക്കി.
1KI 7:16 സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിക്കാൻ അദ്ദേഹം രണ്ടു വെങ്കലമകുടങ്ങളും വാർത്തുണ്ടാക്കി. ഓരോ മകുടത്തിനും അഞ്ചുമുഴം ഉയരമുണ്ടായിരുന്നു.
1KI 7:17 ചിത്രപ്പണികളോടുകൂടിയതും വലക്കണ്ണികളുടെ ആകൃതിയിലുള്ളതും കണ്ണികൾ പരസ്പരം കോർത്തുചേർത്തിട്ടുള്ളതുമായ ഏഴേഴു ചങ്ങലവീതം ഓരോ സ്തംഭത്തിനും മുകളിലുള്ള മകുടങ്ങൾക്കും തോരണം ചാർത്തിയിരുന്നു.
1KI 7:18 സ്തംഭങ്ങളിലെ മകുടങ്ങൾക്ക് അലങ്കാരമായി ഓരോ തോരണത്തെയും വലയംചെയ്തുകൊണ്ട് രണ്ടുവരി മാതളപ്പഴങ്ങളും അദ്ദേഹം വാർത്തുണ്ടാക്കി ഘടിപ്പിച്ചു. രണ്ടുമകുടങ്ങളും അദ്ദേഹം ഒരേവിധത്തിൽത്തന്നെ അലങ്കരിച്ചു.
1KI 7:19 പൂമുഖത്തിന്റെ മുമ്പിലുള്ള സ്തംഭങ്ങളിലെ മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. അവയുടെ ഉയരം നാലുമുഴം വീതമായിരുന്നു.
1KI 7:20 രണ്ടുസ്തംഭങ്ങളുടെയും മകുടങ്ങളിൽ മുകളിൽ പുറത്തേക്ക് ഉന്തിനിൽക്കുന്ന ഭാഗത്ത് ചുറ്റുപാടും വരിവരിയായി ഇരുനൂറു മാതളപ്പഴങ്ങൾവീതം ഉണ്ടായിരുന്നു.
1KI 7:21 ദൈവാലയത്തിന്റെ പൂമുഖത്തിങ്കൽ അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; വലതുഭാഗത്തെ സ്തംഭത്തിന് യാഖീൻ എന്നും ഇടതുഭാഗത്തെ സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു.
1KI 7:22 സ്തംഭങ്ങളുടെ അഗ്രങ്ങളിലുള്ള മകുടങ്ങൾക്ക് ശോശന്നപ്പുഷ്പങ്ങളുടെ ആകൃതിയായിരുന്നു. ഇപ്രകാരം, അദ്ദേഹം സ്തംഭങ്ങളുടെ നിർമാണം പൂർത്തീകരിച്ചു.
1KI 7:23 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു.
1KI 7:24 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം അലങ്കാരക്കായ്കൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ ഈ കായ്കളും രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
1KI 7:25 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്.
1KI 7:26 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ രണ്ടായിരം ബത്ത് വെള്ളം സംഭരിക്കാം.
1KI 7:27 ഹീരാം വെങ്കലംകൊണ്ട് ചലിപ്പിക്കാവുന്ന പത്തു പീഠങ്ങൾ ഉണ്ടാക്കി; ഓരോന്നും നാലുമുഴം നീളവും നാലുമുഴം വീതിയും മൂന്നുമുഴം ഉയരവുമുള്ളതായിരുന്നു.
1KI 7:28 പീഠങ്ങളുടെ നിർമാണം ഇപ്രകാരമായിരുന്നു: അവയുടെ പാർശ്വത്തിലെ പലകകൾ ലംബമായുള്ള ചട്ടങ്ങളിൽ ഘടിപ്പിച്ചിരുന്നു.
1KI 7:29 ചട്ടങ്ങൾക്കകത്തു ഘടിപ്പിച്ചിരുന്ന പലകകളിൽ സിംഹങ്ങളുടെയും കാളകളുടെയും കെരൂബുകളുടെയും ചിത്രങ്ങൾ കൊത്തിവെച്ചിരുന്നു. ചട്ടങ്ങളിലും ഈ വിധം ഇവയുടെ ചിത്രങ്ങൾ ആലേഖനംചെയ്തതു കൂടാതെ, സിംഹങ്ങളുടെയും കാളകളുടെയും താഴെയും മുകളിലുമായി പുഷ്പചക്രങ്ങളും കൊത്തിയുണ്ടാക്കിയിരുന്നു.
1KI 7:30 ഓരോ പീഠത്തിനും വെങ്കലംകൊണ്ടുള്ള നന്നാലു ചക്രവും വെങ്കലംകൊണ്ടുള്ള അച്ചുതണ്ടും ഉണ്ടായിരുന്നു. ഓരോ പീഠത്തിനും ഓരോ ക്ഷാളനപാത്രവും നന്നാലു കാലുകളിൽ ഘടിപ്പിച്ചിരുന്നു. അവയുടെ ഓരോ വശത്തും പുഷ്പമാല്യങ്ങൾ വാർത്തുപിടിപ്പിച്ചിരുന്നു.
1KI 7:31 പീഠത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ മുകൾഭാഗത്ത് വൃത്താകൃതിയിലുള്ള ചട്ടത്തിനുള്ളിൽ ഒരുമുഴം ആഴം വരത്തക്കവിധം മുകളിലേക്കു തള്ളിനിൽക്കുന്ന ഒരു വായ് അതിനു ഘടിപ്പിച്ചിരുന്നു. ഈ വക്ക് പീഠത്തിന്റെ പണിപോലെ വൃത്താകൃതിയിലുള്ളതും അതിന്റെ ഉയരം ഒന്നരമുഴവും ആയിരുന്നു. വക്കിനുചുറ്റും കൊത്തുപണികളും ചെയ്തിരുന്നു. ഇതിന്റെ ചട്ടത്തിനുള്ള പലകകൾ വൃത്താകാരമായിരുന്നില്ല; പകരം, ചതുരാകൃതിയായിരുന്നു.
1KI 7:32 പീഠത്തിന്റെ ചക്രങ്ങൾ നാലും പലകകളുടെ അടിഭാഗത്തായിരുന്നു; ചക്രങ്ങളുടെ അച്ചുതണ്ടുകൾ പീഠത്തോടു ഘടിപ്പിക്കപ്പെട്ടിരുന്നു. ഓരോ ചക്രത്തിന്റെയും വ്യാസം ഒന്നരമുഴമായിരുന്നു.
1KI 7:33 ചക്രങ്ങൾ പണിയപ്പെട്ടിരുന്നത് രഥചക്രങ്ങൾപോലെയായിരുന്നു; അച്ചുതണ്ടുകളും ചക്രത്തിന്റെ വക്കുകളും ആരക്കാലുകളും ചക്രത്തിന്റെ കേന്ദ്രഭാഗങ്ങളും എല്ലാം വാർത്തുണ്ടാക്കിയവയായിരുന്നു.
1KI 7:34 പീഠങ്ങൾ ഓരോന്നിനും നാലുകോണിലും നാലു കൈപ്പിടികൾ ഉണ്ടായിരുന്നു. കാലുകൾ പീഠത്തിന്റെ തുടർച്ചയായിത്തന്നെ പണിതിരുന്നു.
1KI 7:35 പീഠത്തിന്റെ മുകൾഭാഗത്ത് അരമുഴം ഉയരത്തിൽ ഒരു ചുറ്റുവളയം ഉണ്ടായിരുന്നു. പീഠത്തിന്റെ അഗ്രത്തിലെ താങ്ങുകളും പലകകളും എല്ലാം മുകൾഭാഗത്തോടുചേർത്ത് ഒന്നായിത്തന്നെ വാർത്തെടുത്തിരുന്നു.
1KI 7:36 താങ്ങുകളുടെ ഉപരിതലങ്ങളിലും പലകകളിലും, ലഭ്യമായിരുന്ന എല്ലാ ഇടങ്ങളിലും അദ്ദേഹം കെരൂബുകളുടെയും സിംഹങ്ങളുടെയും ഈന്തപ്പനകളുടെയും രൂപങ്ങളും അവയ്ക്കുചുറ്റും പുഷ്പമാല്യങ്ങളും കൊത്തിയുണ്ടാക്കി.
1KI 7:37 പത്തുപീഠങ്ങളും ഈ വിധത്തിലാണ് അദ്ദേഹം നിർമിച്ചത്. അവയെല്ലാം ഒരേ അച്ചിൽ വാർത്തതും ആകൃതിയിലും അളവിലും ഒരേപോലെയുള്ളതും ആയിരുന്നു.
1KI 7:38 അതിനുശേഷം, അദ്ദേഹം വെങ്കലംകൊണ്ട് പത്തു ക്ഷാളനപാത്രങ്ങളും നിർമിച്ചു. ഓരോന്നും നാൽപ്പതുബത്ത് വീതം വെള്ളം കൊള്ളുന്നതും നാലുമുഴംവീതം വ്യാസമുള്ളതും ആയിരുന്നു. പത്തു പീഠങ്ങളിൽ ഓരോന്നിനും ഓരോ ക്ഷാളനപാത്രം വീതം ഉണ്ടായിരുന്നു.
1KI 7:39 അദ്ദേഹം, പീഠങ്ങളിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു. വെങ്കലംകൊണ്ട് നിർമിച്ച വലിയ ജലസംഭരണി ദൈവാലയത്തിന്റെ തെക്കുകിഴക്കേ മൂലയിലാണ് സ്ഥാപിച്ചത്.
1KI 7:40 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹീരാം നിർമിച്ചു. അങ്ങനെ, യഹോവയുടെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികളെല്ലാം ഹീരാം പൂർത്തീകരിച്ചു:
1KI 7:41 രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;
1KI 7:42 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
1KI 7:43 പത്തു ക്ഷാളനപാത്രങ്ങളോടുചേർന്നുള്ള പത്തു പീഠങ്ങൾ;
1KI 7:44 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
1KI 7:45 കലങ്ങൾ, കോരികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു.
1KI 7:46 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സാരേഥാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു.
1KI 7:47 ശലോമോൻ ഉപകരണങ്ങളൊന്നും തൂക്കിനോക്കിയില്ല; കാരണം അവ അത്രയധികമായിരുന്നു. മൊത്തം ചെലവായ വെങ്കലത്തിന്റെ കണക്കും കണക്കാക്കിയിരുന്നില്ല.
1KI 7:48 യഹോവയുടെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു: സ്വർണയാഗപീഠം; കാഴ്ചയപ്പം വെക്കുന്നതിനുള്ള സ്വർണമേശ;
1KI 7:49 അന്തർമന്ദിരത്തിനുമുമ്പിൽ തെക്കുഭാഗത്തു അഞ്ചും വടക്കുഭാഗത്തു അഞ്ചുമായി തങ്കംകൊണ്ടുള്ള വിളക്കുകാലുകൾ പത്ത്, സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ,
1KI 7:50 സ്വർണനിർമിതമായ ക്ഷാളനപാത്രങ്ങൾ, തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, അന്തർമന്ദിരത്തിന്റെ—അതിവിശുദ്ധസ്ഥലത്തിന്റെ—വാതിലുകൾക്കും ആലയത്തിന്റെ വിശാലമായ മുറിയുടെ വാതിലുകൾക്കുംവേണ്ടി സ്വർണംകൊണ്ടു നിർമിച്ച വിജാഗിരികൾ.
1KI 7:51 ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം, തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.
1KI 8:1 ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻരാജാവ് ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിൽ തന്റെ സന്നിധിയിൽ വിളിച്ചുവരുത്തി.
1KI 8:2 ഏഴാംമാസമായ ഏഥാനീം മാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും ശലോമോൻരാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു.
1KI 8:3 ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ പുരോഹിതന്മാർ പേടകം എടുത്തു.
1KI 8:4 ലേവ്യരും പുരോഹിതന്മാരും ചേർന്നായിരുന്നു യഹോവയുടെ പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്.
1KI 8:5 എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു.
1KI 8:6 അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു.
1KI 8:7 കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച്, പേടകത്തെയും അതിന്റെ തണ്ടുകളെയും ആവരണംചെയ്തിരുന്നു.
1KI 8:8 അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്.
1KI 8:9 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു കൽപ്പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല.
1KI 8:10 പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നും പുറത്തിറങ്ങിയപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു.
1KI 8:11 യഹോവയുടെ തേജസ്സ് അവിടത്തെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
1KI 8:12 അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
1KI 8:13 എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു.
1KI 8:14 ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു.
1KI 8:15 അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു.
1KI 8:16 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്നാൽ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കുന്നതിനു ഞാൻ ദാവീദിനെ തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.
1KI 8:17 “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.
1KI 8:18 എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ.
1KI 8:19 എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’
1KI 8:20 “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു.
1KI 8:21 യഹോവ നമ്മുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നപ്പോൾ താൻ അവരോടു ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം സൂക്ഷിക്കുന്നതിന് ഞാൻ അതിൽ ഒരു സ്ഥലവും ഒരുക്കിയിരിക്കുന്നു.”
1KI 8:22 അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് ആകാശത്തിലേക്കു കൈകളുയർത്തി
1KI 8:23 ഇങ്ങനെ പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ഉയരെ ആകാശത്തിലോ താഴേ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ!
1KI 8:24 അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
1KI 8:25 “ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ വിശ്വസ്തതയോടെ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ!
1KI 8:26 അതുകൊണ്ട്, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ!
1KI 8:27 “എന്നാൽ, ദൈവം യഥാർഥമായി ഭൂമിയിൽ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം?
1KI 8:28 എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള അടിയന്റെ യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ ഇന്നു തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ!
1KI 8:29 രാപകൽ അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘എന്റെ നാമം അവിടെ ഉണ്ടായിരിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളുമല്ലോ!
1KI 8:30 അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചന കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ!
1KI 8:31 “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ,
1KI 8:32 അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും അയാളുടെ പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!
1KI 8:33 “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിഞ്ഞ് അവിടത്തെ ഈ ആലയത്തിലേക്കു വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,
1KI 8:34 അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവരുടെ പിതാക്കന്മാർക്ക് അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ!
1KI 8:35 “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം,
1KI 8:36 അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണേ.
1KI 8:37 “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രു അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ,
1KI 8:38 അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, ഹൃദയവ്യഥയോടെ ഈ ആലയത്തിലേക്കു കരങ്ങളുയർത്തി അവിടത്തെ സമക്ഷത്തിൽ ഒരു പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം,
1KI 8:39 അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! സകലമനുഷ്യരുടെയും ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ!
1KI 8:40 അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാൻ ഇടയാകുമല്ലോ.
1KI 8:41 “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും—
1KI 8:42 കാരണം അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് ദൂരെയുള്ളവർ കേൾക്കുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ,
1KI 8:43 അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ!
1KI 8:44 “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് യഹോവയോടു പ്രാർഥിക്കുമ്പോൾ,
1KI 8:45 അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!
1KI 8:46 “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും അവരുടെ ശത്രുക്കൾ അവരെ, അടുത്തോ അകലെയോ ഉള്ള തങ്ങളുടെ രാജ്യങ്ങളിലേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ,
1KI 8:47 അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് അവർ മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും
1KI 8:48 തങ്ങളെ അടിമകളാക്കി കൊണ്ടുപോയ ശത്രുക്കളുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ,
1KI 8:49 അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ.
1KI 8:50 അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ. അവിടത്തേക്കെതിരേ അവർ പ്രവർത്തിച്ച സകല അതിക്രമങ്ങളും ക്ഷമിക്കണമേ! അവരെ അടിമകളാക്കിയ ശത്രുക്കൾ അവരോട് കരുണകാണിക്കാൻ അനുവദിക്കണമേ.
1KI 8:51 കാരണം, അവർ ഈജിപ്റ്റ് എന്ന ഇരുമ്പുചൂളയിൽനിന്ന് അങ്ങ് മോചിപ്പിച്ചുകൊണ്ടുവന്ന അവിടത്തെ ജനവും അവിടത്തെ അവകാശവും ആണല്ലോ!
1KI 8:52 “അവിടത്തെ ദാസനും അവിടത്തെ ജനമായ ഇസ്രായേലും നടത്തുന്ന അപേക്ഷകളെ ശ്രദ്ധിക്കണേ, അവർ അങ്ങയോടു നിലവിളിക്കുമ്പോഴെല്ലാം അവിടന്നു കേൾക്കണേ!
1KI 8:53 കർത്താവായ യഹോവേ, അവിടന്നു ഞങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവന്നപ്പോൾ അവിടത്തെ ദാസനായ മോശമുഖാന്തരം അരുളിച്ചെയ്തതുപോലെ, അവിടന്നു ഭൂമിയിലെ സകലജനതകളിൽനിന്നും സ്വന്തം അവകാശമായിരിക്കാൻ, അങ്ങ് അവരെ തെരഞ്ഞെടുത്തുവല്ലോ!”
1KI 8:54 ശലോമോൻ ഈ പ്രാർഥനകളും യാചനകളും യഹോവയുടെമുമ്പാകെ സമർപ്പിച്ചുതീർന്നപ്പോൾ യാഗപീഠത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം എഴുന്നേറ്റു. അവിടെ, അദ്ദേഹം കൈകൾ ആകാശത്തിലേക്കുയർത്തി മുട്ടുകുത്തി നിൽക്കുകയായിരുന്നു.
1KI 8:55 അദ്ദേഹം എഴുന്നേറ്റുനിന്ന് ഇസ്രായേലിന്റെ സർവസഭയെയും ഉച്ചത്തിൽ ഇപ്രകാരം ആശീർവദിച്ചു:
1KI 8:56 “താൻ വാഗ്ദാനംചെയ്തിരുന്നതുപോലെ തന്റെ ജനമായ ഇസ്രായേലിനു വിശ്രമം നൽകിയ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. തന്റെ ദാസനായ മോശമുഖാന്തരം നൽകിയ നല്ല വാഗ്ദാനങ്ങളിൽ ഒന്നുപോലും അവിടന്നു നിറവേറ്റാതിരുന്നിട്ടില്ല.
1KI 8:57 നമ്മുടെ ദൈവമായ യഹോവ നമ്മുടെ പൂർവികരോടുകൂടെ ഉണ്ടായിരുന്നതുപോലെ നമ്മോടുകൂടെയും ഉണ്ടായിരിക്കട്ടെ; അവിടന്നു നമ്മെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യാതിരിക്കട്ടെ.
1KI 8:58 അവിടത്തെ നിർദേശങ്ങളെല്ലാം അനുസരിച്ചു ജീവിക്കുന്നതിനും അവിടന്നു നമ്മുടെ പൂർവികർക്കു നൽകിയ കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും അനുസരിക്കുന്നതിനുമായി അവിടന്നു നമ്മുടെ ഹൃദയം തങ്കലേക്കു തിരിക്കുമാറാകട്ടെ!
1KI 8:59 യഹോവയുടെമുമ്പാകെ ഞാൻ സമർപ്പിച്ച എന്റെ ഈ വാക്കുകൾ രാപകൽ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഉണ്ടായിരിക്കട്ടെ, അവിടത്തെ ഈ ദാസന്റെയും അവിടത്തെ ജനമായ ഇസ്രായേലിന്റെയും ദൈനംദിന ആവശ്യങ്ങൾ അനുസരിച്ചുള്ള കാര്യങ്ങൾ അവിടന്നു നിറവേറ്റിത്തരട്ടെ!
1KI 8:60 അങ്ങനെ, യഹോവ ആകുന്നു ദൈവം എന്നും, മറ്റൊരു ദൈവം ഇല്ലെന്നും ഭൂമിയിലെ സകലജനതകളും മനസ്സിലാക്കട്ടെ!
1KI 8:61 എന്നാൽ, ഇന്നത്തെപ്പോലെതന്നെ അവിടത്തെ ഉത്തരവുകൾ അനുസരിച്ചു ജീവിക്കുന്നതിനും അവിടത്തെ കൽപ്പനകൾ പ്രമാണിക്കുന്നതിനും നിങ്ങളുടെ ഹൃദയം നമ്മുടെ ദൈവമായ യഹോവയോടു പരിപൂർണവിശ്വസ്തത പുലർത്തട്ടെ.”
1KI 8:62 അതിനുശേഷം, ശലോമോൻരാജാവും അദ്ദേഹത്തോടുകൂടെയുണ്ടായിരുന്ന സകല ഇസ്രായേല്യരും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു.
1KI 8:63 സമാധാനയാഗങ്ങളായി ശലോമോൻ യഹോവയ്ക്ക് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും അർപ്പിച്ചു. ഇപ്രകാരം, രാജാവും സകല ഇസ്രായേലുംചേർന്ന് യഹോവയുടെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു.
1KI 8:64 അന്നുതന്നെ രാജാവ് യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, യഹോവയുടെമുമ്പാകെയുള്ള വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും സമാധാനയാഗത്തിനുള്ള മേദസ്സും ഉൾക്കൊള്ളാൻ അത്രയ്ക്കു വലുപ്പമുള്ളതായിരുന്നില്ല.
1KI 8:65 അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിന്റെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഉത്സവം ആചരിച്ചു. നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ ഏഴുദിവസവും വീണ്ടും ഒരു ഏഴുദിവസവും അങ്ങനെ ആകെ പതിന്നാലു ദിവസം അവർ ഉത്സവം ആചരിച്ചു.
1KI 8:66 അടുത്തദിവസം അദ്ദേഹം ജനത്തെ പറഞ്ഞയച്ചു. യഹോവ തന്റെ ദാസനായ ദാവീദിനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത സകലനന്മകളെയും ഓർത്ത് അവർ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്തു; അവർ രാജാവിനെ ആശീർവദിക്കുകയും സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോകുകയും ചെയ്തു.
1KI 9:1 ശലോമോൻ, യഹോവയുടെ ആലയവും തന്റെ രാജകൊട്ടാരവും താൻ നിർമിക്കാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പൂർത്തിയാക്കിത്തീർന്നപ്പോൾ,
1KI 9:2 യഹോവ അദ്ദേഹത്തിന് ഗിബെയോനിൽവെച്ചു പ്രത്യക്ഷനായതുപോലെ, രണ്ടാമതും പ്രത്യക്ഷനായി.
1KI 9:3 യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നീ എന്റെ സന്നിധിയിൽ അർപ്പിച്ച പ്രാർഥനകളും യാചനകളും ഞാൻ കേട്ടു. നീ നിർമിച്ച ഈ ആലയത്തിൽ ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിച്ച് ഇതിനെ വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
1KI 9:4 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ ഹൃദയനൈർമല്യത്തോടും പരമാർഥതയോടുംകൂടി നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ,
1KI 9:5 ‘ഇസ്രായേലിന്റെ സിംഹാസനത്തിലിരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ഞാൻ ചെയ്ത വാഗ്ദാനത്തിന് അനുസൃതമായി ഇസ്രായേലിന്മേൽ നിന്റെ രാജകീയ സിംഹാസനം ഞാൻ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
1KI 9:6 “എന്നാൽ, നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെവിട്ടു പിന്മാറുകയും ഞാൻ നിങ്ങൾക്കു നിശ്ചയിച്ചിട്ടുള്ള കൽപ്പനകളും ഉത്തരവുകളും അനുസരിക്കാതിരുന്ന് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം
1KI 9:7 ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത രാജ്യത്തുനിന്ന് ഛേദിച്ചുകളയുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. അപ്പോൾ, ഇസ്രായേൽ സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിത്തീരും.
1KI 9:8 ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട് ഇതിനെ പരിഹസിക്കുകയും ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കുകയും ചെയ്യും.
1KI 9:9 ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന അവരുടെ ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
1KI 9:10 യഹോവയുടെ ആലയവും രാജകൊട്ടാരവും—ഈ രണ്ടു സൗധങ്ങളും—പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.
1KI 9:11 നിർമാണ ആവശ്യങ്ങൾക്കുള്ള ദേവദാരുവും സരളമരവും സ്വർണവും ശലോമോന് നൽകിയിരുന്നത് സോർരാജാവായ ഹീരാം ആയിരുന്നതിനാൽ, ശലോമോൻ അദ്ദേഹത്തിന് ഗലീലാദേശത്ത് ഇരുപതു നഗരങ്ങൾ നൽകി.
1KI 9:12 ശലോമോൻ തനിക്കു സമ്മാനിച്ച നഗരങ്ങൾ കാണുന്നതിനായി സോരിൽനിന്ന് വന്ന ഹീരാമിന് അവ ഇഷ്ടമായില്ല.
1KI 9:13 “എന്റെ സഹോദരാ! എങ്ങനെയുള്ള നഗരങ്ങളാണ് താങ്കൾ എനിക്കു സമ്മാനിച്ചത്?” എന്ന് അദ്ദേഹം ചോദിച്ചു. അതുകൊണ്ട്, ഹീരാം അതിനെ കാബൂൽദേശം എന്നു പേരിട്ടു. ആ നഗരങ്ങൾ ഇന്നും ആ പേരിൽ അറിയപ്പെടുന്നു.
1KI 9:14 ഹീരാമോ, ശലോമോന് നൂറ്റിയിരുപതു താലന്തു സ്വർണം കൊടുത്തയച്ചിരുന്നു.
1KI 9:15 യഹോവയുടെ ആലയം, തന്റെ അരമന, മുകൾത്തട്ടുകൾ, ജെറുശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ നിർമിക്കുന്നതിന് ശലോമോൻരാജാവ് ഏർപ്പെടുത്തിയ, നിർബന്ധിതമായി വേലചെയ്യുന്നവരുടെ വിവരണം:
1KI 9:16 ഈജിപ്റ്റിലെ രാജാവായ ഫറവോൻ, ഗേസെറിനെ ആക്രമിച്ചു കീഴടക്കുകയും തീവെച്ചു നശിപ്പിക്കുകയും ചെയ്തു; അവിടെ വസിച്ചിരുന്ന കനാന്യരെ കൂട്ടക്കൊലയും ചെയ്തു. തുടർന്ന്, തന്റെ പുത്രിയായ ശലോമോന്റെ ഭാര്യയ്ക്ക് വിവാഹസമ്മാനമായി ഗേസെർ പട്ടണം നൽകി.
1KI 9:17 പിന്നീട്, ശലോമോൻ ഗേസെർപട്ടണവും താഴ്വരയിലുള്ള ബേത്-ഹോരോനും പുനർനിർമിച്ചു.
1KI 9:18 ബാലാത്തും മരുഭൂമിയിലെ തദ്മോറും ശലോമോൻ നിർമിച്ചു.
1KI 9:19 ഇവകൂടാതെ, എല്ലാ സംഭരണനഗരങ്ങളും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
1KI 9:20 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ
1KI 9:21 ഇസ്രായേൽമക്കൾക്ക് ഉന്മൂലനംചെയ്യാൻ കഴിയാതെയിരുന്ന ഈ ജനതകളുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.
1KI 9:22 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ഒരാളെപ്പോലും ശലോമോൻ അടിമവേലയ്ക്കു നിയമിച്ചില്ല. അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും ഭരണകാര്യങ്ങളിലെ ഉദ്യോഗസ്ഥരും കാര്യസ്ഥരും സൈന്യാധിപന്മാരും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.
1KI 9:23 ശലോമോന്റെ പ്രവർത്തനപദ്ധതികളിൽ പ്രധാനചുമതലകൾ വഹിക്കുന്നവരായി 550 ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. വിവിധ ജോലിക്കാരുടെ മേൽനോട്ടം ഇവർക്കായിരുന്നു.
1KI 9:24 ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച അരമനയിലേക്കു ഫറവോന്റെ പുത്രി താമസം മാറ്റിയതിനുശേഷം ശലോമോൻ മുകൾത്തട്ടുകൾ പണിതു.
1KI 9:25 ശലോമോൻ, യഹോവയ്ക്കായി നിർമിച്ച യാഗപീഠത്തിന്മേൽ വർഷത്തിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചുവന്നിരുന്നതു കൂടാതെ യഹോവയുടെ സന്നിധിയിൽ സുഗന്ധധൂപം അർപ്പിച്ചിരുന്നു. ഇപ്രകാരം, ശലോമോൻ യഹോവയുടെ ആലയത്തോടുള്ള കടപ്പാട് നിർവഹിച്ചുവന്നു.
1KI 9:26 ഏദോംദേശത്തിലെ ചെങ്കടൽക്കരയിൽ ഏലാത്തിനു സമീപമുള്ള എസ്യോൻ-ഗേബെറിൽവെച്ച് ശലോമോൻരാജാവ് കപ്പലുകൾ നിർമിച്ചു.
1KI 9:27 ശലോമോന്റെ ഭൃത്യന്മാരോടൊപ്പം കപ്പൽയാത്രയിൽ സേവനം ചെയ്യുന്നതിനായി ഹീരാം സമുദ്രപരിചയമുള്ള തന്റെ ദാസന്മാരെ എത്തിച്ചുകൊടുത്തു.
1KI 9:28 അവർ ഓഫീറിലേക്കു സമുദ്രമാർഗം പോകുകയും 420 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.
1KI 10:1 യഹോവയുടെ നാമം സംബന്ധിച്ച് ശലോമോനുള്ള പ്രശസ്തി കേട്ടിട്ട് ശേബാരാജ്ഞി കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ വന്നു.
1KI 10:2 സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി ജെറുശലേമിൽ എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു.
1KI 10:3 അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും രാജാവിന് അജ്ഞാതമായിരുന്നില്ല.
1KI 10:4 ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന,
1KI 10:5 മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി.
1KI 10:6 അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ സ്വന്തംനാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ.
1KI 10:7 പക്ഷേ, ഇവിടെയെത്തി എന്റെ സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ഈ കാര്യങ്ങൾ ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ ഇതിൽ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങയുടെ ജ്ഞാനവും ധനസമ്പത്തും ഞാൻ കേട്ടതിനെക്കാൾ എത്രയോ അധികമാണ്.
1KI 10:8 അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ!
1KI 10:9 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ പ്രതിഷ്ഠിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. യഹോവയ്ക്ക് ഇസ്രായേലിനോടുള്ള നിത്യമായ സ്നേഹംനിമിത്തം യഹോവ അങ്ങയെ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.”
1KI 10:10 അവൾ നൂറ്റിയിരുപതു താലന്തു സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ പിന്നീടൊരിക്കലും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല.
1KI 10:11 (ഇതു കൂടാതെ, ഹീരാമിന്റെ കപ്പലുകൾ ഓഫീറിൽനിന്ന് സ്വർണവും ധാരാളം ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളും കൊണ്ടുവന്നു.
1KI 10:12 യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും തൂണുകൾ നിർമിക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും ഉണ്ടാക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. അതിനുശേഷം, ഇത്രയധികം ചന്ദനത്തടികൾ ഇന്നോളം ഇറക്കുമതി ചെയ്തിട്ടില്ല; കാണാനും കഴിഞ്ഞിട്ടില്ല.)
1KI 10:13 ശലോമോൻരാജാവ് ശേബാരാജ്ഞിക്ക് ഔദാര്യപൂർവം നൽകിയ രാജകീയ സമ്മാനങ്ങൾക്കുപുറമേ, ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.
1KI 10:14 ശലോമോൻ രാജാവിനു പ്രതിവർഷം ലഭിച്ചിരുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്ത് ആയിരുന്നു.
1KI 10:15 ഇതു കൂടാതെ വ്യാപാരികളിൽനിന്നും ചെറുകിടകച്ചവടക്കാരിൽനിന്നും ലഭിച്ചിരുന്ന നികുതിയും സകല അറബിരാജാക്കന്മാരിൽനിന്നും ദേശാധിപതികളിൽനിന്നും കപ്പമായി ലഭിച്ചിരുന്നവയും തന്റെ വരുമാനമായിരുന്നു.
1KI 10:16 അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽ വീതം സ്വർണം ചെലവായി.
1KI 10:17 അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മൂന്നു മിന്നാ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.
1KI 10:18 പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു മേൽത്തരമായ സ്വർണംകൊണ്ടു പൊതിഞ്ഞു.
1KI 10:19 സിംഹാസനത്തിന് ആറു പടികൾ ഉണ്ടായിരുന്നു; സിംഹാസനത്തിന്റെ മുകൾഭാഗം ഗോളാകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു.
1KI 10:20 പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല.
1KI 10:21 ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല.
1KI 10:22 കടലിൽ ഹീരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം ഉണ്ടായിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.
1KI 10:23 ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു.
1KI 10:24 ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ സർവലോകരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു.
1KI 10:25 അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു.
1KI 10:26 ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു.
1KI 10:27 രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ ദേവദാരു സുലഭവുമാക്കിത്തീർത്തു.
1KI 10:28 ഈജിപ്റ്റിൽനിന്നും കുവേയിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു.
1KI 10:29 ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു.
1KI 11:1 ശലോമോൻരാജാവ് വിദേശികളായ അനേകം സ്ത്രീകളെ സ്നേഹിച്ചിരുന്നു. ഫറവോന്റെ മകളെക്കൂടാതെ മോവാബ്യരും അമ്മോന്യരും ഏദോമ്യരും സീദോന്യരും ഹിത്യരുമായ അനേകം സ്ത്രീകളെയും അദ്ദേഹം സ്നേഹിച്ചു.
1KI 11:2 “നിങ്ങൾ അവരുമായി മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടരുത്; അവർക്കു നിങ്ങളോടും വിവാഹബന്ധം അരുത്; അവർ നിങ്ങളുടെ ഹൃദയം തങ്ങളുടെ ദേവന്മാരിലേക്കു നിശ്ചയമായും തിരിച്ചുകളയും,” എന്ന് ഏതു ജനതകളെക്കുറിച്ച് യഹോവ ഇസ്രായേലിനോട് അരുളിച്ചെയ്തിരുന്നോ, അതേ ജനതകളിൽപ്പെട്ടവരായിരുന്നു ഈ സ്ത്രീകൾ. എന്നിട്ടും, ശലോമോൻ അവരെ ഗാഢമായി പ്രേമിച്ചു.
1KI 11:3 അദ്ദേഹത്തിന്, രാജ്ഞിമാരായ 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നു. ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം വശീകരിച്ചുകളഞ്ഞു.
1KI 11:4 ശലോമോൻ വയോധികനായപ്പോൾ ഭാര്യമാർ അദ്ദേഹത്തിന്റെ ഹൃദയം അന്യദേവന്മാരിലേക്കു വ്യതിചലിപ്പിച്ചു. തന്റെ പിതാവായ ദാവീദിന്റെ ഹൃദയംപോലെ അദ്ദേഹത്തിന്റെ ഹൃദയം ദൈവമായ യഹോവയിൽ ഏകാഗ്രമായിരുന്നില്ല.
1KI 11:5 സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനെയും അദ്ദേഹം സേവിച്ചു.
1KI 11:6 അങ്ങനെ, ശലോമോൻ യഹോവയ്ക്ക് അനിഷ്ടമായതു പ്രവർത്തിച്ചു. തന്റെ പിതാവായ ദാവീദിനെപ്പോലെ അദ്ദേഹം യഹോവയെ പരിപൂർണമായി അനുസരിച്ചില്ല.
1KI 11:7 ശലോമോൻ ജെറുശലേമിനു കിഴക്കുഭാഗത്തുള്ള ഒരു മലയിൽ മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛദേവനായ മോലെക്കിനുംവേണ്ടി ഓരോ പൂജാഗിരി പണിയിച്ചു.
1KI 11:8 തന്റെ വിദേശീയരായ എല്ലാ ഭാര്യമാർക്കുവേണ്ടിയും ശലോമോൻ ഇപ്രകാരം ചെയ്തുകൊടുത്തു. അവർ അവിടെ തങ്ങളുടെ ദേവന്മാർക്കു ധൂപാർച്ചന നടത്തുകയും ബലികൾ അർപ്പിക്കുകയും ചെയ്തുപോന്നു.
1KI 11:9 തനിക്കു രണ്ടുപ്രാവശ്യം പ്രത്യക്ഷനായ ഇസ്രായേലിന്റെ ദൈവമായ യഹോവയിൽനിന്ന് തന്റെ ഹൃദയം വ്യതിചലിച്ചതുമൂലം യഹോവ ശലോമോനോടു കോപിച്ചു.
1KI 11:10 അന്യദേവന്മാരെ അനുഗമിക്കരുതെന്ന് യഹോവ ശലോമോനോട് കൽപ്പിച്ചിരുന്നു; എങ്കിലും അദ്ദേഹം യഹോവയുടെ കൽപ്പന അനുസരിച്ചില്ല.
1KI 11:11 അതുകൊണ്ട്, യഹോവ ശലോമോനോട് അരുളിച്ചെയ്തു: “നിന്റെ മനോഗതം ഇവ്വിധമാകുകയാലും ഞാൻ നിന്നോടു കൽപ്പിച്ച എന്റെ ഉടമ്പടിയും ഉത്തരവുകളും നീ പാലിക്കാതെയിരിക്കുകയാലും ഞാൻ തീർച്ചയായും രാജ്യം നിന്റെ പക്കൽനിന്ന് പറിച്ചെടുത്ത് നിന്റെ ഭൃത്യന്മാരിൽ ഒരുവനു നൽകും.
1KI 11:12 എങ്കിലും, നിന്റെ പിതാവായ ദാവീദിനെ വിചാരിച്ച്, ഞാൻ നിന്റെ ആയുഷ്കാലത്ത് ഇതു പ്രവർത്തിക്കുകയില്ല; നിന്റെ പുത്രന്റെ കൈയിൽനിന്ന് ഞാൻ രാജ്യം പറിച്ചെടുത്തുകളയും.
1KI 11:13 പക്ഷേ, രാജ്യംമുഴുവനായും ഞാൻ അവനിൽനിന്നു നീക്കിക്കളയുകയില്ല; എന്റെ ദാസനായ ദാവീദിനെയും ഞാൻ തെരഞ്ഞെടുത്ത ജെറുശലേമിനെയും വിചാരിച്ച് ഒരു ഗോത്രത്തെ നിന്റെ പുത്രനു നൽകും.”
1KI 11:14 ഏദോം രാജകുടുംബത്തിലെ അംഗവും ഏദോമ്യനുമായ ഹദദിനെ യഹോവ ശലോമോനെതിരായി എഴുന്നേൽപ്പിച്ചു.
1KI 11:15 ദാവീദ് ഏദോമ്യരുമായി യുദ്ധത്തിലേർപ്പെട്ടിരുന്നകാലത്ത് വധിക്കപ്പെട്ടവരെ മറവുചെയ്യാൻ സൈന്യാധിപനായ യോവാബ് നിയോഗിക്കപ്പെട്ടിരുന്നു. അയാൾ ഏദോമിലെ പുരുഷന്മാരെയെല്ലാം വധിച്ചിരുന്നു.
1KI 11:16 ഏദോമിലെ പുരുഷന്മാരെയെല്ലാം സംഹരിച്ചുതീരുന്നതുവരെ, യോവാബും ഇസ്രായേൽസൈന്യവും ആറുമാസം അവിടെത്താമസിച്ചു.
1KI 11:17 എന്നാൽ, ബാലനായ ഹദദ് തന്റെ പിതാവിന്റെ സേവകന്മാരായ ചില ഏദോമ്യരായ ഉദ്യോഗസ്ഥന്മാരോടൊപ്പം ഈജിപ്റ്റിലേക്കു പലായനംചെയ്തു.
1KI 11:18 അവർ മിദ്യാനിൽനിന്നു പുറപ്പെട്ട് പാരാനിൽ എത്തിച്ചേർന്നു. പാറാനിൽനിന്നു ചില അനുയായികളെയുംകൂട്ടി ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടുക്കലെത്തി. അദ്ദേഹം, ഹദദിന് ഒരു ഭവനവും ഭക്ഷണത്തിനുള്ള വകയും ഒരു നിലവും ദാനംചെയ്തു.
1KI 11:19 ഫറവോന് ഹദദിനോട് വളരെ പ്രീതി തോന്നി. അദ്ദേഹം തന്റെ ഭാര്യയായ തഹ്പെനേസ് രാജ്ഞിയുടെ സഹോദരിയെ അയാൾക്കു വിവാഹംചെയ്തുകൊടുത്തു.
1KI 11:20 തഹ്പെനേസിന്റെ സഹോദരി ഹദദിന് ഗെനൂബത്ത് എന്ന പുത്രന് ജന്മംനൽകി. ആ കുട്ടിയെ തഹ്പെനേസ് രാജകൊട്ടാരത്തിൽ വളർത്തി. ഗെനൂബത്ത് അവിടെ ഫറവോന്റെ പുത്രന്മാരോടൊപ്പം വളർന്നു.
1KI 11:21 ഹദദ് ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, ദാവീദ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു എന്നും അദ്ദേഹത്തിന്റെ സൈന്യാധിപനായ യോവാബ് മരിച്ചുപോയെന്നുമുള്ള വാർത്ത കേട്ടു. അപ്പോൾ, ഹദദ് ഫറവോനോട്: “എന്റെ സ്വന്തം ദേശത്തേക്കു മടങ്ങിപ്പോകുന്നതിന് എന്നെ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
1KI 11:22 “നിന്റെ സ്വന്തംനാട്ടിലേക്കു തിരിച്ചുപോകാൻ ആഗ്രഹിക്കത്തക്കവിധം നിനക്കിവിടെ എന്തിനാണ് കുറവുള്ളത്?” എന്നു ഫറവോൻ ചോദിച്ചു. “ഒന്നിനുമില്ല, എങ്കിലും എന്നെ തിരികെപ്പോകാൻമാത്രം അനുവദിച്ചാലും!” എന്നു ഹദദ് മറുപടി പറഞ്ഞു.
1KI 11:23 എല്യാദാവിന്റെ പുത്രനായ രെസോൻ എന്ന മറ്റൊരു പ്രതിയോഗിയെയും ദൈവം ശലോമോനെതിരായി എഴുന്നേൽപ്പിച്ചു. സോബാരാജാവും തന്റെ യജമാനനുമായ ഹദദേസറിന്റെ അടുക്കൽനിന്ന് ഓടിപ്പോയ ആളായിരുന്നു രെസോൻ.
1KI 11:24 അയാൾ വിപ്ളവകാരികളുടെ ഒരു സംഘത്തെ രൂപവൽക്കരിച്ച് അതിന്റെ നേതാവായിത്തീർന്നു. ദാവീദ് സോബാസൈന്യത്തെ സംഹരിച്ചശേഷമാണിതു സംഭവിച്ചത്. അവർ ദമസ്കോസിലേക്കു കടക്കുകയും അവിടെ അനുയായികൾ രെസോനെ രാജാവാക്കുകയും ചെയ്തു.
1KI 11:25 ശലോമോന്റെ ജീവിതകാലംമുഴുവനും രെസോൻ ഇസ്രായേലുമായി ശത്രുതയിലായിരുന്നു. ഹദദും ഇസ്രായേലിനെതിരായി ഉപദ്രവങ്ങൾ ചെയ്തു. രെസോൻ ഇസ്രായേലിനോടു ശത്രുതപുലർത്തുകയും അരാമിൽ രാജാവായി തുടരുകയും ചെയ്തുവന്നു.
1KI 11:26 നെബാത്തിന്റെ മകനും ശലോമോന്റെ ഉദ്യോഗസ്ഥരിൽ ഒരുവനുമായ യൊരോബെയാമും ശലോമോനെതിരേ വിപ്ളവം ഉണ്ടാക്കി. അദ്ദേഹം സെരേദായിൽനിന്നുള്ള ഒരു എഫ്രയീമ്യൻ ആയിരുന്നു. സെരൂയ എന്നു പേരുള്ള ഒരു വിധവ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
1KI 11:27 അദ്ദേഹം ശലോമോനെതിരേ വിപ്ളവത്തിനു തിരിഞ്ഞതിന്റെ കാരണം ഇതായിരുന്നു: ശലോമോൻ മുകൾത്തട്ടുകൾ നിർമിച്ച് തന്റെ പിതാവായ ദാവീദിന്റെ നഗരത്തിന്റെ കേടുപാടുകൾ തീർത്തു.
1KI 11:28 യൊരോബെയാം അതിസമർഥനായ ഒരു യുവാവായിരുന്നു. അദ്ദേഹം അധ്വാനിയും പരിശ്രമശാലിയുമാണെന്നും തന്റെ ജോലികൾ എത്ര ഭംഗിയായി നിർവഹിക്കുന്നു എന്നും കണ്ടപ്പോൾ യോസേഫിന്റെ ഗോത്രങ്ങളിൽനിന്നുള്ള ജോലിക്കാരുടെടെ മുഴുവൻ ചുമതലയും ശലോമോൻ അദ്ദേഹത്തെ ഏൽപ്പിച്ചു.
1KI 11:29 അക്കാലത്ത്, ഒരിക്കൽ യൊരോബെയാം ജെറുശലേമിൽനിന്നു പുറത്തേക്കു പോകുമ്പോൾ ശീലോന്യനായ അഹീയാപ്രവാചകൻ അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. അഹീയാപ്രവാചകൻ ഒരു പുതിയ അങ്കിയാണു ധരിച്ചിരുന്നത്. അവരിരുവരുംമാത്രമേ നഗരത്തിനു വെളിയിൽ ആ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നുള്ളൂ.
1KI 11:30 അഹീയാവ് താൻ ധരിച്ചിരുന്ന പുതിയ അങ്കിയെടുത്തു കീറി അതിനെ പന്ത്രണ്ടു കഷണങ്ങളാക്കി.
1KI 11:31 പിന്നെ അദ്ദേഹം യൊരോബെയാമിനോടു പറഞ്ഞതു: “പത്തു കഷണങ്ങൾ നീ എടുത്തുകൊള്ളുക: കാരണം ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ്: ‘നോക്കുക! ഞാൻ ശലോമോന്റെ കൈയിൽനിന്ന് രാജ്യം വേർപെടുത്താൻ പോകുന്നു. പത്തു ഗോത്രം ഞാൻ നിനക്കു തരുന്നു.
1KI 11:32 എന്നാൽ എന്റെ ദാസനായ ദാവീദിനെ ഓർത്തും ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ജെറുശലേം നഗരത്തെക്കരുതിയും ഒരു ഗോത്രം അവനു നൽകും.
1KI 11:33 അവർ എന്നെ ഉപേക്ഷിച്ചു; സീദോന്യരുടെ ദേവിയായ അസ്തരോത്തിനെയും മോവാബ്യരുടെ ദേവനായ കെമോശിനെയും അമ്മോന്യരുടെ ദേവനായ മോലെക്കിനെയും ആരാധിച്ചു; അവർ എന്നെ അനുസരിച്ചു ജീവിച്ചില്ല; എന്റെ ദൃഷ്ടിയിൽ നീതിയായുള്ളത് അവർ ചെയ്തില്ല; ശലോമോന്റെ പിതാവായ ദാവീദ് എന്റെ ഉത്തരവുകളും നിയമങ്ങളും പ്രമാണിച്ചതുപോലെ അവർ പ്രമാണിച്ചതുമില്ല; അതിനാൽ ഞാനിതു ചെയ്യും.
1KI 11:34 “ ‘എന്നാൽ രാജ്യംമുഴുവനും ശലോമോന്റെ കൈയിൽനിന്നു ഞാൻ എടുത്തുകളയുകയില്ല. ഞാൻ തെരഞ്ഞെടുത്തവനും എന്റെ കൽപ്പനകളും ഉത്തരവുകളും പ്രമാണിച്ചവനുമായ എന്റെ ദാസനായ ദാവീദിനെ കരുതി അവന്റെ ആയുഷ്കാലം മുഴുവൻ ഞാൻ അവനെ ഭരണം നടത്താൻ അനുവദിക്കും.
1KI 11:35 അവന്റെ മകന്റെ കൈയിൽനിന്നു ഞാൻ രാജ്യം എടുത്തുകളയുകയും പത്തു ഗോത്രങ്ങൾ ഞാൻ നിനക്കു നൽകുകയും ചെയ്യും.
1KI 11:36 എങ്കിലും, എന്റെ നാമം സ്ഥാപിക്കാൻവേണ്ടി ഞാൻ തെരഞ്ഞെടുത്ത നഗരമായ ജെറുശലേമിൽ എന്റെമുമ്പാകെ, എന്റെ ദാസനായ ദാവീദിന് ഒരു വിളക്ക് എന്നേക്കും ഉണ്ടായിരിക്കുന്നതിനായി ഞാൻ ഒരു ഗോത്രം അവന്റെ പുത്രനു നൽകും.
1KI 11:37 ഞാൻ നിന്നെ തെരഞ്ഞെടുക്കും. നിന്റെ ഹൃദയാഭിലാഷംപോലെ നീ ഭരണംനടത്തും; നീ ഇസ്രായേലിനു രാജാവായിരിക്കും.
1KI 11:38 ഞാൻ നിന്നോടു കൽപ്പിക്കുന്നതെല്ലാം നീ ചെയ്യുകയും, എന്നെ അനുസരിച്ച് ജീവിക്കുകയും എന്റെ ദാസനായ ദാവീദ് ചെയ്തതുപോലെ എന്റെ ഉത്തരവുകളും കൽപ്പനകളും പ്രമാണിച്ചുകൊണ്ട് എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിക്കുകയും ചെയ്യുന്നപക്ഷം ഞാൻ നിന്നോടുകൂടെ ഇരിക്കും; ഞാൻ ദാവീദിനുവേണ്ടി പണിതതുപോലെ നിനക്കുവേണ്ടിയും സ്ഥിരമായ ഒരു രാജവംശം പണിയും; ഞാൻ ഇസ്രായേലിനെ നിനക്കു നൽകുകയും ചെയ്യും.
1KI 11:39 ഇതുമൂലം ഞാൻ ദാവീദിന്റെ സന്തതിയെ താഴ്ത്തും; എന്നാൽ അത് എന്നേക്കുമായിട്ടല്ലതാനും.’ ”
1KI 11:40 ഇക്കാരണത്താൽ, ശലോമോൻ യൊരോബെയാമിനെ കൊല്ലുന്നതിനു ശ്രമിച്ചു; പക്ഷേ, യൊരോബെയാം ഈജിപ്റ്റിൽ ശീശക്ക് രാജാവിന്റെ അടുക്കലേക്ക് ഓടിപ്പോയി. ശലോമോന്റെ മരണംവരെ അദ്ദേഹം അവിടെ താമസിച്ചു.
1KI 11:41 ശലോമോന്റെ ഭരണകാലത്തുണ്ടായ മറ്റുള്ള വൃത്താന്തങ്ങൾ, അതായത്, അദ്ദേഹം ചെയ്ത സമസ്തകാര്യങ്ങളും തന്റെ ജ്ഞാനവും അദ്ദേഹത്തിന്റെ ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
1KI 11:42 ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി.
1KI 11:43 പിന്നെ, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കി. അദ്ദേഹത്തിന്റെ മകനായ രെഹബെയാം അദ്ദേഹത്തിന്റെ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
1KI 12:1 രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി.
1KI 12:2 ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു അപ്പോഴും—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി.
1KI 12:3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേലിന്റെ സർവസഭയുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു:
1KI 12:4 “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
1KI 12:5 “മൂന്നുദിവസം കഴിഞ്ഞ് നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
1KI 12:6 അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
1KI 12:7 അവർ അദ്ദേഹത്തോട്: “ഇന്ന് അങ്ങ് ഈ ജനത്തിന് ഒരു സേവകനായിത്തീർന്ന് അവരെ സേവിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
1KI 12:8 എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു.
1KI 12:9 “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
1KI 12:10 അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ഈ ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും.
1KI 12:11 എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”
1KI 12:12 “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു.
1KI 12:13 വൃദ്ധജനം നൽകിയ ഉപദേശം അവഗണിച്ച രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു.
1KI 12:14 യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.
1KI 12:15 ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം യഹോവയുടെ ഹിതപ്രകാരം ആയിരുന്നു.
1KI 12:16 രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്: “ദാവീദിങ്കൽ നമുക്കെന്ത് ഓഹരി? യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി? ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ. ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!” അങ്ങനെ, ഇസ്രായേൽജനം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
1KI 12:17 എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
1KI 12:18 നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവരെല്ലാം അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു.
1KI 12:19 ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
1KI 12:20 യൊരോബെയാം ഈജിപ്റ്റിൽനിന്നും മടങ്ങിവന്നിട്ടുണ്ടെന്ന് എല്ലാ ഇസ്രായേല്യരും കേട്ടപ്പോൾ, ആളയച്ച് അദ്ദേഹത്തെ ഇസ്രായേൽ സഭയിലേക്കു ക്ഷണിച്ചുവരുത്തി സമസ്തഇസ്രായേലിനും രാജാവാക്കി. യെഹൂദാഗോത്രംമാത്രമല്ലാതെ മറ്റാരും ദാവീദിന്റെ ഭവനത്തോടു പക്ഷംചേർന്നില്ല.
1KI 12:21 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം സകല യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും ശലോമോന്റെ മകനായ രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.
1KI 12:22 എന്നാൽ, ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം ദൈവത്തിന്റെ അരുളപ്പാടുണ്ടായി:
1KI 12:23 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും, ശേഷം ജനത്തോടും പറയുക:
1KI 12:24 ‘നിങ്ങളുടെ സഹോദരന്മാരായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.’ ” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച് യഹോവയുടെ കൽപ്പനപ്രകാരം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിപ്പോയി.
1KI 12:25 പിന്നെ, യൊരോബെയാം മലനാടായ എഫ്രയീമിലെ ശേഖേം കോട്ടകെട്ടി പണിതുറപ്പിച്ച് അവിടെ താമസിച്ചു. അവിടെനിന്ന് പുറപ്പെട്ട് അദ്ദേഹം പെനീയേലും പണിതു.
1KI 12:26 പിന്നെ, യൊരോബെയാം മനസ്സിൽ ഇപ്രകാരം നിരൂപിച്ചു: “രാജ്യം മിക്കവാറും ദാവീദ് ഗൃഹത്തിലേക്കു മടങ്ങിപ്പോകാൻ സാധ്യതയുണ്ട്.
1KI 12:27 ഈ ജനം ജെറുശലേമിൽ യഹോവയുടെ ആലയത്തിലേക്ക് യാഗങ്ങൾ അർപ്പിക്കുന്നതിനായി പോകുന്നപക്ഷം അവരുടെ ഹൃദയം യെഹൂദാരാജാവും തങ്ങളുടെ യജമാനനുമായ രെഹബെയാമിന്റെ വശത്തേക്കുചായും. അവർ എന്നെ വധിച്ച് രെഹബെയാം രാജാവിന്റെ പക്ഷത്തേക്കു ചേരും.”
1KI 12:28 അതിനാൽ, അദ്ദേഹം ഉപദേശം തേടിയശേഷം സ്വർണംകൊണ്ടുള്ള രണ്ടു കാളക്കിടാങ്ങളെ ഉണ്ടാക്കി. അദ്ദേഹം ജനത്തോട്: “ജെറുശലേംവരെ പോകുന്നത് നിങ്ങൾക്കു ബുദ്ധിമുട്ടാണ്; ഇസ്രായേലേ, നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ, നിങ്ങളുടെ ദേവന്മാർ ഇതാ!” എന്നു പറഞ്ഞു.
1KI 12:29 കാളക്കിടാങ്ങളിൽ ഒന്നിനെ അദ്ദേഹം ബേഥേലിലും മറ്റേതിനെ ദാനിലും പ്രതിഷ്ഠിച്ചു.
1KI 12:30 ഇത് ഒരു പാപമായിത്തീർന്നു; ജനം അവയെ ആരാധിക്കാൻ ബേഥേലിലേക്കും ദാനിലേക്കും യാത്രചെയ്തു.
1KI 12:31 യാഗമർപ്പിച്ചുവന്നിരുന്ന മലകളിൽ യൊരോബെയാം ക്ഷേത്രങ്ങൾ നിർമിച്ചു; സകലജനത്തിൽനിന്നും പുരോഹിതന്മാരെ—ലേവ്യാഗോത്രത്തിൽനിന്ന് ഉള്ളവർ അല്ലായിരുന്നിട്ടും—നിയമിച്ചു.
1KI 12:32 യെഹൂദ്യയിൽ ആചരിച്ചുവന്ന രീതിയിലുള്ള ഉത്സവംപോലെ ഇവിടെയും എട്ടാംമാസത്തിന്റെ പതിനഞ്ചാംതീയതി ഒരു ഉത്സവം യൊരോബെയാം ഏർപ്പെടുത്തുകയും അവിടത്തെ യാഗപീഠത്തിൽ ബലികൾ അർപ്പിക്കുകയും ചെയ്തു. ബേഥേലിൽ താൻ ഉണ്ടാക്കിയ കാളക്കിടാങ്ങൾക്കു സ്വയം ബലി അർപ്പിച്ചുകൊണ്ടാണ് യൊരോബെയാം ഇത് ബേഥേലിൽ നടപ്പാക്കിയത്. ബേഥേലിൽ താൻ ഉണ്ടാക്കിയ ക്ഷേത്രങ്ങളിൽ അദ്ദേഹം പുരോഹിതന്മാരെയും നിയമിച്ചു.
1KI 12:33 അദ്ദേഹം സ്വമേധയാ തെരഞ്ഞെടുത്ത എട്ടാംമാസം പതിനഞ്ചാംതീയതി ബേഥേലിൽ താൻ ഉണ്ടാക്കിയ യാഗപീഠത്തിൽ ബലികൾ അർപ്പിച്ചു. സ്വയം യാഗപീഠത്തിൽ ധൂപാർച്ചന നടത്തി. അങ്ങനെ, അദ്ദേഹം ഇസ്രായേല്യർക്കുവേണ്ടി ഒരു ഉത്സവം ഏർപ്പെടുത്തുകയും ചെയ്തു.
1KI 13:1 യൊരോബെയാം ധൂപം അർപ്പിക്കുന്നതിനായി പീഠത്തിൽ നിൽക്കുമ്പോൾ ഒരു ദൈവപുരുഷൻ യഹോവയുടെ കൽപ്പനയാൽ യെഹൂദ്യയിൽനിന്ന് ബേഥേലിലേക്കു വന്നു.
1KI 13:2 ദൈവകൽപ്പനയാൽ അദ്ദേഹം യാഗപീഠത്തിന്റെ നേർക്കു വിളിച്ചുപറഞ്ഞു: “യാഗപീഠമേ, യാഗപീഠമേ! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ദാവീദിന്റെ കുടുംബത്തിൽ യോശിയാവ് എന്നു പേരുള്ള ഒരു മകൻ ജനിക്കും. ഇവിടെ മലകളിൽ യാഗമർപ്പിക്കുന്ന പുരോഹിതന്മാരെ അവൻ നിന്റെമേൽ യാഗം കഴിക്കും. മനുഷ്യാസ്ഥികൾ നിന്റെമേൽ ദഹിപ്പിക്കപ്പെടും.’ ”
1KI 13:3 അന്നുതന്നെ, ആ ദൈവപുരുഷൻ ഒരു ചിഹ്നവും നൽകി: “യഹോവ കൽപ്പിച്ചിരിക്കുന്ന ചിഹ്നം ഇതാണ്: ഈ യാഗപീഠം പൊട്ടിപ്പിളരുകയും ഇതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്യും.”
1KI 13:4 ബേഥേലിലെ യാഗപീഠത്തിനെതിരേ ദൈവപുരുഷൻ വിളിച്ചുപറഞ്ഞ വാക്കുകൾ യൊരോബെയാം കേട്ടപ്പോൾ അദ്ദേഹം യാഗപീഠത്തിൽനിന്ന് കൈചൂണ്ടിക്കൊണ്ട്: “അവനെ പിടിക്കുക!” എന്നു കൽപ്പിച്ചു. എന്നാൽ, ദൈവപുരുഷന്റെനേരേ രാജാവു നീട്ടിയകരം, മടക്കാൻ കഴിയാത്തവിധം മരവിച്ചു പോയി.
1KI 13:5 അപ്പോൾത്തന്നെ, യഹോവയുടെ വചനത്താൽ ദൈവപുരുഷൻ കൊടുത്ത അടയാളപ്രകാരം യാഗപീഠം പൊട്ടിപ്പിളർന്നു വേർപെടുകയും അതിന്മേലുള്ള കൊഴുപ്പുനിറഞ്ഞ ചാരം തൂകിപ്പോകുകയും ചെയ്തു.
1KI 13:6 അപ്പോൾ, രാജാവ് ദൈവപുരുഷനോട്: “എന്റെ കൈ വീണ്ടും മടങ്ങാൻവേണ്ടി താങ്കളുടെ ദൈവമായ യഹോവയോടു മധ്യസ്ഥതചെയ്ത് എനിക്കുവേണ്ടി പ്രാർഥിക്കണേ!” എന്നപേക്ഷിച്ചു. ആ ദൈവപുരുഷൻ രാജാവിനുവേണ്ടി ദൈവത്തോടു മധ്യസ്ഥതവഹിച്ചു പ്രാർഥിച്ചു; രാജാവിന്റെ കൈ പൂർവസ്ഥിതിയിലായിത്തീർന്നു.
1KI 13:7 രാജാവ് ദൈവപുരുഷനോട്: “എന്നോടുകൂടെ അരമനയിൽ വന്ന് എന്തെങ്കിലും ഭക്ഷിച്ചാലും! ഞാൻ അങ്ങേക്കൊരു സമ്മാനവും നൽകുന്നുണ്ട്” എന്നു പറഞ്ഞു.
1KI 13:8 എന്നാൽ, ആ ദൈവപുരുഷൻ രാജാവിനോടു മറുപടി പറഞ്ഞു: “നിന്റെ സമ്പത്തിൽ പകുതി തന്നാലും ഞാൻ നിന്റെകൂടെ വരികയോ ഇവിടെവെച്ച് അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുകയില്ല.
1KI 13:9 കാരണം, ‘നീ അപ്പം ഭക്ഷിക്കുകയോ വെള്ളം കുടിക്കുകയോ വന്നവഴിയായി തിരികെ പോകുകയോ ചെയ്യരുത്,’ എന്നാണ് എനിക്കു ലഭിച്ചിരിക്കുന്ന യഹോവയുടെ കൽപ്പന.”
1KI 13:10 അതിനാൽ, അദ്ദേഹം വന്നവഴിയേതന്നെ മടങ്ങാതെ, മറ്റൊരു വഴിയായി ബേഥേലിലേക്കു മടങ്ങിപ്പോയി.
1KI 13:11 അതേസമയം, ബേഥേലിൽ വൃദ്ധനായ ഒരു പ്രവാചകൻ ഉണ്ടായിരുന്നു. ഈ പ്രവാചകന്റെ പുത്രന്മാർ വന്ന് ദൈവപുരുഷൻ അന്ന് ബേഥേലിൽ ചെയ്ത കാര്യങ്ങളെല്ലാം അദ്ദേഹത്തോടു പറഞ്ഞു. ദൈവപുരുഷൻ രാജാവിനോടു പറഞ്ഞ കാര്യങ്ങളും അവർ പിതാവിനെ അറിയിച്ചു.
1KI 13:12 “ഏതു വഴിയായാണ് അദ്ദേഹം യാത്രയായത്,” എന്ന് അവരുടെ പിതാവു ചോദിച്ചു. യെഹൂദ്യയിൽനിന്നുള്ള ദൈവപുരുഷൻ മടങ്ങിപ്പോയ വഴി അവർ തങ്ങളുടെ പിതാവിനു കാണിച്ചുകൊടുത്തു.
1KI 13:13 “എനിക്കുവേണ്ടി കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് അദ്ദേഹം തന്റെ പുത്രന്മാരോട് ആവശ്യപ്പെട്ടു. അവർ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തപ്പോൾ, അദ്ദേഹം കഴുതപ്പുറത്തുകയറി
1KI 13:14 ദൈവപുരുഷന്റെ പിന്നാലെ യാത്രപുറപ്പെട്ടു. കരുവേലകത്തിൻകീഴേ ഇരിക്കുന്ന ദൈവപുരുഷനെ കണ്ടെത്തി. അദ്ദേഹം ചോദിച്ചു: “യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷൻ താങ്കളാണോ?” “അതേ, ഞാൻതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
1KI 13:15 അപ്പോൾ, വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തോട്: “എന്റെ ഭവനത്തിൽ വന്ന് എന്നോടുകൂടി ഭക്ഷണം കഴിച്ചാലും” എന്നപേക്ഷിച്ചു.
1KI 13:16 ദൈവപുരുഷൻ അതിനു മറുപടി പറഞ്ഞത്: “എനിക്കു താങ്കളോടുകൂടി വരാൻ നിർവാഹമില്ല. ഈ സ്ഥലത്തുവെച്ചു താങ്കളോടുകൂടി അപ്പം തിന്നുന്നതിനോ വെള്ളം കുടിക്കുന്നതിനോ എനിക്കു സാധ്യവുമല്ല.
1KI 13:17 ‘നീ അവിടെവെച്ച് അപ്പം തിന്നരുത്; വെള്ളം കുടിക്കരുത്; പോയവഴിയായി മടങ്ങിവരികയുമരുത്,’ എന്നാണ് എനിക്കു ലഭിച്ചിട്ടുള്ള യഹോവയുടെ കൽപ്പന.”
1KI 13:18 അതിനു വൃദ്ധനായ പ്രവാചകൻ ദൈവപുരുഷനോട്: “താങ്കളെപ്പോലെതന്നെ ഞാനും ഒരു പ്രവാചകനാണ്. ‘അവനെ നിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരിക, അവൻ അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്യട്ടെ’ എന്ന് യഹോവയുടെ അരുളപ്പാടായി ഒരു ദൈവദൂതൻ എന്നോടു പറഞ്ഞു,” എന്നു മറുപടി പറഞ്ഞു. എന്നാൽ, ആ വൃദ്ധനായ പ്രവാചകൻ കളവ് പറയുകയായിരുന്നു.
1KI 13:19 അതിനാൽ, ആ ദൈവപുരുഷൻ അദ്ദേഹത്തോടൊപ്പം മടങ്ങിച്ചെന്ന് അദ്ദേഹത്തിന്റെ ഭവനത്തിൽനിന്ന് തിന്നുകയും കുടിക്കുകയും ചെയ്തു.
1KI 13:20 അവർ ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, അദ്ദേഹത്തെ തിരികെ വിളിച്ചുകൊണ്ടുവന്ന വൃദ്ധനായ പ്രവാചകന് യഹോവയുടെ അരുളപ്പാടുണ്ടായി.
1KI 13:21 യെഹൂദ്യയിൽനിന്നും വന്ന ദൈവപുരുഷനോടായി അദ്ദേഹം വിളിച്ചുപറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘താങ്കൾ യഹോവയുടെ വചനം ധിക്കരിച്ചിരിക്കുന്നു; താങ്കളുടെ ദൈവമായ യഹോവ താങ്കൾക്കുതന്ന കൽപ്പന പ്രമാണിച്ചതുമില്ല.
1KI 13:22 അപ്പം തിന്നുകയോ വെള്ളം കുടിക്കുകയോ ചെയ്യരുതെന്ന് യഹോവ കൽപ്പിച്ച സ്ഥലത്തേക്കുതന്നെ താങ്കൾ തിരിച്ചുവരികയും അപ്പം തിന്നുകയും വെള്ളം കുടിക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ, താങ്കളുടെ മൃതശരീരം താങ്കളുടെ പിതാക്കന്മാരുടെ കല്ലറയിൽ സംസ്കരിക്കപ്പെടുകയില്ല.’ ”
1KI 13:23 ദൈവപുരുഷൻ ഭക്ഷിച്ചുപാനംചെയ്തു കഴിഞ്ഞപ്പോൾ, അദ്ദേഹത്തെ മടക്കിക്കൊണ്ടുവന്ന വൃദ്ധനായ പ്രവാചകൻ അദ്ദേഹത്തിനുവേണ്ടി തന്റെ കഴുതയ്ക്കു കോപ്പിട്ടുകൊടുത്തു.
1KI 13:24 ദൈവപുരുഷൻ മടങ്ങിപ്പോകുമ്പോൾ ഒരു സിംഹം വഴിയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു. അദ്ദേഹത്തിന്റെ മൃതദേഹം വഴിയരികിൽ കിടന്നിരുന്നു; സിംഹവും കഴുതയും അരികത്തുതന്നെ നിന്നിരുന്നു.
1KI 13:25 വഴിയാത്രക്കാരിൽ ചിലർ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹം അതിനരികെ നിൽക്കുന്നതും കണ്ടിട്ട് വൃദ്ധനായ പ്രവാചകൻ താമസിച്ചിരുന്ന നഗരത്തിൽച്ചെന്ന് വിവരം അറിയിച്ചു.
1KI 13:26 അയാളെ വഴിയിൽനിന്നു മടക്കിക്കൊണ്ടുവന്ന വൃദ്ധപ്രവാചകൻ ഇതു കേട്ടപ്പോൾ പറഞ്ഞു: “യഹോവയുടെ വാക്കിനെ ധിക്കരിച്ചത് ആ ദൈവപുരുഷനാണ്. യഹോവ അദ്ദേഹത്തെ സിംഹത്തിന് ഏൽപ്പിച്ചുകൊടുത്തു. യഹോവയുടെ വചനംപോലെതന്നെ സിംഹം അദ്ദേഹത്തെ കീറിക്കളഞ്ഞു.”
1KI 13:27 “എന്റെ കഴുതയ്ക്കു കോപ്പിട്ടുതരിക,” എന്ന് വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു. അവർ അപ്രകാരം ചെയ്തുകൊടുത്തു.
1KI 13:28 അദ്ദേഹം പുറപ്പെട്ടുചെല്ലുമ്പോൾ ദൈവപുരുഷന്റെ മൃതദേഹം വഴിയിൽ കിടക്കുന്നതും സിംഹവും കഴുതയും അതിന്റെ അരികിൽ നിൽക്കുന്നതും കണ്ടു. സിംഹം ആ മൃതദേഹം തിന്നുകയോ കഴുതയെ ആക്രമിക്കുകയോ ചെയ്തിരുന്നില്ല.
1KI 13:29 പ്രവാചകൻ ആ ദൈവപുരുഷന്റെ മൃതശരീരമെടുത്തു കഴുതപ്പുറത്തുകിടത്തി. മൃതദേഹം സംസ്കരിക്കുന്നതിനും ദുഃഖാചരണത്തിനുമായി അദ്ദേഹം അതു തന്റെ സ്വന്തം പട്ടണത്തിലേക്കു കൊണ്ടുവന്നു.
1KI 13:30 ആ മൃതദേഹം അദ്ദേഹം തന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു; “അയ്യോ! എന്റെ സഹോദരാ!” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിനുവേണ്ടി വിലപിച്ചു.
1KI 13:31 അദ്ദേഹത്തെ സംസ്കരിച്ചശേഷം വൃദ്ധപ്രവാചകൻ തന്റെ പുത്രന്മാരോടു പറഞ്ഞു: “ഞാൻ മരിക്കുമ്പോൾ എന്റെ ശരീരവും ആ ദൈവപുരുഷനെ വെച്ച കല്ലറയിൽത്തന്നെ സംസ്കരിക്കണം; എന്റെ അസ്ഥികൾ അദ്ദേഹത്തിന്റെ അസ്ഥികൾക്കരികെതന്നെ നിക്ഷേപിക്കേണം.
1KI 13:32 യഹോവയുടെ കൽപ്പനപ്രകാരം ബേഥേലിലെ യാഗപീഠത്തിനും ശമര്യാനഗരങ്ങളിലെ മലകളിലുള്ള ക്ഷേത്രങ്ങൾക്കുമെതിരായി അദ്ദേഹം പ്രഖ്യാപിച്ച വചനങ്ങൾ തീർച്ചയായും സംഭവിക്കും.”
1KI 13:33 ഈ സംഭവത്തിനുശേഷവും യൊരോബെയാം തന്റെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിഞ്ഞില്ല. അദ്ദേഹം പിന്നെയും സർവജനങ്ങളിൽനിന്നും യാഗമർപ്പിച്ചുവന്നിരുന്ന ക്ഷേത്രങ്ങളിലേക്ക് പുരോഹിതന്മാരെ നിയമിച്ചു. പുരോഹിതജോലി ആഗ്രഹിച്ചിരുന്നവരെയെല്ലാം അദ്ദേഹം ഇത്തരം ക്ഷേത്രങ്ങളിലേക്ക് വേർതിരിച്ചു.
1KI 13:34 യൊരോബെയാംരാജവംശത്തിന്റെ പതനത്തിനും അവർ ഭൂമുഖത്തുനിന്നു നശിപ്പിക്കപ്പെടുന്നതിനും കാരണമായിത്തീർന്ന പാപം ഇതായിരുന്നു.
1KI 14:1 അക്കാലത്ത് യൊരോബെയാമിന്റെ മകനായ അബീയാവ് രോഗിയായിത്തീർന്നു.
1KI 14:2 യൊരോബെയാം തന്റെ ഭാര്യയോടു പറഞ്ഞു: “നീ യൊരോബെയാമിന്റെ ഭാര്യയാണെന്നു തിരിച്ചറിയാത്തവിധം വേഷംമാറി ശീലോവിലേക്കു പോകുക. ഈ ജനത്തിനു ഞാൻ രാജാവായിത്തീരുമെന്ന് എന്നോടു പ്രവചിച്ച അഹീയാപ്രവാചകൻ അവിടെയുണ്ട്.
1KI 14:3 പത്ത് അപ്പവും കുറെ അടയും ഒരു ഭരണി തേനും എടുത്തുകൊണ്ട് അദ്ദേഹത്തിന്റെ അടുക്കൽ ചെല്ലുക. കുട്ടിക്ക് എന്തു സംഭവിക്കുമെന്ന് അദ്ദേഹം നിന്നോടു പറയും.”
1KI 14:4 യൊരോബെയാം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ ഭാര്യ ചെയ്തു. അവൾ ശീലോവിൽ അഹീയാവിന്റെ ഭവനത്തിൽ ചെന്നു. വാർധക്യംമൂലം അദ്ദേഹത്തിന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു.
1KI 14:5 എന്നാൽ, യഹോവ അഹീയാവിനോട്: “യൊരോബെയാമിന്റെ ഭാര്യ തന്റെ മകനെക്കുറിച്ചു ചോദിക്കാൻ വരുന്നുണ്ട്; അവൻ രോഗിയായിരിക്കുന്നു. നീ ഇന്നിന്നവിധം അവളോടു സംസാരിക്കണം. ഇവിടെ വന്നെത്തുമ്പോൾ അവൾ മറ്റൊരു സ്ത്രീയായി നടിക്കും” എന്ന് അരുളിച്ചെയ്തിരുന്നു.
1KI 14:6 അതിനാൽ, അവളുടെ കാലൊച്ച വാതിൽക്കൽ കേട്ടപ്പോൾത്തന്നെ അഹീയാവു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യേ, അകത്തുവരിക! ഈ നാട്യം എന്തിന്? അശുഭവാർത്തകൾ നിന്നെ അറിയിക്കാൻ ഞാൻ നിയുക്തനായിരിക്കുന്നു.
1KI 14:7 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു നീ ചെന്ന് യൊരോബെയാമിനോടു പറയുക: ‘ഞാൻ ജനമധ്യത്തിൽനിന്നു നിന്നെ ഉയർത്തി; എന്റെ ജനമായ ഇസ്രായേലിന് ഭരണാധിപനായി നിയമിച്ചു.
1KI 14:8 ഞാൻ ദാവീദിന്റെ ഗൃഹത്തിൽനിന്ന് രാജ്യം വേർപെടുത്തി നിനക്കു തന്നു. എന്നാൽ, എന്റെ ദാസനായ ദാവീദിനെപ്പോലെ നീ എന്റെ ദൃഷ്ടിയിൽ നീതിയായുള്ളതുമാത്രം പ്രവർത്തിച്ച് പൂർണഹൃദയത്തോടെ എന്നെ അനുഗമിക്കുകയോ എന്റെ കൽപ്പനകൾ പാലിക്കുകയോ ചെയ്തിട്ടില്ല.
1KI 14:9 നിനക്കു മുമ്പുണ്ടായിരുന്ന ആരെക്കാളും അധികം ദുഷ്ടത നീ പ്രവർത്തിച്ചു; എന്നെ കോപിപ്പിക്കുംവിധം നീ സ്വയം അന്യദേവന്മാരെയും വിഗ്രഹങ്ങളെയും വാർത്തുണ്ടാക്കി; അങ്ങനെ നീ എന്നെ പൂർണമായും തിരസ്കരിച്ചു.
1KI 14:10 “ ‘അതിനാൽ, ഞാൻ യൊരോബെയാമിന്റെ കുടുംബത്തിന്മേൽ അനർഥംവരുത്തും. യൊരോബെയാമിന്റെ സന്തതികളായി ഇസ്രായേലിലുള്ള അവസാനത്തെ പുരുഷപ്രജയെവരെ—അടിമയോ സ്വതന്ത്രനോ ആകട്ടെ—ഞാൻ ഛേദിച്ചുകളയും. ഒരുവൻ ചപ്പുചവറുകൂമ്പാരം കത്തിച്ചുകളയുംപോലെ ഞാൻ യൊരോബെയാമിന്റെ രാജവംശത്തെ നിശ്ശേഷം ദഹിപ്പിച്ചുകളയും.
1KI 14:11 യൊരോബെയാമിന്റെ സന്തതികളിൽ നഗരത്തിൽവെച്ചു മരിക്കുന്നവരെ നായ്ക്കൾ തിന്നും; നാട്ടിൻപുറത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവകൾക്കു ഭക്ഷണമായിത്തീരും. യഹോവ അത് അരുളിച്ചെയ്തിരിക്കുന്നു!’
1KI 14:12 “അതിനാൽ, നീ വീട്ടിലേക്കു മടങ്ങിപ്പോകുക. നീ നഗരത്തിൽ കാൽ ചവിട്ടുമ്പോൾ ബാലൻ മരിക്കും.
1KI 14:13 എല്ലാ ഇസ്രായേലും അവനെക്കുറിച്ചു വിലപിക്കും. അവർ അവനെ സംസ്കരിക്കും. യൊരോബെയാമിന്റെ സന്തതികളിൽ കല്ലറയിൽ സംസ്കരിക്കപ്പെടുന്ന ഒരേയൊരാൾ അവനായിരിക്കും. കാരണം, ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാമിന്റെ കുടുംബത്തിൽ എന്തെങ്കിലും പ്രസാദകരമായത് കണ്ടിട്ടുള്ളത് അവനിൽമാത്രമാണ്.
1KI 14:14 “എല്ലാറ്റിലുമുപരി, യഹോവ ഇസ്രായേലിൽ ഒരു രാജാവിനെ ഉയർത്തും; അദ്ദേഹം യൊരോബെയാമിന്റെ കുടുംബത്തെ നശിപ്പിച്ചുകളയും. ഇതാണ് ആ ദിവസം. അതേ, ഇപ്പോൾത്തന്നെ.
1KI 14:15 ഇസ്രായേൽ അശേരാപ്രതിഷ്ഠകൾ നിർമിച്ച് യഹോവയെ കോപിപ്പിച്ചതിനാൽ അവർ വെള്ളത്തിൽ ഇളകുന്ന ഞാങ്ങണപോലെ ആയിത്തീരത്തക്കവണ്ണം യഹോവ അവരെ പ്രഹരിക്കും; അവരുടെ പൂർവികർക്ക് അവിടന്നു നൽകിയ ഈ നല്ല ദേശത്തുനിന്നും യഹോവ അവരെ പിഴുതെടുത്ത് യൂഫ്രട്ടീസ് നദിക്കപ്പുറത്തേക്ക് ചിതറിച്ചുകളയുകയും ചെയ്യും.
1KI 14:16 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ചതുമായ പാപങ്ങൾനിമിത്തം യഹോവ ഇസ്രായേലിനെ ഉപേക്ഷിച്ചുകളയും.”
1KI 14:17 പിന്നെ, യൊരോബെയാമിന്റെ ഭാര്യ യാത്രതിരിച്ച് തിർസ്സയിലെത്തി. അവൾ അരമനയുടെ വാതിൽപ്പടിയിൽ എത്തിയപ്പോൾ ബാലൻ മരിച്ചു.
1KI 14:18 യഹോവ തന്റെ ദാസനായ അഹീയാപ്രവാചകൻ മുഖാന്തരം കൽപ്പിച്ചതുപോലെ അവർ അവനെ സംസ്കരിച്ചു; സകല ഇസ്രായേലും അവനുവേണ്ടി വിലപിച്ചു.
1KI 14:19 യൊരോബെയാമിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹം നടത്തിയ യുദ്ധങ്ങൾ, ഭരണനിർവഹണം തുടങ്ങിയവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെയും ചരിത്രാഖ്യാനഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
1KI 14:20 യൊരോബെയാം ഇരുപത്തിരണ്ടു വർഷം രാജ്യം ഭരിച്ചു; അതിനുശേഷം, അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ നാദാബ് അദ്ദേഹത്തിനുപകരം രാജാവായി സ്ഥാനമേറ്റു ഭരണംനടത്തി.
1KI 14:21 ഈ സമയം ശലോമോന്റെ മകനായ രെഹബെയാം യെഹൂദ്യയിൽ രാജാവായിരുന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു.
1KI 14:22 യെഹൂദാജനവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. അവർ ചെയ്ത പാപങ്ങൾമൂലം തങ്ങളുടെ പൂർവികരെക്കാൾ അധികമായി അവർ യഹോവയെ കോപിപ്പിച്ചു.
1KI 14:23 അവർ, ഉയർന്ന ഓരോ മലയിലും പന്തലിച്ച ഓരോ ഇലതൂർന്ന മരത്തിന്റെ ചുവട്ടിലും തങ്ങൾക്കുവേണ്ടി ക്ഷേത്രങ്ങൾ, ആചാരസ്തൂപങ്ങൾ, അശേരാപ്രതിഷ്ഠകൾ എന്നിവ സ്ഥാപിച്ചു.
1KI 14:24 ക്ഷേത്രങ്ങൾ ആസ്ഥാനമാക്കി പുരുഷവേശ്യകളും ദേശത്തുണ്ടായിരുന്നു; യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഓടിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങളുടെ സകലവിധ മ്ലേച്ഛതകളും അവർ അനുവർത്തിച്ചു.
1KI 14:25 രെഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു.
1KI 14:26 യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു.
1KI 14:27 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടു പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു.
1KI 14:28 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ ആ പരിചകൾ ധരിക്കും; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
1KI 14:29 രെഹബെയാമിന്റെ ഭരണകാലത്തെ മറ്റുസംഭവങ്ങളും തന്റെ സകലപ്രവർത്തനങ്ങളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 14:30 രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു.
1KI 14:31 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
1KI 15:1 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു.
1KI 15:2 അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അബീശാലോമിന്റെ മകളായ മയഖാ ആയിരുന്നു അദ്ദേഹത്തിന്റെ അമ്മ.
1KI 15:3 മുമ്പ് തന്റെ പിതാവു പ്രവർത്തിച്ചിരുന്ന സകലപാപങ്ങളും അദ്ദേഹവും ആവർത്തിച്ചു. തന്റെ പൂർവപിതാവായ ദാവീദിന്റെ ഹൃദയം ദൈവമായ യഹോവയിൽ പരിപൂർണമായി വിശ്വസ്തതപുലർത്തിയിരുന്നതുപോലെ അബീയാവിന്റെ ഹൃദയം വിശ്വസ്തമായിരുന്നില്ല.
1KI 15:4 എന്നിരുന്നാലും, ദാവീദിനെയോർത്ത് ദൈവമായ യഹോവ അദ്ദേഹത്തിന് അനന്തരാവകാശിയായി ഒരു പുത്രനെ നൽകുകയും ജെറുശലേമിനെ ശക്തിപ്പെടുത്തുകയും ചെയ്തു; അങ്ങനെ ജെറുശലേമിൽ അദ്ദേഹത്തിന് ഒരു വിളക്ക് യഹോവ പ്രദാനംചെയ്തു.
1KI 15:5 കാരണം, ദാവീദ് യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായ കാര്യങ്ങൾ പ്രവർത്തിച്ചു. ഹിത്യനായ ഊരിയാവിന്റെ കാര്യത്തിലൊഴികെ, തന്റെ ജീവകാലത്തൊരിക്കലും യഹോവയുടെ കൽപ്പനകളിൽ ഒന്നിൽനിന്നുപോലും അദ്ദേഹം വ്യതിചലിച്ചിരുന്നില്ല.
1KI 15:6 അബീയാവിന്റെ ജീവിതകാലംമുഴുവനും അബീയാവും യൊരോബെയാമും തമ്മിലുള്ള യുദ്ധം തുടർന്നുകൊണ്ടിരുന്നു.
1KI 15:7 അബീയാമിന്റെ ഭരണകാലത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? അബീയാമും യൊരോബെയാമും തമ്മിലും യുദ്ധം ഉണ്ടായിരുന്നു.
1KI 15:8 അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ ആസാ രാജ്യഭാരമേറ്റു.
1KI 15:9 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപതാംവർഷം ആസാ യെഹൂദ്യയിൽ രാജഭരണമേറ്റു.
1KI 15:10 അദ്ദേഹം ജെറുശലേമിൽ നാൽപ്പത്തിയൊന്നുവർഷം വാണരുളി. അദ്ദേഹത്തിന്റെ വലിയമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ അബീശാലോമിന്റെ മകളായിരുന്നു.
1KI 15:11 തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആസാ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതു പ്രവർത്തിച്ചു.
1KI 15:12 ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലനിന്നിരുന്ന പുരുഷവേശ്യകളെ അദ്ദേഹം ദേശത്തുനിന്നു നിഷ്കാസനംചെയ്തു; തന്റെ പൂർവികർ നിർമിച്ച സകലവിഗ്രഹങ്ങളെയും അദ്ദേഹം നിർമാർജനംചെയ്തു.
1KI 15:13 തന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു.
1KI 15:14 ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ക്ഷേത്രങ്ങൾ നശിപ്പിച്ചില്ല.
1KI 15:15 താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു.
1KI 15:16 ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.
1KI 15:17 യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
1KI 15:18 അപ്പോൾ, ആസാ യഹോവയുടെ ആലയത്തിലെയും തന്റെ സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ഹെസ്യോന്റെ പുത്രനായ തബ്രിമ്മോന്റെ മകൻ ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയയ്ക്കേണ്ടതിനായി തന്റെ ഉദ്യോഗസ്ഥരെ ഏൽപ്പിച്ചു.
1KI 15:19 ആസാ ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും സമ്മാനമായി കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
1KI 15:20 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഇസ്രായേൽദേശത്ത് ഈയോൻ, ദാൻ, ആബേൽ-ബേത്ത്-മാക്കാ എന്നിവയും; നഫ്താലി, കിന്നെരെത്ത് എന്നീ പ്രദേശങ്ങൾ മുഴുവനായും ആക്രമിച്ചു കീഴടക്കി.
1KI 15:21 ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കി തിർസ്സയിലേക്കു പിൻവാങ്ങി.
1KI 15:22 അതിനുശേഷം, ആസാരാജാവ് സകല യെഹൂദയ്ക്കുമായി ഒരു വിളംബരം പുറപ്പെടുവിച്ച് സകലരെയും വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. അവർ, ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ചാണ് ആസാരാജാവ് ബെന്യാമീനിലെ ഗേബായും മിസ്പാപട്ടണവും നിർമിച്ചത്.
1KI 15:23 ആസായുടെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, സൈനികനേട്ടങ്ങൾ, തന്റെ പ്രവർത്തനങ്ങൾ, അദ്ദേഹം പണിത നഗരങ്ങൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ? വാർധക്യത്തിൽ അദ്ദേഹത്തിന്റെ പാദങ്ങൾക്ക് രോഗം ബാധിച്ചിരുന്നു.
1KI 15:24 ഒടുവിൽ, ആസാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ, പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോശാഫാത്ത് അതിനുശേഷം രാജ്യഭാരം ഏറ്റെടുത്തു.
1KI 15:25 യെഹൂദാരാജാവായ ആസായുടെ രണ്ടാംവർഷം യൊരോബെയാമിന്റെ മകനായ നാദാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം ഇസ്രായേലിൽ രണ്ടുവർഷം ഭരിച്ചു.
1KI 15:26 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിക്കുകയും തന്റെ പിതാവായ യൊരോബെയാം ചെയ്തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപവഴികളിൽ ജീവിക്കുകയും ചെയ്തു.
1KI 15:27 യിസ്സാഖാർ ഗോത്രത്തിൽപ്പെട്ട അഹീയാവിന്റെ മകനായ ബയെശാ നാദാബിനെതിരേ ഗൂഢാലോചന നടത്തി. നാദാബും സകല ഇസ്രായേലുംകൂടി ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കുമ്പോൾ അവിടെവെച്ച് ബയെശാ അദ്ദേഹത്തെ കൊലപ്പെടുത്തി.
1KI 15:28 അങ്ങനെ, യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം ബയെശാ നാദാബിനെ വധിച്ച് തൽസ്ഥാനത്തു രാജാവായി.
1KI 15:29 ഭരണം ആരംഭിച്ചയുടൻതന്നെ ബയെശാ യൊരോബെയാമിന്റെ കുടുംബത്തിലെ സകലരെയും കൊന്നൊടുക്കി. യഹോവ തന്റെ ദാസൻ ശീലോന്യനായ അഹീയാവുമുഖാന്തരം അരുളിച്ചെയ്തിരുന്ന വാക്കുകൾപോലെ അദ്ദേഹം യൊരോബെയാമിന്റെ വംശത്തിൽ ജീവനുള്ള യാതൊന്നും ശേഷിക്കാതവണ്ണം മുഴുവനായും നശിപ്പിച്ചുകളഞ്ഞു.
1KI 15:30 യൊരോബെയാം സ്വയം പ്രവർത്തിച്ചതും അദ്ദേഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങൾനിമിത്തം ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്.
1KI 15:31 നാദാബിന്റെ ഭരണകാലഘട്ടത്തിലെ മറ്റു സംഭവവികാസങ്ങളും അദ്ദേഹത്തിന്റെ സകലപ്രവർത്തനപദ്ധതികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 15:32 ആസായും ഇസ്രായേൽരാജാവായ ബയെശയുംതമ്മിൽ, അവരുടെ ഭരണകാലം മുഴുവനും യുദ്ധം ഉണ്ടായിരുന്നു.
1KI 15:33 യെഹൂദാരാജാവായ ആസായുടെ മൂന്നാംവർഷം അഹീയാവിന്റെ മകനായ ബയെശാ തിർസ്സയിൽ സകല ഇസ്രായേലിനുംവേണ്ടി രാജഭരണം ഏറ്റെടുത്തു. അദ്ദേഹം ഇരുപത്തിനാലു വർഷം ഭരിച്ചു.
1KI 15:34 ബയെശാ യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായകാര്യങ്ങൾ പ്രവർത്തിച്ചു. യൊരോബെയാമിന്റെ മാർഗങ്ങളിലും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിലും അദ്ദേഹം വ്യാപൃതനായി.
1KI 16:1 ബയെശയ്ക്കെതിരായി ഹനാനിയുടെ മകനായ യേഹുവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
1KI 16:2 “ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി; എന്റെ ജനമായ ഇസ്രായേലിനു നിന്നെ ഭരണാധികാരിയാക്കി. എന്നാൽ, നീ യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിച്ചു; എന്റെ ജനമായ ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിച്ചിരിക്കുന്നു; അവരുടെ പാപങ്ങളാൽ എന്റെ രോഷത്തെ നീ ആളിക്കത്തിച്ചിരിക്കുന്നു.
1KI 16:3 അതിനാൽ, കണ്ടുകൊള്ളുക! ഞാൻ ബയെശയെയും അവന്റെ കുടുംബത്തെയും നശിപ്പിച്ചുകളയും; ഞാൻ നിന്റെ ഭവനത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഭവനത്തെപ്പോലെയാക്കും.
1KI 16:4 ബയെശയുടെ ആളുകളിൽ നഗരത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും.”
1KI 16:5 ബയെശയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, സൈനികനേട്ടങ്ങൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 16:6 ബയെശാ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ തിർസ്സയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ഏലാ പിന്നീടു രാജസ്ഥാനം വഹിച്ചു.
1KI 16:7 ബയെശാ യഹോവയുടെ ദൃഷ്ടിയിൽ യൊരോബെയാം ഗൃഹത്തെപ്പോലെതന്നെ സകലദുഷ്ടതകളും പ്രവർത്തിച്ച് യഹോവയെ കോപിപ്പിക്കുകയും യൊരോബെയാം ഗൃഹത്തെ നശിപ്പിക്കുകയും ചെയ്തു. ഈ രണ്ടു കാരണങ്ങളാൽ ബയെശയ്ക്കും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായി ഹനാനിയുടെ മകനായ യേഹുപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി.
1KI 16:8 യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയാറാംവർഷം ബയെശയുടെ മകനായ ഏലാ ഇസ്രായേലിൽ രാജാവായി ഭരണം ആരംഭിച്ചു. അദ്ദേഹം തിർസ്സയിൽ രണ്ടുവർഷം ഭരിച്ചു.
1KI 16:9 ഏലയുടെ ഒരു ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ രഥസൈന്യങ്ങളിൽ പകുതിക്ക് അധിപനുമായ സിമ്രി അയാൾക്കെതിരേ ഗൂഢാലോചന നടത്തി. ഏലാ ആ സമയത്ത് മദ്യപിച്ചു മദോന്മത്തനായി തിർസ്സയിൽ കൊട്ടാരത്തിന്റെ ഭരണാധിപനുമായ അർസ്സയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു.
1KI 16:10 സിമ്രി അകത്തുകടന്ന് അദ്ദേഹത്തെ വെട്ടിക്കൊന്നു. യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷത്തിലാണ് ഇതു സംഭവിച്ചത്. അതിനെത്തുടർന്ന്, സിമ്രി അടുത്ത രാജാവായി സ്ഥാനമേറ്റു.
1KI 16:11 സിംഹാസനസ്ഥനായി ഭരണം ഏറ്റെടുത്തയുടൻതന്നെ സിമ്രി ബയെശയുടെ കുടുംബത്തെ മുഴുവനും വധിച്ചു. ആ കുടുംബത്തിൽപ്പെട്ട ഒരൊറ്റ പുരുഷനെയും ശേഷിപ്പിച്ചില്ല; വീണ്ടെടുപ്പവകാശമുള്ള ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ശേഷിപ്പിച്ചില്ല.
1KI 16:12 അങ്ങനെ, യേഹുപ്രവാചകനിലൂടെ ബയെശയ്ക്കെതിരായി യഹോവ അരുളിച്ചെയ്ത വാക്കുകൾപ്രകാരം സിമ്രി ബയെശയുടെ കുടുംബത്തെ പൂർണമായും നശിപ്പിച്ചു.
1KI 16:13 ബയെശയും അദ്ദേഹത്തിന്റെ മകൻ ഏലയും പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ട് ആ പാപകർമങ്ങളെല്ലാം ചെയ്യിക്കുകയും ചെയ്തു. അങ്ങനെ, അവർ മിഥ്യാമൂർത്തികളെ ആരാധിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ കുപിതനാക്കി.
1KI 16:14 ഏലയുടെ ഭരണകാലത്തെ മറ്റു സംഭവവികാസങ്ങളും, അദ്ദേഹം ചെയ്ത സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 16:15 യെഹൂദാരാജാവായ ആസായുടെ ഇരുപത്തിയേഴാംവർഷം തിർസ്സയിൽ സിമ്രി ഏഴുദിവസം ഭരിച്ചു. ആ സമയം, ഇസ്രായേൽസൈന്യം ഫെലിസ്ത്യനഗരമായ ഗിബ്ബെഥോൻ ഉപരോധിച്ചിരുന്നു.
1KI 16:16 സിമ്രി, രാജാവിനെതിരേ ഗൂഢാലോചന നടത്തി അദ്ദേഹത്തെ വധിച്ചു എന്ന് ഇസ്രായേല്യസൈന്യം കേട്ടപ്പോൾ അവർ അന്നുതന്നെ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ ഇസ്രായേലിന്റെ രാജാവായി പ്രഖ്യാപിച്ചു.
1KI 16:17 പിന്നെ, ഒമ്രിയും സകല ഇസ്രായേലും ഗിബ്ബെഥോനിൽനിന്നു പിൻവാങ്ങി തിർസ്സയെ ഉപരോധിച്ചു.
1KI 16:18 നഗരം പിടിക്കപ്പെട്ടുവെന്നു കണ്ടപ്പോൾ സിമ്രി രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽക്കടന്ന് കൊട്ടാരത്തിനു തീവെച്ച് സ്വയം മരിച്ചു.
1KI 16:19 സിമ്രി യഹോവയുടെ കണ്മുമ്പിൽ തിന്മ പ്രവർത്തിക്കുകയും, സ്വയം പാപംചെയ്യുകയും ഇസ്രായേലിനെക്കൊണ്ടു പാപംചെയ്യിപ്പിക്കയും ചെയ്ത യൊരോബെയാമിന്റെ മാർഗങ്ങളിൽ സഞ്ചരിക്കുകയും ചെയ്തതിനാൽ ഇപ്രകാരം സംഭവിച്ചു.
1KI 16:20 സിമ്രിയുടെ ഭരണകാലത്തെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 16:21 സിമ്രിയുടെ മരണശേഷം ഇസ്രായേൽജനം രണ്ടു വിഭാഗമായി വേർതിരിഞ്ഞു; ഒരുവിഭാഗം ഗീനത്തിന്റെ മകൻ തിബ്നിയെ രാജാവാക്കുന്നതിനോട് അനുകൂലിച്ചപ്പോൾ മറ്റേവിഭാഗം ഒമ്രിക്കു പിന്തുണ നൽകി.
1KI 16:22 എന്നാൽ, ഒമ്രിയെ അനുകൂലിച്ചവർ ഗീനത്തിന്റെ മകൻ തിബ്നിയെ അനുകൂലിച്ചവരെ യുദ്ധത്തിൽ പരാജയപ്പെടുത്തി. അങ്ങനെ, തിബ്നി വധിക്കപ്പെടുകയും ഒമ്രി രാജാവാകുകയും ചെയ്തു.
1KI 16:23 യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയൊന്നാംവർഷം ഒമ്രി ഇസ്രായേലിന്റെ രാജാവായി. അദ്ദേഹം പന്ത്രണ്ടുവർഷം ഭരണംനടത്തി; അതിൽ, ആറുവർഷം അദ്ദേഹം തിർസ്സയിലാണ് ഭരിച്ചത്.
1KI 16:24 അദ്ദേഹം, രണ്ടുതാലന്തു വെള്ളികൊടുത്തു ശമര്യമല ശെമേറിനോടു വാങ്ങി; ആ മലമുകളിൽ ഒരു നഗരം പണിതു കോട്ടകെട്ടിയുറപ്പിച്ചു. മലയുടെ മുൻ ഉടമയായിരുന്ന ശെമെരിന്റെ പേരിനെ അടിസ്ഥാനമാക്കി നഗരത്തിനു ശമര്യ എന്നു പേരിട്ടു.
1KI 16:25 എന്നാൽ, ഒമ്രി യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടത പ്രവർത്തിച്ചു; തനിക്കു മുമ്പു ഭരണം നടത്തിയിരുന്ന ആരെക്കാളും അധികം തിന്മ അദ്ദേഹം പ്രവർത്തിച്ചു.
1KI 16:26 നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ മാർഗങ്ങളിലും അദ്ദേഹം ഇസ്രായേലിനെക്കൊണ്ട് പ്രവർത്തിപ്പിച്ച എല്ലാ പാപങ്ങളിലും സഞ്ചരിക്കുകയും ചെയ്തു. അങ്ങനെ, തങ്ങളുടെ മിഥ്യാമൂർത്തികളെ ആരാധിച്ച് അവർ ഇസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
1KI 16:27 ഒമ്രിയുടെ ഭരണകാലത്തെ മറ്റു സംഭവങ്ങൾ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ, പരാക്രമപ്രവൃത്തികൾ എന്നിവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 16:28 ഒമ്രി നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആഹാബ് തുടർന്നു ഭരണം ഏറ്റെടുത്തു.
1KI 16:29 യെഹൂദാരാജാവായ ആസായുടെ മുപ്പത്തിയെട്ടാംവർഷം ഒമ്രിയുടെ മകനായ ആഹാബ് ഇസ്രായേലിൽ രാജാവായി. അദ്ദേഹം, ഇരുപത്തിരണ്ടു വർഷം ശമര്യയിൽ ഇസ്രായേലിനെ ഭരിച്ചു.
1KI 16:30 ഒമ്രിയുടെ മകനായ ആഹാബ്, തനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളുമധികം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
1KI 16:31 അദ്ദേഹം, നെബാത്തിന്റെ മകനായ യൊരോബെയാം ചെയ്ത തിന്മകളെല്ലാം പ്രവർത്തിക്കുന്നത് നിസ്സാരവൽക്കരിച്ചുക്കൊണ്ട് സീദോന്യരാജാവായ എത്ത്-ബാലിന്റെ മകളായ ഈസബേലിനെ വിവാഹംകഴിക്കുകയും ബാൽപ്രതിഷ്ഠയെ സേവിക്കുകയും അതിനെ ആരാധിക്കുകയും ചെയ്തു.
1KI 16:32 ആഹാബ് ശമര്യയിൽ നിർമിച്ച ബാൽക്ഷേത്രത്തിൽ ബാലിന് ഒരു ബലിപീഠവും
1KI 16:33 ഒരു അശേരാപ്രതിഷ്ഠയും സ്ഥാപിച്ചു. അങ്ങനെ, തന്റെ മുൻഗാമികളായ സകല ഇസ്രായേൽരാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അദ്ദേഹം കോപിപ്പിച്ചു.
1KI 16:34 ആഹാബിന്റെ ഭരണകാലത്ത് ബേഥേല്യനായ ഹീയേൽ യെരീഹോനഗരം പുനർനിർമിച്ചു. നൂന്റെ മകനായ യോശുവ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനപ്രകാരം; അതിന്റെ അടിസ്ഥാനമിട്ടപ്പോൾ അദ്ദേഹത്തിന്റെ ആദ്യജാതൻ അബീരാമും അതിന്റെ കവാടം ഉറപ്പിച്ചപ്പോൾ ഏറ്റവും ഇളയപുത്രൻ സെഗൂബും നഷ്ടപ്പെട്ടു.
1KI 17:1 ഗിലെയാദിലെ തിശ്ബി സ്വദേശിയായ ഏലിയാവ് ആഹാബ് രാജാവിനോട്: “ഞാൻ സേവിക്കുന്ന ഇസ്രായേലിന്റെ ദൈവമായ ജീവനുള്ള യഹോവയാണെ, ഞാൻ കൽപ്പിച്ചല്ലാതെ വരുന്ന ഏതാനും വർഷങ്ങളിൽ മഞ്ഞോ മഴയോ ഉണ്ടാകുകയില്ല” എന്നു പറഞ്ഞു.
1KI 17:2 അതിനുശേഷം, യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി:
1KI 17:3 “ഈ സ്ഥലംവിട്ടു കിഴക്കോട്ടുപോകുക; യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കു സമീപം നീ ഒളിച്ചുപാർക്കുക.
1KI 17:4 അവിടെ, അരുവിയിലെ വെള്ളം കുടിക്കുക; നിനക്കു ഭക്ഷണം അവിടെ എത്തിച്ചുനൽകുന്നതിനു ഞാൻ കാക്കയോടു കൽപ്പിച്ചിട്ടുണ്ട്.”
1KI 17:5 ഏലിയാവ് യഹോവയുടെ കൽപ്പനയനുസരിച്ചു പ്രവർത്തിച്ചു. അദ്ദേഹം പുറപ്പെട്ട് യോർദാനു കിഴക്കുള്ള കെരീത്ത് അരുവിക്കരികെ താമസിച്ചു.
1KI 17:6 കാക്കകൾ അദ്ദേഹത്തിന് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും അപ്പവും ഇറച്ചിയും എത്തിച്ചുകൊടുത്തിരുന്നു. അരുവിയിൽനിന്ന് അദ്ദേഹം വെള്ളം കുടിച്ചു.
1KI 17:7 എന്നാൽ, ദേശത്തു മഴ പെയ്യാതിരുന്നതിനാൽ കുറച്ചുനാൾ കഴിഞ്ഞപ്പോൾ അരുവി വരണ്ടുണങ്ങി.
1KI 17:8 അപ്പോൾ, യഹോവയുടെ അരുളപ്പാട് അദ്ദേഹത്തിനുണ്ടായി:
1KI 17:9 “സീദോനിലെ സാരെഫാത്തിലേക്കു ചെന്ന് അവിടെ താമസിക്കുക. ആ സ്ഥലത്ത് നിനക്കു ഭക്ഷണം തരുന്നതിന് ഞാൻ ഒരു വിധവയോടു കൽപ്പിച്ചിട്ടുണ്ട്.”
1KI 17:10 അതുകൊണ്ട്, അദ്ദേഹം സാരെഫാത്തിലേക്കു പോയി. പട്ടണവാതിൽക്കൽ എത്തിയപ്പോൾ ഒരു വിധവ വിറകു ശേഖരിക്കുന്നതു കണ്ടു. “എനിക്ക് കുടിക്കാൻ അൽപ്പം വെള്ളം ഒരു പാത്രത്തിൽ കൊണ്ടുവരുമോ?” എന്ന് ഏലിയാവ് അവളോടു വിളിച്ചുചോദിച്ചു.
1KI 17:11 അവൾ വെള്ളമെടുക്കാനായി പോയപ്പോൾ: “ദയവായി ഒരു കഷണം അപ്പവുംകൂടി എനിക്കു കൊണ്ടുവരണമേ!” എന്നു പറഞ്ഞു.
1KI 17:12 അവൾ മറുപടി പറഞ്ഞു: “അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെപക്കൽ ഭരണിയിൽ ഒരുപിടി മാവും ഒരു കുപ്പിയിൽ അൽപ്പം എണ്ണയുമല്ലാതെ പാകമാക്കിയ അപ്പം ഒന്നുമില്ല. അത്, എനിക്കും എന്റെ മകനുംവേണ്ടി വീട്ടിൽ പാകംചെയ്യാൻ ഞാൻ കുറച്ചു വിറകു പെറുക്കുകയാണ്. അതു കഴിച്ചശേഷം ഞങ്ങൾ മരിക്കാൻ ഒരുങ്ങുകയാണ്.”
1KI 17:13 ഏലിയാവ് അവളോട്: “പേടിക്കേണ്ടാ; വീട്ടിൽപോയി ഞാൻ പറഞ്ഞതുപോലെ ചെയ്യുക. ആദ്യം അതിൽനിന്നും ഒരു ചെറിയ അപ്പം എനിക്കുവേണ്ടി ഉണ്ടാക്കി കൊണ്ടുവരിക. പിന്നെ, നിനക്കും നിന്റെ മകനുംവേണ്ടി ഉണ്ടാക്കിക്കൊള്ളുക.
1KI 17:14 ‘യഹോവ ഭൂതലത്തിൽ മഴ പെയ്യിക്കുന്ന ദിവസംവരെ ഭരണിയിലെ മാവു തീരുകയില്ല; കുപ്പിയിലെ എണ്ണ വറ്റിപ്പോകുകയുമില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
1KI 17:15 ആ വിധവ പോയി ഏലിയാവു നിർദേശിച്ചതുപോലെ ചെയ്തു. അങ്ങനെ, ഏലിയാവും ആ വിധവയും അവളുടെ കുടുംബവും അനേകനാൾ ഭക്ഷണം കഴിച്ചുപോന്നു.
1KI 17:16 യഹോവ ഏലിയാവിലൂടെ അരുളിച്ചെയ്ത വചനപ്രകാരം വിധവയുടെ മാവുഭരണി ശൂന്യമായില്ല, എണ്ണക്കുപ്പി വറ്റിയതുമില്ല.
1KI 17:17 ചില നാളുകൾക്കുശേഷം, ആ വീട്ടുടമസ്ഥയായ വിധവയുടെ മകൻ രോഗിയായിത്തീർന്നു. അവന്റെ രോഗം മൂർച്ഛിച്ച് ഒടുവിൽ ശ്വാസം നിലച്ചുപോയി.
1KI 17:18 അവൾ ഏലിയാവിനോട്: “അല്ലയോ, ദൈവപുരുഷാ! അങ്ങേക്കെന്താണ് എന്നോട് ഇത്രവിരോധം? എന്റെ പാപങ്ങൾ ഓർമിപ്പിക്കുന്നതിനും അങ്ങനെ എന്റെ മകനെ മരണത്തിന് ഏൽപ്പിക്കുന്നതിനുമാണോ അങ്ങ് ഇവിടെ വന്നിരിക്കുന്നത്?” എന്നു ചോദിച്ചു.
1KI 17:19 “നിന്റെ മകനെ ഇങ്ങു തരിക,” എന്ന് ഏലിയാവ് അവളോടു പ്രതിവചിച്ചു. അദ്ദേഹം അവളുടെ കൈയിൽനിന്നു ബാലനെ ഏറ്റുവാങ്ങി താൻ താമസിച്ചിരുന്ന, മുകളിലത്തെ നിലയിലെ മുറിയിൽ കൊണ്ടുപോയി തന്റെ കിടക്കയിൽ കിടത്തി.
1KI 17:20 അതിനുശേഷം, അദ്ദേഹം യഹോവയോടു പ്രാർഥിച്ചു: “എന്റെ ദൈവമായ യഹോവേ! ഞാൻ പ്രവാസിയായി പാർക്കുന്ന ഈ വീട്ടിലെ വിധവയുടെ മകന്റെ ജീവൻ അപഹരിച്ചുപോലും അങ്ങ് ഈ സ്ത്രീയുടെമേൽ അനർഥം വരുത്തുന്നോ?”
1KI 17:21 തുടർന്ന് അദ്ദേഹം മൂന്നുപ്രാവശ്യം കുട്ടിയുടെമേൽ കമിഴ്ന്നുകിടന്നു; പിന്നെ, യഹോവയോട്: “എന്റെ ദൈവമായ യഹോവേ! ഈ ബാലന്റെ ജീവൻ അവന്റെമേൽ തിരികെ വരുത്തണമേ!” എന്ന് ഉച്ചത്തിൽ പ്രാർഥിച്ചു.
1KI 17:22 യഹോവ ഏലിയാവിന്റെ പ്രാർഥന ചെവിക്കൊണ്ടു; ബാലന്റെ ജീവൻ അവനിൽ തിരികെവന്നു; അവൻ പുനരുജ്ജീവിച്ചു.
1KI 17:23 ഏലിയാവു ബാലനെ ആ വീടിന്റെ താഴത്തെ നിലയിലേക്കു കൊണ്ടുവന്നു. “നോക്കൂ, ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു!” എന്നു പറഞ്ഞ്, അദ്ദേഹം ബാലനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.
1KI 17:24 അപ്പോൾ, ആ സ്ത്രീ ഏലിയാവിനോട്: “അങ്ങ് ഒരു ദൈവപുരുഷനെന്നും അങ്ങയുടെ വായിൽനിന്നു പുറപ്പെടുന്ന യഹോവയുടെ വചനം സത്യമെന്നും ഇപ്പോൾ ഞാൻ ഇതിനാൽ അറിയുന്നു” എന്നു പറഞ്ഞു.
1KI 18:1 വളരെ നാളുകൾക്കുശേഷം—മൂന്നാംവർഷത്തിൽ—യഹോവയുടെ അരുളപ്പാട് ഏലിയാവിനുണ്ടായി: “നീ ചെന്ന് ആഹാബ് രാജാവിന്റെ മുമ്പിൽ മുഖം കാണിക്കുക. ഞാൻ ഭൂമിയിൽ മഴപെയ്യിക്കാൻ പോകുന്നു.”
1KI 18:2 അങ്ങനെ, ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കുന്നതിനായി ഏലിയാവു പുറപ്പെട്ടു. ഈ സമയം, ശമര്യയിൽ ക്ഷാമം അതികഠിനമായിരുന്നു.
1KI 18:3 ആഹാബ്, കൊട്ടാരം ഭരണാധിപനായ ഓബദ്യാവിനെ ആളയച്ചുവരുത്തി—ഓബദ്യാവ് യഹോവയുടെ ഒരു മഹാഭക്തനായിരുന്നു;
1KI 18:4 ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൂട്ടക്കൊല ചെയ്തുകൊണ്ടിരുന്നപ്പോൾ ഓബദ്യാവ് നൂറു പ്രവാചകന്മാരെ കൂട്ടിക്കൊണ്ടുപോയി. അവരെ അൻപതുപേർ വീതമുള്ള സംഘങ്ങളായി രണ്ടു ഗുഹകളിലായി ഒളിപ്പിക്കുകയും അവർക്കു ഭക്ഷണപാനീയങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്തിരുന്നു—
1KI 18:5 ആഹാബ് ഓബദ്യാവിനോടു പറഞ്ഞു: “ഈ നാട്ടിൽ ഉടനീളം സകലനീരുറവകളുടെയും താഴ്വരകളുടെയും സമീപം നമുക്കു പോയിനോക്കാം; ഒരുപക്ഷേ, നമ്മുടെ ചില കുതിരകളെയും കോവർകഴുതകളെയും കൊല്ലാതെ നമ്മുടെ മൃഗസമ്പത്ത് ജീവനോടെ രക്ഷിക്കാൻ പാകത്തിൽ നമുക്ക് അൽപ്പം പച്ചപ്പുല്ലു കണ്ടെത്താൻ കഴിയുമായിരിക്കും.”
1KI 18:6 അങ്ങനെ, തങ്ങൾ പരിശോധിക്കേണ്ട പ്രദേശങ്ങൾ അവർ രണ്ടായി വിഭജിച്ചു; ഒരു ദിശയിലേക്ക് ആഹാബും മറ്റേ ദിശയിലേക്ക് ഓബദ്യാവും യാത്രയായി.
1KI 18:7 ഓബദ്യാവു യാത്രചെയ്തുപോകുമ്പോൾ ഏലിയാവ് അദ്ദേഹത്തെ വഴിയിൽവെച്ചു കണ്ടുമുട്ടി. ഓബദ്യാവ് അദ്ദേഹത്തെ തിരിച്ചറിഞ്ഞു; അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: “ഇത്, എന്റെ യജമാനനായ ഏലിയാവുതന്നെയോ?”
1KI 18:8 “അതേ, ഞാൻതന്നെ. ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്നു നീ ചെന്ന് നിന്റെ യജമാനനെ അറിയിക്കുക,” എന്ന് ഏലിയാവു മറുപടി നൽകി.
1KI 18:9 ഓബദ്യാവു ചോദിച്ചു: “ആഹാബിന്റെ കൈകളാൽ കൊല്ലപ്പെടുന്നതിന് എന്നെത്തന്നെ ഏൽപ്പിച്ചു കൊടുക്കേണ്ടതിനു അടിയൻ എന്തു തെറ്റുചെയ്തു?
1KI 18:10 അങ്ങയുടെ ജീവനുള്ള ദൈവമായ യഹോവയാണെ, എന്റെ യജമാനൻ അങ്ങയെ അന്വേഷിച്ച് ആളയയ്ക്കാത്ത ഒരു ജനതയോ രാജ്യമോ ഇല്ല. ‘അദ്ദേഹം ഇവിടെയില്ല,’ എന്ന് അവർ പറയുമ്പോൾ, ആഹാബ് ആ ജനതയേയൊ രാജ്യത്തേയോകൊണ്ട്, ‘ഞങ്ങൾക്ക് ഏലിയാവിനെ കണ്ടെത്താൻ കഴിഞ്ഞില്ല’ എന്ന് ശപഥംചെയ്യിച്ചിരുന്നു.
1KI 18:11 അങ്ങനെയിരിക്കെ, ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് എന്റെ യജമാനനായ രാജാവിനോടു ചെന്നു പറയാൻ അങ്ങ് എന്നോടു കൽപ്പിക്കുന്നല്ലോ?
1KI 18:12 ഞാൻ അങ്ങയെ വിട്ടുപോകുമ്പോൾ യഹോവയുടെ ആത്മാവ് അങ്ങയെ ഏതു സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോകുമെന്ന് എനിക്കറിഞ്ഞുകൂടാ. ഞാൻ ചെന്ന് ആഹാബിനോടു വിവരം പറയുകയും അദ്ദേഹം അങ്ങയെ കണ്ടെത്താതിരിക്കുകയും ചെയ്താൽ, രാജാവ് എന്നെ വധിക്കും. അതുമാത്രമല്ല; അങ്ങയുടെ ദാസനായ ഞാൻ എന്റെ യൗവനംമുതൽ യഹോവയെ ഭയപ്പെട്ട് ജീവിക്കുന്ന വ്യക്തിയുമാണല്ലോ!
1KI 18:13 ഈസബേൽരാജ്ഞി യഹോവയുടെ പ്രവാചകന്മാരെ കൊന്നുമുടിച്ചുകൊണ്ടിരുന്നപ്പോൾ അടിയൻ ചെയ്തത് എന്താണെന്നു യജമാനനായ അങ്ങ് കേട്ടിട്ടുണ്ടല്ലോ. ഞാൻ നൂറു പ്രവാചകന്മാരെ അൻപതുവീതമുള്ള രണ്ടു സംഘങ്ങളായി ഗുഹകളിൽ ഒളിപ്പിച്ച് അവർക്കു ഭക്ഷണപാനീയങ്ങൾ കൊടുത്തുവല്ലോ.
1KI 18:14 എന്റെ യജമാനനായ രാജാവിന്റെ അടുത്തുചെന്ന് ‘ഏലിയാവ് ഇവിടെയുണ്ട്,’ എന്ന് അറിയിക്കാൻ അങ്ങ് ഇപ്പോൾ എന്നോടു കൽപ്പിക്കുന്നോ? രാജാവ് എന്നെ നിശ്ചയമായും വധിക്കും.”
1KI 18:15 ഏലിയാവു പറഞ്ഞു: “ഞാൻ സേവിക്കുന്ന സൈന്യങ്ങളുടെ യഹോവയാണെ, ഞാൻ ഇന്നുതന്നെ തീർച്ചയായും ആഹാബിന്റെ മുമ്പിൽ മുഖം കാണിക്കും.”
1KI 18:16 അങ്ങനെ, ഓബദ്യാവ് ആഹാബിനെ ചെന്നുകണ്ടു വിവരമെല്ലാം അറിയിച്ചു. ആഹാബ് ഏലിയാവിനെ കാണുന്നതിനായി പുറപ്പെട്ടു.
1KI 18:17 ഏലിയാവിനെ കണ്ടപ്പോൾ രാജാവ്: “ഇതു നീയോ, നീ തന്നെയോ ഇസ്രായേലിനെ ദ്രോഹിക്കുന്നവൻ?” എന്നു ചോദിച്ചു.
1KI 18:18 ഏലിയാവു മറുപടി നൽകി: “ഇസ്രായേലിനെ ദ്രോഹിക്കുന്നതു ഞാനല്ല. എന്നാൽ, താങ്കളും താങ്കളുടെ പിതൃഭവനവുമാണ് അതു പ്രവർത്തിച്ചിട്ടുള്ളത്. താങ്കൾ യഹോവയുടെ കൽപ്പനകൾ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളുടെ പുറകേ പോയിരിക്കുന്നു.
1KI 18:19 അതുകൊണ്ട്, ഇപ്പോൾത്തന്നെ ആളയച്ച് ഇസ്രായേലിലെ സർവജനത്തെയും കർമേൽമലയിൽ എന്റെ അടുക്കൽ കൂട്ടിവരുത്തുക; ഈസബേലിന്റെ മേശയിൽനിന്നു ഭക്ഷിച്ചുവരുന്ന നാനൂറ്റിയമ്പതു ബാലിന്റെ പ്രവാചകരെയും നാനൂറ് അശേരാപ്രവാചകന്മാരെയും ഒരുമിച്ചു വരുത്തുക.”
1KI 18:20 അങ്ങനെ, ആഹാബ് ഇസ്രായേലിലെല്ലാം കൽപ്പന പുറപ്പെടുവിച്ചു. സകലപ്രവാചകന്മാരെയും കർമേൽമലയിൽ സമ്മേളിപ്പിച്ചു.
1KI 18:21 ഏലിയാവു ജനാവലിയുടെമുമ്പാകെ ചെന്നു ചോദിച്ചു: “നിങ്ങൾ എത്രകാലം ഇങ്ങനെ രണ്ട് ഊന്നുവടിയിലുമായി മുടന്തിനീങ്ങും? യഹോവ ആകുന്നു ദൈവം എങ്കിൽ അവിടത്തെ സേവിക്കുക! അല്ല, ബാലാണു ദൈവമെങ്കിൽ അവനെ സേവിക്കുക” എന്നു പറഞ്ഞു. എന്നാൽ, ജനം മറുപടിയായി ഒരു വാക്കുപോലും പറഞ്ഞില്ല.
1KI 18:22 അപ്പോൾ, ഏലിയാവു വീണ്ടും ജനത്തോടു പറഞ്ഞു: “യഹോവയുടെ പ്രവാചകന്മാരിൽ ഞാൻ; അതേ, ഞാൻ ഒരുവൻമാത്രം ശേഷിച്ചിരിക്കുന്നു; എന്നാൽ, ബാലിന്റെ പ്രവാചകന്മാർ നാനൂറ്റിയമ്പതു പേരുണ്ടല്ലോ!
1KI 18:23 ഞങ്ങൾക്കു രണ്ടു കാളകളെ തരിക; അവയിൽ ഒന്നിനെ അവർതന്നെ തെരഞ്ഞെടുത്ത് വെട്ടിനുറുക്കി വിറകിനുമീതേ വെക്കട്ടെ; പക്ഷേ, തീകൊളുത്തരുത്. മറ്റേ കാളയെ ഞാനും തയ്യാറാക്കി വിറകിനുമീതേ വെച്ചു തീകൊളുത്താതെയിരിക്കാം.
1KI 18:24 പിന്നെ, നിങ്ങൾ നിങ്ങളുടെ ദേവന്റെ നാമത്തിൽ പ്രാർഥിക്കുക; ഞാനോ യഹോവയുടെ നാമത്തിൽ പ്രാർഥിക്കാം. അഗ്നി അയച്ച് ഉത്തരംനൽകുന്ന ദൈവംതന്നെ യഥാർഥ ദൈവമെന്ന് നമുക്ക് തീരുമാനിക്കാം.” “അങ്ങു പറഞ്ഞതു നല്ല കാര്യം,” എന്നു സകലജനവും മറുപടി പറഞ്ഞു.
1KI 18:25 ഏലിയാവു ബാലിന്റെ പ്രവാചകന്മാരോടു പറഞ്ഞു: “നിങ്ങൾ അനേകംപേരുണ്ടല്ലോ, അതുകൊണ്ട് കാളകളിൽ ഒന്നിനെ നിങ്ങൾതന്നെ ആദ്യം തെരഞ്ഞെടുത്ത് തയ്യാറാക്കുക! എന്നിട്ട്, നിങ്ങളുടെ ദേവന്റെ നാമം വിളിച്ചു പ്രാർഥിക്കുക! എന്നാൽ, അതിനു തീകൊളുത്തരുത്.”
1KI 18:26 അങ്ങനെ, ബാലിന്റെ പ്രവാചകർ തങ്ങൾക്കു ലഭിച്ച കാളയെ ഒരുക്കി. “ബാലേ, ഞങ്ങൾക്ക് ഉത്തരമരുളണമേ!” എന്ന് അവർ പ്രഭാതംമുതൽ മധ്യാഹ്നംവരെ ബാലിന്റെ നാമം വിളിച്ചു പ്രാർഥിച്ചു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരുടെയും ഒരു ശബ്ദമോ ഉത്തരമോ ഉണ്ടായില്ല. അവർ, തങ്ങൾ നിർമിച്ച ബലിപീഠത്തിനുചുറ്റും തുള്ളിച്ചാടിക്കൊണ്ടിരുന്നു.
1KI 18:27 മധ്യാഹ്നമായപ്പോൾ ഏലിയാവ് അവരെ പരിഹസിച്ചു: “നിങ്ങൾ കൂടുതൽ ഉച്ചത്തിൽ വിളിക്കുക, അവനൊരു ദേവനല്ലേ? ഒരുപക്ഷേ, അവൻ പകൽക്കിനാവു കാണുകയായിരിക്കാം; അല്ലെങ്കിൽ വിസർജനത്തിനു പോയിരിക്കാം; അല്ലെങ്കിൽ യാത്രയിലായിരിക്കാം. ഒരുപക്ഷേ, ഉറങ്ങുകയാണെന്നും വരാം; എങ്കിൽ, അവനെ ഉണർത്തണം.”
1KI 18:28 അവർ അത്യുച്ചത്തിൽ ആർത്തുവിളിച്ചു. തങ്ങളുടെ ആചാരപ്രകാരം വാൾകൊണ്ടും കുന്തംകൊണ്ടും തങ്ങളുടെ ശരീരത്തിൽ മുറിവേൽപ്പിച്ചു രക്തമൊഴുക്കി.
1KI 18:29 മധ്യാഹ്നം കഴിഞ്ഞു: സായാഹ്നബലിയുടെ സമയംവരെയും അവർ ഉന്മാദാവസ്ഥയിൽ ജല്പനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ, യാതൊരു പ്രതികരണവും ഉണ്ടായില്ല; ആരും ഉത്തരം നൽകിയില്ല; അവരുടെ വാക്കുകൾ കേൾക്കാൻ ആരും ഉണ്ടായതുമില്ല.
1KI 18:30 പിന്നെ, ഏലിയാവ്: “ഇവിടെ, എന്റെ അടുത്തുവരിക” എന്നു ജനത്തോടു പറഞ്ഞു. അവർ അദ്ദേഹത്തിന്റെ അടുക്കലേക്കു നീങ്ങി. ഇതിനിടയിൽ, തകർക്കപ്പെട്ടുകിടന്നിരുന്ന യഹോവയുടെ യാഗപീഠം അദ്ദേഹം പുനർനിർമിച്ചു.
1KI 18:31 “നിന്റെ നാമം ഇസ്രായേൽ എന്നായിരിക്കും” എന്ന് യഹോവയുടെ വാഗ്ദാനം ലഭിച്ച യാക്കോബിന്റെ പിൻഗാമികളായ പുത്രന്മാരിൽനിന്ന് ഉത്ഭവിച്ച ഓരോ ഗോത്രത്തിനും ഓരോ കല്ല് എന്ന പ്രകാരം ഏലിയാവ് പന്ത്രണ്ടു കല്ലെടുത്തു.
1KI 18:32 ആ കല്ലുകൾകൊണ്ട് അദ്ദേഹം യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം നിർമിച്ചു. അതിനുചുറ്റും രണ്ടുസേയാ വിത്ത് ഉൾക്കൊള്ളുന്ന വിസ്തൃതിയിൽ ഒരു കിടങ്ങും നിർമിച്ചു.
1KI 18:33 അദ്ദേഹം യാഗപീഠത്തിൽ വിറകു നിരത്തി; കാളയെ കഷണങ്ങളാക്കി വിറകിനുമീതേ വെച്ചു. പിന്നെ, അദ്ദേഹം അവരോട്: “നാലു വലിയ തൊട്ടി നിറയെ വെള്ളം യാഗവസ്തുവിന്മേലും വിറകിന്മേലും ഒഴിക്കുക” എന്നു പറഞ്ഞു.
1KI 18:34 “വീണ്ടും അങ്ങനെ ചെയ്യുക,” എന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു; അവർ വീണ്ടും അപ്രകാരംതന്നെ ചെയ്തു. “മൂന്നാമതും അങ്ങനെതന്നെ ചെയ്യുക,” എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അവർ മൂന്നാമതും അപ്രകാരംചെയ്തു.
1KI 18:35 വെള്ളം യാഗപീഠത്തിനുചുറ്റും ഒഴുകി കിടങ്ങിൽ നിറഞ്ഞുനിന്നു.
1KI 18:36 യാഗാർപ്പണത്തിനു സമയമായപ്പോൾ പ്രവാചകനായ ഏലിയാവ് യാഗപീഠത്തിനടുത്തേക്കു ചെന്ന്: “അബ്രാഹാം, യിസ്ഹാക്ക്, ഇസ്രായേൽ എന്നിവരുടെ ദൈവമായ യഹോവേ! ഇസ്രായേലിൽ അവിടന്നുമാത്രം ദൈവമെന്നും, അടിയൻ അവിടത്തെ ദാസനെന്നും, അവിടത്തെ കൽപ്പനയനുസരിച്ചാണ് അടിയൻ ഇതൊക്കെയും പ്രവർത്തിച്ചതെന്നും ഇന്നത്തെ ദിവസം വെളിപ്പെടുമാറാകട്ടെ!
1KI 18:37 യഹോവേ, അടിയന് ഉത്തരമരുളണമേ! യഹോവയായ അവിടന്നാണ് ദൈവമെന്നും അവിടന്ന് അവരുടെ ഹൃദയം വീണ്ടും അങ്ങയിലേക്കു തിരിക്കുന്നെന്നും ഈ ജനം അറിയേണ്ടതിന് എനിക്കുത്തരമരുളണമേ” എന്നു പ്രാർഥിച്ചു.
1KI 18:38 അപ്പോൾ, യഹോവയുടെ അഗ്നി ആകാശത്തുനിന്നിറങ്ങി യാഗവസ്തുവും വിറകും യാഗപീഠത്തിന്റെ കല്ലുകളും മണ്ണും ദഹിപ്പിച്ചുകളഞ്ഞു. ചുറ്റുമുള്ള കിടങ്ങിലെ വെള്ളവും വറ്റിച്ചുകളഞ്ഞു.
1KI 18:39 സകലജനവും ഇതു കണ്ടപ്പോൾ സാഷ്ടാംഗം വീണ്: “യഹോവയാകുന്നു ദൈവം! യഹോവയാകുന്നു ദൈവം!” എന്നു വിളിച്ചുപറഞ്ഞു.
1KI 18:40 അപ്പോൾ, ഏലിയാവ് ജനത്തോടു: “ബാലിന്റെ പ്രവാചകന്മാരെ പിടിക്കുക! അവരിൽ ഒരുത്തരും രക്ഷപ്പെടരുത്!” എന്ന് ആജ്ഞാപിച്ചു. ജനം അവരെ പിടികൂടി. ഏലിയാവ് അവരെ കീശോൻ അരുവിക്കരികെ കൊണ്ടുവന്ന് അവിടെവെച്ചു വധിച്ചുകളഞ്ഞു.
1KI 18:41 പിന്നെ, ഏലിയാവ് ആഹാബ് രാജാവിനോടു: “പോയി ഭക്ഷണപാനീയങ്ങൾ കഴിക്കുക; ഒരു ശക്തമായ മഴയുടെ മുഴക്കമുണ്ട്” എന്നു പറഞ്ഞു.
1KI 18:42 അങ്ങനെ, ആഹാബ് ഭക്ഷിച്ചു പാനംചെയ്യുന്നതിനു യാത്രയായി. എന്നാൽ, ഏലിയാവ് കർമേലിന്റെ മുകളിൽക്കയറി തന്റെ തല കാൽമുട്ടുകൾക്കിടയിൽവെച്ചു ഭൂമിയോളം കുനിഞ്ഞിരുന്നു.
1KI 18:43 “നീ പോയി കടലിനുനേരേ നോക്കുക,” എന്ന് ഏലിയാവ് തന്റെ ഭൃത്യനോടു പറഞ്ഞു. അയാൾ പോയി നോക്കി. “അവിടെ ഒന്നുമില്ല,” എന്ന് അയാൾ തിരികെവന്നു പറഞ്ഞു. ഏലിയാവ്, “പോയി നോക്കുക” എന്ന് ഏഴുപ്രാവശ്യം പറഞ്ഞു.
1KI 18:44 ഏഴാംപ്രാവശ്യം ദാസൻ വന്നു: “ഒരു മനുഷ്യന്റെ കൈപ്പത്തിയോളംമാത്രമുള്ള ഒരു ചെറിയമേഘം സമുദ്രത്തിൽനിന്നുയരുന്നുണ്ട്” എന്നു പറഞ്ഞു. “നീ ചെന്ന് ആഹാബിനോട്: ‘മഴ നിന്നെ തടസ്സപ്പെടുത്തുന്നതിനുമുമ്പ് വേഗം രഥം പൂട്ടി മടങ്ങിപ്പോകുക’ എന്നു പറയുക” എന്ന് ഏലിയാവ് ഭൃത്യനോട് ആജ്ഞാപിച്ചു.
1KI 18:45 അതിനിടെ, ആകാശം മേഘങ്ങൾകൊണ്ടുമൂടി കറുത്തിരുണ്ടു; അതിശക്തമായ മഴ പെയ്തു. ആഹാബ് രഥത്തിലേറി യെസ്രീലിലേക്കു തിരികെപ്പോയി.
1KI 18:46 യഹോവയുടെ ശക്തി ഏലിയാവിന്മേൽ വന്നു. അദ്ദേഹം അര മുറുക്കി യെസ്രീലിന്റെ കവാടംവരെ ആഹാബിനു മുമ്പിലായി ഓടിയെത്തി.
1KI 19:1 ഏലിയാവു ചെയ്ത സകലകാര്യങ്ങളും അദ്ദേഹം ബാലിന്റെ പ്രവാചകന്മാരെയെല്ലാം വാളിനിരയാക്കിയതും മറ്റും ആഹാബ് ഈസബേലിനോടു വിവരിച്ചുപറഞ്ഞു.
1KI 19:2 അപ്പോൾ, ഈസബേൽ ഒരു ദൂതനെ അയച്ച് ഏലിയാവിനോടു പറഞ്ഞതു: “നാളെ ഈ സമയത്തിനുള്ളിൽ ഞാൻ നിന്റെ ജീവൻ ആ പ്രവാചകന്മാരിൽ ഒരുവന്റെ ജീവൻപോലെ ആക്കിത്തീർക്കുന്നില്ലെങ്കിൽ എന്റെ ദേവന്മാർ എന്നോട് ഇതും ഇതിനപ്പുറവും ചെയ്യട്ടെ.”
1KI 19:3 ഏലിയാവു ഭയപ്പെട്ട്, എഴുന്നേറ്റ് പ്രാണരക്ഷാർഥം പലായനംചെയ്തു. അദ്ദേഹം യെഹൂദ്യയിലെ ബേർ-ശേബയിലെത്തിയപ്പോൾ തന്റെ ഭൃത്യനെ അവിടെ താമസിപ്പിച്ചു.
1KI 19:4 ഏലിയാവ് തനിച്ചു മരുഭൂമിയിലേക്ക് ഒരു ദിവസത്തെ വഴി യാത്രചെയ്ത് ഒരു കുറ്റിച്ചെടിയുടെ തണലിൽ ഇരുന്നു. മരിച്ചെങ്കിൽ എന്നാഗ്രഹിച്ച് അദ്ദേഹം ഇപ്രകാരം പ്രാർഥിച്ചു: “യഹോവേ! ഇപ്പോൾ എനിക്കു മതിയായി; എന്റെ ജീവൻ എടുത്തുകൊള്ളണമേ! ഞാൻ എന്റെ പൂർവികരെക്കാൾ നല്ലവനല്ലല്ലോ!”
1KI 19:5 പിന്നെ, അദ്ദേഹം ആ കുറ്റിച്ചെടിയുടെ തണലിൽക്കിടന്ന് ഉറങ്ങി. അപ്പോൾത്തന്നെ, യഹോവയുടെ ഒരു ദൂതൻ ഏലിയാവിനെ സ്പർശിച്ചിട്ട്, “എഴുന്നേറ്റു ഭക്ഷണം കഴിക്കുക” എന്നു പറഞ്ഞു.
1KI 19:6 അദ്ദേഹം ചുറ്റും നോക്കി; അവിടെ അദ്ദേഹത്തിന്റെ തലയ്ക്കൽ തീക്കനലിൽ ചുട്ടെടുത്ത അപ്പവും ഒരു ഭരണി വെള്ളവും ഇരിക്കുന്നുണ്ടായിരുന്നു! അദ്ദേഹം ഭക്ഷണം കഴിച്ചശേഷം വീണ്ടും കിടന്നുറങ്ങി.
1KI 19:7 യഹോവയുടെ ദൂതൻ രണ്ടാംപ്രാവശ്യവും പ്രത്യക്ഷനായി അദ്ദേഹത്തെ തട്ടിയുണർത്തി: “എഴുന്നേറ്റു ഭക്ഷിക്കുക; അല്ലെങ്കിൽ, ദീർഘദൂരയാത്ര നിനക്ക് അസഹനീയമായിരിക്കും” എന്നു പറഞ്ഞു.
1KI 19:8 അതിനാൽ, അദ്ദേഹം എഴുന്നേറ്റ് വീണ്ടും ഭക്ഷണം കഴിച്ചു. ആ ഭക്ഷണത്തിന്റെ ശക്തിയാൽ അദ്ദേഹം ദൈവത്തിന്റെ പർവതമായ ഹോരേബിലെത്തുന്നതുവരെ നാൽപ്പതുപകലും നാൽപ്പതുരാത്രിയും സഞ്ചരിച്ചു.
1KI 19:9 അവിടെ, അദ്ദേഹം ഒരു ഗുഹയിൽ രാത്രി കഴിച്ചു. അവിടെവെച്ച് ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി: “ഏലിയാവേ! നീ ഇവിടെ എന്തുചെയ്യുന്നു?” എന്ന് യഹോവ ചോദിച്ചു.
1KI 19:10 അതിന് ഏലിയാവ്: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെയധികം തീക്ഷ്ണതയുള്ളവനായിരുന്നു. ഇസ്രായേൽമക്കൾ അവിടത്തെ ഉടമ്പടി തിരസ്കരിച്ചു; അവിടത്തെ യാഗപീഠങ്ങളെ ഇടിച്ചുനശിപ്പിച്ചു; അവിടത്തെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തിരിക്കുന്നു; ഇപ്പോൾ, ഞാൻ; ഞാൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്താൻ ശ്രമിക്കുന്നു” എന്നു മറുപടി പറഞ്ഞു.
1KI 19:11 “നീ പുറത്തുവന്നു പർവതത്തിൽ എന്റെ സന്നിധിയിൽ നിൽക്കുക” എന്ന് യഹോവ ഏലിയാവിനോടു കൽപ്പിച്ചു. അപ്പോൾ, ഇതാ, യഹോവ കടന്നുപോകുന്നു; ഒരു വലിയ കൊടുങ്കാറ്റു പർവതങ്ങളെ പിളർന്നു പാറകളെ ചിതറിച്ചുകളഞ്ഞു. എന്നാൽ, കൊടുങ്കാറ്റിൽ യഹോവ ഉണ്ടായിരുന്നില്ല. അതിനുശേഷം ഒരു ഭൂകമ്പമുണ്ടായി. പക്ഷേ, ഭൂകമ്പത്തിലും യഹോവ ഉണ്ടായിരുന്നില്ല.
1KI 19:12 ഭൂകമ്പത്തിനുശേഷം ഒരു അഗ്നിയുണ്ടായി. അഗ്നിയിലും യഹോവ ഇല്ലായിരുന്നു. അഗ്നിയുടെ പ്രത്യക്ഷതയ്ക്കുശേഷം ശാന്തമായ ഒരു മൃദുസ്വരം കേട്ടു.
1KI 19:13 അപ്പോൾ, ഏലിയാവ് തന്റെ മേലങ്കിയെടുത്തു മുഖം മറച്ചു; വെളിയിൽ ഗുഹാകവാടത്തിൽ വന്നുനിന്നു. അപ്പോൾ, “ഏലിയാവേ, നീ ഇവിടെ എന്തുചെയ്യുന്നു” എന്നു ചോദിക്കുന്ന ഒരു ശബ്ദം അദ്ദേഹം കേട്ടു.
1KI 19:14 അതിന് ഏലിയാവ്: “സൈന്യങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടി ഞാൻ വളരെയധികം തീക്ഷ്ണതയുള്ളവനായിരുന്നു. ഇസ്രായേൽമക്കൾ അവിടത്തെ ഉടമ്പടി തിരസ്കരിച്ചു; അവിടത്തെ യാഗപീഠങ്ങളെ ഇടിച്ചുനശിപ്പിച്ചു; അവിടത്തെ പ്രവാചകന്മാരെ വാളിനിരയാക്കുകയും ചെയ്തിരിക്കുന്നു; ഇപ്പോൾ, ഞാൻ, ഞാൻമാത്രം ശേഷിച്ചിരിക്കുന്നു; അവർ എനിക്കും ജീവഹാനി വരുത്താൻ ശ്രമിക്കുന്നു” എന്നു മറുപടി പറഞ്ഞു.
1KI 19:15 യഹോവ അദ്ദേഹത്തോട് അരുളിച്ചെയ്തു: “നീ വന്നവഴിയേ മടങ്ങിപ്പോകുക; അവിടെനിന്നും ദമസ്കോസിലെ മരുഭൂമിയിലേക്കു യാത്രചെയ്യുക; നീ അവിടെയെത്തുമ്പോൾ ഹസായേലിനെ അരാമിനു രാജാവായി അഭിഷേകംചെയ്യുക.
1KI 19:16 ഇസ്രായേലിനു രാജാവായി നിംശിയുടെ മകനായ യേഹുവിനെയും അഭിഷേകംചെയ്യുക; ആബേൽ-മെഹോലയിലെ ശാഫാത്തിന്റെ മകൻ എലീശയെ നിനക്കുശേഷം പ്രവാചകനായി അഭിഷേകംചെയ്യുക.
1KI 19:17 ഹസായേലിന്റെ വാളിനിരയാകാതെ രക്ഷപ്പെടുന്നവരെ യേഹു വധിക്കും. യേഹുവിന്റെ വാളിനെ ഒഴിഞ്ഞുപോകുന്നവരെ എലീശാ വധിക്കും.
1KI 19:18 എന്നാൽ, ബാലിന്റെമുമ്പിൽ മടങ്ങാത്ത മുഴങ്കാലും അവനെ ചുംബനംചെയ്യാത്ത അധരങ്ങളുമുള്ള ഏഴായിരംപേരെ ഞാൻ ഇസ്രായേലിൽ ശേഷിപ്പിച്ചിരിക്കുന്നു.”
1KI 19:19 അങ്ങനെ, ഏലിയാവ് അവിടെനിന്നു യാത്രയായി; അദ്ദേഹം ശാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി. പന്ത്രണ്ട് ജോടി കാളകളെ പൂട്ടി നിലം ഉഴുന്നവരോടൊപ്പം എലീശയും ഉഴുതുകൊണ്ടിരിക്കുകയായിരുന്നു. പന്ത്രണ്ടാമത്തെ ജോടിയെ തെളിച്ചിരുന്നത് അദ്ദേഹംതന്നെയായിരുന്നു. ഏലിയാവ് അടുത്തേക്കുചെന്ന് തന്റെ അങ്കി എലീശയുടെമേൽ ഇട്ടു.
1KI 19:20 എലീശാ ഉടൻതന്നെ തന്റെ കാളകളെ ഉപേക്ഷിച്ച് ഏലിയാവിന്റെ പിന്നാലെ ഓടിച്ചെന്നു. “ഞാൻ മാതാപിതാക്കളെ ചുംബിച്ചു യാത്ര പറയട്ടെ? പിന്നെ, ഞാൻ അങ്ങയെ അനുഗമിക്കാം,” എന്ന് എലീശാ പറഞ്ഞു. “പോയിവരിക; എന്നാൽ, ഞാൻ നിനക്ക് എന്തു ചെയ്തിരിക്കുന്നു എന്ന കാര്യം ഓർക്കുക,” എന്ന് ഏലിയാവ് മറുപടി പറഞ്ഞു.
1KI 19:21 അങ്ങനെ, എലീശാ ഏലിയാവിനെ വിട്ട് തന്റെ കാളകളുടെ അടുക്കലെത്തി അതിന്റെ നുകം അഴിച്ചുമാറ്റി; അദ്ദേഹം ആ കാളകളെ അറത്ത്, ഉഴവിനുള്ള തടിയുപകരണങ്ങൾകൊണ്ട് മാംസം പാകംചെയ്ത് ജനത്തിനു കൊടുത്തു; അവർ ഭക്ഷിച്ചു. അതിനുശേഷം, എലീശാ ഏലിയാവിന്റെ ശുശ്രൂഷകനായി അദ്ദേഹം അനുഗമിച്ചു.
1KI 20:1 അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു.
1KI 20:2 അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു:
1KI 20:3 “ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’ ”
1KI 20:4 ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.”
1KI 20:5 ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ!
1KI 20:6 എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’ ”
1KI 20:7 ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.”
1KI 20:8 ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.”
1KI 20:9 അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’ ” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.
1KI 20:10 പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.”
1KI 20:11 അതിന് ഇസ്രായേൽരാജാവ്: “ ‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.
1KI 20:12 ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.
1KI 20:13 ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”
1KI 20:14 “എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ സംരക്ഷകർ അതു ചെയ്യും എന്ന് യഹോവ അരുളിച്ചെയ്യുന്നു,” എന്നു പ്രവാചകൻ പറഞ്ഞു. “എന്നാൽ, ആരാണ് യുദ്ധം ആരംഭിക്കേണ്ടത്?” എന്ന് ആഹാബ് ചോദിച്ചു. “താങ്കൾതന്നെ,” എന്നു പ്രവാചകൻ മറുപടി നൽകി.
1KI 20:15 അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി.
1KI 20:16 അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.
1KI 20:17 ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു.
1KI 20:18 “അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു.
1KI 20:19 ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു.
1KI 20:20 അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു.
1KI 20:21 ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
1KI 20:22 അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.
1KI 20:23 അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.
1KI 20:24 അതിനാൽ, ഇതു ചെയ്താലും. ആ രാജാക്കന്മാരെയെല്ലാം സൈന്യാധിപസ്ഥാനത്തുനിന്നു നീക്കംചെയ്താലും; തൽസ്ഥാനത്ത് സൈന്യത്തിലെ ഇതര ഉദ്യോഗസ്ഥരെ നിയമിച്ചാലും.
1KI 20:25 അങ്ങേക്കു നഷ്ടപ്പെട്ടതുപോലെയുള്ള ഒരു വിപുലമായ സൈന്യത്തെ സംഘടിപ്പിക്കുക— കുതിരയ്ക്കു കുതിരയും രഥത്തിനു രഥവും കരുതുക—അങ്ങനെ, സമഭൂമിയിൽവെച്ച് ഇസ്രായേലിനോടു യുദ്ധംചെയ്യുക; അപ്പോൾ, തീർച്ചയായും നാം അവരെ ജയിക്കുന്നതായിരിക്കും.” അരാംരാജാവ് അവരുടെ ആലോചനയോടു യോജിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
1KI 20:26 അടുത്തവർഷം, വസന്തകാലത്തു ബെൻ-ഹദദ് അരാമ്യസൈന്യത്തെ സമാഹരിച്ച് ഇസ്രായേലിനോടു യുദ്ധത്തിനായി അഫേക്കിലേക്കു സൈന്യവുമായിച്ചെന്നു.
1KI 20:27 ഇസ്രായേല്യരും സൈന്യത്തെ ഒരുമിച്ചുകൂട്ടി ഭക്ഷണവും ശേഖരിച്ച് യുദ്ധത്തിനായി മുമ്പോട്ടുനീങ്ങി. ഇസ്രായേല്യസൈന്യം അരാമ്യസൈന്യത്തിന്റെ മുമ്പിൽ രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ കാണപ്പെട്ടു. അരാമ്യസൈന്യമോ, ആ പ്രദേശമാകെ വ്യാപിച്ചിരുന്നു.
1KI 20:28 അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “ ‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”
1KI 20:29 രണ്ടു സൈന്യങ്ങളും ഏഴുദിവസത്തോളം അഭിമുഖമായി താവളമടിച്ചു കിടന്നു. ഏഴാംദിവസം ഇരുസൈന്യങ്ങളുംതമ്മിൽ ഏറ്റുമുട്ടി. ഒരു ദിവസംകൊണ്ട് ഇസ്രായേല്യർ അരാമ്യരുടെ കാലാൾപ്പടയിൽ ഒരു ലക്ഷംപേരെ വധിച്ചു.
1KI 20:30 ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു.
1KI 20:31 ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”
1KI 20:32 അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “ ‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ? അദ്ദേഹം എന്റെ സഹോദരൻതന്നെ,” എന്ന് ആഹാബ് രാജാവു മറുപടി നൽകി.
1KI 20:33 ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി.
1KI 20:34 ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.” ആഹാബു പറഞ്ഞു: “ഒരു സന്ധിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ വിട്ടയയ്ക്കാം.” അങ്ങനെ, ആഹാബ് അദ്ദേഹവുമായി ഒരു സന്ധിയുണ്ടാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.
1KI 20:35 യഹോവയുടെ അരുളപ്പാടിനാൽ പ്രവാചകശിഷ്യന്മാരിൽ ഒരുവൻ മറ്റൊരു പ്രവാചകനോടു പറഞ്ഞു: “നിന്റെ ആയുധംകൊണ്ട് എന്നെ അടിക്കുക” പക്ഷേ, അയാൾ വിസമ്മതിച്ചു.
1KI 20:36 അതുകൊണ്ട്, ആ പ്രവാചകൻ പറഞ്ഞു: “നീ യഹോവയുടെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ, എന്നെവിട്ടു യാത്രയാകുന്ന സമയം ഒരു സിംഹം നിന്നെ കൊല്ലും.” ആ മനുഷ്യൻ പുറപ്പെടുമ്പോൾ ഒരു സിംഹം അയാളെ ആക്രമിച്ചു കൊന്നുകളഞ്ഞു.
1KI 20:37 അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.
1KI 20:38 പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു.
1KI 20:39 രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’
1KI 20:40 അടിയൻ മറ്റുകാര്യങ്ങൾക്കിടയിൽ ബദ്ധപ്പാടിലായിരിക്കുമ്പോൾ ആ മനുഷ്യൻ രക്ഷപ്പെട്ടു.” ഇസ്രായേൽരാജാവു പറഞ്ഞു: “നിന്റെ കാര്യത്തിലുള്ള വിധിയും അപ്രകാരമായിരിക്കും. നീ സ്വയം അതു പ്രഖ്യാപിച്ചിരിക്കുന്നു!”
1KI 20:41 ഉടൻതന്നെ, ആ പ്രവാചകൻ തന്റെ കണ്ണിൽ കെട്ടിയിരുന്ന തലപ്പാവുനീക്കി, അദ്ദേഹം പ്രവാചകന്മാരിലൊരാൾ എന്ന് ഇസ്രായേൽരാജാവു തിരിച്ചറിഞ്ഞു.
1KI 20:42 പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മരണത്തിനായി നിശ്ചയിച്ചിരുന്ന ഒരുവനെ നീ വിട്ടയച്ചു; അതിനാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും ആയിരിക്കും.’ ”
1KI 20:43 ഇതു കേട്ടമാത്രയിൽ ദുഃഖവും നീരസവും നിറഞ്ഞവനായി ഇസ്രായേൽരാജാവ് ശമര്യയിൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.
1KI 21:1 ചില നാളുകൾക്കുശേഷം, യെസ്രീൽകാരനായ നാബോത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു മുന്തിരിത്തോപ്പു സംബന്ധിച്ച ഒരു സംഭവമുണ്ടായി. ആ മുന്തിരിത്തോപ്പ് യെസ്രീലിൽ ശമര്യാരാജാവായ ആഹാബിന്റെ കൊട്ടാരത്തിനടുത്തായിരുന്നു.
1KI 21:2 ആഹാബ് നാബോത്തിനോട്: “നിന്റെ മുന്തിരിത്തോപ്പ് എന്റെ കൊട്ടാരത്തിനു സമീപമാകുകയാൽ ഒരു പച്ചക്കറിത്തോട്ടം ഉണ്ടാക്കുന്നതിനായി അതെനിക്കു വിട്ടുതരിക. അതിനുപകരമായി അതിനെക്കാൾ മെച്ചമായ ഒരു മുന്തിരിത്തോപ്പു ഞാൻ നിനക്കു തരാം. അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്റെ വില ഞാൻ തരാം.”
1KI 21:3 എന്നാൽ, നാബോത്ത് രാജാവിനോടു മറുപടി പറഞ്ഞു: “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു നൽകാൻ യഹോവ ഒരിക്കലും ഇടവരുത്താതിരിക്കട്ടെ!”
1KI 21:4 ഇങ്ങനെ, “എന്റെ പൂർവികരുടെ ഓഹരി ഞാൻ അങ്ങേക്കു വിട്ടുതരികയില്ല” എന്നു യെസ്രീല്യനായ നാബോത്തിന്റെ മറുപടി കേട്ട ആഹാബ്, വിഷണ്ണനും കോപാകുലനുമായി ഭവനത്തിലേക്കു മടങ്ങിപ്പോയി. അദ്ദേഹം ഭക്ഷണം കഴിക്കാതെ മ്ലാനവദനനായി തന്റെ കിടക്കയിൽ കിടന്നു.
1KI 21:5 എന്നാൽ, അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ അകത്തുവന്നു: “അങ്ങ് വിഷണ്ണനായിരിക്കുന്നതെന്ത്? ഭക്ഷണം കഴിക്കാത്തതെന്ത്?” എന്നു ചോദിച്ചു.
1KI 21:6 അദ്ദേഹം അവളോട്: “ ‘നിന്റെ മുന്തിരിത്തോപ്പ് എനിക്കു വിലയ്ക്കു തരിക; നിനക്കു താത്പര്യമെങ്കിൽ അതിനുപകരമായി ഞാൻ നിനക്കു വേറൊരു മുന്തിരിത്തോപ്പ് തരാം,’ എന്നു ഞാൻ യെസ്രീല്യനായ നാബോത്തിനോടു പറഞ്ഞു. ‘ഞാൻ എന്റെ മുന്തിരിത്തോപ്പ് തരികയില്ല,’ എന്നാണവൻ പറഞ്ഞത്. അതുകൊണ്ടാണ് എനിക്ക് ഈ വ്യസനം” എന്നുത്തരം പറഞ്ഞു.
1KI 21:7 അദ്ദേഹത്തിന്റെ ഭാര്യയായ ഈസബേൽ പറഞ്ഞു: “ഇസ്രായേലിൽ രാജാവായി വാഴുന്നത് ഈ വിധമോ! കൊള്ളാം! എഴുന്നേൽക്കൂ, ഭക്ഷണം കഴിക്കൂ; സന്തോഷമായിരിക്കൂ; യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് ഞാൻ അങ്ങേക്കു തരും.”
1KI 21:8 അങ്ങനെ, അവൾ ആഹാബിന്റെപേരിൽ എഴുത്തുകളെഴുതി; അതിൽ ആഹാബിന്റെ മുദ്രയുംവെച്ചു; ആ എഴുത്തുകൾ നാബോത്തിന്റെ നഗരത്തിൽ അയാൾക്കൊപ്പം പാർക്കുന്ന നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും കൊടുത്തയച്ചു.
1KI 21:9 ആ എഴുത്തുകളിൽ അവൾ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ ഒരു ഉപവാസദിവസം പ്രസിദ്ധപ്പെടുത്തുക; അന്നു ജനങ്ങളുടെ മധ്യേ ഒരു മുഖ്യാസനത്തിൽ നാബോത്തിനെ ഇരുത്തണം.
1KI 21:10 അവനെതിരായി നീചന്മാരായ രണ്ടു സാക്ഷികളെയും ഇരുത്തണം. അയാൾ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്ന് അവരെക്കൊണ്ടു സാക്ഷ്യം പറയിക്കണം. പിന്നെ, അവനെ വെളിയിൽ കൊണ്ടുപോയി കല്ലെറിഞ്ഞുകൊല്ലണം.”
1KI 21:11 അങ്ങനെ, ഈസബേൽ എഴുതിയ കത്തുകളിൽ അവൾ നിർദേശിച്ചതിൻപ്രകാരം നാബോത്തിന്റെ നഗരത്തിലെ നേതാക്കന്മാരും പ്രഭുക്കന്മാരും ചെയ്തു.
1KI 21:12 അവർ ഒരു ഉപവാസം പരസ്യപ്പെടുത്തി; നാബോത്തിനെ ജനങ്ങളുടെ മധ്യത്തിൽ ഒരു മുഖ്യാസനത്തിൽ ഇരുത്തി.
1KI 21:13 അപ്പോൾ, രണ്ടു നീചന്മാർ വന്നു നാബോത്തിനെതിരായി ഇരുന്നു. “ഈ നാബോത്ത് ദൈവത്തെയും രാജാവിനെയും ശപിച്ചിരിക്കുന്നു,” എന്നു ജനങ്ങളുടെമുമ്പാകെ അവർ നാബോത്തിനെപ്പറ്റി കുറ്റാരോപണം നടത്തി. അങ്ങനെ, അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
1KI 21:14 പിന്നെ അവർ “നാബോത്ത് കല്ലേറിനാൽ വധിക്കപ്പെട്ടു,” എന്നവിവരം ഈസബേലിനെ അറിയിച്ചു.
1KI 21:15 നാബോത്ത് കല്ലെറിഞ്ഞുകൊല്ലപ്പെട്ടു എന്ന വാർത്തയറിഞ്ഞയുടനെ ഈസബേൽ ആഹാബിനോടു പറഞ്ഞു: “എഴുന്നേറ്റാലും! യെസ്രീല്യനായ നാബോത്ത് അങ്ങേക്കു വിൽക്കാൻ വിസമ്മതിച്ച മുന്തിരിത്തോപ്പ് കൈവശപ്പെടുത്തിയാലും! അയാൾ ഇനിയും ജീവനോടെയില്ല; മരിച്ചിരിക്കുന്നു!”
1KI 21:16 നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യെസ്രീല്യനായ നാബോത്തിന്റെ മുന്തിരിത്തോപ്പ് കൈവശപ്പെടുത്താനായി പുറപ്പെട്ടു.
1KI 21:17 അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
1KI 21:18 “ശമര്യയിൽ ഭരണംനടത്തുന്ന ഇസ്രായേൽരാജാവായ ആഹാബിനെ ചെന്നുകാണുക. അയാൾ ഇപ്പോൾ നാബോത്തിന്റെ മുന്തിരിത്തോപ്പിലുണ്ട്. അതു കൈവശപ്പെടുത്തുന്നതിനായി അയാൾ പോയിരിക്കുന്നു.
1KI 21:19 ‘നീ ഒരു മനുഷ്യനെ കൊലചെയ്ത് അവന്റെ ഓഹരി അപഹരിച്ചില്ലേ?’ എന്ന് യഹോവ ചോദിക്കുന്നു എന്ന് അയാളോടു പറയുക. ‘നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയതിനുപകരമായി നിന്റെ രക്തവും നക്കിക്കളയും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നും അവനോടു പറയുക.”
1KI 21:20 ആഹാബ് ഏലിയാവിനോട്: “എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയിരിക്കുന്നോ?” എന്നു ചോദിച്ചു. ഏലിയാവു മറുപടി നൽകിയത്: “അതേ, ഞാൻ നിന്നെ കണ്ടെത്തിയിരിക്കുന്നു. കാരണം, യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി നീ നിന്നെത്തന്നെ വിറ്റുകളഞ്ഞിരിക്കുന്നു.
1KI 21:21 അതുകൊണ്ട്, ‘ഞാൻ നിന്റെമേൽ മഹാവിപത്തു വരുത്തും. നിന്റെ സന്തതിയെ ഞാൻ ഉന്മൂലനംചെയും. ഇസ്രായേലിൽ ആഹാബിൽ നിന്നുള്ള അവന്റെ അവസാനത്തെ പുരുഷസന്താനത്തെവരെ—അവൻ ദാസനായാലും സ്വതന്ത്രനായാലും—ഞാൻ ഛേദിച്ചുകളയും.
1KI 21:22 നീ എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിപ്പിക്കുകയും ചെയ്തതിനാൽ ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കിത്തീർക്കും.’
1KI 21:23 “ഈസബേലിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യെസ്രീലിന്റെ മതിലിന്നരികെവെച്ച് ഈസബേലിനെ നായ്ക്കൾ കടിച്ചുകീറിക്കളയും.’
1KI 21:24 “ആഹാബിന്റെ കുടുംബാംഗങ്ങളിൽ നഗരത്തിൽവെച്ചു മരിക്കുന്നവർ നായ്ക്കൾക്ക് ആഹാരമായിത്തീരും; വെളിമ്പ്രദേശത്തുവെച്ചു മരിക്കുന്നവർ ആകാശത്തിലെ പറവജാതികൾക്ക് ആഹാരമായിത്തീരും.”
1KI 21:25 തന്റെ ഭാര്യയായ ഈസബേലിനാൽ പ്രേരിതനായി യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുന്നതിനായി തന്നെത്തന്നെ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ഒരു മനുഷ്യൻ ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല.
1KI 21:26 ഇസ്രായേലിന്റെ മുമ്പിൽനിന്നു യഹോവ ഓടിച്ചുകളഞ്ഞ അമോര്യരെപ്പോലെ അയാൾ വിഗ്രഹങ്ങളുടെ പിന്നാലെപോയി ഏറ്റവും ഹീനമായ വിധത്തിൽ പ്രവർത്തിച്ചു.
1KI 21:27 ഈ വാക്കുകൾ കേട്ടപ്പോൾ ആഹാബ് തന്റെ വസ്ത്രങ്ങൾ വലിച്ചുകീറി, ചാക്കുശീല ധരിച്ച് ഉപവസിച്ചു. അദ്ദേഹം ചാക്കുശീലയിൽത്തന്നെ കിടന്നുറങ്ങുകയും ദുഃഖാർത്തനായി സാവധാനം സഞ്ചരിക്കുകയും ചെയ്തു.
1KI 21:28 അപ്പോൾ, തിശ്ബ്യനായ ഏലിയാവിന് വീണ്ടും യഹോവയുടെ അരുളപ്പാടുണ്ടായി.
1KI 21:29 “ആഹാബ് എന്റെമുമ്പിൽ സ്വയം വിനയപ്പെടുത്തിയത് എങ്ങനെയെന്നു നീ ശ്രദ്ധിച്ചോ? അവൻ സ്വയം താഴ്ത്തിയതിനാൽ ഞാൻ അവന്റെ ജീവിതകാലത്ത് ഈ വിപത്തുകളൊന്നും വരുത്തുകയില്ല; എന്നാൽ, അവന്റെ പുത്രന്റെകാലത്ത് ഞാൻ അവന്റെ ഗൃഹത്തിന്മേൽ ഈ അനർഥംവരുത്തും.”
1KI 22:1 മൂന്നുവർഷത്തോളം അരാമും ഇസ്രായേലുംതമ്മിൽ യുദ്ധം ഉണ്ടായില്ല.
1KI 22:2 എന്നാൽ, മൂന്നാംവർഷം യെഹൂദാരാജാവായ യെഹോശാഫാത്ത് ഇസ്രായേൽരാജാവായ ആഹാബിനെ സന്ദർശിച്ചു.
1KI 22:3 ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥന്മാരോട്: “ഗിലെയാദിലെ രാമോത്ത് നമുക്കുള്ളതാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടേ? എങ്കിലും, നാം അതിനെ അരാംരാജാവിന്റെ നിയന്ത്രണത്തിൽനിന്നു തിരിച്ചുപിടിക്കാൻ യാതൊന്നും ചെയ്യുന്നില്ലല്ലോ” എന്നു പറഞ്ഞു.
1KI 22:4 അപ്പോൾ ആഹാബ് യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു. യെഹോശാഫാത്ത് ഇസ്രായേൽരാജാവിനോട്: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെ; എന്റെ കുതിരകൾ അങ്ങയുടെ കുതിരകളെപ്പോലെയുംതന്നെ” എന്നു മറുപടി പറഞ്ഞു.
1KI 22:5 യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.”
1KI 22:6 അങ്ങനെ, ഇസ്രായേൽരാജാവ് ഏകദേശം നാനൂറു പ്രവാചകന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോട്: “ഞാൻ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനുപോകയോ അഥവാ, പോകാതിരിക്കയോ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “പോയാലും! കർത്താവ് അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചുതരും,” എന്ന് അവർ ഉത്തരം പറഞ്ഞു.
1KI 22:7 എന്നാൽ, യെഹോശാഫാത്ത് ആഹാബിനോടു: “നാം ദൈവഹിതം അന്വേഷിക്കേണ്ടതിനായി ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?” എന്നു ചോദിച്ചു.
1KI 22:8 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു.
1KI 22:9 അങ്ങനെ, ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാളോട്, “വേഗത്തിൽ യിമ്ളയുടെ മകനായ മീഖായാവെ കൂട്ടിക്കൊണ്ടുവരിക” എന്നു കൽപ്പന നൽകി.
1KI 22:10 ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു.
1KI 22:11 കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
1KI 22:12 മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
1KI 22:13 മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു.
1KI 22:14 എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, യഹോവ എന്നോട് എന്തു സംസാരിക്കുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു.
1KI 22:15 മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു. മീഖായാവു പരിഹാസത്തോടെ മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
1KI 22:16 രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു.
1KI 22:17 അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.”
1KI 22:18 അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു.
1KI 22:19 മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി ചുറ്റും അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു.
1KI 22:20 അപ്പോൾ യഹോവ, ‘ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു. “ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു.
1KI 22:21 എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’
1KI 22:22 “ ‘ഏതുവിധം?’ എന്ന് യഹോവ ചോദിച്ചു. “ ‘ഞാൻ പുറപ്പെട്ട് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും,’ എന്ന് ആ ആത്മാവ് മറുപടി നൽകി.” അപ്പോൾ യഹോവ: “ ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു.
1KI 22:23 “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെയെല്ലാം അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.”
1KI 22:24 അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു.
1KI 22:25 “ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു.
1KI 22:26 അതിനുശേഷം ഇസ്രായേൽരാജാവ്: “ ‘മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക.
1KI 22:27 അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു.
1KI 22:28 അപ്പോൾ മീഖായാവ്, “അങ്ങു സുരക്ഷിതനായി മടങ്ങിവരുമെങ്കിൽ യഹോവ എന്നിലൂടെ അരുളിച്ചെയ്തിട്ടില്ല” എന്നു മറുപടി പറഞ്ഞു. “ഈ ജനമെല്ലാം, എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1KI 22:29 അങ്ങനെ, ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി പുറപ്പെട്ടു.
1KI 22:30 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പ്രവേശിക്കട്ടെ; എന്നാൽ, അങ്ങ് രാജകീയ വേഷം ധരിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായി യുദ്ധരംഗത്തു പ്രവേശിച്ചു.
1KI 22:31 എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്” എന്ന് അരാംരാജാവ് തന്റെ മുപ്പത്തിരണ്ടു രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു.
1KI 22:32 രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ, “തീർച്ചയായും ഇതാണ് ഇസ്രായേൽരാജാവ്” എന്നു ചിന്തിച്ചു; അദ്ദേഹത്തെ ആക്രമിക്കാനായിത്തിരിഞ്ഞു. എന്നാൽ, അദ്ദേഹം നിലവിളിച്ചപ്പോൾ
1KI 22:33 അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
1KI 22:34 എന്നാൽ, ഏതോ ഒരു അരാമ്യപടയാളി യാദൃച്ഛികമായി വില്ലുകുലച്ച് ഇസ്രായേൽരാജാവിന്റെ കവചത്തിന്റെ വിടവുകൾക്കിടയിൽ എയ്തു. “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിനു വെളിയിൽ കൊണ്ടുപോകുക; എനിക്കു സാരമായി മുറിവേറ്റിരിക്കുന്നു,” എന്നു രാജാവു തന്റെ തേരാളിയോടു കൽപ്പിച്ചു.
1KI 22:35 അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. അന്ന് അരാമ്യർക്ക് അഭിമുഖമായി രാജാവിനെ രഥത്തിൽ താങ്ങിനിർത്തിയിരുന്നു. അദ്ദേഹത്തിന്റെ മുറിവിൽനിന്നു രക്തം രഥത്തിന്റെ അടിത്തട്ടിലേക്കൊഴുകി, അന്നു വൈകുന്നേരം ആഹാബു മരിച്ചു.
1KI 22:36 സൂര്യാസ്തമയസമയം, “ഓരോരുത്തനും അവനവന്റെ രാജ്യത്തിലേക്കും നഗരത്തിലേക്കും തിരികെപ്പോകട്ടെ” എന്നു ഉച്ചത്തിൽ പാളയത്തിൽ പരസ്യപ്പെടുത്തി.
1KI 22:37 അങ്ങനെ, ഇസ്രായേൽരാജാവു മരിച്ചു; അദ്ദേഹത്തിന്റെ മൃതശരീരം ശമര്യയിലേക്കു കൊണ്ടുവന്ന് അവിടെ അടക്കംചെയ്തു.
1KI 22:38 ആഹാബിന്റെ രഥം വേശ്യാസ്ത്രീകൾ കുളിക്കാറുള്ള ശമര്യയിലെ ഒരു കുളത്തിൽ കൊണ്ടുപോയി കഴുകി. യഹോവയുടെ അരുളപ്പാടുപോലെതന്നെ, അന്നു നായ്ക്കൾ അദ്ദേഹത്തിന്റെ രക്തം നക്കിത്തുടച്ചു.
1KI 22:39 ആഹാബിന്റെ ജീവിതകാലത്തെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ദന്തം പതിച്ച അരമന, പുനർനിർമിച്ച നഗരങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 22:40 ആഹാബ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് തുടർന്നു രാജ്യഭാരമേറ്റെടുത്തു.
1KI 22:41 ഇസ്രായേൽരാജാവായ ആഹാബിന്റെ നാലാംവർഷം ആസായുടെ മകനായ യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായി.
1KI 22:42 രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു.
1KI 22:43 എല്ലാ കാര്യങ്ങളിലും അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
1KI 22:44 യെഹോശാഫാത്ത് ഇസ്രായേൽരാജാക്കന്മാരുമായി സമാധാനബന്ധത്തിലായിരുന്നു.
1KI 22:45 യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ, അദ്ദേഹത്തിന്റെ നേട്ടങ്ങൾ, അദ്ദേഹത്തിന്റെ സൈനികപരാക്രമങ്ങൾ, എന്നിവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
1KI 22:46 തന്റെ പിതാവായ ആസായുടെകാലത്ത് അവശേഷിച്ചിരുന്നതും ക്ഷേത്രങ്ങളെ ആസ്ഥാനമാക്കി നിലവിലിരുന്നതുമായ പുരുഷവേശ്യാസമ്പ്രദായത്തെ അദ്ദേഹം രാജ്യത്തുനിന്നു നിശ്ശേഷം തുടച്ചുനീക്കി.
1KI 22:47 ആ കാലത്ത് ഏദോമിൽ രാജാവില്ലായിരുന്നു; പകരം ഒരു രാജപ്രതിനിധിയായിരുന്നു ഭരണംനടത്തിയിരുന്നത്.
1KI 22:48 സ്വർണത്തിനുവേണ്ടി ഓഫീറിലേക്കു പോകുന്നതിന് യെഹോശാഫാത്ത് ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിച്ചു. എന്നാൽ, അവ എസ്യോൻ-ഗേബെറിൽവെച്ചു തകർന്നുപോയതിനാൽ അവർക്ക് കടൽയാത്ര ചെയ്യാൻ സാധ്യമായില്ല.
1KI 22:49 ആ സമയത്ത് ആഹാബിന്റെ മകനായ അഹസ്യാവ് യെഹോശാഫാത്തിനോട്: “എന്റെ സേവകന്മാരെ അങ്ങയുടെ സേവകന്മാരോടൊപ്പം കപ്പലിൽ യാത്രചെയ്യാൻ അനുവദിച്ചാലും” എന്നപേക്ഷിച്ചു. എന്നാൽ യെഹോശാഫാത്ത് ആ അപേക്ഷ നിരസിച്ചു.
1KI 22:50 പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; തന്റെ പൂർവപിതാവായ ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു.
1KI 22:51 യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനേഴാംവർഷം ആഹാബിന്റെ മകനായ അഹസ്യാവ് ശമര്യയിൽ ഇസ്രായേലിനു ഭരണാധിപനായി സ്ഥാനമേറ്റു. അദ്ദേഹം രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി.
1KI 22:52 അദ്ദേഹം തന്റെ പിതാവിന്റെയും മാതാവിന്റെയും വഴികളിലും ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ വഴികളിലും നടന്നു യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു.
1KI 22:53 തന്റെ പിതാവു ചെയ്തതുപോലെതന്നെ അദ്ദേഹവും ബാലിനെ സേവിക്കുകയും ആരാധിക്കുകയുംചെയ്ത് ഇസ്രായേലിന്റെ ദൈവമായ യഹോവയെ പ്രകോപിപ്പിച്ചു.
2KI 1:1 ഇസ്രായേൽരാജാവായ ആഹാബിന്റെ മരണശേഷം മോവാബ്യർ ഇസ്രായേലിനെതിരേ മത്സരിച്ചു.
2KI 1:2 അഹസ്യാവിന് ശമര്യയിലെ തന്റെ കൊട്ടാരത്തിന്റെ മട്ടുപ്പാവിലെ ജനാലയിലൂടെ വീണു ഗുരുതരമായ മുറിവേറ്റിരുന്നു. അതിനാൽ, അദ്ദേഹം സന്ദേശവാഹകരെ വിളിച്ച്: “ഈ മുറിവുണങ്ങി എനിക്കു സൗഖ്യം വരുമോ എന്ന് എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് പോയി അന്വേഷിക്കുക” എന്നു കൽപ്പിച്ചു.
2KI 1:3 എന്നാൽ, യഹോവയുടെ ദൂതൻ തിശ്ബ്യനായ ഏലിയാവിനോടു കൽപ്പിച്ചു: “നീ ചെന്നു ശമര്യാരാജാവിന്റെ സന്ദേശവാഹകരെ കണ്ടുമുട്ടി അവരോട്: ‘ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നിങ്ങൾ എക്രോനിലെ ദേവനായ ബാൽ-സെബൂബിനോട് അരുളപ്പാടു ചോദിക്കാൻ യാത്രയാകുന്നത്,’ എന്നു ചോദിക്കുക.
2KI 1:4 അതുകൊണ്ട്, ‘കിടക്കുന്ന കിടക്കയിൽനിന്ന് നീ എഴുന്നേൽക്കുകയില്ല, നീ തീർച്ചയായും മരിക്കും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നറിയിക്കുക.” അതനുസരിച്ച് ഏലിയാവ് ഈ സന്ദേശം അറിയിക്കുന്നതിനായി പുറപ്പെട്ടു.
2KI 1:5 സന്ദേശവാഹകർ മടങ്ങിവന്നപ്പോൾ രാജാവ് അവരോട്: “നിങ്ങൾ ഇത്രവേഗം തിരിച്ചുവന്നതെന്ത്?” എന്നു ചോദിച്ചു.
2KI 1:6 അവർ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ വഴിയിൽ ഞങ്ങളെ കണ്ടുമുട്ടി, അയാൾ ഞങ്ങളോടു പറഞ്ഞു: ‘നിങ്ങളെ അയച്ച രാജാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് അദ്ദേഹത്തോടു പറയുക: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ നീ അരുളപ്പാടു കേൾക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുത്തേക്ക് സന്ദേശവാഹകരെ അയയ്ക്കുന്നത്? അതിനാൽ, നീ കിടക്കുന്ന കിടക്കയിൽനിന്ന് എഴുന്നേൽക്കുകയില്ല; നീ തീർച്ചയായും മരിക്കും.” ’ ”
2KI 1:7 രാജാവ് അവരോട്, “നിങ്ങളുടെ അടുക്കൽവന്ന് ഇക്കാര്യം പറഞ്ഞ ആ മനുഷ്യൻ എങ്ങനെയുള്ള ആളാണ്?” എന്നു ചോദിച്ചു.
2KI 1:8 “അദ്ദേഹം രോമംകൊണ്ടുള്ള വസ്ത്രംധരിച്ചും അരയിൽ തുകൽ അരപ്പട്ടയും കെട്ടിയ ഒരാളായിരുന്നു,” എന്ന് അവർ മറുപടി നൽകി. “അതു തിശ്ബ്യനായ ഏലിയാവുതന്നെ” എന്നു രാജാവു പറഞ്ഞു.
2KI 1:9 പിന്നെ, രാജാവു ഏലിയാവിനെ പിടിച്ചുകൊണ്ടുവരുന്നതിന് അൻപതു പടയാളികളെയും അവരുടെ അധിപനെയും അയച്ചു. ഒരു മലമുകളിൽ ഇരുന്നിരുന്ന ഏലിയാവിന്റെ അടുക്കൽ ആ സേനാധിപൻ വന്നു: “ദൈവപുരുഷാ, ‘ഇറങ്ങിവരൂ!’ രാജാവ് ആജ്ഞാപിക്കുന്നു” എന്നു പറഞ്ഞു.
2KI 1:10 ഏലിയാവ് ആ സേനാധിപനോട്: “ഞാൻ ദൈവപുരുഷനെങ്കിൽ, ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്നു പറഞ്ഞു. ഉടൻതന്നെ, ആകാശത്തിൽനിന്നും അഗ്നിയിറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
2KI 1:11 രാജാവ് വീണ്ടും മറ്റൊരു സൈന്യാധിപനെയും അദ്ദേഹത്തോടൊപ്പം അൻപതു പടയാളികളെയും അയച്ചു. സൈന്യാധിപൻ ഏലിയാവിനോട്: “ദൈവപുരുഷാ, ഇതു രാജാവിന്റെ കൽപ്പനയാണ്; വേഗം ഇറങ്ങിവരൂ!” എന്നു പറഞ്ഞു.
2KI 1:12 “ഞാൻ ഒരു ദൈവപുരുഷനെങ്കിൽ ആകാശത്തുനിന്ന് അഗ്നിയിറങ്ങി നിന്നെയും നിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളയട്ടെ!” എന്ന് ഏലിയാവ് അവരോടു പറഞ്ഞു. ഉടനെ, യഹോവയുടെ അഗ്നി ആകാശത്തുനിന്ന് ഇറങ്ങി സൈന്യാധിപനെയും അദ്ദേഹത്തിന്റെ അൻപതു പടയാളികളെയും ദഹിപ്പിച്ചുകളഞ്ഞു.
2KI 1:13 രാജാവ് മൂന്നാമതും ഒരു സൈന്യാധിപനെ അദ്ദേഹത്തിന്റെ അൻപതു പടയാളികളോടൊപ്പം അയച്ചു. എന്നാൽ അദ്ദേഹം ഏലിയാവിന്റെ അടുക്കൽ കയറിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ നമസ്കരിച്ചു: “ദൈവപുരുഷാ! അങ്ങയുടെ ദാസന്മാരായ എന്റെയും ഈ അൻപതു പേരുടെയും ജീവനെ അവിടന്ന് ആദരിക്കണമേ!
2KI 1:14 ആകാശത്തുനിന്നും തീയിറക്കി ആദ്യത്തെ രണ്ടു സൈന്യാധിപന്മാരെയും അവരുടെ പടയാളികളെയും അങ്ങു ദഹിപ്പിച്ചുകളഞ്ഞുവല്ലോ! എന്നാൽ, ഇപ്പോൾ അങ്ങ് എന്റെ ജീവനെ ആദരിക്കണമേ!” എന്നു യാചിച്ചു.
2KI 1:15 അപ്പോൾ, യഹോവയുടെ ദൂതൻ ഏലിയാവിനോട്: “അവനോടുകൂടെ പോകുക; അവനെ ഭയപ്പെടേണ്ടതില്ല!” എന്നു പറഞ്ഞു. അതിനാൽ, ഏലിയാവ് എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം രാജാവിന്റെ അടുത്തേക്കുപോയി.
2KI 1:16 ഏലിയാവ് രാജാവിനോടു പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ ദൈവം ഇല്ലാഞ്ഞിട്ടാണോ ആലോചന ചോദിക്കാൻ എക്രോനിലെ ദേവനായ ബാൽ-സെബൂബിന്റെ അടുക്കലേക്ക് അങ്ങു ദൂതന്മാരെ അയച്ചത്? ഇപ്രകാരം ചെയ്തതിനാൽ, അങ്ങ് കിടക്കുന്ന കിടക്കയിൽനിന്നു എഴുന്നേൽക്കുകയില്ല; അങ്ങു തീർച്ചയായും മരിക്കും!”
2KI 1:17 ഏലിയാവ് അറിയിച്ച യഹോവയുടെ വചനപ്രകാരം അഹസ്യാവു മരിച്ചുപോയി. അഹസ്യാവിനു പുത്രന്മാരില്ലാതിരുന്നതിനാൽ, അദ്ദേഹത്തിന്റെ സഹോദരനായ യോരാം യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാമിന്റെ രണ്ടാംവർഷത്തിൽ അഹസ്യാവിനു പകരം രാജ്യത്തിന്റെ ഭരണമേറ്റെടുത്തു.
2KI 1:18 അഹസ്യാവിന്റെ ഭരണത്തിലെ മറ്റു ചരിത്രസംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 2:1 യഹോവ ഏലിയാവിനെ ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കുന്നതിനു തൊട്ടുമുമ്പേ ഏലിയാവും എലീശയും ഗിൽഗാലിൽനിന്ന് യാത്രചെയ്യുകയായിരുന്നു.
2KI 2:2 “നീ ഇവിടെത്തന്നെ താമസിക്കുക; യഹോവ എന്നെ ബേഥേലിലേക്ക് അയച്ചിരിക്കുന്നു,” എന്ന് ഏലിയാവ് എലീശയോടു പറഞ്ഞു. എന്നാൽ, എലീശാ അദ്ദേഹത്തോട്: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല” എന്നു മറുപടി പറഞ്ഞു. അങ്ങനെ, അവർ ഇരുവരും ബേഥേലിലേക്കു യാത്രപുറപ്പെട്ടു.
2KI 2:3 ബേഥേലിലെ പ്രവാചകഗണം എലീശയുടെ അടുക്കൽവന്നു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം; നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് എലീശാ മറുപടി പറഞ്ഞു.
2KI 2:4 പിന്നെ, ഏലിയാവ് എലീശയോട്: “എലീശേ, നീ ഇവിടെ താമസിക്കുക; യഹോവ എന്നെ യെരീഹോവിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ എലീശാ പറഞ്ഞു: “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല.” അങ്ങനെ, അവർ യെരീഹോവിലേക്കു യാത്രതുടർന്നു.
2KI 2:5 യെരീഹോവിലെ പ്രവാചകഗണം എലീശയെ സമീപിച്ചു: “യഹോവ ഇന്ന് അങ്ങയുടെ യജമാനനെ അങ്ങയുടെ അടുക്കൽനിന്ന് എടുത്തുകൊള്ളാൻ പോകുന്നു എന്ന് അങ്ങേക്കറിയാമോ?” എന്നു ചോദിച്ചു. “അതേ! എനിക്കറിയാം. നിങ്ങൾ നിശ്ശബ്ദരായിരുന്നാലും!” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
2KI 2:6 അതിനുശേഷം, ഏലിയാവ് എലീശായോട്: “ഇവിടെ താമസിക്കുക; യഹോവ എന്നെ യോർദാനിലേക്ക് അയച്ചിരിക്കുന്നു” എന്നു പറഞ്ഞു. “ജീവനുള്ള യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിട്ടുപിരിയുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു. അങ്ങനെ, അവരിരുവരും വീണ്ടും യാത്രയായി.
2KI 2:7 ഏലിയാവും എലീശയും യോർദാന്നരികെ ചെന്നുനിന്ന സ്ഥലത്തിനഭിമുഖമായി അൽപ്പം ദൂരത്തിൽ പ്രവാചകഗണത്തിൽപ്പെട്ട അൻപതുപേർ നിന്നിരുന്നു.
2KI 2:8 ഏലിയാവ് തന്റെ മേലങ്കിയെടുത്തു നദിയിലെ വെള്ളത്തിന്മേൽ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി; അവരിരുവരും ഉണങ്ങിയ നിലത്തുകൂടി മറുകര കടന്നു.
2KI 2:9 അവർ മറുകരയിലെത്തിയശേഷം ഏലിയാവ് എലീശയോട്: “നിന്റെ അടുക്കൽനിന്ന് എടുത്തുകൊള്ളപ്പെടുന്നതിനുമുമ്പ് നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യണം? ചോദിച്ചുകൊൾക” എന്നു പറഞ്ഞു. “അങ്ങയുടെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് എനിക്ക് അവകാശമായി നൽകിയാലും” എന്ന് എലീശ മറുപടി നൽകി.
2KI 2:10 “വളരെ ദുഷ്കരമായ കാര്യമാണ് നീ ചോദിച്ചത്; എങ്കിലും ഞാൻ നിന്നിൽനിന്ന് എടുത്തുകൊള്ളപ്പെടുമ്പോൾ നീ എന്നെ കാണുമെങ്കിൽ നിനക്കതു ലഭിക്കും; അല്ലാത്തപക്ഷം ലഭിക്കുകയില്ല,” ഏലിയാവ് പറഞ്ഞു.
2KI 2:11 അവർ സംസാരിച്ചുകൊണ്ടു നടന്നുപോകുമ്പോൾ, പെട്ടെന്ന്, ഒരു അഗ്നിരഥവും അവയെ തെളിക്കുന്ന അഗ്നിയശ്വങ്ങളും പ്രത്യക്ഷപ്പെട്ട് അവരെത്തമ്മിൽ വേർപെടുത്തി; ഏലിയാവ് ഒരു ചുഴലിക്കാറ്റിൽ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.
2KI 2:12 എലീശ അതുകണ്ട്: “എന്റെ പിതാവേ! എന്റെ പിതാവേ; ഇസ്രായേലിന്റെ തേരും തേരാളികളുമേ” എന്നു നിലവിളിച്ചു. എലീശാ പിന്നെ ഏലിയാവിനെ കണ്ടില്ല. എലീശാ തന്റെ വസ്ത്രം ദുഃഖസൂചകമായി രണ്ടു കഷണമായി കീറിക്കളഞ്ഞു.
2KI 2:13 പിന്നെ, ഏലിയാവിൽനിന്നു വീണ മേലങ്കിയുമായി എലീശാ മടങ്ങിവന്ന് യോർദാൻനദിയുടെ കരയിൽ നിന്നു.
2KI 2:14 അദ്ദേഹം ഏലിയാവിൽനിന്നു വീണ ആ മേലങ്കിയെടുത്തു വെള്ളത്തിന്മേൽ അടിച്ചു. “ഏലിയാവിന്റെ ദൈവമായ യഹോവ എവിടെ?” എന്നു ചോദിച്ചു. അപ്പോൾ, വെള്ളം രണ്ടുവശത്തേക്കും വേർപിരിഞ്ഞു; അദ്ദേഹം മറുകര കടക്കുകയും ചെയ്തു.
2KI 2:15 യെരീഹോവിൽ അദ്ദേഹത്തിനെതിരേ നിന്നിരുന്ന പ്രവാചകശിഷ്യന്മാർ അദ്ദേഹത്തെ കണ്ട് ആശ്ചര്യഭരിതരായി: “ഏലിയാവിന്റെ ആത്മാവ് എലീശയിൽ ആവസിക്കുന്നു” എന്നു പറഞ്ഞ് എതിരേറ്റുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു.
2KI 2:16 അവർ അദ്ദേഹത്തോട്: “ഇതാ, അങ്ങയുടെ സേവകന്മാരായ ഞങ്ങളോടുകൂടെ കരുത്തരായ അൻപതു പുരുഷന്മാരുണ്ട്; അവർ ചെന്ന് അങ്ങയുടെ യജമാനനെ മരുഭൂമിയിൽ അന്വേഷിക്കട്ടെ! ഒരുപക്ഷേ, യഹോവയുടെ ആത്മാവ് അദ്ദേഹത്തെ എടുത്തു വല്ല പർവതത്തിലോ താഴ്വരയിലോ ഇട്ടിട്ടുണ്ടായിരിക്കും” എന്നു പറഞ്ഞു. “അരുത്! അവരെ അയയ്ക്കരുത്,” എന്ന് എലീശാ മറുപടി പറഞ്ഞു.
2KI 2:17 അദ്ദേഹത്തിനു മുഷിവ് തോന്നുന്നതുവരെയും അവർ നിർബന്ധിച്ചു. അപ്പോൾ അദ്ദേഹം, “അവരെ അയച്ചുകൊള്ളൂ” എന്നു പറഞ്ഞു. അവർ അൻപതുപേരെ അയച്ചു. അവർ മൂന്നുദിവസം തെരഞ്ഞെങ്കിലും ഏലിയാവിനെ കണ്ടെത്തിയില്ല.
2KI 2:18 അവർ യെരീഹോവിൽ താമസിച്ചിരുന്ന എലീശയുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരോട്: “പോകരുതെന്നു ഞാൻ നിങ്ങളോടു പറഞ്ഞതല്ലേ?” എന്നു ചോദിച്ചു.
2KI 2:19 ആ നഗരത്തിലെ ആളുകൾ എലീശയോട്: “നോക്കൂ, അങ്ങു കാണുന്നതുപോലെ ഈ നഗരത്തിന്റെ സ്ഥാനം മനോഹരംതന്നെ; എന്നാൽ, ഇതിലെ വെള്ളം മലിനവും ആ പ്രദേശം കൃഷിക്ക് ഉപയുക്തമല്ലാത്തതുമാണ്” എന്നു പറഞ്ഞു.
2KI 2:20 “ഒരു പുതിയ പാത്രം കൊണ്ടുവന്ന് അതിൽ ഉപ്പ് ഇടുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അപ്രകാരംതന്നെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
2KI 2:21 അദ്ദേഹം, നീരുറവിന്റെ അടുത്തുചെന്ന് അതിൽ ഉപ്പ് വിതറിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “ ‘ഇതാ, ഈ ജലം ഞാൻ ശുദ്ധമാക്കിയിരിക്കുന്നു; ഇനിമേൽ ഇതു മരണത്തിനോ മണ്ണിന്റെ ഫലശൂന്യതയ്ക്കോ കാരണമാകുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
2KI 2:22 എലീശാ പറഞ്ഞ വചനംപോലെ ആ ജലം ഇന്നും ശുദ്ധമായിത്തന്നെയിരിക്കുന്നു.
2KI 2:23 യെരീഹോവിൽനിന്ന് എലീശ ബേഥേലിലേക്കുപോയി. അദ്ദേഹം വഴിയിലൂടെ നടന്നുപോകുമ്പോൾ ഒരുകൂട്ടം ആൺകുട്ടികൾ പട്ടണത്തിന് പുറത്തുവന്ന് അദ്ദേഹത്തെ പരിഹസിച്ചുതുടങ്ങി. “കടന്നുപോ മൊട്ടത്തലയാ! കടന്നുപോ മൊട്ടത്തലയാ!” എന്ന് അവർ വിളിച്ചുകൂവി.
2KI 2:24 അദ്ദേഹം തിരിഞ്ഞ് അവരെ നോക്കി; യഹോവയുടെ നാമത്തിൽ അവർക്കെതിരേ ചില ശാപവാക്കുകൾ ഉച്ചരിച്ചു. അപ്പോൾ, രണ്ടു കരടികൾ വനത്തിൽനിന്ന് ഇറങ്ങിവന്ന് ആ ആൺകുട്ടികളിൽ നാൽപ്പത്തിരണ്ടുപേരെ കീറിക്കളഞ്ഞു.
2KI 2:25 പിന്നീട്, അദ്ദേഹം കർമേൽമലയിലേക്കും അവിടെനിന്നു ശമര്യയിലേക്കും മടങ്ങിപ്പോയി.
2KI 3:1 ആഹാബിന്റെ മകനായ യോരാം, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിൽ ശമര്യയിൽ ഇസ്രായേലിന്റെ രാജാവായി അധികാരമേറ്റു; അദ്ദേഹം പന്ത്രണ്ടുവർഷം ഇസ്രായേലിൽ ഭരണംനടത്തി.
2KI 3:2 യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളത് അദ്ദേഹം പ്രവർത്തിച്ചു; എങ്കിലും, തന്റെ മാതാപിതാക്കളെപ്പോലെ ആയിരുന്നില്ല. തന്റെ പിതാവു നിർമിച്ച ബാലിന്റെ ആചാരസ്തൂപം അദ്ദേഹം തകർത്തുകളഞ്ഞു.
2KI 3:3 എന്നിരുന്നാലും, നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു പ്രവർത്തിപ്പിച്ച പാപങ്ങളെ അദ്ദേഹം അനുകരിച്ചു; അവയിൽനിന്ന് പിന്തിരിഞ്ഞതുമില്ല.
2KI 3:4 മോവാബ് രാജാവായ മേശെ ആടുകളെ വളർത്തിയിരുന്നു. അദ്ദേഹം ഇസ്രായേൽരാജാവിന് ഒരുലക്ഷം ആട്ടിൻകുട്ടികളെയും ഒരുലക്ഷം ആട്ടുകൊറ്റന്മാരുടെ രോമവും കപ്പമായി നൽകണമായിരുന്നു.
2KI 3:5 എന്നാൽ, ആഹാബിന്റെ നിര്യാണശേഷം മോവാബ് രാജാവ് ഇസ്രായേൽരാജാവായ യെഹോരാമിനെതിരേ മത്സരിച്ചു.
2KI 3:6 ആ സമയം യെഹോരാംരാജാവ് ശമര്യയിൽനിന്നു പുറപ്പെട്ട് ഇസ്രായേൽസൈന്യത്തെ മുഴുവനും ശേഖരിച്ച് മോവാബ്യർക്കെതിരേ അണിനിരത്തി.
2KI 3:7 അദ്ദേഹം, യെഹൂദാരാജാവായ യെഹോശാഫാത്തിന് ഇപ്രകാരം ഒരു സന്ദേശവും കൊടുത്തയച്ചു: “മോവാബ് രാജാവ് എനിക്കെതിരേ മത്സരിച്ചിരിക്കുന്നു; മോവാബിനോടു യുദ്ധത്തിനായി അങ്ങ് എന്നോടൊപ്പം വരുമോ?” യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയുടെകൂടെ വരാം; ഞാൻ അങ്ങയെപ്പോലെ; എന്റെ സൈന്യം അങ്ങയുടെ സൈന്യത്തെപ്പോലെ; എന്റെ കുതിരകളും അങ്ങയുടെ കുതിരകളെപ്പോലെതന്നെ.”
2KI 3:8 “എന്നാൽ, ഏതു മാർഗത്തിലൂടെയാണ് നാം ആക്രമിക്കേണ്ടത്?” എന്നു യെഹോശാഫാത്ത് ചോദിച്ചു. “ഏദോം മരുഭൂമിയിലൂടെ,” എന്നു യെഹോരാം മറുപടി നൽകി.
2KI 3:9 അങ്ങനെ, യെഹൂദാരാജാവിനോടും ഏദോംരാജാവിനോടും സഖ്യംചേർന്ന് ഇസ്രായേൽരാജാവ് മോവാബിനെതിരേ യുദ്ധത്തിനു പുറപ്പെട്ടു. അവരുടെ യാത്ര ഏഴുദിവസത്തോളം തുടർന്നു. എന്നാൽ, അപ്പോഴേക്കും സൈന്യത്തിനും അവരുടെ മൃഗങ്ങൾക്കും വെള്ളം ലഭിക്കാതെയായി.
2KI 3:10 “എന്ത്! യഹോവ, ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കേണ്ടതിനാണോ കൂട്ടിവരുത്തിയത്?” എന്ന് ഇസ്രായേൽരാജാവ് ആശ്ചര്യത്തോടെ ചോദിച്ചു.
2KI 3:11 അപ്പോൾ, യെഹോശാഫാത്ത്: “നാം യഹോവയോട് അരുളപ്പാടു ചോദിച്ചറിയുന്നതിന് യഹോവയുടെ ഒരു പ്രവാചകൻ ഇവിടെ ഇല്ലേ?” എന്നു ചോദിച്ചു. അതിന് ഇസ്രായേൽരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാൾ: “ഏലിയാവിന്റെ സഹായിയായിരുന്ന ശാഫാത്തിന്റെ മകനായ എലീശാ എന്നൊരാൾ ഇവിടെയുണ്ട്” എന്നു മറുപടി പറഞ്ഞു.
2KI 3:12 “യഹോവയുടെ വചനം അദ്ദേഹത്തിന്റെ പക്കലുണ്ട്,” എന്ന് യെഹോശാഫാത്ത് പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവും യെഹോശാഫാത്തും ഏദോംരാജാവും ചേർന്ന് എലീശയുടെ അടുക്കലേക്കുപോയി.
2KI 3:13 എലീശ ഇസ്രായേൽരാജാവിനോട്: “നമുക്കുതമ്മിൽ പൊതുവായിട്ടു കാര്യമൊന്നുമില്ലല്ലോ. നിങ്ങളുടെ പിതാവിന്റെയും മാതാവിന്റെയും പ്രവാചകന്മാരുടെ അടുക്കലേക്കു പൊയ്ക്കൊള്ളൂ” എന്നു പറഞ്ഞു. ഇസ്രായേൽരാജാവ് മറുപടി പറഞ്ഞു: “അങ്ങനെയല്ല; ഈ മൂന്നു രാജാക്കന്മാരെയും മോവാബ്യരുടെ കൈയിൽ ഏൽപ്പിക്കുന്നതിനു യഹോവ ഞങ്ങളെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.”
2KI 3:14 അപ്പോൾ എലീശാ: “ഞാൻ സേവിക്കുന്ന സർവശക്തനായ യഹോവയാണെ, യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ സാന്നിധ്യം നിന്നോടുകൂടെ ഇല്ലായിരുന്നെങ്കിൽ, ഞാൻ നിങ്ങളെ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യുമായിരുന്നില്ല.
2KI 3:15 എന്നാൽ, ഇപ്പോൾ ഒരു വീണവാദകനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു. വീണക്കാരൻ വായിച്ചുകൊണ്ടിരുന്നപ്പോൾ യഹോവയുടെ ശക്തി എലീശയുടെമേൽ വന്നു.
2KI 3:16 അദ്ദേഹം പറഞ്ഞു: “ഇതാ, യഹോവ അരുളിച്ചെയ്യുന്നു: ഈ താഴ്വര നിറയെ ജലസംഭരണികൾ നിർമിക്കുക.
2KI 3:17 യഹോവ അരുളിച്ചെയ്യുന്നു: നിങ്ങൾ കാറ്റോ മഴയോ കാണുകയില്ല. എങ്കിലും, ഈ താഴ്വര വെള്ളംകൊണ്ട് നിറയും. നിങ്ങളും നിങ്ങളുടെ കന്നുകാലികളും മറ്റു മൃഗങ്ങളും അതു കുടിക്കും.
2KI 3:18 യഹോവയുടെ ദൃഷ്ടിയിൽ ഇതൊരു നിസ്സാരകാര്യം; അതിലുപരി, അവിടന്നു മോവാബ്യരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരികയും ചെയ്യും.
2KI 3:19 കോട്ടകെട്ടി ബലപ്പെടുത്തിയ എല്ലാ നഗരവും പ്രധാനപ്പെട്ട എല്ലാ പട്ടണവും നിങ്ങൾ കീഴടക്കും. നിങ്ങൾ എല്ലാ ഫലവൃക്ഷങ്ങളും വെട്ടിക്കളയും, സകല ഉറവുകളും മലിനമാക്കും, എല്ലാ നല്ലനിലവും കല്ലുകൾവിതറി ഉപയോഗശൂന്യമാക്കും.”
2KI 3:20 പിറ്റേന്നു പ്രഭാതത്തിൽ, യാഗത്തിന്റെ സമയത്ത്, ഏദോംവഴിയായി വെള്ളം ഒഴുകിവരുന്നതു കണ്ടു! ദേശം വെള്ളംകൊണ്ടുനിറഞ്ഞു.
2KI 3:21 ഇതിനിടയിൽ, രാജാക്കന്മാർ തങ്ങളോടു യുദ്ധംചെയ്യാൻ വന്നെത്തിയ വിവരം മോവാബ്യരെല്ലാം കേട്ടു. അപ്പോൾ അവർ പ്രായഭേദമെന്യേ, ആയുധമേന്താൻ കഴിവുള്ള സകലരെയും കൂട്ടിവരുത്തി അതിർത്തിയിൽ അണിനിരത്തി.
2KI 3:22 മോവാബ്യസൈന്യം രാവിലെ എഴുന്നേറ്റുനോക്കിയപ്പോൾ, സൂര്യപ്രകാശം വെള്ളത്തിന്മേൽ പതിച്ചിരുന്നു; അവരുടെനേരേയുള്ള വെള്ളം, രക്തംപോലെ ചെമന്നിരിക്കുന്നത് അവർ കണ്ടു.
2KI 3:23 “ഹൊ! അതു രക്തമാണ്, ആ രാജാക്കന്മാരുടെ സൈന്യം പരസ്പരം പൊരുതി കൊന്നിട്ടുണ്ടായിരിക്കണം; അതിനാൽ, കൊള്ളയ്ക്കുവരിക,” എന്ന് അവർ വിളിച്ചുപറഞ്ഞു.
2KI 3:24 എന്നാൽ, മോവാബ്യർ ഇസ്രായേൽ പാളയത്തിലെത്തിയപ്പോൾ അവർ മോവാബ്യരെ ആക്രമിച്ചു. അവർ പിൻചെന്നു മോവാബ്യദേശവും കടന്നാക്രമിച്ചു കൂട്ടക്കൊല നടത്തി.
2KI 3:25 അവർ നഗരങ്ങൾ നശിപ്പിച്ചു. ഓരോ നല്ല വയലും അവർ കല്ലിട്ടു നികത്തി. അവർ എല്ലാ നീരുറവകളും മലിനമാക്കി; ഫലമുള്ള വൃക്ഷങ്ങളെല്ലാം വെട്ടിക്കളഞ്ഞു. ഒടുവിൽ, കീർ-ഹരേശേത്തിലെ കന്മതിലുകൾമാത്രം ശേഷിച്ചു. എന്നാൽ, കവിണക്കാർ അതിനെ വളഞ്ഞുനിന്ന് ആക്രമിച്ചു.
2KI 3:26 യുദ്ധഗതി തനിക്കെതിരായി തിരിയുന്നതു കണ്ടപ്പോൾ, മോവാബ് രാജാവ് എഴുനൂറ് വാൾക്കാരെയും കൂട്ടി യുദ്ധമുന്നണി ഭേദിച്ച് ഏദോംരാജാവിനെതിരേ മുന്നേറുന്നതിനുള്ള ഒരു ശ്രമംനടത്തി; പക്ഷേ, അവർ പരാജയപ്പെട്ടു.
2KI 3:27 അപ്പോൾ, അദ്ദേഹം തനിക്കുശേഷം രാജാവാകേണ്ടിയിരുന്ന തന്റെ ആദ്യജാതനെ പിടിച്ച് നഗരത്തിന്റെ മതിലിന്മേൽ ബലികഴിച്ചു. അങ്ങനെ, ഇസ്രായേലിനെതിരേ ഉഗ്രകോപം ജ്വലിച്ചതിനാൽ അവർ യുദ്ധത്തിൽനിന്നു പിൻവാങ്ങി സ്വന്തനാട്ടിലേക്കു മടങ്ങി.
2KI 4:1 പ്രവാചകഗണത്തിലെ ഒരുവന്റെ വിധവ എലീശയുടെ അടുക്കൽവന്നു ബോധിപ്പിച്ചത്: “യജമാനനേ! അങ്ങയുടെ ദാസനായ എന്റെ ഭർത്താവ് മരിച്ചുപോയി. അദ്ദേഹം യഹോവാഭക്തനായിരുന്നെന്ന് അങ്ങേക്കറിയാമല്ലോ. എന്നാൽ, അദ്ദേഹത്തിനു പണം കടംകൊടുത്ത ആൾ എന്റെ രണ്ട് ആൺമക്കളെയും ഇപ്പോൾത്തന്നെ അടിമകളാക്കാൻ ശ്രമിക്കുന്നു.”
2KI 4:2 എലീശ അവളോട്: “നിനക്കുവേണ്ടി ഞാൻ എന്തു ചെയ്യേണം? പറയൂ, നിന്റെ വീട്ടിൽ എന്തുണ്ട്?” എന്നു ചോദിച്ചു. “ഒരു കുപ്പി ഒലിവെണ്ണയല്ലാതെ അവിടത്തെ ദാസിയുടെ ഭവനത്തിൽ മറ്റു യാതൊന്നുമില്ല,” എന്ന് അവൾ മറുപടി പറഞ്ഞു.
2KI 4:3 എലീശാ പറഞ്ഞു: “നിന്റെ അയൽക്കാരുടെ അടുക്കൽപോയി കഴിയുന്നത്രയും ഒഴിഞ്ഞ പാത്രങ്ങൾ കടംവാങ്ങുക; പാത്രങ്ങൾ കുറവായിപ്പോകരുത്.
2KI 4:4 പിന്നെ, നീയും മക്കളും അകത്തു പ്രവേശിച്ച് വാതിലടയ്ക്കുക; അതിനുശേഷം, ഓരോ പാത്രത്തിലേക്കും കുപ്പിയിലുള്ള ഒലിവെണ്ണ പകരുക; ഓരോന്നും നിറയുമ്പോൾ അവ ഒരു ഭാഗത്തേക്ക് മാറ്റിവെക്കുക.”
2KI 4:5 അവൾ അദ്ദേഹത്തിന്റെ അടുത്തുനിന്നു പോയി, മക്കളെയുംകൂട്ടി അകത്തുകടന്നു വാതിലടച്ചു. കുട്ടികൾ പാത്രങ്ങൾ എടുത്തുകൊടുത്തുകൊണ്ടും അവൾ എണ്ണ പകർന്നുകൊണ്ടുമിരുന്നു.
2KI 4:6 പാത്രങ്ങളെല്ലാം നിറഞ്ഞപ്പോൾ “വേറെ ഒരെണ്ണംകൂടി കൊണ്ടുവരിക,” എന്ന് അവൾ തന്റെ മകനോടു പറഞ്ഞു. “ഇനിയും ഒരുപാത്രംപോലുമില്ല,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ എണ്ണയുടെ പ്രവാഹവും നിലച്ചു.
2KI 4:7 അവൾ ചെന്ന് ദൈവപുരുഷനോടു വിവരം പറഞ്ഞു. “പോയി എണ്ണ വിറ്റ് നിന്റെ കടങ്ങൾവീട്ടുക. ശേഷിക്കുന്നതുകൊണ്ട് നിനക്കും മക്കൾക്കും ഉപജീവനം കഴിക്കാം,” എന്ന് അദ്ദേഹം പറഞ്ഞു.
2KI 4:8 ഒരിക്കൽ എലീശ ശൂനേമിലേക്കു പോയി. അവിടെ ധനികയായൊരു സ്ത്രീ ഉണ്ടായിരുന്നു; അവൾ അദ്ദേഹത്തെ ഒരുനേരത്തെ ഭക്ഷണത്തിനു തന്റെ വീട്ടിൽ ചെല്ലാൻ നിർബന്ധിച്ചു. പിന്നീട് അദ്ദേഹം അതുവഴി പോകുമ്പോഴൊക്കെ ഭക്ഷണത്തിനായി അവരുടെ ഭവനത്തിൽ കയറുമായിരുന്നു.
2KI 4:9 അവൾ തന്റെ ഭർത്താവിനോട്: “ഇതുവഴിയായി കൂടെക്കൂടെ വരുന്ന ഇദ്ദേഹം വിശുദ്ധനായ ഒരു ദൈവപുരുഷനാണെന്നു ഞാൻ മനസ്സിലാക്കുന്നു.
2KI 4:10 നമുക്ക് നമ്മുടെ മട്ടുപ്പാവിൽ ഒരു ചെറിയ മുറി ഉണ്ടാക്കി അതിൽ ഒരു കട്ടിലും ഒരു മേശയും ഒരു കസേരയും ഒരു നിലവിളക്കും വെക്കാം. അപ്പോൾ അദ്ദേഹത്തിനു നമ്മുടെ അടുത്തു വരുമ്പോഴൊക്കെ അവിടെ പാർക്കാമല്ലോ” എന്നു പറഞ്ഞു.
2KI 4:11 ഒരു ദിവസം എലീശാ വന്നപ്പോൾ അദ്ദേഹം മുകളിൽ തന്റെ മുറിയിൽ പോയി അവിടെ കിടന്നു.
2KI 4:12 അദ്ദേഹം തന്റെ ഭൃത്യനായ ഗേഹസിയോട്, “ശൂനേംകാരിയെ വിളിക്കുക” എന്നു പറഞ്ഞു. അയാൾ അവളെ വിളിച്ചു; അവൾ വന്ന് എലീശായുടെമുമ്പാകെ നിന്നു.
2KI 4:13 എലീശാ തന്റെ ഭൃത്യനോട്, “ ‘നീ ഞങ്ങൾക്കുവേണ്ടി ഇത്രമാത്രം ബുദ്ധിമുട്ടു സഹിക്കുന്നല്ലോ! ഞങ്ങൾ നിനക്ക് എന്തു ചെയ്തുതരണം? ഞങ്ങൾ നിനക്കുവേണ്ടി രാജാവിനോടോ സേനാധിപതിയോടോ സംസാരിക്കേണ്ടതുണ്ടോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു. “അടിയൻ സ്വജനങ്ങൾക്കിടയിൽ പാർക്കുന്നു,” എന്ന് അവൾ മറുപടി പറഞ്ഞു.
2KI 4:14 “അവൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” എന്ന് എലീശാ വീണ്ടും ചോദിച്ചു. “അവൾക്ക് മകനില്ല; അവളുടെ ഭർത്താവ് വൃദ്ധനുമാണ്,” എന്ന് ഗേഹസി മറുപടി പറഞ്ഞു.
2KI 4:15 അപ്പോൾ എലീശാ, “അവളെ വിളിക്കുക” എന്നു കൽപ്പിച്ചു. ഗേഹസി അവളെ വിളിച്ചു; അവൾ വന്നു വാതിൽക്കൽ നിന്നു.
2KI 4:16 എലീശാ അവളോടു പറഞ്ഞു: “അടുത്തവർഷം ഈ സമയമാകുമ്പോഴേക്കും നിനക്ക് മാറോടണച്ച് ഓമനിക്കാൻ ഒരു മകൻ ഉണ്ടായിരിക്കും.” “അരുതേ! ദൈവപുരുഷനായ എന്റെ യജമാനനേ, അവിടത്തെ ദാസിയോടു വ്യാജം സംസാരിക്കരുതേ!” എന്ന് അവൾ പറഞ്ഞു.
2KI 4:17 എന്നാൽ ആ സ്ത്രീ ഗർഭിണിയായി. എലീശ പറഞ്ഞതുപോലെ, പിറ്റേവർഷം ആ സമയം ആയപ്പോൾ അവൾ ഒരു മകനെ പ്രസവിച്ചു.
2KI 4:18 ബാലൻ വളർന്നുവന്നു. ഒരു ദിവസം അവൻ വയലിൽ കൊയ്ത്തുകാരോടുകൂടെ ആയിരുന്ന തന്റെ പിതാവിന്റെ അടുത്തേക്കുചെന്നു.
2KI 4:19 “എന്റെ തല! എന്റെ തല!” എന്ന് അവൻ പിതാവിനോടു നിലവിളിച്ചു പറഞ്ഞു. അവന്റെ പിതാവ് ഒരു ഭൃത്യനെ വിളിച്ച്, “ഇവനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകുക” എന്നു പറഞ്ഞു.
2KI 4:20 ഭൃത്യൻ ബാലനെ എടുത്ത് അമ്മയുടെ അടുക്കൽ കൊണ്ടുചെന്ന് ആക്കിയതിനുശേഷം ഉച്ചവരെ അവൻ അമ്മയുടെ മടിയിൽ ഇരുന്നു; പിന്നെ മരിച്ചുപോയി.
2KI 4:21 അവൾ ബാലനെ മുകളിൽ കൊണ്ടുപോയി ദൈവപുരുഷന്റെ കിടക്കയിൽ കിടത്തി. പിന്നെ അവൾ വാതിലടച്ചു വെളിയിൽ വന്നു.
2KI 4:22 അവൾ തന്റെ ഭർത്താവിനെ വിളിച്ച്, “എനിക്കു വേഗത്തിൽ ദൈവപുരുഷന്റെ അടുക്കൽ ചെന്നിട്ടു മടങ്ങിവരേണ്ടതിനു ഭൃത്യന്മാരിൽ ഒരുവനെയും ഒരു കഴുതയെയും അയച്ചുതന്നാലും!” എന്നു പറഞ്ഞു.
2KI 4:23 “നീ ഇന്ന് അദ്ദേഹത്തിന്റെ അടുത്തേക്ക് എന്തിനു പോകുന്നു? ഇന്ന് അമാവാസിയോ ശബ്ബത്തോ അല്ലല്ലോ,” എന്ന് അയാൾ പറഞ്ഞു. “അതിൽ കുഴപ്പമില്ല,” എന്ന് അവൾ പറഞ്ഞു.
2KI 4:24 അവൾ കഴുതയ്ക്കു കോപ്പിട്ട് തന്റെ ഭൃത്യനോട്, “തെളിച്ചു വിട്ടുകൊള്ളൂ. ഞാൻ പറയാതെ വേഗം കുറയ്ക്കരുത്” എന്നു പറഞ്ഞു.
2KI 4:25 അങ്ങനെ അവൾ പുറപ്പെട്ടു കർമേൽമലയിൽ ദൈവപുരുഷന്റെ അടുക്കലെത്തി. അവളെ ദൂരത്തു കണ്ടപ്പോൾ ദൈവപുരുഷൻ തന്റെ ഭൃത്യനായ ഗേഹസിയോട്: “നോക്കൂ! അതാ, ശൂനേംകാരി!
2KI 4:26 ഓടിച്ചെന്ന് അവളെക്കണ്ട്, ‘നിനക്കു ക്ഷേമംതന്നെയോ? നിന്റെ ഭർത്താവ് സുഖമായിരിക്കുന്നോ? നിന്റെ കുഞ്ഞും സുഖമായിരിക്കുന്നോ?’ എന്നു ചോദിക്കുക” എന്നു പറഞ്ഞു. “എല്ലാവർക്കും സുഖംതന്നെ,” എന്ന് അവൾ മറുപടി പറഞ്ഞു.
2KI 4:27 അവൾ പർവതത്തിൽ ദൈവപുരുഷന്റെ അടുക്കലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പാദങ്ങളിൽ കെട്ടിപ്പിടിച്ചു. അവളെ പിടിച്ചുമാറ്റുന്നതിനായി ഗേഹസി വന്നു. അപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക! അവൾക്കു കഠിനമായ ദുഃഖമുണ്ട്. എന്നാൽ യഹോവ അത് എന്നെ അറിയിക്കാതെ മറച്ചുവെച്ചിരിക്കുന്നു” എന്നു പറഞ്ഞു.
2KI 4:28 “ഞാൻ അങ്ങയോട് ഒരു മകനെ ചോദിച്ചിരുന്നോ? എന്നെ ചതിക്കരുതേ എന്നു ഞാൻ പറഞ്ഞിരുന്നില്ലേ?” എന്ന് അവൾ പറഞ്ഞു.
2KI 4:29 എലീശാ ഗേഹസിയോട്: “നിന്റെ അര മുറുക്കി എന്റെ വടിയും കൈയിലെടുത്തു കൊണ്ടുപോകുക. നീ ആരെയെങ്കിലും കണ്ടാൽ അഭിവാദനം ചെയ്യരുത്, ആരെങ്കിലും നിന്നെ അഭിവാദനം ചെയ്താൽ പ്രത്യഭിവാദനം ചെയ്യുകയുമരുത്. എന്റെ വടി ബാലന്റെ മുഖത്ത് വെക്കുക” എന്നു പറഞ്ഞു.
2KI 4:30 എന്നാൽ കുട്ടിയുടെ അമ്മ അദ്ദേഹത്തോട്: “യഹോവയാണെ, അങ്ങയുടെ ജീവനാണെ, ഞാൻ അങ്ങയെ വിടുകയില്ല” എന്നു പറഞ്ഞു. അതിനാൽ എലീശാ എഴുന്നേറ്റ് അവളോടുകൂടെ പോയി.
2KI 4:31 ഗേഹസി മുമ്പേപോയി, വടി ബാലന്റെ മുഖത്തു വെച്ചു. എന്നാൽ യാതൊരു ശബ്ദമോ പ്രതികരണമോ ഉണ്ടായില്ല. അതിനാൽ അയാൾ എലീശയെക്കണ്ട്, “ബാലൻ ഉണർന്നിട്ടില്ല” എന്നവിവരം പറയുന്നതിനായി മടങ്ങി.
2KI 4:32 എലീശാ ആ ഭവനത്തിൽ എത്തിയപ്പോൾ തന്റെ കിടക്കയിൽ ബാലൻ മരിച്ചുകിടക്കുകയായിരുന്നു.
2KI 4:33 അദ്ദേഹം മുറിയിൽക്കടന്ന് വാതിലടച്ചു. താനും ബാലനുംമാത്രം മുറിക്കുള്ളിലായിരുന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു.
2KI 4:34 പിന്നെ അദ്ദേഹം കിടക്കയിൽക്കയറി ബാലന്റെമേൽ കിടന്നു—മുഖത്തോടു മുഖവും കണ്ണോടു കണ്ണും കൈയോടു കൈയും ചേർത്ത് അദ്ദേഹം ബാലന്റെമേൽ കമിഴ്ന്നുകിടന്നപ്പോൾ ബാലന്റെ ദേഹത്തിനു ചൂടുപിടിച്ചു.
2KI 4:35 എലീശാ ഇറങ്ങി മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. അദ്ദേഹം വീണ്ടും ബാലന്റെമേൽ കമിഴ്ന്നുകിടന്നു. ബാലൻ ഏഴുപ്രാവശ്യം തുമ്മി കണ്ണുതുറന്നു.
2KI 4:36 എലീശാ ഗേഹസിയെ വിളിച്ച്, “ശൂനേംകാരിയെ വിളിക്കുക” എന്നു കൽപ്പിച്ചു. അയാൾ അപ്രകാരംചെയ്തു. അവൾ വന്നപ്പോൾ അദ്ദേഹം: “നിന്റെ മകനെ ഏറ്റുവാങ്ങിക്കൊൾക” എന്നു പറഞ്ഞു.
2KI 4:37 അവൾ അകത്തുവന്ന് അദ്ദേഹത്തിന്റെ പാദത്തിൽ വീണ് സാഷ്ടാംഗം നമസ്കരിച്ചു. പിന്നെ അവൾ തന്റെ മകനെയും എടുത്തുകൊണ്ടുപോയി.
2KI 4:38 എലീശാ ഗിൽഗാലിലേക്കു മടങ്ങി. അക്കാലത്ത് അവിടെ ഒരു ക്ഷാമമുണ്ടായി. പ്രവാചകശിഷ്യന്മാർ അദ്ദേഹത്തിന്റെമുമ്പിൽ ഇരിക്കുമ്പോൾ അദ്ദേഹം തന്റെ ഭൃത്യനോട്: “വലിയ കലം അടുപ്പത്തുവെച്ച് പ്രവാചകശിഷ്യന്മാർക്കു പായസം ഉണ്ടാക്കുക” എന്നു പറഞ്ഞു.
2KI 4:39 ഭൃത്യന്മാരിലൊരാൾ ചീര പറിക്കാൻ വയലിലേക്കുപോയി. അയാൾ ഒരു കാട്ടുവള്ളി കണ്ടു; അതിന്റെ കായ്കൾ മടി നിറയെ പറിച്ചുകൊണ്ടുവന്നു. അയാൾ മടങ്ങിവന്ന് ആ കായ്കൾ അരിഞ്ഞ് കലത്തിലെ പായസത്തിലിട്ടു. അതെന്താണെന്ന് ആർക്കും അറിഞ്ഞുകൂടായിരുന്നു.
2KI 4:40 അവർ അത് ആളുകൾക്കു വിളമ്പി. അവർ പായസം കുടിച്ചുതുടങ്ങിയപ്പോൾ “ദൈവപുരുഷാ, കലത്തിൽ മരണം!” എന്നു പറഞ്ഞ് നിലവിളിച്ചു. അതു കുടിക്കാൻ അവർക്കു കഴിഞ്ഞില്ല.
2KI 4:41 “കുറച്ച് മാവ് കൊണ്ടുവരിക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം അതു കലത്തിലിട്ടു. “ഇനി ഇത് ആളുകൾക്കു വിളമ്പിക്കൊടുക്കുക,” എന്നു പറഞ്ഞു. പിന്നെ ഹാനികരമായ യാതൊന്നും കലത്തിൽ ഉണ്ടായിരുന്നില്ല.
2KI 4:42 ബാൽ-ശാലീശയിൽനിന്ന് ഒരു മനുഷ്യൻ എലീശയുടെ അടുക്കൽവന്നു. അയാൾ തന്റെ ആദ്യവിളവായ ധാന്യംകൊണ്ട് ഇരുപതു യവത്തപ്പവും കുറച്ചു മലരും ദൈവപുരുഷനു കാഴ്ചയായി കൊണ്ടുവന്നിരുന്നു. “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക!” എന്ന് എലീശാ കൽപ്പിച്ചു.
2KI 4:43 “ഞാനിതെങ്ങനെ നൂറുപേർക്കു വിളമ്പും?” എന്ന് അദ്ദേഹത്തിന്റെ ഭൃത്യൻ ചോദിച്ചു. എലീശാ പിന്നെയും: “ഇതു ജനങ്ങൾക്കു തിന്മാൻ കൊടുക്കുക; ‘അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്യും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
2KI 4:44 അതിനുശേഷം അയാൾ അത് അവർക്കു വിളമ്പിക്കൊടുത്തു; യഹോവയുടെ അരുളപ്പാടുപ്രകാരം അവർ തിന്നുകയും ശേഷിപ്പിക്കുകയും ചെയ്തു.
2KI 5:1 നയമാൻ അരാംരാജാവിന്റെ സൈന്യാധിപനായിരുന്നു. അദ്ദേഹം മുഖാന്തരം യഹോവ അരാമിനു വിജയം നൽകിയിരുന്നതിനാൽ തന്റെ യജമാനന്റെ ദൃഷ്ടിയിൽ അദ്ദേഹം മഹാനും ബഹുമാന്യനുമായിത്തീർന്നു. നയമാൻ പരാക്രമശാലിയെങ്കിലും കുഷ്ഠരോഗിയായിരുന്നു.
2KI 5:2 അരാമിൽനിന്നുള്ള കവർച്ചപ്പടകൾ വന്നിരുന്നപ്പോൾ അവർ ഇസ്രായേലിൽനിന്ന് ഒരു ബാലികയെ അടിമയായി പിടിച്ചുകൊണ്ടുപോയിരുന്നു. അവൾ നയമാന്റെ ഭാര്യയുടെ പരിചാരികയായിത്തീർന്നു.
2KI 5:3 “എന്റെ യജമാനൻ ശമര്യയിലെ പ്രവാചകനെ ഒന്നു ചെന്നു കണ്ടിരുന്നെങ്കിൽ! അദ്ദേഹം യജമാനന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമായിരുന്നു,” എന്ന് അവൾ തന്റെ യജമാനത്തിയോടു പറഞ്ഞു.
2KI 5:4 നയമാൻ തന്റെ യജമാനനെ സമീപിച്ച് ഇസ്രായേൽക്കാരി പെൺകുട്ടി പറഞ്ഞ വിവരം അറിയിച്ചു.
2KI 5:5 “നീ പോയിവരിക,” അരാംരാജാവ് പറഞ്ഞു. “ഞാൻ ഇസ്രായേൽരാജാവിന് ഒരു കത്തു തരാം.” അങ്ങനെ തന്റെ കൈവശം പത്തു താലന്തു വെള്ളിയും ആറായിരം ശേക്കേൽ സ്വർണവും പത്തുകൂട്ടം വസ്ത്രവും എടുത്തുകൊണ്ട് നയമാൻ പുറപ്പെട്ടു.
2KI 5:6 ഇസ്രായേൽരാജാവിനെ ഏൽപ്പിക്കാനായി അരാംരാജാവെഴുതിയ കത്തും അദ്ദേഹം എടുത്തിരുന്നു. “ഈ കത്തുമായി വരുന്ന എന്റെ ഭൃത്യൻ നയമാന്റെ കുഷ്ഠരോഗം അങ്ങു മാറ്റിക്കൊടുക്കാനായി ഞാൻ അയാളെ അയയ്ക്കുന്നു,” എന്ന് അതിൽ എഴുതിയിരിക്കുന്നു.
2KI 5:7 ഇസ്രായേൽരാജാവ് ആ കത്തു വായിച്ച ഉടൻ വസ്ത്രംകീറി, “ഞാൻ ദൈവമോ? ജീവൻ എടുക്കാനും കൊടുക്കാനും എനിക്കു കഴിയുമോ? കുഷ്ഠം മാറ്റിക്കൊടുക്കുന്നതിനായി ഒരുവനെ എന്റെ അടുത്തേക്ക് എന്തിനാണ് ഈ മനുഷ്യൻ അയച്ചിരിക്കുന്നത്? അയാൾ എന്നോട് ഒരു ശണ്ഠയ്ക്കുള്ള കാരണം തേടുന്നത് ഏതുവിധമെന്നു നോക്കുക!” എന്നു പറഞ്ഞു.
2KI 5:8 ഇസ്രായേൽരാജാവ് വസ്ത്രം കീറിയെന്ന് ദൈവപുരുഷനായ എലീശാ കേട്ടപ്പോൾ അദ്ദേഹം രാജാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “എന്തിന് അങ്ങു സ്വന്തവസ്ത്രം കീറി? ആ മനുഷ്യൻ എന്റെ അടുക്കൽ വരട്ടെ, അപ്പോൾ ഇസ്രായേലിൽ ഒരു പ്രവാചകനുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലാകും.”
2KI 5:9 അങ്ങനെ നയമാൻ തന്റെ കുതിരകളും രഥങ്ങളുമായി ചെന്ന് എലീശയുടെ വീടിന്റെ പടിവാതിൽക്കൽ നിന്നു.
2KI 5:10 “താങ്കൾ പോയി യോർദാനിൽ ഏഴുപ്രാവശ്യം മുങ്ങുക; അപ്പോൾ താങ്കളുടെ ശരീരം പഴയതുപോലെയായി, താങ്കൾ ശുദ്ധനായിത്തീരും,” എന്നു പറയാൻ എലീശാ ഒരു സന്ദേശവാഹകനെ അയച്ചു.
2KI 5:11 പക്ഷേ, നയമാൻ കോപാകുലനായി അവിടെനിന്നു യാത്രയായി. “അദ്ദേഹം ഇറങ്ങിവന്ന് എന്റെ അടുക്കൽ നിൽക്കുമെന്നും, തന്റെ ദൈവമായ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുമെന്നും, കുഷ്ഠം ബാധിച്ച ശരീരഭാഗങ്ങൾക്കുമീതേ കൈവീശി എന്റെ കുഷ്ഠരോഗം സൗഖ്യമാക്കുമെന്നും ഞാൻ വിചാരിച്ചിരുന്നു.
2KI 5:12 ദമസ്കോസിലെ നദികളായ അബാനയും പർപ്പരും ഇസ്രായേലിലുള്ള ഏതു വെള്ളത്തെക്കാളും മെച്ചമായതല്ലേ? എനിക്ക് അവയിൽ കുളിച്ചു ശുദ്ധനായിക്കൂടേ?” എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ക്രോധത്തോടെ അദ്ദേഹം സ്ഥലംവിട്ടു.
2KI 5:13 നയമാന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന് അദ്ദേഹത്തോട്: “പിതാവേ, പ്രവാചകൻ വലിയൊരുകാര്യം ചെയ്യാൻ അങ്ങയോടു പറഞ്ഞിരുന്നെങ്കിൽ അങ്ങ് അതു ചെയ്യുമായിരുന്നില്ലേ? കുളിച്ചു ശുദ്ധനാകുക എന്ന് അദ്ദേഹം പറയുമ്പോൾ എത്രയധികം സന്തോഷപൂർവം അതു ചെയ്യേണ്ടതാണ്” എന്നു ചോദിച്ചു.
2KI 5:14 അതിനാൽ ദൈവപുരുഷൻ പറഞ്ഞതുപോലെ അദ്ദേഹം യോർദാനിൽ പോയി ഏഴുപ്രാവശ്യം മുങ്ങി. അദ്ദേഹത്തിന്റെ ശരീരം പൂർവസ്ഥിതിയിലായി; ഒരു ചെറുബാലന്റെ ശരീരംപോലെ അത് ഓജസ്സുള്ളതായി; രോഗവിമുക്തമായിത്തീർന്നു.
2KI 5:15 പിന്നെ നയമാനും അദ്ദേഹത്തിന്റെ സകലഭൃത്യന്മാരും ദൈവപുരുഷന്റെ അടുക്കൽ മടങ്ങിവന്നു. നയമാൻ ദൈവപുരുഷന്റെമുമ്പിൽ നിന്നുകൊണ്ട്: “ഇസ്രായേലിൽ അല്ലാതെ ലോകത്തിൽ മറ്റെങ്ങും ഒരു ദൈവമില്ലെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു. ദയവായി അങ്ങയുടെ ദാസനായ എന്നിൽനിന്ന് ഒരു സമ്മാനം സ്വീകരിക്കണേ!” എന്നു പറഞ്ഞു.
2KI 5:16 “ഞാൻ സേവിച്ചു നിൽക്കുന്ന യഹോവയാണെ, ഞാൻ യാതൊരു സമ്മാനവും വാങ്ങുകയില്ല,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു. നയമാൻ വളരെ നിർബന്ധിച്ചിട്ടും അദ്ദേഹം നിരസിക്കുകയാണു ചെയ്തത്.
2KI 5:17 അപ്പോൾ നയമാൻ പറഞ്ഞു: “അങ്ങ് യാതൊന്നും സ്വീകരിക്കുകയില്ലെങ്കിൽ, രണ്ടു കോവർകഴുതകൾക്കു ചുമക്കാവുന്നത്ര മണ്ണു ദയവായി അടിയനു തരണമേ! അടിയൻ ഇനിമേലാൽ യഹോവയ്ക്കല്ലാതെ മറ്റൊരു ദേവനും ഹോമയാഗങ്ങളോ മറ്റു യാഗങ്ങളോ അർപ്പിക്കുകയില്ല.
2KI 5:18 എന്നാൽ ഈ ഒരു കാര്യത്തിൽ യഹോവ അടിയനോടു ക്ഷമിക്കട്ടെ! എന്റെ യജമാനൻ എന്റെ കൈയിൽ താങ്ങിക്കൊണ്ടു രിമ്മോന്റെ ക്ഷേത്രത്തിൽ പ്രവേശിക്കുകയും കുമ്പിടുകയും ചെയ്യുമ്പോൾ ഞാനും അവിടെ കുമ്പിടേണ്ടതായിവരുന്നു. അക്കാര്യം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ.”
2KI 5:19 “സമാധാനത്തോടെ പോകുക,” എന്ന് എലീശാ പറഞ്ഞു. നയമാൻ അൽപ്പദൂരം യാത്രയായിക്കഴിഞ്ഞപ്പോൾ
2KI 5:20 ദൈവപുരുഷനായ എലീശയുടെ ഭൃത്യൻ ഗേഹസി ചിന്തിച്ചു: “ഈ അരാമ്യനായ നയമാൻ കൊണ്ടുവന്നതൊന്നും വാങ്ങിക്കാതെ എന്റെ യജമാനൻ അദ്ദേഹത്തെ വെറുതേ വിട്ടുകളഞ്ഞിരിക്കുന്നു. യഹോവയാണെ, ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ ഓടി അദ്ദേഹത്തിൽനിന്ന് എന്തെങ്കിലും വാങ്ങും.”
2KI 5:21 അങ്ങനെ ഗേഹസി വേഗം നയമാന്റെ പിന്നാലെ ചെന്നു. അവൻ തന്റെ പിന്നാലെ ഓടിവരുന്നതു നയമാൻ കണ്ടപ്പോൾ അദ്ദേഹം അവനെ എതിരേൽക്കുന്നതിനായി രഥത്തിൽനിന്നിറങ്ങി. “എല്ലാം ശുഭമായിരിക്കുന്നോ,” എന്ന് നയമാൻ ചോദിച്ചു.
2KI 5:22 ഗേഹസി മറുപടി പറഞ്ഞു: “എല്ലാം ശുഭമായിരിക്കുന്നു. ഇതു പറയുന്നതിനായി എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നു: ‘എഫ്രയീം മലനാട്ടിൽനിന്ന് രണ്ടു പ്രവാചകശിഷ്യന്മാർ ഇപ്പോൾ എന്റെ അടുക്കൽ വന്നിരിക്കുന്നു. അവർക്കുവേണ്ടി ഒരു താലന്തു വെള്ളിയും രണ്ടുകൂട്ടം വസ്ത്രങ്ങളും ദയവായി കൊടുത്താലും!’ ”
2KI 5:23 “തീർച്ചയായും, രണ്ടുതാലന്തു സ്വീകരിച്ചാലും!” എന്നു നയമാൻ പറഞ്ഞു. അത്രയും സ്വീകരിക്കാനായി നയമാൻ ഗേഹസിയെ നിർബന്ധിച്ചു. അദ്ദേഹം രണ്ടുകൂട്ടം വസ്ത്രങ്ങൾ സഹിതം ആ രണ്ടുതാലന്തു വെള്ളി രണ്ടു സഞ്ചിയിലാക്കിക്കെട്ടി. തന്റെ രണ്ടു ഭൃത്യന്മാരുടെ കൈവശം ഏൽപ്പിച്ചു. അവർ അത് ഗേഹസിക്കു മുമ്പായി ചുമന്നുകൊണ്ടുപോയി.
2KI 5:24 മലയിൽ എത്തിയപ്പോൾ ഗേഹസി ആ സാധനങ്ങൾ അവരിൽനിന്നു വാങ്ങി വീട്ടിൽ സൂക്ഷിച്ചുവെച്ചശേഷം ഭൃത്യന്മാരെ തിരിച്ചയച്ചു; അവർ പോകുകയും ചെയ്തു.
2KI 5:25 പിന്നെ ഗേഹസി അകത്തുചെന്ന് തന്റെ യജമാനന്റെ മുമ്പിൽനിന്നു. “ഗേഹസിയേ! നീ എവിടെപ്പോയിരുന്നു?” എലീശാ ചോദിച്ചു. “അടിയൻ എങ്ങും പോയിരുന്നില്ല,” ഗേഹസി മറുപടി പറഞ്ഞു.
2KI 5:26 എലീശാ അയാളോട്: “ആ മനുഷ്യൻ തന്റെ രഥത്തിൽനിന്നിറങ്ങി നിന്നെ കണ്ടുമുട്ടുമ്പോൾ എന്റെ ആത്മാവ് നിന്നോടുകൂടെ ഉണ്ടായിരുന്നില്ലേ? പണം സമ്പാദിക്കുന്നതിനോ വസ്ത്രം, ഒലിവുതോട്ടം, മുന്തിരിത്തോപ്പ്, ആടുമാടുകൾ, ദാസീദാസന്മാർ എന്നിവ നേടുന്നതിനോ ഉള്ള സമയം ഇതാണോ?
2KI 5:27 അതിനാൽ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിപരമ്പരയ്ക്കും വിട്ടൊഴിയാതെ എന്നേക്കും പിടിച്ചിരിക്കും” എന്നു പറഞ്ഞു. ഗേഹസി ഹിമംപോലെ വെളുത്തു കുഷ്ഠരോഗിയായിത്തീർന്നു. അയാൾ എലീശയുടെ സന്നിധി വിട്ടുപോയി.
2KI 6:1 പ്രവാചകശിഷ്യന്മാർ എലീശയോട്: “നമ്മൾ ഒരുമിച്ചുകൂടുന്ന ഈ സ്ഥലം വളരെ ഇടുങ്ങിയതാണ്.
2KI 6:2 ഞങ്ങൾ യോർദാനിലേക്കു ചെന്ന് ഓരോരുത്തനും ഓരോ മരം വെട്ടിക്കൊണ്ടുവന്ന് നമ്മൾക്ക് ഒരുമിച്ചുകൂടുന്നതിന് ഒരിടം ഉണ്ടാക്കാം” എന്നു പറഞ്ഞു. “പൊയ്ക്കൊള്ളൂ,” പ്രവാചകൻ അനുവാദം നൽകി.
2KI 6:3 “ദയചെയ്ത് അടിയങ്ങളോടുകൂടെ അങ്ങും പോരുമോ!” അവരിൽ ഒരുവൻ ചോദിച്ചു. “പോരാം,” എന്ന് എലീശാ മറുപടികൊടുത്തു.
2KI 6:4 അങ്ങനെ അദ്ദേഹം അവരോടൊപ്പംപോയി. അവർ യോർദാൻ നദിക്കരികിൽ ചെന്ന് മരം വെട്ടാൻ തുടങ്ങി.
2KI 6:5 അവരിൽ ഒരുവൻ മരം വെട്ടിക്കൊണ്ടിരിക്കെ, കോടാലി ഊരി വെള്ളത്തിൽ വീണു. “അയ്യോ! യജമാനനേ, ഞാനതു വായ്പ വാങ്ങിയതായിരുന്നു!” എന്ന് അയാൾ നിലവിളിച്ചു.
2KI 6:6 “അത് എവിടെയാണു വീണത്?” ദൈവപുരുഷൻ ചോദിച്ചു. അയാൾ അദ്ദേഹത്തെ ആ സ്ഥലം കാണിച്ചുകൊടുത്തപ്പോൾ എലീശാ ഒരു കമ്പുവെട്ടി അവിടേക്കെറിഞ്ഞു; കോടാലി പൊന്തിവന്നു.
2KI 6:7 “അതെടുത്തുകൊള്ളൂ,” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. ആ മനുഷ്യൻ കൈനീട്ടി അതെടുത്തു.
2KI 6:8 ഒരിക്കൽ അരാംരാജാവും ഇസ്രായേലുമായി യുദ്ധം ഉണ്ടായി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥന്മാരുമായി കൂടിയാലോചിച്ചശേഷം, “ഞാൻ ഇന്നയിന്ന സ്ഥലങ്ങളിൽ കൂടാരമടിക്കും” എന്നു തീരുമാനിച്ചു.
2KI 6:9 എന്നാൽ ദൈവപുരുഷൻ ഇസ്രായേൽരാജാവിനോട്: “ആ സ്ഥലത്തുകൂടി കടന്നുപോകാതെ സൂക്ഷിക്കുക; അരാമ്യർ അവിടേക്കു ഇറങ്ങിവരുന്നുണ്ട്” എന്നു പറഞ്ഞയച്ചു.
2KI 6:10 അതിനാൽ ഇസ്രായേൽരാജാവ്, ദൈവപുരുഷൻ സൂചിപ്പിച്ച സ്ഥലത്തു കടക്കാതെ സൂക്ഷിച്ചു. വീണ്ടും പലതവണ എലീശാ രാജാവിന് ഈ വിധം മുന്നറിയിപ്പു കൊടുത്തു. അതിനാൽ അദ്ദേഹം അവിടങ്ങളിലെല്ലാം സുരക്ഷിതനായിരുന്നു.
2KI 6:11 ഇത് അരാംരാജാവിനെ കോപാകുലനാക്കി. അദ്ദേഹം തന്റെ സൈനികോദ്യോഗസ്ഥരെയെല്ലാം വിളിച്ചുകൂട്ടി അവരോട്: “നമ്മിൽ ആരാണ് ഇസ്രായേൽരാജാവിന്റെ പക്ഷക്കാരനെന്ന് നിങ്ങൾ പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.
2KI 6:12 “യജമാനനായ രാജാവേ! നമ്മിൽ ആരുമല്ല. ഇസ്രായേലിലെ പ്രവാചകനായ എലീശയാണ്. അങ്ങ് ശയനഗൃഹത്തിൽ ഉച്ചരിക്കുന്ന വാക്കുകൾ ഇസ്രായേൽരാജാവിനെ അറിയിക്കുന്നത്,” എന്ന് അവരിലൊരാൾ പറഞ്ഞു.
2KI 6:13 “പോയി, അയാളെവിടെയെന്നു കണ്ടുപിടിക്കുക; ഞാൻ ആളയച്ച് അവനെ പിടിപ്പിക്കും,” എന്നു രാജാവു കൽപ്പിച്ചു. “അദ്ദേഹം ദോഥാനിലുണ്ട്,” എന്ന് രാജാവിനു വിവരംകിട്ടി.
2KI 6:14 ഉടനെ അയാൾ കുതിരകളെയും രഥങ്ങളെയും വലിയൊരുകൂട്ടം സൈന്യത്തെയും അങ്ങോട്ടയച്ചു. അവർ രാത്രിയിൽച്ചെന്ന് ആ പട്ടണം വളഞ്ഞു.
2KI 6:15 പിറ്റേന്നു പ്രഭാതത്തിൽ ദൈവപുരുഷന്റെ ഭൃത്യൻ ഉണർന്നു വെളിയിൽ വന്നപ്പോൾ കുതിരകളും രഥങ്ങളുമായി ഒരു സൈന്യം പട്ടണം വളഞ്ഞിരിക്കുന്നതായിക്കണ്ടു. “അയ്യോ! യജമാനനേ! നാം എന്തുചെയ്യും?” എന്ന് അയാൾ നിലവിളിച്ചു.
2KI 6:16 “ഭയപ്പെടേണ്ട; നമ്മോടുകൂടെയുള്ളവർ അവരോടുകൂടെയുള്ളവരെക്കാൾ അധികമാണ്,” എന്നു പ്രവാചകൻ മറുപടി പറഞ്ഞു.
2KI 6:17 “യഹോവേ, ഇവൻ കാണുന്നതിനായി ഇവന്റെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ ആ ഭൃത്യന്റെ കണ്ണുതുറന്നു. ആഗ്നേയരഥങ്ങളും കുതിരകളുംകൊണ്ടു മല നിറഞ്ഞിരിക്കുന്നതായി അയാൾ കണ്ടു.
2KI 6:18 ശത്രുക്കൾ എലീശയുടെ അടുത്തേക്കുവന്നപ്പോൾ, “യഹോവേ, ഈ സൈന്യത്തെ അന്ധരാക്കണമേ” എന്ന് എലീശാ പ്രാർഥിച്ചു. എലീശാ പ്രാർഥിച്ചതുപോലെ യഹോവ അവരെയെല്ലാം അന്ധരാക്കി.
2KI 6:19 എലീശാ അവരോട്: “വഴി ഇതല്ല, നഗരവും ഇതല്ല, എന്റെകൂടെ വരിക. നിങ്ങൾ തെരയുന്ന മനുഷ്യന്റെ അടുത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുപോകാം” എന്നു പറഞ്ഞു. അദ്ദേഹം അവരെ ശമര്യയിലേക്കു കൂട്ടിക്കൊണ്ടുപോയി.
2KI 6:20 അവർ നഗരത്തിലെത്തിയപ്പോൾ “യഹോവേ, ഇവർ കാണത്തക്കവണ്ണം ഇവരുടെ കണ്ണു തുറക്കണേ!” എന്ന് എലീശാ പ്രാർഥിച്ചു. അപ്പോൾ യഹോവ അവരുടെ കണ്ണുതുറന്നു. തങ്ങൾ ശമര്യയുടെ നടുവിലാണെന്ന് അവർ കണ്ടു.
2KI 6:21 ഇസ്രായേൽരാജാവ് അവരെ കണ്ടപ്പോൾ “എന്റെ പിതാവേ! ഞാൻ ഇവരെ വെട്ടിക്കളയട്ടെ? ഇവരെ വെട്ടിക്കളയട്ടെ?” എന്നു എലീശയോടു ചോദിച്ചു.
2KI 6:22 “അവരെ കൊല്ലരുത്. നിന്റെ സ്വന്തവാളും വില്ലുംകൊണ്ട് കീഴ്പ്പെടുത്തിയ ആളുകളെ നീ കൊല്ലുമോ? അവർ തിന്നുകുടിച്ച് തങ്ങളുടെ യജമാനന്റെ അടുത്തേക്കു മടങ്ങിപ്പോകുന്നതിന് അവർക്ക് അപ്പവും വെള്ളവും കൊടുക്കുക,” എന്ന് എലീശാ പറഞ്ഞു.
2KI 6:23 അങ്ങനെ അദ്ദേഹം അവർക്കുവേണ്ടി വലിയൊരു വിരുന്നൊരുക്കി. അവർ തിന്നുകുടിച്ചു തൃപ്തരായശേഷം അദ്ദേഹം അവരെ യാത്രയാക്കി. അവർ തങ്ങളുടെ യജമാനന്റെ അടുക്കൽ മടങ്ങിപ്പോയി. അങ്ങനെ അരാമിൽനിന്നുള്ള സൈന്യസമൂഹം അതിൽപ്പിന്നെ ഇസ്രായേൽദേശത്തേക്കു വരാതായി.
2KI 6:24 കുറച്ചുനാൾ കഴിഞ്ഞ് അരാംരാജാവായ ബെൻ-ഹദദ് തന്റെ മുഴുവൻ സൈന്യത്തെയും ഒരുമിച്ചുകൂട്ടി ശമര്യയ്ക്കെതിരേവന്ന് ആ പട്ടണം വളഞ്ഞു.
2KI 6:25 ശമര്യാപട്ടണത്തിൽ മഹാക്ഷാമമുണ്ടായി. ഒരു കഴുതത്തലയ്ക്ക് എൺപതു വെള്ളിക്കാശും കാൽകബ് പയറിന്റെതോടിന് അഞ്ചു വെള്ളിക്കാശും വില കയറുമാറ് ഉപരോധം നീണ്ടുനിന്നു.
2KI 6:26 ഇസ്രായേൽരാജാവ് മതിലിന്മേൽക്കൂടി നടന്നുപോകുമ്പോൾ ഒരു സ്ത്രീ അദ്ദേഹത്തോട്: “യജമാനനായ രാജാവേ! രക്ഷിക്കണമേ!” എന്നു നിലവിളിച്ചു.
2KI 6:27 “യഹോവ നിങ്ങളെ രക്ഷിക്കുന്നില്ലെങ്കിൽ ഞാൻ എങ്ങനെ നിങ്ങളെ രക്ഷിക്കും? മെതിക്കളത്തിൽനിന്നോ? മുന്തിരിച്ചക്കിൽനിന്നോ?” എന്ന് രാജാവു ചോദിച്ചു.
2KI 6:28 പിന്നീട് അദ്ദേഹം: “എന്താണു നിന്റെ സങ്കടം?” എന്നന്വേഷിച്ചു. അവൾ മറുപടി പറഞ്ഞു: “ഈ സ്ത്രീ എന്നോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കിന്ന് അവനെ തിന്നാം; നാളെ നമുക്ക് എന്റെ മകനെ പാകപ്പെടുത്തി തിന്നാം!’ എന്നു പറഞ്ഞു.
2KI 6:29 അങ്ങനെ ഞങ്ങൾ എന്റെ മകനെ അറത്തു വേവിച്ചുതിന്നു. അടുത്തദിവസം ഞാൻ അവളോട്: ‘നിന്റെ മകനെ കൊണ്ടുവരിക; നമുക്കവനെ പാകമാക്കാം’ എന്നു പറഞ്ഞു. എന്നാൽ അവൾ അവനെ ഒളിപ്പിച്ചുകളഞ്ഞു.”
2KI 6:30 ആ സ്ത്രീയുടെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി. അദ്ദേഹം മതിലിന്മേൽക്കൂടി നടന്നുപോകുകയായിരുന്നു. അദ്ദേഹം ചാക്കുശീലയാണ് അടിവസ്ത്രമായി ധരിച്ചിരിക്കുന്നതെന്ന് ജനങ്ങൾ കണ്ടു.
2KI 6:31 “ശാഫാത്തിന്റെ മകനായ എലീശയുടെ തല ഇന്ന് അവന്റെ കഴുത്തിനുമുകളിൽ ഇരുന്നാൽ ദൈവം എന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടെ!” എന്നു രാജാവു പറഞ്ഞു.
2KI 6:32 ആ സമയം എലീശാ തന്റെ വീട്ടിൽ ഇരിക്കുകയായിരുന്നു. പട്ടണനേതാക്കന്മാരും അദ്ദേഹത്തോടൊപ്പം ഇരുന്നിരുന്നു. രാജാവു തന്റെ ദൂതനെ മുൻപേ അയച്ചു. എന്നാൽ അയാൾ വന്നെത്തുന്നതിനുമുമ്പേ എലീശാ പട്ടണനേതാക്കന്മാരോട്: “ഈ കൊലപാതകി എന്റെ തല അറക്കാനായി ഒരുവനെ അയച്ചിരിക്കുന്നതു നിങ്ങൾ കാണുന്നില്ലേ? നോക്കൂ, ആ ദൂതൻ വരുമ്പോൾ കതക് അടച്ചേക്കുക, അത് അവനെതിരേ അടഞ്ഞുതന്നെ കിടക്കട്ടെ! അവന്റെ യജമാനന്റെ കാലടിശബ്ദവും അവന്റെ പിന്നിൽ ഉണ്ടല്ലോ?” എന്നു പറഞ്ഞു.
2KI 6:33 എലീശാ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ ദൂതൻ അദ്ദേഹത്തിന്റെ അടുക്കലെത്തി. “ഈ വിപത്ത് യഹോവയിൽനിന്ന് വന്നു; ഞാൻ എന്തിന് ഇനി യഹോവയ്ക്കായി കാത്തിരിക്കണം?” എന്നു രാജാവു പറഞ്ഞു.
2KI 7:1 അപ്പോൾ എലീശാ: “യഹോവയുടെ അരുളപ്പാടു കേൾക്കുക; നാളെ ഈ നേരത്ത് ശമര്യാപട്ടണകവാടത്തിൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെടുമെന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
2KI 7:2 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന സൈനികോദ്യോഗസ്ഥൻ ദൈവപുരുഷനോട്: “നോക്കൂ, യഹോവ ആകാശത്തിൽ കിളിവാതിലുകൾ ഉണ്ടാക്കിയാൽത്തന്നെയും ഇതു സാധ്യമാകുമോ?” എന്നു ചോദിച്ചു. “നിന്റെ കണ്ണുകൊണ്ട് നീ അതു കാണും; എങ്കിലും നീ അതു ഭക്ഷിക്കുകയില്ല,” എന്ന് എലീശാ മറുപടി പറഞ്ഞു.
2KI 7:3 അന്ന് നഗരകവാടത്തിൽ കുഷ്ഠരോഗികളായ നാലുപേർ ഉണ്ടായിരുന്നു; അവർ പരസ്പരം പറഞ്ഞു “നാം മരിക്കുന്നതുവരെ ഇവിടെയെന്തിനു കഴിയുന്നു?
2KI 7:4 ‘നാം നഗരത്തിലേക്കുപോകുക’ അവിടെ ക്ഷാമമുള്ളതുകൊണ്ട് നാം മരിച്ചുപോകും; ഇവിടെയിരുന്നാലും നാം മരിക്കും. അതിനാൽ നമുക്ക് അരാമ്യരുടെ പാളയത്തിലേക്കു ചെന്ന് കീഴടങ്ങാം. അവർ നമ്മെ ജീവനോടെ വെച്ചേക്കുന്നപക്ഷം നാം ജീവിക്കും, അവർ നമ്മെ വധിച്ചാൽ നാം മരിക്കുകയേ ഉള്ളല്ലോ.”
2KI 7:5 സന്ധ്യാസമയത്ത്, അവർ അരാമ്യരുടെ പാളയത്തിലേക്കു ചെന്നു. അവർ പാളയത്തിന്റെ അറ്റത്തെത്തിയപ്പോൾ അവിടെ ആരെയും കണ്ടില്ല.
2KI 7:6 രഥങ്ങളുടെയും കുതിരകളുടെയും ഒരു വലിയ സൈന്യത്തിന്റെയും ആരവം അരാമ്യർ കേൾക്കാൻ കർത്താവ് ഇടയാക്കി. അതുകൊണ്ട് അവർ പരസ്പരം: “നോക്കൂ! നമ്മെ ആക്രമിക്കാൻ ഇസ്രായേൽരാജാവ് ഹിത്യരാജാക്കന്മാരെയും ഈജിപ്റ്റ് രാജാക്കന്മാരെയും കൂലിക്കെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു.
2KI 7:7 അതിനാൽ അവർ സന്ധ്യക്കുതന്നെ എഴുന്നേറ്റ് ഓടിപ്പോയി. അവർ അവരുടെ കൂടാരങ്ങളും കുതിരകളും കഴുതകളും ഉപേക്ഷിച്ചിട്ടാണ് ഓടിപ്പോയത്. പാളയം അതേപടി ഉപേക്ഷിച്ചിട്ട് അവരെല്ലാം പ്രാണരക്ഷാർഥം ഓടിപ്പോയി.
2KI 7:8 ആ കുഷ്ഠരോഗികൾ പാളയത്തിന്റെ അതിരിൽച്ചെന്ന് ഒരു കൂടാരത്തിൽക്കയറി; അവർ തിന്നുകയും കുടിക്കുകയും ചെയ്തു. സ്വർണവും വെള്ളിയും വസ്ത്രങ്ങളും അവർ എടുത്തുകൊണ്ടുപോയി ഒളിച്ചുവെച്ചു. അവർ മടങ്ങിവന്ന് മറ്റൊരു കൂടാരത്തിൽക്കയറി; അതിൽനിന്നും ചില സാധനങ്ങളെടുത്ത് അതും അവർ ഒളിച്ചുവെച്ചു.
2KI 7:9 പിന്നെ അവർ പരസ്പരം: “നാം ഈ ചെയ്യുന്നതു ശരിയല്ല. ഇന്ന് നല്ല വാർത്തയുള്ള ദിവസമാണ്. നാമത് നമുക്കുമാത്രമായി സൂക്ഷിച്ച് പ്രഭാതംവരെ ഈ വാർത്ത ആരെയും അറിയിക്കാതെ കാത്തിരുന്നാൽ നമുക്കു ശിക്ഷയുണ്ടാകും. അതിനാൽ നമുക്കുപോയി രാജകൊട്ടാരത്തിൽ വിവരം അറിയിക്കാം” എന്നു പറഞ്ഞു.
2KI 7:10 അങ്ങനെ അവർ ചെന്ന് നഗരകവാടത്തിൽ കാവൽനിൽക്കുന്നവരെ വിളിച്ച് അവരോടു പറഞ്ഞു: “ഞങ്ങൾ അരാമ്യരുടെ പാളയത്തിൽ പോയിരുന്നു; അവിടെ ആരുമില്ലായിരുന്നു. ഒരു മനുഷ്യന്റെയും ശബ്ദം കേൾക്കാനില്ല. കുതിരകളും കഴുതകളും കെട്ടിയിരിക്കുന്നപാടേ നിൽക്കുന്നു. കൂടാരങ്ങളും അതേപടി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.”
2KI 7:11 കാവൽക്കാർ ഈ വാർത്ത വിളിച്ചുപറഞ്ഞു. രാജകൊട്ടാരത്തിൽ അതിനെപ്പറ്റി അറിവുകൊടുത്തു.
2KI 7:12 രാജാവ് രാത്രിയിൽത്തന്നെ എഴുന്നേറ്റ് തന്റെ കാര്യസ്ഥന്മാരോടു പറഞ്ഞു: “അരാമ്യർ നമുക്കെതിരേ ആസൂത്രണം ചെയ്തിരിക്കുന്നതെന്തെന്നു ഞാൻ പറയാം; നാം പട്ടിണി കിടക്കുകയാണെന്ന് അവർക്കറിയാം. അതിനാൽ അവർ പാളയം വിട്ട് വയലിൽപ്പോയി ഒളിച്ചിരിക്കുകയാണ്. ‘അവർ പട്ടണത്തിൽനിന്ന് പുറത്തുവരും; അപ്പോൾ നമുക്കവരെ ജീവനോടെ പിടിക്കാം; നഗരത്തിൽ പ്രവേശിക്കുകയും ചെയ്യാം’ എന്ന് അവർ ചിന്തിക്കുന്നുണ്ടാകാം.”
2KI 7:13 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവൻ പറഞ്ഞു: “പട്ടണത്തിൽ ശേഷിപ്പിച്ചിരിക്കുന്നതിൽ അഞ്ചു കുതിരകളുമായി ചിലരെ നമുക്ക് അയച്ചുനോക്കാം. നാശത്തിലായിരിക്കുന്ന ഈ എല്ലാ ഇസ്രായേല്യർക്കും വരുന്ന ഗതിതന്നെയാണല്ലോ അവർക്കും വരുന്നത്. അതുകൊണ്ട് നമുക്ക് അവരെ അയച്ച് എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാം.”
2KI 7:14 അങ്ങനെ അവർ രണ്ടുരഥങ്ങളെയും അവയുടെ കുതിരകളെയും തെരഞ്ഞെടുത്തു. രാജാവ് അവരെ അരാമ്യസൈന്യത്തിന്റെ പിന്നാലെ അയച്ചു. “പോയി, എന്താണു സംഭവിച്ചതെന്ന് കണ്ടുപിടിക്കുക!” എന്ന് അദ്ദേഹം അവരോടു കൽപ്പിച്ചു.
2KI 7:15 അവർ അരാമ്യരെ യോർദാൻവരെയും പിൻതുടർന്നു. അമാര്യർ പരിഭ്രാന്തരായി പാഞ്ഞുപോകുന്നതിനിടയിൽ ഉപേക്ഷിച്ചുപോയ വസ്ത്രങ്ങളും മറ്റു സാധനങ്ങളും വഴിയിൽ ചിതറിക്കിടന്നിരുന്നു. ആ ദൂതന്മാർ മടങ്ങിവന്ന് രാജാവിനോടു വിവരം പറഞ്ഞു.
2KI 7:16 അപ്പോൾ ജനം ഇറങ്ങിച്ചെന്ന് അരാമ്യപാളയം കൊള്ളയടിച്ചു. അങ്ങനെ യഹോവ അരുളിച്ചെയ്തതുപോലെ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിനു രണ്ടുസേയാ യവവും വിൽക്കപ്പെട്ടു.
2KI 7:17 രാജാവിനെ കൈകൊണ്ടു താങ്ങിപ്പിടിച്ചിരുന്ന അതേ സൈനികോദ്യോഗസ്ഥനെയായിരുന്നു നഗരവാതിൽ കാക്കാൻ നിയോഗിച്ചിരുന്നത്. ജനം അയാളെ ചവിട്ടിമെതിച്ചുകളഞ്ഞു. രാജാവു തന്റെ ഭവനത്തിലേക്കു വന്നപ്പോൾ ദൈവപുരുഷൻ പ്രവചിച്ചതുപോലെ അയാൾ മരിച്ചുപോയി.
2KI 7:18 “നാളെ ഈ നേരത്ത് ശമര്യയുടെ പടിവാതിൽക്കൽ ശേക്കേലിന് ഒരു സേയാ നേർത്ത ഗോതമ്പുമാവും ശേക്കേലിന് രണ്ടുസേയാ യവവും വിൽക്കും,” എന്നു ദൈവപുരുഷൻ രാജാവിനോട് പറഞ്ഞു.
2KI 7:19 അപ്പോൾ, “യഹോവ ആകാശത്തിന്റെ കിളിവാതിലുകൾ തുറന്നാലും അതു സാധ്യമാണോ?” എന്ന് ആ ഉദ്യോഗസ്ഥൻ ദൈവപുരുഷനോടു ചോദിച്ചിരുന്നു. “നിന്റെ സ്വന്തംകണ്ണുകൊണ്ട് നീ അതു കാണും; എന്നാൽ നീ അതു ഭക്ഷിക്കുകയില്ല” എന്നു ദൈവപുരുഷൻ അയാളോടു മറുപടിയും പറഞ്ഞിരുന്നു.
2KI 7:20 അപ്രകാരംതന്നെ അയാൾക്കു സംഭവിച്ചു. ജനം നഗരകവാടത്തിൽവെച്ച് അയാളെ ചവിട്ടിമെതിച്ചതിനാൽ അയാൾ മരിച്ചുപോയി.
2KI 8:1 താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ സ്ത്രീയോട് എലീശാ: “നീ കുടുംബസഹിതം പോയി സാധ്യമായ ഏതെങ്കിലും സ്ഥലത്തു പരദേശവാസം ചെയ്യുക; യഹോവ നാട്ടിൽ ഒരു ക്ഷാമം വരുത്താൻപോകുന്നു. അത് ഏഴുവർഷം നീണ്ടുനിൽക്കും” എന്നു പറഞ്ഞു.
2KI 8:2 ദൈവപുരുഷൻ പറഞ്ഞതുപോലെ അവൾ ചെയ്തു. അവളും കുടുംബവും പുറപ്പെട്ട് ഫെലിസ്ത്യദേശത്തു ചെന്നു. അവർ ഏഴുവർഷം അവിടെ താമസിച്ചു.
2KI 8:3 ഏഴുവർഷം കഴിഞ്ഞപ്പോൾ അവൾ ഫെലിസ്ത്യദേശത്തുനിന്നു തിരിച്ചുവന്നു. അവൾ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുത്തെത്തി.
2KI 8:4 അപ്പോൾ രാജാവ് ദൈവപുരുഷന്റെ പരിചാരകനായ ഗേഹസിയോടു സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. “എലീശാ ചെയ്ത സകല അത്ഭുതകാര്യങ്ങളെക്കുറിച്ചും എന്നോടു പറയുക,” എന്ന് അദ്ദേഹം ഗേഹസിയോടു കൽപ്പിച്ചു.
2KI 8:5 എലീശാ മരിച്ചവനെ ജീവിപ്പിച്ച വിവരം ഗേഹസി രാജാവിനോടു പറഞ്ഞുകൊണ്ടിരിക്കെത്തന്നെ, എലീശാ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയായ ആ സ്ത്രീ തന്റെ വീടിനും സ്ഥലത്തിനുംവേണ്ടി അപേക്ഷിക്കാൻ രാജാവിന്റെ അടുക്കൽവന്നു. അപ്പോൾ ഗേഹസി: “യജമാനനായ രാജാവേ, ആ സ്ത്രീ ഇവളാണ്; എലീശാ പുനർജീവിപ്പിച്ച കുട്ടി ഇവനുമാകുന്നു” എന്നു പറഞ്ഞു.
2KI 8:6 ആ സംഭവത്തെക്കുറിച്ചു രാജാവ് അവളോടു ചോദിച്ചപ്പോൾ അവൾ സംഭവം വിവരിച്ചു. അതിനുശേഷം രാജാവ് അവളുടെ കാര്യത്തിന് ഒരു ഉദ്യോഗസ്ഥനെ നിയോഗിച്ചു, അയാളോട്: “അവൾക്കുണ്ടായിരുന്നതെല്ലാം, അവൾ ദേശം വിട്ടനാൾമുതൽ ഇന്നുവരെയുള്ള ആദായമുൾപ്പെടെ അവൾക്കു കൊടുക്കണം” എന്നു കൽപ്പിച്ചു.
2KI 8:7 എലീശാ ദമസ്കോസിലേക്കുപോയി. അരാംരാജാവായ ബെൻ-ഹദദ് അന്ന് രോഗിയായിരുന്നു. “ദൈവപുരുഷൻ അവിടെ വന്നെത്തിയിട്ടുണ്ട്,” എന്നു കേട്ടപ്പോൾ
2KI 8:8 രാജാവ് ഹസായേലിനോട്: “നിന്റെ പക്കൽ ഒരു സമ്മാനം എടുത്തുകൊണ്ടുപോയി ദൈവപുരുഷനെ കാണുക; ഈ രോഗം മാറി എനിക്ക് സൗഖ്യം ലഭിക്കുമോ എന്ന് അദ്ദേഹംമുഖേന യഹോവയോട് അരുളപ്പാടു ചോദിക്കുക” എന്നു കൽപ്പിച്ചു.
2KI 8:9 അങ്ങനെ ഹസായേൽ എലീശയെ കാണുന്നതിനു പുറപ്പെട്ടു. ദമസ്കോസിലെ സകലവിശിഷ്ട വസ്തുക്കളിൽനിന്ന് നാൽപ്പത് ഒട്ടകച്ചുമടുകൾ അദ്ദേഹത്തിനു കാഴ്ചയായി ഹസായേൽ കൊണ്ടുപോയിരുന്നു. അദ്ദേഹം ചെന്ന് എലീശയുടെമുമ്പിൽ നിന്ന്: “അങ്ങയുടെ മകനും അരാംരാജാവുമായ ബെൻ-ഹദദ് എന്നെ അയച്ചിരിക്കുന്നു. ‘താൻ ഈ രോഗത്തിൽനിന്നു വിമുക്തനാകുമോ,’ എന്ന് അങ്ങയോടു ചോദിക്കാനും എന്നെ ചുമതലപ്പെടുത്തിയിരിക്കുന്നു.”
2KI 8:10 “ ‘നീ തീർച്ചയായും സുഖംപ്രാപിക്കും’ എന്നു നീ ചെന്ന് അദ്ദേഹത്തോടു പറയുക; എന്നാൽ അദ്ദേഹം നിശ്ചയമായും മരിക്കുമെന്നും യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.”
2KI 8:11 ഹസായേലിനു ലജ്ജതോന്നുന്നതുവരെ എലീശാ അയാളെ കണ്ണുപറിക്കാതെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അതിനുശേഷം ദൈവപുരുഷൻ കരയാൻ തുടങ്ങി.
2KI 8:12 “യജമാനൻ കരയുന്നതെന്തിന്?” ഹസായേൽ ചോദിച്ചു. “നീ ഇസ്രായേലിനു ചെയ്യാൻപോകുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടുതന്നെ. നീ അവരുടെ കെട്ടുറപ്പുള്ള പട്ടണങ്ങളെ തീയിൽ ദഹിപ്പിക്കും; അവരുടെ യുവാക്കളെ വാൾകൊണ്ടു കൊല്ലുകയും ശിശുക്കളെ നിലത്തടിച്ചു ചിതറിക്കുകയും അവരുടെ ഗർഭിണികളെ പിളർക്കുകയും ചെയ്യും.”
2KI 8:13 “വെറും ഒരു നായായിരിക്കുന്ന അടിയന് ഇത്തരം സാഹസകൃത്യങ്ങൾ ചെയ്യാൻ എങ്ങനെ കഴിയും?” എന്നു ഹസായേൽ ചോദിച്ചു. “നീ അരാംരാജാവായിത്തീരുമെന്ന് യഹോവ എനിക്കു വെളിപ്പെടുത്തിയിരിക്കുന്നു,” എന്ന് എലീശാ മറുപടികൊടുത്തു.
2KI 8:14 അതിനുശേഷം ഹസായേൽ എലീശയെ വിട്ട് തന്റെ യജമാനന്റെ അടുത്തേക്കുപോയി. “എലീശാ നിന്നോട് എന്തു പറഞ്ഞു?” എന്ന് ബെൻ-ഹദദ് ചോദിച്ചപ്പോൾ, “അങ്ങുവേഗത്തിൽ സുഖംപ്രാപിക്കുമെന്ന് അദ്ദേഹം എന്നോടു പറഞ്ഞു” എന്ന് ഹസായേൽ മറുപടി നൽകി.
2KI 8:15 പിറ്റേദിവസം ഹസായേൽ ഒരു പുതപ്പെടുത്ത് വെള്ളത്തിൽ മുക്കി രാജാവിന്റെ മുഖത്തിട്ടു. അങ്ങനെ രാജാവു മരിക്കാനിടയായി. അതിനുശേഷം ഹസായേൽ അദ്ദേഹത്തിനുപകരം രാജാവായി.
2KI 8:16 ഇസ്രായേൽരാജാവായ ആഹാബിന്റെ അഞ്ചാമാണ്ടിൽ, യെഹോശാഫാത്ത് യെഹൂദ്യയിൽ രാജാവായിരിക്കെത്തന്നെ, അദ്ദേഹത്തിന്റെ മകനായ യെഹോരാം യെഹൂദാരാജാവായി ഭരണമേറ്റു.
2KI 8:17 രാജാവാകുമ്പോൾ അദ്ദേഹത്തിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു.
2KI 8:18 അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
2KI 8:19 എന്നിരുന്നാലും തന്റെ ദാസനായ ദാവീദിനെയോർത്ത് യഹോവയ്ക്കു യെഹൂദയെ നശിപ്പിക്കാൻ മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി എപ്പോഴും ഒരു വിളക്ക് പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.
2KI 8:20 യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു.
2KI 8:21 അതിനാൽ യെഹോരാം തന്റെ സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു. എങ്കിലും യെഹോരാമിന്റെ സൈന്യം തങ്ങളുടെ ഭവനങ്ങളിലേക്കു തിരിഞ്ഞോടിക്കളഞ്ഞു.
2KI 8:22 ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു. അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു.
2KI 8:23 യെഹോരാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 8:24 യെഹോരാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ അഹസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
2KI 8:25 ഇസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെഹൂദ്യയിൽ രാജാവായി.
2KI 8:26 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഇസ്രായേൽരാജാവായ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
2KI 8:27 ആഹാബിന്റെ ഭവനത്തോട് അഹസ്യാവ് വിവാഹംവഴി ബന്ധപ്പെട്ടിരുന്നതിനാൽ ആ ഭവനം ചെയ്തിരുന്നതുപോലെ അദ്ദേഹവും ആഹാബുഗൃഹത്തിന്റെ വഴികളിൽ ജീവിക്കുകയും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.
2KI 8:28 അഹസ്യാവ് ഗിലെയാദിലെ രാമോത്തിൽ ആഹാബിന്റെ മകൻ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ പോയി; അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു. അതിനാൽ യോരാംരാജാവ്, അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്ക് അരാമ്യർ ഏൽപ്പിച്ച മുറിവുകൾ ചികിത്സിക്കാനായി യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.
2KI 9:1 പ്രവാചകനായ എലീശാ പ്രവാചകഗണത്തിൽനിന്ന് ഒരാളെ വിളിച്ച് അവനോടു പറഞ്ഞു: “നീ അര കെട്ടി ഈ തൈലപ്പാത്രവുമെടുത്ത് ഗിലെയാദിലെ രാമോത്തിലേക്ക് പോകുക.
2KI 9:2 നീ അവിടെയെത്തുമ്പോൾ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹുവിനെ അന്വേഷിക്കുക. അവന്റെ അടുക്കൽ ചെന്ന്, അവന്റെ കൂട്ടുകാരുടെ മധ്യേനിന്ന് അവനെ ഒറ്റയ്ക്ക് അകത്തെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോകുക.
2KI 9:3 അതിനുശേഷം തൈലപ്പാത്രമെടുത്ത് തൈലം അവന്റെ തലയിലൊഴിച്ചിട്ട്, ‘ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞശേഷം വാതിൽ തുറന്ന് ഓടിപ്പോരിക!”
2KI 9:4 അങ്ങനെ ആ യുവപ്രവാചകൻ ഗിലെയാദിലെ രാമോത്തിലേക്കു പോയി.
2KI 9:5 അദ്ദേഹം അവിടെയെത്തിയപ്പോൾ സൈന്യാധിപന്മാർ ഒരുമിച്ചുകൂടിയിരിക്കുന്നതു കണ്ടു. “സൈന്യാധിപാ! എനിക്കങ്ങയോട് ഒരു സന്ദേശം അറിയിക്കാനുണ്ട്,” എന്ന് അയാൾ പറഞ്ഞു. “ഞങ്ങളിൽ ആരോട്,” എന്ന് യേഹു ചോദിച്ചു. “സൈന്യാധിപാ, അങ്ങയോടുതന്നെ,” എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
2KI 9:6 യേഹു എഴുന്നേറ്റു വീടിനുള്ളിലേക്കു കടന്നു. അപ്പോൾ ആ പ്രവാചകൻ യേഹുവിന്റെ തലയിൽ തൈലം ഒഴിച്ചിട്ട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ യഹോവയുടെ ജനമായ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു.
2KI 9:7 നിന്റെ യജമാനനായ ആഹാബുഗൃഹത്തെ നീ നശിപ്പിക്കണം; എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും, ഈസബേൽ ചൊരിഞ്ഞ യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിനും ഞാൻ പ്രതികാരംചെയ്യും.
2KI 9:8 ആഹാബ് ഗൃഹം അശേഷം മുടിഞ്ഞുപോകും; ആഹാബ് ഗൃഹത്തിൽനിന്ന് ദാസനോ സ്വതന്ത്രനോ ആയി ഇസ്രായേലിൽ ശേഷിക്കുന്ന അവസാനത്തെ പുരുഷപ്രജയെയും ഞാൻ ഛേദിച്ചുകളയും.
2KI 9:9 ഞാൻ ആഹാബുഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹംപോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹംപോലെയും ആക്കിത്തീർക്കും.
2KI 9:10 ഈസബേലിനെ യെസ്രീലിന്റെ മണ്ണിൽവെച്ച് നായ്ക്കൾ തിന്നുകളയും; അവളെ സംസ്കരിക്കാൻ ആരും ഉണ്ടാകുകയില്ല.’ ” ഇത്രയും പറഞ്ഞതിനുശേഷം അദ്ദേഹം കതകുതുറന്ന് ഓടിപ്പോയി.
2KI 9:11 യേഹു തന്നോടൊപ്പമുള്ള സൈന്യാധിപന്മാരുടെ അടുക്കൽ വെളിയിലേക്കു വന്നപ്പോൾ അവരിൽ ഒരാൾ: “എല്ലാം ശുഭമായിരിക്കുന്നോ? ഈ ഭ്രാന്തൻ താങ്കളുടെ അടുത്തേക്കു വന്നത് എന്തിനാണ്?” എന്നു ചോദിച്ചു. “നിങ്ങൾക്ക് ആ മനുഷ്യനെ അറിയാമല്ലോ! എങ്ങനെയുള്ള കാര്യങ്ങളാണ് അയാൾ പറയുകയെന്നും അറിയാമല്ലോ,” എന്ന് യേഹു ഉത്തരം പറഞ്ഞു.
2KI 9:12 “അതു ശരിയല്ല; കാര്യം ഞങ്ങളോടു പറയൂ!” എന്ന് അവർ ആവശ്യപ്പെട്ടു. “ ‘ഇതാ, ഞാൻ നിന്നെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു എന്നാണ് അയാൾ എന്നോടു പറഞ്ഞത്,” എന്ന് യേഹു മറുപടി പറഞ്ഞു.
2KI 9:13 അവർ അതിവേഗം തങ്ങളുടെ പുറങ്കുപ്പായങ്ങൾ അഴിച്ച് അദ്ദേഹത്തിന്റെ കാൽക്കൽ പടികളിന്മേൽ വിരിച്ചു. അതിനുശേഷം അവർ കാഹളമൂതി, “യേഹു രാജാവായിരിക്കുന്നു!” എന്നു വിളംബരംചെയ്തു.
2KI 9:14 അങ്ങനെ നിംശിയുടെ പൗത്രനും യെഹോശാഫാത്തിന്റെ പുത്രനുമായ യേഹു യോരാമിനെതിരേ ഗൂഢാലോചന നടത്തി (ഈ സമയത്ത് യോരാമും സകല ഇസ്രായേലും അരാംരാജാവായ ഹസായേലിനെതിരേ ഗിലെയാദിലെ രാമോത്തിൽ കാവൽപ്പട്ടാളത്തെ ഏർപ്പെടുത്തിയിരുന്നു.
2KI 9:15 എന്നാൽ അരാംരാജാവായ ഹസായേലുമായുണ്ടായ യുദ്ധത്തിൽ അരാമ്യർ തനിക്കേൽപ്പിച്ച മുറിവുകൾ ചികിത്സിച്ചു ഭേദമാക്കുന്നതിന് യോരാംരാജാവ് യെസ്രീലിലേക്കു മടങ്ങിപ്പോയിരുന്നു). അതുകൊണ്ട് യേഹു പറഞ്ഞു, “നിങ്ങൾക്കു സമ്മതമെങ്കിൽ യെസ്രീലിൽ ചെന്ന് ഈ വിവരം അറിയിക്കുന്നതിന് നഗരത്തിൽനിന്ന് ഒരുവനെയും വിട്ടയയ്ക്കരുത്.”
2KI 9:16 പിന്നെ അദ്ദേഹം തന്റെ രഥത്തിൽക്കയറി യെസ്രീലിലേക്ക് ഓടിച്ചുപോയി; കാരണം യോരാം അവിടെ വിശ്രമത്തിലായിരുന്നു; യെഹൂദാരാജാവായ അഹസ്യാവും അദ്ദേഹത്തെ കാണുന്നതിനായി അങ്ങോട്ടു പോയിരുന്നു.
2KI 9:17 യെസ്രീലിന്റെ ഗോപുരത്തിങ്കൽ നിന്നിരുന്ന നിരീക്ഷകൻ യേഹുവിന്റെ സൈന്യം സമീപിക്കുന്നതു കണ്ടിട്ട് വിളിച്ചുപറഞ്ഞു: “കുറെ പടയാളികൾ ഇങ്ങോട്ടു വരുന്നതു ഞാൻ കാണുന്നു.” അപ്പോൾ യോരാം: “ഒരു കുതിരച്ചേവകനെ വിളിക്കുക. ‘നിങ്ങൾ സമാധാനവുമായി വരികയാണോ?’ എന്ന് അയാൾ ചെന്ന് അവരോടു ചോദിക്കട്ടെ.” എന്നു കൽപ്പിച്ചു.
2KI 9:18 അങ്ങനെ ഒരുത്തൻ കുതിരപ്പുറത്തുകയറി അദ്ദേഹത്തെ എതിരേറ്റുചെന്ന്, “ ‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവു ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു മറുപടി പറഞ്ഞു. “സന്ദേശവാഹകൻ അവരുടെ അടുത്തെത്തി. പക്ഷേ, അയാൾ തിരിച്ചു വരുന്നില്ല,” എന്നു നിരീക്ഷകൻ അറിയിച്ചു.
2KI 9:19 അതുകൊണ്ടു രാജാവ് രണ്ടാമതും ഒരു കുതിരച്ചേവകനെ അയച്ചു. അയാളും അവരുടെ അടുത്തുവന്ന്, “ ‘നിങ്ങൾ സമാധാനവുമായാണോ വരുന്നത്,’ എന്നു രാജാവ് ചോദിക്കുന്നു” എന്നു പറഞ്ഞു. “സമാധാനംകൊണ്ട് നിനക്ക് എന്തുകാര്യം? നീ എന്റെ പിന്നണിയിൽ ചേർന്നുകൊള്ളുക,” എന്ന് യേഹു അയാളോടും മറുപടി പറഞ്ഞു.
2KI 9:20 നിരീക്ഷകൻ അറിയിച്ചു: “അയാളും അവരുടെ അടുത്തെത്തി. എന്നാൽ അയാളും തിരികെ വരുന്നില്ല. രഥം ഓടിക്കുന്നത്, നിംശിയുടെ മകനായ യേഹു ഓടിക്കുന്നതുപോലെ തോന്നുന്നു—ഒരു ഭ്രാന്തനെപ്പോലെയാണല്ലോ അദ്ദേഹം ഓടിക്കുന്നത്!”
2KI 9:21 “എന്റെ രഥം പൂട്ടുക,” എന്നു യോരാം ആജ്ഞാപിച്ചു. അതു പൂട്ടിക്കഴിഞ്ഞപ്പോൾ ഇസ്രായേൽരാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും അവരവരുടെ രഥങ്ങളിൽക്കയറി യേഹുവിനെ എതിരേൽക്കുന്നതിനായി ഓടിച്ചുപോയി. യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിനരികെയുള്ള സ്ഥലത്തുവെച്ച് അവർ അദ്ദേഹത്തെ കണ്ടുമുട്ടി.
2KI 9:22 യേഹുവിനെ കണ്ടപ്പോൾ യോരാം ചോദിച്ചു: “യേഹുവേ, നീ സമാധാനവുമായാണോ വരുന്നത്?” യേഹു മറുപടി പറഞ്ഞു: “നിന്റെ അമ്മയായ ഈസബേലിന്റെ വിഗ്രഹാരാധനയും ക്ഷുദ്രപ്രയോഗവും പെരുകിയിരിക്കുന്നകാലത്തോളം എങ്ങനെ സമാധാനമുണ്ടാകും?”
2KI 9:23 അപ്പോൾ യോരാം അഹസ്യാവിനോട്, “അഹസ്യാവേ, ഇതു ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് രഥം തിരിച്ച് ഓടിച്ചുപോയി.
2KI 9:24 അപ്പോൾ യേഹു തന്റെ വില്ലുകുലച്ച് യോരാമിന്റെ തോളുകൾക്കിടയിൽ എയ്തു. അമ്പ് അദ്ദേഹത്തിന്റെ ഹൃദയം തുളച്ചുകയറി; അദ്ദേഹം ഉടനടി തന്റെ രഥത്തിൽ വീണു.
2KI 9:25 യേഹു തന്റെ തേരാളിയായ ബിദ്കാരിനോട് പറഞ്ഞു: “അയാളെ എടുത്ത് യെസ്രീല്യനായ നാബോത്തിന്റെ വകയായിരുന്ന നിലത്തിലേക്ക് എറിഞ്ഞുകളയുക. ഇവന്റെ പിതാവായ ആഹാബിന്റെ പിന്നാലെ ഞാനും നീയും രഥമോടിച്ചുപോയതും അന്ന് യഹോവ അയാളെക്കുറിച്ച് ഈ പ്രവചനം നടത്തിയതും ഓർത്തുകൊള്ളുക:
2KI 9:26 ‘യഹോവ അരുളിച്ചെയ്യുന്നു: ഇന്നലെ ഞാൻ നാബോത്തിന്റെയും അയാളുടെ പുത്രന്മാരുടെയും രക്തം കണ്ടു. ഈ സ്ഥലത്തുവെച്ചുതന്നെ നിന്നെക്കൊണ്ടു ഞാൻ അതിനുപകരം കൊടുപ്പിക്കും എന്ന് യഹോവ വിധിച്ചിരിക്കുന്നു.’ അതുകൊണ്ട് യഹോവയുടെ അരുളപ്പാടനുസരിച്ച് അയാളെ എടുത്ത് ആ സ്ഥലത്തുതന്നെ എറിഞ്ഞുകളയുക.”
2KI 9:27 സംഭവിച്ചതെന്താണെന്ന് യെഹൂദാരാജാവായ അഹസ്യാവ് കണ്ടപ്പോൾ ബേത്ത്-ഹഗ്ഗാനുനേരേയുള്ള വഴിയിലൂടെ ഓടി. “അവനെയും വെട്ടിക്കളയുക,” എന്ന് യേഹു കൽപ്പിച്ചു. അവർ അയാളെ യിബ്ലെയാമിനു സമീപം ഗൂരിലേക്കുള്ള കയറ്റത്തിൽവെച്ച് രഥത്തിൽവെച്ചുതന്നെ വെട്ടി. എന്നാൽ അഹസ്യാവ് മെഗിദ്ദോവിലേക്കു രക്ഷപ്പെട്ടു. അവിടെവെച്ചു മരിക്കുകയും ചെയ്തു.
2KI 9:28 അഹസ്യാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തെ രഥത്തിൽത്തന്നെ ജെറുശലേമിലേക്കു കൊണ്ടുപോകുകയും ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തിന്റെ പിതാക്കന്മാരുടെ അടുക്കലുള്ള സ്വന്തം കല്ലറയിൽ അടക്കംചെയ്യുകയും ചെയ്തു.
2KI 9:29 ആഹാബിന്റെ മകനായ യോരാമിന്റെ പതിനൊന്നാമാണ്ടിൽ അഹസ്യാവ് യെഹൂദ്യയിൽ രാജാവായിത്തീർന്നിരുന്നു.
2KI 9:30 അതിനുശേഷം യേഹു യെസ്രീലിലേക്കു വരുന്നതായിക്കേട്ടപ്പോൾ ഈസബേൽ കണ്ണെഴുതി, മുടിചീകി, ഒരുങ്ങി ഒരു ജനാലയിൽക്കൂടി പുറത്തേക്കു നോക്കിക്കൊണ്ടിരുന്നു.
2KI 9:31 യേഹു കൊട്ടാരകവാടംകടന്നു വന്നപ്പോൾ അവർ വിളിച്ചുചോദിച്ചു: “യജമാനന്റെ കൊലപാതകിയായ സിമ്രീ, നീ സമാധാനവുമായാണോ വരുന്നത്?”
2KI 9:32 അദ്ദേഹം മുകളിലത്തെ ജനാലയിങ്കലേക്കുനോക്കി, “ആരുണ്ട്, എന്റെ പക്ഷത്ത്? ആരുണ്ട്?” എന്നു വിളിച്ചുചോദിച്ചു. രണ്ടുമൂന്നു ഷണ്ഡന്മാർ പുറത്തേക്കുനോക്കി.
2KI 9:33 “അവളെ താഴേ തള്ളിയിടുക!” എന്ന് യേഹു കൽപ്പിച്ചു. അതിനാൽ അവർ അവളെ താഴേക്കു തള്ളിയിട്ടു. യേഹു അവളെ ചവിട്ടിക്കളഞ്ഞു. അവളുടെ രക്തം മതിലിന്മേലും കുതിരകളിന്മേലും തെറിച്ചു.
2KI 9:34 യേഹു ഉള്ളിൽച്ചെന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. പിന്നെ അദ്ദേഹം തന്റെ ഭൃത്യന്മാരോട് പറഞ്ഞു: “ആ ശപിക്കപ്പെട്ടവൾ രാജപുത്രിയായിരുന്നല്ലോ! അവളെ ചെന്നുനോക്കി മറവുചെയ്യുക!” എന്നു കൽപ്പിച്ചു.
2KI 9:35 എന്നാൽ അവളെ മറവുചെയ്യുന്നതിനായി ചെന്നപ്പോൾ അവളുടെ തലയോടും പാദങ്ങളും കൈപ്പത്തികളുമല്ലാതെ മറ്റൊന്നും അവർ കണ്ടില്ല.
2KI 9:36 അവർ തിരിച്ചുചെന്ന് യേഹുവിനോടു വിവരം പറഞ്ഞു. അപ്പോൾ അദ്ദേഹം: “യെസ്രീലിന്റെ പ്രദേശത്തുവെച്ച് നായ്ക്കൾ ഈസബേലിന്റെ മാംസം തിന്നും.
2KI 9:37 ‘ഇത് ഈസബേലാണ്,’ എന്ന് ആർക്കും പറയാൻ കഴിയാത്തവിധം ഈസബേലിന്റെ ശവം യെസ്രീൽപ്രദേശത്ത് വയലിലെ ചാണകംപോലെയാകും എന്നു തിശ്ബ്യനായ ഏലിയാവ് എന്ന തന്റെ ദാസൻമുഖേന യഹോവ അരുളിച്ചെയ്ത വചനപ്രകാരമാണിത്” എന്നു പറഞ്ഞു.
2KI 10:1 ശമര്യയിൽ ആഹാബിന് എഴുപതു പുത്രന്മാരുണ്ടായിരുന്നു. അതിനാൽ യേഹു യെസ്രീലിലെ ഉദ്യോഗസ്ഥന്മാർക്കും നേതാക്കന്മാർക്കും ആഹാബിന്റെ പുത്രന്മാരുടെ രക്ഷാകർത്താക്കൾക്കും കത്തുകളെഴുതി അവരുടെപേരിൽ ശമര്യയിലേക്കു കൊടുത്തയച്ചു. അദ്ദേഹം അതിൽ ഇപ്രകാരമെഴുതിയിരുന്നു:
2KI 10:2 “നിങ്ങളുടെ യജമാനന്റെ മക്കൾ നിങ്ങളോടുകൂടി ഉണ്ടല്ലോ! നിങ്ങൾക്കു രഥങ്ങളും കുതിരകളും കോട്ടകെട്ടി ബലപ്പെടുത്തിയ ഒരു നഗരവും ആയുധങ്ങളും ഉണ്ടല്ലോ! അതിനാൽ ഈ എഴുത്തു കിട്ടിയാലുടൻ,
2KI 10:3 നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഏറ്റവും നല്ലവനും യോഗ്യനുമായവനെ തെരഞ്ഞെടുത്ത് അവന്റെ പിതാവിന്റെ സിംഹാസനത്തിൽ വാഴിക്കുകയും പിന്നെ നിങ്ങളുടെ യജമാനന്റെ ഗൃഹത്തിനുവേണ്ടി പോരാടുകയും ചെയ്യുക.”
2KI 10:4 എന്നാൽ അവർ ഏറ്റവും ഭയപ്പെട്ടു. “രണ്ടു രാജാക്കന്മാർക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിഞ്ഞില്ലല്ലോ. പിന്നെ നമുക്ക് എങ്ങനെ കഴിയും?” എന്ന് അവർ പറഞ്ഞു.
2KI 10:5 അതിനാൽ കൊട്ടാരം ഭരണാധിപനും നഗരാധിപനും നേതാക്കന്മാരും പുത്രപാലകന്മാരും ചേർന്ന് യേഹുവിന് ഇങ്ങനെ ഒരു സന്ദേശം കൊടുത്തയച്ചു: “ഞങ്ങൾ അങ്ങയുടെ സേവകന്മാരാണ്; അങ്ങു പറയുന്നതെന്തും ഞങ്ങൾ ചെയ്യാം. ഞങ്ങൾ ആരെയും രാജാവാക്കാൻ പോകുന്നില്ല. അങ്ങയുടെ ദൃഷ്ടിയിൽ ഏറ്റവും നല്ലതായിത്തോന്നുന്നത് ചെയ്താലും!”
2KI 10:6 അപ്പോൾ യേഹു അവർക്കു രണ്ടാമതും ഒരു എഴുത്തെഴുതി. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നിങ്ങൾ എന്റെ പക്ഷംചേർന്ന് ഞാൻ പറയുന്നത് അനുസരിക്കുമെങ്കിൽ, നാളെ രാവിലെ ഈ നേരമാകുമ്പോഴേക്കും നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തലകൾ യെസ്രീലിൽ എന്റെ അടുക്കൽ കൊണ്ടുവരിക!” രാജകുമാരന്മാർ എഴുപതുപേരും അവരെ വളർത്തുന്ന നഗരപ്രമാണിമാരോടുകൂടെ ആയിരുന്നു.
2KI 10:7 ആ കത്തു കിട്ടിയപ്പോൾ അവർ രാജകുമാരന്മാരെ എല്ലാവരെയും പിടിച്ചുകൊന്നു; അവരുടെ തല അവർ കുട്ടയിലാക്കി യെസ്രീലിൽ യേഹുവിനു കൊടുത്തയച്ചു.
2KI 10:8 “അവർ രാജകുമാരന്മാരുടെ തലകൾ കൊണ്ടുവന്നിരിക്കുന്നു,” എന്ന് സന്ദേശവാഹകർ വന്ന് യേഹുവിനെ അറിയിച്ചു. അപ്പോൾ യേഹു കൽപ്പനകൊടുത്തു: “നഗരത്തിന്റെ പ്രവേശനകവാടത്തിൽ അവ രണ്ടു കൂമ്പാരമാക്കിയിട്ട് നാളെ രാവിലെവരെ സൂക്ഷിക്കുക!”
2KI 10:9 പിറ്റേദിവസം അതിരാവിലെ യേഹു പുറത്തുവന്നു. അദ്ദേഹം സകലജനത്തിന്റെയും മുമ്പാകെ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾ നിരപരാധികൾ; എന്റെ യജമാനനെതിരേ ഗൂഢാലോചന നടത്തിയതും അദ്ദേഹത്തെ കൊന്നതും ഞാൻതന്നെ. എന്നാൽ ഇവരെയെല്ലാം കൊന്നത് ആരാണ്?
2KI 10:10 അതിനാൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക: ആഹാബിന്റെ ഗൃഹത്തിനെതിരായി യഹോവ അരുളിച്ചെയ്ത വാക്കുകളിൽ ഒന്നുപോലും വ്യർഥമായിപ്പോകുകയില്ല. തന്റെ ദാസനായ ഏലിയാവു മുഖാന്തരം യഹോവ അരുളിച്ചെയ്തതു നിറവേറിയിരിക്കുന്നു.”
2KI 10:11 അങ്ങനെ യേഹു യെസ്രീലിൽ ആഹാബ് ഗൃഹത്തിൽ അവശേഷിച്ചിരുന്ന സകലരെയും അദ്ദേഹത്തിന്റെ പ്രമുഖവ്യക്തികളെയും ഉറ്റ സ്നേഹിതരെയും പുരോഹിതന്മാരെയും എല്ലാം ഒന്നൊഴിയാതെ സംഹരിച്ചു; അവർക്കൊരു പിൻഗാമിയെപ്പോലും ശേഷിപ്പിച്ചില്ല.
2KI 10:12 പിന്നെ യേഹു പുറപ്പെട്ട് ശമര്യയിലേക്കുചെന്നു. വഴിമധ്യേ ഇടയന്മാരുടെ ബെയ്ത്ത്-എഖെദ് എന്ന ഇടത്തുവെച്ച്
2KI 10:13 അദ്ദേഹം യെഹൂദാരാജാവായിരുന്ന അഹസ്യാവിന്റെ ചില ബന്ധുജനങ്ങളെ കണ്ടുമുട്ടി. “നിങ്ങൾ ആരാണ്?” അദ്ദേഹം അവരോടു ചോദിച്ചു. അവർ പറഞ്ഞു: “ഞങ്ങൾ അഹസ്യാവിന്റെ ബന്ധുക്കളാണ്. രാജാവിന്റെയും രാജമാതാവിന്റെയും കുടുംബാംഗങ്ങളെക്കണ്ട് അഭിവാദ്യംചെയ്യുന്നതിനായി ഞങ്ങൾ വന്നിരിക്കുന്നു.”
2KI 10:14 “അവരെ ജീവനോടെ പിടിക്കുക!” എന്ന് അദ്ദേഹം ആജ്ഞാപിച്ചു. അദ്ദേഹത്തിന്റെ ആളുകൾ അവരെ ജീവനോടെ പിടിച്ച് ബെയ്ത്ത്-എഖെദ് എന്ന കിണറിന് അടുത്തുവെച്ച് നാൽപ്പത്തിരണ്ടുപേരെയും സംഹരിച്ചുകളഞ്ഞു. ഒരുവനെപ്പോലും അദ്ദേഹം ശേഷിപ്പിച്ചില്ല.
2KI 10:15 അവിടം വിട്ടുപോയപ്പോൾ അദ്ദേഹം രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടുമുട്ടി. അദ്ദേഹം യേഹുവിനെ കാണുന്നതിനു വരികയായിരുന്നു. യേഹു അദ്ദേഹത്തെ അഭിവാദ്യം ചെയ്തിട്ട് ചോദിച്ചു: “എനിക്കു നിന്നോടുള്ള ഹൃദയൈക്യം നിനക്ക് എന്റെനേരേ ഉണ്ടോ?” “ഉണ്ട്,” എന്നു യോനാദാബ് മറുപടി പറഞ്ഞു. “എങ്കിൽ കൈതരിക,” എന്ന് യേഹു പറഞ്ഞു. അദ്ദേഹം അപ്രകാരംചെയ്തു. യേഹു അദ്ദേഹത്തെ തന്റെ രഥത്തിലേക്ക് പിടിച്ചുകയറ്റി.
2KI 10:16 അതിനുശേഷം യേഹു പറഞ്ഞു: “എന്റെകൂടെ വരിക; വന്ന് യഹോവയെക്കുറിച്ച് എനിക്കുള്ള തീക്ഷ്ണത കാണുക.” അങ്ങനെ യേഹു യോനാദാബിനെ രഥത്തിലിരുത്തി ഓടിച്ചുപോയി.
2KI 10:17 യേഹു ശമര്യയിലെത്തിയപ്പോൾ ആഹാബിന്റെ കുടുംബത്തിൽ അവശേഷിച്ചിരുന്ന സകലരെയും അദ്ദേഹം കൊന്നുകളഞ്ഞു. ഏലിയാവിനോട് യഹോവ അരുളിച്ചെയ്ത വചനപ്രകാരം യേഹു അവരെ ഉന്മൂലനംചെയ്തു.
2KI 10:18 അതിനുശേഷം യേഹു സകലജനത്തെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “ആഹാബ് ബാലിനെ അൽപ്പമേ സേവിച്ചുള്ളൂ; യേഹു ബാലിനെ അധികം സേവിക്കും.
2KI 10:19 ഇപ്പോൾത്തന്നെ ബാലിന്റെ സകലപ്രവാചകന്മാരെയും സകലശുശ്രൂഷകരെയും സകലപുരോഹിതന്മാരെയും വിളിച്ചുവരുത്തുക. ഞാൻ ബാലിന് ഒരു മഹായാഗം കഴിക്കാൻപോകുന്നു. അതിനാൽ ഒരുവൻപോലും വിട്ടുനിൽക്കാതിരിക്കാൻ സൂക്ഷിച്ചുകൊള്ളണം. ഇവിടെ വരാൻ കഴിയാതെപോകുന്ന ഒരുവനും പിന്നെ ജീവിച്ചിരിക്കുകയില്ല.” എന്നാൽ ബാലിന്റെ ശുശ്രൂഷകരെ സംഹരിക്കേണ്ടതിന് യേഹു കൗശലം പ്രയോഗിക്കുകയായിരുന്നു.
2KI 10:20 “ബാലിനുവേണ്ടി ഒരു വിശുദ്ധസമ്മേളനം വിളിച്ചുകൂട്ടുക,” എന്ന് യേഹു കൽപ്പിച്ചു; അവർ അതു വിളംബരംചെയ്തു.
2KI 10:21 അദ്ദേഹം ഇസ്രായേലിൽ എല്ലായിടത്തും ആളയച്ചു; ബാലിന്റെ ശുശ്രൂഷകരെല്ലാം എത്തിച്ചേർന്നു. ആരും വരാതെയിരുന്നില്ല. ബാലിന്റെ ക്ഷേത്രം ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയുന്നതുവരെ അവർ അതിൽ തിങ്ങിക്കൂടി.
2KI 10:22 “ബാലിന്റെ ശുശ്രൂഷകന്മാർക്കെല്ലാം അങ്കികൾ കൊണ്ടുവന്നു കൊടുക്കുക,” എന്ന് യേഹു വസ്ത്രശാലയുടെ സൂക്ഷിപ്പുകാരനോടു കൽപ്പിച്ചു. അയാൾ അവർക്ക് അങ്കികൾ കൊണ്ടുവന്നു കൊടുത്തു.
2KI 10:23 പിന്നെ യേഹുവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു ബാലിന്റെ ശുശ്രൂഷകരോട്: “നിങ്ങൾ ചുറ്റും നോക്കി, ബാലിന്റെ ശുശ്രൂഷകന്മാരല്ലാതെ യഹോവയുടെസേവകർ ആരും നിങ്ങളുടെകൂടെ ഇല്ലെന്ന് ഉറപ്പുവരുത്തുക” എന്ന് ആജ്ഞാപിച്ചു.
2KI 10:24 ബലികളും ഹോമയാഗങ്ങളും കഴിക്കുന്നതിനായി അവർ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. യേഹു തന്റെ ആളുകളിൽ എൺപതുപേരെ ആലയത്തിനു പുറത്തു നിർത്തിയിരുന്നു. “ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്ന ആളുകളിൽ ഒരുവനെങ്കിലും ജീവനോടെ രക്ഷപ്പെട്ടാൽ നിങ്ങളുടെ ജീവൻ അവന്റെ ജീവനു പകരമായിരിക്കും,” എന്നുള്ള താക്കീതും അവർക്കു കൊടുത്തിരുന്നു.
2KI 10:25 ഹോമയാഗം കഴിച്ചുതീർന്ന ഉടനെ യേഹു അംഗരക്ഷകരോടും കാര്യസ്ഥന്മാരോടും കൽപ്പിച്ചു: “അകത്തുകടന്ന് അവരെ വധിക്കുക; ഒരുത്തൻപോലും രക്ഷപ്പെടരുത്.” അംഗരക്ഷകരും ഉദ്യോഗസ്ഥന്മാരും അവരെ വാളാൽ വെട്ടി മൃതശരീരങ്ങൾ പുറത്തേക്കെറിഞ്ഞു. പിന്നെ അവർ ബാൽക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കടന്നു.
2KI 10:26 ആചാരസ്തൂപങ്ങൾ അവർ ബാൽക്ഷേത്രത്തിനു പുറത്തുകൊണ്ടുവന്നു ചുട്ടുകളഞ്ഞു.
2KI 10:27 അവർ ബാലിന്റെ ആചാരസ്തൂപങ്ങളും ക്ഷേത്രവും തല്ലിത്തകർത്തു. അവിടം ഇന്നുവരെയും ജനം വിസർജനാലയമായി ഉപയോഗിച്ചുവരുന്നു.
2KI 10:28 അങ്ങനെ യേഹു ഇസ്രായേലിൽനിന്ന് ബാലിന്റെ ആരാധന ഉന്മൂലനംചെയ്തു.
2KI 10:29 എങ്കിലും, ബേഥേലിലും ദാനിലും ഉണ്ടായിരുന്ന സ്വർണക്കാളക്കിടാങ്ങളെക്കൊണ്ട് ഇസ്രായേലിനെ പാപംചെയ്യാൻ പ്രേരിപ്പിച്ചവനും നെബാത്തിന്റെ മകനുമായ യൊരോബെയാമിന്റെ പാപങ്ങളെ യേഹു വിട്ടുമാറിയില്ല.
2KI 10:30 യഹോവ യേഹുവിനോട്: “എന്റെ ദൃഷ്ടിയിൽ നന്മയായുള്ളത് അനുഷ്ഠിക്കുന്നതിൽ നീ വേണ്ടതുപോലെ പ്രവർത്തിച്ചു; എന്റെ ഇംഗിതമനുസരിച്ചുള്ളതെല്ലാം ആഹാബ് ഗൃഹത്തോടു ചെയ്തുമിരിക്കുന്നു. അതിനാൽ നിന്റെ പിൻഗാമികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും” എന്ന് അരുളിച്ചെയ്തു.
2KI 10:31 എങ്കിലും യേഹു പൂർണഹൃദയത്തോടെ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നിയമങ്ങൾ പാലിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നില്ല. യൊരോബെയാമിന്റെ പാപങ്ങളിൽനിന്ന്—അയാൾ ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നുതന്നെ—അയാൾ വിട്ടുമാറിയതുമില്ല.
2KI 10:32 അക്കാലത്ത് യഹോവ ഇസ്രായേലിനെ, എണ്ണത്തിൽ കുറച്ചുകളയാൻ തുടങ്ങി. ഹസായേൽ ഇസ്രായേലിന്റെ ചില പ്രദേശങ്ങൾ കീഴ്പ്പെടുത്തി,
2KI 10:33 യോർദാനു കിഴക്ക് ഗാദിന്റെയും രൂബേന്റെയും മനശ്ശെയുടെയും പ്രദേശങ്ങൾ ആയ ഗിലെയാദ് ദേശംമുഴുവനും അർന്നോൻ മലയിടുക്കിനടുത്തുള്ള അരോയേർമുതൽ ഗിലെയാദും ബാശാനുംവരെയുള്ള ദേശവും ഹസായേൽ കീഴ്പ്പെടുത്തി.
2KI 10:34 യേഹുവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത സകലപ്രവൃത്തികളും അദ്ദേഹത്തിന്റെ സകലനേട്ടങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 10:35 യേഹു നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ശമര്യയിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യഹോവാഹാസ് അദ്ദേഹത്തിനുശേഷം രാജാവായി.
2KI 10:36 യേഹു ശമര്യയിൽ ഇസ്രായേലിന്മേൽ വാണകാലം ഇരുപത്തിയെട്ടു വർഷമായിരുന്നു.
2KI 11:1 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ അവർ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി.
2KI 11:2 എന്നാൽ യെഹോരാംരാജാവിന്റെ മകളും അഹസ്യാവിന്റെ സഹോദരിയുമായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ അവനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കണ്ടെത്താൻ കഴിഞ്ഞില്ല; ആ ശിശു കൊല്ലപ്പെട്ടുമില്ല.
2KI 11:3 ആ കുഞ്ഞ് അതിന്റെ ധാത്രിയോടൊപ്പം യഹോവയുടെ ആലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
2KI 11:4 ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ആളയച്ച് ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും തന്റെ അടുത്ത് യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തി. അദ്ദേഹം അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. യഹോവയുടെ ആലയത്തിൽവെച്ച് അവരെക്കൊണ്ടു ശപഥംചെയ്യിച്ചു. പിന്നെ അദ്ദേഹം രാജാവിന്റെ മകനെ അവർക്കു കാണിച്ചുകൊടുത്തു.
2KI 11:5 അദ്ദേഹം അവർക്ക് ഇപ്രകാരം കൽപ്പനകൊടുത്തു: “നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന നിങ്ങളിൽ മൂന്നിലൊരുഭാഗം രാജകൊട്ടാരത്തിലും
2KI 11:6 മൂന്നിലൊരുഭാഗം സൂർകവാടത്തിലും മൂന്നിലൊരുഭാഗം കൊട്ടാരം കാവൽക്കാരുടെ പിൻപുറത്തുള്ള കവാടത്തിലുമായി കാവൽനിൽക്കണം. ഈ മൂന്നുകൂട്ടരും ആലയത്തിനു കാവൽനിൽക്കേണ്ടവരാണ്.
2KI 11:7 ശബ്ബത്തുനാളിൽ ഒഴിവുള്ള മറ്റേ രണ്ടുകൂട്ടർ യഹോവയുടെ ആലയത്തിൽ രാജാവിനു കാവൽനിൽക്കണം.
2KI 11:8 അങ്ങനെ നിങ്ങൾ രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. ഓരോരുത്തനും അവനവന്റെ ആയുധവും ഏന്തിയിരിക്കണം. നിങ്ങളുടെ അണിയെ സമീപിക്കുന്ന ഏതൊരുവനെയും കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
2KI 11:9 പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ശതാധിപന്മാർ ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളുമായി യെഹോയാദാപുരോഹിതന്റെ അടുത്തെത്തി.
2KI 11:10 ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും പരിചകളും യഹോവയുടെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് സൈന്യാധിപന്മാരുടെ കൈവശം കൊടുത്തു.
2KI 11:11 കൊട്ടാരം കാവൽക്കാർ, ഓരോരുത്തനും കൈയിൽ അവനവന്റെ ആയുധവുമായി, ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരന്നു.
2KI 11:12 യെഹോയാദാ രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് യെഹോയാദാ അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട് കൈയടിച്ച്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
2KI 11:13 കൊട്ടാരം കാവൽക്കാരും ജനങ്ങളും ഉയർത്തിയ ആരവം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ ജനങ്ങളുടെ അടുത്തേക്കുവന്നു.
2KI 11:14 അവൾ നോക്കി. ആചാരമനുസരിച്ച് അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്നു വിളിച്ചുപറഞ്ഞു.
2KI 11:15 സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരോട് യെഹോയാദാപുരോഹിതൻ: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്” എന്ന് ആജ്ഞാപിച്ചു.
2KI 11:16 അതിനാൽ കുതിരകൾ കൊട്ടാരവളപ്പിലേക്കു കടക്കുന്ന വാതിൽക്കൽ അവൾ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
2KI 11:17 തങ്ങൾ യഹോവയുടെ ജനമായിരിക്കുമെന്ന് യഹോവയുമായി ഒരു ഉടമ്പടി രാജാവിനെയും ജനങ്ങളെയുംകൊണ്ട് യെഹോയാദാ ചെയ്യിച്ചു. രാജാവും ജനങ്ങളുംതമ്മിലും ഇതുപോലെ ഒരു ഉടമ്പടി അദ്ദേഹം ചെയ്യിച്ചു.
2KI 11:18 ദേശത്തെ ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ ഉടച്ചു കഷണങ്ങളാക്കി. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു. അതിനുശേഷം യെഹോയാദാപുരോഹിതൻ യഹോവയുടെ ആലയത്തിൽ കാവൽക്കാരെ നിയോഗിച്ചു.
2KI 11:19 അദ്ദേഹം ശതാധിപന്മാരെയും രാജാവിന്റെ വിദേശികളായ അംഗരക്ഷകരെയും കൊട്ടാരം കാവൽക്കാരെയും ദേശത്തെ സകലജനത്തെയും തന്റെ അടുക്കൽ വിളിച്ചുകൂട്ടി. അവർ കൂട്ടമായിച്ചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്നിറക്കി കാവൽക്കാരുടെ കവാടംവഴിയായി കൊട്ടാരത്തിലേക്കു കൊണ്ടുപോയി. അതിനുശേഷം രാജാവ് സിംഹാസനത്തിൽ ഉപവിഷ്ടനായി.
2KI 11:20 ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ രാജകൊട്ടാരത്തിൽവെച്ചു വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.
2KI 11:21 യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി.
2KI 12:1 യേഹുവിന്റെ ഭരണത്തിന്റെ ഏഴാമാണ്ടിൽ യോവാശ് രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരിയായിരുന്നു.
2KI 12:2 പുരോഹിതനായ യെഹോയാദാ അദ്ദേഹത്തിനു മാർഗനിർദേശം നൽകിയിരുന്ന കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2KI 12:3 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
2KI 12:4 യോവാശ് പുരോഹിതന്മാരോടു കൽപ്പിച്ചു: “യഹോവയുടെ ആലയത്തിലേക്ക് വിശുദ്ധ കാഴ്ചയായി വന്നിട്ടുള്ള പണവും ജനസംഖ്യയെടുത്തപ്പോൾ പിരിച്ച പണവും വ്യക്തിപരമായ നേർച്ചകൾമൂലം ലഭിക്കുന്ന പണവും ജനങ്ങൾ സ്വമേധയാ ദൈവാലയത്തിലേക്ക് ദാനമായി കൊടുത്ത പണവും എല്ലാം സംഭരിക്കുക!
2KI 12:5 ഭണ്ഡാരം സൂക്ഷിപ്പുകാരിൽ ഏതെങ്കിലും ഒരാളിൽനിന്ന് ഓരോ പുരോഹിതനും തുക വാങ്ങിയിട്ട് ദൈവാലയത്തിന് കേടുപാടുകൾ കാണുന്നയിടങ്ങളിലെല്ലാം വേണ്ട അറ്റകുറ്റപ്പണികൾ ചെയ്യിക്കട്ടെ!”
2KI 12:6 എന്നാൽ യോവാശുരാജാവിന്റെ ഭരണത്തിന്റെ ഇരുപത്തിമൂന്നാം ആണ്ടുവരെയും പുരോഹിതന്മാർ ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്തിരുന്നില്ല.
2KI 12:7 അതിനാൽ യോവാശ് രാജാവ് യെഹോയാദാ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ചുവരുത്തിയിട്ട് അവരോടു ചോദിച്ചു: “ദൈവാലയത്തിനു പറ്റിയിരിക്കുന്ന കേടുപാടുകൾ നിങ്ങൾ തീർക്കാത്തതെന്ത്? നിങ്ങളുടെ ഭണ്ഡാരംസൂക്ഷിപ്പുകാരിൽനിന്ന് ഇനിയും നിങ്ങൾ പണം പറ്റേണ്ട; അത് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി കൊടുക്കുക!”
2KI 12:8 ജനങ്ങളിൽനിന്ന് ഇനിയും പണംപിരിക്കുന്നതല്ലെന്നും തങ്ങൾ നേരിട്ട് ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതല്ലെന്നും പുരോഹിതന്മാർ സമ്മതിച്ചു.
2KI 12:9 യെഹോയാദാപുരോഹിതൻ ഒരു പെട്ടിയെടുത്ത് അതിന്റെ മേൽമൂടിയിൽ ഒരു ദ്വാരം ഉണ്ടാക്കിച്ചു. ദൈവാലയത്തിലേക്കു കടന്നുവരുന്നവരുടെ വലത്തുവശത്തായി യാഗപീഠത്തിനരികെ അതു സ്ഥാപിച്ചു. വാതിൽകാവൽക്കാരായ പുരോഹിതന്മാർ യഹോവയുടെ ആലയത്തിലേക്കുവന്ന പണമെല്ലാം ആ പെട്ടിയിൽ നിക്ഷേപിച്ചു.
2KI 12:10 പെട്ടിയിൽ ധാരാളം പണമായി എന്നു കണ്ടപ്പോഴൊക്കെ രാജാവിന്റെ ലേഖകനും മഹാപുരോഹിതനും കൂടിവന്ന് യഹോവയുടെ ആലയത്തിലേക്കുവന്ന പണം എണ്ണിത്തിട്ടപ്പെടുത്തി സഞ്ചികളിലാക്കുമായിരുന്നു.
2KI 12:11 തുക തിട്ടപ്പെടുത്തിക്കഴിയുമ്പോൾ അവർ അത് ദൈവാലയത്തിന്റെ പണികൾക്ക് മേൽനോട്ടം വഹിക്കാൻ നിയമിക്കപ്പെട്ടിരുന്ന ആളുകളെ ഏൽപ്പിച്ചിരുന്നു. ആ പണംകൊണ്ട് അവർ യഹോവയുടെ ആലയത്തിന്റെ പണികൾ ചെയ്തിരുന്ന തൊഴിലാളികൾക്കു കൂലി കൊടുത്തിരുന്നു—ആശാരിമാർക്കും ശില്പികൾക്കും
2KI 12:12 കൽപ്പണിക്കാർക്കും കല്ലുവെട്ടുകാർക്കും യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടിവന്ന തടി, ചെത്തിയകല്ല് എന്നിവ വാങ്ങുന്നതിനും ദൈവാലയത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടി വന്ന മറ്റു ചെലവുകൾ വഹിക്കുന്നതിനും അവർ ആ പണം ഉപയോഗിച്ചു.
2KI 12:13 യഹോവയുടെ ആലയത്തിൽ ലഭിച്ചിരുന്ന ആ പണം വെള്ളിത്തളികകളോ തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളോ കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളോ കാഹളങ്ങളോ ആലയത്തിലെ ഉപയോഗത്തിനുള്ള സ്വർണമോ വെള്ളിയോകൊണ്ടു നിർമിച്ച മറ്റേതെങ്കിലും ഉപകരണങ്ങളോ വാങ്ങിക്കുന്നതിന് ഉപയോഗിച്ചതേയില്ല;
2KI 12:14 യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കുവേണ്ടി പ്രയത്നിച്ചിരുന്ന തൊഴിലാളികൾക്കു കൊടുക്കാൻമാത്രമേ അത് ഉപയോഗിച്ചുള്ളു.
2KI 12:15 തൊഴിലാളികൾക്കു കൊടുക്കുന്നതിനായി പണം ഏറ്റുവാങ്ങിയിരുന്ന ആളുകൾ പരിപൂർണമായ സത്യസന്ധത പുലർത്തിയിരുന്നതിനാൽ അവരിൽനിന്ന് വരവുചെലവു കണക്കുകൾതന്നെ ആവശ്യമായിരുന്നില്ല.
2KI 12:16 അകൃത്യയാഗത്തിന്റെ പണവും പാപശുദ്ധീകരണയാഗത്തിന്റെ പണവും യഹോവയുടെ ആലയത്തിലേക്ക് എടുത്തിരുന്നില്ല; അവ പുരോഹിതന്മാർക്കുള്ളതായിരുന്നു.
2KI 12:17 ആ കാലത്ത് അരാംരാജാവായ ഹസായേൽ വന്ന് ഗത്ത് ആക്രമിക്കുകയും അതിനെ കൈവശപ്പെടുത്തുകയും ചെയ്തു. പിന്നെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിനായി തിരിഞ്ഞു.
2KI 12:18 എന്നാൽ യെഹൂദാരാജാവായ യോവാശ് തന്റെ പിതാക്കന്മാരും യെഹൂദാരാജാക്കന്മാരുമായ യെഹോശാഫാത്തും യെഹോരാമും അഹസ്യാവും അർപ്പിച്ചിരുന്നതും താൻ സ്വയം കാഴ്ചയായി അർപ്പിച്ചിരുന്നതുമായ വിശുദ്ധവസ്തുക്കളും യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന മുഴുവൻ സ്വർണവും എടുത്ത് അരാംരാജാവായ ഹസായേലിനു കൊടുത്തയച്ചു. അങ്ങനെ അദ്ദേഹം ജെറുശലേം ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു.
2KI 12:19 യോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, എന്നിവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 12:20 അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അവർ സില്ലായിലേക്കുപോകുന്ന വഴിയിലുള്ള ബേത്-മില്ലോയിൽ പതിയിരുന്നു. അവിടെവെച്ച് അവർ യോവാശിനെ ചതിച്ചുകൊന്നു.
2KI 12:21 അദ്ദേഹത്തെ വധിച്ച ഉദ്യോഗസ്ഥന്മാർ ശിമെയാത്തിന്റെ മകനായ യോസാബാദും ശോമേരിന്റെ മകനായ യെഹോസാബാദും ആയിരുന്നു. അങ്ങനെ യോവാശ് മരിച്ചു; അദ്ദേഹത്തിന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ അനന്തരാവകാശിയായി മകൻ അമസ്യാവ് രാജാവായി.
2KI 13:1 യെഹൂദാരാജാവായ അഹസ്യാവിന്റെ മകൻ യോവാശിന്റെ ഇരുപത്തിമൂന്നാമാണ്ടിൽ യേഹുവിന്റെ മകനായ യഹോവാഹാസ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി.
2KI 13:2 നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളെ അദ്ദേഹം പിൻതുടർന്ന് യഹോവയുടെ കൺമുൻപിൽ തിന്മ പ്രവർത്തിച്ചു. ആ പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
2KI 13:3 അതിനാൽ യഹോവയുടെ കോപം ഇസ്രായേലിന്റെനേരേ ജ്വലിച്ചു. യഹോവ അവരെ അരാംരാജാവായ ഹസായേലിന്റെയും അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദിന്റെയും കൈകളിൽ പലപ്രാവശ്യം ഏൽപ്പിച്ചുകൊടുത്തു.
2KI 13:4 അപ്പോൾ യഹോവാഹാസ് യഹോവയുടെ കാരുണ്യത്തിനുവേണ്ടി അപേക്ഷിച്ചു; അരാംരാജാവ് എത്ര കഠിനമായി ഇസ്രായേലിനെ ഞെരുക്കിയിരുന്നു എന്നു കണ്ടതിനാൽ യഹോവ അദ്ദേഹത്തിന്റെ അപേക്ഷ കേട്ടു.
2KI 13:5 യഹോവ അവർക്കൊരു വിമോചകനെ നൽകി. അങ്ങനെ അവർ അരാമ്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയും പഴയതുപോലെ തങ്ങളുടെ സ്വന്തം ഭവനങ്ങളിൽ പാർക്കുകയും ചെയ്തു.
2KI 13:6 എന്നാൽ യൊരോബെയാംഗൃഹം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അവർ വിട്ടുമാറിയില്ല. അവർ ആ പാപങ്ങളിൽത്തന്നെ തുടർന്നു. ശമര്യയിലെങ്ങും അശേരാപ്രതിഷ്ഠകൾക്കു നീക്കം വന്നില്ല.
2KI 13:7 യഹോവാഹാസിന്റെ സൈന്യത്തിൽ അൻപതു കുതിരച്ചേവകരും പത്തു രഥങ്ങളും പതിനായിരം കാലാളുകളുമല്ലാതെ മറ്റൊന്നും അവശേഷിച്ചില്ല; കാരണം അരാംരാജാവ് അവരെ നശിപ്പിച്ച് മെതിക്കളത്തിലെ പൊടിപോലെയാക്കിത്തീർത്തിരുന്നു.
2KI 13:8 യഹോവാഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളും അദ്ദേഹത്തിന്റെ നേട്ടങ്ങളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 13:9 യഹോവാഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ശമര്യയിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യഹോവാശ് തുടർന്നു രാജാവായി.
2KI 13:10 യെഹൂദാരാജാവായ യോവാശിന്റെ മുപ്പത്തിയേഴാമാണ്ടിൽ യഹോവാഹാസിന്റെ മകനായ യഹോവാശ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം പതിനൊന്നുവർഷം ഭരണംനടത്തി.
2KI 13:11 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്നൊന്നും അദ്ദേഹം വിട്ടുമാറാതെ അവയിൽത്തന്നെ തുടർന്നു.
2KI 13:12 യഹോവാശിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവൃത്തികളും യെഹൂദാരാജാവായ അമസ്യാവിനോടു യുദ്ധം ചെയ്തതുൾപ്പെടെ അദ്ദേഹത്തിന്റെ നേട്ടങ്ങളും എല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 13:13 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; യൊരോബെയാം അനന്തരാവകാശിയായി സിംഹാസനാരൂഢനായി. യഹോവാശ് ഇസ്രായേൽരാജാക്കന്മാരോടൊപ്പം ശമര്യയിൽ സംസ്കരിക്കപ്പെട്ടു.
2KI 13:14 അക്കാലത്ത് എലീശായ്ക്ക് മാരകരോഗം ബാധിച്ചു. ഇസ്രായേൽരാജാവായ യഹോവാശ് അദ്ദേഹത്തെ കാണുന്നതിനു വന്നു; അദ്ദേഹം എലീശായുടെ മുൻപിൽ വിലപിച്ചു. “എന്റെ പിതാവേ! എന്റെ പിതാവേ! ഇസ്രായേലിന്റെ തേരും തേരാളികളുമേ!” എന്നു പറഞ്ഞ് അദ്ദേഹം കരഞ്ഞു.
2KI 13:15 “അമ്പും വില്ലും എടുക്കുക,” എന്ന് എലീശാ കൽപ്പിച്ചു. അദ്ദേഹം അപ്രകാരംചെയ്തു.
2KI 13:16 “നിന്റെ കൈകളിൽ വില്ലെടുക്കുക,” എന്ന് അദ്ദേഹം വീണ്ടും ഇസ്രായേൽരാജാവിനോടു കൽപ്പിച്ചു. അദ്ദേഹം അതെടുത്തപ്പോൾ എലീശാ തന്റെ കൈ രാജാവിന്റെ കൈമേൽ വെച്ചു.
2KI 13:17 “കിഴക്കുവശത്തെ ജനാല തുറക്കുക,” എന്ന് എലീശാ കൽപ്പിച്ചു. രാജാവ് അതു തുറന്നു. “എയ്യുക,” എന്ന് അദ്ദേഹം കൽപ്പിച്ചു; രാജാവ് എയ്തു. “യഹോവയുടെ ജയാസ്ത്രം! യഹോവയുടെ ജയാസ്ത്രം അരാമിന്മേൽ!” എന്ന് എലീശാ ഉദ്ഘോഷിച്ചു. അദ്ദേഹം തുടർന്നു: “അഫേക്കിൽവെച്ച് അങ്ങ് അരാമ്യരെ പൂർണമായും നശിപ്പിക്കും.
2KI 13:18 “അമ്പുകൾ എടുക്കുക,” എന്നു വീണ്ടും എലീശാ കൽപ്പിച്ചു. ഇസ്രായേൽരാജാവ് അവയെടുത്തു. “നിലത്തടിക്കുക,” എന്ന് എലീശാ പറഞ്ഞു. അദ്ദേഹം മൂന്നുപ്രാവശ്യം അടിച്ചശേഷം നിർത്തി.
2KI 13:19 അപ്പോൾ ദൈവപുരുഷൻ അദ്ദേഹത്തോടു കോപിച്ചിട്ട്: “നീ അഞ്ചോ ആറോ പ്രാവശ്യം നിലത്ത് അടിക്കണമായിരുന്നു. എങ്കിൽ നീ അരാമ്യരെ തോൽപ്പിച്ച് നിശ്ശേഷം നശിപ്പിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ നീ മൂന്നുപ്രാവശ്യംമാത്രമേ അവരെ തോൽപ്പിക്കൂ” എന്നു പറഞ്ഞു.
2KI 13:20 എലീശാ മരിച്ച് അടക്കപ്പെട്ടു. മോവാബ്യരുടെ കവർച്ചപ്പട വർഷംതോറും വസന്തകാലത്ത് ദേശത്തു വരിക പതിവായിരുന്നു.
2KI 13:21 ഒരിക്കൽ ഏതാനും ഇസ്രായേല്യർ ഒരു മനുഷ്യനെ അടക്കംചെയ്യുമ്പോൾ പെട്ടെന്ന് അവർ ഒരു കവർച്ചക്കൂട്ടത്തെ കണ്ടു; അവർ ആ മനുഷ്യന്റെ ജഡം എലീശയുടെ ശവക്കുഴിയിൽ ഇട്ടു. ആ മൃതശരീരം എലീശയുടെ അസ്ഥികളെ സ്പർശിച്ചപ്പോൾത്തന്നെ ആ മനുഷ്യൻ പുനർജീവിച്ചു; അയാൾ സ്വന്തം കാലിൽ എഴുന്നേറ്റുനിന്നു.
2KI 13:22 യഹോവാഹാസിന്റെ ഭരണകാലത്തെല്ലാം അരാംരാജാവായ ഹസായേൽ ഇസ്രായേലിനെ കഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു.
2KI 13:23 എന്നാൽ താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും ചെയ്ത ഉടമ്പടിമൂലം യഹോവയ്ക്ക് അവരുടെനേരേ കരുണയും മനസ്സലിവും തോന്നി അവരെ കടാക്ഷിച്ചു. ഇന്നുവരെയും അവരെ നശിപ്പിക്കുന്നതിനോ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളയുന്നതിനോ യഹോവയ്ക്കു മനസ്സായില്ല.
2KI 13:24 അരാംരാജാവായ ഹസായേൽ മരിച്ചു. അദ്ദേഹത്തിന്റെ മകനായ ബെൻ-ഹദദ് അദ്ദേഹത്തിനുപകരം രാജാവായി.
2KI 13:25 അപ്പോൾ യഹോവാഹാസിന്റെ മകനായ യഹോവാശ്, ഹസായേലിന്റെ മകനായ ബെൻ-ഹദദ് തന്റെ പിതാവിനോടു യുദ്ധംചെയ്തു പിടിച്ചെടുത്ത ചെറുപട്ടണങ്ങൾ തിരികെ പിടിച്ചെടുത്തു. യഹോവാശ് മൂന്നുപ്രാവശ്യം അദ്ദേഹത്തെ തോൽപ്പിച്ചു; അങ്ങനെ ഇസ്രായേലിന്റെ പട്ടണങ്ങൾ വീണ്ടെടുത്തു.
2KI 14:1 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവ് ഭരണം തുടങ്ങി.
2KI 14:2 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു.
2KI 14:3 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ ആയിരുന്നില്ലതാനും. എല്ലാക്കാര്യത്തിലും അദ്ദേഹം തന്റെ പിതാവായ യോവാശിനെ മാതൃകയാക്കിയിരുന്നു.
2KI 14:4 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
2KI 14:5 രാജ്യം തന്റെ അധീനതയിൽ സുസ്ഥിരമായപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി.
2KI 14:6 എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് ചതിയന്മാരായ ആ ഘാതകരുടെ മക്കളെ കൊന്നില്ല.
2KI 14:7 ഉപ്പുതാഴ്വരയിൽവെച്ച് പതിനായിരം ഏദോമ്യരെ തോൽപ്പിക്കുകയും യുദ്ധത്തിൽ സേലാ പിടിച്ചടക്കുകയും ചെയ്തത് ഈ അമസ്യാവുതന്നെ. അദ്ദേഹം സേലായ്ക്ക് യൊക്തെയേൽ എന്നു പേരുവിളിച്ചു; അത് ഇന്നുവരെയും അപ്രകാരംതന്നെ അറിയപ്പെടുന്നു.
2KI 14:8 അതിനുശേഷം അമസ്യാവ് ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് വെല്ലുവിളിച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
2KI 14:9 എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു.
2KI 14:10 ഏദോമിനെ തോൽപ്പിച്ചതുമൂലം താങ്കൾ ഇപ്പോൾ നിഗളിച്ചിരിക്കുന്നു. താങ്കൾ നേടിയ വിജയം കൊള്ളാം. അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
2KI 14:11 എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി.
2KI 14:12 ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.
2KI 14:13 ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച് യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് ജെറുശലേമിലേക്കുചെന്ന് ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ ഏകദേശം നാനൂറുമുഴം നീളത്തിൽ ഇടിച്ചുനിരത്തി.
2KI 14:14 യഹോവയുടെ ആലയത്തിലും രാജഭണ്ഡാരത്തിലും ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും എടുത്ത് ജാമ്യത്തടവുകാരെയും പിടിച്ച് അദ്ദേഹം ശമര്യയിലേക്കു മടങ്ങി.
2KI 14:15 യഹോവാശിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, യെഹൂദാരാജാവായ അമസ്യാവിനോട് അയാൾ ചെയ്ത യുദ്ധം ഉൾപ്പെടെയുള്ള അയാളുടെ നേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 14:16 യഹോവാശ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ശമര്യയിൽ ഇസ്രായേൽരാജാക്കന്മാരുടെ ശ്മശാനത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ യൊരോബെയാം അദ്ദേഹത്തിനുപകരം രാജാവായി.
2KI 14:17 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു.
2KI 14:18 അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 14:19 അമസ്യാവിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു; അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു.
2KI 14:20 അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് ജെറുശലേമിൽ ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
2KI 14:21 പിന്നെ യെഹൂദ്യയിലെ സകലജനങ്ങളും ചേർന്ന് അസര്യാവിനെ കൊണ്ടുവന്നു. അന്ന് അസര്യാവിനു പതിനാറുവയസ്സായിരുന്നു. ജനം അദ്ദേഹത്തെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവാക്കി.
2KI 14:22 അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയോടു വീണ്ടും ചേർത്തതും ഇദ്ദേഹമാണ്.
2KI 14:23 യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവിന്റെ പതിനഞ്ചാംവർഷം ഇസ്രായേൽരാജാവായ യഹോവാശിന്റെ മകൻ യൊരോബെയാം ശമര്യയിൽ രാജാവായി. അദ്ദേഹം നാൽപ്പത്തിയൊന്നുവർഷം ഭരണംനടത്തി.
2KI 14:24 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു; നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
2KI 14:25 ഗത്ത്-ഹേഫെർകാരനായ അമിത്ഥായുടെ മകനായ യോനാപ്രവാചകൻ എന്ന തന്റെ ദാസൻമുഖേന ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം ലെബോ-ഹമാത്തുമുതൽ ഉപ്പുകടൽ വരെയുള്ള ഇസ്രായേലിന്റെ അതിർത്തി പുനഃസ്ഥാപിച്ചത് ഇദ്ദേഹമായിരുന്നു.
2KI 14:26 അടിമയോ സ്വതന്ത്രനോ എന്ന വ്യത്യാസംകൂടാതെ ഇസ്രായേൽമുഴുവൻ കഷ്ടത സഹിക്കുന്നെന്നും അവരെ സഹായിക്കാൻ ആരുമില്ലെന്നും യഹോവ കണ്ടിട്ട്
2KI 14:27 ഇസ്രായേലിന്റെ നാമം ആകാശത്തിൻകീഴേ നിന്ന് തുടച്ചുമാറ്റുമെന്നു കൽപ്പിക്കാതെ യോവാശിന്റെ മകനായ യൊരോബെയാംമുഖേന യഹോവ അവരെ രക്ഷിച്ചു.
2KI 14:28 യൊരോബെയാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, യെഹൂദയുടെ അധീനതയിലായിരുന്ന ദമസ്കോസും ഹമാത്തും അദ്ദേഹം ഇസ്രായേലിനുവേണ്ടി വീണ്ടെടുത്തതുൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സൈനികനേട്ടങ്ങൾ, ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 14:29 യൊരോബെയാം ഇസ്രായേൽരാജാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ സെഖര്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
2KI 15:1 ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ ഇരുപത്തിയേഴാമാണ്ടിൽ യെഹൂദാരാജാവായ അമസ്യാവിന്റെ മകൻ അസര്യാവ് രാജാവായി.
2KI 15:2 രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു.
2KI 15:3 തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു.
2KI 15:4 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു.
2KI 15:5 എന്നാൽ യഹോവ ഈ രാജാവിനെ മരണപര്യന്തം കുഷ്ഠരോഗത്താൽ പീഡിപ്പിച്ചു. അദ്ദേഹം മറ്റുള്ളവരിൽനിന്നകന്ന് തനിയേ ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. രാജകുമാരനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
2KI 15:6 അസര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 15:7 അസര്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ പിതാക്കന്മാരുടെ കല്ലറകൾക്കരികെ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.
2KI 15:8 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയെട്ടാമാണ്ടിൽ ഇസ്രായേൽരാജാവായ യൊരോബെയാമിന്റെ മകനായ സെഖര്യാവ് ശമര്യയിൽ ഇസ്രായേൽരാജാവായി. അദ്ദേഹം ആറുമാസം വാണു.
2KI 15:9 അദ്ദേഹം തന്റെ പിതാക്കന്മാർ ചെയ്തിരുന്നതുപോലെ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
2KI 15:10 യാബേശിന്റെ മകനായ ശല്ലൂം സെഖര്യാവിന് എതിരായി ഗൂഢാലോചന നടത്തി. അയാൾ ജനങ്ങളുടെ മുൻപിൽവെച്ച് സെഖര്യാവിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അതിനുശേഷം ശല്ലൂം അദ്ദേഹത്തിനു പിന്നാലെ രാജാവായി.
2KI 15:11 സെഖര്യാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2KI 15:12 “നിന്റെ സന്തതികൾ നാലാംതലമുറവരെ ഇസ്രായേലിന്റെ രാജസിംഹാസനത്തിൽ വാഴും,” എന്ന് യഹോവ യേഹുവിനോട് അരുളിച്ചെയ്ത വാക്കുകൾ അങ്ങനെ നിറവേറി.
2KI 15:13 യെഹൂദാരാജാവായ ഉസ്സീയാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ യാബേശിന്റെ മകനായ ശല്ലൂം ഇസ്രായേൽരാജാവായി. അദ്ദേഹം ശമര്യയിൽ ഒരുമാസം വാണു.
2KI 15:14 പിന്നെ ഗാദിയുടെ മകനായ മെനഹേം തിർസയിൽനിന്നും ശമര്യയിലേക്കു വന്നു. അയാൾ യാബേശിന്റെ മകനായ ശല്ലൂമിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി അയാൾക്കുശേഷം രാജാവായി.
2KI 15:15 ശല്ലൂമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം നടത്തിയ ഗൂഢാലോചനയും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2KI 15:16 അക്കാലത്ത് മെനഹേം തിർസയിൽനിന്നു പുറപ്പെട്ട് തിപ്സഹിനെയും ആ നഗരത്തിലുള്ള സകലരെയും അതിന്റെ പ്രാന്തപ്രദേശങ്ങളെയും ആക്രമിച്ചു. ആ നഗരവാസികൾ അദ്ദേഹത്തിനുവേണ്ടി നഗരകവാടം തുറന്നു കൊടുക്കാതിരുന്നതിനാൽ അദ്ദേഹം തിപ്സഹുനഗരത്തെ കൊള്ളചെയ്തു നശിപ്പിക്കുകയും അതിലെ ഗർഭിണികളെ കീറിക്കളയുകയും ചെയ്തു.
2KI 15:17 യെഹൂദാരാജാവായ അസര്യാവിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ ഗാദിയുടെ മകനായ മെനഹേം ഇസ്രായേലിനു രാജാവായി; അദ്ദേഹം ശമര്യയിൽ പത്തുവർഷം വാണു.
2KI 15:18 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മയായതു പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളിൽനിന്ന് അയാൾ തന്റെ ഭരണകാലത്ത് ഒരിക്കലും വിട്ടകന്നില്ല.
2KI 15:19 അശ്ശൂർരാജാവായ പൂൽ ദേശത്തെ ആക്രമിച്ചു. അദ്ദേഹത്തിന്റെ സഹായം നേടുന്നതിനും തന്റെ രാജാധികാരം ഉറപ്പിക്കുന്നതിനുമായി മെനഹേം അദ്ദേഹത്തിന് ആയിരംതാലന്തു വെള്ളി സമ്മാനമായിക്കൊടുത്തു.
2KI 15:20 ഈ വെള്ളി മെനഹേം ഇസ്രായേലിൽനിന്നു നിർബന്ധപൂർവം പിരിച്ചെടുത്തു. ഓരോ സമ്പന്നവ്യക്തിയും അശ്ശൂർരാജാവിനു കൊടുക്കുന്നതിന് അൻപതുശേക്കേൽ വെള്ളിവീതം കൊടുക്കണമായിരുന്നു. അങ്ങനെ അശ്ശൂർരാജാവ് ദേശത്തെ ആക്രമിച്ചുകൊണ്ട് അധികനാൾ തങ്ങാതെ പിൻവാങ്ങി.
2KI 15:21 മെനഹേമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 15:22 മെനഹേം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ പെക്കഹ്യാവ് അടുത്ത രാജാവായി സ്ഥാനമേറ്റു.
2KI 15:23 യെഹൂദാരാജാവായ അസര്യാവിന്റെ അൻപതാമാണ്ടിൽ മെനഹേമിന്റെ മകനായ പെക്കഹ്യാവ് ശമര്യയിൽ ഇസ്രായേലിനു രാജാവായി; അദ്ദേഹം രണ്ടുവർഷം വാണു.
2KI 15:24 പെക്കഹ്യാവ് യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം വിട്ടുമാറിയില്ല.
2KI 15:25 അദ്ദേഹത്തിന്റെ പ്രധാനഉദ്യോഗസ്ഥന്മാരിൽ ഒരുവനും രെമല്യാവിന്റെ മകനുമായ പേക്കഹ് അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം അൻപതു ഗിലെയാദ്യരെ തന്നോടൊപ്പംചേർത്തു ശമര്യയിലെ രാജകൊട്ടാരത്തിന്റെ ഉൾമുറിയിൽവെച്ച് പേക്കഹ്യാവിനെയും അദ്ദേഹത്തോടൊപ്പം അർഗോബിനെയും അർയയെയും ചതിച്ചു കൊലപ്പെടുത്തി.
2KI 15:26 പെക്കഹ്യാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ സകലപ്രവൃത്തികളും ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2KI 15:27 യെഹൂദാരാജാവായ അസര്യാവിന്റെ അൻപത്തിരണ്ടാമാണ്ടിൽ രെമല്യാവിന്റെ മകനായ പേക്കഹ് ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഇരുപതുവർഷം വാണു.
2KI 15:28 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. നെബാത്തിന്റെ മകനായ യൊരോബെയാം ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ച പാപങ്ങളിൽനിന്ന് അദ്ദേഹം പിന്തിരിഞ്ഞില്ല.
2KI 15:29 ഇസ്രായേൽരാജാവായ പേക്കഹിന്റെകാലത്ത് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ വന്ന് ഈയോനും ആബേൽ-ബേത്ത്-മാക്കായും യാനോഹും കേദേശും ഹാസോരും ഗിലെയാദും ഗലീലായും നഫ്താലിദേശം മുഴുവനും കൈവശപ്പെടുത്തി. അദ്ദേഹം അവിടങ്ങളിലെ നിവാസികളെ അശ്ശൂരിലേക്കു കടത്തിക്കൊണ്ടുപോയി.
2KI 15:30 പിന്നെ ഏലാവിന്റെ മകനായ ഹോശേയ, രെമല്യാവിന്റെ മകനായ പേക്കഹിനെതിരേ ഗൂഢാലോചന നടത്തി. അദ്ദേഹം പേക്കഹിനെ ആക്രമിച്ച് ചതിവിൽ കൊലപ്പെടുത്തി. അങ്ങനെ ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ ഇരുപതാമാണ്ടിൽ ഹോശേയ പേക്കഹിന്റെ അനന്തരാവകാശി എന്നനിലയിൽ രാജാവായി.
2KI 15:31 പേക്കഹിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അയാൾ ചെയ്ത പ്രവൃത്തികൾ, ഇവയെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 15:32 ഇസ്രായേൽരാജാവും രെമല്യാവിന്റെ മകനുമായ പേക്കഹിന്റെ രണ്ടാമാണ്ടിൽ യെഹൂദാരാജാവായ ഉസ്സീയാവിന്റെ മകനായ യോഥാം ഭരണം തുടങ്ങി.
2KI 15:33 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു.
2KI 15:34 തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2KI 15:35 എന്നിരുന്നാലും ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനങ്ങൾ അവിടെ ബലി അർപ്പിക്കുന്നതും ധൂപാർച്ചന നടത്തുന്നതും തുടർന്നുപോന്നു. യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു.
2KI 15:36 യോഥാമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 15:37 (ആ കാലത്ത് അരാംരാജാവായ രെസീനെയും രെമല്യാവിന്റെ മകനായ പേക്കഹിനെയും യഹോവ യെഹൂദയ്ക്കെതിരേ അയച്ചുതുടങ്ങി.)
2KI 15:38 യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. തന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹവും അവരോടുകൂടി അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
2KI 16:1 രെമല്യാവിന്റെ മകനായ പേക്കഹിന്റെ പതിനേഴാമാണ്ടിൽ യെഹൂദാരാജാവായ യോഥാമിന്റെ മകൻ ആഹാസ് രാജാവായി.
2KI 16:2 രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല.
2KI 16:3 ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്നു. അദ്ദേഹം സ്വന്തം പുത്രനെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു.
2KI 16:4 അദ്ദേഹം ക്ഷേത്രങ്ങളിലും മലകളുടെ മുകളിലും സകലഇലതൂർന്ന മരങ്ങളുടെ കീഴിലും ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു.
2KI 16:5 അക്കാലത്ത് അരാംരാജാവായ രെസീനും രെമല്യാവിന്റെ മകനായ പേക്കഹ് എന്ന ഇസ്രായേൽരാജാവും ജെറുശലേമിനുനേരേ യുദ്ധത്തിനുവന്നു. അവർ ആഹാസിനെ ഉപരോധിച്ചു; പക്ഷേ, അദ്ദേഹത്തെ ആക്രമിച്ചു കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.
2KI 16:6 ആ സമയത്ത് അരാംരാജാവായ രെസീൻ യെഹൂദന്മാരെ തുരത്തിയോടിച്ചിട്ട് അരാമിനുവേണ്ടി ഏലാത്ത് തിരികെ പിടിച്ചെടുത്തു. അതിനുശേഷം ഏദോമ്യർ അവിടെവന്നു വാസമുറപ്പിച്ചു; ഇന്നുവരെയും അവർ അവിടെ പാർക്കുന്നു.
2KI 16:7 ആഹാസ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസറിന്റെ അടുക്കൽ സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “ഞാൻ അങ്ങയുടെ ദാസനും അങ്ങേക്കു കീഴ്പ്പെട്ടിരിക്കുന്നവനും ആണല്ലോ! അങ്ങ് വന്ന്, എന്നെ ആക്രമിക്കുന്ന അരാംരാജാവിന്റെയും ഇസ്രായേൽരാജാവിന്റെയും കൈയിൽനിന്ന് എന്നെ വിടുവിച്ചാലും!”
2KI 16:8 ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരങ്ങളിലും ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത് അശ്ശൂർരാജാവിനു സമ്മാനമായി കൊടുത്തയച്ചു.
2KI 16:9 അങ്ങനെ അശ്ശൂർരാജാവ് ആഹാസിന്റെ അഭ്യർഥന അംഗീകരിച്ചു. അദ്ദേഹം ദമസ്കോസ് ആക്രമിച്ചു കീഴടക്കി. അതിലെ നിവാസികളെ അദ്ദേഹം തടവുകാരാക്കി കീറിലേക്കു കൊണ്ടുപോകുകയും അവരുടെ രാജാവായ രെസീനെ വധിക്കുകയും ചെയ്തു.
2KI 16:10 പിന്നെ ആഹാസുരാജാവ് അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസരിനെ കാണുന്നതിനായി ദമസ്കോസിലേക്കു ചെന്നു. അദ്ദേഹം അവിടെ ഒരു ബലിപീഠം കണ്ടു. അതുപോലെ ഒന്നു പണിയിക്കുന്നതിന് അദ്ദേഹം ആ ബലിപീഠത്തിന്റെ ഒരു മാതൃകയും അതിന്റെ പണിയുടെ വിശദമായ രൂപരേഖയും ഊരിയാപുരോഹിതനു കൊടുത്തയച്ചു.
2KI 16:11 അങ്ങനെ ഊരിയാപുരോഹിതൻ, ആഹാസുരാജാവ് ദമസ്കോസിൽനിന്നു കൊടുത്തയച്ച മാതൃകയനുസരിച്ച് ഒരു യാഗപീഠം പണിതു; രാജാവു തിരിച്ചെത്തുന്നതിനു മുമ്പായിത്തന്നെ അതു പൂർത്തീകരിച്ചു.
2KI 16:12 രാജാവു ദമസ്കോസിൽനിന്നു തിരിച്ചെത്തി ആ യാഗപീഠം കണ്ടപ്പോൾ അതിന്റെ അടുത്തുചെന്ന് അതിന്മേൽ യാഗങ്ങൾ അർപ്പിച്ചു.
2KI 16:13 അയാൾ ആ യാഗപീഠത്തിന്മേൽ തന്റെ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിക്കുകയും പാനീയയാഗം പകരുകയും സമാധാനയാഗത്തിന്റെ രക്തം അതിന്മേൽ തളിക്കുകയും ചെയ്തു.
2KI 16:14 യഹോവയുടെ സന്നിധിയിൽ സ്ഥാപിച്ചിരുന്ന വെങ്കലയാഗപീഠം അയാൾ, താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിനും ആലയത്തിനും മധ്യേനിന്നു മാറ്റി; താൻ ഉണ്ടാക്കിയ പുതിയ യാഗപീഠത്തിന്റെ വടക്കുവശത്തായി സ്ഥാപിച്ചു.
2KI 16:15 അതിനുശേഷം ആഹാസുരാജാവ് പുരോഹിതനായ ഊരിയാവിന് ഈ ആജ്ഞകൾ കൊടുത്തു: “രാവിലത്തെ ഹോമയാഗവും വൈകുന്നേരത്തെ ധാന്യയാഗവും രാജാവിന്റെ ഹോമയാഗവും ധാന്യയാഗവും ദേശത്തെ സകലജനങ്ങളുടെയും ഹോമയാഗങ്ങളും അവരുടെ ധാന്യയാഗങ്ങളും അവരുടെ പാനീയയാഗങ്ങളും പുതിയ വലിയ യാഗപീഠത്തിന്മേൽ അർപ്പിക്കണം. ഹോമയാഗങ്ങളുടെയും മറ്റുയാഗങ്ങളുടെയും രക്തമെല്ലാം ഈ യാഗപീഠത്തിന്മേൽ തളിക്കണം. വെങ്കലയാഗപീഠം ഞാൻ അരുളപ്പാടു ചോദിക്കുന്നതിനായി ഉപയോഗിക്കുന്നതായിരിക്കും.”
2KI 16:16 ആഹാസുരാജാവു കൽപ്പിച്ചതുപോലെ ഊരിയാപുരോഹിതൻ ചെയ്തു.
2KI 16:17 ആഹാസുരാജാവ് ചലിപ്പിക്കാവുന്ന പീഠങ്ങളുടെ ചട്ടപ്പലക മുറിച്ചുകളഞ്ഞിട്ട് ക്ഷാളനപാത്രങ്ങൾ അവയുടെമേൽനിന്ന് മാറ്റിക്കളഞ്ഞു. അദ്ദേഹം അതു വെങ്കലംകൊണ്ടുള്ള കാളകൾ താങ്ങിക്കൊണ്ടിരുന്ന വലിയ വെങ്കല ജലസംഭരണി അവയുടെ പുറത്തുനിന്നു നീക്കി ഒരു കൽത്തറമേൽ സ്ഥാപിച്ചു.
2KI 16:18 യഹോവയുടെ ആലയത്തിൽ പണിതീർത്തിരുന്ന ശബ്ബത്തു‍പന്തൽ ആലയത്തിനുപുറത്ത് രാജാവിനു പ്രവേശിക്കുന്നതിനുള്ള വാതിലും അദ്ദേഹം അശ്ശൂർരാജാവിന്റെ ഇഷ്ടപ്രകാരം ആലയത്തിൽനിന്ന് എടുത്തുമാറ്റി.
2KI 16:19 ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത പ്രവൃത്തികളുമെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 16:20 ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹവും ദാവീദിന്റെ നഗരത്തിൽ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.
2KI 17:1 യെഹൂദാരാജാവായ ആഹാസിന്റെ പന്ത്രണ്ടാമാണ്ടിൽ ഏലയുടെ മകനായ ഹോശേയ ശമര്യയിൽ ഇസ്രായേലിനു രാജാവായി. അദ്ദേഹം ഒൻപതു വർഷം വാണു.
2KI 17:2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു; എന്നാൽ അത് അദ്ദേഹത്തിനു മുമ്പുണ്ടായിരുന്ന ഇസ്രായേൽരാജാക്കന്മാർ ചെയ്തതുപോലെ ആയിരുന്നില്ല.
2KI 17:3 അശ്ശൂർരാജാവായ ശല്മനേസർ ഹോശേയയെ ആക്രമിക്കുന്നതിനായി പുറപ്പെട്ടുവന്നു. ഹോശേയ ശല്മനേസറിനു കീഴ്പ്പെട്ടിരുന്ന് അദ്ദേഹത്തിനു കപ്പം കൊടുത്തുവന്നിരുന്നു.
2KI 17:4 എന്നാൽ ഹോശേയ ഈജിപ്റ്റിലെ രാജാവായ സോവിന്റെ അടുക്കൽ സന്ദേശവാഹകരെ അയയ്ക്കുകയും വർഷംതോറും അശ്ശൂർരാജാവിനു കൊടുത്തുകൊണ്ടിരുന്ന കപ്പം കൊടുക്കാതിരിക്കുകയും ചെയ്തതിനാൽ അദ്ദേഹം വഞ്ചകനെന്ന് അശ്ശൂർരാജാവ് കണ്ടെത്തി. അതിനാൽ ശല്മനേസർ അദ്ദേഹത്തെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി.
2KI 17:5 അശ്ശൂർരാജാവ് ഇസ്രായേൽദേശത്തെ മുഴുവൻ ആക്രമിച്ച് ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു. ആ ഉപരോധം മൂന്നുവർഷം നീണ്ടുനിന്നു.
2KI 17:6 ഹോശേയയുടെ ഭരണത്തിന്റെ ഒൻപതാംവർഷത്തിൽ അശ്ശൂർരാജാവ് ശമര്യയെ പിടിച്ചടക്കുകയും ഇസ്രായേല്യരെ തടവുകാരാക്കി അശ്ശൂരിലേക്കു കൊണ്ടുപോകുകയും ചെയ്തു. അദ്ദേഹം അവരെ ഹലഹിലും ഗോസാൻ നദീതീരത്ത് ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാർപ്പിച്ചു.
2KI 17:7 ഈ സംഭവങ്ങൾക്കെല്ലാം കാരണം ഇതായിരുന്നു: തങ്ങളെ ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഇസ്രായേൽ പാപംചെയ്തു. അവർ അന്യദേവന്മാരെ ആരാധിക്കുകയും
2KI 17:8 തങ്ങളുടെ മുൻപിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ ആചാരങ്ങളും ഇസ്രായേൽരാജാക്കന്മാർ നടപ്പാക്കിയ ആചാരങ്ങളും പിൻതുടർന്നു.
2KI 17:9 തങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ തെറ്റായ കാര്യങ്ങൾ ഇസ്രായേല്യർ രഹസ്യമായി ചെയ്തു; അവരുടെ പട്ടണങ്ങളിലെല്ലാം—കാവൽഗോപുരംമുതൽ കെട്ടുറപ്പുള്ള നഗരങ്ങൾവരെ—അവർ തങ്ങൾക്കായി ക്ഷേത്രങ്ങൾ ഉണ്ടാക്കി.
2KI 17:10 ഓരോ ഉയർന്ന കുന്നിൻമുകളിലും ഇലതൂർന്ന മരത്തിൻകീഴിലും അവർ ആചാരസ്തൂപങ്ങളും അശേരാപ്രതിഷ്ഠകളും സ്ഥാപിച്ചു.
2KI 17:11 അവരുടെമുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ രാഷ്ട്രങ്ങൾ ചെയ്തിരുന്നതുപോലെ അവർ ഓരോ ക്ഷേത്രത്തിലും ധൂപാർച്ചന നടത്തി. അവർ ദുഷ്ടത പ്രവർത്തിച്ച് യഹോവയുടെ കോപം ജ്വലിപ്പിച്ചു.
2KI 17:12 “നിങ്ങൾ അതു ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ വിഗ്രഹങ്ങളെ ആരാധിച്ചു.
2KI 17:13 “നിങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുക; എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞാൻ നിങ്ങൾക്കു നൽകിയതും അനുസരിക്കുന്നതിനായി നിങ്ങളുടെ പിതാക്കന്മാരോടു കൽപ്പിച്ചതുമായ എന്റെ സകലനിയമങ്ങളും അനുസരിച്ച് എന്റെ കൽപ്പനകളും വിധികളും പ്രമാണിക്കുക!” എന്ന് യഹോവ തന്റെ സകലപ്രവാചകന്മാരും ദർശകന്മാരും മുഖേന ഇസ്രായേലിനും യെഹൂദയ്ക്കും മുന്നറിയിപ്പു നൽകി.
2KI 17:14 എന്നാൽ അവർ ചെവിക്കൊണ്ടില്ല. തങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വസിക്കാതിരുന്ന പിതാക്കന്മാരെപ്പോലെ അവരും ദുശ്ശാഠ്യക്കാരായിരുന്നു.
2KI 17:15 യഹോവ അവരുടെ പിതാക്കന്മാർക്ക് നൽകിയ ഉത്തരവുകൾ നിരസിക്കുകയും ഉടമ്പടി ലംഘിക്കുകയും അവിടന്ന് അവർക്കു കൊടുത്ത മുന്നറിയിപ്പുകളും അവഗണിക്കുകയും ചെയ്തു. അവർ വിലകെട്ട മിഥ്യാമൂർത്തികളെ അനുഗമിച്ച് സ്വയം വിലകെട്ടവരായിത്തീർന്നു. “ചുറ്റുമുള്ള രാഷ്ട്രങ്ങൾ ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്,” എന്ന് യഹോവ കൽപ്പിച്ചിരുന്നെങ്കിലും അവർ ചുറ്റുമുള്ള രാഷ്ട്രങ്ങളെ അനുകരിച്ചു; യഹോവ വിലക്കിയിരുന്ന കാര്യങ്ങൾ അവർ ചെയ്തു.
2KI 17:16 അവർ തങ്ങളുടെ ദൈവമായ യഹോവയുടെ സകലകൽപ്പനകളും ഉപേക്ഷിച്ചുകളഞ്ഞു. അവർ തങ്ങൾക്കുവേണ്ടി വാർത്ത രണ്ടു കാളക്കിടാങ്ങളെയും ഒരു അശേരാപ്രതിഷ്ഠയെയും ആകാശത്തിലെ സകലസൈന്യത്തെയും നമസ്കരിക്കുകയും ബാലിനെ ആരാധിക്കുകയും ചെയ്തു.
2KI 17:17 അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ബലിയർപ്പിച്ചു; അവർ ദേവപ്രശ്നംവെക്കുകയും ശകുനംനോക്കുകയും ചെയ്തു; യഹോവയുടെ കൺമുമ്പിൽ തിന്മ പ്രവർത്തിക്കുന്നതിനായി അവർ തങ്ങളെത്തന്നെ വിറ്റുകളഞ്ഞു. അങ്ങനെ അവർ യഹോവയുടെ ക്രോധം ജ്വലിപ്പിച്ചു.
2KI 17:18 അതുകൊണ്ട് യഹോവ ഇസ്രായേലിനോടു കോപിച്ച് അവരെ തന്റെ സന്നിധിയിൽനിന്ന് നീക്കിക്കളഞ്ഞു; യെഹൂദാഗോത്രംമാത്രം അവശേഷിച്ചു.
2KI 17:19 യെഹൂദയും തങ്ങളുടെ ദൈവമായ യഹോവയുടെ കൽപ്പനകൾ പ്രമാണിച്ചില്ല. ഇസ്രായേൽ നടപ്പാക്കിയ ആചാരങ്ങൾ അവർ പിൻതുടർന്നു.
2KI 17:20 അതിനാൽ യഹോവ ഇസ്രായേൽവംശത്തെ മുഴുവൻ തള്ളിക്കളഞ്ഞു. അവിടന്ന് അവരെ തള്ളിക്കളയുന്നതുവരെയും അവരെ കൊള്ളചെയ്യുന്നവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു.
2KI 17:21 യഹോവ ഇസ്രായേലിനെ ദാവീദുഗൃഹത്തിൽനിന്ന് വേർപെടുത്തിയപ്പോൾ അവർ നെബാത്തിന്റെ മകനായ യൊരോബെയാമിനെ തങ്ങളുടെ രാജാവാക്കി. യൊരോബെയാം ഇസ്രായേലിനെ വശീകരിച്ച് യഹോവയെ അനുഗമിക്കുന്നതിൽനിന്ന് അവരെ അകറ്റിക്കളയുകയും അവരെക്കൊണ്ട് ഒരു മഹാപാപം ചെയ്യിക്കുകയും ചെയ്തു.
2KI 17:22 യൊരോബെയാമിന്റെ സകലപാപങ്ങളിൽനിന്നും വിട്ടുമാറാതെ ഇസ്രായേൽമക്കൾ അവയിൽത്തന്നെ ഉറച്ചുനിന്നു.
2KI 17:23 അതുകൊണ്ട് യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന അവർക്കു മുന്നറിയിപ്പു കൊടുത്തിരുന്നതുപോലെ, ഒടുവിൽ യഹോവ അവരെ തന്റെ സന്നിധിയിൽനിന്നു തള്ളിക്കളഞ്ഞു. അതിനാൽ ഇസ്രായേൽജനം അവരുടെ ജന്മദേശത്തുനിന്ന് അശ്ശൂരിലേക്കു പ്രവാസികളായി മടങ്ങേണ്ടിവന്നു. ഇന്നും ആവിധംതന്നെ അവർ കഴിയുന്നു.
2KI 17:24 അശ്ശൂർരാജാവ് ബാബേൽ, കൂഥാ, അവ്വ, ഹമാത്ത്, സെഫർവയീം എന്നിവിടങ്ങളിൽനിന്നും ജനങ്ങളെ കൊണ്ടുവന്ന് ഇസ്രായേൽമക്കൾക്കു പകരം ശമര്യയിലെ പട്ടണങ്ങളിൽ പാർപ്പിച്ചു. അവർ ശമര്യ കൈവശമാക്കി അതിലെ പട്ടണങ്ങളിൽ താമസിച്ചു.
2KI 17:25 അവർ അവിടെ അധിവസിച്ചിരുന്നപ്പോൾ യഹോവയെ ആരാധിച്ചിരുന്നില്ല; അതിനാൽ യഹോവ അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു. അവ ജനങ്ങളിൽ ചിലരെ കൊന്നുകളഞ്ഞു.
2KI 17:26 അവർ ഈ വിവരം അശ്ശൂർരാജാവിന് അറിവുകൊടുത്തു: “അങ്ങ് നാടുകടത്തി ശമര്യാപട്ടണങ്ങളിൽ കൊണ്ടുവന്നു പാർപ്പിച്ചിരിക്കുന്ന ജനങ്ങൾക്ക് ആ നാട്ടിലെ ദൈവത്തിന്റെ ആചാരവിധികൾ അറിഞ്ഞുകൂടാ. അതിനാൽ ആ ദൈവം അവരുടെ ഇടയിലേക്കു സിംഹങ്ങളെ അയച്ചു; അവ അവരെ കൊല്ലുന്നു.”
2KI 17:27 അപ്പോൾ അശ്ശൂർരാജാവ് ഈ കൽപ്പന പുറപ്പെടുവിച്ചു: “നിങ്ങൾ ശമര്യയിൽനിന്ന് തടവുകാരായി പിടിച്ചിട്ടുള്ള പുരോഹിതന്മാരിൽ ഒരാൾ അവിടെ പാർക്കുന്നതിനായി തിരിച്ചുപോകട്ടെ! ആ നാട്ടിലെ ദൈവത്തിന്റെ മാർഗം അയാൾ ജനങ്ങളെ പഠിപ്പിക്കട്ടെ!”
2KI 17:28 അങ്ങനെ ശമര്യയിൽനിന്ന് പ്രവാസത്തിലേക്കുപോയ പുരോഹിതന്മാരിൽ ഒരാൾ ബേഥേലിൽ പാർക്കുന്നതിനായി തിരിച്ചുവന്നു. യഹോവയെ ആരാധിക്കേണ്ടതെങ്ങനെയെന്ന് അദ്ദേഹം അവരെ പഠിപ്പിച്ചു.
2KI 17:29 എന്നിരുന്നാലും ഓരോ ദേശത്തുനിന്നുമുള്ള ഓരോ ജനവിഭാഗവും അവരവരുടെ ദേവന്മാരെ ഉണ്ടാക്കി ശമര്യയിൽ അവർ താമസമുറപ്പിച്ച വിവിധ പട്ടണങ്ങളിലെ ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിച്ചു.
2KI 17:30 ബാബേലുകാർ സൂക്കോത്ത്-ബെനോത്തിനെ പ്രതിഷ്ഠിച്ചു. കൂഥക്കാർ നേർഗാലിനെ പ്രതിഷ്ഠിച്ചു. ഹമാത്തുകാർ അശീമയെ പ്രതിഷ്ഠിച്ചു.
2KI 17:31 അവ്വക്കാർ നിബ്ഹസിനെയും തർത്തക്കിനെയും പ്രതിഷ്ഠിച്ചു. സെഫർവക്കാർ സെഫർവയീം ദേവന്മാരായ അദ്രമെലെക്കിനും അനമെലെക്കിനും തങ്ങളുടെ മക്കളെ അഗ്നിയിൽ ബലിയർപ്പിച്ചു.
2KI 17:32 അവർ യഹോവയെ ആരാധിച്ചെങ്കിലും മലകളിലെ ക്ഷേത്രങ്ങളിൽ തങ്ങൾക്കുവേണ്ടി പുരോഹിതന്മാരായി സേവനം ചെയ്യുന്നതിന് തങ്ങളുടെ കൂട്ടത്തിൽനിന്ന് എല്ലാത്തരക്കാരെയും പുരോഹിതന്മാരായി നിയമിച്ചു.
2KI 17:33 അങ്ങനെ അവർ യഹോവയെ ആരാധിക്കയും തങ്ങൾ പുറപ്പെട്ടുപോന്ന നാട്ടിലെ ആചാരങ്ങളനുസരിച്ച് അവരുടെ സ്വന്തം ദേവന്മാരെ സേവിക്കയും ചെയ്തുപോന്നു.
2KI 17:34 ഇന്നുവരെയും അവർ അവരുടെ പഴയ ആചാരങ്ങളെ മുറുകെപ്പിടിച്ചു നിൽക്കുന്നു. യഹോവ ഇസ്രായേൽ എന്നു നാമം നൽകിയ യാക്കോബിന്റെ സന്തതികൾക്കായി കൊടുത്തിരിക്കുന്ന ഉത്തരവുകളിലോ അനുശാസനങ്ങളിലോ നിയമങ്ങളിലോ കൽപ്പനകളിലോ ഇന്നും അവർ ഉറച്ചുനിൽക്കുകയോ യഹോവയെ ആരാധിക്കുകയോ ചെയ്യുന്നില്ല.
2KI 17:35 യഹോവ ഇസ്രായേലുമായി ഒരു ഉടമ്പടി ചെയ്തനാളിൽ ഇപ്രകാരം കൽപ്പിച്ചിരുന്നു. “നിങ്ങൾ അന്യദേവന്മാരെ ആരാധിക്കുകയോ നമസ്കരിക്കുകയോ സേവിക്കുകയോ അവർക്കു ബലികഴിക്കുകയോ ചെയ്യരുത്.
2KI 17:36 പിന്നെയോ, തന്റെ വിസ്മയകരമായ ശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിങ്ങളെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്നവനായ യഹോവയെമാത്രമാണ് നിങ്ങൾ ആരാധിക്കേണ്ടത്; തിരുമുമ്പിൽ നിങ്ങൾ നമസ്കരിക്കണം; അവിടത്തേക്ക് നിങ്ങൾ യാഗങ്ങൾ അർപ്പിക്കണം.
2KI 17:37 ആ യഹോവ നിങ്ങൾക്കുവേണ്ടി എഴുതിയിട്ടുള്ള ഉത്തരവുകളും അനുശാസനങ്ങളും നിയമങ്ങളും കൽപ്പനകളും പാലിക്കുന്നതിൽ നിങ്ങൾ ജാഗരൂകരായിരിക്കണം; അന്യദേവന്മാരെ ആരാധിക്കരുത്;
2KI 17:38 ഞാൻ നിങ്ങളോടു ചെയ്തിരിക്കുന്ന നിയമം മറക്കരുത്; അന്യദേവന്മാരെ ആരാധിക്കരുത്.
2KI 17:39 അതേ, നിങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുക; അവിടന്നാണ് നിങ്ങളുടെ സകലശത്രുക്കളുടെയും കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുന്നത്.”
2KI 17:40 എങ്കിലും അവർ അതു കേൾക്കാതെ തങ്ങളുടെ പഴയ രീതികൾ അനുസരിച്ചു ജീവിച്ചു.
2KI 17:41 ഈ ജനം യഹോവയെ ആരാധിച്ചപ്പോൾത്തന്നെ തങ്ങളുടെ വിഗ്രഹങ്ങളെയും സേവിച്ചിരുന്നു. അവരുടെ മക്കളും മക്കളുടെ മക്കളും ഇന്നുവരെയും തങ്ങളുടെ പിതാക്കന്മാർ ചെയ്തതുപോലെ ചെയ്തുവരുന്നു.
2KI 18:1 ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ മൂന്നാമാണ്ടിൽ യെഹൂദാരാജാവായ ആഹാസിന്റെ മകൻ ഹിസ്കിയാവ് രാജാവായി.
2KI 18:2 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബിയ ആയിരുന്നു.
2KI 18:3 തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2KI 18:4 അദ്ദേഹം ക്ഷേത്രങ്ങൾ നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു; മോശ ഉണ്ടാക്കിയിരുന്ന വെങ്കലസർപ്പത്തെയും അദ്ദേഹം നശിപ്പിച്ചു. നെഹുഷ്ഠാൻ എന്നു പേരുവിളിച്ചിരുന്ന അതിന് ഇസ്രായേൽമക്കൾ അന്നുവരെയും ധൂപാർച്ചന നടത്തിയിരുന്നു.
2KI 18:5 ഹിസ്കിയാവ് ഇസ്രായേലിന്റെ ദൈവമായ യഹോവയിൽ വിശ്വാസം അർപ്പിച്ചു. യെഹൂദാരാജാക്കന്മാരിൽ അദ്ദേഹത്തിനു മുമ്പാകട്ടെ, പിമ്പാകട്ടെ, അദ്ദേഹത്തെപ്പോലെ യഹോവയിൽ വിശ്വാസം അർപ്പിച്ച മറ്റൊരാളും ഉണ്ടായിരുന്നില്ല.
2KI 18:6 അദ്ദേഹം യഹോവയെ മുറുകെപ്പിടിച്ചു; അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കാതെ അവിടന്ന് മോശയ്ക്കു നൽകിയ കൽപ്പനകളെല്ലാം അനുസരിച്ചു.
2KI 18:7 യഹോവയും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു; താൻ ഏറ്റെടുത്ത കാര്യങ്ങളിലെല്ലാം അദ്ദേഹം വിജയംകൈവരിച്ചു. അദ്ദേഹം അശ്ശൂർരാജാവിനോട് എതിർത്തുനിന്നു; അദ്ദേഹത്തെ സേവിച്ചില്ല.
2KI 18:8 കാവൽഗോപുരംമുതൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരംവരെ, ഗസ്സാപട്ടണവും ചുറ്റുമുള്ള പ്രദേശങ്ങൾവരെയും അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു.
2KI 18:9 ഹിസ്കിയാരാജാവിന്റെ നാലാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവും ഏലയുടെ മകനുമായ ഹോശേയയുടെ ഏഴാമാണ്ടിൽ, അശ്ശൂർരാജാവായ ശല്മനേസർ ശമര്യയ്ക്കുനേരേ സൈന്യവുമായിവന്ന് അതിനെ ഉപരോധിച്ചു.
2KI 18:10 മൂന്നുവർഷം കഴിഞ്ഞപ്പോൾ അശ്ശൂര്യർ അതിനെ പിടിച്ചെടുത്തു. അങ്ങനെ ഹിസ്കിയാവിന്റെ ആറാമാണ്ടിൽ, അതായത്, ഇസ്രായേൽരാജാവായ ഹോശേയയുടെ ഒൻപതാമാണ്ടിൽ ശമര്യ കീഴടക്കപ്പെട്ടു.
2KI 18:11 അശ്ശൂർരാജാവ് ഇസ്രായേല്യരെ അശ്ശൂരിലേക്കു പിടിച്ചുകൊണ്ടുപോയി ഹലഹിലും, ഗോസാൻ നദീതീരത്തുള്ള ഹാബോരിലും മേദ്യപട്ടണങ്ങളിലും അവരെ പാർപ്പിച്ചു.
2KI 18:12 അവർ തങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കാതെ അവിടത്തോടുള്ള ഉടമ്പടി—യഹോവയുടെ ദാസനായ മോശ കൽപ്പിച്ചിരുന്ന കാര്യങ്ങൾ—ലംഘിച്ചതിനാലാണ് ഇപ്രകാരം സംഭവിച്ചത്. അവർ ആ കൽപ്പനകൾ ചെവിക്കൊള്ളുകയോ അനുസരിക്കുകയോ ചെയ്തില്ല.
2KI 18:13 ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി.
2KI 18:14 അതിനാൽ യെഹൂദാരാജാവായ ഹിസ്കിയാവ് ലാഖീശിൽ അശ്ശൂർരാജാവിന്റെ അടുത്തേക്ക് ഈ സന്ദേശം കൊടുത്തയച്ചു: “ഞാൻ തെറ്റു ചെയ്തുപോയി; എന്നിൽനിന്നു പിൻവാങ്ങണമേ! അങ്ങ് എന്നിൽനിന്ന് ആവശ്യപ്പെടുന്നതെന്തായാലും ഞാൻ തന്നുകൊള്ളാം.” അശ്ശൂർരാജാവ് യെഹൂദാരാജാവായ ഹിസ്കിയാവിന് മുന്നൂറു താലന്തു വെള്ളിയും മുപ്പതു താലന്തു സ്വർണവും പിഴയിട്ടു.
2KI 18:15 അങ്ങനെ യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലെ ഭണ്ഡാരത്തിലും കണ്ട വെള്ളിയെല്ലാം ഹിസ്കിയാവ് അദ്ദേഹത്തിനു കൊടുത്തു.
2KI 18:16 യെഹൂദാരാജാവായ ഹിസ്കിയാവ് യഹോവയുടെ ആലയത്തിലെ കതകുകളും കട്ടിളകളും സ്വർണംകൊണ്ടു പൊതിഞ്ഞിരുന്നു. ഈ സമയത്ത് അദ്ദേഹം അതെല്ലാം ഇളക്കിയെടുത്തു. ആ സ്വർണമെല്ലാം അദ്ദേഹം അശ്ശൂർരാജാവിനു കൊടുത്തയച്ചു.
2KI 18:17 എങ്കിലും അശ്ശൂർരാജാവ് തന്റെ സർവസൈന്യാധിപനെയും ഉദ്യോഗസ്ഥമേധാവിയെയും യുദ്ധക്കളത്തിലെ അധിപനെയും ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. അവർ ജെറുശലേമിലേക്കുവന്ന് അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു.
2KI 18:18 അവർ യെഹൂദാരാജാവിനെ വിളിച്ചു. അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അവരുടെ അടുത്തേക്കുചെന്നു.
2KI 18:19 യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക: “ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്?
2KI 18:20 നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്?
2KI 18:21 നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ.
2KI 18:22 പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ജെറുശലേമിൽ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ?
2KI 18:23 “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം.
2KI 18:24 രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും?
2KI 18:25 അതുമാത്രമോ? യഹോവയുടെ അനുവാദം കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ”
2KI 18:26 അപ്പോൾ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!”
2KI 18:27 എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?”
2KI 18:28 പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക!
2KI 18:29 രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല.
2KI 18:30 ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ.
2KI 18:31 “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം.
2KI 18:32 പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക്, ഒലിവു മരങ്ങളും തേനുമുള്ള ഒരു നാട്ടിലേക്ക്—കൂട്ടിക്കൊണ്ടുപോകും. അതിനാൽ നിങ്ങൾ മരണത്തെയല്ല, ജീവനെത്തന്നെ തെരഞ്ഞെടുക്കുക. “ ‘യഹോവ നമ്മെ വിടുവിക്കും,’ എന്ന് ഹിസ്കിയാവു പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴി തെറ്റിക്കുകയാണെന്നു കരുതണം. അദ്ദേഹം പറയുന്നതു നിങ്ങൾ ശ്രദ്ധിക്കരുത്.
2KI 18:33 ഏതെങ്കിലും നാട്ടിലെ ദൈവം എന്നെങ്കിലും അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് തന്റെ നാടിനെ രക്ഷിച്ചിട്ടുണ്ടോ?
2KI 18:34 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ?
2KI 18:35 ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തന്റെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”
2KI 18:36 “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല.
2KI 18:37 പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.
2KI 19:1 ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു.
2KI 19:2 അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
2KI 19:3 അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു.
2KI 19:4 ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ വാക്കുകളെല്ലാം അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!”
2KI 19:5 ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ
2KI 19:6 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു.
2KI 19:7 ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ”
2KI 19:8 അശ്ശൂർരാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ യുദ്ധക്കളത്തിലെ അധിപനും ജെറുശലേമിൽനിന്ന് പിൻവാങ്ങി. അദ്ദേഹം മടങ്ങിച്ചെല്ലുമ്പോൾ രാജാവ് ലിബ്നായ്ക്കെതിരേ യുദ്ധംചെയ്യുന്നതായി കണ്ടു.
2KI 19:9 കൂശ് രാജാവായ തിർഹാക്കാ തന്നോടു യുദ്ധംചെയ്യുന്നതിനായി വരുന്നുണ്ട് എന്ന വാർത്ത സൻഹേരീബിനു ലഭിച്ചിരുന്നു. അതിനാൽ അദ്ദേഹം വീണ്ടും തന്റെ സന്ദേശവുമായി ഹിസ്കിയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അദ്ദേഹത്തിന്റെ സന്ദേശം ഇപ്രകാരമായിരുന്നു:
2KI 19:10 “യെഹൂദാരാജാവായ ഹിസ്കിയാവിനോടു പറയുക: ‘ജെറുശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുകയില്ല എന്നു പറഞ്ഞ്,’ നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ വഞ്ചിക്കരുത്;
2KI 19:11 അശ്ശൂർരാജാക്കന്മാർ സകലരാജ്യങ്ങളെയും ഉന്മൂലനംചെയ്ത് അവയോടു ചെയ്തിരിക്കുന്നതെന്താണെന്ന് നീ തീർച്ചയായും കേട്ടിരിക്കും. ആ നിലയ്ക്ക് നീ വിടുവിക്കപ്പെടുമോ?
2KI 19:12 എന്റെ പൂർവികർ നശിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളെ അവരുടെ ദേവന്മാർ വിടുവിച്ചിട്ടുണ്ടോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിവരിൽ ആരുടെയെങ്കിലും ദേവന്മാർക്ക് അതു കഴിഞ്ഞിട്ടുണ്ടോ?
2KI 19:13 ഹമാത്തുരാജാവും അർപ്പാദുരാജാവും എവിടെ? ലായീർ സെഫർവയിം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാരും എവിടെ?”
2KI 19:14 ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി.
2KI 19:15 അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു.
2KI 19:16 യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകൾ ശ്രദ്ധിക്കണേ!
2KI 19:17 “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ രാഷ്ട്രങ്ങളെയും അവയുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ.
2KI 19:18 അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു.
2KI 19:19 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!”
2KI 19:20 അതിനുശേഷം ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കിയാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവായ സൻഹേരീബിനെക്കുറിച്ചുള്ള നിന്റെ പ്രാർഥന ഞാൻ കേട്ടിരിക്കുന്നു.
2KI 19:21 അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “ ‘സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു; നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.
2KI 19:22 ആരെയാണു നീ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തത്? ആർക്കെതിരേയാണു നീ ശബ്ദമുയർത്തിയത്? നീ അഹന്തയോടെ കണ്ണുയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ!
2KI 19:23 നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും വിജനമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു.
2KI 19:24 അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച് അതിലെ വെള്ളം കുടിച്ചു. എന്റെ പാദതലങ്ങൾകൊണ്ട് ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു.
2KI 19:25 “ ‘വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്; പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു നീ കേട്ടിട്ടില്ലേ? കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു.
2KI 19:26 അതിലെ നിവാസികൾ ദുർബലരും ഭീതിപൂണ്ട് ലജ്ജിതരുമായിത്തീർന്നിരിക്കുന്നു. അവർ വയലിലെ പുല്ലും ഇളംപുൽനാമ്പും പുരപ്പുറത്തെ പുല്ലുംപോലെ വളരുംമുമ്പേ കരിഞ്ഞുപോയിരിക്കുന്നു.
2KI 19:27 “ ‘എന്നാൽ നീ എവിടെ അധിവസിക്കുന്നെന്നും നിന്റെ പോക്കും വരവും എപ്പോഴൊക്കെയെന്നും എന്റെനേരേയുള്ള നിന്റെ കോപഗർജനവും ഞാൻ അറിയുന്നു.
2KI 19:28 നീ എന്റെനേരേ ഉഗ്രകോപം കാട്ടിയിരിക്കയാലും നിന്റെ ഗർവം എന്റെ ചെവിയിൽ എത്തിയിരിക്കയാലും ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ വായിലും ഇട്ട്, നീ വന്നവഴിയേതന്നെ ഞാൻ നിന്നെ മടക്കിക്കൊണ്ടുപോകും.’
2KI 19:29 “ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും: “ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും. രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും, എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
2KI 19:30 ഒരിക്കൽക്കൂടി യെഹൂദാഗോത്രത്തിന്റെ ഒരു ശേഷിപ്പ് താഴേ വേരൂന്നി മീതേ ഫലം കായ്ക്കും.
2KI 19:31 ജെറുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻപർവതത്തിൽനിന്ന് ഒരു രക്ഷിതഗണവും പുറപ്പെട്ടുവരും. സർവശക്തനായ യഹോവയുടെ തീക്ഷ്ണത അതു നിർവഹിക്കും.
2KI 19:32 “ ‘അതിനാൽ, അശ്ശൂർരാജാവിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല; ഇവിടേക്ക് ഒരു അസ്ത്രംപോലും തൊടുക്കുകയില്ല. അയാൾ പരിചയുമായി ഇതിന്റെ മുമ്പിൽ വരികയോ ഇതിനെതിരേ സൈന്യത്തെക്കൊണ്ട് ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുകയോ ചെയ്യുകയില്ല.
2KI 19:33 അയാൾ വന്നവഴിയായിത്തന്നെ മടങ്ങിപ്പോകും. അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല. എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2KI 19:34 എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് ഇതിനെ രക്ഷിക്കും.’ ”
2KI 19:35 അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു!
2KI 19:36 അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു.
2KI 19:37 ഒരു ദിവസം അദ്ദേഹം തന്റെ ദേവനായ നിസ്‌രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാരായ അദ്രമെലെക്കും ശരേസറും അദ്ദേഹത്തെ വാളാൽ വെട്ടിക്കൊന്നു. അതിനുശേഷം അവർ അരാരാത്ത് ദേശത്തേക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ അദ്ദേഹത്തിനുപകരം രാജാവായി.
2KI 20:1 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”
2KI 20:2 ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു:
2KI 20:3 “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.
2KI 20:4 യെശയ്യാവ് അങ്കണത്തിന്റെ പകുതിഭാഗം കടക്കുന്നതിനു മുമ്പായിത്തന്നെ അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാടുണ്ടായി.
2KI 20:5 “മടങ്ങിച്ചെന്ന് എന്റെ ജനത്തിന്റെ നായകനായ ഹിസ്കിയാവിനോടു പറയുക; ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു; ഞാൻ നിന്നെ സൗഖ്യമാക്കും. ഇന്നേക്കു മൂന്നാംദിവസം നീ യഹോവയുടെ ആലയത്തിൽ പോകും.
2KI 20:6 ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. എന്നെ ഓർത്തും എന്റെ ദാസനായ ദാവീദിനെ ഓർത്തും ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.’ ”
2KI 20:7 അതിനുശേഷം യെശയ്യാവ്, “ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കുക,” എന്നു പറഞ്ഞു; അവർ അതുണ്ടാക്കി. അദ്ദേഹം അതു വ്രണത്തിന്മേൽ പുരട്ടി; ഹിസ്കിയാവു സുഖംപ്രാപിച്ചു.
2KI 20:8 “യഹോവ എന്നെ സൗഖ്യമാക്കുമെന്നും ഇന്നേക്കു മൂന്നാംദിവസം ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് യെശയ്യാവിനോടു ചോദിച്ചു.
2KI 20:9 യെശയ്യാവു മറുപടികൊടുത്തു: “യഹോവ വാഗ്ദാനംചെയ്തത് അവിടന്നു നിറവേറ്റും. ഇതുതന്നെയാണ് യഹോവ അങ്ങേക്കു നൽകുന്ന ചിഹ്നം: പറയൂ, നിഴൽ പത്തുചുവടു മുമ്പോട്ടു പോകണമോ അഥവാ, പത്തുചുവടു പിമ്പോട്ടു പോകണമോ?”
2KI 20:10 ഹിസ്കിയാവു പറഞ്ഞു: “നിഴൽ പത്തുചുവടു മുമ്പോട്ടു പോകുന്നത് പ്രയാസമില്ലാത്ത കാര്യം. അതുകൊണ്ട് നിഴൽ പത്തുചുവടു പിമ്പോട്ടു പോകട്ടെ.”
2KI 20:11 പിന്നെ യെശയ്യാപ്രവാചകൻ യഹോവയെ വിളിച്ചപേക്ഷിച്ചു. യഹോവ ആഹാസിന്റെ സൂര്യഘടികാരത്തിൽ മുമ്പോട്ടുപോയിരുന്ന നിഴലിനെ പത്തുചുവട് പിന്നോട്ടു നയിച്ചു.
2KI 20:12 അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരം കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു.
2KI 20:13 ഹിസ്കിയാവ് ആ സ്ഥാനപതികളെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.
2KI 20:14 അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?” ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് വന്നു.”
2KI 20:15 “അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”
2KI 20:16 അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “യഹോവയുടെ അരുളപ്പാടു കേൾക്കുക:
2KI 20:17 നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2KI 20:18 നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”
2KI 20:19 “എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.
2KI 20:20 ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ എല്ലാ നേട്ടങ്ങളും നഗരത്തിലേക്കു വെള്ളം കൊണ്ടുവരുന്നതിനായി ജലാശയവും തുരങ്കവും നിർമിച്ച വിധവും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 20:21 ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.
2KI 21:1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹെഫ്സീബാ എന്നായിരുന്നു.
2KI 21:2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്നതു പ്രവർത്തിച്ചു.
2KI 21:3 തന്റെ പിതാവായ ഹിസ്കിയാവ് നശിപ്പിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ഇസ്രായേൽരാജാവായ ആഹാബു ചെയ്തതുപോലെ അദ്ദേഹം ബാലിനു ബലിപീഠങ്ങൾ പണിയുകയും ഒരു അശേരാപ്രതിഷ്ഠ സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.
2KI 21:4 “ജെറുശലേമിൽ ഞാൻ എന്റെ നാമം സ്ഥാപിക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു.
2KI 21:5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.
2KI 21:6 അദ്ദേഹം സ്വന്തം മകനെ അഗ്നിയിൽ ഹോമിച്ചു, ദേവപ്രശ്നംവെക്കുക, ശകുനംനോക്കുക, വെളിച്ചപ്പാടുകളോടും ഭൂതസേവക്കാരോടും ആലോചന ചോദിക്കുക ഇവയെല്ലാം ചെയ്തു. ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
2KI 21:7 “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും,” എന്ന് യഹോവ ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും കൽപ്പിച്ച അതേ ആലയത്തിൽ, മനശ്ശെ താൻ കൊത്തിയുണ്ടാക്കിയ അശേരാപ്രതിഷ്ഠ സ്ഥാപിച്ചു.
2KI 21:8 “ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള സകലകാര്യങ്ങളും അനുഷ്ഠിക്കുന്നതിലും എന്റെ ദാസനായ മോശ അവർക്കു നൽകിയിട്ടുള്ള ന്യായപ്രമാണം അനുസരിക്കുന്നതിലും അവർ ശ്രദ്ധയുള്ളവരായിരുന്നാൽമാത്രം മതി, എങ്കിൽ അവരുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്തിരിക്കുന്ന ഈ ദേശംവിട്ട് ഇസ്രായേല്യരുടെ പാദങ്ങൾ അലയുന്നതിന് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല,” എന്നും യഹോവ കൽപ്പിച്ചിരുന്നു.
2KI 21:9 എന്നാൽ ജനം അതു ചെവിക്കൊണ്ടില്ല; യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ അവരെ പിഴച്ച വഴികളിലേക്കു നയിച്ചു.
2KI 21:10 അതിനാൽ യഹോവ തന്റെ ദാസന്മാരായ പ്രവാചകന്മാർമുഖേന ഇപ്രകാരം അരുളിച്ചെയ്തു:
2KI 21:11 “യെഹൂദാരാജാവായ മനശ്ശെ ഈ മ്ലേച്ഛപാപങ്ങൾ ചെയ്തിരിക്കുന്നു. അദ്ദേഹം തനിക്കുമുമ്പേ ഇവിടെ ഉണ്ടായിരുന്ന അമോര്യരെക്കാളും അധികം തിന്മ പ്രവർത്തിക്കുകയും തന്റെ ബിംബങ്ങളെക്കൊണ്ട് യെഹൂദയെ പാപത്തിലേക്കു നയിക്കുകയും ചെയ്തിരിക്കുന്നു.
2KI 21:12 അതിനാൽ ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അതിനെപ്പറ്റി കേൾക്കുന്ന ഏതൊരുവന്റെയും കാതുകൾ നടുങ്ങിപ്പോകത്തക്കവണ്ണമുള്ള നാശം ഞാൻ ജെറുശലേമിന്മേലും യെഹൂദയുടെമേലും വരുത്താൻപോകുന്നു.
2KI 21:13 ശമര്യയ്ക്കെതിരേ ഉപയോഗിച്ച അളവുനൂലും ആഹാബുഗൃഹത്തിനെതിരേ ഉപയോഗിച്ച തൂക്കുകട്ടയുംകൊണ്ട് ഞാൻ ജെറുശലേമിനെ അളന്നുതൂക്കും. ഒരുവൻ ഒരു തളിക തുടച്ച് കമിഴ്ത്തിവെക്കുന്നതുപോലെ ഞാൻ ജെറുശലേമിനെ തുടച്ചുകളയും.
2KI 21:14 ഞാൻ എന്റെ അവകാശത്തിലെ ശേഷിപ്പിനെ ഉപേക്ഷിച്ചുകളയുകയും അവരെ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യും. സകലശത്രുക്കളും അവരെ കൊള്ളയിടുകയും കവർച്ചനടത്തുകയും ചെയ്യും.
2KI 21:15 കാരണം അവരുടെ പൂർവികർ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടനാൾമുതൽ ഇന്നുവരെയും അവർ എന്റെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ച് എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു.”
2KI 21:16 യെഹൂദാ യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിക്കാൻതക്കവണ്ണം അവരെക്കൊണ്ടു പാപം ചെയ്യിച്ചതുമാത്രവുമല്ല, ജെറുശലേമിനെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നിറയ്ക്കാൻ മതിയാകുംവരെ നിഷ്കളങ്കരക്തം ചൊരിയുകകൂടെ മനശ്ശെ ചെയ്തിരിക്കുന്നു.
2KI 21:17 മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളും അദ്ദേഹം ചെയ്ത പാപങ്ങൾ ഉൾപ്പെടെയുള്ള സകലപ്രവൃത്തികളും യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 21:18 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ കൊട്ടാര ഉദ്യാനത്തിൽ ഉസ്സയുടെ തോട്ടത്തിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.
2KI 21:19 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മെശുല്ലേമെത്ത് എന്നായിരുന്നു. അവർ യൊത്ബക്കാരനായ ഹാരൂസിന്റെ മകൾ ആയിരുന്നു.
2KI 21:20 തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു.
2KI 21:21 അദ്ദേഹം തന്റെ പിതാവിന്റെ സകലവഴികളിലും നടന്നു; തന്റെ പിതാവ് ആരാധിച്ചിരുന്ന ബിംബങ്ങളെയെല്ലാം ആരാധിക്കുകയും അവയെ നമസ്കരിക്കുകയും ചെയ്തു.
2KI 21:22 അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചു; യഹോവയുടെ വഴികളിൽ നടന്നതുമില്ല.
2KI 21:23 ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് രാജാവിനെ വധിക്കുകയും ചെയ്തു.
2KI 21:24 അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.
2KI 21:25 ആമോന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 21:26 ഉസ്സയുടെ ഉദ്യാനത്തിൽ തന്റെ കല്ലറയിൽ ആമോൻ അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ യോശിയാവ് അദ്ദേഹത്തിനുപകരം രാജാവായി.
2KI 22:1 രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യെദീദാ എന്നായിരുന്നു. അവൾ ബൊസ്കത്തുകാരനായ അദായാവിന്റെ മകൾ ആയിരുന്നു.
2KI 22:2 യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ സകലവഴികളിലും ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.
2KI 22:3 തന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം യോശിയാരാജാവ് മെശുല്ലാമിന്റെ പൗത്രനായ അസല്യാവിന്റെ മകനും ലേഖകനുമായ ശാഫാനെ യഹോവയുടെ ആലയത്തിലേക്കയച്ചു. അദ്ദേഹം അയാളോടു കൽപ്പിച്ചു:
2KI 22:4 “മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തേക്കു ചെല്ലുക. യഹോവയുടെ ആലയത്തിലേക്കു വന്നതും വാതിൽകാവൽക്കാർ ജനങ്ങളിൽനിന്ന് പിരിച്ചെടുത്തതുമായ പണം അദ്ദേഹം കണക്കുനോക്കി ശരിയാക്കിവെക്കട്ടെ.
2KI 22:5 അവർ ആ പണം ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ ഏൽപ്പിക്കട്ടെ. അവർ അതുകൊണ്ട് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്ന തൊഴിലാളികൾക്ക്—
2KI 22:6 മരപ്പണിക്കാർക്കും ശില്പികൾക്കും കൽപ്പണിക്കാർക്കും കൂലികൊടുക്കുകയും ദൈവാലയത്തിലെ പണികൾക്കാവശ്യമായ തടിയും ചെത്തിയകല്ലും വാങ്ങുകയും ചെയ്യട്ടെ.
2KI 22:7 എന്നാൽ അവർ തങ്ങൾ ഏറ്റുവാങ്ങുന്ന ഈ പണത്തിന്റെ കണക്ക് സൂക്ഷിക്കേണ്ടതില്ല; കാരണം അവർ വിശ്വസ്തതയോടെയാണ് പ്രവർത്തിക്കുന്നത്.”
2KI 22:8 “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് മഹാപുരോഹിതനായ ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു. അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു; ശാഫാൻ അതു വായിച്ചു.
2KI 22:9 അതിനുശേഷം ലേഖകനായ ശാഫാൻ രാജാവിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം പുറത്തെടുത്ത് അങ്ങയുടെ സേവകന്മാർ ആലയത്തിലെ പണിക്കാരെയും അവർക്കു മേൽനോട്ടം വഹിക്കുന്നവരെയും ഏൽപ്പിച്ചിട്ടുണ്ട്.
2KI 22:10 പുരോഹിതനായ ഹിൽക്കിയാവ് ഒരു ഗ്രന്ഥം എന്നെ ഏൽപ്പിച്ചിരിക്കുന്നു,” എന്ന് ലേഖകനായ ശാഫാൻ രാജാവിനെ അറിയിച്ചു. ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
2KI 22:11 ന്യായപ്രമാണഗ്രന്ഥത്തിലെ വാക്കുകൾ കേട്ടപ്പോൾ രാജാവു വസ്ത്രംകീറി.
2KI 22:12 അദ്ദേഹം പുരോഹിതനായ ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായാവിന്റെ മകനായ അക്ബോരിനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി:
2KI 22:13 “എനിക്കുവേണ്ടിയും, ജനത്തിനുവേണ്ടിയും സകല യെഹൂദയ്ക്കുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! ഈ ഗ്രന്ഥത്തിലെ വാക്കുകൾ നമ്മുടെ പിതാക്കന്മാർ അനുസരിക്കാതിരുന്നതിനാൽ യഹോവയുടെ കോപം നമുക്കെതിരേ ജ്വലിച്ചിരിക്കുന്നത് വളരെ ഭയങ്കരമായിരിക്കുന്നു; നമ്മെക്കുറിച്ച് ഇതിൽ എഴുതിയിരിക്കുന്നതൊന്നും അവർ അനുസരിച്ചിട്ടില്ലല്ലോ.”
2KI 22:14 പുരോഹിതനായ ഹിൽക്കിയാവും അഹീക്കാമും അക്ബോരും ശാഫാനും അസായാവുംകൂടി പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. അവൾ അർഹസിന്റെ പൗത്രനും തിക്വയുടെ മകനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു. ശല്ലൂം രാജാവിന്റെ വസ്ത്രശേഖരത്തിന്റെ സൂക്ഷിപ്പുകാരനായിരുന്നു. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു.
2KI 22:15 അവൾ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുത്തേക്കയച്ച പുരുഷനോടു ചെന്നു പറയുക.
2KI 22:16 ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും യെഹൂദാരാജാവു വായിച്ച ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച്, നാശം വരുത്താൻപോകുന്നു.
2KI 22:17 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ കൈകൾ നിർമിച്ച ബിംബങ്ങളെക്കൊണ്ട് എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തിരിക്കുന്നതിനാൽ ഈ സ്ഥലത്തിനെതിരേ എന്റെ കോപം ജ്വലിക്കും; അതു ശമിക്കുകയുമില്ല.
2KI 22:18 നീ കേട്ട വചനങ്ങളെ സംബന്ധിച്ച്, ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിക്കുന്നത് ഇതാണ് എന്ന്, യഹോവയുടെഹിതം ആരായുന്നതിനു നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു ചെന്നു പറയുക:
2KI 22:19 ഞാൻ ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി—അവർ ശാപത്തിനും ശൂന്യതയ്ക്കും പാത്രമായിത്തീരുമെന്ന്—അരുളിച്ചെയ്തിട്ടുള്ളതു നീ കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ യഹോവയുടെമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2KI 22:20 അതിനാൽ ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും, നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേൽ വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.’ ” അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.
2KI 23:1 പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി.
2KI 23:2 യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു.
2KI 23:3 താൻ പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ യഹോവയെ അനുഗമിക്കുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി നിറവേറ്റുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി. അപ്പോൾ സകലജനവും ഉടമ്പടി പാലിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
2KI 23:4 ബാലിനും അശേരയ്ക്കും എല്ലാ ആകാശസൈന്യങ്ങൾക്കുംവേണ്ടിയുള്ള സകലസാധനങ്ങളും യഹോവയുടെ ആലയത്തിൽനിന്നു മാറ്റിക്കളയാൻ മഹാപുരോഹിതനായ ഹിൽക്കിയാവിനും അടുത്ത സ്ഥാനക്കാരായ പുരോഹിതന്മാർക്കും വാതിൽ കാവൽക്കാർക്കും രാജാവു കൽപ്പനകൊടുത്തു. അദ്ദേഹം അവ ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിലെ വയലിലിട്ടു ചുട്ട് ചാരം ബേഥേലിലേക്കു കൊണ്ടുപോയി.
2KI 23:5 യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ ചുറ്റുപാടിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളിൽ ധൂപാർച്ചന നടത്തുന്നതിനായി യെഹൂദാരാജാക്കന്മാർ നിയമിച്ചിരുന്ന വിഗ്രഹാരാധകരായ പുരോഹിതന്മാരെ, ബാലിനും സൂര്യചന്ദ്രന്മാർക്കും ഗ്രഹങ്ങൾക്കും സകല ആകാശസൈന്യങ്ങൾക്കും ധൂപാർച്ചന നടത്തിയിരുന്നവരെത്തന്നെ, അദ്ദേഹം നീക്കിക്കളഞ്ഞു.
2KI 23:6 അദ്ദേഹം യഹോവയുടെ ആലയത്തിൽനിന്ന് അശേരാപ്രതിഷ്ഠ പുറത്തെടുത്ത് ജെറുശലേമിനു വെളിയിൽ കിദ്രോൻതാഴ്വരയിൽ കൊണ്ടുപോയി ചുട്ടുകളഞ്ഞു. അദ്ദേഹം അതിനെ പൊടിച്ച് ആ പൊടി സാമാന്യജനങ്ങളുടെ ശവക്കുഴികളിന്മേൽ വിതറി.
2KI 23:7 വേശ്യാവൃത്തി സ്വീകരിച്ചിരുന്നവരായി യഹോവയുടെ ആലയത്തിലുണ്ടായിരുന്ന പുരുഷവേശ്യകളുടെ ഭവനങ്ങൾ അദ്ദേഹം പാടേ തകർത്തുകളഞ്ഞു. സ്ത്രീകൾ അശേരാപ്രതിഷ്ഠകൾക്കുവേണ്ടിയുള്ള നെയ്ത്തുവേലകൾ ചെയ്തിരുന്നതും ആ ഭവനങ്ങളിലായിരുന്നു.
2KI 23:8 യെഹൂദാനഗരങ്ങളിൽനിന്ന് സകലപുരോഹിതന്മാരെയും യോശിയാരാജാവ് വരുത്തി: ഗേബാമുതൽ ബേർ-ശേബാവരെ ഈ പുരോഹിതന്മാർ ധൂപാർച്ചന നടത്തിയിരുന്ന ക്ഷേത്രങ്ങളെല്ലാം അദ്ദേഹം മലിനമാക്കി. നഗരകവാടത്തിൽ—ഭരണാധിപനായ യോശുവയുടെ കവാടത്തിൽ—പ്രവേശനദ്വാരത്തിന്റെ ഇടതുവശത്ത് ഉണ്ടായിരുന്ന വിഗ്രഹങ്ങൾ അദ്ദേഹം തകർത്തു.
2KI 23:9 ക്ഷേത്രങ്ങളിലെ പുരോഹിതന്മാർ ജെറുശലേമിൽ, യഹോവയുടെ യാഗപീഠത്തിൽ ശുശ്രൂഷചെയ്തിരുന്നില്ല. എന്നാൽ അവർ തങ്ങളുടെ സഹപുരോഹിതന്മാരോടൊപ്പം പുളിപ്പില്ലാത്ത അപ്പം ഭക്ഷിച്ചിരുന്നു.
2KI 23:10 ഒരൊറ്റവ്യക്തിയും തന്റെ മകനെയോ മകളെയോ മോലെക്ദേവന് ബലികഴിക്കാതിരിക്കാൻ ബെൻ-ഹിന്നോം താഴ്വരയിലെ ദഹനസ്ഥലവും അദ്ദേഹം മലിനമാക്കി.
2KI 23:11 യഹോവയുടെ ആലയത്തിന്റെ പടിവാതിൽക്കൽ യെഹൂദാരാജാക്കന്മാർ സൂര്യദേവനു നിവേദിച്ചിരുന്ന അശ്വബിംബങ്ങൾ യോശിയാവ് നീക്കിക്കളഞ്ഞു. ആ ബിംബങ്ങൾ ദൈവാലയാങ്കണത്തിനകത്ത് നാഥാൻ-മെലെക്ക് എന്നു പേരുള്ള ഉദ്യോഗസ്ഥന്റെ മുറിയുടെ സമീപത്തായിരുന്നു. സൂര്യനു നിവേദിക്കപ്പെട്ടിരുന്ന രഥങ്ങളും യോശിയാവ് ചുട്ടുകളഞ്ഞു.
2KI 23:12 ആഹാസിന്റെ മാളികയുടെ മേൽപ്പുരയിൽ യെഹൂദാരാജാക്കന്മാർ നിർമിച്ചിരുന്ന ബലിപീഠങ്ങളും യഹോവയുടെ ആലയത്തിന്റെ രണ്ടുതിരുമുറ്റങ്ങളിലും മനശ്ശെ പണിയിച്ചിരുന്ന ബലിപീഠങ്ങളും അദ്ദേഹം തകർത്തുകളഞ്ഞു. അദ്ദേഹം അവ അവിടെനിന്നു മാറ്റി അടിച്ചുതകർത്തു കഷണങ്ങളാക്കി; ആ കൽക്കഷണങ്ങൾ കിദ്രോൻതാഴ്വരയിൽ എറിഞ്ഞുകളഞ്ഞു.
2KI 23:13 ഇസ്രായേൽരാജാവായ ശലോമോൻ സീദോന്യരുടെ മ്ലേച്ഛദേവിയായ അസ്തരോത്തിനും മോവാബ്യരുടെ മ്ലേച്ഛദേവനായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മോലെക്കിനുംവേണ്ടി ജെറുശലേമിന്റെ കിഴക്ക് വിനാശത്തിന്റെ കുന്നിൽ തെക്കുഭാഗത്തു പണിതിരുന്ന ക്ഷേത്രങ്ങളും രാജാവ് മലിനപ്പെടുത്തി.
2KI 23:14 യോശിയാവ് ആചാരസ്തൂപങ്ങൾ ഉടച്ചു, അശേരാപ്രതിഷ്ഠകളെ വെട്ടിമുറിച്ചു; അവ നിന്നിരുന്ന പ്രദേശങ്ങൾ അദ്ദേഹം മനുഷ്യാസ്ഥികൾകൊണ്ടു മൂടി.
2KI 23:15 മാത്രവുമല്ല, നെബാത്തിന്റെ മകൻ ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ചവനായ യൊരോബെയാം, ബേഥേലിൽ നിർമിച്ചിരുന്ന ക്ഷേത്രവും ബലിപീഠവുംകൂടി അദ്ദേഹം ഇടിച്ചുകളഞ്ഞു. അദ്ദേഹം ക്ഷേത്രം തീവെച്ചു നശിപ്പിച്ചശേഷം തകർത്തു പൊടിയാക്കി; അശേരാപ്രതിഷ്ഠയും അഗ്നിക്കിരയാക്കി.
2KI 23:16 അതിനുശേഷം യോശിയാവു ചുറ്റും നോക്കി, ആ മലയുടെ ചരിവിൽ ഉണ്ടായിരുന്ന ശവകുടീരങ്ങൾ അദ്ദേഹം കണ്ടു. തന്നോട് ഇക്കാര്യങ്ങളെല്ലാം പ്രവചിച്ച ആ ദൈവപുരുഷന്റെ വാക്കുകളിലൂടെ ലഭിച്ച യഹോവയുടെ നിർദേശമനുസരിച്ച്, യോശിയാവ് ആ ശവകുടീരങ്ങളിൽനിന്ന് മനുഷ്യാസ്ഥികൾ കൊണ്ടുവന്ന് ആ ബലിപീഠങ്ങളിന്മേലിട്ടു ചുട്ട് അവയെ മലിനമാക്കി.
2KI 23:17 പിന്നെ രാജാവ്: “ഞാൻ അവിടെ കാണുന്ന സ്മാരകസ്തംഭം എന്താണ്?” എന്നു ചോദിച്ചു. “യെഹൂദ്യയിൽനിന്നു വന്ന് ബേഥേലിലെ യാഗപീഠത്തെക്കുറിച്ചും അങ്ങ് ചെയ്തിരിക്കുന്ന ഈ കാര്യങ്ങളെക്കുറിച്ചും മുൻകൂട്ടി അറിയിച്ച ദൈവപുരുഷന്റെ ശവകുടീരമാണത്,” എന്ന് നഗരവാസികളായ ജനങ്ങൾ പറഞ്ഞു.
2KI 23:18 “അതുമാത്രം വിട്ടേക്കുക; ആരും അദ്ദേഹത്തിന്റെ അസ്ഥികൾ തൊടരുത്,” എന്നു രാജാവു കൽപ്പിച്ചു. അങ്ങനെ അവർ അദ്ദേഹത്തിന്റെ അസ്ഥികൾക്കും ശമര്യയിൽനിന്നു വന്നിരുന്ന പ്രവാചകന്റെ അസ്ഥികൾക്കും സ്ഥാനഭ്രംശം വരാതെ സംരക്ഷിച്ചു.
2KI 23:19 ഇസ്രായേൽരാജാക്കന്മാർ പണിയിച്ചുകൊണ്ട് യഹോവയുടെ കോപം ജ്വലിക്കാനിടയായ ക്ഷേത്രങ്ങൾ ശമര്യയിലെ മലകളിലെ പട്ടണങ്ങളിലും ഉണ്ടായിരുന്നു. ബേഥേലിൽ ചെയ്തതുപോലെതന്നെ യോശിയാരാജാവ് ഇവിടെയും അവയെല്ലാം തകർത്ത്, നീക്കിക്കളഞ്ഞു.
2KI 23:20 ആ ക്ഷേത്രങ്ങളിലെ സകലപുരോഹിതന്മാരെയും യോശിയാവ് യാഗപീഠത്തിന്മേൽവെച്ചു കൊന്നു; അവയുടെമേൽ മനുഷ്യാസ്ഥികളെ ദഹിപ്പിച്ചു. പിന്നെ അദ്ദേഹം ജെറുശലേമിലേക്കു മടങ്ങിപ്പോന്നു.
2KI 23:21 അതിനുശേഷം രാജാവു സകലജനത്തോടും: “ഉടമ്പടിയുടെ ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു പെസഹാ ആചരിക്കുക” എന്നു കൽപ്പിച്ചു.
2KI 23:22 ഇസ്രായേലിനെ നയിച്ച ന്യായാധിപന്മാരുടെ കാലംമുതൽ ഇസ്രായേൽരാജാക്കന്മാരുടെയോ യെഹൂദാരാജാക്കന്മാരുടെയോ കാലത്തെങ്ങും ഈ വിധത്തിൽ ഒരു പെസഹാ ആചരിച്ചിരുന്നില്ല.
2KI 23:23 യോശിയാരാജാവിന്റെ പതിനെട്ടാംവർഷത്തിലാണ് ജെറുശലേമിൽ യഹോവയ്ക്ക് ഈ പെസഹാ ആചരിച്ചത്.
2KI 23:24 ഇതു കൂടാതെ യോശിയാവ് വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ഗൃഹദേവന്മാരെയും ബിംബങ്ങളെയും, യെഹൂദ്യയിലും ജെറുശലേമിലും കണ്ട സകലമ്ലേച്ഛതകളെയും അശ്ശേഷം നശിപ്പിച്ചു. യഹോവയുടെ ആലയത്തിൽനിന്ന് ഹിൽക്കിയാപുരോഹിതൻ കണ്ടെടുത്ത ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരുന്ന നിയമങ്ങൾ പ്രമാണിക്കുന്നതിനാണ് അദ്ദേഹം ഇതു ചെയ്തു.
2KI 23:25 മോശയുടെ ന്യായപ്രമാണങ്ങളെല്ലാം അനുസരിച്ച് പൂർണഹൃദയത്തോടും പൂർണാത്മാവോടും പൂർണശക്തിയോടുംകൂടി യഹോവയിലേക്കു തിരിഞ്ഞ യോശിയാവിനെപ്പോലുള്ള ഒരു രാജാവ് അദ്ദേഹത്തിനുമുമ്പോ പിമ്പോ ഉണ്ടായിട്ടില്ല.
2KI 23:26 എങ്കിലും യഹോവയുടെ ക്രോധത്തെ ജ്വലിപ്പിക്കുമാറ് മനശ്ശെ ചെയ്ത പ്രവൃത്തികൾമൂലം യെഹൂദയ്ക്കെതിരായി യഹോവയുടെ ഉഗ്രകോപം ജ്വലിച്ചിരുന്നു. അതിന്റെ തീക്ഷ്ണതവിട്ട് യഹോവ പിൻവാങ്ങിയില്ല.
2KI 23:27 അതിനാൽ യഹോവ അരുളിച്ചെയ്തു: “ഇസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ ഞാൻ യെഹൂദ്യയെയും എന്റെ സന്നിധിയിൽനിന്നു നീക്കിക്കളയും. ഞാൻ തെരഞ്ഞെടുത്ത പട്ടണമായ ജെറുശലേമിനെയും, ‘എന്റെ നാമം അവിടെ സ്ഥാപിതമായിരിക്കും’ എന്നു ഞാൻ കൽപ്പിച്ച ഈ ദൈവാലയത്തെയും ഞാൻ തള്ളിക്കളയും.”
2KI 23:28 യോശിയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹം ചെയ്ത പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 23:29 യോശിയാവ് രാജാവായിരിക്കുമ്പോൾ ഈജിപ്റ്റിലെ രാജാവായ ഫറവോൻ-നെഖോ അശ്ശൂർരാജാവിനോടു യുദ്ധംചെയ്യുന്നതിന് യൂഫ്രട്ടീസ് നദീപ്രദേശത്തേക്കു പുറപ്പെട്ടു. യോശിയാരാജാവ് യുദ്ധത്തിൽ അദ്ദേഹത്തെ എതിരിടുന്നതിനായി ചെന്നു. എന്നാൽ മെഗിദ്ദോവിൽവെച്ച് നെഖോ അദ്ദേഹത്തെ എതിരിട്ട് കൊന്നുകളഞ്ഞു.
2KI 23:30 യോശിയാവിന്റെ ഭൃത്യന്മാർ അദ്ദേഹത്തിന്റെ മൃതശരീരം ഒരു രഥത്തിൽ കയറ്റി മെഗിദ്ദോവിൽനിന്ന് ജെറുശലേമിലേക്കു കൊണ്ടുവന്ന് അദ്ദേഹത്തിന്റെ സ്വന്തം കല്ലറയിൽ സംസ്കരിച്ചു. ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു രാജാവായി അഭിഷേകംചെയ്തു.
2KI 23:31 രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു.
2KI 23:32 തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു.
2KI 23:33 അദ്ദേഹം ജെറുശലേമിൽ വാഴാതിരിക്കേണ്ടതിന് ഫറവോൻ-നെഖോ അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ചു ബന്ധനസ്ഥനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു.
2KI 23:34 ഫറവോൻ-നെഖോ യോശിയാവിന്റെ മകനായ എല്യാക്കീമിനെ യോശിയാവിന്റെ സ്ഥാനത്തു രാജാവാക്കുകയും അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. അദ്ദേഹം യഹോവാഹാസിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവിടെവെച്ച് യഹോവാഹാസ് മരിച്ചു.
2KI 23:35 ഫറവോൻ-നെഖോ ആവശ്യപ്പെട്ട വെള്ളിയും സ്വർണവും യെഹോയാക്കീം കൊടുത്തു. അതിനായി അദ്ദേഹം ദേശത്തു കരം ചുമത്തി. ഓരോരുത്തന്റെയും സ്വത്തിന് ആനുപാതികമായി അദ്ദേഹം അവരിൽനിന്നു വെള്ളിയും സ്വർണവും നിർബന്ധപൂർവം പിരിച്ചെടുത്തു.
2KI 23:36 രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് സെബീദാ എന്നായിരുന്നു. അവർ രൂമാക്കാരനായ പെദായാവിന്റെ മകളായിരുന്നു.
2KI 23:37 തന്റെ പിതാക്കന്മാർ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു.
2KI 24:1 യെഹോയാക്കീമിന്റെ ഭരണകാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസർ രാജ്യത്തെ ആക്രമിച്ചു; യെഹോയാക്കീം മൂന്നു വർഷത്തേക്ക് അദ്ദേഹത്തിന് കീഴ്പ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം മനസ്സുമാറ്റി നെബൂഖദ്നേസരിന്റെ അധികാരത്തോടു മത്സരിച്ചു.
2KI 24:2 യഹോവ ബാബേല്യരും അരാമ്യരും മോവാബ്യരും അമ്മോന്യരുമായ കവർച്ചപ്പടക്കൂട്ടത്തെ അദ്ദേഹത്തിനെതിരേ അയച്ചു. യഹോവയുടെ ദാസന്മാരായ പ്രവാചകന്മാർ പ്രഖ്യാപിച്ചിരുന്ന വചനപ്രകാരം യെഹൂദ്യയെ നശിപ്പിക്കുന്നതിനായി അവിടന്ന് ഈ പടക്കൂട്ടങ്ങളെ അയച്ചു.
2KI 24:3 മനശ്ശെയുടെ പാപങ്ങളും അയാളുടെ സകലപ്രവൃത്തികളുംനിമിത്തം യഹോവയുടെ സന്നിധിയിൽനിന്ന് അവരെ നീക്കംചെയ്യേണ്ടതിനായി അവിടത്തെ കൽപ്പനപ്രകാരം യെഹൂദയ്ക്ക് ഇതെല്ലാം സംഭവിച്ചു.
2KI 24:4 മനശ്ശെയുടെ പ്രവൃത്തികളിൽ അദ്ദേഹം കുറ്റമില്ലാത്ത രക്തം ചിന്തിയതും ഉൾപ്പെട്ടിരുന്നു. അദ്ദേഹം കുറ്റമില്ലാത്ത രക്തംചൊരിഞ്ഞ് ജെറുശലേമിനെ നിറച്ചിരുന്നു: അതു ക്ഷമിക്കാൻ യഹോവയ്ക്കു മനസ്സായില്ല.
2KI 24:5 യെഹോയാക്കീമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ, അദ്ദേഹത്തിന്റെ പ്രവൃത്തികൾ ഇവയെക്കുറിച്ചെല്ലാം യെഹൂദാരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2KI 24:6 യെഹോയാക്കീം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.
2KI 24:7 ഈജിപ്റ്റിലെ തോടുമുതൽ യൂഫ്രട്ടീസ് നദിവരെയുള്ള ഭൂപ്രദേശങ്ങൾ ഈജിപ്റ്റുരാജാവിന്റെ കൈയിൽനിന്ന് ബാബേൽരാജാവു പിടിച്ചെടുത്തു. അതിനാൽ ഈജിപ്റ്റുരാജാവ് തന്റെ ദേശത്തുനിന്ന് പിന്നീടൊരിക്കലും സൈന്യവുമായി വന്നിട്ടില്ല.
2KI 24:8 രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നെഹുഷ്ഠാ എന്നായിരുന്നു. അവൾ ജെറുശലേമ്യനായ എൽനാഥാന്റെ മകളായിരുന്നു.
2KI 24:9 തന്റെ പിതാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായതു പ്രവർത്തിച്ചു.
2KI 24:10 അക്കാലത്ത് ബാബേൽരാജാവായ നെബൂഖദ്നേസരുടെ സൈനികോദ്യോഗസ്ഥന്മാർ ജെറുശലേംപട്ടണത്തിനുനേരേ വന്ന് അതിനെ ഉപരോധിച്ചു.
2KI 24:11 അവർ അപ്രകാരം ജെറുശലേമിനെ ഉപരോധിച്ചിരിക്കുമ്പോൾത്തന്നെ, നെബൂഖദ്നേസർ സ്വയം നഗരത്തിനുനേരേ വന്നു.
2KI 24:12 യെഹൂദാരാജാവായ യെഹോയാഖീനും രാജമാതാവും അദ്ദേഹത്തിന്റെ ഭൃത്യന്മാരും പ്രഭുക്കന്മാരും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരും എല്ലാം നെബൂഖദ്നേസരിനു കീഴടങ്ങി. ബാബേൽരാജാവിന്റെ ഭരണത്തിന്റെ എട്ടാമാണ്ടിൽ അദ്ദേഹം യെഹോയാഖീനെ തടവുകാരനാക്കി.
2KI 24:13 യഹോവ അരുളിച്ചെയ്തിരുന്നതുപോലെ നെബൂഖദ്നേസർ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും നിക്ഷേപങ്ങളെല്ലാം അപഹരിച്ചു. ഇസ്രായേൽരാജാവായ ശലോമോൻ യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി ഉണ്ടാക്കിയിരുന്ന സ്വർണംകൊണ്ടുള്ള ഉപകരണങ്ങളെല്ലാം അദ്ദേഹം എടുത്തുകൊണ്ടുപോയി.
2KI 24:14 ജെറുശലേമിലുണ്ടായിരുന്ന സകല ഉദ്യോഗസ്ഥരെയും എല്ലാ യുദ്ധവീരന്മാരെയും എല്ലാ കരകൗശലവേലക്കാരെയും ശില്പികളെയും അദ്ദേഹം തടവുകാരായി പിടിച്ചുകൊണ്ടുപോയി. അവർ ആകെ പതിനായിരം പേരുണ്ടായിരുന്നു. ഏറ്റവും ദരിദ്രർമാത്രം അവിടെ ശേഷിച്ചു.
2KI 24:15 നെബൂഖദ്നേസർ യെഹോയാഖീനെ ബാബേലിലേക്ക് അടിമയായി പിടിച്ചുകൊണ്ടുപോയി. രാജാവിന്റെ അമ്മയെയും ഭാര്യമാരെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും നാട്ടിലെ പ്രമാണിമാരെയുംകൂടി അദ്ദേഹം കൊണ്ടുപോയി.
2KI 24:16 യുദ്ധത്തിനു കരുത്തരും യോഗ്യരുമായ ഏഴായിരം യോദ്ധാക്കൾ അടങ്ങുന്ന സൈന്യവ്യൂഹത്തെയും കരകൗശലവേലക്കാരും ശില്പികളുമായി ആയിരംപേരെയും നെബൂഖദ്നേസർ ബാബേലിലേക്കു കൊണ്ടുപോയി.
2KI 24:17 അദ്ദേഹം യെഹോയാഖീന്റെ പിതൃസഹോദരനായ മത്ഥന്യാവിനെ അദ്ദേഹത്തിനുപകരം രാജാവാക്കി; മത്ഥന്യാവിന്റെ പേര് സിദെക്കീയാവ് എന്നു മാറ്റുകയും ചെയ്തു.
2KI 24:18 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു.
2KI 24:19 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
2KI 24:20 യഹോവയുടെ കോപംനിമിത്തം ജെറുശലേമിനും യെഹൂദയ്ക്കും ഇതെല്ലാം വന്നുഭവിച്ചു; അവസാനം യഹോവ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു. എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.
2KI 25:1 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അദ്ദേഹം നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു.
2KI 25:2 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
2KI 25:3 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി.
2KI 25:4 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്.
2KI 25:5 എന്നാൽ ബാബേൽസൈന്യം രാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.
2KI 25:6 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹത്തിനു ശിക്ഷ വിധിച്ചു.
2KI 25:7 അവർ സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. അതിനുശേഷം അവർ അദ്ദേഹത്തിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.
2KI 25:8 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം ഏഴാംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ജെറുശലേമിലേക്കു വന്നു.
2KI 25:9 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു.
2KI 25:10 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിൽ ഇടിച്ചുനിരത്തി.
2KI 25:11 നഗരവാസികളിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷം ജനത മുഴുവനെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി.
2KI 25:12 എന്നാൽ സൈന്യാധിപൻ മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി, ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.
2KI 25:13 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം അവർ ബാബേലിലേക്കു കൊണ്ടുപോയി.
2KI 25:14 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി.
2KI 25:15 ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങളും എന്നുവേണ്ടാ തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.
2KI 25:16 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു.
2KI 25:17 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരമുള്ളതായിരുന്നു, ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം മൂന്നുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും ഇതുപോലെതന്നെ ആയിരുന്നു.
2KI 25:18 മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും അംഗരക്ഷകസേനയുടെ നായകൻ തടവുകാരായി പിടിച്ചുകൊണ്ടുപോയി.
2KI 25:19 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ അഞ്ചുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു സൈനികരെയുംകൂടെ പിടിച്ചുകൊണ്ടുപോയി.
2KI 25:20 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
2KI 25:21 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.
2KI 25:22 ബാബേൽരാജാവായ നെബൂഖദ്നേസർ, താൻ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുപോരുന്ന ആളുകൾക്ക് അധിപതിയായി ശാഫാന്റെ പൗത്രനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ നിയമിച്ചു.
2KI 25:23 ബാബേൽരാജാവ് ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്ന് എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടപ്പോൾ, അവർ മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി. നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ മകൻ യോഹാനാനും നെതോഫാത്യനായ തൻഹൂമെത്തിന്റെ മകൻ സെരായാവും മാഖാത്യന്റെ മകൻ യയസന്യാവും അവരുടെ ആളുകളും അക്കൂട്ടത്തിലുണ്ടായിരുന്നു.
2KI 25:24 അപ്പോൾ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേലിലെ ഉദ്യോഗസ്ഥർനിമിത്തം ഭയപ്പെടരുത്; നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക.”
2KI 25:25 എങ്കിലും ഏഴാംമാസത്തിൽ രാജവംശക്കാരനായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി വന്ന് ഗെദല്യാവിനെയും മിസ്പായിൽ അദ്ദേഹത്തോടുകൂടെയുണ്ടായിരുന്ന യെഹൂദ്യരും ബാബേൽക്കാരുമായ ആളുകളെയും ചതിവിൽ കൊലപ്പെടുത്തി.
2KI 25:26 ഇതുമൂലം യെഹൂദ്യയിലെ ജനമെല്ലാം; ആബാലവൃദ്ധം സകലജനങ്ങളും സൈന്യാധിപന്മാരോടൊപ്പം ബാബേൽക്കാരെ ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
2KI 25:27 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം ഇരുപത്തിയേഴാംതീയതി അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു.
2KI 25:28 അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
2KI 25:29 അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു.
2KI 25:30 യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി രാജാവു കൊടുത്തുപോന്നു.
1CH 1:1 ആദാം, ശേത്ത്, ഏനോശ്,
1CH 1:2 കേനാൻ, മഹലലേൽ, യാരെദ്,
1CH 1:3 ഹാനോക്ക്, മെഥൂശെലാഹ്, ലാമെക്ക്, നോഹ.
1CH 1:4 നോഹയുടെ പുത്രന്മാർ: ശേം, ഹാം, യാഫെത്ത്.
1CH 1:5 യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്.
1CH 1:6 ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, ദിഫാത്ത്, തോഗർമാ.
1CH 1:7 യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്ത്യർ, റോദാന്യർ.
1CH 1:8 ഹാമിന്റെ പുത്രന്മാർ: കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ.
1CH 1:9 കൂശിന്റെ പുത്രന്മാർ: സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. രാമായുടെ പുത്രന്മാർ: ശേബാ, ദേദാൻ.
1CH 1:10 കൂശ് നിമ്രോദിന്റെ പിതാവായിരുന്നു. നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
1CH 1:11 ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
1CH 1:12 പത്രൂസീം, കസ്ളൂഹീം, (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്) കഫ്തോരീം എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.
1CH 1:13 കനാന്റെ പുത്രന്മാർ: ആദ്യജാതനായ സീദോൻ, ഹിത്യർ,
1CH 1:14 യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
1CH 1:15 ഹിവ്യർ, അർഖ്യർ, സീന്യർ,
1CH 1:16 അർവാദ്യർ, സെമാര്യർ, ഹമാത്യർ.
1CH 1:17 ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം, അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.
1CH 1:18 അർപ്പക്ഷാദ് ശേലഹിന്റെ പിതാവും ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു.
1CH 1:19 ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: ഒരുവന്റെ പേര് പേലെഗ് എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു.
1CH 1:20 യോക്താന്റെ പുത്രന്മാർ: അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
1CH 1:21 ഹദോരാം, ഊസാൽ, ദിക്ലാ,
1CH 1:22 ഓബാൽ, അബീമായേൽ, ശേബാ,
1CH 1:23 ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു.
1CH 1:24 ശേം, അർപ്പക്ഷാദ്, ശേലഹ്
1CH 1:25 ഏബെർ, പേലെഗ്, രെയൂ
1CH 1:26 ശെരൂഗ്, നാഹോർ, തേരഹ്
1CH 1:27 അബ്രാം (അതായത്, അബ്രാഹാം).
1CH 1:28 അബ്രാഹാമിന്റെ പുത്രന്മാർ: യിസ്ഹാക്കും യിശ്മായേലും.
1CH 1:29 അവരുടെ പിൻഗാമികൾ ഇവരായിരുന്നു: യിശ്മായേലിന്റെ ആദ്യജാതനായ നെബായോത്ത്, കേദാർ, അദ്ബെയേൽ, മിബ്ശാം,
1CH 1:30 മിശ്മാ, ദൂമാ, മസ്സാ, ഹദദ്, തേമാ,
1CH 1:31 യെതൂർ, നാഫീശ്, കേദെമാ. ഇവരെല്ലാം യിശ്മായേലിന്റെ പുത്രന്മാരായിരുന്നു.
1CH 1:32 അബ്രാഹാമിന്റെ വെപ്പാട്ടിയായ കെതൂറായ്ക്കു ജനിച്ച പുത്രന്മാർ ഇവരാണ്: സിമ്രാൻ, യൊക്ശാൻ, മെദാൻ, മിദ്യാൻ, യിശ്ബാക്ക്, ശൂവഹ്. യോക്ശാന്റെ പുത്രന്മാർ: ശേബാ, ദേദാൻ.
1CH 1:33 മിദ്യാന്റെ പുത്രന്മാർ: ഏഫാ, ഏഫെർ, ഹാനോക്ക്, അബീദാ, എൽദായാ. ഇവരെല്ലാം കെതൂറായിലൂടെ ലഭിച്ച പിൻഗാമികളായിരുന്നു.
1CH 1:34 അബ്രാഹാം യിസ്ഹാക്കിന്റെ പിതാവായിരുന്നു. യിസ്ഹാക്കിന്റെ പുത്രന്മാർ: ഏശാവും ഇസ്രായേലും.
1CH 1:35 ഏശാവിന്റെ പുത്രന്മാർ: എലീഫാസ്, രെയൂവേൽ, യെയൂശ്, യലാം, കോരഹ്.
1CH 1:36 എലീഫാസിന്റെ പുത്രന്മാർ: തേമാൻ, ഓമാർ, സെഫോ, ഗഥാം, കെനസ്, തിമ്നയിലൂടെ അമാലേക്ക്.
1CH 1:37 രെയൂവേലിന്റെ പുത്രന്മാർ: നഹത്ത്, സേരഹ്, ശമ്മാ, മിസ്സാ.
1CH 1:38 സേയീരിന്റെ പുത്രന്മാർ: ലോതാൻ, ശോബാൽ, സിബെയോൻ, അനാ, ദീശോൻ, ഏസെർ, ദീശാൻ.
1CH 1:39 ലോതാന്റെ പുത്രന്മാർ: ഹോരി, ഹോമാം. തിമ്നാ ലോതാന്റെ സഹോദരി ആയിരുന്നു.
1CH 1:40 ശോബാലിന്റെ പുത്രന്മാർ: അല്വാൻ, മനഹത്ത്, ഏബാൽ, ശെഫോ, ഓനാം. സിബെയോന്റെ പുത്രന്മാർ: അയ്യാ, അനാ
1CH 1:41 അനായുടെ പുത്രൻ: ദീശോൻ. ദീശോന്റെ പുത്രന്മാർ: ഹെമ്ദാൻ, എശ്ബാൻ, യിത്രാൻ, കെരാൻ
1CH 1:42 ഏസെരിന്റെ പുത്രന്മാർ: ബിൽഹാൻ, സാവാൻ, യാക്കാൻ. ദീശാന്റെ പുത്രന്മാർ: ഊസ്, അരാൻ.
1CH 1:43 ഇസ്രായേലിൽ രാജഭരണം വരുന്നതിനുമുമ്പ് ഏദോമിൽ ഭരണം നടത്തിയിരുന്ന രാജാക്കന്മാർ ഇവരാണ്: ബെയോരിന്റെ മകനായ ബേല; അദ്ദേഹത്തിന്റെ നഗരത്തിനു ദിൻഹാബാഹ് എന്നു പേരായിരുന്നു.
1CH 1:44 ബേലയുടെ മരണശേഷം ബൊസ്രാക്കാരനായ സേരഹിന്റെ മകൻ യോബാബ് രാജാവിന്റെ അനന്തരാവകാശിയായിത്തീർന്നു.
1CH 1:45 യോബാബിന്റെ മരണശേഷം തേമാന്യരുടെ ദേശത്തുനിന്നുള്ള ഹൂശാം രാജാവായി.
1CH 1:46 ഹൂശാമിന്റെ മരണശേഷം ബേദാദിന്റെ മകനും മോവാബുദേശത്തുവെച്ച് മിദ്യാനെ തോൽപ്പിച്ചവനുമായ ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിന് അവീത്ത് എന്നായിരുന്നു പേര്.
1CH 1:47 ഹദദിന്റെ മരണശേഷം മസ്രേക്കക്കാരനായ സമ്ളാ അദ്ദേഹത്തിനുപകരം രാജാവായി.
1CH 1:48 സമ്ളാ മരിച്ചപ്പോൾ നദീതീരത്തുള്ള രെഹോബോത്തിലെ നിവാസിയായ ശാവൂൽ രാജാവായി.
1CH 1:49 ശാവൂലിന്റെ മരണശേഷം അക്ബോരിന്റെ മകനായ ബാൽ-ഹാനാൻ രാജാവായി.
1CH 1:50 ബാൽ-ഹാനാൻ മരിച്ചശേഷം ഹദദ് രാജാവായി. അദ്ദേഹത്തിന്റെ നഗരത്തിനു പാവൂ എന്നായിരുന്നു പേര്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മെഹേതബേൽ എന്നായിരുന്നു. അവൾ മേ-സാഹാബിന്റെ മകളായ മത്രേദിന്റെ മകൾ ആയിരുന്നു.
1CH 1:51 ഹദദും മരിച്ചു. ഏദോമ്യപ്രഭുക്കന്മാർ ഇവരായിരുന്നു: തിമ്നാ, അല്വാ, യെഥേത്ത്,
1CH 1:52 ഒഹൊലീബാമാ, ഏലാ, പീനോൻ,
1CH 1:53 കെനസ്, തേമാൻ, മിബ്സാർ,
1CH 1:54 മഗ്ദീയേൽ, ഈരാം. ഇവരായിരുന്നു ഏദോമ്യപ്രഭുക്കന്മാർ.
1CH 2:1 ഇസ്രായേലിന്റെ പുത്രന്മാർ ഇവരായിരുന്നു: രൂബേൻ, ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, സെബൂലൂൻ,
1CH 2:2 ദാൻ, യോസേഫ്, ബെന്യാമീൻ, നഫ്താലി, ഗാദ്, ആശേർ.
1CH 2:3 യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ് ഇവർ മൂവരും ശൂവായുടെ മകളായ ഒരു കനാന്യസ്ത്രീയിൽ ജനിച്ച പുത്രന്മാരായിരുന്നു. യെഹൂദയുടെ ആദ്യജാതനായ ഏർ യഹോവയുടെ ദൃഷ്ടിയിൽ ദുഷ്ടനായിരുന്നു. അതിനാൽ യഹോവ അവനെ മരണത്തിന് ഏൽപ്പിച്ചു.
1CH 2:4 അതിനുശേഷം യെഹൂദയുടെ മരുമകളായ താമാർ അവന്റെ രണ്ടു പുത്രന്മാരായ ഫേരെസ്സ്, സേരഹ് എന്നിവർക്കു ജന്മംനൽകി. അങ്ങനെ യെഹൂദയ്ക്ക് ആകെ അഞ്ചു പുത്രന്മാർ ഉണ്ടായിരുന്നു.
1CH 2:5 ഫേരെസ്സിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ
1CH 2:6 സേരഹിന്റെ പുത്രന്മാർ: സിമ്രി, ഏഥാൻ, ഹേമാൻ, കൽക്കോൽ, ദാരാ—ആകെ അഞ്ചുപേർ.
1CH 2:7 കർമിയുടെ പുത്രൻ: അർപ്പിതവസ്തുക്കൾ സ്വന്തമാക്കി എടുക്കുകയും അതുമൂലം യഹോവയുടെ നിരോധനം ലംഘിക്കുകയും ചെയ്ത് ഇസ്രായേലിന് കഷ്ടത വരുത്തിവെച്ചവനായ ആഖാൻ.
1CH 2:8 ഏഥാന്റെ പുത്രൻ: അസര്യാവ്.
1CH 2:9 ഹെസ്രോനു ജനിച്ച പുത്രന്മാർ: യെരഹ്മയേൽ, രാം, കെലൂബായി.
1CH 2:10 രാം അമ്മീനാദാബിന്റെ പിതാവായിരുന്നു. അമ്മീനാദാബ് യെഹൂദാജനതയുടെ നേതാവായ നഹശോന്റെ പിതാവും ആയിരുന്നു.
1CH 2:11 നഹശോൻ ശല്മയുടെ പിതാവായിരുന്നു. ശല്മാ ബോവസിന്റെ പിതാവും.
1CH 2:12 ബോവസ് ഓബേദിന്റെ പിതാവും, ഓബേദ് യിശ്ശായിയുടെ പിതാവുമായിരുന്നു.
1CH 2:13 യിശ്ശായി ആദ്യജാതനായ എലീയാബ്, രണ്ടാമൻ അബീനാദാബ്, മൂന്നാമൻ ശിമെയാ,
1CH 2:14 നാലാമൻ നെഥനയേൽ, അഞ്ചാമൻ രദ്ദായി,
1CH 2:15 ആറാമൻ ഓസെം, ഏഴാമൻ ദാവീദ്, എന്നിവരുടെ പിതാവായിരുന്നു.
1CH 2:16 സെരൂയയും അബീഗയിലും അവരുടെ സഹോദരിമാരായിരുന്നു. അബീശായിയും യോവാബും അസാഹേലും സെരൂയയുടെ മൂന്നു പുത്രന്മാരായിരുന്നു.
1CH 2:17 അബീഗയിൽ അമാസയുടെ മാതാവായിരുന്നു. അവന്റെ പിതാവ് യിശ്മായേല്യനായ യേഥെർ ആയിരുന്നു.
1CH 2:18 ഹെസ്രോന്റെ മകനായ കാലേബിന് തന്റെ ഭാര്യയായ അസൂബയിലും യെരിയോത്തിലും പുത്രന്മാർ ജനിച്ചിരുന്നു. യേശെർ, ശോബാബ്, അർദോൻ എന്നിവർ യെരിയോത്തിൽ ജനിച്ച പുത്രന്മാരായിരുന്നു.
1CH 2:19 അസൂബ മരിച്ചപ്പോൾ കാലേബ് എഫ്രാത്തിനെ വിവാഹംകഴിച്ചു. അവൾ ഹൂർ എന്ന മകനു ജന്മംനൽകി.
1CH 2:20 ഹൂർ ഊരിയുടെ പിതാവും ഊരി ബെസലേലിന്റെ പിതാവും ആയിരുന്നു.
1CH 2:21 പിന്നെ ഹെസ്രോൻ ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ മകളെ വിവാഹംകഴിച്ചു; അപ്പോൾ ഹെസ്രോന് അറുപതു വയസ്സായിരുന്നു. അവൾ സെഗൂബ് എന്ന മകനു ജന്മംനൽകി.
1CH 2:22 സെഗൂബ് യായീരിന്റെ പിതാവായിരുന്നു. യായീർ ഗിലെയാദിൽ ഇരുപത്തിമൂന്നു പട്ടണങ്ങൾക്ക് അധിപനായിരുന്നു.
1CH 2:23 (എന്നാൽ, ഗെശൂരും അരാമുംകൂടി ഹാവോത്ത്-യായീരും കെനാത്തും അതിനുചുറ്റുമുള്ള അധിനിവേശങ്ങളും പിടിച്ചടക്കി—ആകെ അറുപതു പട്ടണങ്ങൾ.) ഇവരെല്ലാം ഗിലെയാദിന്റെ പിതാവായ മാഖീരിന്റെ പിൻഗാമികളായിരുന്നു.
1CH 2:24 കാലേബ്-എഫ്രാത്താ എന്ന പട്ടണത്തിൽവെച്ച് ഹെസ്രോന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യയായ അബീയാ ഒരു മകനു ജന്മംനൽകി. അവനാണ് തെക്കോവയുടെ പിതാവായ അശ്ഹൂർ.
1CH 2:25 ഹെസ്രോന്റെ ആദ്യജാതനായ യെരഹ്മയേലിന്റെ പുത്രന്മാർ: ആദ്യജാതനായ രാം, ബൂനാ, ഓരെൻ, ഓസെം, അഹീയാവ്.
1CH 2:26 യെരഹ്മയേലിന് അതാര എന്ന പേരുള്ള മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. അവൾ ഓനാമിന്റെ അമ്മയായിരുന്നു.
1CH 2:27 യെരഹ്മയേലിന്റെ ആദ്യജാതനായ രാമിന്റെ പുത്രന്മാർ: മയസ്, യാമിൻ, ഏക്കെർ.
1CH 2:28 ഓനാമിന്റെ പുത്രന്മാർ: ശമ്മായി, യാദാ. ശമ്മായിയുടെ പുത്രന്മാർ: നാദാബ്, അബീശൂർ.
1CH 2:29 അബീശൂരിന്റെ ഭാര്യയ്ക്ക് അബീഹയീൽ എന്നു പേരായിരുന്നു. അവൾ അയാളുടെ രണ്ടു പുത്രന്മാർക്കു ജന്മംനൽകി: അഹ്ബാൻ, മോലീദ്.
1CH 2:30 നാദാബിന്റെ പുത്രന്മാർ: സേലദ്, അപ്പയീം. സേലദ് പുത്രന്മാരില്ലാതെ മരിച്ചു.
1CH 2:31 അപ്പയീമിന്റെ പുത്രൻ: ശേശാന്റെ പിതാവായ യിശി; ശേശാൻ അഹ്ലായിമിന്റെ പിതാവായിരുന്നു.
1CH 2:32 ശമ്മായിയുടെ സഹോദരനായ യാദയുടെ പുത്രന്മാർ: യേഥെർ, യോനാഥാൻ. യേഥെർ പുത്രന്മാരില്ലാതെ മരിച്ചു.
1CH 2:33 യോനാഥാന്റെ പുത്രന്മാർ: പേലെത്ത്, സാസാ. ഇവർ യെരഹ്മയേലിന്റെ പിൻഗാമികളായിരുന്നു.
1CH 2:34 ശേശാന്ന് പുത്രിമാരല്ലാതെ, പുത്രന്മാരില്ലായിരുന്നു. അദ്ദേഹത്തിന് ഈജിപ്റ്റുകാരനായ യർഹാ എന്നു പേരായ ഒരു ദാസനുണ്ടായിരുന്നു.
1CH 2:35 ശേശാൻ തന്റെ ഭൃത്യനായ യർഹയ്ക്ക് തന്റെ മകളെ വിവാഹംകഴിച്ചുകൊടുത്തു. അവൾ അത്ഥായി എന്നു പേരുള്ള ഒരു മകനു ജന്മംകൊടുത്തു.
1CH 2:36 അത്ഥായി നാഥാന്റെ പിതാവായിരുന്നു, നാഥാൻ സാബാദിന്റെ പിതാവും.
1CH 2:37 സാബാദ് എഫ്ലാലിന്റെ പിതാവ്, എഫ്ലാൽ ഓബേദിന്റെ പിതാവ്.
1CH 2:38 ഓബേദ് യേഹുവിന്റെ പിതാവ്, യേഹു അസര്യാവിന്റെ പിതാവ്.
1CH 2:39 അസര്യാവ് ഹേലെസ്സിന്റെ പിതാവ്, ഹേലെസ് എലെയാശയുടെ പിതാവ്.
1CH 2:40 എലെയാശ സിസ്മായിയുടെ പിതാവ്, സിസ്മായി ശല്ലൂമിന്റെ പിതാവ്.
1CH 2:41 ശല്ലൂം യെക്കമ്യാവിന്റെ പിതാവ്, യെക്കമ്യാവ് എലീശാമയുടെ പിതാവ്.
1CH 2:42 യെരഹ്മയേലിന്റെ സഹോദരനായ കാലേബിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ ആദ്യജാതനും സീഫിന്റെ പിതാവുമായ മേശാ, അദ്ദേഹത്തിന്റെ പുത്രനും ഹെബ്രോന്റെ പിതാവുമായ മാരേശാ.
1CH 2:43 ഹെബ്രോന്റെ പുത്രന്മാർ: കോരഹ്, തപ്പൂഹ്, രേക്കെം, ശേമാ.
1CH 2:44 ശേമാ രഹമിന്റെ പിതാവായിരുന്നു, രഹം യോർക്കെയാമിന്റെ പിതാവും. രേക്കെം ശമ്മായിയുടെ പിതാവായിരുന്നു.
1CH 2:45 ശമ്മായിയുടെ പുത്രനായിരുന്നു മാവോൻ, മാവോൻ ബേത്ത്-സൂരിന്റെ പിതാവായിരുന്നു.
1CH 2:46 കാലേബിന്റെ വെപ്പാട്ടിയായ ഏഫാ, ഹാരാൻ, മോസ, ഗാസേസ് എന്നിവരുടെ മാതാവായിരുന്നു. ഹാരാൻ ഗാസേസിന്റെ പിതാവായിരുന്നു.
1CH 2:47 യാഹ്ദയുടെ പുത്രന്മാർ: രേഗെം, യോഥാം, ഗേശാൻ, പേലെത്, ഏഫാ, ശയഫ്.
1CH 2:48 കാലേബിന്റെ വെപ്പാട്ടിയായ മയഖാ ശേബെർ, തിർഹന എന്നിവരുടെ മാതാവായിരുന്നു.
1CH 2:49 അവൾക്ക് മദ്മന്നയുടെ പിതാവായ ശയഫിനും മക്ബേനയുടെയും ഗിബെയയുടെയും പിതാവായ ശെവായ്ക്കും ജന്മംനൽകി. കാലേബിന് അക്സാ എന്നു പേരുള്ള ഒരു മകൾ ഉണ്ടായിരുന്നു.
1CH 2:50 ഇവരായിരുന്നു കാലേബിന്റെ പിൻഗാമികൾ. എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാർ: കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാൽ,
1CH 2:51 ബേത്ലഹേമിന്റെ പിതാവായ ശല്മാ, ബേത്ത്-ഗാദേരിന്റെ പിതാവായ ഹാരേഫ്.
1CH 2:52 കിര്യത്ത്-യെയാരീമിന്റെ പിതാവായ ശോബാലിന്റെ പിൻഗാമികൾ ഇവരായിരുന്നു: ഹാരോവെയും മനഹത്ത് കുലത്തിന്റെ പകുതിയും.
1CH 2:53 കിര്യത്ത്-യെയാരീമിന്റെ ഗണങ്ങൾ: യിത്രീയരും പൂത്യരും ശൂമാത്യരും മിശ്രായരും ആയിരുന്നു. ഇവരിൽനിന്നു സോരാത്യരും എസ്താവോല്യരും ഉത്ഭവിച്ചു.
1CH 2:54 ശല്മയുടെ പിൻഗാമികൾ: ബേത്ലഹേം, നെതോഫാത്യർ, അത്രോത്ത്-ബേത്ത്-യോവാബ്, മനഹത്തിന്റെ പകുതി, സൊര്യർ,
1CH 2:55 യബ്ബേസിൽ താമസിച്ചിരുന്ന വേദജ്ഞരുടെ കുടുംബങ്ങൾ: തിരാത്യർ, ശിമെയാത്യർ, സൂഖാത്യർ എന്നിവരാണ്. രേഖാബ്യകുടുംബത്തിന്റെ പിതാവായ ഹമാത്തിൽനിന്ന് ഉത്ഭവിച്ച കേന്യർ ഇവരാണ്.
1CH 3:1 ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്: ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ.
1CH 3:2 മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്.
1CH 3:3 അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്‌രെയാം.
1CH 3:4 ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി,
1CH 3:5 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ ജനിച്ചു.
1CH 3:6 യിബ്ഹാർ, എലീശാമ, എലീഫേലെത്ത്,
1CH 3:7 നോഗഹ്, നേഫെഗ്, യാഫിയ,
1CH 3:8 എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ.
1CH 3:9 ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു.
1CH 3:10 ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം രെഹബെയാമിന്റെ മകൻ അബീയാവ്, അബീയാവിന്റെ മകൻ ആസാ, ആസായുടെ മകൻ യെഹോശാഫാത്ത്,
1CH 3:11 യെഹോശാഫാത്തിന്റെ മകൻ യെഹോരാം, യെഹോരാമിന്റെ മകൻ അഹസ്യാവ്, അഹസ്യാവിന്റെ മകൻ യോവാശ്,
1CH 3:12 യോവാശിന്റെ മകൻ അമസ്യാവ്, അമസ്യാവിന്റെ മകൻ അസര്യാവ്, അസര്യാവിന്റെ മകൻ യോഥാം,
1CH 3:13 യോഥാമിന്റെ മകൻ ആഹാസ്, ആഹാസിന്റെ മകൻ ഹിസ്കിയാവ്, ഹിസ്കിയാവിന്റെ മകൻ മനശ്ശെ,
1CH 3:14 മനശ്ശെയുടെ മകൻ ആമോൻ, ആമോന്റെ മകൻ യോശിയാവ്
1CH 3:15 യോശിയാവിന്റെ പുത്രന്മാർ: ആദ്യജാതനായ യോഹാനാൻ, രണ്ടാമൻ യെഹോയാക്കീം, മൂന്നാമൻ സിദെക്കീയാവ്, നാലാമൻ ശല്ലൂം.
1CH 3:16 യെഹോയാക്കീമിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും അദ്ദേഹത്തിന്റെ സഹോദരൻ സിദെക്കീയാവും.
1CH 3:17 ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ: അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ,
1CH 3:18 മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ.
1CH 3:19 പെദായാവിന്റെ പുത്രന്മാർ: സെരൂബ്ബാബേലും ശിമെയിയും. സെരൂബ്ബാബേലിന്റെ പുത്രന്മാർ: മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു.
1CH 3:20 മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്.
1CH 3:21 ഹനന്യാവിന്റെ പിൻഗാമികൾ: പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ.
1CH 3:22 ശെഖന്യാവിന്റെ പിൻഗാമികൾ: ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ.
1CH 3:23 നെയര്യാവിന്റെ പുത്രന്മാർ: എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ.
1CH 3:24 എല്യോവേനായിയുടെ പുത്രന്മാർ: ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ.
1CH 4:1 യെഹൂദയുടെ പിൻഗാമികൾ: ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ.
1CH 4:2 ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു.
1CH 4:3 ഏതാമിന്റെ പുത്രന്മാർ ഇവരായിരുന്നു: യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി.
1CH 4:4 പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. ബേത്ലഹേമിന്റെ പിതാവും എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു.
1CH 4:5 തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു.
1CH 4:6 അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു.
1CH 4:7 ഹേലയുടെ പുത്രന്മാർ: സേരെത്ത്, യെസോഹർ, എത്നാൻ, കോസ്.
1CH 4:8 ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു.
1CH 4:9 യബ്ബേസ് തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
1CH 4:10 യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു.
1CH 4:11 ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
1CH 4:12 എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു.
1CH 4:13 കെനസ്സിന്റെ പുത്രന്മാർ: ഒത്നിയേൽ, സെരായാവ്. ഒത്നിയേലിന്റെ പുത്രന്മാർ: ഹഥത്ത്, മെയോനോഥയി.
1CH 4:14 മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. സെരായാവ് യോവാബിന്റെ പിതാവായിരുന്നു, ഗേ-ഹരാശീമിന്റെ പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു.
1CH 4:15 യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: ഈരു, ഏലാ, നായം. ഏലയുടെ പുത്രൻ: കെനസ്സ്.
1CH 4:16 യെഹല്ലെലേലിന്റെ പുത്രന്മാർ: സീഫ്, സീഫാ, തിര്യാ, അസരെയേൽ.
1CH 4:17 എസ്രയുടെ പുത്രന്മാർ: യേഥെർ, മേരെദ്, ഏഫെർ, യാലോൻ. മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി.
1CH 4:18 ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി.
1CH 4:19 ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ,
1CH 4:20 ശീമോന്റെ പുത്രന്മാർ: അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, യിശിയുടെ പിൻഗാമികൾ: സോഹേത്തും ബെൻ-സോഹേത്തും,
1CH 4:21 യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ,
1CH 4:22 കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
1CH 4:23 അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു.
1CH 4:24 ശിമെയോന്റെ പിൻഗാമികൾ: നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ.
1CH 4:25 ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു.
1CH 4:26 മിശ്മായുടെ പിൻഗാമികൾ: ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ.
1CH 4:27 ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
1CH 4:28 അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
1CH 4:29 ബിൽഹയിലും ഏസെമിലും തോലാദിലും
1CH 4:30 ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
1CH 4:31 ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
1CH 4:32 ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
1CH 4:33 അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു:
1CH 4:34 മെശോബാബ്, യമ്ളെക്ക്, അമസ്യാവിന്റെ മകനായ യോശാ
1CH 4:35 യോവേൽ, അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു,
1CH 4:36 എല്യോവേനായി, യയക്കോബാ, യശോഹായാവ്, അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്,
1CH 4:37 ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ.
1CH 4:38 മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു;
1CH 4:39 അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
1CH 4:40 അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു.
1CH 4:41 പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
1CH 4:42 ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
1CH 4:43 രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു.
1CH 5:1 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ (ആദ്യജാതൻ അവനായിരുന്നു, എന്നാൽ അവൻ തന്റെ പിതാവിന്റെ കിടക്ക അശുദ്ധമാക്കിയതിനാൽ ജ്യേഷ്ഠൻ എന്നനിലയിൽ അവനു ലഭിക്കേണ്ട അവകാശങ്ങൾ, ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കു നൽകപ്പെട്ടു; അതുകൊണ്ട് തന്റെ ജന്മാവകാശപ്രകാരമുള്ള സ്ഥാനം വംശാവലി രേഖകളിലും അവനു ലഭിച്ചില്ല.
1CH 5:2 യെഹൂദാ തന്റെ സഹോദരന്മാരിൽവെച്ച് ഏറ്റവും പ്രബലനായിരുന്നു; ഒരു ഭരണാധിപനും അവനിൽനിന്നാണ് ഉണ്ടായത്; എന്നിരുന്നാലും ജ്യേഷ്ഠാവകാശങ്ങൾ യോസേഫിനു ലഭിച്ചു)—
1CH 5:3 ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി.
1CH 5:4 യോവേലിന്റെ പുത്രന്മാർ: അദ്ദേഹത്തിന്റെ മകൻ ശെമയ്യാവ്, ശെമയ്യാവിന്റെ മകൻ ഗോഗ്, ഗോഗിന്റെ മകൻ ശിമെയി,
1CH 5:5 ശിമെയിയുടെ മകൻ മീഖാ, മീഖായുടെ മകൻ രെയായാവ്, രെയായാവിന്റെ മകൻ ബാൽ,
1CH 5:6 ബാലിന്റെ മകൻ ബെയേരാ, അയാളെ അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ പ്രവാസിയായി പിടിച്ചുകൊണ്ടുപോയി. ബെയേരാ രൂബേന്യരുടെ നായകനായിരുന്നു.
1CH 5:7 അവരുടെ വംശാവലിരേഖകളിൽ ചേർത്തിരിക്കുന്നപ്രകാരം കുലമനുസരിച്ച് അവരുടെ ബന്ധുക്കൾ: തലവനായ യെയീയേൽ, സെഖര്യാവ്,
1CH 5:8 യോവേലിന്റെ മകനായ ശേമയുടെ മകനായ ആസാസിന്റെ മകൻ ബേലാ. അവർ അരോയേർമുതൽ നെബോവും ബാൽ-മെയോനുംവരെയുള്ള പ്രദേശങ്ങളിൽ താമസിച്ചിരുന്നു.
1CH 5:9 ഗിലെയാദിൽ അവരുടെ കന്നുകാലികൾ ഏറ്റവും പെരുകിയിരുന്നതിനാൽ കിഴക്കോട്ട് മരുഭൂമിയുടെ അതിരുവരെയും യൂഫ്രട്ടീസ് നദിവരെയും ഉള്ള ഭൂപ്രദേശങ്ങൾ അവർ കൈവശപ്പെടുത്തിയിരുന്നു.
1CH 5:10 ശൗലിന്റെ ഭരണകാലത്ത് അവർ ഹഗ്രീയിമ്യരോടു യുദ്ധത്തിലേർപ്പെട്ടു. ഹഗ്രീയിമ്യർ അവരുടെ കൈയാൽ തോൽപ്പിക്കപ്പെട്ടു. ഗിലെയാദിനു കിഴക്ക് ഹഗ്രീയിമ്യർക്ക് ഉണ്ടായിരുന്ന അധിനിവേശങ്ങളെല്ലാം അവർ കൈവശമാക്കി.
1CH 5:11 ഗാദ്യർ രൂബേന്യർക്ക് അടുത്ത് ബാശാനിൽ സൽക്കാവരെ അധിവസിച്ചിരുന്നു.
1CH 5:12 യോവേൽ ആയിരുന്നു ബാശാനിലെ അവരുടെ തലവൻ. രണ്ടാമൻ ശാഫാം, പിന്നെ യനായിയും ശാഫാത്തും.
1CH 5:13 കുടുംബവഴിക്ക് അവരുടെ ബന്ധുക്കളായവർ എല്ലാവരുംകൂടി മീഖായേൽ, മെശുല്ലാം, ശേബ, യോരായി, യക്കാൻ, സീയ, ഏബെർ എന്നീ ഏഴുപേർ ഉണ്ടായിരുന്നു.
1CH 5:14 ഹൂരിയുടെ മകനായ അബീഹയീലിന്റെ പുത്രന്മാർ ഇവരായിരുന്നു. ഹൂരി യാരോഹയുടെ മകൻ, യാരോഹ ഗിലെയാദിന്റെ മകൻ, ഗിലെയാദ് മീഖായേലിന്റെ മകൻ, മീഖായേൽ യെശീശയുടെ മകൻ, യെശീശ യഹദോയുടെ മകൻ, യഹദോ ബൂസിന്റെ മകൻ.
1CH 5:15 ഗൂനിയുടെ മകനായ അബ്ദിയേലിന്റെ മകൻ അഹി അവരുടെ കുടുംബത്തലവനായിരുന്നു.
1CH 5:16 ഗിലെയാദിലും ബാശാനിലും അതിനോടുചേർന്നുള്ള ഗ്രാമങ്ങളിലും ശാരോനിലെ പുൽപ്പുറങ്ങളിൽ അവർ ചെന്നെത്തിയിടത്തോളം ഭാഗങ്ങളിലും ഗാദ്യർ താമസിച്ചിരുന്നു.
1CH 5:17 യെഹൂദാരാജാവായ യോഥാമിന്റെയും ഇസ്രായേൽരാജാവായ യൊരോബെയാമിന്റെയും ഭരണകാലത്തെ വംശാവലിരേഖകളിൽ ഇവയെല്ലാം ചേർത്തിരുന്നു.
1CH 5:18 രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ അർധഗോത്രത്തിനുംകൂടി യുദ്ധസജ്ജരായ 44,760 ഭടന്മാരുണ്ടായിരുന്നു. അവർ നല്ല കായികശേഷിയുള്ളവരും വാളും പരിചയും അമ്പും വില്ലും പ്രയോഗിക്കാൻ പ്രാപ്തരും നല്ല ആയോധനപരിശീലനം നേടിയവരും ആയിരുന്നു.
1CH 5:19 അവർ ഹഗ്രീയിമ്യരോടും യെതൂർ, നാഫീശ്, നോദാബ് എന്നിവരോടും യുദ്ധം നടത്തി.
1CH 5:20 യുദ്ധംനടന്നുകൊണ്ടിരുന്നപ്പോൾ അവർ ദൈവത്തോടു നിലവിളിച്ചു; അവർ ദൈവത്തിൽ വിശ്വസിച്ചതുകൊണ്ട് അവിടന്ന് അവരുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി: ഹഗ്രീയിമ്യരെയും അവരുടെ എല്ലാ സഖ്യകക്ഷികളെയും ദൈവം അവരുടെ കൈയിൽ ഏൽപ്പിച്ചു.
1CH 5:21 അവർ ഹഗ്രീയിമ്യരുടെ മൃഗസമ്പത്തു പിടിച്ചെടുത്തു—അൻപതിനായിരം ഒട്ടകം, രണ്ടരലക്ഷം ആട്, രണ്ടായിരം കഴുത എന്നിവയെത്തന്നെ. ഒരുലക്ഷം ആളുകളെയും അവർ അടിമകളായി പിടിച്ചു.
1CH 5:22 യുദ്ധം ദൈവത്തിന്റേതായതിനാൽ മറ്റനവധിപേരും കൊല്ലപ്പെട്ടവരായി വീണു. അതിനെത്തുടർന്ന് പ്രവാസകാലംവരെ അവർ ആ പ്രദേശത്തു താമസിച്ചു.
1CH 5:23 മനശ്ശെയുടെ അർധഗോത്രത്തിലെ ജനങ്ങൾ അസംഖ്യമായിരുന്നു. ബാശാൻമുതൽ ബാൽ-ഹെർമോനും സെനീരും ഹെർമോൻ പർവതവുംവരെ അവർ നിവസിച്ചിരുന്നു.
1CH 5:24 അവരുടെ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: ഏഫെർ, യിശി, എലീയേൽ, അസ്രീയേൽ, യിരെമ്യാവ്, ഹോദവ്യാവ്, യഹദീയേൽ. അവർ ധീരയോദ്ധാക്കളും കീർത്തികേട്ടവരും തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും ആയിരുന്നു.
1CH 5:25 എന്നാൽ അവർ തങ്ങളുടെ പൂർവികരുടെ ദൈവത്തോട് അവിശ്വസ്തരായിത്തീർന്നു. ദൈവം തങ്ങളുടെമുമ്പിൽനിന്ന് ഉന്മൂലനംചെയ്ത തദ്ദേശീയരായ ജനതകളുടെ ദേവന്മാരെ അവർ സേവിക്കുകയും ആ പരസംഗത്താൽ തങ്ങളെത്തന്നെ മലിനമാക്കുകയും ചെയ്തു.
1CH 5:26 അതിനാൽ ഇസ്രായേലിന്റെ ദൈവം—തിഗ്ലത്ത്-പിലേസർ എന്നും അറിയപ്പെട്ടിരുന്ന—അശ്ശൂർരാജാവായ പൂലിന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു. അതുകൊണ്ട് അദ്ദേഹം രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ അർധഗോത്രക്കാരെയും പ്രവാസികളായി പിടിച്ചുകൊണ്ടുപോയി. അദ്ദേഹം അവരെ ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി. അവിടെ അവർ ഇന്നുവരെ താമസിച്ചുവരുന്നു.
1CH 6:1 ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
1CH 6:2 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
1CH 6:3 അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
1CH 6:4 എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും.
1CH 6:5 അബീശൂവ ബുക്കിയുടെ പിതാവും ബുക്കി ഉസ്സിയുടെ പിതാവും
1CH 6:6 ഉസ്സി സെരഹ്യാവിന്റെ പിതാവും സെരഹ്യാവ് മെരായോത്തിന്റെ പിതാവും
1CH 6:7 മെരായോത്ത് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
1CH 6:8 അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് അഹീമാസിന്റെ പിതാവും
1CH 6:9 അഹീമാസ് അസര്യാവിന്റെ പിതാവും അസര്യാവ് യോഹാനാന്റെ പിതാവും
1CH 6:10 യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു. ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
1CH 6:11 അസര്യാവ് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
1CH 6:12 അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് ശല്ലൂമിന്റെ പിതാവും
1CH 6:13 ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
1CH 6:14 അസര്യാവ് സെരായാവിന്റെ പിതാവും സെരായാവ് യെഹോസാദാക്കിന്റെ പിതാവും ആയിരുന്നു.
1CH 6:15 യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
1CH 6:16 ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
1CH 6:17 ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.
1CH 6:18 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
1CH 6:19 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
1CH 6:20 ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,
1CH 6:21 സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി.
1CH 6:22 കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,
1CH 6:23 അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
1CH 6:24 അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
1CH 6:25 എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്.
1CH 6:26 അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്,
1CH 6:27 നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ.
1CH 6:28 ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
1CH 6:29 മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
1CH 6:30 ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
1CH 6:31 ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
1CH 6:32 ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
1CH 6:33 തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
1CH 6:34 ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
1CH 6:35 തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
1CH 6:36 അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
1CH 6:37 സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
1CH 6:38 കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
1CH 6:39 ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
1CH 6:40 ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ, ബയശേയാവ് മൽക്കിയുടെ മകൻ,
1CH 6:41 മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
1CH 6:42 അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ,
1CH 6:43 ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
1CH 6:44 അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ,
1CH 6:45 മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
1CH 6:46 ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,
1CH 6:47 ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ.
1CH 6:48 അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
1CH 6:49 എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
1CH 6:50 അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ,
1CH 6:51 അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
1CH 6:52 സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്,
1CH 6:53 അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.
1CH 6:54 ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
1CH 6:55 യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
1CH 6:56 (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
1CH 6:57 അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,
1CH 6:58 ഹീലേൻ, ദെബീർ,
1CH 6:59 ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
1CH 6:60 ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
1CH 6:61 കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
1CH 6:62 യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
1CH 6:63 രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
1CH 6:64 അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
1CH 6:65 യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു.
1CH 6:66 ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
1CH 6:67 എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും
1CH 6:68 യോക്മെയാമും ബേത്-ഹോരോനും
1CH 6:69 അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
1CH 6:70 ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
1CH 6:71 ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:72 യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
1CH 6:73 രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:74 ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
1CH 6:75 ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:76 നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:77 മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:78 യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
1CH 6:79 കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 6:80 ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
1CH 6:81 ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
1CH 7:1 യിസ്സാഖാറിന്റെ പുത്രന്മാർ: തോല, പൂവാ, യാശൂബ്, ശിമ്രോൻ—ആകെ നാലുപേർ
1CH 7:2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവ്, യെരിയേൽ, യഹ്മായി, യിബ്സാം ശെമൂവേൽ—ഇവർ തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരായിരുന്നു. ദാവീദിന്റെ ഭരണകാലത്ത്, തോലയുടെ പിൻഗാമികളായി തങ്ങളുടെ തലമുറയിൽ പരാക്രമശാലികളായ യോദ്ധാക്കളുടെ എണ്ണം 22,600 ആയിരുന്നു.
1CH 7:3 ഉസ്സിയുടെ പുത്രൻ: യിസ്രഹ്യാവ്. യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവ്, യോവേൽ, യിശ്ശീയാവ്—ഇവർ അഞ്ചുപേരും (യിസ്രഹ്യാവും പുത്രന്മാരുംകൂടി) പ്രഭുക്കന്മാർ ആയിരുന്നു.
1CH 7:4 അവർക്ക് അനേകം ഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു. അതിനാൽ അവരുടെ കുടുംബത്തിന്റെ വംശാവലിരേഖകൾ അനുസരിച്ച് യുദ്ധസജ്ജരായ 36,000 യോദ്ധാക്കൾ അവർക്കുമാത്രമായി ഉണ്ടായിരുന്നു.
1CH 7:5 അവരുമായി ഗോത്രബന്ധമുള്ളവരും യോദ്ധാക്കളുമായി യിസ്സാഖാറിന്റെ സകലകുലങ്ങളിൽനിന്നുമായി 87,000 പേരുണ്ടായിരുന്നു. അവരുടെ ഗോത്രത്തിന്റെ വംശാവലിയിൽ ഇവരുടെ പേരുവിവരപ്പട്ടിക രേഖപ്പെടുത്തിയിരിക്കുന്നു.
1CH 7:6 ബെന്യാമീന്റെ മൂന്നുപുത്രന്മാർ: ബേല, ബേഖെർ, യെദീയയേൽ
1CH 7:7 ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ ആകെ അഞ്ചു കുടുംബത്തലവന്മാർ; അവരുടെ വംശാവലിരേഖകളിൽ 22,034 യോദ്ധാക്കളുടെ പേരുവിവരം ചേർത്തിട്ടുണ്ട്.
1CH 7:8 ബേഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവ്, അനാഥോത്ത്, അലേമെത്ത്. ഇവരെല്ലാം ബേഖെരിന്റെ പുത്രന്മാരായിരുന്നു.
1CH 7:9 അവരുടെ വംശാവലിരേഖകളിൽ കുടുംബത്തലവന്മാരുടെയും 20,200 യോദ്ധാക്കളുടെയും പേരുവിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
1CH 7:10 യെദീയയേലിന്റെ പുത്രൻ: ബിൽഹാൻ. ബിൽഹാന്റെ പുത്രന്മാർ: യെയൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയന, സേഥാൻ, തർശീശ്, അഹീശാഫർ.
1CH 7:11 ഈ യെദീയയേലിന്റെ പുത്രന്മാരെല്ലാം കുടുംബത്തലവന്മാരായിരുന്നു. അവരുടെ കുലത്തിൽ 17,200 യോദ്ധാക്കൾ യുദ്ധത്തിനു പുറപ്പെടാൻ എപ്പോഴും സന്നദ്ധരായി ഉണ്ടായിരുന്നു.
1CH 7:12 ശൂപ്പ്യരും ഹുപ്പ്യരും ഈരിന്റെ പിൻഗാമികളായിരുന്നു; ഹൂശ്യർ ആഹേരിന്റെ പിൻഗാമികളും.
1CH 7:13 നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം ഇവർ ബിൽഹായുടെ പിൻഗാമികളായിരുന്നു.
1CH 7:14 മനശ്ശെയുടെ പിൻഗാമികൾ: മനശ്ശെയ്ക്ക് അരാമ്യ വെപ്പാട്ടിയിൽ ജനിച്ച അസ്രീയേൽ അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്നു. ഈ സ്ത്രീ ഗിലെയാദിന്റെ പിതാവായ മാഖീരിനു ജന്മംനൽകി.
1CH 7:15 മാഖീർ ഹുപ്പീമിന്റെയും ശൂപ്പീമിന്റെയും സഹോദരിയെ ഭാര്യയായി സ്വീകരിച്ചു. അവരുടെ സഹോദരിയുടെ പേര് മയഖാ എന്നായിരുന്നു. മനശ്ശെയുടെ മറ്റൊരു പിൻഗാമിയുടെ പേര് ശെലോഫെഹാദ് എന്നായിരുന്നു. അദ്ദേഹത്തിന് പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ.
1CH 7:16 മാഖീരിന്റെ ഭാര്യയായ മയഖാ ഒരു പുത്രനു ജന്മംനൽകി. അവന്റെ പേര് പേരെശ് എന്നായിരുന്നു. അവന്റെ സഹോദരന് ശേരെശ് എന്നു പേർ. ഊലാമും രേക്കെമും ഗേരെശിന്റെ പുത്രന്മാരായിരുന്നു.
1CH 7:17 ഊലാമിന്റെ പുത്രൻ: ബെദാൻ. മനശ്ശെയുടെ മകനായ മാഖീരിന്റെ മകൻ ഗിലെയാദിന്റെ പുത്രന്മാർ ഇവരായിരുന്നു.
1CH 7:18 ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവർക്ക് ഗിലെയാദിന്റെ സഹോദരി ഹമ്മോലേഖത്ത് ജന്മംനൽകി.
1CH 7:19 ശെമീദയുടെ പുത്രന്മാർ ഇവരായിരുന്നു: അഹ്യാൻ, ശേഖേം, ലിക്കെഹി, അനിയാം.
1CH 7:20 എഫ്രയീമിന്റെ പിൻഗാമികൾ: എഫ്രയീമിന്റെ മകൻ ശൂഥേലഹ്, ശൂഥേലഹിന്റെ മകൻ ബേരെദ്, ബേരെദിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ എലെയാദാ, എലെയാദായുടെ മകൻ തഹത്ത്,
1CH 7:21 തഹത്തിന്റെ മകൻ സാബാദ്, സബാദിന്റെ മകൻ ശൂഥേലഹ്. ഏസെരും എലാദായും ഗത്തിലെ ആദിമനിവാസികളുടെ കന്നുകാലികളെ കൈവശപ്പെടുത്തുന്നതിന് ചെന്നപ്പോൾ അവരാൽ കൊല്ലപ്പെട്ടു.
1CH 7:22 അവരുടെ പിതാവായ എഫ്രയീം വളരെനാൾ അവരെ ഓർത്തു വിലപിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ബന്ധുക്കൾ അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ വന്നു.
1CH 7:23 എഫ്രയീം വീണ്ടും തന്റെ ഭാര്യയെ അറിഞ്ഞു; അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. തന്റെ കുടുംബത്തിനു നേരിട്ടിരുന്ന ദൗർഭാഗ്യംമൂലം ആ മകന് അദ്ദേഹം ബേരീയാവ് എന്നു പേരിട്ടു.
1CH 7:24 ബേരീയാവിന്റെ മകളായിരുന്നു ശെയെരാ. താഴത്തെയും മുകളിലത്തെയും ബേത്-ഹോരോനും ഊസ്സേർ-ശെയെരയും പണികഴിപ്പിച്ചതും ഈ ശെയെരാ ആയിരുന്നു.
1CH 7:25 ബേരീയാവിന്റെ മകൻ രേഫഹ്; രേഫഹിന്റെ മകൻ രേശെഫ്. രേശെഫിന്റെ മകൻ തേലഹ്, തേലഹിന്റെ മകൻ തഹൻ,
1CH 7:26 തഹന്റെ മകൻ ലദ്ദാൻ, ലദ്ദാന്റെമകൻ അമ്മീഹൂദ്, അമ്മീഹൂദിന്റെ മകൻ എലീശാമ,
1CH 7:27 എലീശാമയുടെ മകൻ നൂൻ, നൂന്റെ മകൻ യോശുവ.
1CH 7:28 അവരുടെ അവകാശഭൂമികളും അധിനിവേശങ്ങളും താഴെപ്പറയുന്നവയെല്ലാം ഉൾപ്പെട്ടതായിരുന്നു. ബേഥേലും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും കിഴക്കോട്ടു നയരാനും പടിഞ്ഞാറോട്ട് ഗേസെരും അതിന്റെ ഗ്രാമങ്ങളും ശേഖേമും അതിന്റെ ഗ്രാമങ്ങളും അയ്യാവും അതിന്റെ ഗ്രാമങ്ങളുംവരെയും
1CH 7:29 മനശ്ശെയുടെ അതിരിനോടുചേർന്ന ബേത്-ശയാനും താനാക്കും മെഗിദ്ദോവും ദോരും അവയുടെ ഗ്രാമങ്ങളും ഉൾപ്പെട്ടിരുന്നു. ഇസ്രായേലിന്റെ മകനായ യോസേഫിന്റെ പിൻഗാമികൾ ഇവിടങ്ങളിൽ താമസിച്ചിരുന്നു.
1CH 7:30 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്‌വി, ബേരീയാവ്. അവരുടെ സഹോദരി സേരഹ് ആയിരുന്നു.
1CH 7:31 ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ പിതാവായ മൽക്കീയേൽ.
1CH 7:32 യഫ്ളേത്തിന്റെയും ശോമേരിന്റെയും ഹോഥാമിന്റെയും അവരുടെ സഹോദരിയായ ശൂവായുടെയും പിതാവായിരുന്നു ഹേബെർ.
1CH 7:33 യഫ്ളേത്തിന്റെ പുത്രന്മാർ: പാസാക്ക്, ബിംഹാൽ, അശ്വാത്ത്. ഇവർ യഫ്ളേത്തിന്റെ പുത്രന്മാരായിരുന്നു.
1CH 7:34 ശെമെരിന്റെ പുത്രന്മാർ: അഹി, രൊഹ്ഗാ, ഹൂബ്ബാ, അരാം.
1CH 7:35 ശേമേരിന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
1CH 7:36 സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
1CH 7:37 ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിത്രാൻ, ബെയേരാ.
1CH 7:38 യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
1CH 7:39 ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
1CH 7:40 ഇവരെല്ലാവരും ആശേരിന്റെ പിൻഗാമികളായിരുന്നു. ഇവർ കുടുംബങ്ങൾക്കു തലവന്മാരും ഏറ്റവും ശ്രേഷ്ഠന്മാരും ധീരയോദ്ധാക്കളും പ്രമുഖ നേതാക്കന്മാരും ആയിരുന്നു. അവരുടെ വംശാവലിയിൽ ചേർത്തിരിക്കുന്ന പേരുവിവരപ്പട്ടിക അനുസരിച്ച് അവരിൽ യുദ്ധസന്നദ്ധരായ പുരുഷന്മാരുടെ എണ്ണം 26,000 ആയിരുന്നു.
1CH 8:1 ബെന്യാമീൻ— ആദ്യജാതനായ ബേലയുടെയും രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും
1CH 8:2 നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.
1CH 8:3 ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: അദ്ദാർ, ഗേരാ, അബീഹൂദ്,
1CH 8:4 അബീശൂവാ, നയമാൻ, അഹോഹ്,
1CH 8:5 ഗേരാ, ശെഫൂഫാൻ, ഹൂരാം.
1CH 8:6 ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.
1CH 8:8 തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.
1CH 8:9 ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,
1CH 8:10 യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.
1CH 8:11 ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.
1CH 8:12 എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
1CH 8:13 ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.
1CH 8:14 അഹ്യോ, ശാശക്ക്, യെരേമോത്ത്
1CH 8:15 സെബദ്യാവ്, അരാദ്, ഏദെർ
1CH 8:16 മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.
1CH 8:17 സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
1CH 8:18 യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.
1CH 8:19 യാക്കീം, സിക്രി, സബ്ദി,
1CH 8:20 എലീയേനായി, സില്ലെഥായി, എലീയേൽ,
1CH 8:21 അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.
1CH 8:22 യിശ്ഫാൻ, ഏബെർ, എലീയേൽ,
1CH 8:23 അബ്ദോൻ, സിക്രി, ഹാനാൻ,
1CH 8:24 ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്
1CH 8:25 യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.
1CH 8:26 ശംശെരായി, ശെഹര്യാവ്, അഥല്യാവ്,
1CH 8:27 യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.
1CH 8:28 ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
1CH 8:29 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
1CH 8:30 അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്,
1CH 8:31 ഗെദോർ, അഹ്യോ, സേഖെർ,
1CH 8:32 മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
1CH 8:33 നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
1CH 8:34 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
1CH 8:35 മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.
1CH 8:36 ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.
1CH 8:37 മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
1CH 8:38 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.
1CH 8:39 ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
1CH 8:40 ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.
1CH 9:1 ഇസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിലെ വംശാവലിരേഖകളിൽ സകല ഇസ്രായേല്യരുടെയും പേരുവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ ദൈവത്തോട് അവിശ്വസ്തത കാണിച്ചു; അതുമൂലം അവരെ ബാബേലിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോയി.
1CH 9:2 തങ്ങളുടെ സ്വന്തം അവകാശത്തിലും സ്വന്തം പട്ടണങ്ങളിലും പ്രവാസത്തിനുശേഷം ആദ്യം വസിച്ചിരുന്നത് ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയശുശ്രൂഷകരും ആയിരുന്നു.
1CH 9:3 യെഹൂദ്യരിൽനിന്നും ബെന്യാമീന്യരിൽനിന്നും എഫ്രയീമ്യരിൽനിന്നും മനശ്ശെ ഗോത്രക്കാരിൽനിന്നും ചിലർ ജെറുശലേമിൽ താമസിച്ചു. അവർ താഴെപ്പറയുന്നവരാണ്:
1CH 9:4 ഊഥായി: ഊഥായി അമ്മീഹൂദിന്റെ മകൻ, അമ്മീഹൂദ് ഒമ്രിയുടെ മകൻ, ഒമ്രി ഇമ്രിയുടെ മകൻ, ഇമ്രി ബാനിയുടെ മകൻ—ബാനി ഫേരെസിന്റെ ഒരു പിൻഗാമി—ഫേരെസ് യെഹൂദയുടെ മകൻ.
1CH 9:5 ശീലോന്യരിൽനിന്ന്: ആദ്യജാതനായ അസായാവും അദ്ദേഹത്തിന്റെ പുത്രന്മാരും.
1CH 9:6 സേരഹ്യരിൽനിന്ന്: യെയീയേൽ. യെഹൂദാഗോത്രത്തിൽനിന്ന് ഉള്ളവർ ആകെ 690 പേരായിരുന്നു.
1CH 9:7 ബെന്യാമീന്യരിൽനിന്ന്: ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകൻ സല്ലൂ.
1CH 9:8 യെരോഹാമിന്റെ മകനായ യിബ്നെയാവ്; മിക്രിയുടെ മകനായ ഉസ്സിയുടെ മകനായ ഏല; യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാം.
1CH 9:9 ബെന്യാമീൻഗോത്രക്കാരിൽനിന്ന് അവരുടെ വംശാവലിയിൽ പേരു ചേർക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണം 956 ആയിരുന്നു. ഇവരെല്ലാം അവരവരുടെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.
1CH 9:10 പുരോഹിതന്മാരിൽനിന്ന്: യെദായാവ്, യെഹോയാരീബ്, യാഖീൻ.
1CH 9:11 ദൈവാലയത്തിലെ മുഖ്യാധിപനായ അസര്യാവ്, ഈ അസര്യാവ് ഹിൽക്കിയാവിന്റെ മകൻ, ഹിൽക്കിയാവ് മെശുല്ലാമിന്റെ മകൻ, മെശുല്ലാം സാദോക്കിന്റെ മകൻ, സാദോക്ക് മെരായോത്തിന്റെ മകൻ, മെരായോത്ത് അഹീതൂബിന്റെ മകൻ.
1CH 9:12 അദായാവ് യെരോഹാമിന്റെ മകൻ. യെരോഹാം പശ്ഹൂരിന്റെ മകൻ, പശ്ഹൂർ മൽക്കീയാവിന്റെ മകൻ, മയശായി അദീയേലിന്റെ മകൻ, അദീയേൽ യഹ്സേരയുടെ മകൻ, യഹ്സേര മെശുല്ലാമിന്റെ മകൻ, മെശുല്ലാം മെശില്ലേമോത്തിന്റെ മകൻ, മെശില്ലേമീത്ത് ഇമ്മേരിന്റെ മകൻ.
1CH 9:13 ഈ പുരോഹിതന്മാരുടെ സംഖ്യ 1,760 ആയിരുന്നു. അവർ കുടുംബങ്ങൾക്കു തലവന്മാരും കഴിവുറ്റവരും ദൈവാലയത്തിൽ ശുശ്രൂഷകൾ ചെയ്യുന്നതിനു ചുമതലപ്പെട്ടവരും ആയിരുന്നു.
1CH 9:14 ലേവ്യരിൽനിന്ന്: മെരാര്യകുലത്തിൽപ്പെട്ട ശെമയ്യാവ്, ശെമയ്യാവ് ഹശ്ശൂബിന്റെ മകൻ, ഹശ്ശൂബ് അസ്രീക്കാമിന്റെ മകൻ, അസ്രീക്കാം ഹശബ്യാവിന്റെ മകൻ;
1CH 9:15 ബക്ബക്കർ, ഹേരെശ്, ഗാലാൽ, മത്ഥന്യാവ്. മത്ഥന്യാവ് മീഖായുടെ മകൻ, മീഖാ സിക്രിയുടെ മകൻ, സിക്രി ആസാഫിന്റെ മകൻ;
1CH 9:16 ഓബദ്യാവ് ശെമയ്യാവിന്റെ മകൻ, ശെമയ്യാവ് ഗാലാലിന്റെ മകൻ, ഗാലാൽ യെദൂഥൂന്റെ മകൻ; ബേരെഖ്യാവ് ആസായുടെ മകൻ, ആസ എൽക്കാനായുടെ മകൻ; എൽക്കാന നെതോഫാത്യരുടെ ഗ്രാമങ്ങളിൽ താമസിച്ചിരുന്നു.
1CH 9:17 വാതിൽക്കാവൽക്കാർ: ശല്ലൂമും അക്കൂബും തല്മോനും അഹീമാനും അവരുടെ സഹോദരന്മാരും വാതിൽക്കാവൽക്കാരായിരുന്നു. അവർ ശല്ലൂമിന്റെ നായകത്വത്തിൽ
1CH 9:18 രാജാവിന്റെ കിഴക്കേ കവാടം ആസ്ഥാനമാക്കി ഇന്നുവരെ കാവൽ ചെയ്തുവരുന്നു. ലേവ്യപാളയത്തിൽനിന്നുള്ള കാവൽക്കാർ ഇവരായിരുന്നു.
1CH 9:19 വിശുദ്ധകൂടാരത്തിന്റെ മുൻവാതിൽക്കൽ കാവൽച്ചുമതല കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകൻ കോരേയുടെ മകനായ ശല്ലൂമിനും അയാളുടെ കുലത്തിൽപ്പെട്ട കോരഹ്യർക്കുമായിരുന്നു. അവരുടെ പൂർവികരും യഹോവയുടെ ആലയത്തിന്റെ പ്രവേശനകവാടത്തിൽ കാവൽച്ചുമതല വഹിച്ചിരുന്നു.
1CH 9:20 ആദ്യകാലങ്ങളിൽ എലെയാസാരിന്റെ മകൻ ഫീനെഹാസ് ദ്വാരപാലകരുടെ നേതാവായിരുന്നു; യഹോവ അവനോടുകൂടെയിരിക്കുകയും ചെയ്തിരുന്നു.
1CH 9:21 മെശേലെമ്യാവിന്റെ മകനായ സെഖര്യാവ് സമാഗമകൂടാരവാതിൽക്കൽ കാവൽക്കാരനായിരുന്നു.
1CH 9:22 വാതിൽക്കാവൽക്കാരായി തെരഞ്ഞെടുക്കപ്പെട്ടവർ ആകെ 212 പേരായിരുന്നു. താന്താങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം അവരുടെ പേരുകൾ ചേർക്കപ്പെട്ടിരുന്നു. അവരെ വിശ്വസിച്ച് ഏൽപ്പിക്കുന്ന സ്ഥാനങ്ങൾ നിശ്ചയിച്ചിരുന്നത് ദാവീദുരാജാവും ദർശകനായ ശമുവേലും ആയിരുന്നു.
1CH 9:23 സമാഗമകൂടാരം എന്നു പേരു വിളിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ കാക്കുക എന്നത് അവരുടെയും അവരുടെ പിൻഗാമികളുടെയും ചുമതലയായിരുന്നു.
1CH 9:24 ദ്വാരപാലകർ നാലുവശത്തും—കിഴക്കും പടിഞ്ഞാറും തെക്കും വടക്കും—ഉണ്ടായിരുന്നു.
1CH 9:25 അവരുടെ ഗ്രാമങ്ങളിൽനിന്നുള്ള സഹോദരന്മാർ ഇടയ്ക്കിടെ വരികയും ഏഴുദിവസംവീതമുള്ള തവണകളിൽ അവരുടെ ജോലിയിൽ സഹകരിക്കുകയും വേണമായിരുന്നു.
1CH 9:26 എന്നാൽ ദൈവാലയത്തിലെ അറകളുടെയും ഭണ്ഡാരഗൃഹങ്ങളുടെയും ചുമതല ലേവ്യരായ നാലു പ്രധാന ദ്വാരപാലകരെമാത്രം ഭരമേൽപ്പിച്ചിരുന്നു.
1CH 9:27 ആ അറകളും ഭണ്ഡാരങ്ങളും അവർ കാത്തുസൂക്ഷിക്കണമായിരുന്നു. പ്രഭാതംതോറും ദൈവാലയം തുറക്കുന്നതിനുള്ള താക്കോലും അവരുടെ അധീനതയിലായിരുന്നു. അതിനാൽ ദൈവാലയത്തിനുചുറ്റും ആസ്ഥാനമാക്കി അവർ രാത്രിയിലും അവിടെത്തന്നെ നിലകൊള്ളണമായിരുന്നു.
1CH 9:28 ദൈവാലയത്തിലെ ശുശ്രൂഷകളിൽ ഉപയോഗിക്കുന്ന വസ്തുക്കൾ അവരിൽ ചിലരുടെ ചുമതലയിലായിരുന്നു. ആ വസ്തുക്കൾ അകത്തേക്കും പുറത്തേക്കും എടുക്കുമ്പോൾ അവർ അവയെ എണ്ണിയിരുന്നു.
1CH 9:29 നേരിയമാവ്, വീഞ്ഞ്, ഒലിവെണ്ണ, കുന്തിരിക്കം, സുഗന്ധദ്രവ്യങ്ങൾ എന്നിവപോലെതന്നെ സാമഗ്രികളുടെയും വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയും മേൽനോട്ടം മറ്റുള്ളവർക്ക് ഏൽപ്പിച്ചുകൊടുത്തിരുന്നു.
1CH 9:30 എന്നാൽ പുരോഹിതന്മാരിൽ ചിലരാണ് സുഗന്ധദ്രവ്യക്കൂട്ട് ഒരുക്കിയിരുന്നത്.
1CH 9:31 കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതനായ മത്ഥിഥ്യാവ് എന്ന ലേവ്യനെ യാഗാർപ്പണത്തിന് അപ്പം ചുടുന്നതിനുള്ള ചുമതല ഏൽപ്പിച്ചിരുന്നു.
1CH 9:32 ശബ്ബത്തുതോറും മേശമേൽ അർപ്പിക്കുന്നതിനുള്ള കാഴ്ചയപ്പം ഒരുക്കുന്നതിനുള്ള ചുമതല അവരുടെ ചില കെഹാത്യസഹോദരന്മാർക്കായിരുന്നു.
1CH 9:33 ലേവ്യകുടുംബത്തലവന്മാരിൽ ഗായകരായവർ രാവും പകലുമുള്ള ഗാനശുശ്രൂഷകൾക്കു ചുമതലപ്പെട്ടിരുന്നു. അതിനാൽ അവർ ദൈവാലയത്തോടു ചേർന്നുള്ള മുറികളിൽത്തന്നെ താമസിച്ചിരുന്നു; മറ്റു ചുമതലകളിൽനിന്ന് അവരെ ഒഴിവാക്കിയിരുന്നു.
1CH 9:34 ഇവരെല്ലാം ഇവരുടെ വംശാവലിയിൽ രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവ്യകുടുംബങ്ങളുടെ തലവന്മാരും പ്രഭുക്കന്മാരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.
1CH 9:35 ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
1CH 9:36 അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്
1CH 9:37 ഗെദോർ, അഹ്യോ, സെഖര്യാവ്, മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും.
1CH 9:38 മിക്ലോത്ത് ശിമെയാവിന്റെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.
1CH 9:39 നേർ കീശിന്റെ പിതാവായിരുന്നു. കീശ് ശൗലിന്റെയും, ശൗൽ, യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.
1CH 9:40 യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.
1CH 9:41 മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്‌രേയ, ആഹാസ്.
1CH 9:42 ആഹാസ് യരാഹയുടെ പിതാവായിരുന്നു. യരാഹ, അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്,
1CH 9:43 മോസ ബിനെയയുടെ പിതാവ്, ബിനെയയുടെ മകൻ രെഫായാവ്, രെഫയാവിന്റെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.
1CH 9:44 ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരായിരുന്നു ആസേലിന്റെ പുത്രന്മാർ.
1CH 10:1 ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.
1CH 10:2 ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.
1CH 10:3 ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു. വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മുറിവേൽപ്പിച്ചു.
1CH 10:4 ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ അപമാനിക്കും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
1CH 10:5 ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണുമരിച്ചു.
1CH 10:6 അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും മരിച്ചു; അദ്ദേഹത്തിന്റെ കുടുംബം മുഴുവനും ഒരുമിച്ചു മരിച്ചു.
1CH 10:7 ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും മരിച്ചെന്നും താഴ്വരയിലുള്ള ഇസ്രായേല്യരെല്ലാം കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.
1CH 10:8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.
1CH 10:9 അവർ അദ്ദേഹത്തിന്റെ വസ്ത്രം അഴിച്ചു തല വെട്ടിയെടുത്തു; ആയുധവർഗവും അഴിച്ചെടുത്തു. തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു.
1CH 10:10 ശൗലിന്റെ ആയുധവർഗം അവർ തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ തല അവർ ദാഗോന്റെ ക്ഷേത്രത്തിൽ തൂക്കിയിടുകയും ചെയ്തു.
1CH 10:11 ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികളെല്ലാം കേട്ടപ്പോൾ,
1CH 10:12 അവരിലെ പരാക്രമശാലികളെല്ലാം ചെന്ന് ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ എടുത്ത് യാബേശിലേക്കു കൊണ്ടുവന്നു; അവരുടെ അസ്ഥികൾ ആ ശൂരന്മാർ യാബേശിലെ കരുവേലകത്തിന്റെ കീഴിൽ സംസ്കരിച്ചു; അവർ ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.
1CH 10:13 ശൗൽ യഹോവയോട് അവിശ്വസ്തത കാണിച്ചു, യഹോവയുടെ വചനങ്ങൾ പ്രമാണിച്ചില്ല; അതിനും ഉപരിയായി വെളിച്ചപ്പാടത്തിയോട് ഉപദേശം തേടുകയും ചെയ്തു. അതിനാൽ ശൗലിന് ഈ വിധമുള്ള അന്ത്യം നേരിട്ടു.
1CH 10:14 തന്നോടു മാർഗനിർദേശം ആരാഞ്ഞില്ല എന്നതുകൊണ്ട് യഹോവ അവനെ മരണത്തിനേൽപ്പിച്ചു; രാജ്യം യിശ്ശായിയുടെ പുത്രനായ ദാവീദിനു നൽകുകയും ചെയ്തു.
1CH 11:1 ഇതിനുശേഷം ഇസ്രായേല്യരെല്ലാം ഹെബ്രോനിൽ ദാവീദിന്റെ അടുത്ത് ഒരുമിച്ചുകൂടി. അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അങ്ങയുടെതന്നെ മാംസവും രക്തവുമാണല്ലോ!
1CH 11:2 മുമ്പ് ശൗൽ, രാജാവായിരുന്നപ്പോഴും ഇസ്രായേലിനെ സൈനികരംഗങ്ങളിൽ നയിച്ചിരുന്നത് അങ്ങുതന്നെയായിരുന്നല്ലോ! ‘നീ എന്റെ ജനമായ ഇസ്രായേലിനു രാജാവായിരുന്ന് അവരെ മേയിച്ചുനടത്തും,’ എന്ന് നിന്റെ ദൈവമായ യഹോവ അങ്ങയോടു കൽപ്പിച്ചിട്ടുമുണ്ടല്ലോ!”
1CH 11:3 ഇങ്ങനെ പറഞ്ഞ് ഇസ്രായേലിലെ ഗോത്രത്തലവന്മാരെല്ലാംകൂടി ഹെബ്രോനിൽ ദാവീദുരാജാവിന്റെ അടുത്തുവന്നു. അപ്പോൾ അദ്ദേഹം അവരുമായി ഹെബ്രോനിൽവെച്ച് യഹോവയുടെമുമ്പാകെ ഒരു ഉടമ്പടിചെയ്തു. യഹോവ ശമുവേലിലൂടെ വാഗ്ദാനം ചെയ്തിരുന്നതനുസരിച്ച് അവർ ദാവീദിനെ ഇസ്രായേലിനു രാജാവായി അഭിഷേകംചെയ്തു.
1CH 11:4 പിന്നെ ദാവീദും സകല ഇസ്രായേല്യരും യെബൂസ് എന്നു വിളിക്കപ്പെട്ടിരുന്ന ജെറുശലേമിലേക്കു ചെന്നു.
1CH 11:5 “നീ ഇവിടെ ഈ നഗരത്തിനുള്ളിൽ കടക്കുകയില്ല,” എന്ന് അവിടെ താമസിച്ചിരുന്ന യെബൂസ്യർ ദാവീദിനോടു പറഞ്ഞു. എങ്കിലും ദാവീദ് സീയോൻകോട്ട പിടിച്ചടക്കി. അതുതന്നെ ദാവീദിന്റെ നഗരം.
1CH 11:6 ദാവീദ് മുമ്പേ പ്രഖ്യാപിച്ചിരുന്നു: “യെബൂസ്യർക്കുനേരേയുള്ള ഈ ആക്രമണത്തിന് ആദ്യം മുന്നിട്ടിറങ്ങുന്നത് ആരാണോ അയാൾ സർവസൈന്യാധിപനായിരിക്കും.” സെരൂയയുടെ മകനായ യോവാബ് ആയിരുന്നു ആദ്യം ആക്രമണം അഴിച്ചുവിട്ടത്. അതിനാൽ സൈന്യാധിപത്യം അദ്ദേഹത്തിനു ലഭിച്ചു.
1CH 11:7 അതിനുശേഷം ദാവീദ് ആ കോട്ടയിൽ താമസമുറപ്പിച്ചു. അതിനാൽ അതു ദാവീദിന്റെ നഗരമെന്നു വിളിക്കപ്പെട്ടു.
1CH 11:8 അദ്ദേഹം നഗരത്തിന്റെ ചുറ്റുമുള്ള സ്ഥലം മുകൾത്തട്ടുമുതൽ കോട്ടമതിൽ വലയംചെയ്യുന്നഭാഗമെല്ലാം പണിതുയർത്തി. നഗരത്തിന്റെ ശേഷംഭാഗങ്ങൾ യോവാബും കേടുതീർത്തു.
1CH 11:9 സൈന്യങ്ങളുടെ യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നതിനാൽ ദാവീദ് മേൽക്കുമേൽ പ്രബലനായിത്തീർന്നു.
1CH 11:10 ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളിൽ പ്രമുഖർ ഇവരായിരുന്നു—യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ദാവീദിനെ രാജാവാക്കുന്നതിൽ അവർ സകല ഇസ്രായേല്യരോടും ഒപ്പം അദ്ദേഹത്തിനു ശക്തമായ പിന്തുണ നൽകി—
1CH 11:11 ദാവീദിന്റെ പരാക്രമശാലികളായ യോദ്ധാക്കളുടെ പട്ടിക ഇതാണ്: ഹഖ്മോന്യനായ യാശോബെയാം, ഇദ്ദേഹം മുപ്പതുപേരിൽ പ്രധാനിയായിരുന്നു, അദ്ദേഹം മുന്നൂറുപേർക്കെതിരേ കുന്തമെടുത്തു പൊരുതുകയും ഒരൊറ്റ സംഘട്ടനത്തിൽത്തന്നെ അവരെ വധിക്കുകയും ചെയ്തു.
1CH 11:12 അഹോഹ്യനായ ദോദോവിന്റെ മകൻ എലെയാസാർ ആയിരുന്നു അടുത്ത പ്രധാനി. അദ്ദേഹം പരാക്രമശാലികളായ മൂന്നു യോദ്ധാക്കളിൽ ഒരുവനായിരുന്നു.
1CH 11:13 ഫെലിസ്ത്യർ പാസ്-ദമ്മീമിൽ യുദ്ധത്തിന് അണിനിരന്നപ്പോൾ അദ്ദേഹവും ദാവീദിനോടുകൂടെ ഉണ്ടായിരുന്നു. നിറയെ യവമുള്ള ഒരു വയലിൽവെച്ച് ഇസ്രായേൽ പടയാളികൾ ഫെലിസ്ത്യരുടെമുമ്പിൽനിന്നു പലായനംചെയ്തു.
1CH 11:14 എന്നാൽ അവർ വയലിന്റെ മധ്യത്തിൽത്തന്നെ നിലയുറപ്പിച്ച് അതിനെ സംരക്ഷിക്കുകയും ഫെലിസ്ത്യരെ വീഴ്ത്തുകയും ചെയ്തു. അന്ന് യഹോവ അവർക്കൊരു മഹാവിജയം വരുത്തി.
1CH 11:15 ഫെലിസ്ത്യരുടെ ഒരുസംഘം രെഫായീം താഴ്വരയിൽ താവളമടിച്ചിരുന്നപ്പോൾ ഈ മുപ്പതു പ്രമുഖന്മാരിൽ മൂന്നുപേർ അദുല്ലാം ഗുഹയിലെ പാറയിൽ ദാവീദിന്റെ അടുത്തെത്തി.
1CH 11:16 ആ സമയത്തു ദാവീദ് സുരക്ഷിതസങ്കേതത്തിലായിരുന്നു. ഫെലിസ്ത്യരുടെ കാവൽസേനാവിഭാഗം ബേത്ലഹേമിലും ആയിരുന്നു.
1CH 11:17 ദാവീദ് ദാഹാർത്തനായി, “ഹാ, ബേത്ലഹേം! നഗരവാതിൽക്കലെ കിണറ്റിൽനിന്ന് ആരെങ്കിലും എനിക്ക് കുടിക്കാൻ വെള്ളം കൊണ്ടുവന്നിരുന്നെങ്കിൽ! ആ വെള്ളത്തിനായി എനിക്ക് കൊതിയാകുന്നു.”
1CH 11:18 അതുകേട്ട ആ മൂവരും ഫെലിസ്ത്യരുടെ അണികളെ മുറിച്ചുകടന്ന് ബേത്ലഹേം നഗരവാതിലിനടുത്തുള്ള കിണറ്റിൽനിന്ന് വെള്ളം കോരി ദാവീദിന്റെ അടുത്തേക്കു കൊണ്ടുവന്നു. എന്നാൽ അദ്ദേഹം അതു കുടിക്കാൻ വിസമ്മതിച്ചു; പകരം അദ്ദേഹം ആ ജലം യഹോവയ്ക്കു നിവേദ്യമായി നിലത്തൊഴിച്ചുകൊണ്ടു
1CH 11:19 പറഞ്ഞു: “ഇതു ചെയ്യാൻ ദൈവം എനിക്ക് ഇടവരുത്താതിരിക്കട്ടെ! തങ്ങളുടെ ജീവനെ പണയപ്പെടുത്തിപ്പോയ ഈ മനുഷ്യരുടെ ജീവരക്തം ഞാൻ കുടിക്കുകയോ?” അവർ തങ്ങളുടെ ജീവൻ പണയംവെച്ചാണ് ഈ ജലം കൊണ്ടുവന്നത്. അതുകൊണ്ട് ദാവീദ് ആ ജലം കുടിച്ചില്ല. ആ മൂന്നു പരാക്രമശാലികളുടെ ഉജ്ജ്വല വീരകൃത്യങ്ങൾ ഈ വിധമായിരുന്നു.
1CH 11:20 യോവാബിന്റെ സഹോദരനായ അബീശായി ഈ മൂവരിൽ പ്രമുഖനായിരുന്നു. അദ്ദേഹം മുന്നൂറുപേർക്കെതിരേ തന്റെ കുന്തമുയർത്തി പൊരുതി അവരെ വധിച്ചു, അങ്ങനെ അദ്ദേഹം ആ മൂവരിൽ വിഖ്യാതനായിത്തീർന്നു.
1CH 11:21 അബീശായി ആ മൂവരിൽ ഇരട്ടി ആദരണീയനും അവർക്കു നായകനും ആയിത്തീർന്നു. എന്നിരുന്നാലും അദ്ദേഹം മറ്റേ പരാക്രമശാലികളായ മൂന്നുപേരുടെ കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നില്ല.
1CH 11:22 യെഹോയാദായുടെ മകനായ ബെനായാവ് കബ്സെയേൽക്കാരനും ശൂരപരാക്രമിയും ആയ ഒരു യോദ്ധാവായിരുന്നു. അദ്ദേഹം ഉജ്ജ്വല വീരകൃത്യങ്ങൾ ചെയ്തിട്ടുണ്ട്: അദ്ദേഹം മോവാബ്യരിലെ ഏറ്റവും ശക്തരായ രണ്ടു യോദ്ധാക്കളെ അടിച്ചുവീഴ്ത്തി. മഞ്ഞുകാലത്ത് ഒരു ദിവസം അദ്ദേഹം ഒരു ഗുഹയിൽ ഇറങ്ങിച്ചെന്ന് ഒരു സിംഹത്തെ കൊന്നു.
1CH 11:23 ഏഴരയടി പൊക്കമുള്ള ഒരു ഈജിപ്റ്റുകാരനെയും അദ്ദേഹം അടിച്ചുവീഴ്ത്തി. ആ ഈജിപ്റ്റുകാരന്റെ കൈയിൽ നെയ്ത്തുകോൽപ്പിടിപോലെയുള്ള ഒരു കുന്തമുണ്ടായിരുന്നു. എങ്കിലും ഒരു ദണ്ഡുമായി ബെനായാവ് അയാളെ എതിരിട്ടു. അദ്ദേഹം ഈജിപ്റ്റുകാരന്റെ കൈയിൽനിന്നു കുന്തം പിടിച്ചുപറിച്ച് അതുകൊണ്ടുതന്നെ അയാളെ വധിച്ചു.
1CH 11:24 യെഹോയാദായുടെ മകനായ ബെനായാവിന്റെ വീരകൃത്യങ്ങൾ ഈ വിധമൊക്കെയായിരുന്നു. അദ്ദേഹവും പരാക്രമശാലികളായ ആ മൂന്ന് യോദ്ധാക്കളെപ്പോലെ കീർത്തിശാലിയായിരുന്നു.
1CH 11:25 മുപ്പതുപേരിൽ മറ്റാരെക്കാളും കൂടുതൽ ആദരണീയനായി അദ്ദേഹം അവരോധിക്കപ്പെട്ടു. എന്നാൽ അദ്ദേഹം ആ മൂവരിൽ ഉൾപ്പെട്ടിരുന്നില്ല. ദാവീദ് അദ്ദേഹത്തെ തന്റെ അംഗരക്ഷകസേനയുടെ തലവനാക്കി.
1CH 11:26 പരാക്രമശാലികളായ യോദ്ധാക്കൾ ഇവരായിരുന്നു: യോവാബിന്റെ സഹോദരനായ അസാഹേൽ, ബേത്ലഹേമിൽനിന്നുള്ള ദോദോവിന്റെ മകൻ എൽഹാനാൻ,
1CH 11:27 ഹാരോര്യനായ ശമ്മോത്ത്, പെലോന്യനായ ഹേലെസ്,
1CH 11:28 തെക്കോവക്കാരനായ ഇക്കേശിന്റെ മകൻ ഈരാ, അനാഥോത്തുകാരനായ അബിയേസെർ,
1CH 11:29 ഹൂശാത്യനായ സിബ്ബെഖായി, അഹോഹ്യനായ ഈലായി,
1CH 11:30 നെതോഫാത്യനായ മഹരായി, നെതോഫാത്യനായ ബാനയുടെ മകൻ ഹേലെദ്,
1CH 11:31 ബെന്യാമീനിലെ ഗിബെയാക്കാരനായ രീബായിയുടെ മകൻ ഇത്ഥായി, പിരാഥോന്യനായ ബെനായാവ്,
1CH 11:32 ഗായശ് മലയിടുക്കിൽനിന്നുള്ള ഹുരായി, അർബാത്യനായ അബിയേൽ,
1CH 11:33 ബഹുരൂമ്യനായ അസ്മാവെത്ത്, ശാൽബോന്യനായ എല്യഹ്ബാ,
1CH 11:34 ഗീസോന്യനായ ഹശേമിന്റെ പുത്രന്മാർ, ഹരാര്യനായ ശാഗേയുടെ മകൻ യോനാഥാൻ,
1CH 11:35 ഹരാര്യനായ സാഖാരിന്റെ മകൻ അഹീയാം, ഊരിന്റെ മകനായ എലീഫാൽ,
1CH 11:36 മെഖേരാത്യനായ ഹേഫെർ, പെലോന്യനായ അഹീയാവ്,
1CH 11:37 കർമേല്യനായ ഹെസ്രോ, എസ്ബായിയുടെ മകനായ നയരായി,
1CH 11:38 നാഥാന്റെ സഹോദരനായ യോവേൽ, ഹഗ്രിയുടെ മകനായ മിബ്ഹാർ,
1CH 11:39 അമ്മോന്യനായ സേലെക്ക്, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകനും ബെരോത്യനുമായ നഹരായി,
1CH 11:40 യിത്രിയനായ ഈരാ, യിത്രിയനായ ഗാരേബ്,
1CH 11:41 ഹിത്യനായ ഊരിയാവ്, അഹ്ലായിയുടെ മകനായ സാബാദ്,
1CH 11:42 രൂബേന്യനും അവരുടെ സൈന്യാധിപനും, മുപ്പത് അകമ്പടിക്കാരോടുകൂടിയവനുമായ ശീസയുടെ മകൻ അദീനാ,
1CH 11:43 മയഖായുടെ മകനായ ഹാനാൻ, മിത്ന്യനായ യോശാഫാത്ത്,
1CH 11:44 അസ്തെരാത്യനായ ഉസ്സീയാവ്, അരോവേര്യനായ ഹോഥാമിന്റെ പുത്രന്മാരായ ശാമായും യെയീയേലും,
1CH 11:45 ശിമ്രിയുടെ മകനായ യെദീയയേൽ, അയാളുടെ സഹോദരൻ തീസ്യനായ യോഹാ,
1CH 11:46 മഹവ്യനായ എലീയേൽ, എല്നാമിന്റെ പുത്രന്മാരായ യെരീബായിയും യോശവ്യാവും, മോവാബ്യനായ യിത്ത്മാ,
1CH 11:47 എലീയേൽ, ഓബേദ്, മെസോബ്യനായ യാസീയേൽ.
1CH 12:1 കീശിന്റെ മകനായ ശൗലിന്റെനിമിത്തം ദാവീദ് ഒളിച്ചുതാമസിച്ചിരുന്ന കാലത്ത് സിക്ലാഗിൽ അദ്ദേഹത്തിന്റെ അടുത്തുവന്ന ആളുകൾ ഇവരായിരുന്നു—അവർ ദാവീദിനെ യുദ്ധത്തിൽ സഹായിച്ച പടയാളികളിൽ ഉൾപ്പെട്ടവരായിരുന്നു;
1CH 12:2 അവർ അമ്പെയ്യുന്നതിൽ വിദഗ്ദ്ധരും വില്ലാളികളും ഇടങ്കൈകൊണ്ടും വലങ്കൈകൊണ്ടും കവിണയെറിയാൻ കഴിവുള്ളവരും ബെന്യാമീൻഗോത്രക്കാരും ശൗലിന്റെ ബന്ധുക്കളും ആയിരുന്നു:
1CH 12:3 ഗിബെയാത്യനായ ശെമായുടെ പുത്രൻ അഹീയേസെർ അവരുടെ നായകനും അദ്ദേഹത്തിന്റെ സഹോദരൻ യോവാശും അസ്മാവെത്തിന്റെ പുത്രന്മാരായ യസീയേലും പേലെത്തും ബെരാഖാ, അനാഥോത്യനായ യേഹു,
1CH 12:4 മുപ്പതു വീരയോദ്ധാക്കളിൽ ഒരുവനും ഗിബെയോന്യനുമായ യിശ്മയ്യാവ്—ഇദ്ദേഹം മുപ്പതുപേർക്കു നായകനായിരുന്നു— യിരെമ്യാവ്, യഹസീയേൽ, യോഹാനാൻ, ഗെദേരാത്യനായ യോസാബാദ്
1CH 12:5 എലൂസായി, യെരീമോത്ത്, ബെയല്യാവ്, ശെമര്യാവ്, ഹരുഥ്യനായ ശെഫത്യാവ്,
1CH 12:6 എൽക്കാനാ, യിശ്ശീയാവ്, അസരെയേൽ, കോരഹ്യരായ യൊയേസേരും യാശോബ്യെരും,
1CH 12:7 ഗെദോരിൽനിന്നുള്ള യെരോഹാമിന്റെ പുത്രന്മാരായ യോയേലായും സെബദ്യാവും.
1CH 12:8 ദാവീദ് മരുഭൂമിയിൽ സുരക്ഷിതസങ്കേതത്തിൽ ആയിരുന്നപ്പോൾ ചില ഗാദ്യർ കൂറുമാറി അദ്ദേഹത്തോടു ചേർന്നു. അവർ ധീരരായ പോരാളികളും യുദ്ധസന്നദ്ധരും കുന്തവും പരിചയും ഉപയോഗിച്ചു പൊരുതാൻ വിദഗ്ദ്ധരും സിംഹമുഖമുള്ളവരും പർവതങ്ങളിലെ കലമാനുകളെപ്പോലെ വേഗമേറിയവരുമായിരുന്നു.
1CH 12:9 ഏസെർ അവരുടെ നായകനായിരുന്നു. ഓബദ്യാവ് രണ്ടാമനും എലീയാബ് മൂന്നാമനും
1CH 12:10 മിശ്മന്നാ നാലാമനും യിരെമ്യാവ് അഞ്ചാമനും
1CH 12:11 അത്ഥായി ആറാമനും എലീയേൽ ഏഴാമനും
1CH 12:12 യോഹാനാൻ എട്ടാമനും എൽസാബാദ് ഒൻപതാമനും
1CH 12:13 യിരെമ്യാവ് പത്താമനും മക്ബന്നായി പതിനൊന്നാമനുമായിരുന്നു.
1CH 12:14 ഈ ഗാദ്യർ സൈന്യാധിപന്മാരായിരുന്നു; അവരിൽ ഏറ്റവും കഴിവു കുറഞ്ഞവൻ നൂറുപേർക്കു തുല്യനും ഏറ്റവും കഴിവുകൂടിയവൻ ആയിരംപേർക്കു തുല്യനും ആയിരുന്നു.
1CH 12:15 ഒന്നാംമാസത്തിൽ യോർദാൻനദി കരകവിഞ്ഞൊഴുകിക്കൊണ്ടിരുന്നപ്പോൾ അതു കടന്നുചെന്ന് താഴ്വരകളിലെ നിവാസികളെ ആകമാനം കിഴക്കോട്ടും പടിഞ്ഞാറോട്ടും പലായനം ചെയ്യിച്ചത് ഇവർതന്നെ ആയിരുന്നു.
1CH 12:16 മറ്റു ബെന്യാമീന്യരും ചില യെഹൂദന്മാരുംകൂടി സുരക്ഷിതസങ്കേതത്തിൽ ദാവീദിന്റെ അടുത്തുവന്നു.
1CH 12:17 ദാവീദ് പുറത്തുവന്ന് അവരെ എതിരേറ്റിട്ടു പറഞ്ഞു: “നിങ്ങൾ സൗഹൃദപൂർവം, എന്നെ തുണയ്ക്കാനാണു വന്നിരിക്കുന്നതെങ്കിൽ നിങ്ങളെ എന്നോടുകൂടെ ചേർക്കാൻ ഞാനൊരുക്കമാണ്. മറിച്ച്, എന്റെ കൈകൾ നിർദോഷവും അക്രമരഹിതവുമായിരിക്കെ, നിങ്ങൾ എന്നെ എന്റെ ശത്രുക്കൾക്ക് ഒറ്റിക്കൊടുക്കാനാണു വന്നിരിക്കുന്നതെങ്കിൽ നമ്മുടെ പിതാക്കന്മാരുടെ ദൈവം അതു കാണുകയും നിങ്ങളെ ശിക്ഷിക്കുകയും ചെയ്യട്ടെ!”
1CH 12:18 അപ്പോൾ മുപ്പതുപേർക്കു തലവനായ അമാസായിയുടെമേൽ ദൈവാത്മാവു വന്നു; അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാവീദേ, ഞങ്ങൾ നിനക്കുള്ളവർ! യിശ്ശായിപുത്രാ, ഞങ്ങൾ നിന്നോടുകൂടെ! സമാധാനം, നിനക്കു സമാധാനം, നിന്നെ സഹായിക്കുന്നവർക്കും സമാധാനം; കാരണം അങ്ങയുടെ ദൈവം അങ്ങയെ സഹായിക്കും!” അപ്പോൾ ദാവീദ് അവരെ സ്വീകരിച്ചു; തന്റെ കവർച്ചപ്പടയുടെ തലവന്മാരായി അവരെ നിയമിച്ചു.
1CH 12:19 ദാവീദ് ഫെലിസ്ത്യരോടുചേർന്ന് ശൗലിനെതിരേ യുദ്ധത്തിനു പോയിരുന്നപ്പോൾ മനശ്ശെ ഗോത്രത്തിൽപ്പെട്ട ചിലർ കൂറുമാറിവന്ന് അദ്ദേഹത്തോടു ചേർന്നു. ദാവീദിനും അദ്ദേഹത്തിന്റെ കൂടെയുള്ളവർക്കും ഫെലിസ്ത്യരെ സഹായിക്കാൻ ഇടവന്നില്ല. ഫെലിസ്ത്യഭരണാധികാരികൾതമ്മിൽ കൂടിയാലോചിച്ചശേഷം ദാവീദിനെ മടക്കി അയച്ചു. അവർ പറഞ്ഞത് ഇപ്രകാരമാണ്: “സമരമുഖത്തുവെച്ചു ദാവീദ് തന്റെ യജമാനനായ ശൗലിന്റെപക്ഷം ചേർന്നാൽ നാം നമ്മുടെ തലയാണ് ഈ ഉടമ്പടിക്കു വിലയായി കൊടുക്കേണ്ടിവരിക.”
1CH 12:20 ദാവീദ് സിക്ലാഗിലേക്കു പോയപ്പോൾ കൂറുമാറിവന്ന് അദ്ദേഹത്തോടുചേർന്ന മനശ്ശെ ഗോത്രജർ ഇവരാണ്: അദ്നാഹ്, യോസാബാദ്, യെദീയയേൽ, മീഖായേൽ, യോസാബാദ്, എലീഹൂ, സില്ലെഥായി—ഇവർ മനശ്ശെഗോത്രത്തിലെ സഹസ്രാധിപന്മാരായിരുന്നു.
1CH 12:21 അവരെല്ലാവരും ധീരന്മാരായ പോരാളികൾ ആയിരുന്നതിനാൽ ശത്രുക്കളുടെ കവർച്ചപ്പടയെ എതിരിടുന്നതിൽ ദാവീദിനെ സഹായിച്ചു. അവർ ദാവീദിന്റെ സൈന്യത്തിൽ അധിപതിമാരും ആയിരുന്നു.
1CH 12:22 ദൈവത്തിന്റെ സൈന്യംപോലെ ഒരു മഹാസൈന്യം ദാവീദിന് ഉണ്ടാകുന്നതുവരെ അനുദിനം ദാവീദിന്റെ പക്ഷത്തേക്ക് ആളുകൾ വന്നുചേർന്നുകൊണ്ടിരുന്നു.
1CH 12:23 യഹോവ അരുളിച്ചെയ്തിരുന്നതുപോലെ ശൗലിന്റെ രാജ്യം ദാവീദിങ്കൽ വരുന്നതിനുവേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തേക്കു ഹെബ്രോനിൽവെച്ചു വന്നുചേർന്നവരും ആയുധമണിഞ്ഞ് യുദ്ധസജ്ജരായവരുമായ ആളുകളുടെ എണ്ണം ഇങ്ങനെയായിരുന്നു:
1CH 12:24 യെഹൂദാഗോത്രത്തിൽനിന്നു പരിചയും കുന്തവുമേന്തി യുദ്ധത്തിനു സജ്ജരായ 6,800 പേർ;
1CH 12:25 ശിമെയോന്യരിൽനിന്ന് യുദ്ധസന്നദ്ധരായ പോരാളിമാർ 7,100 പേർ;
1CH 12:26 ലേവി ഗോത്രജർ 4,600 പേർ.
1CH 12:27 അഹരോൻ കുലത്തിലെ നേതാവായ യെഹോയാദായും കൂടെയുള്ള 3,700 പേരും
1CH 12:28 ധീരനും യുവപോരാളിയുമായ സാദോക്കും അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുള്ള ഇരുപത്തിരണ്ടു സൈന്യാധിപന്മാരും ഉൾപ്പെടുന്നതാണ് ഇവരുടെ അംഗസംഖ്യ;
1CH 12:29 ബെന്യാമീൻഗോത്രക്കാരിൽനിന്നു ശൗലിന്റെ ബന്ധുക്കാരായ 3,000 പേർ. ഇവരിൽ ഭൂരിപക്ഷവും അന്നുവരെ ശൗലിന്റെ ഭവനത്തോടു കൂറു പുലർത്തിയിരുന്നവരാണ്;
1CH 12:30 ശൂരന്മാരായ പോരാളികളും സ്വന്തം ഗോത്രത്തിൽത്തന്നെ പേരുകേട്ടവരുമായ എഫ്രയീമ്യർ 20,800 പേർ;
1CH 12:31 മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ദാവീദിനെ രാജാവായി വാഴിക്കുന്നതിനു പേരു പറഞ്ഞു നിയോഗിക്കപ്പെട്ടവർ 18,000 പേർ;
1CH 12:32 യിസ്സാഖാർ ഗോത്രക്കാരിൽനിന്നു കാലഗതികളെക്കുറിച്ച് നിശ്ചയമുള്ളവരും ഈ ഘട്ടത്തിൽ ഇസ്രായേൽജനത എന്തു ചെയ്യണം എന്നു നിശ്ചയമുള്ളവരുമായ നായകന്മാർ 200 പേരും അവരുടെ കൽപ്പനയിൽ വന്ന അവരുടെ സമസ്തബന്ധുജനങ്ങളും;
1CH 12:33 സെബൂലൂൻ ഗോത്രക്കാരിൽനിന്നു തഴക്കംപ്രാപിച്ച പോരാളികളും എല്ലാവിധത്തിലുമുള്ള ആയുധവർഗവും യുദ്ധത്തിൽ ഉപയോഗിക്കാൻ സജ്ജരും പൂർണവിശ്വസ്തതയോടെ ദാവീദിനെ സഹായിക്കാൻ സന്നദ്ധരുമായവർ 50,000 പേർ;
1CH 12:34 നഫ്താലി ഗോത്രക്കാരിൽനിന്നു പരിചയും കുന്തവുമേന്തിയ 37,000 ഭടന്മാരോടൊപ്പം 1,000 സൈന്യാധിപന്മാർ;
1CH 12:35 യുദ്ധസന്നദ്ധരായ ദാൻഗോത്രജർ 28,600 പേർ;
1CH 12:36 ആശേർ ഗോത്രക്കാരിൽനിന്നു തഴക്കംവന്നവരും യുദ്ധസന്നദ്ധരുമായ പോരാളികൾ 40,000 പേർ.
1CH 12:37 രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രക്കാരുമായി യോർദാന്റെ കിഴക്കുനിന്നു സർവായുധവർഗങ്ങളും ഏന്തിയ പോരാളികൾ 1,20,000 പേർ.
1CH 12:38 ഇവരെല്ലാം യോദ്ധാക്കളും സ്വമനസ്സാ സൈനികസേവനത്തിനു സന്നദ്ധരായവരും ആയിരുന്നു. ദാവീദിനെ എല്ലാ ഇസ്രായേലിനും രാജാവായി വാഴിക്കാൻ ദൃഢപ്രതിജ്ഞ ചെയ്തുകൊണ്ട് ഈ പുരുഷന്മാരെല്ലാം ഹെബ്രോനിലേക്കു വന്നു. ഇസ്രായേല്യരിൽ ശേഷിക്കുന്നവർ എല്ലാവരുംതന്നെ ദാവീദിനെ രാജാവായി വാഴിക്കുന്നതിൽ ഐക്യദാർഢ്യമുള്ളവരായിരുന്നു.
1CH 12:39 അവർ മൂന്നുദിവസം തിന്നും കുടിച്ചും ദാവീദിനോടൊപ്പം കഴിഞ്ഞു. അതിനുള്ള വക അവരുടെ ബന്ധുക്കൾതന്നെ ഒരുക്കിയിരുന്നു.
1CH 12:40 യിസ്സാഖാർ, സെബൂലൂൻ, നഫ്താലി ഗോത്രങ്ങൾവരെയുള്ള അവരുടെ അയൽവാസികൾ, കഴുതപ്പുറത്തും ഒട്ടകപ്പുറത്തും കോവർകഴുതപ്പുറത്തും കാളപ്പുറത്തുമായി ഭക്ഷണസാധനങ്ങളേറ്റി വന്നുചേർന്നിരുന്നു. ഇസ്രായേലെല്ലാം ബഹുസന്തോഷത്തിലായിരുന്നതിനാൽ അവിടെ മാവും അത്തിപ്പഴക്കട്ടയും മുന്തിരിയടയും വീഞ്ഞും എണ്ണയും കന്നുകാലികളും ആടുകളും ധാരാളമായി എത്തിച്ചേർന്നിരുന്നു.
1CH 13:1 ദാവീദ് സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും, അങ്ങനെ തന്റെ അധിപതിമാരിൽ ഓരോരുത്തരോടും കൂടിയാലോചിച്ചു.
1CH 13:2 അതിനുശേഷം ദാവീദ് ഇസ്രായേലിന്റെ സർവസഭയോടുമായി പറഞ്ഞത്: “ഞാൻ ഈ പറയുന്നത് നിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവയ്ക്കു ഹിതവും ആണെങ്കിൽ, ഇസ്രായേൽദേശത്തെങ്ങുമുള്ള നമ്മുടെ സഹോദരന്മാരെയും നഗരങ്ങളിലും മേച്ചിൽപ്പുറങ്ങളിലും അവരോടൊപ്പം കഴിയുന്ന പുരോഹിതന്മാരെയും ലേവ്യരെയും നമുക്ക് ആളയച്ച് ഇവിടെ കൂട്ടിവരുത്താം.
1CH 13:3 നമ്മുടെ ദൈവത്തിന്റെ പേടകം വീണ്ടും നമ്മുടെ അടുക്കൽ കൊണ്ടുവരാം. ശൗലിന്റെ ഭരണകാലത്ത് നാം അതിനെപ്പറ്റി പരിഗണിച്ചില്ലല്ലോ!”
1CH 13:4 ജനങ്ങൾക്കെല്ലാം അതു ശരിയായിത്തോന്നി, അതുകൊണ്ട് ആ സഭ ഒന്നടങ്കം അപ്രകാരം ചെയ്യാൻ സമ്മതിച്ചു.
1CH 13:5 അങ്ങനെ ദാവീദ് ദൈവത്തിന്റെ പേടകം കിര്യത്ത്-യെയാരീമിൽനിന്നു കൊണ്ടുവരുന്നതിനായി ഈജിപ്റ്റിലെ സീഹോർനദിമുതൽ ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംവരെയുള്ള ഇസ്രായേല്യരെ ആകമാനം വിളിച്ചുവരുത്തി.
1CH 13:6 കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായിരിക്കുന്ന ദൈവമായ യഹോവയുടെ നാമത്തിൽ വിളിക്കപ്പെടുന്ന പേടകം കൊണ്ടുവരുന്നതിനായി ദാവീദ് ഇസ്രായേല്യരെയെല്ലാം കൂട്ടിക്കൊണ്ട് യെഹൂദ്യയിലെ കിര്യത്ത്-യെയാരീം എന്നറിയപ്പെടുന്ന ബാലായിൽച്ചെന്നു.
1CH 13:7 അവർ ദൈവത്തിന്റെ പേടകം അബീനാദാബിന്റെ ഭവനത്തിൽനിന്ന് ഒരു പുതിയ വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടി തെളിച്ചു.
1CH 13:8 ദാവീദും ഇസ്രായേല്യരെല്ലാവരും ദൈവസന്നിധിയിൽ സർവശക്തിയോടുംകൂടെ കിന്നരം, വീണ, തപ്പ്, ഇലത്താളം, കാഹളം എന്നിവ ഉപയോഗിച്ച് പാട്ടു പാടിയും നൃത്തംചെയ്തും അനുഗമിച്ചിരുന്നു.
1CH 13:9 അവർ കീദോന്റെ മെതിക്കളത്തിൽ എത്തിയപ്പോൾ കാള വിരണ്ടതിനാൽ ഉസ്സ പേടകം പിടിക്കാൻ കൈനീട്ടി.
1CH 13:10 യഹോവയുടെ ക്രോധം ഉസ്സയുടെനേരേ ജ്വലിച്ചു. അവൻ പേടകം തൊട്ടതിനാൽ യഹോവ അയാളെ സംഹരിച്ചു. അവൻ അവിടെ ദൈവസന്നിധിയിൽ മരിച്ചുവീണു.
1CH 13:11 യഹോവയുടെ ക്രോധം ഉസ്സയുടെമേൽ പതിച്ചതിനാൽ ദാവീദ് ദുഃഖിതനായി. ആ സ്ഥലം ഇന്നുവരെയും ഫേരെസ്സ്-ഉസ്സ എന്നു വിളിച്ചുവരുന്നു.
1CH 13:12 അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടു. “ദൈവത്തിന്റെ പേടകം എന്റെ അടുത്തേക്കു ഞാൻ എങ്ങനെ കൊണ്ടുവരും,” എന്ന് അദ്ദേഹം ചോദിച്ചു.
1CH 13:13 പേടകം തന്നോടുകൂടെ ഇരിക്കേണ്ടതിന് ദാവീദിന്റെ നഗരത്തിലേക്ക് അദ്ദേഹം കൊണ്ടുവന്നില്ല. പകരം, ഗിത്യനായ ഓബേദ്-ഏദോമിന്റെ വസതിയിൽ അതു കൊണ്ടുപോയി വെച്ചു.
1CH 13:14 ദൈവത്തിന്റെ പേടകം ഓബേദ്-ഏദോമിന്റെ കുടുംബത്തോടൊപ്പം അദ്ദേഹത്തിന്റെ വസതിയിൽ മൂന്നുമാസം ഇരുന്നു. അതുകൊണ്ട് യഹോവ അദ്ദേഹത്തിന്റെ ഭവനത്തെയും അദ്ദേഹത്തിനുള്ള സകലതിനെയും അനുഗ്രഹിച്ചു.
1CH 14:1 സോർരാജാവായ ഹീരാം ദാവീദിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ചു. അവരോടൊപ്പം ദാവീദുരാജാവിന് ഒരു കൊട്ടാരം പണിയുന്നതിനുവേണ്ടിയുള്ള ദേവദാരുത്തടികളും കൽപ്പണിക്കാരെയും മരപ്പണിക്കാരെയും അയച്ചുകൊടുക്കുകയും ചെയ്തു.
1CH 14:2 തന്നെ ഇസ്രായേലിനു രാജാവായി യഹോവ സ്ഥിരപ്പെടുത്തിയെന്നും സ്വന്തജനമായ ഇസ്രായേലിനുവേണ്ടി തന്റെ രാജത്വത്തെ ഏറ്റവും ഉൽക്കൃഷ്ടമാക്കിയിരിക്കുന്നു എന്നും ദാവീദ് മനസ്സിലാക്കി.
1CH 14:3 ജെറുശലേമിൽവെച്ച് ദാവീദ് കൂടുതൽ ഭാര്യമാരെ സ്വീകരിച്ചു. അദ്ദേഹത്തിനു കൂടുതൽ പുത്രന്മാരും പുത്രിമാരും ജനിച്ചു.
1CH 14:4 അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കളുടെ പേരുകൾ ഇവയാണ്: ശമ്മൂവാ, ശോബാബ്, നാഥാൻ, ശലോമോൻ,
1CH 14:5 യിബ്ഹാർ, എലീശൂവ, എൽഫെലെത്ത്,
1CH 14:6 നോഗഹ്, നേഫെഗ്, യാഫിയ,
1CH 14:7 എലീശാമ, ബെല്യാദാ, എലീഫേലെത്ത്.
1CH 14:8 സമസ്തഇസ്രായേലിനും രാജാവായി ദാവീദ് അഭിഷിക്തനായി എന്നു ഫെലിസ്ത്യർ കേട്ടു. അപ്പോൾ അവർ സർവസന്നാഹങ്ങളുമായി അദ്ദേഹത്തെ പിടിക്കാൻ വന്നു. എന്നാൽ ഈ വിവരം അറിഞ്ഞ ദാവീദ് അവരെ നേരിടാൻ പുറപ്പെട്ടു.
1CH 14:9 ഫെലിസ്ത്യർ വന്ന് രെഫായീം താഴ്വരയിൽ അണിനിരന്നു.
1CH 14:10 അതിനാൽ ദാവീദ് ദൈവത്തോട് ചോദിച്ചു: “ഞാൻ ചെന്ന് ആ ഫെലിസ്ത്യരെ ആക്രമിക്കണമോ? അങ്ങ് അവരെ എന്റെ കൈയിൽ ഏൽപ്പിക്കുമോ?” യഹോവ ദാവീദിന് ഉത്തരമരുളി: “പോകുക, ഞാൻ അവരെ നിന്റെ കൈകളിൽ ഏൽപ്പിച്ചുതരും.”
1CH 14:11 അതിനാൽ ദാവീദും സൈന്യവും ബാൽ-പെരാസീമിലേക്കു മുന്നേറി. അവിടെവെച്ച് അദ്ദേഹം ഫെലിസ്ത്യരെ തോൽപ്പിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “ദൈവം, എന്റെ കൈകൾമൂലം, വെള്ളച്ചാട്ടംപോലെ എന്റെ ശത്രുക്കളുടെനേരേ ഇരച്ചുകയറി അവരെ തകർത്തുകളഞ്ഞല്ലോ!” അതിനാൽ ആ സ്ഥലത്തിന് ബാൽ-പെരാസീം എന്നു പേരായി.
1CH 14:12 ഫെലിസ്ത്യർ തങ്ങളുടെ ദേവന്മാരെ അവിടെ ഉപേക്ഷിച്ച് ഓടിപ്പോയി. അതുകൊണ്ട് ആ വിഗ്രഹങ്ങൾ തീയിലിട്ടു ചുട്ടുകളയാൻ ദാവീദ് ഉത്തരവിട്ടു.
1CH 14:13 ഒരു പ്രാവശ്യംകൂടി ഫെലിസ്ത്യർ താഴ്വരയിൽ അണിനിരന്നു.
1CH 14:14 ദാവീദ് വീണ്ടും ദൈവത്തോട് അരുളപ്പാടു ചോദിച്ചു. അപ്പോൾ ദൈവം ദാവീദിനോട്: “നിങ്ങൾ നേരേകയറി ചെല്ലരുത്; പിന്നെയോ, അവരെ ചുറ്റുംവളഞ്ഞ് ബാഖാവൃക്ഷങ്ങൾക്കുമുമ്പിൽവെച്ച് ആക്രമിക്കുക.
1CH 14:15 ബാഖാവൃക്ഷങ്ങൾക്കുമുകളിൽ സൈനികനീക്കത്തിന്റെ ശബ്ദം കേട്ടാലുടൻ യുദ്ധത്തിനു പുറപ്പെടുക; ഫെലിസ്ത്യസൈന്യത്തെ സംഹരിക്കാൻ ദൈവം നിങ്ങൾക്കുമുമ്പായി പുറപ്പെട്ടിരിക്കുന്നു എന്നാണ് ആ ശബ്ദത്തിന്റെ അർഥം” എന്ന് അരുളിച്ചെയ്തു.
1CH 14:16 അങ്ങനെ ദൈവം കൽപ്പിച്ചതുപോലെതന്നെ ദാവീദ് ചെയ്തു. ഗിബെയോൻമുതൽ ഗേസെർവരെ, വഴിയിലുടനീളം അവർ ഫെലിസ്ത്യസൈന്യത്തെ സംഹരിച്ചു.
1CH 14:17 അങ്ങനെ ദാവീദിന്റെ കീർത്തി എല്ലാ നാടുകളിലും പരന്നു. സകലരാഷ്ട്രങ്ങളും ദാവീദിനെ ഭയപ്പെടാൻ യഹോവ ഇടയാക്കി.
1CH 15:1 ദാവീദിന്റെ നഗരത്തിൽ ദാവീദ് തനിക്കുവേണ്ടി അരമനകൾ നിർമിച്ചു. അതിനുശേഷം ദൈവത്തിന്റെ പേടകത്തിനായി അദ്ദേഹം ഒരു സ്ഥലം ഒരുക്കി; അതിന് ഒരു കൂടാരവും സ്ഥാപിച്ചു.
1CH 15:2 പിന്നെ ദാവീദ് കൽപ്പിച്ചു: “ദൈവത്തിന്റെ പേടകം ചുമക്കുന്നതിനും എന്നെന്നേക്കും തന്റെമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനുമായി യഹോവ ലേവ്യരെയാണല്ലോ തെരഞ്ഞെടുത്തത്. അതിനാൽ ലേവ്യരല്ലാതെ മറ്റാരും യഹോവയുടെ പേടകം ചുമക്കേണ്ടതില്ല.”
1CH 15:3 താൻ ഒരുക്കിയിരുന്ന സ്ഥലത്തേക്ക് യഹോവയുടെ പേടകം കൊണ്ടുവരുന്നതിനായി ഇസ്രായേല്യരെയെല്ലാം ദാവീദ് ജെറുശലേമിൽ വിളിച്ചുകൂട്ടി.
1CH 15:4 അദ്ദേഹം അഹരോന്റെയും ലേവ്യരുടെയും പിൻഗാമികളെയും വിളിച്ചുകൂട്ടി:
1CH 15:5 കെഹാത്തിന്റെ പിൻഗാമികളിൽനിന്ന് നായകനായി ഊരിയേലും 120 ബന്ധുക്കളും;
1CH 15:6 മെരാരിയുടെ പിൻഗാമികളിൽനിന്ന് നായകനായ അസായാവും 220 ബന്ധുക്കളും;
1CH 15:7 ഗെർശോന്റെ പിൻഗാമികളിൽനിന്ന് നായകനായ യോവേലും 130 ബന്ധുക്കളും;
1CH 15:8 എലീസാഫാന്റെ പിൻഗാമികളിൽനിന്ന് നായകനായ ശെമയ്യാവും 200 ബന്ധുക്കളും;
1CH 15:9 ഹെബ്രോന്റെ പിൻഗാമികളിൽനിന്ന് നായകനായ എലീയേലും 80 ബന്ധുക്കളും;
1CH 15:10 ഉസ്സീയേലിന്റെ പിൻഗാമികളിൽനിന്ന് നായകനായ അമ്മീനാദാബും 112 ബന്ധുക്കളും.
1CH 15:11 അതിനുശേഷം സാദോക്ക്, അബ്യാഥാർ എന്നീ പുരോഹിതന്മാരെയും ഊരിയേൽ, അസായാവ്, യോവേൽ, ശെമയ്യാവ്, എലീയേൽ, അമ്മീനാദാബ് എന്നീ ലേവ്യരെയും ദാവീദ് വിളിച്ചു.
1CH 15:12 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലേവ്യകുടുംബങ്ങളിലെ തലവന്മാരാണ്. നിങ്ങളും നിങ്ങളുടെ സഹലേവ്യരും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം, ഞാൻ അതിനായി സജ്ജീകരിച്ചിരിക്കുന്ന ഇടത്തേക്കു കൊണ്ടുവരികയും വേണം.
1CH 15:13 മുമ്പ് ലേവ്യരായ നിങ്ങളല്ല പേടകം കൊണ്ടുവന്നത്. അതിനാലാണ് നമ്മുടെ ദൈവമായ യഹോവയുടെ കോപം നമ്മുടെനേരേ ജ്വലിച്ചത്. വിധിപ്രകാരം അതു കൊണ്ടുവരേണ്ടതെങ്ങനെയെന്നു നാം യഹോവയോട് ആരാഞ്ഞതുമില്ല.”
1CH 15:14 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പേടകം കൊണ്ടുവരുന്നതിനുവേണ്ടി പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു.
1CH 15:15 യഹോവയുടെ വചനമനുസരിച്ച് മോശ കൽപ്പിച്ചപ്രകാരം ആ ലേവ്യർ ദൈവത്തിന്റെ പേടകം, അതിന്റെ തണ്ടുകൾ തങ്ങളുടെ ചുമലിലേറ്റി, വഹിച്ചുകൊണ്ടുവന്നു.
1CH 15:16 സംഗീതോപകരണങ്ങളായ വീണ, കിന്നരം, ഇലത്താളം എന്നിവസഹിതം ആനന്ദഗാനങ്ങളാലപിക്കാൻ തങ്ങളുടെ സഹോദരന്മാരിൽ ചിലരെ ഗായകരാക്കി നിയമിക്കാൻ ലേവ്യരുടെ നേതാക്കന്മാരോടു ദാവീദ് കൽപ്പിച്ചു.
1CH 15:17 അതിനാൽ ആ ലേവ്യർ യോവേലിന്റെ മകനായ ഹേമാനെയും അദ്ദേഹത്തിന്റെ സഹോദരന്മാരിൽനിന്നു ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ മെരാര്യസഹോദരന്മാരിൽനിന്നു കുശായാവിന്റെ മകനായ ഏഥാനെയും ഗായകരായി നിയമിച്ചു.
1CH 15:18 അവരോടൊപ്പം, അടുത്ത പദവിയിൽ അവരുടെ സഹോദരന്മാരായ സെഖര്യാവ്, ബേൻ, യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, ബെനായാവ്, മയസേയാവ്, മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, വാതിൽക്കാവൽക്കാരായ ഓബേദ്-ഏദോം, യെയീയേൽ എന്നിവരെ നിയമിച്ചു.
1CH 15:19 ഗായകരായ ഹേമാൻ, ആസാഫ്, ഏഥാൻ എന്നിവരാണ് വെങ്കലംകൊണ്ടുള്ള ഇലത്താളങ്ങൾ മുഴക്കേണ്ടിയിരുന്നത്.
1CH 15:20 സെഖര്യാവ്, അസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, ഉന്നി, എലീയാബ്, മയസേയാവ്, ബെനായാവ് എന്നിവർ അലാമോത്ത്, രാഗത്തിൽ വീണ വായിക്കണമായിരുന്നു.
1CH 15:21 മത്ഥിഥ്യാവ്, എലിഫെലേഹൂ, മിക്നേയാവ്, ഓബേദ്-ഏദോം, യെയീയേൽ, അസസ്യാവ് എന്നിവർ ശെമീനീത്ത്, രാഗത്തിൽ കിന്നരം വായിക്കണമായിരുന്നു.
1CH 15:22 ലേവ്യരിൽ തലവനായ കെനന്യാവ് ഗായകസംഘത്തിന്റെ മേധാവി ആയിരുന്നു; ഗാനാലാപനത്തിൽ സമർഥനായിരുന്നതിനാൽ അദ്ദേഹത്തിന് ആ ചുമതല നൽകി.
1CH 15:23 ബേരെഖ്യാവും എൽക്കാനായും പേടകത്തിന്റെ വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.
1CH 15:24 പുരോഹിതന്മാരായ ശെബന്യാവ്, യോശാഫാത്ത്, നെഥനയേൽ, അമാസായി, സെഖര്യാവ്, ബെനായാവ്, എലീയേസർ എന്നിവർ ദൈവത്തിന്റെ പേടകത്തിനുമുമ്പിൽ കാഹളം മുഴക്കണമായിരുന്നു. ഓബേദ്-ഏദോം, യെഹീയാവ് എന്നിവരും പേടകത്തിനു വാതിൽക്കാവൽക്കാരായി നിൽക്കണമായിരുന്നു.
1CH 15:25 അങ്ങനെ ദാവീദും ഇസ്രായേലിലെ ഗോത്രത്തലവന്മാരും സഹസ്രാധിപന്മാരും ഉല്ലാസപൂർവം ഓബേദ്-ഏദോമിന്റെ ഭവനത്തിൽനിന്നും യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരുന്നതിനായി പോയി.
1CH 15:26 യഹോവയുടെ ഉടമ്പടിയുടെ പേടകം ചുമന്നിരുന്ന ലേവ്യരെ ദൈവം സഹായിച്ചതിനാൽ അവർ ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യാഗമർപ്പിച്ചു.
1CH 15:27 പേടകം വഹിച്ചിരുന്ന സകലലേവ്യരും ഗായകരും ഗായകസംഘത്തിന്റെ മേധാവിയായ കെനന്യാവും ധരിച്ചിരുന്നതുപോലെ ദാവീദും മേൽത്തരമായ ചണവസ്ത്രം ധരിച്ചിരുന്നു. ദാവീദ് മൃദുലചണവസ്ത്രംകൊണ്ടുള്ള ഏഫോദും ധരിച്ചിരുന്നു.
1CH 15:28 അങ്ങനെ ഇസ്രായേൽ എല്ലാവരുംചേർന്ന് ആർപ്പുവിളിയോടും കൊമ്പ്, കാഹളം ഇവയുടെ നാദത്തോടും ഇലത്താളങ്ങളോടും വീണ, കിന്നരം എന്നീ വാദ്യത്തോടുംകൂടി യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവന്നു.
1CH 15:29 യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരത്തിലേക്കു കടന്നുവരുമ്പോൾ ശൗലിന്റെ മകളായ മീഖൾ ഒരു ജനാലയിലൂടെ അതു വീക്ഷിച്ചു. ദാവീദുരാജാവു നൃത്തംചെയ്യുന്നതും ആഹ്ലാദിച്ചു തിമിർക്കുന്നതും കണ്ടപ്പോൾ അവൾക്കു ഹൃദയത്തിൽ അദ്ദേഹത്തോട് അവജ്ഞ തോന്നി.
1CH 16:1 ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു.
1CH 16:2 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
1CH 16:3 പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു.
1CH 16:4 യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു.
1CH 16:5 ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു.
1CH 16:6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.
1CH 16:7 അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.
1CH 16:8 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
1CH 16:9 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
1CH 16:10 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
1CH 16:11 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
1CH 16:12 യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
1CH 16:14 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
1CH 16:15 അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
1CH 16:16 അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
1CH 16:17 അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
1CH 16:18 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
1CH 16:19 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
1CH 16:20 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
1CH 16:21 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
1CH 16:22 “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
1CH 16:23 സർവഭൂമിയുമേ, യഹോവയ്ക്കു പാടുക! അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
1CH 16:24 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
1CH 16:25 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
1CH 16:26 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
1CH 16:27 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്.
1CH 16:28 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
1CH 16:29 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക. യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
1CH 16:30 സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു.
1CH 16:31 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.
1CH 16:32 സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ. വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
1CH 16:33 വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ. അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ; അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു.
1CH 16:34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
1CH 16:35 അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.”
1CH 16:36 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.
1CH 16:37 ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം ശുശ്രൂഷചെയ്യുന്നതിനായി ദാവീദ് ആസാഫിനെയും അദ്ദേഹത്തിന്റെ സഹായികളെയും നിയോഗിച്ചു.
1CH 16:38 അവരോടുകൂടി ശുശ്രൂഷ ചെയ്യുന്നതിന് ഓബേദ്-ഏദോമിനെയും അദ്ദേഹത്തോടുകൂടെയുള്ള അറുപത്തിയെട്ടു സഹായികളെയുംകൂടി ദാവീദ് വിട്ടുകൊടുത്തു. യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമും ഹോസയും ദ്വാരപാലകരായി സേവനം ചെയ്തു.
1CH 16:39 പുരോഹിതനായ സാദോക്കിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പുരോഹിതന്മാരെയും ദാവീദ് ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള യഹോവയുടെ കൂടാരത്തിനുമുമ്പിൽ നിയോഗിച്ചു.
1CH 16:40 യഹോവ ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് ദിവസവും രാവിലെയും വൈകിട്ടും ക്രമമായി യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു.
1CH 16:41 അവരോടുകൂടെ ഹേമാനും യെദൂഥൂനും തെരഞ്ഞെടുക്കപ്പെട്ടു, നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന് ഉരുവിട്ടുകൊണ്ട് യഹോവയ്ക്കു നന്ദി കരേറ്റുന്നതിന് അവർ നിയുക്തരായി.
1CH 16:42 ഹേമാൻ, യെദൂഥൂൻ എന്നിവർ കാഹളങ്ങളും ഇലത്താളങ്ങളും മുഴക്കുന്നതിനും ദിവ്യസംഗീതത്തിനുള്ള മറ്റു വാദ്യോപകരണങ്ങൾ വായിക്കുന്നതിനും ചുമതലപ്പെട്ടിരുന്നു. യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കൽ നിയോഗിക്കപ്പെട്ടിരുന്നു.
1CH 16:43 പിന്നീട് ജനങ്ങളെല്ലാം അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ദാവീദും തന്റെ കുടുംബത്തെ ആശീർവദിക്കാനായി മടങ്ങിപ്പോയി.
1CH 17:1 ദാവീദ് കൊട്ടാരത്തിൽ താമസമാക്കിയതിനുശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; എന്നാൽ യഹോവയുടെ ഉടമ്പടിയുടെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു.
1CH 17:2 അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും ചെയ്താലും, ദൈവം അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു ദാവീദുരാജാവിനോട് മറുപടി പറഞ്ഞു.
1CH 17:3 എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് ദൈവത്തിന്റെ അരുളപ്പാടുണ്ടായി:
1CH 17:4 “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എനിക്ക് അധിവസിക്കേണ്ടതിന് ഒരു ആലയം പണിയേണ്ടതു നീയല്ല.
1CH 17:5 ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഞാൻ ഒരു കൂടാരസ്ഥലത്തുനിന്നും മറ്റൊന്നിലേക്കും ഒരു വാസസ്ഥലത്തുനിന്നും മറ്റൊരിടത്തേക്കും മാറിക്കൊണ്ടിരുന്നു.
1CH 17:6 എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനത്തെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ നായകന്മാരോട് ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ?
1CH 17:7 “അതുകൊണ്ട്, ‘സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു.
1CH 17:8 നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ ആക്കിത്തീർക്കും.
1CH 17:9 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും.
1CH 17:10 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. ഞാൻ നിന്റെ ശത്രുക്കളെയെല്ലാം കീഴ്പ്പെടുത്തും. “ ‘യഹോവ നിനക്കൊരു ഭവനം പണിയുമെന്ന് ഞാനിതാ നിന്നോടു പ്രഖ്യാപിക്കുന്നു:
1CH 17:11 നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടു ചേരുമ്പോൾ, നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും; നിന്റെ സ്വന്തം പുത്രന്മാരിൽ ഒരുത്തനെത്തന്നെ. ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും.
1CH 17:12 അവനായിരിക്കും എനിക്കുവേണ്ടി ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ സിംഹാസനത്തെ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
1CH 17:13 ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. ഞാൻ എന്റെ സ്നേഹം അവന്റെ മുൻഗാമിയിൽനിന്നു മാറ്റിയതുപോലെ അവനിൽനിന്നു മാറ്റിക്കളയുകയില്ല.
1CH 17:14 ഞാൻ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നെന്നേക്കുമായി നിലനിർത്തും. അവന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’ ”
1CH 17:15 ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.
1CH 17:16 അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “ദൈവമായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ?
1CH 17:17 അത്രയുമല്ല, എന്റെ ദൈവമേ! അങ്ങയുടെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! ഹാ, ദൈവമായ യഹോവേ, ഞാൻ മനുഷ്യരിൽ അതിശ്രേഷ്ഠൻ എന്നവണ്ണം അങ്ങ് എന്നെ കണ്ടിരിക്കുന്നു.
1CH 17:18 “അങ്ങ് ഈ ദാസനു നൽകിയ ബഹുമതിയെപ്പറ്റി ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ ദാസനെ അങ്ങ് അറിയുന്നല്ലോ!
1CH 17:19 യഹോവേ! അങ്ങയുടെ ഈ ദാസനുവേണ്ടി, തിരുഹിതം അനുസരിച്ച് ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; ഈ മഹാവാഗ്ദാനങ്ങൾ എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു.
1CH 17:20 “യഹോവേ, ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ, അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല.
1CH 17:21 അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ, അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെ ഓടിച്ചുകളഞ്ഞുവല്ലോ.
1CH 17:22 അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമാക്കിത്തീർത്തു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു.
1CH 17:23 “ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം എന്നെന്നേക്കും നിലനിൽക്കട്ടെ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ!
1CH 17:24 അതു സുസ്ഥിരമാകട്ടെ അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ. സൈന്യങ്ങളുടെ യഹോവതന്നെ ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പിൽ നിലനിൽക്കും.
1CH 17:25 “എന്റെ ദൈവമേ, അങ്ങയുടെ ഈ ദാസന് ഒരു ഭവനം പണിയുമെന്ന് അങ്ങ് വെളിപ്പെടുത്തിയിരിക്കുന്നു! അതിനാൽ അവിടത്തെ ദാസനായ ഞാൻ അങ്ങയോടു പ്രാർഥിക്കാൻ ധൈര്യപ്പെടുന്നു.
1CH 17:26 യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു.
1CH 17:27 അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിച്ചിരിക്കുന്നു! യഹോവേ, അങ്ങ് അതിനെ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നെന്നേക്കും അനുഗൃഹീതവുമായിരിക്കും.”
1CH 18:1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.
1CH 18:2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം കൊടുത്തു.
1CH 18:3 കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി.
1CH 18:4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
1CH 18:5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.
1CH 18:6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
1CH 18:7 ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.
1CH 18:8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.
1CH 18:9 ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,
1CH 18:10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
1CH 18:11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.
1CH 18:12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു.
1CH 18:13 അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
1CH 18:14 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
1CH 18:15 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
1CH 18:16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും ശവ്ശാ ലേഖകനും ആയിരുന്നു.
1CH 18:17 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു. ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.
1CH 19:1 പിന്നീട് അമ്മോന്യരുടെ രാജാവായ നാഹാശ് മരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മകൻ ഹാനൂൻ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
1CH 19:2 അപ്പോൾ ദാവീദ് വിചാരിച്ചു: “ഹാനൂന്റെ പിതാവായ നാഹാശ് എന്നോടു ദയ കാണിച്ചു. അതുകൊണ്ട് ഞാനും ഹാനൂനോടു ദയ കാണിക്കേണ്ടതാണ്.” അതിനാൽ പിതാവിന്റെ നിര്യാണത്തിൽ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് ദാവീദ് ഒരു പ്രതിനിധിസംഘത്തെ അവിടേക്ക് അയച്ചു. ദാവീദ് അയച്ച ആളുകൾ ഹാനൂനോടുള്ള അനുശോചനം പ്രകടിപ്പിക്കുന്നതിന് അമ്മോന്യരുടെ ദേശത്ത് എത്തി.
1CH 19:3 അപ്പോൾ അമ്മോന്യപ്രഭുക്കന്മാർ ഹാനൂനോടു പറഞ്ഞു: “സഹതാപം പ്രകടിപ്പിക്കുന്നതിന് അങ്ങയുടെ അടുത്തേക്ക് പ്രതിനിധികളെ അയയ്ക്കുകവഴി ദാവീദ് അങ്ങയുടെ പിതാവിനോടുള്ള ബഹുമാനം കാണിക്കുകയാണ് എന്ന് അങ്ങു വിചാരിക്കുന്നുണ്ടോ? പര്യവേക്ഷണവും ചാരപ്രവർത്തനവും നടത്തി, അങ്ങയുടെ രാജ്യത്തെ അട്ടിമറിക്കുന്നതിനുമാത്രമാണ് അയാൾ ആളുകളെ അയച്ചിരിക്കുന്നത്?”
1CH 19:4 അതിനാൽ ഹാനൂൻ ദാവീദിന്റെ സ്ഥാനപതികളെ പിടിച്ച് അവരെ ക്ഷൗരംചെയ്യിപ്പിച്ച് വസ്ത്രം നിതംബമധ്യത്തിൽവെച്ചു മുറിപ്പിച്ച് വിട്ടയച്ചു.
1CH 19:5 ചിലർ വന്ന് ആ മനുഷ്യരെപ്പറ്റിയുള്ള വിവരം ദാവീദിനെ അറിയിച്ചു. അവർ അത്യന്തം അപമാനിതരായിരുന്നതിനാൽ അവരുടെ അടുത്തേക്ക് അദ്ദേഹം ദൂതന്മാരെ അയച്ച് ഇങ്ങനെ പറയിച്ചു: “നിങ്ങൾ യെരീഹോവിൽ പാർക്കുക. നിങ്ങളുടെ താടിവളർന്ന് പഴയതുപോലെ ആകുമ്പോൾ മടങ്ങിവരികയും ചെയ്യുക.”
1CH 19:6 തങ്ങൾ ദാവീദിന്റെ വെറുപ്പിനു പാത്രരായിത്തീർന്നു എന്ന് അമ്മോന്യർക്കു ബോധ്യമായി. അപ്പോൾ ഹാനൂനും അമ്മോന്യരും അരാം-നെഹറയിമിൽനിന്നും അരാം-മയഖയിൽനിന്നും സോബയിൽനിന്നും രഥങ്ങളെയും തേരാളികളെയും വാടകയ്ക്കെടുക്കുന്നതിന് ആയിരംതാലന്തു വെള്ളി കൊടുത്തുവിട്ടു.
1CH 19:7 അവർ മുപ്പത്തീരായിരം തേരും അതിന്റെ തേരാളികളെയും അതോടൊപ്പം സൈന്യസഹിതം മയഖാ രാജാവിനെയും കൂലിക്കെടുത്തു. അവർ വന്ന് മെദേബെയ്ക്കു സമീപം പാളയമിറങ്ങി. ആ സമയം അമ്മോന്യരും അവരവരുടെ പട്ടണങ്ങളിൽനിന്ന് നിർബന്ധപൂർവം വിളിച്ചുവരുത്തപ്പെട്ടു. അവരും യുദ്ധത്തിനു പുറപ്പെട്ടു.
1CH 19:8 ഇതു കേട്ടിട്ട് ദാവീദ് യോദ്ധാക്കളുടെ സർവസൈന്യത്തോടുംകൂടി യോവാബിനെ അയച്ചു.
1CH 19:9 അമ്മോന്യർ വെളിയിൽവന്ന് നഗരകവാടത്തിൽ, യുദ്ധമുറയനുസരിച്ച് അണിനിരന്നു. അതേസമയം അവരെ സഹായിക്കാൻ വന്ന രാജാക്കന്മാർമാത്രമായി വെളിമ്പ്രദേശത്ത് നിലയുറപ്പിച്ചു.
1CH 19:10 തന്റെ മുന്നിലും പിന്നിലും പടയാളികൾ അണിനിരന്നിരിക്കുന്നതായി യോവാബു കണ്ടു. അതിനാൽ അദ്ദേഹം ഇസ്രായേല്യരിൽ ഏറ്റവും ശൂരന്മാരായ കുറെ പടയാളികളെ തെരഞ്ഞെടുത്ത് അവരെ അരാമ്യർക്കെതിരേ അണിനിരത്തി.
1CH 19:11 ശേഷം പടയാളികളെ അദ്ദേഹം തന്റെ സഹോദരനായ അബീശായിയുടെ ആധിപത്യത്തിലാക്കി, അമ്മോന്യർക്കെതിരേയും അണിനിരത്തി.
1CH 19:12 എന്നിട്ടു യോവാബു പറഞ്ഞു: “എനിക്കു നേരിടാൻ കഴിയാത്തവിധം അരാമ്യർ പ്രാബല്യം പ്രാപിച്ചാൽ നീ വന്ന് എന്നെ രക്ഷിക്കണം. മറിച്ച് അമ്മോന്യർ, നിനക്കു നേരിടാൻ കഴിയാത്തവിധം പ്രാബല്യം പ്രാപിച്ചാൽ ഞാൻ വന്നു നിന്നെ രക്ഷിക്കും.
1CH 19:13 ശക്തനായിരിക്കുക! നമ്മുടെ ജനങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ നഗരങ്ങൾക്കുംവേണ്ടി നമുക്കു ധീരമായി പൊരുതാം. അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളത് യഹോവ ചെയ്യട്ടെ!”
1CH 19:14 അതിനെത്തുടർന്ന് യോവാബും അദ്ദേഹത്തോടൊപ്പമുള്ള പടയാളികളും അരാമ്യരോടു പൊരുതാൻ മുന്നേറി. അരാമ്യർ അവരുടെമുമ്പിൽനിന്ന് തോറ്റോടി.
1CH 19:15 അരാമ്യർ പലായനം ചെയ്യുന്നതായി കണ്ടപ്പോൾ അമ്മോന്യരും യോവാബിന്റെ സഹോദരനായ അബീശായിയുടെ മുമ്പിൽനിന്നോടി പട്ടണത്തിനുള്ളിൽ പ്രവേശിച്ചു. യോവാബ് ജെറുശലേമിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
1CH 19:16 ഇസ്രായേല്യർ തങ്ങളെ തോൽപ്പിച്ചോടിച്ചെന്നു കണ്ടിട്ട് അരാമ്യർ സന്ദേശവാഹകരെ അയച്ച് യൂഫ്രട്ടീസ് നദിക്ക് അപ്പുറമുള്ള അരാമ്യരെ വരുത്തി. അവരെ നയിച്ചിരുന്നത് ഹദദേസറിന്റെ സൈന്യാധിപനായ ശോഫക്ക് ആയിരുന്നു.
1CH 19:17 ഇതേപ്പറ്റി ദാവീദിന് അറിവുകിട്ടിയപ്പോൾ അദ്ദേഹം ഇസ്രായേൽസൈന്യത്തെയെല്ലാം വിളിച്ചുകൂട്ടി. അവർ യോർദാൻനദികടന്ന്, അരാമ്യർക്കെതിരേ മുന്നേറി, അവർക്കെതിരേ അണിനിരന്നു. അരാമ്യരെ യുദ്ധത്തിൽ നേരിടാൻ ദാവീദ് പടയാളികളെ അണിനിരത്തി, അങ്ങനെ അവർ ദാവീദിനോടു പൊരുതി.
1CH 19:18 എന്നാൽ അവർ ഇസ്രായേലിന്റെ മുമ്പിൽനിന്ന് തോറ്റോടി. അവരുടെ തേരാളികളിൽ ഏഴായിരം പേരെയും കാലാളുകളിൽ നാൽപ്പതിനായിരം പേരെയും ദാവീദ് സംഹരിച്ചു. അദ്ദേഹം അവരുടെ സൈന്യാധിപനായ ശോഫക്കിനെയും കൊന്നുകളഞ്ഞു.
1CH 19:19 തങ്ങൾ ഇസ്രായേലിനോടു തോറ്റു എന്ന്, ഹദദേസരിനു കീഴ്പ്പെട്ടിരുന്ന ആശ്രിതർ കണ്ടപ്പോൾ അവർ ദാവീദിനോടു സമാധാനസന്ധിചെയ്ത് അദ്ദേഹത്തിനു കീഴടങ്ങി. അതിനാൽ പിന്നീടൊരിക്കലും അമ്മോന്യരെ സഹായിക്കാൻ അരാമ്യർ തുനിഞ്ഞില്ല.
1CH 20:1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു.
1CH 20:2 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു.
1CH 20:3 അദ്ദേഹം അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.
1CH 20:4 ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി.
1CH 20:5 ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
1CH 20:6 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.
1CH 20:7 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
1CH 20:8 ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.
1CH 21:1 ഈ സമയം സാത്താൻ ഇസ്രായേലിനെതിരേ ഉണർന്നുപ്രവർത്തിച്ചു; അവരുടെ ജനസംഖ്യയെടുക്കുന്നതിനുള്ള ഒരു പ്രേരണ അവൻ ദാവീദിനു നൽകി.
1CH 21:2 ദാവീദു യോവാബിനോടും മറ്റു സൈന്യാധിപന്മാരോടും കൽപ്പിച്ചു: “പോയി ബേർ-ശേബാമുതൽ ദാൻവരെയുള്ള ഇസ്രായേലിന്റെ കണക്കെടുക്കുക. അവർ എത്രയുണ്ടെന്ന് ഞാൻ അറിയേണ്ടതിന് എന്നെ അറിയിക്കുകയും ചെയ്യുക.”
1CH 21:3 എന്നാൽ യോവാബ് മറുപടി പറഞ്ഞു: “യഹോവ തന്റെ സൈന്യത്തെ ഇനിയും നൂറുമടങ്ങായി വർധിപ്പിക്കട്ടെ! എന്റെ യജമാനനായ രാജാവേ! അവരെല്ലാവരും അങ്ങയുടെ പ്രജകളല്ലോ! എന്റെ യജമാനൻ ഇതു ചെയ്യാൻ താത്പര്യപ്പെടുന്നത് എന്തിന്? എന്തിന് ഇസ്രായേലിന്മേൽ കുറ്റം വരുത്തിവെക്കുന്നു?”
1CH 21:4 എങ്കിലും രാജകൽപ്പനയ്ക്കുമുമ്പിൽ യോവാബ് നിസ്സഹായനായിരുന്നു. അങ്ങനെ യോവാബു പുറപ്പെട്ടു. അദ്ദേഹം ഇസ്രായേലിൽ മുഴുവൻ സഞ്ചരിച്ച് ജെറുശലേമിലേക്കു മടങ്ങിവന്നു.
1CH 21:5 യോദ്ധാക്കളുടെ സംഖ്യ യോവാബ് ദാവീദിനെ അറിയിച്ചു. യെഹൂദാഗോത്രത്തിലെ നാലുലക്ഷത്തി എഴുപതിനായിരം ഉൾപ്പെടെ, വാളേന്താൻ പ്രാപ്തരായി, ഇസ്രായേലിൽ ആകെ പതിനൊന്നു ലക്ഷം പുരുഷന്മാർ ഉണ്ടായിരുന്നു.
1CH 21:6 രാജകൽപ്പന തനിക്ക് അറപ്പുളവാക്കിയതിനാൽ യോവാബ് ലേവ്യരെയും ബെന്യാമീന്യരെയും കണക്കെടുപ്പിൽ ഉൾപ്പെടുത്തിയിരുന്നില്ല.
1CH 21:7 ദാവീദിന്റെ ഈ കൽപ്പന ദൈവമുമ്പാകെ ദുഷ്ടതനിറഞ്ഞതും ആയിരുന്നു; അതുകൊണ്ട് ദൈവം ഇസ്രായേലിനെ ശിക്ഷിച്ചു.
1CH 21:8 അപ്പോൾ ദാവീദ് ദൈവത്തോടു പ്രാർഥിച്ചു: “ഞാൻ ഇതുമൂലം കൊടിയ പാപംചെയ്തിരിക്കുന്നു; ഇപ്പോൾ അവിടത്തെ ഈ ദാസന്റെ പാപം പൊറുക്കണേ എന്ന് അടിയൻ അപേക്ഷിക്കുന്നു. ഞാൻ വലിയ ഭോഷത്തം ചെയ്തുപോയി.”
1CH 21:9 ദാവീദിന്റെ ദർശകനായ ഗാദിനോട് യഹോവ അരുളിച്ചെയ്തു:
1CH 21:10 ചെന്ന് ദാവീദിനോടു പറയുക, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മൂന്നു കാര്യങ്ങൾ നിന്റെ മുമ്പിൽ വെക്കുന്നു. അവയിലേതെങ്കിലുമൊന്നു തെരഞ്ഞെടുക്കുക; അതു ഞാൻ നിനക്കെതിരായി നടപ്പിലാക്കും.’ ”
1CH 21:11 അങ്ങനെ ഗാദ് ദാവീദിന്റെ അടുത്തുചെന്ന് പറഞ്ഞു: “യഹോവ അരുളിച്ചെയ്യുന്നു; ‘ഇഷ്ടമുള്ളതു നീ തെരഞ്ഞെടുക്കുക!
1CH 21:12 മൂന്നുവർഷത്തേക്കു ക്ഷാമം, മൂന്നുമാസം നിന്റെ ശത്രുക്കളുടെ വാൾ നിന്നെ കീഴടക്കി നീ അവരുടെമുമ്പിൽനിന്ന് പലായനംചെയ്യുക, അല്ലെങ്കിൽ മൂന്നുദിവസം യഹോവയുടെ വാൾ, യഹോവയുടെ ദൂതൻ ഇസ്രായേലിൽ എല്ലായിടവും നാശം വിതച്ചുകൊണ്ട് ദേശത്തു മഹാമാരിയുടെ മൂന്നു ദിനങ്ങൾ,’ എന്നെ അയച്ചവനോടു ഞാൻ എന്തു മറുപടി പറയണം? എന്ന് ഇപ്പോൾ തീരുമാനിക്കുക.”
1CH 21:13 ദാവീദ് ഗാദിനോടു പറഞ്ഞു: “ഞാൻ വലിയ വിഷമത്തിലായിരിക്കുന്നു. ഞാൻ യഹോവയുടെ കൈകളിൽത്തന്നെ വീഴട്ടെ! അവിടത്തെ ദയ വലിയതാണല്ലോ! എന്നാൽ മനുഷ്യകരങ്ങളിൽ ഞാൻ വീഴാതിരിക്കട്ടെ!”
1CH 21:14 അങ്ങനെ യഹോവ ഇസ്രായേലിന്മേൽ ഒരു മഹാമാരി അയച്ചു; ഇസ്രായേലിൽ എഴുപതിനായിരംപേർ മരിച്ചുവീണു.
1CH 21:15 ജെറുശലേമിനെ നശിപ്പിക്കുന്നതിന് ദൈവം ഒരു ദൂതനെ അയച്ചു. ദൂതൻ അതിനെ നശിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ, യഹോവ ആ മഹാസംഹാരത്തെക്കുറിച്ച് അനുതപിച്ച് ജനത്തെ ബാധിക്കുന്ന ദൂതനോടു കൽപ്പിച്ചു: “മതി, നിന്റെ കരം പിൻവലിക്കുക!” യഹോവയുടെ ദൂതൻ അപ്പോൾ യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ നിൽക്കുകയായിരുന്നു.
1CH 21:16 ദാവീദ് മേൽപ്പോട്ടു നോക്കി; യഹോവയുടെ ദൂതൻ ജെറുശലേമിനുനേരേ ഊരിപ്പിടിച്ചവാളും ഓങ്ങി ആകാശത്തിനും ഭൂമിക്കും മധ്യേ നിൽക്കുന്നതു കണ്ടു. അപ്പോൾ ദാവീദും ഇസ്രായേൽനേതാക്കന്മാരും, ചാക്കുശീല ധരിച്ചുകൊണ്ട്, മുഖം താഴ്ത്തി വീണു.
1CH 21:17 ദാവീദ് ദൈവത്തോട് നിലവിളിച്ചു: “യോദ്ധാക്കളെ എണ്ണുന്നതിന് ആജ്ഞ കൊടുത്ത് തെറ്റുചെയ്തവൻ ഞാനല്ലയോ? പാപം ചെയ്തത് ഇടയനായ ഞാനാണല്ലോ! ഇവർ, ഈ അജഗണങ്ങൾ എന്തു പിഴച്ചു? എന്റെ ദൈവമായ യഹോവേ, അവിടത്തെ കരം എന്റെമേലും എന്റെ ഭവനത്തിന്മേലും പതിക്കട്ടെ! അങ്ങയുടെ ജനത്തിന്മേൽ ഈ മഹാമാരി വരുത്തരുതേ!”
1CH 21:18 അപ്പോൾ യഹോവയുടെ ദൂതൻ ഗാദിനോട് ആജ്ഞാപിച്ചു: “ ‘ചെന്ന് യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠം പണിയുക,’ എന്ന് ദാവീദിനെ അറിയിക്കുക!”
1CH 21:19 യഹോവയുടെ നാമത്തിൽ ഗാദു പറഞ്ഞവാക്കുകൾ അനുസരിച്ച് ദാവീദ് പോയി.
1CH 21:20 അരവ്നാ ഗോതമ്പു മെതിച്ചുകൊണ്ടിരിക്കുമ്പോൾ തിരിഞ്ഞു ദൂതനെക്കണ്ടു. അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്ന നാലു പുത്രന്മാരും പോയി ഒളിച്ചുകളഞ്ഞു.
1CH 21:21 ആ സമയത്തു ദാവീദ് സമീപമെത്തി. അരവ്നാ ദാവീദിനെക്കണ്ടപ്പോൾ മെതിക്കളംവിട്ട് ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1CH 21:22 ദാവീദ് അരവ്നായോടു പറഞ്ഞു: “ജനത്തെ ബാധിച്ചിരിക്കുന്ന മഹാമാരി ഒഴിഞ്ഞുപോകുന്നതിനായി യഹോവയ്ക്ക് ഒരു യാഗപീഠം പണിയുന്നതിന് നിന്റെ മെതിക്കളം ഇരിക്കുന്ന ഭൂമി എനിക്കു തരിക; അതിന്റെ മുഴുവൻ വിലയും പറ്റിക്കൊണ്ട് അതെനിക്കു തരിക!”
1CH 21:23 അരവ്നാ ദാവീദിനോടു പറഞ്ഞു: “എടുത്തുകൊണ്ടാലും! എന്റെ യജമാനനായ രാജാവിന്റെ പ്രസാദംപോലെ ചെയ്തുകൊണ്ടാലും! ഹോമയാഗത്തിനുള്ള കാളകളെ ഞാൻ തരാം. വിറകിനു മെതിവണ്ടികളും ധാന്യബലിക്കു ഗോതമ്പും എല്ലാം ഞാൻ തരാം.”
1CH 21:24 എന്നാൽ ദാവീദുരാജാവ് അരവ്നായോട് ഇപ്രകാരമാണ് മറുപടി പറഞ്ഞത്: “അല്ല, മുഴുവൻ വിലയും തരുന്ന കാര്യത്തിൽ എനിക്കു നിർബന്ധമുണ്ട്. നിന്റേതായ ഒന്നും, യഹോവയ്ക്ക് അർപ്പിക്കാനായി, ഞാൻ എടുക്കുകയില്ല; ചെലവില്ലാത്ത ഹോമയാഗം ഞാൻ അർപ്പിക്കുകയുമില്ല.”
1CH 21:25 അങ്ങനെ ദാവീദ് ആ സ്ഥലത്തിനു വിലയായി അറുനൂറു ശേക്കേൽ സ്വർണം അരവ്നായ്ക്കു കൊടുത്തു.
1CH 21:26 ദാവീദ് അവിടെ യഹോവയ്ക്കൊരു യാഗപീഠം പണിതു; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. ദാവീദ് യഹോവയോടു നിലവിളിക്കുകയും യഹോവ ആകാശത്തുനിന്നു ഹോമപീഠത്തിന്മേൽ തീയിറക്കി ഉത്തരമരുളുകയും ചെയ്തു.
1CH 21:27 അപ്പോൾ യഹോവ ദൂതനോടു കൽപ്പിച്ചു; ദൂതൻ വാൾ പിൻവലിച്ച് ഉറയിലിട്ടു.
1CH 21:28 യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽവെച്ച് യഹോവ തനിക്ക് ഉത്തരമരുളി എന്നുകണ്ടപ്പോൾ ദാവീദ് അവിടെ യാഗങ്ങൾ അർപ്പിച്ചു.
1CH 21:29 മോശ മരുഭൂമിയിൽവെച്ചുണ്ടാക്കിയ യഹോവയുടെ സമാഗമകൂടാരവും ഹോമപീഠവും അന്ന് ഗിബെയോനിലെ ആരാധനാസ്ഥലത്തായിരുന്നു.
1CH 21:30 യഹോവയുടെ ദൂതന്റെ വാളിനെ ഭയപ്പെട്ടിരുന്നതുകൊണ്ട് ദാവീദിന് അതിന്റെ മുമ്പാകെചെന്ന് ദൈവഹിതം ആരായുന്നതിനു കഴിഞ്ഞില്ല.
1CH 22:1 അതിനുശേഷം ദാവീദ്, “ദൈവമായ യഹോവയുടെ ആലയവും, ഇസ്രായേലിന് ഹോമയാഗം കഴിക്കുന്നതിനുള്ള യാഗപീഠവും ഇവിടെ ആയിരിക്കണം” എന്നു പറഞ്ഞു.
1CH 22:2 തുടർന്ന്, ഇസ്രായേലിലുള്ള പ്രവാസികളെ ഒരുമിച്ചുകൂട്ടാൻ ദാവീദ് കൽപ്പനകൊടുത്തു. ദൈവത്തിന്റെ ആലയം പണിയുന്നതിനുവേണ്ടി ചെത്തിയ കല്ലു തയ്യാറാക്കാൻ അവരിൽനിന്നു കൽപ്പണിക്കാരെ അദ്ദേഹം നിയോഗിച്ചു.
1CH 22:3 വാതിൽക്കതകുകൾക്കുവേണ്ട ആണിയും മറ്റു സാമഗ്രികളും ഉണ്ടാക്കുന്നതിനു വളരെയേറെ ഇരുമ്പും തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വെങ്കലവും അദ്ദേഹം ഒരുക്കിവെച്ചു.
1CH 22:4 എണ്ണമറ്റ ദേവദാരുക്കളും അദ്ദേഹം സംഭരിച്ചിരുന്നു; സീദോന്യരും സോർ നിവാസികളും ദാവീദിനുവേണ്ടി അവ ധാരാളമായി കൊണ്ടുവന്നിരുന്നു.
1CH 22:5 “എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; പരിചയസമ്പന്നനുമല്ല; യഹോവയ്ക്കുവേണ്ടി പണിയപ്പെടേണ്ട ആലയം സകലജനതകളുടെയും ദൃഷ്ടിയിൽ അത്യന്തം പ്രൗഢിയും കീർത്തിയും ശോഭയുംകൊണ്ടു മഹത്ത്വമേറിയതും ആയിരിക്കണം. അതിനാൽ ഞാൻ അതിനുവേണ്ടി ഒരുക്കങ്ങൾ കൂട്ടും,” എന്ന് ദാവീദു പറഞ്ഞു. അദ്ദേഹം തന്റെ മരണത്തിനു മുമ്പായി അതിവിപുലമായ ഒരുക്കങ്ങൾ നടത്തുകയും ചെയ്തു.
1CH 22:6 അതിനുശേഷം ദാവീദ് ശലോമോനെ വിളിച്ചുവരുത്തിയിട്ട് ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുന്നതിനു ചുമതലപ്പെടുത്തി.
1CH 22:7 ദാവീദ് ശലോമോനോട് ഇപ്രകാരം പറഞ്ഞു: “എന്റെ മകനേ, എന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരാലയം പണിയുന്നതിനു ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു.
1CH 22:8 എന്നാൽ യഹോവയിൽനിന്ന് ഈ അരുളപ്പാടാണ് എനിക്കു ലഭിച്ചത്: ‘നീ വളരെയേറെ രക്തം ചിന്തിയിരിക്കുന്നു; വളരെയേറെ യുദ്ധങ്ങളും നീ നടത്തിയിരിക്കുന്നു; എന്റെ നാമത്തിന് ഒരാലയം പണിയേണ്ടതു നീയല്ല; കാരണം, എന്റെ കൺമുമ്പിൽ, നീ ഭൂതലത്തിൽ വളരെയേറെ രക്തം ചിന്തിയവനാണ്.
1CH 22:9 എന്നാൽ നിനക്കൊരു മകൻ ഉണ്ടാകും. അവൻ സമാധാനത്തിന്റെയും വിശ്രമത്തിന്റെയും പുരുഷനായിരിക്കും. സകലയിടങ്ങളിലുമുള്ള അവന്റെ സകലശത്രുക്കളിൽനിന്നും ഞാൻ അവനു വിശ്രമം നൽകും. അവന്റെ പേര് ശലോമോൻ എന്നായിരിക്കും. അവന്റെ ഭരണകാലത്തു ഞാൻ ഇസ്രായേലിനു സമാധാനവും ശാന്തിയും പ്രദാനംചെയ്യും.
1CH 22:10 എന്റെ നാമത്തിന് ഒരാലയം പണിയേണ്ടത് അവനാണ്. അവൻ എനിക്കു മകനും ഞാൻ അവനു പിതാവും ആയിരിക്കും. ഇസ്രായേലിന്മേൽ അവന്റെ രാജസിംഹാസനം ഞാൻ ശാശ്വതമാക്കും.’
1CH 22:11 “അതിനാൽ, ഇപ്പോൾ, എന്റെ മകനേ, യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ. നിനക്കു വിജയം ലഭിക്കുമാറാകട്ടെ! നിന്റെ ദൈവമായ യഹോവയുടെ ആലയം പണിയുക, അവിടന്ന് അരുളിച്ചെയ്തതുപോലെ നീ പണിയും.
1CH 22:12 യഹോവ നിന്നെ ഇസ്രായേലിനു ഭരണാധിപനാക്കിത്തീർക്കുമ്പോൾ, നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം അനുസരിക്കാൻ തക്കവണ്ണം അവിടന്നു നിനക്കു വിവേകവും പരിജ്ഞാനവും പ്രദാനം ചെയ്യട്ടെ!
1CH 22:13 യഹോവ ഇസ്രായേലിനുവേണ്ടി മോശയ്ക്കു നൽകിയ വിധികളും നിയമങ്ങളും ശ്രദ്ധയോടെ നീ പ്രമാണിച്ചാൽ നിനക്കു വിജയം ലഭിക്കും. ശക്തനും ധീരനും ആയിരിക്കുക! ഭീരുവോ ധൈര്യഹീനനോ ആകരുത്.
1CH 22:14 “യഹോവയുടെ ആലയത്തിനുവേണ്ടി ഒരുലക്ഷം താലന്തു സ്വർണവും പത്തുലക്ഷം താലന്തു വെള്ളിയും തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വെങ്കലവും ഇരുമ്പും ധാരാളം തടിയും കല്ലും ഞാൻ സംഭരിച്ചിട്ടുണ്ട്; അതിനുവേണ്ടി ഞാൻ വളരെ ക്ലേശം സഹിച്ചിട്ടുമുണ്ട്. ഇനിയും വേണ്ടതുകൂടി നിനക്കു സംഭരിക്കാമല്ലോ.
1CH 22:15 നിന്റെ സ്വാധീനത്തിൽ കല്ലുവെട്ടുകാരും കൽപ്പണിക്കാരും മരപ്പണിക്കാരും അതുപോലെതന്നെ ഓരോ തൊഴിലിലും വൈദഗ്ദ്ധ്യമുള്ള ആളുകളും ഉണ്ടല്ലോ.
1CH 22:16 സ്വർണവും വെള്ളിയും വെങ്കലവും ഇരുമ്പുംകൊണ്ടു പണിയുന്ന കരകൗശലവേലക്കാരും നിനക്കു സംഖ്യാതീതമായുണ്ട്. ഇപ്പോൾത്തന്നെ പണി തുടങ്ങുക. യഹോവ നിന്നോടുകൂടെ ഉണ്ടായിരിക്കട്ടെ!”
1CH 22:17 തന്റെ മകനായ ശലോമോനെ സഹായിക്കാൻ ദാവീദ് ഇസ്രായേലിലെ സകലപ്രഭുക്കന്മാരോടും കൽപ്പിച്ചു.
1CH 22:18 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെകൂടെ ഉണ്ടല്ലോ! എല്ലാ രംഗത്തും അവിടന്ന് നിങ്ങൾക്കു വിശ്രമം നൽകിയിട്ടുമുണ്ടല്ലോ! അവിടന്ന് ദേശത്തിലെ പൂർവനിവാസികളെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇന്ന് യഹോവയ്ക്കും അവിടത്തെ ജനത്തിനും അധീനമായിരിക്കുന്നു.
1CH 22:19 ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുന്നതിന് നിങ്ങളുടെ ഹൃദയങ്ങളെയും ആത്മാവിനെയും സമർപ്പിക്കുക! ദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിയാൻ തുടങ്ങുക; യഹോവയുടെ ഉടമ്പടിയുടെ പേടകവും നമ്മുടെ ദൈവത്തിന്റെ മറ്റു വിശുദ്ധവസ്തുക്കളും യഹോവയുടെ നാമത്തിനുവേണ്ടി പണിയപ്പെടുന്ന ആലയത്തിലേക്കു കൊണ്ടുവരാൻ നിങ്ങൾക്കു കഴിയട്ടെ.”
1CH 23:1 ദാവീദ് വൃദ്ധനും കാലസമ്പൂർണനും ആയപ്പോൾ തന്റെ മകനായ ശലോമോനെ ഇസ്രായേലിനു രാജാവാക്കി.
1CH 23:2 അദ്ദേഹം ഇസ്രായേലിലെ സകലപ്രഭുക്കന്മാരെയും പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
1CH 23:3 ലേവ്യരിൽ മുപ്പതുവയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണമെടുത്തു; പുരുഷന്മാർ ആകെ മുപ്പത്തെണ്ണായിരം എന്നുകണ്ടു.
1CH 23:4 ദാവീദ് പറഞ്ഞു: “ഇവരിൽ ഇരുപത്തിനാലായിരംപേർ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കു മേൽനോട്ടം വഹിക്കുകയും ആറായിരംപേർ ഉദ്യോഗസ്ഥന്മാരും ന്യായാധിപന്മാരും ആയിരിക്കുകയും വേണം.
1CH 23:5 നാലായിരംപേർ വാതിൽകാവൽക്കാരും ആയിരിക്കണം. ബാക്കി നാലായിരംപേർ ഞാൻ തയ്യാറാക്കിയ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് യഹോവയെ സ്തുതിച്ചുകൊണ്ടിരിക്കണം.”
1CH 23:6 ലേവിയുടെ പുത്രന്മാരായ ഗെർശോൻ. കെഹാത്ത്, മെരാരി എന്നിവരുടെ ക്രമത്തിൽ ദാവീദ് ലേവ്യരെ മൂന്നു ഗണങ്ങളാക്കി തിരിച്ചു.
1CH 23:7 ഗെർശോന്യരിൽ ഉൾപ്പെട്ടിരിക്കുന്നവർ: ലദ്ദാൻ, ശിമെയി.
1CH 23:8 ലദ്ദാന്റെ പുത്രന്മാർ: നായകനായ യെഹീയേൽ, സേഥാം, യോവേൽ—ആകെ മൂന്നുപേർ.
1CH 23:9 ശിമെയിയുടെ പുത്രന്മാർ: ശെലോമോത്ത്, ഹസീയേൽ, ഹാരാൻ—ആകെ മൂന്നുപേർ. (ഇവർ ലദ്ദാന്റെ കുടുംബങ്ങൾക്കു തലവന്മാരായിരുന്നു.)
1CH 23:10 ശിമെയിയുടെ പുത്രന്മാർ: യഹത്ത്, സീസാ, യെയൂശ്, ബേരീയാം; ഇവർ ശിമെയിയുടെ പുത്രന്മാരായിരുന്നു—ആകെ നാലുപേർ.
1CH 23:11 ഇവരിൽ യഹത്ത് ഒന്നാമനും സീസാ രണ്ടാമനും ആയിരുന്നു. എന്നാൽ യെയൂശിനും ബേരീയാമിനും അധികം പുത്രന്മാരില്ലായിരുന്നു. അതിനാൽ അവരെ ഇരുവരെയും ഒരുകുടുംബമായും ഒറ്റവീതത്തിന് അവകാശികളായും കരുതിയിരുന്നു.
1CH 23:12 കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ—ആകെ നാലുപേർ
1CH 23:13 അമ്രാമിന്റെ പുത്രന്മാർ: അഹരോനും മോശയും. അതിവിശുദ്ധവസ്തുക്കളെ ശുദ്ധീകരിക്കുന്നതിനും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിക്കുന്നതിനും അവിടത്തെ മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും എപ്പോഴും യഹോവയുടെ നാമത്തിൽ അനുഗ്രഹവചസ്സുകൾ ചൊരിയുന്നതിനുംവേണ്ടി അഹരോനും പിൻഗാമികളും എന്നെന്നേക്കുമായി വേർതിരിക്കപ്പെട്ടു.
1CH 23:14 ദൈവപുരുഷനായ മോശയുടെ പുത്രന്മാർ ലേവി ഗോത്രത്തിന്റെ ഭാഗമായി എണ്ണപ്പെട്ടു.
1CH 23:15 മോശയുടെ പുത്രന്മാർ: ഗെർശോം, എലീയേസർ.
1CH 23:16 ഗെർശോമിന്റെ പിൻഗാമികളിൽ ശെബൂവേൽ പ്രമുഖനായിരുന്നു.
1CH 23:17 എലീയേസരിന്റെ പിൻഗാമികളിൽ രെഹബ്യാവ് പ്രമുഖനായിരുന്നു. എലീയേസറിന് മറ്റു പുത്രന്മാരില്ലായിരുന്നു. എന്നാൽ രെഹബ്യാവിനു വളരെ പുത്രന്മാരുണ്ടായിരുന്നു.
1CH 23:18 യിസ്ഹാരിന്റെ പുത്രന്മാരിൽ ശെലോമീത്ത് പ്രമുഖനായിരുന്നു.
1CH 23:19 ഹെബ്രോന്റെ പുത്രന്മാർ: യെരീയാവ് ഒന്നാമനും അമര്യാവ് രണ്ടാമനും യഹസീയേൽ മൂന്നാമനും യെക്കമെയാം നാലാമനും ആയിരുന്നു.
1CH 23:20 ഉസ്സീയേലിന്റെ പുത്രന്മാരിൽ: മീഖാ ഒന്നാമനും യിശ്ശീയാവു രണ്ടാമനും ആയിരുന്നു.
1CH 23:21 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. മഹ്ലിയുടെ പുത്രന്മാർ: എലെയാസാർ, കീശ്.
1CH 23:22 എലെയാസാർ പുത്രന്മാരില്ലാതെ മരിച്ചു; അദ്ദേഹത്തിനു പുത്രിമാർമാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ പിതൃസഹോദരനായ കീശിന്റെ പുത്രന്മാർ അവരെ വിവാഹംചെയ്തു.
1CH 23:23 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരേമോത്ത്—ആകെ മൂന്നുപേർ.
1CH 23:24 കുടുംബങ്ങൾ, കുടുംബത്തലവന്മാർ എന്നിങ്ങനെ തരംതിരിച്ച് പേരുപേരായി രേഖപ്പെടുത്തിയിരിക്കുന്നപ്രകാരം ലേവിയുടെ പിൻഗാമികൾ ഓരോ വ്യക്തിയെയും, അതായത്, ഇരുപതു വയസ്സും അതിനു മുകളിലും പ്രായമുള്ളവരും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകരുമായ ലേവ്യസന്തതികൾ ഇവരായിരുന്നു.
1CH 23:25 ദാവീദ് ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഇസ്രായേലിന്റെ ദൈവമായ യഹോവ തന്റെ ജനത്തിനു സ്വസ്ഥത നൽകിയിരിക്കുന്നതിനാലും അവിടന്ന് എന്നെന്നേക്കും ജെറുശലേമിൽ അധിവസിക്കുന്നതിന് എഴുന്നള്ളിയിരിക്കുന്നതിനാലും
1CH 23:26 ഇനിമേലിൽ ലേവ്യർക്ക് സമാഗമകൂടാരമോ ശുശ്രൂഷകൾക്കുള്ള വിശുദ്ധവസ്തുക്കളിൽ ഏതെങ്കിലുമോ ചുമക്കേണ്ടതായി വരികയില്ല.”
1CH 23:27 ദാവീദ് ഏറ്റവും ഒടുവിൽ കൊടുത്ത നിർദേശങ്ങൾ അനുസരിച്ച്, ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരിൽനിന്നു ലേവ്യരുടെ എണ്ണം തിട്ടപ്പെടുത്തിയിരുന്നു.
1CH 23:28 യഹോവയുടെ ആലയത്തിലെ ശുശ്രൂഷയിൽ അഹരോന്റെ പിൻഗാമികളെ സഹായിക്കുക, ആലയത്തിന്റെ അങ്കണവും വശത്തോടുചേർന്ന അറകളും സൂക്ഷിക്കുക, സകലവിശുദ്ധവസ്തുക്കളെയും ശുദ്ധീകരിക്കുക, ദൈവത്തിന്റെ മന്ദിരത്തിലെ മറ്റു ജോലികളെല്ലാം നിർവഹിക്കുക, എന്നിവയെല്ലാമായിരുന്നു ലേവ്യരുടെ ചുമതലകൾ.
1CH 23:29 മേശയിലേക്കുള്ള കാഴ്ചയപ്പവും ഭോജനയാഗത്തിനുള്ള നേർമയേറിയ മാവും പുളിപ്പില്ലാത്ത അപ്പവും അടകൾ ചുട്ടെടുക്കുന്നതും മാവു കുഴയ്ക്കുന്നതും അളവും വലുപ്പവും നിരീക്ഷിക്കുന്നതും എല്ലാം അവരുടെ ചുമതലയായിരുന്നു.
1CH 23:30 രാവിലെയും വൈകുന്നേരവും യഹോവയ്ക്കു നന്ദികരേറ്റുന്നതിനും അവിടത്തെ സ്തുതിക്കുന്നതിനും അവർ സന്നിഹിതരാകണമായിരുന്നു.
1CH 23:31 കൂടാതെ, ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതമായ ഉത്സവവേളകളിലും യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിക്കുമ്പോഴൊക്കെ അവർ സന്നിഹിതരാകണമായിരുന്നു. അവർക്കു നിശ്ചയിക്കപ്പെട്ട പ്രകാരവും എണ്ണത്തിനൊത്തും അവർ യഹോവയുടെ സന്നിധിയിൽ നിരന്തരം ശുശ്രൂഷകൾ അനുഷ്ഠിക്കണമായിരുന്നു.
1CH 23:32 അങ്ങനെ ലേവ്യർ സമാഗമകൂടാരത്തിനും വിശുദ്ധസ്ഥലത്തിനുംവേണ്ടി തങ്ങൾക്കുള്ള ചുമതലകളെല്ലാം നിറവേറ്റിയിരുന്നു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷകളിൽ അവർ തങ്ങളുടെ സഹോദരന്മാരായ അഹരോന്യർക്കു സഹായികളായും വർത്തിച്ചിരുന്നു.
1CH 24:1 അഹരോന്റെ പുത്രന്മാരുടെ ഗണങ്ങൾ ഇവരായിരുന്നു: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ എന്നിവർ അഹരോന്റെ പുത്രന്മാരായിരുന്നു.
1CH 24:2 എന്നാൽ നാദാബും അബീഹൂവും അവരുടെ പിതാവിനു മുമ്പുതന്നെ മരിച്ചുപോയിരുന്നു; അവർക്കു പുത്രന്മാരും ഇല്ലായിരുന്നു. അതിനാൽ എലെയാസാരും ഈഥാമാറും പുരോഹിതന്മാരായി ശുശ്രൂഷചെയ്തു.
1CH 24:3 എലെയാസാരിന്റെ ഒരു പിൻഗാമിയായ സാദോക്കിന്റെയും ഈഥാമാരിന്റെ ഒരു പിൻഗാമിയായ അഹീമെലെക്കിന്റെയും സഹായത്തോടെ ദാവീദ് അവരെ, അവരുടെ നിർദിഷ്ട ക്രമമനുസരിച്ചുള്ള ശുശ്രൂഷകൾക്കായി, ഗണങ്ങളാക്കിത്തിരിച്ചു.
1CH 24:4 ഈഥാമാരിന്റെ പിൻഗാമികളിലുള്ളതിനെക്കാൾ വളരെക്കൂടുതൽ നേതാക്കന്മാർ എലെയാസാരിന്റെ പിൻഗാമികളിൽ ഉള്ളതായിക്കണ്ടു. അതുപ്രകാരംതന്നെ അവരെ ഗണങ്ങളാക്കിത്തിരിക്കുകയും ചെയ്തു: എലെയാസാരിന്റെ പിൻഗാമികളിൽനിന്നു പതിനാറു കുടുംബത്തലവന്മാരും ഈഥാമാരിന്റെ പിൻഗാമികളിൽനിന്ന് എട്ടു കുടുംബത്തലവന്മാരും ആയി അവരെ വിഭാഗിച്ചു.
1CH 24:5 എലെയാസാർ, ഈഥാമാർ, ഇരുവരുടെയും പിൻഗാമികളിൽ വിശുദ്ധസ്ഥലത്തിലെ അധികാരികളും ദൈവത്താൽ നിയുക്തരായ അധികാരികളും ഉണ്ടായിരുന്നതിനാൽ പക്ഷഭേദംകൂടാതെ നറുക്കിട്ടാണ് അവരെ ഗണം തിരിച്ചത്.
1CH 24:6 എലെയാസാരിന്റെ ശാഖയിൽനിന്ന് ഒന്നും പിന്നെ ഈഥാമാരിന്റെ ശാഖയിൽനിന്ന് മറ്റൊന്നും എന്നക്രമത്തിൽ കുടുംബങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു. ലേവ്യനും നെഥനയേലിന്റെ പുത്രനുമായ ശെമയ്യാ എന്ന വേദജ്ഞൻ ആ പേരുകൾ രേഖപ്പെടുത്തി. രാജാവ്, പ്രഭുക്കന്മാർ, സാദോക്കു പുരോഹിതൻ, അബ്യാഥാരിന്റെ മകനായ അഹീമെലെക്ക്, കുടുംബത്തലവന്മാർ, പുരോഹിതന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിലാണ് അവ രേഖപ്പെടുത്തിയത്.
1CH 24:7 ഒന്നാമത്തെ നറുക്ക് യെഹോയാരീബിനു വീണു. രണ്ടാമത്തേത് യെദായാവിനും.
1CH 24:8 മൂന്നാമത്തേതു ഹാരീമിനും നാലാമത്തേതു ശെയോരീമിനും
1CH 24:9 അഞ്ചാമത്തേതു മൽക്കീയാവിനും ആറാമത്തേതു മീയാമിനും.
1CH 24:10 ഏഴാമത്തേതു ഹക്കോസിനും എട്ടാമത്തേത് അബീയാവിനും
1CH 24:11 ഒൻപതാമത്തേതു യേശുവയ്ക്കും പത്താമത്തേതു ശെഖന്യാവിനും
1CH 24:12 പതിനൊന്നാമത്തേത് എല്യാശീബിനും പന്ത്രണ്ടാമത്തേതു യാക്കീമിനും
1CH 24:13 പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിനും
1CH 24:14 പതിനഞ്ചാമത്തേതു ബിൽഗെക്കും പതിനാറാമത്തേത് ഇമ്മേരിനും
1CH 24:15 പതിനേഴാമത്തേതു ഹേസീരിനും പതിനെട്ടാമത്തേതു ഹപ്പിസ്സേസിനും
1CH 24:16 പത്തൊൻപതാമത്തേതു പെഥഹ്യാവിനും ഇരുപതാമത്തേതു യെഹെസ്കേലിനും
1CH 24:17 ഇരുപത്തൊന്നാമത്തേതു യാഖീനും ഇരുപത്തിരണ്ടാമത്തേതു ഗാമൂലിനും
1CH 24:18 ഇരുപത്തിമൂന്നാമത്തേതു ദെലായാവിനും ഇരുപത്തിനാലാമത്തേതു മയസ്യാവിനും വീണു.
1CH 24:19 ഇസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പൂർവപിതാവായ അഹരോനോടു കൽപ്പിച്ചതനുസരിച്ച്, അദ്ദേഹം അവർക്കായി നിർണയിച്ച അനുശാസനങ്ങൾ പ്രകാരം അവർ യഹോവയുടെ ആലയത്തിൽ പ്രവേശിക്കുമ്പോൾ അവർക്കു ശുശ്രൂഷചെയ്യുന്നതിനായി നിശ്ചയിക്കപ്പെട്ട ക്രമവും ഇതുതന്നെ ആയിരുന്നു.
1CH 24:20 ലേവിയുടെ പിൻഗാമികളിൽ ശേഷമുള്ളവർ താഴെപ്പറയുന്നവരായിരുന്നു: അമ്രാമിന്റെ പുത്രന്മാരിൽനിന്ന് ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരിൽനിന്ന് യെഹ്ദേയാവ്.
1CH 24:21 രെഹബ്യാവിൽനിന്ന്: അദ്ദേഹത്തിന്റെ പുത്രന്മാരിൽ യിശ്ശീയാവ് ഒന്നാമനായിരുന്നു.
1CH 24:22 യിസ്ഹാര്യരിൽനിന്ന്, ശെലോമോത്ത്. ശെലോമോത്തിന്റെ പുത്രന്മാരിൽനിന്ന്, യഹത്ത്,
1CH 24:23 ഹെബ്രോന്റെ പുത്രന്മാർ: ഒന്നാമൻ യെരീയാവ്, രണ്ടാമൻ അമര്യാവ്, മൂന്നാമൻ യഹസീയേൽ, നാലാമൻ യെക്കമെയാം.
1CH 24:24 ഉസ്സീയേലിന്റെ പുത്രൻ: മീഖാ. മീഖായുടെ പുത്രന്മാരിൽനിന്ന്: ശമീർ.
1CH 24:25 മീഖായുടെ സഹോദരൻ യിശ്ശീയാവ്. യിശ്ശീയാവിന്റെ പുത്രന്മാരിൽനിന്ന് സെഖര്യാവ്.
1CH 24:26 മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. യയസ്യാവിന്റെ പുത്രൻ ബെനോ.
1CH 24:27 മെരാരിയുടെ പുത്രന്മാർ: യയസ്യാവിൽനിന്ന്: ബെനോ, ശോഹം, സക്കൂർ, ഇബ്രി.
1CH 24:28 മഹ്ലിയിൽനിന്ന്: എലെയാസാർ, അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
1CH 24:29 കീശിൽനിന്ന്: കീശിന്റെ പുത്രൻ, യെരഹ്മയേൽ.
1CH 24:30 മൂശിയുടെ പുത്രന്മാർ: മഹ്ലി, ഏദെർ, യെരീമോത്ത്. അവരുടെ കുടുംബക്രമമനുസരിച്ചുള്ള ലേവ്യർ ഇവരായിരുന്നു.
1CH 24:31 അവരും അഹരോന്റെ പിൻഗാമികളായ തങ്ങളുടെ സഹോദരന്മാർ ചെയ്തതുപോലെ ദാവീദുരാജാവ്, സാദോക്ക്, അഹീമെലെക്ക്, പുരോഹിതന്മാരുടെ കുടുംബത്തലവന്മാർ, ലേവ്യർ എന്നിവരുടെ സാന്നിധ്യത്തിൽ നറുക്കിട്ടു. അതതു പിതൃഭവനത്തിൽ ഓരോ തലവനും തന്റെ ഇളയ സഹോദരനെപ്പോലെതന്നെ പരിഗണിക്കപ്പെട്ടു.
1CH 25:1 ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
1CH 25:2 ആസാഫിന്റെ പുത്രന്മാരിൽനിന്ന്: സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു.
1CH 25:3 യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്.
1CH 25:4 ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത്
1CH 25:5 ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
1CH 25:6 ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്. ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
1CH 25:7 അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു.
1CH 25:8 ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.
1CH 25:9 ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ രണ്ടാമത്തേത് ഗെദല്യാവിന് വീണു. അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി പന്ത്രണ്ടുപേർ
1CH 25:10 മൂന്നാമത്തേത് സക്കൂറിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:11 നാലാമത്തേത് യിസ്രിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:12 അഞ്ചാമത്തേത് നെഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:13 ആറാമത്തേത് ബുക്കിയാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:14 ഏഴാമത്തേത് യെശരേലെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:15 എട്ടാമത്തേത് യെശയ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:16 ഒൻപതാമത്തേത് മത്ഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:17 പത്താമത്തേത് ശിമെയിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:18 പതിനൊന്നാമത്തേത് അസരെയേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:19 പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:20 പതിമ്മൂന്നാമത്തേത് ശൂബായേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:21 പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:22 പതിനഞ്ചാമത്തേത് യെരേമോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:23 പതിനാറാമത്തേത് ഹനന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:24 പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:25 പതിനെട്ടാമത്തേത് ഹനാനിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:26 പത്തൊൻപതാമത്തേത് മല്ലോഥിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:27 ഇരുപതാമത്തേത് എലീയാഥെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:28 ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:29 ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:30 ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
1CH 25:31 ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ.
1CH 26:1 ദ്വാരപാലകരുടെ ഗണങ്ങൾ: കോരഹ്യരിൽനിന്ന്: ആസാഫിന്റെ പുത്രന്മാരിലൊരാളായ കോരേയുടെ മകൻ മെശേലെമ്യാവ്.
1CH 26:2 മെശേലെമ്യാവിന്റെ പുത്രന്മാർ: ആദ്യജാതനായ സെഖര്യാവ്, രണ്ടാമനായ യെദീയയേൽ, മൂന്നാമനായ സെബദ്യാവ്, നാലാമനായ യത്നീയേൽ,
1CH 26:3 അഞ്ചാമനായ ഏലാം, ആറാമനായ യെഹോഹാനാൻ, ഏഴാമനായ എല്യോഹോവേനായി.
1CH 26:4 ഓബേദ്-ഏദോമിന്റെ പുത്രന്മാരും ദ്വാരപാലകഗണത്തിൽ ഉണ്ടായിരുന്നു: ആദ്യജാതനായ ശെമയ്യാവ്, രണ്ടാമനായ യെഹോസാബാദ്, മൂന്നാമനായ യോവാഹ്, നാലാമനായ സാഖാർ, അഞ്ചാമനായ നെഥനയേൽ,
1CH 26:5 ആറാമനായ അമ്മീയേൽ, ഏഴാമനായ യിസ്സാഖാർ, എട്ടാമനായ പെയൂലെഥായി. (ദൈവം ഓബേദ്-ഏദോമിനെ അനുഗ്രഹിച്ചിരുന്നു.)
1CH 26:6 ഓബേദ്-ഏദോമിന്റെ മകനായ ശെമയ്യാവിനും പുത്രന്മാർ ഉണ്ടായിരുന്നു. അവർ പരാക്രമശാലികളായിരുന്നതിനാൽ തങ്ങളുടെ പിതൃഭവനങ്ങൾക്കു നായകന്മാരായിരുന്നു.
1CH 26:7 ശെമയ്യാവിന്റെ പുത്രന്മാർ: ഒത്നി, രഫായേൽ, ഓബേദ്, എൽസാബാദ്. അദ്ദേഹത്തിന്റെ ബന്ധുക്കാരായ എലീഹൂ, സെമഖ്യാവ് എന്നിവരും കഴിവുള്ളവരായിരുന്നു.
1CH 26:8 ഇവരെല്ലാം ഓബേദ്-ഏദോമിന്റെ പിൻഗാമികളായിരുന്നു. അവരും അവരുടെ പുത്രന്മാരും ബന്ധുക്കളും ശുശ്രൂഷയിൽ നിപുണന്മാരായിരുന്നു. ഓബേദ്-ഏദോമിന്റെ പിൻഗാമികൾ ആകെ അറുപത്തിരണ്ടുപേർ.
1CH 26:9 മെശേലെമ്യാവിനും കഴിവുറ്റവരായ പുത്രന്മാരും ബന്ധുക്കളും ഉണ്ടായിരുന്നു. അവർ ആകെ പതിനെട്ടുപേർ.
1CH 26:10 മെരാര്യനായ ഹോസയ്ക്കും പുത്രന്മാരുണ്ടായിരുന്നു: ഒന്നാമനായ ശിമ്രി. അദ്ദേഹം ആദ്യജാതനായിരുന്നില്ല. എന്നിട്ടും പിതാവായ ഹോസ അദ്ദേഹത്തെ ഒന്നാമനായി അവരോധിച്ചു.
1CH 26:11 രണ്ടാമനായ ഹിൽക്കിയാവ്, മൂന്നാമനായ തെബല്യാവ്, നാലാമനായ സെഖര്യാവ്. ഹോസയുടെ പുത്രന്മാരും ബന്ധുക്കളുമായി ആകെ പതിമ്മൂന്നുപേർ.
1CH 26:12 ഈ ദ്വാരപാലകഗണങ്ങൾക്ക് അവരുടെ ബന്ധുക്കൾക്ക് ഉണ്ടായിരുന്നതുപോലെതന്നെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്കുള്ള ചുമതലയും ഉണ്ടായിരുന്നു. ഈ ചുമതലകൾ ഗണങ്ങളുടെ തലവന്മാർ മുഖാന്തരം നിർണയിക്കപ്പെട്ടിരുന്നു.
1CH 26:13 ഓരോ കവാടത്തിലെയും കാവൽ ചുമതല നറുക്കിട്ടു നിശ്ചയിക്കപ്പെട്ടിരുന്നു. കുടുംബങ്ങളുടെ ക്രമമനുസരിച്ചും ചെറുപ്പക്കാർക്കും മുതിർന്നവർക്കും ഒരുപോലെയും ആ ചുമതല നിശ്ചയിക്കപ്പെട്ടിരുന്നു.
1CH 26:14 കിഴക്കേ കവാടത്തിനുള്ള നറുക്ക് ശെലെമ്യാവിന് വീണു. അതിനുശേഷം അദ്ദേഹത്തിന്റെ മകനും വിവേകശാലിയായ ഉപദേഷ്ടാവുമായ സെഖര്യാവിനുവേണ്ടി നറുക്കിട്ടു. അദ്ദേഹത്തിന് വടക്കേ കവാടത്തിനുള്ള നറുക്കുവീണു.
1CH 26:15 തെക്കേ കവാടത്തിനുള്ള നറുക്ക് ഓബേദ്-ഏദോമിനു വീണു. സംഭരണശാലയ്ക്കുള്ള നറുക്ക് അദ്ദേഹത്തിന്റെ പുത്രന്മാർക്കും വീണു.
1CH 26:16 പടിഞ്ഞാറേ കവാടത്തിലും കയറ്റത്തിലെ ശല്ലേ-ഖെത്ത് കവാടത്തിലും കാവലിനുള്ള നറുക്കുകൾ ശൂപ്പീമിനും ഹോസെക്കിനും വീണു. കാവൽക്കാർ, ഒരാൾ മറ്റൊരാളുടെ അരികത്തായി കാവൽ ചെയ്തിരുന്നു:
1CH 26:17 ദിവസംമുഴുവനും കിഴക്കേകവാടത്തിൽ ആറു ലേവ്യരും വടക്കേ കവാടത്തിൽ നാലും തെക്കേ കവാടത്തിൽ നാലും ഭണ്ഡാരഗൃഹത്തിങ്കൽ ഒരേസമയം ഈരണ്ടുപേരും കാവൽ നിന്നിരുന്നു.
1CH 26:18 ദൈവാലയാങ്കണത്തിനു പടിഞ്ഞാറുള്ള വഴിയിൽ നാലുപേരും അങ്കണത്തിൽ രണ്ടുപേരും ഉണ്ടായിരുന്നു.
1CH 26:19 കോരഹിന്റെയും മെരാരിയുടെയും പിൻഗാമികളായ ദ്വാരപാലകഗണങ്ങൾ ഇവരായിരുന്നു.
1CH 26:20 അവരുടെ സഹോദരന്മാരായ മറ്റു ലേവ്യർ ദൈവാലയത്തിലെ ഭണ്ഡാരപ്പുരകളുടെയും വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുന്ന ഭണ്ഡാരപ്പുരകളുടെയും ചുമതലക്കാരായിരുന്നു.
1CH 26:21 ലദ്ദാന്റെ പിൻഗാമികൾ—ഗെർശോനിലൂടെയാണ് ഇവർ ലയെദാന്റെ സന്തതികളായത്—ഗെർശോന്യനായ ലദ്ദാന്റെ കുടുംബങ്ങൾക്കെല്ലാം തലവന്മാരും ആയിരുന്ന യെഹീയേലും,
1CH 26:22 യെഹീയേലിന്റെ പുത്രന്മാരും സേഥാമും അദ്ദേഹത്തിന്റെ സഹോദരൻ യോവേലും. അവർ യഹോവയുടെ ആലയത്തിലെ ഭണ്ഡാരങ്ങളുടെ ചുമതല വഹിച്ചിരുന്നു.
1CH 26:23 അമ്രാമ്യർ, യിസ്ഹാര്യർ, ഹെബ്രോന്യർ, ഉസ്സീയേല്യർ എന്നിവരെ സംബന്ധിച്ച വിവരങ്ങൾ:
1CH 26:24 മോശയുടെ മകനായ ഗെർശോമിന്റെ ഒരു പിൻഗാമിയായ ശെബൂവേൽ ഭണ്ഡാരങ്ങളുടെ മുഖ്യഅധികാരിയായിരുന്നു.
1CH 26:25 എലീയേസർവഴി അദ്ദേഹത്തിന്റെ ബന്ധുജനങ്ങളായവർ: എലീയേസരിന്റെ മകൻ രെഹബ്യാവ്, അദ്ദേഹത്തിന്റെ മകൻ യെശയ്യാവ്, യെശയ്യാവിന്റെ മകൻ യോരാം, യോരാമിന്റെ മകൻ സിക്രി, സിക്രിയുടെ മകൻ ശെലോമോത്ത്.
1CH 26:26 ദാവീദ് രാജാവും സഹസ്രാധിപന്മാരും ശതാധിപന്മാരുമായ കുടുംബത്തലവന്മാരും മറ്റു സൈന്യാധിപന്മാരും സമർപ്പിച്ചിരുന്ന വസ്തുക്കളുടെ ഭണ്ഡാരങ്ങൾക്ക് ശെലോമോത്തും അദ്ദേഹത്തിന്റെ ബന്ധുക്കളും ചുമതലക്കാരായിരുന്നു.
1CH 26:27 യുദ്ധത്തിൽ പിടിച്ചെടുത്ത കൊള്ളമുതലുകളിൽ ചിലത് അവർ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സമർപ്പിച്ചിരുന്നു.
1CH 26:28 ദർശകനായ ശമുവേലും കീശിന്റെ മകനായ ശൗലും നേരിന്റെ മകനായ അബ്നേരും സെരൂയയുടെ മകനായ യോവാബും സമർപ്പിച്ചിരുന്ന വസ്തുക്കളും സകലസമർപ്പിതവസ്തുക്കളും ശെലോമീത്തിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സൂക്ഷിപ്പിലായിരുന്നു.
1CH 26:29 യിസ്ഹാര്യരിൽനിന്ന്: കെനന്യാവും അദ്ദേഹത്തിന്റെ പുത്രന്മാരും ദൈവാലയത്തിനു വെളിയിൽ ഇസ്രായേലിന് അധികാരികളും ന്യായാധിപന്മാരും ആയിരുന്നു.
1CH 26:30 ഹെബ്രോന്യരിൽനിന്ന്: ഹശബ്യാവും അദ്ദേഹത്തിന്റെ ബന്ധുക്കളും ആയി ആയിരത്തി എഴുനൂറു പ്രഗൽഭന്മാർ ഇസ്രായേലിൽ യോർദാൻനദിക്കു പടിഞ്ഞാറ് യഹോവയുടെ എല്ലാ ശുശ്രൂഷകൾക്കും രാജസേവനത്തിനും ചുമതലപ്പെട്ടവരായി ഉണ്ടായിരുന്നു.
1CH 26:31 ഹെബ്രോന്യരുടെ കുടുംബപരമായ വംശാവലിരേഖകൾ അനുസരിച്ച് യെരീയാവായിരുന്നു ഹെബ്രോന്യരുടെ തലവൻ. ദാവീദിന്റെ ഭരണത്തിന്റെ നാൽപ്പതാമാണ്ടിൽ രേഖകൾവെച്ചു നടത്തിയ അന്വേഷണത്തിൽ ഗിലെയാദിലെ യാസേരിൽ പ്രാപ്തരായ ചില ഹെബ്രോന്യരെ കണ്ടെത്തി.
1CH 26:32 യെരീയാവിന് പ്രഗൽഭന്മാരും കുടുംബത്തലവന്മാരുമായ 2,700 ബന്ധുജനങ്ങൾ ഉണ്ടായിരുന്നു. ദൈവിക ശുശ്രൂഷകളും രാജകീയമായ ഏതു കാര്യവും നിർവഹിക്കുന്നതിനുമായി ദാവീദുരാജാവ് അവരെ രൂബേന്യരുടെയും ഗാദ്യരുടെയും മനശ്ശെയുടെ അർധഗോത്രത്തിന്റെയും മേൽവിചാരകന്മാരാക്കി നിയമിച്ചു.
1CH 27:1 ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും അവരുടെ അധിപതിമാരുടെയും പേരുവിവരപ്പട്ടിക: മാസംതോറും തവണവെച്ച് ആണ്ടുമുഴുവൻ കൃത്യനിരതരായിരുന്ന സേനാഗണങ്ങളോടു ബന്ധപ്പെട്ട് അവർ രാജാവിനെ സേവിച്ചിരുന്നു. ഈ ഗണങ്ങൾ ഓരോന്നിനും 24,000 ഭടന്മാർവീതം ഉണ്ടായിരുന്നു.
1CH 27:2 സബ്ദീയേലിന്റെ മകൻ യാശോബെയാം ഒന്നാംമാസത്തിലേക്കുള്ള ഒന്നാംഗണത്തിന്റെ അധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിൽ 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:3 അദ്ദേഹം ഫേരെസ്സിന്റെ പിൻഗാമിയും ഒന്നാംമാസത്തേക്കുള്ള സൈന്യാധിപന്മാർക്കെല്ലാം അധിപതിയും ആയിരുന്നു.
1CH 27:4 അഹോഹ്യനായ ദോദായി രണ്ടാംമാസത്തേക്കുള്ള രണ്ടാംഗണത്തിന്റെ അധിപനായിരുന്നു. ആ ഗണത്തിന്റെ നായകനായിരുന്നു മിക്ലോത്ത്. ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
1CH 27:5 മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
1CH 27:6 മുപ്പതു പ്രബലന്മാരിൽ ഒരുവനും അവരുടെ നായകനുമായ ബെനായാവ് ഇദ്ദേഹംതന്നെ. ഇദ്ദേഹത്തിന്റെ കാലശേഷം മകൻ അമ്മീസാബാദ് ആ ഗണത്തിന്റെ നായകനായിരുന്നു.
1CH 27:7 നാലാംമാസത്തേക്കുള്ള നാലാമൻ യോവാബിന്റെ സഹോദരനായ അസാഹേൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സെബദ്യാവ് അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
1CH 27:8 അഞ്ചാംമാസത്തേക്കുള്ള അഞ്ചാമൻ യിസ്രാഹ്യനായ ശംഹൂത്ത് എന്ന സൈന്യാധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
1CH 27:9 ആറാംമാസത്തേക്കുള്ള ആറാമൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
1CH 27:10 ഏഴാംമാസത്തേക്കുള്ള ഏഴാമൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:11 എട്ടാംമാസത്തേക്കുള്ള എട്ടാമൻ സേരഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:12 ഒൻപതാംമാസത്തേക്കുള്ള ഒൻപതാമൻ ബെന്യാമീന്യരിൽ അനാഥോത്യനായ അബിയേസെർ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:13 പത്താംമാസത്തേക്കുള്ള പത്താമൻ സേരഹ്യരിൽ നെതോഫാത്യനായ മഹരായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:14 പതിനൊന്നാംമാസത്തേക്കുള്ള പതിനൊന്നാമൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:15 പന്ത്രണ്ടാംമാസത്തേക്കുള്ള പന്ത്രണ്ടാമൻ നെതോഫാത്യനായ ഹെൽദായി ആയിരുന്നു. അദ്ദേഹം ഒത്നിയേലിന്റെ കുടുംബക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു.
1CH 27:16 ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ: രൂബേന്യർക്ക് അധിപൻ: സിക്രിയുടെ മകനായ എലീയേസർ. ശിമെയോന്യർക്ക് അധിപൻ: മയഖായുടെ മകനായ ശെഫത്യാവ്.
1CH 27:17 ലേവിഗോത്രത്തിന്: കെമൂവേലിന്റെ മകനായ ഹശബ്യാവ്. അഹരോന്യർക്ക്: സാദോക്ക്.
1CH 27:18 യെഹൂദയ്ക്ക്: ദാവീദിന്റെ ഒരു സഹോദരനായ എലീഹൂ. യിസ്സാഖാറിന്: മീഖായേലിന്റെ മകൻ ഒമ്രി.
1CH 27:19 സെബൂലൂന്: ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്. നഫ്താലിക്ക്: അസ്രീയേലിന്റെ മകൻ യെരീമോത്ത്.
1CH 27:20 എഫ്രയീമ്യർക്ക്: അസസ്യാവിന്റെ മകൻ ഹോശേയാ. മനശ്ശെയുടെ അർധഗോത്രത്തിന്: പെദായാവിന്റെ മകൻ യോവേൽ.
1CH 27:21 മനശ്ശെയുടെ, ഗിലെയാദിലുള്ള അർധഗോത്രത്തിന്: സെഖര്യാവിന്റെ മകൻ യിദ്ദോ. ബെന്യാമീൻഗോത്രത്തിന്: അബ്നേരിന്റെ മകൻ യാസീയേൽ.
1CH 27:22 ദാൻഗോത്രത്തിന്: യെരോഹാമിന്റെ മകനായ അസരെയേൽ. ഇവരായിരുന്നു ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ.
1CH 27:23 ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല.
1CH 27:24 സെരൂയയുടെ മകനായ യോവാബ് ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തീകരിച്ചില്ല. ഈ സംഖ്യയെടുക്കൽമൂലം യഹോവയുടെ കോപം ഇസ്രായേലിന്മേൽ വന്നു. അതിനാൽ കണക്കെടുത്ത സംഖ്യ ദാവീദുരാജാവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല.
1CH 27:25 അദീയേലിന്റെ മകനായ അസ്മാവെത്ത് രാജഭണ്ഡാരങ്ങൾക്കു ചുമതലക്കാരനായിരുന്നു. ഉസ്സീയാവിന്റെ മകനായ യെഹോനാഥാനായിരുന്നു രാജധാനിക്കു പുറത്തുള്ള സ്ഥലങ്ങളിലെ നിലങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലുമുള്ള ഭണ്ഡാരങ്ങളുടെ അധികാരി.
1CH 27:26 ദേശത്തു കൃഷിചെയ്തിരുന്ന കൃഷിപ്പണിക്കാരുടെ ചുമതലക്കാരൻ കെലൂബിന്റെ മകനായ എസ്രി ആയിരുന്നു.
1CH 27:27 മുന്തിരിത്തോപ്പുകൾക്ക് രാമാത്യനായ ശിമെയി ചുമതലക്കാരൻ ആയിരുന്നു. മുന്തിരിത്തോപ്പുകളിലെ ഉല്പന്നമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദി മേൽവിചാരകനായിരുന്നു.
1CH 27:28 ഒലിവുവൃക്ഷങ്ങൾക്കും കാട്ടത്തികൾക്കും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾക്കും ഗെദേര്യനായ ബാൽ-ഹാനാനും എണ്ണ സൂക്ഷിക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകരായിരുന്നു.
1CH 27:29 ശാരോനിൽ മേയുന്ന കന്നുകാലികൾക്ക് ശാരോത്യനായ ശിത്രായിയും താഴ്വരയിലെ കന്നുകാലികൾക്ക് അദ്‌ലായിയുടെ മകനായ ശാഫാത്തും മേൽവിചാരകരായിരുന്നു.
1CH 27:30 ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദേയാവും മേൽവിചാരകരായിരുന്നു.
1CH 27:31 ആടുകൾക്ക് ഹഗ്രീയിമ്യനായ യസീസ് മേൽവിചാരകനായിരുന്നു. ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് ഇവരെല്ലാം അധിപതിമാരായിരുന്നു.
1CH 27:32 ദാവീദിന്റെ പിതൃസഹോദരനായ യോനാഥാൻ ക്രാന്തദർശിയും വേദജ്ഞനുമായ ഒരു ഉപദേഷ്ടാവായിരുന്നു. ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നവനായിരുന്നു.
1CH 27:33 അഹീഥോഫെൽ രാജാവിന്റെ ഉപദേഷ്ടാവും അർഖ്യവംശജനായ ഹൂശായി രാജാവിന്റെ ഉറ്റമിത്രവും ആയിരുന്നു.
1CH 27:34 ബെനായാവിന്റെ മകനായ യെഹോയാദായും അബ്യാഥാരും അഹീഥോഫെലിനുശേഷം രാജാവിന്റെ ഉപദേശകരായി. യോവാബ് രാജാവിന്റെ സൈന്യാധിപൻ ആയിരുന്നു.
1CH 28:1 ഇസ്രായേലിലെ സകല അധിപതികളും ജെറുശലേമിൽ ഒരുമിച്ചുകൂടുന്നതിന് ദാവീദ് സന്ദേശമയച്ചു: ഗോത്രാധിപന്മാർ, രാജസേവനത്തിലുള്ള സേനാഗണങ്ങളുടെ അധിപന്മാർ, സഹസ്രാധിപന്മാർ, ശതാധിപന്മാർ, രാജാവിന്റെയും പുത്രന്മാരുടെയും സ്വത്തുക്കൾക്കും കന്നുകാലിസമ്പത്തുക്കൾക്കും ചുമതലക്കാർ, കൊട്ടാരം മേൽവിചാരകന്മാർ, വീരന്മാർ, പരാക്രമശാലികളായ മറ്റുള്ളവർ എന്നിങ്ങനെയുള്ള എല്ലാവരെയും അദ്ദേഹം കൂട്ടിവരുത്തി.
1CH 28:2 ദാവീദ് രാജാവ് എഴുന്നേറ്റുനിന്ന് ഇപ്രകാരം പറഞ്ഞു: “എന്റെ ജനവും എന്റെ സഹോദരന്മാരുമേ, ശ്രദ്ധിക്കുക! യഹോവയുടെ ഉടമ്പടിയുടെ പേടകത്തിന് ഒരു വിശ്രമസങ്കേതമായും നമ്മുടെ ദൈവത്തിനു പാദപീഠമായും ഒരു ആലയം പണിയണമെന്ന് ഞാൻ ഹൃദയപൂർവം ആഗ്രഹിച്ചിരുന്നു. അതു പണിയുന്നതിനുള്ള പദ്ധതികളും ഞാൻ ആവിഷ്ക്കരിച്ചു.
1CH 28:3 എന്നാൽ ദൈവം എന്നോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടതു നീയല്ല; കാരണം നീ ഒരു യോദ്ധാവാണ്, രക്തവും ചിന്തിയിട്ടുണ്ട്!’
1CH 28:4 “എന്നിരുന്നാലും ഇസ്രായേലിന്റെ ദൈവമായ യഹോവ, ഇസ്രായേലിന് എന്നേക്കും രാജാവായിരിക്കേണ്ടതിന്, എന്റെ സകലകുലത്തിൽനിന്നും എന്നെ തെരഞ്ഞെടുത്തു. അവിടന്ന് നേതൃസ്ഥാനത്തേക്ക് യെഹൂദാഗോത്രത്തെയും ആ ഗോത്രത്തിൽവെച്ച് എന്റെ ഭവനത്തെയും തെരഞ്ഞെടുത്തു: കൂടാതെ എന്റെ പിതാവിന്റെ മക്കളിൽവെച്ച് എന്നെ, സകല ഇസ്രായേലിനും രാജാവാക്കുന്നതിനു പ്രസാദിക്കുകയും ചെയ്തു.
1CH 28:5 എന്റെ സകലപുത്രന്മാരിലുംവെച്ച്—യഹോവ എനിക്ക് അനവധി പുത്രന്മാരെ നൽകിയിട്ടുണ്ട്—അവിടന്ന് എന്റെ മകനായ ശലോമോനെ, ഇസ്രായേലിന്മേൽ, യഹോവയുടെ രാജസിംഹാസനത്തിൽ ഇരിക്കുന്നതിനു തെരഞ്ഞെടുത്തിരിക്കുന്നു,
1CH 28:6 യഹോവ എന്നോടു കൽപ്പിച്ചു: ‘എന്റെ ആലയവും അങ്കണങ്ങളും പണിയേണ്ട വ്യക്തി നിന്റെ മകനായ ശലോമോൻതന്നെയാണ്; എന്തെന്നാൽ ഞാൻ അവനെ എന്റെ മകനായിരിക്കാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവനു പിതാവായിരിക്കുകയും ചെയ്യും.
1CH 28:7 അവൻ, ഇന്നു ചെയ്യുന്നതുപോലെ, എന്റെ പ്രമാണങ്ങളും ചട്ടങ്ങളും അനുസരിക്കുന്ന കാര്യത്തിൽ ദൃഢചിത്തനായിരിക്കുമെങ്കിൽ ഞാൻ അവന്റെ രാജത്വം എന്നേക്കുമായി സുസ്ഥിരമാക്കും.’
1CH 28:8 “ആകയാൽ ഇപ്പോൾ എല്ലാ ഇസ്രായേലും യഹോവയുടെ സർവസഭയും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ ഇതു പറയുന്നു: നിങ്ങൾ ഈ നല്ലദേശം സ്വന്തമാക്കി അനുഭവിക്കുകയും നിങ്ങളുടെ കാലശേഷം നിങ്ങളുടെ സന്തതികൾക്ക് അതു ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്യേണ്ടതിന്, നിങ്ങളുടെ ദൈവമായ യഹോവയുടെ പ്രമാണങ്ങളെ അനുസരിക്കുന്ന കാര്യത്തിൽ ഏറ്റവും ജാഗരൂകരായിരിക്കുക!
1CH 28:9 “ആകയാൽ ഇപ്പോൾ എന്റെ മകനേ, ശലോമോനേ, നിന്റെ പിതാവിന്റെ ദൈവത്തെ അറിയുക! സമ്പൂർണ ഹൃദയസമർപ്പണത്തോടും ദൃഢചിത്തതയോടുംകൂടി അവിടത്തെ സേവിക്കുക! കാരണം യഹോവ ഓരോ ചിന്തയ്ക്കും പിന്നിലുള്ള നിനവുകളെ ഗ്രഹിക്കുന്നു. നീ അവിടത്തെ അന്വേഷിക്കുമെങ്കിൽ അവിടത്തെ കണ്ടെത്തും. എന്നാൽ നീ അവിടത്തെ പരിത്യജിച്ചാൽ അവിടന്നു നിന്നെ എന്നേക്കുമായി തള്ളിക്കളയും.
1CH 28:10 ഇതാ! ഇതും ചിന്തിക്കുക! വിശുദ്ധമന്ദിരമായി ഒരാലയം പണിയുന്നതിനു യഹോവ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതു ധൈര്യസമേതം നിർവഹിക്കുക!”
1CH 28:11 പിന്നെ ദാവീദ് ദൈവാലയത്തിന്റെ പൂമുഖം, അതിനോടുചേർന്നുള്ള നിർമിതികൾ, ഭണ്ഡാരഗൃഹങ്ങൾ, മാളികമുറികൾ, അതിന്റെ അകത്തളങ്ങൾ, പാപനിവാരണസ്ഥാനം എന്നിവയുടെ മാതൃക ശലോമോനെ ഏൽപ്പിച്ചു.
1CH 28:12 യഹോവയുടെ ആലയത്തിന്റെ തിരുമുറ്റങ്ങൾ, ചുറ്റുമുള്ള മുറികൾ, ദൈവാലയസ്വത്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, സമർപ്പിതവസ്തുക്കൾക്കുള്ള ഭണ്ഡാരങ്ങൾ, ഇവയെപ്പറ്റിയെല്ലാം ദൈവാത്മാവ് ദാവീദിന്റെ മനസ്സിൽ തോന്നിച്ചതിന്റെ മുഴുവൻ മാതൃകയും അദ്ദേഹം ശലോമോനു കൊടുത്തു.
1CH 28:13 പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങൾ, യഹോവയുടെ ആലയത്തിലെ എല്ലാവിധത്തിലുമുള്ള ശുശ്രൂഷാജോലികൾ, അതുപോലെതന്നെ ഈ ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ട പാത്രങ്ങൾ ഇവയെപ്പറ്റിയുള്ള നിർദേശങ്ങളും അദ്ദേഹം കൊടുത്തു.
1CH 28:14 വിവിധതരം ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന സ്വർണ ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള സ്വർണവും വിവിധ ശുശ്രൂഷകളിൽ ഉപയോഗിക്കേണ്ടിവരുന്ന വെള്ളി ഉപകരണങ്ങൾക്കെല്ലാംവേണ്ടിയുള്ള വെള്ളിയും
1CH 28:15 ഓരോ വിളക്കുതണ്ടിനും വിളക്കിനും വേണ്ടിവരുന്ന നിശ്ചിത തൂക്കംസഹിതം സ്വർണവിളക്കുതണ്ടുകൾക്കും അവയുടെ വിളക്കുകൾക്കുംകൂടി മൊത്തം വേണ്ടിവരുന്ന സ്വർണവും ഓരോ വിളക്കുതണ്ടിന്റെയും ഉപയോഗം അനുസരിച്ച് ഓരോ വെള്ളിവിളക്കു തണ്ടിനും അതിലെ വിളക്കിനും വേണ്ടിവരുന്ന വെള്ളിയും ദാവീദ് കൊടുത്തു.
1CH 28:16 കാഴ്ചയപ്പത്തിന്റെ ഓരോ മേശയ്ക്കും വേണ്ടിയുള്ള സ്വർണവും വെള്ളിമേശകൾക്കുവേണ്ടിയുള്ള വെള്ളിയും തൂക്കപ്രകാരം കൊടുത്തു.
1CH 28:17 മുൾക്കൊളുത്തുകൾ, തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, ഭരണികൾ, ഇവയ്ക്കു വേണ്ടിവരുന്ന ശുദ്ധിചെയ്ത സ്വർണവും ഓരോ സ്വർണത്തളികയ്ക്കും വേണ്ടിവരുന്ന സ്വർണവും ഓരോ വെള്ളിത്തളികയ്ക്കും വേണ്ടിവരുന്ന വെള്ളിയും
1CH 28:18 ധൂപപീഠത്തിനു വേണ്ടിവരുന്ന ശുദ്ധിചെയ്ത സ്വർണവും ചിറകുവിരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തെ സംരക്ഷിക്കുന്ന കെരൂബുകളുള്ള രഥമാതൃകയ്ക്കുവേണ്ടിവരുന്ന സ്വർണവും ദാവീദ് നൽകി.
1CH 28:19 അദ്ദേഹം പറഞ്ഞു: “ഇവയെല്ലാം, യഹോവയുടെ കൈകൾ എന്റെമേൽ ഉണ്ടായിരുന്നതിനാൽ എനിക്ക് എഴുതിക്കിട്ടിയിട്ടുള്ള കാര്യങ്ങളാണ്. പണിയുടെ വിശദാംശങ്ങളും അവിടന്ന് എനിക്കു മനസ്സിലാക്കിത്തന്നിട്ടുള്ളതാണ്.”
1CH 28:20 ദാവീദ് ഇതുംകൂടി തന്റെ മകനായ ശലോമോനോടു പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക. ഈ വേലചെയ്യുക. ഭയപ്പെടുകയോ ധൈര്യഹീനനാകുകയോ അരുത്. കാരണം ദൈവമായ യഹോവ—എന്റെ ദൈവം—നിന്നോടുകൂടെയുണ്ട്. യഹോവയുടെ ആലയത്തിനുവേണ്ടിയുള്ള സകലജോലികളും പൂർത്തീകരിക്കുന്നതുവരെ യഹോവ നിന്നെ കൈവിടുകയില്ല; ഉപേക്ഷിക്കുകയുമില്ല.
1CH 28:21 പുരോഹിതന്മാരുടെയും ലേവ്യരുടെയും ഗണങ്ങളെല്ലാം ദൈവത്തിന്റെ ആലയത്തിലെ ഏതു ജോലിക്കും സന്നദ്ധരാണ്. കൂടാതെ ഏതു കരകൗശലവേലയിലും നൈപുണ്യവും സന്നദ്ധതയുമുള്ള ഏവനും എല്ലാ ജോലികളിലും നിന്നെ സഹായിക്കും. അധിപതികളും ജനങ്ങളെല്ലാവരും നിന്റെ ഏതു കൽപ്പനയും അനുസരിക്കും.”
1CH 29:1 അതിനുശേഷം ദാവീദുരാജാവ് സർവസഭയോടുമായി പറഞ്ഞു: “ദൈവം തെരഞ്ഞെടുത്ത എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്; അനുഭവസമ്പത്തില്ലാത്തവനുമാണ്; ജോലിയോ വളരെ ഭാരിച്ചതും. ഈ മന്ദിരം മനുഷ്യനുവേണ്ടിയല്ല; മറിച്ച് ദൈവമായ യഹോവയ്ക്കുവേണ്ടിയുള്ളതാണ്.
1CH 29:2 എന്റെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ഞാൻ എന്റെ സർവവിഭവശേഷികളും ഉപയോഗിച്ച് സാധനങ്ങൾ ശേഖരിച്ചുവെച്ചിട്ടുണ്ട്—സ്വർണപ്പണികൾക്കു സ്വർണവും വെള്ളിക്കു വെള്ളിയും വെങ്കലത്തിനു വെങ്കലവും ഇരുമ്പിന് ഇരുമ്പും മരത്തിനു മരവും അതുപോലെതന്നെ അലങ്കാരപ്പണികൾക്കുവേണ്ടി ഗോമേദകക്കല്ല്, വൈഡൂര്യം, വിവിധ വർണങ്ങളിലുള്ള കല്ലുകൾ, എല്ലാ ഇനത്തിലുമുള്ള മേൽത്തരം കല്ലുകൾ, മാർബിൾ—ഇവയെല്ലാം വളരെ വിപുലമായ അളവിൽ ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്നു.
1CH 29:3 കൂടാതെ, വിശുദ്ധ ആലയത്തിനുവേണ്ടി ഞാൻ ശേഖരിച്ചുവെച്ചിരിക്കുന്ന എല്ലാറ്റിനും ഉപരിയായി എന്റെ ദൈവത്തിന്റെ ആലയത്തോട് എനിക്കുള്ള പ്രതിപത്തിമൂലം ഞാൻ എന്റെ പൊൻവെള്ളിഭണ്ഡാരങ്ങളും ഇതാ തരുന്നു:
1CH 29:4 മൂവായിരം താലന്ത് ഓഫീർതങ്കവും ഏഴായിരം താലന്തു ശുദ്ധിചെയ്ത വെള്ളിയും ഞാൻ തരുന്നു. ആലയഭിത്തികൾ പൊതിയുന്നതിനും
1CH 29:5 സ്വർണവും വെള്ളിയുംകൊണ്ടുള്ള പണികൾ ചെയ്യിക്കുന്നതിനും, കരകൗശലവേലക്കാരുടെ എല്ലാ പണികളും നിർവഹിക്കുന്നതിനുംവേണ്ടിയാണിവ. എന്നാലിപ്പോൾ യഹോവയ്ക്കുവേണ്ടി സ്വയം സമർപ്പിക്കാൻ താത്പര്യമുള്ളവർ ആരുണ്ട്?”
1CH 29:6 അപ്പോൾ കുടുംബത്തലവന്മാരും ഇസ്രായേലിലെ ഗോത്രാധിപന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജസേവനത്തിനു ചുമതലപ്പെട്ട അധികാരികളും താത്പര്യപൂർവം ദാനങ്ങൾ ചെയ്തു.
1CH 29:7 ദൈവത്തിന്റെ ആലയത്തിന്റെ പണികൾക്കായി അയ്യായിരം താലന്തു സ്വർണവും പതിനായിരം തങ്കക്കാശും പതിനായിരം താലന്തു വെള്ളിയും പതിനെണ്ണായിരം താലന്തു വെങ്കലവും ഒരുലക്ഷം താലന്ത് ഇരുമ്പും അവർ കൊടുത്തു.
1CH 29:8 വിലയേറിയ രത്നക്കല്ലുകളുണ്ടായിരുന്നവർ, യഹോവയുടെ ആലയത്തിന്റെ ഭണ്ഡാരത്തിൽ ചേർക്കാൻ അവ ഗെർശോന്യനായ യെഹീയേലിന്റെ കൈവശം ഏൽപ്പിച്ചുകൊടുത്തു.
1CH 29:9 നേതാക്കന്മാർ ഈ വിധം സ്വമനസ്സാലെ ദാനം ചെയ്തപ്പോൾ ജനം സന്തോഷിച്ചു. കാരണം അവർ യഹോവയ്ക്കു ദാനംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നു. ദാവീദുരാജാവും ഇതിൽ ഏറ്റവും സന്തോഷിച്ചു.
1CH 29:10 അതിനുശേഷം ദാവീദ് സർവസഭയുടെയുംമുമ്പിൽ ഇപ്രകാരം യഹോവയെ സ്തുതിച്ചു: “ഞങ്ങളുടെ പിതാവായ ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് എന്നെന്നേക്കും വാഴ്ത്തപ്പെട്ടവൻ!
1CH 29:11 മഹത്ത്വവും ശക്തിയും തേജസ്സും കീർത്തിയും മഹിമയും യഹോവേ, അങ്ങേക്കുള്ളതാണ്. ഭൂമിയിലും സ്വർഗത്തിലുമുള്ളതെല്ലാം അങ്ങയുടേതാകുന്നു. യഹോവേ, രാജ്യം അങ്ങേക്കുള്ളത്. അങ്ങ് സകലത്തിന്റെയും തലവനായിരിക്കുന്നു.
1CH 29:12 ധനവും ബഹുമാനവും അങ്ങയിൽനിന്ന് വരുന്നു; എല്ലാറ്റിനെയും ഭരിക്കുന്നതും അങ്ങുതന്നെ. എല്ലാവരെയും ഉദ്ധരിച്ച് ശക്തി പകരാനുള്ള ശക്തിയും അധികാരവും അങ്ങയുടെ കരങ്ങൾക്കുള്ളിലാണല്ലോ.
1CH 29:13 ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങേക്കു നന്ദികരേറ്റുന്നു; അങ്ങയുടെ മഹത്ത്വകരമായ നാമം ഞങ്ങൾ പുകഴ്ത്തുകയും ചെയ്യുന്നു.
1CH 29:14 “ഇത്രയും ഉദാരമായി ദാനം ചെയ്യാൻ കഴിയത്തക്കവിധം ഞാനാര്? എന്റെ ജനവും എന്തുള്ളൂ? എല്ലാം അങ്ങയിൽനിന്നു ലഭിക്കുന്നു; അങ്ങയുടെ പക്കൽനിന്നു വാങ്ങി ഞങ്ങൾ അങ്ങേക്കു തരികമാത്രമേ ചെയ്യുന്നുള്ളൂ.
1CH 29:15 യഹോവേ, ഞങ്ങൾ അവിടത്തെ കണ്മുമ്പിൽ—ഞങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെ—വിദേശികളും പ്രവാസികളുംമാത്രം. ഭൂമിയിൽ ഞങ്ങളുടെ ആയുഷ്കാലം ആശയറ്റ ഒരു നിഴൽപോലെമാത്രം.
1CH 29:16 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങയുടെ വിശുദ്ധനാമത്തിന് ഒരു ആലയം പണിയുന്നതിനായി ഞങ്ങൾ ഇത്രമാത്രം സമൃദ്ധിയോടെ ശേഖരിച്ചിരിക്കുന്ന ഈ വകകളെല്ലാം തൃക്കരങ്ങളിൽനിന്ന് വരുന്നു, എല്ലാം അങ്ങേക്കുള്ളതുതന്നെ.
1CH 29:17 എന്റെ ദൈവമേ, അങ്ങ് ഹൃദയങ്ങളെ പരിശോധിച്ചറിയുന്നു എന്നും പരമാർഥതയിൽ പ്രസാദിക്കുന്നു എന്നും ഞാനറിയുന്നു. ഇവയെല്ലാം ഞാൻ സ്വമനസ്സാ, ഹൃദയപരമാർഥതയോടെ തന്നിരിക്കുന്നു. ഇവിടെ സന്നിഹിതരായിരിക്കുന്ന അങ്ങയുടെ ഈ ജനം എത്ര സന്തോഷപൂർവം അങ്ങേക്കുവേണ്ടി തന്നിരിക്കുന്നു എന്നുകണ്ടു ഞാൻ സന്തോഷിച്ചുമിരിക്കുന്നു.
1CH 29:18 ഞങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവേ, അങ്ങയുടെ ജനത്തിന്റെ ഹൃദയങ്ങളിലെ ഈ വാഞ്ഛയെ എന്നെന്നേക്കും നിലനിർത്തണമേ! അവരുടെ ഹൃദയങ്ങൾ അങ്ങയോടു കൂറു പുലർത്താൻ ഇടയാക്കണമേ!
1CH 29:19 ഈ ഞാൻ ആ ഗംഭീര സൗധത്തിന് ആവശ്യമായ സാമഗ്രികൾ സംഭരിച്ചിട്ടുണ്ടല്ലോ; അതു പണിയുന്നതിനും അങ്ങയുടെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പ്രമാണിക്കുന്നതിനുംവേണ്ടി ഏകാഗ്രമായ ഒരു ഹൃദയം എന്റെ മകനായ ശലോമോനു നൽകണമേ!”
1CH 29:20 അതിനുശേഷം ദാവീദ് സർവസഭയോടുമായി, “നിങ്ങളുടെ ദൈവമായ യഹോവയെ സ്തുതിക്കുവിൻ!” എന്നു പറഞ്ഞു. ജനങ്ങളെല്ലാം തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വാഴ്ത്തുകയും താണുവണങ്ങുകയും ചെയ്തു. അവർ യഹോവയുടെയും രാജാവിന്റെയും മുമ്പാകെ സാഷ്ടാംഗം വീണു നമസ്കരിച്ചു.
1CH 29:21 പിറ്റേദിവസം എല്ലാ ഇസ്രായേലിനുംവേണ്ടി അവർ യഹോവയ്ക്കു യാഗങ്ങൾ അർപ്പിച്ചു. അവർ ആയിരം കാളയെയും ആയിരം ആട്ടുകൊറ്റനെയും ആയിരം ആണാട്ടിൻകുട്ടിയെയും ഹോമയാഗം കഴിച്ചു. അതിനോടൊപ്പം അവർ പാനീയയാഗങ്ങളും മറ്റുയാഗങ്ങളും ധാരാളമായി അർപ്പിച്ചു.
1CH 29:22 അന്ന് അവരെല്ലാവരും യഹോവയുടെ സന്നിധിയിൽ മഹാസന്തോഷത്തോടെ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവർ പിന്നീടു ദാവീദുരാജാവിന്റെ മകനായ ശലോമോനെ, തങ്ങൾക്കു ഭരണാധിപനായിരിക്കേണ്ടതിന് യഹോവയുടെമുമ്പാകെ അഭിഷേകംചെയ്ത് രണ്ടാമതും രാജാവായി അംഗീകരിച്ചു. അവർ സാദോക്കിനെ പുരോഹിതനായും അഭിഷേകംചെയ്തു.
1CH 29:23 അങ്ങനെ ശലോമോൻ തന്റെ പിതാവായ ദാവീദിന്റെ സ്ഥാനത്ത്, യഹോവയുടെ സിംഹാസനത്തിൽ ഉപവിഷ്ടനായി. അദ്ദേഹം മേൽക്കുമേൽ അഭിവൃദ്ധിപ്രാപിക്കുകയും ഇസ്രായേലെല്ലാം അദ്ദേഹത്തെ അനുസരിക്കുകയും ചെയ്തു.
1CH 29:24 സകലപ്രഭുക്കന്മാരും വീരന്മാരും ദാവീദുരാജാവിന്റെ പുത്രന്മാരും പ്രതിജ്ഞചെയ്ത് ശലോമോനോടുള്ള വിധേയത്വം പ്രഖ്യാപിച്ചു.
1CH 29:25 യഹോവ എല്ലാ ഇസ്രായേലിനും മുമ്പാകെ ശലോമോനെ ഏറ്റവും ഉന്നതനാക്കി; ഇസ്രായേലിൽ മുമ്പൊരു രാജാവിനും ഇല്ലാതിരുന്ന രാജകീയ പ്രതാപം അദ്ദേഹത്തിനു നൽകി.
1CH 29:26 യിശ്ശായിയുടെ മകനായ ദാവീദ് ഇസ്രായേലിനെല്ലാം രാജാവായി വാണു.
1CH 29:27 അദ്ദേഹം ഇസ്രായേലിനെ നാൽപ്പതുവർഷം ഭരിച്ചു—ഏഴുവർഷം ഹെബ്രോനിലും മുപ്പത്തിമൂന്നുവർഷം ജെറുശലേമിലും.
1CH 29:28 ദീർഘായുസ്സും ധനവും ബഹുമാനവും ഉള്ളവനായി തികഞ്ഞ വാർധക്യത്തിൽ അദ്ദേഹം മരിച്ചു; അദ്ദേഹത്തിന്റെ മകൻ ശലോമോൻ അദ്ദേഹത്തിനു പിൻഗാമിയായി.
1CH 29:29 ദാവീദുരാജാവിന്റെ ഭരണകാലത്തിലെ ആദ്യവസാന വൃത്താന്തങ്ങൾ ദർശകനായ ശമുവേലിന്റെയും പ്രവാചകനായ നാഥാന്റെയും ദർശകനായ ഗാദിന്റെയും വൃത്താന്തപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.
1CH 29:30 അദ്ദേഹത്തിന്റെ ഭരണത്തിന്റെ വിശദാംശങ്ങൾ, ശക്തി, അദ്ദേഹത്തെയും ഇസ്രായേലിനെയും ചുറ്റുമുള്ള രാജ്യങ്ങളെയും സംബന്ധിച്ച സാഹചര്യവിവരങ്ങൾ എന്നിവയും അവയിൽ വിവരിച്ചിരിക്കുന്നു.
2CH 1:1 ശലോമോന്റെ ദൈവമായ യഹോവ അദ്ദേഹത്തോടുകൂടെയിരുന്ന് അത്ഭുതകരമായവിധം അദ്ദേഹത്തെ മഹാനാക്കിത്തീർത്തു. അതിനാൽ ദാവീദിന്റെ മകനായ ശലോമോൻ തന്റെ രാജത്വത്തിൽ സുസ്ഥിരനായിത്തീർന്നു.
2CH 1:2 സഹസ്രാധിപന്മാർ, ശതാധിപന്മാർ, ന്യായാധിപന്മാർ, ഇസ്രായേലിലെ കുടുംബങ്ങൾക്കു തലവന്മാരായ നായകന്മാർ എന്നിവർ ഉൾപ്പെടെ സകല ഇസ്രായേലിനോടും ശലോമോൻ സംസാരിച്ചു.
2CH 1:3 അതിനുശേഷം ശലോമോനും സർവസഭയും ഗിബെയോനിലെ മലയിലേക്കുപോയി; യഹോവയുടെ ദാസനായ മോശ മരുഭൂമിയിൽവെച്ച് ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമകൂടാരം അവിടെയായിരുന്നല്ലോ!
2CH 1:4 ദാവീദ് ദൈവത്തിന്റെ പേടകം, കിര്യത്ത്-യെയാരീമിൽനിന്ന് താൻ അതിനുവേണ്ടി തയ്യാറാക്കിയ സ്ഥാനത്തേക്കു കൊണ്ടുവന്നിരുന്നു. അദ്ദേഹം ജെറുശലേമിൽ അതിനുവേണ്ടി ഒരു കൂടാരം സ്ഥാപിച്ചിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്.
2CH 1:5 എന്നാൽ ഹൂരിന്റെ മകനായ ഊരിയുടെ മകൻ ബെസലേൽ വെങ്കലംകൊണ്ടു നിർമിച്ച യാഗപീഠം ഗിബെയോനിൽ യഹോവയുടെ സമാഗമകൂടാരത്തിനുമുമ്പിൽ ആയിരുന്നു. അതിനാൽ ശലോമോനും ആ സമൂഹവും അവിടെ യഹോവയുടെഹിതം ആരാഞ്ഞു.
2CH 1:6 ശലോമോൻ സമാഗമകൂടാരത്തിൽ യഹോവയുടെമുമ്പാകെ വെങ്കലയാഗപീഠത്തിൽച്ചെന്ന് അതിന്മേൽ ആയിരം ഹോമയാഗങ്ങൾ അർപ്പിച്ചു.
2CH 1:7 അന്നുരാത്രി ദൈവം ശലോമോനു പ്രത്യക്ഷനായി അദ്ദേഹത്തോടു പറഞ്ഞു: “നിനക്കുവേണ്ടത് എന്തായാലും ചോദിച്ചുകൊള്ളുക, ഞാൻ തരും.”
2CH 1:8 ശലോമോൻ ദൈവത്തോടു മറുപടി പറഞ്ഞു: “യഹോവേ, അങ്ങ് എന്റെ പിതാവായ ദാവീദിനോട് വലിയ ദയ കാണിച്ചിരിക്കുന്നു; അദ്ദേഹത്തിന്റെ സ്ഥാനത്ത് എന്നെ രാജാവാക്കുകയും ചെയ്തിരിക്കുന്നു.
2CH 1:9 ദൈവമായ യഹോവേ, ഭൂതലത്തിലെ പൊടിപോലെ അസംഖ്യമായ ഒരു ജനതയ്ക്ക് ഇപ്പോൾ അങ്ങ് എന്നെ രാജാവാക്കിയിരിക്കുന്നു! അതിനാൽ എന്റെ പിതാവായ ദാവീദിനോട് അങ്ങ് ചെയ്ത വാഗ്ദാനം സ്ഥിരീകരിക്കണേ!
2CH 1:10 അങ്ങയുടെ ഈ മഹാജനതയെ ഭരിക്കാൻ ആർക്കു കഴിയും? അതിനാൽ ഈ ജനതയെ ഭരിക്കാൻ തക്കവിധം എനിക്കു ജ്ഞാനവും വിവേകവും തന്നാലും!”
2CH 1:11 ദൈവം ശലോമോന് ഉത്തരമരുളി: “സമ്പത്തോ ധനമോ ബഹുമതിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ഒന്നും നീ ചോദിച്ചില്ല; എന്റെ ജനത്തെ, ഞാൻ നിന്നെ രാജാവാക്കിയിരിക്കുന്ന ജനത്തെത്തന്നെ, ഭരിക്കുന്നതിനുവേണ്ട ജ്ഞാനവും വിവേകവും നീ ചോദിച്ചിരിക്കുന്നു. നിന്റെ ഹൃദയാഭിലാഷം ഇതായിരിക്കുകയാൽ
2CH 1:12 ജ്ഞാനവും വിവേകവും നിനക്കു നൽകപ്പെടും; അതോടൊപ്പം, നിനക്കുമുമ്പ് ഒരു രാജാവിനും ഇല്ലാതിരുന്നതും നിനക്കുശേഷം ഒരുവനും ഉണ്ടാകാത്തതുമായ വിധത്തിലുള്ള സമ്പത്തും ധനവും ബഹുമതിയും ഞാൻ നിനക്കു നൽകും.”
2CH 1:13 അതിനുശേഷം ശലോമോൻ ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള സമാഗമകൂടാരത്തിന്റെ മുമ്പിൽനിന്നു ജെറുശലേമിലേക്കു മടങ്ങിപ്പോയി. അവിടെ അദ്ദേഹം ഇസ്രായേലിൽ വാണു.
2CH 1:14 ശലോമോൻ രഥങ്ങൾ, കുതിരകൾ എന്നിവ ശേഖരിച്ചു; അദ്ദേഹത്തിന് 1,400 രഥങ്ങളും 12,000 കുതിരകളും ഉണ്ടായിരുന്നു; അവ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു.
2CH 1:15 രാജാവ് ജെറുശലേമിൽ വെള്ളിയും സ്വർണവും കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു.
2CH 1:16 ഈജിപ്റ്റിൽനിന്നും കുവേ യിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾ അവ കുവേയിൽനിന്നു നിശ്ചിത വിലകൊടുത്തു വാങ്ങിയിരുന്നു.
2CH 1:17 ഈജിപ്റ്റിൽനിന്ന് ഒരു രഥം അറുനൂറുശേക്കൽ വെള്ളിക്കും ഒരു കുതിര നൂറ്റിയമ്പതു ശേക്കേൽ വെള്ളിക്കും ഇറക്കുമതി ചെയ്തിരുന്നു. രാജാവിന്റെ വ്യാപാരികൾമുഖേന ഹിത്യരാജാക്കന്മാർക്കും അരാമ്യരാജാക്കന്മാർക്കുംവേണ്ടി അവർ അവ കയറ്റുമതിയും ചെയ്തു.
2CH 2:1 യഹോവയുടെ നാമത്തിന് ഒരു ആലയവും തനിക്കായി ഒരു രാജകൊട്ടാരവും പണിയുന്നതിനു ശലോമോൻ നിശ്ചയിച്ചു.
2CH 2:2 അദ്ദേഹം നിർബന്ധിതസേവനത്തിന് 70,000 പേരെ ചുമട്ടുകാരായും 80,000 പേരെ മലയിൽ കല്ലുവെട്ടുകാരായും 3,600 പേരെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരായും നിയോഗിച്ചു.
2CH 2:3 ശലോമോൻ സോർരാജാവായ ഹൂരാമിന് ഒരു സന്ദേശമയച്ചു: “എന്റെ പിതാവായ ദാവീദിന് പാർക്കുന്നതിന് ഒരു കൊട്ടാരം പണിയാൻ അങ്ങ് ദേവദാരു അയച്ചുകൊടുത്തതുപോലെ എനിക്കും ദേവദാരുത്തടികൾ അയച്ചുതരിക!
2CH 2:4 യഹോവയുടെമുമ്പാകെ സുഗന്ധധൂപം അർപ്പിക്കുന്നതിനും നിരന്തരം കാഴ്ചയപ്പം ഒരുക്കുന്നതിനും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായിരിക്കുന്നപ്രകാരം എല്ലാ പ്രഭാതങ്ങളിലും പ്രദോഷങ്ങളിലും ശബ്ബത്തുകളിലും അമാവാസികളിലും നിയമിക്കപ്പെട്ടിരിക്കുന്ന മറ്റ് ഉത്സവവേളകളിലും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനുമായി എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ആലയം പണിതു പ്രതിഷ്ഠിക്കാൻ ഞാൻ ഒരുങ്ങുകയാണ്.
2CH 2:5 “ഞങ്ങളുടെ ദൈവം സകലദേവന്മാരിലും ശ്രേഷ്ഠനാണ്; അതിനാൽ ഞാൻ പണിയാൻപോകുന്ന ആലയം ഏറ്റവും മഹത്തായിരിക്കും.
2CH 2:6 സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അവിടത്തെ ഉൾക്കൊള്ളാൻ കഴിയാതിരിക്കേ, അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ആർക്കാണു കഴിയുക? തിരുമുമ്പിൽ യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ഒരിടം എന്നതല്ലാതെ അവിടത്തേക്ക് ഒരാലയം പണിയുന്നതിന് ഞാൻ ആരാണ്?
2CH 2:7 “ആകയാൽ എന്റെ പിതാവായ ദാവീദ് തെരഞ്ഞെടുത്തിരിക്കുന്ന എന്റെ വിദഗ്ദ്ധരായ കരകൗശലവേലക്കാരോടൊപ്പം യെഹൂദ്യയിലും ജെറുശലേമിലും പണിചെയ്യുന്നതിനായി ഒരു വിദഗ്ദ്ധനെ അയച്ചുതരിക. അയാൾ സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, ഊതനൂൽ, ചെമപ്പുനൂൽ, നീലനൂൽ എന്നിവകൊണ്ടുള്ള പണികളിൽ വിദഗ്ധനും കൊത്തുപണികളിൽ പരിശീലനം സിദ്ധിച്ചിട്ടുള്ളവനും ആയിരിക്കണം.
2CH 2:8 “ലെബാനോനിൽനിന്ന് ദേവദാരു, സരളമരം, ചന്ദനം എന്നീ തടികളും എനിക്ക് അയച്ചുതരിക. താങ്കളുടെ ആളുകൾ ലെബാനോനിൽ തടികൾ വെട്ടുന്നതിനു വിദഗ്ദ്ധന്മാരാണെന്ന് ഞാൻ കേട്ടിരിക്കുന്നു. അവരോടൊപ്പം എന്റെ ആളുകളും പണിചെയ്യും.
2CH 2:9 അങ്ങനെ എനിക്കു വേണ്ടുവോളം ഉരുപ്പടികൾ ലഭിക്കുമല്ലോ. ഞാൻ നിർമിക്കുന്ന ആലയം അതിവിപുലവും അത്യന്തം മനോഹരവുമായിരിക്കണം. അതുകൊണ്ടാണ് ഞാൻ ഇപ്രകാരം ആവശ്യപ്പെടുന്നത്.
2CH 2:10 തടിവെട്ടുന്ന മരപ്പണിക്കാരായ അങ്ങയുടെ ജോലിക്കാർക്കുവേണ്ടി ഞാൻ 20,000 കോർ ഗോതമ്പും 20,000 കോർ യവവും 20,000 ബത്ത് വീഞ്ഞും അത്രയുംതന്നെ ഒലിവെണ്ണയും നൽകുന്നതാണ്.”
2CH 2:11 സോർരാജാവായ ഹൂരാം ശലോമോന് മറുപടിയെഴുതി: “യഹോവ തന്റെ ജനത്തെ സ്നേഹിക്കുന്നതിനാൽ അങ്ങയെ അവർക്കു രാജാവാക്കിയിരിക്കുന്നു.”
2CH 2:12 ഹൂരാം തുടർന്നു: “ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചവനും ഇസ്രായേലിന്റെ ദൈവവുമായ യഹോവയ്ക്കു സ്തോത്രം! ജ്ഞാനവും വിവേകവും ബുദ്ധിവിലാസവും ജന്മസിദ്ധമായിട്ടുള്ള ഒരു മകനെ ദൈവം ദാവീദുരാജാവിനു നൽകിയല്ലോ! അദ്ദേഹം യഹോവയ്ക്ക് ഒരാലയവും തനിക്ക് ഒരു കൊട്ടാരവും പണിയും.
2CH 2:13 “അതിവിദഗ്ദ്ധനായ ഹൂരാം-ആബി എന്നയാളിനെ ഞാനിതാ അങ്ങേക്കുവേണ്ടി അയയ്ക്കുന്നു.
2CH 2:14 അയാളുടെ അമ്മ ദാൻഗോത്രജയും പിതാവ് സോർ ദേശക്കാരനുമാണ്. സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, കല്ല്, തടി, ഊതനൂൽ, നീലനൂൽ, ചെമപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടുള്ള വേലകൾക്കെല്ലാം നല്ല പരിശീലനം നേടിയിട്ടുള്ള ആളാണ് അയാൾ. എല്ലാത്തരം കൊത്തുപണികൾക്കുംവേണ്ടതായ പ്രായോഗികപരിജ്ഞാനം അയാൾക്കുണ്ട്. അയാൾക്കു കാട്ടിക്കൊടുക്കുന്ന ഏതു രൂപകൽപ്പനയും പ്രയോഗത്തിൽ വരുത്താൻ അയാൾ നിപുണനുമാണ്. അങ്ങയുടെ കരകൗശലവേലക്കാരോടും എന്റെ യജമാനനും അങ്ങയുടെ പിതാവുമായ ദാവീദുരാജാവിന്റെ ആൾക്കാരോടും ചേർന്ന് അയാൾ പണികൾ ചെയ്യും.
2CH 2:15 “എന്റെ യജമാനനായ അങ്ങ്, അങ്ങയുടെ ദാസന്മാർക്കുവേണ്ടി വാഗ്ദാനംചെയ്ത ഗോതമ്പും യവവും ഒലിവെണ്ണയും വീഞ്ഞും അയച്ചുകൊടുത്താലും!
2CH 2:16 അങ്ങേക്കു വേണ്ട തടികളെല്ലാം ഞങ്ങൾ ലെബാനോനിൽനിന്ന് വെട്ടി, ചങ്ങാടം കെട്ടി, കടൽവഴിയായി ഒഴുക്കി യോപ്പയിൽ എത്തിച്ചുതരാം. അവിടെനിന്ന് അങ്ങേക്ക് അവ ജെറുശലേമിലേക്കു കൊണ്ടുപോകാൻ കഴിയുമല്ലോ!”
2CH 2:17 ശലോമോൻ, തന്റെ പിതാവായ ദാവീദ് ജനസംഖ്യയെടുത്തതുപോലെ, ഇസ്രായേൽദേശത്തുള്ള പ്രവാസികളുടെ ജനസംഖ്യ തിട്ടപ്പെടുത്തി; അവർ 1,53,600 പേർ എന്നുകണ്ടു.
2CH 2:18 അവരിൽ 70,000 പേരെ അദ്ദേഹം ചുമട്ടുകാരായി നിയോഗിച്ചു. 80,000 പേരെ മലകളിൽനിന്ന് കല്ലുവെട്ടുന്നതിനും 3,600 പേരെ അവർക്കു മേൽനോട്ടം വഹിക്കുന്നതിനും നിയോഗിച്ചു.
2CH 3:1 അതിനുശേഷം ശലോമോൻ ജെറുശലേമിലെ മോരിയാമലയിൽ, തന്റെ പിതാവായ ദാവീദിന് യഹോവ പ്രത്യക്ഷനായ ഇടത്തുതന്നെ യഹോവയുടെ ആലയം പണിയുന്നതിന് ആരംഭിച്ചു. യെബൂസ്യനായ അരവ്നായുടെ മെതിക്കളത്തിൽ ദാവീദ് വേർതിരിച്ചിരുന്ന സ്ഥലമായിരുന്നു അത്.
2CH 3:2 തന്റെ ഭരണത്തിന്റെ നാലാംവർഷം രണ്ടാംമാസത്തിൽ രണ്ടാംദിവസം ശലോമോൻ ആലയത്തിന്റെ നിർമാണം തുടങ്ങി.
2CH 3:3 ദൈവത്തിന്റെ ആലയം പണിയുന്നതിനു ശലോമോൻ ഇട്ട അടിസ്ഥാനം അറുപതുമുഴം നീളവും ഇരുപതുമുഴം വീതിയും ഉള്ളതായിരുന്നു (പഴയ അളവുരീതി അനുസരിച്ച്).
2CH 3:4 ആലയത്തിന്റെ മുമ്പിലുള്ള മണ്ഡപത്തിന്, ആലയത്തിന്റെ വീതിക്കു തുല്യമായി, ഇരുപതുമുഴം നീളവും ഇരുപതുമുഴം പൊക്കവും ഉണ്ടായിരുന്നു. അതിന്റെ ഉൾവശം അദ്ദേഹം തങ്കംകൊണ്ടു പൊതിഞ്ഞു.
2CH 3:5 വിശാലമായ മുറിക്ക് അദ്ദേഹം സരളമരംകൊണ്ടു മച്ചിട്ടു; അതു മേൽത്തരമായ തങ്കംകൊണ്ടു പൊതിഞ്ഞ് അതിന്മേൽ ഈന്തപ്പനകൾ ഒരു ചങ്ങലപോലെ അങ്കനംചെയ്ത് അലങ്കരിച്ചു.
2CH 3:6 അമൂല്യരത്നങ്ങളും പർവയീമിൽനിന്നുള്ള തങ്കവുംകൊണ്ട് അദ്ദേഹം ആലയത്തെ അലങ്കരിച്ചു.
2CH 3:7 ആലയത്തിലെ മേൽത്തട്ടിന്റെ തുലാങ്ങളും കട്ടിളകളും ഭിത്തികളും കതകുകളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു; ഭിത്തികളിൽ കെരൂബുകളുടെ രൂപം കൊത്തിക്കുകയും ചെയ്തു.
2CH 3:8 ദൈവാലയത്തിന്റെ വീതിക്കു തുല്യമായ ഇരുപതുമുഴം നീളത്തിലും ഇരുപതുമുഴം വീതിയിലും അതിവിശുദ്ധസ്ഥലം അദ്ദേഹം പണിയിച്ചു. അറുനൂറു താലന്ത് മേൽത്തരമായ തങ്കംകൊണ്ട് അതിന്റെ അകവശം പൊതിഞ്ഞു.
2CH 3:9 സ്വർണആണികൾക്കുതന്നെ അൻപതുശേക്കേൽ തൂക്കമുണ്ടായിരുന്നു. മാളികമുറികളും അദ്ദേഹം സ്വർണംകൊണ്ടു പൊതിഞ്ഞു.
2CH 3:10 അതിവിശുദ്ധസ്ഥലത്ത് അദ്ദേഹം ശില്പനിർമിതമായ ഒരു ജോടി കെരൂബുകളെ സ്ഥാപിച്ചു; അവയും തങ്കംകൊണ്ടു പൊതിഞ്ഞു.
2CH 3:11 കെരൂബുകൾ രണ്ടിന്റെയുംകൂടി ചിറകുകളുടെ ആകെ നീളം ഇരുപതുമുഴമായിരുന്നു. ആദ്യത്തെ കെരൂബിന്റെ ഒരു ചിറകിന്റെ നീളം അഞ്ചുമുഴം; അതിന്റെ അഗ്രം ദൈവാലയത്തിന്റെ ഒരു വശത്തെ ഭിത്തിയിൽ തൊട്ടിരുന്നു. അഞ്ചുമുഴംതന്നെ നീളമുള്ള മറ്റേ ചിറക് മറ്റേ കെരൂബിന്റെ ചിറകിൽ തൊട്ടിരുന്നു.
2CH 3:12 ഇതുപോലെതന്നെ രണ്ടാമത്തെ കെരൂബിന്റെ ഒരു ചിറക് അഞ്ചുമുഴം നീളമുള്ളതും ദൈവാലയത്തിന്റെ മറുവശത്തെ ഭിത്തിയിൽ തൊട്ടിരിക്കുന്നതും ആയിരുന്നു. ഇതിന്റെ മറ്റേ ചിറകും അഞ്ചുമുഴം നീളമുള്ളതും ആദ്യത്തെ കെരൂബിന്റെ ചിറകിന്റെ അഗ്രത്തിൽ തൊട്ടതും ആയിരുന്നു.
2CH 3:13 ഈ കെരൂബുകളുടെ ചിറകുകൾ നാലുംകൂടി ഇരുപതുമുഴം നീളത്തിൽ വ്യാപിച്ചിരുന്നു. അവ കാലൂന്നി ആലയത്തിലെ വിശാലമായ മുറിയെ അഭിമുഖീകരിച്ചു നിന്നിരുന്നു.
2CH 3:14 നീലനൂൽ, ഊതനൂൽ, ചെമപ്പുനൂൽ, മൃദുലചണനൂൽ എന്നിവകൊണ്ട് തിരശ്ശീലയുണ്ടാക്കി; അതിന്മേൽ കെരൂബുകളുടെ പ്രതിരൂപവും അദ്ദേഹം നെയ്തുണ്ടാക്കി.
2CH 3:15 ദൈവാലയത്തിനുമുമ്പിൽ മുപ്പത്തഞ്ചുമുഴം വീതം പൊക്കവും അതിന്മേൽ അഞ്ചുമുഴം പൊക്കത്തിൽ ഓരോ തലപ്പും ഉള്ള രണ്ടു സ്തംഭങ്ങൾ അദ്ദേഹം സ്ഥാപിച്ചു.
2CH 3:16 കണ്ണികൾ കൊരുത്തുചേർത്തവിധമുള്ള ചങ്ങലകൾ സ്തംഭങ്ങളുടെ മുകളിൽ സ്ഥാപിച്ച് അദ്ദേഹം അവയെ അലങ്കരിച്ചു; നൂറു മാതളപ്പഴങ്ങളും ഉണ്ടാക്കി ചങ്ങലയിൽ ഘടിപ്പിച്ചു.
2CH 3:17 ദൈവാലയത്തിനുമുമ്പിൽ ഒന്നു തെക്കും മറ്റേതു വടക്കുമായി അദ്ദേഹം സ്തംഭങ്ങൾ രണ്ടും സ്ഥാപിച്ചു; തെക്കുവശത്തുള്ള സ്തംഭത്തിന് യാഖീൻ എന്നും വടക്കുവശത്തുള്ള സ്തംഭത്തിന് ബോവസ് എന്നും അദ്ദേഹം പേരിട്ടു.
2CH 4:1 ഇരുപതുമുഴം നീളവും ഇരുപതുമുഴം വീതിയും പത്തുമുഴം ഉയരവുമുള്ള വെങ്കലംകൊണ്ടുള്ള ഒരു യാഗപീഠവും ഹൂരാം-ആബി ഉണ്ടാക്കി.
2CH 4:2 പിന്നീട്, അദ്ദേഹം വെങ്കലംകൊണ്ടു വൃത്താകൃതിയിലുള്ള വലിയൊരു ജലസംഭരണി വാർത്തുണ്ടാക്കി. അതിനു വക്കോടുവക്ക് പത്തുമുഴം വ്യാസവും അഞ്ചുമുഴം ഉയരവുമുണ്ടായിരുന്നു. അതിന്റെ ചുറ്റളവ് മുപ്പതുമുഴം ആയിരുന്നു.
2CH 4:3 വക്കിനുതാഴേ ചുറ്റോടുചുറ്റും ഒരു മുഴത്തിനു പത്തുവീതം കാളകളുടെ പ്രതിരൂപങ്ങൾ ഉണ്ടായിരുന്നു. വലിയ ജലസംഭരണി വാർത്തപ്പോൾത്തന്നെ കാളകളുടെ പ്രതിരൂപങ്ങൾ രണ്ടു നിരയായി ചേർത്തു വാർത്തിരുന്നു.
2CH 4:4 പന്ത്രണ്ടു കാളകളുടെ പുറത്താണ് ഈ വലിയ ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. മൂന്നെണ്ണം വടക്കോട്ടും മൂന്നെണ്ണം പടിഞ്ഞാറോട്ടും മൂന്നെണ്ണം തെക്കോട്ടും മൂന്നെണ്ണം കിഴക്കോട്ടും പരസ്പരം പുറംതിരിഞ്ഞുനിന്നിരുന്നു. അവയുടെ പുറത്തായിരുന്നു ജലസംഭരണി സ്ഥിതിചെയ്തിരുന്നത്. ആ കാളകളുടെ പൃഷ്ഠഭാഗങ്ങൾ ഉള്ളിലേക്കായിരുന്നു തിരിഞ്ഞിരുന്നത്.
2CH 4:5 ജലസംഭരണിയുടെ ഭിത്തി ഒരു കൈപ്പത്തിയോളം ഘനമുള്ളതായിരുന്നു. അതിന്റെ അഗ്രം പാനപാത്രത്തിന്റെ അഗ്രംപോലെ, ഒരു വിടർന്ന ശോശന്നപ്പുഷ്പത്തിന്റെ ആകൃതിയിലായിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം സംഭരിക്കാം.
2CH 4:6 അദ്ദേഹം പിന്നെ പത്തു ക്ഷാളനപാത്രങ്ങൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തും വെച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കൾ അതിൽ കഴുകിയിരുന്നു. എന്നാൽ വലിയ ജലസംഭരണി പുരോഹിതന്മാർക്കു കഴുകുന്നതിന് ഉള്ളതായിന്നു.
2CH 4:7 അദ്ദേഹം തങ്കംകൊണ്ടു പത്തു വിളക്കുതണ്ടുകൾ—അവയെപ്പറ്റി പ്രത്യേകമായുള്ള നിർദേശങ്ങൾ അനുസരിച്ചുതന്നെ—ഉണ്ടാക്കി. അവയിൽ അഞ്ചെണ്ണം ദൈവാലയത്തിന്റെ തെക്കുവശത്തും അഞ്ചെണ്ണം വടക്കുവശത്തും സ്ഥാപിച്ചു.
2CH 4:8 അദ്ദേഹം പത്തുമേശകൾ ഉണ്ടാക്കി. അഞ്ചെണ്ണം തെക്കുഭാഗത്തും അഞ്ചെണ്ണം വടക്കുഭാഗത്തുമായി ദൈവാലയത്തിൽ സ്ഥാപിച്ചു. കോരിത്തളിക്കുന്നതിനുള്ള നൂറു സ്വർണത്താലങ്ങളും ഉണ്ടാക്കിവെച്ചു.
2CH 4:9 അദ്ദേഹം പുരോഹിതന്മാർക്കുള്ള അങ്കണം ഉണ്ടാക്കി, വലിയ അങ്കണവും അങ്കണത്തിനുള്ള വാതിലുകളും ഉണ്ടാക്കി. ആ വാതിലുകൾ വെങ്കലംകൊണ്ടു പൊതിഞ്ഞു.
2CH 4:10 വെങ്കലംകൊണ്ടു വാർത്തുണ്ടാക്കിയ വലിയ ജലസംഭരണി അദ്ദേഹം മന്ദിരത്തിൽ തെക്കുഭാഗത്ത്, തെക്കുകിഴക്കേ മൂലയിൽ സ്ഥാപിച്ചു.
2CH 4:11 പാത്രങ്ങൾ, കോരികകൾ, സുഗന്ധദ്രവ്യങ്ങളുംമറ്റും കോരിത്തളിക്കുന്നതിനുള്ള കുഴിഞ്ഞപാത്രങ്ങൾ മുതലായവയും ഹൂരാം നിർമിച്ചു. അങ്ങനെ, ദൈവത്തിന്റെ ആലയത്തിൽ ശലോമോൻ രാജാവിനുവേണ്ടി തന്നെ ഏൽപ്പിച്ചിരുന്ന ജോലികൾ ഹീരാം പൂർത്തീകരിച്ചു:
2CH 4:12 രണ്ടു സ്തംഭങ്ങൾ; സ്തംഭാഗ്രങ്ങളിൽ ഗോളാകൃതിയിലുള്ള രണ്ടു മകുടങ്ങൾ; സ്തംഭാഗ്രങ്ങളിലെ രണ്ടുമകുടങ്ങളും അലങ്കരിക്കുന്ന രണ്ടുകൂട്ടം വലപ്പണികൾ;
2CH 4:13 സ്തംഭങ്ങളുടെ മുകളിലെ ഗോളാകൃതിയിലുള്ള മകുടങ്ങളെ അലങ്കരിക്കാൻ ഓരോ വലപ്പണിയിലും ഈരണ്ടുനിര മാതളപ്പഴങ്ങൾ; രണ്ടുകൂട്ടം വലപ്പണികൾക്കുംകൂടി നാനൂറു മാതളപ്പഴങ്ങൾ;
2CH 4:14 പീഠങ്ങളും അവയോടുകൂടെയുള്ള ക്ഷാളനപാത്രങ്ങൾ;
2CH 4:15 വലിയ ജലസംഭരണിയും അതിന്റെ അടിയിലായി പന്ത്രണ്ടു കാളകളും;
2CH 4:16 കലങ്ങൾ, കോരികകൾ, മാംസം എടുക്കുന്നതിനുള്ള മുൾക്കരണ്ടികൾ, ഇതിനോടനുബന്ധിച്ചുള്ള മറ്റു സാമഗ്രികൾ. യഹോവയുടെ ആലയത്തിലെ ഉപയോഗത്തിനായി, ശലോമോൻ രാജാവിനുവേണ്ടി ഹൂരാം-ആബി നിർമിച്ച ഈ ഉപകരണങ്ങളെല്ലാം മിനുക്കിയ വെങ്കലംകൊണ്ടുള്ളവയായിരുന്നു.
2CH 4:17 യോർദാൻ സമതലത്തിൽ, സൂക്കോത്തിനും സെരേദാനും മധ്യേ, കളിമൺ അച്ചുകളിൽ രാജാവ് ഇവയെല്ലാം വാർപ്പിച്ചു.
2CH 4:18 ശലോമോൻ ഈ ഉപകരണങ്ങളെല്ലാം വളരെയധികമായി ഉണ്ടാക്കിച്ചു. അതിനാൽ അവയ്ക്കു ചെലവായ വെങ്കലത്തിന്റെ കണക്കു തിട്ടപ്പെടുത്താൻ കഴിയുമായിരുന്നില്ല.
2CH 4:19 ദൈവത്തിന്റെ ആലയത്തിലെ സകലവിധ ഉപകരണങ്ങളും ശലോമോൻ ഉണ്ടാക്കിച്ചു: സ്വർണയാഗപീഠം; കാഴ്ചയപ്പം വെക്കുന്നതിനുള്ള മേശകൾ;
2CH 4:20 നിയമപ്രകാരം അന്തർമന്ദിരത്തിനുമുമ്പിൽ കത്തുന്നതിനുള്ള തങ്കവിളക്കുകളും വിളക്കുകാലുകളും;
2CH 4:21 സ്വർണംകൊണ്ടുള്ള പുഷ്പങ്ങൾ, വിളക്കുകൾ, കത്രികകൾ (അവ മേൽത്തരമായ തങ്കംകൊണ്ടുള്ളവ ആയിരുന്നു).
2CH 4:22 തിരികൾ വെടിപ്പാക്കുന്നതിനു തങ്കംകൊണ്ടുള്ള കത്രികകൾ, കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങൾ, തളികകൾ, ധൂപപാത്രങ്ങൾ, ആലയത്തിന്റെ സ്വർണക്കതകുകൾ, അതിവിശുദ്ധസ്ഥലത്തേക്കുള്ള അകത്തെ കതകുകൾ, വിശാലമായ മുറിയുടെ കതകുകൾ എന്നിവയെല്ലാം അദ്ദേഹം ഉണ്ടാക്കി.
2CH 5:1 ഇപ്രകാരം, യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻ ചെയ്ത പണികളെല്ലാം പൂർത്തിയായപ്പോൾ അദ്ദേഹം തന്റെ പിതാവായ ദാവീദ് സമർപ്പിച്ചിരുന്ന വസ്തുക്കളായ വെള്ളിയും സ്വർണവും ഇതര ഉപകരണങ്ങളും ആലയത്തിലേക്കു കൊണ്ടുവന്നു. അവ അദ്ദേഹം ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിൽ സംഭരിച്ചുവെച്ചു.
2CH 5:2 ഇതിനുശേഷം, യഹോവയുടെ ഉടമ്പടിയുടെ പേടകം ദാവീദിന്റെ നഗരമായ സീയോനിൽനിന്നു കൊണ്ടുവരുന്നതിനായി ശലോമോൻ ഇസ്രായേലിലെ എല്ലാ ഗോത്രത്തലവന്മാരെയും കുലത്തലവന്മാരെയും പിതൃഭവനനേതാക്കന്മാരെയും ജെറുശലേമിലേക്കു വിളിച്ചുവരുത്തി.
2CH 5:3 ഏഴാംമാസത്തിലെ ഉത്സവദിവസങ്ങളിൽ ഇസ്രായേൽജനം മുഴുവനും രാജാവിന്റെ സന്നിധിയിൽ സമ്മേളിച്ചു.
2CH 5:4 ഇസ്രായേൽ ഗോത്രത്തലവന്മാരെല്ലാവരും എത്തിച്ചേർന്നപ്പോൾ ലേവ്യർ പേടകം എടുത്തു.
2CH 5:5 ലേവ്യരായ പുരോഹിതന്മാരാണ് പേടകവും സമാഗമകൂടാരവും അതിലുള്ള സകലവിശുദ്ധ ഉപകരണങ്ങളും കൊണ്ടുവന്നത്.
2CH 5:6 എണ്ണുകയോ തിട്ടപ്പെടുത്തുകയോ ചെയ്യാൻ കഴിയാത്തവിധം ആടുകളെയും കാളകളെയും യാഗമായി അർപ്പിച്ചുകൊണ്ട് ശലോമോൻരാജാവും അദ്ദേഹത്തിന്റെ അടുക്കൽ വന്നെത്തിയ ഇസ്രായേൽജനം മുഴുവനും പേടകത്തിനുമുമ്പിൽ സന്നിഹിതരായിരുന്നു.
2CH 5:7 അതിനുശേഷം, പുരോഹിതന്മാർ യഹോവയുടെ ഉടമ്പടിയുടെ പേടകം ദൈവാലയത്തിന്റെ അന്തർമന്ദിരത്തിൽ അതിവിശുദ്ധസ്ഥലത്ത്, അതിനു നിശ്ചയിച്ചിരുന്ന സ്ഥാനത്തു, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ പ്രതിഷ്ഠിച്ചു.
2CH 5:8 കെരൂബുകൾ പേടകത്തിനു മുകളിൽ ചിറകുകൾ വിരിച്ച് പേടകത്തെയും അതിന്റെ തണ്ടുകളെയും മൂടിയിരുന്നു.
2CH 5:9 അന്തർമന്ദിരത്തിനു മുമ്പിലുള്ള വിശുദ്ധസ്ഥലത്തുനിന്നു നോക്കിയാൽ പേടകത്തിന്റെ അഗ്രഭാഗങ്ങൾ കാണത്തക്കവിധം ഈ തണ്ടുകൾ നീളമുള്ളവയായിരുന്നു. എന്നാൽ, വിശുദ്ധസ്ഥലത്തിനു വെളിയിൽനിന്നു നോക്കിയാൽ അവ കാണാമായിരുന്നില്ല. അവ ഇന്നുവരെയും അവിടെയുണ്ട്.
2CH 5:10 ഇസ്രായേൽജനം ഈജിപ്റ്റിൽനിന്നു പുറപ്പെട്ടുപോന്നശേഷം യഹോവ അവരുമായി ഹോരേബിൽവെച്ച് ഉടമ്പടി ചെയ്തപ്പോൾ മോശ പേടകത്തിനുള്ളിൽ നിക്ഷേപിച്ച രണ്ടു പലകകൾ അല്ലാതെ മറ്റൊന്നും അതിൽ ഉണ്ടായിരുന്നില്ല.
2CH 5:11 അതിനുശേഷം പുരോഹിതന്മാർ വിശുദ്ധസ്ഥലത്തുനിന്നു പിൻവാങ്ങി. അവിടെ ഉണ്ടായിരുന്ന പുരോഹിതന്മാരെല്ലാം ഗണഭേദമെന്യേ തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നു.
2CH 5:12 ഗായകരായ ലേവ്യരെല്ലാവരും—ആസാഫ്, ഹേമാൻ, യെദൂഥൂൻ, അവരുടെ മക്കളും ബന്ധുക്കളും—മേൽത്തരം ചണവസ്ത്രം ധരിച്ച് ഇലത്താളം, കിന്നരം, വീണ എന്നിവ വാദനം ചെയ്തുകൊണ്ട്, യാഗപീഠത്തിനു കിഴക്കുവശത്ത് നിന്നിരുന്നു. അവരോടുചേർന്ന് കാഹളം ധ്വനിപ്പിച്ചുകൊണ്ട് 120 പുരോഹിതന്മാരും നിന്നിരുന്നു.
2CH 5:13 യഹോവയ്ക്കു സ്തോത്രവും നന്ദിയും കരേറ്റുന്നതിനു കാഹളക്കാരും ഗായകരും ഏകസ്വരത്തിൽ താളം സംയോജിപ്പിച്ചു. കാഹളം, ഇലത്താളം, മറ്റു വാദ്യോപകരണങ്ങൾ ഇവയുടെയെല്ലാം അകമ്പടിയോടുകൂടി അവർ സ്വരമുയർത്തി യഹോവയെ സ്തുതിച്ചുപാടി: “അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.” അപ്പോൾ യഹോവയുടെ ആലയം ഒരു മേഘംകൊണ്ടു നിറഞ്ഞു.
2CH 5:14 യഹോവയുടെ തേജസ്സ് ദൈവത്തിന്റെ ആലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ട്, ശുശ്രൂഷചെയ്യേണ്ടതിന് ആലയത്തിൽ നിൽക്കാൻ, മേഘം നിമിത്തം പുരോഹിതന്മാർക്കു കഴിഞ്ഞില്ല.
2CH 6:1 അപ്പോൾ ശലോമോൻ: “താൻ കാർമുകിലിൽ വസിക്കുമെന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
2CH 6:2 എന്നാൽ, ഞാൻ അവിടത്തേക്കുവേണ്ടി ഒരു വിശിഷ്ടമായ ആലയം—അവിടത്തേക്ക് നിത്യകാലം വസിക്കാനുള്ള ഒരിടം—പണിതിരിക്കുന്നു” എന്നു പറഞ്ഞു.
2CH 6:3 ഇസ്രായേലിന്റെ സർവസഭയും അവിടെ നിൽക്കുമ്പോൾത്തന്നെ രാജാവു തിരിഞ്ഞ് അവരെ ആശീർവദിച്ചു.
2CH 6:4 അതിനുശേഷം അദ്ദേഹം പറഞ്ഞത്: “ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ! എന്റെ പിതാവായ ദാവീദിനോട് അവിടന്നു തിരുവാകൊണ്ട് അരുളിച്ചെയ്ത വാഗ്ദാനം തിരുക്കരങ്ങളാൽ പൂർത്തീകരിച്ചിരിക്കുന്നു.
2CH 6:5 ‘എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ എന്റെ നാമം സ്ഥാപിക്കുന്നതിനുവേണ്ടി ഒരാലയം നിർമിക്കാൻ ഇസ്രായേൽ ഗോത്രങ്ങളിലെങ്ങും ഞാൻ ഒരു നഗരം തെരഞ്ഞെടുത്തിട്ടില്ല, എന്റെ ജനമായ ഇസ്രായേലിനു നായകനായിരിക്കേണ്ടതിന് ആരെയും ഞാൻ തെരഞ്ഞെടുത്തിട്ടുമില്ല.
2CH 6:6 എന്നാൽ ഇപ്പോൾ ഞാൻ ജെറുശലേമിനെ, എന്റെ നാമം അവിടെ ആയിരിക്കേണ്ടതിനും ദാവീദിനെ, എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കേണ്ടതിനും തെരഞ്ഞെടുത്തിരിക്കുന്നു,’ എന്ന് എന്റെ പിതാവിനോട് അവിടന്ന് അരുളിച്ചെയ്തു.
2CH 6:7 “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയണമെന്നത് എന്റെ പിതാവായ ദാവീദിന്റെ ഹൃദയാഭിലാഷമായിരുന്നു.
2CH 6:8 എന്നാൽ, യഹോവ എന്റെ പിതാവായ ദാവീദിനോടു കൽപ്പിച്ചത്: ‘എന്റെ നാമത്തിന് ഒരു ആലയം പണിയുന്നതിന് നീ ആഗ്രഹിച്ചല്ലോ! ഇങ്ങനെ ഒരഭിലാഷം ഉണ്ടായതു നല്ലതുതന്നെ.
2CH 6:9 എന്നിരുന്നാലും, ആലയം പണിയേണ്ട വ്യക്തി നീയല്ല; എന്നാൽ, നിന്റെ മകൻ, നിന്റെ സ്വന്തം മാംസവും രക്തവുമായവൻ, തന്നെയാണ് എന്റെ നാമത്തിന് ഒരു ആലയം പണിയേണ്ടത്.’
2CH 6:10 “അങ്ങനെ, താൻ നൽകിയ വാഗ്ദാനം യഹോവ നിറവേറ്റിയിരിക്കുന്നു. കാരണം, യഹോവ വാഗ്ദാനംചെയ്തിരുന്നതുപോലെ ഞാൻ എന്റെ പിതാവായ ദാവീദിന്റെ അനന്തരാവകാശിയായി ഇന്ന് ഇസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഞാൻ ഒരു ആലയം നിർമിച്ചിരിക്കുന്നു.
2CH 6:11 ഇസ്രായേൽജനതയോട് യഹോവ ചെയ്ത ഉടമ്പടി രേഖപ്പെടുത്തിവെച്ചിരിക്കുന്ന പേടകം ഞാൻ അതിൽ സ്ഥാപിച്ചിരിക്കുന്നു.”
2CH 6:12 അതിനുശേഷം, ശലോമോൻ ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ യഹോവയുടെ യാഗപീഠത്തിനുമുമ്പാകെ നിന്നുകൊണ്ട് കൈകളുയർത്തി.
2CH 6:13 അദ്ദേഹം വെങ്കലംകൊണ്ട് ഒരു പീഠം ഉണ്ടാക്കിയിരുന്നു. അതിന് അഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും മൂന്നുമുഴം പൊക്കവും ഉണ്ടായിരുന്നു. അദ്ദേഹം അത് ആലയാങ്കണത്തിന്റെ നടുവിൽ സ്ഥാപിച്ചിരുന്നു. ശലോമോൻ ആ പീഠത്തിന്മേൽ കയറി ഇസ്രായേലിന്റെ സർവസഭയുടെയും മുന്നിൽ മുട്ടുകുത്തി, ആകാശത്തിലേക്കു കൈമലർത്തിക്കൊണ്ട്,
2CH 6:14 ഈ വിധം പ്രാർഥിച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവേ, ആകാശത്തിലോ ഭൂമിയിലോ അങ്ങേക്കു തുല്യനായി ഒരു ദൈവവുമില്ല. അവിടത്തെ വഴികളെ പൂർണഹൃദയത്തോടെ പിൻതുടരുന്ന തന്റെ ദാസന്മാരോട് അങ്ങയുടെ അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന ദൈവം അങ്ങാണല്ലോ!
2CH 6:15 അവിടത്തെ ദാസനും എന്റെ പിതാവുമായ ദാവീദിന് അങ്ങു നൽകിയ വാഗ്ദാനം അവിടന്നു നിറവേറ്റിയിരിക്കുന്നു. തിരുവാകൊണ്ട് അവിടന്നു വാഗ്ദാനംചെയ്തത് ഇന്നു തൃക്കൈയാൽ അങ്ങു പൂർത്തീകരിച്ചിരിക്കുന്നു.
2CH 6:16 “ഇപ്പോൾ, ഇസ്രായേലിന്റെ ദൈവമായ യഹോവേ, എന്റെ പിതാവും അവിടത്തെ ദാസനുമായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം: ‘നീ എന്റെമുമ്പാകെ എന്റെ നിയമം അനുസരിച്ചു ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെമുമ്പാകെ ജീവിക്കാൻ തങ്ങളുടെ വഴികളിൽ ശ്രദ്ധിക്കുകമാത്രം ചെയ്താൽ, ഇസ്രായേലിന്റെ രാജസിംഹാസനത്തിലിരിക്കാൻ നിനക്കൊരു പുരുഷൻ എന്റെമുമ്പാകെ ഇല്ലാതെപോകുകയില്ല.’ ഈ വാഗ്ദാനവും അവിടന്നു പാലിക്കണമേ!
2CH 6:17 അതുകൊണ്ട്, യഹോവേ, ഇസ്രായേലിന്റെ ദൈവമേ, അവിടത്തെ ദാസനായ ദാവീദിന് അവിടന്നു നൽകിയ വാഗ്ദാനം ഇപ്പോൾ സഫലമാക്കിത്തരണമേ!
2CH 6:18 “എന്നാൽ ദൈവം യഥാർഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗത്തിനും സ്വർഗാധിസ്വർഗത്തിനുപോലും അങ്ങയെ ഉൾക്കൊള്ളാൻ സാധിക്കുകയില്ലല്ലോ! അങ്ങനെയെങ്കിൽ, അടിയൻ നിർമിച്ച ഈ ആലയം അങ്ങയെ ഉൾക്കൊള്ളാൻ എത്രയോ അപര്യാപ്തം?
2CH 6:19 എങ്കിലും, എന്റെ ദൈവമായ യഹോവേ, അവിടത്തെ ദാസനായ അടിയന്റെ പ്രാർഥനയും കരുണയ്ക്കുവേണ്ടിയുള്ള യാചനയും ചെവിക്കൊള്ളണമേ! അവിടത്തെ ഈ ദാസൻ തിരുസന്നിധിയിൽ സമർപ്പിക്കുന്ന നിലവിളിയും പ്രാർഥനയും അങ്ങു ശ്രദ്ധിക്കണമേ!
2CH 6:20 പകലും രാത്രിയും അവിടത്തെ കടാക്ഷം ഈ ആലയത്തിന്മേൽ ഉണ്ടായിരിക്കണമേ! ‘അവിടത്തെ നാമം അങ്ങു സ്ഥാപിക്കും,’ എന്ന് ഈ സ്ഥലത്തെക്കുറിച്ച് അവിടന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അവിടത്തെ ഈ ദാസൻ ഈ സ്ഥലത്തേക്കു തിരിഞ്ഞ് നടത്തുന്ന ഈ പ്രാർഥന ചെവിക്കൊള്ളണമേ!
2CH 6:21 അവിടത്തെ ഈ ദാസനും അവിടത്തെ ജനമായ ഇസ്രായേലും ഇവിടേക്കു തിരിഞ്ഞു പ്രാർഥിക്കുമ്പോൾ അടിയങ്ങളുടെ സങ്കടയാചനകൾ കേൾക്കണേ! അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അടിയങ്ങളോടു ക്ഷമിക്കണമേ!
2CH 6:22 “ഒരാൾ തന്റെ അയൽവാസിയോടു തെറ്റുചെയ്യുകയും അയാൾ ശപഥംചെയ്യാൻ നിർബന്ധിക്കപ്പെടുകയും ചെയ്താൽ, ആ വ്യക്തി ഈ ആലയത്തിൽ എത്തി അവിടത്തെ യാഗപീഠത്തിനുമുമ്പാകെ ശപഥംചെയ്യുമ്പോൾ,
2CH 6:23 അവിടന്നു സ്വർഗത്തിൽനിന്ന് കേട്ട് അപരാധിയെ കുറ്റം വിധിച്ചും പ്രവൃത്തിക്കു തക്കതായ ശിക്ഷ അയാളുടെമേൽ വരുത്തിയും അവിടത്തെ ദാസർക്കു നീതി നടപ്പാക്കിത്തരണമേ. നിഷ്കളങ്കനെ നിരപരാധിയെന്നു വിധിക്കുകയും അയാളുടെ നിഷ്കളങ്കത തെളിയിക്കുകയും ചെയ്യണമേ!
2CH 6:24 “അവിടത്തെ ജനമായ ഇസ്രായേൽ അങ്ങേക്കെതിരേ പാപംചെയ്യുകയും അങ്ങനെ അവർ ശത്രുവിനാൽ പരാജിതരാക്കപ്പെടുകയും ചെയ്യുമ്പോൾ, അവർ വീണ്ടും മനംതിരിയുകയും അവിടത്തെ ഈ ആലയത്തിന്റെ മുമ്പാകെ വരികയും അവിടത്തെ നാമം ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും സങ്കടയാചന ബോധിപ്പിക്കുകയും ചെയ്താൽ,
2CH 6:25 അവിടന്ന് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനകേട്ട് അവിടത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവർക്കും അവരുടെ പിതാക്കന്മാർക്കും അവിടന്നു വാഗ്ദാനംചെയ്ത ദേശത്തേക്ക് അവരെ മടക്കിവരുത്തുകയും ചെയ്യണമേ!
2CH 6:26 “അവിടത്തെ ജനം അങ്ങയോടു പാപം ചെയ്യുകനിമിത്തം ആകാശം അടഞ്ഞ് മഴയില്ലാതെയിരിക്കുമ്പോൾ—അവിടന്ന് അങ്ങനെ അവരെ ശിക്ഷിക്കുമ്പോൾ—അവർ ഈ ആലയത്തിലേക്കു തിരിഞ്ഞുവന്നു പ്രാർഥിക്കുകയും അവിടത്തെ നാമം ഏറ്റുപറയുകയും തങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം,
2CH 6:27 അവിടന്നു സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ, അവിടത്തെ ദാസരും അവിടത്തെ ജനവുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കണമേ. അവർ ജീവിക്കേണ്ട ശരിയായ വഴി അങ്ങ് അവരെ പഠിപ്പിക്കണേ, അങ്ങയുടെ ജനത്തിന് അവിടന്ന് അവകാശമായി നൽകിയ ദേശത്ത് മഴ വർഷിക്കണമേ.
2CH 6:28 “ദേശത്ത് ക്ഷാമമോ പകർച്ചവ്യാധിയോ ഉഷ്ണക്കാറ്റോ വിഷമഞ്ഞോ വെട്ടുക്കിളിയോ കീടബാധയോ ഉണ്ടാകുമ്പോൾ, അല്ലെങ്കിൽ ശത്രുക്കൾ അവരുടെ ഏതെങ്കിലും നഗരത്തെ ഉപരോധിക്കുമ്പോൾ, ഏതെങ്കിലും രോഗമോ വ്യാധിയോ വരുമ്പോൾ,
2CH 6:29 അങ്ങയുടെ ജനമായ ഇസ്രായേലിലെ ഏതെങ്കിലും ഒരാൾ, അയാളുടെ പീഡയും വേദനയും ഓർത്ത് ഈ ആലയത്തിലേക്കു കരങ്ങളുയർത്തി പ്രാർഥനയോ അപേക്ഷയോ സമർപ്പിക്കുന്നപക്ഷം,
2CH 6:30 അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അതു കേൾക്കണമേ. അവരോടു ക്ഷമിച്ച് അതിൻപ്രകാരം പ്രവർത്തിക്കണമേ, ഓരോരുത്തരോടും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി പെരുമാറണമേ, കാരണം, അയാളുടെ ഹൃദയം അവിടന്ന് അറിയുന്നല്ലോ! മനുഷ്യരുടെ ഹൃദയം അറിയുന്നത് അവിടന്നുമാത്രമാണല്ലോ!
2CH 6:31 അങ്ങനെ, അവിടന്നു ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ ഈ ദേശത്തു വസിക്കുന്ന കാലമെല്ലാം അവർ അങ്ങയെ ഭയപ്പെടാനും അനുസരിച്ചു ജീവിക്കാനും ഇടയാകുമല്ലോ.
2CH 6:32 “അവിടത്തെ ജനമായ ഇസ്രായേലിൽ ഉൾപ്പെടാത്ത ഒരു വിദേശി, അവിടത്തെ മഹത്തായ നാമംനിമിത്തം വിദൂരദേശത്തുനിന്നു വരികയും അവിടത്തെ മഹത്തായ നാമത്തെയും ബലമുള്ള കരത്തെയും നീട്ടിയ ഭുജത്തെയുംകുറിച്ച് കേൾക്കുകയും ചെയ്യുമല്ലോ—അയാൾ ഈ ആലയത്തിലേക്കുതിരിഞ്ഞ് പ്രാർഥിക്കുമ്പോൾ,
2CH 6:33 അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് ആ പ്രാർഥന കേൾക്കണേ! ആ വിദേശി അങ്ങയോട് അപേക്ഷിക്കുന്നതെന്തായാലും അവിടന്നു ചെയ്തുകൊടുക്കണേ. ആ വിധത്തിൽ അവിടത്തെ സ്വന്തജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ സകലജനതകളും അവിടത്തെ നാമം അറിയുകയും അങ്ങയെ ബഹുമാനിക്കുകയും ചെയ്യുമല്ലൊ! അടിയൻ നിർമിച്ച ഈ ആലയം അവിടത്തെ നാമത്തിലാണ് വിളിക്കപ്പെടുന്നതെന്ന് അവർ അറിയുമാറാകട്ടെ!
2CH 6:34 “അവിടത്തെ ജനം അവരുടെ ശത്രുക്കൾക്കെതിരേ യുദ്ധത്തിനുപോകുമ്പോൾ—അവിടന്ന് അവരെ എവിടെയൊക്കെ അയച്ചാലും—അവിടെനിന്നും അവർ അങ്ങു തെരഞ്ഞെടുത്തിരിക്കുന്ന ഈ നഗരത്തിലേക്കും അടിയൻ അവിടത്തെ നാമത്തിനുവേണ്ടി നിർമിച്ചിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞ് അങ്ങയോടു പ്രാർഥിക്കുമ്പോൾ,
2CH 6:35 അങ്ങ് സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനയും കേട്ട് അവരുടെ കാര്യം സാധിച്ചുകൊടുക്കണേ!
2CH 6:36 “ഇസ്രായേൽ അവിടത്തേക്കെതിരേ പാപംചെയ്യുകയും—പാപം ചെയ്യാത്ത ഒരു മനുഷ്യനും ഇല്ലല്ലോ—അവിടന്ന് അവരോടു കോപിച്ച് അവരെ ശത്രുവിന്റെ കൈകളിൽ ഏൽപ്പിച്ചുകൊടുക്കുകയും ശത്രു അവരെ, അടുത്തോ അകലെയോ ഉള്ള രാജ്യത്തേക്ക് അടിമകളാക്കികൊണ്ടുപോകുകയും ചെയ്യുമ്പോൾ,
2CH 6:37 അവർ അടിമകളായിക്കഴിയുന്ന രാജ്യത്തുവെച്ച് മനമുരുകി അനുതപിച്ച്, ‘ഞങ്ങൾ പാപംചെയ്തു വഴിതെറ്റിപ്പോയി, ദുഷ്ടത പ്രവർത്തിച്ചുപോയി,’ എന്ന് ഏറ്റുപറഞ്ഞു പ്രാർഥിക്കുകയും
2CH 6:38 തങ്ങളെ അടിമകളാക്കി കൊണ്ടുപോയവരുടെ രാജ്യത്തുവെച്ച് പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അവിടത്തെ സന്നിധിയിലേക്കു തിരിഞ്ഞ് അവിടന്ന് അവരുടെ പിതാക്കന്മാർക്കു കൊടുത്ത ദേശത്തിലേക്കും അവിടന്നു തെരഞ്ഞെടുത്ത നഗരത്തിലേക്കും അടിയൻ തിരുനാമത്തിനുവേണ്ടി നിർമിച്ച ആലയത്തിലേക്കും തിരിഞ്ഞ് അവിടത്തോടു പ്രാർഥിക്കുകയും ചെയ്യുമ്പോൾ,
2CH 6:39 അവിടത്തെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് അവരുടെ പ്രാർഥനയും യാചനകളും കേട്ട് അവരുടെ കാര്യം നടത്തിക്കൊടുക്കണേ. അവിടത്തേക്കെതിരേ പാപംചെയ്ത അവിടത്തെ ജനത്തോട് അങ്ങു ക്ഷമിക്കണമേ.
2CH 6:40 “ഇപ്പോൾ, എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ച് അർപ്പിക്കുന്ന പ്രാർഥനകൾക്ക് അവിടത്തെ കണ്ണുകൾ തുറക്കുകയും കാതുകൾ ശ്രദ്ധിക്കുകയും ചെയ്യണമേ!
2CH 6:41 “യഹോവയായ ദൈവമേ, ഇപ്പോൾ എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ,
2CH 6:42 യഹോവയായ ദൈവമേ, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ!
2CH 7:1 ശലോമോൻ പ്രാർഥിച്ചുതീർന്നപ്പോൾ ആകാശത്തുനിന്നു തീയിറങ്ങി ഹോമയാഗവും മറ്റുയാഗങ്ങളും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തെ നിറച്ചിരുന്നു.
2CH 7:2 യഹോവയുടെ തേജസ്സ് അതിനെ നിറച്ചിരുന്നതുമൂലം പുരോഹിതന്മാർക്കു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല.
2CH 7:3 ഇസ്രായേൽജനമെല്ലാം, ആകാശത്തുനിന്നു തീയിറങ്ങുന്നതും യഹോവയുടെ തേജസ്സ് ആലയത്തിന്റെ മുകളിൽ നിൽക്കുന്നതും കണ്ടപ്പോൾ, ആ കൽത്തളത്തിന് അഭിമുഖമായി മുട്ടുകുത്തി സാഷ്ടാംഗം പ്രണമിച്ച് യഹോവയെ ആരാധിക്കുകയും അവിടത്തേക്ക് നന്ദി കരേറ്റുകയും ചെയ്തുകൊണ്ട് ആർത്തു: “അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
2CH 7:4 അതിനുശേഷം, ശലോമോൻരാജാവും സർവജനങ്ങളും യഹോവയുടെമുമ്പാകെ യാഗങ്ങൾ അർപ്പിച്ചു.
2CH 7:5 രാജാവ് 22,000 കാളകളെയും 1,20,000 ചെമ്മരിയാടുകളെയും കോലാടുകളെയും യാഗമർപ്പിച്ചു. ഇപ്രകാരം, രാജാവും സകലജനങ്ങളും ചേർന്ന് ദൈവത്തിന്റെ ആലയത്തിന്റെ പ്രതിഷ്ഠ നിർവഹിച്ചു.
2CH 7:6 പുരോഹിതന്മാർ യഥാസ്ഥാനങ്ങളിൽ നിലയുറപ്പിച്ചു. യഹോവയ്ക്കു സ്തുതിപാടാൻ ദാവീദ് രാജാവു നിർമിച്ചിരുന്ന സംഗീതോപകരണങ്ങളുമായി ലേവ്യരും അതുപോലെതന്നെ അണിനിരന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു ചൊല്ലി ദാവീദ് യഹോവയ്ക്കു നന്ദി കരേറ്റുമ്പോൾ ഈ ഉപകരണങ്ങൾ ഉപയോഗിച്ചിരുന്നു. ഇസ്രായേൽജനമെല്ലാം എഴുന്നേറ്റുനിൽക്കവേ പുരോഹിതന്മാർ ലേവ്യർക്ക് അഭിമുഖമായിനിന്ന് കാഹളമൂതി.
2CH 7:7 അതിനുശേഷം ശലോമോൻ, യഹോവയുടെ ആലയത്തിന്റെ മുമ്പിലെ അങ്കണത്തിന്റെ മധ്യഭാഗം വിശുദ്ധീകരിച്ച് അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങൾക്കുള്ള മേദസ്സും അർപ്പിച്ചു. കാരണം, അദ്ദേഹം നിർമിച്ച വെങ്കലയാഗപീഠത്തിൽ ഇത്രത്തോളം ഹോമയാഗങ്ങളും ഭോജനയാഗങ്ങളും മേദസ്സിന്റെ ഭാഗങ്ങളും കൊള്ളുമായിരുന്നില്ല.
2CH 7:8 അങ്ങനെ ശലോമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സകല ഇസ്രായേലും—ലെബോ-ഹമാത്തിന്റെ പ്രവേശനകവാടംമുതൽ ഈജിപ്റ്റിലെ തോടുവരെയുള്ള ഒരു വലിയ ജനസമൂഹം—അന്ന് ഏഴുദിവസം ഉത്സവം ആചരിച്ചു.
2CH 7:9 അവർ യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്ക് ഏഴുദിവസവും ഉത്സവത്തിന് ഏഴുദിവസവും ആഘോഷങ്ങൾ നടത്തിക്കഴിഞ്ഞിരുന്നതിനാൽ എട്ടാംദിവസം സഭായോഗം കൂടി.
2CH 7:10 ഏഴാംമാസം ഇരുപത്തിമൂന്നാംതീയതി അദ്ദേഹം ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിലേക്കു മടക്കി അയച്ചു. യഹോവ ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി ചെയ്ത നന്മകളെയും ഓർത്ത് ആനന്ദിച്ചും ആഹ്ലാദിച്ചും അവർ മടങ്ങിപ്പോയി.
2CH 7:11 ഇങ്ങനെ ശലോമോൻ യഹോവയുടെ ആലയവും രാജകൊട്ടാരവും പണിതീർത്തു. യഹോവയുടെ ആലയത്തിനും തന്റെ കൊട്ടാരത്തിനുംവേണ്ടി ചെയ്യണമെന്നു താൻ മനസ്സിൽ ആഗ്രഹിച്ചിരുന്നതെല്ലാം നിറവേറ്റുന്നതിൽ അദ്ദേഹം വിജയിച്ചു.
2CH 7:12 അപ്പോൾ യഹോവ രാത്രിയിൽ അദ്ദേഹത്തിനു പ്രത്യക്ഷനായി ഇപ്രകാരം അരുളിച്ചെയ്തു: “ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. ഈ സ്ഥലം എനിക്കായിട്ടും, എനിക്കു യാഗത്തിനുള്ള ഒരാലയമായിട്ടും ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു.
2CH 7:13 “മഴ ലഭിക്കാതവണ്ണം ഞാൻ ആകാശത്തെ അടച്ചുകളയുകയോ ദേശത്തെ തിന്നുമുടിക്കാൻ വെട്ടുക്കിളിയോടു കൽപ്പിക്കുകയോ എന്റെ ജനതയുടെ മധ്യേ മഹാമാരി അയയ്ക്കുകയോ ചെയ്യുമ്പോൾ,
2CH 7:14 ഞാൻ എന്റെ പേരുചൊല്ലി വിളിച്ചിരിക്കുന്ന എന്റെ ജനം സ്വയം താഴ്ത്തി പ്രാർഥിക്കുകയും എന്റെ മുഖം അന്വേഷിക്കുകയും തങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയുകയും ചെയ്യുന്നപക്ഷം ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപങ്ങൾ ക്ഷമിച്ച് ദേശത്തിനു സൗഖ്യംനൽകും.
2CH 7:15 ഈ സ്ഥലത്ത് അർപ്പിക്കുന്ന പ്രാർഥനകൾക്ക് എന്റെ കണ്ണ് തുറന്നിരിക്കുകയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കുകയും ചെയ്യും.
2CH 7:16 എന്റെ നാമം എന്നേക്കും ഇവിടെ നിലനിൽക്കേണ്ടതിന് ഞാൻ ഈ ആലയത്തെ തെരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു. എന്റെ ദൃഷ്ടിയും ഹൃദയവും എപ്പോഴും ഇവിടെ ഉണ്ടായിരിക്കും.
2CH 7:17 “എന്നാൽ, നിന്റെ കാര്യത്തിലാകട്ടെ, നിന്റെ പിതാവായ ദാവീദിനെപ്പോലെ നീ എന്റെമുമ്പാകെ ജീവിക്കുകയും എന്റെ കൽപ്പനകൾ അനുസരിച്ചു പ്രവർത്തിക്കുകയും എന്റെ ഉത്തരവുകളും നിയമങ്ങളും പാലിക്കുകയും ചെയ്താൽ,
2CH 7:18 ‘ഇസ്രായേലിനെ ഭരിക്കാൻ നിനക്കൊരു പിൻഗാമി ഒരുനാളും ഇല്ലാതെപോകുകയില്ല,’ എന്ന് നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടിക്ക് അനുസൃതമായി ഞാൻ നിന്റെ രാജകീയ സിംഹാസനം സ്ഥിരപ്പെടുത്തും.
2CH 7:19 “എന്നാൽ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്ന ഉത്തരവുകളും കൽപ്പനകളും ഉപേക്ഷിച്ചു പിന്മാറി അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്നപക്ഷം
2CH 7:20 ഞാൻ ഇസ്രായേലിനെ അവർക്കു കൊടുത്ത എന്റെ രാജ്യത്തുനിന്ന് ഉന്മൂലനംചെയ്യുകയും ഞാൻ എന്റെ നാമത്തിനായി വിശുദ്ധീകരിച്ച ഈ ദൈവാലയത്തെ എന്റെ മുമ്പിൽനിന്ന് ഉപേക്ഷിച്ചുകളയുകയും ചെയ്യും. ഞാൻ ഇതു സകലജനതകൾക്കും ഒരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീർക്കും.
2CH 7:21 ഈ ആലയം അവശിഷ്ടങ്ങളുടെ ഒരു കൂമ്പാരമായിത്തീരും. ഇതുവഴി സഞ്ചരിക്കുന്നവരെല്ലാം വിസ്മയംപൂണ്ട്, ‘യഹോവ ഈ രാജ്യത്തോടും ഈ ആലയത്തോടും ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു ചോദിക്കും.
2CH 7:22 ‘അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ചുകൊണ്ടുവന്ന ദൈവമായ യഹോവയെ ഇസ്രായേൽ പരിത്യജിക്കുകയും അന്യദേവന്മാരെ ആശ്രയിച്ച് അവയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തതിനാൽ യഹോവ ഈ അനർഥമൊക്കെയും അവർക്കു വരുത്തിയിരിക്കുന്നു,’ എന്ന് അവർ അതിനു മറുപടി പറയും.”
2CH 8:1 യഹോവയുടെ ആലയവും തന്റെ അരമനയും പണിയാൻ ശലോമോന് ഇരുപതുവർഷം വേണ്ടിവന്നു.
2CH 8:2 അതിനുശേഷം ഹൂരാം ശലോമോനു നൽകിയ പട്ടണങ്ങൾ അദ്ദേഹം പുതുക്കിപ്പണിത് ഇസ്രായേല്യരെ അവിടെ പാർപ്പിച്ചു.
2CH 8:3 തുടർന്നു ശലോമോൻചെന്ന് ഹമാത്ത്-സോബാ പിടിച്ചടക്കി.
2CH 8:4 അദ്ദേഹം മരുഭൂമിയിൽ തദ്മോർ പട്ടണവും സംഭരണനഗരങ്ങളെല്ലാം ഹമാത്തിലും പണികഴിപ്പിച്ചു.
2CH 8:5 അദ്ദേഹം മുകളിലത്തെ ബേത്-ഹോരോനും താഴ്വരയിലുള്ള ബേത്-ഹോരോനും കോട്ടകെട്ടി ബലപ്പെടുത്തി മതിലും കവാടങ്ങളും ഓടാമ്പലുകളും ഉള്ള ബലമുള്ള നഗരങ്ങളാക്കി പുനർനിർമിച്ചു.
2CH 8:6 അതുപോലെതന്നെ ബാലാത്തും, അദ്ദേഹത്തിന്റെ എല്ലാ സംഭരണനഗരങ്ങളും അദ്ദേഹത്തിന്റെ രഥങ്ങൾക്കും കുതിരപ്പടയാളികൾക്കുംവേണ്ടിയുള്ള എല്ലാ നഗരങ്ങളും അദ്ദേഹം നിർമിച്ചു. ഇപ്രകാരം, ജെറുശലേമിലും ലെബാനോനിലും അദ്ദേഹത്തിന്റെ ഭരണത്തിൻകീഴിലുള്ള സകലഭൂപ്രദേശങ്ങളിലും ശലോമോൻ ആഗ്രഹിച്ചിരുന്ന സകലതിന്റെയും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി.
2CH 8:7 ഇസ്രായേല്യരിൽ ഉൾപ്പെടാതിരുന്ന ഹിത്യർ, അമോര്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരിൽ
2CH 8:8 ഇസ്രായേൽമക്കൾ നശിപ്പിക്കാൻ കഴിയാതെയിരുന്ന ഈ ജനതയുടെ പിൻഗാമികളെയെല്ലാം ശലോമോൻ തന്റെ അടിമവേലകൾക്കായി നിയോഗിച്ചു. അവർ ഇന്നുവരെയും അപ്രകാരം തുടരുന്നു.
2CH 8:9 എന്നാൽ, ഇസ്രായേല്യരിൽനിന്ന് ആരെയും ശലോമോൻ തന്റെ വേലകൾക്കുവേണ്ടി അടിമകളാക്കിയില്ല; അവർ അദ്ദേഹത്തിന്റെ യോദ്ധാക്കളും സൈന്യാധിപന്മാരുടെ അധിപതികളും രഥങ്ങൾക്കും കുതിരച്ചേവകർക്കും അധിപതികളും ആയി സേവനമനുഷ്ഠിച്ചു.
2CH 8:10 അവരും ശലോമോൻരാജാവിന്റെ മുഖ്യ ഉദ്യോഗസ്ഥന്മാരായിരുന്നു. ജനങ്ങളുടെ കാര്യവിചാരകന്മാരായി 250 ഉദ്യോഗസ്ഥന്മാർ ഉണ്ടായിരുന്നു.
2CH 8:11 ഫറവോന്റെ പുത്രിയെ ശലോമോൻ ദാവീദിന്റെ നഗരത്തിൽനിന്നു കൊണ്ടുവന്ന് താൻ അവൾക്കുവേണ്ടി പണികഴിപ്പിച്ച കൊട്ടാരത്തിൽ പാർപ്പിച്ചു. “യഹോവയുടെ പേടകം എത്തുന്ന ഇടങ്ങൾ വിശുദ്ധമാണ്, അതിനാൽ ഇസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ ഫറവോന്റെ മകളായ എന്റെ ഭാര്യ വസിച്ചുകൂടാ,” എന്ന് അദ്ദേഹം പറഞ്ഞു.
2CH 8:12 ദൈവാലയത്തിന്റെ പൂമുഖത്തിനുമുമ്പിൽ ശലോമോൻ നിർമിച്ചിരുന്ന യാഗപീഠത്തിന്മേൽ അദ്ദേഹം യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു.
2CH 8:13 മോശ കൽപ്പിച്ചതിൻപ്രകാരം ശബ്ബത്തുകളിലും അമാവാസികളിലും മൂന്നു വാർഷികത്തിരുനാളുകളിലും—പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ, ആഴ്ചകളുടെ പെരുന്നാൾ, കൂടാരപ്പെരുന്നാൾ—അതതുദിവസത്തേക്കുള്ള വിധികളനുസരിച്ചുള്ള യാഗങ്ങൾ അദ്ദേഹം അർപ്പിച്ചു.
2CH 8:14 തന്റെ പിതാവായ ദാവീദിന്റെ അനുശാസനമനുസരിച്ച് ശലോമോൻ പുരോഹിതഗണങ്ങളെ അവരുടെ ചുമതലകൾക്കു നിയോഗിച്ചു. ഓരോ ദിവസത്തേക്കുമുള്ള വിധികൾപ്രകാരം സ്തോത്രാർപ്പണശുശ്രൂഷകൾ നയിക്കാനും പുരോഹിതന്മാരെ സഹായിക്കാനുമായി ലേവ്യരെയും നിയോഗിച്ചു. അദ്ദേഹം ദ്വാരപാലകഗണങ്ങളെ വിവിധ കവാടങ്ങളിലെ കാവലിനു നിയോഗിച്ചു. ഇതെല്ലാം ദൈവപുരുഷനായ ദാവീദ് ആജ്ഞാപിച്ചിരുന്നതാണല്ലോ!
2CH 8:15 ഭണ്ഡാരകാര്യങ്ങൾ ഉൾപ്പെടെ യാതൊരു കാര്യത്തിലും പുരോഹിതന്മാരും ലേവ്യരും രാജകൽപ്പനയിൽനിന്നു വ്യതിചലിച്ചില്ല.
2CH 8:16 യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടനാൾമുതൽ അതിന്റെ പൂർത്തീകരണംവരെ ശലോമോന്റെ എല്ലാ ജോലികളും കൃത്യമായി നടന്നു. അങ്ങനെ യഹോവയുടെ ആലയം പൂർത്തിയായി.
2CH 8:17 അതിനുശേഷം ശലോമോൻ ഏദോം ദേശത്തു കടൽക്കരയിലുള്ള എസ്യോൻ-ഗേബെറിലേക്കും ഏലാത്തിലേക്കും പോയി.
2CH 8:18 ഹൂരാം സമുദ്രയാത്രയിൽ പരിചയമുള്ള തന്റെ സ്വന്തം സേവകരുടെ നേതൃത്വത്തിൽ ശലോമോനുവേണ്ടി കപ്പലുകൾ അയച്ചുകൊടുത്തു. അവർ ശലോമോന്റെ ആൾക്കാരോടൊപ്പം ഓഫീറിലേക്കു സമുദ്രമാർഗം പോയി; അവിടെനിന്നും അവർ 450 താലന്തു സ്വർണം ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവരികയും ചെയ്തു.
2CH 9:1 ശേബാരാജ്ഞി ശലോമോന്റെ പ്രശസ്തി കേട്ടിട്ട് കഠിനമായ ചോദ്യങ്ങളുമായി അദ്ദേഹത്തെ പരീക്ഷിക്കാൻ ജെറുശലേമിലേക്കു വന്നു. സുഗന്ധദ്രവ്യങ്ങളും ധാരാളം സ്വർണവും വിലപിടിപ്പുള്ള രത്നക്കല്ലുകളും വഹിക്കുന്ന ഒട്ടകങ്ങളുമായി വമ്പിച്ച പരിവാരങ്ങളോടെയാണ് രാജ്ഞി എത്തിയത്. അവൾ ശലോമോന്റെ അടുക്കലെത്തി തന്റെ മനസ്സിൽ നിരൂപിച്ചിരുന്ന സകലകാര്യങ്ങളെക്കുറിച്ചും അദ്ദേഹവുമായി സംസാരിച്ചു.
2CH 9:2 അവളുടെ എല്ലാ ചോദ്യങ്ങൾക്കും ശലോമോൻ മറുപടി നൽകി; വിശദീകരണം കൊടുക്കാൻ കഴിയാത്തവിധം യാതൊന്നും അദ്ദേഹത്തിന് അജ്ഞാതമായിരുന്നില്ല.
2CH 9:3 ശലോമോന്റെ ജ്ഞാനം, അദ്ദേഹം പണിയിച്ച അരമന,
2CH 9:4 അദ്ദേഹത്തിന്റെ മേശയിലെ വിഭവങ്ങൾ, ഉദ്യോഗസ്ഥരുടെ ഇരിപ്പ്, പ്രത്യേക വേഷവിധാനമണിഞ്ഞ പരിചാരകവൃന്ദങ്ങളുടെ നിൽപ്പ്, വേഷവിധാനങ്ങളോടുകൂടിയ പാനപാത്രവാഹകർ, യഹോവയുടെ ആലയത്തിൽ അർപ്പിച്ച ഹോമയാഗങ്ങൾ എന്നിവയെല്ലാം കണ്ടപ്പോൾ ശേബാരാജ്ഞി വിസ്മയസ്തബ്ധയായി.
2CH 9:5 അവൾ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെക്കുറിച്ചും ജ്ഞാനത്തെക്കുറിച്ചും എന്റെ നാട്ടിൽവെച്ചു ഞാൻ കേട്ട വാർത്ത സത്യംതന്നെ.
2CH 9:6 പക്ഷേ, ഇവിടെയെത്തി സ്വന്തം കണ്ണുകൾകൊണ്ടു നേരിൽ കാണുന്നതുവരെ ആളുകൾ പറഞ്ഞുകേട്ടതു ഞാൻ വിശ്വസിച്ചിരുന്നില്ല. യഥാർഥത്തിൽ അങ്ങയുടെ ജ്ഞാനമാഹാത്മ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. അങ്ങ് ഞാൻ കേട്ടതിനെക്കാൾ എത്രയോ ശ്രേഷ്ഠനാണ്.
2CH 9:7 അങ്ങയുടെ ജനം എത്ര ഭാഗ്യംചെന്നവർ! അങ്ങയുടെ ജ്ഞാനവചനങ്ങൾ എപ്പോഴും കേൾക്കുന്ന അങ്ങയുടെ സേവകരും എത്ര ഭാഗ്യശാലികൾ!
2CH 9:8 യഹോവയായ ദൈവത്തിനുവേണ്ടി ഭരണം നടത്താൻ അങ്ങയെ തന്റെ സിംഹാസനത്തിൽ രാജാവായി പ്രതിഷ്ഠിക്കാൻ പ്രസാദിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ! അങ്ങയുടെ ദൈവത്തിന് ഇസ്രായേലിനോടുള്ള സ്നേഹംനിമിത്തവും അവരെ എന്നെന്നേക്കുമായി ഉയർത്താനുള്ള ആഗ്രഹംമൂലവും യഹോവ അങ്ങയെ അവർക്കുമീതേ നീതിയും ധർമവും പരിപാലിക്കാൻ രാജാവാക്കിയിരിക്കുന്നു.”
2CH 9:9 അതിനുശേഷം അവൾ നൂറ്റിയിരുപതു താലന്തു സ്വർണവും വളരെയേറെ സുഗന്ധദ്രവ്യങ്ങളും വിലപിടിപ്പുള്ള രത്നങ്ങളും രാജാവിനു സമ്മാനിച്ചു. ശേബാരാജ്ഞി ശലോമോൻ രാജാവിനു സമ്മാനിച്ചിടത്തോളം സുഗന്ധദ്രവ്യങ്ങൾ അവിടെ പിന്നീട് ഒരിക്കലും ഉണ്ടായിട്ടില്ല.
2CH 9:10 (ഇതു കൂടാതെ, ഹീരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരുംചേർന്ന് ഓഫീറിൽനിന്ന് സ്വർണവും ചന്ദനത്തടികളും വിലപിടിപ്പുള്ള രത്നങ്ങളുംകൂടി കൊണ്ടുവന്നു.
2CH 9:11 യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ചവിട്ടുപടികൾ ഉണ്ടാക്കുന്നതിനും ഗായകർക്കുവേണ്ടി കിന്നരങ്ങളും വീണകളും നിർമിക്കുന്നതിനും രാജാവ് ആ ചന്ദനത്തടികൾ ഉപയോഗിച്ചു. യെഹൂദാദേശത്ത് അത്തരത്തിലുള്ളതൊന്നും മുമ്പൊരിക്കലും കാണാൻ ഉണ്ടായിരുന്നില്ല.)
2CH 9:12 ശേബാരാജ്ഞി ആഗ്രഹിച്ചതും ചോദിച്ചതുമെല്ലാം ശലോമോൻരാജാവ് അവൾക്കു നൽകി. അവൾ അദ്ദേഹത്തിനുവേണ്ടി ഇങ്ങോട്ടു കൊണ്ടുവന്നതിനെക്കാൾ വളരെക്കൂടുതൽ അദ്ദേഹം അവൾക്ക് അങ്ങോട്ടു കൊടുത്തയച്ചു. അതിനുശേഷം, അവൾ പരിവാരസമേതം സ്വദേശത്തേക്കു മടങ്ങിപ്പോയി.
2CH 9:13 ശലോമോൻ രാജാവിനു പ്രതിവർഷം ലഭിച്ചിരുന്ന സ്വർണത്തിന്റെ തൂക്കം 666 താലന്ത് ആയിരുന്നു.
2CH 9:14 ഇതു വ്യാപാരികളും കച്ചവടക്കാരും കരം തീരുവയായി കൊടുത്തിരുന്നതിനു പുറമേയാണ്. കൂടാതെ, സകല അറബിരാജാക്കന്മാരും ദേശാധിപതികളും സ്വർണവും വെള്ളിയും കൊണ്ടുവന്ന് ശലോമോനു കാഴ്ചവെച്ചിരുന്നു.
2CH 9:15 അടിച്ചുപരത്തിയ സ്വർണംകൊണ്ട് ഇരുനൂറു വലിയ പരിചകൾ ശലോമോൻരാജാവ് നിർമിച്ചു. ഓരോ പരിചയും അടിച്ചുപരത്തുന്നതിന് അറുനൂറു ശേക്കേൽവീതം സ്വർണം ചെലവായി.
2CH 9:16 അടിച്ചുപരത്തിയ സ്വർണംകൊണ്ട് മുന്നൂറു ചെറുപരിചകളും അദ്ദേഹം നിർമിച്ചു. അവ ഓരോന്നിനും മുന്നൂറു ശേക്കേൽ സ്വർണം ആവശ്യമായിവന്നു. രാജാവ് ലെബാനോൻ വനസൗധത്തിൽ അവ സൂക്ഷിച്ചു.
2CH 9:17 പിന്നീട്, രാജാവ് ദന്തംകൊണ്ട് ഒരു സിംഹാസനമുണ്ടാക്കി അതു തങ്കംകൊണ്ടു പൊതിഞ്ഞു.
2CH 9:18 സിംഹാസനത്തിന് സ്വർണംകൊണ്ടുള്ള ആറു പടികളും ഒരു പാദപീഠവും ഉണ്ടായിരുന്നു. ഇവ സിംഹാസനത്തോട് ബന്ധിപ്പിച്ചിരുന്നു. ഇരിപ്പിടത്തിന്റെ ഇരുവശത്തും കൈതാങ്ങികളും ഓരോന്നിന്റെയും വശങ്ങളിൽ ഓരോ സിംഹത്തിന്റെ രൂപവും നിൽക്കുന്നുണ്ടായിരുന്നു.
2CH 9:19 പടിയുടെ ഇരുവശങ്ങളിലും ഓരോന്നുവെച്ച് ആറു പടികളിലായി പന്ത്രണ്ടു സിംഹങ്ങൾ നിന്നിരുന്നു. ഇതുപോലെ ഒരു സിംഹാസനം ഒരു രാജ്യത്തും ഒരിക്കലും ഉണ്ടാക്കിയിട്ടില്ല.
2CH 9:20 ശലോമോൻരാജാവിന്റെ പാനപാത്രങ്ങളെല്ലാം സ്വർണനിർമിതമായിരുന്നു. ലെബാനോൻ വനസൗധത്തിലെ വീട്ടുപകരണങ്ങളെല്ലാം തങ്കത്തിൽ തീർത്തവയായിരുന്നു; ശലോമോന്റെകാലത്ത് വെള്ളിക്കു വിലയില്ലാതിരുന്നതിനാൽ ഉപകരണങ്ങളൊന്നുംതന്നെ വെള്ളിയിൽ തീർത്തിരുന്നില്ല.
2CH 9:21 രാജാവിന് ഒരു വാണിജ്യക്കപ്പൽവ്യൂഹം ഉണ്ടായിരുന്നു; ഹൂരാമിന്റെ ദാസന്മാർ അവയെ കൈകാര്യം ചെയ്തിരുന്നു. അവ മൂന്നുവർഷത്തിലൊരിക്കൽ സ്വർണം, വെള്ളി, ആനക്കൊമ്പ്, ആൾക്കുരങ്ങുകൾ, മയിലുകൾ എന്നിവ രാജാവിന്റെ അടുക്കൽ എത്തിച്ചിരുന്നു.
2CH 9:22 ശലോമോൻരാജാവ് ഭൂമിയിലെ മറ്റു സകലരാജാക്കന്മാരെക്കാളും സമ്പത്തിലും ജ്ഞാനത്തിലും മികച്ചുനിന്നു.
2CH 9:23 ദൈവം അദ്ദേഹത്തിന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കാൻ ഭൂതലത്തിലെ സകലരാജാക്കന്മാരും അദ്ദേഹത്തെ അന്വേഷിച്ചുവന്നു.
2CH 9:24 അവരിൽ ഓരോരുത്തരും, സ്വർണവും വെള്ളിയുംകൊണ്ടുള്ള വസ്തുക്കൾ, വസ്ത്രങ്ങൾ, ആയുധങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, കുതിരകൾ, കോവർകഴുതകൾ മുതലായവ ഓരോവർഷവും കാഴ്ചവസ്തുക്കളായി കൊണ്ടുവന്നിരുന്നു.
2CH 9:25 കുതിരകൾക്കും രഥങ്ങൾക്കുമായി നാലായിരം ലായങ്ങളും പന്തീരായിരം കുതിരച്ചേവകരും ശലോമോനുണ്ടായിരുന്നു. അവരെ അദ്ദേഹം രഥനഗരങ്ങളിലും തന്നോടൊപ്പം ജെറുശലേമിലും സൂക്ഷിച്ചു.
2CH 9:26 യൂഫ്രട്ടീസ് നദിമുതൽ ഫെലിസ്ത്യദേശംവരെയും ഈജിപ്റ്റിന്റെ അതിർത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും ശലോമോൻ ആധിപത്യം നേടി.
2CH 9:27 രാജാവ് ജെറുശലേമിൽ വെള്ളി കല്ലുകൾപോലെ സർവസാധാരണവും ദേവദാരു കുന്നിൻപ്രദേശങ്ങളിലെ കാട്ടത്തിമരംപോലെ സുലഭവുമാക്കിത്തീർത്തു.
2CH 9:28 ഈജിപ്റ്റിൽനിന്നും മറ്റെല്ലാ രാജ്യങ്ങളിൽനിന്നും ശലോമോൻ കുതിരകളെ ഇറക്കുമതി ചെയ്തിരുന്നു.
2CH 9:29 ശലോമോന്റെ ഭരണകാലത്തുണ്ടായ മറ്റുള്ള വൃത്താന്തങ്ങൾ ആദ്യവസാനം നാഥാൻപ്രവാചകന്റെ രേഖകളിലും ശീലോന്യനായ അഹീയാവിന്റെ പ്രവചനങ്ങളിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെക്കുറിച്ച് ദർശകനായ ഇദ്ദോയ്ക്കുണ്ടായ ദർശനങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു.
2CH 9:30 ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി.
2CH 9:31 പിന്നെ അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തിന്റെ പിതാവായ ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ അടക്കി. അദ്ദേഹത്തിന്റെ മകനായ രെഹബെയാം അദ്ദേഹത്തിന്റെ അനന്തരാവകാശിയായി രാജ്യഭാരമേറ്റു.
2CH 10:1 രെഹബെയാമിനെ രാജാവായി വാഴിക്കുന്നതിന് ഇസ്രായേൽമുഴുവൻ ശേഖേമിൽ എത്തിച്ചേർന്നതിനാൽ അദ്ദേഹവും അവിടെയെത്തി.
2CH 10:2 ഇതു കേട്ടപ്പോൾ നെബാത്തിന്റെ മകനായ യൊരോബെയാം—അദ്ദേഹം ശലോമോൻരാജാവിന്റെ അടുത്തുനിന്ന് ഓടിപ്പോയി താമസിച്ചിരുന്ന ഈജിപ്റ്റിലായിരുന്നു—ഈജിപ്റ്റിൽനിന്ന് മടങ്ങിയെത്തി.
2CH 10:3 അതിനാൽ ഇസ്രായേൽ പ്രഭുക്കന്മാർ യൊരോബെയാമിനെ വിളിച്ചുവരുത്തി; അദ്ദേഹവും ഇസ്രായേല്യർ എല്ലാവരുംകൂടി രെഹബെയാമിന്റെ അടുക്കലെത്തി ഇപ്രകാരം ഉണർത്തിച്ചു:
2CH 10:4 “അങ്ങയുടെ പിതാവ് ഭാരമുള്ള ഒരു നുകമാണ് ഞങ്ങളുടെമേൽ ചുമത്തിയിരുന്നത്; ആകയാൽ, ഇപ്പോൾ അങ്ങ് ഞങ്ങളുടെ കഠിനവേലയും അദ്ദേഹം ഞങ്ങളുടെമേൽ ചുമത്തിയിരുന്ന ഭാരമേറിയ നുകവും ലഘുവാക്കിത്തന്നാലും. അങ്ങനെയെങ്കിൽ, ഞങ്ങൾ അങ്ങയെ സേവിച്ചുകൊള്ളാം.”
2CH 10:5 “മൂന്നുദിവസത്തിനകം നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവരിക,” എന്ന് രെഹബെയാം മറുപടികൊടുത്തു. അങ്ങനെ ജനം മടങ്ങിപ്പോയി.
2CH 10:6 അതിനുശേഷം, രാജാവ് തന്റെ പിതാവായ ശലോമോനെ അദ്ദേഹത്തിന്റെ ജീവിതകാലംമുഴുവൻ സേവിച്ചുനിന്നിരുന്ന വൃദ്ധജനങ്ങളുമായി കൂടിയാലോചിച്ചു. “ഞാൻ ഈ ജനത്തോട് എന്ത് മറുപടി പറയണം? നിങ്ങളുടെ ആലോചനയും അഭിപ്രായവും എന്ത്?” എന്ന് രെഹബെയാം അവരോടു ചോദിച്ചു.
2CH 10:7 അവർ അദ്ദേഹത്തോട്: “അങ്ങ് ഈ ജനത്തോടു ദയ കാണിക്കുകയും അവരെ സന്തോഷിപ്പിക്കുകയും അവരോട് അനുകൂലമായ മറുപടി പറയുകയും ചെയ്താൽ അവർ എന്നും അങ്ങയുടെ ദാസന്മാരായിരിക്കും,” എന്ന് ഉത്തരം പറഞ്ഞു.
2CH 10:8 എന്നാൽ, രെഹബെയാം വൃദ്ധജനങ്ങളുടെ ഉപദേശം സ്വീകരിച്ചില്ല. തന്നോടൊപ്പം വളർന്നവരും തന്നെ സേവിച്ചുനിൽക്കുന്നവരുമായ യുവജനങ്ങളുമായി അദ്ദേഹം കൂടിയാലോചിച്ചു.
2CH 10:9 “നിങ്ങളുടെ ഉപദേശം എന്താണ്? ‘നിന്റെ പിതാവു ഞങ്ങളുടെമേൽ ചുമത്തിയ നുകത്തിന്റെ ഭാരം കുറച്ചുതരിക,’ എന്ന് എന്നോടു പറയുന്ന ഈ ജനത്തോടു നാം എന്തു മറുപടി പറയണം?” എന്ന് അദ്ദേഹം ചോദിച്ചു.
2CH 10:10 അദ്ദേഹത്തോടൊപ്പം വളർന്നുവന്ന ആ യുവജനങ്ങൾ മറുപടി പറഞ്ഞത്: “ ‘അങ്ങയുടെ പിതാവു ഞങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; അതിന്റെ ഭാരം കുറച്ചുതരണം,’ എന്ന് അങ്ങയോടാവശ്യപ്പെട്ട ജനത്തോട് ഈ വിധം പറയണം: ‘എന്റെ ചെറുവിരൽ എന്റെ പിതാവിന്റെ അരക്കെട്ടിനെക്കാളും വലുപ്പമുള്ളതായിരിക്കും.
2CH 10:11 എന്റെ പിതാവ് നിങ്ങളുടെമേൽ ഭാരമുള്ള നുകം ചുമത്തി; ഞാനതിനെ ഇനിയും കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാനോ, നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും.’ ”
2CH 10:12 “മൂന്നുദിവസത്തിനുശേഷം എന്റെ അടുക്കൽ മടങ്ങിവരിക,” എന്നു രാജാവു നിർദേശിച്ചിരുന്നതുപോലെ യൊരോബെയാമും സർവജനവും രെഹബെയാമിന്റെ അടുക്കൽ മടങ്ങിവന്നു.
2CH 10:13 വൃദ്ധജനങ്ങളുടെ ആലോചന നിരസിച്ച് രാജാവ് ജനത്തോടു വളരെ പരുഷമായി സംസാരിച്ചു.
2CH 10:14 യുവാക്കന്മാർ നൽകിയ ഉപദേശമനുസരിച്ച് അദ്ദേഹം അവരോട്: “എന്റെ പിതാവു നിങ്ങളുടെ നുകത്തെ ഭാരമുള്ളതാക്കി; ഞാനതിനെ കൂടുതൽ ഭാരമുള്ളതാക്കും. എന്റെ പിതാവു ചമ്മട്ടികൊണ്ടു നിങ്ങളെ ദണ്ഡിപ്പിച്ചു; ഞാൻ നിങ്ങളെ തേളുകളെക്കൊണ്ടു ദണ്ഡിപ്പിക്കും” എന്നു പറഞ്ഞു.
2CH 10:15 ഇങ്ങനെ, രാജാവ് ജനങ്ങളുടെ അപേക്ഷ സ്വീകരിച്ചില്ല. നെബാത്തിന്റെ മകനായ യൊരോബെയാമിനോട് ശീലോന്യനായ അഹീയാവിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഈ സംഭവവികാസം ദൈവഹിതപ്രകാരം ആയിരുന്നു.
2CH 10:16 രാജാവു തങ്ങളുടെ അപേക്ഷ ചെവിക്കൊള്ളുന്നില്ല എന്നുകണ്ടപ്പോൾ ഇസ്രായേൽജനമെല്ലാം അദ്ദേഹത്തോട് ഉത്തരം പറഞ്ഞത്: “ദാവീദിങ്കൽ നമുക്കെന്ത് ഓഹരി? യിശ്ശായിയുടെ പുത്രനിൽ നമുക്കെന്ത് ഓഹരി? ഇസ്രായേലേ, നിങ്ങളുടെ കൂടാരങ്ങളിലേക്കു പൊയ്ക്കൊള്ളൂ. ദാവീദേ, ഇനി സ്വന്തഭവനത്തെ നോക്കിക്കൊള്ളുക!” അങ്ങനെ, ഇസ്രായേൽജനമെല്ലാം താന്താങ്ങളുടെ ഭവനങ്ങളിലേക്കു മടങ്ങി.
2CH 10:17 എന്നാൽ, യെഹൂദ്യനഗരങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേല്യർക്ക് രെഹബെയാം രാജാവായി തുടർന്നു.
2CH 10:18 നിർബന്ധിതമായി വേലചെയ്യുന്നവരുടെ ചുമതല വഹിച്ചിരുന്ന അദോനിരാമിനെ രെഹബെയാംരാജാവ് ഇസ്രായേല്യരുടെ അടുക്കലേക്കയച്ചു. എന്നാൽ, അവർ അദ്ദേഹത്തെ കല്ലെറിഞ്ഞുകൊന്നു. രെഹബെയാംരാജാവാകട്ടെ, കഷ്ടിച്ച് രഥത്തിലേറി ജെറുശലേമിലേക്ക് ഓടിപ്പോന്നു.
2CH 10:19 ഇപ്രകാരം, ഇസ്രായേൽ ഇന്നുവരെ ദാവീദിന്റെ ഭവനത്തോടുള്ള മാത്സര്യത്തിൽ കഴിയുന്നു.
2CH 11:1 രെഹബെയാം ജെറുശലേമിൽ എത്തിയപ്പോൾ അദ്ദേഹം യെഹൂദാഗോത്രത്തെയും ബെന്യാമീൻഗോത്രത്തെയും വിളിച്ചുകൂട്ടി. അവർ ഒരുലക്ഷത്തി എൺപതിനായിരം യോദ്ധാക്കൾ ഉണ്ടായിരുന്നു. ഇസ്രായേലിനോടു യുദ്ധംചെയ്യുന്നതിനും രെഹബെയാമിന്റെ രാജ്യം പുനഃസ്ഥാപിക്കുന്നതിനും ആയിരുന്നു അവരെ വിളിച്ചുകൂട്ടിയത്.
2CH 11:2 എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
2CH 11:3 “യെഹൂദാരാജാവും ശലോമോന്റെ പുത്രനുമായ രെഹബെയാമിനോടും ഇസ്രായേലിലുള്ള യെഹൂദാഗോത്രത്തിലെയും ബെന്യാമീൻഗോത്രത്തിലെയും സകലജനത്തോടും പറയുക:
2CH 11:4 ‘നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേല്യരോടു യുദ്ധത്തിനു പോകരുത്. നിങ്ങൾ ഓരോരുത്തനും താന്താങ്ങളുടെ ഭവനത്തിലേക്കു മടങ്ങിപ്പോകുക. ഈ കാര്യം എന്റെ ഇഷ്ടപ്രകാരം സംഭവിച്ചിരിക്കുന്നു,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.” അങ്ങനെ അവർ യഹോവയുടെ വചനമനുസരിച്ച്; യൊരോബെയാമിനെതിരേ നീങ്ങുന്നതിൽനിന്ന് പിന്തിരിയുകയും ചെയ്തു.
2CH 11:5 രെഹബെയാം ജെറുശലേമിൽ താമസിക്കുകയും യെഹൂദ്യയിൽ പ്രതിരോധത്തിനുവേണ്ട പട്ടണങ്ങൾ പണിയിക്കുകയും ചെയ്തു.
2CH 11:6 ബേത്ലഹേം, ഏതാം, തെക്കോവ,
2CH 11:7 ബേത്ത്-സൂർ, സോഖോ, അദുല്ലാം,
2CH 11:8 ഗത്ത്, മാരേശാ, സീഫ്,
2CH 11:9 അദോരയീം, ലാഖീശ്, അസേക്കാ,
2CH 11:10 സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നിവയായിരുന്നു അദ്ദേഹം യെഹൂദ്യയിലും ബെന്യാമീനിലും കോട്ടകെട്ടി ഉറപ്പിച്ച നഗരങ്ങൾ.
2CH 11:11 അദ്ദേഹം പ്രതിരോധത്തിനുള്ള അവരുടെ കോട്ടകൾ ബലപ്പെടുത്തി അവയിൽ സൈന്യാധിപന്മാരെ നിയോഗിച്ചു; ഭക്ഷണസാധനങ്ങൾ, ഒലിവെണ്ണ, വീഞ്ഞ് എന്നിവ സംഭരിച്ചുവെച്ചു.
2CH 11:12 പരിചകളും കുന്തങ്ങളും എല്ലാ നഗരങ്ങളിലും അദ്ദേഹം ശേഖരിച്ചുവെച്ചു; തന്നെയുമല്ല, അതിന്റെ സുരക്ഷയ്ക്കുവേണ്ട എല്ലാ ക്രമീകരണങ്ങളും ചെയ്തു. അങ്ങനെ യെഹൂദയും ബെന്യാമീനും അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽ തുടർന്നു.
2CH 11:13 ഇസ്രായേലിൽ എല്ലായിടത്തുനിന്നുമുള്ള പുരോഹിതന്മാരും ലേവ്യരും രെഹബെയാമിന്റെ പക്ഷംചേർന്നു.
2CH 11:14 യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പുരോഹിതന്മാർ എന്നു കരുതാതെ അവഗണിച്ചിരുന്നു. അതിനാൽ പുരോഹിതന്മാരും ലേവ്യരും തങ്ങളുടെ പുൽമേടുകളും സമ്പത്തും ഉപേക്ഷിച്ചിട്ട് യെഹൂദ്യയിലും ജെറുശലേമിലും വന്നുചേർന്നു.
2CH 11:15 യൊരോബെയാം താനുണ്ടാക്കിയ ക്ഷേത്രങ്ങളിൽ തന്റെ സ്വന്തം പുരോഹിതന്മാരെ നിയമിച്ചു. അവിടെ അവർ ആടുകളുടെയും കാളക്കിടാങ്ങളുടെയും വിഗ്രഹങ്ങളെ ഭജിച്ചുവന്നു.
2CH 11:16 ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ച എല്ലാവരും ലേവ്യരെ പിൻതുടർന്ന് തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കാൻ ജെറുശലേമിലേക്കു വന്നു.
2CH 11:17 മൂന്നുവർഷക്കാലം അവർ യെഹൂദാരാജ്യത്തെ പ്രബലമാക്കുകയും ശലോമോന്റെ മകനായ രെഹബെയാമിനു പിന്തുണ കൊടുക്കുകയും ചെയ്തു. ഈ കാലമത്രയും അവർ ദാവീദിന്റെയും ശലോമോന്റെയും കാൽച്ചുവടുകൾ പിൻതുടരുന്നതിൽ വിശ്വസ്തരായി നിലകൊണ്ടു.
2CH 11:18 ദാവീദിന്റെ മകനായ യെരീമോത്തിന്റെയും യിശ്ശായിയുടെ മകൻ എലീയാബിന്റെ മകളായ അബീഹയിലിന്റെയും മകളായ മഹലാത്തിനെ രെഹബെയാം വിവാഹംകഴിച്ചു.
2CH 11:19 അവൾ അദ്ദേഹത്തിന് യെയൂശ്, ശെമര്യാവ്, സാഹാം എന്നീ പുത്രന്മാരെ പ്രസവിച്ചു.
2CH 11:20 അവൾക്കുശേഷം അബ്ശാലോമിന്റെ മകളായ മയഖായെ രെഹബെയാം ഭാര്യയായി സ്വീകരിച്ചു. അവൾ അദ്ദേഹത്തിന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
2CH 11:21 രെഹബെയാം അബ്ശാലോമിന്റെ മകളായ മയഖായെ തന്റെ മറ്റു ഭാര്യമാരെക്കാളും വെപ്പാട്ടിമാരെക്കാളും കൂടുതലായി സ്നേഹിച്ചിരുന്നു. അദ്ദേഹത്തിന് ആകെ പതിനെട്ടു ഭാര്യമാരും അറുപത് വെപ്പാട്ടികളും ഇരുപത്തിയെട്ടു പുത്രന്മാരും അറുപതു പുത്രിമാരും ഉണ്ടായിരുന്നു.
2CH 11:22 മയഖായുടെ മകനായ അബീയാവിനെ രാജാവാക്കാൻ രെഹബെയാം താത്പര്യപ്പെട്ടിരുന്നു. അതിനാൽ അബീയാവിനെ അവന്റെ സകലസഹോദരന്മാരിൽവെച്ചും മുഖ്യരാജകുമാരനായി രെഹബെയാം അവരോധിച്ചു.
2CH 11:23 രെഹബെയാം തന്റെ പുത്രന്മാരിൽ ചിലരെ യെഹൂദ്യയിലും ബെന്യാമീനിലും ഉടനീളമുള്ള ദേശങ്ങളിലും കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള നഗരങ്ങളിലും ചില ദൗത്യങ്ങൾ നൽകി അയച്ചിരുന്നു; അങ്ങനെ അദ്ദേഹം ബുദ്ധിപൂർവം പെരുമാറി. രെഹബെയാം അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ നൽകുകയും അവർക്കുവേണ്ട ഭാര്യമാരെ സമ്പാദിച്ചുകൊടുക്കുകയും ചെയ്തു.
2CH 12:1 രെഹബെയാമിന്റെ രാജപദവി ഭദ്രമാകുകയും അദ്ദേഹം പ്രബലനാകുകയുംചെയ്തപ്പോൾ, അദ്ദേഹവും അദ്ദേഹത്തോടൊപ്പം എല്ലാ ഇസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
2CH 12:2 അവർ യഹോവയോട് അവിശ്വസ്തരായിത്തീർന്നതിനാൽ രെഹബെയാമിന്റെ ഭരണത്തിന്റെ അഞ്ചാംവർഷത്തിൽ ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചു.
2CH 12:3 ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരപ്പടയോടും ഈജിപ്റ്റിൽനിന്ന് അദ്ദേഹത്തോടുകൂടിവന്ന ലൂബ്യരും സൂക്യരും കൂശ്യരുമായ സംഖ്യയറ്റ കാലാൾപ്പടയോടുംകൂടി ശീശക്ക് ജെറുശലേമിന്റെനേരേവന്നു.
2CH 12:4 അദ്ദേഹം യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിരുന്ന നഗരങ്ങൾ പിടിച്ചടക്കി ജെറുശലേംവരെ തന്റെ സൈന്യം എത്തി.
2CH 12:5 അപ്പോൾ ശെമയ്യാപ്രവാചകൻ ശീശക്കിനെ പേടിച്ച് ജെറുശലേമിലേക്കു വന്നുചേർന്ന രെഹബെയാമിന്റെയും യെഹൂദ്യയിലെ പ്രഭുക്കന്മാരുടെയും അടുത്തുചെന്ന് ഇപ്രകാരം പറഞ്ഞു, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ എന്നെ ഉപേക്ഷിച്ചു; അതിനാൽ ഞാൻ ഇപ്പോൾ നിങ്ങളെ ഉപേക്ഷിച്ച് ശീശക്കിന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.’ ”
2CH 12:6 അപ്പോൾ ഇസ്രായേൽ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി, “യഹോവ നീതിമാൻ” എന്നു മറുപടി പറഞ്ഞു.
2CH 12:7 അവരുടെ ഹൃദയനിലയ്ക്കു വ്യത്യാസം വന്നു എന്ന് യഹോവ കണ്ടപ്പോൾ യഹോവയുടെ ഈ അരുളപ്പാടു ശെമയ്യാവിനുണ്ടായി: “അവർ തന്നെത്താൻ വിനയപ്പെട്ടതിനാൽ ഞാനവരെ നശിപ്പിച്ചുകളയുകയില്ല; ഞാനവർക്കു വേഗംതന്നെ മോചനം നൽകും. ശീശക്കിലൂടെ ഞാൻ എന്റെ ഉഗ്രകോപം ജെറുശലേമിന്മേൽ ചൊരിയുകയില്ല.
2CH 12:8 എന്നിരുന്നാലും എന്നെ സേവിക്കുന്നതും അന്യദേശങ്ങളിലെ രാജാക്കന്മാരെ സേവിക്കുന്നതുംതമ്മിലുള്ള അന്തരം മനസ്സിലാക്കത്തക്കവണ്ണം അവർ ശീശക്കിന്റെ ആശ്രിതരായിരിക്കും.”
2CH 12:9 ഈജിപ്റ്റിലെ രാജാവായ ശീശക്ക് ജെറുശലേമിനെ ആക്രമിച്ചപ്പോൾ യഹോവയുടെ ആലയത്തിലെയും രാജകൊട്ടാരത്തിലെയും അമൂല്യവസ്തുക്കളെല്ലാം കവർന്നുകൊണ്ടുപോയി. ശലോമോൻ പണികഴിപ്പിച്ചിരുന്ന സ്വർണപ്പരിചകൾ സഹിതം സകലതും അദ്ദേഹം അപഹരിച്ചു.
2CH 12:10 അതിനാൽ, അവയുടെ സ്ഥാനത്തുവെക്കുന്നതിന് രെഹബെയാംരാജാവ് വെങ്കലംകൊണ്ടുള്ള പരിചകളുണ്ടാക്കി അവ കൊട്ടാരകവാടത്തിന്റെ കാവൽക്കാരുടെ അധിപതികളെ ഏൽപ്പിച്ചു.
2CH 12:11 രാജാവു യഹോവയുടെ ആലയത്തിലേക്കു പോകുമ്പോഴെല്ലാം അംഗരക്ഷകർ പരിചകളും ഏന്തിക്കൊണ്ട് അദ്ദേഹത്തെ അനുഗമിച്ചിരുന്നു; അതിനുശേഷം അവർ അവ കാവൽമുറിയിൽ തിരികെ വെക്കും.
2CH 12:12 രെഹബെയാം തന്നെത്താൻ വിനയപ്പെട്ടതുമൂലം, അദ്ദേഹത്തെ മുഴുവനായി നശിപ്പിച്ചുകളയാതെ യഹോവയുടെ കോപം അദ്ദേഹത്തെ വിട്ടുമാറി. യെഹൂദ്യയിൽ അൽപ്പം നന്മ തീർച്ചയായും അവശേഷിച്ചിരുന്നു.
2CH 12:13 രെഹബെയാംരാജാവ് സ്വയം ജെറുശലേമിൽ നിലയുറപ്പിച്ച് രാജാവായി തുടർന്നു. രാജാവായപ്പോൾ അദ്ദേഹത്തിനു നാൽപ്പത്തൊന്നുവയസ്സായിരുന്നു. തന്റെ നാമം സ്ഥാപിക്കുന്നതിന് ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും യഹോവ തെരഞ്ഞെടുത്ത ജെറുശലേംനഗരത്തിൽ അദ്ദേഹം പതിനേഴുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് നയമാ എന്നായിരുന്നു. അവൾ ഒരു അമ്മോന്യസ്ത്രീ ആയിരുന്നു.
2CH 12:14 രെഹബെയാം യഹോവയെ അന്വേഷിക്കാൻ മനസ്സുവെച്ചില്ല; അതിനാൽ അദ്ദേഹം ദുഷ്ടത പ്രവർത്തിച്ചു.
2CH 12:15 രെഹബെയാമിന്റെ ഭരണകാലത്തെ സംഭവങ്ങളെല്ലാം ആദ്യവസാനം ശെമയ്യാപ്രവാചകന്റെ രേഖകളിലും ദർശകനായ ഇദ്ദോയുടെ വംശാവലി സംബന്ധമായ രേഖകളിലും രേഖപ്പെടുത്തിയിട്ടില്ലേ? രെഹബെയാമും യൊരോബെയാമുംതമ്മിൽ നിരന്തരം യുദ്ധം നടന്നുകൊണ്ടിരുന്നു.
2CH 12:16 രെഹബെയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബീയാം പിതാവിനു പകരം രാജാവായി.
2CH 13:1 യൊരോബെയാമിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം അബീയാം യെഹൂദ്യയിൽ രാജാവായി സ്ഥാനമേറ്റു.
2CH 13:2 അദ്ദേഹം ജെറുശലേമിൽ മൂന്നുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് മയഖാ എന്നായിരുന്നു. അവൾ ഗിബെയാക്കാരനായ ഊരിയേലിന്റെ മകളായിരുന്നു. അബീയാമും യൊരോബെയാമുംതമ്മിൽ യുദ്ധമുണ്ടായി.
2CH 13:3 നാലുലക്ഷം യോദ്ധാക്കളടങ്ങിയ ശക്തരായ ഒരു സൈന്യവുമായി അബീയാം യുദ്ധത്തിനു ചെന്നു. യൊരോബെയാം ശക്തന്മാരായ എട്ടുലക്ഷം ഭടന്മാരെ അബീയാമിനെതിരേ അണിനിരത്തി.
2CH 13:4 അബീയാം എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളിൽ കയറിനിന്നു വിളിച്ചുപറഞ്ഞു: “യൊരോബെയാമും സകല ഇസ്രായേലുമേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക!
2CH 13:5 ഇസ്രായേലിന്റെ ദൈവമായ യഹോവ ഇസ്രായേലിന്റെ രാജത്വം ദാവീദിനും അവന്റെ പിൻഗാമികൾക്കുംവേണ്ടി എന്നെന്നേക്കുമായി ഒരു ലവണ ഉടമ്പടിയാൽ കൊടുത്തിരിക്കുന്നു എന്നത് നിങ്ങൾ അറിയുന്നില്ലേ?
2CH 13:6 എന്നിട്ടും നെബാത്തിന്റെ മകനായ യൊരോബെയാം ദാവീദിന്റെ മകനായ ശലോമോന്റെ ദാസനായിരിക്കെ, തന്റെ യജമാനനെതിരേ മത്സരിച്ചു.
2CH 13:7 ഒരു പ്രയോജനവുമില്ലാത്ത ചില ആഭാസന്മാർ അദ്ദേഹത്തിനുചുറ്റും വന്നുകൂടി. ശലോമോന്റെ മകനായ രെഹബെയാം യുവാവും ചഞ്ചലചിത്തനും ഇവരെ നേരിടാൻതക്ക കരുത്തില്ലാത്തവനും ആയിരുന്നപ്പോൾ ഇവർ അദ്ദേഹത്തെ എതിർത്തു.
2CH 13:8 “യഹോവയുടെ രാജ്യം ഇതാ ദാവീദിന്റെ പിൻഗാമികളുടെ കൈവശമിരിക്കുന്നു. നിങ്ങൾ അതിനെ ചെറുത്തുനിൽക്കുന്നു. നിങ്ങൾ തീർച്ചയായും ഒരു വിപുലസൈന്യംതന്നെ. നിങ്ങൾക്കു ദേവന്മാരായിരിക്കാൻ യൊരോബെയാം ഉണ്ടാക്കിത്തന്ന സ്വർണക്കാളക്കിടാങ്ങളും നിങ്ങളോടുകൂടെയുണ്ട്.
2CH 13:9 യഹോവയുടെ പുരോഹിതന്മാരായ അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞ് അന്യദേശക്കാർ ചെയ്യുന്നതുപോലെ നിങ്ങളും സ്വന്തം പുരോഹിതന്മാരെ നിയമിച്ചില്ലേ? സ്വയം വിശുദ്ധീകരിക്കാനായി ഒരു കാളക്കിടാവിനെയും ഏഴു മുട്ടാടുകളെയും കൊണ്ടുവരുന്ന ഏതൊരുവനും നിങ്ങളുടെ ഇടയിൽ ദേവന്മാരെന്നു വിളിക്കപ്പെടുന്നവർക്കു പുരോഹിതനായിത്തീരാമല്ലോ!
2CH 13:10 “എന്നാൽ ഞങ്ങളുടെ ദൈവമോ, യഹോവ ആകുന്നു. അവിടത്തെ ഞങ്ങൾ ഉപേക്ഷിച്ചിട്ടുമില്ല. ഞങ്ങളുടെ ഇടയിൽ യഹോവയ്ക്കു പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യുന്നത് അഹരോന്റെ പുത്രന്മാരാണ്; ലേവ്യർ അവരെ അതിൽ സഹായിക്കുകയുംചെയ്യുന്നു.
2CH 13:11 ദിനംപ്രതി രാവിലെയും വൈകുന്നേരവും അവർ യഹോവയ്ക്ക് ഹോമയാഗങ്ങളും പരിമളധൂപങ്ങളും അർപ്പിക്കുന്നു; ആചാരപരമായി ശുദ്ധീകരിച്ച മേശമേൽ കാഴ്ചയപ്പം ഒരുക്കുന്നു; എല്ലാ സായാഹ്നങ്ങളിലും സ്വർണവിളക്കുതണ്ടിന്മേൽ ദീപങ്ങൾ തെളിയിക്കുന്നു. ഇങ്ങനെ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞകൾ അനുസരിക്കുന്നു; നിങ്ങളോ, അവിടത്തെ ത്യജിച്ചിരിക്കുന്നു.
2CH 13:12 ദൈവം ഞങ്ങളോടുകൂടെയുണ്ട്. അവിടന്നാണ് ഞങ്ങളുടെ നായകൻ. അവിടത്തെ പുരോഹിതന്മാർ തങ്ങളുടെ യുദ്ധാരവം മുഴക്കി നിങ്ങൾക്കെതിരേ യുദ്ധത്തിനായുള്ള കാഹളം മുഴക്കും. ഇസ്രായേൽ പുരുഷന്മാരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു യുദ്ധംചെയ്യരുത്; നിങ്ങൾ വിജയിക്കുകയില്ല.”
2CH 13:13 യൊരോബെയാം യെഹൂദയെ പിൻഭാഗത്തു വളയാൻ സൈന്യത്തെ അയച്ചിരുന്നു; അങ്ങനെ യെഹൂദയുടെമുമ്പിൽ അദ്ദേഹത്തിന്റെ സൈന്യവും പിന്നിൽ പതിയിരിപ്പുകാരെയും ആക്കി.
2CH 13:14 യെഹൂദാ, തങ്ങൾ മുന്നിൽനിന്നും പിന്നിൽനിന്നും ആക്രമിക്കപ്പെടുന്നു എന്നു മനസ്സിലാക്കി. അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു; പുരോഹിതന്മാർ തങ്ങളുടെ കാഹളമൂതി.
2CH 13:15 യെഹൂദാസൈന്യം യുദ്ധാരവം മുഴക്കി; അവരുടെ യുദ്ധാരവത്തിന്റെ മുഴക്കത്താൽ ദൈവം യൊരോബെയാമിനെയും സകല ഇസ്രായേലിനെയും അബീയാമിന്റെയും യെഹൂദയുടെയും മുമ്പിൽനിന്നു തോറ്റോടുമാറാക്കി.
2CH 13:16 ഇസ്രായേല്യർ യെഹൂദയുടെമുമ്പിൽനിന്നു പലായനംചെയ്തു. ദൈവം അവരെ യെഹൂദയുടെ കൈയിൽ ഏൽപ്പിച്ചു.
2CH 13:17 അബീയാവും സൈന്യവും അവർക്കു കനത്ത നാശം വരുത്തി. ഇസ്രായേലിന്റെ ശക്തന്മാരായ പോരാളികളിൽ അഞ്ചുലക്ഷംപേർ വധിക്കപ്പെട്ടു.
2CH 13:18 അന്ന് ഇസ്രായേൽ കീഴടക്കപ്പെട്ടു; തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിൽ ആശ്രയിച്ചതുകൊണ്ട് യെഹൂദാജനം വിജയംകൈവരിച്ചു.
2CH 13:19 അബീയാം യൊരോബെയാമിനെ പിൻതുടർന്നുചെന്ന്, അദ്ദേഹത്തിന്റെ അധീനതയിൽനിന്നു ബേഥേൽ, യെശാനാ, എഫ്രോൻ എന്നീ നഗരങ്ങളും അവയോടുചേർന്ന ഗ്രാമങ്ങളും പിടിച്ചെടുത്തു.
2CH 13:20 അബീയാമിന്റെ കാലത്ത് യൊരോബെയാമിനു ശക്തി വീണ്ടെടുക്കാൻ സാധിച്ചില്ല. യഹോവ പ്രഹരിച്ചു; അങ്ങനെ അദ്ദേഹം മരിച്ചുവീണു.
2CH 13:21 എന്നാൽ അബീയാം പ്രബലനായിത്തീർന്നു. അദ്ദേഹത്തിനു പതിന്നാലു ഭാര്യമാരും ഇരുപത്തിരണ്ടു പുത്രന്മാരും പതിനാറു പുത്രിമാരും ഉണ്ടായിരുന്നു.
2CH 13:22 അബീയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്തതും പറഞ്ഞതുമായ കാര്യങ്ങളും ഇദ്ദോപ്രവാചകന്റെ കുറിപ്പുകളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 14:1 അബീയാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ ആസാ അനന്തരാവകാശിയായി രാജ്യഭാരമേറ്റു. ആസായുടെകാലത്ത് പത്തുവർഷത്തേക്ക് ദേശത്തു സമാധാനം നിലനിന്നു.
2CH 14:2 ആസാ തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ പ്രസാദകരമായതും നീതിയായുള്ളതും പ്രവർത്തിച്ചു.
2CH 14:3 അദ്ദേഹം അന്യദേവന്മാരുടെ ബലിപീഠങ്ങളും ക്ഷേത്രങ്ങളും നീക്കിക്കളഞ്ഞു; ആചാരസ്തൂപങ്ങൾ ഇടിച്ചുതകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിവീഴ്ത്തുകയും ചെയ്തു.
2CH 14:4 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാനും അവിടത്തെ നിയമങ്ങളും കൽപ്പനകളും അനുസരിക്കാനും അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു.
2CH 14:5 എല്ലാ യെഹൂദാനഗരങ്ങളിൽനിന്നും ക്ഷേത്രങ്ങളും ധൂപബലിപീഠങ്ങളും അദ്ദേഹം നീക്കംചെയ്തു. അദ്ദേഹത്തിന്റെ ഭരണത്തിൽ ദേശം സമാധാനപൂർണമായിരുന്നു.
2CH 14:6 ദേശത്തു സമാധാനം നിലനിന്നിരുന്നകാലത്ത് യെഹൂദ്യയിൽ കോട്ടകെട്ടി ബലപ്പെടുത്തിയ നഗരങ്ങൾ അദ്ദേഹം നിർമിച്ചു. യഹോവ അദ്ദേഹത്തിനു സ്വസ്ഥത നൽകിയിരുന്നു. അതിനാൽ ആ വർഷങ്ങളിൽ ആരും അദ്ദേഹവുമായി യുദ്ധത്തിലേർപ്പെട്ടില്ല.
2CH 14:7 ആസാ യെഹൂദാജനതയോടു പറഞ്ഞു: “നമുക്ക് ഈ നഗരങ്ങൾ പണിയാം; അവയ്ക്കുചുറ്റും മതിലുകൾ തീർത്ത് ഗോപുരങ്ങളും കവാടങ്ങളും ഓടാമ്പലുകളും സ്ഥാപിച്ച് അവയെ ബലപ്പെടുത്താം. നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ട് നാട് ഇപ്പോഴും നമ്മുടെ അധീനതയിൽത്തന്നെ. നാം അവിടത്തെ അന്വേഷിച്ചു; അവിടന്ന് ചുറ്റുപാടും നമുക്കു സമാധാനം നൽകിയിരിക്കുന്നു.” അങ്ങനെ അവർ നിർമാണപ്രവർത്തനങ്ങൾ നടത്തി അഭിവൃദ്ധിപ്രാപിച്ചു.
2CH 14:8 യെഹൂദ്യയിൽനിന്ന് വൻപരിചയും കുന്തവുമേന്തിയ മൂന്നുലക്ഷംപേരും ബെന്യാമീനിൽനിന്ന് ചെറുപരിചയും വില്ലും ധരിച്ച രണ്ടുലക്ഷത്തി എൺപതിനായിരംപേരും ഉൾക്കൊള്ളുന്ന ഒരു മഹാസൈന്യം ആസായ്ക്ക് ഉണ്ടായിരുന്നു. ഇവരെല്ലാം ധൈര്യശാലികളായ യോദ്ധാക്കളായിരുന്നു.
2CH 14:9 ഒരിക്കൽ കൂശ്യനായ സേരഹ് പത്തുലക്ഷം ഭടന്മാരും മുന്നൂറു രഥങ്ങളുമായി യെഹൂദയ്ക്കെതിരേ പുറപ്പെട്ട് മാരേശാവരെ വന്നു.
2CH 14:10 ആസാ അദ്ദേഹത്തെ നേരിടാൻ പുറപ്പെട്ടുചെന്നു; മാരേശായ്ക്കു സമീപം സെഫാഥാ താഴ്വരയിൽ അവർ സൈന്യത്തെ അണിനിരത്തി.
2CH 14:11 അതിനുശേഷം ആസാ തന്റെ ദൈവമായ യഹോവയോടു നിലവിളിച്ചു പറഞ്ഞു: “യഹോവേ, ബലവാനെതിരേ ബലഹീനനെ തുണയ്ക്കാൻ അങ്ങയെപ്പോലെ മറ്റൊരുത്തനും ഇല്ല. ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങൾ അങ്ങയിൽ ആശ്രയിക്കുന്നു; ഞങ്ങളെ സഹായിക്കണേ. അങ്ങയുടെ നാമത്തിൽ ഞങ്ങൾ ഈ മഹാസൈന്യത്തിനെതിരേ വന്നിരിക്കുന്നു. യഹോവേ, അങ്ങുതന്നെ ഞങ്ങളുടെ ദൈവം. മനുഷ്യൻ അങ്ങേക്കെതിരേ പ്രബലപ്പെടാൻ ഇടയാക്കരുതേ!”
2CH 14:12 അപ്പോൾ ആസായുടെയും യെഹൂദയുടെയും മുമ്പാകെ യഹോവ കൂശ്യർക്കു പരാജയം വരുത്തി. അവർ പലായനംചെയ്തു.
2CH 14:13 ആസായും അദ്ദേഹത്തിന്റെ സൈന്യവും ഗെരാർവരെ അവരെ പിൻതുടർന്നു. ഒരിക്കലും നികത്താനാകാത്തവിധം അനേകം കൂശ്യർ വധിക്കപ്പെട്ടവരായി. യഹോവയുടെയും അവിടത്തെ സൈന്യത്തിന്റെയും മുമ്പിൽ അവർ തകർക്കപ്പെട്ടു. യെഹൂദാജനത വലിയൊരു കൊള്ളയുമായി മടങ്ങിപ്പോന്നു.
2CH 14:14 ഗെരാറിനു ചുറ്റുമുള്ള സകലപട്ടണങ്ങളും അവർ നശിപ്പിച്ചു. യഹോവയെപ്പറ്റിയുള്ള ഭീതി ആ ദേശവാസികളിന്മേൽ വീണിരുന്നു. അവിടെ ധാരാളം കൊള്ളമുതലുണ്ടായിരുന്നതിനാൽ അവർ ആ നഗരങ്ങളെല്ലാം കൊള്ളയടിച്ചു.
2CH 14:15 അവർ കന്നുകാലികളുടെ ഇടയന്മാരുടെ കൂടാരങ്ങളെയും ആക്രമിച്ചു. ധാരാളം ചെമ്മരിയാടുകളെയും കോലാടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചുകൊണ്ട് അവർ ജെറുശലേമിലേക്കു മടങ്ങി.
2CH 15:1 ദൈവത്തിന്റെ ആത്മാവ് ഓദേദിന്റെ മകനായ അസര്യാവിന്റെമേൽ വന്നു.
2CH 15:2 അദ്ദേഹം ആസയെ കാണുന്നതിനായി ചെന്ന് അദ്ദേഹത്തോടു പറഞ്ഞു: “ആസാരാജാവേ, സകല യെഹൂദാ-ബെന്യാമീൻഗോത്രക്കാരേ, എന്റെ വാക്കു ശ്രദ്ധയോടെ കേൾക്കുക! നിങ്ങൾ യഹോവയോടുകൂടെ ആയിരിക്കുമ്പോൾ അവിടന്നു നിങ്ങളോടുകൂടെയുണ്ടായിരിക്കും. നിങ്ങൾ അവിടത്തെ അന്വേഷിക്കുമെങ്കിൽ, കണ്ടെത്തും. എന്നാൽ നിങ്ങൾ അവിടത്തെ ഉപേക്ഷിച്ചാൽ അവിടന്നു നിങ്ങളെയും ഉപേക്ഷിക്കും.
2CH 15:3 വളരെക്കാലമായി ഇസ്രായേലിന് സത്യദൈവമോ പ്രബോധിപ്പിക്കാൻ ഒരു പുരോഹിതനോ ന്യായപ്രമാണമോ ഇല്ലാതിരുന്നു.
2CH 15:4 എന്നാൽ അവർ തങ്ങളുടെ കഷ്ടതയിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞു; അവിടത്തെ അന്വേഷിച്ചു; കണ്ടെത്തുകയും ചെയ്തു.
2CH 15:5 അക്കാലത്ത് ദേശവാസികളെല്ലാം കലാപങ്ങളിൽ അകപ്പെട്ടിരുന്നതിനാൽ നാട്ടിൽ ഇറങ്ങി സഞ്ചരിക്കുന്നത് സുരക്ഷിതമായിരുന്നില്ല.
2CH 15:6 ദൈവം സകലവിധമായ കഷ്ടതകൾകൊണ്ടും അവരെ പീഡിപ്പിച്ചുകൊണ്ടിരുന്നതിനാൽ ഒരു രാജ്യം മറ്റൊരു രാജ്യത്താലും ഒരു നഗരം മറ്റൊരു നഗരത്താലും തകർക്കപ്പെട്ടുകൊണ്ടിരുന്നു.
2CH 15:7 എന്നാൽ നിങ്ങൾ ശക്തി സമാഹരിക്കുക! പരിശ്രമം ഉപേക്ഷിക്കരുത്; നിങ്ങളുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.”
2CH 15:8 ഓദേദിന്റെ മകനും പ്രവാചകനുമായ അസര്യാവിന്റെ വാക്കുകളും പ്രവചനവും കേട്ടപ്പോൾ ആസാ ധൈര്യമുള്ളവനായി, യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലദേശങ്ങളിലും, താൻ എഫ്രയീം മലനാട്ടിൽ പിടിച്ചടക്കിയ പട്ടണങ്ങളിലും ഉണ്ടായിരുന്ന സകലമ്ലേച്ഛവിഗ്രഹങ്ങളെയും അദ്ദേഹം നീക്കംചെയ്തു. യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിനു മുമ്പിലുണ്ടായിരുന്ന യാഗപീഠം അദ്ദേഹം പുനരുദ്ധരിച്ചു.
2CH 15:9 പിന്നെ അദ്ദേഹം സകല യെഹൂദരെയും ബെന്യാമീന്യരെയും എഫ്രയീം, മനശ്ശെ, ശിമെയോൻ എന്നീ ഗോത്രങ്ങളിൽനിന്ന് അവരുടെയിടയിൽ വന്നുപാർക്കുന്നവരെയും കൂട്ടിവരുത്തി. ദൈവമായ യഹോവ ആസാ രാജാവിനോടുകൂടെയുണ്ട് എന്നു കണ്ടിട്ട് ഇസ്രായേല്യരിൽനിന്ന് വളരെയധികം ആളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ വന്നുചേർന്നിരുന്നു.
2CH 15:10 ആസായുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷം മൂന്നാംമാസത്തിൽ അവർ ജെറുശലേമിൽ സമ്മേളിച്ചു.
2CH 15:11 അവർ കൊണ്ടുവന്നിരുന്ന കൊള്ളമുതലിൽനിന്ന് എഴുനൂറു കന്നുകാലികളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും അന്ന് അവർ യഹോവയ്ക്കു യാഗമർപ്പിച്ചു.
2CH 15:12 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടി അന്വേഷിക്കും എന്നൊരു ഉടമ്പടിയിൽ അവർ ഏർപ്പെട്ടു.
2CH 15:13 ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവർ—ചെറിയവരോ വലിയവരോ സ്ത്രീയോ പുരുഷനോ ആകട്ടെ ആരായാലും—വധശിക്ഷ അനുഭവിക്കണം എന്നും ഉടമ്പടിയിൽ വ്യവസ്ഥ ചെയ്തു.
2CH 15:14 കൊമ്പും കാഹളവും ഊതി, ഉച്ചത്തിൽ ആർത്തുവിളിച്ച്, ജയഘോഷം മുഴക്കി അവർ യഹോവയോടു ശപഥംചെയ്തു.
2CH 15:15 അവർ ശപഥംചെയ്തത് പൂർണഹൃദയത്തോടെ ആയിരുന്നതിനാൽ യെഹൂദാമുഴുവനും ഈ ശപഥത്തിൽ ആഹ്ലാദിച്ചു. അവർ ആത്മാർഥതയോടെ യഹോവയെ അന്വേഷിച്ചു കണ്ടെത്തുകയും ചെയ്തു. അതിനാൽ യഹോവ അവർക്ക് എങ്ങും സ്വസ്ഥതനൽകി.
2CH 15:16 ആസാരാജാവിന്റെ വലിയമ്മയായ മയഖാ അശേരാദേവിക്ക് ഒരു മ്ലേച്ഛവിഗ്രഹം നിർമിച്ചതിനാൽ ആസാ അവരെ രാജമാതാവിന്റെ പദവിയിൽനിന്നു നീക്കിക്കളഞ്ഞു. അദ്ദേഹം ആ പ്രതിമ വെട്ടിവീഴ്ത്തി, അടിച്ചുതകർത്ത്, കിദ്രോൻതാഴ്വരയിൽ ഇട്ടു ചുട്ടുകളഞ്ഞു.
2CH 15:17 ആസാരാജാവിന്റെ ജീവിതകാലംമുഴുവനും അദ്ദേഹത്തിന്റെ ഹൃദയം യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രമായിരുന്നെങ്കിലും, അദ്ദേഹം ഇസ്രായേലിൽനിന്നു ക്ഷേത്രങ്ങൾ നീക്കംചെയ്തില്ല.
2CH 15:18 താനും തന്റെ പിതാവും സമർപ്പിച്ചിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
2CH 15:19 പിന്നീട് ആസായുടെ ഭരണത്തിന്റെ മുപ്പത്തഞ്ചാമാണ്ടുവരെ യുദ്ധം ഉണ്ടായില്ല.
2CH 16:1 ആസായുടെ ഭരണത്തിന്റെ മുപ്പത്തിയാറാംവർഷത്തിൽ യെഹൂദാരാജാവായ ആസായുടെ പ്രദേശത്തുനിന്ന് ആരെങ്കിലും പുറത്തേക്കു പോകുകയോ അകത്തേക്കു വരികയോ ചെയ്യാതെയിരിക്കേണ്ടതിന് ഇസ്രായേൽരാജാവായ ബയെശാ യെഹൂദയ്ക്കെതിരേ വന്ന്, രാമായിൽ കോട്ടകെട്ടിയുറപ്പിച്ചു.
2CH 16:2 അപ്പോൾ ആസാ യഹോവയുടെ ആലയത്തിലെയും സ്വന്തം കൊട്ടാരത്തിലെയും ഭണ്ഡാരങ്ങളിൽ ഉണ്ടായിരുന്ന വെള്ളിയും സ്വർണവും എടുത്ത്, ദമസ്കോസിൽ ഭരണം നടത്തിവരികയായിരുന്ന ബെൻ-ഹദദ് എന്ന അരാംരാജാവിനു കൊടുത്തയച്ചു. എന്നിട്ട് ഈ വിധം പറഞ്ഞു:
2CH 16:3 “എന്റെ പിതാവും താങ്കളുടെ പിതാവുംതമ്മിൽ ഉണ്ടായിരുന്നതുപോലെ ഒരു സഖ്യം നമ്മൾതമ്മിലും ഉണ്ടായിരിക്കട്ടെ! ഇതാ, ഞാൻ താങ്കൾക്ക് വെള്ളിയും സ്വർണവും കൊടുത്തയയ്ക്കുന്നു. ഇസ്രായേൽരാജാവായ ബയെശാ എന്നെ ആക്രമിക്കാതെ പിന്മാറത്തക്കവണ്ണം നിങ്ങൾതമ്മിലുള്ള സഖ്യം ഇപ്പോൾ റദ്ദാക്കിയാലും!”
2CH 16:4 ബെൻ-ഹദദ് ആസാരാജാവിന്റെ അപേക്ഷ സ്വീകരിച്ചു. അദ്ദേഹം തന്റെ സൈന്യാധിപന്മാരെ ഇസ്രായേൽ നഗരങ്ങളിലേക്കയച്ചു. അവർ ഈയോൻ, ദാൻ, ആബേൽ-മയീം എന്നിവയും നഫ്താലിയിലെ സകലഭണ്ഡാരനഗരങ്ങളും ആക്രമിച്ചു കീഴടക്കി.
2CH 16:5 ബയെശാരാജാവ് ഇതു കേട്ടപ്പോൾ രാമായുടെ നിർമാണപ്രവർത്തനങ്ങൾ നിർത്തലാക്കുകയും ആ ഉദ്യമംതന്നെ ഉപേക്ഷിക്കുകയും ചെയ്തു.
2CH 16:6 അതിനുശേഷം, ആസാരാജാവ് യെഹൂദ്യയിലുള്ള സകലരെയും കൂട്ടിക്കൊണ്ടുചെന്ന് ബയെശാ നിർമാണത്തിന് ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലും മരവും രാമായിൽനിന്നു ചുമന്നുകൊണ്ടുപോയി. അതുപയോഗിച്ച് അദ്ദേഹം ഗേബായും മിസ്പായും പണിയിച്ചു.
2CH 16:7 ആ സമയത്ത് ദർശകനായ ഹനാനി യെഹൂദാരാജാവായ ആസായുടെ അടുത്തുവന്ന് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദൈവമായ യഹോവയിൽ ആശ്രയിക്കാതെ അരാംരാജാവിൽ ആശ്രയിച്ചതുകൊണ്ട് അരാംരാജാവിന്റെ സൈന്യം നിന്റെ കൈയിൽനിന്നു രക്ഷപ്പെട്ടിരിക്കുന്നു.
2CH 16:8 കൂശ്യരും, ലൂബ്യരും അസംഖ്യം രഥങ്ങളോടും കുതിരപ്പടയോടുംകൂടിയ ഒരു മഹാസൈന്യമായിരുന്നില്ലേ? എന്നിട്ടും നീ യഹോവയിൽ ആശ്രയിച്ചപ്പോൾ അവിടന്ന് അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്നു.
2CH 16:9 യഹോവയുടെ കണ്ണ്, തന്നിൽ ഏകാഗ്രചിത്തരായവരെ ശക്തിയോടെ പിന്താങ്ങുന്നതിനുവേണ്ടി ഭൂതലത്തിലുടനീളം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു; ഇക്കാര്യത്തിൽ നീ ഭോഷത്തം പ്രവർത്തിച്ചിരിക്കുന്നു. ഇപ്പോൾമുതൽ നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.”
2CH 16:10 ഇതുമൂലം ആസാ ആ ദർശകനോടു കോപിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിൽ അടച്ചു. ഇക്കാരണത്താൽ അദ്ദേഹത്തിനുനേരേ ആസാ കോപാകുലനായിരുന്നു. ഈ സമയത്തുതന്നെ ആസാ ജനങ്ങളിൽ പലരെയും പീഡിപ്പിക്കുകയും ചെയ്തു.
2CH 16:11 ആസായുടെ ഭരണകാലത്തെ സംഭവങ്ങൾ, ആദ്യവസാനം, യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 16:12 ആസായുടെ ഭരണത്തിന്റെ മുപ്പത്തിയൊൻപതാമാണ്ടിൽ അദ്ദേഹത്തിന് തന്റെ പാദത്തിൽ രോഗം ബാധിച്ചു. രോഗം അതികഠിനമായി മൂർച്ഛിച്ചെങ്കിലും, അദ്ദേഹം തന്റെ രോഗാവസ്ഥയിൽപോലും വൈദ്യന്മാരിൽനിന്നല്ലാതെ യഹോവയിൽനിന്നു സഹായം തേടിയില്ല.
2CH 16:13 അങ്ങനെ തന്റെ ഭരണത്തിന്റെ നാൽപ്പത്തിയൊന്നാമാണ്ടിൽ ആസാ മരിച്ചു; അദ്ദേഹം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു.
2CH 16:14 ദാവീദിന്റെ നഗരത്തിൽ ആസാ തനിക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന കല്ലറയിൽ അവർ അദ്ദേഹത്തെ സംസ്കരിച്ചു. സുഗന്ധദ്രവ്യങ്ങളും പലതരം പരിമളക്കൂട്ടുകളുംകൊണ്ടു മൂടിയ ഒരു ശവമഞ്ചത്തിൽ അവർ അദ്ദേഹത്തെ കിടത്തി; അദ്ദേഹത്തോടുള്ള ബഹുമാനാർഥം ഒരു വലിയ അഗ്നികുണ്ഡം ഒരുക്കുകയും ചെയ്തു.
2CH 17:1 ആസായുടെ മകനായ യെഹോശാഫാത്ത് അനന്തരാവകാശിയായി രാജ്യഭാരമേറ്റു. അദ്ദേഹം ഇസ്രായേലിനെതിരേ പ്രബലനായിത്തീർന്നു.
2CH 17:2 കോട്ടകെട്ടി ബലപ്പെടുത്തിയിരുന്ന യെഹൂദ്യനഗരങ്ങളിലെല്ലാം അദ്ദേഹം പട്ടാളത്തെ പാർപ്പിച്ചു. യെഹൂദ്യയിലും അദ്ദേഹത്തിന്റെ പിതാവായ ആസാ പിടിച്ചടക്കിയിരുന്ന എഫ്രയീമ്യ നഗരങ്ങളിലും അദ്ദേഹം കാവൽസേനയെ നിയോഗിച്ചു.
2CH 17:3 യെഹോശാഫാത്ത് ബാൽവിഗ്രഹങ്ങളെ അന്വേഷിക്കാതെ തന്റെ പൂർവപിതാവായ ദാവീദിന്റെ ഭരണത്തിന്റെ ആദ്യ വർഷങ്ങളിലേതുപോലെ ജീവിച്ചതുമൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
2CH 17:4 അദ്ദേഹം ഇസ്രായേലിന്റെ പ്രവർത്തനമാർഗം പിൻതുടരാതെ, തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കുകയും അവിടത്തെ കൽപ്പനകൾ അനുസരിക്കുകയും ചെയ്തു.
2CH 17:5 തന്മൂലം യഹോവ അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു. അവിടന്ന് അദ്ദേഹത്തിന്റെ രാജത്വം സ്ഥിരമാക്കി. യെഹൂദാമുഴുവനും യെഹോശാഫാത്തിനു കാഴ്ചകൾ കൊണ്ടുവന്നു. അദ്ദേഹത്തിനു ധനവും മാനവും വർധിച്ചു.
2CH 17:6 അദ്ദേഹത്തിന്റെ ഹൃദയം യഹോവയുടെ വഴികളിൽ ഏകാഗ്രമായിത്തീരുകയും യെഹൂദ്യയിൽനിന്ന് അദ്ദേഹം ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും നീക്കിക്കളയുകയും ചെയ്തു.
2CH 17:7 തന്റെ ഭരണത്തിന്റെ മൂന്നാമാണ്ടിൽ അദ്ദേഹം തന്റെ പ്രഭുക്കന്മാരായ ബെൻ-ഹയീൻ, ഓബദ്യാവ്, സെഖര്യാവ്, നെഥനയേൽ, മീഖാ എന്നിവരെ യെഹൂദാനഗരങ്ങളിൽ ഉപദേഷ്ടാക്കന്മാരായി നിയോഗിച്ചു.
2CH 17:8 അവരോടുകൂടെ ശെമയ്യാവ്, നെഥന്യാവ്, സെബദ്യാവ്, അസാഹേൽ, ശെമിരാമോത്ത്, യെഹോനാഥാൻ, അദോനിയാവ്, തോബിയാവ്, തോബ്-അദോനിയാവ് എന്നീ ലേവ്യരും എലീശാമ, യെഹോരാം എന്നീ പുരോഹിതന്മാരും ഉണ്ടായിരുന്നു.
2CH 17:9 അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ഉപദേശിച്ചു. യഹോവയുടെ ന്യായപ്രമാണഗ്രന്ഥം അവരുടെപക്കൽ ഉണ്ടായിരുന്നു. അവർ യെഹൂദാ പട്ടണങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് ജനത്തെ ഉപദേശിച്ചു.
2CH 17:10 യെഹൂദയ്ക്കു ചുറ്റുമുള്ള നാടുകളിലെ സകലരാജ്യങ്ങളിലും യഹോവയെപ്പറ്റിയുള്ള ഭീതി വീണിരുന്നു. അതിനാൽ അവരാരും യെഹോശാഫാത്തിനോടു യുദ്ധത്തിനു തുനിഞ്ഞില്ല.
2CH 17:11 ഫെലിസ്ത്യരിൽ ചിലർ യെഹോശാഫാത്തിനു കാഴ്ചകളും കപ്പമായി വെള്ളിയും കൊണ്ടുവന്നു. അറബികൾ അദ്ദേഹത്തിന് ഏഴായിരത്തി എഴുനൂറ് കോലാട്ടുകൊറ്റന്മാരും ഏഴായിരത്തി എഴുനൂറു വെള്ളാട്ടുകൊറ്റന്മാരും അടങ്ങിയ ആട്ടിൻപറ്റത്തെ കാഴ്ചയായി സമർപ്പിച്ചു.
2CH 17:12 യെഹോശാഫാത്ത് കൂടുതൽ കൂടുതൽ ശക്തനായിത്തീർന്നു. അദ്ദേഹം യെഹൂദ്യയിൽ കോട്ടകളും സംഭരണനഗരങ്ങളും പണിയിച്ചു.
2CH 17:13 അദ്ദേഹം യെഹൂദാ പട്ടണങ്ങളിൽ ധാരാളം വിഭവങ്ങൾ ശേഖരിച്ചിരുന്നു. തഴക്കംചെന്ന യോദ്ധാക്കളെയും അദ്ദേഹം ജെറുശലേമിൽ കരുതിയിരുന്നു.
2CH 17:14 കുടുംബക്രമം അനുസരിച്ച് അവരുടെ പേരുവിവരപ്പട്ടിക ഇപ്രകാരമായിരുന്നു: യെഹൂദ്യയിൽനിന്ന് സഹസ്രാധിപന്മാരുടെ ഗണം ആയിരം: അദ്നാ സൈന്യാധിപനും അദ്ദേഹത്തോടൊപ്പം മൂന്നുലക്ഷം യോദ്ധാക്കളും ഉണ്ടായിരുന്നു;
2CH 17:15 അടുത്തതായി, യെഹോഹാനാൻ സൈന്യാധിപനും അദ്ദേഹത്തോടുകൂടെ രണ്ടുലക്ഷത്തി എൺപതിനായിരം ഭടന്മാർ;
2CH 17:16 അതിനടുത്തായി, സിക്രിയുടെ മകനും യഹോവയുടെ ശുശ്രൂഷയ്ക്കായി സ്വമേധയാ സമർപ്പണം ചെയ്തവനുമായ അമസ്യാവ്; അദ്ദേഹത്തോടൊപ്പം രണ്ടുലക്ഷം യോദ്ധാക്കൾ;
2CH 17:17 ബെന്യാമീനിൽനിന്ന്: വീരപരാക്രമിയായ ഭടൻ എല്യാദാ; അദ്ദേഹത്തോടുകൂടെ വില്ലും പരിചയുമേന്തിയ രണ്ടുലക്ഷം പടയാളികൾ;
2CH 17:18 അടുത്തതായി, യെഹോസാബാദ്; അദ്ദേഹത്തോടുകൂടെ യുദ്ധത്തിനു കോപ്പണിഞ്ഞ ഒരുലക്ഷത്തി എൺപതിനായിരം ഭടന്മാർ.
2CH 17:19 യെഹൂദ്യയിലുടനീളമുള്ള കോട്ടകെട്ടി ബലപ്പെടുത്തിയ സുരക്ഷിതനഗരങ്ങളിലെ പടയാളികൾക്കുപുറമേ രാജാവിനെ സേവിച്ചിരുന്ന യോദ്ധാക്കൾ ഇവരായിരുന്നു.
2CH 18:1 യെഹോശാഫാത്തിന് സമ്പത്തും ബഹുമതിയും വളരെ വർധിച്ചു. അദ്ദേഹം വിവാഹബന്ധത്തിലൂടെ ആഹാബുമായി സഖ്യം സ്ഥാപിച്ചു.
2CH 18:2 ചില വർഷങ്ങൾക്കുശേഷം ആഹാബിനെ സന്ദർശിക്കുന്നതിനായി അദ്ദേഹം ശമര്യയിലേക്കുചെന്നു. ആഹാബ് അദ്ദേഹത്തിനും കൂടെയുള്ള ആളുകൾക്കുംവേണ്ടി അനേകം ആടുകളെയും കാളകളെയും അറത്തു. അതിനുശേഷം ഗിലെയാദിലെ രാമോത്ത് ആക്രമിക്കുന്നതിന് തന്നോടൊപ്പം ചെല്ലാൻ അദ്ദേഹത്തെ നിർബന്ധിച്ചു.
2CH 18:3 ഇസ്രായേൽരാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോട്: “ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി അങ്ങയും എന്റെകൂടെ വരാമോ?” എന്നു ചോദിച്ചു. യെഹോശാഫാത്ത് മറുപടികൊടുത്തു: “ഞാൻ അങ്ങയെപ്പോലെ; എന്റെ ജനം അങ്ങയുടെ ജനത്തെപ്പോലെതന്നെ. ഞങ്ങൾ നിങ്ങളോടൊപ്പം യുദ്ധത്തിനു പോരാം.”
2CH 18:4 യെഹോശാഫാത്ത് തുടർന്നു: “എന്നാൽ, ഒന്നാമതായി നമുക്ക് യഹോവയോട് അരുളപ്പാട് ചോദിക്കാം.”
2CH 18:5 അങ്ങനെ, ഇസ്രായേൽരാജാവ് നാനൂറു പ്രവാചകന്മാരെ ഒരുമിച്ചു വിളിച്ചുവരുത്തി അവരോട്: “ഞങ്ങൾ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിനുപോകയോ, അഥവാ, പോകാതിരിക്കയോ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “പോയാലും! ദൈവം അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിച്ചുതരും,” എന്ന് അവർ ഉത്തരം പറഞ്ഞു.
2CH 18:6 എന്നാൽ, യെഹോശാഫാത്ത് ആഹാബിനോടു: “നാം ദൈവഹിതം അന്വേഷിക്കേണ്ടതിനായി ഇവിടെ യഹോവയുടെ പ്രവാചകനായി മറ്റാരുമില്ലേ?” എന്നു ചോദിച്ചു.
2CH 18:7 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “നാം യഹോവയുടെഹിതം ആരായേണ്ടതിനായി യിമ്ളയുടെ മകനായ മീഖായാവ് എന്നൊരാൾകൂടി ഇവിടെയുണ്ട്; പക്ഷേ, അയാൾ എന്നെപ്പറ്റി തിന്മയായുള്ളതല്ലാതെ, നന്മയായി ഒരിക്കലും പ്രവചിക്കാറില്ല. അതുകൊണ്ട് ഞാൻ അയാളെ വെറുക്കുന്നു” എന്നു പറഞ്ഞു. “രാജാവ് അങ്ങനെ പറയരുതേ,” എന്നു യെഹോശാഫാത്ത് ആഹാബിനോട് അപേക്ഷിച്ചു.
2CH 18:8 അങ്ങനെ, ഇസ്രായേൽരാജാവ് തന്റെ ഉദ്യോഗസ്ഥരിൽ ഒരാളോട്, “വേഗത്തിൽ യിമ്ളയുടെ മകനായ മീഖായാവെ കൂട്ടിക്കൊണ്ടുവരിക” എന്നു കൽപ്പന നൽകി.
2CH 18:9 ഇസ്രായേൽരാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജകീയ വേഷധാരികളായി അവരവരുടെ സിംഹാസനങ്ങളിൽ ശമര്യയുടെ കവാടത്തിനുവെളിയിൽ ധാന്യം മെതിക്കുന്ന വിശാലമായ ഒരു മൈതാനത്തിൽ ഇരിക്കുകയായിരുന്നു. പ്രവാചകന്മാരെല്ലാം അവരുടെമുമ്പിൽ പ്രവചിച്ചുകൊണ്ടിരുന്നു.
2CH 18:10 കെനയനയുടെ മകനായ സിദെക്കീയാവ് ഇരുമ്പുകൊണ്ടു കൊമ്പുകളുണ്ടാക്കി, “ ‘ഇതുകൊണ്ട് നീ അരാമ്യരെ ആക്രമിച്ച് അവരെ കുത്തിക്കീറിക്കളയും’ എന്ന് യഹോവ അരുളിച്ചെയ്യുന്നു” എന്നു പറഞ്ഞു.
2CH 18:11 മറ്റു പ്രവാചകന്മാരും അങ്ങനെതന്നെ പ്രവചിച്ചു: “രാമോത്തിലെ ഗിലെയാദിനെ ആക്രമിക്കുക! വിജയിയാകുക! യഹോവ അതിനെ രാജാവിന്റെ കൈയിൽ ഏൽപ്പിക്കും.”
2CH 18:12 മീഖായാവെ ആനയിക്കാൻപോയ ഉദ്യോഗസ്ഥൻ അദ്ദേഹത്തോട്: “നോക്കൂ, മറ്റു പ്രവാചകന്മാരെല്ലാം ഏകകണ്ഠമായി രാജാവിനു വിജയം പ്രവചിച്ചിരിക്കുന്നു. അങ്ങയുടെ പ്രവചനവും അവരുടേതുപോലെ രാജാവിന് അനുകൂലമായിരിക്കട്ടെ!” എന്നു പറഞ്ഞു.
2CH 18:13 എന്നാൽ മീഖായാവ്: “ജീവിക്കുന്ന യഹോവയാണെ, ദൈവം എന്നോട് എന്ത് അരുളിച്ചെയ്യുന്നോ അതുതന്നെ ഞാൻ പ്രസ്താവിക്കും” എന്നുത്തരം പറഞ്ഞു.
2CH 18:14 മീഖായാവു രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് അദ്ദേഹത്തോട്: “മീഖായാവേ, ഞങ്ങൾ ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനു പുറപ്പെടണമോ അഥവാ, ഞാൻ പുറപ്പെടാതിരിക്കണമോ എന്തു ചെയ്യേണം?” എന്നു ചോദിച്ചു. മീഖായാവു പരിഹാസത്തോടെ മറുപടികൊടുത്തു: “ആക്രമിക്കുക! വിജയം വരിക്കുക! അവർ നിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും.”
2CH 18:15 രാജാവ് അദ്ദേഹത്തോട്: “യഹോവയുടെ നാമത്തിൽ, എന്നോടു സത്യമല്ലാതെ മറ്റൊന്നും പറയരുതെന്നു ഞാൻ നിങ്ങളെക്കൊണ്ട് എത്രപ്രാവശ്യം ശപഥംചെയ്യിക്കണം?” എന്നു ചോദിച്ചു.
2CH 18:16 അപ്പോൾ മീഖായാവു മറുപടി പറഞ്ഞു: “ഇസ്രായേൽസൈന്യം ഇടയനില്ലാത്ത ആടുകളെപ്പോലെ മലമുകളിൽ ചിതറിയിരിക്കുന്നതു ഞാൻ ദർശനത്തിൽ കണ്ടു. ‘ഈ ജനത്തിനു നായകനില്ല; ഓരോരുത്തനും സമാധാനത്തോടെ ഭവനങ്ങളിലേക്കു പോകട്ടെ’ എന്ന് യഹോവ കൽപ്പിക്കുകയും ചെയ്തു.”
2CH 18:17 അപ്പോൾ, ഇസ്രായേൽരാജാവായ ആഹാബ് യെഹോശാഫാത്തിനോട്: “ഈ മനുഷ്യൻ എന്നെക്കുറിച്ച് ദോഷമായതല്ലാതെ, നന്മയായുള്ളത് യാതൊന്നും പ്രവചിക്കുകയില്ലെന്ന് ഞാൻ അങ്ങയോടു പറഞ്ഞിരുന്നില്ലേ?” എന്നു ചോദിച്ചു.
2CH 18:18 മീഖായാവു തുടർന്നു പറഞ്ഞത്: “എന്നാൽ, യഹോവയുടെ വാക്കു ശ്രദ്ധിക്കുക. യഹോവ തന്റെ സിംഹാസനത്തിലിരിക്കുന്നതും തന്റെ സകലസ്വർഗീയസൈന്യവും അവിടത്തെ വലത്തും ഇടത്തുമായി അണിനിരന്നുനിൽക്കുന്നതും ഞാൻ ദർശിച്ചു.
2CH 18:19 അപ്പോൾ യഹോവ, ‘ഇസ്രായേൽരാജാവായ ആഹാബ് ഗിലെയാദിലെ രാമോത്തിൽച്ചെന്ന്, യുദ്ധത്തിൽ വധിക്കപ്പെടുംവിധം അതിനെ ആക്രമിക്കുന്നതിലേക്ക് ആര് അവനെ പ്രലോഭിപ്പിക്കും?’ എന്നു ചോദിച്ചു. “ചിലർ ഇത്തരത്തിലും മറ്റുചിലർ മറ്റൊരുതരത്തിലും തങ്ങളുടെ അഭിപ്രായം പ്രകടിപ്പിച്ചു.
2CH 18:20 എന്നാൽ, അവസാനം ഒരാത്മാവ് മുൻപോട്ടുവന്നു യഹോവയുടെമുമ്പിൽ നിന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ‘ഞാൻ അവനെ പ്രലോഭിപ്പിക്കും.’ “ ‘എങ്ങനെ?’ എന്ന് യഹോവ ചോദിച്ചു.
2CH 18:21 “ ‘ഞാൻ ചെന്ന് അയാളുടെ സകലപ്രവാചകന്മാരുടെയും അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവായി പ്രവർത്തിക്കും’ എന്ന് ആ ആത്മാവ് മറുപടി നൽകി. “അപ്പോൾ യഹോവ: ‘അവനെ വശീകരിക്കുന്നതിൽ നീ വിജയിക്കും; നീ പോയി അപ്രകാരം ചെയ്യുക!’ എന്നു കൽപ്പിച്ചു.
2CH 18:22 “അങ്ങനെ, യഹോവ ഇപ്പോൾ നിന്റെ ഈ പ്രവാചകന്മാരുടെ അധരങ്ങളിൽ വ്യാജത്തിന്റെ ആത്മാവിനെ അയച്ചിരിക്കുന്നു. യഹോവ നിനക്കു നാശം നിർണയിച്ചിരിക്കുന്നു.”
2CH 18:23 അപ്പോൾ, കെനയനയുടെ മകനായ സിദെക്കീയാവ് മുൻപോട്ടുചെന്ന് മീഖായാവിന്റെ മുഖത്തടിച്ചു. “യഹോവയുടെ ആത്മാവ് എന്നെവിട്ടു നിന്നോടു സംസാരിക്കാൻ ഏതുവഴിയായി വന്നു?” എന്നു ചോദിച്ചു.
2CH 18:24 “ഒരു രഹസ്യ അറയിൽ ഒളിക്കാൻ പോകുന്നനാളിൽ നീ അതു കണ്ടെത്തും,” എന്നു മീഖായാവു മറുപടി പറഞ്ഞു.
2CH 18:25 അതിനുശേഷം ഇസ്രായേൽരാജാവ്: “മീഖായാവിനെ നഗരാധിപനായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കൽ തിരികെ കൊണ്ടുപോകുക.
2CH 18:26 ‘അവനെ കാരാഗൃഹത്തിലടയ്ക്കുകയും ഞാൻ സുരക്ഷിതനായി മടങ്ങിവരുന്നതുവരെ അപ്പവും വെള്ളവുംമാത്രം കൊടുക്കുകയും ചെയ്യുക എന്നതാണ് രാജാവിന്റെ ഉത്തരവ്,’ എന്ന് അവനോടു പറയുക” എന്ന് ആജ്ഞാപിച്ചു.
2CH 18:27 അപ്പോൾ മീഖായാവ്, “അങ്ങു സുരക്ഷിതനായി മടങ്ങിവരുമെങ്കിൽ യഹോവ എന്നിലൂടെ അരുളിച്ചെയ്തിട്ടില്ല” എന്നു മറുപടി പറഞ്ഞു. “ഈ ജനമെല്ലാം, എന്റെ വാക്കുകൾ കുറിച്ചിട്ടുകൊള്ളട്ടെ!” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2CH 18:28 അങ്ങനെ, ഇസ്രായേൽരാജാവായ ആഹാബും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിനെതിരേ യുദ്ധത്തിനായി പുറപ്പെട്ടു.
2CH 18:29 ഇസ്രായേൽരാജാവ് യെഹോശാഫാത്തിനോട്: “ഞാൻ വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പ്രവേശിക്കട്ടെ; എന്നാൽ, അങ്ങ് രാജകീയ വേഷം ധരിച്ചാലും” എന്നു പറഞ്ഞു. അങ്ങനെ, ഇസ്രായേൽരാജാവ് വേഷപ്രച്ഛന്നനായി യുദ്ധരംഗത്തു പ്രവേശിച്ചു.
2CH 18:30 എന്നാൽ, “ഇസ്രായേൽരാജാവിനോടല്ലാതെ ചെറിയവനോ വലിയവനോ ആയ മറ്റൊരുത്തനോടും യുദ്ധംചെയ്യരുത്,” എന്ന് അരാംരാജാവ് തന്റെ രഥനായകന്മാർക്ക് ആജ്ഞ നൽകിയിരുന്നു.
2CH 18:31 രഥനായകന്മാർ യെഹോശാഫാത്തിനെ കണ്ടപ്പോൾ, “ഇതാണ് ഇസ്രായേൽരാജാവ്” എന്നു ചിന്തിച്ചു; അദ്ദേഹത്തെ ആക്രമിക്കാനായിത്തിരിഞ്ഞു. എന്നാൽ, അദ്ദേഹം നിലവിളിക്കുകയും യഹോവ അദ്ദേഹത്തെ രക്ഷിക്കുകയും ചെയ്തു. ദൈവം അവരെ അദ്ദേഹത്തിൽനിന്ന് അകറ്റിക്കൊണ്ടുപോയി.
2CH 18:32 അത് ഇസ്രായേൽരാജാവല്ല എന്നു രഥനായകന്മാർ ഗ്രഹിക്കുകയും അവർ അദ്ദേഹത്തെ പിൻതുടരുന്നത് അവസാനിപ്പിക്കുകയും ചെയ്തു.
2CH 18:33 എന്നാൽ ഏതോ ഒരു അരാമ്യപടയാളി യാദൃച്ഛികമായി വില്ലുകുലച്ച് ഇസ്രായേൽരാജാവിന്റെ കവചത്തിന്റെ വിടവുകൾക്കിടയിൽ എയ്തു. “രഥം തിരിച്ച് എന്നെ യുദ്ധക്കളത്തിനു വെളിയിൽ കൊണ്ടുപോകുക; എനിക്കു സാരമായി മുറിവേറ്റിരിക്കുന്നു,” എന്നു രാജാവു തേരാളിയോടു കൽപ്പിച്ചു.
2CH 18:34 അന്നുമുഴുവൻ യുദ്ധം അത്യുഗ്രമായിത്തുടർന്നു. സന്ധ്യവരെ ഇസ്രായേൽരാജാവ് അരാമ്യർക്ക് അഭിമുഖമായി തന്റെ രഥത്തിൽ ചാരി നിവർന്നുനിന്നു. സൂര്യാസ്തമയത്തിൽ അയാൾ മരിച്ചുവീണു.
2CH 19:1 യെഹൂദാരാജാവായ യെഹോശാഫാത്ത് ജെറുശലേമിൽ തന്റെ കൊട്ടാരത്തിൽ സുരക്ഷിതനായി മടങ്ങിയെത്തിയപ്പോൾ
2CH 19:2 ഹനാനിയുടെ മകനും ദർശകനുമായ യേഹു രാജാവിനെ കാണാൻ ചെന്നിട്ട് ഇപ്രകാരം പറഞ്ഞു. “നീ ദുഷ്ടനെ സഹായിക്കുകയും യഹോവയെ വെറുക്കുന്നവനെ സ്നേഹിക്കുകയും ചെയ്യുന്നോ? നിന്റെ ഈ പ്രവൃത്തിമൂലം യഹോവയുടെ ക്രോധം നിന്റെമേൽ വീണിരിക്കുന്നു.
2CH 19:3 എന്നിരുന്നാലും നീ അശേരാപ്രതിഷ്ഠകളിൽനിന്ന് നാടിനെ മോചിപ്പിക്കുകയും ദൈവത്തെ അന്വേഷിക്കുന്നതിനു മനസ്സുവെക്കുകയും ചെയ്തിരിക്കുന്നതിനാൽ അൽപ്പം നന്മയും നിന്നിലുണ്ട്.”
2CH 19:4 യെഹോശാഫാത്ത് ജെറുശലേമിൽ താമസിച്ചു. അദ്ദേഹം ബേർ-ശേബാമുതൽ എഫ്രയീം മലനാടുവരെയുള്ള ജനങ്ങളുടെ മധ്യത്തിലേക്കു വീണ്ടും ഇറങ്ങിച്ചെന്ന് അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിലേക്ക് തിരികെവരുത്തി.
2CH 19:5 അദ്ദേഹം രാജ്യമെങ്ങും, യെഹൂദ്യയിലെ കോട്ടകെട്ടി ബലപ്പെടുത്തിയ ഓരോ നഗരത്തിലും, ന്യായാധിപന്മാരെ നിയമിച്ചു.
2CH 19:6 അദ്ദേഹം അവരോടു പറഞ്ഞു. “നിങ്ങൾ മനുഷ്യനുവേണ്ടിയല്ല, യഹോവയ്ക്കുവേണ്ടിയാണ് ന്യായം വിധിക്കുന്നത്. നിങ്ങൾ എപ്പോഴെങ്കിലും ഒരു തീർപ്പുകൽപ്പിക്കുമ്പോൾ യഹോവ നിങ്ങളോടുകൂടെയുണ്ട്. അതിനാൽ നിങ്ങൾ ചെയ്യുന്നതെന്തെന്ന് ശ്രദ്ധാപൂർവം പരിഗണിച്ചുകൊള്ളണം.
2CH 19:7 യഹോവാഭക്തി നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ! നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ യാതൊരുവിധ അനീതിയോ പക്ഷപാതമോ കൈക്കൂലിയോ ഇല്ല. അതിനാൽ നിങ്ങൾ വളരെ ശ്രദ്ധയോടെ വിധിക്കണം.”
2CH 19:8 യഹോവയുടെ നിയമങ്ങൾ നടപ്പാക്കുന്നതിനും തർക്കമുള്ള കാര്യങ്ങളിൽ തീർപ്പുകൽപ്പിക്കുന്നതിനുമായി ചില ലേവ്യരെയും പുരോഹിതന്മാരെയും ഇസ്രായേല്യകുടുംബങ്ങളുടെ തലവന്മാരെയും യെഹോശാഫാത്ത് ജെറുശലേമിൽ നിയമിച്ചു. അവരുടെ ആസ്ഥാനവും ജെറുശലേംതന്നെയായിരുന്നു.
2CH 19:9 അവർക്ക് അദ്ദേഹം ഈ കൽപ്പന നൽകി: “നിങ്ങൾ വിശ്വസ്തതയോടും പൂർണഹൃദയത്തോടും യഹോവാഭക്തിയോടുംകൂടി നിങ്ങളുടെ കർത്തവ്യം നിറവേറ്റണം.
2CH 19:10 നഗരങ്ങളിൽ പാർക്കുന്ന നിങ്ങളുടെ സഹപൗരന്മാരിൽനിന്നു നിങ്ങളുടെമുമ്പാകെവരുന്ന ഓരോ പരാതിയിലും—രക്തച്ചൊരിച്ചിലിനെക്കുറിച്ചോ, അല്ലെങ്കിൽ നിയമം, കൽപ്പന, ഉത്തരവുകൾ, അനുശാസനങ്ങൾ എന്നിവയെക്കുറിച്ചോ ഏതും ആയിക്കൊള്ളട്ടെ—യഹോവയ്ക്കെതിരേ പാപം ചെയ്യാതിരിക്കാനും അവിടത്തെ ക്രോധം നിങ്ങളുടെമേലും നിങ്ങളുടെ സഹപൗരന്മാരുടെമേലും പതിക്കാതിരിക്കുന്നതിനും നിങ്ങൾ അവർക്കുവേണ്ട മുന്നറിയിപ്പുകൾ നൽകണം. ഇങ്ങനെ ചെയ്താൽ നിങ്ങൾ കുറ്റക്കാരാകുകയില്ല.
2CH 19:11 “യഹോവയുമായി ബന്ധമുള്ള ഏതുകാര്യത്തിലും പുരോഹിതമുഖ്യനായ അമര്യാവു നിങ്ങളുടെ മേധാവിയായിരിക്കും. രാജകാര്യസംബന്ധമായ ഏതുകാര്യത്തിലും യെഹൂദാഗോത്രത്തിന്റെ നായകനായ യിശ്മായേലിന്റെ മകൻ സെബദ്യാവായിരിക്കും നിങ്ങളുടെ മേധാവി. ലേവ്യർ നിങ്ങളുടെമുമ്പാകെ ഉദ്യോഗസ്ഥരായി സേവനം അനുഷ്ഠിക്കുന്നതാണ്. ധൈര്യപൂർവം പ്രവർത്തിക്കുക! യഹോവ, നന്മ പ്രവർത്തിക്കുന്നവരുടെ പക്ഷത്ത് ഉണ്ടായിരിക്കട്ടെ.”
2CH 20:1 അതിനുശേഷം മോവാബ്യരും അമ്മോന്യരും മെയൂന്യരിൽ ചിലരും ചേർന്ന് യെഹോശാഫാത്തിനെതിരേ യുദ്ധത്തിനുവന്നു.
2CH 20:2 ചിലർ വന്ന് യെഹോശാഫാത്തിനോടു പറഞ്ഞു: “ഇതാ ഉപ്പുകടലിനക്കരെ ഏദോമിൽനിന്ന് ഒരു മഹാസൈന്യം അങ്ങേക്കെതിരേ വരുന്നു. അവർ എൻ-ഗെദി എന്ന ഹസെസോൻ-താമാരിൽ എത്തിയിരിക്കുന്നു.”
2CH 20:3 യെഹോശാഫാത്ത് ഭയന്നുവിറച്ച് യഹോവയുടെഹിതം ആരായാൻ തീരുമാനിച്ചു. അദ്ദേഹം യെഹൂദ്യയിലെങ്ങും ഒരു ഉപവാസം പ്രഖ്യാപിച്ചു.
2CH 20:4 യഹോവയിൽനിന്ന് സഹായം തേടാൻ യെഹൂദാജനമെല്ലാം ഒരുമിച്ചുകൂടി. അവർ യെഹൂദ്യയുടെ എല്ലാ നഗരത്തിൽനിന്നും യഥാർഥമായി യഹോവയെ അന്വേഷിച്ചു വന്നെത്തി.
2CH 20:5 യഹോവയുടെ ആലയത്തിൽ പുതിയ അങ്കണത്തിനുമുമ്പിൽ യെഹൂദ്യ-ജെറുശലേംനിവാസികൾ ഒരുമിച്ചുകൂടി. ആ മഹാസഭയിൽ യെഹോശാഫാത്ത് എഴുന്നേറ്റുനിന്ന്
2CH 20:6 ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ! സ്വർഗസ്ഥനായ ദൈവം അങ്ങുമാത്രമാണല്ലോ! ഭൂമിയിലെ സകലരാജ്യങ്ങളെയും ഭരിക്കുന്നത് അവിടന്നാണ്. ബലവും ശക്തിയും അവിടത്തെ കൈകളിലാകുന്നു. അങ്ങയോട് എതിർത്തുനിൽക്കാൻ ഒരുത്തനും സാധ്യമല്ലല്ലോ!
2CH 20:7 ഞങ്ങളുടെ ദൈവമേ! അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുമ്പിൽനിന്ന് ഈ ദേശത്തിലെ പൂർവനിവാസികളെ അങ്ങു തുരത്തുകയും ദേശത്തെ അങ്ങയുടെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികൾക്ക് ശാശ്വതാവകാശമായി കൊടുക്കുകയും ചെയ്തല്ലോ!
2CH 20:8 അവർ ഇവിടെ വസിച്ചു; തിരുനാമത്തിന് ഒരു വിശുദ്ധമന്ദിരം ഇവിടെ നിർമിക്കുകയും ചെയ്തു. അന്ന് അവർ പറഞ്ഞു:
2CH 20:9 ‘ഞങ്ങൾക്ക് അത്യാപത്തു വന്നുഭവിച്ചാൽ—ന്യായവിധിയുടെ വാളോ മഹാമാരിയോ ക്ഷാമമോ ഏതു വിധത്തിലുള്ളതായാലും—ഞങ്ങൾ അവിടത്തെ സന്നിധിയിൽ, തിരുനാമം വഹിക്കുന്ന ഈ ആലയത്തിനുമുമ്പിൽ നിൽക്കുകയും ഞങ്ങളുടെ കഷ്ടതയിൽ അങ്ങയോടു നിലവിളിക്കുകയും ചെയ്യും; അങ്ങ് ഞങ്ങളുടെ നിലവിളി കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യും.’
2CH 20:10 “എന്നാൽ ഇപ്പോൾ ഇവിടെയിതാ അമ്മോന്യരും മോവാബ്യരും സേയീർ പർവതനിവാസികളും! ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് വരുമ്പോൾ ഇവരുടെ ദേശങ്ങളെ ആക്രമിക്കാൻ അങ്ങ് ഞങ്ങളുടെ പൂർവികരെ അനുവദിച്ചിരുന്നില്ലല്ലോ! അതിനാൽ ഇസ്രായേൽ ഇവരെ നശിപ്പിക്കാതെ ഒഴിഞ്ഞുപോന്നു.
2CH 20:11 അങ്ങു ഞങ്ങൾക്ക് അവകാശമായിത്തന്ന സമ്പത്തിൽനിന്ന് ഞങ്ങളെ തുരത്തിയോടിക്കാൻ ഇവർ വന്നിരിക്കുന്നതുകൊണ്ട് ഇവർ എപ്രകാരം പ്രത്യുപകാരം ചെയ്യുന്നു എന്നു കാണണമേ!
2CH 20:12 ഞങ്ങളുടെ ദൈവമേ! അങ്ങ് ഇവരെ ന്യായംവിധിക്കുകയില്ലേ? കാരണം ഞങ്ങളെ ആക്രമിക്കുന്ന ഈ മഹാസൈന്യത്തെ നേരിടാനുള്ള ശക്തി ഞങ്ങൾക്കില്ല. യഹോവേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത് എന്നറിയുന്നില്ല. എന്നാൽ ഞങ്ങൾ തിരുസന്നിധിയിലേക്ക് കണ്ണുകൾ ഉയർത്തിയിരിക്കുന്നു.”
2CH 20:13 യെഹൂദാപുരുഷന്മാരെല്ലാവരും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുകുട്ടികളോടുംകൂടി യഹോവയുടെ സന്നിധിയിൽ നിന്നു.
2CH 20:14 അപ്പോൾ ആ സഭയിൽ നിന്നിരുന്ന യഹസീയേൽ എന്ന പുരുഷന്റെമേൽ യഹോവയുടെ ആത്മാവു വന്നു. യഹസീയേൽ സെഖര്യാവിന്റെ മകൻ; സെഖര്യാവ് ബെനായാവിന്റെ മകൻ; ബെനായാവ് യെയീയേലിന്റെ മകൻ; യെയീയേൽ മത്ഥന്യാവിന്റെ മകൻ; മത്ഥന്യാവ് ലേവ്യനും ആസാഫിന്റെ പുത്രന്മാരിൽ ഒരാളുമായിരുന്നു.
2CH 20:15 യഹസീയേൽ പറഞ്ഞു: “യെഹോശാഫാത്ത് രാജാവേ, യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികളേ, ശ്രദ്ധയോടെ കേൾക്കുക! യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യംമൂലം നിങ്ങൾ ഭയപ്പെടുകയോ അധൈര്യപ്പെടുകയോ ചെയ്യരുത്. കാരണം യുദ്ധം നിങ്ങൾക്കുള്ളതല്ല, ദൈവത്തിന്റേതാണ്.
2CH 20:16 നാളെ നിങ്ങൾ അവർക്കെതിരേ ചെല്ലുക! അവർ സീസ്‌കയറ്റം കയറിവരുന്നുണ്ടാകും. നിങ്ങൾ അവരെ യെരുവേൽ മരുഭൂമിയിൽ മലയിടുക്കിന്റെ അതിർത്തിയിൽവെച്ചു കണ്ടുമുട്ടും.
2CH 20:17 ഈ യുദ്ധത്തിൽ നിങ്ങൾക്കു പൊരുതേണ്ടതായി വരികയില്ല. യെഹൂദയേ, ജെറുശലേമേ, നിങ്ങളുടെ സ്ഥാനങ്ങളിൽ നിലകൊള്ളുക; അചഞ്ചലരായിത്തന്നെ നിൽക്കുക. എന്നിട്ട് യഹോവ നിങ്ങൾക്കു തരുന്ന വിടുതൽ കാണുക, ഭയപ്പെടരുത്! അധൈര്യരാകരുത്! നാളെ അവരെ നേരിടാനായി പുറപ്പെടുക. യഹോവ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും.’ ”
2CH 20:18 യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി. സകല യെഹൂദയും ഇസ്രായേലും വീണുവണങ്ങി യഹോവയെ ആരാധിച്ചു.
2CH 20:19 അപ്പോൾ കെഹാത്യരും കോരഹ്യരുമായ ചില ലേവ്യർ എഴുന്നേറ്റ് അത്യുച്ചനാദത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്തുതിച്ചു.
2CH 20:20 അതിരാവിലെതന്നെ അവർ തെക്കോവാ മരുഭൂമിയിലേക്കു പുറപ്പെട്ടു. അവർ പുറപ്പെടുമ്പോൾ യെഹോശാഫാത്ത് എഴുന്നേറ്റ് അവരെ അഭിസംബോധനചെയ്തു പറഞ്ഞു: “യെഹൂദയേ, ജെറുശലേംനിവാസികളേ, എന്റെ വാക്കു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയെ വിശ്വസിക്കുക; എന്നാൽ നിങ്ങൾക്കു നിങ്ങളുടെ സ്ഥാനങ്ങളിൽ നിൽക്കാൻ കഴിയും. അവിടത്തെ പ്രവാചകരെയും വിശ്വസിക്കുക; എന്നാൽ നിങ്ങൾ വിജയം കൈവരിക്കും.”
2CH 20:21 യെഹോശാഫാത്ത് ജനങ്ങളുമായി ആലോചിച്ച് അവിടത്തെ വിശുദ്ധിയുടെ പ്രതാപത്തിന് അനുഗുണമായി യഹോവയെ വാഴ്ത്തിപ്പാടാൻ ആളുകളെ നിയോഗിച്ചു. അവർ സൈന്യത്തിനുമുമ്പിൽ നടന്നുകൊണ്ട്: “യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു” എന്നു പാടി.
2CH 20:22 അവർ ഈ വിധം സ്തുതിച്ചുപാടാൻ തുടങ്ങിയപ്പോൾ യെഹൂദയെ ആക്രമിക്കാൻവന്ന മോവാബ്യർക്കും അമ്മോന്യർക്കും സേയീർപർവതനിവാസികൾക്കും എതിരായി യഹോവ പതിയിരിപ്പുകാരെ വരുത്തി. അങ്ങനെ അവർ തോറ്റുപോയി.
2CH 20:23 അമ്മോന്യരും മോവാബ്യരുംകൂടി സേയീർ പർവതനിവാസികൾക്കെതിരേ തിരിഞ്ഞ് അവരെ നശിപ്പിച്ച് ഉന്മൂലനംചെയ്തു. അവരെ കൊന്നുമുടിച്ചു കഴിഞ്ഞപ്പോൾ അമ്മോന്യരും മോവാബ്യരും പരസ്പരം കൊല്ലുന്നതിനു തുടങ്ങി.
2CH 20:24 യെഹൂദ്യർ മരുഭൂമിയിലെ കാവൽഗോപുരത്തിനരികെ എത്തിയപ്പോൾ അവർ ആ മഹാസൈന്യത്തിനുനേരേ നോക്കി. അവരെല്ലാം ശവങ്ങളായി തറയിൽക്കിടക്കുന്നതു കണ്ടു; ഒരുത്തനും രക്ഷപ്പെട്ടിരുന്നില്ല.
2CH 20:25 അതിനാൽ യെഹോശാഫാത്തും അദ്ദേഹത്തിന്റെ ആളുകളും അവരെ കൊള്ളചെയ്യാൻ ചെന്നു. ധാരാളം സാധനസാമഗ്രികളും വസ്ത്രങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും അവിടെ അവർ കണ്ടു. അവർക്കു കൊണ്ടുപോകാൻ കഴിയുന്നതിലും അധികമായിരുന്നു അവ. അവിടെ വളരെയധികം കൊള്ളമുതൽ ഉണ്ടായിരുന്നതിനാൽ അതു ശേഖരിക്കുന്നതിനുതന്നെ മൂന്നുദിവസം വേണ്ടിവന്നു.
2CH 20:26 നാലാംദിവസം അവർ ബെരാഖാ താഴ്വരയിൽ ഒരുമിച്ചുകൂടി. അവിടെ അവർ യഹോവയെ സ്തുതിച്ചു. അതുകൊണ്ടാണ് അവിടം ഇന്നുവരെയും ബെരാഖാ എന്നപേരിൽ അറിയപ്പെടുന്നത്.
2CH 20:27 തങ്ങളുടെ ശത്രുക്കളുടെമേൽ ജയഘോഷം മുഴക്കാൻ യഹോവ അവർക്കു വക നൽകിയതിനാൽ എല്ലാ യെഹൂദ്യരും ജെറുശലേംനിവാസികളും യെഹോശാഫാത്തിന്റെ നേതൃത്വത്തിൽ ആനന്ദത്തോടെ ജെറുശലേമിലേക്കു മടങ്ങി.
2CH 20:28 അവർ ജെറുശലേമിൽ പ്രവേശിച്ച് കിന്നരത്തോടും വീണയോടും കാഹളത്തോടുംകൂടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
2CH 20:29 ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരേ യഹോവ ഏതുവിധം പൊരുതി എന്നറിഞ്ഞപ്പോൾ ചുറ്റുമുള്ള നാടുകളിലും സകലരാജ്യങ്ങളിലും ദൈവത്തെപ്പറ്റിയുള്ള ഭീതി പരന്നു.
2CH 20:30 ദൈവം അദ്ദേഹത്തിനുചുറ്റും വിശ്രമം നൽകിയിരുന്നതിനാൽ യെഹോശാഫാത്തിന്റെ രാജ്യത്തിൽ സമാധാനം പുലർന്നു.
2CH 20:31 അങ്ങനെ യെഹോശാഫാത്ത് യെഹൂദ്യയിൽ വാണു. രാജഭരണം ഏറ്റെടുക്കുമ്പോൾ അദ്ദേഹത്തിന് മുപ്പത്തിയഞ്ചുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഇരുപത്തിയഞ്ചുവർഷം ഭരണംനടത്തി. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അസൂബാ എന്നായിരുന്നു. അവൾ ശിൽഹിയുടെ മകളായിരുന്നു.
2CH 20:32 അദ്ദേഹം തന്റെ പിതാവായ ആസായുടെ ജീവിതരീതികൾതന്നെ അനുവർത്തിച്ചു. അദ്ദേഹം അവയിൽനിന്നു വ്യതിചലിക്കാതെ യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2CH 20:33 എന്നിരുന്നാലും, ക്ഷേത്രങ്ങൾ നീക്കംചെയ്യപ്പെട്ടിരുന്നില്ല; ജനം തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന് ഹൃദയം പരിപൂർണമായി സമർപ്പിച്ചിരുന്നതുമില്ല.
2CH 20:34 യെഹോശാഫാത്തിന്റെ ഭരണകാലത്തെ ഇതര സംഭവങ്ങൾ ആദ്യവസാനം, ഹനാനിയുടെ മകനായ യേഹുവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നു. അവ ഇസ്രായേൽരാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 20:35 പിന്നീടൊരിക്കൽ, യെഹൂദാരാജാവായ യെഹോശാഫാത്ത് ദുഷ്‌പ്രവൃത്തിക്കാരനായ ഇസ്രായേൽരാജാവായ അഹസ്യാവുമായി സഖ്യംചെയ്തു.
2CH 20:36 ഒരു കച്ചവടക്കപ്പൽവ്യൂഹം നിർമിക്കാൻ അദ്ദേഹം അഹസ്യാവോടു കൂട്ടുചേർന്നു. എസ്യോൻ-ഗേബെറിൽവെച്ച് അവ പണിയിക്കപ്പെട്ടു.
2CH 20:37 മാരേശക്കാരനായ ദോദാവയുടെ മകൻ എലീയേസർ യെഹോശാഫാത്തിനെതിരായി പ്രവചിച്ചു പറഞ്ഞു: “അഹസ്യാവുമായി സഖ്യം ചെയ്തതിനാൽ നീ നിർമിച്ചതിനെ യഹോവ തകർത്തുകളയും.” കപ്പലുകളെല്ലാം തകർന്നുപോയി. കച്ചവടത്തിനായി അവ കടലിലിറക്കാൻ കഴിഞ്ഞതുമില്ല.
2CH 21:1 പിന്നെ, യെഹോശാഫാത്ത് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ തന്റെ പിതാക്കന്മാരോടൊപ്പം അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യെഹോരാം അനന്തരാവകാശിയായി രാജസ്ഥാനമേറ്റു.
2CH 21:2 അസര്യാവ്, യെഹീയേൽ, സെഖര്യാവ്, അസര്യാവ്, മീഖായേൽ, ശെഫത്യാവ് എന്നിവർ യെഹോരാമിന്റെ സഹോദരന്മാരായിരുന്നു. ഇവരെല്ലാം ഇസ്രായേൽരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാരായിരുന്നു.
2CH 21:3 ഇവർക്കെല്ലാം അവരുടെ പിതാവ് ധാരാളം വെള്ളിയും സ്വർണവും വിലപിടിപ്പുള്ള സാധനങ്ങളും കൊടുത്തിരുന്നു. കൂടാതെ, യെഹൂദ്യയിലുടനീളം കോട്ടകെട്ടി ബലപ്പെടുത്തിയ സംരക്ഷിതനഗരങ്ങളും പിതൃദത്തമായി അവർക്കു കിട്ടിയിരുന്നു. എന്നാൽ യെഹോരാം ആദ്യജാതനായിരുന്നതിനാൽ രാജ്യം അദ്ദേഹത്തിനാണ് നൽകിയത്.
2CH 21:4 യെഹോരാം പിതാവിന്റെ സിംഹാസനത്തിൽ ആരൂഢനായി, തന്റെ നില ഭദ്രമാക്കിക്കഴിഞ്ഞപ്പോൾ തന്റെ എല്ലാ സഹോദരന്മാരെയും ചില ഇസ്രായേൽ പ്രഭുക്കന്മാരെയും വാളിനിരയാക്കി.
2CH 21:5 രാജാവാകുമ്പോൾ യെഹോരാമിനു മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ എട്ടുവർഷം വാണു.
2CH 21:6 അദ്ദേഹം ആഹാബിന്റെ ഒരു മകളെയാണ് വിവാഹംചെയ്തിരുന്നത്. അതിനാൽ ആഹാബുഗൃഹം ചെയ്തതുപോലെതന്നെ അദ്ദേഹവും ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിച്ചു. യെഹോരാം യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
2CH 21:7 എന്നിരുന്നാലും താൻ ദാവീദുമായി ചെയ്തിരുന്ന ഉടമ്പടിമൂലം അദ്ദേഹത്തിന്റെ ഭവനത്തെ നശിപ്പിക്കാൻ യഹോവയ്ക്കു മനസ്സുവന്നില്ല. ദാവീദിനും അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കുംവേണ്ടി ഒരു വിളക്ക് എപ്പോഴും പരിരക്ഷിക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നു.
2CH 21:8 യെഹോരാമിന്റെ കാലത്ത് ഏദോമ്യർ യെഹൂദയുടെ അധികാരത്തോടു മത്സരിച്ചു. അവർ തങ്ങളുടേതായ ഒരു രാജാവിനെ വാഴിച്ചു.
2CH 21:9 യെഹോരാം തന്റെ ഉദ്യോഗസ്ഥന്മാരോടും രഥങ്ങളോടുംകൂടി അവിടേക്കു ചെന്നു. ഏദോമ്യർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ രഥനായകന്മാരെയും വളഞ്ഞു. എന്നാൽ അദ്ദേഹം രാത്രിയിൽ എഴുന്നേറ്റ് ശത്രുക്കളുടെ അണികളെ ഭേദിച്ചു.
2CH 21:10 ഇന്നുവരെയും ഏദോമ്യർ യെഹൂദയുടെ അധികാരത്തിനു കീഴ്പ്പെടാതെ മത്സരിച്ചുനിൽക്കുന്നു. യെഹോരാം തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ട് അക്കാലത്തുതന്നെ ലിബ്നായും മത്സരിച്ചു.
2CH 21:11 അദ്ദേഹം യെഹൂദ്യയുടെ മലകളിൽ ക്ഷേത്രങ്ങൾ പണിയിച്ചു; അങ്ങനെ ജെറുശലേം ജനതയെ പരസംഗം ചെയ്യിക്കുകയും യെഹൂദയെ വഴിതെറ്റിച്ചുകളയുകയും ചെയ്തു.
2CH 21:12 ഏലിയാ പ്രവാചകനിൽനിന്നു യെഹോരാമിന് ഒരു കത്തുകിട്ടി. അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നിന്റെ പൂർവപിതാവ് ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ നിന്റെ പിതാവായ യെഹോശാഫാത്തിന്റെയോ യെഹൂദാരാജാവായ ആസായുടെയോ വഴിയിൽ ജീവിച്ചില്ല.
2CH 21:13 പിന്നെയോ, നീ ഇസ്രായേൽരാജാക്കന്മാരുടെ വഴിയിൽ ജീവിച്ചു; ആഹാബ് ഗൃഹം ചെയ്തതുപോലെ നീ യെഹൂദ്യയെയും ജെറുശലേമിലെ ജനത്തെയും പരസംഗം ചെയ്യിച്ചു. നീ സ്വന്തം സഹോദരന്മാരെ വധിച്ചു. അവർ സ്വന്തം ഭവനത്തിലെ അംഗങ്ങളും നിന്നെക്കാൾ വളരെയേറെ ഭേദപ്പെട്ടവരും ആയിരുന്നു.
2CH 21:14 അതുകൊണ്ട് ഇപ്പോൾ നിന്റെ ജനത്തെയും നിന്റെ പുത്രന്മാരെയും നിന്റെ ഭാര്യമാരെയും നിനക്കുള്ള സകലതിനെയും യഹോവ വളരെ കഠിനമായി ശിക്ഷിക്കും.
2CH 21:15 നിനക്കോ, കുടലിൽ ഒരു വ്യാധിമൂലം കഠിനരോഗം പിടിപെടും; നിന്റെ കുടൽമാല വെളിയിൽ ചാടുന്നതുവരെയും ഈ വ്യാധി വിട്ടുമാറുകയില്ല.’ ”
2CH 21:16 കൂശ്യരുടെ അടുത്ത് താമസിച്ചിരുന്ന ഫെലിസ്ത്യരിലും അറബികളിലും യഹോവ യെഹോരാമിനെതിരേ ശത്രുത ഉളവാക്കി.
2CH 21:17 അവർ യെഹൂദയ്ക്കെതിരേ പുറപ്പെട്ട് അതിനെ ആക്രമിച്ചു. രാജകൊട്ടാരത്തിൽക്കണ്ട സകലവസ്തുവകകളും, അദ്ദേഹത്തിന്റെ ഭാര്യമാർ, പുത്രന്മാർ എന്നിവരോടൊപ്പം അപഹരിച്ചുകൊണ്ടുപോയി. ഇളയമകൻ യഹോവാഹാസല്ലാതെ അദ്ദേഹത്തിന്റെ പുത്രന്മാരിൽ ഒരുവനും ശേഷിച്ചില്ല.
2CH 21:18 ഇതെല്ലാം കഴിഞ്ഞപ്പോൾ, യഹോവ അദ്ദേഹത്തെ കുടലിലെ മാറാവ്യാധിയാൽ പീഡിപ്പിച്ചു.
2CH 21:19 ക്രമേണ, രണ്ടുവർഷം കഴിഞ്ഞപ്പോൾ വ്യാധിമൂലം അദ്ദേഹത്തിന്റെ കുടൽമാല വെളിയിൽ വന്നു. അദ്ദേഹം കഠിനവേദനയിൽ മരിച്ചു. അദ്ദേഹത്തിന്റെ പിതാക്കന്മാർക്കുവേണ്ടി ചെയ്തതുപോലെ ജനം അഗ്നികുണ്ഡം കൂട്ടി അദ്ദേഹത്തെ ബഹുമാനിച്ചില്ല.
2CH 21:20 രാജാവാകുമ്പോൾ യെഹോരാമിന് മുപ്പത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം എട്ടുവർഷം ജെറുശലേമിൽ ഭരണംനടത്തി. അദ്ദേഹത്തിന്റെ വേർപാടിൽ ആരും ദുഃഖിച്ചില്ല. അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറയിൽ ആയിരുന്നില്ലതാനും.
2CH 22:1 അറബികളോടുകൂടെ പാളയത്തിലേക്ക് കടന്നുകയറിയ കവർച്ചപ്പട യെഹോരാമിന്റെ മൂത്തപുത്രന്മാരെയെല്ലാം വധിച്ചിരുന്നു. അതിനാൽ ജെറുശലേംനിവാസികൾ അയാളുടെ ഇളയമകൻ അഹസ്യാവിനെ രാജാവാക്കി. അങ്ങനെ അഹസ്യാവ് യെഹോരാമിനുശേഷം യെഹൂദാരാജാവായി ഭരണമേറ്റു.
2CH 22:2 രാജാവാകുമ്പോൾ അഹസ്യാവിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ ഒരുവർഷം വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് അഥല്യാ എന്നായിരുന്നു; അവൾ ഒമ്രിയുടെ കൊച്ചുമകളായിരുന്നു.
2CH 22:3 മാതാവിന്റെ ദുഷ്‌പ്രേരണമൂലം അഹസ്യാവും ആഹാബുഭവനത്തിന്റെ വഴികളിൽത്തന്നെ ജീവിച്ചു.
2CH 22:4 തന്റെ പിതാവിന്റെ മരണശേഷം അദ്ദേഹത്തിന്റെ ദുഷ്‌പ്രവൃത്തികൾക്കെല്ലാം ആലോചന പറഞ്ഞുകൊടുത്തിരുന്നത് ആഹാബ് ഭവനക്കാരായിരുന്നു. അതിനാൽ അവരെപ്പോലെതന്നെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിക്കുകയും ചെയ്തു.
2CH 22:5 ആഹാബിന്റെ മകനും ഇസ്രായേൽരാജാവുമായ യോരാമിനോടൊപ്പം അരാംരാജാവായ ഹസായേലിനെതിരേ യുദ്ധംചെയ്യാൻ അദ്ദേഹം ഗിലെയാദിലെ രാമോത്തിലേക്കു പോയതും അവരുടെ ഉപദേശമനുസരിച്ചായിരുന്നു. അരാമ്യർ യോരാമിനെ മുറിവേൽപ്പിച്ചു.
2CH 22:6 രാമോത്തിൽവെച്ച് അരാംരാജാവായ ഹസായേലുമായുള്ള യുദ്ധത്തിൽ തനിക്കേറ്റ മുറിവുകൾ ചികിത്സിക്കാനായി യോരാം യെസ്രീലിലേക്കു മടങ്ങി. ആഹാബിന്റെ മകനായ യോരാമിനു മുറിവേറ്റിരുന്നതിനാൽ അദ്ദേഹത്തെ കാണുന്നതിനായി യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവ് യെസ്രീലിൽ ചെന്നിരുന്നു.
2CH 22:7 യോരാമിന്റെ അടുക്കലേക്കുള്ള അഹസ്യാവിന്റെ സന്ദർശനം, ദൈവം അദ്ദേഹത്തിന്റെ നാശത്തിന് കാരണമാക്കിത്തീർന്നു. അഹസ്യാവ് അവിടെ എത്തിയപ്പോൾ ആഹാബു ഭവനത്തെ നിശ്ശേഷം നശിപ്പിക്കാനായി യഹോവ അഭിഷേകംചെയ്ത് അയച്ചവനും നിംശിയുടെ മകനുമായ യേഹുവിനെ നേരിടാൻ അദ്ദേഹവും യോരാമിനോടുകൂടെ പോയി.
2CH 22:8 ആഹാബ് ഗൃഹത്തിന്മേലുള്ള ന്യായവിധി യേഹു നടപ്പിലാക്കിക്കൊണ്ടിരിക്കുമ്പോൾ ചില യെഹൂദാപ്രഭുക്കന്മാരെയും അഹസ്യാവിന്റെ ചില ബന്ധുക്കളെയും അദ്ദേഹം കണ്ടു; അവരെയും വധിച്ചു.
2CH 22:9 അനന്തരം അദ്ദേഹം അഹസ്യാവിനെ തെരഞ്ഞു. ശമര്യയിൽ ഒളിച്ചിരിക്കെ, യേഹുവിന്റെ ആൾക്കാർ അദ്ദേഹത്തെ പിടികൂടി. അവർ അഹസ്യാവിനെ യേഹുവിന്റെ മുമ്പിൽ കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ പൗത്രനാണല്ലോ ഇവൻ,” എന്നു പറഞ്ഞ് അവർ അദ്ദേഹത്തിന്റെ ജഡം സംസ്കരിച്ചു. അങ്ങനെ അഹസ്യാവിന്റെ കുടുംബത്തിൽ, രാജത്വം നിലനിർത്താൻമാത്രം ശക്തരായ ആരും അവശേഷിച്ചില്ല.
2CH 22:10 തന്റെ മകൻ മരിച്ചു എന്ന് അഹസ്യാവിന്റെ അമ്മയായ അഥല്യാ കണ്ടപ്പോൾ, അവൾ യെഹൂദ്യയിലെ രാജകുടുംബത്തെ മുഴുവൻ നശിപ്പിക്കാൻ തുനിഞ്ഞിറങ്ങി.
2CH 22:11 എന്നാൽ യെഹോരാംരാജാവിന്റെ മകളായ യെഹോശേബാ കൊലചെയ്യപ്പെടാൻപോകുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് അഹസ്യാവിന്റെ മകനായ യോവാശിനെ രഹസ്യമായി എടുത്തുകൊണ്ടുപോയി. അവൾ ആ കുഞ്ഞിനെയും അവന്റെ ധാത്രിയെയും ഒരു കിടപ്പുമുറിയിൽ ഒളിപ്പിച്ചു. യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയും ആയിരുന്ന യെഹോശേബാ അഹസ്യാവിന്റെ സഹോദരി ആയിരുന്നതിനാൽ അവൾ ആ ശിശുവിനെ ഒളിപ്പിച്ചു. അതിനാൽ അഥല്യയ്ക്ക് അവനെ കൊല്ലുന്നതിനു കഴിഞ്ഞില്ല.
2CH 22:12 അങ്ങനെ യോവാശ് അവന്റെ ധാത്രിയോടൊപ്പം ദൈവാലയത്തിൽ ആറുവർഷം ഒളിവിൽ താമസിച്ചു. ആ കാലയളവിൽ അഥല്യായായിരുന്നു രാജ്യം ഭരിച്ചിരുന്നത്.
2CH 23:1 ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ധൈര്യസമേതം മുന്നോട്ടുവന്നു; യെരോഹാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയസേയാവ്, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി.
2CH 23:2 അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ലേവ്യരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരെയും സകലനഗരങ്ങളിൽനിന്നും കൂട്ടിവരുത്തി. അവരെല്ലാം ജെറുശലേമിൽ എത്തിയപ്പോൾ
2CH 23:3 ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു. യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം.
2CH 23:4 നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിലൊരുഭാഗം കവാടങ്ങളിൽ സൂക്ഷ്മമായി കാവൽനിൽക്കണം.
2CH 23:5 അടുത്ത മൂന്നിലൊരുഭാഗം രാജകൊട്ടാരവും ബാക്കി മൂന്നിലൊരുഭാഗം അടിസ്ഥാനകവാടത്തിങ്കലും കാവൽനിൽക്കണം. മറ്റെല്ലാവരും യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം.
2CH 23:6 തങ്ങളുടെ ഊഴമനുസരിച്ചുള്ള ലേവ്യരും പുരോഹിതന്മാരുമല്ലാതെ മറ്റാരും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചുകൂടാ. ലേവ്യരും പുരോഹിതന്മാരും ശുദ്ധീകരിക്കപ്പെട്ടവരാകുകയാൽ അവർക്കു ദൈവാലയത്തിൽ പ്രവേശിക്കാം. ജനമെല്ലാം പുറത്തുനിന്നുകൊണ്ട് യഹോവയുടെ കൽപ്പന പാലിക്കണം.
2CH 23:7 ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
2CH 23:8 പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ലേവ്യരും യെഹൂദ്യരെല്ലാവരും ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളെ കൂടെച്ചേർത്തു; കാരണം യെഹോയാദാ ആ ഗണങ്ങളെ വിട്ടയച്ചിരുന്നില്ല.
2CH 23:9 ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും വലിയതും ചെറുതുമായ പരിചകളും ദൈവത്തിന്റെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് ശതാധിപന്മാരുടെ കൈവശം കൊടുത്തു.
2CH 23:10 അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.
2CH 23:11 യെഹോയാദായും പുത്രന്മാരും രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. അവർ ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
2CH 23:12 ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു.
2CH 23:13 അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.
2CH 23:14 സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരെ യെഹോയാദാപുരോഹിതൻ പുറത്തേക്കു വിളിച്ചിട്ടു പറഞ്ഞു: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്.”
2CH 23:15 അങ്ങനെ അവർ അവളെ പിടിച്ചു. കൊട്ടാരവളപ്പിൽ കുതിരക്കവാടത്തിന്റെ പ്രവേശനത്തിൽ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
2CH 23:16 പിന്നീട് യെഹോയാദാ, താനും ആ ജനവും രാജാവും യഹോവയുടെ ജനമായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യിച്ചു.
2CH 23:17 ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ അടിച്ചുടച്ചു. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
2CH 23:18 അതിനുശേഷം യെഹോയാദാ ദൈവാലയത്തിന്റെ മേൽനോട്ടം ലേവ്യരായ പുരോഹിതന്മാരുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി യഹോവയുടെ ആലയത്തിൽ, മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം, ഹോമയാഗങ്ങൾ അർപ്പിക്കാനുള്ള ചുമതല ദാവീദുരാജാവ് അവരെയാണു ഭരമേൽപ്പിച്ചിരുന്നത്.
2CH 23:19 ഏതെങ്കിലും വിധത്തിൽ ആചാരപരമായി അശുദ്ധരായ ആരുംതന്നെ അകത്തു കടക്കാതിരിക്കത്തക്കവണ്ണം യെഹോയാദാ യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ കാവൽക്കാരെയും നിയോഗിച്ചു.
2CH 23:20 അദ്ദേഹം ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ ഭരണാധിപന്മാരെയും ദേശത്തെ സകലജനത്തെയും കൂട്ടിക്കൊണ്ടുചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. മുകളിലത്തെ പടിവാതിൽവഴി അവർ രാജകൊട്ടാരത്തിലേക്കുചെന്ന് രാജാവിനെ രാജകീയ സിംഹാസനത്തിൽ ഇരുത്തി.
2CH 23:21 ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.
2CH 24:1 യോവാശിന് ഏഴുവയസ്സായപ്പോൾ അദ്ദേഹം രാജാവായി. അദ്ദേഹം നാൽപ്പതുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേരു സിബ്യാ എന്നായിരുന്നു; അവൾ ബേർ-ശേബാക്കാരി ആയിരുന്നു.
2CH 24:2 യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തെല്ലാം യോവാശ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2CH 24:3 അദ്ദേഹം യോവാശിനുവേണ്ടി രണ്ടു ഭാര്യമാരെ തെരഞ്ഞെടുത്തിരുന്നു; യോവാശിന് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നു.
2CH 24:4 അൽപ്പകാലം കഴിഞ്ഞ് യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യിക്കാൻ തീരുമാനിച്ചു.
2CH 24:5 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടു പറഞ്ഞു: “നിങ്ങൾ യെഹൂദാനഗരങ്ങളിൽചെന്ന് ദൈവത്തിന്റെ ആലയത്തിന്റെ കേടുപാടുകൾ പോക്കുന്നതിന് എല്ലാ ഇസ്രായേലും ആണ്ടുതോറും കൊടുക്കേണ്ടതായ ദ്രവ്യം ശേഖരിക്കുക! ഇക്കാര്യം വേഗം നിർവഹിക്കുക.” എന്നാൽ ലേവ്യർ വേഗത്തിൽ ഈ കാര്യം ചെയ്തില്ല.
2CH 24:6 അതിനാൽ രാജാവ് പുരോഹിതമുഖ്യനായ യെഹോയാദായെ വരുത്തി അദ്ദേഹത്തോടു ചോദിച്ചു: “ഉടമ്പടിയുടെ കൂടാരത്തിനുവേണ്ടി യഹോവയുടെ ദാസനായ മോശയും ഇസ്രായേലിന്റെ സർവസഭയും ചുമത്തിയ കരം യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും പിരിച്ചെടുത്തുകൊണ്ടുവരാൻ അങ്ങ് ലേവ്യരോട് ആവശ്യപ്പെടാത്തതെന്ത്?”
2CH 24:7 ആ ദുഷ്ടസ്ത്രീ അഥല്യയുടെ പുത്രന്മാർ ദൈവത്തിന്റെ മന്ദിരത്തിൽ അതിക്രമിച്ചുകടന്ന് യഹോവയുടെ ആലയത്തിലെ വിശുദ്ധവസ്തുക്കൾപോലും ബാലിനുവേണ്ടി ഉപയോഗിച്ചിരുന്നു.
2CH 24:8 രാജകൽപ്പനയനുസരിച്ച് അവർ ഒരു കാണിക്കവഞ്ചിയുണ്ടാക്കി യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ പുറത്തുവെച്ചു.
2CH 24:9 ദൈവദാസനായ മോശ മരുഭൂമിയിൽവെച്ച് ഇസ്രായേലിന്മേൽ ചുമത്തിയിരുന്ന കരം സകല യെഹൂദാനിവാസികളും ജെറുശലേമ്യരും കൊണ്ടുവന്ന് യഹോവയ്ക്കു നൽകണം എന്ന് ഒരു വിളംബരവും ഇറക്കി.
2CH 24:10 സകലപ്രഭുക്കന്മാരും ജനങ്ങളും സന്തോഷപൂർവം തങ്ങളുടെ വിഹിതം കൊണ്ടുവന്ന് ആ വഞ്ചി നിറയുന്നതുവരെ നിക്ഷേപിച്ചു.
2CH 24:11 വഞ്ചിയിൽ ധാരാളം പണം വീണു എന്നു കാണുമ്പോൾ ലേവ്യർ അതെടുത്ത് രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുത്തുകൊണ്ടുവരും. അപ്പോഴൊക്കെ രാജാവിന്റെ ലേഖകനും പുരോഹിതമുഖ്യന്റെ കാര്യസ്ഥനുംകൂടി വഞ്ചി ഒഴിച്ചശേഷം പൂർവസ്ഥാനത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. അവർ ദിനംപ്രതി ഈ വിധം ചെയ്യുമായിരുന്നു; അങ്ങനെ വളരെ വലിയൊരു തുക സമാഹരിക്കുകയും ചെയ്തു.
2CH 24:12 ഈ ദ്രവ്യം രാജാവും യെഹോയാദാ പുരോഹിതനുംകൂടി, യഹോവയുടെ ആലയത്തിൽ ആവശ്യമായ പണികൾ ചെയ്യാൻ ചുമതലപ്പെടുത്തിയിരുന്നവരെ ഏൽപ്പിച്ചു. അവർ യഹോവയുടെ ആലയം പുനരുദ്ധരിക്കുന്നതിന് കൽപ്പണിക്കാരെയും മരപ്പണിക്കാരെയും കൂലിക്കെടുത്തു; കൂടാതെ, ഇരുമ്പും വെങ്കലവുംകൊണ്ടു പണിചെയ്യുന്ന ആളുകളെയും അവർ നിയോഗിച്ചു.
2CH 24:13 പണിയുടെ ചുമതലക്കാർ കഠിനാധ്വാനശീലമുള്ളവരായിരുന്നു. അവരുടെ മേൽനോട്ടത്തിൽ അറ്റകുറ്റപ്പണികൾ പുരോഗമിച്ചു. അവർ ദൈവാലയത്തെ ആദ്യത്തെ രൂപകൽപ്പനകൾക്കനുസൃതമായി പുനരുദ്ധരിച്ചു ബലപ്പെടുത്തി.
2CH 24:14 പണികളെല്ലാം തീർത്തുകഴിഞ്ഞപ്പോൾ അവർ അധികമുള്ള പണം രാജാവിന്റെയും യെഹോയാദാ പുരോഹിതന്റെയും മുമ്പാകെ സമർപ്പിച്ചു. ആ പണംകൊണ്ട് യഹോവയുടെ ആലയത്തിൽവേണ്ടതായ സാധനസാമഗ്രികൾ ഉണ്ടാക്കി. ആരാധനയ്ക്കും ഹോമയാഗങ്ങൾക്കും വേണ്ടതായ ഉപകരണങ്ങൾ, സ്വർണവും വെള്ളിയുംകൊണ്ടുള്ള തളികകളും മറ്റു സാധനങ്ങളും എല്ലാം ആ പണംകൊണ്ടുണ്ടാക്കി. യെഹോയാദാപുരോഹിതന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ അർപ്പിക്കപ്പെട്ടിരുന്നു.
2CH 24:15 യെഹോയാദാ വൃദ്ധനും കാലസമ്പൂർണനുമായി നൂറ്റിമുപ്പതാമത്തെ വയസ്സിൽ മരിച്ചു.
2CH 24:16 ഇസ്രായേലിൽ, ദൈവത്തിനും അവന്റെ ജനങ്ങൾക്കുംവേണ്ടി അദ്ദേഹം ചെയ്ത നന്മകളെ പരിഗണിച്ച് അവർ അദ്ദേഹത്തെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരോടൊപ്പം സംസ്കരിച്ചു.
2CH 24:17 യെഹോയാദായുടെ മരണശേഷം യെഹൂദ്യയിൽനിന്നുള്ള ഉദ്യോഗസ്ഥന്മാർ വന്ന് രാജാവിനെ വണങ്ങി. അദ്ദേഹം അവർക്കു ചെവികൊടുക്കുകയും ചെയ്തു.
2CH 24:18 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെ ഉപേക്ഷിച്ചുചെന്ന് അശേരാപ്രതിഷ്ഠകളെയും ബിംബങ്ങളെയും ആരാധിച്ചു. അവരുടെ ഈ കുറ്റംനിമിത്തം ദൈവകോപം യെഹൂദ്യയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചു.
2CH 24:19 അവരെ തിരികെ വരുത്താനായി യഹോവ അവരുടെ ഇടയിലേക്കു പ്രവാചകന്മാരെ അയയ്ക്കുകയും ആ പ്രവാചകന്മാർ അവർക്കെതിരേ സാക്ഷ്യം പറയുകയും ചെയ്തെങ്കിലും അവർ ചെവിക്കൊണ്ടില്ല.
2CH 24:20 യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ ദൈവത്തിന്റെ ആത്മാവു വന്നു. അദ്ദേഹം ജനത്തിനുമുമ്പാകെ നിന്ന് ഈ വിധം പറഞ്ഞു: “ഇതാ ദൈവം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ യഹോവയുടെ കൽപ്പനകൾ അനുസരിക്കാതിരിക്കുന്നതെന്ത്? അതിനാൽ നിങ്ങൾക്കു ശുഭം വരികയില്ല. നിങ്ങൾ യഹോവയെ ഉപേക്ഷിച്ചിരിക്കുന്നതിനാൽ അവിടന്ന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.’ ”
2CH 24:21 എന്നാൽ അവർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തി; രാജകൽപ്പനയനുസരിച്ച് അവർ അദ്ദേഹത്തെ യഹോവയുടെ ആലയാങ്കണത്തിൽവെച്ച് കല്ലെറിഞ്ഞുകൊന്നു.
2CH 24:22 സെഖര്യാവിന്റെ പിതാവായ യെഹോയാദാ തന്നോടു കാണിച്ച ദയ യോവാശ് രാജാവ് ഓർമിച്ചില്ല; അയാൾ അദ്ദേഹത്തിന്റെ മകനെ കൊന്നു. “യഹോവ ഇതു കാണട്ടെ! നിനക്കെതിരേ കണക്കു തീർക്കട്ടെ,” എന്നു പറഞ്ഞുകൊണ്ട് സെഖര്യാവു മരിച്ചുവീണു.
2CH 24:23 ആ വർഷം തീരാറായപ്പോൾ അരാമ്യസൈന്യം യോവാശിനെതിരേ വന്നുചേർന്നു. അവർ യെഹൂദ്യയെയും ജെറുശലേമിനെയും ആക്രമിച്ച് സകലജനനായകന്മാരെയും വധിച്ചു; കൊള്ളമുതൽ മുഴുവൻ അവർ ദമസ്കോസിലേക്ക്, അവരുടെ രാജാവിന് കൊടുത്തയച്ചു.
2CH 24:24 വളരെക്കുറച്ച് ആളുകളുമായാണ് അരാമ്യസൈന്യം വന്നതെങ്കിലും യഹോവ ഒരു വലിയ സൈന്യത്തെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് യോവാശിന്റെമേൽ ന്യായവിധി നടത്തപ്പെട്ടു.
2CH 24:25 അരാമ്യസൈന്യം പിൻവാങ്ങിയപ്പോൾ യോവാശിനെ വളരെ മാരകമായ നിലയിൽ മുറിവേൽപ്പിച്ചിട്ടാണ് അവർ വിട്ടുപോയത്. പുരോഹിതനായ യെഹോയാദായുടെ പുത്രനെ വധിച്ചതുമൂലം അദ്ദേഹത്തിന്റെ ഭൃത്യന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും, കിടക്കയിൽവെച്ച് അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്തു. അങ്ങനെ യോവാശ് മരിച്ചു; ദാവീദിന്റെ നഗരത്തിൽ അടക്കപ്പെടുകയും ചെയ്തു. എന്നാൽ രാജാക്കന്മാരുടെ കല്ലറകളിൽ അല്ലായിരുന്നു അദ്ദേഹത്തെ അടക്കിയത്.
2CH 24:26 ഒരു അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകൻ സാബാദും, മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകൻ യെഹോസാബാദും ആയിരുന്നു യോവാശിനെതിരേ ഗൂഢാലോചന നടത്തിയത്.
2CH 24:27 യോവാശിന്റെ പുത്രന്മാരുടെയും അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പ്രവചനങ്ങളുടെയും അദ്ദേഹം ദൈവാലയം പുനരുദ്ധരിച്ചതിന്റെയും വിവരങ്ങൾ രാജാക്കന്മാരുടെ ചരിത്രവ്യാഖ്യാന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ അമസ്യാവ് അദ്ദേഹത്തിനുപകരം രാജാവായി.
2CH 25:1 അമസ്യാവ് രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് യഹോവദ്ദാൻ എന്നായിരുന്നു; അവർ ജെറുശലേംകാരിയായിരുന്നു.
2CH 25:2 അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു ചെയ്തു; എന്നാൽ അതു പൂർണഹൃദയത്തോടെ ആയിരുന്നില്ല.
2CH 25:3 രാജ്യം തന്റെ അധീനതയിൽ ഉറച്ചപ്പോൾ അദ്ദേഹം തന്റെ പിതാവായിരുന്ന രാജാവിനെ വധിച്ച ഉദ്യോഗസ്ഥന്മാർക്കു വധശിക്ഷതന്നെ നൽകി.
2CH 25:4 എന്നിരുന്നാലും “മക്കളുടെ തെറ്റിനു പിതാക്കന്മാരോ പിതാക്കന്മാരുടെ തെറ്റിനു മക്കളോ മരണശിക്ഷ അനുഭവിക്കരുത്; ഓരോരുത്തരുടെയും പാപത്തിന് അവരവർതന്നെ മരണശിക്ഷ അനുഭവിക്കണം,” എന്ന് യഹോവ കൽപ്പിച്ചിരിക്കുന്നതായി മോശയുടെ ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച് അമസ്യാവ് അവരുടെ മക്കളെ കൊലചെയ്യിച്ചില്ല.
2CH 25:5 അമസ്യാവ് യെഹൂദാജനതയെ ഒരുമിച്ചു വിളിച്ചുകൂട്ടി; അവരെ യെഹൂദയുടെയും ബെന്യാമീന്റെയും പിതൃകുടുംബക്രമമനുസരിച്ച് സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിൽ നിയോഗിച്ചു. അതിനുശേഷം അദ്ദേഹം ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തി; യുദ്ധസേവനത്തിനു സന്നദ്ധരും കുന്തവും പരിചയും പ്രയോഗിക്കാൻ പ്രാപ്തരുമായി മൂന്നുലക്ഷം പടയാളികൾ ഉള്ളതായിക്കണ്ടു.
2CH 25:6 നൂറു താലന്തു വെള്ളികൊടുത്ത് അദ്ദേഹം ഇസ്രായേലിൽനിന്ന് ഒരുലക്ഷം യോദ്ധാക്കളെ വാടകയ്ക്കും എടുത്തു.
2CH 25:7 എന്നാൽ ഒരു ദൈവപുരുഷൻ അദ്ദേഹത്തിന്റെ അടുത്തുവന്നു പറഞ്ഞു: “അല്ലയോ രാജാവേ, ഇസ്രായേലിൽനിന്നുള്ള ഈ പടയാളികൾ അങ്ങയോടുകൂടി യുദ്ധത്തിനു വരരുത്—കാരണം യഹോവ ഇസ്രായേല്യരോടുകൂടെ ഇല്ല. എഫ്രയീംജനതയിലെ യാതൊരുത്തന്റെകൂടെയും ഇല്ല.
2CH 25:8 യുദ്ധത്തിൽ അങ്ങുതന്നെ ചെന്ന് ധീരമായി പോരാടിയാലും ദൈവം നിങ്ങളെ ശത്രുവിന്റെ മുമ്പിൽ പരാജയപ്പെടുത്തും. കാരണം ദൈവം തുണയ്ക്കാനും തകർക്കാനും ശക്തിയുള്ളവനാണ്.”
2CH 25:9 “എന്നാൽ ഈ പടയാളികൾക്കുവേണ്ടി ഞാൻ കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യമോ?” അമസ്യാവ് ദൈവപുരുഷനോട് ചോദിച്ചു. അതിന് ദൈവപുരുഷൻ: “യഹോവയ്ക്ക് അതും അതിലധികവും തരാൻ കഴിയും” എന്നുത്തരം പറഞ്ഞു.
2CH 25:10 അതിനാൽ എഫ്രയീമിൽനിന്ന് തന്റെ അടുത്തേക്കുവന്ന ആ സൈന്യത്തെ അമസ്യാവു പിരിച്ചുവിട്ടു; അവരെ എഫ്രയീമിലേക്കു തിരിച്ചയച്ചു. യെഹൂദയ്ക്കെതിരേ അവരുടെ ക്രോധം ജ്വലിച്ചു. അവർ ഉഗ്രകോപത്തോടെ മടങ്ങിപ്പോയി.
2CH 25:11 അതിനുശേഷം അമസ്യാവ് തന്റെ സൈന്യത്തെ അണിനിരത്തി അവരെ ഉപ്പുതാഴ്വരയിലേക്കു നയിച്ചു. അവിടെ അദ്ദേഹം സേയീർനിവാസികളിൽ പതിനായിരംപേരെ സംഹരിച്ചു.
2CH 25:12 യെഹൂദാസൈന്യം മറ്റൊരു പതിനായിരംപേരെക്കൂടി ജീവനോടെ പിടികൂടി; അവരെ കടുംതൂക്കായ ഒരു പാറയുടെ മുകളിലേക്കു കൊണ്ടുപോയി, അവിടെനിന്ന് അവരെ താഴേക്ക് എറിഞ്ഞുകളഞ്ഞു; അവരുടെ ശരീരങ്ങൾ ഛിന്നഭിന്നമായിപ്പോയി.
2CH 25:13 ഈ സമയത്ത് ഈ യുദ്ധത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ അമസ്യാവു തിരിച്ചയച്ച ഇസ്രായേൽ പടക്കൂട്ടം യെഹൂദാനഗരങ്ങളിൽ—ശമര്യമുതൽ ബേത്-ഹോരോൻവരെ കടന്നാക്രമിച്ചു. അവർ മൂവായിരം ആളുകളെ വധിക്കുകയും അനവധി കൊള്ളമുതൽ കൊണ്ടുപോകുകയും ചെയ്തു.
2CH 25:14 അമസ്യാവ് ഏദോമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ സേയീർജനതയുടെ ദേവന്മാരെയും എടുത്തുകൊണ്ടുപോന്നു. അദ്ദേഹം അവയെ തന്റെ സ്വന്തം ദേവന്മാരായി പ്രതിഷ്ഠിച്ച് അവയുടെമുമ്പിൽ കുമ്പിടുകയും ഹോമബലികൾ അർപ്പിക്കുകയും ചെയ്തു.
2CH 25:15 യഹോവയുടെ കോപം അമസ്യാവിനെതിരേ ജ്വലിച്ചു. യഹോവ ഒരു പ്രവാചകനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. ആ പ്രവാചകൻ ചോദിച്ചു: “സ്വന്തം ജനത്തെ നിന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിയാഞ്ഞവരാണല്ലോ ഈ ദൈവങ്ങൾ! ഈ ജനതയുടെ ദേവന്മാരെ നീയെന്തിന് ആശ്രയിക്കുന്നു!”
2CH 25:16 പ്രവാചകൻ സംസാരിച്ചുകൊണ്ടിരിക്കെ, രാജാവ് അദ്ദേഹത്തോടു പറഞ്ഞു, “നിന്നെ രാജാവിന്റെ ഉപദേഷ്ടാവായി ഞങ്ങൾ നിയമിച്ചിട്ടുണ്ടോ? നിർത്തുക. നീ വെട്ടുകൊണ്ടു ചാകുന്നതെന്തിന്?” അതിനാൽ ആ പ്രവാചകൻ നിർത്തി. പക്ഷേ, ഇത്രയുംകൂടി പറഞ്ഞു: “നീ ഇതു ചെയ്യുകയാലും എന്റെ ഉപദേശം ചെവിക്കൊള്ളാതിരിക്കയാലും ദൈവം നിന്നെ നശിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു.”
2CH 25:17 അതിനുശേഷം യെഹൂദാരാജാവായ അമസ്യാവ് തന്റെ ഉപദേഷ്ടാക്കളുമായി കൂടിയാലോചിച്ചശേഷം ഇസ്രായേൽരാജാവും യേഹുവിന്റെ പൗത്രനും യഹോവാഹാസിന്റെ പുത്രനുമായ യഹോവാശിന്റെ അടുക്കൽ വെല്ലുവിളി അയച്ചു: “വരൂ, നമുക്കൊന്നു നേരിൽ ഏറ്റുമുട്ടാം.”
2CH 25:18 എന്നാൽ ഇസ്രായേൽരാജാവായ യഹോവാശ് യെഹൂദാരാജാവായ അമസ്യാവിന് ഇപ്രകാരം മറുപടികൊടുത്തു: “ലെബാനോനിലെ ഒരു മുൾച്ചെടി ലെബാനോനിലെതന്നെ ഒരു ദേവദാരുവിന്റെ അടുക്കൽ ‘നിന്റെ മകളെ എന്റെ മകനു ഭാര്യയായിത്തരിക’ എന്നു സന്ദേശം പറഞ്ഞയച്ചു. എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം അതുവഴി വന്നു. അത് ആ മുൾച്ചെടിയെ ചവിട്ടിമെതിച്ചുകളഞ്ഞു.
2CH 25:19 ഏദോമിനെ തോൽപ്പിച്ചെന്നു താങ്കൾ പറയുന്നുണ്ടാകാം; അതിനാൽ നീയിപ്പോൾ ഉന്നതനും നിഗളിയുമായിത്തീർന്നിരിക്കുന്നു. എന്നാൽ അതുമായി വീട്ടിൽ അടങ്ങി താമസിച്ചുകൊള്ളുക. താങ്കളുടെയും യെഹൂദയുടെയും നാശത്തിനുവേണ്ടി എന്തിന് ഉപദ്രവം ക്ഷണിച്ചുവരുത്തുന്നു?”
2CH 25:20 എങ്കിലും അമസ്യാവ് അതു ചെവിക്കൊണ്ടില്ല. അദ്ദേഹം ഏദോമ്യദേവന്മാരെ ആശ്രയിക്കയാൽ അദ്ദേഹത്തെ യോവാശിന്റെകൈയിൽ ഏൽപ്പിക്കണമെന്നതു ദൈവഹിതമായിരുന്നു.
2CH 25:21 അതിനാൽ ഇസ്രായേൽരാജാവായ യഹോവാശ് ആക്രമണം നടത്തി. യെഹൂദ്യയിലെ ബേത്-ശേമെശിൽവെച്ച് അദ്ദേഹവും യെഹൂദാരാജാവായ അമസ്യാവുംതമ്മിൽ ഏറ്റുമുട്ടി.
2CH 25:22 ഇസ്രായേൽ യെഹൂദയെ തോൽപ്പിച്ചോടിച്ചു; ഓരോരുത്തരും താന്താങ്ങളുടെ ഭവനത്തിലേക്ക് ഓടിപ്പോയി.
2CH 25:23 ഇസ്രായേൽരാജാവായ യഹോവാശ് ബേത്-ശേമെശിൽവെച്ച്, യെഹൂദാരാജാവും യോവാശിന്റെ പുത്രനും അഹസ്യാവിന്റെ പൗത്രനുമായ അമസ്യാവിനെ പിടിച്ചു ബന്ധിച്ചു. പിന്നെ യഹോവാശ് അദ്ദേഹത്തെ ജെറുശലേമിലേക്കു കൊണ്ടുവന്നു. തുടർന്ന് അദ്ദേഹം ജെറുശലേമിന്റെ മതിൽ എഫ്രയീംകവാടംമുതൽ കോൺകവാടംവരെ ഏകദേശം നാനൂറുമുഴം നീളത്തിൽ ഇടിച്ചുനിരത്തി.
2CH 25:24 ഓബേദ്-ഏദോമിന്റെ സൂക്ഷിപ്പിൽ ദൈവാലയത്തിൽ ഉണ്ടായിരുന്ന സ്വർണവും വെള്ളിയും മറ്റുപകരണങ്ങളും അദ്ദേഹം എടുത്തുകൊണ്ടുപോയി. അതോടൊപ്പം കൊട്ടാരഭണ്ഡാരവും ജാമ്യത്തടവുകാരെയും അദ്ദേഹം കൈയടക്കി. ഇവയെല്ലാമായി അദ്ദേഹം ശമര്യയിലേക്കു മടങ്ങി.
2CH 25:25 ഇസ്രായേൽരാജാവായ യഹോവാഹാസിന്റെ മകൻ യഹോവാശിന്റെ മരണശേഷം പതിനഞ്ചു വർഷംകൂടി യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു ജീവിച്ചിരുന്നു.
2CH 25:26 അമസ്യാവിന്റെ ഭരണകാലത്തെ മറ്റു സംഭവങ്ങളെക്കുറിച്ചെല്ലാം ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
2CH 25:27 അമസ്യാവ് യഹോവയെ പിൻതുടരുന്നതിൽ നിന്നും വിട്ടുമാറിയ ദിവസംമുതൽ അദ്ദേഹത്തിനെതിരേ ആളുകൾ ജെറുശലേമിൽ ഗൂഢാലോചനയുണ്ടാക്കിയിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാൽ അവർ അദ്ദേഹത്തിനുപിറകേ ലാഖീശിലേക്ക് ആളുകളെ അയച്ച് അവിടെവെച്ച് അദ്ദേഹത്തെ കൊന്നുകളഞ്ഞു.
2CH 25:28 അദ്ദേഹത്തിന്റെ മൃതദേഹം കുതിരപ്പുറത്തുകൊണ്ടുവന്ന് യെഹൂദാ നഗരത്തിൽ തന്റെ പിതാക്കന്മാരോടുകൂടെ സംസ്കരിച്ചു.
2CH 26:1 അതിനുശേഷം യെഹൂദാജനമെല്ലാം ചേർന്ന് പതിനാറുവയസ്സുള്ള ഉസ്സീയാവിനെ അദ്ദേഹത്തിന്റെ പിതാവിന്റെ പിതാവായ അമസ്യാവിന്റെ സ്ഥാനത്തു രാജാവായി അവരോധിച്ചു.
2CH 26:2 അമസ്യാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നശേഷം ഏലാത്ത് പുതുക്കിപ്പണിതതും അതിനെ യെഹൂദയ്ക്കായി വീണ്ടെടുത്തതും ഇദ്ദേഹമാണ്.
2CH 26:3 ഉസ്സീയാവ് രാജാവാകുമ്പോൾ അദ്ദേഹത്തിനു പതിനാറുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിരണ്ടു വർഷം വാണു. അദ്ദേഹത്തിന്റെ അമ്മയ്ക്ക് യെഖൊല്യാ എന്നു പേരായിരുന്നു; അവൾ ജെറുശലേംകാരിയായിരുന്നു.
2CH 26:4 തന്റെ പിതാവായ അമസ്യാവു ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായതു പ്രവർത്തിച്ചു.
2CH 26:5 തന്നെ ദൈവഭയത്തിൽ അഭ്യസിപ്പിച്ച സെഖര്യാവിന്റെ ആയുഷ്കാലമെല്ലാം അദ്ദേഹം യഹോവയെ അന്വേഷിച്ചിരുന്നു; അക്കാലമത്രയും യഹോവ അദ്ദേഹത്തിനു വിജയം കൊടുക്കുകയും ചെയ്തു.
2CH 26:6 ഉസ്സീയാവ് ഫെലിസ്ത്യർക്കെതിരേ യുദ്ധത്തിനു പുറപ്പെട്ടു; ഗത്ത്, യബ്നേഹ്, അശ്ദോദ് എന്നീ പട്ടണങ്ങൾ പിടിച്ച് അവയുടെ മതിലുകൾ തകർത്തുകളഞ്ഞു. അദ്ദേഹം അശ്ദോദിനു ചുറ്റുപാടും, ഫെലിസ്ത്യരുടെ ഇടയിൽ മറ്റിടങ്ങളിലും പട്ടണങ്ങൾ പണിതു.
2CH 26:7 ദൈവം ഫെലിസ്ത്യർക്കും ഗൂർ-ബാലിൽ താമസിച്ചിരുന്ന അറബികൾക്കും മെയൂന്യർക്കും എതിരായുള്ള യുദ്ധത്തിൽ ഉസ്സീയാവിനെ സഹായിച്ചു.
2CH 26:8 അമ്മോന്യർ അദ്ദേഹത്തിനു കപ്പം കൊടുത്തിരുന്നു. ഉസ്സീയാവ് ഏറ്റവും ശക്തനായിത്തീർന്നിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി ഈജിപ്റ്റിന്റെ അതിർത്തിവരെയും പരന്നു.
2CH 26:9 ഉസ്സീയാവ് ജെറുശലേമിൽ കോൺകവാടത്തിലും താഴ്വരവാതിൽക്കലും മതിലിന്റെ തിരിവിലും ഗോപുരങ്ങൾ പണിത് സുരക്ഷിതമാക്കി.
2CH 26:10 കുന്നിൻപ്രദേശങ്ങളിലും സമഭൂമിയിലും അദ്ദേഹത്തിനു വളരെയേറെ കാലിക്കൂട്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹം മരുഭൂമിയിൽ ഗോപുരങ്ങൾ പണിയിക്കുകയും അനേകം ജലസംഭരണികൾ കുഴിപ്പിക്കുകയും ചെയ്തു. അദ്ദേഹം കൃഷിയിൽ അതീവ തത്പരനായിരുന്നതിനാൽ മലകളിലും താഴ്വരകളിലുമായി കർഷകരും മുന്തിരിത്തോപ്പുകളിൽ പണിചെയ്യുന്ന ജോലിക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു.
2CH 26:11 ഏതു നിമിഷവും യുദ്ധത്തിനു പുറപ്പെടാൻ ഒരുക്കമുള്ള നല്ല തഴക്കം സിദ്ധിച്ച സൈന്യം ഉസ്സീയാവിന് ഉണ്ടായിരുന്നു. രാജാവിന്റെ സേനാപതികളിൽ ഒരാളായ ഹനന്യായുടെ നിർദേശമനുസരിച്ച് ലേഖകനായ യെയീയേലും ഉദ്യോഗസ്ഥനായ മയസേയാവുംകൂടി സൈനികരുടെ എണ്ണം തിട്ടപ്പെടുത്തി, ഗണംതിരിച്ച് രേഖപ്പെടുത്തി.
2CH 26:12 പരാക്രമശാലികളായ പിതൃഭവനത്തലവന്മാരുടെ ആകെ എണ്ണം 2,600 ആയിരുന്നു.
2CH 26:13 ശത്രുക്കൾക്കെതിരേ രാജാവിനെ സഹായിക്കാൻ, ഈ കുടുംബത്തലവന്മാരുടെ ആധിപത്യത്തിൽ ശിക്ഷണം നേടിയ 3,07,500 പേരുള്ള ശക്തമായ ഒരു സൈന്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
2CH 26:14 മുഴുവൻ സൈന്യത്തിനും ആവശ്യമായ പരിച, കുന്തം, ശിരോകവചം, പടച്ചട്ട, വില്ല്, കവിണക്കല്ല് എന്നിവയെല്ലാം ഉസ്സീയാവ് ഒരുക്കിക്കൊടുത്തു.
2CH 26:15 ഗോപുരങ്ങളിലും മതിലിന്റെ മൂലക്കൊത്തളങ്ങളിലും സ്ഥാപിച്ച് ശത്രുക്കളുടെനേരേ അസ്ത്രങ്ങൾ എയ്യുന്നതിനും വലിയ കല്ലുകൾ ചുഴറ്റിയെറിയുന്നതിനും കൗശലവേലയിലെ വിദഗ്ദ്ധന്മാർ രൂപകൽപ്പനചെയ്ത യന്ത്രങ്ങൾ അദ്ദേഹം ജെറുശലേമിൽ ഉണ്ടാക്കിച്ചു. ഏറ്റവും പ്രബലനായിത്തീരുന്നതുവരെ അദ്ദേഹത്തിന് യഹോവയിൽനിന്ന് അത്ഭുതകരമായി സഹായം ലഭിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ കീർത്തി നാലുപാടും പരന്നു.
2CH 26:16 എന്നാൽ പ്രബലനായിക്കഴിഞ്ഞപ്പോൾ ഉസ്സീയാവിനുണ്ടായ നിഗളം അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചു. അദ്ദേഹം തന്റെ ദൈവമായ യഹോവയോട് അവിശ്വസ്തനായിത്തീർന്നു. സുഗന്ധധൂപപീഠത്തിന്മേൽ സ്വയം ധൂപവർഗം കത്തിക്കുന്നതിനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.
2CH 26:17 അസര്യാപുരോഹിതനും യഹോവയുടെ പുരോഹിതന്മാരിൽ ധൈര്യശാലികളായ എൺപതുപേരും അദ്ദേഹത്തെ പിൻതുടർന്ന് അകത്തുകടന്നു.
2CH 26:18 അവർ ഉസ്സീയാരാജാവിനെ തടഞ്ഞുകൊണ്ടു പറഞ്ഞു: “ഉസ്സീയാവേ, യഹോവയ്ക്കു ധൂപവർഗം കത്തിക്കുന്ന ശുശ്രൂഷ അങ്ങേക്കുള്ളതല്ല; അത് പുരോഹിതന്മാരും അഹരോന്റെ പിൻഗാമികളുമായ ശുദ്ധീകരിക്കപ്പെട്ടവർക്കു മാത്രമുള്ളതാണ്. അതിനാൽ അങ്ങ് വിശുദ്ധമന്ദിരം വിട്ടുപോകൂ; പാപംചെയ്തിരിക്കുന്നു. അതുകൊണ്ട് ദൈവമായ യഹോവയിൽനിന്ന് അങ്ങേക്കു ബഹുമതി ലഭിക്കുകയില്ല.”
2CH 26:19 ധൂപവർഗം കത്തിക്കുന്നതിനുള്ള ധൂപകലശം കൈയിൽ ഉണ്ടായിരുന്ന ഉസ്സീയാവു കുപിതനായി. യഹോവയുടെ ആലയത്തിൽ ധൂപപീഠത്തിന്റെമുമ്പിൽ പുരോഹിതന്മാരുടെനേരേ ക്രോധാവേശം പൂണ്ടുനിൽക്കുമ്പോൾ, അവരുടെ കണ്മുമ്പിൽവെച്ചുതന്നെ അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠം പൊങ്ങി.
2CH 26:20 പുരോഹിതമുഖ്യനായ അസര്യാവും മറ്റെല്ലാ പുരോഹിതന്മാരും അദ്ദേഹത്തെ നോക്കിയപ്പോൾ, അദ്ദേഹത്തിന്റെ നെറ്റിയിൽ കുഷ്ഠമുള്ളതായിക്കണ്ടു. അവർ അദ്ദേഹത്തെ തിടുക്കത്തിൽ പുറത്താക്കി; യഹോവ തന്നെ ദണ്ഡിപ്പിച്ചിരിക്കുകയാൽ വളരെവേഗത്തിൽ പുറത്തുകടക്കാൻ അദ്ദേഹവും നിർബന്ധിതനായിരുന്നു.
2CH 26:21 മരണപര്യന്തം ഉസ്സീയാവു കുഷ്ഠരോഗിയായിരുന്നു. യഹോവയുടെ മന്ദിരത്തിൽനിന്നു പുറത്താക്കപ്പെട്ട്, കുഷ്ഠരോഗിയായ അദ്ദേഹം ഒരു പ്രത്യേക ഭവനത്തിൽ താമസിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം കൊട്ടാരത്തിന്റെ ചുമതലയേറ്റു; അദ്ദേഹമായിരുന്നു ദേശത്തു ഭരണംനടത്തിയിരുന്നത്.
2CH 26:22 ഉസ്സീയാവിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ ആദ്യവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിട്ടുണ്ട്.
2CH 26:23 ഉസ്സീയാവു നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. “അദ്ദേഹം കുഷ്ഠരോഗിയായിരുന്നല്ലോ,” എന്നു ജനം പറയുകയാൽ രാജാക്കന്മാരുടെ കല്ലറകൾക്കടുത്ത് അവരുടെതന്നെ വകയായ ഒരു ശ്മശാനഭൂമിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ മകനായ യോഥാം അദ്ദേഹത്തിനുശേഷം രാജാവായി.
2CH 27:1 രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു.
2CH 27:2 തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു; എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ജനം തങ്ങളുടെ വഷളത്തങ്ങൾ തുടർന്നുപോന്നു.
2CH 27:3 യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു; ഓഫേൽ കുന്നിലെ മതിലും വളരെ വിപുലമായ രീതിയിൽ അദ്ദേഹം പണിതുറപ്പിച്ചു.
2CH 27:4 യെഹൂദ്യമലകളിൽ പട്ടണങ്ങളും കോട്ടകളും ഗോപുരങ്ങളും പണികഴിപ്പിച്ചു.
2CH 27:5 യോഥാം അമ്മോന്യരാജാവിനെ ആക്രമിച്ചു കീഴടക്കി. ആ വർഷം അമ്മോന്യർ അദ്ദേഹത്തിനു നൂറു താലന്തു വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു. തുടർന്നു രണ്ടാംവർഷത്തിലും മൂന്നാംവർഷത്തിലും അവർ ഇതേ അളവിൽ കൊണ്ടുവന്നു കൊടുത്തു.
2CH 27:6 ഇങ്ങനെ തന്റെ ദൈവമായ യഹോവയുടെമുമ്പാകെ ക്രമമായി നടന്നിരുന്നതിനാൽ യോഥാം മേൽക്കുമേൽ പ്രബലനായിത്തീർന്നു.
2CH 27:7 യോഥാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ—അദ്ദേഹം നടത്തിയ എല്ലാ യുദ്ധങ്ങളും ചെയ്ത മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ—ഇസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 27:8 രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു.
2CH 27:9 യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി.
2CH 28:1 രാജാവാകുമ്പോൾ ആഹാസിന് ഇരുപതു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ പതിനാറുവർഷം വാണു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിനെപ്പോലെ ആയിരുന്നില്ല; യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളത് പ്രവർത്തിച്ചില്ല.
2CH 28:2 ആഹാസ് ഇസ്രായേൽരാജാക്കന്മാരുടെ വഴികളിൽ ജീവിക്കുകയും ബാലിനെ ആരാധിക്കാനായി വാർപ്പുപ്രതിമകൾ ഉണ്ടാക്കുകയും ചെയ്തു.
2CH 28:3 അദ്ദേഹം ബെൻ-ഹിന്നോം താഴ്വരയിൽ ദഹനബലികൾ അർപ്പിക്കുകയും യഹോവ ഇസ്രായേലിന്റെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛാചാരങ്ങളെ പിൻതുടരുകയും ചെയ്തു. അദ്ദേഹം സ്വന്തം പുത്രന്മാരെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു.
2CH 28:4 അദ്ദേഹം ക്ഷേത്രങ്ങളിലും മലകളുടെ മുകളിലും സകലഇലതൂർന്ന മരങ്ങളുടെ കീഴിലും ബലികൾ അർപ്പിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തു.
2CH 28:5 അതിനാൽ അദ്ദേഹത്തിന്റെ ദൈവമായ യഹോവ അദ്ദേഹത്തെ അരാംരാജാവിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്തു. അരാമ്യർ അദ്ദേഹത്തെ തോൽപ്പിക്കുകയും അദ്ദേഹത്തിന്റെ അനവധി ആളുകളെ തടവുകാരായി പിടിച്ച് ദമസ്കോസിലേക്കു കൊണ്ടുപോകുകയും ചെയ്തു. യഹോവ അദ്ദേഹത്തെ ഇസ്രായേൽരാജാവിന്റെ കൈയിലും ഏൽപ്പിച്ചുകൊടുത്തു. ഇസ്രായേൽരാജാവ് അദ്ദേഹത്തെ അതികഠിനമായി തോൽപ്പിച്ചു.
2CH 28:6 യെഹൂദാ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞതിന്റെ ഫലമായി രെമല്യാവിന്റെ മകനായ പേക്കഹ് യെഹൂദ്യരിൽ ഒരുലക്ഷത്തി ഇരുപതിനായിരം പടയാളികളെ ഒറ്റദിവസംതന്നെ വധിച്ചു.
2CH 28:7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയസേയാവെയും കൊട്ടാരം ചുമതലക്കാരനായ സൈന്യാധിപൻ അസ്രീക്കാമിനെയും രാജാവിനു രണ്ടാമനായിരുന്ന എൽക്കാനായെയും വധിച്ചു.
2CH 28:8 ഇസ്രായേല്യർ തങ്ങളുടെ സഹോദരജനമായ യെഹൂദ്യരിൽനിന്നും സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം ആളുകളെ അടിമകളായി പിടിച്ചുകൊണ്ടുപോയി. ധാരാളം മുതൽ കൊള്ളയടിച്ച് ശമര്യയിലേക്കു കൊണ്ടുപോകുകയും ചെയ്തു.
2CH 28:9 എന്നാൽ ഓദേദ് എന്നു പേരുള്ള യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു. സൈന്യം ശമര്യയിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹം അവരുടെമുമ്പാകെ ചെന്ന് ഈ വിധം പറഞ്ഞു: “നിങ്ങളുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരുന്നതിനാൽ, അവൻ അവരെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതന്നു. എന്നാൽ നിങ്ങളോ, ആകാശംവരെ എത്തുന്ന കോപത്തോടെ അവരെ കൂട്ടക്കൊല നടത്തിയിരിക്കുന്നു.
2CH 28:10 ഇപ്പോൾ നിങ്ങൾ യെഹൂദ്യയിലെയും ജെറുശലേമിലെയും സ്ത്രീപുരുഷന്മാരെ അടിമകളാക്കാൻ ഉദ്ദേശിക്കുന്നു. നിങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ പാപം ചെയ്യുകയാൽ നിങ്ങളും കുറ്റക്കാരല്ലേ?
2CH 28:11 ഇപ്പോൾ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ സഹോദരവർഗത്തിൽനിന്നു നിങ്ങൾ പിടിച്ച തടവുകാരെ തിരിച്ചയയ്ക്കുക! അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.”
2CH 28:12 അപ്പോൾ യെഹോഹാനാന്റെ മകൻ അസര്യാവ്, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവ്, ശല്ലൂമിന്റെ മകൻ ഹിസ്കിയാവ്, ഹദ്ളായിയുടെ മകൻ അമാസ എന്നീ എഫ്രയീമ്യനേതാക്കന്മാരിൽ ചിലർ യുദ്ധം കഴിഞ്ഞു മടങ്ങിവന്നവരെ എതിർത്തുകൊണ്ടു പറഞ്ഞു:
2CH 28:13 “നിങ്ങൾ ആ തടവുകാരെ ഇവിടെ കൊണ്ടുവരരുത്. അങ്ങനെചെയ്താൽ നാം യഹോവയുടെമുമ്പാകെ കുറ്റക്കാരായിത്തീരും. നമ്മുടെ കുറ്റം ഇപ്പോൾത്തന്നെ വലുതാണ്. ദൈവത്തിന്റെ ഉഗ്രകോപവും നമ്മുടെമേലുണ്ട്. അതിനാൽ നമ്മുടെ പാപങ്ങളെയും അപരാധത്തെയും ഇനിയും പെരുക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നോ?”
2CH 28:14 അപ്പോൾ പടയാളികൾ ഇസ്രായേൽ പ്രഭുക്കന്മാരുടെയും സർവസഭയുടെയും മുമ്പിൽവെച്ചുതന്നെ ബന്ധിതരെ കൊള്ളമുതൽസഹിതം വിട്ടയച്ചു.
2CH 28:15 നിയുക്തരായ ആളുകൾ എഴുന്നേറ്റ് തടവുകാരുടെ ചുമതല ഏറ്റെടുത്തു. അക്കൂട്ടത്തിൽ നഗ്നരായിരുന്നവർക്കു കൊള്ളയിൽനിന്നു വസ്ത്രം കൊടുത്തു. അവർ തടവുകാർക്ക് വസ്ത്രവും ചെരിപ്പും ഭക്ഷണപാനീയങ്ങളും നൽകി; അവരുടെ മുറിവുകൾക്ക് എണ്ണതേച്ചു. ക്ഷീണിതരെ അവർ കഴുതപ്പുറത്തു കയറ്റി. അങ്ങനെ അവർ തടവുകാരെ ഈന്തപ്പനകളുടെ നഗരമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുത്ത് എത്തിച്ചിട്ട് ശമര്യയിലേക്കു മടങ്ങിപ്പോയി.
2CH 28:16 അക്കാലത്ത് ആഹാസുരാജാവ് അശ്ശൂർരാജാക്കന്മാരുടെ അടുത്ത് സഹായാഭ്യർഥനയുമായി ആളയച്ചു;
2CH 28:17 കാരണം ഏദോമ്യർ വീണ്ടുംവന്ന് യെഹൂദയെ ആക്രമിക്കുകയും അവരെ തടവുകാരായി പിടിച്ചുകൊണ്ടുപോകുകയും ചെയ്തിരുന്നു.
2CH 28:18 ഇതേസമയം ഫെലിസ്ത്യർ കുന്നിൻപ്രദേശങ്ങളിലും യെഹൂദ്യയുടെ തെക്കുഭാഗത്തുള്ള പട്ടണങ്ങളിലും കടന്നാക്രമിച്ചു; അവർ ബേത്-ശേമെശും അയ്യാലോനും ഗെദേരോത്തും അതുപോലെ സോഖോവും തിമ്നയും ഗിംസോവും അതിനോടുചേർന്ന ഗ്രാമങ്ങളും പിടിച്ചടക്കി അവിടെ വാസമുറപ്പിച്ചു.
2CH 28:19 ഇസ്രായേൽരാജാവായ ആഹാസ് യെഹൂദ്യയിൽ ദുഷ്ടത വർധിപ്പിക്കുകയും യഹോവയോട് അത്യധികം അവിശ്വസ്തനായിത്തീരുകയും ചെയ്തു. അതിനാൽ അദ്ദേഹംനിമിത്തം യഹോവ യെഹൂദയ്ക്ക് അധഃപതനം വരുത്തി.
2CH 28:20 അശ്ശൂർരാജാവായ തിഗ്ലത്ത്-പിലേസർ അദ്ദേഹത്തിന്റെ അടുത്തുവന്നു. എന്നാൽ അദ്ദേഹം ആഹാസിനെ സഹായിക്കുന്നതിനുപകരം ഉപദ്രവിക്കുകയാണു ചെയ്തത്.
2CH 28:21 ആഹാസ് യഹോവയുടെ ആലയത്തിലും രാജകൊട്ടാരത്തിലും പ്രഭുക്കന്മാരുടെ പക്കലും ഉണ്ടായിരുന്ന ധനത്തിൽ ഒരംശം എടുത്ത് അശ്ശൂർരാജാവിനു കാഴ്ചവെച്ചു. എന്നിട്ടും അദ്ദേഹം ആഹാസിനെ സഹായിച്ചില്ല.
2CH 28:22 ആഹാസിന്റെ ഈ ദുരിതകാലത്തും അദ്ദേഹം യഹോവയോട് വിശ്വസ്തത പുലർത്തുന്നതിൽ കൂടുതൽ അപരാധം പ്രവർത്തിച്ചു:
2CH 28:23 “അരാംരാജാക്കന്മാരുടെ ദേവന്മാർ, അവരെ സഹായിച്ചു; ആ ദേവന്മാർ എന്നെയും സഹായിക്കേണ്ടതിനു ഞാൻ അവർക്കു ബലികൾ അർപ്പിക്കും” എന്നു പറഞ്ഞ് ആഹാസ് തന്നെ തോൽപ്പിച്ച ദമസ്കോസിലെ ദേവന്മാർക്കു ബലികൾ അർപ്പിച്ചു. പക്ഷേ, ഇവയെല്ലാം അദ്ദേഹത്തിന്റെയും ഇസ്രായേലിന്റെയും നാശത്തിനു ഹേതുവായിത്തീർന്നു.
2CH 28:24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെല്ലാം ഒരുമിച്ചുകൂട്ടി ഉടച്ചുകളഞ്ഞു; അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ അടച്ചിട്ടു; ജെറുശലേമിന്റെ തെരുവുകോണുകളിലെല്ലാം തനിക്കായി ബലിപീഠങ്ങൾ നിർമിച്ചു.
2CH 28:25 യെഹൂദ്യയിലെ ഓരോ നഗരത്തിലും അന്യദേവന്മാർക്കു യാഗങ്ങൾ അർപ്പിക്കുന്നതിനുള്ള ക്ഷേത്രങ്ങൾ അദ്ദേഹം നിർമിച്ചു. അങ്ങനെ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അദ്ദേഹം കുപിതനാക്കി.
2CH 28:26 ആഹാസിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ആദ്യന്തം യെഹൂദാരാജാക്കന്മാരുടെയും ഇസ്രായേൽരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 28:27 ആഹാസ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; അദ്ദേഹത്തെ ജെറുശലേം പട്ടണത്തിൽ സംസ്കരിച്ചു; എന്നാൽ ഇസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ അദ്ദേഹത്തിനു സ്ഥാനം ലഭിച്ചില്ല. അദ്ദേഹത്തിന്റെ മകനായ ഹിസ്കിയാവ് അദ്ദേഹത്തിനുശേഷം രാജാവായി.
2CH 29:1 രാജാവാകുമ്പോൾ ഹിസ്കിയാവിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം ഇരുപത്തിയൊൻപതു വർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സെഖര്യാവിന്റെ മകളായ അബീയാ ആയിരുന്നു.
2CH 29:2 തന്റെ പൂർവപിതാവായ ദാവീദ് ചെയ്തതുപോലെ, അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു.
2CH 29:3 തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ ഒന്നാംമാസത്തിൽത്തന്നെ അദ്ദേഹം യഹോവയുടെ ആലയത്തിന്റെ കവാടങ്ങൾ തുറന്നു; അവയുടെ കേടുപാടുകൾ നീക്കി.
2CH 29:4 അദ്ദേഹം പുരോഹിതന്മാരെയും ലേവ്യരെയും ദൈവാലയത്തിന്റെ കിഴക്കേ അങ്കണത്തിൽ വിളിച്ചുകൂട്ടി.
2CH 29:5 എന്നിട്ട് അവരോടു പറഞ്ഞു: “ലേവ്യരേ, എന്റെ വാക്കു കേൾക്കുക! നിങ്ങളെത്തന്നെയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും വിശുദ്ധീകരിപ്പിൻ! വിശുദ്ധസ്ഥലത്തുനിന്നു സകലമാലിന്യങ്ങളും നീക്കിക്കളയുക!
2CH 29:6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായിരുന്നു; അവർ നമ്മുടെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മയായുള്ളതു പ്രവർത്തിച്ചു. അവർ യഹോവയെ ഉപേക്ഷിച്ച് അവിടത്തെ നിവാസസ്ഥാനത്തുനിന്നു മുഖംതിരിക്കുകയും അവിടത്തോടു പുറം കാട്ടുകയും ചെയ്തു.
2CH 29:7 അവർ യഹോവയുടെ ആലയത്തിലെ മണ്ഡപത്തിന്റെ വാതിൽ അടച്ച് വിളക്കുകൾ അണച്ചുകളഞ്ഞു. വിശുദ്ധമന്ദിരത്തിൽ ഇസ്രായേലിന്റെ ദൈവത്തിന് അവർ ധൂപവർഗം കത്തിക്കുകയോ ഹോമയാഗങ്ങൾ അർപ്പിക്കുകയോ ചെയ്തില്ല.
2CH 29:8 അതിനാൽ യഹോവയുടെ ഉഗ്രകോപം യെഹൂദയുടെയും ജെറുശലേമിന്റെയുംമേൽ പതിച്ചിരിക്കുന്നു. നിങ്ങൾ ഇന്നു സ്വന്തം കണ്ണാൽ കാണുന്നതുപോലെ, അവിടന്ന് അവരെ ഭീതിക്കും ബീഭത്സതയ്ക്കും പരിഹാസത്തിനും പാത്രമാക്കിയിരിക്കുന്നു.
2CH 29:9 നമ്മുടെ പിതാക്കന്മാർ വാളാൽ വീണതും നമ്മുടെ പുത്രന്മാരും പുത്രിമാരും ഭാര്യമാരും തടവുകാരാക്കപ്പെട്ടതും ഇതുമൂലമാണ്.
2CH 29:10 എന്നാൽ ഇപ്പോൾ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറുന്നതിന് അവിടന്നുമായി ഒരു ഉടമ്പടിചെയ്യണമെന്നതാണ് എന്റെ ആഗ്രഹം.
2CH 29:11 എന്റെ മക്കളേ, ഇനിയും നിങ്ങൾ അനാസ്ഥ കാണിക്കരുത്; കാരണം, തിരുമുമ്പിൽ നിൽക്കാനും അവിടത്തെ സേവിക്കാനും തനിക്കുവേണ്ടി ശുശ്രൂഷ ചെയ്യാനും ധൂപവർഗം കത്തിക്കുന്നതിനുമായി യഹോവ നിങ്ങളെ തെരഞ്ഞെടുത്തതാണല്ലോ!”
2CH 29:12 അപ്പോൾ ലേവ്യർ തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കുന്നതിനായി മുമ്പോട്ടുവന്നു: കെഹാത്യരിൽനിന്ന്: അമാസായിയുടെ മകൻ മഹത്ത്, അസര്യാവിന്റെ മകൻ യോവേൽ; മെരാര്യരിൽനിന്ന്: അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസര്യാവ്; ഗെർശോന്യരിൽനിന്ന്: സിമ്മയുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഏദെൻ;
2CH 29:13 എലീസാഫാന്റെ പിൻഗാമികളിൽനിന്ന്: ശിമ്രി, യെയീയേൽ; ആസാഫിന്റെ പിൻഗാമികളിൽനിന്ന്: സെഖര്യാവ്, മത്ഥന്യാവ്;
2CH 29:14 ഹേമാന്റെ പിൻഗാമികളിൽനിന്ന്: യെഹീയേൽ, ശിമെയി; യെദൂഥൂന്റെ പിൻഗാമികളിൽനിന്ന്: ശെമയ്യാവ്, ഉസ്സീയേൽ.
2CH 29:15 അവർ ലേവ്യരായ തങ്ങളുടെ സഹോദരങ്ങളെ കൂട്ടിവരുത്തി തന്നെത്താൻ ശുദ്ധീകരിച്ചു. അതിനുശേഷം രാജകൽപ്പന മാനിച്ച്, യഹോവയുടെ കൽപ്പനകൾ അനുസരിച്ചുതന്നെ, ദൈവാലയം ശുദ്ധീകരിക്കാൻ തുടങ്ങി.
2CH 29:16 യഹോവയുടെ ആലയത്തിന്റെ അന്തർഭാഗം ശുദ്ധീകരിക്കാനായി പുരോഹിതന്മാർ അകത്തുകടന്നു. അവിടെക്കണ്ട മാലിന്യമെല്ലാം അവർ പുറത്ത് അങ്കണത്തിൽ കൊണ്ടുവന്നു. ലേവ്യർ അവയെടുത്ത് ദൂരെ കിദ്രോൻതോട്ടിൽ ഇട്ടുകളഞ്ഞു.
2CH 29:17 ഒന്നാംമാസത്തിലെ ഒന്നാംതീയതി അവർ ശുദ്ധീകരണകർമം തുടങ്ങി. ഒന്നാംമാസം എട്ടാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ പൂമുഖത്തിലെത്തി. അവർ എട്ടുദിവസംകൂടി യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം നടത്തി. അങ്ങനെ ഒന്നാംമാസത്തിന്റെ പതിനാറാംതീയതി അവർ യഹോവയുടെ ആലയത്തിന്റെ ശുദ്ധീകരണം പൂർത്തിയാക്കി.
2CH 29:18 അതിനുശേഷം അവർ ഹിസ്കിയാരാജാവിന്റെ അടുത്തുവന്ന് ബോധിപ്പിച്ചത്: “ഞങ്ങൾ യഹോവയുടെ ആലയം മുഴുവൻ ശുദ്ധീകരിച്ചിരിക്കുന്നു. ഹോമയാഗത്തിനുള്ള യാഗപീഠവും അതിന്റെ എല്ലാ ഉപകരണങ്ങളും കാഴ്ചയപ്പത്തിനുള്ള തിരുമേശയും അതിന്റെ എല്ലാ ഉപകരണങ്ങളും ശുദ്ധീകരിച്ചിരിക്കുന്നു.
2CH 29:19 കൂടാതെ, ആഹാസുരാജാവ് തന്റെ ഭരണകാലത്ത് യഹോവയോടുള്ള അവിശ്വസ്തതമൂലം നീക്കിക്കളഞ്ഞ ഉപകരണങ്ങളെല്ലാം ഞങ്ങൾ സജ്ജമാക്കി ശുദ്ധീകരിച്ചിരിക്കുന്നു. അവയെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുമ്പാകെയുണ്ട്.”
2CH 29:20 പിറ്റേന്ന് അതിരാവിലെ ഹിസ്കിയാരാജാവ് എഴുന്നേറ്റ് നഗരാധിപതികളെ കൂട്ടിവരുത്തി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
2CH 29:21 അവർ രാജ്യത്തിനും വിശുദ്ധസ്ഥലത്തിനും യെഹൂദയ്ക്കുംവേണ്ടി പാപപരിഹാരയാഗം അർപ്പിക്കുന്നതിന് ഏഴ് കാളകളെയും ഏഴ് ആട്ടുകൊറ്റന്മാരെയും ഏഴ് ആൺകുഞ്ഞാടുകളെയും ഏഴ് മുട്ടാടുകളെയും കൊണ്ടുവന്നു. അവയെ യഹോവയുടെ യാഗപീഠത്തിൽ അർപ്പിക്കാൻ രാജാവ് അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു കൽപ്പിച്ചു.
2CH 29:22 അവർ കാളകളെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അടുത്തദിവസം ആട്ടുകൊറ്റന്മാരെ അറത്തപ്പോൾ അവയുടെ രക്തവും പുരോഹിതന്മാർ വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു. അവർ കുഞ്ഞാടുകളെയും അറത്ത് അവയുടെ രക്തവും യാഗപീഠത്തിന്മേൽ തളിച്ചു.
2CH 29:23 പാപപരിഹാരയാഗത്തിനുള്ള മുട്ടാടുകളെ അവർ കൊണ്ടുവന്ന് രാജാവിന്റെയും സർവസഭയുടെയും മുമ്പാകെ നിർത്തി. അവർ അവയുടെമേൽ കൈവെച്ചു.
2CH 29:24 പുരോഹിതന്മാർ അവയെ അറത്തു; എല്ലാ ഇസ്രായേലിന്റെയും പ്രായശ്ചിത്തത്തിനായി അവർ ആ രക്തം പാപപരിഹാരയാഗമായി യാഗപീഠത്തിന്മേൽ അർപ്പിച്ചു. ഹോമയാഗങ്ങളും പാപപരിഹാരയാഗങ്ങളും എല്ലാ ഇസ്രായേലിനുംവേണ്ടി അർപ്പിക്കണമെന്നത് രാജാവിന്റെ കൽപ്പനയായിരുന്നു.
2CH 29:25 ദാവീദിന്റെയും രാജാവിന്റെ ദർശകനായ ഗാദിന്റെയും നാഥാൻ പ്രവാചകന്റെയും കൽപ്പനപ്രകാരം അദ്ദേഹം ലേവ്യരെ ഇലത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടുംകൂടി യഹോവയുടെ ആലയത്തിൽ നിർത്തി. തന്റെ പ്രവാചകന്മാർമുഖേന യഹോവ നൽകിയിരുന്ന കൽപ്പനയും അതുതന്നെയായിരുന്നു.
2CH 29:26 ലേവ്യർ ദാവീദിന്റെ വാദ്യോപകരണങ്ങളുമായും പുരോഹിതന്മാർ കാഹളങ്ങളുമായും നിലയുറപ്പിച്ചു.
2CH 29:27 യാഗപീഠത്തിന്മേൽ ഹോമയാഗം അർപ്പിക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു. ഹോമയാഗാർപ്പണം തുടങ്ങിയപ്പോൾത്തന്നെ കാഹളങ്ങളുടെയും ഇസ്രായേൽരാജാവായ ദാവീദ് നിശ്ചയിച്ചിരുന്ന വാദ്യോപകരണങ്ങളുടെയും അകമ്പടിയോടുകൂടി യഹോവയ്ക്കു ഗാനാലാപവും തുടങ്ങി.
2CH 29:28 ഗായകർ പാടുകയും കാഹളക്കാർ കാഹളമൂതുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾത്തന്നെ സഭ മുഴുവൻ നമസ്കരിച്ചുകൊണ്ട് ആരാധിച്ചു; ഇവയെല്ലാം ഹോമയാഗം തീരുന്നതുവരെയും തുടർന്നുകൊണ്ടിരുന്നു.
2CH 29:29 യാഗം സമാപിച്ചപ്പോൾ രാജാവും കൂടെയുണ്ടായിരുന്ന എല്ലാവരും കുമ്പിട്ട് ആരാധിച്ചു.
2CH 29:30 ദാവീദിന്റെയും ദർശകനായ ആസാഫിന്റെയും വാക്കുകളിൽ യഹോവയ്ക്കു സ്തോത്രമാലപിക്കാൻ ഹിസ്കിയാരാജാവും പ്രഭുക്കന്മാരും ലേവ്യരോട് ആജ്ഞാപിച്ചു. അവർ ആഹ്ലാദപൂർവം സ്തോത്രഗാനങ്ങൾ ആലപിച്ചു; അവർ എല്ലാവരും തലവണക്കി ആരാധിച്ചു.
2CH 29:31 ഇതിനുശേഷം ഹിസ്കിയാവ് ആ സമൂഹത്തോടു പറഞ്ഞു: “ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ യഹോവയ്ക്കായി സമർപ്പിച്ചിരിക്കുന്നല്ലോ! വരിക, യാഗങ്ങളും സ്തോത്രയാഗങ്ങളും യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവരിക!” ആ ജനസമൂഹം യാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവന്നു; കൂടാതെ സന്മനസ്സുള്ളവരെല്ലാം ഹോമയാഗങ്ങളും കൊണ്ടുവന്നു.
2CH 29:32 ആ ജനസമൂഹം കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം: എഴുപതു കാള, നൂറ് ആട്ടുകൊറ്റന്മാർ, ഇരുനൂറ് ആൺകുഞ്ഞാടുകൾ; ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു.
2CH 29:33 യഹോവയ്ക്കു യാഗം അർപ്പിക്കുന്നതിനായി വേർതിരിച്ച മൃഗങ്ങളിൽ അറുനൂറു കാളയും മൂവായിരം ചെമ്മരിയാടും കോലാടും ഉണ്ടായിരുന്നു.
2CH 29:34 എന്നാൽ, പുരോഹിതന്മാർ വളരെ കുറവായിരുന്നു. അതിനാൽ ഹോമയാഗത്തിനുള്ള മൃഗങ്ങളെയെല്ലാം തുകലുരിച്ച് സജ്ജമാക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് ജോലിയെല്ലാം തീരുന്നതുവരെയും മറ്റു പുരോഹിതന്മാർ സ്വയം ശുദ്ധീകരിച്ചു വന്നെത്തുന്നതുവരെയും അവരുടെ സഹോദരന്മാരായ ലേവ്യർ അവരെ സഹായിച്ചു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
2CH 29:35 ഹോമയാഗം അതീവ സമൃദ്ധമായിരുന്നു; സമാധാനയാഗങ്ങൾക്കുള്ള മേദസ്സും ഹോമയാഗത്തോടൊപ്പമുള്ള പാനീയയാഗങ്ങളും അങ്ങനെതന്നെ. അങ്ങനെ യഹോവയുടെ ആലയത്തിലെ ശുശ്രൂഷ പുനഃസ്ഥാപിക്കപ്പെട്ടു.
2CH 29:36 ഇക്കാര്യങ്ങളെല്ലാം അതിവേഗം നടന്നു; അതിനുതക്കവണ്ണം ദൈവം തന്റെ ജനത്തെ ഒരുക്കിയതോർത്ത് ഹിസ്കിയാവും സർവജനവും ആഹ്ലാദിച്ചു.
2CH 30:1 ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ പെസഹ ആചരിക്കാൻ ജെറുശലേമിൽ യഹോവയുടെ ആലയത്തിൽ എത്താൻ ക്ഷണിച്ചുകൊണ്ട് ഹിസ്കിയാവ് എല്ലാ ഇസ്രായേലിലും യെഹൂദ്യയിലും സന്ദേശവാഹകരെ അയച്ചു. എഫ്രയീം, മനശ്ശെ ഗോത്രങ്ങൾക്ക് എഴുത്തുകളും എഴുതി.
2CH 30:2 രാജാവും പ്രഭുക്കന്മാരും ജെറുശലേമിലെ സർവസഭയും രണ്ടാംമാസത്തിൽ പെസഹ ആചരിക്കണമെന്ന് ആലോചിച്ചുറച്ചിരുന്നു.
2CH 30:3 വേണ്ടുവോളം പുരോഹിതന്മാർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു കഴിഞ്ഞിട്ടില്ലാതിരുന്നതിനാലും ജനം ജെറുശലേമിൽ വന്നുകൂടിയിട്ടില്ലാതിരുന്നതിനാലും പെസഹാ യഥാസമയം ആഘോഷിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല.
2CH 30:4 രണ്ടാംമാസത്തിൽ പെസഹ ആഘോഷിക്കുന്ന കാര്യം രാജാവിനും ജനങ്ങൾക്കും സന്തോഷകരമായി.
2CH 30:5 ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു പെസഹ ആചരിക്കാൻ ജെറുശലേമിൽ ഏവരും വന്നെത്തണമെന്ന് ബേർ-ശേബാമുതൽ ദാൻവരെയും ഉള്ള സകല ഇസ്രായേലിലും ഒരു വിളംബരം പുറപ്പെടുവിക്കണമെന്ന് അവർ തീർപ്പാക്കി. അവർ ഇത്രയധികം ജനങ്ങളുമായി വിധിപ്രകാരം അത് ആചരിച്ചിരുന്നില്ലല്ലോ!
2CH 30:6 രാജകൽപ്പനയനുസരിച്ച് സന്ദേശവാഹകർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യെഹൂദ്യയിലും എല്ലായിടത്തും പോയി. കത്തുകളിൽ ഈ വിധം എഴുതിയിരുന്നു: “ഇസ്രായേൽജനമേ! അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരിക! അങ്ങനെയായാൽ, അശ്ശൂർരാജാക്കന്മാരുടെ കൈയിൽപ്പെടാതെ രക്ഷപ്പെട്ടിരിക്കുന്ന ശേഷിപ്പായ നമ്മിലേക്ക് അവിടന്നു തിരിയും.
2CH 30:7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കെതിരേ അവിശ്വസ്തരായിത്തീർന്ന നിങ്ങളുടെ പിതാക്കന്മാരെയും സഹോദരന്മാരെയുംപോലെ നിങ്ങൾ ആകരുത്. അതുമൂലം യഹോവ അവരെ ഒരു ഭീതി വിഷയമാക്കിത്തീർത്തു; അതു നിങ്ങൾ കാണുന്നല്ലോ!
2CH 30:8 നിങ്ങളുടെ പിതാക്കന്മാരെപ്പോലെ നിങ്ങൾ ദുശ്ശാഠ്യമുള്ളവരാകരുത്; യഹോവയുടെമുമ്പാകെ നിങ്ങളെത്തന്നെ സമർപ്പിക്കുക! അവിടന്ന് എന്നെന്നേക്കുമായി വിശുദ്ധീകരിച്ചിരിക്കുന്ന തന്റെ വിശുദ്ധമന്ദിരത്തിലേക്കു വരിക! നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപത്തിന്റെ ഭയങ്കരത്വം നിങ്ങളെ വിട്ടുമാറേണ്ടതിന്, അവിടത്തെ സേവിക്കുക!
2CH 30:9 നിങ്ങൾ യഹോവയിലേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളുടെ സഹോദരന്മാരും മക്കളും അവരെ തടവുകാരാക്കിയവരിൽനിന്നു കരുണ കണ്ടെത്തുകയും ഈ ദേശത്തേക്കു മടങ്ങിവരികയും ചെയ്യും. നിങ്ങളുടെ ദൈവമായ യഹോവ കൃപാലുവും കാരുണ്യവാനുമാണല്ലോ. നിങ്ങൾ യഹോവയുടെ അടുത്തേക്കു മടങ്ങിവരുമെങ്കിൽ നിങ്ങളിൽനിന്ന് അവിടന്ന് മുഖംതിരിച്ചുകളയുകയില്ല.”
2CH 30:10 സന്ദേശവാഹകർ എഫ്രയീമിലും മനശ്ശെയിലും ഉള്ള നഗരങ്ങളോരോന്നും കടന്നുപോയി, അവർ സെബൂലൂൻവരെയും ചെന്നെത്തി. എന്നാൽ ജനം അവരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്തു.
2CH 30:11 എന്നിരുന്നാലും ആശേർ, മനശ്ശെ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്ന് ചിലർ സ്വയം വിനയപ്പെടുകയും ജെറുശലേമിലേക്കു വരികയും ചെയ്തു.
2CH 30:12 യഹോവയുടെ അരുളപ്പാടനുസരിച്ച് രാജാവും പ്രഭുക്കന്മാരും നൽകിയ കൽപ്പനകൾ അനുസരിക്കുന്നതിന് യെഹൂദ്യദേശത്തുള്ളവരെല്ലാവരും ഏകമനസ്സുള്ളവരായിരിക്കാൻ ദൈവത്തിന്റെ കൈ അവരുടെമേൽ ഉണ്ടായിരുന്നു.
2CH 30:13 അങ്ങനെ, രണ്ടാംമാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആഘോഷിക്കാൻ വൻപിച്ച ഒരു ജനാവലി ജെറുശലേമിൽ സമ്മേളിച്ചു.
2CH 30:14 അവർ എഴുന്നേറ്റ് ജെറുശലേമിലുണ്ടായിരുന്ന അന്യദേവന്മാരുടെ ബലിപീഠങ്ങളെല്ലാം നീക്കിക്കളയുകയും ധൂപാർച്ചനയ്ക്കുള്ള ബലിപീഠങ്ങളെല്ലാം കിദ്രോൻതോട്ടിൽ എറിഞ്ഞുകളയുകയും ചെയ്തു.
2CH 30:15 അതിനുശേഷം രണ്ടാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു. പുരോഹിതന്മാരും ലേവ്യരും ലജ്ജിതരായിരുന്നു; അവർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച് യഹോവയുടെ ആലയത്തിലേക്ക് ഹോമയാഗങ്ങൾ കൊണ്ടുവന്നു.
2CH 30:16 ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ പറയുന്നപ്രകാരം അവർ അവരവരുടെ ക്രമമനുസരിച്ചുള്ള സ്ഥാനത്ത് നിലയുറപ്പിച്ചു. ലേവ്യരുടെ കൈയിൽനിന്ന് ഏറ്റുവാങ്ങിയ രക്തം പുരോഹിതന്മാർ യാഗപീഠത്തിന്മേൽ തളിച്ചു.
2CH 30:17 തങ്ങളെത്തന്നെ ശുദ്ധീകരിക്കാത്ത അനേകർ ആ സഭയിൽ ഉണ്ടായിരുന്നു. അതിനാൽ ആചാരപരമായി ശുദ്ധീകരിക്കപ്പെടാത്ത ഓരോരുത്തർക്കുംവേണ്ടി പെസഹാക്കുഞ്ഞാടിനെ അറക്കാനും അവയെ യഹോവയ്ക്കുവേണ്ടി വിശുദ്ധീകരിക്കാനുമുള്ള ചുമതല ലേവ്യർക്കായിരുന്നു.
2CH 30:18 വലിയൊരു ജനാവലി—എഫ്രയീം, മനശ്ശെ, യിസ്സാഖാർ, സെബൂലൂൻ എന്നീ ഗോത്രങ്ങളിൽനിന്നുള്ള ഭൂരിഭാഗംപേരും—തങ്ങളെത്തന്നെ ശുദ്ധീകരിച്ചിരുന്നില്ല. എന്നിട്ടും വിധിപ്രകാരമല്ലാതെ അവർ പെസഹ ഭക്ഷിച്ചു. എന്നാൽ ഹിസ്കിയാവ് അവർക്കുവേണ്ടി ഇപ്രകാരം പ്രാർഥിച്ചു: “നല്ലവനായ യഹോവേ, ഏവരോടും ക്ഷമിക്കണമേ!
2CH 30:19 വിശുദ്ധസ്ഥലത്തിന്റെ പവിത്രീകരണവിധിപ്രകാരം ശുദ്ധരായിത്തീർന്നിട്ടില്ലെങ്കിലും, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിക്കാൻ മനസ്സുവെക്കുന്ന ഏവരോടും അങ്ങു ക്ഷമിക്കണമേ!”
2CH 30:20 യഹോവ ഹിസ്കിയാവിന്റെ പ്രാർഥനകേട്ട് ജനത്തെ സൗഖ്യമാക്കി.
2CH 30:21 ജെറുശലേമിലുണ്ടായിരുന്ന ഇസ്രായേൽജനം ഏഴുദിവസം മഹാസന്തോഷത്തോടെ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ആചരിച്ചു. യഹോവയ്ക്ക് ഉച്ചനാദത്തിലുള്ള വാദ്യങ്ങൾ മീട്ടിപ്പാടി ലേവ്യരും പുരോഹിതന്മാരും ദിവസംപ്രതി യഹോവയെ സ്തുതിച്ചുകൊണ്ടിരുന്നു.
2CH 30:22 യഹോവയുടെ ശുശ്രൂഷയിൽ പ്രാഗല്ഭ്യം കാട്ടിയ ലേവ്യരെ ഹിസ്കിയാവ് അഭിനന്ദിച്ചു. അവർ തങ്ങൾക്കുള്ള ഭക്ഷണം കഴിച്ചുകൊണ്ട് ഉത്സവത്തിന്റെ ഈ ഏഴു നാളുകൾ മുഴുവനും സമാധാനയാഗങ്ങൾ അർപ്പിച്ചു, തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചു.
2CH 30:23 സർവസഭയും ഏഴുദിവസംകൂടി പെരുന്നാൾ ആഘോഷിക്കാൻ തീരുമാനിച്ചു. അവർ ആനന്ദപൂർവം ഏഴുദിവസംകൂടി ഉത്സവം ആഘോഷിക്കുകയും ചെയ്തു.
2CH 30:24 യെഹൂദാരാജാവായ ഹിസ്കിയാവ് സഭയ്ക്കുവേണ്ടി ആയിരം കാളകളെയും ഏഴായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. പ്രഭുക്കന്മാരും ആ സഭയ്ക്കുവേണ്ടി ആയിരം കാളകളെയും പതിനായിരം ചെമ്മരിയാടുകളെയും കോലാടുകളെയും കൊടുത്തു. ഇതിനിടയിൽ വലിയൊരുകൂട്ടം പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിച്ചു.
2CH 30:25 പുരോഹിതന്മാരോടും ലേവ്യരോടും ഒപ്പം യെഹൂദ്യയിലെ സർവസഭയും ഇസ്രായേലിൽനിന്നുവന്ന സർവസഭയും ഇസ്രായേലിൽനിന്നു വന്നുചേർന്നവരും യെഹൂദ്യയിലുണ്ടായിരുന്നവരുമായ വിദേശികളും ഉൾപ്പെടെ എല്ലാവരും ആഹ്ലാദിച്ചു.
2CH 30:26 അങ്ങനെ ജെറുശലേമിൽ ആനന്ദം അലതല്ലി. ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലത്തിനുശേഷം ഇങ്ങനെ ഒരുത്സവം ജെറുശലേമിൽ നടന്നിരുന്നില്ല.
2CH 30:27 അതിനുശേഷം ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ ആശീർവദിച്ചു. യഹോവയുടെ വിശുദ്ധനിവാസമായ സ്വർഗംവരെ അവരുടെ പ്രാർഥന എത്തുകയും ദൈവം അവരുടെ ശബ്ദം കേൾക്കുകയും ചെയ്തു.
2CH 31:1 ഇതെല്ലാം കഴിഞ്ഞപ്പോൾ അവിടെ സന്നിഹിതരായിരുന്ന ഇസ്രായേല്യർ യെഹൂദ്യനഗരങ്ങളിലേക്കുചെന്ന് ആചാരസ്തൂപങ്ങൾ തകർത്തു; അശേരാപ്രതിഷ്ഠകൾ വെട്ടിമുറിച്ചു. യെഹൂദ്യയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉണ്ടായിരുന്ന ക്ഷേത്രങ്ങളെല്ലാം അവർ നശിപ്പിച്ചു. അവയെല്ലാം നശിപ്പിച്ചുകഴിഞ്ഞപ്പോൾ ഇസ്രായേൽമക്കൾ താന്താങ്ങളുടെ നഗരത്തിലേക്കും അവകാശത്തിലേക്കും മടങ്ങി.
2CH 31:2 പുരോഹിതന്മാരിലും ലേവ്യരിലും ഓരോരുത്തരുടെയും ചുമതലകളുടെ അടിസ്ഥാനത്തിൽ ഹിസ്കിയാവ് അവരെ ഗണങ്ങളായി വേർതിരിച്ചു. ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കാനും ശുശ്രൂഷകൾ ചെയ്യാനും സ്തോത്രം കരേറ്റാനും യഹോവയുടെ തിരുനിവാസത്തിന്റെ പടിവാതിലുകളിൽ സ്തുതിഗീതങ്ങൾ ആലപിക്കാനും അവരെ നിയോഗിച്ചു.
2CH 31:3 യഹോവയുടെ ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, പ്രഭാതത്തിലെയും വൈകുന്നേരത്തെയും ഹോമയാഗങ്ങൾക്കും ശബ്ബത്തുകളിലും അമാവാസികളിലും മറ്റു നിശ്ചിതപെരുന്നാളുകളിലും നടത്തുന്ന ഹോമയാഗങ്ങൾക്കുംവേണ്ടി അദ്ദേഹം തന്റെ സ്വന്തം വകയിൽനിന്ന് വിഹിതം നൽകി.
2CH 31:4 പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തിൽ ശ്രദ്ധാലുക്കളായിരിക്കേണ്ടതിന് അവർക്ക് അവകാശപ്പെട്ട വിഹിതം കൊടുക്കാൻ രാജാവ് ജെറുശലേംനിവാസികൾക്ക് കൽപ്പനകൊടുത്തു.
2CH 31:5 ഈ കൽപ്പന പ്രസിദ്ധമായ ഉടനെതന്നെ ഇസ്രായേൽമക്കൾ ധാന്യം, വീഞ്ഞ്, ഒലിവെണ്ണ, തേൻ, വയലിലെ ഇതര വിഭവങ്ങൾ എന്നിവയുടെയെല്ലാം ആദ്യഫലം ഉദാരമനസ്സോടെ കൊണ്ടുവന്നു. എല്ലാറ്റിന്റെയും ദശാംശവും അവർ ധാരാളമായി കൊണ്ടുവന്നു.
2CH 31:6 യെഹൂദ്യയുടെ പട്ടണങ്ങളിൽ താമസിച്ചിരുന്ന ഇസ്രായേൽജനതയുടെയും യെഹൂദ്യരുടെയും കാര്യത്തിലാകട്ടെ, അവരും തങ്ങളുടെ കാളകൾ, ആടുകൾ എന്നിവയുടെ ദശാംശവും അവരുടെ ദൈവമായ യഹോവയ്ക്കു സമർപ്പിച്ചിരുന്ന സകലവിശുദ്ധവസ്തുക്കളുടെയും ദശാംശവും കൊണ്ടുവന്ന് കൂമ്പാരമായിക്കൂട്ടി.
2CH 31:7 അവർ മൂന്നാംമാസത്തിൽ ഇപ്രകാരം ചെയ്തുതുടങ്ങി; ഏഴാംമാസത്തിൽ പൂർത്തീകരിക്കുകയും ചെയ്തു.
2CH 31:8 ഹിസ്കിയാവും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും വന്ന് ഈ കൂമ്പാരങ്ങൾ കണ്ടപ്പോൾ അവർ യഹോവയെ പുകഴ്ത്തുകയും അവിടത്തെ ജനമായ ഇസ്രായേലിനെ ആശീർവദിക്കുകയും ചെയ്തു.
2CH 31:9 ഹിസ്കിയാവ് പുരോഹിതന്മാരോടും ലേവ്യരോടും ഈ കൂമ്പാരങ്ങളെക്കുറിച്ച് അന്വേഷിച്ചു.
2CH 31:10 സാദോക്കിന്റെ കുടുംബത്തിലുള്ളവനും പുരോഹിതമുഖ്യനുമായ അസര്യാവ് മറുപടി പറഞ്ഞു: “ജനം തങ്ങളുടെ സംഭാവനകൾ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നുതുടങ്ങിയതുമുതൽ ഞങ്ങൾക്കു മതിയാകുംവരെ ഭക്ഷിക്കാനും വേണ്ടുവോളം മിച്ചംവെക്കാനുമുണ്ട്. യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നതിനാൽ ഇത്രവലിയ ഒരു ശേഖരം ഇവിടെ അവശേഷിച്ചിരിക്കുന്നു.”
2CH 31:11 യഹോവയുടെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളൊരുക്കാൻ ഹിസ്കിയാവു കൽപ്പനകൊടുത്തു; അതു നിർവഹിക്കപ്പെട്ടു.
2CH 31:12 സംഭാവനകളും ദശാംശങ്ങളും സമർപ്പിതവസ്തുക്കളും അവർ വിശ്വസ്തതയോടെ അകത്തേക്കെടുത്തു. ലേവ്യനായ കോനന്യാവ് ഈ വസ്തുക്കളുടെ ചുമതലക്കാരനായിരുന്നു; അദ്ദേഹത്തിന്റെ സഹോദരൻ ശിമെയി രണ്ടാംസ്ഥാനക്കാരനും.
2CH 31:13 ഹിസ്കിയാരാജാവിന്റെയും ദൈവാലയത്തിന്റെ ചുമതലക്കാരനായ അസര്യാവിന്റെയും നിയോഗപ്രകാരം കോനന്യാവിന്റെയും അദ്ദേഹത്തിന്റെ സഹോദരനായ ശിമെയിയുടെയും കീഴിൽ യെഹീയേൽ, അസസ്യാവ്, നഹത്ത്, അസാഹേൽ, യെരീമോത്ത്, യോസാബാദ്, എലീയേൽ, യിസ്മഖ്യാവ്, മഹത്ത്, ബെനായാവ് എന്നിവർ മേൽനോട്ടക്കാരായിരുന്നു.
2CH 31:14 ലേവ്യനായ യിമ്നായുടെ മകനും കിഴക്കേകവാടത്തിൽ കാവൽക്കാരനുമായ കോരേ ദൈവത്തിനു സമർപ്പിച്ചിരുന്ന സ്വമേധായാഗങ്ങളുടെ മേൽനോട്ടം വഹിച്ചു. യഹോവയ്ക്കായി സമർപ്പിക്കപ്പെട്ട സംഭാവനകളും വിശുദ്ധദാനങ്ങളും അദ്ദേഹം വിഭജിച്ചുകൊടുത്തിരുന്നു.
2CH 31:15 പുരോഹിതനഗരങ്ങളിൽ പ്രായഭേദംകൂടാതെ അവരുടെ സഹപുരോഹിതന്മാർക്ക് അവരവരുടെ ഗണമനുസരിച്ചു വിഭജിച്ചുകൊടുക്കുന്ന കാര്യത്തിൽ ഏദെൻ, മിന്യാമീൻ, യേശുവ, ശെമയ്യാവ്, അമര്യാവ്, ശെഖന്യാവ് എന്നിവർ വിശ്വസ്തതയോടെ അദ്ദേഹത്തെ സഹായിച്ചിരുന്നു.
2CH 31:16 ഇതിനുംപുറമേ, വംശാവലിരേഖകളിൽ പേരു ചേർക്കപ്പെട്ടവരും മൂന്നുവയസ്സോ അതിൽക്കൂടുതലോ പ്രായമുള്ളവരുമായ പുരുഷാംഗങ്ങൾക്കും തങ്ങളുടെ ഗണങ്ങളും ചുമതലകളും പ്രകാരം തങ്ങളുടെ കർത്തവ്യത്തിൽപ്പെട്ട ജോലികൾ നിർവഹിക്കുന്നതിനു യഹോവയുടെ ആലയത്തിൽ പ്രവേശിക്കാൻ കഴിയുന്ന സകലർക്കും അവർ ഓഹരി വിഭജിച്ചുകൊടുത്തിരുന്നു.
2CH 31:17 വംശാവലിരേഖകളിൽ കുടുംബങ്ങളായി പേരുചേർക്കപ്പെട്ടിരുന്ന പുരോഹിതന്മാർക്കും ഓഹരികൊടുത്തു; അതുപോലെതന്നെ ഇരുപതു വയസ്സും അതിൽ കൂടുതലും പ്രായമുള്ള ലേവ്യർക്കും അവരുടെ ഗണങ്ങളും ചുമതലകളും പരിഗണിച്ച് ഓഹരി കൊടുത്തിരുന്നു.
2CH 31:18 ഇക്കാര്യത്തിൽ അവർ വംശാവലിരേഖകളിൽ പേരുള്ള മുഴുവൻ സമൂഹത്തിലെയും ശിശുക്കളെയും ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും ഉൾപ്പെടുത്തിയിരുന്നു. കാരണം, തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നകാര്യത്തിൽ അവർ വിശ്വസ്തരായിരുന്നു.
2CH 31:19 അവരുടെ പട്ടണങ്ങൾക്കു പുറത്തു കൃഷിയിടങ്ങളിലോ മറ്റേതെങ്കിലും പട്ടണത്തിലോ താമസിച്ചിരുന്ന അഹരോന്റെ പിൻതലമുറയിലെ പുരോഹിതന്മാരുടെ കാര്യത്തിലാകട്ടെ, അവരിലെ ഓരോ പുരുഷനും ലേവ്യവംശാവലിയിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള സകലർക്കും ഓഹരി വിഭജിച്ചുകൊടുക്കാൻ പേരെടുത്തുപറഞ്ഞ് ആളുകളെ നിയോഗിച്ചിരുന്നു.
2CH 31:20 ഹിസ്കിയാവ് ഇപ്രകാരം യെഹൂദ്യയിലെല്ലാം ചെയ്തു. അദ്ദേഹം തന്റെ ദൈവമായ യഹോവയുടെമുമ്പാകെ നന്മയും നീതിയും വിശ്വസ്തതയും പ്രവർത്തിച്ചു.
2CH 31:21 ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയിലും ന്യായപ്രമാണവും കൽപ്പനകളും അനുസരിക്കുന്ന കാര്യത്തിലും ഹിസ്കിയാവ് ഏറ്റെടുത്ത ഓരോകാര്യത്തിലും അദ്ദേഹം ദൈവത്തെ അന്വേഷിക്കുകയും പൂർണഹൃദയത്തോടെ പ്രവർത്തിക്കുകയും ചെയ്തു. അതിനാൽ അദ്ദേഹം അഭിവൃദ്ധിപ്രാപിച്ചു.
2CH 32:1 ഹിസ്കിയാവ് ഇതെല്ലാം ഏറ്റവും വിശ്വസ്തതയോടെ ചെയ്തുകഴിഞ്ഞപ്പോൾ അശ്ശൂർരാജാവായ സൻഹേരീബ് വന്ന് യെഹൂദയെ ആക്രമിച്ചു. സുരക്ഷിതനഗരങ്ങളെ ജയിച്ചടക്കാമെന്നു വ്യാമോഹിച്ച് അദ്ദേഹം അവയ്ക്ക് ഉപരോധം ഏർപ്പെടുത്തി.
2CH 32:2 സൻഹേരീബ് വന്നെത്തിയെന്നും അദ്ദേഹം ജെറുശലേമിനോടു യുദ്ധംചെയ്യാൻ ഉദ്ദേശിക്കുന്നെന്നും കണ്ടപ്പോൾ
2CH 32:3 ഹിസ്കിയാവ് തന്റെ ഉന്നതോദ്യോഗസ്ഥരെയും സൈന്യാധിപന്മാരെയും വിളിച്ചുകൂട്ടി; അരുവികളിലൂടെ നഗരത്തിനു വെളിയിലേക്കുള്ള നീരൊഴുക്കു തടയുന്നതിന് ആലോചിച്ചുറച്ചു. അവർ അക്കാര്യത്തിൽ രാജാവിനെ സഹായിക്കുകയും ചെയ്തു.
2CH 32:4 അസംഖ്യം ആളുകളുള്ള ഒരു സൈന്യം ഒരുമിച്ചുകൂടി. സകല ഉറവുകളും ദേശത്തിലൂടെയുള്ള നീരൊഴുക്കുകളും അവർ അടച്ചുകളഞ്ഞു. “അശ്ശൂർ രാജാക്കന്മാർക്കു സമൃദ്ധമായി വെള്ളം കണ്ടെത്തുന്നതെന്തിന്?” എന്ന് അവർ നിരൂപിച്ചു.
2CH 32:5 കോട്ടയുടെ ഉടഞ്ഞഭാഗങ്ങൾ നന്നാക്കുന്നതിനും അതിന്മേൽ ഗോപുരങ്ങൾ പണിയുന്നതിനും അദ്ദേഹം അത്യധ്വാനം ചെയ്തു. കോട്ടയ്ക്കുചുറ്റും മറ്റൊരു മതിൽകൂടി അദ്ദേഹം പണിയിച്ചു; കൂടാതെ, ദാവീദിന്റെ നഗരത്തിലെ മുകൾത്തട്ടു ബലപ്പെടുത്തി. അസംഖ്യം ആയുധങ്ങളും പരിചകളും അദ്ദേഹം ഉണ്ടാക്കിച്ചു.
2CH 32:6 അദ്ദേഹം ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരകവാടത്തിലുള്ള വിശാലസ്ഥലത്തു തന്റെമുമ്പാകെ കൂട്ടിവരുത്തുകയും പ്രോത്സാഹിപ്പിക്കുംവിധം ഇങ്ങനെ പറയുകയും ചെയ്തു:
2CH 32:7 “ശക്തരും ധീരരുമായിരിക്കുക! അശ്ശൂർരാജാവും അദ്ദേഹത്തിന്റെ വിപുലസൈന്യവുംമൂലം നിങ്ങൾ സംഭീതരോ ധൈര്യഹീനരോ ആകരുത്. എന്തെന്നാൽ, അദ്ദേഹത്തോടുകൂടെ ഉള്ളതിനെക്കാൾ മഹത്തായ ഒരു ശക്തി നമ്മോടുകൂടെ ഉണ്ട്.
2CH 32:8 അദ്ദേഹത്തോടുകൂടെ വെറും സൈന്യബലമേയുള്ളൂ; നമ്മോടുകൂടെയാകട്ടെ, നമ്മുടെ ദൈവമായ യഹോവയുണ്ട്. നമ്മെ സഹായിക്കാനും നമുക്കുവേണ്ടി യുദ്ധംചെയ്യുന്നതിനും അവിടന്ന് നമ്മോടുകൂടെയുണ്ട്.” യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ഈ വാക്കുകൾമൂലം ജനം ആത്മവിശ്വാസം വീണ്ടെടുത്തു.
2CH 32:9 പിന്നീട് അശ്ശൂർരാജാവായ സൻഹേരീബും അദ്ദേഹത്തിന്റെ സൈന്യങ്ങളും ലാഖീശിനെ ഉപരോധിച്ച് താവളമടിച്ചുകിടന്നിരുന്നപ്പോൾ, യെഹൂദാരാജാവായ ഹിസ്കിയാവിനും അവിടെയുള്ള സകല യെഹൂദ്യജനതയ്ക്കുമുള്ള സന്ദേശവുമായി അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരെ ജെറുശലേമിലേക്കയച്ചു:
2CH 32:10 “അശ്ശൂർരാജാവായ സൻഹേരീബ് ഇപ്രകാരം അറിയിക്കുന്നു: ജെറുശലേമിന് എതിരേയുള്ള ഉപരോധത്തെ ചെറുത്ത് അവിടെ നിലനിൽക്കുന്നതിനുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടോ? നിങ്ങൾ എന്തിലാണ് ആശ്രയം വെച്ചിരിക്കുന്നത്?
2CH 32:11 ‘നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂർരാജാവിന്റെ കൈയിൽനിന്നു രക്ഷിക്കും,’ എന്നു ഹിസ്കിയാവ് പറയുമ്പോൾ അദ്ദേഹം നിങ്ങളെ വഴിതെറ്റിക്കുകയാണ്; വിശപ്പും ദാഹവുംമൂലം നിങ്ങൾ ചത്തൊടുങ്ങാൻ വഴിയൊരുക്കുകയാണ്.
2CH 32:12 ‘നിങ്ങൾ ഒരേയൊരു യാഗപീഠത്തിൽ ആരാധിക്കുകയും യാഗങ്ങൾ അർപ്പിക്കുകയും ചെയ്യണം,’ എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഈ ദേവന്മാരുടെ ക്ഷേത്രങ്ങളും ബലിപീഠങ്ങളും എല്ലാം ഹിസ്കിയാവ് നീക്കിക്കളഞ്ഞില്ലേ?
2CH 32:13 “മറ്റു ദേശങ്ങളിലെ സകലജനങ്ങളോടും ഞാനും എന്റെ പിതാക്കന്മാരും ചെയ്തതെന്തെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം? എന്റെ കൈയിൽനിന്ന് തങ്ങളുടെ ദേശത്തെ വിടുവിക്കാൻ ആ രാജ്യങ്ങളിലെ ദേവന്മാർക്കു കഴിഞ്ഞിട്ടുണ്ടോ?
2CH 32:14 എന്റെ പിതാക്കന്മാർ നശിപ്പിച്ച ഈ രാജ്യങ്ങളിലെ ദേവന്മാരിൽ ആർക്കെങ്കിലും എന്റെ കൈയിൽനിന്നു തങ്ങളുടെ ജനത്തെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടോ? പിന്നെങ്ങനെ നിങ്ങളുടെ ദൈവത്തിന് നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിയും?
2CH 32:15 ആകയാൽ, ഇപ്പോൾ ഹിസ്കിയാവ് നിങ്ങളെ ഈ വിധം ചതിക്കാനും വഴിതെറ്റിക്കാനും ഇടകൊടുക്കരുത്. നിങ്ങൾ അദ്ദേഹത്തെ വിശ്വസിക്കരുത്; കാരണം യാതൊരു രാഷ്ട്രത്തിന്റെയോ രാജ്യത്തിന്റെയോ ഒരു ദേവനും എന്റെ കൈയിൽനിന്നോ എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നോ തങ്ങളുടെ ജനത്തെ മോചിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെയിരിക്കെ, എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ നിങ്ങളുടെ ദൈവത്തിന് ഒട്ടും കഴിയുകയില്ല!”
2CH 32:16 ദൈവമായ യഹോവയ്ക്കും അവിടത്തെ ദാസനായ ഹിസ്കിയാവിനും എതിരായി സൻഹേരീബിന്റെ ദാസന്മാർ വീണ്ടും വളരെയേറെ നിന്ദാവാക്കുകൾ ചൊരിഞ്ഞു.
2CH 32:17 “മറ്റു ദേശങ്ങളിലെ ജനങ്ങളുടെ ദേവന്മാർ എന്റെ കൈയിൽനിന്ന് അവരെ രക്ഷിച്ചില്ല; അതുപോലെ ഹിസ്കിയാവിന്റെ ദൈവവും എന്റെ കൈയിൽനിന്നു തന്റെ ജനത്തെ രക്ഷിക്കുകയില്ല,” എന്നു പറഞ്ഞ് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അധിക്ഷേപിച്ചുകൊണ്ട് രാജാവും കത്തുകൾ എഴുതി.
2CH 32:18 മതിലിന്മേൽ ഉണ്ടായിരുന്ന ജെറുശലേംനിവാസികളോട് അവർ അത് എബ്രായഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞു. അവരെ സംഭ്രാന്തരും ആശങ്കാകുലരുമാക്കി നഗരം പിടിച്ചെടുക്കാൻവേണ്ടിയായിരുന്നു ഇത്.
2CH 32:19 ഭൂതലത്തിലെ അന്യ ദേവന്മാരെക്കുറിച്ച്—മനുഷ്യരുടെ കൈകളാൽ നിർമിക്കപ്പെട്ടവരെക്കുറിച്ച്—സംസാരിച്ചതുപോലെ അവർ ജെറുശലേമിന്റെ ദൈവമായ യഹോവയെക്കുറിച്ചും സംസാരിച്ചു.
2CH 32:20 ഇതുനിമിത്തം ഹിസ്കിയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർഥിച്ചുകൊണ്ട് സ്വർഗത്തിലേക്കു നിലവിളിച്ചു.
2CH 32:21 യഹോവ ഒരു ദൈവദൂതനെ അയച്ചു. അദ്ദേഹം അശ്ശൂർരാജാവിന്റെ പാളയത്തിലെ സകലശൂരയോദ്ധാക്കളെയും സൈന്യാധിപന്മാരെയും അധിപതിമാരെയും സംഹരിച്ചുകളഞ്ഞു. അങ്ങനെ സൻഹേരീബ് അപമാനിതനായി സ്വന്തനാട്ടിലേക്കു മടങ്ങി. അദ്ദേഹം അവിടെ തന്റെ ദേവന്റെ ക്ഷേത്രത്തിലേക്കു ചെന്നപ്പോൾ അദ്ദേഹത്തിന്റെതന്നെ പുത്രന്മാരിൽ ചിലർ അദ്ദേഹത്തെ വാളിനിരയാക്കി.
2CH 32:22 അങ്ങനെ യഹോവ ഹിസ്കിയാവിനെയും ജെറുശലേം ജനതയെയും അശ്ശൂർരാജാവായ സൻഹേരീബിന്റെയും മറ്റെല്ലാവരുടെയും കൈയിൽനിന്നു രക്ഷിച്ചു. അവിടന്ന് അവർക്ക് ചുറ്റുപാടും സ്വസ്ഥതനൽകി.
2CH 32:23 പലരും ജെറുശലേമിൽ യഹോവയ്ക്കു നേർച്ചകളും യെഹൂദാരാജാവായ ഹിസ്കിയാവിന് വിലപിടിച്ച സമ്മാനങ്ങളും കൊണ്ടുവന്നു. അന്നുമുതൽ അദ്ദേഹം സകലരാഷ്ട്രങ്ങളുടെയും ദൃഷ്ടിയിൽ വളരെ ആദരണീയനായിത്തീർന്നു.
2CH 32:24 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച് മരണാസന്നനായിത്തീർന്നു. അദ്ദേഹം യഹോവയോടു പ്രാർഥിച്ചു; യഹോവ അദ്ദേഹത്തിന്റെ പ്രാർഥനയ്ക്കുത്തരമരുളുകയും അത്ഭുതകരമായ ചിഹ്നം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
2CH 32:25 എന്നാൽ ഹിസ്കിയാവിന്റെ ഹൃദയം നിഗളിച്ചു; അദ്ദേഹം തനിക്കു ലഭിച്ച കാരുണ്യത്തിന് ദൈവത്തോടു നന്ദിയുള്ളവനായിരുന്നില്ല. അതിനാൽ യഹോവയുടെ ക്രോധം അദ്ദേഹത്തിനും യെഹൂദയ്ക്കും ജെറുശലേമിനുംനേരേയുണ്ടായി.
2CH 32:26 അപ്പോൾ ഹിസ്കിയാവ് തന്റെ ഹൃദയത്തിലെ നിഗളത്തെപ്പറ്റി അനുതപിച്ചു. ജെറുശലേംനിവാസികളും അനുതപിച്ചു. അതിനാൽ ഹിസ്കിയാവിന്റെകാലത്ത് യഹോവയുടെ ക്രോധം അവരുടെമേൽ പതിച്ചില്ല.
2CH 32:27 ഹിസ്കിയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു. തനിക്കുള്ള വെള്ളിയും പൊന്നും വിലയേറിയ രത്നങ്ങളും സുഗന്ധദ്രവ്യങ്ങളും പരിചകളും എല്ലാവിധമായ വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാനായി അദ്ദേഹം ഭണ്ഡാരങ്ങൾ നിർമിച്ചു.
2CH 32:28 ധാന്യം, വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് സംഭരണശാലകളും കന്നുകാലികൾക്കു തൊഴുത്തുകളും ആട്ടിൻപറ്റങ്ങൾക്ക് ആലകളും അദ്ദേഹം പണിയിച്ചു.
2CH 32:29 ദൈവം അദ്ദേഹത്തിന് ധാരാളമായി ധനം നൽകിയിരുന്നതിനാൽ അദ്ദേഹം സ്വന്തമായി പട്ടണങ്ങളും ആട്ടിൻപറ്റങ്ങളും കാലിക്കൂട്ടങ്ങളും സമ്പാദിച്ചു.
2CH 32:30 ഗീഹോൻ ജലപ്രവാഹത്തിന്റെ മുകളിലത്തെ നീരൊഴുക്കു തടഞ്ഞ് അതിനെ താഴേ, ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറുഭാഗത്തേക്ക് ഒഴുക്കിയത് ഈ ഹിസ്കിയാവായിരുന്നു. അദ്ദേഹം ഏറ്റെടുത്ത സകലകാര്യങ്ങളിലും വിജയംകൈവരിച്ചു.
2CH 32:31 എന്നാൽ ദേശത്തു സംഭവിച്ച വിസ്മയകരമായ അടയാളത്തെപ്പറ്റി ചോദിച്ചറിയുന്നതിന് ബാബേൽ ഭരണാധികാരികൾ ദൗത്യസംഘത്തെ അയച്ചപ്പോൾ സ്വന്തം ഇഷ്ടമനുസരിച്ചു പ്രവർത്തിക്കാൻ ദൈവം അദ്ദേഹത്തെ അനുവദിച്ചു. ഇത് അദ്ദേഹത്തിന്റെ ഉള്ളറിയുന്നതിനും അദ്ദേഹത്തെ പരീക്ഷിക്കുന്നതിനുംവേണ്ടിയായിരുന്നു.
2CH 32:32 ഹിസ്കിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും എല്ലാം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദർശനങ്ങളിലും യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതപ്പെട്ടിരിക്കുന്നു.
2CH 32:33 ഹിസ്കിയാവ് നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകൾ സ്ഥിതിചെയ്യുന്ന കുന്നിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. അദ്ദേഹം മരിച്ചപ്പോൾ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെല്ലാം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ മകനായ മനശ്ശെ തുടർന്നു രാജാവായി.
2CH 33:1 മനശ്ശെ രാജാവായപ്പോൾ അദ്ദേഹത്തിനു പന്ത്രണ്ടുവയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ അൻപത്തിയഞ്ചു വർഷം വാണു.
2CH 33:2 ഇസ്രായേലിന്റെ മുമ്പിൽനിന്ന് യഹോവ നീക്കിക്കളഞ്ഞ അന്യരാഷ്ട്രങ്ങളുടെ മ്ലേച്ഛ ആചാരങ്ങളെ പിൻതുടർന്ന് അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അറപ്പുളവാക്കുന്ന കാര്യങ്ങൾ പ്രവർത്തിച്ചു.
2CH 33:3 തന്റെ പിതാവായ ഹിസ്കിയാവ് ഇടിച്ചുകളഞ്ഞ ക്ഷേത്രങ്ങൾ അദ്ദേഹം പുനർനിർമിച്ചു; ബാലിനുള്ള ബലിപീഠങ്ങളും അശേരാപ്രതിഷ്ഠകളും നിർമിച്ചു. അദ്ദേഹം എല്ലാ ആകാശസൈന്യങ്ങളെയും വണങ്ങുകയും ആരാധിക്കുകയും ചെയ്തു.
2CH 33:4 “എന്റെ നാമം ജെറുശലേമിൽ എന്നെന്നും നിലനിൽക്കും,” എന്ന് ഏതൊരാലയത്തെക്കുറിച്ച് യഹോവ കൽപ്പിച്ചിരുന്നോ, ആ ആലയത്തിൽത്തന്നെ അദ്ദേഹം ബലിപീഠങ്ങൾ നിർമിച്ചു.
2CH 33:5 യഹോവയുടെ ആലയത്തിന്റെ രണ്ട് അങ്കണങ്ങളിലും അദ്ദേഹം സകല ആകാശസൈന്യങ്ങൾക്കുമുള്ള ബലിപീഠങ്ങൾ നിർമിച്ചു.
2CH 33:6 അദ്ദേഹം തന്റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിയിൽ ഹോമിച്ചു; ദേവപ്രശ്നംവെക്കുക, ആഭിചാരം, ശകുനംനോക്കുക ഇവയെല്ലാം ചെയ്തു; ലക്ഷണംപറയുന്നവർ, വെളിച്ചപ്പാടുകൾ, ഭൂതസേവക്കാർ എന്നിവരോട് ആലോചന ചോദിച്ചു; ഇങ്ങനെ യഹോവയുടെ ദൃഷ്ടിയിൽ ഏറ്റവും തിന്മയായതു പ്രവർത്തിച്ച് അവിടത്തെ പ്രകോപിപ്പിച്ചു.
2CH 33:7 താൻ കൊത്തിച്ച വിഗ്രഹം കൊണ്ടുവന്ന് അദ്ദേഹം ദൈവത്തിന്റെ ആലയത്തിൽ പ്രതിഷ്ഠിച്ചു. ഈ ആലയത്തെപ്പറ്റി ദൈവം ദാവീദിനോടും അദ്ദേഹത്തിന്റെ പുത്രനായ ശലോമോനോടും ഈ വിധം കൽപ്പിച്ചിരുന്നല്ലോ: “ഇസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നുമായി ഞാൻ തെരഞ്ഞെടുത്ത ഈ ജെറുശലേമിലും ഈ ആലയത്തിലും ഞാൻ എന്നെന്നേക്കുമായി എന്റെ നാമം സ്ഥാപിക്കും
2CH 33:8 നിങ്ങളുടെ പൂർവികർക്കായി നിയോഗിച്ചുതന്നിരിക്കുന്ന ഈ ദേശം വിട്ടുപോകാൻ ഇസ്രായേല്യരുടെ പാദങ്ങൾക്ക് ഇനിയും ഒരിക്കലും ഞാൻ ഇടവരുത്തുകയില്ല; എന്നാൽ ഞാൻ മോശമുഖാന്തരം നൽകിയിരിക്കുന്ന നിയമങ്ങളും ഉത്തരവുകളും അനുശാസനങ്ങളും ഓരോന്നും പ്രമാണിക്കുന്നതിൽ അവർ ശ്രദ്ധാലുക്കളായിരിക്കുമെങ്കിൽമാത്രം!”
2CH 33:9 എന്നാൽ യഹോവ ഇസ്രായേൽജനതയുടെമുമ്പിൽനിന്നു നശിപ്പിച്ചുകളഞ്ഞ അന്യരാഷ്ട്രങ്ങൾ ചെയ്തതിനെക്കാൾ അധികം വഷളത്തം പ്രവർത്തിക്കത്തക്കവണ്ണം മനശ്ശെ യെഹൂദ്യയെയും ജെറുശലേം ജനതയെയും വഴിപിഴച്ചവരാക്കിത്തീർത്തു.
2CH 33:10 യഹോവ മനശ്ശെയോടും അദ്ദേഹത്തിന്റെ ജനത്തോടും സംസാരിച്ചു; എന്നാൽ അവർ അതു ഗൗനിച്ചതേയില്ല.
2CH 33:11 അതിനാൽ യഹോവ അശ്ശൂർരാജാവിന്റെ സൈന്യാധിപന്മാരെ അവർക്കെതിരേ വരുത്തി. അവർ മനശ്ശെയെ തടവുകാരനായി പിടിച്ച് അദ്ദേഹത്തിന്റെ മൂക്കിൽ ഒരു കൊളുത്തിട്ട് ഓട്ടുചങ്ങലകളാൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി.
2CH 33:12 തന്റെ കഷ്ടതയിൽ അദ്ദേഹം തന്റെ ദൈവമായ യഹോവയെ അന്വേഷിച്ചു; അവിടത്തെ കരുണയ്ക്കായി അപേക്ഷിച്ചു; തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ തന്നത്താൻ ഏറ്റവും എളിമപ്പെട്ടു.
2CH 33:13 അദ്ദേഹം പ്രാർഥിച്ചപ്പോൾ അദ്ദേഹത്തിന്റെ സങ്കടയാചനയിൽ യഹോവ മനസ്സലിഞ്ഞു; അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ട് യഹോവ അദ്ദേഹത്തെ ജെറുശലേമിലേക്ക്, അദ്ദേഹത്തിന്റെ രാജ്യത്തിലേക്കുതന്നെ തിരികെവരുത്തി. യഹോവ ആകുന്നു ദൈവം എന്ന് അപ്പോൾ മനശ്ശെ മനസ്സിലാക്കി.
2CH 33:14 അതിനുശേഷം മനശ്ശെ താഴ്വരയിൽ ഗീഹോൻ അരുവിക്കു പടിഞ്ഞാറുമുതൽ ഓഫേൽ കുന്നിനെ വലയംചെയ്ത് മീൻകവാടത്തിന്റെ പ്രവേശനകവാടംവരെ ദാവീദിന്റെ നഗരത്തിന്റെ പുറംമതിൽ പുതുക്കിപ്പണിതു. അദ്ദേഹമത് വളരെ ഉയരത്തിലാണു കെട്ടിയത്. യെഹൂദ്യയിൽ കോട്ടകെട്ടിയുറപ്പിച്ച നഗരങ്ങളിലെല്ലാം അദ്ദേഹം സൈന്യാധിപന്മാരെ പാർപ്പിച്ചു.
2CH 33:15 യഹോവയുടെ ആലയത്തിൽനിന്ന് അദ്ദേഹം അന്യദേവന്മാരെയും വിഗ്രഹത്തെയും നീക്കംചെയ്തു. ദൈവാലയം നിർമിച്ചിരുന്ന മലയിലും ജെറുശലേംനഗരത്തിലും താൻ നിർമിച്ചിരുന്ന ബലിപീഠങ്ങളെല്ലാം തകർത്തു. അവയെല്ലാം അദ്ദേഹം നഗരത്തിനു പുറത്തേക്ക് എറിഞ്ഞുകളഞ്ഞു.
2CH 33:16 തുടർന്ന് അദ്ദേഹം യഹോവയുടെ യാഗപീഠം പുനരുദ്ധരിച്ച് അതിന്മേൽ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അർപ്പിച്ചു. ഇസ്രായേലിന്റെ ദൈവമായ യഹോവയെ ആരാധിക്കാൻ അദ്ദേഹം യെഹൂദയോട് ആജ്ഞാപിച്ചു.
2CH 33:17 എന്നിരുന്നാലും ജനം ക്ഷേത്രങ്ങളിൽ യാഗമർപ്പിക്കുന്നതു തുടർന്നുകൊണ്ടിരുന്നു; പക്ഷേ, തങ്ങളുടെ ദൈവമായ യഹോവയ്ക്കുവേണ്ടിമാത്രം ആയിരുന്നു അവിടങ്ങളിൽ യാഗം അർപ്പിച്ചത്!
2CH 33:18 തന്റെ ദൈവത്തോടുള്ള മനശ്ശെയുടെ പ്രാർഥനയും ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ദർശകന്മാർ അദ്ദേഹത്തോടു സംസാരിച്ച വാക്കുകളും ഉൾപ്പെടെ മനശ്ശെയുടെ ഭരണത്തിലെ ഇതര സംഭവങ്ങളെല്ലാം ഇസ്രായേൽരാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 33:19 അദ്ദേഹത്തിന്റെ പ്രാർഥനയും അഭയയാചനയുംകേട്ട് യഹോവ മനസ്സലിഞ്ഞു. ഇങ്ങനെ അദ്ദേഹം ദൈവമുമ്പാകെ വിനയപ്പെടുന്നതിനുമുമ്പ് ചെയ്ത സകലപാപങ്ങളും അവിശ്വസ്തതയും, എവിടെയെല്ലാം ക്ഷേത്രങ്ങൾ നിർമിച്ചുവെന്നും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും സ്ഥാപിച്ചുവെന്നുമുള്ള ചരിത്രമെല്ലാം ദർശകന്മാരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 33:20 മനശ്ശെ നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു. സ്വന്തം അരമനയിൽ അദ്ദേഹത്തെ അടക്കംചെയ്തു. അദ്ദേഹത്തിന്റെ മകനായ ആമോൻ അദ്ദേഹത്തിനുപകരം രാജാവായി.
2CH 33:21 ആമോൻ രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിരണ്ടു വയസ്സായിരുന്നു. അദ്ദേഹം ജെറുശലേമിൽ രണ്ടുവർഷം വാണു.
2CH 33:22 തന്റെ പിതാവായ മനശ്ശെ ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെമുമ്പിൽ തിന്മ പ്രവർത്തിച്ചു. മനശ്ശെ ഉണ്ടാക്കിയിരുന്ന സകലബിംബങ്ങൾക്കും ആമോൻ ബലികൾ അർപ്പിക്കുകയും അവയെ സേവിക്കുകയും ചെയ്തു.
2CH 33:23 എന്നാൽ തന്റെ പിതാവായ മനശ്ശെയിൽനിന്നു വ്യത്യസ്തമായി, ആമോൻ യഹോവയുടെമുമ്പാകെ വിനയപ്പെട്ടില്ല; അദ്ദേഹം തന്റെ അപരാധം വർധിപ്പിക്കുകമാത്രമേ ചെയ്തുള്ളൂ.
2CH 33:24 ആമോന്റെ ഉദ്യോഗസ്ഥന്മാർ അദ്ദേഹത്തിനെതിരേ ഗൂഢാലോചന നടത്തുകയും സ്വന്തം അരമനയിൽവെച്ച് അദ്ദേഹത്തെ വധിക്കുകയും ചെയ്തു.
2CH 33:25 അതിനുശേഷം ദേശത്തിലെ ജനം ആമോൻരാജാവിനെതിരേ ഗൂഢാലോചന നടത്തിയവരെയെല്ലാം കൊന്നു. അവർ അദ്ദേഹത്തിന്റെ മകനായ യോശിയാവിനെ അദ്ദേഹത്തിന്റെ സ്ഥാനത്തു രാജാവാക്കി.
2CH 34:1 രാജാവാകുമ്പോൾ യോശിയാവിന് എട്ടു വയസ്സായിരുന്നു. അദ്ദേഹം മുപ്പത്തിയൊന്നു വർഷം ജെറുശലേമിൽ വാണു.
2CH 34:2 യോശിയാവ് യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു. അദ്ദേഹം തന്റെ പൂർവപിതാവായ ദാവീദിന്റെ വഴികളിൽത്തന്നെ ജീവിച്ചു; അതുവിട്ട് ഇടത്തോട്ടോ വലത്തോട്ടോ മാറിയതുമില്ല.
2CH 34:3 തന്റെ ഭരണത്തിന്റെ എട്ടാംവർഷം, അദ്ദേഹം നന്നേ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ, യോശിയാവ് തന്റെ പൂർവപിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിക്കാൻ തുടങ്ങി. പന്ത്രണ്ടാംവർഷം, ക്ഷേത്രങ്ങളും അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും നിർമാർജനംചെയ്ത് യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിക്കാൻ തുടങ്ങി.
2CH 34:4 അദ്ദേഹത്തിന്റെ ഉത്തരവനുസരിച്ച് ജനം ബാലിന്റെ ബലിപീഠങ്ങൾ തകർത്തു; അവയ്ക്കു മുകളിൽ ഉണ്ടായിരുന്ന ധൂപബലിപീഠങ്ങളും വെട്ടിനുറുക്കി. അശേരാപ്രതിഷ്ഠകളും കൊത്തുപണിയിൽ തീർത്ത ബിംബങ്ങളും വാർത്തുണ്ടാക്കിയ പ്രതിമകളും അവർ അടിച്ചുതകർത്തു പൊടിയാക്കി; ആ പൊടി അവയ്ക്കു ബലികൾ അർപ്പിച്ചിരുന്നവരുടെ ശവകുടീരങ്ങളിൽ വിതറി.
2CH 34:5 പൂജാരികളുടെ അസ്ഥികൾ അദ്ദേഹം അവരുടെ ബലിപീഠങ്ങളിൽ ദഹിപ്പിച്ചു; ഇങ്ങനെ അദ്ദേഹം യെഹൂദ്യയെയും ജെറുശലേമിനെയും ശുദ്ധീകരിച്ചു.
2CH 34:6 മനശ്ശെ, എഫ്രയീം, ശിമെയോൻ എന്നിവരുടെ നഗരങ്ങളിലും നഫ്താലിവരെയും അവയ്ക്കുചുറ്റും നശിച്ചുകിടന്ന ഇടങ്ങളിലും അവർ ഇപ്രകാരംതന്നെ ചെയ്തു.
2CH 34:7 അങ്ങനെ അവർ ഇസ്രായേലിലെല്ലാം ബലിപീഠങ്ങൾ ഇടിച്ചുനിരത്തുകയും അശേരാപ്രതിഷ്ഠകളും ബിംബങ്ങളും തകർത്തു പൊടിയാക്കുകയും ധൂപബലിപീഠങ്ങളെല്ലാം വെട്ടിനുറുക്കുകയും ചെയ്തു. അതിനുശേഷം യോശിയാവ് ജെറുശലേമിലേക്കു മടങ്ങി.
2CH 34:8 യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷം നാടും ദൈവാലയവും ശുദ്ധീകരിച്ചുകഴിഞ്ഞപ്പോൾ, അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയസേയാവിനെയും രാജകീയ രേഖാപാലകനും യോവാശിന്റെ മകനുമായ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റങ്ങൾ തീർക്കുന്നതിനായി അദ്ദേഹം നിയോഗിച്ചു.
2CH 34:9 അവർ മഹാപുരോഹിതനായ ഹിൽക്കിയാവിന്റെ അടുത്തുചെന്ന് ദൈവാലയത്തിൽ കിട്ടിയിരുന്ന പണം അദ്ദേഹത്തെ ഏൽപ്പിച്ചു. ഇത് മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിന്റെ സകലശേഷിപ്പിൽനിന്നും യെഹൂദ്യയിലെയും ബെന്യാമീനിലെയും സകലജനങ്ങളിൽനിന്നും ജെറുശലേംനിവാസികളിൽനിന്നും ദ്വാരപാലകരായ ലേവ്യർ ശേഖരിച്ചതായിരുന്നു.
2CH 34:10 യഹോവയുടെ ആലയത്തിലെ പണികൾക്കു മേൽനോട്ടം വഹിക്കുന്നതിനായി നിയോഗിക്കപ്പെട്ടിരിക്കുന്ന ആളുകളെ അവർ ആ പണം ഏൽപ്പിച്ചു. അവർ ആ പണം, ആലയം പുനരുദ്ധരിക്കാൻവേണ്ടി പണിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾക്കു വേതനമായി കൊടുത്തു.
2CH 34:11 മുമ്പ് യെഹൂദാരാജാക്കന്മാർ നശിച്ചുപോകുന്നതിന് അനുവദിച്ചിരുന്ന ചെത്തിയകല്ല്, ചെറിയ ചട്ടങ്ങൾക്കുള്ള തടി, കെട്ടിടങ്ങളുടെ തുലാങ്ങൾക്കുവേണ്ടിയുള്ള തടി ഇവ വാങ്ങുന്നതിനായി മരപ്പണിക്കാർക്കും ശില്പികൾക്കും പണം കൊടുത്തു.
2CH 34:12 ജോലിക്കാർ വിശ്വസ്തതയോടെ പ്രവർത്തിച്ചു; അവർക്കു നിർദേശങ്ങൾ കൊടുക്കുന്നതിനു യഹത്ത്, ഓബദ്യാവ്, മെരാരിയുടെ പിൻഗാമികളായ ലേവ്യരും കെഹാത്തിന്റെ പിൻഗാമികളായ സെഖര്യാവ്, മെശുല്ലാം എന്നിവരും ഉണ്ടായിരുന്നു.
2CH 34:13 സംഗീതോപകരണങ്ങൾ മീട്ടുന്നതിൽ വിദഗ്ദ്ധരായ ലേവ്യർ ചുമട്ടുകാരുടെ മേൽനോട്ടം വഹിച്ചിരുന്നു. അവർ എല്ലാത്തരം പണികളുടെയും മേൽവിചാരകരുമായിരുന്നു. ലേവ്യരിൽ ചിലർ ലേഖകരും വേദജ്ഞരും വാതിൽകാവൽക്കാരുമായി സേവനം അനുഷ്ഠിച്ചു.
2CH 34:14 യഹോവയുടെ ആലയത്തിനുള്ളിൽ നിക്ഷേപിച്ചിരുന്ന ദ്രവ്യം അവർ പുറത്തേക്ക് എടുത്തുകൊണ്ടിരുന്നപ്പോൾ, മോശമുഖാന്തരം തങ്ങൾക്കു നൽകപ്പെട്ടിരുന്ന യഹോവയുടെ ന്യായപ്രമാണഗ്രന്ഥം ഹിൽക്കിയാപുരോഹിതൻ കണ്ടെത്തി.
2CH 34:15 “യഹോവയുടെ ആലയത്തിൽ ന്യായപ്രമാണഗ്രന്ഥം ഞാൻ കണ്ടെത്തിയിരിക്കുന്നു,” എന്ന് ഹിൽക്കിയാവ് ലേഖകനായ ശാഫാനോടു പറഞ്ഞു; അദ്ദേഹം ആ തുകൽച്ചുരുൾ ശാഫാനെ ഏൽപ്പിക്കുകയും ചെയ്തു.
2CH 34:16 ശാഫാൻ ആ പുസ്തകം രാജാവിന്റെ അടുത്തുകൊണ്ടുവന്ന് ഇപ്രകാരം അദ്ദേഹത്തെ അറിയിച്ചു: “അങ്ങയുടെ സേവകന്മാരെ ഏൽപ്പിച്ചിരിക്കുന്ന ജോലികളെല്ലാം അവർ നിർവഹിച്ചുകൊണ്ടിരിക്കുന്നു.
2CH 34:17 യഹോവയുടെ ആലയത്തിൽ ഉണ്ടായിരുന്ന പണം അവർ പുറത്തെടുത്ത് ജോലിക്കാരെയും മേൽവിചാരകന്മാരെയും ഏൽപ്പിച്ചിരിക്കുന്നു.”
2CH 34:18 കാര്യവിചാരകനായ ശാഫാൻ തുടർന്നു രാജാവിനെ അറിയിച്ചു: “പുരോഹിതനായ ഹിൽക്കിയാവ് ദൈവാലയത്തിൽനിന്നും കണ്ടെടുത്ത ഒരു പുസ്തകം എന്നെ ഏൽപ്പിച്ചിരിക്കുന്നു.” ലേഖകനായ ശാഫാൻ അതു രാജസന്നിധിയിൽ വായിച്ചുകേൾപ്പിച്ചു.
2CH 34:19 രാജാവ് ന്യായപ്രമാണത്തിലെ വാക്കുകൾ കേട്ടിട്ട് വസ്ത്രംകീറി.
2CH 34:20 അദ്ദേഹം ഹിൽക്കിയാവിനും ശാഫാന്റെ മകനായ അഹീക്കാമിനും മീഖായുടെ മകനായ അബ്ദോനും ലേഖകനായ ശാഫാനും രാജാവിന്റെ പരിചാരകനായ അസായാവിനും ഈ ഉത്തരവുകൾ നൽകി:
2CH 34:21 “എനിക്കുവേണ്ടിയും ഇസ്രായേലിലും യെഹൂദ്യയിലും ശേഷിച്ചിരിക്കുന്ന ജനത്തിനുവേണ്ടിയും നിങ്ങൾ ചെല്ലുക. കണ്ടുകിട്ടിയിരിക്കുന്ന ഈ ഗ്രന്ഥത്തിൽ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, യഹോവയുടെ ഹിതമെന്തെന്ന് ആരായുക! നമ്മുടെ പൂർവികർ യഹോവയുടെ വചനങ്ങൾ പ്രമാണിച്ചിട്ടില്ല; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ പ്രവർത്തിച്ചിട്ടുമില്ല. അതിനാൽ യഹോവയുടെ ഉഗ്രകോപം നമ്മുടെമേൽ ചൊരിയപ്പെട്ടിരിക്കുന്നു.”
2CH 34:22 ഹിൽക്കിയാവും രാജാവു നിയോഗിച്ച മറ്റാളുകളും പ്രവാചികയായ ഹുൽദായോടു സംസാരിക്കാനായി ചെന്നു. ഹസ്രയുടെ മകനായ തോക്ഹത്തിന്റെ മകനും രാജവസ്ത്രം സൂക്ഷിപ്പുകാരനുമായ ശല്ലൂമിന്റെ ഭാര്യയായിരുന്നു അവൾ. അവൾ ജെറുശലേമിന്റെ പുതിയഭാഗത്തു താമസിച്ചിരുന്നു.
2CH 34:23 അവൾ അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുത്തേക്കയച്ച പുരുഷനോടു ചെന്നു പറയുക.
2CH 34:24 ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേലും ഇതിലെ നിവാസികളിന്മേലും സർവനാശം—യെഹൂദാരാജാവിന്റെ മുമ്പാകെ വായിക്കപ്പെട്ട ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന സമസ്തശാപങ്ങളുംതന്നെ—വരുത്താൻപോകുന്നു.
2CH 34:25 കാരണം അവർ എന്നെ ഉപേക്ഷിക്കുകയും അന്യദേവന്മാർക്കു ധൂപാർച്ചന നടത്തുകയും തങ്ങളുടെ സകലപ്രവൃത്തികളാലും എന്റെ കോപത്തെ ജ്വലിപ്പിക്കുകയും ചെയ്തതിനാൽ ഈ സ്ഥലത്തിന്മേൽ ഞാൻ എന്റെ ക്രോധം ചൊരിയും; അതു ശമിക്കുകയുമില്ല.’
2CH 34:26 നീ കേട്ട വചനങ്ങളെ സംബന്ധിച്ച്, ഇസ്രായേലിന്റെ ദൈവമായ യഹോവ കൽപ്പിക്കുന്നത് ഇതാണ് എന്ന്, യഹോവയുടെഹിതം ആരായുന്നതിനു നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു ചെന്നു പറയുക:
2CH 34:27 ഈ സ്ഥലത്തിനും ഇതിലെ നിവാസികൾക്കും എതിരായി യഹോവ കൽപ്പിച്ചിരിക്കുന്നതെന്തെന്നു കേട്ടപ്പോൾ നിന്റെ ഹൃദയം അനുതപിക്കുകയും നീ തന്നത്താൻ ദൈവമുമ്പാകെ വിനയപ്പെടുകയും ചെയ്തിരിക്കുന്നു. നീ എന്റെ സന്നിധിയിൽ വിനയപ്പെട്ട് വസ്ത്രംകീറി വിലപിച്ചതിനാൽ ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.
2CH 34:28 ഞാൻ നിന്നെ നിന്റെ പിതാക്കന്മാരോടു ചേർത്തുകൊള്ളും; നീ സമാധാനത്തോടെ അടക്കപ്പെടും. ഞാൻ ഈ സ്ഥലത്തിന്മേലും ഇതിൽ വസിക്കുന്നവരുടെമേലും വരുത്തുന്ന വിപത്തുകളൊന്നും നിന്റെ കണ്ണുകൾ കാണുകയില്ല.” അങ്ങനെ അവർ മടങ്ങിച്ചെന്ന്, പ്രവാചികയുടെ മറുപടി രാജാവിനെ അറിയിച്ചു.
2CH 34:29 പിന്നെ രാജാവ് യെഹൂദ്യയിലും ജെറുശലേമിലുമുള്ള സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി.
2CH 34:30 യെഹൂദാജനതയെയും ജെറുശലേംനിവാസികളെയും പുരോഹിതന്മാരെയും ലേവ്യരെയും, വലുപ്പച്ചെറുപ്പംകൂടാതെ ആബാലവൃദ്ധം ജനങ്ങളെയും കൂട്ടിക്കൊണ്ട് അദ്ദേഹം യഹോവയുടെ ആലയത്തിലേക്കു ചെന്നു. യഹോവയുടെ ആലയത്തിൽനിന്നു കണ്ടുകിട്ടിയ ഉടമ്പടിയുടെ ഗ്രന്ഥത്തിലെ വചനങ്ങളെല്ലാം അവർ കേൾക്കെ രാജാവു വായിച്ചു.
2CH 34:31 താൻ യഹോവയെ പിൻതുടരുമെന്നും അവിടത്തെ കൽപ്പനകളും നിയമവ്യവസ്ഥകളും ഉത്തരവുകളും പൂർണഹൃദയത്തോടും പൂർണാത്മാവോടുംകൂടെ പ്രമാണിക്കുമെന്നും അങ്ങനെ ഈ നിയമഗ്രന്ഥത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഉടമ്പടി അനുസരിക്കുമെന്നും രാജാവ് അധികാരസ്തംഭത്തിനരികെ നിന്ന് യഹോവയുടെ സന്നിധിയിൽ ഉടമ്പടി പുതുക്കി.
2CH 34:32 ജെറുശലേമിലും ബെന്യാമീനിലുമുള്ള സകലരോടും ഈ വിധം സ്വയം പ്രതിജ്ഞയെടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിന്റെ ഉടമ്പടിക്കനുസൃതമായി ജെറുശലേം ജനത ദൈവവുമായി അപ്രകാരം പ്രതിജ്ഞചെയ്തു.
2CH 34:33 ഇസ്രായേൽജനതയുടെ വകയായിരുന്ന സകലപ്രദേശങ്ങളിൽനിന്നും സകലമ്ലേച്ഛവിഗ്രഹങ്ങളെയും യോശിയാവു നീക്കിക്കളഞ്ഞു. ഇസ്രായേലിൽ ഉണ്ടായിരുന്ന സകലരും തങ്ങളുടെ ദൈവമായ യഹോവയെ സേവിക്കാൻ അദ്ദേഹം സംഗതിവരുത്തി. അദ്ദേഹം ജീവിച്ചിരുന്നകാലംവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പിൻതുടരുന്നതിൽനിന്ന് അവർ വ്യതിചലിച്ചില്ല.
2CH 35:1 യോശിയാവ് ജെറുശലേമിൽ യഹോവയ്ക്കു പെസഹ ആചരിച്ചു. ഒന്നാംമാസം പതിന്നാലാംതീയതി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു.
2CH 35:2 അദ്ദേഹം പുരോഹിതന്മാരെ അവരവരുടെ ചുമതലകൾക്കായി നിയോഗിക്കുകയും യഹോവയുടെ ആലയത്തിലെ ശുശ്രൂഷകൾക്ക് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
2CH 35:3 ഇസ്രായേൽജനത സകലരെയും അഭ്യസിപ്പിക്കുകയും യഹോവയ്ക്കു ശുശ്രൂഷചെയ്യുന്നതിനായി വേർതിരിക്കപ്പെട്ടവരുമായ ലേവ്യരോട് അദ്ദേഹം കൽപ്പിച്ചു: “ഇസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണികഴിപ്പിച്ച ആലയത്തിൽ യഹോവയുടെ വിശുദ്ധപേടകം സ്ഥാപിക്കുക. ഇനിയും നിങ്ങൾ അതു ചുമലിൽ വഹിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയെയും അവിടത്തെ ജനമായ ഇസ്രായേലിനെയും സേവിക്കുക.
2CH 35:4 ഇസ്രായേൽരാജാവായ ദാവീദിന്റെയും അദ്ദേഹത്തിന്റെ മകനായ ശലോമോന്റെയും നിർദേശങ്ങളനുസരിച്ച് നിങ്ങൾ പിതൃഭവനക്രമത്തിലും ഗണക്രമത്തിലും സ്വയം ഒരുങ്ങുവിൻ!
2CH 35:5 “നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനതയുടെ ഓരോ പിതൃകുലത്തിനും ഓരോ ലേവ്യഗണം വരത്തക്കവണ്ണം നിങ്ങൾ വിശുദ്ധസ്ഥലത്തു നിൽക്കുക.
2CH 35:6 നിങ്ങൾ പെസഹ അറക്കുകയും നിങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും മോശമുഖാന്തരം യഹോവ കൽപ്പിച്ചിട്ടുള്ള പ്രമാണങ്ങൾക്കനുസൃതമായി നിങ്ങളുടെ സഹോദരങ്ങളായ ഇസ്രായേൽജനത്തിനുവേണ്ടി കുഞ്ഞാടിനെ ഒരുക്കുകയും ചെയ്യുക.”
2CH 35:7 അവിടെ സന്നിഹിതരായിരുന്ന സാമാന്യജനങ്ങൾക്കെല്ലാം പെസഹായാഗം കഴിക്കാനായി യോശിയാവ് മുപ്പതിനായിരം ആടുകളെയും കോലാടുകളെയും മൂവായിരം കാളയെയും കൊടുത്തു. അവ രാജാവിന്റെ സ്വകാര്യസമ്പത്തിൽനിന്നുള്ളവ ആയിരുന്നു.
2CH 35:8 രാജാവിന്റെ പ്രഭുക്കന്മാരും സന്മനസ്സോടെ ജനങ്ങൾക്കും പുരോഹിതന്മാർക്കും ലേവ്യർക്കുംവേണ്ടി സംഭാവന ചെയ്തു. ദൈവാലയത്തിലെ അധിപതിമാരായ ഹിൽക്കിയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാരുടെ പെസഹായാഗത്തിനായി രണ്ടായിരത്തി അറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
2CH 35:9 കോനന്യാവും അദ്ദേഹത്തിന്റെ ശെമയ്യാവ്, നെഥനയേൽ എന്നീ സഹോദരന്മാരും ഹശബ്യാവും യെയീയേലും യോസാബാദും ലേവ്യരിലെ നേതാക്കന്മാരും ലേവ്യർക്കു പെസഹായാഗത്തിനായി അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
2CH 35:10 ശുശ്രൂഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. അപ്പോൾ രാജകൽപ്പനയനുസരിച്ച് പുരോഹിതന്മാർ താന്താങ്ങളുടെ സ്ഥാനം ഏറ്റെടുത്തു. ലേവ്യരും ഗണംഗണമായി വന്നുനിന്നു.
2CH 35:11 അവർ പെസഹാക്കുഞ്ഞാടിനെ അറത്തു; പുരോഹിതന്മാർ അവയുടെ രക്തം ഏറ്റുവാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ലേവ്യർ പെസഹാക്കുഞ്ഞാടുകളുടെ തുകലുരിച്ചു.
2CH 35:12 പിതൃഭവനവിഭാഗങ്ങൾ അനുസരിച്ച് ജനങ്ങൾക്കു വിതരണം ചെയ്യുന്നതിനായി അവർ ഹോമയാഗത്തിനുള്ളവ നീക്കിവെച്ചു. മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം ജനങ്ങൾ അവ യഹോവയ്ക്കായി സമർപ്പിക്കുകയും ചെയ്യണമായിരുന്നു. കാളകളുടെ കാര്യത്തിലും അവർ ഇപ്രകാരംതന്നെ ചെയ്തു.
2CH 35:13 വിധിപ്രകാരം അവർ പെസഹാക്കുഞ്ഞാടിന്റെ മാംസം തീയിൽ ചുട്ടെടുത്തു. മറ്റു അർപ്പിക്കപ്പെട്ട വിശുദ്ധവസ്തുങ്ങൾ അവർ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് വേഗത്തിൽ ജനങ്ങൾക്കു വിളമ്പിക്കൊടുത്തു.
2CH 35:14 പിന്നെ അവർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെയും വ്യാപൃതരായിരുന്നതിനാൽ ലേവ്യർ തങ്ങൾക്കും അഹരോന്യരായ പുരോഹിതന്മാർക്കും വേണ്ടതു തയ്യാറാക്കി.
2CH 35:15 ആസാഫിന്റെ പിൻഗാമികളായ ഗായകന്മാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും നിർദേശങ്ങളനുസരിച്ചുള്ള സ്ഥാനങ്ങളിൽ നിന്നു. ദ്വാരപാലകരും താന്താങ്ങളുടെ സ്ഥാനം വിട്ടുപോകേണ്ടതില്ലായിരുന്നു. കാരണം, അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടതും ഒരുക്കിയിരുന്നു.
2CH 35:16 അങ്ങനെ, യോശിയാരാജാവിന്റെ കൽപ്പനപ്രകാരം പെസഹ ആചരിക്കാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാനുംവേണ്ട യഹോവയുടെ ശുശ്രൂഷകളെല്ലാം അന്ന് ഒരുക്കപ്പെട്ടു.
2CH 35:17 അവിടെ സന്നിഹിതരായിരുന്ന ഇസ്രായേൽമക്കളെല്ലാം പെസഹ ആചരിക്കുകയും ഏഴുദിവസം പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആഘോഷിക്കുകയും ചെയ്തു.
2CH 35:18 ശമുവേൽ പ്രവാചകന്റെ കാലത്തിനുശേഷം ഇതുപോലൊരു പെസഹ ഇസ്രായേലിൽ ആചരിച്ചിട്ടില്ല; പുരോഹിതന്മാരോടും ലേവ്യരോടും അവിടെ ജെറുശലേംനിവാസികളോടുകൂടെ വന്നുചേർന്നിരുന്ന സകല യെഹൂദരോടും ഇസ്രായേല്യരോടുംകൂടെ യോശിയാവ് ആചരിച്ചവിധത്തിൽ ഒരു പെസഹ ഇസ്രായേൽരാജാക്കന്മാരിൽ ആരുംതന്നെ ആചരിച്ചിട്ടില്ല.
2CH 35:19 യോശിയാവിന്റെ ഭരണത്തിന്റെ പതിനെട്ടാംവർഷത്തിലാണ് ഈ പെസഹാ ആചരിച്ചത്.
2CH 35:20 ഇതെല്ലാംകഴിഞ്ഞ്, യോശിയാവ് ദൈവാലയകാര്യങ്ങളെല്ലാം ക്രമമാക്കിക്കഴിഞ്ഞപ്പോൾ ഈജിപ്റ്റിലെ രാജാവായ നെഖോ യൂഫ്രട്ടീസ് നദിയിങ്കലെ കർക്കെമീശിനെതിരേ യുദ്ധംചെയ്യാനെത്തി. അദ്ദേഹത്തെ എതിരിടുന്നതിനായി യോശിയാവു സൈന്യവുമായി പുറപ്പെട്ടു.
2CH 35:21 എന്നാൽ നെഖോ അദ്ദേഹത്തിന്റെ അടുത്തേക്കു സന്ദേശവാഹകരെ അയച്ച് ഇപ്രകാരം പറയിച്ചു: “യെഹൂദാരാജാവേ, എനിക്കും അങ്ങേക്കുംതമ്മിൽ എന്തു കലഹം? ഇപ്പോൾ ഞാൻ ആക്രമിക്കുന്നത് അങ്ങയെയല്ല; എനിക്കു യുദ്ധമുള്ള ഗൃഹത്തെമാത്രം. അതു വേഗംചെയ്യാൻ ദൈവമെന്നോടു കൽപ്പിച്ചുമിരിക്കുന്നു. അതിനാൽ എന്നോടുകൂടെയുള്ള ദൈവത്തെ എതിർക്കുന്നതു മതിയാക്കുക. അല്ലെങ്കിൽ അവിടന്ന് അങ്ങയെ നശിപ്പിക്കും.”
2CH 35:22 എങ്കിലും യോശിയാവ് നെഖോയെ വിട്ടു പിന്മാറിയില്ല, എന്നാൽ അദ്ദേഹം വേഷപ്രച്ഛന്നനായി യുദ്ധത്തിൽ പങ്കെടുത്തു. ദൈവകൽപ്പനപ്രകാരം നെഖോ പ്രസ്താവിച്ച കാര്യങ്ങളെ അദ്ദേഹം വകവെച്ചില്ല. മറിച്ച്, മെഗിദ്ദോസമഭൂമിയിൽ നെഖോയുമായി പൊരുതാൻ എത്തി.
2CH 35:23 വില്ലാളികൾ യോശിയാരാജാവിനെ എയ്തു. “എന്നെ ഇവിടെനിന്നു കൊണ്ടുപോകുക! എനിക്കു കഠിനമായി മുറിവേറ്റിരിക്കുന്നു,” എന്ന് അദ്ദേഹം തന്റെ ഉദ്യോഗസ്ഥന്മാരോടു പറഞ്ഞു.
2CH 35:24 അതിനാൽ അവർ അദ്ദേഹത്തെ രഥത്തിൽനിന്നിറക്കി; മറ്റൊരു രഥത്തിലേറ്റി ജെറുശലേമിലേക്കു കൊണ്ടുപോന്നു. അവിടെവെച്ച് അദ്ദേഹം മരിച്ചു. തന്റെ പിതാക്കന്മാരുടെ കല്ലറയിൽ അദ്ദേഹം സംസ്കരിക്കപ്പെട്ടു. സകല യെഹൂദയും ജെറുശലേമും അദ്ദേഹത്തെച്ചൊല്ലി വിലപിച്ചു.
2CH 35:25 യിരെമ്യാവും യോശിയാവിനുവേണ്ടി ഒരു വിലാപഗീതം രചിച്ചു. സകലപുരുഷന്മാരും സ്ത്രീകളും അടങ്ങിയ സംഗീതജ്ഞർ ഇന്നുവരെയും തങ്ങളുടെ വിലാപങ്ങളിൽ യോശിയാവിനെ അനുസ്മരിക്കുന്നു. ഇസ്രായേലിൽ അതൊരു ചട്ടമായിത്തീർന്നിരിക്കുന്നു. വിലാപങ്ങളിൽ ഈ കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 35:26 യോശിയാവിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം ദൈവഭക്തിയിൽ അധിഷ്ഠിതമായ അദ്ദേഹത്തിന്റെ പ്രവൃത്തികളും
2CH 35:27 എല്ലാം ആദ്യന്തം ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.
2CH 36:1 ദേശത്തെ ജനം യോശിയാവിന്റെ മകനായ യഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്ന് അദ്ദേഹത്തിന്റെ പിതാവിന്റെ സ്ഥാനത്തു ജെറുശലേമിൽ രാജാവായി വാഴിച്ചു.
2CH 36:2 രാജാവാകുമ്പോൾ യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസം ജെറുശലേമിൽ വാണു.
2CH 36:3 ഈജിപ്റ്റിലെ രാജാവ് ജെറുശലേമിൽവെച്ച് യഹോവാഹാസിനെ സ്ഥാനഭ്രഷ്ടനാക്കി. അദ്ദേഹം നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വർണവും യെഹൂദയ്ക്ക് കപ്പം ചുമത്തുകയും ചെയ്തു.
2CH 36:4 ഈജിപ്റ്റ് രാജാവ് യഹോവാഹാസിന്റെ ഒരു സഹോദരനായ എല്യാക്കീമിനെ യെഹൂദയ്ക്കും ജെറുശലേമിനും രാജാവാക്കി; അദ്ദേഹത്തിന്റെ പേര് യെഹോയാക്കീം എന്നു മാറ്റുകയും ചെയ്തു. എല്യാക്കീമിന്റെ സഹോദരനായ യഹോവാഹാസിനെ നെഖോ പിടിച്ച് ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയും ചെയ്തു.
2CH 36:5 രാജാവാകുമ്പോൾ യെഹോയാക്കീമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. തന്റെ ദൈവമായ യഹോവയുടെമുമ്പാകെ തിന്മയായത് അദ്ദേഹം പ്രവർത്തിച്ചു.
2CH 36:6 ബാബേൽരാജാവായ നെബൂഖദ്നേസർ അദ്ദേഹത്തെ ആക്രമിക്കുകയും ഓട്ടുചങ്ങലയിട്ടുകെട്ടി ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.
2CH 36:7 യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും നെബൂഖദ്നേസർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോയി തന്റെ ദേവന്റെ ക്ഷേത്രത്തിൽ സൂക്ഷിച്ചു.
2CH 36:8 യെഹോയാക്കീമിന്റെ ഭരണത്തിലെ മറ്റുസംഭവങ്ങളും അദ്ദേഹം ചെയ്ത മ്ലേച്ഛകൃത്യങ്ങളും അദ്ദേഹത്തിനു പ്രതികൂലമായി കാണപ്പെട്ട എല്ലാക്കാര്യങ്ങളും ഇസ്രായേലിലെയും യെഹൂദ്യയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ മകനായ യെഹോയാഖീൻ അദ്ദേഹത്തിനുപകരം രാജാവായി.
2CH 36:9 രാജാവാകുമ്പോൾ യെഹോയാഖീന് പതിനെട്ടു വയസ്സായിരുന്നു. അദ്ദേഹം മൂന്നുമാസവും പത്തുദിവസവും ജെറുശലേമിൽ വാണു. അദ്ദേഹം യഹോവയുടെ ദൃഷ്ടിയിൽ അനിഷ്ടമായതു പ്രവർത്തിച്ചു.
2CH 36:10 പിറ്റേ വസന്തകാലത്ത് നെബൂഖദ്നേസർ രാജാവ് ആളുവിട്ട് യെഹോയാഖീനെ ബാബേലിലേക്കു വരുത്തി. അതോടൊപ്പം, യഹോവയുടെ ആലയത്തിലെ വിലപിടിപ്പുള്ള വസ്തുക്കളും ബാബേലിലേക്കു കൊണ്ടുപോരുന്നു. യെഹോയാഖീന്റെ പിതൃസഹോദരനായ സിദെക്കീയാവിനെ അദ്ദേഹം യെഹൂദയ്ക്കും ജെറുശലേമിനും രാജാവായി വാഴിച്ചു.
2CH 36:11 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു.
2CH 36:12 അദ്ദേഹം തന്റെ ദൈവമായ യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു. യഹോവയുടെ വചനങ്ങൾ തന്നോടു പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പിൽ അദ്ദേഹം തന്നെത്താൻ വിനയപ്പെട്ടുമില്ല.
2CH 36:13 തന്നെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചിരുന്ന നെബൂഖദ്നേസർ രാജാവിനെതിരേ അദ്ദേഹം മത്സരിക്കുകയും ചെയ്തു. അദ്ദേഹം മർക്കടമുഷ്ടിക്കാരനായി സ്വന്തം ഹൃദയം കഠിനമാക്കി. ഇസ്രായേലിന്റെ ദൈവമായ യഹോവയിലേക്ക് അദ്ദേഹം തിരിഞ്ഞില്ല.
2CH 36:14 അതിനുംപുറമേ സകലപുരോഹിതമുഖ്യന്മാരും ജനങ്ങളും ഇതര രാഷ്ട്രങ്ങളിലെ സകലവിധമായ മ്ലേച്ഛാചാരങ്ങളും പിൻതുടർന്ന് വളരെയധികമായി അവിശ്വസ്തത കാട്ടി, ജെറുശലേമിൽ വിശുദ്ധീകരിക്കപ്പെട്ടിരുന്ന യഹോവയുടെ ആലയത്തെ അവർ അശുദ്ധമാക്കി.
2CH 36:15 അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്ക് തന്റെ ജനത്തോടും തന്റെ തിരുനിവാസത്തോടുമുള്ള കരുണനിമിത്തം അവരുടെ അടുത്തേക്കു വീണ്ടും വീണ്ടും തന്റെ ദൂതന്മാരെ അയച്ച് പ്രബോധിപ്പിച്ചുകൊണ്ടിരുന്നു.
2CH 36:16 എന്നാൽ യഹോവയുടെ ഉഗ്രകോപം തന്റെ ജനത്തിനുനേരേ ജ്വലിക്കുകയും അത് ഒഴിവാക്കുന്നതിനുള്ള എല്ലാ മാർഗങ്ങളും ഇല്ലാതാകുന്നതുവരെ അവർ ദൈവത്തിന്റെ ദൂതന്മാരെ അധിക്ഷേപിക്കുകയും അവിടത്തെ വാക്കുകളുടെനേരേ അവജ്ഞകാട്ടുകയും അവിടത്തെ പ്രവാചകന്മാരെ പരിഹസിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
2CH 36:17 യഹോവ ബാബേൽ രാജാവിനെ അവർക്കെതിരേ വരുത്തി. അദ്ദേഹം അവരുടെ യുവാക്കളെ വിശുദ്ധമന്ദിരത്തിൽവെച്ച് വാളാൽ കൊന്നു. യുവാവിനെയോ യുവതിയെയോ വൃദ്ധനെയോ പടുകിഴവനെയോ ഒരുത്തരെയും അദ്ദേഹം വിട്ടുകളയാതെ സകലരെയും വാളിനിരയാക്കി. ദൈവം അവരെ എല്ലാവരെയും നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു.
2CH 36:18 ദൈവത്തിന്റെ ആലയത്തിലെ ചെറുതും വലുതുമായ സകല ഉപകരണങ്ങളും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളും എല്ലാം അദ്ദേഹം ബാബേലിലേക്കു കൊണ്ടുപോയി.
2CH 36:19 അവർ ദൈവാലയം അഗ്നിക്കിരയാക്കി; ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുതകർത്തു; സകലകൊട്ടാരങ്ങളും അവർ കത്തിച്ചു; വിലപിടിപ്പുള്ളതെല്ലാം അവർ നശിപ്പിച്ചു.
2CH 36:20 വാളിൽനിന്നു രക്ഷപ്പെട്ട ശേഷിപ്പിനെ അദ്ദേഹം ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി. പാർസിരാജ്യത്തിന് ആധിപത്യം സിദ്ധിക്കുന്നതുവരെ അവർ അവിടെ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും അടിമകളായിരുന്നു.
2CH 36:21 ദേശം അതിന്റെ ശബ്ബത്തുവിശ്രമം ആസ്വദിച്ചു. യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വാക്കുകൾ നിവൃത്തിയാകുംവിധം എഴുപതുവർഷം പൂർത്തിയാകുന്നതുവരെ ദേശത്തിനു ശൂന്യകാലമായിരുന്നു.
2CH 36:22 പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
2CH 36:23 “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു. അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ അവർ യാത്ര പുറപ്പെടട്ടെ. അവരുടെ ദൈവമായ യഹോവ അവരോടുകൂടെ ഇരിക്കുമാറാകട്ടെ.’ ”
EZR 1:1 പാർസിരാജാവായ കോരെശിന്റെ ഒന്നാംവർഷത്തിൽ, യിരെമ്യാവിലൂടെ സംസാരിച്ച യഹോവയുടെ വചനം നിറവേറുന്നതിനു, യഹോവ പാർസിരാജാവായ കോരെശിന്റെ മനസ്സുണർത്തി; അദ്ദേഹം തന്റെ രാജ്യംമുഴുവനും ഒരു വിളംബരം പുറപ്പെടുവിക്കുകയും അതു രേഖപ്പെടുത്തിവെക്കുകയും ചെയ്തത് ഇപ്രകാരമാണ്:
EZR 1:2 “പാർസിരാജാവായ കോരെശ് ഈ വിധം ആജ്ഞാപിക്കുന്നു: “ ‘സ്വർഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളും എനിക്കു നൽകിയിരിക്കുന്നു. യെഹൂദ്യയിലെ ജെറുശലേമിൽ അവിടത്തേക്കുവേണ്ടി ഒരു ആലയം പണിയാൻ അവിടന്ന് എന്നെ നിയോഗിച്ചിരിക്കുന്നു.
EZR 1:3 അതിനാൽ നിങ്ങളിൽ യഹോവയുടെ ജനമായി ആരെങ്കിലുമുണ്ടെങ്കിൽ, അവർ യെഹൂദ്യയിലെ ജെറുശലേമിലേക്കു യാത്ര പുറപ്പെടട്ടെ. അവർ പോയി ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയട്ടെ; അവിടന്നാണല്ലോ ജെറുശലേമിലെ ദൈവം. അവരുടെ ദൈവം അവരോടുകൂടെ ഇരിക്കുമാറാകട്ടെ
EZR 1:4 യെഹൂദരിൽ അവശേഷിക്കുന്നവർക്ക് അവരുടെ അയൽവാസികൾ അവരുടെ നിലനിൽപ്പിന്റെ ചെലവിലേക്കായി ജെറുശലേമിലെ ദൈവാലയത്തിനുള്ള സ്വമേധായാഗങ്ങൾ നൽകുന്നതോടൊപ്പം അവർക്കും വെള്ളിയും സ്വർണവും മറ്റു സാധനങ്ങളും കന്നുകാലികളെയും സംഭാവനചെയ്യണം.’ ”
EZR 1:5 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും കുടുംബത്തലവന്മാരും പുരോഹിതന്മാരും ലേവ്യരും—ദൈവത്താൽ മനസ്സുണർത്തപ്പെട്ട എല്ലാവരും—ജെറുശലേമിലെ യഹോവയുടെ ആലയത്തിന്റെ പണിക്കുപോകാൻ ഒരുങ്ങി.
EZR 1:6 അവരുടെ ചുറ്റുപാടുമുണ്ടായിരുന്നവർ സ്വമേധായാഗങ്ങൾക്കു പുറമേ, വെള്ളികൊണ്ടുള്ള ഉപകരണങ്ങൾ, സ്വർണം, മറ്റു സാധനങ്ങൾ, കന്നുകാലികൾ, വിലപിടിപ്പുള്ള ദാനങ്ങൾ എന്നിവയും നൽകി സഹായിച്ചു.
EZR 1:7 നെബൂഖദ്നേസർ ജെറുശലേമിൽനിന്നു കൊണ്ടുവന്നു തന്റെ ദേവന്മാരുടെ ക്ഷേത്രത്തിൽ വെച്ചിരുന്ന യഹോവയുടെ ആലയത്തിലെ ഉപകരണങ്ങൾ കോരെശ്‌രാജാവ് പുറത്തെടുപ്പിച്ചു.
EZR 1:8 പാർസിരാജാവായ കോരെശ്, ഭണ്ഡാരസൂക്ഷിപ്പുകാരനായ മിത്രെദാത്ത് മുഖാന്തരം അവ എടുത്ത് യെഹൂദാ പ്രഭുവായ ശേശ്ബസ്സരിന് എണ്ണിക്കൊടുപ്പിച്ചു.
EZR 1:9 അവയുടെ എണ്ണം ഇപ്രകാരമായിരുന്നു: സ്വർണത്താലം 30 വെള്ളിത്താലം 1,000 വെള്ളികൊണ്ടുള്ള ചട്ടി 29
EZR 1:10 സ്വർണപ്പാത്രം 30 മറ്റുതരം വെള്ളിപ്പാത്രം 410 മറ്റ് ഉപകരണങ്ങൾ 1,000.
EZR 1:11 സ്വർണവും വെള്ളിയുംകൊണ്ടുള്ള ഉപകരണങ്ങൾ ആകെ 5,400 എണ്ണം ഉണ്ടായിരുന്നു. പ്രവാസികൾ ബാബേലിൽനിന്ന് ജെറുശലേമിലേക്കു വന്നപ്പോൾ ഇവയെല്ലാം ശേശ്ബസ്സർ കൂടെ കൊണ്ടുവന്നിരുന്നു.
EZR 2:1 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
EZR 2:2 ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
EZR 2:3 പരോശിന്റെ പിൻഗാമികൾ 2,172
EZR 2:4 ശെഫത്യാവിന്റെ പിൻഗാമികൾ 372
EZR 2:5 ആരഹിന്റെ പിൻഗാമികൾ 775
EZR 2:6 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812
EZR 2:7 ഏലാമിന്റെ പിൻഗാമികൾ 1,254
EZR 2:8 സത്ഥുവിന്റെ പിൻഗാമികൾ 945
EZR 2:9 സക്കായിയുടെ പിൻഗാമികൾ 760
EZR 2:10 ബാനിയുടെ പിൻഗാമികൾ 642
EZR 2:11 ബേബായിയുടെ പിൻഗാമികൾ 623
EZR 2:12 അസ്ഗാദിന്റെ പിൻഗാമികൾ 1,222
EZR 2:13 അദോനീക്കാമിന്റെ പിൻഗാമികൾ 666
EZR 2:14 ബിഗ്വായിയുടെ പിൻഗാമികൾ 2,056
EZR 2:15 ആദീന്റെ പിൻഗാമികൾ 454
EZR 2:16 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
EZR 2:17 ബേസായിയുടെ പിൻഗാമികൾ 323
EZR 2:18 യോരയുടെ പിൻഗാമികൾ 112
EZR 2:19 ഹാശൂമിന്റെ പിൻഗാമികൾ 223
EZR 2:20 ഗിബ്ബാരിന്റെ പിൻഗാമികൾ 95
EZR 2:21 ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123
EZR 2:22 നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56
EZR 2:23 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
EZR 2:24 അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
EZR 2:25 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
EZR 2:26 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
EZR 2:27 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
EZR 2:28 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223
EZR 2:29 നെബോയിൽനിന്നുള്ള പുരുഷന്മാർ 52
EZR 2:30 മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156
EZR 2:31 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
EZR 2:32 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
EZR 2:33 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725
EZR 2:34 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
EZR 2:35 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.
EZR 2:36 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
EZR 2:37 ഇമ്മേരിന്റെ പിൻഗാമികൾ 1,052
EZR 2:38 പശ്ഹൂരിന്റെ പിൻഗാമികൾ 1,247
EZR 2:39 ഹാരീമിന്റെ പിൻഗാമികൾ 1,017.
EZR 2:40 ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.
EZR 2:41 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.
EZR 2:42 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.
EZR 2:43 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
EZR 2:44 കേരോസ്, സീയഹ, പാദോൻ,
EZR 2:45 ലെബാന, ഹഗാബ, അക്കൂബ്,
EZR 2:46 ഹഗാബ്, ശൽമായി, ഹാനാൻ,
EZR 2:47 ഗിദ്ദേൽ, ഗഹർ, രെയായാവ്,
EZR 2:48 രെസീൻ, നെക്കോദ, ഗസ്സാം,
EZR 2:49 ഉസ്സ, പാസേഹ, ബേസായി,
EZR 2:50 അസ്ന, മെയൂനിം, നെഫീസീം,
EZR 2:51 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
EZR 2:52 ബസ്ളൂത്ത്, മെഹീദ, ഹർശ,
EZR 2:53 ബർക്കോസ്, സീസെര, തേമഹ്,
EZR 2:54 നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ.
EZR 2:55 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,
EZR 2:56 യാല, ദർക്കോൻ, ഗിദ്ദേൽ,
EZR 2:57 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ,
EZR 2:58 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
EZR 2:59 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
EZR 2:60 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.
EZR 2:61 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.
EZR 2:62 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
EZR 2:63 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
EZR 2:64 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
EZR 2:65 അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
EZR 2:66 736 കുതിര, 245 കോവർകഴുത,
EZR 2:67 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
EZR 2:68 ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.
EZR 2:69 തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.
EZR 2:70 പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.
EZR 3:1 ഇസ്രായേൽജനം പട്ടണത്തിൽ താമസമാക്കിയതിനുശേഷം, ഏഴാംമാസം ആയപ്പോൾ ജനമെല്ലാം ഏകമനസ്സോടെ ജെറുശലേമിൽ ഒത്തുചേർന്നു.
EZR 3:2 അപ്പോൾ യോസാദാക്കിന്റെ മകനായ യോശുവയും അദ്ദേഹത്തിന്റെ സഹപുരോഹിതന്മാരും ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും അദ്ദേഹത്തിന്റെ കൂട്ടാളികളും ചേർന്നു ദൈവപുരുഷനായ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന രീതിയിൽ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിനു യാഗപീഠം നിർമിക്കാൻ തുടങ്ങി.
EZR 3:3 അവർക്കു ദേശവാസികളെ പേടിയുണ്ടായിരുന്നു എന്നതൊഴിച്ചാൽ; അവർ യാഗപീഠത്തെ അതിന്റെ അടിസ്ഥാനത്തിൽത്തന്നെ പണിത് യഹോവയ്ക്കു ഹോമയാഗങ്ങൾ അർപ്പിച്ചു; രാവിലെയും വൈകിട്ടും ഉള്ള യാഗങ്ങളും അർപ്പിച്ചു.
EZR 3:4 എഴുതപ്പെട്ടിരുന്നതുപോലെ അവർ കൂടാരപ്പെരുന്നാൾ ആചരിക്കുകയും, നിയമപ്രകാരം ഓരോ ദിവസത്തേക്കുമുള്ള എണ്ണമനുസരിച്ച് ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തു.
EZR 3:5 അതിന്റെശേഷം അവർ നിരന്തരം അർപ്പിക്കേണ്ട ഹോമയാഗങ്ങൾ, അമാവാസികളിലും യഹോവയുടെ വിശുദ്ധോത്സവങ്ങളിലും ഉള്ള യാഗങ്ങൾ, എന്നിവകൂടാതെ യഹോവയ്ക്ക് സ്വമേധാദാനങ്ങൾ കൊടുക്കുന്നവരും യാഗങ്ങൾ അർപ്പിച്ചു.
EZR 3:6 അവർ ഏഴാംമാസം ഒന്നാംതീയതിമുതൽ യഹോവയ്ക്കു ഹോമയാഗം അർപ്പിക്കാൻ തുടങ്ങി. ഇപ്രകാരമെല്ലാം ചെയ്തിരുന്നെങ്കിലും അവർ യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം അതുവരെ ഇട്ടിരുന്നില്ല.
EZR 3:7 അവർ കൽപ്പണിക്കാർക്കും ആശാരിമാർക്കും പണവും പാർസിരാജാവായ കോരെശ് അനുവദിച്ചതനുസരിച്ചു ലെബാനോനിൽനിന്നു കടൽമാർഗം ദേവദാരു യോപ്പയിലേക്ക് എത്തിക്കേണ്ടതിനു സീദോന്യർക്കും സോര്യർക്കും ഭക്ഷണവും പാനീയവും ഒലിവെണ്ണയും കൊടുത്തു.
EZR 3:8 ജെറുശലേമിലെ ദൈവത്തിന്റെ ഭവനത്തിലെത്തിയതിന്റെ രണ്ടാംവർഷം രണ്ടാംമാസം ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും പുരോഹിതന്മാരും ലേവ്യരും പ്രവാസത്തിൽനിന്ന് ജെറുശലേമിലേക്കു മടങ്ങിവന്നശേഷം സഹോദരന്മാർ എല്ലാവരും ചേർന്നു പണി ആരംഭിച്ചു; ഇരുപതിനും അതിനു മേലോട്ടും പ്രായമുള്ള ലേവ്യരെ യഹോവയുടെ ആലയത്തിന്റെ പണിക്കു മേൽനോട്ടം വഹിക്കാൻ അവർ നിയമിച്ചു.
EZR 3:9 യോശുവയും അദ്ദേഹത്തിന്റെ പുത്രന്മാരും സഹോദരന്മാരും ഹോദവ്യാവിന്റെ പിൻഗാമികളായ കദ്മീയേലും അദ്ദേഹത്തിന്റെ പുത്രന്മാരും ഹെനാദാദിന്റെ മക്കളും അവരുടെ മക്കളും സഹോദരന്മാരും—ഇവരെല്ലാം ലേവ്യരായിരുന്നു—ദൈവാലയം പണിയുന്നവർക്കു മേൽനോട്ടം വഹിക്കാൻ ഒരുമിച്ചുകൂടി.
EZR 3:10 പണിക്കാർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിട്ടപ്പോൾ ഇസ്രായേൽരാജാവായ ദാവീദ് ഏർപ്പെടുത്തിയിരുന്നപ്രകാരം വിശുദ്ധവസ്ത്രം ധരിച്ച്, കാഹളമേന്തിയ പുരോഹിതന്മാരും ഇലത്താളങ്ങളോടെ ആസാഫിന്റെ പുത്രന്മാരായ ലേവ്യരും യഹോവയെ സ്തുതിക്കാനായി അവർക്കുള്ള സ്ഥാനങ്ങളിൽ നിന്നു.
EZR 3:11 അവർ യഹോവയെ വാഴ്ത്തി സ്തുതിച്ചുകൊണ്ട്: “അവിടന്നു നല്ലവൻ; ഇസ്രായേലിനോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന ഗാനം അവർ ആലപിച്ചു. അങ്ങനെ ജനമെല്ലാം അത്യുച്ചത്തിൽ ആർത്തുകൊണ്ട് യഹോവയെ സ്തുതിച്ചു, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ടതിനാണ് അവർ ഇപ്രകാരം ചെയ്തത്.
EZR 3:12 എന്നാൽ പുരോഹിതന്മാരിലും ലേവ്യരിലും പിതൃഭവനത്തലവന്മാരിലും, ആദ്യത്തെ മന്ദിരം കണ്ടിട്ടുള്ള അനേകം വൃദ്ധന്മാർ ഈ ആലയത്തിന്റെ അടിസ്ഥാനം ഇടുന്നതു കണ്ടപ്പോൾ ഉറക്കെ കരഞ്ഞു; മറ്റുപലരും സന്തോഷത്താൽ ആർത്തു.
EZR 3:13 അങ്ങനെ ജനത്തിന്റെ ശബ്ദം വളരെ ഉച്ചത്തിൽ ആയിരുന്നതിനാൽ സന്തോഷഘോഷത്തിന്റെയും കരച്ചിലിന്റെയും ശബ്ദംതമ്മിൽ വേർതിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല. ഈ ശബ്ദം വളരെദൂരം കേൾക്കാമായിരുന്നു.
EZR 4:1 പ്രവാസികൾ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ആലയം പണിയുന്നു എന്ന് യെഹൂദയുടെയും ബെന്യാമീന്റെയും ശത്രുക്കൾ കേട്ടപ്പോൾ
EZR 4:2 അവർ സെരൂബ്ബാബേലിന്റെയും പിതൃഭവനത്തലവന്മാരുടെയും അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “ഞങ്ങളും നിങ്ങളോടു ചേർന്നുപണിയട്ടെ. നിങ്ങളെപ്പോലെതന്നെ നിങ്ങളുടെ ദൈവത്തെ അന്വേഷിക്കുന്നവരാണു ഞങ്ങൾ. ഞങ്ങളെ ഇവിടെ കൊണ്ടുവന്ന അശ്ശൂർരാജാവായ ഏസെർ-ഹദ്ദോന്റെ കാലംമുതൽ ഞങ്ങൾ അവിടത്തേക്ക് യാഗം കഴിക്കുകയും ചെയ്തുപോരുന്നു.”
EZR 4:3 അതിനു സെരൂബ്ബാബേലും യോശുവയും ശേഷം ഇസ്രായേൽ പിതൃഭവനത്തലവന്മാരും അവരോടു പറഞ്ഞു: “ഞങ്ങളുടെ ദൈവത്തിന് ഒരു ആലയം പണിയുന്നതിൽ നിങ്ങൾക്കു ഞങ്ങളോടു പങ്കില്ല. പാർസിരാജാവായ കോരെശ്‌രാജാവ് ഞങ്ങളോടു കൽപ്പിച്ചതുപോലെ ഞങ്ങൾ തനിയേ ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് അതു പണിതുകൊള്ളാം.”
EZR 4:4 അപ്പോൾ ദേശവാസികൾ യെഹൂദാജനത്തെ നിരുത്സാഹപ്പെടുത്തി, പണി മുന്നോട്ടു കൊണ്ടുപോകാതവണ്ണം അവരെ ഭയപ്പെടുത്തി;
EZR 4:5 അവർക്കെതിരേ പ്രവർത്തിച്ച് അവരുടെ പദ്ധതി തകർക്കേണ്ടതിന് പാർസിരാജാവായ കോരെശിന്റെ കാലം മുഴുവനും തുടർന്ന് പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലംവരെയും കാര്യസ്ഥന്മാരെ കൈക്കൂലി കൊടുത്തു വശത്താക്കി.
EZR 4:6 അഹശ്വേരോശിന്റെ ഭരണത്തിന്റെ ആരംഭത്തിൽ അവർ യെഹൂദ്യയിലെയും ജെറുശലേമിലെയും നിവാസികൾക്കെതിരേ ഒരു പരാതി നൽകി.
EZR 4:7 പാർസിരാജാവായ അർഥഹ്ശഷ്ടാവിന്റെ കാലത്ത് ബിശ്ലാം, മിത്രെദാത്ത്, താബെയേൽ എന്നിവരും അവരുടെ മറ്റു കൂട്ടാളികളും ചേർന്ന് അർഥഹ്ശഷ്ടാവിന് ഒരു കത്ത് അയച്ചു. അരാമ്യ അക്ഷരത്തിൽ, അരാമ്യഭാഷയിലായിരുന്നു അത് എഴുതിയിരുന്നത്.
EZR 4:8 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും ജെറുശലേമിനെതിരേ ഇപ്രകാരമൊരു കത്ത് അർഥഹ്ശഷ്ടാരാജാവിന് അയച്ചു:
EZR 4:9 ദേശാധിപതിയായ രെഹൂമും ലേഖകനായ ശിംശായിയും അവരുടെ സഹകാരികളായിട്ടുള്ള ബാക്കി ന്യായാധിപന്മാരും ഉദ്യോഗസ്ഥരും ഭരണാധിപന്മാരും ചേർന്ന് ഇത് എഴുതി. ഇവർ പാർസികൾ, ഏരെക്ക്യർ, ബാബേല്യർ, ശൂശനിൽനിന്നുള്ള ഏലാമ്യർ, മഹാനും ശ്രേഷ്ഠനുമായ അശ്ശൂർബാനിപ്പാൽ നാടുകടത്തി ശമര്യാപട്ടണത്തിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർപ്പിച്ചിരുന്ന ജനത്തിന്റെ മേധാവികളായിരുന്നു.
EZR 4:11 അവർ അയച്ച കത്തിന്റെ പകർപ്പ് ഇപ്രകാരമാണ്: അർഥഹ്ശഷ്ടാരാജാവിന്: യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള അങ്ങയുടെ ദാസരായ ആൾക്കാരിൽനിന്നും രാജാവ് അറിയുന്നതിന്:
EZR 4:12 തിരുമുമ്പിൽനിന്നു ഞങ്ങളുടെ അടുക്കലേക്കു വന്ന യെഹൂദർ ജെറുശലേമിൽ എത്തി, മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം വീണ്ടും പണിയുകയും അതിന്റെ മതിലുകൾ പുനർനിർമിക്കുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
EZR 4:13 പട്ടണം പുനർനിർമാണം ചെയ്ത്, മതിലുകൾ കെട്ടിത്തീർന്നാൽ പിന്നെ അവർ കരം, കപ്പം, കടത്തുകൂലി എന്നിവ ഒന്നും അടയ്ക്കുകയില്ല; അങ്ങനെ രാജാക്കന്മാരുടെ വരുമാനം കുറയും.
EZR 4:14 ഞങ്ങൾ കൊട്ടാരത്തോടു കടപ്പെട്ടവരാകുകയാൽ, രാജാവിനു അപകീർത്തി വരുന്നതു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. തന്മൂലം, അങ്ങയുടെ പിതാക്കന്മാരുടെ വൃത്താന്തങ്ങൾ പരിശോധിപ്പിക്കുന്നതിനാണ് ഞങ്ങൾ ഈ വിവരം രാജാവിനെ അറിയിക്കുന്നത്.
EZR 4:15 അതുകൊണ്ട് പൂർവകാലചരിത്രം ഒന്നു പരിശോധിച്ചാലും. ഈ പട്ടണം മത്സരമുള്ളതും രാജാക്കന്മാർക്കും പ്രവിശ്യകൾക്കും പ്രയാസമുണ്ടാക്കിക്കൊണ്ട് പുരാതനകാലംമുതൽ കലഹമുള്ളതുമായ സ്ഥലമാണെന്നു രേഖകളിൽ അങ്ങു കാണും. ഇതു നശിക്കപ്പെടാനുള്ള കാരണവും ഇതാണ്.
EZR 4:16 ഈ പട്ടണം പണിയപ്പെടുകയും മതിലുകൾ പുനഃസ്ഥാപിക്കപ്പെടുകയും ചെയ്താൽ, യൂഫ്രട്ടീസ് നദിക്കു മറുകരെ രാജാവിനു സ്വന്തമായി ഒന്നുംതന്നെ അവശേഷിക്കുകയില്ലെന്ന് ഞങ്ങൾ അങ്ങയെ അറിയിക്കുന്നു.
EZR 4:17 അതിനു മറുപടിയായി രാജാവ് ഇപ്രകാരം എഴുതി: ദേശാധിപതിയായ രെഹൂമിനും ലേഖകനായ ശിംശായിക്കും ശമര്യയിലും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള ശേഷംസ്ഥലത്തും പാർക്കുന്ന അവരുടെ കൂട്ടാളികൾക്കും: വന്ദനം.
EZR 4:18 നിങ്ങൾ അയച്ച കത്തു നമ്മുടെമുമ്പാകെ വായിച്ച് തർജമ ചെയ്യപ്പെട്ടു.
EZR 4:19 നാം കൽപ്പിച്ചിട്ട് നടത്തിയ അന്വേഷണത്തിൽ, ഈ പട്ടണം പണ്ടുമുതൽത്തന്നെ രാജാക്കന്മാരോട് എതിർത്തുനിന്നിരുന്നതാണെന്നും മത്സരവും രാജ്യദ്രോഹവും അവിടെ ഉണ്ടായിരുന്നെന്നും വ്യക്തമായി.
EZR 4:20 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യകളെല്ലാം ഭരിച്ച്, കരവും കപ്പവും കടത്തുകൂലിയും ശേഖരിച്ചിരുന്ന ശക്തരായ രാജാക്കന്മാർ ജെറുശലേമിൽ ഉണ്ടായിരുന്നതായും നാം മനസ്സിലാക്കുന്നു.
EZR 4:21 അതുകൊണ്ട്, നാം ഇനിയും ഒരു ഉത്തരവു പുറപ്പെടുവിക്കുന്നതുവരെ പട്ടണം പണിയാതിരിക്കേണ്ടതിന്, ഈ മനുഷ്യർ അവരുടെ ജോലി നിർത്തിവെക്കാൻ ആജ്ഞാപിക്കുക.
EZR 4:22 ഈ കാര്യത്തിൽ ഉപേക്ഷ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഈ ഭീഷണി വർധിപ്പിച്ച് രാജകീയ താൽപ്പര്യങ്ങൾക്കു വലിയ നഷ്ടം വരുത്തുന്നത് എന്തിന്?
EZR 4:23 അർഥഹ്ശഷ്ടാരാജാവിന്റെ എഴുത്തിന്റെ പകർപ്പ് രെഹൂമും ലേഖകനായ ശിംശായിയും അവരുടെ കൂട്ടാളികളും വായിച്ചുകേട്ടപ്പോൾ അവർ ജെറുശലേമിലെ യെഹൂദരുടെയടുക്കൽ വേഗം ചെന്ന് ബലം പ്രയോഗിച്ച് പണികൾ മുടക്കി.
EZR 4:24 അങ്ങനെ ജെറുശലേമിൽ ദൈവാലയത്തിന്റെ പണി മുടങ്ങി; പാർസിരാജാവായ ദാര്യാവേശിന്റെ ഭരണത്തിന്റെ രണ്ടാംവർഷംവരെ അതു മുടങ്ങിത്തന്നെ കിടന്നു.
EZR 5:1 ഹഗ്ഗായി, ഇദ്ദോവിന്റെ മകൻ സെഖര്യാവ് എന്നീ പ്രവാചകന്മാർ തങ്ങളുടെമേൽ ഉള്ള ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ യെഹൂദ്യയിലും ജെറുശലേമിലും ഉള്ള യെഹൂദരോടു പ്രവചിച്ചുവന്നു.
EZR 5:2 അപ്പോൾ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലും യോസാദാക്കിന്റെ മകനായ യോശുവയും ജെറുശലേമിലെ ദൈവാലയത്തിന്റെ പുനരുദ്ധാരണം ആരംഭിച്ചു; അവരെ സഹായിച്ചുകൊണ്ട് പ്രവാചകന്മാർ അവരോടൊപ്പംതന്നെ ഉണ്ടായിരുന്നു.
EZR 5:3 ആ കാലത്ത് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും അടുത്തുചെന്ന്, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണെന്നും
EZR 5:4 ഈ കെട്ടിടം പണിയുന്നവരുടെ പേരുകൾ എന്താണ്” എന്നും ചോദിച്ചു.
EZR 5:5 എന്നാൽ യെഹൂദനേതാക്കന്മാരെ ദൈവം കടാക്ഷിച്ചിരുന്നതിനാൽ, ഈ വിവരം ദാര്യാവേശിനെ അറിയിച്ച്, അദ്ദേഹം എഴുതിയ മറുപടി വരുന്നതുവരെ ആരും അവരുടെ പണി തടഞ്ഞില്ല.
EZR 5:6 യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ അവരുടെ കൂട്ടാളികളും ദാര്യാവേശ് രാജാവിന് അയച്ച കത്തിന്റെ പകർപ്പ്—
EZR 5:7 അതിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ദാര്യാവേശ് രാജാവിന്: അങ്ങേക്കു സമാധാനാശംസകൾ.
EZR 5:8 യെഹൂദാപ്രവിശ്യയിലുള്ള, വലിയവനായ ദൈവത്തിന്റെ ആലയത്തിലേക്കു ഞങ്ങൾ പോയവിവരം അങ്ങയെ അറിയിക്കട്ടെ. വലിയ കല്ലുകൾകൊണ്ട് അതു പണിതുവരികയാണ്. ചുമരിന്മേൽ തടിയുരുപ്പടികൾ വെക്കുകയും ചെയ്യുന്നു. വളരെ ശുഷ്കാന്തിയോടെ നടക്കുന്ന പണി അവരുടെ കൈയാൽ അഭിവൃദ്ധിപ്പെട്ടും വരുന്നു.
EZR 5:9 അവിടെയുള്ള നേതാക്കന്മാരോടു ഞങ്ങൾ സംസാരിക്കുകയും, “മന്ദിരം പുനർനിർമിക്കുന്നതും ഈ വേല പൂർത്തിയാക്കുന്നതും ആരുടെ കൽപ്പനപ്രകാരമാണ്” എന്നു ചോദിക്കുകയും ചെയ്തു.
EZR 5:10 അവർക്കു നേതൃത്വം കൊടുക്കുന്നവർ ആരൊക്കെയെന്ന് അങ്ങയെ എഴുതി അറിയിക്കേണ്ടതിന് അവരുടെ പേരുകളും ഞങ്ങൾ ചോദിച്ചു.
EZR 5:11 അവർ നൽകിയ മറുപടി ഇപ്രകാരമാണ്: “സ്വർഗത്തിന്റെയും ഭൂമിയുടെയും ദൈവത്തിന്റെ ദാസന്മാരാണു ഞങ്ങൾ. ഇസ്രായേലിന്റെ മഹാനായ ഒരു രാജാവ് വളരെ വർഷങ്ങൾക്കുമുമ്പ് പണിതീർത്ത ആലയം ഞങ്ങൾ പുതുക്കിപ്പണിയുകയാണ്.
EZR 5:12 ഞങ്ങളുടെ പിതാക്കന്മാർ സ്വർഗത്തിലെ ദൈവത്തെ കോപിപ്പിച്ചതിനാൽ അവിടന്ന് അവരെ ബാബേൽരാജാവായ നെബൂഖദ്നേസർ എന്ന കൽദയന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം ഈ ആലയം നശിപ്പിക്കുകയും ജനത്തെ ബാബേലിലേക്കു കൊണ്ടുപോകുകയും ചെയ്തു.
EZR 5:13 “എന്നാൽ ബാബേൽരാജാവായ കോരെശ്, തന്റെ ഭരണത്തിന്റെ ഒന്നാമാണ്ടിൽ, ദൈവത്തിന്റെ ഈ ആലയം പുനർനിർമിക്കണമെന്ന കൽപ്പന പുറപ്പെടുവിച്ചു.
EZR 5:14 തന്നെയുമല്ല, ജെറുശലേമിലെ ആലയത്തിൽനിന്നും ബാബേലിലെ ക്ഷേത്രത്തിലേക്കു നെബൂഖദ്നേസർ കൊണ്ടുപോയ ആലയംവക സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ കോരെശ്‌രാജാവ് ബാബേലിലെ ക്ഷേത്രങ്ങളിൽനിന്നു പുറത്തെടുത്തു. അതിനുശേഷം കോരെശ്‌രാജാവ്, താൻ ദേശാധിപതിയായി നിയമിച്ച ശേശ്ബസ്സ് എന്നു പേരുള്ളവനെ അവ ഏൽപ്പിച്ചു;
EZR 5:15 ‘ഈ ഉപകരണങ്ങൾ എടുത്ത് ജെറുശലേമിലെ മന്ദിരത്തിൽ കൊണ്ടുചെന്നു വെക്കുക; ദൈവത്തിന്റെ ആലയം അതിന്റെ സ്ഥാനത്തുതന്നെ പണിയുക’ എന്നു കൽപ്പിച്ചു.
EZR 5:16 “അങ്ങനെ ശേശ്ബസ്സർ വന്ന് ജെറുശലേമിലെ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടു. അന്നുമുതൽ ഇന്നുവരെ അതിന്റെ പണി നടക്കുന്നു; ഇപ്പോഴും അതു തീർന്നിട്ടില്ല.”
EZR 5:17 ആകയാൽ രാജാവിനു ഹിതമെങ്കിൽ, ജെറുശലേമിലെ ദൈവാലയം വീണ്ടും പണിയാൻ കോരെശ്‌രാജാവ് വാസ്തവത്തിൽ അപ്രകാരം ഒരു കൽപ്പന നൽകിയിട്ടുണ്ടോ എന്നു ബാബേലിലെ രാജകീയ രേഖാശാലയിൽ അന്വേഷിക്കുക. ഈ കാര്യത്തിൽ രാജാവിന്റെ താത്പര്യമെന്തെന്നു ഞങ്ങളെ അറിയിച്ചാലും.
EZR 6:1 ദാര്യാവേശ് രാജാവിന്റെ കൽപ്പനപ്രകാരം, ബാബേൽ ഭണ്ഡാരഗൃഹങ്ങളിൽ സൂക്ഷിച്ചിരുന്ന രേഖാശാലകൾ പരിശോധിച്ചു;
EZR 6:2 മേദ്യപ്രവിശ്യയിലെ അഹ്മെഥാ കോട്ടയിൽനിന്ന് ഇപ്രകാരം ഒരു ചുരുൾ കണ്ടെത്തി. അതിൽ ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു: നിവേദനപത്രിക:
EZR 6:3 കോരെശ് രാജാവിന്റെ ഒന്നാമാണ്ടിൽ, രാജാവു ജെറുശലേമിലെ ദൈവത്തിന്റെ ആലയത്തെ സംബന്ധിച്ച് ഒരു കൽപ്പന പുറപ്പെടുവിച്ചു: ജെറുശലേമിലെ ദൈവാലയം യാഗങ്ങൾ അർപ്പിക്കപ്പെടുന്ന സ്ഥലമായി പുനർനിർമിക്കപ്പെടട്ടെ. അതിന്റെ അടിസ്ഥാനങ്ങൾ ഇടുകയും അത് അറുപതുമുഴം ഉയരത്തിലും അറുപതുമുഴം വീതിയിലും പണിയുകയും വേണം.
EZR 6:4 അതിനു മൂന്നുനിര വലിയ കല്ലുകളും, തടിയുടെ ഒരുനിരയും ഉണ്ടായിരിക്കണം. ഇവയുടെ ചെലവ് രാജഭണ്ഡാരത്തിൽനിന്നാണ് വഹിക്കേണ്ടത്.
EZR 6:5 ഇതിനുപുറമേ, ജെറുശലേമിലെ മന്ദിരത്തിൽനിന്ന് നെബൂഖദ്നേസർ ബാബേലിലേക്കു എടുത്തുകൊണ്ടുവന്ന, ദൈവാലയത്തിലെ സ്വർണം, വെള്ളി, തുടങ്ങിയ ഉപകരണങ്ങൾ ജെറുശലേമിലെ മന്ദിരത്തിലെ അവയുടെ പൂർവസ്ഥാനങ്ങളിൽത്തന്നെ വെക്കാൻ അവ തിരികെ നൽകേണ്ടതുമാണ്.
EZR 6:6 ആയതിനാൽ യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ പ്രതിനിധികളായ തത്നായിയും ശെഥർ-ബോസ്നായിയും ആ പ്രവിശ്യയുടെ മറ്റ് അധികാരികളായ നിങ്ങളും അവിടെനിന്ന് അകന്നു നിൽക്കട്ടെ;
EZR 6:7 ഈ ദൈവാലയത്തിന്റെ നിർമാണത്തിൽ നിങ്ങൾ ഇടപെടരുത്. യെഹൂദരുടെ ദേശാധിപതിയും യെഹൂദനേതാക്കന്മാരും ദൈവാലയം അതിന്റെ സ്ഥാനത്തുതന്നെ പണിയട്ടെ.
EZR 6:8 അതുമാത്രമല്ല, ദൈവാലയത്തിന്റെ പണിയിൽ ഏർപ്പെട്ടിരിക്കുന്ന യെഹൂദനേതാക്കന്മാർക്കു നിങ്ങൾ ഇപ്രകാരം ചെയ്തുകൊടുക്കണമെന്നും നാം കൽപ്പിക്കുന്നു: പണിമുടങ്ങാതിരിക്കേണ്ടതിന് യൂഫ്രട്ടീസ് നദിക്കു മറുകരെയുള്ള പ്രവിശ്യ രാജഭണ്ഡാരത്തിലേക്കു നൽകേണ്ടതായ വരുമാനത്തിൽനിന്ന് ഈ ജനത്തിന്റെ ചെലവു പൂർണമായി മുടക്കംകൂടാതെ വഹിക്കേണം.
EZR 6:9 അവർക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും—സ്വർഗത്തിലെ ദൈവത്തിനു ഹോമയാഗം അർപ്പിക്കേണ്ടതിന് ആവശ്യമായ കാളക്കിടാക്കൾ, ആട്ടുകൊറ്റന്മാർ, ആൺകുഞ്ഞാടുകൾ എന്നിവയും ഗോതമ്പ്, ഉപ്പ്, വീഞ്ഞ്, ഒലിവെണ്ണ, എന്നിവയും ജെറുശലേമിലെ പുരോഹിതന്മാരുടെ അഭ്യർഥനപ്രകാരം അവർക്കു മുടക്കംകൂടാതെ ദിവസേന നൽകണം.
EZR 6:10 ഇങ്ങനെ അവർ സ്വർഗത്തിലെ ദൈവത്തിനു പ്രസാദകരമായ യാഗങ്ങൾ അർപ്പിക്കുകയും, രാജാവിന്റെയും അദ്ദേഹത്തിന്റെ മക്കളുടെയും ക്ഷേമത്തിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുമല്ലോ!
EZR 6:11 ഈ കൽപ്പനകളിൽ ആരെങ്കിലും മാറ്റം വരുത്തിയാൽ അവന്റെ വീടിന്റെ ഒരു ഉത്തരം വലിച്ചെടുത്ത് നാട്ടി അതിൽ അവനെ തൂക്കിക്കളയുകയും, അവന്റെ വീട് കൽക്കൂമ്പാരമാക്കുകയും വേണം എന്നുകൂടി നാം കൽപ്പിക്കുന്നു.
EZR 6:12 ഇതിൽ മാറ്റം വരുത്തുന്നതിനോ ജെറുശലേമിലെ ഈ ദൈവാലയം നശിപ്പിക്കാനോ തുനിയുന്ന ഏതു രാജാവിനെയോ ജനത്തെയോ തന്റെ നാമം അവിടെ സ്ഥാപിച്ചിരിക്കുന്ന ദൈവം നശിപ്പിക്കട്ടെ. ദാര്യാവേശ് എന്ന നാം ഉത്തരവാക്കിയിരിക്കുന്നു. ഇവ ജാഗ്രതയോടെ നടപ്പിലാക്കേണ്ടതാണ്.
EZR 6:13 ദാര്യാവേശ് രാജാവ് അയച്ച കൽപ്പന ലഭിച്ചപ്പോൾ നദിക്കു മറുകരെയുള്ള പ്രവിശ്യയുടെ ദേശാധിപതിയായ തത്നായിയും ശെഥർ-ബോസ്നായിയും അവരുടെ കൂട്ടാളികളും ചേർന്ന് രാജാവ് കൽപ്പിച്ചതെല്ലാം ജാഗ്രതയോടെ ചെയ്തു.
EZR 6:14 അങ്ങനെ യെഹൂദനേതാക്കന്മാർ പണി തുടർന്നു. ഹഗ്ഗായി പ്രവാചകന്റെയും ഇദ്ദോവിന്റെ പിൻഗാമിയായ സെഖര്യാവിന്റെയും പ്രവചനങ്ങളാൽ അവർ അഭിവൃദ്ധിപ്പെട്ടും വന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ ആജ്ഞയനുസരിച്ചും പാർസിരാജാക്കന്മാരായ കോരെശ്, ദാര്യാവേശ്, അർഥഹ്ശഷ്ട എന്നിവരുടെ കൽപ്പനപ്രകാരവും അവർ ആലയത്തിന്റെ പണി പൂർത്തിയാക്കി.
EZR 6:15 ദാര്യാവേശ് രാജാവിന്റെ ഭരണത്തിന്റെ ആറാമാണ്ടിൽ, ആദാർമാസം മൂന്നാംതീയതിയാണ് ഈ ആലയത്തിന്റെ പണി പൂർത്തിയാക്കിയത്.
EZR 6:16 ഇസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും മടങ്ങിവന്ന മറ്റു പ്രവാസികളും ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠ സന്തോഷപൂർവം ആഘോഷിച്ചു.
EZR 6:17 അവർ നൂറ് കാളയെയും ഇരുനൂറ് ആട്ടുകൊറ്റനെയും നാനൂറ് ആൺകുഞ്ഞാടിനെയും ഇസ്രായേൽ മുഴുവന്റെയും പാപശുദ്ധീകരണയാഗമായി ഇസ്രായേൽഗോത്രങ്ങളുടെ എണ്ണത്തിനൊത്തവണ്ണം പന്ത്രണ്ടു മുട്ടാടുകളെയും ഈ ആലയത്തിന്റെ പ്രതിഷ്ഠാവേളയിൽ അർപ്പിച്ചു.
EZR 6:18 മോശയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നപ്രകാരം അവർ ജെറുശലേമിലെ ദൈവത്തിന്റെ ശുശ്രൂഷയ്ക്കായി പുരോഹിതന്മാരെ അവരുടെ ഗണപ്രകാരവും ലേവ്യരെ അവരുടെ ക്രമപ്രകാരവും നിയോഗിച്ചു.
EZR 6:19 ഒന്നാംമാസം പതിന്നാലാംതീയതി പ്രവാസികൾ പെസഹാ ആചരിച്ചു.
EZR 6:20 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; ആചാരപരമായി അവരെല്ലാം ശുദ്ധിയുള്ളവരായിരുന്നു. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സഹോദരങ്ങളായ പുരോഹിതന്മാർക്കും തങ്ങൾക്കുംവേണ്ടി അവർ പെസഹാക്കുഞ്ഞാടിനെ അറത്തു.
EZR 6:21 പ്രവാസത്തിൽനിന്നു മടങ്ങിയ ഇസ്രായേൽജനവും, ദേശത്തെ യെഹൂദേതരരായവരുടെ അശുദ്ധികളിൽനിന്ന് അകന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് അവരോടു ചേർന്നവരും ഒരുമിച്ചു പെസഹാ കഴിച്ചു.
EZR 6:22 യഹോവ അവരെ ആഹ്ലാദിപ്പിക്കുകയും ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ ആലയം പണിയാൻ അവരെ സഹായിക്കേണ്ടതിന് അശ്ശൂർരാജാവിന്റെ ഹൃദയം അവർക്ക് അനുകൂലമാക്കുകയും ചെയ്തതിനാൽ അവർ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ ഏഴുദിവസം ആനന്ദത്തോടെ ആചരിച്ചു.
EZR 7:1 ഈ കാര്യങ്ങളൊക്കെയും നടന്നതിനുശേഷം, പാർസിരാജാവായ അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത്, എസ്രാ ബാബേലിൽനിന്നും വന്നു. ഇദ്ദേഹം സെരായാവിന്റെ മകനായിരുന്നു. സെരായാവ് അസര്യാവിന്റെ മകൻ, അസര്യാവ് ഹിൽക്കിയാവിന്റെ മകൻ,
EZR 7:2 ഹിൽക്കിയാവ് ശല്ലൂമിന്റെ മകൻ, ശല്ലൂം സാദോക്കിന്റെ മകൻ, സാദോക്ക് അഹീതൂബിന്റെ മകൻ,
EZR 7:3 അഹീത്തൂബ് അമര്യാവിന്റെ മകൻ, അമര്യാവ് അസര്യാവിന്റെ മകൻ, അസര്യാവ് മെരായോത്തിന്റെ മകൻ,
EZR 7:4 മെരായോത്ത് സെരഹ്യാവിന്റെ മകൻ, സെരഹ്യാവ് ഉസ്സിയുടെ മകൻ, ഉസ്സി ബുക്കിയുടെ മകൻ,
EZR 7:5 ബുക്കി അബീശൂവായുടെ മകൻ, അബീശൂവ ഫീനെഹാസിന്റെ മകൻ, ഫീനെഹാസ് എലെയാസാരിന്റെ മകൻ, എലെയാസാർ മഹാപുരോഹിതനായ അഹരോന്റെ മകൻ.
EZR 7:6 ഈ എസ്രാ ഇസ്രായേലിന്റെ ദൈവമായ യഹോവ നൽകിയ മോശയുടെ ന്യായപ്രമാണത്തിൽ പ്രാവീണ്യമുള്ള ഒരു വേദജ്ഞനായിരുന്നു. തന്റെ ദൈവമായ യഹോവയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതിനാൽ അദ്ദേഹം ചോദിച്ചതെല്ലാം രാജാവ് അദ്ദേഹത്തിനു നൽകിയിരുന്നു.
EZR 7:7 ഇസ്രായേൽജനത്തിൽ ചിലരും ചില പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും വാതിൽക്കാവൽക്കാരും ദൈവാലയശുശ്രൂഷകരും അർഥഹ്ശഷ്ടാരാജാവിന്റെ ഏഴാമാണ്ടിൽ ജെറുശലേമിൽ വന്നുചേർന്നു.
EZR 7:8 എസ്രാ ജെറുശലേമിൽ വന്നുചേർന്നത് രാജാവിന്റെ ഏഴാമാണ്ടിൽ അഞ്ചാംമാസത്തിലാണ്.
EZR 7:9 ഒന്നാംമാസം ഒന്നാംതീയതി അദ്ദേഹം ബാബേലിൽനിന്ന് യാത്രതിരിച്ചു. തന്റെ ദൈവത്തിന്റെ കരുണയുടെ കൈ അദ്ദേഹത്തിന് അനുകൂലമായിരുന്നതുകൊണ്ട് അഞ്ചാംമാസം ഒന്നാംതീയതി അദ്ദേഹം ജെറുശലേമിൽ എത്തി.
EZR 7:10 യഹോവയുടെ ന്യായപ്രമാണം പഠിക്കാനും അതനുസരിച്ചു ജീവിക്കാനും അവിടത്തെ ഉത്തരവുകളും നിയമങ്ങളും ഇസ്രായേലിനെ പഠിപ്പിക്കാനും എസ്രാ അർപ്പണബോധമുള്ളവനായിരുന്നു.
EZR 7:11 ഇസ്രായേലിനുള്ള യഹോവയുടെ കൽപ്പനകളും ഉത്തരവുകളും സംബന്ധിച്ച കാര്യങ്ങളിൽ പണ്ഡിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന് അർഥഹ്ശഷ്ടാരാജാവ് നൽകിയ കത്തിന്റെ പകർപ്പ്:
EZR 7:12 രാജാധിരാജാവായ അർഥഹ്ശഷ്ടാവിൽനിന്ന്, സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രാപുരോഹിതന്: സമാധാനാശംസകൾ.
EZR 7:13 നമ്മുടെ രാജ്യത്തുള്ള ഇസ്രായേൽജനത്തിലും പുരോഹിതന്മാരിലും ലേവ്യരിലും ആർക്കെങ്കിലും ജെറുശലേമിലേക്കു പോകാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്കു താങ്കളോടൊപ്പം പോകാൻ നാം കൽപ്പനകൊടുക്കുന്നു.
EZR 7:14 താങ്കളുടെ കൈവശമുള്ള നിങ്ങളുടെ ദൈവത്തിന്റെ ന്യായപ്രമാണത്തിലുള്ളതുപോലെ യെഹൂദ്യയെയും ജെറുശലേമിനെയുംകുറിച്ച് അന്വേഷിക്കുന്നതിനുവേണ്ടി, രാജാവും അദ്ദേഹത്തിന്റെ ഏഴ് ഉപദേശകരും താങ്കളെ അയച്ചിരിക്കുന്നു.
EZR 7:15 ജെറുശലേമിൽ വസിക്കുന്ന ഇസ്രായേലിന്റെ ദൈവത്തിനു രാജാവും അദ്ദേഹത്തിന്റെ ഉപദേശകരും ഔദാര്യാർപ്പണമായി നൽകുന്ന സ്വർണവും വെള്ളിയും
EZR 7:16 അതോടൊപ്പം ബാബേൽ പ്രവിശ്യയിൽനിന്നൊക്കെയും ലഭിക്കുന്ന സ്വർണവും വെള്ളിയും ജെറുശലേമിലെ ദൈവാലയത്തിനുവേണ്ടി ജനങ്ങളും പുരോഹിതന്മാരും മനസ്സോടെ നൽകുന്ന സ്വമേധാദാനങ്ങളും അവിടെ എത്തിക്കാനും രാജാവും അദ്ദേഹത്തിന്റെ ഏഴുമന്ത്രിമാരും താങ്കളെ അയയ്ക്കുന്നു,
EZR 7:17 ഈ പണം താങ്കൾ ശ്രദ്ധാപൂർവം വിനിയോഗിച്ച്, കാളകളെയും ആട്ടുകൊറ്റന്മാരെയും ആൺകുഞ്ഞാടുകളെയും അവയ്ക്കുവേണ്ട ഭോജനയാഗത്തോടും പാനീയയാഗത്തോടുമൊപ്പം വാങ്ങി ജെറുശലേമിലെ നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ യാഗപീഠത്തിൽ അർപ്പിക്കണം.
EZR 7:18 ശേഷമുള്ള വെള്ളിയും സ്വർണവുംകൊണ്ടു താങ്കൾക്കും താങ്കളുടെ സഹോദരന്മാർക്കും, നിങ്ങളുടെ ദൈവത്തിന്റെ ഹിതപ്രകാരം, ഉചിതമെന്നുതോന്നുന്നരീതിയിൽ ചെയ്യുക.
EZR 7:19 നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി നിങ്ങളുടെപക്കൽ ഏൽപ്പിച്ച ഉപകരണങ്ങളെല്ലാംതന്നെ ജെറുശലേമിലെ ദൈവത്തിന്റെ മുമ്പാകെ ഏൽപ്പിക്കണം.
EZR 7:20 നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊടുക്കാനായി നിങ്ങളുടെ ചുമതലയിൽ മറ്റെന്തെങ്കിലും ആവശ്യമായിവന്നാൽ അവ രാജാവിന്റെ ഭണ്ഡാരത്തിൽനിന്ന് നിങ്ങൾക്കു ലഭ്യമാക്കാവുന്നതാണ്.
EZR 7:21 അർഥഹ്ശഷ്ടാരാജാവായ നാം യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യകളിലെ എല്ലാ ഭണ്ഡാരവിചാരകന്മാരോടും കൽപ്പിക്കുന്നു: സ്വർഗത്തിലെ ദൈവത്തിന്റെ ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതൻ നിങ്ങളോട് ആവശ്യപ്പെടുന്നതനുസരിച്ച്,
EZR 7:22 നൂറുതാലന്ത് വെള്ളി, നൂറുകോർ ഗോതമ്പ്, നൂറുബത്ത് വീഞ്ഞ്, നൂറുബത്ത് ഒലിവെണ്ണ, ആവശ്യംപോലെ ഉപ്പ് എന്നിവയും നൽകാൻ ശ്രദ്ധിക്കണം.
EZR 7:23 രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും രാജ്യത്തിനുനേരേ കോപമുണ്ടാകാതിരിക്കാൻ സ്വർഗത്തിലെ ദൈവം കൽപ്പിക്കുന്നതെന്തും, സ്വർഗത്തിലെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി ശുഷ്കാന്തിയോടെ നിർവഹിക്കുക.
EZR 7:24 പുരോഹിതന്മാർ, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ, ദൈവാലയദാസന്മാർ, ദൈവാലയത്തിലെ മറ്റു ജോലിക്കാർ എന്നിവരിൽ ആരിൽനിന്നും കരമോ കപ്പമോ കടത്തുകൂലിയോ ഈടാക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നുംകൂടി അറിയണം.
EZR 7:25 എസ്രായേ, താങ്കളും താങ്കളുടെ ദൈവം താങ്കൾക്കു നൽകിയിരിക്കുന്ന ജ്ഞാനമനുസരിച്ച്, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള പ്രവിശ്യയിലെ എല്ലാ ജനങ്ങളെയും താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണം അറിയുന്ന ഏവരെയും ന്യായപാലനം നടത്തേണ്ടതിനു ന്യായാധിപന്മാരെയും അധികാരികളെയും നിയമിക്കുക. ന്യായപ്രമാണം അറിയാത്തവരെ അതു പഠിപ്പിക്കുകയും ചെയ്യുക.
EZR 7:26 താങ്കളുടെ ദൈവത്തിന്റെ ന്യായപ്രമാണമോ രാജാവിന്റെ നിയമമോ അനുസരിക്കാത്ത ഏതൊരാൾക്കും വധശിക്ഷ, നാടുകടത്തൽ, വസ്തുക്കളുടെ കണ്ടുകെട്ടൽ, തടവ് എന്നിങ്ങനെ ഏതുവിധ ശിക്ഷയും കർക്കശമായിത്തന്നെ നൽകണം.
EZR 7:27 ജെറുശലേമിലുള്ള യഹോവയുടെ ആലയത്തെ ആദരിക്കാൻ രാജാവിന്റെ ഹൃദയത്തിൽ ഇപ്രകാരം പ്രേരണനൽകുന്നതിനു, രാജാവിന്റെയും അദ്ദേഹത്തിന്റെ മന്ത്രിമാരുടെയും വീരന്മാരായ സകലപ്രഭുക്കന്മാരുടെയും മുമ്പാകെ അവിടത്തെ മഹാദയ എന്റെമേൽ ചൊരിഞ്ഞ നമ്മുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ. ഇപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ കൈ എനിക്ക് അനുകൂലമായിരുന്നതിനാൽ, എന്നോടുകൂടെ പോകാൻ ഇസ്രായേലിൽനിന്നു നേതാക്കന്മാരെയും കൂട്ടുന്നതിനും ഞാൻ ധൈര്യപ്പെട്ടു.
EZR 8:1 അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത് ബാബേലിൽനിന്ന് എന്നോടൊപ്പം വന്ന കുടുംബത്തലവന്മാരും അവരുടെ വംശാവലിയും ഇപ്രകാരമാണ്:
EZR 8:2 ഫീനെഹാസിന്റെ പിൻഗാമികളിൽ: ഗെർശോം; ഈഥാമാരിന്റെ പിൻഗാമികളിൽ: ദാനീയേൽ; ദാവീദിന്റെ പിൻഗാമികളിൽ: ശെഖന്യാവിന്റെ പിൻഗാമികളിലുള്ള ഹത്തൂശ്;
EZR 8:3 പരോശിന്റെ പിൻതുടർച്ചക്കാരിൽ: സെഖര്യാവും അദ്ദേഹത്തോടൊപ്പം വംശാവലിയിൽ പേരുള്ള 150 പുരുഷന്മാരും;
EZR 8:4 പഹത്ത്-മോവാബിന്റെ പിൻഗാമികളിൽ: സെരഹ്യാവിന്റെ മകനായ എല്യോഹോവേനായിയും അദ്ദേഹത്തോടുകൂടെ 200 പുരുഷന്മാരും;
EZR 8:5 സാത്തുവിന്റെ പിൻഗാമികളിൽ: യഹസീയേലിന്റെ മകനായ ശെഖന്യാവും അദ്ദേഹത്തോടൊപ്പം 300 പുരുഷന്മാരും;
EZR 8:6 ആദീന്റെ പിൻഗാമികളിൽ: യോനാഥാന്റെ മകനായ ഏബെദും അദ്ദേഹത്തിന്റെകൂടെ 50 പുരുഷന്മാരും;
EZR 8:7 ഏലാവിന്റെ പിൻഗാമികളിൽ: അഥല്യാവിന്റെ മകനായ യെശയ്യാവും അദ്ദേഹത്തോടുകൂടെ 70 പുരുഷന്മാരും;
EZR 8:8 ശെഫത്യാവിന്റെ പിൻഗാമികളിൽ: മീഖായേലിന്റെ മകനായ സെബദ്യാവും അദ്ദേഹത്തോടുകൂടെ 80 പുരുഷന്മാരും;
EZR 8:9 യോവാബിന്റെ പിൻഗാമികളിൽ: യെഹീയേലിന്റെ മകനായ ഓബദ്യാവും അദ്ദേഹത്തോടുകൂടെ 218 പുരുഷന്മാരും;
EZR 8:10 ബാനിയുടെ പിൻഗാമികളിൽ: യോസിഫ്യാവിന്റെ മകനായ ശെലോമീത്തും അദ്ദേഹത്തോടുകൂടെ 160 പുരുഷന്മാരും;
EZR 8:11 ബേബായിയുടെ പിൻഗാമികളിൽ: ബേബായിയുടെ മകനായ സെഖര്യാവും അദ്ദേഹത്തോടുകൂടെ 28 പുരുഷന്മാരും;
EZR 8:12 അസ്ഗാദിന്റെ പിൻഗാമികളിൽ: ഹക്കാതാന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പം 110 പുരുഷന്മാരും;
EZR 8:13 അദോനീക്കാമിന്റെ പിൻഗാമികളുടെ: അവസാനത്തേതിൽ, എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടൊപ്പം 60 പുരുഷന്മാരും;
EZR 8:14 ബിഗ്വായുടെ പിൻഗാമികളിൽ: ഊഥായിയും സക്കൂറും അവരോടുകൂടെ 70 പുരുഷന്മാരും.
EZR 8:15 അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
EZR 8:16 അതിനാൽ ഞാൻ നേതാക്കന്മാരായ എലീയേസർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നിവരെയും ജ്ഞാനികളായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും വിളിച്ച്,
EZR 8:17 കാസിഫ്യാ എന്ന സ്ഥലത്തെ നേതാവായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ അയയ്ക്കേണ്ടതിന് ഇദ്ദോവിനോടും കാസിഫ്യായിലെ ദൈവാലയദാസന്മാരായ അദ്ദേഹത്തിന്റെ സഹോദരന്മാരോടും എന്തു പറയണമെന്നും അവരെ ഉപദേശിച്ചു.
EZR 8:18 ഞങ്ങളുടെ ദൈവത്തിന്റെ കൃപയുടെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ, ഇസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പിൻഗാമികളിലുള്ള വിവേകമതിയായ ശേരെബ്യാവ്, അദ്ദേഹത്തിന്റെ പുത്രന്മാർ, സഹോദരന്മാർ എന്നിവർ ചേർന്ന് പതിനെട്ടു പേരെയും
EZR 8:19 മെരാരിയുടെ പിൻഗാമികളിൽ ഹശബ്യാവ്, അദ്ദേഹത്തോടൊപ്പം യെശയ്യാവ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, അനന്തരവർ, എന്നിവർ ചേർന്ന് ഇരുപതുപേരെയും അവർ കൂട്ടിക്കൊണ്ടുവന്നു,
EZR 8:20 ലേവ്യരെ സഹായിക്കുന്നതിനായി ദാവീദും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഏർപ്പെടുത്തിയ ദൈവാലയദാസന്മാരിൽ 220 പേരെയും അവർ കൊണ്ടുവന്നു. ഇവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തുകയും ചെയ്തു.
EZR 8:21 ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
EZR 8:22 “തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു.
EZR 8:23 അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു.
EZR 8:24 പിന്നെ ഞാൻ പുരോഹിതരുടെ പ്രധാനികളിൽനിന്ന് ശേരെബ്യാവിനെയും ഹശബ്യാവിനെയും അവരോടൊപ്പം അവരുടെ സഹോദരന്മാരിൽനിന്ന് പത്തുപേരെയും, ഇങ്ങനെ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു.
EZR 8:25 രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേൽ എല്ലാവരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി സംഭാവനചെയ്ത സ്വർണവും വെള്ളിയും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
EZR 8:26 അറുനൂറ്റി അൻപതു താലന്തു വെള്ളി, നൂറു താലന്തു തൂക്കം വരുന്ന വെള്ളി ഉപകരണങ്ങൾ, നൂറു താലന്തു സ്വർണം,
EZR 8:27 ആയിരം തങ്കക്കാശു വിലവരുന്ന ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണത്തോളം വിലവരുന്ന, നല്ല മിനുക്കിയ വെങ്കലംകൊണ്ടുള്ള രണ്ടു പാത്രങ്ങൾ എന്നിവ ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
EZR 8:28 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധർ; ഈ ഉപകരണങ്ങളും വിശുദ്ധം. ഈ സ്വർണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കുള്ള സ്വമേധായാഗമാണ്.
EZR 8:29 ജെറുശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിലേക്ക് ഇസ്രായേലിന്റെ പുരോഹിതന്മാരുടെ പ്രധാനികൾക്കും ലേവ്യർക്കും ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാർക്കും ഇവ തൂക്കി ഏൽപ്പിക്കുന്നതുവരെ നല്ലവണ്ണം സംരക്ഷിക്കണം.”
EZR 8:30 അങ്ങനെ പുരോഹിതന്മാരും ലേവ്യരും, തങ്ങളെ തൂക്കിയേൽപ്പിച്ച വെള്ളിയും സ്വർണവും ഉപകരണങ്ങളും ഏറ്റുവാങ്ങി. അവ ജെറുശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു.
EZR 8:31 ഒന്നാംമാസം പന്ത്രണ്ടാംതീയതി, ജെറുശലേമിലേക്കു പോകുന്നതിനായി ഞങ്ങൾ അഹവാനദീതീരത്തുനിന്ന് യാത്രതിരിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ ശത്രുവിന്റെ കൈയിൽനിന്നും വഴിയിലെ കൊള്ളക്കാരിൽനിന്നും അവിടന്ന് ഞങ്ങളെ വിടുവിച്ചു.
EZR 8:32 അങ്ങനെ ഞങ്ങൾ ജെറുശലേമിൽ എത്തിച്ചേർന്നു, അവിടെ മൂന്നുദിവസം ഞങ്ങൾ വിശ്രമിക്കുകയും ചെയ്തു.
EZR 8:33 നാലാംദിവസം നമ്മുടെ ദൈവത്തിന്റെ ആലയത്തിൽവെച്ച് ഞങ്ങൾ ആ വെള്ളിയും സ്വർണവും വിശുദ്ധ ഉപകരണങ്ങളും ഊരിയാ പുരോഹിതന്റെ മകൻ മെരേമോത്തിന്റെ കൈയിൽ തൂക്കി ഏൽപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഫീനെഹാസിന്റെ മകൻ എലെയാസാരും, അവരുടെകൂടെ യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.
EZR 8:34 എല്ലാറ്റിന്റെയും എണ്ണവും തൂക്കവും നോക്കി, മുഴുവൻ തൂക്കവും അപ്പോൾത്തന്നെ രേഖപ്പെടുത്തുകയും ചെയ്തു.
EZR 8:35 ബന്ധനത്തിൽനിന്നു മടങ്ങിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങൾ അർപ്പിച്ചു. എല്ലാ ഇസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റൻ, എഴുപത്തേഴ് ആൺകുഞ്ഞാട് എന്നിവയെയും പാപശുദ്ധീകരണയാഗമായി പന്ത്രണ്ടു മുട്ടാടുകളെയും അർപ്പിച്ചു. ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗമായിരുന്നു.
EZR 8:36 രാജാവിന്റെ ആജ്ഞകൾ അവർ യൂഫ്രട്ടീസ് നദിക്കിക്കരെയുള്ള രാജാവിന്റെ പ്രതിനിധികൾക്കും ദേശാധിപതിമാർക്കും കൈമാറി; അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തുതന്നു.
EZR 9:1 ഈ കാര്യങ്ങളെല്ലാം പൂർത്തീകരിച്ചശേഷം, യെഹൂദനേതാക്കന്മാർ എന്നെ സമീപിച്ച് ഇപ്രകാരം പറഞ്ഞു: “ഇസ്രായേൽജനത—പുരോഹിതന്മാരും ലേവ്യരും ഉൾപ്പെടെ—കനാന്യർ, ഹിത്യർ, പെരിസ്യർ, യെബൂസ്യർ, അമ്മോന്യർ, മോവാബ്യർ, ഈജിപ്റ്റുകാർ, അമോര്യർ എന്നീ ദേശവാസികളിൽനിന്നും അവരുടെ മ്ലേച്ഛതകളിൽനിന്നും തങ്ങളെത്തന്നെ വേർപെടുത്തിയിട്ടില്ല.
EZR 9:2 തങ്ങൾക്കും തങ്ങളുടെ പുത്രന്മാർക്കും ഭാര്യമാരായി അവരുടെ പുത്രിമാരിൽ ചിലരെ എടുത്തിരിക്കുന്നു, ഇങ്ങനെ വിശുദ്ധസന്തതി ചുറ്റുപാടുമുള്ളവരുമായി ഇടകലർന്നിരിക്കുന്നു. യെഹൂദനേതാക്കന്മാരും ഉദ്യോഗസ്ഥന്മാരുംതന്നെയാണ് ഈ അവിശ്വസ്തതയ്ക്കു നേതൃത്വം കൊടുത്തിരുന്നത്.”
EZR 9:3 ഇതു കേട്ടപ്പോൾ ഞാൻ എന്റെ വസ്ത്രവും മേലങ്കിയും കീറി, തലയിലെയും താടിയിലെയും രോമങ്ങൾ വലിച്ചു പറിച്ച്, സ്തംഭിച്ച് ഇരുന്നുപോയി.
EZR 9:4 ഇസ്രായേലിന്റെ ദൈവത്തിന്റെ വചനത്തിൽ നടുങ്ങുന്നവരെല്ലാം പ്രവാസികളുടെ അവിശ്വസ്തതനിമിത്തം എന്റെ ചുറ്റും വന്നുകൂടി. സന്ധ്യായാഗംവരെ ഞാൻ അവിടെത്തന്നെ സ്തംഭിച്ച് ഇരുന്നു.
EZR 9:5 സന്ധ്യായാഗസമയത്ത് ഞാൻ എന്റെ ആത്മതപനത്തിൽനിന്ന് എഴുന്നേറ്റ്, കീറിയ വസ്ത്രത്തോടും മേലങ്കിയോടുംകൂടെ മുട്ടുകുത്തി എന്റെ ദൈവമായ യഹോവയുടെ നേർക്കു കൈകൾ വിരിച്ച്
EZR 9:6 ഇങ്ങനെ പ്രാർഥിച്ചു: “എന്റെ ദൈവമേ, എന്റെ മുഖം എന്റെ ദൈവമായ അങ്ങയിലേക്കുയർത്താൻ എനിക്കു വളരെ ലജ്ജയും അപമാനവുമുണ്ട്. ഞങ്ങളുടെ അതിക്രമങ്ങൾ ഞങ്ങളുടെ തലയ്ക്കുമീതേ വളർന്നിരിക്കുന്നു. ഞങ്ങളുടെ തെറ്റുകൾ ആകാശംവരെ ഉയർന്നിരിക്കുന്നു.
EZR 9:7 ഞങ്ങളുടെ പിതാക്കന്മാരുടെ കാലംമുതൽ ഇന്നുവരെയും ഞങ്ങളുടെ അതിക്രമങ്ങൾ അനവധിയായിരിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾനിമിത്തം ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പുരോഹിതന്മാരും ഇപ്പോഴുള്ളതുപോലെ വിദേശരാജാക്കന്മാരുടെ വാളിനും പ്രവാസത്തിനും കവർച്ചയ്ക്കും നിന്ദയ്ക്കും ഇരയായിരിക്കുന്നു.
EZR 9:8 “എന്നാൽ ഇപ്പോൾ, അൽപ്പസമയത്തേക്ക് യഹോവയായ ദൈവം ഞങ്ങളോടു കരുണകാണിച്ച് ഞങ്ങളിൽനിന്ന് ഒരു ശേഷിപ്പിനെ നിലനിർത്തി, തന്റെ വിശുദ്ധസ്ഥലത്തു ഞങ്ങൾക്ക് ഒരു സ്ഥാനം തന്നുകൊണ്ട്, ഞങ്ങളുടെ കണ്ണുകളെ പ്രകാശിപ്പിക്കുകയും അടിമത്തത്തിൽനിന്ന് അൽപ്പമൊരു ആശ്വാസം നൽകുകയും ചെയ്തിരിക്കുന്നു.
EZR 9:9 ഞങ്ങൾ അടിമകളാണ്, എങ്കിലും ഞങ്ങളുടെ ദൈവം ഞങ്ങളെ കൈവിട്ടിട്ടില്ല, അവിടന്ന് പാർസിരാജാക്കന്മാരുടെമുമ്പാകെ ഞങ്ങൾക്ക് തന്റെ മഹാദയ കാണിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവത്തിന്റെ ആലയം പണിയാനും അതിന്റെ കേടുകൾ തീർക്കുന്നതിനും ഞങ്ങൾക്ക് ഒരു ഉണർവു തന്നിരിക്കുന്നു. മാത്രമല്ല, യെഹൂദ്യയിലും ജെറുശലേമിലും ഞങ്ങൾക്ക് ഒരു സങ്കേതവും ലഭിച്ചിരിക്കുന്നു.
EZR 9:10 “ഇപ്പോൾ, ഞങ്ങളുടെ ദൈവമേ, ഞങ്ങൾക്കു പറയാൻ എന്താണുള്ളത്? അങ്ങയുടെ കൽപ്പനകളെ ഞങ്ങൾ ഉപേക്ഷിച്ചുവല്ലോ,
EZR 9:11 ‘നിങ്ങൾ കൈവശമാക്കാൻ ചെല്ലുന്നദേശം, ദേശവാസികളുടെ മലിനതയും—ഒരറ്റംമുതൽ മറ്റേ അറ്റംവരെ അതിൽ നിറഞ്ഞിരിക്കുന്ന—മ്ലേച്ഛതയും അശുദ്ധിയുംകൊണ്ടു മലിനപ്പെട്ടിരിക്കുന്നു.
EZR 9:12 അതുകൊണ്ട്, നിങ്ങൾ ശക്തരായി ദേശത്തിലെ നന്മ അനുഭവിക്കുകയും അതു നിങ്ങളുടെ മക്കൾക്ക് എന്നേക്കും ഒരു അവകാശമാക്കുകയും ചെയ്യേണ്ടതിനു നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു കൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്ക് എടുക്കുകയോ ചെയ്യരുത്; അവരുടെ സമാധാനമോ സമൃദ്ധിയോ നിങ്ങൾ ആഗ്രഹിക്കരുത്’ എന്ന് അവിടത്തെ ദാസരായ പ്രവാചകന്മാരിലൂടെ അങ്ങു കൽപ്പിച്ച അങ്ങയുടെ കൽപ്പനകൾതന്നെ.
EZR 9:13 “ഞങ്ങളുടെ ദുഷ്ടതകളും വലിയതെറ്റുകളുംമൂലമാണ് ഇതെല്ലാം ഞങ്ങൾക്കു വന്നുഭവിച്ചത്. ഞങ്ങളുടെ അതിക്രമങ്ങൾക്ക് അർഹിക്കുന്നതിലും കുറഞ്ഞ ശിക്ഷമാത്രം ഞങ്ങളുടെ ദൈവമായ അങ്ങ് ഞങ്ങൾക്കു നൽകി ഒരു ശേഷിപ്പിനെ നിലനിർത്തിയിരിക്കുമ്പോൾ
EZR 9:14 ഞങ്ങൾ അവിടത്തെ കൽപ്പനകൾ വീണ്ടും ലംഘിച്ച്, മ്ലേച്ഛത പ്രവർത്തിക്കുന്ന ഈ ജനങ്ങളുമായി എങ്ങനെ മിശ്രവിവാഹബന്ധത്തിൽ ഏർപ്പെടും? ഒരു ശേഷിപ്പോ അവശിഷ്ടജനമോ നിലനിൽക്കാതെ ഞങ്ങളെ നശിപ്പിക്കുന്നതുവരെ അങ്ങ് ഞങ്ങളോടു കോപിക്കുമല്ലോ?
EZR 9:15 ഇസ്രായേലിന്റെ ദൈവമായ യഹോവേ, അങ്ങ് നീതിമാൻ! ഞങ്ങളോ, ഇപ്പോഴുള്ളതുപോലെ, ഒരു ശേഷിപ്പായി രക്ഷപ്പെട്ടവർ. ഞങ്ങളുടെ തെറ്റുകളുമായി ഇതാ, അങ്ങയുടെമുമ്പാകെ ഞങ്ങൾ നിൽക്കുന്നു, ഈ വിധത്തിൽ അങ്ങയെ സമീപിക്കാൻ ഞങ്ങളിൽ ആർക്കുംതന്നെ കഴിയില്ലല്ലോ.”
EZR 10:1 എസ്രാ ഇങ്ങനെ ദൈവാലയത്തിനുമുമ്പിൽ വീണുകിടന്നു കരഞ്ഞുപ്രാർഥിക്കയും ഏറ്റുപറകയും ചെയ്തപ്പോൾ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമായി ഇസ്രായേല്യരുടെ ഏറ്റവും വലിയൊരു സഭ അദ്ദേഹത്തിന്റെ അടുക്കൽ വന്നുകൂടി; അവരും വളരെ ദുഃഖത്തോടെ കരഞ്ഞു.
EZR 10:2 അപ്പോൾ ഏലാമിന്റെ പുത്രന്മാരിൽ ഒരുവനായ യെഹീയേലിന്റെ മകൻ ശെഖന്യാവ് എസ്രായോടു പറഞ്ഞു: “നാം നമ്മുടെ ദൈവത്തോടു ദ്രോഹം ചെയ്തു. ഞങ്ങളുടെ ചുറ്റുമുള്ള ആളുകൾക്കിടയിൽനിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംചെയ്തിരിക്കുന്നു. എന്നാൽ ഈ കാര്യമൊഴിച്ച് ഇസ്രായേലിന് ഇനിയും പ്രത്യാശയ്ക്കു സാധ്യതയുണ്ട്.
EZR 10:3 ഇപ്പോൾ ആ സ്ത്രീകൾ എല്ലാവരെയും അവരിൽനിന്നു ജനിച്ചവരെയും യജമാനന്റെയും നമ്മുടെ ദൈവത്തിന്റെ കൽപ്പന ഭയക്കുന്നവരുടെയും തീരുമാനപ്രകാരം നീക്കിക്കളയാൻ നമ്മുടെ ദൈവത്തോടു നാം ഒരു ഉടമ്പടി ചെയ്യുക; അതു ന്യായപ്രമാണത്തിന്ന് അനുസൃതമായിത്തന്നെ നടക്കട്ടെ.
EZR 10:4 എഴുന്നേൽക്കുക; ഇത് അങ്ങു നിർവഹിക്കേണ്ടുന്ന കാര്യം ആകുന്നു; ഞങ്ങൾ യജമാനനു സഹായിയായിരിക്കും; സധൈര്യം പ്രവർത്തിക്കുക.”
EZR 10:5 അങ്ങനെ എസ്രാ എഴുന്നേറ്റ് മുൻചൊന്ന വാക്കു പാലിക്കുന്നതിനായി പുരോഹിതമുഖ്യന്മാരെയും ലേവ്യരെയും പ്രഭുക്കന്മാരെയും എല്ലാ ഇസ്രായേല്യരെയുംകൊണ്ടു ശപഥംചെയ്യിച്ചു; അവർ എല്ലാവരും സത്യപ്രതിജ്ഞചെയ്തു.
EZR 10:6 എസ്രാ ദൈവാലയത്തിന്റെ മുമ്പിൽനിന്ന് എഴുന്നേറ്റ് എല്യാശീബിന്റെ മകനായ യെഹോഹാനാന്റെ മുറിയിൽ ചെന്നു. പ്രവാസികളുടെ അവിശ്വസ്തതനിമിത്തം അദ്ദേഹം വിലപിച്ചുകൊണ്ട് അപ്പം തിന്നാതെയും വെള്ളം കുടിക്കാതെയും അവിടെ ആ രാത്രി താമസിച്ചു.
EZR 10:7 അതിനുശേഷം അവർ സകലപ്രവാസികളും ജെറുശലേമിൽ വന്നുകൂടണമെന്ന് യെഹൂദ്യയിലും ജെറുശലേമിലും ഒരു പ്രഖ്യാപനംനടത്തി.
EZR 10:8 പ്രഭുക്കന്മാരുടെയും യെഹൂദനേതാക്കന്മാരുടെയും ഈ തീരുമാനത്തിന് അനുസൃതമായി മൂന്നു ദിവസത്തിന്നകം ആരെങ്കിലും ഹാജരാകാതെയിരുന്നാൽ അയാളുടെ വസ്തുവക ഒക്കെയും കണ്ടുകെട്ടുകയും അയാളെ പ്രവാസികളുടെ സഭയിൽനിന്ന് പുറത്താക്കുകയും ചെയ്തുകളയും എന്നറിയിച്ചു.
EZR 10:9 അങ്ങനെ യെഹൂദയുടെയും ബെന്യാമീന്റെയും സകലപുരുഷന്മാരും മൂന്നു ദിവസത്തിന്നകം ജെറുശലേമിൽ വന്നുകൂടി; അത് ഒൻപതാംമാസം ഇരുപതാം തിയ്യതി ആയിരുന്നു; സകലജനവും ആ കാര്യം ഹേതുവായിട്ടും വലിയ മഴനിമിത്തവും വിറച്ചുംകൊണ്ടു ദൈവാലയത്തിന്റെ മുറ്റത്ത് ഇരുന്നു.
EZR 10:10 അപ്പോൾ എസ്രാപുരോഹിതൻ എഴുന്നേറ്റ് അവരോടു: “നിങ്ങൾ അവിശ്വസ്തത കാണിച്ച് ഇസ്രായേലിന്റെ കുറ്റം വർധിപ്പിക്കേണ്ടതിന്ന് യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്നു.
EZR 10:11 ആകയാൽ ഇപ്പോൾ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു പാപം ഏറ്റുപറകയും അവിടത്തെ ഇഷ്ടം അനുസരിച്ചു ചുറ്റുപാടുള്ളവരോടും യെഹൂദരല്ലാത്ത ഭാര്യമാരോടും വേർപെടുക” എന്നു പറഞ്ഞു.
EZR 10:12 അതിനു സർവസഭയും ഉറക്കെ ഉത്തരം പറഞ്ഞത്: “അങ്ങ് ഞങ്ങളോടു പറഞ്ഞ വാക്കുപോലെതന്നെ ഞങ്ങൾ പ്രവർത്തിക്കേണ്ടതാകുന്നു.
EZR 10:13 എങ്കിലും ജനം വളരെയും ഇതു വർഷകാലവും ആകുന്നു; വെളിയിൽ നിൽക്കാൻ ഞങ്ങൾക്കാവില്ല; ഈ കാര്യത്തിൽ ഞങ്ങൾ അനേകരും ലംഘനം ചെയ്തിരിക്കുകയാൽ ഇത് ഒരു ദിവസംകൊണ്ടോ രണ്ടു ദിവസംകൊണ്ടോ തീരുന്ന സംഗതിയുമല്ല.
EZR 10:14 ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവസഭയ്ക്കും പ്രതിനിധികളായി നിൽക്കട്ടെ; ഈ കാര്യംനിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ നേതാക്കന്മാരും ന്യായാധിപതിമാരും നിശ്ചയിക്കുന്ന സമയങ്ങളിൽ വരികയും ചെയ്യട്ടെ.”
EZR 10:15 അതിന് അസാഹേലിന്റെ മകനായ യോനാഥാനും തിക്വയുടെ മകനായ യഹ്സെയാവുംമാത്രം വിരോധം പറഞ്ഞു; ലേവ്യരായ മെശുല്ലാമും ശബ്ബെഥായിയും അവരെ താങ്ങിപ്പറഞ്ഞു.
EZR 10:16 അങ്ങനെ പ്രവാസികൾ, ആ തീരുമാനംപോലെതന്നെ ചെയ്തു: എസ്രാപുരോഹിതൻ ഓരോ പിതൃഭവനത്തിൽനിന്നുമായി ചില കുടുംബത്തലവന്മാരെ പേരുപേരായി തെരഞ്ഞെടുത്തു, അവർ ഈ കാര്യം അന്വേഷിക്കുന്നതിനു പത്താംമാസം ഒന്നാം തിയ്യതി യോഗംകൂടി.
EZR 10:17 യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്ന സകലപുരുഷന്മാരുടെയും കാര്യം അവർ ഒന്നാംമാസം ഒന്നാംതീയതിതന്നെ തീർപ്പാക്കി.
EZR 10:18 പുരോഹിതന്മാരുടെ പുത്രന്മാരിലും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചവരുണ്ടായിരുന്നു: യോസാദാക്കിന്റെ മകനായ യോശുവയുടെ പുത്രന്മാരും അദ്ദേഹത്തിന്റെ സഹോദരന്മാരും: മയസേയാവ്, എലീയേസർ, യാരീബ്, ഗെദല്യാവ്.
EZR 10:19 ഇവർ തങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാം എന്നു കയ്യടിച്ചു; അവർ കുറ്റക്കാരായതുകൊണ്ടു തങ്ങളുടെ കുറ്റത്തിന്നായി ഓരോ ആട്ടുകൊറ്റനെ അകൃത്യയാഗമായി അർപ്പിച്ചു.
EZR 10:20 ഇമ്മേരിന്റെ പുത്രന്മാരിൽ: ഹനാനി, സെബദ്യാവ്.
EZR 10:21 ഹാരീമിന്റെ പുത്രന്മാരിൽ: മയസേയാവ്, ഏലിയാവ്, ശെമയ്യാവ്, യെഹീയേൽ, ഉസ്സീയാവ്.
EZR 10:22 പശ്ഹൂരിന്റെ പുത്രന്മാരിൽ: എല്യോവേനായി, മയസേയാവ്, യിശ്മായേൽ, നെഥനയേൽ, യോസാബാദ്, എലെയാശ.
EZR 10:23 ലേവ്യരിൽ: യോസാബാദ്, ശിമെയി, കെലീതാ എന്നു പേരുള്ള കേലായാവ്, പെഥഹ്യാവ്, യെഹൂദാ, എലീയേസർ.
EZR 10:24 സംഗീതജ്ഞരിൽ: എല്യാശീബ്. വാതിൽകാവൽക്കാരിൽ: ശല്ലൂം, തേലെം, ഊരി.
EZR 10:25 മറ്റ് ഇസ്രായേല്യരിൽ: പരോശിന്റെ പുത്രന്മാരിൽ: രമ്യാവ്, യിശ്ശീയാവ്, മൽക്കീയാവ്, മിയാമീൻ, എലെയാസാർ, മൽക്കീയാവ്, ബെനായാവ്.
EZR 10:26 ഏലാമിന്റെ പുത്രന്മാരിൽ: മത്ഥന്യാവ്, സെഖര്യാവ്, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലിയാവ്.
EZR 10:27 സത്ഥുവിന്റെ പുത്രന്മാരിൽ: എല്യോവേനായി, എല്യാശീബ്, മത്ഥന്യാവ്, യെരേമോത്ത്, സാബാദ്, അസീസാ.
EZR 10:28 ബേബായിയുടെ പുത്രന്മാരിൽ: യെഹോഹാനാൻ, ഹനന്യാവ്, സബ്ബായി, അഥെലായി.
EZR 10:29 ബാനിയുടെ പുത്രന്മാരിൽ: മെശുല്ലാം, മല്ലൂക്ക്, അദായാവ്, യാശൂബ്, ശെയാൽ, യെരേമോത്ത്.
EZR 10:30 പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവ്, മയസേയാവ്, മത്ഥന്യാവ്, ബെസലേൽ, ബിന്നൂവി, മനശ്ശെ.
EZR 10:31 ഹാരീമിന്റെ പുത്രന്മാരിൽ: എലീയേസർ, യിശ്ശീയാവ്, മൽക്കീയാവ്, ശെമയ്യാവ്, ശിമെയോൻ,
EZR 10:32 ബെന്യാമീൻ, മല്ലൂക്ക്, ശെമര്യാവ്.
EZR 10:33 ഹാശൂമിന്റെ പുത്രന്മാരിൽ: മത്ഥെനായി, മത്ഥത്ഥാ, സാബാദ്, എലീഫേലെത്ത്, യെരേമായി, മനശ്ശെ, ശിമെയി.
EZR 10:34 ബാനിയുടെ പുത്രന്മാരിൽ: മയദായി, അമ്രാം, ഊവേൽ,
EZR 10:35 ബെനായാവ്, ബേദെയാവ്, കെലൂഹൂ,
EZR 10:36 വന്യാവ്, മെരേമോത്ത്, എല്യാശീബ്,
EZR 10:37 മത്ഥന്യാവ്, മത്ഥെനായി, യാസൂ,
EZR 10:38 ബിന്നൂവിയുടെ പുത്രന്മാരിൽ: ശിമെയി,
EZR 10:39 ശെലെമ്യാവ്, നാഥാൻ, അദായാവ്,
EZR 10:40 മക്‌നദെബായി, ശാശായി, ശാരായി,
EZR 10:41 അസരെയേൽ, ശെലെമ്യാവ്, ശെമര്യാവ്,
EZR 10:42 ശല്ലൂം, അമര്യാവ്, യോസേഫ്.
EZR 10:43 നെബോവിന്റെ പുത്രന്മാരിൽ: യെയീയേൽ, മത്ഥിഥ്യാവ്, സാബാദ്, സെബീനാ, യദ്ദായി, യോവേൽ, ബെനായാവ്.
EZR 10:44 ഇവർ എല്ലാവരും യെഹൂദരല്ലാത്ത സ്ത്രീകളെ വിവാഹംകഴിച്ചിരുന്നു; അവരിൽ ചിലർക്ക് ഈ ഭാര്യമാരിൽ മക്കളും ഉണ്ടായിരുന്നു.
NEH 1:1 ഹഖല്യാവിന്റെ മകനായ നെഹെമ്യാവിന്റെ വചനങ്ങൾ: ഇരുപതാമാണ്ടിൽ, കിസ്ളേവുമാസത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുമ്പോൾ,
NEH 1:2 എന്റെ സഹോദരന്മാരിൽ ഒരാളായ ഹനാനി യെഹൂദ്യയിൽനിന്ന് മറ്റുചില ആളുകളോടൊപ്പം വന്നു. പ്രവാസത്തിൽ നിന്നും അതിജീവിച്ച യെഹൂദരെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും ഞാൻ അവരോട് അന്വേഷിച്ചു.
NEH 1:3 അവർ എന്നോടു പറഞ്ഞു: “പ്രവാസത്തിൽനിന്ന് അതിജീവിച്ചു പ്രവിശ്യയിൽ മടങ്ങി എത്തിയവർ വളരെ പ്രയാസവും അപമാനവും നേരിടുന്നു. ജെറുശലേമിന്റെ മതിലുകൾ ഇടിഞ്ഞുകിടക്കുന്നു; അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായി.”
NEH 1:4 ഈ കാര്യങ്ങൾ കേട്ടപ്പോൾ ഞാൻ ഇരുന്നു കരഞ്ഞു; ഏതാനും ദിവസം, ദുഃഖിച്ചും ഉപവസിച്ചും ചെലവഴിക്കുകയും സ്വർഗത്തിലെ ദൈവത്തോട് ഇപ്രകാരം പ്രാർഥിക്കുകയും ചെയ്തു.
NEH 1:5 ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവമായ യഹോവേ, തന്നെ സ്നേഹിച്ച് തന്റെ കൽപ്പനകൾ പാലിക്കുന്നവർക്കു തന്റെ സ്നേഹത്തിന്റെ ഉടമ്പടി നിലനിർത്തുന്ന വലിയവനും ഭയങ്കരനുമായ ദൈവമേ,
NEH 1:6 അവിടത്തെ സേവകരായ ഇസ്രായേൽജനതയ്ക്കുവേണ്ടി, ഇപ്പോൾ രാവും പകലും അവിടത്തെ മുമ്പാകെ പ്രാർഥിച്ച്, ഇസ്രായേൽജനമായ ഞങ്ങൾ അങ്ങേക്കെതിരേ ചെയ്ത പാപങ്ങൾ ഏറ്റുപറയുന്ന അടിയന്റെ പ്രാർഥന കേൾക്കാൻ അവിടത്തെ ചെവി ശ്രദ്ധിച്ചും കണ്ണുതുറന്നും ഇരിക്കണമേ. ഞാനും എന്റെ പിതൃഭവനവും പാപംചെയ്തിരിക്കുന്നു,
NEH 1:7 ഞങ്ങൾ അങ്ങയോടു കഠിനമായി പാപംചെയ്തു; അങ്ങയുടെ ദാസനായ മോശയോടു കൽപ്പിച്ച കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും ഞങ്ങൾ പാലിച്ചിട്ടില്ല.
NEH 1:8 “ ‘നിങ്ങൾ അവിശ്വസ്തരായാൽ ഞാൻ നിങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുകളയും;
NEH 1:9 എന്നാൽ നിങ്ങൾ എന്റെ അടുത്തേക്കു മടങ്ങി എന്റെ കൽപ്പനകൾ പാലിച്ച്, അവ അനുസരിച്ചാൽ, നിങ്ങളിൽനിന്നു ചിതറിപ്പോയവർ ആകാശത്തിന്റെ അറുതിയിലാണെങ്കിലും അവിടെനിന്നും അവരെ ശേഖരിച്ച് എന്റെ നാമം സ്ഥാപിക്കാൻ ഞാൻ തെരഞ്ഞെടുത്ത സ്ഥലത്ത് അവരെ എത്തിക്കും’ എന്ന് അവിടത്തെ ദാസനായ മോശയോടു ചെയ്ത വാഗ്ദാനം ഓർക്കണമേ.
NEH 1:10 “അങ്ങയുടെ മഹാശക്തിയാലും ബലമുള്ള കൈയാലും വീണ്ടെടുക്കപ്പെട്ട അങ്ങയുടെ ദാസരും ജനവും ആണല്ലോ അവർ.
NEH 1:11 കർത്താവേ, അങ്ങയുടെ ദാസന്റെയും തിരുനാമത്തെ ഭയപ്പെടുന്നതിൽ ആനന്ദിക്കുന്ന അങ്ങയുടെ സേവകരുടെയും പ്രാർഥനയ്ക്കു കാതോർക്കണമേ. അവിടത്തെ ഈ ദാസന് ഇന്നു വിജയം നൽകി, ഈ മനുഷ്യന്റെ മുമ്പാകെ ദയ ലഭിക്കാൻ ഇടയാക്കണമേ.” അക്കാലത്തു ഞാൻ രാജാവിന്റെ പാനപാത്രവാഹകനായിരുന്നു.
NEH 2:1 അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാംവർഷം നീസാൻ മാസത്തിൽ, അദ്ദേഹത്തിനുവേണ്ടി വീഞ്ഞു കൊണ്ടുവന്നപ്പോൾ, ഞാൻ രാജാവിനു വീഞ്ഞെടുത്ത് കൊടുത്തു. ഞാൻ അദ്ദേഹത്തിന്റെ സന്നിധിയിൽ ഇതിനുമുമ്പ് ഒരിക്കലും ദുഃഖിതനായിരുന്നിട്ടില്ല.
NEH 2:2 അതുകൊണ്ട്, രാജാവ് എന്നോടു ചോദിച്ചു, “നിനക്ക് അസുഖമൊന്നുമില്ലല്ലോ, നിന്റെ മുഖം ദുഃഖിച്ചിരിക്കുന്നത് എന്താണ്? ഇത് ഹൃദയത്തിൽനിന്നുള്ള ദുഃഖമല്ലാതെ മറ്റൊന്നും ആകാനിടയില്ല.” അപ്പോൾ ഞാൻ വളരെ ഭയപ്പെട്ടു;
NEH 2:3 ഞാൻ രാജാവിനോട് ഇപ്രകാരം പറഞ്ഞു: “രാജാവ് ദീർഘായുസ്സായിരിക്കട്ടെ! എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം ശൂന്യമായും അതിന്റെ കവാടങ്ങൾ തീവെച്ചു നശിപ്പിക്കപ്പെട്ടും കിടക്കുമ്പോൾ എന്റെ മുഖത്ത് എങ്ങനെ ദുഃഖമുണ്ടാകാതിരിക്കും?”
NEH 2:4 രാജാവ് എന്നോട്, “എന്താണ് നിന്റെ അപേക്ഷ?” എന്നു ചോദിച്ചു. അപ്പോൾ ഞാൻ സ്വർഗത്തിലെ ദൈവത്തോടു പ്രാർഥിച്ചതിനുശേഷം,
NEH 2:5 രാജാവിനോട്, “അങ്ങേക്കു തിരുഹിതമുണ്ടായി, അവിടത്തെ തിരുമുമ്പിൽ ദാസനു ദയ ലഭിച്ചുവെങ്കിൽ, യെഹൂദ്യയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള നഗരം പുനർനിർമിക്കുന്നതിന് അടിയനെ അയയ്ക്കണമേ” എന്നപേക്ഷിച്ചു.
NEH 2:6 “നിന്റെ യാത്രയ്ക്ക് എത്രനാൾ എടുക്കും? നീ എപ്പോൾ മടങ്ങിവരും?” എന്നു രാജാവ് എന്നോടു ചോദിച്ചു. അപ്പോൾ രാജ്ഞിയും അദ്ദേഹത്തിന്റെ അടുക്കൽ ഉണ്ടായിരുന്നു. എന്നെ അയയ്ക്കാൻ രാജാവിനു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
NEH 2:7 ഞാൻ ഇതുകൂടി രാജാവിനോട് അപേക്ഷിച്ചു: “രാജാവിനു ഹിതമെങ്കിൽ, യെഹൂദ്യയിലേക്കുള്ള എന്റെ സുഗമമായ യാത്രയ്ക്കുള്ള സഹായങ്ങൾ നൽകുന്നതിന് യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാർക്കു കത്തുകൾ നൽകിയാലും.
NEH 2:8 കൂടാതെ, ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും നഗരമതിലിനും ഞാൻ പാർക്കാനിരിക്കുന്ന വീടിനും തുലാം മുതലായവ വെക്കാനാവശ്യമായ തടി നൽകാൻ രാജാവിന്റെ വനപാലകനായ ആസാഫിന് ഒരു കത്തും നൽകണമേ.” എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്ക് അനുകൂലമാകുകയാൽ, രാജാവ് എന്റെ അപേക്ഷ കേട്ടു.
NEH 2:9 അങ്ങനെ ഞാൻ യൂഫ്രട്ടീസ് നദിക്കക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ ചെന്ന് രാജാവിന്റെ കത്തുകൾ അവരെ ഏൽപ്പിച്ചു. രാജാവ് എന്നോടൊപ്പം സൈന്യാധിപന്മാരെയും കുതിരപ്പടയാളികളെയും അയച്ചിരുന്നു.
NEH 2:10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും ഇത് അറിഞ്ഞു; ഇസ്രായേലിന്റെ ക്ഷേമം ലക്ഷ്യമാക്കി ഒരാൾ വന്നിരിക്കുന്നത് അവർക്ക് വളരെ അസ്വസ്ഥതയുണ്ടാക്കി.
NEH 2:11 ഞാൻ ജെറുശലേമിൽ എത്തി, അവിടെ മൂന്നുദിവസം താമസിച്ചതിനുശേഷം,
NEH 2:12 ചില ആൾക്കാരുമായി രാത്രിയിൽ പുറപ്പെട്ടു. ജെറുശലേമിനെക്കുറിച്ച് ദൈവം എന്റെ ഹൃദയത്തിൽ നൽകിയ ചിന്തകൾ ഞാൻ ആരോടും പറഞ്ഞിരുന്നില്ല. ഞാൻ കയറിയിരുന്ന മൃഗമല്ലാതെ, മറ്റു മൃഗങ്ങളൊന്നും എന്നോടുകൂടെ ഉണ്ടായിരുന്നില്ല.
NEH 2:13 രാത്രിയിൽ ഞാൻ താഴ്വാരം കവാടത്തിൽക്കൂടി പെരുമ്പാമ്പുറവിങ്കലും കുപ്പക്കവാടത്തിങ്കലും ചെന്ന്, ഇടിഞ്ഞുകിടക്കുന്ന ജെറുശലേമിന്റെ മതിലുകളും അഗ്നിക്കിരയായ കവാടങ്ങളും പരിശോധിച്ചു.
NEH 2:14 തുടർന്ന് ഞാൻ ഉറവുകവാടത്തിലേക്കും രാജാവിന്റെ കുളത്തിലേക്കും ചെന്നു; എന്നാൽ എന്റെ വാഹനമൃഗത്തിനു കടന്നുപോകാൻ മതിയായ സ്ഥലം അവിടില്ലായിരുന്നു.
NEH 2:15 അതിനാൽ രാത്രിയിൽ ഞാൻ താഴ്വരവഴി ചെന്ന് മതിൽ പരിശോധിച്ചശേഷം തിരിഞ്ഞ് താഴ്വാരം കവാടത്തിൽക്കൂടി മടങ്ങിയെത്തി.
NEH 2:16 ഞാൻ എവിടെപ്പോയി എന്നോ എന്തുചെയ്യുന്നു എന്നോ ഉദ്യോഗസ്ഥർ ആരും അറിഞ്ഞിരുന്നില്ല; യെഹൂദരോടോ പുരോഹിതന്മാരോടോ പ്രഭുക്കന്മാരോടോ ഉദ്യോഗസ്ഥരോടോ മറ്റു ജോലിക്കാരോടോ ഞാൻ അതുവരെ ഒന്നും പറഞ്ഞിരുന്നില്ല.
NEH 2:17 പിന്നീട് ഞാൻ അവരോടു പറഞ്ഞു: “നാം അകപ്പെട്ടിരിക്കുന്ന ഈ ദുരവസ്ഥ നിങ്ങൾ കാണുന്നല്ലോ. ജെറുശലേം ശൂന്യമായും അതിന്റെ കവാടങ്ങൾ അഗ്നിക്കിരയായും കിടക്കുന്നു. വരിക, നാം ഇനിയും നിന്ദിതരാകരുത്, അതിനാൽ ജെറുശലേമിന്റെ മതിൽ നമുക്കു പുനർനിർമിക്കാം.”
NEH 2:18 എന്റെ ദൈവത്തിന്റെ കൈ എനിക്ക് അനുകൂലമായിരുന്നതും രാജാവ് എന്നോടു പറഞ്ഞ വാക്കുകളും ഞാൻ അവരോടു പറഞ്ഞു. അപ്പോൾ അവർ, “നമുക്കു എഴുന്നേറ്റു പുനർനിർമാണം ആരംഭിക്കാം!” എന്നു പറഞ്ഞു. അങ്ങനെ ഈ നല്ല വേലയ്ക്കായി അവർ മനസ്സുവെച്ചു.
NEH 2:19 എന്നാൽ ഹോരോന്യനായ സൻബല്ലത്തും അമ്മോന്യ ഉദ്യോഗസ്ഥനായ തോബിയാവും അരാബ്യനായ ഗേശെമും ഇതു കേട്ടപ്പോൾ ഞങ്ങളെ പരിഹസിച്ചു നിന്ദിച്ചു: “നിങ്ങൾ എന്താണു ചെയ്യുന്നത്? രാജാവിനോടു മത്സരിക്കാനാണോ നിങ്ങളുടെ ഭാവം?” എന്ന് അവർ ചോദിച്ചു.
NEH 2:20 അതിനു മറുപടിയായി ഞാൻ പറഞ്ഞു: “സ്വർഗത്തിലെ ദൈവം ഞങ്ങൾക്കു ജയം നൽകും; ആകയാൽ അവിടത്തെ ദാസരായ ഞങ്ങൾ ഈ മതിൽ പുനർനിർമിക്കും. എന്നാൽ, നിങ്ങൾക്ക് ജെറുശലേമിൽ ഓഹരിയോ അർഹതയോ ചരിത്രപരമായ അവകാശമോ ഇല്ലല്ലോ.”
NEH 3:1 മഹാപുരോഹിതനായ എല്യാശീബ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പുരോഹിതരോടൊപ്പം വേല ആരംഭിച്ച് ആട്ടിൻകവാടം പണിതു. അവർ അതു പ്രതിഷ്ഠിച്ച് വാതിലുകൾ പുനഃസ്ഥാപിച്ചു. ശതഗോപുരം വരെയും ഹനനയേൽ ഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
NEH 3:2 അതിനോടു ചേർന്നത് യെരീഹോ പുരുഷന്മാർ പണിതു, അതിനപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
NEH 3:3 ഹസ്സെനായയുടെ പുത്രന്മാർ മീൻകവാടം പുതുക്കിപ്പണിതു. അവർ അതിന്റെ ഉത്തരം വെച്ച്, വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിച്ചു.
NEH 3:4 ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് അതിനടുത്ത ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. തുടർന്നുള്ളഭാഗം മെശേസബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം നന്നാക്കി, ബാനയുടെ മകൻ സാദോക്ക് അതിനടുത്തഭാഗം നന്നാക്കി.
NEH 3:5 അടുത്തഭാഗം നന്നാക്കിയത് തെക്കോവ്യക്കാരാണ്; എന്നാൽ മേലധികാരികളുടെ കീഴിൽ ഈ വേലയ്ക്കു ചുമൽകൊടുക്കാൻ അവരിലെ പ്രമുഖർ വിസമ്മതിച്ചു.
NEH 3:6 പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും പഴയ പട്ടണകവാടത്തിന്റെ അറ്റകുറ്റം തീർത്തു. അവർ അതിന്റെ ഉത്തരം വെക്കുകയും വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിക്കുകയും ചെയ്തു.
NEH 3:7 ഗിബെയോനിലെയും മിസ്പായിലെയും ആൾക്കാരായ ഗിബെയോന്യനായ മെലത്യാവും മെരോനോത്യനായ യൊദോനും, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള സംസ്ഥാനത്തിന്റെ ദേശാധിപതിയുടെ അധികാരപരിധിയിലുള്ള ഭാഗംവരെ അറ്റകുറ്റം തീർത്തു.
NEH 3:8 സ്വർണപ്പണിക്കാരിൽ ഒരാളായ ഹർഹര്യാവിന്റെ മകൻ ഉസ്സീയേൽ അതിന്റെ അടുത്തഭാഗം നന്നാക്കി. അതിന്റെ അപ്പുറം സുഗന്ധദ്രവ്യനിർമാതാക്കളിൽ ഒരാളായ ഹനന്യാവ് അറ്റകുറ്റം തീർത്തു. വീതിയുള്ള മതിൽവരെ അവർ ജെറുശലേം പുനർനിർമാണം ചെയ്തു.
NEH 3:9 അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
NEH 3:10 അതിനുമപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിനുനേരേയുള്ള ഭാഗം നന്നാക്കി; അതിനടുത്ത് ഹശ്ബെനെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
NEH 3:11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മൽക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും നന്നാക്കി.
NEH 3:12 അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി.
NEH 3:13 ഹാനൂനും സനോഹ് നിവാസികളുംകൂടി താഴ്വാരംകവാടം നന്നാക്കി; അവർ അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും വെച്ചു. കുപ്പക്കവാടംവരെയുള്ള മതിൽ ആയിരംമുഴം അവർ നന്നാക്കി.
NEH 3:14 ബേത്-ഹഖേരെം പ്രവിശ്യയുടെ അധികാരിയായ രേഖാബിന്റെ മകൻ മൽക്കീയാവ് കുപ്പക്കവാടം നന്നാക്കി. അദ്ദേഹം അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിച്ചു.
NEH 3:15 മിസ്പാ പ്രവിശ്യയുടെ അധികാരിയായ കൊൽ-ഹോസെയുടെ മകൻ ശല്ലൂൻ ഉറവുകവാടം നന്നാക്കുകയും, അതു പണിത് അതിനു മേൽക്കൂര തീർത്ത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിക്കുകയും ചെയ്തു. അദ്ദേഹം രാജോദ്യാനത്തിലെ ശേലാക്കുളത്തിന്റെ മതിൽ, ദാവീദിന്റെ നഗരത്തിൽനിന്നും താഴേക്കുള്ള പടിക്കെട്ടുവരെയുള്ള ഭാഗം പണിതു.
NEH 3:16 അദ്ദേഹത്തിനുമപ്പുറം ബേത്ത്-സൂർ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ്, ദാവീദിന്റെ കല്ലറകൾക്ക് എതിർവശംവരെയും കൃത്രിമക്കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
NEH 3:17 അതിനുമപ്പുറം ബാനിയുടെ മകൻ രെഹൂമിന്റെ നേതൃത്വത്തിൽ ലേവ്യർ അറ്റകുറ്റം തീർത്തു. അവർക്കപ്പുറം, കെയീലാ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ ഹശബ്യാവ്, തന്റെ പ്രവിശ്യക്കുവേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
NEH 3:18 അടുത്തഭാഗം അവരുടെ സഹോദരർ കെയീലാ പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹെനാദാദിന്റെ മകൻ ബവ്വായിയുടെ ചുമതലയിൽ അറ്റകുറ്റം തീർത്തു.
NEH 3:19 അതിനുമപ്പുറം മിസ്പായുടെ അധികാരിയായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന്റെ മുമ്പിലുള്ളതായ മറ്റൊരുഭാഗം നന്നാക്കി.
NEH 3:20 അദ്ദേഹത്തിനുമപ്പുറം സബ്ബായിയുടെ മകൻ ബാരൂക്ക്, ആ കോണുമുതൽ മഹാപുരോഹിതനായ എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംവരെ മറ്റൊരുഭാഗം ജാഗ്രതയോടെ നന്നാക്കി.
NEH 3:21 അതിനുമപ്പുറം, ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംമുതൽ അതിന്റെ അവസാനംവരെ നന്നാക്കി.
NEH 3:22 അതിനടുത്തഭാഗം സമീപപ്രദേശങ്ങളിലുള്ള പുരോഹിതർ അറ്റകുറ്റം തീർത്തു.
NEH 3:23 അതിനുമപ്പുറം, ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. അതിനുമപ്പുറം, അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെയുള്ള ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു.
NEH 3:24 അതിനുമപ്പുറം, അസര്യാവിന്റെ വീടുമുതൽ കോട്ടയുടെ വളവും മൂലവരെയുമുള്ള മറ്റൊരുഭാഗം ഹെനാദാദിന്റെ മകൻ ബിന്നൂവി നന്നാക്കി.
NEH 3:25 കോണിനും കാവൽക്കാരുടെ മുറ്റത്ത് രാജാവിന്റെ മാളികയിൽനിന്നും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും നേരേയുള്ളഭാഗം ഊസായിയുടെ മകൻ പാലാൽ നന്നാക്കി. അതിനുമപ്പുറം, പരോശിന്റെ മകൻ പെദായാവ് നന്നാക്കി;
NEH 3:26 ഓഫേലിൽ താമസിച്ചിരുന്ന ദൈവാലയശുശ്രൂഷകർ കിഴക്കുവശത്തെ ജലകവാടത്തിനും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും എതിർവശംവരെ അറ്റകുറ്റം തീർത്തു.
NEH 3:27 അതിനുശേഷം, ഉയർന്നുനിൽക്കുന്ന വലിയ ഗോപുരത്തിന് എതിർവശത്ത്, ഓഫേൽ മതിൽവരെയുള്ള മറ്റൊരുഭാഗം തെക്കോവ്യർ നന്നാക്കി.
NEH 3:28 കുതിരക്കവാടത്തിന്റെ മേൽഭാഗംമുതൽ പുരോഹിതന്മാർ തങ്ങളുടെ വീടിനുനേരേയുള്ള ഭാഗങ്ങളുടെ അറ്റകുറ്റം തീർത്തു.
NEH 3:29 അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി.
NEH 3:30 അതിനുമപ്പുറം ശെലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബേരെഖ്യാവിന്റെ മകൻ മെശുല്ലാം താൻ താമസിക്കുന്ന വീടിനുനേരേയുള്ള ഭാഗം നന്നാക്കി.
NEH 3:31 അതിനുമപ്പുറം പരിശോധനാകവാടത്തിന് എതിർവശം, ദൈവാലയശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും വീടുവരെയും മൂലയിലുള്ള മാളികമുറിവരെയും സ്വർണപ്പണിക്കാരിൽ ഒരുവനായ മൽക്കീയാവ് നന്നാക്കി.
NEH 3:32 മൂലയിലുള്ള മാളികമുറിക്കും ആട്ടിൻകവാടത്തിനും ഇടയിലുള്ള ഭാഗം സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്നു നന്നാക്കി.
NEH 4:1 ഞങ്ങൾ മതിൽ പുനർനിർമിക്കുന്നു എന്നു കേട്ടപ്പോൾ സൻബല്ലത്ത് കോപിച്ചു; അദ്ദേഹം വല്ലാതെ രോഷാകുലനായിട്ട്, യെഹൂദന്മാരെ നിന്ദിച്ചു.
NEH 4:2 “ഈ ദുർബലരായ യെഹൂദർ എന്തുചെയ്യാനാണു ഭാവം? മതിൽ പുനരുദ്ധരിക്കാൻ അവർക്കു കഴിയുമോ? യാഗങ്ങൾ അർപ്പിക്കാൻ അവർക്ക് ആകുമോ? ഒരു ദിവസംകൊണ്ട് അവർ പണി തീർത്തുകളയുമോ? വെന്തുകിടക്കുന്ന കൽക്കൂമ്പാരത്തിൽനിന്ന് അവർ കല്ലുകൾ പുനർജീവിപ്പിക്കുമോ?” എന്നിങ്ങനെ തന്റെ കൂട്ടാളികളും ശമര്യാസൈന്യവും കേൾക്കെ അദ്ദേഹം ആക്ഷേപിച്ചു.
NEH 4:3 അദ്ദേഹത്തോടൊപ്പമുള്ള അമ്മോന്യനായ തോബിയാവ് ഇപ്രകാരം പറഞ്ഞു: “അവർ പണിയുന്ന ഈ കന്മതിലിന്മേൽ, ഒരു കുറുക്കൻ കയറിയാൽപോലും അതിലെ കല്ലുകൾ തകർന്നുവീഴും!”
NEH 4:4 ഞങ്ങളുടെ ദൈവമേ, കേൾക്കണമേ! ഞങ്ങൾ നിന്ദിതരായിരിക്കുന്നു. അവരുടെ നിന്ദ അവരുടെ തലയിലേക്കുതന്നെ മടക്കി നൽകണമേ. പ്രവാസദേശത്ത് അവരെ കവർച്ചയ്ക്ക് ഏൽപ്പിക്കണമേ.
NEH 4:5 പണിയുന്നവരുടെനേർക്ക് അവർ നിന്ദ ചൊരിഞ്ഞതിനാൽ തിരുസന്നിധിയിൽ അവരുടെ അകൃത്യം മറയ്ക്കുകയും പാപം മായിക്കുകയും ചെയ്യരുതേ!
NEH 4:6 ജനം പൂർണമനസ്സോടെ വേല ചെയ്തതിനാൽ ഞങ്ങൾ മതിൽമുഴുവനും പകുതിപ്പൊക്കംവരെ പണിതുയർത്തി.
NEH 4:7 എന്നാൽ ജെറുശലേമിന്റെ മതിലുകൾ വേഗത്തിൽ നന്നാക്കപ്പെടുന്നെന്നും അതിലെ വിടവുകൾ അടയ്ക്കപ്പെടുന്നെന്നും സൻബല്ലത്ത്, തോബിയാവ്, അരാബ്യർ, അമ്മോന്യർ, അശ്ദോദ്യർ എന്നിവർ കേട്ടപ്പോൾ അവർ വളരെ പ്രകോപിതരായി.
NEH 4:8 ജെറുശലേമിനോടു വന്നു യുദ്ധംചെയ്ത് അവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ഒത്തുകൂടി ആലോചിച്ചു.
NEH 4:9 എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവത്തോടു പ്രാർഥിച്ചു; ഈ വെല്ലുവിളി നിമിത്തം രാവും പകലും ഇവർക്കെതിരേ കാവൽനിർത്തി.
NEH 4:10 അതിനുശേഷം യെഹൂദ്യർ: “പണിക്കാരുടെ ശക്തി ക്ഷയിക്കുന്നു; മതിൽ പണിയാൻ നമുക്കു കഴിയാത്തവിധം ധാരാളം കല്ലും മണ്ണും ഇനിയുമിവിടെ കൂടിക്കിടക്കുന്നു” എന്നു പറഞ്ഞു.
NEH 4:11 “അവർ അറിയുകയോ കാണുകയോ ചെയ്യുന്നതിനുമുമ്പേ നമുക്ക് അവരുടെയിടയിലേക്കു ചെന്ന് അവരെ കൊന്ന് അവരുടെ പണി മുടക്കാം,” എന്ന് ഞങ്ങളുടെ ശത്രുക്കൾ പറയുകയും ചെയ്തു.
NEH 4:12 അവരുടെ സമീപം താമസിച്ചിരുന്ന യെഹൂദന്മാർ ഞങ്ങളുടെ അടുക്കൽവന്ന്, “എങ്ങോട്ടു തിരിഞ്ഞാലും അവർ നമുക്കെതിരേ വരും” എന്നു പത്തിലധികം പ്രാവശ്യം പറഞ്ഞു.
NEH 4:13 അതുകൊണ്ട് ഞാൻ മതിലിന്റെ പൊക്കം വളരെ കുറഞ്ഞു തുറന്നുകിടക്കുന്ന ചില സ്ഥലങ്ങളിൽ വാൾ, കുന്തം, അമ്പ്, എന്നിവയുമായി ആളുകളിൽ ചിലരെ അവരുടെ കുടുംബങ്ങളോടുകൂടെ നിർത്തി.
NEH 4:14 സകലതും നോക്കിയശേഷം ഞാൻ എഴുന്നേറ്റ് പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “അവരെ ഭയപ്പെടരുത്; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർക്കുക; അങ്ങനെ നിങ്ങളുടെ സഹോദരങ്ങൾക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും ഭവനങ്ങൾക്കുംവേണ്ടി യുദ്ധംചെയ്യുക.”
NEH 4:15 അവരുടെ ഗൂഢാലോചനയെക്കുറിച്ച് ഞങ്ങൾ അറിഞ്ഞെന്നും ദൈവം തങ്ങളുടെ പദ്ധതി നിഷ്ഫലമാക്കിയെന്നും ഞങ്ങളുടെ ശത്രുക്കൾ കേട്ടശേഷം, ഞങ്ങൾ മതിൽപണിയിലേക്കും ഓരോരുത്തരും അവരവരുടെ വേലയിലേക്കും മടങ്ങി.
NEH 4:16 അന്നുമുതൽ, എന്റെ ആൾക്കാരിൽ പകുതിപേർ ജോലിചെയ്തു; ബാക്കി പകുതിപേർ കുന്തം, പരിച, അമ്പ്, കവചം എന്നിവ വഹിച്ചു നിന്നു. ഉദ്യോഗസ്ഥർ മതിൽ പണിയുന്ന യെഹൂദ്യരുടെ മുഴുവന്റെയും പിന്നിൽ ഉണ്ടായിരുന്നു.
NEH 4:17 ചുമടെടുക്കുന്നവർ ഒരു കൈകൊണ്ടു ജോലി ചെയ്യുകയും മറ്റേ കൈയിൽ ആയുധം പിടിക്കുകയും ചെയ്തു.
NEH 4:18 പണിയുന്നവരെല്ലാം വാൾ അരയ്ക്കു കെട്ടിയിരുന്നു. കാഹളം മുഴക്കുന്നവൻ എന്നോടൊപ്പംതന്നെ നിന്നു.
NEH 4:19 എന്നിട്ട് ഞാൻ പ്രഭുക്കന്മാരോടും ഉദ്യോഗസ്ഥരോടും ശേഷം ജനത്തോടും പറഞ്ഞു: “പണി വലിയതും വിശാലവുമാണ്. നാമെല്ലാം മതിലിന്മേൽ വളരെ അകലെയുമാണ്.
NEH 4:20 കാഹളത്തിന്റെ മുഴക്കം നിങ്ങൾ എവിടെ കേട്ടാലും അവിടെ ഞങ്ങളോടു ചേരുക. നമ്മുടെ ദൈവം നമുക്കുവേണ്ടി യുദ്ധംചെയ്യും.”
NEH 4:21 അങ്ങനെ നേരംപുലരുമ്പോൾമുതൽ നക്ഷത്രങ്ങൾ പ്രകാശിച്ചുതുടങ്ങുന്നതുവരെ ഞങ്ങളിൽ പകുതിപ്പേർ കുന്തമേന്തിനിന്നു; ഇങ്ങനെ ഞങ്ങൾ വേല തുടർന്നു.
NEH 4:22 ആ സമയത്ത് ഞാൻ ജനങ്ങളോട് ഇതുകൂടി പറഞ്ഞു: “ഓരോ മനുഷ്യനും അവന്റെ സഹായിയും ജെറുശലേമിൽത്തന്നെ രാത്രി പാർക്കട്ടെ, ഇങ്ങനെ രാത്രിയിൽ കാവലിനും പകൽ വേല ചെയ്യുന്നതിനും അവർക്കു കഴിയുമല്ലോ.”
NEH 4:23 ഞാനോ എന്റെ സഹോദരന്മാരോ എന്റെ സേവകരോ എന്നോടൊപ്പമുള്ള കാവൽക്കാരോ ആരും വസ്ത്രം മാറിയില്ല; അവർ വെള്ളംകൊണ്ടുവരാൻ പോകുമ്പോൾപോലും ആയുധം ധരിച്ചിരുന്നു.
NEH 5:1 ഈ സമയം ജനവും അവരുടെ ഭാര്യമാരും തങ്ങളുടെ യെഹൂദാസഹോദരന്മാർക്കെതിരേ ഒരു വലിയ ആവലാതി ഉയർത്തി.
NEH 5:2 “ഞങ്ങളും ഞങ്ങളുടെ പുത്രന്മാരും പുത്രിമാരും വളരെയേറെയുണ്ട്. ഞങ്ങൾക്കു ഭക്ഷണത്തിനും ജീവൻ നിലനിർത്തുന്നതിനും, ധാന്യം ആവശ്യമാണ്,” എന്നു ചിലർ പറഞ്ഞു.
NEH 5:3 മറ്റുചിലർ, “ക്ഷാമകാലത്ത് ധാന്യം കിട്ടാൻ ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും വീടുകളുംവരെ പണയപ്പെടുത്തുകയാണ്” എന്നു പറഞ്ഞുകൊണ്ടിരുന്നു.
NEH 5:4 “ഞങ്ങളുടെ വയലുകളുടെയും മുന്തിരിത്തോപ്പുകളുടെയുംമേലുള്ള രാജനികുതി കൊടുക്കാൻ ഞങ്ങൾക്കു കടം വാങ്ങേണ്ടിവന്നു.
NEH 5:5 ഞങ്ങളുടെ മാംസവും രക്തവും ഞങ്ങളുടെ സഹോദരങ്ങളുടേതുപോലെയും ഞങ്ങളുടെ മക്കൾ അവരുടെ മക്കളെപ്പോലെയും ആണെങ്കിലും ഞങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അടിമകളായി വിടാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഞങ്ങളുടെ പുത്രിമാരിൽ ചിലർ ഇപ്പോൾത്തന്നെ അടിമകളായിരിക്കുന്നു. ഞങ്ങളുടെ വയലുകളും മുന്തിരിത്തോപ്പുകളും അന്യരുടെ പക്കൽ ആയിക്കഴിഞ്ഞതിനാൽ ഞങ്ങൾക്കു യാതൊരു നിർവാഹവുമില്ല,” എന്നു വേറെ ചിലരും പറഞ്ഞു.
NEH 5:6 ഈ നിലവിളിയും പരാതിയും കേട്ട് എനിക്കു വളരെ കോപമുണ്ടായി.
NEH 5:7 ഇതെക്കുറിച്ചു ഞാൻ ശരിക്കും ആലോചിച്ചശേഷം ഇതിന് ഉത്തരവാദികളായ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ശാസിച്ചു: “നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ സഹോദരങ്ങളിൽനിന്നു പലിശ വാങ്ങുന്നല്ലോ,” എന്നു പറഞ്ഞു. ഇവർക്കെതിരേ ഞാൻ ഒരു വലിയ യോഗം വിളിച്ചുകൂട്ടി,
NEH 5:8 ഇപ്രകാരം പറഞ്ഞു: “യെഹൂദേതരർക്കു വിറ്റിരുന്ന നമ്മുടെ യെഹൂദാസഹോദരങ്ങളെ നാം കഴിവുള്ളിടത്തോളം തിരികെ വാങ്ങി. ഇപ്പോഴോ, നമ്മുടെ സഹോദരങ്ങൾ നമുക്കുതന്നെ വിൽക്കപ്പെടേണ്ടതിനു നാം അവരെ വിൽക്കുകയാണോ?” അതിനു മറുപടിയൊന്നും പറയാനില്ലാതെ അവർ നിശ്ശബ്ദരായി നിന്നു.
NEH 5:9 ഞാൻ വീണ്ടും പറഞ്ഞു: “നിങ്ങൾ ഈ ചെയ്തതു ശരിയല്ല, യെഹൂദേതരരായ ശത്രുക്കളുടെ നിന്ദ ഏൽക്കാതിരിക്കാൻ നാം നമ്മുടെ ദൈവത്തെ ഭയപ്പെട്ടു ജീവിക്കേണ്ടതല്ലയോ?
NEH 5:10 ഞാനും എന്റെ സഹോദരന്മാരും ഭൃത്യന്മാരും അവർക്കു പണവും ധാന്യവും കൊടുക്കുന്നുണ്ട്. എന്നാൽ, പലിശ വാങ്ങുന്നത് അവസാനിപ്പിക്കുക.
NEH 5:11 ഉടൻതന്നെ അവരുടെ വയലുകളും മുന്തിരിത്തോപ്പുകളും ഒലിവുതോട്ടങ്ങളും വീടുകളും മടക്കിനൽകുക. പണം, ധാന്യം, പുതിയ വീഞ്ഞ്, ഒലിവെണ്ണ എന്നിവയ്ക്ക് നൂറിൽ ഒന്നുവീതം അവരിൽനിന്നും വാങ്ങിയിരുന്ന പലിശയും മടക്കിക്കൊടുക്കുക.”
NEH 5:12 “ഞങ്ങൾ അതു മടക്കിക്കൊടുക്കാം,” അവർ പറഞ്ഞു, “അവരിൽനിന്ന് ഇനി യാതൊന്നും ഞങ്ങൾ ആവശ്യപ്പെടുകയില്ല. അങ്ങു പറയുന്നതുപോലെതന്നെ ഞങ്ങൾ ചെയ്യാം.” അപ്പോൾ ഞാൻ പുരോഹിതന്മാരെ വിളിച്ച് അവർ വാഗ്ദാനംചെയ്തതുപോലെ പാലിക്കുമെന്നു പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥന്മാരെയുംകൊണ്ടു ശപഥംചെയ്യിച്ചു.
NEH 5:13 എന്നിട്ട് ഞാൻ എന്റെ വസ്ത്രത്തിന്റെ മടക്കുകൾ കുടഞ്ഞുകൊണ്ട്, “ഈ വാഗ്ദാനം പാലിക്കാത്ത ഏതു മനുഷ്യനെയും അവന്റെ ഭവനത്തിൽനിന്നും സ്വത്തിൽനിന്നും ദൈവം ഇപ്രകാരം കുടഞ്ഞുകളയട്ടെ. ആ മനുഷ്യൻ ഇപ്രകാരം കുടഞ്ഞും ഒഴിഞ്ഞുംപോകട്ടെ” എന്നു പറഞ്ഞു. ഇതു കേട്ട് ആ സമൂഹം മുഴുവനും “ആമേൻ,” എന്നു പറഞ്ഞു. അവർ യഹോവയെ സ്തുതിച്ചു. ജനം വാഗ്ദാനം ചെയ്തതുപോലെതന്നെ പ്രവർത്തിച്ചു.
NEH 5:14 അർഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാമാണ്ടിൽ ഞാൻ യെഹൂദാദേശത്തിനു ദേശാധിപതിയായി നിയമിക്കപ്പെട്ടതുമുതൽ അദ്ദേഹത്തിന്റെ മുപ്പത്തിരണ്ടാമാണ്ടുവരെയുള്ള പന്ത്രണ്ടുവർഷം ഞാനോ എന്റെ സഹോദരന്മാരോ ദേശാധിപതിക്ക് അനുവദനീയമായിരുന്ന ഭക്ഷണവിഹിതം വാങ്ങിയിരുന്നില്ല.
NEH 5:15 എന്നാൽ എനിക്കു മുമ്പുണ്ടായിരുന്ന പഴയ ദേശാധിപതിമാർ ജനത്തെ വളരെ ഭാരപ്പെടുത്തി. അവരിൽനിന്ന് ആഹാരവും വീഞ്ഞും അതിനുംപുറമേ നാൽപ്പതുശേക്കേൽ വെള്ളിയും വാങ്ങിയിരുന്നു. അവരുടെ സേവകരും ജനത്തിന്റെമേൽ അധികാരം ചെലുത്തിയിരുന്നു. എന്നാൽ ദൈവഭയംനിമിത്തം ഞാൻ അങ്ങനെ ചെയ്തില്ല.
NEH 5:16 അതിനുപകരം, ഞാൻ മതിൽപണിക്കുവേണ്ടി മുഴുവൻ ശ്രദ്ധയും നൽകി. എന്റെ സേവകരെല്ലാം പണിക്കു വന്നുകൂടി; ഞങ്ങൾ നിലങ്ങളൊന്നും കൈവശപ്പെടുത്തിയതുമില്ല.
NEH 5:17 യെഹൂദരും ഉദ്യോഗസ്ഥരുമായ നൂറ്റി അൻപതുപേരും ചുറ്റുപാടുമുള്ള രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളുടെയടുക്കൽ വരുന്നവരും എന്റെ മേശമേൽനിന്ന് ഭക്ഷിച്ചിരുന്നു.
NEH 5:18 ഒരു ദിവസത്തേക്ക് ഒരു കാളയെയും വിശേഷമായ ആറ് ആടിനെയും ഏതാനും പക്ഷികളെയും എനിക്കായി പാകംചെയ്യും; പത്തുദിവസത്തിൽ ഒരിക്കൽ എല്ലാത്തരം വീഞ്ഞും ധാരാളമായി കൊണ്ടുവരികയും ചെയ്യും. എങ്കിലും ഇതിനുവേണ്ടി ഞാൻ ദേശാധിപതിയുടെ അഹോവൃത്തിക്കുള്ള തുക വാങ്ങിയില്ല; കാരണം ജനത്തിന്മേലുള്ള ഭാരം വളരെയധികമായിരുന്നു.
NEH 5:19 എന്റെ ദൈവമേ, ഈ ജനത്തിനുവേണ്ടി ഞാൻ ചെയ്തതെല്ലാം എന്റെ നന്മയ്ക്കായി ഓർക്കേണമെ.
NEH 6:1 ഞാൻ മതിൽ പുനരുദ്ധരിച്ചെന്നും കവാടങ്ങൾക്കു കതകുകളൊന്നും വെച്ചിരുന്നില്ലെങ്കിൽപോലും, ഒരു ഭാഗത്തും വിടവുകൾ അവശേഷിക്കുന്നില്ല എന്നും സൻബല്ലത്തും തോബിയാവും അരാബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും കേട്ടു;
NEH 6:2 “വരിക, ഓനോസമഭൂമിയിലെ ഒരു ഗ്രാമത്തിൽ നമുക്ക് കണ്ടുമുട്ടാം,” എന്ന് സൻബല്ലത്തും ഗേശെമും എനിക്ക് ഒരു സന്ദേശം അയച്ചു. എന്നാൽ അവർ എന്നെ ഉപദ്രവിക്കാൻ പദ്ധതിയിട്ടിരുന്നു;
NEH 6:3 അതുകൊണ്ട് ഞാൻ ദൂതന്മാർ മുഖേന ഇപ്രകാരം അറിയിച്ചു: “ഞാൻ ഒരു വലിയ വേലയിൽ ഏർപ്പെട്ടിരിക്കുകയാണ്, അത് ഉപേക്ഷിച്ചു വരാനാവില്ല. നിങ്ങളെ കാണുന്നതിനുവേണ്ടി എന്തിനാണു വേല മുടക്കി ഞാൻ വരുന്നത്?”
NEH 6:4 അവർ ഇതേ സന്ദേശം നാലുപ്രാവശ്യം അയച്ചു; ഓരോ പ്രാവശ്യവും ഞാൻ ഇതേ മറുപടിതന്നെ അവർക്കു നൽകി.
NEH 6:5 അഞ്ചാംപ്രാവശ്യവും ഇതേ സന്ദേശവുമായി സൻബല്ലത്തിന്റെ ഭൃത്യൻ വന്നു; അവന്റെ കൈയിൽ ഒരു തുറന്ന കത്തുമുണ്ടായിരുന്നു.
NEH 6:6 അതിൽ ഇപ്രകാരം എഴുതിയിരുന്നു: “താങ്കളും യെഹൂദരും കലാപത്തിനായി ഒരുങ്ങുന്നെന്നും അതിനായി നിങ്ങൾ മതിൽ പുതുക്കിപ്പണിയുന്നെന്നും ചുറ്റുമുള്ള ദേശങ്ങളിൽ വാർത്ത എത്തിയിരിക്കുന്നു; ഈ കാര്യം സത്യമെന്ന് ഗശ്‌മൂവും പറയുന്നു.
NEH 6:7 ഈ വാർത്തകളനുസരിച്ച്, ‘യെഹൂദ്യയിൽ ഒരു രാജാവുണ്ട്’ എന്നു താങ്കളെക്കുറിച്ചു പ്രഖ്യാപിക്കാൻ പ്രവാചകരെ നിയമിച്ചെന്നും അറിയുന്നു. ഈ വസ്തുതകളെക്കുറിച്ചുള്ള വിവരം രാജാവിനു നൽകുന്നതാണ്. അതിനാൽ വരിക, നമുക്കു ഒരു കൂടിക്കാഴ്ച്ച നടത്താം.”
NEH 6:8 അദ്ദേഹത്തിനു ഞാൻ ഇപ്രകാരം മറുപടി നൽകി: “താങ്കൾ പറയുന്നതുപോലെ ഒന്നും സംഭവിക്കുന്നില്ല; ഇതെല്ലാം താങ്കളുടെ ബുദ്ധിയിൽനിന്നുതന്നെ ഉടലെടുത്തതാണ്.”
NEH 6:9 “ജോലി മുടങ്ങുംവിധം അവർ തീരെ ധൈര്യഹീനരാകും; അതു പൂർത്തിയാക്കാൻ അവർക്കു കഴിയുകയുമില്ല” എന്നു ചിന്തിച്ച്, ഞങ്ങളെ ഭയപ്പെടുത്താനാണ് അവരെല്ലാം ശ്രമിച്ചത്. എന്നാൽ, “എന്റെ കൈകളെ ഇപ്പോൾ ബലപ്പെടുത്തണമേ” എന്നു ഞാൻ പ്രാർഥിച്ചു.
NEH 6:10 ഞാൻ ഒരു ദിവസം മെഹേതബേലിന്റെ മകനായ ദെലായാവിന്റെ മകൻ ശെമയ്യാവിന്റെ വീട്ടിൽച്ചെന്നു; അദ്ദേഹം തന്റെ വീടിനുള്ളിൽ കതകടച്ച് ഇരിക്കുകയായിരുന്നു. അദ്ദേഹം എന്നോട്, “നമുക്കു ദൈവാലയത്തിനുള്ളിൽവെച്ച് കാണാം, അങ്ങയെ കൊല്ലേണ്ടതിന് അവർ വരുന്നതിനാൽ മന്ദിരത്തിനുള്ളിൽ കടന്ന് നമുക്കു കതകടച്ചിരിക്കാം. ഈ രാത്രിതന്നെ അവർ അങ്ങയെ വധിക്കുന്നതിനായി വരുന്നതാണ്,” എന്നു പറഞ്ഞു.
NEH 6:11 എന്നാൽ ഞാൻ പറഞ്ഞു, “എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകണമോ? തന്റെ ജീവരക്ഷയ്ക്കായി ആലയത്തിലേക്കു പോകാൻ എന്നെപ്പോലെ ഒരുത്തനു കഴിയുമോ? ഞാൻ പോകുകയില്ല” എന്നു പറഞ്ഞു.
NEH 6:12 അദ്ദേഹത്തെ ദൈവം അയച്ചതല്ലെന്നും തോബിയാവും സൻബല്ലത്തും അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതിനാലാണ് അദ്ദേഹം എനിക്കെതിരേ പ്രവചിച്ചതെന്നും എനിക്കു മനസ്സിലായി.
NEH 6:13 ഞാൻ ഭയപ്പെട്ട് ഇങ്ങനെ പ്രവർത്തിച്ച് ഒരു പാപം ചെയ്യേണ്ടതിനും എന്റെനേരേ അപവാദംപരത്തി എനിക്കു മാനഹാനി വരുത്തേണ്ടതിനും അവർ അദ്ദേഹത്തെ വിലയ്ക്കു വാങ്ങിയതായിരുന്നു.
NEH 6:14 എന്റെ ദൈവമേ, അവർ ചെയ്തതുനിമിത്തം തോബിയാവിനെയും സൻബല്ലത്തിനെയും കൂടാതെ എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച നോവദ്യാ എന്ന പ്രവാചികയെയും മറ്റു പ്രവാചകരെയും ഓർക്കണമേ!
NEH 6:15 അങ്ങനെ മതിൽ നിർമാണം അൻപത്തിരണ്ടു ദിവസംകൊണ്ട്, എലൂൽമാസം ഇരുപത്തഞ്ചാംതീയതി പൂർത്തിയാക്കി.
NEH 6:16 ഞങ്ങളുടെ സകലശത്രുക്കളും ചുറ്റുപാടുള്ള ജനതകളും ഇതു കേട്ടു ഭയപ്പെട്ടു; ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണ് ഈ പണി പൂർത്തീകരിച്ചതെന്നു മനസ്സിലാക്കിയ അവരുടെ ആത്മവിശ്വാസം ചോർന്നുപോയി.
NEH 6:17 ആ കാലത്ത് യെഹൂദാപ്രഭുക്കന്മാരിൽനിന്നു തോബിയാവിനും അദ്ദേഹത്തിൽനിന്ന് അവർക്കും ധാരാളം കത്തുകൾ ലഭിച്ചുകൊണ്ടിരുന്നു.
NEH 6:18 അദ്ദേഹം ആരഹിന്റെ മകനായ ശെഖന്യാവിന്റെ മരുമകൻ ആയിരുന്നതിനാലും അദ്ദേഹത്തിന്റെ മകൻ യെഹോഹാനാൻ ബേരെഖ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകളെ വിവാഹംചെയ്തിരുന്നതിനാലും യെഹൂദ്യയിൽ അനേകർ അദ്ദേഹവുമായി കരാറിൽ ഏർപ്പെട്ടിരുന്നു.
NEH 6:19 അത്രയുമല്ല, അദ്ദേഹത്തിന്റെ സൽപ്രവൃത്തികളെക്കുറിച്ച് അവർ എന്നോടു പറയുകയും ഞാൻ പറയുന്നത് അദ്ദേഹത്തെ അറിയിക്കുകയും ചെയ്തുവന്നു. എന്നെ ഭയപ്പെടുത്താനായി തോബിയാവ് എഴുത്ത് അയയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.
NEH 7:1 മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
NEH 7:2 എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
NEH 7:3 ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”
NEH 7:4 നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.
NEH 7:5 അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:
NEH 7:6 ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
NEH 7:7 (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
NEH 7:8 പരോശിന്റെ പിൻഗാമികൾ 2,172
NEH 7:9 ശെഫത്യാവിന്റെ പിൻഗാമികൾ 372
NEH 7:10 ആരഹിന്റെ പിൻഗാമികൾ 652
NEH 7:11 (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818
NEH 7:12 ഏലാമിന്റെ പിൻഗാമികൾ 1,254
NEH 7:13 സത്ഥുവിന്റെ പിൻഗാമികൾ 845
NEH 7:14 സക്കായിയുടെ പിൻഗാമികൾ 760
NEH 7:15 ബിന്നൂവിയുടെ പിൻഗാമികൾ 648
NEH 7:16 ബേബായിയുടെ പിൻഗാമികൾ 628
NEH 7:17 അസ്ഗാദിന്റെ പിൻഗാമികൾ 2,322
NEH 7:18 അദോനീക്കാമിന്റെ പിൻഗാമികൾ 667
NEH 7:19 ബിഗ്വായിയുടെ പിൻഗാമികൾ 2,067
NEH 7:20 ആദീന്റെ പിൻഗാമികൾ 655
NEH 7:21 (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
NEH 7:22 ഹാശൂമിന്റെ പിൻഗാമികൾ 328
NEH 7:23 ബേസായിയുടെ പിൻഗാമികൾ 324
NEH 7:24 ഹാരിഫിന്റെ പിൻഗാമികൾ 112
NEH 7:25 ഗിബെയോന്റെ പിൻഗാമികൾ 95
NEH 7:26 ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188
NEH 7:27 അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
NEH 7:28 ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
NEH 7:29 കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
NEH 7:30 രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
NEH 7:31 മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
NEH 7:32 ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123
NEH 7:33 നെബോയിൽനിന്നുള്ള പുരുഷന്മാർ 52
NEH 7:34 മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
NEH 7:35 ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
NEH 7:36 യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
NEH 7:37 ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721
NEH 7:38 സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930.
NEH 7:39 പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
NEH 7:40 ഇമ്മേരിന്റെ പിൻഗാമികൾ 1,052
NEH 7:41 പശ്ഹൂരിന്റെ പിൻഗാമികൾ 1,247
NEH 7:42 ഹാരീമിന്റെ പിൻഗാമികൾ 1,017.
NEH 7:43 ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.
NEH 7:44 സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.
NEH 7:45 ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.
NEH 7:46 ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
NEH 7:47 കേരോസ്, സീയഹ, പാദോൻ,
NEH 7:48 ലെബാന, ഹഗാബ, ശൽമായി,
NEH 7:49 ഹാനാൻ, ഗിദ്ദേൽ, ഗഹർ,
NEH 7:50 രെയായാവ്, രെസീൻ, നെക്കോദ,
NEH 7:51 ഗസ്സാം, ഉസ്സ, പാസേഹ,
NEH 7:52 ബേസായി, മെയൂനിം, നെഫീസീം,
NEH 7:53 ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
NEH 7:54 ബസ്ളൂത്ത്, മെഹീദ, ഹർശ,
NEH 7:55 ബർക്കോസ്, സീസെര, തേമഹ്,
NEH 7:56 നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ.
NEH 7:57 ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ,
NEH 7:58 യാല, ദർക്കോൻ, ഗിദ്ദേൽ,
NEH 7:59 ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ,
NEH 7:60 ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
NEH 7:61 തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
NEH 7:62 ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642.
NEH 7:63 പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
NEH 7:64 ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
NEH 7:65 ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
NEH 7:66 ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
NEH 7:67 അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
NEH 7:68 736 കുതിര, 245 കോവർകഴുത,
NEH 7:69 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
NEH 7:70 കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.
NEH 7:71 പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, 2,200 മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി.
NEH 7:72 ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.
NEH 7:73 പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,
NEH 8:1 ജനമെല്ലാം ഏകമനസ്സോടെ ജലകവാടത്തിനുമുമ്പിലുള്ള ചത്വരത്തിൽ വന്നുകൂടി. യഹോവ ഇസ്രായേലിനു കൽപ്പിച്ചുനൽകിയതായ മോശയുടെ ന്യായപ്രമാണഗ്രന്ഥം കൊണ്ടുവരാൻ അവർ ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായോടു പറഞ്ഞു.
NEH 8:2 അങ്ങനെ ഏഴാംമാസം ഒന്നാംതീയതി പുരുഷന്മാരും സ്ത്രീകളും കേട്ടു ഗ്രഹിക്കാൻ കഴിവുള്ളവരും അടങ്ങിയ ആ കൂട്ടത്തിലേക്ക് എസ്രാപുരോഹിതൻ ന്യായപ്രമാണം കൊണ്ടുവന്നു.
NEH 8:3 ജലകവാടത്തിനുമുമ്പിലെ ചത്വരത്തിലേക്കു തിരിഞ്ഞ്, സ്ത്രീകളുടെയും പുരുഷന്മാരുടെയും ഗ്രഹിക്കാൻ കഴിവുള്ള ആൾക്കാരുടെയും മുമ്പാകെ അദ്ദേഹം അതിരാവിലെമുതൽ ഉച്ചവരെ അതിൽനിന്നു വായിച്ചു; ജനമെല്ലാം ന്യായപ്രമാണഗ്രന്ഥം സശ്രദ്ധം കേട്ടുകൊണ്ടിരുന്നു.
NEH 8:4 ഈ കാര്യത്തിനായി ഉണ്ടാക്കിയ മരംകൊണ്ടുള്ള ഉയർന്ന ഒരു പീഠത്തിൽ ന്യായപ്രമാണോപദേഷ്ടാവായ എസ്രാ കയറിനിന്നു. അദ്ദേഹത്തിന്റെ അടുത്ത് വലതുഭാഗത്ത് മത്ഥിഥ്യാവ്, ശേമാ, അനായാവ്, ഊരിയാവ്, ഹിൽക്കിയാവ്, മയസേയാവ് എന്നിവരും ഇടതുഭാഗത്ത് പെദായാവ്, മീശായേൽ, മൽക്കീയാവ്, ഹാശൂം, ഹശ്ബദ്ദാനാ, സെഖര്യാവ്, മെശുല്ലാം എന്നിവരും നിന്നിരുന്നു.
NEH 8:5 എല്ലാവരെക്കാളും ഉയരത്തിലായിരുന്നു എസ്രാ നിന്നിരുന്നത്. അവിടെ നിന്ന് സർവജനവും കാൺകെ അദ്ദേഹം പുസ്തകം തുറന്നു. അദ്ദേഹം അതു തുറന്നപ്പോൾ ജനമെല്ലാം എഴുന്നേറ്റുനിന്നു.
NEH 8:6 മഹാദൈവമായ യഹോവയെ എസ്രാ സ്തുതിച്ചു; “ആമേൻ! ആമേൻ!” എന്നു ജനമെല്ലാം കൈയുയർത്തി പ്രതിവചിച്ചുകൊണ്ട് വളരെ കുനിഞ്ഞ് മുഖം നിലത്തോടടുപ്പിച്ച് യഹോവയെ ആരാധിച്ചു.
NEH 8:7 ജനം അവരുടെ സ്ഥാനത്തു നിൽക്കുമ്പോൾത്തന്നെ യേശുവ, ബാനി, ശേരെബ്യാവ്, യാമിൻ, അക്കൂബ്, ശബ്ബെഥായി, ഹോദീയാവ്, മയസേയാവ്, കെലീതാ, അസര്യാവ്, യോസാബാദ്, ഹാനാൻ, പെലായാവ് എന്നിവരും ലേവ്യരും ജനത്തിനു ന്യായപ്രമാണം വിവരിച്ചുകൊടുത്തു.
NEH 8:8 അവർ ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ച് ജനങ്ങൾക്കതു മനസ്സിലാകേണ്ടതിന് വ്യാഖ്യാനിക്കുകയും അതിന്റെ അർഥം വിശദീകരിക്കുകയും ചെയ്തു.
NEH 8:9 ദേശാധിപതിയായ നെഹെമ്യാവും പുരോഹിതനും ന്യായപ്രമാണോപദേഷ്ടാവുമായ എസ്രായും ജനത്തെ ഉപദേശിച്ച ലേവ്യരും സകലജനത്തോടും പറഞ്ഞത്: “ഈ ദിവസം നിങ്ങളുടെ ദൈവമായ യഹോവയ്ക്കു വിശുദ്ധം; ഇന്നു കരയുകയോ വിലപിക്കുകയോ ചെയ്യരുത്;” ന്യായപ്രമാണവചനങ്ങൾ കേട്ടപ്പോൾ ജനമെല്ലാം കരയുകയായിരുന്നു.
NEH 8:10 നെഹെമ്യാവു തുടർന്ന് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങൾചെന്ന് നല്ല ഭക്ഷണം കഴിച്ച്, മധുരപാനീയം കുടിച്ച്, തങ്ങൾക്കുവേണ്ടി ഒന്നും കരുതിയിട്ടില്ലാത്തവർക്കുള്ള വീതം കൊടുത്തയയ്ക്കുക; കാരണം, ഈ ദിവസം നമ്മുടെ കർത്താവിനു വിശുദ്ധം; ഇന്നു വിലപിക്കരുത്, കാരണം യഹോവയിലുള്ള ആനന്ദം ആണല്ലോ നമ്മുടെ ബലം.”
NEH 8:11 “ശാന്തരാകുവിൻ, ഈ ദിവസം വിശുദ്ധമല്ലോ, ഇന്നു വിലപിക്കരുത്,” എന്നു പറഞ്ഞ് ലേവ്യരും ജനത്തെ ശാന്തരാക്കി.
NEH 8:12 തങ്ങളോടു പറഞ്ഞവാക്കുകൾ ജനമെല്ലാം ഗ്രഹിച്ചതിനാൽ അവർ പോയി ഭക്ഷിക്കുകയും പാനംചെയ്യുകയും ആഹാരത്തിന്റെ വീതം മറ്റുള്ളവർക്കു കൊടുത്തയയ്ക്കുകയും വളരെ ആനന്ദത്തോടെ ആഘോഷിക്കുകയും ചെയ്തു.
NEH 8:13 ആ മാസത്തിന്റെ രണ്ടാംദിവസം സകലജനത്തിന്റെയും കുടുംബത്തലവന്മാർ പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് ന്യായപ്രമാണത്തിലെ വാക്കുകൾ സശ്രദ്ധം മനസ്സിലാക്കേണ്ടതിന് ഉപദേഷ്ടാവായ എസ്രായുടെ അടുക്കൽവന്നു.
NEH 8:14 ഏഴാംമാസത്തിലെ ഉത്സവകാലത്ത് ഇസ്രായേൽമക്കൾ കൂടാരങ്ങളിൽ പാർക്കണം എന്ന് യഹോവ മോശമുഖാന്തരം കൽപ്പിച്ച ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത് അവർ കണ്ടു.
NEH 8:15 എഴുതപ്പെട്ടിരിക്കുന്നപ്രകാരം, “കുന്നുകളിലേക്കു പോയി ഒലിവുകൊമ്പ്, കാട്ടൊലിവുകൊമ്പ്, കൊഴുന്തുകൊമ്പ്, ഈന്തപ്പനമടൽ, തഴച്ചവൃക്ഷങ്ങളുടെ കൊമ്പ് എന്നിവ കൊണ്ടുവന്ന്, കൂടാരങ്ങൾ നിർമിക്കുക” എന്ന് തങ്ങളുടെ എല്ലാ പട്ടണങ്ങളിലും ജെറുശലേമിലും പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
NEH 8:16 അങ്ങനെ ജനം പോയി കൊമ്പുകൾ വെട്ടിക്കൊണ്ടുവന്ന്, തങ്ങളുടെ വീടിന്റെ മുകളിലും മുറ്റത്തും ദൈവാലയത്തിന്റെ മുറ്റത്തും ജലകവാടത്തിന്റെമുന്നിലും എഫ്രയീംകവാടത്തിന്റെമുന്നിലും കൂടാരങ്ങളുണ്ടാക്കി.
NEH 8:17 പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവരുടെ കൂട്ടമെല്ലാം കൂടാരങ്ങൾ നിർമിച്ച് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ ഇസ്രായേൽമക്കൾ അങ്ങനെ ചെയ്തിരുന്നില്ല; അങ്ങനെ ചെയ്തതിനാൽ അവരുടെ ആനന്ദം വളരെ വലിയതായിരുന്നു.
NEH 8:18 ആദ്യദിവസംമുതൽ അവസാനദിവസംവരെ ദിവസേന അദ്ദേഹം ദൈവത്തിന്റെ ന്യായപ്രമാണഗ്രന്ഥത്തിൽനിന്നു വായിച്ചു. ഏഴുദിവസം അവർ ഉത്സവം ആചരിച്ചു; നിയമിക്കപ്പെട്ടിരുന്നത് അനുസരിച്ച് എട്ടാംദിവസം അവർ ഒരു സഭായോഗം കൂടി.
NEH 9:1 ഈ മാസത്തിന്റെ ഇരുപത്തിനാലാം തീയതി ഇസ്രായേൽമക്കൾ ഉപവസിച്ച് ചാക്കുശീലയുടുത്തും തലയിൽ പൂഴിയിട്ടുംകൊണ്ട് ഒരുമിച്ചുകൂടി.
NEH 9:2 ഇസ്രായേൽ പരമ്പരയിലുള്ളവർ വിദേശികളായിട്ടുള്ള എല്ലാവരിൽനിന്നും വേർതിരിഞ്ഞു നിന്നുകൊണ്ട് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ പാപങ്ങളും ഏറ്റുപറഞ്ഞു.
NEH 9:3 തങ്ങൾ നിന്നിരുന്നിടത്തുതന്നെ നിന്നുകൊണ്ട്, തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണഗ്രന്ഥം വായിക്കാൻ അവർ ദിവസത്തിന്റെ നാലിലൊരുഭാഗം ചെലവഴിച്ചു; പാപങ്ങൾ ഏറ്റുപറയുന്നതിനും തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കുന്നതിനും വീണ്ടും നാലിലൊരുഭാഗം ഉപയോഗിച്ചു.
NEH 9:4 ലേവ്യരായ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്കുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു.
NEH 9:5 പിന്നെ ലേവ്യരായ യേശുവ, കദ്മീയേൽ, ബാനി, ഹശ്ബെനെയാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ് എന്നിവർ ഇപ്രകാരം പറഞ്ഞു: “എഴുന്നേറ്റ് എന്നും എന്നെന്നേക്കും നിലനിൽക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയെ വാഴ്ത്തുക.” “സകലപ്രശംസയ്ക്കും സ്തുതിക്കും മീതേ ഉയർന്നിരിക്കുന്ന അവിടത്തെ മഹത്ത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
NEH 9:6 അങ്ങ്, അങ്ങുമാത്രമാണ് യഹോവ; സ്വർഗത്തെയും സ്വർഗാധിസ്വർഗത്തെയും അവയിലെ സർവസൈന്യത്തെയും ഭൂമിയെയും അതിലെ സകലത്തെയും സമുദ്രത്തെയും അതിലുള്ള സകലത്തെയും അങ്ങ് ഉണ്ടാക്കി. അവയ്ക്കെല്ലാം അങ്ങ് ജീവൻ നൽകി, സ്വർഗീയസൈന്യങ്ങൾ അങ്ങയെ ആരാധിക്കുന്നു.
NEH 9:7 “അബ്രാമിനെ തെരഞ്ഞെടുത്ത് കൽദയരുടെ പട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അദ്ദേഹത്തിന് അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ അങ്ങാകുന്നു.
NEH 9:8 അദ്ദേഹത്തിന്റെ ഹൃദയം അങ്ങയോടു വിശ്വസ്തമെന്നു കണ്ട് അദ്ദേഹത്തിന്റെ പിൻതലമുറയ്ക്ക് കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗശ്യർ എന്നിവരുടെ ദേശം കൊടുക്കുമെന്ന് അദ്ദേഹത്തോട് അങ്ങ് ഉടമ്പടിചെയ്തു; അങ്ങ് നീതിമാനാകുകയാൽ അവിടത്തെ വാഗ്ദാനം അങ്ങ് നിറവേറ്റി.
NEH 9:9 “ഈജിപ്റ്റിൽ ഞങ്ങളുടെ പിതാക്കന്മാരുടെ കഷ്ടത അങ്ങ് കാണുകയും ചെങ്കടലിനരികെനിന്നുള്ള അവരുടെ കരച്ചിൽ കേൾക്കുകയും ചെയ്തു.
NEH 9:10 ഫറവോനും അദ്ദേഹത്തിന്റെ സകല ഉദ്യോഗസ്ഥന്മാർക്കും അദ്ദേഹത്തിന്റെ ദേശത്തിലെ സകലജനത്തിനുമെതിരേ അങ്ങ് ചിഹ്നങ്ങളും അത്ഭുതങ്ങളും കാണിച്ചു. ഞങ്ങളുടെ പിതാക്കന്മാരോട് അവർ എത്ര ക്രൂരമായാണ് പെരുമാറിയതെന്ന് അങ്ങ് അറിഞ്ഞല്ലോ. അങ്ങേക്കായി ഒരു നാമം അങ്ങ് സമ്പാദിച്ചു; അത് ഇന്നുവരെ നിലനിൽക്കുകയും ചെയ്യുന്നു.
NEH 9:11 കടലിലൂടെ ഉണങ്ങിയ നിലത്ത് അവർ നടക്കേണ്ടതിന് അങ്ങ് അവർക്കുമുമ്പിൽ സമുദ്രത്തെ വിഭാഗിച്ചു, എന്നാൽ അവരെ പിൻതുടരുന്നവരെ പെരുവെള്ളത്തിലേക്ക് ഒരു കല്ലെന്നപോലെ ആഴങ്ങളിലേക്ക് അങ്ങ് എറിഞ്ഞുകളഞ്ഞു.
NEH 9:12 പകൽ മേഘസ്തംഭംകൊണ്ടും രാത്രിയിൽ അവർ പോകുന്നതിനുള്ള വഴിയിൽ വെളിച്ചംകൊടുക്കാൻ അഗ്നിസ്തംഭംകൊണ്ടും അങ്ങ് അവരെ നയിച്ചു.
NEH 9:13 “സീനായി മലയിലേക്ക് അങ്ങ് ഇറങ്ങിവന്നു; സ്വർഗത്തിൽനിന്ന് അങ്ങ് അവരോടു സംസാരിക്കുകയും ചെയ്തു. നീതിയുക്തവും സത്യവുമായ അനുശാസനങ്ങളും നിയമങ്ങളും നല്ല ഉത്തരവുകളും കൽപ്പനകളും അങ്ങ് അവർക്കു നൽകി.
NEH 9:14 അങ്ങയുടെ വിശുദ്ധ ശബ്ബത്തിനെക്കുറിച്ച് അവർക്ക് അറിവു നൽകി; അങ്ങയുടെ ദാസനായ മോശയിൽക്കൂടി കൽപ്പനകളും ഉത്തരവുകളും നിയമങ്ങളും കൽപ്പിച്ചുനൽകി.
NEH 9:15 അവരുടെ വിശപ്പിനു സ്വർഗത്തിൽനിന്ന് അപ്പവും ദാഹത്തിന് പാറയിൽനിന്ന് വെള്ളവും കൊടുത്തു. അവർക്കു നൽകുമെന്നു വാഗ്ദാനംചെയ്തിരുന്ന ദേശം ചെന്നു കൈവശമാക്കാനും അവരോടു കൽപ്പിച്ചു.
NEH 9:16 “എന്നാൽ ഞങ്ങളുടെ പിതാക്കന്മാരായ അവർ അഹങ്കരിച്ചു; ദുശ്ശാഠ്യത്തോടെ, അങ്ങയുടെ കൽപ്പനകൾ അവർ ശ്രദ്ധിക്കാതിരുന്നു.
NEH 9:17 അവ അനുസരിക്കാൻ അവർ കൂട്ടാക്കിയില്ല; അവരുടെയിടയിൽ അങ്ങ് ചെയ്ത അത്ഭുതങ്ങൾ അവർ ഓർത്തതുമില്ല. അവർ ദുശ്ശാഠ്യമുള്ളവരായി, ഈജിപ്റ്റിലെ അടിമത്തത്തിലേക്ക് തങ്ങളെ തിരികെക്കൊണ്ടുപോകാൻ അവരുടെ മാത്സര്യത്തിൽ ഒരു നേതാവിനെ നിയമിച്ചു. എന്നാൽ അങ്ങ് കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള, ക്ഷമിക്കുന്നവനായ ദൈവം ആകുന്നു; അങ്ങ് അവരെ ഉപേക്ഷിച്ചില്ല.
NEH 9:18 അവർ ഒരു കാളക്കിടാവിന്റെ രൂപം വാർത്തുണ്ടാക്കി, ‘ഈജിപ്റ്റിൽനിന്ന് നിങ്ങളെ പുറപ്പെടുവിച്ച ദൈവം ഇതാ’ എന്നു പറയുകയും വലിയ ദൈവദൂഷണങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.
NEH 9:19 “അങ്ങയുടെ മഹാകരുണയാൽ അങ്ങ് അവരെ മരുഭൂമിയിൽ ഉപേക്ഷിച്ചില്ല; പകൽ അവർക്കു പോകുന്നതിനുള്ള വഴിയിൽ അവരെ നടത്തിയ മേഘസ്തംഭമോ രാത്രിയിൽ അവരുടെ വഴിയിൽ വെളിച്ചം നൽകിയ അഗ്നിസ്തംഭമോ അവരിൽനിന്നും അകന്നില്ല.
NEH 9:20 അവരെ ഉപദേശിക്കേണ്ടതിനായി അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് നൽകി. അവരുടെ വായിൽനിന്ന് അങ്ങയുടെ മന്നാ അങ്ങു നീക്കിയില്ല; അവരുടെ ദാഹത്തിന് അങ്ങ് വെള്ളവും കൊടുത്തു.
NEH 9:21 നാൽപ്പതുവർഷം മരുഭൂമിയിൽ അവരെ പരിപാലിച്ചു; അവർ ഒന്നിനും ബുദ്ധിമുട്ടിയില്ല. അവരുടെ വസ്ത്രം പഴകുകയോ കാൽ വീങ്ങുകയോ ചെയ്തില്ല.
NEH 9:22 “അങ്ങ് വിദൂരത്തുള്ള അതിരുകൾവരെ അവർക്ക് രാജ്യങ്ങളും രാഷ്ട്രങ്ങളും നൽകി, അങ്ങനെ അവർ ഹെശ്ബോൻരാജാവായ സീഹോന്റെയും ബാശാൻരാജാവായ ഓഗിന്റെയും ദേശങ്ങൾ കൈവശമാക്കി.
NEH 9:23 അവരുടെ പിൻഗാമികളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അങ്ങ് വർധിപ്പിച്ചു; അവരുടെ പിതാക്കന്മാർ ചെന്നു കൈവശമാക്കാൻ അങ്ങ് കൽപ്പിച്ച ദേശത്തേക്ക് അവരെ കൊണ്ടുവന്നു.
NEH 9:24 അങ്ങനെ ആ പിൻഗാമികൾ ചെന്നു ദേശം കൈവശമാക്കി; തദ്ദേശവാസികളായ കനാന്യരെ അവരുടെമുമ്പാകെ അങ്ങു കീഴ്പ്പെടുത്തി, തങ്ങൾക്കു ബോധിച്ചപ്രകാരം അവരോടു ചെയ്യേണ്ടതിന് അവരുടെ രാജാക്കന്മാരോടും ദേശവാസികളോടുംകൂടെ കനാന്യരെ അവരുടെ കൈയിൽ ഏൽപ്പിച്ചു.
NEH 9:25 കെട്ടുറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള നിലവും അവർ പിടിച്ചെടുത്തു; എല്ലാ നല്ല വസ്തുക്കളെയുംകൊണ്ടു നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോപ്പുകളും ഒലിവുതോപ്പുകളും അനേകം ഫലവൃക്ഷങ്ങളും അവർ കൈവശമാക്കി. അവർ മതിവരുന്നതുവരെ ഭക്ഷിച്ചു പുഷ്ടിപിടിച്ച്, അങ്ങയുടെ വലിയ നന്മകളെക്കൊണ്ട് തങ്ങളെത്തന്നെ സന്തോഷിപ്പിച്ചു.
NEH 9:26 “എന്നിട്ടും അവർ അനുസരണകെട്ടവരായി അങ്ങേക്കെതിരേ കലഹിച്ചു; അങ്ങയുടെ ന്യായപ്രമാണത്തിന് അവർ പുറംതിരിഞ്ഞു. അങ്ങയുടെ പക്കലേക്ക് അവരെ തിരിക്കേണ്ടതിന് അവർക്ക് ഉപദേശം നൽകിയ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്നുകളഞ്ഞു. വലിയ ദൈവദൂഷണവും അവർ കാട്ടി.
NEH 9:27 അതുകൊണ്ട് അവരുടെ ശത്രുക്കളുടെകൈയിൽ അങ്ങ് അവരെ ഏൽപ്പിച്ചു; അവർ അവരെ പീഡിപ്പിച്ചു. പീഡനകാലത്ത് അവർ അങ്ങയോടു നിലവിളിച്ചു. സ്വർഗത്തിൽനിന്ന് അങ്ങ് അവരുടെ നിലവിളി കേട്ടു; അങ്ങയുടെ മഹാകരുണയാൽ ശത്രുക്കളുടെ കൈയിൽനിന്ന് അവരെ വിടുവിക്കേണ്ടതിന് വീണ്ടെടുപ്പുകാരെ നൽകി.
NEH 9:28 “എന്നാൽ സ്വസ്ഥത ലഭിച്ചുകഴിഞ്ഞപ്പോൾ അവർ വീണ്ടും അങ്ങയുടെമുമ്പാകെ തിന്മ പ്രവർത്തിച്ചു. അപ്പോൾ അവരുടെ ശത്രുക്കൾ അവരെ ഭരിക്കേണ്ടതിന് അങ്ങ് അവരെ ഏൽപ്പിച്ചുകൊടുത്തു. അപ്പോൾ വീണ്ടും അവർ അങ്ങയോടു നിലവിളിച്ചു; അങ്ങ് സ്വർഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ അനേകംപ്രാവശ്യം അവരെ രക്ഷിച്ചു.
NEH 9:29 “അങ്ങയുടെ ന്യായപ്രമാണത്തിലേക്കു മടങ്ങാൻ അങ്ങ് മുന്നറിയിപ്പു നൽകിയിട്ടും അവർ ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കൽപ്പനകൾ ചെവിക്കൊണ്ടില്ല. അനുസരിക്കുന്നവർ അവയാൽ ജീവിക്കും എന്ന അവിടത്തെ ചട്ടങ്ങൾക്കെതിരേ പാപംചെയ്തുകൊണ്ട് അവർ ദുശ്ശാഠ്യവും മർക്കടമുഷ്ടിയും ഉള്ളവരും അനുസരണമില്ലാത്തവരും ആയി.
NEH 9:30 ഏറെ വർഷങ്ങൾ അങ്ങ് അവരോട് സഹിഷ്ണുത കാട്ടി, അങ്ങയുടെ ആത്മാവിനാൽ അവിടത്തെ പ്രവാചകന്മാരിലൂടെ അവർക്കു മുന്നറിയിപ്പു നൽകി. എന്നിട്ടും അവർ ശ്രദ്ധിച്ചില്ല. അതുകൊണ്ട് അങ്ങ് അവരെ സമീപരാഷ്ട്രങ്ങളിലെ ജനതകളുടെ കൈയിൽ ഏൽപ്പിച്ചു;
NEH 9:31 എങ്കിലും, അവിടത്തെ മഹാദയയാൽ അവരെ മുഴുവനായി നശിപ്പിക്കുകയോ തള്ളിക്കളയുകയോ ചെയ്തില്ല; അങ്ങ് ദയാലുവും കാരുണ്യവാനുമായ ദൈവമല്ലോ.
NEH 9:32 “അതുകൊണ്ട് ഞങ്ങളുടെ ദൈവമേ, സ്നേഹത്തിന്റെ ഉടമ്പടി നിറവേറ്റുന്ന വലിയവനും ശക്തനും ഭയങ്കരനുമായ ദൈവമേ, ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാർ, അധിപതിമാർ, പുരോഹിതന്മാർ, പ്രവാചകന്മാർ, പിതാക്കന്മാർ എന്നിവരും ചേർന്ന അങ്ങയുടെ ജനം, അശ്ശൂർരാജാക്കന്മാരുടെ കാലംമുതൽ ഇപ്പോൾവരെ സഹിക്കുന്ന കഷ്ടതകളൊന്നും ലഘുവായി കാണരുതേ.
NEH 9:33 ഞങ്ങൾക്കു സംഭവിച്ച സകലത്തിലും അങ്ങ് നീതിമാനായിരുന്നു; ഞങ്ങൾ തെറ്റു ചെയ്തപ്പോഴും അങ്ങ് വിശ്വസ്തനായിരുന്നു;
NEH 9:34 ഞങ്ങളുടെ രാജാക്കന്മാരും അധിപതികളും പുരോഹിതന്മാരും പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം പാലിക്കുകയോ അങ്ങ് നൽകിയ കൽപ്പനകളും നിയമവ്യവസ്ഥകളും ചെവിക്കൊള്ളുകയോ ചെയ്തില്ല.
NEH 9:35 അങ്ങ് നൽകിയ വലിയ നന്മകളും അവരുടെമുമ്പാകെവെച്ച വിശാലവും സമൃദ്ധവുമായ ദേശവും അനുഭവിച്ചുകൊണ്ട് അവർ തങ്ങളുടെ രാജ്യത്തിലായിരുന്നപ്പോൾ പോലും അങ്ങയെ സേവിക്കുകയോ തങ്ങളുടെ ദുഷ്‌പ്രവൃത്തി വിട്ടുതിരിയുകയോ ചെയ്തില്ല.
NEH 9:36 “എന്നാൽ ഇതാ, ഇന്നു ഞങ്ങൾ അടിമകളാണ്. ഇതിലെ ഫലവും മറ്റു നന്മകളും അനുഭവിക്കേണ്ടതിന് ഞങ്ങളുടെ പിതാക്കന്മാർക്ക് അങ്ങ് നൽകിയ ഈ ദേശത്ത് ഞങ്ങൾ അടിമകളായിക്കഴിയുന്നു.
NEH 9:37 ഞങ്ങളുടെ പാപങ്ങൾനിമിത്തം, ഞങ്ങളുടെ മേൽവിചാരകരായി അങ്ങ് നിയോഗിച്ച രാജാക്കന്മാർ ഇതിലെ സമൃദ്ധമായ വിളവുകൾ എടുക്കുന്നു; ഞങ്ങളുടെ ദേഹത്തിന്മേലും കന്നുകാലികളുടെമേലും അവരുടെ ഇഷ്ടംപോലെ അധികാരം നടത്തുന്നു; ഞങ്ങളോ, വലിയ ദുരിതത്തിലായിരിക്കുന്നു.
NEH 9:38 “ഇതെല്ലാംനിമിത്തം ഞങ്ങൾ ദൃഢമായ ഒരു ഉടമ്പടി ഉണ്ടാക്കി, അത് എഴുതിവെക്കുന്നു. ഞങ്ങളുടെ അധിപതിമാരും ലേവ്യരും പുരോഹിതന്മാരും അതു മുദ്രയിടുന്നു.”
NEH 10:1 മുദ്രപതിച്ചവർ ഇവരാണ്: ദേശാധിപതി: ഹഖല്യാവിന്റെ മകനായ നെഹെമ്യാവ്. സിദെക്കീയാവ്,
NEH 10:2 സെരായാവ്, അസര്യാവ്, യിരെമ്യാവ്,
NEH 10:3 പശ്ഹൂർ, അമര്യാവ്, മൽക്കീയാവ്,
NEH 10:4 ഹത്തൂശ്, ശെബന്യാവ്, മല്ലൂക്ക്,
NEH 10:5 ഹാരീം, മെരേമോത്ത്, ഓബദ്യാവ്,
NEH 10:6 ദാനീയേൽ, ഗിന്നെഥോൻ, ബാരൂക്ക്,
NEH 10:7 മെശുല്ലാം, അബീയാവ്, മിയാമീൻ,
NEH 10:8 മയസ്യാവ്, ബിൽഗായി, ശെമയ്യാവ്. ഇവർ പുരോഹിതന്മാർ ആയിരുന്നു.
NEH 10:9 ലേവ്യർ: അസന്യാവിന്റെ മകനായ യേശുവയും ഹെനാദാദിന്റെ പുത്രന്മാരിൽ ബിന്നൂവിയും കദ്മീയേലും
NEH 10:10 അവരുടെ കൂട്ടാളികളായ ശെബന്യാവ്, ഹോദീയാവ്, കെലീതാ, പെലായാവ്, ഹാനാൻ,
NEH 10:11 മീഖാ, രെഹോബ്, ഹശബ്യാവ്,
NEH 10:12 സക്കൂർ, ശേരെബ്യാവ്, ശെബന്യാവ്,
NEH 10:13 ഹോദീയാവ്, ബാനി, ബെനീനു.
NEH 10:14 ജനത്തിന്റെ നായകന്മാർ: പരോശ്, പഹത്ത്-മോവാബ്, ഏലാം, സത്ഥു, ബാനി,
NEH 10:15 ബുന്നി, അസ്ഗാദ്, ബേബായി,
NEH 10:16 അദോനിയാവ്, ബിഗ്വായി, ആദീൻ,
NEH 10:17 ആതേർ, ഹിസ്കിയാവ്, അസ്സൂർ,
NEH 10:18 ഹോദീയാവ്, ഹാശൂം, ബേസായി,
NEH 10:19 ഹാരിഫ് അനാഥോത്ത്, നേബായി,
NEH 10:20 മഗ്പീയാശ്, മെശുല്ലാം, ഹേസീർ,
NEH 10:21 മെശേസബെയേൽ, സാദോക്ക്, യദ്ദൂവ,
NEH 10:22 പെലത്യാവ്, ഹാനാൻ, അനായാവ്,
NEH 10:23 ഹോശേയ, ഹനന്യാവ്, ഹശ്ശൂബ്,
NEH 10:24 ഹല്ലോഹേശ്, ഫിൽഹാ, ശോബേക്ക്,
NEH 10:25 രെഹൂം, ഹശബ്നാ, മയസേയാവ്,
NEH 10:26 അഹീയാവ്, ഹാനാൻ, ആനാൻ,
NEH 10:27 മല്ലൂക്ക്, ഹാരീം, ബാനാ.
NEH 10:28 “പുരോഹിതന്മാർ, ലേവ്യർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ, ദൈവാലയദാസന്മാർ എന്നിവരും ദൈവത്തിന്റെ ന്യായപ്രമാണംനിമിത്തം ദേശത്തെ ജനതയിൽനിന്നു തങ്ങളെത്തന്നെ അകറ്റിയവരുമായ ശേഷംജനങ്ങളും അവരുടെ ഭാര്യമാർ, പുത്രന്മാർ, പുത്രിമാർ എന്നിങ്ങനെ, തിരിച്ചറിവുമുള്ള മറ്റെല്ലാവരും
NEH 10:29 തങ്ങളുടെ സഹോദരരായ ഇസ്രായേല്യ പ്രഭുക്കന്മാരോടൊപ്പം നിന്നുകൊണ്ട്, ദൈവത്തിന്റെ ദാസനായ മോശയിൽക്കൂടി നൽകപ്പെട്ട ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കാമെന്നും നമ്മുടെ കർത്താവായ യഹോവയുടെ കൽപ്പനകളും അനുശാസനങ്ങളും ഉത്തരവുകളും പാലിക്കാമെന്നും ശപഥവും സത്യവും ചെയ്യുന്നു.
NEH 10:30 “ഞങ്ങളുടെ പുത്രിമാരെ യെഹൂദേതരരായ ജനതകൾക്കു നൽകുകയോ ഞങ്ങളുടെ പുത്രന്മാർക്കായി അവരുടെ പുത്രിമാരെ സ്വീകരിക്കുകയോ ചെയ്യില്ല എന്നും ശപഥംചെയ്യുന്നു.
NEH 10:31 “ശബ്ബത്തുദിവസം ദേശത്തിലെ ജനം ചരക്കുകളോ ധാന്യമോ വിൽക്കാനായി കൊണ്ടുവന്നാൽ ഞങ്ങൾ ശബ്ബത്തിലോ വിശുദ്ധദിവസങ്ങളിലോ അവരോടു വാങ്ങുകയില്ല. എല്ലാ ഏഴാംവർഷവും ഞങ്ങൾ ഭൂമിയിൽ പണിയെടുക്കുന്നത് ഉപേക്ഷിക്കുകയും ഞങ്ങളോടു കടപ്പെട്ടിരിക്കുന്ന കടങ്ങളെല്ലാം വേണ്ടെന്നുവയ്ക്കുകയും ചെയ്യും.
NEH 10:32 “നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ശുശ്രൂഷയ്ക്കായി കാഴ്ചയപ്പത്തിനും നിരന്തര ഭോജനയാഗങ്ങൾക്കും ഹോമയാഗങ്ങൾക്കും; ശബ്ബത്തുക്കളിലെ യാഗങ്ങൾക്കും അമാവാസികൾക്കും നിർദിഷ്ട ഉത്സവങ്ങൾക്കും വിശുദ്ധ അർപ്പണങ്ങൾക്കും ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തമായി അർപ്പിക്കുന്ന പാപശുദ്ധീകരണയാഗങ്ങൾക്കും നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ എല്ലാ ചുമതലകൾക്കുംവേണ്ടി പ്രതിവർഷം ശേക്കേലിൽ മൂന്നിലൊന്നു നൽകണം എന്ന കൽപ്പന പാലിക്കുന്നതിനുള്ള ചുമതല ഞങ്ങൾ സ്വയം ഏൽക്കുന്നു.
NEH 10:34 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം നമ്മുടെ ദൈവമായ യഹോവയുടെ യാഗപീഠത്തിൽ കത്തിക്കാനുള്ള വിറക്, വർഷത്തിൽ നിശ്ചിതസമയത്ത് കൊണ്ടുവരുന്നതിനുള്ള കുടുംബങ്ങളെ നിയമിക്കാൻ ഞങ്ങൾ പുരോഹിതന്മാരും ലേവ്യരും ജനങ്ങളും ചേർന്നു നറുക്കിടുന്നു.
NEH 10:35 “യഹോവയുടെ ആലയത്തിലേക്കു ഞങ്ങളുടെ വിളവിന്റെയും ഫലവൃക്ഷത്തിന്റെയും ആദ്യഫലം എല്ലാവർഷവും കൊണ്ടുവരാനുള്ള ചുമതലയും ഞങ്ങൾ ഏൽക്കുന്നു.
NEH 10:36 “ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ, ഞങ്ങളുടെ പുത്രന്മാരിലും മൃഗങ്ങളിലും കന്നുകാലിക്കൂട്ടങ്ങളിലും ആട്ടിൻപറ്റങ്ങളിലുംനിന്നുള്ള കടിഞ്ഞൂലുകളെ നമ്മുടെ ദൈവത്തിന്റെ ആലയത്തിലേക്കും അവിടെ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരുടെ അടുത്തേക്കും ഞങ്ങൾ കൊണ്ടുവരും.
NEH 10:37 “തന്നെയുമല്ല, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹങ്ങളിലേക്ക് ഞങ്ങളുടെ ആദ്യഫലമായ പൊടിമാവ്, മറ്റു ഭോജനയാഗങ്ങൾ, എല്ലാ വൃക്ഷത്തിന്റെയും ഫലങ്ങൾ, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവ പുരോഹിതന്മാരുടെ പക്കൽ എത്തിക്കുന്നതാണ്. ഞങ്ങളുടെ എല്ലാ വിളവിന്റെയും ദശാംശം ഞങ്ങൾ ലേവ്യരെ ഏൽപ്പിക്കും; കാരണം കൃഷിയുള്ള പട്ടണങ്ങളിൽനിന്നു ദശാംശം ശേഖരിക്കുന്നതു ലേവ്യരാണല്ലോ.
NEH 10:38 ദശാംശം വാങ്ങുന്ന സമയത്ത്, അഹരോന്യനായ ഒരു പുരോഹിതൻ ലേവ്യരോടൊപ്പം ഉണ്ടായിരിക്കണം; ദശാംശത്തിന്റെ പത്തിലൊന്നു ലേവ്യർ നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ ഭണ്ഡാരഗൃഹത്തിന്റെ അറകളിലേക്കു കൊണ്ടുവരണം.
NEH 10:39 ലേവ്യർ ഉൾപ്പെടെയുള്ള ഇസ്രായേല്യർ ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയിൽനിന്നുള്ള സംഭാവന വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ശുശ്രൂഷകരായ പുരോഹിതർ, വാതിൽക്കാവൽക്കാർ, സംഗീതജ്ഞർ എന്നിവരുടെ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന അറകളിലേക്കു കൊണ്ടുവരണം. “ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തെ ഞങ്ങൾ അവഗണിക്കുകയില്ല.”
NEH 11:1 ജനനായകന്മാർ ജെറുശലേമിൽ താമസിച്ചു; ശേഷംജനം, പത്തിലൊരാൾവീതം വിശുദ്ധനഗരമായ ജെറുശലേമിൽ പാർക്കേണ്ടതു തീരുമാനിക്കാൻ നറുക്കിട്ടു; മറ്റുള്ള ഒൻപതുപേരും അവരവരുടെ പട്ടണത്തിൽ താമസിച്ചു.
NEH 11:2 ജെറുശലേമിൽ താമസിക്കാൻ സന്നദ്ധത കാട്ടിയവരെ ജനം പുകഴ്ത്തി.
NEH 11:3 ജെറുശലേമിൽ താമസമുറപ്പിച്ച പ്രവിശ്യയുടെ അധിപന്മാർ ഇവരായിരുന്നു (ചില ഇസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസരും ശലോമോന്റെ ദാസന്മാരുടെ പിൻതുടർച്ചക്കാരും യെഹൂദാനഗരങ്ങളിലെ വ്യത്യസ്ത പട്ടണങ്ങളിൽ അവരവരുടെ സ്ഥലത്ത് താമസിച്ചു.
NEH 11:4 എന്നാൽ യെഹൂദരും ബെന്യാമീന്യരുമായ മറ്റുചിലർ ജെറുശലേമിൽ താമസിച്ചു): യെഹൂദയുടെ പിൻഗാമികളിൽനിന്നും: ഫേരെസിന്റെ പുത്രന്മാരിൽ, മഹലലേലിന്റെ മകനായ ശെഫത്യാവിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവ്;
NEH 11:5 ശേലഹ്യന്റെ പിൻതലമുറയിൽ സെഖര്യാവിന്റെ മകനായ യൊയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽ-ഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവ്.
NEH 11:6 ഫേരെസിന്റെ പിൻഗാമികളായി ആകെ 468 പരാക്രമശാലികൾ ആയിരുന്നു ജെറുശലേമിൽ താമസിച്ചിരുന്നത്.
NEH 11:7 ബെന്യാമീന്റെ പിൻഗാമികളിൽനിന്ന്: യെശയ്യാവിന്റെ മകനായ ഇഥീയേലിന്റെ മകനായ മയസേയാവിന്റെ മകനായ കോലായാവിന്റെ മകനായ പെദായാവിന്റെ മകനായ യോവേദിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂ;
NEH 11:8 അദ്ദേഹത്തിന്റെ പിൻഗാമിയായ ഗബ്ബായിയും സല്ലായിയും ഇവർ എല്ലാവരുംകൂടി 928 പേരായിരുന്നു.
NEH 11:9 സിക്രിയുടെ മകനായ യോവേൽ അവരുടെ അധിപതിയും, പട്ടണത്തിന്റെ പുതിയഭാഗത്തിന്റെ ചുമതല ഹസ്സെനൂവയുടെ മകനായ യെഹൂദയ്ക്കും ആയിരുന്നു.
NEH 11:10 പുരോഹിതന്മാരിൽനിന്ന്: യൊയാരീബിന്റെ മകനായ യെദായാവ്; യാഖീൻ;
NEH 11:11 അഹീതൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹിൽക്കിയാവിന്റെ മകൻ, ദൈവാലയപ്രമാണിയായ സെരായാവും
NEH 11:12 ആലയത്തിൽ അദ്ദേഹത്തോടു ചേർന്നു പ്രവർത്തിച്ച കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 822 പേർ; മൽക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും
NEH 11:13 പിതൃഭവനത്തലവന്മാരായ അദ്ദേഹത്തിന്റെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 242 പേർ; ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരെയേലിന്റെ മകൻ അമശെസായിയും
NEH 11:14 അദ്ദേഹത്തോടൊപ്പം പരാക്രമശാലികളായ കൂട്ടാളികളും, ഇവർ എല്ലാവരുംകൂടി 128 പേർ. ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ അവരുടെ അധിപതിയായിരുന്നു
NEH 11:15 ലേവ്യരിൽനിന്ന്: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകൻ ശെമയ്യാവ്;
NEH 11:16 ലേവ്യരുടെ തലവന്മാരും ദൈവാലയത്തിന്റെ പുറമേയുള്ള വേലയ്ക്കു ചുമതലപ്പെട്ടവരുമായ ശബ്ബെഥായിയും യോസാബാദും;
NEH 11:17 ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖായുടെ മകനായ മത്ഥന്യാവ്, പ്രാർഥനയ്ക്കും സ്തോത്രാർപ്പണത്തിനും നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമാണ്; ഇദ്ദേഹത്തിന്റെ കൂട്ടാളികളിൽ രണ്ടാമനായ ബക്ക്ബൂക്ക്യാവ്; യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവായുടെ മകൻ അബ്ദ.
NEH 11:18 വിശുദ്ധനഗരത്തിൽ ആകെ 284 ലേവ്യർ ഉണ്ടായിരുന്നു.
NEH 11:19 വാതിൽകാവൽക്കാർ: അക്കൂബും തല്മോനും കവാടങ്ങൾക്കു കാവൽനിൽക്കുന്ന അവരുടെ കൂട്ടാളികളും, ഇവരെല്ലാവരുംകൂടി 172 പേർ.
NEH 11:20 ശേഷം ഇസ്രായേല്യർ ഓരോരുത്തരും പുരോഹിതന്മാരോടും ലേവ്യരോടുംചേർന്ന് യെഹൂദ്യയിലെ അവരവരുടെ അവകാശഭൂമിയിലെ ഓരോ പട്ടണത്തിലും താമസിച്ചു.
NEH 11:21 ദൈവാലയദാസന്മാർ ഓഫേലിൽക്കുന്നിൽ താമസിച്ചു; സീഹയും ഗിശ്പയും അവർക്കു മേൽനോട്ടം വഹിച്ചു.
NEH 11:22 ദൈവത്തിന്റെ ആലയത്തിൽ സംഗീതശുശ്രൂഷയുടെ ഉത്തരവാദിത്വം വഹിച്ചിരുന്ന ആസാഫിന്റെ പിൻതലമുറയിൽപ്പെട്ട ഒരുവനും മീഖായുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു ജെറുശലേമിൽ ലേവ്യരുടെ അധിപതി.
NEH 11:23 രാജകൽപ്പന അനുസരിച്ചായിരുന്നു സംഗീതജ്ഞരുടെ ദിനംതോറുമുള്ള ശുശ്രൂഷകൾ ക്രമീകരിച്ചിരുന്നത്.
NEH 11:24 യെഹൂദയുടെ മകനായ സേരഹിന്റെ പിൻഗാമികളിൽ ഒരാളായ മെശേസബെലിന്റെ മകനായ പെഥഹ്യാവ് ജനങ്ങളെ സംബന്ധിച്ച എല്ലാ കാര്യത്തിലും രാജാവിന്റെ പ്രതിനിധിയായിരുന്നു.
NEH 11:25 വയലുകളോടു കൂടിയ ഗ്രാമങ്ങളുടെ വിവരം ഇപ്രകാരമാണ്: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും
NEH 11:26 യേശുവ, മോലാദാ, ബേത്-പേലെത്,
NEH 11:27 ഹസർ-ശൂവാൽ എന്നിവിടങ്ങളിലും ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും
NEH 11:28 സിക്ലാഗിലും, മെഖോനയിലും അതിന്റെ ഗ്രാമങ്ങളിലും
NEH 11:29 ഏൻ-രിമ്മോൻ, സോരാ, യർമൂത്ത്,
NEH 11:30 സനോഹ, അദുല്ലാം എന്നിവിടങ്ങളിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും താമസിച്ചു. അങ്ങനെ അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ താമസിച്ചുവന്നു.
NEH 11:31 ബെന്യാമീന്യരുടെ പിൻഗാമികൾ ഗേബാമുതൽ മിക്-മാസ്, അയ്യ എന്നിവിടങ്ങളിലും ബേഥേലിലും അതിന്റെ ഗ്രാമങ്ങളിലും
NEH 11:32 അനാഥോത്ത്, നോബ്, അനന്യാവ്,
NEH 11:33 ഹാസോർ, രാമാ, ഗിത്ഥായീം,
NEH 11:34 ഹദീദ്, സെബോയീം, നെബല്ലാത്ത്,
NEH 11:35 ലോദ്, ശില്പികളുടെ താഴ്വരയായ ഓനോ എന്നിവിടങ്ങളിലും താമസിച്ചു.
NEH 11:36 യെഹൂദ്യയിൽ താമസിച്ചിരുന്ന ലേവ്യരിൽ ചില ഗണങ്ങൾ ബെന്യാമീൻഗോത്രക്കാരോടൊപ്പം താമസിച്ചു.
NEH 12:1 ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലിനോടും യോശുവയോടുംകൂടെ വന്ന പുരോഹിതന്മാരും ലേവ്യരും ഇവരാണ്: സെരായാവ്, യിരെമ്യാവ്, എസ്രാ,
NEH 12:2 അമര്യാവ്, മല്ലൂക്ക്, ഹത്തൂശ്,
NEH 12:3 ശെഖന്യാവ്, രെഹൂം, മെരേമോത്ത്,
NEH 12:4 ഇദ്ദോ, ഗിന്നെഥോയി, അബീയാവ്,
NEH 12:5 മിയാമീൻ, മയദ്യാവ്, ബിൽഗാ,
NEH 12:6 ശെമയ്യാവ്, യൊയാരീബ്, യെദായാവ്,
NEH 12:7 സല്ലൂ, ആമോക്ക്, ഹിൽക്കിയാവ്, യെദായാവ്. യോശുവയുടെകാലത്ത്, പുരോഹിതന്മാരുടെയും അവരുടെ കൂട്ടാളികളുടെയും തലവന്മാർ ഇവരായിരുന്നു.
NEH 12:8 ലേവ്യരായ യേശുവ, ബിന്നൂവി, കദ്മീയേൽ, ശേരെബ്യാവ്, യെഹൂദാ എന്നിവരും തന്റെ കൂട്ടാളികളോടു ചേർന്ന് സ്തോത്രഗാനങ്ങളുടെ ചുമതല വഹിച്ചിരുന്ന മത്ഥന്യാവും
NEH 12:9 അവരുടെ കൂട്ടാളികളായ ബക്ക്ബൂക്ക്യാവും ഉന്നോവും ശുശ്രൂഷാവേളയിൽ അവർക്ക് അഭിമുഖമായി നിന്നു.
NEH 12:10 യോശുവ യോയാക്കീമിന്റെ പിതാവായിരുന്നു; യോയാക്കീം എല്യാശീബിന്റെ പിതാവ്; എല്യാശീബ് യോയാദയുടെ പിതാവ്;
NEH 12:11 യോയാദാ യോനാഥാന്റെ പിതാവ്; യോനാഥാൻ യദ്ദൂവയുടെ പിതാവ്.
NEH 12:12 യോയാക്കീമിന്റെകാലത്ത്, പുരോഹിതന്മാരിൽ പിതൃഭവനത്തലവന്മാർ ഇവരായിരുന്നു: സെരായാകുലത്തിനു മെരാര്യാവ്; യിരെമ്യാകുലത്തിനു ഹനന്യാവ്;
NEH 12:13 എസ്രാകുലത്തിന് മെശുല്ലാം; അമര്യാകുലത്തിനു യെഹോഹാനാൻ;
NEH 12:14 മല്ലൂക്ക് കുലത്തിനു യോനാഥാൻ; ശെഖന്യാകുലത്തിനു യോസേഫ്;
NEH 12:15 ഹാരീം കുലത്തിന് അദ്നാ; മെരായോത്ത് കുലത്തിനു ഹെൽക്കായി;
NEH 12:16 ഇദ്ദോ കുലത്തിനു സെഖര്യാവ്; ഗിന്നെഥോൻ കുലത്തിനു മെശുല്ലാം;
NEH 12:17 അബീയാവ് കുലത്തിനു സിക്രി; മിന്യാമീൻ, മോവദ്യാകുലങ്ങൾക്കു പിൽതായി;
NEH 12:18 ബിൽഗാ കുലത്തിനു ശമ്മൂവാ; ശെമയ്യാകുലത്തിനു യെഹോനാഥാൻ;
NEH 12:19 യൊയാരീബ് കുലത്തിനു മത്ഥെനായി; യെദായാ കുലത്തിന് ഉസ്സി;
NEH 12:20 സല്ലായി കുലത്തിനു കല്ലായി; ആമോക്ക് കുലത്തിന് ഏബെർ;
NEH 12:21 ഹിൽക്കിയാ കുലത്തിനു ഹശബ്യാവ്; യെദായാ കുലത്തിനു നെഥനയേൽ.
NEH 12:22 എല്യാശീബ്, യോയാദാ, യോഹാനാൻ, യദ്ദൂവ എന്നിവരുടെ കാലത്തെ ലേവ്യരുടെ പിതൃഭവനത്തലവന്മാരെക്കുറിച്ചും പുരോഹിതന്മാരെക്കുറിച്ചും പാർസിരാജാവായ ദാര്യാവേശിന്റെ ഭരണകാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.
NEH 12:23 എല്യാശീബിന്റെ മകനായ യോഹാനാന്റെ കാലംവരെയുള്ള ലേവ്യരായ പിതൃഭവനത്തലവന്മാരെക്കുറിച്ചുള്ള വിവരങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
NEH 12:24 ഹശബ്യാവ്, ശേരെബ്യാവ്, കദ്മീയേലിന്റെ മകൻ യേശുവ എന്നിവരും അവർക്ക് അഭിമുഖമായി നിന്ന സഹകാരികളും ആയിരുന്നു ലേവ്യരുടെ തലവന്മാർ. ദൈവപുരുഷനായ ദാവീദ് നിയമിച്ചിരുന്നപ്രകാരം ഇവർ വചനപ്രതിവചനമായി സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുവന്നു.
NEH 12:25 മത്ഥന്യാവ്, ബക്ക്ബൂക്ക്യാവ്, ഓബദ്യാവ്, മെശുല്ലാം, തല്മോൻ, അക്കൂബ് എന്നിവർ കവാടങ്ങൾക്കരികെയുള്ള സംഭരണശാലകൾ സൂക്ഷിക്കുന്ന ദ്വാരപാലകർ ആയിരുന്നു.
NEH 12:26 യോസാദാക്കിന്റെ മകനായ യോശുവയുടെ മകൻ യോയാക്കീമിന്റെയും ദേശാധിപതിയായ നെഹെമ്യാവിന്റെയും ന്യായപ്രമാണോപദേഷ്ടാവായ എസ്രാപുരോഹിതന്റെയും കാലത്ത് ഇവർ സേവനമനുഷ്ഠിച്ചു.
NEH 12:27 ജെറുശലേമിന്റെ മതിൽ പ്രതിഷ്ഠിക്കുന്ന സമയത്ത്, സ്തോത്രത്തോടും സംഗീതത്തോടും ഇലത്താളങ്ങളും കിന്നരങ്ങളും വീണകളുംകൊണ്ട് ആഹ്ലാദപൂർവം ആഘോഷിക്കുന്നതിനായി ലേവ്യരെ അവരുടെ വാസസ്ഥലങ്ങളിൽനിന്നു ജെറുശലേമിലേക്ക് വിളിച്ചുവരുത്തി.
NEH 12:28 സംഗീതജ്ഞരെയെല്ലാം ജെറുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും നെതോഫാത്യരുടെ ഗ്രാമങ്ങളിൽനിന്നും
NEH 12:29 ബേത്-ഗിൽഗാലിൽനിന്നും ഗേബായുടെയും അസ്മാവെത്തിന്റെയും പ്രദേശങ്ങളിൽനിന്നും കൂട്ടിവരുത്തി; സംഗീതജ്ഞരെല്ലാം ജെറുശലേമിനുചുറ്റും തങ്ങൾക്കായി ഗ്രാമങ്ങൾ നിർമിച്ചിരുന്നു.
NEH 12:30 പുരോഹിതന്മാരും ലേവ്യരും തങ്ങളെത്തന്നെ ആചാരപരമായി ശുദ്ധീകരിച്ചശേഷം ജനത്തെയും കവാടങ്ങളെയും മതിലിനെയും ശുദ്ധീകരിച്ചു.
NEH 12:31 തുടർന്ന് ഞാൻ യെഹൂദനേതാക്കന്മാരെ മതിലിന്റെ മുകളിലേക്കു വരുത്തി. സ്തോത്രഗാനം പാടിക്കൊണ്ട് പ്രദക്ഷിണംചെയ്യുന്ന രണ്ടു വലിയ സംഘങ്ങളെ നിയോഗിച്ചു. അവയിൽ ഒന്നു മതിലിനു മുകളിലൂടെ വലതു ഭാഗത്തേക്കു നീങ്ങി കുപ്പക്കവാടംവരെ ചെന്നു.
NEH 12:32 അവരുടെ പിന്നാലെ ഹോശയ്യാവും യെഹൂദനേതാക്കന്മാരിൽ പകുതിപ്പേരും നടന്നു.
NEH 12:33 അവരോടൊപ്പം അസര്യാവ്, എസ്രാ, മെശുല്ലാം,
NEH 12:34 യെഹൂദാ, ബെന്യാമീൻ, ശെമയ്യാവ്, യിരെമ്യാവ് എന്നിവരും
NEH 12:35 കാഹളമേന്തിയ ചില പുരോഹിതന്മാരും ആസാഫിന്റെ മകനായ സക്കൂരിന്റെ മകനായ മീഖായാവിന്റെ മകനായ മത്ഥന്യാവിന്റെ മകനായ ശെമയ്യാവിന്റെ മകനായ യോനാഥാന്റെ മകൻ സെഖര്യാവും
NEH 12:36 അദ്ദേഹത്തിന്റെ കൂട്ടാളികളായ ശെമയ്യാവ്, അസരെയേൽ, മീലലായി, ഗീലലായി, മായായി, നെഥനയേൽ, യെഹൂദ, ഹനാനി എന്നിവരും ദൈവപുരുഷനായ ദാവീദ് നിയമിച്ചപ്രകാരമുള്ള വാദ്യങ്ങളോടുകൂടെ നടന്നു. ന്യായപ്രമാണോപദേഷ്ടാവായ എസ്രാ അവരെ നയിച്ചുകൊണ്ടു നടന്നു.
NEH 12:37 ഉറവുകവാടം കടന്ന് അവർ ദാവീദിന്റെ നഗരത്തിന്റെ പടവുകയറി മതിലിന്റെ കയറ്റത്തിൽ എത്തി; ദാവീദിന്റെ അരമനയ്ക്കപ്പുറം കിഴക്കുള്ള ജലകവാടംവരെ ചെന്നു.
NEH 12:38 സ്തോത്രഗാനം ആലപിക്കുന്ന രണ്ടാമത്തെ സംഘം എതിർഭാഗത്തുനിന്നും പുറപ്പെട്ടു. ജനത്തിൽ പകുതിയുമായി ഞാനും മതിലിന്മേൽക്കൂടി ചൂളഗോപുരത്തിനപ്പുറം വിശാലമതിൽവരെ അവരെ പിൻചെന്നു,
NEH 12:39 എഫ്രയീം കവാടത്തിനപ്പുറം പഴയ നഗരകവാടം, മീൻകവാടം, ഹനനേലിന്റെ ഗോപുരം, ശതഗോപുരം എന്നിവ കടന്ന് ആട്ടിൻകവാടംവരെ എത്തി. അതിനുശേഷം കാവൽക്കവാടത്തിൽ വന്ന് അവർ നിന്നു.
NEH 12:40 സ്തോത്രഗാനം ആലപിക്കുന്ന രണ്ടു സംഘങ്ങളും ദൈവാലയത്തിൽ അവരുടെ സ്ഥാനത്ത് നിന്നു; ഞാനും പ്രമാണികളിൽ പകുതിപ്പേരും അവരോടൊപ്പം നിന്നു.
NEH 12:41 പുരോഹിതന്മാരിൽ എല്യാക്കീം, മയസേയാവ്, മിന്യാമീൻ, മീഖായാവ്, എല്യോവേനായി, സെഖര്യാവ്, ഹനന്യാവ് എന്നിവർ കാഹളങ്ങളുമായും,
NEH 12:42 അവരോടൊപ്പം മയസേയാവ്, ശെമയ്യാവ്, എലെയാസാർ, ഉസ്സി, യെഹോഹാനാൻ, മൽക്കീയാവ്, ഏലാം, ഏസെർ എന്നിവരും ഉണ്ടായിരുന്നു. സംഗീതജ്ഞർ ഉറക്കെ പാടി; യിസ്രഹ്യാവ് സംഗീതജ്ഞർക്കു നേതൃത്വം നൽകി.
NEH 12:43 ആ ദിവസം അവർ വലിയ യാഗങ്ങൾ അർപ്പിച്ചുകൊണ്ട്, ദൈവം അവർക്കു മഹാസന്തോഷം നൽകിയതിൽ ആഹ്ലാദിച്ചു. സ്ത്രീകളും കുട്ടികളും ആനന്ദിച്ചു. ജെറുശലേമിലെ ആനന്ദഘോഷം ബഹുദൂരം കേൾക്കാമായിരുന്നു.
NEH 12:44 സംഭാവനകൾ, ആദ്യഫലങ്ങൾ, ദശാംശങ്ങൾ എന്നിവയ്ക്കുള്ള സംഭരണശാലകളുടെ മേൽനോട്ടം വഹിക്കേണ്ടതിനു ചില പുരുഷന്മാരെ ആ കാലത്തു നിയമിച്ചു. ന്യായപ്രമാണപ്രകാരം പുരോഹിതന്മാർക്കും ലേവ്യർക്കും നിയമിക്കപ്പെട്ട ഓഹരികൾ പട്ടണത്തിനു ചുറ്റുമുള്ള നിലങ്ങളിൽനിന്നു ശേഖരിക്കാൻ അവർ ചുമതലപ്പെട്ടു; ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരെയും ലേവ്യരെയുംകുറിച്ച് യെഹൂദർ സംതൃപ്തരായിരുന്നു.
NEH 12:45 അവർ തങ്ങളുടെ ദൈവത്തിന്റെ ശുശ്രൂഷയും ശുദ്ധീകരണശുശ്രൂഷയും നിർവഹിച്ചു; ദാവീദിന്റെയും അദ്ദേഹത്തിന്റെ മകൻ ശലോമോന്റെയും കൽപ്പനപ്രകാരംതന്നെ സംഗീതജ്ഞരും വാതിൽക്കാവൽക്കാരും അവരുടെ ശുശ്രൂഷചെയ്തു.
NEH 12:46 പൂർവകാലംമുതൽതന്നെ—ദാവീദിന്റെയും ആസാഫിന്റെയും നാളുകൾമുതൽതന്നെ—ദൈവത്തിനു സ്തുതിസ്തോത്രങ്ങൾ അർപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾ സംഗീതസംവിധായകരുടെ നേതൃത്വത്തിൽ ആലപിക്കുക പതിവായിരുന്നു.
NEH 12:47 അതിനാൽ, സെരൂബ്ബാബേലിന്റെയും നെഹെമ്യാവിന്റെയും കാലങ്ങളിൽ എല്ലാ ഇസ്രായേല്യരും സംഗീതജ്ഞർക്കും വാതിൽക്കാവൽക്കാർക്കും ദിവസേന ആവശ്യമായ വിഹിതം നൽകിവന്നു. മറ്റു ലേവ്യർക്കും അവർ വിഹിതം കൊടുത്തു; ലേവ്യരാണ് അഹരോന്യവംശജർക്കുള്ള വിഹിതം വേർതിരിച്ചുനൽകിയത്.
NEH 13:1 ആ ദിവസം ജനം കേൾക്കെ മോശയുടെ പുസ്തകം ഉറക്കെ വായിച്ചപ്പോൾ, അമ്മോന്യരും മോവാബ്യരും ഒരുനാളും ദൈവസഭയിൽ പ്രവേശിക്കരുത് എന്ന് എഴുതിയിരിക്കുന്നതു കണ്ടു;
NEH 13:2 കാരണം അപ്പവും വെള്ളവുമായി ഇസ്രായേലിനെ എതിരേൽക്കാതെ അവരെ ശപിക്കേണ്ടതിന് ബിലെയാമിനെ വിളിച്ചവരാണ് അവർ. എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കിത്തീർത്തു.
NEH 13:3 ഈ ന്യായപ്രമാണം കേട്ട ജനം അന്യവംശജരെ എല്ലാം ഇസ്രായേലിൽനിന്ന് പുറത്താക്കി.
NEH 13:4 അതിനുമുമ്പേ, നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ സംഭരണശാലകളുടെ ചുമതല എല്യാശീബ് പുരോഹിതനെ ഏൽപ്പിച്ചിരുന്നു. അദ്ദേഹം തോബിയാവിന്റെ ബന്ധുവായിരുന്നതിനാൽ
NEH 13:5 അദ്ദേഹത്തിന് വലിയ ഒരു മുറി നൽകി; ഭോജനയാഗങ്ങൾ, സുഗന്ധദ്രവ്യങ്ങൾ, ആലയംവക ഉപകരണങ്ങൾ എന്നിവയും, ലേവ്യർ, സംഗീതജ്ഞർ, വാതിൽക്കാവൽക്കാർ എന്നിവർക്കു നിയമിക്കപ്പെട്ട ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശവും പുരോഹിതന്മാർക്കുള്ള സംഭാവനകളും സൂക്ഷിക്കാനായി മുമ്പ് ഉപയോഗിച്ചിരുന്ന മുറിയായിരുന്നു അത്.
NEH 13:6 ഇതെല്ലാം നടക്കുന്ന സമയത്ത് ഞാൻ ജെറുശലേമിൽ ഉണ്ടായിരുന്നില്ല; കാരണം, ബാബേൽരാജാവായ അർഥഹ്ശഷ്ടാവിന്റെ മുപ്പത്തിരണ്ടാമാണ്ടിൽ ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്കു മടങ്ങിപ്പോയിരുന്നു. കുറെനാൾ കഴിഞ്ഞിട്ട് ഞാൻ അദ്ദേഹത്തിൽനിന്നും അനുവാദം വാങ്ങി
NEH 13:7 ജെറുശലേമിലേക്കു മടങ്ങിവന്നു. തോബിയാവിന് ദൈവാലയത്തിന്റെ അങ്കണത്തിലുള്ള ഒരു മുറി കൊടുത്ത എല്യാശീബിന്റെ തെറ്റായ നടപടിയെപ്പറ്റി അപ്പോഴാണ് ഞാൻ അറിഞ്ഞത്.
NEH 13:8 ഇതിൽ ഞാൻ വളരെ കോപിച്ച് തോബിയാവിന്റെ വീട്ടുപകരണങ്ങളൊക്കെയും മുറിയിൽനിന്നു പുറത്തേക്കെറിഞ്ഞു.
NEH 13:9 മുറി ശുദ്ധീകരിക്കാൻ ഞാൻ കൽപ്പനകൊടുത്തു; അതിനുശേഷം ദൈവാലയത്തിലെ ഉപകരണങ്ങളും ഭോജനയാഗങ്ങളും സുഗന്ധദ്രവ്യങ്ങളും ഞാൻ അതിൽ തിരികെവെച്ചു.
NEH 13:10 ലേവ്യർക്കു കൊടുക്കാനുള്ള വിഹിതം അവർക്കു നൽകപ്പെട്ടില്ലെന്നും ശുശ്രൂഷയ്ക്കു നിയുക്തരായ ലേവ്യരും സംഗീതജ്ഞരും തങ്ങളുടെ വയലുകളിലേക്കു മടങ്ങിപ്പോയി എന്നും ഞാൻ അറിഞ്ഞു.
NEH 13:11 അതിനാൽ ഞാൻ പ്രമാണികളെ ശാസിച്ച്, “ദൈവാലയം അവഗണിക്കപ്പെട്ടത് എന്തുകൊണ്ട്?” എന്ന് അവരോടു ചോദിച്ചു. തുടർന്ന് അവരെ ഒരുമിച്ചുകൂട്ടി അവരുടെ സ്ഥാനങ്ങളിൽ അവരെ നിയമിച്ചു.
NEH 13:12 യെഹൂദന്മാരെല്ലാവരും ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ എന്നിവയുടെ ദശാംശം സംഭരണശാലകളിലേക്കു കൊണ്ടുവന്നു.
NEH 13:13 പുരോഹിതനായ ശെലെമ്യാ, വേദജ്ഞനായ സാദോക്ക്, ലേവ്യനായ പെദായാവ്, എന്നിവരെ സംഭരണശാലകൾക്കു ചുമതലക്കാരാക്കി; മത്ഥന്യാവിന്റെ മകനായ സക്കൂരിന്റെ മകൻ ഹാനാനെ അവർക്കു സഹായിയായും നൽകി. ഇവരെ വിശ്വസ്തരായി എണ്ണിയിരുന്നു. തങ്ങളുടെ സഹോദരങ്ങളായ ലേവ്യർക്കു വിഭവങ്ങൾ പങ്കിടുകയായിരുന്നു അവരുടെ ചുമതല.
NEH 13:14 എന്റെ ദൈവമേ, ഇവനിമിത്തം എന്നെ ഓർക്കണേ! എന്റെ ദൈവത്തിന്റെ ആലയത്തിനും അതിലെ ശുശ്രൂഷകൾക്കുംവേണ്ടി വിശ്വസ്തതയോടെ ഞാൻ പ്രവർത്തിച്ചതു മായിച്ചുകളയരുതേ!
NEH 13:15 ആ കാലത്തു ചില യെഹൂദർ ശബ്ബത്തിൽ മുന്തിരിച്ചക്കു ചവിട്ടുന്നതും ധാന്യം ശേഖരിക്കുന്നതും വീഞ്ഞ്, മുന്തിരിപ്പഴം, അത്തിപ്പഴം മുതലായവയോടൊപ്പം കഴുതപ്പുറത്തു കയറ്റുന്നതും ഞാൻ കണ്ടു. ശബ്ബത്തിൽ ഇതെല്ലാം ജെറുശലേമിലേക്കു കൊണ്ടുവരികയായിരുന്നു. അതുകൊണ്ട്, ആ ദിവസം ഭക്ഷണപദാർഥങ്ങൾ വിൽക്കുന്നതിനെതിരേ ഞാൻ അവർക്കു മുന്നറിയിപ്പു നൽകി.
NEH 13:16 ജെറുശലേമിൽ ജീവിക്കുന്ന സോര്യർ മത്സ്യവും മറ്റു വിവിധ സാധനങ്ങളും ശബ്ബത്തിൽ ജെറുശലേമിലേക്കു കൊണ്ടുവന്ന് യെഹൂദർക്കു വിൽക്കുന്നുണ്ടായിരുന്നു.
NEH 13:17 യെഹൂദ്യയിലെ പ്രഭുക്കന്മാരെ ഞാൻ ശാസിച്ച് ഇപ്രകാരം പറഞ്ഞു: “ശബ്ബത്തിനെ അശുദ്ധമാക്കുന്ന ഈ ദുഷ്കർമം നിങ്ങൾ ചെയ്യുന്നതെന്ത്?
NEH 13:18 നമ്മുടെ പിതാക്കന്മാർ ഇതേ കാര്യംതന്നെ ചെയ്തതിനല്ലേ ദൈവം നമ്മുടെമേലും ഈ നഗരത്തിന്മേലും ഈ ദുരന്തമെല്ലാം വരുത്തിയത്? ഇപ്പോൾ ശബ്ബത്തിനെ അശുദ്ധമാക്കുകവഴി നിങ്ങൾ ഇസ്രായേലിനെതിരേ ക്രോധം വർധിപ്പിക്കുന്നു.”
NEH 13:19 ശബ്ബത്തിനുമുമ്പ് ജെറുശലേം നഗരകവാടങ്ങളിൽ ഇരുട്ടുപരക്കുമ്പോൾ വാതിലുകൾ അടയ്ക്കാനും, ശബ്ബത്തുകഴിയുന്നതുവരെ അവ തുറക്കാതിരിക്കാനും ഞാൻ നിർദേശം കൊടുത്തു. ശബ്ബത്തുദിവസം ഒരു ചുമടും വരാതിരിക്കേണ്ടതിന് എന്റെ ആൾക്കാരിൽ ചിലരെ ഞാൻ വാതിലുകളിൽ നിയമിച്ചു.
NEH 13:20 കച്ചവടക്കാരും വിവിധ സാധനങ്ങൾ വിൽക്കുന്നവരും ഒന്നുരണ്ടുതവണ ജെറുശലേമിനുപുറത്ത് രാത്രി ചെലവിട്ടു.
NEH 13:21 “നിങ്ങൾ മതിലിനരികെ രാത്രി ചെലവഴിക്കുന്നതെന്ത്? ഇനി ഇതാവർത്തിച്ചാൽ ഞാൻ നിങ്ങളെ അറസ്റ്റ് ചെയ്യും” എന്നു ഞാൻ അവരെ താക്കീതു ചെയ്തു. ആ കാലംമുതൽ അവർ ശബ്ബത്തിൽ വരാതായി.
NEH 13:22 തുടർന്ന്, ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ച്, ശബ്ബത്തുദിവസം വിശുദ്ധമായി പാലിക്കപ്പെടേണ്ടതിന്, കവാടങ്ങൾക്കു കാവൽ നിൽക്കാൻ ഞാൻ കൽപ്പിച്ചു. എന്റെ ദൈവമേ, ഈ കാര്യത്തിനുവേണ്ടിയും എന്നെ ഓർത്ത്, അവിടത്തെ മഹാസ്നേഹംനിമിത്തം എന്നോടു കരുണ കാണിക്കണമേ!
NEH 13:23 തന്നെയുമല്ല, ആ കാലങ്ങളിൽ അശ്ദോദ്, അമ്മോൻ, മോവാബ് എന്നിവിടങ്ങളിലെ സ്ത്രീകളെ വിവാഹംകഴിച്ച യെഹൂദന്മാരെ ഞാൻ കണ്ടു.
NEH 13:24 അവരുടെ മക്കളിൽ പകുതിപ്പേർ അശ്ദോദിലെ ഭാഷയോ, അത്തരത്തിലുള്ള മറ്റു ഭാഷകളോ സംസാരിച്ചു; യെഹൂദരുടെ ഭാഷ സംസാരിക്കാൻ അവർക്ക് അറിയില്ലായിരുന്നു.
NEH 13:25 ഞാൻ അവരെ ശാസിച്ച് അവരുടെമേൽ ശാപം ചൊരിഞ്ഞു; ചില പുരുഷന്മാരെ അടിച്ച് അവരുടെ തലമുടി പറിച്ചെടുത്തു. ഞാൻ അവരെക്കൊണ്ട് ദൈവനാമത്തിൽ ശപഥംചെയ്യിച്ചശേഷം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുത്രിമാരെ അവരുടെ പുത്രന്മാർക്കു വിവാഹംചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരെ നിങ്ങളുടെ പുത്രന്മാർക്കു വിവാഹത്തിനെടുക്കുകയോ ചെയ്യരുത്.
NEH 13:26 ഇത്തരം വിവാഹംമൂലമല്ലേ ഇസ്രായേൽരാജാവായ ശലോമോൻ പാപം ചെയ്തത്? അനവധി രാഷ്ട്രങ്ങൾക്കിടയിൽ അദ്ദേഹത്തെപ്പോലെ ഒരു രാജാവുണ്ടോ? ദൈവത്താൽ സ്നേഹിക്കപ്പെട്ട അദ്ദേഹത്തെ ദൈവം ഇസ്രായേൽ മുഴുവന്റെയും രാജാവാക്കി; എന്നാൽ യെഹൂദേതരരായ സ്ത്രീകൾ അദ്ദേഹത്തെ പാപത്തിൽ വീഴ്ത്തി.
NEH 13:27 നിങ്ങളും ഇത്തരം മഹാദോഷമെല്ലാം പ്രവർത്തിച്ച് യെഹൂദേതരരായ സ്ത്രീകളെ വിവാഹംകഴിക്കുകവഴി നമ്മുടെ ദൈവത്തോട് അവിശ്വസ്തത കാട്ടാൻ ഞങ്ങൾ നിങ്ങളെ അനുവദിക്കുമോ?”
NEH 13:28 യോയാദായുടെ പുത്രന്മാരിൽ മഹാപുരോഹിതനായ എല്യാശീബിന്റെ മകൻ ഹോരോന്യനായ സൻബല്ലത്തിന്റെ മരുമകൻ ആയിരുന്നു. അതിനാൽ ഞാൻ അവനെ എന്റെ അടുക്കൽനിന്ന് ഓടിച്ചുകളഞ്ഞു.
NEH 13:29 എന്റെ ദൈവമേ, പൗരോഹിത്യസ്ഥാനത്തെയും പൗരോഹിത്യത്തിന്റെയും ലേവ്യരുടെയും ഉടമ്പടിയെയും അവർ അശുദ്ധമാക്കിയതിനാൽ അത് അവരുടെനേരേ കണക്കിടണമേ!
NEH 13:30 അതുകൊണ്ട് ഞാൻ പുരോഹിതന്മാരെയും ലേവ്യരെയും വൈദേശികമായ എല്ലാറ്റിൽനിന്നും ശുദ്ധീകരിച്ച് ഓരോരുത്തർക്കും അവരവരുടെ ജോലികളിൽ ചുമതല നൽകി.
NEH 13:31 അതതു സമയങ്ങളിൽ വിറകു വഴിപാടുകളും ആദ്യഫലവും നൽകേണ്ടതിനു ഞാൻ ക്രമീകരണംചെയ്തു. എന്റെ ദൈവമേ, എന്നെ കാരുണ്യപൂർവം ഓർക്കണമേ!
EST 1:1 ഇന്ത്യമുതൽ കൂശ് വരെയുള്ള നൂറ്റിയിരുപത്തിയേഴു പ്രവിശ്യകളും ഭരിച്ചിരുന്ന അഹശ്വേരോശിന്റെ കാലത്ത് ഇപ്രകാരം സംഭവിച്ചു:
EST 1:2 ആ കാലത്ത് ശൂശൻ രാജധാനിയിലെ സിംഹാസനത്തിലിരുന്നു ഭരിച്ചിരുന്ന അഹശ്വേരോശ്
EST 1:3 തന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ, തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഒരു വിരുന്നു നൽകി. പാർസ്യയിലെയും മേദ്യയിലെയും സൈന്യാധിപന്മാരും പ്രവിശ്യയുടെ അധിപന്മാരും പ്രഭുക്കന്മാരും സന്നിഹിതരായിരുന്നു.
EST 1:4 അദ്ദേഹം തന്റെ രാജ്യത്തിന്റെ സമ്പത്തും തന്റെ പ്രതാപത്തിന്റെയും മഹത്ത്വത്തിന്റെയും ഗാംഭീര്യവും നൂറ്റിയെൺപതു ദിവസംമുഴുവനും പ്രദർശിപ്പിച്ചു.
EST 1:5 ഈ ദിവസങ്ങൾക്കുശേഷം, ശൂശൻ രാജധാനിയിലുണ്ടായിരുന്ന ചെറിയവർമുതൽ വലിയവർവരെയുള്ള എല്ലാ ജനങ്ങൾക്കും രാജകൊട്ടാരത്തിലെ ഉദ്യാനത്തിൽ ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നും നൽകി.
EST 1:6 ഉദ്യാനത്തിൽ വെള്ള, നീല എന്നീ വർണങ്ങളിൽ ചണംകൊണ്ടുള്ള തുണികൾ തൂക്കിയിരുന്നു. വെള്ളയും ഊതനിറത്തിലുമുള്ള ചണനൂലുകൾ മാർബിൾത്തൂണുകളിലുള്ള വെള്ളിവളയങ്ങളിൽ ബന്ധിച്ചിരുന്നു. അമൃതശില, മാർബിൾ, മുത്തുച്ചിപ്പി, മറ്റു വിലപിടിപ്പുള്ള കല്ലുകൾ എന്നിവ പതിച്ച തളത്തിൽ സ്വർണക്കസവും വെള്ളിക്കസവും ഉള്ള കിടക്കകൾ വിരിച്ചിരുന്നു.
EST 1:7 വിവിധ ആകൃതിയിലുള്ള സ്വർണച്ചഷകങ്ങളിലാണ് വീഞ്ഞു വിളമ്പിയത്. രാജകീയ വീഞ്ഞ് ധാരാളമുണ്ടായിരുന്നു. അത് രാജാവിന്റെ ഔദാര്യമനുസരിച്ച് വിളമ്പി.
EST 1:8 രാജകൽപ്പനപ്രകാരം, അതിഥികൾക്ക് അവരവരുടെ ഇഷ്ടംപോലെ കുടിക്കാൻ അനുവാദമുണ്ടായിരുന്നു. ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചു വിളമ്പുന്നതിനു രാജാവ് വീഞ്ഞു വിളമ്പുന്ന കാര്യസ്ഥർക്കു നിർദേശം കൊടുക്കുകയും ചെയ്തിരുന്നു.
EST 1:9 അഹശ്വേരോശ് രാജാവിന്റെ കൊട്ടാരത്തിലെ സ്ത്രീകൾക്ക് വസ്ഥിരാജ്ഞിയും ഒരു വിരുന്നു നൽകി.
EST 1:10 ഏഴാംദിവസം അഹശ്വേരോശ് രാജാവ് വീഞ്ഞുകുടിച്ച് മത്തുപിടിച്ചപ്പോൾ, തന്നെ സേവിച്ച ഏഴു ഷണ്ഡന്മാരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ദ്ധാ, അബഗ്ദ്ധാ, സേഥർ, കർക്കസ് എന്നിവരെ വിളിച്ച്,
EST 1:11 “വസ്ഥിരാജ്ഞിയെ കിരീടം ധരിപ്പിച്ച്, ജനങ്ങളും പ്രഭുക്കന്മാരും അവരെ കാണേണ്ടതിന് ഇവിടേക്ക് ആനയിക്കുക” എന്ന് ആജ്ഞാപിച്ചു. അവർ കാഴ്ചയ്ക്ക് അതിസുന്ദരിയായിരുന്നു.
EST 1:12 എന്നാൽ ഷണ്ഡന്മാർ അറിയിച്ച കൽപ്പനപ്രകാരം വരുന്നതിന് വസ്ഥിരാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവ് രോഷാകുലനായി, കോപംകൊണ്ടു വിറച്ചു.
EST 1:13 നീതിന്യായകാര്യങ്ങൾ രാജാവ് വിദഗ്ദ്ധരുമായി കൂടിയാലോചിക്കുക പതിവായിരുന്നു, അതുകൊണ്ട് കാലഗതികളെക്കുറിച്ച് നിശ്ചയമുള്ള ജ്ഞാനികളും
EST 1:14 രാജാവിനോട് ഏറ്റവും അടുപ്പമുള്ളവരും ആ രാജ്യത്തിൽ പ്രധാന സ്ഥാനം വഹിക്കുന്നവരും രാജസന്നിധിയിലേക്കു പ്രത്യേക പ്രവേശനാനുമതിയുള്ളവരും പാർസ്യയിലും മേദ്യയിലും ഉള്ള ഏഴു പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥാ, തർശീശ്, മേരെസ്, മർസെനാ, മെമൂഖാൻ എന്നിവരോട് രാജാവ് സംസാരിച്ചു.
EST 1:15 “നിയമാനുസരണം വസ്ഥിരാജ്ഞിയോട് എന്താണു ചെയ്യേണ്ടത്?” രാജാവു ചോദിച്ചു; “ഷണ്ഡന്മാർ മുഖേന അറിയിച്ച അഹശ്വേരോശിന്റെ കൽപ്പന അവർ അനുസരിച്ചില്ല.”
EST 1:16 അപ്പോൾ മെമൂഖാൻ രാജാവിന്റെയും പ്രഭുക്കന്മാരുടെയും സന്നിധിയിൽ ഉത്തരം പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടുമാത്രമല്ല, അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകലജനങ്ങളോടും പ്രഭുക്കന്മാരോടും തെറ്റുചെയ്തിരിക്കുന്നു.
EST 1:17 രാജ്ഞിയുടെ ഈ പ്രവൃത്തി സകലസ്ത്രീകളും അറിയും. അങ്ങനെ അവർ ഭർത്താക്കന്മാരെ നിന്ദിച്ച്, ‘അഹശ്വേരോശ് രാജാവ് വസ്ഥിരാജ്ഞിയെ മുമ്പിൽ കൊണ്ടുവരാൻ ആജ്ഞാപിച്ചു. എന്നാൽ അവർ അനുസരിച്ചില്ല’ എന്നു പറയും.
EST 1:18 ഈ ദിവസംതന്നെ രാജ്ഞിയുടെ പ്രവൃത്തി കേട്ടറിയുന്ന പാർസ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുടെ പത്നികളും രാജാവിന്റെ എല്ലാ പ്രഭുക്കന്മാരോടും ഇങ്ങനെതന്നെ ചെയ്യും. അനാദരവിനും അപസ്വരത്തിനും അന്തമില്ലാതാകും.
EST 1:19 “അതിനാൽ രാജാവിനു ഹിതമെങ്കിൽ, വസ്ഥിരാജ്ഞി ഇനിമേലിൽ അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ പ്രവേശിക്കരുതെന്ന് ഒരു രാജകൽപ്പന പുറപ്പെടുവിക്കട്ടെ, അത് പാർസ്യയിലെയും മേദ്യയിലെയും നിയമങ്ങളിൽ മാറ്റപ്പെടാത്തവിധം എഴുതിച്ചേർക്കപ്പെടട്ടെ. കൂടാതെ രാജാവ് അവളുടെ രാജ്ഞിസ്ഥാനം അവളെക്കാൾ ഉത്തമയായ മറ്റാർക്കെങ്കിലും നൽകട്ടെ.
EST 1:20 അങ്ങനെ രാജശാസന അതിവിശാലമായ രാജ്യമെമ്പാടും വിളംബരം ചെയ്തുകഴിയുമ്പോൾ ചെറിയവൾമുതൽ വലിയവൾവരെ എല്ലാ സ്ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.”
EST 1:21 രാജാവിനും പ്രഭുക്കന്മാർക്കും ഈ ഉപദേശം ബോധിച്ചു. രാജാവ് മെമൂഖാൻ നിർദേശിച്ചതുപോലെ ചെയ്തു.
EST 1:22 ഓരോ പുരുഷനും സ്വന്തം ഭാഷ സംസാരിച്ച്, തന്റെ ഭവനത്തിൽ നാഥനായിരിക്കണമെന്നു തന്റെ രാജ്യമെമ്പാടും, ഓരോ പ്രവിശ്യയിലും അതതു ദേശത്തെ ലിപിയിലും ഓരോ മനുഷ്യർക്കും അവരവരുടെ ഭാഷയിലും രാജാവ് കൽപ്പന കൊടുത്തയച്ചു.
EST 2:1 പിന്നീട്, അഹശ്വേരോശ് രാജാവിന്റെ കോപം ശമിച്ചപ്പോൾ വസ്ഥിയെയും അവളുടെ പ്രവൃത്തിയെയും തന്റെ ഉത്തരവുകളെയുംപറ്റി അദ്ദേഹം ഓർത്തു.
EST 2:2 അപ്പോൾ രാജാവിന്റെ സ്വകാര്യസേവകർ, “രാജാവിനുവേണ്ടി സൗന്ദര്യമുള്ള യുവതികളായ കന്യകമാരെ അന്വേഷിക്കട്ടെ” എന്ന് നിർദേശിച്ചു.
EST 2:3 അദ്ദേഹം തുടർന്നു, “ശൂശൻ രാജധാനിയിലെ അന്തഃപുരത്തിലേക്കു സുന്ദരികളായ കന്യകമാരെ കൊണ്ടുവരാൻ രാജാവ് തന്റെ എല്ലാ പ്രവിശ്യകളിലും അധികാരികളെ നിയമിക്കട്ടെ. അവർ രാജാവിന്റെ ഷണ്ഡനും അന്തഃപുരപാലകനുമായ ഹേഗായിയുടെ സംരക്ഷണയിൽ കഴിയട്ടെ; അവിടെ അവർക്കു സൗന്ദര്യവർധിതശുശ്രൂഷയും നൽകട്ടെ.
EST 2:4 അതിനുശേഷം രാജാവിനെ പ്രസാദിപ്പിക്കുന്ന യുവതി, വസ്ഥിക്കു പകരം രാജ്ഞിയാകട്ടെ.” ഈ ഉപദേശം രാജാവിനു ബോധിച്ചു; അദ്ദേഹം അങ്ങനെ ചെയ്തു.
EST 2:5 ആ സമയത്തു ശൂശൻ രാജധാനിയിൽ മൊർദെഖായി എന്ന ഒരു യെഹൂദനുണ്ടായിരുന്നു. ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകനായ ശിമെയിയുടെ മകനായ യായീരിന്റെ മകനായിരുന്നു അദ്ദേഹം.
EST 2:6 ബാബേൽരാജാവായ നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് യെഖൊന്യാവ് എന്ന യെഹൂദാരാജാവിനോടൊപ്പം പ്രവാസികളാക്കിക്കൊണ്ടുവന്നവരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉണ്ടായിരുന്നു.
EST 2:7 മൊർദെഖായിക്ക് ഹദസ്സാ എന്നപേരിൽ ഒരു പിതൃസഹോദരപുത്രി ഉണ്ടായിരുന്നു. അവൾക്ക് മാതാപിതാക്കൾ ഇല്ലാതിരുന്നതിനാൽ ഇദ്ദേഹമായിരുന്നു അവളെ വളർത്തിയത്. എസ്ഥേർ എന്നും പേരുള്ള അവൾ സുന്ദരിയും സുമുഖിയുമായിരുന്നു. മാതാപിതാക്കളുടെ മരണശേഷം മൊർദെഖായി അവളെ സ്വന്തം മകളായി സ്വീകരിച്ചിരുന്നു.
EST 2:8 രാജകൽപ്പന പുറപ്പെടുവിച്ചതിനുശേഷം അനേകം യുവതികളെ ശൂശൻ രാജധാനിയിൽ കൊണ്ടുവരികയും ഹേഗായിയുടെ ചുമതലയിൽ പാർപ്പിക്കുകയും ചെയ്തു. എസ്ഥേരിനെയും രാജകൊട്ടാരത്തിലേക്കു കൊണ്ടുവന്ന് അന്തഃപുരത്തിന്റെ ചുമതലയുള്ള ഹേഗായിയുടെ ചുമതലയിൽ ആക്കി.
EST 2:9 അവളെ ഹേഗായിക്ക് ഇഷ്ടപ്പെട്ടു; ഇവളോ, അയാളുടെ പ്രീതി പിടിച്ചുപറ്റി. ഉടൻതന്നെ അയാൾ അവൾക്ക് സൗന്ദര്യവർധിതശുശ്രൂഷയ്ക്കു വേണ്ടുന്ന പ്രത്യേക ഭക്ഷണവിഹിതവും രാജകൊട്ടാരത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏഴു ദാസിമാരെയും നൽകി. അവർക്കു താമസിക്കുന്നതിന് അന്തഃപുരത്തിലെ ഏറ്റവും നല്ല ഇടവും നൽകി.
EST 2:10 മൊർദെഖായി വിലക്കിയിരുന്നതിനാൽ എസ്ഥേർ തന്റെ പൗരത്വവും പാരമ്പര്യവും വെളിപ്പെടുത്തിയില്ല.
EST 2:11 എല്ലാ ദിവസവും അദ്ദേഹം അന്തഃപുരാങ്കണത്തിൽ നടന്നുകൊണ്ട് എസ്ഥേർ എങ്ങനെ കഴിയുന്നെന്നും അവൾക്ക് എന്ത് സംഭവിക്കുന്നെന്നും അന്വേഷിച്ചിരുന്നു.
EST 2:12 അഹശ്വേരോശ് രാജാവിന്റെ മുമ്പിൽ ഒരു യുവതി ആനീതയാകുന്നതിനു മുമ്പായി അവൾ ആറുമാസം മീറത്തൈലവും ശേഷമുള്ള ആറുമാസം സുഗന്ധവർഗവും മറ്റു സൗന്ദര്യവർധകവസ്തുക്കളുംകൊണ്ട് സ്ത്രീകൾക്കു നിശ്ചയിച്ചിട്ടുള്ള പന്ത്രണ്ടു മാസത്തെ സൗന്ദര്യവർധനയ്ക്കുള്ള ചികിത്സ പൂർത്തീകരിക്കപ്പെടണമായിരുന്നു.
EST 2:13 രാജാവിന്റെ മുമ്പിൽ ചെല്ലാൻ ഓരോരുത്തർക്കും അവസരം വരുമ്പോൾ, ഓരോ യുവതിയും രാജസന്നിധിയിൽ ഇപ്രകാരമായിരിക്കും പോകുന്നത്: അന്തഃപുരത്തിൽനിന്ന് രാജകൊട്ടാരത്തിലേക്ക് ഏതൊരു സാധനവും കൊണ്ടുപോകാൻ ഹേഗായി അവളെ അനുവദിച്ചിരുന്നു.
EST 2:14 വൈകുന്നേരം അവൾ ചെല്ലുകയും രാവിലെ രണ്ടാമത്തെ അന്തഃപുരത്തിലേക്ക്, രാജാവിന്റെ ഷണ്ഡനും വെപ്പാട്ടികളുടെ പാലകനുമായ ശായാശ്ഗാസിന്റെ ചുമതലയിലുള്ള മറ്റൊരിടത്തേക്ക് മടങ്ങുകയും ചെയ്യും. രാജാവിന് അവളോട് ഇഷ്ടം തോന്നുകയും അവളെ പേർചൊല്ലി വിളിക്കുകയും ചെയ്താലല്ലാതെ പിന്നീട് അവൾ രാജസന്നിധിയിൽ എത്തിയിരുന്നില്ല.
EST 2:15 രാജസന്നിധിയിൽ ചെല്ലാൻ തന്റെ പിതൃസഹോദരനായ അബീഹയീലിന്റെ മകളും മൊർദെഖായി തനിക്കു മകളായും സ്വീകരിച്ച എസ്ഥേരിന്റെ അവസരം വന്നപ്പോൾ, രാജാവിന്റെ ഷണ്ഡനും അന്തഃപുരവിചാരകനുമായ ഹേഗായി നിർദേശിച്ചതല്ലാതെ മറ്റൊന്നുംതന്നെ അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേർ തന്നെ കണ്ടവരുടെയെല്ലാം പ്രീതി നേടിയിരുന്നു.
EST 2:16 അഹശ്വേരോശ് രാജാവിന്റെ ഭരണത്തിന്റെ ഏഴാംവർഷം, പത്താംമാസമായ തേബേത്ത് മാസത്തിൽ എസ്ഥേർ അദ്ദേഹത്തിന്റെമുമ്പിൽ ആനയിക്കപ്പെട്ടു.
EST 2:17 രാജാവ് മറ്റു സ്ത്രീകളെക്കാൾ അധികം എസ്ഥേരിൽ ആകൃഷ്ടനായി; മറ്റു കന്യകമാരെക്കാൾ അവൾ അദ്ദേഹത്തിന്റെ പ്രീതിയും അംഗീകാരവും സമ്പാദിച്ചു. അതിനാൽ അദ്ദേഹം അവളെ രാജകിരീടം അണിയിച്ച് വസ്ഥിക്കു പകരം രാജ്ഞിയാക്കി.
EST 2:18 രാജാവ് തന്റെ സകലപ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേരിന്റെപേരിൽ വിരുന്നു നൽകി. അദ്ദേഹം പ്രവിശ്യകളിലെല്ലാം അവധി നൽകുകയും, രാജാവിന്റെ ഔദാര്യമനുസരിച്ച് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
EST 2:19 കന്യകമാർ രണ്ടാംതവണ ഒരുമിച്ചുകൂടിയപ്പോൾ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുകയായിരുന്നു.
EST 2:20 എന്നാൽ എസ്ഥേർ, ചെറുപ്പത്തിൽ മൊർദെഖായിയുടെ കൽപ്പനകൾ പിൻതുടർന്നതുപോലെ തുടർന്നും അനുസരിച്ചതുകൊണ്ട്, മൊർദെഖായിയുടെ നിർദേശാനുസരണം തന്റെ പൗരത്വവും പാരമ്പര്യവും രഹസ്യമാക്കി സൂക്ഷിച്ചിരുന്നു.
EST 2:21 മൊർദെഖായി രാജകവാടത്തിൽ ഇരിക്കുമ്പോൾ രാജാവിന്റെ ഉദ്യോഗസ്ഥരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനും തേരേശും അദ്ദേഹത്തോടുള്ള കോപംനിമിത്തം അഹശ്വേരോശ് രാജാവിനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തി.
EST 2:22 മൊർദെഖായി ഈ കെണി മനസ്സിലാക്കിയിട്ട്, ആ വിവരം അദ്ദേഹം എസ്ഥേർരാജ്ഞിയെ അറിയിച്ചു. അവൾ അതു മൊർദെഖായിയുടെപേരിൽ രാജാവിനെ അറിയിക്കുകയും ചെയ്തു.
EST 2:23 ഈ വിവരം അന്വേഷിച്ച് സത്യമെന്ന് ബോധ്യപ്പെട്ടതിനാൽ ആ രണ്ട് ഉദ്യോഗസ്ഥന്മാരെയും കഴുമരത്തിൽ തൂക്കിക്കൊന്നു. ഈ വിവരങ്ങളെല്ലാം രാജാവിന്റെ സാന്നിധ്യത്തിൽത്തന്നെ ചരിത്രഗ്രന്ഥങ്ങളിൽ എഴുതിച്ചേർത്തിരുന്നു.
EST 3:1 ഈ സംഭവങ്ങൾക്കുശേഷം അഹശ്വേരോശ് രാജാവ് ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനെ മറ്റ് എല്ലാ പ്രഭുക്കന്മാരിൽനിന്നും ഉയർന്ന സ്ഥാനം നൽകി ആദരിച്ചു.
EST 3:2 രാജകവാടത്തിലുള്ള രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥരും രാജകൽപ്പനപ്രകാരം ഹാമാനെ വണങ്ങി നമസ്കരിച്ചുവന്നു. എന്നാൽ മൊർദെഖായി അദ്ദേഹത്തെ വണങ്ങുകയോ നമസ്കരിക്കുകയോ ചെയ്തില്ല.
EST 3:3 അപ്പോൾ രാജകവാടത്തിലുള്ള രാജാവിന്റെ ഉദ്യോഗസ്ഥന്മാർ മൊർദെഖായിയോട്, “നീ രാജകൽപ്പന അനുസരിക്കാത്തതെന്ത്?” എന്നു ചോദിച്ചു.
EST 3:4 ദിനംപ്രതി അവർ ഇതേപ്പറ്റി സംസാരിച്ചെങ്കിലും അദ്ദേഹം അപ്രകാരം ചെയ്യുന്നതിനു വിസമ്മതിച്ചു. അതിനാൽ മൊർദെഖായിയുടെ പ്രവൃത്തി അനുവദനീയമോ എന്ന് അവർ ഹാമാനോടു ചോദിച്ചു. കാരണം, താൻ ഒരു യെഹൂദനെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
EST 3:5 മൊർദെഖായി തന്നെ വണങ്ങുകയോ ആദരിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ടിട്ട് ഹാമാൻ കോപാകുലനായി.
EST 3:6 എങ്കിലും മൊർദെഖായിയുടെ ജനം ഏതെന്ന് മനസ്സിലാക്കിയപ്പോൾ, മൊർദെഖായിയെമാത്രം കൊല്ലുന്നതിനെ അദ്ദേഹം പുച്ഛിച്ചു. പകരം, അഹശ്വേരോശ് രാജാവിന്റെ രാജ്യത്താകമാനമുള്ളവരും മൊർദെഖായിയുടെ ജനവുമായ എല്ലാ യെഹൂദരെയും വധിക്കുന്നതിനുള്ള മാർഗം ഹാമാൻ അന്വേഷിച്ചു.
EST 3:7 അഹശ്വേരോശ് രാജാവിന്റെ പന്ത്രണ്ടാംവർഷത്തിൽ ആദ്യമാസമായ നീസാൻമാസം ഒരു പ്രത്യേക മാസവും അതിലെ ഒരു ദിവസവും തെരഞ്ഞെടുക്കാൻ ഹാമാന്റെ സാന്നിധ്യത്തിൽ നറുക്കിട്ടു—പേർഷ്യൻ ഭാഷയിൽ ഇതിന് പൂര്, എന്നു വിളിക്കുന്നു—പന്ത്രണ്ടാംമാസമായ ആദാർമാസത്തിനു നറുക്കുവീണു.
EST 3:8 അപ്പോൾ ഹാമാൻ അഹശ്വേരോശ് രാജാവിനോട്, “അങ്ങയുടെ രാജ്യത്തെ എല്ലാ പ്രവിശ്യകളിലും ജനങ്ങളുടെ ഇടയിൽ ചിതറിപ്പാർക്കുന്ന ഒരു ജനതയുണ്ട്, അവർ മറ്റുള്ള എല്ലാവരിൽനിന്നും തങ്ങളെത്തന്നെ അകറ്റിനിർത്തുന്നവരാണ്. അവരുടെ നിയമങ്ങൾ മറ്റുള്ള എല്ലാ ജനങ്ങളുടേതിൽനിന്നു വിഭിന്നമാണ്. അവർ രാജകൽപ്പനകൾ പ്രമാണിക്കുന്നതുമില്ല; അവർക്ക് അഭയം കൊടുക്കുന്നത് രാജതാത്പര്യങ്ങൾക്കു നല്ലതുമല്ല.
EST 3:9 രാജാവിനു പ്രസാദമെങ്കിൽ അവരെ നശിപ്പിക്കാൻ ഒരു കൽപ്പന പുറപ്പെടുവിച്ചാലും. ഈ വ്യവഹാരം നടപ്പാക്കുന്ന മനുഷ്യർക്കുവേണ്ടി ഞാൻ പതിനായിരം താലന്ത് രാജഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതിനു ഭരണാധിപന്മാരെ ഏൽപ്പിക്കാം” എന്നു പറഞ്ഞു.
EST 3:10 അപ്പോൾ രാജാവ് തന്റെ മുദ്രമോതിരം വിരലിൽനിന്നൂരി യെഹൂദരുടെ ശത്രുവായ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാനു കൊടുത്തു.
EST 3:11 രാജാവ് ഹാമാനോട്, “ആ ജനത്തോട് നിനക്ക് ഇഷ്ടമുള്ളതു ചെയ്യുക; ആ തുകയും നിന്റെ കൈയിലിരിക്കട്ടെ” എന്നു പറഞ്ഞു.
EST 3:12 പിന്നീട് ആദ്യമാസത്തിന്റെ പതിമ്മൂന്നാംദിവസം ഹാമാൻ എല്ലാ ലേഖകരെയും വിളിച്ചുവരുത്തി. അവർ രാജപ്രതിനിധികൾക്കും, വിവിധ പ്രവിശ്യകളിലെ ദേശാധിപതിമാർക്കും, ജനതകളുടെ പ്രഭുക്കന്മാർക്കും ഉള്ള ഹാമാന്റെ കൽപ്പന ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും എഴുതി. ഇവ അഹശ്വേരോശ് രാജാവിന്റെപേരിൽ എഴുതി മുദ്രമോതിരത്താൽ മുദ്ര ഇട്ടു.
EST 3:13 പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിതന്നെ സകല യെഹൂദരെയും—യുവാക്കളെയും വൃദ്ധരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും—നശിപ്പിക്കാനും കൊല്ലുന്നതിനും അവരുടെ വസ്തുവകകൾ കൊള്ളയിടുന്നതിനും സന്ദേശവാഹകരുടെ കൈവശം രാജാവിന്റെ എല്ലാ പ്രവിശ്യകളിലേക്കും എഴുത്തുകൾ അയച്ചു.
EST 3:14 സകലജനവിഭാഗങ്ങളും അറിയേണ്ടതിനും ആ ദിവസത്തിനുവേണ്ടി ഒരുങ്ങേണ്ടതിനും കൽപ്പനയുടെ പകർപ്പ് എല്ലാ പ്രവിശ്യകളിലും ഒരു നിയമമായിത്തന്നെ പ്രസിദ്ധമാക്കി.
EST 3:15 രാജകൽപ്പന അനുസരിച്ച് സന്ദേശവാഹകർ അതിവേഗം പുറപ്പെട്ടു; കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധമാക്കി. രാജാവും ഹാമാനും മദ്യപിക്കാൻ ഇരുന്നു; എന്നാൽ ശൂശൻ പട്ടണം പരിഭ്രാന്തമായി.
EST 4:1 ഈ സംഭവം അറിഞ്ഞ മൊർദെഖായി തന്റെ വസ്ത്രംകീറി ചാക്കുശീല ധരിച്ച് ചാരം പൂശി കഠിന ദുഃഖത്തോടെ നിലവിളിച്ചുകൊണ്ട് പട്ടണത്തിലേക്കു ചെന്നു.
EST 4:2 എന്നാൽ അദ്ദേഹം രാജകവാടംവരെമാത്രം പോയി; കാരണം ചാക്കുശീല ധരിച്ചിരിക്കുന്നവർക്കു രാജകൊട്ടാരത്തിന്റെ കവാടം കടക്കാൻ അനുവാദമില്ലായിരുന്നു.
EST 4:3 വിളംബരവും രാജകൽപ്പനയും ലഭിച്ച എല്ലാ പ്രവിശ്യകളിലും ഉള്ള യെഹൂദർ വളരെ സങ്കടപ്പെട്ടു; അവർ ഉപവസിക്കുകയും കരഞ്ഞു നിലവിളിക്കുകയും ചെയ്തു. വളരെപ്പേർ ചാക്കുശീല ധരിച്ച് ചാരത്തിൽ കിടന്നു.
EST 4:4 എസ്ഥേർരാജ്ഞിയുടെ തോഴിമാരും ഷണ്ഡന്മാരും വന്നു മൊർദെഖായിയെക്കുറിച്ചു പറഞ്ഞപ്പോൾ അവൾ വ്യാകുലപ്പെട്ടു. അവൾ അദ്ദേഹത്തിനു ചാക്കുവസ്ത്രത്തിനു പകരം ധരിക്കാൻ വസ്ത്രം കൊടുത്തുവിട്ടു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല.
EST 4:5 അപ്പോൾ എസ്ഥേർ, രാജാവിന്റെ ഷണ്ഡനും തന്നെ ശുശ്രൂഷിക്കാൻ നിയോഗിക്കപ്പെട്ടവനുമായ ഹഥാക്കിനെ വിളിപ്പിച്ച് മൊർദെഖായിയെ അലട്ടുന്ന സംഗതി എന്തെന്നും അദ്ദേഹം വിലപിക്കുന്നത് എന്തിനെന്നും കണ്ടുപിടിക്കാൻ കൽപ്പനകൊടുത്തു.
EST 4:6 ഹഥാക്ക് രാജകവാടത്തിൽ പട്ടണത്തിലെ വിശാലസ്ഥലത്ത് മൊർദെഖായിയുടെ അടുത്തെത്തി.
EST 4:7 മൊർദെഖായി തനിക്കു സംഭവിച്ച സകലതും യെഹൂദരെ നശിപ്പിക്കാൻ ഹാമാൻ രാജഭണ്ഡാരത്തിലേക്കു വാഗ്ദാനംചെയ്ത തുകയുടെ കാര്യവും അദ്ദേഹത്തെ അറിയിച്ചു.
EST 4:8 മൊർദെഖായി, യഹൂദരെ നശിപ്പിക്കുന്നതിനായി ശൂശനിൽ പ്രസിദ്ധപ്പെടുത്തിയ കൽപ്പനയുടെ പകർപ്പും ഹഥാക്കിന് കൊടുത്തു. തുടർന്നു മൊർദെഖായി എസ്ഥേരിനെ ഈ പകർപ്പു കാണിച്ച് കാര്യങ്ങൾ അവൾക്കു വിവരിച്ചു കൊടുക്കുകയും അവൾ രാജസന്നിധിയിൽ ചെന്ന് അവളുടെ ജനത്തിനുവേണ്ടി യാചിച്ച് അപേക്ഷിക്കുകയും ചെയ്യണമെന്നു പറഞ്ഞു.
EST 4:9 ഹഥാക്ക് തിരികെച്ചെന്ന് മൊർദെഖായി പറഞ്ഞതൊക്കെയും എസ്ഥേരിനെ അറിയിച്ചു.
EST 4:10 അപ്പോൾ എസ്ഥേർ മൊർദെഖായിയെ അറിയിക്കാൻ ഹഥാക്കിനോട് ഇങ്ങനെ നിർദേശിച്ചു:
EST 4:11 “രാജാവിന്റെ എല്ലാ ഉദ്യോഗസ്ഥന്മാർക്കും പ്രവിശ്യകളിലെ ജനങ്ങൾക്കും അറിയാവുന്ന നിയമം എന്തെന്നാൽ: ആണായാലും പെണ്ണായാലും വിളിക്കപ്പെടാതെ ആരെങ്കിലും രാജാവിന്റെ സന്നിധിയിൽ അകത്തെ അങ്കണത്തിൽ പ്രവേശിച്ചാൽ അവർ മരിക്കണം. രാജാവ് തന്റെ തങ്കച്ചെങ്കോൽ നീട്ടിയാലല്ലാതെ അയാളുടെ ജീവൻ രക്ഷപ്പെടുകയില്ല. ഈ മുപ്പതു ദിവസത്തിനകമായി രാജാവ് എന്നെ വിളിച്ചിട്ടില്ല.”
EST 4:12 എസ്ഥേരിന്റെ വാക്കുകൾ മൊർദെഖായിയെ അറിയിച്ചപ്പോൾ,
EST 4:13 അദ്ദേഹം ഇങ്ങനെ മറുപടികൊടുത്തു: “നീ രാജകൊട്ടാരത്തിലായതിനാൽ എല്ലാ യെഹൂദരിൽനിന്നും നീമാത്രം രക്ഷപ്പെടുമെന്ന് കരുതേണ്ട.
EST 4:14 ഈ സമയം നീ മിണ്ടാതെയിരുന്നാൽ യെഹൂദർക്കുള്ള ആശ്വാസവും മോചനവും മറ്റെവിടെനിന്നെങ്കിലും വരും; എന്നാൽ നീയും നിന്റെ പിതൃഭവനവും നശിക്കും. ഇങ്ങനെയൊരു കാലത്തേക്കാകാം നീ രാജകീയ സ്ഥാനത്തു വന്നിരിക്കുന്നത്—ആർക്കറിയാം!”
EST 4:15 എസ്ഥേർ മൊർദെഖായിക്ക് ഇങ്ങനെ മറുപടി നൽകി:
EST 4:16 “പോയി ശൂശനിലുള്ള എല്ലാ യെഹൂദരെയും ഒരുമിച്ചുകൂട്ടി എനിക്കുവേണ്ടി ഉപവസിക്കുക. മൂന്നുദിവസം, രാത്രിയും പകലും, തിന്നുകയും കുടിക്കുകയും അരുത്. ഞാനും എന്റെ ദാസികളും നിങ്ങളെപ്പോലെ ഉപവസിക്കും. ഇതു ചെയ്തശേഷം നിയമത്തിനെതിരെങ്കിലും ഞാൻ രാജസന്നിധിയിൽ പോകും. ഞാൻ നശിക്കുന്നെങ്കിൽ നശിക്കട്ടെ.”
EST 4:17 മൊർദെഖായി തിരികെപ്പോയി എസ്ഥേർ പറഞ്ഞതുപോലെ ഒക്കെയും ചെയ്തു.
EST 5:1 മൂന്നാംദിവസം എസ്ഥേർ രാജവസ്ത്രങ്ങൾ അണിഞ്ഞ് കൊട്ടാരത്തിന്റെ അകത്തെ അങ്കണത്തിൽ രാജഗൃഹത്തിന്റെ വാതിൽക്കൽ നിന്നു. രാജാവ് രാജധാനിയിൽ രാജഗൃഹത്തിന്റെ വാതിലിന് അഭിമുഖമായി സിംഹാസനത്തിൽ ഇരിക്കുകയായിരുന്നു.
EST 5:2 എസ്ഥേർരാജ്ഞി അങ്കണത്തിൽ നിൽക്കുന്നതു കണ്ടിട്ട് അവളോട് കൃപതോന്നി തന്റെ തങ്കച്ചെങ്കോൽ അവളുടെനേരേ നീട്ടി. എസ്ഥേർ അടുത്തുചെന്ന് ചെങ്കോലിന്റെ അഗ്രം തൊട്ടു.
EST 5:3 രാജാവ് അവളോടു ചോദിച്ചു: “എസ്ഥേർരാജ്ഞീ, എന്താണു കാര്യം? എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയാണെങ്കിൽപോലും ഞാൻ നിനക്കു നൽകാം.”
EST 5:4 എസ്ഥേർ മറുപടി പറഞ്ഞു: “തിരുഹിതമെങ്കിൽ, രാജാവിനുവേണ്ടി ഞാൻ ഒരുക്കിയിരിക്കുന്ന വിരുന്നിന് ഇന്ന് അങ്ങു ഹാമാനോടൊപ്പം വരണം.”
EST 5:5 അപ്പോൾ രാജാവ്, “എസ്ഥേർ പറഞ്ഞതുപോലെ ചെയ്യുന്നതിനായി ഹാമാനെ ഉടൻതന്നെ വരുത്താൻ” കൽപ്പിച്ചു. അങ്ങനെ രാജാവും ഹാമാനും എസ്ഥേർ ഒരുക്കിയ വിരുന്നിൽ പങ്കെടുത്തു.
EST 5:6 അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് വീണ്ടും എസ്ഥേരിനോട്: “എന്താണു നിന്റെ അപേക്ഷ? അത് നിനക്കു നൽകും. എന്താണു നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും നിനക്കു ലഭിക്കും” എന്നു പറഞ്ഞു.
EST 5:7 എസ്ഥേർ മറുപടി പറഞ്ഞു: “എന്റെ അപേക്ഷയും യാചനയും ഇതാണ്:
EST 5:8 രാജാവിന് എന്നോട് പ്രീതിയുണ്ടെങ്കിൽ, എന്റെ അപേക്ഷയും അഭ്യർഥനയും സാധിച്ചുതരാൻ തിരുവുള്ളം ഉണ്ടെങ്കിൽ, രാജാവും ഹാമാനും ഞാൻ ഒരുക്കുന്ന വിരുന്നിനു നാളെയുംവരണം. അപ്പോൾ ഞാൻ രാജാവ് കൽപ്പിച്ചതിനു മറുപടി നൽകാം” എന്നു പറഞ്ഞു.
EST 5:9 ഹാമാൻ അന്ന് ആനന്ദത്തോടെ ഉല്ലസിച്ചുകൊണ്ടു മടങ്ങിപ്പോയി. എന്നാൽ മൊർദെഖായി രാജകവാടത്തിൽ തന്റെ സമീപത്തിൽ എഴുന്നേൽക്കാതെയും തന്നെ ഭയപ്പെടാതെയും ഇരിക്കുന്നതു കണ്ടിട്ട് അദ്ദേഹത്തിന്റെ ഉള്ളിൽ മൊർദെഖായിക്കെതിരേ കോപം നിറഞ്ഞു.
EST 5:10 എങ്കിലും ഹാമാൻ ആത്മനിയന്ത്രണം പാലിച്ചു വീട്ടിലേക്കു മടങ്ങി. സ്നേഹിതരെയും തന്റെ ഭാര്യയായ സേരെശിനെയും വിളിച്ചുവരുത്തി.
EST 5:11 ഹാമാൻ തന്റെ ധനമഹിമയും പുത്രബഹുത്വവും രാജാവു തന്നെ ആദരിച്ചു മറ്റു പ്രഭുക്കന്മാരിൽനിന്നും ഉദ്യോഗസ്ഥന്മാരിൽനിന്നും ഉയർത്തിയതും അവരോടു വിവരിച്ചു.
EST 5:12 അദ്ദേഹം തുടർന്നു, “അതുമാത്രമല്ല, രാജാവിനോടൊപ്പം വിരുന്നിന് എസ്ഥേർരാജ്ഞി ക്ഷണിച്ച ഏക വ്യക്തിയും ഞാനാണ്. നാളെയും രാജാവിനോടൊപ്പം ചെല്ലാൻ എന്നെ ക്ഷണിച്ചിരിക്കുന്നു.
EST 5:13 എന്നാൽ യെഹൂദനായ മൊർദെഖായി രാജകവാടത്തിൽ ഇരിക്കുന്നതു കാണുന്നിടത്തോളം ഇതൊന്നും എനിക്കു തൃപ്തി നൽകുന്നില്ല.”
EST 5:14 അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയായ സേരെശും സകലസ്നേഹിതരും അദ്ദേഹത്തോട്, “അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ടാക്കി, രാവിലെ ചെന്ന് മൊർദെഖായിയെ അതിന്മേൽ തൂക്കാൻ രാജാവിനോട് അപേക്ഷിക്ക. അതിനുശേഷം സന്തോഷത്തോടെ രാജാവിനോടൊപ്പം വിരുന്നിനു പോകുക.” ഈ ഉപദേശം ഹാമാനു ബോധിച്ചു; അവൻ തൂക്കുമരം പണിയിച്ചു.
EST 6:1 അന്നുരാത്രി രാജാവിന് ഉറങ്ങാൻ കഴിഞ്ഞില്ല, അതുകൊണ്ടു തനിക്കു വായിച്ചുകേൾക്കേണ്ടതിനു തന്റെ വാഴ്ചക്കാലത്തെ സംഭവങ്ങൾ രേഖപ്പെടുത്തിയ ദിനവൃത്താന്തപുസ്തകം കൊണ്ടുവരാൻ കൽപ്പനകൊടുത്തു.
EST 6:2 അതിൽ രാജാവിന്റെ രണ്ടു സേവകരും വാതിൽകാവൽക്കാരുമായ ബിഗ്ദ്ധാനയും തേരേശും അഹശ്വേരോശ് രാജാവിനെ വധിക്കാൻ ഗൂഢാലോചന നടത്തിയതും മൊർദെഖായി അതു വെളിവാക്കിയതും രേഖപ്പെടുത്തിയിരിക്കുന്നതു കണ്ടു.
EST 6:3 അപ്പോൾ രാജാവു ചോദിച്ചു: “ഇതിന് എന്തു ബഹുമതിയും അംഗീകാരവുമാണ് നാം മൊർദെഖായിക്ക് നൽകിയത്?” “ഒന്നും നൽകിയിട്ടില്ല,” എന്നു ഭൃത്യന്മാർ മറുപടി പറഞ്ഞു.
EST 6:4 “പുറത്തെ അങ്കണത്തിൽ ആരുണ്ട്?” രാജാവു ചോദിച്ചു. അപ്പോൾ മൊർദെഖായിക്കായി ഒരുക്കിയ തൂക്കുമരത്തിൽ അദ്ദേഹത്തെ തൂക്കണമെന്ന് അപേക്ഷിക്കാൻ ഹാമാൻ അങ്കണത്തിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു.
EST 6:5 “ഹാമാൻ അങ്കണത്തിൽ നിൽക്കുന്നു,” രാജഭൃത്യന്മാർ അറിയിച്ചു. “അവനെ അകത്തേക്കു കൊണ്ടുവരിക,” രാജാവ് കൽപ്പിച്ചു.
EST 6:6 ഹാമാൻ അകത്തു പ്രവേശിച്ചപ്പോൾ രാജാവ് അവനോട്, “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യന് എന്താണ് ചെയ്തുകൊടുക്കേണ്ടത്?” എന്നു ചോദിച്ചു. “എന്നെയല്ലാതെ മറ്റാരെയാണ് രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്നത്?” എന്ന് ഹാമാൻ ഉള്ളിൽ കരുതി.
EST 6:7 അതിനാൽ അവൻ ഉത്തരം പറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനുവേണ്ടി,
EST 6:8 രാജാവ് ധരിക്കുന്ന രാജവസ്ത്രവും രാജാവ് സഞ്ചരിക്കുന്ന കുതിരയും രാജശിരസ്സിൽ വെക്കുന്ന കിരീടവും കൊണ്ടുവരട്ടെ.
EST 6:9 വസ്ത്രവും കുതിരയും രാജാവിന്റെ ശ്രേഷ്ഠന്മാരായ പ്രഭുക്കന്മാരിൽ ഒരുവനെ ഏൽപ്പിക്കണം. രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനെ രാജവസ്ത്രം ധരിപ്പിച്ച് കുതിരപ്പുറത്തു കയറ്റി, ‘രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!’ എന്നു വിളിച്ചുപറഞ്ഞുകൊണ്ട് പട്ടണവീഥികളിലൂടെ ആനയിക്കണം.”
EST 6:10 രാജാവ് ഹാമാനോടു കൽപ്പിച്ചു: “വേഗം നീ പോയി, പറഞ്ഞതുപോലെ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന് രാജകവാടത്തിൽ ഇരിക്കുന്ന മൊർദെഖായി എന്ന യെഹൂദന് ഇതെല്ലാം ചെയ്യുക. നീ പറഞ്ഞതിൽ ഒരു കുറവും വരുത്തരുത്.”
EST 6:11 അങ്ങനെ ഹാമാൻ രാജവസ്ത്രവും കുതിരയും കൊണ്ടുവന്ന്, മൊർദെഖായിയെ വസ്ത്രം അണിയിച്ച് കുതിരപ്പുറത്തു കയറ്റി പട്ടണവീഥികളിലൂടെ ആനയിച്ച് ഇങ്ങനെ വിളിച്ചുപറഞ്ഞു: “രാജാവ് ആദരിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യനോട് ഇങ്ങനെ ചെയ്യുന്നു!”
EST 6:12 പിന്നീട് മൊർദെഖായി രാജകവാടത്തിലേക്കു മടങ്ങി. ഹാമാനാകട്ടെ വിലപിച്ച്, തലമൂടി വീട്ടിലേക്ക് ഓടിപ്പോയി.
EST 6:13 തനിക്കു സംഭവിച്ചതൊക്കെയും ഭാര്യയായ സേരെശിനെയും സകലസ്നേഹിതരെയും അറിയിച്ചു. അവന്റെ ഉപദേഷ്ടാക്കളും ഭാര്യയായ സേരെശും അവനോട്: “മൊർദെഖായിയുടെമുമ്പിൽ നിന്റെ പതനം ആരംഭിച്ചിരിക്കുന്നു. അദ്ദേഹം യെഹൂദാവംശത്തിൽപ്പെട്ടവനാകുകയാൽ നിനക്ക് അദ്ദേഹത്തിനെതിരേ നിൽക്കാൻ കഴിയുകയില്ല. അദ്ദേഹത്തിന്റെമുമ്പിൽ നീ വീണുപോകും” എന്നു പറഞ്ഞു.
EST 6:14 അവർ അവനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ രാജാവിന്റെ ഷണ്ഡന്മാർ വന്ന് എസ്ഥേർ ഒരുക്കിയിരിക്കുന്ന വിരുന്നിനു സംബന്ധിക്കാൻ ഹാമാനെ തിടുക്കത്തിൽ വിളിച്ചുകൊണ്ടുപോയി.
EST 7:1 രാജാവും ഹാമാനും എസ്ഥേർരാജ്ഞി ഒരുക്കിയ വിരുന്നിനു ചെന്നു.
EST 7:2 രണ്ടാംദിവസം അവർ വീഞ്ഞുകുടിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവ് എസ്ഥേരിനോട് വീണ്ടും ചോദിച്ചു, “എസ്ഥേർരാജ്ഞീ, എന്താണ് നിന്റെ അപേക്ഷ? അതു നിനക്കു നൽകാം. എന്താണ് നിന്റെ യാചന? രാജ്യത്തിന്റെ പകുതിയോളമായാൽപോലും അതു നിനക്കു ലഭിക്കും.”
EST 7:3 അപ്പോൾ എസ്ഥേർരാജ്ഞി ഉത്തരം പറഞ്ഞു: “രാജാവേ, അങ്ങേക്ക് എന്നോട് പ്രീതിയുണ്ടെങ്കിൽ, രാജാവിന് തിരുവുള്ളമുണ്ടെങ്കിൽ, എന്റെ അപേക്ഷയാൽ എന്റെ ജീവനെയും എന്റെ യാചനയാൽ എന്റെ ജനത്തെയും എനിക്കു നൽകണമേ.
EST 7:4 കാരണം നശിപ്പിച്ച്, കൊല്ലപ്പെട്ട്, ഉന്മൂലനംചെയ്യപ്പെടാനായി എന്നെയും എന്റെ ജനത്തെയും ഇതാ വിറ്റിരിക്കുന്നു. ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നെങ്കിൽപോലും ഞാൻ മിണ്ടാതെ ഇരിക്കുമായിരുന്നു. കാരണം അതുപോലും മഹാരാജാവിനെ ശല്യപ്പെടുത്താൻ മതിയായ കാരണം ആകുമായിരുന്നില്ല.”
EST 7:5 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടു ചോദിച്ചു: “ആരാണ് അവൻ? ഇങ്ങനെ ഒരു കാര്യം ചെയ്യാൻ ധൈര്യപ്പെട്ടവൻ എവിടെ?”
EST 7:6 എസ്ഥേർ പറഞ്ഞു: “വൈരിയും ശത്രുവും! ഈ ദുഷ്ടനായ ഹാമാൻതന്നെ!” അപ്പോൾ ഹാമാൻ രാജാവിന്റെയും രാജ്ഞിയുടെയും മുമ്പിൽ ഭയന്നുവിറച്ചു.
EST 7:7 രാജാവ് ക്രോധത്തോടെ വീഞ്ഞുവിരുന്നു നിർത്തി കൊട്ടാരത്തിന്റെ ഉദ്യാനത്തിലേക്കു പോയി. എന്നാൽ രാജാവ്, തനിക്ക് അനർഥം നിശ്ചയിച്ചിരിക്കുന്നു എന്നു മനസ്സിലാക്കിയിട്ട് ഹാമാൻ എസ്ഥേർരാജ്ഞിയോടു തന്റെ ജീവൻ ഇരന്നുവാങ്ങാൻ അവിടെ നിന്നു.
EST 7:8 രാജാവ് ഉദ്യാനത്തിൽനിന്ന് വിരുന്നുശാലയിൽ മടങ്ങിയെത്തിയപ്പോൾ ഹാമാൻ എസ്ഥേർ ഇരുന്ന മഞ്ചത്തിലേക്കു വീണുകിടക്കുകയായിരുന്നു. അപ്പോൾ രാജാവ്, “എന്റെ കൊട്ടാരത്തിൽവെച്ച് എന്റെ സാമീപ്യത്തിൽ രാജ്ഞിയെ ബലാൽക്കാരം ചെയ്യാൻ ഇവൻ മുതിരുന്നോ” എന്നു ചോദിച്ചു. രാജാവ് ഈ വാക്ക് സംസാരിച്ച ഉടൻ അവർ ഹാമാന്റെ മുഖം മൂടി.
EST 7:9 രാജാവിന്റെ ഷണ്ഡന്മാരിലൊരാളായ ഹർബോനാ, “ഹാമാന്റെ വീട്ടിൽ അൻപതുമുഴം ഉയരമുള്ള ഒരു തൂക്കുമരം ഉണ്ട്. രാജാവിന്റെ നന്മയ്ക്കായി സംസാരിച്ച മൊർദെഖായിക്കുവേണ്ടി ഹാമാൻ നിർമിച്ചതാണ് അത്” എന്നു ബോധിപ്പിച്ചു. “അവനെ അതിൽത്തന്നെ തൂക്കുക,” രാജാവു കൽപ്പിച്ചു.
EST 7:10 അങ്ങനെ മൊർദെഖായിക്കുവേണ്ടി താൻ നിർമിച്ച തൂക്കുമരത്തിൽത്തന്നെ അവർ ഹാമാനെ തൂക്കി; രാജാവിന്റെ കോപവും ശമിച്ചു.
EST 8:1 അന്നുതന്നെ അഹശ്വേരോശ് രാജാവ് യെഹൂദന്മാരുടെ ശത്രുവായ ഹാമാന്റെ വസ്തുവകകൾ എസ്ഥേർ രാജ്ഞിക്കു നൽകി. മൊർദെഖായിയുമായി തനിക്കുള്ള ബന്ധം എസ്ഥേർരാജ്ഞി രാജാവിനെ അറിയിച്ചതിനാൽ അദ്ദേഹത്തിനു രാജസന്നിധിയിൽ പ്രവേശനം ലഭിച്ചു.
EST 8:2 രാജാവ് ഹാമാനിൽനിന്ന് തിരികെ വാങ്ങിയ മുദ്രമോതിരം മൊർദെഖായിക്കു സമ്മാനിച്ചു. എസ്ഥേർ അദ്ദേഹത്തെ ഹാമാന്റെ വസ്തുവകകൾക്കെല്ലാം അധികാരിയാക്കി.
EST 8:3 എസ്ഥേർ വീണ്ടും രാജാവിന്റെ കാൽക്കൽവീണ് കരഞ്ഞു യാചിച്ചു. ആഗാഗ്യനായ ഹാമാൻ യെഹൂദർക്കെതിരേ ആസൂത്രണംചെയ്ത തന്ത്രം അവസാനിപ്പിക്കണമെന്ന് അവൾ അപേക്ഷിച്ചു.
EST 8:4 രാജാവ് തന്റെ തങ്കച്ചെങ്കോൽ എസ്ഥേരിനുനേരേ നീട്ടി; അവൾ എഴുന്നേറ്റ് രാജാവിന്റെ മുമ്പിൽനിന്നു.
EST 8:5 എസ്ഥേർ രാജാവിനോടു പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടായി, ഇക്കാര്യം ശരിയെന്നു ബോധ്യപ്പെടുകയും എന്നോടു പ്രിയംതോന്നുകയും ചെയ്യുന്നെങ്കിൽ, രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദരെയും സംഹരിക്കാൻ ആഗാഗ്യനായ ഹമ്മെദാഥയുടെ മകൻ ഹാമാൻ എഴുതിയ നിയമത്തിനു വിരോധമായി രാജാവ് ഒരു കൽപ്പന പുറപ്പെടുവിച്ചാലും.
EST 8:6 ഒരു ദുരന്തം എന്റെ ജനത്തെ മൂടുന്നത് ഞാൻ എങ്ങനെ കണ്ടു സഹിക്കും? എന്റെ കുടുംബത്തിന്റെ നാശം ഞാൻ എങ്ങനെ കണ്ടു സഹിക്കും?”
EST 8:7 അഹശ്വേരോശ് രാജാവ് എസ്ഥേർരാജ്ഞിയോടും മൊർദെഖായി എന്ന യെഹൂദനോടും പറഞ്ഞു, “ഹാമാൻ യെഹൂദരെ ആക്രമിച്ചതിനാൽ അവന്റെ വീട് ഞാൻ എസ്ഥേരിനു നൽകി. അവനെ അവൻതന്നെ ഒരുക്കിയ തൂക്കുമരത്തിലേറ്റുകയും ചെയ്തു.
EST 8:8 ഇനി രാജാവിന്റെ നാമത്തിൽ യെഹൂദർക്ക് അനുകൂലമായി നിങ്ങൾക്ക് ഉത്തമമെന്നു തോന്നുന്ന മറ്റൊരു കൽപ്പന എഴുതിക്കൊള്ളുക. അതിൽ രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടുക. രാജാവിന്റെ നാമത്തിൽ എഴുതി രാജാവിന്റെ മുദ്രമോതിരത്താൽ മുദ്രയിടപ്പെട്ട ഒരു കൽപ്പനയും റദ്ദാക്കാവുന്നതല്ല.”
EST 8:9 മൂന്നാംമാസമായ സീവാൻ മാസം ഇരുപത്തിമൂന്നാംതീയതി രാജാവിന്റെ ലേഖകരെ എല്ലാം വിളിച്ചുവരുത്തി. ഇന്ത്യമുതൽ കൂശ് വരെ വ്യാപിച്ചുകിടക്കുന്ന 127 പ്രവിശ്യകളിലെ സകല യെഹൂദർക്കും രാജപ്രതിനിധികൾക്കും ദേശാധിപതികൾക്കും ജനത്തിന്റെ പ്രഭുക്കന്മാർക്കുംവേണ്ടി മൊർദെഖായി നിർദേശിച്ചതൊക്കെയും അവർ എഴുതി. കൽപ്പനകൾ എല്ലാം ഓരോ സംസ്ഥാനത്തിന്റെ ലിപിയിലും ഓരോ ജനതയുടെ ഭാഷയിലും യെഹൂദർക്ക് അവരുടേതായ ലിപിയിലും ആണ് എഴുതിയത്.
EST 8:10 അഹശ്വേരോശ് രാജാവിന്റെ നാമത്തിൽ എഴുതിയതും മുദ്രമോതിരത്താൽ മുദ്ര ചെയ്യപ്പെട്ടതുമായ കൽപ്പനകളുമായി രാജാവിനുവേണ്ടി വളർത്തിയിരുന്ന വേഗമുള്ള കുതിരകളുടെ പുറത്ത് സന്ദേശവാഹകരെ അയച്ചു.
EST 8:11 ഈ കൽപ്പനയാൽ, എല്ലാ പട്ടണങ്ങളിലുമുള്ള യെഹൂദർക്ക് സ്വയസംരക്ഷണയ്ക്കായി ഒത്തുകൂടുന്നതിനും അവരെയും അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കാൻ ഏതു ജനവിഭാഗങ്ങളിൽനിന്നും പ്രവിശ്യയിൽനിന്നും വരുന്ന എല്ലാ സൈന്യത്തെയും കൊന്നു നശിപ്പിച്ച് ഉന്മൂലനംചെയ്യാനും ശത്രുക്കളെ കൊള്ളയടിക്കാനുമുള്ള അനുമതി ലഭിച്ചു.
EST 8:12 അഹശ്വേരോശ് രാജാവിന്റെ എല്ലാ പ്രവിശ്യകളിലും പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതിയായിരുന്നു യെഹൂദർക്ക് ഇതു ചെയ്യാൻ അനുവാദം.
EST 8:13 ആ ദിവസം യെഹൂദർ തങ്ങളുടെ ശത്രുക്കളെ നേരിടാൻ തയ്യാറായിരിക്കേണ്ടതിനു കൽപ്പനയുടെ ഒരു പകർപ്പ് ഒരു നിയമമായിത്തന്നെ എല്ലാ പ്രവിശ്യകളിലും എല്ലാ ജനവിഭാഗങ്ങൾക്കിടയിലും പ്രസിദ്ധപ്പെടുത്തി.
EST 8:14 അങ്ങനെ, സന്ദേശവാഹകർ രാജകൽപ്പനയാൽ നിർബന്ധിതരായി രാജാവിന്റെ കുതിരകളുടെ പുറത്ത് കയറി അതിവേഗം പുറപ്പെട്ടു. കൽപ്പന ശൂശൻ രാജധാനിയിലും പ്രസിദ്ധപ്പെടുത്തി.
EST 8:15 മൊർദെഖായി നീലയും വെള്ളയും നിറങ്ങൾ ഉള്ള രാജവസ്ത്രവും വലിയ സ്വർണക്കിരീടവും മൃദുലചണനൂൽകൊണ്ടുള്ള ഊതവർണ നിലയങ്കിയും ധരിച്ച് രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ശൂശൻ പട്ടണം ആനന്ദത്താൽ ആഘോഷിച്ചാർത്തു.
EST 8:16 യെഹൂദർക്ക് അത് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും അഭിമാനത്തിന്റെയും സമയമായിരുന്നു.
EST 8:17 എല്ലാ പ്രവിശ്യയിലും എല്ലാ പട്ടണങ്ങളിലും രാജകൽപ്പന ലഭിച്ച എല്ലായിടത്തും യെഹൂദർക്കിടയിൽ സന്തോഷവും ആനന്ദവും ഉണ്ടായി. അവിടെ വിരുന്നും ആഘോഷവും ഉണ്ടായി. യെഹൂദരെക്കുറിച്ചുള്ള ഭയംനിമിത്തം ഇതര ജനവിഭാഗങ്ങളിലുള്ള അനേകരും യെഹൂദരായിത്തീർന്നു.
EST 9:1 പന്ത്രണ്ടാംമാസമായ ആദാർമാസം പതിമ്മൂന്നാംതീയതി രാജാവിന്റെ കൽപ്പന നടപ്പാക്കേണ്ടിയിരുന്നു. ഈ ദിവസം യെഹൂദരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ ആഗ്രഹിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ മാറിമറിഞ്ഞു. യെഹൂദർക്കു തങ്ങളുടെ ശത്രുക്കളുടെമേൽ ആധിപത്യം ലഭിച്ചു.
EST 9:2 അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലെ എല്ലാ യെഹൂദരും അവരുടെ പട്ടണങ്ങളിൽ ഒത്തുകൂടി അവരുടെ പതനം ആഗ്രഹിച്ചവരെ ആക്രമിക്കാൻ തയ്യാറെടുത്തു. സകലജനവിഭാഗങ്ങളും അവരെ ഭയപ്പെട്ടിരുന്നതിനാൽ ആർക്കും അവർക്കുനേരേ നിൽക്കാൻ കഴിഞ്ഞില്ല.
EST 9:3 മൊർദെഖായിയോടുള്ള ഭയംനിമിത്തം പ്രവിശ്യകളിലെ എല്ലാ പ്രഭുക്കന്മാരും, രാജപ്രതിനിധികളും ദേശാധിപതികളും ഭരണാധിപന്മാരും യെഹൂദരെ സഹായിച്ചു.
EST 9:4 മൊർദെഖായി കൊട്ടാരത്തിൽ പ്രമുഖനായിരുന്നു; അദ്ദേഹത്തിന്റെ കീർത്തി എല്ലാ പ്രവിശ്യകളിലും വ്യാപിക്കുകയും അദ്ദേഹം കൂടുതൽ കൂടുതൽ അധികാരമുള്ളവനായിത്തീരുകയും ചെയ്തു.
EST 9:5 യെഹൂദർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളാൽ കൊന്നു. അവർ തങ്ങളെ വെറുത്തവരോടെല്ലാം തങ്ങൾക്ക് ഇഷ്ടമുള്ളതുപോലെയൊക്കെയും പ്രവർത്തിച്ചു.
EST 9:6 ശൂശൻ രാജധാനിയിൽ യെഹൂദർ അഞ്ഞൂറു പുരുഷന്മാരെ കൊല്ലുകയും നശിപ്പിക്കുകയും ചെയ്തു.
EST 9:7 പർശൻദാഥാ, ദല്ഫോൻ, അസ്പാഥാ
EST 9:8 പോറാഥാ, അദല്യാ, അരീദാഥാ,
EST 9:9 പർമസ്ഥാ, അരീസായി, അരീദായി, വയെസാഥാ
EST 9:10 എന്നിങ്ങനെ യെഹൂദരുടെ ശത്രുവും ഹമ്മെദാഥയുടെ മകനുമായ ഹാമാന്റെ പത്തുമക്കളെയും അവർ കൊന്നു. എന്നാൽ അവർ കൊള്ളമുതലിൽ തൊട്ടതേയില്ല.
EST 9:11 ശൂശൻ രാജധാനിയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അന്നുതന്നെ രാജാവിനെ അറിയിച്ചു.
EST 9:12 രാജാവ് എസ്ഥേർരാജ്ഞിയോട്: “യെഹൂദർ ശൂശൻ രാജധാനിയിൽ അഞ്ഞൂറുപേരെയും ഹാമാന്റെ പത്തുപുത്രന്മാരെയും കൊന്നൊടുക്കി അവരെ നശിപ്പിച്ചു. രാജാവിന്റെ മറ്റുള്ള പ്രവിശ്യകളിൽ അവർ എന്തു ചെയ്തിരിക്കും? ഇനിയും നിന്റെ അപേക്ഷ എന്താണ്? അത് നിനക്കു ലഭിക്കും. എന്താണ് ഇനിയും നിന്റെ ആഗ്രഹം? അതും നിനക്ക് നൽകാം” എന്നു പറഞ്ഞു.
EST 9:13 അപ്പോൾ എസ്ഥേർ മറുപടി പറഞ്ഞു: “രാജാവിനു തിരുവുള്ളമുണ്ടെങ്കിൽ ശൂശനിലുള്ള യെഹൂദന്മാർക്ക് ഇന്നത്തെ കൽപ്പന അനുസരിച്ച് നാളെയും പ്രവർത്തിക്കാൻ അനുവാദം കൊടുക്കണേ. ഹാമാന്റെ പത്തുമക്കളെയും തൂക്കിലേറ്റുകയും ചെയ്യണമേ.”
EST 9:14 ഇങ്ങനെ ചെയ്യണമെന്ന് രാജാവ് കൽപ്പിച്ചു. ശൂശനിൽ നൽകിയ കൽപ്പനപ്രകാരം ഹാമാന്റെ പുത്രന്മാരെയും തൂക്കിലേറ്റി.
EST 9:15 ആദാർമാസം പതിന്നാലാംതീയതി ശൂശനിലുള്ള യെഹൂദന്മാർ ഒത്തുകൂടി ശൂശനിലുള്ള മുന്നൂറു പുരുഷന്മാരെ തൂക്കിലേറ്റി. എന്നാൽ അവർ കൊള്ളമുതലിൽ കൈവെച്ചില്ല.
EST 9:16 ഇതേസമയം രാജാവിന്റെ പ്രവിശ്യകളിലുള്ള ബാക്കി യെഹൂദരും സ്വയരക്ഷയ്ക്കും ശത്രുവിൽനിന്നുള്ള വിടുതലിനുമായി ഒരുമിച്ചുകൂടി. അവർ എഴുപത്തയ്യായിരംപേരെ കൊന്നുകളഞ്ഞു. എന്നാൽ അവർ കൊള്ളമുതലിൽ കൈ തൊട്ടില്ല.
EST 9:17 ഇത് ആദാർമാസം പതിമ്മൂന്നാംതീയതി സംഭവിച്ചു. പതിന്നാലാംതീയതി അവർ വിശ്രമിച്ചു; അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
EST 9:18 ശൂശനിലുള്ള യെഹൂദർ പതിമ്മൂന്നാംതീയതിയും പതിന്നാലാംതീയതിയും ഒരുമിച്ചുകൂടിയ ശേഷം പതിനഞ്ചാംതീയതി വിശ്രമിച്ചു. ആ ദിവസം അവർ ആനന്ദത്തോടെ വിരുന്നാഘോഷിച്ചു.
EST 9:19 അതുകൊണ്ടാണ് ഗ്രാമീണരായ യെഹൂദർ ആദാർമാസം പതിന്നാലാംതീയതി ആനന്ദത്തിന്റെയും വിരുന്നിന്റെയും ദിനമായി ആഘോഷിക്കുകയും പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യുന്നത്.
EST 9:20 വർഷംതോറും ആദാർമാസം പതിന്നാലും പതിനഞ്ചും തീയതികളെ യെഹൂദർ തങ്ങളുടെ ശത്രുക്കളിൽനിന്ന് വിടുവിക്കപ്പെട്ട ദിവസമായും തങ്ങളുടെ ദുഃഖം സന്തോഷമായും വിലാപം ഉത്സവമായും തീർന്ന മാസമായും കൊണ്ടാടണമെന്നും, അങ്ങനെ ഈ ദിവസങ്ങൾ ആഘോഷത്തിന്റെയും വിരുന്നിന്റെയും ദിവസങ്ങളായും പരസ്പരം ഭോജനസമ്മാനങ്ങൾ കൈമാറുന്നതിനും ദരിദ്രർക്ക് ദാനധർമങ്ങൾ കൊടുക്കുന്നതിനുമുള്ള ദിവസങ്ങളായും ആചരിക്കണമെന്നും നിർദേശിച്ചുകൊണ്ട്
EST 9:22 അടുത്തും അകലെയുമായി അഹശ്വേരോശ് രാജാവിന്റെ പ്രവിശ്യകളിലുള്ള സകല യെഹൂദർക്കും മൊർദെഖായി കത്തുകളയച്ചു.
EST 9:23 അങ്ങനെ യെഹൂദർ, തങ്ങൾ ആരംഭിച്ച ആഘോഷം തുടരാനും മൊർദെഖായി തങ്ങൾക്ക് എഴുതിയതുപോലെ പ്രവർത്തിക്കാനും തീരുമാനിച്ചു.
EST 9:24 ആഗാഗ്യനായ ഹമ്മെദാഥയുടെ മകനും യെഹൂദരുടെ ശത്രുവുമായ ഹാമാൻ യെഹൂദർക്കെതിരേ ഗൂഢാലോചന നടത്തുകയും അവരെ തകർക്കുകയും നശിപ്പിക്കുകയും ചെയ്യേണ്ടതിന് നറുക്കിടുകയും ചെയ്തു—പേർഷ്യൻ ഭാഷയിൽ ഇതിനെ പൂര്, എന്നു വിളിക്കുന്നു—
EST 9:25 ഇതിനെക്കുറിച്ച് രാജാവിന് അറിവുകിട്ടി. അപ്പോൾ ഹാമാൻ യെഹൂദർക്കെതിരേ ആലോചിച്ച ദുഷ്ടത അവന്റെ തലമേൽതന്നെ വരേണ്ടതിന് അവനെയും അവന്റെ പുത്രന്മാരെയും തൂക്കിലേറ്റുവാൻ രാജാവ് രേഖാമൂലം കൽപ്പന പുറപ്പെടുവിച്ചു.
EST 9:26 ഈ കാരണത്താൽ പൂര്, എന്ന വാക്കിനോട് ബന്ധപ്പെടുത്തി ഈ നാളുകൾക്ക് പൂരീം എന്നു പേരുവിളിച്ചു. ഈ കത്തിൽ എഴുതിയിരിക്കുന്നതു നിമിത്തവും അവർ കണ്ടതും അവർക്കു സംഭവിച്ച കാര്യങ്ങളുംനിമിത്തവും
EST 9:27 തങ്ങളും തങ്ങളുടെ പിൻഗാമികളും, തങ്ങളോടു ചേരുന്നവരും മുടക്കംകൂടാതെ വർഷംതോറും നിർദിഷ്ടസമയത്ത് ഇവ ആചരിക്കണമെന്ന് യെഹൂദർ തീരുമാനിച്ചുറച്ചു.
EST 9:28 ഈ ദിവസങ്ങൾ തലമുറതലമുറയായി എല്ലാ കുടുംബങ്ങളിലും പ്രവിശ്യകളിലും പട്ടണങ്ങളിലും ഓർമിച്ച് ആചരിക്കണം. പൂരീമിന്റെ ഈ ദിവസങ്ങൾ യെഹൂദരാൽ ആഘോഷിക്കപ്പെടാതെപോകുകയോ അവരുടെ തലമുറകളിൽനിന്ന് അവയുടെ ഓർമ ഇല്ലാതാകുകയോ ചെയ്യരുത്.
EST 9:29 അബീഹയീലിന്റെ പുത്രിയായ എസ്ഥേർരാജ്ഞിയും മൊർദെഖായി എന്ന യെഹൂദനും പൂരീം സംബന്ധിച്ച ഈ രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി അയച്ചു.
EST 9:30 അങ്ങനെ മൊർദെഖായി അഹശ്വേരോശ് രാജാവിന്റെ നൂറ്റിഇരുപത്തിയേഴു സംസ്ഥാനങ്ങളിലുമുള്ള യെഹൂദർക്ക് സമാധാനത്തിന്റെയും സത്യത്തിന്റെയും വചനങ്ങളായി,
EST 9:31 മൊർദെഖായി എന്ന യെഹൂദനും എസ്ഥേർരാജ്ഞിയും യെഹൂദരോട് ആവശ്യപ്പെട്ടിരുന്നതുപോലെയും ഉപവാസത്തിന്റെയും വിലാപത്തിന്റെയും കാര്യത്തിൽ തങ്ങൾക്കും പിൻഗാമികൾക്കുംവേണ്ടിയും അവർ ക്രമീകരിച്ചിരുന്നതുപോലെയും പൂരീമിന്റെ ദിവസങ്ങൾ നിർദിഷ്ടസമയത്ത് ആചരിക്കേണ്ടതിന് കത്തുകളയച്ചു.
EST 9:32 പൂരീമിന്റെ ഈ ആചാരങ്ങൾ എസ്ഥേരിന്റെ കൽപ്പനപ്രകാരം ഉറപ്പിച്ച് അവ രേഖകളിൽ ചേർക്കുകയും ചെയ്തു.
EST 10:1 അഹശ്വേരോശ് രാജാവ് രാജ്യത്തുടനീളം വിദൂരതീരങ്ങൾക്കും കരം ഏർപ്പെടുത്തി.
EST 10:2 അദ്ദേഹത്തിന്റെ അധികാരത്തിന്റെയും ശക്തിയുടെയും എല്ലാ പ്രവൃത്തികളും മൊർദെഖായിക്കു നൽകിയ ബഹുമതിയുടെ കാര്യങ്ങളും മേദ്യയിലെയും പാർസ്യയിലെയും രാജാക്കന്മാരുടെ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലേ?
EST 10:3 മൊർദെഖായി എന്ന യെഹൂദൻ അഹശ്വേരോശ് രാജാവിനു രണ്ടാമനും, യെഹൂദന്മാരുടെ ഇടയിൽ ഉന്നതനും തന്റെ വർഗക്കാരുടെ ഇടയിൽ സമ്മതനും ആയിരുന്നു. കാരണം അദ്ദേഹം തന്റെ ജനത്തിന്റെ നന്മയ്ക്കായിട്ടു പ്രവർത്തിക്കയും, അവരുടെ അഭിവൃദ്ധിക്കായി നിലകൊള്ളുകയും ചെയ്തു.
JOB 1:1 ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു.
JOB 1:2 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
JOB 1:3 ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം.
JOB 1:4 അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു.
JOB 1:5 ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.
JOB 1:6 ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും അവരോടൊപ്പം ചെന്നിരുന്നു.
JOB 1:7 യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി.
JOB 1:8 യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു.
JOB 1:9 സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്?
JOB 1:10 അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു.
JOB 1:11 എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.”
JOB 1:12 അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി.
JOB 1:13 ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ,
JOB 1:14 ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു.
JOB 1:15 ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!”
JOB 1:16 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!”
JOB 1:17 അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
JOB 1:18 ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു.
JOB 1:19 അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
JOB 1:20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,
JOB 1:21 “എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
JOB 1:22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.
JOB 2:1 പിന്നീട് ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. അവരുടെ കൂട്ടത്തിൽ സാത്താനും യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ എത്തിയിരുന്നു.
JOB 2:2 യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്നു ചോദിച്ചു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ടു വരുന്നു” എന്നു സാത്താൻ മറുപടി പറഞ്ഞു.
JOB 2:3 യഹോവ സാത്താനോട് പറഞ്ഞു: “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ഭൂമിയിൽ ആരുംതന്നെ ഇല്ലല്ലോ. അവൻ ഇപ്പോഴും തന്റെ വിശ്വസ്തത മുറുകെപ്പിടിച്ചിരിക്കുന്നു; യാതൊരു കാരണവുംകൂടാതെ അവനെ നശിപ്പിക്കുന്നതിനു നീ എന്നെ അവനെതിരായി പ്രകോപിപ്പിച്ചല്ലോ.”
JOB 2:4 സാത്താൻ യഹോവയോടു മറുപടി പറഞ്ഞു: “ത്വക്കിനുപകരം ത്വക്കുമാത്രം; ഒരു മനുഷ്യൻ തന്റെ ജീവനുവേണ്ടി തനിക്കുള്ളതൊക്കെയും ത്യജിച്ചുകളയും.
JOB 2:5 ഇപ്പോൾ അങ്ങ് കൈനീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക. അവൻ മുഖത്തുനോക്കി അങ്ങയെ ദുഷിച്ചു പറയും.”
JOB 2:6 യഹോവ സാത്താനോട്: “അങ്ങനെയെങ്കിൽ ഇതാ, അവനെ നിന്റെ ഇഷ്ടത്തിനു വിട്ടുതരുന്നു; അവന്റെ ജീവനെമാത്രം തൊടരുത്” എന്നു പറഞ്ഞു.
JOB 2:7 അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടുപോയി. അവൻ ഇയ്യോബിനെ ഉള്ളംകാൽമുതൽ ഉച്ചിവരെ കഠിനമായ പരുക്കളാൽ ബാധിച്ചു.
JOB 2:8 അദ്ദേഹം ചാരത്തിലിരുന്ന് ഒരു ഓട്ടുകഷണംകൊണ്ടു തന്നത്താൻ ചുരണ്ടിക്കൊണ്ടിരുന്നു.
JOB 2:9 അവന്റെ ഭാര്യ അവനോട്: “നീ ഇപ്പോഴും ദൈവത്തോടു വിശ്വസ്തനായി കഴിയുന്നോ? ദൈവത്തെ ശപിച്ചിട്ട് മരിക്കുക!” എന്നു പറഞ്ഞു.
JOB 2:10 അതിന് ഇയ്യോബ്, “ഒരു ബുദ്ധികെട്ട സ്ത്രീ സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു. നാം ദൈവത്തിൽനിന്ന് നന്മമാത്രമാണോ സ്വീകരിക്കേണ്ടത്; തിന്മയും സ്വീകരിക്കേണ്ടതല്ലേ?” എന്നു പറഞ്ഞു. ഈ കാര്യങ്ങളിലൊന്നും ഇയ്യോബ് തന്റെ അധരങ്ങൾകൊണ്ടു പാപം ചെയ്തില്ല.
JOB 2:11 തേമാന്യനായ എലീഫാസ്, ശൂഹ്യനായ ബിൽദാദ്, നാമാത്യനായ സോഫർ എന്നിങ്ങനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ അദ്ദേഹത്തിന്റെ ദുരവസ്ഥയെപ്പറ്റി കേട്ടിട്ട് ഓരോരുത്തനും അവരവരുടെ സ്ഥലത്തുനിന്നും പുറപ്പെട്ട് അദ്ദേഹത്തോടു സഹതപിക്കാനും അദ്ദേഹത്തെ സമാശ്വസിപ്പിക്കാനുമായി പരസ്പരം പറഞ്ഞൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്നു.
JOB 2:12 ഇയ്യോബിനെ ദൂരെനിന്നു കണ്ട അവർക്ക് അദ്ദേഹത്തെ തിരിച്ചറിയുന്നതിനു കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ അവർ ഉച്ചത്തിൽ കരഞ്ഞുകൊണ്ട് ഓരോരുത്തനും താന്താങ്ങളുടെ പുറങ്കുപ്പായം വലിച്ചുകീറുകയും തങ്ങളുടെ ശിരസ്സിന്മേൽ പൂഴി വാരിവിതറുകയും ചെയ്തു.
JOB 2:13 അതിനുശേഷം അവർ ഏഴു രാപകൽ അദ്ദേഹത്തോടുകൂടെ നിലത്തിരുന്നു. അദ്ദേഹത്തിന്റെ കഷ്ടതയുടെ പരിതാപകരമായ അവസ്ഥ കണ്ടിട്ട് അവർ ആരും ഒരു വാക്കുപോലും സംസാരിച്ചില്ല.
JOB 3:1 ഇതിനുശേഷം ഇയ്യോബ് വായ് തുറന്നു തന്റെ ജന്മദിനത്തെ ശപിച്ചു.
JOB 3:2 ഇയ്യോബ് ഇപ്രകാരം പ്രതികരിച്ചു:
JOB 3:3 “ഞാൻ ജനിച്ച ദിവസം നശിച്ചുപോകട്ടെ, ‘ഒരു ആൺകുട്ടി പിറന്നു!’ എന്നു പറഞ്ഞ രാത്രിയും.
JOB 3:4 ആ ദിവസം അന്ധകാരപൂരിതമാകട്ടെ; ഉയരത്തിൽനിന്ന് ദൈവം അതിനെ കടാക്ഷിക്കാതിരിക്കട്ടെ; അതിന്മേൽ വെളിച്ചം പ്രകാശിക്കാതിരിക്കട്ടെ.
JOB 3:5 ഇരുട്ടും അന്ധതമസ്സും അതിനെ അധീനമാക്കട്ടെ; ഒരു മേഘം അതിനെ ആവരണംചെയ്യട്ടെ. കൂരിരുട്ട് അതിനെ ഭയപ്പെടുത്തട്ടെ.
JOB 3:6 ആ രാത്രിയെ ഇരുട്ടു പിടികൂടട്ടെ; സംവത്സരത്തിലെ ദിനങ്ങളുടെ കൂട്ടത്തിൽ അതുൾപ്പെടാതെയും ഏതെങ്കിലും മാസങ്ങളിൽ അത് രേഖപ്പെടുത്താതെയും പോകട്ടെ.
JOB 3:7 ആ രാത്രി വന്ധ്യയായിത്തീരട്ടെ; ആനന്ദഘോഷം അന്ന് കേൾക്കാതിരിക്കട്ടെ.
JOB 3:8 ശപിക്കാൻ വിദഗ്ദ്ധരായവർ, തങ്ങളുടെ ശാപംകൊണ്ട് ലിവ്യാഥാനെപ്പോലും ഉണർത്താൻ കഴിവുള്ളവർ, അവർ ആ ദിവസത്തെ ശപിക്കട്ടെ.
JOB 3:9 ആ ദിവസത്തെ ഉദയനക്ഷത്രങ്ങൾ ഇരുണ്ടുപോകട്ടെ. പകൽവെളിച്ചത്തിനായുള്ള കാത്തിരുപ്പ് വ്യർഥമാകട്ടെ; ആ ദിവസം അരുണോദയകിരണങ്ങൾ കാണാതിരിക്കട്ടെ.
JOB 3:10 കാരണം അത് എന്റെ അമ്മയുടെ ഗർഭദ്വാരം അടച്ചുകളഞ്ഞില്ലല്ലോ എന്റെ കണ്ണിൽനിന്നു ദുരിതം മറയ്ക്കുകയും ചെയ്തില്ലല്ലോ.
JOB 3:11 “ജനനത്തിങ്കൽത്തന്നെ ഞാൻ മരിച്ചുപോകാഞ്ഞതെന്തുകൊണ്ട്? ഗർഭപാത്രത്തിൽനിന്നു പുറപ്പെട്ടപ്പോൾത്തന്നെ അന്ത്യശ്വാസം വലിക്കാഞ്ഞതെന്തുകൊണ്ട്?
JOB 3:12 കാൽമുട്ടുകൾ എന്നെ സ്വാഗതം ചെയ്തതെന്തിന്? എന്നെ മുലയൂട്ടി വളർത്തിയതെന്തിന്?
JOB 3:13 ജനനദിവസംതന്നെ ഞാൻ മരിച്ചിരുന്നെങ്കിൽ, ഇപ്പോൾ ഞാൻ ഉറങ്ങി വിശ്രമിക്കുകയായിരുന്നേനേ; ഞാൻ ഉറങ്ങി ആശ്വസിക്കുകയായിരുന്നേനേ.
JOB 3:14 തങ്ങൾക്കുവേണ്ടി പടുത്തുയർത്തിയ കീർത്തിസ്തംഭങ്ങൾ ഭൂമിയിലെ രാജാക്കന്മാരോടും ഭരണാധിപന്മാരോടുമൊപ്പം നിശ്ശൂന്യമായിക്കിടക്കുന്നതുപോലെതന്നെ.
JOB 3:15 സ്വർണശേഖരമുള്ള പ്രഭുക്കന്മാരോടൊപ്പമോ തങ്ങളുടെ ഭവനങ്ങൾ വെള്ളികൊണ്ടു നിറച്ചവരോടൊപ്പമോ ഞാൻ വിശ്രമിക്കുമായിരുന്നേനേ.
JOB 3:16 അഥവാ, ഗർഭമലസിപ്പോയ ചാപിള്ളപോലെ; വെളിച്ചം കാണാതിരിക്കുന്ന ശിശുവിനെപ്പോലെതന്നെ എന്നെ ഭൂമിയിൽ എന്തുകൊണ്ട് മറവുചെയ്തില്ല?
JOB 3:17 അവിടെ ദുഷ്ടർ കലഹമുണ്ടാക്കുന്നില്ല; ക്ഷീണിതർ വിശ്രാന്തി അനുഭവിക്കുന്നു.
JOB 3:18 അവിടെ ബന്ദിതരെല്ലാം ആശ്വസിക്കുന്നു; പീഡകരുടെ ശബ്ദം അവർ ശ്രവിക്കുന്നില്ല.
JOB 3:19 ചെറിയവരും വലിയവരും അവിടെയുണ്ട്; അവിടെ അടിമകൾ യജമാനരിൽനിന്ന് മോചിതരായിക്കഴിയുന്നു.
JOB 3:20 “ദുരിതമനുഭവിക്കുന്നവർക്കു പ്രകാശവും ഹൃദയവ്യഥ അനുഭവിക്കുന്നവർക്കു ജീവനും നൽകുന്നതെന്തിന്?
JOB 3:21 അവർ മരിക്കുന്നതിനായി ആഗ്രഹിക്കുന്നു. എന്നാൽ മരണം അവർക്കു ലഭിക്കാതെപോകുന്നു; നിഗൂഢനിധികളെക്കാൾ അവർ അതിനുവേണ്ടി തെരച്ചിൽ നടത്തുന്നു.
JOB 3:22 കുഴിമാടത്തിലെത്തുമ്പോൾ അവർ ആനന്ദിക്കുന്നു; അത്യന്തം സന്തുഷ്ടരായി ആഹ്ലാദിക്കുന്നു.
JOB 3:23 അടുത്ത ചുവട് കാണാതെ തന്റെ വഴി മറവായിരിക്കുന്ന മനുഷ്യന്, നാലുപാടും കഷ്ടതകൊണ്ട് ദൈവം നിറച്ചിരിക്കുന്ന മനുഷ്യന്, ദൈവമേ, എന്തിന് ഈ ജീവിതം തന്നു?
JOB 3:24 ഭക്ഷണം കാണുമ്പോൾ എനിക്കു നെടുവീർപ്പുണ്ടാകുന്നു. എന്റെ ഞരക്കം വെള്ളംപോലെ ഒഴുകുന്നു.
JOB 3:25 ഞാൻ പേടിച്ചിരുന്നത് എനിക്കു സംഭവിച്ചിരിക്കുന്നു. ഞാൻ ഭയന്നിരുന്നത് എനിക്കു വന്നുഭവിച്ചിരിക്കുന്നു.
JOB 3:26 ഞാൻ അസ്വസ്ഥനും ആശ്വാസരഹിതനുമാണ്. എനിക്കു വിശ്രമമില്ല, ദുരിതങ്ങൾമാത്രമേ അവശേഷിക്കുന്നുള്ളൂ.”
JOB 4:1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
JOB 4:2 “നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?
JOB 4:3 നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.
JOB 4:4 ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.
JOB 4:5 ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.
JOB 4:6 നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?
JOB 4:7 “ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
JOB 4:8 എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.
JOB 4:9 ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.
JOB 4:10 സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.
JOB 4:11 സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.
JOB 4:12 “ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.
JOB 4:13 രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,
JOB 4:14 ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.
JOB 4:15 ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.
JOB 4:16 അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:
JOB 4:17 ‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?
JOB 4:18 ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,
JOB 4:19 മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!
JOB 4:20 ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.
JOB 4:21 അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’
JOB 5:1 “ഇപ്പോൾത്തന്നെ വിളിച്ചുചോദിക്കുക; പക്ഷേ, ആരാണ് നിനക്ക് ഉത്തരം നൽകുക? വിശുദ്ധരിൽ ആരുടെ മുമ്പിലാണ് നീ ശരണാർഥിയാകുന്നത്?
JOB 5:2 നീരസം ഭോഷരെ കൊല്ലുന്നു; അസൂയ ബുദ്ധിഹീനരെ നശിപ്പിക്കുന്നു.
JOB 5:3 ഭോഷർ തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ അവരുടെ വാസസ്ഥലം ധൃതഗതിയിൽ ശാപഗ്രസ്തമാക്കപ്പെടുന്നു.
JOB 5:4 അവരുടെ മക്കൾക്ക് സുരക്ഷിതത്വം അന്യമായിരിക്കുന്നു, അവർക്കുവേണ്ടി വാദിക്കാൻ ആരും ഇല്ലാത്തതിനാൽ കോടതിയിൽവെച്ച് അവർ തകർക്കപ്പെടുന്നു.
JOB 5:5 അവരുടെ വിളവ് വിശപ്പുള്ളവർ വിഴുങ്ങിക്കളയുന്നു, മുൾച്ചെടിയുടെ ഫലംപോലും അവർ അപഹരിക്കുന്നു, അവരുടെ സമ്പത്തിനായി ദാഹാർത്തർ കിതയ്ക്കുന്നു.
JOB 5:6 കഷ്ടത പൂഴിയിൽനിന്നു മുളച്ചുപൊങ്ങുന്നില്ല, അനർഥം ഭൂമിയിൽനിന്നു നാമ്പെടുക്കുന്നതുമില്ല.
JOB 5:7 തീപ്പൊരി മുകളിലേക്കു പാറുന്നതുപോലെ മനുഷ്യൻ കഷ്ടതയിലേക്കു പിറന്നുവീഴുന്നു.
JOB 5:8 “എന്നാൽ ഞാൻ നിന്റെ സ്ഥാനത്തായിരുന്നെങ്കിൽ, ഞാൻ ദൈവത്തെ അന്വേഷിക്കുമായിരുന്നു; എന്റെ സങ്കടം അവിടത്തെ മുമ്പിൽ സമർപ്പിക്കുമായിരുന്നു.
JOB 5:9 അളക്കാൻ സാധിക്കാത്ത വൻകാര്യങ്ങളും അസംഖ്യം അത്ഭുതങ്ങളും അവിടന്ന് പ്രവർത്തിക്കുന്നു.
JOB 5:10 അവിടന്ന് ഭൂമിയിൽ മഴപെയ്യിക്കുകയും വയലുകളെ ജലധാരയാൽ അനുഗ്രഹിക്കുകയും ചെയ്യുന്നു.
JOB 5:11 അവിടന്ന് എളിയവരെ ഉദ്ധരിക്കുകയും വിലപിക്കുന്നവരെ സുരക്ഷിതസ്ഥാനത്തേക്ക് ഉയർത്തുകയും ചെയ്യുന്നു.
JOB 5:12 അവിടന്ന് കൗശലക്കാരുടെ പദ്ധതികൾ തകിടംമറിക്കുന്നു; അതുകൊണ്ട് അവരുടെ കൈകൾ വിജയം കൈവരിക്കാതെ പോകുന്നു.
JOB 5:13 അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു; സൂത്രശാലികളുടെ ആസൂത്രണങ്ങൾ വേഗത്തിൽത്തന്നെ പാളിപ്പോകുന്നു.
JOB 5:14 പകൽസമയത്ത് ഇരുട്ട് അവരെ മൂടുന്നു; മധ്യാഹ്നത്തിൽ രാത്രിയിലെന്നപോലെ അവർ തപ്പിനടക്കുന്നു.
JOB 5:15 അവിടന്ന് ദരിദ്രരെ സൂത്രശാലികളുടെ മൂർച്ചയേറിയ വാക്കുകളിൽനിന്നും ബലവാന്മാരുടെ കൈയിൽനിന്നും സംരക്ഷിക്കുന്നു.
JOB 5:16 അതിനാൽ ദരിദ്രർക്കു പ്രത്യാശയുണ്ട്; അനീതിയോ, അതിന്റെ വായ് പൊത്തുന്നു.
JOB 5:17 “നോക്കൂ, ദൈവം ശാസിക്കുന്ന മനുഷ്യൻ എത്ര അനുഗ്രഹിക്കപ്പെട്ടവൻ; അതിനാൽ സർവശക്തന്റെ ശിക്ഷണം നീ നിന്ദിക്കരുത്.
JOB 5:18 അവിടന്ന് മുറിവേൽപ്പിക്കുകയും അവിടന്നുതന്നെ മുറിവുകെട്ടുകയും ചെയ്യുന്നു; അവിടന്ന് പ്രഹരിക്കുകയും അവിടത്തെ കരം സൗഖ്യം നൽകുകയുംചെയ്യുന്നു.
JOB 5:19 ആറു ദുരന്തങ്ങളിൽനിന്നും അവിടന്ന് നിന്നെ കരകയറ്റും; ഏഴാമത്തേതിൽ ഒരു തിന്മയും നിന്നെ സ്പർശിക്കുകയില്ല.
JOB 5:20 ക്ഷാമകാലത്ത് അവിടന്ന് നിന്നെ മരണത്തിൽനിന്നു വിടുവിക്കും, യുദ്ധമുഖത്ത് വാളിന്റെ വായ്ത്തലയിൽനിന്നും.
JOB 5:21 നാവുകൊണ്ടുള്ള പ്രഹരങ്ങളിൽനിന്നു നീ മറയ്ക്കപ്പെടും വിനാശം വരുമ്പോൾ നീ ഭയപ്പെടേണ്ടതുമില്ല.
JOB 5:22 നാശത്തെയും ക്ഷാമത്തെയും നീ പരിഹസിക്കും; വന്യമൃഗങ്ങളെ നീ ഭയപ്പെടേണ്ടതുമില്ല.
JOB 5:23 നിലത്തെ കല്ലുകളോടുപോലും നിനക്കു സഖ്യമുണ്ടാകും; കാട്ടിലെ മൃഗങ്ങൾ നിന്നോട് ഇണങ്ങിയിരിക്കും.
JOB 5:24 നിന്റെ കൂടാരം സുരക്ഷിതമെന്നു നീ അറിയും; നീ സമ്പത്ത് പരിശോധിക്കുമ്പോൾ ഒന്നും നഷ്ടപ്പെട്ടതായി കാണുകയില്ല.
JOB 5:25 നിന്റെ മക്കൾ അനേകമെന്നും നിന്റെ സന്തതികൾ ഭൂമിയിലെ പുല്ലുപോലെയെന്നും നീ മനസ്സിലാക്കും.
JOB 5:26 വിളഞ്ഞ കറ്റകൾ തക്കസമയത്ത് അടുക്കിവെക്കുന്നതുപോലെ പൂർണവാർധക്യത്തിൽ നീ കല്ലറയിലേക്ക് ആനയിക്കപ്പെടും.
JOB 5:27 “ഇവയെല്ലാം ഞങ്ങൾ അന്വേഷിച്ചറിഞ്ഞു, അവ വാസ്തവമാണുതാനും. എന്റെ ഉപദേശം കേൾക്കുക, നിന്റെ നന്മയ്ക്കായി അതു പ്രാവർത്തികമാക്കുക.”
JOB 6:1 അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
JOB 6:2 “അയ്യോ! എന്റെ ദുഃഖം ഒന്നു തൂക്കിനോക്കിയെങ്കിൽ, എന്റെ ദുരിതങ്ങളെല്ലാം ഒരു തുലാസിൽ വെച്ചിരുന്നെങ്കിൽ!
JOB 6:3 അതു സമുദ്രതീരത്തെ മണൽത്തരികളെക്കാൾ ഘനമേറിയതായിരിക്കും, നിശ്ചയം. അതുകൊണ്ടാണ് എന്റെ വാക്കുകൾ വീണ്ടുവിചാരമില്ലാത്ത ഒന്നായിപ്പോയത്.
JOB 6:4 സർവശക്തന്റെ അസ്ത്രങ്ങൾ എന്റെമേൽ തറച്ചു, അവയുടെ വിഷം എന്റെ ആത്മാവു പാനംചെയ്തു; ദൈവത്തിന്റെ ഘോരത്വങ്ങൾ എനിക്കെതിരേ അണിനിരന്നിരിക്കുന്നു.
JOB 6:5 തിന്നുന്നതിനു പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി മുമ്പിലിരിക്കെ കാള മുക്കുറയിടുമോ?
JOB 6:6 രുചിയില്ലാത്ത ആഹാരം ഉപ്പു ചേർക്കാതെ കഴിക്കാൻ കഴിയുമോ? മുട്ടയുടെ വെള്ളയ്ക്ക് എന്ത് രുചിയാണുള്ളത്?
JOB 6:7 അതു കൈകൊണ്ട് തൊടാൻപോലും ഞാൻ ഇഷ്ടപ്പെടുന്നില്ല; അത്തരം ഭക്ഷണം എനിക്ക് മനംപിരട്ടൽ ഉണ്ടാക്കുന്നു.
JOB 6:8 “ഞാൻ ആശിച്ചവ എനിക്കു കിട്ടിയിരുന്നെങ്കിൽ! എന്റെ പ്രതീക്ഷകൾ ദൈവം സാധിപ്പിച്ചുതന്നിരുന്നെങ്കിൽ!
JOB 6:9 എന്നെ തകർത്തുകളയാൻ ദൈവത്തിന് ഇഷ്ടംതോന്നിയെങ്കിൽ! അവിടന്നു തന്റെ കൈനീട്ടി എന്നെ സംഹരിച്ചെങ്കിൽ നന്നായിരുന്നു.
JOB 6:10 അതെനിക്ക് എത്രയോ ആശ്വാസമാകുമായിരുന്നു— പരിശുദ്ധനായവന്റെ വചനം ഞാൻ നിരസിച്ചുകളഞ്ഞില്ല എന്നോർത്ത് വിട്ടുമാറാത്ത വേദനയിൽ ഞാൻ ആനന്ദിക്കുമായിരുന്നു.
JOB 6:11 “കാത്തിരിക്കേണ്ടതിന് എനിക്കു ശക്തിയെവിടെ? എന്തിനുവേണ്ടിയാണു ഞാൻ എന്റെ ജീവിതം നീട്ടിക്കൊണ്ടുപോകേണ്ടത്?
JOB 6:12 എനിക്ക് കരിങ്കല്ലിന്റെ കരുത്താണോ ഉള്ളത്? എന്റെ ശരീരം വെങ്കലംകൊണ്ടുള്ള നിർമിതിയോ?
JOB 6:13 എന്നെ സഹായിക്കാൻ തക്ക ശേഷി എനിക്കുണ്ടോ? വിജയം എന്നിൽനിന്ന് ഓടിമറഞ്ഞില്ലേ?
JOB 6:14 “സ്നേഹിതരോട് ദയ കാട്ടാതിരിക്കുന്ന ആൾ സർവശക്തനോടുള്ള ഭയമാണ് ഉപേക്ഷിച്ചുകളയുന്നത്.
JOB 6:15 എന്റെ സഹോദരന്മാർ ഇടയ്ക്കിടെ ഒഴുകുന്ന അരുവിപോലെയാണ്, അവർ ആശ്രയിക്കാൻ കൊള്ളാവുന്നവരല്ല. ഉരുകുന്ന ഹിമത്താൽ കലങ്ങുമ്പോൾ അലിയുന്ന മഞ്ഞിനാൽ കവിയുമ്പോൾ കരകവിഞ്ഞൊഴുകുന്ന നീരൊഴുക്കുപോലെയാണ് അവർ;
JOB 6:17 എന്നാൽ വേനൽക്കാലത്ത് ഒഴുക്കു നിലച്ച്, ഉഷ്ണത്തിൽ അവയുടെ ചാലുകളിൽനിന്ന് അവ അദൃശ്യമായിപ്പോകുന്നു.
JOB 6:18 വ്യാപാരസംഘങ്ങൾ അവയുടെ സഞ്ചാരപഥം വിട്ടു തിരിയുന്നു; അവർ ഊഷരഭൂമിയിലേക്കു തിരിഞ്ഞ് നശിച്ചുപോകുന്നു.
JOB 6:19 തേമായിലെ വ്യാപാരസംഘങ്ങൾ ഈ വെള്ളം തേടിച്ചെല്ലുന്നു; ശേബയിലെ വ്യാപാരികൾ അവയ്ക്കായി പ്രതീക്ഷയോടെ നോക്കുന്നു.
JOB 6:20 തങ്ങൾ വിശ്വാസമർപ്പിച്ചവയെപ്പറ്റി അവർക്കു നിരാശതോന്നുന്നു; അവർ അവിടെയെത്തി ലജ്ജിതരാകുന്നു.
JOB 6:21 ഇപ്പോൾ നിങ്ങൾ ഒന്നിനും ഉപകരിക്കാത്തവരെന്നു തെളിയിച്ചിരിക്കുന്നു; ഭീകരമായതെന്തോ കണ്ട് നിങ്ങൾ ഭ്രമിച്ചിരിക്കുന്നു.
JOB 6:22 ‘എനിക്ക് എന്തെങ്കിലും നൽകൂ എന്നോ നിങ്ങളുടെ ധനത്തിൽനിന്ന് എനിക്കുവേണ്ടി മോചനദ്രവ്യം അടയ്‌ക്കൂ എന്നോ ഞാൻ പറഞ്ഞുവോ?
JOB 6:23 ശത്രുവിന്റെ കൈയിൽനിന്ന് എന്നെ വിടുവിക്കണമെന്നോ മർദകരുടെ ഇടയിൽനിന്ന് എന്നെ മോചിപ്പിക്കണമെന്നോ ഞാൻ ആവശ്യപ്പെട്ടോ?’
JOB 6:24 “എന്നെ ഉപദേശിക്കുക; ഞാൻ മിണ്ടാതിരിക്കാം; എവിടെയാണ് എനിക്കു വീഴ്ചപറ്റിയതെന്ന് ചൂണ്ടിക്കാണിക്കുക.
JOB 6:25 സത്യസന്ധമായ വാക്കുകൾ എത്ര വേദനാജനകം! എന്നാൽ നിങ്ങൾ എന്താണ് വാദിച്ചു തെളിയിക്കാൻ തുനിയുന്നത്?
JOB 6:26 എന്റെ വാക്കുകളെ തിരുത്താനാണോ നിങ്ങൾ തുനിയുന്നത്? നിസ്സഹായന്റെ വാക്കുകളെ കാറ്റിനു തുല്യമാണോ പരിഗണിക്കുന്നത്.
JOB 6:27 അനാഥരെപ്പോലും നിങ്ങൾ നറുക്കിട്ടു വിൽക്കുന്നു; നിങ്ങളുടെ സ്നേഹിതരെപ്പോലും നിങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു.
JOB 6:28 “ഇപ്പോൾ എന്നെ കരുണയോടെ നോക്കുക; നിങ്ങളുടെ മുഖത്തുനോക്കി ഞാൻ വ്യാജം പറയുമോ?
JOB 6:29 മതിയാക്കുക, അന്യായം പ്രവർത്തിക്കരുതേ; പുനർവിചിന്തനം ചെയ്താലും, എന്റെ സത്യസന്ധതയാണ് ചോദ്യംചെയ്യപ്പെടുന്നത്.
JOB 6:30 എന്റെ നാവിൽ ഏതെങ്കിലും ദുഷ്ടത കാണുന്നുണ്ടോ? എന്റെ വായ്ക്കു വിപത്തിനെ തിരിച്ചറിയാൻ കഴിവില്ലേ?
JOB 7:1 “മനുഷ്യനു ഭൂമിയിൽ വിധിച്ചിട്ടുള്ളത് കഠിനാധ്വാനമല്ലേ? അവരുടെ ദിവസങ്ങൾ കൂലിക്കാരുടെ ദിവസങ്ങൾപോലെയല്ലേ?
JOB 7:2 ഒരു അടിമ അന്തിവെയിൽ ആഗ്രഹിക്കുന്നതുപോലെയും തൊഴിലാളികൾ തങ്ങളുടെ കൂലിക്കായി കാത്തിരിക്കുന്നതുപോലെയും
JOB 7:3 വ്യർഥമാസങ്ങൾ എനിക്ക് ഓഹരിയായി ലഭിച്ചിരിക്കുന്നു; കഷ്ടതയുടെ രാത്രികൾ എനിക്കു നിയമിക്കപ്പെട്ടിരിക്കുന്നു.
JOB 7:4 കിടക്കുമ്പോൾ, ‘എനിക്ക് ഉണരാൻ എത്ര നേരമുണ്ട്?’ എന്നതാണ് എന്റെ ചിന്ത. എന്നാൽ രാത്രി നിരങ്ങിനീങ്ങുന്നു, അരുണോദയംവരെയും ഞാൻ കിടന്നുരുളുന്നു.
JOB 7:5 എന്റെ ശരീരം പുഴുവും പൊറ്റനും പൊതിഞ്ഞിരിക്കുന്നു; എന്റെ ത്വക്കു വരണ്ടുപൊട്ടുകയും പഴുത്തൊലിക്കുകയും ചെയ്യുന്നു.
JOB 7:6 “എന്റെ ദിവസങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗമുള്ളത്; പ്രതീക്ഷയ്ക്കു വകയില്ലാതെ അവ നിലയ്ക്കുന്നു.
JOB 7:7 ദൈവമേ, എന്റെ ജീവൻ ഒരു ശ്വാസംമാത്രമെന്ന് ഓർക്കണമേ; എന്റെ കണ്ണുകൾ ഇനിയൊരിക്കലും ആനന്ദം കാണുകയില്ല.
JOB 7:8 എന്നെ ഇപ്പോൾ കാണുന്നവരുടെ കണ്ണുകൾ മേലിൽ എന്നെ കാണുകയില്ല; നിങ്ങൾ എന്നെ അന്വേഷിക്കും; എന്നാൽ ഞാൻ ഉണ്ടായിരിക്കുകയില്ല.
JOB 7:9 ഒരു മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ ശവക്കുഴിയിലേക്കിറങ്ങുന്നവനും തിരികെ വരുന്നില്ല.
JOB 7:10 അവർ തങ്ങളുടെ വസതികളിലേക്കു തിരിച്ചെത്തുന്നില്ല; അവരുടെ സ്ഥലം ഇനിമേൽ അവരെ അറിയുകയുമില്ല.
JOB 7:11 “അതിനാൽ ഞാനിനി നിശ്ശബ്ദനായിരിക്കുകയില്ല; ആത്മവ്യഥയോടുകൂടിത്തന്നെ ഞാൻ സംസാരിക്കും, മനോവേദനയാൽ ഞാൻ ആവലാതിപ്പെടും.
JOB 7:12 അവിടന്ന് എനിക്കൊരു കാവൽ നിർത്താൻ ഞാൻ കടലോ കടലിലെ ഭീകരസത്വമോ?
JOB 7:13 എന്റെ കിടക്ക എന്നെ ആശ്വസിപ്പിക്കും; എന്റെ കട്ടിൽ എന്റെ ആവലാതികൾക്കു പരിഹാരം നൽകും എന്നു ഞാൻ പറഞ്ഞാൽ,
JOB 7:14 അവിടന്ന് സ്വപ്നങ്ങളാൽ എന്നെ ഭയപ്പെടുത്തുകയും ദർശനങ്ങളാൽ എന്നെ സംഭ്രാന്തിയിലാഴ്ത്തുകയും ചെയ്യുന്നു.
JOB 7:15 എന്നെ കഴുത്തുഞെരിച്ചു കൊല്ലുന്നത് എനിക്ക് അധികം ആശ്വാസകരം; ജീവിതത്തെക്കാൾ മരണം എനിക്ക് അഭികാമ്യം.
JOB 7:16 എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു; ഞാൻ എന്നേക്കും ജീവിച്ചിരിക്കുകയില്ലല്ലോ. എന്നെ വെറുതേവിടുക; എന്റെ ദിവസങ്ങൾ ഒരർഥവും ഇല്ലാത്തതാണല്ലോ.
JOB 7:17 “അവിടത്തെ ആദരവു ലഭിക്കാൻ മനുഷ്യർക്ക് എന്തു യോഗ്യത? അവരുടെമേൽ അതീവ ശ്രദ്ധചെലുത്തുന്നതിനും.
JOB 7:18 പ്രഭാതംതോറും അവരെ പരിശോധിക്കുന്നതിനും നിമിഷംതോറും പരീക്ഷിക്കുന്നതിനും അവർ എന്തുള്ളൂ?
JOB 7:19 അവിടത്തെ നോട്ടം എന്നിൽനിന്ന് ഒരിക്കലും പിൻവലിക്കുകയില്ലേ? ഞാൻ ഉമിനീർ ഇറക്കുന്ന സമയംവരെപ്പോലും എന്നെ വെറുതേ വിടുകയില്ലേ?
JOB 7:20 മനുഷ്യരുടെ കാവൽക്കാരാ, ഞാൻ പാപം ചെയ്തുവോ? എന്ത് അവിഹിതമാണ് ഞാൻ അങ്ങേക്കെതിരേ ചെയ്തത്? അങ്ങ് എന്നെ ലക്ഷ്യം വെക്കുന്നതെന്തിന്? ഞാൻ അങ്ങേക്ക് ഒരു ഭാരമായിമാറിയിട്ടുണ്ടോ?
JOB 7:21 അങ്ങനെയെങ്കിൽ എന്തുകൊണ്ട് എന്റെ ലംഘനം പൊറുക്കുകയും എന്റെ പാപം ക്ഷമിക്കുകയും ചെയ്യുന്നില്ല? ഞാൻ ഇപ്പോൾത്തന്നെ പൊടിയിൽ കിടക്കും; അങ്ങ് എന്നെ അന്വേഷിക്കും, എന്നാൽ ഞാൻ ജീവനോടെ ഉണ്ടായിരിക്കുകയില്ല.”
JOB 8:1 ഇതിനെത്തുടർന്ന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞു:
JOB 8:2 “ഇത്തരം കാര്യങ്ങൾ നീ എത്രകാലം പറഞ്ഞുകൊണ്ടിരിക്കും? നിന്റെ വാക്കുകൾ അതിശക്തമായ കാറ്റുപോലെയാണല്ലോ.
JOB 8:3 ദൈവം ന്യായം തകിടംമറിക്കുമോ? സർവശക്തൻ നീതിയെ നിഷേധിക്കുമോ?
JOB 8:4 അങ്ങയുടെ മക്കൾ അവിടത്തോട് പാപംചെയ്യുമ്പോൾ, അവിടന്ന് അവരുടെ അകൃത്യത്തിന് തക്കതായ ശിക്ഷനൽകുന്നു.
JOB 8:5 എന്നാൽ നീ ദൈവത്തോട് പ്രാർഥിക്കുകയും സർവശക്തനോട് കേണപേക്ഷിക്കുകയും ചെയ്താൽ,
JOB 8:6 നീ നിർമലനും പരമാർഥിയുമെങ്കിൽ, തീർച്ചയായും അവിടന്നു നിനക്കുവേണ്ടി എഴുന്നേൽക്കും; നിന്റെ പഴയ ഐശ്വര്യസമൃദ്ധിയിൽത്തന്നെ നിന്നെ പുനഃസ്ഥാപിക്കും.
JOB 8:7 നിന്റെ ആരംഭം ലളിതമായി തോന്നാമെങ്കിലും, നിന്റെ ഭാവി ഐശ്വര്യസമൃദ്ധം ആയിരിക്കും.
JOB 8:8 “മുൻ തലമുറകളോടു ചോദിക്കുക; അവരുടെ പൂർവികരുടെ അനുഭവജ്ഞാനം എന്തെല്ലാമെന്നു കണ്ടെത്തുക.
JOB 8:9 ഇന്നലെ പിറന്നവരാണു നാം, നമുക്കൊന്നും അറിഞ്ഞുകൂടാ. ഭൂമിയിൽ നമ്മുടെ ആയുസ്സ് ഒരു നിഴൽപോലെമാത്രമാണ്.
JOB 8:10 അവർ നിന്നെ പഠിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യുകയില്ലേ? തങ്ങളുടെ അനുഭവജ്ഞാനം അവർ വെളിപ്പെടുത്തുകയില്ലേ?
JOB 8:11 ചതുപ്പുനിലങ്ങളിൽ അല്ലാതെ ഞാങ്ങണ തഴച്ചുവളരുമോ? വെള്ളമില്ലാതെ ഓടക്കാട് തഴയ്ക്കുമോ?
JOB 8:12 അരിയാതെ പച്ചയായിരിക്കുമ്പോൾതന്നെ പുല്ലു വാടുന്നതിലും വേഗത്തിൽ അവർ വാടിപ്പോകുന്നു.
JOB 8:13 ദൈവത്തെ മറക്കുന്നവരുടെ അന്ത്യം അപ്രകാരമാണ്; അങ്ങനെ അഭക്തരുടെ പ്രത്യാശ നശിച്ചുപോകും.
JOB 8:14 അവരുടെ ആത്മവിശ്വാസം ക്ഷണഭംഗുരം. അവരുടെ ആശ്രയം ഒരു ചിലന്തിവലയിലാണ്.
JOB 8:15 അതിന്റെ വലക്കണ്ണികളിൽ അവർ ചാരുന്നു, എന്നാൽ അതു വഴുതിമാറുന്നു; അവർ അതിൽ മുറുകെപ്പിടിക്കുന്നു, എന്നാൽ അത് അവരെ താങ്ങുകയില്ല.
JOB 8:16 അവർ സൂര്യപ്രകാശത്തിൽ നന്നായി നനച്ചു വളർത്തുന്ന ഒരു ചെടിപോലെയാണ്, അതിന്റെ ശാഖകൾ ഉദ്യാനത്തിലാകെ പടർന്നു പന്തലിക്കുന്നു.
JOB 8:17 അതിന്റെ വേരുകൾ കൽക്കൂനയിൽ ചുറ്റിപ്പിണഞ്ഞു വളരുന്നു; അത് കല്ലുകൾക്കിടയിൽ സ്ഥലം അന്വേഷിക്കുന്നു.
JOB 8:18 എങ്കിലും അതിന്റെ സ്ഥാനത്തുനിന്ന് അതിനെ പിഴുതെടുത്താൽ ‘ഞാൻ നിന്നെ ഒരിക്കലും കണ്ടിട്ടില്ല,’ എന്നു പറഞ്ഞ് ആ തോട്ടം അതിനെ പുറന്തള്ളും.
JOB 8:19 ഇതാ, ആ ചെടി കരിഞ്ഞുണങ്ങുന്നു, നിശ്ചയം, ആ മണ്ണിൽ മറ്റു ചെടികൾ മുളച്ചുവരികയും ചെയ്യും.
JOB 8:20 “നിഷ്കളങ്കരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല; ദുഷ്കർമികളുടെ കൈകൾ അവിടന്നു ബലപ്പെടുത്തുകയുമില്ല.
JOB 8:21 അവിടന്ന് ഇനിയും നിന്റെ വായിൽ ചിരിയും നിന്റെ അധരങ്ങളിൽ ആനന്ദഘോഷവും നിറയ്ക്കും
JOB 8:22 നിന്റെ ശത്രുക്കൾ ലജ്ജയാൽ മൂടിപ്പോകും; ദുഷ്ടന്മാരുടെ കൂടാരം ഇല്ലാതെയാകും.”
JOB 9:1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു:
JOB 9:2 “അതേ, ഇതെല്ലാം സത്യമാണെന്ന് എനിക്കറിയാം; എങ്ങനെയാണ് നശ്വരനായ മനുഷ്യൻ ദൈവമുമ്പാകെ നീതിമാനാകുന്നത്?
JOB 9:3 അവർ അവിടത്തോടു വാദത്തിനു തുനിയുകയാണെങ്കിൽ, അവിടന്ന് ഉന്നയിക്കുന്ന കാര്യങ്ങളിൽ ആയിരത്തിൽ ഒന്നിനുപോലും മറുപടിനൽകാൻ അവർക്കു സാധ്യമല്ലല്ലോ.
JOB 9:4 അവിടത്തെ ജ്ഞാനം അപ്രമേയവും അവിടത്തെ ശക്തി അതുല്യവുമാണ്. അവിടത്തോട് പ്രതിയോഗിയായിട്ട് ഹാനി ഭവിക്കാതെ പിൻവാങ്ങുന്നവർ ആരാണ്?
JOB 9:5 അവിടന്ന് പർവതങ്ങളെ ഒരുമുന്നറിയിപ്പും കൂടാതെ നീക്കിക്കളയുകയും അവിടത്തെ കോപത്തിൽ അവിടന്ന് അവയെ മറിച്ചിടുകയും ചെയ്യുന്നു.
JOB 9:6 അവിടന്ന് ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് ഇളക്കുകയും അതിന്റെ തൂണുകൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
JOB 9:7 സൂര്യനോട്, അതു പ്രകാശിക്കേണ്ടാ എന്ന് അവിടന്ന് ആജ്ഞാപിക്കുന്നു; അവിടന്നു നക്ഷത്രങ്ങളുടെ പ്രഭയെ അടച്ചു മുദ്രവെക്കുന്നു.
JOB 9:8 അവിടന്നുതന്നെയാണ് ആകാശത്തെ വിരിക്കുന്നതും സമുദ്രത്തിലെ തിരമാലകളെ ചവിട്ടിമെതിക്കുന്നതും.
JOB 9:9 അവിടന്നു സപ്തർഷികൾ, മകയിരം, കാർത്തിക എന്നീ നക്ഷത്രങ്ങളെയും ദക്ഷിണദിക്കിലെ നക്ഷത്രവ്യൂഹത്തെയും നിർമിക്കുന്നു.
JOB 9:10 അവിടന്ന് അപ്രമേയമായ വൻകാര്യങ്ങൾ പ്രവർത്തിക്കുന്നു; എണ്ണമറ്റ അത്ഭുതങ്ങളും അവിടത്തെ കരങ്ങൾ നിർവഹിക്കുന്നു.
JOB 9:11 അവിടന്ന് എന്റെ അരികത്തു വരുന്നു, എന്നാൽ എനിക്കു കാണാൻ കഴിയുന്നില്ല; അവിടന്ന് എന്റെ ചാരത്തുകൂടി നീങ്ങുന്നു, എന്നാൽ എനിക്കു ദർശിക്കാൻ കഴിയുന്നില്ല.
JOB 9:12 അവിടന്നു പിടിച്ചെടുത്താൽ തടയാൻ ആർക്കു കഴിയും? ‘അങ്ങ് എന്താണീ ചെയ്യുന്നത്,’ എന്നു ചോദിക്കാൻ ആർക്കു കഴിയും?
JOB 9:13 ദൈവം തന്റെ ക്രോധം നിയന്ത്രണവിധേയമാക്കുന്നില്ല. രഹബിന്റെ അനുയായികൾ അവിടത്തേക്ക് കീഴടങ്ങുന്നു.
JOB 9:14 “ആ സ്ഥിതിക്ക് ഞാൻ അവിടത്തോട് വാദപ്രതിവാദം ചെയ്യുന്നതെങ്ങനെ? അവിടത്തോടു തർക്കിക്കാൻ ഞാൻ എവിടെനിന്നു വാക്കുകൾ കണ്ടെത്തും?
JOB 9:15 ഞാൻ നിർദോഷി ആയിരുന്നെങ്കിൽപോലും എനിക്കു മറുപടി പറയാൻ സാധ്യമല്ല; എന്റെ ന്യായാധിപനോട് കരുണയ്ക്കായി യാചിക്കുകമാത്രമേ എനിക്കു കഴിയൂ.
JOB 9:16 ഞാൻ വിളിച്ചപേക്ഷിച്ചിട്ട് അവിടന്ന് എന്റെ ആവലാതി കേട്ടു, എങ്കിൽപോലും അവിടന്ന് എന്റെ സങ്കടയാചനകൾ കേൾക്കുമെന്നു ഞാൻ വിശ്വസിക്കുന്നില്ല.
JOB 9:17 കാരണം, കൊടുങ്കാറ്റുകൊണ്ട് അവിടന്ന് എന്നെ ഞെരുക്കുകയും അകാരണമായി എന്റെ മുറിവുകൾ വർധിപ്പിക്കുകയും ചെയ്യുന്നു.
JOB 9:18 ശ്വാസം കഴിക്കാൻ അവിടന്ന് എന്നെ അനുവദിക്കാതെ ദുരിതംകൊണ്ട് എന്റെ ഉള്ളം നിറയ്ക്കുന്നു.
JOB 9:19 ശക്തിയുടെ കാര്യത്തിൽ, അവിടന്നു ബലവാൻതന്നെ! ന്യായവാദത്തിന്റെ കാര്യമാണെങ്കിൽ, അതിനായി ആര് അവിടത്തെ വിളിച്ചുവരുത്തും?
JOB 9:20 ഞാൻ നിരപരാധി ആയിരുന്നാലും, എന്റെ വായ് എന്നെ കുറ്റംവിധിക്കും. ഞാൻ നിഷ്കളങ്കനായാലും, അവിടന്ന് എന്നെ കുറ്റക്കാരനായി പ്രഖ്യാപിക്കും.
JOB 9:21 “ഞാൻ നിഷ്കളങ്കൻ ആണെങ്കിലും, അത് എന്നെ ബാധിക്കുന്നില്ല; എന്റെ ജീവിതത്തെ ഞാൻ വെറുക്കുന്നു.
JOB 9:22 അതെല്ലാം ഒരുപോലെതന്നെ; അതിനാൽ ഞാൻ പറയുന്നു, ‘അവിടന്നു നിഷ്കളങ്കനെയും ദുഷ്ടനെയും നശിപ്പിക്കുന്നു.’
JOB 9:23 കഠിനപ്രഹരം പെട്ടെന്നു മരണം വരുത്തുന്നു, അവിടന്നു നിരപരാധിയുടെ ദുർഗതിയെ പരിഹസിക്കുന്നു.
JOB 9:24 ഭൂമി അധർമികളുടെ കൈയിൽ അകപ്പെടുമ്പോൾ, ന്യായാധിപരുടെ കണ്ണ് അവിടന്നു കുരുടാക്കുന്നു. ഇതു ചെയ്തത് അവിടന്നല്ലെങ്കിൽ പിന്നെ ആരാണ്?
JOB 9:25 “എന്റെ ആയുസ്സ് ഒരു ഓട്ടക്കാരനെക്കാൾ വേഗത്തിൽ പായുന്നു; ആനന്ദത്തിന്റെ ഒരു കണികപോലും കാണാതെ അതു പറന്നുപോകുന്നു.
JOB 9:26 ഞാങ്ങണകൊണ്ടുണ്ടാക്കിയ വള്ളംപോലെ ഓളപ്പരപ്പിൽ തെന്നിമാറുന്നു, ഇര റാഞ്ചുന്ന കഴുകനെപ്പോലെയും അതു കടന്നുപോകുന്നു.
JOB 9:27 ‘എന്റെ ആവലാതി ഞാൻ മറക്കാം, എന്റെ വ്യസനഭാവം ഞാൻ ഉപേക്ഷിച്ചു പുഞ്ചിരിതൂകാം,’ എന്നു ഞാൻ പറഞ്ഞാലും,
JOB 9:28 ഞാൻ ഇപ്പോഴും എന്റെ വേദനകളെല്ലാം ഭയപ്പാടോടെ കാണുന്നു, അങ്ങ് എന്നെ നിരപരാധിയായി വിട്ടയയ്ക്കുകയില്ലെന്ന് എനിക്കറിയാം.
JOB 9:29 ഞാൻ ഇപ്പോൾത്തന്നെ കുറ്റാരോപിതനായി എണ്ണപ്പെട്ടിരിക്കുന്നു, അങ്ങനെയെങ്കിൽ ഞാൻ എന്തിനു വ്യർഥമായി പ്രയത്നിക്കുന്നു?
JOB 9:30 ഞാൻ ഹിമംകൊണ്ട് എന്നെ കഴുകിയാലും ക്ഷാരജലംകൊണ്ടു കൈകൾ വെടിപ്പാക്കിയാലും,
JOB 9:31 അങ്ങ് എന്നെ ചെളിക്കുണ്ടിലേക്കു ചവിട്ടിത്താഴ്ത്തും, അതുകൊണ്ട് എന്റെ വസ്ത്രങ്ങൾപോലും എന്നെ വെറുക്കുന്നു.
JOB 9:32 “അവിടത്തോടു ഞാൻ ഉത്തരം പറയേണ്ടതിനും ഞങ്ങൾ ഒരുമിച്ചു ന്യായവിസ്താരത്തിൽ ഏറ്റുമുട്ടുന്നതിനും അവിടന്ന് എന്നെപ്പോലെ കേവലം മനുഷ്യനല്ലല്ലോ.
JOB 9:33 ഞങ്ങൾ ഇരുവരെയും അനുരഞ്ജിപ്പിക്കുന്ന ഒരു മധ്യസ്ഥൻ ഞങ്ങൾക്കുമധ്യേ ഉണ്ടായിരുന്നെങ്കിൽ,
JOB 9:34 ദൈവത്തിന്റെ വടി എന്നിൽനിന്നു നീക്കട്ടെ, അവിടത്തെക്കുറിച്ചുള്ള ഭീതി എന്നെ ഭയപ്പെടുത്താതിരിക്കുമായിരുന്നു.
JOB 9:35 അപ്പോൾ ഭീതികൂടാതെ ഞാൻ അവിടത്തോടു സംസാരിക്കും, എന്നാൽ ഇപ്പോൾ അതിനു യാതൊരു നിർവാഹവുമില്ല.
JOB 10:1 “എന്റെ ഈ ജീവിതം ഞാൻ വെറുക്കുന്നു; അതുകൊണ്ട് ഞാൻ എന്റെ സങ്കടം പൂർണമായും തുറന്നുപറയും എന്റെ ഹൃദയവ്യഥയിൽ ഞാൻ സംസാരിക്കും.
JOB 10:2 ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റക്കാരനെന്നു വിധിക്കരുതേ, എന്നാൽ എനിക്കെതിരേയുള്ള വാദങ്ങൾ എന്തെല്ലാമെന്ന് എന്നെ അറിയിക്കണമേ.
JOB 10:3 എന്നെ പീഡിപ്പിക്കുന്നതും അങ്ങയുടെ കൈകളുടെ പ്രവൃത്തിയെ നിന്ദിക്കുന്നതും ദുഷ്ടരുടെ പദ്ധതികളെ അനുകൂലിക്കുന്നതും അങ്ങേക്കു പ്രസാദമോ?
JOB 10:4 മാംസനേത്രങ്ങളാണോ അങ്ങേക്കുള്ളത്? ഒരു മനുഷ്യൻ കാണുന്നതുപോലെയോ അങ്ങു കാര്യങ്ങൾ കാണുന്നത്?
JOB 10:5 എന്റെ കുറ്റം അന്വേഷിക്കുന്നതിനും എന്റെ പാപം സസൂക്ഷ്മം നിരീക്ഷിക്കുന്നതിനും അങ്ങയുടെ നാളുകൾ ഒരു മനുഷ്യന്റെ നാളുകൾപോലെയോ? അങ്ങയുടെ സംവത്സരങ്ങൾ മനുഷ്യന്റെ സംവത്സരങ്ങൾപോലെയോ?
JOB 10:7 ഞാൻ കുറ്റവാളി അല്ലെന്നും അങ്ങയുടെ കരങ്ങളിൽനിന്ന് എന്നെ വിടുവിക്കാൻ ആരും ഇല്ലെന്നും അങ്ങ് അറിയുന്നു.
JOB 10:8 “അവിടത്തെ കരങ്ങൾ എന്നെ രൂപപ്പെടുത്തുകയും നിർമിക്കുകയും ചെയ്തു. ഇപ്പോൾ അങ്ങ് തിരിഞ്ഞ് എന്നെ നശിപ്പിക്കുമോ?
JOB 10:9 കളിമണ്ണുപോലെ എന്നെ മെനഞ്ഞത് അങ്ങാണ് എന്ന് ഓർക്കുക. ഇപ്പോൾ അങ്ങ് തിരികെ എന്നെ പൊടിയിലേക്കു ചേർക്കുമോ?
JOB 10:10 അങ്ങ് എന്നെ പാൽപോലെ തൂകിക്കളയുകയും തൈരുപോലെ ഉറകൂട്ടുകയും ചെയ്തില്ലേ?
JOB 10:11 അങ്ങ് മാംസവും ത്വക്കുംകൊണ്ട് എന്നെ പൊതിയുകയും അസ്ഥികളാലും നാഡീഞരമ്പുകളാലും തുന്നിച്ചേർക്കുകയും ചെയ്തില്ലേ?
JOB 10:12 അങ്ങ് എനിക്കു ജീവനും ദയാകടാക്ഷവും നൽകി, അങ്ങയുടെ പരിപാലനം എന്റെ ആത്മാവിന് സംരക്ഷണവും നൽകി.
JOB 10:13 “എങ്കിലും ഇവയെല്ലാം അങ്ങ് ഹൃദയത്തിൽ മൂടിവെച്ചു, അങ്ങയുടെ ലക്ഷ്യം ഇതായിരുന്നു എന്ന് എനിക്കറിയാം:
JOB 10:14 ഞാൻ പാപംചെയ്താൽ അങ്ങ് അതു നിരീക്ഷിക്കുന്നു, എന്റെ അകൃത്യം ശിക്ഷിക്കപ്പെടാതെ പോകുകയുമില്ലല്ലോ.
JOB 10:15 ഞാൻ കുറ്റക്കാരനെങ്കിൽ, എനിക്ക് അയ്യോ കഷ്ടം! ഞാൻ നീതിമാനാണെങ്കിൽപോലും ശിരസ്സുയർത്താൻ എനിക്കു കഴിയുന്നില്ല, കാരണം ഞാൻ ആകെ നാണംകെട്ടിരിക്കുന്നു എന്റെ ദുരിതത്തിൽ ഞാൻ മുങ്ങിപ്പോയിരിക്കുന്നു.
JOB 10:16 ഞാൻ തലയുയർത്തിയാൽ ഒരു സിംഹത്തെപ്പോലെ അങ്ങെന്നെ വേട്ടയാടും എനിക്കെതിരായി അങ്ങയുടെ ഭീകരശക്തി വീണ്ടും പ്രയോഗിക്കുകയും ചെയ്യും.
JOB 10:17 അങ്ങു വീണ്ടും എനിക്കെതിരേ സാക്ഷികളെ ഹാജരാക്കുകയും എന്നോടുള്ള അങ്ങയുടെ ക്രോധം വർധിപ്പിക്കുകയും ചെയ്യുന്നു; ദുരിതങ്ങൾ നിരനിരയായി എനിക്കെതിരേ പാഞ്ഞടുക്കുന്നു.
JOB 10:18 “എന്തിനാണ് അങ്ങെന്നെ ഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചത്? അതിനു മുമ്പുതന്നെ ഞാൻ മരിക്കുകയും ഒരു കണ്ണും എന്നെ കാണാതിരിക്കുകയും ചെയ്തിരുന്നെങ്കിൽ!
JOB 10:19 എങ്കിൽ ഞാൻ ജനിക്കാത്തതുപോലെ ആകുമായിരുന്നു, ഗർഭപാത്രത്തിൽനിന്നുതന്നെ എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു!
JOB 10:20 എന്റെ അൽപ്പദിവസങ്ങൾ ഏറെക്കുറെ അവസാനിച്ചില്ലേ? ഞാൻ ഒട്ടുനേരം ആനന്ദിക്കേണ്ടതിന് അങ്ങയുടെ മുഖം എന്നിൽനിന്നു മറയ്ക്കണമേ.
JOB 10:21 മടങ്ങിവരവ് ഇല്ലാത്ത സ്ഥലത്തേക്കും അന്ധകാരസ്ഥലത്തേക്കും കൂരിരുട്ടിലേക്കും പോകുന്നതിനുമുമ്പ് എന്നെ വിട്ടുമാറണമേ.
JOB 10:22 അഗാധരാത്രിയുടെ സ്ഥലത്തേക്ക്, അന്ധതമസ്സും അവ്യവസ്ഥയും ഉള്ള സ്ഥലത്തേക്കു ഞാൻ പോകട്ടെ. അവിടത്തെ വെളിച്ചംപോലും ഇരുളാണല്ലോ.”
JOB 11:1 അപ്പോൾ നാമാത്യനായ സോഫർ ഇപ്രകാരം ഉത്തരം പറഞ്ഞു:
JOB 11:2 “ഈ വാക്പ്രവാഹത്തിന് ഉത്തരം പറയേണ്ടതല്ലേ? ഈ വിടുവായൻ കുറ്റവിമുക്തനാകുമോ?
JOB 11:3 നിന്റെ പുലമ്പൽ മറ്റുള്ളവരെ നിശ്ശബ്ദരാക്കുമോ? നീ പരിഹസിക്കുമ്പോൾ ആരും നിന്നെ ശകാരിക്കാതിരിക്കുമെന്നാണോ?
JOB 11:4 ‘എന്റെ ഉപദേശം കുറ്റമറ്റതും ദൈവത്തിന്റെ ദൃഷ്ടിയിൽ ഞാൻ നിർമലനും ആകുന്നു,’ എന്നു നീ പറഞ്ഞല്ലോ.
JOB 11:5 എന്നാൽ, ദൈവം സംസാരിച്ചിരുന്നെങ്കിൽ, അവിടത്തെ അധരങ്ങൾ നിനക്കെതിരേയും
JOB 11:6 ജ്ഞാനത്തിന്റെ രഹസ്യങ്ങൾ നിനക്കായും തുറന്നെങ്കിൽ കൊള്ളാമായിരുന്നു; കാരണം യഥാർഥ ജ്ഞാനത്തിനു രണ്ടുവശങ്ങൾ ഉണ്ടല്ലോ. നിന്റെ ചില പാപങ്ങൾ ദൈവം മറന്നിരിക്കുന്നു എന്നുതുകൂടെ നീ അറിയുക.
JOB 11:7 “ദൈവികരഹസ്യങ്ങളുടെ നിഗൂഢത ഗ്രഹിക്കാൻ നിനക്കു കഴിയുമോ? സർവശക്തന്റെ അതിരുകൾ നിനക്കു നിർണയിക്കാൻ കഴിയുമോ?
JOB 11:8 അത് ആകാശത്തെക്കാൾ ഉന്നതം—നിനക്ക് എന്തുചെയ്യാൻ കഴിയും? അതു പാതാളത്തെക്കാൾ അഗാധം—നിനക്ക് എന്ത് അറിയാൻ സാധിക്കും?
JOB 11:9 അതിന്റെ അളവ് ഭൂമിയെക്കാൾ ദൈർഘ്യമുള്ളതും സമുദ്രത്തെക്കാൾ വിശാലവും ആകുന്നു.
JOB 11:10 “അവിടന്ന് വന്നു നിന്നെ ബന്ധനത്തിലാക്കുകയും ന്യായവിസ്താരത്തിനായി ഒരുമിച്ചുകൂട്ടുകയും ചെയ്താൽ ആർക്ക് അവിടത്തെ എതിർക്കാൻ കഴിയും?
JOB 11:11 അവിടന്നു വഞ്ചകരെ തിരിച്ചറിയുന്നു; അധർമം കണ്ടാൽ അവിടന്ന് അതു ഗൗനിക്കുകയില്ലേ?
JOB 11:12 ഒരു കാട്ടുകഴുതക്കുട്ടി മനുഷ്യനായി ജനിക്കുന്നതിലും വൈഷമ്യം ഒരു അവിവേകി ബുദ്ധിമാനായിത്തീരുന്നതിലാണ്.
JOB 11:13 “നീ നിന്റെ ഹൃദയം തിരുസന്നിധിയിൽ ഉയർത്തുമെങ്കിൽ, നിന്റെ കരങ്ങൾ ദൈവമുമ്പാകെ നീട്ടുമെങ്കിൽ,
JOB 11:14 നിന്റെ കൈകളിലുള്ള പാപം നീക്കിക്കളയുമെങ്കിൽ, ദുഷ്ടത നിന്റെ കൂടാരത്തിൽ പാർപ്പിക്കാതിരിക്കുമെങ്കിൽ,
JOB 11:15 നീ നിഷ്കളങ്കതയോടെ നിന്റെ മുഖമുയർത്തും; നീ സ്ഥിരചിത്തനായിരിക്കും, ഭയപ്പെടുകയുമില്ല.
JOB 11:16 നീ നിന്റെ കഷ്ടത മറക്കും, നിശ്ചയം, ഒഴുകിപ്പോയ വെള്ളംപോലെ എന്നു നീ അതിനെ ഓർക്കും.
JOB 11:17 നിന്റെ ജീവിതം മധ്യാഹ്നത്തെക്കാൾ പ്രകാശപൂരിതമാകും, അന്ധകാരം നിനക്ക് അരുണോദയപ്രഭയായി മാറും.
JOB 11:18 അപ്പോൾ പ്രത്യാശ അവശേഷിക്കുന്നതിനാൽ നീ സുരക്ഷിതനായിരിക്കും; നീ ചുറ്റും നോക്കും, നിർഭയനായി വിശ്രമിക്കും.
JOB 11:19 നീ വിശ്രമിക്കും, ആരും നിന്നെ അസ്വസ്ഥനാക്കുകയില്ല, പലരും നിന്റെ ഔദാര്യത്തിന്റെ ആനുകൂല്യം പ്രതീക്ഷിച്ചുവരും.
JOB 11:20 ദുഷ്ടരുടെ കണ്ണോ, മങ്ങിപ്പോകും, അവർക്കു രക്ഷാമാർഗം ഉണ്ടാകുകയില്ല; അന്ത്യശ്വാസംവലിക്കുകയായിരിക്കും അവരുടെ പ്രത്യാശ.”
JOB 12:1 അപ്പോൾ ഇയ്യോബ് ഉത്തരം പറഞ്ഞു:
JOB 12:2 “നിങ്ങൾമാത്രമാണ് ജ്ഞാനികൾ; നിങ്ങളോടൊപ്പംതന്നെ ജ്ഞാനവും മരിക്കും.
JOB 12:3 എന്നാൽ നിങ്ങളെപ്പോലെതന്നെ എനിക്കും ബുദ്ധിയുണ്ട്; ഞാൻ നിങ്ങളെക്കാൾ ഒട്ടും മോശവുമല്ല. ഈ കാര്യങ്ങൾ ആർക്കാണ് അറിഞ്ഞുകൂടാത്തത്?
JOB 12:4 “ഞാൻ ദൈവത്തെ വിളിച്ചു, അവിടന്ന് ഉത്തരമരുളുകയും ചെയ്തു, എന്നാൽ ഞാൻ എന്റെ സ്നേഹിതന്മാർക്ക് ഒരു പരിഹാസപാത്രമാണ്; നീതിനിഷ്ഠനും നിഷ്കളങ്കനുമെങ്കിലും ഒരു പരിഹാസവിഷയംതന്നെ!
JOB 12:5 സുഖലോലുപൻ ആപത്തു വെറുക്കുന്നു; കാലിടറുന്നവരെയാണ് വിനാശം കാത്തിരിക്കുന്നത്.
JOB 12:6 കവർച്ചക്കാരുടെ കൂടാരങ്ങൾ സ്വസ്ഥമായിരിക്കുന്നു, ദൈവത്തെ പ്രകോപിപ്പിക്കുന്നവർ സുരക്ഷിതരായും ഇരിക്കുന്നു— അവരുടെ കരങ്ങളിലാണ് ദൈവം എന്ന് അവർ ചിന്തിക്കുന്നു!
JOB 12:7 “എന്നാൽ മൃഗങ്ങളോടു ചോദിക്കുക, അവ നിന്നെ പഠിപ്പിക്കും അല്ലെങ്കിൽ ആകാശത്തിലെ പക്ഷികളോടു ചോദിക്കുക, അവ നിന്നോടു സംസാരിക്കും;
JOB 12:8 നീ ഭൂമിയോടു സംസാരിക്കുക, അതു നിനക്ക് ആലോചന പറഞ്ഞുതരും അതുമല്ലെങ്കിൽ സമുദ്രത്തിലെ മത്സ്യങ്ങൾ നിനക്ക് അറിവു തരട്ടെ.
JOB 12:9 യഹോവയുടെ കൈ ഇതു ചെയ്തുവെന്ന് ഇവയിൽ ഏതിനാണ് അറിവില്ലാത്തത്?
JOB 12:10 എല്ലാ ജീവജാലങ്ങളുടെയും ജീവൻ നിലനിൽക്കുന്നത് അവിടത്തെ കരങ്ങളിൽ ആണല്ലോ, സകലമനുഷ്യരുടെയും ശ്വാസം നിയന്ത്രിക്കുന്നതും അവിടന്നാണ്.
JOB 12:11 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ, ചെവി വാക്കുകൾ വിവേചിക്കുന്നില്ലേ?
JOB 12:12 വയോധികരിൽ ജ്ഞാനം കാണാതിരിക്കുമോ? ആയുർദൈർഘ്യത്തോടൊപ്പം വിവേകം ആർജിക്കാതിരിക്കുമോ?
JOB 12:13 “ജ്ഞാനവും ശക്തിയും ദൈവത്തിനുള്ളത്; ആലോചനയും വിവേകവും അവിടത്തേക്കുള്ളത്.
JOB 12:14 അവിടന്ന് തകർക്കുന്നതിനെ പുനരുദ്ധരിക്കാൻ സാധ്യമല്ല; അവിടന്ന് തടവിലാക്കുന്നവരെ മോചിപ്പിക്കുക അസാധ്യം.
JOB 12:15 അവിടന്നു മഴ മുടക്കിയാൽ, വരൾച്ചയുണ്ടാകുന്നു; അവിടന്ന് അതിനെ തുറന്നുവിട്ടാൽ അതു ഭൂമിയെ മുക്കിക്കളയുന്നു.
JOB 12:16 ശക്തിയും ജ്ഞാനവും അവിടത്തേക്കുള്ളത്; വഞ്ചിതരും വഞ്ചകരും അവിടത്തേക്കുള്ളവർതന്നെ.
JOB 12:17 അവിടന്ന് ഭരണാധിപരെ നഗ്നരാക്കി കൊണ്ടുപോകുന്നു, ന്യായാധിപരെ വിഡ്ഢിവേഷംകെട്ടിക്കുന്നു.
JOB 12:18 രാജാക്കന്മാർ ബന്ധിച്ച വിലങ്ങുകൾ അവിടന്ന് അഴിക്കുന്നു; അവിടന്നു രാജാക്കന്മാരെ കൗപീനധാരികളാക്കുന്നു.
JOB 12:19 അവിടന്നു പുരോഹിതന്മാരെ കവർച്ചയായി കൊണ്ടുപോകുന്നു; നാളുകളായി അജയ്യരായിരുന്ന ഭരണാധിപരെ അവിടന്ന് അട്ടിമറിക്കുന്നു.
JOB 12:20 അവിടന്നു വിശ്വസ്ത ഉപദേശകരെ മൂകരാക്കുകയും വയോധികരുടെ വിവേകം എടുത്തുകളയുകയും ചെയ്യുന്നു.
JOB 12:21 അവിടന്നു പ്രഭുക്കന്മാരെ നിന്ദ്യരാക്കുന്നു; ബലശാലികളുടെ അരക്കച്ച അഴിച്ചുകളയുന്നു.
JOB 12:22 അവിടന്ന് അന്ധകാരത്തിന്റെ അഗാധത വെളിപ്പെടുത്തുന്നു; കൂരിരുട്ടിനെ പ്രകാശമായി മാറ്റുന്നു.
JOB 12:23 അവിടന്നു രാഷ്ട്രങ്ങളെ പണിതുയർത്തുകയും നശിപ്പിക്കുകയും ചെയ്യുന്നു; അവിടന്നു രാഷ്ട്രങ്ങളെ വിസ്തൃതമാക്കുകയും ചിതറിക്കുകയും ചെയ്യുന്നു.
JOB 12:24 അവിടന്നു ഭൂമിയിലെ നേതാക്കന്മാരുടെ വിവേകം ക്ഷയിപ്പിക്കുന്നു; വഴിയില്ലാത്ത ഊഷരഭൂമിയിൽ അവരെ ഉഴലുമാറാക്കുന്നു.
JOB 12:25 അവർ വെളിച്ചമില്ലാതെ ഇരുളിൽ തപ്പിത്തടയുന്നു; അവിടന്ന് അവരെ മദോന്മത്തരെപ്പോലെ ചാഞ്ചാടി നടക്കുമാറാക്കുന്നു.
JOB 13:1 “എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടു; എന്റെ കാതുകൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.
JOB 13:2 നിങ്ങൾക്കറിയാവുന്നത് എനിക്കുമറിയാം; ഞാൻ നിങ്ങളെക്കാൾ കുറഞ്ഞവനുമല്ല.
JOB 13:3 എന്നാൽ ഞാൻ സർവശക്തനോടു സംസാരിക്കും; എന്റെ വാദം ദൈവസന്നിധാനത്തിൽ ഉന്നയിക്കുകയും ചെയ്യും, അതാണ് ഞാൻ ആഗ്രഹിക്കുന്നത്.
JOB 13:4 യോഗ്യതയില്ലാത്ത വൈദ്യന്മാരാണ് നിങ്ങളെല്ലാവരും; നിങ്ങൾ എന്നെ വ്യാജവാർത്തകൾകൊണ്ട് കളങ്കിതനാക്കുന്നു!
JOB 13:5 ഹാ! നിങ്ങൾ പൂർണമായും മൗനം അവലംബിച്ചിരുന്നെങ്കിൽ! അതു നിങ്ങൾക്കു ജ്ഞാനമായിരിക്കുമായിരുന്നു.
JOB 13:6 ഇപ്പോൾ എന്റെ വാദം കേൾക്കൂ; എന്റെ അധരങ്ങളിൽനിന്നുള്ള വ്യവഹാരം ശ്രദ്ധിക്കുക.
JOB 13:7 നിങ്ങൾ ദൈവത്തിനുവേണ്ടി അനീതി സംസാരിക്കുമോ? അവിടത്തേക്കുവേണ്ടി വ്യാജവാക്കുകൾ ഉച്ചരിക്കുമോ?
JOB 13:8 നിങ്ങൾ അവിടത്തോട് പക്ഷഭേദം കാണിക്കുമോ? ദൈവത്തിനുവേണ്ടി നിങ്ങൾ വ്യവഹാരം നടത്തുമോ?
JOB 13:9 അവിടന്നു നിങ്ങളെ പരീക്ഷിച്ചാൽ നിങ്ങൾ യോഗ്യരെന്നു തെളിയുമോ? അഥവാ, ഒരുത്തൻ മനുഷ്യനെ വഞ്ചിക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വഞ്ചിക്കാൻ കഴിയുമോ?
JOB 13:10 നിങ്ങൾ ഗൂഢമായി മുഖപക്ഷം കാണിച്ചാൽ അവിടന്നു തീർച്ചയായും നിങ്ങളെ ശാസിക്കും.
JOB 13:11 അവിടത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ? അവിടത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേൽ പതിക്കുന്നില്ലേ?
JOB 13:12 നിങ്ങളുടെ മഹദ്വചനങ്ങൾ നാശത്തിന്റെ പഴമൊഴികളത്രേ; നിങ്ങളുടെ പ്രതിരോധനിരകൾ കളിമൺകോട്ടകൾതന്നെ.
JOB 13:13 “മൗനമായിരിക്കുക, എന്നെ സംസാരിക്കാൻ അനുവദിക്കുക; പിന്നെ എനിക്കു വരുന്നതു വരട്ടെ.
JOB 13:14 എന്തിനു ഞാൻ എന്റെ ശരീരം അപകടത്തിലാക്കുകയും എന്റെ ജീവൻ പണയപ്പെടുത്തുകയും ചെയ്യണം?
JOB 13:15 അവിടന്ന് എന്നെ കൊന്നാലും ഞാൻ ദൈവത്തിൽ പ്രത്യാശവെക്കും; എന്റെ വഴികൾ ശരിയെന്നു തിരുസന്നിധിയിൽ ഞാൻ ബോധിപ്പിക്കും.
JOB 13:16 തീർച്ചയായും, ഇതുതന്നെയായിരിക്കും എന്റെ മോചനത്തിനുള്ള മാർഗം. അഭക്തർ അവിടത്തെ സന്നിധിയിൽ വരുന്നതിനു ധൈര്യപ്പെടുകയില്ല!
JOB 13:17 എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; എന്റെ പ്രസ്താവന നിങ്ങളുടെ ചെവികളിൽ മുഴങ്ങട്ടെ.
JOB 13:18 ഇപ്പോൾ ഞാൻ എന്റെ വ്യവഹാരം തയ്യാറാക്കിയിരിക്കുന്നു; ഞാൻ കുറ്റവിമുക്തനാക്കപ്പെടും എന്ന് എനിക്കുറപ്പുണ്ട്.
JOB 13:19 എനിക്കെതിരേ ആരോപണമുയർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ? ഞാൻ നിശ്ശബ്ദനായിരുന്ന് മരണംവരിക്കും.
JOB 13:20 “ദൈവമേ, ഈ രണ്ടു കാര്യങ്ങൾമാത്രം എനിക്ക് അനുവദിച്ചുതരണമേ, അങ്ങനെയെങ്കിൽ ഞാൻ അങ്ങയിൽനിന്ന് ഒന്നും ഒളിക്കുകയില്ല:
JOB 13:21 അങ്ങയുടെ കരം എന്നിൽനിന്ന് ദൂരേക്ക് അകറ്റണമേ; അങ്ങയുടെ ഭീകരതകൊണ്ട് എന്നെ ഭ്രമിപ്പിക്കുകയും ചെയ്യരുതേ.
JOB 13:22 പിന്നീട്, അങ്ങ് എന്നെ വിളിക്കൂ, ഞാൻ ഉത്തരം പറയാം, അഥവാ, ഞാൻ സംസാരിക്കട്ടെ, അങ്ങ് ഉത്തരമരുളിയാലും.
JOB 13:23 ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളും പാപങ്ങളും എത്രമാത്രം? എന്റെ ലംഘനവും എന്റെ പാപവും എന്നെ അറിയിക്കണമേ.
JOB 13:24 അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും എന്നെ ശത്രുവായി കണക്കാക്കുകയും ചെയ്യുന്നത് എന്തിന്?
JOB 13:25 കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ദണ്ഡിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ അങ്ങു പിൻതുടരുമോ?
JOB 13:26 അങ്ങ് എനിക്കെതിരേ കയ്‌പുള്ളത് രേഖപ്പെടുത്തുന്നു; എന്റെ യൗവനകാല പാപങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.
JOB 13:27 അങ്ങ് എന്റെ കാൽ ആമത്തിലിടുന്നു; എന്റെ കാലടികളിൽ അടയാളംകുറിച്ച് എന്റെ വഴികളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു.
JOB 13:28 “ചീഞ്ഞഴുകുന്ന വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യൻ ക്ഷയിക്കുന്നു.
JOB 14:1 “സ്ത്രീജാതനായ മനുഷ്യന്റെ ജീവിതകാലം നൈമിഷികവും ദുരിതപൂർണവും ആയിരിക്കും.
JOB 14:2 അവർ ഒരു പുഷ്പംപോലെ പൊട്ടിവിരിയുകയും വാടിക്കൊഴിയുകയും ചെയ്യുന്നു; ക്ഷണികമായ ഒരു നിഴൽപോലെ പെട്ടെന്നു മാഞ്ഞുമറയുന്നു.
JOB 14:3 അങ്ങനെയുള്ള ഒരു പ്രാണിയുടെമേലാണോ അങ്ങു ദൃഷ്ടി പതിപ്പിക്കുന്നത്? എന്നെയോ അങ്ങയുടെ സന്നിധിയിൽ ന്യായവിസ്താരത്തിലേക്കു നടത്തുന്നത്?
JOB 14:4 അശുദ്ധിയിൽനിന്ന് വിശുദ്ധിയെ നിർമിക്കാൻ ആർക്കു കഴിയും? ആർക്കും സാധ്യമല്ല!
JOB 14:5 ഒരു മനുഷ്യന്റെ നാളുകൾ നിർണയിക്കപ്പെട്ടിരിക്കുന്നു; അവന്റെ കാലചക്രം അങ്ങ് മാസക്കണക്കിൽ നിജപ്പെടുത്തിയിരിക്കുന്നു ലംഘിക്കാൻ നിർവാഹമില്ലാത്ത ഒരു പരിധി നിശ്ചയിച്ചുമിരിക്കുന്നു.
JOB 14:6 ഒരു തൊഴിലാളിയെപ്പോലെ തന്റെ നാളുകൾ തികയ്ക്കുംവരെ അങ്ങയുടെ കണ്ണുകൾ അയാളിൽനിന്നു മാറ്റണമേ, അയാളെ വെറുതേ വിടണമേ.
JOB 14:7 “ഒരു വൃക്ഷം വെട്ടിയിട്ടാൽ അതു വീണ്ടും മുളയ്ക്കുമെന്നു പ്രത്യാശയുണ്ട്; അതിലെ പൊട്ടിച്ചിനപ്പുകൾക്കു നാശം സംഭവിക്കുകയില്ല.
JOB 14:8 അതിന്റെ വേരുകൾ നിലത്തു പഴകിപ്പോയാലും അതിന്റെ കുറ്റി ഉണങ്ങിയ മണ്ണിൽ കെട്ടുപോയാലും
JOB 14:9 വെള്ളത്തിന്റെ ഗന്ധം കിട്ടിയാൽ അതു മുളയ്ക്കും; ഒരു ചെടിപോലെ ശാഖകൾ പുറപ്പെടുവിക്കും.
JOB 14:10 എന്നാൽ മനുഷ്യൻ മരിച്ചു നിലംപറ്റെ കിടക്കുന്നു; അന്ത്യശ്വാസം വലിച്ചുകഴിഞ്ഞാൽ പിന്നെ അവൻ എവിടെ?
JOB 14:11 സമുദ്രം ഉൾവലിയുന്നതുപോലെയും നദീതടം വറ്റിവരണ്ട് ഉണങ്ങുന്നതുപോലെയും,
JOB 14:12 മനുഷ്യൻ കിടന്നാൽ പിന്നെ എഴുന്നേൽക്കുന്നില്ല; ആകാശം ഇല്ലാതാകുംവരെ അവൻ ഉണരുകയോ ഉറക്കംവിട്ട് എഴുന്നേൽക്കുകയോ ചെയ്യുന്നില്ല.
JOB 14:13 “അയ്യോ! അങ്ങ് എന്നെ ശവക്കുഴിയിൽ മറച്ചിരുന്നെങ്കിൽ! അങ്ങയുടെ കോപം വിട്ടുപോകുന്നതുവരെ എന്നെ ഒളിപ്പിച്ചിരുന്നെങ്കിൽ! എനിക്ക് ഒരു കാലപരിധി നിശ്ചയിച്ച് എന്നെ ഓർത്തിരുന്നെങ്കിൽ!
JOB 14:14 ഒരു മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? എന്നാൽ എനിക്കു നവജീവൻ ലഭിക്കുന്നതുവരെ എന്റെ കഠിനാധ്വാനകാലം മുഴുവനും ഞാൻ കാത്തിരിക്കുമായിരുന്നു.
JOB 14:15 അങ്ങു വിളിക്കും, ഞാൻ ഉത്തരം പറയും; അങ്ങയുടെ കൈവേലയോട് അങ്ങേക്കു താത്പര്യം തോന്നുമായിരുന്നു.
JOB 14:16 ഇപ്പോൾ അങ്ങ് എന്റെ കാലടികൾ എണ്ണുന്നു; എന്നാൽ എന്റെ പാപത്തിന്മേൽ ദൃഷ്ടി വെക്കുന്നതുമില്ല.
JOB 14:17 എന്റെ അകൃത്യങ്ങൾ ഒരു സഞ്ചിയിലാക്കി മുദ്ര വെച്ചിരിക്കുന്നു; എന്റെ അനീതിക്കുമേൽ അങ്ങു മൂടുപടം വിരിക്കുന്നു.
JOB 14:18 “എന്നാൽ ഒരു പർവതം അല്പാല്പം പൊടിഞ്ഞുപോകുന്നതുപോലെയും ഒരു പാറ സ്വസ്ഥാനം വിട്ടു മാറിപ്പോകുന്നതുപോലെയും
JOB 14:19 വെള്ളം പാറകൾക്കു തേയ്മാനം വരുത്തുന്നതുപോലെയും ജലപ്രവാഹങ്ങൾ നിലത്തെ മണ്ണിനെ ഒഴുക്കിക്കൊണ്ടു പോകുന്നതുപോലെയും ഒരു മനുഷ്യന്റെ ആശയെയും അങ്ങു നശിപ്പിക്കുന്നു.
JOB 14:20 അങ്ങ് അവരെ എന്നേക്കുമായി തള്ളിയിടുന്നു, അവൻ കടന്നുപോകുന്നു; അവിടന്ന് അവരുടെ മുഖം വിരൂപമാക്കുകയും അവരെ പറഞ്ഞയയ്ക്കുകയും ചെയ്യുന്നു.
JOB 14:21 അവരുടെ മക്കൾ ബഹുമതി പ്രാപിച്ചാൽ അവർ അത് അറിയുന്നില്ല; അവരുടെ മക്കൾക്കു താഴ്ച ഭവിക്കുന്നതും അവർ കാണുന്നില്ല.
JOB 14:22 എന്നാൽ തന്റെ ശരീരത്തിലെ വേദനമാത്രം അവർ അറിയുന്നു, അവർ വിലപിക്കുന്നത് അവർക്കുവേണ്ടിമാത്രം.”
JOB 15:1 അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
JOB 15:2 “ജ്ഞാനിയായ ഒരു മനുഷ്യൻ വ്യർഥജ്ഞാനമുള്ള മറുപടി പറയുമോ? കിഴക്കൻ കാറ്റുകൊണ്ട് അവർ വയറുനിറയ്ക്കുമോ?
JOB 15:3 അവർ അർഥശൂന്യമായ വാക്കുകൾകൊണ്ടും ഉപകാരമില്ലാത്ത സംഭാഷണംകൊണ്ടും തർക്കിക്കുമോ?
JOB 15:4 എന്നാൽ ദൈവഭക്തിപോലും നീ ഉപേക്ഷിച്ചിരിക്കുന്നു; ദൈവസന്നിധിയിലുള്ള ധ്യാനം നീ തുച്ഛീകരിച്ചിരിക്കുന്നു.
JOB 15:5 അകൃത്യം നിന്റെ വാക്കുകളിൽത്തന്നെ വ്യക്തമാകുന്നു; കൗശലക്കാരുടെ ഭാഷ നീ തെരഞ്ഞെടുത്തിരിക്കുന്നു.
JOB 15:6 ഞാനല്ല, നിന്റെ വായ്‌തന്നെ നിന്നെ കുറ്റം വിധിക്കുന്നു; നിന്റെതന്നെ അധരങ്ങൾ നിനക്കെതിരേ സാക്ഷ്യംനൽകുന്നു.
JOB 15:7 “നീയാണോ ആദ്യം ജനിച്ച മനുഷ്യൻ? കുന്നുകൾക്കുംമുമ്പേ പിറന്നവൻ നീയോ?
JOB 15:8 നീ ദൈവത്തിന്റെ ആലോചന ശ്രദ്ധിച്ചിട്ടുണ്ടോ? ജ്ഞാനം കുത്തകയായി ലഭിച്ചിരിക്കുന്നതു നിനക്കുമാത്രമോ?
JOB 15:9 ഞങ്ങൾക്ക് അജ്ഞാതമായിരിക്കുന്ന ഏതു കാര്യമാണ് നിനക്ക് അറിയാവുന്നത്? ഞങ്ങൾക്കില്ലാത്ത ഏത് ഉൾക്കാഴ്ചയാണ് നീ സമ്പാദിച്ചിട്ടുള്ളത്?
JOB 15:10 തല നരച്ചവരും വയോധികരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്; നിന്റെ പിതാവിനെക്കാൾ പ്രായമുള്ളവർതന്നെ
JOB 15:11 ദൈവത്തിന്റെ ആശ്വാസവചസ്സുകളും നിന്നോടു സൗമ്യമായി പറഞ്ഞ വാക്കുകളും നിനക്കു വളരെ നിസ്സാരമോ?
JOB 15:12 നിന്റെ ഹൃദയം നിന്നെ വഴിതെറ്റിക്കുന്നതെന്തിന്? നിന്റെ കണ്ണുകൾ ജ്വലിക്കുന്നതിനും കാരണമെന്ത്?
JOB 15:13 നീ ദൈവത്തിനെതിരേ നിന്റെ ക്രോധം ജ്വലിപ്പിക്കുകയും ഇത്തരം വാക്കുകൾ നിന്റെ അധരങ്ങളിൽനിന്നു പുറപ്പെടുവിക്കുകയും ചെയ്യുന്നത് എന്തിന്?
JOB 15:14 “മനുഷ്യർക്കു നിർമലരായിരിക്കാൻ കഴിയുമോ? സ്ത്രീയിൽനിന്ന് ഉത്ഭവിച്ചവർക്ക് നീതിനിഷ്ഠരാകാൻ കഴിയുമോ?
JOB 15:15 ദൈവം തന്റെ വിശുദ്ധരെ വിശ്വാസത്തിൽ എടുക്കുന്നില്ലെങ്കിൽ സ്വർഗവും അവിടത്തെ ദൃഷ്ടിയിൽ നിർമലമല്ലെങ്കിൽ,
JOB 15:16 നിന്ദ്യനും ദൂഷിതനും അനീതിയെ വെള്ളംപോലെ കുടിക്കുന്നവനുമായ മനുഷ്യർ എത്രയധികം!
JOB 15:17 “എന്നെ ശ്രദ്ധിക്കുക, ഞാൻ നിനക്കു വിശദീകരിച്ചുതരാം; എന്റെ നിരീക്ഷണങ്ങൾ ഞാൻ നിന്നോടു വിവരിക്കട്ടെ.
JOB 15:18 ജ്ഞാനികൾ തങ്ങളുടെ പൂർവികരിൽനിന്ന് കേട്ടതും ഒന്നും മറച്ചുവെക്കാതെ വിളിച്ചുപറയുകയും ചെയ്ത വാക്കുകൾതന്നെ.
JOB 15:19 ഒരു വിദേശിയും അവരുടെ കൂട്ടത്തിൽ ഇല്ലാതിരിക്കുമ്പോഴാണ്, അവർക്കുമാത്രമായി ഈ ദേശം നൽകപ്പെട്ടത്.
JOB 15:20 ദുഷ്ടർ തങ്ങളുടെ ആയുഷ്കാലം മുഴുവൻ വേദനയിൽ പുളയുന്നു; നിഷ്ഠുരർക്കു നിയമിക്കപ്പെട്ട സംവത്സരങ്ങൾ തികയുന്നതുവരെത്തന്നെ.
JOB 15:21 അവരുടെ കാതുകളിൽ ഭീതിയുടെ ശബ്ദം മുഴങ്ങുന്നു; എല്ലാം ശുഭമായിരിക്കുമ്പോൾത്തന്നെ സംഹാരകർ അവരെ ആക്രമിക്കുന്നു.
JOB 15:22 അന്ധകാരത്തിൽനിന്നു രക്ഷപ്പെടാൻ കഴിയുമെന്ന് അവർക്കു പ്രതീക്ഷയില്ല; അവർ വാളിന് നിയമിക്കപ്പെട്ടിരിക്കുന്നു.
JOB 15:23 ആഹാരത്തിനായി കഴുകൻ എന്നപോലെ അവർ അലഞ്ഞുതിരിയുന്നു; അന്ധകാരദിനം അടുത്തിരിക്കുന്നു എന്ന് അവർ അറിയുന്നു.
JOB 15:24 കഷ്ടപ്പാടും അതിവേദനയും അവരെ ഭയപ്പെടുത്തുന്നു; യുദ്ധസന്നദ്ധനായ രാജാവിനെപ്പോലെ അവ അവരെ ആക്രമിക്കുന്നു.
JOB 15:25 അവർ ദൈവത്തിനു വിരോധമായി മുഷ്ടിചുരുട്ടുകയാലും സർവശക്തന്റെനേരേ ഊറ്റംകൊള്ളുകയാലുംതന്നെ.
JOB 15:26 ഘനമുള്ളതും ശക്തിയേറിയതുമായ പരിചയേന്തിക്കൊണ്ട് അവർ ധിക്കാരഭാവത്തോടെ അവിടത്തേക്കെതിരേ പാഞ്ഞുചെല്ലുന്നു.
JOB 15:27 “ദുഷ്ടരുടെ മുഖം മേദസ്സുകൊണ്ടു തുടുത്തുകൊഴുക്കുന്നു അവരുടെ അരക്കെട്ട് കൊഴുത്തു തടിച്ചവ ആണെങ്കിലും,
JOB 15:28 അവർ നശിപ്പിക്കപ്പെട്ട നഗരങ്ങളിൽ താമസമാക്കും. ഇടിഞ്ഞുവീഴാറായതും ആരും പാർക്കാത്തതുമായ വീടുകളിൽത്തന്നെ അവർ പാർക്കും.
JOB 15:29 അവർ ധനികരാകുകയോ അവരുടെ സമ്പത്തു നിലനിൽക്കുകയോ ഇല്ല; അവരുടെ സമ്പാദ്യങ്ങൾ ദേശത്തു വർധിക്കുകയുമില്ല.
JOB 15:30 ഇരുളിൽനിന്ന് അവർ രക്ഷപ്പെടുകയില്ല; അവരുടെ മുളകളെ തീനാളം കരിച്ചുകളയും തിരുവായിലെ നിശ്വാസത്താൽ അവർ നശിച്ചുപോകും.
JOB 15:31 അവർ തങ്ങളെത്തന്നെ വഞ്ചിച്ചുകൊണ്ട് ശൂന്യമായവയിൽ ആശ്രയിക്കാതിരിക്കട്ടെ, കാരണം അവരുടെ പ്രതിഫലവും ശൂന്യമായിരിക്കും.
JOB 15:32 അവരുടെ കാലംതികയുന്നതിനു മുമ്പുതന്നെ അവർ മാഞ്ഞുപോകും അവരുടെ ശാഖകൾ തഴച്ചുവളരുകയുമില്ല.
JOB 15:33 മുന്തിരിവള്ളിയിലെ പാകമാകാത്ത കായ്കൾ ഉതിർന്നുപോകുന്നതുപോലെയും; ഒലിവുമരത്തിലെ പൂക്കൾ കൊഴിഞ്ഞുപോകുന്നതുപോലെയും ആയിരിക്കും അവർ.
JOB 15:34 കാരണം, അഭക്തരുടെ സംഘം വന്ധ്യതയുള്ളവരാകും; കൈക്കൂലിക്കാരുടെ കൂടാരങ്ങൾ അഗ്നിക്കിരയാകും.
JOB 15:35 അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു; അവരുടെ ഉദരം വഞ്ചന രൂപപ്പെടുത്തുന്നു.”
JOB 16:1 അതിന് ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
JOB 16:2 “ഞാൻ ഇങ്ങനെയുള്ളതു പലതും കേട്ടിട്ടുണ്ട്; നിങ്ങളെല്ലാവരും ദുഃഖിപ്പിക്കുന്ന ആശ്വാസകന്മാർതന്നെ.
JOB 16:3 നിങ്ങളുടെ വ്യർഥവാക്കുകൾക്ക് ഒരു അവസാനമില്ലേ? ഇത്തരം വാദങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതെന്ത്?
JOB 16:4 നിങ്ങൾ എന്റെ സ്ഥാനത്തായിരുന്നെങ്കിൽ എനിക്കും നിങ്ങളെപ്പോലെ സംസാരിക്കാൻ കഴിയുമായിരുന്നു; നിങ്ങൾക്കെതിരേ എനിക്കും വളരെ നന്നായി സംസാരിക്കാൻ കഴിയും നിങ്ങളെ പരിഹസിച്ചുകൊണ്ടു തലകുലുക്കുകയും ചെയ്യാമായിരുന്നു.
JOB 16:5 എന്നാൽ എന്റെ വാമൊഴി നിങ്ങൾക്കു ധൈര്യം നൽകുന്നതും; എന്റെ അധരങ്ങളിലെ സാന്ത്വനമൊഴികൾ നിങ്ങളുടെ ആകുലതകൾ അകറ്റുന്നതുമായിരിക്കും.
JOB 16:6 “ഞാൻ സംസാരിച്ചിട്ടും എന്റെ വേദനയ്ക്കു ശമനം വരുന്നില്ല; ഞാൻ മിണ്ടാതിരുന്നാലും അത് എന്നെ ഒഴിഞ്ഞുപോകുന്നില്ല.
JOB 16:7 ദൈവമേ, ഇപ്പോൾ അവിടന്ന് എന്നെ ക്ഷീണിപ്പിച്ചിരിക്കുന്നു; എന്റെ കുടുംബത്തെ മുഴുവനായും അങ്ങ് എന്നിൽനിന്നു നീക്കിക്കളഞ്ഞുവല്ലോ.
JOB 16:8 അങ്ങ് എന്നെ എല്ലും തുകലും ആക്കിയിരിക്കുന്നു—അത് എനിക്കെതിരേ ഒരു സാക്ഷ്യമായിത്തീർന്നു; എന്റെ മെലിച്ചിൽ എനിക്കെതിരേ എഴുന്നേറ്റു സാക്ഷ്യം പറയുന്നു.
JOB 16:9 അവിടത്തെ കോപം എന്നെ കീറിക്കളഞ്ഞു, അവിടന്ന് എന്റെനേരേ പല്ലുകടിക്കുന്നു; എന്റെ ശത്രു എന്നെ തുറിച്ചുനോക്കുന്നു.
JOB 16:10 ആളുകൾ എന്റെനേരേ പരിഹാസത്തോടെ വായ് പിളർന്നു; അവർ നിന്ദയോടെ എന്റെ ചെകിട്ടത്തടിക്കുകയും എനിക്കു വിരോധമായി കൂട്ടംകൂടുകയും ചെയ്യുന്നു.
JOB 16:11 ദൈവം ക്രൂരന്മാരുടെ പക്കൽ എന്നെ ഏൽപ്പിക്കുന്നു; ദുഷ്ടന്മാരുടെ കൈകളിലേക്ക് എന്നെ എറിഞ്ഞുകൊടുക്കുന്നു.
JOB 16:12 എല്ലാം എനിക്ക് അനുകൂലമായിരുന്നു; എന്നാൽ അവിടന്ന് എന്നെ തകർത്തുകളഞ്ഞു; അവിടന്ന് എന്റെ കഴുത്തിനു പിടികൂടി എന്നെ ഞെരുക്കിക്കളഞ്ഞു. അവിടന്ന് എന്നെ തന്റെ ലക്ഷ്യമാക്കി മാറ്റിയിരിക്കുന്നു;
JOB 16:13 അവിടത്തെ അസ്ത്രങ്ങൾ എന്നെ ചുറ്റിവളഞ്ഞു; കരുണകൂടാതെ അവിടന്ന് എന്റെ വൃക്കകളെ പിളർന്നു; എന്റെ പിത്തരസവും നിലത്ത് ഒഴുക്കിക്കളഞ്ഞു.
JOB 16:14 വീണ്ടും വീണ്ടും അവിടന്ന് എന്നെ തകർക്കുന്നു; ഒരു പോരാളിയെപ്പോലെ അവിടന്ന് എനിക്കുനേരേ പാഞ്ഞടുക്കുന്നു.
JOB 16:15 “ഞാൻ ചാക്കുശീല എന്റെ ത്വക്കിന്മേൽ തുന്നിച്ചേർത്തു; എന്റെ അഭിമാനം പൂഴിയിൽ പൂഴ്ത്തിയിരിക്കുന്നു.
JOB 16:16 കരഞ്ഞു കരഞ്ഞ് എന്റെ മുഖം ചെമന്നിരിക്കുന്നു, എന്റെ കൺപോളകളിൽ കറുപ്പുവലയം രൂപപ്പെടുന്നു;
JOB 16:17 എന്നിട്ടും എന്റെ കൈകളിൽ അക്രമമില്ല, എന്റെ പ്രാർഥന നിർമലമായതുതന്നെ.
JOB 16:18 “ഭൂമിയേ, നീ എന്റെ രക്തത്തെ മൂടിക്കളയരുതേ; എന്റെ നിലവിളി ഇടതടവില്ലാതെ ഉയരട്ടെ!
JOB 16:19 ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും എന്റെ അഭിഭാഷകൻ ഉന്നതത്തിലും ആകുന്നു.
JOB 16:20 എന്റെ കണ്ണുകൾ ദൈവത്തെ നോക്കി കണ്ണുനീർ പൊഴിക്കുമ്പോൾ, എന്റെ മധ്യസ്ഥൻ എന്റെ സ്നേഹിതൻ ആകുന്നു;
JOB 16:21 മനുഷ്യൻ തന്റെ സ്നേഹിതനുവേണ്ടി എന്നപോലെ മനുഷ്യൻ മറ്റൊരുവനുവേണ്ടി ദൈവത്തോടു വാദിക്കുന്നു!
JOB 16:22 “ഒരിക്കലും മടങ്ങിവരാത്ത യാത്ര തുടങ്ങേണ്ടതിന് ഏതാനും വർഷങ്ങൾമാത്രമാണല്ലോ ഇനി അവശേഷിക്കുന്നത്.
JOB 17:1 എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ നാളുകൾ തീർന്നുപോയി, ശവക്കുഴി എനിക്കായി കാത്തിരിക്കുന്നു.
JOB 17:2 തീർച്ചയായും പരിഹാസികൾ എന്നെ വലയംചെയ്തിരിക്കുന്നു; എന്റെ കണ്ണ് അവരുടെ പ്രകോപനം വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
JOB 17:3 “ദൈവമേ, അങ്ങുതന്നെ എനിക്കുവേണ്ടി ജാമ്യം നിൽക്കണമേ. എനിക്കു സുരക്ഷിതത്വം നൽകാൻ മറ്റാരാണുള്ളത്?
JOB 17:4 അങ്ങ് അവരുടെ ഹൃദയം വിവേകത്തിൽനിന്ന് അടച്ചിരിക്കുന്നു; അതിനാൽ ജയഭേരിമുഴക്കാൻ അങ്ങ് അവരെ ഉയർത്തുകയുമില്ല.
JOB 17:5 സ്വന്തം ലാഭത്തിനായി തങ്ങളുടെ സ്നേഹിതരെ ഒറ്റിക്കൊടുക്കുന്നവരുടെ സന്തതികളുടെ കണ്ണു മങ്ങിപ്പോകും.
JOB 17:6 “ദൈവം എന്നെ ആളുകൾക്ക് ഒരു പഴമൊഴിയാക്കി മാറ്റിയിരിക്കുന്നു, മുഖത്തു തുപ്പേൽക്കുന്ന ഒരുവനായി ഞാൻ തീർന്നിരിക്കുന്നു.
JOB 17:7 വ്യസനം നിമിത്തം എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു; എന്റെ അവയവങ്ങളെല്ലാം വെറുമൊരു നിഴൽപോലെയായി.
JOB 17:8 നീതിനിഷ്ഠർ ഇതുകണ്ട് സംഭ്രമിക്കും; നിഷ്കളങ്കർ അഭക്തരുടെനേരേ രോഷംകൊള്ളും.
JOB 17:9 എങ്കിലും നീതിനിഷ്ഠർ തങ്ങളുടെ വഴികളിൽത്തന്നെ ഉറച്ചുനിൽക്കും; നിർമലമായ കൈകളുള്ളവർ അധികം ശക്തിയാർജിക്കും.
JOB 17:10 “നിങ്ങൾ എല്ലാവരും വരിക, ഒന്നുകൂടെ ശ്രമിക്കുക! നിങ്ങളുടെ ഇടയിൽ ഒരു ജ്ഞാനിയെ ഞാൻ കണ്ടെത്തുകയില്ല.
JOB 17:11 എന്റെ ആയുസ്സു കഴിഞ്ഞുപോയി, എന്റെ പദ്ധതികൾ താറുമാറായി. എന്നിട്ടും എന്റെ ഹൃദയാഭിലാഷങ്ങൾ,
JOB 17:12 പ്രകാശം ഇതാ അടുത്തിരിക്കുന്നു എന്ന് ഇരുട്ടിൽ പറഞ്ഞുകൊണ്ട് അവർ രാത്രിയെ പകലാക്കിത്തീർക്കുന്നു.
JOB 17:13 ഞാൻ കാത്തിരിക്കുന്ന ഭവനം ശ്മശാനംമാത്രമാണെങ്കിൽ, അന്ധകാരത്തിലാണ് ഞാൻ എന്റെ കിടക്ക വിരിക്കുന്നതെങ്കിൽ,
JOB 17:14 ശവക്കുഴിയോട്, ‘നീ എന്റെ പിതാവ്’ എന്നും പുഴുവിനോട്, ‘നീ എന്റെ മാതാവോ സഹോദരിയോ’ എന്നും ഞാൻ പറയുന്നെങ്കിൽ,
JOB 17:15 എന്റെ പ്രത്യാശ എവിടെ? എന്നിൽ ആശിക്കാൻ എന്തെങ്കിലും അവശേഷിക്കുന്നു എന്ന് ആർക്കു കാണാൻ കഴിയും?
JOB 17:16 എന്റെ പ്രത്യാശ മരണകവാടംവരെ ചെന്നെത്തുമോ? ഞങ്ങൾ ഒരുമിച്ച് പൂഴിയിൽ അമരുകയില്ലേ?”
JOB 18:1 അപ്പോൾ ശൂഹ്യനായ ബിൽദാദ് ഇങ്ങനെ ഉത്തരം പറഞ്ഞു:
JOB 18:2 “നിങ്ങൾ എപ്പോഴാണ് ഈ പ്രഭാഷണം ഒന്നു നിർത്തുന്നത്? വിവേകികളാകുക; പിന്നെ നമുക്കു സംസാരിക്കാം.
JOB 18:3 ഞങ്ങളെ കന്നുകാലികളായി പരിഗണിക്കുന്നത് എന്തിന്? നിന്റെ ദൃഷ്ടിയിൽ ഞങ്ങൾ അത്രയ്ക്കു മഠയന്മാരോ?
JOB 18:4 കലിതുള്ളി സ്വയം കടിച്ചുകീറുന്നവനേ, നിനക്കുവേണ്ടി ഭൂമി നിർജനമായിത്തീരണമോ? അതോ, പാറ അതിന്റെ സ്ഥാനത്തുനിന്നു മാറ്റപ്പെടണമോ?
JOB 18:5 “ദുഷ്ടന്റെ വിളക്ക് അണഞ്ഞുപോകും; അവരുടെ അഗ്നിജ്വാല പ്രകാശം തരികയില്ല.
JOB 18:6 അവരുടെ കൂടാരത്തിലെ വെളിച്ചം ഇരുണ്ടുപോകും; അവരുടെ അരികത്തുള്ള വിളക്ക് കെട്ടുപോകും.
JOB 18:7 അവരുടെ കാലടികളുടെ ചുറുചുറുക്കു ക്ഷയിച്ചിരിക്കുന്നു; അവരുടെ പദ്ധതികൾതന്നെ അവർക്കു പതനഹേതുവായിരിക്കുന്നു.
JOB 18:8 അവർ സ്വയം കെണിയിലേക്കു നടക്കുന്നു; അവർ ചതിക്കുഴിയിലേക്കുതന്നെ വീഴുന്നു.
JOB 18:9 അവരുടെ കുതികാലിൽ കുരുക്കുവീഴുന്നു, കെണി അവരെ വരിഞ്ഞുമുറുക്കുന്നു.
JOB 18:10 അവർക്കുവേണ്ടി നിലത്ത് കുടുക്കും വഴിയിൽ വലയും ഒളിച്ചുവെച്ചിരിക്കുന്നു.
JOB 18:11 എല്ലായിടത്തുനിന്നുമുള്ള ഭീതികൾ അവരെ ഭയവിഹ്വലരാക്കുകയും ഓരോ കാൽവെപ്പിലും അവരെ വേട്ടയാടുകയും ചെയ്യുന്നു.
JOB 18:12 ദുരന്തം അവർക്കായി ബുഭുക്ഷയോടെ ഇരിക്കുന്നു; വിനാശം അവരുടെ പതനത്തിനു കാത്തുനിൽക്കുന്നു.
JOB 18:13 അത് അവരുടെ ത്വക്കിനെ തിന്നുനശിപ്പിക്കുന്നു; മരണത്തിന്റെ ആദ്യജാതൻ അവരുടെ അവയവങ്ങൾ വിഴുങ്ങുന്നു.
JOB 18:14 അവർക്ക് ആശ്രയമായിരുന്ന കൂടാരത്തിൽനിന്ന് അവർ പിഴുതെറിയപ്പെടും; ഭീകരതയുടെ രാജാവിൻ സമീപത്തേക്ക് അവർ ആനയിക്കപ്പെടും.
JOB 18:15 അവരുടെ കൂടാരത്തിൽ അഗ്നി കുടിപാർക്കുന്നു; അവരുടെ വാസസ്ഥലത്തിന്മേൽ ഗന്ധകം വർഷിക്കപ്പെടുന്നു.
JOB 18:16 കീഴേയുള്ള അവരുടെ വേരുകൾ ഉണങ്ങിപ്പോകുന്നു, മീതേ അവരുടെ ശാഖകൾ കരിയുന്നു.
JOB 18:17 ഭൂമിയിൽനിന്ന് അവരുടെ സ്മരണ തുടച്ചുനീക്കപ്പെടും; ദേശത്ത് അവരുടെ പേര് ഉണ്ടായിരിക്കുകയില്ല.
JOB 18:18 അവരെ വെളിച്ചത്തിൽനിന്ന് ഇരുളിലേക്കു തുരത്തിയോടിക്കും; അവരെ ഭൂതലത്തിൽനിന്നുതന്നെ നാടുകടത്തും.
JOB 18:19 അവരുടെ സമൂഹത്തിൽത്തന്നെ അവർക്കു സന്തതിയോ പിൻഗാമികളോ ഇല്ലാതായിരിക്കുന്നു; അവർ മുമ്പു വസിച്ചിരുന്നിടത്ത് ആരും അവശേഷിക്കുന്നില്ല.
JOB 18:20 പശ്ചിമദേശക്കാർ അവരുടെ വിധി കണ്ടു വിസ്മയിക്കും; പൂർവദേശക്കാർ നടുങ്ങിപ്പോകും.
JOB 18:21 നിശ്ചയമായും അധർമികളുടെ വാസസ്ഥലത്തിന്റെ ഗതി ഈ വിധമാകുന്നു; ദൈവത്തെ അറിയാത്തവരുടെ സ്ഥലവും ഇപ്രകാരംതന്നെ.”
JOB 19:1 അപ്പോൾ ഇയ്യോബ് ഇപ്രകാരം പറഞ്ഞു:
JOB 19:2 “നിങ്ങൾ എത്രനാൾ എന്നെ ദണ്ഡിപ്പിക്കുകയും വാക്കുകളാൽ എന്നെ തകർക്കുകയും ചെയ്യും?
JOB 19:3 ഇതാ, പത്തുപ്രാവശ്യം നിങ്ങൾ എന്നെ അപമാനിച്ചിരിക്കുന്നു; എന്നോടു ദോഷം ചെയ്യാൻ നിങ്ങൾക്കു ലജ്ജയില്ല.
JOB 19:4 ഞാൻ വാസ്തവമായി തെറ്റിപ്പോയിട്ടുണ്ടെങ്കിൽ, എന്റെ തെറ്റ് എന്നെമാത്രം ബാധിക്കുന്ന വിഷയമാണ്.
JOB 19:5 നിങ്ങൾ എന്റെമുമ്പിൽ നിങ്ങളെത്തന്നെ ശ്രേഷ്ഠരാക്കാൻ ശ്രമിക്കുകയും എന്റെ നിസ്സഹായാവസ്ഥ എനിക്കെതിരേയുള്ള തെളിവായി ഉപയോഗിക്കുകയും ചെയ്യുന്നെങ്കിൽ,
JOB 19:6 ദൈവം എന്നോടു ദോഷം പ്രവർത്തിച്ച് അവിടത്തെ വലയിൽ എന്നെ കുടുക്കി എന്ന് അറിഞ്ഞുകൊൾക.
JOB 19:7 “ ‘അതിക്രമം!’ എന്നു ഞാൻ കരയുന്നു, എനിക്ക് ഉത്തരം ലഭിക്കുന്നില്ല; സഹായത്തിനായി ഞാൻ നിലവിളിക്കുന്നു, എനിക്കു നീതി ലഭിക്കുന്നതുമില്ല.
JOB 19:8 എനിക്കു സഞ്ചരിക്കാൻ കഴിയാത്തവിധം അവിടന്ന് എന്റെ വഴി അടച്ചിരിക്കുന്നു; എന്റെ വഴിയിൽ അവിടന്ന് അന്ധകാരം വരുത്തിയിരിക്കുന്നു.
JOB 19:9 അവിടന്ന് എന്റെ ബഹുമതി പറിച്ചെറിഞ്ഞുകളഞ്ഞു; എന്റെ തലയിൽനിന്ന് കിരീടവും നീക്കിയിരിക്കുന്നു.
JOB 19:10 എല്ലാവശങ്ങളിൽനിന്നും അവിടന്ന് എന്നെ തകർക്കുന്നു; ഞാൻ ഇതാ തകർന്നടിഞ്ഞിരിക്കുന്നു; ഒരു വൃക്ഷത്തെയെന്നവണ്ണം അവിടന്ന് എന്റെ പ്രത്യാശ പിഴുതുനീക്കിയിരിക്കുന്നു.
JOB 19:11 എനിക്കെതിരേ അവിടന്നു തന്റെ കോപാഗ്നി ജ്വലിപ്പിച്ചു; എന്നെ അവിടത്തെ ശത്രുഗണത്തിൽ എണ്ണുന്നു.
JOB 19:12 അവിടത്തെ സൈന്യങ്ങൾ എനിക്കെതിരേ അണിനിരക്കുന്നു; അവർ എനിക്കെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുന്നു എന്റെ കൂടാരത്തിനുചുറ്റും അവർ താവളമടിക്കുന്നു.
JOB 19:13 “അവിടന്ന് എന്റെ സഹോദരങ്ങളെ എന്നിൽനിന്ന് അകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാർ പൂർണമായും എന്നിൽനിന്ന് അകന്നുമാറിയിരിക്കുന്നു.
JOB 19:14 എന്റെ ബന്ധുക്കൾ എന്നെ വിട്ടുമാറി; എന്റെ ഉറ്റ സ്നേഹിതർ എന്നെ മറന്നുകളഞ്ഞു.
JOB 19:15 എന്റെ അതിഥികളും എന്റെ ദാസിമാരും എന്നെ ഒരു വിദേശിയെപ്പോലെ എണ്ണുന്നു; അവർ എന്നെ ഒരു അപരിചിതനെപ്പോലെ വീക്ഷിക്കുന്നു.
JOB 19:16 എന്റെ ദാസനെ ഞാൻ വിളിക്കുന്നു, എന്നാൽ അവൻ പ്രതികരിക്കുന്നില്ല; എന്റെ വായ് തുറന്ന് അവനോടു ഞാൻ കെഞ്ചേണ്ടതായിവരുന്നു.
JOB 19:17 എന്റെ ഉച്ഛ്വാസം എന്റെ ഭാര്യക്ക് അരോചകമാണ്; എന്റെ സഹോദരങ്ങൾക്കു ഞാൻ അറപ്പായിത്തീർന്നിരിക്കുന്നു.
JOB 19:18 കൊച്ചുകുട്ടികൾപോലും എന്നെ നിന്ദിക്കുന്നു; ഞാൻ എഴുന്നേൽക്കുമ്പോൾ അവർ എന്നെ പരിഹസിക്കുന്നു.
JOB 19:19 എന്റെ ആത്മസ്നേഹിതരെല്ലാംതന്നെ എന്നെ വെറുക്കുന്നു; ഞാൻ സ്നേഹിച്ചവർ എനിക്കെതിരേ തിരിഞ്ഞിരിക്കുന്നു.
JOB 19:20 ഞാൻ വെറും എല്ലുംതോലും ആയിരിക്കുന്നു; ഞാൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടിരിക്കുന്നത്.
JOB 19:21 “എന്റെ സ്നേഹിതരേ, എന്നോടു കരുണകാട്ടണേ, എന്നോടു കരുണകാട്ടണേ; ദൈവത്തിന്റെ കൈ എന്റെമേൽ വീണിരിക്കുന്നു.
JOB 19:22 ദൈവമെന്നപോലെ നിങ്ങളും എന്നെ വേട്ടയാടുന്നത് എന്തിന്? എന്റെ മാംസം തിന്നിട്ടും നിങ്ങൾ തൃപ്തിപ്പെടാത്തതെന്തുകൊണ്ട്?
JOB 19:23 “ഹാ! എന്റെ വചനങ്ങൾ ഒന്ന് രേഖപ്പെടുത്തിയിരുന്നെങ്കിൽ! അയ്യോ! അവ ഒരു പുസ്തകച്ചുരുളിൽ എഴുതിവെച്ചെങ്കിൽ!
JOB 19:24 ഒരു ഇരുമ്പാണികൊണ്ടോ ഈയക്കമ്പികൊണ്ടോ അവ ഒരു പാറയിൽ എന്നേക്കുമായി കൊത്തിയിരുന്നെങ്കിൽ!
JOB 19:25 എന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുന്നു എന്ന് എനിക്കറിയാം, ഒടുവിൽ അവിടന്നു പൊടിമേൽ നിൽക്കുമെന്നും ഞാൻ അറിയുന്നു.
JOB 19:26 എന്റെ ത്വക്ക് ഇങ്ങനെ അഴുകിപ്പോയശേഷവും ഞാൻ ദേഹസഹിതനായി ദൈവത്തെ കാണും;
JOB 19:27 ഞാൻതന്നെ അവിടത്തെ കാണും; മറ്റൊരുവനല്ല, എന്റെ സ്വന്തം കണ്ണുതന്നെ അവിടത്തെ കാണും. എന്റെ ഹൃദയം അതിനായി ആർത്തിയോടിരിക്കുന്നു.
JOB 19:28 “ ‘അവനെ നമുക്ക് എങ്ങനെ വേട്ടയാടാൻ കഴിയും? അഥവാ, അവനെതിരേ എന്തു കുറ്റം ആരോപിക്കാൻ നമുക്കു കഴിയും?’
JOB 19:29 വാളിനെ ഭയപ്പെടുക, ക്രോധം വാളിന്റെ ശിക്ഷയെ വിളിച്ചുവരുത്തുന്നു. ഒരു ന്യായവിധി ഉണ്ടെന്ന് അങ്ങനെ നിങ്ങൾ അറിയാൻ ഇടയാകും.”
JOB 20:1 അപ്പോൾ നാമാത്യനായ സോഫർ ഇങ്ങനെ പറഞ്ഞു:
JOB 20:2 “എന്റെ അസ്വസ്ഥചിന്തകൾ ഉത്തരം പറയാൻ എന്നെ പ്രേരിപ്പിക്കുന്നു കാരണം ഞാൻ അത്രമാത്രം അസ്വസ്ഥനായിരിക്കുന്നു.
JOB 20:3 എന്നെ നിന്ദിക്കുന്ന ശാസനകൾ ഞാൻ കേട്ടു; എന്റെ വിവേകപൂർവമായ ആത്മാവ് എന്നെക്കൊണ്ടു മറുപടി പറയിക്കുന്നു.
JOB 20:4 “പുരാതനകാലംമുതലേ നടപ്പുള്ള കാര്യം നീ അറിയുന്നില്ലേ, ഭൂമുഖത്ത് മനുഷ്യജാതിയെ ആക്കിയ കാലംമുതലുള്ളവതന്നെ,
JOB 20:5 ദുഷ്ടരുടെ വിജയഭേരി ഹ്രസ്വകാലത്തേക്കേയുള്ളൂ; അഭക്തരുടെ സന്തോഷം ക്ഷണികവുമാണ്.
JOB 20:6 അഭക്തരുടെ അഹന്ത ആകാശംവരെ എത്തിയാലും അവരുടെ ശിരസ്സു മേഘങ്ങളെ തൊട്ടുരുമ്മിനിന്നാലും,
JOB 20:7 തങ്ങളുടെ വിസർജ്യംപോലെ അവർ എന്നേക്കുമായി നാശമടയും; അവരുടെ മുൻപരിചയക്കാർ, ‘അവർ എവിടെ?’ എന്നു ചോദിക്കും.
JOB 20:8 ഒരു സ്വപ്നംപോലെ അവർ പാറിപ്പോകും; പിന്നീടൊരിക്കലും കാണാൻപറ്റാത്ത വിധത്തിൽത്തന്നെ, ഒരു നിശാദർശനംപോലെ അവർ തുടച്ചുനീക്കപ്പെടുന്നു.
JOB 20:9 അവരെ കണ്ടിട്ടുള്ള കണ്ണുകൾ അവരെ പിന്നീടു കാണുകയില്ല; അവർ ആയിരുന്ന ഇടം പിന്നെ അവരെ തിരിച്ചറിയുകയുമില്ല.
JOB 20:10 അവരുടെ മക്കൾ ദരിദ്രരോട് സഹായം അഭ്യർഥിക്കും; അവരുടെ കൈകൊണ്ടുതന്നെ തങ്ങളുടെ ധനം മടക്കിക്കൊടുക്കേണ്ടിവരും.
JOB 20:11 അവരുടെ അസ്ഥികളിൽ യൗവനതേജസ്സു നിറഞ്ഞിരിക്കുന്നു; എങ്കിലും അത് അവരോടൊപ്പം മണ്ണടിയും.
JOB 20:12 “അധർമം അവരുടെ വായ്ക്കു രുചികരമായിരിക്കുകയും തങ്ങളുടെ നാവിൻകീഴേ അവർ അത് ഒളിച്ചുവെക്കുകയും,
JOB 20:13 അതിനെ ഉപേക്ഷിക്കാൻ മനസ്സുവരാതെ വായ്ക്കുള്ളിൽത്തന്നെ സൂക്ഷിച്ചുവെക്കുകയും ചെയ്താലും,
JOB 20:14 അവരുടെ ഉദരത്തിൽ അതു പുളിച്ചുപോകും സർപ്പവിഷമായി അതു പരിണമിക്കും.
JOB 20:15 അവർ വിഴുങ്ങിയ എല്ലാ സമ്പത്തും അവർക്കു ഛർദിക്കേണ്ടിവരും; ദൈവം അവരുടെ കുടലിൽനിന്ന് അതെല്ലാം പുറത്തേക്കു വമിപ്പിക്കും.
JOB 20:16 അവർ സർപ്പവിഷം നുണയും; അണലിയുടെ കടിയേറ്റു മരണമടയും.
JOB 20:17 തേനും വെണ്ണയും ഒഴുകുന്ന നദികളും അരുവികളും അവർക്ക് ആസ്വാദ്യമാകുകയില്ല.
JOB 20:18 അവർ സമ്പാദിച്ചത് അനുഭവിക്കാതെ മടക്കിക്കൊടുക്കേണ്ടിവരുന്നു; തങ്ങളുടെ വ്യാപാരത്തിൽനിന്നുള്ള സമ്പാദ്യം അവർ ആസ്വദിക്കുകയുമില്ല.
JOB 20:19 കാരണം, അവർ ദരിദ്രരെ പീഡിപ്പിക്കുകയും അനാഥരെ ഉപേക്ഷിച്ചുകളയുകയും ചെയ്തു; തങ്ങൾ പണിയാത്ത വീട് അവൻ പിടിച്ചെടുത്തു.
JOB 20:20 “അവരുടെ അത്യാഗ്രഹത്തിന് അവസാനം വരികയില്ല; തങ്ങളുടെ നിക്ഷേപങ്ങൾക്ക് അവരെ സംരക്ഷിക്കാൻ കഴിയുകയില്ല.
JOB 20:21 അവർക്കു വെട്ടിവിഴുങ്ങുന്നതിനായി ഒന്നുംതന്നെ ശേഷിക്കുകയില്ല; അവരുടെ ഐശ്വര്യം നിലനിൽക്കുകയില്ല.
JOB 20:22 അവരുടെ സമൃദ്ധിയുടെ നിറവിൽ, ദുരിതം അവരെ കീഴ്പ്പെടുത്തും; അതിവ്യഥ പൂർണശക്തിയോടെ അവരുടെമേൽ വീഴും.
JOB 20:23 അവർ തങ്ങളുടെ വയറുനിറയ്ക്കുമ്പോൾ, ദൈവം തന്റെ ക്രോധാഗ്നി അവരിലേക്കു തുറന്നുവിടും അവിടത്തെ പ്രഹരം ഒരു മഴപോലെ അവരുടെമേൽ വർഷിക്കും.
JOB 20:24 ഇരുമ്പായുധത്തിൽനിന്ന് അവർ വഴുതി രക്ഷപ്പെട്ടേക്കാം, അപ്പോൾ വെള്ളോട്ടിൻ അസ്ത്രം അവരുടെമേൽ തുളച്ചുകയറും.
JOB 20:25 അത് അവരുടെ ശരീരത്തിന്റെ പിൻഭാഗത്തുകൂടി വലിച്ചൂരപ്പെടും, അതിന്റെ വെട്ടിത്തിളങ്ങുന്ന മുന അവരുടെ കരൾ ഭേദിക്കും. മരണഭീതി അവർക്കുമേൽ വന്നുവീഴും;
JOB 20:26 അവരുടെ നിക്ഷേപങ്ങൾക്കായി ഘോരാന്ധകാരം പതിയിരിക്കുന്നു. വീശിക്കത്തിക്കാത്ത അഗ്നി അവരെ ദഹിപ്പിക്കും, അവരുടെ കൂടാരങ്ങളിൽ അവശേഷിച്ചവയെ അതു വിഴുങ്ങിക്കളയും.
JOB 20:27 ആകാശം അവരുടെ അനീതി വെളിപ്പെടുത്തും; ഭൂമി അവർക്കെതിരേ എഴുന്നേൽക്കും.
JOB 20:28 പെരുവെള്ളപ്പാച്ചിൽ അവരുടെ ഭവനം ഒഴുക്കിക്കൊണ്ടുപോകും, ദൈവക്രോധദിവസത്തിലെ ആ മഹാപ്രവാഹംതന്നെ.
JOB 20:29 ഇതു ദുഷ്ടർക്കു ദൈവം കൊടുക്കുന്ന ഓഹരിയും ദൈവം അവർക്കായി നിയമിച്ചിട്ടുള്ള ഭാഗധേയവുമാണ്.”
JOB 21:1 അതിന് ഇയ്യോബ് ഇങ്ങനെയാണ് മറുപടി പറഞ്ഞത്:
JOB 21:2 “എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; നിങ്ങൾ എനിക്കു നൽകുന്ന ആശ്വാസം അതാകട്ടെ.
JOB 21:3 ഞാൻ സംസാരിക്കുന്നത് ഒന്നു ക്ഷമയോടെ കേൾക്കുക, സംസാരിച്ചുതീർന്നശേഷം നിങ്ങൾക്കെന്നെ പരിഹസിക്കാം.
JOB 21:4 “ഒരു മനുഷ്യനോടല്ലല്ലോ ഞാൻ എന്റെ ആവലാതി പറയുന്നത്? പിന്നെ ഞാൻ അക്ഷമനാകാതിരിക്കുന്നതെങ്ങനെ?
JOB 21:5 എന്നെ നോക്കുക, ആശ്ചര്യപ്പെടുക; സ്തബ്ധരായി കൈകൊണ്ട് വായ് പൊത്തിക്കൊൾക.
JOB 21:6 അതോർക്കുമ്പോൾ ഞാൻ ഭയവിഹ്വലനാകുന്നു; വിറയൽ എന്റെ ശരീരത്തെ ബാധിച്ചിക്കുന്നു.
JOB 21:7 ദുഷ്ടർ ദീർഘായുസ്സോടെ ഇരിക്കുന്നതും വൃദ്ധരായശേഷവും ശക്തി ഏറിവരുന്നതും എന്തുകൊണ്ട്?
JOB 21:8 അവരുടെ പിൻഗാമികൾ അവരുടെ ചുറ്റിലും അവരുടെ സന്താനങ്ങൾ അവരുടെ കൺമുന്നിലും സുസ്ഥിരരായിത്തീരുന്നു.
JOB 21:9 അവരുടെ ഭവനങ്ങൾ ഭയംകൂടാതെ സുരക്ഷിതമായിരിക്കുന്നു; ദൈവത്തിന്റെ ശിക്ഷാദണ്ഡ് അവരുടെമേൽ വീഴുന്നതുമില്ല.
JOB 21:10 അവരുടെ കാള ഇണചേരുന്നു, അതു പാഴാകുകയില്ല; അവരുടെ പശുക്കൾ ഗർഭം അലസാതെ കിടാങ്ങളെ പ്രസവിക്കുന്നു.
JOB 21:11 ആട്ടിൻപറ്റത്തെപ്പോലെ അവർ തങ്ങളുടെ മക്കളെ പുറത്തേക്കയയ്ക്കുന്നു; അവരുടെ കുഞ്ഞുകുട്ടികൾ തുള്ളിക്കളിച്ചു നടക്കുന്നു.
JOB 21:12 അവർ തപ്പോടും കിന്നരത്തോടുംകൂടെ ഗാനമാലപിക്കുന്നു; കുഴൽനാദത്തിൽ അവർ ഉല്ലാസനർത്തനമാടുന്നു.
JOB 21:13 അവർ തങ്ങളുടെ വർഷങ്ങൾ സുഭിക്ഷതയിൽ ജീവിക്കുന്നു, സമാധാനത്തോടെ അവർ ശവക്കുഴിയിലേക്കിറങ്ങുന്നു.
JOB 21:14 എന്നിട്ടും അവർ ദൈവത്തോടു പറയുന്നു: ‘ഞങ്ങളെ വിട്ടുപോകുക! അവിടത്തെ വഴികൾ അറിയുന്നതിനു ഞങ്ങൾക്കു താത്പര്യമില്ല.
JOB 21:15 ഞങ്ങൾ സർവശക്തനെ സേവിക്കേണ്ടതിന് അവിടന്ന് ആരാണ്? അവിടത്തോടു പ്രാർഥിക്കുന്നതുകൊണ്ട് ഞങ്ങൾക്ക് എന്തു പ്രയോജനമാണുള്ളത്?’
JOB 21:16 എന്നാൽ അവരുടെ അഭിവൃദ്ധി അവരുടെ കൈകളാലല്ല; അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്ന് ഞാൻ അകന്നിരിക്കുന്നു.
JOB 21:17 “എത്രയോ പ്രാവശ്യം ദുഷ്ടരുടെ വിളക്കു കെട്ടുപോകുന്നു? എത്രതവണ അവർക്ക് ആപത്തു വന്നുഭവിക്കുകയും ദൈവം തന്റെ കോപത്തിൽ അവർക്കു നാശം വരുത്തുകയുംചെയ്യുന്നു?
JOB 21:18 എത്രപ്രാവശ്യം അവർ കാറ്റിനുമുമ്പിൽ പറന്നകലുന്ന കച്ചിത്തുരുമ്പുപോലെയും കൊടുങ്കാറ്റിന്റെമുമ്പിലെ പതിരുപോലെയും ആയിരിക്കുന്നു.
JOB 21:19 ‘ദൈവം ദുഷ്ടരുടെ അനീതി അവരുടെ മക്കൾക്കായി സംഗ്രഹിച്ചുവെക്കുന്നു,’ എന്നു നിങ്ങൾ പറയുന്നു. അവർ സ്വയം മനസ്സിലാക്കേണ്ടതിന് ദൈവം ദുഷ്ടരോടുതന്നെ പ്രതികാരംചെയ്യട്ടെ!
JOB 21:20 അവരുടെ നാശം അവരുടെ കണ്ണുകൾതന്നെ കാണട്ടെ; സർവശക്തന്റെ ക്രോധം അവർതന്നെ പാനംചെയ്യട്ടെ.
JOB 21:21 അവർക്ക് അനുവദിക്കപ്പെട്ട മാസങ്ങൾ അവസാനിക്കുമ്പോൾ തങ്ങൾ ഉപേക്ഷിച്ചുപോകുന്ന കുടുംബത്തെപ്പറ്റി അവർക്ക് എന്ത് ഉത്കണ്ഠ?
JOB 21:22 “ദൈവത്തിന് ജ്ഞാനംപകരാൻ ആർക്കെങ്കിലും കഴിയുമോ? അവിടന്ന് അതിമഹാന്മാരെയും ന്യായംവിധിക്കുന്നുവല്ലോ.
JOB 21:23 ഒരാൾ ഊർജസ്വലതയോടിരിക്കുമ്പോൾത്തന്നെ മരിക്കുന്നു, സമ്പൂർണസുരക്ഷയും സമൃദ്ധിയും
JOB 21:24 ശരീരപോഷണവും അസ്ഥികൾ മജ്ജയാൽ നിറഞ്ഞിരിക്കുമ്പോഴുംതന്നെ.
JOB 21:25 അതേസമയം മറ്റൊരാൾ ജീവിതത്തിൽ ഒരിക്കലും ഒരു സുഖവുമനുഭവിക്കാതെ മനോവ്യസനത്തോടെ മരിക്കുന്നു.
JOB 21:26 അവർ ഇരുവരും ഒരുപോലെ പൊടിയിൽ കിടക്കുന്നു, പുഴുക്കൾ അവരെ പൊതിയുന്നു.
JOB 21:27 “നോക്കൂ, നിങ്ങൾ ചിന്തിക്കുന്നത് എന്തെന്ന് എനിക്കു നന്നായി അറിയാം, എനിക്കെതിരേ നിങ്ങൾ നിരൂപിക്കുന്ന പദ്ധതികളും ഞാൻ അറിയുന്നുണ്ട്.
JOB 21:28 നിങ്ങൾ പറയുന്നു: ‘പ്രഭുവിന്റെ ഭവനം എവിടെ? ദുഷ്ടരുടെ വാസസ്ഥലങ്ങൾ എവിടെ?’
JOB 21:29 വഴിപോകുന്നവരോടു നിങ്ങൾ ചോദിച്ചിട്ടില്ലേ? അവരുടെ സാക്ഷ്യം നിങ്ങൾക്കു സ്വീകാര്യമല്ലേ?
JOB 21:30 വിനാശദിവസത്തിൽനിന്നു ദുഷ്ടർ രക്ഷപ്പെടുന്നു; ക്രോധദിവസത്തിൽനിന്ന് അവർ വിമോചിതരാകുന്നു.
JOB 21:31 അവരുടെ മുഖത്തുനോക്കി അവരുടെ പ്രവൃത്തികൾ ആര് നിരാകരിക്കും? അവരുടെ ചെയ്തികൾക്ക് ആര് പകരംചെയ്യും?
JOB 21:32 അവരെ ശ്മശാനത്തിലേക്കു കൊണ്ടുപോകുന്നു; അവരുടെ കല്ലറയ്ക്ക് കാവൽ ഏർപ്പെടുത്തിയിട്ടുമുണ്ട്.
JOB 21:33 താഴ്വരയിലെ മൺകട്ടകൾ അവർക്കു മധുരമായിരിക്കും; അവർക്കുമുമ്പായി അസംഖ്യംപേർ പോകുന്നു, എല്ലാവരും അവരെ അനുഗമിക്കുന്നു.
JOB 21:34 “പിന്നെ നിങ്ങളുടെ നിരർഥവാക്കുകൾകൊണ്ട് നിങ്ങൾ എന്നെ ആശ്വസിപ്പിക്കുന്നതെങ്ങനെ? നിങ്ങളുടെ ഉത്തരങ്ങളിൽ വ്യാജമല്ലാതെ മറ്റൊന്നും അവശേഷിച്ചിട്ടില്ലല്ലോ!”
JOB 22:1 അതിനുശേഷം തേമാന്യനായ എലീഫാസ് ഉത്തരം പറഞ്ഞത്:
JOB 22:2 “ഒരു മനുഷ്യൻ ദൈവത്തിന് ഉപകാരിയായിത്തീരുമോ? ഒരു ജ്ഞാനിക്കുപോലും ദൈവത്തിന് ഉപകാരംചെയ്യാൻ കഴിയുമോ?
JOB 22:3 നീ നീതിമാനായിരുന്നാൽ സർവശക്തന് എന്ത് ആനന്ദമാണ് ലഭിക്കുന്നത്? നിന്റെ വഴികൾ കളങ്കരഹിതമായിരുന്നാൽ അവിടത്തേക്ക് എന്തു പ്രയോജനമാണുള്ളത്?
JOB 22:4 “നിന്റെ ഭക്തിനിമിത്തമാണോ അവിടന്നു നിന്നെ ശാസിക്കുകയും നിനക്കെതിരേ ന്യായവിധി നടത്തുകയും ചെയ്യുന്നത്?
JOB 22:5 നിന്റെ ദുഷ്ടത അതിബഹുലവും നിന്റെ പാപങ്ങൾ അസംഖ്യവുമല്ലേ?
JOB 22:6 നീ കാരണംകൂടാതെ നിന്റെ സഹോദരങ്ങളോടു ജാമ്യം വാങ്ങി; നീ മനുഷ്യരുടെ വസ്ത്രമുരിഞ്ഞ് അവരെ നഗ്നരായി പറഞ്ഞയച്ചു.
JOB 22:7 ക്ഷീണിതർക്കു നീ കുടിക്കാൻ വെള്ളം കൊടുത്തില്ല; വിശക്കുന്നവരുടെ ആഹാരം നീ നിഷേധിച്ചു.
JOB 22:8 ഭൂമി കൈവശമാക്കുന്ന ഒരു ശക്തൻ നീ ആയിരുന്നെങ്കിലും; ബഹുമാന്യനായ ഒരു മനുഷ്യൻ അതിൽ പാർക്കുന്നു.
JOB 22:9 വിധവകളെ നീ വെറുംകൈയോടെ ആട്ടിപ്പായിച്ചു, അനാഥരുടെ ശക്തി നീ തകർത്തുകളഞ്ഞു.
JOB 22:10 അതുകൊണ്ടാണ് നിനക്കുചുറ്റും കുരുക്കുകൾ മുറുകുന്നത്; പെട്ടെന്നുള്ള ആപത്തു നിന്നെ കീഴ്പ്പെടുത്തുന്നതും അതുകൊണ്ടുതന്നെ.
JOB 22:11 കണ്ണു കാണാതവണ്ണം ഘോരാന്ധകാരവും ജലപ്രളയവും നിന്നെ മൂടുന്നതും അതുകൊണ്ടുതന്നെ.
JOB 22:12 “ദൈവം സ്വർഗോന്നതിയിൽ വസിക്കുന്നില്ലേ? വിദൂരസ്ഥങ്ങളായ നക്ഷത്രങ്ങൾ എത്ര ഉയരത്തിലെന്നു നോക്കുക!
JOB 22:13 എന്നിട്ടും നീ പറയുന്നു: ‘ദൈവത്തിന് എന്തറിയാം? കൂരിരുട്ടിൽ വിധി പ്രസ്താവിക്കാൻ അവിടത്തേക്കു കഴിയുമോ?
JOB 22:14 ആകാശവിതാനത്തിന്മേൽ അവിടന്നു നടകൊള്ളുന്നു. മേഘങ്ങൾ അവിടത്തെ മറയ്ക്കുന്നു, അതുകൊണ്ട് അവിടത്തേക്ക് നമ്മളെ കാണാൻ കഴിയുകയില്ല.’
JOB 22:15 ദുഷ്ടർ സഞ്ചരിച്ച പുരാതനമാർഗം നീയും പിൻതുടരുമോ?
JOB 22:16 സമയത്തിനുമുമ്പുതന്നെ അവരെ പിടിച്ചുകൊണ്ടുപോയി, അവരുടെ അടിസ്ഥാനങ്ങളെ പെരുവെള്ളം ഒഴുക്കിക്കളഞ്ഞു.
JOB 22:17 അവർ ദൈവത്തോട് പറഞ്ഞു: ‘ഞങ്ങളെ വിട്ടുപോകുക! സർവശക്തന് ഞങ്ങളോട് എന്തുചെയ്യാൻ കഴിയും?’
JOB 22:18 എന്നിട്ടും അവിടന്നാണ് അവരുടെ ഭവനങ്ങൾ നന്മകൊണ്ടു നിറച്ചത്, അതുകൊണ്ട് ദുഷ്ടരുടെ ആലോചനയിൽനിന്നു ഞാൻ അകന്നുമാറി നിൽക്കുന്നു.
JOB 22:19 നീതിനിഷ്ഠർ അവരുടെ പതനം കണ്ട് ആനന്ദിക്കുന്നു; നിഷ്കളങ്കർ അവരെ പരിഹസിക്കുന്നു.
JOB 22:20 ‘നിശ്ചയമായും നമ്മുടെ എതിരാളികൾ സംഹരിക്കപ്പെട്ടിരിക്കുന്നു, അഗ്നി അവരുടെ സമ്പത്ത് ദഹിപ്പിച്ചുകളഞ്ഞു,’ എന്ന് അവർ പറയുന്നു.
JOB 22:21 “ദൈവത്തിനു കീഴടങ്ങി അവിടത്തോടു സമാധാനമായിരിക്കുക; അങ്ങനെയെങ്കിൽ നിനക്കു നന്മ കൈവരും.
JOB 22:22 അവിടത്തെ വായിൽനിന്ന് ഉപദേശം കൈക്കൊള്ളുക; അവിടത്തെ വചനം നിന്റെ ഹൃദയത്തിൽ സംഗ്രഹിക്കുക.
JOB 22:23 സർവശക്തനിലേക്കു നീ മടങ്ങിവരുമെങ്കിൽ അവിടന്നു നിന്നെ പുനരുദ്ധരിക്കും: നീതികേടു നിന്റെ കൂടാരത്തിൽനിന്ന് അകറ്റിക്കളയുകയും
JOB 22:24 നിന്റെ സ്വർണത്തെ പൊടിയിലും നിന്റെ ഓഫീർതങ്കം നീരൊഴുക്കുകളിലെ കൽക്കൂനകളിലും ഇട്ടുകളയുകയും ചെയ്യുമെങ്കിൽ,
JOB 22:25 സർവശക്തൻ നിന്റെ സ്വർണവും വിശിഷ്ടവെള്ളിയും ആയിത്തീരും.
JOB 22:26 അപ്പോൾ നീ നിശ്ചയമായും സർവശക്തനിൽ ആനന്ദം കണ്ടെത്തും, നീ ദൈവത്തിങ്കലേക്കു നിന്റെ മുഖമുയർത്തും.
JOB 22:27 നീ അവിടത്തോടു പ്രാർഥിക്കും, അവിടന്നു നിന്റെ പ്രാർഥന കേൾക്കും; നീ നിന്റെ നേർച്ചകൾ നിവർത്തിക്കും.
JOB 22:28 നീ ഒരു കാര്യം തീരുമാനിക്കും, അതു നിനക്കു സാധിതമാകും. നിന്റെ വഴികളിൽ വെളിച്ചം പ്രകാശിക്കും.
JOB 22:29 മനുഷ്യർ താഴ്ത്തപ്പെടുമ്പോൾ, ‘അവരെ കൈപിടിച്ച് ഉയർത്തൂ’ എന്നു നീ പറയും. അപ്പോൾ താഴ്ത്തപ്പെട്ടവരെ ദൈവം രക്ഷിക്കും.
JOB 22:30 നിർദോഷിയല്ലാത്തവരെപ്പോലും അവിടന്നു വിടുവിക്കും; നിന്റെ കൈകളുടെ നൈർമല്യത്താൽ അവർ വിടുവിക്കപ്പെടും.”
JOB 23:1 അപ്പോൾ ഇയ്യോബ് ഇപ്രകാരം മറുപടി പറഞ്ഞു:
JOB 23:2 “ഇന്നും എന്റെ സങ്കടം കയ്‌പുനിറഞ്ഞതാണ്; ഞാൻ ഞരങ്ങിക്കൊണ്ടിരിക്കുമ്പോൾപ്പോലും അവിടത്തെ കൈ എനിക്കു ഭാരമാക്കിയിരിക്കുന്നു.
JOB 23:3 തിരുനിവാസത്തിലേക്ക് എനിക്കു ചെല്ലാൻ കഴിഞ്ഞിരുന്നെങ്കിൽ; അവിടത്തെ എവിടെ കണ്ടെത്താൻ എനിക്കു കഴിയുമെന്ന് അറിഞ്ഞിരുന്നെങ്കിൽ!
JOB 23:4 എന്റെ ആവലാതി ഞാൻ അവിടത്തെ മുമ്പിൽ ബോധിപ്പിക്കുകയും വാദങ്ങൾ എന്റെ നാവിൽനിന്ന് അനർഗളം പ്രവഹിക്കുകയും ചെയ്യുമായിരുന്നു.
JOB 23:5 അവിടന്ന് എനിക്ക് എന്തുത്തരം അരുളുമെന്ന് അറിയാമായിരുന്നു. എന്താണ് അവിടത്തേക്ക് എന്നോടു പറയാനുള്ളതെന്നു ഗ്രഹിക്കാമായിരുന്നു.
JOB 23:6 തന്റെ ശക്തിയുടെ മഹത്ത്വത്താൽ അവിടന്ന് എന്നോടു വാദിക്കുമോ? ഇല്ല, തീർച്ചയായും അവിടന്ന് എന്റെ വാക്കുകൾ ശ്രദ്ധിക്കുകയേയുള്ളൂ.
JOB 23:7 തിരുസന്നിധിയിൽ നീതിനിഷ്ഠർക്ക് അവരുടെ നിരപരാധിത്വം ബോധിപ്പിക്കാം; അങ്ങനെ എന്റെ ന്യായാധിപനിൽനിന്നു ഞാൻ എന്നേക്കുമായി വിടുവിക്കപ്പെടുമായിരുന്നു.
JOB 23:8 “ഇതാ, ഞാൻ പൂർവദേശത്തേക്കു പോകുന്നു, എന്നാൽ അവിടന്ന് അവിടെ ഉണ്ടായിരിക്കുകയില്ല; ഞാൻ പശ്ചിമദിക്കിലേക്കു പോകുന്നു, എന്നിട്ടും എനിക്ക് അവിടത്തെ കണ്ടെത്താൻ കഴിയുന്നില്ല.
JOB 23:9 അവിടന്ന് പ്രവർത്തനനിരതനായിരിക്കുന്ന ഉത്തരദിക്കിലും അവിടത്തെ ദർശനം എനിക്കു ലഭിക്കുന്നില്ല; അവിടന്ന് ദക്ഷിണദിക്കിലേക്കു തിരിഞ്ഞിട്ടും എനിക്ക് ഒരു നോക്കു കാണാൻ കഴിയുന്നില്ല.
JOB 23:10 എങ്കിലും ഞാൻ പോകുന്നവഴി അവിടന്ന് അറിയുന്നു; അവിടന്ന് എന്നെ പരിശോധനയ്ക്കു വിധേയനായാൽ ഞാൻ സ്വർണംപോലെ പുറത്തുവരും.
JOB 23:11 എന്റെ കാലടികൾ അവിടത്തെ കാൽപ്പാടുകൾതന്നെ പിൻതുടരുന്നു; ഞാൻ വിട്ടുമാറാതെ അവിടത്തെ വഴിയിൽത്തന്നെ സഞ്ചരിച്ചു.
JOB 23:12 അവിടത്തെ അധരങ്ങളിൽനിന്നുള്ള കൽപ്പനയിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല; തിരുവായിൽനിന്നുള്ള വചനങ്ങൾ എന്റെ അനുദിനാഹാരത്തെക്കാൾ മൂല്യവത്തായി ഞാൻ സൂക്ഷിച്ചിരിക്കുന്നു.
JOB 23:13 “എന്നാൽ അവിടന്നു മാറ്റമില്ലാത്തവൻ; അവിടത്തോട് എതിർത്തുനിൽക്കാൻ ആർക്കു കഴിയും? തിരുഹിതം അവിടന്നു പ്രാവർത്തികമാക്കുന്നു.
JOB 23:14 തന്റെ വിധിന്യായം അവിടന്ന് എന്റെമേൽ നടപ്പാക്കുന്നു; അപ്രകാരമുള്ള പല പദ്ധതികളും അവിടത്തെ ഭണ്ഡാരത്തിലുണ്ട്.
JOB 23:15 അതിനാൽ അവിടത്തെ സന്നിധിയിൽ ഞാൻ അങ്കലാപ്പിലാകുന്നു; ഇതേപ്പറ്റി ആലോചിക്കുമ്പോൾ, ഞാൻ അവിടത്തെ ഭയപ്പെടുന്നു.
JOB 23:16 ദൈവം എന്റെ ഹൃദയത്തെ തളർത്തിക്കളഞ്ഞു; സർവശക്തൻ എന്നെ പരിഭ്രാന്തനാക്കി.
JOB 23:17 എന്നിട്ടും ഇരുട്ടിന്, എന്റെ മുഖത്തെ മറയ്ക്കുന്ന കൂരിരുട്ടിന്, എന്നെ നിശ്ശബ്ദനാക്കാൻ കഴിഞ്ഞില്ല.
JOB 24:1 “സർവശക്തൻ ന്യായവിധിക്കുള്ള സമയങ്ങൾ നിർണയിക്കാതിരിക്കുന്നത് എന്തുകൊണ്ട്? അവിടത്തെ ഭക്തർ ആ ദിവസങ്ങൾക്കുവേണ്ടി വൃഥാ കാത്തിരിക്കുന്നതും എന്തുകൊണ്ട്?
JOB 24:2 അതിർത്തിക്കല്ലുകൾ മാറ്റിയിടുന്ന ചിലരുണ്ട്; അവർ കവർന്നെടുത്ത ആട്ടിൻപറ്റത്തെ മേയിക്കുന്നു.
JOB 24:3 അവർ അനാഥരുടെ കഴുതകളെ ഓടിച്ചുകളയുന്നു; വിധവയുടെ കാളയെ പണയമായി വാങ്ങുന്നു.
JOB 24:4 അവർ ബുദ്ധിമുട്ടനുഭവിക്കുന്നവരെ വഴിയിൽനിന്ന് തള്ളിമാറ്റുന്നു; ഭൂമിയിലെ ദരിദ്രരെയെല്ലാം ഒളിയിടങ്ങൾ തേടാൻ നിർബന്ധിതരാക്കുന്നു.
JOB 24:5 മരുഭൂമിയിലെ കാട്ടുകഴുതകളെപ്പോലെ, ദരിദ്രർ അന്നംതേടി വേലയ്ക്കു പുറപ്പെടുന്നു; മരുഭൂമി അവർക്കും അവരുടെ മക്കൾക്കും ഭക്ഷണം നൽകുന്നു.
JOB 24:6 അവർ വയലിൽനിന്നു കാലിത്തീറ്റ കൊയ്തെടുക്കുന്നു; ദുഷ്ടരുടെ മുന്തിരിത്തോപ്പിൽനിന്ന് അവർ കാലാപെറുക്കുന്നു.
JOB 24:7 വസ്ത്രമില്ലാത്തതിനാൽ രാത്രിയിൽ അവർ നഗ്നരായിക്കഴിയുന്നു; ശൈത്യമകറ്റുന്നതിനുള്ള പുതപ്പ് അവർക്കില്ല.
JOB 24:8 മലകളിലെ മഴകൊണ്ട് അവർ നനഞ്ഞിരിക്കുന്നു; പാർപ്പിടം ഇല്ലാത്തതിനാൽ അവർ പാറയെ അഭയമാക്കിയിരിക്കുന്നു.
JOB 24:9 ദുഷ്ടർ മുലകുടിക്കുന്ന അനാഥശിശുക്കളെ അപഹരിക്കുന്നു; ദരിദ്രരുടെ ശിശുക്കളെ അവർ പണയമുതലായി പിടിച്ചെടുക്കുന്നു.
JOB 24:10 ആവശ്യത്തിനു വസ്ത്രമില്ലാത്തതിനാൽ അവർ നഗ്നരായി നടക്കുന്നു; അവർ കറ്റകൾ ചുമക്കുന്നെങ്കിലും വിശക്കുന്നവരായി പോകുന്നു.
JOB 24:11 അവർ ഒലിവുവൃക്ഷങ്ങൾക്കിടയിൽ ഒലിവെണ്ണ ആട്ടിയെടുക്കുന്നു; അവർ മുന്തിരിച്ചക്കു ചവിട്ടുന്നെങ്കിലും ദാഹാർത്തരായിത്തന്നെ കഴിയുന്നു.
JOB 24:12 മരണാസന്നരുടെ തേങ്ങൽ പട്ടണത്തിൽ ഉയരുന്നു; മുറിവേറ്റവരുടെ ആത്മാക്കൾ സഹായത്തിനായി നിലവിളിക്കുന്നു; എന്നാൽ ദൈവം ആരുടെമേലും കുറ്റാരോപണം നടത്തുന്നില്ല.
JOB 24:13 “അതിന്റെ വഴികൾ അറിയാതെ അതിന്റെ പാതകളിൽ നിൽക്കാതെ പ്രകാശത്തിനെതിരേ മത്സരിക്കുന്ന ചിലരുണ്ട്.
JOB 24:14 സൂര്യാസ്തമയം കഴിഞ്ഞാലുടൻതന്നെ കൊലയാളികൾ ഉണരുന്നു; ദരിദ്രരെയും ആലംബഹീനരെയും അവർ വധിക്കുന്നു; രാത്രിയിൽ അവർ മോഷ്ടാക്കളായി സഞ്ചരിക്കുന്നു.
JOB 24:15 വ്യഭിചരിക്കുന്നവന്റെ കണ്ണ് അന്തിമയക്കത്തിനായി കാത്തിരിക്കുന്നു; ‘ഞാൻ ആരുടെയും കണ്ണിൽപ്പെടുകയില്ല,’ എന്നു പറഞ്ഞ് അവൻ തന്റെ മുഖം മറച്ചുനടക്കുന്നു.
JOB 24:16 ഇരുട്ടിൽ മോഷ്ടാക്കൾ വീട് തുരന്നുകയറുന്നു, എന്നാൽ പകൽസമയത്ത് അവർ കതകടച്ചിരിക്കുന്നു; പ്രകാശമുള്ളപ്പോൾ അവർക്ക് ചെയ്യാൻ ഒന്നുംതന്നെയില്ല.
JOB 24:17 അങ്ങനെയുള്ളവർക്കെല്ലാം പ്രഭാതം അർധരാത്രിയാണ്; അന്ധകാരത്തിന്റെ ബീഭൽസതകളുമായിട്ടാണ് അവർക്കു ചങ്ങാത്തം.
JOB 24:18 “എന്നാൽ അവർ ജലോപരിതലത്തിലെ കുമിളകളാണ്; അവരുടെ ഭൂസ്വത്തുക്കൾ ശപിക്കപ്പെട്ടതാണ്, അതുകൊണ്ട് ആരും അവരുടെ മുന്തിരിത്തോപ്പുകളിലേക്ക് പ്രവേശിക്കുന്നില്ല.
JOB 24:19 ചൂടും വരൾച്ചയും ഉരുകിയ മഞ്ഞ്, വറ്റിച്ചുകളയുന്നതുപോലെ പാപംചെയ്തവരെ പാതാളം തട്ടിയെടുക്കുന്നു.
JOB 24:20 ഗർഭാശയം അവരെ മറക്കുന്നു, അവർ പുഴുക്കൾക്കു സദ്യയാകുന്നു; ദുഷ്ടർ ഒരിക്കലും ഓർക്കപ്പെടുന്നില്ല; എന്നാൽ ഒരു വൃക്ഷംപോലെ അവർ തകർക്കപ്പെടുന്നു.
JOB 24:21 വന്ധ്യയെയും മക്കളില്ലാത്ത സ്ത്രീകളെയും അവർ ഇരയാക്കുന്നു; വിധവയോട് അവർ ഒരു ദയയും കാണിക്കുന്നില്ല.
JOB 24:22 ദൈവം തന്റെ ശക്തിയാൽ പ്രബലരെ വലിച്ചിഴയ്ക്കുന്നു; അവർ സുസ്ഥിരർ ആയെങ്കിൽപോലും അവരുടെ ജീവനു യാതൊരുവിധ ഉറപ്പുമില്ല.
JOB 24:23 സുരക്ഷിതർ എന്ന ചിന്തയിൽ വിശ്രമിക്കാൻ അവിടന്ന് അവരെ അനുവദിക്കുന്നു, അവിടത്തെ കണ്ണ് അവരുടെ വഴികളിൽത്തന്നെ ഉണ്ട്.
JOB 24:24 അൽപ്പകാലത്തേക്ക് അവർ ഉന്നതരായിരിക്കുമെങ്കിലും അവർ വീണുപോകുന്നു; അവർ താഴ്ത്തപ്പെടുകയും മറ്റുള്ളവരെപ്പോലെ ശേഖരിക്കപ്പെടുകയും ചെയ്യുന്നു; കതിരുകളുടെ തലപോലെ അവർ ഛേദിക്കപ്പെടുന്നു.
JOB 24:25 “അങ്ങനെയല്ലെങ്കിൽ ഞാൻ പറയുന്നതു വ്യാജമെന്നും എന്റെ വാക്കുകൾ അർഥശൂന്യമെന്നും തെളിയിക്കാൻ ആർക്കു കഴിയും?”
JOB 25:1 അതിനുശേഷം ശൂഹ്യനായ ബിൽദാദ് ഇപ്രകാരം ഉത്തരം പറഞ്ഞു:
JOB 25:2 “ആധിപത്യവും ആദരവും ദൈവത്തിനുള്ളത്; അവിടന്ന് ഉന്നതികളിൽ സമാധാനം സ്ഥാപിക്കുന്നു.
JOB 25:3 അവിടത്തെ സൈന്യത്തെ എണ്ണിത്തിട്ടപ്പെടുത്താമോ? അവിടത്തെ പ്രകാശം ആരുടെമേലാണ് ഉദിക്കാത്തത്?
JOB 25:4 അങ്ങനെയെങ്കിൽ ഒരു മനുഷ്യന് ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകാൻ കഴിയും? സ്ത്രീയിൽ പിറന്നവർ ശുദ്ധരാകുന്നതെങ്ങനെ?
JOB 25:5 ചന്ദ്രൻ പ്രകാശമില്ലാതെയും നക്ഷത്രങ്ങൾ അവിടത്തെ ദൃഷ്ടിയിൽ ശുദ്ധിയുള്ളവയും അല്ലെങ്കിൽ,
JOB 25:6 കേവലം പുഴുവായിരിക്കുന്ന മനുഷ്യന്റെയും കൃമിയായ മനുഷ്യപുത്രന്റെയും സ്ഥിതി എത്രയോ താഴ്ന്നത്?”
JOB 26:1 അപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞത്:
JOB 26:2 “നീ ദുർബലരെ എങ്ങനെയാണ് സഹായിച്ചിട്ടുള്ളത്! ശക്തിയില്ലാത്ത ഭുജത്തെ നീ എങ്ങനെയാണ് രക്ഷിച്ചിട്ടുള്ളത്!
JOB 26:3 ജ്ഞാനമില്ലാത്തവർക്കു നീ എന്ത് ഉപദേശമാണ് നൽകിയിട്ടുള്ളത്! എത്ര ഉന്നതമായ ഉൾക്കാഴ്ചയാണ് നീ പ്രദർശിപ്പിച്ചിട്ടുള്ളത്!
JOB 26:4 നീ ഇത്തരം വാക്കുകൾ ഉച്ചരിക്കാൻ ആരാണ് നിന്നെ സഹായിച്ചത്? ആരുടെ ആത്മാവാണ് നിന്റെ അധരങ്ങളിലൂടെ സംസാരിച്ചത്?
JOB 26:5 “മരണമടഞ്ഞവർ തീവ്രയാതനയിലാണ്, ജലമധ്യത്തിലുള്ളവയും അതിലെ നിവാസികളും.
JOB 26:6 മൃതലോകം അവിടത്തെ മുമ്പിൽ തുറന്നുകിടക്കുന്നു; നരകത്തിന്റെ മറയും നീക്കപ്പെട്ടിരിക്കുന്നു.
JOB 26:7 അവിടന്ന് ഉത്തരദിക്കിനെ ശൂന്യതയിൽ വിരിക്കുകയും ഭൂമിയെ ശൂന്യതയിൽ തൂക്കിയിടുകയും ചെയ്യുന്നു.
JOB 26:8 അവിടന്നു വെള്ളത്തെ തന്റെ മേഘങ്ങളിൽ കെട്ടിവെക്കുന്നു; അതിന്റെ ഭാരത്താൽ മേഘം പൊട്ടിപ്പിളർന്നു പോകുന്നില്ല.
JOB 26:9 പൂർണചന്ദ്രനെ അവിടന്നു മറച്ചുവെക്കുന്നു; അതിന്മേൽ തന്റെ മേഘത്തെ വിരിക്കുകയും ചെയ്യുന്നു.
JOB 26:10 പ്രകാശത്തിന്റെയും ഇരുട്ടിന്റെയും അതിരായി ജലോപരിതലത്തിൽ അവിടന്നു ചക്രവാളം വരയ്ക്കുന്നു.
JOB 26:11 ആകാശത്തിന്റെ തൂണുകൾ വിറയ്ക്കുന്നു; അവിടത്തെ ശാസനയിൽ അവ ഭ്രമിച്ചുപോകുന്നു.
JOB 26:12 തന്റെ ശക്തിയാൽ അവിടന്നു സമുദ്രത്തെ മഥിച്ചു; തന്റെ വിവേകത്താൽ രഹബിനെ തകർത്തുകളഞ്ഞു.
JOB 26:13 അവിടത്തെ ശ്വാസത്താൽ ആകാശം സുന്ദരരൂപിയായി മാറിയിരിക്കുന്നു; തെന്നിമറയുന്ന സർപ്പത്തെ അവിടത്തെ കരം കുത്തിത്തുളയ്ക്കുന്നു.
JOB 26:14 ഇവയെല്ലാം അവിടത്തെ പ്രവൃത്തികളുടെ നേരിയ ഒരംശംമാത്രം നാം അവിടത്തെപ്പറ്റി എത്ര മന്ദമായ ഒരു ശബ്ദംമാത്രമല്ലോ കേൾക്കുന്നത്! അവിടത്തെ ശക്തിയുടെ ഗർജനം ഗ്രഹിക്കാൻ ആർക്കു കഴിയും?”
JOB 27:1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
JOB 27:2 “എനിക്കു നീതി നിഷേധിച്ച് എന്റെ ജീവിതം ദുഃഖപൂർണമാക്കിയ സർവശക്തനായ ജീവനുള്ള ദൈവത്താണ,
JOB 27:3 എന്നിൽ ജീവനുള്ള കാലത്തോളം, എന്റെ നാസികയിൽ ദൈവത്തിന്റെ ശ്വാസം നിലനിൽക്കുന്നതുവരെയും,
JOB 27:4 എന്റെ അധരങ്ങൾ നീതികേടു സംസാരിക്കുകയില്ല; എന്റെ നാവു വഞ്ചന ഉച്ചരിക്കയുമില്ല.
JOB 27:5 നിങ്ങളുടെ ഭാഗം ശരിയെന്നു ഞാൻ ഒരിക്കലും അംഗീകരിക്കുകയില്ല; മരിക്കുന്നതുവരെ എന്റെ പരമാർഥത ഞാൻ ത്യജിക്കുകയില്ല.
JOB 27:6 എന്റെ നീതിനിഷ്ഠയിൽ ഞാൻ ഉറച്ചുനിൽക്കും, അതു ഞാൻ ഒരിക്കലും ഉപേക്ഷിക്കുകയില്ല; എന്റെ ജീവിതകാലത്തൊരിക്കലും എന്റെ മനസ്സാക്ഷി എന്നെ നിന്ദിക്കുകയില്ല.
JOB 27:7 “എന്റെ ശത്രു ദുഷ്ടരെപ്പോലെയും എന്റെ എതിരാളി നീതികെട്ടവരെപ്പോലെയുമിരിക്കട്ടെ!
JOB 27:8 അഭക്തർ ഛേദിക്കപ്പെടുകയും ദൈവം അവരുടെ ജീവൻ എടുത്തുകളകയും ചെയ്യുമ്പോൾ അവർക്കുള്ള പ്രത്യാശയെന്ത്?
JOB 27:9 അവർക്കു കഷ്ടത വരുമ്പോൾ ദൈവം അവരുടെ നിലവിളി കേൾക്കുമോ?
JOB 27:10 അവർ സർവശക്തനിൽ സന്തോഷിക്കുമോ? എപ്പോഴും ദൈവത്തെ വിളിച്ചപേക്ഷിക്കുമോ?
JOB 27:11 “ദൈവശക്തിയെക്കുറിച്ചു ഞാൻ നിങ്ങളെ പഠിപ്പിക്കാം; സർവശക്തന്റെ മാർഗങ്ങളൊന്നും ഞാൻ മറച്ചുവെക്കുകയില്ല.
JOB 27:12 ഇതാ, നിങ്ങളെല്ലാവരും ഇതു നേരിട്ടു കണ്ടുകഴിഞ്ഞു; പിന്നെ എന്തിനാണ് ഈ പാഴ്ച്ചൊല്ലുകൾ?
JOB 27:13 “ഇതെല്ലാം ദൈവം ദുഷ്ടമനുഷ്യർക്കു നൽകുന്ന ഭാഗധേയവും നിഷ്ഠുരർക്കു സർവശക്തനിൽനിന്നു ലഭിക്കുന്ന പൈതൃകവും ആകുന്നു:
JOB 27:14 അവർക്ക് എത്രയധികം മക്കൾ ഉണ്ടായാലും അവരെല്ലാം വാളിനു വിധിക്കപ്പെട്ടിരിക്കുന്നു; അവരുടെ സന്തതിക്കു മതിവരുവോളം ഭക്ഷിക്കാൻ ലഭിക്കുകയില്ല.
JOB 27:15 അവരിൽ ശേഷിക്കുന്നവരെ മഹാമാരി കുഴിമാടത്തിലെത്തിക്കും, അവരുടെ വിധവകൾ അവരെയോർത്തു വിലപിക്കുകയുമില്ല.
JOB 27:16 അവർ മണ്ണുപോലെ വെള്ളി വാരിക്കൂട്ടിയാലും, കളിമൺകൂനകൾപോലെ വിശേഷവസ്ത്രങ്ങൾ ഒരുക്കിവെച്ചാലും,
JOB 27:17 അവർ ശേഖരിച്ചുവെക്കുന്നവ നീതിനിഷ്ഠർ ധരിക്കും; നിഷ്കളങ്കർ അവരുടെ വെള്ളി പങ്കിടും.
JOB 27:18 അവർ പണിയുന്ന വീട് പട്ടുനൂൽപ്പുഴുവിന്റെ കൂടുപോലെ; അഥവാ, കാവൽക്കാരൻ കെട്ടുന്ന മാടംപോലെയല്ലോ.
JOB 27:19 ധനികരായി അവർ കിടക്കയിലേക്കു പോകുന്നു, എന്നാൽ പിന്നീട് അങ്ങനെ ചെയ്യാൻ കഴിയില്ല; കാരണം, കിടക്കവിട്ട് കണ്ണു തുറക്കുമ്പോൾ എല്ലാം പോയ്പ്പോയിരിക്കും.
JOB 27:20 പ്രളയംപോലെ ഭയം അവരെ കീഴടക്കുന്നു; കൊടുങ്കാറ്റ് രാത്രിയിൽ അവരെ പറപ്പിച്ചുകൊണ്ടുപോകുന്നു.
JOB 27:21 കിഴക്കൻകാറ്റ് അവരെ എടുത്തുകൊണ്ടുപോകുന്നു; തങ്ങളുടെ സ്ഥാനത്തുനിന്നും അത് അവരെ തൂത്തെറിയുന്നു.
JOB 27:22 അതിന്റെ ശക്തിയിൽനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നവരെ അത് നിർദാക്ഷിണ്യം ചുഴറ്റിയെറിയുന്നു;
JOB 27:23 അത് അവരെ നോക്കി കൈകൊട്ടും; കാറ്റിന്റെ ഒരു ഊത്തിനാൽ അവരെ സ്വസ്ഥാനത്തുനിന്നു പുറന്തള്ളും.”
JOB 28:1 വെള്ളിക്ക് ഒരു ഖനിയും സ്വർണം ശുദ്ധീകരിക്കുന്നതിന് ഒരു സ്ഥലവും ഉണ്ട്.
JOB 28:2 ഇരുമ്പ് മണ്ണിൽനിന്നെടുക്കുന്നു; ചെമ്പ് അതിന്റെ അയിര് ഉരുക്കി വേർതിരിക്കുന്നു.
JOB 28:3 മനുഷ്യർ അന്ധകാരത്തിന് അറുതി വരുത്തുന്നു; പാറയുടെ വിദൂരഗഹ്വരങ്ങൾ തുരന്നുചെന്ന് ഘോരാന്ധകാരത്തിൽ അയിരു തേടുന്നു.
JOB 28:4 ആൾപ്പാർപ്പുള്ള സ്ഥലത്തുനിന്ന് അകലെയായി അവർ ഒരു തുരങ്കം നിർമിക്കുന്നു; മനുഷ്യരുടെ പാദസ്പർശം ഏൽക്കാത്തിടത്ത് ഖനിയിലെ കയറിൽ തൂങ്ങിയാടി അവർ പണിയെടുക്കുന്നു.
JOB 28:5 ഭൂമിയിൽനിന്ന് മനുഷ്യൻ ആഹാരം വിളയിക്കുന്നു; എന്നാൽ അതിന്റെ അന്തർഭാഗം തീപോലെ തിളച്ചുമറിയുന്നു.
JOB 28:6 അതിലെ പാറകളിൽനിന്ന് ഇന്ദ്രനീലക്കല്ലുകൾ ലഭിക്കുന്നു; അതിലെ മണ്ണിൽ തങ്കക്കട്ടികളുണ്ട്.
JOB 28:7 ഇരപിടിയൻപക്ഷി ആ വഴി അറിയുന്നില്ല, ഒരു പരുന്തിന്റെ കണ്ണും അതു കണ്ടിട്ടില്ല.
JOB 28:8 വന്യമൃഗങ്ങൾ ആ വഴി താണ്ടിയിട്ടില്ല, ഒരു സിംഹവും അതിലെ ഇരതേടി ചുറ്റിക്കറങ്ങിയിട്ടില്ല.
JOB 28:9 മനുഷ്യകരങ്ങൾ തീക്കല്ലിൽ ആഞ്ഞുപതിക്കുന്നു, അവർ പർവതങ്ങളുടെ അടിവേരുകൾ ഇളക്കിമറിക്കുന്നു.
JOB 28:10 അവർ പാറയിലൂടെ തുരങ്കങ്ങൾ വെട്ടിയുണ്ടാക്കുന്നു; വിലയേറിയതെന്തും അവരുടെ കണ്ണുകൾ കണ്ടെത്തുന്നു.
JOB 28:11 അവർ നദികളുടെ പ്രഭവസ്ഥാനം തെരഞ്ഞു കണ്ടെത്തുന്നു, നിഗൂഢമായവയെ അവർ വെളിച്ചത്തു കൊണ്ടുവരുന്നു.
JOB 28:12 എന്നാൽ ജ്ഞാനം എവിടെനിന്നാണു കണ്ടെത്തുന്നത്? വിവേകം വസിക്കുന്ന സ്ഥലം എവിടെ?
JOB 28:13 അതിന്റെ മൂല്യം മർത്യർ ഗ്രഹിക്കുന്നില്ല; ജീവനുള്ളവരുടെ ദേശത്ത് അതിനെ കണ്ടെത്താൻ കഴിയുന്നതുമില്ല.
JOB 28:14 “അത് എന്നിലില്ല,” എന്ന് ആഴി പറയുന്നു; “അത് എന്റെ അടുക്കലില്ല,” എന്നു സമുദ്രവും അവകാശപ്പെടുന്നു.
JOB 28:15 മേൽത്തരമായ തങ്കംകൊടുത്ത് അതു വാങ്ങാൻ കഴിയുകയില്ല; വെള്ളി അതിന്റെ വിലയായി തൂക്കിനൽകാനും കഴിയില്ല.
JOB 28:16 ഓഫീർതങ്കംകൊണ്ട് അതിന്റെ വിലമതിക്കുക അസാധ്യം, ഗോമേദകമോ ഇന്ദ്രനീലക്കല്ലോ അതിനു പകരമാകുകയില്ല.
JOB 28:17 സ്വർണമോ സ്ഫടികമോ അതിനു തുല്യമാകുകയില്ല, രത്നാലംകൃത സ്വർണാഭരണങ്ങളാൽ അതു വെച്ചുമാറുന്നതിനും സാധ്യമല്ല.
JOB 28:18 പവിഴത്തിന്റെയും സൂര്യകാന്തത്തിന്റെയും കാര്യം പറയുകയേ വേണ്ട; മാണിക്യത്തെക്കാൾ അത്യന്തം മൂല്യവത്താണ് ജ്ഞാനം.
JOB 28:19 കൂശ് ദേശത്തുള്ള പുഷ്യരാഗംപോലും അതിനോടുപമിക്കാവുന്നതല്ല; പരിശുദ്ധസ്വർണം നൽകിയും അതു വാങ്ങാൻ കഴിയുകയില്ല.
JOB 28:20 അങ്ങനെയെങ്കിൽ ജ്ഞാനം എവിടെനിന്നു വരുന്നു? വിവേകം വസിക്കുന്ന സ്ഥലം എവിടെ?
JOB 28:21 ജീവനുള്ള സകലരുടെയും കണ്ണുകൾക്ക് അതു മറഞ്ഞിരിക്കുന്നു. ആകാശത്തിലെ പറവകൾക്കുപോലും അതു ഗോപ്യമായിരിക്കുന്നു.
JOB 28:22 നരകവും മരണവും പറയുന്നു: “അതിനെപ്പറ്റിയുള്ള ഒരു കേട്ടുകേൾവിമാത്രമാണ് ഞങ്ങളുടെ കാതുകളിൽ എത്തിയിരിക്കുന്നത്.”
JOB 28:23 അതിലേക്കുള്ള വഴി ദൈവംമാത്രം അറിയുന്നു, അതിന്റെ നിവാസസ്ഥാനം ഏതെന്ന് അവിടത്തേക്കു നിശ്ചയമുണ്ട്,
JOB 28:24 കാരണം ഭൂസീമകൾ അവിടത്തേക്കു ദൃശ്യമാണ് ആകാശവിതാനത്തിനു കീഴിലുള്ള സമസ്തവും അവിടന്ന് കാണുന്നു.
JOB 28:25 കാറ്റിന്റെ ശക്തി അവിടന്നു നിജപ്പെടുത്തിയപ്പോൾ വെള്ളങ്ങളുടെ അളവു നിർണയിച്ചപ്പോൾ,
JOB 28:26 അവിടന്നു മഴയ്ക്ക് ഒരു കൽപ്പനയും ഇടിമിന്നലിന് ഒരു വഴിയും നിശ്ചയിച്ചപ്പോൾ,
JOB 28:27 അവിടന്ന് ജ്ഞാനത്തെ കാണുകയും അതിന്റെ മൂല്യം നിർണയിക്കുകയും ചെയ്തു; അവിടന്ന് അതിനെ സ്ഥിരീകരിക്കുകയും പരിശോധിച്ചുനോക്കുകയും ചെയ്തു.
JOB 28:28 “കണ്ടാലും, കർത്താവിനോടുള്ള ഭക്തി—അതാണ് ജ്ഞാനം; ദോഷം വിട്ടകലുന്നതുതന്നെ വിവേകം,” എന്ന് അവിടന്നു മാനവരാശിയോട് അരുളിച്ചെയ്തു.
JOB 29:1 ഇയ്യോബ് തന്റെ പ്രഭാഷണം ഇപ്രകാരം തുടർന്നു:
JOB 29:2 “അയ്യോ! കഴിഞ്ഞുപോയ മാസങ്ങൾ എനിക്കു തിരിച്ചു കിട്ടിയിരുന്നെങ്കിൽ ദൈവം എന്നെ കാത്തുസൂക്ഷിച്ച ദിവസങ്ങൾ മടങ്ങിവന്നിരുന്നെങ്കിൽ,
JOB 29:3 അവിടത്തെ വിളക്ക് എന്റെ തലയ്ക്കുമീതേ പ്രകാശിച്ചപ്പോൾ അവിടത്തെ പ്രകാശത്താൽ ഞാൻ ഇരുളടഞ്ഞവഴികൾ താണ്ടിയ ദിനങ്ങൾതന്നെ.
JOB 29:4 എന്റെ ഉൽക്കൃഷ്ടദിനങ്ങളിലെപ്പോലെ ദൈവത്തിന്റെ സഖിത്വം എന്റെ കൂടാരത്തിനുമീതേ ഉണ്ടായിരിക്കുകയും
JOB 29:5 സർവശക്തൻ എന്നോടുകൂടെ ഇരിക്കുകയും എന്റെ മക്കൾ എനിക്കുചുറ്റും ഉണ്ടായിരുന്നപോലെ ഞാൻ ആയിത്തീരുകയും ചെയ്തെങ്കിൽ!
JOB 29:6 അന്ന് എന്റെ കാലടികൾ വെണ്ണയിൽ കുളിച്ചിരുന്നു; പാറകൾ എനിക്കുവേണ്ടി ഒലിവെണ്ണയുടെ അരുവികൾ ഒഴുക്കിയിരുന്നു.
JOB 29:7 “അന്നു ഞാൻ പട്ടണവാതിൽക്കലേക്കു പോകുകയും ചത്വരങ്ങളിൽ ഉപവിഷ്ടനാകുകയും ചെയ്തിരുന്നപ്പോൾ.
JOB 29:8 യുവാക്കൾ എന്നെക്കണ്ട് ആദരപൂർവം വഴിമാറിത്തന്നിരുന്നു, വയോധികർ എന്നെക്കണ്ട് എഴുന്നേറ്റിരുന്നു.
JOB 29:9 പ്രഭുക്കന്മാർ സംസാരം നിർത്തുകയും അവർ അവരുടെ കൈകൊണ്ടു വായ് പൊത്തുകയും ചെയ്യുമായിരുന്നു.
JOB 29:10 പ്രമാണികൾ നിശ്ശബ്ദരായി നിൽക്കുകയും അവരുടെ നാവ് മേലണ്ണാക്കിനോടു പറ്റിച്ചേരുകയും ചെയ്യുമായിരുന്നു.
JOB 29:11 എന്റെ പ്രഭാഷണം കേട്ടവരൊക്കെ എന്നെ ശ്ലാഘിച്ചിരുന്നു, എന്നെ കണ്ടവരൊക്കെ എന്നെ പ്രശംസിച്ചിരുന്നു,
JOB 29:12 കാരണം സഹായത്തിനായി നിലവിളിച്ച ദരിദ്രരെയും ആരും സഹായത്തിനില്ലാത്ത അനാഥരെയും ഞാൻ മോചിപ്പിച്ചിരുന്നു.
JOB 29:13 നാശത്തിന്റെ വക്കിലെത്തിയിരുന്നവർ എന്നെ അനുഗ്രഹിച്ചു; വിധവയുടെ ഹൃദയത്തിൽനിന്ന് ആനന്ദഗീതം ഉയരാൻ ഞാൻ വഴിയൊരുക്കി.
JOB 29:14 ഞാൻ നീതിനിഷ്ഠ ഒരു വസ്ത്രംപോലെ അണിഞ്ഞു; നീതി എന്റെ പുറങ്കുപ്പായവും തലപ്പാവും ആയിരുന്നു.
JOB 29:15 ഞാൻ അന്ധർക്കു കണ്ണുകളും മുടന്തർക്കു കാലുകളും ആയിരുന്നു.
JOB 29:16 ബുദ്ധിമുട്ടനുഭവിക്കുന്നവർക്കു ഞാൻ പിതാവായിരുന്നു; അപരിചിതന്റെ വ്യവഹാരംപോലും ഞാൻ ഏറ്റെടുത്തു നടത്തി.
JOB 29:17 ദുഷ്ടരുടെ അണപ്പല്ലുകൾ ഞാൻ തകർത്തു; അവരുടെ പല്ലുകൾക്കിടയിൽനിന്ന് ഞാൻ ഇരകളെ വിടുവിച്ചു.
JOB 29:18 “അപ്പോൾ ഞാൻ വിചാരിച്ചു, ‘എന്റെ ഭവനത്തിൽവെച്ചുതന്നെ ഞാൻ മരിക്കും, മണൽത്തരിപോലെ എന്റെ ദിവസങ്ങൾ അസംഖ്യമായിരിക്കും.
JOB 29:19 എന്റെ വേരുകൾ വെള്ളത്തിനരികിൽ എത്തും, രാത്രിമുഴുവൻ മഞ്ഞുവെള്ളം എന്റെ ശാഖകളിൽ തങ്ങിനിൽക്കും.
JOB 29:20 എന്റെ തേജസ്സ് നിത്യഹരിതമായിരിക്കും; എന്റെ വില്ല് എന്റെ കൈയിൽ എന്നും നവീനമായിരിക്കും.’
JOB 29:21 “ജനം വളരെ പ്രതീക്ഷയോടെ എന്റെ വാക്കുകൾ ചെവിക്കൊണ്ടിരുന്നു, എന്റെ ഉപദേശത്തിനു നിശ്ശബ്ദരായി കാത്തിരിക്കുകയും ചെയ്തിരുന്നു.
JOB 29:22 ഞാൻ സംസാരിച്ചുകഴിഞ്ഞാൽ, പിന്നെ അവർക്ക് ഒന്നുംതന്നെ പറയാൻ ഉണ്ടായിരുന്നില്ല; എന്റെ വാക്കുകൾ അവരുടെ ഉള്ളിൽ പതിഞ്ഞിരുന്നു.
JOB 29:23 മഴയ്ക്കുവേണ്ടിയെന്നപോലെ അവർ എനിക്കുവേണ്ടി കാത്തിരുന്നു; വസന്തകാലമഴപോലെ അവർ എന്റെ മൊഴികൾ ആസ്വദിച്ചു.
JOB 29:24 അവരെ നോക്കി ഞാൻ മന്ദഹസിച്ചപ്പോൾ അവർക്കത് അവിശ്വസനീയമായിരുന്നു; എന്റെ മുഖത്തെ പ്രകാശം അവർക്ക് അമൂല്യമായിരുന്നു.
JOB 29:25 ഞാൻ അവർക്കു വഴികാട്ടിയും നായകനുമായിത്തീർന്നു; സൈന്യമധ്യത്തിലെ രാജാവിനെപ്പോലെയും വിലപിക്കുന്നവർക്ക് ആശ്വാസദായകനെപ്പോലെയും ആയിത്തീർന്നു ഞാൻ.
JOB 30:1 “എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.
JOB 30:2 വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.
JOB 30:3 ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.
JOB 30:4 അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
JOB 30:5 അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.
JOB 30:6 തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.
JOB 30:7 കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.
JOB 30:8 അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.
JOB 30:9 “ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.
JOB 30:10 അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.
JOB 30:11 കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.
JOB 30:12 എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.
JOB 30:13 അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.
JOB 30:14 വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.
JOB 30:15 ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.
JOB 30:16 “ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
JOB 30:17 രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.
JOB 30:18 ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.
JOB 30:19 അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.
JOB 30:20 “ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.
JOB 30:21 അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.
JOB 30:22 അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.
JOB 30:23 അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.
JOB 30:24 “ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?
JOB 30:25 കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
JOB 30:26 ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.
JOB 30:27 എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.
JOB 30:28 ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
JOB 30:29 ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.
JOB 30:30 എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.
JOB 30:31 എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.
JOB 31:1 “ലൈംഗികാസക്തിയോടെ ഒരു യുവതിയെയും നോക്കുകയില്ലെന്ന് ഞാൻ എന്റെ കണ്ണുമായി ഒരു ഉടമ്പടിചെയ്തു.
JOB 31:2 ഉയരത്തിൽനിന്ന് ദൈവം നൽകുന്ന ഓഹരിയും ഉന്നതത്തിൽനിന്ന് സർവശക്തൻ നൽകുന്ന അവകാശവും എന്ത്?
JOB 31:3 അത് അധർമികളുടെ വിപത്തും ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാശവുമല്ലേ?
JOB 31:4 അവിടന്ന് എന്റെ വഴികൾ കാണുന്നില്ലേ? എന്റെ കാലടികളെല്ലാം എണ്ണിനോക്കുന്നില്ലേ?
JOB 31:5 “ഞാൻ കാപട്യത്തിൽ വിഹരിക്കുകയോ, എന്റെ കാൽ വഞ്ചനയ്ക്കു പിറകേ പായുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
JOB 31:6 ദൈവം നീതിയുടെ ത്രാസിൽ എന്നെ തൂക്കിനോക്കട്ടെ; എന്റെ നിഷ്കളങ്കത അവിടന്ന് മനസ്സിലാക്കട്ടെ.
JOB 31:7 എന്റെ കാലടികൾ നേർവഴിയിൽനിന്ന് മാറിയെങ്കിൽ, എന്റെ ഹൃദയം എന്റെ കണ്ണുകളെ അനുഗമിച്ചിട്ടുണ്ടെങ്കിൽ, എന്റെ കൈകൾ കളങ്കിതമായിട്ടുണ്ടെങ്കിൽ—
JOB 31:8 ഞാൻ വിതച്ചതു മറ്റൊരാൾ ഭക്ഷിക്കട്ടെ; എന്റെ വിളവുകൾ പിഴുതെറിയപ്പെടട്ടെ.
JOB 31:9 “എന്റെ ഹൃദയം ഒരു സ്ത്രീയാൽ വശീകരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞാൻ എന്റെ അയൽവാസിയുടെ വാതിൽക്കൽ പതിയിരുന്നിട്ടുണ്ടെങ്കിൽ,
JOB 31:10 എന്റെ ഭാര്യ മറ്റൊരു പുരുഷനുവേണ്ടി മാവു പൊടിക്കട്ടെ; മറ്റുള്ളവർ അവളോടൊത്തു കിടക്കപങ്കിടട്ടെ.
JOB 31:11 കാരണം അതു മ്ലേച്ഛതനിറഞ്ഞ ഒരു പാതകവും ശിക്ഷായോഗ്യമായ ഒരു പാപവും ആണല്ലോ.
JOB 31:12 അതു നരകപര്യന്തം ദഹിപ്പിക്കുന്ന അഗ്നിയാണ്; എന്റെ എല്ലാ സമ്പാദ്യവും അത് ഉന്മൂലനംചെയ്യും.
JOB 31:13 “എന്റെ ദാസനോ ദാസിയോ എന്നോട് ഒരു പരാതി ബോധിപ്പിച്ചിട്ട്; ഞാൻ എന്റെ സേവകരിൽ ആർക്കെങ്കിലും നീതി നിഷേധിച്ചിട്ടുണ്ടെങ്കിൽ,
JOB 31:14 ദൈവം അവിടത്തെ ന്യായവിധി ആരംഭിക്കുമ്പോൾ ഞാൻ എന്തുചെയ്യും? അവിടന്ന് എന്നോടു കണക്കുചോദിക്കുമ്പോൾ ഞാൻ എന്ത് ഉത്തരം പറയും?
JOB 31:15 എന്നെ ഉദരത്തിൽ ഉരുവാക്കിയവനല്ലേ അവരെയും ഉരുവാക്കിയത്? ഒരുവൻതന്നെയല്ലേ ഞങ്ങൾ ഇരുവരെയും മാതൃഗർഭത്തിൽ രൂപപ്പെടുത്തിയത്?
JOB 31:16 “ഞാൻ ദരിദ്രരുടെ ആഗ്രഹം നിഷേധിക്കുകയോ വിധവയുടെ കണ്ണുകളെ നിരാശപ്പെടുത്തുകയോ ചെയ്തെങ്കിൽ,
JOB 31:17 അനാഥർക്കു പങ്കുവെക്കാതെ ഞാൻ എന്റെ ആഹാരം തനിയേ ഭക്ഷിച്ചെങ്കിൽ—
JOB 31:18 അല്ല, എന്റെ ചെറുപ്പംമുതൽതന്നെ ഒരു പിതാവിനെപ്പോലെ അവരെ പരിപാലിക്കുകയും എന്റെ ജനനംമുതൽതന്നെ ഞാൻ വിധവയെ സഹായിക്കുകയും ചെയ്തല്ലോ—
JOB 31:19 ആരെങ്കിലും വസ്ത്രമില്ലാതെ നശിക്കുന്നതും ദരിദ്രർ പുതപ്പില്ലാതെ വിഷമിക്കുന്നതും ഞാൻ കണ്ടിട്ട്,
JOB 31:20 അവരുടെ ഹൃദയം എന്നോടു നന്ദി പറയാതെയും എന്റെ ആട്ടിൻരോമംകൊണ്ട് അവർ തണുപ്പു മാറ്റാതെയും ഇരുന്നിട്ടുണ്ടെങ്കിൽ,
JOB 31:21 കോടതിയിൽ എനിക്കു സ്വാധീനം ഉണ്ടെന്നു കരുതി അനാഥരിൽ ആർക്കെങ്കിലുമെതിരേ ഞാൻ കൈയോങ്ങിയിട്ടുണ്ടെങ്കിൽ,
JOB 31:22 എന്റെ കൈ തോളിൽനിന്ന് അടർന്നുപോകട്ടെ; സന്ധിബന്ധങ്ങളിൽനിന്ന് അത് ഒടിഞ്ഞുമാറട്ടെ.
JOB 31:23 കാരണം ദൈവം അയയ്ക്കുന്ന വിപത്ത് ഞാൻ ഭയന്നിരുന്നു; അവിടത്തെ പ്രഭാവംനിമിത്തം എനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.
JOB 31:24 “ഞാൻ സ്വർണത്തിൽ ആശ്രയിക്കുകയോ ‘നീയാണ് എന്റെ ഭദ്രത,’ എന്നു ശുദ്ധസ്വർണത്തോടു പറയുകയോ ചെയ്തിരുന്നെങ്കിൽ,
JOB 31:25 എന്റെ വൻപിച്ച സമ്പത്തിൽ ഞാൻ ആനന്ദിച്ചിരുന്നെങ്കിൽ, എന്റെ കൈകൾ നേടിയ ബഹുസമ്പത്തിൽത്തന്നെ,
JOB 31:26 കത്തിജ്വലിച്ചു സൂര്യൻ നിൽക്കുന്നതോ പ്രഭ പരത്തി ചന്ദ്രൻ അതിന്റെ ഭ്രമണപഥത്തിൽ നീങ്ങുന്നതോ കണ്ടിട്ട്,
JOB 31:27 എന്റെ ഹൃദയം ഗൂഢമായി വശീകരിക്കപ്പെടുകയും എന്റെ കൈകൾ ആദരചുംബനം അർപ്പിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ,
JOB 31:28 അതും ശിക്ഷിക്കപ്പെടേണ്ട ഒരു പാപമായിത്തീരുമായിരുന്നു, കാരണം, ഉന്നതനായ ദൈവത്തെ ഞാൻ നിഷേധിക്കുകയാണല്ലോ ചെയ്തത്.
JOB 31:29 “എന്റെ ശത്രുവിന്റെ ദുർഗതിയിൽ ഞാൻ ആഹ്ലാദിക്കുകയോ അവർക്ക് ആപത്തു വരുന്നതുകണ്ട് ആസ്വദിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
JOB 31:30 ഇല്ല, ഒരു ശാപവാക്കുകൊണ്ട് അവരുടെ ജീവൻ നശിപ്പിക്കുംവിധം എന്റെ വായ് പാപംചെയ്യാൻ ഞാൻ അതിനെ അനുവദിച്ചിട്ടില്ല.
JOB 31:31 ‘ഇയ്യോബ് നൽകിയ ആഹാരംകൊണ്ടു തൃപ്തിവരാത്ത ആരുണ്ട്,’ എന്ന് എന്റെ കൂടാരത്തിലെ ആളുകൾ പറഞ്ഞിട്ടില്ലേ?
JOB 31:32 ഞാൻ വഴിപോക്കന് എന്റെ വാതിലുകൾ എപ്പോഴും തുറന്നുകൊടുത്തു; അതിനാൽ ഒരു അപരിചിതനും തെരുവീഥിയിൽ രാപാർക്കേണ്ടിവന്നിട്ടില്ല.
JOB 31:33 ഇതര മനുഷ്യരെപ്പോലെ എന്റെ പാപം ഞാൻ ഒളിപ്പിച്ചു വെച്ചിട്ടുണ്ടെങ്കിൽ, എന്റെ അകൃത്യങ്ങൾ ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചിരുന്നെങ്കിൽ,
JOB 31:34 ആൾക്കൂട്ടത്തെ പേടിച്ച്, കുടുംബാംഗങ്ങളുടെ നിന്ദ ഭയപ്പെട്ട്, ഞാൻ വാതിലിനു പുറത്തിറങ്ങാതെ നിശ്ശബ്ദനായിരുന്നിട്ടുണ്ടോ?
JOB 31:35 “എന്നെ കേൾക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ! ഇതാ, എന്റെ പ്രതിവാദത്തിന്മേൽ, ഇതാ, എന്റെ കൈയൊപ്പ്! സർവശക്തൻ എനിക്ക് ഉത്തരം നൽകട്ടെ; എന്നിൽ കുറ്റമാരോപിക്കുന്നവർ എനിക്കെതിരേയുള്ള കുറ്റം രേഖാമൂലം ഹാജരാക്കട്ടെ.
JOB 31:36 തീർച്ചയായും അതു ഞാൻ എന്റെ ചുമലിൽ വഹിക്കുമായിരുന്നു. ഒരു കിരീടംപോലെ അതു ഞാൻ തലയിൽ അണിയുമായിരുന്നു.
JOB 31:37 എന്റെ കാൽച്ചുവടുകളുടെ സംഖ്യ ഞാൻ അവിടത്തെ അറിയിക്കുമായിരുന്നു; അതു ഞാൻ ഒരു ഭരണാധികാരിയോട് എന്നപോലെ അങ്ങയെ ബോധിപ്പിക്കുമായിരുന്നു.
JOB 31:38 “എന്റെ നിലം എന്റെനേരേ നിലവിളിക്കുകയും അതിലെ ഉഴവുചാലുകൾ കണ്ണുനീരിനാൽ കുതിരുകയും ചെയ്തിട്ടുണ്ടെങ്കിൽ,
JOB 31:39 ഞാൻ വിലകൊടുക്കാതെ അതിലെ വിളവു ഭക്ഷിച്ചിട്ടുണ്ടെങ്കിൽ, അതിലെ പാട്ടക്കർഷകരുടെ ആത്മഹത്യയ്ക്കു ഞാൻ വഴിതെളിച്ചിട്ടുണ്ടെങ്കിൽ,
JOB 31:40 ഗോതമ്പിനു പകരം മുൾച്ചെടിയും യവത്തിനു പകരം കളകളും അതിൽ മുളച്ചുവരട്ടെ.” ഇയ്യോബിന്റെ വചനങ്ങൾ സമാപിച്ചു.
JOB 32:1 അങ്ങനെ തന്റെ ദൃഷ്ടിയിൽ താൻ നീതിമാനാണെന്ന് ഇയ്യോബിനു തോന്നുകനിമിത്തം ഈ പുരുഷന്മാരും അദ്ദേഹത്തോടുള്ള പ്രതിവാദം മതിയാക്കി.
JOB 32:2 ഇയ്യോബ് ദൈവത്തെക്കാൾ നീതിമാനാണെന്ന് സ്വയം അവകാശപ്പെട്ടതുകൊണ്ട് അദ്ദേഹത്തിനെതിരേ രാംവംശത്തിൽ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ കോപപരവശനായി.
JOB 32:3 ആ മൂന്നു പുരുഷന്മാർക്കും പ്രതിവാദം ഇല്ല്ലാതായിപ്പോയതുകൊണ്ടും അവർ ഇയ്യോബിനെ കുറ്റം വിധിച്ചിരുന്നതുകൊണ്ടും അവരുടെനേരേയും എലീഹൂ കോപിച്ചു.
JOB 32:4 അവർ എലീഹൂവിനെക്കാൾ പ്രായം കൂടിയവരായിരുന്നതിനാൽ അദ്ദേഹം ഇയ്യോബിനോടു സംസാരിക്കാൻ മുതിരാതെ കാത്തിരിക്കുകയായിരുന്നു.
JOB 32:5 ഈ മൂന്നു പുരുഷന്മാർക്കും ഉത്തരംമുട്ടിയതുകണ്ടപ്പോൾ എലീഹൂവിന്റെ കോപം അവരുടെനേരേ ജ്വലിച്ചു.
JOB 32:6 അപ്പോൾ ബൂസ്യനായ ബറഖേലിന്റെ മകൻ എലീഹൂ ഇപ്രകാരം സംസാരിച്ചു: “ഞാൻ പ്രായത്തിൽ കുറഞ്ഞവനും നിങ്ങൾ വയോധികരും; അതിനാൽ എന്റെ അഭിപ്രായം നിങ്ങളോട് അറിയിക്കാൻ എനിക്കു ഭയവും സങ്കോചവും തോന്നി.
JOB 32:7 ‘പ്രായം സംസാരിക്കട്ടെ, പ്രായാധിക്യമാണ് ജ്ഞാനം ഉപദേശിക്കേണ്ടത്,’ എന്നു ഞാൻ ചിന്തിച്ചു.
JOB 32:8 എന്നാൽ മനുഷ്യനിൽ ഒരു ആത്മാവുണ്ട്; സർവശക്തന്റെ ശ്വാസംതന്നെ, അതാണ് മനുഷ്യനു വിവേകം നൽകുന്നത്.
JOB 32:9 പ്രായം ഉള്ളതുകൊണ്ടുമാത്രം ജ്ഞാനികളാകണമെന്നില്ല, വൃദ്ധർ ആയതുകൊണ്ടുമാത്രം ന്യായം ഗ്രഹിക്കണമെന്നുമില്ല.
JOB 32:10 “അതിനാൽ ഞാൻ പറയുന്നു: എന്റെ വാക്കുകൾ ശ്രദ്ധിക്കുക; എനിക്ക് അറിവുള്ളത് ഞാനുംകൂടി നിങ്ങളോടു പറയട്ടെ.
JOB 32:11 നിങ്ങൾ സംസാരിച്ചപ്പോൾ ഞാൻ കേട്ടുകൊണ്ടിരുന്നു, നിങ്ങൾ വാക്കുകൾക്കുവേണ്ടി പരതിക്കൊണ്ടിരുന്നപ്പോൾ, നിങ്ങളുടെ യുക്തി ഞാൻ അവലോകനംചെയ്തു;
JOB 32:12 നിങ്ങളുടെ വാക്കുകൾ ഞാൻ ശ്രദ്ധിച്ചുകേട്ടു. എന്നാൽ നിങ്ങൾ ആരും ഇയ്യോബിന്റെ വാദമുഖത്തെ ഖണ്ഡിച്ചിട്ടില്ല; അദ്ദേഹത്തിന്റെ വാദഗതികൾക്കു നിങ്ങൾ മറുപടി നൽകിയിട്ടുമില്ല.
JOB 32:13 ‘ഞങ്ങൾ ജ്ഞാനം കണ്ടെത്തിയിരിക്കുന്നു; മനുഷ്യനല്ല, ദൈവംതന്നെ അദ്ദേഹത്തെ ഖണ്ഡിക്കട്ടെ,’ എന്നു നിങ്ങൾ പറയരുത്.
JOB 32:14 ഇയ്യോബ് തന്റെ വാദമുഖങ്ങൾ എനിക്കെതിരേ അണിനിരത്തിയിട്ടില്ല, നിങ്ങളുടെ വാദഗതികൾകൊണ്ട് ഞാൻ അദ്ദേഹത്തോട് ഉത്തരം പറയുകയുമില്ല.
JOB 32:15 “അവർ പരിഭ്രാന്തരായി; അവർക്ക് ഉത്തരമായി ഒന്നുംതന്നെ പറയാനില്ല; അവർക്കു മൊഴിമുട്ടിയിരിക്കുന്നു.
JOB 32:16 ഞാനിനിയും കാത്തിരിക്കണമോ, അവർ നിശ്ശബ്ദരായിരിക്കുന്നല്ലോ, ഉത്തരമൊന്നും പറയുന്നില്ലല്ലോ?
JOB 32:17 എനിക്കും ചിലതു പറയാനുണ്ട്; എന്റെ അഭിപ്രായം ഞാനും പ്രസ്താവിക്കും.
JOB 32:18 ഞാൻ വാക്കുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്റെ ഉള്ളിലെ ആത്മാവ് എന്നെ നിർബന്ധിക്കുന്നു.
JOB 32:19 എന്റെ ഉള്ളം, ഭദ്രമായി അടച്ചിരിക്കുന്ന പാത്രത്തിനുള്ളിലെ വീഞ്ഞുപോലെ; ഞാൻ പൊട്ടാറായ ഒരു പുതിയ തുകൽക്കുടംപോലെ ആയിരിക്കുന്നു.
JOB 32:20 ആശ്വാസം നേടുന്നതിനായി എനിക്കു സംസാരിക്കണം; എന്റെ അധരങ്ങൾ തുറന്ന് എനിക്ക് ഉത്തരം പറയണം.
JOB 32:21 ആരോടും ഞാൻ പക്ഷഭേദം കാണിക്കുകയോ മുഖസ്തുതി പറയുകയോ ഇല്ല.
JOB 32:22 മുഖസ്തുതി പറയുന്നതിൽ ഞാൻ പ്രഗല്ഭനായിരുന്നെങ്കിൽ, എന്റെ സ്രഷ്ടാവ് എന്നെ ക്ഷണത്തിൽ നീക്കിക്കളയുമായിരുന്നു.
JOB 33:1 “എന്നാൽ ഇയ്യോബേ, ഇപ്പോൾ എന്റെ വാക്കുകൾ കേൾക്കുക; എന്റെ എല്ലാ വാക്കുകളും ശ്രദ്ധിക്കുക.
JOB 33:2 ഇതാ, ഞാൻ എന്റെ വായ് തുറക്കുന്നു; എന്റെ നാവിൻതുമ്പിൽ വാക്കുകൾ തയ്യാറായിരിക്കുന്നു.
JOB 33:3 എന്റെ ഹൃദയപരമാർഥതയിൽനിന്ന് ഉള്ളവയാണ് എന്റെ വാക്കുകൾ; എന്റെ അധരങ്ങൾ ആത്മാർഥതയോടെ പരിജ്ഞാനം സംസാരിക്കുന്നു.
JOB 33:4 ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവശക്തന്റെ ശ്വാസം എനിക്കു ജീവൻ നൽകുന്നു.
JOB 33:5 നിനക്കു കഴിയുമെങ്കിൽ, എനിക്ക് ഉത്തരം നൽകുക; എന്റെമുമ്പാകെ നിന്റെ വാദങ്ങൾ നിരത്തിവെക്കാൻ തയ്യാറായിക്കൊള്ളുക.
JOB 33:6 നോക്കൂ, ദൈവസന്നിധിയിൽ ഞാനും നിന്നെപ്പോലെതന്നെ; ഞാനും ഒരു കളിമൺകഷണമല്ലേ.
JOB 33:7 എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല, എന്റെ കൈ നിനക്കു ഭാരമായിരിക്കുകയുമില്ല.
JOB 33:8 “തീർച്ചയായും ഞാൻ കേൾക്കെയാണ് താങ്കൾ സംസാരിച്ചത്— ഞാൻ ആ വാക്കുകളെല്ലാം കേട്ടിരിക്കുന്നു—
JOB 33:9 ‘ഞാൻ നിർമലൻ, ഒരുതെറ്റും ചെയ്തിട്ടില്ല; ഞാൻ നിഷ്കളങ്കൻ, എന്നിൽ ഒരു കുറ്റവുമില്ല.
JOB 33:10 കണ്ടാലും! ദൈവം എന്നിൽ കുറ്റം കണ്ടുപിടിച്ചിരിക്കുന്നു; എന്നെ അവിടത്തെ ശത്രുവായി പരിഗണിക്കുന്നു.
JOB 33:11 അവിടന്ന് ചങ്ങലകൊണ്ട് എന്റെ കാലുകൾ ബന്ധിക്കുന്നു; എന്റെ വഴികളെല്ലാം അവിടന്ന് നിരീക്ഷിക്കുന്നു.’
JOB 33:12 “എന്നാൽ ഞാൻ താങ്കളോടു പറയുന്നു: ഇതിൽ താങ്കൾ നീതിമാനല്ല, കാരണം ഏതു മനുഷ്യനെക്കാളും ദൈവം ശ്രേഷ്ഠനല്ലോ.
JOB 33:13 അവിടന്ന് ആരുടെയും വാക്കുകൾക്ക് പ്രതികരിക്കുന്നില്ല, എന്നു താങ്കളെന്തിന് ദൈവത്തോടു പരാതിപ്പെടണം?
JOB 33:14 ദൈവം ഇപ്പോൾ ഒരുവിധത്തിലും പിന്നീട് മറ്റൊരുവിധത്തിലും സംസാരിക്കുന്നു; മനുഷ്യർ അതു തിരിച്ചറിയുന്നില്ലതാനും.
JOB 33:15 സ്വപ്നത്തിൽ, രാത്രി ദർശനത്തിൽ മനുഷ്യർ ഗാഢനിദ്രയിൽ ലയിച്ചിരിക്കെ, അവർ തന്റെ കിടക്കയിൽ ഉറങ്ങിക്കിടക്കുമ്പോൾത്തന്നെ,
JOB 33:16 അവിടന്ന് അവരുടെ കാതുകളിൽ മന്ത്രിക്കുകയും ഭീതിജനകമായ മുന്നറിയിപ്പുകൾ നൽകുകയുംചെയ്യുന്നു.
JOB 33:17 മനുഷ്യരെ അവരുടെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്നതിനും അവരെ തങ്ങളുടെ അഹന്തയിൽനിന്ന് അകറ്റിനിർത്തുന്നതിനും
JOB 33:18 അവരുടെ പ്രാണനെ കുഴിയിൽനിന്നു സംരക്ഷിക്കുന്നതിനും അവരുടെ ജീവനെ വാളിന്റെ വായ്ത്തലയിൽ നശിക്കുന്നതിൽനിന്നുംതന്നെ.
JOB 33:19 “തങ്ങളുടെ കിടക്കമേൽ വേദനയാലും തങ്ങളുടെ അസ്ഥികളുടെ നിരന്തരമായ വ്യഥയാലും മനുഷ്യർ നന്മയ്ക്കായി ശിക്ഷിക്കപ്പെടുന്നു.
JOB 33:20 അവരുടെ ശരീരം ആഹാരത്തെയും പ്രാണൻ രുചികരമായ ഭക്ഷണത്തെയും വെറുക്കുന്നു.
JOB 33:21 അവരുടെ മാംസം ക്ഷയിച്ച് ഇല്ലാതാകുന്നു, മറഞ്ഞിരുന്ന അസ്ഥികൾ ഇപ്പോൾ പുറത്തേക്കു തള്ളിവരുന്നു.
JOB 33:22 അവർ ശവക്കുഴിയിലേക്കും അവരുടെ ജീവൻ മരണദൂതന്മാരോടും സമീപിക്കുന്നു.
JOB 33:23 അവരുടെ സമീപത്ത് ഒരു ദൂതൻ ഉണ്ടായിരുന്നെങ്കിൽ, പരസഹസ്രം ദൂതന്മാരിൽ ഒരാളെ മനുഷ്യർ പരമാർഥിയാകുന്നത് എങ്ങനെ എന്നറിയിക്കാൻ അയച്ചിരുന്നെങ്കിൽ,
JOB 33:24 ആ ദൂതൻ മനുഷ്യരോടു കരുണ തോന്നിയിട്ട്, ‘ഇതാ ഞാൻ ഒരു മറുവില കണ്ടെത്തിയിരിക്കുന്നു; കുഴിയിലിറങ്ങാതെ അവനെ സംരക്ഷിക്കണമേ.
JOB 33:25 അവർ യൗവനത്തിലെപ്പോലെ വീണ്ടും ആയിത്തീരട്ടെ; അവരുടെ ശരീരം ഒരു ശിശുവിന്റെ ശരീരംപോലെ നവ്യമായിത്തീരട്ടെ,’ എന്ന് അവൻ പറയട്ടെ.
JOB 33:26 അപ്പോൾ അവർ ദൈവത്തോടു പ്രാർഥിക്കുകയും അവിടന്ന് അവരെ സ്വീകരിക്കുകയും ചെയ്യും. അവർ ദൈവത്തിന്റെ മുഖം കാണുകയും ആനന്ദത്താൽ ആർപ്പിടുകയും ചെയ്യും; അവിടന്ന് അവരെ ആരോഗ്യപൂർണരായി പുനഃസ്ഥാപിക്കും.
JOB 33:27 അപ്പോൾ അവർ മറ്റുള്ളവരുടെമുമ്പിൽ പാട്ടുപാടിക്കൊണ്ട് ഇപ്രകാരം പറയും: ‘ഞാൻ പാപംചെയ്തു നീതിയെ തകിടംമറിച്ചു, എന്നാൽ എനിക്ക് അർഹമായ ശിക്ഷ ലഭിച്ചില്ല.
JOB 33:28 ദൈവം എന്നെ ശവക്കുഴിയിലേക്കു പോകുന്നതിൽനിന്ന് വിടുവിച്ചു; ജീവന്റെ പ്രകാശം ആസ്വദിക്കുന്നതിനു ഞാൻ ജീവിച്ചിരിക്കും.’
JOB 33:29 “മനുഷ്യരെ ശവക്കുഴിയിൽനിന്ന് മടക്കിവരുത്താനും അവരിൽ ജീവന്റെ പ്രകാശം ശോഭിക്കുന്നതിനുംവേണ്ടി ദൈവം രണ്ടോ മൂന്നോ പ്രാവശ്യം ഇതെല്ലാം അവരോടു പ്രവർത്തിക്കുന്നു.
JOB 33:31 “ഇയ്യോബേ, ശ്രദ്ധിക്കുക, ഞാൻ പറയുന്നതു കേൾക്കുക, മിണ്ടാതിരിക്കുക, ഞാൻ സംസാരിക്കട്ടെ.
JOB 33:32 താങ്കൾക്കെന്തെങ്കിലും സംസാരിക്കാനുണ്ടെങ്കിൽ എന്നോടു പറയുക. താങ്കളെ നീതീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നതുകൊണ്ട്, സംസാരിക്കുക.
JOB 33:33 അല്ലാത്തപക്ഷം, ഞാൻ പറയുന്നതു കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ താങ്കൾക്കു ജ്ഞാനം ഉപദേശിച്ചുതരാം.”
JOB 34:1 എലീഹൂ പിന്നെയും ഇപ്രകാരം സംസാരിച്ചു:
JOB 34:2 “ജ്ഞാനികളായ പുരുഷന്മാരേ, എന്റെ വാക്കു കേൾക്കുക; വിദ്യാസമ്പന്നരേ, എനിക്കു ചെവിതരിക.
JOB 34:3 നാവ് ഭക്ഷണത്തിന്റെ രുചിഭേദങ്ങൾ തിരിച്ചറിയുന്നതുപോലെ ചെവി വാക്കുകളെ പരിശോധിക്കുന്നു.
JOB 34:4 ശരിയായത് എന്തെന്നു നമുക്കുതന്നെ വിവേചിച്ചറിയാം; നന്മയെന്തെന്നു നമുക്ക് ഒരുമിച്ചു പഠിക്കാം.
JOB 34:5 “ഇയ്യോബ് അവകാശപ്പെടുന്നത്: ‘ഞാൻ നീതിമാൻ, എന്നാൽ ദൈവം എനിക്കു നീതി നിഷേധിക്കുന്നു.
JOB 34:6 ന്യായം എന്റെ ഭാഗത്തായിരുന്നിട്ടും എന്നെ ഒരു നുണയനായി കണക്കാക്കുന്നു; ഞാൻ ഒരു കുറ്റവാളി അല്ലാതിരുന്നിട്ടും അവിടത്തെ അസ്ത്രങ്ങൾ എന്നിൽ ഭേദമാകാത്ത മുറിവുകൾ സൃഷ്ടിച്ചിരിക്കുന്നു.’
JOB 34:7 ഇയ്യോബിനെപ്പോലെ ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹം പരിഹാസത്തെ വെള്ളംപോലെ പാനംചെയ്യുന്നു.
JOB 34:8 അദ്ദേഹം അനീതി പ്രവർത്തിക്കുന്നവരോടു ചങ്ങാത്തംകൂടുന്നു; ദുഷ്ടരോടൊപ്പം അദ്ദേഹം നടക്കുന്നു.
JOB 34:9 കാരണം ‘ദൈവത്തെ പ്രസാദിപ്പിക്കുന്നതുകൊണ്ട് മനുഷ്യർക്ക് യാതൊരു പ്രയോജനവുമില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ലേ?
JOB 34:10 “അതിനാൽ വിവേകികളേ, എന്റെ വാക്കു ശ്രദ്ധിക്കുക. ദൈവം ഒരുനാളും ദുഷ്ടത പ്രവർത്തിക്കുന്നില്ല; സർവശക്തൻ ഒരിക്കലും ദോഷം ചെയ്യുകയുമില്ല.
JOB 34:11 അവിടന്നു മനുഷ്യർക്ക് അവരുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നൽകുന്നു; തങ്ങളുടെ പെരുമാറ്റത്തിന് അർഹമായത് അവർ നേടുന്നു.
JOB 34:12 തീർച്ചയായും ദൈവം തിന്മ പ്രവർത്തിക്കുകയില്ല, സർവശക്തൻ നീതി മറിച്ചുകളയുകയുമില്ല.
JOB 34:13 ഭൂമിയുടെ അധിപനായി അവിടത്തെ നിയമിച്ചത് ആരാണ്? സർവ പ്രപഞ്ചത്തിന്റെയും നിയന്ത്രണം ആരാണ് അവിടത്തേക്ക് ഏൽപ്പിച്ചുകൊടുത്തത്?
JOB 34:14 അവിടത്തെ ഹിതപ്രകാരം തന്റെ ആത്മാവിനെയും ശ്വാസത്തെയും അവിടന്നു പിൻവലിച്ചാൽ,
JOB 34:15 മനുഷ്യകുലമെല്ലാം ഒന്നടങ്കം നശിച്ചുപോകും, മനുഷ്യൻ പൊടിയിലേക്കുതന്നെ തിരികെച്ചേരും.
JOB 34:16 “നിങ്ങൾക്കു വിവേകമുണ്ടെങ്കിൽ ഇതു കേൾക്കുക; ഞാൻ പറയുന്നത് ശ്രദ്ധിക്കുക.
JOB 34:17 ന്യായത്തെ വെറുക്കുന്നവർക്കു ഭരണം നടത്താൻ കഴിയുമോ? നീതിനിഷ്ഠനും സർവശക്തനുമായ ദൈവത്തെ നിങ്ങൾക്കു കുറ്റം വിധിക്കാമോ?
JOB 34:18 രാജാവിനോട്, ‘നീ അയോഗ്യനെന്നും’ പ്രഭുക്കളോട് ‘നിങ്ങൾ ദുഷ്ടരെന്നും,’ പറയുന്നത് അവിടന്നല്ലേ?
JOB 34:19 അവിടന്നു പ്രഭുക്കന്മാരോടു പക്ഷപാതം കാട്ടുകയില്ല; ദരിദ്രരെക്കാൾ ധനവാന്മാരെ അധികം ആദരിക്കുകയില്ല. അവരെല്ലാം അവിടത്തെ കരവിരുതല്ലോ?
JOB 34:20 ഒരു നിമിഷത്തിനുള്ളിൽ അവർ മരിക്കുന്നു; അർധരാത്രിയിൽത്തന്നെ ഒരു നടുക്കത്തിൽ ആളുകൾ ഞെട്ടിവിറച്ച് കടന്നുപോകുന്നു. ആരുടെയും കൈ ചലിപ്പിക്കാതെതന്നെ പ്രബലർ നീക്കപ്പെടുന്നു.
JOB 34:21 “അവിടത്തെ കണ്ണ് മനുഷ്യരുടെ വഴികൾ നിരീക്ഷിക്കുന്നു; അവരുടെ ഓരോ കാൽവെയ്പും അവിടന്നു കാണുന്നു.
JOB 34:22 അധർമികൾക്ക് ഒളിച്ചുപാർക്കാൻ കഴിയുന്ന ഇരുളോ അന്ധതമസ്സോ ഉണ്ടാകുകയില്ല.
JOB 34:23 ന്യായവിസ്താരത്തിന് ദൈവസന്നിധിയിൽ ആരൊക്കെ വരണം എന്നു തീരുമാനിക്കുന്നതിന്, ആരെക്കുറിച്ചും പ്രത്യേകമായി അന്വേഷണം നടത്തേണ്ട ആവശ്യം ദൈവത്തിനില്ല.
JOB 34:24 യാതൊരു അന്വേഷണവും കൂടാതെതന്നെ അവിടന്നു ശക്തരെ ചിതറിക്കുന്നു, അവരുടെ സ്ഥാനത്തു മറ്റുചിലരെ നിയമിക്കുകയും ചെയ്യുന്നു.
JOB 34:25 അവരുടെ പ്രവൃത്തികൾ അവിടന്ന് ശ്രദ്ധിക്കുന്നു, രാത്രിയിൽത്തന്നെ അവിടന്ന് അവരെ തകിടംമറിക്കുന്നു, അവർ തകർന്നുപോകുന്നു.
JOB 34:26 അവരുടെ ദുഷ്ടതനിമിത്തം എല്ലാവരും കാണുന്ന ഇടത്തുവെച്ചുതന്നെ അവിടന്ന് അവരെ ശിക്ഷിക്കുന്നു.
JOB 34:27 കാരണം അവർ അവിടത്തെ പിൻതുടരുന്നതിൽനിന്നു വ്യതിചലിക്കുകയാലും അവിടത്തെ വഴികളോട് യാതൊരു ആദരവും കാണിക്കാതിരിക്കുകയാലുംതന്നെ.
JOB 34:28 ദരിദ്രരുടെ നിലവിളി അവിടത്തെ പക്കലെത്താൻ അവർ ഇടവരുത്തി; അതുകൊണ്ട് നിരാലംബരുടെ കരച്ചിൽ അവിടത്തെ ചെവിയിൽ എത്തുകയും ചെയ്തു.
JOB 34:29 എന്നാൽ അവിടന്നു മൗനമായിരിക്കുമ്പോൾ ആർ അവിടത്തെ കുറ്റംവിധിക്കും? അവിടന്നു മുഖം മറച്ചുകളയുമ്പോൾ ആർക്ക് അവിടത്തെ കാണാൻ കഴിയും? വ്യക്തികളുടെമേലും രാഷ്ട്രത്തിന്റെമേലും അവിടന്ന് ഒരുപോലെതന്നെ.
JOB 34:30 അഭക്തരായ മനുഷ്യർ ഭരണം പിടിച്ചടക്കാതിരിക്കുന്നതിനും അവർ ആളുകൾക്കു കെണിവെക്കാതിരിക്കേണ്ടതിനുംതന്നെ.
JOB 34:31 “ഒരു വ്യക്തി ഇപ്രകാരം ദൈവത്തോടു ബോധിപ്പിക്കുന്നു എന്നു കരുതുക, ‘ഞാൻ കുറ്റവാളിയാണ്; എന്നാൽ ഇനിയൊരു അപരാധവും ഞാൻ ചെയ്യുകയില്ല.
JOB 34:32 എനിക്ക് അദൃശ്യമായത് എന്നെ അഭ്യസിപ്പിക്കണമേ; ഞാൻ അകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ഇനിയൊരിക്കലും അപ്രകാരം ചെയ്യുകയില്ല.’
JOB 34:33 പശ്ചാത്തപിക്കാൻ താങ്കൾ വിസമ്മതിക്കുമ്പോൾ ദൈവം താങ്കളുടെ വ്യവസ്ഥകൾക്കനുസരിച്ചു പ്രത്യുപകാരം ചെയ്യണമോ? ഞാനല്ല, താങ്കൾതന്നെയാണ് അതു തീരുമാനിക്കേണ്ടത്. അതിനാൽ താങ്കൾക്ക് അറിയാവുന്നതു ഞങ്ങളോടു പറയുക.
JOB 34:34 “ജ്ഞാനികൾ ഇപ്രകാരം പറയും എന്റെ വാക്കു കേൾക്കുന്ന വിവേകികൾ എന്നോടു പറയും,
JOB 34:35 ‘ഇയ്യോബ് പരിജ്ഞാനമില്ലാതെ സംസാരിക്കുന്നു; അദ്ദേഹത്തിന്റെ വാക്കുകളിൽ ഉൾക്കാഴ്ചയില്ല.’
JOB 34:36 ഇയ്യോബ് ഒരു ദുഷ്ടനെപ്പോലെ ഉത്തരം പറയുകയാൽ അദ്ദേഹത്തെ പരമാവധി പരിശോധിച്ചിരുന്നെങ്കിൽ.
JOB 34:37 അയാൾ പാപത്തിനുപുറമേ മത്സരവും കൂട്ടിച്ചേർക്കുന്നു; അയാൾ നമ്മുടെ മധ്യേ പരിഹാസരൂപേണ കൈകൊട്ടുകയും ദൈവത്തിനെതിരേ വാക്കുകൾ പെരുപ്പിക്കുകയും ചെയ്യുന്നു.”
JOB 35:1 എലീഹൂ ഇപ്രകാരം തുടർന്നു:
JOB 35:2 “ ‘എന്റെ നീതി ദൈവത്തിന്റെ നീതിയെ കവിയുന്നു,’ എന്നു താങ്കൾ പറയുന്നു, ഇതു ന്യായമെന്നു കരുതുന്നോ?
JOB 35:3 പിന്നെ താങ്കൾ ചോദിക്കുന്നു: ‘അതുകൊണ്ട് എനിക്കെന്തു മെച്ചം? പാപം ചെയ്യാതിരുന്നാൽ എനിക്കെന്തു നേട്ടം?’
JOB 35:4 “അതിന് ഞാൻ താങ്കളോടും താങ്കളോടൊപ്പമുള്ള ഈ സ്നേഹിതന്മാരോടും മറുപടി പറയാൻ ആഗ്രഹിക്കുന്നു.
JOB 35:5 ആകാശത്തേക്കു തലയുയർത്തി കാണുക; നിങ്ങളെക്കാൾ വളരെ മുകളിലുള്ള മേഘപാളികളിലേക്ക് ഇമവെട്ടാതെ നോക്കുക.
JOB 35:6 താങ്കൾ പാപംചെയ്താൽ അത് അത്യുന്നതനെ എങ്ങനെയാണ് ബാധിക്കുന്നത്? താങ്കളുടെ പാപങ്ങൾ അനേകമാണെങ്കിൽ അത് അവിടത്തോട് എന്തുചെയ്യും?
JOB 35:7 താങ്കൾ നീതിനിഷ്ഠൻ ആയിരിക്കുന്നതിലൂടെ ദൈവത്തിന് എന്തോ ഉപകാരം ചെയ്യുകയാണോ? അവിടത്തേക്ക് താങ്കളുടെ കൈയിൽനിന്ന് എന്തു ലഭിക്കുന്നു?
JOB 35:8 താങ്കളുടെ ദുഷ്ടത താങ്കളെപ്പോലെ മനുഷ്യർക്കു ദോഷംവരുത്തുന്നു. താങ്കളുടെ നീതികൊണ്ടും ഇതരമനുഷ്യർക്കാണ് പ്രയോജനം.
JOB 35:9 “പീഡനത്തിന്റെ ബാഹുല്യംനിമിത്തം ജനം നിലവിളിക്കുന്നു; ശക്തരുടെ കരങ്ങളിൽനിന്നു മോചിപ്പിക്കപ്പെടുന്നതിനായി അവർ മുറവിളി കൂട്ടുന്നു.
JOB 35:10 എന്നാൽ ‘രാത്രിയിൽ ഗീതങ്ങൾ നൽകുന്നവനും ഭൂമിയിലെ മൃഗങ്ങളെക്കാൾ നമ്മെ അഭ്യസിപ്പിക്കുന്നവനും ആകാശത്തിലെ പക്ഷികളെക്കാൾ ജ്ഞാനം നൽകുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെ?’ എന്ന് ആരും ചോദിക്കുന്നില്ല.
JOB 35:12 ദുഷ്ടമനുഷ്യരുടെ അഹങ്കാരംനിമിത്തം ജനം നിലവിളിക്കുമ്പോൾ അവിടന്ന് ഉത്തരമരുളുന്നില്ല.
JOB 35:13 തീർച്ചയായും വ്യർഥമായ ഒരു നിലവിളി ദൈവം ശ്രദ്ധിക്കുകയില്ല; സർവശക്തൻ അവയ്ക്കു യാതൊരുവിധ ശ്രദ്ധയും കൊടുക്കുകയില്ല.
JOB 35:14 അവിടത്തെ കാണുന്നില്ല എന്നു താങ്കൾ പറയുമ്പോൾ എത്ര അല്പം ആയിരിക്കും അവിടന്ന് താങ്കളെ ശ്രദ്ധിക്കുന്നത്, താങ്കളുടെ ആവലാതി അവിടത്തെ മുമ്പിൽത്തന്നെ ഇരിക്കുന്നു; അതിനാൽ അവിടത്തേക്കായി കാത്തിരിക്കുക;
JOB 35:15 കാരണം, അവിടത്തെ കോപം ശിക്ഷാവിധി നടപ്പാക്കുന്നില്ല, ദുഷ്ടത അവിടന്ന് അശേഷം പരിഗണിക്കുന്നതുമില്ല.
JOB 35:16 ഇയ്യോബ് വായ് തുറന്നു വ്യർഥമായി സംസാരിക്കുന്നു; പരിജ്ഞാനമില്ലാതെ അദ്ദേഹം പാഴ്വാക്കുകൾ പുലമ്പുന്നു.”
JOB 36:1 എലീഹൂ പിന്നെയും ഇപ്രകാരം പറഞ്ഞു:
JOB 36:2 “എന്നോടൊരൽപ്പംകൂടി ക്ഷമിക്കുക; ദൈവത്തിനുവേണ്ടി ഇനിയും സംസാരിക്കാനുണ്ടെന്നു ഞാൻ നിനക്കു കാട്ടിത്തരാം.
JOB 36:3 ഞാൻ ദൂരത്തുനിന്ന് എന്റെ അറിവു കൊണ്ടുവരും; എന്റെ സ്രഷ്ടാവ് നീതിമാൻ എന്നു തെളിയിക്കും.
JOB 36:4 വാസ്തവമായും എന്റെ വാക്കുകൾ വ്യാജമല്ല; ജ്ഞാനത്തിൽ പരിപൂർണനായവനാണ് നിങ്ങളോടുകൂടെ നിൽക്കുന്നത്.
JOB 36:5 “ദൈവം ശക്തനാണ്, എന്നാൽ അവിടന്ന് ആരെയും നിന്ദിക്കുകയില്ല; തന്റെ നിർണയത്തിൽ അവിടന്ന് ശക്തനും അചഞ്ചലനുമാണ്.
JOB 36:6 അവിടന്നു ദുഷ്ടരെ ജീവിക്കാൻ അനുവദിക്കുകയില്ല എന്നാൽ പീഡിതർക്ക് അവരുടെ അവകാശങ്ങൾ നൽകുന്നു.
JOB 36:7 നീതിനിഷ്ഠരിൽനിന്ന് അവിടന്ന് തന്റെ ദൃഷ്ടി പിൻവലിക്കുന്നില്ല; അവിടന്ന് അവരെ രാജാക്കന്മാരോടൊപ്പം സിംഹാസനാരൂഢരാക്കുകയും എന്നെന്നേക്കുമായി ഉയർത്തുകയും ചെയ്യുന്നു.
JOB 36:8 എന്നാൽ മനുഷ്യർ ചങ്ങലകളാൽ ബന്ധിതരായി ദുരിതങ്ങളുടെ ചരടുകളാൽ പിടിക്കപ്പെട്ടാൽ
JOB 36:9 അവിടന്ന് അവരുടെ പ്രവൃത്തിയും അവർ അഹങ്കാരംനിമിത്തം ചെയ്തുപോയ പാപങ്ങളും അവർക്കു കാണിച്ചുകൊടുക്കുന്നു.
JOB 36:10 തെറ്റുകൾ തിരുത്തുന്നതിനായി അവിടന്ന് അവരുടെ കാതുകൾ തുറക്കുന്നു; തിന്മയിൽനിന്ന് മടങ്ങിവരാൻ അവരോട് ആജ്ഞാപിക്കുന്നു.
JOB 36:11 അവർ അതുകേട്ട് അവിടത്തെ സേവിച്ചാൽ തങ്ങളുടെ ശിഷ്ടകാലം ഐശ്വര്യത്തിൽ ജീവിക്കും അവരുടെ സംവത്സരങ്ങൾ സംതൃപ്തിയോടെ പൂർത്തിയാക്കും.
JOB 36:12 ശ്രദ്ധിക്കുന്നില്ലെങ്കിലോ, അവർ വാളാൽ നശിച്ചുപോകും, പരിജ്ഞാനംകൂടാതെ മരണമടയും.
JOB 36:13 “അഭക്തർ തങ്ങളുടെ ഹൃദയത്തിൽ കോപം സംഗ്രഹിച്ചുവെക്കുന്നു; അവിടന്ന് അവരെ ചങ്ങലയ്ക്കിടുമ്പോഴും അവർ സഹായത്തിനായി നിലവിളിക്കുന്നില്ല.
JOB 36:14 ക്ഷേത്രങ്ങളിലെ പുരുഷവേശ്യകളോടൊപ്പം അവരും യൗവനത്തിൽത്തന്നെ മരിക്കുന്നു.
JOB 36:15 അവിടന്നു പീഡിതരെ തങ്ങളുടെ പീഡയിൽനിന്ന് വിടുവിക്കുന്നു; അവിടന്ന് അവരുടെ കഷ്ടതയിൽ അവരോടു സംസാരിക്കുന്നു.
JOB 36:16 “അങ്ങനെതന്നെ താങ്കളെയും അവിടന്ന് ഞെരുക്കത്തിന്റെ വായിൽനിന്ന് വിശാലതയിലേക്ക്; വിശിഷ്ടഭോജ്യത്താൽ സമൃദ്ധമായ മേശയിലേക്കുതന്നെ ആഹ്വാനംചെയ്യുന്നു.
JOB 36:17 താങ്കളോ, ദുഷ്ടരെ വിധിക്കുന്നതിൽ മുഴുകിയിരിക്കുന്നു; വിധികൽപ്പനയും ന്യായവാദവും താങ്കളെ പിടിച്ചടക്കിയിരിക്കുന്നു.
JOB 36:18 ആരും താങ്കളെ സമ്പത്തുകൊണ്ട് പ്രലോഭിപ്പിക്കാതിരിക്കാൻ ജാഗ്രതപുലർത്തുക; കൈക്കൂലിയുടെ വലുപ്പം താങ്കളെ വഴിതെറ്റിക്കാതിരിക്കട്ടെ.
JOB 36:19 താങ്കൾ ദുരിതത്തിൽ അകപ്പെടാതെ പരിപാലിക്കുന്നതിന് താങ്കളുടെ സമ്പത്തിനോ അതിശയകരമായ പ്രയത്നങ്ങൾക്കോ കഴിയുമോ?
JOB 36:20 ജനങ്ങളെ തങ്ങളുടെ ഭവനങ്ങളിൽനിന്നു വലിച്ചിഴയ്ക്കുന്ന രാത്രിക്കായി താങ്കൾ മോഹിക്കരുത്.
JOB 36:21 അനീതിയിലേക്കു തിരിയാതിരിക്കാൻ സൂക്ഷിക്കുക, പീഡനത്തെക്കാൾ അതിനോടാണല്ലോ താങ്കൾക്ക് ആഭിമുഖ്യം.
JOB 36:22 “നോക്കൂ, ദൈവം ശക്തിയിൽ എത്ര ഉന്നതനാകുന്നു; അവിടത്തെപ്പോലെ ഒരു ഗുരു ആരാണ്?
JOB 36:23 അവിടത്തേക്ക് മാർഗനിർദേശം നൽകിയവൻ ആരാണ്? ‘അങ്ങു തെറ്റ് ചെയ്തു,’ എന്ന് ആർക്ക് അവിടത്തോട് പറയാൻകഴിയും?
JOB 36:24 മനുഷ്യർ പാടി പ്രകീർത്തിച്ചിട്ടുള്ള അവിടത്തെ പ്രവൃത്തി, മഹിമപ്പെടുത്താൻ മറക്കാതിരിക്കുക.
JOB 36:25 സകലമനുഷ്യരും അതു കണ്ടിട്ടുണ്ട്; മനുഷ്യർ ദൂരത്തുനിന്ന് അത് ഉറ്റുനോക്കും.
JOB 36:26 ദൈവം എത്രയോ ഉന്നതൻ—നമ്മുടെ സകലവിവേകത്തിനും അതീതൻ! അവിടത്തെ സംവത്സരങ്ങൾ നമ്മുടെ ഗണനയിൽ ഒതുങ്ങുന്നുമില്ല.
JOB 36:27 “അവിടന്നു നീർത്തുള്ളികളെ സംഭരിക്കുന്നു; അവ നീരാവിയായി മഴപൊഴിക്കുന്നു.
JOB 36:28 മേഘങ്ങൾ ഘനീഭവിച്ച് മഴപൊഴിക്കുന്നു; മനുഷ്യന്റെമേൽ അതു സമൃദ്ധമായി വർഷിക്കുന്നു.
JOB 36:29 അവിടന്ന് മേഘങ്ങളെ എങ്ങനെ വിന്യസിക്കുന്നു എന്നും അവിടത്തെ കൂടാരത്തിൽനിന്ന് എങ്ങനെ ഇടിമുഴക്കുന്നു എന്നും ആർക്കു ഗ്രഹിക്കാൻ കഴിയും?
JOB 36:30 അവിടന്നു മിന്നൽപ്പിണർ തനിക്കുചുറ്റും എങ്ങനെ ചിതറിക്കുന്നു എന്നും സമുദ്രത്തിന്റെ അടിത്തട്ടുകൾ എങ്ങനെ മൂടുന്നു എന്നും കാണുക.
JOB 36:31 ഇപ്രകാരം അവിടന്നു ജനതകളെ ഭരിക്കുന്നു; ഭക്ഷണവും സമൃദ്ധമായി ദാനംചെയ്യുന്നു.
JOB 36:32 തന്റെ കൈകൾ അവിടന്നു മിന്നൽപ്പിണർകൊണ്ടു പൊതിയുന്നു; നിർദിഷ്ടലക്ഷ്യത്തിൽ പതിക്കാൻ അവിടന്ന് അതിനെ നിയോഗിക്കുന്നു.
JOB 36:33 അവിടത്തെ ഗർജനം കൊടുങ്കാറ്റിന്റെ ആഗമനം വിളിച്ചറിയിക്കുന്നു; കന്നുകാലികളും അതിന്റെ വരവിനെപ്പറ്റി അറിവു കൊടുക്കുന്നു.
JOB 37:1 “ഇതിങ്കൽ എന്റെ ഹൃദയം വിറയ്ക്കുന്നു; അതു സ്വസ്ഥാനത്തു കുതിച്ചുചാടുന്നു.
JOB 37:2 അവിടത്തെ ശബ്ദത്തിന്റെ ഗർജനവും അവിടത്തെ വായിൽനിന്നുള്ള മുഴക്കവും ശ്രദ്ധിക്കുക.
JOB 37:3 അവിടത്തെ മിന്നൽപ്പിണരുകളെ ആകാശത്തിൻകീഴിലെല്ലാം അഴിച്ചുവിടുന്നു, അതിനെയും ഭൂമിയുടെ അറുതിയോളം അയയ്ക്കുകയും ചെയ്യുന്നു.
JOB 37:4 അവയ്ക്കു പിന്നാലെ ഒരു ഗർജനശബ്ദം ഉയരുന്നു; തന്റെ മഹത്തായ നാദത്തോടെ അവിടന്ന് ഇടിമുഴക്കുന്നു; തന്റെ ശബ്ദം മുഴങ്ങുമ്പോഴും അവിടന്നു മിന്നൽപ്പിണരിനെ തടഞ്ഞുവെക്കുന്നില്ല.
JOB 37:5 ദൈവത്തിന്റെ നാദം അത്ഭുതകരമായി ഇടിമുഴക്കും സൃഷ്ടിക്കുന്നു; നമുക്കു ഗ്രഹിക്കാനാകാത്ത വൻകാര്യങ്ങൾ അവിടന്നു പ്രവർത്തിക്കുന്നു.
JOB 37:6 മഞ്ഞിനോട്, ‘ഭൂമിയിൽ പതിക്കുക’ എന്നും മഴയോട്, ‘അതിശക്തമായ പേമാരി പൊഴിക്കുക’ എന്നും അവിടന്നു കൽപ്പിക്കുന്നു.
JOB 37:7 സകലമനുഷ്യരും അവിടത്തെ പ്രവൃത്തി ഗ്രഹിക്കേണ്ടതിന്, അവിടന്ന് ഓരോ മനുഷ്യന്റെയും പ്രവൃത്തികൾ നിർത്തിവെപ്പിക്കുന്നു.
JOB 37:8 മൃഗങ്ങളെല്ലാം അവയുടെ ഒളിവിടങ്ങളിലേക്കു മടങ്ങുന്നു; ഓരോന്നും അതിന്റെ ഗുഹയിൽ കിടക്കുന്നു.
JOB 37:9 കൊടുങ്കാറ്റ് അതിന്റെ പള്ളിയറയിൽനിന്നു വരുന്നു; വടക്കൻകാറ്റിൽനിന്നു ശൈത്യവും.
JOB 37:10 ദൈവത്തിന്റെ നിശ്വാസത്താൽ മഞ്ഞുകട്ട ഉളവാകുന്നു; ആഴിയുടെ പരപ്പ് ദ്രവിച്ചുറഞ്ഞു കട്ടിയാകുന്നു.
JOB 37:11 ഈർപ്പത്താൽ അവിടന്നു മേഘത്തെ സാന്ദ്രമാക്കുന്നു; അവയിലൂടെ അവിടന്നു മിന്നൽപ്പിണർ ചിതറിക്കുന്നു.
JOB 37:12 ഭൂമുഖത്തെങ്ങും അവിടന്നു കൽപ്പിക്കുന്നതൊക്കെയും നിറവേറ്റുന്നതിന് അവിടത്തെ നിർദേശപ്രകാരം അവ ചുറ്റിസഞ്ചരിക്കുന്നു.
JOB 37:13 അവിടന്നു മേഘങ്ങളെ അയച്ച് മനുഷ്യരെ ശിക്ഷിക്കുന്നു, അല്ലായെങ്കിൽ ഭൂമിയെ നനയ്ക്കുകയും അവിടത്തെ സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു.
JOB 37:14 “ഇയ്യോബേ, ഇതു ശ്രദ്ധിക്കുക; ഒന്നു നിൽക്കുക, ദൈവത്തിന്റെ അത്ഭുതങ്ങളെപ്പറ്റി ചിന്തിക്കുക.
JOB 37:15 ദൈവം മേഘജാലങ്ങളെ എങ്ങനെ നിയന്ത്രിക്കുന്നു എന്നും തന്റെ മിന്നൽപ്പിണരിനെ എങ്ങനെ പ്രകാശിപ്പിക്കുന്നു എന്നും താങ്കൾക്കറിയാമോ?
JOB 37:16 മേഘപാളികൾ സന്തുലിതാവസ്ഥയിൽ തങ്ങിനിൽക്കുന്നത് എങ്ങനെ എന്നും ജ്ഞാനപൂർണനായവന്റെ അത്ഭുതങ്ങളെപ്പറ്റിയും നീ അറിയുന്നുണ്ടോ?
JOB 37:17 തെക്കൻകാറ്റിനാൽ ഭൂമി ശാന്തമായിരിക്കുമ്പോൾപ്പോലും വസ്ത്രത്തിനുള്ളിൽ വിയർത്തൊലിക്കുന്ന നിനക്കു
JOB 37:18 വെങ്കലക്കണ്ണാടി വാർത്തെടുക്കുമ്പോലെ ആകാശത്തെ വിരിക്കുന്നവന്റെ പങ്കാളിയാകാൻ നിനക്കു കഴിയുമോ?
JOB 37:19 “അവിടത്തോട് എന്തു പറയണമെന്നു ഞങ്ങളെ ഉപദേശിക്കുക, ഞങ്ങളിൽ ബാധിച്ചിരിക്കുന്ന അന്ധകാരംനിമിത്തം പരാതി തയ്യാറാക്കാൻപോലും ഞങ്ങൾക്കു കഴിയുന്നില്ല.
JOB 37:20 എനിക്കു സംസാരിക്കണം എന്ന് അവിടത്തോടു ബോധിപ്പിക്കണമോ? അങ്ങനെ സ്വയം വിഴുങ്ങപ്പെടാൻ ആഗ്രഹിക്കുന്നവരുണ്ടോ?
JOB 37:21 കാറ്റടിച്ച് മേഘമൊഴിഞ്ഞ സ്വച്ഛമായ ആകാശത്തിൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന സൂര്യനെ നോക്കാൻ ആർക്കും കഴിയുകയില്ല.
JOB 37:22 ഉത്തരദിക്കിൽനിന്നും സൗവർണശോഭയിൽ അവിടന്ന് ആഗമിക്കുന്നു; ദൈവം ഭയജനകമായ തേജസ്സിലേറി വരുന്നു.
JOB 37:23 സർവശക്തൻ നമുക്ക് അപ്രാപ്യൻ, അവിടന്നു ശക്തിയിൽ അത്യുന്നതൻ; അവിടന്നു ന്യായവും മഹത്തായ നീതിയും ഉള്ളവൻ ആയതിനാൽ ആരെയും അടിച്ചമർത്തുന്നില്ല.
JOB 37:24 അതിനാൽ മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു; ജ്ഞാനികളെന്നു ഭാവിക്കുന്നവരെ അവിടന്ന് ആദരിക്കുന്നില്ല.”
JOB 38:1 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇപ്രകാരം ഉത്തരമരുളി:
JOB 38:2 “പരിജ്ഞാനമില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുട്ടാക്കിത്തീർക്കുന്ന ഇവനാര്?
JOB 38:3 പുരുഷനെപ്പോലെ അര മുറുക്കുക; ഞാൻ നിന്നോടു ചോദിക്കും, നീ എനിക്ക് ഉത്തരം നൽകണം.
JOB 38:4 “ഞാൻ ഭൂമിക്ക് അടിസ്ഥാനമിട്ടപ്പോൾ നീ എവിടെയായിരുന്നു? നിനക്കു വിവേകമുണ്ടെങ്കിൽ പറയുക.
JOB 38:5 അതിന്റെ അളവുകൾ നിർണയിച്ചതാര്? നിശ്ചയമായും നിനക്കതറിയാം! അഥവാ, അതിനു കുറുകെ അളവുനൂൽ പിടിച്ചതാരാണ്?
JOB 38:6 ഉദയനക്ഷത്രങ്ങൾ ഒത്തുചേർന്നു ഗീതങ്ങൾ ആലപിക്കുകയും ദൈവപുത്രന്മാരെല്ലാം ആനന്ദത്താൽ ആർത്തുവിളിക്കുകയും ചെയ്തപ്പോൾ, അതിന്റെ അടിസ്ഥാനങ്ങൾ എവിടെയാണ് സ്ഥാപിച്ചത്? അതിന്റെ ആണിക്കല്ല് സ്ഥാപിച്ചത് ആരാണ്?
JOB 38:8 “ഭൂഗർഭത്തിൽനിന്നു സമുദ്രം പൊട്ടിപ്പുറപ്പെട്ടപ്പോൾ കതകുകൾ ചേർത്തടച്ച് അതിനെ പിന്നിലൊതുക്കിയത് ആരാണ്?
JOB 38:9 ഞാൻ മേഘത്തെ അതിന്റെ വസ്ത്രമാക്കി ഘോരാന്ധകാരത്താൽ അതിനെ മൂടിപ്പൊതിയുകയും ചെയ്തപ്പോൾ,
JOB 38:10 ഞാൻ അതിന് അതിരുകൾ നിശ്ചയിച്ച്; കതകുകളും ഓടാമ്പലുകളും സ്ഥാപിച്ചപ്പോൾ,
JOB 38:11 ‘നിനക്ക് ഇവിടെവരെ വരാം; ഇതിനപ്പുറം പാടില്ല; അഹന്തനിറഞ്ഞ തിരമാലകൾ ഇവിടെയാണ് നിൽക്കേണ്ടത് എന്നു പറഞ്ഞപ്പോൾ,’
JOB 38:12 ഭൂമിയുടെ അതിരുകളെ പിടിച്ചുകൊള്ളുന്നതിനും ദുഷ്ടരെ അതിൽനിന്ന് കുടഞ്ഞുകളയുന്നതിനുംവേണ്ടി നീ പ്രഭാതത്തിന് എപ്പോഴെങ്കിലും ഉത്തരവുകൾ നൽകിയിട്ടുണ്ടോ? അരുണോദയത്തിന് അതിന്റെ സ്ഥാനം നിയമിച്ചുകൊടുത്തിട്ടുണ്ടോ?
JOB 38:14 മുദ്രയ്ക്കുകീഴേയുള്ള കളിമണ്ണുപോലെ ഭൂമിക്ക് ആകൃതി കൈവരുന്നു; ഒരു വസ്ത്രത്തിന്റേത് എന്നപോലെ അതിലെ സവിശേഷതകൾ സ്പഷ്ടമായി കാണപ്പെടുന്നു.
JOB 38:15 ദുഷ്ടർക്ക് വെളിച്ചം നിഷേധിക്കപ്പെട്ടു, അവരുടെ ഉയർത്തപ്പെട്ട ഭുജം തകർക്കപ്പെട്ടു.
JOB 38:16 “സമുദ്രത്തിന്റെ ഉറവുകളിലേക്കു നീ യാത്രചെയ്തിട്ടുണ്ടോ? ആഴിയുടെ അഗാധതലങ്ങളിൽ നീ നടന്നിട്ടുണ്ടോ?
JOB 38:17 മരണത്തിന്റെ കവാടങ്ങൾ നിനക്കു വെളിപ്പെട്ടിട്ടുണ്ടോ? കൂരിരുട്ടിന്റെ കവാടങ്ങൾ നീ ദർശിച്ചിട്ടുണ്ടോ?
JOB 38:18 ഭൂമിയുടെ വിശാലത നീ ഗ്രഹിച്ചിട്ടുണ്ടോ? ഇവയെല്ലാം നിനക്കറിയാമെങ്കിൽ, എന്നോടു പറയുക.
JOB 38:19 “പ്രകാശത്തിന്റെ വസതിയിലേക്കുള്ള പാത എവിടെ? ഇരുളിന്റെ പാർപ്പിടവും എവിടെ?
JOB 38:20 അതിനെ അതിന്റെ അതിരിനകത്തേക്കു നയിക്കാൻ നിനക്കു കഴിയുമോ? അതിന്റെ ആവാസകേന്ദ്രങ്ങളിലേക്കുള്ള പാത നിനക്ക് അറിയാമോ?
JOB 38:21 നിശ്ചയമായും നിനക്കറിയാം, നീ അന്നേ ഭൂജാതനായിരുന്നല്ലോ! നീ ദീർഘവർഷങ്ങൾ പിന്നിടുകയും ചെയ്തല്ലോ!
JOB 38:22 “ഹിമത്തിന്റെ ഭണ്ഡാരപ്പുരകളിൽ നീ കടന്നിട്ടുണ്ടോ? അഥവാ, കന്മഴയുടെ സംഭരണശാലകൾ നീ കണ്ടിട്ടുണ്ടോ?
JOB 38:23 ദുരന്തകാലത്തേക്കും യുദ്ധവും സൈനികനീക്കവുമുള്ള സമയത്തേക്കും ഞാൻ അവയെ കരുതിവെച്ചിരിക്കുന്നു.
JOB 38:24 വെളിച്ചം വിഭജിക്കപ്പെടുന്ന വഴി ഏതാണ്? കിഴക്കൻകാറ്റു ഭൂമിയിൽ വ്യാപിക്കുന്നതും ഏതു വഴിയിലൂടെയാണ്?
JOB 38:25 നിർജനദേശത്തും ആൾപ്പാർപ്പില്ലാത്ത മരുഭൂമിയിലും മഴ പെയ്യിക്കാനും തരിശും ശൂന്യവുമായ സ്ഥലത്തിന്റെ ദാഹം തീർക്കാനും പുല്ലിൽ പുതുമുകുളങ്ങൾ മുളപ്പിക്കുന്നതിനും ആരാണ് പേമാരിക്ക് ഒരു ചാലും ഇടിമിന്നലിന് ഒരു മാർഗവും വെട്ടിക്കൊടുത്തത്?
JOB 38:28 മഴയ്ക്ക് ഒരു പിതാവുണ്ടോ? മഞ്ഞുതുള്ളികളെ ജനിപ്പിച്ചതാര്?
JOB 38:29 ആരുടെ ഗർഭത്തിൽനിന്നാണ് ഹിമം പുറത്തുവന്നത്? ആകാശത്തിലെ മൂടൽമഞ്ഞിന് ജന്മമേകുന്നത് ആരാണ്?
JOB 38:30 വെള്ളം ശിലപോലെ കട്ടിയാകുന്നതെപ്പോൾ, ആഴിയുടെ ഉപരിതലം ഉറഞ്ഞ് കട്ടിയായിത്തീരുന്നതും എപ്പോൾ?
JOB 38:31 “കാർത്തികനക്ഷത്രവ്യൂഹത്തിന്റെ ചങ്ങലകൾ നിനക്കു ബന്ധിക്കാൻ കഴിയുമോ? മകയിരത്തിന്റെ കെട്ടുകൾ നിനക്ക് അഴിക്കാമോ?
JOB 38:32 നിനക്ക് നക്ഷത്രവ്യൂഹത്തെ നിശ്ചിതസമയത്തു പുറപ്പെടുവിക്കാമോ? സപ്തർഷികളെയും അവയുടെ ഉപഗ്രഹങ്ങളെയും നയിക്കാമോ?
JOB 38:33 ആകാശമണ്ഡലത്തിന്റെ നിയമങ്ങൾ നീ അറിയുന്നുണ്ടോ? ഭൂമിയുടെമേൽ ദൈവത്തിന്റെ അധികാരസീമ നിനക്കു നിർണയിക്കാൻ കഴിയുമോ?
JOB 38:34 “നിന്റെ സ്വരം മേഘമാലകൾക്കൊപ്പം ഉയർത്തി ജലപ്രവാഹത്താൽ നിന്നെ ആമഗ്നനാക്കാൻ ആജ്ഞാപിക്കാമോ?
JOB 38:35 ഇടിമിന്നലുകളെ അവയുടെ പാതയിൽക്കൂടെ പറഞ്ഞയയ്ക്കുന്നത് നീയാണോ? ‘അടിയങ്ങൾ ഇതാ,’ എന്ന് അവ നിന്നോടു ബോധിപ്പിക്കുന്നുണ്ടോ?
JOB 38:36 ഞാറപ്പക്ഷിക്കു ജ്ഞാനം നൽകുന്നത് ആര്? പൂവൻകോഴിക്കു വിവേകം നൽകുന്നത് ഏതൊരുവൻ?
JOB 38:37 പൊടി കട്ടപിടിക്കുമ്പോഴും മൺകട്ടകൾ ഒന്നിച്ചിരിക്കുമ്പോഴും മേഘങ്ങളെ എണ്ണുന്നതിനുള്ള ജ്ഞാനം ആർക്കുണ്ട്? ആകാശത്തിലെ ജലസംഭരണികളെ ചരിക്കുന്നതിന് ആർക്കു കഴിയും?
JOB 38:39 “സിംഹങ്ങൾ അവയുടെ ഗുഹകളിൽ പതുങ്ങിക്കിടക്കുമ്പോഴും അവ കുറ്റിക്കാട്ടിൽ പതിയിരിക്കുമ്പോഴും സിംഹിക്കുവേണ്ടി ഇരയെ വേട്ടയാടാൻ നിനക്കു കഴിയുമോ? സിംഹക്കുട്ടികളുടെ വിശപ്പു ശമിപ്പിക്കാൻ നീ പ്രാപ്തനോ?
JOB 38:41 കാക്കക്കുഞ്ഞുങ്ങൾ തീറ്റകിട്ടാതെ ദൈവത്തോടു നിലവിളിച്ച് ആഹാരത്തിനുവേണ്ടി പറന്നലയുമ്പോൾ, അതിന് ആഹാരം നൽകുന്നത് ആരാണ്?
JOB 39:1 “കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകൾ പ്രസവിക്കുന്നതു നീ നിരീക്ഷിച്ചിട്ടുണ്ടോ?
JOB 39:2 അവയ്ക്കു ഗർഭം തികയുന്ന മാസം കണക്കുകൂട്ടാൻ നിനക്കു കഴിയുമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
JOB 39:3 അവ മുട്ടുകുത്തി കുനിഞ്ഞു കുട്ടികളെ പ്രസവിക്കുന്നു; അവയുടെ പ്രസവവേദന പെട്ടെന്നു കഴിഞ്ഞുപോകുന്നു.
JOB 39:4 അവയുടെ സന്തതികൾ ബലപ്പെട്ട് വനാന്തരങ്ങളിൽ വളർന്നുവരുന്നു. അവ പുറപ്പെട്ടുപോകുന്നു; തിരികെ വരുന്നതുമില്ല.
JOB 39:5 “സ്വാതന്ത്ര്യത്തോടെ കാട്ടുകഴുതയെ പോകാൻ അനുവദിച്ചത് ആരാണ്? അതിന്റെ കെട്ടുകൾ അഴിച്ചുവിട്ടത് ആരാണ്?
JOB 39:6 മരുഭൂമിയെ അവയ്ക്കു ഭവനമായും ഓരുനിലങ്ങളെ അവയുടെ പാർപ്പിടമായും ഞാൻ നൽകി.
JOB 39:7 പട്ടണത്തിലെ ആരവത്തെ അതു പുച്ഛിക്കുന്നു; തെളിക്കുന്നവരുടെ ഒച്ച അതു കേൾക്കുന്നുമില്ല.
JOB 39:8 മലനിരകളെ അതു മേച്ചിൽസ്ഥലമാക്കുന്നു, പച്ചയായ എല്ലാറ്റിനെയും അതു തെരഞ്ഞു കണ്ടെത്തുന്നു.
JOB 39:9 “കാട്ടുകാള നിന്നെ സേവിക്കാൻ മനസ്സുവെക്കുമോ? അതു നിന്റെ പുൽത്തൊട്ടിക്കരികെ രാപാർക്കുമോ?
JOB 39:10 ഒരു കാട്ടുകാളയെ നിനക്ക് നുകത്തിൽ കയറുകൊണ്ടു ബന്ധിക്കാമോ? അതു നിന്റെ പിന്നാലെ വന്ന് വയൽ ഉഴുമോ?
JOB 39:11 അതു കരുത്തുറ്റതാകുകയാൽ നിനക്ക് അതിൽ ആശ്രയിക്കാൻ കഴിയുമോ? നിന്റെ കഠിനജോലികൾ ചെയ്യാൻ അതിനെ ഏൽപ്പിക്കുമോ?
JOB 39:12 അതു നിന്റെ കറ്റകൾ വലിച്ചുകൊണ്ടുവന്ന് മെതിക്കളത്തിൽ എത്തിക്കുമെന്നു നിനക്കു വിശ്വസിക്കാൻ കഴിയുമോ?
JOB 39:13 “ഒട്ടകപ്പക്ഷികൾ അഭിമാനത്തോടെ ചിറകു വീശുന്നു; എന്നാൽ കൊക്കിന്റെയോ ചിറകുകളോടോ തൂവലുകളോടോ അവ താരതമ്യംചെയ്യാൻ കഴിയുകയില്ലല്ലോ?
JOB 39:14 അവൾ നിലത്തു മുട്ടയിടുന്നു അതു മണലിൽ ചൂടേൽക്കാൻ ഉപേക്ഷിക്കുന്നു.
JOB 39:15 അതു ചവിട്ടേറ്റ് ഉടഞ്ഞുപോകുമെന്നോ കാട്ടുമൃഗം ചവിട്ടിമെതിക്കുമെന്നോ അതു ചിന്തിക്കുന്നില്ല.
JOB 39:16 അവൾ തന്റെ കുഞ്ഞുങ്ങളോട്, അവ തനിക്കുള്ളവയല്ല എന്ന മട്ടിൽ ക്രൂരമായിപ്പെരുമാറുന്നു; അവളുടെ പ്രസവവേദന വ്യർഥമായിപ്പോകും എന്നതിലും അവൾക്ക് ആകുലതയില്ല.
JOB 39:17 കാരണം ദൈവം അവൾക്കു ജ്ഞാനം നൽകിയില്ല; അഥവാ, വിവേകശക്തിയും അനുവദിച്ചുനൽകിയില്ല.
JOB 39:18 അതു ചിറകുവിരിച്ചുകൊണ്ട് ഓടുമ്പോൾ കുതിരയെയും അതിന്മേൽ സവാരിചെയ്യുന്നവനെയും പരിഹസിക്കുന്നു.
JOB 39:19 “കുതിരയ്ക്കു ശക്തി നൽകിയത് നീയോ? അതിന്റെ കഴുത്തിൽ നീയോ കുഞ്ചിരോമം അണിയിച്ചത്?
JOB 39:20 അതിനെ വെട്ടുക്കിളിയെപ്പോലെ നിനക്കു കുതിച്ചുചാടിക്കാമോ? അതിന്റെ ശക്തിയേറിയ ചീറ്റൽ ഭയാനകംതന്നെ!
JOB 39:21 അതു താഴ്വരയിൽ മാന്തുകയും കരുത്തിൽ ഊറ്റംകൊള്ളുകയും സൈന്യനിരയ്ക്കുനേരേ പാഞ്ഞടുക്കുകയും ചെയ്യുന്നു.
JOB 39:22 അതു ഭയത്തെ പുച്ഛിച്ചുതള്ളി കൂസലില്ലാതെ മുന്നേറുന്നു; വാളിൽനിന്ന് അതു പിന്തിരിയുന്നതുമില്ല.
JOB 39:23 ആവനാഴിയുടെ കിലുകിലുക്കത്തെയും കുന്തത്തിന്റെയും ശൂലത്തിന്റെയും തിളക്കത്തെയും അത് എതിരിടുന്നു.
JOB 39:24 ഉഗ്രരോഷത്തോടും ആവേശത്തോടും അതു ദൂരം പിന്നിടുന്നു; കാഹളശബ്ദം കേട്ടാൽ അത് അടങ്ങിനിൽക്കുകയില്ല.
JOB 39:25 കാഹളം മുഴങ്ങുന്തോറും അത്, ‘ആഹാ!’ എന്നു ചിനയ്ക്കുന്നു! വിദൂരതയിൽനിന്ന് അത് യുദ്ധത്തിന്റെ ഗന്ധം മണത്തറിയുന്നു, പടനായകരുടെ അട്ടഹാസവും ആർപ്പുവിളിയുംതന്നെ.
JOB 39:26 “പരുന്ത് പറന്നുയരുന്നതും ദക്ഷിണദിശയിലേക്കു ചിറകുകൾ വിരിക്കുന്നതും നിന്റെ ജ്ഞാനംനിമിത്തമോ?
JOB 39:27 നിന്റെ ആജ്ഞയനുസരിച്ചോ കഴുകൻ പറന്നുയരുന്നതും ഉയരത്തിൽ കൂടുകെട്ടുന്നതും?
JOB 39:28 പാറപ്പിളർപ്പിൽ അതു വസിക്കുകയും അവിടെ രാപാർക്കുകയും ചെയ്യുന്നു; കിഴുക്കാംതൂക്കായ പാറ അതിന്റെ ശക്തികേന്ദ്രമാകുന്നു.
JOB 39:29 അവിടെനിന്നും അത് ഇര തേടുന്നു; അതിന്റെ ദൃഷ്ടി വിദൂരതയിൽനിന്ന് ഇര കണ്ടെത്തുന്നു.
JOB 39:30 അതിന്റെ കുഞ്ഞുങ്ങൾ ചോര വലിച്ചുകുടിക്കുന്നു; ശവം എവിടെയുണ്ടോ അവിടെ കഴുകനുമുണ്ട്.”
JOB 40:1 യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു:
JOB 40:2 “സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ? ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.”
JOB 40:3 അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു:
JOB 40:4 “കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും? ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്.
JOB 40:5 ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല. രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.”
JOB 40:6 അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു:
JOB 40:7 “ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം.
JOB 40:8 “നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ?
JOB 40:9 അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ?
JOB 40:10 മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക.
JOB 40:11 നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.
JOB 40:12 നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.
JOB 40:13 അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും.
JOB 40:14 അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം.
JOB 40:15 “നിന്നെയെന്നപോലെ ഞാൻ നിർമിച്ച നീർക്കുതിരയെ നോക്കുക. അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
JOB 40:16 അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക, ഉദരപേശികളിലാണ് അതിന്റെ ബലം.
JOB 40:17 ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു; അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.
JOB 40:18 അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്, അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ.
JOB 40:19 ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്; എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും.
JOB 40:20 പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു; എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു.
JOB 40:21 താമരച്ചെടിയുടെ തണലിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു.
JOB 40:22 താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു; അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു.
JOB 40:23 നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല; യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും!
JOB 40:24 അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ? അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?
JOB 41:1 “നിനക്കു ലിവ്യാഥാനെ മീൻചൂണ്ടകൊണ്ടു പിടിക്കാൻ കഴിയുമോ? അഥവാ, കയറുകൊണ്ട് അതിന്റെ നാക്ക് നിനക്കു ബന്ധിക്കാമോ?
JOB 41:2 അതിന്റെ മൂക്കിൽക്കൂടി ഒരു ചരട് കോർത്തെടുക്കാമോ? അതിന്റെ താടിയെല്ലിൽ ഒരു കൊളുത്ത് കുത്തിയിറക്കാൻ പറ്റുമോ?
JOB 41:3 അതു നിന്നോട് കരുണയ്ക്കായി യാചിച്ചുകൊണ്ടിരിക്കുമോ? അതു സൗമ്യമായി നിന്നോടു സംസാരിക്കുമോ?
JOB 41:4 അതിനെ ആജീവനാന്തം നിന്റെ അടിമയായി എടുക്കുന്നതിന് അതു നീയുമായി ഒരു കരാറുചെയ്യുമോ?
JOB 41:5 ഒരു പക്ഷിയെന്നപോലെ അതിനെ നിനക്ക് ഓമനിക്കാമോ? അഥവാ, നിന്റെ പെൺകുട്ടികളോടൊപ്പം കളിക്കുന്നതിന് അതിനെ കെട്ടിയിടാമോ?
JOB 41:6 വ്യാപാരികൾ അതിനുവേണ്ടി വിലപേശുമോ? കച്ചവടക്കാർ അതിനെ പങ്കിട്ടെടുക്കുമോ?
JOB 41:7 അതിന്റെ ത്വക്ക് ചാട്ടുളികൊണ്ടു നിറയ്ക്കാമോ? അഥവാ, അതിന്റെ തലയിൽ മത്സ്യവേധത്തിനുള്ള കുന്തം തറയ്ക്കാമോ?
JOB 41:8 അതിന്റെമേൽ നീ ഒന്നു കൈവെച്ചാൽ, ആ മൽപ്പിടുത്തം നീ എന്നെന്നും ഓർക്കുകയും പിന്നീടൊരിക്കലും അതിനു തുനിയുകയുമില്ല!
JOB 41:9 അതിനെ കീഴ്പ്പെടുത്താം എന്ന ആശതന്നെ വ്യർഥം; അതിന്റെ കാഴ്ചയിൽത്തന്നെ നീ വീണുപോകുമല്ലോ.
JOB 41:10 അതിനെ ഉണർത്താൻതക്ക ശൂരത ആർക്കുമില്ല; അങ്ങനെയെങ്കിൽ എന്റെമുമ്പിൽ നിൽക്കാവുന്നവൻ ആര്?
JOB 41:11 ഞാൻ കടപ്പെട്ടിരിക്കുന്നു എന്ന് അവകാശപ്പെടാൻ കഴിയുന്നയാൾ ആർ? ആകാശത്തിൻകീഴിലുള്ള സകലതും എനിക്കു സ്വന്തം.
JOB 41:12 “ലിവ്യാഥാന്റെ അവയവങ്ങളെയോ മഹാശക്തിയെയോ ചേലൊത്ത രൂപത്തെയോപറ്റി ഞാൻ മൗനിയാകുകയില്ല.
JOB 41:13 അതിന്റെ പുറമേയുള്ള തുകൽ ആർക്കു നീക്കംചെയ്യാം? അതിന്റെ ഇരട്ടക്കവചം കുത്തിത്തുളയ്ക്കാൻ ആർക്കു കഴിയും?
JOB 41:14 അതിന്റെ മുഖദ്വാരങ്ങൾ തുറക്കാൻ ആർക്കു കഴിയും? അതിന്റെ ദന്തനിര ഭയാനകമത്രേ.
JOB 41:15 അതിന്റെ ചെതുമ്പലുകൾ പരിചകളാണ്, അവ ഭദ്രമായി മുദ്രവെച്ച് അടച്ചിരിക്കുന്നു;
JOB 41:16 വായു കടക്കാത്തവിധം അവ ഒന്നിനോടൊന്നു ചേർന്നിരിക്കുന്നു.
JOB 41:17 അവ ഒന്നിനോടൊന്നിണക്കപ്പെട്ട് വേർപെടുത്താൻ കഴിയാത്തവിധം ഒട്ടിച്ചേർന്നിരിക്കുന്നു.
JOB 41:18 അതിന്റെ ഉഗ്രമായ ഉച്ഛ്വാസത്താൽ മിന്നൽ ചിതറും; അതിന്റെ കണ്ണുകൾ പ്രഭാതത്തിലെ രശ്മികൾപോലെയാണ്.
JOB 41:19 അതിന്റെ വായിൽനിന്ന് തീപ്പന്തം ബഹിർഗമിക്കുന്നു; അതിൽനിന്ന് തീപ്പൊരികൾ മിന്നിച്ചിതറുന്നു.
JOB 41:20 തിളയ്ക്കുന്ന കലത്തിൽനിന്നും കത്തുന്ന ഞാങ്ങണച്ചെടിയിൽനിന്നും എന്നപോലെ അതിന്റെ നാസാരന്ധ്രത്തിൽനിന്ന് പുക വമിക്കുന്നു.
JOB 41:21 അതിന്റെ ശ്വാസം കനൽ ജ്വലിപ്പിക്കുന്നു; അതിന്റെ വായിൽനിന്ന് ആഗ്നേയാസ്ത്രങ്ങൾ പായുന്നു.
JOB 41:22 അതിന്റെ കഴുത്തിൽ കരുത്തു കുടികൊള്ളുന്നു; സംഭ്രമം അതിന്റെ മുമ്പിൽ കുതിക്കുന്നു,
JOB 41:23 അതിന്റെ മാംസപാളികൾ അതിന്റെമേൽ ഉറപ്പായും ഇളക്കമില്ലാതെയും പറ്റിച്ചേർന്നും ഇരിക്കുന്നു,
JOB 41:24 അതിന്റെ നെഞ്ച് പാറപോലെ കഠിനം; തിരികല്ലിന്റെ പിള്ളപോലെ ഉറപ്പുള്ളതുതന്നെ.
JOB 41:25 അതു തലയുയർത്തുമ്പോൾ ബലശാലികൾ ഭയപ്പെടുന്നു; അതിന്റെ മർദനത്തിൽ അവർ പിന്മാറുന്നു.
JOB 41:26 വാൾകൊണ്ടുള്ള വെട്ട് അതിന്റെമേൽ ഫലിക്കുകയില്ല; കുന്തമോ ചാട്ടുളിയോ വേലോ എല്ലാം ഫലശൂന്യംതന്നെ.
JOB 41:27 അതിന് ഇരുമ്പ് വൈക്കോൽപോലെയും വെങ്കലം ചെതുക്കായ തടിപോലെയുംമാത്രം.
JOB 41:28 അസ്ത്രംകൊണ്ട് അതിനെ ഓടിക്കാൻ കഴിയില്ല; കവിണക്കല്ല് അതിനു പതിർപോലെയാണ്.
JOB 41:29 ഗദ അതിന് ഒരു കച്ചിത്തുരുമ്പുപോലെമാത്രം; ശൂലത്തിന്റെ കിലുകിലാരവത്തെ അതു പരിഹസിക്കുന്നു.
JOB 41:30 അതിന്റെ അധോഭാഗം മൂർച്ചയുള്ള ഓട്ടക്കലക്കഷണംപോലെയാണ്; ചെളിമേൽ ഒരു മെതിവണ്ടിപോലെ അതു വലിയുന്നു.
JOB 41:31 അത് ആഴിയെ തിളയ്ക്കുന്ന കുട്ടകംപോലെ കടയുന്നു; കടലിനെ അതു തൈലപ്പാത്രംപോലെ ഇളക്കിമറിക്കുന്നു.
JOB 41:32 അതു പോകുന്ന പാതയിൽ ഒരു തിളങ്ങുന്ന കപ്പൽച്ചാൽ ഉണ്ടാക്കുന്നു; കടലിനു നരബാധിച്ച പ്രതീതി ജനിപ്പിക്കുന്നു.
JOB 41:33 ഭൂമിയിൽ ഒന്നും അതിനു തുല്യമല്ല; അതു ഭയമില്ലാത്ത ഒരു ജീവിതന്നെ.
JOB 41:34 ഗർവമുള്ള ഏതൊന്നിനെയും അതു പുച്ഛിച്ചുതള്ളുന്നു; അഹന്തയുള്ള എല്ലാറ്റിനുംമീതേ അതു രാജാവുതന്നെ.”
JOB 42:1 അപ്പോൾ ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
JOB 42:2 “അങ്ങേക്ക് എല്ലാം സാധ്യമെന്നും അങ്ങയുടെ ഉദ്ദേശ്യങ്ങളൊന്നും തടയിടാൻ പറ്റാത്തവയുമാണെന്നും എനിക്കറിയാം.
JOB 42:3 ‘അജ്ഞതയാൽ എന്റെ ആലോചന ആച്ഛാദനംചെയ്യുന്ന ഇവൻ ആർ?’ അവിടന്നു ചോദിക്കുന്നു. എനിക്ക് അജ്ഞാതമായവയെക്കുറിച്ചു ഞാൻ സംസാരിച്ചു. നിശ്ചയം, അവ എനിക്കു ഗ്രഹിക്കാൻ കഴിയുന്നതിലും അധികം അത്ഭുതകരമായിരുന്നു.
JOB 42:4 “ ‘ശ്രദ്ധിച്ചുകേൾക്കുക; ഞാൻ സംസാരിക്കും. ഞാൻ ചോദ്യങ്ങൾ ചോദിക്കും; നീ ഉത്തരം നൽകണം,’ എന്ന് അവിടന്ന് അരുളിച്ചെയ്തല്ലോ.
JOB 42:5 അങ്ങയെക്കുറിച്ച് എന്റെ കാതുകളാൽ ഞാൻ കേൾക്കുകമാത്രമേ ചെയ്തിരുന്നുള്ളൂ; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ ദർശിച്ചല്ലോ.
JOB 42:6 അതിനാൽ ഞാൻ സ്വയം വെറുത്ത് പൊടിയിലും ചാരത്തിലും കിടന്ന് അനുതപിക്കുന്നു.”
JOB 42:7 യഹോവ ഇയ്യോബിനോട് ഈ കാര്യങ്ങളെല്ലാം അരുളിച്ചെയ്തതിനുശേഷം, തേമാന്യനായ എലീഫാസിനോട് കൽപ്പിച്ചത്: “എന്റെ ദാസനായ ഇയ്യോബ് ചെയ്തതുപോലെ നീ എന്നെക്കുറിച്ചു ശരിയായ കാര്യങ്ങൾ സംസാരിക്കാഞ്ഞതിനാൽ എന്റെ കോപം നിനക്കും നിന്റെ രണ്ടു സ്നേഹിതന്മാർക്കും എതിരേ ജ്വലിച്ചിരിക്കുന്നു.
JOB 42:8 അതുകൊണ്ട് ഇപ്പോൾ നിങ്ങൾ ഏഴു കാളകളും ഏഴ് കോലാട്ടുകൊറ്റന്മാരുമായി, എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽപോയി നിങ്ങൾക്കുവേണ്ടി ഒരു ഹോമയാഗം അർപ്പിക്കുക. എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. നിങ്ങളുടെ തെറ്റിനു തക്കവണ്ണം നിങ്ങളോട് ചെയ്യാതിരിക്കുമാറ് ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ എന്നെക്കുറിച്ചു സത്യമായ കാര്യങ്ങൾ നിങ്ങൾ സംസാരിച്ചിട്ടില്ലല്ലോ.”
JOB 42:9 അങ്ങനെ തേമാന്യനായ എലീഫാസും ശൂഹ്യനായ ബിൽദാദും നാമാത്യനായ സോഫറും പോയി യഹോവ തങ്ങളോടു കൽപ്പിച്ചതുപോലെ ചെയ്തു. യഹോവ ഇയ്യോബിന്റെ പ്രാർഥന കൈക്കൊണ്ടു.
JOB 42:10 ഇയ്യോബ് തന്റെ സ്നേഹിതന്മാർക്കുവേണ്ടി പ്രാർഥിച്ചതിനുശേഷം, യഹോവ അദ്ദേഹത്തിന്റെ ഐശ്വര്യം പുനഃസ്ഥാപിച്ച്, മുമ്പുണ്ടായിരുന്ന എല്ലാറ്റിന്റെയും ഇരട്ടി ഓഹരി നൽകി.
JOB 42:11 പിന്നീട് അദ്ദേഹത്തിന്റെ എല്ലാ സഹോദരന്മാരും സഹോദരിമാരും മുമ്പ് അദ്ദേഹത്തിനു പരിചയമുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, അദ്ദേഹത്തിന്റെ വീട്ടിൽ അദ്ദേഹത്തോടൊരുമിച്ചു ഭക്ഷണം കഴിച്ചു. യഹോവ ഇയ്യോബിന്റെമേൽ വരുത്തിയ എല്ലാ ദോഷങ്ങളെയുംകുറിച്ച് അവർ സഹതപിക്കുകയും അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ചെയ്തു. അവരിലോരോരുത്തരും അദ്ദേഹത്തിന് ഓരോ വെള്ളിനാണയവും ഓരോ സ്വർണമോതിരവും പാരിതോഷികമായി നൽകി.
JOB 42:12 യഹോവ ഇയ്യോബിന്റെ ശിഷ്ടജീവിതകാലം മുൻകാലത്തെക്കാൾ അനുഗ്രഹപൂർണമാക്കി. അദ്ദേഹത്തിനു പതിന്നാലായിരം ആടും ആറായിരം ഒട്ടകവും ആയിരംജോടി കാളയും ആയിരം പെൺകഴുതയും ഉണ്ടായി.
JOB 42:13 അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
JOB 42:14 തന്റെ പുത്രിമാരിൽ മൂത്തവൾക്ക് യെമീമയെന്നും രണ്ടാമത്തവൾക്കു കെസിയായെന്നും മൂന്നാമത്തവൾക്ക് കേരെൻ-ഹപ്പൂക് എന്നും പേരിട്ടു.
JOB 42:15 ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സുന്ദരികളായ സ്ത്രീകൾ ആ നാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. അവരുടെ പിതാവ് അവരുടെ സഹോദരന്മാരോടൊപ്പം അവർക്ക് ഓഹരികൊടുത്തു.
JOB 42:16 ഇതിനുശേഷം ഇയ്യോബ് 140 വർഷം ജീവിച്ചിരുന്നു; തന്റെ മക്കളെയും അവരുടെ മക്കളെയും അങ്ങനെ നാലു തലമുറകൾവരെ കണ്ടു.
JOB 42:17 ഇയ്യോബ് വയോവൃദ്ധനും പൂർണായുഷ്മാനുമായി ഇഹലോകവാസം വെടിഞ്ഞു.
PSA 1:1 ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ.
PSA 1:2 അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു.
PSA 1:3 നീർച്ചാലുകൾക്കരികെ നട്ടതും അതിന്റെ സമയത്തു ഫലം നൽകുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ— അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു.
PSA 1:4 ദുഷ്ടർ അങ്ങനെയല്ല! അവർ കാറ്റത്തു പാറിപ്പോകുന്ന പതിരുപോലെയാണ്.
PSA 1:5 അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല.
PSA 1:6 യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു, എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു.
PSA 2:1 രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
PSA 2:2 യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.
PSA 2:3 “നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു.
PSA 2:4 സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
PSA 2:5 തന്റെ കോപത്തിൽ അവിടന്ന് അവരെ ശാസിക്കുകയും തന്റെ ക്രോധത്താൽ അവിടന്ന് അവരെ പരിഭ്രാന്തരാക്കുകയും ചെയ്യുന്നു.
PSA 2:6 “ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, സീയോനിൽ എന്റെ വിശുദ്ധപർവതത്തിൽത്തന്നെ,” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
PSA 2:7 യഹോവയുടെ ഉത്തരവുകൾ ഞാൻ പുറപ്പെടുവിക്കുന്നു: അവിടന്ന് എന്നോട് കൽപ്പിച്ചു, “നീ എന്റെ പുത്രനാകുന്നു; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു.
PSA 2:8 എന്നോടു ചോദിച്ചുകൊള്ളുക, ഞാൻ രാഷ്ട്രങ്ങൾ നിനക്കു പൈതൃകാവകാശമായും ഭൂമിയുടെ അതിരുകൾ നിനക്ക് അധീനമായും നൽകും.
PSA 2:9 ഇരുമ്പുകോൽകൊണ്ട് നീ അവരെ തകർക്കും; കളിമൺ പാത്രക്കഷണങ്ങൾപോലെ നീ അവരെ ഛിന്നഭിന്നമാക്കും.”
PSA 2:10 അതുകൊണ്ട് രാജാക്കന്മാരേ, വിവേകികളാകുക; ഭൂമിയിലെ ഭരണാധിപരേ, ബുദ്ധിപഠിക്കുക.
PSA 2:11 ഭയഭക്തിയോടെ യഹോവയെ സേവിക്കുകയും വിറയലോടെ ആനന്ദിക്കുകയും ചെയ്യുക.
PSA 2:12 അവിടന്നു കോപാകുലനായി, മാർഗമധ്യേ നിങ്ങൾ നശിച്ചുപോകാതിരിക്കാൻ പുത്രനെ ചുംബിക്കുക, കാരണം അവിടത്തെ ക്രോധം ക്ഷണത്തിൽ ജ്വലിക്കും അവിടത്തെ സന്നിധിയിൽ അഭയംപ്രാപിക്കുന്നവരെല്ലാം അനുഗൃഹീതർ.
PSA 3:1 ദാവീദിന്റെ ഒരു സങ്കീർത്തനം. അദ്ദേഹം തന്റെ പുത്രനായ അബ്ശാലോമിന്റെ മുന്നിൽനിന്ന് ഓടിപ്പോയപ്പോൾ രചിച്ചത്. യഹോവേ, എന്റെ ശത്രുക്കൾ എത്ര അധികം; എനിക്കെതിരേ അനേകർ എഴുന്നേറ്റിരിക്കുന്നു.
PSA 3:2 “ദൈവം അദ്ദേഹത്തെ രക്ഷിക്കുകയില്ല,” എന്ന് അനേകർ എന്നെക്കുറിച്ചു പറയുന്നു. സേലാ.
PSA 3:3 എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്.
PSA 3:4 ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ.
PSA 3:5 ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.
PSA 3:6 എനിക്കുചുറ്റും അണിനിരന്നിരിക്കുന്ന പതിനായിരങ്ങളെ ഞാൻ ഭയക്കുന്നില്ല.
PSA 3:7 യഹോവേ, എഴുന്നേൽക്കണമേ! എന്റെ ദൈവമേ, എന്നെ രക്ഷിക്കണമേ! എന്റെ എല്ലാ ശത്രുക്കളുടെയും ചെകിട്ടത്ത് അടിക്കണമേ; ദുഷ്ടരുടെ പല്ലുകൾ തകർക്കണമേ.
PSA 3:8 രക്ഷ യഹോവയിൽനിന്നു വരുന്നു. അവിടത്തെ അനുഗ്രഹം അവിടത്തെ ജനത്തിന്മേൽ ഉണ്ടാകുമാറാകട്ടെ. സേലാ.
PSA 4:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ; എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ.
PSA 4:2 അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും? എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ.
PSA 4:3 യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു.
PSA 4:4 നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ; നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട് മൗനമായിരിക്കുക. സേലാ.
PSA 4:5 നീതിയാഗങ്ങൾ അർപ്പിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക.
PSA 4:6 “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു. യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
PSA 4:7 ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.
PSA 4:8 ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും, എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത് യഹോവേ, അവിടന്നുതന്നെയാണല്ലോ.
PSA 5:1 സംഗീതസംവിധായകന്. വേണുനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ വാക്കുകൾ കേൾക്കണമേ, എന്റെ നെടുവീർപ്പു ശ്രദ്ധിക്കണമേ.
PSA 5:2 എന്റെ രാജാവും എന്റെ ദൈവവുമേ, സഹായത്തിനായുള്ള എന്റെ നിലവിളി കേൾക്കണമേ, അവിടത്തോടല്ലോ ഞാൻ പ്രാർഥിക്കുന്നത്.
PSA 5:3 യഹോവേ, പ്രഭാതത്തിൽ അവിടന്ന് എന്റെ ശബ്ദം കേൾക്കണമേ; പുലർകാലത്തിൽ ഞാൻ എന്റെ ആവലാതി തിരുമുമ്പിൽ സമർപ്പിക്കുകയും പ്രതീക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
PSA 5:4 അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല.
PSA 5:5 അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു;
PSA 5:6 വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു.
PSA 5:7 എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും.
PSA 5:8 യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.
PSA 5:9 അവരുടെ വായിൽനിന്നുള്ള ഒരു വാക്കും വിശ്വാസയോഗ്യമല്ല; അവരുടെ ഹൃദയം നാശകൂപംതന്നെ. അവരുടെ കണ്ഠം തുറന്ന ശവക്കല്ലറയാണ്; നാവിനാലവർ മുഖസ്തുതിയുരുവിടുന്നു.
PSA 5:10 അല്ലയോ ദൈവമേ! അവരെ കുറ്റക്കാരായി വിധിക്കണമേ, അവരുടെതന്നെ ഗൂഢാലോചനയാൽ അവർ നിലംപതിക്കട്ടെ. അങ്ങേക്കെതിരേ അവർ കലാപം ഉയർത്തിയിരിക്കുന്നു, അവരെ അവരുടെ പാപങ്ങളുടെ ബാഹുല്യംനിമിത്തം പുറന്തള്ളണമേ.
PSA 5:11 എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.
PSA 5:12 യഹോവേ, അവിടന്നു നീതിനിഷ്ഠരെ അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ അങ്ങ് അവരെ കാരുണ്യത്താൽ മറയ്ക്കുന്നു.
PSA 6:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. അഷ്ടമരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയുടെ കോപത്തിൽ എന്നെ ശകാരിക്കുകയോ അങ്ങയുടെ ക്രോധത്തിൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
PSA 6:2 യഹോവേ, എന്നോടു കരുണയുണ്ടാകണമേ, ഞാൻ ക്ഷീണിതനായിരിക്കുന്നു; യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്റെ അസ്ഥികൾ കഠിനവ്യഥയിൽ ആയിരിക്കുന്നു.
PSA 6:3 എന്റെ പ്രാണൻ അത്യധികം അസ്വസ്ഥമായിരിക്കുന്നു. ഇനിയും എത്രനാൾ, യഹോവേ, എത്രനാൾ?
PSA 6:4 യഹോവേ, തിരികെവന്ന് എന്റെ പ്രാണനെ മോചിപ്പിക്കണമേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
PSA 6:5 മൃതരായവരാരും അങ്ങയെ ഓർക്കുന്നില്ല. പാതാളത്തിൽനിന്ന് ആര് അങ്ങയെ വാഴ്ത്തും?
PSA 6:6 എന്റെ ഞരക്കത്താൽ ഞാൻ ക്ഷീണിതനായിരിക്കുന്നു. രാത്രിമുഴുവനുമുള്ള വിലാപത്താൽ ഞാൻ എന്റെ കിടക്കയെ കണ്ണീരിൽ നീന്തിത്തുടിക്കുമാറാക്കുന്നു, എന്റെ കട്ടിൽ ഞാൻ കണ്ണീരിനാൽ കുതിർക്കുന്നു.
PSA 6:7 സങ്കടത്താൽ എന്റെ കണ്ണുകൾ മങ്ങുന്നു; എന്റെ സകലശത്രുക്കൾനിമിത്തം അവ ബലഹീനമാകുന്നു.
PSA 6:8 അതിക്രമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകലുക, കാരണം യഹോവ എന്റെ വിലാപം കേട്ടിരിക്കുന്നു.
PSA 6:9 കരുണയ്ക്കായുള്ള എന്റെ യാചന യഹോവ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർഥന സ്വീകരിച്ചിരിക്കുന്നു.
PSA 6:10 എന്റെ ശത്രുക്കളെല്ലാം ലജ്ജിതരും അസ്വസ്ഥരുമാകും; തൽക്ഷണം അവർ അപമാനിതരായി പുറംതിരിഞ്ഞോടും.
PSA 7:1 ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയിൽ ഞാൻ അഭയംതേടുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരിൽനിന്നും എന്നെ രക്ഷിച്ച് മോചിപ്പിക്കണമേ,
PSA 7:2 അല്ലായ്കിൽ ഒരു സിംഹം കടിച്ചുകീറുന്നതുപോലെ അവരെന്നെ കീറിക്കളയുകയും ആർക്കും മോചിപ്പിക്കാൻ കഴിയാത്തവിധം എന്നെ കഷണംകഷണമായി ചീന്തിക്കളയുകയും ചെയ്യും.
PSA 7:3 എന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ എന്റെ കൈയിൽ അതിക്രമമുണ്ടെങ്കിൽ—
PSA 7:4 എന്നോടു സഖ്യത്തിലിരുന്നവരോടു ഞാൻ തിന്മ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ അകാരണമായി എന്റെ ശത്രുവിനെ കൊള്ളയിട്ടിട്ടുണ്ടെങ്കിൽ—
PSA 7:5 എന്റെ ശത്രു എന്നെ പിൻതുടർന്നു കീഴ്പ്പെടുത്തട്ടെ; അവരെന്റെ ജീവൻ നിലത്തിട്ടു ചവിട്ടിമെതിക്കുകയും എന്റെ അഭിമാനത്തെ പൂഴിയിലമർത്തുകയും ചെയ്യട്ടെ. സേലാ.
PSA 7:6 യഹോവേ, കോപത്തോടെ എഴുന്നേൽക്കണമേ; എന്റെ എതിരാളികളുടെ കോപത്തിനെതിരായി ഉണരണമേ. എന്റെ ദൈവമേ, ഉണർന്നാലും, അവിടത്തെ വിധിനിർണയം നടപ്പാക്കിയാലും.
PSA 7:7 ജനതകൾ അങ്ങേക്കുചുറ്റും വന്നുചേരട്ടെ, ഉത്തുംഗസ്ഥാനത്ത് അങ്ങ് അവർക്കുമീതേ സിംഹാസനസ്ഥൻ ആയിരിക്കുമ്പോൾത്തന്നെ.
PSA 7:8 യഹോവ ജനതകളെ ന്യായംവിധിക്കട്ടെ. അത്യുന്നതനായ യഹോവേ, എന്റെ നീതിനിഷ്ഠയ്ക്കും സത്യസന്ധതയ്ക്കും അനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ.
PSA 7:9 ദുഷ്ടരുടെ അതിക്രമങ്ങൾക്ക് അറുതിവരുത്തുകയും നീതിനിഷ്ഠരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യണമേ— നീതിമാനായ ദൈവമേ, അങ്ങ് ഹൃദയവും മനസ്സും പരിശോധിക്കുന്നല്ലോ.
PSA 7:10 അത്യുന്നതനായ ദൈവം എന്റെ പരിച ആകുന്നു, അവിടന്ന് ഹൃദയപരമാർഥികളെ രക്ഷിക്കുന്നു.
PSA 7:11 ദൈവം നീതിയുള്ള ന്യായാധിപതി ആകുന്നു, അവിടന്ന് ദുഷ്ടരോട് അനുദിനം രോഷംകൊള്ളുന്നു.
PSA 7:12 മനുഷ്യർ പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ദൈവം തന്റെ വാളിനു മൂർച്ചകൂട്ടും; അവിടന്ന് തന്റെ വില്ലുകുലച്ച് ഒരുക്കിവെക്കും.
PSA 7:13 അവിടന്ന് തന്റെ മാരകായുധങ്ങൾ അവർക്കെതിരേ ഒരുക്കുന്നു; അവിടന്ന് തന്റെ തീയമ്പുകൾ സജ്ജമാക്കുന്നു.
PSA 7:14 ദുഷ്ടർ തിന്മ ഗർഭംധരിക്കുന്നു; അനർഥം ഉദരത്തിൽ വഹിച്ച് വ്യാജം പ്രസവിക്കുന്നു.
PSA 7:15 അവർ ഒരു കുഴികുഴിച്ചുണ്ടാക്കുന്നു അവർ കുഴിച്ച കുഴിയിൽത്തന്നെ അവർ വീഴുന്നു.
PSA 7:16 അവരുടെ ദ്രോഹം അവരെത്തന്നെ ചുറ്റിവരിയുന്നു; അവരുടെ അതിക്രമം അവരുടെ തലയിൽത്തന്നെ പതിക്കുന്നു.
PSA 7:17 ഞാൻ യഹോവയ്ക്കു സ്തോത്രംചെയ്യും, കാരണം അവിടന്നു നീതിമാനാണ്; അത്യുന്നതനായ യഹോവയുടെ നാമത്തിനു ഞാൻ സ്തുതിപാടും.
PSA 8:1 സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
PSA 8:2 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
PSA 8:3 അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
PSA 8:4 അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
PSA 8:5 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
PSA 8:6 അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
PSA 8:7 ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ,
PSA 8:8 ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
PSA 8:9 ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം!
PSA 9:1 സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.” ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
PSA 9:2 ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും; അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.
PSA 9:3 എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു; അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.
PSA 9:4 കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു, അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.
PSA 9:5 അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.
PSA 9:6 അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു, അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു; അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.
PSA 9:7 യഹോവ എന്നേക്കും വാഴുന്നു; അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
PSA 9:8 അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
PSA 9:9 യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
PSA 9:10 അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
PSA 9:11 സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.
PSA 9:12 കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു; അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.
PSA 9:13 യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ! എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,
PSA 9:14 സീയോൻപുത്രിയുടെ കവാടത്തിൽ ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.
PSA 9:15 രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു; അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.
PSA 9:16 യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു; ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം. സേലാ.
PSA 9:17 ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു, ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ.
PSA 9:18 എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല; പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.
PSA 9:19 യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ; ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.
PSA 9:20 യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. സേലാ.
PSA 10:1 യഹോവേ അങ്ങ് ദൂരത്തു നിൽക്കുന്നത് എന്ത്? കഷ്ടതയുടെ നാളുകളിൽ അങ്ങ് മറഞ്ഞുനിൽക്കുന്നതും എന്ത്?
PSA 10:2 ദുഷ്ടർ തങ്ങളുടെ അഹന്തയിൽ പീഡിതരെ വേട്ടയാടുന്നു, അവർ വെച്ച കെണിയിൽ അവർതന്നെ വീണുപോകുന്നു.
PSA 10:3 അവർ തങ്ങളുടെ ഹൃദയാഭിലാഷങ്ങളിൽ പ്രശംസിക്കുന്നു; ആ ദുഷ്ടർ അത്യാഗ്രഹികളെ അനുഗ്രഹിക്കുകയും യഹോവയെ അധിക്ഷേപിക്കുകയുംചെയ്യുന്നു
PSA 10:4 അവർ തങ്ങളുടെ അഹന്തയിൽ ദൈവത്തെ അന്വേഷിക്കുന്നില്ല; അവരുടെ ചിന്തകളിൽ ദൈവത്തിന് ഒരു സ്ഥാനവുമില്ല.
PSA 10:5 എന്നിട്ടും അവരുടെ മാർഗങ്ങളിൽ എപ്പോഴും അഭിവൃദ്ധിയുണ്ടാകുന്നു; അങ്ങയുടെ ന്യായവിധികൾ അവരുടെ കാഴ്ചയ്ക്ക് എത്താത്തവിധം ഉയർന്നിരിക്കുന്നു; അവർ തങ്ങളുടെ ശത്രുക്കളെ അവജ്ഞയോടെ നോക്കുന്നു.
PSA 10:6 അവർ തങ്ങളോടുതന്നെ പറയുന്നു, “ഒന്നിനുമെന്നെ ഇളക്കിമറിക്കാൻ കഴിയുകയില്ല.” അവർ ശപഥംചെയ്യുന്നു, “തലമുറകളോളം എനിക്കൊരനർഥവും വരികയില്ല.”
PSA 10:7 അവരുടെ വായിൽ ശാപവും വ്യാജവും ഭീഷണിയും നിറഞ്ഞിരിക്കുന്നു; അവരുടെ നാവിൻകീഴിൽ ഉപദ്രവവും ദുഷ്ടതയും കുടിപാർക്കുന്നു.
PSA 10:8 അവർ ഗ്രാമങ്ങൾക്കരികെ പതിയിരിക്കുന്നു; ഒളിയിടങ്ങളിലിരുന്ന് അവർ നിരപരാധികളെ വധിക്കുന്നു. അവരുടെ കണ്ണ് അഗതികളെ തെരഞ്ഞുകൊണ്ടിരിക്കുന്നു;
PSA 10:9 ഒരു സിംഹത്തെപ്പോലെ അവർ പതുങ്ങി കാത്തിരിക്കുന്നു. നിസ്സഹായരെ പിടികൂടാൻ അവർ പതുങ്ങിയിരിക്കുന്നു; അശരണരെ കടന്നുപിടിക്കുകയും അവരെ തങ്ങളുടെ വലയ്ക്കുള്ളിലാക്കുകയും ചെയ്യുന്നു.
PSA 10:10 അവരുടെ ഇരകളെ അവർ തകർക്കുന്നു, അവർ കുഴഞ്ഞുവീഴുന്നു; അവരുടെ കരബലത്തിൻകീഴിലവർ നിലംപരിശാകുന്നു.
PSA 10:11 “ദൈവം മറന്നുപോയിരിക്കുന്നു,” എന്ന് അവർ ആത്മഗതം ചെയ്യുന്നു; “തിരുമുഖം മൂടിയിരിക്കുന്നു, ഒന്നും കാണുന്നില്ല,” എന്നുമവർ പറയുന്നു.
PSA 10:12 യഹോവേ, എഴുന്നേൽക്കണമേ! അല്ലയോ ദൈവമേ, തൃക്കൈ ഉയർത്തണമേ. അശരണരെ ഒരിക്കലും വിസ്മരിക്കരുതേ.
PSA 10:13 ദുഷ്ടർ ദൈവത്തോട് എതിർത്തുനിൽക്കുന്നത് എന്തിന്? “ദൈവം ഞങ്ങളോട് കണക്കു ചോദിക്കുകയില്ല,” എന്ന് അവർ ആത്മഗതം ചെയ്യുന്നതും എന്തുകൊണ്ട്?
PSA 10:14 എന്നാൽ ദൈവമേ, അങ്ങ് പീഡിതരുടെ ആകുലതകൾ കാണുന്നല്ലോ; അവരുടെ സങ്കടം അങ്ങ് പരിഗണിക്കുകയും അവ ഏറ്റെടുക്കുകയും ചെയ്യുന്നു. അശരണർ തിരുമുമ്പിൽ അഭയംതേടുന്നു; അങ്ങ് അനാഥരുടെ സഹായകൻ ആണല്ലോ.
PSA 10:15 ദുഷ്ടരുടെ കൈ തകർക്കണമേ; തിന്മപ്രവർത്തിക്കുന്നവരോട് അവരുടെ തിന്മയ്ക്കു കണക്കുചോദിക്കണമേ അവർ ഉന്മൂലനംചെയ്യപ്പെടുംവരെ അവരെ പിൻതുടരണമേ.
PSA 10:16 യഹോവ എന്നെന്നേക്കും രാജാവാകുന്നു; അവിടത്തെ ദേശത്തുനിന്നും ജനതകൾ നശിച്ചുപോകും.
PSA 10:17 യഹോവേ, അവിടന്ന് പീഡിതരുടെ അഭിലാഷങ്ങൾ കേട്ടിരിക്കുന്നു; അവരുടെ കരച്ചിൽ ശ്രദ്ധിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്യണമേ,
PSA 10:18 അനാഥർക്കും പീഡിതർക്കും ന്യായം നടപ്പിലാക്കണമേ, അങ്ങനെയായാൽ മൃൺമയരായ മനുഷ്യർ ഇനിയൊരിക്കലും ആരുടെയുംമേൽ ഭീതിവരുത്തുകയില്ല.
PSA 11:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവയിൽ ഞാൻ അഭയംതേടുന്നു. “ഒരു പക്ഷി എന്നപോലെ, നിന്റെ പർവതത്തിലേക്കു പറന്നുപോകൂ,” എന്നു നിങ്ങൾക്കെങ്ങനെ എന്നോടു പറയാൻകഴിയും:
PSA 11:2 “ഇതാ, ദുഷ്ടർ വില്ലുകുലച്ച്, അസ്ത്രം ഞാണിന്മേൽ തൊടുത്തിരിക്കുന്നു; ഇരുട്ടത്തിരുന്ന് ഹൃദയപരമാർഥികളെ എയ്തുവീഴ്ത്തേണ്ടതിനാണത്.
PSA 11:3 അടിസ്ഥാനങ്ങൾ തകർന്നുപോകുമ്പോൾ, നീതിനിഷ്ഠർക്ക് എന്തുചെയ്യാൻ കഴിയും?”
PSA 11:4 യഹോവ അവിടത്തെ വിശുദ്ധമന്ദിരത്തിലുണ്ട്; യഹോവ സ്വർഗസിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു. അവിടന്ന് ഭൂമിയിലുള്ള സകലമനുഷ്യരെയും നിരീക്ഷിക്കുന്നു; അവിടത്തെ കണ്ണുകൾ അവരെ പരിശോധിക്കുന്നു.
PSA 11:5 യഹോവ നീതിനിഷ്ഠരെ പരിശോധിക്കുന്നു. എന്നാൽ ദുഷ്ടരെയും അക്രമാസക്തരെയും, അവിടത്തെ ഹൃദയം വെറുക്കുന്നു.
PSA 11:6 ദുഷ്ടരുടെമേൽ അവിടന്ന് എരിയുന്ന തീക്കനലും കത്തിജ്വലിക്കുന്ന ഗന്ധകവും വർഷിക്കുന്നു; ചുട്ടുപൊള്ളിക്കുന്ന കാറ്റാണ് അവരുടെ ഓഹരി.
PSA 11:7 കാരണം യഹോവ നീതിമാൻ ആകുന്നു, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു; പരമാർഥികൾ തിരുമുഖം ദർശിക്കും.
PSA 12:1 സംഗീതസംവിധായകന്. അഷ്ടമരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, സഹായിക്കണമേ, ദൈവഭക്തർ ഇല്ലാതെപോകുന്നു; വിശ്വസ്തർ മനുഷ്യഗണത്തിൽനിന്നു മാഞ്ഞുപോയിരിക്കുന്നു.
PSA 12:2 എല്ലാവരും തങ്ങളുടെ അയൽവാസികളോട് കളവുപറയുന്നു; അവർ അധരങ്ങളിൽ മുഖസ്തുതിയും ഹൃദയത്തിൽ വഞ്ചനയുംവെച്ച് സംസാരിക്കുന്നു.
PSA 12:3 മുഖസ്തുതി പറയുന്ന എല്ലാ അധരങ്ങളും അഹന്തപൊഴിക്കുന്ന എല്ലാ നാവും യഹോവ മുറിച്ചെറിയട്ടെ—
PSA 12:4 അവർ പറയുന്നു, “ഞങ്ങളുടെ നാവിനാൽ ഞങ്ങൾ ജയിക്കും; ഞങ്ങളുടെ അധരങ്ങൾ ഞങ്ങൾക്കു തുണ— ആരാണ് ഇനി ഞങ്ങൾക്ക് ഭരണകർത്താവ്?”
PSA 12:5 “പീഡിതരുടെ നാശവും ദരിദ്രരുടെ നെടുവീർപ്പും നിമിത്തം, ഞാൻ ഇപ്പോൾ എഴുന്നേൽക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവരുടെ പീഡകരിൽനിന്ന് ഞാൻ അവരെ കാത്തുരക്ഷിക്കും.”
PSA 12:6 യഹോവയുടെ വചനങ്ങൾ കളങ്കരഹിതമാകുന്നു, കളിമണ്ണുലയിൽ ഏഴുപ്രാവശ്യം ഉരുക്കി, ശുദ്ധിചെയ്ത വെള്ളിപോലെയാണ്.
PSA 12:7 യഹോവേ, അങ്ങ് പീഡിതരെ സുരക്ഷിതരാക്കും ദുഷ്ടരിൽനിന്ന് എന്നും അവരെ സംരക്ഷിക്കും,
PSA 12:8 മനുഷ്യർക്കിടയിൽ നിന്ദ്യമായവ ആദരിക്കപ്പെടുമ്പോൾ ദുഷ്ടർ എല്ലായിടത്തും സ്വതന്ത്രരായി വിഹരിക്കുന്നു.
PSA 13:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നെ എക്കാലത്തേക്കും മറന്നുകളയുമോ? തിരുമുഖം എന്നിൽനിന്ന് എത്രനാൾ മറച്ചുവെക്കും?
PSA 13:2 എത്രകാലം ഞാൻ എന്റെ വിഷാദചിന്തകളോടു മല്ലടിക്കുകയും ദിവസംതോറും ഹൃദയവ്യഥ അനുഭവിക്കുകയും ചെയ്യും? എത്രകാലം എന്റെ ശത്രു എന്മേൽ പ്രബലനാകും?
PSA 13:3 എന്റെ ദൈവമായ യഹോവേ, തൃക്കൺപാർത്ത് എനിക്ക് ഉത്തരമരുളണമേ. എന്റെ കണ്ണുകൾക്കു പ്രകാശം നൽകണമേ, ഇല്ലായെങ്കിൽ ഞാൻ മരണനിദ്രയിൽ ആണ്ടുപോകും,
PSA 13:4 അപ്പോൾ എന്റെ ശത്രു, “ഞാൻ അയാളെ പരാജയപ്പെടുത്തി” എന്നു വീമ്പിളക്കുകയും ഞാൻ വീഴുമ്പോൾ എന്റെ എതിരാളികൾ ആനന്ദിക്കുകയും ചെയ്യും.
PSA 13:5 എന്നാൽ ഞാൻ അവിടത്തെ അചഞ്ചലസ്നേഹത്തിൽ ആശ്രയിക്കുന്നു; എന്റെ ഹൃദയം അവിടത്തെ രക്ഷയിൽ ആനന്ദിക്കുന്നു.
PSA 13:6 അവിടന്ന് എനിക്കു നന്മ ചെയ്തിരിക്കുകയാൽ, ഞാൻ യഹോവയ്ക്കു സ്തുതിപാടും.
PSA 14:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. “ദൈവം ഇല്ല,” എന്നു മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ പ്രവൃത്തികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല.
PSA 14:2 ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ യഹോവ സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു.
PSA 14:3 എന്നാൽ, സകലരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.
PSA 14:4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും യഹോവയെ വിളിച്ചപേക്ഷിക്കുന്നില്ല.
PSA 14:5 ദൈവം നീതിനിഷ്ഠരുടെ കൂടെയായതിനാൽ, അതിക്രമം പ്രവർത്തിക്കുന്നവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു.
PSA 14:6 നിങ്ങൾ ദരിദ്രരുടെ പദ്ധതികൾ തകിടംമറിക്കുന്നു, എന്നാൽ യഹോവ അവർക്ക് അഭയസ്ഥാനം ആകുന്നു.
PSA 14:7 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ.
PSA 15:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
PSA 15:2 കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
PSA 15:3 തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
PSA 15:4 ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
PSA 15:5 പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ; നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ. ഇങ്ങനെ ജീവിക്കുന്നവർ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
PSA 16:1 ദാവീദിന്റെ ഒരു സ്വർണഗീതം. എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ, അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്.
PSA 16:2 ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്; അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു.
PSA 16:3 ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ് അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു.
PSA 16:4 അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും. ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല.
PSA 16:5 യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം; അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു.
PSA 16:6 അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു.
PSA 16:7 എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു.
PSA 16:8 ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
PSA 16:9 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും,
PSA 16:10 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല.
PSA 16:11 ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും, അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്.
PSA 17:1 ദാവീദിന്റെ ഒരു പ്രാർഥന. യഹോവേ, എന്റെ നിലവിളി ശ്രദ്ധിക്കണമേ; നീതിക്കായുള്ള എന്റെ അപേക്ഷ കേൾക്കണമേ— കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള എന്റെ പ്രാർഥന ചെവിക്കൊള്ളണമേ.
PSA 17:2 എന്റെ കുറ്റവിമുക്തി അവിടത്തെ സന്നിധിയിൽനിന്നായിരിക്കട്ടെ; അവിടത്തെ കണ്ണുകൾ നീതിയായവ ദർശിക്കട്ടെ.
PSA 17:3 അവിടന്ന് എന്റെ ഹൃദയം പരിശോധിച്ചു, അവിടന്ന് എന്നെ രാത്രിയിൽ സന്ദർശിച്ച് പരീക്ഷിച്ചു, അവിടന്ന് എന്നിലൊരു കുറവും കണ്ടെത്തുകയില്ല; എന്റെ അധരം പാപംചെയ്യുകയില്ലെന്നു ഞാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു.
PSA 17:4 മനുഷ്യർ എന്നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചു, എന്നാൽ തിരുവായിൽനിന്നുള്ള കൽപ്പനകളാൽ, അക്രമികളുടെ വഴിയിൽനിന്ന് ഞാൻ എന്നെത്തന്നെ സൂക്ഷിച്ചിരിക്കുന്നു.
PSA 17:5 എന്റെ കാലടികൾ അങ്ങയുടെ പാതയിൽ ഉറച്ചുനിന്നു; എന്റെ കാൽപ്പാദങ്ങൾ വഴുതിയതുമില്ല.
PSA 17:6 എന്റെ ദൈവമേ, ഞാൻ അങ്ങയോടു വിളിച്ചപേക്ഷിക്കുന്നു; എന്റെനേർക്കു ചെവിചായ്ച്ച്, എന്റെ പ്രാർഥന കേൾക്കണമേ.
PSA 17:7 അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ അത്ഭുതം എനിക്ക് വെളിപ്പെടുത്തണമേ, അങ്ങയിൽ അഭയംതേടുന്നവരെ അവിടത്തെ വലങ്കൈയാൽ ശത്രുക്കളിൽനിന്ന് രക്ഷിക്കണമേ.
PSA 17:8 എന്നെ അവിടത്തെ കൺമണിപോലെ കാത്തുസൂക്ഷിക്കണമേ; അവിടത്തെ ചിറകിൻനിഴലിൽ എന്നെ മറയ്ക്കണമേ,
PSA 17:9 എന്നെ വധിക്കാൻ വലയംചെയ്തിരിക്കുന്ന ശത്രുക്കളിൽനിന്നും, എന്നെ ഉപദ്രവിക്കുന്ന ദുഷ്ടരിൽനിന്നുംതന്നെ.
PSA 17:10 അവർ തങ്ങളുടെ കഠിനഹൃദയം കൊട്ടിയടച്ചിരിക്കുന്നു, അവരുടെ അധരം അഹങ്കാരത്തോടെ സംസാരിക്കുന്നു.
PSA 17:11 അവർ എന്നെ പിൻതുടർന്നു കണ്ടെത്തിയിരിക്കുന്നു, അവരെന്നെ വളഞ്ഞിരിക്കുന്നു, എന്നെ തറപറ്റിക്കുന്നതിനായി അവർ ജാഗ്രതയോടെ പ്രവർത്തിക്കുന്നു.
PSA 17:12 ഇരയ്ക്കായി വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയാണവർ, ഇരയ്ക്കുമേൽ ചാടിവീഴാൻ പതിയിരിക്കുന്ന സിംഹക്കുട്ടിയെപ്പോലെയും.
PSA 17:13 യഹോവേ, എഴുന്നേൽക്കണമേ, അവരോട് ഏറ്റുമുട്ടി കീഴ്പ്പെടുത്തണമേ; അങ്ങയുടെ വാളിനാൽ ദുഷ്ടരിൽനിന്നും എന്നെ മോചിപ്പിക്കണമേ.
PSA 17:14 യഹോവേ, ഐഹികജീവിതത്തിൽമാത്രം ആശവെച്ചിരിക്കുന്ന മനുഷ്യരുടെ കൈകളിൽനിന്ന് എന്നെ രക്ഷിക്കണമേ. ദുഷ്ടർക്കുവേണ്ടി അങ്ങ് ഒരുക്കിവെച്ചിരിക്കുന്നവയാൽ അവർ ഉദരം നിറയ്ക്കട്ടെ; അവരുടെ സന്തതികളും അതുതന്നെ ആർത്തിയോടെ ആഹരിക്കട്ടെ, അവരുടെ പിൻതലമുറകൾക്കായും ഇത് അവശേഷിക്കട്ടെ.
PSA 17:15 എന്നാൽ ഞാനോ, നീതിയിൽ തിരുമുഖം ദർശിക്കും; ഞാൻ ഉണരുമ്പോൾ, അവിടത്തെ രൂപം കണ്ട് സംതൃപ്തനാകും.
PSA 18:1 സംഗീതസംവിധായകന്. യഹോവയുടെ ദാസനായ ദാവീദ് രചിച്ചത്. യഹോവ അദ്ദേഹത്തെ തന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു: എന്റെ ബലമായ യഹോവേ, അങ്ങയെ ഞാൻ സ്നേഹിക്കുന്നു.
PSA 18:2 യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, എന്റെ പരിചയും എന്റെ രക്ഷയുടെ കൊമ്പും എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്.
PSA 18:3 സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു.
PSA 18:4 മരണപാശങ്ങൾ എന്നെ ചുറ്റിവരിഞ്ഞു; നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി.
PSA 18:5 പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു.
PSA 18:6 എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; സഹായത്തിനായി ഞാൻ എന്റെ ദൈവത്തോടു നിലവിളിച്ചു. തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. എന്റെ നിലവിളി അവിടത്തെ സന്നിധിയിൽ, അതേ അവിടത്തെ കാതുകളിൽത്തന്നെ എത്തി.
PSA 18:7 ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, പർവതങ്ങളുടെ അടിസ്ഥാനങ്ങൾ വിറകൊണ്ടു; അവിടത്തെ കോപത്താൽ അവ ഇളകിയാടി.
PSA 18:8 അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു.
PSA 18:9 അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു.
PSA 18:10 അവിടന്നു കെരൂബിൻമുകളിലേറി പറന്നു; കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു.
PSA 18:11 അവിടന്ന് അന്ധകാരത്തെ തനിക്കു ആവരണവും, തനിക്കുചുറ്റും വിതാനമാക്കി നിർത്തി— ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ.
PSA 18:12 ആലിപ്പഴത്തോടും മിന്നൽപ്പിണരുകളോടുംകൂടെ അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് മേഘങ്ങൾ ഉയർന്നു.
PSA 18:13 യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു, ആലിപ്പഴപ്പെയ്ത്തോടും മിന്നൽപ്പിണരുകളോടുംകൂടെ.
PSA 18:14 അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു.
PSA 18:15 യഹോവേ, അവിടത്തെ ശാസനയാൽ, അവിടത്തെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ, സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു.
PSA 18:16 അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു.
PSA 18:17 ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, അവർ എന്നെക്കാൾ പ്രബലരായിരുന്നു.
PSA 18:18 എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി.
PSA 18:19 അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു.
PSA 18:20 എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു.
PSA 18:21 കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല.
PSA 18:22 അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല.
PSA 18:23 തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു.
PSA 18:24 എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, തിരുമുമ്പിൽ എന്റെ കൈകളുടെ വിശുദ്ധിക്കനുസരിച്ചുതന്നെ.
PSA 18:25 വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു.
PSA 18:26 നിർമലരോട് അവിടന്ന് നിർമലതയോടും; എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു.
PSA 18:27 വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു എന്നാൽ അഹന്തനിറഞ്ഞ കണ്ണുള്ളവരെ അങ്ങ് അപമാനിക്കുന്നു.
PSA 18:28 യഹോവേ, എന്റെ വിളക്ക് പ്രകാശിപ്പിക്കണമേ; എന്റെ ദൈവം എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു.
PSA 18:29 അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം.
PSA 18:30 ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: യഹോവയുടെ വചനം കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു.
PSA 18:31 യഹോവയല്ലാതെ ദൈവം ആരുള്ളൂ? നമ്മുടെ ദൈവമല്ലാതെ ആ ശില ആരാണ്?
PSA 18:32 ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്.
PSA 18:33 അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു.
PSA 18:34 എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു.
PSA 18:35 അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി, അവിടത്തെ വലതുകരം എന്നെ താങ്ങിനിർത്തുന്നു; അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു.
PSA 18:36 അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല.
PSA 18:37 ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ കീഴ്പ്പെടുത്തി; അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല.
PSA 18:38 ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ തകർത്തുകളഞ്ഞു; അവരെന്റെ കാൽക്കൽ വീണടിഞ്ഞു.
PSA 18:39 ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു.
PSA 18:40 യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞ് ഓടിപ്പിച്ചു, എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു.
PSA 18:41 സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല.
PSA 18:42 കാറ്റിൽപ്പറക്കുന്ന പൊടിപടലംപോലെ ഞാൻ അവരെ തകർത്തുകളഞ്ഞു; തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു.
PSA 18:43 ജനക്കൂട്ടത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയാക്കി. ഞാൻ അറിയാത്ത രാഷ്ട്രങ്ങളിലെ ജനം എന്നെ സേവിക്കുന്നു,
PSA 18:44 വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു.
PSA 18:45 അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു പുറത്തുവരുന്നു.
PSA 18:46 യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! എന്റെ രക്ഷകനായ ദൈവം അത്യുന്നതൻ!
PSA 18:47 അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, അവിടന്ന് രാഷ്ട്രങ്ങളെ എന്റെ കാൽക്കീഴാക്കി തന്നിരിക്കുന്നു,
PSA 18:48 അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് രക്ഷിക്കുന്നു. എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു.
PSA 18:49 അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; അവിടത്തെ നാമത്തിനു സ്തുതിപാടും.
PSA 18:50 അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; അവിടത്തെ അഭിഷിക്തനോട് അചഞ്ചലസ്നേഹം പ്രകടിപ്പിക്കുന്നു, ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികളോടും എന്നേക്കുംതന്നെ.
PSA 19:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ആകാശം ദൈവത്തിന്റെ മഹത്ത്വം പ്രകീർത്തിക്കുന്നു; ആകാശവിതാനം അവിടത്തെ കരവിരുത് വിളംബരംചെയ്യുന്നു.
PSA 19:2 പകൽ പകലിനോട് നിരന്തരം സംസാരിക്കുന്നു; രാത്രി രാത്രിക്ക് വിജ്ഞാനം പകരുന്നു.
PSA 19:3 അവിടെ സംഭാഷണമില്ല, വാക്കുകളില്ല; ശബ്ദാരവം കേൾക്കാനുമില്ല.
PSA 19:4 എന്നിട്ടും അവയുടെ സ്വരമാധുര്യം ഭൂതലമെങ്ങും പരക്കുന്നു, അവയുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തുന്നു. ആകാശത്തിൽ ദൈവം സൂര്യനൊരു കൂടാരം അടിച്ചിരിക്കുന്നു.
PSA 19:5 അതു മണിയറയിൽനിന്നു പുറത്തേക്കുവരുന്ന മണവാളനെപ്പോലെയും തന്റെ ഓട്ടം ഓടിത്തികയ്ക്കുന്നതിൽ ആനന്ദിക്കുന്ന വീരശൂരനെപ്പോലെയുമാണ്.
PSA 19:6 ആകാശത്തിന്റെ ഒരു കോണിലത് ഉദയംചെയ്യുന്നു മറ്റേക്കോണിലേക്ക് അത് അതിന്റെ പ്രയാണം തുടരുന്നു; അതിന്റെ ഉഷ്ണത്തിൽനിന്നോടിയൊളിക്കാൻ ഒന്നിനും കഴിയുന്നില്ല.
PSA 19:7 യഹോവയുടെ ന്യായപ്രമാണം സമ്പൂർണമാണ്, അതു പ്രാണനു നവജീവൻ നൽകുന്നു. യഹോവയുടെ നിയമവ്യവസ്ഥകൾ വിശ്വാസയോഗ്യമാണ്, അതു ബുദ്ധിഹീനരെ ജ്ഞാനികളാക്കുന്നു.
PSA 19:8 യഹോവയുടെ പ്രമാണങ്ങൾ കുറ്റമറ്റവയാണ്, അതു ഹൃദയത്തിന് ആനന്ദമേകുന്നു. യഹോവയുടെ ആജ്ഞകൾ പ്രകാശപൂരിതമാകുന്നു, അതു കണ്ണുകൾക്ക് വെളിച്ചമേകുന്നു.
PSA 19:9 യഹോവാഭക്തി നിർമലമായത്, അത് എന്നെന്നേക്കും നിലനിൽക്കുന്നു. യഹോവയുടെ ഉത്തരവുകൾ സുസ്ഥിരമായവ, അവയെല്ലാം നീതിയുക്തമായവ.
PSA 19:10 അതു സ്വർണത്തെക്കാളും തങ്കത്തെക്കാളും അമൂല്യമായവ; അതു തേനിനെക്കാളും തേനടയിലെ തേനിനെക്കാളും മാധുര്യമേറിയത്.
PSA 19:11 അവയാൽ അവിടത്തെ ദാസനു ശാസനം ലഭിക്കുന്നു; അവയെ പാലിക്കുന്നതിൽ മഹത്തായ പ്രതിഫലമുണ്ട്.
PSA 19:12 എന്നാൽ സ്വന്തം തെറ്റുകളെ വിവേചിച്ചറിയാൻ ആർക്കാണു സാധിക്കുന്നത്? എന്നിൽ മറഞ്ഞിരിക്കുന്ന പാപങ്ങൾ ക്ഷമിക്കണമേ.
PSA 19:13 മനഃപൂർവമായി ചെയ്യുന്ന പാപങ്ങളിൽനിന്ന് അവിടത്തെ ദാസനെ കാത്തുപാലിക്കണമേ. അവ എന്റെമേൽ ആധിപത്യം ഉറപ്പിക്കാതിരിക്കട്ടെ. അപ്പോൾ ഞാൻ നിരപരാധിയും മഹാപാതകത്തിൽനിന്ന് വിമോചനം കിട്ടിയയാളും ആയിരിക്കും.
PSA 19:14 എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ അധരങ്ങളിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും തൃക്കണ്ണുകൾക്കു സ്വീകാര്യമായിരിക്കട്ടെ.
PSA 20:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ.
PSA 20:2 അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.
PSA 20:3 നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ.
PSA 20:4 അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ.
PSA 20:5 താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും. യഹോവ നിങ്ങളുടെ അപേക്ഷകളെല്ലാം സാധിപ്പിച്ചുനൽകട്ടെ.
PSA 20:6 യഹോവ തന്റെ അഭിഷിക്തനെ മോചിപ്പിക്കുന്നുവെന്ന് ഞാൻ ഇപ്പോൾ അറിയുന്നു. അവിടത്തെ വലതുകരത്തിന്റെ രക്ഷാകരമായ ശക്തിയാൽ വിശുദ്ധ സ്വർഗത്തിൽനിന്ന് അവിടന്ന് അവന് ഉത്തരമരുളുന്നു.
PSA 20:7 ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയംവെക്കുന്നു, എന്നാൽ ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്നു.
PSA 20:8 അവർ ശക്തിക്ഷയിച്ച് നിലംപൊത്തും, ഞങ്ങളോ, എഴുന്നേറ്റ് ഉറച്ചുനിൽക്കും.
PSA 20:9 യഹോവേ, രാജാവിനു വിജയം നൽകണമേ! ഞങ്ങൾ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ!
PSA 21:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടത്തെ ശക്തിയിൽ രാജാവ് ആനന്ദിക്കുന്നു, അവിടന്നു നൽകുന്ന വിജയത്തിൽ അദ്ദേഹം എത്രയധികം ആഹ്ലാദിക്കുന്നു!
PSA 21:2 അവിടന്ന് അദ്ദേഹത്തിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റിയിരിക്കുന്നു അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്നുള്ള അപേക്ഷ നിരാകരിച്ചതുമില്ല. സേലാ.
PSA 21:3 അനുഗ്രഹസമൃദ്ധിയോടെ അവിടന്ന് അദ്ദേഹത്തെ സ്വാഗതംചെയ്തിരിക്കുന്നു തങ്കക്കിരീടം അദ്ദേഹത്തിന്റെ ശിരസ്സിൽ അണിയിച്ചുമിരിക്കുന്നു.
PSA 21:4 അദ്ദേഹം അങ്ങയോട് തന്റെ ജീവനുവേണ്ടി യാചിച്ചു, അങ്ങത് അദ്ദേഹത്തിനു നൽകുകയും ചെയ്തു— അനന്തകാലത്തേക്കുള്ള ദീർഘായുസ്സുതന്നെ.
PSA 21:5 അവിടന്ന് നൽകിയ വിജയത്താൽ അദ്ദേഹത്തിന്റെ മഹത്ത്വം വർധിച്ചു; അവിടന്ന് അദ്ദേഹത്തിന്മേൽ പ്രതാപവും മഹത്ത്വവും വർഷിച്ചിരിക്കുന്നു.
PSA 21:6 നിത്യകാലത്തേക്കുള്ള അനുഗ്രഹം അവിടന്ന് അദ്ദേഹത്തിനു നൽകിയിരിക്കുന്നു അവിടത്തെ സന്നിധിയുടെ സന്തോഷത്താൽ അവിടന്ന് അദ്ദേഹത്തെ ആനന്ദിപ്പിക്കുന്നു.
PSA 21:7 കാരണം രാജാവ് യഹോവയിൽ ആശ്രയിക്കുന്നു; അത്യുന്നതന്റെ അചഞ്ചലസ്നേഹത്താൽ അദ്ദേഹം കുലുങ്ങുകയില്ല.
PSA 21:8 അവിടന്ന് അങ്ങയുടെ ശത്രുക്കളെ മുഴുവനും പിടിച്ചടക്കും അവിടത്തെ വലതുകരം അങ്ങയുടെ വിരോധികളെ ആക്രമിച്ച് കൈയടക്കും
PSA 21:9 അവിടന്ന് പ്രത്യക്ഷനാകുമ്പോൾ അങ്ങ് അവരെ ഒരു എരിയുന്ന തീച്ചൂളപോലെ ദഹിപ്പിക്കും. തന്റെ ക്രോധത്താൽ യഹോവ അവരെ വിഴുങ്ങിക്കളയും അവിടത്തെ അഗ്നി അവരെ ഇല്ലാതാക്കും.
PSA 21:10 അവിടന്ന് അവരുടെ പിൻതലമുറയെ ഭൂമിയിൽനിന്ന് തുടച്ചുനീക്കും, മനുഷ്യകുലത്തിൽനിന്ന് അവരുടെ സന്തതികളെയും.
PSA 21:11 അവർ അങ്ങേക്കെതിരേ തിന്മ ആസൂത്രണംചെയ്ത് ദുഷ്ടത മെനയുന്നു; എന്നാലും അവർ വിജയിക്കുകയില്ല.
PSA 21:12 അവർക്കുനേരേ അവിടന്ന് അസ്ത്രങ്ങൾ തൊടുക്കുമ്പോൾ അങ്ങ് അവരെ പുറംതിരിഞ്ഞ് ഓടുമാറാക്കും.
PSA 21:13 യഹോവേ, അവിടത്തെ ശക്തിയിൽ അങ്ങ് ഉന്നതനായിരിക്കട്ടെ; ഞങ്ങൾ പാടും; അങ്ങയുടെ ശക്തിപ്രഭാവത്തെ സ്തുതിക്കും.
PSA 22:1 സംഗീതസംവിധായകന്. “ഉഷസ്സിൻ മാൻപേട,” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ ഉപേക്ഷിച്ചുകളഞ്ഞതെന്ത്? എന്നെ രക്ഷിക്കുന്നതിൽനിന്നും എന്റെ വിലാപവചസ്സുകളിൽനിന്നും വിദൂരസ്ഥനായിരിക്കുന്നതും എന്ത്?
PSA 22:2 എന്റെ ദൈവമേ, പകലിൽ ഞാൻ നിലവിളിക്കുന്നു, എന്നാൽ അവിടന്ന് ഉത്തരമരുളുന്നില്ല, രാത്രിയിലും ഞാൻ കേഴുന്നു, എന്നാൽ എനിക്ക് ആശ്വാസം ലഭിക്കുന്നതുമില്ല.
PSA 22:3 ഇസ്രായേലിന്റെ സ്തുതികളിൽ സിംഹാസനസ്ഥനായിരിക്കുന്ന അവിടന്ന് പരിശുദ്ധനാണല്ലോ!
PSA 22:4 ഞങ്ങളുടെ പൂർവികർ അങ്ങയിൽ വിശ്വാസം അർപ്പിച്ചു; അവർ ആശ്രയിക്കുകയും അങ്ങ് അവരെ വിടുവിക്കുകയും ചെയ്തു.
PSA 22:5 അവർ അങ്ങയോട് നിലവിളിച്ചു; അങ്ങ് അവരെ രക്ഷിച്ചു; അവർ അങ്ങയിൽ ആശ്രയിച്ചു, ലജ്ജിതരായതുമില്ല.
PSA 22:6 എന്നാൽ ഞാൻ ഒരു മനുഷ്യനല്ല, ഒരു പുഴുവത്രേ. മനുഷ്യരുടെ പരിഹാസവും ജനത്താൽ നിന്ദിതനുംതന്നെ.
PSA 22:7 എന്നെ കാണുന്നവരെല്ലാം എന്നെ പരിഹസിക്കുന്നു; അവരെന്നെ അവജ്ഞയോടെ നോക്കുന്നു, തലകുലുക്കി പരിഹസിക്കുന്നു.
PSA 22:8 “ഇദ്ദേഹം യഹോവയിൽ ആശ്രയിക്കുന്നു,” അവർ പറയുന്നു, “യഹോവതന്നെ അയാളെ മോചിപ്പിക്കട്ടെ. യഹോവ അദ്ദേഹത്തിൽ പ്രസാദിക്കുന്നെങ്കിൽ അവിടന്നുതന്നെ അദ്ദേഹത്തെ വിടുവിക്കട്ടെ.”
PSA 22:9 അവിടന്നാണല്ലോ എന്നെ എന്റെ അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുകൊണ്ടുവന്നത്; എന്റെ അമ്മയുടെ മുലകുടിക്കുംകാലംമുതലേ എന്നെ സുരക്ഷിതനായി കാത്തതും അങ്ങാണല്ലോ.
PSA 22:10 എന്റെ അമ്മയുടെ ഉദരത്തിലായിരുന്നപ്പോൾത്തന്നെ ഞാൻ തിരുക്കരങ്ങളിൽ സമർപ്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഗർഭപാത്രംമുതൽ അവിടന്നാണ് എന്റെ ദൈവം.
PSA 22:11 കഷ്ടം അടുത്തിരിക്കുകയാലും സഹായിക്കാൻ ആരും ഇല്ലാതിരിക്കയാലും എന്നിൽനിന്ന് അകന്നിരിക്കരുതേ.
PSA 22:12 അനേകം കാളകൾ എന്നെ വളഞ്ഞു; ബാശാനിലെ ശക്തിയുള്ള കാളക്കൂറ്റന്മാർ എന്നെ വലയംചെയ്തിരിക്കുന്നു.
PSA 22:13 ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു.
PSA 22:14 ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു, എന്റെ അസ്ഥികളെല്ലാം ബന്ധംവിട്ടിരിക്കുന്നു. എന്റെ ഹൃദയം മെഴുകുപോലെയായി, എന്റെയുള്ളിൽ ഉരുകിയിരിക്കുന്നു.
PSA 22:15 എന്റെ ശക്തി മൺപാത്രക്കഷണംപോലെ ഉണങ്ങിയിരിക്കുന്നു എന്റെ നാവ് അണ്ണാക്കിനോട് ഒട്ടിയിരിക്കുന്നു അവിടന്ന് എന്നെ മരണത്തിന്റെ പൊടിയിൽ ഇട്ടുകളഞ്ഞിരിക്കുന്നു.
PSA 22:16 നായ്ക്കൾ എന്നെ വളഞ്ഞിരിക്കുന്നു, ഒരുകൂട്ടം ദുഷ്ടജനങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; അവർ എന്റെ കൈകളും പാദങ്ങളും കുത്തിത്തുളച്ചിരിക്കുന്നു.
PSA 22:17 എന്റെ അസ്ഥികളെല്ലാം എനിക്ക് എണ്ണാം അവർ എന്നെ പരിഹാസപൂർവം തുറിച്ചുനോക്കുന്നു.
PSA 22:18 എന്റെ വസ്ത്രം അവർ പകുത്തെടുക്കുന്നു എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിടുന്നു.
PSA 22:19 എന്നാൽ യഹോവേ, അവിടന്ന് അകന്നിരിക്കരുതേ. അവിടന്നാണ് എന്റെ ശക്തി; എന്നെ സഹായിക്കാൻ വേഗം വരണമേ.
PSA 22:20 വാളിൽനിന്ന് എന്നെ രക്ഷിക്കണമേ; ഈ നായ്ക്കളുടെ പിടിയിൽനിന്ന് എന്റെ വിലപ്പെട്ട ജീവനെയും!
PSA 22:21 സിംഹങ്ങളുടെ വായിൽനിന്നും എന്നെ മോചിപ്പിക്കണമേ; കാട്ടുകാളകളുടെ കൊമ്പുകൾക്കിടയിൽനിന്ന് എന്നെ രക്ഷിക്കണമേ.
PSA 22:22 അവിടത്തെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങയെ സ്തുതിക്കും.
PSA 22:23 യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ സ്തുതിക്കുക! യാക്കോബിന്റെ പിൻഗാമികളായ സകലരുമേ, അവിടത്തെ ആദരിക്കുക! സകല ഇസ്രായേല്യസന്തതികളുമേ, അവിടത്തെ വണങ്ങുക!
PSA 22:24 കാരണം പീഡിതരുടെ കഷ്ടത അവിടന്ന് അവഗണിക്കുകയോ വെറുക്കുകയോ ചെയ്തില്ല; തിരുമുഖം അവർക്കു മറയ്ക്കുകയോ ചെയ്തില്ല എന്നാൽ സഹായത്തിനായുള്ള അവരുടെ നിലവിളി കേൾക്കുകയും ചെയ്തിരിക്കുന്നു.
PSA 22:25 മഹാസഭയിൽ എന്റെ പ്രശംസാവിഷയം അങ്ങല്ലോ; അങ്ങയെ ആദരിക്കുന്നവരുടെമുമ്പാകെ ഞാൻ എന്റെ നേർച്ചകൾ കഴിക്കും.
PSA 22:26 ദരിദ്രർ ഭക്ഷിച്ചു തൃപ്തരാകും യഹോവയെ അന്വേഷിക്കുന്നവർ അവിടത്തെ സ്തുതിക്കും. അവരുടെ ഹൃദയം എന്നേക്കും സന്തുഷ്ടമായിരിക്കട്ടെ!
PSA 22:27 ഭൂമിയുടെ അതിരുകളെല്ലാം യഹോവയെ ഓർത്ത് തിരുസന്നിധിയിലേക്കു തിരിയും, രാഷ്ട്രങ്ങളിലെ കുടുംബങ്ങളെല്ലാം തിരുമുമ്പിൽ സാഷ്ടാംഗം പ്രണമിക്കും,
PSA 22:28 ആധിപത്യം യഹോവയ്ക്കുള്ളത് അവിടന്ന് സകലരാഷ്ട്രങ്ങളിലും വാഴുന്നു.
PSA 22:29 ഭൂമിയിലെ സകലസമ്പന്നരും ഭക്ഷിച്ച് ആരാധിക്കട്ടെ പൊടിയിലേക്കിറങ്ങുന്നവർ അവിടത്തെ മുമ്പിൽ മുട്ടുമടക്കും— സ്വന്തം ജീവൻ നിലനിർത്താൻ കഴിയാത്തവർതന്നെ.
PSA 22:30 ഒരു സന്തതി അവിടത്തെ സേവിക്കും ഭാവിതലമുറകളോട് കർത്താവിനെപ്പറ്റി വർണിക്കും.
PSA 22:31 അവിടന്ന് നിവർത്തിച്ചിരിക്കുന്നു! എന്ന് ഇനിയും ജനിക്കാനിരിക്കുന്ന തലമുറയോട്, അവർ അവിടത്തെ നീതി വിളംബരംചെയ്യും.
PSA 23:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ ഇടയൻ ആകുന്നു, എനിക്ക് ഒന്നിനും കുറവുണ്ടാകുകയില്ല.
PSA 23:2 പച്ചപ്പുൽമേടുകളിൽ അവിടന്ന് എന്നെ കിടത്തുന്നു, പ്രശാന്തമായ ജലാശയങ്ങളിലേക്ക് അവിടന്ന് എന്നെ നയിക്കുന്നു,
PSA 23:3 എന്റെ പ്രാണന് അവിടന്ന് നവജീവൻ പകരുന്നു. തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
PSA 23:4 മരണനിഴലിൻ താഴ്വരയിൽക്കൂടി ഞാൻ സഞ്ചരിച്ചെന്നാലും, ഒരു അനർഥവും ഞാൻ ഭയപ്പെടുകയില്ല, എന്നോടൊപ്പം അവിടന്നുണ്ടല്ലോ; അവിടത്തെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
PSA 23:5 എന്റെ ശത്രുക്കളുടെമുമ്പിൽ, അങ്ങ് എനിക്കൊരു വിരുന്നൊരുക്കുന്നു. എന്റെ ശിരസ്സിൽ അവിടന്ന് തൈലാഭിഷേകം നടത്തുന്നു; എന്റെ പാനപാത്രം കവിഞ്ഞൊഴുകുന്നു.
PSA 23:6 എന്റെ ആയുഷ്കാലമെല്ലാം നന്മയും കരുണയും എന്നെ പിൻതുടരും, നിശ്ചയം, ഞാൻ യഹോവയുടെ ആലയത്തിൽ നിത്യം വസിക്കും.
PSA 24:1 ദാവീദിന്റെ ഒരു സങ്കീർത്തനം. ഭൂമിയും അതിലുള്ള സകലതും യഹോവയ്ക്കുള്ളത്, ഭൂലോകവും അതിൽ അധിവസിക്കുന്ന സകലരും;
PSA 24:2 കാരണം, സമുദ്രത്തിന്മേൽ അവിടന്ന് അതിന് അടിസ്ഥാനമിടുകയും ജലവിതാനങ്ങൾക്കുമേൽ അത് സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
PSA 24:3 യഹോവയുടെ പർവതത്തിൽ ആരാണ് കയറിച്ചെല്ലുക? അവിടത്തെ വിശുദ്ധസ്ഥാനത്ത് ആരാണ് നിൽക്കുക?
PSA 24:4 വെടിപ്പുള്ള കൈകളും നിർമലഹൃദയവുമുള്ളവർ, വിഗ്രഹത്തിൽ ആശ്രയിക്കാതെയും വ്യാജശപഥം ചെയ്യാതെയുമിരിക്കുന്നവർതന്നെ.
PSA 24:5 അവർ യഹോവയിൽനിന്നുള്ള അനുഗ്രഹം ആസ്വദിക്കുകയും അവരുടെ രക്ഷകനായ ദൈവത്തിൽനിന്നു കുറ്റവിമുക്തി പ്രാപിക്കുകയും ചെയ്യും.
PSA 24:6 ഇങ്ങനെയുള്ളവരാകുന്നു അങ്ങയെ അന്വേഷിക്കുന്നവരുടെ തലമുറ, യാക്കോബിന്റെ ദൈവമേ, തിരുമുഖം തേടുന്നവർ ഇവർതന്നെ. സേലാ.
PSA 24:7 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
PSA 24:8 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? ശക്തനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ.
PSA 24:9 കവാടങ്ങളേ, നിങ്ങളുടെ ശിരസ്സ് ഉയർത്തുക; പുരാതന കവാടങ്ങളേ, ഉയരുക, മഹത്ത്വത്തിന്റെ രാജാവ് പ്രവേശിക്കട്ടെ.
PSA 24:10 മഹത്ത്വത്തിന്റെ രാജാവ് ആരാണ്? സൈന്യങ്ങളുടെ യഹോവ— അവിടന്നാണ് മഹത്ത്വത്തിന്റെ രാജാവ്. സേലാ.
PSA 25:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ മനസ്സ് ഉയർത്തുന്നു.
PSA 25:2 എന്റെ ദൈവമേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം മുഴക്കാൻ അനുവദിക്കരുതേ.
PSA 25:3 അങ്ങയിൽ പ്രത്യാശവെച്ചിരിക്കുന്നവരാരും ഒരിക്കലും ലജ്ജിച്ചുപോകുകയില്ല, എന്നാൽ അകാരണമായി വഞ്ചിക്കുന്നവർ ലജ്ജിതരായിത്തീരട്ടെ.
PSA 25:4 യഹോവേ, അങ്ങയുടെ വഴി എന്നെ മനസ്സിലാക്കിത്തരുമാറാകണമേ, അവിടത്തെ പാത എന്നെ പഠിപ്പിക്കണമേ.
PSA 25:5 അങ്ങയുടെ സത്യത്തിൽ എന്നെ നയിക്കുകയും പഠിപ്പിക്കുകയും ചെയ്യണമേ, കാരണം അവിടന്നാണല്ലോ എന്റെ രക്ഷയുടെ ദൈവം, ദിവസംമുഴുവനും ഞാൻ അങ്ങയിൽ പ്രത്യാശവെക്കുന്നു.
PSA 25:6 യഹോവേ, അവിടത്തെ ആർദ്രകരുണയും അചഞ്ചലസ്നേഹവും ഓർക്കണമേ, അത് പുരാതനകാലംമുതലേ ഉള്ളതാണല്ലോ.
PSA 25:7 എന്റെ യൗവനകാല പാപങ്ങളും എന്റെ ലംഘനങ്ങളും ഓർമിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്നെ ഓർക്കണമേ, കാരണം യഹോവേ, അവിടന്ന് നല്ലവനല്ലോ.
PSA 25:8 യഹോവ നല്ലവനും നീതിനിഷ്ഠനും ആകുന്നു; അതുകൊണ്ട് പാപികൾക്ക് അവിടന്ന് തന്റെ വഴി ഉപദേശിച്ചുകൊടുക്കുന്നു.
PSA 25:9 വിനയാന്വിതരെ അവിടന്ന് നീതിമാർഗത്തിൽ നയിക്കുന്നു തന്റെ വഴി അവരെ പഠിപ്പിക്കുന്നു.
PSA 25:10 അവിടത്തെ ഉടമ്പടിയിലെ വ്യവസ്ഥകൾ പാലിക്കുന്നവരെ യഹോവ അചഞ്ചലസ്നേഹത്തോടും വിശ്വസ്തതയോടുംകൂടെ നയിക്കുന്നു.
PSA 25:11 എന്റെ അകൃത്യങ്ങൾ, അതെത്ര വലുതായാലും യഹോവേ, തിരുനാമത്തെപ്രതി അവ ക്ഷമിക്കണമേ.
PSA 25:12 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ആരെല്ലാമാണ്? അവർ തെരഞ്ഞെടുക്കേണ്ട വഴി അവിടന്ന് അവർക്ക് ഉപദേശിച്ചുകൊടുക്കും.
PSA 25:13 അവർ തങ്ങളുടെ ദിനങ്ങൾ അഭിവൃദ്ധിയിൽ ജീവിക്കും അവരുടെ സന്തതികൾ ദേശത്തെ അവകാശമാക്കും.
PSA 25:14 യഹോവയെ ഭയപ്പെടുന്നവർക്ക് അവിടന്ന് തന്റെ രഹസ്യം വെളിപ്പെടുത്തുന്നു; അവിടന്ന് തന്റെ ഉടമ്പടിയുടെ ജ്ഞാനം അവർക്കു പകരുന്നു.
PSA 25:15 എന്റെ ദൃഷ്ടി എപ്പോഴും യഹോവയുടെമേൽ ആകുന്നു, കാരണം അവിടന്ന് എന്നെ എന്റെ ശത്രുവിന്റെ കെണിയിൽനിന്നു മോചിപ്പിക്കുന്നു.
PSA 25:16 എന്റെനേർക്കു തിരിഞ്ഞ് എന്നോട് കരുണയുണ്ടാകണമേ, കാരണം, ഞാൻ ഏകാകിയും പീഡിതനും ആകുന്നു.
PSA 25:17 എന്റെ ഹൃദയവ്യഥ അത്യന്തം വർധിച്ചിരിക്കുന്നു എന്റെ ദുരിതങ്ങളിൽനിന്ന് എന്നെ വിടുവിക്കണമേ.
PSA 25:18 എന്റെ അരിഷ്ടതയും ദുരിതവും ശ്രദ്ധിക്കണമേ എന്റെ പാപങ്ങളെല്ലാം ക്ഷമിക്കണമേ.
PSA 25:19 എന്റെ ശത്രുക്കൾ എത്ര അസംഖ്യമെന്ന് നോക്കണമേ അവരെന്നെ എത്ര കഠിനമായി വെറുക്കുന്നു!
PSA 25:20 എന്റെ ജീവനെ കാത്ത് എന്നെ മോചിപ്പിക്കണമേ; എന്നെ ലജ്ജയിലേക്കു തള്ളിയിടരുതേ, കാരണം അങ്ങയിൽ ഞാൻ അഭയംതേടുന്നു.
PSA 25:21 പരമാർഥതയും നീതിനിഷ്ഠയും എന്നെ കാത്തുസംരക്ഷിക്കട്ടെ, കാരണം യഹോവേ, എന്റെ പ്രത്യാശ അങ്ങയിൽ ആകുന്നല്ലോ.
PSA 25:22 ദൈവമേ, ഇസ്രായേലിനെ വീണ്ടെടുക്കണമേ, അവരുടെ സകലവിധ ദുരിതങ്ങളിൽനിന്നുംതന്നെ!
PSA 26:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നെ കുറ്റവിമുക്തനാക്കണമേ, ഞാൻ നിഷ്കളങ്കജീവിതം നയിക്കുന്നു; യഹോവേ, ഞാൻ അങ്ങയിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നു യാതൊരു ചാഞ്ചല്യവുമില്ല.
PSA 26:2 യഹോവേ, എന്നെ പരീക്ഷിക്കുകയും പരിശോധിക്കുകയും ചെയ്യണമേ, എന്റെ ഹൃദയവും എന്റെ അന്തരംഗവും പരിശോധിക്കണമേ;
PSA 26:3 അവിടത്തെ അചഞ്ചലസ്നേഹം എപ്പോഴും എന്റെ മുമ്പിലുണ്ട് അവിടത്തെ സത്യാനുസാരം ഞാൻ ജീവിച്ചുമിരിക്കുന്നു.
PSA 26:4 വഞ്ചകരോടുകൂടെ ഞാൻ ഇരിക്കുകയോ കപടഭക്തരോട് ഞാൻ സഹകരിക്കുകയോ ചെയ്യുന്നില്ല.
PSA 26:5 അധർമം പ്രവർത്തിക്കുന്നവരുടെ സംഘത്തെ ഞാൻ വെറുക്കുന്നു ദുഷ്ടരോടൊപ്പം ഞാൻ ഇരിക്കുകയുമില്ല.
PSA 26:6 നിഷ്കളങ്കതയിൽ ഞാൻ എന്റെ കൈകൾ കഴുകുന്നു, യഹോവേ, അങ്ങയുടെ യാഗപീഠത്തെ ഞാൻ വലയംവെക്കുന്നു,
PSA 26:7 അങ്ങയുടെ സ്തുതി ഞാൻ ഉച്ചത്തിൽ ഉദ്ഘോഷിക്കുകയും അവിടത്തെ അത്ഭുതപ്രവൃത്തികളെല്ലാം വർണിക്കുകയും ചെയ്യുന്നു.
PSA 26:8 യഹോവേ, അങ്ങ് അധിവസിക്കുന്ന ആലയവും അവിടത്തെ മഹത്ത്വത്തിന്റെ നിവാസസ്ഥാനവും ഞാൻ ഇഷ്ടപ്പെടുന്നു.
PSA 26:9 പാപികളോടൊപ്പം എന്റെ പ്രാണനെയും രക്തദാഹികളോടൊപ്പം എന്റെ ജീവനെയും എടുത്തുകളയരുതേ,
PSA 26:10 അവരുടെപക്കൽ കുതന്ത്രങ്ങളുണ്ട്, അവരുടെ വലതുകരം കോഴകൊണ്ട് നിറഞ്ഞിരിക്കുന്നു.
PSA 26:11 എന്നാൽ ഞാൻ സത്യസന്ധമായ ഒരു ജീവിതം പിൻതുടരുന്നു; എന്നെ വീണ്ടെടുക്കണമേ, എന്നോട് കരുണയുണ്ടാകണമേ.
PSA 26:12 എന്റെ പാദങ്ങൾ സമനിലത്ത് ഉറച്ചുനിൽക്കുന്നു; മഹാസഭയിൽ ഞാൻ യഹോവയെ വാഴ്ത്തും.
PSA 27:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ പ്രകാശവും എന്റെ രക്ഷയും ആകുന്നു— ഞാൻ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ അഭയസ്ഥാനം— ഞാൻ ആരെ പേടിക്കും?
PSA 27:2 എന്നെ വിഴുങ്ങുന്നതിനായി ദുഷ്ടർ എനിക്കെതിരേ പാഞ്ഞടുക്കുമ്പോൾ, എന്റെ ശത്രുക്കളും വിരോധികളും എന്നെ ആക്രമിക്കുമ്പോൾ അവരാണ് കാലിടറി നിലംപൊത്തുന്നത്!
PSA 27:3 ഒരു സൈന്യം എനിക്കെതിരേ ഉപരോധം തീർക്കുമ്പോൾ എന്റെ ഹൃദയം ഭയരഹിതമായിരിക്കും, എനിക്കെതിരേ ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടാലും ഞാൻ ചഞ്ചലചിത്തനാകുകയില്ല.
PSA 27:4 യഹോവയോട് ഞാൻ ഒരു കാര്യം അപേക്ഷിക്കുന്നു; ഇതുതന്നെയാണെന്റെ ആഗ്രഹവും: യഹോവയുടെ മനോഹാരിത ദർശിക്കുന്നതിനും അവിടത്തെ ആലയത്തിൽ ധ്യാനിക്കുന്നതിനുമായി എന്റെ ജീവിതകാലംമുഴുവൻ യഹോവയുടെ ആലയത്തിൽ അധിവസിക്കുന്നതിനുതന്നെ.
PSA 27:5 അനർഥദിവസത്തിൽ അവിടന്ന് തന്റെ തിരുനിവാസത്തിൽ എനിക്കു സംരക്ഷണം നൽകും; അവിടന്ന് തന്റെ കൂടാരത്തിൽ എന്നെ ഒളിപ്പിക്കും ഒരു പാറമേൽ എന്നെ ഉയർത്തിനിർത്തും.
PSA 27:6 അപ്പോൾ എന്റെ ശിരസ്സ് എന്നെ വലയംചെയ്യുന്ന ശത്രുക്കൾക്കുമീതേ ഉയർന്നുനിൽക്കും; ആനന്ദഘോഷത്തോടുകൂടി അവിടത്തെ കൂടാരത്തിൽ ഞാൻ യാഗം അർപ്പിക്കും; ഞാൻ വാദ്യഘോഷത്തോടെ യഹോവയ്ക്ക് പാടും.
PSA 27:7 യഹോവേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ; എന്നോടു കരുണതോന്നി എനിക്കുത്തരമരുളണമേ.
PSA 27:8 “അങ്ങയുടെ മുഖമന്വേഷിക്കുക!” എന്റെ ഹൃദയം അങ്ങയെപ്പറ്റി എന്നോട് മന്ത്രിക്കുന്നു. യഹോവേ, തിരുമുഖം ഞാൻ അന്വേഷിക്കും.
PSA 27:9 അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ, കോപത്തോടെ അങ്ങയുടെ ദാസനെ തള്ളിക്കളയരുതേ; അവിടന്നാണല്ലോ എന്റെ സഹായകൻ. എന്റെ രക്ഷകനായ ദൈവമേ, എന്നെ കൈവിടുകയോ ഉപേക്ഷിക്കുകയോ ചെയ്യരുതേ.
PSA 27:10 എന്റെ മാതാവും പിതാവും എന്നെ ഉപേക്ഷിച്ചാലും യഹോവ എന്നെ ചേർത്തണയ്ക്കും.
PSA 27:11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; എനിക്കായ് പതിയിരിക്കുന്നവർനിമിത്തം എന്നെ നേർപാതകളിൽ നടത്തണമേ.
PSA 27:12 എന്റെ ശത്രുക്കളുടെ ആഗ്രഹത്തിന് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ, കാരണം എനിക്കെതിരേ കള്ളസാക്ഷികൾ എഴുന്നേറ്റിരിക്കുന്നു, അവർ എനിക്കെതിരേ ക്രൂരത നിശ്വസിക്കുന്നു.
PSA 27:13 ഒരു കാര്യത്തിലെനിക്ക് ഉത്തമ വിശ്വാസമുണ്ട്: ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെ നന്മ ഞാൻ ദർശിക്കും.
PSA 27:14 യഹോവയ്ക്കായി കാത്തിരിക്കുക; ശക്തരായിരിക്കുക, സുധീരരായിരിക്കുക യഹോവയ്ക്കായി കാത്തിരിക്കുക.
PSA 28:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ അങ്ങ്, അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ. അവിടന്ന് മൗനം അവലംബിച്ചാൽ, കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും.
PSA 28:2 അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക് ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ, സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.
PSA 28:3 അധർമം പ്രവർത്തിക്കുന്നവരോടും ദുഷ്ടരോടുമൊപ്പം എന്നെ വലിച്ചിഴയ്ക്കരുതേ, അവർ അയൽവാസികളോട് സൗഹൃദത്തോടെ സംസാരിക്കുന്നു എന്നാൽ, ഹൃദയത്തിലവർ ദോഷം ആസൂത്രണംചെയ്യുന്നു.
PSA 28:4 അവരുടെ പ്രവൃത്തികൾക്കും ദ്രോഹകർമങ്ങൾക്കും യോഗ്യമായത് അവർക്കു നൽകണമേ; അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അവരർഹിക്കുന്ന പ്രതിഫലംതന്നെ നൽകണമേ.
PSA 28:5 കാരണം അവർ യഹോവയുടെ പ്രവൃത്തികൾ ആദരിക്കുന്നില്ല അവിടത്തെ കരവേലയോടും അങ്ങനെതന്നെ, അവിടന്ന് അവരെ ഇടിച്ചുനിരത്തും, പിന്നീടൊരിക്കലും പുനർനിർമിക്കുകയില്ല.
PSA 28:6 യഹോവ വാഴ്ത്തപ്പെടട്ടെ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നല്ലോ.
PSA 28:7 യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അങ്ങയിൽ ആശ്രയിക്കുകയും അവിടന്നെന്നെ സഹായിക്കുകയുംചെയ്യുന്നു. എന്റെ ഹൃദയം ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു, എന്നിൽനിന്നുയരുന്ന സംഗീതത്തോടെ ഞാൻ അവിടത്തെ സ്തുതിക്കും.
PSA 28:8 യഹോവ തന്റെ ജനത്തിന്റെ ശക്തിയാകുന്നു, തന്റെ അഭിഷിക്തന് രക്ഷനൽകുന്ന ഉറപ്പുള്ള കോട്ടയും ആകുന്നു.
PSA 28:9 അങ്ങയുടെ ജനത്തെ രക്ഷിക്കുകയും അവിടത്തെ അവകാശത്തെ അനുഗ്രഹിക്കുകയും ചെയ്യണമേ; അവർക്ക് ഇടയനായിരുന്ന് എപ്പോഴും അവരെ കരങ്ങളിൽ വഹിക്കണമേ.
PSA 29:1 ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക.
PSA 29:2 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
PSA 29:3 യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു.
PSA 29:4 യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.
PSA 29:5 യഹോവയുടെ ശബ്ദം ദേവദാരുക്കളെ പിളർക്കുന്നു യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകർക്കുന്നു.
PSA 29:6 അവിടന്ന് ലെബാനോനെ ഒരു കാളക്കിടാവിനെപ്പോലെ തുള്ളിച്ചാടിക്കുന്നു, ശിര്യോനെ ഒരു കാട്ടുകാളക്കിടാവിനെപ്പോലെയും.
PSA 29:7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ഉതിർക്കുന്നു
PSA 29:8 യഹോവയുടെ ശബ്ദം മരുഭൂമിയെ പ്രകമ്പനംകൊള്ളിക്കുന്നു; യഹോവ കാദേശ് മരുഭൂമിയെ നടുക്കുന്നു.
PSA 29:9 യഹോവയുടെ ശബ്ദം വന്മരങ്ങളെ ചുഴറ്റുന്നു വനത്തെ തോലുരിച്ച് നഗ്നമാക്കുന്നു. കർത്താവിന്റെ ആലയത്തിൽ എല്ലാവരും “മഹത്ത്വം!” എന്ന് ആർപ്പിടുന്നു.
PSA 29:10 യഹോവ ജലപ്രളയത്തിനുമീതേ സിംഹാസനസ്ഥനായിരിക്കുന്നു യഹോവ എന്നേക്കും രാജാവായി വാഴുന്നു.
PSA 29:11 യഹോവ തന്റെ ജനത്തിനു ശക്തിനൽകുന്നു; യഹോവ തന്റെ ജനത്തിനു സമാധാനമരുളി അനുഗ്രഹിക്കുന്നു.
PSA 30:1 ഭവനപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തും, ആഴത്തിൽനിന്ന് അവിടന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു എന്റെ ശത്രുക്കൾ എന്റെമേൽ വിജയം ഘോഷിക്കാൻ അങ്ങ് അനുവദിച്ചില്ല.
PSA 30:2 എന്റെ ദൈവമായ യഹോവേ, സഹായത്തിനായി ഞാൻ വിളിച്ചപേക്ഷിച്ചു, അങ്ങ് എന്നെ സൗഖ്യമാക്കി.
PSA 30:3 യഹോവേ, പാതാളത്തിൽനിന്ന് അവിടന്ന് എന്നെ കരകയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങാതവണ്ണം അവിടന്നെന്റെ ജീവൻ കാത്തുപാലിച്ചിരിക്കുന്നു.
PSA 30:4 യഹോവയുടെ വിശ്വസ്തരേ, അവിടത്തേക്ക് സ്തുതിപാടുക; അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
PSA 30:5 കാരണം അവിടത്തെ കോപം ക്ഷണനേരത്തേക്കുമാത്രം, എന്നാൽ അവിടത്തെ പ്രസാദം ആജീവനാന്തം നിലനിൽക്കും; വിലാപം ഒരു രാത്രിമാത്രം നിലനിൽക്കുന്നു, എന്നാൽ പ്രഭാതത്തിൽ ആനന്ദഘോഷം വരവായി.
PSA 30:6 എന്റെ ക്ഷേമകാലത്ത് ഞാൻ പറഞ്ഞു, “ഞാൻ ഒരുനാളും കുലുങ്ങുകയില്ല.”
PSA 30:7 യഹോവേ, അവിടത്തെ പ്രസാദത്താൽ അങ്ങ് എന്നെ പർവതംപോലെ ഉറപ്പിച്ചുനിർത്തി; എന്നാൽ അവിടന്ന് തിരുമുഖം മറയ്ക്കുമ്പോൾ, ഞാൻ പരിഭ്രമിച്ചുപോകുന്നു.
PSA 30:8 യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചു; കരുണയ്ക്കായി ഞാൻ കർത്താവിനോട് നിലവിളിച്ചു:
PSA 30:9 “എന്റെ രക്തം ചൊരിയുന്നതിൽ എന്തുലാഭം ഞാൻ ശവക്കുഴിയിലേക്ക് ഇറങ്ങിപ്പോകുന്നതുകൊണ്ട്, എന്തു പ്രയോജനം? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അവിടത്തെ വിശ്വസ്തതയെ ഘോഷിക്കുമോ?
PSA 30:10 യഹോവേ, കേൾക്കണമേ, എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്നെ സഹായിക്കണമേ.”
PSA 30:11 അവിടന്ന് എന്റെ വിലാപത്തെ നൃത്തമാക്കിത്തീർത്തു; അവിടന്ന് എന്റെ ചാക്കുശീലമാറ്റി ആനന്ദവസ്ത്രം അണിയിച്ചിരിക്കുന്നു,
PSA 30:12 എന്റെ ഹൃദയം മൗനമായിരിക്കാതെ ഞാൻ അങ്ങേക്ക് സ്തുതി പാടേണ്ടതിനുതന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നുമെന്നും അങ്ങയെ വാഴ്ത്തും.
PSA 31:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; അവിടത്തെ നീതിയിൽ എന്നെ വിടുവിക്കണമേ.
PSA 31:2 അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച്, എന്നെ മോചിപ്പിക്കാൻ വേഗം വരണമേ; അങ്ങ് എനിക്ക് അഭയമാകുന്ന പാറയും എന്നെ രക്ഷിക്കുന്ന ഉറപ്പുള്ള കോട്ടയും ആകണമേ.
PSA 31:3 അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ തിരുനാമമഹത്ത്വത്തിനായി എനിക്കു വഴികാട്ടണമേ.
PSA 31:4 എന്റെ ശത്രുക്കൾ എനിക്കായി ഒരുക്കിയിരിക്കുന്ന കെണിയിൽനിന്നും എന്നെ വിടുവിക്കണമേ, കാരണം അവിടന്ന് എന്റെ സങ്കേതം ആകുന്നു.
PSA 31:5 ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, എന്നെ മോചിപ്പിക്കണമേ.
PSA 31:6 മിഥ്യാമൂർത്തികളെ ഭജിക്കുന്നവരെ ഞാൻ വെറുക്കുന്നു; എന്നാൽ ഞാൻ യഹോവയിൽ ആശ്രയിക്കുന്നു.
PSA 31:7 അങ്ങയുടെ അചഞ്ചലസ്നേഹത്തിൽ ഞാൻ ആഹ്ലാദിക്കുകയും ആനന്ദിക്കുകയും ചെയ്യും, കാരണം അവിടന്ന് എന്റെ ദുരിതം കണ്ടിരിക്കുന്നു എന്റെ ആത്മവ്യഥ അറിഞ്ഞുമിരിക്കുന്നു.
PSA 31:8 ശത്രുവിന്റെ കൈയിൽ അവിടന്ന് എന്നെ ഏൽപ്പിച്ചില്ല എന്നാൽ എന്റെ പാദങ്ങളെ അങ്ങ് വിശാലസ്ഥലത്ത് ഉറപ്പിച്ചിരിക്കുന്നു.
PSA 31:9 യഹോവേ, ഞാൻ ദുരിതത്തിലായിരിക്കുകയാൽ എന്നോടു കരുണ കാണിക്കണമേ; എന്റെ കണ്ണുകൾ ദുഃഖത്താൽ തളർന്നിരിക്കുന്നു, എന്റെ പ്രാണനും ശരീരവും വ്യസനത്താൽ തകർന്നുമിരിക്കുന്നു.
PSA 31:10 എന്റെ ജീവിതം മനഃപീഡയാൽ പാഴായിപ്പോകുന്നു എന്റെ ആയുസ്സ് നെടുവീർപ്പിനാലും; എന്റെ അതിക്രമങ്ങൾമൂലം എന്റെ ശക്തി ക്ഷയിക്കുന്നു, എന്റെ അസ്ഥികൾ ദ്രവിച്ചുപോകുന്നു.
PSA 31:11 എന്റെ എല്ലാ ശത്രുക്കളുംനിമിത്തം, ഞാൻ എന്റെ അയൽവാസികൾക്ക് കടുത്ത അവഹേളനപാത്രമായിരിക്കുന്നു. എന്റെ സുഹൃത്തുക്കൾക്കു ഞാനൊരു പേടിസ്വപ്നമായി— തെരുവോരങ്ങളിൽ എന്നെ കാണുന്നവർ, എന്നിൽനിന്ന് ഓടിയകലുന്നു.
PSA 31:12 മൃതിയടഞ്ഞവരെന്നപോലെ ഞാൻ അവരുടെ സ്മരണകളിൽ ഇല്ലാതെയായിരിക്കുന്നു; തകർന്നുപോയ ഒരു മൺപാത്രംപോലെ ഞാൻ ആയിരിക്കുന്നു.
PSA 31:13 അനേകംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു, “ഭീകരത എല്ലാ ഭാഗത്തുനിന്നും ഉടലെടുക്കുന്നു!” അവർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു എന്റെ ജീവൻ അപഹരിക്കാൻ തന്ത്രങ്ങൾ മെനയുന്നു.
PSA 31:14 എന്നാൽ യഹോവേ, അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു; “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ പറയുന്നു.
PSA 31:15 എന്റെ കാലഗതികൾ തിരുക്കരങ്ങളിലാണ്; എന്റെ ശത്രുക്കളുടെ കൈയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, എന്നെ വേട്ടയാടുന്നവരിൽനിന്നുംതന്നെ.
PSA 31:16 അങ്ങയുടെ ദാസന്റെമേൽ തിരുമുഖം പ്രകാശിപ്പിക്കണമേ; അചഞ്ചലസ്നേഹത്താൽ എന്നെ രക്ഷിക്കണമേ.
PSA 31:17 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു, ലജ്ജിതനാകാൻ എന്നെ അനുവദിക്കരുതേ; എന്നാൽ ദുഷ്ടർ അപമാനിതരായിത്തീരട്ടെ അവർ മൂകരായി പാതാളത്തിൽ നിപതിക്കട്ടെ.
PSA 31:18 വ്യാജം പുലമ്പുന്ന അവരുടെ അധരങ്ങൾ മൂകമായിത്തീരട്ടെ, കാരണം അവർ അഹങ്കാരത്തോടും അവജ്ഞയോടുംകൂടെ നീതിനിഷ്ഠർക്കെതിരേ ധിക്കാരപൂർവം സംസാരിക്കുന്നു.
PSA 31:19 അങ്ങയെ ഭയപ്പെടുന്നവർക്കുവേണ്ടി അങ്ങ് സംഭരിച്ചുവെച്ചിരിക്കുന്നതും അങ്ങയിൽ ശരണം പ്രാപിക്കുന്നവർക്കായി സകലമനുഷ്യരും കാണുംവിധം അവിടന്ന് പ്രദർശിപ്പിച്ചതുമായ അവിടത്തെ നന്മ എത്രയോ സമൃദ്ധം.
PSA 31:20 ആരോപണം നടത്തുന്ന നാവിൽനിന്ന് അങ്ങ് അവരെ തിരുസന്നിധിയിൽ സുരക്ഷിതരാക്കിയിരിക്കുന്നു; മനുഷ്യരുടെ സകലഗൂഢതന്ത്രങ്ങളിൽനിന്നും വിടുവിച്ച് അങ്ങയുടെ കൂടാരത്തിൽ അവരെ ഒളിപ്പിച്ചിരിക്കുന്നു.
PSA 31:21 യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം ശത്രുവിനാൽ വളയപ്പെട്ട പട്ടണത്തിൽ ഞാൻ ആയിരുന്നപ്പോൾ വിസ്മയകരമാംവിധത്തിൽ അവിടത്തെ അചഞ്ചലസ്നേഹം എന്നോടു കാണിച്ചിരിക്കുന്നു.
PSA 31:22 “അങ്ങയുടെ ദൃഷ്ടിയിൽനിന്ന് ഞാൻ ഛേദിക്കപ്പെട്ടിരിക്കുന്നു!” എന്ന് എന്റെ പരിഭ്രമത്തിൽ ഞാൻ നിലവിളിച്ചു. എന്നിട്ടും ഞാൻ സഹായത്തിനായി കേണപ്പോൾ, കരുണയ്ക്കായുള്ള എന്റെ യാചന അവിടന്ന് കേട്ടിരിക്കുന്നു.
PSA 31:23 യഹോവയുടെ സകലവിശ്വസ്തജനമേ, അവിടത്തെ സ്നേഹിക്കുക! യഹോവയോട് വിശ്വസ്തരായിരിക്കുന്നവർക്ക് അവിടന്ന് സംരക്ഷണം നൽകുന്നു, എന്നാൽ നിഗളികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകുന്നു.
PSA 31:24 യഹോവയിൽ പ്രത്യാശ അർപ്പിക്കുന്ന എല്ലാവരുമേ, ശക്തരായിരിക്കുക, സുധീരരായിരിക്കുക.
PSA 32:1 ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയ മനുഷ്യർ, അനുഗൃഹീതർ.
PSA 32:2 യഹോവ, പാപം കണക്കാക്കാതെയും ആത്മാവിൽ കപടമില്ലാതെയും ഇരിക്കുന്ന മനുഷ്യർ, അനുഗൃഹീതർ.
PSA 32:3 ഞാൻ എന്റെ പാപം ഏറ്റുപറയാതെ, ദിവസംമുഴുവനും ഞരങ്ങിക്കരയുകമൂലം എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി.
PSA 32:4 രാവും പകലും അങ്ങയുടെ കരം എന്റെമേൽ ഭാരമായിരുന്നു; വേനൽക്കാലത്തിലെ ചൂടുകൊണ്ടെന്നപോലെ എന്റെ ബലം ക്ഷയിച്ചുപോയിരിക്കുന്നു. സേലാ.
PSA 32:5 അപ്പോൾ ഞാൻ എന്റെ പാപം അങ്ങയോട് ഏറ്റുപറഞ്ഞു എന്റെ അകൃത്യമൊന്നും മറച്ചുവെച്ചതുമില്ല. “എന്റെ കുറ്റം യഹോവയോട് ഏറ്റുപറയും,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ എന്റെ പാപത്തിന്റെ കുറ്റം അങ്ങു ക്ഷമിച്ചുതന്നു. സേലാ.
PSA 32:6 അതുകൊണ്ട് ദൈവഭക്തരായ ഓരോരുത്തരും അവസരം നഷ്ടപ്പെടുത്താതെ അങ്ങയോടു പ്രാർഥിക്കട്ടെ; അങ്ങനെയെങ്കിൽ പ്രളയജലത്തിന്റെ ഭീകരപ്രഭാവം അവരെ എത്തിപ്പിടിക്കുകയില്ല.
PSA 32:7 അവിടന്ന് എന്റെ ഒളിയിടം ആകുന്നു; ക്ലേശങ്ങളിൽ അവിടന്ന് എനിക്കു സംരക്ഷണമേകുന്നു; രക്ഷയുടെ ജയഭേരിയാൽ എനിക്കു വലയം തീർക്കുന്നു. സേലാ.
PSA 32:8 നീ ഗമിക്കേണ്ടുന്ന പാത ഏതെന്നു നിന്നെ ഉപദേശിച്ചു പഠിപ്പിക്കും; നിന്റെമേൽ ദൃഷ്ടിവെച്ച് ഞാൻ നിനക്കു ബുദ്ധിയുപദേശം നൽകും.
PSA 32:9 വിവേകശൂന്യമായ കുതിരയെയോ കോവർകഴുതയെയോപോലെ നീ പെരുമാറരുത്, അവയെ വരുതിയിലാക്കാൻ കടിഞ്ഞാണും കടിയിരുമ്പും ഉപയോഗിക്കേണ്ടതായി വരുന്നു അല്ലാത്തപക്ഷം നിനക്കവയെ നിയന്ത്രിക്കുക അസാധ്യം.
PSA 32:10 ദുഷ്ടരുടെ അനർഥങ്ങൾ അസംഖ്യം, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവരെ അവിടത്തെ അചഞ്ചലസ്നേഹം വലയംചെയ്യുന്നു.
PSA 32:11 നീതിനിഷ്ഠരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുക; ഹൃദയപരമാർഥികളേ, ആനന്ദിച്ചാർക്കുക!
PSA 33:1 നീതിനിഷ്ഠരേ, ആനന്ദത്തോടെ യഹോവയ്ക്ക് പാടുക; പരമാർഥികളുടെ സ്തുതി ഉചിതംതന്നെ.
PSA 33:2 കിന്നരംകൊണ്ട് യഹോവയെ ഞാൻ വാഴ്ത്തുക; പത്തുകമ്പിയുള്ള വീണകൊണ്ട് അവിടത്തേക്ക് സംഗീതം ആലപിക്കുക.
PSA 33:3 അവിടത്തേക്ക് ഒരു നവഗാനം ആലപിക്കുക; വൈദഗ്ദ്ധ്യത്തോടെ വാദ്യങ്ങളിൽ ആനന്ദസ്വരം മുഴക്കുക.
PSA 33:4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.
PSA 33:5 യഹോവ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഭൂമണ്ഡലം നിറഞ്ഞിരിക്കുന്നു.
PSA 33:6 യഹോവയുടെ വചനത്താൽ ആകാശം സൃഷ്ടിക്കപ്പെട്ടു, തിരുവായിലെ ശ്വാസത്താൽ താരഗണങ്ങളും.
PSA 33:7 അവിടന്ന് സമുദ്രജലരാശിയെ കൂമ്പാരമായി കൂട്ടുന്നു; ആഴിയെ കലവറകളിൽ സംഭരിക്കുന്നു.
PSA 33:8 സർവഭൂമിയും യഹോവയെ ഭയപ്പെടട്ടെ; ഭൂസീമവാസികളെല്ലാം തിരുമുമ്പിൽ ഭയഭക്തിയോടെ നിലകൊള്ളട്ടെ.
PSA 33:9 കാരണം, അവിടന്ന് അരുളിച്ചെയ്തു, അവയുണ്ടായി; അവിടന്ന് കൽപ്പിച്ചു, അവ സ്ഥാപിതമായി.
PSA 33:10 യഹോവ രാഷ്ട്രങ്ങളുടെ പദ്ധതികൾ നിഷ്ഫലമാക്കുന്നു; ജനതകളുടെ ആലോചനകൾ വിഫലമാക്കുന്നു.
PSA 33:11 എന്നാൽ യഹോവയുടെ പദ്ധതികൾ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവിടത്തെ ഹൃദയവിചാരങ്ങൾ തലമുറതലമുറകളോളവും.
PSA 33:12 യഹോവ ദൈവമായിരിക്കുന്ന രാഷ്ട്രം അനുഗ്രഹിക്കപ്പെട്ടത്, അവിടന്ന് തന്റെ അവകാശമായി തെരഞ്ഞെടുക്കപ്പെട്ട ജനതയും.
PSA 33:13 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കുന്നു; സകലമാനവവംശത്തെയും വീക്ഷിക്കുന്നു;
PSA 33:14 അവിടന്നു തന്റെ നിവാസസ്ഥാനത്തുനിന്ന് ഭൂമിയിലെ സകലനിവാസികളെയും നിരീക്ഷിക്കുന്നു—
PSA 33:15 അവിടന്ന് അവരുടെയെല്ലാം ഹൃദയങ്ങളെ രൂപപ്പെടുത്തുന്നു, അവരുടെ പ്രവൃത്തികളെല്ലാം അവിടന്ന് ശ്രദ്ധിക്കുന്നു.
PSA 33:16 സൈന്യബലത്താൽ ഒരു രാജാവും വിജയശ്രീലാളിതനാകുന്നില്ല; തന്റെ കായികബലത്താൽ ഒരു സേനാനിയും രക്ഷപ്പെടുന്നില്ല.
PSA 33:17 പടക്കുതിരയെക്കൊണ്ട് വിജയിക്കാമെന്ന ആശ വ്യർഥം; അതിന്റെ വൻശക്തിയാൽ, നിന്നെ രക്ഷിക്കാൻ അതിനു കഴിയുകയുമില്ല.
PSA 33:18 എന്നാൽ യഹോവയുടെ ദൃഷ്ടി തന്നെ ഭയപ്പെടുന്നവരിലും അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശ അർപ്പിക്കുന്നവരിലുമുണ്ട്,
PSA 33:19 അവിടന്നവരെ മരണത്തിൽനിന്ന് മോചിപ്പിക്കുകയും ക്ഷാമകാലത്ത് അവരുടെ ജീവൻ രക്ഷിക്കുകയും ചെയ്യുന്നു.
PSA 33:20 എന്റെയുള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു; അവിടന്നു നമ്മുടെ സഹായവും പരിചയും ആകുന്നു.
PSA 33:21 നമ്മുടെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു, കാരണം, അവിടത്തെ വിശുദ്ധനാമത്തെ നാം ശരണംപ്രാപിക്കുന്നു.
PSA 33:22 ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിക്കുന്നതുപോലെ യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ഞങ്ങളോടൊപ്പം ഉണ്ടാകണമേ.
PSA 34:1 ദാവീദിന്റെ ഒരു സങ്കീർത്തനം. അബീമെലെക്കിന്റെ മുൻപിൽവെച്ചു ബുദ്ധിഭ്രമം നടിക്കുകയും ആട്ടിയോടിക്കപ്പെടുകയും ചെയ്തപ്പോൾ പാടിയത്. ഞാൻ യഹോവയെ എല്ലാക്കാലത്തും പുകഴ്ത്തും; അവിടത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഇരിക്കും.
PSA 34:2 എന്റെയുള്ളം യഹോവയിൽ അഭിമാനിക്കുന്നു; പീഡിതർ കേൾക്കുകയും ആനന്ദിക്കുകയും ചെയ്യട്ടെ.
PSA 34:3 എന്നോടു ചേർന്നു യഹോവയെ മഹിമപ്പെടുത്തുക; നമുക്കൊരുമിച്ച് അവിടത്തെ നാമം വാഴ്ത്താം.
PSA 34:4 ഞാൻ യഹോവയെ അന്വേഷിച്ചു, അവിടന്ന് എനിക്ക് ഉത്തരമരുളി; എന്റെ എല്ലാ ഭയങ്ങളിൽനിന്നും അവിടന്ന് എന്നെ വിടുവിച്ചു.
PSA 34:5 അങ്ങയെ നോക്കുന്നവർ പ്രകാശപൂരിതരായിത്തീരുന്നു; അവരുടെ മുഖം ഒരിക്കലും ലജ്ജാഭരിതമാകുകയില്ല.
PSA 34:6 ഈ എളിയ മനുഷ്യൻ വിളിച്ചപേക്ഷിച്ചു, യഹോവ കേട്ടു; അവിടന്ന് സകലവിധ പ്രയാസങ്ങളിൽനിന്നും അദ്ദേഹത്തെ രക്ഷിച്ചു.
PSA 34:7 യഹോവയെ ഭയപ്പെടുന്നവരുടെചുറ്റും, അവിടത്തെ ദൂതന്മാർ പാളയമിറങ്ങിയിരിക്കുന്നു, അങ്ങനെ അവിടന്ന് അവരെ വിടുവിക്കുന്നു.
PSA 34:8 യഹോവ നല്ലവനെന്ന് രുചിച്ചറിയുക; അങ്ങയിൽ അഭയംതേടുന്ന മനുഷ്യർ അനുഗൃഹീതർ.
PSA 34:9 യഹോവയുടെ വിശുദ്ധജനമേ, അവിടത്തെ ഭയപ്പെടുക അവിടത്തെ ഭക്തന്മാർക്ക് ഒന്നിനും കുറവുണ്ടാകുന്നില്ല.
PSA 34:10 സിംഹക്കുട്ടികൾ ക്ഷീണിതരാകുകയും വിശപ്പനുഭവിക്കുകയും ചെയ്തേക്കാം, എന്നാൽ യഹോവയെ അന്വേഷിക്കുന്നവർക്ക് ഒരു നന്മയ്ക്കും കുറവുണ്ടാകുന്നില്ല.
PSA 34:11 എന്റെ മക്കളേ, വരിക, ഞാൻ പറയുന്നത് ശ്രദ്ധിക്കുക; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
PSA 34:12 ജീവനെ സ്നേഹിക്കുകയും സന്തുഷ്ടിനിറഞ്ഞ ദീർഘായുസ്സ് ആഗ്രഹിക്കുകയുംചെയ്യുന്നവർ
PSA 34:13 നിങ്ങളുടെ നാവിനെ തിന്മയിൽനിന്നും നിങ്ങളുടെ അധരങ്ങളെ വ്യാജഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
PSA 34:14 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
PSA 34:15 യഹോവയുടെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ നിലവിളി ശ്രദ്ധിക്കുന്നു;
PSA 34:16 എന്നാൽ യഹോവയുടെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു, അവരുടെ ഓർമയെ ഭൂമിയിൽനിന്നു മായിച്ചുകളയേണ്ടതിനുതന്നെ.
PSA 34:17 നീതിനിഷ്ഠർ നിലവിളിക്കുന്നു, യഹോവ അതു കേൾക്കുന്നു; അവിടന്ന് അവരെ സകലവിധ കഷ്ടതകളിൽനിന്നും വിടുവിക്കുന്നു.
PSA 34:18 ഹൃദയവ്യഥയനുഭവിക്കുന്നവർക്ക് യഹോവ സമീപസ്ഥൻ മനസ്സു തകർന്നവരെ അവിടന്ന് രക്ഷിക്കുന്നു.
PSA 34:19 നീതിനിഷ്ഠരായ മനുഷ്യർക്കു ധാരാളം യാതനകൾ ഉണ്ടാകും എങ്കിലും അവ എല്ലാറ്റിൽനിന്നും യഹോവ അവരെ വിടുവിക്കുന്നു;
PSA 34:20 അവിടന്ന് അവരുടെ അസ്ഥികൾക്കെല്ലാം സംരക്ഷണം നൽകുന്നു, അവയിൽ ഒന്നുപോലും ഉടയ്ക്കപ്പെടുകയില്ല.
PSA 34:21 അധർമം ദുഷ്ടരെ കൊല്ലുന്നു; നീതിനിഷ്ഠരുടെ ശത്രുക്കൾ ശിക്ഷിക്കപ്പെടും.
PSA 34:22 യഹോവ തന്റെ സേവകരെ മോചിപ്പിക്കുന്നു; അങ്ങയിൽ അഭയംതേടുന്ന ആർക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല.
PSA 35:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്നോട് മത്സരിക്കുന്നവരോട് അങ്ങ് മത്സരിക്കണമേ; എന്നോടു യുദ്ധംചെയ്യുന്നവരോട് അങ്ങ് യുദ്ധംചെയ്യണമേ.
PSA 35:2 പരിചയും പലകയും എടുക്കണമേ; അങ്ങ് എഴുന്നേറ്റ് എന്റെ സഹായത്തിനായി വരണമേ.
PSA 35:3 എന്നെ പിൻതുടരുന്നവർക്കെതിരേ കുന്തവും വേലും വീശണമേ. “അങ്ങാണ് എന്റെ രക്ഷയെന്ന്,” എന്നോട് അരുളിച്ചെയ്യണമേ.
PSA 35:4 എന്റെ ജീവൻ അപായപ്പെടുത്താൻ നോക്കുന്നവർ ലജ്ജിച്ച് അപമാനിതരായിത്തീരട്ടെ; എന്റെ നാശത്തിനായി പദ്ധതിയാവിഷ്കരിക്കുന്നവർ നിരാശരായി പിന്തിരിയട്ടെ.
PSA 35:5 യഹോവയുടെ ദൂതൻ അവരെ തുരത്തിയോടിക്കുന്നതിനാൽ അവർ കാറ്റിൽ പാറിപ്പോകുന്ന പതിരുപോലെയാകട്ടെ.
PSA 35:6 യഹോവയുടെ ദൂതൻ അവരെ പിൻതുടരുന്നതിനാൽ അവരുടെ പാതകൾ അന്ധകാരവും വഴുവഴുപ്പും ഉള്ളതാകട്ടെ.
PSA 35:7 അകാരണമായി അവരെനിക്കു വല വിരിക്കുകയും ഒരു ചതിക്കുഴി കുഴിക്കുകയും ചെയ്യുകയാണല്ലോ,
PSA 35:8 അവർക്കു ശീഘ്രനാശം വന്നുഭവിക്കട്ടെ— അവർ ഒരുക്കിവെച്ച വലയിൽ അവർതന്നെ കുടുങ്ങട്ടെ, അവർ എനിക്കുവേണ്ടി കുഴിച്ച കുഴിയിലേക്ക് അവർതന്നെ നിപതിക്കട്ടെ.
PSA 35:9 അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.
PSA 35:10 “യഹോവേ, അങ്ങയെപ്പോലെ ആരുള്ളൂ? എന്ന് എന്റെ എല്ലാ അസ്ഥികളും പ്രസ്താവിക്കും. അവിടന്നു സാധുക്കളെ അവരുടെ ശക്തിക്ക് അതീതരായവരിൽനിന്ന് മോചിപ്പിക്കുന്നു; കൊള്ളചെയ്യുന്നവരുടെ കൈയിൽനിന്ന് എളിയവരെയും ദരിദ്രരെയും.”
PSA 35:11 നിഷ്കരുണരായ സാക്ഷികൾ എനിക്കെതിരേ മുന്നോട്ടുവരുന്നു; എനിക്കൊരറിവുമില്ലാത്ത വസ്തുതകളെപ്പറ്റി എന്നെ ചോദ്യംചെയ്യുന്നു.
PSA 35:12 അവർ, ഞാൻ ചെയ്ത നന്മയ്ക്കു പകരമായി തിന്മചെയ്യുന്നു എന്റെ പ്രാണനെ ഉറ്റവർ മരിച്ച ഒരുവനെപ്പോലെ ആക്കുന്നു.
PSA 35:13 എന്നിട്ടും അവർ രോഗാതുരരായിരുന്നപ്പോൾ ഞാൻ ചാക്കുശീല ധരിച്ചുകൊണ്ട് നമ്രമാനസനായി അവർക്കുവേണ്ടി ഉപവസിച്ചു. എന്റെ പ്രാർഥന ഉത്തരംനേടാതെ എന്റെ അടുത്തേക്കുതന്നെ മടങ്ങിവന്നപ്പോൾ,
PSA 35:14 എന്റെ സ്നേഹിതനോ സഹോദരനോവേണ്ടി എന്നതുപോലെ ഞാൻ വിലപിച്ചുകൊണ്ടിരുന്നു. എന്റെ മാതാവിനുവേണ്ടി വിലപിക്കുന്നതുപോലെ ദുഃഖത്താൽ ഞാൻ എന്റെ ശിരസ്സു നമിച്ചു.
PSA 35:15 എന്നാൽ ഞാൻ ഇടറിവീണപ്പോൾ അവർ ഒത്തുചേർന്ന് ആഹ്ലാദിച്ചു; എന്റെ പ്രതിയോഗികൾ ഞാൻ അറിയാതെ എനിക്കെതിരേ സംഘംചേർന്നു. ഇടവേളകളില്ലാതെ അവർ എന്നെ ദുഷിച്ചു.
PSA 35:16 അഭക്തരെപ്പോലെ അവർ എന്നെ ക്രൂരമായി പരിഹസിച്ചു; അവർ എനിക്കെതിരേ പല്ലുകടിച്ചു.
PSA 35:17 കർത്താവേ, എത്രനാൾ അങ്ങ് നോക്കിനിൽക്കും? അവരുടെ ഭീകരതയാർന്ന ആക്രമണങ്ങളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഈ സിംഹക്കുട്ടികളിൽനിന്ന് എന്റെ ജീവനെയും.
PSA 35:18 ഞാൻ മഹാസഭയിൽ അങ്ങേക്ക് നന്ദിയർപ്പിക്കും; ജനസാഗരമധ്യേ ഞാൻ അങ്ങയെ വാഴ്ത്തും.
PSA 35:19 അകാരണമായി എന്നോടു ശത്രുതപുലർത്തുന്നവർ എന്റെ പേരിൽ ആനന്ദിക്കാതിരിക്കട്ടെ; അകാരണമായി എന്നെ വെറുക്കുന്നവർക്ക് എന്നെ ഉപഹസിക്കാൻ ഇടവരാതിരിക്കട്ടെ.
PSA 35:20 അവർ സമാധാനപരമായി സംസാരിക്കുന്നില്ല, ദേശത്തു ശാന്തമായി ജീവിക്കുന്നവർക്കെതിരേ അവർ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു.
PSA 35:21 അവർ എന്റെനേരേ, “ആഹാ! ആഹാ!” എന്നു പറഞ്ഞ് പരിഹസിക്കുന്നു “ഞങ്ങളതു സ്വന്തം കണ്ണാൽ കണ്ടു,” എന്നും പറയുന്നു.
PSA 35:22 യഹോവേ, അങ്ങ് ഇതു കണ്ടല്ലോ; നിശ്ശബ്ദനായിരിക്കരുതേ. കർത്താവേ, എന്നിൽനിന്ന് അകന്നിരിക്കുകയുമരുതേ.
PSA 35:23 ഉണരണമേ, എനിക്കു പ്രതിരോധം തീർക്കാൻ എഴുന്നേൽക്കണമേ! എന്റെ ദൈവമായ കർത്താവേ, എനിക്കുവേണ്ടി വാദിക്കണമേ.
PSA 35:24 എന്റെ ദൈവമായ യഹോവേ, അവിടത്തെ നീതിക്കനുസൃതമായി എന്നെ കുറ്റവിമുക്തനാക്കണമേ; അവർ എന്റെമേൽ ആനന്ദിക്കാതിരിക്കട്ടെ.
PSA 35:25 “ആഹാ, ഞങ്ങളുടെ ചിരകാലാഭിലാഷം നിറവേറി!” എന്ന് അവർ ചിന്തിക്കാതിരിക്കട്ടെ, “ഞങ്ങൾ അവനെ വിഴുങ്ങിക്കളഞ്ഞു,” എന്നും അവർ വീമ്പിളക്കാതിരിക്കട്ടെ.
PSA 35:26 എന്റെ കഷ്ടതയിൽ ആർത്തട്ടഹസിക്കുന്ന എല്ലാവരും ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എനിക്കെതിരേ തന്നെത്താൻ ഉയർത്തുന്നവർ ലജ്ജയിലും അപമാനത്തിലും മുഴുകട്ടെ.
PSA 35:27 എനിക്കു ലഭ്യമാകുന്ന നീതിയിൽ ആനന്ദിക്കുന്നവർ ആനന്ദത്തോടെ ആർത്തുഘോഷിക്കട്ടെ; “തന്റെ ദാസന്റെ നന്മയിൽ ആഹ്ലാദിക്കുന്നവർ, യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ,” എന്ന് എപ്പോഴും പറയട്ടെ.
PSA 35:28 എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി ഘോഷിക്കും, ദിവസംമുഴുവനും അവിടത്തെ സ്തുതിയും.
PSA 36:1 സംഗീതസംവിധായകന്. യഹോവയുടെ ദാസനായ ദാവീദിന്റെ ഒരു സങ്കീർത്തനം. പാപം ദുഷ്ടരുടെ ഹൃദയാന്തർഭാഗത്തു മന്ത്രിക്കുന്നു അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു.
PSA 36:2 തങ്ങളുടെ അകൃത്യം കണ്ടുപിടിക്കപ്പെടുകയോ പാപം വെറുക്കപ്പെടുകയോ ചെയ്യാതവണ്ണം അവർ ആത്മപ്രശംസചെയ്യുന്നു.
PSA 36:3 അവരുടെ വായിൽനിന്നുള്ള വാക്കുകൾ ദുഷ്ടതയും വഞ്ചനയും ഉള്ളതാകുന്നു; വിവേകത്തോടെ നന്മപ്രവർത്തിക്കുന്നതിൽനിന്നും അവർ പിൻവാങ്ങുന്നു.
PSA 36:4 അവരുടെ കിടക്കയിൽവെച്ചുപോലും അവർ ദുഷ്ടത നെയ്തുകൂട്ടുന്നു; പാപവഴികളിലേക്ക് അവർ അവരെത്തന്നെ സമർപ്പിക്കുന്നു തിന്മയിൽനിന്നു പിന്തിരിയാൻ ഒരു പരിശ്രമവും നടത്തുന്നില്ല.
PSA 36:5 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം എത്തുന്നു, അവിടത്തെ വിശ്വസ്തത മേഘങ്ങളോളം വ്യാപിച്ചിരിക്കുന്നു.
PSA 36:6 അവിടത്തെ നീതി അത്യുന്നത പർവതങ്ങൾപോലെയും അവിടത്തെ ന്യായം അഗാധസമുദ്രംപോലെയും ആകുന്നു. യഹോവേ, അങ്ങ് മനുഷ്യരെയും മൃഗങ്ങളെയും സംരക്ഷിക്കുന്നു.
PSA 36:7 ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹം എത്ര അമൂല്യമാകുന്നു! സകലമനുഷ്യരും അവിടത്തെ ചിറകിൻകീഴിൽ അഭയംതേടുന്നു.
PSA 36:8 അവിടത്തെ ഭവനത്തിന്റെ സമൃദ്ധിയിൽ അവർ വിരുന്നുണ്ട്, തൃപ്തിയടയുന്നു; അവിടത്തെ ആനന്ദപ്രവാഹത്തിൽനിന്ന്, അവർക്കു കുടിക്കാൻനൽകുന്നു.
PSA 36:9 കാരണം അവിടത്തെ സന്നിധാനത്തിൽ ജീവജലധാരയുണ്ട്; അവിടത്തെ പ്രഭയിൽ ഞങ്ങൾ പ്രകാശം ദർശിക്കുന്നു.
PSA 36:10 അങ്ങയെ അറിയുന്നവർക്ക് അവിടത്തെ സ്നേഹവും ഹൃദയപരമാർഥികൾക്ക് അവിടത്തെ നീതിയും തുടർന്നും നൽകണമേ.
PSA 36:11 അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ, ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ.
PSA 36:12 ഇതാ! അധർമം പ്രവർത്തിക്കുന്നവർ എപ്രകാരം വീണടിഞ്ഞിരിക്കുന്നു— തള്ളിവീഴ്ത്തപ്പെട്ടിരിക്കുന്നു, എഴുന്നേൽക്കാൻ കഴിയുന്നതുമില്ല!
PSA 37:1 ദാവീദിന്റെ ഒരു സങ്കീർത്തനം. അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.
PSA 37:2 പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.
PSA 37:3 യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക; എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
PSA 37:4 യഹോവയിൽ ആനന്ദിക്കുക, അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.
PSA 37:5 നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക; യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:
PSA 37:6 അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും, നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.
PSA 37:7 യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.
PSA 37:8 കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക; ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.
PSA 37:9 കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.
PSA 37:10 ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും; നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല.
PSA 37:11 എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും.
PSA 37:12 ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു;
PSA 37:13 എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു, അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം.
PSA 37:14 ദുഷ്ടർ വാളെടുക്കുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു, ദരിദ്രരെയും അശരണരെയും നശിപ്പിക്കുന്നതിനും പരമാർഥതയോടെ ജീവിക്കുന്നവരെ വധിക്കുന്നതിനുംതന്നെ.
PSA 37:15 എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും, അവരുടെ വില്ലുകൾ തകർന്നുപോകും.
PSA 37:16 ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;
PSA 37:17 കാരണം ദുഷ്ടരുടെ ശക്തി തകർക്കപ്പെടും, എന്നാൽ യഹോവ നീതിനിഷ്ഠരെ ഉദ്ധരിക്കും.
PSA 37:18 നിഷ്കളങ്കരുടെ ദിനങ്ങൾ യഹോവ അറിയുന്നു, അവരുടെ ഓഹരി ശാശ്വതമായി നിലനിൽക്കും.
PSA 37:19 കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല; ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.
PSA 37:20 എന്നാൽ ദുഷ്ടർ നശിച്ചുപോകും: യഹോവയുടെ ശത്രുക്കൾ വയലിലെ പൂക്കൾപോലെയാകുന്നു, അവർ മാഞ്ഞുപോകും, പുകയായി അവർ ഉയർന്നുപോകും.
PSA 37:21 ദുഷ്ടർ വായ്പവാങ്ങുന്നു, ഒരിക്കലും തിരികെ നൽകുന്നില്ല, എന്നാൽ നീതിനിഷ്ഠർ ഉദാരപൂർവം ദാനംചെയ്യുന്നു;
PSA 37:22 യഹോവയാൽ അനുഗൃഹീതർ ദേശം അവകാശമാക്കും, എന്നാൽ അവിടന്ന് ശപിക്കുന്നവർ ഛേദിക്കപ്പെടും.
PSA 37:23 യഹോവയിൽ ആനന്ദിക്കുന്നവരുടെ ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;
PSA 37:24 അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല, കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.
PSA 37:25 ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
PSA 37:26 അവർ എപ്പോഴും ഉദാരമനസ്കരും വായ്പനൽകുന്നവരുമാണ്, അവരുടെ മക്കൾ അനുഗൃഹീതരായിത്തീരും.
PSA 37:27 തിന്മയിൽനിന്നു പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക, അപ്പോൾ നീ ദേശത്ത് ചിരകാലം വസിക്കും.
PSA 37:28 കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും; എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.
PSA 37:29 നീതിനിഷ്ഠർ ഭൂമി അവകാശമാക്കുകയും ചിരകാലം അവിടെ താമസിക്കുകയും ചെയ്യും.
PSA 37:30 നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു, അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.
PSA 37:31 അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്; അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.
PSA 37:32 നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു.
PSA 37:33 എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല.
PSA 37:34 യഹോവയിൽ പ്രത്യാശയർപ്പിക്കുക അവിടത്തെ മാർഗം പിൻതുടരുക. അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും; ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.
PSA 37:35 സ്വദേശത്തെ വൃക്ഷംപോലെ ദുഷ്ടരും അനുകമ്പയില്ലാത്തവരും തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,
PSA 37:36 എന്നാൽ അവർ വളരെപ്പെട്ടെന്ന് മാറ്റപ്പെടുന്നു, അതിന്റെ സ്ഥാനത്ത് ഒന്നും ശേഷിക്കുകയില്ല; ഞാൻ അവരെ അന്വേഷിച്ചു, കണ്ടെത്താൻ കഴിഞ്ഞതുമില്ല.
PSA 37:37 സത്യസന്ധരെ നിരീക്ഷിക്കുക, പരമാർഥതയുള്ളവരെ ശ്രദ്ധിക്കുക; സമാധാനം അന്വേഷിക്കുന്നവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകും.
PSA 37:38 എന്നാൽ പാപികൾ എല്ലാവരും നശിപ്പിക്കപ്പെടും; ദുഷ്ടർ സന്തതിയില്ലാതെ സമൂലം ഛേദിക്കപ്പെടും.
PSA 37:39 നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട.
PSA 37:40 യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.
PSA 38:1 ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം. യഹോവേ അങ്ങയുടെ കോപത്താൽ എന്നെ ശാസിക്കുകയോ അവിടത്തെ ക്രോധത്താൽ എന്നെ ശിക്ഷിക്കുകയോ അരുതേ.
PSA 38:2 അവിടത്തെ അസ്ത്രങ്ങളെന്നെ കുത്തിത്തുളച്ചിരിക്കുന്നു, തിരുക്കരം എന്റെമേൽ പതിച്ചിരിക്കുന്നു.
PSA 38:3 അവിടത്തെ ക്രോധത്താൽ എന്റെ ശരീരത്തിൽ ആരോഗ്യം അവശേഷിച്ചിട്ടില്ല; എന്റെ പാപംനിമിത്തം എന്റെ അസ്ഥികളുടെ ബലം നശിച്ചിരിക്കുന്നു.
PSA 38:4 എന്റെ പാതകം എന്നെ കീഴടക്കിയിരിക്കുന്നു ദുസ്സഹമാം ഭാരംപോലെ അതെന്നെ ഞെരുക്കുന്നു.
PSA 38:5 എന്റെ പാപപങ്കിലമാം ഭോഷത്തങ്ങളാൽ എന്റെ മുറിവുകൾ അറപ്പുളവാക്കുന്ന വ്രണങ്ങളായി മാറിയിരിക്കുന്നു.
PSA 38:6 ഞാൻ കുനിഞ്ഞു നിലംപറ്റിയിരിക്കുന്നു; ദിവസംമുഴുവനും വിലാപത്താൽ ഞാനുഴലുന്നു.
PSA 38:7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല.
PSA 38:8 ഞാൻ ബലം ക്ഷയിച്ചു പൂർണമായും തകർന്നിരിക്കുന്നു; ഹൃദയവ്യഥകൊണ്ട് ഞാൻ ഉച്ചത്തിൽ ഞരങ്ങുന്നു.
PSA 38:9 കർത്താവേ, എന്റെ സകല അഭിലാഷങ്ങളും അവിടത്തെ മുമ്പാകെ അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു; എന്റെ നെടുവീർപ്പ് തിരുമുമ്പിൽ മറഞ്ഞിരിക്കുന്നതുമില്ല.
PSA 38:10 എന്റെ ഹൃദയം നിയന്ത്രണമില്ലാതെ തുടിക്കുന്നു, എന്റെ ശക്തി ചോർന്നൊലിക്കുന്നു; എന്റെ കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടിരിക്കുന്നു.
PSA 38:11 എന്റെ വ്രണംനിമിത്തം എന്റെ സ്നേഹിതരും ചങ്ങാതികളും എന്നെ തിരസ്കരിച്ചിരിക്കുന്നു; എന്റെ അയൽവാസികൾ എന്നിൽനിന്ന് അകലം പാലിക്കുന്നു.
PSA 38:12 എനിക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവർ എനിക്കെതിരേ കെണിവെക്കുന്നു, എന്നെ ഉപദ്രവിക്കാൻ ആഗ്രഹിക്കുന്നവർ എന്റെ നാശത്തെപ്പറ്റി ചർച്ചചെയ്യുന്നു; ദിവസംമുഴുവനും അവർ കുതന്ത്രങ്ങൾ മെനയുന്നു.
PSA 38:13 ഒന്നും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെ ഞാൻ ആയിരിക്കുന്നു, സംസാരിക്കാനാകാത്ത മൂകനെപ്പോലെയും
PSA 38:14 അധരങ്ങളിൽ മറുപടിയൊന്നും അവശേഷിച്ചിട്ടില്ലാത്ത ഒരുവനെപ്പോലെയും കേൾക്കാൻ കഴിയാത്ത ബധിരനെപ്പോലെയും ഞാൻ ആയിരിക്കുന്നു
PSA 38:15 യഹോവേ, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; എന്റെ ദൈവമായ കർത്താവേ, അവിടന്നെനിക്ക് ഉത്തരമരുളണമേ.
PSA 38:16 “എന്റെ കാൽവഴുതുമ്പോൾ അഹങ്കരിക്കുന്നവരോ ആഹ്ലാദത്തിൽ തിമിർക്കുന്നവരോ ആയിത്തീരാതിരിക്കട്ടെ,” എന്നു ഞാൻ പറഞ്ഞു.
PSA 38:17 കാരണം ഞാൻ വീഴാറായിരിക്കുന്നു, എന്റെ വേദന എപ്പോഴും എന്റെ കൂടെയുണ്ട്.
PSA 38:18 എന്റെ അകൃത്യങ്ങൾ ഞാൻ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ഞാൻ വ്യാകുലപ്പെടുന്നു.
PSA 38:19 എനിക്ക് പ്രബലരായ അനവധി ശത്രുക്കളുണ്ട്; അകാരണമായി എന്നെ വെറുക്കുന്നവരും അസംഖ്യം.
PSA 38:20 ഞാൻ ചെയ്യുന്ന നന്മകൾക്കുപകരം അവരെന്നോട് തിന്മചെയ്യുന്നു ഞാൻ നന്മമാത്രം അന്വേഷിക്കുന്നതിനാൽ, അവർ എനിക്കു വിരോധികളായിരിക്കുന്നു.
PSA 38:21 യഹോവേ, എന്നെ ഉപേക്ഷിക്കരുതേ; എന്റെ ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ.
PSA 38:22 എന്റെ രക്ഷകനായ കർത്താവേ, എന്റെ സഹായത്തിനായി അതിവേഗം വരണമേ.
PSA 39:1 യെദൂഥൂൻ എന്ന സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. “എന്റെ വഴികളെ ഞാൻ ശ്രദ്ധിക്കുമെന്നും എന്റെ നാവിനെ പാപംചെയ്യാതെ കാത്തുകൊള്ളുമെന്നും; ദുഷ്ടർ എന്റെ മുമ്പിലുള്ളേടത്തോളം ഞാൻ എന്റെ വായ് കടിഞ്ഞാണിട്ടു സൂക്ഷിക്കും,” എന്നും ഞാൻ പറഞ്ഞു.
PSA 39:2 അതുകൊണ്ട് ഞാൻ പരിപൂർണനിശ്ശബ്ദതയോടെയിരുന്നു, നന്മയായതുപോലും ഉച്ചരിക്കാതിരുന്നു. അപ്പോൾ എന്റെ ആകുലതകൾ അധികരിച്ചു;
PSA 39:3 എന്റെ ഹൃദയമെന്നുള്ളിൽ ചൂടുപിടിച്ചു എന്റെ ധ്യാനത്തിങ്കൽ തീ കത്തി; അപ്പോൾ എന്റെ നാവുകൊണ്ട് ഞാൻ സംസാരിച്ചു:
PSA 39:4 “യഹോവേ, എന്റെ ജീവിതാന്ത്യവും എന്റെ ആയുർദൈർഘ്യവും എനിക്കു കാട്ടിത്തന്നാലും; എന്റെ ജീവിതം എത്ര ക്ഷണഭംഗുരം എന്നു ഞാൻ അറിയട്ടെ.
PSA 39:5 എന്റെ ദിനങ്ങൾ അവിടന്ന് കേവലം നാലുവിരൽ ദൈർഘ്യം മാത്രമാക്കിയിരിക്കുന്നു; എന്റെ ആയുഷ്കാലം തിരുമുമ്പിൽ ഏതുമില്ലാത്തതുപോലെയിരിക്കുന്നു. മാനവജീവിതം കേവലമൊരു നിശ്വാസംമാത്രം, ഏറ്റവും സുരക്ഷിതരെന്നു കരുതുന്നവർക്കുപോലും. സേലാ.
PSA 39:6 “മനുഷ്യർ വെറും ഒരു നിഴൽപോലെ സഞ്ചരിക്കുന്നു; അവർ വ്യർഥമായി തിടുക്കത്തിൽ ധനം കൂട്ടിവെക്കുന്നു ആർ അത് അനുഭവിക്കുമെന്ന് അവർ അറിയുന്നില്ല.
PSA 39:7 “എന്നാൽ കർത്താവേ, ഞാനിപ്പോൾ എന്തിനായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ അങ്ങയിലാകുന്നു.
PSA 39:8 എന്റെ എല്ലാ അകൃത്യങ്ങളിൽനിന്നും എന്നെ മോചിപ്പിക്കണമേ; ഭോഷരുടെ പരിഹാസവിഷയമാക്കി എന്നെ മാറ്റരുതേ.
PSA 39:9 ഞാൻ വായ് തുറക്കാതെ മൗനമായിരുന്നു, കാരണം അവിടന്നാണല്ലോ ഇങ്ങനെയെല്ലാം ചെയ്തത്.
PSA 39:10 അവിടത്തെ ശിക്ഷാദണ്ഡ് എന്നിൽനിന്നു നീക്കണമേ; അവിടത്തെ കൈകളുടെ പ്രഹരത്താൽ ഞാൻ ക്ഷയിച്ചിരിക്കുന്നു.
PSA 39:11 മനുഷ്യരെ അവരുടെ പാപംഹേതുവായി അവിടന്ന് ശാസിക്കുകയും ശിക്ഷിക്കുകയുംചെയ്യുന്നു, ഒരു പുഴു തിന്നുതീർക്കുമ്പോലെ അവിടന്ന് അവരുടെ സമ്പത്ത് ഇല്ലാതെയാക്കുന്നു— നാമെല്ലാവരും ഒരു നിശ്വാസംമാത്രമാകുന്നു, നിശ്ചയം. സേലാ.
PSA 39:12 “യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, സഹായത്തിനായുള്ള എന്റെ നിലവിളി ശ്രദ്ധിക്കണമേ; എന്റെ കരച്ചിൽകേട്ട് മൗനമായിരിക്കരുതേ. ഒരു പ്രവാസിയെപ്പോലെ ഞാൻ തിരുമുമ്പിൽ ജീവിക്കുന്നു, എന്റെ സകലപൂർവികരെയുംപോലെ ഒരു അപരിചിതനായി ഞാൻ കഴിയുന്നു.
PSA 39:13 ഞാൻ മറഞ്ഞ് ഇല്ലാതെയാകുംമുമ്പ് വീണ്ടും ആനന്ദിക്കേണ്ടതിന് അവിടത്തെ (ക്രോധത്തിന്റെ) ദൃഷ്ടി എന്നിൽനിന്നും അകറ്റണമേ.”
PSA 40:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
PSA 40:2 വഴുവഴുപ്പുള്ള കുഴിയിൽനിന്നും ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു; അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.
PSA 40:3 എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ. പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.
PSA 40:4 അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും വ്യാജദൈവങ്ങളിലേക്കു തിരിയാതെയും യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യർ അനുഗൃഹീതർ.
PSA 40:5 എന്റെ ദൈവമായ യഹോവേ, അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു. അവിടത്തോട് സദൃശനായി ആരുമില്ല; അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ അവ വർണനാതീതമായിരിക്കും.
PSA 40:6 യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല— എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു— സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.
PSA 40:7 അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു— തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
PSA 40:8 എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”
PSA 40:9 മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു; യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല, എന്ന് അങ്ങേക്ക് അറിയാമല്ലോ.
PSA 40:10 അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല; അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു. അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
PSA 40:11 യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.
PSA 40:12 അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു. അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം, എന്റെ മനോവീര്യം ചോർന്നുപോകുന്നു.
PSA 40:13 യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
PSA 40:14 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
PSA 40:15 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.
PSA 40:16 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
PSA 40:17 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; കർത്താവ് എന്നെ ഓർക്കുന്നു. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.
PSA 41:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും
PSA 41:2 യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.
PSA 41:3 അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും.
PSA 41:4 “യഹോവേ, എന്നോടു കരുണതോന്നണമേ, എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.
PSA 41:5 എന്റെ ശത്രുക്കൾ എന്നെപ്പറ്റി ദോഷകരമായ വാർത്ത പ്രചരിപ്പിക്കുന്നു, “അവൻ എപ്പോൾ മരിക്കും, എപ്പോൾ അവന്റെ നാമം മൺമറയും?” എന്ന് അവർ ചോദിക്കുന്നു.
PSA 41:6 അവരിലൊരാൾ എന്നെ സന്ദർശിക്കാൻ വരുമ്പോൾ, ഹൃദയത്തിൽ അപവാദം സംഗ്രഹിക്കുമ്പോൾത്തന്നെ സ്നേഹിതനെപ്പോലെ സംസാരിക്കുന്നു; പിന്നീട് അവർ പുറത്തുചെന്ന് നാടുനീളെ അപവാദം പരത്തുന്നു.
PSA 41:7 എന്റെ എല്ലാ ശത്രുക്കളും എനിക്കെതിരേ പരസ്പരം മന്ത്രിക്കുന്നു; എനിക്ക് അത്യന്തം ഹാനികരമായതു വന്നുഭവിക്കണമെന്നവർ വിഭാവനചെയ്യുന്നു.
PSA 41:8 അവർ പറയുന്നു, “ഒരു മാരകവ്യാധി അവനെ പിടികൂടിയിരിക്കുന്നു; ഇനിയവൻ ഈ കിടക്കവിട്ട് എഴുന്നേൽക്കുകയില്ല.”
PSA 41:9 എന്റെ ആത്മസഖി, ഞാൻ വിശ്വാസം അർപ്പിച്ച എന്റെ സുഹൃത്ത്, എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു.
PSA 41:10 എന്നാൽ എന്റെ യഹോവേ, എന്നോട് കരുണയുണ്ടാകണമേ, അവരോട് പകരംചോദിക്കാൻ തക്കവണ്ണം അവിടന്ന് എന്നെ ഉദ്ധരിക്കണമേ.
PSA 41:11 എന്റെ ശത്രുക്കൾ എന്റെമേൽ ജയഘോഷം നടത്താതിരിക്കുന്നതിനാൽ അങ്ങെന്നിൽ സംപ്രീതനായിരിക്കുന്നെന്ന് ഞാൻ അറിയുന്നു.
PSA 41:12 എന്റെ പരമാർഥതയാൽ അവിടന്നെന്നെ താങ്ങിനിർത്തുകയും തിരുസന്നിധിയിൽ എന്നെ നിത്യം നിർത്തുകയുംചെയ്യുന്നു.
PSA 41:13 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും.
PSA 42:1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. നീർച്ചാലുകൾക്കായി കൊതിക്കുന്ന പേടമാനിനെപ്പോലെ, എന്റെ ദൈവമേ, എന്റെ പ്രാണൻ അങ്ങേക്കായി കൊതിക്കുന്നു.
PSA 42:2 ഞാൻ ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ ദാഹിക്കുന്നു. എപ്പോഴാണെനിക്കു തിരുസന്നിധിയിലെത്തി ദൈവത്തെ ദർശിക്കാനാകുന്നത്?
PSA 42:3 രാവും പകലും കണ്ണുനീർ എന്റെ ഭക്ഷണമായി മാറിയിരിക്കുന്നു, “നിന്റെ ദൈവം എവിടെ?” എന്ന് എന്റെ ശത്രുക്കൾ നിരന്തരം ചോദിക്കുകയും ചെയ്യുന്നു.
PSA 42:4 ഞാൻ എന്റെ ആത്മാവിനെ തിരുസന്നിധിയിൽ പകരുമ്പോൾ, ഉത്സവമാചരിക്കുന്ന ജനസഞ്ചയത്തിന്റെ മുന്നിൽ ഞാൻ നടന്നതും ആഹ്ലാദത്തിമിർപ്പോടും സ്തോത്രഗീതങ്ങളോടുംകൂടെ ദൈവാലയത്തിലേക്കു ഞാൻ ഘോഷയാത്രയായി പോയതുമെല്ലാംതന്നെ! എന്റെ സ്‌മൃതിപഥത്തിൽ ഓടിയെത്തുന്നു.
PSA 42:5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
PSA 42:6 എന്റെ ദൈവമേ, ഞാൻ വിഷാദിച്ചിരിക്കുന്നു, അതുകൊണ്ട് ഞാൻ അങ്ങയെ ഓർക്കുന്നു; യോർദാൻ ദേശത്തുനിന്നും ഹെർമോൻ ഗിരികളിലും—മിസാർ മലയിലുംവെച്ചുതന്നെ.
PSA 42:7 ജലപാതകളുടെ ഗർജനത്താൽ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ എല്ലാ തിരമാലകളും ഓളങ്ങളും എന്റെമീതേ കവിഞ്ഞൊഴുകുന്നു.
PSA 42:8 പകൽസമയത്ത് യഹോവ അവിടത്തെ അചഞ്ചലസ്നേഹം എന്നിൽ ചൊരിയുന്നു, രാത്രിയിൽ അവിടത്തെ ഗാനം എന്നോടൊപ്പമുണ്ട്— എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാർഥനതന്നെ.
PSA 42:9 എന്റെ പാറയായ ദൈവത്തോട് ഞാൻ നിലവിളിക്കുന്നു, “അങ്ങ് എന്നെ മറന്നതെന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ചുഴലേണ്ടിവരുന്നത് എന്തിന്?”
PSA 42:10 “നിന്റെ ദൈവം എവിടെ?” എന്നു ദിവസംമുഴുവനും എന്നോടു ചോദിച്ചുകൊണ്ട്, എന്റെ എതിരാളികൾ എന്നെ അധിക്ഷേപിക്കുമ്പോൾ എന്റെ അസ്ഥികൾ മരണവേദന അനുഭവിക്കുന്നു.
PSA 42:11 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
PSA 43:1 എന്റെ ദൈവമേ, എനിക്കു ന്യായംപാലിച്ചുതരണമേ, ഭക്തിഹീനരായ ഒരു ജനതയ്ക്കെതിരേ എനിക്കുവേണ്ടി അവിടന്നു വാദിക്കണമേ. വഞ്ചകരും ദുഷ്ടരുമായവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ.
PSA 43:2 അവിടന്ന് ദൈവമാകുന്നു, എന്റെ ഉറപ്പുള്ളകോട്ട. അവിടന്ന് എന്നെ ഉപേക്ഷിച്ചത് എന്തിന്? ശത്രുവിന്റെ പീഡനം സഹിച്ച് ഞാൻ വിലപിച്ച് ഉഴലേണ്ടിവരുന്നത് എന്തിന്?
PSA 43:3 അവിടത്തെ പ്രകാശവും സത്യവും അയയ്ക്കണമേ, അവ എന്നെ നയിക്കട്ടെ; അവിടത്തെ വിശുദ്ധപർവതത്തിലേക്ക് അവയെന്നെ ആനയിക്കട്ടെ, അങ്ങയുടെ തിരുനിവാസസ്ഥാനത്തേക്കും.
PSA 43:4 അപ്പോൾ ഞാൻ ദൈവത്തിന്റെ യാഗപീഠത്തിലേക്ക്, എന്റെ ആനന്ദവും പ്രമോദവുമായിരിക്കുന്ന ദൈവത്തിലേക്കു ഞാൻ ചെല്ലും. ഓ ദൈവമേ, എന്റെ ദൈവമേ, വീണ മീട്ടി ഞാൻ അങ്ങയെ സ്തുതിക്കും.
PSA 43:5 എന്റെ ആത്മാവേ, നീ എന്തിനു വിഷാദിക്കുന്നു? നീ അന്തരംഗത്തിൽ എന്തിന് അസ്വസ്ഥനായിക്കഴിയുന്നു? ദൈവത്തിൽ പ്രത്യാശയർപ്പിക്കുക, എന്റെ രക്ഷകനും എന്റെ ദൈവവുമേ, ഞാൻ ഇനിയും അവിടത്തെ വാഴ്ത്തും.
PSA 44:1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, സ്വന്തം ചെവിയാൽ ഞങ്ങൾ കേട്ടിരിക്കുന്നു; പൂർവകാലത്ത് അങ്ങ് അവർക്കുവേണ്ടി ചെയ്തവയെല്ലാം ഞങ്ങളുടെ പൂർവികർ ഞങ്ങളോടു വിവരിച്ചിരിക്കുന്നു.
PSA 44:2 അവിടത്തെ കരംകൊണ്ട് അങ്ങ് രാഷ്ട്രങ്ങളെ തുരത്തിയോടിച്ചു ഞങ്ങളുടെ പൂർവികർക്കു ദേശം അവകാശമായി നൽകി; അവിടന്ന് ജനതകളെ ഞെരിച്ചമർത്തി ഞങ്ങളുടെ പൂർവികരെ തഴച്ചുവളരുമാറാക്കി.
PSA 44:3 അവർ ദേശം കൈവശമാക്കിയത് അവരുടെ വാളിനാലോ ജയം നേടിയത് അവരുടെ ഭുജത്താലോ ആയിരുന്നില്ല; അവരോടുള്ള സ്നേഹംനിമിത്തം അവിടത്തെ വലതുകരവും ബലമേറിയ ഭുജവും തിരുമുഖപ്രകാശവും ആണല്ലോ അവ സാധ്യമാക്കിയത്.
PSA 44:4 അങ്ങ് എന്റെ രാജാവും ദൈവവും ആകുന്നു, അവിടന്ന് യാക്കോബിന് വിജയമരുളുന്നു.
PSA 44:5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു; അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു.
PSA 44:6 എന്റെ വില്ലിൽ ഞാൻ ആശ്രയിക്കുന്നില്ല, എന്റെ വാൾ എന്നെ രക്ഷിക്കുകയുമില്ല;
PSA 44:7 എന്നാൽ ശത്രുക്കളുടെമേൽ അങ്ങാണ് ഞങ്ങൾക്കു വിജയംനൽകുന്നത്, അങ്ങ് ഞങ്ങളുടെ എതിരാളികളെ ലജ്ജിതരാക്കുന്നു.
PSA 44:8 ദിവസംമുഴുവനും ഞങ്ങൾ ദൈവത്തിൽ പ്രശംസിക്കുന്നു, അവിടത്തെ നാമം ഞങ്ങൾ നിത്യം വാഴ്ത്തുന്നു. സേലാ.
PSA 44:9 എന്നാൽ ഇപ്പോൾ അവിടന്ന് ഞങ്ങളെ തിരസ്കരിച്ച് ലജ്ജിതരാക്കിയിരിക്കുന്നു; അവിടന്ന് ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ.
PSA 44:10 അങ്ങ് ഞങ്ങളെ ശത്രുക്കൾക്കുമുമ്പിൽ പിന്തിരിഞ്ഞോടാനിടയാക്കി, ഞങ്ങളുടെ എതിരാളികൾ ഞങ്ങളെ കൊള്ളയടിച്ചിരിക്കുന്നു.
PSA 44:11 ആടുകളെ എന്നപോലെ ഞങ്ങളെ തിന്നൊടുക്കാൻ അവർക്ക് അങ്ങ് അനുമതി നൽകി ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചുമിരിക്കുന്നു.
PSA 44:12 അങ്ങ് അങ്ങയുടെ ജനത്തെ തുച്ഛവിലയ്ക്കു വിറ്റുകളഞ്ഞു, ആ വിനിമയത്തിൽ ഒരു നേട്ടവും കൈവന്നില്ല.
PSA 44:13 അങ്ങ് ഞങ്ങളെ അയൽവാസികൾക്ക് അപമാനവും ചുറ്റുമുള്ളവർക്കിടയിൽ നിന്ദയും അപഹാസവും ആക്കിയിരിക്കുന്നു.
PSA 44:14 അങ്ങ് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിൽ ഒരു പഴമൊഴിയും; ജനതകൾക്കിടയിൽ പരിഹാസവിഷയവും ആക്കിയിരിക്കുന്നു.
PSA 44:15 എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളും പ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ള അപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നു എന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു.
PSA 44:17 ഇതൊക്കെയും ഞങ്ങൾക്കുമേൽ വന്നുഭവിച്ചിട്ടും, ഞങ്ങൾ അങ്ങയെ മറന്നിട്ടില്ല; അവിടത്തെ ഉടമ്പടിയോട് അവിശ്വസ്തരായിട്ടുമില്ല.
PSA 44:18 ഞങ്ങളുടെ ഹൃദയം പിന്തിരിഞ്ഞിട്ടില്ല; അവിടത്തെ പാതകളിൽനിന്ന് ഞങ്ങളുടെ കാലടികൾ വ്യതിചലിച്ചിട്ടുമില്ല.
PSA 44:19 എന്നാൽ അവിടന്നു ഞങ്ങളെ തകർക്കുകയും കുറുനരികൾക്കൊരു സങ്കേതമായി മാറ്റുകയും ചെയ്തിരിക്കുന്നു; അവിടന്ന് ഞങ്ങളെ ഘോരാന്ധകാരത്താൽ മൂടിയിരിക്കുന്നു.
PSA 44:20 ഞങ്ങളുടെ ദൈവത്തിന്റെ തിരുനാമം ഞങ്ങൾ മറക്കുകയോ, അന്യദേവന്റെ മുമ്പിൽ കൈമലർത്തുകയോ ചെയ്തിട്ടുണ്ടായിരുന്നെങ്കിൽ,
PSA 44:21 ദൈവം അതു കണ്ടെത്താതിരിക്കുമോ? അവിടന്ന് ഹൃദയരഹസ്യങ്ങളെ അറിയുന്നവനാണല്ലോ.
PSA 44:22 എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു; അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു.
PSA 44:23 കർത്താവേ, ഉണരണമേ! അങ്ങ് നിദ്രയിലമരുന്നത് എന്തിന്? ഉണർന്നെഴുന്നേറ്റാലും! എന്നെന്നേക്കുമായി ഞങ്ങളെ ഉപേക്ഷിക്കരുതേ.
PSA 44:24 അങ്ങെന്തിനാണ് ഞങ്ങൾക്കു മുഖം മറയ്ക്കുന്നത്? ഞങ്ങളുടെ കഷ്ടവും പീഡയും മറക്കുന്നതും എന്തിന്?
PSA 44:25 ഞങ്ങൾ പൂഴിയോളം താഴ്ത്തപ്പെട്ടിരിക്കുന്നു; ഞങ്ങളുടെ വയറ് നിലത്തു പറ്റിക്കിടക്കുന്നു.
PSA 44:26 കർത്താവേ, എഴുന്നേറ്റാലും, ഞങ്ങളെ സഹായിച്ചാലും; അവിടത്തെ അചഞ്ചലസ്നേഹത്താൽ ഞങ്ങളെ മോചിപ്പിച്ചാലും.
PSA 45:1 സംഗീതസംവിധായകന്. “സാരസരാഗത്തിൽ.” കോരഹ് പുത്രന്മാരുടെ ഒരു ധ്യാനസങ്കീർത്തനം. ഒരു വിവാഹഗീതം. എന്റെ ഹൃദയം ശുഭചിന്തയാൽ നിറഞ്ഞുകവിയുന്നു രാജാവിനുവേണ്ടി എന്റെ കൃതി ഞാൻ ആലപിക്കുന്നു; എന്റെ നാവ് നിപുണനായ എഴുത്തുകാരന്റെ തൂലികയാണ്.
PSA 45:2 അങ്ങ് മാനവകുലജാതരിൽ അതിസുന്ദരൻ ലാവണ്യം അങ്ങയുടെ അധരപുടങ്ങളിൽ പകർന്നിരിക്കുന്നു, കാരണം ദൈവം അങ്ങയെ എന്നെന്നേക്കുമായി അനുഗ്രഹിച്ചല്ലോ.
PSA 45:3 വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക; പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.
PSA 45:4 സത്യത്തിനും സൗമ്യതയ്ക്കും നീതിക്കുംവേണ്ടി അവിടത്തെ പ്രതാപത്തിൽ വിജയത്തോടെ മുന്നേറുക; അവിടത്തെ വലതുകരം വിസ്മയാവഹമായ കാര്യങ്ങൾ ഉപദേശിക്കട്ടെ.
PSA 45:5 അവിടത്തെ കൂരമ്പുകൾ രാജവിരോധികളുടെ നെഞ്ചകം തകർക്കട്ടെ; രാഷ്ട്രങ്ങൾ അങ്ങയുടെ കാൽപ്പാദങ്ങൾക്കടിയിൽ നിലംപതിക്കട്ടെ.
PSA 45:6 ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
PSA 45:7 അവിടന്ന് നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്യുന്നു; അതുകൊണ്ട് ദൈവം, ദൈവം ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.
PSA 45:8 അങ്ങയുടെ ഉടയാടകൾ മീറയും ചന്ദനവും ലവംഗവുംകൊണ്ട് പരിമളപൂരിതമായിരിക്കുന്നു; ദന്താലംകൃതമായ മണിമന്ദിരത്തിൽനിന്നുള്ള തന്ത്രിനാദസംഗീതം അങ്ങയെ ആനന്ദചിത്തനാക്കുന്നു.
PSA 45:9 അന്തഃപുരനാരികളിൽ രാജകുമാരികളുണ്ട്; അങ്ങയുടെ വലതുഭാഗത്ത് ഓഫീർതങ്കത്താൽ അലംകൃതയായ രാജകുമാരി നിലകൊള്ളുന്നു.
PSA 45:10 അല്ലയോ കുമാരീ, കേൾക്കൂ, ശ്രദ്ധയോടെ ചെവിചായ്‌ക്കൂ: നിന്റെ സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കൂ.
PSA 45:11 അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനായിത്തീരട്ടെ; അദ്ദേഹത്തെ നമസ്കരിച്ചുകൊൾക, അദ്ദേഹം നിന്റെ നാഥനല്ലോ.
PSA 45:12 സോരിലെ രാജകുമാരി നിനക്കൊരുപഹാരവുമായി കടന്നുവരും, ധനികർ നിന്റെ പ്രീതിയാർജിക്കാൻ ആഗ്രഹിക്കും.
PSA 45:13 രാജകുമാരി അവളുടെ അന്തപുരത്തിൽ ശോഭാപരിപൂർണയായിരിക്കുന്നു; അവളുടെ ഉടയാടകൾ തങ്കക്കസവുകളാൽ നെയ്തിരിക്കുന്നു.
PSA 45:14 ചിത്രത്തയ്യലുള്ള നിലയങ്കി ധരിച്ചവളായി അവൾ രാജസന്നിധിയിലേക്ക് ആനയിക്കപ്പെടുന്നു; കന്യാമണികളാം തോഴികൾ അവൾക്ക് അകമ്പടിനിൽക്കുന്നു. അവരും അവളോടൊപ്പം വന്നുചേരും.
PSA 45:15 ആനന്ദത്തോടും ആഹ്ലാദത്തോടും അവർ ആനയിക്കപ്പെടുന്നു, അവർ രാജകൊട്ടാരത്തിൽ പ്രവേശിക്കുന്നു.
PSA 45:16 അവിടത്തെ പുത്രന്മാർ അങ്ങയുടെ അനന്തരാവകാശികളായി അവരോധിക്കപ്പെടും; അങ്ങ് അവരെ ഭൂമിയിലെങ്ങും പ്രഭുക്കന്മാരായി വാഴിക്കും.
PSA 45:17 ഞാൻ അങ്ങയുടെ സ്മരണ എല്ലാ തലമുറകളിലും നിലനിർത്തും തന്മൂലം രാഷ്ട്രങ്ങൾ അങ്ങയെ എന്നെന്നേക്കും വാഴ്ത്തും.
PSA 46:1 സംഗീതസംവിധായകന്. അലാമോത്ത് രാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ഗീതം. ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
PSA 46:2 അതുകൊണ്ട് ഭൂമി വഴുതിമാറിയാലും പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും
PSA 46:3 അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.
PSA 46:4 ഒരു നദിയുണ്ട്; അതിന്റെ അരുവികൾ ദൈവനഗരത്തെ ആനന്ദഭരിതമാക്കുന്നു, അത്യുന്നതന്റെ നിവാസസ്ഥാനമായ വിശുദ്ധ സ്ഥലത്തെത്തന്നെ.
PSA 46:5 ദൈവം ആ നഗരത്തിലുണ്ട്, അതിന് ഇളക്കംതട്ടുകയില്ല; പുലർകാലംമുതൽതന്നെ ദൈവം അതിനെ സംരക്ഷിക്കും.
PSA 46:6 രാഷ്ട്രങ്ങൾ ഇളകിമറിയുന്നു, രാജ്യങ്ങൾ നിലംപൊത്തുന്നു; അവിടന്നു തന്റെ ശബ്ദമുയർത്തുന്നു, ഭൂമി ഉരുകിയൊലിക്കുന്നു.
PSA 46:7 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.
PSA 46:8 വരിക, യഹോവയുടെ പ്രവൃത്തികളെ കാണുക, അവിടന്ന് ഭൂമിയിൽ എത്ര ശൂന്യത വരുത്തിയിരിക്കുന്നു.
PSA 46:9 അവിടന്ന് ഭൂസീമകളിൽ യുദ്ധത്തിനു വിരാമംകുറിച്ചിരിക്കുന്നു. അവിടന്ന് വില്ല് ഒരുക്കുകയും കുന്തത്തെ ചിതറിക്കുകയും; രഥങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരിക്കുന്നു.
PSA 46:10 “ശാന്തരായിരുന്ന് ഞാൻ ആകുന്നു ദൈവം എന്ന് അറിഞ്ഞുകൊൾക; ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ഉന്നതനാകും ഞാൻ ഭൂമിയിൽ ഉന്നതനാകും.”
PSA 46:11 സൈന്യങ്ങളുടെ യഹോവ നമ്മോടൊപ്പമുണ്ട്; യാക്കോബിന്റെ ദൈവം നമ്മുടെ കോട്ടയാകുന്നു. സേലാ.
PSA 47:1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
PSA 47:2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
PSA 47:3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
PSA 47:4 അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. സേലാ.
PSA 47:5 ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും.
PSA 47:6 ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
PSA 47:7 കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
PSA 47:8 ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
PSA 47:9 രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.
PSA 48:1 ഒരു ഗീതം. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. നമ്മുടെ ദൈവത്തിന്റെ പട്ടണത്തിൽ, അവിടത്തെ വിശുദ്ധപർവതത്തിൽ, യഹോവ ഉന്നതനും അത്യന്തം സ്തുത്യനും ആകുന്നു.
PSA 48:2 മഹാരാജാവിന്റെ നഗരമായി സാഫോൺ ഗിരിപോലെയുള്ള സീയോൻപർവതം ഔന്നത്യംകൊണ്ട് മനോഹരവും സർവഭൂമിയുടെ ആനന്ദവും ആകുന്നു.
PSA 48:3 അവളിലെ കോട്ടകൾക്കുള്ളിൽ ദൈവമുണ്ട്; അവൾക്കൊരു അഭയസ്ഥാനമായി അവിടന്ന് സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
PSA 48:4 ഇതാ, രാജാക്കന്മാർ സൈന്യസമേതം ഒത്തുചേർന്നു അവർ ഒത്തൊരുമിച്ചു മുന്നേറി,
PSA 48:5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു.
PSA 48:6 അവർക്കൊരു വിറയൽ ബാധിച്ചു പ്രസവവേദന അനുഭവിക്കുന്ന സ്ത്രീയെപ്പോലെ കഠിനവേദന അവർക്കുണ്ടായി.
PSA 48:7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു.
PSA 48:8 ഞങ്ങൾ കേട്ടതുപോലെതന്നെ ഞങ്ങൾ കണ്ടിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, നമ്മുടെ ദൈവത്തിന്റെ നഗരത്തിൽത്തന്നെ: ദൈവം എന്നേക്കും അവളെ സുരക്ഷിതയാക്കുന്നു. സേലാ.
PSA 48:9 ദൈവമേ, അവിടത്തെ ആലയത്തിൽ ഞങ്ങൾ അങ്ങയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ധ്യാനിക്കുന്നു.
PSA 48:10 ദൈവമേ, അങ്ങയുടെ നാമംപോലെതന്നെ, അവിടത്തെ സ്തുതികൾ ഭൂസീമകളോളം അലയടിക്കുന്നു; അവിടത്തെ വലതുകരത്തിൽ നീതി നിറഞ്ഞിരിക്കുന്നു.
PSA 48:11 അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻപർവതം ആനന്ദിക്കുകയും യെഹൂദാപട്ടണങ്ങൾ ആഹ്ലാദിക്കുകയും ചെയ്യുന്നു.
PSA 48:12 സീയോനുചുറ്റും നടക്കുക, അവൾക്കുചുറ്റും പ്രദക്ഷിണംചെയ്യുക, അവളുടെ ഗോപുരങ്ങൾ എണ്ണുക,
PSA 48:13 അവളുടെ പ്രതിരോധസന്നാഹം സസൂക്ഷ്മം നിരീക്ഷിക്കുക അവളുടെ കോട്ടമതിലുകൾ സൂക്ഷിച്ചുനോക്കുക, വരുംതലമുറയോട് അവളെക്കുറിച്ചു പറയേണ്ടതിനുതന്നെ.
PSA 48:14 കാരണം ഈ ദൈവം ഇന്നുമെന്നേക്കും നമ്മുടെ ദൈവം ആകുന്നു; അന്ത്യംവരെയും അവിടന്നായിരിക്കും നമ്മുടെ മാർഗദർശി.
PSA 49:1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സർവജനതകളുമേ, നിങ്ങൾ ഇതു കേൾക്കുക; ഈ ഭൂമിയിൽ അധിവസിക്കുന്ന സകലരുമേ, ഇതു ശ്രദ്ധിക്കുക,
PSA 49:2 താഴ്ന്നവരും ഉന്നതരും ധനികരും ദരിദ്രരും ഒരുപോലെ കേൾക്കുക:
PSA 49:3 എന്റെ വായ് ജ്ഞാനം സംസാരിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം മന്ത്രിക്കും.
PSA 49:4 സുഭാഷിതത്തിനു ഞാൻ എന്റെ ചെവിചായ്‌ക്കും; കിന്നരവാദ്യത്തോടെ ഞാൻ കടങ്കഥയ്ക്ക് ഉത്തരം പറയും:
PSA 49:5 വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം?
PSA 49:6 അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്.
PSA 49:7 മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല—
PSA 49:8 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.
PSA 49:10 ജ്ഞാനികൾ മരണത്തിനു കീഴടങ്ങുന്നതും ഭോഷരും വിവേകമില്ലാത്തവരും നശിക്കുന്നതും അവരുടെ സമ്പാദ്യം മറ്റുള്ളവർക്കായി വിട്ടിട്ടുപോകുന്നതും എല്ലാവരും കാണുന്നു.
PSA 49:11 ദേശങ്ങൾക്ക് അവർ സ്വന്തം പേരിട്ടുവിളിച്ചാലും, ശവകുടീരങ്ങളായിരിക്കും അവരുടെ ശാശ്വതഭവനം, അനന്തര തലമുറകളിലും അതുതന്നെയാണവരുടെ വിശ്രമസ്ഥാനം.
PSA 49:12 മനുഷ്യർ എത്ര പ്രതാപശാലികൾ ആയിരുന്നാലും അവർക്ക് അമരത്വം ലഭിക്കുകയില്ല; അവർ നശിച്ചുപോകുന്ന മൃഗത്തിനു തുല്യർ.
PSA 49:13 സ്വയത്തിലാശ്രയിക്കുന്നവരുടെ വിധിനിർണയം ഇതായിരിക്കും, അവരുടെ വാക്കുകൾ കേട്ട് അവരെ അനുഗമിക്കുന്നവരുടെയും ഗതി ഇതുതന്നെ. സേലാ.
PSA 49:14 അവർ ആടുകളെപ്പോലെ മൃതലോകത്തിനായി വിധിക്കപ്പെട്ടിരിക്കുന്നു; മരണം അവരുടെ ഇടയനായിരിക്കും എന്നാൽ പ്രഭാതത്തിൽ പരമാർഥതയുള്ളവർ അവരെ നയിക്കും. അവരുടെ രാജകീയ മണിമാളികകളിൽനിന്ന് ദൂരെയുള്ള ശ്മശാനത്തിൽ അവരുടെ ശരീരങ്ങൾ അഴുകിച്ചേരും.
PSA 49:15 എന്നാൽ ദൈവം എന്റെ ജീവനെ പാതാളത്തിന്റെ അധീനതയിൽനിന്നു വീണ്ടെടുക്കും; അവിടന്നെന്നെ സ്വീകരിക്കും, നിശ്ചയം. സേലാ.
PSA 49:16 മറ്റുള്ളവരുടെ ധനം വർധിക്കുകയോ അവരുടെ ഭവനത്തിന്റെ മഹത്ത്വം വർധിക്കുകയോ ചെയ്യുമ്പോൾ നീ ഭയപ്പെടേണ്ടതില്ല;
PSA 49:17 കാരണം, മരിക്കുമ്പോൾ ഒന്നുംതന്നെ അവർ കൊണ്ടുപോകുകയില്ല, അവരുടെ ധനമാഹാത്മ്യം അവരെ പിൻചെല്ലുകയുമില്ല.
PSA 49:18 ജീവിച്ചിരുന്നപ്പോൾ അവർ സ്വയം അനുഗ്രഹിക്കപ്പെട്ടവർ എന്നു കരുതിവന്നിരുന്നെങ്കിലും— അവരുടെ അഭിവൃദ്ധിയിൽ ജനം അവരെ പുകഴ്ത്തിവന്നെങ്കിലും—
PSA 49:19 അവർ തങ്ങൾക്കു മുമ്പുണ്ടായിരുന്നവരെപ്പോലെ മരണമടയുന്നു, അവർ ഇനിയൊരിക്കലും വെളിച്ചം കാണുകയില്ല.
PSA 49:20 സമ്പന്നരെങ്കിലും വിവേകമില്ലാത്തവർ നശിച്ചുപോകുന്ന മൃഗങ്ങൾക്കു സമരായിരിക്കും.
PSA 50:1 ആസാഫിന്റെ ഒരു സങ്കീർത്തനം. ശക്തനായ ദൈവം, യഹോവ, അരുളിച്ചെയ്യുന്നു, അവിടന്ന് ഭൂമിയെ വിളിക്കുന്നു സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള സകലരെയും.
PSA 50:2 ദൈവം പ്രകാശിക്കുന്നു, സൗന്ദര്യത്തിന്റെ സമ്പൂർണതയായ സീയോനിൽനിന്നുതന്നെ.
PSA 50:3 നമ്മുടെ ദൈവം വരുന്നു അവിടന്നു മൗനമായിരിക്കുകയില്ല; ദഹിപ്പിക്കുന്ന അഗ്നി തിരുമുമ്പിലുണ്ട് അവിടത്തെ ചുറ്റും കൊടുങ്കാറ്റ് ആഞ്ഞുവീശുന്നു.
PSA 50:4 അവിടന്ന് തന്റെ ജനത്തിന്റെ ന്യായവിധിക്കു സാക്ഷികളായി മീതേയുള്ള ആകാശത്തെയും താഴെയുള്ള ഭൂമിയെയും വിളിക്കുന്നു:
PSA 50:5 “ഈ സമർപ്പിക്കപ്പെട്ട ജനത്തെ എന്റെ അടുക്കൽ കൂട്ടിവരുത്തുക, യാഗാർപ്പണത്താൽ എന്നോട് ഉടമ്പടിചെയ്തവരെത്തന്നെ.”
PSA 50:6 അപ്പോൾ ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കട്ടെ, കാരണം ദൈവംതന്നെ ന്യായാധിപതി ആയിരിക്കും. സേലാ.
PSA 50:7 “എന്റെ ജനമേ, കേൾക്കുക. ഇതാ ഞാൻ അരുളിച്ചെയ്യുന്നു; ഇസ്രായേലേ, ഞാൻ നിനക്കെതിരായി സാക്ഷ്യംപറയും: ഞാൻ ആകുന്നു ദൈവം, നിങ്ങളുടെ ദൈവംതന്നെ!
PSA 50:8 നിങ്ങളുടെ യാഗങ്ങൾനിമിത്തമോ നിങ്ങൾ നിരന്തരം അർപ്പിക്കുന്ന ഹോമയാഗങ്ങൾനിമിത്തമോ ഞാൻ നിങ്ങളെ ശാസിക്കുന്നില്ല.
PSA 50:9 നിങ്ങളുടെ തൊഴുത്തിൽനിന്നുള്ള കാളയോ ആലയിൽനിന്നുള്ള കോലാടോ എനിക്ക് ആവശ്യമില്ല;
PSA 50:10 ആയിരം കുന്നുകളിൽ മേഞ്ഞുകൊണ്ടിരിക്കുന്ന കന്നുകാലികളും വനത്തിലെ സകലമൃഗങ്ങളും എന്റെ സ്വന്തം.
PSA 50:11 പർവതങ്ങളിലെ എല്ലാ പറവയെയും ഞാൻ അറിയുന്നു, വയലിലെ സകലജന്തുക്കളും എന്റെ വകയാണ്.
PSA 50:12 എനിക്കു വിശക്കുന്നെങ്കിൽ ഞാൻ നിന്നോടു പറയുകയില്ല, കാരണം, ലോകവും അതിലുള്ള സമസ്തവും എന്റേതാണ്.
PSA 50:13 ഞാൻ കാളകളുടെ മാംസം ഭുജിക്കുമോ? കോലാടുകളുടെ രക്തം പാനംചെയ്യുമോ?
PSA 50:14 “ദൈവത്തിനു സ്തോത്രയാഗങ്ങൾ അർപ്പിക്കുക, അത്യുന്നതന് നിന്റെ നേർച്ചകൾ അർപ്പിക്കുക,
PSA 50:15 അനർഥദിനങ്ങളിൽ എന്നെ വിളിച്ചപേക്ഷിക്കുക; അപ്പോൾ ഞാൻ നിന്നെ വിടുവിക്കുകയും നീ എന്നെ മഹത്ത്വപ്പെടുത്തുകയും ചെയ്യും.”
PSA 50:16 എന്നാൽ ദുഷ്ടരോട് ദൈവം ആജ്ഞാപിച്ചു: “എന്റെ നിയമങ്ങൾ ഉരുവിടുന്നതിനോ എന്റെ ഉടമ്പടിയെപ്പറ്റി ഉച്ചരിക്കുന്നതിനോ നിനക്കെന്തവകാശം?
PSA 50:17 നീ എന്റെ ഉപദേശം വെറുക്കുകയും എന്റെ ആജ്ഞകൾ നിന്റെ പിന്നിൽ എറിഞ്ഞുകളയുകയുംചെയ്യുന്നു.
PSA 50:18 ഒരു കള്ളനെക്കാണുമ്പോൾ നീ അയാളുമായി ചങ്ങാത്തംകൂടുന്നു; വ്യഭിചാരികളുമായി നീ ഭാഗധേയം പങ്കിടുന്നു.
PSA 50:19 നിന്റെ വായ് അധർമത്തിനായി ഉപയോഗിക്കുന്നു വഞ്ചനയ്ക്കായി നിന്റെ നാവു നീ ഒരുക്കുന്നു.
PSA 50:20 നീ നിരന്തരം നിന്റെ സഹോദരനെതിരേ സംസാരിക്കുന്നു നിന്റെ അമ്മയുടെ മകനെപ്പറ്റി അപവാദം പരത്തുന്നു.
PSA 50:21 ഈ കാര്യങ്ങളൊക്കെ നീ ചെയ്തിട്ടും ഞാൻ മൗനംപാലിച്ചു, ഞാനും നിന്നെപ്പോലെയുള്ള ഒരാളെന്നു നീ നിരൂപിച്ചു. എന്നാൽ ഞാൻ ഇപ്പോൾ നിന്നെ ശാസിക്കും നിനക്കെതിരേ ഞാൻ അവ നിരത്തിവെക്കും.
PSA 50:22 “ദൈവത്തെ മറക്കുന്നവരേ, ഇത് ഓർത്തുകൊൾക, അല്ലെങ്കിൽ ഞാൻ നിങ്ങളെ ഛിന്നഭിന്നമാക്കും, നിങ്ങളുടെ മോചനത്തിന് ആരും ഉണ്ടാകുകയില്ല:
PSA 50:23 സ്തോത്രയാഗങ്ങൾ അർപ്പിക്കുന്നവർ എന്നെ ആദരിക്കുന്നു, നിഷ്കളങ്കർക്ക് ഞാൻ എന്റെ ദൈവത്തിന്റെ രക്ഷയെ വെളിപ്പെടുത്തും.”
PSA 51:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ദാവീദ് ബേത്ത്-ശേബയുമായി സംഗമിച്ച് പാപംചെയ്തതിനെത്തുടർന്ന് നാഥാൻ പ്രവാചകൻ അദ്ദേഹത്തെ സന്ദർശിച്ചതിനുശേഷം രചിച്ചത്. ദൈവമേ, അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുയോജ്യമായവിധത്തിൽ, അടിയനോടു കരുണയുണ്ടാകണമേ; അങ്ങയുടെ മഹാകാരുണ്യംനിമിത്തം എന്റെ ലംഘനങ്ങൾ മായിച്ചുകളയണമേ.
PSA 51:2 എന്റെ എല്ലാവിധ അകൃത്യങ്ങളും കഴുകിക്കളഞ്ഞ് എന്റെ പാപത്തിൽനിന്ന് എന്നെ ശുദ്ധീകരിക്കണമേ.
PSA 51:3 എന്റെ അതിക്രമങ്ങൾ ഞാനറിയുന്നു, എന്റെ പാപം എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
PSA 51:4 അവിടത്തേക്കെതിരായി, അവിടത്തോടുമാത്രം ഞാൻ പാപംചെയ്തിരിക്കുന്നു അവിടത്തെ ദൃഷ്ടിയിൽ ഞാൻ തിന്മ പ്രവർത്തിച്ചിരിക്കുന്നു; ആകയാൽ അവിടത്തെ ന്യായത്തീർപ്പുകൾ നീതിയുക്തവും അവിടത്തെ വിധിന്യായം ന്യായയുക്തവുമാകുന്നു.
PSA 51:5 ഇതാ ഞാൻ പിറന്നത് പാപിയായിട്ടാണ്, എന്റെ അമ്മ എന്നെ ഗർഭംധരിച്ചപ്പോൾത്തന്നെ ഞാൻ പാപിയാണ്.
PSA 51:6 അന്തരാത്മാവിലെ സത്യമാണല്ലോ അവിടന്ന് അഭിലഷിക്കുന്നത്; ഹൃദയാന്തർഭാഗത്തിലും എന്നെ ജ്ഞാനം അഭ്യസിപ്പിച്ചു.
PSA 51:7 ഈസോപ്പുകൊണ്ട് എന്നെ ശുദ്ധീകരിക്കണമേ, അപ്പോൾ ഞാൻ നിർമലനാകും; എന്നെ കഴുകണമേ, അപ്പോൾ ഞാൻ ഹിമത്തെക്കാൾ വെണ്മയുള്ളവനാകും.
PSA 51:8 ആനന്ദവും ആഹ്ലാദവും എന്നെ കേൾപ്പിക്കണമേ; അവിടന്ന് തകർത്ത അസ്ഥികൾ ഉല്ലസിക്കട്ടെ.
PSA 51:9 എന്റെ പാപങ്ങളിൽനിന്നും തിരുമുഖം മറയ്ക്കണമേ എന്റെ അകൃത്യങ്ങളെല്ലാം മായിച്ചുകളയണമേ.
PSA 51:10 ദൈവമേ, നിർമലമായൊരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ, അചഞ്ചലമായ ഒരാത്മാവിനെ എന്നിൽ പുതുക്കണമേ.
PSA 51:11 അവിടത്തെ സന്നിധാനത്തിൽനിന്ന് എന്നെ പുറന്തള്ളുകയോ അവിടത്തെ പരിശുദ്ധാത്മാവിനെ എന്നിൽനിന്ന് എടുത്തുകളയുകയോ അരുതേ.
PSA 51:12 അവിടത്തെ രക്ഷയുടെ സന്തോഷത്തിലേക്ക് എന്നെ മടക്കിവരുത്തണമേ, അനുസരിക്കാൻ ഒരുക്കമുള്ള ഒരു ആത്മാവിനെ അനുവദിച്ചുനൽകി എന്നെ താങ്ങിനിർത്തണമേ.
PSA 51:13 അപ്പോൾ ഞാൻ അതിക്രമികൾക്ക് അവിടത്തെ വഴികൾ അഭ്യസിപ്പിച്ചുകൊടുക്കും, അങ്ങനെ പാപികൾ തിരുസന്നിധിയിലേക്ക് മടങ്ങിവരികയും ചെയ്യും.
PSA 51:14 ദൈവമേ, എന്റെ രക്ഷയുടെ ദൈവമേ, രക്തംചൊരിഞ്ഞ കുറ്റത്തിൽനിന്ന് എന്നെ വിടുവിക്കണമേ, അപ്പോൾ എന്റെ നാവ് അവിടത്തെ നീതിയെപ്പറ്റി പാടും.
PSA 51:15 കർത്താവേ, എന്റെ അധരങ്ങളെ തുറക്കണമേ; എന്റെ നാവ് അവിടത്തെ സ്തുതിഗാനമാലപിക്കട്ടെ.
PSA 51:16 അവിടന്ന് യാഗം അഭിലഷിക്കുന്നില്ലല്ലോ, അങ്ങനെയായിരുന്നെങ്കിൽ ഞാനത് അർപ്പിക്കുമായിരുന്നു. ദഹനയാഗങ്ങളിൽ അവിടന്ന് പ്രസാദിക്കുന്നതുമില്ല.
PSA 51:17 ദൈവത്തിന് ഹിതകരമായ യാഗം തകർന്ന മനസ്സല്ലോ; പശ്ചാത്താപത്താൽ തകർന്ന ഹൃദയത്തെ ദൈവമേ, അവിടന്നൊരിക്കലും നിരസിക്കുകയില്ലല്ലോ.
PSA 51:18 അവിടത്തെ പ്രസാദംമൂലം സീയോനെ അഭിവൃദ്ധിപ്പെടുത്തണമേ, ജെറുശലേമിന്റെ മതിലുകളെ പണിയണമേ.
PSA 51:19 അപ്പോൾ നീതിമാന്റെ അർപ്പണങ്ങൾ; ദഹനയാഗങ്ങൾ, അവിടത്തേക്ക് പ്രസാദകരമായ സമ്പൂർണദഹനയാഗങ്ങൾതന്നെ അർപ്പിക്കപ്പെടും; അപ്പോൾ അവിടത്തെ യാഗപീഠത്തിൽ കാളകൾ അർപ്പിക്കപ്പെടും.
PSA 52:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ഏദോമ്യനായ ദോയേഗ് ചെന്നു ശൗലിനോട്: “ദാവീദ് അഹീമെലെക്കിന്റെ വീട്ടിൽ വന്നിരുന്നു” എന്നറിയിച്ചപ്പോൾ ചമച്ചതു. സമർഥനായ യോദ്ധാവേ, നീ നിന്റെ അധർമത്തിൽ അഹങ്കരിക്കുന്നതെന്തിന്? ദൈവദൃഷ്ടിയിൽ നിന്ദിതനായിത്തീർന്ന നീ, ദിവസംമുഴുവനും അഹങ്കരിക്കുന്നതെന്തേ?
PSA 52:2 വഞ്ചന വിതയ്ക്കുന്നവരേ, നിന്റെ നാവ് നാശം ആസൂത്രണംചെയ്യുന്നു; അതു മൂർച്ചയേറിയ ക്ഷൗരക്കത്തിപോലെയാണ്.
PSA 52:3 നീ നന്മയെക്കാൾ തിന്മ ഇഷ്ടപ്പെടുന്നു സത്യം സംസാരിക്കുന്നതിനെക്കാൾ നിനക്കിഷ്ടം വ്യാജമാണ്. സേലാ.
PSA 52:4 വഞ്ചനനിറഞ്ഞ നാവേ, നാശകരമായ എല്ലാ വാക്കുകളും നിനക്കിഷ്ടമാണ്!
PSA 52:5 ദൈവം നിന്നെ നിത്യനാശത്തിലേക്കു വലിച്ചിഴയ്ക്കും, നിശ്ചയം: അവിടന്ന് നിന്നെ നിന്റെ കൂടാരത്തിൽനിന്നു പറിച്ചെടുത്ത് ചീന്തിക്കളയും; ജീവനുള്ളവരുടെ ദേശത്തുനിന്ന് അവിടന്ന് നിന്നെ വേരോടെ പിഴുതെറിയും. സേലാ.
PSA 52:6 നീതിനിഷ്ഠർ അതുകണ്ടു ഭയപ്പെടും; നിന്നെ പരിഹസിച്ചുകൊണ്ട് അവർ ഇപ്രകാരം പറയും,
PSA 52:7 “ദൈവത്തെ തന്റെ അഭയസ്ഥാനമായി കാണാതെ സ്വന്തം സമ്പൽസമൃദ്ധിയിൽ ആശ്രയിച്ചുകൊണ്ട് മറ്റുള്ളവരെ നശിപ്പിച്ച് ശക്തനായിത്തീർന്ന ആ മനുഷ്യൻ ഇതാ!”
PSA 52:8 ഞാനോ, ദൈവഭവനത്തിൽ തഴച്ചുവളരുന്ന ഒരു ഒലിവുമരംപോലെയല്ലോ; ദൈവത്തിന്റെ അചഞ്ചലസ്നേഹത്തിൽ ഞാൻ എന്നുമെന്നും ആശ്രയിക്കുന്നു.
PSA 52:9 അവിടത്തെ വിശ്വസ്തരുടെ സാന്നിധ്യത്തിൽ അങ്ങ് ചെയ്ത അനുഗ്രഹങ്ങളെയോർത്ത് എന്നെന്നും ഞാൻ അങ്ങേക്ക് സ്തോത്രാർപ്പണംചെയ്യും. അവിടത്തെ നാമത്തിൽ ഞാൻ പ്രത്യാശയർപ്പിക്കും അവിടത്തെ വിശ്വസ്തർക്കത് അനുയോജ്യമല്ലോ.
PSA 53:1 സംഗീതസംവിധായകന്. മഹലത്ത് രാഗത്തിൽ. ദാവീദിന്റെ ധ്യാനസങ്കീർത്തനം. “ദൈവം ഇല്ല,” എന്നു മൂഢർ തങ്ങളുടെ ഹൃദയത്തിൽ പറയുന്നു. അവർ മ്ലേച്ഛമായതു പ്രവർത്തിക്കുന്നവർ, അവരുടെ വഴികൾ നിന്ദ്യമായവ; നന്മചെയ്യുന്നവർ ആരുമില്ല.
PSA 53:2 ദൈവത്തെ അന്വേഷിക്കുന്ന വിവേകിയുണ്ടോ എന്നറിയാൻ ദൈവം സ്വർഗത്തിൽനിന്നു മാനവവംശത്തെ നോക്കുന്നു.
PSA 53:3 എന്നാൽ, എല്ലാവരും വഴിതെറ്റിപ്പോയിരിക്കുന്നു, എല്ലാവരും വക്രതയുള്ളവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.
PSA 53:4 അധർമം പ്രവർത്തിക്കുന്നവർ ഒന്നും മനസ്സിലാക്കുന്നില്ലല്ലോ? മനുഷ്യർ അപ്പം ഭക്ഷിക്കുന്നതുപോലെ അവർ എന്റെ ജനത്തെ വിഴുങ്ങിക്കളയുന്നു; അവർ ഒരിക്കലും ദൈവത്തെ വിളിച്ചപേക്ഷിക്കുന്നില്ല.
PSA 53:5 എന്നാൽ അവർ പരിഭ്രാന്തിയിലാണ്ടുപോകുന്നു, ഇത്തരം കൊടുംഭീതി അവർക്കൊരിക്കലും ഉണ്ടായിട്ടില്ല. നിങ്ങളെ ആക്രമിച്ചവരുടെ അസ്ഥികൾ ദൈവം ചിതറിച്ചിരിക്കുന്നു; ദൈവം അവരെ തിരസ്കരിച്ചിരിക്കുന്നതിനാൽ നിങ്ങൾ അവരെ ലജ്ജിതരാക്കിയിരിക്കുന്നു.
PSA 53:6 ഇസ്രായേലിന്റെ രക്ഷ സീയോനിൽനിന്നു വന്നെങ്കിൽ! ദൈവം തന്റെ ജനത്തിന്റെ സൗഭാഗ്യം പുനഃസ്ഥാപിക്കുമ്പോൾ, യാക്കോബ് ആനന്ദിക്കുകയും ഇസ്രായേൽ സന്തോഷിക്കുകയും ചെയ്യട്ടെ!
PSA 54:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ ചമച്ചതു. ദൈവമേ, അവിടത്തെ നാമംനിമിത്തം എന്നെ രക്ഷിക്കണമേ; അവിടത്തെ ശക്തിയാൽ എനിക്കു നീതി നടത്തിത്തരണമേ.
PSA 54:2 ദൈവമേ, എന്റെ പ്രാർഥന കേൾക്കണമേ; എന്റെ അധരങ്ങളിൽനിന്ന് പുറപ്പെടുന്ന വാക്കുകൾ ശ്രദ്ധിക്കണമേ.
PSA 54:3 അപരിചിതർ എന്നെ ആക്രമിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർക്ക് ദൈവത്തെപ്പറ്റി ചിന്തയില്ല. സേലാ.
PSA 54:4 ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.
PSA 54:5 എന്നെ ദുഷിക്കുന്നവരുടെ ദുഷ്ടത അവരുടെമേൽത്തന്നെ വരട്ടെ; അങ്ങയുടെ വിശ്വസ്തതയാൽ അവരെ നശിപ്പിച്ചുകളയണമേ.
PSA 54:6 ഞാൻ അങ്ങേക്കൊരു സ്വമേധായാഗം അർപ്പിക്കും; യഹോവേ, തിരുനാമത്തെ ഞാൻ വാഴ്ത്തും, അതു നല്ലതല്ലോ.
PSA 54:7 അവിടന്ന് എന്നെ എന്റെ എല്ലാ കഷ്ടതകളിൽനിന്നും വിടുവിച്ചിരിക്കുന്നു, ശത്രുക്കളുടെ പരാജയം എന്റെ കണ്ണുകൾക്കൊരു വിജയോത്സവമായിരിക്കും.
PSA 55:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, എന്റെ പ്രാർഥന ശ്രദ്ധിക്കണമേ, എന്റെ യാചന അവഗണിക്കരുതേ;
PSA 55:2 എന്നെ ശ്രദ്ധിച്ച് എനിക്കുത്തരമരുളണമേ. എന്റെ ശത്രുവിന്റെ അട്ടഹാസം നിമിത്തവും ദുഷ്ടരുടെ ഭീഷണിപ്പെടുത്തൽ നിമിത്തവും; എന്റെ വിചാരങ്ങളിൽ ഞാൻ വിഷണ്ണനാകുന്നു അവർ എന്റെമേൽ കഷ്ടത വരുത്തിയിരിക്കുന്നു അവരുടെ കോപത്താൽ എന്നെ വേട്ടയാടുകയും ചെയ്തിരിക്കുന്നു.
PSA 55:4 എന്റെ ഹൃദയം എന്റെയുള്ളിൽ തീവ്രവേദനയിലായിരിക്കുന്നു; മരണഭീതി എന്നെ പിടികൂടിയിരിക്കുന്നു.
PSA 55:5 ഭീതിയും വിറയലും എന്നെ വളഞ്ഞിരിക്കുന്നു; ബീഭത്സത എന്നെ മൂടിയിരിക്കുന്നു.
PSA 55:6 ഞാൻ പറഞ്ഞു: “ഹാ, പ്രാവിനെപ്പോലെ എനിക്കു ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ! ഞാൻ ദൂരെ പറന്നുപോയി വിശ്രമിക്കുമായിരുന്നു.
PSA 55:7 ഞാൻ വിദൂരസ്ഥലത്തേക്ക് ഓടിപ്പോയി മരുഭൂമിയിൽ പാർക്കുമായിരുന്നു; സേലാ.
PSA 55:8 കൊടുങ്കാറ്റിൽനിന്നും ചുഴലിക്കാറ്റിൽനിന്നും അകന്ന് ഞാൻ എന്റെ സങ്കേതത്തിലേക്ക് അതിവേഗം പാഞ്ഞടുക്കുമായിരുന്നു.”
PSA 55:9 കർത്താവേ, ദുഷ്ടരെ സംഭ്രാന്തിയിലാഴ്ത്തണമേ, അവരുടെ വാദഗതിയെ താറുമാറാക്കണമേ, കാരണം നഗരത്തിൽ അതിക്രമവും കലഹവും പിടിപെട്ടതായി ഞാൻ കാണുന്നു.
PSA 55:10 രാവും പകലും അക്രമികൾ അതിന്റെ മതിലുകൾക്കുള്ളിൽ ചുറ്റിസഞ്ചരിക്കുന്നു; ദുഷ്ടതയും അവഹേളനവും അതിനുള്ളിലുണ്ട്.
PSA 55:11 നാശശക്തികൾ നഗരത്തിൽ പ്രവർത്തനനിരതരായിരിക്കുന്നു; ഭീഷണിയും വ്യാജവും നഗരവീഥികളിൽ നിരന്തരം അഴിഞ്ഞാടുന്നു.
PSA 55:12 എന്നെ അധിക്ഷേപിക്കുന്നത് ഒരു ശത്രുവാണെങ്കിൽ അതു ഞാൻ സഹിക്കുമായിരുന്നു; ഒരു വൈരി എനിക്കെതിരേ ഉയർന്നുവരുന്നെങ്കിൽ എനിക്കോടിമറയാൻ കഴിയുമായിരുന്നു.
PSA 55:13 എന്നാൽ എന്റെ സഹചാരിയും എന്റെ ഉറ്റ സുഹൃത്തും എന്നോടു സമനായ മനുഷ്യനുമായ നീയാണല്ലോ അതു ചെയ്തത്,
PSA 55:14 ഒരിക്കൽ ദൈവാലയത്തിൽവെച്ച് നിന്നോടൊപ്പം ഹൃദ്യസമ്പർക്കം ആസ്വദിച്ചിരുന്നു, അവിടെ ജനസമൂഹത്തോടൊപ്പം നാം ഒരുമിച്ച് നടന്നുപോയപ്പോൾത്തന്നെ.
PSA 55:15 എന്റെ ശത്രുക്കളുടെമേൽ മരണം പതുങ്ങിനടക്കട്ടെ; അവർ ജീവനോടെതന്നെ പാതാളത്തിലേക്കു നിപതിക്കട്ടെ, കാരണം തിന്മ അവരുടെയിടയിൽ കുടികൊള്ളുന്നുണ്ടല്ലോ.
PSA 55:16 എന്നാൽ ഞാൻ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നു, യഹോവ എന്നെ രക്ഷിക്കുന്നു.
PSA 55:17 വൈകുന്നേരത്തും രാവിലെയും ഉച്ചയ്ക്കും ഞാൻ ആകുലതയാൽ വിലപിക്കുകയും അവിടന്നെന്റെ ശബ്ദം കേൾക്കുകയും ചെയ്യുന്നു.
PSA 55:18 പലരും എന്നെ എതിർക്കുന്നെങ്കിലും എനിക്കെതിരായി വരുന്ന ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ അപായപ്പെടുത്താതെ മോചിപ്പിക്കുന്നു.
PSA 55:19 അനാദികാലംമുതലേ സിംഹാസനസ്ഥനായിരിക്കുന്ന മാറ്റമില്ലാത്ത ദൈവം, എന്റെ ശത്രുക്കളുടെ ആരവാരംകേട്ട് അവരെ ലജ്ജിതരാക്കും കാരണം അവർക്കു ദൈവഭയമില്ല. സേലാ.
PSA 55:20 എന്റെ സ്നേഹിതർ തങ്ങളുടെ സുഹൃത്തുക്കളെ ആക്രമിക്കുന്നു; അവർ തങ്ങളുടെ ഉടമ്പടി ലംഘിക്കുന്നു.
PSA 55:21 അവരുടെ ഭാഷണം വെണ്ണപോലെ മാർദവമുള്ളത്, എന്നിരുന്നാലും അവരുടെ ഹൃദയത്തിൽ യുദ്ധമാണുള്ളത്; അവരുടെ വാക്കുകൾ എണ്ണയെക്കാൾ മയമുള്ളത്, എന്നിട്ടും അവർ ഊരിയ വാളുകൾതന്നെ.
PSA 55:22 നിന്റെ ഭാരം യഹോവയുടെമേൽ സമർപ്പിക്കുക അവിടന്നു നിന്നെ പുലർത്തും; നീതിനിഷ്ഠർ നിപതിക്കാൻ അവിടന്ന് ഒരിക്കലും അനുവദിക്കുകയില്ല.
PSA 55:23 എന്നാൽ ദൈവമേ, അവിടന്ന് ദുഷ്ടരെ നാശത്തിന്റെ കുഴിയിലേക്കു തള്ളിയിടും; രക്തദാഹികളും വഞ്ചകരും അവരുടെ ആയുസ്സിന്റെ പകുതിപോലും കാണുകയില്ല. എന്നാൽ ഞാൻ അങ്ങയിൽ ആശ്രയിക്കും.
PSA 56:1 സംഗീതസംവിധായകന്. “ദൂരസ്ഥന്മാരുടെ ഇടയിൽ, മിണ്ടാത്ത പ്രാവ് എന്ന രാഗത്തിൽ.” ദാവീദിന്റെ ഒരു സ്വർണഗീതം. ഫെലിസ്ത്യർ അദ്ദേഹത്തെ ഗത്തിൽവെച്ചു പിടിച്ചപ്പോൾ രചിച്ചത്. ദൈവമേ, എന്നോടു കരുണയുണ്ടാകണമേ, എന്റെ ശത്രുക്കൾ ക്രോധത്തോടെ എന്നെ വേട്ടയാടുന്നു; ദിവസംമുഴുവനും അവരെന്നെ ആക്രമിക്കുന്നു.
PSA 56:2 എന്റെ എതിരാളികൾ ഒരു ഒഴിയാബാധയായി എന്നെ പിൻതുടരുന്നു; അവരുടെ അഹന്തയിൽ പലരും എന്നെ ആക്രമിക്കുന്നു.
PSA 56:3 എനിക്കു ഭയം നേരിടുമ്പോൾ ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു.
PSA 56:4 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു— ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. വെറും മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
PSA 56:5 അവരെപ്പോഴും എന്റെ വാക്കുകൾ വളച്ചൊടിക്കുന്നു; അവരുടെ പദ്ധതികളെല്ലാം എന്നെ ദ്രോഹിക്കുന്നതിനുവേണ്ടിയുള്ളവയാണ്.
PSA 56:6 അവർ ഉപജാപംനടത്തുന്നു, അവർ പതിയിരിക്കുന്നു, എന്റെ നീക്കങ്ങളവർ നിരീക്ഷിക്കുന്നു, എന്നെ വധിക്കുന്നതിന് വ്യഗ്രതയുള്ളവരായിരിക്കുന്നു.
PSA 56:7 ദൈവമേ, അവിടത്തെ ക്രോധത്താൽ, രാഷ്ട്രങ്ങളെ തകർത്തുകളയണമേ; അവരുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവരെ രക്ഷപ്പെടാൻ അനുവദിക്കരുതേ.
PSA 56:8 എന്റെ ദുരിതങ്ങളുടെ കണക്കു സൂക്ഷിക്കണമേ; എന്റെ കണ്ണീർക്കണങ്ങൾ അങ്ങയുടെ തുരുത്തിയിൽ സൂക്ഷിക്കണമേ— അവ അങ്ങയുടെ ചുരുളിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ?
PSA 56:9 ഞാൻ സഹായത്തിനായി അപേക്ഷിക്കുമ്പോൾ എന്റെ ശത്രുക്കൾ പിന്തിരിയും. ദൈവം എന്റെ പക്ഷത്താണ് എന്ന് ഇങ്ങനെ ഞാൻ അറിയും.
PSA 56:10 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—
PSA 56:11 ദൈവത്തിൽ ഞാൻ ആശ്രയിക്കുന്നു, ഞാൻ നിർഭയനായിരിക്കും. മനുഷ്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
PSA 56:12 എന്റെ ദൈവമേ, അങ്ങയോടുള്ള ശപഥം നിറവേറ്റാൻ ഞാൻ കടപ്പെട്ടിരിക്കുന്നു; എന്റെ സ്തോത്രയാഗങ്ങൾ ഞാൻ അങ്ങേക്ക് അർപ്പിക്കും.
PSA 56:13 കാരണം ഞാൻ ദൈവമുമ്പാകെ ജീവന്റെ വെളിച്ചത്തിൽ നടക്കേണ്ടതിന്, അവിടന്ന് എന്നെ മരണത്തിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും രക്ഷിച്ചല്ലോ.
PSA 57:1 സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹം ശൗലിന്റെ മുമ്പിൽനിന്നു ഗുഹയിലേക്ക് ഓടിപ്പോയകാലത്തു രചിച്ചത്. എന്നോടു കരുണയുണ്ടാകണമേ, എന്റെ ദൈവമേ, എന്നോടു കരുണയുണ്ടാകണമേ, കാരണം അങ്ങയിൽ ഞാൻ അഭയംപ്രാപിച്ചിരിക്കുന്നു. ഈ ആപത്തുകൾ നീങ്ങിപ്പോകുന്നതുവരെ അവിടത്തെ ചിറകിൻകീഴിൽ ഞാൻ ശരണപ്പെടുന്നു.
PSA 57:2 അത്യുന്നതനായ ദൈവത്തോടു ഞാൻ കേണപേക്ഷിക്കുന്നു, എന്നെ കുറ്റവിമുക്തനാക്കുന്ന ദൈവത്തോടുതന്നെ.
PSA 57:3 അവിടന്ന് സ്വർഗത്തിൽനിന്ന് സഹായമരുളി എന്നെ രക്ഷിക്കുന്നു, എന്നെ വേട്ടയാടുന്നവരെ അവിടന്ന് ശകാരിക്കുന്നു— സേലാ. ദൈവം അവിടത്തെ സ്നേഹവും വിശ്വസ്തതയും അയയ്ക്കുന്നു.
PSA 57:4 ഞാൻ സിംഹങ്ങളുടെ മധ്യേ ആയിരിക്കുന്നു; അത്യാർത്തിയുള്ള ദുഷ്ടമൃഗങ്ങൾക്കിടയിൽത്തന്നെ കിടക്കുന്നു— ആ മനുഷ്യരുടെ പല്ലുകൾ കുന്തങ്ങളും അസ്ത്രങ്ങളും ആകുന്നു, അവരുടെ നാവ് മൂർച്ചയേറിയ വാളുകളും.
PSA 57:5 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ; അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
PSA 57:6 അവർ എന്റെ പാദങ്ങൾക്കായി വല വിരിച്ചിരിക്കുന്നു— മനോഭാരത്താൽ ഞാൻ എന്റെ തല കുനിച്ചിരിക്കുന്നു. അവർ എന്റെ വഴിയിൽ ഒരു കുഴികുഴിച്ചിരിക്കുന്നു— എന്നാൽ അവർതന്നെ അതിൽ വീണിരിക്കുന്നു. സേലാ.
PSA 57:7 ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു, എന്റെ ഹൃദയം പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാട്ടുപാടുകയും അവിടത്തെ പുകഴ്ത്തുകയും ചെയ്യും.
PSA 57:8 എന്റെ ആത്മാവേ, ഉണരുക! വീണയേ, കിന്നരമേ, ഉണരുക! ഞാൻ ഉഷസ്സിനെ ഉണർത്തും.
PSA 57:9 അതുകൊണ്ട്, കർത്താവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും; ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
PSA 57:10 കാരണം, അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തോളം ഉന്നതം; അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
PSA 57:11 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ; അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
PSA 58:1 സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സ്വർണഗീതം. ഭരണാധിപരേ, നിങ്ങളുടെ ഭാഷണം നീതിയുക്തമാണോ? നിങ്ങൾ ജനത്തെ മുഖപക്ഷമില്ലാതെയാണോ വിധിക്കുന്നത്?
PSA 58:2 അല്ല! നിങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ അനീതി രൂപപ്പെടുത്തുകയും നിങ്ങളുടെ കരങ്ങൾ ഭൂമിയിൽ അക്രമം അഴിച്ചുവിടുകയും ചെയ്യുന്നു.
PSA 58:3 ദുഷ്ടർ അവരുടെ ജന്മദിനംമുതൽതന്നെ വഴിപിഴച്ചുപോകുന്നു; ജനനംമുതൽതന്നെ വ്യാജംപറഞ്ഞ് അപഥസഞ്ചാരികളുമായിരിക്കുന്നു.
PSA 58:4 അവർക്കു സർപ്പസമാനമായ വിഷമുണ്ട്, അവർ ചെവിയടഞ്ഞ മൂർഖനെപ്പോലെ ബധിരരാണ്,
PSA 58:5 അത് പാമ്പാട്ടിയുടെ മകുടിക്കനുസരിച്ച് ആടുകയില്ല, അതിവിദഗ്ദ്ധരായ മാന്ത്രികരുടെ സ്വരം ശ്രദ്ധിക്കുന്നതുമില്ല.
PSA 58:6 ദൈവമേ, അവരുടെ വായിലെ പല്ല് തകർക്കണമേ; യഹോവേ, ആ സിംഹങ്ങളുടെ താടിയെല്ലുകൾ പറിച്ചുകളയണമേ!
PSA 58:7 ഒഴുകിപ്പായുന്ന വെള്ളംപോലെ അവർ ഇല്ലാതെയാകട്ടെ; അവർ വില്ലുകുലച്ച് അസ്ത്രങ്ങൾ തൊടുത്തുവിടുമ്പോൾ, അവ ലക്ഷ്യം കാണാതിരിക്കട്ടെ.
PSA 58:8 ഇഴഞ്ഞുനീങ്ങുമ്പോൾ അലിഞ്ഞുപോകുന്ന ഒച്ചുപോലെ അവർ ഇല്ലാതെയാകട്ടെ, ചാപിള്ളപോലെ അവർ ഒരിക്കലും സൂര്യപ്രകാശം കാണാത്തവരായിരിക്കട്ടെ.
PSA 58:9 നിങ്ങളുടെ കലങ്ങൾക്കടിയിൽ മുള്ളുകൾ കത്തിയെരിയുന്ന—അവ പച്ചയോ ഉണങ്ങിയതോ ആയിക്കൊള്ളട്ടെ—ചൂടുതട്ടുന്നതിനുമുമ്പുതന്നെ ദുഷ്ടർ തൂത്തെറിയപ്പെടും.
PSA 58:10 അനീതിപ്രവർത്തിക്കുന്നവരുടെമേൽ പ്രതികാരം നടത്തുമ്പോൾ നീതിനിഷ്ഠർ ആനന്ദിക്കും, അവർ അവരുടെ കാൽ ദുഷ്ടരുടെ രക്തത്തിൽ കഴുകുമ്പോൾത്തന്നെ.
PSA 58:11 അപ്പോൾ ജനം പറയും: “നീതിനിഷ്ഠർക്ക് പ്രതിഫലമുണ്ട്, നിശ്ചയം; ഭൂമിയിൽ ന്യായവിധി നടപ്പിലാക്കുന്ന ഒരു ദൈവവുമുണ്ട്, നിശ്ചയം.”
PSA 59:1 സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ദാവീദിന്റെ ഒരു സ്വർണഗീതം. അദ്ദേഹത്തെ വധിക്കേണ്ടതിന് ശൗൽ അയച്ച ചാരന്മാർ വീട് നിരീക്ഷിച്ചിരുന്നകാലത്തു ചമച്ചത്. ദൈവമേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നെ ആക്രമിക്കുന്നവരിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
PSA 59:2 അധർമികളിൽനിന്ന് എന്നെ വിടുവിക്കണമേ രക്തദാഹികളായ ഈ മനുഷ്യരിൽനിന്ന് എന്നെ രക്ഷിക്കണമേ.
PSA 59:3 ഇതാ, അവർ എപ്രകാരമാണ് എനിക്കായി പതിയിരിക്കുന്നത് എന്നു നോക്കിയാലും! നിഷ്ഠുരമനുഷ്യർ എനിക്കെതിരേ തന്ത്രങ്ങൾ മെനയുന്നു യഹോവേ, എന്നിൽ ഒരു കുറ്റവും പാപവും ഇല്ലാതിരിക്കെത്തന്നെ.
PSA 59:4 ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല, എന്നിട്ടും എന്നെ ആക്രമിക്കാൻ അവർ തയ്യാറായിരിക്കുന്നു. എന്നെ സഹായിക്കാൻ എഴുന്നേൽക്കണമേ; എന്റെ അപകടനില ദർശിക്കണമേ!
PSA 59:5 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇസ്രായേലിന്റെ ദൈവമേ, സകലരാഷ്ട്രങ്ങളെയും ശിക്ഷിക്കേണ്ടതിന് അവിടന്ന് ഉണർന്നെഴുന്നേൽക്കണമേ; ദുഷ്ടരായ രാജ്യദ്രോഹികളോട് യാതൊരു കരുണയും കാണിക്കരുതേ. സേലാ.
PSA 59:6 സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
PSA 59:7 അവരുടെ വായിൽനിന്നു പുറന്തള്ളുന്നത് എന്തെന്ന് ശ്രദ്ധിക്കണമേ— അവരുടെ അധരങ്ങളിൽനിന്നുള്ള വാക്കുകൾ വാളുകൾപോലെ മൂർച്ചയുള്ളതാണ്, “ആരുണ്ട് കേൾക്കാൻ?” എന്ന് അവർ ചിന്തിക്കുന്നു.
PSA 59:8 എന്നാൽ യഹോവേ, അങ്ങ് അവരെ നോക്കി ചിരിക്കുന്നു; ആ രാഷ്ട്രങ്ങളെയെല്ലാം അവിടന്ന് പരിഹസിക്കുന്നു.
PSA 59:9 അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം,
PSA 59:10 എന്റെ ദൈവം അവിടത്തെ അചഞ്ചലസ്നേഹത്താൽ എനിക്കൊപ്പം നിൽക്കും. എനിക്കെതിരേ അപവാദം പറയുന്നവരുടെമേലുള്ള വിജയംകണ്ടു സന്തോഷിക്കാൻ അവിടന്ന് എന്നെ അനുവദിക്കും.
PSA 59:11 ഞങ്ങളുടെ പരിചയായ കർത്താവേ, അവരെ കൊന്നുകളയരുതേ, അങ്ങനെയായാൽ എന്റെ ജനം അതു വിസ്മരിക്കുമല്ലോ. അവിടത്തെ ശക്തിയാൽ അവരെ വേരോടെ പിഴുതെടുത്ത് പരാജയപ്പെടുത്തണമേ.
PSA 59:12 അവർ അവരുടെ അഹങ്കാരത്തിൽ പിടിക്കപ്പെടട്ടെ; അവരുടെ വായിലെ പാപങ്ങളാലും അവരുടെ അധരങ്ങളിലെ വാക്കുകളാലുംതന്നെ. അവർ ഉരുവിടുന്ന ശാപവാക്കുകൾനിമിത്തവും കാപട്യംനിറഞ്ഞ വാക്കുകൾനിമിത്തവും,
PSA 59:13 അവിടത്തെ ക്രോധാഗ്നിയിൽ അവരെ ഭസ്മീകരിക്കണമേ അവർ നിശ്ശൂന്യമാകുംവരെ അവരെ ദഹിപ്പിക്കണമേ. അപ്പോൾ ദൈവമാണ് ഇസ്രായേലിൽ വാഴുന്നതെന്ന് അഖിലാണ്ഡത്തിന്റെ അതിർത്തികളിലെല്ലാം അറിയപ്പെടും. സേലാ.
PSA 59:14 സന്ധ്യക്ക് അവർ മടങ്ങിവരുന്നു, നായ്ക്കളെപ്പോലെ മുരണ്ടുകൊണ്ടവർ നഗരത്തിനുചുറ്റും ഇരതേടി ചുറ്റിത്തിരിയുന്നു.
PSA 59:15 ഭക്ഷണത്തിനായവർ അലഞ്ഞുനടക്കുന്നു തൃപ്തിയായില്ലെങ്കിൽ ഓരിയിടുന്നു.
PSA 59:16 എന്നാൽ ഞാൻ അവിടത്തെ ബലത്തെപ്പറ്റി ഗാനമാലപിക്കും, പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റി പാടും; കാരണം അവിടന്നാണെന്റെ അഭയസ്ഥാനം, കഷ്ടകാലത്ത് എന്റെ സങ്കേതവും അവിടന്ന് ആകുന്നു.
PSA 59:17 എനിക്ക് ആശ്രയയോഗ്യനായ എന്റെ ദൈവമേ, അവിടന്നാണ് എന്റെ ശക്തി, ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും; ദൈവമേ, അവിടന്നാണെന്റെ അഭയസ്ഥാനം.
PSA 60:1 സംഗീതസംവിധായകന്. “സാക്ഷ്യരസം എന്ന രാഗത്തിൽ.” ദാവീദിന്റെ ഒരു സ്വർണഗീതം. അഭ്യസിപ്പിക്കുന്നതിന്. ദാവീദ് അരാം-നെഹറയിമ്യരോടും അരാം-സോബരോടും യുദ്ധംചെയ്യുകയും യോവാബ് ഉപ്പുതാഴ്വരയിൽവെച്ച് പന്തീരായിരം ഏദോമ്യരെ വധിച്ച് മടങ്ങിവരികയുംചെയ്തശേഷം രചിച്ചത്. ദൈവമേ, അവിടന്ന് ഞങ്ങളെ ഉപേക്ഷിച്ചിരിക്കുന്നു, ഞങ്ങളെ തകർത്തുകളഞ്ഞല്ലോ; അവിടന്ന് കോപാകുലനായിരിക്കുന്നല്ലോ—ഞങ്ങളെ പുനരുദ്ധരിക്കണമേ.
PSA 60:2 അവിടന്ന് ദേശത്തെ വിറപ്പിച്ച് പിളർത്തിയിരിക്കുന്നു; അതിന്റെ പിളർപ്പുകൾ നന്നാക്കണമേ, കാരണം അത് ആടിയുലയുന്നു.
PSA 60:3 അങ്ങ് അവിടത്തെ ജനത്തിന് ആശങ്കാജനകമായ ദിനങ്ങൾ നൽകിയിരിക്കുന്നു; അവിടന്ന് പരിഭ്രമത്തിന്റെ വീഞ്ഞ് ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
PSA 60:4 എങ്കിലും അവിടത്തെ ഭയപ്പെടുന്നവർക്ക് അങ്ങ് ഒരു വിജയപതാക ഉയർത്തിയിരിക്കുന്നു ശത്രുവിന്റെ വില്ലിനെതിരേ ഉയർത്തിപ്പിടിക്കാൻ കഴിയുന്ന പതാകതന്നെ. സേലാ.
PSA 60:5 ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
PSA 60:6 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു: “ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
PSA 60:7 ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
PSA 60:8 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
PSA 60:9 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും? ഏദോമിലേക്ക് എന്നെ ആര് നയിക്കും?
PSA 60:10 ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഇപ്പോൾ ഞങ്ങളെ തിരസ്കരിച്ചത്! ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
PSA 60:11 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
PSA 60:12 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
PSA 61:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ കരച്ചിൽ കേൾക്കണമേ; എന്റെ പ്രാർഥന ശ്രവിക്കണമേ.
PSA 61:2 ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്; എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും.
PSA 61:3 കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു, എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.
PSA 61:4 ഞാൻ അവിടത്തെ കൂടാരത്തിൽ എന്നേക്കും അധിവസിക്കാൻ അഭിലഷിക്കുന്നു അവിടത്തെ ചിറകുകളുടെ പരിരക്ഷയിൽ ഞാൻ അഭയംതേടുന്നു. സേലാ.
PSA 61:5 ദൈവമേ, അവിടന്നെന്റെ നേർച്ചകൾ കേട്ടിരിക്കുന്നു; അവിടത്തെ നാമത്തെ ഭയപ്പെടുന്നവർക്കുള്ള പൈതൃകാവകാശം അങ്ങ് എനിക്കു നൽകിയിരിക്കുന്നു.
PSA 61:6 രാജാവിന്റെ ആയുസ്സ് സുദീർഘമാക്കണമേ അദ്ദേഹത്തിന്റെ സംവത്സരങ്ങൾ അനേകം തലമുറകളിലൂടെ തുടരണമേ.
PSA 61:7 ദൈവത്തിന്റെ സംരക്ഷണത്തിൽ രാജാവ് എന്നേക്കും വാഴട്ടെ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും അദ്ദേഹത്തിന് സംരക്ഷണമരുളണമേ.
PSA 61:8 അപ്പോൾ ഞാൻ അവിടത്തെ നാമത്തിന് എപ്പോഴും സ്തുതിപാടുകയും എന്റെ നേർച്ചകൾ പ്രതിദിനം അർപ്പിക്കുകയും ചെയ്യും.
PSA 62:1 സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുന്നു; എന്റെ രക്ഷ അങ്ങയിൽനിന്ന് വരുന്നു.
PSA 62:2 അവിടന്നുമാത്രമാണ് എന്റെ പാറയും രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ ഒരിക്കലും കുലുങ്ങിപ്പോകുകയില്ല.
PSA 62:3 ഒരു മനുഷ്യനെ നിങ്ങൾ എത്രകാലം ആക്രമിക്കും? ചാഞ്ഞ മതിലും പൊളിഞ്ഞ വേലിയുംപോലെ നിങ്ങളെല്ലാവരും എന്നെ നിലത്തെറിഞ്ഞുകളയുമോ?
PSA 62:4 ഉന്നതസ്ഥാനത്തുനിന്ന് എന്നെ തള്ളിയിടുകയാണ് അവരുടെ ലക്ഷ്യം, അവർ വ്യാജം സംസാരിക്കുന്നതിൽ ആമോദിക്കുന്നു. അധരംകൊണ്ട് അവർ അനുഗ്രഹിക്കുന്നു, എന്നാൽ അന്തരംഗത്തിൽ അവർ ശാപംചൊരിയുന്നു. സേലാ.
PSA 62:5 എന്റെ ആത്മാവേ, ദൈവത്തിൽമാത്രം വിശ്രമം കണ്ടെത്തുക; അങ്ങയിലാണ് എന്റെ പ്രത്യാശ.
PSA 62:6 അവിടന്നുമാത്രമാണ് എന്റെ പാറയും എന്റെ രക്ഷയും; അവിടന്നാണ് എന്റെ കോട്ട, ഞാൻ കുലുങ്ങിപ്പോകുകയില്ല.
PSA 62:7 എന്റെ രക്ഷയും എന്റെ മഹത്ത്വവും ദൈവത്തിൽ ആകുന്നു; അവിടന്ന് എന്റെ ശക്തിയുള്ള പാറയും എന്റെ സങ്കേതവും ആകുന്നു.
PSA 62:8 അല്ലയോ ജനമേ, എപ്പോഴും ദൈവത്തിൽ ആശ്രയിക്കുക, നിങ്ങളുടെ ഹൃദയം അവിടത്തെ മുമ്പിൽ പകരുക, കാരണം നമ്മുടെ സങ്കേതം ദൈവം ആകുന്നു. സേലാ.
PSA 62:9 ഹീനകുലജന്മം കേവലമൊരു ശ്വാസവും ഉന്നതകുലജന്മം കേവലമൊരു മിഥ്യയും ആകുന്നു. ഒരു തുലാസിൽ തൂക്കിയാൽ അവരുടെ തട്ട് പൊന്തിപ്പോകും; അവരിരുവരും ഒരു ശ്വാസത്തെക്കാൾ ലഘുവാണ്.
PSA 62:10 കൊള്ളപ്പണത്തിൽ ആശ്രയിക്കുകയോ മോഷണമുതലിന്മേൽ അഹങ്കരിക്കുകയോ അരുത്; നിന്റെ ധനം അധികരിച്ചാലും, നിന്റെ ഹൃദയം അതിൽ അർപ്പിക്കരുത്.
PSA 62:11 ദൈവം ഒരു കാര്യം അരുളിച്ചെയ്തു, രണ്ടുതവണ അടിയനത് ശ്രവിച്ചിരിക്കുന്നു: “ദൈവമേ, ശക്തി അങ്ങേക്കുള്ളതാകുന്നു,
PSA 62:12 അചഞ്ചലസ്നേഹവും അങ്ങയിലാണല്ലോ കർത്താവേ; അങ്ങ് ഓരോരുത്തർക്കും പ്രതിഫലംനൽകും അവരവരുടെ പ്രവൃത്തിക്കനുസൃതമായിട്ടുതന്നെ.”
PSA 63:1 ദാവീദിന്റെ ഒരു സങ്കീർത്തനം; അദ്ദേഹം യെഹൂദാമരുഭൂമിയിൽ ആയിരുന്നകാലത്തു രചിച്ചത്. ദൈവമേ, അങ്ങാണ് എന്റെ ദൈവം, ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്ത്, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു, എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു.
PSA 63:2 വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു.
PSA 63:3 കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.
PSA 63:4 എന്റെ ജീവിതകാലംമുഴുവനും ഞാൻ അങ്ങയെ സ്തുതിക്കും, അവിടത്തെ നാമത്തിൽ ഞാൻ എന്റെ കൈകൾ ഉയർത്തും.
PSA 63:5 വിശിഷ്ടഭോജനം ആസ്വദിച്ചതുപോലെ എന്റെ പ്രാണൻ സംതൃപ്തമായിരിക്കുന്നു; എന്റെ അധരങ്ങൾ അങ്ങേക്ക് ആനന്ദഗാനം ആലപിക്കും.
PSA 63:6 എന്റെ കിടക്കയിൽ ഞാൻ അങ്ങയെ ഓർക്കുന്നു; രാത്രിയാമങ്ങളിൽ ഞാൻ അങ്ങയെക്കുറിച്ച് ധ്യാനിക്കുന്നു.
PSA 63:7 അവിടന്ന് എന്റെ സഹായകനായതിനാൽ, അങ്ങയുടെ ചിറകിൻനിഴലിൽ ഞാൻ ആനന്ദഗാനമാലപിക്കും.
PSA 63:8 ഞാൻ അങ്ങയോട് പറ്റിച്ചേരുന്നു; അങ്ങയുടെ വലങ്കൈ എന്നെ താങ്ങിനിർത്തുന്നു.
PSA 63:9 എന്നെ വധിക്കാൻ പരിശ്രമിക്കുന്നവർ നശിച്ചുപോകും; അവർ ഭൂമിയുടെ അഗാധഗർത്തങ്ങളിലേക്ക് നിപതിക്കും.
PSA 63:10 അവർ വാളിന് ഇരയാക്കപ്പെടും കുറുനരികൾക്കവർ ഇരയായിത്തീരും.
PSA 63:11 എന്നാൽ രാജാവ് ദൈവത്തിൽ ആനന്ദിക്കും; ദൈവനാമത്തിൽ ശപഥംചെയ്യുന്നവർ ദൈവത്തിൽ പുകഴും, എന്നാൽ ഭോഷ്കുപറയുന്ന വായ് നിശ്ശബ്ദമാക്കപ്പെടും.
PSA 64:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ദൈവമേ, എന്റെ ആവലാതി ശ്രദ്ധിക്കണമേ; ശത്രുവിന്റെ ഭീഷണിയിൽനിന്നും എന്റെ ജീവനെ കാത്തുകൊള്ളണമേ.
PSA 64:2 ദുഷ്ടരുടെ ഗൂഢതന്ത്രങ്ങളിൽനിന്നും അധർമികളുടെ ആരവാരങ്ങളിൽനിന്നും എന്നെ മറച്ചുകൊള്ളണമേ.
PSA 64:3 അവർ അവരുടെ നാവ് വാൾപോലെ മൂർച്ചയുള്ളതാക്കുന്നു മാരകാസ്ത്രങ്ങൾപോലെ തങ്ങളുടെ വാക്കുകൾ തൊടുക്കുന്നു.
PSA 64:4 നിരപരാധിക്കുനേരേ അവർ ഒളിഞ്ഞുനിന്ന് അസ്ത്രം തൊടുക്കുന്നു; ഭയംകൂടാതെ അതിവേഗം അവരെ ആക്രമിക്കുന്നു.
PSA 64:5 അധർമം പ്രവർത്തിക്കുന്നതിൽ അവർ പരസ്പരം പ്രോത്സാഹിപ്പിക്കുന്നു, അവരുടെ കെണികൾ ഒളിപ്പിക്കുന്നതിനെപ്പറ്റിയവർ സംസാരിക്കുന്നു; “ആരതു കണ്ടുപിടിക്കും?” എന്ന് അവർ വീമ്പിളക്കുന്നു.
PSA 64:6 അവർ അനീതി ആസൂത്രണംചെയ്തുകൊണ്ട് ഇപ്രകാരം പറയുന്നു: “നല്ലൊരുപായം നാം തയ്യാറാക്കിയിരിക്കുന്നു!” മാനവമനസ്സും ഹൃദയവും കുൽസിതംതന്നെ, നിശ്ചയം.
PSA 64:7 എന്നാൽ ദൈവം തന്റെ അസ്ത്രങ്ങൾകൊണ്ട് അവരെ എയ്തുവീഴ്ത്തും; അതിവേഗത്തിലവർ നിലംപൊത്തും.
PSA 64:8 അവിടന്ന് അവരുടെ സ്വന്തം നാവുതന്നെ അവർക്കെതിരേ തിരിക്കും, അങ്ങനെ അവർ നശിച്ചുപോകും; അവരെ കാണുന്നവരെല്ലാം നിന്ദാസൂചകമായി തലകുലുക്കും.
PSA 64:9 സകലമനുഷ്യരും ഭയപ്പെട്ട്; ദൈവത്തിന്റെ പ്രവൃത്തികൾ പ്രസ്താവിക്കുകയും അവിടന്നു ചെയ്തതിനെക്കുറിച്ച് ആലോചനാനിമഗ്നരാകുകയും ചെയ്യും.
PSA 64:10 നീതിനിഷ്ഠർ യഹോവയിൽ ആനന്ദിക്കുകയും അവർ അവിടത്തെ അഭയംപ്രാപിക്കുകയും ചെയ്യട്ടെ; ഹൃദയപരമാർഥതയുള്ള എല്ലാവരും അവിടത്തെ പുകഴ്ത്തട്ടെ!
PSA 65:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, സീയോനിൽ സ്തുതി അങ്ങേക്ക് യോഗ്യം; അങ്ങേക്കുതന്നെ ഞങ്ങൾ നേർച്ചയർപ്പിക്കും.
PSA 65:2 പ്രാർഥനയ്ക്ക് ഉത്തരമരുളുന്ന ദൈവമേ, സകലജനവും അങ്ങയുടെ അടുക്കലേക്കു വരും
PSA 65:3 ഞങ്ങളുടെ പാപങ്ങൾ ഞങ്ങളെ മൂടിക്കളഞ്ഞെങ്കിലും അവിടന്ന് ഞങ്ങളുടെ അതിക്രമങ്ങൾ ക്ഷമിച്ചിരിക്കുന്നു.
PSA 65:4 അങ്ങയുടെ വിശുദ്ധമന്ദിരാങ്കണത്തിൽ വസിക്കേണ്ടതിന് അങ്ങ് തെരഞ്ഞെടുത്ത് അടുപ്പിക്കുന്ന മനുഷ്യർ അനുഗൃഹീതർ. അവിടത്തെ നിവാസസ്ഥാനമായ വിശുദ്ധമന്ദിരത്തിലെ നന്മകളാൽ ഞങ്ങൾ സംതൃപ്തരാകും.
PSA 65:5 ഭൂമിയിലെ സകലസീമകൾക്കും വിദൂര സമുദ്രങ്ങൾക്കും പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു.
PSA 65:6 അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു.
PSA 65:7 അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും തിരമാലകളുടെ അലർച്ചയും രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു.
PSA 65:8 ഭൂമിയിലെല്ലായിടത്തും പാർക്കുന്ന ജനം അവിടത്തെ അത്ഭുതങ്ങൾനിമിത്തം വിസ്മയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമയത്തിന്റെയും ദിക്കുകളിൽനിന്ന് അവിടന്ന് ആനന്ദഗീതം ആലപിക്കുമാറാക്കുന്നു.
PSA 65:9 അവിടന്ന് ഭൂമിയെ സന്ദർശിക്കുകയും അത് നനയ്ക്കുകയും ചെയ്യുന്നു; അവിടന്ന് അതിനെ അത്യന്തം ഫലപുഷ്ടമാക്കുന്നു. ദൈവത്തിന്റെ നദിയിൽ വെള്ളം നിറഞ്ഞിരിക്കുന്നു; ഇങ്ങനെ അങ്ങ് ഭൂമിയെ ഒരുക്കി അവർക്കു ധാന്യംനൽകുന്നു.
PSA 65:10 അങ്ങ് അതിന്റെ ഉഴവുചാലുകളെ നനയ്ക്കുന്നു; മഴയാൽ അങ്ങ് അതിനെ കുതിർക്കുകയും അതിന്റെ മുളയെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
PSA 65:11 അങ്ങ് സംവത്സരത്തെ നന്മകൊണ്ട് കിരീടമണിയിക്കുന്നു, അവിടത്തെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
PSA 65:12 മരുഭൂമിയിലെ പുൽമേടുകൾ സമൃദ്ധിപൊഴിക്കുന്നു കുന്നുകൾ ആനന്ദം അണിഞ്ഞിരിക്കുന്നു.
PSA 65:13 പുൽപ്പുറങ്ങളിൽ ആട്ടിൻപറ്റം നിറഞ്ഞിരിക്കുന്നു താഴ്വരകൾ ധാന്യംകൊണ്ട് മൂടിയിരിക്കുന്നു; അവർ ആനന്ദത്താൽ ആർക്കുകയും പാടുകയുംചെയ്യുന്നു.
PSA 66:1 സംഗീതസംവിധായകന്. ഒരു ഗീതം; ഒരു സങ്കീർത്തനം. സർവഭൂമിയുമേ, ദൈവത്തിന് ആനന്ദത്തോടെ ആർപ്പിടുക!
PSA 66:2 അവിടത്തെ നാമത്തിന്റെ മഹത്ത്വം ആലപിക്കുക; അവിടത്തെ സ്തുതി തേജസ്സേറിയതാക്കുക.
PSA 66:3 ദൈവത്തോടു പറയുക: “അവിടത്തെ പ്രവൃത്തികൾ എത്ര ഭീതിജനകം! അവിടത്തെ ശക്തി അതിമഹത്തായതാണ് അതുകൊണ്ട് അങ്ങയുടെ ശത്രുക്കൾ അങ്ങയുടെ കാൽക്കൽവീഴുന്നു.
PSA 66:4 സർവഭൂമിയും തിരുമുമ്പിൽ താണുവണങ്ങുന്നു; അവർ അവിടത്തേക്ക് സ്തുതിപാടുന്നു, അവിടത്തെ നാമത്തിന് സ്തുതിഗീതം ആലപിക്കുന്നു.” സേലാ.
PSA 66:5 ദൈവത്തിന്റെ പ്രവൃത്തികളെ വന്നു കാണുക, മനുഷ്യപുത്രന്മാർക്കുവേണ്ടി അവിടന്ന് വിസ്മയാവഹമായ കാര്യങ്ങൾ ചെയ്യുന്നു!
PSA 66:6 അവിടന്ന് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി, അവർ നദിയുടെ അടിത്തട്ടിലൂടെ കാൽനടയായി പോയി— വരിക, നമുക്ക് ദൈവത്തിൽ ആനന്ദിക്കാം.
PSA 66:7 അവിടന്ന് തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു, അവിടത്തെ കണ്ണുകൾ രാഷ്ട്രങ്ങളെ വീക്ഷിക്കുന്നു— മത്സരിക്കുന്നവർ അവിടത്തേക്കെതിരേ തങ്ങളെത്തന്നെ ഉയർത്താതിരിക്കട്ടെ. സേലാ.
PSA 66:8 സകലജനതകളുമേ, നമ്മുടെ ദൈവത്തെ വാഴ്ത്തുക, അവിടത്തേക്കുള്ള സ്തുതിനാദമെങ്ങും മുഴങ്ങട്ടെ;
PSA 66:9 അവിടന്ന് നമ്മുടെ ജീവനെ സംരക്ഷിച്ചു നമ്മുടെ കാലടികൾ വഴുതാൻ സമ്മതിച്ചതുമില്ല.
PSA 66:10 ദൈവമേ, അവിടന്ന് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുന്നതുപോലെ അങ്ങു ഞങ്ങളെ സ്‌ഫുടംചെയ്തിരിക്കുന്നു.
PSA 66:11 അവിടന്ന് ഞങ്ങളെ തടവിലാക്കുകയും ഞങ്ങളുടെ മുതുകിൽ വലിയ ഭാരം ചുമത്തുകയും ചെയ്തിരിക്കുന്നു.
PSA 66:12 അവിടന്ന് മനുഷ്യരെ ഞങ്ങളുടെ തലയ്ക്കുമീതേ ഓടുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലുംകൂടി കടന്നുപോയി, എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധമായ ഒരു സ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
PSA 66:13 ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ മന്ദിരത്തിൽ പ്രവേശിച്ച്, അങ്ങയോടുള്ള എന്റെ നേർച്ചകൾ നിറവേറ്റും—
PSA 66:14 ഞാൻ ദുരിതത്തിലായിരുന്നപ്പോൾ എന്റെ അധരങ്ങൾ ഉച്ചരിച്ചതും എന്റെ വായ് സംസാരിച്ചതുമായ നേർച്ചകൾതന്നെ.
PSA 66:15 ഞാൻ അങ്ങേക്ക് തടിച്ചുകൊഴുത്ത മൃഗങ്ങൾ ഹോമയാഗമായി അർപ്പിക്കും ഹൃദ്യസുഗന്ധമായി ആട്ടുകൊറ്റനെയും; ഞാൻ കാളകളെയും ആടുകളെയും അർപ്പിക്കും. സേലാ.
PSA 66:16 ദൈവത്തെ ഭയപ്പെടുന്ന സകലരുമേ, വന്നു കേൾക്കുക; അവിടന്ന് എനിക്കുവേണ്ടി ചെയ്തത് ഞാൻ നിങ്ങളെ അറിയിക്കാം.
PSA 66:17 ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു; അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.
PSA 66:18 ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ, കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
PSA 66:19 എന്നാൽ ദൈവം ശ്രദ്ധിച്ചിരിക്കുന്നു, നിശ്ചയം എന്റെ പ്രാർഥന കേട്ടുമിരിക്കുന്നു.
PSA 66:20 എന്റെ പ്രാർഥന നിരസിക്കാതെയും അവിടത്തെ സ്നേഹം തടഞ്ഞുവെക്കാതെയുമിരുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
PSA 67:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— സേലാ.
PSA 67:2 അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ, അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
PSA 67:3 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
PSA 67:4 രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ, കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. സേലാ.
PSA 67:5 ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
PSA 67:6 അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
PSA 67:7 അതേ, ദൈവം നമ്മെ അനുഗ്രഹിക്കും, അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.
PSA 68:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ശത്രുക്കൾ ചിതറിപ്പോകട്ടെ; അവിടത്തെ എതിരാളികൾ അങ്ങയുടെമുമ്പിൽനിന്ന് പലായനംചെയ്യട്ടെ.
PSA 68:2 പുക പാറുംപോലെ അങ്ങ് അവരെ പാറിക്കണമേ— അഗ്നിയിൽ മെഴുക് ഉരുകുന്നതുപോലെ ദൈവത്തിന്റെ മുമ്പിൽ ദുഷ്ടർ നശിച്ചുപോകട്ടെ.
PSA 68:3 എന്നാൽ നീതിനിഷ്ഠർ ആഹ്ലാദിക്കുകയും ദൈവമുമ്പാകെ ഉല്ലസിക്കുകയും ചെയ്യട്ടെ; അവർ സന്തുഷ്ടരും ആനന്ദഭരിതരുമാകട്ടെ.
PSA 68:4 ദൈവത്തിനു പാടുക, തിരുനാമത്തിന് സ്തുതിപാടുക, മേഘപാളികളിൽ യാത്രചെയ്യുന്നവനെ പുകഴ്ത്തുക; അവിടത്തെ സന്നിധിയിൽ ആനന്ദിക്കുക—യഹോവ എന്നാകുന്നു അവിടത്തെ നാമം.
PSA 68:5 ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥർക്കു പിതാവും വിധവകൾക്കു പരിപാലകനും ആകുന്നു.
PSA 68:6 ദൈവം ആലംബഹീനരെ കുടുംബത്തിൽ വസിക്കുമാറാക്കുന്നു, അവിടന്ന് തടവുകാരെ സമൃദ്ധിയിലേക്ക് ആനയിക്കുന്നു; എന്നാൽ മത്സരികൾ വരണ്ടുണങ്ങിയ ദേശത്തു പാർക്കുന്നു.
PSA 68:7 ദൈവമേ, അങ്ങയുടെ ജനത്തിന്റെ മുമ്പിൽക്കൂടെ അങ്ങ് കടന്നുപോയപ്പോൾ, അവിടന്ന് മരുഭൂമിയിൽക്കൂടി മുന്നേറിയപ്പോൾ, സേലാ.
PSA 68:8 സീനായിമലയിൽ പ്രത്യക്ഷനായ അദ്വിതീയ ദൈവത്തിന്റെ മുമ്പാകെ അതേ, ഇസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പാകെ ഭൂമി പ്രകമ്പനംകൊണ്ടു, ആകാശം മഴ ചൊരിഞ്ഞു.
PSA 68:9 ദൈവമേ, അങ്ങ് സമൃദ്ധമായി മഴ പെയ്യിച്ചു; വാടിത്തളർന്ന അങ്ങയുടെ അവകാശത്തെ ഉന്മേഷപൂർണമാക്കി.
PSA 68:10 അതിൽ അങ്ങയുടെ ജനം വാസമുറപ്പിച്ചു, ദൈവമേ, അവിടത്തെ സമൃദ്ധിയിൽനിന്ന് അങ്ങ് ദരിദ്രർക്കു വേണ്ടതെല്ലാം നൽകി.
PSA 68:11 കർത്താവ് തന്റെ വചനം പ്രഖ്യാപിക്കുന്നു, അത് വിളംബരംചെയ്യുന്ന സുവാർത്താദൂതികൾ ഒരു വൻ സമൂഹംതന്നെയുണ്ട്:
PSA 68:12 “രാജാക്കന്മാരും സൈനികരും അതിവേഗത്തിൽ പലായനംചെയ്യുന്നു; വീട്ടിൽ പാർത്തിരുന്ന സ്ത്രീകൾ കൊള്ള പങ്കിട്ടെടുക്കുന്നു.
PSA 68:13 നിങ്ങൾ ആട്ടിൻതൊഴുത്തുകൾക്കിടയിൽ പാർക്കുമ്പോൾ, എന്റെ പ്രാവിന്റെ ചിറകുകൾ വെള്ളികൊണ്ടും തൂവലുകൾ മിന്നുന്ന സ്വർണംകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെയാകുന്നു.”
PSA 68:14 സർവശക്തൻ ശത്രുരാജാക്കന്മാരെ ചിതറിച്ചപ്പോൾ അതു സൽമോൻ പർവതത്തിൽ മഞ്ഞുപൊഴിയുന്നതുപോലെ ആയിരുന്നു.
PSA 68:15 ബാശാൻ പർവതമേ, പ്രൗഢിയുള്ള പർവതമേ, ബാശാൻ പർവതമേ, അനേകം കൊടുമുടികളുള്ള പർവതമേ,
PSA 68:16 ദൈവം വാഴുന്നതിനായി തെരഞ്ഞെടുത്ത പർവതശിഖരത്തെ, അതേ, യഹോവ എന്നേക്കും അധിവസിക്കുന്ന പർവതത്തെ, അസൂയാപൂർവം നോക്കുന്നതെന്തേ?
PSA 68:17 ദൈവത്തിന്റെ രഥങ്ങൾ ആയിരമായിരവും കോടിക്കോടിയും ആകുന്നു; യഹോവ സീനായിയിൽനിന്ന് അവിടത്തെ വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളിയിരിക്കുന്നു.
PSA 68:18 യഹോവയായ ദൈവമേ, അങ്ങ് എന്നേക്കും വാഴേണ്ടതിനായി ആരോഹണംചെയ്തപ്പോൾ, അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി; അങ്ങ് മനുഷ്യരിൽനിന്ന്, മത്സരികളിൽനിന്നുപോലും കാഴ്ചദ്രവ്യങ്ങൾ സ്വീകരിച്ചിരിക്കുന്നു.
PSA 68:19 അനുദിനം നമ്മുടെ ഭാരങ്ങൾ ചുമക്കുന്ന, നമ്മുടെ രക്ഷകനായ ദൈവമായ കർത്താവ് വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
PSA 68:20 നമ്മുടെ ദൈവം രക്ഷിക്കുന്ന ദൈവം ആകുന്നു; മരണത്തിൽനിന്നുള്ള വിടുതൽ കർത്താവായ യഹോവയിൽനിന്നു വരുന്നു.
PSA 68:21 തന്റെ ശത്രുക്കളുടെ ശിരസ്സ്, സ്വന്തം പാപത്തിൽ തുടരുന്നവരുടെ കേശസമൃദ്ധമായ നെറുകതന്നെ, ദൈവം തകർക്കും, നിശ്ചയം.
PSA 68:22 കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാനവരെ ബാശാനിൽനിന്ന് മടക്കിവരുത്തും; ആഴിയുടെ ആഴങ്ങളിൽനിന്നും ഞാനവരെ കൊണ്ടുവരും,
PSA 68:23 നിങ്ങൾ നിങ്ങളുടെ എതിരാളികളുടെ രക്തത്തിൽ കാലുകൾ മുക്കിവെക്കേണ്ടതിനും നിങ്ങളുടെ നായ്ക്കൾക്ക് അവയുടെ ഓഹരി ലഭിക്കേണ്ടതിനുംതന്നെ.”
PSA 68:24 ദൈവമേ, അങ്ങയുടെ എഴുന്നള്ളത്ത് ജനം കണ്ടിരിക്കുന്നു, എന്റെ ദൈവവും രാജാവുമായ അങ്ങ് വിശുദ്ധമന്ദിരത്തിലേക്ക് എഴുന്നള്ളുന്നതുതന്നെ.
PSA 68:25 മുമ്പിൽ ഗായകർ, അവർക്കുപിന്നിൽ വാദ്യക്കാർ; അവരോടൊപ്പം തപ്പുകൊട്ടുന്ന കന്യകമാരുമുണ്ട്.
PSA 68:26 മഹാസഭയിൽ ദൈവത്തെ സ്തുതിക്കുക; ഇസ്രായേലിന്റെ സഭയിൽ യഹോവയെ വാഴ്ത്തുക.
PSA 68:27 ഇതാ, ചെറിയ ബെന്യാമീൻഗോത്രം അവരെ നയിക്കുന്നു, അവിടെ യെഹൂദാപ്രഭുക്കന്മാരുടെ വലിയ കൂട്ടമുണ്ട്, അവരോടൊപ്പം സെബൂലൂന്റെയും നഫ്താലിയുടെയും പ്രഭുക്കന്മാരുമുണ്ട്.
PSA 68:28 ദൈവമേ, അങ്ങയുടെ ശക്തി വിളിച്ചുവരുത്തണമേ; ഞങ്ങളുടെ ദൈവമേ, പൂർവകാലങ്ങളിലേതുപോലെ അവിടത്തെ ശക്തി ഞങ്ങൾക്കു വെളിപ്പെടുത്തണമേ.
PSA 68:29 ജെറുശലേമിലെ അങ്ങയുടെ ആലയം നിമിത്തം രാജാക്കന്മാർ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരും.
PSA 68:30 ഞാങ്ങണകൾക്കിടയിലുള്ള മൃഗത്തെ, അതേ, രാഷ്ട്രങ്ങളുടെ കാളക്കിടാങ്ങൾക്കൊപ്പമുള്ള കാളക്കൂറ്റന്മാരെ ശാസിക്കണമേ. അവർ താഴ്ത്തപ്പെട്ട്, വെള്ളിക്കട്ടികൾ കപ്പമായി കൊണ്ടുവരട്ടെ. യുദ്ധത്തിൽ അഭിരമിക്കുന്ന രാഷ്ട്രങ്ങളെ അങ്ങ് ചിതറിക്കണമേ.
PSA 68:31 ഈജിപ്റ്റിൽനിന്ന് നയതന്ത്രപ്രതിനിധികൾ വന്നുചേരും; കൂശ് ദൈവസന്നിധിയിൽ തന്നെത്താൻ താഴ്ത്തട്ടെ.
PSA 68:32 ഭൂമിയിലെ സകലരാജ്യങ്ങളുമേ, ദൈവത്തിനു പാടുക, കർത്താവിന് സ്തോത്രഗാനം ആലപിക്കുക, സേലാ.
PSA 68:33 ആകാശോന്നതങ്ങളിൽ, പുരാതനമായ ആകാശങ്ങളിൽ നെടുകെയും കുറുകെയും സഞ്ചരിക്കുന്നവന്, തന്റെ അത്യുച്ചനാദത്താൽ മേഘഗർജനം നടത്തുന്നവനുതന്നെ.
PSA 68:34 ദൈവത്തിന്റെ ശക്തി വിളംബരംചെയ്യുക, അവിടത്തെ മഹിമ ഇസ്രായേലിന്മേലും അവിടത്തെ ശക്തി ആകാശങ്ങളിലും വിളങ്ങുന്നു.
PSA 68:35 ദൈവമേ, അങ്ങയുടെ വിശുദ്ധമന്ദിരത്തിൽ അങ്ങ് വിസ്മയാവഹനാണ്; ഇസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് അധികാരവും ശക്തിയും നൽകുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ!
PSA 69:1 സംഗീതസംവിധായകന്. “സാരസരാഗത്തിൽ.” ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ, ജലപ്രവാഹം എന്റെ കഴുത്തോളം എത്തിയിരിക്കുന്നു.
PSA 69:2 കാലുകൾ ഉറപ്പിക്കാനാകാത്ത ആഴമുള്ള ചേറ്റിൽ ഞാൻ മുങ്ങിത്താഴുന്നു. ആഴമുള്ള പ്രവാഹത്തിൽ ഞാൻ അകപ്പെട്ടിരിക്കുന്നു; ജലപ്രളയം എനിക്കുമീതേ കവിഞ്ഞൊഴുകുന്നു.
PSA 69:3 സഹായത്തിനായി വിളിച്ചപേക്ഷിച്ച് ഞാൻ കുഴഞ്ഞിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിവരണ്ടിരിക്കുന്നു. എന്റെ ദൈവത്തിനായി കാത്തിരുന്ന് എന്റെ കണ്ണുകൾ മങ്ങുന്നു.
PSA 69:4 കാരണംകൂടാതെ എന്നെ വെറുക്കുന്നവർ എന്റെ തലമുടിയുടെ എണ്ണത്തെക്കാൾ അധികമാകുന്നു; അകാരണമായി എന്നെ നശിപ്പിക്കാൻ ശ്രമിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാകുന്നു. ഞാൻ അപഹരിക്കാത്ത വസ്തുവകകൾ മടക്കിക്കൊടുക്കാൻ നിർബന്ധിതനായിരിക്കുന്നു.
PSA 69:5 ദൈവമേ, എന്റെ ഭോഷത്തം അങ്ങ് അറിയുന്നു; എന്റെ പാതകം അങ്ങയുടെമുമ്പാകെ മറവായിരിക്കുന്നതുമില്ല.
PSA 69:6 കർത്താവേ, സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ പ്രതീക്ഷയർപ്പിക്കുന്നവർ ഞാൻമൂലം അപമാനിതരാകരുതേ; ഇസ്രായേലിന്റെ ദൈവമേ, അങ്ങയെ അന്വേഷിക്കുന്നവർ ഞാൻമൂലം ലജ്ജിതരാകരുതേ.
PSA 69:7 കാരണം അങ്ങേക്കുവേണ്ടി ഞാൻ നിന്ദ സഹിക്കുന്നു എന്റെ മുഖം ലജ്ജകൊണ്ട് മൂടപ്പെടുന്നു.
PSA 69:8 എന്റെ സഹോദരങ്ങൾക്ക് ഞാൻ ഒരു പ്രവാസിയും എന്റെ മാതാവിന്റെ മക്കൾക്കൊരു അപരിചിതനും ആകുന്നു;
PSA 69:9 അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു അങ്ങയെ അപമാനിക്കുന്നവരുടെ നിന്ദയും എന്റെമേൽ വീണിരിക്കുന്നു.
PSA 69:10 ഞാൻ വിലപിക്കുകയും ഉപവസിക്കുകയും ചെയ്യുമ്പോൾ എനിക്ക് നിന്ദ സഹിക്കേണ്ടിവരുന്നു;
PSA 69:11 ഞാൻ ചാക്കുശീലധരിക്കുമ്പോൾ അവർക്കു ഞാനൊരു പഴമൊഴിയായിത്തീരുന്നു.
PSA 69:12 നഗരകവാടത്തിൽ ഇരിക്കുന്നവർ എന്നെ പരിഹസിക്കുന്നു, മദ്യപർക്ക് ഞാനൊരു ഗാനമായിരിക്കുന്നു.
PSA 69:13 എന്നാൽ യഹോവേ, അവിടത്തെ പ്രസാദകാലത്ത്, ഞാൻ അങ്ങയോട് പ്രാർഥിക്കുന്നു; ദൈവമേ, അങ്ങയുടെ മഹാസ്നേഹംനിമിത്തം അങ്ങയുടെ രക്ഷാവിശ്വസ്തതയാൽ എനിക്കുത്തരമരുളണമേ.
PSA 69:14 ചേറ്റുകുഴിയിൽനിന്ന് എന്നെ മോചിപ്പിക്കണമേ, ഞാനതിൽ ആഴ്ന്നുപോകാൻ അനുവദിക്കരുതേ; എന്നെ വെറുക്കുന്നവരിൽനിന്നും ആഴമേറിയ ജലാശയത്തിൽനിന്നും എന്നെ വിടുവിക്കണമേ.
PSA 69:15 ജലപ്രവാഹം എന്നെ മുക്കിക്കളയുന്നതിനോ ആഴങ്ങൾ എന്നെ വിഴുങ്ങിക്കളയുന്നതിനോ ഗർത്തങ്ങൾ എന്നെ അവയുടെയുള്ളിൽ ബന്ധിച്ചിടുന്നതിനോ അനുവദിക്കരുതേ.
PSA 69:16 യഹോവേ, അവിടത്തെ സ്നേഹമാഹാത്മ്യത്താൽ എനിക്കുത്തരമരുളണമേ; അവിടത്തെ കരുണാധിക്യത്താൽ എന്നിലേക്കു തിരിയണമേ.
PSA 69:17 അങ്ങയുടെ ദാസനിൽനിന്നു തിരുമുഖം മറയ്ക്കരുതേ; ഞാൻ കഷ്ടതയിൽ ആയിരിക്കുകയാൽ വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
PSA 69:18 എന്നോട് അടുത്തുവന്ന് എന്നെ മോചിപ്പിക്കണമേ; എന്റെ ശത്രുക്കൾനിമിത്തം എന്നെ വീണ്ടുകൊള്ളണമേ.
PSA 69:19 ഞാൻ സഹിക്കുന്ന നിന്ദയും അപമാനവും ലജ്ജയും അങ്ങ് അറിയുന്നു; എന്റെ എല്ലാ ശത്രുക്കളും തിരുമുമ്പിലുണ്ടല്ലോ.
PSA 69:20 നിന്ദ എന്റെ ഹൃദയത്തെ തകർത്തിരിക്കുന്നു അത് എന്നെ നിസ്സഹായനാക്കിയിരിക്കുന്നു; ഞാൻ മനസ്സലിവിനായി ചുറ്റും പരതി, എന്നാൽ എനിക്കൊരിടത്തുനിന്നും ലഭിച്ചില്ല, ആശ്വസിപ്പിക്കുന്നവർക്കായി കാത്തിരുന്നു, എന്നാൽ ആരെയും കണ്ടെത്തിയില്ല.
PSA 69:21 അവർ എന്റെ ഭക്ഷണത്തിൽ കയ്‌പുകലർത്തി എന്റെ ദാഹത്തിന് കുടിക്കാൻ അവർ വിന്നാഗിരി തന്നു.
PSA 69:22 അവരുടെ ഭക്ഷണമേശ അവർക്കൊരു കെണിയായിത്തീരട്ടെ; അവരുടെ സമൃദ്ധി അവർക്കൊരു കുരുക്കായിത്തീരട്ടെ.
PSA 69:23 കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ, അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.
PSA 69:24 അങ്ങയുടെ കോപം അവരുടെമേൽ ചൊരിയണമേ; അവിടത്തെ ഭീകരകോപം അവരെ കീഴടക്കട്ടെ.
PSA 69:25 അവരുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അവരുടെ കൂടാരങ്ങളിൽ ആരും വസിക്കാതിരിക്കട്ടെ.
PSA 69:26 കാരണം അങ്ങ് മുറിവേൽപ്പിച്ചവരെ അവർ പീഡിപ്പിക്കുന്നു അങ്ങ് മുറിവേൽപ്പിച്ചവരുടെ വേദനയെപ്പറ്റി അവർ ചർച്ചചെയ്യുന്നു.
PSA 69:27 അവരുടെ കുറ്റത്തിനുമേൽ കുറ്റം കൂട്ടണമേ; അവർ അങ്ങയുടെ രക്ഷയിൽ പങ്കുകാരാകാൻ അനുവദിക്കരുതേ.
PSA 69:28 ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേരുകൾ മായിച്ചുകളയണമേ നീതിനിഷ്ഠരോടുകൂടെ അവരെ എണ്ണുകയുമരുതേ.
PSA 69:29 ഞാൻ പീഡനത്തിലും വേദനയിലും ആയിരിക്കുന്നു— ദൈവമേ, അവിടത്തെ രക്ഷ എന്നെ സംരക്ഷിക്കണമേ.
PSA 69:30 ഞാൻ പാട്ടോടെ ദൈവത്തിന്റെ നാമം സ്തുതിക്കും സ്തോത്രാർപ്പണത്തോടെ അവിടത്തെ മഹത്ത്വപ്പെടുത്തും.
PSA 69:31 ഇത് യഹോവയ്ക്ക് ഒരു കാളയെ, കൊമ്പും കുളമ്പുമുള്ള കാളക്കൂറ്റനെ, യാഗമർപ്പിക്കുന്നതിലും പ്രസാദകരമായിരിക്കും.
PSA 69:32 പീഡിതർ അതുകണ്ടു സന്തുഷ്ടരാകും— ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം സജീവമാകട്ടെ!
PSA 69:33 യഹോവ ദരിദ്രരുടെ അപേക്ഷ കേൾക്കും; തന്റെ ബന്ധിതരായവരെ നിരാകരിക്കുകയുമില്ല.
PSA 69:34 ആകാശവും ഭൂമിയും അവിടത്തെ സ്തുതിക്കട്ടെ, സമുദ്രങ്ങളും അതിൽ സഞ്ചരിക്കുന്ന സമസ്തവുംതന്നെ,
PSA 69:35 കാരണം ദൈവം സീയോനെ രക്ഷിക്കുകയും അവിടന്ന് യെഹൂദാനഗരങ്ങളെ പുനർനിർമിക്കുകയും ചെയ്യും. അപ്പോൾ അങ്ങയുടെ ജനം അവിടെ പാർത്ത് അത് കൈവശമാക്കും;
PSA 69:36 അവിടത്തെ സേവകരുടെ മക്കൾ അതിനെ അവകാശമാക്കുകയും തിരുനാമത്തെ സ്നേഹിക്കുന്നവർ അവിടെ അധിവസിക്കുകയും ചെയ്യും.
PSA 70:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു നിവേദനസങ്കീർത്തനം. ദൈവമേ, എന്നെ രക്ഷിക്കണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
PSA 70:2 എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
PSA 70:3 എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ തങ്ങളുടെ ലജ്ജനിമിത്തം പിന്തിരിഞ്ഞുപോകട്ടെ.
PSA 70:4 എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ!” എന്ന് എപ്പോഴും പറയട്ടെ.
PSA 70:5 ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; ദൈവമേ, എന്റെ അടുക്കലേക്ക് വേഗം വരണമേ. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; യഹോവേ, താമസിക്കരുതേ.
PSA 71:1 യഹോവേ, ഞാൻ അങ്ങയിൽ അഭയംതേടുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
PSA 71:2 അവിടത്തെ നീതിയിൽ എന്നെ മോചിപ്പിക്കുകയും വിടുവിക്കുകയും ചെയ്യണമേ; അങ്ങയുടെ ചെവി എന്നിലേക്കു ചായ്ച്ച് എന്നെ രക്ഷിക്കണമേ.
PSA 71:3 എനിക്ക് എപ്പോഴും ഓടിയെത്താൻ കഴിയുന്ന, എന്റെ അഭയമാകുന്ന പാറയാകണമേ. അങ്ങ് എന്റെ പാറയും കോട്ടയും ആകുകയാൽ എന്നെ രക്ഷിക്കാൻ അവിടന്ന് കൽപ്പന നൽകണമേ.
PSA 71:4 എന്റെ ദൈവമേ, ദുഷ്ടരുടെ കൈയിൽനിന്നും അധർമികളും ക്രൂരരുമായവരുടെ പിടിയിൽനിന്നും എന്നെ മോചിപ്പിക്കണമേ.
PSA 71:5 കർത്താവായ യഹോവേ, അങ്ങാണ് എന്റെ പ്രത്യാശ, എന്റെ യൗവനംമുതൽ അവിടന്നാണെന്റെ ആശ്രയം.
PSA 71:6 ജനനംമുതൽ ഞാൻ അങ്ങയിൽ ആശ്രയിച്ചു; അവിടന്നാണ് എന്നെ എന്റെ മാതാവിന്റെ ഗർഭപാത്രത്തിൽനിന്നും പുറത്തെടുത്തത്. ഞാൻ അങ്ങയെ സദാ സ്തുതിക്കും.
PSA 71:7 ഞാൻ പലർക്കുമൊരു അത്ഭുതവിഷയം ആയിരിക്കുന്നു; എന്നാൽ അവിടന്നാണ് എന്റെ ബലമുള്ള സങ്കേതം.
PSA 71:8 എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു, ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.
PSA 71:9 ഞാൻ വൃദ്ധൻ ആകുമ്പോൾ എന്നെ പുറന്തള്ളരുതേ; എന്റെ ശക്തി ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
PSA 71:10 എന്റെ ശത്രുക്കൾ എനിക്കെതിരേ സംസാരിക്കുന്നു; അവർ ഒരുമിച്ച് ഗൂഢാലോചന നടത്തി എന്നെ വധിക്കുന്നതിനായി കാത്തിരിക്കുന്നു.
PSA 71:11 “ദൈവം ആ മനുഷ്യനെ ഉപേക്ഷിച്ചിരിക്കുന്നു; അയാളെ പിൻതുടർന്ന് പിടികൂടാം, ആരും അയാളെ മോചിപ്പിക്കുകയില്ല,” എന്നിങ്ങനെ അവർ പറയുന്നു.
PSA 71:12 ദൈവമേ, എന്നിൽനിന്ന് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
PSA 71:13 എന്നിൽ കുറ്റം ആരോപിക്കുന്നവർ അപമാനിതരായി നശിക്കട്ടെ; എന്നെ ദ്രോഹിക്കാൻ തുനിയുന്നവർ നിന്ദയാലും ലജ്ജയാലും മൂടപ്പെടട്ടെ.
PSA 71:14 എന്നാൽ ഞാൻ എപ്പോഴും അങ്ങയിൽ പ്രതീക്ഷ അർപ്പിക്കും; ഞാൻ അങ്ങയെ മേൽക്കുമേൽ സ്തോത്രംചെയ്യും.
PSA 71:15 ദിവസംമുഴുവനും എന്റെ വായ് അങ്ങയുടെ നീതിയെക്കുറിച്ചും രക്ഷയെക്കുറിച്ചും വർണിക്കും— അവ എന്റെ അറിവിന് അതീതമാണല്ലോ.
PSA 71:16 കർത്താവായ യഹോവേ, ഞാൻ വന്ന് അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും; അങ്ങയുടെ നീതിപ്രവൃത്തികൾ ഞാൻ ഉദ്ഘോഷിക്കും, അങ്ങയുടേതുമാത്രം.
PSA 71:17 ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ അഭ്യസിപ്പിച്ചിരിക്കുന്നു, ഇന്നുവരെ ഞാൻ അവിടത്തെ അത്ഭുതപ്രവൃത്തികളെപ്പറ്റി വർണിക്കുന്നു.
PSA 71:18 എന്റെ ദൈവമേ, എനിക്ക് വാർധക്യവും നരയും വന്നുചേരുമ്പോഴും അടുത്ത തലമുറയോട് അവിടത്തെ ശക്തിയെക്കുറിച്ചും എനിക്കു ശേഷമുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തികളെ പ്രഖ്യാപിക്കുന്നതുവരെയും. എന്നെ ഉപേക്ഷിക്കരുതേ.
PSA 71:19 ദൈവമേ, അവിടത്തെ നീതി ആകാശത്തോളം എത്തുന്നു. അങ്ങ് മഹത്കാര്യങ്ങൾ ചെയ്തിരിക്കുന്നു. ദൈവമേ, അങ്ങേക്കുതുല്യൻ ആരുള്ളൂ?
PSA 71:20 ഒട്ടനവധി കഠിനയാതനകളിലൂടെ അവിടന്ന് എന്നെ നടത്തിയെങ്കിലും അവിടന്ന് എന്റെ ജീവൻ പുനരുദ്ധരിക്കും; ഭൂമിയുടെ അഗാധതലങ്ങളിൽനിന്നും അവിടന്നെന്നെ ഉയർത്തിക്കൊണ്ടുവരും.
PSA 71:21 അവിടന്ന് എന്റെ ബഹുമതി വർധിപ്പിച്ച് ഒരിക്കൽക്കൂടി എന്നെ ആശ്വസിപ്പിക്കും.
PSA 71:22 കിന്നരവാദ്യത്തോടെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും എന്റെ ദൈവമേ, അവിടന്ന് വിശ്വസ്തനാണല്ലോ; ഇസ്രായേലിന്റെ പരിശുദ്ധനേ, വീണ മീട്ടി ഞാൻ അങ്ങേക്ക് സ്തുതിപാടും.
PSA 71:23 ഞാൻ അങ്ങേക്ക് സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വിമോചനമേകിയ ഈ ഏഴയും ഘോഷിച്ചാനന്ദിക്കും.
PSA 71:24 ദിവസംമുഴുവനും എന്റെ നാവ് അങ്ങയുടെ നീതിപ്രവൃത്തികളെ വർണിക്കും, കാരണം എന്നെ ദ്രോഹിക്കാൻ ആഗ്രഹിച്ചവർ ലജ്ജിതരും പരിഭ്രാന്തരും ആയിത്തീർന്നല്ലോ.
PSA 72:1 ശലോമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് അങ്ങയുടെ ന്യായവും രാജകുമാരന് അങ്ങയുടെ നീതിനിഷ്ഠയും കൽപ്പിച്ചുനൽകണമേ.
PSA 72:2 അദ്ദേഹം അവിടത്തെ ജനത്തെ നീതിയോടും പീഡിതരെ ന്യായത്തോടുംകൂടെ ന്യായപാലനംചെയ്യട്ടെ.
PSA 72:3 പർവതങ്ങൾ ജനത്തിനു സമൃദ്ധിയും കുന്നുകൾ നീതിയുടെ ഫലങ്ങളും നൽകട്ടെ.
PSA 72:4 ജനത്തിലെ പീഡിതർക്ക് അദ്ദേഹം പ്രതിരോധം തീർക്കും ദരിദ്രരുടെ മക്കളെ മോചിപ്പിക്കും; പീഡകരെ അദ്ദേഹം തകർക്കും
PSA 72:5 സൂര്യനും ചന്ദ്രനുമുള്ള കാലത്തോളം എല്ലാ തലമുറകളിലുമുള്ള ജനം അദ്ദേഹത്തെ ഭയപ്പെടട്ടെ.
PSA 72:6 അദ്ദേഹം വെട്ടിയൊതുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വർഷംപോലെയും ആയിരിക്കട്ടെ.
PSA 72:7 അദ്ദേഹത്തിന്റെ ദിനങ്ങളിൽ നീതിനിഷ്ഠർ അഭിവൃദ്ധിപ്രാപിക്കും ചന്ദ്രൻ ഉള്ളകാലത്തോളം ഐശ്വര്യസമൃദ്ധിയുണ്ടാകും.
PSA 72:8 സമുദ്രംമുതൽ സമുദ്രംവരെയും യൂഫ്രട്ടീസ് നദിമുതൽ ഭൂമിയുടെ അറ്റത്തോളവും അദ്ദേഹം ഭരണംനടത്തട്ടെ.
PSA 72:9 മരുഭൂവാസികൾ അദ്ദേഹത്തിന്റെമുമ്പിൽ വണങ്ങുകയും അദ്ദേഹത്തിന്റെ ശത്രുക്കൾ പൊടി നക്കുകയുംചെയ്യട്ടെ.
PSA 72:10 തർശീശിലെയും വിദൂരതീരങ്ങളിലെയും ആളുകൾ അദ്ദേഹത്തിന്റെമുമ്പിൽ കപ്പംകൊണ്ടുവരട്ടെ. ശേബയിലെയും സേബയിലെയും രാജാക്കന്മാർ ഉപഹാരങ്ങൾ കൊണ്ടുവരട്ടെ.
PSA 72:11 എല്ലാ രാജാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ താണുവണങ്ങുകയും സകലരാഷ്ട്രങ്ങളും അദ്ദേഹത്തെ സേവിക്കുകയുംചെയ്യട്ടെ.
PSA 72:12 കാരണം തന്നോടു നിലവിളിക്കുന്ന ദരിദ്രരെയും ആശ്രയമറ്റ പീഡിതരെയും അദ്ദേഹം മോചിപ്പിക്കും.
PSA 72:13 ബലഹീനരോടും ദരിദ്രരോടും അദ്ദേഹം കരുണകാണിക്കും അദ്ദേഹം ദരിദ്രരെ മരണത്തിൽനിന്നു രക്ഷിക്കുകയും ചെയ്യും.
PSA 72:14 പീഡനത്തിൽനിന്നും അക്രമത്തിൽനിന്നും അദ്ദേഹം അവരെ മോചിപ്പിക്കും, അവരുടെ രക്തം അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ വിലപ്പെട്ടതായിരിക്കും.
PSA 72:15 രാജാവ് നീണാൾ വാഴട്ടെ! ശേബയിലെ സ്വർണം അദ്ദേഹത്തിന് കാഴ്ചയായി അർപ്പിക്കപ്പെടട്ടെ. ജനം അദ്ദേഹത്തിനുവേണ്ടി നിരന്തരം പ്രാർഥിക്കുകയും ദിവസം മുഴുവൻ അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
PSA 72:16 ദേശത്തുടനീളം ധാന്യം സുലഭമായി വിളയട്ടെ; കുന്നിൻമുകളിൽ അവ ആലോലമാടട്ടെ. ലെബാനോൻപോലെ അതു ഫലസമൃദ്ധമാകട്ടെ നഗരവാസികൾ വയലിലെ പുല്ലുപോലെ തഴച്ചുവളരട്ടെ.
PSA 72:17 അദ്ദേഹത്തിന്റെ നാമം എന്നെന്നേക്കും നിലനിൽക്കട്ടെ; സൂര്യൻ നിലനിൽക്കുന്നകാലത്തോളം അതു സുദീർഘമായിരിക്കട്ടെ. അങ്ങനെ സകലരാഷ്ട്രങ്ങളും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കപ്പെടട്ടെ, അദ്ദേഹത്തെ അനുഗൃഹീതൻ എന്ന് അവർ വാഴ്ത്തിപ്പാടട്ടെ.
PSA 72:18 ദൈവം, ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, അവിടന്നുമാത്രം ആണല്ലോ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത്.
PSA 72:19 അവിടത്തെ മഹത്ത്വമാർന്ന നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; സർവഭൂമിയും അവിടത്തെ മഹത്ത്വത്താൽ നിറയട്ടെ.
PSA 72:20 യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർഥനകൾ സമാപ്തം.
PSA 73:1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം ഇസ്രായേലിന് നല്ലവൻ ആകുന്നു, ഹൃദയനൈർമല്യമുള്ളവർക്കുതന്നെ.
PSA 73:2 എന്നാൽ എന്റെ പാദങ്ങൾ ഏറെക്കുറെ ഇടറി; എന്റെ കാൽച്ചുവടുകൾ ഏതാണ്ട് വഴുതിമാറി.
PSA 73:3 ദുഷ്ടരുടെ അഭിവൃദ്ധി കണ്ടപ്പോൾ അഹങ്കാരികളോട് ഞാൻ അസൂയപ്പെട്ടു.
PSA 73:4 അവർക്കു യാതൊരുവിധ ബദ്ധപ്പാടുകളുമില്ല; അവരുടെ ശരീരം ആരോഗ്യവും ശക്തിയുമുള്ളത്.
PSA 73:5 അവർ സാധാരണ ജനങ്ങളെപ്പോലെ ജീവിതഭാരം അനുഭവിക്കുന്നില്ല; ഇതര മനുഷ്യരെപ്പോലെ രോഗാതുരർ ആകുന്നില്ല.
PSA 73:6 അതുകൊണ്ട് അഹങ്കാരംകൊണ്ടവർ ഹാരമണിയുന്നു; അക്രമംകൊണ്ടവർ അങ്കി ധരിക്കുന്നു
PSA 73:7 അവരുടെ കഠോരഹൃദയങ്ങളിൽനിന്ന് അകൃത്യം കവിഞ്ഞൊഴുകുന്നു; അവരുടെ ദുഷ്ടസങ്കൽപ്പങ്ങൾക്ക് അതിരുകളില്ല.
PSA 73:8 അവർ പരിഹസിച്ച് വിദ്വേഷത്തോടെ സംസാരിക്കുന്നു; ധിക്കാരപൂർവമവർ പീഡനഭീഷണി മുഴക്കുന്നു.
PSA 73:9 അവരുടെ വായ് ആകാശത്തിനുമേൽ അധികാരമുറപ്പിക്കുന്നു, അവരുടെ നാവ് ഭൂമിയെ അധീനതയിലാക്കുന്നു.
PSA 73:10 അതുകൊണ്ട് അവരുടെ ജനം അവരിലേക്കു തിരിയുന്നു അവർ ധാരാളം വെള്ളം കുടിച്ചുതീർക്കുന്നു.
PSA 73:11 “ദൈവം എങ്ങനെ അറിയും? അത്യുന്നതന് അറിവുണ്ടോ?” എന്നിങ്ങനെ അവർ ചോദിക്കുന്നു.
PSA 73:12 ദുഷ്ടർ ഇപ്രകാരമാണ്— അവർ എപ്പോഴും സ്വസ്ഥരായിരുന്ന് സമ്പത്തു വർധിപ്പിക്കുന്നു.
PSA 73:13 ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയതും എന്റെ കൈകളെ നിഷ്കളങ്കതയിൽ കഴുകിയതും വൃഥാവിലായി, നിശ്ചയം.
PSA 73:14 ഞാൻ ദിവസംമുഴുവനും പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഓരോ പ്രഭാതത്തിലും ഞാൻ ശിക്ഷ അനുഭവിക്കുന്നു.
PSA 73:15 ഞാൻ ഈ വിധം സംസാരിക്കണമെന്ന് നിരൂപിച്ചിരുന്നെങ്കിൽ, അങ്ങയുടെ മക്കളുടെ തലമുറയെ ഞാൻ വഞ്ചിക്കുമായിരുന്നു.
PSA 73:16 ഇതെല്ലാം മനസ്സിലാക്കാൻ ഞാൻ പരിശ്രമിച്ചു എന്നാൽ എനിക്കത് ക്ലേശകരമായിരുന്നു.
PSA 73:17 അങ്ങനെ ഞാൻ ദൈവത്തിന്റെ തിരുനിവാസത്തിൽ പ്രവേശിച്ചു; അപ്പോൾ അവരുടെ അന്തിമവിധിയെപ്പറ്റിയുള്ള അവബോധം എനിക്കു ലഭിച്ചു.
PSA 73:18 അങ്ങ് അവരെ വഴുവഴുപ്പുള്ള പ്രതലത്തിൽ നിർത്തിയിരിക്കുന്നു, നിശ്ചയം; അവിടന്ന് അവരെ നാശത്തിലേക്കു തള്ളിയിടുന്നു.
PSA 73:19 അവർ എത്രയും പെട്ടെന്ന് നശിപ്പിക്കപ്പെടുന്നു, കൊടുംഭീകരതകളാൽ അവർ നിശ്ശേഷം തുടച്ചുനീക്കപ്പെടുന്നു!
PSA 73:20 കർത്താവേ, അവിടന്ന് എഴുന്നേൽക്കുമ്പോൾ, ദുഃസ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്ന ഒരാളെപ്പോലെ അവിടന്ന് അവരെ വെറുക്കുമല്ലോ; ഒരു മായക്കാഴ്ചപോലെ അവരെ നിന്ദിച്ചുതള്ളുമല്ലോ.
PSA 73:21 എന്റെ ഹൃദയത്തിൽ കയ്‌പു നിറയുകയും എന്റെ അന്തരംഗം തകർന്നടിയുകയും ചെയ്തപ്പോൾ,
PSA 73:22 തിരുമുമ്പിൽ ഞാൻ ഒരു ഭോഷനും അജ്ഞനും വിവേകമില്ലാത്ത ഒരു മൃഗത്തെപ്പോലെയുള്ളവനും ആയിരുന്നു.
PSA 73:23 എങ്കിലും ഞാൻ എപ്പോഴും അങ്ങയോടൊപ്പം ആയിരിക്കുന്നു; അവിടന്ന് എന്റെ വലങ്കൈയിൽ പിടിച്ചിരിക്കുന്നു.
PSA 73:24 അവിടന്ന് എനിക്ക് ആലോചന നൽകി നടത്തുന്നു, അതിനുശേഷം അവിടത്തെ മഹത്ത്വത്തിലേക്ക് എന്നെ ആനയിക്കുന്നു.
PSA 73:25 സ്വർഗത്തിൽ അങ്ങല്ലാതെ മറ്റാരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല.
PSA 73:26 എന്റെ ശരീരവും ഹൃദയവും ദുർബലമായേക്കാം, എന്നാൽ ദൈവം എന്റെ ഹൃദയത്തിന്റെ ശക്തിയും എന്നേക്കുമുള്ള എന്റെ ഓഹരിയും ആകുന്നു.
PSA 73:27 അങ്ങയിൽനിന്ന് അകലം പാലിക്കുന്നവരെല്ലാം നശിച്ചുപോകും; അങ്ങയോട് അവിശ്വസ്തത പുലർത്തുന്ന എല്ലാവരെയും അവിടന്ന് നശിപ്പിക്കും.
PSA 73:28 എന്നാൽ ദൈവത്തോട് അടുത്തിരിക്കുന്നതാണ് എനിക്ക് ഏറെ നല്ലത്. കർത്താവായ യഹോവയെ ഞാൻ എന്റെ സങ്കേതമാക്കിയിരിക്കുന്നു; അവിടത്തെ പ്രവൃത്തികളെയെല്ലാം ഞാൻ വർണിക്കും.
PSA 74:1 ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. ദൈവമേ, അവിടന്ന് ഞങ്ങളെ എന്നേക്കുമായി ഉപേക്ഷിച്ചിരിക്കുന്നതെന്തിന്? അങ്ങയുടെ കോപം അങ്ങയുടെ മേച്ചിൽപ്പുറത്തെ ആടുകൾക്കെതിരേ പുകയുന്നതും എന്തിന്?
PSA 74:2 അങ്ങ് പുരാതനകാലത്ത് സമ്പാദിച്ച രാഷ്ട്രത്തെ, അവിടന്ന് വീണ്ടെടുത്ത് അവിടത്തെ അനന്തരാവകാശികളാക്കിത്തീർത്ത ജനത്തെയും അവിടത്തെ നിവാസസ്ഥാനമായ സീയോൻ പർവതത്തെയും ഓർക്കണമേ.
PSA 74:3 അങ്ങയുടെ തൃപ്പാദങ്ങൾ അനന്തമായ ഈ അവശിഷ്ടങ്ങളിലേക്കു തിരിയണമേ, ശത്രു നശിപ്പിച്ച തിരുനിവാസത്തിലെ സകലവസ്തുക്കളിലേക്കുംതന്നെ.
PSA 74:4 അവിടന്ന് ഞങ്ങളെ സന്ദർശിച്ച സ്ഥലത്ത് അങ്ങയുടെ ശത്രുക്കൾ അട്ടഹാസം മുഴക്കി; അവർ തങ്ങളുടെ കൊടി ഒരു ചിഹ്നമായി ഉയർത്തിയിരിക്കുന്നു.
PSA 74:5 കുറ്റിക്കാട് വെട്ടിനിരത്തുന്നവരെപ്പോലെ അവർ അവരുടെ മഴുവീശി.
PSA 74:6 അവിടെ ഉണ്ടായിരുന്ന കൊത്തുപണികളെല്ലാം മഴുകൊണ്ടും കൈക്കോടാലികൊണ്ടും വെട്ടിനശിപ്പിച്ചിരിക്കുന്നു.
PSA 74:7 അങ്ങയുടെ വിശുദ്ധമന്ദിരം അവർ അഗ്നിക്കിരയാക്കി, നിലംപൊത്തിച്ചിരിക്കുന്നു; തിരുനാമത്തിന്റെ വാസസ്ഥാനം അവർ അശുദ്ധമാക്കിയിരിക്കുന്നു.
PSA 74:8 “ഞങ്ങൾ അവരെ ഉന്മൂലനംചെയ്യും!” എന്ന് അവർ അവരുടെ ഹൃദയത്തിൽ പറഞ്ഞു. ദേശത്ത് ദൈവത്തെ ആരാധിച്ചിരുന്ന സകലസ്ഥലങ്ങളും അവർ അഗ്നിക്കിരയാക്കി.
PSA 74:9 ഞങ്ങൾക്ക് യാതൊരു അത്ഭുതചിഹ്നവും ലഭിച്ചിരുന്നില്ല; ഒരു പ്രവാചകനും ശേഷിക്കുന്നില്ല, ഈ സ്ഥിതി എത്രകാലത്തേക്ക് എന്നറിയാവുന്നവർ ഞങ്ങളിൽ ആരുമില്ല.
PSA 74:10 ദൈവമേ, ശത്രു എത്രനാൾ അങ്ങയെ പരിഹസിക്കും? എതിരാളികൾ അവിടത്തെ നാമത്തെ എന്നേക്കും അധിക്ഷേപിക്കുമോ?
PSA 74:11 അങ്ങയുടെ കരം, അങ്ങയുടെ വലങ്കൈ എന്തിന് പിൻവലിക്കുന്നു? തിരുക്കരംനീട്ടി അവരെ നശിപ്പിക്കണമേ!
PSA 74:12 ദൈവമേ, അവിടന്ന് ആകുന്നു പുരാതനകാലംമുതൽ എന്റെ രാജാവ്; അവിടന്ന് ഭൂമിയിൽ രക്ഷ കൊണ്ടുവരുന്നു.
PSA 74:13 അവിടത്തെ ശക്തിയാൽ അവിടന്ന് സമുദ്രത്തെ വിഭജിച്ചു; സമുദ്രത്തിലെ ഭീകരസത്വങ്ങളുടെ തല അവിടന്ന് തകർത്തു.
PSA 74:14 ലിവ്യാഥാന്റെ തലകൾ അവിടന്ന് തകർക്കുകയും അങ്ങ് അതിനെ മരുഭൂമിയിലെ ജന്തുക്കൾക്ക് ആഹാരമായി നൽകുകയും ചെയ്തു.
PSA 74:15 ഉറവുകളും നീർച്ചാലുകളും തുറന്നത് അവിടന്ന് ആകുന്നു; ഒരിക്കലും വറ്റാത്ത നദികളെ അവിടന്നു വറ്റിച്ചുകളഞ്ഞു.
PSA 74:16 പകൽ അങ്ങയുടേതാകുന്നു, രാത്രിയും അങ്ങേക്കുള്ളതുതന്നെ; അവിടന്ന് സൂര്യചന്ദ്രന്മാരെ സ്ഥാപിച്ചു.
PSA 74:17 ഭൂമിയുടെ എല്ലാ അതിർത്തികളും നിർണയിച്ചത് അവിടന്നാണ്; ഉഷ്ണകാലവും ശൈത്യകാലവും അവിടന്ന് ഉണ്ടാക്കി.
PSA 74:18 യഹോവേ, ശത്രു അങ്ങയെ പരിഹസിച്ചത് എങ്ങനെയെന്നും ഭോഷർ തിരുനാമത്തെ അധിക്ഷേപിക്കുന്നത് എങ്ങനെയെന്നും ഓർക്കണമേ.
PSA 74:19 അങ്ങയുടെ പ്രാവിന്റെ ജീവൻ, ദുഷ്ടമൃഗങ്ങൾക്ക് ഏൽപ്പിച്ചുകൊടുക്കരുതേ; അങ്ങയുടെ അഗതികളുടെ ജീവനെ എന്നേക്കും മറക്കരുതേ.
PSA 74:20 അവിടത്തെ ഉടമ്പടി ഓർക്കണമേ, ഭൂമിയുടെ അന്ധകാരസ്ഥലങ്ങളിൽ അതിക്രമങ്ങൾ അധികരിച്ചിരിക്കുന്നല്ലോ.
PSA 74:21 പീഡിതർ അപമാനിതരായി പിന്തിരിയാൻ അനുവദിക്കരുതേ; ദരിദ്രരും അഗതികളും അവിടത്തെ നാമത്തെ വാഴ്ത്തട്ടെ.
PSA 74:22 ദൈവമേ, എഴുന്നേൽക്കണമേ, അങ്ങയുടെ ഭാഗം പ്രതിരോധിക്കണമേ; ദിവസംമുഴുവനും ഭോഷർ അങ്ങയെ അപഹസിക്കുന്നത് ഓർക്കണമേ.
PSA 74:23 അങ്ങയുടെ എതിരാളികളുടെ ആരവം അവഗണിക്കരുതേ, അങ്ങയുടെ ശത്രുക്കളുടെ നിരന്തരമായി ഉയരുന്ന അട്ടഹാസങ്ങൾ മറക്കരുതേ.
PSA 75:1 സംഗീതസംവിധായകന്. “നശിപ്പിക്കരുതേ” എന്ന രാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. ഒരു ഗീതം. ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു, അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു.
PSA 75:2 ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു; നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു.
PSA 75:3 ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ.
PSA 75:4 അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത്
PSA 75:5 നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.
PSA 75:6 കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്.
PSA 75:7 വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു: അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു.
PSA 75:8 സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്; അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു.
PSA 75:9 എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും; ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും.
PSA 75:10 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും, എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.”
PSA 76:1 സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടത്തെ നാമം ഇസ്രായേലിൽ മഹോന്നതമാണ്.
PSA 76:2 അവിടത്തെ കൂടാരം ശാലേമിലും അവിടത്തെ നിവാസസ്ഥാനം സീയോനിലുമുണ്ട്.
PSA 76:3 അവിടെവെച്ച് അവിടന്ന് മിന്നിപ്പറക്കുന്ന അസ്ത്രങ്ങളും യുദ്ധായുധങ്ങളായ പരിചയും വാളും തകർത്തുകളഞ്ഞു. സേലാ.
PSA 76:4 അവിടന്ന് പ്രഭാപൂരിതനാണ്, വേട്ടയാടപ്പെടുന്ന മൃഗങ്ങൾ നിറഞ്ഞ കൊടുമുടികളെക്കാൾ പ്രതാപവാൻതന്നെ.
PSA 76:5 പരാക്രമികൾ കൊള്ളയടിക്കപ്പെട്ടവരായി നിലംപതിച്ചിരിക്കുന്നു, അവർ അന്തിമനിദ്രയിൽ ആണ്ടുപോയിരിക്കുന്നു; പടയാളികളിൽ ആർക്കുംതന്നെ തങ്ങളുടെ കൈ ഉയർത്താൻ കഴിയാതെവന്നിരിക്കുന്നു.
PSA 76:6 യാക്കോബിന്റെ ദൈവമേ, അവിടത്തെ ശാസനയാൽ, കുതിരകളും രഥങ്ങളും ഗാഢനിദ്രയിലാണ്ടുപോയി.
PSA 76:7 ഭയപ്പെടുവാൻ യോഗ്യൻ അവിടന്നുമാത്രം. അവിടന്ന് കോപിക്കുമ്പോൾ തിരുമുമ്പിൽ ആർ നിവർന്നുനിൽക്കും?
PSA 76:8 ദൈവമേ, ദേശത്തിലെ പീഡിതരെയെല്ലാം രക്ഷിക്കാൻ സ്വർഗത്തിൽനിന്ന് വിധി പ്രസ്താവിക്കാനായി
PSA 76:9 അവിടന്ന് എഴുന്നേറ്റപ്പോൾത്തന്നെ ഭൂമി ഭയന്ന് സ്തംഭിച്ചുപോയി— സേലാ.
PSA 76:10 മാനവജാതിക്കെതിരേയുള്ള അവിടത്തെ ക്രോധം അങ്ങയുടെ മഹത്ത്വം വർധിപ്പിക്കുന്നു, നിശ്ചയം, അവിടത്തെ ക്രോധം അതിജീവിക്കുന്നവർ സംയമികളായിത്തീരുന്നു.
PSA 76:11 നിന്റെ ദൈവമായ യഹോവയ്ക്ക് നേർച്ചകൾ നേരുകയും അവ നിറവേറ്റുകയും ചെയ്യുക; അയൽദേശവാസികളായിരിക്കുന്ന എല്ലാവരും ഭയാർഹനായ അങ്ങേക്ക് കാഴ്ചകൾ കൊണ്ടുവരട്ടെ.
PSA 76:12 അവിടന്ന് ഭരണാധികാരികളുടെ ആത്മാവിനെ തകർത്തുകളയുന്നു; ഭൂമിയിലെ രാജാക്കന്മാർ അവിടത്തെ ഭയപ്പെടുന്നു.
PSA 77:1 സംഗീതസംവിധായകന്. യെദൂഥൂന്യരാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു.
PSA 77:2 ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല.
PSA 77:3 ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു; ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ.
PSA 77:4 എന്റെ കൺപോളകൾക്ക് അങ്ങ് ഉറക്കം തടുത്തിരിക്കുന്നു; സംസാരിക്കാൻ ആകാതെ ഞാൻ വിഷമസന്ധിയിലായി.
PSA 77:5 പൂർവദിവസങ്ങളെപ്പറ്റിയും പണ്ടത്തെ സംവത്സരങ്ങളെപ്പറ്റിയും ഞാൻ ചിന്തിച്ചു;
PSA 77:6 രാത്രികാലങ്ങളിൽ ഞാൻ എന്റെ പാട്ടുകളെല്ലാം ഓർത്തെടുത്തു. എന്റെ ഹൃദയം ചിന്താധീനമാകുകയും എന്റെ ആത്മാവ് ആലോചനാഭരിതമാകുകയും ചെയ്തു.
PSA 77:7 “കർത്താവ് എന്നെ എന്നേക്കുമായി തള്ളിക്കളയുമോ? അവിടന്ന് ഇനിയൊരിക്കലും എന്നോട് ദയാലുവായിരിക്കുകയില്ലേ?
PSA 77:8 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും ഇല്ലാതായോ? അവിടത്തെ വാഗ്ദാനം എക്കാലത്തേക്കും നിലച്ചുപോയോ?
PSA 77:9 ദൈവം കരുണചൊരിയുന്നതിനു മറന്നുപോയോ? അവിടന്ന് കോപത്തിൽ തന്റെ കരുണാവർഷം അടച്ചുകളഞ്ഞോ?” സേലാ.
PSA 77:10 അപ്പോൾ ഞാൻ ഇപ്രകാരം പറഞ്ഞു: “അത്യുന്നതന്റെ വലങ്കൈ എന്നിൽനിന്നു മാറിപ്പോയതാണ് എന്റെ ദുഃഖകാരണം.
PSA 77:11 ഞാൻ യഹോവയുടെ പ്രവൃത്തികളെ ഓർക്കും; അതേ, പുരാതനകാലംമുതലുള്ള അവിടത്തെ അത്ഭുതപ്രവൃത്തികൾ ഞാൻ ഓർക്കും.
PSA 77:12 അവിടത്തെ എല്ലാ പ്രവൃത്തികളും ഞാൻ പരിഗണിക്കും; അവിടത്തെ എല്ലാ വീര്യപ്രവൃത്തികളെക്കുറിച്ചും ഞാൻ ധ്യാനിക്കും.”
PSA 77:13 ദൈവമേ, അങ്ങയുടെ വഴികൾ പരിശുദ്ധമാകുന്നു. നമ്മുടെ ദൈവത്തെപ്പോലെ ഉന്നതനായ ദേവൻ ആരുള്ളൂ?
PSA 77:14 അവിടന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കുന്ന ദൈവമാണ്; അവിടന്ന് ജനതകളുടെ മധ്യേ അവിടത്തെ ശക്തി വെളിപ്പെടുത്തിയിരിക്കുന്നു.
PSA 77:15 അവിടത്തെ ശക്തിയുള്ള കരംകൊണ്ട് അങ്ങയുടെ ജനത്തെ അവിടന്ന് വീണ്ടെടുത്തു, യാക്കോബിന്റെയും യോസേഫിന്റെയും പിൻതലമുറകളെത്തന്നെ. സേലാ.
PSA 77:16 ദൈവമേ, സമുദ്രം അങ്ങയെക്കണ്ടു, ആഴി അങ്ങയെക്കണ്ട് പുളഞ്ഞുപോയി; ആഴങ്ങൾ പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
PSA 77:17 മേഘങ്ങൾ ജലവർഷം നടത്തി, ആകാശം മുഴക്കത്താൽ മാറ്റൊലികൊണ്ടു; അവിടത്തെ അസ്ത്രങ്ങൾ എല്ലായിടത്തേക്കും ചീറിപ്പാഞ്ഞു.
PSA 77:18 അങ്ങയുടെ ഇടിനാദം ചുഴലിക്കാറ്റിൽ മുഴങ്ങിക്കേട്ടു, അങ്ങയുടെ മിന്നൽപ്പിണരുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി വിറയ്ക്കുകയും നടുങ്ങുകയും ചെയ്തു.
PSA 77:19 അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും, അവിടത്തെ പാത സമുദ്രത്തിലൂടെയും അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു.
PSA 77:20 മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ, അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.
PSA 78:1 ആസാഫിന്റെ ഒരു ധ്യാനസങ്കീർത്തനം. എന്റെ ജനമേ, എന്റെ ഉപദേശം കേൾക്കുക; എന്റെ വായിലെ വാക്കുകൾ ശ്രദ്ധിക്കുക.
PSA 78:2 ഞാൻ സാദൃശ്യകഥ സംസാരിക്കുന്നതിനായി എന്റെ വായ് തുറക്കും; പുരാതനകാലംമുതൽ മറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഞാൻ പ്രഖ്യാപിക്കും—
PSA 78:3 നാം കേൾക്കുകയും അറിയുകയും നമ്മുടെ പൂർവികർ നമ്മെ അറിയിക്കുകയുംചെയ്ത കാര്യങ്ങൾതന്നെ.
PSA 78:4 നാം അവ അവരുടെ മക്കളിൽനിന്ന് മറച്ചുവെക്കുകയില്ല; യഹോവയുടെ മഹത്തായ പ്രവൃത്തികളെപ്പറ്റി, അവിടത്തെ ശക്തിയെയും അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികളെയുംപറ്റിയും ഞങ്ങൾ അടുത്ത തലമുറയോട് പ്രസ്താവിക്കും.
PSA 78:5 അവിടന്ന് യാക്കോബിന് തന്റെ നിയമവ്യവസ്ഥകൾ ഉത്തരവിടുകയും ഇസ്രായേലിൽ ന്യായപ്രമാണം സ്ഥാപിക്കുകയും ചെയ്തു— നമ്മുടെ പൂർവികരോട് അവരുടെ മക്കൾക്ക് ഉപദേശിച്ചുനൽകണമെന്ന് അവിടന്ന് ആജ്ഞാപിച്ചവതന്നെ—
PSA 78:6 അങ്ങനെ അടുത്ത തലമുറ ആ കൽപ്പനകൾ അറിയും ഇനി ജനിക്കാനിരിക്കുന്ന മക്കളും! അവർ അവരുടെ മക്കളെ അത് പഠിപ്പിക്കുകയും ചെയ്യും.
PSA 78:7 അപ്പോൾ അവർ ദൈവത്തിൽ തങ്ങളുടെ ആശ്രയംവെക്കുകയും അവിടത്തെ പ്രവൃത്തികൾ മറക്കാതെ അവിടത്തെ കൽപ്പനകൾ പ്രമാണിക്കുകയും ചെയ്യും.
PSA 78:8 അവർ തങ്ങളുടെ പൂർവികരെപ്പോലെ ദുശ്ശാഠ്യമുള്ളവരും മത്സരികളുമായ ഒരു തലമുറയോ അവിശ്വസ്തരും ദൈവത്തോട് കൂറുപുലർത്താത്ത ഹൃദയവുമുള്ള ഒരു തലമുറയോ ആകുകയില്ല.
PSA 78:9 എഫ്രയീം വില്ലാളിവീരന്മാർ ആയിരുന്നെങ്കിലും യുദ്ധദിവസത്തിൽ അവർ പിന്തിരിഞ്ഞോടി;
PSA 78:10 അവർ ദൈവത്തിന്റെ ഉടമ്പടി പാലിക്കുകയോ അവിടത്തെ ന്യായപ്രമാണം അനുസരിച്ച് ജീവിക്കുകയോ ചെയ്തില്ല.
PSA 78:11 അവിടന്നു ചെയ്ത പ്രവൃത്തികളും അവരെ കാണിച്ച അത്ഭുതങ്ങളും അവർ മറന്നു.
PSA 78:12 അവിടന്ന് അവരുടെ പിതാക്കന്മാരുടെമുമ്പാകെ ഈജിപ്റ്റിലെ സോവാൻ സമഭൂമിയിൽ അത്ഭുതങ്ങൾ പ്രവർത്തിച്ചല്ലോ.
PSA 78:13 അവിടന്ന് കടൽ വിഭജിച്ച് അതിലൂടെ അവരെ കടത്തിക്കൊണ്ടുപോയി; അവിടന്ന് ജലപാളികളെ ഒരു മതിൽപോലെ ഉറപ്പിച്ചുനിർത്തി.
PSA 78:14 പകൽമുഴുവൻ മേഘംകൊണ്ട് അവർക്ക് തണൽ ഒരുക്കി രാത്രിമുഴുവൻ അഗ്നിജ്വാലയിൽനിന്നുള്ള പ്രകാശത്താൽ അവിടന്ന് അവരെ നയിച്ചു.
PSA 78:15 അവിടന്ന് മരുഭൂമിയിൽവെച്ച് പാറകളെ പിളർത്തി ആഴിയിൽനിന്നെന്നപോലെ അവർക്ക് സമൃദ്ധമായി ജലം നൽകി;
PSA 78:16 കടുന്തൂക്കായ പാറകളിൽനിന്ന് അവിടന്ന് അരുവികൾ പുറപ്പെടുവിച്ചു. ആ നീർച്ചാലുകളെ, താഴ്വരയിലേക്ക് നദികൾപോലെ ഒഴുക്കി.
PSA 78:17 എന്നിട്ടും അവർ അവിടത്തേക്കെതിരേ പാപംചെയ്തുകൊണ്ടിരുന്നു, മരുഭൂമിയിൽവെച്ച് അത്യുന്നതനെതിരേ മത്സരിച്ചുകൊണ്ടിരുന്നു.
PSA 78:18 തങ്ങൾ ആഗ്രഹിച്ച ഭക്ഷണത്തിനായി അവർ മനഃപൂർവം ദൈവത്തെ പരീക്ഷിച്ചു.
PSA 78:19 അവർ ദൈവത്തിനു വിരോധമായി മുറവിളികൂട്ടിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: “മരുഭൂമിയിൽ നമുക്ക് ഭക്ഷണമേശ ഒരുക്കുന്നതിന് ദൈവത്തിന് കഴിയുമോ?
PSA 78:20 അവിടന്ന് പാറയെ അടിച്ചു, വെള്ളം പൊട്ടിപ്പുറപ്പെട്ടു അരുവികൾ കവിഞ്ഞൊഴുകി, സത്യം, എന്നാൽ ഞങ്ങൾക്കു ഭക്ഷണംകൂടി നൽകാൻ അവിടത്തേക്കു കഴിയുമോ? അവിടത്തെ ജനത്തിനു മാംസം നൽകുമോ?”
PSA 78:21 യഹോവ ഇതു കേട്ടപ്പോൾ രോഷാകുലനായി; അവിടത്തെ കോപാഗ്നി യാക്കോബിനെതിരേയും അവിടത്തെ ക്രോധം ഇസ്രായേലിന്റെനേരേയും കത്തിജ്വലിച്ചു,
PSA 78:22 അവർ ദൈവത്തിൽ വിശ്വസിക്കുകയോ അവിടത്തെ കരുതലിൽ ആശ്രയിക്കുകയോ ചെയ്യാതിരുന്നതിനാൽത്തന്നെ.
PSA 78:23 എന്നിട്ടും അവിടന്ന് മീതേയുള്ള ആകാശത്തിന് ഒരു ആജ്ഞ കൊടുത്തു ആകാശത്തിന്റെ കവാടങ്ങൾ തുറന്നു;
PSA 78:24 അവിടന്ന് ജനത്തിന് ആഹാരമായി മന്ന പൊഴിച്ചു, സ്വർഗീയധാന്യം അവിടന്ന് അവർക്കു നൽകി.
PSA 78:25 അവിടന്ന് അവർക്ക് സമൃദ്ധിയായി അയച്ചുകൊടുത്ത ശക്തരുടെ ആഹാരം മനുഷ്യർ ആസ്വദിച്ചു.
PSA 78:26 അവിടന്ന് ആകാശത്തിൽനിന്ന് കിഴക്കൻകാറ്റിനെ അഴിച്ചുവിട്ടു അവിടത്തെ ശക്തിയാൽ തെക്കൻകാറ്റ് ആഞ്ഞുവീശുകയും ചെയ്തു.
PSA 78:27 അവരുടെമേൽ അവിടന്ന് പൊടിപോലെ മാംസവും കടൽത്തീരത്തെ മണൽത്തരിപോലെ പക്ഷികളെയും വർഷിപ്പിച്ചു.
PSA 78:28 അവയെ അവരുടെ പാളയത്തിലേക്ക്, അവരുടെ കൂടാരത്തിനുചുറ്റം പറന്നിറങ്ങുമാറാക്കി.
PSA 78:29 മതിയാകുവോളം അവർ ഭക്ഷിച്ചു; അവർ ആഗ്രഹിച്ചതുതന്നെ അവിടന്ന് അവർക്ക് നൽകി.
PSA 78:30 എന്നാൽ അവർ ആഗ്രഹിച്ച ഭക്ഷണം ഭക്ഷിച്ചു തൃപ്തരാകുന്നതിനുമുമ്പ്, അത് അവരുടെ വായിൽ ഇരിക്കുമ്പോൾത്തന്നെ,
PSA 78:31 ദൈവകോപം അവർക്കുനേരേ ജ്വലിച്ചു; അവരിലെ കായബലമുള്ളവരെ മരണത്തിനേൽപ്പിച്ചു, ഇസ്രായേലിലെ യുവനിരയെത്തന്നെ അവിടന്ന് ഛേദിച്ചുകളഞ്ഞു.
PSA 78:32 എന്നിട്ടുമവർ പാപത്തിൽത്തന്നെ തുടർന്നു; അവിടത്തെ അത്ഭുതങ്ങൾ കണ്ടിട്ടും അവർ വിശ്വസിച്ചില്ല.
PSA 78:33 അതിനാൽ അവരുടെ ആയുസ്സ് വ്യർഥമായി അവസാനിക്കുന്നതിനും അവരുടെ സംവത്സരങ്ങൾ ഭീതിയിലാണ്ടുപോകുന്നതിനും അവിടന്ന് സംഗതിയാക്കി.
PSA 78:34 എപ്പോഴൊക്കെ ദൈവം അവരെ സംഹരിച്ചോ, അപ്പോഴെല്ലാം അവർ അവിടത്തെ അന്വേഷിച്ചു; വളരെ ഗൗരവതരമായിത്തന്നെ അവർ ദൈവത്തെ അന്വേഷിച്ചു.
PSA 78:35 ദൈവമായിരുന്നു തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവമാണ് തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർത്തു.
PSA 78:36 എന്നാൽ തങ്ങളുടെ വാകൊണ്ട് അവർ ദൈവത്തോട് മുഖസ്തുതി പറയുകയും നാവുകൊണ്ട് അവർ അവിടത്തോടു വ്യാജം പറയുകയും ചെയ്യുന്നു;
PSA 78:37 അവരുടെ ഹൃദയം അവിടത്തോട് കൂറുപുലർത്തിയില്ല, അവിടത്തെ ഉടമ്പടിയോട് അവർ വിശ്വസ്തരായിരുന്നതുമില്ല.
PSA 78:38 എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു.
PSA 78:39 അവർ കേവലം മാംസംമാത്രം, മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു.
PSA 78:40 എത്രയോവട്ടം അവർ മരുഭൂമിയിൽവെച്ച് ദൈവത്തിനെതിരേ മത്സരിച്ചു വിജനദേശത്തുവെച്ച് എത്രയോതവണ അവിടത്തെ ദുഃഖിപ്പിച്ചു!
PSA 78:41 അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ വിഷമിപ്പിച്ചു.
PSA 78:42 അവിടത്തെ ശക്തി അവർ ഓർത്തില്ല— പീഡകരിൽനിന്നും തങ്ങളെ വീണ്ടെടുത്ത ദിവസവും
PSA 78:43 ഈജിപ്റ്റിൽ അവിടന്നു ചെയ്ത ചിഹ്നങ്ങളും സോവാൻ സമഭൂമിയിലെ അത്ഭുതങ്ങളും അവർ ഓർത്തില്ല.
PSA 78:44 അവരുടെ നദികളെ അവിടന്ന് രക്തമാക്കി; അവരുടെ അരുവികളിൽനിന്ന് അവർക്ക് കുടിക്കാൻ കഴിയാതെയുമായി.
PSA 78:45 അവരെ വിഴുങ്ങിക്കളയേണ്ടതിന് അവിടന്ന് ഈച്ചകളുടെ കൂട്ടത്തെ അയച്ചു, തവളക്കൂട്ടങ്ങൾ അവർക്കിടയിൽ നാശം വിതച്ചു.
PSA 78:46 അവരുടെ കൃഷി അവിടന്ന് വിട്ടിലിന് ആഹാരമായും അവരുടെ വിളകൾ വെട്ടുക്കിളികൾക്കും നൽകി.
PSA 78:47 അവിടന്ന് അവരുടെ മുന്തിരിത്തലകൾ കന്മഴകൊണ്ടു നശിപ്പിക്കുകയും അവരുടെ കാട്ടത്തികളെ ആലിപ്പഴംകൊണ്ടു മൂടുകയും ചെയ്തു.
PSA 78:48 കന്മഴകൊണ്ട് അവരുടെ കന്നുകാലിക്കൂട്ടങ്ങളെ തകർത്തു, അവരുടെ മൃഗസമ്പത്ത് ഇടിമിന്നലിന് ഇരയായി.
PSA 78:49 അങ്ങയുടെ കോപം അവരുടെമേൽ ആളിക്കത്തി, കുപിതനായ അങ്ങ് അവർക്കുനേരേ, ക്രോധം, അപമാനം, ശത്രുത, എന്നിവയുടെ സംഹാരദൂതഗണത്തെ അഴിച്ചുവിട്ടു.
PSA 78:50 അവിടന്ന് തന്റെ കോപത്തിനൊരു വഴിതുറന്നു; അവരുടെ ജീവനെ മരണത്തിൽനിന്നു മാറ്റിനിർത്തിയില്ല, എന്നാൽ അവരെ അവിടന്ന് മഹാമാരിക്ക് ഏൽപ്പിച്ചുകൊടുത്തു.
PSA 78:51 ഈജിപ്റ്റിലെ എല്ലാ ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, ഹാമിന്റെ കൂടാരങ്ങളിലെ പൗരുഷത്തിന്റെ പ്രഥമസന്തതികളെത്തന്നെ.
PSA 78:52 എന്നാൽ അവിടന്ന് തന്റെ ജനത്തെ ആട്ടിൻപറ്റത്തെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിലൂടെ ആടുകളെയെന്നപോലെ അവിടന്ന് അവരെ നടത്തി.
PSA 78:53 അവിടന്ന് അവരെ സുരക്ഷിതരായി നയിച്ചു, അതുകൊണ്ട് അവർക്ക് ഭയം ഉണ്ടായിരുന്നില്ല; എന്നാൽ സമുദ്രം അവരുടെ ശത്രുക്കളെ വിഴുങ്ങിക്കളഞ്ഞു.
PSA 78:54 അങ്ങനെ അവിടന്ന് അവരെ വിശുദ്ധനാടിന്റെ അതിരിലേക്ക് ആനയിച്ചു, അവിടത്തെ വലതുകരം അധീനപ്പെടുത്തിയ മലനിരകളിലേക്കുതന്നെ.
PSA 78:55 അവരുടെമുമ്പിലുണ്ടായിരുന്ന ജനതകളെ അവിടന്ന് തുരത്തിയോടിച്ചു അവരുടെ ദേശത്തെ ഒരവകാശമായി അവർക്ക് അളന്നുകൊടുത്തു; ഇസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭവനങ്ങളിൽ വാസമുറപ്പിച്ചുകൊടുത്തു.
PSA 78:56 എങ്കിലും അവർ ദൈവത്തെ പരീക്ഷിച്ചു അത്യുന്നതനെതിരേ മത്സരിച്ചു; അവർ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടർന്നതുമില്ല.
PSA 78:57 അവരുടെ പൂർവികരെപ്പോലെ അവർ വിശ്വാസഘാതകരായി പിന്തിരിഞ്ഞു കോട്ടമുള്ള വില്ലുപോലെ അവർ വഞ്ചകരായിത്തീർന്നു.
PSA 78:58 തങ്ങളുടെ ക്ഷേത്രങ്ങൾകൊണ്ട് അവർ അവിടത്തെ പ്രകോപിപ്പിച്ചു; തങ്ങളുടെ വിഗ്രഹങ്ങളാൽ അവർ അവിടത്തെ അസഹിഷ്ണുതയുള്ളവനാക്കി.
PSA 78:59 ദൈവം ഇതു കേട്ടു, കോപംകൊണ്ടുനിറഞ്ഞു; ഇസ്രായേലിനെ നിശ്ശേഷം തള്ളിക്കളഞ്ഞു.
PSA 78:60 അവിടന്ന് ശീലോവിലെ സമാഗമകൂടാരത്തെ ഉപേക്ഷിച്ചു, അവിടന്ന് മനുഷ്യരുടെയിടയിൽ സ്ഥാപിച്ച കൂടാരത്തെത്തന്നെ.
PSA 78:61 അവിടന്ന് തന്റെ ശക്തിയുടെ പ്രതീകമായ കൂടാരത്തെ പ്രവാസത്തിലേക്കും തന്റെ മഹത്ത്വത്തെ ശത്രുവിന്റെ കരങ്ങളിലേക്കും ഏൽപ്പിച്ചുകൊടുത്തു.
PSA 78:62 സ്വജനത്തെ അവിടന്ന് വാൾത്തലയ്ക്ക് വിട്ടുകൊടുത്തു; അവിടന്ന് തന്റെ അവകാശത്തോട് രോഷാകുലനായി.
PSA 78:63 അവരുടെ യുവാക്കന്മാരെ അഗ്നി വിഴുങ്ങിക്കളഞ്ഞു, അവരുടെ യുവതികൾക്ക് വിവാഹഗീതങ്ങൾ ഉണ്ടായതുമില്ല;
PSA 78:64 അവരുടെ പുരോഹിതന്മാർ വാളിനിരയായി, അവരുടെ വിധവമാർക്കു വിലപിക്കാൻ കഴിഞ്ഞതുമില്ല.
PSA 78:65 അപ്പോൾ കർത്താവ് തന്റെ നിദ്രവിട്ടുണർന്നു, മദ്യലഹരിവിട്ട് ഒരു യോദ്ധാവ് ഉണരുന്നതുപോലെതന്നെ.
PSA 78:66 അവിടന്ന് തന്റെ ശത്രുക്കൾക്ക് തിരിച്ചടിനൽകി; അവരെ എന്നെന്നേക്കുമായി ലജ്ജയിലേക്കു തള്ളിവിട്ടു.
PSA 78:67 എന്നാൽ അവിടന്ന് യോസേഫിന്റെ കൂടാരത്തെ ഉപേക്ഷിച്ചു, എഫ്രയീംഗോത്രത്തെ തെരഞ്ഞെടുത്തതുമില്ല;
PSA 78:68 എന്നാൽ അവിടന്ന് യെഹൂദാഗോത്രത്തെ, താൻ സ്നേഹിക്കുന്ന സീയോൻപർവതത്തെ തെരഞ്ഞെടുത്തു.
PSA 78:69 അവിടന്ന് തന്റെ തിരുനിവാസം അത്യുന്നതങ്ങളെപ്പോലെ സ്ഥാപിച്ചു, താൻ എന്നേക്കുമായി സ്ഥാപിച്ച ഭൂമിയെ എന്നപോലെതന്നെ.
PSA 78:70 അവിടന്ന് തന്റെ ദാസനായ ദാവീദിനെ തെരഞ്ഞെടുത്തു, ആട്ടിൻതൊഴുത്തിൽനിന്നുതന്നെ അദ്ദേഹത്തെ എടുത്തു;
PSA 78:71 ആടുകളെ വളർത്തുന്നതിൽനിന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു, തന്റെ ജനമായ യാക്കോബിന്, തന്റെ അവകാശമായ ഇസ്രായേലിന് ഇടയനായിരിക്കുന്നതിനുവേണ്ടിത്തന്നെ.
PSA 78:72 ഹൃദയപരമാർഥതയോടെ അദ്ദേഹം അവരെ മേയിച്ചു; കരവിരുതോടെ അദ്ദേഹം അവരെ നയിച്ചു.
PSA 79:1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവമേ, ഇതര ജനതകൾ അവിടത്തെ ഓഹരി പിടിച്ചടക്കിയിരിക്കുന്നു; അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുന്നു ജെറുശലേമിനെ അവർ ഒരു കൽക്കൂമ്പാരമായി മാറ്റിയിരിക്കുന്നു.
PSA 79:2 അങ്ങയുടെ സേവകരുടെ ശവശരീരങ്ങൾ ആകാശത്തിലെ പക്ഷികൾക്ക് ഇരയായി നൽകിയിരിക്കുന്നു, അവിടത്തെ വിശുദ്ധജനത്തിന്റെ മാംസം ഭൂമിയിലെ വന്യമൃഗങ്ങൾക്കും.
PSA 79:3 ജെറുശലേമിനുചുറ്റും അവർ വെള്ളംപോലെ രക്തപ്പുഴ ഒഴുക്കി, മരിച്ചവരെ സംസ്കരിക്കാൻ ആരും അവശേഷിക്കുന്നില്ല.
PSA 79:4 ഞങ്ങളുടെ അയൽവാസികൾക്ക് ഞങ്ങൾ അധിക്ഷേപത്തിന്റെ ഇരയായി, ചുറ്റുപാടുമുള്ളവർക്ക് ഞങ്ങൾ അവജ്ഞയും അപഹാസവും ആയിരിക്കുന്നു.
PSA 79:5 ഇനിയും എത്രനാൾ, യഹോവേ? അങ്ങ് എന്നേക്കും ക്രോധാകുലനായിരിക്കുമോ? അങ്ങയുടെ അസഹിഷ്ണുത അഗ്നിപോലെ ഞങ്ങൾക്കെതിരായി എത്രകാലം ജ്വലിക്കും?
PSA 79:6 അവിടത്തെ അംഗീകരിക്കാത്ത ജനതകളുടെമേലും അവിടത്തെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും അവിടത്തെ ക്രോധം ചൊരിയണമേ;
PSA 79:7 കാരണം അവർ യാക്കോബിനെ വിഴുങ്ങുകയും അവന്റെ സ്വദേശത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
PSA 79:8 ഞങ്ങളുടെ പൂർവികരുടെ പാപം ഞങ്ങൾക്കെതിരേ കണക്കാക്കരുതേ; അവിടത്തെ കരുണ അതിവേഗം ഞങ്ങളെ സന്ദർശിക്കണമേ, ഞങ്ങൾ അതിതീക്ഷ്ണമായ ആവശ്യത്തിൽ ആയിരിക്കുന്നു.
PSA 79:9 ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടത്തെ നാമമഹത്ത്വത്തിനായി ഞങ്ങളെ സഹായിക്കണമേ; അവിടത്തെ നാമംനിമിത്തം ഞങ്ങളെ വിടുവിക്കുകയും ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കുകയും ചെയ്യണമേ.
PSA 79:10 രാഷ്ട്രങ്ങളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? അവിടത്തെ സേവകരുടെ രക്തംചൊരിഞ്ഞതിനുള്ള പ്രതികാരം ഞങ്ങളുടെ കണ്ണുകൾക്കു മുമ്പിൽവെച്ചുതന്നെ രാഷ്ട്രങ്ങൾക്കിടയിൽ അവിടന്ന് നടപ്പിലാക്കണമേ.
PSA 79:11 ബന്ധിതരുടെ ഞരക്കം തിരുമുമ്പിൽ വരുമാറാകട്ടെ; മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ അവിടത്തെ കൈകളുടെ ശക്തിയാൽ സ്വതന്ത്രരാക്കണമേ.
PSA 79:12 കർത്താവേ, ഞങ്ങളുടെ അയൽവാസികൾ അങ്ങേക്കെതിരായി നടത്തിയ അധിക്ഷേപങ്ങൾക്കുള്ള ശിക്ഷ ഏഴിരട്ടിയായി അവരുടെ മാർവിടത്തിലേക്കുതന്നെ നൽകണമേ.
PSA 79:13 അപ്പോൾ അവിടത്തെ ജനമായ ഞങ്ങൾ—അങ്ങയുടെ മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റം— അങ്ങയെ നിത്യം സ്തുതിക്കും; ഞങ്ങൾ അവിടത്തെ സ്തുതി തലമുറതലമുറകളോളം പ്രസ്താവിക്കും.
PSA 80:1 സംഗീതസംവിധായകന്. “സാരസസാക്ഷ്യം” എന്ന രാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. യോസേഫിനെ ആട്ടിൻകൂട്ടത്തെപ്പോലെ നയിക്കുന്ന ഇസ്രായേലിന്റെ ഇടയനേ, കേൾക്കണമേ. കെരൂബുകളിൻമീതേ സിംഹാസനസ്ഥനായവനേ, പ്രകാശിക്കണമേ.
PSA 80:2 എഫ്രയീമിന്റെയും ബെന്യാമീന്റെയും മനശ്ശെയുടെയും മുന്നിൽത്തന്നെ. അങ്ങയുടെ ശക്തി ഉണർത്തണമേ; ഞങ്ങളുടെ രക്ഷയ്ക്കായി വരണമേ.
PSA 80:3 ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
PSA 80:4 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഇനിയും എത്രനാൾ, അങ്ങയുടെ ജനത്തിന്റെ പ്രാർഥനയ്ക്കെതിരേ അങ്ങയുടെ കോപം പുകഞ്ഞുകൊണ്ടിരിക്കും?
PSA 80:5 അങ്ങ് കണ്ണീരിന്റെ അപ്പം അവർക്ക് ഭക്ഷിക്കാൻ നൽകി; കുടിക്കുന്നതിനായി അവരുടെ പാത്രത്തിൽ നിറച്ചിരിക്കുന്നതും കണ്ണീർതന്നെ.
PSA 80:6 അവിടന്ന് ഞങ്ങളെ അയൽവാസികൾക്ക് ഒരു കലഹകാരണമാക്കിയിരിക്കുന്നു, ഞങ്ങളുടെ ശത്രുക്കൾ ഞങ്ങളെ പരിഹസിക്കുന്നു.
PSA 80:7 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
PSA 80:8 അങ്ങ് ഈജിപ്റ്റിൽനിന്ന് ഒരു മുന്തിരിവള്ളി പറിച്ചുനട്ടിരിക്കുന്നു; അവിടന്ന് രാഷ്ട്രങ്ങളെ തുരത്തിയോടിച്ച് അതിനെ നട്ടിരിക്കുന്നു.
PSA 80:9 അതിനായി അങ്ങ് നിലമൊരുക്കി, അതു വേരൂന്നി ദേശത്തെല്ലാം പടർന്നു.
PSA 80:10 അതിന്റെ നിഴൽ പർവതങ്ങളെ ആവരണംചെയ്തു, അതിന്റെ ശാഖകൾ വൻ ദേവദാരുക്കളെ മൂടുകയും ചെയ്തു.
PSA 80:11 അതിന്റെ ശാഖകൾ മെഡിറ്ററേനിയൻകടലോരംവരെ നീട്ടിയിരിക്കുന്നു, അതിന്റെ ചില്ലകൾ യൂഫ്രട്ടീസ് നദിവരെയും.
PSA 80:12 വഴിപോക്കരെല്ലാം അതിന്റെ കുലകൾ പറിച്ചെടുക്കാൻ പാകത്തിന് അങ്ങ് അതിന്റെ മതിലുകൾ തകർത്തത് എന്തിന്?
PSA 80:13 കാട്ടുപന്നികൾ വന്ന് അതിനെ നശിപ്പിക്കുകയും വയലിലെ മൃഗങ്ങൾ അവ തിന്നുകളയുകയും ചെയ്യുന്നു.
PSA 80:14 സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളിലേക്കു മടങ്ങിവരണമേ! സ്വർഗത്തിൽനിന്ന് നോക്കി കടാക്ഷിക്കണമേ! അവിടത്തെ വലതുകരംതന്നെ നട്ട
PSA 80:15 ഈ വേരിനെ, അവിടത്തെ വലങ്കൈതന്നെ വളർത്തിയെടുത്ത ഈ മുന്തിരിവള്ളിയെ കാത്തുസൂക്ഷിക്കണമേ.
PSA 80:16 അവിടത്തെ മുന്തിരിവള്ളിയെ വെട്ടിവീഴ്ത്തിയിരിക്കുന്നു, അതിനെ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; അവിടത്തെ ശാസനയാൽ അങ്ങയുടെ ജനം നശിക്കുന്നു.
PSA 80:17 അങ്ങയുടെ കരം അവിടത്തെ വലതുഭാഗത്തെ പുരുഷന്റെമേൽ വെക്കണമേ, അങ്ങേക്കുവേണ്ടി അങ്ങ് ശക്തിപ്പെടുത്തിയ മനുഷ്യപുത്രന്റെമേൽത്തന്നെ.
PSA 80:18 അപ്പോൾ ഞങ്ങൾ അങ്ങയെവിട്ട് പിന്തിരിയുകയില്ല; ഞങ്ങളെ പുനരുജ്ജീവിപ്പിക്കണമേ, അങ്ങനെ ഞങ്ങൾ തിരുനാമം വിളിച്ചപേക്ഷിക്കും.
PSA 80:19 സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ; ഞങ്ങൾ രക്ഷപ്പെടുന്നതിനുവേണ്ടി, തിരുമുഖം ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ.
PSA 81:1 സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. ആസാഫിന്റെ ഒരു സങ്കീർത്തനം. നമ്മുടെ ബലമായ ദൈവത്തിന് ആനന്ദഗീതമാലപിക്കുക; യാക്കോബിന്റെ ദൈവത്തിന് ആർപ്പിടുക!
PSA 81:2 തപ്പുകൊട്ടിയും ഇമ്പസ്വരമുള്ള കിന്നരവും വീണയും വായിച്ചും സംഗീതം തുടങ്ങുക.
PSA 81:3 അമാവാസിയിലും പൗർണമിനാളിലുമുള്ള നമ്മുടെ ഉത്സവദിനങ്ങളിലും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളം മുഴക്കുക;
PSA 81:4 ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു.
PSA 81:5 ദൈവം ഈജിപ്റ്റിനെതിരേ പുറപ്പെട്ടപ്പോൾ, അവിടന്ന് ഇത് ഒരു നിയമമായി യോസേഫിന് സ്ഥാപിച്ചുകൊടുത്തു. അവിടെ ഞാൻ അപരിചിതമായ ഒരു ശബ്ദം കേട്ടു, അത് ഇപ്രകാരമായിരുന്നു:
PSA 81:6 “അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു; അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു.
PSA 81:7 നിങ്ങളുടെ ദുരിതത്തിൽ നിങ്ങൾ നിലവിളിച്ചു, ഞാൻ നിങ്ങളെ മോചിപ്പിച്ചു, ഇടിമുഴക്കത്തിൽനിന്ന് ഞാൻ നിങ്ങൾക്ക് ഉത്തരമരുളി; മെരീബയിലെ ജലാശയത്തിനരികെവെച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. സേലാ.
PSA 81:8 എന്റെ ജനമേ, ശ്രദ്ധിക്കുക, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പുനൽകുന്നു— ഇസ്രായേലേ, നിങ്ങൾ എന്റെ വാക്ക് കേട്ടെങ്കിൽ കൊള്ളാമായിരുന്നു!
PSA 81:9 നിങ്ങളുടെ ഇടയിൽ അന്യദേവൻ ഉണ്ടാകരുത്; ഒരു അന്യദേവന്റെയും മുമ്പാകെ നിങ്ങൾ വണങ്ങരുത്.
PSA 81:10 നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. നിങ്ങളുടെ വായ് വിസ്താരത്തിൽ തുറക്കുക; ഞാൻ അതു നിറയ്ക്കും.
PSA 81:11 “എന്നാൽ എന്റെ ജനം ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല; ഇസ്രായേൽ എനിക്കു കീഴടങ്ങിയിരിക്കുന്നതുമില്ല.
PSA 81:12 അവർ അവരുടേതായ പദ്ധതികൾക്കനുസൃതമായി ജീവിക്കുന്നതിന് ഞാൻ അവരെ ഹൃദയകാഠിന്യത്തിന് ഏൽപ്പിച്ചു.
PSA 81:13 “എന്റെ ജനം എന്റെ വാക്ക് കേട്ടിരുന്നെങ്കിൽ, ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ,
PSA 81:14 ഞാൻ അവരുടെ ശത്രുക്കളെ അതിവേഗം കീഴടക്കുമായിരുന്നു! എന്റെ കൈ അവരുടെ വൈരികൾക്കെതിരേ തിരിക്കുമായിരുന്നു!
PSA 81:15 യഹോവയെ വെറുക്കുന്നവർ അവിടത്തെ കാൽക്കൽവീണു കെഞ്ചുമായിരുന്നു, അവരുടെ ശിക്ഷ എന്നെന്നേക്കും നിലനിൽക്കുമായിരുന്നു.
PSA 81:16 എന്നാൽ ഏറ്റവും മേൽത്തരമായ ഗോതമ്പുകൊണ്ട് ഞാൻ നിങ്ങളെ പരിപോഷിപ്പിക്കുമായിരുന്നു; പാറയിൽനിന്നുള്ള തേൻകൊണ്ട് ഞാൻ നിങ്ങളെ തൃപ്തരാക്കുമായിരുന്നു.”
PSA 82:1 ആസാഫിന്റെ ഒരു സങ്കീർത്തനം. ദൈവം മഹാസഭയിൽ ആധ്യക്ഷ്യംവഹിക്കുന്നു; അവിടന്ന് ദേവന്മാർക്കിടയിൽ ന്യായംവിധിക്കുന്നു:
PSA 82:2 “എത്രനാൾ നിങ്ങൾ അനീതിക്കായി നിലകൊള്ളുകയും ദുഷ്ടരോട് പക്ഷപാതംകാണിക്കുകയും ചെയ്യും. സേലാ
PSA 82:3 അനാഥർക്കും ദുർബലർക്കുമായി നിലകൊള്ളുക; ദരിദ്രർക്കും പീഡിതർക്കും ന്യായപാലനം ചെയ്യുക.
PSA 82:4 അഗതികളെയും ദുർബലരെയും മോചിപ്പിക്കുക; അവരെ ദുഷ്ടരുടെ കൈകളിൽനിന്ന് വിടുവിക്കുക.
PSA 82:5 “അവർ ഒന്നും അറിയുന്നില്ല, അവർ ഒന്നും മനസ്സിലാക്കുന്നില്ല. അവർ അന്ധകാരത്തിൽ തപ്പിത്തടയുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങളെല്ലാം ഇളകിയിരിക്കുന്നു.
PSA 82:6 “ ‘നിങ്ങൾ ദേവന്മാർ, എന്നും നിങ്ങൾ എല്ലാവരും അത്യുന്നതന്റെ മക്കൾ എന്നും ഞാൻ പറഞ്ഞു.’
PSA 82:7 എന്നാൽ വെറും മനുഷ്യരെപ്പോലെ നിങ്ങൾ മരിക്കും; ഭരണാധിപരിൽ ഒരാളെപ്പോലെ നിങ്ങൾ വീണുപോകും.”
PSA 82:8 ദൈവമേ, എഴുന്നേൽക്കണമേ, ഭൂമിയെ വിധിക്കണമേ, കാരണം സകലരാഷ്ട്രങ്ങളും അങ്ങയുടെ അവകാശമാണല്ലോ.
PSA 83:1 ആസാഫിന്റെ ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവമേ, മൗനമായിരിക്കരുതേ; ദൈവമേ, അവിടന്ന് ചെവി അടച്ചും നിഷ്ക്രിയനായും ഇരിക്കരുതേ.
PSA 83:2 ഇതാ! അങ്ങയുടെ ശത്രുക്കൾ ഗർജിക്കുന്നു, അങ്ങയെ വെറുക്കുന്നവർ തല ഉയർത്തുന്നു.
PSA 83:3 അങ്ങയുടെ ജനത്തിനെതിരേ അവർ കുടിലതന്ത്രങ്ങൾ മെനയുന്നു; അങ്ങയുടെ പരിലാളനയിലിരിക്കുന്നവർക്കെതിരേ ഗൂഢാലോചന നടത്തുന്നു.
PSA 83:4 “വരിക,” അവർ പറയുന്നു, “അവർ ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്കവരെ തുടച്ചുനീക്കാം, ഇസ്രായേൽ എന്ന പേര് ഇനി ഒരിക്കലും ഓർക്കാതിരിക്കട്ടെ.”
PSA 83:5 അവർ ഏകമനസ്സോടെ ഗൂഢാലോചന നടത്തുന്നു; അവർ അവിടത്തേക്കെതിരായി ഒരു സഖ്യം രൂപപ്പെടുത്തുന്നു—
PSA 83:6 ഏദോമ്യരുടെയും യിശ്മായേല്യരുടെയും മോവാബ്യരുടെയും ഹഗര്യരുടെയും കൂടാരങ്ങളും,
PSA 83:7 ഗിബാൽ, അമ്മോൻ, അമാലേക്ക്, സോർ നിവാസികളോടുകൂടെ ഫെലിസ്ത്യദേശവും
PSA 83:8 അശ്ശൂരും അവരോടൊപ്പംചേർന്ന് ലോത്തിന്റെ പിൻതലമുറയ്ക്ക് ശക്തിനൽകുന്നു. സേലാ.
PSA 83:9 അങ്ങ് മിദ്യാന്യരോട് ചെയ്തതുപോലെ അവരോടും ചെയ്യണമേ, കീശോൻ നദിക്കരികെവെച്ച് സീസെരയോടും യാബീനോടും അങ്ങു പ്രവർത്തിച്ചതുപോലെതന്നെ,
PSA 83:10 അവർ എൻ-ദോരിൽവെച്ച് തകർന്നടിഞ്ഞ് മണ്ണിനു വളമായിത്തീർന്നു.
PSA 83:11 അവരിൽ ശക്തരായവരെ ഓരേബ്, സേബ് എന്നിവരെപ്പോലെയും അവരിലെ പ്രഭുക്കളെ സേബഹ്, സൽമുന്ന എന്നിവരെപ്പോലെയും ആക്കണമേ.
PSA 83:12 “ദൈവത്തിന്റെ മേച്ചിൽപ്പുറങ്ങളെ നമുക്കു കൈവശമാക്കാം,” എന്ന് അവർ പറഞ്ഞല്ലോ.
PSA 83:13 എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റിലെ പൊടിപോലെയും കാറ്റിൽ പറക്കുന്ന പതിരുപോലെയും ആക്കണമേ.
PSA 83:14 വനത്തെ ദഹിപ്പിക്കുന്ന അഗ്നിപോലെയോ പർവതങ്ങളെ ജ്വലിപ്പിക്കുന്ന ജ്വാലപോലെയോ
PSA 83:15 അവിടത്തെ കൊടുങ്കാറ്റ് അവരെ പിൻതുടരുകയും അവിടത്തെ ചുഴലിക്കാറ്റിനാൽ അവരെ ഭയപ്പെടുത്തുകയും ചെയ്യണമേ.
PSA 83:16 യഹോവേ, അവിടത്തെ നാമം അന്വേഷിക്കുന്നതിന് അവരുടെ മുഖം ലജ്ജയാൽ മൂടണമേ.
PSA 83:17 അവർ എന്നേക്കും ലജ്ജിതരാകുകയും ഭ്രമിക്കുകയും ചെയ്യട്ടെ. അവർ അപമാനഭാരത്താൽ നശിക്കട്ടെ.
PSA 83:18 സർവഭൂമിക്കും അത്യുന്നതനായവൻ അവിടന്നുമാത്രമാണ് എന്നും അവിടത്തെ നാമം യഹോവ എന്ന് ആകുന്നു എന്നും അവർ അറിയട്ടെ.
PSA 84:1 സംഗീതസംവിധായകന്. ഗഥ്യരാഗത്തിൽ. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
PSA 84:2 യഹോവയുടെ ആലയാങ്കണം വാഞ്ഛിച്ച് എന്റെ പ്രാണൻ തളരുന്നു; എന്റെ ഹൃദയവും എന്റെ ശരീരവും ജീവനുള്ള ദൈവത്തിന് ആനന്ദകീർത്തനം ആലപിക്കുന്നു.
PSA 84:3 കുരികിൽ ഒരു വീടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു— എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ അങ്ങയുടെ യാഗപീഠത്തിനരികെതന്നെ.
PSA 84:4 അങ്ങയുടെ ആലയത്തിൽ വസിക്കുന്നവർ അനുഗൃഹീതർ; അവർ അങ്ങയെ നിരന്തരം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
PSA 84:5 ബലം അങ്ങയിലുള്ള മനുഷ്യർ അനുഗൃഹീതർ, അവരുടെ ഹൃദയത്തിൽ സീയോനിലേക്കുള്ള രാജവീഥികളുണ്ട്.
PSA 84:6 കണ്ണുനീർ താഴ്വരയിലൂടെ കടന്നുപോകുമ്പോൾ, അവിടന്ന് അതിനെ ഒരു നീരുറവയാക്കുന്നു; മുന്മഴയാൽ അതിനെ അനുഗ്രഹപൂർണമാക്കുന്നു.
PSA 84:7 അവർ ഓരോരുത്തരും സീയോനിൽ ദൈവസന്നിധിയിൽ എത്തുന്നതുവരെ, ബലത്തിനുമേൽ ബലം ആർജിക്കുന്നു.
PSA 84:8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; യാക്കോബിന്റെ ദൈവമേ, ശ്രദ്ധിക്കണമേ. സേലാ.
PSA 84:9 ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കണമേ; അങ്ങയുടെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കണമേ.
PSA 84:10 അങ്ങയുടെ ആലയാങ്കണത്തിലെ ഒരു ദിവസം വേറെ ആയിരം ദിവസങ്ങളെക്കാൾ ശ്രേഷ്ഠമല്ലോ; ദുഷ്ടരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ, എന്റെ ദൈവത്തിന്റെ ആലയത്തിൽ വാതിൽകാവൽക്കാരൻ ആകുന്നതാണ് എന്റെ അഭിലാഷം.
PSA 84:11 കാരണം യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്ത്വവും നൽകുന്നു; നിഷ്കളങ്കതയോടെ ജീവിക്കുന്നവർക്ക് അവിടന്ന് ഒരു നന്മയും മുടക്കുകയില്ല.
PSA 84:12 സൈന്യങ്ങളുടെ യഹോവേ, അങ്ങയിൽ ആശ്രയിക്കുന്നവർ അനുഗൃഹീതർ.
PSA 85:1 സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, അവിടന്ന് അങ്ങയുടെ ദേശത്തോട് കരുണകാണിച്ചിരിക്കുന്നു; യാക്കോബിന്റെ സൗഭാഗ്യങ്ങൾ പുനഃസ്ഥാപിച്ചിരിക്കുന്നു.
PSA 85:2 അവിടന്ന് അങ്ങയുടെ ജനത്തിന്റെ അകൃത്യം ക്ഷമിക്കുകയും അവരുടെ പാപങ്ങൾ മറയ്ക്കുകയും ചെയ്തിരിക്കുന്നു. സേലാ.
PSA 85:3 അങ്ങയുടെ ക്രോധമെല്ലാം അങ്ങ് പിൻവലിക്കുകയും ഉഗ്രകോപത്തിൽനിന്ന് പിന്തിരിയുകയും ചെയ്തുവല്ലോ.
PSA 85:4 ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ പുനരുദ്ധരിക്കണമേ, ഞങ്ങളോടുള്ള അങ്ങയുടെ അതൃപ്തി നീക്കിക്കളയണമേ.
PSA 85:5 അങ്ങ് ഞങ്ങളോട് എപ്പോഴും കോപിക്കുമോ? അങ്ങയുടെ കോപം തലമുറകളിലേക്ക് നീണ്ടുനിൽക്കുമോ?
PSA 85:6 അവിടത്തെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടന്ന് ഞങ്ങളെ പുനരുജ്ജീവിപ്പിക്കുകയില്ലേ?
PSA 85:7 യഹോവേ, അങ്ങയുടെ അചഞ്ചലസ്നേഹം ഞങ്ങളിൽ ചൊരിയണമേ, അവിടത്തെ രക്ഷ ഞങ്ങൾക്ക് അനുവദിച്ചുനൽകണമേ.
PSA 85:8 യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ ശ്രദ്ധിക്കും; തന്റെ വിശ്വസ്തസേവകരായ തന്റെ ജനത്തിന് അവിടന്ന് സമാധാനം അരുളും— അങ്ങനെ അവർ അവരുടെ ഭോഷത്തത്തിലേക്കു മടങ്ങാതിരിക്കട്ടെ.
PSA 85:9 ദൈവമഹത്ത്വം നമ്മുടെ ദേശത്ത് വസിക്കേണ്ടതിന്, അവിടത്തെ രക്ഷ തന്നെ ഭയപ്പെടുന്നവർക്ക് സമീപസ്ഥമായിരിക്കുന്നു.
PSA 85:10 വിശ്വസ്തതയും അചഞ്ചലസ്നേഹവുംതമ്മിൽ എതിരേറ്റിരിക്കുന്നു; നീതിയും സമാധാനവുംതമ്മിൽ ചുംബിക്കുന്നു.
PSA 85:11 വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു, നീതി സ്വർഗത്തിൽനിന്ന് താഴേക്കു നോക്കുന്നു.
PSA 85:12 യഹോവ നമുക്ക് നന്മയായതുമാത്രം നൽകുന്നു നമ്മുടെ ദേശം അതിന്റെ വിളവുനൽകുകയുംചെയ്യുന്നു.
PSA 85:13 നീതി അവിടത്തേക്കു മുമ്പായി നടക്കുകയും അങ്ങയുടെ കാൽച്ചുവടുകൾക്കു വഴിയൊരുക്കുകയും ചെയ്യുന്നു.
PSA 86:1 ദാവീദിന്റെ ഒരു പ്രാർഥന. യഹോവേ, ചെവിചായ്ച്ച് എനിക്ക് ഉത്തരമരുളണമേ, കാരണം ഞാൻ ദരിദ്രനും നിസ്സഹായനുമാണ്.
PSA 86:2 എന്റെ ജീവനെ സംരക്ഷിക്കണമേ, ഞാൻ അവിടത്തെ ഭക്തനല്ലോ; അങ്ങയിൽ ആശ്രയിക്കുന്ന ഈ ദാസനെ രക്ഷിക്കണമേ. എന്റെ ദൈവം അവിടന്ന് ആകുന്നു;
PSA 86:3 കർത്താവേ, എന്നോട് കരുണയുണ്ടാകണമേ, ദിവസംമുഴുവനും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നല്ലോ.
PSA 86:4 കർത്താവേ, അങ്ങയുടെ ദാസന് ആനന്ദം പകരണമേ, എന്റെ ആശ്രയം ഞാൻ അങ്ങയിൽ അർപ്പിക്കുന്നു.
PSA 86:5 കർത്താവേ, അവിടന്ന് നല്ലവനും ക്ഷമാശീലനും ആകുന്നു, അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരെയെല്ലാം അചഞ്ചലമായി സ്നേഹിക്കുന്നവനും ആകുന്നു.
PSA 86:6 യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
PSA 86:7 എന്റെ ദുരിതദിനങ്ങളിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുമല്ലോ.
PSA 86:8 കർത്താവേ, ദേവന്മാരിൽ അങ്ങേക്കുതുല്യൻ ആരുമില്ലല്ലോ; അങ്ങയുടെ പ്രവൃത്തികളോടു തുലനംചെയ്യാൻ കഴിയുന്ന യാതൊന്നുമില്ല.
PSA 86:9 കർത്താവേ, അവിടന്ന് നിർമിച്ച സകലരാഷ്ട്രങ്ങളും തിരുമുമ്പിൽവന്ന് അങ്ങയെ നമസ്കരിക്കും; അവർ തിരുനാമത്തെ മഹത്ത്വപ്പെടുത്തും.
PSA 86:10 കാരണം അവിടന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമാണ്; അങ്ങുമാത്രമാണ് ദൈവം.
PSA 86:11 യഹോവേ, അവിടത്തെ വഴി എന്നെ പഠിപ്പിക്കണമേ; അപ്പോൾ ഞാൻ അങ്ങയുടെ സത്യത്തിന് അനുസൃതമായി ജീവിക്കും; തിരുനാമം ഭയപ്പെടാൻ തക്കവിധം ഏകാഗ്രമായ ഒരു ഹൃദയം എനിക്കു നൽകണമേ.
PSA 86:12 എന്റെ കർത്താവായ ദൈവമേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; തിരുനാമത്തെ ഞാൻ എന്നേക്കും മഹത്ത്വപ്പെടുത്തും.
PSA 86:13 എന്നോടുള്ള അങ്ങയുടെ അചഞ്ചലസ്നേഹം അതിവിപുലമാണ്; ആഴത്തിൽനിന്ന് എന്റെ ജീവനെ അവിടന്ന് വിടുവിച്ചിരിക്കുന്നു, അധമപാതാളത്തിൽനിന്നുതന്നെ.
PSA 86:14 ദൈവമേ, അഹങ്കാരികൾ എനിക്കെതിരേ എഴുന്നേറ്റിരിക്കുന്നു; അനുകമ്പയില്ലാത്തവർ എന്നെ വധിക്കാൻ ശ്രമിക്കുന്നു— അവർ അങ്ങയെ ഗണ്യമാക്കുന്നില്ല.
PSA 86:15 എന്നാൽ കർത്താവേ, അങ്ങ് കരുണാമയനും ആർദ്രഹൃദയനുമായ ദൈവം ആകുന്നു, അവിടന്ന് ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തതയുള്ളവനും ആകുന്നു.
PSA 86:16 എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ; അവിടത്തെ ദാസന് അങ്ങയുടെ ശക്തി നൽകണമേ; അവിടത്തെ ദാസിയുടെ പുത്രനെ രക്ഷിക്കുകയും ചെയ്യണമേ.
PSA 86:17 എന്റെ ശത്രുക്കൾ കണ്ട് ലജ്ജിക്കേണ്ടതിന്, അവിടത്തെ കാരുണ്യത്തിന്റെ തെളിവിനായി ഒരു ചിഹ്നം നൽകണമേ, യഹോവേ, അവിടന്ന് എന്നെ സഹായിച്ച് എന്നെ ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.
PSA 87:1 കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; ഒരു ഗീതം. യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.
PSA 87:2 യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.
PSA 87:3 ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ.
PSA 87:4 “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ രഹബിനെയും ബാബേലിനെയും രേഖപ്പെടുത്തും— ഫെലിസ്ത്യദേശവും സോരും കൂശും അക്കൂട്ടത്തിലുണ്ട്— ‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”
PSA 87:5 സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം, “ഇവനും അവനും ജനിച്ചത് ഇവിടെയാണ്, അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”
PSA 87:6 യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ: “ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ.
PSA 87:7 ഗായകരെപ്പോലെ നർത്തകരും “എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും.
PSA 88:1 ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ. എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം. യഹോവേ, എന്റെ രക്ഷയുടെ ദൈവമേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു.
PSA 88:2 എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്‌ക്കണമേ.
PSA 88:3 എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു എന്റെ ജീവൻ പാതാളത്തോടടുക്കുന്നു.
PSA 88:4 ശവക്കുഴിയിലേക്കു നിപതിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ എണ്ണപ്പെട്ടിരിക്കുന്നു; ഞാൻ ശക്തിഹീനനായ ഒരു മനുഷ്യനെപ്പോലെ ആയിരിക്കുന്നു.
PSA 88:5 മരിച്ചവരുടെ ഇടയിൽ തള്ളപ്പെട്ടവരെപ്പോലെയും ശവകുടീരത്തിൽ കിടക്കുന്ന വധിക്കപ്പെട്ടവരെപ്പോലെയുമാണ് ഞാൻ, അങ്ങ് അവരെ ഒരിക്കലും ഓർക്കുന്നില്ല, അങ്ങയുടെ കരുതലിൽനിന്ന് അവർ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.
PSA 88:6 അങ്ങ് എന്നെ ഏറ്റവും താണ കുഴിയിൽ, അന്ധകാരംനിറഞ്ഞ അഗാധതയിൽ തള്ളിയിട്ടിരിക്കുന്നു.
PSA 88:7 അവിടത്തെ ക്രോധം എന്റെമേൽ ഭാരമായിരിക്കുന്നു; അങ്ങയുടെ തിരമാലകളെല്ലാം എന്നെ വിഴുങ്ങിയിരിക്കുന്നു. സേലാ.
PSA 88:8 എന്റെ ഏറ്റവുമടുത്ത സ്നേഹിതരെപ്പോലും അങ്ങ് എന്നിൽനിന്ന് അടർത്തിമാറ്റിയിരിക്കുന്നു എന്നെ അവർക്ക് അറപ്പുള്ളവനാക്കിത്തീർത്തിരിക്കുന്നു. രക്ഷപ്പെടാൻ കഴിയാത്തവിധം എന്നെ കെണിയിൽ വീഴ്ത്തിയിരിക്കുന്നു;
PSA 88:9 ദുഃഖത്താൽ എന്റെ കണ്ണുകൾ മങ്ങിപ്പോയിരിക്കുന്നു. യഹോവേ, എല്ലാ ദിവസവും ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ഞാൻ തിരുമുമ്പിൽ എന്റെ കൈകൾ ഉയർത്തുന്നു.
PSA 88:10 മരിച്ചവർക്കുവേണ്ടി അവിടന്ന് അത്ഭുതങ്ങൾ പ്രവർത്തിക്കുമോ? മൃതരായവർ ഉയിർത്തെഴുന്നേറ്റ് അവിടത്തെ പുകഴ്ത്തുമോ? സേലാ.
PSA 88:11 അവിടത്തെ അചഞ്ചലസ്നേഹം ശവകുടീരത്തിലും അവിടത്തെ വിശ്വസ്തത മറവിയുടെ ദേശത്തിലും ഘോഷിക്കപ്പെടുമോ?
PSA 88:12 അവിടത്തെ അത്ഭുതങ്ങൾ അന്ധകാരത്തിലും അവിടത്തെ നീതിപ്രവൃത്തികൾ വിസ്മൃതിയുടെ നാട്ടിലും അറിയപ്പെടുന്നുണ്ടോ?
PSA 88:13 എങ്കിലും യഹോവേ, ഞാൻ അങ്ങയോട് സഹായത്തിനായി അപേക്ഷിക്കുന്നു; പ്രഭാതത്തിൽ എന്റെ പ്രാർഥന തിരുമുമ്പിൽ എത്തുന്നു.
PSA 88:14 യഹോവേ, അവിടന്ന് എന്നെ കൈവിടുകയും അങ്ങയുടെ മുഖം എന്നിൽനിന്ന് മറയ്ക്കുകയും ചെയ്യുന്നത് എന്ത്?
PSA 88:15 ചെറുപ്പകാലംമുതൽതന്നെ ഞാൻ പീഡിതനും മരണാസന്നനും ആയിരിക്കുന്നു; അങ്ങയുടെ ഭീകരതകൾ ഞാൻ അനുഭവിച്ചു, ഞാൻ നിസ്സഹായനുമാണ്.
PSA 88:16 അവിടത്തെ കോപം എന്റെമീതേ കവിഞ്ഞൊഴുകുന്നു; അവിടത്തെ ഭീകരതകൾ എന്നെ തകർത്തുകളഞ്ഞിരിക്കുന്നു.
PSA 88:17 ദിവസംമുഴുവനും അവയെന്നെ ജലപ്രളയംപോലെ വലയംചെയ്തിരിക്കുന്നു; അവ എന്നെ പൂർണമായും വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
PSA 88:18 അങ്ങ് എന്റെ സ്നേഹിതരെയും അയൽവാസികളെയും എന്നിൽനിന്ന് അകറ്റിയിരിക്കുന്നു. അന്ധകാരമാണ് എനിക്കേറ്റവും അടുത്ത മിത്രം.
PSA 89:1 എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനസങ്കീർത്തനം. നിത്യവും ഞാൻ യഹോവയുടെ അചഞ്ചലസ്നേഹത്തെ കീർത്തിക്കും; എന്റെ വാകൊണ്ട് അവിടത്തെ വിശ്വസ്തതയെ ഞാൻ തലമുറകൾതോറും അറിയിക്കും.
PSA 89:2 അവിടത്തെ അചഞ്ചലസ്നേഹം എന്നേക്കും നിലനിൽക്കുന്നു എന്നും അവിടത്തെ വിശ്വസ്തത സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു എന്നും ഞാൻ പ്രഖ്യാപിക്കും.
PSA 89:3 യഹോവ അരുളിച്ചെയ്തു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനുമായി ഒരു ഉടമ്പടിചെയ്തു, എന്റെ ദാസനായ ദാവീദിനോട് ഞാൻ ശപഥംചെയ്തു,
PSA 89:4 ‘ഞാൻ നിന്റെ വംശത്തെ എന്നെന്നേക്കും സ്ഥിരമാക്കും നിന്റെ സിംഹാസനം തലമുറതലമുറയോളം നിലനിർത്തും.’ ” സേലാ.
PSA 89:5 യഹോവേ, സ്വർഗം അങ്ങയുടെ അത്ഭുതങ്ങളെയും വിശുദ്ധരുടെ സഭയിൽ അങ്ങയുടെ വിശ്വസ്തതയെയും സ്തുതിക്കും.
PSA 89:6 യഹോവയോട് തുലനംചെയ്യാൻ പ്രപഞ്ചത്തിൽ ആരുണ്ട്? ദൈവപുത്രന്മാരിൽ യഹോവയ്ക്കു സമനായി ആരാണുള്ളത്?
PSA 89:7 വിശുദ്ധരുടെ സംഘത്തിൽ ദൈവം ഏറ്റവും ആദരണീയൻ; അങ്ങേക്കുചുറ്റും നിൽക്കുന്ന ഏതൊരാളെക്കാളും അങ്ങ് ഭയപ്പെടാൻ യോഗ്യൻ.
PSA 89:8 സൈന്യങ്ങളുടെ ദൈവമായ യഹോവേ, അങ്ങയെപ്പോലെ ആരുണ്ട്? യഹോവേ, അവിടന്ന് ബലവാൻ ആകുന്നു. അങ്ങയുടെ വിശ്വസ്തത അങ്ങയെ വലയംചെയ്തിരിക്കുന്നു.
PSA 89:9 ഇളകിമറിയുന്ന സമുദ്രത്തെ അവിടന്ന് അടക്കിവാഴുന്നു; അതിന്റെ തിരമാലകൾ ഉയരുമ്പോൾ അങ്ങ് അവയെ ശമിപ്പിക്കുന്നു.
PSA 89:10 അവിടന്ന് രഹബിനെ വധിക്കപ്പെട്ടവരെപ്പോലെ തകർത്തുകളഞ്ഞു; അങ്ങയുടെ ശക്തമായ കരംകൊണ്ട് അങ്ങ് ശത്രുക്കളെ ചിതറിച്ചു.
PSA 89:11 ആകാശം അങ്ങയുടേത്, ഭൂമിയും അവിടത്തേതുതന്നെ; ഭൂതലവും അതിലുള്ള സകലതും അങ്ങു സ്ഥാപിച്ചിരിക്കുന്നു.
PSA 89:12 ദക്ഷിണോത്തരദിക്കുകളെ അങ്ങു സൃഷ്ടിച്ചു; താബോർമലയും ഹെർമോൻമലയും അവിടത്തെ നാമത്തിൽ ആനന്ദിച്ചാർക്കുന്നു.
PSA 89:13 അവിടത്തെ കരം ശക്തിയുള്ളതാകുന്നു; അവിടത്തെ ഭുജം ബലമേറിയത്, അവിടത്തെ വലതുകരം ഉന്നതമായിരിക്കുന്നു.
PSA 89:14 നീതിയും ന്യായവും അങ്ങയുടെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു; അചഞ്ചലസ്നേഹവും വിശ്വസ്തതയും അങ്ങയുടെമുമ്പാകെ പോകുന്നു.
PSA 89:15 യഹോവേ, അങ്ങയെ ആർപ്പുവിളികളോടെ സ്തുതിക്കാൻ ശീലിച്ച ജനം അനുഗൃഹീതർ, കാരണം അവർ തിരുസാന്നിധ്യത്തിന്റെ പ്രഭയിൽ സഞ്ചരിക്കും.
PSA 89:16 അവർ ദിവസംമുഴുവനും അവിടത്തെ നാമത്തിൽ ആനന്ദിക്കുന്നു; അവർ അവിടത്തെ നീതിയിൽ പുകഴുന്നു.
PSA 89:17 കാരണം അവിടന്നാണ് അവരുടെ മഹത്ത്വവും ശക്തിയും, അവിടത്തെ പ്രസാദത്തിൽ അങ്ങ് ഞങ്ങളുടെ കൊമ്പ് ഉയർത്തുന്നു.
PSA 89:18 ഞങ്ങളുടെ പരിച യഹോവയ്ക്കുള്ളതാകുന്നു, നിശ്ചയം, ഞങ്ങളുടെ രാജാവ് ഇസ്രായേലിന്റെ പരിശുദ്ധനുള്ളതും.
PSA 89:19 ഒരിക്കൽ അവിടന്ന് ഒരു ദർശനത്തിൽ സംസാരിച്ചു, അങ്ങയുടെ വിശ്വസ്തരോട് അവിടന്ന് അരുളിച്ചെയ്തു: “ഞാൻ ഒരു യോദ്ധാവിന്മേൽ ശക്തിപകർന്നു; ജനത്തിൽനിന്നു തെരഞ്ഞെടുത്ത ഒരു യുവാവിനെ ഞാൻ ഉയർത്തി.
PSA 89:20 എന്റെ ദാസനായ ദാവീദിനെ ഞാൻ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ട് ഞാൻ അദ്ദേഹത്തെ അഭിഷേകംചെയ്തു.
PSA 89:21 എന്റെ കൈ അദ്ദേഹത്തെ നിലനിർത്തും; എന്റെ ഭുജം അദ്ദേഹത്തെ ശക്തിപ്പെടുത്തും, നിശ്ചയം.
PSA 89:22 ശത്രു അദ്ദേഹത്തിൽനിന്ന് കപ്പംപിരിക്കുകയില്ല; ദുഷ്ടർ അദ്ദേഹത്തെ കീഴ്പ്പെടുത്തുകയുമില്ല.
PSA 89:23 അദ്ദേഹത്തിന്റെ എതിരാളികളെ ഞാൻ അദ്ദേഹത്തിന്റെ മുമ്പിൽവെച്ച് തകർക്കുകയും അദ്ദേഹത്തെ വെറുക്കുന്നവരെ ഞാൻ നശിപ്പിക്കുകയും ചെയ്യും.
PSA 89:24 എന്റെ വിശ്വസ്തതയും അചഞ്ചലസ്നേഹവും അദ്ദേഹത്തോടൊപ്പം ഉണ്ടാകും എന്റെ നാമംമൂലം അദ്ദേഹത്തിന്റെ കൊമ്പ് ഉയർന്നിരിക്കും.
PSA 89:25 അദ്ദേഹത്തിന്റെ കൈ സമുദ്രത്തിന്മേലും വലതുകരം നദികളിന്മേലും ഞാൻ സ്ഥാപിക്കും.
PSA 89:26 അദ്ദേഹം എന്നോട് ഇപ്രകാരം ഘോഷിക്കും, ‘അവിടന്നാണ് എന്റെ പിതാവ്, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ.’
PSA 89:27 ഞാൻ അദ്ദേഹത്തെ എന്റെ ആദ്യജാതനായി നിയമിക്കും, ഭൂമിയിലെ രാജാക്കന്മാരിൽ ഏറ്റവും ഉന്നതനാക്കും.
PSA 89:28 അദ്ദേഹത്തോടുള്ള എന്റെ അചഞ്ചലസ്നേഹം ഞാൻ എന്നും നിലനിർത്തും, അദ്ദേഹത്തോടുള്ള എന്റെ ഉടമ്പടി ഒരിക്കലും അവസാനിക്കുകയില്ല.
PSA 89:29 അദ്ദേഹത്തിന്റെ വംശത്തെ ഞാൻ എന്നെന്നും നിലനിർത്തും, അദ്ദേഹത്തിന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും.
PSA 89:30 “അദ്ദേഹത്തിന്റെ പുത്രന്മാർ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കുകയും എന്റെ നിയമവ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്താൽ,
PSA 89:31 അതേ, അവർ എന്റെ ഉത്തരവുകൾ ലംഘിക്കുകയും എന്റെ കൽപ്പനകൾ ആചരിക്കുന്നതിൽ പരാജയപ്പെടുകയുംചെയ്താൽ,
PSA 89:32 ഞാൻ അവരുടെ പാപങ്ങൾക്ക് വടികൊണ്ടും അവരുടെ അതിക്രമങ്ങൾക്ക് ചാട്ടവാർകൊണ്ടും ശിക്ഷിക്കും;
PSA 89:33 എങ്കിലും എനിക്ക് അവനോടുള്ള അചഞ്ചലസ്നേഹത്തിന് ഭംഗംവരികയോ എന്റെ വിശ്വസ്തത ഞാൻ ഒരിക്കലും ത്യജിക്കുകയോ ഇല്ല.
PSA 89:34 ഞാൻ എന്റെ ഉടമ്പടി ലംഘിക്കുകയോ എന്റെ അധരങ്ങൾ ഉച്ചരിച്ച വാക്കുകൾക്കു വ്യത്യാസം വരുത്തുകയോ ചെയ്യുകയില്ല.
PSA 89:35 എന്റെ വിശുദ്ധിയിൽ ഞാൻ ഒരിക്കലായി ശപഥംചെയ്തിരിക്കുന്നു; ദാവീദിനോടു ഞാൻ വ്യാജം സംസാരിക്കുകയില്ല.
PSA 89:36 അദ്ദേഹത്തിന്റെ വംശം ശാശ്വതമായിരിക്കും അദ്ദേഹത്തിന്റെ സിംഹാസനം എന്റെമുമ്പാകെ സൂര്യനെപ്പോലെ നിലനിൽക്കും;
PSA 89:37 അതു ചന്ദ്രനെപ്പോലെ എന്നെന്നേക്കുമായി സ്ഥാപിക്കപ്പെട്ടിരിക്കും, ആകാശത്തിലെ വിശ്വസ്തസാക്ഷിയായിത്തന്നെ.” സേലാ.
PSA 89:38 എങ്കിലും അവിടന്ന് ഉപേക്ഷിക്കുകയും തള്ളിക്കളയുകയും ചെയ്തിരിക്കുന്നു, അങ്ങയുടെ അഭിഷിക്തനോട് കോപാകുലനായിരിക്കുന്നു.
PSA 89:39 അങ്ങയുടെ ദാസനോടുള്ള അവിടത്തെ ഉടമ്പടി അങ്ങ് നിരാകരിക്കുകയും അദ്ദേഹത്തിന്റെ കിരീടത്തെ നിലത്തിട്ട് മലിനമാക്കുകയും ചെയ്തിരിക്കുന്നു.
PSA 89:40 അവിടന്ന് അദ്ദേഹത്തിന്റെ സുരക്ഷാമതിലുകൾക്കെല്ലാം വിള്ളൽവീഴ്ത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ കോട്ടകൾ ഇടിച്ചുനിരത്തിയിരിക്കുന്നു.
PSA 89:41 വഴിപോക്കരൊക്കെ അദ്ദേഹത്തെ കൊള്ളയിടുന്നു; അയൽവാസികൾക്ക് അദ്ദേഹമൊരു പരിഹാസപാത്രമായിത്തീർന്നിരിക്കുന്നു.
PSA 89:42 അദ്ദേഹത്തിന്റെ വൈരികളുടെ വലതുകരം അങ്ങ് ഉയർത്തിയിരിക്കുന്നു; അദ്ദേഹത്തിന്റെ ശത്രുക്കളെയെല്ലാം അങ്ങ് സന്തുഷ്ടരാക്കിയിരിക്കുന്നു.
PSA 89:43 അങ്ങ് അദ്ദേഹത്തിന്റെ വാളിന്റെ വായ്ത്തല മടക്കിയിരിക്കുന്നു യുദ്ധത്തിൽ അദ്ദേഹത്തിനൊരു കൈത്താങ്ങ് നൽകിയതുമില്ല.
PSA 89:44 അദ്ദേഹത്തിന്റെ മഹത്ത്വത്തിന് അങ്ങ് അറുതിവരുത്തിയിരിക്കുന്നു അദ്ദേഹത്തിന്റെ സിംഹാസനം അവിടന്ന് മറിച്ചുകളഞ്ഞിരിക്കുന്നു.
PSA 89:45 അദ്ദേഹത്തിന്റെ യൗവനകാലം അങ്ങ് വെട്ടിച്ചുരുക്കിയിരിക്കുന്നു; ലജ്ജയുടെ കുപ്പായംകൊണ്ട് അങ്ങ് അദ്ദേഹത്തെ മൂടിയിരിക്കുന്നു. സേലാ.
PSA 89:46 ഇനിയും എത്രനാൾ, യഹോവേ? അവിടന്ന് എന്നേക്കും മറഞ്ഞിരിക്കുമോ? അവിടത്തെ ക്രോധം എത്രകാലത്തേക്ക് അഗ്നിപോലെ ജ്വലിക്കും?
PSA 89:47 എന്റെ ആയുഷ്കാലം എത്രക്ഷണികമെന്ന് ഓർക്കണമേ കാരണം, മനുഷ്യവംശത്തിന്റെ സൃഷ്ടി എത്ര നിരർഥകം!
PSA 89:48 മരണം കാണാതെ ജീവിക്കാൻ ആർക്കാണു കഴിയുക? പാതാളത്തിന്റെ ശക്തിയിൽനിന്നു രക്ഷപ്പെടാൻ ആർക്കാണു കഴിയുക? സേലാ.
PSA 89:49 കർത്താവേ, അവിടത്തെ വിശ്വസ്തതയിൽ ദാവീദിനോട് ശപഥംചെയ്ത, അവിടത്തെ അചഞ്ചലമായ മുൻകാലസ്നേഹം എവിടെ?
PSA 89:50 കർത്താവേ, അങ്ങയുടെ ദാസൻ എത്രത്തോളം നിന്ദിക്കപ്പെട്ടിരിക്കുന്നു എന്ന് ഓർക്കണമേ, സകലരാഷ്ട്രങ്ങളുടെയും പരിഹാസം ഞാൻ എന്റെ ഹൃദയത്തിൽ വഹിക്കുന്നു,
PSA 89:51 യഹോവേ, അങ്ങയുടെ ശത്രുക്കളാണെന്നെ പരിഹസിക്കുന്നത്, അവിടത്തെ അഭിഷിക്തന്റെ ഓരോ ചുവടുവെപ്പും അവർ നിന്ദിക്കുന്നു.
PSA 89:52 യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ!
PSA 90:1 ദൈവപുരുഷനായ മോശയുടെ ഒരു പ്രാർഥന. കർത്താവേ, തലമുറതലമുറയായി അവിടന്ന് ഞങ്ങളുടെ നിവാസസ്ഥാനമായിരിക്കുന്നു.
PSA 90:2 പർവതങ്ങൾ ജനിക്കുന്നതിനും ഈ ഭൂമിക്കും പ്രപഞ്ചത്തിനും ജന്മംനൽകുന്നതിനും മുമ്പുതന്നെ, അനന്തതമുതൽ അനന്തതവരെ അവിടന്ന് ദൈവം ആകുന്നു.
PSA 90:3 “മർത്യരേ, പൊടിയിലേക്ക് മടങ്ങുക,” എന്നു കൽപ്പിച്ചുകൊണ്ട്, അങ്ങ് മനുഷ്യരെ പൊടിയിലേക്ക് തിരികെ അയയ്ക്കുന്നു.
PSA 90:4 ആയിരം വർഷം അങ്ങയുടെ ദൃഷ്ടിയിൽ ഇപ്പോൾ കഴിഞ്ഞുപോയ ഒരു ദിവസംപോലെയോ രാത്രിയിലെ ഒരു യാമംപോലെയോ ആകുന്നു.
PSA 90:5 പ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്ന പുല്ലുപോലെ അങ്ങ് മനുഷ്യരെ പ്രളയത്തിലെന്നപോലെ മരണനിദ്രയിലേക്ക് ഒഴുക്കിക്കളയുന്നു.
PSA 90:6 രാവിലെ അതു മുളച്ച് വളർന്നുനിൽക്കുന്നു, എന്നാൽ വൈകുന്നേരം അതു വാടിക്കരിഞ്ഞുപോകുന്നു.
PSA 90:7 അവിടത്തെ കോപത്താൽ ഞങ്ങൾ ദഹിച്ചുപോകുകയും അവിടത്തെ ക്രോധത്താൽ ഞങ്ങൾ പരിഭ്രാന്തരായിത്തീരുകയുംചെയ്യുന്നു.
PSA 90:8 അവിടന്ന് ഞങ്ങളുടെ അകൃത്യങ്ങളെ അങ്ങയുടെമുന്നിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ തിരുമുഖപ്രഭയിലും വെച്ചിരിക്കുന്നു.
PSA 90:9 ഞങ്ങളുടെ ദിവസങ്ങളെല്ലാം അവിടത്തെ ക്രോധത്തിൻകീഴിൽ കഴിഞ്ഞുപോകുന്നു; ഞങ്ങളുടെ വർഷങ്ങൾ ഒരു വിലാപത്തോടെ അവസാനിപ്പിക്കുന്നു.
PSA 90:10 ഞങ്ങളുടെ ആയുസ്സിന്റെ ദൈർഘ്യം എഴുപതുവർഷം, കരുത്തുള്ളവരാണെങ്കിൽ അത് എൺപതുവരെ; എന്നാൽ അതിന്റെ പ്രതാപമേറിയ വർഷങ്ങൾ കഷ്ടതയും സങ്കടവുമത്രേ, അതു വേഗം കഴിയുകയും ഞങ്ങൾ പറന്നുപോകുകയുംചെയ്യുന്നു.
PSA 90:11 അങ്ങയുടെ കോപത്തിന്റെ ശക്തി മനസ്സിലാക്കാൻ ആർക്കാണു കഴിയുക? അങ്ങയുടെ ക്രോധം അവിടത്തോട് ഞങ്ങൾക്കുണ്ടായിരിക്കേണ്ട ഭയത്തിനനുസൃതമാണല്ലോ.
PSA 90:12 ഞങ്ങൾക്കു ജ്ഞാനമുള്ളൊരു ഹൃദയം ലഭിക്കുന്നതിനുവേണ്ടി, ഞങ്ങളുടെ ദിനങ്ങൾ എണ്ണുന്നതിന് ഞങ്ങളെ അഭ്യസിപ്പിക്കണമേ.
PSA 90:13 യഹോവേ, കനിയണമേ! അങ്ങ് എത്രത്തോളം താമസിക്കും? അവിടത്തെ സേവകരോട് കനിവു തോന്നണമേ.
PSA 90:14 അവിടത്തെ അചഞ്ചലസ്നേഹത്താൽ ഓരോ പ്രഭാതവും ഞങ്ങൾക്കു തൃപ്തികരമാക്കണമേ, അപ്പോൾ എല്ലാ ദിവസവും ഞങ്ങൾക്ക് ആനന്ദഗാനങ്ങൾ ആലപിച്ച് ആഹ്ലാദിക്കാൻ കഴിയും.
PSA 90:15 അവിടന്ന് ഞങ്ങളെ ദുരിതമനുഭവിക്കാൻ അനുവദിച്ച നാളുകൾക്കും ഞങ്ങൾ കഷ്ടമനുഭവിച്ച വർഷങ്ങൾക്കും അനുസൃതമായി ഞങ്ങളെ ആനന്ദിപ്പിക്കണമേ.
PSA 90:16 അങ്ങയുടെ പ്രവൃത്തികൾ അങ്ങയുടെ സേവകർക്കും അങ്ങയുടെ മഹത്ത്വം അവരുടെ മക്കൾക്കും വെളിപ്പെടുമാറാകട്ടെ.
PSA 90:17 ഞങ്ങളുടെ ദൈവമായ കർത്താവിന്റെ കാരുണ്യം ഞങ്ങളുടെമേൽ ഉണ്ടായിരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ— അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തികൾ സഫലമാക്കണമേ.
PSA 91:1 അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.
PSA 91:2 ഞാൻ യഹോവയെക്കുറിച്ച്, “അവിടന്നാണ് എന്റെ സങ്കേതവും കോട്ടയും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവും,” എന്നു പറയും.
PSA 91:3 അവിടന്നു നിശ്ചയമായും നിന്നെ വേട്ടക്കാരുടെ കെണിയിൽനിന്നും മാരകമായ പകർച്ചവ്യാധിയിൽനിന്നും രക്ഷിക്കും.
PSA 91:4 തന്റെ തൂവലുകൾകൊണ്ട് അവിടന്ന് നിന്നെ മറയ്ക്കും, അവിടത്തെ ചിറകിൻകീഴിൽ നീ അഭയംകണ്ടെത്തും; അവിടത്തെ വിശ്വസ്തത നിനക്ക് പരിചയും കോട്ടയും ആയിരിക്കും.
PSA 91:5 രാത്രിയുടെ ഭീകരതയോ പകലിൽ ചീറിപ്പായുന്ന അസ്ത്രമോ
PSA 91:6 ഇരുളിന്റെ മറവിൽ വ്യാപിക്കുന്ന പകർച്ചവ്യാധിയോ നട്ടുച്ചയ്ക്കു വന്നുചേരുന്ന അത്യാപത്തോ നീ ഭയപ്പെടുകയില്ല.
PSA 91:7 നിന്റെ വശത്ത് ആയിരംപേരും നിന്റെ വലതുഭാഗത്ത് പതിനായിരംപേരും വീഴും. എങ്കിലും അതു നിന്നോട് അടുക്കുകയില്ല.
PSA 91:8 നിന്റെ കണ്ണുകൾകൊണ്ട് നീ നോക്കുകയും ദുഷ്ടരുടെ ശിക്ഷ നീ കാണുകയും ചെയ്യും.
PSA 91:9 യഹോവയെ നിന്റെ സങ്കേതവും അത്യുന്നതനെ നിന്റെ നിവാസസ്ഥാനവും ആക്കുമെങ്കിൽ,
PSA 91:10 ഒരു അത്യാപത്തും നിനക്ക് ഉണ്ടാകുകയില്ല, ഒരു ദുരന്തവും നിന്റെ കൂടാരത്തിന് അടുത്തെത്തുകയില്ല.
PSA 91:11 കാരണം അവിടന്ന് തന്റെ ദൂതന്മാരോട് നിന്റെ എല്ലാ വഴികളിലും നിന്നെ സംരക്ഷിക്കാൻ കൽപ്പിക്കും;
PSA 91:12 അവർ നിന്റെ പാദങ്ങൾ കല്ലിൽ മുട്ടാതെ നിന്നെ അവരുടെ കരങ്ങളിലേന്തും.
PSA 91:13 സിംഹത്തെയും അണലിയെയും നീ ചതയ്ക്കും; സിംഹക്കുട്ടികളെയും മഹാസർപ്പത്തെയും നീ മെതിക്കും.
PSA 91:14 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “എന്നെ സ്നേഹിക്കുന്നവരെ ഞാൻ മോചിപ്പിക്കും; എന്റെ നാമത്തിൽ ആശ്രയിക്കുന്നവരെ ഞാൻ സംരക്ഷിക്കും.
PSA 91:15 അവർ എന്നെ വിളിച്ചപേക്ഷിക്കും, ഞാൻ അവർക്ക് ഉത്തരമരുളും; കഷ്ടതയിൽ ഞാൻ അവരോടൊപ്പമുണ്ടാകും, ഞാൻ അവരെ വിടുവിച്ച് ബഹുമാനിക്കും.
PSA 91:16 ദീർഘായുസ്സ് നൽകി ഞാൻ അവരെ തൃപ്തരാക്കും എന്റെ രക്ഷ ഞാൻ അവർക്കു കാണിച്ചുകൊടുക്കും.”
PSA 92:1 ശബ്ബത്ത് നാളിനുള്ള ഒരു ഗീതം; ഒരു സങ്കീർത്തനം. യഹോവയെ വാഴ്ത്തുന്നതും അത്യുന്നതനേ, അവിടത്തെ നാമത്തിന് പത്തുകമ്പിയുള്ള വീണയുടെയും കിന്നരത്തിന്റെ മധുരനാദത്തിന്റെയും അകമ്പടിയോടെ സംഗീതമാലപിക്കുന്നതും
PSA 92:3 പ്രഭാതത്തിൽ അവിടത്തെ അചഞ്ചലസ്നേഹവും രാത്രിയിൽ അവിടത്തെ വിശ്വസ്തതയും വർണിക്കുന്നതും വിശിഷ്ടമത്രേ.
PSA 92:4 യഹോവേ, അവിടത്തെ പ്രവൃത്തികളാൽ അവിടന്ന് എന്നെ ആനന്ദിപ്പിക്കുന്നല്ലോ; തിരുക്കരങ്ങളുടെ പ്രവൃത്തിനിമിത്തം ഞാൻ ആനന്ദഗീതം ആലപിക്കും.
PSA 92:5 യഹോവേ, അവിടത്തെ പ്രവൃത്തികൾ എത്രയോ ഉന്നതം അവിടത്തെ ചിന്താഗതികൾ എത്രയോ ഗഹനം!
PSA 92:6 വിവേകഹീനനായ മനുഷ്യൻ അത് അറിയുന്നില്ല, ഭോഷർ അതു ഗ്രഹിക്കുന്നതുമില്ല,
PSA 92:7 ദുഷ്ടർ പുല്ലുപോലെ തഴച്ചുവളരുന്നതും അധർമികൾ അഭിവൃദ്ധിപ്രാപിക്കുന്നതും, എന്നേക്കും നശിച്ചുപോകേണ്ടതിനുതന്നെ.
PSA 92:8 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും ഉന്നതനായിരിക്കുന്നു.
PSA 92:9 യഹോവേ, അങ്ങയുടെ ശത്രുക്കൾ, അതേ, അങ്ങയുടെ ശത്രുക്കൾ നശിച്ചുപോകും, നിശ്ചയം; എല്ലാ അധർമികളും ചിതറിക്കപ്പെടും.
PSA 92:10 എന്നാൽ അവിടന്ന് എന്റെ കൊമ്പ് കാട്ടുകാളയുടെ കൊമ്പുപോലെ ഉയർത്തി; പുതിയ തൈലം എന്റെമേൽ ഒഴിച്ചിരിക്കുന്നു.
PSA 92:11 എന്റെ കണ്ണ് എന്റെ ശത്രുക്കളുടെ പതനം കണ്ടു; എന്റെ കാത് ദുഷ്ടരായ എന്റെ എതിരാളികളുടെ പരാജയം കേട്ടിരിക്കുന്നു.
PSA 92:12 നീതിനിഷ്ഠർ ഒരു പനപോലെ തഴച്ചുവളരുന്നു, അവർ ലെബാനോനിലെ ദേവദാരുപോലെ വളരും;
PSA 92:13 അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും.
PSA 92:14 അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും,
PSA 92:15 “യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.
PSA 93:1 യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു; യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
PSA 93:2 അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്; അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.
PSA 93:3 യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു, നദികൾ അവയുടെ ആരവം ഉയർത്തുന്നു; തിരകൾ അലച്ചുതിമിർക്കുന്നു.
PSA 93:4 വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും ശക്തിയേറിയ തിരകളെക്കാളും ഉന്നതനായ യഹോവ ശക്തൻതന്നെ.
PSA 93:5 അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.
PSA 94:1 യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.
PSA 94:2 ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.
PSA 94:3 ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?
PSA 94:4 അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; അധർമികൾ എല്ലാവരും വമ്പുപറയുന്നു.
PSA 94:5 യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.
PSA 94:6 വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; അനാഥരെ അവർ വധിക്കുന്നു.
PSA 94:7 അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”
PSA 94:8 ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക; ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?
PSA 94:9 കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ? കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?
PSA 94:10 രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ? മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?
PSA 94:11 മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു; അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.
PSA 94:12 യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ, അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.
PSA 94:13 അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു, ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.
PSA 94:14 കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.
PSA 94:15 ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.
PSA 94:16 ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?
PSA 94:17 യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ, ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.
PSA 94:18 “എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ, യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.
PSA 94:19 എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ, അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.
PSA 94:20 അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ— ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?
PSA 94:21 അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന് നിരപരാധികളെ മരണത്തിന് വിധിക്കുന്നു.
PSA 94:22 എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു, അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.
PSA 94:23 അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.
PSA 95:1 വരുവിൻ, നമുക്ക് യഹോവയ്ക്കൊരു ആനന്ദഗീതമാലപിക്കാം; നമ്മുടെ രക്ഷയുടെ പാറയ്ക്ക് ഉച്ചത്തിൽ ആർപ്പിടാം.
PSA 95:2 സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.
PSA 95:3 കാരണം യഹോവ മഹാദൈവം ആകുന്നു, എല്ലാ ദേവന്മാരിലും ഉന്നതനായ മഹാരാജാവുതന്നെ.
PSA 95:4 ഭൂമിയുടെ അഗാധതകൾ അവിടത്തെ കരങ്ങളിലാണ്, പർവതശിഖരങ്ങളും അവിടത്തേക്കുള്ളത്.
PSA 95:5 സമുദ്രം അവിടത്തേക്കുള്ളത്, അവിടന്ന് അതിനെ നിർമിച്ചു, കരയെയും അവിടത്തെ കൈകൾ മെനഞ്ഞിരിക്കുന്നു.
PSA 95:6 വരുവിൻ, നമുക്ക് വണങ്ങി ആരാധിക്കാം, നമ്മെ നിർമിച്ച യഹോവയുടെമുമ്പിൽ നമുക്കു മുട്ടുമടക്കാം.
PSA 95:7 കാരണം അവിടന്ന് നമ്മുടെ ദൈവം ആകുന്നു നാം അവിടത്തെ മേച്ചിൽപ്പുറത്തെ ജനവും അവിടത്തെ കരുതലിൻകീഴിലുള്ള ആടുകളുംതന്നെ. ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
PSA 95:8 “മെരീബയിൽവെച്ചു ചെയ്തതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്, അന്ന് മരുഭൂമിയിലെ മസ്സായിൽവെച്ച് ചെയ്തതുപോലെതന്നെ.
PSA 95:9 അവിടെവെച്ച് നിങ്ങളുടെ പൂർവികർ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തികൾ കണ്ടിട്ടും അവർ എന്റെ ക്ഷമ പരീക്ഷിച്ചു.
PSA 95:10 നാല്പതു വർഷക്കാലം ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘അവർ തെറ്റിപ്പോകുന്ന ഹൃദയമുള്ള ഒരു ജനത, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
PSA 95:11 അതുകൊണ്ട് ‘അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല,’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
PSA 96:1 യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; സർവഭൂമിയുമേ, യഹോവയ്ക്കു പാടുക.
PSA 96:2 യഹോവയ്ക്കു പാടുക, തിരുനാമത്തെ വാഴ്ത്തുക; അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
PSA 96:3 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
PSA 96:4 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
PSA 96:5 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
PSA 96:6 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും മഹത്ത്വവും അവിടത്തെ വിശുദ്ധമന്ദിരത്തിലുമുണ്ട്.
PSA 96:7 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
PSA 96:8 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ ആലയാങ്കണത്തിലേക്കു വരിക.
PSA 96:9 യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക.
PSA 96:10 “യഹോവ വാഴുന്നു,” എന്ന് ജനതകൾക്കിടയിൽ ഘോഷിക്കുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു; അവിടന്ന് ജനതകളെ നീതിപൂർവം ന്യായംവിധിക്കും.
PSA 96:11 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ.
PSA 96:12 വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ; സകലവനവൃക്ഷങ്ങളും ആനന്ദഗാനം ആലപിക്കട്ടെ.
PSA 96:13 യഹോവ എഴുന്നള്ളുന്നു; സകലസൃഷ്ടിയും തിരുമുമ്പിൽ ആനന്ദിക്കട്ടെ. അവിടന്ന് ഭൂമിയെ ന്യായംവിധിക്കുന്നതിനായി വരുന്നു, അവിടന്ന് ലോകത്തെ നീതിയിലും ജനതകളെ തന്റെ വിശ്വസ്തതയിലും ന്യായംവിധിക്കും.
PSA 97:1 യഹോവ വാഴുന്നു, ഭൂമി ഉല്ലസിക്കട്ടെ; വിദൂരതീരങ്ങൾ ആഹ്ലാദിക്കട്ടെ;
PSA 97:2 മേഘവും അന്ധതമസ്സും അവിടത്തെ വലയംചെയ്തിരിക്കുന്നു; നീതിയും ന്യായവും അവിടത്തെ സിംഹാസനത്തിന്റെ അടിസ്ഥാനം ആകുന്നു.
PSA 97:3 അഗ്നി അങ്ങേക്കുമുമ്പേ പുറപ്പെടുന്നു ചുറ്റുമുള്ള തന്റെ എതിരാളികളെ ദഹിപ്പിക്കുന്നു.
PSA 97:4 അവിടത്തെ മിന്നൽപ്പിണരുകൾ പ്രപഞ്ചത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി അതു കാണുകയും പ്രകമ്പനംകൊള്ളുകയുംചെയ്യുന്നു.
PSA 97:5 പർവതങ്ങൾ യഹോവയുടെമുമ്പിൽ മെഴുകുപോലെ ഉരുകുന്നു, സർവഭൂമിയുടെയും കർത്താവിന്റെ മുമ്പിൽത്തന്നെ.
PSA 97:6 ആകാശം അവിടത്തെ നീതി പ്രഖ്യാപിക്കുകയും ജനതകൾ അവിടത്തെ മഹത്ത്വം ദർശിക്കുകയുംചെയ്യുന്നു.
PSA 97:7 പ്രതിമകളെ ആരാധിക്കുന്ന എല്ലാവരും ലജ്ജിതരായിത്തീരും, വിഗ്രഹങ്ങളിൽ പ്രശംസിക്കുന്നവരും അങ്ങനെതന്നെ— സകലദേവതകളുമേ, യഹോവയെ നമസ്കരിക്കുക!
PSA 97:8 യഹോവേ, അവിടത്തെ ന്യായവിധികൾനിമിത്തം സീയോൻ കേൾക്കുകയും ആനന്ദിക്കുകയും യെഹൂദാപുത്രിമാർ ആഹ്ലാദിക്കുകയും ചെയ്യുന്നു.
PSA 97:9 കാരണം യഹോവേ, അങ്ങാണല്ലോ സർവഭൂമിക്കുംമീതേ അത്യുന്നതൻ; അവിടന്ന് സകലദേവന്മാരെക്കാളും അത്യന്തം ഉന്നതൻതന്നെ.
PSA 97:10 യഹോവയെ സ്നേഹിക്കുന്നവർ തിന്മ വെറുക്കട്ടെ, കാരണം അവിടന്ന് തന്റെ വിശ്വസ്തരുടെ പ്രാണനെ കാക്കുന്നു അവരെ ദുഷ്ടരുടെ കൈകളിൽനിന്നു മോചിപ്പിക്കുന്നു.
PSA 97:11 നീതിനിഷ്ഠരുടെമേൽ പ്രകാശം ഉദിക്കുന്നു; ഹൃദയപരമാർഥികളുടെമേൽ ആനന്ദവും.
PSA 97:12 നീതിനിഷ്ഠരേ, യഹോവയിൽ ആനന്ദിക്കുകയും അവിടത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുകയും ചെയ്യുക.
PSA 98:1 ഒരു സങ്കീർത്തനം. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക; അവിടന്ന് അത്ഭുതകാര്യങ്ങൾ ചെയ്തിരിക്കുന്നു. അവിടത്തെ വലതുകരവും വിശുദ്ധഭുജവും അവിടത്തേക്ക് ജയം നേടിക്കൊടുത്തിരിക്കുന്നു.
PSA 98:2 യഹോവ തന്റെ രക്ഷ വിളംബരംചെയ്തിരിക്കുന്നു അവിടത്തെ നീതി ജനതകൾക്കു വെളിപ്പെടുത്തിയിരിക്കുന്നു.
PSA 98:3 അവിടന്ന് ഇസ്രായേൽഗൃഹത്തോടുള്ള തന്റെ സ്നേഹവും വിശ്വസ്തതയും ഓർത്തിരിക്കുന്നു; നമ്മുടെ ദൈവത്തിന്റെ രക്ഷയെ ഭൂമിയുടെ എല്ലാ അതിർത്തികളും ദർശിച്ചിരിക്കുന്നു.
PSA 98:4 സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക, ആഹ്ലാദാരവത്തോടെ അവിടത്തേയ്ക്ക് സ്തുതിപാടുക;
PSA 98:5 കിന്നരത്തോടെ യഹോവയ്ക്ക് സ്തുതിഗീതം ആലപിക്കുക, കിന്നരത്തോടും സംഗീതാലാപനത്തോടുംതന്നെ,
PSA 98:6 കാഹളംകൊണ്ടും കോലാട്ടിൻകൊമ്പിനാൽ തീർത്ത കാഹളംകൊണ്ടും— രാജാവായ യഹോവയുടെമുമ്പിൽ ആനന്ദഘോഷം മുഴക്കുക.
PSA 98:7 സമുദ്രവും അതിലുള്ള സമസ്തവും മാറ്റൊലി മുഴക്കട്ടെ, ഭൂമിയും അതിലധിവസിക്കുന്ന സകലതുംതന്നെ.
PSA 98:8 നദികൾ കരഘോഷം മുഴക്കട്ടെ, മാമലകൾ ഒന്നുചേർന്ന് ആനന്ദകീർത്തനം ആലപിക്കട്ടെ;
PSA 98:9 അവ യഹോവയുടെ സന്നിധിയിൽ ഗാനം ആലപിക്കട്ടെ; അവിടന്നു ഭൂമിയെ ന്യായംവിധിക്കാൻ വരുന്നല്ലോ. അവിടന്ന് ലോകത്തെ നീതിയോടും ജനതകളെ ന്യായപൂർവമായും വിധിക്കും.
PSA 99:1 യഹോവ വാഴുന്നു, രാഷ്ട്രങ്ങൾ വിറയ്ക്കട്ടെ; അവിടന്ന് കെരൂബുകളിൻമീതേ സിംഹാസനസ്ഥനായിരിക്കുന്നു ഭൂമി പ്രകമ്പനംകൊള്ളട്ടെ.
PSA 99:2 യഹോവ സീയോനിൽ ഉന്നതനാകുന്നു; അവിടന്ന് സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു.
PSA 99:3 അവർ അവിടത്തെ മഹത്ത്വവും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ— അവിടന്ന് പരിശുദ്ധനാകുന്നു.
PSA 99:4 രാജാവ് ശക്തനാണ്, അവിടന്ന് നീതി ഇഷ്ടപ്പെടുന്നു— അങ്ങ് ന്യായം സ്ഥാപിച്ചിരിക്കുന്നു; അങ്ങ് യാക്കോബിൽ നീതിയും ന്യായവും നടപ്പിലാക്കിയിരിക്കുന്നു.
PSA 99:5 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ അവിടത്തെ പാദപീഠത്തിൽ ആരാധിച്ചിടുവിൻ; അവിടന്ന് പരിശുദ്ധനാകുന്നു.
PSA 99:6 അവിടത്തെ പുരോഹിതവൃന്ദത്തിൽ മോശയും അഹരോനും ഉണ്ടായിരുന്നു, അവിടത്തെ നാമം വിളിച്ചപേക്ഷിച്ചവരിൽ ശമുവേലും; അവർ യഹോവയെ വിളിച്ചപേക്ഷിച്ചു അവിടന്ന് അവർക്ക് ഉത്തരമരുളി.
PSA 99:7 മേഘസ്തംഭത്തിൽനിന്ന് അവിടന്ന് അവർക്ക് അരുളപ്പാടുകൾ നൽകി; അവർ അവർക്കു ലഭിച്ച നിയമവ്യവസ്ഥകളും ഉത്തരവുകളും പാലിച്ചു.
PSA 99:8 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്ന് അവർക്ക് ഉത്തരമരുളി; ഇസ്രായേലിന്റെ അതിക്രമങ്ങൾക്ക് അവിടന്ന് ശിക്ഷനൽകുമെങ്കിലും അങ്ങ് അവരോടു ക്ഷമിക്കുന്ന ദൈവംകൂടി ആണല്ലോ.
PSA 99:9 നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ, കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.
PSA 100:1 ഒരു സ്തോത്രസങ്കീർത്തനം. സർവഭൂമിയുമേ, യഹോവയ്ക്ക് ആനന്ദത്തോടെ ആർപ്പിടുക.
PSA 100:2 ആഹ്ലാദത്തോടെ യഹോവയെ ആരാധിക്കുക; ആനന്ദഗാനങ്ങൾ ആലപിച്ച് തിരുസന്നിധിയിൽ വരിക.
PSA 100:3 യഹോവ ആകുന്നു ദൈവം എന്നറിയുക. അവിടന്നാണ് നമ്മെ നിർമിച്ചത്, നാം അവിടത്തെ വകയും ആകുന്നു; നാം അവിടത്തെ ജനവും അവിടത്തെ മേച്ചിൽപ്പുറങ്ങളിലെ അജഗണവുംതന്നെ.
PSA 100:4 അവിടത്തെ കവാടങ്ങളിൽ സ്തോത്രത്തോടും അവിടത്തെ ആലയാങ്കണത്തിൽ സ്തുതിയോടുംകൂടെ പ്രവേശിക്കുക; അവിടത്തേക്ക് സ്തോത്രമർപ്പിച്ച്, തിരുനാമം വാഴ്ത്തുക.
PSA 100:5 കാരണം യഹോവ നല്ലവൻ ആകുന്നു, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു; അവിടത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
PSA 101:1 ദാവീദിന്റെ ഒരു സങ്കീർത്തനം. അങ്ങയുടെ അചഞ്ചലസ്നേഹത്തെയും നീതിയെയുംകുറിച്ച് ഞാൻ പാടും യഹോവേ, അങ്ങയെ ഞാൻ വാഴ്ത്തിപ്പാടും.
PSA 101:2 നിഷ്കളങ്കമായ ഒരു ജീവിതം നയിക്കുന്നതിൽ ഞാൻ ശ്രദ്ധചെലുത്തും— അവിടന്ന് എപ്പോഴാണ് എന്റെ അരികിൽ എത്തുക? പരമാർഥഹൃദയത്തോടെ ഞാൻ എന്റെ ഭവനത്തിൽ പെരുമാറും.
PSA 101:3 എന്റെ കണ്ണിനുമുന്നിൽ ഒരു നീചകാര്യവും ഞാൻ വെക്കുകയില്ല. വിശ്വാസഘാതകരുടെ പ്രവൃത്തികൾ ഞാൻ വെറുക്കുന്നു; എനിക്ക് അവരുമായി യാതൊരു പങ്കുമില്ല.
PSA 101:4 വക്രഹൃദയം എന്നിൽനിന്ന് ഏറെ അകലെയാണ്; തിന്മപ്രവൃത്തികളുമായി എനിക്കു യാതൊരു ബന്ധവുമില്ല.
PSA 101:5 തന്റെ അയൽവാസിക്കെതിരേ രഹസ്യമായി ഏഷണി പറയുന്നവരെ ഞാൻ നശിപ്പിക്കും; അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും ഉള്ളവരെ ഞാൻ സഹിക്കുകയില്ല.
PSA 101:6 ദേശത്തിലെ വിശ്വസ്തർ എന്നോടൊപ്പം വസിക്കേണ്ടതിന് എന്റെ ദൃഷ്ടി അവരുടെമേൽ വെച്ചിരിക്കും; നിഷ്കളങ്കരായി ജീവിക്കുന്നവർ എനിക്കു ശുശ്രൂഷചെയ്യും.
PSA 101:7 വഞ്ചന പ്രവർത്തിക്കുന്നവരാരും എന്റെ ഭവനത്തിൽ വസിക്കുകയില്ല; വ്യാജം പറയുന്നവരാരും എന്റെ സന്നിധിയിൽ ഉറച്ചുനിൽക്കുകയില്ല.
PSA 101:8 ദേശത്തിലെ സകലദുഷ്ടരെയും ഓരോ പ്രഭാതത്തിലും ഞാൻ കണ്ടെത്തി നശിപ്പിക്കും; അധർമികളായ എല്ലാവരെയും ഞാൻ യഹോവയുടെ നഗരത്തിൽനിന്ന് ഛേദിച്ചുകളയും.
PSA 102:1 യഹോവയുടെമുമ്പാകെ അവശനായി ആവലാതിപറയുന്ന ഒരു പീഡിതന്റെ പ്രാർഥന, അദ്ദേഹം യഹോവയുടെമുമ്പാകെ തന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ; സഹായത്തിനായുള്ള എന്റെ നിലവിളി തിരുമുമ്പാകെ എത്തട്ടെ.
PSA 102:2 എന്റെ ദുരിതദിനങ്ങളിൽ അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ. അങ്ങയുടെ ചെവി എന്നിലേക്കു ചായ്‌ക്കണമേ; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ.
PSA 102:3 എന്റെ ദിനങ്ങൾ പുകപടലംപോലെ പാറിപ്പോകുന്നു; എന്റെ അസ്ഥികൾ കൽക്കരിക്കനൽപോലെ കത്തിയെരിയുന്നു.
PSA 102:4 എന്റെ ഹൃദയം പുല്ലുപോലെ നശിച്ചുണങ്ങിയിരിക്കുന്നു; ഭക്ഷണം കഴിക്കാൻ ഞാൻ മറന്നുപോകുന്നു.
PSA 102:5 ഉച്ചത്തിലുള്ള എന്റെ ഞരക്കംമൂലം, ഞാൻ എല്ലുംതോലും ആയിത്തീർന്നിരിക്കുന്നു.
PSA 102:6 ഞാൻ മരുഭൂമിയിലെ മൂങ്ങപോലെ ആയിരിക്കുന്നു; അവശിഷ്ടങ്ങൾക്കിടയിലെ മൂങ്ങപോലെതന്നെ.
PSA 102:7 എനിക്ക് ഉറക്കമില്ലാതായിത്തീർന്നിരിക്കുന്നു; പുരമുകളിൽ തനിച്ചിരിക്കുന്ന ഒരു പക്ഷിയെപ്പോലെതന്നെ.
PSA 102:8 ദിവസംമുഴുവനും എന്റെ ശത്രുക്കൾ എന്നെ അധിക്ഷേപിക്കുന്നു; എന്നെ പരിഹസിക്കുന്നവർ എന്റെ പേരുതന്നെ ഒരു ശാപവാക്കായി ഉപയോഗിക്കുന്നു.
PSA 102:9 ആഹാരംപോലെ ഞാൻ ചാരം ഭക്ഷിക്കുന്നു എന്റെ പാനീയത്തിൽ ഞാൻ കണ്ണുനീർ കലർത്തുന്നു
PSA 102:10 അങ്ങയുടെ ഉഗ്രകോപമാണ് ഇതിനെല്ലാം കാരണം; അവിടന്ന് എന്നെ വലിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞുകളഞ്ഞല്ലോ.
PSA 102:11 എന്റെ ദിനങ്ങളെല്ലാം സായാഹ്നനിഴൽപോലെ കഴിഞ്ഞുപോകുന്നു; പുല്ലുപോലെ ഞാൻ ഉണങ്ങിപ്പോകുന്നു.
PSA 102:12 എന്നാൽ യഹോവേ, അവിടന്ന് എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു; അങ്ങയുടെ ഔന്നത്യം എല്ലാ തലമുറകളിലും നിലനിൽക്കുന്നു.
PSA 102:13 അവിടന്ന് എഴുന്നേൽക്കും, സീയോനോട് കരുണകാണിക്കും; അവളോട് കരുണ കാണിക്കുന്നതിനുള്ള സമയമാണിത്; നിശ്ചയിക്കപ്പെട്ട സമയം വന്നുചേർന്നല്ലോ.
PSA 102:14 അങ്ങയുടെ സേവകർക്ക് അവളിലെ കല്ലുകളോടു പ്രിയംതോന്നുന്നു; അവളുടെ ധൂളിപോലും അവരിൽ അനുകമ്പ ഉയർത്തുന്നു.
PSA 102:15 രാഷ്ട്രങ്ങൾ യഹോവയുടെ നാമത്തെ ഭയപ്പെടും, ഭൂമിയിലെ സകലരാജാക്കന്മാരും അവിടത്തെ മഹത്ത്വത്തെ ആദരിക്കും.
PSA 102:16 കാരണം യഹോവ സീയോനെ പുനർനിർമിക്കുകയും അവിടന്ന് തന്റെ മഹത്ത്വത്തിൽ പ്രത്യക്ഷനാകുകയും ചെയ്യും.
PSA 102:17 അവിടന്ന് അനാഥരുടെ പ്രാർഥന കേൾക്കും അവരുടെ യാചന അവിടന്ന് നിരാകരിക്കുകയില്ല.
PSA 102:18 ഇത് വരുംതലമുറകൾക്കുവേണ്ടി രേഖപ്പെടുത്തട്ടെ, അങ്ങനെ നാളിതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്തവരും യഹോവയെ വാഴ്ത്തട്ടെ:
PSA 102:19 “തടവുകാരുടെ ഞരക്കം കേൾക്കുന്നതിനും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ മോചിപ്പിക്കുന്നതിനുംവേണ്ടി; യഹോവ ഉന്നതത്തിലുള്ള തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് താഴോട്ടു നോക്കി സ്വർഗത്തിൽനിന്ന് അവിടന്ന് ഭൂമിയെ വീക്ഷിച്ചു.”
PSA 102:21 ജനതകളും രാജ്യങ്ങളും യഹോവയെ ആരാധിക്കാൻ ഒത്തുചേരുമ്പോൾ,
PSA 102:22 യഹോവയുടെ നാമം സീയോനിലും അവിടത്തെ സ്തുതി ജെറുശലേമിലും വിളംബരംചെയ്യപ്പെടും.
PSA 102:23 എന്റെ ജീവിതയാത്ര പൂർത്തിയാകുന്നതിനുമുമ്പേതന്നെ അവിടന്ന് എന്റെ ബലം ക്ഷയിപ്പിച്ചു; അവിടന്ന് എന്റെ നാളുകൾ വെട്ടിച്ചുരുക്കിയിരിക്കുന്നു.
PSA 102:24 അതിനാൽ ഞാൻ പറഞ്ഞു: “എന്റെ ദൈവമേ, എന്റെ ആയുസ്സിന്റെ മധ്യത്തിൽവെച്ച് എന്നെ എടുക്കരുതേ; അവിടത്തെ സംവത്സരങ്ങൾ തലമുറതലമുറയായി തുടരുന്നുവല്ലോ.
PSA 102:25 ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു, ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
PSA 102:26 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും. വസ്ത്രം മാറുന്നതുപോലെ അങ്ങ് അവയെ മാറ്റിക്കളയും അവ പുറന്തള്ളപ്പെടും.
PSA 102:27 എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.
PSA 102:28 അവിടത്തെ സേവകരുടെ മക്കൾ അങ്ങയുടെ സന്നിധിയിൽ സുരക്ഷിതരായി ജീവിക്കും; അവരുടെ പിൻതലമുറ തിരുമുമ്പാകെ നിലനിൽക്കും.”
PSA 103:1 ദാവീദിന്റെ ഒരു സങ്കീർത്തനം. എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവാന്തരംഗവുമേ, അവിടത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക.
PSA 103:2 എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടത്തെ ഉപകാരങ്ങളൊന്നും മറക്കരുത്—
PSA 103:3 അവിടന്നു നിന്റെ സകലപാപങ്ങളും ക്ഷമിക്കുന്നു നിന്റെ സർവരോഗത്തിനും സൗഖ്യമേകുന്നു.
PSA 103:4 അവിടന്നു നിന്റെ ജീവനെ പാതാളത്തിൽനിന്ന് വീണ്ടെടുക്കുകയും നിന്നെ സ്നേഹവും മനസ്സലിവുംകൊണ്ട് മകുടമണിയിക്കുകയും ചെയ്യുന്നു,
PSA 103:5 നിന്റെ യുവത്വം കഴുകനെപ്പോലെ നവീകരിക്കപ്പെടേണ്ടതിന് അവിടന്ന് നിന്റെ ജീവിതം നന്മകൊണ്ട് സംതൃപ്തമാക്കുന്നു.
PSA 103:6 പീഡിതരായ എല്ലാവർക്കുംവേണ്ടി യഹോവ നീതിയും ന്യായവും ഉറപ്പാക്കുന്നു.
PSA 103:7 അവിടന്നു തന്റെ വഴികളെ മോശയ്ക്കും തന്റെ പ്രവൃത്തികളെ ഇസ്രായേൽജനതയ്ക്കും വെളിപ്പെടുത്തി:
PSA 103:8 യഹോവ കരുണാമയനും ആർദ്രഹൃദയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
PSA 103:9 അവിടന്നു സദാ കുറ്റപ്പെടുത്തുന്നില്ല, അവിടത്തെ കോപം എന്നേക്കും നിലനിർത്തുകയുമില്ല.
PSA 103:10 അവിടന്നു നമ്മുടെ പാപങ്ങൾക്കൊത്തവണ്ണം നമ്മെ ശിക്ഷിക്കുന്നില്ല; നമ്മുടെ അനീതികൾക്കനുസൃതമായി പകരം ചെയ്യുന്നതുമില്ല.
PSA 103:11 ആകാശം ഭൂമിക്കുമേൽ ഉയർന്നിരിക്കുന്നതുപോലെ, തന്നെ ഭയപ്പെടുന്നവരോടുള്ള അവിടത്തെ സ്നേഹം ഉന്നതമാണ്.
PSA 103:12 കിഴക്ക് പടിഞ്ഞാറിൽനിന്നും അകന്നിരിക്കുന്നത്ര അകലത്തിൽ, അവിടന്ന് നമ്മുടെ ലംഘനങ്ങളെ നമ്മിൽനിന്നും അകറ്റിയിരിക്കുന്നു.
PSA 103:13 ഒരു പിതാവിനു തന്റെ മക്കളോടു മനസ്സലിവു തോന്നുന്നതുപോലെതന്നെ, യഹോവയ്ക്ക് തന്നെ ഭയപ്പെടുന്നവരോടു മനസ്സലിവു തോന്നുന്നു;
PSA 103:14 കാരണം അവിടന്ന് നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടിയെന്ന് അവിടന്ന് ഓർക്കുന്നു.
PSA 103:15 മനുഷ്യായുസ്സ് പുല്ലിനു സമമാകുന്നു, വയലിലെ പൂപോലെ അതു തഴയ്ക്കുന്നു;
PSA 103:16 അതിന്മേൽ കാറ്റടിക്കുന്നു, അതു വിസ്മൃതമാകുന്നു, അതു നിന്നയിടംപോലും പിന്നെയത് ഓർക്കുന്നില്ല.
PSA 103:17 എന്നാൽ, യഹോവയുടെ സ്നേഹം തന്നെ ഭയപ്പെടുന്നവരുടെമേൽ നിതാന്തകാലം നിലനിൽക്കും അവിടത്തെ നീതി അവരുടെ മക്കളുടെ മക്കൾക്കും ഉണ്ടാകും—
PSA 103:18 അവിടത്തെ ഉടമ്പടികൾ പാലിക്കുകയും അവിടത്തെ പ്രമാണങ്ങൾ ഓർത്ത് അനുസരിക്കുകയും ചെയ്യുന്നവരുടെമേൽതന്നെ.
PSA 103:19 യഹോവ തന്റെ സിംഹാസനം സ്വർഗത്തിൽ സ്ഥാപിച്ചിരിക്കുന്നു, സകലതും അവിടത്തെ ആധിപത്യത്തിൻകീഴിലാകുന്നു.
PSA 103:20 അവിടത്തെ അരുളപ്പാടുകൾ ശ്രവിച്ച്, അവിടത്തെ ആജ്ഞകൾ നിറവേറ്റുന്ന ദൂതന്മാരേ, ശക്തരായ ദൂതന്മാരേ, യഹോവയെ വാഴ്ത്തുക.
PSA 103:21 അവിടത്തെ ഹിതം അനുഷ്ഠിക്കുന്ന സകലസേവകവൃന്ദമേ, സൈന്യങ്ങളുടെ യഹോവയെ വാഴ്ത്തുക.
PSA 103:22 അവിടത്തെ ആധിപത്യത്തിലെങ്ങുമുള്ള സകലസൃഷ്ടികളുമേ, യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.
PSA 104:1 എൻ മനമേ, യഹോവയെ വാഴ്ത്തുക. എന്റെ ദൈവമായ യഹോവേ, അവിടന്ന് മഹോന്നതനാണ്; അവിടന്ന് പ്രതാപവും മഹത്ത്വവും അണിഞ്ഞിരിക്കുന്നു.
PSA 104:2 ഒരു ഉടയാടപോലെ അവിടന്ന് പ്രകാശത്തെ ചുറ്റിയിരിക്കുന്നു; ഒരു കൂടാരം എന്നപോലെ അവിടന്ന് ആകാശത്തെ വിരിക്കുകയും
PSA 104:3 മാളികയുടെ തുലാങ്ങളെ വെള്ളത്തിനുമീതേ നിരത്തുകയും ചെയ്തിരിക്കുന്നു. അവിടന്ന് മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻചിറകിലേറി സഞ്ചരിക്കുന്നു.
PSA 104:4 അവിടന്ന് കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലകളെ തന്റെ സേവകരും ആക്കുന്നു.
PSA 104:5 അവിടന്ന് ഭൂമിയെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു; അതുകൊണ്ട് അത് ഒരിക്കലും ഇളകുകയില്ല.
PSA 104:6 അവിടന്ന് വസ്ത്രംകൊണ്ടെന്നപോലെ അതിനെ ആഴികൊണ്ട് ആവരണംചെയ്തു; വെള്ളം പർവതങ്ങൾക്കുമീതേപോലും നിലകൊണ്ടു.
PSA 104:7 എന്നാൽ അവിടത്തെ ശാസനയാൽ വെള്ളം പിൻവാങ്ങി, അവിടത്തെ ഇടിമുഴക്കത്തിന്റെ ശബ്ദംകേട്ട് അത് പലായനംചെയ്തു;
PSA 104:8 പർവതങ്ങൾ ഉയർന്നു, താഴ്വരകൾ താണു, അവിടന്ന് അവയ്ക്കായി നിശ്ചയിച്ച സ്ഥാനത്തുതന്നെ.
PSA 104:9 അങ്ങ് ആഴികൾക്ക് ലംഘിക്കരുതാത്ത ഒരു അതിർത്തി നിശ്ചയിച്ചു; അവ ഇനിയൊരിക്കലും ഭൂമിയെ മൂടുകയില്ല.
PSA 104:10 മലയിടുക്കുകളിൽനിന്ന് അവിടന്ന് നീർച്ചാലുകൾ പുറപ്പെടുവിക്കുന്നു; അവ പർവതങ്ങൾക്കിടയിലൂടെ പാഞ്ഞൊഴുകുന്നു.
PSA 104:11 അവയിൽനിന്ന് വയലിലെ സകലമൃഗജാലങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും അവയുടെ ദാഹം ശമിപ്പിക്കുന്നു.
PSA 104:12 ആകാശത്തിലെ പറവകൾ അവയുടെ തീരങ്ങളിൽ കൂടൊരുക്കുന്നു; ചില്ലകൾക്കിടയിലിരുന്ന് അവ പാടുന്നു.
PSA 104:13 അവിടന്ന് മാളികമുറികളിൽനിന്ന് പർവതങ്ങളെ നനയ്ക്കുന്നു; ഭൂമി അവിടത്തെ പ്രവൃത്തികളുടെ ഫലത്താൽ സംതൃപ്തിനേടുന്നു.
PSA 104:14 കന്നുകാലികൾക്കായി അവിടന്ന് പുല്ല് മുളപ്പിക്കുന്നു മനുഷ്യർക്ക് ആഹാരം ലഭിക്കേണ്ടതിനു ഭൂമിയിൽനിന്ന് സസ്യസമ്പത്തും അവിടന്ന് വളരുമാറാക്കുന്നു:
PSA 104:15 മനുഷ്യഹൃദയത്തിന് ആനന്ദമേകുന്ന വീഞ്ഞ്, അവരുടെ മുഖത്തെ മിനുക്കുന്നതിനുള്ള എണ്ണ, മനുഷ്യഹൃദയത്തിനു ശക്തിപകരുന്ന ആഹാരം എന്നിവതന്നെ.
PSA 104:16 യഹോവയുടെ വൃക്ഷങ്ങൾ നന്നായി നനയ്ക്കപ്പെടുന്നു, അവിടന്ന് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾതന്നെ.
PSA 104:17 അവിടെ പക്ഷികൾ കൂടൊരുക്കുന്നു; കൊക്കുകൾ സരളവൃക്ഷങ്ങളിൽ പാർപ്പിടമൊരുക്കുന്നു.
PSA 104:18 ഉയർന്ന പർവതങ്ങൾ കാട്ടാടുകൾക്കുള്ളതാണ്; കിഴുക്കാംതൂക്കായ പാറ കുഴിമുയലുകൾക്ക് സങ്കേതമാകുന്നു.
PSA 104:19 ഋതുക്കളുടെ മാറ്റങ്ങൾ നിർണയിക്കുന്നതിനായി അവിടന്ന് ചന്ദ്രനെ നിർമിച്ചു, എപ്പോഴാണ് അസ്തമിക്കുന്നതെന്ന് സൂര്യനും നിശ്ചയമുണ്ട്.
PSA 104:20 അവിടന്ന് അന്ധകാരം കൊണ്ടുവരുന്നു, അപ്പോൾ രാത്രിയാകുന്നു, അങ്ങനെ കാട്ടിലെ സകലമൃഗങ്ങളും ഇരതേടി അലയുന്നു.
PSA 104:21 സിംഹങ്ങൾ ഇരയ്ക്കായി ഗർജിക്കുന്നു, ദൈവത്തോട് തങ്ങളുടെ ആഹാരം ചോദിക്കുന്നു.
PSA 104:22 സൂര്യൻ ഉദിക്കുമ്പോൾ അവ പിൻവാങ്ങുന്നു; അവ മടങ്ങിപ്പോയി തങ്ങളുടെ ഗുഹകളിൽ വിശ്രമിക്കുന്നു.
PSA 104:23 അപ്പോൾ മനുഷ്യർ തങ്ങളുടെ വേലയ്ക്കായി പുറപ്പെടുന്നു, വൈകുന്നേരംവരെ അവർ തങ്ങളുടെ വേല തുടരുന്നു.
PSA 104:24 യഹോവേ, വൈവിധ്യമാർന്ന ജീവികളെയാണല്ലോ അവിടന്ന് ഉണ്ടാക്കിയിരിക്കുന്നത്! അവയെയെല്ലാം അങ്ങ് ജ്ഞാനത്തോടെ നിർമിച്ചു; ഭൂമി അവിടത്തെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
PSA 104:25 അതാ, അനന്തവിശാലമായ സമുദ്രം, ചെറുതും വലുതുമായ ജീവജാലങ്ങൾ നിറഞ്ഞിരിക്കുന്നു— അസംഖ്യം ജീവജാലങ്ങൾ അവിടെ വിഹരിക്കുന്നു.
PSA 104:26 അതിൽക്കൂടി കപ്പലുകൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു, അതിൽ തിമിർത്താടുന്നതിനായി അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാനുമുണ്ട്.
PSA 104:27 തക്കസമയത്ത് ആഹാരം ലഭിക്കുന്നതിനായി എല്ലാ ജീവികളും അങ്ങയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു.
PSA 104:28 അങ്ങ് അവയ്ക്ക് ആഹാരം നൽകുന്നു, അവയത് ശേഖരിക്കുന്നു; അങ്ങ് തൃക്കൈ തുറക്കുമ്പോൾ അവ നന്മകൊണ്ട് തൃപ്തരാകുന്നു.
PSA 104:29 അവിടന്ന് തിരുമുഖം മറയ്ക്കുന്നു, അവ പരിഭ്രാന്തരാകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ജീവനറ്റ് മണ്ണിലേക്കു മടങ്ങുന്നു.
PSA 104:30 അങ്ങ് അങ്ങയുടെ ആത്മാവിനെ അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു, അങ്ങനെ അങ്ങ് ഭൂമിയുടെ പ്രതലം നവീകരിക്കുന്നു.
PSA 104:31 യഹോവയുടെ മഹത്ത്വം ശാശ്വതമായി നിലനിൽക്കട്ടെ; യഹോവ അവിടത്തെ പ്രവൃത്തികളിൽ ആനന്ദിക്കട്ടെ—
PSA 104:32 അവിടന്ന് ഭൂമിയെ വീക്ഷിക്കുന്നു, അതു പ്രകമ്പനംകൊള്ളുന്നു, അവിടന്ന് പർവതങ്ങളെ സ്പർശിക്കുന്നു, അവ പുകയുന്നു.
PSA 104:33 ഞാൻ എന്റെ ജീവിതം മുഴുവനും യഹോവയ്ക്കു പാടും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
PSA 104:34 ഞാൻ യഹോവയിൽ ആനന്ദിക്കുമ്പോൾ എന്റെ ധ്യാനം അവിടത്തേക്ക് പ്രസാദകരമായിത്തീരട്ടെ.
PSA 104:35 എന്നാൽ പാപികൾ പാരിടത്തിൽനിന്ന് തുടച്ചുനീക്കപ്പെടുകയും ദുഷ്ടർ ഇല്ലാതെയുമായിത്തീരട്ടെ. എൻ മനമേ, യഹോവയെ വാഴ്ത്തുക. യഹോവയെ വാഴ്ത്തുക.
PSA 105:1 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
PSA 105:2 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
PSA 105:3 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
PSA 105:4 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
PSA 105:5 യഹോവയുടെ ദാസനായ അബ്രാഹാമിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
PSA 105:7 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
PSA 105:8 അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
PSA 105:9 അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
PSA 105:10 അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
PSA 105:11 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
PSA 105:12 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
PSA 105:13 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
PSA 105:14 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
PSA 105:15 “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
PSA 105:16 അവിടന്ന് ദേശത്ത് ക്ഷാമം വരുത്തുകയും അവർക്ക് ഭക്ഷണം ലഭിക്കുന്നതിനുള്ള മാർഗം ഇല്ലാതാക്കുകയും ചെയ്തു;
PSA 105:17 അവിടന്ന് ഒരു പുരുഷനെ അവർക്കുമുമ്പായി അയച്ചു— അടിമയായി വിൽക്കപ്പെട്ട യോസേഫിനെത്തന്നെ.
PSA 105:18 അവർ ചങ്ങലയാൽ അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറിവേൽപ്പിച്ചു, അദ്ദേഹത്തിന്റെ കഴുത്ത് ഇരുമ്പുപട്ടകൾക്കകത്തായിരുന്നു;
PSA 105:19 അദ്ദേഹത്തിന്റെ പ്രവചനം യാഥാർഥ്യമാകുന്നതുവരെ, അതേ, യഹോവയുടെ വചനം അദ്ദേഹം സത്യവാനെന്നു തെളിയിക്കുന്നതുവരെത്തന്നെ.
PSA 105:20 രാജാവ് ആളയച്ച് അദ്ദേഹത്തെ മോചിപ്പിച്ചു, ആ ജനതയുടെ ഭരണാധിപൻ അദ്ദേഹത്തെ സ്വതന്ത്രനാക്കി.
PSA 105:21 രാജാവ് അദ്ദേഹത്തെ തന്റെ ഭവനത്തിന്റെ അധിപതിയാക്കി, തനിക്കുള്ള സകലസമ്പത്തിന്റെയും ഭരണാധിപനും;
PSA 105:22 തന്റെ പ്രഭുക്കന്മാർക്ക് യോസേഫിന്റെ ഹിതപ്രകാരം ശിക്ഷണം നൽകുന്നതിനും തന്റെ പ്രമുഖരെ ജ്ഞാനം അഭ്യസിപ്പിക്കുന്നതിനുംതന്നെ.
PSA 105:23 അതിനുശേഷം ഇസ്രായേൽ ഈജിപ്റ്റിലേക്കു പ്രവേശിച്ചു; ഹാമിന്റെ ദേശത്ത് യാക്കോബ് ഒരു പ്രവാസിയായി താമസിച്ചു.
PSA 105:24 യഹോവ തന്റെ ജനത്തെ അത്യധികമായി വർധിപ്പിച്ചു; അവരെ അവരുടെ ശത്രുക്കളെക്കാളും അതിശക്തരാക്കി,
PSA 105:25 അവിടന്ന് അവരുടെ ഹൃദയം തന്റെ ജനത്തെ വെറുക്കുന്നതിനായി തിരിച്ചുവിട്ടു, യഹോവയുടെ സേവകർക്കെതിരേ ഗൂഢാലോചന നടത്തുന്നതിനായിത്തന്നെ.
PSA 105:26 അവിടന്ന് തന്റെ ദാസനായ മോശയെ അയച്ചു, താൻ തെരഞ്ഞെടുത്ത അഹരോനെയും.
PSA 105:27 അവർ ഈജിപ്റ്റുകാർക്കിടയിൽ അങ്ങയുടെ ചിഹ്നങ്ങളും ഹാമിന്റെ ദേശത്ത് അത്ഭുതങ്ങളും പ്രവർത്തിച്ചു.
PSA 105:28 അവിടന്ന് ഇരുൾ അയച്ച് ദേശത്തെ അന്ധകാരമാക്കി; അവർ അവിടത്തെ ഉത്തരവുകൾ പാലിക്കാതിരുന്നതിനാൽത്തന്നെ.
PSA 105:29 അവിടന്ന് അവരുടെ വെള്ളം മുഴുവനും രക്തമാക്കി; അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
PSA 105:30 അവരുടെ ദേശത്ത് തവളകൾ തിങ്ങിനിറഞ്ഞു, അവ ഭരണാധിപന്മാരുടെ കിടപ്പുമുറികളിൽപോലും എത്തിച്ചേർന്നു.
PSA 105:31 അവിടന്ന് ആജ്ഞാപിച്ചു, ഈച്ചകൾ കൂട്ടമായി വന്നണഞ്ഞു, അവരുടെ ദേശത്തെല്ലാം പേനും പെരുകി.
PSA 105:32 മഴയ്ക്കുപകരമായി അവിടന്നവർക്ക് കന്മഴനൽകി, ദേശത്തിലുടനീളം മിന്നൽപ്പിണരുകൾ വീശിയടിച്ചു;
PSA 105:33 അവിടന്ന് അവരുടെ മുന്തിരിവള്ളികളും അത്തിമരങ്ങളും രാജ്യത്തുടനീളമുള്ള സകലവൃക്ഷങ്ങളും തകർത്തുകളഞ്ഞു.
PSA 105:34 അവിടന്ന് ഉത്തരവുനൽകി, വെട്ടുക്കിളി പറന്നുവന്നു, പുൽച്ചാടികളുടെ എണ്ണം അസംഖ്യമായിരുന്നു;
PSA 105:35 അവ ദേശത്തെ പച്ചിലകൾ സകലതും തിന്നൊടുക്കി, നിലത്തിലെ സകലവിളവും അവ തിന്നുതീർത്തു.
PSA 105:36 അതിനുശേഷം ദേശത്തിലെ സകല ആദ്യജാതന്മാരെയും അവിടന്ന് സംഹരിച്ചു, അവരുടെ പൗരുഷത്തിന്റെ ആദ്യഫലങ്ങളെത്തന്നെ.
PSA 105:37 അവിടന്ന് ഇസ്രായേലിനെ വെള്ളിയോടും സ്വർണത്തോടുംകൂടെ പുറപ്പെടുവിച്ചു, ഇസ്രായേൽഗോത്രങ്ങളിൽ ആരുടെയും അടിപതറിയില്ല.
PSA 105:38 അവർ പുറപ്പെട്ടപ്പോൾ ഈജിപ്റ്റ് ആഹ്ലാദിച്ചു; ഇസ്രായേലിനെപ്പറ്റിയുള്ള ഭീതി അവരുടെമേൽ വീണിരുന്നതിനാൽത്തന്നെ.
PSA 105:39 അവർക്കുമീതേ ആവരണമായി അവിടന്ന് ഒരു മേഘത്തെ വിരിച്ചു, രാത്രി പ്രകാശത്തിനായി അഗ്നിയും അവർക്കു നൽകി.
PSA 105:40 അവർ ചോദിച്ചു, അപ്പോൾ അങ്ങ് അവർക്ക് കാടപ്പക്ഷികളെ നൽകി; ആകാശത്തുനിന്നുള്ള അപ്പംകൊണ്ട് അവരെ തൃപ്തരാക്കി.
PSA 105:41 അവിടന്ന് പാറയെ പിളർന്നു, വെള്ളം പൊട്ടിപ്പുറപ്പെട്ടു; മരുഭൂമിയിലതൊരു നദിപോലെ ഒഴുകി.
PSA 105:42 അവിടന്ന് തന്റെ ദാസനായ അബ്രാഹാമിനു നൽകിയ വിശുദ്ധ വാഗ്ദാനത്തെ ഓർത്തതിനാൽത്തന്നെ.
PSA 105:43 അവിടന്ന് തന്റെ ജനത്തെ ആനന്ദത്തോടും തന്റെ തെരഞ്ഞെടുക്കപ്പെട്ടവരെ ആഹ്ലാദാരവത്തോടുംകൂടെ ആനയിച്ചു.
PSA 105:44 അവിടന്ന് അവർക്ക് ഇതര രാഷ്ട്രങ്ങളുടെ ഭൂപ്രദേശം നൽകി, അങ്ങനെ അന്യരുടെ അധ്വാനഫലം അവർ അവകാശമായി അനുഭവിച്ചു—
PSA 105:45 അവർ അവിടത്തെ പ്രമാണങ്ങൾ പാലിക്കേണ്ടതിനും അവിടത്തെ നിയമങ്ങൾ അനുസരിക്കേണ്ടതിനുംതന്നെ. യഹോവയെ വാഴ്ത്തുക.
PSA 106:1 യഹോവയെ വാഴ്ത്തുക. യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
PSA 106:2 യഹോവയുടെ വീര്യപ്രവൃത്തികൾ പരിപൂർണമായി വർണിക്കുന്നതിനോ അവിടത്തെ സ്തുതി ഘോഷിക്കുന്നതിനോ ആർക്കു കഴിയും?
PSA 106:3 ന്യായം പാലിക്കുന്നവർ അനുഗൃഹീതർ, എപ്പോഴും നീതി പ്രവർത്തിക്കുന്നവരും അങ്ങനെതന്നെ.
PSA 106:4 യഹോവേ, അങ്ങു തന്റെ ജനത്തിന് കാരുണ്യംചൊരിയുമ്പോൾ എന്നെ ഓർക്കണമേ, അവിടത്തെ രക്ഷകൊണ്ട് എന്നെ സന്ദർശിക്കണമേ,
PSA 106:5 അങ്ങനെ ഞാൻ അവിടന്ന് തെരഞ്ഞെടുക്കപ്പെട്ടവരുടെ അഭിവൃദ്ധി ആസ്വദിക്കും. അവിടത്തെ ജനതയുടെ ആഹ്ലാദത്തിൽ ഞാനും പങ്കുചേരട്ടെ, അവിടത്തെ അവകാശമായവരോടൊപ്പം ഞാനും അങ്ങയിൽ പുകഴട്ടെ.
PSA 106:6 ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ഞങ്ങളും പാപംചെയ്തു; ഞങ്ങൾ തെറ്റുചെയ്തിരിക്കുന്നു! ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു!
PSA 106:7 ഞങ്ങളുടെ പൂർവികർ ഈജിപ്റ്റിൽ ആയിരുന്നപ്പോൾ, അവിടത്തെ അത്ഭുതപ്രവൃത്തികൾ അവർ പരിഗണിച്ചില്ല; അവിടത്തെ അളവറ്റ കരുണ അവർ അനുസ്മരിച്ചില്ല, ചെങ്കടൽതീരത്തുവെച്ചുതന്നെ അവർ അങ്ങയോട് മത്സരിച്ചു.
PSA 106:8 എന്നിട്ടും അങ്ങയുടെ നാമത്തെപ്രതി അങ്ങ് അവരെ രക്ഷിച്ചു, അവിടത്തെ മഹാശക്തി വെളിപ്പെടുത്തുന്നതിനായിത്തന്നെ.
PSA 106:9 അവിടന്ന് ചെങ്കടലിനെ ശാസിച്ചു, അത് ഉണങ്ങിവരണ്ടു; അവരെ മരുഭൂമിയിലൂടെ എന്നപോലെ ആഴിയിലൂടെ നടത്തി.
PSA 106:10 അവിടന്നവരെ ശത്രുക്കളുടെ കൈകളിൽനിന്നു രക്ഷിച്ചു; തങ്ങളുടെ എതിരാളികളുടെ കൈകളിൽനിന്നും അവിടന്ന് അവരെ മോചിപ്പിച്ചു.
PSA 106:11 ജലപ്രവാഹം അവരുടെ ശത്രുക്കളെ മൂടിക്കളഞ്ഞു; അവരിൽ ഒരാൾപോലും അതിനെ അതിജീവിച്ചില്ല.
PSA 106:12 അപ്പോൾ അവർ അവിടത്തെ വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് സ്തുതിഗീതങ്ങൾ ആലപിച്ചു.
PSA 106:13 എങ്കിലും അതിവേഗത്തിൽ അവർ അവിടത്തെ പ്രവൃത്തികൾ വിസ്മരിച്ചു അവിടത്തെ ആലോചനയ്ക്കായി കാത്തിരുന്നതുമില്ല.
PSA 106:14 മരുഭൂമിയിൽവെച്ച് അവർ അത്യാർത്തിക്ക് അടിമപ്പെട്ടു; വിജനദേശത്ത് അവർ ദൈവത്തെ പരീക്ഷിച്ചു.
PSA 106:15 അതിനാൽ അവർ ആശിച്ചതുതന്നെ അവിടന്ന് അവർക്കു നൽകി, എന്നാൽ ഒരു മഹാവ്യാധിയും അവർക്കിടയിലേക്ക് അയച്ചു.
PSA 106:16 പാളയത്തിൽവെച്ച് അവർ മോശയോടും യഹോവയ്ക്കായി വിശുദ്ധീകരിക്കപ്പെട്ട അഹരോനോടും അസൂയപ്പെട്ടു.
PSA 106:17 ഭൂമി വായ്‌പിളർന്ന് ദാഥാനെ വിഴുങ്ങി; അബീരാമിന്റെ സംഘത്തെ മൂടിക്കളഞ്ഞു.
PSA 106:18 അവരുടെ അനുയായികൾക്കിടയിൽ അഗ്നി ജ്വലിച്ചു; ആ ദുഷ്ടരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
PSA 106:19 ഹോരേബിൽവെച്ച് അവർ ഒരു കാളക്കിടാവിനെ ഉണ്ടാക്കി; വാർത്തുണ്ടാക്കിയ വിഗ്രഹത്തിനുമുന്നിൽ അവർ മുട്ടുമടക്കി.
PSA 106:20 അവർ തങ്ങളുടെ തേജസ്സേറിയ ദൈവത്തിന്റെ സ്ഥാനത്ത് പുല്ലുതിന്നുന്ന കാളയുടെ പ്രതിമയെ തെരഞ്ഞെടുത്തു.
PSA 106:21 ഈജിപ്റ്റിൽ മഹത്തരമായ കാര്യങ്ങൾ‍ചെയ്ത തങ്ങളുടെ വിമോചകനായ ദൈവത്തെ അവർ മറന്നു,
PSA 106:22 ഹാമിന്റെ ദേശത്തുചെയ്ത അത്ഭുതങ്ങളും ചെങ്കടലിൽ അരങ്ങേറിയ ഭയങ്കരകാര്യങ്ങളുംതന്നെ.
PSA 106:23 അതിനാൽ അവർക്ക് ഉന്മൂലനാശംവരുത്തുമെന്ന് അങ്ങ് അരുളിച്ചെയ്തു— എന്നാൽ അവിടന്ന് തെരഞ്ഞെടുത്ത മോശ അങ്ങേക്കും അവിടത്തെ ജനത്തിനും മധ്യേനിന്നു, അങ്ങയുടെ ക്രോധത്താൽ ജനത്തെ നശിപ്പിക്കാതിരിക്കുന്നതിനായിത്തന്നെ.
PSA 106:24 അവർ മനോഹരദേശത്തെ നിരസിച്ചു; അവിടത്തെ വാഗ്ദാനം അവർ വിശ്വസിച്ചതുമില്ല.
PSA 106:25 തങ്ങളുടെ കൂടാരങ്ങളിലിരുന്നവർ പിറുപിറുത്തു യഹോവയുടെ ശബ്ദം അനുസരിച്ചതുമില്ല.
PSA 106:26 അതുകൊണ്ട് അവിടന്ന് അവരെ മരുഭൂമിയിൽ വീഴ്ത്തുമെന്നും അവരുടെ സന്തതികളെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച്,
PSA 106:27 വിദൂരദേശങ്ങളിലേക്കവരെ നാടുകടത്തുമെന്നും അവിടന്ന് കൈ ഉയർത്തി അവരോട് ശപഥംചെയ്തു.
PSA 106:28 അവർ പെയോരിലെ ബാലിനോട് ചേർന്നു ജീവനില്ലാത്ത ദേവന്മാർക്ക് അർപ്പിച്ച ബലിപ്രസാദം അവർ ഭക്ഷിച്ചു;
PSA 106:29 തങ്ങളുടെ അധർമപ്രവൃത്തികളാൽ അവർ യഹോവയെ കോപിപ്പിച്ചു, ഒരു മഹാമാരി അവർക്കിടയിൽ പൊട്ടിപ്പുറപ്പെട്ടു.
PSA 106:30 എന്നാൽ ഫീനെഹാസ് എഴുന്നേറ്റ് അവസരോചിതമായി പ്രവർത്തിച്ചു, മഹാമാരി നിലയ്ക്കുകയും ചെയ്തു.
PSA 106:31 അത് അദ്ദേഹത്തിന് നീതിയായി കണക്കിടപ്പെട്ടു; അനന്തമായി ഇനിയും വരാനിരിക്കുന്ന തലമുറകളിലേക്കും.
PSA 106:32 മെരീബാജലാശയത്തിനരികെവെച്ച് അവർ യഹോവയെ കോപിപ്പിച്ചു, അത് മോശയ്ക്ക് അനർഥഹേതുവായിത്തീർന്നു.
PSA 106:33 അവർ ദൈവത്തിന്റെ ആത്മാവിനെതിരേ മത്സരിച്ചു, അധരംകൊണ്ട് അദ്ദേഹം അവിവേകവാക്കുകൾ സംസാരിച്ചു.
PSA 106:34 യഹോവ അവരോടു കൽപ്പിച്ചതുപോലെ അവർ ജനതകളെ നശിപ്പിച്ചില്ല,
PSA 106:35 എന്നാൽ അവർ ആ ജനതകളുമായി ഇടകലർന്ന് അവരുടെ ആചാരാനുഷ്ഠാനങ്ങൾ അനുശീലിച്ചു.
PSA 106:36 അവരുടെ വിഗ്രഹങ്ങളെ അവർ ഭജിച്ചുവന്നു, അത് അവർക്കൊരു കെണിയായി ഭവിച്ചു.
PSA 106:37 അവർ തങ്ങളുടെ പുത്രീപുത്രന്മാരെ ഭൂതങ്ങൾക്ക് ബലിയർപ്പിച്ചു.
PSA 106:38 അവർ നിഷ്കളങ്കരക്തം ചൊരിഞ്ഞു, കനാന്യരുടെ വിഗ്രഹങ്ങൾക്ക് ബലിദാനംചെയ്ത, അവരുടെ പുത്രീപുത്രന്മാരുടെ രക്തംതന്നെ; അങ്ങനെ അവരുടെ രക്തംമൂലം ദേശം മലിനമായിത്തീർന്നു.
PSA 106:39 തങ്ങളുടെ തിന്മപ്രവൃത്തികളാൽ അവർ തങ്ങളെത്തന്നെ മലിനമാക്കി; വിഗ്രഹങ്ങളോടുള്ള അവരുടെ ആസക്തി യഹോവയുടെ ദൃഷ്ടിയിൽ വേശ്യാവൃത്തിയായിരുന്നു.
PSA 106:40 അതുനിമിത്തം യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചു തന്റെ അവകാശത്തെ അവിടന്ന് കഠിനമായി വെറുത്തു.
PSA 106:41 അവിടന്ന് അവരെ ഇതര രാഷ്ട്രങ്ങൾക്കു കൈമാറി, അവരുടെ വൈരികൾ അവർക്കുമീതേ ഭരണം കയ്യാളി.
PSA 106:42 അവരുടെ ശത്രുക്കൾ അവരെ അടിച്ചമർത്തി അവരെ തങ്ങളുടെ അധികാരത്തിൻകീഴിൽ അമർത്തി.
PSA 106:43 പലപ്രാവശ്യം അവിടന്ന് അവരെ വിടുവിച്ചു, എന്നിട്ടും അവർ ബോധപൂർവം ദൈവത്തോട് എതിർത്തുനിന്ന്, തങ്ങളുടെ പാപത്തിൽ അധഃപതിക്കുകയും ചെയ്തു.
PSA 106:44 എന്നിട്ടും അവിടന്ന് അവരുടെ നിലവിളി കേട്ടപ്പോൾ അവരുടെ ദുരിതങ്ങൾ അവിടന്ന് ശ്രദ്ധിച്ചു;
PSA 106:45 അവരോടുള്ള അങ്ങയുടെ ഉടമ്പടി ഓർക്കുകയും അങ്ങയുടെ അചഞ്ചലസ്നേഹംനിമിത്തം അവരോട് അനുകമ്പകാണിക്കുകയും ചെയ്തു.
PSA 106:46 അവരെ ബന്ദികളാക്കിവെച്ചിരുന്ന എല്ലാവർക്കും അവരോട് കനിവുതോന്നുമാറാക്കി.
PSA 106:47 ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കണമേ, ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്ന് ഞങ്ങളെ കൂട്ടിച്ചേർക്കണമേ.
PSA 106:48 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ, എന്നും എന്നെന്നേക്കും. “ആമേൻ!” എന്നു ജനമെല്ലാം പറയട്ടെ. യഹോവയെ വാഴ്ത്തുക.
PSA 107:1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
PSA 107:2 യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ, അവിടന്ന് ശത്രുക്കളുടെ കൈയിൽനിന്ന് വീണ്ടെടുത്തവർ,
PSA 107:3 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും അവിടന്ന് കൂട്ടിച്ചേർത്തവരായ ജനം ഇപ്രകാരം പറയട്ടെ:
PSA 107:4 അവർ മരുഭൂമിയിൽ വിജനപാതയിൽ അലഞ്ഞുനടന്നു, വാസയോഗ്യമായ പട്ടണമൊന്നും അവർ കണ്ടെത്തിയില്ല.
PSA 107:5 അവർ വിശന്നും ദാഹിച്ചും അലഞ്ഞു, അവരുടെ ജീവൻ ചോർന്നുപോയിരിക്കുന്നു.
PSA 107:6 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ വിടുവിച്ചു.
PSA 107:7 അവർക്കു വാസയോഗ്യമായ ഒരു നഗരത്തിലേക്ക് അവിടന്ന് അവരെ നേർപാതയിലൂടെ നയിച്ചു.
PSA 107:8 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
PSA 107:9 കാരണം അവിടന്ന് ദാഹിക്കുന്നവരെ തൃപ്തരാക്കുകയും വിശക്കുന്നവരെ വിശിഷ്ടഭോജ്യങ്ങൾകൊണ്ടു നിറയ്ക്കുകയുംചെയ്യുന്നു.
PSA 107:10 ചിലർ ഇരുമ്പുചങ്ങലകളാൽ ബന്ധിതരായി കഷ്ടമനുഭവിച്ചു, കൂരിരുളിലും അന്ധതമസ്സിലും ജീവിച്ചു.
PSA 107:11 കാരണം അവർ ദൈവത്തിന്റെ കൽപ്പനകൾ തിരസ്കരിച്ചു അത്യുന്നതന്റെ ആലോചനകൾ നിരസിച്ചു.
PSA 107:12 അതിനാൽ അവിടന്ന് അവരെ കഠിനാധ്വാനത്തിന് ഏൽപ്പിച്ചു; അവർ തളർന്നുവീണു, സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല.
PSA 107:13 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
PSA 107:14 അവിടന്ന് അവരെ അന്ധകാരത്തിൽനിന്ന്, അതേ, ഘോരാന്ധകാരത്തിൽനിന്നുതന്നെ വിടുവിച്ചു, അവരുടെ ചങ്ങലകളെ അവിടന്നു പൊട്ടിച്ചെറിഞ്ഞു.
PSA 107:15 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ,
PSA 107:16 കാരണം, അവിടന്ന് വെങ്കലക്കവാടങ്ങളെ തകർക്കുകയും ഇരുമ്പോടാമ്പലുകളെ വെട്ടിമുറിക്കുകയും ചെയ്യുന്നു.
PSA 107:17 ചിലർ തങ്ങളുടെ ധിക്കാരംനിമിത്തം ഭോഷരായിത്തീർന്നു അവരുടെ അകൃത്യങ്ങളാൽ ദുരിതമനുഭവിച്ചു.
PSA 107:18 എല്ലാത്തരം ഭക്ഷണത്തോടും അവർക്ക് വിരക്തിതോന്നി, മരണകവാടത്തോട് അവർ സമീപിച്ചിരുന്നു.
PSA 107:19 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
PSA 107:20 അവിടന്ന് തന്റെ വചനം അയച്ച് അവരെ സൗഖ്യമാക്കി; ശവക്കുഴികളിൽനിന്ന് അവിടന്ന് അവരെ മോചിപ്പിച്ചു.
PSA 107:21 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
PSA 107:22 അവർ അവിടത്തേക്ക് സ്തോത്രയാഗങ്ങൾ അർപ്പിക്കുകയും അവിടത്തെ പ്രവൃത്തികൾ ആനന്ദഗീതങ്ങളാൽ വർണിക്കുകയും ചെയ്യട്ടെ.
PSA 107:23 ചിലർ മഹാസമുദ്രത്തിലെ വ്യാപാരികളായി; കടലിലൂടെയവർ കപ്പൽയാത്രചെയ്തു.
PSA 107:24 അവർ യഹോവയുടെ പ്രവൃത്തികളെ നിരീക്ഷിച്ചു, ആഴിയിൽ അവിടത്തെ അത്ഭുതങ്ങളെത്തന്നെ.
PSA 107:25 അവിടന്ന് ആജ്ഞാപിച്ചു; ഒരു കൊടുങ്കാറ്റ് ആഞ്ഞുവീശി, തിരമാലകൾ ഉയർന്നുപൊങ്ങി.
PSA 107:26 അവ ആകാശത്തോളം ഉയർന്ന് ആഴങ്ങളിലേക്ക് താഴ്ന്നമർന്നു; തങ്ങളുടെ ദുരിതങ്ങളിൽ അവരുടെ ധൈര്യം ചോർന്നൊലിച്ചു.
PSA 107:27 അവർ മദോന്മത്തരെപ്പോലെ ചാഞ്ചാടി ആടിയുലഞ്ഞു; അവർ അവരുടെ അറിവിന്റെ അന്ത്യത്തിലെത്തി.
PSA 107:28 അപ്പോൾ തങ്ങളുടെ കഷ്ടതയിൽ അവർ യഹോവയോട് നിലവിളിച്ചു, അവരുടെ ദുരിതത്തിൽനിന്ന് അവിടന്ന് അവരെ രക്ഷിച്ചു.
PSA 107:29 അവിടന്ന് കൊടുങ്കാറ്റിനെ ശാന്തമാക്കി; സമുദ്രത്തിലെ തിരമാലകൾ അമർന്നു.
PSA 107:30 അത് ശാന്തമായപ്പോൾ അവർ ആനന്ദിച്ചു, അവർ ആഗ്രഹിച്ച തുറമുഖത്തേക്ക് അവിടന്ന് അവരെ നയിച്ചു.
PSA 107:31 അവിടത്തെ അചഞ്ചലസ്നേഹംനിമിത്തവും അവിടന്ന് മനുഷ്യർക്കുവേണ്ടി ചെയ്ത അത്ഭുതപ്രവൃത്തികൾനിമിത്തവും അവർ യഹോവയ്ക്കു സ്തോത്രംചെയ്യട്ടെ.
PSA 107:32 ജനങ്ങളുടെ സഭയിൽ അവർ അവിടത്തെ വാഴ്ത്തട്ടെ സമുദായനേതാക്കന്മാരുടെ സംഘത്തിൽ അവിടത്തെ സ്തുതിക്കട്ടെ.
PSA 107:33 ദേശവാസികളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തം അവിടന്ന് നദികളെ മരുഭൂമിയും
PSA 107:34 അരുവികളെ ദാഹാർത്തഭൂമിയും ഫലഭൂയിഷ്ഠമായ ഇടത്തെ ഓരുനിലവും ആക്കിയിരിക്കുന്നു.
PSA 107:35 അവിടന്ന് മരുഭൂമിയെ ജലാശയങ്ങളായും വരണ്ടനിലത്തെ നീർച്ചാലുകളായും മാറ്റുന്നു;
PSA 107:36 അവിടന്ന് അവിടെ വിശക്കുന്നവരെ കുടിപാർപ്പിക്കുന്നു, അവർക്കു വാസയോഗ്യമായ ഒരു പട്ടണം അവർ പണിതുയർത്തുന്നു.
PSA 107:37 അവർ നിലങ്ങൾ വിതച്ചു മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു അതിൽനിന്ന് അവർക്കു വിളസമൃദ്ധിയും ലഭിച്ചു;
PSA 107:38 അവിടന്ന് അവരെ അനുഗ്രഹിച്ചു, അവർ എണ്ണത്തിൽ അത്യധികം പെരുകി, അവരുടെ കാലിസമ്പത്ത് കുറയുന്നതിന് അവിടന്ന് അനുവദിച്ചതുമില്ല.
PSA 107:39 പീഡനം, ആപത്ത്, ദുഃഖം എന്നിവയാൽ അവിടന്ന് അവരെ താഴ്ത്തി, അങ്ങനെ അവരുടെ എണ്ണം കുറഞ്ഞു;
PSA 107:40 പ്രഭുക്കന്മാരെ നിന്ദാപാത്രങ്ങളാക്കി മാറ്റുന്ന യഹോവ ഗതിയില്ലാതെ ശൂന്യപ്രദേശങ്ങളിലൂടെ അലയുന്നതിന് അവരെ ഇടയാക്കി.
PSA 107:41 എന്നാൽ അശരണരെ അവിടന്ന് അവരുടെ കഷ്ടതയിൽനിന്ന് ഉദ്ധരിച്ചു അവരുടെ കുടുംബങ്ങളെ ആട്ടിൻപറ്റം എന്നതുപോലെ വർധിപ്പിച്ചു.
PSA 107:42 ഹൃദയപരമാർഥികൾ അതുകണ്ട് ആനന്ദിക്കുന്നു, എന്നാൽ ദുഷ്ടരെല്ലാം മൗനം അവലംബിക്കുന്നു.
PSA 107:43 ജ്ഞാനമുള്ളവർ ഈ കാര്യങ്ങൾ സശ്രദ്ധം മനസ്സിലാക്കുകയും യഹോവയുടെ അചഞ്ചലസ്നേഹത്തെപ്പറ്റി ചിന്തിക്കുകയും ചെയ്യട്ടെ.
PSA 108:1 ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. ദൈവമേ, എന്റെ ഹൃദയം അങ്ങയിൽ പൂർണവിശ്വാസം അർപ്പിച്ചിരിക്കുന്നു; ഞാൻ പാടും, പൂർണഹൃദയത്തോടെ ഞാൻ പാടിപ്പുകഴ്ത്തും.
PSA 108:2 വീണയേ, കിന്നരമേ, ഉണരുക! ഞാൻ ഉഷസ്സിനെ ഉണർത്തും.
PSA 108:3 യഹോവേ, ഞാൻ അങ്ങയെ ജനതകളുടെ മധ്യേ പുകഴ്ത്തും; ഞാൻ ജനതകളുടെ മധ്യേ അങ്ങയെ പാടിപ്പുകഴ്ത്തും.
PSA 108:4 കാരണം അവിടത്തെ അചഞ്ചലസ്നേഹം ആകാശത്തെക്കാൾ ഉന്നതം; അവിടത്തെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
PSA 108:5 ദൈവമേ, അവിടന്ന് ആകാശത്തിനുമീതേ ഉന്നതനായിരിക്കണമേ; അവിടത്തെ മഹത്ത്വം സർവഭൂമിയിലും വിളങ്ങട്ടെ.
PSA 108:6 ഞങ്ങളെ രക്ഷിക്കണമേ, അവിടത്തെ വലംകരത്താൽ ഞങ്ങളെ സഹായിക്കണമേ, അങ്ങനെ അവിടത്തേക്ക് പ്രിയരായവരെ വിടുവിക്കണമേ.
PSA 108:7 ദൈവം തിരുനിവാസത്തിൽനിന്ന് അരുളിച്ചെയ്യുന്നു: “ഞാൻ ആനന്ദിക്കും; ഞാൻ ശേഖേമിനെ വിഭജിക്കുകയും സൂക്കോത്ത് താഴ്വരയെ അളക്കുകയും ചെയ്യും.
PSA 108:8 ഗിലെയാദ് എനിക്കുള്ളത്, മനശ്ശെയും എന്റേത്; എഫ്രയീം എന്റെ ശിരോകവചവും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
PSA 108:9 മോവാബ് എനിക്ക് കഴുകുന്നതിനുള്ള പാത്രം ഏദോമിന്മേൽ ഞാൻ എന്റെ ചെരിപ്പ് എറിയും; ഫെലിസ്ത്യദേശത്തിന്മേൽ ഞാൻ ജയഘോഷം മുഴക്കും.”
PSA 108:10 കോട്ടമതിൽ കെട്ടിയുറപ്പിച്ച നഗരത്തിലേക്ക് ആരെന്നെ ആനയിക്കും? ഏദോമിലേക്ക് എന്നെ ആര് നയിക്കും?
PSA 108:11 ദൈവമേ, അങ്ങ് അല്ലയോ, അവിടന്നല്ലയോ ഞങ്ങളെ തിരസ്കരിച്ചത്! ഞങ്ങളുടെ സൈന്യവ്യൂഹത്തോടൊപ്പം പോർമുഖത്തേക്ക് വരുന്നതുമില്ലല്ലോ?
PSA 108:12 ശത്രുക്കൾക്കുമുമ്പിൽ ഞങ്ങളെ സഹായിക്കണമേ, മനുഷ്യന്റെ സഹായം യാതൊരു പ്രയോജനവുമില്ലാത്തതാണല്ലോ.
PSA 108:13 ദൈവത്തോടൊപ്പം നാം വിജയം കൈവരിക്കും, അങ്ങനെ അവിടന്ന് നമ്മുടെ ശത്രുക്കളെ ചവിട്ടിമെതിച്ചുകളയും.
PSA 109:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ സ്തുതിക്കുന്ന എന്റെ ദൈവമേ, മൗനമായിരിക്കരുതേ,
PSA 109:2 ദുഷ്ടതയും വഞ്ചനയും ഉള്ള മനുഷ്യർ, അവരുടെ വായ് എനിക്കെതിരേ തുറന്നിരിക്കുന്നു; വ്യാജംപറയുന്ന നാവുകൊണ്ട് അവർ എനിക്കെതിരേ സംസാരിച്ചിരിക്കുന്നു.
PSA 109:3 വിദ്വേഷത്തിന്റെ വാക്കുകളാൽ അവർ എന്നെ വളഞ്ഞിരിക്കുന്നു; അകാരണമായി അവർ എന്നെ ആക്രമിക്കുന്നു.
PSA 109:4 എന്റെ സൗഹൃദത്തിനു പകരം അവർ എന്റെമേൽ ആരോപണം ഉന്നയിക്കുന്നു, ഞാനോ പ്രാർഥനാനിരതനായിരിക്കുന്നു.
PSA 109:5 അവർ എനിക്കു നന്മയ്ക്കുപകരം തിന്മചെയ്യുന്നു, എന്റെ സ്നേഹത്തിനു പകരം എന്നെ വെറുക്കുന്നു.
PSA 109:6 എന്റെ ശത്രുവിനോട് പ്രതിരോധിക്കാൻ ഒരു അധർമിയെ നിയോഗിക്കണമേ; അയാളുടെ വലതുഭാഗത്ത് വിരോധി നിൽക്കട്ടെ.
PSA 109:7 വിചാരണയിൽ അയാൾ കുറ്റക്കാരനെന്നു തെളിയട്ടെ, അയാളുടെ അഭ്യർഥനകൾ കുറ്റമായി കണക്കിടപ്പെടട്ടെ.
PSA 109:8 അയാളുടെ നാളുകൾ ചുരുക്കമായിപ്പോകട്ടെ; അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ.
PSA 109:9 അയാളുടെ മക്കൾ അനാഥരും ഭാര്യ വിധവയും ആയിത്തീരട്ടെ.
PSA 109:10 അയാളുടെ മക്കൾ ഭിക്ഷാടകരായി അലയട്ടെ; നശിച്ചുപോയ അവരുടെ ഭവനങ്ങളിൽനിന്നും അവർ ആട്ടിയോടിക്കപ്പെടട്ടെ.
PSA 109:11 അയാൾക്കുള്ളതെല്ലാം കടക്കാർ പിടിച്ചെടുക്കട്ടെ; അയാളുടെ അധ്വാനഫലം അപരിചിതർ അപഹരിക്കട്ടെ.
PSA 109:12 ആരും അയാളോട് ദയകാണിക്കാതിരിക്കട്ടെ അനാഥരായ അയാളുടെ മക്കളോട് ആരും സഹതാപം കാണിക്കാതെയുമിരിക്കട്ടെ.
PSA 109:13 അയാളുടെ പിൻതലമുറകൾ ഛേദിക്കപ്പെടട്ടെ, അടുത്ത തലമുറയിൽനിന്ന് അയാളുടെ പേരു മായിക്കപ്പെടട്ടെ.
PSA 109:14 അയാളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾ യഹോവയുടെമുമ്പാകെ സ്മരിക്കപ്പെടുമാറാകട്ടെ; അയാളുടെ മാതാവിന്റെ പാപം ഒരുനാളും മായിക്കപ്പെടാതിരിക്കട്ടെ.
PSA 109:15 അവരുടെ പാപങ്ങൾ എപ്പോഴും യഹോവയുടെമുമ്പാകെ നിലനിൽക്കട്ടെ, അങ്ങനെ അയാളുടെ പേരു ഭൂമിയുടെ സ്മരണകളിൽനിന്ന് വിച്ഛേദിക്കപ്പെടട്ടെ.
PSA 109:16 കാരണം ഒരുനാളും അയാൾ നന്മ പ്രവർത്തിക്കാൻ ഇച്ഛിച്ചിരുന്നില്ല, എന്നാൽ ദരിദ്രരെയും അശരണരെയും ഹൃദയം തകർന്നവരെയും അയാൾ മരണംവരെ വേട്ടയാടിയിരുന്നു.
PSA 109:17 ശാപം ചൊരിയുന്നത് അയാൾക്ക് ഹരമായിരുന്നു— അത് അയാളുടെമേൽത്തന്നെ വന്നുപതിച്ചു. അനുഗ്രഹിക്കുന്നതിൽ അയാൾ തെല്ലും ആഹ്ലാദം കണ്ടെത്തിയില്ല— അതുകൊണ്ട് അനുഗ്രഹം അയാൾക്ക് അന്യമായിരുന്നു.
PSA 109:18 അയാൾ ഒരു ഉടയാടപോലെ ശാപം ധരിച്ചു അത് അയാളുടെ ഉദരത്തിലേക്ക് വെള്ളംപോലെയും അസ്ഥികളിലേക്ക് തൈലംപോലെയും പടർന്നിരിക്കുന്നു.
PSA 109:19 അത് അയാൾ ധരിച്ചിരിക്കുന്ന ഒരു മേലങ്കിപോലെയും എന്നും അരയ്ക്കു കെട്ടുന്ന കച്ചപോലെയും ആയിരിക്കട്ടെ.
PSA 109:20 എനിക്കെതിരേ തിന്മ സംസാരിച്ച് എന്റെമേൽ കുറ്റം ആരോപിക്കുന്നവർക്ക്, ഇത് യഹോവയിൽനിന്നു ലഭിക്കുന്ന പ്രതിഫലം ആയിരിക്കട്ടെ.
PSA 109:21 എന്നാൽ കർത്താവായ യഹോവേ, തിരുനാമത്തെപ്രതി എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന്റെ ശ്രേഷ്ഠതയോർത്ത് എന്നെ മോചിപ്പിക്കണമേ.
PSA 109:22 കാരണം ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും ആകുന്നു, എന്റെ ഹൃദയത്തിനുള്ളിൽ മുറിവേറ്റിരിക്കുന്നു.
PSA 109:23 ഞാൻ വൈകുന്നേരത്തെ നിഴൽപോലെ മാഞ്ഞുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ ഞാൻ കുടഞ്ഞെറിയപ്പെടുന്നു.
PSA 109:24 ഉപവാസത്താൽ എന്റെ കാൽമുട്ടുകൾ ദുർബലമായിരിക്കുന്നു; എന്റെ ശരീരം എല്ലുംതോലും ആയിരിക്കുന്നു.
PSA 109:25 ഞാൻ എന്റെ കുറ്റാരോപിതരുടെ പരിഹാസത്തിന് ഇരയായിരിക്കുന്നു; എന്നെ നോക്കി അവർ നിന്ദാപൂർവം തലകുലുക്കുന്നു.
PSA 109:26 എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കണമേ; അവിടത്തെ അചഞ്ചലസ്നേഹത്തിന് അനുസൃതമായി എന്നെ രക്ഷിക്കണമേ.
PSA 109:27 യഹോവേ, ഇത് അവിടത്തെ കരമാണെന്നും അങ്ങുതന്നെയാണ് ഇതു ചെയ്തിരിക്കുന്നതെന്നും അവർ അറിയട്ടെ.
PSA 109:28 അവർ ശപിക്കുമ്പോൾ അങ്ങ് അനുഗ്രഹിക്കണമേ; എന്നെ ആക്രമിക്കുമ്പോൾ അവർ ലജ്ജിതരായിത്തീരട്ടെ, എന്നാൽ അങ്ങയുടെ ദാസൻ ആനന്ദിക്കട്ടെ.
PSA 109:29 എന്നെ കുറ്റപ്പെടുത്തുന്നവർ അപമാനത്താൽ മൂടപ്പെടട്ടെ ഒരു പുറങ്കുപ്പായംപോലെ ലജ്ജ അവരെ പൊതിയട്ടെ.
PSA 109:30 എന്റെ അധരംകൊണ്ട് ഞാൻ യഹോവയെ അത്യധികം പുകഴ്ത്തും; ജനസമൂഹമധ്യേ ഞാൻ അവിടത്തെ വാഴ്ത്തും.
PSA 109:31 കാരണം, മരണശിക്ഷയ്ക്കു വിധിക്കുന്നവരുടെ കൈയിൽനിന്നും അശരണരെ രക്ഷിക്കാനായി, അവിടന്ന് അവരുടെ വലതുഭാഗത്ത് നിലകൊള്ളുന്നല്ലോ.
PSA 110:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.”
PSA 110:2 യഹോവ നിന്റെ ശക്തിയുള്ള ചെങ്കോൽ സീയോനിൽനിന്നു സുദീർഘമാക്കും; “നീ നിന്റെ ശത്രുക്കളുടെ മധ്യേ വാഴും!”
PSA 110:3 നിന്റെ യുദ്ധദിവസത്തിൽ, നിന്റെ ജനം നിനക്കു സ്വമേധയാ സമർപ്പിക്കും. വിശുദ്ധിയുടെ പ്രഭാവത്തിൽ, ഉഷസ്സിന്റെ ഉദരത്തിൽനിന്ന് എന്നതുപോലെ യുവാക്കൾ നിന്നിലേക്കു വന്നുചേരും.
PSA 110:4 യഹോവ ശപഥംചെയ്തിരിക്കുന്നു, ആ ഉടമ്പടി അവിടന്ന് ലംഘിക്കുകയില്ല: “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും.”
PSA 110:5 കർത്താവ് നിന്റെ വലതുഭാഗത്തുണ്ട്; തന്റെ ക്രോധദിവസത്തിൽ അവിടന്ന് രാജാക്കന്മാരെ തകർത്തുകളയും.
PSA 110:6 അവിടന്ന് ജനതകളെ ന്യായംവിധിക്കും, അവരുടെ ദേശം ശവങ്ങൾകൊണ്ട് നിറയ്ക്കും ഭൂമിയിലെങ്ങുമുള്ള പ്രഭുക്കന്മാരെ അവിടന്ന് ചിതറിച്ചുകളയും.
PSA 110:7 അവിടന്ന് വഴിയരികെയുള്ള അരുവിയിൽനിന്നു കുടിക്കും അതിനാൽ അവിടന്ന് ശിരസ്സുയർത്തും.
PSA 111:1 യഹോവയെ വാഴ്ത്തുക. പരമാർഥികളുടെ സമിതിയിലും സഭയിലും പൂർണഹൃദയത്തോടെ ഞാൻ യഹോവയെ പുകഴ്ത്തും.
PSA 111:2 യഹോവയുടെ പ്രവൃത്തികൾ വലിയവ; അവയിൽ ആനന്ദിക്കുന്നവരൊക്കെയും അവ ധ്യാനിക്കുന്നു.
PSA 111:3 അവിടത്തെ പ്രവൃത്തികൾ മഹത്ത്വവും തേജസ്സും ഉള്ളവ, അവിടത്തെ നീതി എന്നേക്കും നിലനിൽക്കുന്നു.
PSA 111:4 തന്റെ അത്ഭുതങ്ങൾ സ്മരിക്കപ്പെടാൻ അവിടന്ന് ഇടവരുത്തി; യഹോവ കരുണാമയനും കൃപാലുവും ആകുന്നു.
PSA 111:5 തന്നെ ഭയപ്പെടുന്നവർക്ക് അവിടന്ന് ഭക്ഷണം നൽകുന്നു; അവിടന്ന് തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു.
PSA 111:6 ഇതര ജനതകളുടെ ഓഹരി തന്റെ ജനത്തിനു നൽകി അവിടന്ന് തന്റെ പ്രവൃത്തികളുടെ ശക്തി അവർക്ക് വെളിപ്പെടുത്തിയിരിക്കുന്നു.
PSA 111:7 അവിടത്തെ കരങ്ങളുടെ പ്രവൃത്തികൾ വിശ്വസ്തവും നീതിനിഷ്ഠവുമാകുന്നു; അവിടത്തെ പ്രമാണങ്ങൾ വിശ്വാസയോഗ്യമാണ്.
PSA 111:8 അവ എന്നെന്നേക്കും നിലനിൽക്കുന്നു ഹൃദയപരമാർഥതയിലും വിശ്വസ്തതയിലും അവ പ്രാവർത്തികമാക്കുന്നു.
PSA 111:9 അവിടന്ന് തന്റെ ജനത്തിന് വീണ്ടെടുപ്പ് നൽകുന്നു; തന്റെ ഉടമ്പടി അവിടന്ന് എന്നെന്നേക്കുമായി ഉറപ്പിച്ചിരിക്കുന്നു— അവിടത്തെ നാമം പരിശുദ്ധവും അത്ഭുതാവഹവും ആകുന്നു.
PSA 111:10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു; അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും നല്ല വിവേകമുണ്ട്. നിത്യമഹത്ത്വം അവിടത്തേക്കുള്ളത്.
PSA 112:1 യഹോവയെ വാഴ്ത്തുക. യഹോവയെ ഭയപ്പെടുകയും അവിടത്തെ കൽപ്പനകളിൽ ആഹ്ലാദിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
PSA 112:2 അവരുടെ മക്കൾ ദേശത്ത് പ്രബലരായിത്തീരും; പരമാർഥികളുടെ തലമുറ അനുഗ്രഹിക്കപ്പെടും.
PSA 112:3 ഐശ്വര്യവും സമ്പത്തും അവരുടെ ഭവനങ്ങളിലുണ്ട്, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു.
PSA 112:4 പരമാർഥികൾക്ക് അന്ധകാരത്തിൽ പ്രകാശം ഉദിക്കുന്നു, അങ്ങനെയുള്ളവർ കരുണയും കൃപയും നീതിയും ഉള്ളവർ ആകുന്നു.
PSA 112:5 ഔദാര്യത്തോടെ വായ്പകൊടുക്കുകയും നീതിയോടെ കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുന്നവർക്ക് നന്മയുണ്ടാകും.
PSA 112:6 നീതിനിഷ്ഠർ ഒരിക്കലും കുലുങ്ങുകയില്ല; അവരുടെ ഓർമ എന്നും നിലനിൽക്കും.
PSA 112:7 ദുർവർത്തമാനംനിമിത്തം അവർ ഭയപ്പെടുകയില്ല; കാരണം യഹോവയിൽ ആശ്രയിക്കുന്നതിനാൽ അവരുടെ ഹൃദയം സുസ്ഥിരമായിരിക്കുന്നു.
PSA 112:8 അവരുടെ ഹൃദയം ദൃഢവും നിർഭയവും ആയിരിക്കും; ഒടുവിൽ തങ്ങളുടെ ശത്രുക്കളുടെ പരാജയം അവർ കാണും.
PSA 112:9 അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു, അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു; അവരുടെ കൊമ്പ് അഭിമാനത്തോടെ ഉയർന്നുനിൽക്കുന്നു.
PSA 112:10 ദുഷ്ടർ കണ്ട് അസ്വസ്ഥരാകും, അവർ പല്ലുഞെരിച്ച് ഉരുകിപ്പോകും; ദുഷ്ടരുടെ പ്രതീക്ഷകൾ നിഷ്ഫലമായിത്തീരും.
PSA 113:1 യഹോവയെ വാഴ്ത്തുക. അവിടത്തെ ദാസന്മാരേ, യഹോവയെ വാഴ്ത്തുക; യഹോവയുടെ നാമത്തെ വാഴ്ത്തുക.
PSA 113:2 യഹോവയുടെ നാമം ഇന്നും എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ.
PSA 113:3 സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെയുള്ള എല്ലായിടങ്ങളിലും യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ.
PSA 113:4 യഹോവ സകലരാഷ്ട്രങ്ങൾക്കുംമീതേ ഉന്നതനായിരിക്കുന്നു, അവിടത്തെ മഹത്ത്വം ആകാശത്തിനുമീതേയും.
PSA 113:5 ഉന്നതത്തിൽ സിംഹാസനസ്ഥനായിരുന്ന്, കുനിഞ്ഞ് ആകാശത്തിലുള്ളവയെയും
PSA 113:6 ഭൂമിയിലുള്ളവയെയും കടാക്ഷിക്കുന്ന നമ്മുടെ ദൈവമായ യഹോവയെപ്പോലെ ആരാണുള്ളത്?
PSA 113:7 അവിടന്ന് ദരിദ്രരെ പൊടിയിൽനിന്നുയർത്തുന്നു എളിയവരെ ചാരക്കൂമ്പാരത്തിൽനിന്നും;
PSA 113:8 അവിടന്ന് അവരെ പ്രഭുക്കന്മാരോടുകൂടെ, സ്വജനത്തിന്റെ അധിപതികളോടുകൂടെത്തന്നെ ഇരുത്തുന്നു.
PSA 113:9 അവിടന്ന് വന്ധ്യയായവളെ മക്കളുടെ മാതാവാക്കി ആനന്ദത്തോടെ ഭവനത്തിൽ പാർപ്പിക്കുന്നു. യഹോവയെ വാഴ്ത്തുക.
PSA 114:1 ഇസ്രായേൽ ഈജിപ്റ്റിൽനിന്നും യാക്കോബുഗൃഹം വിദേശഭാഷ സംസാരിക്കുന്ന ജനമധ്യത്തിൽനിന്നും പുറപ്പെട്ടപ്പോൾ,
PSA 114:2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു.
PSA 114:3 ചെങ്കടൽ അവർ വരുന്നതുകണ്ട് ഓടിപ്പോയി, യോർദാൻനദി പിൻവാങ്ങി;
PSA 114:4 പർവതങ്ങൾ മുട്ടാടുകളെപ്പോലെയും മലകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടി.
PSA 114:5 സമുദ്രമേ, നീ ഓടുന്നതെന്തിന്? യോർദാനേ, നീ പിൻവാങ്ങുന്നതെന്തിന്?
PSA 114:6 പർവതങ്ങളേ, നിങ്ങൾ മുട്ടാടുകളെപ്പോലെയും മലകളേ, നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളിച്ചാടുന്നതെന്തിന്?
PSA 114:7 ഭൂമിയേ, കർത്താവിന്റെ സന്നിധിയിൽ, യാക്കോബിന്റെ ദൈവത്തിന്റെ സന്നിധിയിൽത്തന്നെ വിറയ്ക്കുക,
PSA 114:8 അവിടന്ന് പാറയെ ജലാശയവും തീക്കൽപ്പാറയെ നീരുറവയും ആക്കിത്തീർത്തു.
PSA 115:1 ഞങ്ങൾക്കല്ല യഹോവേ, ഞങ്ങൾക്കല്ല; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തിനുതന്നെ മഹത്ത്വം ഉണ്ടാകട്ടെ.
PSA 115:2 ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്?
PSA 115:3 ഞങ്ങളുടെ ദൈവം സ്വർഗത്തിലുണ്ട്; അവിടന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
PSA 115:4 എന്നാൽ അവരുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്; മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
PSA 115:5 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല; കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
PSA 115:6 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല; മൂക്കുണ്ട് എങ്കിലും മണക്കുന്നില്ല.
PSA 115:7 അവയ്ക്കു കൈയുണ്ട്, എങ്കിലും സ്പർശിക്കുന്നില്ല; കാലുണ്ട്, എങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ട് സംസാരിക്കുന്നതിനും അവയ്ക്കു കഴിവില്ല.
PSA 115:8 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
PSA 115:9 ഇസ്രായേലേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
PSA 115:10 അഹരോൻഗൃഹമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
PSA 115:11 യഹോവയെ ഭയപ്പെടുന്ന എല്ലാവരുമേ, യഹോവയിൽ ആശ്രയിക്കുക— അവിടന്ന് അവരുടെ സഹായവും പരിചയും ആകുന്നു.
PSA 115:12 യഹോവ നമ്മെ ഓർക്കുകയും അനുഗ്രഹിക്കുകയും ചെയ്യും: അവിടന്ന് ഇസ്രായേൽഗൃഹത്തെ അനുഗ്രഹിക്കും അവിടന്ന് അഹരോൻഗൃഹത്തെ അനുഗ്രഹിക്കും
PSA 115:13 യഹോവയെ ഭയപ്പെടുന്ന എല്ലാവരെയും അവിടന്ന് അനുഗ്രഹിക്കും— ചെറിയവരെയും വലിയവരെയും ഒരുപോലെതന്നെ.
PSA 115:14 യഹോവ നിങ്ങളെ വർധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയുംതന്നെ.
PSA 115:15 ആകാശവും ഭൂമിയും നിർമിച്ച യഹോവയാൽ നിങ്ങൾ അനുഗ്രഹിക്കപ്പെടുമാറാകട്ടെ.
PSA 115:16 സ്വർഗം യഹോവയുടേതാകുന്നു, എന്നാൽ ഭൂമി അവിടന്ന് മനുഷ്യർക്കു നൽകിയിരിക്കുന്നു.
PSA 115:17 മരിച്ചവരാരും യഹോവയെ വാഴ്ത്തുന്നില്ല, നിശ്ശബ്ദതയിൽ ആണ്ടുപോയവരും അങ്ങനെതന്നെ;
PSA 115:18 എന്നാൽ നാമാണ് യഹോവയെ പുകഴ്ത്തുന്നത്, ഇന്നും എന്നെന്നേക്കും. യഹോവയെ വാഴ്ത്തുക.
PSA 116:1 അവിടന്ന് എന്നെ കേട്ടിരിക്കയാൽ, ഞാൻ യഹോവയെ സ്നേഹിക്കുന്നു; കരുണയ്ക്കായുള്ള എന്റെ യാചനയും അവിടന്ന് കേട്ടല്ലോ.
PSA 116:2 അവിടത്തെ ചെവി എന്നിലേക്കു ചായ്ച്ചതുകൊണ്ട്, എന്റെ ജീവിതകാലമൊക്കെയും ഞാൻ അവിടത്തെ വിളിച്ചപേക്ഷിക്കും.
PSA 116:3 മരണപാശങ്ങൾ എന്നെ ചുറ്റി, പാതാളവേദനകൾ എന്നെ പിടികൂടി; കഷ്ടവും സങ്കടവും എനിക്കു നേരിട്ടു.
PSA 116:4 അപ്പോൾ “യഹോവേ, എന്നെ രക്ഷിക്കണമേ!” എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
PSA 116:5 യഹോവ കൃപയും നീതിയുമുള്ളവൻ ആകുന്നു; നമ്മുടെ ദൈവം ദയാപൂർണൻതന്നെ.
PSA 116:6 യഹോവ ലളിതമാനസരെ സംരക്ഷിക്കുന്നു; ഞാൻ ഞെരുക്കത്തിൽ ആയിരുന്നപ്പോൾ അവിടന്ന് എന്നെ രക്ഷിച്ചു.
PSA 116:7 എൻ മനമേ, നിന്റെ സ്വസ്ഥതയിലേക്കു മടങ്ങിവരിക; യഹോവ നിനക്ക് നല്ലവനായിരിക്കുന്നല്ലോ.
PSA 116:8 യഹോവേ, അവിടന്ന് എന്റെ ജീവനെ മരണത്തിൽനിന്നും എന്റെ കണ്ണുകളെ കണ്ണുനീരിൽനിന്നും എന്റെ കാലുകളെ വീഴ്ചയിൽനിന്നും വിടുവിച്ചിരിക്കുന്നു.
PSA 116:9 ഞാൻ ജീവനുള്ളവരുടെ ദേശത്ത് യഹോവയുടെമുമ്പാകെ നടക്കേണ്ടതിനുതന്നെ.
PSA 116:10 ഞാൻ അങ്ങയിൽ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ പറഞ്ഞു, “ഞാൻ ഏറ്റവും പീഡിതൻ ആയിരിക്കുന്നു;”
PSA 116:11 എന്റെ പരിഭ്രാന്തിയിൽ ഞാൻ പറഞ്ഞു, “എല്ലാ മനുഷ്യരും വ്യാജംപറയുന്നു.”
PSA 116:12 യഹോവ എനിക്കു ചെയ്ത സകലനന്മകൾക്കും ഞാൻ അങ്ങേക്ക് എന്തു പകരംനൽകും?
PSA 116:13 ഞാൻ രക്ഷയുടെ പാനപാത്രം എടുത്ത് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
PSA 116:14 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും.
PSA 116:15 തന്റെ വിശ്വസ്തസേവകരുടെ മരണം യഹോവയുടെ ദൃഷ്ടിയിൽ വിലയേറിയതാകുന്നു.
PSA 116:16 യഹോവേ, ഞാൻ അങ്ങയുടെ സേവകൻ ആകുന്നു. ഞാൻ അങ്ങയുടെ സേവകൻതന്നെ; അങ്ങയുടെ ദാസിയുടെ പുത്രൻതന്നെ; അങ്ങ് എന്റെ ബന്ധനങ്ങൾ അഴിച്ചിരിക്കുന്നു.
PSA 116:17 ഞാൻ അങ്ങേക്ക് സ്തോത്രയാഗം അർപ്പിച്ച് യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
PSA 116:18 അവിടത്തെ ജനങ്ങളുടെയെല്ലാം സാന്നിധ്യത്തിൽ ഞാൻ എന്റെ നേർച്ചകൾ യഹോവയ്ക്ക് അർപ്പിക്കും,
PSA 116:19 യഹോവയുടെ ആലയത്തിന്റെ അങ്കണത്തിലും— ജെറുശലേമേ, നിന്റെ മധ്യത്തിലുംതന്നെ. യഹോവയെ വാഴ്ത്തുക.
PSA 117:1 സകലരാഷ്ട്രങ്ങളുമേ, യഹോവയെ വാഴ്ത്തുക; ഭൂമിയിലെ സകലജനതകളുമേ, അവിടത്തെ പുകഴ്ത്തുക.
PSA 117:2 നമ്മോടുള്ള അവിടത്തെ അചഞ്ചലസ്നേഹം ഉന്നതമാണ്, യഹോവയുടെ വിശ്വസ്തത എന്നേക്കും നിലനിൽക്കുന്നു. യഹോവയെ വാഴ്ത്തുക.
PSA 118:1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
PSA 118:2 ഇസ്രായേല്യർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
PSA 118:3 അഹരോൻഗൃഹം പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
PSA 118:4 യഹോവയെ ഭയപ്പെടുന്നവർ പറയട്ടെ: “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.”
PSA 118:5 എന്റെ കഷ്ടതയിൽ ഞാൻ യഹോവയോട് നിലവിളിച്ചു; അവിടന്ന് എനിക്ക് ഉത്തരമരുളി, എന്നെ വിശാലസ്ഥലത്തേക്ക് കൊണ്ടുവന്നിരിക്കുന്നു.
PSA 118:6 യഹോവ എന്റെ പക്ഷത്തുണ്ട്, ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?
PSA 118:7 യഹോവ എന്റെ പക്ഷത്തുണ്ട്, അവിടന്ന് എന്റെ സഹായകനാണ്. ഞാൻ വിജയംനേടി എന്റെ ശത്രുക്കളെ കാണും.
PSA 118:8 മനുഷ്യരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
PSA 118:9 പ്രഭുക്കന്മാരിൽ ആശ്രയിക്കുന്നതിനെക്കാൾ യഹോവയിൽ അഭയം തേടുന്നതാണ് നല്ലത്.
PSA 118:10 സകലരാഷ്ട്രങ്ങളും എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
PSA 118:11 അവർ എന്നെ വളഞ്ഞു; അതേ അവർ എന്നെ വളഞ്ഞു, എന്നാൽ യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
PSA 118:12 തേനീച്ചപോലെ എനിക്കുചുറ്റുമവർ ഇരച്ചുകയറി, എന്നാൽ മുൾത്തീപോലെ വേഗത്തിൽ അവർ എരിഞ്ഞമർന്നു; യഹോവയുടെ നാമത്തിൽ ഞാൻ അവരെ തകർത്തുകളഞ്ഞു.
PSA 118:13 ഞാൻ വീഴാൻ തക്കവണ്ണം എന്റെ ശത്രുക്കൾ എന്നെ തള്ളി, എന്നാൽ യഹോവ എന്നെ സഹായിച്ചു.
PSA 118:14 യഹോവ എന്റെ ബലവും എന്റെ ഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായിരിക്കുന്നു.
PSA 118:15 നീതിനിഷ്ഠരുടെ കൂടാരങ്ങളിൽ ആനന്ദത്തിന്റെയും വിജയത്തിന്റെയും ഘോഷം ഉയരുന്നു: “യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!
PSA 118:16 യഹോവയുടെ വലങ്കൈ ഉയർന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു!”
PSA 118:17 ഞാൻ മരിക്കുകയില്ല, എന്നാൽ ജീവിച്ചിരുന്ന്, യഹോവയുടെ പ്രവൃത്തികൾ വർണിക്കും.
PSA 118:18 യഹോവ എന്നെ തിരുത്തുന്നതിന് കഠിനമായി ശിക്ഷിക്കുന്നു, എങ്കിലും അവിടന്ന് എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുത്തില്ല.
PSA 118:19 നീതിയുടെ കവാടങ്ങൾ എനിക്കായി തുറന്നു തരിക; ഞാൻ അവയിലൂടെ പ്രവേശിച്ച് യഹോവയ്ക്കു സ്തോത്രമർപ്പിക്കും.
PSA 118:20 യഹോവയുടെ കവാടം ഇതാകുന്നു നീതിനിഷ്ഠർ അതിൽക്കൂടെ പ്രവേശിക്കും.
PSA 118:21 അവിടന്ന് എനിക്ക് ഉത്തരമരുളിയതുകൊണ്ട് ഞാൻ അങ്ങേക്കു സ്തോത്രംചെയ്യും; അങ്ങ് എന്റെ രക്ഷയായിത്തീർന്നിരിക്കുന്നുവല്ലോ.
PSA 118:22 ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു;
PSA 118:23 ഇത് യഹോവ ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു.
PSA 118:24 ഇന്ന് യഹോവ ഉണ്ടാക്കിയ ദിവസം; ഇന്ന് നമുക്ക് ആനന്ദിച്ച് ഉല്ലസിക്കാം.
PSA 118:25 യഹോവേ, ഞങ്ങളെ രക്ഷിക്കണമേ! യഹോവേ, ഞങ്ങൾക്കു വിജയം നൽകണമേ!
PSA 118:26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; യഹോവയുടെ മന്ദിരത്തിൽനിന്ന് ഞങ്ങൾ നിങ്ങളെ അനുഗ്രഹിക്കുന്നു.
PSA 118:27 യഹോവ ആകുന്നു ദൈവം, അവിടന്ന് ഞങ്ങൾക്കു പ്രകാശം നൽകിയിരിക്കുന്നു. യാഗപീഠത്തിന്റെ കൊമ്പുകളിൽ യാഗമൃഗത്തെ ബന്ധിക്കുക.
PSA 118:28 അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ സ്തുതിക്കുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, അങ്ങയെ ഞാൻ പുകഴ്ത്തുന്നു.
PSA 118:29 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
PSA 119:1 യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്, നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവർ അനുഗൃഹീതർ.
PSA 119:2 സമ്പൂർണഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുകയും അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ—
PSA 119:3 അവർ അനീതി പ്രവർത്തിക്കാതെ അവിടത്തെ വഴികൾതന്നെ പിൻതുടരുന്നു.
PSA 119:4 അവിടത്തെ പ്രമാണങ്ങൾ ശ്രദ്ധയോടെ അനുഷ്ഠിക്കേണ്ടതിന് അവിടന്ന് അവ കൽപ്പിച്ചിരിക്കുന്നു.
PSA 119:5 ഹാ, അങ്ങയുടെ ഉത്തരവുകൾ പാലിക്കുന്നതിൽ എനിക്കു സ്ഥിരതപുലർത്താൻ കഴിഞ്ഞെങ്കിൽ!
PSA 119:6 എന്നാൽ ഞാൻ ലജ്ജിച്ചുപോകുകയില്ല, അവിടത്തെ കൽപ്പനകളെല്ലാം ഞാൻ പ്രമാണിക്കുന്നല്ലോ.
PSA 119:7 ഞാൻ അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ അഭ്യസിച്ചിട്ട് ഹൃദയപരമാർഥതയോടെ അങ്ങയെ പുകഴ്ത്തും.
PSA 119:8 ഞാൻ അങ്ങയുടെ ഉത്തരവുകൾ പാലിക്കും; എന്നെ നിശ്ശേഷം ഉപേക്ഷിച്ചുകളയരുതേ.
PSA 119:9 ഒരു യുവാവ് തന്റെ മാർഗം നിർമലമായി സൂക്ഷിക്കുന്നതെങ്ങനെ? അവിടത്തെ വചനം അനുസരിച്ച് ജീവിക്കുന്നതിനാൽത്തന്നെ.
PSA 119:10 ഞാനങ്ങയെ പൂർണഹൃദയത്തോടെ അന്വേഷിക്കുന്നു; അവിടത്തെ കൽപ്പനകളിൽനിന്നു വ്യതിചലിക്കാൻ എനിക്കിടവരരുതേ.
PSA 119:11 അങ്ങേക്കെതിരായി പാപംചെയ്യാതിരിക്കാൻ, അവിടത്തെ വചനം ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
PSA 119:12 യഹോവേ, ഞാൻ അങ്ങയെ സ്തുതിക്കുന്നു അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:13 തിരുവായിൽനിന്നു പൊഴിയുന്ന അനുശാസനങ്ങളെല്ലാം ഞാൻ എന്റെ അധരങ്ങളാൽ വർണിക്കുന്നു.
PSA 119:14 മഹാസമ്പത്തിലൊരാൾ ആഹ്ലാദിക്കുന്നതുപോലെ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പിൻതുടരുന്നതിൽ ആനന്ദിക്കുന്നു.
PSA 119:15 അവിടത്തെ പ്രമാണങ്ങൾ ഞാൻ ധ്യാനിക്കുകയും അവിടത്തെ മാർഗങ്ങളിൽ ദൃഷ്ടിയുറപ്പിക്കുകയും ചെയ്യുന്നു.
PSA 119:16 അവിടത്തെ ഉത്തരവുകളിൽ ഞാൻ ആനന്ദിക്കുന്നു; അവിടത്തെ വചനം ഞാനൊരിക്കലും നിരസിക്കുകയില്ല.
PSA 119:17 ഞാൻ ജീവിച്ചിരുന്ന് അങ്ങയുടെ വചനം അനുസരിക്കേണ്ടതിന് ഈ ദാസന്റെമേൽ ദയകാണിക്കണമേ.
PSA 119:18 അവിടത്തെ ന്യായപ്രമാണത്തിലെ വൈശിഷ്ട്യങ്ങളെ ദർശിക്കേണ്ടതിന് അടിയന്റെ കണ്ണുകളെ തുറക്കണമേ.
PSA 119:19 ഈ ഭൂമിയിൽ ഞാനൊരു പ്രവാസിയാണ്; അവിടത്തെ കൽപ്പനകൾ എന്നിൽനിന്നു മറച്ചുവെക്കരുതേ.
PSA 119:20 അവിടത്തെ നിയമങ്ങളോട് എപ്പോഴുമുള്ള അഭിവാഞ്ഛനിമിത്തം എന്റെ പ്രാണൻ ക്ഷയിച്ചുപോകുന്നു.
PSA 119:21 അവിടത്തെ കൽപ്പനകൾ അനുസരിക്കാൻ കൂട്ടാക്കാത്ത ശപിക്കപ്പെട്ട ധിക്കാരികളെ അങ്ങു ശകാരിക്കുന്നു.
PSA 119:22 നിന്ദയും വെറുപ്പും എന്നിൽനിന്നകറ്റണമേ ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടല്ലോ.
PSA 119:23 ഭരണാധികാരികൾ ഒന്നിച്ചിരുന്ന് എനിക്കെതിരായി ഗൂഢാലോചന നടത്തുന്നു, എങ്കിലും അങ്ങയുടെ ദാസൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
PSA 119:24 അവിടത്തെ നിയമവ്യവസ്ഥകൾ എന്റെ ആനന്ദമാണ്; അവയാണെന്റെ ഉപദേഷ്ടാക്കളും.
PSA 119:25 ഞാൻ പൊടിയിൽ വീണമർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ഉത്തേജിപ്പിക്കണമേ.
PSA 119:26 എന്റെ പദ്ധതികൾ ഞാൻ അവിടത്തെ അറിയിച്ചു, അപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:27 അവിടത്തെ പ്രമാണങ്ങളുടെ അർഥം എനിക്കു മനസ്സിലാക്കിത്തരണമേ, അങ്ങനെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികൾ ധ്യാനിക്കും.
PSA 119:28 എന്റെ പ്രാണൻ ദുഃഖത്താൽ തളർന്നിരിക്കുന്നു; അവിടത്തെ വചനത്താൽ എന്നെ ശക്തിപ്പെടുത്തണമേ.
PSA 119:29 വഞ്ചനനിറഞ്ഞ വഴികളിൽനിന്ന് എന്നെ കാത്തുപാലിക്കണമേ; കരുണയാൽ അവിടത്തെ ന്യായപ്രമാണം എന്നെ പഠിപ്പിക്കണമേ.
PSA 119:30 വിശ്വസ്തതയുടെ മാർഗം ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു; ഞാൻ അവിടത്തെ നിയമങ്ങൾ എന്റെമുമ്പിൽ വെച്ചിരിക്കുന്നു.
PSA 119:31 യഹോവേ, അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ മുറുകെപ്പിടിച്ചിരിക്കുന്നു, എന്നെ ലജ്ജിപ്പിക്കാൻ അനുവദിക്കരുതേ.
PSA 119:32 ഞാൻ അവിടത്തെ കൽപ്പനാമാർഗത്തിലൂടെ ഓടുന്നു, കാരണം അവിടന്ന് എന്റെ വിവേകത്തെ വിസ്തൃതമാക്കിയല്ലോ.
PSA 119:33 യഹോവേ, അവിടത്തെ ഉത്തരവുകളുടെ മാർഗം എന്നെ പഠിപ്പിക്കണമേ, അപ്പോൾ അവ എനിക്ക് അന്ത്യംവരെ പിൻതുടരാൻ സാധിക്കും.
PSA 119:34 അവിടത്തെ ന്യായപ്രമാണം കാത്തുപാലിക്കുന്നതിനും അവ പൂർണഹൃദയത്തോടെ അനുസരിക്കുന്നതിനും എനിക്കു വിവേകം നൽകണമേ.
PSA 119:35 അവിടത്തെ കൽപ്പനാമാർഗത്തിലൂടെ എന്നെ നയിക്കണമേ, കാരണം ഞാൻ അതിൽ ആനന്ദിക്കുന്നു.
PSA 119:36 അന്യായമായ ആദായത്തിലേക്കല്ല, അവിടത്തെ നിയമവ്യവസ്ഥകളിലേക്കുതന്നെ എന്റെ ഹൃദയത്തെ തിരിക്കണമേ.
PSA 119:37 വ്യർഥകാര്യങ്ങളിൽനിന്നും എന്റെ കണ്ണുകളെ തിരിക്കണമേ; തിരുവചനത്തിന് അനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:38 അടിയനോടു ചെയ്ത അങ്ങയുടെ വാഗ്ദാനം നിവർത്തിക്കണമേ, അപ്പോൾ ജനം അങ്ങയെ ആദരിക്കും
PSA 119:39 ഞാൻ ഭയപ്പെടുന്ന അപമാനം എന്നിൽനിന്നകറ്റണമേ, അവിടത്തെ നിയമങ്ങൾ നല്ലവയാണല്ലോ
PSA 119:40 ഇതാ, ഞാൻ അവിടത്തെ പ്രമാണങ്ങൾക്കായി വാഞ്ഛിക്കുന്നു! അവിടത്തെ നീതിനിമിത്തം എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:41 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എന്നിലേക്കു നൽകണമേ, അവിടത്തെ വാഗ്ദാനപ്രകാരമുള്ള രക്ഷയും;
PSA 119:42 അപ്പോൾ എന്നെ അപഹസിക്കുന്നവർക്ക് ഉത്തരംനൽകാനെനിക്കു കഴിയും, കാരണം അവിടത്തെ വചനത്തിൽ ഞാൻ ആശ്രയിക്കുന്നു.
PSA 119:43 സത്യവചനം എന്റെ അധരങ്ങളിൽനിന്ന് എടുത്തുകളയരുതേ, കാരണം അവിടത്തെ നിയമങ്ങളിൽ ഞാൻ എന്റെ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
PSA 119:44 അവിടത്തെ ന്യായപ്രമാണം ഞാൻ എപ്പോഴും അനുസരിക്കും, എന്നുമെന്നേക്കുംതന്നെ.
PSA 119:45 അവിടത്തെ പ്രമാണങ്ങൾ ഞാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ സ്വാതന്ത്ര്യത്തോടെ ജീവിക്കും.
PSA 119:46 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ രാജാക്കന്മാരുടെമുമ്പാകെ പ്രസ്താവിക്കും ഞാൻ ലജ്ജിതനാകുകയില്ല,
PSA 119:47 അവിടത്തെ കൽപ്പനകൾ ഞാൻ ഇഷ്ടപ്പെടുന്നു അതുകൊണ്ട് ഞാൻ അതിൽ ആനന്ദിക്കും.
PSA 119:48 എനിക്കു പ്രിയമായ കൽപ്പനകൾക്കായി ഞാൻ എന്റെ കൈകൾ ഉയർത്തുന്നു, അങ്ങനെ ഞാൻ അവിടത്തെ ഉത്തരവുകൾ ധ്യാനിക്കും.
PSA 119:49 അടിയനോടുള്ള അവിടത്തെ വചനം ഓർക്കണമേ, കാരണം അവിടന്നെനിക്കു പ്രത്യാശ നൽകിയിരിക്കുന്നല്ലോ.
PSA 119:50 അവിടത്തെ വാഗ്ദാനങ്ങൾ എന്റെ ജീവനു സംരക്ഷണം നൽകുന്നു; എന്റെ കഷ്ടതയിൽ അതാണ് എന്റെ ആശ്വാസം.
PSA 119:51 അഹങ്കാരികൾ യാതൊരു വാഗ്സംയമനവുമില്ലാതെ എന്നെ പരിഹസിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് വ്യതിചലിക്കുന്നില്ല.
PSA 119:52 യഹോവേ, അവിടത്തെ പുരാതന നിയമങ്ങൾ ഞാൻ ഓർക്കുന്നു, ഞാൻ അതിൽ ആശ്വാസം കണ്ടെത്തുന്നു.
PSA 119:53 ദുഷ്ടർ അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്നതുനിമിത്തം, എനിക്ക് അവരോടുള്ള രോഷം ജ്വലിക്കുന്നു.
PSA 119:54 ഞാൻ പ്രവാസിയായി താമസിക്കുന്ന എന്റെ ഭവനത്തിൽ അവിടത്തെ ഉത്തരവുകൾ എന്റെ സംഗീതത്തിന്റെ പ്രമേയമാക്കുന്നു.
PSA 119:55 യഹോവേ, രാത്രികാലങ്ങളിൽ ഞാൻ തിരുനാമം സ്മരിക്കുന്നു അവിടത്തെ ന്യായപ്രമാണം ഞാൻ കാത്തുപാലിക്കുന്നു,
PSA 119:56 ഞാൻ അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്നു; അതെന്റെ ജീവിതചര്യതന്നെ ആയിരിക്കുന്നു.
PSA 119:57 യഹോവേ, അവിടന്നാണ് എന്റെ ഓഹരി; അങ്ങയുടെ വചനങ്ങൾ അനുസരിക്കാമെന്നു ഞാൻ പ്രതിജ്ഞചെയ്തിരിക്കുന്നു.
PSA 119:58 പൂർണഹൃദയത്തോടെ ഞാൻ തിരുമുഖം അന്വേഷിക്കുന്നു; അവിടത്തെ വാഗ്ദാനപ്രകാരം എന്നോടു കൃപാലുവായിരിക്കണമേ.
PSA 119:59 ഞാൻ എന്റെ ജീവിതരീതികൾ വിചിന്തനംചെയ്യുന്നു എന്റെ കാലടികൾ അവിടത്തെ നിയമവ്യവസ്ഥകളിലേക്കു തിരിച്ചിരിക്കുന്നു.
PSA 119:60 അവിടത്തെ കൽപ്പനകൾ കാലവിളംബംവരുത്താതെ അനുസരിക്കാൻ ഞാൻ തിടുക്കംകൂട്ടുന്നു.
PSA 119:61 ദുഷ്ടർ കയറുകൊണ്ട് എന്നെ ബന്ധിച്ചാലും, അവിടത്തെ ന്യായപ്രമാണം ഞാൻ മറക്കുകയില്ല.
PSA 119:62 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം അവിടത്തേക്ക് നന്ദികരേറ്റാൻ അർധരാത്രിയിൽ ഞാൻ എഴുന്നേൽക്കുന്നു.
PSA 119:63 അവിടത്തെ ഭയപ്പെടുന്ന എല്ലാവർക്കും, അവിടത്തെ പ്രമാണങ്ങൾ പാലിക്കുന്ന എല്ലാവർക്കും ഞാൻ ഒരു സുഹൃത്താണ്.
PSA 119:64 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ ഈ ഭൂമി നിറഞ്ഞിരിക്കുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:65 യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം അടിയനു നന്മചെയ്യണമേ.
PSA 119:66 ഞാൻ അവിടത്തെ കൽപ്പനകൾ വിശ്വസിക്കുന്നതുകൊണ്ട്, നല്ല പരിജ്ഞാനവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ.
PSA 119:67 കഷ്ടതയിൽ അകപ്പെടുന്നതിനുമുമ്പ് ഞാൻ വഴിതെറ്റിപ്പോയിരുന്നു, എന്നാൽ ഇപ്പോൾ ഞാൻ അവിടത്തെ വചനം അനുസരിക്കുന്നു.
PSA 119:68 അവിടന്നു നല്ലവനും അവിടത്തെ പ്രവൃത്തികൾ നല്ലതും ആകുന്നു; അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:69 നിഗളികൾ എന്നെപ്പറ്റി വ്യാജം പറഞ്ഞുണ്ടാക്കി, എന്നാൽ ഞാൻ പൂർണഹൃദയത്തോടെ അവിടത്തെ പ്രമാണങ്ങൾ അനുഷ്ഠിക്കുന്നു.
PSA 119:70 അവരുടെ ഹൃദയം വികാരരഹിതവും കഠിനവും ആയിരിക്കുന്നു, എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു.
PSA 119:71 ഞാൻ കഷ്ടതയിൽ ആയതു നന്നായി അതിനാൽ എനിക്ക് അവിടത്തെ ഉത്തരവുകൾ പഠിക്കാൻ കഴിയുന്നല്ലോ.
PSA 119:72 ആയിരമായിരം വെള്ളി, സ്വർണം എന്നീ നാണയങ്ങളെക്കാൾ തിരുവായിൽനിന്നുള്ള ന്യായപ്രമാണം എനിക്ക് അധികം വിലയേറിയത്.
PSA 119:73 തിരുക്കരങ്ങൾ എന്നെ നിർമിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അവിടത്തെ കൽപ്പനകൾ അഭ്യസിക്കാൻ എനിക്കു വിവേകം നൽകണമേ.
PSA 119:74 അങ്ങയെ ഭയപ്പെടുന്നവർ എന്നെ കാണുമ്പോൾ ആനന്ദിക്കട്ടെ, കാരണം ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശവെച്ചിരിക്കുന്നു.
PSA 119:75 യഹോവേ, അവിടത്തെ നിയമങ്ങൾ നീതിനിഷ്ഠമായവയാണെന്ന് എനിക്കറിയാം, അവിടത്തെ വിശ്വസ്തതനിമിത്തമാണ് അങ്ങ് എന്നെ കഷ്ടപ്പെടുത്തിയതെന്നും എനിക്കറിയാം.
PSA 119:76 അടിയനോടുള്ള അവിടത്തെ വാഗ്ദാനപ്രകാരം, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് ആശ്വാസമായിരിക്കട്ടെ.
PSA 119:77 ഞാൻ ജീവിച്ചിരിക്കേണ്ടതിന് അവിടത്തെ മനസ്സലിവ് എന്റെമേൽ പകരണമേ, കാരണം അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
PSA 119:78 അഹങ്കാരികൾ കാരണംകൂടാതെ എന്റെമേൽ വ്യാജാരോപണങ്ങൾ ഉന്നയിച്ചിരിക്കുകയാൽ ലജ്ജിതരായിത്തീരട്ടെ; എന്നാൽ ഞാൻ അവിടത്തെ പ്രമാണങ്ങൾ ധ്യാനിക്കും.
PSA 119:79 അങ്ങയെ ഭയപ്പെടുന്നവർ എന്റെ അടുക്കലേക്കു വരട്ടെ, അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കുന്നവരും എന്റെ അടുക്കൽ വരട്ടെ.
PSA 119:80 നിഷ്കളങ്കഹൃദയത്തോടെ ഞാൻ അവിടത്തെ ഉത്തരവുകൾ പാലിക്കട്ടെ, അതുമൂലം ഞാൻ ലജ്ജിതനാകാതിരിക്കട്ടെ.
PSA 119:81 എന്റെ പ്രാണൻ അവിടത്തെ രക്ഷയ്ക്കായുള്ള വാഞ്ഛയാൽ ക്ഷീണിച്ചിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ വചനത്തിൽ പ്രത്യാശയർപ്പിക്കുന്നു.
PSA 119:82 എന്റെ കണ്ണുകൾ അവിടത്തെ വാഗ്ദത്തങ്ങളെ കാത്തു തളരുന്നു; “അവിടന്ന് എപ്പോഴാണ് എന്നെയൊന്ന് ആശ്വസിപ്പിക്കുന്നത്,” എന്നു ഞാൻ ചോദിക്കുന്നു.
PSA 119:83 പുകയത്തുവെച്ചിരിക്കുന്ന വീഞ്ഞുതുരുത്തിപോലെ ആയിരിക്കുന്നെങ്കിലും, അവിടത്തെ ഉത്തരവുകൾ ഞാൻ വിസ്മരിക്കുന്നില്ല.
PSA 119:84 എത്രകാലം അടിയൻ കാത്തിരിക്കണം? എന്റെ പീഡകരെ എന്നാണ് അങ്ങ് ശിക്ഷിക്കുന്നത്?
PSA 119:85 അവിടത്തെ ന്യായപ്രമാണം പാലിക്കാത്ത അഹങ്കാരികൾ എനിക്കുവേണ്ടി ചതിക്കുഴികളൊരുക്കിയിരിക്കുന്നു.
PSA 119:86 അവിടത്തെ കൽപ്പനകളെല്ലാം വിശ്വാസയോഗ്യമാകുന്നു; കാരണംകൂടാതെ മനുഷ്യർ എന്നെ പീഡിപ്പിക്കുന്നതിനാൽ എന്നെ സഹായിക്കണമേ.
PSA 119:87 അവർ എന്നെ ഭൂമുഖത്തുനിന്ന് ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു, എന്നിട്ടും അടിയൻ അവിടത്തെ പ്രമാണങ്ങൾ ഉപേക്ഷിച്ചിട്ടില്ല.
PSA 119:88 അവിടത്തെ അചഞ്ചലസ്നേഹത്തിൽ എന്നെ പരിരക്ഷിക്കണമേ, ഞാൻ അങ്ങയുടെ തിരുമൊഴികളാകുന്ന നിയമവ്യവസ്ഥകൾ പാലിക്കും.
PSA 119:89 യഹോവേ, അവിടത്തെ വചനം ശാശ്വതമാകുന്നു; അതു സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നു.
PSA 119:90 അങ്ങയുടെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനിൽക്കുന്നു; അവിടന്ന് ഭൂമി സ്ഥാപിച്ചു, അത് ഉറച്ചുനിൽക്കുന്നു.
PSA 119:91 അവിടത്തെ നിയമങ്ങൾ ഇന്നുവരെ സ്ഥിരമായി നിലനിൽക്കുന്നു, കാരണം സകലസൃഷ്ടികളും അവിടത്തെ സേവകരല്ലോ.
PSA 119:92 അവിടത്തെ ന്യായപ്രമാണം എന്റെ പ്രമോദമായിരുന്നില്ലെങ്കിൽ, എന്റെ കഷ്ടതയിൽ ഞാൻ നശിച്ചുപോകുമായിരുന്നു.
PSA 119:93 അവിടത്തെ പ്രമാണങ്ങൾ ഞാൻ ഒരിക്കലും മറക്കുകയില്ല, കാരണം അവയാലാണ് അവിടന്ന് എന്റെ ജീവൻ സംരക്ഷിച്ചിരിക്കുന്നത്.
PSA 119:94 എന്നെ രക്ഷിക്കണമേ, കാരണം ഞാൻ അങ്ങയുടേതാണല്ലോ; അവിടത്തെ പ്രമാണങ്ങളാണല്ലോ ഞാൻ അന്വേഷിച്ചിട്ടുള്ളത്.
PSA 119:95 എന്നെ ഇല്ലായ്മചെയ്യാൻ ദുഷ്ടർ പതിയിരിക്കുന്നു, എന്നാൽ അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ ആലോചിച്ചുകൊണ്ടിരിക്കും.
PSA 119:96 സകലപൂർണതയ്ക്കും ഒരു പരിമിതിയുണ്ടെന്നു ഞാൻ മനസ്സിലാക്കിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ അതിവിശാലമാണ്.
PSA 119:97 ഹാ, അവിടത്തെ ന്യായപ്രമാണം ഞാൻ എത്രത്തോളം സ്നേഹിക്കുന്നു! ദിവസംമുഴുവനും ഞാൻ അത് ധ്യാനിക്കുന്നു.
PSA 119:98 അവിടത്തെ കൽപ്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാളധികം ജ്ഞാനിയാക്കിത്തീർക്കുന്നു; അവ എപ്പോഴും എനിക്ക് വഴികാട്ടിയായിരിക്കുന്നു.
PSA 119:99 അവിടത്തെ നിയമവ്യവസ്ഥകൾ ധ്യാനിക്കുന്നതുകൊണ്ട്, എന്റെ എല്ലാ ഗുരുക്കന്മാരെക്കാളും അധികം ഉൾക്കാഴ്ച എനിക്കുണ്ട്.
PSA 119:100 അവിടത്തെ പ്രമാണങ്ങൾ ഞാൻ പാലിക്കുന്നതിനാൽ, വയോധികരെക്കാളും വിവേകം എനിക്കുണ്ട്.
PSA 119:101 തിരുവചനം പാലിക്കേണ്ടതിനുവേണ്ടി, ഞാൻ എന്റെ പാതകളെ സകലദുർമാർഗങ്ങളിൽനിന്നും അകറ്റിയിരിക്കുന്നു.
PSA 119:102 അവിടത്തെ നിയമങ്ങളിൽനിന്ന് ഞാൻ വ്യതിചലിച്ചിട്ടില്ല, അങ്ങുതന്നെയാണല്ലോ എന്നെ അഭ്യസിപ്പിച്ചത്.
PSA 119:103 തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാൾ മാധുര്യമേറിയത്.
PSA 119:104 അവിടത്തെ പ്രമാണങ്ങളിൽനിന്ന് ഞാൻ അറിവ് ആർജിക്കുന്നു; അതിനാൽ സകലവ്യാജവഴികളും ഞാൻ വെറുക്കുന്നു.
PSA 119:105 അങ്ങയുടെ വചനം എന്റെ പാദങ്ങൾക്കു ദീപവും, എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
PSA 119:106 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾ പിൻതുടരുമെന്ന്, ഞാൻ ഒരു ശപഥംചെയ്തിരിക്കുന്നു; അതു ഞാൻ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു.
PSA 119:107 ഞാൻ വളരെയധികം സഹനമനുഭവിച്ചിരിക്കുന്നു; യഹോവേ, അവിടത്തെ വചനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:108 യഹോവേ, എന്റെ അധരങ്ങളിൽനിന്നുള്ള സ്വമേധാസ്തോത്രങ്ങൾ സ്വീകരിച്ച്, അവിടത്തെ നിയമങ്ങൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:109 എന്റെ ജീവൻ മിക്കപ്പോഴും അപകടത്തിലാണ്, എന്നാലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുകയില്ല.
PSA 119:110 ദുഷ്ടർ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു, എങ്കിലും ഞാൻ അവിടത്തെ പ്രമാണങ്ങളിൽനിന്നും അകന്നുമാറിയിട്ടില്ല.
PSA 119:111 അവിടത്തെ നിയമവ്യവസ്ഥകൾ എന്നെന്നേക്കുമുള്ള എന്റെ പൈതൃകാവകാശമാണ്; അവതന്നെയാണ് എന്റെ ഹൃദയത്തിന്റെ ആനന്ദം.
PSA 119:112 അവിടത്തെ ഉത്തരവുകൾ അന്ത്യംവരെ ആചരിക്കാൻ ഞാൻ എന്റെ ഹൃദയം സജ്ജമാക്കിയിരിക്കുന്നു.
PSA 119:113 ഇരുമനസ്സുള്ള മനുഷ്യരെ ഞാൻ വെറുക്കുന്നു, എന്നാൽ, അവിടത്തെ ന്യായപ്രമാണത്തെ ഞാൻ സ്നേഹിക്കുന്നു.
PSA 119:114 അവിടന്ന് എന്റെ സങ്കേതവും പരിചയും ആകുന്നു; ഞാൻ എന്റെ പ്രത്യാശ അങ്ങയുടെ തിരുവചനത്തിൽ അർപ്പിച്ചിരിക്കുന്നു.
PSA 119:115 അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടകന്നുപോകൂ, ഞാൻ എന്റെ ദൈവത്തിന്റെ കൽപ്പനകൾ പാലിക്കട്ടെ!
PSA 119:116 അവിടത്തെ വാഗ്ദാനപ്രകാരം എന്നെ നിലനിർത്തണമേ, അപ്പോൾ ഞാൻ ജീവിക്കും; എന്റെ പ്രതീക്ഷകൾ തകർത്തുകളയരുതേ.
PSA 119:117 എന്നെ താങ്ങിനിർത്തണമേ, അങ്ങനെ ഞാൻ വിടുവിക്കപ്പെടും; അവിടത്തെ ഉത്തരവുകൾക്ക് ഞാൻ അതീവപരിഗണനനൽകും.
PSA 119:118 അവിടത്തെ ഉത്തരവുകൾ നിരാകരിച്ച്, അതിൽനിന്നും വ്യതിചലിക്കുന്നവരെ അങ്ങ് നിരസിക്കുന്നു, കാരണം അവരുടെ ദിവാസ്വപ്നങ്ങൾ വ്യർഥമത്രേ.
PSA 119:119 ഭൂമിയിലെ സകലദുഷ്ടതയും അങ്ങ് ലോഹക്കിട്ടംപോലെ ഉപേക്ഷിക്കുന്നു; അതിനാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥകളെ പ്രണയിക്കുന്നു.
PSA 119:120 അങ്ങയോടുള്ള ഭയംനിമിത്തം എന്റെ ശരീരം വിറകൊള്ളുന്നു; അവിടത്തെ നിയമങ്ങൾക്കുമുന്നിൽ ഞാൻ ഭയാദരവോടെ നിൽക്കുന്നു.
PSA 119:121 നീതിനിഷ്ഠവും ന്യായമായതും ഞാൻ പ്രവർത്തിച്ചിരിക്കുന്നു; എന്റെ പീഡകരുടെ കൈയിലേക്ക് എന്നെ ഏൽപ്പിച്ചുകൊടുക്കരുതേ.
PSA 119:122 അടിയന്റെ നന്മ അവിടന്ന് ഉറപ്പാക്കണമേ; അഹങ്കാരികൾ എന്നെ അടിച്ചമർത്താൻ അനുവദിക്കരുതേ.
PSA 119:123 അങ്ങയുടെ രക്ഷയ്ക്കായി, അവിടത്തെ നീതിനിഷ്ഠമായ വാഗ്ദാനത്തിനായി കാത്തിരുന്ന്, എന്റെ കണ്ണുകൾ മങ്ങിപ്പോകുന്നു.
PSA 119:124 അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി അടിയനോട് ഇടപെടണമേ, അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:125 ഞാൻ അവിടത്തെ ദാസനാകുന്നു; അവിടത്തെ നിയമവ്യവസ്ഥകൾ മനസ്സിലാക്കാനുള്ള വിവേകം എനിക്കു നൽകിയാലും.
PSA 119:126 യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കാനുള്ള സമയം, അവിടത്തെ ന്യായപ്രമാണം ലംഘിക്കപ്പെട്ടിരിക്കുന്നു.
PSA 119:127 അതുകൊണ്ട് അങ്ങയുടെ കൽപ്പനകൾ സ്വർണത്തെക്കാളും തങ്കത്തെക്കാളും ഞാൻ ഇഷ്ടപ്പെടുന്നു,
PSA 119:128 അതുനിമിത്തം അവിടത്തെ പ്രമാണങ്ങളെല്ലാം ശരിയെന്നു ഞാൻ അംഗീകരിക്കുന്നു, എല്ലാ കപടമാർഗവും ഞാൻ വെറുക്കുന്നു.
PSA 119:129 അവിടത്തെ നിയമവ്യവസ്ഥകൾ അതിശയകരം; ആയതിനാൽ ഞാൻ അവ അനുസരിക്കുന്നു.
PSA 119:130 അവിടത്തെ വചനം തുറക്കപ്പെടുമ്പോൾ അതു പ്രകാശപൂരിതമാകുന്നു; ഇതു ലളിതമാനസരെ പ്രബുദ്ധരാക്കുന്നു.
PSA 119:131 അവിടത്തെ കൽപ്പനകൾക്കായുള്ള അഭിവാഞ്ഛയാൽ, ഞാൻ വായ് തുറക്കുകയും കിതയ്ക്കുകയുംചെയ്യുന്നു.
PSA 119:132 തിരുനാമത്തെ സ്നേഹിക്കുന്നവരോട് അവിടന്ന് എപ്പോഴും ചെയ്യുന്നതുപോലെ, എന്നിലേക്കുതിരിഞ്ഞ് എന്നോടു കരുണ കാണിക്കണമേ.
PSA 119:133 തിരുവചനപ്രകാരം എന്റെ കാലടികളെ നയിക്കണമേ; ഒരു അകൃത്യവും എന്റെമേൽ വാഴാതിരിക്കട്ടെ.
PSA 119:134 മനുഷ്യരുടെ പീഡനത്തിൽനിന്നും എന്നെ വീണ്ടെടുക്കണമേ, അപ്പോൾ ഞാൻ അവിടത്തെ പ്രമാണങ്ങൾ പ്രാവർത്തികമാക്കും.
PSA 119:135 അവിടത്തെ ദാസന്റെമേൽ അങ്ങയുടെ മുഖം പ്രകാശിപ്പിച്ച് അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കണമേ.
PSA 119:136 ജനം അവിടത്തെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ, എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
PSA 119:137 യഹോവേ, അവിടന്നു നീതിമാൻ ആകുന്നു, അവിടത്തെ നിയമങ്ങളും നീതിയുക്തമായവ.
PSA 119:138 അവിടന്നു നടപ്പാക്കിയ നിയമവ്യവസ്ഥകൾ നീതിയുള്ളവ; അവ പൂർണമായും വിശ്വാസയോഗ്യമാകുന്നു.
PSA 119:139 എന്റെ ശത്രുക്കൾ തിരുവചനം തിരസ്കരിക്കുന്നതുകൊണ്ട്, എന്റെ തീക്ഷ്ണത എന്നെ ദഹിപ്പിക്കുന്നു.
PSA 119:140 അവിടത്തെ വാഗ്ദാനങ്ങൾ സ്‌ഫുടംചെയ്തവയാണ്, അതിനാൽ അങ്ങയുടെ ദാസൻ അവ സ്നേഹിക്കുന്നു.
PSA 119:141 ഞാൻ വിനയാന്വിതനും നിന്ദിതനുമെങ്കിലും, അവിടത്തെ പ്രമാണങ്ങളൊന്നും ഞാൻ മറക്കുന്നില്ല.
PSA 119:142 അവിടത്തെ നീതി ശാശ്വതവും ന്യായപ്രമാണം സത്യവും ആകുന്നു.
PSA 119:143 കഷ്ടതയും വിപത്തും എന്നെ പിടികൂടിയിരിക്കുന്നു, എന്നാൽ അവിടത്തെ കൽപ്പനകൾ എനിക്ക് ആനന്ദം പകരുന്നു.
PSA 119:144 അവിടത്തെ നിയമവ്യവസ്ഥകൾ എപ്പോഴും നീതിയുക്തമായവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു വിവേകം നൽകണമേ.
PSA 119:145 യഹോവേ, പൂർണഹൃദയത്തോടെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരമരുളണമേ, ഞാൻ അവിടത്തെ ഉത്തരവുകൾ പ്രമാണിക്കും.
PSA 119:146 ഞാൻ അങ്ങയോടു നിലവിളിക്കുന്നു; എന്നെ രക്ഷിക്കണമേ, ഞാൻ അവിടത്തെ നിയമവ്യവസ്ഥകൾ അനുസരിക്കും.
PSA 119:147 ഞാൻ സൂര്യോദയത്തിനുമുൻപേ ഉണർന്ന്, സഹായത്തിനായി യാചിക്കുന്നു; ഞാൻ എന്റെ പ്രത്യാശ തിരുവചനത്തിൽ അർപ്പിക്കുന്നു.
PSA 119:148 ഞാൻ അവിടത്തെ വാഗ്ദാനങ്ങൾ ധ്യാനിക്കേണ്ടതിന്, രാത്രിയാമങ്ങളിൽ എന്റെ കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു.
PSA 119:149 യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശബ്ദം കേൾക്കണമേ; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:150 ദുഷ്ടത മെനയുന്നവർ എന്റെ അടുത്ത് എത്തിയിരിക്കുന്നു എന്നാൽ അവർ അവിടത്തെ ന്യായപ്രമാണത്തിൽനിന്ന് അകലെയാണ്.
PSA 119:151 എന്നിട്ടും യഹോവേ, അവിടന്ന് എനിക്കു സമീപസ്ഥനാണ്, അവിടത്തെ കൽപ്പനകളെല്ലാം സത്യംതന്നെ.
PSA 119:152 അവിടത്തെ നിയമവ്യവസ്ഥകൾ അങ്ങു ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു എന്ന് വളരെക്കാലം മുൻപുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു.
PSA 119:153 എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ, കാരണം അവിടത്തെ ന്യായപ്രമാണം ഞാൻ വിസ്മരിച്ചിട്ടില്ലല്ലോ.
PSA 119:154 എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; അവിടത്തെ വാഗ്ദാനപ്രകാരം എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:155 രക്ഷ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, കാരണം അവർ അവിടത്തെ ഉത്തരവുകൾ അന്വേഷിക്കുന്നില്ല.
PSA 119:156 യഹോവേ, അവിടത്തെ ആർദ്രകരുണ വളരെ വിപുലമാണ്; അവിടത്തെ നിയമങ്ങൾക്കനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:157 എന്നെ ദ്രോഹിക്കുന്ന എന്റെ ശത്രുക്കൾ അനവധിയാണ്, എന്നാൽ ഞാൻ അവിടത്തെ നിയമവ്യവസ്ഥയിൽനിന്നു തെല്ലും വ്യതിചലിച്ചിട്ടില്ല.
PSA 119:158 ഞാൻ വിശ്വാസഘാതകരെ നിന്ദയോടെ വീക്ഷിക്കുന്നു, കാരണം അവർ അവിടത്തെ വചനം അംഗീകരിക്കുന്നില്ലല്ലോ.
PSA 119:159 അവിടത്തെ പ്രമാണങ്ങൾ ഞാൻ എത്രമേൽ സ്നേഹിക്കുന്നുവെന്നു നോക്കുക; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹത്തിനനുസൃതമായി എന്റെ ജീവൻ സംരക്ഷിക്കണമേ.
PSA 119:160 അവിടത്തെ വചനങ്ങളെല്ലാം സത്യമാകുന്നു; അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങളെല്ലാം നിത്യമാണ്.
PSA 119:161 ഭരണാധിപർ അകാരണമായി എന്നെ പീഡിപ്പിക്കുന്നു, എങ്കിലും എന്റെ ഹൃദയം അങ്ങയുടെ വചനത്തിൽ വിറകൊള്ളുന്നു.
PSA 119:162 വലിയ കൊള്ളമുതൽ കണ്ടുകിട്ടിയവരെപ്പോലെ ഞാൻ അങ്ങയുടെ വാഗ്ദാനങ്ങളിൽ ആനന്ദിക്കുന്നു.
PSA 119:163 കാപട്യത്തെ ഞാൻ അതികഠിനമായി വെറുക്കുന്നു എന്നാൽ ഞാൻ അവിടത്തെ ന്യായപ്രമാണത്തെ പ്രണയിക്കുന്നു.
PSA 119:164 അവിടത്തെ നീതിനിഷ്ഠമായ നിയമങ്ങൾനിമിത്തം ഞാൻ പ്രതിദിനം ഏഴുതവണ അങ്ങയെ വാഴ്ത്തുന്നു.
PSA 119:165 അവിടത്തെ ന്യായപ്രമാണം സ്നേഹിക്കുന്നവർക്ക് വലിയ സമാധാനമാണുള്ളത്, അവർ ഒരു കാരണവശാലും വഴിതെറ്റിപ്പോകുകയില്ല.
PSA 119:166 യഹോവേ, ഞാൻ അവിടത്തെ രക്ഷയ്ക്കായി കാത്തിരിക്കുന്നു, ഞാൻ അവിടത്തെ കൽപ്പനകൾ പിൻതുടരുന്നു.
PSA 119:167 അവിടത്തെ നിയമവ്യവസ്ഥകൾ ഞാൻ അനുസരിക്കുന്നതിനാൽ, ഞാൻ അവയെ അത്യധികമായി സ്നേഹിക്കുന്നു.
PSA 119:168 ഞാൻ അവിടത്തെ പ്രമാണങ്ങളും നിയമവ്യവസ്ഥകളും പാലിക്കുന്നു, കാരണം എന്റെ എല്ലാ വഴികളും അവിടത്തേക്ക് അറിവുള്ളതാണ്.
PSA 119:169 യഹോവേ, എന്റെ നിലവിളി തിരുമുമ്പാകെ എത്തുമാറാകട്ടെ; അവിടത്തെ വചനപ്രകാരം എനിക്കു വിവേകം നൽകണമേ.
PSA 119:170 എന്റെ യാചന തിരുമുമ്പിൽ എത്തുമാറാകട്ടെ; അവിടത്തെ വാഗ്ദത്തമനുസരിച്ച് എന്നെ വിടുവിക്കണമേ.
PSA 119:171 അവിടത്തെ ഉത്തരവുകൾ എന്നെ അഭ്യസിപ്പിക്കുന്നതുകൊണ്ട്, എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
PSA 119:172 അവിടത്തെ കൽപ്പനകളെല്ലാം നീതിനിഷ്ഠമായതുകൊണ്ട്, എന്റെ നാവ് അവിടത്തെ വചനത്തെപ്പറ്റി ആലപിക്കട്ടെ.
PSA 119:173 ഞാൻ അവിടത്തെ പ്രമാണങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്, അവിടത്തെ കരം എനിക്കു സഹായമായിരിക്കട്ടെ.
PSA 119:174 യഹോവേ, അവിടത്തെ രക്ഷയ്ക്കായി ഞാൻ വാഞ്ഛിക്കുന്നു, അവിടത്തെ ന്യായപ്രമാണം എനിക്ക് ആനന്ദമേകുന്നു.
PSA 119:175 ഞാൻ ജീവിച്ചിരുന്ന് അവിടത്തെ വാഴ്ത്തട്ടെ, അവിടത്തെ നിയമങ്ങൾ എന്നെ നിലനിർത്തട്ടെ.
PSA 119:176 കൂട്ടംവിട്ടലയുന്ന ഒരു ആടിനെപ്പോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു. അടിയനെ തേടി വരണമേ, അവിടത്തെ കൽപ്പനകൾ ഞാൻ മറന്നിട്ടില്ലല്ലോ.
PSA 120:1 ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.
PSA 120:2 യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ.
PSA 120:3 വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം?
PSA 120:4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.
PSA 120:5 ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!
PSA 120:6 സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.
PSA 120:7 ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.
PSA 121:1 ആരോഹണഗീതം. പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
PSA 121:2 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
PSA 121:3 നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
PSA 121:4 ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
PSA 121:5 യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
PSA 121:6 പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
PSA 121:7 യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
PSA 121:8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.
PSA 122:1 ദാവീദിന്റെ ആരോഹണഗീതം. “നമുക്കു യഹോവയുടെ ആലയത്തിലേക്കു പോകാം,” എന്ന് അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ആനന്ദിച്ചു.
PSA 122:2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു.
PSA 122:3 ഉറപ്പോടെ നിർമിക്കപ്പെട്ട ഒരു പട്ടണമാണ് ജെറുശലേം; അതു നല്ല സാന്ദ്രതയോടെ ചേർത്തിണക്കി പണിതിരിക്കുന്നു.
PSA 122:4 അവിടെ ഗോത്രങ്ങൾ കയറിച്ചെല്ലുന്നു— യഹോവയുടെ ഗോത്രങ്ങൾ— ഇസ്രായേലിനു നൽകിയ നിയമത്തിനനുസൃതമായി യഹോവയുടെ നാമത്തിനു സ്തോത്രം അർപ്പിക്കാൻതന്നെ.
PSA 122:5 അവിടെ ന്യായപാലനത്തിന് സിംഹാസനങ്ങൾ സ്ഥാപിച്ചിരിക്കുന്നു; ദാവീദുഗൃഹത്തിന്റെ സിംഹാസനങ്ങൾതന്നെ.
PSA 122:6 ജെറുശലേമിന്റെ സമാധാനത്തിനായി പ്രാർഥിക്കുക: “ഈ പട്ടണത്തെ സ്നേഹിക്കുന്നവർ സുരക്ഷിതരായിരിക്കട്ടെ.
PSA 122:7 നിന്റെ കോട്ടകൾക്കുള്ളിൽ സമാധാനവും അരമനകൾക്കുള്ളിൽ ഐശ്വര്യവും കുടികൊള്ളട്ടെ.”
PSA 122:8 എന്റെ സഹോദരങ്ങൾക്കും സ്നേഹിതർക്കുംവേണ്ടി, “നിന്നിൽ സമാധാനം ഉണ്ടാകട്ടെ,” എന്നു ഞാൻ പറയും.
PSA 122:9 നമ്മുടെ ദൈവമായ യഹോവയുടെ ആലയത്തിനുവേണ്ടി ഞാൻ നിന്റെ അഭിവൃദ്ധി ആഗ്രഹിക്കുന്നു.
PSA 123:1 ആരോഹണഗീതം. സ്വർഗത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന അങ്ങയിലേക്ക്, ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു.
PSA 123:2 അടിമകളുടെ കണ്ണുകൾ തങ്ങളുടെ യജമാനന്റെ കൈയിലേക്കും ദാസിയുടെ കണ്ണുകൾ അവരുടെ യജമാനത്തിയുടെ കൈയിലേക്കും എന്നതുപോലെ, ഞങ്ങളുടെ കണ്ണുകൾ ഞങ്ങളുടെ ദൈവമായ യഹോവയിലേക്ക്, കരുണ കാണിക്കുന്നതുവരെ നോക്കിക്കൊണ്ടിരിക്കും.
PSA 123:3 ഞങ്ങളോടു കരുണതോന്നണമേ, യഹോവേ, ഞങ്ങളോടു കരുണതോന്നണമേ, കാരണം ഇപ്പോൾത്തന്നെ ഞങ്ങൾ നിന്ദകളാൽ മടുത്തിരിക്കുന്നു.
PSA 123:4 അഹന്തനിറഞ്ഞവരുടെ പരിഹാസവും വിമതരുടെ വെറുപ്പും ഞങ്ങൾ ആവോളം സഹിച്ചിരിക്കുന്നു.
PSA 124:1 ദാവീദിന്റെ ആരോഹണഗീതം. യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ— ഇസ്രായേല്യർ പറയട്ടെ—
PSA 124:2 മനുഷ്യർ നമ്മെ ആക്രമിച്ചപ്പോൾ, യഹോവ നമ്മുടെ പക്ഷത്ത് ഇല്ലായിരുന്നെങ്കിൽ,
PSA 124:3 അവരുടെ ക്രോധം നമുക്കെതിരേ കത്തിജ്വലിച്ചപ്പോൾ അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
PSA 124:4 പ്രളയം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, വെള്ളപ്പാച്ചിൽ നമ്മെ തൂത്തെറിയുമായിരുന്നു,
PSA 124:5 ആർത്തിരമ്പുന്ന ജലപ്രവാഹം നമ്മെ തുടച്ചുനീക്കുമായിരുന്നു.
PSA 124:6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ.
PSA 124:7 വേട്ടക്കാരന്റെ കെണിയിൽനിന്ന് ഒരു പക്ഷിപോലെ നാം വഴുതിപ്പോന്നിരിക്കുന്നു; ആ കെണി പൊട്ടിപ്പോയി, നാം രക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
PSA 124:8 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയുടെ നാമത്തിലാണ് നമ്മുടെ സഹായം.
PSA 125:1 ആരോഹണഗീതം. യഹോവയിൽ ആശ്രയിക്കുന്നവർ സീയോൻ പർവതംപോലെയാണ്, അത് ഇളകാതെ എന്നേക്കും നിലനിൽക്കുന്നു.
PSA 125:2 പർവതങ്ങൾ ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതുപോലെ, യഹോവ ഇന്നും എന്നെന്നേക്കും തന്റെ ജനത്തെ വലയംചെയ്തിരിക്കുന്നു.
PSA 125:3 നീതിനിഷ്ഠർ അധർമം പ്രവർത്തിക്കാൻ അവരുടെ കൈ നീട്ടാതിരിക്കേണ്ടതിന്, നീതിനിഷ്ഠരുടെ അവകാശഭൂമിയിൽ, ദുഷ്ടരുടെ ചെങ്കോൽ വാഴുകയില്ല.
PSA 125:4 യഹോവേ, നല്ലയാളുകൾക്കും ഹൃദയപരമാർഥികൾക്കും നന്മചെയ്യണമേ.
PSA 125:5 എന്നാൽ വക്രതയുടെ വഴികളിൽ തിരിയുന്നവരെ അധർമം പ്രവർത്തിക്കുന്നവരോടുകൂടെ യഹോവ പുറന്തള്ളും. ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
PSA 126:1 ആരോഹണഗീതം. യഹോവ സീയോന്റെ ബന്ധിതരെ മടക്കിവരുത്തിയപ്പോൾ, ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
PSA 126:2 ഞങ്ങളുടെ വായിൽ ചിരിയും ഞങ്ങളുടെ നാവിൽ ആനന്ദഗീതങ്ങളും നിറഞ്ഞു. അപ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ഇപ്രകാരം പ്രകീർത്തിക്കപ്പെട്ടു: “യഹോവ അവർക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു.”
PSA 126:3 യഹോവ ഞങ്ങൾക്കുവേണ്ടി വൻകാര്യങ്ങൾ ചെയ്തിരിക്കുന്നു, ഞങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുന്നു.
PSA 126:4 യഹോവേ, തെക്കേദേശത്തിലെ തോടുകളെ എന്നപോലെ, ഞങ്ങളുടെ ബന്ധിതരെ മടക്കിവരുത്തണമേ.
PSA 126:5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും.
PSA 126:6 വിതയ്ക്കാനുള്ള വിത്തു ചുമന്നുകൊണ്ട്, കണ്ണുനീരോടെ നടക്കുന്നവർ, കറ്റകൾ ചുമന്നുകൊണ്ട് ആനന്ദഗീതം പാടി മടങ്ങുന്നു.
PSA 127:1 ശലോമോന്റെ ആരോഹണഗീതം. യഹോവ വീട് പണിയുന്നില്ലെങ്കിൽ, നിർമാതാക്കളുടെ അധ്വാനം വ്യർഥം. യഹോവ പട്ടണം കാക്കുന്നില്ലെങ്കിൽ, കാവൽക്കാർ ഉണർന്നിരിക്കുന്നതും വ്യർഥംതന്നെ.
PSA 127:2 നിങ്ങൾ അതിരാവിലെ എഴുന്നേൽക്കുന്നതും വൈകി ഉറങ്ങാൻപോകുന്നതും വ്യർഥം, ഉപജീവനാർഥം കഠിനാധ്വാനംചെയ്യുന്നതും വൃഥായത്നം. കാരണം, യഹോവ തനിക്കു പ്രിയപ്പെട്ടവർക്ക്, അവർ ഉറങ്ങുമ്പോൾത്തന്നെ നൽകുന്നു.
PSA 127:3 മക്കൾ യഹോവയിൽനിന്നുള്ള പൈതൃകാവകാശം. ഉദരഫലം അവിടന്നു നൽകുന്ന പ്രതിഫലവുമാണ്.
PSA 127:4 ഒരാൾക്കു തന്റെ യൗവനത്തിൽ പിറക്കുന്ന മക്കൾ ഒരു യോദ്ധാവിന്റെ കൈയിലെ അസ്ത്രങ്ങൾപോലെയാണ്.
PSA 127:5 അവരെക്കൊണ്ട് തന്റെ ആവനാഴി നിറച്ചിട്ടുള്ള പുരുഷൻ അനുഗൃഹീതൻ. നഗരകവാടത്തിൽവെച്ച് തങ്ങളുടെ ശത്രുക്കളുമായി ഏറ്റുമുട്ടുമ്പോൾ അവർ ലജ്ജിതരാകുകയില്ല.
PSA 128:1 ആരോഹണഗീതം. യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.
PSA 128:2 നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും; അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.
PSA 128:3 നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും; നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയായിരിക്കും.
PSA 128:4 യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ഇപ്രകാരം അനുഗൃഹീതരാകും.
PSA 128:5 യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ജീവിതകാലത്തുടനീളം നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.
PSA 128:6 മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ— ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.
PSA 129:1 ആരോഹണഗീതം. “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു,” ഇസ്രായേല്യർ പറയട്ടെ;
PSA 129:2 “എന്റെ ബാല്യംമുതൽ അവർ എന്നെ വളരെ ഉപദ്രവിച്ചു, എന്നാൽ അവർക്ക് എന്റെമേൽ വിജയംനേടാൻ കഴിഞ്ഞില്ല.
PSA 129:3 ഉഴവുകാർ എന്റെ പുറം ഉഴുത് ഉഴവുചാലുകൾ നീളമുള്ളതാക്കി.
PSA 129:4 എന്നാൽ യഹോവ നീതിമാൻ ആകുന്നു; അവിടന്നു ദുഷ്ടരുടെ കയറുകൾ മുറിച്ച് ഞങ്ങളെ സ്വതന്ത്രരാക്കിയിരിക്കുന്നു.”
PSA 129:5 സീയോനെ വെറുക്കുന്ന ഏവരും ലജ്ജിച്ചു പിന്തിരിയട്ടെ.
PSA 129:6 വളരുന്നതിനുമുമ്പേതന്നെ കരിഞ്ഞുപോകുന്ന, പുരപ്പുറത്തെ പുല്ലുപോലെ അവർ ആകട്ടെ;
PSA 129:7 അതു കൊയ്ത്തുകാരുടെ കൈകൾ നിറയ്ക്കുകയോ കറ്റകെട്ടുന്നവരുടെ ഭുജം നിറയ്ക്കുകയോ ചെയ്യുന്നില്ല.
PSA 129:8 “യഹോവയുടെ അനുഗ്രഹം നിങ്ങളുടെമേൽ ഉണ്ടായിരിക്കട്ടെ; ഞങ്ങൾ യഹോവയുടെ നാമത്തിൽ നിങ്ങളെ അനുഗ്രഹിക്കുന്നു,” എന്നു വഴിപോക്കർ അവരെ ആശംസിക്കുന്നതുമില്ല.
PSA 130:1 ആരോഹണഗീതം. യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;
PSA 130:2 കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ.
PSA 130:3 യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ, കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?
PSA 130:4 എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.
PSA 130:5 ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.
PSA 130:6 പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.
PSA 130:7 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.
PSA 130:8 ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും അവിടന്നുതന്നെ വീണ്ടെടുക്കും.
PSA 131:1 ദാവീദിന്റെ ആരോഹണഗീതം. യഹോവേ, എന്റെ ഹൃദയം അഹങ്കരിക്കുന്നില്ല, എന്റെ കണ്ണ് അഹന്ത പ്രകടിപ്പിക്കുന്നില്ല; ഞാൻ മഹത്തായ കാര്യങ്ങളിൽ ഇടപെടുകയോ അപ്രാപ്യമായ കാര്യങ്ങളിൽ വ്യാപൃതനാകുകയോ ചെയ്യുന്നില്ല.
PSA 131:2 എന്നാൽ ഞാൻ എന്നെത്തന്നെ സ്വസ്ഥവും ശാന്തവുമാക്കിയിരിക്കുന്നു, അമ്മയുടെ മടിയിൽ തൃപ്തിയടഞ്ഞ ഒരു ശിശുവിനെപ്പോലെ; അതേ, മുലകുടിച്ചുറങ്ങുന്ന ഒരു ശിശുവിനെപ്പോലെ എന്റെ ആത്മാവ് തൃപ്തിയടഞ്ഞിരിക്കുന്നു.
PSA 131:3 ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക— ഇന്നും എന്നെന്നേക്കും.
PSA 132:1 ആരോഹണഗീതം. യഹോവേ, ദാവീദിനെയും അദ്ദേഹം അനുഭവിച്ച എല്ലാ കഷ്ടതകളും ഓർക്കണമേ.
PSA 132:2 അദ്ദേഹം യഹോവയോട് ഒരു ശപഥംചെയ്തിരിക്കുന്നു, യാക്കോബിന്റെ ശക്തനായവനോട് ഒരു നേർച്ച നേർന്നിരിക്കുന്നു:
PSA 132:3 “യഹോവയ്ക്കു ഞാൻ ഒരു നിവാസസ്ഥാനം ഒരുക്കുംവരെ, യാക്കോബിന്റെ ശക്തനായവന് ഒരു വാസസ്ഥാനം കണ്ടെത്തുന്നതുവരെ,
PSA 132:4 ഞാൻ എന്റെ ഭവനത്തിൽ പ്രവേശിക്കുകയോ എന്റെ കിടക്കയിൽ വിശ്രമിക്കുകയോ ചെയ്യുകയില്ല;
PSA 132:5 ഞാൻ എന്റെ കണ്ണുകൾക്ക് ഉറക്കം കൊടുക്കുകയോ കൺപോളകളെ മയങ്ങാൻ അനുവദിക്കുകയോ ചെയ്യുകയില്ല.”
PSA 132:6 എഫ്രാത്തയിൽ നാം അതേപ്പറ്റി കേട്ടു, യായീരിന്റെ വയലുകളിൽ നാം അതിനെ കണ്ടെത്തി:
PSA 132:7 “നമുക്കു തിരുനിവാസത്തിലേക്കു പോകാം അവിടത്തെ പാദപീഠത്തിൽ നമുക്ക് ആരാധിക്കാം,
PSA 132:8 ‘യഹോവേ, എഴുന്നേൽക്കണമേ! അവിടത്തെ വിശ്രമസ്ഥാനത്തേക്ക് എഴുന്നള്ളണമേ, അങ്ങും അങ്ങയുടെ ശക്തിയുടെ പ്രതീകമായ ഉടമ്പടിയുടെ പേടകവും.
PSA 132:9 അങ്ങയുടെ പുരോഹിതവൃന്ദം നീതിയിൻവസ്ത്രം അണിയട്ടെ; അങ്ങയുടെ വിശ്വസ്തർ ആനന്ദഗാനം ആലപിക്കട്ടെ.’ ”
PSA 132:10 അങ്ങയുടെ ദാസനായ ദാവീദിനെയോർത്ത്, അവിടത്തെ അഭിഷിക്തനെ തിരസ്കരിക്കരുതേ.
PSA 132:11 യഹോവ ദാവീദിനോടൊരു ശപഥംചെയ്തു, അവിടന്ന് അതിൽനിന്നൊരിക്കലും പിന്തിരിയുകയില്ല: “നിന്റെ പിൻതലമുറക്കാരിൽ ഒരുവനെ ഞാൻ നിന്റെ സിംഹാസനത്തിൽ അവരോധിക്കും.
PSA 132:12 നിന്റെ മക്കൾ എന്റെ ഉടമ്പടി പാലിക്കുകയും ഞാൻ അഭ്യസിപ്പിച്ച എന്റെ നിയമം പിൻതുടരുകയും ചെയ്താൽ, അവരുടെ മക്കളും നിന്റെ സിംഹാസനത്തിൽ എന്നുമെന്നും വാഴും.”
PSA 132:13 കാരണം യഹോവ സീയോനെ തെരഞ്ഞെടുത്തിരിക്കുന്നു, അതു തന്റെ നിവാസസ്ഥാനമാക്കാൻ അവിടന്ന് ആഗ്രഹിച്ചു,
PSA 132:14 “ഇതാണ് എന്നെന്നേക്കും എന്റെ വിശ്രമസ്ഥാനം; ഇവിടെ ഞാൻ സിംഹാസനസ്ഥനായിരിക്കും, കാരണം ഞാനതാഗ്രഹിച്ചു.
PSA 132:15 അവൾക്ക് ആവശ്യമായ വിഭവങ്ങളെല്ലാം ഞാൻ സമൃദ്ധമായി നൽകും; അവളുടെ ദരിദ്രരെ ഞാൻ ഭക്ഷണം നൽകി സംതൃപ്തരാക്കും.
PSA 132:16 അവളുടെ പുരോഹിതവൃന്ദത്തെ ഞാൻ രക്ഷ ധരിപ്പിക്കും, അവളുടെ വിശ്വസ്തർ സദാ ആനന്ദഗാനം ആലപിക്കും.
PSA 132:17 “ഇവിടെ ഞാൻ ദാവീദിന് ഒരു കൊമ്പു മുളപ്പിക്കും എന്റെ അഭിഷിക്തന് ഞാൻ ഒരു വിളക്ക് ഒരുക്കിയിരിക്കുന്നു.
PSA 132:18 അദ്ദേഹത്തിന്റെ ശത്രുക്കളെ ഞാൻ ലജ്ജകൊണ്ടു പൊതിയും, എന്നാൽ അദ്ദേഹത്തിന്റെ ശിരസ്സ് തേജോമയമായ കിരീടത്താൽ അലംകൃതമായിരിക്കും.”
PSA 133:1 ദാവീദിന്റെ ആരോഹണഗീതം. കണ്ടാലും, സഹോദരങ്ങൾ ഐക്യത്തോടെ വസിക്കുന്നത് എത്ര മനോഹരവും ആനന്ദകരവുമാകുന്നു!
PSA 133:2 അതു ശിരസ്സിൽ ഒഴിക്കപ്പെട്ട്, താടിയിലേക്ക് ഒഴുകുന്ന, അഹരോന്റെ താടിയിലേക്കുതന്നെ ഒഴുകി, അദ്ദേഹത്തിന്റെ വസ്ത്രാഞ്ചലത്തിലേക്കു പടരുന്ന അമൂല്യമായ അഭിഷേകതൈലംപോലെയാണ്.
PSA 133:3 അതു സീയോൻപർവതത്തിൽ പതിക്കുന്ന ഹെർമോൻ ഹിമകണംപോലെയാണ്. യഹോവ തന്റെ അനുഗ്രഹവും ശാശ്വതജീവനും വർഷിക്കുന്നത് അവിടെയാണല്ലോ.
PSA 134:1 ആരോഹണഗീതം. രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന, യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക.
PSA 134:2 വിശുദ്ധമന്ദിരത്തിലേക്കു നിങ്ങളുടെ കൈകളെ ഉയർത്തി യഹോവയെ വാഴ്ത്തുക.
PSA 134:3 ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, യഹോവ സീയോനിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ.
PSA 135:1 യഹോവയെ വാഴ്ത്തുക. യഹോവയുടെ നാമത്തെ വാഴ്ത്തുക; യഹോവയുടെ ശുശ്രൂഷകരേ, അവിടത്തെ വാഴ്ത്തുക,
PSA 135:2 യഹോവയുടെ ആലയത്തിൽ— നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ—ശുശ്രൂഷിക്കുന്നവരേ,
PSA 135:3 യഹോവയെ വാഴ്ത്തുക, കാരണം യഹോവ നല്ലവൻ ആകുന്നു; തിരുനാമത്തിന് സ്തുതിഗീതം ആലപിക്കുക, അതു മനോഹരമല്ലോ.
PSA 135:4 യഹോവ യാക്കോബിനെ തനിക്കു സ്വന്തമായും ഇസ്രായേലിനെ തനിക്കു വിലപ്പെട്ട നിക്ഷേപമായും തെരഞ്ഞെടുത്തിരിക്കുന്നു.
PSA 135:5 യഹോവ ഉന്നതൻ ആകുന്നു എന്നും നമ്മുടെ കർത്താവ് സകലദേവന്മാരിലും ഔന്നത്യമുള്ളവനെന്നും ഞാൻ അറിയുന്നു.
PSA 135:6 ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും അതിന്റെ എല്ലാ ആഴങ്ങളിലും യഹോവ തനിക്ക് ഇഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
PSA 135:7 അവിടന്ന് ഭൂമിയുടെ അതിർത്തികളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു; മഴയോടൊപ്പം അവിടന്ന് മിന്നലിനെ അയയ്ക്കുന്നു അവിടത്തെ കലവറകളിൽനിന്ന് കാറ്റിനെ സ്വതന്ത്രമാക്കുന്നു.
PSA 135:8 അവിടന്ന് ഈജിപ്റ്റിലെ ആദ്യജാതന്മാരെ ഉന്മൂലനംചെയ്തു, മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതന്മാരെത്തന്നെ.
PSA 135:9 ഈജിപ്റ്റുദേശമേ, അവിടന്ന് തന്റെ ചിഹ്നങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മധ്യത്തിൽ അയച്ചില്ലയോ, ഫറവോന്റെയും അദ്ദേഹത്തിന്റെ സേവകവൃന്ദത്തിനും എതിരേതന്നെ.
PSA 135:10 അവിടന്ന് അനേകം രാഷ്ട്രങ്ങളെ തകർക്കുകയും ശക്തരായ രാജാക്കന്മാരെ സംഹരിക്കുകയും ചെയ്തു—
PSA 135:11 അമോര്യരുടെ രാജാവായ സീഹോനെയും ബാശാൻരാജാവായ ഓഗിനെയും കനാനിലെ എല്ലാ രാജാക്കന്മാരെയുംതന്നെ—
PSA 135:12 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി, തന്റെ ജനമായ ഇസ്രായേലിന് ഒരു പൈതൃകാവകാശമായിത്തന്നെ.
PSA 135:13 യഹോവേ, അവിടത്തെ നാമം, യഹോവേ, അവിടത്തെ കീർത്തി, എല്ലാ തലമുറകളിലും എന്നേക്കും നിലനിൽക്കുന്നു.
PSA 135:14 കാരണം യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുന്നു അവിടത്തെ സേവകരുടെമേൽ അനുകമ്പകാട്ടുകയുംചെയ്യുന്നു.
PSA 135:15 ജനതകളുടെ വിഗ്രഹങ്ങൾ വെള്ളിയും സ്വർണവുമാണ്, മനുഷ്യകരങ്ങളാൽ നിർമിതവുമാണ്.
PSA 135:16 അവയ്ക്കു വായുണ്ട്, എന്നാൽ സംസാരിക്കാൻ കഴിയുന്നില്ല, കണ്ണുണ്ട്, എന്നാൽ കാണാൻ കഴിയുന്നില്ല.
PSA 135:17 അവയ്ക്ക് കാതുണ്ട്, എന്നാൽ കേൾക്കാൻ കഴിയുന്നില്ല, അവയുടെ വായിൽ ശ്വാസവുമില്ല.
PSA 135:18 അവയെ നിർമിക്കുന്നവർ അവയെപ്പോലെയാകുന്നു, അവയിൽ ആശ്രയിക്കുന്ന എല്ലാവരും അങ്ങനെതന്നെ.
PSA 135:19 ഇസ്രായേൽഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോൻഗൃഹമേ, യഹോവയെ വാഴ്ത്തുക;
PSA 135:20 ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവയെ ഭയപ്പെടുന്നവരേ, യഹോവയെ വാഴ്ത്തുക.
PSA 135:21 സീയോനിൽനിന്നുള്ള യഹോവ വാഴ്ത്തപ്പെടട്ടെ, കാരണം അവിടന്ന് ജെറുശലേമിൽ അധിവസിക്കുന്നു. യഹോവയെ വാഴ്ത്തുക.
PSA 136:1 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ.
PSA 136:2 ദേവാധിദൈവത്തിനു സ്തോത്രംചെയ്‌വിൻ.
PSA 136:3 കർത്താധികർത്താവിനു സ്തോത്രംചെയ്‌വിൻ.
PSA 136:4 മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ഏകദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:5 വിവേകത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:6 ജലപ്പരപ്പിനുമീതേ ഭൂമിയെ വിരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:7 വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ—
PSA 136:8 പകലിന്റെ അധിപതിയായി സൂര്യനെയും,
PSA 136:9 രാത്രിയുടെ അധിപതിയായി ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:10 ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:11 അവരുടെ ഇടയിൽനിന്ന് ഇസ്രായേലിനെ പുറപ്പെടുവിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:12 കരുത്തുറ്റ കരത്താലും നീട്ടിയ ഭുജത്താലുംതന്നെ;
PSA 136:13 ചെങ്കടലിനെ വിഭജിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:14 അവിടന്ന് ഇസ്രായേലിനെ അതിന്റെ മധ്യത്തിൽക്കൂടി നടത്തി,
PSA 136:15 അവിടന്ന് ഫറവോനെയും അദ്ദേഹത്തിന്റെ സൈന്യത്തെയും ചെങ്കടലിലേക്ക് തൂത്തെറിഞ്ഞു,
PSA 136:16 തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:17 മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 136:18 അവിടന്ന് ശക്തരായ രാജാക്കന്മാരെ വധിച്ചുകളഞ്ഞു—
PSA 136:19 അമോര്യരുടെ രാജാവായ സീഹോനെയും
PSA 136:20 ബാശാൻരാജാവായ ഓഗിനെയും—
PSA 136:21 അവിടന്ന് അവരുടെ രാജ്യം അവകാശമായി നൽകി,
PSA 136:22 തന്റെ ദാസനായ ഇസ്രായേലിനു പൈതൃകാവകാശമായിത്തന്നെ.
PSA 136:23 അവിടന്ന് നമ്മെ നമ്മുടെ താഴ്ചയിൽ ഓർത്തു.
PSA 136:24 അവിടന്ന് നമ്മെ നമ്മുടെ ശത്രുക്കളിൽനിന്ന് മോചിപ്പിച്ചു.
PSA 136:25 അവിടന്ന് സകലജീവികൾക്കും ആഹാരം നൽകുന്നു.
PSA 136:26 സ്വർഗത്തിലെ ദൈവത്തിന് സ്തോത്രംചെയ്‌വിൻ.
PSA 137:1 ബാബേൽ നദികളുടെ തീരത്ത് ഞങ്ങളിരുന്നു സീയോനെ ഓർത്തപ്പോൾ ഞങ്ങൾ കരഞ്ഞുപോയി.
PSA 137:2 അവിടെ അലരിവൃക്ഷങ്ങളിൽ ഞങ്ങൾ ഞങ്ങളുടെ കിന്നരങ്ങൾ തൂക്കിയിട്ടു,
PSA 137:3 കാരണം ഞങ്ങളെ ബന്ദികളാക്കിയവർ ഞങ്ങളോടൊരു ഗാനം ആവശ്യപ്പെട്ടു, “സീയോൻഗീതങ്ങളിലൊന്ന് ഞങ്ങൾക്കായി ആലപിക്കുക, ആനന്ദഗാനങ്ങളിൽ ഒന്നുതന്നെ,” ഞങ്ങളുടെ പീഡകർ ആജ്ഞാപിച്ചു.
PSA 137:4 ഒരു അന്യദേശത്ത് ആയിരിക്കുമ്പോൾ യഹോവയുടെ ഗാനങ്ങൾ ഞങ്ങൾക്ക് ആലപിക്കാൻ കഴിയുന്നതെങ്ങനെ?
PSA 137:5 ജെറുശലേമേ, നിന്നെ ഞാൻ മറക്കുന്നെങ്കിൽ, എന്റെ വലതുകരം അതിന്റെ വൈദഗ്ദ്ധ്യം മറന്നുപോകട്ടെ.
PSA 137:6 ഞാൻ നിന്നെ ഓർക്കാതെപോയാൽ, എന്റെ പരമാനന്ദമായ ജെറുശലേമിനെ കരുതാതെപോയാൽ എന്റെ നാവ് മേലണ്ണാക്കിനോട് ഒട്ടിച്ചേരട്ടെ.
PSA 137:7 യഹോവേ, ജെറുശലേമിന്റെ പതനദിവസത്തിൽ, ഏദോമ്യർ ചെയ്തത് എന്താണെന്നോർക്കണമേ. “ഇടിച്ചുനിരത്തുക,” അവർ ആക്രോശിച്ചു, “അതിന്റെ അടിത്തറവരെയും തോണ്ടിയെടുക്കുക!”
PSA 137:8 ബാബേൽപുത്രീ, നശിപ്പിക്കപ്പെടാൻ പോകുന്നവളേ, നീ ഞങ്ങളോടു ചെയ്തതിനൊക്കെ പകരം വീട്ടുന്നവർ ധന്യർ.
PSA 137:9 നിന്റെ കുഞ്ഞുങ്ങളെ അപഹരിക്കുന്നവർ ധന്യർ; അവരെ പാറമേൽ ആഞ്ഞടിക്കുന്നവരും!
PSA 138:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും.
PSA 138:2 ഞാൻ അങ്ങയുടെ വിശുദ്ധമന്ദിരത്തിനുനേരേ വണങ്ങിക്കൊണ്ട് അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയുംനിമിത്തം തിരുനാമത്തെ വാഴ്ത്തും, കാരണം അവിടത്തെ പ്രശസ്തിയും മറികടക്കുംവിധം അവിടത്തെ ഉത്തരവുകൾ ഉന്നതമാക്കിയല്ലോ.
PSA 138:3 ഞാൻ അങ്ങയെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടന്ന് എനിക്ക് ഉത്തരമരുളി; അവിടന്ന് എനിക്ക് ശക്തി പകർന്ന് എന്നെ ധൈര്യപ്പെടുത്തി.
PSA 138:4 യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും തിരുവായിൽനിന്നുള്ള ഉത്തരവുകൾ ശ്രവിക്കുമ്പോൾ അവിടത്തെ വാഴ്ത്തട്ടെ.
PSA 138:5 യഹോവയുടെ മഹത്ത്വം ഉന്നതമായിരിക്കുകയാൽ അവർ യഹോവയുടെ വഴികളെപ്പറ്റി പാടട്ടെ.
PSA 138:6 യഹോവ മഹോന്നതൻ ആണെങ്കിലും അവിടന്ന് എളിയവരെ കടാക്ഷിക്കുന്നു; എന്നാൽ അഹങ്കാരികളെ അവിടന്ന് ദൂരത്തുനിന്നുതന്നെ അറിയുന്നു.
PSA 138:7 കഷ്ടതകളുടെ നടുവിലാണ് എന്റെ ജീവിതമെങ്കിലും അവിടന്ന് എന്റെ ജീവൻ സംരക്ഷിക്കുന്നു. എന്റെ ശത്രുക്കളുടെ ക്രോധത്തിനുനേരേ അവിടന്ന് തിരുക്കരം നീട്ടുന്നു; അവിടത്തെ വലതുകരം എന്നെ രക്ഷിക്കുന്നു.
PSA 138:8 യഹോവ എന്നെ കുറ്റവിമുക്തനാക്കും; യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു— തിരുക്കരങ്ങളുടെ പ്രവൃത്തിയെ ഉപേക്ഷിച്ചുകളയരുതേ.
PSA 139:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടന്നെന്നെ പരിശോധിച്ചു, അവിടന്നെന്നെ അറിഞ്ഞുമിരിക്കുന്നു.
PSA 139:2 ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും അവിടന്ന് അറിയുന്നു; എന്റെ ചിന്തകളെ വിദൂരതയിൽനിന്നുതന്നെ അവിടന്ന് ഗ്രഹിക്കുന്നു.
PSA 139:3 എന്റെ നടപ്പും എന്റെ കിടപ്പും അങ്ങ് വേർതിരിച്ചറിയുന്നു; എന്റെ എല്ലാ മാർഗങ്ങളും അവിടത്തേക്ക് സുപരിചിതമാണ്.
PSA 139:4 ഞാൻ ഒരു വാക്ക് ഉച്ചരിക്കാൻ ആരംഭിക്കുന്നതിനു മുമ്പുതന്നെ യഹോവേ, അങ്ങ് അതു പൂർണമായും ഗ്രഹിക്കുന്നു.
PSA 139:5 അവിടന്ന് എന്റെ മുന്നിലും പിന്നിലുംനിന്ന് എനിക്കു സംരക്ഷണമേകുന്നു, അങ്ങയുടെ കരുതലിൻകരം എന്റെമേൽ വെച്ചിരിക്കുന്നു.
PSA 139:6 ഈ അറിവ് എനിക്ക് അത്യന്തം വിസ്മയാവഹമാണ്, അതെനിക്ക് എത്തിച്ചേരാവുന്നതിലും ഉന്നതമാണ്.
PSA 139:7 അവിടത്തെ ആത്മാവിനെവിട്ട് ഞാൻ എവിടെ പോകും? തിരുസന്നിധിയിൽനിന്നും ഞാൻ എവിടേക്കു പലായനംചെയ്യും?
PSA 139:8 ഞാൻ സ്വർഗോന്നതങ്ങളിൽ കയറിച്ചെന്നാൽ അങ്ങ് അവിടെയുണ്ട്; ഞാൻ പാതാളത്തിൽ കിടക്കവിരിച്ചാൽ അങ്ങ് അവിടെയുമുണ്ട്.
PSA 139:9 ഞാൻ ഉഷസ്സിൻ ചിറകിലേറി, ആഴിയുടെ അങ്ങേത്തീരത്തിലെത്തി വസിച്ചാൽ,
PSA 139:10 അങ്ങയുടെ തിരുക്കരം അവിടെയും എനിക്കു വഴികാട്ടും, അവിടത്തെ വലതുകരമെന്നെ താങ്ങിനടത്തും.
PSA 139:11 “അന്ധകാരമെന്നെ ആവരണംചെയ്യട്ടെ എന്നും പ്രകാശം എനിക്കുചുറ്റും ഇരുൾപരത്തട്ടെ എന്നും,” ഞാൻ പറഞ്ഞാൽ,
PSA 139:12 ഇരുട്ടുപോലും അങ്ങേക്ക് ഇരുട്ടായിരിക്കുകയില്ല; രാത്രി പകൽപോലെ പ്രകാശിക്കും, കാരണം അന്ധകാരം അവിടത്തേക്ക് പ്രകാശംപോലെതന്നെ.
PSA 139:13 അവിടന്നാണെന്റെ അന്തരിന്ദ്രിയം രൂപകൽപ്പനചെയ്തത്; എന്റെ അമ്മയുടെ ഗർഭഗൃഹത്തിൽ എന്നെ കൂട്ടിയിണക്കിയതും അങ്ങുതന്നെയാണ്.
PSA 139:14 സങ്കീർണവും വിസ്മയകരവുമായി അങ്ങ് എന്നെ സൃഷ്ടിച്ചിരിക്കുകയാൽ ഞാൻ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; അവിടത്തെ പ്രവൃത്തികൾ ആശ്ചര്യകരമാണ്, അതെനിക്കു നന്നായി അറിയാം.
PSA 139:15 ഞാൻ നിഗൂഢതയിൽ ഉരുവാക്കപ്പെടുകയും ഭൂമിയുടെ അഗാധതകളിൽ മെനയപ്പെടുകയും ചെയ്തപ്പോൾ, എന്റെ ആകാരം അങ്ങേക്ക് അജ്ഞാതമായിരുന്നില്ല.
PSA 139:16 എന്റെ ശരീരം രൂപപ്പെടുന്നതിനുമുമ്പുതന്നെ അവിടത്തെ കണ്ണ് എന്നെ കണ്ടു; എനിക്കു നിർണയിക്കപ്പെട്ടിരുന്ന ദിനങ്ങൾ സാക്ഷാത്കരിക്കപ്പെടുന്നതിനു മുമ്പേതന്നെ, അവയെല്ലാം അങ്ങയുടെ പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ടു.
PSA 139:17 ദൈവമേ, അവിടത്തെ വിചാരങ്ങൾ എനിക്ക് എത്രയോ അമൂല്യം! അവയുടെ ആകെത്തുക എത്ര വലുത്!
PSA 139:18 ഞാൻ അവയെ എണ്ണിനോക്കിയാൽ അവ മണൽത്തരികളെക്കാൾ അധികം! ഞാനുണരുമ്പോൾ അങ്ങയോടൊപ്പംതന്നെയായിരിക്കും.
PSA 139:19 ദൈവമേ, അങ്ങ് ദുഷ്ടരെ സംഹരിച്ചിരുന്നെങ്കിൽ നന്നായിരുന്നു! രക്തദാഹികളേ, എന്നെ വിട്ടകന്നുപോകൂ!
PSA 139:20 അവർ അങ്ങയെപ്പറ്റി ദുഷ്ടലാക്കോടുകൂടി സംസാരിക്കുന്നു; അങ്ങയുടെ തിരുനാമം ശത്രുക്കൾ ദുർവിനിയോഗംചെയ്യുന്നു.
PSA 139:21 യഹോവേ, അങ്ങയെ വെറുക്കുന്നവരെ ഞാൻ വെറുക്കേണ്ടതല്ലയോ? അങ്ങയോട് എതിർത്തുനിൽക്കുന്നവരെ ഞാൻ കഠിനമായി വെറുക്കേണ്ടതല്ലയോ?
PSA 139:22 എനിക്കവരോട് പൂർണ വെറുപ്പുമാത്രമേയുള്ളൂ; ഞാൻ അവരെ എന്റെ ശത്രുക്കളായി പരിഗണിക്കുന്നു.
PSA 139:23 ദൈവമേ, എന്നെ പരിശോധിച്ച് എന്റെ ഹൃദയത്തെ അറിയണമേ; എന്നെ പരീക്ഷിച്ച് എന്റെ ആകാംക്ഷാഭരിതമായ വിചാരങ്ങൾ മനസ്സിലാക്കണമേ.
PSA 139:24 ദോഷത്തിന്റെ മാർഗം എന്തെങ്കിലും എന്നിലുണ്ടോ എന്നുനോക്കി, ശാശ്വതമാർഗത്തിൽ എന്നെ നടത്തണമേ.
PSA 140:1 സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അധർമം പ്രവർത്തിക്കുന്നവരിൽനിന്ന് എന്നെ മോചിപ്പിക്കണമേ; അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ,
PSA 140:2 അവർ ഹൃദയത്തിൽ ദുഷ്ടതന്ത്രങ്ങൾ ആവിഷ്കരിക്കുകയും നിരന്തരം കലഹം ഇളക്കിവിടുകയുംചെയ്യുന്നു.
PSA 140:3 അവർ തങ്ങളുടെ നാവ് സർപ്പത്തിന്റേതുപോലെ മൂർച്ചയുള്ളതാക്കുന്നു. അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്. സേലാ.
PSA 140:4 യഹോവേ, ദുഷ്ടരുടെ കൈകളിൽനിന്ന് എന്നെ സൂക്ഷിക്കണമേ; എന്റെ കാലുകൾ കുരുക്കിൽപ്പെടുത്താൻ പദ്ധതിയിടുന്ന അക്രമികളിൽനിന്ന് എന്നെ സംരക്ഷിക്കണമേ.
PSA 140:5 അഹങ്കാരികൾ എനിക്കൊരു കെണി ഒരുക്കിയിരിക്കുന്നു; അവർ ഒരു വല വിരിച്ചിരിക്കുന്നു എന്റെ പാതയോരത്ത് എനിക്കായി ഒരു കുടുക്ക് ഒരുക്കിയിരിക്കുന്നു. സേലാ.
PSA 140:6 “അവിടന്ന് ആകുന്നു എന്റെ ദൈവം,” എന്നു ഞാൻ യഹോവയോട് പറഞ്ഞു. യഹോവേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ.
PSA 140:7 കർത്താവായ യഹോവേ, ശക്തനായ രക്ഷകാ, യുദ്ധദിവസത്തിൽ അങ്ങ് എന്റെ ശിരസ്സിൽ ഒരു കവചം അണിയിക്കുന്നു.
PSA 140:8 യഹോവേ, ദുഷ്ടരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കരുതേ, അവരുടെ ആഗ്രഹങ്ങൾ സഫലമാക്കരുതേ. സേലാ.
PSA 140:9 എന്നെ വലയംചെയ്തിരിക്കുന്നവർ അഹങ്കാരത്തോടെ അവരുടെ ശിരസ്സുകൾ ഉയർത്തുന്നു; അവരുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന തിന്മയാൽത്തന്നെ അവരെ മൂടിക്കളയണമേ.
PSA 140:10 അവരുടെമേൽ ജ്വലിക്കുന്ന കനലുകൾ പതിക്കട്ടെ; അഗ്നികൂപങ്ങളിലേക്ക് അവർ എറിയപ്പെടട്ടെ, ഒരിക്കലും കരകയറാനാകാത്തവിധം ചേറ്റുകുഴിയിലവർ നിപതിക്കട്ടെ.
PSA 140:11 പരദൂഷണം പറയുന്നവർ ദേശത്ത് പ്രബലപ്പെടാതിരിക്കട്ടെ; അക്രമികളെ ദുരന്തങ്ങൾ വേട്ടയാടി നശിപ്പിക്കട്ടെ.
PSA 140:12 യഹോവ പീഡിതർക്ക് ന്യായവും അഗതികൾക്ക് നീതിയും പരിപാലിക്കുമെന്ന് ഞാൻ അറിയുന്നു.
PSA 140:13 നീതിനിഷ്ഠർ അവിടത്തെ നാമത്തെ വാഴ്ത്തുകയും ഹൃദയപരമാർഥികൾ തിരുസന്നിധിയിൽ വസിക്കുകയും ചെയ്യും, നിശ്ചയം.
PSA 141:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു, എന്റെ അടുത്തേക്കു വേഗം വരണമേ. ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ എന്റെ ശബ്ദം കേൾക്കണമേ.
PSA 141:2 എന്റെ പ്രാർഥന തിരുമുമ്പിൽ സുഗന്ധധൂപംപോലെ സ്വീകരിക്കണമേ; ഉയർത്തപ്പെട്ട കൈകൾ സന്ധ്യായാഗംപോലെയും ആയിരിക്കട്ടെ.
PSA 141:3 യഹോവേ, എന്റെ വായ്ക്ക് ഒരു കാവൽ ഏർപ്പെടുത്തി, എന്റെ അധരകവാടം കാക്കണമേ.
PSA 141:4 അധർമം പ്രവർത്തിക്കുന്നവരോടുചേർന്ന് അവരുടെ മൃഷ്ടാന്നഭോജനം ഭക്ഷിക്കാൻ എന്നെ അനുവദിക്കരുതേ. എന്റെ ഹൃദയം തിന്മയിലേക്ക് ആകൃഷ്ടമായി, ഞാൻ ദുഷ്‌പ്രവൃത്തികളിൽ പങ്കുപറ്റുന്നതിന് ഇടയാക്കരുതേ.
PSA 141:5 നീതിനിഷ്ഠർ എന്നെ അടിക്കട്ടെ—അത് എന്നോടു കാട്ടുന്ന കരുണയാണ്; അവർ എന്നെ ശാസിക്കട്ടെ—അത് എന്റെ ശിരസ്സിലെ തൈലലേപനംപോലെയാണ്. എന്റെ ശിരസ്സ് അത് നിരസിക്കുകയില്ല, കാരണം എന്റെ പ്രാർഥന എപ്പോഴും അധർമികളുടെ ചെയ്തികൾക്കെതിരേ ആയിരിക്കും.
PSA 141:6 അവരുടെ ന്യായപാലകർ കിഴുക്കാംതൂക്കായ മലഞ്ചെരിവിൽനിന്ന് തൂക്കിയെറിയപ്പെടുമ്പോൾ, എന്റെ വാക്കുകൾ വ്യർഥമല്ലായിരുന്നെന്ന് ദുഷ്ടർ മനസ്സിലാക്കും.
PSA 141:7 അപ്പോൾ അവർ പറയും: “ഉഴവുചാലുകളിൽനിന്നു പാറക്കഷണങ്ങൾ പൊന്തിവരുന്നതുപോലെ, ദുഷ്ടരുടെ അസ്ഥികൾ പാതാളകവാടത്തിൽ ചിതറിക്കിടക്കുന്നു.”
PSA 141:8 എന്നാൽ കർത്താവായ യഹോവേ, എന്റെ ദൃഷ്ടികൾ അങ്ങയുടെമേൽ ഉറച്ചിരിക്കുന്നു; ഞാൻ അങ്ങയിൽ അഭയംതേടുന്നു—എന്നെ മരണത്തിന് ഏൽപ്പിച്ചുകൊടുക്കരുതേ.
PSA 141:9 അധർമികൾ എനിക്കായി ഒരുക്കിവെച്ചിരിക്കുന്ന കെണികളിൽനിന്നും അവർ എന്റെമുമ്പിൽ വിരിച്ചിരിക്കുന്ന കുടുക്കുകളിൽനിന്നും എന്നെ സംരക്ഷിക്കണമേ.
PSA 141:10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ, ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ.
PSA 142:1 ദാവീദിന്റെ ഒരു ധ്യാനസങ്കീർത്തനം; അദ്ദേഹം ഗുഹയിൽ ആയിരുന്നപ്പോൾ കഴിച്ച പ്രാർഥന. യഹോവയോട് ഞാൻ ഉച്ചത്തിൽ നിലവിളിക്കുന്നു; കരുണയ്ക്കായ് എന്റെ ശബ്ദം ഞാൻ യഹോവയിലേക്ക് ഉയർത്തുന്നു.
PSA 142:2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു.
PSA 142:3 എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുമ്പോൾ, എന്റെ പാതകൾ നിരീക്ഷിക്കുന്നത് അവിടന്നാണല്ലോ. ഞാൻ പോകേണ്ട പാതകളിൽ എന്റെ ശത്രുക്കൾ എനിക്കായി ഒരു കെണി ഒരുക്കിയിരിക്കുന്നു.
PSA 142:4 എന്റെ വലത്തു ഭാഗത്തേക്ക് നോക്കിക്കാണണമേ, എനിക്കായി കരുതുന്നവർ ആരുംതന്നെയില്ല. ആരും എന്നെ ശ്രദ്ധിക്കുന്നില്ല; എനിക്കൊരു അഭയസ്ഥാനവുമില്ല.
PSA 142:5 യഹോവേ, ഞാൻ അങ്ങയോട് നിലവിളിക്കുന്നു; “അങ്ങാണ് എന്റെ സങ്കേതം, ജീവനുള്ളവരുടെ ദേശത്ത് എന്റെ ഓഹരി,” എന്നു ഞാൻ പറയുന്നു.
PSA 142:6 എന്റെ കരച്ചിൽ കേൾക്കണമേ, ഞാൻ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ പിൻതുടരുന്നവരുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവർ എന്നെക്കാൾ അതിശക്തരാണ്.
PSA 142:7 ഞാൻ അവിടത്തെ നാമത്തെ സ്തുതിക്കേണ്ടതിന്, തടവറയിൽനിന്നും എന്നെ വിടുവിക്കണമേ. അപ്പോൾ അവിടന്ന് എനിക്കു ചെയ്തിരിക്കുന്ന നന്മമൂലം നീതിനിഷ്ഠർ എനിക്കുചുറ്റും വന്നുകൂടും.
PSA 143:1 ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, എന്റെ പ്രാർഥന കേൾക്കണമേ, കരുണയ്ക്കായുള്ള എന്റെ നിലവിളി കേൾക്കണമേ; അങ്ങയുടെ വിശ്വസ്തതയും നീതിയുംനിമിത്തം എന്റെ ആശ്വാസത്തിനായി വരണമേ.
PSA 143:2 തിരുമുമ്പിൽ നീതിനിഷ്ഠരായി ജീവിക്കുന്ന ആരുമില്ലല്ലോ, അതുകൊണ്ട് അങ്ങയുടെ ദാസനെ വിചാരണയ്ക്കായി കൊണ്ടുവരരുതേ.
PSA 143:3 ശത്രു എന്നെ പിൻതുടരുന്നു, അയാളെന്നെ നിലത്തിട്ടു മെതിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അയാളെന്നെ ഇരുളിൽ പാർപ്പിക്കുന്നു.
PSA 143:4 അതുകൊണ്ട് എന്റെ ആത്മാവ് എന്റെയുള്ളിൽ തളരുന്നു; എന്റെ ഹൃദയം എന്റെയുള്ളിൽ സ്തംഭിച്ചിരിക്കുന്നു.
PSA 143:5 പൂർവകാലങ്ങളെ ഞാൻ ഓർക്കുന്നു; അവിടത്തെ സകലവിധ പ്രവൃത്തികളെയും ഞാൻ ധ്യാനിക്കുകയും തൃക്കരങ്ങളുടെ പ്രവൃത്തികളെപ്പറ്റി ചിന്തിക്കുകയുംചെയ്യുന്നു.
PSA 143:6 ഞാൻ എന്റെ കൈകൾ തിരുമുമ്പിൽ വിരിക്കുന്നു; ഉണങ്ങിവരണ്ട നിലംപോലെ ഞാൻ അവിടത്തേക്കായി ദാഹിക്കുന്നു. സേലാ.
PSA 143:7 യഹോവേ, വേഗത്തിൽ എനിക്ക് ഉത്തരമരുളണമേ; എന്റെ ആത്മാവ് തളർന്നിരിക്കുന്നു. അങ്ങയുടെ മുഖം എന്നിൽനിന്നും മറയ്ക്കരുതേ അങ്ങനെയായാൽ ഞാൻ ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെയാകും.
PSA 143:8 പ്രഭാതം അവിടത്തെ അചഞ്ചലസ്നേഹത്തെപ്പറ്റിയുള്ള കേൾവിനൽകട്ടെ, കാരണം എന്റെ ആശ്രയം അങ്ങയിൽ ഞാൻ അർപ്പിക്കുന്നു. ഞാൻ പോകേണ്ടുന്ന വഴി എനിക്കു കാണിച്ചുതരണമേ, കാരണം എന്റെ ജീവൻ ഞാൻ അങ്ങയെ ഏൽപ്പിച്ചിരിക്കുന്നു.
PSA 143:9 യഹോവേ, എന്റെ ശത്രുക്കളിൽനിന്ന് എന്നെ മോചിപ്പിക്കണമേ, കാരണം എന്റെ സംരക്ഷണത്തിനായി ഞാൻ അങ്ങയുടെ അടുത്തേക്കോടുന്നു.
PSA 143:10 തിരുഹിതംചെയ്യാൻ എന്നെ പഠിപ്പിക്കണമേ, കാരണം അവിടന്ന് ആകുന്നു എന്റെ ദൈവം; അങ്ങയുടെ നല്ല ആത്മാവ് നീതിപഥത്തിൽ എന്നെ നടത്തട്ടെ.
PSA 143:11 യഹോവേ, തിരുനാമത്തെപ്രതി എന്റെ ജീവൻ സംരക്ഷിക്കണമേ; അവിടത്തെ നീതിയാൽ കഷ്ടതയിൽനിന്നുമെന്നെ വിടുവിക്കണമേ.
PSA 143:12 അവിടത്തെ അചഞ്ചലസ്നേഹത്താൽ എന്റെ ശത്രുക്കളെ നിശ്ശബ്ദരാക്കണമേ; എന്റെ എതിരാളികളെയെല്ലാം നശിപ്പിക്കണമേ, ഞാൻ അങ്ങയുടെ സേവകനാണല്ലോ.
PSA 144:1 ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവൻ, അവിടന്ന് എന്റെ കരങ്ങളെ യുദ്ധത്തിനായും എന്റെ വിരലുകളെ പോരാട്ടത്തിനായും ഒരുക്കുന്നു.
PSA 144:2 അവിടന്ന് എന്നെ സ്നേഹിക്കുന്ന ദൈവവും എന്റെ കോട്ടയും, എന്റെ സുരക്ഷിതസ്ഥാനവും എന്റെ വിമോചകനും, ജനതകളെ എന്റെമുമ്പിൽ അടിയറവുപറയിക്കുന്ന എന്റെ പരിചയും എന്റെ അഭയസ്ഥാനവും ആകുന്നു.
PSA 144:3 യഹോവേ, അങ്ങയുടെ ശ്രദ്ധയിൽപ്പെടാൻമാത്രം മർത്യൻ എന്തുള്ളൂ? അങ്ങയുടെ പരിഗണനയിൽ വരുന്നതിന് കേവലം മാനവർക്ക് എന്താണർഹത?
PSA 144:4 മനുഷ്യർ ഒരു ശ്വാസംമാത്രം; അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ.
PSA 144:5 യഹോവേ, സ്വർഗം തുറന്ന് ഇറങ്ങിവരണമേ; പർവതങ്ങൾ സ്പർശിക്കണമേ, അവിടെനിന്നും പുകപടലങ്ങൾ ഉയരട്ടെ.
PSA 144:6 മിന്നൽ അയച്ച് ശത്രുഗണത്തെ ചിതറിക്കണമേ; അങ്ങയുടെ അസ്ത്രങ്ങൾ എയ്ത് അവരെ തുരത്തണമേ.
PSA 144:7 ഉയരത്തിൽനിന്നും തൃക്കരം നീട്ടി; പെരുവെള്ളത്തിൽനിന്നും വിദേശികളുടെ കൈയിൽനിന്നും എന്നെ രക്ഷിക്കണമേ,
PSA 144:8 അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
PSA 144:9 എന്റെ ദൈവമേ, അങ്ങേക്കു ഞാൻ ഒരു നവഗാനം ആലപിക്കും; പത്തുകമ്പിയുള്ള വീണ മീട്ടി അങ്ങേക്കു ഞാനൊരു സംഗീതമാലപിക്കും,
PSA 144:10 രാജാക്കന്മാർക്ക് വിജയം നൽകുകയും അവിടത്തെ ദാസനായ ദാവീദിനെ രക്ഷിക്കുകയും ചെയ്യുന്ന അങ്ങേക്കുതന്നെ. നാശകരമായ വാളിൽനിന്നും
PSA 144:11 എന്നെ രക്ഷിക്കണമേ; വിദേശികളുടെ കൈയിൽനിന്നും എന്നെ മോചിപ്പിക്കണമേ, അവരുടെ വായിൽ വ്യാജം നിറഞ്ഞിരിക്കുന്നു, അവരുടെ വലതുകരങ്ങളിൽ വഞ്ചന വാഴുന്നു.
PSA 144:12 നമ്മുടെ പുത്രന്മാർ അവരുടെ യൗവനത്തിൽ നന്നായി പരിചരിച്ച വൃക്ഷങ്ങൾപോലെയും, നമ്മുടെ പുത്രിമാർ രാജകൊട്ടാരങ്ങളിലെ കൊത്തിയെടുത്ത അലംകൃത സ്തംഭങ്ങൾപോലെയും ആകും.
PSA 144:13 നമ്മുടെ കളപ്പുരകൾ സമൃദ്ധമാകും; എല്ലാവിധ ധാന്യങ്ങളാലുംതന്നെ. ഞങ്ങളുടെ ആടുകൾ പുൽപ്പുറങ്ങളിൽ പെറ്റുപെരുകം, ആയിരങ്ങളായും പതിനായിരങ്ങളായും;
PSA 144:14 നമ്മുടെ കാളക്കൂറ്റന്മാർ അധികഭാരം വലിക്കും. മതിലുകൾ ഇടിക്കപ്പെടുകയില്ല, ആരും ബന്ദികളാക്കപ്പെടുന്നില്ല, ഞങ്ങളുടെ തെരുവുകളിൽ ദീനരോദനവുമില്ല.
PSA 144:15 ഇവയെല്ലാം യാഥാർഥ്യമായിരിക്കുന്ന ജനം അനുഗൃഹീതർ; യഹോവ ദൈവമായിരിക്കുന്ന ജനം അനുഗൃഹീതർ.
PSA 145:1 ദാവീദിന്റെ ഒരു സ്തോത്രസങ്കീർത്തനം. എന്റെ ദൈവമായ രാജാവേ, ഞാൻ അങ്ങയെ പുകഴ്ത്തും; അവിടത്തെ നാമം ഞാൻ എന്നുമെന്നും വാഴ്ത്തും.
PSA 145:2 ദിനംപ്രതി ഞാൻ അങ്ങയെ വാഴ്ത്തും തിരുനാമം ഞാൻ എന്നെന്നേക്കും പുകഴ്ത്തും.
PSA 145:3 യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; അവിടത്തെ മഹിമയുടെ വ്യാപ്തി ഗ്രഹിക്കുന്നതിന് ആർക്കും കഴിയുകയില്ല.
PSA 145:4 ഓരോ തലമുറയും അനന്തരതലമുറയോട് അവിടത്തെ വീര്യപ്രവൃത്തികളെപ്പറ്റി ഘോഷിക്കട്ടെ.
PSA 145:5 അവർ അവിടത്തെ പ്രതാപമുള്ള തേജസ്സിന്റെ മഹത്ത്വത്തെയും ഞാൻ അവിടത്തെ അത്ഭുതകരമായ പ്രവൃത്തികളെയും ധ്യാനിക്കും.
PSA 145:6 അവർ അങ്ങയുടെ അത്ഭുതാദരവുകൾനിറഞ്ഞ പ്രവൃത്തികളുടെ ശക്തിയെപ്പറ്റി വിവരിക്കും ഞാൻ അങ്ങയുടെ വീര്യപ്രവൃത്തികൾ ഘോഷിക്കും.
PSA 145:7 അവർ അങ്ങയുടെ അനന്തമായ നന്മകളെപ്പറ്റി ആഘോഷിക്കും അങ്ങയുടെ നീതിയെപ്പറ്റി ആനന്ദഗാനങ്ങൾ ആലപിക്കും.
PSA 145:8 യഹോവ ആർദ്രഹൃദയനും കരുണാമയനും ക്ഷമാശീലനും സ്നേഹസമ്പന്നനും ആകുന്നു.
PSA 145:9 യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവിടന്ന് കരുണയുള്ളവനാണ്.
PSA 145:10 യഹോവേ, അവിടത്തെ സകലസൃഷ്ടികളും അവിടത്തെ വാഴ്ത്തുന്നു, അവിടത്തെ വിശ്വസ്തർ അങ്ങയെ പുകഴ്ത്തുന്നു.
PSA 145:11 അവർ അവിടത്തെ രാജ്യത്തിന്റെ മഹത്ത്വത്തെപ്പറ്റിയും അവിടത്തെ ശക്തിയെപ്പറ്റിയും വിവരിക്കും,
PSA 145:12 അതുകൊണ്ട് മനുഷ്യരെല്ലാം അങ്ങയുടെ വീര്യപ്രവൃത്തികളെയും അവിടത്തെ രാജ്യത്തിന്റെ മഹത്ത്വപ്രതാപത്തെയും അറിയട്ടെ.
PSA 145:13 അവിടത്തെ രാജ്യം നിത്യരാജ്യം ആകുന്നു, അവിടത്തെ ആധിപത്യം തലമുറതലമുറയായി നിലനിൽക്കും. യഹോവ തന്റെ സകലവാഗ്ദാനങ്ങളിലും വിശ്വാസയോഗ്യനും തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
PSA 145:14 യഹോവ വീഴുന്നവരെയൊക്കെയും താങ്ങുന്നു പരിക്ഷീണരെയൊക്കെയും ഉയർത്തുന്നു.
PSA 145:15 സകലരുടെയും കണ്ണ് അങ്ങേക്കായി കാത്തിരിക്കുന്നു, അവർക്കെല്ലാം അങ്ങ് യഥാസമയം ആഹാരം നൽകുന്നു.
PSA 145:16 അവിടന്ന് തൃക്കൈ തുറക്കുന്നു ജീവനുള്ള സകലത്തിന്റെയും ആഗ്രഹങ്ങൾക്ക് തൃപ്തിവരുത്തുന്നു.
PSA 145:17 യഹോവ തന്റെ എല്ലാ വഴികളിലും നീതിനിഷ്ഠൻ ആകുന്നു തന്റെ സകലപ്രവൃത്തികളിലും വിശ്വസ്തനുമാണ്.
PSA 145:18 യഹോവ തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സത്യസന്ധമായി വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും, സമീപസ്ഥനാകുന്നു.
PSA 145:19 തന്നെ ഭയപ്പെടുന്നവരുടെ ആഗ്രഹങ്ങൾ അവിടന്ന് സഫലമാക്കുന്നു; അവരുടെ കരച്ചിൽകേട്ട് അവരെ രക്ഷിക്കുന്നു.
PSA 145:20 തന്നെ സ്നേഹിക്കുന്ന സകലരെയും യഹോവ സംരക്ഷിക്കുന്നു, എന്നാൽ സകലദുഷ്ടരെയും അവിടന്ന് നശിപ്പിക്കും.
PSA 145:21 എന്റെ വായ് യഹോവയുടെ സ്തുതികൾ ഉയർത്തും. സർവജീവജാലങ്ങളും അവിടത്തെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.
PSA 146:1 യഹോവയെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക.
PSA 146:2 ഞാൻ എന്റെ ആയുഷ്കാലമൊക്കെയും യഹോവയെ വാഴ്ത്തും; എന്റെ ജീവിതകാലമൊക്കെയും ഞാൻ എന്റെ ദൈവത്തെ വാഴ്ത്തിപ്പാടും.
PSA 146:3 നിങ്ങളുടെ ആശ്രയം പ്രഭുക്കന്മാരിലും രക്ഷിക്കാൻ കഴിയാത്ത മനുഷ്യരിലും ആകരുത്.
PSA 146:4 അവരുടെ ആത്മാവ് വേർപെടുമ്പോൾ, അവർ മണ്ണിലേക്കുതന്നെ തിരികെച്ചേരുന്നു; അന്നുതന്നെ അവരുടെ പദ്ധതികളും മണ്ണടിയുന്നു.
PSA 146:5 യാക്കോബിന്റെ ദൈവം തന്റെ സഹായവും അവരുടെ ദൈവമായ യഹോവയിൽ പ്രത്യാശയും അർപ്പിച്ചിരിക്കുന്നവർ അനുഗൃഹീതർ.
PSA 146:6 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സർവത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— അവിടന്ന് എന്നെന്നും വിശ്വസ്തനായിരിക്കുന്നു.
PSA 146:7 പീഡിതർക്ക് അവിടന്ന് നീതി നിർവഹിച്ചുകൊടുക്കുകയും വിശന്നിരിക്കുന്നവർക്ക് ആഹാരം നൽകുകയുംചെയ്യുന്നു. യഹോവ തടവുകാരെ മോചിപ്പിക്കുന്നു,
PSA 146:8 യഹോവ അന്ധർക്ക് കാഴ്ചനൽകുന്നു, യഹോവ കുനിഞ്ഞിരിക്കുന്നവരെ ഉയർത്തുന്നു, യഹോവ നീതിനിഷ്ഠരെ സ്നേഹിക്കുന്നു.
PSA 146:9 യഹോവ പ്രവാസികളെ സംരക്ഷിക്കുകയും അനാഥരെയും വിധവമാരെയും പരിപാലിക്കുകയുംചെയ്യുന്നു, എന്നാൽ അവിടന്ന് ദുഷ്ടരുടെ പദ്ധതികൾ വിഫലമാക്കുന്നു.
PSA 146:10 യഹോവ എന്നേക്കും വാഴുന്നു, സീയോനേ, നിന്റെ ദൈവം എല്ലാ തലമുറകളിലും. യഹോവയെ വാഴ്ത്തുക.
PSA 147:1 യഹോവയെ വാഴ്ത്തുക. നമ്മുടെ ദൈവത്തിനു സ്തുതിപാടുന്നത് എത്രയോ നല്ലത്, അവിടത്തെ സ്തുതിക്കുന്നത് എത്ര മനോഹരവും ഉചിതവും ആകുന്നു!
PSA 147:2 യഹോവ ജെറുശലേമിനെ പണിയുന്നു; അവിടന്ന് ഇസ്രായേലിലെ അഭയാർഥികളെ കൂട്ടിച്ചേർക്കുന്നു.
PSA 147:3 ഹൃദയം തകർന്നവരെ അവിടന്ന് സൗഖ്യമാക്കുകയും അവരുടെ മുറിവുകൾ കെട്ടുകയും ചെയ്യുന്നു.
PSA 147:4 അവിടന്ന് നക്ഷത്രങ്ങളുടെ എണ്ണം കണക്കാക്കുന്നു അവ ഓരോന്നിനെയും പേരുവിളിക്കുന്നു.
PSA 147:5 നമ്മുടെ കർത്താവ് വലിയവനും ശക്തിയിൽ പ്രബലനുമാകുന്നു; അവിടത്തെ വിവേകത്തിന് പരിമിതികളില്ല.
PSA 147:6 യഹോവ വിനയാന്വിതരെ പരിപാലിക്കുന്നു എന്നാൽ ദുഷ്ടരെ അവിടന്ന് തറപറ്റിക്കുന്നു.
PSA 147:7 യഹോവയ്ക്ക് നന്ദിയോടെ പാടുക; കിന്നരംമീട്ടി നമ്മുടെ ദൈവത്തിന് സംഗീതം ആലപിക്കുക.
PSA 147:8 അവിടന്ന് ആകാശത്തെ മേഘങ്ങൾകൊണ്ട് പൊതിയുന്നു; അവിടന്ന് ഭൂമിക്കായി മഴ പൊഴിക്കുകയും കുന്നുകളിൽ പുല്ല് മുളപ്പിക്കുകയുംചെയ്യുന്നു.
PSA 147:9 അവിടന്ന് കന്നുകാലികൾക്കും കരയുന്ന കാക്കക്കുഞ്ഞുങ്ങൾക്കും ആഹാരം നൽകുന്നു.
PSA 147:10 കുതിരകളുടെ ബലത്തിലല്ല അവിടന്ന് ആഹ്ലാദിക്കുന്നത്, യോദ്ധാക്കളുടെ പാദബലത്തിലും അവിടത്തേക്ക് പ്രസാദം തോന്നുന്നില്ല;
PSA 147:11 തന്നെ ഭയപ്പെടുന്നവരിൽ യഹോവയ്ക്ക് പ്രസാദമുണ്ടാകുന്നു, അവിടത്തെ അചഞ്ചലസ്നേഹത്തിൽ പ്രത്യാശയർപ്പിക്കുന്നവരുടെമേലും.
PSA 147:12 ജെറുശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്കുക.
PSA 147:13 അവിടന്ന് നിന്റെ കവാടങ്ങളുടെ ഓടാമ്പലുകളെ ബലപ്പെടുത്തുകയും നിന്നിലുള്ള നിന്റെ ജനത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു.
PSA 147:14 അവിടന്ന് നിന്റെ അതിർത്തികൾക്കുള്ളിൽ സമാധാനം സ്ഥാപിക്കുകയും മേൽത്തരമായ ഗോതമ്പുകൊണ്ട് നിനക്കു തൃപ്തിവരുത്തുകയുംചെയ്യുന്നു.
PSA 147:15 അവിടന്ന് തന്റെ ആജ്ഞ ഭൂമിയിലേക്ക് അയയ്ക്കുന്നു; അവിടത്തെ ഉത്തരവുകൾ അതിവേഗം പായുന്നു.
PSA 147:16 അവിടന്ന് കമ്പിളിരോമംപോലെ ഹിമംപൊഴിക്കുകയും ചാരംവിതറുംപോലെ മഞ്ഞ് ചിതറിക്കുകയും ചെയ്യുന്നു.
PSA 147:17 അവിടന്ന് ആലിപ്പഴം ചരലെന്നപോലെ ചുഴറ്റിയെറിയുന്നു. ആ മരംകോച്ചുന്ന മഞ്ഞുകാറ്റിനെ അതിജീവിക്കാൻ ആർക്കാണു കഴിയുക?
PSA 147:18 അവിടന്ന് തന്റെ വചനം അയച്ച് അവയെ ഉരുക്കുന്നു; അവിടന്നു ഇളംകാറ്റിനെ ഉണർത്തിവിടുന്നു, ജലപ്രവാഹം ആരംഭിക്കുന്നു.
PSA 147:19 അവിടത്തെ വചനം യാക്കോബിനും അവിടത്തെ വിധികളും ഉത്തരവുകളും ഇസ്രായേലിനും വെളിപ്പെടുത്തിയിരിക്കുന്നു.
PSA 147:20 മറ്റൊരു ജനതയ്ക്കുവേണ്ടിയും അവിടന്ന് ഇതുപോലെ പ്രവർത്തിച്ചിട്ടില്ല; അവിടത്തെ വിധികൾ അവർക്ക് അജ്ഞാതമാണ്. യഹോവയെ വാഴ്ത്തുക.
PSA 148:1 യഹോവയെ വാഴ്ത്തുക. സ്വർഗത്തിൽനിന്ന് യഹോവയെ വാഴ്ത്തുക; ഉന്നതങ്ങളിൽ അവിടത്തെ വാഴ്ത്തുക.
PSA 148:2 യഹോവയുടെ സകലദൂതഗണങ്ങളേ, അവിടത്തെ വാഴ്ത്തുക; അവിടത്തെ സർവ സ്വർഗീയസൈന്യവുമേ, അവിടത്തെ വാഴ്ത്തുക.
PSA 148:3 സൂര്യചന്ദ്രന്മാരേ, അവിടത്തെ വാഴ്ത്തുക; പ്രകാശമുള്ള എല്ലാ നക്ഷത്രങ്ങളുമേ, അവിടത്തെ വാഴ്ത്തുക.
PSA 148:4 സ്വർഗാധിസ്വർഗങ്ങളേ, ആകാശത്തിനുമീതേയുള്ള ജലസഞ്ചയമേ, അവിടത്തെ വാഴ്ത്തുക.
PSA 148:5 അവ യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, കാരണം അവിടന്ന് കൽപ്പിച്ചു, അവ സൃഷ്ടിക്കപ്പെട്ടു;
PSA 148:6 അവിടന്ന് അവ എന്നെന്നേക്കുമായി സ്ഥാപിച്ചിരിക്കുന്നു— മാഞ്ഞുപോകാത്ത ഒരു ഉത്തരവ് അവിടന്ന് പുറപ്പെടുവിച്ചിരിക്കുന്നു.
PSA 148:7 സമുദ്രത്തിലെ ഭീകരജീവികളേ, ആഴിയുടെ അഗാധസ്ഥലങ്ങളേ, ഭൂമിയിൽനിന്ന് യഹോവയെ വാഴ്ത്തുക,
PSA 148:8 തീയും കന്മഴയും മഞ്ഞും മേഘങ്ങളും അവിടത്തെ ആജ്ഞ അനുസരിക്കുന്ന കൊടുങ്കാറ്റും
PSA 148:9 പർവതങ്ങളും സകലകുന്നുകളും ഫലവൃക്ഷങ്ങളും എല്ലാ ദേവദാരുക്കളും
PSA 148:10 കാട്ടുമൃഗങ്ങളും കന്നുകാലികളും ഇഴജന്തുക്കളും പറവകളും
PSA 148:11 ഭൂമിയിലെ രാജാക്കന്മാരും എല്ലാ രാഷ്ട്രങ്ങളും ഭൂമിയിലെ എല്ലാ പ്രഭുക്കന്മാരും എല്ലാ ഭരണകർത്താക്കളും
PSA 148:12 യുവാക്കളും യുവതികളും വൃദ്ധരും കുട്ടികളും.
PSA 148:13 ഇവയെല്ലാം യഹോവയുടെ നാമത്തെ വാഴ്ത്തട്ടെ, അവിടത്തെ നാമംമാത്രം ശ്രേഷ്ഠമായിരിക്കുന്നു; അവിടത്തെ പ്രതാപം ഭൂമിക്കും ആകാശത്തിനുംമേൽ ഉന്നതമായിരിക്കുന്നു.
PSA 148:14 തന്റെ ഹൃദയത്തോട് അടുത്തിരിക്കുന്ന ജനമായ, തന്റെ വിശ്വസ്തസേവകരായിരിക്കുന്ന ഇസ്രായേലിന്റെ പുകഴ്ചയ്ക്കായി, അവിടന്ന് ഒരു കൊമ്പ് ഉയർത്തിയിരിക്കുന്നു. യഹോവയെ വാഴ്ത്തുക.
PSA 149:1 യഹോവയെ വാഴ്ത്തുക. യഹോവയ്ക്ക് ഒരു നവഗാനം ആലപിക്കുക, അങ്ങയുടെ വിശ്വസ്തരുടെ സഭയിൽ അവിടത്തെ സ്തുതിയും.
PSA 149:2 ഇസ്രായേൽ തങ്ങളുടെ സ്രഷ്ടാവിൽ ആനന്ദിക്കട്ടെ; സീയോന്റെ മക്കൾ തങ്ങളുടെ രാജാവിൽ ആഹ്ലാദിക്കട്ടെ.
PSA 149:3 അവർ നൃത്തമാടിക്കൊണ്ട് തിരുനാമത്തെ സ്തുതിക്കട്ടെ തപ്പുകൊട്ടിയും കിന്നരംമീട്ടിയും അവിടത്തേക്ക് സംഗീതമാലപിക്കട്ടെ.
PSA 149:4 കാരണം യഹോവ തന്റെ ജനത്തിൽ സന്തോഷിക്കുന്നു; അവിടന്ന് വിനയാന്വിതരെ വിജയകിരീടം അണിയിക്കുന്നു.
PSA 149:5 അങ്ങയുടെ വിശ്വസ്തർ അവിടത്തെ മഹത്ത്വത്തിൽ ആനന്ദിക്കട്ടെ അവർ തങ്ങളുടെ കിടക്കകളിൽ ആനന്ദഗീതം ആലപിക്കട്ടെ.
PSA 149:6 ദൈവത്തിന്റെ സ്തുതി അവരുടെ വായിലും ഇരുവായ്ത്തലയുള്ള വാൾ അവരുടെ കൈകളിലും ഉണ്ടായിരിക്കട്ടെ,
PSA 149:7 രാഷ്ട്രങ്ങളോട് പ്രതികാരംചെയ്യുന്നതിനും ജനതകൾക്കു ശിക്ഷ നൽകുന്നതിനും
PSA 149:8 അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരുമ്പു വിലങ്ങുകളാലും ബന്ധിക്കുന്നതിനും
PSA 149:9 അവർക്കെതിരേ എഴുതപ്പെട്ടിരിക്കുന്ന ന്യായവിധി നടപ്പിൽവരുത്തുന്നതിനുംതന്നെ— ഇത് അവിടത്തെ എല്ലാ വിശ്വസ്തർക്കുമുള്ള ബഹുമതിയാകുന്നു. യഹോവയെ വാഴ്ത്തുക.
PSA 150:1 യഹോവയെ വാഴ്ത്തുക. ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.
PSA 150:2 അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ; അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.
PSA 150:3 കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ, കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.
PSA 150:4 തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ, തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.
PSA 150:5 ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ, അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.
PSA 150:6 സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ. യഹോവയെ വാഴ്ത്തുക.
PRO 1:1 ദാവീദിന്റെ പുത്രനും ഇസ്രായേൽരാജാവുമായ ശലോമോന്റെ സുഭാഷിതങ്ങൾ:
PRO 1:2 മനുഷ്യർക്കു ജ്ഞാനവും ശിക്ഷണവും നേടുന്നതിനും വിവേകവചനങ്ങൾ ഗ്രഹിക്കുന്നതിനും;
PRO 1:3 പരിജ്ഞാനത്തോടെയുള്ള പെരുമാറ്റം, നീതി, ന്യായം, ഔചിത്യം എന്നിവയ്ക്കുള്ള പ്രബോധനം ലഭിക്കാനും;
PRO 1:4 ലളിതമാനസർക്കു കാര്യപ്രാപ്തിയും, യുവാക്കൾക്കു പരിജ്ഞാനവും വകതിരിവും പ്രദാനംചെയ്യുന്നതിനും—
PRO 1:5 ഈ സുഭാഷിതങ്ങൾ കേട്ട് ജ്ഞാനി തന്റെ അറിവ് വർധിപ്പിക്കുന്നതിനും വിവേകികൾ മാർഗദർശനം നേടുന്നതിനും—
PRO 1:6 സുഭാഷിതങ്ങളും സാദൃശ്യകഥകളും സൂക്തങ്ങളും കടങ്കഥകളും ഗ്രഹിക്കുന്നതിനും ഇവ പ്രയോജനപ്രദമാകും.
PRO 1:7 യഹോവാഭക്തി പരിജ്ഞാനത്തിന്റെ ഉറവിടമാകുന്നു എന്നാൽ ഭോഷർ ജ്ഞാനവും ശിക്ഷണവും നിരാകരിക്കുന്നു.
PRO 1:8 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ ശിക്ഷണം ശ്രദ്ധിക്കുകയും നിന്റെ മാതാവിന്റെ ഉപദേശം അവഗണിക്കുകയും അരുത്.
PRO 1:9 അവ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടവും നിന്റെ കഴുത്തിൽ ഒരു അലങ്കാരഹാരവും ആയിരിക്കും.
PRO 1:10 എന്റെ കുഞ്ഞേ, പാപികൾ നിന്നെ വശീകരിച്ചാൽ, അവർക്കു വിധേയപ്പെട്ടുപോകരുത്.
PRO 1:11 അവർ ഇപ്രകാരം പറഞ്ഞേക്കാം: “ഞങ്ങളോടൊപ്പം വരൂ; നമുക്കു രക്തത്തിനായി പതിയിരിക്കാം, ഒരു വിനോദത്തിനായി, നിരുപദ്രവകാരിക്കെതിരേ കരുക്കൾനീക്കാം;
PRO 1:12 പാതാളമെന്നപോലെ നമുക്കവരെ ജീവനോടെ വിഴുങ്ങാം, ശവക്കുഴിയിലേക്കു നിപതിക്കുന്നവരെപ്പോലെ നമുക്കവരെ മുഴുവനായി വിഴുങ്ങിക്കളയാം;
PRO 1:13 വിവിധതരം അമൂല്യവസ്തുക്കൾ നമുക്കു പിടിച്ചെടുക്കാം നമ്മുടെ വീടുകൾ കൊള്ളമുതൽകൊണ്ടു നിറയ്ക്കാം;
PRO 1:14 ഞങ്ങളോടൊപ്പം പങ്കുചേരൂ; നമുക്കെല്ലാവർക്കും ഒരു പണസഞ്ചിയിൽനിന്നു പങ്കുപറ്റാം”—
PRO 1:15 എന്റെ കുഞ്ഞേ, അവരോടൊപ്പം പോകരുതേ, അവരുടെ പാതകളിൽ പാദം പതിയുകയുമരുതേ;
PRO 1:16 കാരണം അവരുടെ പാദം തിന്മപ്രവൃത്തികളിലേക്ക് ദ്രുതഗമനംചെയ്യുന്നു, രക്തം ചിന്തുന്നതിന് അവർ തിടുക്കംകൂട്ടുന്നു.
PRO 1:17 പക്ഷികൾ നോക്കിക്കൊണ്ടിരിക്കുമ്പോൾ വല വിരിക്കുന്നത് എത്ര നിരർഥകം!
PRO 1:18 എന്നാൽ ഈ മനുഷ്യർ സ്വരക്തത്തിനായിത്തന്നെ പതിയിരിക്കുന്നു; അവർ സ്വന്തം ജീവനായിത്തന്നെ വല വിരിക്കുന്നു!
PRO 1:19 അതിക്രമങ്ങളിലൂടെ നേട്ടങ്ങൾ കൊയ്യുന്നവരുടെയെല്ലാം ഗതി ഇപ്രകാരംതന്നെയാണ്; കൈവശമാക്കുന്നവരുടെ ജീവനെത്തന്നെ അത് അപഹരിക്കുന്നു.
PRO 1:20 തെരുവോരങ്ങളിൽനിന്നു ജ്ഞാനം ഉദ്ഘോഷിക്കുന്നു, ചത്വരങ്ങളിൽനിന്ന് അവൾ ശബ്ദമുയർത്തുന്നു;
PRO 1:21 ശബ്ദമുഖരിതമായ തെരുക്കോണിൽനിന്ന് അവൾ ഉറക്കെ വിളിച്ചുപറയുന്നു, നഗരകവാടത്തിൽ അവൾ പ്രഭാഷണം നടത്തുന്നു:
PRO 1:22 “ലളിതമാനസരേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ മൂഢതയിൽ അഭിരമിക്കും? പരിഹാസികളേ, എത്രനാൾ നിങ്ങൾ നിങ്ങളുടെ പരിഹാസത്തിൽ രസിക്കും? ഭോഷരേ, എത്രനാൾ നിങ്ങൾ പരിജ്ഞാനത്തെ വെറുക്കും?
PRO 1:23 എന്റെ ശാസനകേട്ട് അനുതപിക്കുക. അപ്പോൾ എന്റെ ഹൃദയം ഞാൻ നിങ്ങളുമായി പങ്കുവെക്കും, എന്റെ ഉപദേശങ്ങൾ ഞാൻ നിങ്ങളെ അറിയിക്കും.
PRO 1:24 എന്നാൽ ഞാൻ നിങ്ങളെ വിളിച്ചപ്പോൾ നിങ്ങൾ വന്നില്ല; സഹായവാഗ്ദാനവുമായി ഞാൻ നിങ്ങളെ സമീപിച്ചു; ആരും ഗൗനിച്ചതുമില്ല.
PRO 1:25 എന്റെ ഉപദേശങ്ങളെല്ലാം നിങ്ങൾ നിരാകരിച്ചു; എന്റെ ശാസന സ്വീകരിച്ചതുമില്ല.
PRO 1:26 അതുകൊണ്ടു ഞാൻ നിങ്ങളുടെ ദുരന്തങ്ങളിൽ പുഞ്ചിരിക്കും; അത്യാഹിതങ്ങൾ നിങ്ങളെ തകിടംമറിക്കുമ്പോൾ ഞാൻ പരിഹസിക്കും—
PRO 1:27 അത്യാഹിതങ്ങൾ ഒരു കൊടുങ്കാറ്റുപോലെ നിങ്ങൾക്കുമേൽ ആഞ്ഞടിക്കുമ്പോൾ, ദുരന്തങ്ങൾ ചുഴലിക്കാറ്റുപോലെ നിങ്ങളെ തൂത്തെറിയുമ്പോൾ, ദുരിതവും വ്യഥയും നിങ്ങളെ കീഴടക്കുമ്പോൾത്തന്നെ.
PRO 1:28 “അപ്പോൾ അവർ എന്നോട് കേണപേക്ഷിക്കും, എന്നാൽ ഞാൻ ഉത്തരം അരുളുകയില്ല; അവർ ഉത്കണ്ഠയോടെ എന്നെ അന്വേഷിച്ചുനടക്കും, എങ്കിലും കണ്ടെത്തുകയില്ല,
PRO 1:29 അവർ പരിജ്ഞാനത്തെ വെറുത്തു യഹോവയെ ഭയപ്പെടുന്നത് തെരഞ്ഞെടുത്തതുമില്ല.
PRO 1:30 അവർ എന്റെ ഉപദേശം തിരസ്കരിച്ച് ശാസനയെ പുച്ഛിച്ചു,
PRO 1:31 അതുകൊണ്ട് അവർ തങ്ങളുടെ കർമഫലം അനുഭവിക്കും അവരുടെ ദുരുപായങ്ങളുടെ ഫലംകൊണ്ട് അവർക്കു ശ്വാസംമുട്ടും.
PRO 1:32 ലളിതമാനസരുടെ അപഥസഞ്ചാരം അവരെ മരണത്തിലേക്കു തള്ളിയിടും, ഭോഷരുടെ അലംഭാവം അവരെ നശിപ്പിക്കും;
PRO 1:33 എന്നാൽ എന്റെ വാക്കു കേൾക്കുന്നവർ സുരക്ഷിതരായി ജീവിക്കും അനർഥഭീതികൂടാതെ സ്വസ്ഥരായിരിക്കുകയും ചെയ്യും.”
PRO 2:1 എന്റെ കുഞ്ഞേ, നീ എന്റെ വചനങ്ങൾ സ്വീകരിച്ച് എന്റെ കൽപ്പനകൾ നിന്റെയുള്ളിൽ സൂക്ഷിച്ചുവെക്കുകയും
PRO 2:2 ജ്ഞാനത്തിനുവേണ്ടി നിന്റെ കാതുകൾ തിരിക്കുകയും വിവേകത്തിനായി ഹൃദയം ശ്രദ്ധയോടെ വെക്കുകയുംചെയ്യുക.
PRO 2:3 ഉൾക്കാഴ്ചയ്ക്കുവേണ്ടി കേണപേക്ഷിക്കുകയും വിവേകത്തിനായി നിലവിളിക്കുകയും ചെയ്യുക.
PRO 2:4 അതിനെ നീ വെള്ളി എന്നതുപോലെ അന്വേഷിക്കുകയും നിഗൂഢനിധി എന്നതുപോലെ തേടുകയും ചെയ്യുക.
PRO 2:5 അപ്പോൾ നീ യഹോവയോടുള്ള ഭക്തി എന്തെന്നു ഗ്രഹിക്കുകയും, ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.
PRO 2:6 കാരണം ജ്ഞാനം പ്രദാനംചെയ്യുന്നത് യഹോവയാണ്; പരിജ്ഞാനവും വിവേകവും ഉത്ഭവിക്കുന്നത് തിരുവായിൽനിന്നാണ്.
PRO 2:7 പരമാർഥികൾക്ക് അവിടന്ന് വിജയം സംഗ്രഹിച്ചുവെക്കുന്നു, നിഷ്കളങ്കരായി ജീവിക്കുന്നവർക്ക് അവിടന്ന് ഒരു സംരക്ഷണവലയമാണ്,
PRO 2:8 നീതിനിഷ്ഠരുടെ കാലഗതി അവിടന്നു കാത്തുസൂക്ഷിക്കുകയും തന്റെ വിശ്വസ്തരെ സംരക്ഷിക്കുകയും ചെയ്യുന്നു.
PRO 2:9 അങ്ങനെ നീ, നീതിയുക്തവും ന്യായമായതും ഔചിത്യമായതുമായ സകലമാർഗവും ഗ്രഹിക്കും.
PRO 2:10 കാരണം നിന്റെ ഹൃദയത്തിൽ ജ്ഞാനം ഉദയംചെയ്യും പരിജ്ഞാനം നിന്റെ ആത്മാവിന് ഇമ്പമായിരിക്കും.
PRO 2:11 വിവേചനശക്തി നിന്നെ സംരക്ഷിക്കും, വിവേകം നിന്നെ കാത്തുപരിപാലിക്കും.
PRO 2:12 ജ്ഞാനം നിന്നെ ദുഷ്ടമനുഷ്യരുടെ വഴികളിൽനിന്നും വഴിപിഴച്ചവരുടെ ഉപദേശത്തിൽനിന്നും രക്ഷിക്കും,
PRO 2:13 ഇരുളടഞ്ഞ വഴികളിൽ സഞ്ചരിക്കേണ്ടതിന് അവർ സത്യത്തിന്റെ മാർഗം വിട്ടുകളയുന്നു,
PRO 2:14 അവർ തിന്മയുടെ വൈകൃതങ്ങളിൽ ആമോദിക്കുകയും ദുഷ്ടതയിൽ ആനന്ദിക്കുകയും ചെയ്യുന്നു,
PRO 2:15 അവരുടെ മാർഗം കുടിലതനിറഞ്ഞതാണ് അവരുടെ ആസൂത്രണങ്ങൾ വക്രതനിറഞ്ഞതുമാണ്.
PRO 2:16 ജ്ഞാനം നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും,
PRO 2:17 അവൾ തന്റെ യൗവനകാല ഭർത്താവിനെ ഉപേക്ഷിക്കുകയും ദൈവമുമ്പാകെയുള്ള അവളുടെ ഉടമ്പടി അവഗണിക്കുകയും ചെയ്യുന്നു.
PRO 2:18 അവളുടെ ഭവനം മരണത്തിലേക്കും അവളുടെ വഴികൾ പരേതാത്മാക്കളുടെ സമീപത്തേക്കും നയിക്കുന്നു.
PRO 2:19 അവളുടെ സമീപത്തേക്കു പോകുന്ന പുരുഷൻ മടങ്ങിവരുന്നില്ല, ജീവനിലേക്ക് ഒരിക്കലും മടങ്ങിയെത്താൻ അവന് കഴിയുകയില്ല.
PRO 2:20 ആയതിനാൽ, നീ സജ്ജനത്തിന്റെ പാതയിൽ നടക്കുകയും ധർമിഷ്ഠരുടെ വഴികൾ പിൻതുടരുകയുംവേണം.
PRO 2:21 കാരണം പരമാർഥികൾ ദേശത്ത് വസിക്കും നിഷ്കളങ്കർ അവിടെ സുസ്ഥിരരായിരിക്കും;
PRO 2:22 എന്നാൽ ദുഷ്ടമനുഷ്യർ ദേശത്തുനിന്ന് വിച്ഛേദിക്കപ്പെടും, വഞ്ചകർ അവിടെനിന്ന് ഉന്മൂലനംചെയ്യപ്പെടും.
PRO 3:1 എന്റെ കുഞ്ഞേ, എന്റെ ഉപദേശം നീ വിസ്മരിക്കരുത്, എന്റെ കൽപ്പനകൾ നിന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെക്കുക,
PRO 3:2 അവ നിന്റെ ആയുസ്സ് പല വർഷങ്ങൾ ദീർഘിപ്പിക്കും അവ നിനക്കു സമാധാനവും സമൃദ്ധിയും പ്രദാനംചെയ്യും.
PRO 3:3 ആത്മാർഥതയും വിശ്വസ്തതയും നിന്നെ വിട്ടുപിരിയാതിരിക്കട്ടെ; അവ നിന്റെ കഴുത്തിൽ അണിയുക, നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
PRO 3:4 അപ്പോൾ നീ ദൈവത്തിന്റെയും മനുഷ്യരുടെയും ദൃഷ്ടിയിൽ പ്രീതിയും സൽപ്പേരും സമ്പാദിക്കും.
PRO 3:5 പൂർണഹൃദയത്തോടെ നീ യഹോവയിൽ വിശ്വാസമർപ്പിക്കുക സ്വന്തവിവേകത്തിൽ ആശ്രയിക്കുകയുമരുത്;
PRO 3:6 നിന്റെ ചെയ്തികളെല്ലാം ദൈവികാംഗീകാരമുള്ളതായിരിക്കട്ടെ, അവിടന്ന് നിന്റെ സഞ്ചാരപാതകൾ നേരേയാക്കും.
PRO 3:7 സ്വബുദ്ധിയിൽ, നീ ജ്ഞാനിയെന്നു ഭാവിക്കരുത്; യഹോവയെ ഭയപ്പെട്ട് തിന്മയിൽനിന്ന് അകന്നുനിൽക്കുക.
PRO 3:8 ഇതു നിന്റെ ശരീരത്തിന് ആരോഗ്യവും അസ്ഥികൾക്ക് പോഷണവും നൽകും.
PRO 3:9 നിന്റെ സമ്പത്തുകൊണ്ട് യഹോവയെ ബഹുമാനിക്കുക നിന്റെ എല്ലാ വിളവുകളുടെയും ആദ്യഫലംകൊണ്ടുംതന്നെ;
PRO 3:10 അപ്പോൾ നിന്റെ ധാന്യപ്പുരകൾ സമൃദ്ധമായി നിറയും നിന്റെ ഭരണികൾ പുതുവീഞ്ഞിനാൽ കവിഞ്ഞൊഴുകും.
PRO 3:11 എന്റെ കുഞ്ഞേ, യഹോവയുടെ ശിക്ഷണം നിരസിക്കരുത്, അവിടത്തെ ശാസനയോട് അമർഷം തോന്നുകയുമരുത്,
PRO 3:12 കാരണം, ഒരു പിതാവ് തന്റെ പ്രിയപുത്രനോട് എന്നതുപോലെ യഹോവ, താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു.
PRO 3:13 ജ്ഞാനം കണ്ടെത്തുകയും വിവേകം നേടുകയും ചെയ്യുന്നവർ അനുഗൃഹീതർ,
PRO 3:14 കാരണം അവൾ വെള്ളിയെക്കാൾ ആദായകരവും കനകത്തെക്കാൾ ലാഭകരവുമാണ്.
PRO 3:15 അവൾ മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
PRO 3:16 അവൾ വലതുകരത്തിൽ ദീർഘായുസ്സും; ഇടതുകരത്തിൽ ധനസമൃദ്ധിയും ബഹുമതിയും വാഗ്ദാനംചെയ്യുന്നു.
PRO 3:17 അവളുടെ വഴികൾ ആനന്ദഹേതുവും അവളുടെ പാതകളെല്ലാം സമാധാനപൂർണവും ആകുന്നു.
PRO 3:18 അവളെ ആലിംഗനംചെയ്യുന്നവർക്ക് അവൾ ഒരു ജീവവൃക്ഷം; അവളെ മുറുകെപ്പിടിക്കുന്നവർ അനുഗൃഹീതരാകും.
PRO 3:19 ജ്ഞാനത്താൽ യഹോവ ഭൂമിക്ക് അടിസ്ഥാനശില പാകി, വിവേകത്താൽ അവിടന്ന് ആകാശത്തെ തൽസ്ഥാനത്ത് ഉറപ്പിച്ചു;
PRO 3:20 അവിടത്തെ പരിജ്ഞാനത്താൽ ആഴങ്ങൾ പൊട്ടിപ്പിളർന്നു, ആകാശം തുഷാരബിന്ദുക്കൾ പൊഴിക്കുന്നു.
PRO 3:21 എന്റെ കുഞ്ഞേ, ജ്ഞാനവും വിവേചനശക്തിയും നിലനിർത്തുക, അവ നിന്റെ ദൃഷ്ടിപഥത്തിൽനിന്നു മറയാതിരിക്കട്ടെ;
PRO 3:22 കാരണം അവ നിനക്കു ജീവനും, നിന്റെ കഴുത്തിൽ ഒരു അലങ്കാരമാലയും ആയിരിക്കട്ടെ.
PRO 3:23 അപ്പോൾ നീ നിന്റെ വഴികളിൽ സുരക്ഷിതനായി മുന്നേറും, നിന്റെ കാലടികൾ ഇടറുകയുമില്ല.
PRO 3:24 കിടക്കയിലേക്കുപോകുമ്പോൾ നിനക്കു ഭയമുണ്ടാകുകയില്ല; നീ കിടക്കുകയും ഉടനെതന്നെ സുഖനിദ്രയിലമരുകയും ചെയ്യും
PRO 3:25 പെട്ടെന്നു സംഭവിക്കുന്ന ദുരന്തമോ ദുഷ്ടരുടെ നാശമോ കണ്ട് നീ സംഭീതനാകരുത്,
PRO 3:26 കാരണം യഹോവയാണ് നിന്റെ സുരക്ഷിതത്വം അവിടന്ന് നിന്റെ പാദം കെണിയിലകപ്പെടാതെ കാത്തുകൊള്ളും.
PRO 3:27 നന്മചെയ്യാൻ നിനക്ക് അധികാരമുള്ളപ്പോൾ, അർഹതപ്പെട്ടവർക്ക് അതു ലഭ്യമാക്കാൻ വിമുഖതകാട്ടരുത്.
PRO 3:28 നിനക്ക് ഇപ്പോൾ സഹായിക്കാൻ സാധിക്കുമെങ്കിൽ, “പിന്നെവരിക, നാളെനോക്കാം,” എന്നു നിന്റെ അയൽവാസിയോട് പറയരുത്.
PRO 3:29 നിന്റെ സമീപത്ത് നിന്നെ ആശ്രയിച്ചുകൊണ്ടു വസിക്കുന്ന, നിന്റെ അയൽവാസിക്കെതിരേ നീ ദുരാലോചന നടത്തരുത്.
PRO 3:30 നിനക്കു നിരുപദ്രവകാരിയായ മനുഷ്യനെതിരേ, യാതൊരുകാരണവശാലും കലഹിക്കരുത്.
PRO 3:31 അക്രമിയോട് അസൂയപ്പെടുകയോ അയാളുടെ പാത തെരഞ്ഞെടുക്കുകയോ ചെയ്യരുത്.
PRO 3:32 വക്രതയുള്ളവർ യഹോവയ്ക്ക് അറപ്പാകുന്നു എന്നാൽ പരമാർഥതയുള്ളവരോട് അവിടന്ന് വിശ്വസ്തതപുലർത്തുന്നു.
PRO 3:33 ദുഷ്ടരുടെ ഭവനത്തെ യഹോവ ശപിക്കുന്നു, നീതിനിഷ്ഠരുടെ ഭവനത്തെയോ, അവിടന്ന് അനുഗ്രഹിക്കുന്നു.
PRO 3:34 പരിഹാസികളെ അവിടന്ന് അപഹസിക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.
PRO 3:35 ജ്ഞാനികൾ ബഹുമാനാർഹരായിത്തീരുന്നു, ഭോഷരെ അപമാനത്തിന് ഏൽപ്പിച്ചുകൊടുക്കും.
PRO 4:1 എന്റെ കുഞ്ഞുങ്ങളേ, പിതാവിന്റെ നിർദേശങ്ങൾ ശ്രവിക്കുക; അതിൽ ശ്രദ്ധനൽകി വിവേചനശക്തി കൈവരിക്കുക.
PRO 4:2 കാരണം ഞാൻ നിനക്കു സദുപദേശം നൽകുന്നു, എന്റെ അഭ്യസനം നിരാകരിക്കരുത്.
PRO 4:3 ഞാനും എന്റെ പിതാവിനു മകനും മാതാവിന്റെ ഏക ഓമനസന്താനവും ആയിരുന്നു.
PRO 4:4 എന്റെ പിതാവ് എന്നെ പഠിപ്പിച്ച് എന്നോട് ഇപ്രകാരം പറഞ്ഞു: “എന്റെ വാക്കുകൾ നീ ഹൃദയപൂർവം സ്വീകരിക്കുക; എന്റെ കൽപ്പനകൾ പാലിച്ചാൽ നീ ജീവിക്കും.
PRO 4:5 ജ്ഞാനം നേടുക, വിവേകം ആർജിക്കുക; എന്റെ വാക്കുകൾ വിസ്മരിക്കുകയോ അവയിൽനിന്നു വ്യതിചലിക്കുകയോ അരുത്.
PRO 4:6 ജ്ഞാനത്തെ ഉപേക്ഷിക്കരുത്, അവൾ നിന്നെ സംരക്ഷിക്കും; അവളെ സ്നേഹിക്കുക, അവൾ നിനക്കു കാവൽനിൽക്കും.
PRO 4:7 ജ്ഞാനം പരമപ്രധാനമാണ്; ആകയാൽ നീ ജ്ഞാനം കൈവരിക്കുക. നിനക്കുള്ളതെല്ലാം ചെലവഴിച്ചിട്ടായാലും അറിവ് സമ്പാദിക്കുക.
PRO 4:8 അവളെ താലോലിക്കുക, അവൾ നിന്നെ ഉയർത്തും; അവളെ ആലിംഗനംചെയ്യുക, അവൾ നിന്നെ ആദരിക്കും.
PRO 4:9 അവൾ നിന്റെ ശിരസ്സിന് അഴകേകുന്ന ഒരു ലതാമകുടം അണിയിക്കുകയും ശോഭയുള്ള കിരീടം നിനക്ക് ഉപഹാരമായി നൽകുകയും ചെയ്യും.”
PRO 4:10 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് അവ അംഗീകരിക്കുക, എന്നാൽ നീ ദീർഘായുസ്സുള്ള വ്യക്തിയായിരിക്കും.
PRO 4:11 ഞാൻ നിന്നെ ജ്ഞാനമാർഗത്തിലേക്കു നയിക്കുന്നു നേരായ പാതകളിൽ നിന്നെ നടത്തുകയും ചെയ്യുന്നു.
PRO 4:12 നീ നടക്കുമ്പോൾ നിന്റെ കാലടികൾക്കു തടസ്സം നേരിടുകയില്ല; ഓടുമ്പോൾ, നീ ഇടറിവീഴുകയുമില്ല.
PRO 4:13 ശിക്ഷണം മുറുകെപ്പിടിക്കുക, അതിനെ കൈവെടിയരുത്; അതിനെ സംരക്ഷിക്കുക, കാരണം അതാകുന്നു നിന്റെ ജീവൻ.
PRO 4:14 ദുഷ്ടരുടെ വഴിയിൽ നീ പ്രവേശിക്കരുത് ദുർമാർഗികളുടെ പാതയിൽ നീ സഞ്ചരിക്കുകയുമരുത്.
PRO 4:15 അത് ഒഴിവാക്കുക, ആ വഴിയിൽക്കൂടി സഞ്ചരിക്കരുത്; അത് വിട്ടൊഴിഞ്ഞ് നിന്റെ ലക്ഷ്യത്തിലേക്കു കുതിക്കുക.
PRO 4:16 കാരണം അകൃത്യംചെയ്യുന്നതുവരെ അവർക്ക് ഉറക്കംവരികയില്ല; ആരെയെങ്കിലും വീഴ്ത്തിയില്ലെങ്കിൽ അവരെ സുഖനിദ്ര കൈവിടുന്നു,
PRO 4:17 അവർ ദുഷ്ടതയുടെ ആഹാരം ഭക്ഷിക്കുന്നു അതിക്രമത്തിന്റെ വീഞ്ഞു പാനംചെയ്യുന്നു.
PRO 4:18 നീതിനിഷ്ഠരുടെ പാത അരുണോദയത്തിലെ പ്രഭപോലെയാകുന്നു, അതു നട്ടുച്ചവരെ അധികമധികമായി പ്രശോഭിച്ചുകൊണ്ടിരിക്കും.
PRO 4:19 എന്നാൽ ദുഷ്ടരുടെ പാതകൾ ഘോരാന്ധകാരംപോലെയാണ്; ഏതിൽ തട്ടിവീഴുമെന്ന് അവർ അറിയുന്നില്ല.
PRO 4:20 എന്റെ കുഞ്ഞേ, എന്റെ വാക്കുകൾ സശ്രദ്ധം ശ്രവിക്കുക; എന്റെ മൊഴികൾക്കു ചെവിചായ്‌ക്കുക.
PRO 4:21 അവ നിന്റെ കൺമുമ്പിൽനിന്നും മറയാൻ അനുവദിക്കരുത്, അവ നിന്റെ ഹൃദയത്തിൽത്തന്നെ സൂക്ഷിക്കുക;
PRO 4:22 കാരണം, കണ്ടെത്തുന്നവർക്ക് അവ ജീവനും അവരുടെ ശരീരംമുഴുവൻ ആരോഗ്യവും നൽകുന്നു.
PRO 4:23 എല്ലാറ്റിനുമുപരി നിന്റെ ഹൃദയത്തെ സംരക്ഷിക്കുക, കാരണം അതിൽനിന്നാണ് ജീവന്റെ ഉറവ ഉത്ഭവിക്കുന്നത്.
PRO 4:24 വഞ്ചന നിന്റെ വായിൽനിന്ന് ഒഴിവാക്കുക; ദുർഭാഷണത്തിൽനിന്നു നിന്റെ അധരങ്ങളെ അകറ്റിനിർത്തുക.
PRO 4:25 നിന്റെ ദൃഷ്ടികൾ ഋജുവായിരിക്കട്ടെ; നിന്റെ കണ്ണുകൾ മുൻപോട്ടുതന്നെ പതിപ്പിക്കുക.
PRO 4:26 നിന്റെ പാദങ്ങൾക്കു പാത നിരപ്പാക്കുക അപ്പോൾ നിന്റെ വഴികളെല്ലാം സുസ്ഥിരമായിരിക്കും.
PRO 4:27 നീ വലത്തോട്ടോ ഇടത്തോട്ടോ വ്യതിചലിക്കരുത്; നിന്റെ കാലുകൾ തിന്മയിൽനിന്ന് ഒഴിഞ്ഞിരിക്കട്ടെ.
PRO 5:1 എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക,
PRO 5:2 അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ.
PRO 5:3 വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു;
PRO 5:4 എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.
PRO 5:5 അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു.
PRO 5:6 ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല; അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.
PRO 5:7 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.
PRO 5:8 നീ അവളിൽനിന്നും അകന്നിരിക്കുക, അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്,
PRO 5:9 നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,
PRO 5:10 അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.
PRO 5:11 നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും, നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ.
PRO 5:12 അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു! എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു!
PRO 5:13 ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല.
PRO 5:14 ദൈവജനത്തിന്റെ സഭാമധ്യേ ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”
PRO 5:15 നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.
PRO 5:16 നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?
PRO 5:17 അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.
PRO 5:18 നിന്റെ ജലധാര അനുഗൃഹീതമാകട്ടെ, നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.
PRO 5:19 അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം— അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ, അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.
PRO 5:20 എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്? ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?
PRO 5:21 ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്, അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.
PRO 5:22 ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു; അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.
PRO 5:23 സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു, മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.
PRO 6:1 എന്റെ കുഞ്ഞേ, നീ അയൽവാസിക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യരുടെ ബാധ്യതകൾക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ,
PRO 6:2 നിന്റെ സംസാരത്താൽ നീ കെണിയിലകപ്പെട്ടു, നിന്റെ അധരങ്ങളിലെ വാക്കുകളാൽ നീ പിടിക്കപ്പെട്ടു.
PRO 6:3 എന്റെ കുഞ്ഞേ, നിന്നെത്തന്നെ സ്വതന്ത്രനാക്കാൻ നീ ഇപ്രകാരം ചെയ്യുക, നീ നിന്റെ അയൽവാസിയുടെ കൈകളിൽ വീണുപോയല്ലോ: നീ ക്ഷീണിതനാകുന്നതുവരെ അപേക്ഷിക്കുക, (ഉത്തരം കിട്ടുംവരെ) നിന്റെ അയൽവാസിക്കു വിശ്രമം നൽകയുമരുത്!
PRO 6:4 നിന്റെ കണ്ണുകൾക്ക് ഉറക്കവും കൺപോളകൾക്കു മയക്കവും കൊടുക്കരുത്.
PRO 6:5 കലമാൻ നായാട്ടുകാരന്റെ കൈയിൽനിന്നും പക്ഷികൾ വേട്ടക്കാരന്റെ കുടുക്കിൽനിന്നും രക്ഷപ്പെടുന്നതുപോലെ, നിന്നെത്തന്നെ സ്വതന്ത്രനാക്കുക.
PRO 6:6 ഹേ മടിയാ, നീ ഉറുമ്പുകളുടെ അടുത്തു പോകുക; അതിന്റെ പ്രവൃത്തികൾ നിരീക്ഷിച്ച് ജ്ഞാനിയാകുക!
PRO 6:7 അവയ്ക്ക് അധിപതികളോ മേൽനോട്ടക്കാരോ ഭരണംനടത്തുന്നവരോ ഇല്ല,
PRO 6:8 എന്നിട്ടും അവ വേനൽക്കാലത്തു ഭക്ഷ്യവസ്തുക്കൾ സംഭരിക്കുന്നു കൊയ്ത്തുകാലത്ത് ഭക്ഷണം സമാഹരിക്കുകയും ചെയ്യുന്നു.
PRO 6:9 കുഴിമടിയാ, എത്രനാൾ നീ ഇങ്ങനെ മടിപിടിച്ചുകിടക്കും? എപ്പോഴാണ് നീ ഉറക്കം വെടിഞ്ഞുണരുന്നത്?
PRO 6:10 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം; ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം,
PRO 6:11 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
PRO 6:12 വഷളത്തവും ദുഷ്ടതയും പ്രവർത്തിക്കുന്നവർ, അധരങ്ങളിൽ വക്രതയുമായി ചുറ്റിനടക്കുന്നു,
PRO 6:13 അവർ കണ്ണിറുക്കിക്കാട്ടുന്നു, കാലുകൾകൊണ്ട് ആംഗ്യം കാട്ടുകയും വിരലുകൾ ചലിപ്പിക്കുകയും ചെയ്യുന്നു,
PRO 6:14 അവർ വഞ്ചനനിറഞ്ഞ ഹൃദയംകൊണ്ട് കുടിലതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു— അവർ സദാ കലഹം ഇളക്കിവിടുന്നു.
PRO 6:15 അങ്ങനെ ക്ഷണനേരംകൊണ്ട് അവർ ദുരന്തത്തിന് ഇരയാകുന്നു; പരിഹാരമില്ലാതെ അവർ ക്ഷണത്തിൽ തകർക്കപ്പെടുന്നു.
PRO 6:16 യഹോവ വെറുക്കുന്ന ആറു വസ്തുതകളുണ്ട്, ഏഴെണ്ണം അവിടത്തേക്ക് അറപ്പാകുന്നു:
PRO 6:17 അഹന്തനിറഞ്ഞ കണ്ണ്, വ്യാജംപറയുന്ന നാവ്, നിരപരാധിയുടെ രക്തം ചൊരിയുന്ന കൈകൾ,
PRO 6:18 ദുരുപായം മെനയുന്ന ഹൃദയം, അകൃത്യത്തിലേക്ക് ദ്രുതഗതിയിൽ പായുന്ന കാലുകൾ,
PRO 6:19 നുണമാത്രം പറഞ്ഞുകൂട്ടുന്ന കള്ളസാക്ഷി, സഹോദരങ്ങൾക്കിടയിൽ ഭിന്നത വളർത്തുന്ന മനുഷ്യനുംതന്നെ.
PRO 6:20 എന്റെ കുഞ്ഞേ, നിന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിക്കുക നിന്റെ മാതാവിന്റെ ഉപദേശം ഉപേക്ഷിക്കുകയും ചെയ്യരുത്.
PRO 6:21 അവ എപ്പോഴും നിന്റെ ഹൃദയത്തോടു ചേർത്തുബന്ധിക്കുക; അവ നിന്റെ കഴുത്തിനുചുറ്റും ഉറപ്പിക്കുക.
PRO 6:22 നീ നടക്കുമ്പോൾ അവ നിനക്കു വഴികാട്ടും; നീ ഉറങ്ങുമ്പോൾ അവ നിനക്കു കാവലാളായിരിക്കും; നീ ഉണരുമ്പോൾ അവ നിന്നെ ഉപദേശിക്കും.
PRO 6:23 കാരണം ഈ കൽപ്പന ഒരു ദീപവും ഈ ഉപദേശം ഒരു പ്രകാശവും ആകുന്നു, ശിക്ഷണത്തിനുള്ള ശാസനകൾ ജീവന്റെ മാർഗംതന്നെ,
PRO 6:24 അവ നിന്നെ വ്യഭിചാരിണിയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ മധുരഭാഷണത്തിൽനിന്നും സൂക്ഷിക്കും.
PRO 6:25 അവളുടെ മേനിയഴകിനാൽ നിന്റെ ഹൃദയം ആസക്തമാകരുത് അവളുടെ മോഹിപ്പിക്കുന്ന കണ്ണുകളിൽ നീ കുരുങ്ങിപ്പോകുകയും അരുത്.
PRO 6:26 എന്തുകൊണ്ടെന്നാൽ, ഒരു വേശ്യനിമിത്തം നീ അപ്പനുറുക്കുകൾ ഇരക്കേണ്ടിവരും, എന്നാൽ അന്യപുരുഷന്റെ ഭാര്യ നിന്റെ ജീവനെ മൊത്തമായിത്തന്നെ ഇരയാക്കുന്നു.
PRO 6:27 ഒരു പുരുഷന് തന്റെ വസ്ത്രം കത്തിയെരിയാത്തവിധം തന്റെ മടിത്തട്ടിലേക്ക് തീ കോരിയിടാൻ കഴിയുമോ?
PRO 6:28 ഒരു മനുഷ്യന് തന്റെ പാദങ്ങൾക്കു പൊള്ളൽ ഏൽപ്പിക്കാതെ എരിയുന്ന കനലിന്മേൽ നടക്കാൻ കഴിയുമോ?
PRO 6:29 അന്യപുരുഷന്റെ ഭാര്യയുമായി കിടക്ക പങ്കിടുന്നവന്റെ ഗതിയും ഇതുതന്നെയായിരിക്കും; അവളെ സ്പർശിക്കുന്ന ഒരുവനും ശിക്ഷിക്കപ്പെടാതെ പോകുന്നില്ല.
PRO 6:30 പട്ടിണിമൂലം, വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ ആരുംതന്നെ നിന്ദിക്കുകയില്ല.
PRO 6:31 പിടിക്കപ്പെടുകയാണെങ്കിൽ അയാൾ ഏഴിരട്ടി മടക്കിക്കൊടുക്കണം, മോഷണമുതലിന്റെ മതിപ്പുമൂല്യം തന്റെ ഭവനത്തിലുള്ളതെല്ലാംകൂടി മതിക്കപ്പെടുകയാണെങ്കിലും, കൊടുത്തേമതിയാകൂ.
PRO 6:32 എന്നാൽ വ്യഭിചാരംചെയ്യുന്ന പുരുഷനോ, തന്റെ സ്വബോധം നശിച്ചവൻതന്നെ; അതു ചെയ്യുന്നവൻ ആരായാലും സ്വയം നശിപ്പിക്കുന്നു.
PRO 6:33 മർദനവും മാനഹാനിയുമാണ് അയാളുടെ ഭാഗധേയം, അയാളുടെ നിന്ദ ഒരിക്കലും തുടച്ചുമാറ്റപ്പെടുകയില്ല.
PRO 6:34 അസൂയ ഒരു ഭർത്താവിന്റെ കോപത്തെ ഉദ്ദീപിപ്പിക്കുന്നു, പ്രതികാരദിവസത്തിൽ അവൻ യാതൊരുവിധ കനിവും കാണിക്കുകയില്ല.
PRO 6:35 ഈ കാര്യത്തിൽ അവൻ യാതൊരുവിധ നഷ്ടപരിഹാരവും സ്വീകരിക്കുകയില്ല; അത് എത്ര ഭീമമായത് ആയിരുന്നാലും അവൻ ആ കോഴ സ്വീകരിക്കുകയില്ല.
PRO 7:1 എന്റെ കുഞ്ഞേ, എന്റെ വചനങ്ങൾ പ്രമാണിക്കുകയും എന്റെ കൽപ്പനകൾ നിന്റെ ഉള്ളിൽ സംഗ്രഹിക്കുകയും ചെയ്യുക.
PRO 7:2 എന്റെ കൽപ്പനകൾ പ്രമാണിക്കുക, എന്നാൽ നീ ജീവിക്കും; എന്റെ ഉപദേശങ്ങൾ നിന്റെ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കുക.
PRO 7:3 അവ നിന്റെ വിരലുകളിൽ ചേർത്തുബന്ധിക്കുക; നിന്റെ ഹൃദയഫലകത്തിൽ ആലേഖനംചെയ്യുക.
PRO 7:4 ജ്ഞാനത്തോട്, “നീ എന്റെ സഹോദരി” എന്നും, വിവേകത്തോട്, “നീ എന്റെ അടുത്ത ബന്ധു” എന്നും പറയുക.
PRO 7:5 അവ നിന്നെ വ്യഭിചാരിണിയായ സ്ത്രീയിൽനിന്നും ലൈംഗികധാർമികതയില്ലാത്തവളുടെ പ്രലോഭനഭാഷണങ്ങളിൽനിന്നും രക്ഷിക്കും.
PRO 7:6 എന്റെ വീടിന്റെ ജനാലയ്ക്കരികിൽ അഴികളിലൂടെ ഞാൻ പുറത്തേക്കുനോക്കി.
PRO 7:7 യുവാക്കളുടെ മധ്യത്തിൽ ഞാൻ ശ്രദ്ധിച്ചു, ഒരു ലളിതമാനസനെ ഞാൻ കണ്ടു, ഒരു ശുദ്ധഗതിക്കാരനായ യുവാവിനെത്തന്നെ.
PRO 7:8 അയാൾ തെരുക്കോണിലുള്ള അവളുടെ വീടിന്റെ അടുത്തേക്ക്; അവളുടെ ഭവനംതന്നെ ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു,
PRO 7:9 അന്തിമയക്കത്തിൽ പ്രകാശം മങ്ങി, രാവ് ഇരുണ്ടുവരുന്ന നേരത്തുതന്നെ ആയിരുന്നു അത്.
PRO 7:10 അപ്പോൾ കുടിലചിത്തയായ ഒരുവൾ വേശ്യാസമാനം വസ്ത്രംധരിച്ച്, അവനെ എതിരേറ്റുവന്നു.
PRO 7:11 അവൾ ധിക്കാരിയും ധാർഷ്ട്യക്കാരിയുമാണ്, അവൾ ഒരിക്കലും വീട്ടിൽ അടങ്ങിയിരിക്കാത്തവളുമാണ്;
PRO 7:12 അവൾ ഇതാ തെരുവോരങ്ങളിൽ, ഇതാ ചത്വരങ്ങളിൽ എല്ലാ കോണുകളിലും അവൾ പതിയിരിക്കുന്നു.
PRO 7:13 അവൾ അവനെ കടന്നുപിടിച്ചു ചുംബിച്ചു ലജ്ജാരഹിതയായി അവനോടു പറഞ്ഞു:
PRO 7:14 “എനിക്കിന്നു വീട്ടിൽ സമാധാനയാഗത്തിന്റെ മാംസം ശേഷിപ്പുണ്ട്, ഇന്നു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റിക്കഴിഞ്ഞു.
PRO 7:15 അതിനാൽ നിന്നെ എതിരേൽക്കാൻ ഞാൻ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു; ഞാൻ നിന്നെ അന്വേഷിച്ചു, ഇതാ നിന്നെ കണ്ടെത്തിയിരിക്കുന്നു!
PRO 7:16 ഞാൻ എന്റെ കിടക്ക വിരിച്ചൊരുക്കിയിരിക്കുന്നു ഈജിപ്റ്റിലെ വർണശബളമായ ചണനൂൽകൊണ്ടുതന്നെ.
PRO 7:17 മീറ, ചന്ദനം, ലവംഗം എന്നിവകൊണ്ട് എന്റെ കിടക്ക ഞാൻ സുഗന്ധപൂർണമാക്കിയിരിക്കുന്നു.
PRO 7:18 വരൂ, പ്രഭാതംവരെ നമുക്കു ലീലാവിലാസങ്ങളിൽ രമിക്കാം നമുക്കു പ്രേമരാഗങ്ങളിൽ അഭിരമിക്കാം!
PRO 7:19 എന്റെ ഭർത്താവ് ഭവനത്തിലില്ല; അയാൾ ദൂരയാത്ര പോയിരിക്കുകയാണ്.
PRO 7:20 അയാൾ നിറഞ്ഞ പണസഞ്ചിയുമായാണ് പോയിരിക്കുന്നത്; മടക്കം ഇനി പൗർണമിനാളിലേയുള്ളൂ.”
PRO 7:21 മോഹനവാഗ്ദാനങ്ങളുമായി അവൾ അവനെ വഴിപിഴപ്പിച്ചു; മധുരഭാഷണത്താൽ അവൾ അവനെ വശീകരിച്ചു.
PRO 7:22 ഉടൻതന്നെ അവൻ അവളെ പിൻതുടർന്നു അറവുശാലയിലേക്ക് ആനയിക്കപ്പെടുന്ന കാളയെപ്പോലെ, കുരുക്കിലേക്കു പായുന്ന മാനിനെപ്പോലെ,
PRO 7:23 അവന്റെ കരളിൽ ശരം തറയ്ക്കുന്നതുവരെ, കെണിയിലേക്കു പക്ഷി പറന്നടുക്കുന്നതുപോലെ, സ്വന്തം ജീവനാണ് അപഹരിക്കപ്പെടുന്നത് എന്ന അറിവ് അവനു ലവലേശവുമില്ല.
PRO 7:24 അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എൻമൊഴി കേൾക്കുക; എന്റെ ഭാഷണത്തിന് ശ്രദ്ധ നൽകുക.
PRO 7:25 നിന്റെ ഹൃദയം അവളുടെ വഴികളിലേക്കു തിരിയരുത് അവളുടെ മാർഗത്തിലേക്കു വഴിതെറ്റിപ്പോകുകയുമരുത്.
PRO 7:26 അവൾ നശിപ്പിച്ച ഇരകൾ ധാരാളമാണ്; അവൾമൂലം വധിക്കപ്പെട്ട ജനക്കൂട്ടം അസംഖ്യമാണ്.
PRO 7:27 അവളുടെ ഭവനം പാതാളത്തിലേക്കുള്ള രാജവീഥിയാണ്, അത് മൃത്യുവിന്റെ അറകളിലേക്കു നയിക്കുന്നു.
PRO 8:1 ജ്ഞാനമായവൾ വിളംബരം നടത്തുന്നില്ലേ? വിവേകമുള്ളവൾ ഉച്ചൈസ്തരം ഘോഷിക്കുന്നില്ലേ?
PRO 8:2 വീഥികളുടെ സംഗമസ്ഥാനത്ത്, പാതയോരത്തെ ഉയർന്നസ്ഥാനത്ത് അവൾ നിലയുറപ്പിക്കുന്നു;
PRO 8:3 നഗരകവാടത്തിനരികിൽ, അതിന്റെ പ്രവേശനത്തിനരികെ നിന്നുകൊണ്ട്, അവൾ ഉറക്കെ വിളിച്ചുപറയുന്നു:
PRO 8:4 “അല്ലയോ മനുഷ്യരേ, ഞാൻ നിങ്ങളോട് വിളംബരംചെയ്യുന്നു; മനുഷ്യവർഗത്തോടെല്ലാം ഞാൻ എന്റെ സ്വരം ഉയർത്തുന്നു.
PRO 8:5 ലളിതമാനസരേ, കാര്യപ്രാപ്തിയുള്ളവരാകുക; ബുദ്ധിഹീനരായവരേ, വിവേകമുള്ളവരാകുക.
PRO 8:6 ശ്രദ്ധിക്കുക, എനിക്കു ശ്രേഷ്ഠകരമായ വസ്തുതകൾ പ്രസ്താവിക്കാനുണ്ട്; നീതിയുക്തമായതു സംസാരിക്കാൻ ഞാൻ എന്റെ അധരങ്ങൾ തുറക്കുന്നു.
PRO 8:7 എന്റെ വായ് സത്യം സംസാരിക്കുന്നു, തിന്മ എന്റെ അധരങ്ങൾക്ക് അറപ്പാണ്.
PRO 8:8 എന്റെ വായിലെ വാക്കുകളെല്ലാം നീതിയുള്ളവയാണ്; വക്രതയോ വൈകൃതമോ നിറഞ്ഞ ഒന്നുംതന്നെ അവയിലില്ല.
PRO 8:9 വിവേകികൾക്ക് എന്റെ വാക്കുകൾ സുവ്യക്തമാണ്; പരിജ്ഞാനമുള്ളവർക്ക് അവയെല്ലാം വക്രതയില്ലാത്തതായിരിക്കും.
PRO 8:10 എന്റെ ശിക്ഷണം വെള്ളിക്കുപകരമായും പരിജ്ഞാനം മേൽത്തരം തങ്കത്തിലും ശ്രേഷ്ഠമായും സ്വീകരിക്കുക,
PRO 8:11 ജ്ഞാനം മാണിക്യത്തെക്കാൾ അമൂല്യമാണ്; നീ അഭിലഷിക്കുന്നതൊന്നും അതിനു തുല്യമാകുകയില്ല.
PRO 8:12 “ജ്ഞാനം എന്ന ഞാൻ വിവേകത്തോടൊപ്പം വസിക്കുന്നു; പരിജ്ഞാനവും വിവേചനശക്തിയും എന്റെ അധീനതയിലുണ്ട്.
PRO 8:13 അധർമത്തെ വെറുക്കുക എന്നതാണ് യഹോവാഭക്തി; അഹന്തയും അഹങ്കാരവും ദുഷ്കൃത്യങ്ങളും വൈകൃതഭാഷണവും ഞാൻ വെറുക്കുന്നു.
PRO 8:14 ബുദ്ധിയുപദേശവും ഉത്തമ നീതിനിർവഹണവും എന്റേതാണ്; എനിക്കു വിവേകമുണ്ട്, എനിക്ക് ശക്തിയുമുണ്ട്.
PRO 8:15 ഞാൻ മുഖാന്തരം രാജാക്കന്മാർ വാഴുന്നു അധിപതികൾ നീതിയുക്തമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നു;
PRO 8:16 ഞാൻ മുഖാന്തരമാണ് പ്രഭുക്കന്മാരും നാടുവാഴികളും ഭരണം നിർവഹിക്കുന്നത്.
PRO 8:17 എന്നെ സ്നേഹിക്കുന്നവരെ ഞാനും സ്നേഹിക്കുന്നു, എന്നെ അന്വേഷിക്കുന്നവർ എന്നെ കണ്ടെത്തും, നിശ്ചയം.
PRO 8:18 എന്റെ അധീനതയിൽ ധനവും ബഹുമാനവും, അനശ്വരസമ്പത്തും അഭിവൃദ്ധിയുമുണ്ട്.
PRO 8:19 എന്റെ ഫലം തങ്കത്തെക്കാൾ ശ്രേഷ്ഠം; എന്റെ വരുമാനം സംശുദ്ധവെള്ളിയെ പിന്നിലാക്കും.
PRO 8:20 ഞാൻ നീതിമാർഗത്തിൽ സഞ്ചരിക്കുന്നു, ന്യായത്തിന്റെ പാതയിൽത്തന്നെ തുടരുന്നു,
PRO 8:21 അതുകൊണ്ട് എന്നെ സ്നേഹിക്കുന്നവർക്ക് സമ്പത്ത് അവകാശമായിനൽകുകയും അവരുടെ ഭണ്ഡാരങ്ങളെ നിറയ്ക്കുകയും ചെയ്യും.
PRO 8:22 “യഹോവ തന്റെ പ്രവൃത്തികളുടെ ആരംഭമായി എന്നെ സൃഷ്ടിച്ചു, തന്റെ പുരാതന പ്രവൃത്തികൾക്കും മുമ്പേതന്നെ;
PRO 8:23 പണ്ടേക്കുപണ്ടേ ഞാൻ സൃഷ്ടിക്കപ്പെട്ടു, ആരംഭത്തിൽ ഭൗമോൽപ്പത്തിക്കും മുൻപുതന്നെ.
PRO 8:24 സമുദ്രങ്ങൾ ഉളവാകുന്നതിനുമുമ്പുതന്നെ എനിക്കു ജന്മം നൽകപ്പെട്ടു, ജലസമൃദ്ധമായ അരുവികൾ ഉണ്ടാകുന്നതിനും മുമ്പേതന്നെ;
PRO 8:25 പർവതങ്ങൾ ഉറപ്പിക്കപ്പെടുന്നതിനുമുമ്പ്, മലകൾക്കും മുമ്പേതന്നെ എനിക്കു ജന്മം നൽകപ്പെട്ടു,
PRO 8:26 അവിടന്ന് ഭൂമണ്ഡലത്തെയോ വയലുകളെയോ ഭൂതലത്തിലെ ഏതെങ്കിലും ധൂളിയെയോ സൃഷ്ടിക്കുന്നതിനു മുമ്പേതന്നെ.
PRO 8:27 അവിടന്ന് ആകാശവിതാനത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു, ആഴിയുടെ പരപ്പിൽ ചക്രവാളം വരച്ചപ്പോഴും,
PRO 8:28 അവിടന്ന് മേഘങ്ങളെ ഉയരത്തിൽ സ്ഥാപിച്ചപ്പോഴും അഗാധതയുടെ ഉറവുകളെ സുരക്ഷിതമായി ഉറപ്പിച്ചപ്പോഴും,
PRO 8:29 ആഴികൾ അവിടത്തെ ആജ്ഞകൾ അതിലംഘിക്കാതിരിക്കാൻ അവിടന്ന് ആഴിക്ക് അതിരിട്ടപ്പോഴും അവിടന്ന് ഭൂമിയുടെ അസ്തിവാരം ഉറപ്പിച്ചപ്പോഴും,
PRO 8:30 ഒരു വിദഗ്ദ്ധശില്പിയായി, അവിടത്തെ സഹചാരിയായി ഞാൻ നിന്നു. പ്രതിദിനം ഞാൻ ആനന്ദഭരിതനായിനിന്നു, അവിടത്തെ സന്നിധാനത്തിൽ ആഹ്ലാദപൂർണനായി കഴിഞ്ഞു,
PRO 8:31 അവിടന്നു സൃഷ്ടിച്ച ലോകത്തിൽ ഞാൻ എത്ര ഉല്ലാസഭരിതനായിരുന്നു മനുഷ്യകുലത്തോടൊപ്പം ഞാൻ എത്രമാത്രം ആനന്ദിച്ചു.
PRO 8:32 “അതുകൊണ്ട് ഇപ്പോൾ, എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ വഴികൾ ആചരിക്കുന്നവർ അനുഗൃഹീതർ.
PRO 8:33 എന്റെ പ്രബോധനം കേട്ട് വിവേകിയാകുക; അവ അവഗണിക്കരുത്.
PRO 8:34 എന്നെ ശ്രദ്ധിക്കുന്നവർ അനുഗൃഹീതർ, അനുദിനം എന്റെ പ്രവേശനകവാടത്തിൽ കാത്തുനിന്നും എന്റെ പടിവാതിലിൽ കാവൽകാത്തുംതന്നെ.
PRO 8:35 എന്നെ കണ്ടെത്തുന്നവർ ജീവൻ കണ്ടെത്തുകയും യഹോവയിൽനിന്ന് പ്രസാദം നേടുകയും ചെയ്യുന്നു.
PRO 8:36 എന്നിൽനിന്ന് അകന്നുപോകുന്നവർ അവർക്കുതന്നെ ദോഷംവരുത്തുന്നു; എന്നെ വെറുക്കുന്നവരെല്ലാം മരണത്തെ സ്നേഹിക്കുന്നു.”
PRO 9:1 ജ്ഞാനം അവൾക്കുവേണ്ടി വീട് പണിതു; ചെത്തിമിനുക്കിയ ഏഴു സ്തംഭങ്ങൾ സ്ഥാപിച്ചു.
PRO 9:2 അവൾ മാംസഭക്ഷണം പാകംചെയ്തു വീഞ്ഞ് തയ്യാറാക്കി; അവളുടെ തീന്മേശയും ഒരുക്കിവെച്ചു.
PRO 9:3 അവൾ തന്റെ തോഴിമാരെ നിയോഗിച്ചു, നഗരത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ വിളംബരം ചെയ്യുന്നതിനുവേണ്ടി,
PRO 9:4 “ലളിതമാനസരേ, എന്റെ ഭവനത്തിലേക്കു വരിക!” ബുദ്ധിഹീനരോട് അവൾ അറിയിക്കുന്നു,
PRO 9:5 “വരിക, എന്റെ ഭക്ഷണം ആസ്വദിക്കുക, ഞാൻ കലർത്തിവെച്ചിരിക്കുന്ന വീഞ്ഞ് പാനംചെയ്യുക.
PRO 9:6 നിങ്ങളുടെ ഭോഷത്തം ഉപേക്ഷിച്ച് ജീവിക്കുക; വിവേകപൂർണമായ മാർഗത്തിൽ സഞ്ചരിക്കുക.”
PRO 9:7 പരിഹാസിയെ തിരുത്തുന്നവർക്ക് അധിക്ഷേപം പകരമായിലഭിക്കുന്നു; ദുഷ്ടരെ ശകാരിക്കുന്നവർ അവഹേളനപാത്രമാകും.
PRO 9:8 പരിഹാസികളെ ശാസിക്കരുത്, അവർ നിന്നെ വെറുക്കും; ജ്ഞാനികളെ ശാസിക്കുക, അവർ നിന്നെ സ്നേഹിക്കും.
PRO 9:9 ജ്ഞാനികളെ ഉപദേശിക്കുക, അവർ അധികം ജ്ഞാനമുള്ളവരായിത്തീരും; നീതിനിഷ്ഠരെ അഭ്യസിപ്പിക്കുക, അവർ വിദ്യാഭിവൃത്തി പ്രാപിക്കും.
PRO 9:10 യഹോവാഭക്തി ജ്ഞാനത്തിന്റെ ഉറവിടമാകുന്നു, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം വിവേകമാകുന്നു.
PRO 9:11 ജ്ഞാനംമൂലം നിന്റെ ദിനങ്ങൾ നിരവധിയായിരിക്കും, നിനക്കു ദീർഘായുസ്സുണ്ടാകുകയും ചെയ്യും.
PRO 9:12 നീ ജ്ഞാനമുള്ള വ്യക്തിയെങ്കിൽ, നിന്റെ ജ്ഞാനം നിനക്കു പ്രതിഫലംനൽകും; നീ പരിഹാസിയാണെങ്കിൽ, അതിന്റെ അനന്തരഫലം നീമാത്രം അനുഭവിക്കും.
PRO 9:13 ഭോഷത്തം അടക്കമില്ലാത്ത ഒരു സ്ത്രീയാണ്; അവൾ ഭോഷയും വിവരംകെട്ടവളുമാണ്.
PRO 9:14 അവൾ തന്റെ ഗൃഹകവാടത്തിൽ ഇരിക്കുന്നു, നഗരത്തിലെ ഉന്നതസ്ഥാനത്തുള്ള ഒരു പീഠത്തിൽത്തന്നെ,
PRO 9:15 സ്വന്തംകാര്യം അന്വേഷിച്ചു പോകുന്ന പുരുഷന്മാരോട്, അവൾ വിളിച്ചുപറയുന്നു,
PRO 9:16 “ലളിതമാനസരേ, എന്നോടൊപ്പം വരിക!” വിവേകരഹിതരോടവൾ ചൊല്ലുന്നു,
PRO 9:17 “അപഹരിക്കപ്പെട്ട ജലം മധുരതരം; ഒളിവിൽ ഭുജിക്കുന്ന ഭക്ഷണം അതിരുചികരം!”
PRO 9:18 എന്നാൽ അവിടെ മൃതന്മാർ ഉണ്ടെന്നും അവളുടെ അതിഥികൾ പാതാളത്തിന്റെ ആഴങ്ങളിലാണെന്നും അവർ അറിയുന്നില്ല.
PRO 10:1 ശലോമോന്റെ സുഭാഷിതങ്ങൾ: ജ്ഞാനമുള്ള മക്കൾ അവരുടെ പിതാവിന് ആനന്ദമേകുന്നു, ബുദ്ധിഹീനരായ മക്കൾ അവരുടെ മാതാവിന് വ്യഥയേകുന്നു.
PRO 10:2 അന്യായമായി നേടിയ സമ്പത്ത് നിലനിൽക്കുകയില്ല, എന്നാൽ ധർമിഷ്ഠമായ ജീവിതം മരണത്തിൽനിന്ന് വിടുവിക്കുന്നു.
PRO 10:3 നീതിനിഷ്ഠർ വിശന്നുവലയാൻ യഹോവ അനുവദിക്കുകയില്ല, ദുഷ്ടരുടെ അതിമോഹത്തെ അവിടന്ന് നിഷ്ഫലമാക്കുന്നു.
PRO 10:4 അലസകരങ്ങൾ ദാരിദ്ര്യം ക്ഷണിച്ചുവരുത്തും, എന്നാൽ ഉത്സാഹികളുടെ കരങ്ങളോ, സമ്പത്തു കൊണ്ടുവരുന്നു.
PRO 10:5 വിവേകികളായ മക്കൾ വേനൽക്കാലത്ത് ധാന്യം ശേഖരിക്കുന്നു, എന്നാൽ കൊയ്ത്തുകാലത്ത് ഉറങ്ങുന്നവരോ, അപമാനം വരുത്തുന്ന മക്കളും ആകുന്നു.
PRO 10:6 അനുഗ്രഹങ്ങൾ നീതിനിഷ്ഠരുടെ ശിരസ്സിൽ കിരീടമണിയിക്കുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ അധരം അതിക്രമം ഒളിപ്പിച്ചുവെച്ചിരിക്കുന്നു.
PRO 10:7 നീതിനിഷ്ഠരുടെ നാമം അനുഗ്രഹാശിസ്സുകൾക്ക് ഉപയുക്തമാകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ നാമം ജീർണിച്ചുപോകും.
PRO 10:8 ജ്ഞാനഹൃദയമുള്ളവർ കൽപ്പനകൾ അംഗീകരിക്കുന്നു, എന്നാൽ വായാടികളായ ഭോഷർ നശിച്ചുപോകും.
PRO 10:9 സത്യസന്ധതയുള്ള മനുഷ്യർ സുരക്ഷിതരായി ജീവിക്കും, കുടിലമാർഗങ്ങളിൽ ജീവിക്കുന്നവർ പിടിക്കപ്പെടും.
PRO 10:10 ദുഷ്ടലാക്കോടെ കണ്ണിറുക്കുന്നവർ ദോഷംവരുത്തുന്നു വായാടികളായ ഭോഷർ നാശത്തിലേക്കു പതിക്കുന്നു.
PRO 10:11 നീതിനിഷ്ഠരുടെ അധരം ജീവജലധാരയാണ്, എന്നാൽ ദുഷ്ടരുടെ അധരം അക്രമത്തെ മറച്ചുവെക്കുന്നു.
PRO 10:12 വിദ്വേഷം ഭിന്നത ഇളക്കിവിടുന്നു, എന്നാൽ സ്നേഹം എല്ലാ അകൃത്യവും മറച്ചുവെക്കുന്നു.
PRO 10:13 വിവേകിയുടെ അധരങ്ങളിൽ ജ്ഞാനം കുടികൊള്ളുന്നു, എന്നാൽ വിവേകഹീനരുടെ മുതുകിൽ ഒരു പ്രഹരമാണു വീഴുന്നത്.
PRO 10:14 ബുദ്ധിയുള്ളവർ പരിജ്ഞാനം സംഭരിച്ചുവെക്കുന്നു, എന്നാൽ ഭോഷരുടെ വായ് നാശം ക്ഷണിച്ചുവരുത്തുന്നു.
PRO 10:15 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്, എന്നാൽ ദാരിദ്ര്യം അഗതികൾക്കു നാശകരവുമാണ്.
PRO 10:16 നീതിനിഷ്ഠരുടെ സമ്പാദ്യം ജീവദായകം, എന്നാൽ നീചരുടെ അധ്വാനഫലം പാപവും മരണവും.
PRO 10:17 ശിക്ഷണം സ്വീകരിക്കുന്നവർ ജീവന്റെ പാതയിലാണ്, എന്നാൽ ശാസന നിരസിക്കുന്നവർ വഴിതെറ്റിപ്പോകുന്നു.
PRO 10:18 വ്യാജ അധരങ്ങൾകൊണ്ട് വിദ്വേഷം മറച്ചുവെക്കുകയും പരദൂഷണം പ്രചരിപ്പിക്കുകയും ചെയ്യുന്നവർ ഭോഷരാണ്.
PRO 10:19 വാക്കുകളുടെ ബഹുലതകൊണ്ട് പാപം ഇല്ലാതാകുന്നില്ല, എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.
PRO 10:20 നീതിനിഷ്ഠരുടെ അധരങ്ങൾ മേൽത്തരമായ വെള്ളി, ദുഷ്ടരുടെ ഹൃദയത്തിന് തീരെ മൂല്യമില്ലാതാനും.
PRO 10:21 നീതിനിഷ്ഠരുടെ അധരങ്ങൾ അനേകരെ പരിപോഷിപ്പിക്കുന്നു, എന്നാൽ ബുദ്ധിശൂന്യതകൊണ്ട് ഭോഷർ മരിക്കുന്നു.
PRO 10:22 യഹോവയുടെ അനുഗ്രഹം സമ്പത്ത് പ്രദാനംചെയ്യുന്നു, അവിടന്ന് അതിനോട് കഷ്ടതയൊന്നും കൂട്ടിച്ചേർക്കുന്നില്ല.
PRO 10:23 ദോഷം പ്രവർത്തിക്കുന്നത് ഭോഷർക്ക് ഒരു വിനോദം, എന്നാൽ ഒരു വിവേകി ജ്ഞാനത്തിൽ ആഹ്ലാദിക്കുന്നു.
PRO 10:24 ദുഷ്ടത പ്രവർത്തിക്കുന്നവർ ഭയപ്പെടുന്നതുതന്നെ അവർക്കു ഭവിക്കും; നീതിനിഷ്ഠരുടെ അഭിലാഷങ്ങൾ സഫലമാക്കപ്പെടും.
PRO 10:25 വീശിയടിക്കുന്ന കൊടുങ്കാറ്റ് ദുഷ്ടത പ്രവർത്തിക്കുന്നവരെ ചുഴറ്റിയെറിയും, എന്നാൽ നീതിനിഷ്ഠർ എല്ലാ കാലത്തേക്കും ഉറച്ചുനിൽക്കും.
PRO 10:26 തങ്ങളെ നിയോഗിക്കുന്നവർക്ക് അലസർ പല്ലിനു വിന്നാഗിരിയും കണ്ണിനു പുകയും എന്നപോലെയാണ്.
PRO 10:27 യഹോവാഭക്തി ആയുസ്സിനെ ദീർഘമാക്കുന്നു, എന്നാൽ ദുഷ്ടരുടെ സംവത്സരങ്ങൾ ഹ്രസ്വമാക്കപ്പെടും.
PRO 10:28 നീതിനിഷ്ഠരുടെ പ്രത്യാശ ആനന്ദമേകുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവരുടെ പ്രതീക്ഷയോ, നിഷ്ഫലം.
PRO 10:29 യഹോവയുടെ മാർഗം നീതിനിഷ്ഠർക്കൊരു സങ്കേതം, എന്നാൽ ദോഷം പ്രവർത്തിക്കുന്നവർക്ക് അത് നാശകരം.
PRO 10:30 നീതിനിഷ്ഠർ ഒരിക്കലും ഉന്മൂലമാക്കപ്പെടുകയില്ല, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ ദേശത്ത് സുസ്ഥിരമായി ജീവിക്കുകയില്ല.
PRO 10:31 നീതിനിഷ്ഠരുടെ നാവിൽനിന്നു ജ്ഞാനം പ്രവഹിക്കുന്നു, എന്നാൽ വഞ്ചനയുള്ള നാവ് ഛേദിക്കപ്പെടും.
PRO 10:32 നീതിനിഷ്ഠരുടെ അധരം പ്രസാദകരമായവ തിരിച്ചറിയുന്നു, എന്നാൽ ദുഷ്ടരുടെ നാവ് വൈകൃതഭാഷണത്തിന് ഉറവിടം.
PRO 11:1 കള്ളത്തുലാസ് യഹോവയ്ക്ക് വെറുപ്പാകുന്നു, കൃത്യതയുള്ള തൂക്കം അവിടത്തെ പ്രസാദം നേടിത്തരും.
PRO 11:2 അഹന്ത വരുമ്പോൾ അപമാനം കൂടെവരുന്നു, എന്നാൽ എളിമയോടൊപ്പം ജ്ഞാനം വരുന്നു.
PRO 11:3 നീതിനിഷ്ഠരുടെ സത്യസന്ധത അവർക്കു വഴികാട്ടിയാകുന്നു, എന്നാൽ അവിശ്വസ്തർ തങ്ങളുടെ കാപട്യംമൂലം നശിച്ചുപോകുന്നു.
PRO 11:4 സമ്പത്ത് ക്രോധദിവസത്തിൽ ഉപകരിക്കുകയില്ല, എന്നാൽ നീതിനിഷ്ഠമായ ജീവിതം മരണത്തിൽനിന്നു വിടുവിക്കുന്നു.
PRO 11:5 നിഷ്കളങ്കരുടെ നീതി അവർക്കു നേർവഴി ഒരുക്കുന്നു, എന്നാൽ നീചർ തങ്ങളുടെ ദുഷ്‌പ്രവൃത്തിമൂലം വീണുപോകും.
PRO 11:6 സത്യസന്ധരുടെ നീതിനിഷ്ഠ അവരെ വിടുവിക്കുന്നു, എന്നാൽ അവിശ്വസ്തരോ, തങ്ങളുടെ അത്യാർത്തിയാൽ കെണിയിലകപ്പെടുന്നു.
PRO 11:7 ദുഷ്ടരുടെ മരണത്തോടെ അവരുടെ പ്രതീക്ഷകളും തകരുന്നു; അവരുടെ ശക്തിയിൽ ചെയ്ത വാഗ്ദാനങ്ങളൊക്കെയും നിഷ്ഫലമാകുന്നു.
PRO 11:8 നീതിനിഷ്ഠർ അനർഥത്തിൽനിന്നു വിടുവിക്കപ്പെടുന്നു, എന്നാൽ ദുഷ്ടത പ്രവർത്തിക്കുന്നവർ അതിൽ പെട്ടുപോകുന്നു.
PRO 11:9 അഭക്തർ തങ്ങളുടെ അധരങ്ങളാൽ അയൽവാസിക്കു നാശംവരുത്തുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ പരിജ്ഞാനത്താൽ വിമോചിതരാകും.
PRO 11:10 നീതിനിഷ്ഠരുടെ അഭിവൃദ്ധിയിൽ നഗരവാസികൾ ആഹ്ലാദിക്കുന്നു; ദുഷ്ടരുടെ നാശത്തിൽ ആനന്ദഘോഷം ഉണ്ടാകുന്നു.
PRO 11:11 സത്യസന്ധർക്കു ലഭിക്കുന്ന അനുഗ്രഹംമൂലം നഗരത്തിന് അഭിവൃദ്ധിയുണ്ടാകുന്നു, എന്നാൽ ദുഷ്ടരുടെ ആലോചനയാൽ നഗരം നശിക്കുന്നു.
PRO 11:12 അയൽവാസിയെ അവഹേളിക്കുന്നവർ വകതിരിവില്ലാത്തവർ എന്നാൽ വിവേകി തന്റെ നാവിനെ അടക്കിനിർത്തുന്നു.
PRO 11:13 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, എന്നാൽ വിശ്വസ്തരോ, രഹസ്യം കാത്തുസൂക്ഷിക്കുന്നു.
PRO 11:14 മാർഗനിർദേശങ്ങളുടെ അഭാവത്താൽ ഒരു ദേശം നിലംപരിശാകുന്നു, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
PRO 11:15 അന്യനുവേണ്ടി ജാമ്യംനിൽക്കുന്നവർ തീർച്ചയായും ദുഃഖിക്കേണ്ടിവരും, ഒരു ജാമ്യക്കരാറിലും കൈയൊപ്പു ചാർത്താതിരിക്കുന്നവർ സുരക്ഷിതരായിരിക്കും.
PRO 11:16 ദയാശീലയായ വനിത ആദരിക്കപ്പെടുന്നു, എന്നാൽ അനുകമ്പയില്ലാത്ത പുരുഷൻ സമ്പത്തുമാത്രം ആർജിക്കുന്നു.
PRO 11:17 ദയാലു തനിക്കുതന്നെ നന്മനേടുന്നു, എന്നാൽ ക്രൂരർ തങ്ങൾക്കുതന്നെ അനർഥം വരുത്തുന്നു.
PRO 11:18 ദുഷ്ടർ വഞ്ചനയോടെ കൂലിവാങ്ങുന്നു, എന്നാൽ നീതി വിതയ്ക്കുന്നവർ നിലനിൽക്കുന്ന പ്രതിഫലം വാങ്ങുന്നു.
PRO 11:19 നീതിമാർഗത്തിൽ ഉറച്ചുനിൽക്കുന്നവർ ജീവനെ നേടും, എന്നാൽ അധർമം പിൻതുടരുന്നവർ മരണത്തെ പുൽകുന്നു.
PRO 11:20 യഹോവ വക്രഹൃദയമുള്ളവരെ വെറുക്കുന്നു, എന്നാൽ നിഷ്കളങ്കമാർഗത്തിൽ സഞ്ചരിക്കുന്നവരിൽ അവിടന്ന് ആനന്ദിക്കുന്നു.
PRO 11:21 ദുഷ്ടർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല; സുനിശ്ചിതം, എന്നാൽ നീതിനിഷ്ഠരുടെ സന്തതി സ്വതന്ത്രരാക്കപ്പെടും.
PRO 11:22 വിവേചനശക്തിയില്ലാത്ത സുന്ദരി, പന്നിയുടെ മൂക്കിലെ സ്വർണമൂക്കുത്തിപോലെ.
PRO 11:23 നീതിനിഷ്ഠരുടെ അഭിലാഷം നന്മയിലേക്കുമാത്രം നയിക്കുന്നു, എന്നാൽ ദുഷ്ടരുടെ പ്രതീക്ഷ ന്യായവിധിമാത്രം.
PRO 11:24 ഒരു മനുഷ്യൻ ഉദാരമായി നൽകുന്നു, എന്നിട്ടും അതിൽ അധികമായി നേടുന്നു; മറ്റൊരുകൂട്ടം അനധികൃതമായി പിടിച്ചുവെക്കുന്നു, എന്നിട്ടും ദാരിദ്ര്യംമാത്രം ശേഷിക്കുന്നു.
PRO 11:25 ഉദാരമനസ്കരായവർ അഭിവൃദ്ധിപ്പെടും; അന്യരെ ആശ്വസിപ്പിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.
PRO 11:26 ധാന്യം പൂഴ്ത്തിവെക്കുന്നവരെ ജനം ശപിക്കും, എന്നാൽ അതു വിൽക്കുന്നവരുടെ ശിരസ്സിൽ അനുഗ്രഹം വർഷിക്കും.
PRO 11:27 ശ്രദ്ധയോടെ നന്മ അന്വേഷിക്കുന്നവർക്ക് അംഗീകാരം ലഭിക്കും, തിന്മ തേടുന്നവർ അതുതന്നെ കണ്ടെത്തും.
PRO 11:28 സ്വന്തം സമ്പത്തിൽ ആശ്രയിക്കുന്നവർ വീണുപോകും, എന്നാൽ നീതിനിഷ്ഠർ പച്ചിലപോലെ തഴയ്ക്കും.
PRO 11:29 സ്വകുടുംബത്തിൽ നാശം വരുത്തുന്നവരുടെ ഓഹരി കാറ്റായിരിക്കും, എന്നാൽ ഭോഷർ ജ്ഞാനിക്കു ദാസ്യവൃത്തിചെയ്യും.
PRO 11:30 നീതിനിഷ്ഠരുടെ പ്രതിഫലം ജീവവൃക്ഷം, ജ്ഞാനമുള്ളവർ സുഹൃത്തുക്കളെ നേടുന്നു.
PRO 11:31 ഈ ലോകത്തിൽ നീതിനിഷ്ഠർക്കു പ്രതിഫലം ലഭിക്കുന്നു എങ്കിൽ, അഭക്തർക്കും പാപികൾക്കും എത്രമടങ്ങായിരിക്കും!
PRO 12:1 ശിക്ഷണം ഇഷ്ടപ്പെടുന്നവർ പരിജ്ഞാനം ഇഷ്ടപ്പെടുന്നു, എന്നാൽ ശാസന വെറുക്കുന്നവർ മണ്ടന്മാരാണ്.
PRO 12:2 നല്ല മനുഷ്യർക്ക് യഹോവയിൽനിന്നു പ്രീതി ലഭിക്കും, ദുഷ്ടത മെനയുന്നവരെ അവിടന്ന് ശിക്ഷിക്കുന്നു.
PRO 12:3 ദുഷ്ടതയിലൂടെ ആരുംതന്നെ സ്ഥിരതനേടുന്നില്ല, എന്നാൽ നീതിനിഷ്ഠരെ ഉന്മൂലനംചെയ്യുക സാധ്യമല്ല.
PRO 12:4 ചാരുശീലയാം പത്നി തന്റെ പതിക്കൊരു മകുടം, എന്നാൽ മാനംകെട്ടവൾ പതിയുടെ അസ്ഥികളിൽ ബാധിച്ച അർബുദംപോലെയും.
PRO 12:5 നീതിനിഷ്ഠരുടെ പദ്ധതികൾ ന്യായയുക്തം, എന്നാൽ ദുഷ്ടരുടെ ആലോചന വഞ്ചനാപരം.
PRO 12:6 ദുഷ്ടരുടെ വാക്കുകൾ നിഷ്കളങ്കരക്തത്തിനായി പതിയിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വാക്കുകൾ അവരെ സുരക്ഷിതരാക്കുന്നു.
PRO 12:7 ദുഷ്ടർ പരാജയപ്പെടുകയും ഇല്ലാതാകുകയും ചെയ്യും, എന്നാൽ നീതിനിഷ്ഠരുടെ ഭവനം സുസ്ഥിരമായി നിലനിൽക്കുന്നു.
PRO 12:8 ഒരു മനുഷ്യൻ തന്റെ ജ്ഞാനത്തിനനുസരിച്ച് ആദരിക്കപ്പെടും, കുടിലബുദ്ധിയുള്ളവർ പുച്ഛിക്കപ്പെടും.
PRO 12:9 സാധാരണക്കാരനെങ്കിലും ഒരു ദാസനുള്ളയാളാണ് അന്നത്തെ അന്നത്തിനു വകയില്ലെങ്കിലും വമ്പുനടിച്ചു നടക്കുന്നവരെക്കാൾ ശ്രേഷ്ഠർ.
PRO 12:10 നീതിനിഷ്ഠർ തങ്ങളുടെ മൃഗങ്ങളുടെ ആവശ്യങ്ങളിൽപോലും ശ്രദ്ധാലുക്കളാണ്, എന്നാൽ ദുഷ്ടരുടെ കരുണാർദ്രമായ പ്രവൃത്തികൾപോലും ക്രൂരതനിറഞ്ഞതാണ്.
PRO 12:11 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർ ബുദ്ധിഹീനരാണ്.
PRO 12:12 നീചർ ദുഷ്ടരുടെ സുരക്ഷിതസ്ഥാനം ആഗ്രഹിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ വേര് ഫലംനൽകുന്നു.
PRO 12:13 ദുഷ്ടർ തങ്ങളുടെ അധരങ്ങളുടെ ലംഘനത്താൽ കുരുക്കിലകപ്പെടുന്നു, എന്നാൽ നിരപരാധി അനർഥത്തിൽനിന്നു രക്ഷപ്പെടുന്നു.
PRO 12:14 തങ്ങളുടെ അധരഫലത്താൽ മനുഷ്യർ നന്മകൊണ്ടു തൃപ്തരാകും, അവരുടെ കൈകളുടെ അധ്വാനഫലം അവർക്കു പ്രതിഫലം നൽകുന്നു.
PRO 12:15 ഭോഷർ തങ്ങളുടെ വഴികൾ ശരിയെന്നു കരുതുന്നു, എന്നാൽ ജ്ഞാനി മറ്റുള്ളവരുടെ ഉപദേശം ശ്രദ്ധിക്കുന്നു.
PRO 12:16 ഭോഷർ തങ്ങളുടെ നീരസം ഉടൻതന്നെ പ്രകടിപ്പിക്കുന്നു, എന്നാൽ വിവേകി അവഹേളനത്തെ അവഗണിക്കുന്നു.
PRO 12:17 സത്യസന്ധതയുള്ള സാക്ഷി സത്യം പ്രസ്താവിക്കുന്നു, എന്നാൽ കള്ളസാക്ഷി വ്യാജംപറയുന്നു.
PRO 12:18 വീണ്ടുവിചാരമില്ലാത്തവരുടെ വാക്കുകൾ വാളുകൾപോലെ തുളച്ചുകയറുന്നു, എന്നാൽ ജ്ഞാനിയുടെ നാവു സൗഖ്യദായകമാകുന്നു.
PRO 12:19 സത്യസന്ധമായ നാവു സദാകാലത്തേക്കും നിലനിൽക്കുന്നു, എന്നാൽ വ്യാജംപറയുന്ന അധരം നൈമിഷികമാണ്.
PRO 12:20 ദുഷ്ടത നെയ്തുകൂട്ടുന്നവരുടെ ഹൃദയത്തിൽ കുടിലത ആവസിക്കുന്നു, എന്നാൽ സമാധാനം പ്രചരിപ്പിക്കുന്നവർക്ക് ആനന്ദമുണ്ട്.
PRO 12:21 നീതിനിഷ്ഠർക്കു യാതൊരുവിധ അനർഥവും സംഭവിക്കുകയില്ല, എന്നാൽ ദുഷ്ടർ അനർഥംകൊണ്ടു നിറയും.
PRO 12:22 കളവുപറയുന്ന അധരങ്ങൾ യഹോവ വെറുക്കുന്നു, എന്നാൽ സത്യസന്ധരിൽ അവിടന്നു സന്തുഷ്ടനാണ്.
PRO 12:23 വിവേകി പരിജ്ഞാനം തങ്ങളിൽത്തന്നെ അടക്കിവെക്കുന്നു, എന്നാൽ ഭോഷരുടെ ഹൃദയം അവിവേകം പുലമ്പുന്നു.
PRO 12:24 സ്ഥിരോത്സാഹിയുടെ കരങ്ങൾ ഭരണം നടത്തുന്നു, എന്നാൽ അലസത അടിമത്തത്തിൽ എത്തിച്ചേരും.
PRO 12:25 ഉത്കണ്ഠ ഹൃദയഭാരമുണ്ടാക്കുന്നു, എന്നാൽ ഒരു നല്ലവാക്ക് ഉത്സാഹം നൽകുന്നു.
PRO 12:26 നീതിനിഷ്ഠർ തങ്ങളുടെ സുഹൃത്തുക്കളെ ശ്രദ്ധാപൂർവം തെരഞ്ഞെടുക്കുന്നു, എന്നാൽ ദുഷ്കർമികളുടെ മാർഗം അവരെ വഴിതെറ്റിക്കുന്നു.
PRO 12:27 അലസരായവർ വേട്ടമൃഗത്തിന്റെ മാംസം പാകംചെയ്യുന്നില്ല, എന്നാൽ ഉത്സാഹി അവ മതിയാവോളം ആസ്വദിച്ച് ഭക്ഷിക്കുന്നു.
PRO 12:28 നീതിയുടെ മാർഗത്തിൽ ജീവനുണ്ട്, ആ വഴിയിൽ അമർത്യതയുമുണ്ട്.
PRO 13:1 ജ്ഞാനമുള്ള മകൻ തന്റെ പിതാവിന്റെ ശിക്ഷണത്തിനു ശ്രദ്ധനൽകുന്നു, എന്നാൽ പരിഹാസി ശാസന ഗൗനിക്കുന്നില്ല.
PRO 13:2 തന്റെ അധരഫലങ്ങളിൽനിന്ന് ഒരു വ്യക്തി നന്മ ആസ്വദിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അക്രമങ്ങളിൽ ആസക്തരാണ്.
PRO 13:3 തങ്ങളുടെ വാക്കുകൾ നിയന്ത്രിക്കുന്നവർ സ്വന്തം ജീവൻ സംരക്ഷിക്കുന്നു, വിടുവായത്തരം പറയുന്നവർ നാശത്തിനു വിധേയരാകുന്നു.
PRO 13:4 അലസരുടെ ആർത്തി ഒരിക്കലും ശമിക്കുന്നില്ല, എന്നാൽ സ്ഥിരോത്സാഹിയുടെ ആഗ്രഹങ്ങൾക്കു പരിപൂർണതൃപ്തിവരുന്നു.
PRO 13:5 നീതിനിഷ്ഠർ കാപട്യം വെറുക്കുന്നു, എന്നാൽ ദുഷ്ടർ ദുർഗന്ധവാഹികളായി സ്വയം അപമാനം വിളിച്ചുവരുത്തുന്നു.
PRO 13:6 നീതി സത്യസന്ധരെ കാത്തുസൂക്ഷിക്കുന്നു, എന്നാൽ അകൃത്യം പാപിയെ നിലംപരിശാക്കുന്നു.
PRO 13:7 ഒന്നുമില്ലാത്ത ഒരാൾ ധനികനെന്നു നടിക്കുന്നു, മറ്റൊരാൾ വലിയ സമ്പത്തിന്നുടമ; എങ്കിലും ദരിദ്രനെന്നു ഭാവിക്കുന്നു.
PRO 13:8 ധനികനു തന്റെ സമ്പത്തു മോചനദ്രവ്യമായി കൊടുക്കാം, എന്നാൽ ദരിദ്രന് ഭീഷണിപ്പെടുത്തുന്ന ശകാരത്തിനു പ്രതികരിക്കാൻപോലും കഴിയില്ല.
PRO 13:9 നീതിനിഷ്ഠരുടെ വെളിച്ചം പ്രശോഭിക്കുന്നു, എന്നാൽ ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുന്നു.
PRO 13:10 എവിടെ അഹന്തയുണ്ടോ അവിടെ കലഹമുണ്ട്, എന്നാൽ ഉപദേശം സ്വീകരിക്കുന്നവരിൽ ജ്ഞാനമുണ്ട്.
PRO 13:11 കുടിലതയിലൂടെ ആർജിച്ച സമ്പത്ത് ക്ഷയിച്ചുപോകും, എന്നാൽ കഠിനാധ്വാനത്താൽ നേടുന്നവരുടെ സമ്പത്ത് വർധിച്ചുവരും.
PRO 13:12 സഫലമാകാൻ വൈകുന്ന പ്രതീക്ഷകൾ ഹൃദയത്തെ രോഗാതുരമാക്കുന്നു, എന്നാൽ ചിരകാലാഭിലാഷത്തിന്റെ പൂർത്തീകരണം ജീവന്റെ വൃക്ഷമാണ്.
PRO 13:13 ഉപദേശം ധിക്കരിക്കുന്നവർ അതിനു നല്ല വില കൊടുക്കേണ്ടിവരും, എന്നാൽ കൽപ്പനകൾ ആദരിക്കുന്നവർക്കു പ്രതിഫലം ലഭിക്കും.
PRO 13:14 ജ്ഞാനിയുടെ ഉപദേശം ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
PRO 13:15 നല്ല വിധിനിർണയം പ്രസാദം ആർജിക്കുന്നു, എന്നാൽ വിശ്വാസഘാതകർ അവരെത്തന്നെ നാശത്തിലേക്കു നയിക്കുന്നു.
PRO 13:16 വിവേകികൾ തങ്ങളുടെ പരിജ്ഞാനത്തിനനുസരിച്ചു പ്രവർത്തിക്കുന്നു, എന്നാൽ ഭോഷർ തങ്ങളുടെ മടയത്തരം വെളിവാക്കുന്നു.
PRO 13:17 ദുഷ്ടത പ്രവർത്തിക്കുന്ന സന്ദേശവാഹകർ കുഴപ്പത്തിൽ ചാടുന്നു, എന്നാൽ വിശ്വസ്തരായ സ്ഥാനപതി സൗഖ്യം കൊണ്ടുവരുന്നു.
PRO 13:18 ശിക്ഷണം നിരസിക്കുന്നവർ അപമാനത്തിനും ദാരിദ്ര്യത്തിനും ഇരയാകുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവരോ, ബഹുമാനിതരാകും.
PRO 13:19 അഭിലാഷങ്ങളുടെ പൂർത്തീകരണം ആത്മാവിനു മാധുര്യമേകുന്നു, എന്നാൽ ഭോഷർക്ക് ദുഷ്ടതയിൽനിന്നു പിന്മാറുന്നതു വെറുപ്പാകുന്നു.
PRO 13:20 ജ്ഞാനിയോടൊപ്പം നടക്കുന്നയാൾ ജ്ഞാനിയായിമാറും, ഭോഷരോടൊത്തു നടക്കുന്നയാളോ, കഷ്ടത നേരിടും!
PRO 13:21 അനർഥം പാപിയെ പിൻതുടരുന്നു, എന്നാൽ നീതിനിഷ്ഠർക്ക് അഭിവൃദ്ധി കൈവരുന്നു.
PRO 13:22 നല്ല മനുഷ്യർ അവരുടെ കൊച്ചുമക്കൾക്കും പൈതൃകാവകാശം ശേഷിപ്പിക്കും, എന്നാൽ ഒരു പാപിയുടെ സമ്പത്ത് നീതിനിഷ്ഠർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
PRO 13:23 ഉഴുതുമറിക്കാത്ത കൃഷിയിടം ദരിദ്രർക്കുവേണ്ടി ആഹാരം വിളയിക്കുന്നു, എന്നാൽ അനീതി അവ അപഹരിച്ചുകളയുന്നു.
PRO 13:24 വടി ഒഴിവാക്കുന്നവർ തങ്ങളുടെ മക്കളെ വെറുക്കുന്നു, എന്നാൽ തങ്ങളുടെ മക്കളെ സ്നേഹിക്കുന്നവർ അവരെ ശിക്ഷിക്കുന്നതിൽ ശ്രദ്ധാലുക്കളാണ്.
PRO 13:25 നീതിനിഷ്ഠർ തങ്ങൾക്ക് തൃപ്തിവരുവോളം ഭക്ഷിക്കുന്നു, എന്നാൽ ദുഷ്ടരുടെ ഉദരത്തിൽ വിശപ്പിനു ശമനംവരികയില്ല.
PRO 14:1 ജ്ഞാനമുള്ള വനിത തന്റെ വീട് പണിയുന്നു, എന്നാൽ ഭോഷയായവൾ സ്വന്തം കൈകൊണ്ട് തന്റെ ഭവനം ഇടിച്ചുതകർക്കുന്നു.
PRO 14:2 യഹോവയെ ഭയപ്പെടുന്നവർ സത്യസന്ധതയോടെ ജീവിക്കുന്നു, എന്നാൽ അവിടത്തെ നിന്ദിക്കുന്നവർ തങ്ങളുടെ കുത്സിതമാർഗം അവലംബിക്കുന്നു.
PRO 14:3 ഭോഷരുടെ വായ് അഹങ്കാരവാക്കുൾ ഉരുവിടുന്നു, എന്നാൽ ജ്ഞാനിയുടെ അധരം അവരെ സംരക്ഷിക്കുന്നു.
PRO 14:4 കാളകൾ ഇല്ലാത്തിടത്ത്, പുൽത്തൊട്ടി ശൂന്യമായിക്കിടക്കുന്നു, എന്നാൽ കാളയുടെ കരുത്തിൽനിന്ന് സമൃദ്ധമായ വിളവുലഭിക്കുന്നു.
PRO 14:5 സത്യസന്ധതയുള്ള സാക്ഷി വ്യാജം പറയുകയില്ല, എന്നാൽ കള്ളസാക്ഷി നുണകൾ പറഞ്ഞുഫലിപ്പിക്കുന്നു.
PRO 14:6 പരിഹാസി ജ്ഞാനം അന്വേഷിക്കുന്നു, കണ്ടെത്തുന്നില്ല, എന്നാൽ വിവേകിക്ക് പരിജ്ഞാനം അനായാസം കൈവരുന്നു.
PRO 14:7 ഭോഷരിൽനിന്നും അകലം പാലിക്കുക; നീ അവരുടെ അധരങ്ങളിൽ പരിജ്ഞാനം കണ്ടെത്തുകയില്ല.
PRO 14:8 വിവേകിയുടെ ജ്ഞാനം അവരുടെ വഴികളിലേക്കുള്ള ആലോചന നൽകുന്നു, എന്നാൽ ഭോഷരുടെ മടയത്തരം അവരെ വഞ്ചിക്കുന്നു.
PRO 14:9 ഭോഷർ പാപത്തിനുള്ള പ്രായശ്ചിത്തത്തെ പരിഹാസത്തോടെ വീക്ഷിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവിടത്തെ പ്രീതി ആസ്വദിക്കുന്നു.
PRO 14:10 ഓരോ ഹൃദയവും അതിന്റെ വ്യഥ തിരിച്ചറിയുന്നു, മറ്റാർക്കും അതിന്റെ ആനന്ദത്തിൽ പങ്കുചേരാൻ കഴിയുകയില്ല.
PRO 14:11 ദുഷ്കർമിയുടെ ഭവനം നശിപ്പിക്കപ്പെടും, എന്നാൽ നീതിനിഷ്ഠരുടെ കൂടാരം പുരോഗതി കൈവരിക്കും.
PRO 14:12 ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
PRO 14:13 ആഹ്ലാദം പങ്കിടുമ്പോഴും ഹൃദയം ദുഃഖഭരിതമാകാം, സന്തോഷം സന്താപത്തിൽ അവസാനിക്കുകയുംചെയ്യാം.
PRO 14:14 വിശ്വാസഘാതകർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം അനുഭവിക്കും; നല്ല മനുഷ്യർ തങ്ങളുടെ പ്രവൃത്തികളുടെ ഫലവും.
PRO 14:15 ലളിതമാനസർ സകലതും വിശ്വസിക്കുന്നു, വിവേകികൾ തങ്ങളുടെ ചുവടുകൾ സൂക്ഷ്മതയോടെ വെക്കുന്നു.
PRO 14:16 ജ്ഞാനി യഹോവയെ ഭയപ്പെട്ട് അധർമത്തെ അകറ്റിനിർത്തുന്നു, എന്നാൽ ഭോഷർ വീണ്ടുവിചാരമില്ലാത്തവരും സാഹസികരുമാണ്.
PRO 14:17 ഒരു ക്ഷിപ്രകോപി മടയത്തരം പ്രവർത്തിക്കുന്നു, കുടിലതന്ത്രങ്ങൾ മെനയുന്നവർ വെറുക്കപ്പെടുന്നു.
PRO 14:18 ലളിതമാനസർ മടയത്തരം അവകാശമാക്കുന്നു, വിവേകികൾ പരിജ്ഞാനത്താൽ വലയംചെയ്യപ്പെടുന്നു.
PRO 14:19 ദുഷ്ടർ നല്ല മനുഷ്യരുടെമുമ്പാകെ വണങ്ങും; നീചർ നീതിനിഷ്ഠരുടെ കവാടത്തിലും.
PRO 14:20 ദരിദ്രരെ അവരുടെ അയൽവാസികൾപോലും അവഗണിക്കുന്നു, എന്നാൽ ധനികർക്കു ധാരാളം സുഹൃത്തുക്കളുണ്ട്.
PRO 14:21 ഒരാൾ തന്റെ അയൽവാസിയെ നിന്ദിക്കുന്നത് പാപമാണ്, ആവശ്യക്കാരോട് ദയാവായ്പു കാട്ടുന്നവർ അനുഗൃഹീതർ.
PRO 14:22 തിന്മയ്ക്കായി ഗൂഢാലോചന നടത്തുന്നവർ വഴിയാധാരമാകുകയില്ലേ? എന്നാൽ സൽപ്രവൃത്തികൾ ആസൂത്രണംചെയ്യുന്നവർ സ്നേഹവും വിശ്വാസവും നേടുന്നു.
PRO 14:23 എല്ലാ കഠിനാധ്വാനവും ലാഭം കൊണ്ടുവരും, എന്നാൽ കേവലഭാഷണം ദാരിദ്ര്യത്തിന് വഴിതെളിക്കുന്നു.
PRO 14:24 ജ്ഞാനിയുടെ സമ്പത്ത് അവരുടെ മകുടം, എന്നാൽ ഭോഷരുടെ ഭോഷത്തത്തിൽനിന്ന് ഭോഷത്തംതന്നെ വിളയുന്നു.
PRO 14:25 സത്യസന്ധതയുള്ള സാക്ഷി ജീവിതങ്ങളെ രക്ഷിക്കുന്നു, എന്നാൽ കള്ളസാക്ഷിയോ വഞ്ചകരാകുന്നു.
PRO 14:26 യഹോവയെ ഭയപ്പെടുന്നവർക്ക് കെട്ടുറപ്പുള്ള കോട്ടയുണ്ട്, അവരുടെ സന്താനങ്ങൾക്ക് അതൊരു അഭയസ്ഥാനമായിരിക്കും.
PRO 14:27 യഹോവാഭക്തി ജീവജലധാരയാണ്, അത് ഒരു മനുഷ്യനെ മരണക്കെണിയിൽനിന്നു രക്ഷിക്കുന്നു.
PRO 14:28 ജനബാഹുല്യം രാജാവിനു മഹത്ത്വം, എന്നാൽ ജനശൂന്യതയാൽ അദ്ദേഹം അധഃപതിക്കുന്നു.
PRO 14:29 ദീർഘക്ഷമയുള്ളവർ അത്യന്തം വിവേകശാലികളാണ്, എന്നാൽ ക്ഷിപ്രകോപി മടയത്തരം വെളിപ്പെടുത്തുന്നു.
PRO 14:30 പ്രശാന്തമായ മനസ്സ് ശരീരത്തിനു ജീവദായകമാണ്, എന്നാൽ അസൂയ അസ്ഥികളിൽ അർബുദംപോലെയാണ്.
PRO 14:31 ദരിദ്രരെ പീഡിപ്പിക്കുന്നവർ അവരുടെ സ്രഷ്ടാവിനെ അവഹേളിക്കുന്നു, അവരുടെ ആവശ്യങ്ങളിൽ സഹായിക്കുന്നവർ അവിടത്തെ ബഹുമാനിക്കുന്നു.
PRO 14:32 ദുരന്തമുഖത്ത് ദുഷ്ടർ ചിതറിക്കപ്പെടുന്നു, എന്നാൽ നീതിനിഷ്ഠർക്കു മരണത്തിലും അഭയസ്ഥാനമുണ്ട്.
PRO 14:33 വകതിരിവുള്ളവരുടെ ഹൃദയത്തിൽ ജ്ഞാനം കുടികൊള്ളുന്നു എന്നാൽ ഭോഷരുടെ മധ്യത്തിൽപോലും അവൾ അറിയപ്പെടാൻ അനുവദിക്കുന്നു.
PRO 14:34 നീതി ഒരു രാഷ്ട്രത്തെ ഉന്നതസ്ഥിതിയിലെത്തിക്കുന്നു, എന്നാൽ പാപം ഏതു ജനതയ്ക്കും അപമാനകരം.
PRO 14:35 ജ്ഞാനിയായ സേവകരിൽ രാജാവ് സംപ്രീതനാണ്, എന്നാൽ ലജ്ജാകരമായി പ്രവർത്തിക്കുന്ന ദാസൻ രാജാവിന്റെ ക്രോധം ജ്വലിപ്പിക്കുന്നു.
PRO 15:1 സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.
PRO 15:2 ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.
PRO 15:3 യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
PRO 15:4 സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.
PRO 15:5 ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.
PRO 15:6 നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.
PRO 15:7 ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല.
PRO 15:8 ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.
PRO 15:9 ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.
PRO 15:10 നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും.
PRO 15:11 മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു!
PRO 15:12 പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.
PRO 15:13 സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.
PRO 15:14 വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.
PRO 15:15 പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു.
PRO 15:16 യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.
PRO 15:17 സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.
PRO 15:18 ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.
PRO 15:19 അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.
PRO 15:20 ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു.
PRO 15:21 വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു.
PRO 15:22 ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.
PRO 15:23 ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!
PRO 15:24 വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും.
PRO 15:25 അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.
PRO 15:26 ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.
PRO 15:27 അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.
PRO 15:28 ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.
PRO 15:29 യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.
PRO 15:30 പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.
PRO 15:31 ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു.
PRO 15:32 ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.
PRO 15:33 യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.
PRO 16:1 ഹൃദയത്തിലെ നിരൂപണങ്ങൾ മനുഷ്യനുള്ളവ, എന്നാൽ നാവിൽനിന്നുള്ള ശരിയായ ഉത്തരം യഹോവയിൽനിന്നു വരുന്നു.
PRO 16:2 മനുഷ്യനു തന്റെ വഴികളെല്ലാം കുറ്റമറ്റതെന്നു തോന്നുന്നു, എന്നാൽ യഹോവ അതിന്റെ ഉദ്ദേശ്യശുദ്ധി തൂക്കിനോക്കുന്നു.
PRO 16:3 നിന്റെ പ്രവൃത്തികളെല്ലാം യഹോവയ്ക്കു സമർപ്പിക്കുക, അപ്പോൾ നിന്റെ പദ്ധതികളെല്ലാം അവിടന്നു സ്ഥിരമാക്കും.
PRO 16:4 യഹോവ സർവവും അതിന്റെ ഉദ്ദിഷ്ടലക്ഷ്യത്തിൽ എത്തിക്കുന്നു— ദുരന്തദിനത്തിനായി ദുഷ്ടരെപ്പോലും.
PRO 16:5 അഹന്തഹൃദയമുള്ള എല്ലാവരെയും യഹോവ വെറുക്കുന്നു. അവർ ശിക്ഷിക്കപ്പെടും; ഇതു നിശ്ചയം.
PRO 16:6 സ്നേഹാർദ്രതയാലും വിശ്വസ്തതയാലും പാപത്തിനു പ്രായശ്ചിത്തം ഉണ്ടാകുന്നു, യഹോവാഭക്തിമൂലം ഒരു മനുഷ്യൻ തിന്മ വർജിക്കുന്നു.
PRO 16:7 ഒരാളുടെ വഴി യഹോവയ്ക്കു പ്രസാദകരമാകുമ്പോൾ, അവിടന്ന് അയാളുടെ ശത്രുക്കളെപ്പോലും അയാൾക്ക് അനുകൂലമാക്കുന്നു.
PRO 16:8 നീതിമാർഗത്തിലൂടെ ലഭിക്കുന്ന അൽപ്പം ധനമുള്ളതാണ് അനീതിയിലൂടെ നേടുന്ന വൻ സമ്പത്തിനെക്കാൾ നല്ലത്.
PRO 16:9 മനുഷ്യർ തങ്ങളുടെ ഹൃദയത്തിൽ പദ്ധതികൾ ആസൂത്രണംചെയ്യുന്നു, എന്നാൽ യഹോവ അവരുടെ കാലടികളുടെ ഗമനം ക്രമീകരിക്കുന്നു.
PRO 16:10 രാജകൽപ്പന അരുളപ്പാടുകൾപോലെയാണ്, തിരുവായ് ഒരിക്കലും അന്യായമായി വിധിക്കാൻ പാടില്ല.
PRO 16:11 കൃത്യതയാർന്ന അളവുകളും തൂക്കങ്ങളും യഹോവയ്ക്കുള്ളവ; സഞ്ചിയിലുള്ള എല്ലാ തൂക്കുകട്ടികളും അവിടത്തെ കൈവേലയാണ്.
PRO 16:12 ദുഷ്‌പ്രവൃത്തികൾ രാജാക്കന്മാർക്ക് നിഷിദ്ധം, നീതിയിലൂടെയാണ് രാജസിംഹാസനം ഉറപ്പിക്കപ്പെടുന്നത്.
PRO 16:13 സത്യസന്ധമായ അധരം രാജാക്കന്മാർക്കു പ്രസാദകരം; സത്യം പറയുന്നവരെ അവിടന്ന് ആദരിക്കുന്നു.
PRO 16:14 രാജകോപം മരണദൂതനാണ്, എന്നാൽ ജ്ഞാനി അതിനെ ശമിപ്പിക്കും.
PRO 16:15 പ്രശോഭിതമാകുന്ന രാജമുഖത്തു ജീവനുണ്ട്; അവിടത്തെ പ്രസാദം വസന്തകാല മഴമേഘത്തിനുതുല്യമാണ്.
PRO 16:16 ജ്ഞാനം നേടുന്നത് കനകത്തെക്കാൾ എത്രയോ അഭികാമ്യം, വിവേകം സമ്പാദിക്കുന്നത് വെള്ളിയെക്കാൾ എത്രശ്രേഷ്ഠം!
PRO 16:17 നീതിനിഷ്ഠരുടെ രാജവീഥി തിന്മ ഒഴിവാക്കുന്നു; തങ്ങളുടെ മാർഗം സൂക്ഷിക്കുന്നവർ അവരുടെ ജീവൻ സംരക്ഷിക്കുന്നു.
PRO 16:18 അഹങ്കാരം നാശത്തിന്റെ മുന്നോടിയാണ്; ധിക്കാരമനോഭാവവും നാശത്തിന്റെ മുന്നോടിതന്നെ.
PRO 16:19 പീഡിതരോടൊത്ത് എളിമയോടെ ജീവിക്കുന്നതാണ്, അഹങ്കാരികളോടൊത്തു കൊള്ള പങ്കിടുന്നതിലും നല്ലത്.
PRO 16:20 ഉപദേശങ്ങൾ ശ്രദ്ധിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുന്നു, യഹോവയിൽ ആശ്രയമർപ്പിക്കുന്നവർ അനുഗൃഹീതർ.
PRO 16:21 ജ്ഞാനഹൃദയമുള്ളവർ വിവേകി എന്നു വിളിക്കപ്പെടും, ഹൃദ്യമായ വാക്ക് സ്വാധീനംചെലുത്തും.
PRO 16:22 വിവേകം കൈമുതലാക്കിയവർക്ക് അതു ജീവജലധാരയാണ്, എന്നാൽ മടയത്തരം ഭോഷർക്കു ശിക്ഷയായി ഭവിക്കുന്നു.
PRO 16:23 വിവേകിയുടെ ഹൃദയം അവരുടെ അധരങ്ങൾ ജ്ഞാനമുള്ളവയാക്കുന്നു, അവരുടെ അധരങ്ങൾ സ്വാധീനംചെലുത്തും.
PRO 16:24 ഹൃദ്യമായ വാക്ക് തേനടയാണ്, അത് ആത്മാവിനു മാധുര്യവും അസ്ഥികൾക്ക് ആരോഗ്യവും നൽകുന്നു.
PRO 16:25 ഓരോരുത്തർക്കും തങ്ങളുടെമുമ്പിലുള്ള വഴി ശരിയായത് എന്നു തോന്നാം, എന്നാൽ അവസാനം അതു മരണത്തിലേക്കു നയിക്കുന്നു.
PRO 16:26 തൊഴിലാളിയുടെ വിശപ്പ് അവരെക്കൊണ്ടു വേലചെയ്യിപ്പിക്കുന്നു; വിശപ്പുള്ള വയറ് അവരെ ഉത്സാഹിപ്പിച്ചുകൊണ്ടിരിക്കും.
PRO 16:27 വഞ്ചകർ ദോഷം എന്ന കുഴി കുഴിക്കുന്നു, അവരുടെ ഭാഷണം എരിതീപോലെയാകുന്നു.
PRO 16:28 വക്രഹൃദയമുള്ളവർ കലഹം ഇളക്കിവിടുന്നു, പരദൂഷണം ആത്മസുഹൃത്തുക്കളെത്തമ്മിൽ അകറ്റുന്നു.
PRO 16:29 ഒരു അക്രമി അയൽവാസിയെ വശീകരിച്ച് അരുതാത്ത വഴികളിലേക്ക് ആനയിക്കുന്നു.
PRO 16:30 കണ്ണിറുക്കുന്നവർ വക്രതയ്ക്കു ഗൂഢാലോചന നടത്തുന്നു; ചുണ്ട് കടിച്ചമർത്തുന്നവർ ദുഷ്കൃത്യം ആസൂത്രണംചെയ്യുന്നു.
PRO 16:31 നരച്ചതല മഹിമയുടെ മകുടമാണ്; നീതിമാർഗത്തിലൂടെ അതു നേടുന്നു.
PRO 16:32 പടയാളികളെക്കാൾ ശ്രേഷ്ഠരാണ് ക്ഷമാശീലർ, ഒരു നഗരം പിടിച്ചടക്കുന്നവരിലും ശ്രേഷ്ഠരാണ് ആത്മനിയന്ത്രണമുള്ളവർ.
PRO 16:33 തീരുമാനങ്ങൾക്കായി നറുക്കിടുന്നു, എന്നാൽ അതിന്റെ തീർപ്പ് യഹോവയിൽനിന്നു വരുന്നു.
PRO 17:1 സമാധാനത്തോടും ശാന്തതയോടുമുള്ള ഒരു ഉണങ്ങിയ അപ്പക്കഷണം കലഹമുള്ള ഭവനത്തിലെ സമൃദ്ധമായ വിരുന്നിനെക്കാൾ നല്ലത്.
PRO 17:2 വിവേകമുള്ള സേവകർ യജമാനന്റെ നാണംകെട്ട മക്കളുടെമേൽ ആധിപത്യംനടത്തുകയും കൂടാതെ, മക്കളിൽ ഒരാളെപ്പോലെ പിതൃസ്വത്തിൽ അവകാശിയാകുകയും ചെയ്യും.
PRO 17:3 തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ യഹോവ ഹൃദയം പരിശോധിക്കുന്നു.
PRO 17:4 ദുഷ്ടർ കുടിലഭാഷണങ്ങൾക്കു ചെവികൊടുക്കുന്നു; കള്ളം പറയുന്നവർ നാശഹേതുകമായ അധരങ്ങൾ ശ്രദ്ധിക്കുന്നു.
PRO 17:5 ദരിദ്രരെ പരിഹസിക്കുന്നവർ അവരുടെ സ്രഷ്ടാവിനോട് അനാദരവുകാട്ടുന്നു; അന്യരുടെ ദുരന്തത്തിൽ ആനന്ദിക്കുന്നവർ ശിക്ഷിക്കപ്പെടാതിരിക്കുകയില്ല.
PRO 17:6 പേരക്കുട്ടികൾ വൃദ്ധർക്കൊരു മകുടവും മക്കൾ മാതാപിതാക്കൾക്കൊരു അഭിമാനവുമാണ്.
PRO 17:7 അതിഭാഷണം ഭോഷർക്കു ഭൂഷണമല്ല— വ്യാജഭാഷണം ഭരണകർത്താക്കൾക്ക് എത്രയധികം അനുചിതവും!
PRO 17:8 കൈക്കൂലി നൽകുന്നവർക്ക് അതൊരു വശീകരണോപാധിയാണ്; എല്ലാറ്റിലും വിജയം കൈവരിക്കാമെന്ന് അവർ കരുതുന്നു.
PRO 17:9 അകൃത്യം ക്ഷമിക്കുന്നവർ സ്നേഹം വർധിപ്പിക്കുന്നു, എന്നാൽ അതു നിരന്തരം ഓർമപ്പെടുത്തുന്നവർ സ്നേഹിതരെ അകറ്റുന്നു.
PRO 17:10 ഭോഷരുടെ മുതുകത്തു നൽകുന്ന നൂറ് അടിയെക്കാൾ വിവേകിക്കു നൽകുന്ന ഒരു ശാസന കൂടുതൽ പ്രയോജനംനൽകുന്നു.
PRO 17:11 അധർമികൾ മാത്സര്യത്തിന് ഉത്സാഹിക്കുന്നു; അവർക്കെതിരേ മരണത്തിന്റെ ദൂതൻ നിയോഗിക്കപ്പെടും.
PRO 17:12 കുട്ടികൾ അപഹരിക്കപ്പെട്ട തള്ളക്കരടിയെ നേരിടുന്നതിനെക്കാൾ അപകടകരമാണ്, ഭോഷരുടെ മടയത്തരങ്ങൾ നേരിടുന്നത്.
PRO 17:13 നന്മയ്ക്കുപകരം തിന്മചെയ്യുന്നവരുടെ ഭവനത്തിൽനിന്ന്, തിന്മ ഒരുനാളും വിട്ടൊഴിയുകയില്ല.
PRO 17:14 കലഹത്തിന്റെ ആരംഭം ഒരു അണക്കെട്ടു പൊട്ടിപ്പിളരുന്നതുപോലെയാണ്; അതുകൊണ്ട് തർക്കം ഉടലെടുക്കുന്നതിനുമുമ്പുതന്നെ അത് ഒഴിവാക്കുക.
PRO 17:15 കുറ്റവാളിയെ മോചിപ്പിക്കുന്നതും നിരപരാധിക്ക് ശിക്ഷവിധിക്കുന്നതും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.
PRO 17:16 ജ്ഞാനം സമ്പാദിക്കാൻ ആഗ്രഹമില്ലാത്ത ഭോഷരുടെ വിദ്യാഭ്യാസത്തിനു പണം ചെലവഴിക്കുന്നതു എന്തു ഭോഷത്തം?
PRO 17:17 ഒരു സുഹൃത്തിന്റെ സ്നേഹം എല്ലാക്കാലത്തേക്കും ഉള്ളത്, ആപത്തുകാലത്തു സഹായിയായി നിൽക്കുന്നതിനുവേണ്ടിയാണ് ഒരു കൂടപ്പിറപ്പ് ജനിക്കുന്നത്.
PRO 17:18 ബുദ്ധിഹീനർ ജാമ്യക്കരാറിൽ കൈയൊപ്പുചാർത്തുകയും അയൽവാസിയുടെ ബാധ്യത ഏൽക്കുകയും ചെയ്യുന്നു.
PRO 17:19 കലഹപ്രിയർ പാപത്തെ പ്രണയിക്കുന്നു; ഉയർന്ന മതിൽ നിർമിക്കുന്നവർ നാശം ക്ഷണിച്ചുവരുത്തുന്നു.
PRO 17:20 വക്രഹൃദയമുള്ളവർ അഭിവൃദ്ധിപ്രാപിക്കുന്നില്ല, വഞ്ചനയോടെ സംസാരിക്കുന്നവർ അനർഥത്തിലേക്കു വഴുതിവീഴും.
PRO 17:21 മാതാപിതാക്കൾക്ക് ഭോഷരായ മക്കൾ ഉണ്ടായിരിക്കുന്നതു വേദനാജനകം; ഭോഷരുടെ മാതാപിതാക്കൾക്ക് ആനന്ദം അന്യമായിരിക്കും.
PRO 17:22 സന്തുഷ്ടഹൃദയം നല്ലൊരു ഔഷധം, എന്നാൽ തകർന്ന മനസ്സ് അസ്ഥികളെ ഉരുക്കുന്നു.
PRO 17:23 ദുഷ്ടർ രഹസ്യമായി കൈക്കൂലി വാങ്ങുന്നു നീതിയുടെ വഴികൾ അട്ടിമറിക്കാൻ അവർ അപ്രകാരംചെയ്യുന്നു.
PRO 17:24 വിവേകികൾ തങ്ങളുടെ ദൃഷ്ടി ജ്ഞാനത്തിൽ ഉറപ്പിക്കുന്നു, എന്നാൽ ഭോഷരുടെ കണ്ണുകൾ ഭൂമിയുടെ അതിർത്തികളിൽ അലയുന്നു.
PRO 17:25 ഭോഷരായ മക്കൾ അവരുടെ പിതാവിനു സങ്കടവും തങ്ങളുടെ പെറ്റമ്മയ്ക്കു കയ്‌പും കൊണ്ടുവരുന്നു.
PRO 17:26 നിഷ്കളങ്കർക്കു പിഴ കൽപ്പിക്കുന്നത് ഉചിതമല്ല, സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ പ്രഹരിക്കുന്നതും യുക്തമല്ല.
PRO 17:27 പരിജ്ഞാനമുള്ളവർ തങ്ങളുടെ വാക്കുകൾ നിയന്ത്രിച്ച് ഉപയോഗിക്കുന്നു, വിവേകമുള്ള മനുഷ്യർ സമചിത്തത പാലിക്കുന്നു.
PRO 17:28 നിശ്ശബ്ദതപാലിക്കുന്ന ഭോഷർപോലും ജ്ഞാനികളായി പരിഗണിക്കപ്പെടും നാവടക്കിയിരിക്കുന്നവർ വിവേകികളായും എണ്ണപ്പെടും.
PRO 18:1 കൂട്ടംവിട്ടുനടക്കുന്ന മനുഷ്യൻ സ്വാർഥതാത്പര്യങ്ങൾ പിൻതുടരുകയും നല്ല തീരുമാനങ്ങളെയെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്നു.
PRO 18:2 ഭോഷർ വിവേകത്തിൽ ആഹ്ലാദം കണ്ടെത്തുന്നില്ല; എന്നാൽ അവർ സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിലാണ് ആനന്ദിക്കുന്നത്.
PRO 18:3 ദുഷ്ടരോടൊപ്പം വിദ്വേഷം തലപൊക്കുന്നു, അപമാനത്തോടൊപ്പം അപകീർത്തിയും വന്നുചേരുന്നു.
PRO 18:4 ഒരു മനുഷ്യന്റെ വാക്കുകൾ അഗാധമായ ജലപ്പരപ്പുപോലെയാകാം; എന്നാൽ ജ്ഞാനത്തിന്റെ ഉറവ കളകളാരവത്തോടെ ഒഴുകുന്ന അരുവിപോലെയും.
PRO 18:5 ദുഷ്ടരോട് പക്ഷഭേദം കാണിക്കുന്നതും നിരപരാധിക്കു നീതി നിഷേധിക്കുന്നതും ഉചിതമല്ല.
PRO 18:6 ഭോഷത്തമുള്ളവരുടെ വാക്കുകൾ കലഹം സൃഷ്ടിക്കുന്നു, അവരുടെ അധരം അടി ഇരന്നുവാങ്ങുന്നു.
PRO 18:7 ഭോഷരുടെ വായ് അവർക്കു നാശഹേതുവും അധരങ്ങൾ അവരുടെ ജീവനു കെണിയും ആകുന്നു.
PRO 18:8 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
PRO 18:9 സ്വന്തം തൊഴിലിൽ അലസത കാണിക്കുന്നവർ വിനാശം വിതയ്ക്കുന്നവരുടെ സഹോദരങ്ങളാകുന്നു.
PRO 18:10 യഹോവയുടെ നാമം കെട്ടുറപ്പുള്ള ഒരു കോട്ടയാണ്; നീതിനിഷ്ഠർ അവിടേക്കോടിച്ചെന്ന് സുരക്ഷിതരാകുന്നു.
PRO 18:11 ധനമുള്ളവരുടെ സമ്പത്ത് അവർക്കു കോട്ടകെട്ടിയ നഗരമാണ്; അത് ആർക്കും കയറാൻപറ്റാത്ത മതിലെന്ന് അവർ സങ്കൽപ്പിക്കുന്നു.
PRO 18:12 അഹന്ത നാശത്തിന്റെ മുന്നോടിയാണ്, എന്നാൽ എളിമ ബഹുമതിക്കു മുമ്പേപോകുന്നു.
PRO 18:13 കേൾക്കുന്നതിനുമുമ്പേ ഉത്തരം നൽകുന്നത് മടയത്തരവും അപമാനവും ആകുന്നു.
PRO 18:14 ഉന്മേഷമുള്ളഹൃദയം രോഗാതുരത അതിജീവിക്കുന്നു, എന്നാൽ തകർന്ന ഹൃദയം ആർക്ക് സഹിക്കാൻ കഴിയും?
PRO 18:15 വിവേകമുള്ളവരുടെ ഹൃദയം പരിജ്ഞാനം ആർജിക്കുന്നു, ജ്ഞാനിയുടെ കാതുകൾ അതു കണ്ടെത്തുന്നു.
PRO 18:16 ദാനം ദാതാവിനു വഴിതുറക്കുകയും അദ്ദേഹത്തെ മഹാന്മാരുടെ നിരയിലേക്ക് ആനയിക്കുകയും ചെയ്യുന്നു.
PRO 18:17 എതിരാളി എതിർവിസ്താരം ചെയ്യുന്നതുവരെ ആദ്യം അവതരിപ്പിക്കുന്ന വാദം യുക്തിസഹം എന്നു കരുതപ്പെടും.
PRO 18:18 നറുക്കിടുന്നതു തർക്കങ്ങൾക്കു പരിഹാരം വരുത്തുകയും പ്രബലരായ പ്രതിയോഗികളെ സമവായത്തിൽ എത്തിക്കുകയും ചെയ്യുന്നു.
PRO 18:19 ഹൃദയത്തിൽ മുറിവേറ്റ സഹോദരങ്ങളെ അനുരഞ്ജിപ്പിക്കുന്നത് കെട്ടുറപ്പുള്ള കോട്ടകടക്കുന്നതിനെക്കാൾ ദുഷ്കരം; തർക്കങ്ങൾ കോട്ടവാതിലിന്റെ ഇരുമ്പഴികൾപോലെയും.
PRO 18:20 ഒരു മനുഷ്യന്റെ വായുടെ ഫലത്തിൽനിന്ന് അയാളുടെ വയറിനു തൃപ്തിവരുന്നു; അവരുടെ അധരങ്ങളുടെ വിളവുകൊണ്ട് അവർ സംതൃപ്തരാകുന്നു.
PRO 18:21 മരണവും ജീവനും നൽകാനുള്ള ശക്തി നാവിനുണ്ട്, അതിനെ ഇഷ്ടപ്പെടുന്നവർ അതിന്റെ ഫലമനുഭവിക്കും.
PRO 18:22 ഭാര്യയെ കണ്ടെത്തുന്നവൻ നന്മ കണ്ടെത്തുകയും യഹോവയിൽനിന്നു പ്രസാദം കൈപ്പറ്റുകയും ചെയ്യുന്നു.
PRO 18:23 ദരിദ്രർ കരുണയ്ക്കായി കേണപേക്ഷിക്കുന്നു, എന്നാൽ ധനികർ പരുഷമായി പ്രതിവാദം നടത്തുന്നു.
PRO 18:24 അവിശ്വസ്തരായ സുഹൃത്തുക്കളുള്ളവർ പെട്ടെന്നു നശിച്ചുപോകും, എന്നാൽ സഹോദരങ്ങളെക്കാൾ ചേർന്നുനിൽക്കുന്ന സുഹൃത്തുക്കളുമുണ്ട്.
PRO 19:1 വഞ്ചനാപരമായി സംസാരിക്കുന്ന ഭോഷരെക്കാൾ പരമാർഥതയോടെ ജീവിക്കുന്ന ദരിദ്രർ എത്ര നല്ലവർ.
PRO 19:2 പരിജ്ഞാനമില്ലാതെ ആവേശംകാണിക്കുന്നതു നല്ലതല്ല, തിടുക്കത്തോടെ ചുവടുകൾവെക്കുന്നവർക്കു വഴിതെറ്റുന്നു.
PRO 19:3 ഒരു മനുഷ്യന്റെ മൗഢ്യം അയാളെ നാശത്തിലേക്കു നയിക്കുന്നു, എന്നിട്ടും അയാളുടെ ഹൃദയം യഹോവയ്ക്കെതിരേ രോഷാകുലമാകുന്നു.
PRO 19:4 സമ്പത്ത് ധാരാളം സുഹൃത്തുക്കളെ കൊണ്ടുവരുന്നു, എന്നാൽ ദാരിദ്ര്യം ഉറ്റസുഹൃത്തുക്കളെപ്പോലും അകറ്റുന്നു.
PRO 19:5 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ രക്ഷപ്പെടുകയുമില്ല.
PRO 19:6 ഭരണകർത്താക്കളുടെ പ്രീതിക്കായി ധാരാളമാളുകൾ ശ്രമിക്കുന്നു, എല്ലാവരും ദാനശീലരുടെ സുഹൃത്തുക്കളുമാകുന്നു.
PRO 19:7 ദരിദ്രരുടെ ബന്ധുക്കളെല്ലാം അവരെ ഒഴിവാക്കുന്നു— അവരുടെ സുഹൃത്തുക്കൾ അവരുമായി അകലംപാലിക്കാൻ എത്രയധികം ശ്രമിക്കും! ദരിദ്രർ അവരോടു കേണപേക്ഷിക്കും എന്നാൽ അവർ പ്രതികരിക്കുകപോലുമില്ല.
PRO 19:8 ജ്ഞാനം ആർജിക്കുന്നവർ തന്റെ ജീവനെ സ്നേഹിക്കുന്നു; വിവേകത്തെ പരിപോഷിപ്പിക്കുന്നവർ അഭിവൃദ്ധിനേടും.
PRO 19:9 കള്ളസാക്ഷി ശിക്ഷിക്കപ്പെടാതിരിക്കുകയില്ല, വ്യാജം പറഞ്ഞുഫലിപ്പിക്കുന്നവർ നശിച്ചുപോകും.
PRO 19:10 ആഡംബരജീവിതം ഭോഷർക്കു യോജിച്ചതല്ല— രാജകുമാരന്മാരെ ഒരടിമ ഭരിക്കുന്നത് അതിലെത്രയോ അനഭികാമ്യം!
PRO 19:11 ഒരാളുടെ ജ്ഞാനം അയാൾക്കു ക്ഷമാശീലം നൽകുന്നു; അതിക്രമത്തെ അവഗണിക്കുന്നതിലൂടെ അയാൾ ആദരവുനേടുന്നു.
PRO 19:12 രാജക്രോധം സിംഹഗർജനംപോലെയാണ്, എന്നാൽ അവിടത്തെ പ്രസാദം പുൽപ്പുറത്തെ തുഷാരബിന്ദുപോലെയും.
PRO 19:13 ഒരു ഭോഷസന്താനം പിതാവിന്റെ നാശം; കലഹപ്രിയയായ ഭാര്യയോ, നിലയ്ക്കാത്ത ചോർച്ചപോലെയും.
PRO 19:14 വീടുകളും ധനവും പൈതൃകസ്വത്തായി ലഭിക്കുന്ന ഓഹരി, എന്നാൽ വിവേകമതിയായ ഭാര്യ യഹോവയുടെ ദാനം.
PRO 19:15 അലസത ഗാഢനിദ്ര വരുത്തുന്നു, മടിയൻ വിശന്നുനടക്കുകയും ചെയ്യുന്നു.
PRO 19:16 കൽപ്പനകൾ പ്രമാണിക്കുന്നവർ തങ്ങളുടെ ജീവൻ സൂക്ഷിക്കുന്നു, എന്നാൽ അവയെ അവഗണിക്കുന്നവർ മരിക്കും.
PRO 19:17 ദരിദ്രരോടു ദയകാണിക്കുന്നവർ യഹോവയ്ക്കു വായ്പകൊടുക്കുന്നു, അവരുടെ പ്രവൃത്തികൾക്ക് അവിടന്ന് പ്രതിഫലംനൽകും.
PRO 19:18 പ്രതീക്ഷയുള്ളിടത്തോളം നിന്റെ മക്കളെ ശിക്ഷണത്തിൽ വളർത്തുക; അവർ നശിച്ചുപോകട്ടെയെന്ന് ആഗ്രഹിക്കരുത്.
PRO 19:19 ക്ഷിപ്രകോപിയായ മനുഷ്യൻ പിഴയൊടുക്കേണ്ടിവരും; ഒരിക്കൽ നിങ്ങൾ അയാളെ സഹായിച്ചാൽ, നിങ്ങൾക്കത് ആവർത്തിക്കേണ്ടതായിവരും.
PRO 19:20 ഉപദേശം ശ്രദ്ധിക്കുകയും ശിക്ഷണം അംഗീകരിക്കുകയും ചെയ്യുക, അങ്ങനെ ശിഷ്ടകാലം നിങ്ങൾക്കു ജ്ഞാനിയായി ജീവിക്കാൻ കഴിയും.
PRO 19:21 മനുഷ്യന്റെ ഹൃദയത്തിൽ നിരവധി പദ്ധതികളുണ്ട്, എന്നാൽ യഹോവയുടെ തീരുമാനങ്ങൾമാത്രം നടപ്പിലാകുന്നു.
PRO 19:22 ഒരു മനുഷ്യനിൽ അഭികാമ്യമായിട്ടുള്ളത് കരുണയാണ്; നുണപറയുന്നവരായിരിക്കുന്നതിലും, ദരിദ്രരായിരിക്കുന്നതാണ് നല്ലത്.
PRO 19:23 യഹോവാഭക്തി ജീവനിലേക്കു നയിക്കുന്നു; അപ്പോൾ അവർ വിപത്തൊഴിഞ്ഞ് സംതൃപ്തരായി വിശ്രമിക്കും.
PRO 19:24 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുകപോലുമില്ല!
PRO 19:25 ഒരു പരിഹാസിയെ അടിക്കുക, അങ്ങനെ ലളിതമാനസർ വിവേകം അഭ്യസിക്കും; വിവേകിയെ ശാസിക്കുക, അവർ പരിജ്ഞാനം നേടും.
PRO 19:26 സ്വപിതാവിനെ കൊള്ളയടിക്കുകയും മാതാവിനെ അടിച്ചോടിക്കുകയും ചെയ്യുന്നവർ മാനഹാനിക്ക് ഇരയാകും.
PRO 19:27 എന്റെ കുഞ്ഞേ, എന്റെ ഉപദേശങ്ങൾ ശ്രദ്ധിക്കാതിരുന്നാൽ, പരിജ്ഞാനത്തിന്റെ വാക്കുകളിൽനിന്ന് നീ അലഞ്ഞുതിരിയേണ്ടിവരും.
PRO 19:28 അഴിമതിക്കു കൂട്ടുനിൽക്കുന്ന സാക്ഷി നീതിയെ അവഹേളിക്കുന്നു, ദുഷ്ടരുടെ വായ് അന്യായത്തെ വിഴുങ്ങുന്നു.
PRO 19:29 പരിഹാസിക്കു ന്യായവിധിയും ഭോഷരുടെ മുതുകിനു പ്രഹരവും ഒരുക്കിയിരിക്കുന്നു.
PRO 20:1 വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അവമൂലം വഴിതെറ്റുന്നവർ ജ്ഞാനിയല്ല.
PRO 20:2 രാജക്രോധം ഭയപ്പെടുത്തുന്ന സിംഹഗർജനംപോലെയാണ്; അദ്ദേഹത്തെ പ്രകോപിപ്പിക്കുന്നവർ സ്വജീവൻ അപകടത്തിൽപ്പെടുത്തുന്നു.
PRO 20:3 കലഹത്തിൽനിന്ന് ഒഴിഞ്ഞിരിക്കുന്നത് ഒരു വ്യക്തിയുടെ ബഹുമതിയാണ്, എന്നാൽ ഭോഷരെല്ലാം കലഹത്തിനു തുനിയുന്നു.
PRO 20:4 അലസർ കാലോചിതമായി നിലം ഉഴുതുമറിക്കുന്നില്ല; തന്മൂലം കൊയ്ത്തുകാലത്ത് വിളവെടുപ്പിനായി പരതും; ഒന്നുംതന്നെ ലഭിക്കുകയില്ല.
PRO 20:5 ഒരു മനുഷ്യന്റെ ഹൃദയത്തിലെ ആലോചനകൾ അഗാധമായ ജലപ്പരപ്പാണ്, എന്നാൽ വിവേകമുള്ള മനുഷ്യർ അവ കോരിയെടുക്കുന്നു.
PRO 20:6 തങ്ങൾ വിശ്വസ്തസുഹൃത്തുക്കളാണെന്നു പലരും അവകാശവാദം ഉന്നയിക്കുന്നു, എന്നാൽ വിശ്വസ്തരായ വ്യക്തികളെ കണ്ടെത്താൻ ആർക്കു കഴിയും?
PRO 20:7 നീതിനിഷ്ഠർ സത്യസന്ധരായി ജീവിതം നയിക്കുന്നു; അവരെ അനുകരിക്കുന്ന അവരുടെ പിൻതലമുറയും അനുഗ്രഹിക്കപ്പെടും.
PRO 20:8 ന്യായാസനത്തിൽ രാജാവ് ഉപവിഷ്ടനാകുമ്പോൾ, തന്റെ ദൃഷ്ടികൊണ്ട് എല്ലാ തിന്മകളും പാറ്റിക്കൊഴിക്കുന്നു.
PRO 20:9 “ഞാൻ എന്റെ ഹൃദയം സംശുദ്ധമാക്കിയിരിക്കുന്നു; ഞാൻ നിരപരാധി, പാപംവിട്ടൊഴിഞ്ഞിരിക്കുന്നു,” എന്ന് ആർക്ക് അവകാശപ്പെടാൻ കഴിയും?
PRO 20:10 വ്യാജ അളവും വ്യാജ തൂക്കവും— ഇവ രണ്ടും യഹോവയ്ക്ക് അറപ്പാകുന്നു.
PRO 20:11 തങ്ങളുടെ സ്വഭാവം സംശുദ്ധവും യുക്തവും ആണോ എന്ന്, ചെറിയ കുട്ടികൾപോലും അവരുടെ പ്രവൃത്തികൾമൂലം വെളിപ്പെടുത്തുന്നു.
PRO 20:12 കേൾക്കുന്നതിനുള്ള ചെവികളും കാണുന്നതിനുള്ള കണ്ണുകളും— ഇവ രണ്ടും യഹോവയുടെ നിർമിതി.
PRO 20:13 ഉറക്കത്തെ പ്രണയിക്കരുത്, അങ്ങനെ നീ പാപ്പരായിത്തീരാതിരിക്കട്ടെ; ജാഗരൂകരായിരിക്കുക, അങ്ങനെയെങ്കിൽ നിനക്കു മിച്ചംവെക്കാനും ഭക്ഷണമുണ്ടാകും.
PRO 20:14 “ഇതു നല്ലതല്ല, ഇതു നല്ലതല്ല!” എന്നു വാങ്ങുന്നവർ വിലപേശുന്നു— പിന്നെ വിലപേശിവാങ്ങിയതിനെക്കുറിച്ച് വീമ്പടിച്ചുകൊണ്ടു പോകുന്നു.
PRO 20:15 സ്വർണമുണ്ട്, മാണിക്യങ്ങളും അനവധി, എന്നാൽ പരിജ്ഞാനം ഉരുവിടുന്ന അധരങ്ങൾ അത്യപൂർവമായ രത്നം.
PRO 20:16 അപരിചിതർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം എടുത്തുകൊള്ളുക; അന്യർക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ വസ്ത്രംതന്നെ പണയമായി വാങ്ങിക്കൊള്ളുക.
PRO 20:17 വഞ്ചിച്ചു നേടിയ ആഹാരം സ്വാദുള്ളത്, എന്നാൽ അവസാനം അവരുടെ വായിൽ അതു ചരലായിത്തീരും.
PRO 20:18 ആലോചന സ്വീകരിക്കുന്നതുകൊണ്ട് പദ്ധതികൾ യാഥാർഥ്യമാകുന്നു; മാർഗദർശനം തേടാതെ യുദ്ധത്തിനു പുറപ്പെടരുത്.
PRO 20:19 കിംവദന്തി ആത്മവിശ്വാസത്തെ ഒറ്റിക്കൊടുക്കുന്നു, ആയതിനാൽ വാചാലരാകുന്നവരോടൊപ്പം ചുറ്റിത്തിരിയരുത്.
PRO 20:20 നീ നിന്റെ പിതാവിനെയോ മാതാവിനെയോ ശപിക്കുന്നെങ്കിൽ, നിന്റെ വിളക്കു കൂരിരുട്ടിൽ ഊതിയണയ്ക്കപ്പെടും.
PRO 20:21 തിടുക്കത്തിൽ കൈവരുന്ന പൈതൃകസ്വത്ത് അന്ത്യത്തിൽ അനുഗ്രഹമാകുകയില്ല.
PRO 20:22 “ഈ അനീതിക്ക് ഞാൻ പകരംവീട്ടും!” എന്നു പറയരുത്. യഹോവയ്ക്കായി കാത്തിരിക്കുക, അവിടന്നു നിനക്കുവേണ്ടി പ്രതികാരംചെയ്യും.
PRO 20:23 വ്യാജ അളവ് യഹോവയ്ക്ക് അറപ്പാകുന്നു, വഞ്ചനാപരമായ അളവുകോൽ അവിടത്തേക്കു പ്രസാദകരമല്ല.
PRO 20:24 മനുഷ്യരുടെ ചുവടുകൾ നിയന്ത്രിക്കുന്നത് യഹോവയാണ്. അങ്ങനെയെങ്കിൽ ഒരാൾക്ക് എങ്ങനെ സ്വന്തവഴികൾ മനസ്സിലാക്കാൻ സാധിക്കും?
PRO 20:25 ധൃതഗതിയിൽ എന്തെങ്കിലും ദൈവത്തിനു നേരുന്നതും പിന്നീട് തന്റെ നേർച്ചകളെപ്പറ്റി പുനർവിചിന്തനം ചെയ്യുന്നതും ഒരു കെണിയാണ്.
PRO 20:26 ജ്ഞാനിയായ രാജാവ് ദുഷ്ടരെ പാറ്റിക്കൊഴിക്കുന്നു; അവിടന്ന് അവരുടെമേൽ മെതിവണ്ടി കയറ്റുന്നു.
PRO 20:27 യഹോവയുടെ വിളക്ക് മനുഷ്യാത്മാക്കളെ ആരാഞ്ഞറിയുന്നു അത് അന്തരിന്ദ്രിയങ്ങളെ പരിശോധിക്കുന്നു.
PRO 20:28 സ്നേഹവും വിശ്വസ്തതയും രാജാവിനെ സുരക്ഷിതനായി സൂക്ഷിക്കുന്നു; സ്നേഹത്തിലൂടെ തന്റെ സിംഹാസനം സുരക്ഷിതമാക്കുന്നു.
PRO 20:29 ശക്തിയാണ് യുവാക്കന്മാരുടെ മഹത്ത്വം, നരച്ചതല വൃദ്ധർക്കു ഗാംഭീര്യം.
PRO 20:30 ക്ഷതവും മുറിവും തിന്മയെ ഉരച്ചുകഴുകുന്നു, പ്രഹരം അന്തരിന്ദ്രിയത്തെ ശുദ്ധമാക്കുന്നു.
PRO 21:1 രാജാവിന്റെ ഹൃദയം യഹോവയുടെ കൈയിലെ നീർച്ചാലാണ്; തനിക്കിഷ്ടമുള്ള ദിക്കിലേക്ക് അവിടന്ന് അതിനെ തിരിച്ചുവിടുന്നു.
PRO 21:2 ഓരോ മനുഷ്യരും തങ്ങളുടെ വഴികൾ ശരിയാണ് എന്നു ചിന്തിക്കുന്നു, എന്നാൽ യഹോവ ഹൃദയം തൂക്കിനോക്കുന്നു.
PRO 21:3 ന്യായവും നീതിയുക്തവുമായ പ്രവർത്തനങ്ങളാണ് യഹോവയ്ക്കു യാഗാർപ്പണത്തെക്കാൾ കൂടുതൽ സ്വീകാര്യം.
PRO 21:4 അഹന്തനിറഞ്ഞ കണ്ണും നിഗളമുള്ള ഹൃദയവും— ദുഷ്ടരുടെ ഉഴുതുമറിക്കാത്ത നിലവും—പാപം ഉൽപ്പാദിപ്പിക്കുന്നു.
PRO 21:5 ഉത്സാഹിയുടെ പദ്ധതികൾ ലാഭത്തിലേക്കു നയിക്കുന്നു, ധൃതികാട്ടുന്നത് ദാരിദ്ര്യത്തിലേക്കു നയിക്കും, നിശ്ചയം.
PRO 21:6 വ്യാജനാവുകൊണ്ട് കെട്ടിപ്പൊക്കിയ സൗഭാഗ്യങ്ങളെല്ലാം ക്ഷണികമായ നീരാവിയും മരണക്കെണിയുമാണ്.
PRO 21:7 ദുഷ്ടരുടെ അതിക്രമം അവരെ ദൂരത്തേക്കു വലിച്ചിഴയ്ക്കും, കാരണം നീതിനിഷ്ഠമായവ പ്രവർത്തിക്കാൻ അവർക്കു മനസ്സില്ല.
PRO 21:8 അധർമം പ്രവർത്തിക്കുന്നവരുടെ മാർഗം വക്രതയുള്ളതാണ്, എന്നാൽ നിഷ്കളങ്കരുടെ പ്രവർത്തനമോ, നേരുള്ളത്.
PRO 21:9 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.
PRO 21:10 ദുഷ്ടർ തിന്മ പ്രവർത്തിക്കാൻ ആർത്തികാട്ടുന്നു; അവരുടെ അയൽവാസിക്ക് അവരിൽനിന്നു യാതൊരുവിധ കരുണയും ലഭിക്കുന്നില്ല.
PRO 21:11 പരിഹാസി ശിക്ഷിക്കപ്പെടുമ്പോൾ, ലളിതമാനസർ ജ്ഞാനം നേടുന്നു; ജ്ഞാനിയെ ഉപദേശിക്കുക, അവർ പരിജ്ഞാനം ആർജിക്കുന്നു.
PRO 21:12 നീതിമാനായവൻ ദുഷ്ടരുടെ ഭവനത്തെ നിരീക്ഷിക്കുകയും ദുഷ്ടരെ ദുരന്തത്തിലേക്കു തള്ളിയിടുകയും ചെയ്യുന്നു.
PRO 21:13 ദരിദ്രരുടെ നിലവിളിക്കുനേരേ ചെവിയടച്ചുകളയുന്നവരുടെ രോദനത്തിനും ഉത്തരം ലഭിക്കുകയില്ല.
PRO 21:14 രഹസ്യത്തിൽ കൈമാറുന്ന ദാനം കോപത്തെ ശാന്തമാക്കുന്നു; വസ്ത്രത്തിൽ ഒളിപ്പിച്ചുകൊണ്ടുവരുന്ന കോഴ ഉഗ്രകോപത്തെയും.
PRO 21:15 നീതി നടപ്പിലാക്കുന്നത് നീതിനിഷ്ഠർക്ക് ആനന്ദംനൽകുന്നു, എന്നാൽ നീചർക്ക് അതു നടുക്കവും.
PRO 21:16 വിവേകപാതയിൽനിന്ന് വ്യതിചലിക്കുന്ന മനുഷ്യർ മരിച്ചവരുടെ കൂട്ടത്തിൽ വിശ്രമത്തിനായി വന്നുചേരുന്നു.
PRO 21:17 സുഖലോലുപത ഇഷ്ടപ്പെടുന്നവർ ദരിദ്രരായിത്തീരും; വീഞ്ഞും സുഗന്ധതൈലവും ഇഷ്ടപ്പെടുന്നവർ ഒരിക്കലും സമ്പന്നരാകുകയില്ല.
PRO 21:18 ദുഷ്ടർ നീതിനിഷ്ഠർക്കു മോചനദ്രവ്യമായിത്തീരും; വഞ്ചകർ പരമാർഥിക്കും.
PRO 21:19 കലഹക്കാരിയും മുൻകോപിയുമായ ഭാര്യയോടൊപ്പം ജീവിക്കുന്നതിനെക്കാൾ, മരുഭൂമിയിൽ കഴിയുന്നതാണ് ഉത്തമം.
PRO 21:20 ജ്ഞാനിയുടെ ഭവനത്തിൽ വിലയേറിയ നിക്ഷേപവും തൈലവും ഉണ്ട്, എന്നാൽ ഭോഷർ തങ്ങൾക്കുള്ളതെല്ലാം വിഴുങ്ങിക്കളയുന്നു.
PRO 21:21 നീതിയും സ്നേഹവും പിൻതുടരുന്നവർ ജീവനും നീതിയും ബഹുമാനവും കണ്ടെത്തും.
PRO 21:22 ജ്ഞാനിക്ക് ശക്തന്മാരുടെ പട്ടണം ആക്രമിക്കാൻ കഴിയും; അവരുടെ ആശ്രയമായിരുന്ന കോട്ട ഇടിച്ചുനിരത്താനും.
PRO 21:23 സ്വന്തം നാവും സ്വന്തം വായും സൂക്ഷിക്കുന്നവർ ദുരന്തങ്ങളിൽനിന്നു തന്നെത്താൻ അകന്നുനിൽക്കുന്നു.
PRO 21:24 അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യൻ—അയാൾക്കു “പരിഹാസി” എന്നു പേര്— മഹാഗർവത്തോടെ പെരുമാറുന്നു.
PRO 21:25 അലസരുടെ അഭിലാഷം അവരെ മരണത്തിന് ഏൽപ്പിക്കുന്നു, കാരണം അവരുടെ കൈകൾ അധ്വാനം നിരസിക്കുന്നു.
PRO 21:26 ദിവസംമുഴുവനും അയാൾ അത്യാർത്തിയോടെ കഴിയുന്നു. എന്നാൽ നീതിനിഷ്ഠരോ, ഒന്നും പിടിച്ചുവെക്കാതെ ദാനംചെയ്യുന്നു.
PRO 21:27 ദുഷ്ടരുടെ യാഗാർപ്പണം നിന്ദ്യമാണ്— ദുഷ്ടലാക്കോടെയാണ് കൊണ്ടുവരുന്നതെങ്കിൽ എത്രയധികം!
PRO 21:28 കള്ളസാക്ഷി നശിച്ചുപോകും, എന്നാൽ ശ്രദ്ധയോടെ കേൾക്കുന്നവരുടെ വാക്കുകൾ നിരന്തരം ശ്രദ്ധിക്കപ്പെടും.
PRO 21:29 ദുഷ്ടർ തങ്ങളുടെ മുഖത്ത് ധൈര്യം പ്രകടമാക്കുന്നു, എന്നാൽ നീതിനിഷ്ഠർ തങ്ങളുടെ വഴികൾ ആലോചിച്ചുറപ്പിക്കുന്നു.
PRO 21:30 യഹോവയ്ക്കെതിരേ നിൽക്കാൻ കഴിയുന്ന യാതൊരുവിധ ജ്ഞാനമോ ഉൾക്കാഴ്ചയോ പദ്ധതികളോ ഇല്ല.
PRO 21:31 യുദ്ധദിവസത്തിനായി കുതിരയെ സജ്ജമാക്കി നിർത്തുന്നു, എന്നാൽ വിജയത്തിന്റെ അടിസ്ഥാനം യഹോവയാകുന്നു.
PRO 22:1 സൽപ്പേര് അനവധി സമ്പത്തിനെക്കാൾ അഭികാമ്യം; ആദരണീയരാകുന്നത് വെള്ളിയെക്കാളും സ്വർണത്തെക്കാളും ശ്രേഷ്ഠം.
PRO 22:2 സമ്പന്നർക്കും ദരിദ്രർക്കും പൊതുവായി ഇതൊന്നുമാത്രം: അവർ ഇരുവരെയും യഹോവ സൃഷ്ടിച്ചു.
PRO 22:3 ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു; എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
PRO 22:4 വിനയമാണ് യഹോവാഭക്തി, അതിന്റെ അനന്തരഫലമോ ധനം, ബഹുമതി, ദീർഘായുസ്സ് എന്നിവയും.
PRO 22:5 ദുഷ്ടരുടെ പാതയിൽ മുള്ളുകളും കെണിയുമുണ്ട്, എന്നാൽ സ്വന്തം ജീവനു വിലകൽപ്പിക്കുന്നവർ അവയിൽനിന്നെല്ലാം അകന്നുനിൽക്കുന്നു.
PRO 22:6 കുട്ടികളെ അവർ നടക്കേണ്ടതായ വഴി പരിശീലിപ്പിക്കുക, വൃദ്ധരായാലും അവർ അതിൽനിന്നു വ്യതിചലിക്കുകയില്ല.
PRO 22:7 ധനികർ ദരിദ്രർക്കുമേൽ ആധിപത്യംനടത്തുന്നു, വായ്പവാങ്ങുന്നവർ വായ്പകൊടുക്കുന്നവരുടെ ദാസരുമാണ്.
PRO 22:8 ദുഷ്ടത വിതയ്ക്കുന്നവർ നാശം കൊയ്യും, അവരുടെ ഭീകരവാഴ്ച അവസാനിക്കും.
PRO 22:9 ഉദാരമനസ്കരായവർ അനുഗൃഹീതർ, കാരണം അവർ തങ്ങളുടെ ഭക്ഷണം ദരിദ്രരുമായി പങ്കിടുന്നു.
PRO 22:10 പരിഹാസിയെ ആട്ടിയോടിക്കുക, അതോടുകൂടി ശണ്ഠ ഒഴിഞ്ഞുപോകും; കലഹവും അധിക്ഷേപവും അവസാനിക്കും.
PRO 22:11 ഹൃദയശുദ്ധി ഇഷ്ടപ്പെടുകയും മാന്യമായി സംസാരിക്കുകയും ചെയ്യുന്നവർക്ക് രാജാവ് സ്നേഹിതനായിത്തീരും.
PRO 22:12 പരിജ്ഞാനത്തിനുമേൽ യഹോവയുടെ ദൃഷ്ടി കാവലിനുണ്ട്, വഞ്ചകരുടെ വാക്കുകൾ അവിടന്നു തകിടംമറിക്കുന്നു.
PRO 22:13 അലസർ ഇപ്രകാരം പറയുന്നു, “വെളിയിൽ ഒരു സിംഹമുണ്ട്! ചത്വരങ്ങളിൽവെച്ച് ഞാൻ വധിക്കപ്പെടും!”
PRO 22:14 വ്യഭിചാരിണിയുടെ വായ് അപകടംനിറഞ്ഞ കെണിയാണ്; യഹോവയുടെ കോപത്തിനിരയായവർ അതിൽ വീഴുന്നു.
PRO 22:15 മടയത്തരം യുവാക്കളുടെ ഹൃദയത്തിൽ കെട്ടുപിണഞ്ഞുകിടക്കുന്നു, എന്നാൽ ശിക്ഷണത്തിന്റെ വടി അതിനെ ആട്ടിപ്പായിക്കുന്നു.
PRO 22:16 സ്വന്തം സമ്പത്തു വർധിപ്പിക്കുന്നതിന് ദരിദ്രരെ പീഡിപ്പിക്കുന്നവരും ധനികർക്കു ദാനംചെയ്യുന്നവരും ഒരുപോലെ ദരിദ്രരായിത്തീരും.
PRO 22:17 ജ്ഞാനിയുടെ സൂക്തങ്ങൾ സശ്രദ്ധം കേൾക്കുക; ഞാൻ ഉപദേശിക്കുന്നതിന് ഹൃദയം നൽകുക,
PRO 22:18 കാരണം അവ നിന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നതും അധരങ്ങളിൽ ഒരുക്കിനിർത്തുന്നതും ആനന്ദകരം.
PRO 22:19 നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന്, ഞാൻ ഇന്നു നിന്നോട്, നിന്നോടുതന്നെ ഉപദേശിക്കുന്നു.
PRO 22:20 ഞാൻ നിനക്കായി മുപ്പതു സൂക്തങ്ങൾ എഴുതിയിട്ടുണ്ട്, ഉപദേശത്തിന്റെയും പരിജ്ഞാനത്തിന്റെയും സൂക്തങ്ങൾതന്നെ,
PRO 22:21 നീ സത്യസന്ധനായി, സത്യംമാത്രം സംസാരിക്കുന്നവൻ ആയിത്തീർന്ന് നീ സേവിക്കുന്നവർക്ക് സത്യസന്ധമായ മറുപടിനൽകേണ്ടതിനാണ് ഞാൻ ഈ സൂക്തങ്ങൾ നിനക്ക് എഴുതിയിട്ടുള്ളത്.
PRO 22:22 ദരിദ്രർ നിസ്സഹായരായതിനാൽ അവരെ ചൂഷണംചെയ്യരുത് നിർധനരെ കോടതികയറ്റി തകർത്തുകളയരുത്,
PRO 22:23 കാരണം അവരുടെ വ്യവഹാരം യഹോവ ഏറ്റെടുക്കുകയും അവരെ നശിപ്പിക്കുന്നവരെ നശിപ്പിക്കുകയുംതന്നെചെയ്യും.
PRO 22:24 ക്ഷിപ്രകോപിയായ ഒരാളോട് സഖിത്വം അരുത്, പെട്ടെന്നു പ്രകോപിതരാകുന്നവരോട് അടുത്ത സൗഹൃദം സ്ഥാപിക്കുകയുമരുത്.
PRO 22:25 അല്ലെങ്കിൽ നിങ്ങൾ അവരുടെ രീതികൾ അനുശീലിക്കുകയും നിങ്ങളെത്തന്നെ കെണിയിൽ വീഴ്ത്തുകയും ചെയ്യും.
PRO 22:26 മറ്റൊരാൾക്കുവേണ്ടി ജാമ്യം നിൽക്കുകയോ അന്യർക്കുവേണ്ടി കൈയൊപ്പുചാർത്തുകയോ ചെയ്യരുത്;
PRO 22:27 അത് അടച്ചുതീർക്കാൻ കഴിയാതെവന്നിട്ട്, നിങ്ങളുടെ കിടക്കപോലും നിങ്ങൾക്കടിയിൽനിന്നു വലിച്ചുമാറ്റപ്പെടും.
PRO 22:28 നിങ്ങളുടെ പൂർവികർ സ്ഥാപിച്ചിരിക്കുന്ന പുരാതനമായ അതിർത്തിക്കല്ലു മാറ്റരുത്.
PRO 22:29 തന്റെ തൊഴിലിൽ വൈദഗ്ദ്ധ്യമുള്ള ഒരാളിനെ നിങ്ങൾ കാണുന്നില്ലേ? അവർ രാജാക്കന്മാരെ സേവിക്കും കീഴുദ്യോഗസ്ഥന്മാർക്കുവേണ്ടി അവർ സേവനം അനുഷ്ഠിക്കുകയില്ലാതാനും.
PRO 23:1 ഭരണാധികാരിക്കൊത്ത് ഭക്ഷണം കഴിക്കുമ്പോൾ, നിങ്ങളുടെമുമ്പിൽ എന്താണ് ഉള്ളതെന്ന് സസൂക്ഷ്മം നിരീക്ഷിക്കുക,
PRO 23:2 നിങ്ങൾ അമിതഭക്ഷണം കഴിക്കുന്നവരാണെങ്കിൽ നിങ്ങളുടെ തൊണ്ടയിൽ ഒരു കത്തിവെക്കുക.
PRO 23:3 അവരുടെ ആസ്വാദ്യകരമായ ഭക്ഷണത്തോട് അതിമോഹം അരുത്, കാരണം ആ ഭക്ഷണം വഞ്ചനാപരമാണ്.
PRO 23:4 സമ്പന്നരാകുന്നതിനായി അത്യധ്വാനംചെയ്ത് നിങ്ങളെത്തന്നെ തളർത്തരുത്; തക്കസമയത്ത് അതിൽനിന്നു പിൻവാങ്ങുന്നതിനുള്ള ബുദ്ധി നിങ്ങൾക്കുണ്ടായിരിക്കണം.
PRO 23:5 ഒറ്റനോട്ടത്തിനിടയിൽത്തന്നെ, ധനം പൊയ്പ്പോയിരിക്കും, അതിനു നിശ്ചയമായും ചിറകു മുളയ്ക്കുകയും ഒരു കഴുകനെപ്പോൽ ആകാശത്തേക്കു പറന്നകലുകയും ചെയ്യും.
PRO 23:6 അറുപിശുക്കുള്ള വ്യക്തികളുടെ ആഹാരം ആസ്വദിക്കരുത്, അവരുടെ വിശിഷ്ടഭോജ്യം ആഗ്രഹിക്കുരുത്;
PRO 23:7 കാരണം അവരെപ്പോഴും അതിനെത്ര വിലയാകും എന്നു ചിന്തിക്കുന്നവരാണ്. “ഭക്ഷിക്കുക, പാനംചെയ്യുക,” എന്ന് അവർ നിങ്ങളോടു പറയും, എന്നാൽ അവരത് മനസ്സോടെ പറയുന്നതല്ല.
PRO 23:8 ആസ്വദിച്ച അൽപ്പഭക്ഷണം നിങ്ങൾ ഛർദിച്ചുകളയും നിങ്ങളുടെ ഉപചാരവാക്കുകൾ പാഴാകുകയും ചെയ്യും.
PRO 23:9 ഭോഷർ കേൾക്കെ നിങ്ങൾ സംസാരിക്കരുത്, കാരണം നിങ്ങളുടെ വിവേകമുള്ള വാക്കുകൾ അവർ നിന്ദിക്കും.
PRO 23:10 പുരാതനമായ അതിർത്തിക്കല്ലു മാറ്റുകയോ അനാഥരുടെ പുരയിടം കൈയ്യേറുകയോ ചെയ്യരുത്,
PRO 23:11 കാരണം അവരുടെ സംരക്ഷകൻ ശക്തനാണ്; അവിടന്ന് നിനക്കെതിരായി അവരുടെ വ്യവഹാരം നടത്തും.
PRO 23:12 നിങ്ങളുടെ ഹൃദയം ശിക്ഷണത്തിന് ഏൽപ്പിച്ചുകൊടുക്കുകയും കാതുകൾ പരിജ്ഞാനവചസ്സുകൾക്കായി തുറക്കുകയും ചെയ്യുക.
PRO 23:13 മക്കൾക്കു ശിക്ഷണം നൽകാതിരിക്കരുത്; വടികൊണ്ട് നീ അവരെ അടിച്ചാൽ, അവർ മരിച്ചുപോകുകയില്ല.
PRO 23:14 അവരെ വടികൊണ്ട് ശിക്ഷിക്കുക, അങ്ങനെ മരണത്തിൽനിന്ന് അവരുടെ ജീവൻ രക്ഷിക്കുക.
PRO 23:15 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം ജ്ഞാനമുള്ളതെങ്കിൽ, എന്റെ ഹൃദയം ആനന്ദഭരിതം ആയിരിക്കും;
PRO 23:16 നിന്റെ അധരം സത്യം സംസാരിക്കുമ്പോൾ എന്റെ അന്തരിന്ദ്രിയം ആനന്ദിക്കും.
PRO 23:17 നിന്റെ ഹൃദയം പാപികളെക്കുറിച്ച് അസൂയപ്പെടരുത്, എന്നാൽ യഹോവയോടുള്ള ഭക്തിയിൽ അത്യുത്സാഹിയായിരിക്കുക.
PRO 23:18 നിനക്ക് ഭാവിയെക്കുറിച്ച് ഒരു പ്രത്യാശയുണ്ട്, നിശ്ചയം, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
PRO 23:19 എന്റെ കുഞ്ഞേ, ശ്രദ്ധിക്കുക, ജ്ഞാനിയായിരിക്കുക, നിന്റെ ഹൃദയം നേരായ പാതയിൽ ഉറപ്പിച്ചുനിർത്തുക:
PRO 23:20 അമിതമായി മദ്യം കുടിക്കുന്നവരുടെയോ മാംസഭക്ഷണത്തിൽ അമിതാസക്തി കാട്ടുന്നവരുടെയോ സംഘത്തിൽ ചേരരുത്,
PRO 23:21 കാരണം മദ്യപരും അമിതഭക്ഷണപ്രിയരും ദരിദ്രരായിത്തീരും; മദോന്മത്തത അവരെ കീറത്തുണിയുടുപ്പിക്കും.
PRO 23:22 നിനക്കു ജന്മംനൽകിയ നിന്റെ പിതാവിന്റെ വാക്കുകൾ ശ്രദ്ധിക്കുക, നിന്റെ മാതാവ് വാർധക്യത്തിലെത്തുമ്പോൾ അവരെ നിന്ദിക്കരുത്.
PRO 23:23 സത്യം കരസ്ഥമാക്കുക, അതിനെ വിൽക്കരുത്; ജ്ഞാനവും ശിക്ഷണവും തിരിച്ചറിവും സ്വായത്തമാക്കുക.
PRO 23:24 നീതിനിഷ്ഠരുടെ പിതാവിന് അത്യധികം സന്തോഷമുണ്ട്; ജ്ഞാനിയായ ഒരു കുഞ്ഞിനു ജന്മം നൽകുന്ന പിതാവ് ആ കുഞ്ഞിൽ ആനന്ദിക്കും.
PRO 23:25 നിന്റെ മാതാപിതാക്കൾ സന്തുഷ്ടരായിരിക്കട്ടെ; നിന്നെ പ്രസവിച്ച നിന്റെ മാതാവ് ആനന്ദിക്കട്ടെ.
PRO 23:26 എന്റെ കുഞ്ഞേ, നിന്റെ ഹൃദയം എനിക്കു തരിക നിന്റെ കണ്ണുകൾ എന്റെ വഴികൾ പിൻതുടരുന്നതിൽ ആനന്ദിക്കട്ടെ,
PRO 23:27 വ്യഭിചാരിണിയായ സ്ത്രീ അപകടംനിറഞ്ഞ കെണിയാണ്; ലൈംഗികധാർമികതയില്ലാത്ത ഭാര്യ ഒരു ചതിക്കുഴിയാണ്.
PRO 23:28 കൊള്ളക്കാരെപ്പോലെ അവൾ പതിയിരിക്കുന്നു പുരുഷഗണത്തിലെ അവിശ്വസ്തരുടെ എണ്ണം അവൾ വർധിപ്പിക്കുന്നു.
PRO 23:29 ആർക്കാണ് കഷ്ടം? ആർക്കാണ് സങ്കടം? ആർക്കാണ് സംഘട്ടനം? ആർക്കാണ് ആവലാതി? ആർക്കാണ് അനാവശ്യ മുറിവുകൾ? ആരുടെ കണ്ണുകളാണ് ചെമന്നുകലങ്ങിയിരിക്കുന്നത്?
PRO 23:30 മദ്യലഹരിയിൽ ദീർഘനേരം ആറാടുകയും വിവിധതരം മദ്യം രുചിച്ചുനോക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരുടേതുതന്നെ.
PRO 23:31 വീഞ്ഞു ചെമന്നിരിക്കുമ്പോഴും ചഷകങ്ങളിൽ നുരഞ്ഞുപൊന്തുമ്പോഴും അത് ഒരാൾ ആസ്വദിച്ചു കുടിക്കുമ്പോഴും നിങ്ങളതിൽ മിഴിയുറപ്പിക്കരുത്.
PRO 23:32 ഒടുവിൽ അതു സർപ്പത്തെപ്പോലെ കൊത്തും അണലിപോലെ വിഷമേൽപ്പിക്കുകയും ചെയ്യും.
PRO 23:33 നിങ്ങളുടെ കണ്ണുകൾ വിചിത്രകാഴ്ചകൾ കാണും, നിങ്ങളുടെ മനസ്സ് മതിമയക്കുന്ന കാര്യങ്ങൾ സങ്കൽപ്പിക്കും.
PRO 23:34 നിങ്ങൾ നടുക്കടലിൽ കിടന്നുറങ്ങുന്നവരെപ്പോലെയും കപ്പൽപ്പായ്മരത്തിൻമുകളിൽ തൂങ്ങിനിൽക്കുന്നവരെപ്പോലെയും ആകും.
PRO 23:35 “അവരെന്നെ ഇടിച്ചു; പക്ഷേ, എനിക്കു വേദനിച്ചില്ല! അവരെന്നെ അടിച്ചു; പക്ഷേ, ഞാൻ അറിഞ്ഞതേയില്ല! ഇനി ഞാൻ എപ്പോഴാണ് ഉണരുക അപ്പോൾ എനിക്ക് ഒരു പ്രാവശ്യംകൂടി കുടിക്കാമല്ലോ,” എന്നിങ്ങനെ നീ പറയും.
PRO 24:1 ദുഷ്ടരോടു നീ അസൂയപ്പെടരുത്, അവരുമായുള്ള കൂട്ടുകെട്ട് നീ അഭിലഷിക്കുകയുമരുത്;
PRO 24:2 കാരണം അവരുടെ ഹൃദയം അതിക്രമത്തിനു കളമൊരുക്കുന്നു, അവരുടെ അധരങ്ങൾ സംഘർഷം സൃഷ്ടിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു.
PRO 24:3 ജ്ഞാനത്താൽ ഒരു ഭവനം നിർമിക്കപ്പെടുന്നു, വിവേകത്തിലൂടെ അതു സ്ഥിരപ്പെടുകയും ചെയ്യുന്നു.
PRO 24:4 അതിന്റെ മുറികൾ പരിജ്ഞാനത്താൽ നിറയ്ക്കപ്പെടുന്നു; അമൂല്യവും രമണീയവുമായ നിക്ഷേപങ്ങൾകൊണ്ടുതന്നെ.
PRO 24:5 ജ്ഞാനിക്ക് ബലമുള്ളവരെക്കാൾ ശക്തിയുണ്ട്, പരിജ്ഞാനി ശക്തിക്കുമേൽ ശക്തിനേടുന്നു.
PRO 24:6 യുദ്ധത്തിൽ മുന്നേറാൻ മാർഗനിർദേശങ്ങൾ ആവശ്യമാണ്, എന്നാൽ ഉപദേഷ്ടാക്കളുടെ ബാഹുല്യം വിജയം ഉറപ്പിക്കുന്നു.
PRO 24:7 ജ്ഞാനം ഭോഷർക്ക് അപ്രാപ്യം; പട്ടണകവാടത്തിൽ സമ്മേളിക്കുമ്പോൾ അവർക്ക് പ്രതിവാദം ഇല്ലാതെയാകുന്നു.
PRO 24:8 ദുഷ്കൃത്യങ്ങൾ ആസൂത്രണംചെയ്യുന്നവർ ഗൂഢാലോചനയിൽ വിദഗ്ദ്ധർ എന്നു വിളിക്കപ്പെടും.
PRO 24:9 ഭോഷത്തം ആസൂത്രണംചെയ്യുന്നത് പാപം, പരിഹാസിയെ ജനം വെറുക്കുന്നു.
PRO 24:10 ആപത്ഘട്ടത്തിൽ നിങ്ങൾ ഇടറിപ്പോകുന്നെങ്കിൽ, നിങ്ങളുടെ ശക്തി എത്രയോ പരിമിതം!
PRO 24:11 അന്യായമായി മരണത്തിലേക്കു നയിക്കപ്പെടുന്നവരെ വിടുവിക്കുക; കൊലക്കളത്തിലേക്ക് ഇടറിയിടറി നീങ്ങുന്നവരെ രക്ഷിക്കുക.
PRO 24:12 “ഞങ്ങൾ ഇതേപ്പറ്റി യാതൊന്നും അറിഞ്ഞിരുന്നില്ല,” എന്നു നീ പറഞ്ഞാൽ, ഹൃദയത്തെ തൂക്കിനോക്കുന്നവൻ അതു മനസ്സിലാക്കാതിരിക്കുമോ? നിന്റെ ജീവൻ സംരക്ഷിക്കുന്ന അവിടത്തേക്ക് ഇത് അറിയാതിരിക്കുമോ? അവിടന്ന് ഓരോരുത്തർക്കും അവരുടെ പ്രവൃത്തികൾക്കനുസരിച്ച് പകരം ചെയ്യാതിരിക്കുമോ?
PRO 24:13 എന്റെ കുഞ്ഞേ, തേൻ കഴിക്കുക, അതു നല്ലതാണ്; തേനടയിലെ തേൻ നിന്റെ നാവിന് ആസ്വാദ്യമാണ്.
PRO 24:14 അതുപോലെതന്നെ, ജ്ഞാനം നിനക്ക് തേൻപോലെയെന്ന് അറിയുക: അതു നീ കണ്ടെത്തിയാൽ, നിനക്കു ശോഭനമായൊരു ഭാവിയുണ്ട്, നിന്റെ പ്രത്യാശ അറ്റുപോകുകയില്ല.
PRO 24:15 നീതിനിഷ്ഠരുടെ ഭവനത്തിനെതിരേ ദുഷ്ടരെപ്പോലെ പതിയിരിക്കരുത്, അവരുടെ പാർപ്പിടം കൊള്ളയിടുകയുമരുത്;
PRO 24:16 കാരണം നീതിനിഷ്ഠർ ഏഴുവട്ടം വീണാലും അവർ എഴുന്നേൽക്കുകതന്നെചെയ്യും, എന്നാൽ ദുരന്തമുണ്ടാകുമ്പോൾ ദുഷ്ടർ നിലംപരിശാകുന്നു.
PRO 24:17 നിങ്ങളുടെ ശത്രുവിന്റെ പതനത്തിൽ ആനന്ദിക്കരുത്; അവരുടെ കാലിടറുമ്പോൾ നിന്റെ ഹൃദയം സന്തോഷിക്കുകയുമരുത്,
PRO 24:18 അങ്ങനെയായാൽ, യഹോവ അതുകണ്ട് അതൃപ്തനാകുകയും അവിടത്തെ കോപം ശത്രുവിൽനിന്നു പിൻവലിക്കുകയും ചെയ്യും.
PRO 24:19 ദുഷ്ടർനിമിത്തം ക്ഷോഭിക്കുകയോ നീചരായവരോട് അസൂയപ്പെടുകയോ അരുത്,
PRO 24:20 കാരണം നീചർക്കു ഭാവിപ്രതീക്ഷയില്ല, ദുഷ്ടരുടെ വിളക്ക് ഊതിയണയ്ക്കപ്പെടുകയും ചെയ്യും.
PRO 24:21 എന്റെ കുഞ്ഞേ, യഹോവയെയും രാജാവിനെയും ഭയപ്പെടുക, മത്സരികളുടെ സംഘത്തിൽ ചേരുകയുമരുത്,
PRO 24:22 കാരണം അവരിരുവരും മത്സരികൾക്കുനേരേ ശീഘ്രനാശം അയയ്ക്കും, അവർ എന്തൊക്കെ ദുരിതങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ആർക്കറിയാം?
PRO 24:23 ഇവയും ജ്ഞാനിയുടെ സൂക്തങ്ങൾതന്നെയാണ്: വിധിനിർണയത്തിൽ പക്ഷഭേദം ഉചിതമല്ല:
PRO 24:24 ഒരു കുറ്റവാളിയോട്, “താങ്കൾ നിരപരാധിയാണ്,” എന്നു പറയുന്നവരെ പൊതുജനം ശപിക്കുകയും ജനതകൾ വെറുക്കുകയും ചെയ്യും.
PRO 24:25 എന്നാൽ കുറ്റവാളിയെ ശിക്ഷിക്കുന്നവർക്ക് നന്മ കൈവരും, അനവധി അനുഗ്രഹങ്ങൾ വന്നുചേരും.
PRO 24:26 സത്യസന്ധമായ ഉത്തരം യഥാർഥ സൗഹൃദത്തിന്റെ ചിഹ്നമാണ്.
PRO 24:27 വെളിയിൽ നിന്റെ വേല ക്രമീകരിക്കുക നിന്റെ പുരയിടം ഒരുക്കുക; അതിനുശേഷം നിന്റെ ഗൃഹനിർമിതി തുടങ്ങുക.
PRO 24:28 മതിയായ കാരണമില്ലാതെ നിന്റെ അയൽവാസിക്കെതിരേ മൊഴിനൽകരുത്— നിന്റെ അധരങ്ങൾകൊണ്ട് അവരെ വഞ്ചിക്കരുത്.
PRO 24:29 “അവർ എന്നോടു ചെയ്തതുപോലെതന്നെ ഞാൻ അവരോടുംചെയ്യും; അവർ ചെയ്തതിനൊക്കെ ഞാൻ അവരോടു പകരംവീട്ടും,” എന്നു പറയരുത്.
PRO 24:30 ഞാൻ അലസരുടെ കൃഷിയിടത്തിനരികിലൂടെയും ബുദ്ധിഹീനരുടെ മുന്തിരിത്തോപ്പിനരികിലൂടെയും നടന്നുപോയി;
PRO 24:31 അവിടെയെല്ലാം മുൾച്ചെടികൾ പടർന്നുപിടിച്ചിരിക്കുന്നു, നിലമെല്ലാം കളകൾ മൂടിയിരിക്കുന്നു, അതിലെ മതിലുകൾ ഇടിഞ്ഞുപോയിരിക്കുന്നു.
PRO 24:32 ഞാൻ നിരീക്ഷിച്ചവ വിചിന്തനത്തിനു വിധേയമാക്കി, ഞാൻ കണ്ടതിൽനിന്നും ഒരു പാഠം പഠിച്ചു:
PRO 24:33 ഒരൽപ്പം ഉറക്കം, ഒരൽപ്പം മയക്കം, ഒരൽപ്പനേരംകൂടി കൈകൾ കെട്ടിപ്പിണച്ചുള്ള വിശ്രമം;
PRO 24:34 അങ്ങനെ ദാരിദ്ര്യം കൊള്ളക്കാരെപ്പോലെ നിന്റെമേൽ ചാടിവീഴും ദുർഭിക്ഷത ഒരു ആയുധപാണിയെപ്പോലെ നിന്നെ ആക്രമിക്കും.
PRO 25:1 യെഹൂദാരാജാവായ ഹിസ്കിയാവിന്റെ ആളുകൾ സമാഹരിച്ച ശലോമോന്റെ മറ്റുള്ള സുഭാഷിതങ്ങളാണിവ:
PRO 25:2 വസ്തുതകൾ നിഗൂഢതയിൽ സൂക്ഷിക്കുക എന്നതു ദൈവത്തിന്റെ മഹത്ത്വം; വസ്തുതകൾ അന്വേഷിച്ചു കണ്ടെത്തുക എന്നതു രാജാവിന്റെ മഹത്ത്വം.
PRO 25:3 ആകാശത്തിന്റെ ഉന്നതിയും ഭൂമിയുടെ അഗാധതയും മനസ്സിലാക്കുക സാധ്യമല്ല, അതുപോലെ രാജാവിന്റെ മനസ്സ് അന്വേഷണാതീതമാണ്.
PRO 25:4 വെള്ളിയിൽനിന്ന് കീടം നീക്കംചെയ്യുക, അപ്പോൾ വെള്ളിപ്പണിക്കാർക്കു പാത്രം നിർമിക്കാൻ കഴിയുന്നു;
PRO 25:5 രാജസദസ്സിൽനിന്ന് നീചരായ ഉദ്യോഗസ്ഥരെ നീക്കുക, അപ്പോൾ രാജസിംഹാസനം നീതിയിൽ സ്ഥാപിതമാകും.
PRO 25:6 രാജസന്നിധിയിൽ നിങ്ങളെത്തന്നെ പുകഴ്ത്തരുത്, അവിടത്തെ ഉന്നതർക്കിടയിൽ ഒരു സ്ഥാനം അവകാശപ്പെടരുത്;
PRO 25:7 പ്രഭുക്കന്മാർക്കിടയിൽ അവഹേളിക്കപ്പെടുന്നതിനെക്കാൾ, “ഇവിടെ കയറിവരിക,” എന്നു രാജാവ് നിങ്ങളോടു കൽപ്പിക്കുന്നതാണ് നല്ലത്. നിങ്ങൾ ചില വസ്തുതകൾ കണ്ടു എന്ന കാരണത്താൽ
PRO 25:8 തിടുക്കത്തിൽ കോടതിവ്യവഹാരത്തിനു കൊണ്ടുവരരുത്, നിങ്ങളുടെ അയൽവാസി നിങ്ങളെ അപമാനപ്പെടുത്തിയാൽ അവസാനം നിങ്ങൾ എന്തുചെയ്യും?
PRO 25:9 അയൽവാസിയുമായി നിങ്ങൾക്കുള്ള തർക്കം ഉന്നയിക്കുന്നതിനിടയിൽ, മറ്റൊരാളുടെ രഹസ്യം ഒറ്റുകൊടുക്കരുത്,
PRO 25:10 അങ്ങനെയായാൽ അതു കേൾക്കുന്നയാൾ നിങ്ങളെ അപഹസിക്കും; അവർക്കു നിങ്ങളിലുണ്ടായ അവമതിപ്പ് അവസാനിക്കുകയുമില്ല.
PRO 25:11 തക്കസമയത്തു നൽകുന്ന ഒരു വാക്ക് വെള്ളിത്താലത്തിലെ കനകമയമായ ആപ്പിൾപോലെയാണ്.
PRO 25:12 ശ്രദ്ധിക്കുന്ന കാതിനു ജ്ഞാനിയുടെ ശാസന സ്വർണക്കമ്മലുകൾപോലെയും തങ്കത്തിൻ ആഭരണം പോലെയുമാണ്.
PRO 25:13 വിശ്വസ്ത സന്ദേശവാഹകർ തങ്ങളെ നിയോഗിക്കുന്നവർക്ക് കൊയ്ത്തുകാലത്തെ മഞ്ഞിന്റെ കുളിർമപോലെയാണ്; അവർ തങ്ങളുടെ യജമാനന്റെ ഹൃദയം ഉന്മേഷഭരിതമാക്കുന്നു.
PRO 25:14 താൻ നൽകാത്ത ദാനത്തെക്കുറിച്ച് വമ്പുപറയുന്നവർ മഴനൽകാത്ത മേഘവും കാറ്റുംപോലെയാണ്.
PRO 25:15 ദീർഘക്ഷമയാൽ ഭരണാധികാരിയെപ്പോലും അനുനയിപ്പിക്കാൻ കഴിയും, മൃദുഭാഷണം അസ്ഥിയെപ്പോലും ഭേദിക്കും.
PRO 25:16 നിങ്ങൾക്കു തേൻ ലഭിച്ചാൽ ആവശ്യത്തിനുമാത്രം ഭക്ഷിക്കുക— അമിതമായാൽ അത് ഛർദിച്ചുപോകും.
PRO 25:17 വല്ലപ്പോഴുംമാത്രം നിങ്ങളുടെ അയൽവീട്ടിൽ പോകുക— കൂടെക്കൂടെയുള്ള സന്ദർശനം, അവർക്കു നിങ്ങളോടു വെറുപ്പുതോന്നിപ്പിക്കും.
PRO 25:18 തന്റെ അയൽവാസിക്കെതിരേ കള്ളസാക്ഷി പറയുന്നവർ ഗദയോ വാളോ കൂരമ്പോപോലെയാണ്.
PRO 25:19 ആപത്തുനാളുകളിൽ അവിശ്വസ്തരെ ആശ്രയിക്കരുത് പൊട്ടിയ പല്ലോ മുടന്തുള്ള കാലോ പോലെയാണത്.
PRO 25:20 വിഷാദിച്ചിരിക്കുന്നവർക്കുവേണ്ടി ആഹ്ലാദഗാനം ആലപിക്കുന്നത്, ശൈത്യകാലത്ത് വസ്ത്രം അപഹരിക്കുന്നവരെപ്പോലെയോ മുറിവിൽ വിന്നാഗിരി ഒഴിക്കുന്നതുപോലെയോ ആണ്.
PRO 25:21 നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷിക്കാൻ കൊടുക്കുക; ദാഹിക്കുന്നെങ്കിൽ കുടിക്കുന്നതിനു വെള്ളം നൽകുക.
PRO 25:22 ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണ്, അങ്ങനെയായാൽ യഹോവ നിങ്ങൾക്കു പ്രതിഫലംനൽകും.
PRO 25:23 വടക്കൻകാറ്റ് അപ്രതീക്ഷിത മഴ കൊണ്ടുവരുന്നതുപോലെ കാപട്യമുള്ള നാവ് രോഷാകുലമായ നോട്ടം കൊണ്ടുവരുന്നു.
PRO 25:24 കലഹക്കാരിയായ ഭാര്യയോടൊത്ത് വീടിനുള്ളിൽ കഴിയുന്നതിനെക്കാൾ, മേൽപ്പുരയുടെ ഒരു കോണിൽ താമസിക്കുന്നതു നല്ലത്.
PRO 25:25 ക്ഷീണിതമനസ്സിന് ശീതജലം ലഭിക്കുന്നതുപോലെയാണ് വിദൂരദേശത്തുനിന്നു സദ്വാർത്ത വരുന്നത്.
PRO 25:26 ദുഷ്ടർക്കു വിധേയപ്പെടുന്ന നീതിനിഷ്ഠർ ചെളിനിറഞ്ഞ നീരുറവപോലെയോ മലീമസമായ കിണർപോലെയോ ആകുന്നു.
PRO 25:27 അമിതമായി തേൻ ഭക്ഷിക്കുന്നത് നല്ലതല്ല, അതുപോലെ സ്വന്തം ബഹുമാനംമാത്രം അന്വേഷിക്കുന്നതും മാന്യമല്ല.
PRO 25:28 ആത്മനിയന്ത്രണമില്ലാത്ത മനുഷ്യർ മതിലുകൾ തകർന്നുകിടക്കുന്ന പട്ടണംപോലെയാണ്.
PRO 26:1 വേനൽക്കാലത്തു മഞ്ഞും വിളവെടുപ്പിനു മഴയുംപോലെ, ഭോഷർക്കു ബഹുമതിയും അനുയോജ്യമല്ല.
PRO 26:2 പാറിപ്പറക്കുന്ന കുരികിലും ശരവേഗത്തിൽ പറക്കുന്ന മീവൽപ്പക്ഷിയുംപോലെ, കാരണംകൂടാതെയുള്ള ശാപം ലക്ഷ്യസ്ഥാനത്തെത്തുന്നില്ല.
PRO 26:3 കുതിരയ്ക്കൊരു ചാട്ടവാർ, കഴുതയ്ക്കൊരു കടിഞ്ഞാൺ, ഭോഷർക്കു മുതുകിലൊരു വടി!
PRO 26:4 ഭോഷരുടെ മടയത്തരത്തിന് അനുസൃതമായി മറുപടിനൽകരുത്, അങ്ങനെയായാൽ നീയും അവരെപ്പോലെ ഭോഷരായിത്തീരും.
PRO 26:5 ഭോഷർക്കു തങ്ങൾ ജ്ഞാനി എന്നു സ്വയം തോന്നാതിരിക്കാൻ, അവരുടെ ഭോഷത്തരത്തിന് അനുസൃതമായ മറുപടിനൽകുക.
PRO 26:6 ഒരു ഭോഷന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്നത് സ്വന്തം പാദങ്ങൾ വെട്ടിക്കളയുകയോ വിഷം കുടിക്കുകയോ ചെയ്യുന്നതുപോലെയാണ്.
PRO 26:7 മുടന്തനായ മനുഷ്യന്റെ ഉപയോഗശൂന്യമായ കാൽപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
PRO 26:8 കവിണയിൽ കല്ലു തൊടുക്കുന്നതുപോലെയാണ് ഭോഷനു ബഹുമതി നൽകുന്നത്.
PRO 26:9 മദ്യപാനിയുടെ കൈയിൽത്തറച്ച മുള്ളുപോലെയാണ് ഭോഷരുടെ വായിൽനിന്നുള്ള സുഭാഷിതങ്ങൾ.
PRO 26:10 കണ്ണിൽക്കാണുന്നവരെയൊക്കെ മുറിവേൽപ്പിക്കുന്ന വില്ലാളിയെപ്പോലെയാണ് ഭോഷരെയോ വഴിപോക്കരെയോ കൂലിക്കെടുക്കുന്നയാൾ.
PRO 26:11 നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നതുപോലെതന്നെ, ഭോഷർ തങ്ങളുടെ മടയത്തരം ആവർത്തിച്ചുകൊണ്ടിരിക്കും.
PRO 26:12 സ്വന്തം വീക്ഷണത്തിൽ ജ്ഞാനിയെന്ന് അഭിമാനിക്കുന്ന ഒരാളെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അയാളെക്കാൾ ആശയ്ക്കുവകയുണ്ട്.
PRO 26:13 അലസർ ഇപ്രകാരം പറയുന്നു, “വഴിയിൽ ഒരു സിംഹമുണ്ട്! ഭീകരനായ ഒരു സിംഹം തെരുവിൽ ചുറ്റിത്തിരിയുന്നുണ്ട്!”
PRO 26:14 ഒരു കതക് അതിന്റെ വിജാഗിരിയിൽ തിരിയുന്നതുപോലെ, അലസർ തങ്ങളുടെ കിടക്കയിൽ തിരിഞ്ഞുമറിയുന്നു.
PRO 26:15 അലസർ ഭക്ഷണപാത്രത്തിൽ കൈ പൂഴ്ത്തുന്നു; അവർ അതു തിരികെ തന്റെ വായിലേക്ക് അടുപ്പിക്കുന്നതിനുപോലും മടിയാണ്.
PRO 26:16 വിവേകപൂർവം ഉത്തരംനൽകുന്ന ഏഴുപേരെക്കാൾ, താൻ കേമനാണെന്ന് അലസർ മിഥ്യാഭിമാനംകൊള്ളുന്നു.
PRO 26:17 താനുമായി യാതൊരു ബന്ധവുമില്ലാത്ത കലഹത്തിലേക്കു പാഞ്ഞടുക്കുന്നവർ, വഴിയേ പോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവരെപ്പോലെയാണ്.
PRO 26:18 അയൽവാസിയെ ദ്രോഹിച്ചിട്ട്, “അതു നേരമ്പോക്കിനായിരുന്നു!” എന്നു പറയുന്നവർ;
PRO 26:19 മാരകമായ തീജ്വാല ചുഴറ്റിയെറിയുന്ന ഭ്രാന്തനുസമം.
PRO 26:20 വിറകില്ലായെങ്കിൽ തീ കെട്ടുപോകും; പരദൂഷണം ഇല്ലാതെയായാൽ കലഹവും കെട്ടടങ്ങും.
PRO 26:21 കരി ജ്വലനത്തിനും വിറക് തീക്കും എന്നതുപോലെ, കലഹത്തെ പ്രണയിക്കുന്നവർ സംഘട്ടനത്തെ ആളിക്കത്തിക്കുന്നു.
PRO 26:22 ഏഷണി പറയുന്നവരുടെ വാക്കുകൾ സ്വാദുഭോജനംപോലെയാകുന്നു; അതു ശരീരത്തിന്റെ അന്തർഭാഗത്തേക്ക് ഇറങ്ങിച്ചെല്ലുന്നു.
PRO 26:23 ദുഷ്ടമനസ്സുകളുടെ തീവ്രവികാരം മന്ത്രിക്കുന്ന ചുണ്ടുകൾ മൺപാത്രങ്ങളുടെ പുറത്തു വെള്ളി പൂശിയിരിക്കുന്നതുപോലെയാണ്.
PRO 26:24 ശത്രുക്കൾ അവരുടെ അധരംകൊണ്ടു കപടവേഷം ധരിക്കുന്നു, എന്നാൽ അവരുടെ ഹൃദയത്തിൽ വക്രത നിറച്ചുവെച്ചിരിക്കുന്നു.
PRO 26:25 അവരുടെ സംഭാഷണം അതിമനോഹരമായിരുന്നാലും അവരെ വിശ്വസിക്കരുത്, ഏഴു ഹീനകൃത്യങ്ങൾകൊണ്ട് അവരുടെ ഹൃദയം നിറഞ്ഞിരിക്കുന്നു.
PRO 26:26 അവരുടെ ദുഷ്ടത വഞ്ചനാപരമായി മറച്ചുവെച്ചിരുന്നാലും, അവരുടെ നീചകൃത്യങ്ങൾ പൊതുസഭയിൽ വെളിപ്പെട്ടുവരും.
PRO 26:27 ഒരാൾ കുഴിക്കുന്ന കുഴിയിൽ അയാൾതന്നെ വീഴും; താൻ ഉരുട്ടിവിടുന്ന കല്ല് തന്റെ നേർക്കുതന്നെ തിരിഞ്ഞുരുണ്ടുവന്നു പതിക്കും.
PRO 26:28 വ്യാജംപറയുന്ന നാവ് അതിനിരയായവരെ വെറുക്കുന്നു, മുഖസ്തുതി പറയുന്ന നാവ് നാശം വിതയ്ക്കുന്നു.
PRO 27:1 നാളെയെക്കുറിച്ചു വീരവാദം മുഴക്കരുത്, കാരണം ഓരോ ദിവസവും എന്തെല്ലാമാണു കൊണ്ടുവരുന്നതെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
PRO 27:2 നിങ്ങളുടെ നാവല്ല, മറ്റുള്ളവർ നിങ്ങളെ പ്രശംസിക്കട്ടെ; നിങ്ങളുടെ അധരമല്ല, അന്യർ നിങ്ങളെ പ്രശംസിക്കട്ടെ.
PRO 27:3 കല്ല് ഘനമേറിയതും മണൽ ഭാരമുള്ളതുമാണ്, എന്നാൽ ഒരു ഭോഷന്റെ പ്രകോപനം ഇവ രണ്ടിലും ഭാരമേറിയതാണ്.
PRO 27:4 കോപം ക്രൂരവും ക്രോധം പ്രളയംപോലെയുമാണ്, എന്നാൽ അസൂയയ്ക്കുമുന്നിൽ ആർക്കു പിടിച്ചുനിൽക്കാൻ കഴിയും?
PRO 27:5 മറച്ചുവെക്കുന്ന സ്നേഹത്തെക്കാളും തുറന്ന ശാസനയാണ് നല്ലത്.
PRO 27:6 സുഹൃത്തിൽനിന്നുള്ള മുറിവുകൾ വിശ്വസനീയം, എന്നാൽ എതിരാളിയോ, ചുംബനം വർഷിക്കുന്നു.
PRO 27:7 ഭക്ഷിച്ചു തൃപ്തരായിരിക്കുന്നവർക്കു തേനട അരോചകമാണ്, എന്നാൽ വിശപ്പുള്ളവർക്ക് കയ്‌പുള്ളതുപോലും മധുരതരമാണ്.
PRO 27:8 വീടുവിട്ടലയുന്ന മനുഷ്യനും കൂടുവിട്ടുഴലുന്ന പക്ഷിയും ഒരുപോലെ.
PRO 27:9 സുഹൃത്തിന്റെ ഹൃദ്യമായ ഉപദേശം സുഗന്ധതൈലവും ധൂപവർഗവുംപോലെ ഹൃദയത്തിനു പ്രസാദകരമാകുന്നു.
PRO 27:10 നിങ്ങളുടെ സുഹൃത്തിനെയോ കുടുംബസുഹൃത്തിനെയോ ഉപേക്ഷിക്കരുത്, ദുരന്തങ്ങൾ നിങ്ങളെ വേട്ടയാടുമ്പോൾ ബന്ധുഭവനങ്ങളിൽ പോകുകയുമരുത്— അകലെയുള്ള ബന്ധുവിനെക്കാൾ ഭേദം സമീപത്തുള്ള അയൽക്കാരാണ്.
PRO 27:11 എന്റെ കുഞ്ഞേ, നീ ജ്ഞാനിയായിരിക്കുക, അങ്ങനെ എന്റെ ഹൃദയത്തിന് ആനന്ദംനൽകുക; അപ്പോൾ എനിക്ക് എന്നെ നിന്ദിക്കുന്നവരോട് പ്രത്യുത്തരം പറയാൻകഴിയും.
PRO 27:12 ഒരു വിവേകി ആപത്തിനെ മുൻകണ്ട് അഭയസ്ഥാനം തേടുന്നു, എന്നാൽ ലളിതമാനസർ മുമ്പോട്ടുതന്നെപോയി ദുരന്തം വരിക്കുന്നു.
PRO 27:13 അന്യർക്കുവേണ്ടി ജാമ്യം നിൽക്കുന്നവരുടെ വസ്ത്രം കൈവശപ്പെടുത്തുക; പ്രവാസിക്കുവേണ്ടിയാണ് കൈയൊപ്പുചാർത്തുന്നതെങ്കിൽ, വസ്ത്രംതന്നെ പണയമായി വാങ്ങുക.
PRO 27:14 അതിരാവിലെ ആരെങ്കിലും നിങ്ങളുടെ അയൽവാസിയെ ഉച്ചത്തിൽ അനുഗ്രഹിക്കുന്നെങ്കിൽ, അതൊരു ശാപമായി പരിഗണിക്കപ്പെടും.
PRO 27:15 കലഹപ്രിയയായ ഭാര്യ പെരുമഴയത്തു ചോരുന്ന പുരയിൽനിന്ന് ഇറ്റിറ്റുവീഴുന്ന വെള്ളംപോലെയാണ്;
PRO 27:16 അവളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നത് കാറ്റിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നതുപോലെയോ കൈയിൽ എണ്ണ മുറുക്കിപ്പിടിക്കാൻ ശ്രമിക്കുന്നതുപോലെയോ ആണ്.
PRO 27:17 ഇരുമ്പ് ഇരുമ്പിനു മൂർച്ചകൂട്ടുന്നതുപോലെ ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനു മൂർച്ചകൂട്ടുന്നു.
PRO 27:18 അത്തിവൃക്ഷം സംരക്ഷിക്കുന്നവർ അതിലെ ഫലം ഭക്ഷിക്കുന്നു, തങ്ങളുടെ യജമാനനെ സംരക്ഷിക്കുന്നവർ ബഹുമാനിക്കപ്പെടും.
PRO 27:19 വെള്ളം മുഖത്തിന്റെ പ്രതിച്ഛായ പ്രതിഫലിപ്പിക്കുന്നതുപോലെ, ഒരാളുടെ ഹൃദയം അയാളുടെ യഥാർഥ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു.
PRO 27:20 മരണവും ദുരന്തവും ഒരിക്കലും തൃപ്തിയടയുന്നില്ല, അതുപോലെതന്നെയാണ് മനുഷ്യനേത്രങ്ങളും.
PRO 27:21 തീച്ചൂളയിൽ വെള്ളിയും ഉലയിൽ സ്വർണവും ശുദ്ധിചെയ്യപ്പെടുന്നു, എന്നാൽ ആളുകൾ അവർക്കു ലഭിക്കുന്ന പ്രശംസയാൽ പരിശോധിക്കപ്പെടുന്നു.
PRO 27:22 ധാന്യം ഉരലിലിട്ട് ഉലക്കകൊണ്ട് ഇടിക്കുന്നതുപോലെ, ഭോഷരെ ഇടിച്ചാലും അവരുടെ ഭോഷത്തം അവരിൽനിന്നകറ്റുക അസാധ്യം.
PRO 27:23 നിങ്ങളുടെ ആട്ടിൻപറ്റത്തിന്റെ അവസ്ഥ നന്നായി അറിഞ്ഞിരിക്കുക, നിങ്ങളുടെ കന്നുകാലികൾക്കും സൂക്ഷ്മശ്രദ്ധനൽകുക;
PRO 27:24 കാരണം സമ്പത്ത് സദാ സുസ്ഥിരമായിരിക്കുകയില്ല, കിരീടം തലമുറകളായി സംരക്ഷിക്കപ്പെടുന്നതുമില്ല.
PRO 27:25 ഉണങ്ങിയ പുല്ല് ചെത്തിനീക്കുകയും പുതുനാമ്പുകൾ മുളച്ചുവരികയുംചെയ്യുമ്പോൾ പർവതങ്ങളിൽനിന്നു സസ്യങ്ങൾ ശേഖരിക്കപ്പെടുന്നു,
PRO 27:26 ആട്ടിൻപറ്റങ്ങൾ വസ്ത്രത്തിനുള്ള വകയും കോലാടുകൾ നിലത്തിനുള്ള വിലയും നേടിത്തരും.
PRO 27:27 നിനക്കും കുടുംബത്തിനും കോലാട്ടിൻപാൽ സമൃദ്ധമായി ലഭിക്കും അത് നിങ്ങളുടെ ദാസീവൃന്ദത്തിന്റെ ജീവസന്ധാരണത്തിനും വകനൽകും.
PRO 28:1 ആരും ഓടിക്കാനില്ലാതെതന്നെ ദുഷ്ടർ ഓടിപ്പോകുന്നു, എന്നാൽ നീതിനിഷ്ഠർ ഒരു സിംഹത്തെപ്പോലെ ധൈര്യസമേതം നിലകൊള്ളുന്നു.
PRO 28:2 ഒരു രാജ്യം കലഹപൂർണമാകുമ്പോൾ നിരവധി പ്രഭുക്കന്മാർ ഉണ്ടാകുന്നു, എന്നാൽ വിവേകവും പരിജ്ഞാനവുമുള്ള ഭരണാധികാരി സുസ്ഥിരഭരണം കാഴ്ചവെക്കുന്നു.
PRO 28:3 അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രർ വിളയൊന്നുംതന്നെ ശേഷിപ്പിക്കാതെ നശിപ്പിക്കുന്ന പേമാരിപോലെയാണ്.
PRO 28:4 നിയമം ഉപേക്ഷിക്കുന്നവർ ദുഷ്ടരെ പുകഴ്ത്തുന്നു, എന്നാൽ നിയമം അനുസരിക്കുന്നവർ ദുഷ്ടരോട് എതിർക്കുന്നു.
PRO 28:5 ദുഷ്ടർ നീതി എന്തെന്നു തിരിച്ചറിയുന്നില്ല, എന്നാൽ യഹോവയെ അന്വേഷിക്കുന്നവരെല്ലാം അതു സമ്പൂർണമായി മനസ്സിലാക്കുന്നു.
PRO 28:6 വഴിപിഴച്ച ധനികരെക്കാൾ സത്യസന്ധരായി ജീവിക്കുന്ന ദരിദ്രരാണ് ശ്രേഷ്ഠം.
PRO 28:7 വിവേകമുള്ള സന്തതി നിയമം പാലിക്കുന്നു, എന്നാൽ അമിതഭക്ഷണപ്രിയരുടെ സഹചാരി തന്റെ പിതാവിന് അപമാനം.
PRO 28:8 ഉയർന്ന പലിശയിലൂടെ ദരിദ്രരിൽനിന്നു ലാഭംകൊയ്യുന്നവരുടെ ധനം ദരിദ്രരോടു ദയാലുക്കളായവർക്കുവേണ്ടി ശേഖരിക്കപ്പെടുന്നു.
PRO 28:9 ന്യായപ്രമാണത്തിനെതിരേ ചെവി കൊട്ടിയടയ്ക്കുന്നവരുടെ പ്രാർഥനകൾപോലും അറപ്പുളവാക്കുന്നതാണ്.
PRO 28:10 നീതിനിഷ്ഠരെ ദുർമാർഗത്തിലേക്കു നയിക്കുന്നവർ അവർ ഒരുക്കിവെച്ചിരിക്കുന്ന കെണിയിൽത്തന്നെ വീഴും എന്നാൽ നിഷ്കളങ്കർക്കു നല്ല പൈതൃകസമ്പത്തു ലഭിക്കും.
PRO 28:11 താനൊരു ജ്ഞാനിയാണെന്ന് സമ്പന്നർ സ്വയം കരുതുന്നു; സമ്പന്നർ എത്ര മിഥ്യാബോധത്തിലാണെന്ന് വിവേകിയായ ദരിദ്രർ കണ്ടെത്തുന്നു.
PRO 28:12 നീതിനിഷ്ഠർ വിജയംകൊയ്യുമ്പോൾ മഹോത്സവം; എന്നാൽ നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു.
PRO 28:13 തങ്ങളുടെ പാപങ്ങൾ മറച്ചുവെക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, എന്നാൽ അവ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവർക്ക് കരുണ ലഭിക്കും.
PRO 28:14 എപ്പോഴും ഭയഭക്തിയോടെ കഴിയുന്ന മനുഷ്യർ അനുഗൃഹീതർ, എന്നാൽ ഹൃദയം കഠിനമാക്കുന്നവർ ആപത്തിലകപ്പെടും.
PRO 28:15 നിസ്സഹായരായവരുടെമേൽ ആധിപത്യം പുലർത്തുന്ന ദുഷ്ടർ അലറുന്ന സിംഹത്തെപ്പോലെയും ആക്രമണത്തിനു മുതിരുന്ന കരടിയെപ്പോലെയും.
PRO 28:16 സ്വേച്ഛാധിപതിയായ ഭരണാധികാരി ജനങ്ങളുടെമേൽ അധികഭാരം ചുമത്തുന്നു, എന്നാൽ അനധികൃത ധനസമ്പാദനം വെറുക്കുന്നവർ ദീർഘകാലം ഭരണം നടത്തുന്നു.
PRO 28:17 കൊലപാതകംചെയ്തതിന്റെ മനോവ്യഥയാൽ പീഡിപ്പിക്കപ്പെടുന്നവർ പാതാളത്തിൽ അഭയംതേടും; ആരും അയാളെ പിന്തിരിപ്പിക്കാതിരിക്കട്ടെ.
PRO 28:18 നിഷ്കളങ്കരായി ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും, എന്നാൽ, വഴിപിഴച്ച ജീവിതം നയിക്കുന്നവർ പെട്ടെന്നുതന്നെ നാശത്തിൽ അകപ്പെടും.
PRO 28:19 സ്വന്തം കൃഷിയിടത്തിൽ അധ്വാനിക്കുന്നവർക്കു ധാരാളം ആഹാരം ലഭിക്കുന്നു, എന്നാൽ ദിവാസ്വപ്നങ്ങളുടെ പിന്നാലെ പായുന്നവർക്കു ദാരിദ്ര്യം കുമിഞ്ഞുകൂടും.
PRO 28:20 വിശ്വസ്തമനുഷ്യർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും, എന്നാൽ സമ്പന്നരാകാൻ തിടുക്കം കാട്ടുന്നവർ ശിക്ഷിക്കപ്പെടാതെ പോകുകയില്ല.
PRO 28:21 പക്ഷഭേദം കാണിക്കുന്നത് ഉചിതമല്ല— എന്നാൽ ഒരു കഷണം അപ്പത്തിനുവേണ്ടിപ്പോലും മനുഷ്യർ അനുചിതമായതു ചെയ്യും.
PRO 28:22 ലുബ്ധർ ധനികരാകാൻ വ്യഗ്രതകാണിക്കുന്നു അവരുടെ മുന്നേറ്റം ദാരിദ്ര്യത്തിലേക്കെന്ന് അറിയുന്നുപോലുമില്ല.
PRO 28:23 മുഖസ്തുതി പറയുന്നവരെക്കാൾ ശാസിക്കുന്നവർക്ക് അവസാനം പ്രീതി ലഭിക്കുന്നു.
PRO 28:24 മാതാപിതാക്കളെ കൊള്ളയടിച്ചിട്ട് “അതിലൊരു തെറ്റുമില്ല,” എന്നു പറയുന്നയാൾ നാശത്തിന്റെ പങ്കാളിയാണ്.
PRO 28:25 അത്യാഗ്രഹി കലഹം ഇളക്കിവിടുന്നു, എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർക്ക് അഭിവൃദ്ധിയുണ്ടാകും.
PRO 28:26 സ്വന്തം വിവേകത്തിൽ ആശ്രയിക്കുന്നവർ ഭോഷരാകുന്നു, എന്നാൽ ജ്ഞാനത്തോടെ ജീവിക്കുന്നവർ സുരക്ഷിതരായിരിക്കും.
PRO 28:27 ദരിദ്രർക്കു ദാനം നൽകുന്നവർക്കു യാതൊരുവിധ ദൗർലഭ്യവും ഉണ്ടാകുന്നില്ല, എന്നാൽ അവർക്കുനേരേ കണ്ണടയ്ക്കുന്നവർക്ക് ശാപവർഷം അനവധിയായി ഉണ്ടാകും.
PRO 28:28 നീചർ അധികാരത്തിലേറുമ്പോൾ ജനം ഓടിയൊളിക്കുന്നു; അവരുടെ നാശത്തിൽ നീതിനിഷ്ഠർ പെരുകുന്നു.
PRO 29:1 ധാരാളം ശാസനകൾ കേട്ടിട്ടും ശാഠ്യം കാണിക്കുന്നവർ പരിഹാരമില്ലാതെ പെട്ടെന്നു നാശത്തിലേക്കു കൂപ്പുകുത്തും.
PRO 29:2 നീതിനിഷ്ഠർക്ക് ഐശ്വര്യമുണ്ടാകുമ്പോൾ ജനം ആനന്ദിക്കുന്നു; ദുഷ്ടർ ഭരണംകയ്യാളുമ്പോൾ ജനം ഞരങ്ങുന്നു.
PRO 29:3 ജ്ഞാനത്തെ പ്രണയിക്കുന്നവർ തങ്ങളുടെ പിതാവിന് ആനന്ദംനൽകുന്നു, എന്നാൽ വേശ്യകളുടെ സഹയാത്രികൻ സമ്പത്തു ധൂർത്തടിക്കുന്നു.
PRO 29:4 ഒരു രാജാവ് നീതിയാൽ തന്റെ രാജ്യത്തിനു സുസ്ഥിരത കൈവരുത്തുന്നു, എന്നാൽ കോഴ കൊതിക്കുന്നവർ അതിനെ ശിഥിലമാക്കുന്നു.
PRO 29:5 തന്റെ അയൽവാസിയോടു മുഖസ്തുതി പറയുന്നവർ സ്വന്തം കാലിനൊരു വല വിരിക്കുന്നു.
PRO 29:6 ദുഷ്ടരുടെ അതിക്രമം അവർക്കൊരു കെണിയായിത്തീരുന്നു, എന്നാൽ നീതിനിഷ്ഠർ പാട്ടുപാടി ആനന്ദിക്കുന്നു.
PRO 29:7 നീതിനിഷ്ഠർ ദരിദ്രർക്ക് നീതി ലഭ്യമാക്കുന്നതിൽ ബദ്ധശ്രദ്ധരാണ്, എന്നാൽ ദുഷ്ടർക്ക് അത്തരം ചിന്തയൊന്നുമില്ല.
PRO 29:8 പരിഹാസികൾ ഒരു നഗരത്തെ ഇളക്കിമറിക്കുന്നു, എന്നാൽ ജ്ഞാനികൾ കോപത്തെ ഇല്ലാതാക്കുന്നു.
PRO 29:9 ജ്ഞാനി ഭോഷരുമായി കോടതിവ്യവഹാരത്തിൽ ഏർപ്പെട്ടാൽ, ഭോഷർ കോപവും അപഹാസവും ചൊരിയുന്നതിനാൽ യാതൊരു സമാധാനവും ലഭിക്കുകയില്ല.
PRO 29:10 രക്തദാഹികൾ സത്യസന്ധരെ വെറുക്കുകയും നീതിനിഷ്ഠരുടെ പ്രാണനെടുക്കാൻ പരതുകയുംചെയ്യുന്നു.
PRO 29:11 ഭോഷർ തങ്ങളുടെ കോപംമുഴുവനും പുറത്തേക്കെടുക്കുന്നു, എന്നാൽ ജ്ഞാനി അതു ശാന്തതയോടെ നിയന്ത്രിക്കുന്നു.
PRO 29:12 ഒരു ഭരണാധികാരി വ്യാജംകേൾക്കാൻ തുനിഞ്ഞാൻ അദ്ദേഹത്തിന്റെ എല്ലാ ഉദ്യോഗസ്ഥരും നീചവൃത്തിക്കാരാകും.
PRO 29:13 ദരിദ്രർക്കും പീഡകർക്കും പൊതുവായി ഇതൊന്നുമാത്രം: യഹോവ ഇരുകൂട്ടരുടെയും കണ്ണുകൾക്കു കാഴ്ചനൽകുന്നു.
PRO 29:14 രാജാവ് അഗതികൾക്കു നീതിയോടെ ന്യായപാലനംചെയ്താൽ, അവിടത്തെ സിംഹാസനം എന്നേക്കും സുസ്ഥിരമായിരിക്കും.
PRO 29:15 വടിയും കർക്കശമായ താക്കീതും ജ്ഞാനംനൽകുന്നു, ശിക്ഷണംലഭിക്കാതെ ജീവിക്കുന്ന സന്തതി തന്റെ മാതാവിന് അപമാനംവരുത്തുന്നു.
PRO 29:16 ദുഷ്ടർ വർധിക്കുമ്പോൾ, പാപവും വർധിക്കുന്നു, എന്നാൽ നീതിനിഷ്ഠർ അവരുടെ തകർച്ച കാണും.
PRO 29:17 നിങ്ങളുടെ കുഞ്ഞുങ്ങളെ ശിക്ഷണത്തിൽ വളർത്തുക, അവർ നിങ്ങൾക്കു സ്വസ്ഥതനൽകും; നിങ്ങൾ ആഗ്രഹിക്കുന്ന ആനന്ദംനൽകും.
PRO 29:18 ദൈവിക നിർദേശങ്ങൾ ഇല്ലാത്തിടത്ത്, ജനം നിയന്ത്രണരഹിതരായി ജീവിക്കുന്നു; എന്നാൽ ന്യായപ്രമാണം പാലിക്കുന്നവർ അനുഗൃഹീതർ.
PRO 29:19 കേവലം വാക്കുകൾകൊണ്ട് ദാസരെ ഗുണീകരിക്കുക ദുഷ്കരം; അവർക്കതു മനസ്സിലായെങ്കിലും, അതനുസരിച്ചു പ്രവർത്തിക്കുകയില്ല.
PRO 29:20 ധൃതിയിൽ സംസാരിക്കുന്നവരെ നിങ്ങൾ കാണുന്നോ? ഭോഷർക്ക് അവരെക്കാൾ ആശയുണ്ട്.
PRO 29:21 ബാല്യംമുതൽ അമിതലാളനയിൽ വളർന്നുവന്ന ദാസർ അവസാനം ധിക്കാരിയായി മാറും.
PRO 29:22 കോപിഷ്ഠരായ മനുഷ്യർ കലഹം ഇളക്കിവിടുന്നു, ക്ഷിപ്രകോപിയായ മനുഷ്യർ അനവധി പാപങ്ങൾ ചെയ്തുകൂട്ടുന്നു.
PRO 29:23 അഹങ്കാരി അപമാനത്തിൽ അവസാനിക്കുന്നു, എന്നാൽ നമ്രഹൃദയി ബഹുമതി ആർജിക്കുന്നു.
PRO 29:24 മോഷ്ടാക്കളുടെ കൂട്ടാളികളാകുന്നത് സ്വയം മുറിപ്പെടുത്തുന്നതിനു തുല്യമാണ്; അവർ സത്യമേ പറയൂ എന്ന് ശപഥംചെയ്തിരിക്കുന്നു; എന്നാൽ ഒന്നും തുറന്നുപറയാൻ തയ്യാറാകുന്നതുമില്ല.
PRO 29:25 മനുഷ്യരെ ഭയക്കുന്നത് അപകടകരമായ ഒരു കെണിയാണ്, എന്നാൽ യഹോവയെ ഭയപ്പെടുന്നവർ സുരക്ഷിതരായിരിക്കും.
PRO 29:26 ഭരണാധികാരിയുടെ പ്രീതിക്കായി പലരും പരിശ്രമിക്കുന്നു, എന്നാൽ യഹോവയിൽനിന്നാണ് ഒരാൾക്കു നീതി ലഭിക്കുന്നത്.
PRO 29:27 നീതിനിഷ്ഠർ അനീതി പ്രവർത്തിക്കുന്നവരെ വെറുക്കുന്നു; ദുഷ്ടർ നീതിനിഷ്ഠരെയും വെറുക്കുന്നു.
PRO 30:1 യാക്കേയുടെ പുത്രനായ ആഗൂരിന്റെ സൂക്തങ്ങൾ—ഒരു അരുളപ്പാട്. ഈ മനുഷ്യൻ ഇഥീയേലിനോടു പ്രസ്താവിച്ചു: “ഈഥിയേലിനോടും ഉകാലിനോടുംതന്നെ.
PRO 30:2 ഞാൻ ഒരു മനുഷ്യനല്ല; നിശ്ചയമായും ഒരു അപരിഷ്കൃതൻതന്നെ സാമാന്യബോധം എനിക്കില്ല.
PRO 30:3 ഞാൻ ജ്ഞാനം അഭ്യസിച്ചിട്ടില്ല, പരിശുദ്ധനെക്കുറിച്ചുള്ള പരിജ്ഞാനം നേടിയിട്ടുമില്ല.
PRO 30:4 സ്വർഗത്തിലേക്കു കയറിപ്പോകുകയും ഇറങ്ങിവരികയും ചെയ്തിട്ടുള്ളത് ആരാണ്? കാറ്റിനെ തന്റെ മുഷ്ടിക്കുള്ളിൽ പിടിച്ചുനിർത്തുന്നത് ആരാണ്? ആഴിയെ തന്റെ പുറങ്കുപ്പായത്തിൽ പൊതിഞ്ഞെടുത്തിട്ടുള്ളത് ആരാണ്? അഖിലാണ്ഡത്തിന്റെ അതിർത്തികളെല്ലാം ഉറപ്പിച്ചത് ആരാണ്? അവിടത്തെ നാമമെന്ത്? അവിടത്തെ പുത്രന്റെ നാമമെന്ത്? പറയൂ, നിനക്കറിയുമെങ്കിൽ!
PRO 30:5 “ദൈവത്തിന്റെ സകലവചനവും കുറ്റമറ്റത്; തന്നിൽ അഭയം തേടുന്നവർക്ക് അവിടന്ന് ഒരു പരിച.
PRO 30:6 അവിടത്തെ വചനത്തോടു യാതൊന്നും കൂട്ടിച്ചേർക്കരുത്, അങ്ങനെയായാൽ അവിടന്ന് നിന്നെ ശാസിക്കുകയും നീ ഒരു നുണയനാണെന്നു തെളിയുകയും ചെയ്യും.
PRO 30:7 “യഹോവേ, രണ്ടു കാര്യം ഞാൻ അങ്ങയോടപേക്ഷിക്കുന്നു; എന്റെ മരണത്തിനുമുമ്പേ അവ എനിക്കു ലഭ്യമാക്കണമേ.
PRO 30:8 കാപട്യവും വ്യാജവും എന്നിൽനിന്നു ബഹുദൂരം അകറ്റണമേ; എനിക്കു ദാരിദ്ര്യമോ സമ്പത്തോ നൽകരുതേ! എന്നാൽ അനുദിനാഹാരംമാത്രം നൽകണമേ.
PRO 30:9 അല്ലെങ്കിൽ, സമ്പത്തിന്റെ ആധിക്യംമൂലം ഞാൻ അങ്ങയെ തിരസ്കരിച്ച്, ‘യഹോവ ആരാണ്?’ എന്നു ചോദിക്കുകയോ അല്ല, ദാരിദ്ര്യംമൂലം മോഷണംനടത്തി, ദൈവനാമത്തിന് അപമാനം വരുത്തിവെക്കുകയോചെയ്യും.
PRO 30:10 “തൊഴിലാളിയെക്കുറിച്ച് അവരുടെ തൊഴിലുടമയോട് പരദൂഷണം പറയരുത്, അങ്ങനെചെയ്താൽ അയാൾ നിങ്ങളെ ശപിക്കുകയും നിങ്ങൾ കുറ്റക്കാരായി പരിഗണിക്കപ്പെടുകയും ചെയ്യും.
PRO 30:11 “സ്വന്തം പിതാവിനെ ശപിക്കുകയും മാതാവിനെ ആദരിക്കാതിരിക്കുകയും ചെയ്യുന്നവരുണ്ട്.
PRO 30:12 സ്വന്തം വീക്ഷണത്തിൽ തങ്ങൾ നിർമലരെന്നു കരുതുന്നവരുണ്ട് അവർ തങ്ങളുടെ മാലിന്യം ശുദ്ധീകരിക്കാത്തവരാണ്;
PRO 30:13 ആ തലമുറയുടെ കണ്ണുകൾ ഗൗരവഭാവംകാട്ടുന്നു, അവരുടെ കൺപോളകൾ ഗർവംകൊണ്ട് ഉയർന്നിരിക്കുന്നു;
PRO 30:14 ആ തലമുറയുടെ പല്ലുകൾ വാളുകളും അണപ്പല്ലുകൾ കത്തികളുമാണ്, ഇത് ഭൂമിയിൽനിന്നു ദരിദ്രരെയും മനുഷ്യകുലത്തിൽനിന്നു സഹായാർഹരെയും വിഴുങ്ങുന്നതിനാണ്.
PRO 30:15 “കണ്ണട്ടയ്ക്കു രണ്ടു പുത്രിമാരുണ്ട്. ‘തരിക! തരിക!’ അവർ കരയുന്നു. “ഒരിക്കലും തൃപ്തിവരാത്ത മൂന്നു കാര്യങ്ങളുണ്ട്, ‘മതി!’ എന്നു പറയാത്ത നാലുകാര്യങ്ങളുണ്ട്:
PRO 30:16 പാതാളം, വന്ധ്യയായ ഗർഭപാത്രം, വെള്ളംകുടിച്ച് ഒരിക്കലും തൃപ്തിവരാത്ത ഭൂമി, ‘മതി!’ എന്ന് ഒരിക്കലും പറയാത്ത അഗ്നിയുംതന്നെ.
PRO 30:17 “പിതാവിനെ പരിഹസിക്കുകയും മാതാവിനെ അനുസരിക്കാതെ പുച്ഛിക്കുകയും ചെയ്യുന്ന കണ്ണ്, താഴ്വരയിലെ കാക്കകൾ കൊത്തിപ്പറിക്കുകയും കഴുകന്മാർ ഭക്ഷിക്കുകയും ചെയ്യും.
PRO 30:18 “എന്നെ അത്യധികം വിസ്മയിപ്പിക്കുന്ന മൂന്നു കാര്യങ്ങളുണ്ട്, എനിക്കു മനസ്സിലാകാത്ത നാലുകാര്യങ്ങളുണ്ട്:
PRO 30:19 ആകാശത്ത് കഴുകന്റെ വഴി, പാറയിൽക്കൂടെയുള്ള സർപ്പത്തിന്റെ വഴി, ആഴക്കടലിലൂടെയുള്ള കപ്പലിന്റെ സഞ്ചാരപഥം, ഒരു പുരുഷൻ ഒരു യുവതിയോട് അടുക്കുന്നവിധം എന്നിവതന്നെ.
PRO 30:20 “ഒരു വ്യഭിചാരിണിയുടെ വഴി ഇപ്രകാരമാണ്: അവൾ തിന്നുകയും വായ് കഴുകുകയും ചെയ്തിട്ട്, ‘ഞാൻ ഒരുതെറ്റും ചെയ്തിട്ടില്ല’ എന്നു പറയുന്നു.
PRO 30:21 “മൂന്നു കാര്യങ്ങളാൽ ഭൂമി വിറയ്ക്കുന്നു, അതിനു സഹിച്ചുകൂടാത്ത നാലുകാര്യങ്ങളുണ്ട്:
PRO 30:22 സേവകരിലൊരാൾ രാജാവാകുക, സമൃദ്ധമായി ഭക്ഷണം ലഭിക്കുന്ന ഭോഷർ,
PRO 30:23 നികൃഷ്ടയായ സ്ത്രീ വിവാഹിതയാകുന്നത്, യജമാനത്തിയെ സ്ഥാനഭ്രഷ്ടയാക്കുന്ന ദാസി എന്നിവതന്നെ.
PRO 30:24 “ഭൂമിയിലുള്ള നാലു കാര്യങ്ങൾ ചെറുതാണ്, എന്നിട്ടും അവയ്ക്ക് അസാമാന്യ ബുദ്ധിയുണ്ട്:
PRO 30:25 ശക്തിയൊട്ടും ഇല്ലാത്ത ജീവികളാണ് ഉറുമ്പുകൾ, എന്നിരുന്നാലും അവ വേനൽക്കാലത്ത് തങ്ങൾക്കുള്ള ആഹാരം സംഭരിക്കുന്നു;
PRO 30:26 അശക്തരായ ജീവികളാണ് കുഴിമുയൽ, എന്നാലും കിഴുക്കാംതൂക്കായ പാറയിൽ അവ മാളമൊരുക്കുന്നു;
PRO 30:27 വെട്ടുക്കിളികൾക്കു രാജാവില്ല, എന്നിട്ടും അവ അണിയണിയായി മുന്നേറുന്നു;
PRO 30:28 ഒരു പല്ലിയെ കൈകൊണ്ടു പിടിക്കാം, എങ്കിലും അവ രാജകൊട്ടാരങ്ങളിൽ കാണപ്പെടുന്നു.
PRO 30:29 “നടപ്പിൽ പ്രൗഢിയുള്ള മൂന്നു കൂട്ടരുണ്ട്, നാലു കൂട്ടർ ഗാംഭീര്യത്തോടെ മുന്നേറുന്നു:
PRO 30:30 യാതൊന്നിൽനിന്നും പിന്നാക്കംപോകാത്തവനായ വന്യമൃഗങ്ങളിൽ ശക്തനായ സിംഹം,
PRO 30:31 അഹന്തയോടെ നടക്കുന്ന പൂങ്കോഴി, കോലാട്ടുകൊറ്റൻ, സൈന്യശക്തിയിൽ സുരക്ഷിതനായ രാജാവ് എന്നിവർതന്നെ.
PRO 30:32 “നിങ്ങൾ സ്വയം പുകഴ്ത്തി മടയത്തരം കാട്ടുകയോ ദുരാലോചന പദ്ധതിയിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ വായ് പൊത്തിക്കൊൾക!
PRO 30:33 പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകുന്നു, മൂക്ക് പിടിച്ചുതിരിച്ചാൽ ചോരയൊഴുകുന്നു, അതുപോലെ കോപം ഇളക്കിയാൽ സംഘട്ടനം ഉണ്ടാകുന്നു.”
PRO 31:1 ലെമുവേൽ രാജാവിന്റെ സൂക്തങ്ങൾ—അദ്ദേഹത്തിന്റെ മാതാവ് അഭ്യസിപ്പിച്ച പ്രചോദനാത്മക സൂക്തങ്ങൾ.
PRO 31:2 എന്റെ മകനേ, ശ്രദ്ധിക്കൂ. എന്റെ ഉദരത്തിൽ ഉരുവായ എൻമകനേ, ശ്രദ്ധിക്കൂ. എന്റെ പ്രാർഥനകളുടെ സാഫല്യമായ എൻമകനേ, ശ്രദ്ധിക്കൂ.
PRO 31:3 നിന്റെ ഊർജം സ്ത്രീകൾക്കുവേണ്ടി ചെലവഴിക്കരുത്, നിന്റെ ഓജസ്സ് രാജാക്കന്മാരെ നശിപ്പിക്കുന്നവർക്കു നൽകരുത്.
PRO 31:4 ലെമുവേലേ, ഇതു രാജാക്കന്മാർക്കു ചേർന്നതല്ല, സുരാപാനം രാജാക്കന്മാർക്കനുചിതം, മദ്യപാനം ഭരണാധിപർക്കു ഭൂഷണമല്ല,
PRO 31:5 അവർ മദ്യപിച്ചിട്ട് നിയമം വിസ്മരിക്കുകയും പീഡിതരുടെ അവകാശങ്ങൾ അപഹരിക്കാതിരിക്കുകയുംചെയ്യട്ടെ.
PRO 31:6 നശിച്ചുകൊണ്ടിരിക്കുന്നവർക്കു മദ്യവും തീവ്രയാതന അനുഭവിക്കുന്നവർക്കു വീഞ്ഞും പകരൂ!
PRO 31:7 അവർ പാനംചെയ്യട്ടെ, ദാരിദ്ര്യം മറന്നുപോകട്ടെ; തങ്ങളുടെ അരിഷ്ടത ഓർക്കാതെയുമിരിക്കട്ടെ.
PRO 31:8 സ്വയം ശബ്ദമുയർത്താൻ കഴിയാത്തവർക്കുവേണ്ടി സംസാരിക്കുക, അനാഥരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടിത്തന്നെ.
PRO 31:9 ശബ്ദമുയർത്തുക, നീതിയുക്തമായ തീർപ്പുകൾ പുറപ്പെടുവിക്കുക; ദരിദ്രരുടെയും അഗതികളുടെയും അവകാശങ്ങൾക്കായി നിലകൊള്ളുക.
PRO 31:10 ചാരുശീലയാം പത്നിയെ കണ്ടെത്താൻ ആർക്കു കഴിയും? അവളുടെ മൂല്യം മാണിക്യത്തെക്കാൾ എത്രയോ അധികം.
PRO 31:11 അവളുടെ ഭർത്താവ് അവളിൽ സമ്പൂർണ വിശ്വാസം അർപ്പിച്ചിരിക്കുന്നു അവന് മൂല്യവത്തായ ഒന്നിനും കുറവില്ല.
PRO 31:12 അവളുടെ ജീവിതകാലമെല്ലാം അവൾ അയാൾക്കു തിന്മയല്ല, നന്മതന്നെ വരുത്തുന്നു.
PRO 31:13 അവൾ കമ്പിളി, ചണം എന്നിവ ശേഖരിച്ച് ചുറുചുറുക്കോടെ സ്വന്തം കൈകൾകൊണ്ട് അധ്വാനിക്കുന്നു.
PRO 31:14 അവൾ വ്യാപാരക്കപ്പൽപോലെയാണ് വിദൂരതയിൽനിന്ന് അവൾ തന്റെ ഭക്ഷണം കൊണ്ടുവരുന്നു.
PRO 31:15 ഇരുട്ടൊഴിയുന്നതിനുമുമ്പുതന്നെ അവൾ ഉണരുന്നു അവളുടെ കുടുംബത്തിനു ഭക്ഷണവും വേലക്കാരികൾക്ക് അവരുടെ ഓഹരിയും ഒരുക്കുന്നു.
PRO 31:16 അവൾ ഒരു വയലിൽ കണ്ണുപതിപ്പിക്കുകയും അതു വാങ്ങുകയുംചെയ്യുന്നു; അവളുടെ സമ്പാദ്യംകൊണ്ടൊരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുന്നു.
PRO 31:17 അവൾ തന്റെ അര മുറുക്കി കഠിനാധ്വാനം ചെയ്യുന്നു; അവളുടെ കരങ്ങൾ അധ്വാനത്തിനു ശക്തം.
PRO 31:18 തന്റെ വ്യാപാരം ആദായകരമെന്ന് അവൾ ഉറപ്പുവരുത്തുന്നു, അവളുടെ വിളക്ക് രാത്രിയിൽ അണയുന്നില്ല.
PRO 31:19 തന്റെ കരത്തിൽ അവൾ നെയ്ത്തുകോൽ പിടിച്ചിരിക്കുന്നു അവളുടെ കൈവിരലുകൾ തക്ലിയിൽ പിടിച്ചിട്ടുണ്ട്.
PRO 31:20 അവൾ തന്റെ കൈകൾ ദരിദ്രർക്കായി തുറക്കുന്നു സഹായം അർഹിക്കുന്നവർക്കുവേണ്ടി തന്റെ കൈകൾ നീട്ടുന്നു.
PRO 31:21 ഹിമകാലം വരുമ്പോൾ, തന്റെ കുടുംബാംഗങ്ങളെയോർത്തവൾ ഭയക്കുന്നില്ല; കാരണം അവരെല്ലാം രക്താംബരം ധരിച്ചിരിക്കുന്നു.
PRO 31:22 അവൾ തന്റെ കിടക്കയ്ക്കു പരവതാനി ഉണ്ടാക്കുന്നു; മേൽത്തരമായ ചണനൂലും ഊതനൂലും അവൾ അണിഞ്ഞിരിക്കുന്നു.
PRO 31:23 നഗരകവാടത്തിൽ അവളുടെ ഭർത്താവ് ബഹുമാനിതനാണ്, ദേശത്തിലെ നേതാക്കന്മാരോടൊപ്പം അദ്ദേഹം ഇരിപ്പിടം പങ്കിടുന്നു.
PRO 31:24 അവൾ പരുത്തിനൂൽവസ്ത്രങ്ങൾ നിർമിക്കുകയും വിൽക്കുകയും അരക്കച്ചയുണ്ടാക്കി വിൽപ്പനയ്ക്കായി വ്യാപാരികളെ ഏൽപ്പിക്കുകയും ചെയ്യുന്നു.
PRO 31:25 അവൾ ബലവും ബഹുമാനവും അണിഞ്ഞിരിക്കുന്നു; അവൾ ഭാവിയെ നോക്കി പുഞ്ചിരിതൂകുന്നു.
PRO 31:26 അവൾ ജ്ഞാനത്തോടെ സംസാരിക്കുന്നു, അവളുടെ നാവിൽ വിശ്വസനീയമായ ഉപദേശങ്ങളുണ്ട്.
PRO 31:27 തന്റെ കുടുംബത്തിലെ സകലകാര്യങ്ങളും അവൾ സസൂക്ഷ്മം നിരീക്ഷിക്കുന്നു. അലസതയിൽ നേടിയ ആഹാരം അവൾ ഭക്ഷിക്കുന്നില്ല.
PRO 31:28 അവളുടെ മക്കൾ എഴുന്നേറ്റ് അനുഗ്രഹിക്കപ്പെട്ടവൾ എന്ന് അവളെ പുകഴ്ത്തുന്നു; അവളുടെ ഭർത്താവും അവളെ പുകഴ്ത്തുന്നു:
PRO 31:29 “സദ്ഗുണങ്ങളുള്ള ധാരാളം വനിതകളുണ്ട്, എന്നാൽ അവരെയെല്ലാവരെക്കാളും നീ ശ്രേഷ്ഠയാണ്.”
PRO 31:30 വശ്യത വഞ്ചനാപരമാണ്, സൗന്ദര്യം നൈമിഷികവുമാണ്; എന്നാൽ യഹോവയെ ഭയപ്പെടുന്ന വനിത പ്രശംസിക്കപ്പെടും.
PRO 31:31 അവളുടെ അധ്വാനത്തിന്റെ പ്രതിഫലം അവൾക്കു നൽകുക, അവളുടെ പ്രവൃത്തികൾ നഗരകവാടങ്ങളിൽ പ്രകീർത്തിക്കപ്പെടട്ടെ.
ECC 1:1 ജെറുശലേം രാജാവും ദാവീദിന്റെ പുത്രനുമായ സഭാപ്രസംഗിയുടെ വാക്കുകൾ:
ECC 1:2 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “നിശ്ശേഷം അർഥശൂന്യം! സകലതും അർഥശൂന്യമാകുന്നു.”
ECC 1:3 സൂര്യനുകീഴിൽ അധ്വാനിക്കുന്ന മനുഷ്യൻ തന്റെ പ്രയത്നത്തിൽനിന്നും എന്തു നേടുന്നു?
ECC 1:4 തലമുറകൾ വരുന്നു, തലമുറകൾ പോകുന്നു; എന്നാൽ ഭൂമി ശാശ്വതമായി നിലനിൽക്കുന്നു.
ECC 1:5 സൂര്യൻ ഉദിക്കുകയും സൂര്യൻ അസ്തമിക്കുകയും ചെയ്യുന്നു, അത് അതിന്റെ ഉദയസ്ഥാനത്തേക്കു ദ്രുതഗതിയിൽ മടങ്ങിപ്പോകുകയും ചെയ്യുന്നു.
ECC 1:6 കാറ്റ് തെക്കോട്ട് വീശുന്നു, വടക്കോട്ടത് തിരിഞ്ഞുകറങ്ങുന്നു; നിരന്തരം തന്റെ ഗതി ആവർത്തിച്ച് ചുറ്റിച്ചുറ്റി കറങ്ങുന്നു.
ECC 1:7 എല്ലാ നീരൊഴുക്കുകളും സമുദ്രത്തിലേക്കൊഴുകുന്നു, എന്നിട്ടും സമുദ്രമൊരിക്കലും നിറയുന്നില്ല. അരുവികൾ എവിടെനിന്ന് ആരംഭിച്ചുവോ അവിടേക്കുതന്നെ അവ പിന്നെയും മടങ്ങിപ്പോകുന്നു.
ECC 1:8 എല്ലാ വസ്തുതകളും ക്ലേശഭരിതമാണ്, അത് ഒരാൾക്ക് വർണിക്കാവുന്നതിലുമധികം. കണ്ടിട്ടു കണ്ണിന് മതിവരികയോ കേട്ടിട്ടു ചെവിക്ക് തൃപ്തിവരികയോ ചെയ്യുന്നില്ല.
ECC 1:9 ഒരിക്കൽ ഉണ്ടായിരുന്നതു പിന്നെയും ഉണ്ടാകും, മുൻകാലചെയ്തികൾ പിന്നെയും ആവർത്തിക്കും; സൂര്യനുകീഴിൽ പുതിയതായി ഒന്നുംതന്നെയില്ല.
ECC 1:10 ഏതിനെയെങ്കിലും ചൂണ്ടി ആർക്കെങ്കിലും പറയാൻ കഴിയുമോ, “നോക്കൂ! ഇതു തികച്ചും പുത്തനായ ഒന്നാണ്?” പണ്ടുപണ്ടേ ഇത് ഇവിടെ ഉണ്ടായിരുന്നു; നമ്മുടെ കാലത്തിനുമുമ്പുതന്നെ ഇത് ഇവിടെ ഉണ്ടായിരുന്നു.
ECC 1:11 പോയ തലമുറയെക്കുറിച്ച് ആരും ഓർക്കുന്നില്ല, വരാനിരിക്കുന്ന തലമുറയെ, അവരുടെ പിന്നാലെ വരുന്നവരും സ്മരിക്കുന്നില്ല.
ECC 1:12 സഭാപ്രസംഗിയായ ഞാൻ ജെറുശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു.
ECC 1:13 ആകാശത്തിനു കീഴിലുള്ള പ്രയത്നങ്ങളെല്ലാം പഠിക്കുന്നതിനും ജ്ഞാനത്തോടെ അപഗ്രഥിക്കുന്നതിനും ഞാൻ ബദ്ധശ്രദ്ധനായിരുന്നു. മാനവരാശിയുടെമേൽ ദൈവം എത്ര ഭീമയായ ഭാരമാണ് വെച്ചിരിക്കുന്നത്!
ECC 1:14 സൂര്യനുകീഴിൽ നിറവേറ്റപ്പെടുന്ന എല്ലാം ഞാൻ കണ്ടിട്ടുണ്ട്; അവയെല്ലാം അർഥശൂന്യമാണ്; കാറ്റിനുപിന്നാലെയുള്ള ഓട്ടമാണ്.
ECC 1:15 വളഞ്ഞതിനെ നേരേയാക്കാൻ സാധിക്കുകയില്ല; ഇല്ലാത്തത് എണ്ണിത്തിട്ടപ്പെടുത്താനും കഴിയുകയില്ല.
ECC 1:16 ഞാൻ എന്നോടുതന്നെ പറഞ്ഞു: “നോക്കൂ, എനിക്കുമുമ്പേ ജെറുശലേമിൽ ഭരണം നടത്തിയ മറ്റാരെക്കാളും അധികം ജ്ഞാനത്തിൽ ഞാൻ മുന്നേറിയിരിക്കുന്നു. അവരെക്കാളധികം ജ്ഞാനവും പരിജ്ഞാനവും എന്റെ ഹൃദയം സമ്പാദിച്ചിരിക്കുന്നു.”
ECC 1:17 പിന്നെ ഞാൻ ജ്ഞാനം ഗ്രഹിക്കാൻ ബദ്ധശ്രദ്ധനായി, അതോടൊപ്പം മതിഭ്രമവും ഭോഷത്വവും. എന്നാൽ ഇതും കാറ്റിനുപിന്നാലെയുള്ള ഓട്ടമാണെന്ന് ഞാൻ പഠിച്ചു.
ECC 1:18 ജ്ഞാനം ഏറുന്നതോടെ ശോകവും ഏറുന്നു; പരിജ്ഞാനത്തിന്റെ ആധിക്യം അധികവ്യഥയും നൽകുന്നു.
ECC 2:1 ഞാൻ എന്നോടുതന്നെ പറഞ്ഞു, “വരിക, എന്താണ് നല്ലത് എന്നത് സുഖലോലുപതകൊണ്ട് ഞാൻ നിന്നെ പരീക്ഷിക്കും.” എന്നാൽ അതും അർഥശൂന്യമെന്നു തെളിഞ്ഞിരിക്കുന്നു.
ECC 2:2 “ചിരി വെറും മതിഭ്രമം; സുഖലോലുപതകൊണ്ട് എന്തുനേട്ടം,” ഞാൻ പറഞ്ഞു.
ECC 2:3 മനുഷ്യർക്ക് അവരുടെ ചുരുങ്ങിയ നാളുകളിൽ ആകാശത്തിനുകീഴിൽ മൂല്യവത്തായുള്ളത് എന്തുണ്ടെന്നു മനസ്സിലാക്കാൻ, എന്റെ മനസ്സ് ജ്ഞാനപൂർവം എന്നെ നയിച്ചുകൊണ്ടിരുന്നു; അപ്പോഴും ഞാൻ വീഞ്ഞിൽ ആഹ്ലാദിക്കാനും ഭോഷത്വം ആലിംഗനം ചെയ്യാനും പരിശ്രമിച്ചു.
ECC 2:4 ഞാൻ ബൃഹദ് പദ്ധതികൾ ആസൂത്രണംചെയ്തു: ഞാൻ എനിക്ക് അരമനകൾ പണിതു; മുന്തിരിത്തോപ്പുകൾ നട്ടുപിടിപ്പിച്ചു.
ECC 2:5 ഞാൻ തോട്ടങ്ങളും പൂങ്കാവനങ്ങളും നിർമിക്കുകയും അവയിൽ എല്ലാവിധ ഫലവൃക്ഷങ്ങൾ നട്ടുണ്ടാക്കുകയും ചെയ്തു.
ECC 2:6 തഴച്ചുവളരുന്ന വൃക്ഷങ്ങളുടെ തോട്ടങ്ങൾ നനയ്ക്കാൻ ജലാശയങ്ങൾ നിർമിച്ചു.
ECC 2:7 ഞാൻ ദാസീദാസന്മാരെ വിലയ്ക്കുവാങ്ങി. എന്റെ ഭവനത്തിൽ ജനിച്ച മറ്റു ദാസരും എനിക്കുണ്ടായിരുന്നു. ജെറുശലേമിൽ ഉണ്ടായിരുന്ന എന്റെ മുൻഗാമികളിൽ ആരെക്കാളും കൂടുതൽ ആടുമാടുകളുടെ ഒരു വമ്പിച്ചശേഖരം എനിക്കു സ്വന്തമായിരുന്നു.
ECC 2:8 ഞാൻ എനിക്കായി വെള്ളിയും സ്വർണവും സമാഹരിച്ചു. രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധികളും ഞാൻ ശേഖരിച്ചു. മാനവഹൃദയത്തിന് ആനന്ദംപകരുന്ന എല്ലാറ്റിനെയും—ഗായകന്മാരെയും ഗായികമാരെയും അന്തഃപുരസ്ത്രീകളെയും—ഞാൻ സമ്പാദിച്ചു.
ECC 2:9 എനിക്കുമുമ്പ് ജെറുശലേമിൽ വാണിരുന്ന ആരെക്കാളും ഞാൻ ധനികനായിത്തീർന്നു. ഇവയോടൊപ്പം എന്റെ ജ്ഞാനവും എന്നോടൊപ്പം വസിച്ചു.
ECC 2:10 എന്റെ കണ്ണുകൾ അഭിലഷിച്ചതൊന്നും ഞാൻ എനിക്ക് വിലക്കിയില്ല; എന്റെ ഹൃദയത്തിന് ആനന്ദംനൽകുന്ന യാതൊന്നിനോടും ഞാൻ വിമുഖതകാട്ടിയില്ല. എന്റെ എല്ലാ പ്രവൃത്തികളിലും എന്റെ ഹൃദയം ആനന്ദിച്ചു, ഇതായിരുന്നു എന്റെ എല്ലാ പ്രയത്നങ്ങളുടെയും പ്രതിഫലം.
ECC 2:11 എന്നാൽ എന്റെ കരങ്ങൾ ചെയ്ത പ്രവൃത്തികളെല്ലാം; ഞാൻ കരഗതമാക്കാൻ പരിശ്രമിച്ചതെല്ലാംതന്നെ പരിശോധിച്ചു. സകലതും അർഥശൂന്യമായിരുന്നു, കാറ്റിനുപിന്നാലെയുള്ള ഓട്ടമായിരുന്നു; സൂര്യനുകീഴേ ഒന്നും ഞാൻ നേടിയതുമില്ല.
ECC 2:12 പിന്നീട്, എന്റെ ചിന്താഗതികൾ ജ്ഞാനം വിശകലനം ചെയ്യുന്നതിന് ഞാൻ തിരിച്ചുവിട്ടു, മതിഭ്രമവും ഭോഷത്വവും അതിനോടൊപ്പം പരിഗണിച്ചു. രാജാവിന്റെ അനന്തരഗാമിക്ക് മുൻഗാമികളുടെ ചെയ്തികളെക്കാൾ എന്താണ് അധികമായി ചെയ്യാൻ കഴിയുക?
ECC 2:13 ഭോഷത്വത്തെക്കാൾ ജ്ഞാനം നല്ലതെന്നു ഞാൻ കണ്ടു, പ്രകാശം അന്ധകാരത്തെക്കാൾ നല്ലതായിരിക്കുന്നതുപോലെതന്നെ.
ECC 2:14 ജ്ഞാനിക്ക് തന്റെ ശിരസ്സിൽ കണ്ണുകളുണ്ട്, എന്നാൽ ഭോഷർ അന്ധകാരത്തിൽ നടക്കുന്നു; എന്നാൽ വിധി രണ്ടുപേർക്കും ഒന്നുതന്നെയാണ് എന്നു ഞാൻ മനസ്സിലാക്കി.
ECC 2:15 ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഭോഷന്റെ അന്ത്യംതന്നെയാണ് എന്റെയും ഗതി എങ്കിൽ ജ്ഞാനം ആർജിച്ചതുകൊണ്ട് എനിക്കെന്തു നേട്ടം?” ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇതും അർഥശൂന്യമത്രേ.”
ECC 2:16 കാരണം ഭോഷനെക്കുറിച്ചെന്നതുപോലെ, ജ്ഞാനിയെക്കുറിച്ചും ദീർഘകാലസ്മരണകൾ നിലനിൽക്കുകയില്ല; ഇരുവരും വിസ്മൃതിയിലാണ്ടുപോകുന്ന കാലം വന്നെത്തിയിരിക്കുന്നു. ഭോഷനെപ്പോലെതന്നെ ജ്ഞാനിയും മരണത്തിനു കീഴടങ്ങണം!
ECC 2:17 സൂര്യനുകീഴേയുള്ള സകലപ്രവൃത്തികളും എനിക്കു വ്യസനഹേതു ആയതുകൊണ്ട് ജീവിതത്തെ ഞാൻ വെറുത്തു. സകലതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംമാത്രം.
ECC 2:18 എന്റെ പിന്നാലെ വരുന്നവർക്കുവേണ്ടി എല്ലാം ഉപേക്ഷിച്ചുപോകണമെന്ന് ഓർത്തപ്പോൾ, സൂര്യനുകീഴിൽ ഞാൻ കഠിനാധ്വാനംചെയ്ത് സമ്പാദിച്ച എല്ലാറ്റിനെയും ഞാൻ വെറുത്തു.
ECC 2:19 പിന്നാലെ വരുന്നവർ ജ്ഞാനികളോ ഭോഷരോ എന്നാരറിഞ്ഞു? എന്തായാലും സൂര്യനുകീഴേ ഞാൻ എന്റെ കഠിനാധ്വാനവും സാമർഥ്യവും അർപ്പിച്ച എല്ലാറ്റിന്റെയും കാര്യനിർവഹണാധികാരം അവരിലേക്കു ചെന്നുചേരുന്നു. ഇതും അർഥശൂന്യമത്രേ.
ECC 2:20 അതുകൊണ്ട് സൂര്യനുകീഴിൽ അത്യധ്വാനംചെയ്ത് ഞാൻ നേടിയതിനെക്കുറിച്ചെല്ലാം എന്റെ ഹൃദയം നിരാശപ്പെടാൻ തുടങ്ങി.
ECC 2:21 ഒരാൾ ജ്ഞാനത്തോടും വിവേകത്തോടും നൈപുണ്യത്തോടും തന്റെ വേല ചെയ്യുന്നു, പിന്നെ തനിക്കവകാശപ്പെട്ടതെല്ലാം അതിനായി ഒരു ചെറുവിരൽപോലും ചലിപ്പിക്കാത്ത മറ്റൊരാൾക്ക് വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും അർഥശൂന്യവും കടുത്ത ദൗർഭാഗ്യവുംതന്നെ.
ECC 2:22 സൂര്യനുകീഴേയുള്ള സകലകഠിനപ്രയത്നംകൊണ്ടും ആകുലതകൊണ്ടും മനുഷ്യർക്ക് എന്തു കിട്ടും?
ECC 2:23 എല്ലാ ദിവസവും അവരുടെ വേല വേദനാപൂർണവും ദുഃഖകരവും ആകുന്നു; രാത്രികാലങ്ങളിൽപോലും അവരുടെ മനസ്സിന് വിശ്രമം ലഭിക്കുന്നില്ല. ഇതും അർഥശൂന്യമത്രേ.
ECC 2:24 ഭക്ഷിക്കുകയും പാനംചെയ്യുകയും തന്റെ പ്രവൃത്തിയിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ കൂടുതൽ ഒരു മനുഷ്യന് അഭികാമ്യമായിരിക്കുന്നത് മറ്റെന്താണ്? ഈ ആസ്വാദനങ്ങളും ദൈവകരത്തിൽനിന്നുള്ളതാണെന്ന് ഞാൻ അറിയുന്നു.
ECC 2:25 അവിടത്തെക്കൂടാതെ ഭക്ഷിക്കാനും ആനന്ദം കണ്ടെത്താനും ആർക്കു കഴിയും?
ECC 2:26 അവിടത്തെ പ്രസാദിപ്പിക്കുന്ന മനുഷ്യർക്ക് ദൈവം ജ്ഞാനവും പരിജ്ഞാനവും ആനന്ദവും നൽകുന്നു; എന്നാൽ പാപികൾക്ക്, ദൈവത്തെ പ്രസാദിപ്പിക്കുന്നവർക്കു നൽകുന്നതിനുള്ള ധനം സമ്പാദിക്കുന്നതിനും സ്വരൂപിക്കുന്നതിനുംമാത്രമുള്ള നിയോഗം നൽകുന്നു. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടമാകുന്നു.
ECC 3:1 എല്ലാറ്റിനും ഒരു സമയമുണ്ട്, ആകാശത്തിനുകീഴേയുള്ള ഓരോ പ്രവൃത്തിക്കും ഒരു നിശ്ചിതകാലവുമുണ്ട്.
ECC 3:2 ജനനത്തിനൊരു കാലം, മരണത്തിനൊരു കാലം, നടുന്നതിനൊരു കാലം, വിളവെടുക്കുന്നതിനൊരു കാലം,
ECC 3:3 കൊല്ലുന്നതിനൊരു കാലം, സൗഖ്യമാക്കുന്നതിനൊരു കാലം, ഇടിച്ചുനിരത്തുന്നതിനൊരു കാലം, പണിതുയർത്തുന്നതിനൊരു കാലം.
ECC 3:4 കരയുന്നതിനൊരു കാലം, ചിരിക്കുന്നതിനൊരു കാലം, വിലപിക്കുന്നതിനൊരു കാലം, നൃത്തംചെയ്യുന്നതിനൊരു കാലം.
ECC 3:5 കല്ലുകൾ ചിതറിക്കുന്നതിനൊരു കാലം, അവ ശേഖരിക്കുന്നതിനൊരു കാലം, ആലിംഗനം ചെയ്യുന്നതിനൊരു കാലം, അകന്നിരിക്കുന്നതിനൊരു കാലം,
ECC 3:6 അന്വേഷിക്കുന്നതിനൊരു കാലം, ഉപേക്ഷിക്കുന്നതിനൊരു കാലം, സൂക്ഷിക്കുന്നതിനൊരു കാലം, എറിഞ്ഞുകളയുന്നതിനൊരു കാലം,
ECC 3:7 കീറുന്നതിനൊരു കാലം, തുന്നിച്ചേർക്കുന്നതിനൊരു കാലം, മൗനമായിരിക്കുന്നതിനൊരു കാലം, സംസാരിക്കുന്നതിനൊരു കാലം,
ECC 3:8 സ്നേഹിക്കുന്നതിനൊരു കാലം, വെറുക്കുന്നതിനൊരു കാലം, യുദ്ധംചെയ്യുന്നതിനൊരു കാലം, സമാധാനത്തിനൊരു കാലം.
ECC 3:9 അധ്വാനിക്കുന്ന വേലക്കാർ തന്റെ അധ്വാനത്തിൽനിന്ന് എന്തു നേടുന്നു?
ECC 3:10 ദൈവം മനുഷ്യരുടെമേൽ വെച്ചിരിക്കുന്ന ഭാരം ഞാൻ കണ്ടിട്ടുണ്ട്.
ECC 3:11 അവിടന്ന് ഓരോന്നും അതതുകാലത്തു മനോഹരമായി ചെയ്തിരിക്കുന്നു; മനുഷ്യഹൃദയങ്ങളിൽ അവിടന്ന് നിത്യതയും വെച്ചിരിക്കുന്നു. എന്നാൽ ദൈവം ആരംഭംമുതൽ അവസാനംവരെ എന്തു ചെയ്തിരിക്കുന്നു എന്നതിന്റെ വ്യാപ്തി ഗ്രഹിക്കാൻ അവർക്കാർക്കും കഴിയുന്നതുമല്ല.
ECC 3:12 ജീവിച്ചിരിക്കുമ്പോൾ ആനന്ദത്തോടിരിക്കുകയും നന്മചെയ്യുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യർക്കു മറ്റൊന്നുമില്ലെന്ന് എനിക്കറിയാം.
ECC 3:13 ഓരോരുത്തരും ഭക്ഷിക്കുകയും പാനംചെയ്യുകയും തങ്ങളുടെ പ്രയത്നത്തിൽ സംതൃപ്തി കണ്ടെത്തുകയും ചെയ്യുന്നു—ഇതെല്ലാം ദൈവത്തിന്റെ ദാനമാണ്.
ECC 3:14 ദൈവത്തിന്റെ ഓരോ പ്രവൃത്തിയും കാലാതീതമായി നിലനിൽക്കുന്നു എന്നെനിക്കു നിശ്ചയമുണ്ട്; അതിനോടെന്തെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ അതിൽനിന്ന് എന്തെങ്കിലും എടുത്തുമാറ്റുന്നതിനോ കഴിയുകയില്ല. ദൈവം അതു ചെയ്യുന്നതുകൊണ്ട് മനുഷ്യർ അവിടത്തെ ഭയപ്പെടുന്നു.
ECC 3:15 ഇപ്പോഴുള്ളതെല്ലാം പണ്ടും ഉണ്ടായിരുന്നു, വരാനുള്ളതും മുമ്പ് ഉണ്ടായിരുന്നു; ദൈവം കഴിഞ്ഞകാലത്തെ മടക്കിവിളിക്കുന്നു.
ECC 3:16 സൂര്യനുകീഴിൽ ഇതരകാര്യങ്ങളും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്: ന്യായത്തീർപ്പിന്റെ സ്ഥലത്ത് അന്യായം അരങ്ങേറുന്നു; നീതിയുടെ സ്ഥാനത്ത് നീതികേടും.
ECC 3:17 ഞാൻ എന്നോടുതന്നെ പറഞ്ഞു, “ദൈവം നീതിനിഷ്ഠരെയും ദുഷ്ടരെയും ഒരുപോലെ ന്യായവിധിക്കു കൊണ്ടുവരുന്നു, കാരണം എല്ലാ പ്രവൃത്തികൾക്കും ഒരു സമയമുണ്ട്, ഏതു പ്രവൃത്തിയെയും വിധിക്കുന്ന ഒരു നിശ്ചിതകാലവുമുണ്ട്.”
ECC 3:18 ഞാൻ പിന്നെയും എന്നോടുതന്നെ പറഞ്ഞു, “മനുഷ്യരെ സംബന്ധിച്ചിടത്തോളം, അവർ മൃഗത്തിനു തുല്യരെന്ന് അവരെത്തന്നെ ബോധ്യപ്പെടുത്തേണ്ടതിന് ദൈവം അവരെ പരീക്ഷിക്കുന്നു.
ECC 3:19 മനുഷ്യന്റെ വിധി മൃഗങ്ങൾക്കുള്ളതുപോലെതന്നെ; ഇരുകൂട്ടർക്കും ഒരേവിധിതന്നെ കാത്തിരിക്കുന്നു: മനുഷ്യൻ മരിക്കുന്നതുപോലെ മൃഗവും മരിക്കുന്നു. എല്ലാറ്റിനും ശ്വാസവും ഒന്നുതന്നെ. അതുകൊണ്ട് മനുഷ്യനു മൃഗത്തെക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല. എല്ലാം അർഥശൂന്യം.
ECC 3:20 എല്ലാം ഒരിടത്തേക്കു പോകുന്നു; എല്ലാം പൊടിയിൽനിന്നു വരുന്നു, പൊടിയിലേക്കുതന്നെ മടങ്ങുന്നു.
ECC 3:21 മനുഷ്യന്റെ ആത്മാവ് ഉന്നതങ്ങളിലേക്കാണോ പോകുന്നത്? മൃഗത്തിന്റെ ആത്മാവ് ഭൂമിയുടെ അധോഭാഗങ്ങളിലേക്കാണോ നിപതിക്കുന്നത്? ആർക്കാണ് അറിവുള്ളത്?”
ECC 3:22 അതുകൊണ്ട്, തന്റെ പ്രവൃത്തിയിൽ ആനന്ദിക്കുന്നതിനെക്കാൾ ശ്രേഷ്ഠമായതൊന്നും മനുഷ്യനില്ലെന്നു ഞാൻ കണ്ടു. കാരണം അതുതന്നെയാണ് ആ മനുഷ്യന്റെ ഓഹരി. തന്റെ വിയോഗത്തിനുശേഷം എന്തു സംഭവിക്കും എന്നു കാണാൻ ആർക്ക് അയാളെ മടക്കിവരുത്താനാകും?
ECC 4:1 പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു: പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു— അവർക്ക് ആശ്വാസം പകരാൻ ആരുമില്ല; പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു— പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല.
ECC 4:2 അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ് ജീവനുള്ളവരെക്കാൾ; ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു.
ECC 4:3 എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം നാളിതുവരെ ജനിക്കാത്തവരാണ്, അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത കാണാത്തവരാണ്.
ECC 4:4 ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
ECC 4:5 ഭോഷർ കൈയുംകെട്ടിയിരുന്ന് തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.
ECC 4:6 കാറ്റിനുപിന്നാലെ ഓടി ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്.
ECC 4:7 സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു:
ECC 4:8 ഏകാകിയായ ഒരു പുരുഷൻ, അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. “ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, “എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” ഇതും അർഥശൂന്യം— ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ!
ECC 4:9 ഒരാളെക്കാൾ ഇരുവർ നല്ലത്, കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും:
ECC 4:10 അവരിലൊരാൾ വീണുപോയാൽ, ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും. ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ.
ECC 4:11 അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും. എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ?
ECC 4:12 ഒരാൾ ആക്രമിക്കപ്പെട്ടാൽ ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം. മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല.
ECC 4:13 മുന്നറിയിപ്പ് എങ്ങനെ സ്വീകരിക്കണം എന്നറിയാത്ത വൃദ്ധനും ഭോഷനും ആയ രാജാവിനെക്കാൾ, ദരിദ്രനും ബുദ്ധിമാനുമായ യുവാവ് ഏറെ ശ്രേഷ്ഠൻ.
ECC 4:14 ദരിദ്രഭവനത്തിൽ ജനിച്ചവനെങ്കിലും, അഥവാ, കാരാഗൃഹത്തിൽ ആയിരുന്നവനാണെങ്കിലും ഒടുവിൽ രാജസിംഹാസനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു ഈ യുവാവ്.
ECC 4:15 സൂര്യനുകീഴേ ജീവിച്ചവരും സഞ്ചരിച്ചവരും രാജാവിന്റെ അനന്തരഗാമിയായ ഈ യുവാവിനെ പിൻതുടരുന്നതു ഞാൻ കണ്ടു.
ECC 4:16 അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
ECC 5:1 നീ ദൈവാലയത്തിലേക്കു പോകുമ്പോൾ നിന്റെ കാലടികൾ സൂക്ഷിക്കുക. തങ്ങൾ തെറ്റു ചെയ്യുന്നു എന്നതറിയാതെ യാഗമർപ്പിക്കുന്ന ഭോഷരെപ്പോലെയാകാതെ, അടുത്തുചെന്നു ശ്രദ്ധിക്കുക.
ECC 5:2 സംസാരിക്കുന്നതിൽ തിടുക്കമാകരുത്, ദൈവസന്നിധിയിൽ എന്തെങ്കിലും ഉച്ചരിക്കുന്നതിന് ഹൃദയത്തിൽ തിരക്കുകൂട്ടരുത്. കാരണം ദൈവം സ്വർഗത്തിലും നീ ഭൂമിയിലും ആകുന്നു, അതുകൊണ്ട് നിന്റെ വാക്കുകൾ പരിമിതമായിരിക്കട്ടെ.
ECC 5:3 അനേകം ക്ലേശങ്ങളുള്ളപ്പോൾ സ്വപ്നം കാണുന്നതുപോലെയാണ് വാക്കുകളുടെ പെരുമഴപൊഴിക്കുന്ന ഭോഷന്റെ ഭാഷണവും.
ECC 5:4 ദൈവത്തോടു നീ നേരുമ്പോൾ അത് നിവർത്തിക്കാൻ കാലവിളംബം വരുത്തരുത്. ഭോഷനിൽ അവിടത്തേക്ക് പ്രസാദമില്ലല്ലോ; നിന്റെ നേർച്ച നിവർത്തിക്കുക.
ECC 5:5 നേർച്ച നേരാതിരിക്കുന്നതാണ്, നേർന്നിട്ട് നിവർത്തിക്കാതിരിക്കുന്നതിലും നല്ലത്.
ECC 5:6 നിന്റെ വാക്കുകൾ നിന്നെ പാപത്തിലേക്കു നയിക്കാതിരിക്കട്ടെ. ദൈവാലയത്തിലെ ദൂതുവാഹിയോട് എതിർത്ത്, “എന്റെ നേർച്ച അബദ്ധത്തിൽ നേർന്നുപോയതാണ്” എന്നു പറയരുത്. ദൈവം കോപിക്കുന്നതിനും നിന്റെ കൈകളുടെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനും നിന്റെ വാക്കുമൂലം എന്തിനിടയാകണം?
ECC 5:7 അധികം സ്വപ്നങ്ങളും ഏറെ വാക്കുകളും അർഥശൂന്യം. അതുകൊണ്ട് ദൈവത്തെ ഭയപ്പെടുക.
ECC 5:8 ഒരു പ്രവിശ്യയിൽ ദരിദ്രർ പീഡിപ്പിക്കപ്പെടുകയും അവരുടെ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെടുകയും ചെയ്യുന്നത് നീ കാണുന്നെങ്കിൽ, അത്ഭുതപ്പെടരുത്, കാരണം ഒരു അധികാരി ഒരു ഉന്നതാധികാരിയാൽ നിരീക്ഷിക്കപ്പെടുന്നു. അവർക്കിരുവർക്കുംമുകളിലും ഉന്നതരുണ്ട്.
ECC 5:9 ദേശത്തിന്റെ സമൃദ്ധിയുടെ ഗുണഭോക്താക്കൾ ആ ദേശവാസികളെല്ലാമാണ്; രാജാവുതന്നെയും കൃഷിയിടങ്ങളിലെ സമൃദ്ധിയിൽ പങ്കുചേരുന്നു.
ECC 5:10 പണത്തെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും മതിയാകുംവരെ പണം ഉണ്ടാകുകയില്ല; സമ്പത്തിനെ സ്നേഹിക്കുന്നവർക്ക് അവരുടെ വരുമാനംകൊണ്ട് ഒരിക്കലും തൃപ്തിവരികയുമില്ല. ഇതും അർഥശൂന്യം.
ECC 5:11 വിഭവങ്ങൾ പെരുകുന്നതനുസരിച്ച് അവയുടെ ഗുണഭോക്താക്കളും പെരുകുന്നു. അതുകണ്ടു കണ്ണിനു വിരുന്നാകുമെന്നതല്ലാതെ അതിന്റെ ഉടമസ്ഥന് എന്തു പ്രയോജനമാണു ലഭിക്കുന്നത്?
ECC 5:12 വേലക്കാർ ഭക്ഷിക്കുന്നത് അൽപ്പമോ അധികമോ ആയാലും അവരുടെ ഉറക്കം സുഖകരമാണ്, എന്നാൽ, സമ്പന്നരുടെ സമൃദ്ധി അവരുടെ ഉറക്കം കെടുത്തുന്നു.
ECC 5:13 സൂര്യനുകീഴിൽ ഒരു കഠിനതിന്മ ഞാൻ കണ്ടു: ഉടമസ്ഥർക്ക് അനർഥമാകുമാറു കൂട്ടിവെക്കുന്ന സമ്പത്തുതന്നെ.
ECC 5:14 ദൗർഭാഗ്യവശാൽ ആ സമ്പത്ത് നഷ്ടപ്പെട്ടുപോകുന്നു, അവർക്ക് മക്കളുണ്ടാകുമ്പോൾ അവകാശമായി നൽകാൻ യാതൊന്നും ശേഷിക്കുന്നില്ല.
ECC 5:15 അമ്മയുടെ ഗർഭത്തിൽനിന്ന് സകലരും നഗ്നരായി വരുന്നു, സകലരും വരുന്നതുപോലെതന്നെ മടങ്ങിപ്പോകുന്നു. തങ്ങളുടെ അധ്വാനത്തിൽനിന്ന് ഒന്നുംതന്നെ അവരുടെ കൈയിൽ കൊണ്ടുപോകുകയുമില്ല.
ECC 5:16 ഇതും കഠിനതിന്മതന്നെ: സകലമനുഷ്യരും വരുന്നതുപോലെതന്നെ മടങ്ങുന്നു, കാറ്റിനെ പിടിക്കുന്നതിനായുള്ള പരക്കംപാച്ചിലുകൊണ്ട് അവർ എന്തു നേടുന്നു?
ECC 5:17 തങ്ങളുടെ ജീവകാലമെല്ലാം അവർ ഇരുട്ടിൽ കഴിയുന്നു; വലിയ വ്യസനത്തോടും നിരാശയോടും ക്രോധത്തോടുംതന്നെ.
ECC 5:18 തനിക്കു ദൈവം നൽകിയ ഹ്രസ്വജീവിതകാലത്ത് ഭക്ഷിച്ച് പാനംചെയ്ത്, സൂര്യനുകീഴേയുള്ള തന്റെ അധ്വാനത്തിൽ സംതൃപ്തി കണ്ടെത്തുന്നതാണ് ഒരു മനുഷ്യന് ഉത്തമവും ഉചിതവുമായ കാര്യമെന്ന് എനിക്കു ബോധ്യമായി—അതാണല്ലോ അവരുടെ ഓഹരി.
ECC 5:19 മാത്രവുമല്ല, ദൈവം നൽകിയ ധനസമ്പത്തുക്കൾ ആസ്വദിച്ച് തന്റെ പ്രയത്നത്തിൽ ആനന്ദിക്കാൻ ദൈവം ഒരാൾക്ക് ഇടയാക്കുന്നു—അതും ദൈവത്തിന്റെ ദാനം.
ECC 5:20 ആനന്ദാതിരേകത്താൽ അവരുടെ ഹൃദയം നിറച്ചുകൊണ്ട് ദൈവം അവരെ കർത്തവ്യനിരതരാക്കുമ്പോൾ ജീവിതത്തിലെ കഴിഞ്ഞുപോയ ദിനങ്ങളെക്കുറിച്ച് അവർ ചിന്തിക്കാറേയില്ല.
ECC 6:1 സൂര്യനുകീഴേ ഞാൻ മറ്റൊരു തിന്മ കണ്ടു, അതു മനുഷ്യർക്ക് അസഹനീയമായിരുന്നു:
ECC 6:2 ദൈവം ചിലർക്ക് ധനവും സമ്പാദ്യങ്ങളും ബഹുമാനവും നൽകുന്നു; അവർ ആഗ്രഹിക്കുന്നത് അവർക്കു ലഭിക്കാതിരിക്കുന്നതുമില്ല. എന്നാൽ അവ ആസ്വദിക്കുന്നതിനു ദൈവം അവരെ അനുവദിക്കുന്നതുമില്ല, അവർക്കുപകരം അപരിചിതർ അത് ആസ്വദിക്കും. ഇത് അർഥശൂന്യം, കഠിനതിന്മയും ആകുന്നു.
ECC 6:3 ഒരു മനുഷ്യന് നൂറു മക്കളും ദീർഘായുസ്സും ഉണ്ടാകാം; അയാൾ എത്രകാലം ജീവിക്കുന്നു എന്നതല്ല, അയാൾക്കു തന്റെ ഐശ്വര്യം ആസ്വദിക്കാനാവുകയും ഉചിതമായ ശവസംസ്കാരം ലഭിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഒരു ചാപിള്ള അയാളെക്കാളും വളരെയേറെ ഭാഗ്യമുള്ളത് എന്നു ഞാൻ പറയുന്നു.
ECC 6:4 അർഥമില്ലാതെ അതു വരുന്നു, ഇരുട്ടിൽ അത് മറയുന്നു, ഇരുട്ടിൽത്തന്നെ അതിന്റെ പേരും മറയ്ക്കപ്പെടുന്നു.
ECC 6:5 അത് ഒരിക്കലും സൂര്യനെ കണ്ടിട്ടില്ലെങ്കിലും ഒന്നും അറിഞ്ഞിട്ടില്ലെങ്കിലും, ആ മനുഷ്യനുള്ളതിനെക്കാൾ വിശ്രമം അതിനുണ്ട്.
ECC 6:6 അയാൾ രണ്ടായിരം വർഷം ജീവിച്ചിരുന്നിട്ടും തന്റെ സമൃദ്ധി ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ എല്ലാവരും ഒരേ സ്ഥലത്തേക്കല്ലേ പോകുന്നത്?
ECC 6:7 എല്ലാ മനുഷ്യരുടെയും അധ്വാനം അവരുടെ ഉദരപൂരണത്തിനുവേണ്ടിയാണ്, എന്നിട്ടും അവരുടെ ഭക്ഷണേച്ഛയ്ക്കു തൃപ്തിവരുന്നില്ല.
ECC 6:8 ജ്ഞാനിക്ക് ഭോഷരെക്കാൾ എന്ത് നേട്ടമുണ്ട്? അന്യരുടെമുമ്പിൽ പെരുമാറേണ്ടതെങ്ങനെയെന്ന് അറിയുന്നതുകൊണ്ട് ദരിദ്രർ എന്തു നേടുന്നു?
ECC 6:9 അഭിലാഷത്തിന്റെ അലഞ്ഞുതിരിയലിനെക്കാൾ കണ്ണിനു കാണുന്നതെന്തോ അതു നല്ലത്. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ.
ECC 6:10 നിലനിൽക്കുന്നതിനെല്ലാം മുമ്പേതന്നെ പേരു നൽകപ്പെട്ടിരിക്കുന്നു, മനുഷ്യരാശി എന്തെന്ന് മുമ്പേതന്നെ അറിയപ്പെട്ടുമിരിക്കുന്നു; തന്നെക്കാളും ശക്തരായവരോട് ഒരു മനുഷ്യനും എതിർത്ത് ജയിക്കാൻ കഴിയുകയില്ല.
ECC 6:11 വാക്കുകൾ ഏറുമ്പോൾ അർഥം കുറയുന്നു, അതുകൊണ്ട് ആർക്ക് എന്തു പ്രയോജനം?
ECC 6:12 നിഴൽപോലെ നീങ്ങിപ്പോകുന്ന ഹ്രസ്വവും അർഥശൂന്യവും ആയ നാളുകൾക്കിടയിൽ ഒരാളുടെ ജീവിതത്തിൽ നല്ലത് ഏതെന്ന് ആരറിയുന്നു? അദ്ദേഹത്തിനുശേഷം സൂര്യനുകീഴേ എന്തു സംഭവിക്കും എന്ന് ആർക്ക് അദ്ദേഹത്തോട് പറയാൻകഴിയും?
ECC 7:1 സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, മരണദിനത്തെക്കാൾ ജന്മദിനവും.
ECC 7:2 വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലത്, ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം.
ECC 7:3 ചിരിയെക്കാൾ വ്യസനം നല്ലത്, കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്.
ECC 7:4 ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു.
ECC 7:5 ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്.
ECC 7:6 കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ, അങ്ങനെയാകുന്നു ഭോഷരുടെ ചിരി. ഇതും അർഥശൂന്യം.
ECC 7:7 കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു, കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു.
ECC 7:8 ആരംഭത്തെക്കാൾ അവസാനം നല്ലത്, നിഗളത്തെക്കാൾ സഹനം നല്ലത്.
ECC 7:9 തിടുക്കത്തിൽ ദേഷ്യപ്പെടരുത്; ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്.
ECC 7:10 “പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്. അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല.
ECC 7:11 ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്. ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ.
ECC 7:12 ജ്ഞാനം ഒരു അഭയം; പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ, എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത.
ECC 7:13 ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: അവിടന്ന് വളച്ചതിനെ നേരേയാക്കാൻ ആർക്കു കഴിയും?
ECC 7:14 ശുഭകാലത്ത് ആനന്ദിക്കുക; അശുഭകാലം വരുമ്പോൾ ചിന്തിക്കുക: ഒന്നിനെ സൃഷ്ടിച്ചതുപോലെ ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല.
ECC 7:15 എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു: നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു, ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു.
ECC 7:16 അതിനീതിനിഷ്ഠരാകരുത്, അധികജ്ഞാനമുള്ളവരും ആകരുത്— എന്തിന് സ്വയം നശിക്കണം?
ECC 7:17 അതിദുഷ്ടരാകരുത്, ഭോഷരുമാകരുത്— നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്?
ECC 7:18 ഒന്നിനെ പിടിക്കുക, മറ്റൊന്നിനെ വിട്ടുകളയരുത്. ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു.
ECC 7:19 ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു.
ECC 7:20 ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല.
ECC 7:21 മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും.
ECC 7:22 നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ.
ECC 7:23 ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, “ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— എന്നാൽ ഇതെനിക്ക് അതീതമായിരുന്നു;
ECC 7:24 അതിവിദൂരവും അത്യഗാധവും ആയിരുന്നു— അതു കണ്ടെത്താൻ ആർക്കു കഴിയും?
ECC 7:25 അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു.
ECC 7:26 മരണത്തെക്കാൾ കയ്‌പായി ഞാൻ കണ്ട ഒന്നുണ്ട്; കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, അവളുടെ ഹൃദയം ഒരു കുരുക്കാണ്; കൈകൾ ചങ്ങലയുമാണ്. ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും.
ECC 7:27 “നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി—
ECC 7:28 “എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു.
ECC 7:29 ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.”
ECC 8:1 ജ്ഞാനിയെപ്പോലെ ആരാണുള്ളത്? വസ്തുതകളെ അവലോകനം ചെയ്യാൻ ആർക്കാണു കഴിയുക? ജ്ഞാനം മനുഷ്യന്റെ മുഖത്തെ ദീപ്തമാക്കുകയും അതിന്റെ കാഠിന്യത്തെ മാറ്റുകയും ചെയ്യുന്നു.
ECC 8:2 നീ ദൈവമുമ്പാകെ ഒരു ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് രാജാവിന്റെ കൽപ്പന അനുസരിക്കാൻ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു.
ECC 8:3 രാജസന്നിധിയിൽനിന്ന് പോകാൻ തിടുക്കം കാട്ടരുത്. അദ്ദേഹം തനിക്കിഷ്ടമുള്ളത് ചെയ്യുമെന്നതുകൊണ്ട് ഒരു നീചകാര്യത്തിനുംവേണ്ടി നിലകൊള്ളരുത്.
ECC 8:4 രാജശാസന അന്തിമം ആയിരിക്കുന്നിടത്തോളം, “അങ്ങ് എന്താണു ചെയ്യുന്നത്?” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ ആർക്കു കഴിയും?
ECC 8:5 രാജകൽപ്പന അനുസരിക്കുന്നവർക്ക് യാതൊരുദോഷവും ഭവിക്കുകയില്ല, ജ്ഞാനഹൃദയം യുക്തസമയവും നടപടിക്രമങ്ങളും അറിയുന്നു.
ECC 8:6 മനുഷ്യന്റെ ദുരിതങ്ങൾ അസഹനീയമാണെങ്കിലും, എല്ലാറ്റിനും യുക്തസമയവും നടപടിക്രമങ്ങളും ഉണ്ടല്ലോ.
ECC 8:7 ഭാവിയെക്കുറിച്ച് ആർക്കും ഒന്നും അറിയാത്തതുകൊണ്ട് എന്തു സംഭവിക്കുമെന്ന് ആർക്കാണ് മറ്റൊരാളോടു പറയാൻ കഴിയുക?
ECC 8:8 തന്റെ ആത്മാവിനെ തടഞ്ഞുനിർത്താൻ, ആത്മാവിന്മേൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല; ആയതിനാൽ തങ്ങളുടെ മരണദിനത്തിന്മേൽ അധികാരമുള്ള ആരുംതന്നെയില്ല. യുദ്ധകാലത്ത് സേനയിൽനിന്ന് ആരെയും പിരിച്ചുവിടുകയില്ല, അതുപോലെ ദുഷ്‌പ്രവൃത്തി അതു പ്രവർത്തിക്കുന്നവരെയും വിട്ടുപോകുകയില്ല.
ECC 8:9 സൂര്യനുകീഴിൽ സംഭവിക്കുന്ന സകലവസ്തുതകളും നിരീക്ഷിച്ചപ്പോൾ ഇവയെല്ലാം ഞാൻ കണ്ടു: ഒരു മനുഷ്യൻ വേറൊരുവ്യക്തിയുടെമേൽ അയാളുടെ ദോഷത്തിനായി അധികാരം നടത്തുന്ന ഒരു കാലമുണ്ട്.
ECC 8:10 വിശുദ്ധസ്ഥലത്തു മുടങ്ങാതെ വന്നുപോകുകയും അവർ അധികാരം നടത്തിയ നഗരത്തിൽനിന്ന് പുകഴ്ച കവർന്നെടുക്കുകയും ചെയ്ത ദുഷ്ടർ ബഹുമതികളോടെ അടക്കപ്പെടുന്നതും ഞാൻ കണ്ടു. ഇതും അർഥശൂന്യം!
ECC 8:11 കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോൾ, തെറ്റു ചെയ്യുന്നതിനുള്ള ആലോചനകൾകൊണ്ടു മനുഷ്യരുടെ ഹൃദയം നിറയും.
ECC 8:12 നൂറു കുറ്റം ചെയ്ത ദുഷ്ടർ ദീർഘകാലം ജീവിച്ചിരിക്കുമെങ്കിലും ദൈവസന്നിധിയിൽ ഭക്തിപൂർവം ദൈവത്തെ ഭയപ്പെടുന്ന മനുഷ്യർ അവരിലും ശ്രേഷ്ഠരായിത്തീരുമെന്ന് എനിക്കറിയാം.
ECC 8:13 ദുഷ്ടർ ദൈവത്തെ ഭയപ്പെടാത്തതുകൊണ്ട് അവർക്ക് അഭിവൃദ്ധിയുണ്ടാകുകയില്ല, വൈകുന്നേരങ്ങളിലെ നിഴൽപോലെ അവരുടെ നാളുകൾ ദീർഘമാകുകയുമില്ല.
ECC 8:14 അർഥശൂന്യമായ മറ്റുചിലതും ഭൂമിയിൽ നടക്കുന്നുണ്ട്: ദുഷ്ടർക്ക് അർഹതപ്പെട്ടതു നീതിനിഷ്ഠർക്കു ലഭിക്കുന്നു, നീതിനിഷ്ഠർക്ക് അർഹതപ്പെട്ടതു ദുഷ്ടർക്കും ലഭിക്കുന്നു. ഇതും അർഥശൂന്യമെന്നു ഞാൻ പറയുന്നു.
ECC 8:15 അതുകൊണ്ട് ജീവിതം ആസ്വദിക്കുക അതാണ് എന്റെ നിർദേശം; ഭക്ഷിക്കുക, പാനംചെയ്യുക, ആനന്ദിക്കുക എന്നതിനെക്കാൾ ശ്രേഷ്ഠമായ മറ്റൊന്നും സൂര്യനുകീഴിൽ മനുഷ്യന് ഇല്ലല്ലോ. അപ്പോൾ സൂര്യനുകീഴിൽ ദൈവം മനുഷ്യനു നൽകിയിരിക്കുന്ന ജീവിതനാളുകളിലെല്ലാം അയാളുടെ കഠിനാധ്വാനത്തിൽ ഈ ആത്മസംതൃപ്തി അദ്ദേഹത്തോടൊപ്പം ഉണ്ടാകും.
ECC 8:16 ജ്ഞാനം അറിയുന്നതിനും ഭൂമിയിലെ മനുഷ്യരുടെ പ്രയത്നം നിരീക്ഷിക്കുന്നതിനുമായി ഞാൻ മനസ്സുവെച്ചപ്പോൾ—മനുഷ്യന്റെ കണ്ണുകൾ രാത്രിയും പകലും ഉറക്കമറിയുന്നില്ല—
ECC 8:17 ദൈവം ചെയ്ത സകലപ്രവൃത്തികളും ഞാൻ കണ്ടു. സൂര്യനുകീഴേ നടക്കുന്നതു പൂർണമായി ഗ്രഹിക്കാൻ ആർക്കും കഴിയുകയില്ല. എല്ലാം കണ്ടെത്താൻ മനുഷ്യർ യത്നിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന്റെ അർഥം കണ്ടെത്താൻ കഴിയുന്നില്ല. ജ്ഞാനി തനിക്കെല്ലാമറിയാം എന്ന് അവകാശപ്പെട്ടാലും, അവർക്കത് യഥാർഥത്തിൽ ഗ്രഹിക്കാൻ കഴിയുകയില്ല.
ECC 9:1 ഇതും ഞാൻ സസൂക്ഷ്മം വിശകലനംചെയ്ത് എത്തിച്ചേർന്നത്: നീതിനിഷ്ഠരും ജ്ഞാനിയും അവർ ചെയ്യുന്നതെല്ലാം ദൈവകരങ്ങളിലാണ്; സ്നേഹമാണോ വിദ്വേഷമാണോ അവരെ കാത്തുനിൽക്കുന്നതെന്ന് ആരും അറിയുന്നില്ല.
ECC 9:2 നീതിനിഷ്ഠർക്കും ദുഷ്ടർക്കും നല്ലവർക്കും അധർമികൾക്കും, ആചാരപരമായി ശുദ്ധിയുള്ളവർക്കും അല്ലാത്തവർക്കും യാഗങ്ങൾ അർപ്പിക്കുന്നവർക്കും അല്ലാത്തവർക്കും എല്ലാവർക്കും ഒരേ വിധിയാണ് കാത്തിരിക്കുന്നത്. നല്ല മനുഷ്യർക്ക് എങ്ങനെയാണോ പാപികൾക്കും അങ്ങനെതന്നെ. ശപഥംചെയ്യുന്നവർക്ക് എങ്ങനെയാണോ അതു ഭയക്കുന്നവർക്കും ഗതി ഒന്നുതന്നെ.
ECC 9:3 സൂര്യനുകീഴിൽ നടക്കുന്ന ഓരോന്നിലും ഉള്ള പരിതാപകരമായ അവസ്ഥ ഇതാണ്: ഒരേ വിധി എല്ലാവർക്കും വന്നുചേരുന്നു. മനുഷ്യരുടെ ഹൃദയങ്ങൾ, തിന്മകൊണ്ടു നിറഞ്ഞിരിക്കുന്നു എന്നുമാത്രമല്ല അവർ ജീവിച്ചിരിക്കുമ്പോൾ അവരുടെ ഹൃദയമാകെ മതിഭ്രമംപേറി നടക്കുന്നു. പിന്നീട് അവർ മൃതരോടൊപ്പം കൂടുന്നു.
ECC 9:4 ജീവിച്ചിരിക്കുന്നവർക്കുമാത്രമാണ് പ്രത്യാശയുള്ളത്—ചത്ത സിംഹത്തെക്കാൾ എത്രയോ ഭേദമാണ് ജീവനുള്ള ഒരു നായ!
ECC 9:5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു, എന്നാൽ മരിച്ചവർ ഒന്നും അറിയുന്നില്ല. അവർക്കു കൂടുതലായി പ്രതിഫലവും ഇല്ല, അവരുടെ ഓർമപോലും വിസ്മൃതിയിലാണ്ടുപോകും.
ECC 9:6 അതോടെതന്നെ അവരുടെ സ്നേഹവും വിദ്വേഷവും അവരുടെ അസൂയയും അവരോടൊപ്പം ഇല്ലാതായിരിക്കുന്നു. സൂര്യനുകീഴിൽ സംഭവിക്കുന്ന ഒന്നിലും പിന്നീടവർക്കു യാതൊരു പങ്കും ഉണ്ടാകുകയില്ല.
ECC 9:7 പോകുക, നിന്റെ ഭക്ഷണം ആഹ്ലാദത്തോടെ ആസ്വദിക്കുക. നിന്റെ വീഞ്ഞ് ആനന്ദത്തോടെ പാനംചെയ്യുക, കാരണം നിന്റെ പ്രവൃത്തി ദൈവത്തിന് പ്രസാദകരമായിരിക്കുന്നു.
ECC 9:8 എപ്പോഴും വെള്ളവസ്ത്രം ധരിക്കുക, എപ്പോഴും നിന്റെ തലയിൽ തൈലം പുരട്ടുക.
ECC 9:9 ദൈവം സൂര്യനുകീഴിൽ നിനക്കു നൽകിയിട്ടുള്ള ഈ അർഥശൂന്യമായ ജീവിതത്തിന്റെ നാളുകളിലെല്ലാം നീ സ്നേഹിക്കുന്ന നിന്റെ ഭാര്യയോടൊപ്പം അർഥശൂന്യമായ നിന്റെ ജീവിതം ആസ്വദിക്കുക. ഇതാണ് നിന്റെ ജീവിതത്തിനും സൂര്യനുകീഴേയുള്ള നിന്റെ കഠിനാധ്വാനത്തിനുമുള്ള ഓഹരി.
ECC 9:10 നിന്റെ കരം ചെയ്യണമെന്നു കണ്ടെത്തുന്നതെന്തും എല്ലാ കരുത്തോടുംകൂടെ ചെയ്യുക, കാരണം നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ ആസൂത്രണമോ പരിജ്ഞാനമോ ജ്ഞാനമോ ഇല്ല.
ECC 9:11 മറ്റുചിലതും സൂര്യനുകീഴേ ഞാൻ കണ്ടു: ഓട്ടം വേഗമുള്ളവർക്കുള്ളതല്ല, യുദ്ധം ശക്തരായവർക്കുള്ളതുമല്ല. ജ്ഞാനികൾക്കു ഭക്ഷണവും വിവേകികൾക്കു സമ്പത്തും വിദ്യാസമ്പന്നർക്കു പ്രീതിയും ഉണ്ടാകുന്നില്ല; എന്നാൽ സമയവും അവസരവും അവർക്കെല്ലാവർക്കും ലഭിക്കുന്നു.
ECC 9:12 മനുഷ്യർക്കാർക്കും അവരുടെ സമയം എപ്പോൾ വരും എന്നറിയാൻ കഴിയുകയില്ല: വലയിൽ പിടിക്കപ്പെടുന്ന മത്സ്യംപോലെയോ കെണിയിൽ അകപ്പെടുന്ന പക്ഷികളെപ്പോലെയോ അവരുടെമേൽ അപ്രതീക്ഷിതമായി വന്നുപതിക്കുന്ന ദുഷ്കാലങ്ങളാൽ മനുഷ്യർ പിടിക്കപ്പെടുന്നു.
ECC 9:13 സൂര്യനുകീഴിൽ ഞാൻ കണ്ട ജ്ഞാനത്തിന്റെ മറ്റൊരു മാതൃക എന്നിൽ ആഴത്തിൽ പതിഞ്ഞു:
ECC 9:14 ഒരിക്കൽ വളരെക്കുറച്ചുമാത്രം ജനങ്ങളുള്ള ഒരു ചെറിയ നഗരം ഉണ്ടായിരുന്നു. ശക്തനായ ഒരു രാജാവ് അതിനെതിരേ വന്നു, അതിനെ വളഞ്ഞു. അതിനുചുറ്റും വലിയ കൊത്തളങ്ങൾ പണിതു.
ECC 9:15 ദരിദ്രനെങ്കിലും ജ്ഞാനിയായ ഒരു മനുഷ്യൻ ആ നഗരത്തിൽ താമസിച്ചിരുന്നു. അദ്ദേഹം തന്റെ ജ്ഞാനംകൊണ്ട് ആ നഗരത്തെ രക്ഷിച്ചു. എന്നാൽ ആരും ആ ദരിദ്രനെ ഓർത്തില്ല.
ECC 9:16 അപ്പോൾ ഞാൻ പറഞ്ഞു, “ജ്ഞാനം ബലത്തെക്കാൾ ശ്രേഷ്ഠം.” എന്നാൽ ആ ദരിദ്രന്റെ ജ്ഞാനം അവഗണിക്കപ്പെട്ടു, അദ്ദേഹത്തിന്റെ വാക്കുകൾ പിന്നെ ആരും ശ്രദ്ധിച്ചതുമില്ല.
ECC 9:17 ഭോഷനായ രാജാവിന്റെ അട്ടഹാസത്തെക്കാൾ ജ്ഞാനിയുടെ ശാന്തവചനങ്ങൾ ശ്രദ്ധിക്കണം.
ECC 9:18 ജ്ഞാനം യുദ്ധത്തിലെ ആയുധങ്ങളെക്കാൾ ശ്രേഷ്ഠം. എന്നാൽ ഒരു പാപി വളരെയധികം നന്മ നശിപ്പിക്കുന്നു.
ECC 10:1 ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു.
ECC 10:2 ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു, എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും.
ECC 10:3 വഴിയേ നടക്കുമ്പോൾപോലും ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു.
ECC 10:4 ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ നിന്റെ പദവി നീ ഉപേക്ഷിക്കരുത്; പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും.
ECC 10:5 സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു, ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ:
ECC 10:6 ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു.
ECC 10:7 അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്.
ECC 10:8 കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു; മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു.
ECC 10:9 പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം; വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം.
ECC 10:10 മഴു ബലമില്ലാത്തതും അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ കൂടുതൽ ശക്തി ആവശ്യമായി വരും, എന്നാൽ സാമർഥ്യം വിജയം നൽകും.
ECC 10:11 പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ.
ECC 10:12 ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്, എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു.
ECC 10:13 ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്; അവസാനത്തിലോ, അവ ദുഷ്ടതയുടെ മതിഭ്രമം വെളിവാക്കുന്നു—
ECC 10:14 ഭോഷർ വാക്കുകൾ പെരുക്കുന്നു. എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല— തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും?
ECC 10:15 ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു; പട്ടണത്തിലേക്കുള്ള വഴി അവർ അറിയുന്നില്ല.
ECC 10:16 ദാസൻ രാജാവായിത്തീർന്ന ദേശമേ, അതികാലത്തുതന്നെ സദ്യക്കിരിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നിനക്കു ഹാ കഷ്ടം!
ECC 10:17 കുലീനനായ രാജാവും മദോന്മത്തരാകാനല്ല, ശക്തിനേടാൻ യഥാകാലത്തു ഭക്ഷണം കഴിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നീ അനുഗ്രഹിക്കപ്പെട്ടത്.
ECC 10:18 ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു.
ECC 10:19 വിരുന്ന് ചിരിക്കാനുള്ള അവസരം, വീഞ്ഞ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നു, എന്നാൽ എല്ലാറ്റിന്റെയും ഉത്തരം പണമാണ്.
ECC 10:20 മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്, കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്, കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും, പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്.
ECC 11:1 നിന്റെ ധാന്യം സമുദ്രമാർഗം കയറ്റിയയയ്ക്കുക; വളരെ നാളുകൾക്കുശേഷം അതിൽനിന്നുള്ള ലാഭം നിന്നിലേക്ക് ഒഴുകിയെത്തും.
ECC 11:2 നിനക്കുള്ളത് ഏഴോ എട്ടോ ആയി വിഭജിച്ച് നിക്ഷേപിക്കുക; എന്തു ദുരന്തമാണ് ദേശത്ത് വരുന്നതെന്ന് നീ അറിയുന്നില്ലല്ലോ.
ECC 11:3 മേഘങ്ങളിൽ ജലകണികകൾ നിറഞ്ഞാൽ, അവ ഭൂമിയിലേക്കു പെയ്തിറങ്ങും. ഒരു വൃക്ഷം വീഴുന്നത് തെക്കോട്ടായാലും വടക്കോട്ടായാലും, അതു വീഴുന്നത് എവിടെയോ അവിടെത്തന്നെ കിടക്കും.
ECC 11:4 കാറ്റിനെ നിരീക്ഷിക്കുന്നവർ വിതയ്ക്കുകയില്ല; മേഘങ്ങളെ നോക്കുന്നവർ കൊയ്യുകയുമില്ല.
ECC 11:5 കാറ്റിന്റെ ഗതി നിനക്ക് അജ്ഞാതമായിരിക്കുന്നതുപോലെ, ശരീരം അമ്മയുടെ ഗർഭത്തിൽ ഉരുവാകുന്നത് എങ്ങനെയെന്നും നീ അറിയുന്നില്ലല്ലോ, അതുകൊണ്ട്, സകലതും ഉണ്ടാക്കിയ ദൈവത്തിന്റെ പ്രവൃത്തിയും നിനക്കു മനസ്സിലാക്കാൻ കഴിയുകയില്ല.
ECC 11:6 പ്രഭാതത്തിൽ നിന്റെ വിത്തു വിതയ്ക്കുക, സായാഹ്നത്തിൽ നിന്റെ കരങ്ങൾ അലസവും ആകരുത്, കാരണം ഇതോ അതോ ഏതു സഫലമാകുമെന്നോ അല്ലെങ്കിൽ രണ്ടും ഒരുപോലെ നന്നായിരിക്കുമെന്നോ നിനക്ക് അറിയില്ലല്ലോ.
ECC 11:7 പ്രകാശം മധുരമാകുന്നു. സൂര്യനെ കാണുന്നതു കണ്ണുകൾക്ക് ഇമ്പകരമാകുന്നു.
ECC 11:8 ഒരു മനുഷ്യൻ ജീവിച്ചിരിക്കുന്നകാലത്തോളം അവയെല്ലാം ആസ്വദിക്കട്ടെ. എന്നാൽ അന്ധകാരത്തിന്റെ നാളുകൾ അവർ ഓർക്കട്ടെ കാരണം അവ ഏറെയാണല്ലോ. വരാനുള്ളതെല്ലാം അർഥശൂന്യമാണ്.
ECC 11:9 യുവാക്കളേ, നിങ്ങളുടെ യുവത്വത്തിൽ സന്തുഷ്ടരായിരിക്കുക. യൗവനനാളുകൾ നിങ്ങളുടെ ഹൃദയത്തിന് ആനന്ദം നൽകട്ടെ. നിന്റെ ഹൃദയത്തിന്റെ ആലോചനയെയും നിന്റെ കണ്ണുകൾ കാണുന്നതിനെയും പിൻതുടരുക. എന്നാൽ ഇവയെല്ലാംനിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിനു കൊണ്ടുവരുമെന്ന് നീ അറിയുക.
ECC 11:10 അതിനാൽ നിന്റെ ഹൃദയത്തിൽനിന്ന് ഉത്കണ്ഠ ഉന്മൂലനംചെയ്യുകയും നിന്റെ ശരീരത്തിലെ പ്രയാസങ്ങൾ വലിച്ചെറിയുകയുംചെയ്യുക, കാരണം യൗവനവും അതിന്റെ ഊർജ്ജസ്വലതയും അർഥശൂന്യമല്ലോ.
ECC 12:1 യൗവനകാലത്തുതന്നെ നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊള്ളുക, ദുഷ്കാലങ്ങൾ വരുന്നതിനുമുമ്പ്, “ഒന്നിലും എനിക്കൊരു താത്പര്യം തോന്നുന്നില്ല” എന്നു നീ പറയുന്ന വർഷങ്ങൾ നിന്നെ സമീപിക്കുകയും ചെയ്യുന്നതിനുമുമ്പ്—
ECC 12:2 സൂര്യനും വെളിച്ചവും ചന്ദ്രനും നക്ഷത്രങ്ങളും ഇരുളുന്നതിനുമുമ്പ്, മഴയ്ക്കുശേഷം മേഘങ്ങൾ മടങ്ങിവരുന്നതിനു മുമ്പേതന്നെ—
ECC 12:3 അന്ന് വീട്ടുകാവൽക്കാർ വിറയ്ക്കും ബലിഷ്ഠരായവർ കുനിയും അരയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞുപോയതിനാൽ അവരും ജോലി നിർത്തിവെക്കും ജനാലകളിലൂടെ നോക്കുന്നവർ കാഴ്ചയറ്റവരാകും;
ECC 12:4 തെരുവിലേക്കുള്ള കവാടങ്ങൾ അടയ്ക്കപ്പെടും പൊടിക്കുന്ന ശബ്ദം അവ്യക്തമാകും; പക്ഷികളുടെ കലപിലശബ്ദത്തിൽ നീ ഉണരും, എന്നാൽ അവരുടെയും സംഗീതധ്വനി മന്ദമാകും;
ECC 12:5 മനുഷ്യർ ഉയരങ്ങളെ ഭയക്കും; തെരുവോരങ്ങളിലെ അപകടങ്ങളെയും! ബദാംവൃക്ഷം പൂക്കുമ്പോൾ വിട്ടിൽ ഇഴഞ്ഞുനടക്കും. അഭിലാഷങ്ങൾ ഉണരുകയില്ല. അപ്പോൾ മനുഷ്യൻ തന്റെ ശാശ്വതഭവനത്തിലേക്കു പോകും, വിലാപക്കാർ തെരുവീഥികളിൽ ചുറ്റിസഞ്ചരിക്കും.
ECC 12:6 അതേ, നിന്റെ സ്രഷ്ടാവിനെ ഓർക്കുക—വെള്ളിച്ചരട് അറ്റുപോകുംമുമ്പേ, സ്വർണക്കിണ്ണം ഉടയുംമുമ്പേതന്നെ; ഉറവിങ്കലെ കുടം ഉടയുന്നതിനും കിണറ്റിങ്കലെ ചക്രം തകരുന്നതിനും മുമ്പുതന്നെ,
ECC 12:7 പൂഴി അതു വന്ന മണ്ണിലേക്കും ആത്മാവ് അതിന്റെ ധാതാവായ ദൈവത്തിങ്കലേക്കും മടങ്ങുന്നതിനുമുമ്പേതന്നെ.
ECC 12:8 “അർഥശൂന്യം! അർഥശൂന്യം!” സഭാപ്രസംഗി പറയുന്നു. “ഓരോന്നും അർഥശൂന്യമാകുന്നു!”
ECC 12:9 സഭാപ്രസംഗി ജ്ഞാനിയായിരുന്നു എന്നുമാത്രമല്ല, ജനത്തിന് പരിജ്ഞാനം പകർന്നുനൽകുകയും ചെയ്തു. അദ്ദേഹം ചിന്തിച്ച് നിരീക്ഷിച്ച് അനേകം സുഭാഷിതങ്ങൾ ചമയ്ക്കുകയും ചെയ്തു.
ECC 12:10 സഭാപ്രസംഗി ഉചിത വാക്യങ്ങൾ തേടി, താൻ എഴുതിയതെല്ലാം സത്യസന്ധവും വസ്തുനിഷ്ഠവും ആയിരുന്നു.
ECC 12:11 ജ്ഞാനിയുടെ വചസ്സുകൾ ഇടയന്മാരുടെ വടിപോലെയും; ജ്ഞാനവചസ്സുകളുടെ ശേഖരം യജമാനന്റെ വടിയിൽ തറച്ചുവെച്ചിരിക്കുന്ന ആണികൾപോലെയും ആകുന്നു—ഇവയെല്ലാം ഒരു ഇടയന്റെ അനുശാസനമാണ്.
ECC 12:12 എന്റെ കുഞ്ഞേ ഇതിനെല്ലാമുപരി, ജാഗ്രതപുലർത്തുക. പുസ്തകം ചമയ്ക്കുന്നതിന് അവസാനമില്ല; അധികം പഠനം ശരീരത്തെ തളർത്തുന്നു.
ECC 12:13 ഇപ്പോൾ എല്ലാം ശ്രവിച്ചുകഴിഞ്ഞല്ലോ; ഇതാകുന്നു എല്ലാറ്റിന്റെയും സംഗ്രഹം: ദൈവത്തെ ഭയപ്പെട്ട് അവിടത്തെ കൽപ്പനകൾ പ്രമാണിക്കുക, ഇതാകുന്നു എല്ലാവർക്കും കരണീയം.
ECC 12:14 കാരണം ദൈവം, എല്ലാവിധ പ്രവൃത്തികളെയും രഹസ്യമായതുൾപ്പെടെ, നല്ലതോ തീയതോ ആയ ഓരോന്നിനെയും ന്യായവിസ്താരത്തിലേക്കു നടത്തുമല്ലോ.
SOL 1:1 ശലോമോന്റെ ഉത്തമഗീതം.
SOL 1:2 അധരങ്ങളാൽ എന്മേൽ ചുംബനവർഷം ചൊരിഞ്ഞാലും— നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആനന്ദകരം.
SOL 1:3 നിന്റെ സുഗന്ധതൈലങ്ങളുടെ സൗരഭ്യം ഹൃദയഹാരി; നിന്റെ നാമം സുഗന്ധതൈലം പകർന്നതുപോലെതന്നെ. അതുകൊണ്ട് യുവതികൾ നിന്നെ പ്രേമിക്കുന്നതിൽ അത്ഭുതം ലവലേശമില്ല!
SOL 1:4 എന്നെ നിന്നോടൊപ്പം ദൂരത്തേക്കു കൊണ്ടുപോകുക—വേഗമാകട്ടെ! രാജാവ് തന്റെ പള്ളിയറകളിലേക്കെന്നെ ആനയിക്കട്ടെ. തോഴിമാർ ഞങ്ങൾ അത്യാഹ്ലാദത്തോടെ നിന്നിൽ ആനന്ദിക്കും; നിന്റെ പ്രേമത്തെ ഞങ്ങൾ വീഞ്ഞിനെക്കാൾ അധികം പ്രകീർത്തിക്കും. യുവതി അവർ നിന്നെ പ്രകീർത്തിക്കുന്നത് എത്രയോ ഉചിതം.
SOL 1:5 ജെറുശലേംപുത്രിമാരേ, ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ, കേദാർ കൂടാരങ്ങൾപോലെയും ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ.
SOL 1:6 ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്, ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി; എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.
SOL 1:7 എന്റെ പ്രേമഭാജനമേ, എന്നോടു പറയൂ, നിന്റെ ആട്ടിൻപറ്റങ്ങളുടെ മേച്ചിൽപ്പുറം എവിടെയാണ്? അവയുടെ മധ്യാഹ്ന വിശ്രമസ്ഥാനം എവിടെയാണ്? ഞാൻ എന്തിന് മുഖാവരണം അണിഞ്ഞവളെപ്പോലെ നിന്റെ ചങ്ങാതിമാരുടെ ആട്ടിൻപറ്റങ്ങൾക്കരികെ അലഞ്ഞുതിരിയണം?
SOL 1:8 സ്ത്രീകളിൽ അതിസുന്ദരീ, നിനക്കത് അജ്ഞാതമെങ്കിൽ ആട്ടിൻപറ്റങ്ങളുടെ കാലടികൾ പിൻതുടരുകയും നിന്റെ കുഞ്ഞാടുകളെ ഇടയകൂടാരങ്ങൾക്കരികെ മേയ്ക്കുകയുംചെയ്യുക.
SOL 1:9 എന്റെ പ്രിയേ, ഫറവോന്റെ രഥങ്ങളിലെ മദിപ്പിക്കുന്ന പെൺകുതിരകളിലൊന്നിനെപ്പോലെയാകുന്നു നീ.
SOL 1:10 നിന്റെ കവിൾത്തടങ്ങൾ കർണാഭരണങ്ങളാലും നിന്റെ കണ്ഠം രത്നാഭരണങ്ങളാലും അലംകൃതമായിരിക്കുന്നു.
SOL 1:11 വെള്ളിമണികൾകൊണ്ട് അലങ്കരിച്ച തങ്കക്കമ്മലുകൾ ഞങ്ങൾ നിനക്കായി പണിയും.
SOL 1:12 രാജാവ് ഭക്ഷണത്തിനിരുന്നപ്പോൾ, എന്റെ സുഗന്ധതൈലം സൗരഭ്യം പരത്തി.
SOL 1:13 എന്റെ പ്രിയൻ എനിക്ക് എന്റെ സ്തനങ്ങൾക്കിടയിൽ വിശ്രമിക്കുന്ന മീറക്കെട്ടുപോലെ ആകുന്നു.
SOL 1:14 എന്റെ പ്രിയൻ എനിക്ക് എൻ-ഗെദി മുന്തിരിത്തോപ്പുകളിലെ മൈലാഞ്ചിപ്പൂക്കുലപോലെ ആകുന്നു.
SOL 1:15 എന്റെ പ്രിയേ! നീ എത്ര സുന്ദരി! നീ സുന്ദരിതന്നെ! നിന്റെ നയനങ്ങൾ പ്രാവുകൾപോലെതന്നെ.
SOL 1:16 എന്റെ പ്രിയാ, നീ എത്ര സുന്ദരൻ! നീ അതിസുന്ദരൻതന്നെ! നമ്മുടെ കിടക്കയും ശ്യാമളംതന്നെ.
SOL 1:17 നമ്മുടെ ഭവനത്തിന്റെ ഉത്തരങ്ങൾ ദേവദാരുക്കളാകുന്നു; അതിന്റെ കഴുക്കോൽ സരളവൃക്ഷവുമാകുന്നു.
SOL 2:1 ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം.
SOL 2:2 മുള്ളുകൾക്കിടയിലെ ശോശന്നപ്പുഷ്പംപോലെയാണ് യുവതികൾക്കിടയിലെ എന്റെ പ്രിയ.
SOL 2:3 വനവൃക്ഷങ്ങൾക്കിടയിലുള്ള ഒരു ആപ്പിൾമരം പോലെയാണ് യുവാക്കന്മാർക്കിടയിൽ നിൽക്കുന്ന എന്റെ പ്രിയൻ. അവന്റെ നിഴലിൽ ഇരിക്കുന്നത് എനിക്ക് ആനന്ദമാകുന്നു അവന്റെ ഫലം എന്റെ നാവിനു മധുരമേകുന്നു.
SOL 2:4 അവൻ എന്നെ വിരുന്നുശാലയിലേക്ക് ആനയിക്കുന്നു, എന്റെമീതേ പറക്കുന്ന പതാക അവന്റെ സ്നേഹംതന്നെ.
SOL 2:5 മുന്തിരിയട തന്ന് എന്നെ ശക്തയാക്കൂ, ആപ്പിൾകൊണ്ടെന്നെ ഉന്മേഷഭരിതയാക്കൂ, കാരണം ഞാൻ പ്രേമപരവശയായിരിക്കുന്നു.
SOL 2:6 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു.
SOL 2:7 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
SOL 2:8 കേൾക്കൂ! എന്റെ പ്രിയരേ, പർവതങ്ങളിലൂടെ തുള്ളിച്ചാടിയും കുന്നുകളിലൂടെ കുതിച്ചുചാടിയും എന്റെ പ്രിയൻ ഇതാ വരുന്നു.
SOL 2:9 എന്റെ പ്രിയൻ കലമാനിനെപ്പോലെയോ മാൻകിടാവിനെപ്പോലെയോ ആകുന്നു. ജനാലകളിലൂടെ നോക്കിക്കൊണ്ട്, അഴികൾക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ട്, ഇതാ, നമ്മുടെ മതിലിനു പുറത്ത് അവൻ നിൽക്കുന്നു.
SOL 2:10 എന്റെ പ്രിയൻ എന്നോടു മന്ത്രിച്ചു, “എന്റെ പ്രിയേ, എഴുന്നേൽക്കൂ, എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.
SOL 2:11 നോക്കൂ, ശീതകാലം കഴിഞ്ഞിരിക്കുന്നു മഴക്കാലവും മാറിപ്പോയിരിക്കുന്നു.
SOL 2:12 മണ്ണിൽ മലരുകൾ വിരിയുന്നു; ഗാനാലാപനകാലവും വന്നുചേർന്നിരിക്കുന്നു, പ്രാവുകളുടെ കുറുകലും നമ്മുടെ നാട്ടിൽ കേൾക്കുന്നു.
SOL 2:13 അത്തിമരത്തിൽ കന്നിക്കായ്കൾ പഴുക്കുന്നു; പൂത്തുലഞ്ഞ മുന്തിരിവള്ളികൾ അതിന്റെ സുഗന്ധം പരത്തുന്നു. എന്റെ പ്രിയേ, എഴുന്നേറ്റുവരിക എന്റെ സുന്ദരീ, എന്നോടൊപ്പം വരിക.”
SOL 2:14 പാറപ്പിളർപ്പുകളിൽ, അതേ മലയോരത്തെ ഒളിവിടങ്ങളിൽ ഇരിക്കുന്ന എന്റെ പ്രാവേ, നിന്റെ മുഖം ഞാനൊന്നു കാണട്ടെ, നിൻസ്വരം ഞാനൊന്നു കേൾക്കട്ടെ; കാരണം നിന്റെ സ്വരം മധുരതരവും നിന്റെ മുഖം രമണീയവും ആകുന്നു.
SOL 2:15 നമ്മുടെ മുന്തിരിത്തോപ്പുകൾ പൂത്തുലഞ്ഞുനിൽക്കുകയാൽ കുറുക്കന്മാരെ ഞങ്ങൾക്കുവേണ്ടി പിടിക്കുവിൻ മുന്തിരിത്തോപ്പുകൾ നശിപ്പിക്കുന്ന ചെറുകുറുനരികളെത്തന്നെ.
SOL 2:16 എന്റെ പ്രിയൻ എന്റേതും ഞാൻ അവന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.
SOL 2:17 ഉഷസ്സു പൊട്ടിവിടർന്ന് ഇരുളിന്റെ നിഴലുകൾ മായുംവരെ, എന്റെ പ്രിയനേ, എന്നിലേക്കണയുക; ഒരു ചെറു കലമാനിനെപ്പോലെയോ പർവതമേടുകളിലെ മാൻകിടാവിനെപ്പോലെയോതന്നെ.
SOL 3:1 രാത്രിമുഴുവനും എന്റെ കിടക്കയിൽ ഞാൻ എന്റെ പ്രാണപ്രിയനെ അതിയായി ആഗ്രഹിച്ചു; ഞാൻ അതിയായി ആഗ്രഹിച്ചു, എന്നാൽ അവൻ വന്നുചേർന്നില്ല.
SOL 3:2 ഞാൻ ഇപ്പോൾ എഴുന്നേറ്റ് നഗരത്തിലേക്കുപോകും, അതിന്റെ വീഥികളിലും ചത്വരങ്ങളിലും ചുറ്റിനടന്ന്, ഞാൻ എന്റെ പ്രാണപ്രിയനെ അന്വേഷിക്കും. അങ്ങനെ ഞാൻ അവനെ അന്വേഷിച്ചു, എന്നാൽ കണ്ടെത്തിയില്ലാതാനും.
SOL 3:3 നഗരവീഥികളിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടുമുട്ടി. “എന്റെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ?” എന്നു ഞാൻ അവരോട് അന്വേഷിച്ചു.
SOL 3:4 ഞാൻ അവരെ കടന്നുപോയതേയുള്ളൂ ഉടനെതന്നെ ഞാൻ എന്റെ പ്രാണപ്രിയനെ കണ്ടെത്തി. ഞാൻ അവനെ പോകാൻ അനുവദിക്കാതെ മുറുകെപ്പിടിച്ചു അങ്ങനെ ഞാൻ അവനെ എന്റെ മാതൃഭവനത്തിലേക്കു കൊണ്ടുവന്നു, എന്നെ ഉദരത്തിൽ വഹിച്ച അമ്മയുടെ ശയനമുറിയിലേക്കുതന്നെ.
SOL 3:5 ജെറുശലേംപുത്രിമാരേ, വയലേലകളിലെ കലമാനുകളുടെയും മാൻപേടകളുടെയുംപേരിൽ എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
SOL 3:6 മീറയും കുന്തിരിക്കവും വ്യാപാരിയുടെ സകലവിധ സുഗന്ധദ്രവ്യങ്ങളുംകൊണ്ട്, പരിമളം പരത്തുന്ന പുകത്തൂണുപോലെ മരുഭൂമിയിൽനിന്നും കയറിവരുന്നോരിവനാരാണ്?
SOL 3:7 നോക്കൂ, അത് ശലോമോന്റെ പല്ലക്കുതന്നെ, ഇസ്രായേലിന്റെ സൈനികവീരന്മാരായിരിക്കുന്ന അറുപതു ശ്രേഷ്ഠർ അതിന് അകമ്പടിസേവിക്കുന്നു.
SOL 3:8 അവരെല്ലാവരും വാളേന്തിയവരാണ്, എല്ലാവരും യുദ്ധത്തിൽ സമർഥരുമാണ്, ഓരോരുത്തരും രാത്രിയിലെ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് തങ്ങളുടെ വശങ്ങളിൽ വാൾ ധരിച്ചിരിക്കുന്നു.
SOL 3:9 ശലോമോൻരാജാവ് തനിക്കായിത്തന്നെ നിർമിച്ച പല്ലക്ക്; ലെബാനോനിൽനിന്ന് ഇറക്കുമതിചെയ്ത മരംകൊണ്ടുതന്നെ അതു നിർമിച്ചു.
SOL 3:10 അതിന്റെ തൂണുകൾ വെള്ളികൊണ്ടും നടുവിരിപ്പ് തങ്കംകൊണ്ടും പണിതിരിക്കുന്നു. അതിന്റെ ഇരിപ്പിടം ഊതവർണവുംകൊണ്ട് മോടിപിടിപ്പിച്ചിരിക്കുന്നു, അതിന്റെ ഉള്ളറകൾ ജെറുശലേം പുത്രിമാർ തങ്ങളുടെ പ്രേമം ചേർത്തിണക്കി അലങ്കരിച്ചിരിക്കുന്നു.
SOL 3:11 സീയോൻ പുത്രിമാരേ, പുറത്തുവന്നു കാണുക. കിരീടമണിഞ്ഞ ശലോമോൻ രാജാവിനെ കാണുക, അദ്ദേഹത്തിന്റെ വിവാഹനാളിൽ, തന്റെ ഹൃദയം ആനന്ദത്തിലായ സുദിനത്തിൽ, തന്റെ അമ്മ അണിയിച്ച കിരീടത്തോടൊപ്പം കാണുക.
SOL 4:1 എന്റെ പ്രിയേ! നീ എത്ര സുന്ദരി! നീ സുന്ദരിതന്നെ! നിന്റെ മൂടുപടത്തിനുള്ളിലെ നിന്റെ നയനങ്ങൾ പ്രാവുകളാണ്. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
SOL 4:2 ഇപ്പോൾ രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
SOL 4:3 നിന്റെ ചുണ്ടുകൾ കടുംചെമപ്പു ചരടിനുതുല്യം; നിന്റെ വായ് മനോഹരമാകുന്നു. മൂടുപടത്തിനുള്ളിൽ നിന്റെ കവിൾത്തടങ്ങൾ മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
SOL 4:4 നിന്റെ കഴുത്ത് അതികമനീയമായി നിർമിച്ച ദാവീദിൻ ഗോപുരംപോലെയാണ്. അതിൽ ഒരായിരം പരിചകൾ തൂങ്ങിയാടുന്നു, അവയെല്ലാം പോർവീരരുടെ പരിചകൾതന്നെ.
SOL 4:5 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ശോശന്നച്ചെടികൾക്കിടയിൽ മേയുന്ന ഇരട്ടപിറന്ന കലമാനുകൾക്കു സമം.
SOL 4:6 പകൽ പുലർന്ന് നിഴലുകൾ മായുന്നതുവരെ, ഞാൻ മീറയുള്ള പർവതത്തിലേക്കും കുന്തിരിക്കക്കുന്നിലേക്കും പോകും.
SOL 4:7 എന്റെ പ്രിയേ, നീ സർവാംഗസുന്ദരിതന്നെ; നിന്നിലൊരു ന്യൂനതയുമില്ല.
SOL 4:8 എന്റെ മണവാട്ടീ, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക, ലെബാനോനിൽനിന്ന് എന്റെകൂടെ വരിക. അമാനാ പർവതശൃംഗത്തിൽനിന്ന് സെനീറിന്റെയും ഹെർമോന്റെയും ശൃംഗത്തിൽനിന്ന് സിംഹങ്ങളുടെ ഗുഹകളിൽനിന്ന് പുള്ളിപ്പുലികൾ വിഹരിക്കുന്ന പർവതനിരകളിൽനിന്നുംതന്നെ ഇറങ്ങിവാ.
SOL 4:9 എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു; നിന്റെ കണ്ണുകളുടെ ഒരു നോട്ടംകൊണ്ടും നിന്റെ ഹാരത്തിലെ ഒരു രത്നമണികൊണ്ടുംതന്നെ.
SOL 4:10 എന്റെ സഹോദരീ, എന്റെ കാന്തേ, നിൻപ്രേമം എത്ര ആനന്ദദായകം, നിന്റെ പ്രേമം വീഞ്ഞിനെക്കാൾ ആസ്വാദ്യകരം. നിന്റെ സുഗന്ധലേപനസൗരഭ്യം മറ്റ് ഏതു പരിമളക്കൂട്ടിനെക്കാളും അതിസുരഭിലം!
SOL 4:11 എന്റെ കാന്തേ, നിന്റെ ചുണ്ടുകൾ തേനടപോലെ മാധുര്യമേറിയത്; നിന്റെ നാവിൻകീഴിൽ പാലും തേനുമുണ്ട്. നിന്റെ വസ്ത്രാഞ്ചലസൗരഭ്യം ലെബാനോനിലെ പരിമളത്തിനു സമം.
SOL 4:12 എന്റെ സഹോദരീ, എന്റെ കാന്തേ, നീ കെട്ടിയടച്ച ഒരു ഉദ്യാനം; അടച്ചുറപ്പാക്കപ്പെട്ട ഒരു നീരുറവയാണ്, മുദ്രാങ്കിതമായ ഒരു ജലധാരയും.
SOL 4:13 നിന്റെ ചെടികൾ വിശിഷ്ട ഫലവർഗങ്ങൾ നിറഞ്ഞ മാതളത്തോട്ടം, മൈലാഞ്ചിയും ജടാമാഞ്ചിയും അവിടെയുണ്ട്.
SOL 4:14 ജടാമാഞ്ചിയും കുങ്കുമവും വയമ്പും ലവംഗവും മീറയും ചന്ദനവും എല്ലാത്തരം സുഗന്ധവൃക്ഷങ്ങളും മേൽത്തരമായ എല്ലാത്തരം സുഗന്ധവർഗങ്ങളുംതന്നെ.
SOL 4:15 നീ ഒരു ഉദ്യാനജലധാരയാണ്, ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സംഭരണിയാണു നീ.
SOL 4:16 വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.
SOL 5:1 എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ ഉദ്യാനത്തിൽ വന്നുചേർന്നിരിക്കുന്നു; ഞാൻ എന്റെ സുഗന്ധദ്രവ്യത്തോടൊപ്പം മീറയും ശേഖരിച്ചിരിക്കുന്നു. തേനിനോടൊപ്പം ഞാൻ എന്റെ തേനട ഭക്ഷിച്ചു; പാലിനോടൊപ്പം ഞാൻ എന്റെ വീഞ്ഞും പാനംചെയ്തിരിക്കുന്നു. തോഴിമാർ അല്ലയോ സ്നേഹിതരേ, ഭക്ഷിക്കൂ, പാനംചെയ്യൂ; ഹേ കാമുകന്മാരേ, മതിയാകുവോളം പാനംചെയ്യുക.
SOL 5:2 ഞാൻ നിദ്രാധീനയായി എങ്കിലും എന്റെ ഹൃദയം ഉണർന്നിരുന്നു. ശ്രദ്ധിക്കൂ! എന്റെ പ്രിയൻ വാതിലിൽ മുട്ടുന്നു: “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, എന്റെ നിഷ്കളങ്കേ, എനിക്കായി തുറന്നുതരൂ. എന്റെ ശിരസ്സ് തുഷാരബിന്ദുക്കളാലും എന്റെ മുടി രാമഞ്ഞിനാലും കുതിർന്നിരിക്കുന്നു.”
SOL 5:3 അതിനു ഞാൻ, “എന്റെ അങ്കി ഞാൻ അഴിച്ചുവെച്ചിരിക്കുന്നു— അതു ഞാൻ വീണ്ടും അണിയണമോ? എന്റെ പാദങ്ങൾ ഞാൻ കഴുകിയിരിക്കുന്നു— അതു ഞാൻ വീണ്ടും അഴുക്കാക്കണമോ?”
SOL 5:4 എന്റെ പ്രിയൻ വാതിൽക്കൊളുത്തിലേക്ക് തന്റെ കൈനീട്ടി; എന്റെ ഹൃദയം അവനുവേണ്ടി തുടിക്കാൻ തുടങ്ങി.
SOL 5:5 ഞാൻ എന്റെ പ്രിയനായി വാതിൽ തുറക്കാൻ എഴുന്നേറ്റു, എന്റെ കൈയിൽനിന്ന് മീറയിൻകണങ്ങൾ ഇറ്റിറ്റുവീണു, മീറയിൻധാരയുമായി എന്റെ വിരലുകൾ വാതിലിൻതഴുതുകളിൽവെച്ചു.
SOL 5:6 ഞാൻ എന്റെ പ്രിയനുവേണ്ടി തുറന്നു, അപ്പോഴേക്കും എന്റെ കാന്തൻ പോയിമറഞ്ഞിരുന്നു. അവന്റെ പിൻവാങ്ങലിൽ എന്റെ ഹൃദയം സങ്കടത്തിലാണ്ടു. ഞാൻ അവനെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ഞാൻ അവനെ വിളിച്ചെങ്കിലും അവൻ വിളികേട്ടില്ല.
SOL 5:7 നഗരത്തിൽ റോന്തുചുറ്റുന്ന കാവൽഭടന്മാർ എന്നെ കണ്ടെത്തി. അവർ എന്നെ അടിച്ചു, എന്നെ മുറിവേൽപ്പിച്ചു; മതിലുകളുടെ സംരക്ഷണസേനയിലുള്ളവർ, എന്റെ അങ്കി കവർന്നെടുത്തു!
SOL 5:8 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക— നിങ്ങൾ എന്റെ പ്രിയനെ കാണുന്നെങ്കിൽ, അവനോട് നിങ്ങൾ എന്തുപറയും? ഞാൻ പ്രേമവിവശയായിരിക്കുന്നു എന്ന് അവനെ അറിയിക്കണമേ.
SOL 5:9 സ്ത്രീകളിൽ അതിസുന്ദരീ, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്? ഞങ്ങളോട് ഇപ്രകാരം അനുശാസിക്കുന്നതിന്, മറ്റുള്ളവരെക്കാൾ എന്തു സവിശേഷതയാണ് നിന്റെ പ്രിയനുള്ളത്?
SOL 5:10 എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ.
SOL 5:11 അവന്റെ ശിരസ്സ് തനിത്തങ്കം; അവന്റെ മുടി ചുരുണ്ടതും കാക്കയെപ്പോലെ കറുത്തതും ആകുന്നു.
SOL 5:12 നീരൊഴുക്കുകൾക്കരികത്തെ പ്രാവിനു സമമാണ് അവന്റെ മിഴികൾ, അവ പാലിൽ കഴുകിയതും രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്.
SOL 5:13 അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന സുഗന്ധത്തട്ടുകൾപോലെയാണ്. അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന ശോശന്നപ്പുഷ്പംപോലെയാണ്.
SOL 5:14 അവന്റെ ഭുജങ്ങൾ പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ. അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച തിളക്കമാർന്ന ദന്തസമം.
SOL 5:15 തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ. അവന്റെ ആകാരം ലെബാനോനിലെ ദേവദാരുപോലെതന്നെ ശ്രേഷ്ഠം.
SOL 5:16 അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു; അവൻ സർവാംഗസുന്ദരൻ. ജെറുശലേംപുത്രിമാരേ, ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.
SOL 6:1 സ്ത്രീകളിൽ അതിസുന്ദരീ, നിന്റെ പ്രിയൻ എവിടെപ്പോയിരിക്കുന്നു? നിന്റെ പ്രിയൻ ഏതുവഴിയേ തിരിഞ്ഞു, അവനെ തെരയാൻ നിന്നോടൊപ്പം ഞങ്ങളും ചേരട്ടെയോ?
SOL 6:2 എന്റെ പ്രിയൻ അവന്റെ ഉദ്യാനത്തിലേക്ക്, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്കുതന്നെ പോയിരിക്കുന്നു, തോട്ടത്തിൽ മേയിക്കുന്നതിനും ശോശന്നപ്പുഷ്പം ശേഖരിക്കുന്നതിനും പോയിരിക്കുന്നു.
SOL 6:3 ഞാൻ എന്റെ പ്രിയന്റേതും എന്റെ പ്രിയൻ എന്റേതുമാകുന്നു; അവൻ ശോശന്നച്ചെടികൾക്കിടയിൽ മന്ദംമന്ദം നടക്കുന്നു.
SOL 6:4 എന്റെ പ്രിയേ, നീ തിർസ്സാനഗരംപോലെതന്നെ സൗന്ദര്യമുള്ളവൾ, ജെറുശലേംപോലെ സൗന്ദര്യവതി, കൊടികളേന്തിയ സൈന്യംപോലെ രാജപ്രൗഢിയാർന്നവൾ.
SOL 6:5 നിന്റെ കണ്ണ് എന്നിൽനിന്ന് പിൻവലിക്കുക; അവയെന്നെ കീഴടക്കുന്നു. ഗിലെയാദ് മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിൻപറ്റംപോലെയാണ് നിന്റെ കാർകൂന്തൽ.
SOL 6:6 രോമം കത്രിച്ച് കുളിച്ചുകയറിവരുന്ന ആട്ടിൻപറ്റംപോലെയാണ് നിന്റെ പല്ലുകൾ. അവയെല്ലാം ഇണക്കുട്ടികൾ; ഒന്നും ഒറ്റയായി കാണപ്പെടുന്നില്ല.
SOL 6:7 മൂടുപടത്തിനുള്ളിലുള്ള നിന്റെ കപോലങ്ങൾ മാതളപ്പഴത്തിന്റെ പകുതിപോലെയാണ്.
SOL 6:8 അറുപതു രാജ്ഞിമാരും എൺപതു വെപ്പാട്ടികളും അസംഖ്യം കന്യകമാരും അവിടെയുണ്ടല്ലോ;
SOL 6:9 എന്നാൽ എന്റെ പ്രാവേ, എന്റെ അമലസുന്ദരിയായവൾ ഒരുവൾമാത്രം, അവളുടെ അമ്മയ്ക്ക് ഏകപുത്രിയായവൾ, അവളെ ചുമന്നവൾക്കേറ്റം പ്രിയങ്കരിതന്നെ. യുവതികൾ അവളെ കണ്ട് അനുഗൃഹീത എന്നഭിസംബോധനചെയ്തു; രാജ്ഞിമാരും വെപ്പാട്ടികളും അവളെ പുകഴ്ത്തി.
SOL 6:10 അരുണോദയംപോലെ ശോഭിക്കുന്നോരിവൾ ആരാണ്? ചന്ദ്രികപോലെ സുമുഖി, സൂര്യനെപ്പോലെ പ്രഭാവതി, താരഗണങ്ങൾപോലെ പ്രസന്നവതി.
SOL 6:11 ഞാൻ എന്റെ ബദാംവൃക്ഷത്തോപ്പിലേക്ക് ഇറങ്ങിച്ചെന്നു, താഴ്വരയിലെ പുതുമുകുളങ്ങൾ കാണാൻ, മുന്തിരിലതകൾ പുഷ്പിണികളായോ എന്നും മാതളനാരകം പൂത്തുലഞ്ഞോ എന്നും നോക്കുന്നതിനായിത്തന്നെ.
SOL 6:12 ഈവക അനുഭൂതി ഞാൻ ആസ്വദിക്കുന്നതിനുമുമ്പേതന്നെ, എന്റെ അഭിലാഷം എന്നെ എന്റെ ജനത്തിന്റെ രാജകീയ രഥവ്യൂഹത്തിലേക്കെത്തിച്ചു.
SOL 6:13 അല്ലയോ ശൂലേംകാരീ, മടങ്ങിവരിക മടങ്ങിവരിക; മടങ്ങിവരിക മടങ്ങിവരിക, ഞങ്ങൾ നിന്നെയൊന്നു കണ്ടുകൊള്ളട്ടെ! യുവാവ് മഹനയീമിലെ നൃത്തത്തെ വീക്ഷിക്കുന്നതുപോലെ ശൂലേംകാരിയെ നിങ്ങൾ എന്തിനു മിഴിച്ചുനോക്കുന്നു?
SOL 7:1 അല്ലയോ പ്രഭുകുമാരീ, പാദുകമണിഞ്ഞ നിന്റെ പാദങ്ങൾ എത്ര മനോഹരം! നിന്റെ തുടയുടെ ആകാരം സമർഥനായ ശില്പിയുടെ കരവിരുതിൽ കൊത്തിയെടുത്ത രത്നങ്ങൾപോലെയാണ്
SOL 7:2 വീര്യമുള്ള ദ്രാക്ഷാരസം നിറഞ്ഞുതുളുമ്പുന്ന വൃത്താകാരമായ ചഷകംപോലെയാണ് നിന്റെ നാഭി. ശോശന്നപ്പുഷ്പങ്ങളാൽ വലയംചെയ്യപ്പെട്ട ഗോതമ്പുകൂമ്പാരംപോലെയാണ് നിന്റെ അരക്കെട്ട്
SOL 7:3 നിന്റെ സ്തനദ്വയങ്ങൾ രണ്ടു മാൻകിടാങ്ങൾക്കു സമം, ഇരട്ടപിറന്ന കലമാനുകൾക്കു സമം.
SOL 7:4 ഒരു ദന്തഗോപുരംപോലെയാണ് നിന്റെ കണ്ഠം. ബാത്ത്-റബ്ബിം കവാടത്തിനരികെയുള്ള ഹെശ്ബോൻ തടാകങ്ങൾപോലെയാണ് നിന്റെ മിഴികൾ. ദമസ്കോസിലേക്ക് അഭിമുഖമായി നിൽക്കുന്ന ലെബാനോൻ ഗോപുരംപോലെയാണ് നിന്റെ നാസിക.
SOL 7:5 നിന്റെ ശിരസ്സ് കർമേൽമലപോലെ മനോഹരമാണ്. നിന്റെ കാർകൂന്തൽ രാജകീയ ചിത്രത്തിരശ്ശീലപോലെയാണ്; രാജാവ് അതിന്റെ ചുരുളുകളാൽ ബന്ധനസ്ഥനായിത്തീർന്നിരിക്കുന്നു.
SOL 7:6 എന്റെ പ്രിയേ, നീ എത്ര സുന്ദരി, നിന്റെ മനോഹാരിത എത്ര ആത്മഹർഷം പകരുന്നു!
SOL 7:7 നിന്റെ ആകാരം പനയുടേതുപോലെ, നിന്റെ സ്തനങ്ങൾ അതിന്റെ കുലകൾപോലെയും.
SOL 7:8 “ഞാൻ പനയിൽ കയറും; അതിലെ കുലകൾ ഞാൻ കൈയടക്കും,” എന്നു ഞാൻ പറഞ്ഞു. നിന്റെ സ്തനങ്ങൾ മുന്തിരിക്കുലകൾപോലെയും നിന്റെ നിശ്വാസഗന്ധം ആപ്പിൾഫലങ്ങളുടെ പരിമളംപോലെയും
SOL 7:9 നിന്റെ വായ് മേത്തരമായ വീഞ്ഞുപോലെയും ആകട്ടെ. യുവതി ആ മുന്തിരിരസം എന്റെ പ്രിയനിലേക്ക് പ്രവഹിക്കട്ടെ, അധരങ്ങളിലൂടെയും ദന്തനിരകളിലൂടെയും മന്ദമായി ഒഴുകിയിറങ്ങട്ടെ.
SOL 7:10 ഞാൻ എന്റെ പ്രിയനുള്ളവൾ, അവന്റെ ആഗ്രഹം എന്നിലേക്കാകുന്നു.
SOL 7:11 എന്റെ പ്രിയാ, വരിക! നമുക്കു നാട്ടിൻപുറത്തേക്കുപോകാം, നമുക്ക് ഗ്രാമങ്ങളിൽച്ചെന്ന് രാപാർക്കാം.
SOL 7:12 അതികാലത്തുതന്നെ നമുക്കു മുന്തിരിത്തോപ്പുകളിലേക്കുപോകാം— മുന്തിരിവള്ളികൾ പുഷ്പവതികളായോ എന്നും അവയുടെ പൂമൊട്ടുകൾ മിഴിതുറന്നോ എന്നും മാതളനാരകം പൂവിട്ടുവോ എന്നും നമുക്കുനോക്കാം— അവിടെവെച്ച് ഞാൻ എന്റെ പ്രേമം നിന്നിലേക്കു പകരാം.
SOL 7:13 ദൂദായിപ്പഴം സുഗന്ധം വീശുന്നു, നമ്മുടെ വാതിൽക്കൽ സകലവിശിഷ്ടഫലങ്ങളുമുണ്ട്; എന്റെ പ്രിയാ, പുതിയതും പഴയതുമായതെല്ലാം ഞാൻ നിനക്കായി ശേഖരിച്ചുവെച്ചിരിക്കുന്നു.
SOL 8:1 എന്റെ അമ്മ മുലയൂട്ടിവളർത്തിയ ഒരു സഹോദരൻ ആയിരുന്നു നീ എങ്കിൽ! ഞാൻ നിന്നെ വെളിയിൽ കാണുമ്പോൾ, എനിക്കു നിന്നെ ചുംബിക്കാമായിരുന്നു, ആരും എന്നെ നിന്ദിക്കുമായിരുന്നില്ല.
SOL 8:2 ഞാൻ നിന്നെ എന്റെ മാതൃഗൃഹത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമായിരുന്നു— എനിക്കു പരിശീലനംതന്നവളുടെ ചാരത്തേക്കുതന്നെ. സുഗന്ധരസംചേർത്ത വീഞ്ഞും മാതളപ്പഴച്ചാറും ഞാൻ നിനക്ക് പാനംചെയ്യാൻ നൽകുമായിരുന്നു.
SOL 8:3 അവന്റെ ഇടതുകരത്തിന്മേൽ എന്റെ ശിരസ്സ് വിശ്രമിക്കുന്നു, അവന്റെ വലതുകരം എന്നെ പുണരുന്നു.
SOL 8:4 ജെറുശലേംപുത്രിമാരേ, എനിക്കുറപ്പുനൽകുക: അനുയോജ്യസമയം വരുംവരെ പ്രേമം ഉത്തേജിപ്പിക്കുകയോ ഉണർത്തുകയോ അരുത്.
SOL 8:5 തന്റെ പ്രിയന്റെമേൽ ചാരി, മരുഭൂമിയിൽനിന്ന് കയറിവരുന്നോരിവളാരാണ്? യുവതി നിന്റെ അമ്മ നിന്നെ ഗർഭംധരിച്ച, അതേ ആപ്പിൾമരച്ചുവട്ടിൽവെച്ചുതന്നെ ഞാൻ നിന്നെ ഉണർത്തി; അവിടെത്തന്നെയാണല്ലോ പ്രസവവേദനയേറ്റ് അവൾ നിനക്കു ജന്മംനൽകിയത്.
SOL 8:6 നിന്റെ ഹൃദയത്തിന്മേൽ എന്നെ ഒരു മുദ്രയായണിയൂ, നിന്റെ ഭുജത്തിലെ മുദ്രപോലെതന്നെ; കാരണം പ്രേമം മരണംപോലെതന്നെ ശക്തവും അതിന്റെ തീവ്രത ശവക്കുഴിപോലെതന്നെ കഠിനവുമാകുന്നു. ജ്വലിക്കുന്ന അഗ്നിപോലെ അത് എരിയുന്നു, ഉഗ്രമായ അഗ്നിനാളംപോലെതന്നെ.
SOL 8:7 പ്രേമാഗ്നി അണയ്ക്കാൻ ഒരു പ്രളയത്താലും കഴിയില്ല; നദികൾക്കതിനെ ഒഴുക്കിക്കളയുന്നതിനും കഴിയില്ല. ഒരാൾ സ്വഭവനത്തിലെ സർവസമ്പത്തും പ്രേമസാക്ഷാത്കാരത്തിനായി നൽകിയാലും ആ വാഗ്ദാനവും അപഹാസ്യമാകുകയേയുള്ളൂ.
SOL 8:8 ഞങ്ങൾക്കൊരു കുഞ്ഞുപെങ്ങളുണ്ട്, അവളുടെ സ്തനങ്ങൾ ഇനിയും വളർന്നിട്ടില്ല നമ്മുടെ പെങ്ങൾക്കു വിവാഹാലോചനവരുമ്പോൾ അവൾക്കുവേണ്ടി നമുക്കെന്തുചെയ്യാൻ കഴിയും?
SOL 8:9 അവൾ ഒരു മതിലാകുന്നെങ്കിൽ, നാം അവൾക്കുമേൽ വെള്ളികൊണ്ടൊരു ഗോപുരം പണിതുയർത്തും അവൾ ഒരു വാതിലാകുന്നെങ്കിൽ, ദേവദാരു പലകകൾകൊണ്ട് അവൾക്കുചുറ്റും സംരക്ഷണംതീർക്കും.
SOL 8:10 ഞാൻ ഒരു മതിലാകുന്നു, എന്റെ സ്തനങ്ങൾ ഗോപുരങ്ങൾപോലെയും. അങ്ങനെ ഞാൻ അവന്റെ മിഴികൾക്ക് ഒരുത്സവമായി.
SOL 8:11 ശലോമോന് ബാൽ-ഹാമോനിൽ ഒരു മുന്തിരിത്തോപ്പുണ്ടായിരുന്നു; അദ്ദേഹം തന്റെ മുന്തിരിത്തോപ്പ് പാട്ടക്കർഷകരെ ഏൽപ്പിച്ചു. അതിന്റെ ആദായവിഹിതമായി ഓരോരുത്തരും ആയിരം വെള്ളിനാണയങ്ങൾ വീതം പാട്ടം കെട്ടേണ്ടതായിട്ടുണ്ട്.
SOL 8:12 എന്നാൽ ഇത് എന്റെ സ്വന്തം മുന്തിരിത്തോപ്പ്; ശലോമോനേ, ആയിരം നിന്റേത്, തോട്ടം കാക്കുന്നവർക്ക് ഇരുനൂറും.
SOL 8:13 പരിചാരികമാരായ തോഴിമാരോടൊപ്പം ഉദ്യാനങ്ങളിൽ വസിക്കുന്നവളേ, ഞാൻ നിന്റെ സ്വരം കേൾക്കട്ടെ!
SOL 8:14 എന്റെ പ്രിയാ, നീ ഓടിപ്പോന്നാലും, ഒരു ചെറു കലമാനിനെപ്പോലെ പരിമളപർവതമേടുകളിലെ മാൻകിടാവിനെപ്പോലെതന്നെ.
ISA 1:1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു.
ISA 1:2 ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു.
ISA 1:3 കാള തന്റെ ഉടമസ്ഥനെയും കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.”
ISA 1:4 അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! കുറ്റഭാരം ചുമക്കുന്ന സന്തതി, ദുഷ്കർമികളുടെ മക്കൾ! വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! അവർ യഹോവയെ ഉപേക്ഷിച്ചു; ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു.
ISA 1:5 നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു.
ISA 1:6 ഉള്ളങ്കാൽമുതൽ ഉച്ചിവരെ ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— മുറിവുകൾ, പൊറ്റകൾ, ചോരയൊലിക്കുന്ന വ്രണങ്ങൾ, അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല.
ISA 1:7 നിങ്ങളുടെ രാജ്യം ശൂന്യമായി, നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു.
ISA 1:8 മുന്തിരിത്തോപ്പിലെ കൂടാരംപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും ഉപരോധിക്കപ്പെട്ട നഗരംപോലെയും സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
ISA 1:9 സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു.
ISA 1:10 സൊദോമിലെ ഭരണാധികാരികളേ, യഹോവയുടെ വചനം കേൾക്കുക; ഗൊമോറാ നിവാസികളേ, നമ്മുടെ ദൈവത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക!
ISA 1:11 “നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്?” യഹോവ ചോദിക്കുന്നു. “മുട്ടാടുകളുടെ ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംമൂലം ഞാൻ മടുത്തിരിക്കുന്നു; കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ കോലാടുകളുടെയോ രക്തത്തിൽ എനിക്കു പ്രസാദമില്ല.
ISA 1:12 നിങ്ങൾ എന്റെ സന്നിധിയിൽ വന്ന് എന്റെ അങ്കണങ്ങൾ ചവിട്ടി അശുദ്ധമാക്കാനായി ഇതു നിങ്ങളോട് ആവശ്യപ്പെട്ടത് ആരാണ്?
ISA 1:13 വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്! നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു. അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും— നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്.
ISA 1:14 നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു. അവ എനിക്കൊരു ഭാരമായിരിക്കുന്നു; അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു.
ISA 1:15 അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ, ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും; നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും ഞാൻ കേൾക്കുകയില്ല. “കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്!
ISA 1:16 “നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക. നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക; ദോഷം പ്രവർത്തിക്കുന്നതു നിർത്തുക.
ISA 1:17 നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക. പീഡിതരെ സ്വതന്ത്രരാക്കുക. അനാഥരുടെ കാര്യം ഏറ്റെടുക്കുക; വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക.
ISA 1:18 “ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും, അവ ഹിമംപോലെ ശുഭ്രമാകും; അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും.
ISA 1:19 നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും.
ISA 1:20 എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ, നിങ്ങൾ വാളിന് ഇരയായിത്തീരും.” യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
ISA 1:21 നോക്കൂ, വിശ്വസ്തമായിരുന്ന നഗരം ഒരു വേശ്യയായി മാറിയത് എങ്ങനെ? ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി അതിൽ കുടികൊണ്ടിരുന്നു— എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു.
ISA 1:22 നിങ്ങളുടെ വെള്ളി കീടമായി മാറി, നിങ്ങളുടെ വിശിഷ്ടമായ വീഞ്ഞിൽ വെള്ളം കലർന്നു.
ISA 1:23 നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ, കള്ളന്മാരുടെ പങ്കാളികൾതന്നെ; അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല.
ISA 1:24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു: “എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും; എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും.
ISA 1:25 ഞാൻ എന്റെ കരം നിനക്കെതിരേ തിരിക്കും; ഞാൻ നിന്നിലെ കിട്ടം ഉരുക്കിക്കളയും; നിന്നിലുള്ള സകല അശുദ്ധിയും ഞാൻ നീക്കിക്കളയും.
ISA 1:26 അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും നിന്റെ ഉപദേഷ്ടാക്കന്മാരെ ആരംഭത്തിലെന്നപോലെയും പുനഃസ്ഥാപിക്കും. അതിനുശേഷം നീ നീതിയുടെ നഗരമെന്നും വിശ്വസ്തതയുടെ പട്ടണമെന്നും വിളിക്കപ്പെടും.”
ISA 1:27 സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ, നീതിയാലും വീണ്ടെടുക്കപ്പെടും.
ISA 1:28 എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും; യഹോവയെ പരിത്യജിക്കുന്നവർ സംഹരിക്കപ്പെടും.
ISA 1:29 “നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം നിങ്ങൾ ലജ്ജിതരാകും; നിങ്ങൾ തെരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു നിങ്ങൾ അവഹേളിക്കപ്പെടും.
ISA 1:30 നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും വരൾച്ച ബാധിച്ച ഉദ്യാനംപോലെയും ആകും.
ISA 1:31 ബലവാൻ ചണനാരുപോലെയും അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും ആകും; അവ രണ്ടും ഒരുമിച്ചു വെന്തുപോകും, അതിന്റെ തീ കെടുത്തുന്നതിന് ആരും ഉണ്ടാകുകയില്ല.”
ISA 2:1 ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു:
ISA 2:2 അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും.
ISA 2:3 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
ISA 2:4 അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
ISA 2:5 യാക്കോബിന്റെ പിൻതലമുറകളേ, വരിക; നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം.
ISA 2:6 അങ്ങ് അവിടത്തെ ജനമായ യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു.
ISA 2:7 അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല.
ISA 2:8 അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ.
ISA 2:9 അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; എല്ലാവരും കുനിക്കപ്പെടും; അങ്ങ് അവരോടു ക്ഷമിക്കരുതേ.
ISA 2:10 യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക.
ISA 2:11 അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; മനുഷ്യന്റെ ഗർവം കുനിയും; ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും.
ISA 2:12 സൈന്യങ്ങളുടെ യഹോവ ഗർവവും ഉന്നതഭാവവും നിഗളവുമുള്ള എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. അവരെല്ലാവരും താഴ്ത്തപ്പെടും.
ISA 2:13 ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും
ISA 2:14 ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും ഉയരമുള്ള എല്ലാ കുന്നുകളുടെമേലും
ISA 2:15 ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും ഉറപ്പുള്ള എല്ലാ മതിലിന്റെമേലും
ISA 2:16 തർശീശിലെ എല്ലാ കപ്പലുകളുടെമേലും പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും.
ISA 2:17 മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും,
ISA 2:18 വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും.
ISA 2:19 ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും മണ്ണിലെ കുഴികളിലേക്കും കടക്കും.
ISA 2:20 തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ മനുഷ്യർ ആ ദിവസത്തിൽ തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും.
ISA 2:21 ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും.
ISA 2:22 കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ. അവരെ എന്തിനു വിലമതിക്കണം?
ISA 3:1 കണ്ടാലും, കർത്താവ്, സൈന്യങ്ങളുടെ യഹോവേ, ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും ശേഖരണവും വിതരണവും: അപ്പത്തിന്റെ എല്ലാ ശേഖരവും വെള്ളത്തിന്റെ എല്ലാ സ്രോതസ്സുകളും നീക്കിക്കളയും;
ISA 3:2 വീരന്മാർ, യോദ്ധാക്കൾ, ന്യായാധിപന്മാർ, പ്രവാചകന്മാർ, ദേവപ്രശ്നംവെക്കുന്നവർ, നേതാക്കന്മാർ,
ISA 3:3 സൈന്യത്തിൽ അൻപതുപേർക്ക് അധിപർ, വിവിധ പദവികൾ അലങ്കരിക്കുന്നവർ, ഉപദേഷ്ടാക്കൾ, കരകൗശലപ്പണിക്കാർ, സമർഥരായ മാന്ത്രികർ, എന്നിങ്ങനെയുള്ള എല്ലാവരെയും നീക്കിക്കളയും.
ISA 3:4 “ഞാൻ കേവലം ബാലന്മാരെ അവരുടെ അധിപരായി നിയമിക്കും; ശിശുക്കൾ അവരുടെമേൽ ഭരണംനടത്തും.”
ISA 3:5 ജനം പരസ്പരം പീഡിപ്പിക്കും— ഒരാൾ മറ്റൊരാളെയും അയൽവാസി അയൽവാസിയെയുംതന്നെ. യുവാക്കൾ വൃദ്ധർക്കെതിരേയും ഹീനജനം ബഹുമാനിതർക്കെതിരേയും എഴുന്നേൽക്കും.
ISA 3:6 ഒരു മനുഷ്യൻ തന്റെ പിതൃഭവനത്തിലുള്ള ഒരു സഹോദരനെ പിടിച്ച്, “നിനക്കൊരു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങൾക്ക് അധിപതിയായിരിക്കുക; ഈ നാശനഷ്ടങ്ങളുടെ കൂമ്പാരത്തിന്റെ ഭരണം ഏറ്റെടുത്താലും!” എന്നു പറയും.
ISA 3:7 എന്നാൽ അന്ന്, “എന്റെപക്കൽ യാതൊരു പ്രതിവിധിയുമില്ല, എന്റെ ഭവനത്തിൽ ഭക്ഷണമോ വസ്ത്രമോ ഇല്ല, എന്നെ നിങ്ങൾ ജനത്തിന് അധിപതിയായി നിയമിക്കരുത്” എന്നിങ്ങനെ അയാൾ നിലവിളിക്കും.
ISA 3:8 ജെറുശലേം വേച്ചുനടക്കുന്നു, യെഹൂദാ വീഴുന്നു; കാരണം, അവരുടെ വാക്കുകളും പ്രവൃത്തികളും യഹോവയുടെ തേജോമയനയനങ്ങൾക്ക് എതിരായിരിക്കുന്നു.
ISA 3:9 അവരുടെ മുഖഭാവം അവർക്കെതിരേ സാക്ഷിയായിരിക്കുന്നു; അവർ തങ്ങളുടെ പാപം സൊദോമിനെപ്പോലെ പ്രദർശിപ്പിക്കുന്നു; അതു മറച്ചുവെക്കുന്നില്ലതാനും. അവർ തങ്ങൾക്കുതന്നെ ദോഷം വരുത്തിയിരിക്കുകയാൽ, അവർക്ക് അയ്യോ കഷ്ടം!
ISA 3:10 നീതിനിഷ്ഠരോടു നിങ്ങൾക്കു നന്മ വരും എന്നു പറയുക; കാരണം അവരുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.
ISA 3:11 ദുഷ്ടർക്ക് അയ്യോ കഷ്ടം! വിനാശം അവരുടെമേൽ വന്നുഭവിക്കും! അവരുടെ കൈകളുടെ പ്രവൃത്തികൾക്ക് അനുസൃതമായ പ്രതിഫലം അവർക്കു ലഭിക്കും.
ISA 3:12 യുവാക്കൾ എന്റെ ജനത്തെ പീഡിപ്പിക്കുന്നു, സ്ത്രീകൾ അവരെ ഭരിക്കുന്നു. എന്റെ ജനമേ, നിങ്ങളെ നയിക്കുന്നവർതന്നെ നിങ്ങളെ വഴിതെറ്റിക്കുന്നു; അവർ നിങ്ങളെ തെറ്റായ വഴിയിലൂടെ നയിക്കുന്നു.
ISA 3:13 യഹോവ കോടതിയിൽ ന്യായാധിപസ്ഥാനം ഏറ്റെടുത്തിരിക്കുന്നു; അവിടന്ന് ജനത്തെ ന്യായംവിധിക്കാൻ എഴുന്നേൽക്കുന്നു.
ISA 3:14 തന്റെ ജനത്തിന്റെ നേതാക്കന്മാർക്കും പ്രഭുക്കന്മാർക്കും എതിരായി യഹോവ ന്യായവിധി പുറപ്പെടുവിക്കുന്നു: “നിങ്ങളാണ് എന്റെ മുന്തിരിത്തോപ്പ് നശിപ്പിച്ചുകളഞ്ഞവർ; ദരിദ്രരിൽനിന്നു കവർച്ചചെയ്തതു, നിങ്ങളുടെ ഭവനങ്ങളിലുണ്ട്.
ISA 3:15 എന്റെ ജനത്തെ തകർക്കുന്നതിലൂടെയും ദരിദ്രരെ പീഡിപ്പിക്കുന്നതിലൂടെയും നിങ്ങൾ എന്താണ് അർഥമാക്കുന്നത്?” എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
ISA 3:16 യഹോവ പിന്നെയും അരുളിച്ചെയ്തത്: “സീയോൻ പുത്രിമാർ അഹങ്കാരികളായിരിക്കുന്നു, അവർ തലയുയർത്തി നടക്കുന്നു, കണ്ണുകൾകൊണ്ട് ശൃംഗരിക്കുന്നു, അഹങ്കാരത്തോടെ നിതംബം കുലുക്കി നടക്കുന്നു, കാൽച്ചിലമ്പൊച്ച കേൾപ്പിക്കുകയും ചെയ്യുന്നു.
ISA 3:17 അതിനാൽ കർത്താവ് സീയോൻപുത്രിമാരുടെ നെറ്റിയിൽ ചൊറി പിടിപ്പിക്കും; യഹോവ അവരുടെ തലയോട്ടി കഷണ്ടിയാക്കും.”
ISA 3:18 ആ ദിവസത്തിൽ കർത്താവ് അവരുടെ പാദസരം, നെറ്റിപ്പട്ടം, ചന്ദ്രക്കല,
ISA 3:19 കാതില, കടകം, കവിണി,
ISA 3:20 തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി, ഏലസ്,
ISA 3:21 മുദ്രമോതിരം, മൂക്കുത്തി,
ISA 3:22 മാർദവവസ്ത്രം, ഷാൾ, പുറങ്കുപ്പായം, ചെറുസഞ്ചി,
ISA 3:23 ദർപ്പണം, നേർമയേറിയ ചണവസ്ത്രം, കിരീടം, മൂടുപടം എന്നിവ നീക്കിക്കളയും.
ISA 3:24 അന്ന് പരിമളത്തിനുപകരം ദുർഗന്ധവും, അരക്കച്ചയ്ക്കുപകരം കയറും; കേശസൗന്ദര്യത്തിനുപകരം കഷണ്ടിയും ഉടയാടയ്ക്കു പകരം ചാക്കുശീലയും; സൗന്ദര്യത്തിനു പകരം കരുവാളിപ്പും ഉണ്ടാകും.
ISA 3:25 നിന്റെ പുരുഷന്മാർ വാളിനാൽ വീഴും; നിന്റെ യോദ്ധാക്കൾ യുദ്ധത്തിൽ കൊല്ലപ്പെടും.
ISA 3:26 സീയോന്റെ കവാടങ്ങൾ വിലപിച്ചു ദുഃഖിക്കും; ഉപേക്ഷിക്കപ്പെട്ടവളായി അവൾ നിലത്ത് ഇരിക്കും.
ISA 4:1 ആ കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടികൂടി, “ഞങ്ങൾ സ്വന്തം അപ്പം തിന്നുകയും സ്വന്തവസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളാം; നിന്റെ പേരുമാത്രം ഞങ്ങൾക്കു നൽകി ഞങ്ങളുടെ അപമാനം നീക്കിക്കളയുക!” എന്നു പറയും.
ISA 4:2 ആ ദിവസത്തിൽ യഹോവയുടെ ശാഖ മനോഹരവും മഹത്ത്വപൂർണവുമായിരിക്കും. ഭൂമിയുടെ ഫലം ഇസ്രായേലിൽ ശേഷിക്കുന്നവർക്ക് അഭിമാനവും അലങ്കാരവുമായിരിക്കും.
ISA 4:3 സീയോനിൽ ശേഷിച്ചിരിക്കുന്നവരും ജെറുശലേമിൽ അവശേഷിക്കുന്നവരുമായി, ജെറുശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേരെഴുതിയിരിക്കുന്ന ഏവരും വിശുദ്ധർ എന്നു വിളിക്കപ്പെടും.
ISA 4:4 കർത്താവ് സീയോൻപുത്രിമാരുടെ അശുദ്ധിയും ജെറുശലേമിന്റെ രക്തപാതകവും ന്യായവിധിയുടെ ആത്മാവുകൊണ്ടും അഗ്നിയുടെ ആത്മാവുകൊണ്ടും കഴുകിക്കളയും.
ISA 4:5 അന്നു യഹോവ സീയോൻപർവതത്തിലെ സകലവാസസ്ഥലങ്ങളിന്മീതേയും അവിടെ കൂടിവരുന്ന എല്ലാവരുടെയുംമീതേയും പകൽസമയത്ത് പുകയുടെ ഒരു മേഘവും രാത്രിയിൽ അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; എല്ലാറ്റിന്റെയുംമീതേ തേജസ്സ് ഒരു വിതാനമായിരിക്കും.
ISA 4:6 പകൽസമയത്തെ ചൂടിൽനിന്ന് ഒരു തണലും അഭയവും കൊടുങ്കാറ്റിൽനിന്നും മഴയിൽനിന്നുമുള്ള ഒരു മറവിടവും സങ്കേതവും ആയിരിക്കും അത്.
ISA 5:1 ഞാൻ എന്റെ പ്രിയതമന് ഒരു ഗാനം ആലപിക്കും, തന്റെ മുന്തിരിത്തോപ്പിനെക്കുറിച്ചുള്ള ഗാനംതന്നെ: എന്റെ പ്രിയതമനു ഫലപുഷ്ടിയുള്ള കുന്നിൻചെരിവിൽ ഒരു മുന്തിരിത്തോപ്പ് ഉണ്ടായിരുന്നു.
ISA 5:2 അദ്ദേഹം അതുഴുത് അതിലെ കല്ലുകളെല്ലാം നീക്കിക്കളഞ്ഞു, ഏറ്റവും വിശിഷ്ടമായ മുന്തിരിവള്ളി അതിൽ നട്ടു. അതിന്റെ മധ്യത്തിൽ അദ്ദേഹം ഒരു കാവൽഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും കുഴിച്ചിട്ടു. അദ്ദേഹം നല്ല മുന്തിരിക്കായി കാത്തിരുന്നു, എന്നാൽ അതിൽ കായ്ച്ചത് കാട്ടുമുന്തിരിയത്രേ.
ISA 5:3 “ഇപ്പോൾ ജെറുശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എനിക്കും എന്റെ മുന്തിരിത്തോപ്പിനും മധ്യേ നിങ്ങൾ വിധിയെഴുതുക.
ISA 5:4 ഞാൻ അതിൽ ചെയ്തതിൽ അധികമായി എന്റെ മുന്തിരിത്തോപ്പിൽ എന്താണ് ചെയ്യേണ്ടിയിരുന്നത്? അതിൽ നല്ല മുന്തിരി കായ്ക്കാൻ ഞാൻ കാത്തിരുന്നപ്പോൾ എന്തുകൊണ്ടാണു കാട്ടുമുന്തിരി കായ്ച്ചത്?
ISA 5:5 അതിനാൽ എന്റെ മുന്തിരിത്തോപ്പിനോടു ഞാൻ എന്തു ചെയ്യുമെന്ന് ഇപ്പോൾ ഞാൻ നിങ്ങളോടു പറയാം: ഞാൻ അതിന്റെ വേലി പൊളിച്ചുകളയും, അതു തിന്നുപോകും; ഞാൻ അതിന്റെ മതിൽ ഇടിച്ചുകളയും, അതു ചവിട്ടിമെതിക്കപ്പെടും.
ISA 5:6 ഞാൻ അതിനെ വിജനദേശമാക്കും, അതിന്റെ തലപ്പുകൾ വെട്ടിയൊരുക്കുകയോ തടം കിളയ്ക്കുകയോ ചെയ്യുകയില്ല, മുള്ളും പറക്കാരയും അതിൽ മുളയ്ക്കും. അതിന്മേൽ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കൽപ്പിക്കും.”
ISA 5:7 സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോപ്പ് ഇസ്രായേൽ രാഷ്ട്രം ആകുന്നു, യെഹൂദാജനമാണ് അവിടത്തേക്ക് ആനന്ദംനൽകുന്ന മുന്തിരിവള്ളി. അങ്ങനെ അവിടന്നു ന്യായത്തിനായി കാത്തിരുന്നു, എന്നാൽ ഉണ്ടായതു രക്തച്ചൊരിച്ചിൽ; നീതിക്കായി അവിടന്നു നോക്കിക്കൊണ്ടിരുന്നു, എന്നാൽ കേട്ടതോ, ദുരിതത്തിന്റെ നിലവിളി.
ISA 5:8 മറ്റുള്ളവർക്കു സ്ഥലം ശേഷിക്കാതവണ്ണം ദേശത്തിൽ തങ്ങൾക്കുമാത്രം ജീവിക്കാൻ കഴിയുംവിധം വീടിനോടു വീട് ചേർക്കുകയും നിലത്തോടു നിലം കൂട്ടുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
ISA 5:9 ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: “രമ്യഹർമ്യങ്ങൾ ശൂന്യമാകും, നിശ്ചയം, വലുതും മനോഹരവുമായ അരമനകളിൽ നിവാസികൾ ഇല്ലാതെയാകും.
ISA 5:10 പത്ത് ഏക്കർ മുന്തിരിത്തോപ്പിൽനിന്ന് ഒരു ബത്തു വീഞ്ഞുമാത്രം ലഭിക്കും; ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യംമാത്രം കിട്ടും.”
ISA 5:11 മദ്യത്തിന്റെ പിറകെ ഓടാനായി അതിരാവിലെ എഴുന്നേൽക്കുകയും വീഞ്ഞു തങ്ങളെ മത്തു പിടിപ്പിക്കുംവരെ, രാത്രിയിൽ ഉറങ്ങാതെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ, കഷ്ടം!
ISA 5:12 അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ട്, എങ്കിലും യഹോവയുടെ പ്രവൃത്തികൾ അവർ ശ്രദ്ധിക്കുന്നില്ല; അവിടത്തെ കൈവേലയെപ്പറ്റി യാതൊരു ബഹുമാനവുമില്ല.
ISA 5:13 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം പ്രവാസത്തിലേക്കു പോകുന്നു; അവരുടെ ഉന്നത ഉദ്യോഗസ്ഥർ പട്ടിണിക്കിരയാകുകയും സാമാന്യജനം ദാഹത്താൽ വരളുകയുംചെയ്യുന്നു.
ISA 5:14 അതിനാൽ പാതാളം അതിന്റെ തൊണ്ടതുറക്കുന്നു അതിന്റെ വായ് വിസ്താരത്തിൽ പിളർക്കുന്നു; ജെറുശലേമിലെ പ്രമാണികളും സാമാന്യജനവും കോലാഹലമുണ്ടാക്കുന്നവരും തിമിർത്താടുന്നവരും പാതാളത്തിലേക്ക് ഇറങ്ങിപ്പോകും.
ISA 5:15 അങ്ങനെ ജനം കുനിയുകയും എല്ലാവരും താഴ്ത്തപ്പെടുകയും ചെയ്യും, നിഗളികളുടെ കണ്ണുകളും താഴും.
ISA 5:16 എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കും, പരിശുദ്ധനായ ദൈവം തന്റെ നീതിപ്രവൃത്തികളാൽ പരിശുദ്ധൻതന്നെയെന്നു തെളിയിക്കപ്പെടും.
ISA 5:17 അപ്പോൾ കുഞ്ഞാടുകൾ തങ്ങളുടെ മേച്ചിൽപ്പുറത്ത് എന്നപോലെ മേയും; ധനികരുടെ ശൂന്യപ്രദേശങ്ങളിൽ കുഞ്ഞാടുകൾ പുല്ലുതിന്നും.
ISA 5:18 വ്യാജത്തിന്റെ പാശങ്ങളാൽ അനീതിയെയും വണ്ടിക്കയറുകൾകൊണ്ട് എന്നപോലെ പാപത്തെയും ഒപ്പം വലിച്ചുകൊണ്ടു പോകുന്നവർക്കു ഹാ, കഷ്ടം!
ISA 5:19 “ദൈവം തന്റെ വേഗം കൂട്ടട്ടെ; വേല തിടുക്കത്തിൽ ചെയ്യട്ടെ, നമുക്കു കാണാമല്ലോ; ഇസ്രായേലിന്റെ പരിശുദ്ധന്റെ ഉദ്ദേശ്യം— അത് അടുത്തുവരട്ടെ, അത് നമ്മുടെ ദൃഷ്ടിയിൽ പതിയട്ടെ, അപ്പോൾ നമുക്കറിയാമല്ലോ,” എന്ന് അവർ പറയുന്നല്ലോ.
ISA 5:20 തിന്മയെ നന്മയെന്നും നന്മയെ തിന്മയെന്നും വിളിക്കുകയും വെളിച്ചത്തെ ഇരുളും ഇരുളിനെ വെളിച്ചവും കയ്‌പിനെ മധുരവും മധുരത്തെ കയ്‌പും ആക്കിത്തീർക്കുകയും ചെയ്യുന്നവർക്ക്, അയ്യോ കഷ്ടം!
ISA 5:21 സ്വന്തം ദൃഷ്ടിയിൽ ജ്ഞാനികളും സ്വന്തം കാഴ്ചയിൽത്തന്നെ സമർഥരും ആയിരിക്കുന്നവർക്ക് അയ്യോ കഷ്ടം!
ISA 5:22 വീഞ്ഞു കുടിക്കുന്നതിൽ വീരന്മാരായവർക്കും വീര്യമുള്ള മദ്യം കലർത്തുന്നതിൽ ശൂരന്മാരുമായവർക്കും അയ്യോ കഷ്ടം!
ISA 5:23 അവർ കൈക്കൂലി വാങ്ങി ദുഷ്ടരെ കുറ്റവിമുക്തരാക്കുകയും നിഷ്കളങ്കർക്ക് തങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുന്നു.
ISA 5:24 അതിനാൽ തീനാളം താളടിയെ ദഹിപ്പിക്കുന്നതുപോലെയും വൈക്കോൽ അഗ്നിജ്വാലയിൽ എരിഞ്ഞമരുന്നതുപോലെയും, അവരുടെ വേരുകൾ ദ്രവിച്ചുപോകും, അവരുടെ പൂക്കൾ പൊടിപോലെ പറന്നുപോകും; സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണം അവർ നിരസിച്ചുകളഞ്ഞല്ലോ, ഇസ്രായേലിൻ പരിശുദ്ധന്റെ വചനത്തെ അവർ നിന്ദിച്ചല്ലോ.
ISA 5:25 അതിനാൽ യഹോവയുടെ കോപം തന്റെ ജനത്തിനെതിരേ ജ്വലിച്ചിരിക്കുന്നു; അവിടന്ന് അവർക്കെതിരേ കൈ ഉയർത്തി അവരെ സംഹരിച്ചിരിക്കുന്നു. പർവതങ്ങൾ വിറയ്ക്കുന്നു, അവരുടെ ശവശരീരങ്ങൾ തെരുവീഥിയിൽ ചവറുപോലെ നിരന്നുകിടക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
ISA 5:26 വിദൂരസ്ഥരായ ജനതകൾക്കുവേണ്ടി അവിടന്ന് ഒരു കൊടി ഉയർത്തും; ഭൂമിയുടെ അതിരുകളിൽനിന്ന് അവിടന്ന് അവരെ ചൂളമടിച്ചുവിളിക്കും. ഇതാ, തിടുക്കത്തിലും വേഗത്തിലും അവർ വരുന്നു.
ISA 5:27 അതിൽ ആരും ക്ഷീണിതരാകുകയോ വഴുതിവീഴുകയോ ചെയ്യുന്നില്ല, ആരുംതന്നെ മയങ്ങുകയോ ഉറങ്ങുകയോ ചെയ്യുന്നില്ല; ആരുടെയും അരപ്പട്ട അഴിയുന്നില്ല, ഒരു ചെരിപ്പിന്റെ വാറും പൊട്ടിപ്പോകുന്നില്ല.
ISA 5:28 അവരുടെ അമ്പുകൾ മൂർച്ചയുള്ളവ, എല്ലാവരുടെയും വില്ലുകൾ യുദ്ധത്തിനു സജ്ജമാക്കിയിരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെ, അവരുടെ രഥചക്രങ്ങൾ ചുഴലിക്കാറ്റുപോലെയും.
ISA 5:29 അവരുടെ അലർച്ച സിംഹത്തിന്റേതുപോലെ, സിംഹക്കുട്ടികൾപോലെ അവർ അലറുന്നു; ഇരപിടിക്കുമ്പോൾ അവ മുരളുകയും ആർക്കും വിടുവിക്കാൻ കഴിയാതവണ്ണം അവയെ പിടിച്ചുകൊണ്ടുപോകുകയുംചെയ്യുന്നു.
ISA 5:30 അന്നാളിൽ കടലിന്റെ ഇരമ്പൽപോലെ അവർ ശത്രുവിന്റെനേരേ അലറും. ആരെങ്കിലും ദേശത്തിൽ കണ്ണോടിച്ചാൽ, അന്ധകാരവും ദുരിതവുംമാത്രം അവശേഷിക്കും; സൂര്യൻപോലും മേഘങ്ങളാൽ മറയപ്പെട്ടിരിക്കും.
ISA 6:1 ഉസ്സീയാരാജാവ് മരിച്ച വർഷത്തിൽ ഉത്തുംഗവും ഉന്നതവുമായ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു; അവിടത്തെ അങ്കിയുടെ തൊങ്ങലുകൾ ആലയത്തെ നിറച്ചിരുന്നു.
ISA 6:2 സാറാഫുകൾ അവിടത്തെ മുകളിലായി നിന്നിരുന്നു; ഓരോ സാറാഫിനും ആറു ചിറകുവീതം ഉണ്ടായിരുന്നു; രണ്ടുകൊണ്ട് അവർ മുഖം മൂടി; രണ്ടുകൊണ്ടു കാൽ മൂടി; രണ്ടുകൊണ്ടു പറന്നു.
ISA 6:3 അവർ പരസ്പരം ഇപ്രകാരം വിളിച്ചുപറയുന്നുണ്ടായിരുന്നു: “സൈന്യങ്ങളുടെ യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ; ഭൂമി മുഴുവൻ അവിടത്തെ മഹത്ത്വംകൊണ്ടു നിറഞ്ഞിരിക്കുന്നു.”
ISA 6:4 അവർ ആർക്കുന്ന ശബ്ദത്താൽ ആലയത്തിന്റെ കട്ടിളക്കാലുകളും വാതിൽപ്പടികളും കുലുങ്ങി; ആലയം പുകകൊണ്ടു നിറഞ്ഞു.
ISA 6:5 അപ്പോൾ ഞാൻ, “എനിക്ക് അയ്യോ കഷ്ടം! ഞാൻ നശിച്ചു! ഞാൻ അശുദ്ധ അധരങ്ങളുള്ള ഒരു മനുഷ്യൻ; അശുദ്ധമായ അധരങ്ങളുള്ള ജനത്തിന്റെ നടുവിൽ പാർക്കുകയും ചെയ്യുന്നു; എന്റെ കണ്ണ് സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടല്ലോ” എന്നു കരഞ്ഞു.
ISA 6:6 അപ്പോൾ സാറാഫുകളിൽ ഒരാൾ കൈയിൽ ജ്വലിക്കുന്ന ഒരു തീക്കനലുമായി എന്റെ അടുക്കൽ പറന്നെത്തി. അത് അദ്ദേഹം കൊടിൽകൊണ്ട് യാഗപീഠത്തിൽനിന്ന് എടുത്തതായിരുന്നു.
ISA 6:7 ആ കനൽകൊണ്ട് എന്റെ അധരം സ്പർശിച്ചുകൊണ്ട് ആ ദൂതൻ പറഞ്ഞു: “നോക്കൂ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചതിനാൽ, നിന്റെ അകൃത്യം നീക്കപ്പെട്ടിരിക്കുന്നു, നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു.”
ISA 6:8 അതിനുശേഷം, “ഞാൻ ആരെ അയയ്ക്കേണ്ടൂ? ആർ നമുക്കുവേണ്ടി പോകും?” എന്നു ചോദിക്കുന്ന കർത്താവിന്റെ ശബ്ദം ഞാൻ കേട്ടു. “അടിയൻ ഇതാ! അടിയനെ അയയ്ക്കണമേ,” എന്നു ഞാൻ പറഞ്ഞു.
ISA 6:9 അവിടന്ന് എന്നോട്: “നീ പോയി ഈ ജനത്തോടു പറയുക: “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല.’
ISA 6:10 ഈ ജനത്തിന്റെ ഹൃദയം കഠിനമാക്കുക അവരുടെ കാതുകൾ മന്ദമാക്കുക അവരുടെ കണ്ണുകൾ അന്ധമാക്കുക. അല്ലാത്തപക്ഷം അവർ തങ്ങളുടെ കണ്ണുകളാൽ കാണുകയും തങ്ങളുടെ കാതുകളാൽ കേൾക്കുകയും അവർ തങ്ങളുടെ ഹൃദയങ്ങളാൽ ഗ്രഹിക്കുകയും ചെയ്തിട്ട്, മനസ്സുതിരിഞ്ഞു സൗഖ്യം പ്രാപിക്കുകയും ചെയ്യുമല്ലോ,” എന്നു പറഞ്ഞു.
ISA 6:11 “കർത്താവേ, എപ്പോൾവരെ?” എന്നു ഞാൻ ചോദിച്ചു. അവിടന്ന് ഉത്തരം പറഞ്ഞു: “പട്ടണങ്ങൾ ശൂന്യമാകുന്നതുവരെ, നിവാസികൾ ഇല്ലാതാകുന്നതുവരെ, വീടുകൾ ആളില്ലാതാകുന്നതുവരെ, ദേശം പാഴും ശൂന്യവും ആകുന്നതുവരെത്തന്നെ,
ISA 6:12 യഹോവ എല്ലാവരെയും വിദൂരത്ത് അയയ്ക്കുന്നതുവരെ, ദേശംമുഴുവനും തീർത്തും നിർജനസ്ഥലം ആയിത്തീരുന്നതുവരെത്തന്നെ.
ISA 6:13 അതിൽ ഒരു ദശാംശമെങ്കിലും ശേഷിച്ചാൽ, അതു പിന്നെയും ദഹിപ്പിക്കപ്പെടും. കരിമരവും കരുവേലകവും വെട്ടിയിട്ടശേഷം കുറ്റി ശേഷിക്കുന്നതുപോലെ വിശുദ്ധസന്തതി ഒരു കുറ്റിയായി ശേഷിക്കും.”
ISA 7:1 ഉസ്സീയാവിന്റെ മകനായ യോഥാമിന്റെ മകൻ ആഹാസ് യെഹൂദാരാജാവായ കാലത്ത്, അരാംരാജാവായ രെസീനും രെമല്യാവിന്റെ പുത്രനും ഇസ്രായേൽരാജാവുമായ പേക്കഹും, ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഒരു സൈനികനീക്കംനടത്തി. എന്നാൽ അവർക്ക് ജെറുശലേം കീഴടക്കാൻ കഴിഞ്ഞില്ല.
ISA 7:2 “അരാമ്യർ എഫ്രയീമ്യരുമായി സഖ്യമുണ്ടാക്കി,” എന്നു ദാവീദുഗൃഹത്തിന് അറിവു ലഭിച്ചപ്പോൾ; ആഹാസിന്റെ ഹൃദയവും അദ്ദേഹത്തിന്റെ ജനതയുടെ ഹൃദയവും കാട്ടിലെ വൃക്ഷങ്ങൾ കൊടുങ്കാറ്റിൽ ഉലയുന്നതുപോലെ വിറച്ചുപോയി.
ISA 7:3 അപ്പോൾ യഹോവ യെശയ്യാവിനോട് ഇപ്രകാരം അരുളിച്ചെയ്തു: “നീയും നിന്റെ മകൻ ശെയാർ-യാശൂബും അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിക്കു മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയുടെ അറ്റത്തുചെന്ന്, അവിടെവെച്ച് ആഹാസിനെ കാണുക.
ISA 7:4 അവനോടു പറയുക, ‘ശ്രദ്ധിക്കുക, ശാന്തനായിരിക്കുക, ഭയപ്പെടുകയുമരുത്. പുകയുന്ന ഈ രണ്ടു വിറകുകമ്പുകൾനിമിത്തം—രെസീന്റെയും അരാമ്യരുടെയും ഭയങ്കര ക്രോധവും രെമല്യാവിന്റെ മകൻ പെക്കാഹ്യാവു നിമിത്തവും—നിന്റെ ധൈര്യം ചോർന്നുപോകരുത്.
ISA 7:5 അരാമും എഫ്രയീമും രെമല്യാവിന്റെ മകനും നിനക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു, അവർ ഇപ്രകാരം പറയുന്നു:
ISA 7:6 “നാം യെഹൂദയ്ക്കെതിരേ പുറപ്പെടാം, അതിനെ നശിപ്പിച്ച് അതിന്റെ മതിൽ ഇടിച്ചുനിരത്താം, താബെയലിന്റെ മകനെ അവിടെ രാജാവായി വാഴിക്കുകയും ചെയ്യാം.”
ISA 7:7 എന്നാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈ ആക്രമണം യാഥാർഥ്യമാകുകയില്ല; അതു സാധ്യമാകുകയുമില്ല,
ISA 7:8 കാരണം അരാമിന്റെ തല ദമസ്കോസും ദമസ്കോസിന്റെ തല രെസീൻമാത്രവും ആണല്ലോ. ഇനി അറുപത്തിയഞ്ചു വർഷങ്ങൾക്കുള്ളിൽ എഫ്രയീം ഒരു ജനത ആയിരിക്കാത്തവിധം തകർന്നുപോകും.
ISA 7:9 എഫ്രയീമിന്റെ തല ശമര്യയും ശമര്യയുടെ തല രെമല്യാവിന്റെ മകൻമാത്രവും ആണല്ലോ. നിങ്ങൾ വിശ്വാസത്തോടെ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ നിങ്ങൾക്കു നിലനിൽപ്പേയില്ല.’ ”
ISA 7:10 യഹോവ വീണ്ടും ആഹാസിനോട് ഇപ്രകാരം അരുളിച്ചെയ്തു:
ISA 7:11 “നിന്റെ ദൈവമായ യഹോവയുടെ പക്കൽനിന്ന് നീ ചിഹ്നം ചോദിക്കുക. അതു താഴേ പാതാളത്തിലോ മീതേ സ്വർഗത്തിലോ ആയിക്കൊള്ളട്ടെ.”
ISA 7:12 എന്നാൽ ആഹാസ്: “ഞാൻ ചോദിക്കുകയില്ല; യഹോവയെ പരീക്ഷിക്കുകയുമില്ല” എന്നു മറുപടി പറഞ്ഞു.
ISA 7:13 അപ്പോൾ യെശയ്യാവു പറഞ്ഞു: “ദാവീദുഗൃഹമേ, ഇപ്പോൾ കേട്ടുകൊൾക! മനുഷ്യന്റെ ക്ഷമയെ പരീക്ഷിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തിന്റെ ക്ഷമയുംകൂടെ പരീക്ഷിക്കുന്നത്?
ISA 7:14 അതുകൊണ്ട് കർത്താവുതന്നെ നിങ്ങൾക്ക് ഒരു ചിഹ്നം നൽകും: കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും, ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും.
ISA 7:15 തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ പ്രായമാകുന്നതുവരെ അവൻ തൈരും തേനുംകൊണ്ട് ഉപജീവിക്കും.
ISA 7:16 തിന്മയുപേക്ഷിച്ച് നന്മ സ്വീകരിക്കാൻ ബാലനു പ്രായമാകുന്നതിനുമുമ്പ് നീ ഭയപ്പെടുന്ന രണ്ടു രാജാക്കന്മാരുടെയും രാജ്യം ശൂന്യമാക്കപ്പെട്ടിരിക്കും.
ISA 7:17 എഫ്രയീം യെഹൂദയുമായുള്ള ബന്ധം വിച്ഛേദിച്ചകാലംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത വിധത്തിലുള്ള നാളുകൾ യഹോവ നിന്റെമേലും നിന്റെ ജനത്തിന്റെമേലും നിന്റെ പിതൃഭവനത്തിന്റെമേലും വരുത്തും—അവിടന്ന് അശ്ശൂർരാജാവിനെത്തന്നെ നിനക്കെതിരേ വരുത്തും.”
ISA 7:18 അന്നാളിൽ യഹോവ ഈജിപ്റ്റിലെ നദികളുടെ അറ്റത്തുനിന്ന് ഈച്ചകൾക്കായും അശ്ശൂർദേശത്തുനിന്നു തേനീച്ചകൾക്കായും ചൂളമടിക്കും.
ISA 7:19 അവ വന്ന് കിഴുക്കാംതൂക്കായ മലയിടുക്കുകളിലും പാറപ്പിളർപ്പുകളിലും സകലമുൾപ്പടർപ്പുകളിലും സർവമേച്ചിൽസ്ഥലങ്ങളിലും താമസമുറപ്പിക്കും.
ISA 7:20 ആ ദിവസത്തിൽ യൂഫ്രട്ടീസ് നദിക്കും അക്കരെനിന്നു കർത്താവ് കൂലിക്കെടുത്ത ഒരു ക്ഷൗരക്കത്തികൊണ്ട്—അശ്ശൂർരാജാവിനെക്കൊണ്ടുതന്നെ—തലയും കാലും ക്ഷൗരംചെയ്യിക്കും, അതു താടിയുംകൂടെ നീക്കിക്കളയുകയും ചെയ്യും.
ISA 7:21 അക്കാലത്ത് ഒരു മനുഷ്യൻ ഒരു പശുക്കിടാവിനെയും രണ്ട് ആടിനെയും വളർത്തും.
ISA 7:22 അവയിൽനിന്ന് കിട്ടുന്ന പാലിന്റെ സമൃദ്ധിനിമിത്തം അവൻ തൈരുകൊണ്ട് ഉപജീവനം നടത്തും. ദേശത്തു ശേഷിച്ചിരിക്കുന്ന എല്ലാ ജനവും തൈരും തേനും ഭക്ഷിക്കും.
ISA 7:23 അന്ന് ആയിരം ശേക്കേൽ വെള്ളി വിലമതിക്കുന്ന ആയിരം മുന്തിരിവള്ളിയുണ്ടായിരുന്ന സ്ഥലത്ത് മുള്ളും പറക്കാരയുംമാത്രം ശേഷിക്കും.
ISA 7:24 ദേശമെല്ലാം മുള്ളും പറക്കാരയും നിറഞ്ഞുകിടക്കുകനിമിത്തം വേട്ടക്കാർ അമ്പും വില്ലുമായി അവിടെക്കൂടെ സഞ്ചരിക്കും.
ISA 7:25 തൂമ്പകൊണ്ടു കിളച്ച് കൃഷിചെയ്തുപോന്നിരുന്ന എല്ലാ മലകളിലും, മുള്ളും പറക്കാരയും പേടിച്ച് അവിടേക്ക് ആരും പോകാതെയാകും; അവ കന്നുകാലികളെ മേയിക്കുന്നതിനും ആടുകൾക്ക് ചവിട്ടിമെതിക്കുന്നതിനുമുള്ള സ്ഥലമായിത്തീരും.
ISA 8:1 അപ്പോൾ യഹോവ എന്നോട്: “നീ ഒരു വലിയ ഫലകം എടുത്ത് അതിൽ സാധാരണ അക്ഷരത്തിൽ, മഹേർ-ശാലാൽ-ഹാശ്-ബസ്” എന്ന് എഴുതുക.
ISA 8:2 ഞാൻ എനിക്കുവേണ്ടി ഊരിയാ പുരോഹിതനെയും യെബെരെഖ്യാവിന്റെ മകനായ സെഖര്യാവിനെയും വിശ്വസ്തസാക്ഷികളായി വിളിക്കും.
ISA 8:3 പിന്നീട് ഞാൻ പ്രവാചികയുടെ അടുക്കൽ ചെന്നു, അങ്ങനെ അവൾ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “അവന് മഹേർ-ശാലാൽ-ഹാശ്-ബസ്, എന്നു പേരിടുക.
ISA 8:4 കാരണം ഈ കുട്ടിക്ക് അപ്പാ, അമ്മാ എന്നു വിളിക്കാൻ പ്രായമാകുന്നതിനുമുമ്പ്, ദമസ്കോസിലെ ധനവും ശമര്യയിലെ കവർച്ചമുതലും അശ്ശൂർരാജാവ് എടുത്തുകൊണ്ടുപോകും.”
ISA 8:5 യഹോവ പിന്നെയും എന്നോട് ഇപ്രകാരം അരുളിച്ചെയ്തു:
ISA 8:6 “ഈ ജനം ശാന്തമായി ഒഴുകുന്ന ശീലോഹാവെള്ളത്തെ ഉപേക്ഷിച്ചതുകൊണ്ടും രെസീനിലും രെമല്യാവിന്റെ മകനിലും ആനന്ദിക്കുന്നതുകൊണ്ടും,
ISA 8:7 കർത്താവ് അവരുടെമേൽ യൂഫ്രട്ടീസിലെ ശക്തവും സമൃദ്ധവുമായ പ്രളയജലം— അശ്ശൂർരാജാവിനെയും അവന്റെ സകലസന്നാഹത്തെയും—അയയ്ക്കും. അത് അവരുടെ എല്ലാ തോടുകളിലും പൊങ്ങി അതിന്റെ എല്ലാ കരകളിലും കവിഞ്ഞൊഴുകും.
ISA 8:8 അനന്തരം അതു യെഹൂദ്യയിലേക്കു കടന്നു കവിഞ്ഞൊഴുകി കഴുത്തുവരെയും എത്തും. ഇമ്മാനുവേലേ, അതിന്റെ വിരിച്ച ചിറകുകൾ, നിന്റെ ദേശത്തിന്റെ വിസ്തൃതിയെ മൂടും.”
ISA 8:9 രാഷ്ട്രങ്ങളേ, യുദ്ധാരവം മുഴക്കുകയും തകർന്നടിയുകയുംചെയ്യുക! ഭൂമിയിലെ വിദൂരസ്ഥലങ്ങളേ, ചെവിതരിക. യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക! അതേ, യുദ്ധത്തിനു തയ്യാറെടുക്കുകയും തകർന്നടിയുകയുംചെയ്യുക!
ISA 8:10 നിങ്ങൾ ഒരു യുദ്ധതന്ത്രം ആവിഷ്ക്കരിക്കുക, എന്നാൽ അതു നിഷ്ഫലമാക്കപ്പെടും; നിങ്ങളുടെ ഉത്തരവ് പുറപ്പെടുവിക്കുക, അതു നിലനിൽക്കുകയില്ല, കാരണം ദൈവം നമ്മോടുകൂടെയുണ്ട്.
ISA 8:11 യഹോവ വളരെ കർക്കശമായ മുന്നറിയിപ്പോടെ എന്നോടു സംസാരിച്ച് ഈ ജനങ്ങളുടെ വഴിയിൽ നടക്കാതിരിക്കാൻ ഉപദേശിച്ചു. അവിടന്ന് അരുളിച്ചെയ്തത്:
ISA 8:12 “ഈ ജനം ഗൂഢാലോചന എന്നു വിളിക്കുന്ന എല്ലാറ്റിനെയും നിങ്ങൾ ഗൂഢാലോചന എന്നു വിളിക്കരുത്; അവർ ഭയപ്പെടുന്നതിനെ നിങ്ങൾ ഭയപ്പെടരുത്, ഭ്രമിക്കുകയുമരുത്.
ISA 8:13 സൈന്യങ്ങളുടെ യഹോവയെയാണ് നിങ്ങൾ പരിശുദ്ധനായി കരുതേണ്ടത്, അവിടന്നു നിങ്ങളുടെ ഭയം ആയിരിക്കട്ടെ, അവിടന്നുതന്നെ നിങ്ങളുടെ ഭീതിയും ആയിരിക്കട്ടെ.
ISA 8:14 അപ്പോൾ അവിടന്ന് ഒരു വിശുദ്ധമന്ദിരമാകും; എന്നാൽ ഇസ്രായേലിനും യെഹൂദയ്ക്കും അവിടന്ന് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്. ജെറുശലേംനിവാസികൾക്ക് അവിടന്ന് ഒരു കെണിയും കുരുക്കും ആയിരിക്കും.
ISA 8:15 പലരും കാലിടറി വീഴും; അവർ വീണു തകർന്നുപോകുകയും കെണിയിൽ കുടുങ്ങി പിടിക്കപ്പെടുകയും ചെയ്യും.”
ISA 8:16 ഈ മുന്നറിയിപ്പിന്റെ സാക്ഷ്യം കെട്ടിവെക്കുക; എന്റെ ശിഷ്യരുടെയിടയിൽ നിയമം മുദ്രയിട്ടു സൂക്ഷിക്കുക.
ISA 8:17 യാക്കോബിന്റെ സന്തതികളിൽനിന്ന് തന്റെ മുഖം മറച്ചുവെക്കുന്ന യഹോവയ്ക്കായി ഞാൻ കാത്തിരിക്കും; എന്റെ ആശ്രയം ഞാൻ യഹോവയിൽത്തന്നെ അർപ്പിക്കും.
ISA 8:18 ഇതാ, ഞാനും യഹോവ എനിക്കു നൽകിയ മക്കളും. സീയോൻപർവതത്തിൽ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഇസ്രായേലിനുള്ള ചിഹ്നങ്ങളും മുന്നറിയിപ്പുകളും ആയിരിക്കുന്നു.
ISA 8:19 വെളിച്ചപ്പാടുകളോടും തന്ത്രമന്ത്രങ്ങൾ ചെയ്യുന്ന ഭൂതസേവക്കാരോടും ആലോചന ചോദിക്കുക, എന്ന് അവർ നിങ്ങളോടു പറയുന്നെങ്കിൽ ജനം തങ്ങളുടെ ദൈവത്തോടല്ലേ ആലോചന ചോദിക്കേണ്ടത്? ജീവിച്ചിരിക്കുന്നവർക്കുവേണ്ടി മരിച്ചവരോട് ആരായുന്നത് എന്തിന്?
ISA 8:20 ദൈവത്തിന്റെ നിർദേശത്തിനും പ്രവാചകസാക്ഷ്യത്തിനും ആരായുക. ഈ വചനപ്രകാരം ഒരാൾ സംസാരിക്കുന്നില്ലെങ്കിൽ അത് അവർക്ക് ഉഷസ്സിന്റെ വെളിച്ചം ഇല്ലായ്കയാലാണ്.
ISA 8:21 അവർ ഏറ്റവും വലഞ്ഞും വിശന്നും ദേശത്തുകൂടി കടന്നുപോകും; അവർക്കു വിശക്കുമ്പോൾ അവർ കോപിച്ച് തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിച്ച് മുഖം ആകാശത്തിലേക്കു തിരിക്കും,
ISA 8:22 അവർ ഭൂമിയിലേക്കു നോക്കുമ്പോൾ കഷ്ടതയും അന്ധകാരവും ഭയാനകമായ മൂകതയുംമാത്രമേ കാണുകയുള്ളൂ; ഒടുവിൽ അവർ ഘോരാന്ധകാരത്തിലേക്കു തള്ളപ്പെടും.
ISA 9:1 എന്നാൽ കഷ്ടതയിലായിരുന്ന ജനത്തിന്റെമേൽ ഇനിയൊരിക്കലും അന്ധകാരം ഉണ്ടാകുകയില്ല. മുൻകാലത്ത് അവിടന്ന് സെബൂലൂൻ ദേശത്തോടും നഫ്താലി ദേശത്തോടും നിന്ദയോടെ പെരുമാറി; എന്നാൽ പിൽക്കാലത്ത് കടൽക്കരെ, യോർദാനക്കരെ, ജനതകൾ വസിക്കുന്ന ഗലീലാദേശത്തിന് അവിടന്നു മഹത്ത്വം വരുത്തും.
ISA 9:2 ഇരുട്ടിൽ നടന്ന ജനം വലിയൊരു പ്രഭ ദർശിച്ചു; കൂരിരുട്ടിന്റെ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു.
ISA 9:3 അങ്ങ് രാഷ്ട്രം വിസ്തൃതമാക്കുകയും അവരുടെ ആനന്ദം അധികമാക്കുകയും ചെയ്തു. കൊയ്ത്തുകാലത്ത് ആനന്ദിക്കുന്നതുപോലെയും കൊള്ള പങ്കിടുമ്പോൾ യോദ്ധാക്കൾ ആഹ്ലാദിക്കുന്നതുപോലെയും അവർ അങ്ങയുടെ സന്നിധിയിൽ ആനന്ദിക്കുന്നു.
ISA 9:4 അവരുടെ ഭാരമുള്ള നുകവും അവരുടെ ചുമലിലെ നുകക്കോലും അവരെ പീഡിപ്പിക്കുന്നവരുടെ വടിയും മിദ്യാന്റെകാലത്ത് എന്നപോലെ അങ്ങ് ഒടിച്ചുകളഞ്ഞിരിക്കുന്നു.
ISA 9:5 യുദ്ധത്തിൽ ഉപയോഗിച്ച എല്ലാ യോദ്ധാക്കളുടെയും ചെരിപ്പും രക്തംപുരണ്ട ഓരോ അങ്കിയും അഗ്നിക്ക് ഇന്ധനമായി എരിഞ്ഞടങ്ങും.
ISA 9:6 എന്തെന്നാൽ നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു, നമുക്ക് ഒരു മകൻ നൽകപ്പെട്ടിരിക്കുന്നു, ആധിപത്യം അവന്റെ തോളിലായിരിക്കും. അവൻ ഇപ്രകാരം വിളിക്കപ്പെടും: അത്ഭുതമന്ത്രി, ശക്തനായ ദൈവം, നിത്യപിതാവ്, സമാധാനപ്രഭു.
ISA 9:7 അവിടത്തെ ആധിപത്യത്തിന്റെ വർധനയ്ക്കും സമാധാനത്തിനും അവസാനം ഉണ്ടാകുകയില്ല. ദാവീദിന്റെ സിംഹാസനത്തിൽ ആരൂഢനായി അതിനെ നീതിയോടും ന്യായത്തോടുംകൂടി സ്ഥാപിച്ച് സുസ്ഥിരമാക്കി ദാവീദിന്റെ രാജ്യത്തിന്മേൽ ഇന്നുമുതൽ എന്നേക്കും വാഴും. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണത ഇതു നിറവേറ്റും.
ISA 9:8 കർത്താവ് യാക്കോബിനെതിരേ ഒരു വചനം അയച്ചു; അത് ഇസ്രായേലിന്മേൽ വീഴും.
ISA 9:9 “ഇഷ്ടികകൾ വീണുപോയി, എന്നാൽ ഞങ്ങൾ ചെത്തിമിനുക്കിയ കല്ലുകൊണ്ടുപണിയും; അത്തിമരങ്ങൾ വെട്ടിവീഴ്ത്തപ്പെട്ടു, എന്നാൽ അവയ്ക്കുപകരം ഞങ്ങൾ ദേവദാരുക്കൾ നട്ടുപിടിപ്പിക്കും,” എന്ന് അഹങ്കാരത്തോടും ഗർവമുള്ള ഹൃദയത്തോടും സംസാരിക്കുന്ന സകലജനവും—എഫ്രയീമും ശമര്യാനിവാസികളും—അത് അറിയും.
ISA 9:11 അതിനാൽ യഹോവ രെസീന്റെ എതിരാളികളെ അവർക്കെതിരേ വരുത്തും, അവന്റെ എല്ലാ ശത്രുക്കളെയും ഇളക്കിവിടും.
ISA 9:12 അരാമ്യർ കിഴക്കും ഫെലിസ്ത്യർ പടിഞ്ഞാറുംതന്നെ അവർ ഇസ്രായേലിനെ വായ് പിളർന്നു വിഴുങ്ങിക്കളയും. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
ISA 9:13 എന്നിട്ടും ജനം തങ്ങളെ അടിച്ചവനിലേക്കു തിരിയുന്നില്ല, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കുന്നതുമില്ല.
ISA 9:14 അതിനാൽ യഹോവ ഇസ്രായേലിൽനിന്നു തലയും വാലും പനമ്പട്ടയും ഞാങ്ങണയും ഒരു ദിവസംതന്നെ ഛേദിച്ചുകളയും.
ISA 9:15 ജനത്തിന്റെ നേതാക്കന്മാരും ഉന്നതാധികാരികളും അവരുടെ തലയും വ്യാജം പഠിപ്പിക്കുന്ന പ്രവാചകന്മാർ അവരുടെ വാലും ആകുന്നു.
ISA 9:16 ഈ ജനത്തെ നയിക്കുന്നവർതന്നെ അവരെ വഴിതെറ്റിക്കുന്നു, അവർ നയിച്ച ജനം നശിച്ചുപോകുകയും ചെയ്തു.
ISA 9:17 അതിനാൽ യഹോവ അവരുടെ യുവാക്കന്മാരിൽ പ്രസാദിക്കുന്നില്ല, അവരുടെ അനാഥരോടും വിധവകളോടും അവിടത്തേക്ക് സഹതാപം തോന്നുന്നതുമില്ല. കാരണം അവരെല്ലാവരും അഭക്തരും ദുഷ്ടരുമാണ്; എല്ലാ വായും ഭോഷത്തം സംസാരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
ISA 9:18 ദുഷ്ടത തീപോലെ ജ്വലിക്കുന്നു, നിശ്ചയം; അത് മുള്ളും പറക്കാരയും ദഹിപ്പിക്കുന്നു. അതു വനത്തിലെ കുറ്റിക്കാടുകൾക്കു തീ കൊടുക്കുന്നു, അതുകൊണ്ട് അവ പുകത്തൂണായി കറങ്ങിമറിഞ്ഞു മേലോട്ട് ഉയരുന്നു.
ISA 9:19 സൈന്യങ്ങളുടെ യഹോവയുടെ കോപംനിമിത്തം ദേശം വരണ്ടുണങ്ങും; ജനം അഗ്നിക്ക് ഇന്ധനമാകും; ആരുംതന്നെ സഹോദരങ്ങളെ വെറുതേ വിടുകയില്ല.
ISA 9:20 അവർ തങ്ങളുടെ വലത്തുവശത്തുള്ള അയൽവാസിയെ ആക്രമിക്കും എന്നിട്ടും വിശന്നിരിക്കുന്നു; ഇടത്തുവശത്തുള്ള അയൽവാസിയെ കവർച്ചചെയ്യും, എന്നിട്ടും തൃപ്തിവരുന്നില്ല. ഓരോരുത്തനും അവരവരുടെ ഭുജംതന്നെയും ഭക്ഷിക്കും:
ISA 9:21 മനശ്ശെ എഫ്രയീമിനെയും എഫ്രയീം മനശ്ശെയെയും വിഴുങ്ങുന്നു. അവർ ഒരുമിച്ച് യെഹൂദയ്ക്ക് എതിരായിരിക്കുന്നു. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
ISA 10:1 ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും വിധവകളെ അവരുടെ ഇരയാക്കുന്നതിനും അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം!
ISA 10:3 ശിക്ഷാവിധിയുടെ ദിവസത്തിൽ, ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും? സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും? നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും?
ISA 10:4 ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല. ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല, അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.
ISA 10:5 “എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം! എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്.
ISA 10:6 അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു, എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ, കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ.
ISA 10:7 എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല, അവന്റെ മനസ്സിലുള്ളതും അതല്ല; അവന്റെ ലക്ഷ്യം നശീകരണമാണ്, അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം.
ISA 10:8 അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ?
ISA 10:9 കൽനെ കർക്കെമീശുപോലെയല്ലേ? ഹമാത്ത് അർപ്പാദുപോലെയും, ശമര്യ ദമസ്കോസ്പോലെയും അല്ലേ?
ISA 10:10 എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു, ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ—
ISA 10:11 ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ, ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ”
ISA 10:12 സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും.
ISA 10:13 അവൻ പറയുന്നു: “ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്; എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു. ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു; ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.
ISA 10:14 പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ, എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു; ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ, ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു; ചിറകടിക്കുന്നതിനോ വായ് തുറന്നു ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”
ISA 10:15 വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ? വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്.
ISA 10:16 അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ, കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും; അവരുടെ ആഡംബരത്തിൻകീഴേ അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.
ISA 10:17 ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും; അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
ISA 10:18 അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം പരിപൂർണമായും നശിപ്പിക്കും, അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും.
ISA 10:19 അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.
ISA 10:20 ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും തങ്ങളെ പ്രഹരിച്ചവനിൽ ആശ്രയിക്കാതെ ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ ആത്മാർഥതയോടെ ആശ്രയിക്കും.
ISA 10:21 ഒരു ശേഷിപ്പു മടങ്ങിവരും, യാക്കോബിന്റെ ശേഷിപ്പുതന്നെ, ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും.
ISA 10:22 ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ. നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
ISA 10:23 കർത്താവ്, സൈന്യങ്ങളുടെ യഹോവ, ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും.
ISA 10:24 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ, ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട.
ISA 10:25 വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.”
ISA 10:26 സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും; ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും.
ISA 10:27 അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ; നിന്റെ പുഷ്ടി നിമിത്തം ആ നുകം തകർക്കപ്പെടും.
ISA 10:28 അവർ അയ്യാത്തിൽ എത്തി, മിഗ്രോനിൽക്കൂടി കടന്നുപോയി; മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു.
ISA 10:29 അവർ ചുരം കടന്നു, “ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു. രാമാ വിറയ്ക്കുന്നു; ശൗലിന്റെ ഗിബെയാ ഓടി മറയുന്നു.
ISA 10:30 ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക! ലയേശേ, ശ്രദ്ധിക്കുക! പീഡിതയായ അനാഥോത്തേ!
ISA 10:31 മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു. ഗബീം നിവാസികൾ രക്ഷതേടി അലയുന്നു.
ISA 10:32 ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും; സീയോൻപുത്രിയുടെ മലയുടെനേരേ, ജെറുശലേം കുന്നിന്റെനേരേ അവർ മുഷ്ടി ചുരുട്ടും.
ISA 10:33 നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ് വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും, ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
ISA 10:34 അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കൈയാൽ വീഴും.
ISA 11:1 യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും.
ISA 11:2 യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും— ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, ആലോചനയുടെയും ശക്തിയുടെയും ആത്മാവ്, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ—
ISA 11:3 അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും. അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല;
ISA 11:4 എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും.
ISA 11:5 നീതി അവിടത്തെ അരപ്പട്ടയും വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും.
ISA 11:6 അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും ഒരുമിച്ചുകഴിയും; ഒരു ചെറിയ കുട്ടി അവയെ നയിക്കും.
ISA 11:7 പശുവും കരടിയും ഒരുമിച്ചു മേയും, അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും, സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും.
ISA 11:8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും.
ISA 11:9 എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
ISA 11:10 ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.
ISA 11:11 ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ബാബേലിൽനിന്നും ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും.
ISA 11:12 അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും.
ISA 11:13 എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല.
ISA 11:14 അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും.
ISA 11:15 ഈജിപ്റ്റുകടലിന്റെ നാവിനെ യഹോവ പൂർണമായും നശിപ്പിച്ചുകളയും; തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും.
ISA 11:16 ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ അവർക്ക് ഉണ്ടായിരുന്നതുപോലെ അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും.
ISA 12:1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും: “യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും, അങ്ങയുടെ കോപം നീങ്ങിപ്പോകുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ISA 12:2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും ആകുന്നു; അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.”
ISA 12:3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന് ആനന്ദത്തോടെ വെള്ളം കോരും.
ISA 12:4 അന്നാളിൽ നിങ്ങൾ പറയും: “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക.
ISA 12:5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ.
ISA 12:6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”
ISA 13:1 ആമോസിന്റെ മകനായ യെശയ്യാവ് ബാബേലിനെതിരേ കണ്ട ദർശനം:
ISA 13:2 മൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുക, അവർ പ്രഭുക്കന്മാരുടെ കവാടങ്ങളിലേക്കു കടക്കാൻ അവരെ ശബ്ദം ഉയർത്തി കൈകാട്ടി വിളിക്കുക.
ISA 13:3 എന്റെ കോപം നിറവേറ്റാൻ ഞാൻ സജ്ജരാക്കിയ, എന്റെ വിജയത്തിൽ ആഹ്ലാദിക്കുന്നവരായ എന്റെ യോദ്ധാക്കളെ ഞാൻ ആഹ്വാനംചെയ്തിരിക്കുന്നു.
ISA 13:4 വലിയൊരു ജനസമൂഹത്തിന്റെ ആരവംപോലെ പർവതങ്ങളിലെ ഘോഷം കേൾക്കുക! രാജ്യങ്ങളും ജനതകളും ഒത്തൊരുമിച്ചുകൂടിയതുപോലുള്ള ഒരു മഹാഘോഷം ശ്രദ്ധിക്കുക! സൈന്യങ്ങളുടെ യഹോവ യുദ്ധത്തിനായി സൈന്യത്തെ അണിനിരത്തുന്നു.
ISA 13:5 അവർ ദൂരദേശത്തുനിന്ന്, ആകാശത്തിന്റെ അതിരുകളിൽനിന്നുതന്നെ വരുന്നു— യഹോവയും അവിടത്തെ ക്രോധംചൊരിയുന്ന ആയുധങ്ങളും ദേശത്തെ മുഴുവനും നശിപ്പിക്കുന്നതിനായിത്തന്നെ വരുന്നു.
ISA 13:6 വിലപിക്കുക, യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്നുള്ള സംഹാരംപോലെ അതു വരും.
ISA 13:7 അതിനാൽ എല്ലാ കൈകളും തളരും, ഏതു മനുഷ്യന്റെ ഹൃദയവും ഉരുകിപ്പോകും.
ISA 13:8 അവർ ഭയവിഹ്വലരാകും, സങ്കടവും വേദനയും അവരെ പിടികൂടും; പ്രസവവേദനയിൽ ആയിരിക്കുന്ന സ്ത്രീയെപ്പോലെ അവർ വേദനപ്പെടും. ജ്വലിക്കുന്ന മുഖത്തോടെ അവർ അന്ധാളിച്ച് പരസ്പരം തുറിച്ചുനോക്കും.
ISA 13:9 ഇതാ, യഹോവയുടെ ദിവസം വരുന്നു— ക്രൂരതനിറഞ്ഞ, ക്രോധവും ഭയാനക കോപവും നിറഞ്ഞ ഒരു ദിവസം— ദേശത്തെ ശൂന്യമാക്കുന്നതിനും അതിലുള്ള പാപികളെ ഉന്മൂലനംചെയ്യുന്നതിനുംതന്നെ.
ISA 13:10 ആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രവ്യൂഹങ്ങളും പ്രകാശം കൊടുക്കുകയില്ല. സൂര്യൻ ഉദയത്തിൽത്തന്നെ ഇരുണ്ടുപോകും, ചന്ദ്രൻ അതിന്റെ പ്രകാശം ചൊരിയുകയുമില്ല.
ISA 13:11 ഞാൻ ലോകത്തെ അതിന്റെ ദുഷ്ടതനിമിത്തവും ദുഷ്ടരെ തങ്ങളുടെ പാപംനിമിത്തവും ശിക്ഷിക്കും. നിഗളികളുടെ ഗർവത്തിനു ഞാൻ അറുതിവരുത്തും, നിഷ്ഠുരരുടെ അഹങ്കാരത്തെ ഞാൻ താഴ്ത്തിക്കളയും.
ISA 13:12 ഞാൻ മനുഷ്യരെ തങ്കത്തെക്കാളും അവരെ ഓഫീർ തങ്കത്തെക്കാളും ദുർല്ലഭരാക്കും.
ISA 13:13 അങ്ങനെ ഞാൻ ആകാശത്തെ നടുക്കും; സൈന്യങ്ങളുടെ യഹോവയുടെ കോപത്താൽ, അവിടത്തെ ഉഗ്രകോപത്തിന്റെ നാളിൽ ഭൂമി സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകും.
ISA 13:14 വേട്ടയാടപ്പെട്ട കലമാൻപോലെയും ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെയും അവർ ഓരോരുത്തനും തങ്ങളുടെ ജനത്തിന്റെ അടുക്കലേക്കു മടങ്ങും, അവർ സ്വന്തം നാട്ടിലേക്കുതന്നെ ഓടിപ്പോകും.
ISA 13:15 കണ്ടുകിട്ടുന്നവരെയെല്ലാം കുത്തിക്കൊല്ലും; പിടിക്കപ്പെടുന്നവരെല്ലാം വാളിനിരയാകും.
ISA 13:16 അവരുടെ ശിശുക്കളെപ്പോലും അവരുടെ കൺമുമ്പിൽവെച്ച് അടിച്ചുതകർക്കും; അവരുടെ വീടുകൾ കൊള്ളചെയ്യപ്പെടുകയും ഭാര്യമാർ അതിക്രമത്തിന് ഇരയാകുകയും ചെയ്യും.
ISA 13:17 ഇതാ, ഞാൻ മേദ്യരെ അവർക്കെതിരായി ഉണർത്തും, അവർ വെള്ളി വിലയുള്ളതായി കരുതുന്നില്ല, സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
ISA 13:18 അവരുടെ വില്ലുകൾ യുവാക്കന്മാരെ കൊന്നൊടുക്കും; ശിശുക്കളോട് അവർ കാരുണ്യം കാണിക്കുകയോ കുട്ടികളോട് അവർക്ക് അനുകമ്പതോന്നുകയോ ഇല്ല.
ISA 13:19 രാജ്യങ്ങളുടെ ചൂഡാമണിയും ബാബേല്യരുടെ അഭിമാനവും മഹത്ത്വവുമായ ബാബേൽപട്ടണത്തെ, സൊദോമിനെയും ഗൊമോറായെയും തകർത്തതുപോലെ ദൈവം തകർത്തെറിയും.
ISA 13:20 തലമുറതലമുറയായി അതു നിർജനമായും പാർക്കാൻ ആളില്ലാതെയും കിടക്കും; ദേശാന്തരികൾ അവിടെ കൂടാരമടിക്കുകയില്ല, ഇടയന്മാർ തങ്ങളുടെ കൂട്ടത്തെ അവിടെ കിടത്തുകയുമില്ല.
ISA 13:21 വന്യമൃഗങ്ങൾ അവിടെ വിശ്രമിക്കും, അവരുടെ വീടുകളിൽ കുറുനരികൾ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും, കാട്ടാടുകൾ അവിടെ നൃത്തംചെയ്യും.
ISA 13:22 അവരുടെ കെട്ടുറപ്പുള്ള കോട്ടകളിൽ കഴുതപ്പുലികളും അവരുടെ മണിമേടകളിൽ കുറുനരികളും ഓരിയിടും. അവളുടെ സമയം അടുത്തിരിക്കുന്നു, അതിനുള്ള നാളുകൾ നീണ്ടുപോകുകയുമില്ല.
ISA 14:1 യഹോവയ്ക്കു യാക്കോബിനോടു കരുണ തോന്നും; അവിടന്ന് ഇസ്രായേലിനെ ഒരിക്കൽക്കൂടി തെരഞ്ഞെടുക്കുകയും സ്വദേശത്ത് അവരെ പാർപ്പിക്കുകയും ചെയ്യും. വിദേശികളും അവരോടൊപ്പംചേരും അവർ യാക്കോബിന്റെ സന്തതികളുമായി ഇഴുകിച്ചേരും
ISA 14:2 രാഷ്ട്രങ്ങൾ അവരെ സഹായിക്കുകയും അവരെ അവരുടെ സ്ഥലത്തേക്കു കൊണ്ടുവരികയും ചെയ്യും. ഇസ്രായേൽ രാഷ്ട്രങ്ങൾ കൈവശമാക്കും, യഹോവയുടെ ദേശത്ത് അവർ അവരെ ദാസന്മാരായും ദാസിമാരായും മാറ്റും. തങ്ങളെ ബന്ധനസ്ഥരാക്കിയവരെ അവർ ബന്ധനസ്ഥരാക്കും, തങ്ങളെ അടിച്ചമർത്തിയവരുടെമേൽ അവർ വാഴും.
ISA 14:3 നിങ്ങളുടെ ദുഃഖം, കഷ്ടത, നിങ്ങളുടെമേൽ ചുമത്തിയ കഠിനവേല എന്നിവയിൽനിന്ന് യഹോവ നിങ്ങൾക്ക് വിശ്രമം നൽകുന്ന കാലത്ത്,
ISA 14:4 ബാബേൽരാജാവിനെപ്പറ്റി ഈ പരിഹാസഗാനം നിങ്ങൾ ആലപിക്കും: “പീഡകൻ എങ്ങനെ ഇല്ലാതെയായി! അവന്റെ ക്രോധം എങ്ങനെ നിലച്ചു?”
ISA 14:5 യഹോവ ദുഷ്ടരുടെ വടിയും ഭരണാധികാരികളുടെ ചെങ്കോലും തകർത്തുകളഞ്ഞു,
ISA 14:6 അതു ജനത്തെ കോപത്തോടെ നിരന്തരം പ്രഹരിച്ചുപോന്നു, അതു രാഷ്ട്രങ്ങളെ കോപത്തോടും അനിയന്ത്രിതമായ അക്രമത്തോടെയും അടക്കിഭരിച്ചുപോന്നു.
ISA 14:7 ഭൂമി മുഴുവൻ സമാധാനത്തോടെ വിശ്രമിക്കുന്നു; അവർ സന്തോഷത്തോടെ ആർത്തുപാടുന്നു.
ISA 14:8 സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു, “നീ വീണുപോയതുമുതൽ, ഒരു മരംവെട്ടുകാരനും ഞങ്ങളുടെനേരേ വരുന്നില്ല” എന്നു പറയുന്നു.
ISA 14:9 നീ വരുമ്പോൾ നിന്നെ എതിരേൽക്കാൻ താഴെയുള്ള പാതാളം അസ്വസ്ഥമായിരിക്കുന്നു; അതു ഭൂമിയിൽ നേതാക്കളായിരുന്ന സകലരുടെയും ആത്മാക്കളെ നിനക്കുവേണ്ടി ഉണർത്തിയിരിക്കുന്നു; അതു രാഷ്ട്രങ്ങളിൽ രാജാക്കന്മാരായിരുന്ന എല്ലാവരെയും സിംഹാസനങ്ങളിൽനിന്ന് എഴുന്നേൽപ്പിക്കുന്നു.
ISA 14:10 അവരെല്ലാം നിന്നോട്: “നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീ ഞങ്ങൾക്കു തുല്യനായിത്തീർന്നോ?” എന്നു പറയും.
ISA 14:11 നിന്റെ പ്രതാപവും നിന്റെ വാദ്യഘോഷവും പാതാളത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു; പുഴുക്കളെ കിടക്കയായി നിന്റെ കീഴിൽ വിരിച്ചിരിക്കുന്നു; കീടങ്ങൾ നിനക്കു പുതപ്പായിരിക്കുന്നു.
ISA 14:12 ഉഷസ്സിന്റെ പുത്രാ, ഉദയനക്ഷത്രമേ! നീ ആകാശത്തുനിന്നു വീണുപോയതെങ്ങനെ! ഒരിക്കൽ രാഷ്ട്രങ്ങളെ താഴ്ത്തിക്കളഞ്ഞവനേ, നീ വെട്ടേറ്റു ഭൂമിയിൽ വീണുപോയതെങ്ങനെ!
ISA 14:13 നീ നിന്റെ ഹൃദയത്തിൽ പറഞ്ഞു, “ഞാൻ സ്വർഗത്തിൽ കയറും. ദൈവത്തിന്റെ നക്ഷത്രങ്ങൾക്കുമേൽ ഞാനെന്റെ സിംഹാസനം ഉയർത്തും; സമാഗമപർവതത്തിന്മേൽ സിംഹാസനാരൂഢനാകും, സാഫോൺ പർവതത്തിന്റെ ഔന്നത്യങ്ങളിൽ ഞാൻ ഇരുന്നരുളും.
ISA 14:14 മേഘോന്നതികൾക്കുമീതേ ഞാൻ കയറും; എന്നെത്തന്നെ ഞാൻ പരമോന്നതനു തുല്യനാക്കും.”
ISA 14:15 എന്നാൽ നീ പാതാളത്തിലേക്ക്, നാശകൂപത്തിന്റെ അഗാധതയിലേക്കുതന്നെ താഴ്ത്തപ്പെടും.
ISA 14:16 നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കും, അവർ നിനക്കു ഭവിച്ചതിനെക്കുറിച്ചു ചിന്തിക്കും: “ഇവനാണോ ഭൂമിയെ കിടുകിടെ വിറപ്പിച്ചവൻ? രാജ്യങ്ങളെ വിഹ്വലമാക്കിയവൻ?
ISA 14:17 ഇവനാണോ ലോകത്തെ ഒരു മരുഭൂമിപോലെയാക്കി, അതിലെ നഗരങ്ങളെ തകിടംമറിച്ച്, തന്റെ ബന്ദികളെ വീട്ടിലേക്കു മടങ്ങാൻ അനുവദിക്കാതിരുന്നവൻ?”
ISA 14:18 രാഷ്ട്രങ്ങളിലെ രാജാക്കന്മാരെല്ലാം അവരവരുടെ ശവകുടീരത്തിൽ പ്രതാപികളായി കിടക്കുന്നു.
ISA 14:19 എന്നാൽ ഉപേക്ഷിക്കപ്പെട്ട ഒരു ചുള്ളിക്കമ്പുപോലെ നിന്നെ കല്ലറയിൽനിന്ന് എറിഞ്ഞുകളഞ്ഞിരിക്കുന്നു; വാളിനാൽ കുത്തിക്കൊല്ലപ്പെട്ടവരും കുഴിയിലെ കല്ലുകൾവരെ ഇറങ്ങിപ്പോയവരുമായ ഹതന്മാരാൽ നീ പൊതിയപ്പെട്ടിരിക്കുന്നു. ചവിട്ടിയരയ്ക്കപ്പെട്ട ഒരു ശവശരീരംപോലെയാണു നിന്റെ അവസ്ഥ.
ISA 14:20 നീ നിന്റെ ദേശത്തെ നശിപ്പിക്കുകയും നിന്റെ ജനത്തെ വധിക്കുകയും ചെയ്തിരിക്കുകയാൽ നിനക്ക് അവരെപ്പോലെ ഒരു ശവസംസ്കാരം ലഭിക്കുകയില്ല. ദുഷ്കർമികളുടെ സന്തതികൾ ഇനിയൊരിക്കലും സ്മരിക്കപ്പെടുകയില്ല.
ISA 14:21 “പൂർവികരുടെ പാപങ്ങൾനിമിത്തം അവരുടെ മക്കളെ വധിക്കുന്നതിന് ഒരു സ്ഥലം ഒരുക്കുക. അവർ എഴുന്നേറ്റു ഭൂമി കൈവശമാക്കി ഭൂമുഖം പട്ടണങ്ങളാൽ നിറയ്ക്കാതിരിക്കേണ്ടതിനുതന്നെ.
ISA 14:22 “ഞാൻ അവർക്കെതിരേ എഴുന്നേൽക്കും,” എന്നു സൈന്യങ്ങളുടെ യഹോവ പ്രഖ്യാപിക്കുന്നു. “ഞാൻ ബാബേലിന്റെ നാമവും അതിജീവിച്ചവരെയും അവളുടെ സന്തതിയെയും പിൻഗാമികളെയും ഛേദിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 14:23 “ഞാൻ അതിനെ മുള്ളൻപന്നികളുടെ അവകാശവും ചതുപ്പുനിലവുമാക്കും. ഞാൻ അതിനെ നാശത്തിൻചൂൽകൊണ്ടു തൂത്തെറിയും,” എന്ന് സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ISA 14:24 സൈന്യങ്ങളുടെ യഹോവ ശപഥംചെയ്തിരിക്കുന്നു, “ഞാൻ നിശ്ചയിച്ചതുപോലെതന്നെ സംഭവിച്ചിരിക്കുന്നു, നിശ്ചയം, ഞാൻ ഉദ്ദേശിച്ചിട്ടുള്ളതുപോലെ അതു നിറവേറുകയും ചെയ്യും.
ISA 14:25 അശ്ശൂരിനെ ഞാൻ എന്റെ ദേശത്തു തകർത്തുകളയും; എന്റെ പർവതത്തിന്മേൽ അവനെ ചവിട്ടിമെതിക്കും. അപ്പോൾ അവന്റെ നുകം എന്റെ ജനത്തിൽനിന്ന് എടുത്തുമാറ്റുകയും അവന്റെ ചുമട് അവരുടെ ചുമലിൽനിന്നു നീക്കപ്പെടുകയും ചെയ്യും.”
ISA 14:26 സകലഭൂമിക്കുംവേണ്ടി നിർണയിച്ചിട്ടുള്ള പദ്ധതിയാണിത്; എല്ലാ രാഷ്ട്രങ്ങൾക്കുമെതിരേ നീട്ടിയിരിക്കുന്ന കരവുമാണിത്.
ISA 14:27 സൈന്യങ്ങളുടെ യഹോവ നിർണയിച്ചിരിക്കുന്നു. അവിടത്തെ പദ്ധതി നിഷ്ഫലമാക്കാൻ ആർക്കു കഴിയും? അവിടന്നു നീട്ടിയ കരത്തെ പിന്തിരിപ്പിക്കാൻ ആർക്കു സാധിക്കും?
ISA 14:28 ആഹാസുരാജാവു നാടുനീങ്ങിയ വർഷം ഈ അരുളപ്പാടുണ്ടായി:
ISA 14:29 സകലഫെലിസ്ത്യരുമേ, നിങ്ങളെ അടിച്ച വടി ഒടിഞ്ഞുപോയതിനാൽ നിങ്ങൾ ആഹ്ലാദിക്കരുത്; സർപ്പത്തിന്റെ വേരിൽനിന്ന് ഒരു അണലി പുറപ്പെടും, അതിന്റെ ഫലത്തിൽനിന്ന് വിഷംചീറ്റുന്ന ഒരു സർപ്പം പുറപ്പെടും.
ISA 14:30 ദരിദ്രരിൽ ദരിദ്രർ ഭക്ഷിക്കും, എളിയവർ സുരക്ഷിതരായി വിശ്രമിക്കും. എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമത്താൽ നശിപ്പിക്കും; നിങ്ങളിൽ അതിജീവിച്ചവരെ അതു സംഹരിച്ചുകളയും.
ISA 14:31 നഗരകവാടമേ, വിലപിക്കൂ! നഗരമേ നിലവിളിക്കൂ! ഫെലിസ്ത്യരേ, വെന്തുരുകുക! വടക്കുനിന്ന് ഒരു പുകപടലം വരുന്നു, ആ സൈന്യഗണത്തിൽ തളർന്നു പിൻവാങ്ങുന്നവർ ആരുംതന്നെയില്ല.
ISA 14:32 ആ രാഷ്ട്രത്തിലെ സ്ഥാനപതികളോട്, എന്താണ് ഉത്തരം പറയുക? “യഹോവ സീയോനെ സ്ഥാപിച്ചെന്നും അവിടത്തെ ജനത്തിലെ പീഡിതർ അവളിൽ അഭയംതേടുമെന്നുംതന്നെ.”
ISA 15:1 മോവാബിനെതിരേയുള്ള പ്രവചനം: ഒരു രാത്രികൊണ്ട്, മോവാബിലെ ആർ പട്ടണം ശൂന്യമാക്കപ്പെട്ടു! ഒറ്റ രാത്രികൊണ്ട്, മോവാബിലെ കീർ പട്ടണവും ശൂന്യമാക്കപ്പെട്ടു!
ISA 15:2 ദീബോൻ അവരുടെ ആലയത്തിലേക്കു കയറിപ്പോകുന്നു, വിലപിക്കുന്നതിനായി അവരുടെ ക്ഷേത്രങ്ങളിലേക്കുതന്നെ; മോവാബ് നെബോയെയും മെദേബായെയുംപറ്റി വിലപിക്കുന്നു. എല്ലാവരുടെയും തല മൊട്ടയടിച്ചും താടി കത്രിച്ചുമിരിക്കുന്നു.
ISA 15:3 തെരുവീഥികളിൽ അവർ ചാക്കുശീലയുടുത്തു നടക്കുന്നു; പുരമുകളിലും ചത്വരങ്ങളിലുമുള്ള എല്ലാവരും വിലപിക്കുന്നു, കരഞ്ഞുകൊണ്ട് അവർ കാൽക്കൽവീഴുന്നു.
ISA 15:4 ഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു, അവരുടെ ശബ്ദം ദൂരത്ത് യാഹാസുവരെയും കേൾക്കുന്നു. അതിനാൽ മോവാബിലെ ആയുധപാണികൾ ഉച്ചത്തിൽ വിളിക്കുന്നു, അവരുടെ ഹൃദയം ഉള്ളിൽ വിറകൊള്ളുകയുംചെയ്യുന്നു.
ISA 15:5 എന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അവിടത്തെ ജനം സോവാറിലേക്കും എഗ്ലത്ത്-ശെലീശിയായിലേക്കും പലായനംചെയ്യുന്നു. അവർ ലൂഹീത്ത് കയറ്റംവരെ കയറിച്ചെല്ലുന്നു, കരഞ്ഞുകൊണ്ട് അവരുടെ യാത്ര തുടരുന്നു. ഹോരോനയീമിലേക്കുള്ള പാതയിൽ അവർ തങ്ങളുടെ നാശത്തെപ്പറ്റി നിലവിളിക്കുന്നു.
ISA 15:6 നിമ്രീമിലെ ജലാശയങ്ങൾ വരണ്ടല്ലോ, പുല്ലു വാടിയുണങ്ങിയും പോയല്ലോ; ഇളംപുല്ലു നശിച്ചുപോയല്ലോ പച്ചയായതൊന്നും ശേഷിച്ചിട്ടുമില്ല.
ISA 15:7 തന്മൂലം അവർ സമ്പാദിച്ചു കൂട്ടിവെച്ച സ്വത്ത് അലരിത്തോട്ടിനക്കരയ്ക്ക് അവർ ചുമന്നുകൊണ്ടുപോകുന്നു.
ISA 15:8 ദുരിതത്തിന്റെ നിലവിളി മോവാബിനു ചുറ്റും പ്രതിധ്വനിക്കുന്നു; അതിന്റെ അലർച്ച എഗ്ലയീംവരെയും അതിന്റെ വിലാപം ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
ISA 15:9 ദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, എന്നാൽ ഞാൻ ദീമോന്റെമേൽ ഇനിയും അധികം ആപത്തുകൾ വരുത്തും— മോവാബിലെ പലായിതരുടെമേലും ദേശത്തിലെ ശേഷിപ്പിന്മേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
ISA 16:1 നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, കുഞ്ഞാടിനെ സേലായിൽനിന്ന്, മരുഭൂമിവഴിയായി സീയോൻപുത്രിയുടെ പർവതത്തിലേക്കു കൊടുത്തയയ്ക്കുക.
ISA 16:2 കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും അർന്നോൻ കടവുകളിൽ മോവാബ്യ പുത്രിമാർ.
ISA 16:3 “ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, ന്യായം നടത്തുക. നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ രാത്രിപോലെയാക്കുക. പലായിതരെ ഒളിപ്പിക്കുക, അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്.
ISA 16:4 മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. പീഡകരുടെ അവസാനം വന്നുചേരും നശിപ്പിക്കുന്നവർ ഇല്ലാതെയാകും; മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും.
ISA 16:5 അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; ദാവീദിന്റെ കൂടാരത്തിൽനിന്ന് ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. ആ ന്യായാധിപൻ ന്യായതല്പരനും നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും.
ISA 16:6 മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— അവളുടെ ഗർവം എത്ര വലിയത്! അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ.
ISA 16:7 അതിനാൽ മോവാബ്യർ വിലപിക്കും, അവർ മോവാബിനെക്കുറിച്ച് വിലപിക്കും. കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക.
ISA 16:8 ഹെശ്ബോനിലെ വയലുകളും സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. അതിലെ വിശിഷ്ട മുന്തിരിവള്ളികളെ ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, അതു യാസേർവരെയും മരുഭൂമിവരെയും പടർന്നിരുന്നു. അതിന്റെ ശാഖകൾ കടൽവരെയും പടർന്നിരുന്നു.
ISA 16:9 അതിനാൽ ഞാൻ യാസേരിനോടൊപ്പം സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. ഹെശ്ബോനേ, എലെയാലേ, ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! നിന്റെ വേനൽക്കാല ഫലങ്ങൾക്കും കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു.
ISA 16:10 ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു.
ISA 16:11 അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു.
ISA 16:12 മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ ഫലസിദ്ധിയുണ്ടാകുകയുമില്ല.
ISA 16:13 ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം.
ISA 16:14 എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.”
ISA 17:1 ദമസ്കോസിനെതിരേയുള്ള പ്രവചനം: “നോക്കൂ, ദമസ്കോസ് ഒരു പട്ടണമല്ലാതായിത്തീരും എന്നാൽ അതു നാശനഷ്ടങ്ങളുടെ ഒരു കൂമ്പാരമാകും.
ISA 17:2 അരോയേർപട്ടണങ്ങൾ ജനവാസമില്ലാത്തതാകും, അവ ആട്ടിൻപറ്റങ്ങൾക്കുള്ളത്, അവയവിടെ കിടക്കും, ആരും അവയെ ഭയപ്പെടുത്തുകയില്ല.
ISA 17:3 എഫ്രയീമിൽനിന്ന് കോട്ടകെട്ടിയുറപ്പിച്ച പട്ടണം അപ്രത്യക്ഷമാകും, ദമസ്കോസിൽനിന്നു രാജത്വവും ഇല്ലാതാകും; അരാമിൽ ശേഷിച്ച ജനം ഇസ്രായേൽമക്കളുടെ മഹത്ത്വംപോലെയാകും,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ISA 17:4 “ആ ദിവസത്തിൽ യാക്കോബിന്റെ മഹത്ത്വം മങ്ങിപ്പോകും; അവന്റെ കായപുഷ്ടി ക്ഷയിച്ചുപോകും.
ISA 17:5 അതു കൊയ്ത്തുകാർ കതിരുകൾ ചേർത്തുപിടിച്ച് കൈകൊണ്ടു വിളവു കൊയ്തെടുക്കുന്നതുപോലെയാകും— രെഫായീം താഴ്വരയിൽ ഒരാൾ കാലാപെറുക്കുന്നതുപോലെതന്നെ.
ISA 17:6 ഒലിവുമരത്തിൽനിന്ന് കായ്കൾ ശേഖരിക്കുന്നതിനായി തല്ലുമ്പോൾ ഏറ്റവും മുകളിലത്തെ ശാഖകളിൽ രണ്ടോ മൂന്നോ കായ്കളും ഫലഭൂയിഷ്ഠമായ ശാഖകളിൽ നാലോ അഞ്ചോ കായും ശേഷിക്കുന്നതുപോലെ കാലാപെറുക്കാനുള്ള വകമാത്രം ശേഷിച്ചിരിക്കും,” എന്ന് ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
ISA 17:7 ആ ദിവസത്തിൽ മനുഷ്യർ തങ്ങളുടെ സ്രഷ്ടാവിൽ ആശ്രയിക്കുകയും അവരുടെ കണ്ണുകൾ ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു തിരിക്കുകയും ചെയ്യും.
ISA 17:8 അവർ തങ്ങളുടെ കൈകളുടെ നിർമിതിയായ, യാഗപീഠങ്ങളിൽ ഇനിയൊരിക്കലും ആശ്രയിക്കുകയില്ല, തങ്ങളുടെ വിരലുകൾ നിർമിച്ച അശേരാപ്രതിഷ്ഠകളോടും ധൂപപീഠങ്ങളോടും അവർക്കു യാതൊരു ആദരവും കാണുകയില്ല.
ISA 17:9 ഇസ്രായേല്യർനിമിത്തം ഉപേക്ഷിക്കപ്പെട്ടുപോയ അവരുടെ ഉറപ്പുള്ള പട്ടണങ്ങൾ കുറ്റിക്കാടും ചോലമേടും ആകാനായി ഉപേക്ഷിച്ചുപോയ സ്ഥലങ്ങൾപോലെയാകും; അവയെല്ലാം ശൂന്യമായിത്തീരും.
ISA 17:10 എന്തെന്നാൽ നിങ്ങളുടെ രക്ഷകനായ ദൈവത്തെ നിങ്ങൾ മറന്നു; നിങ്ങളുടെ സുരക്ഷിതസ്ഥാനമായ പാറയെ ഓർത്തതുമില്ല. അതുകൊണ്ട്, നിങ്ങൾ മനോഹരമായ തോട്ടങ്ങൾ നട്ട് അവയിൽ അന്യദേശത്തുനിന്നുമുള്ള വള്ളികൾ നടുന്നു.
ISA 17:11 നടുന്ന ദിവസത്തിൽ നിങ്ങൾ ശ്രദ്ധയോടെ അതിനു വേലികെട്ടുന്നു. രാവിലെ നിങ്ങളുടെ നടുതല പൂക്കുമാറാക്കുന്നു. എന്നാൽ സങ്കടത്തിന്റെയും തീരാദുഃഖത്തിന്റെയും നാളിൽ നിങ്ങളുടെ കൊയ്ത്തു നഷ്ടപ്പെട്ടുപോകും.
ISA 17:12 സമുദ്രത്തിന്റെ ഘോഷംപോലെ ആക്രോശിക്കുന്ന നിരവധി രാഷ്ട്രങ്ങൾക്ക് അയ്യോ, കഷ്ടം! അലമുറയിടുന്ന ജനതകൾക്കും അയ്യോ, കഷ്ടം— അവരുടെ ഇരമ്പൽ പെരുവെള്ളത്തിന്റെ ഇരമ്പൽപോലെ ആകുന്നു!
ISA 17:13 പെരുവെള്ളം ഇരമ്പുന്നതുപോലെ ജനാവലി ഇരമ്പുന്നെങ്കിലും, അവിടന്ന് അവരെ ശാസിക്കുമ്പോൾ അവർ ദൂരത്തേക്ക് പലായനംചെയ്യും, കുന്നുകളിലെ ധൂളി കാറ്റിന്റെമുമ്പിൽ പറക്കുന്നതുപോലെ കൊടുങ്കാറ്റിന്റെമുമ്പിൽ ചുഴന്നുപറക്കുന്ന പതിർപോലെയും അവർ പാറിപ്പോകും.
ISA 17:14 സന്ധ്യാസമയത്ത് ഇതാ ഭീതി! പ്രഭാതത്തിനുമുമ്പ് അവൻ ഇല്ലാതെപോകുന്നു. നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ അന്ത്യവും ഈ വിധത്തിലായിരിക്കും.
ISA 18:1 കൂശിലെ നദികൾക്കപ്പുറം ചിറകടി ശബ്ദമുയർത്തുന്ന ദേശമേ!
ISA 18:2 കടൽമാർഗം ഞാങ്ങണയിൽ നിർമിച്ച ചങ്ങാടങ്ങളിൽ സ്ഥാനപതികളെ അയയ്ക്കുന്ന ദേശമേ! നിനക്കു ഹാ കഷ്ടം! വേഗമേറിയ സന്ദേശവാഹകരേ, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തേക്കു പോകുക, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തേക്ക്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തേക്കു പോകുക, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തേക്കുതന്നെ.
ISA 18:3 ഭൂമിയിലെ നിവാസികളും ഭൂതലത്തിൽ പാർക്കുന്നവരുമായ എല്ലാവരുമേ, മലമുകളിൽ കൊടി ഉയർത്തുമ്പോൾ നിങ്ങൾ അതു കാണും, ഒരു കാഹളം മുഴങ്ങുമ്പോൾ നിങ്ങൾ അതു കേൾക്കും.
ISA 18:4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മധ്യാഹ്നസൂര്യന്റെ ജ്വലിക്കുന്ന ചൂടുപോലെ, കൊയ്ത്തുകാലത്തെ ചൂടിലെ തുഷാരമേഘംപോലെ, ഞാൻ എന്റെ നിവാസസ്ഥാനത്തു നിശ്ശബ്ദനായിരുന്നുകൊണ്ടു നിരീക്ഷിക്കും.”
ISA 18:5 പൂക്കൾകൊഴിഞ്ഞ് അത് മുന്തിരിയായി വിളഞ്ഞുവരുമ്പോൾ വെടിപ്പാക്കുന്ന കത്തികൊണ്ട് നാമ്പുകൾ മുറിച്ചുകളഞ്ഞ് പടരുന്ന ശാഖകളെ അവിടന്നു വെട്ടി നീക്കിക്കളയും.
ISA 18:6 മലയിലെ ഇരപിടിയൻപക്ഷികൾക്കും വന്യമൃഗങ്ങൾക്കുംവേണ്ടി അവ ഉപേക്ഷിക്കപ്പെടും; കഴുകന്മാർ അവകൊണ്ട് വേനൽക്കാലംമുഴുവനും, വന്യമൃഗങ്ങൾ ശീതകാലംമുഴുവനും ഉപജീവിക്കും.
ISA 18:7 ആ കാലത്ത്, ദീർഘകായരും മൃദുചർമികളുമായ ജനങ്ങളുടെ അടുത്തുനിന്ന്, അടുത്തും അകലെയുമുള്ളവർ ഭയപ്പെടുന്ന ജനങ്ങളുടെ അടുത്തുനിന്ന്; അക്രമകാരികളും വിചിത്രഭാഷസംസാരിക്കുകയും ചെയ്യുന്നവരുടെ അടുത്തുനിന്ന്, നദികളാൽ വിഭജിക്കപ്പെട്ട ദേശത്തു വസിക്കുന്നവരുടെ അടുത്തുനിന്നുതന്നെ, സൈന്യങ്ങളുടെ യഹോവയുടെ നാമം വഹിക്കുന്ന സീയോൻഗിരിയിലേക്ക് അവർ കാഴ്ച കൊണ്ടുവരും.
ISA 19:1 ഈജിപ്റ്റിനെതിരേയുള്ള പ്രവചനം: ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു. ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു, ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു.
ISA 19:2 “ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും— സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും അയൽവാസികൾ അയൽവാസികൾക്കെതിരായും പട്ടണം പട്ടണത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും പോരാടും.
ISA 19:3 അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും, അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും; തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും.
ISA 19:4 ഞാൻ ഈജിപ്റ്റുനിവാസികളെ ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും, ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ISA 19:5 സമുദ്രജലം വറ്റിപ്പോകും, നദീതടം ഉണങ്ങിവരണ്ടുപോകും.
ISA 19:6 തോടുകളിൽനിന്ന് ദുർഗന്ധം വമിക്കും; ഈജിപ്റ്റിലെ അരുവികൾ ശോഷിച്ചു ജലശൂന്യമാകും. ഞാങ്ങണയും പുല്ലും ഉണങ്ങിപ്പോകും,
ISA 19:7 നൈൽ നദീമുഖത്തും ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും. അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും.
ISA 19:8 മീൻപിടിത്തക്കാർ ഞരങ്ങുകയും വിലപിക്കുകയും ചെയ്യും, നൈൽനദിയിൽ ചൂണ്ടലിടുന്ന എല്ലാവരുംതന്നെ; വെള്ളത്തിൽ വലവീശുന്ന എല്ലാവരുടെയും ആയുരാരോഗ്യം ക്രമേണ നഷ്ടപ്പെടും.
ISA 19:9 ചീകിയെടുത്ത ചണംകൊണ്ട് വേല ചെയ്യുന്നവരും മൃദുലചണനൂൽ നെയ്യുന്നവരും നിരാശയിലാകും.
ISA 19:10 ഈജിപ്റ്റിന്റെ അടിസ്ഥാനങ്ങൾ തകർന്നുപോകും, ദിവസക്കൂലിക്കാർ മനസ്സുതകർന്നവരാകും.
ISA 19:11 സോവാനിലെ പ്രഭുക്കന്മാർ വെറും ഭോഷന്മാർ; ഫറവോന്റെ ജ്ഞാനികളായ ഉപദേഷ്ടാക്കൾ ഭോഷത്തം നിറഞ്ഞ ഉപദേശം നൽകും. “ഞാൻ ജ്ഞാനിയുടെ പുത്രൻ; പുരാതന രാജാക്കന്മാരുടെ ശിഷ്യൻതന്നെ” എന്നു ഫറവോനോട് നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
ISA 19:12 നിങ്ങളുടെ ജ്ഞാനികളായ പുരുഷന്മാർ ഇപ്പോൾ എവിടെ? സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ എന്താണു ലക്ഷ്യമാക്കിയിട്ടുള്ളതെന്ന്, അവർ മനസ്സിലാക്കി നിങ്ങളോടു പറയട്ടെ.
ISA 19:13 സോവാനിലെ പ്രഭുക്കന്മാർ ഭോഷത്തത്തോടെ പെരുമാറിയിരിക്കുന്നു, നോഫിലെ പ്രഭുക്കന്മാർ വഞ്ചിതരായിരിക്കുന്നു; അവളുടെ ഗോത്രങ്ങൾക്കു മൂലക്കല്ലായിരുന്നവർ ഈജിപ്റ്റിനെ വഴിതെറ്റിച്ചിരിക്കുന്നു.
ISA 19:14 യഹോവ അവരിൽ മൗഢ്യത്തിന്റെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു; മദ്യപർ തങ്ങളുടെ ഛർദിയിൽ എന്നതുപോലെ, ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു.
ISA 19:15 തലയോ വാലോ പനമ്പട്ടയോ ഞാങ്ങണയോ ഉപയോഗിച്ചു ചെയ്യേണ്ട ഒരു വേലയും ഈജിപ്റ്റിൽ ഉണ്ടാകുകയില്ല.
ISA 19:16 അക്കാലത്ത് ഈജിപ്റ്റുകാർ അശക്തരായ സ്ത്രീകളെപ്പോലെയാകും. സൈന്യങ്ങളുടെ യഹോവ തന്റെ കരം അവരുടെനേരേ ഉയർത്തുമ്പോൾ അവർ ഭയന്നുവിറയ്ക്കും.
ISA 19:17 യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും.
ISA 19:18 ആ കാലത്ത് ഈജിപ്റ്റുദേശത്തിലെ അഞ്ചു പട്ടണങ്ങൾ കനാന്യരുടെ ഭാഷ സംസാരിക്കുകയും സൈന്യങ്ങളുടെ യഹോവയോട് ശപഥംചെയ്യുകയും ചെയ്യും. ആ പട്ടണങ്ങളിൽ ഒന്നിന് സൂര്യനഗരം എന്നു പേരാകും.
ISA 19:19 അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും.
ISA 19:20 അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും.
ISA 19:21 അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തും. ഈജിപ്റ്റുകാർ അന്ന് യഹോവയെ അംഗീകരിക്കും. അവർ യാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ച് അവിടത്തെ ആരാധിക്കും. അവർ യഹോവയ്ക്ക് നേർച്ചനേരുകയും അതു നിറവേറ്റുകയും ചെയ്യും.
ISA 19:22 യഹോവ ഈജിപ്റ്റിനെ ഒരു മഹാമാരിയാൽ ശിക്ഷിക്കും; അവിടന്ന് അവരെ അടിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. അങ്ങനെ അവർ യഹോവയിലേക്കു തിരിയും. അവിടന്ന് അവരുടെ യാചന ശ്രദ്ധിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും.
ISA 19:23 ആ കാലത്ത് ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു രാജവീഥിയുണ്ടാകും. അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും പോകും. ഈജിപ്റ്റുകാർ, അശ്ശൂര്യർ ഇവർ ഇരുവരും ഒത്തുചേർന്ന് ആരാധിക്കും.
ISA 19:24 അന്നാളിൽ മൂന്നാമനായ ഇസ്രായേൽ, ഭൂമിയുടെ മധ്യേ ഈജിപ്റ്റിനും അശ്ശൂരിനും ഒരു അനുഗ്രഹമായിരിക്കും.
ISA 19:25 “എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും.
ISA 20:1 അശ്ശൂർരാജാവായ സർഗോൻ തന്റെ സർവസൈന്യാധിപനെ അയച്ച്, അശ്ദോദിനെ ആക്രമിച്ച് പിടിച്ചടക്കിയ വർഷം,
ISA 20:2 ആമോസിന്റെ മകനായ യെശയ്യാവിനോട് യഹോവ അരുളിച്ചെയ്തു: “നീ പോയി നിന്റെ അരയിൽനിന്ന് ചാക്കുശീലയും കാലിൽനിന്ന് ചെരിപ്പും അഴിച്ചുനീക്കുക.” അദ്ദേഹം അപ്രകാരംതന്നെ ചെയ്തു, നഗ്നനായും നഗ്നപാദനായും ചുറ്റിനടന്നു.
ISA 20:3 അപ്പോൾ യഹോവ അരുളിച്ചെയ്തു: “എന്റെ ദാസനായ യെശയ്യാവ് ഈജിപ്റ്റിനും കൂശിനും ഒരു ചിഹ്നമായി നഗ്നനായും നഗ്നപാദനായും മൂന്നുവർഷം നടന്നതുപോലെ,
ISA 20:4 അശ്ശൂർരാജാവ് ഈജിപ്റ്റിലെ ബന്ധിതരെയും കൂശിയിലെ പ്രവാസികളെയും ഈജിപ്റ്റിന്റെ ലജ്ജയ്ക്കായി യുവാക്കളെയും വൃദ്ധരെയും വസ്ത്രമുരിഞ്ഞവരായും നഗ്നപാദരായും നിതംബം മറയ്ക്കാത്തവരായും പിടിച്ചുകൊണ്ടുപോകും.
ISA 20:5 അപ്പോൾ കൂശിനെ ആശ്രയിച്ചിരുന്നവരും ഈജിപ്റ്റിൽ പ്രശംസിച്ചിരുന്നവരും വിഷണ്ണരും ലജ്ജിതരുമായിത്തീരും.
ISA 20:6 ആ ദിവസത്തിൽ, ‘ഇതാ, ഞങ്ങൾ ആശ്രയിച്ചിരുന്നവർക്ക്, അശ്ശൂർരാജാവിൽനിന്നുള്ള വിമോചനത്തിന്, സഹായംതേടി ഞങ്ങൾ ഓടിച്ചെന്നിരുന്നവർക്ക് എന്തു ഭവിച്ചിരിക്കുന്നു! ഇനി ഞങ്ങൾ എങ്ങനെ രക്ഷപ്പെടും,’ എന്ന് ഈ തീരദേശവാസികൾ പറയും.”
ISA 21:1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, ഭയാനകമായ പ്രദേശത്തുനിന്നുതന്നെ.
ISA 21:2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു.
ISA 21:3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു.
ISA 21:4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; ഞാൻ കാത്തിരുന്ന സന്ധ്യാസമയം എനിക്കൊരു ഘോരത നൽകിയിരിക്കുന്നു.
ISA 21:5 അവർ മേശയൊരുക്കുന്നു പരവതാനി വിരിക്കുന്നു ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, പരിചയ്ക്ക് എണ്ണയിടുക!
ISA 21:6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ.
ISA 21:7 ഈരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങൾ വരുന്നതും നിരനിരയായി കഴുതകളും ഒട്ടകങ്ങളും വരുന്നതു കാണുമ്പോൾ അവൻ ജാഗ്രതയുള്ളവനാകട്ടെ, പരിപൂർണ ജാഗരൂകൻതന്നെ.”
ISA 21:8 അപ്പോൾ കാവൽക്കാരൻ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു.
ISA 21:9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി ഒരു പുരുഷൻ രഥമേറി വരുന്നു. ‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നിലത്തു ചിതറിക്കിടക്കുന്നു,’ ” എന്ന് അയാൾ വിളിച്ചുപറയുന്നു.
ISA 21:10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു.
ISA 21:11 ദൂമായ്ക്കെതിരേയുള്ള പ്രവചനം: സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, “കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?”
ISA 21:12 കാവൽക്കാരൻ മറുപടി പറയുന്നു: “പ്രഭാതം വരുന്നു, പിന്നെ രാത്രിയും. നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; ഇനിയും വീണ്ടും വരിക.”
ISA 21:13 അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ.
ISA 21:14 തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക.
ISA 21:15 അവർ വാളിൽനിന്ന്, ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്.
ISA 21:16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.
ISA 21:17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.
ISA 22:1 ദർശനത്താഴ്വരയ്ക്കെതിരേയുള്ള പ്രവചനം: നിങ്ങൾ എല്ലാവരും പുരമുകളിൽ കയറേണ്ടതിന് നിങ്ങൾക്ക് എന്തു സംഭവിച്ചു?
ISA 22:2 കലാപകലുഷിതവും ഒച്ചപ്പാടും അഴിഞ്ഞാട്ടവും നിറഞ്ഞ നഗരമേ, നിങ്ങളുടെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, അവർ യുദ്ധത്തിൽ പട്ടുപോയവരുമല്ല.
ISA 22:3 നിന്റെ ഭരണാധിപന്മാർ എല്ലാവരും ഒരുമിച്ച് ഓടിപ്പോയി; വില്ല് ഉപയോഗിക്കാതെതന്നെ അവർ പിടിക്കപ്പെട്ടു. ശത്രുക്കൾ വളരെദൂരെ ആയിരുന്നപ്പോൾത്തന്നെ ഓടിപ്പോയിട്ടും നിങ്ങൾ എല്ലാവരും ഒരുമിച്ച് ബന്ദികളാക്കപ്പെട്ടു.
ISA 22:4 അതിനാൽ ഞാൻ പറഞ്ഞു, “എന്നെവിട്ടു പിന്മാറുക; ഞാൻ പൊട്ടിക്കരയട്ടെ. എന്റെ ജനത്തിന്റെ പുത്രിയുടെ നാശത്തെച്ചൊല്ലി നിങ്ങൾ എന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കരുത്.”
ISA 22:5 സൈന്യങ്ങളുടെ യഹോവയായ കർത്താവിൽനിന്ന് ദർശനത്താഴ്വരയിൽ ഭീതിയും സംഹാരവും പരിഭ്രമവും നിറഞ്ഞ ഒരു ദിവസം, മതിലുകൾ ഇടിക്കപ്പെടുകയും പർവതങ്ങളോടു നിലവിളിക്കുകയും ചെയ്യുന്ന ഒരു ദിവസം വരുന്നു.
ISA 22:6 രഥങ്ങളോടും കുതിരപ്പടയോടുംകൂടെ ഏലാം ആവനാഴിയെടുക്കുന്നു; കീർ പരിചയുടെ ഉറനീക്കുന്നു.
ISA 22:7 നിന്റെ അതിമനോഹരമായ താഴ്വരകളിൽ രഥങ്ങൾ നിറഞ്ഞു; കുതിരച്ചേവകർ നഗരകവാടങ്ങളിൽ അണിനിരന്നു.
ISA 22:8 അവിടന്ന് യെഹൂദയുടെ പ്രതിരോധം നീക്കിക്കളഞ്ഞു, അന്നു നിങ്ങൾ വനസൗധത്തിലെ ആയുധങ്ങൾ നോക്കി.
ISA 22:9 ദാവീദിന്റെ നഗരത്തിന്റെ കോട്ടമതിലുകളിൽ വിള്ളലുകൾ നിരവധിയെന്നു നിങ്ങൾ കണ്ടു; താഴത്തെ കുളത്തിൽ നിങ്ങൾ വെള്ളം കെട്ടിനിർത്തി.
ISA 22:10 നിങ്ങൾ ജെറുശലേമിലെ വീടുകൾ എണ്ണിനോക്കി, കോട്ട ബലപ്പെടുത്തുന്നതിന് നിങ്ങൾ വീടുകൾ ഇടിച്ചുകളഞ്ഞു.
ISA 22:11 പഴയ കുളത്തിലെ ജലത്തിനായി നിങ്ങൾ രണ്ടു മതിലുകൾക്കിടയിൽ ഒരു ജലാശയമുണ്ടാക്കി, എങ്കിലും അതിനെ നിർമിച്ചവനിലേക്കു നിങ്ങൾ തിരിയുകയോ വളരെക്കാലംമുമ്പേ അത് ആസൂത്രണം ചെയ്തവനെപ്പറ്റി നിങ്ങൾ ചിന്തിക്കുകയോ ചെയ്തില്ല.
ISA 22:12 കർത്താവ്, സൈന്യങ്ങളുടെ യഹോവ, ആ ദിവസം നിങ്ങളെ കരയുന്നതിനും വിലപിക്കുന്നതിനും ശിരോമുണ്ഡനംചെയ്ത് ചാക്കുശീലധരിക്കുന്നതിനും ആഹ്വാനംചെയ്തു,
ISA 22:13 എന്നാൽ അതിനുപകരം നിങ്ങൾ ആഹ്ലാദിച്ചു തിമിർത്തു; കന്നുകാലികളെ കശാപ്പുചെയ്ത് ആടിനെ അറത്ത് മാംസം ഭക്ഷിച്ചു വീഞ്ഞു പാനംചെയ്തു. “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ,” എന്നു നിങ്ങൾ പറയുന്നു!
ISA 22:14 സൈന്യങ്ങളുടെ യഹോവ ഞാൻ കേൾക്കുംവിധം എനിക്കു വെളിപ്പെടുത്തിയത്: “നിങ്ങൾ മരിക്കുന്ന ദിവസംവരെ നിങ്ങളുടെ ഈ പാപത്തിന് പ്രായശ്ചിത്തം ലഭിക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
ISA 22:15 സൈന്യങ്ങളുടെ യഹോവയായ കർത്താവ്, ഇപ്രകാരം കൽപ്പിക്കുന്നു: “നീ പോയി, കാര്യസ്ഥനും കൊട്ടാരം ഭരണാധിപനുമായ ശെബ്നയോട് ഇപ്രകാരം പറയുക:
ISA 22:16 നീ ഇവിടെ എന്താണ് ചെയ്യുന്നത്? ഇവിടെ നിനക്കുവേണ്ടി ഒരു കല്ലറ വെട്ടുന്നതിന് ആരാണ് നിനക്ക് അനുമതി നൽകിയത്? ഉയർന്നസ്ഥാനത്ത് നീ കല്ലറ വെട്ടുന്നു; പാറയിൽ ഒരു പാർപ്പിടം നിർമിക്കുന്നു.
ISA 22:17 “കരുതിയിരിക്കുക, യഹോവ നിന്നെ താഴോട്ട് ചുഴറ്റി എറിഞ്ഞുകളയും, അവിടന്നു നിന്നെ ബലമായി പിടിക്കാൻ പോകുന്നു.
ISA 22:18 യഹോവ നിന്നെ ഒരു പന്തുപോലെ ചുരുട്ടിയെടുത്ത് വളരെ വിശാലമായൊരു രാജ്യത്തേക്ക് ഉരുട്ടിക്കളയും, അവിടെ നീ മരിക്കും. നീ അഭിമാനംകൊണ്ടിരുന്ന നിന്റെ രഥങ്ങൾ നിന്റെ യജമാനന്റെ ഗൃഹത്തിന് ഒരു ലജ്ജയായി മാറും.
ISA 22:19 നിന്റെ ഉദ്യോഗത്തിൽനിന്ന് ഞാൻ നിന്നെ സ്ഥാനഭ്രഷ്ടനാക്കും നിന്റെ സ്ഥാനത്തുനിന്ന് നീ നീക്കപ്പെടും.
ISA 22:20 “ആ ദിവസത്തിൽ എന്റെ ദാസനായ ഹിൽക്കിയാവിന്റെ മകനായ എല്യാക്കീമിനെ ഞാൻ വിളിച്ചുവരുത്തും.
ISA 22:21 അദ്ദേഹത്തെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ അരക്കച്ചകൊണ്ട് അദ്ദേഹത്തിന്റെ അര കെട്ടും. നിന്റെ അധികാരം ഞാൻ അദ്ദേഹത്തിനു നൽകും. ജെറുശലേംനിവാസികൾക്കും യെഹൂദാജനത്തിനും അദ്ദേഹം ഒരു പിതാവായിത്തീരും.
ISA 22:22 ഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അദ്ദേഹത്തിന്റെ തോളിൽ വെക്കും; അദ്ദേഹം തുറക്കുന്നത് അടയ്ക്കാൻ ആർക്കും കഴിയുകയില്ല, അദ്ദേഹം അടയ്ക്കുന്നത് തുറക്കാൻ ആർക്കും കഴിയുകയുമില്ല.
ISA 22:23 ഉറപ്പുള്ള സ്ഥലത്ത് ഒരു ആണിപോലെ ഞാൻ അദ്ദേഹത്തെ തറയ്ക്കും; തന്റെ പിതൃഭവനത്തിന് അദ്ദേഹം മഹത്ത്വമുള്ള ഒരു സിംഹാസനം ആയിത്തീരും.
ISA 22:24 അദ്ദേഹത്തിന്റെ പിതൃഭവനത്തിന്റെ എല്ലാ മഹത്ത്വവും അവർ അദ്ദേഹത്തിന്റെമേൽ തൂക്കിയിടും; സന്തതിയെയും പിൻഗാമികളെയും—കിണ്ണംമുതൽ ഭരണിവരെയുള്ള സകലചെറുപാത്രങ്ങളെയും തന്നെ.”
ISA 22:25 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, “അന്നാളിൽ, ഉറപ്പുള്ള സ്ഥലത്തു തറച്ച ആണി ഇളകിപ്പോകും, അതു മുറിക്കപ്പെട്ട് താഴെവീഴും, അതിന്മേൽ തൂങ്ങുന്ന ഭാരവും വീണുപോകും.” യഹോവയല്ലോ അരുളിച്ചെയ്യുന്നത്.
ISA 23:1 സോരിനെതിരേയുള്ള പ്രവചനം: തർശീശ് കപ്പലുകളേ, വിലപിക്കുക! ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കിത്തീം ദേശത്തുനിന്ന് അവർക്ക് ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു.
ISA 23:2 ദ്വീപുനിവാസികളേ, സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ, നിശ്ശബ്ദരായിരിക്കുക.
ISA 23:3 സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും നൈൽനദീതടത്തിലെ വിളവും ആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം, അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു.
ISA 23:4 സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക, “ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല; ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,” എന്ന് സമുദ്രം പറയുന്നു.
ISA 23:5 ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ, സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും.
ISA 23:6 ദ്വീപുനിവാസികളേ, മുറയിടുക; തർശീശിലേക്കു കടന്നുചെല്ലുക.
ISA 23:7 പുരാതനകാലം മുതലേയുള്ള നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്? അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും.
ISA 23:8 കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ മഹാനഗരമായ സോരിനെതിരേ ആരാണ് ഈ പദ്ധതി ഒരുക്കിയത്?
ISA 23:9 അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
ISA 23:10 തർശീശ്പുത്രീ, ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക.
ISA 23:11 അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി, അവിടന്നു രാജ്യങ്ങളെ നടുക്കി. യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു.
ISA 23:12 അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ, നീ ഇനി ആനന്ദിക്കുകയില്ല! “എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക; അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.”
ISA 23:13 ഇതാ, ബാബേല്യരുടെ രാജ്യം, അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി! മരുഭൂമിയിലെ മൃഗങ്ങൾക്കായി അശ്ശൂർ അതിനെ നിയമിച്ചു; അവർ ഉപരോധഗോപുരങ്ങൾ പണിതു; അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞു അവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
ISA 23:14 തർശീശ് കപ്പലുകളേ, വിലപിക്കുക; നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
ISA 23:15 അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.
ISA 23:16 “വിസ്മൃതിയിലാണ്ടുപോയ വേശ്യയേ, നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക; അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്, അനവധി ഗാനങ്ങൾ ആലപിക്കുക.”
ISA 23:17 ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും.
ISA 23:18 എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.
ISA 24:1 ഇതാ, യഹോവ ഭൂമിയെ ശൂന്യവും ജനവാസമില്ലാത്തതുമാക്കും; അതിനെ കീഴ്‌മേൽ മറിക്കുകയും അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും.
ISA 24:2 അത് ഒരുപോലെ, ജനങ്ങൾക്കെന്നപോലെ പുരോഹിതനും ദാസന്മാർക്കെന്നപോലെ യജമാനനും ദാസിക്കെന്നപോലെ യജമാനത്തിക്കും വാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കും കടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കും പലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും.
ISA 24:3 ഭൂമി ഒന്നാകെ ശൂന്യമായും അതുമുഴുവനും കവർച്ചയായും പോകും. യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്.
ISA 24:4 ഭൂമി ഉണങ്ങി വാടിപ്പോകുന്നു, ലോകം തളർന്നു വാടിപ്പോകുന്നു, ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു.
ISA 24:5 ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു; അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും നിയമവ്യവസ്ഥകൾ ലംഘിക്കുകയും നിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു.
ISA 24:6 തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി; അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു. അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു, ചുരുക്കംപേർമാത്രം ശേഷിക്കുന്നു.
ISA 24:7 പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു; സന്തുഷ്ടഹൃദയമുള്ളവർ നെടുവീർപ്പിടുന്നു.
ISA 24:8 തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു, വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു.
ISA 24:9 അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല; മദ്യം കുടിക്കുന്നവർക്ക് അതു കയ്‌പായിത്തീരുന്നു.
ISA 24:10 നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു; ആരും പ്രവേശിക്കാതവണ്ണം എല്ലാ വീടും അടയ്ക്കപ്പെട്ടിരിക്കുന്നു.
ISA 24:11 തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു. ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു, ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.
ISA 24:12 നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു, നഗരകവാടം ഇടിച്ചുതകർത്തുകളഞ്ഞു.
ISA 24:13 ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ മുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോ ആയിരിക്കും ഭൂമിയിൽ രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്.
ISA 24:14 അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു; യഹോവയുടെ മഹത്ത്വത്തെപ്പറ്റി അവർ സമുദ്രത്തിൽനിന്ന് വിളിച്ചുപറയുന്നു.
ISA 24:15 അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക; സമുദ്രതീരങ്ങളിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമം ഉയർത്തുക.
ISA 24:16 “നീതിമാനായവനു മഹത്ത്വം,” എന്ന ഗാനം ഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു! എനിക്ക് അയ്യോ കഷ്ടം! വഞ്ചകർ ഒറ്റുകൊടുക്കുന്നു. അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.”
ISA 24:17 അല്ലയോ ഭൂവാസികളേ, ഭീതിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു.
ISA 24:18 ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ കുഴിയിൽ വീഴും; കുഴിയിൽനിന്ന് കയറുന്നവർ കെണിയിൽ അകപ്പെടും. ആകാശത്തിലെ ജാലകങ്ങൾ തുറന്നിരിക്കുന്നു, ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.
ISA 24:19 ഭൂമി ചെറിയകഷണങ്ങളായി തകരുന്നു, ഭൂമി പൊട്ടിപ്പിളരുന്നു, ഭൂമി അതിതീവ്രമായി കുലുങ്ങുന്നു.
ISA 24:20 ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു, അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു; അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു, അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല.
ISA 24:21 അന്നാളിൽ യഹോവ ഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയും താഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും.
ISA 24:22 കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ അവർ ഒരുമിച്ചുകൂട്ടപ്പെടും; അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും അനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും.
ISA 24:23 അന്നു ചന്ദ്രൻ വിളറിപ്പോകും; സൂര്യൻ ലജ്ജിക്കും; സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും ജെറുശലേമിലും വാഴും. തന്റെ ജനത്തിന്റെ നേതാക്കന്മാരുടെമുമ്പിൽ സകലപ്രതാപത്തോടുംകൂടെത്തന്നെ.
ISA 25:1 യഹോവേ, അങ്ങാണ് എന്റെ ദൈവം; ഞാൻ അങ്ങയെ പുകഴ്ത്തും; അങ്ങയുടെ നാമത്തിനു ഞാൻ സ്തോത്രമർപ്പിക്കും, കാരണം അങ്ങ് അത്ഭുതകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അവിടത്തെ പുരാതന പദ്ധതികൾ പരിപൂർണ വിശ്വസ്തതയുള്ളതാണ്.
ISA 25:2 അങ്ങ് നഗരത്തെ കൽക്കൂമ്പാരമാക്കി, കോട്ടയാൽ ഉറപ്പിക്കപ്പെട്ട പട്ടണത്തെ നശിപ്പിച്ചിരിക്കുന്നു, വിദേശികളുടെ കെട്ടുറപ്പുള്ള കോട്ടകൾ ഇനിമേൽ നഗരമായിരിക്കുകയില്ല; അവ ഇനി പുനർനിർമിക്കപ്പെടുകയുമില്ല.
ISA 25:3 അതുകൊണ്ടു ശക്തരായ ജനതകൾ അങ്ങയെ ആദരിക്കും; ക്രൂരരായ രാഷ്ട്രങ്ങളുടെ പട്ടണങ്ങൾ അങ്ങയെ ബഹുമാനിക്കും.
ISA 25:4 ക്രൂരരുടെ നിശ്വാസം മതിലിന്നെതിരേ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, അങ്ങ് ദരിദ്രർക്ക് ഒരു സങ്കേതവും സഹായാർഥർക്ക് അവരുടെ ദുരിതത്തിൽ ഒരു സങ്കേതവും കൊടുങ്കാറ്റിൽ ഒരു ആശ്രയവും ഉഷ്ണത്തിൽ ഒരു തണലുമായിരിക്കും.
ISA 25:5 വരണ്ട നിലത്തിലെ ഉഷ്ണമെന്നപോലെ അങ്ങ് വിദേശികളുടെ ആരവത്തെ ശമിപ്പിച്ചുകളയുന്നു; മേഘത്തിന്റെ തണൽകൊണ്ട് ചൂടിനു ശമനംവരുന്നപോലെ അനുകമ്പയില്ലാത്തവരുടെ പാട്ട് നിലച്ചുപോകുന്നു.
ISA 25:6 സൈന്യങ്ങളുടെ യഹോവ ഈ പർവതത്തിൽ സകലജനതകൾക്കുംവേണ്ടി മൃഷ്ടാന്നഭോജനങ്ങളും നല്ല പഴക്കമേറിയ വീഞ്ഞുമുള്ള ഒരു വിരുന്നൊരുക്കും— ഉത്തമമായ മാംസവും വിശിഷ്ടമായ വീഞ്ഞുംകൊണ്ടുതന്നെ.
ISA 25:7 ഈ പർവതത്തിൽവെച്ച് അവിടന്ന് സകലജനതകളുടെയുംമേലുള്ള ആവരണം, എല്ലാ രാഷ്ട്രങ്ങളുടെയുംമേൽ വിരിക്കപ്പെട്ട മൂടുപടം നശിപ്പിക്കും;
ISA 25:8 അവിടന്ന് മരണത്തെ എന്നെന്നേക്കുമായി വിഴുങ്ങിക്കളയും. യഹോവയായ കർത്താവ് എല്ലാ കണ്ണുകളിൽനിന്നും കണ്ണുനീർ തുടച്ചുകളയും; തന്റെ ജനത്തിന്റെ നിന്ദ അവിടന്ന് സകലഭൂമിയിൽനിന്നും നീക്കിക്കളയും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നത്.
ISA 25:9 ആ ദിവസത്തിൽ അവർ പറയും, “ഇതാ, നമ്മുടെ ദൈവം! അവിടത്തേക്കായി നാം കാത്തിരുന്നു. നാം കാത്തിരുന്ന യഹോവ ഇതാകുന്നു; നമുക്ക് അവിടത്തെ രക്ഷയിൽ ആനന്ദിക്കുകയും ആഹ്ലാദിക്കുകയുംചെയ്യാം.”
ISA 25:10 യഹോവയുടെ കരം ഈ പർവതത്തിന്മേൽ ആവസിക്കും; ചാണകത്തിൽ വൈക്കോൽ ചവിട്ടിമെതിക്കപ്പെടുന്നതുപോലെ മോവാബ് അവരുടെ ദേശത്തുവെച്ചുതന്നെ ചവിട്ടിമെതിക്കപ്പെടും.
ISA 25:11 നീന്തുന്നവർ നീന്തുന്നതിനു കൈകൾ നീട്ടുന്നതുപോലെ, അവൻ അതിന്റെ മധ്യത്തിൽ കൈനീട്ടും. യഹോവ അവരുടെ അഹങ്കാരം അവസാനിപ്പിക്കും അവരുടെ കൈകളുടെ പ്രാവീണ്യത്തെയും.
ISA 25:12 അവിടന്ന് മോവാബിന്റെ ഉയരമുള്ള കോട്ടകൾ നശിപ്പിക്കും അവയെ താഴെവീഴ്ത്തും; നിലത്തെ പൊടിയോളം അവിടന്ന് അവരെ നിലംപരിചാക്കും.
ISA 26:1 ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും: ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്; ദൈവം രക്ഷ അതിന്റെ കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു.
ISA 26:2 വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത പ്രവേശിക്കേണ്ടതിന് അതിന്റെ കവാടങ്ങൾ തുറക്കുക.
ISA 26:3 സ്ഥിരമാനസൻ അങ്ങയിൽ ആശ്രയിച്ചിരിക്കുകയാൽ അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും.
ISA 26:4 യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ.
ISA 26:5 മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; അവിടന്ന് അതിനെ നിലംപരിചാക്കി പൊടിയിൽ വീഴ്ത്തിക്കളയുന്നു.
ISA 26:6 കാൽ അതിനെ ചവിട്ടിക്കളയും; പീഡിതരുടെ കാലുകൾ, അശരണരുടെയും കാലുകൾതന്നെ.
ISA 26:7 നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ; നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും.
ISA 26:8 അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി ജീവിച്ച്, ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു; അങ്ങയുടെ നാമവും സ്മരണയും, ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു.
ISA 26:9 രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു. അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കും.
ISA 26:10 എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും, അവർ നീതി അഭ്യസിക്കുകയില്ല; നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല.
ISA 26:11 യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു, എങ്കിലും അവർ അതു കാണുന്നില്ല. അങ്ങയുടെ ജനത്തോടുള്ള അവിടത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കട്ടെ; അങ്ങയുടെ ശത്രുക്കൾക്കായുള്ള അഗ്നി അവരെ ദഹിപ്പിച്ചുകളയട്ടെ.
ISA 26:12 യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ, അങ്ങ് ഞങ്ങൾക്കു സമാധാനം സ്ഥാപിക്കുന്നു.
ISA 26:13 ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്, എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്.
ISA 26:14 അവർ ഇപ്പോൾ മരിച്ചവരാണ്, ഇനിയൊരിക്കലും ജീവിക്കുകയില്ല; അവർ വെറും നിഴൽ, ഇനി ഉയിർത്തെഴുന്നേൽക്കുകയുമില്ല. അങ്ങ് അവരെ ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; അവരുടെ ഓർമയെ മുഴുവനായും അങ്ങ് തുടച്ചുനീക്കിയിരിക്കുന്നു.
ISA 26:15 യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു; അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു. അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു; ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു.
ISA 26:16 യഹോവേ, അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു; അവിടത്തെ ശിക്ഷ അവരുടെമേൽ വീണപ്പോൾ ഒരു യാചന അങ്ങയുടെമുമ്പിൽ പകരുന്നതിനേ അവർക്കു കഴിഞ്ഞുള്ളൂ.
ISA 26:17 യഹോവേ, ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾ അവൾ വേദനകൊണ്ടു പുളയുകയും നിലവിളിക്കുകയുംചെയ്യുന്നു അതുപോലെ ആയിരുന്നു അവിടത്തെ മുമ്പിൽ ഞങ്ങളുടെ അവസ്ഥ.
ISA 26:18 ഞങ്ങൾ ഗർഭംധരിച്ചു, ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു, എന്നാൽ ഞങ്ങൾ പ്രസവിച്ചത് വെറും കാറ്റ് ആയിരുന്നു. ദേശത്തിന് ഒരു രക്ഷയും ഞങ്ങൾ വരുത്തിയില്ല, ഭൂവാസികൾ ജീവനിലേക്കു വന്നതുമില്ല.
ISA 26:19 അങ്ങയുടെ മൃതന്മാർ ജീവിക്കും; അവരുടെ ശവങ്ങൾ എഴുന്നേൽക്കും— പൊടിയിൽ അധിവസിക്കുന്നവരേ, ഉണർന്ന് ആനന്ദത്താൽ ആർപ്പിടുവിൻ. നിങ്ങളുടെ മഞ്ഞ് പ്രഭാതത്തിലെ തുഷാരബിന്ദുക്കൾപോലെയാണ്; ഭൂമി അവളുടെ മൃതരുടെ ആത്മാക്കളെ വീണ്ടും ജീവിപ്പിക്കും.
ISA 26:20 എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച് വാതിലുകൾ അടയ്ക്കുക; ക്രോധം നിങ്ങളെ കടന്നുപോകുന്നതുവരെ, അൽപ്പനേരത്തേക്ക് ഒളിച്ചുകൊൾക.
ISA 26:21 ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ തന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും, തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല.
ISA 27:1 അന്നാളിൽ, യഹോവ തന്റെ ഭയങ്കരവും വലുതും ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും.
ISA 27:2 ആ ദിവസത്തിൽ, “ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക:
ISA 27:3 യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; പതിവായി ഞാൻ അതു നനയ്ക്കുന്നു. ആരും അതിനു ഹാനി വരുത്താതിരിക്കാൻ രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു.
ISA 27:4 ഞാൻ കോപിഷ്ഠനല്ല. എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു.
ISA 27:5 അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.”
ISA 27:6 വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും ഇസ്രായേൽ തളിർത്തു പൂക്കുകയും ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും.
ISA 27:7 അവളെ അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ യഹോവ അവളെ അടിച്ചത്? അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ അവൾ വധിക്കപ്പെട്ടത്?
ISA 27:8 യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു: കിഴക്കൻകാറ്റിന്റെ ദിവസത്തിൽ തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി.
ISA 27:9 ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും, അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു: യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന് തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും നിവർന്നുനിൽക്കുകയില്ല.
ISA 27:10 കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, അവിടെ അവ കിടക്കുകയും ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും.
ISA 27:11 അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും, സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും. കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ; അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല, അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല.
ISA 27:12 അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും.
ISA 27:13 ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും.
ISA 28:1 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം! വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്, മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ.
ISA 28:2 ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും.
ISA 28:3 എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
ISA 28:4 വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് അവർ അതു വിഴുങ്ങുന്നു!
ISA 28:5 ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു ശോഭയുള്ള ഒരു കിരീടവും മഹത്ത്വകരമായ മകുടവുമായിരിക്കും.
ISA 28:6 ന്യായാസനത്തിലിരിക്കുന്നവർക്ക് അവിടന്ന് നീതിബോധത്തിന്റെ ആത്മാവും നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക് കരുത്തും ആയിരിക്കും.
ISA 28:7 എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, അവർ വീഞ്ഞിനാൽ മത്തരും മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു.
ISA 28:8 മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു, വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല.
ISA 28:9 “അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്? ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്? ഇപ്പോൾ മുലകുടി മാറിയവരെയോ? ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ?
ISA 28:10 കാരണം അവർ പറയുന്നു: കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.”
ISA 28:11 അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും ദൈവം ഈ ജനത്തോടു സംസാരിക്കും.
ISA 28:12 “ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും “ഇതാണ് ആശ്വാസസ്ഥാനം,” എന്നും അവിടന്ന് അവരോടു പറഞ്ഞു. എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു.
ISA 28:13 അതിനാൽ അവരോടുള്ള യഹോവയുടെ വചനം: “കൽപ്പനയ്ക്കുമേൽ കൽപ്പന, ആജ്ഞയ്ക്കുമേൽ ആജ്ഞ, ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ.
ISA 28:14 അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക.
ISA 28:15 “മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു.
ISA 28:16 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ, ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവർ പരിഭ്രാന്തരാകുകയില്ല.
ISA 28:17 ഞാൻ ന്യായത്തെ അളവുനൂലും നീതിയെ തൂക്കുകട്ടയുമാക്കും; അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും, വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും.
ISA 28:18 മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, നിങ്ങൾ തകർന്നുപോകും.
ISA 28:19 അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും; പ്രഭാതംതോറും, രാത്രിയും പകലും അതു നിങ്ങളെ കടന്നുപോകും.” അതിനെക്കുറിച്ചുള്ള കേൾവിതന്നെ നിങ്ങൾക്കു സംഭ്രമമുണ്ടാക്കും.
ISA 28:20 കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും.
ISA 28:21 യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും.
ISA 28:22 ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും; കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ് സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു.
ISA 28:23 ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക.
ISA 28:24 കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ? അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ?
ISA 28:25 അവർ ഉപരിതലം നിരപ്പാക്കി കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും ഗോതമ്പ് അതിന്റെ നിരയിലും യവം അതിന്റെ സ്ഥാനത്തും ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്?
ISA 28:26 അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്നു.
ISA 28:27 കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല, ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല; കരിംജീരകം കമ്പുകൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്.
ISA 28:28 അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്; അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല. മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ.
ISA 28:29 ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു, അവിടന്ന് തന്റെ ആലോചന അത്ഭുതകരവും ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു.
ISA 29:1 അരീയേലേ, അരീയേലേ, ദാവീദ് വസിച്ചിരുന്ന നഗരമേ, നിനക്കു ഹാ, കഷ്ടം! വർഷത്തോടു വർഷം ചേർത്തുകൊള്ളുക, നിങ്ങളുടെ ഉത്സവങ്ങൾ പതിവുപോലെ ആഘോഷിക്കുക.
ISA 29:2 ഞാൻ അരീയേലിനു ദുരിതംവരുത്തും; അവൾ വിലപിക്കുകയും ദുഃഖിക്കുകയും ചെയ്യും, അവൾ എനിക്ക് ഒരു ബലിപീഠത്തിന്റെ അടുപ്പുപോലെ ആയിരിക്കും.
ISA 29:3 ഞാൻ നിന്നെ വളഞ്ഞു നിനക്കുചുറ്റും പാളയമടിക്കും; നിനക്കുചുറ്റും ഉപരോധക്കോട്ടകൾ തീർക്കും, ഞാൻ നിനക്കെതിരേ കൊത്തളങ്ങൾ പണിയിക്കുകയും ചെയ്യും.
ISA 29:4 അപ്പോൾ നീ താഴ്ത്തപ്പെടും, നിലത്തുനിന്നുകൊണ്ട് നീ സംസാരിക്കും; നീ സാഷ്ടാംഗം വീണുകിടക്കുന്ന പൂഴിയിൽനിന്ന് നിന്റെ വാക്കുകൾ പുറപ്പെടും. ഭൂമിയിൽനിന്നു ഭൂതം പുറപ്പെട്ടുവരുന്നതുപോലെ നിന്റെ ശബ്ദം വരും; പൊടിയിൽനിന്ന് നിന്റെ ഭാഷണം മന്ത്രിക്കും.
ISA 29:5 നിന്റെ ശത്രുസമൂഹം നേരിയ പൊടിപോലെയും ക്രൂരരായ കവർച്ചസംഘം പാറിപ്പോകുന്ന പതിർപോലെയും ആകും. അതു ക്ഷണനേരംകൊണ്ട്, പെട്ടെന്നുതന്നെ സംഭവിക്കും.
ISA 29:6 ഇടിമുഴക്കം, ഭൂകമ്പം, വലിയശബ്ദം, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ദഹിപ്പിക്കുന്ന അഗ്നിജ്വാല എന്നിവയോടുകൂടെ സൈന്യങ്ങളുടെ യഹോവ എഴുന്നള്ളും.
ISA 29:7 അരീയേലിനെതിരേ യുദ്ധംചെയ്യുന്ന എല്ലാ രാഷ്ട്രങ്ങളുടെയും കവർച്ചസംഘം, അവൾക്കും അവളുടെ കോട്ടയ്ക്കുമെതിരേ ഉപരോധംതീർക്കും. അവളെ ആക്രമിക്കുന്നവർ ഒരു സ്വപ്നംപോലെ, രാത്രിയിൽ കാണുന്ന ഒരു ദർശനംപോലെ ആയിത്തീരും—
ISA 29:8 വിശപ്പുള്ളയാൾ ഭക്ഷിക്കുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ വിശപ്പു ശമിച്ചിട്ടില്ലാത്തതുപോലെയും ദാഹമുള്ളയാൾ പാനംചെയ്യുന്നത് സ്വപ്നംകാണുകയും ഉണരുമ്പോൾ ദാഹം ശമിക്കാതെ ക്ഷീണിതനായിരിക്കുന്നതുപോലെയും ആകും. സീയോൻപർവതത്തെ ആക്രമിക്കുന്ന എല്ലാ രാഷ്ട്രങ്ങളുടെയും സൈന്യത്തിന്റെ ഗതി ഇതുതന്നെ ആയിരിക്കും.
ISA 29:9 സ്തബ്ധരാകുക, അത്ഭുതംകൂറുക, അന്ധത പിടിച്ച് കുരുടരാകുക; അവർ മത്തരായിരിക്കുന്നു, വീഞ്ഞുകൊണ്ടല്ലതാനും, അവർ ചാഞ്ചാടി നടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
ISA 29:10 യഹോവ നിങ്ങളുടെമേൽ ഗാഢനിദ്ര അയച്ചിരിക്കുന്നു: നിങ്ങളുടെ പ്രവാചകന്മാരാകുന്ന കണ്ണുകളെ അവിടന്ന് അടച്ചുകളഞ്ഞു; ദർശകന്മാരാകുന്ന ശിരസ്സുകളെ അവിടന്നു മൂടിക്കളഞ്ഞു.
ISA 29:11 എല്ലാ ദർശനവും നിങ്ങൾക്ക് മുദ്രയിട്ട പുസ്തകച്ചുരുളിലെ വചനങ്ങൾപോലെ ആയിത്തീരും. അത് അക്ഷരാഭ്യാസമുള്ള ഒരുവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ, “എനിക്കു കഴിയില്ല, ഇതു മുദ്രയിട്ടിരിക്കുന്നു” എന്ന് അയാൾ മറുപടി പറയും.
ISA 29:12 അപ്പോൾ ആ പുസ്തകച്ചുരുൾ അക്ഷരാഭ്യാസമില്ലാത്തവന്റെ പക്കൽ കൊടുത്ത്, “വായിച്ചാലും” എന്നു പറഞ്ഞാൽ. “എനിക്ക് വായിക്കാൻ അറിഞ്ഞുകൂടാ,” എന്ന് അയാളും ഉത്തരം പറയും.
ISA 29:13 അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “ഈ ജനം വാകൊണ്ട് എന്നോട് അടുത്തു വരികയും അധരംകൊണ്ട് എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു, എങ്കിലും അവരുടെ ഹൃദയം എന്നെ വിട്ട് അകന്നിരിക്കുന്നു. അവർ എന്നെ ആരാധിക്കുന്നത് പഠിച്ചുവെച്ച മാനുഷകൽപ്പനകൾ ആധാരമാക്കിയാണ്.
ISA 29:14 അതിനാൽ അത്ഭുതത്തിന്മേൽ അത്ഭുതം പ്രവർത്തിച്ചുകൊണ്ട് ഞാൻ ഈ ജനത്തെ ഒരിക്കൽക്കൂടി സ്തബ്ധരാക്കും. ഏറ്റവും അത്ഭുതകരമായിത്തന്നെ അവരോട് ഇടപെടും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിച്ചുപോകും, ബുദ്ധിമാന്മാരുടെ ബുദ്ധിയും മാഞ്ഞുപോകും.”
ISA 29:15 തങ്ങളുടെ പദ്ധതികൾ യഹോവയിൽനിന്ന് മറച്ചുവെക്കാനായി ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നവർക്ക്, തങ്ങളുടെ പ്രവൃത്തികൾ അന്ധകാരത്തിൽ ചെയ്തിട്ട്, “ആർ കാണും? ആർ അറിയും?” എന്നു ചിന്തിക്കുന്നവർക്ക്, ഹാ, കഷ്ടം!
ISA 29:16 നിങ്ങൾ കാര്യങ്ങൾ കീഴ്‌മേൽ മറിച്ചുകളയുന്നു, കുശവനും കളിമണ്ണും സമമെന്നു കരുതുന്നതുപോലെ! നിർമിതമായ വസ്തു തന്നെ നിർമിച്ചവനെപ്പറ്റി, “അയാളല്ല എന്നെ നിർമിച്ചത്” എന്നു പറയുമോ? മൺപാത്രം കുശവനെക്കുറിച്ച്, “അയാൾക്കു വിവേകമില്ല” എന്നു പ്രസ്താവിക്കുമോ?
ISA 29:17 ഇനി അൽപ്പസമയത്തിനുള്ളിൽ ലെബാനോൻ ഫലസമൃദ്ധമായ ഒരു വയലായിത്തീരുകയില്ലേ, ആ വയൽ വനമായി കാണപ്പെടുകയുമില്ലേ?
ISA 29:18 ആ ദിവസത്തിൽ ചെകിടന്മാർ പുസ്തകച്ചുരുളിലെ വചനങ്ങൾ കേൾക്കുകയും അന്ധരുടെ കണ്ണുകൾ അന്ധതനീങ്ങി കാഴ്ചനേടുകയും ചെയ്യും.
ISA 29:19 അപ്പോൾ സൗമ്യതയുള്ളവർക്ക് യഹോവയിലുള്ള സന്തോഷം വർധിക്കുകയും ദരിദ്രർ ഇസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കുകയും ചെയ്യും.
ISA 29:20 ക്രൂരർ ഇല്ലാതെയാകും, പരിഹാസികൾ നാമാവശേഷമാകും, ദോഷം ചെയ്യാൻ മുതിരുന്ന എല്ലാവരും ഛേദിക്കപ്പെടും—
ISA 29:21 മനുഷ്യരെ വാക്കിൽ കുടുക്കി കുറ്റക്കാരാക്കുന്നവർ, നഗരകവാടത്തിൽ ന്യായം വിസ്തരിക്കുന്നവനു കെണി വെക്കുന്നവർ, നീതിനിഷ്ഠരെ വ്യാജവാദങ്ങളാൽ വഞ്ചിക്കുന്നവർ എന്നിവരെയെല്ലാംതന്നെ.
ISA 29:22 അതിനാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യാക്കോബിന്റെ സന്തതികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബ് ഇനി ലജ്ജിതനാകുകയില്ല; അവന്റെ മുഖം ഇനിയൊരിക്കലും വിളറുകയുമില്ല.
ISA 29:23 എന്നാൽ അവർ അവരുടെ മക്കളുടെ മധ്യേ, എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ, അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ, അവർ യാക്കോബിന്റെ പരിശുദ്ധന്റെ വിശുദ്ധി അംഗീകരിക്കുകയും ഇസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
ISA 29:24 മനോവിഭ്രമം ബാധിച്ചു തെറ്റിപ്പോയവർ വിവേകബുദ്ധിനേടുകയും പിറുപിറുത്തവർ ഉപദേശം സ്വീകരിക്കുകയും ചെയ്യും.”
ISA 30:1 “കഠിനഹൃദയരായ മക്കൾക്കു ഹാ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “എന്റേതല്ലാത്ത പദ്ധതികൾ നടപ്പിലാക്കി, എന്റെ ആത്മാവിന്റെ ആലോചനകൂടാതെ സഖ്യംചെയ്ത്, പാപത്തിനുമേൽ പാപം കൂട്ടുകയും ചെയ്യുന്നവർക്കുതന്നെ.
ISA 30:2 അവർ എന്നോട് അരുളപ്പാടു ചോദിക്കാതെ ഈജിപ്റ്റിലേക്ക് ഇറങ്ങിച്ചെല്ലുന്നു; ഫറവോന്റെ സംരക്ഷണത്തിനായി ശ്രമിച്ച്, ഈജിപ്റ്റിന്റെ നിഴലിൽ അഭയംതേടുന്നവർക്കുതന്നെ.
ISA 30:3 എന്നാൽ ഫറവോന്റെ സംരക്ഷണം നിങ്ങൾക്കു ലജ്ജയായിത്തീരും, ഈജിപ്റ്റിന്റെ നിഴൽ നിങ്ങൾക്ക് അപമാനമായി ഭവിക്കും.
ISA 30:4 സോവാനിൽ അവർക്കു പ്രഭുക്കന്മാർ ഉണ്ടായിരുന്നിട്ടും അവരുടെ സ്ഥാനപതികൾ ഹാനേസിൽ എത്തിയിട്ടും,
ISA 30:5 തങ്ങൾക്കു പ്രയോജനം വരുത്താത്തതും സഹായമോ ഉപകാരമോ നൽകാത്തതും ലജ്ജയും അപമാനവും വരുത്തുന്നതുമായ ഒരു ജനതനിമിത്തം അവരെല്ലാവരും ലജ്ജിതരായിത്തീരും.”
ISA 30:6 തെക്കേദേശത്തിലെ മൃഗങ്ങളെക്കുറിച്ചുള്ള അരുളപ്പാട്: ദുരിതവും കഷ്ടതയുമുള്ള, സിംഹവും സിംഹിയും അണലിയും പറക്കുംപാമ്പും നിറഞ്ഞ ദേശത്തിലൂടെ സ്ഥാനപതികൾ കഴുതകളുടെ മുതുകത്ത് അവരുടെ സ്വത്തും, ഒട്ടകങ്ങളുടെ പുറത്ത് അവരുടെ നിധികളും വഹിച്ചുകൊണ്ട്, നിഷ്‌പ്രയോജന ദേശത്തേക്ക്,
ISA 30:7 നിരർഥക സഹായത്തിന്റെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ പോകുന്നു. അതുകൊണ്ട് ഞാൻ അവളെ അലസയായ രഹബ് എന്നു വിളിച്ചു.
ISA 30:8 ഇപ്പോൾ പോയി, അവരുടെമുമ്പാകെ ഒരു പലകയിൽ അത് എഴുതുക, വരുംകാലത്തേക്ക് ഒരു ശാശ്വത സാക്ഷ്യമായിരിക്കേണ്ടതിന് അത് ഒരു ചുരുളിൽ എഴുതുക.
ISA 30:9 കാരണം ഇവർ മത്സരമുള്ള ഒരു ജനതയാണ്, യഹോവയുടെ ഉപദേശം ശ്രദ്ധിക്കാത്ത വ്യാജസന്തതിയാണ്.
ISA 30:10 അവർ ദർശകന്മാരോട്, “നിങ്ങൾ ഇനിയൊരിക്കലും ദർശനങ്ങൾ ദർശിക്കരുത്!” എന്നും പ്രവാചകന്മാരോട്, “നിങ്ങൾ ഇനിയൊരിക്കലും സത്യമായ കാര്യം ഞങ്ങളോടു പ്രവചിക്കരുത്! മധുരവാക്കുകൾ ഞങ്ങളോടു സംസാരിക്കുക, വ്യാജം പ്രവചിക്കുക.
ISA 30:11 വഴി വിട്ടുമാറുക, ഈ പാത വിട്ടു നടക്കുക, ഇസ്രായേലിന്റെ പരിശുദ്ധനെക്കുറിച്ച് ഞങ്ങളോടു പറയുന്നതു മതിയാക്കുക” എന്നും പറയുന്നു.
ISA 30:12 അതിനാൽ ഇസ്രായേലിന്റെ പരിശുദ്ധൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈ വചനം നിരസിക്കയും പീഡനത്തിൽ ആശ്രയിക്കുകയും കാപട്യത്തിൽ വിശ്വാസമർപ്പിക്കുകയും ചെയ്യുന്നതുകൊണ്ട്,
ISA 30:13 ഈ അകൃത്യം നിങ്ങൾക്ക് നിമിഷനേരംകൊണ്ടു നിലംപൊത്തുന്ന വിള്ളൽവീണ് പുറത്തേക്കു തള്ളിനിൽക്കുന്ന ഉയരമുള്ള ഒരു കോട്ടപോലെ ആയിത്തീരും.
ISA 30:14 അടുപ്പിൽനിന്ന് തീ കോരിയെടുക്കാനോ ജലസംഭരണിയിൽനിന്ന് വെള്ളം മുക്കിയെടുക്കാനോ കൊള്ളാവുന്ന ഒരു കഷണംപോലും അവശേഷിക്കാതെ നിർദയം ഉടച്ചുതകർക്കപ്പെട്ട കുശവന്റെ ഒരു കലംപോലെയാകും അതിന്റെ തകർച്ചയും.”
ISA 30:15 ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പശ്ചാത്തപിച്ച് എന്നിൽ ആശ്രയംവെച്ചാൽ നിങ്ങൾ രക്ഷപ്രാപിക്കും. ശാന്തതയിലും ആശ്രയത്തിലുമാണ് നിങ്ങളുടെ ശക്തി, എങ്കിലും ഇതു ചെയ്യാൻ നിങ്ങൾക്കു മനസ്സുണ്ടായില്ല.
ISA 30:16 ‘ഇല്ല, ഞങ്ങൾ കുതിരപ്പുറത്തുകയറി ഓടിപ്പോകും,’ എന്നു നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങൾ ഓടിപ്പോകും! ‘വേഗമുള്ള കുതിരകളിന്മേൽ ഞങ്ങൾ കയറി ഓടിച്ചുപോകും,’ എന്നും നിങ്ങൾ പറഞ്ഞു. അതിനാൽ നിങ്ങളെ പിൻതുടരുന്നവരും വേഗമുള്ളവരായിരിക്കും!
ISA 30:17 പർവതശൃംഗത്തിൽ ഒരു കൊടിമരംപോലെയും മലമുകളിൽ ഒരു കൊടിപോലെയും നിങ്ങൾ ശേഷിക്കുന്നതുവരെ ഒരുവന്റെ ഭീഷണിക്കു മുന്നിൽ ആയിരംപേരും അഞ്ചുപേരുടെ ഭീഷണിയാൽ നിങ്ങൾ മുഴുവൻ പേരും ഓടിപ്പോകും.”
ISA 30:18 എന്നിട്ടും യഹോവ നിങ്ങളോടു കൃപ കാണിക്കാൻ ആശിച്ചിരിക്കുന്നു; അതുകൊണ്ട് നിങ്ങളോടു കരുണകാട്ടാൻ അവിടന്ന് എഴുന്നേൽക്കും. കാരണം യഹോവ ന്യായത്തിന്റെ ദൈവമാകുന്നു. അവിടത്തേക്കുവേണ്ടി കാത്തിരിക്കുന്നവർ അനുഗൃഹീതർ.
ISA 30:19 ജെറുശലേമിൽ വസിക്കുന്ന സീയോൻജനമേ, ഇനിയൊരിക്കലും നിങ്ങൾ കരയുകയില്ല. നിങ്ങൾ സഹായത്തിനായി നിലവിളിക്കുമ്പോൾ അവിടത്തേക്ക് നിങ്ങളോടു കരുണയുണ്ടാകും! അതു കേൾക്കുമ്പോൾത്തന്നെ അവിടന്ന് ഉത്തരമരുളും.
ISA 30:20 കർത്താവ് നിങ്ങൾക്ക് അപ്പത്തിന്റെ സ്ഥാനത്തു കഷ്ടതയും ജലത്തിനു പകരം പീഡനവുമാണ് തന്നതെങ്കിലും നിന്റെ ഗുരുക്കന്മാർ ഇനി അദൃശ്യരായിരിക്കുകയില്ല; നിന്റെ കണ്ണുകൾ നിന്റെ ഗുരുക്കന്മാരെ കാണും.
ISA 30:21 നിങ്ങൾ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ, “വഴി ഇതാകുന്നു, ഇതിലെ നടന്നുകൊൾക” എന്നൊരു വാക്ക് നിന്റെ പിന്നിൽ നിന്റെ കാതുകൾതന്നെ കേൾക്കും.
ISA 30:22 വെള്ളി പൊതിഞ്ഞ വിഗ്രഹങ്ങളെയും സ്വർണം പൂശിയ വാർപ്പുരൂപങ്ങളെയും നിങ്ങൾ അശുദ്ധമാക്കും. ആർത്തവരക്തം പുരണ്ട തുണി എന്നപോലെ നിങ്ങൾ, “ദൂരെ പൊയ്ക്കൊള്ളൂ!” എന്നു പറഞ്ഞ് അവയെ എറിഞ്ഞുകളയും.
ISA 30:23 അപ്പോൾ അവിടന്ന് നിങ്ങൾ നിലത്തു വിതയ്ക്കുന്ന വിത്തിനു മഴയും നിലത്തെ വിളവിൽനിന്ന് നിങ്ങൾക്ക് ആഹാരവും നൽകും. അതു പൗഷ്ടികവും സമൃദ്ധവുമാകും. ആ ദിവസത്തിൽ നിങ്ങളുടെ കന്നുകാലികൾ വിസ്തൃതമായൊരു മേച്ചിൽസ്ഥലത്ത് മേയും.
ISA 30:24 നിലം ഉഴുന്ന കാളകളും കഴുതകളും, കവരത്തടിയും തൂമ്പയുംകൊണ്ടു വിരിച്ചിട്ട കാലിത്തീറ്റയും പതിരുനീക്കപ്പട്ട ധാന്യവും തിന്നും.
ISA 30:25 ആ മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ നിലംപൊത്തുമ്പോൾ ഉന്നതമായ എല്ലാ പർവതങ്ങളിലും ഉയരമുള്ള എല്ലാ കുന്നുകളിലും അരുവികൾ ഒഴുകിത്തുടങ്ങും.
ISA 30:26 യഹോവ തന്റെ ജനത്തിന്റെ മുറിവുകെട്ടുകയും താൻ വരുത്തിയ മുറിവു ഭേദമാക്കുകയും ചെയ്യുന്ന ദിവസത്തിൽ ചന്ദ്രന്റെ പ്രകാശം സൂര്യന്റെ പ്രകാശംപോലെയാകുകയും സൂര്യന്റെ പ്രകാശം ഏഴുപകലിന്റെ പ്രകാശം ചേർന്നതുപോലെ ഏഴുമടങ്ങ് ദീപ്തമായിരിക്കുകയും ചെയ്യും.
ISA 30:27 ഇതാ, കോപംകൊണ്ടു ജ്വലിച്ചും കനത്ത പുകകൊണ്ട് ഇരുണ്ടും യഹോവയുടെ നാമം വിദൂരസ്ഥലത്തുനിന്നും വരുന്നു; അവിടത്തെ അധരങ്ങൾ ക്രോധപൂർണമായും അവിടത്തെ നാവ് ജ്വലിക്കുന്ന അഗ്നിനാളംപോലെയും ഇരിക്കുന്നു.
ISA 30:28 അവിടത്തെ ശ്വാസം കഴുത്തോളം ഉയരുന്ന, കുത്തിയൊലിക്കുന്ന വെള്ളപ്പാച്ചിൽ പോലെയാണ്. അത് ജനതകളെ നാശമാകുന്ന അരിപ്പയിൽ അരിക്കുന്നു; അത് ജനങ്ങളുടെ താടിയെല്ലിൽ അവരെ വഴിതെറ്റിക്കുന്ന ഒരു കടിഞ്ഞാൺ കോർക്കുകയും ചെയ്യുന്നു.
ISA 30:29 വിശുദ്ധോത്സവം ആഘോഷിക്കുന്ന രാത്രിയിലെന്നപോലെ നിങ്ങൾ ഗാനമാലപിക്കും; യഹോവയുടെ പർവതത്തിലേക്ക്, ഇസ്രായേലിന്റെ പാറയായവന്റെ അടുക്കലേക്ക്, കുഴൽനാദത്തോടൊപ്പം ജനം പോകുമ്പോഴുണ്ടാകുംപോലുള്ള ആനന്ദം നിങ്ങളുടെ ഹൃദയങ്ങൾക്കുണ്ടാകും.
ISA 30:30 യഹോവ തന്റെ മഹത്ത്വമുള്ള അധികാരസ്വരം കേൾപ്പിക്കും, ഭയാനകമായ ക്രോധത്തിലും ദഹിപ്പിക്കുന്ന അഗ്നിജ്വാലയിലും മേഘവിസ്ഫോടനം, ഇടിമിന്നൽ, കന്മഴ എന്നിവയിലും തന്റെ ഭുജവീര്യം അവിടന്നു വെളിപ്പെടുത്തുകയും ചെയ്യും.
ISA 30:31 യഹോവയുടെ ഉഗ്രനാദം അശ്ശൂരിനെ തകർക്കും; തന്റെ വടികൊണ്ട് അവിടന്ന് അവരെ അടിക്കും.
ISA 30:32 യഹോവ തന്റെ ബലമുള്ള ഭുജംകൊണ്ടാണ് അവരോടു യുദ്ധംചെയ്യുമ്പോൾ അവിടന്ന് തന്റെ ശിക്ഷാദണ്ഡുകൊണ്ട് അവരുടെമേൽ ഏൽപ്പിക്കുന്ന ഓരോ പ്രഹരവും തപ്പിന്റെയും കിന്നരത്തിന്റെയും നാദത്തോടുകൂടെ ആയിരിക്കും.
ISA 30:33 അഗ്നികുണ്ഡം നേരത്തേതന്നെ ഒരുക്കിയിരിക്കുന്നു; അതു രാജാവിനായിട്ടും സജ്ജമാക്കിയിട്ടുണ്ട്. അതിനെ അവിടന്ന് അഗാധവും വിശാലവുമാക്കിയിരിക്കുന്നു, ചിതയിൽ തീയും ധാരാളം വിറകുമുണ്ട്; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ ജ്വലിപ്പിക്കും.
ISA 31:1 സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും കുതിരകളെ ആശ്രയിക്കുകയും അവരുടെ അനവധി രഥങ്ങളിലും കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട് ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം.
ISA 31:2 എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും; അവിടന്ന് തന്റെ വാക്കുകൾ പിൻവലിക്കുകയില്ല. അവിടന്ന് ആ ദുഷ്ടരാഷ്ട്രത്തിനെതിരേ എഴുന്നേൽക്കും, അധർമികളെ സഹായിക്കുന്ന അവർക്കെതിരേതന്നെ.
ISA 31:3 കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്; അവരുടെ കുതിരകൾ ആത്മാവല്ല, മൂപ്പെത്താത്ത മാംസംമാത്രം. യഹോവ തന്റെ കരം നീട്ടുമ്പോൾ, സഹായകർ ഇടറുകയും സഹായം സ്വീകരിക്കുന്നവർ വീഴുകയും ചെയ്യും; അവരെല്ലാം ഒരുമിച്ചുതന്നെ നശിക്കും.
ISA 31:4 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു സിംഹം മുരളുമ്പോൾ, ഒരു സിംഹക്കുട്ടി അതിന്റെ ഇര കണ്ടു മുരളുമ്പോൾ, ഒരു ഇടയക്കൂട്ടത്തെ അതിനുനേരേ വിളിച്ചുകൂട്ടിയാൽപോലും, അത് അവരുടെ ആർപ്പുവിളി കേട്ടു ഭയപ്പെടുകയോ അവരുടെ ആരവത്താൽ പരിഭ്രമിക്കുകയോ ചെയ്യുകയില്ല. അതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും അതിലെ മലയിലും യുദ്ധംചെയ്യാൻ ഇറങ്ങിവരും.
ISA 31:5 വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ സൈന്യങ്ങളുടെ യഹോവ ജെറുശലേമിനെ സംരക്ഷിക്കും; അവിടന്ന് അതിനെ കാക്കുകയും വിടുവിക്കുകയും ചെയ്യും, അവിടന്ന് അതിനെ ‘കടന്നുപോകുകയും’ മോചിപ്പിക്കുകയും ചെയ്യും.”
ISA 31:6 ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക.
ISA 31:7 കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.
ISA 31:8 “അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും; മർത്യരുടേതല്ലാത്ത ഒരു വാൾ അവരെ വിഴുങ്ങും. ഈ വാളിൽനിന്ന് അവൻ രക്ഷപ്പെടുകയില്ല, അവരുടെ യുവാക്കൾ അടിമകളായിത്തീരും.
ISA 31:9 ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും; യുദ്ധക്കൊടികണ്ട് അവരുടെ സൈന്യാധിപന്മാർ സംഭ്രമിക്കും,” എന്ന് സീയോനിൽ തീയും ജെറുശലേമിൽ ചൂളയുമുള്ള യഹോവ അരുളിച്ചെയ്യുന്നു.
ISA 32:1 ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും.
ISA 32:2 ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും.
ISA 32:3 കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും.
ISA 32:4 തിടുക്കമുള്ള ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കുള്ള നാവ് തെളിവായി സംസാരിക്കും.
ISA 32:5 ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല.
ISA 32:6 ഭോഷർ ഭോഷത്തം സംസാരിക്കും, അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; യഹോവയെ ദുഷിച്ചു സംസാരിക്കുകയും വിശപ്പുള്ളവരെ പട്ടിണിയിടുകയും ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു.
ISA 32:7 ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് അവർ ദുരുപായങ്ങൾ ആലോചിക്കുന്നു.
ISA 32:8 എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു.
ISA 32:9 അലംഭാവമുള്ള സ്ത്രീകളേ, എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുക; സുരക്ഷിതർ എന്നു കരുതുന്ന പുത്രിമാരേ, എന്റെ വചനം ശ്രദ്ധിക്കുക.
ISA 32:10 ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും. മുന്തിരിയുടെ വിളവു മുടങ്ങും, ഫലശേഖരണം ഉണ്ടാകുകയുമില്ല.
ISA 32:11 അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക; സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക! മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക, പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക.
ISA 32:12 സന്തുഷ്ടമായ വയലുകളും ഫലപുഷ്ടിയുള്ള മുന്തിരിവള്ളികളും ഓർത്ത് മാറത്തടിച്ചു വിലപിക്കുക.
ISA 32:13 മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി, അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക, അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ.
ISA 32:14 കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും, ജനനിബിഡമായ നഗരം വിജനമാക്കപ്പെടും; രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും, കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും.
ISA 32:15 ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും മരുഭൂമി ഫലപുഷ്ടിയുള്ള വയലായും വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ.
ISA 32:16 അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും, ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും.
ISA 32:17 നീതിയുടെ ഫലം സമാധാനവും അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും.
ISA 32:18 അന്ന് എന്റെ ജനം സമാധാനഭവനത്തിലും സുരക്ഷിതമായ വസതികളിലും പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും.
ISA 32:19 കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും നഗരം നിശ്ശേഷം നിലംപരിചാകുകയും ചെയ്താലും,
ISA 32:20 എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും കന്നുകാലികളെയും കഴുതകളെയും തൊഴുത്തിൽനിന്ന് അഴിച്ചുവിടാൻ കഴിയുകയുംചെയ്യുന്ന നിങ്ങൾ എത്ര അനുഗൃഹീതർ!
ISA 33:1 സ്വയം നശിപ്പിക്കപ്പെടാതെ വിനാശം വിതയ്ക്കുന്നവനേ, നിനക്കു ഹാ കഷ്ടം സ്വയം വഞ്ചിക്കപ്പെടാതെ വിശ്വാസവഞ്ചനചെയ്യുന്നവനേ, നിനക്കു ഹാ കഷ്ടം! നീ നശിപ്പിക്കുന്നതു നിർത്തുമ്പോൾ, നീയും നശിപ്പിക്കപ്പെടും; നീ വഞ്ചിക്കുന്നതു നിർത്തുമ്പോൾ, നീയും വഞ്ചിക്കപ്പെടും.
ISA 33:2 യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ, ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു. ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ.
ISA 33:3 അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു; അങ്ങ് എഴുന്നേൽക്കുമ്പോൾ രാഷ്ട്രങ്ങൾ ചിതറിപ്പോകുന്നു.
ISA 33:4 വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു; വെട്ടുക്കിളിക്കൂട്ടം പറന്നിറങ്ങുന്നതുപോലെ മനുഷ്യർ അതിന്മേൽ ചാടിവീഴുന്നു.
ISA 33:5 യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു; അവിടന്ന് സീയോനെ ന്യായത്താലും നീതിയാലും നിറയ്ക്കും.
ISA 33:6 അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും, അന്ന് ജ്ഞാനം, പരിജ്ഞാനം, ബലം, രക്ഷ ഇവയുടെ സമൃദ്ധമായ നിക്ഷേപം ആയിരിക്കും; യഹോവാഭക്തി ഈ നിക്ഷേപത്തിന്റെ താക്കോലായിരിക്കും.
ISA 33:7 ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു; സമാധാനദൂതന്മാർ പൊട്ടിക്കരയുന്നു.
ISA 33:8 രാജവീഥികൾ വിജനമായിത്തീർന്നു, യാത്രക്കാർ ആരുംതന്നെ വഴിയിൽ കാണുന്നില്ല. ഉടമ്പടി ലംഘിക്കപ്പെട്ടിരിക്കുന്നു, അതിന്റെ സാക്ഷികൾ നിന്ദിക്കപ്പെട്ടിരിക്കുന്നു, ആരുംതന്നെ ആദരിക്കപ്പെടുന്നില്ല.
ISA 33:9 ദേശം ഉണങ്ങിവരണ്ടിരിക്കുന്നു, ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു, ബാശാനും കർമേലും ഇലപൊഴിക്കുന്നു.
ISA 33:10 “ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു. “ഇപ്പോൾ ഞാൻ മഹത്ത്വീകരിക്കപ്പെടും; ഇപ്പോൾ ഞാൻ ഉയർത്തപ്പെടും.
ISA 33:11 നിങ്ങൾ പതിർ ഗർഭംധരിച്ച് വൈക്കോൽ പ്രസവിക്കുന്നു; നിങ്ങളുടെ ശ്വാസംതന്നെ നിങ്ങളെ ദഹിപ്പിക്കുന്ന അഗ്നിയായി മാറും.
ISA 33:12 കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും; വെട്ടിക്കളഞ്ഞ മുൾപ്പടർപ്പുപോലെ അവർ തീയിടപ്പെടും.”
ISA 33:13 ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക; സമീപസ്ഥരേ, എന്റെ ശക്തി അംഗീകരിക്കുക!
ISA 33:14 സീയോനിലെ പാപികൾ ഭയപ്പെടുന്നു; അഭക്തർക്കു വിറയൽ ബാധിച്ചിരിക്കുന്നു: “നമ്മിൽ ആർക്ക്, ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം പാർക്കാൻ കഴിയും? നമ്മിൽ ആർക്ക് നിത്യജ്വാലയോടൊപ്പം വസിക്കാൻ കഴിയും?”
ISA 33:15 നീതിയോടെ ജീവിക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവർ, കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ, കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ, രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ, ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ—
ISA 33:16 അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്, അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും. അവരുടെ അപ്പം അവർക്കു ലഭിക്കും, അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല.
ISA 33:17 നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും, വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും.
ISA 33:18 “പണം എണ്ണിനോക്കിയവർ എവിടെ? കപ്പം തൂക്കിനോക്കിയവർ എവിടെ? ഗോപുരങ്ങൾക്ക് അധികാരി ആയിരുന്നവർ എവിടെ?” എന്നിങ്ങനെ നിങ്ങളുടെ ഹൃദയം ഭീതിവിഷയങ്ങളെപ്പറ്റി ചിന്തിക്കും.
ISA 33:19 ആരും ഗ്രഹിക്കാത്ത സംഭാഷണവും അപരിചിതവും മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷയുമുള്ള ക്രൂരജനത്തെ നീ ഇനി കാണുകയില്ല.
ISA 33:20 നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണുകൾ ജെറുശലേമിനെ ശാന്തനിവാസസ്ഥാനമായിക്കാണും, അതിലെ കൂടാരങ്ങൾ മാറ്റപ്പെടുകയില്ല; അതിന്റെ അതിരിലെ കുറ്റികൾ ഊരിമാറ്റപ്പെടുകയോ അതിന്റെ കയറുകൾ പൊട്ടിപ്പോകുകയോ ഇല്ല.
ISA 33:21 അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും. വിശാലമായ നദികളും അരുവികളുമുള്ള ഒരു സ്ഥലമായിരിക്കും അത്. തുഴകൾവെച്ച പടക്കപ്പൽ അതിലൂടെ പോകുകയില്ല; കൂറ്റൻ കപ്പലുകൾ അതിലൂടെ കടക്കുകയില്ല.
ISA 33:22 കാരണം യഹോവ നമ്മുടെ ന്യായാധിപൻ, യഹോവ നമ്മുടെ നിയമദാതാവ്, യഹോവ നമ്മുടെ രാജാവ്, അവിടന്ന് നമ്മെ രക്ഷിക്കും.
ISA 33:23 നിന്റെ കയർ അയഞ്ഞുകിടക്കുന്നു; അതിനു പാമരത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നതിനോ പായ് നിവർത്തുന്നതിനോ കഴിവില്ല. അന്ന് പിടിച്ചെടുത്ത സമൃദ്ധമായ കൊള്ള പങ്കുവെക്കപ്പെടും, മുടന്തർപോലും അവരുടെ കൊള്ളമുതൽ കൊണ്ടുപോകും.
ISA 33:24 അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല; അവിടെ വസിക്കുന്ന ജനത്തിന് തങ്ങളുടെ പാപമെല്ലാം ക്ഷമിക്കപ്പെട്ടിരിക്കും.
ISA 34:1 രാഷ്ട്രങ്ങളേ, അടുത്തുവന്നു കേൾക്കുക; ജനതകളേ, ശ്രദ്ധിക്കുക! ഭൂമിയും അതിലുള്ള സമസ്തവും ഭൂതലവും അതിൽ മുളയ്ക്കുന്നതൊക്കെയും കേൾക്കട്ടെ!
ISA 34:2 യഹോവയുടെ കോപം എല്ലാ രാഷ്ട്രങ്ങളോടും അവിടത്തെ ക്രോധം അവരുടെ സകലസൈന്യങ്ങളോടും ആകുന്നു. അവിടന്ന് അവരെ സമ്പൂർണമായി നശിപ്പിക്കും, അവിടന്ന് അവരെ കൊലയ്ക്കായി വിട്ടുകൊടുത്തിരിക്കുന്നു.
ISA 34:3 അവരുടെ ഹതന്മാരെ എറിഞ്ഞുകളയപ്പെടും, അവരുടെ ശവങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തംകൊണ്ടു കുതിരും.
ISA 34:4 ആകാശസൈന്യമെല്ലാം അലിഞ്ഞുപോകും, ആകാശം ഒരു തുകൽച്ചുരുൾപോലെ ചുരുണ്ടുപോകും; മുന്തിരിവള്ളിയുടെ ഇലകൾ വാടിക്കൊഴിയുന്നതുപോലെയും അത്തിമരത്തിൽനിന്ന് കായ്കൾ പൊഴിയുന്നതുപോലെയും അതിലെ സൈന്യമൊക്കെയും കൊഴിഞ്ഞുവീഴും.
ISA 34:5 എന്റെ വാൾ ആകാശമണ്ഡലങ്ങളിൽ അതിന്റെ ദൗത്യം പൂർത്തീകരിച്ചുകഴിയുമ്പോൾ; ഇതാ, അത് ന്യായവിധിക്കായി ഏദോമിന്മേൽ, നാശത്തിനായി ഞാൻ നിയമിച്ചിരിക്കുന്ന ജനതയുടെമേൽത്തന്നെ പതിക്കും.
ISA 34:6 യഹോവയുടെ വാൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു, അതിൽ കൊഴുപ്പു പൊതിഞ്ഞിരിക്കുന്നു— ചെമ്മരിയാടുകളുടെയും കോലാടുകളുടെയും രക്തംകൊണ്ടും മുട്ടാടുകളുടെ വൃക്കകളിലെ കൊഴുപ്പുകൊണ്ടുംതന്നെ. യഹോവയ്ക്ക് ബൊസ്രായിൽ ഒരു യാഗവും ഏദോം ദേശത്ത് ഒരു മഹാസംഹാരവുമുണ്ട്.
ISA 34:7 കാട്ടുകാളകൾ അവയോടൊപ്പം വീഴും, കാളക്കിടാങ്ങളും മൂരികളും വീണുപോകും. അങ്ങനെ അവരുടെ ദേശം രക്തം വീണു നനയും, അതിലെ പൊടി മൃഗക്കൊഴുപ്പുകൊണ്ട് കുതിരും.
ISA 34:8 കാരണം അത് യഹോവയ്ക്ക് ഒരു പ്രതികാരദിവസവും സീയോനുവേണ്ടി പ്രതികാരംചെയ്യുന്ന ഒരു വർഷവും ആകുന്നു.
ISA 34:9 ഏദോമിന്റെ തോടുകളിൽ കീൽ കുത്തിയൊലിച്ചൊഴുകും, അവളുടെ മണ്ണ് കത്തുന്ന ഗന്ധകമായി മാറും നിലം ജ്വലിക്കുന്ന കീലായും തീരും!
ISA 34:10 രാത്രിയും പകലും അത് അണയാതിരിക്കും; അതിന്റെ പുക നിരന്തരം ഉയർന്നുകൊണ്ടിരിക്കും. തലമുറതലമുറയായി അതു ശൂന്യമായിക്കിടക്കും; ഒരിക്കലും ആരും അതുവഴി കടന്നുപോകുകയില്ല.
ISA 34:11 മൂങ്ങയും നത്തും അതു കൈവശമാക്കും; കൂമനും മലങ്കാക്കയും അതിൽ കൂടുകെട്ടും. ദൈവം ഏദോമിന്റെമേൽ സംഭ്രമത്തിന്റെ അളവുനൂലും ശൂന്യതയുടെ തൂക്കുകട്ടയും പിടിക്കും.
ISA 34:12 അവളുടെ പ്രഭുക്കന്മാർക്ക് രാജ്യം എന്നു വിളിക്കാൻ കഴിയുംവിധം ഒന്നും ഉണ്ടാകുകയില്ല, അവളുടെ എല്ലാ ഭരണാധിപന്മാരും ഇല്ലാതെയാകും.
ISA 34:13 അവളുടെ അരമനകളിൽ മുള്ളും കോട്ടകളിൽ ചൊറിയണവും ഞെരിഞ്ഞിലും വളരും. അവൾ കുറുനരികളുടെ സങ്കേതവും ഒട്ടകപ്പക്ഷികളുടെ താവളവുമായി മാറും.
ISA 34:14 അവിടെ മരുഭൂമിയിലെ മൃഗങ്ങൾ കഴുതപ്പുലികളോട് ഏറ്റുമുട്ടും, കാട്ടാടുകൾതമ്മിൽ പോർവിളി നടത്തും; നിശാജന്തുക്കൾ അവിടെ കിടക്കുകയും അവയ്ക്കുവേണ്ടി വിശ്രമസ്ഥാനം കണ്ടെത്തുകയും ചെയ്യും.
ISA 34:15 അവിടെ മൂങ്ങ കൂടുകെട്ടി മുട്ടയിടും, അവൾ അതു വിരിയിച്ചു കുഞ്ഞുങ്ങളെ തന്റെ ചിറകിൻനിഴലിൽ ചേർക്കും; ഇരപിടിയൻപക്ഷികളും അവിടെ ഒരുമിച്ചുകൂടും ഓരോന്നും അതിന്റെ ഇണകളോടൊപ്പംതന്നെ.
ISA 34:16 യഹോവയുടെ പുസ്തകത്തിൽ അന്വേഷിച്ചു വായിച്ചുനോക്കുക: ഈ ജീവികളിൽ ഒന്നും നഷ്ടപ്പെട്ടുപോകുകയില്ല, ഒന്നിനും ഇണയില്ലാതെ വരികയുമില്ല. കാരണം അവിടത്തെ വായാണ് കൽപ്പന നൽകിയിരിക്കുന്നത്, അവിടത്തെ ആത്മാവാണ് അവയെ ഒരുമിച്ചു ചേർക്കുന്നത്.
ISA 34:17 അവിടന്ന് അവരുടെ ഭാഗം നറുക്കിടുകയും അവിടത്തെ കരം അളവുനൂൽ പിടിച്ച് അവർക്കായി വിഭജിക്കയും ചെയ്തിരിക്കുന്നു. അവർ അവയെ എന്നേക്കുമായി കൈവശമാക്കുകയും തലമുറതലമുറയായി അതിൽ പാർക്കുകയും ചെയ്യും.
ISA 35:1 മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. കുങ്കുമച്ചെടിപോലെ
ISA 35:2 അത് പൊട്ടിവിടരും; ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, അവർ യഹോവയുടെ തേജസ്സും നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും.
ISA 35:3 തളർന്ന കൈകൾ ശക്തിപ്പെടുത്തുക, കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക;
ISA 35:4 ഹൃദയത്തിൽ ഭയമുള്ളവരോട്: “ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, നിങ്ങളുടെ ദൈവം വരും, പ്രതികാരവുമായി അവിടന്ന് വരും; പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക.
ISA 35:5 അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും, ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല.
ISA 35:6 മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് അരുവികളും പൊട്ടിപ്പുറപ്പെടും.
ISA 35:7 വരണ്ടപ്രദേശം ജലാശയമായും ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും. ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്, പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും.
ISA 35:8 അവിടെ ഒരു രാജവീഥി ഉണ്ടാകും; അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും; തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി. അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല; ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല.
ISA 35:9 അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല; ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല; ആ വകയൊന്നും അവിടെ കാണുകയില്ല. വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും,
ISA 35:10 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
ISA 36:1 ഹിസ്കിയാരാജാവിന്റെ ഭരണത്തിന്റെ പതിന്നാലാംവർഷം അശ്ശൂർരാജാവായ സൻഹേരീബ് കോട്ടകളാൽ സുരക്ഷിതമാക്കപ്പെട്ട സകല യെഹൂദാനഗരങ്ങളും ആക്രമിച്ചു കീഴടക്കി.
ISA 36:2 അപ്പോൾ അശ്ശൂർരാജാവ് തന്റെ യുദ്ധക്കളത്തിലെ അധിപനെ ഒരു മഹാസൈന്യത്തോടൊപ്പം ലാഖീശിൽനിന്ന് ഹിസ്കിയാരാജാവിന്റെ അടുക്കൽ ജെറുശലേമിലേക്ക് അയച്ചു. ആ സൈന്യാധിപൻ അലക്കുകാരന്റെ വയലിലേക്കുള്ള രാജവീഥിയിൽ മുകളിലായുള്ള കുളത്തിന്റെ കൽപ്പാത്തിയിൽ നിലയുറപ്പിച്ചു.
ISA 36:3 അപ്പോൾ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീം, ലേഖകനായ ശെബ്ന, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹ് എന്നിവർ കോട്ടയ്ക്കു വെളിയിൽ അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു.
ISA 36:4 യുദ്ധക്കളത്തിലെ അധിപൻ അവരോടു പറഞ്ഞു: “നിങ്ങൾ ഹിസ്കിയാവിനോട് പറയുക: “ ‘മഹാനായ അശ്ശൂർരാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: നിന്റെ ഈ ഉറപ്പ് എന്തടിസ്ഥാനത്തിലാണ്?
ISA 36:5 നിനക്കു യുദ്ധതന്ത്രവും സൈനികശക്തിയും ഉണ്ടെന്നു നീ പറയുന്നു. എന്നാൽ നീ പൊള്ളവാക്കു പറയുകയാണ്, എന്നോടെതിർക്കാൻമാത്രം നീ ആരെയാണ് ആശ്രയിക്കുന്നത്?
ISA 36:6 നോക്കൂ, നീ ഈജിപ്റ്റിനെ ആശ്രയിക്കുന്നുണ്ടാകാം. അതൊരു ചതഞ്ഞ ഓടത്തണ്ടാണ്. അതിന്മേൽ ചാരുന്നവരുടെ കൈയിൽ അത് തുളച്ചുകയറും. തന്നെ ആശ്രയിക്കുന്ന ഏതൊരാൾക്കും, ഈജിപ്റ്റിലെ രാജാവായ ഫറവോനും അങ്ങനെതന്നെ.
ISA 36:7 പിന്നെ, “ഞങ്ങൾ ഞങ്ങളുടെ ദൈവമായ യഹോവയിൽ ആശ്രയിക്കുന്നു” എന്നാണു നിങ്ങൾ പറയുന്നതെങ്കിൽ, “നിങ്ങൾ ഈ യാഗപീഠത്തിനുമുമ്പിൽ ആരാധിക്കണം” എന്ന് യെഹൂദയോടും ഇസ്രായേലിനോടും പറഞ്ഞുകൊണ്ട് ഹിസ്കിയാവ് നീക്കിക്കളഞ്ഞത് ആ ദൈവത്തിന്റെ ക്ഷേത്രങ്ങളും യാഗപീഠങ്ങളുമല്ലേ?
ISA 36:8 “ ‘വരിക, എന്റെ യജമാനനായ അശ്ശൂർരാജാവുമായി വാതുകെട്ടുവിൻ. നിങ്ങൾക്ക് കുതിരച്ചേവകരെ കണ്ടെത്താൻ കഴിയുമെങ്കിൽ ഞാൻ നിങ്ങൾക്കു രണ്ടായിരം കുതിരയെ തരാം.
ISA 36:9 എങ്കിൽ രഥങ്ങൾക്കും കുതിരകൾക്കുംവേണ്ടി നിങ്ങൾ ഈജിപ്റ്റിനെ ആശ്രയിച്ചാലും, എന്റെ യജമാനന്റെ ഉദ്യോഗസ്ഥരിൽ നിസ്സാരനായ ഒരുവനെയെങ്കിലും നിങ്ങൾക്കെങ്ങനെ ധിക്കരിക്കാൻ കഴിയും?
ISA 36:10 അതുമാത്രമോ? യഹോവയെക്കൂടാതെയാണോ ഞാൻ ഈ സ്ഥലം ആക്രമിക്കുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും വന്നത്? ഈ ദേശത്തിനെതിരേ യുദ്ധംചെയ്യുന്നതിനും ഇതിനെ നശിപ്പിക്കുന്നതിനും യഹോവതന്നെ എന്നോടു കൽപ്പിച്ചിരിക്കുന്നു.’ ”
ISA 36:11 അപ്പോൾ എല്യാക്കീമും ശെബ്നയും യോവാഹും യുദ്ധക്കളത്തിലെ അധിപനോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ അടിയങ്ങൾക്ക് അരാമ്യഭാഷയറിയാം; ദയവായി അരാമ്യഭാഷയിൽ സംസാരിച്ചാലും! മതിലിന്മേലുള്ള ജനം കേൾക്കെ അടിയങ്ങളോട് എബ്രായഭാഷയിൽ സംസാരിക്കരുതേ!”
ISA 36:12 എന്നാൽ ആ സൈന്യാധിപൻ മറുപടികൊടുത്തു: “ഇക്കാര്യങ്ങൾ നിങ്ങളോടും നിങ്ങളുടെ യജമാനനോടുംമാത്രം പറയുന്നതിനാണോ എന്റെ യജമാനൻ എന്നെ അയച്ചിരിക്കുന്നത്? മതിലിന്മേലിരിക്കുന്ന ഈ ജനത്തെയും അറിയിക്കാനല്ലേ? അവരും നിങ്ങളെപ്പോലെ സ്വന്തം മലം തിന്നുകയും സ്വന്തം മൂത്രം കുടിക്കുകയും ചെയ്യേണ്ടിവരികയില്ലേ?”
ISA 36:13 പിന്നെ ആ സൈന്യാധിപൻ എഴുന്നേറ്റുനിന്ന് എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞു: “മഹാനായ അശ്ശൂർരാജാവിന്റെ വാക്കുകൾ കേൾക്കുക!
ISA 36:14 രാജാവ് ഇപ്രകാരം കൽപ്പിക്കുന്നു: ഹിസ്കിയാവ് നിങ്ങളെ ചതിക്കരുത്. അദ്ദേഹത്തിന് എന്റെ കൈയിൽനിന്നു നിങ്ങളെ വിടുവിക്കാൻ കഴിയുകയില്ല.
ISA 36:15 ‘യഹോവ നിശ്ചയമായും നമ്മെ വിടുവിക്കും; ഈ നഗരത്തെ അശ്ശൂർരാജാവിന്റെ കൈയിലേക്കു വിട്ടുകൊടുക്കുകയില്ല,’ എന്നു പറഞ്ഞ് ഹിസ്കിയാവ് നിങ്ങളെ യഹോവയിൽ ആശ്രയിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ.
ISA 36:16 “ഹിസ്കിയാവു പറയുന്നതു നിങ്ങൾ കേൾക്കരുത്. അശ്ശൂർരാജാവ് ആജ്ഞാപിക്കുന്നത് ഇപ്രകാരമാണ്: ഞാനുമായി സമാധാനസന്ധിയുണ്ടാക്കി നിങ്ങൾ എന്റെ അടുത്തേക്കു പോരുക. അപ്പോൾ നിങ്ങളിൽ ഓരോരുത്തർക്കും സ്വന്തം വീഞ്ഞു കുടിക്കുകയും സ്വന്തം അത്തിമരത്തിൽനിന്നു പഴം തിന്നുകയും സ്വന്തം ജലസംഭരണിയിൽനിന്ന് കുടിക്കുകയും ചെയ്യാം.
ISA 36:17 പിന്നെ ഞാൻ വന്നു നിങ്ങളെ നിങ്ങളുടെ സ്വന്തം നാടുപോലെയുള്ള ഒരു നാട്ടിലേക്ക്—ധാന്യവും പുതുവീഞ്ഞുമുള്ള ഒരു നാട്ടിലേക്ക്, അപ്പവും മുന്തിരിത്തോപ്പുകളുമുള്ള ഒരു നാട്ടിലേക്ക് കൊണ്ടുപോകും.
ISA 36:18 “ ‘യഹോവ നമ്മെ വിടുവിക്കും,’ എന്നു പറഞ്ഞ് ഹിസ്കിയാവു നിങ്ങളെ വഴിതെറ്റിക്കാതെ സൂക്ഷിക്കുക. രാഷ്ട്രങ്ങളുടെ ദേവന്മാരിൽ ആരെങ്കിലും അവരുടെ ദേശത്തെ അശ്ശൂർരാജാവിന്റെ കൈയിൽനിന്ന് വിടുവിച്ചിട്ടുണ്ടോ?
ISA 36:19 ഹമാത്തിലെയും അർപ്പാദിലെയും ദേവന്മാർ എവിടെ? സെഫർവയീമിലെയും ഹേനയിലെയും ഇവ്വയിലെയും ദേവന്മാർ എവിടെ? അവർ എന്റെ കൈയിൽനിന്ന് ശമര്യയെ രക്ഷിച്ചിട്ടുണ്ടോ?
ISA 36:20 ഈ സകലരാജ്യങ്ങളിലെയും ദേവന്മാരിൽ ആർക്ക് എന്റെ കൈയിൽനിന്നു തങ്ങളുടെ നാടിനെ രക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ട്? പിന്നെ യഹോവയ്ക്ക് എങ്ങനെ എന്റെ കൈയിൽനിന്നു ജെറുശലേമിനെ രക്ഷിക്കാൻ കഴിയും?”
ISA 36:21 “അദ്ദേഹത്തോട് ഒരു വാക്കും മറുപടി പറയരുത്,” എന്ന് ഹിസ്കിയാരാജാവു ജനത്തോടു കൽപ്പിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അവർ മിണ്ടാതിരുന്നു; മറുപടിയായി യാതൊന്നും അദ്ദേഹത്തോടു പറഞ്ഞില്ല.
ISA 36:22 പിന്നെ കൊട്ടാരം ഭരണാധിപനും ഹിൽക്കിയാവിന്റെ മകനുമായ എല്യാക്കീമും, ലേഖകനായ ശെബ്നയും, ആസാഫിന്റെ മകനും രാജകീയ രേഖാപാലകനുമായ യോവാഹും തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ഹിസ്കിയാവിന്റെ അടുക്കൽവന്നു. അവർ യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞ കാര്യങ്ങൾ രാജാവിനെ അറിയിച്ചു.
ISA 37:1 ഹിസ്കിയാരാജാവ് ഇതു കേട്ടപ്പോൾ വസ്ത്രംകീറി, ചാക്കുശീലയുടുത്ത് യഹോവയുടെ ആലയത്തിലേക്കു ചെന്നു.
ISA 37:2 അദ്ദേഹം കൊട്ടാരം ഭരണാധിപനായ എല്യാക്കീമിനെയും ലേഖകനായ ശെബ്നയെയും പുരോഹിതന്മാരിൽ പ്രധാനികളെയും ചാക്കുശീല ധരിച്ചവരായി ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ അടുക്കൽ അയച്ചു.
ISA 37:3 അവർ അദ്ദേഹത്തോടു പറഞ്ഞു: “ഹിസ്കിയാവ് ഇപ്രകാരം പറയുന്നു: ‘കുഞ്ഞ് ജനിക്കാറായിരിക്കുന്നു, എന്നാൽ അതിനെ പ്രസവിക്കുന്നതിനുള്ള ശക്തി അമ്മയ്ക്കില്ല’ അതുപോലെ ഈ ദിനം കഷ്ടതയുടെയും അധിക്ഷേപത്തിന്റെയും അപമാനത്തിന്റെയും ദിനമായിത്തീർന്നിരിക്കുന്നു.
ISA 37:4 ജീവനുള്ള ദൈവത്തെ അവഹേളിക്കുന്നതിനായി അശ്ശൂർരാജാവ് അയച്ച യുദ്ധക്കളത്തിലെ അധിപൻ പറഞ്ഞവാക്കുകൾ അങ്ങയുടെ ദൈവമായ യഹോവ ഒരുപക്ഷേ കേൾക്കും; ആ വാക്കുകൾമൂലം അങ്ങയുടെ ദൈവമായ യഹോവ അയാളെ ശിക്ഷിക്കും. അതിനാൽ ഇസ്രായേലിൽ ഇന്നുള്ള ശേഷിപ്പിനുവേണ്ടി അങ്ങു പ്രാർഥിക്കണേ!”
ISA 37:5 ഹിസ്കിയാരാജാവിന്റെ ഉദ്യോഗസ്ഥന്മാർ യെശയ്യാവിന്റെ അടുക്കൽ വന്നപ്പോൾ
ISA 37:6 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങളുടെ യജമാനനോടു പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ കേട്ട വാക്കുകൾമൂലം ഭയപ്പെടേണ്ട, ആ വാക്കുകൾമൂലം, അശ്ശൂർരാജാവിന്റെ ദാസന്മാർ എന്നെ നിന്ദിച്ചിരിക്കുന്നു.
ISA 37:7 ശ്രദ്ധിക്കുക! ഞാൻ അവന്റെമേൽ ഒരു ആത്മാവിനെ അയയ്ക്കും; അതുമൂലം അവൻ ഒരു പ്രത്യേക വാർത്തകേട്ട് സ്വന്തം ദേശത്തേക്കു മടങ്ങും. അവിടെവെച്ച് ഞാൻ അവനെ വാളിനിരയാക്കും.’ ”
ISA 37:8 അശ്ശൂർരാജാവ് ലാഖീശിൽനിന്ന് പിൻവാങ്ങി എന്നു കേട്ടപ്പോൾ അദ്ദേഹത്തിന്റെ യുദ്ധക്കളത്തിലെ അധിപനും ജെറുശലേമിൽനിന്ന് പിൻവാങ്ങി. അദ്ദേഹം മടങ്ങിച്ചെല്ലുമ്പോൾ രാജാവ് ലിബ്നായ്ക്കെതിരേ യുദ്ധംചെയ്യുന്നതായി കണ്ടു.
ISA 37:9 കൂശ് രാജാവായ തിർഹാക്കാ തന്നോടു യുദ്ധംചെയ്യുന്നതിനായി വരുന്നുണ്ട് എന്ന വാർത്ത സൻഹേരീബിനു ലഭിച്ചിരുന്നു. അദ്ദേഹം ഈ വാർത്ത കേട്ടപ്പോൾ തന്റെ സന്ദേശവുമായി ഹിസ്കിയാവിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു. അദ്ദേഹത്തിന്റെ സന്ദേശം ഇപ്രകാരമായിരുന്നു:
ISA 37:10 “യെഹൂദാരാജാവായ ഹിസ്കിയാവിനോടു പറയുക: ‘ജെറുശലേം അശ്ശൂർരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടുകയില്ല എന്നു പറഞ്ഞ്,’ നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ വഞ്ചിക്കരുത്;
ISA 37:11 അശ്ശൂർരാജാക്കന്മാർ സകലരാജ്യങ്ങളെയും ഉന്മൂലനംചെയ്ത് അവയോടു ചെയ്തിരിക്കുന്നതെന്താണെന്ന് നീ തീർച്ചയായും കേട്ടിരിക്കും. ആ നിലയ്ക്ക് നീ വിടുവിക്കപ്പെടുമോ?
ISA 37:12 എന്റെ പൂർവികർ നശിപ്പിച്ചിട്ടുള്ള രാഷ്ട്രങ്ങളെ അവരുടെ ദേവന്മാർ വിടുവിച്ചിട്ടുണ്ടോ? ഗോസാൻ, ഹാരാൻ, രേസെഫ്, തെലസ്സാരിലെ എദേന്യർ എന്നിവരിൽ ആരുടെയെങ്കിലും ദേവന്മാർക്ക് അതു കഴിഞ്ഞിട്ടുണ്ടോ?
ISA 37:13 ഹമാത്തുരാജാവും അർപ്പാദുരാജാവും എവിടെ? ലായീർ സെഫർവയിം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാരും എവിടെ?”
ISA 37:14 ഹിസ്കിയാവ് സന്ദേശവാഹകരുടെ കൈയിൽനിന്ന് എഴുത്തുവാങ്ങി വായിച്ചു. പിന്നെ അദ്ദേഹം യഹോവയുടെ ആലയത്തിൽ ചെന്ന് യഹോവയുടെ സന്നിധിയിൽവെച്ച് അതു നിവർത്തി.
ISA 37:15 അതിനുശേഷം ഹിസ്കിയാവ് യഹോവയോടു പ്രാർഥിച്ചു:
ISA 37:16 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവേ! കെരൂബുകളുടെ മധ്യേ സിംഹാസനസ്ഥനായുള്ളോവേ! ഭൂതലത്തിലെ സകലരാജ്യങ്ങൾക്കും മേലേ അവിടന്നുമാത്രം ദൈവമാകുന്നു. അവിടന്നു ഭൂമിയെയും ആകാശത്തെയും സൃഷ്ടിച്ചു.
ISA 37:17 യഹോവേ, ചെവിചായ്ച്ചു കേൾക്കണേ! യഹോവേ, തൃക്കൺ തുറന്നു കാണണമേ! ജീവനുള്ള ദൈവത്തെ അധിക്ഷേപിച്ച് സൻഹേരീബ് പറഞ്ഞയച്ച വാക്കുകളെല്ലാം ശ്രദ്ധിക്കണേ!
ISA 37:18 “യഹോവേ, അശ്ശൂർരാജാക്കന്മാർ ഈ ജനതകളെയും അവരുടെ ഭൂപ്രദേശങ്ങളെയും ശൂന്യമാക്കിക്കളഞ്ഞു എന്നതു നേരുതന്നെ.
ISA 37:19 അവരുടെ ദേവന്മാരെ അവർ തീയിലിട്ടു നശിപ്പിച്ചു. അവ ദേവന്മാരായിരുന്നില്ല; മനുഷ്യകരങ്ങൾ രൂപംകൊടുത്ത കല്ലും മരവുംമാത്രം ആയിരുന്നു.
ISA 37:20 ഞങ്ങളുടെ ദൈവമായ യഹോവേ, അവിടന്നുമാത്രം ദൈവമാകുന്നു എന്ന് ഭൂതലത്തിലെ സകലരാജ്യങ്ങളും അറിയാൻ തക്കവണ്ണം ഇപ്പോൾ അദ്ദേഹത്തിന്റെ കൈയിൽനിന്നു ഞങ്ങളെ വിടുവിക്കണേ!”
ISA 37:21 അതിനുശേഷം ആമോസിന്റെ മകനായ യെശയ്യാവ് ഹിസ്കിയാവിന് ഒരു സന്ദേശം കൊടുത്തയച്ചു: “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അശ്ശൂർരാജാവായ സൻഹേരീബിനെക്കുറിച്ച് നീ എന്നോടു പ്രാർഥിച്ചിരിക്കുകയാൽ,
ISA 37:22 അദ്ദേഹത്തിനെതിരേ യഹോവ അരുളിച്ചെയ്ത വാക്കുകൾ ഇവയാണ്: “സീയോന്റെ കന്യാപുത്രി, നിന്നെ നിന്ദിക്കുന്നു, നിന്നെ പരിഹസിക്കുന്നു. നീ പലായനം ചെയ്യുമ്പോൾ ജെറുശലേംപുത്രി തലയാട്ടിരസിക്കുന്നു.
ISA 37:23 ആരെയാണു നീ പരിഹസിക്കുകയും ദുഷിക്കുകയും ചെയ്തത്? ആർക്കെതിരേയാണു നീ ശബ്ദമുയർത്തിയത്? നീ അഹന്തയോടെ കണ്ണുയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ!
ISA 37:24 നിന്റെ ദൂതന്മാർ മുഖാന്തരം നീ യഹോവയെ പരിഹസിച്ചിരിക്കുന്നു. ‘എന്റെ അസംഖ്യം രഥങ്ങൾകൊണ്ട് ഞാൻ പർവതങ്ങളുടെ ശിഖരങ്ങളിൽക്കയറി, ലെബാനോന്റെ പരമോന്നത ശിഖരങ്ങളിൽനിന്ന് അതിലെ ഏറ്റവും പൊക്കമുള്ള ദേവദാരുക്കളും അതിലെ അതിവിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. അതിന്റെ ഏറ്റവും ഉന്നതമായ സ്ഥലങ്ങളിലെ നിബിഡ വനാന്തരങ്ങളിലും ഞാൻ കടന്നുചെന്നു.
ISA 37:25 അന്യദേശത്തു ഞാൻ കിണറുകൾ കുഴിച്ച് അതിലെ വെള്ളം കുടിച്ചു. എന്റെ പാദതലങ്ങൾകൊണ്ട് ഈജിപ്റ്റിലെ സകലനീരുറവകളും ഞാൻ വറ്റിച്ചുകളഞ്ഞു,’ എന്നു നീ പറഞ്ഞു.
ISA 37:26 “വളരെ മുമ്പുതന്നെ ഞാനിതിന് ഉത്തരവിട്ടതാണ്; പഴയകാലത്തുതന്നെ ഞാനിത് ആസൂത്രണം ചെയ്തതാണ് എന്നു നീ കേട്ടിട്ടില്ലേ? കോട്ടകെട്ടി ബലപ്പെടുത്തിയ വൻനഗരങ്ങൾ നീ വെറും കൽക്കൂമ്പാരങ്ങളാക്കാൻ ഞാൻ ഇപ്പോൾ ഇടവരുത്തിയിരിക്കുന്നു.
ISA 37:27 അതിലെ നിവാസികൾ ദുർബലരും ഭീതിപൂണ്ട് ലജ്ജിതരുമായിത്തീർന്നിരിക്കുന്നു. അവർ വയലിലെ പുല്ലും ഇളംപുൽനാമ്പും പുരപ്പുറത്തെ പുല്ലുംപോലെ വളരുംമുമ്പേ കരിഞ്ഞുപോയിരിക്കുന്നു.
ISA 37:28 “എന്നാൽ നീ എവിടെ അധിവസിക്കുന്നെന്നും നിന്റെ പോക്കും വരവും എപ്പോഴൊക്കെയെന്നും എന്റെനേരേയുള്ള നിന്റെ കോപഗർജനവും ഞാൻ അറിയുന്നു.
ISA 37:29 നീ എന്റെനേരേ ഉഗ്രകോപം കാട്ടിയിരിക്കയാലും നിന്റെ ഗർവം എന്റെ ചെവിയിൽ എത്തിയിരിക്കയാലും, ഞാൻ എന്റെ കൊളുത്ത് നിന്റെ മൂക്കിലും എന്റെ കടിഞ്ഞാൺ നിന്റെ വായിലും ഇട്ട് നീ വന്നവഴിയേതന്നെ ഞാൻ നിന്നെ മടക്കിക്കൊണ്ടുപോകും.
ISA 37:30 “ഹിസ്കിയാവേ, ഇത് നിനക്കുള്ള ചിഹ്നമായിരിക്കും: “ഈ വർഷം വയലിൽ തനിയേ മുളയ്ക്കുന്നതു നിങ്ങൾ ഭക്ഷിക്കും, രണ്ടാംവർഷവും അതിൽനിന്നു പൊട്ടിമുളച്ചു വിളയുന്നതു നിങ്ങൾ ഭക്ഷിക്കും. എന്നാൽ മൂന്നാംവർഷമാകട്ടെ, നിങ്ങൾ വിതയ്ക്കുകയും കൊയ്യുകയും മുന്തിരിത്തോപ്പ് നട്ട് അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
ISA 37:31 ഒരിക്കൽക്കൂടി യെഹൂദാഗോത്രത്തിന്റെ ഒരു ശേഷിപ്പ് താഴേ വേരൂന്നി മീതേ ഫലം കായ്ക്കും.
ISA 37:32 ജെറുശലേമിൽനിന്ന് ഒരു ശേഷിപ്പും സീയോൻപർവതത്തിൽനിന്ന് ഒരു രക്ഷിതഗണവും പുറപ്പെട്ടുവരും. സർവശക്തനായ യഹോവയുടെ തീക്ഷ്ണത അതു നിർവഹിക്കും.
ISA 37:33 “അതിനാൽ, അശ്ശൂർരാജാവിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല; ഇവിടേക്ക് ഒരു അസ്ത്രംപോലും തൊടുക്കുകയില്ല. അയാൾ പരിചയുമായി ഇതിന്റെ മുമ്പിൽ വരികയോ ഇതിനെതിരേ സൈന്യത്തെക്കൊണ്ട് ഉപരോധത്തിന്റെ ചരിഞ്ഞ പാത തീർക്കുകയോ ചെയ്യുകയില്ല.
ISA 37:34 അയാൾ വന്നവഴിയായിത്തന്നെ മടങ്ങിപ്പോകും, അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 37:35 “എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഞാൻ ഈ നഗരത്തെ പ്രതിരോധിച്ച് ഇതിനെ രക്ഷിക്കും!”
ISA 37:36 അന്നുരാത്രി യഹോവയുടെ ദൂതൻ ഇറങ്ങിവന്ന് അശ്ശൂർപാളയത്തിൽ ഒരുലക്ഷത്തി എൺപത്തയ്യായിരം പടയാളികളെ കൊന്നു. പിറ്റേദിവസം രാവിലെ ജനങ്ങൾ ഉണർന്നു നോക്കിയപ്പോൾ അവരെല്ലാം മൃതശരീരങ്ങളായിക്കിടക്കുന്നതു കണ്ടു.
ISA 37:37 അതിനാൽ അശ്ശൂർരാജാവായ സൻഹേരീബ് പാളയം ഉപേക്ഷിച്ചു മടങ്ങിപ്പോയി. അദ്ദേഹം നിനവേയിലേക്കു ചെന്ന് അവിടെ താമസിച്ചു.
ISA 37:38 ഒരു ദിവസം അദ്ദേഹം തന്റെ ദേവനായ നിസ്‌രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ പുത്രന്മാരായ അദ്രമെലെക്കും, ശരേസറും അദ്ദേഹത്തെ വാളാൽ വെട്ടിക്കൊന്നു. അതിനുശേഷം അവർ അരാരാത്ത് ദേശത്തേക്ക് ഓടിപ്പോയി. അദ്ദേഹത്തിന്റെ മറ്റൊരു മകനായ ഏസെർ-ഹദ്ദോൻ അദ്ദേഹത്തിനുപകരം രാജാവായി.
ISA 38:1 അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച്, മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.”
ISA 38:2 ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു:
ISA 38:3 “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു.
ISA 38:4 അപ്പോൾ യെശയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
ISA 38:5 “നീ പോയി ഹിസ്കിയാവിനോടു പറയുക: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും.
ISA 38:6 ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. ഈ നഗരത്തെ ഞാൻ സംരക്ഷിക്കും.
ISA 38:7 “ ‘താൻ അരുളിച്ചെയ്ത ഈ കാര്യം യഹോവ ചെയ്യും എന്നുള്ളതിന്, ഇതു യഹോവയിൽനിന്നു നിനക്കുള്ള ഒരു ചിഹ്നമായിരിക്കും:
ISA 38:8 ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിട്ടുള്ള നിഴലിനെ പത്തുചുവടു പിറകോട്ടു തിരിച്ചുവരാൻ ഞാൻ ഇടയാക്കും.’ ” അങ്ങനെ ഘടികാരത്തിൽ സൂര്യൻ ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിറകോട്ടുപോയി.
ISA 38:9 തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്:
ISA 38:10 “എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു.
ISA 38:11 “ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ യാഹാം യാഹിനെ ഞാൻ വീണ്ടും കാണുകയില്ല; ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല, ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു.
ISA 38:12 “ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.
ISA 38:13 വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു, എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു; രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു.
ISA 38:14 ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു, ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു. എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു, കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!”
ISA 38:15 എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്? അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു. ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും.
ISA 38:16 കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു. അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു; ഇനി ഞാൻ ജീവിക്കട്ടെ.
ISA 38:17 തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത് എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു. അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന് എന്റെ സംരക്ഷിച്ചിരിക്കുന്നു; അങ്ങ് എന്റെ സർവപാപങ്ങളും അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു.
ISA 38:18 പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; കുഴിയിലേക്കിറങ്ങുന്നവർക്ക് അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല.
ISA 38:19 ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ് ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്; മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ തങ്ങളുടെ മക്കളോട് അറിയിക്കുന്നു.
ISA 38:20 യഹോവ എന്നെ രക്ഷിക്കും, ഞങ്ങളുടെ ആയുഷ്കാലം മുഴുവനും യഹോവയുടെ ആലയത്തിൽ തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും.
ISA 38:21 “അദ്ദേഹത്തിനു സൗഖ്യം വരേണ്ടതിന്, ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ പുരട്ടണം,” എന്നു യെശയ്യാവ് പറഞ്ഞിരുന്നു.
ISA 38:22 “ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് ചോദിക്കുകയും ചെയ്തിരുന്നു.
ISA 39:1 അക്കാലത്ത് ബലദാന്റെ മകനും ബാബേൽരാജാവുമായ മെരോദക്-ബലദാൻ ഹിസ്കിയാവിന്റെ രോഗവിവരവും രോഗസൗഖ്യത്തെക്കുറിച്ചും കേട്ടിരുന്നതിനാൽ അദ്ദേഹത്തിനു കത്തുകളും സമ്മാനവും കൊടുത്തയച്ചു.
ISA 39:2 ഹിസ്കിയാവ് ആ സ്ഥാനപതികളെ സന്തോഷത്തോടെ സ്വീകരിച്ചു; തന്റെ കലവറകളും വെള്ളിയും സ്വർണവും സുഗന്ധവർഗങ്ങളും വിശിഷ്ടതൈലവും എല്ലാ ആയുധശേഖരവും തന്റെ ഭണ്ഡാരങ്ങളിലുണ്ടായിരുന്ന സകലവസ്തുക്കളും അദ്ദേഹം അവരെ കാണിച്ചു. തന്റെ കൊട്ടാരത്തിലോ രാജ്യത്തിലോ അവരെ കാണിക്കാത്തതായി യാതൊന്നും ഉണ്ടായിരുന്നില്ല.
ISA 39:3 അപ്പോൾ പ്രവാചകനായ യെശയ്യാവ് രാജാവിന്റെ അടുത്തുവന്ന് ഇപ്രകാരം ചോദിച്ചു: “ആ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നാണു വന്നത്?” ഹിസ്കിയാവ് മറുപടി പറഞ്ഞു: “അവർ ഒരു ദൂരദേശത്തുനിന്ന്, ബാബേലിൽനിന്ന് എന്റെ അടുത്തുവന്നു.”
ISA 39:4 “അവർ നിന്റെ കൊട്ടാരത്തിൽ എന്തെല്ലാം കണ്ടു?” എന്നു പ്രവാചകൻ ചോദിച്ചു. ഹിസ്കിയാവു പറഞ്ഞു: “അവർ എന്റെ കൊട്ടാരത്തിലുള്ളതെല്ലാം കണ്ടു; ഞാൻ അവരെ കാണിക്കാത്തതായി എന്റെ ഭണ്ഡാരത്തിൽ യാതൊന്നുമില്ല.”
ISA 39:5 അപ്പോൾ യെശയ്യാവു ഹിസ്കിയാവിനോടു പറഞ്ഞു: “സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു കേൾക്കുക:
ISA 39:6 നിന്റെ കൊട്ടാരത്തിലുള്ളതെല്ലാം, നിന്റെ പിതാക്കന്മാർ ഇന്നുവരെ സംഭരിച്ചു വെച്ചിരുന്നതെല്ലാം ബാബേലിലേക്ക് അപഹരിച്ചുകൊണ്ടുപോകുന്ന കാലം നിശ്ചയമായും വരും. യാതൊന്നും അവശേഷിക്കുകയില്ല എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 39:7 നിന്റെ സന്തതികളിൽ ചിലരെ—നിന്റെ സ്വന്തമാംസവും സ്വന്തരക്തവുമായി നിനക്കു ജനിക്കുന്ന സന്തതികളെ—അവർ പിടിച്ചുകൊണ്ടുപോകും. അവർ ബാബേൽരാജാവിന്റെ അരമനയിൽ ഷണ്ഡന്മാരായിത്തീരും.”
ISA 39:8 “എന്റെ ജീവിതകാലത്തു സമാധാനവും സുരക്ഷിതത്വവും ഉണ്ടാകുമല്ലോ!” എന്ന് അദ്ദേഹം ചിന്തിച്ചു. അതിനാൽ “അങ്ങ് ഉച്ചരിച്ച യഹോവയുടെ വാക്കുകൾ നല്ലതുതന്നെ,” എന്നു ഹിസ്കിയാവ് മറുപടി പറഞ്ഞു.
ISA 40:1 “ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,” എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.
ISA 40:2 “ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും അവളോടു വിളിച്ചുപറയുക.
ISA 40:3 മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: “മരുഭൂമിയിൽ യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; നമ്മുടെ ദൈവത്തിന് ഒരു രാജവീഥി നിരപ്പാക്കുക.
ISA 40:4 എല്ലാ താഴ്വരകളും ഉയർത്തപ്പെടും എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും; നിരപ്പില്ലാത്തതു നിരപ്പായിത്തീരട്ടെ, കഠിനപ്രതലങ്ങൾ ഒരു സമതലഭൂമിയായും.
ISA 40:5 യഹോവയുടെ തേജസ്സ് വെളിപ്പെടും, എല്ലാ മനുഷ്യരും അത് ഒരുമിച്ചു കാണും. യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.”
ISA 40:6 “വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. “എല്ലാ മാനവരും തൃണസമാനരും അവരുടെ അസ്തിത്വം വയലിലെ പൂപോലെയും.
ISA 40:7 യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം.
ISA 40:8 പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.”
ISA 40:9 സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക. ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക. ഭയപ്പെടാതെ ശബ്ദമുയർത്തുക; “ഇതാ, നിങ്ങളുടെ ദൈവം!” എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക.
ISA 40:10 ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു, അവിടന്ന് ശക്തിയുള്ള ഭുജത്താൽ ഭരണം നടത്തുന്നു. ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തെ കൈയിലും ഉണ്ട്.
ISA 40:11 ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു: അവിടന്നു കുഞ്ഞാടുകളെ തന്റെ കൈകളിലേന്തുകയും തന്റെ മാറോടുചേർത്തു വഹിക്കുകയും തള്ളകളെ സൗമ്യതയോടെ നടത്തുകയും ചെയ്യുന്നു.
ISA 40:12 മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും പർവതങ്ങളെ ത്രാസുകൊണ്ടും മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ?
ISA 40:13 യഹോവയുടെ ആത്മാവിന്റെ ആഴമളക്കാനോ യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ?
ISA 40:14 അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്?
ISA 40:15 ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും തുലാസിലെ പൊടിപോലെയും അവിടത്തേക്ക് തോന്നുന്നു; ഇതാ, ദ്വീപുകളെ ഒരു മണൽത്തരിപോലെ അവിടന്ന് ഉയർത്തുന്നു.
ISA 40:16 ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു തികയുകയോ ഇല്ല.
ISA 40:17 സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത; അവ അവിടത്തേക്ക് നിസ്സാരവും നിരർഥകവും.
ISA 40:18 അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും? ഏതു രൂപത്തോടാണ് നിങ്ങൾ ദൈവത്തെ ഉപമിക്കുന്നത്?
ISA 40:19 വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു, സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു, അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു.
ISA 40:20 ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു; അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു.
ISA 40:21 നിങ്ങൾക്കറിഞ്ഞുകൂടേ? നിങ്ങൾ കേട്ടിട്ടില്ലേ? ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ?
ISA 40:22 അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു.
ISA 40:23 അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു.
ISA 40:24 അവരെ നട്ട ഉടൻതന്നെ, വിതച്ചമാത്രയിൽത്തന്നെ, അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു.
ISA 40:25 “അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു.
ISA 40:26 നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: ഇവയെല്ലാം നിർമിച്ചത് ആരാണ്? അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല.
ISA 40:27 “എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്?
ISA 40:28 നിനക്ക് അറിഞ്ഞുകൂടേ? നീ കേട്ടിട്ടില്ലേ? യഹോവ നിത്യനായ ദൈവം ആകുന്നു, അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; അവിടത്തെ വിവേകം അപ്രമേയംതന്നെ.
ISA 40:29 അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു, ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു.
ISA 40:30 യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു, ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു;
ISA 40:31 എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ അവരുടെ ശക്തി പുതുക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; അവർ ഓടും, ക്ഷീണിക്കുകയില്ല, അവർ നടക്കും, തളർന്നുപോകുകയുമില്ല.
ISA 41:1 “ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക! രാഷ്ട്രങ്ങൾ അവരുടെ ശക്തി പുതുക്കട്ടെ! അവർ അടുത്തുവന്ന് സംസാരിക്കട്ടെ; ന്യായവാദത്തിനായി നമുക്കൊരുമിച്ചുകൂടാം.
ISA 41:2 “പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി, നീതിയിൽ അവനെ ആഹ്വാനംചെയ്ത് തന്റെ ശുശ്രൂഷയിൽ ആക്കിയത് ആര്? അവിടന്ന് രാഷ്ട്രങ്ങളെ അവന്റെ കൈയിൽ ഏൽപ്പിക്കുന്നു രാജാക്കന്മാരെ അവന്റെ മുന്നിൽ കീഴ്പ്പെടുത്തുന്നു. അവൻ അവരെ തന്റെ വാളിനാൽ പൊടിപോലെയാക്കുന്നു തന്റെ വില്ലിനാൽ അവരെ പാറിപ്പോകുന്ന പതിരുപോലെയാക്കുന്നു.
ISA 41:3 തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു, പരിക്കേൽക്കാതെ മുന്നോട്ടുപോകുന്നു,
ISA 41:4 ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി, ഇതു പ്രവർത്തിച്ച് പൂർത്തീകരിച്ചത് ആരാണ്? ഞാനാണ് യഹോവ—അതിൽ ആദ്യത്തേതിനോടും അവസാനത്തേതിനോടും അങ്ങനെ പ്രവർത്തിച്ചത്!”
ISA 41:5 അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു; ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു. അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു.
ISA 41:6 അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട് “ശക്തരായിരിക്കുക,” എന്നു പറയുന്നു.
ISA 41:7 അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു, കൂടംകൊണ്ട് തല്ലി മിനുസപ്പെടുത്തുന്നവർ അടകല്ലിൽ അടിക്കുന്നവരെ പ്രചോദിപ്പിക്കുന്നു. കൂട്ടിവിളക്കുന്നവരോട് ഒരാൾ, “നന്നായി” എന്നു വിളിച്ചുപറഞ്ഞു. വീണുപോകാതിരിക്കാൻ ഒരുവൻ വിഗ്രഹത്തിന് ആണിയടിച്ചുറപ്പിക്കുന്നു.
ISA 41:8 “എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ,
ISA 41:9 ‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു, നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്, ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു.
ISA 41:10 അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ; ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ. ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും; എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും.
ISA 41:11 “നിന്നോടു കോപിക്കുന്നവർ എല്ലാവരും ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം; നിന്നോട് എതിർക്കുന്നവർ ഒന്നുമില്ലാതെയായി നശിച്ചുപോകും.
ISA 41:12 നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും, എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല. നിന്നോടു യുദ്ധംചെയ്യുന്നവർ നാമമാത്രരാകും.
ISA 41:13 നിന്റെ ദൈവമായ യഹോവ ആകുന്ന ഞാൻ നിന്റെ വലതുകൈ പിടിച്ച്, നിന്നോട് ‘ഭയപ്പെടേണ്ട; ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു.
ISA 41:14 കൃമിയായ യാക്കോബേ, ഇസ്രായേൽജനമേ, ഭയപ്പെടേണ്ട, ഞാൻതന്നെ നിന്നെ സഹായിക്കും,” എന്നു നിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ അരുളിച്ചെയ്യുന്നു.
ISA 41:15 “ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും നിരവധി പല്ലുകളുള്ളതുമായ ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു. നീ പർവതങ്ങളെ മെതിച്ചു പൊടിയാക്കും, കുന്നുകളെ പതിരാക്കിയും മാറ്റും.
ISA 41:16 നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും, കൊടുങ്കാറ്റ് അവയെ ചിതറിക്കും. എന്നാൽ നീ യഹോവയിൽ ആനന്ദിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനിൽ പ്രശംസിക്കുകയും ചെയ്യും.
ISA 41:17 “ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു, ഒട്ടും ലഭിക്കായ്കയാൽ അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു. അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും; ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.
ISA 41:18 ഞാൻ തരിശുമലകളിൽ നദികളെയും താഴ്വരകൾക്കു നടുവിൽ അരുവികളെയും തുറക്കും. ഞാൻ മരുഭൂമിയെ ജലാശയമാക്കും, വരണ്ടദേശത്തെ നീരുറവയായി മാറ്റും.
ISA 41:19 ഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവ് എന്നീ വൃക്ഷങ്ങൾ നടും. ഞാൻ തരിശുഭൂമിയിൽ സരളമരവും പൈനും പുന്നയും വെച്ചുപിടിപ്പിക്കും.
ISA 41:20 യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും ഇസ്രായേലിന്റെ പരിശുദ്ധൻ ഇതിനെ നിർമിച്ചു എന്നും മനുഷ്യർ കാണുകയും അറിയുകയുംചെയ്യുന്നതിനും, ചിന്തിക്കുന്നതിനും വിവേകം പ്രാപിക്കുന്നതിനുംതന്നെ.
ISA 41:21 “വിഗ്രഹങ്ങളേ, നിങ്ങൾ വ്യവഹാരം ബോധിപ്പിക്കുക,” യഹോവ കൽപ്പിക്കുന്നു. “നിങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുക,” യാക്കോബിന്റെ രാജാവ് അരുളിച്ചെയ്യുന്നു.
ISA 41:22 “സംഭവിക്കാൻ പോകുന്നതെന്തെന്ന് നിങ്ങൾ നമ്മെ അറിയിക്കട്ടെ. ഭൂതകാല സംഭവങ്ങൾ എന്തെല്ലാമെന്നു നമ്മോടു പറയുക, നാം അവയെ പരിഗണിച്ച് അവയുടെ പരിണതഫലം എന്തെന്ന് അറിയട്ടെ. അഥവാ, ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നമ്മെ അറിയിക്കുക.
ISA 41:23 നിങ്ങൾ ദേവതകൾ എന്നു നാം അറിയേണ്ടതിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നവ എന്തെന്നു നമ്മോടു പറയുക. നാം കണ്ടു വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതിനു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുക.
ISA 41:24 എന്നാൽ നിങ്ങൾ ഒന്നുമില്ലായ്മയിലും കീഴേയാണ്, നിങ്ങളുടെ പ്രവൃത്തി തികച്ചും അർഥശൂന്യംതന്നെ; നിങ്ങളെ തെരഞ്ഞെടുക്കുന്നവർ മ്ലേച്ഛരാണ്.
ISA 41:25 “ഞാൻ ഉത്തരദിക്കിൽനിന്ന് ഒരുവനെ ഉണർത്തി; അവൻ ഇതാ വരുന്നു— സൂര്യോദയദിക്കിൽനിന്ന് അവൻ എന്റെ നാമം വിളിച്ചപേക്ഷിക്കും. കുമ്മായക്കൂട്ടുപോലെയും കുശവൻ കളിമണ്ണു ചവിട്ടിക്കുഴയ്ക്കുന്നതുപോലെയും അവൻ ഭരണാധിപരെ ചവിട്ടിമെതിക്കും.
ISA 41:26 ഞങ്ങൾ ഇതെല്ലാം മുൻകൂട്ടി അറിയേണ്ടതിന് അല്ലെങ്കിൽ, ‘അവിടന്ന് നീതിമാൻ,’ എന്നു ഞങ്ങൾ മുമ്പേതന്നെ പറയേണ്ടതിന്, ആരംഭംമുതൽതന്നെ ഇതെക്കുറിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാരാണ്? ആരും ഇതെക്കുറിച്ചു പ്രസ്താവിച്ചില്ല, ആരും ഇതു പ്രവചിച്ചില്ല, നിങ്ങളിൽനിന്ന് ആരും ഒരു വാക്കും കേട്ടിരുന്നില്ല.
ISA 41:27 പണ്ടുതന്നെ ഞാൻ സീയോനോട്: ‘ഇതാ, അവർ!’ എന്നു പറഞ്ഞു. ജെറുശലേമിനു ഞാൻ ഒരു സദ്വാർത്താദൂതനെ നൽകി.
ISA 41:28 ഞാൻ നോക്കി, ഒരുത്തനുമില്ലായിരുന്നു— ഞാൻ അവരോടു ചോദിക്കുമ്പോൾ ഉത്തരം പറയുന്നതിന്, ദേവതകളുടെയിടയിൽ ഉപദേശം നൽകുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല.
ISA 41:29 ഇതാ, അവരെല്ലാവരും വ്യാജരാണ്! അവരുടെ പ്രവൃത്തികൾ വ്യർഥം; അവരുടെ വിഗ്രഹങ്ങൾ കാറ്റും സംഭ്രമവുംതന്നെ.
ISA 42:1 “ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും.
ISA 42:2 അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല.
ISA 42:3 ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും.
ISA 42:4 ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.”
ISA 42:5 യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും അതിലെ ജനത്തിനു ശ്വാസവും അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ:
ISA 42:6 “അന്ധനയനങ്ങൾ തുറക്കുന്നതിനും തടവുകാരെ കാരാഗൃഹത്തിൽനിന്നും അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; ഞാൻ നിന്നെ കൈപിടിച്ചു നടത്തും. ഞാൻ നിന്നെ സൂക്ഷിക്കയും ജനത്തിന് ഒരു ഉടമ്പടിയും യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും.
ISA 42:8 “ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല.
ISA 42:9 ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു, ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു; അവ ഉണ്ടാകുന്നതിനുമുമ്പേ ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.”
ISA 42:10 സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും ദ്വീപുകളും അവയിലെ നിവാസികളുമേ, യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക, അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക.
ISA 42:11 മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ.
ISA 42:12 അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ.
ISA 42:13 യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും.
ISA 42:14 “ഞാൻ ദീർഘകാലം മൗനമായിരുന്നു, ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു.
ISA 42:15 ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും അവയിലെ സസ്യങ്ങളെ കരിച്ചുകളയും. ഞാൻ നദികളെ ദ്വീപുകളാക്കും, ജലാശയങ്ങളെ വറ്റിച്ചുംകളയും.
ISA 42:16 ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; ഞാൻ അവരെ ഉപേക്ഷിക്കുകയില്ല.
ISA 42:17 എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും.
ISA 42:18 “ചെകിടരേ, കേൾക്കുക; അന്ധരേ, നോക്കിക്കാണുക!
ISA 42:19 എന്റെ ദാസനല്ലാതെ അന്ധൻ ആർ? ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ?
ISA 42:20 നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.”
ISA 42:21 തന്റെ നീതിക്കായി അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ യഹോവയ്ക്കു പ്രസാദമായിരിക്കുന്നു.
ISA 42:22 എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. അവർ കവർച്ചയ്ക്ക് ഇരയായി, വിടുവിക്കാൻ ആരും ഇല്ല; കൊള്ളചെയ്യപ്പെട്ടു, “മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല.
ISA 42:23 നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും?
ISA 42:24 യാക്കോബിനെ കവർച്ചയ്ക്കും ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? യഹോവ തന്നെയല്ലേ, അവിടത്തോടല്ലേ നാം പാപം ചെയ്തത്? കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല.
ISA 42:25 അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല.
ISA 43:1 ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്.
ISA 43:2 നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, ഞാൻ നിന്നോടൊപ്പമുണ്ടാകും; നദികളിൽക്കൂടി കടക്കുമ്പോൾ, അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. തീയിൽക്കൂടി നീ നടന്നാൽ, നിനക്കു പൊള്ളൽ ഏൽക്കുകയില്ല; തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.
ISA 43:3 കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു.
ISA 43:4 നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും ഞാൻ നിന്നെ സ്നേഹിക്കുകയാലും ഞാൻ നിനക്കുപകരം മനുഷ്യരെയും നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു.
ISA 43:5 ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും.
ISA 43:6 ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. എന്റെ പുത്രന്മാരെ ദൂരത്തുനിന്നും എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക—
ISA 43:7 എന്റെ പേരിൽ വിളിക്കപ്പെട്ടും എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.”
ISA 43:8 കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക.
ISA 43:9 സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, ജനതകൾ ചേർന്നുവരട്ടെ. അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ.
ISA 43:10 “നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല.
ISA 43:11 ഞാൻ, ഞാൻ ആകുന്നു യഹോവ, ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല.
ISA 43:12 ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം.
ISA 43:13 നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?”
ISA 43:14 നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച് ബാബേല്യരായ എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും.
ISA 43:15 ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.”
ISA 43:16 സമുദ്രത്തിലൂടെ വഴിയും പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്, രഥം, കുതിര, സൈന്യം, പോഷകസൈന്യം
ISA 43:17 എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്, അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ, അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ISA 43:18 “പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്.
ISA 43:19 ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? ഞാൻ മരുഭൂമിയിൽ ഒരു വഴിയും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും.
ISA 43:20 എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി ഞാൻ മരുഭൂമിയിൽ വെള്ളവും തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ വന്യമൃഗങ്ങളും കുറുനരികളും ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും.
ISA 43:21 എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം എന്റെ സ്തുതി വിളംബരംചെയ്യും.
ISA 43:22 “എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു.
ISA 43:23 നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
ISA 43:24 നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്.
ISA 43:25 “ഞാൻ, ഞാൻതന്നെയാണ് നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല.
ISA 43:26 എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം; നമുക്കുതമ്മിൽ വ്യവഹരിക്കാം; നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക.
ISA 43:27 നിന്റെ ആദ്യപിതാവു പാപംചെയ്തു; നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു.
ISA 43:28 അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി; യാക്കോബിനെ സംഹാരത്തിനും ഇസ്രായേലിനെ നിന്ദയ്ക്കും ഏൽപ്പിച്ചുകൊടുത്തു.
ISA 44:1 “ഇപ്പോൾ എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത ഇസ്രായേലേ, കേട്ടുകൊൾക.
ISA 44:2 നിന്നെ നിർമിച്ചവനും ഗർഭത്തിൽ ഉരുവാക്കിയവനും നിന്നെ സഹായിക്കുന്നവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ദാസനായ യാക്കോബേ, ഞാൻ തെരഞ്ഞെടുത്ത യെശൂരൂനേ, ഭയപ്പെടേണ്ട.
ISA 44:3 ദാഹിക്കുന്ന ഭൂമിയിൽ ഞാൻ ജലം പകർന്നുകൊടുക്കും, ഉണങ്ങിവരണ്ട നിലത്ത് ഞാൻ അരുവികൾ ഒഴുക്കും; നിന്റെ സന്തതിയുടെമേൽ ഞാൻ എന്റെ ആത്മാവിനെയും നിന്റെ പിൻഗാമികളുടെമേൽ എന്റെ അനുഗ്രഹത്തെയും വർഷിക്കും.
ISA 44:4 അവർ പുൽമേടുകൾക്കിടയിലെ പുല്ലുപോലെ പൊട്ടിമുളയ്ക്കും, അരുവികൾക്കരികെയുള്ള അലരിവൃക്ഷങ്ങൾപോലെ തഴച്ചുവളരും.
ISA 44:5 ചിലർ, ‘ഞാൻ യഹോവയുടെ സ്വന്തം’ എന്നു പറയും; മറ്റുചിലർ യാക്കോബിന്റെ പേരു സ്വീകരിക്കും; ഇനിയും ചിലർ തങ്ങളുടെ കൈമേൽ, ‘യഹോവയുടേത്’ എന്നെഴുതി ഇസ്രായേൽ എന്ന പേര് സ്വന്തമാക്കും.
ISA 44:6 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— ഇസ്രായേലിന്റെ രാജാവും വീണ്ടെടുപ്പുകാരനുമായ സൈന്യങ്ങളുടെ യഹോവതന്നെ അരുളുന്നു: ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും; ഞാനല്ലാതെ ഒരു ദൈവവുമില്ല.
ISA 44:7 എന്നെപ്പോലെ മറ്റൊരാൾ ആരുണ്ട്? അവർ അതു പ്രഘോഷിക്കട്ടെ. ഞാൻ എന്റെ പുരാതന ജനതയെ സ്ഥാപിച്ചതുമുതൽ ഇന്നുവരെ സംഭവിച്ചതും ഇനി സംഭവിക്കാനിരിക്കുന്നതുമായ കാര്യങ്ങൾ എന്റെ മുന്നിൽ അയാൾ വർണിക്കട്ടെ— അതേ, എന്താണ് സംഭവിക്കാനിരിക്കുന്നത്; അവർ പ്രവചിക്കട്ടെ.
ISA 44:8 ഭയപ്പെടേണ്ട, പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ പണ്ടുമുതലേ അത് അറിയിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ലേ? നിങ്ങൾ എന്റെ സാക്ഷികൾ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവമുണ്ടോ? ഇല്ല, ഞാനല്ലാതെ മറ്റൊരു പാറയില്ല; അങ്ങനെ ഒരുവനെ ഞാൻ അറിയുന്നില്ല.”
ISA 44:9 വിഗ്രഹത്തെ ഉണ്ടാക്കുന്നവർ എല്ലാവരും കേവലം മൂഢരാണ്, അവരുടെ വിലയേറിയ വസ്തുക്കൾ ഒരു വിലയുമില്ലാത്തവതന്നെ. അവയ്ക്കുവേണ്ടി സംസാരിക്കുന്നവർ അന്ധരാണ്; അവരുടെ അജ്ഞത ലജ്ജാകരമാണ്.
ISA 44:10 നിഷ്‌പ്രയോജനകരമായ ഒരു ദേവതയെ രൂപപ്പെടുത്തുകയും വിഗ്രഹം വാർത്തെടുക്കുകയും ചെയ്യുന്നവർ ആർ?
ISA 44:11 ഇതാ, അവരുടെ കൂട്ടരെല്ലാം ലജ്ജിതരാക്കപ്പെടുന്നു; അതിന്റെ ശില്പിയോ, കേവലം മനുഷ്യരാണ്. അവരെല്ലാം ഒരുമിച്ചുകൂടി ഒരു നിലപാട് എടുക്കട്ടെ; അവർ ഭയന്നുവിറച്ച് ഒരുപോലെ ലജ്ജിതരായിത്തീരും.
ISA 44:12 ഇരുമ്പുപണിക്കാരൻ ഒരു ആയുധം എടുത്ത് അതുപയോഗിച്ച് കനലിൽവെച്ച് പണിയുന്നു. ചുറ്റികകൾകൊണ്ടടിച്ച് ഒരു വിഗ്രഹത്തിനു രൂപംനൽകുന്നു അയാളുടെ ഭുജബലത്താൽ അത് അടിച്ചു രൂപപ്പെടുത്തുന്നു. അയാൾ വിശന്നു തളർന്നുപോകുന്നു; വെള്ളം കുടിക്കാതെ അവശനായിത്തീരുന്നു.
ISA 44:13 മരപ്പണിക്കാരൻ തടിക്കഷണത്തിൽ അളവുനൂലുകൊണ്ടു തോതുപിടിച്ചു രൂപം അടയാളപ്പെടുത്തുന്നു; അയാൾ വൃത്തയന്ത്രംകൊണ്ടു വരയ്ക്കുന്നു, ചീകുളികൊണ്ടു പരുപരുത്തഭാഗം ചെത്തിമാറ്റുന്നു. അയാൾ അതിനു മനുഷ്യാകാരംനൽകുന്നു; ക്ഷേത്രത്തിൽ വെക്കാനായി മനുഷ്യന്റെ എല്ലാ ആകാരവടിവും വരുത്തുന്നു.
ISA 44:14 അവൻ ദേവദാരു മുറിച്ചെടുക്കുന്നു, അയാൾ പുന്നമരവും കരുവേലകവും കൈവശപ്പെടുത്തുന്നു. അവൻ കാട്ടിലെ മരങ്ങളുടെ കൂട്ടത്തിൽ തനിക്കുവേണ്ടി അവയെ വളർത്തിക്കൊണ്ടുവരുന്നു, അയാൾ ഒരു അശോകം നട്ടുപിടിപ്പിക്കുന്നു; മഴ അതിനെ വളർത്തുന്നു.
ISA 44:15 അത് ഒരുവൻ തീ കത്തിക്കാൻ ഉപയോഗിക്കുന്നു അതിൽ ഒരുഭാഗം എടുത്തു കത്തിച്ചു തീ കായുന്നു, അയാൾ അതു കത്തിച്ച് അപ്പം ചുടുന്നു. എന്നാൽ അയാൾ അതുകൊണ്ട് ഒരു വിഗ്രഹം ഉണ്ടാക്കി അതിനെ ആരാധിക്കുന്നു; ഒരു രൂപം കൊത്തിയുണ്ടാക്കി അതിന്റെ മുമ്പിൽ സാഷ്ടാംഗം വീഴുകയുംചെയ്യുന്നു.
ISA 44:16 അതിന്റെ പകുതി അയാൾ തീ കത്തിക്കുന്നു; അതിന്മീതേ ഭക്ഷണം പാകംചെയ്യുന്നു, അയാൾ മാംസം ചുട്ടു മതിയാകുവോളം തിന്നുന്നു. അവൻ ആ തീയിൽ കുളിർമാറ്റുന്നു, “തീകാഞ്ഞുകൊണ്ട് ആഹാ! നല്ല തീ, എന്റെ കുളിർ മാറി” എന്നു പറയുന്നു.
ISA 44:17 ശേഷിച്ചഭാഗംകൊണ്ട് അയാൾ ഒരു ദേവതയെ നിർമിക്കുന്നു, അയാളുടെ വിഗ്രഹത്തെത്തന്നെ; അയാൾ അതിന്റെ മുമ്പിൽ വീണ് അതിനെ നമസ്കരിക്കുന്നു. അതിനോട് പ്രാർഥിച്ച്, “എന്നെ രക്ഷിക്കണമേ; നീ എന്റെ ദേവതയല്ലോ!” എന്ന് അയാൾ പറയുന്നു.
ISA 44:18 അവർ ഒന്നും അറിയുന്നില്ല, ഒന്നും ഗ്രഹിക്കുന്നതുമില്ല; കാണാതവണ്ണം അവരുടെ കണ്ണ് അടയ്ക്കപ്പെട്ടിരിക്കുന്നു, ഗ്രഹിക്കാതവണ്ണം അവരുടെ ഹൃദയവും അടയ്ക്കപ്പെട്ടിരിക്കുന്നു.
ISA 44:19 “അതിൽ ഒരുഭാഗം ഞാൻ തീ കത്തിച്ചു; അതിന്റെ കനൽകൊണ്ട് അപ്പം ചുട്ടു, മാംസവും ചുട്ടുതിന്നു. അതിന്റെ ശേഷിച്ചഭാഗംകൊണ്ട് ഞാൻ ഒരു മ്ലേച്ഛവിഗ്രഹമുണ്ടാക്കുമോ? ഒരു മരമുട്ടിയുടെമുമ്പിൽ ഞാൻ സാഷ്ടാംഗം വീഴാമോ?” എന്നിങ്ങനെ ആരും ഹൃദയത്തിൽ ചിന്തിക്കുന്നില്ല, അതിനുതക്ക ബോധവും വിവേകവും ആർക്കുംതന്നെയില്ല.
ISA 44:20 അങ്ങനെയുള്ള മനുഷ്യൻ പുല്ലെന്നുധരിച്ചു ചാരം തിന്നുന്ന മൃഗത്തെപ്പോലെയാണ്; അയാളുടെ കബളിപ്പിക്കപ്പെട്ട ഹൃദയം അയാളെ വഴിതെറ്റിക്കുന്നു; അവന് സ്വയം രക്ഷിക്കാനോ, “എന്റെ വലങ്കൈയിൽ ഉള്ളതു വെറുമൊരു വ്യാജദേവതയല്ലേ?” എന്നു ചോദിക്കാനോ അയാൾക്കു കഴിയുന്നില്ല.
ISA 44:21 “യാക്കോബേ, ഈ കാര്യങ്ങൾ ഓർക്കുക, ഇസ്രായേലേ, നീ എന്റെ ദാസനാണല്ലോ. ഞാൻ നിന്നെ നിർമിച്ചു, നീ എന്റെ ഭൃത്യൻതന്നെ; ഇസ്രായേലേ, ഞാൻ നിന്നെ മറന്നുകളയുകയില്ല.
ISA 44:22 ഞാൻ നിന്റെ ലംഘനങ്ങൾ ഒരു കാർമേഘത്തെപ്പോലെ മായിച്ചുകളഞ്ഞിരിക്കുന്നു; പ്രഭാതമഞ്ഞുപോലെ നിന്റെ പാപങ്ങളും. എന്റെ അടുത്തേക്കു മടങ്ങിവരിക, കാരണം ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു.”
ISA 44:23 ആകാശമേ, ആഹ്ലാദത്തോടെ പാടുക, യഹോവ ഇതു ചെയ്തിരിക്കുന്നു; ഭൂമിയുടെ അധോഭാഗങ്ങളേ, ഉച്ചത്തിൽ ആർക്കുക. പർവതങ്ങളേ, പൊട്ടിയാർക്കുക, വനങ്ങളേ, അതിലെ സകലവൃക്ഷങ്ങളുമേ, യഹോവ യാക്കോബിനെ വീണ്ടെടുത്തല്ലോ, ഇസ്രായേലിൽ അവിടത്തെ മഹത്ത്വം വെളിപ്പെടുത്തുകയും ചെയ്തല്ലോ.
ISA 44:24 “നിന്റെ വീണ്ടെടുപ്പുകാരൻ, ഗർഭത്തിൽ നിന്നെ ഉരുവാക്കിയവനുമായ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യഹോവയായ ഞാൻ സകലതും ഉണ്ടാക്കിയിരിക്കുന്നു, ഞാൻതന്നെ ആകാശത്തെ വിരിക്കുന്നു; ഞാൻ ഭൂമിയെ പരത്തിയിരിക്കുന്നു.
ISA 44:25 വ്യാജപ്രവാചകരുടെ ചിഹ്നങ്ങൾ ഞാൻ നിഷ്ഫലമാക്കുകയും ദേവപ്രശ്നംവെക്കുന്നവരെ മൂഢരാക്കുകയുംചെയ്യുന്നു, ജ്ഞാനികളുടെ പാണ്ഡിത്യം മറിച്ചിട്ട് അതു വെറും ഭോഷത്തമാക്കി മാറ്റുന്നു.
ISA 44:26 എന്റെ ദാസന്മാരുടെ വചനം ഞാൻ നിവൃത്തിയാക്കുന്നു, എന്റെ സന്ദേശവാഹകരുടെ പ്രവചനം ഞാൻ നിറവേറ്റുന്നു. “ജെറുശലേമിനെക്കുറിച്ച്, ‘നിന്നിൽ നിവാസികൾ ഉണ്ടാകും,’ എന്നും യെഹൂദാനഗരങ്ങളെക്കുറിച്ച്, ‘അവ പണിയപ്പെടും,’ എന്നും അതിലെ നാശാവശിഷ്ടങ്ങളെക്കുറിച്ച്, ‘ഞാൻ അവ പുനഃസ്ഥാപിക്കും,’ എന്നും ഞാൻ കൽപ്പിക്കുന്നു.
ISA 44:27 ആഴിയോട് ഞാൻ കൽപ്പിക്കുന്നു, ‘ഉണങ്ങിപ്പോകുക, ഞാൻ നിന്റെ നദികളെ വറ്റിച്ചുകളയും,’
ISA 44:28 കോരെശിനെക്കുറിച്ച്, ‘ഞാൻ നിയമിച്ച ഇടയൻ, അയാൾ എന്റെ ഹിതമെല്ലാം നിറവേറ്റും; ജെറുശലേമിനെക്കുറിച്ച്, “അതു പുനർനിർമിക്കപ്പെടട്ടെ,” എന്നും ദൈവാലയത്തെക്കുറിച്ച്, “അതിന്റെ അടിസ്ഥാനം ഇടപ്പെടട്ടെ” ’ എന്നും കൽപ്പിക്കുന്നതു ഞാൻതന്നെ.”
ISA 45:1 “യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന് അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു.
ISA 45:2 ഞാൻ നിനക്കു മുമ്പേ പോകുകയും പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും; ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും.
ISA 45:3 ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും, രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും, ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ.
ISA 45:4 എന്റെ ദാസനായ യാക്കോബിനും ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേലിനുംവേണ്ടി, നീ എന്നെ അംഗീകരിക്കാതിരുന്നിട്ടുകൂടി ഞാൻ നിന്നെ പേർചൊല്ലി വിളിച്ച് നിനക്ക് ഒരു ആദരണീയ നാമം നൽകിയിരിക്കുന്നു.
ISA 45:5 ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല; ഞാനല്ലാതെ വേറൊരു ദൈവവുമില്ല. നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും ഞാൻ നിന്നെ ശക്തിപ്പെടുത്തും;
ISA 45:6 സൂര്യോദയസ്ഥാനംമുതൽ അസ്തമയംവരെ എല്ലായിടത്തുമുള്ള ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ. ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല.
ISA 45:7 ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു, ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു; യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു.
ISA 45:8 “മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക; മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ, ഭൂമി വിശാലമായി തുറന്നുവരട്ടെ, രക്ഷ പൊട്ടിമുളയ്ക്കട്ടെ. നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ; യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു.
ISA 45:9 “നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന് തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം! കളിമണ്ണ് കുശവനോട്, ‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ. നിർമിക്കപ്പെട്ട വസ്തു, ‘കുശവനു കൈയില്ല,’ എന്നു പറയുമോ.
ISA 45:10 ഒരു പിതാവിനോട്, ‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും ചോദിക്കുന്നവർക്കു ഹാ കഷ്ടം!
ISA 45:11 “ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, എന്നെ ചോദ്യംചെയ്യുകയാണോ? എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ?
ISA 45:12 ഞാനാണ് ഭൂമിയെ നിർമിച്ചത്, അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ. എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു; അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി.
ISA 45:13 എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ ഉയർത്തും: അവന്റെ വഴികളെല്ലാം ഞാൻ നിരപ്പാക്കും. അവൻ എന്റെ നഗരം പണിയുകയും വിലയോ പ്രതിഫലമോ വാങ്ങാതെ എന്റെ ബന്ധിതരെ വിട്ടയയ്ക്കുകയും ചെയ്യും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
ISA 45:14 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽവരും അവ നിന്റെ വകയായിത്തീരും; അവർ ചങ്ങല ധരിച്ചവരായി, നിന്റെ പിന്നാലെ ഇഴഞ്ഞുവരും. നിന്റെ മുമ്പിൽ വീണ്, ‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്, ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’ എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.”
ISA 45:15 ഇസ്രായേലിന്റെ ദൈവമായ രക്ഷകാ, അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാകുന്നു.
ISA 45:16 വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും; അവർ എല്ലാവരും ഒരുമിച്ചുതന്നെ നിന്ദിതരുമായിത്തീരും.
ISA 45:17 എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും അതു നിത്യരക്ഷയായിരിക്കും; നിങ്ങൾ നിത്യയുഗങ്ങളോളം ലജ്ജിതരോ നിന്ദിതരോ ആകുകയില്ല.
ISA 45:18 “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, അവിടന്നുതന്നെ ദൈവം; അവിടന്നു ഭൂമിയെ നിർമിച്ചുണ്ടാക്കി, അവിടന്ന് അതിനെ സ്ഥാപിച്ചു; വ്യർഥമായിട്ടല്ല, അധിവാസത്തിനായി അവിടന്ന് അതിനെ നിർമിച്ചു. അവിടന്ന് അരുളിച്ചെയ്യുന്നു, ഞാൻ യഹോവ ആകുന്നു, വേറൊരു ദൈവവുമില്ല,
ISA 45:19 ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്, രഹസ്യമായിട്ടല്ല സംസാരിച്ചത്; ‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്. യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു; ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു.
ISA 45:20 “നിങ്ങൾ കൂടിവരിക; രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക. രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട് മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്.
ISA 45:21 എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക— അവർ കൂടിയാലോചിക്കട്ടെ. പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്? ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്? യഹോവയായ ഞാനല്ലേ? ഞാനല്ലാതെ ഒരു ദൈവവുമില്ല. ഞാനല്ലാതെ നീതിമാനും രക്ഷകനുമായ മറ്റൊരു ദൈവവുമില്ല.
ISA 45:22 “എല്ലാ ഭൂസീമകളുമേ, എങ്കലേക്കു നോക്കി രക്ഷപ്പെടുക; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല.
ISA 45:23 ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു, എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല: എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എന്റെ നാമത്തിൽ എല്ലാ നാവും ശപഥംചെയ്യും.
ISA 45:24 ‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ” എന്ന് അവർ എന്നെക്കുറിച്ച് പറയും. അവിടത്തോടു കോപിക്കുന്ന എല്ലാവരും അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും.
ISA 45:25 എന്നാൽ യഹോവയിൽ ഇസ്രായേലിന്റെ സകലസന്തതികളും നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും.
ISA 46:1 ബേൽ വണങ്ങുന്നു, നെബോ കുനിയുന്നു; അവരുടെ വിഗ്രഹങ്ങൾ ഭാരംവഹിക്കുന്ന മൃഗങ്ങൾ ചുമക്കുന്നു. അവ ചുമന്നുനടക്കുന്ന ഈ പ്രതിമകൾ അവയ്ക്ക് ഒരു വലിയ ചുമടും തളർന്നുപോയ മൃഗങ്ങൾക്കു താങ്ങാനാകാത്ത ഭാരവുമാണ്.
ISA 46:2 അവ കുനിയുന്നു, ഒരുമിച്ചു മുട്ടുമടക്കുന്നു; ആ ചുമട് സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നില്ല, അവ സ്വയം ബന്ധനത്തിലേക്കു പോകുകയും ചെയ്യുന്നു.
ISA 46:3 “ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ, യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ, ഞാൻ പറയുന്നതു കേൾക്കുക.
ISA 46:4 നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും ഞാൻ മാറ്റമില്ലാത്തവൻ, ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ. ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും; ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും.
ISA 46:5 “നിങ്ങൾ എന്നെ ആരോട് ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും? നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തി എന്നെ ഉപമിക്കും?
ISA 46:6 ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു, തുലാസിൽ വെള്ളി തൂക്കിനോക്കുന്നു; അതിനെ ഒരു ദേവതയാക്കുന്നതിന് ഒരു സ്വർണപ്പണിക്കാരനെ അവർ കൂലിക്കു നിർത്തുന്നു, അവർ സാഷ്ടാംഗം വീണ് അതു നമസ്കരിക്കുകയുംചെയ്യുന്നു.
ISA 46:7 അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു; അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു. ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല. ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല. അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല.
ISA 46:8 “ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക.
ISA 46:9 കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ; ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല; ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല.
ISA 46:10 ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു, പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും. അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും, എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’
ISA 46:11 ഒരു ഇരപിടിയൻപക്ഷിയെ കിഴക്കുനിന്നു ഞാൻ വരുത്തും; എന്റെ ആലോചന നിറവേറ്റുന്ന പുരുഷനെ ദൂരദേശത്തുനിന്നും. ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു നിറവേറ്റും; ഞാൻ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അതു നടത്തും.
ISA 46:12 എന്റെ നീതിയിൽനിന്ന് അകന്നിരിക്കുന്ന കഠിനഹൃദയരേ, എന്നെ ശ്രദ്ധിക്കുക.
ISA 46:13 എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു, അത് അകലെയല്ല, എന്റെ രക്ഷ താമസിക്കയുമില്ല. ഞാൻ സീയോന് എന്റെ രക്ഷയും ഇസ്രായേലിന് എന്റെ മഹത്ത്വവും നൽകും.
ISA 47:1 “ബാബേൽപുത്രിയായ കന്യകേ, ഇറങ്ങി പൊടിയിൽ ഇരിക്കുക. ബാബേല്യരുടെ നഗരറാണിയായവളേ, സിംഹാസനത്തിൽനിന്നും നിഷ്കാസിതയായി തറയിൽ ഇരിക്കുക. ഇനിയൊരിക്കലും നീ പേലവഗാത്രിയെന്നോ കോമളാംഗിയെന്നോ വിളിക്കപ്പെടുകയില്ല.
ISA 47:2 തിരികല്ലെടുത്തു മാവു പൊടിക്കുക; നിന്റെ മൂടുപടം നീക്കുക. നിന്റെ വസ്ത്രം ഉയർത്തുക, തുട മറയ്ക്കാതെ നദി കടക്കുക.
ISA 47:3 നിന്റെ നഗ്നത അനാവൃതമാക്കപ്പെടും, നിന്റെ ഗുഹ്യഭാഗം വെളിപ്പെടും. ഞാൻ ഒരു മനുഷ്യനെയും ആദരിക്കാതെ പ്രതികാരം നടത്തും.”
ISA 47:4 ഞങ്ങളുടെ വീണ്ടെടുപ്പുകാരൻ ഇസ്രായേലിന്റെ പരിശുദ്ധനാകുന്നു, സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
ISA 47:5 “ബാബേല്യപുത്രീ, നിശ്ശബ്ദയായിരിക്കൂ, അന്ധകാരത്തിലേക്കു കടക്കൂ; രാജ്യങ്ങളുടെ തമ്പുരാട്ടി എന്ന് ഇനി നീ വിളിക്കപ്പെടുകയില്ല.
ISA 47:6 ഞാൻ എന്റെ ജനത്തോടു കോപിച്ചു, എന്റെ അവകാശത്തെ ഞാൻ മലിനമാക്കി; നിന്റെ കൈയിൽ ഞാൻ അവരെ ഏൽപ്പിച്ചു, നീ അവരോടു കരുണ കാണിച്ചില്ല. വൃദ്ധരുടെമേൽപോലും നീ നിന്റെ ഭാരമേറിയ നുകം വെച്ചു.
ISA 47:7 ‘ഞാൻ എന്നേക്കും ഒരു തമ്പുരാട്ടിതന്നെ ആയിരിക്കും,’ എന്നു നീ പറഞ്ഞു. ഈ കാര്യങ്ങൾ നീ ഹൃദയത്തിൽ കരുതുകയോ അതിന്റെ പരിണതഫലം എന്താകുമെന്ന് ചിന്തിക്കുകയോ ചെയ്തില്ല.
ISA 47:8 “എന്നാൽ ഇപ്പോൾ, സുഖലോലുപയായവളേ, കേൾക്കുക, നിങ്ങളുടെ സുരക്ഷയിൽ വിശ്രമിക്കുന്നവളേ, ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല, ഞാൻ ഒരിക്കലും ഒരു വിധവയാകുകയില്ല, പുത്രനഷ്ടം അനുഭവിക്കുകയുമില്ല,’ എന്ന് സ്വയം പറയുന്നവളേ,
ISA 47:9 ഒരൊറ്റ നിമിഷംകൊണ്ട്, ഒരേദിവസംതന്നെ ഇവ രണ്ടും നീ നേരിടും. നിനക്ക് അസംഖ്യം ക്ഷുദ്രപ്രയോഗങ്ങളും ശക്തിയേറിയ എല്ലാ ആഭിചാരങ്ങളും ഉണ്ടായിരുന്നിട്ടും പുത്രനഷ്ടവും വൈധവ്യവും അതിന്റെ പൂർണതയിൽ നിനക്കു നേരിടേണ്ടിവരും.
ISA 47:10 നീ നിന്റെ ദുഷ്ടതയിൽ ആശ്രയിച്ചു, ‘ആരും എന്നെ കാണുന്നില്ല,’ എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ വഴിതെറ്റിച്ചു. ‘ഞാൻ ആകുന്നു, എന്നെക്കാൾ മികച്ച ആരുമില്ല’ എന്നു നീ ഹൃദയത്തിൽ പറഞ്ഞപ്പോൾത്തന്നെ.
ISA 47:11 അതിനാൽ അനർഥം നിന്റെമേൽ പതിക്കും, മന്ത്രവാദംകൊണ്ട് അതു നീക്കാൻ നിനക്കു കഴിയുകയില്ല. നിനക്കു പരിഹരിക്കാനാകാത്ത ആപത്തു നിന്റെമേൽ വരും; നിനക്കു ചിന്തിക്കാൻപോലും കഴിയാത്ത വിനാശം നിന്റെമേൽ പെട്ടെന്നുതന്നെ വീഴും.
ISA 47:12 “ഇപ്പോൾ, നീ ബാല്യംമുതൽ ചെയ്തുവന്ന നിന്റെ ആഭിചാരങ്ങളും ക്ഷുദ്രപ്രയോഗങ്ങളുടെ ബാഹുല്യവും തുടരുക. ഒരുപക്ഷേ നിനക്കു ഫലം ലഭിച്ചേക്കാം, ഒരുപക്ഷേ നീ ഭീതി ജനിപ്പിച്ചേക്കാം.
ISA 47:13 ആലോചനയുടെ ബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു! ഇപ്പോൾ ജ്യോതിഷികൾ മുമ്പോട്ടുവരട്ടെ, നക്ഷത്രം നോക്കുന്നവരും അമാവാസി കണ്ടു പ്രവചിക്കുന്നവരും, നിനക്കു സംഭവിക്കാൻ പോകുന്നവയിൽനിന്ന് നിന്നെ വിടുവിക്കട്ടെ.
ISA 47:14 ഇതാ, അവർ വൈക്കോൽക്കുറ്റിപോലെ ആകും; തീ അവരെ ദഹിപ്പിച്ചുകളയും. അഗ്നിജ്വാലയുടെ ശക്തിയിൽനിന്നു തങ്ങളെത്തന്നെ രക്ഷിക്കാൻ അവർക്കു കഴിവില്ല. അതു കുളിർമാറ്റുന്നതിനുള്ള കനലോ കായുവാൻ തക്ക തീയോ അല്ല.
ISA 47:15 ബാല്യംമുതൽ നിന്നോടു ചേർന്ന് അധ്വാനിച്ചിരുന്നവരും നിന്നോടു ചേർന്നു കച്ചവടംചെയ്തവരും അതിലപ്പുറമാകുകയില്ല. അവർ ഓരോരുത്തരും അവരവരുടെ ദിശയിലേക്കു ചിതറിപ്പോകും; നിന്നെ രക്ഷിക്കാൻ ആരും അവശേഷിക്കുകയില്ല.
ISA 48:1 “യാക്കോബിന്റെ പിൻഗാമികളേ, ഇസ്രായേൽ എന്നു നാമധേയമുള്ളവരേ, യെഹൂദാവംശജരേ, യഹോവയുടെ നാമത്തിൽ ശപഥംചെയ്യുന്നവരേ, സത്യമോ നീതിയോ ഇല്ലാതെയാണെങ്കിലും ഇസ്രായേലിന്റെ ദൈവത്തിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരേ,
ISA 48:2 നിങ്ങൾ വിശുദ്ധനഗരത്തിലെ പൗരരെന്ന് അഭിമാനിക്കുന്നവരേ, ഇസ്രായേലിന്റെ ദൈവത്തിൽ ആശ്രയിക്കുന്നു എന്ന് അവകാശപ്പെടുന്നവരേ, ഇതു ശ്രദ്ധിക്കുക. സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
ISA 48:3 പൂർവകാര്യങ്ങൾ ഞാൻ പണ്ടുതന്നെ പ്രസ്താവിച്ചു, അവ എന്റെ വായിൽനിന്ന് പുറപ്പെട്ടു. ഞാൻ അവ അറിയിക്കുകയും ചെയ്തു; പെട്ടെന്നുതന്നെ ഞാൻ പ്രവർത്തിക്കുകയും അവ സംഭവിക്കുകയും ചെയ്തു.
ISA 48:4 കാരണം നിങ്ങൾ എത്ര കഠിനഹൃദയരെന്ന് എനിക്കറിയാം; നിങ്ങളുടെ കഴുത്തിലെ പേശികൾ ഇരുമ്പായിരുന്നു, നിങ്ങളുടെ നെറ്റി വെങ്കലനിർമിതവും ആയിരുന്നു.
ISA 48:5 അതുകൊണ്ട് ഇക്കാര്യങ്ങൾ പണ്ടുതന്നെ ഞാൻ നിന്നെ അറിയിച്ചു; അതു സംഭവിക്കുംമുമ്പേ ഞാൻ നിന്നോടു പ്രഖ്യാപിച്ചു. ‘എന്റെ പ്രതിമകൾ അവ സാധ്യമാക്കിയെന്നും തടികൊണ്ടുള്ള വിഗ്രഹവും സ്വർണബിംബവും അവയ്ക്കുത്തരവിട്ടെന്നും,’ നീ പറയാതിരിക്കേണ്ടതിനുതന്നെ.
ISA 48:6 നീ കേട്ടിട്ടുണ്ട്; ഇപ്പോൾ ഇവയെല്ലാം നോക്കിക്കൊൾക. നീ തന്നെ അതു സമ്മതിക്കുകയില്ലേ? “ഇപ്പോൾമുതൽ ഞാൻ പുതിയ കാര്യങ്ങളും നീ അറിഞ്ഞിട്ടില്ലാത്ത നിഗൂഢതകളും നിന്നെ അറിയിക്കുന്നു.
ISA 48:7 ‘അതേ, ഞാൻ അതറിഞ്ഞിട്ടുണ്ട്,’ എന്നു നീ പറയാതിരിക്കേണ്ടതിന്, അവ പൂർവകാലത്തല്ല, ഇപ്പോൾത്തന്നെ സൃഷ്ടിക്കപ്പെട്ടവയാണ്; ഇന്നേദിവസത്തിനുമുമ്പ് നീ അതിനെപ്പറ്റി കേട്ടിട്ടേയില്ല.
ISA 48:8 നീ അതു കേട്ടിട്ടുമില്ല, അറിഞ്ഞിട്ടുമില്ല, പണ്ടുമുതലേ നിന്റെ ചെവി തുറന്നിട്ടുമില്ല. നീ വഞ്ചനയോടെ പെരുമാറുന്നു എന്നും ജനനംമുതൽതന്നെ നീ മത്സരിയെന്നു വിളിക്കപ്പെട്ടിരുന്നെന്നും ഞാൻ അറിയുന്നു.
ISA 48:9 എന്റെ നാമംനിമിത്തം ഞാൻ എന്റെ ക്രോധം താമസിപ്പിക്കുന്നു; നീ പരിപൂർണമായും നശിപ്പിക്കപ്പെടാതിരിക്കേണ്ടതിന് എന്റെ സ്തുതിനിമിത്തം ഞാൻ അത് അടക്കിവെക്കും.
ISA 48:10 ഇതാ, ഞാൻ നിന്നെ ശുദ്ധീകരിച്ചിരിക്കുന്നു, വെള്ളിയെപ്പോലെ അല്ലതാനും; കഷ്ടതയുടെ തീച്ചൂളയിൽ ഞാൻ നിന്റെ മാറ്റ് ഉരച്ചിരിക്കുന്നു.
ISA 48:11 എനിക്കുവേണ്ടി, എനിക്കുവേണ്ടിത്തന്നെ, ഞാൻ അതു ചെയ്യും. എന്നെ അശുദ്ധമാക്കാൻ ഞാൻ അനുവദിക്കുന്നതെങ്ങനെ? എന്റെ മഹത്ത്വം ഞാൻ മറ്റാർക്കും കൊടുക്കുകയില്ല.
ISA 48:12 “യാക്കോബേ, എന്റെ വാക്കു കേൾക്കുക, ഞാൻ വിളിച്ചിട്ടുള്ള ഇസ്രായേലേ: അത് ഞാൻ ആകുന്നു; ഞാൻ ആകുന്നു ആദ്യനും ഞാൻ ആകുന്നു അന്ത്യനും.
ISA 48:13 എന്റെ കൈ ഭൂമിക്ക് അടിസ്ഥാനമിട്ടു, എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു; ഞാൻ അവയെ വിളിക്കുമ്പോൾ, അവയെല്ലാം ഒന്നുചേർന്ന് നിവർന്നുനിൽക്കുന്നു.
ISA 48:14 “നിങ്ങളെല്ലാവരും ഒരുമിച്ചുകൂടി കേൾക്കുക: ഏതു വിഗ്രഹമാണ് ഇക്കാര്യങ്ങൾ മുൻകൂട്ടി പ്രസ്താവിച്ചിരുന്നത്? യഹോവയുടെ തെരഞ്ഞെടുക്കപ്പെട്ട സഖ്യകക്ഷി ബാബേലിനെതിരായി തന്റെ ഹിതം നിറവേറ്റും; അദ്ദേഹത്തിന്റെ ഭുജം ബാബേല്യർക്ക് എതിരായിരിക്കും.
ISA 48:15 ഞാൻ, ഞാൻതന്നെ സംസാരിച്ചിരിക്കുന്നു; അതേ, ഞാൻ അവനെ വിളിച്ചു. ഞാൻ അവനെ കൊണ്ടുവരും, അവൻ തന്റെ വഴിയിൽ മുന്നേറും.
ISA 48:16 “എന്റെ അടുത്തുവന്ന് ഇതു കേൾക്കുക: “ആദ്യത്തെ അറിയിപ്പുമുതൽ ഞാൻ സംസാരിച്ചതൊന്നും രഹസ്യത്തിലല്ല; എന്തും സംഭവിക്കുന്നതിനുമുമ്പേതന്നെ ഞാൻ അവിടെ സന്നിഹിതനാണ്.” ഇപ്പോൾ യഹോവയായ കർത്താവ് എന്നെയും അവിടത്തെ ആത്മാവിനെയും അയച്ചിരിക്കുന്നു.
ISA 48:17 നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിനക്കു നന്മയായുള്ളത് നിന്നെ പഠിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നയിക്കുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ആകുന്നു ഞാൻ.
ISA 48:18 അയ്യോ! നീ എന്റെ കൽപ്പനകൾ കേട്ട് അനുസരിച്ചിരുന്നെങ്കിൽ, നിന്റെ സമാധാനം ഒരു നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും ആകുമായിരുന്നു!
ISA 48:19 നിന്റെ പിൻഗാമികൾ മണൽപോലെയും നിന്റെ മക്കൾ എണ്ണമറ്റ ധാന്യമണികൾപോലെയും ആകുമായിരുന്നു; അവരുടെ നാമം എന്റെ മുമ്പിൽനിന്ന് ഒരിക്കലും മായിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്യുമായിരുന്നില്ല.”
ISA 48:20 ബാബേലിനെ ഉപേക്ഷിക്കുക, ബാബേല്യരിൽനിന്ന് ഓടിപ്പോകുക! ഉല്ലാസഘോഷത്തോടെ ഇതു പ്രസ്താവിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക. ഭൂമിയുടെ അറ്റത്തോളം ഇതു പ്രസിദ്ധമാക്കുക, “യഹോവ തന്റെ ദാസനായ യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു” എന്നു പറയുക.
ISA 48:21 അവിടന്ന് അവരെ മരുഭൂമിയിൽക്കൂടി നടത്തിയപ്പോൾ അവർക്കു ദാഹിച്ചില്ല; അവിടന്ന് അവർക്കുവേണ്ടി പാറയിൽനിന്ന് ജലം ഒഴുക്കി; അവിടന്നു പാറയെ പിളർന്നു അങ്ങനെ വെള്ളം പൊട്ടിപ്പുറപ്പെട്ടു.
ISA 48:22 “എന്നാൽ ദുഷ്ടർക്കു സമാധാനമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 49:1 ദ്വീപുകളേ, എന്റെ വാക്കുകൾ ശ്രദ്ധിക്കുക; വിദൂരതയിലുള്ള ജനതകളേ, ഇതു കേൾക്കുക: യഹോവ എന്നെ ഗർഭംമുതൽതന്നെ വിളിച്ചിരിക്കുന്നു; അമ്മയുടെ ഉദരത്തിൽവെച്ചുതന്നെ അവിടന്ന് എന്റെ പേര് പ്രസ്താവിച്ചിരിക്കുന്നു.
ISA 49:2 അവിടന്ന് എന്റെ വായ് മൂർച്ചയുള്ള വാൾപോലെയാക്കി തന്റെ ഉള്ളങ്കൈയിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മൂർച്ചയുള്ള ഒരു അസ്ത്രമാക്കി എന്നെ തന്റെ ആവനാഴിയിൽ മറച്ചുവെച്ചിരിക്കുന്നു.
ISA 49:3 “ഇസ്രായേലേ, നീ എന്റെ ദാസൻ; എന്റെ മഹത്ത്വം ഞാൻ നിന്നിൽ വെളിപ്പെടുത്തും,” എന്ന് അവിടന്ന് എന്നോട് അരുളിച്ചെയ്തു.
ISA 49:4 അപ്പോൾ ഞാൻ പറഞ്ഞു: “ഞാൻ വെറുതേ അധ്വാനിച്ചു; ഞാൻ എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും ചെലവഴിച്ചു. എങ്കിലും എന്റെ അംഗീകാരം യഹോവയുടെ പക്കലും എന്റെ പ്രതിഫലം എന്റെ ദൈവത്തിന്റെ അടുക്കലും ആണ്.”
ISA 49:5 യാക്കോബിനെ തന്നിലേക്കു തിരികെ കൊണ്ടുവരുന്നതിനും ഇസ്രായേലിനെ തന്റെ അടുക്കൽ ചേർക്കുന്നതിനും, തന്റെ ദാസനാകാൻ എന്നെ ഗർഭപാത്രത്തിൽ ഉരുവാക്കിയ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കാരണം യഹോവയുടെ ദൃഷ്ടിയിൽ ഞാൻ മഹത്ത്വപ്പെടുകയും എന്റെ ദൈവം എനിക്കു ബലമായിരിക്കുകയും ചെയ്യും.
ISA 49:6 അവിടന്ന് അരുളിച്ചെയ്തു: “യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്ഥാപിക്കാനും ഇസ്രായേലിലെ സംരക്ഷിതരെ തിരികെ വരുത്തുന്നതിനും നീ എനിക്കൊരു ദാസനായിരിക്കുന്നതു വളരെ ചെറിയ ഒരു കാര്യമാണ്. ഭൂമിയുടെ അറുതികൾവരെയും എന്റെ രക്ഷ എത്തേണ്ടതിന് ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കി വെച്ചിരിക്കുന്നു.”
ISA 49:7 ഇസ്രായേലിന്റെ വീണ്ടെടുപ്പുകാരനും പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു— വെറുക്കപ്പെട്ടവനും ജനതകളാൽ നിന്ദിക്കപ്പെടുന്നവനും ഭരണാധികാരികൾക്കു ദാസനുമായവനോടുതന്നെ: “യഹോവ വിശ്വസ്തൻ ആകുകയാലും നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് ഇസ്രായേലിന്റെ പരിശുദ്ധൻ ആകുകയാലും രാജാക്കന്മാർ നിങ്ങളെക്കണ്ട് എഴുന്നേൽക്കുകയും പ്രഭുക്കന്മാർ നിങ്ങളെക്കണ്ട് നമസ്കരിക്കുകയും ചെയ്യും.”
ISA 49:8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥനയ്ക്ക് ഉത്തരമരുളും, രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിക്കും; ദേശം പുനരുദ്ധരിക്കുന്നതിനും ശൂന്യമായിക്കിടക്കുന്ന അവകാശങ്ങൾ വീണ്ടും ഭാഗംവെക്കുന്നതിനും ജനങ്ങൾക്ക് ഒരു ഉടമ്പടിയായി, ഞാൻ നിന്നെ സംരക്ഷിച്ച് നിലനിർത്തും.
ISA 49:9 തടവറയിലുള്ളവരോട്, ‘പുറത്തുവരിക’ എന്നും അന്ധകാരത്തിലിരിക്കുന്നവരോട്, ‘സ്വതന്ത്രരാകുക’ എന്നും പറയേണ്ടതിനുതന്നെ. “അവർ വഴികളിലെല്ലാം മേയും എല്ലാ മൊട്ടക്കുന്നുകളും അവർക്കു മേച്ചിൽസ്ഥലമാകും.
ISA 49:10 അവർക്കു വിശക്കുകയില്ല, ദാഹിക്കുകയുമില്ല, അത്യുഷ്ണമോ വെയിലോ അവരെ ബാധിക്കുകയില്ല. അവരോടു കരുണയുള്ളവൻ അവരെ നയിക്കും, നീരുറവകൾക്കരികിലേക്ക് അവർ ആനയിക്കപ്പെടും.
ISA 49:11 എന്റെ പർവതങ്ങളെല്ലാം ഞാൻ വഴിയാക്കിമാറ്റും, എന്റെ രാജവീഥികൾ ഉയർത്തപ്പെടും.
ISA 49:12 ഇതാ, അവർ ദൂരസ്ഥലത്തുനിന്നു വരും; വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീം ദേശത്തുനിന്നും അവർ വരും.”
ISA 49:13 ആകാശമേ, ആനന്ദത്താൽ ആർപ്പിടുക; ഭൂമിയേ, ആഹ്ലാദിക്കുക; പർവതങ്ങളേ, പൊട്ടിയാർക്കുക! കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു, തന്റെ പീഡിതരോട് അവിടത്തേക്ക് കനിവും തോന്നുന്നു.
ISA 49:14 എന്നാൽ സീയോൻ, “യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവ് എന്നെ മറന്നുകളഞ്ഞു” എന്നു പറഞ്ഞു.
ISA 49:15 “ഒരു സ്ത്രീക്ക് താൻ മുലയൂട്ടുന്ന കുഞ്ഞിനെ മറക്കാൻ കഴിയുമോ? തന്റെ ഗർഭത്തിൽ ഉരുവായ മകനോട് അവൾക്ക് കരുണ തോന്നാതിരിക്കുമോ? ഒരു അമ്മ മറന്നാലും ഞാൻ നിങ്ങളെ മറക്കുകയില്ല!
ISA 49:16 ഇതാ, ഞാൻ എന്റെ ഉള്ളംകൈയിൽ നിന്നെ വരച്ചിരിക്കുന്നു; നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.
ISA 49:17 നിന്റെ മക്കൾ വേഗം വരും, നിന്നെ നശിപ്പിച്ചവരും ശൂന്യമാക്കിയവരും നിന്നെ വിട്ടുപോകും.
ISA 49:18 കണ്ണുയർത്തുക, ചുറ്റുപാടും വീക്ഷിക്കുക; ഇവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു. ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നീ അവരെയെല്ലാം ഒരു ആഭരണംപോലെ അണിയും; ഒരു മണവാട്ടിക്കെന്നപോലെ അവർ നിനക്ക് അലങ്കാരമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 49:19 “നീ നശിപ്പിക്കപ്പെട്ട് ശൂന്യമാക്കപ്പട്ടിരുന്നെങ്കിലും നിന്റെ ദേശം പാഴിടമാക്കപ്പെട്ടിരുന്നെങ്കിലും ഇപ്പോൾ സ്ഥലം തികയാതെവണ്ണം നിന്റെ ജനത്തെക്കൊണ്ടു നിറയും, നിന്നെ വിഴുങ്ങിയവർ വിദൂരത്താകും.
ISA 49:20 മക്കളെക്കുറിച്ചു നീ വിലപിച്ചുകൊണ്ടിരുന്നകാലത്തു നിനക്കു ജനിച്ച നിന്റെ മക്കൾ നീ കേൾക്കെത്തന്നെ നിങ്ങളോട്, ‘ഈ സ്ഥലം ഞങ്ങൾക്കു വളരെ ചെറുതാണ്; ഞങ്ങൾക്കു പാർക്കാൻ ഇടംതരിക’ എന്നു പറയും.
ISA 49:21 അപ്പോൾ നീ നിന്റെ ഹൃദയത്തിൽ: ‘എനിക്കുവേണ്ടി ഇവരെ പ്രസവിച്ചത് ആര്? എന്റെ മക്കളെക്കുറിച്ചു വിലപിച്ചുകൊണ്ട് ഞാൻ വന്ധ്യയും പ്രവാസിയുമായി അലഞ്ഞു നടന്നുകൊണ്ടിരിക്കുമ്പോൾ, ഇവരെ ആര് പ്രസവിച്ചു വളർത്തിയിരിക്കുന്നു? ഞാൻ ഏകാകിനിയായിരുന്നല്ലോ, ഇവർ എവിടെയായിരുന്നു?’ എന്നു പറയും.”
ISA 49:22 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ രാഷ്ട്രങ്ങൾക്ക് എന്റെ കരമുയർത്തി ഒരു അടയാളം നൽകും ജനതകൾ കാൺകെ എന്റെ കൊടി ഉയർത്തും; അവർ നിന്റെ പുത്രന്മാരെ മാറിടത്തിൽ വഹിച്ചുകൊണ്ടുവരും, നിന്റെ പുത്രിമാരെ തോളിൽ ചുമന്നുകൊണ്ടുവരും.
ISA 49:23 രാജാക്കന്മാർ നിന്റെ വളർത്തപ്പന്മാരും അവരുടെ രാജ്ഞിമാർ നിനക്ക് വളർത്തമ്മമാരും ആയിരിക്കും. അവർ നിന്റെ മുന്നിൽ സാഷ്ടാംഗം വണങ്ങി നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ യഹോവയെന്നും എന്നിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ലജ്ജിച്ചുപോകുകയില്ലെന്നും നീ അറിയും.”
ISA 49:24 യോദ്ധാക്കളിൽനിന്ന് കവർച്ച കവരാൻ കഴിയുമോ? നിഷ്ഠുരന്മാരുടെ തടവുകാരെ മോചിപ്പിക്കുക സാധ്യമോ?
ISA 49:25 എന്നാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യോദ്ധാക്കളിൽനിന്ന് തടവുകാർ മോചിക്കപ്പെടും, നിഷ്ഠുരന്മാരുടെ കവർച്ച കവർന്നെടുക്കപ്പെടും. നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും, നിന്റെ മക്കളെ ഞാൻ രക്ഷിക്കുകയും ചെയ്യും.
ISA 49:26 നിന്നെ പീഡിപ്പിക്കുന്നവരെ അവരുടെ സ്വന്തം മാംസം ഞാൻ തീറ്റും; വീഞ്ഞുപോലെ സ്വന്തം രക്തം കുടിച്ച് അവർക്കു ലഹരിപിടിക്കും. യഹോവയായ ഞാൻ നിങ്ങളുടെ രക്ഷകനും യാക്കോബിന്റെ ശക്തനായവൻ നിങ്ങളുടെ വീണ്ടെടുപ്പുകാരനും എന്ന് സകലജനവും അന്ന് അറിയും.”
ISA 50:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ അമ്മയെ ഞാൻ ഉപേക്ഷിച്ചതിന്റെ ഉപേക്ഷണപത്രം എവിടെ? എന്റെ കടക്കാരിൽ ആർക്കാണ് ഞാൻ നിങ്ങളെ വിറ്റുകളഞ്ഞത്? നിങ്ങളുടെ പാപങ്ങൾനിമിത്തം നിങ്ങൾ വിറ്റുകളയപ്പെട്ടു; നിങ്ങളുടെ ലംഘനങ്ങൾനിമിത്തം നിങ്ങളുടെ അമ്മ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ISA 50:2 ഞാൻ വന്നപ്പോൾ, ആരും ഇല്ലാതെവരുന്നതിനും ഞാൻ വിളിച്ചപ്പോൾ, ആരും ഉത്തരം നൽകാതിരിക്കാനും എന്താണു കാരണം? വിടുവിക്കാൻ കഴിയാതവണ്ണം എന്റെ കൈകൾ കുറുകിപ്പോയോ? മോചിപ്പിക്കുന്നതിന് എനിക്കു ശക്തിയില്ലാതായോ? കേവലം ഒരു ശാസനയാൽ ഞാൻ സമുദ്രത്തെ വറ്റിക്കുന്നു, നദികളെ ഞാൻ മരുഭൂമിയാക്കി മാറ്റുന്നു; വെള്ളമില്ലായ്കയാൽ അവയിലെ മത്സ്യങ്ങൾ ചീഞ്ഞുനാറുന്നു, അവ ദാഹംകൊണ്ട് ചത്തൊടുങ്ങുകയുംചെയ്യുന്നു.
ISA 50:3 ഞാൻ ആകാശത്തെ കറുപ്പ് ഉടുപ്പിക്കുകയും; ചാക്കുശീല പുതപ്പിക്കുകയും ചെയ്യുന്നു.”
ISA 50:4 തളർന്നിരിക്കുന്നവനോട് സമയോചിതമായ ഒരു വാക്കു സംസാരിക്കാൻ യഹോവയായ കർത്താവ് എനിക്കു പരിശീലനംസിദ്ധിച്ചവരുടെ നാവു തന്നിരിക്കുന്നു. അവിടന്ന് എന്നെ പ്രഭാതംതോറും ഉണർത്തുന്നു, പരിശീലനംനേടുന്നവരെപ്പോലെ കേൾക്കേണ്ടതിന് അവിടന്ന് എന്റെ ചെവി ഉണർത്തുന്നു.
ISA 50:5 യഹോവയായ കർത്താവ് എന്റെ ചെവി തുറന്നു; ഞാനോ, എതിർത്തില്ല; ഒഴിഞ്ഞുമാറിയതുമില്ല.
ISA 50:6 എന്നെ അടിച്ചവർക്ക് ഞാൻ എന്റെ മുതുകും രോമം പറിച്ചവർക്ക് ഞാൻ കവിളും കാട്ടിക്കൊടുത്തു. പരിഹാസത്തിൽനിന്നും തുപ്പലിൽനിന്നും ഞാൻ എന്റെ മുഖം മറച്ചുകളഞ്ഞില്ല.
ISA 50:7 യഹോവയായ കർത്താവ് എന്നെ സഹായിക്കും; അതിനാൽ ഞാൻ അപമാനിതനാകുകയില്ല. തന്മൂലം ഞാൻ എന്റെ മുഖം തീക്കല്ലുപോലെയാക്കി, ഞാൻ ലജ്ജിച്ചുപോകുകയില്ല എന്ന് എനിക്കറിയാം.
ISA 50:8 എന്നെ കുറ്റവിമുക്തനാക്കുന്നവൻ സമീപത്തുണ്ട്. അപ്പോൾ എനിക്കെതിരേ ആരോപണവുമായി ആർ വരും? നമുക്ക് പരസ്പരം വാദിക്കാം! എന്റെ അന്യായക്കാരൻ ആർ? അയാൾ എന്റെ സമീപത്ത് വരട്ടെ!
ISA 50:9 ഇതാ, യഹോവയായ കർത്താവ് എന്നെ സഹായിക്കും. എന്നെ ആർ കുറ്റംവിധിക്കും? അവർ എല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും; പുഴു അവരെ തിന്നൊടുക്കും.
ISA 50:10 നിങ്ങളിൽ ആർ യഹോവയെ ഭയപ്പെടും? അവിടത്തെ ദാസന്റെ ശബ്ദം ആർ അനുസരിക്കും? പ്രകാശമില്ലാത്തവർ ഇരുട്ടിൽ നടന്നുകൊള്ളട്ടെ, അവൻ യഹോവയുടെ നാമത്തിൽ അഭയം തേടുകയും തന്റെ ദൈവത്തിൽ ആശ്രയിക്കുകയും ചെയ്യട്ടെ.
ISA 50:11 എന്നാൽ ഇപ്പോൾ തീ കത്തിക്കുന്നവരായ എല്ലാവരുമേ, സ്വന്തം ആവശ്യത്തിന് പന്തങ്ങൾ കൊളുത്തുന്നവരേ, നിങ്ങൾ കത്തിച്ച അഗ്നിയുടെ പ്രകാശത്തിലും നിങ്ങൾ കൊളുത്തിയ പന്തത്തിന്റെ വെളിച്ചത്തിലും നടന്നുകൊള്ളുക. ഇതാണ് എന്റെ കൈയിൽനിന്ന് നിങ്ങൾക്കു ലഭിക്കാനിരിക്കുന്നത്. നിങ്ങൾ യാതനയിൽത്തന്നെ കഴിയേണ്ടിവരും.
ISA 51:1 “നീതിയെ പിൻതുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, എന്റെ വാക്കു ശ്രദ്ധിക്കുക. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും നോക്കുക;
ISA 51:2 നിങ്ങളുടെ പിതാവായ അബ്രാഹാമിലേക്കും നിങ്ങളെ പ്രസവിച്ച സാറയിലേക്കും നോക്കുക. ഏകനായിരുന്ന അവസ്ഥയിൽ ഞാൻ അവനെ വിളിക്കുകയും അവനെ അനുഗ്രഹിച്ചു വർധിപ്പിക്കുകയും ചെയ്തു.
ISA 51:3 യഹോവ സീയോനെ ആശ്വസിപ്പിക്കും, അവിടന്ന് അവളുടെ ശൂന്യപ്രദേശങ്ങളെല്ലാം ആശ്വസിപ്പിക്കും; അവിടന്ന് അവളുടെ മരുഭൂമിയെ ഏദെൻപോലെയും അവളുടെ നിർജനസ്ഥലത്തെ യഹോവയുടെ തോട്ടംപോലെയുമാക്കും. ആനന്ദവും ആഹ്ലാദവും സ്തോത്രവും സംഗീതധ്വനിയും അവളിലുണ്ടാകും.
ISA 51:4 “എന്റെ ജനതയേ, എന്നെ ശ്രദ്ധിക്കുക; എന്റെ രാഷ്ട്രമേ, എനിക്കു ചെവിതരിക: കാരണം നിയമം എന്നിൽനിന്ന് പുറപ്പെടും; എന്റെ നീതി രാഷ്ട്രങ്ങൾക്കു പ്രകാശമാകും.
ISA 51:5 എന്റെ നീതി അതിവേഗം അടുത്തുകൊണ്ടിരിക്കുന്നു, എന്റെ രക്ഷ സമീപിച്ചുകൊണ്ടിരിക്കുന്നു, എന്റെ ഭുജം രാഷ്ട്രങ്ങളെ ന്യായംവിധിക്കും. ദ്വീപുകൾ എനിക്കായി കാത്തിരിക്കുകയും എന്റെ ശക്തിയുള്ള ഭുജത്തിൽ ആശ്രയിക്കുകയും ചെയ്യും.
ISA 51:6 നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്ക് ഉയർത്തുക, താഴേ ഭൂമിയെ നോക്കുക. ആകാശം പുകപോലെ അപ്രത്യക്ഷമാകും, ഭൂമി വസ്ത്രംപോലെ പഴകിപ്പോകും, അതിൽ വസിക്കുന്നവർ ഈച്ചകൾപോലെ മരണമടയും, എന്നാൽ എന്റെ രക്ഷ ശാശ്വതമായി നിലനിൽക്കും, എന്റെ നീതി നീങ്ങിപ്പോകുകയുമില്ല.
ISA 51:7 “നീതിയെ അറിയുന്നവരും ഹൃദയത്തിൽ എന്റെ ന്യായപ്രമാണമുള്ളവരുമേ, എന്റെ വാക്കു കേൾക്കുക: കേവലം മനുഷ്യരുടെ നിന്ദയെ നിങ്ങൾ ഭയപ്പെടുകയോ അവരുടെ ഭർത്സനത്തെ പേടിക്കുകയോ അരുത്.
ISA 51:8 പുഴു അവരെ വസ്ത്രംപോലെ അരിച്ചുകളയും; കൃമി അവരെ കമ്പിളിയെപ്പോലെ തിന്നുകളയും. എന്നാൽ എന്റെ നീതി നിത്യകാലത്തേക്കുള്ളത് എന്റെ രക്ഷ തലമുറതലമുറയായും നിലനിൽക്കും.”
ISA 51:9 യഹോവയുടെ ഭുജമേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! പുരാതനകാലത്തെപ്പോലെയും പഴയ തലമുറകളിലെന്നപോലെയും ഉണരുക. രഹബിനെ വെട്ടിക്കളയുകയും ഭീകരസത്വത്തെ കുത്തിക്കീറുകയും ചെയ്തതു നീയല്ലേ?
ISA 51:10 സമുദ്രത്തെ, അഗാധജലരാശിയിലെ വെള്ളത്തെ, വറ്റിച്ചുകളഞ്ഞത് അങ്ങല്ലേ? താൻ വീണ്ടെടുത്തവർക്കു കടന്നുപോകാൻ സമുദ്രത്തിന്റെ അടിത്തട്ടിനെ വഴിയാക്കിത്തീർത്തതും അങ്ങല്ലേ?
ISA 51:11 യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും.
ISA 51:12 “ഞാൻ, ഞാനാകുന്നു നിങ്ങളെ ആശ്വസിപ്പിക്കുന്നവൻ. വെറും മർത്യരെയും വെറും പുല്ലുപോലെയുള്ള മനുഷ്യജീവികളെയും ഭയപ്പെടുന്ന നീ ആര്?
ISA 51:13 ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും ചെയ്ത നിന്റെ സ്രഷ്ടാവായ യഹോവയെ മറന്നുപോയിട്ട്, വിനാശത്തിനായി തുനിഞ്ഞിറങ്ങിയിരിക്കുന്ന പീഡകന്റെ കോപത്തെ നിരന്തരം ഭയന്ന് നാൾതോറും നീ ജീവിക്കുന്നു. പീഡകരുടെ ക്രോധം എവിടെ?
ISA 51:14 പേടിച്ചു തടവറയിൽ കഴിയുന്നവർ വേഗത്തിൽ സ്വതന്ത്രരാക്കപ്പെടും; അവർ കാരാഗൃഹത്തിൽക്കിടന്നു മരിക്കുകയില്ല, അവരുടെ ആഹാരം മുടങ്ങുകയുമില്ല.
ISA 51:15 തിരകൾ ഗർജിക്കുമാറ് സമുദ്രത്തെ ക്ഷോഭിപ്പിക്കുന്ന നിന്റെ ദൈവമായ യഹോവ ഞാൻ ആകുന്നു— സൈന്യങ്ങളുടെ യഹോവ എന്നാണ് എന്റെ നാമം.
ISA 51:16 ആകാശത്തെ ഉറപ്പിച്ച്, ഭൂമിക്ക് അടിസ്ഥാനമിട്ട്, സീയോനോട്, ‘നീ എന്റെ ജനം’ എന്നു പറയുന്നതിന്, ഞാൻ എന്റെ വചനം നിന്റെ വായിൽ തരികയും എന്റെ കൈയുടെ നിഴലിൽ നിന്നെ മറയ്ക്കുകയും ചെയ്തിരിക്കുന്നു.”
ISA 51:17 യഹോവയുടെ കരത്തിൽനിന്നുള്ള ക്രോധത്തിന്റെ പാനപാത്രം കുടിച്ച, ജെറുശലേമേ, ഉണരുക, ഉണരുക, എഴുന്നേൽക്കുക, നീ പരിഭ്രമത്തിന്റെ പാനപാത്രം മട്ടുവരെയും കുടിച്ചു വറ്റിച്ചിരിക്കുന്നു.
ISA 51:18 അവൾ പ്രസവിച്ച മക്കളുടെ കൂട്ടത്തിൽ അവളെ നയിക്കാൻ ഒരുത്തനുമില്ല; അവൾ വളർത്തിയ മക്കളിൽ അവളെ കൈപിടിച്ചു നടത്താൻ ആരുമില്ല.
ISA 51:19 ഈ രണ്ടു കാര്യങ്ങൾ നിനക്കുമേൽ വന്നിരിക്കുന്നു— നിന്നോടു സഹതപിക്കാൻ ആരുണ്ട്? സംഹാരവും നാശവും ക്ഷാമവും വാളും നിനക്കു നേരിട്ടിരിക്കുന്നു; നിന്നെ ആശ്വസിപ്പിക്കാൻ ആർക്കു കഴിയും?
ISA 51:20 നിന്റെ മക്കൾ ബോധക്ഷയംവന്നു വീണുപോയി; വലയിൽ അകപ്പെട്ട മാനിനെപ്പോലെ അവർ എല്ലാ ചത്വരങ്ങളിലും കിടക്കുന്നു. അവർ യഹോവയുടെ ക്രോധംകൊണ്ടും നിന്റെ ദൈവത്തിന്റെ ശാസനകൊണ്ടും നിറഞ്ഞിരിക്കുന്നു.
ISA 51:21 അതിനാൽ പീഡിതരേ, വീഞ്ഞുകൊണ്ടല്ലാതെ ലഹരി പിടിച്ചവളേ, ഇതു കേൾക്കുക.
ISA 51:22 നിന്റെ നാഥനായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, തന്റെ ജനത്തിനുവേണ്ടി വ്യവഹരിക്കുന്ന, നിന്റെ ദൈവംതന്നെ: “ഇതാ, പരിഭ്രമത്തിന്റെ പാനപാത്രം ഞാൻ നിന്റെ കൈയിൽനിന്ന് എടുത്തുമാറ്റുന്നു, ആ പാത്രത്തിൽനിന്ന്, എന്റെ ക്രോധത്തിന്റെ കോപ്പയിൽനിന്ന് ഇനിമേൽ നീ കുടിക്കുകയില്ല;
ISA 51:23 അതു ഞാൻ നിന്നെ പീഡിപ്പിക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും, ‘സാഷ്ടാംഗം വീഴുക, ഞങ്ങൾ നിന്നെ ചവിട്ടിമെതിക്കട്ടെ’ എന്നു നിന്നോടു പറഞ്ഞവരുടെതന്നെ കൈയിൽ. നീ നിന്റെ ശരീരത്തെ നിലംപോലെയും മനുഷ്യൻ ചവിട്ടിനടക്കുന്ന തെരുവീഥിപോലെയും ആക്കിയിരുന്നല്ലോ.”
ISA 52:1 സീയോനേ, ഉണരുക, ഉണരുക, ശക്തി ധരിച്ചുകൊൾക! വിശുദ്ധനഗരമായ ജെറുശലേമേ, നിന്റെ പ്രതാപവസ്ത്രം ധരിച്ചുകൊൾക. പരിച്ഛേദനം ഏൽക്കാത്തവനും അശുദ്ധരും ഇനിമേൽ നിന്നിലേക്കു വരികയില്ല.
ISA 52:2 ജെറുശലേമേ, നിന്റെ പൊടി കുടഞ്ഞുകളക; എഴുന്നേൽക്കുക, സിംഹാസനസ്ഥനാകുക. ബന്ദിയായ സീയോൻപുത്രീ, നിന്റെ കഴുത്തിലെ ചങ്ങലകൾ അഴിച്ചുകളയുക.
ISA 52:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വിലവാങ്ങാതെ ഞാൻ നിന്നെ വിറ്റുകളഞ്ഞു, ഇപ്പോൾ വിലകൂടാതെ നീ വീണ്ടെടുക്കപ്പെടും.”
ISA 52:4 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുൻകാലത്ത് എന്റെ ജനം ജീവിക്കുന്നതിനായി ഈജിപ്റ്റിലേക്കു പോയി; ഇപ്പോഴിതാ, അശ്ശൂരും അവരെ പീഡിപ്പിച്ചു.
ISA 52:5 “ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത്?” യഹോവ ആരായുന്നു. “കാരണം എന്റെ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോയിരിക്കെ അവരുടെ ഭരണാധികാരികൾ അലമുറയിടുന്നല്ലോ,” യഹോവ അരുളിച്ചെയ്യുന്നു. “അങ്ങനെ എന്റെ നാമം ദിവസംമുഴുവനും നിരന്തരം ദുഷിക്കപ്പെടുന്നു.”
ISA 52:6 അതുകൊണ്ട്, എന്റെ ജനം എന്റെ നാമം അറിയും; അതിനാൽ, ഞാൻ, ഞാൻതന്നെയാണ് അതു പ്രവചിച്ചത് എന്ന് ആ നാളിൽ അവർ അറിയും. അതേ, അതു ഞാൻതന്നെ.
ISA 52:7 സുവാർത്ത കൊണ്ടുവരികയും സമാധാനം പ്രഘോഷിക്കുകയും ശുഭവർത്തമാനം കൊണ്ടെത്തിക്കുകയും രക്ഷ വിളംബരംചെയ്യുകയും സീയോനോട് “നിന്റെ ദൈവം വാഴുന്നു,” എന്നു പറയുകയുംചെയ്ത്, പർവതസാനുക്കൾ താണ്ടിവരുന്നവരുടെ പാദങ്ങൾ എത്ര മനോഹരം!
ISA 52:8 ശ്രദ്ധിക്കുക! നിന്റെ കാവൽക്കാർ അവരുടെ ശബ്ദമുയർത്തും; അവർ ഒരുമിച്ച് ആനന്ദത്താൽ ആർപ്പിടും. യഹോവ സീയോനെ മടക്കിവരുത്തുന്നത് അവർ അഭിമുഖമായി ദർശിക്കും.
ISA 52:9 ജെറുശലേമിന്റെ ശൂന്യപ്രദേശങ്ങളേ, ആനന്ദത്താൽ ഒരുമിച്ച് പൊട്ടിയാർക്കുക. കാരണം യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, അവിടന്ന് ജെറുശലേമിനെ വീണ്ടെടുത്തിരിക്കുന്നു.
ISA 52:10 എല്ലാ ജനതകളുടെയും ദൃഷ്ടിയിൽ യഹോവ തന്റെ വിശുദ്ധഭുജം വെളിപ്പെടുത്തിയിരിക്കുന്നു, ഭൂമിയുടെ സകലസീമകളും നമ്മുടെ ദൈവത്തിന്റെ രക്ഷ കാണും.
ISA 52:11 യാത്രയാകുക, യാത്രയാകുക, അവിടെനിന്നു പുറപ്പെടുക! അശുദ്ധമായതൊന്നും സ്പർശിക്കരുത്! യഹോവയുടെ മന്ദിരത്തിലെ പാത്രങ്ങൾ ചുമക്കുന്നവരേ, അതിന്റെ നടുവിൽനിന്ന് പുറപ്പെടുക, നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക.
ISA 52:12 എന്നാൽ നിങ്ങൾ തിടുക്കത്തിൽ പുറപ്പെടുകയോ ഓടിപ്പോകുകയോ ഇല്ല; കാരണം യഹോവ നിങ്ങൾക്കുമുമ്പായി പോകും, ഇസ്രായേലിന്റെ ദൈവം നിങ്ങൾക്കു പിന്നിൽ കാവൽക്കാരനായിരിക്കും.
ISA 52:13 എന്റെ ദാസൻ ജ്ഞാനത്തോടെ പ്രവർത്തിക്കും; അവൻ ഉയർത്തപ്പെടും, ഉന്നതിനേടും, അത്യന്തം മഹത്ത്വീകരിക്കപ്പെടും.
ISA 52:14 അവനെ കാണുന്ന അനേകരും സ്തംഭിച്ചുപോകുമാറ്, മനുഷ്യനെന്നു തോന്നാത്തവിധം, അവൻ വിരൂപനാക്കപ്പെട്ടിരിക്കുന്നു, അവൻ മനുഷ്യനോ എന്നുപോലും സംശയിക്കുമാറ് വികൃതനാക്കപ്പെട്ടിരിക്കുന്നു.
ISA 52:15 അങ്ങനെ അവൻ അനേകം രാഷ്ട്രങ്ങളെ അമ്പരപ്പിക്കും, രാജാക്കന്മാർ അവന്റെ മുമ്പിൽ വായ് പൊത്തും. കാരണം ആരും തങ്ങളോട് പറഞ്ഞിട്ടില്ലാത്തത് അവർ കാണുകയും തങ്ങൾ കേട്ടിട്ടില്ലാത്തത് അവർ മനസ്സിലാക്കുകയും ചെയ്യും.
ISA 53:1 ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?
ISA 53:2 അവൻ ഇളംനാമ്പുപോലെയും ഉണങ്ങിയ നിലത്തുനിന്നു പിഴുതെടുക്കപ്പെട്ട വേരുപോലെയും അവിടത്തെ മുമ്പാകെ വളരും. അവനു രൂപഭംഗിയോ കോമളത്വമോ ആകർഷകമായ സൗന്ദര്യമോ ഇല്ല, കാഴ്ചയിൽ ഹൃദയാവർജകമായി യാതൊന്നുംതന്നെ അവനിൽ ഉണ്ടായിരുന്നില്ല.
ISA 53:3 അവൻ മനുഷ്യരാൽ നിന്ദിക്കപ്പെടുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്തു; അവൻ കഷ്ടത അനുഭവിക്കുന്നവനായും രോഗം ശീലിച്ചവനായും ഇരുന്നു. അവനെ കാണുന്നവർ അവരുടെ മുഖം തിരിച്ചുകളഞ്ഞു, അവൻ നിന്ദിതനായിരുന്നു, നാം അവനെ നിസ്സാരനായി പരിഗണിച്ചു.
ISA 53:4 നിശ്ചയമായും അവൻ നമ്മുടെ രോഗങ്ങളെ വഹിച്ചു, നമ്മുടെ വേദനകളെ അവൻ ചുമന്നു. ദൈവമാണ് അവനെ ശിക്ഷിച്ചതും അടിച്ചതും പീഡിപ്പിച്ചതും എന്നു നാം കരുതി.
ISA 53:5 എന്നാൽ നമ്മുടെ ലംഘനങ്ങൾക്കുവേണ്ടിയാണ് അവൻ മുറിവേറ്റത്, നമ്മുടെ അകൃത്യങ്ങൾനിമിത്തമാണ് അവൻ തകർക്കപ്പെട്ടത്. നമ്മുടെ സമാധാനത്തിനുവേണ്ടിയുള്ള ശിക്ഷ അവന്റെമേൽ പതിച്ചു, അവൻ സഹിച്ച മുറിവുകളാൽ നാം സൗഖ്യം പ്രാപിച്ചിരിക്കുന്നു.
ISA 53:6 നാമെല്ലാവരും ആടുകളെപ്പോലെ തെറ്റിയലഞ്ഞിരുന്നു, നാമോരോരുത്തനും നമ്മുടെ സ്വന്തം വഴിക്കു തിരിഞ്ഞു; എന്നാൽ യഹോവ നമ്മുടെയെല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.
ISA 53:7 അവൻ മർദനമേൽക്കുകയും പീഡനം സഹിക്കുകയും ചെയ്തു, എന്നിട്ടും അവൻ നിശ്ശബ്ദനായിരുന്നു; അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി, രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
ISA 53:8 പീഡനത്താലും ശിക്ഷാവിധിയാലും അവൻ എടുക്കപ്പെട്ടു. ജീവനുള്ളവരുടെ മധ്യേനിന്നും അവൻ ഛേദിക്കപ്പെട്ടുവെന്നും എന്റെ ജനത്തിന്റെ അതിക്രമങ്ങൾക്കുവേണ്ടി അവൻ ദണ്ഡനമേറ്റുവെന്നും അവന്റെ തലമുറയിൽ ആർ കരുതി?
ISA 53:9 അവൻ യാതൊരു അതിക്രമവും ചെയ്തില്ല, അവന്റെ വായിൽ യാതൊരു വഞ്ചനയും ഉണ്ടായിരുന്നില്ല. അവർ ദുഷ്ടന്മാരോടൊപ്പം അവനു ശവക്കുഴി നൽകി. തന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടൊപ്പം ആയിരുന്നു.
ISA 53:10 എങ്കിലും അവനെ തകർത്തുകളയുന്നതിനും കഷ്ടതവരുത്തുന്നതിനും യഹോവയ്ക്ക് ഇഷ്ടം തോന്നി. അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർന്നിട്ട് അവൻ സന്തതിയെ കാണുകയും ദീർഘായുസ്സ് പ്രാപിക്കുകയും യഹോവയുടെ ഇഷ്ടം അവന്റെ കൈയാൽ നിറവേറുകയും ചെയ്യും.
ISA 53:11 അവന്റെ പീഡാനുഭവത്തിനുശേഷം അവൻ ജീവന്റെ പ്രകാശം കണ്ട് സംതൃപ്തനാകും; തന്റെ പരിജ്ഞാനത്താൽ നീതിമാനായ എന്റെ ദാസൻ പലരെയും നീതീകരിക്കും, അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.
ISA 53:12 അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടൊപ്പം അവകാശം കൊടുക്കും, ശക്തരോടുകൂടെ അവൻ കൊള്ളമുതൽ പങ്കുവെക്കും, അവൻ തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളകയും അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെടുകയും ചെയ്തതിനാൽത്തന്നെ. കാരണം അവൻ അനേകരുടെ പാപം വഹിക്കുകയും അതിക്രമക്കാർക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയുംചെയ്തല്ലോ.
ISA 54:1 “വന്ധ്യയായവളേ, ആർപ്പിടുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പൊട്ടിയാർക്കുക, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക; കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 54:2 “നിന്റെ കൂടാരത്തിന്റെ സ്ഥലം വിസ്തൃതമാക്കുക, നിന്റെ കൂടാരത്തിന്റെ തിരശ്ശീലകൾ വിശാലമായി നിവർക്കുക, അതു ചുരുക്കരുത്; നിന്റെ കയറുകൾ നീട്ടുകയും കുറ്റികൾ ബലവത്താക്കുകയും ചെയ്യുക.
ISA 54:3 നീ വലത്തോട്ടും ഇടത്തോട്ടും വിസ്തൃതമാകും; നിന്റെ സന്തതി ഇതരരാഷ്ട്രങ്ങൾ കൈവശമാക്കുകയും അവരുടെ ശൂന്യനഗരങ്ങളിൽ പാർക്കുകയും ചെയ്യും.
ISA 54:4 “ഭയപ്പെടേണ്ട; നീ ലജ്ജിതയാകുകയില്ല; പരിഭ്രമിക്കേണ്ട; നീ അപമാനിതയാകുകയില്ല. നിന്റെ യൗവനകാലത്തെ ലജ്ജ നീ മറക്കും, വൈധവ്യനിന്ദ മേലാൽ ഓർക്കുകയുമില്ല.
ISA 54:5 നിന്റെ സ്രഷ്ടാവുതന്നെ നിന്റെ ഭർത്താവ്— സൈന്യങ്ങളുടെ യഹോവ എന്നാണ് അവിടത്തെ നാമം— ഇസ്രായേലിന്റെ പരിശുദ്ധനാണ് നിന്റെ വീണ്ടെടുപ്പുകാരൻ; അവിടന്നു സകലഭൂമിയുടെയും ദൈവം എന്നു വിളിക്കപ്പെടും.
ISA 54:6 പരിത്യക്തയായി ആത്മാവിൽ വേദന പൂണ്ടിരിക്കുന്ന സ്ത്രീയെ എന്നപോലെ യൗവനത്തിൽ വിവാഹംകഴിഞ്ഞയുടനെ ഉപേക്ഷിക്കപ്പെട്ട ഭാര്യയെപ്പോലെയുള്ള നിന്നെ യഹോവ തിരികെ വിളിക്കും,” എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു.
ISA 54:7 “അൽപ്പനിമിഷത്തേക്കുമാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു, എങ്കിലും മഹാദയയോടെ ഞാൻ നിന്നെ ചേർത്തുകൊള്ളും.
ISA 54:8 തിളച്ചുമറിഞ്ഞ കോപംനിമിത്തം ഞാൻ നിമിഷനേരത്തേക്ക് എന്റെ മുഖം നിനക്കു മറച്ചുകളഞ്ഞു, എങ്കിലും ശാശ്വത കാരുണ്യത്തോടെ ഞാൻ നിന്നോടു കരുണകാണിക്കും,” എന്നു നിന്റെ വീണ്ടെടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു.
ISA 54:9 “ഇത് എനിക്കു നോഹയുടെ കാലത്തെ പ്രളയംപോലെയാണ്, നോഹയുടെ കാലത്തെപ്പോലെയുള്ള പ്രളയം ഭൂമിയിൽ മേലാൽ സംഭവിക്കുകയില്ലെന്നു ഞാൻ ശപഥംചെയ്തു. അതുപോലെ ഇനിയൊരിക്കലും നിന്നോടു കോപിഷ്ഠനാകുകയോ നിന്നെ ശകാരിക്കുകയോ ചെയ്യുകയില്ല എന്ന് ഇപ്പോൾ ഞാൻ ശപഥംചെയ്തിരിക്കുന്നു.
ISA 54:10 പർവതങ്ങൾ ഇളകിപ്പോകും, കുന്നുകൾ മാറിപ്പോകും, എങ്കിലും എന്റെ അചഞ്ചലസ്നേഹം നിന്നെവിട്ടു നീങ്ങുകയോ എന്റെ സമാധാന ഉടമ്പടി ലംഘിക്കപ്പെടുകയോ ഇല്ല,” എന്നു നിന്നോടു കരുണാമയനായ യഹോവ അരുളിച്ചെയ്യുന്നു.
ISA 54:11 “പീഡിതയും കൊടുങ്കാറ്റിൽപ്പെട്ട് ഉഴലുന്ന ആശ്വാസരഹിതയുമായ പട്ടണമേ, ഞാൻ നിന്നെ പത്മരാഗംകൊണ്ട് പുനർനിർമിക്കും, ഇന്ദ്രനീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനമിടുകയും ചെയ്യും.
ISA 54:12 ഞാൻ നിന്റെ താഴികക്കുടങ്ങൾ മാണിക്യംകൊണ്ടും നിന്റെ കവാടങ്ങൾ പുഷ്യരാഗംകൊണ്ടും നിന്റെ മതിലുകൾ മുഴുവനും വിലയേറിയ കല്ലുകൾകൊണ്ടും നിർമിക്കും.
ISA 54:13 നിന്റെ മക്കൾ എല്ലാവരും യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവരാകും, അവർ വളരെ വലിയ സമാധാനം അനുഭവിക്കും.
ISA 54:14 നീതിയിൽ നീ സുസ്ഥിരയായിത്തീരും: നിഷ്ഠുരവാഴ്ച നിന്നിൽനിന്ന് അകന്നിരിക്കും; നിനക്കു ഭയമുണ്ടാകുകയില്ല. ഭീതിയോ, നിന്നിൽനിന്നു വളരെ അകലെ ആയിരിക്കും; അതു നിന്റെ അടുത്തു വരികയില്ല.
ISA 54:15 ആരെങ്കിലും നിനക്കെതിരേ യുദ്ധംചെയ്യുന്നെങ്കിൽ, അത് എന്റെ ഹിതപ്രകാരം ആയിരിക്കുകയില്ല; നിന്നെ ആക്രമിക്കുന്നവരെല്ലാം നിനക്കു കീഴടങ്ങുകതന്നെചെയ്യും.
ISA 54:16 “ഇതാ, ഞാനാണ്, കരിക്കട്ടമേൽ കാറ്റടിച്ച് അഗ്നിജ്വാല ഉണ്ടാക്കുകയും അതതു പണിക്കുള്ള ആയുധം നിർമിക്കുകയും ചെയ്യുന്ന ഇരുമ്പുപണിക്കാരന്റെയും സ്രഷ്ടാവ്. വിനാശം വിതയ്ക്കാനായി സംഹാരകനെയും സൃഷ്ടിച്ചത് ഞാനാണ്.
ISA 54:17 നിന്നെ എതിർക്കാനായി നിർമിച്ചിരിക്കുന്ന ഒരു ആയുധവും സഫലമാകുകയില്ല, നിനക്കെതിരേ കുറ്റമാരോപിക്കുന്ന എല്ലാ വാദമുഖങ്ങളെയും നീ ഖണ്ഡിക്കും. ഇത് യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്ന് അവർക്കു ലഭിക്കുന്ന കുറ്റവിമുക്തിയുമാണ്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 55:1 “ദാഹാർത്തരായ എല്ലാവരുമേ, വരിക, വെള്ളത്തിങ്കലേക്കു വരിക; നിങ്ങളിൽ പണമില്ലാത്തവരേ, വന്ന് വാങ്ങി ഭക്ഷിക്കുക! നിങ്ങൾ വന്ന് പണം കൊടുക്കാതെയും വില കൂടാതെയും വീഞ്ഞും പാലും വാങ്ങുക.
ISA 55:2 ആഹാരമല്ലാത്തതിനുവേണ്ടി നിങ്ങൾ പണം ചെലവഴിക്കുകയും തൃപ്തിനൽകാത്തവയ്ക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതെന്തിന്? നിങ്ങൾ എന്റെ വാക്കു ശ്രദ്ധയോടെ കേട്ട് നല്ല ആഹാരം ഭക്ഷിക്കുക, നിങ്ങൾ വിഭവസമൃദ്ധമായ ഭക്ഷണത്താൽ ആനന്ദിക്കും.
ISA 55:3 നിങ്ങൾ ചെവിചായ്ച്ചുകൊണ്ട് എന്റെ അടുക്കലേക്കു വരിക; നിങ്ങൾക്കു ജീവൻ ഉണ്ടാകേണ്ടതിനു, ശ്രദ്ധിക്കുക. ദാവീദിന് ഞാൻ നൽകിയ വിശ്വസ്തവാഗ്ദാനങ്ങളുമായി ഞാൻ നിങ്ങളുമായി ഒരു ശാശ്വത ഉടമ്പടി ചെയ്യും.
ISA 55:4 ഇതാ, ഞാൻ അദ്ദേഹത്തെ ജനതകൾക്ക് ഒരു സാക്ഷ്യവും രാഷ്ട്രങ്ങൾക്ക് ഭരണാധികാരിയും സൈന്യാധിപനും ആക്കിയിരിക്കുന്നു.
ISA 55:5 നീ അറിയാത്ത രാഷ്ട്രങ്ങളെ നീ വിളിക്കും, നിശ്ചയം, നീ അറിഞ്ഞിട്ടില്ലാത്ത ജനതകൾ നിന്റെ അടുക്കലേക്ക് ഓടിവരും; ഇസ്രായേലിന്റെ പരിശുദ്ധനായ, നിന്റെ ദൈവമായ യഹോവ നിമിത്തം, അവിടത്തെ തേജസ്സ് നിന്നെ അണിയിച്ചിരിക്കുകയാൽത്തന്നെ.”
ISA 55:6 യഹോവയെ കണ്ടെത്താവുന്ന സമയത്ത് അവിടത്തെ അന്വേഷിക്കുക; അവിടന്നു സമീപസ്ഥനായിരിക്കുമ്പോൾ അവിടത്തെ വിളിച്ചപേക്ഷിക്കുക.
ISA 55:7 ദുഷ്ടർ തങ്ങളുടെ വഴിയെയും നീതികെട്ടവർ തങ്ങളുടെ നിരൂപണങ്ങളെയും ഉപേക്ഷിക്കട്ടെ. അവർ യഹോവയിലേക്കു മടങ്ങിവരട്ടെ. അവിടന്ന് അവരോട് കരുണകാണിക്കും, നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ; അവിടന്നു സമൃദ്ധമായി ക്ഷമിക്കും.
ISA 55:8 “കാരണം എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളല്ല, നിങ്ങളുടെ വഴികൾ എന്റെ വഴികളുമല്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 55:9 “ആകാശം ഭൂമിയെക്കാൾ ഉന്നതമായിരിക്കുന്നതുപോലെ, എന്റെ വഴികൾ നിങ്ങളുടെ വഴികളെക്കാളും എന്റെ ചിന്തകൾ നിങ്ങളുടെ ചിന്തകളെക്കാളും ഉന്നതമാണ്.
ISA 55:10 ആകാശത്തുനിന്നു പൊഴിയുന്ന മഴയും മഞ്ഞും ഭൂമി നനച്ച് അതിൽ വിത്തുകൾ മുളച്ച് വളർന്ന്, വിതയ്ക്കുന്നയാൾക്കു വിത്തും ഭക്ഷിക്കുന്നവർക്ക് ആഹാരവും നൽകാതെ മടങ്ങിപ്പോകാതിരിക്കുന്നതുപോലെയാണ്,
ISA 55:11 എന്റെ വായിൽനിന്ന് പുറപ്പെടുന്ന എന്റെ വചനവും: എന്റെ ഹിതം നിറവേറ്റി ഏതിനുവേണ്ടി ഞാൻ അതിനെ അയച്ചുവോ ആ കാര്യം സാധിക്കാതെ അത് എന്റെ അടുക്കലേക്കു വൃഥാ മടങ്ങിവരികയില്ല.
ISA 55:12 നിങ്ങൾ സന്തോഷത്തോടെ പുറപ്പെടും, സമാധാനത്തോടെ നിങ്ങളെ പറഞ്ഞയയ്ക്കും; പർവതങ്ങളും മലകളും നിങ്ങളുടെമുമ്പിൽ പൊട്ടിയാർക്കും, വയലിലെ സകലവൃക്ഷങ്ങളും കരഘോഷം മുഴക്കും.
ISA 55:13 മുള്ളിനുപകരം സരളമരവും പറക്കാരയ്ക്കു പകരം കൊഴുന്തുമരവും വളരും. അത് യഹോവയ്ക്ക് ഒരു പ്രശസ്തിയായും എന്നും നിലനിൽക്കുന്ന ശാശ്വതമായ ഒരു ചിഹ്നമായും തീരും.”
ISA 56:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ന്യായം പാലിക്കുകയും നീതി പ്രവർത്തിക്കുകയും ചെയ്യുക, കാരണം എന്റെ രക്ഷ സമീപം ആയിരിക്കുന്നു, എന്റെ നീതി വളരെവേഗംതന്നെ വെളിപ്പെടും.
ISA 56:2 ശബ്ബത്തിനെ അശുദ്ധമാക്കാതെ അതു പാലിക്കുക തിന്മ പ്രവർത്തിക്കാതെ തങ്ങളുടെ കൈകളെ സൂക്ഷിക്കുക ഇവ ചെയ്യുന്ന മനുഷ്യർ അനുഗൃഹീതർ, ഇവ മുറുകെപ്പിടിക്കുന്നവരുംതന്നെ.”
ISA 56:3 “യഹോവ എന്നെ തന്റെ ജനത്തിൽനിന്ന് നിശ്ശേഷം അകറ്റിയിരിക്കുന്നു,” എന്ന് യഹോവയോടു ചേർന്നിട്ടുള്ള ഒരു വിദേശിയും പറയാതിരിക്കട്ടെ. “ഞാൻ ഉണങ്ങിയ ഒരു വൃക്ഷമാണ്,” എന്ന് ഒരു ഷണ്ഡനും പറയാതിരിക്കട്ടെ.
ISA 56:4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ശബ്ബത്തുകളെ ആചരിക്കുകയും എനിക്കു പ്രസാദകരമായവ തെരഞ്ഞെടുക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന ഷണ്ഡന്മാരോട്—
ISA 56:5 അവർക്കും ഞാൻ എന്റെ ആലയത്തിലും എന്റെ മതിൽക്കെട്ടിനുള്ളിലും പുത്രീപുത്രന്മാരെക്കാൾ മെച്ചമായൊരു സ്മാരകവും പേരും നൽകും; എന്നെന്നും നിലനിൽക്കുന്ന ഒരു ശാശ്വതനാമം ഞാൻ അവർക്കു നൽകും.
ISA 56:6 യഹോവയെ സേവിക്കാനും അവിടത്തെ നാമം സ്നേഹിക്കാനും അവിടത്തെ ദാസരായിരിക്കാനും യഹോവയോടു ചേർന്നിട്ടുള്ള എല്ലാ യെഹൂദേതരരെയും, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കുകയും എന്റെ ഉടമ്പടി പാലിക്കുകയും ചെയ്യുന്ന എല്ലാവരെയും—
ISA 56:7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്ക് കൊണ്ടുവരും, എന്റെ പ്രാർഥനാലയത്തിൽ അവരെ സന്തുഷ്ടരാക്കിത്തീർക്കും. അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ സ്വീകാര്യമായിത്തീരും. എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം എന്നു വിളിക്കപ്പെടും.”
ISA 56:8 ഇസ്രായേലിന്റെ ഭ്രഷ്ടരെ ചേർത്തുകൊള്ളുന്ന യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “എന്നോടു ചേർക്കപ്പെട്ടവർക്കു പുറമേ മറ്റുള്ളവരെയും ഞാൻ കൂട്ടിച്ചേർക്കും.”
ISA 56:9 വയലിലെ സകലമൃഗങ്ങളേ, കാട്ടിലെ സകലജന്തുക്കളേ, വന്നു ഭക്ഷിക്കുക!
ISA 56:10 ഇസ്രായേലിന്റെ കാവൽക്കാർ അന്ധരാണ്, അവർ അറിവില്ലാത്തവർ അവർ എല്ലാവരും കുരയ്ക്കാൻ കഴിയാത്ത ഊമനായ്ക്കൾതന്നെ. അവർ നിദ്രപ്രിയരായി സ്വപ്നംകണ്ടു കിടന്നുറങ്ങുന്നു.
ISA 56:11 അവർ ഒരിക്കലും തൃപ്തിവരാത്ത, ആർത്തിപൂണ്ട, നായ്ക്കൾ. അവർ ഗ്രഹണശക്തിയില്ലാത്ത ഇടയന്മാർതന്നെ; അവരെല്ലാം സ്വന്തവഴിക്കു തിരിയുന്നു, അവർ സ്വന്തം ലാഭം അന്വേഷിക്കുന്നു.
ISA 56:12 “വരിക, ഞാൻ വീഞ്ഞുകൊണ്ടുവരട്ടെ! നമുക്കു ലഹരിപാനീയം തൃപ്തിവരുന്നതുവരെ കുടിക്കാം! ഇന്നത്തെപ്പോലെ നാളെയും അധികം സമൃദ്ധിയോടെതന്നെ,” എന്ന് അവർ പറയുന്നു.
ISA 57:1 നീതിനിഷ്ഠർ നശിക്കുന്നു, ആരും അതു ഗൗനിക്കുന്നില്ല; വിശ്വസ്തർ മരിച്ചു മാറ്റപ്പെടുന്നു, ആരും മനസ്സിലാക്കുന്നില്ല. വരാനുള്ള ദോഷത്തിൽനിന്ന് നീതിനിഷ്ഠർ എടുത്തുമാറ്റപ്പെടുന്നതിനാൽത്തന്നെ.
ISA 57:2 പരമാർഥതയോടെ ജീവിക്കുന്നവരെല്ലാം സ്വസ്ഥതയിലേക്കു പ്രവേശിക്കും; അവർ തങ്ങളുടെ മരണക്കിടക്കയിൽ വിശ്രമം നേടും.
ISA 57:3 “എന്നാൽ മന്ത്രവാദിനിയുടെ മക്കളേ, വ്യഭിചാരിയുടെയും വേശ്യയുടെയും സന്തതിയേ, ഇങ്ങോട്ട് അടുത്തുവരിക.
ISA 57:4 ആരെയാണു നിങ്ങൾ പരിഹസിക്കുന്നത്? ആർക്കെതിരേയാണു നിങ്ങൾ അവജ്ഞയോടെ നോക്കുകയും വായ്‌പിളർന്ന് നാക്കുനീട്ടുകയും ചെയ്യുന്നത്? നിങ്ങൾ അതിക്രമത്തിന്റെ മക്കളും വ്യാജ സന്തതികളുമല്ലേ?
ISA 57:5 കരുവേലകങ്ങൾക്കരികിലും ഓരോ ഇലതൂർന്ന മരത്തിൻകീഴിലും നിങ്ങൾ കാമാതുരരാകുന്നു. താഴ്വരകളിൽ പാറപ്പിളർപ്പുകൾക്കുതാഴേ നിങ്ങൾ കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്നില്ലേ?
ISA 57:6 അരുവികളിലെ മിനുസമുള്ള കല്ലുകളാണ് നിന്റെ വിഗ്രഹങ്ങൾ; അതുതന്നെ നിന്റെ ഓഹരി. അതേ, അവയ്ക്കാണു നിങ്ങൾ പാനീയബലിയും ഭോജനബലിയും അർപ്പിച്ചിരിക്കുന്നത്. ഇതെല്ലാം കണ്ടശേഷവും ഞാൻ ക്ഷമിക്കണമോ?
ISA 57:7 പൊക്കമുള്ള വൻമലയിൽ നീ നിന്റെ കിടക്കവിരിച്ചു; യാഗമർപ്പിക്കാൻ അവിടേക്കാണല്ലോ നീ കയറിപ്പോയത്.
ISA 57:8 വാതിലുകൾക്കും കട്ടിളകൾക്കും പിന്നിലായി നീ അന്യദേവതകളുടെ ചിഹ്നങ്ങൾ പതിച്ചിരിക്കുന്നു. എന്നെ ഉപേക്ഷിച്ച്, നീ നിന്റെ കിടക്ക അനാവരണംചെയ്തു, അതിന്മേൽ കയറി അതു വിശാലമായി തുറന്നിട്ടു; നീ ആരുടെ കിടക്കയാണോ ഇഷ്ടപ്പെട്ടത് അവരുമായി ഒരു സന്ധിചെയ്ത്, അവരുടെ നഗ്നശരീരങ്ങളെ ആസക്തിയോടുകൂടെ നോക്കി.
ISA 57:9 നീ ഒലിവെണ്ണയുമായി മോലെക്കിന്റെ അടുക്കൽച്ചെന്നു, നിന്റെ പരിമളവർഗങ്ങൾ വർധിപ്പിച്ചു. നിന്റെ പ്രതിനിധികളെ നീ ദൂരസ്ഥലങ്ങളിലേക്കയച്ചു; നീ പാതാളംവരെ ഇറങ്ങിച്ചെല്ലുകയും ചെയ്തു!
ISA 57:10 നിന്റെ വഴിയുടെ ദൈർഘ്യത്താൽ നീ തളർന്നു, എന്നിട്ടും ‘ആശയറ്റിരിക്കുന്നു,’ എന്നു നീ പറഞ്ഞില്ല. നിന്റെ ശക്തിയുടെ നവീകരണം നീ കണ്ടെത്തി അതുകൊണ്ടു നീ ക്ഷീണിച്ചില്ല.
ISA 57:11 “ആരെ ഭയപ്പെട്ടിട്ടായിരുന്നു നീ എന്നോടു വ്യാജം പറയുകയും എന്നെ ഓർക്കാതെ അവഗണിക്കുകയും ചെയ്തത്? ഞാൻ ദീർഘകാലം നിശ്ശബ്ദനായിരിക്കുകയാലല്ലേ നീ എന്നെ ഭയപ്പെടാതിരുന്നത്?
ISA 57:12 നിന്റെ നീതിയും നിന്റെ പ്രവൃത്തിയും ഞാൻ വെളിച്ചത്താക്കും, അവ നിനക്കു പ്രയോജനം ചെയ്യുകയില്ല.
ISA 57:13 നീ നിലവിളിക്കുമ്പോൾ നിന്റെ വിഗ്രഹങ്ങളുടെ ശേഖരം നിന്നെ രക്ഷിക്കട്ടെ! കാറ്റ് അവ എല്ലാറ്റിനെയും തൂത്തെറിയും, കേവലം ഒരു ശ്വാസം അവയെ പറപ്പിച്ചുകളയും. എന്നാൽ എന്നിൽ ശരണപ്പെടുന്നവൻ ദേശം കൈവശമാക്കുകയും എന്റെ വിശുദ്ധപർവതത്തെ അവകാശമാക്കുകയും ചെയ്യും.”
ISA 57:14 അവിടന്ന് അരുളിച്ചെയ്യുന്നു: “പണിയുക, പണിയുക, വഴിയൊരുക്കുക! എന്റെ ജനത്തിന്റെ വഴിയിൽനിന്നു പ്രതിബന്ധം നീക്കിക്കളയുക.”
ISA 57:15 ഉന്നതനും ശ്രേഷ്ഠനും അനശ്വരനും പരിശുദ്ധൻ എന്ന നാമമുള്ളവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഉന്നതവും വിശുദ്ധവുമായ സ്ഥാനത്തു ഞാൻ വസിക്കുന്നു, എന്നാൽ വിനയമുള്ളവരുടെ ആത്മാവിനു നവചൈതന്യം പകരുന്നതിനും ഹൃദയം തകർന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി അനുതാപവും വിനയവുമുള്ളവരോടുംകൂടെ ഞാൻ വസിക്കും.
ISA 57:16 ഞാൻ എന്നേക്കും അവരോടു കുറ്റമാരോപിച്ചുകൊണ്ടിരിക്കുകയോ എപ്പോഴും കോപിക്കുകയോ ചെയ്യുകയില്ല, അങ്ങനെയായാൽ എന്റെതന്നെ സൃഷ്ടിയായ ജനം ഞാൻനിമിത്തം തളർന്നുപോകുമല്ലോ.
ISA 57:17 പാപകരമായ അവരുടെ ആർത്തിനിമിത്തം ഞാൻ കോപാകുലനായി; ഞാൻ അവരെ ശിക്ഷിച്ചു, കോപത്താൽ ഞാൻ മുഖം മറയ്ക്കുകയും ചെയ്തു, എന്നിട്ടും അവർ തങ്ങൾക്കു ബോധിച്ച വഴിയിൽനടന്നു.
ISA 57:18 ഞാൻ അവരുടെ വഴികൾ മനസ്സിലാക്കി, എന്നാലും ഞാൻ അവരെ സൗഖ്യമാക്കും; ഞാൻ അവരെ നയിക്കുകയും വിലപിക്കുന്നവരെ ആശ്വസിപ്പിക്കുകയും
ISA 57:19 അവരുടെ അധരങ്ങളിൽ സ്തോത്രധ്വനികൾ നൽകുകയുംചെയ്യുന്നു. ദൂരസ്ഥർക്കും സമീപസ്ഥർക്കും സമാധാനം, അതേ, സമാധാനം! ഞാൻ അവർക്കു സൗഖ്യംനൽകും,” എന്നു യഹോവ അരുളിച്ചെയ്യുന്നു.
ISA 57:20 എന്നാൽ ദുഷ്ടർ കലങ്ങിമറിയുന്ന കടൽപോലെയാണ്, അതിനു സ്വസ്ഥമായിരിക്കാൻ കഴിയുകയില്ല, അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു കൊണ്ടുവരികയും ചെയ്യുന്നു.
ISA 57:21 “ദുഷ്ടർക്ക് ഒരു സമാധാനമില്ല എന്ന്,” എന്റെ ദൈവം അരുളിച്ചെയ്യുന്നു.
ISA 58:1 “ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക.
ISA 58:2 അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു.
ISA 58:3 ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’ “ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു.
ISA 58:4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട.
ISA 58:5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? ഇതിനെയോ നിങ്ങൾ ഉപവാസമെന്നും യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്?
ISA 58:6 “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകവും തകർത്തുകളയുക,
ISA 58:7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?
ISA 58:8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.
ISA 58:9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും. “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,
ISA 58:10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ, നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.
ISA 58:11 യഹോവ നിന്നെ നിരന്തരം വഴിനടത്തും; വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും. നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.
ISA 58:12 നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും, ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും; നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും.
ISA 58:13 “നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും ശബ്ബത്തു ലംഘിക്കാതെ നിന്റെ കാലുകൾ അടക്കിവെക്കുകയും ശബ്ബത്തിനെ ഒരു പ്രമോദമെന്നും യഹോവയുടെ വിശുദ്ധദിവസം ആദരണീയമെന്നും കരുതുകയും നിന്റെ സ്വന്തം വഴിക്കു തിരിയാതെയും സ്വന്തം ഇഷ്ടം ചെയ്യാതെയും വ്യർഥസംസാരത്തിലേർപ്പെടാതെയും ആ ദിവസത്തെ ആദരിക്കുകയും ചെയ്യുമെങ്കിൽ,
ISA 58:14 നീ യഹോവയിൽ ആനന്ദം കണ്ടെത്തും; ദേശത്തെ ഉന്നതസ്ഥാനങ്ങളിൽ ജയഘോഷത്തോടെ സവാരിചെയ്യുന്നതിനും നിന്റെ പിതാവായ യാക്കോബിന്റെ അവകാശം ആസ്വദിക്കുന്നതിനും ഞാൻ ഇടയാക്കും.” യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.
ISA 59:1 രക്ഷിക്കാൻ കഴിയാത്തവിധം യഹോവയുടെ കരം കുറുകിപ്പോയിട്ടില്ല, നിശ്ചയം, കേൾക്കാൻ കഴിയാത്തവിധം അവിടത്തെ ചെവി മന്ദമായിട്ടുമില്ല.
ISA 59:2 എന്നാൽ നിങ്ങളുടെ അനീതികളാണ് നിങ്ങളെയും നിങ്ങളുടെ ദൈവത്തെയുംതമ്മിൽ അകറ്റിയിട്ടുള്ളത്; നിങ്ങളുടെ പാപങ്ങളാണ് അവിടന്നു കേൾക്കാത്തവിധം അവിടത്തെ മുഖം നിങ്ങൾക്കു മറച്ചുകളഞ്ഞത്.
ISA 59:3 നിങ്ങളുടെ കൈ രക്തത്താലും നിങ്ങളുടെ വിരലുകൾ അകൃത്യത്താലും മലിനമായിരിക്കുന്നു. നിങ്ങളുടെ അധരങ്ങൾ വ്യാജം സംസാരിച്ചു, നിങ്ങളുടെ നാവ് വക്രത ഉച്ചരിക്കുന്നു.
ISA 59:4 ന്യായത്തിനുവേണ്ടി ആരും ശബ്ദമുയർത്തുന്നില്ല; സത്യസന്ധതയോടെ ആരും വാദിക്കുന്നതുമില്ല. അവർ വ്യാജത്തിൽ ആശ്രയിച്ച്, അസത്യം സംസാരിക്കുന്നു; അവർ ദ്രോഹത്തെ ഗർഭംധരിച്ച് അനീതിയെ പ്രസവിക്കുന്നു.
ISA 59:5 അവർ അണലിമുട്ട വിരിയിക്കുകയും ചിലന്തിവല നെയ്യുകയുംചെയ്യുന്നു. ആ മുട്ട തിന്നുന്നവർ മരിക്കും, ആ മുട്ട പൊട്ടിക്കുമ്പോൾ അണലി പുറത്തുവരുന്നു.
ISA 59:6 അവരുടെ ചിലന്തിവല വസ്ത്രമായിത്തീരുകയില്ല; അവരുടെ കൈവേല അവർക്കു പുതപ്പാകുകയുമില്ല. അവരുടെ പ്രവൃത്തി അന്യായത്തിന്റെ ഉല്പന്നമാണ്, അക്രമപ്രവർത്തനം അവരുടെ കൈകളിലുണ്ട്.
ISA 59:7 അവരുടെ കാൽ തിന്മയിലേക്കു കുതിക്കുന്നു; കുറ്റമില്ലാത്ത രക്തം ചൊരിയാൻ അവർ തിടുക്കംകൂട്ടുന്നു. അവർ ദുഷ്ചിന്തകൾ പിൻതുടരുന്നു; ശൂന്യതയും നാശവും അവരുടെ വഴികളിലുണ്ട്.
ISA 59:8 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ; അവരുടെ വഴികളിൽ ന്യായമില്ല. അവയെ അവർ വക്രതയുള്ള മാർഗങ്ങളാക്കി മാറ്റി; അതിൽക്കൂടി പോകുന്നവർ ആരുംതന്നെ സമാധാനം അറിയുകയില്ല.
ISA 59:9 അതിനാൽ ന്യായം നമ്മിൽനിന്ന് അകന്നിരിക്കുന്നു, നീതി ഞങ്ങളോടൊപ്പം എത്തുന്നതുമില്ല. ഞങ്ങൾ വെളിച്ചം അന്വേഷിച്ചു, എന്നാൽ അന്ധകാരംമാത്രം; പ്രകാശം തിരഞ്ഞു, എന്നാൽ ഞങ്ങൾ അഗാധമായ നിഴലിൽ നടക്കുന്നു.
ISA 59:10 അന്ധന്മാരെപ്പോലെ ഞങ്ങൾ ചുമർ തപ്പിനടക്കുന്നു, കണ്ണില്ലാത്തവരെന്നപോലെ ഞങ്ങൾ തപ്പിത്തടയുന്നു. ഉച്ചസമയത്ത് രാത്രിയിലെന്നപോലെ ഞങ്ങൾ ഇടറിവീഴുന്നു; ആരോഗ്യമുള്ളവരുടെ മധ്യേ മൃതന്മാരെപ്പോലെ ഞങ്ങൾ കഴിച്ചുകൂട്ടുന്നു.
ISA 59:11 ഞങ്ങൾ എല്ലാവരും കരടികളെപ്പോലെ മുരളുന്നു; ഞങ്ങൾ ദുഃഖാർത്തരായി പ്രാവുകളെപ്പോലെ കുറുകുന്നു. ന്യായത്തിനായി ഞങ്ങൾ കാത്തിരിക്കുന്നു, എന്നാൽ ലഭിക്കുന്നില്ല; മോചനത്തിനായും കാത്തിരിക്കുന്നു, എന്നാൽ അതു ഞങ്ങളെ വിട്ട് അകന്നിരിക്കുന്നു.
ISA 59:12 ഞങ്ങളുടെ അതിക്രമങ്ങൾ അങ്ങയുടെമുമ്പിൽ പെരുകിയിരിക്കുന്നു, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നു. ഞങ്ങളുടെ അതിക്രമങ്ങൾ എപ്പോഴും ഞങ്ങളോടൊപ്പമുണ്ട്, ഞങ്ങളുടെ അകൃത്യങ്ങൾ ഞങ്ങൾ അംഗീകരിക്കുന്നു:
ISA 59:13 യഹോവയ്ക്കെതിരേ മത്സരവും വഞ്ചനയും, ഞങ്ങളുടെ ദൈവത്തെ ഞങ്ങൾ അവഗണിച്ചു, കലാപത്തിനും അടിച്ചമർത്തലിനും വഴിമരുന്നിട്ടു, ഞങ്ങളുടെ ഹൃദയങ്ങൾ സങ്കൽപ്പിച്ചുണ്ടാക്കിയ വ്യാജങ്ങൾ പ്രചരിപ്പിച്ചു.
ISA 59:14 അതുകൊണ്ട് ന്യായം പിന്തിരിയുന്നു, നീതി അകന്നുമാറുന്നു; സത്യം വീഥിയിൽ ഇടറുന്നു ആത്മാർഥതയ്ക്കു പ്രവേശിക്കാൻ കഴിയുന്നതുമില്ല.
ISA 59:15 അതേ, സത്യം ഇല്ലാതെയായി, ദോഷം വിട്ടകലുന്നവൻ കവർച്ചയായിത്തീരുന്നു. യഹോവ അതുകണ്ടു; ന്യായമില്ലായ്കയാൽ അത് അവിടത്തേക്ക് അനിഷ്ടമായി.
ISA 59:16 ഒരാളുമില്ലെന്ന് അവിടന്ന് കണ്ടു, മധ്യസ്ഥതവഹിക്കാൻ ആരും ഇല്ലായ്കയാൽ അവിടന്ന് ആശ്ചര്യപ്പെട്ടു; തന്മൂലം അവിടത്തെ ഭുജംതന്നെ അവർക്കു രക്ഷവരുത്തുകയും അവിടത്തെ നീതി അവനെ താങ്ങിനിർത്തുകയും ചെയ്യുന്നു.
ISA 59:17 അവിടന്നു നീതി തന്റെ കവചമായും രക്ഷ തന്റെ ശിരോകവചമായും അണിഞ്ഞു; പ്രതികാരത്തിന്റെ വസ്ത്രം അണിയുകയും തീക്ഷ്ണതയെ ഒരു മേലങ്കിയായി ധരിക്കുകയും ചെയ്തു.
ISA 59:18 അവരുടെ പ്രവൃത്തികൾപോലെതന്നെ, അവിടന്ന് അവർക്കു പകരംനൽകും; തന്റെ എതിരാളികൾക്കു ക്രോധവും തന്റെ ശത്രുക്കൾക്കു പ്രതികാരവുംതന്നെ; ദ്വീപുകൾക്ക് അവിടന്ന് യോഗ്യമായ പ്രതിക്രിയ ചെയ്യും.
ISA 59:19 അതുമൂലം പശ്ചിമദിക്കിൽ ജനം യഹോവയുടെ നാമം ഭയപ്പെടും പൂർവദിക്കിൽ അവിടത്തെ മഹത്ത്വം ആദരിക്കും. യഹോവയുടെ ശ്വാസം പാറിപ്പറന്നുവരുന്നതുപോലെ അവൻ വരും അണപൊട്ടിയൊഴുകിവരുന്ന പ്രളയജലംപോലെ.
ISA 59:20 “വീണ്ടെടുപ്പുകാരൻ സീയോനിലേക്കും യാക്കോബിൽ അതിക്രമം വിട്ടുതിരിയുന്നവരുടെ അടുത്തേക്കും വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 59:21 “ഇതാ, ഇതാകുന്നു അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെമേലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ തന്നിട്ടുള്ള എന്റെ വചനങ്ങളും നിന്റെ അധരങ്ങളിൽനിന്നും നിന്റെ മക്കളുടെ അധരങ്ങളിൽനിന്നും നിന്റെ കൊച്ചുമക്കളുടെ അധരങ്ങളിൽനിന്നും ഇന്നുമുതൽ ഒരുനാളും വിട്ടുമാറുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 60:1 “എഴുന്നേറ്റു പ്രകാശിക്കുക, നിന്റെ പ്രകാശം വന്നിരിക്കുന്നു, യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
ISA 60:2 ഇതാ, അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു, എന്നാൽ യഹോവ നിന്റെമേൽ ഉദിക്കും, അവിടത്തെ തേജസ്സ് നിന്റെമേൽ പ്രത്യക്ഷമാകും.
ISA 60:3 രാഷ്ട്രങ്ങൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയപ്രഭയിലേക്കും വരും.
ISA 60:4 “കണ്ണുകളുയർത്തി ചുറ്റും നോക്കുക: അവരെല്ലാം ഒരുമിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്നുവരും നിന്റെ പുത്രിമാരെ കൈകളിൽ എടുത്തുകൊണ്ടുവരും.
ISA 60:5 അപ്പോൾ നീ കണ്ടു ശോഭിക്കും, നിന്റെ ഹൃദയം ആനന്ദാതിരേകത്താൽ മിടിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ കൊണ്ടുവരപ്പെടും, രാഷ്ട്രങ്ങളുടെ സമ്പത്ത് നിന്റെ അടുക്കൽവരും.
ISA 60:6 ഒട്ടകക്കൂട്ടങ്ങളാൽ നിന്റെ ദേശം നിറയും, മിദ്യാനിലെയും ഏഫയിലെയും ഒട്ടകക്കുട്ടികളാലുംതന്നെ. അവയെല്ലാം ശേബയിൽനിന്ന് വരും, അവ സ്വർണവും സുഗന്ധവർഗവും കൊണ്ടുവന്ന് യഹോവയ്ക്കു സ്തുതിഘോഷം മുഴക്കും.
ISA 60:7 കേദാരിലെ ആട്ടിൻപറ്റം നിന്റെ അടുക്കൽ ഒരുമിച്ചുകൂടും, നെബായോത്തിലെ മുട്ടാടുകൾ നിന്നെ ശുശ്രൂഷിക്കും; അവ എനിക്കു പ്രസാദമുള്ള യാഗമായി എന്റെ യാഗപീഠത്തിന്മേൽ വരും, അങ്ങനെ എന്റെ മഹത്ത്വമുള്ള ആലയത്തെ ഞാൻ അലങ്കരിക്കും.
ISA 60:8 “മേഘംപോലെയും തങ്ങളുടെ കൂടുകളിലേക്ക് പ്രാവുകൾപോലെയും പറന്നുവരുന്ന ഇവർ ആര്?
ISA 60:9 നിശ്ചയമായും ദ്വീപുകൾ എങ്കലേക്കു നോക്കുന്നു; നിന്റെ മക്കളെ ദൂരത്തുനിന്ന് കൊണ്ടുവരുന്ന തർശീശ് കപ്പലുകളാണ് മുൻനിരയിൽ, ഇസ്രായേലിന്റെ പരിശുദ്ധനായ നിന്റെ ദൈവമായ യഹോവയെ ആദരിക്കാനായി, വെള്ളിയും സ്വർണവുമായാണ് അവരുടെ വരവ്, കാരണം അവിടന്ന് നിന്നെ പ്രതാപം അണിയിച്ചല്ലോ.
ISA 60:10 “വിദേശികൾ നിന്റെ മതിലുകൾ പുനർനിർമിക്കും, അവരുടെ രാജാക്കന്മാർ നിന്നെ സേവിക്കും. എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു, എങ്കിലും എന്റെ ദയയാൽ ഞാൻ നിന്നോടു കരുണകാണിക്കും.
ISA 60:11 രാഷ്ട്രങ്ങളുടെ സമ്പത്ത് ജനം കൊണ്ടുവരുന്നതിനും— ഘോഷയാത്രയിൽ അവരുടെ രാജാക്കന്മാരെ നിന്റെ അടുക്കൽ കൊണ്ടുവരുന്നതിനും; നിന്റെ കവാടങ്ങൾ എപ്പോഴും തുറന്നിരിക്കും, അവ രാവും പകലും ഒരിക്കലും അടയ്ക്കപ്പെടാതിരിക്കും.
ISA 60:12 നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നാശമടയും; അതേ, ആ രാജ്യങ്ങൾ നിശ്ശേഷം ശൂന്യമാകും.
ISA 60:13 “എന്റെ വിശുദ്ധമന്ദിരത്തെ അലങ്കരിക്കുന്നതിന്, ലെബാനോന്റെ മഹത്ത്വം നിന്റെ അടുക്കൽവരും സരളവൃക്ഷവും പൈനും പുന്നയും ഒരുമിച്ചു നിന്റെ അടുക്കൽവരും. അങ്ങനെ ഞാൻ എന്റെ പാദങ്ങൾക്കായി ആ സ്ഥലത്തെ മഹത്ത്വപ്പെടുത്തും.
ISA 60:14 നിന്നെ പീഡിപ്പിച്ചവരുടെ മക്കളും വണങ്ങിക്കൊണ്ടു നിന്റെ അടുക്കൽവരും; നിന്നെ നിന്ദിച്ച എല്ലാവരും നിന്റെ പാദത്തിൽ നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരമെന്നും ഇസ്രായേലിൻ പരിശുദ്ധന്റെ സീയോനെന്നും വിളിക്കും.
ISA 60:15 “ഒരു മനുഷ്യനും നിന്നിൽക്കൂടി കടന്നുപോകാത്തവിധം നീ ഉപേക്ഷിക്കപ്പെട്ടവളും നിന്ദ്യയും ആയിത്തീർന്നതുപോലെ ഞാൻ നിന്നെ നിത്യപ്രതാപമുള്ളവളും അനേകം തലമുറകൾക്ക് ആനന്ദവും ആക്കിത്തീർക്കും.
ISA 60:16 നീ രാഷ്ട്രങ്ങളുടെ പാൽ കുടിക്കും, രാജകീയ സ്തനങ്ങൾ നുകരും; യഹോവയായ ഞാൻ നിന്റെ രക്ഷകനും യാക്കോബിന്റെ ശക്തൻ നിന്റെ വീണ്ടെടുപ്പുകാരനും എന്നു നീ അറിയും.
ISA 60:17 ഞാൻ വെങ്കലത്തിനു പകരം സ്വർണം വരുത്തും, ഇരുമ്പിനു പകരം വെള്ളിയും. മരത്തിനു പകരം വെങ്കലവും കല്ലിനുപകരം ഇരുമ്പും ഞാൻ വരുത്തും. ഞാൻ സമാധാനത്തെ നിന്റെ ദേശാധിപതികളായും നീതിയെ നിന്റെ ഭരണകർത്താക്കളായും തീർക്കും.
ISA 60:18 ഇനിമേൽ അക്രമം നിന്റെ ദേശത്തു കേൾക്കുകയില്ല, ശൂന്യതയും നാശവും നിന്റെ അതിരിനുള്ളിൽ ഉണ്ടാകുകയില്ല. എന്നാൽ നിന്റെ മതിലുകൾക്കു നീ രക്ഷ എന്നും നിന്റെ കവാടങ്ങൾക്ക് സ്തോത്രം എന്നും നീ പേരു വിളിക്കും.
ISA 60:19 ഇനിമേൽ പകൽസമയത്ത് നിന്റെ പ്രകാശം സൂര്യനല്ല, രാത്രി നിനക്കു ചന്ദ്രനിൽനിന്ന് നിലാവെട്ടം ലഭിക്കുകയുമില്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ മഹത്ത്വവും ആയിരിക്കും.
ISA 60:20 നിന്റെ സൂര്യൻ ഇനിയൊരിക്കലും അസ്തമിക്കുകയില്ല, നിന്റെ ചന്ദ്രൻ മറഞ്ഞുപോകുകയുമില്ല; യഹോവയായിരിക്കും നിന്റെ നിത്യപ്രകാശം, നിന്റെ വിലാപകാലം അവസാനിക്കുകയും ചെയ്യും.
ISA 60:21 അപ്പോൾ നിന്റെ ജനമെല്ലാം നീതിനിഷ്ഠരാകുകയും അവർ ഭൂപ്രദേശം എന്നേക്കും കൈവശമാക്കുകയും ചെയ്യും. എന്റെ മഹത്ത്വം പ്രദർശിപ്പിക്കുന്നതിനായി ഞാൻ നട്ട നടുതലയും എന്റെ കൈകളുടെ പ്രവൃത്തിയുമായിരിക്കും അവർ.
ISA 60:22 കുറഞ്ഞവൻ ആയിരവും ചെറിയവൻ ഒരു ശക്തിയേറിയ രാഷ്ട്രവും ആയിത്തീരും. ഞാൻ യഹോവ ആകുന്നു; അതിന്റെ സമയത്തു ഞാൻ അതു വേഗത്തിൽ നിറവേറ്റും.”
ISA 61:1 ദരിദ്രരോടു സുവിശേഷം അറിയിക്കാൻ യഹോവയായ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. ഹൃദയം തകർന്നവരുടെ മുറിവു കെട്ടുന്നതിനും തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നതിനും ബന്ധിതരെ മോചിപ്പിക്കുന്നതിനും അവിടന്ന് എന്നെ അയച്ചിരിക്കുന്നു.
ISA 61:2 യഹോവയുടെ പ്രസാദവർഷവും നമ്മുടെ ദൈവത്തിന്റെ പ്രതികാരദിവസവും പ്രസംഗിക്കാനും വിലപിക്കുന്നവരെയെല്ലാം ആശ്വസിപ്പിക്കാനും
ISA 61:3 സീയോനിലെ ദുഃഖിതർക്കു— വെണ്ണീറിനു പകരം തലപ്പാവ് അലങ്കാരമായും വിലാപത്തിനു പകരം ആനന്ദതൈലവും വിഷാദഹൃദയത്തിനു പകരം സ്തുതിയെന്ന മേലങ്കിയും നൽകുവാനും, അവിടന്ന് എന്നെ അയച്ചിരിക്കുന്നു. അവിടത്തെ മഹത്ത്വം വെളിപ്പെടുത്തേണ്ടതിന് യഹോവ നട്ടുവളർത്തിയ നീതിയുടെ ഓക്കുമരങ്ങളാണ് അവർ എന്നു വിളിക്കപ്പെടും.
ISA 61:4 അവർ പൗരാണിക ശൂന്യശിഷ്ടങ്ങളെ പുതുക്കിപ്പണിയും, പണ്ടു തകർക്കപ്പെട്ടതെല്ലാം കെട്ടിയുയർത്തും; ശൂന്യനഗരങ്ങളെ അവർ പുനരുദ്ധരിക്കും, തലമുറകളായി ശൂന്യമായിക്കിടക്കുന്നവയെത്തന്നെ.
ISA 61:5 അപരിചിതർ നിങ്ങളുടെ ആട്ടിൻപറ്റങ്ങളെ മേയിക്കും; വിദേശികൾ നിങ്ങളുടെ നിലങ്ങളിലും മുന്തിരിത്തോപ്പുകളിലും പണിയെടുക്കും.
ISA 61:6 എന്നാൽ നിങ്ങൾ യഹോവയുടെ പുരോഹിതന്മാരെന്നു വിളിക്കപ്പെടും, നിങ്ങൾക്കു നമ്മുടെ ദൈവത്തിന്റെ ശുശ്രൂഷകർ എന്ന പേരു നൽകപ്പെടും. നിങ്ങൾ ഇതര രാഷ്ട്രങ്ങളുടെ സമ്പത്ത് അനുഭവിക്കും, അവരുടെ ധനം നിങ്ങളുടെ പ്രശംസാവിഷയമായിത്തീരും.
ISA 61:7 നിങ്ങളുടെ ലജ്ജയ്ക്കു പകരമായി നിങ്ങൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും, അപമാനത്തിനു പകരം നിങ്ങൾ നിങ്ങളുടെ അവകാശത്തെക്കുറിച്ച് ആനന്ദിക്കും. അങ്ങനെ നിങ്ങളുടെ ദേശത്ത് ഇരട്ടി ഓഹരി നിങ്ങൾക്കു ലഭിക്കും, ശാശ്വതമായ ആനന്ദം നിങ്ങൾക്കുണ്ടാകും.
ISA 61:8 “കാരണം യഹോവ ആകുന്ന ഞാൻ, നീതിയെ സ്നേഹിക്കുന്നു; കവർച്ചയും അതിക്രമവും ഞാൻ വെറുക്കുന്നു. ഞാൻ വിശ്വസ്തതയോടെ എന്റെ ജനത്തിനു പ്രതിഫലംനൽകും, അവരുമായി ഒരു നിത്യ ഉടമ്പടിയും ചെയ്യും.
ISA 61:9 അവരുടെ സന്തതി രാഷ്ട്രങ്ങൾക്കിടയിലും അവരുടെ പിൻഗാമികൾ ജനതകൾക്കിടയിലും അറിയപ്പെടും. അവരെ കാണുന്നവരെല്ലാം അവർ യഹോവ അനുഗ്രഹിച്ച ജനം എന്ന് അംഗീകരിക്കും.”
ISA 61:10 ഞാൻ യഹോവയിൽ അത്യന്തം ആനന്ദിക്കുന്നു; എന്റെ ഹൃദയം എന്റെ ദൈവത്തിൽ സന്തോഷിക്കുന്നു. മണവാളൻ തന്റെ ശിരസ്സ് പുരോഹിതനെപ്പോലെ തലപ്പാവുകൊണ്ട് അലങ്കരിക്കുന്നതുപോലെയും മണവാട്ടി ആഭരണങ്ങൾ അണിയുന്നതുപോലെയും അവിടന്ന് എന്നെ രക്ഷാവസ്ത്രം ധരിപ്പിക്കുകയും നീതിയെന്ന പുറങ്കുപ്പായം അണിയിക്കുകയും ചെയ്തിരിക്കുന്നു.
ISA 61:11 ഭൂമി അതിൽ തൈകളെ മുളപ്പിക്കുന്നതുപോലെയും തോട്ടം അതിൽ വിതച്ച വിത്തു കിളിർപ്പിക്കുന്നതുപോലെയും യഹോവയായ കർത്താവ് സകലജനതകളുടെയും മുമ്പിൽ നീതിയും സ്തോത്രവും ഉയർന്നുവരാൻ ഇടയാക്കും.
ISA 62:1 അവളുടെ കുറ്റവിമുക്തി പ്രഭാതകിരണങ്ങളുടെ പ്രസരിപ്പു‍പോലെയും അവളുടെ രക്ഷ ജ്വലിക്കുന്ന പന്തംപോലെയും ആകുന്നതുവരെ സീയോനുവേണ്ടി ഞാൻ നിശ്ശബ്ദമായിരിക്കുകയില്ല, ജെറുശലേമിനുവേണ്ടി മൗനമായിരിക്കുകയുമില്ല.
ISA 62:2 രാഷ്ട്രങ്ങൾ നിന്റെ കുറ്റവിമുക്തിയും എല്ലാ രാജാക്കന്മാരും നിന്റെ മഹത്ത്വവും ദർശിക്കും; യഹോവയുടെ വായ് കൽപ്പിച്ചുതരുന്ന ഒരു പുതിയ പേരിനാൽ നീ വിളിക്കപ്പെടും.
ISA 62:3 നീ യഹോവയുടെ കൈയിൽ ഒരു മഹത്ത്വകിരീടമായും നിന്റെ ദൈവത്തിന്റെ കൈയിൽ രാജകീയ മകുടമായും തീരും.
ISA 62:4 നീ ഇനിയൊരിക്കലും ഉപേക്ഷിക്കപ്പെട്ടവൾ എന്നോ നിന്റെ ദേശം വിജനദേശം എന്നോ വിളിക്കപ്പെടുകയില്ല. എന്നാൽ നീ ഹെഫ്സീബാ എന്നും നിന്റെ ദേശം ബെയൂലാ എന്നും വിളിക്കപ്പെടും; കാരണം യഹോവ നിന്നിൽ ആനന്ദിക്കുകയും നിന്റെ ദേശം വിവാഹം ചെയ്യപ്പെട്ടതും ആയിത്തീരും.
ISA 62:5 ഒരു യുവാവു യുവതിയെ വിവാഹംചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ അവകാശമാക്കും. മണവാളൻ മണവാട്ടിയിൽ ആനന്ദിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ ആനന്ദിക്കും.
ISA 62:6 ജെറുശലേമേ, രാത്രിയും പകലും മൗനമായിരിക്കാത്ത കാവൽക്കാരെ ഞാൻ നിന്റെ മതിലുകളിന്മേൽ നിരന്തരം വിന്യസിച്ചിരിക്കുന്നു. യഹോവയെ വിളിച്ചപേക്ഷിക്കുന്നവരേ, നിങ്ങൾ വിശ്രമിക്കാനേ പാടില്ല.
ISA 62:7 അവിടന്ന് ജെറുശലേമിനെ സ്ഥാപിക്കുകയും അവളെ ഭൂമിയിൽ ഒരു പ്രശംസാവിഷയമാക്കുകയും ചെയ്യുന്നതുവരെ അവിടത്തേക്ക് സ്വസ്ഥത നൽകരുത്.
ISA 62:8 യഹോവ തന്റെ വലംകരത്തെയും ബലമുള്ള ഭുജത്തെയും ചൊല്ലി ഇപ്രകാരം ശപഥംചെയ്തിരിക്കുന്നു: “തീർച്ചയായും ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുവിനു ഭക്ഷണമായി കൊടുക്കുകയില്ല, നിന്റെ അധ്വാനഫലമായ പുതുവീഞ്ഞ് വിദേശികൾ ഇനിയൊരിക്കലും കുടിക്കുകയില്ല;
ISA 62:9 എന്നാൽ അതിന്റെ വിളവെടുക്കുന്നവർ അതു ഭക്ഷിച്ച് യഹോവയെ സ്തുതിക്കും, അതു ശേഖരിക്കുന്നവർ എന്റെ വിശുദ്ധമന്ദിരത്തിന്റെ അങ്കണത്തിൽവെച്ച് അതു പാനംചെയ്യും.”
ISA 62:10 കടന്നുപോകുക, കവാടങ്ങളിലൂടെ കടന്നുപോകുക! ഈ ജനത്തിനു വഴിയൊരുക്കുക. നിരത്തുക, രാജവീഥി നിരത്തുക! കല്ലുകൾ പെറുക്കിക്കളയുക. രാഷ്ട്രങ്ങൾക്ക് ഒരു കൊടി ഉയർത്തുക.
ISA 62:11 ഇതാ, ഭൂമിയുടെ അറുതികളിലെല്ലാം യഹോവ വിളംബരംചെയ്തിരിക്കുന്നു: “ ‘ഇതാ, നിന്റെ രക്ഷ വരുന്നു! ഇതാ, പ്രതിഫലം അവിടത്തെ പക്കലും പാരിതോഷികം അവിടത്തോടൊപ്പവുമുണ്ട്,’ എന്നു സീയോൻപുത്രിയോടു പറയുക.”
ISA 62:12 അവർ വിശുദ്ധജനം എന്നു വിളിക്കപ്പെടും, യഹോവയാൽ വീണ്ടെടുക്കപ്പെട്ടവർ എന്നുതന്നെ; അന്വേഷിച്ചു കണ്ടെത്തപ്പെട്ടവൾ എന്നും ഒരിക്കലും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും വിളിക്കപ്പെടും.
ISA 63:1 ഏദോമിൽനിന്ന് രക്തപങ്കിലമായ വസ്ത്രംധരിച്ചുകൊണ്ട്, അതേ, ഏദോമിലെ ബൊസ്രായിൽനിന്ന് വരുന്ന ഈ വ്യക്തി ആർ? തേജസ്സിന്റെ വസ്ത്രംധരിച്ചുകൊണ്ട് തന്റെ ശക്തിയുടെ പ്രഭാവത്തിൽ വേഗത്തിൽ മുന്നേറുന്ന ഇദ്ദേഹം ആർ? “വിമോചനം പ്രഘോഷിക്കുന്നവനും രക്ഷിക്കാൻ ശക്തനുമായ ഞാൻതന്നെ.”
ISA 63:2 നിന്റെ വസ്ത്രം മുന്തിരിച്ചക്കു ചവിട്ടുന്നവരുടേതുപോലെ ചെമന്നിരിക്കാൻ കാരണമെന്ത്?
ISA 63:3 “ഞാൻ ഏകനായി മുന്തിരിച്ചക്കു ചവിട്ടിമെതിച്ചു; രാഷ്ട്രങ്ങളിൽനിന്ന് ആരുംതന്നെ എന്നോടൊപ്പം ഉണ്ടായിരുന്നില്ല. എന്റെ കോപത്തിൽ ഞാൻ അവരെ ചവിട്ടി, എന്റെ ക്രോധത്തിൽ അവരെ മെതിച്ചുകളഞ്ഞു; അവരുടെ രക്തം എന്റെ ഉടുപ്പിന്മേൽ തെറിച്ചു, എന്റെ വസ്ത്രമെല്ലാം ഞാൻ മലിനമാക്കി.
ISA 63:4 കാരണം പ്രതികാരദിവസം എന്റെ ഹൃദയത്തിലുണ്ട്; ഞാൻ വീണ്ടെടുക്കുന്ന വർഷം വന്നിരിക്കുന്നു.
ISA 63:5 ഞാൻ നോക്കി, സഹായിക്കാൻ ആരുമുണ്ടായില്ല, സഹായിക്കാൻ ആരുമില്ലാത്തതോർത്ത് ഞാൻ വിസ്മയിച്ചു; അതിനാൽ എന്റെ കരംതന്നെ എനിക്കു രക്ഷ വരുത്തി, എന്റെ ക്രോധം എന്നെ തുണച്ചു.
ISA 63:6 എന്റെ കോപത്തിൽ ഞാൻ രാഷ്ട്രങ്ങളെ ചവിട്ടിമെതിച്ചു; എന്റെ ക്രോധത്തിൽ അവരെ മത്തരാക്കി, അവരുടെ രക്തം ഞാൻ നിലത്ത് ഒഴുക്കിക്കളഞ്ഞു.”
ISA 63:7 അവിടത്തെ കരുണയ്ക്കും അനവധിയായ ദയാവായ്പിനും അനുസൃതമായി, യഹോവ നമുക്കുവേണ്ടി ചെയ്ത എല്ലാറ്റിനും— അതേ, അവിടന്ന് ഇസ്രായേലിനുവേണ്ടി ചെയ്ത അനവധി നന്മകൾക്കുമായി ഞാൻ യഹോവയുടെ ദയാവായ്പിനെക്കുറിച്ചും അവിടത്തെ സ്തുത്യർഹമായ കൃത്യങ്ങളെക്കുറിച്ചും പ്രസ്താവിക്കും.
ISA 63:8 അവിടന്ന് അരുളിച്ചെയ്തു, “അവർ എന്റെ ജനമാണ്, നിശ്ചയം, ഈ മക്കൾ എന്നോടു വിശ്വസ്തത പുലർത്താതിരിക്കുകയില്ല;” അങ്ങനെ അവിടന്ന് അവരുടെ രക്ഷകനായിത്തീർന്നു.
ISA 63:9 അവരുടെ കഷ്ടതയിലെല്ലാം അവിടന്നും കഷ്ടതയനുഭവിച്ചു, അവിടത്തെ സന്നിധിയിലെ ദൂതൻ അവരെ രക്ഷിച്ചു. തന്റെ സ്നേഹത്തിലും കരുണയിലും അവിടന്ന് അവരെ വീണ്ടെടുത്തു; പുരാതനകാലങ്ങളിലെല്ലാം അവിടന്ന് അവരെ കരങ്ങളിൽ വഹിച്ചു.
ISA 63:10 എങ്കിലും അവർ മത്സരിച്ച് അവിടത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാൽ അവിടന്ന് അവർക്കു ശത്രുവായിത്തീർന്നു, അവർക്കെതിരേ അവിടന്നുതന്നെ യുദ്ധംചെയ്തു.
ISA 63:11 അപ്പോൾ അവിടത്തെ ജനം ആ പ്രാചീനകാലം ഓർത്തു, മോശയുടെയും തന്റെ ജനത്തിന്റെയും നാളുകൾതന്നെ— അവരെ സമുദ്രത്തിലൂടെ തന്റെ ജനത്തിന്റെ ഇടയന്മാരോടൊപ്പം വിടുവിച്ചവൻ എവിടെ? അവരിൽ തന്റെ പരിശുദ്ധാത്മാവിനെ നിക്ഷേപിച്ചവൻ എവിടെ?
ISA 63:12 മോശയുടെ വലംകരത്തോടുചേർന്നു പ്രവർത്തിക്കാനായി തന്റെ മഹത്ത്വമേറിയ ശക്തിയുടെ ഭുജം അയയ്ക്കുകയും തനിക്ക് ഒരു ശാശ്വതനാമം ഉണ്ടാകാനായി അവർക്കുമുമ്പിൽ കടലിനെ ഭാഗിച്ച്
ISA 63:13 ആഴങ്ങളിൽക്കൂടെ അവരെ നടത്തുകയും ചെയ്തവൻ ആർ? മരുഭൂമിയിൽ ഇടറാതെ കുതിച്ചുപായും കുതിരയെപ്പോലെ അവരും ഇടറിയില്ല;
ISA 63:14 താഴ്വരയിലേക്ക് ഇറങ്ങിച്ചെല്ലുന്ന കന്നുകാലികളെപ്പോലെ യഹോവയുടെ ആത്മാവ് അവർക്കു വിശ്രമംനൽകി. അങ്ങേക്ക് മഹത്ത്വകരമായ ഒരു നാമം ഉണ്ടാക്കുന്നതിന് അങ്ങ് തന്റെ ജനത്തെ നയിച്ചത് ഇങ്ങനെയാണ്.
ISA 63:15 സ്വർഗത്തിൽനിന്നു നോക്കണമേ, കടാക്ഷിക്കണമേ, വിശുദ്ധിയും തേജസ്സുമുള്ള അങ്ങയുടെ ഉന്നത സിംഹാസനത്തിൽനിന്നുതന്നെ. അങ്ങയുടെ തീക്ഷ്ണതയും അങ്ങയുടെ ശക്തിയും എവിടെ? അവിടത്തെ മനസ്സലിവും സഹതാപവും ഞങ്ങളിൽനിന്നു തടഞ്ഞുവെക്കരുതേ.
ISA 63:16 അബ്രാഹാം ഞങ്ങളെ അറിയുന്നില്ലെങ്കിലും ഇസ്രായേൽ ഞങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും അങ്ങാണ് ഞങ്ങളുടെ പിതാവ്; യഹോവേ, അങ്ങുതന്നെയാണ് ഞങ്ങളുടെ പിതാവ്, പുരാതനകാലംമുതൽതന്നെ ഞങ്ങളുടെ വീണ്ടെടുപ്പുകാരനെന്നാണ് അവിടത്തെ നാമം.
ISA 63:17 യഹോവേ, ഞങ്ങൾ അവിടത്തെ വഴിവിട്ടു തെറ്റിപ്പോകാൻ ഇടയാക്കിയതും അങ്ങയെ ആദരിക്കാതവണ്ണം ഞങ്ങളുടെ ഹൃദയങ്ങൾ കഠിനമാക്കിയതും എന്തുകൊണ്ട്? അങ്ങയുടെ അവകാശമായ ഗോത്രങ്ങൾക്കുവേണ്ടി അങ്ങയുടെ ദാസന്മാർ നിമിത്തം, മടങ്ങിവരണമേ.
ISA 63:18 അങ്ങയുടെ ജനം അങ്ങയുടെ വിശുദ്ധസ്ഥലത്തെ അൽപ്പകാലത്തേക്കുമാത്രം കൈവശമാക്കി, എന്നാൽ ഇപ്പോൾ ഞങ്ങളുടെ ശത്രുക്കൾ അങ്ങയുടെ വിശുദ്ധമന്ദിരത്തെ ചവിട്ടിമെതിച്ചിരിക്കുന്നു.
ISA 63:19 അങ്ങ് ഒരിക്കലും ഭരിച്ചിട്ടില്ലാത്തവരെപ്പോലെയും അങ്ങയുടെ നാമത്താൽ ഒരിക്കലും വിളിക്കപ്പെടാത്തവരെപ്പോലെയും ഞങ്ങൾ ആയിത്തീർന്നിരിക്കുന്നു.
ISA 64:1 യഹോവേ, അവിടന്ന് ആകാശം കീറി ഇറങ്ങിവന്നിരുന്നെങ്കിൽ, അപ്പോൾ പർവതങ്ങൾ അങ്ങയുടെമുമ്പിൽ വിറയ്ക്കും! ചുള്ളിക്കമ്പുകൾക്കു തീ കത്തി വെള്ളം തിളയ്ക്കാൻ ഇടയാകുമ്പോളെന്നപോലെ ഇറങ്ങിവന്ന് അവിടത്തെ ശത്രുക്കൾക്ക് തിരുനാമം വെളിപ്പെടുത്തി രാഷ്ട്രങ്ങൾ തിരുമുമ്പിൽ വിറയ്ക്കാൻ ഇടയാക്കണമേ.
ISA 64:3 ഞങ്ങൾ പ്രതീക്ഷിക്കാത്ത ഭയങ്കരകാര്യങ്ങൾ അങ്ങ് ചെയ്തപ്പോൾ അങ്ങ് ഇറങ്ങിവരികയും പർവതങ്ങൾ തിരുസന്നിധിയിൽ വിറകൊള്ളുകയും ചെയ്തു.
ISA 64:4 തനിക്കായി കാത്തിരിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്നവനായി അങ്ങല്ലാതെ മറ്റൊരു ദൈവത്തെപ്പറ്റി ലോകാരംഭംമുതൽ ആരും കേട്ടിട്ടില്ല; ഒരു കാതും കേട്ടിട്ടില്ല, ഒരു കണ്ണും കണ്ടിട്ടുമില്ല.
ISA 64:5 ആനന്ദത്തോടെ നീതി പ്രവർത്തിക്കുന്നവരെ സഹായിക്കാനായി അങ്ങ് എഴുന്നള്ളുന്നു, അങ്ങയുടെ വഴികൾ ഓർക്കുന്നവരെത്തന്നെ. എന്നാൽ, അങ്ങയുടെ വഴികൾക്കെതിരേ ഞങ്ങൾ പാപം ചെയ്യുകയാൽ അങ്ങു കോപിച്ചു. അങ്ങനെയെങ്കിൽ ഞങ്ങൾ എങ്ങനെ രക്ഷപ്പെടും?
ISA 64:6 ഞങ്ങൾ എല്ലാവരും ശുദ്ധിയില്ലാത്തവരെപ്പോലെയായി, ഞങ്ങളുടെ നീതിപ്രവൃത്തികൾ എല്ലാം കറപുരണ്ട തുണിപോലെയാണ്; ഞങ്ങളെല്ലാം ഇലപോലെ വാടിപ്പോകുന്നു, ഞങ്ങളുടെ പാപങ്ങൾ ഒരു കാറ്റുപോലെ ഞങ്ങളെ പറപ്പിക്കുന്നു.
ISA 64:7 അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കുകയും അങ്ങയെ മുറുകെപ്പിടിക്കാൻ ഉത്സാഹിക്കുകയും ചെയ്യുന്ന ആരുമില്ല; അങ്ങു തിരുമുഖം ഞങ്ങളിൽനിന്ന് മറയ്ക്കുകയും ഞങ്ങളുടെ അകൃത്യങ്ങൾക്കു ഞങ്ങളെ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്തല്ലോ.
ISA 64:8 എന്നാലിപ്പോൾ യഹോവേ, അങ്ങാണ് ഞങ്ങളുടെ പിതാവ്. ഞങ്ങൾ കളിമണ്ണും അങ്ങ് ഞങ്ങളെ മെനയുന്നവനും ആകുന്നു; ഞങ്ങളെല്ലാവരും അവിടത്തെ കൈവേലയാണല്ലോ.
ISA 64:9 യഹോവേ, കഠിനമായി കോപിക്കരുതേ. ഞങ്ങളുടെ പാപങ്ങൾ എന്നേക്കും ഓർക്കുകയുമരുതേ. അയ്യോ! കടാക്ഷിക്കണമേ, ഞങ്ങളെല്ലാവരും അവിടത്തെ ജനമാണല്ലോ.
ISA 64:10 അങ്ങയുടെ വിശുദ്ധനഗരങ്ങൾ മരുഭൂമിയായിത്തീർന്നു; സീയോൻ മരുഭൂമിയും ജെറുശലേം ശൂന്യസ്ഥലവുമായി.
ISA 64:11 ഞങ്ങളുടെ പിതാക്കന്മാർ അങ്ങയെ സ്തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്ധവും മനോഹരവുമായ ആലയം അഗ്നിക്കിരയായി, വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും തകർക്കപ്പെട്ടിരിക്കുന്നു.
ISA 64:12 ഇത്രയൊക്കെയായിട്ടും യഹോവേ, അങ്ങ് അടങ്ങിയിരിക്കുമോ? അങ്ങ് മിണ്ടാതിരിക്കുമോ? അളവിനപ്പുറം ഞങ്ങളെ ശിക്ഷിക്കുമോ?
ISA 65:1 “എന്നെ അന്വേഷിക്കാത്തവർക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി; എന്നെ ആവശ്യപ്പെടാത്തവർ എന്നെ കണ്ടെത്തി. എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജനതയോട്, ‘ഇതാ ഞാൻ, ഇതാ ഞാൻ’ എന്നു പറഞ്ഞു.
ISA 65:2 നന്നല്ലാത്ത മാർഗത്തിൽക്കൂടി സ്വന്തം സങ്കൽപ്പമനുസരിച്ചു ജീവിക്കുന്ന, ദുർവാശിയുള്ള ജനത്തിന്റെനേരേ ഞാൻ ദിവസംമുഴുവനും കൈനീട്ടി—
ISA 65:3 അവർ പൂന്തോട്ടങ്ങളിൽ ബലിയർപ്പിച്ചും ബലിപീഠങ്ങളിലെ ഇഷ്ടികകളിന്മേൽ ധൂപംകാട്ടിയും എന്റെ മുഖത്തുനോക്കി അവർ എന്നെ നിരന്തരം പ്രകോപിപ്പിക്കുന്നു.
ISA 65:4 അവർ രാത്രിമുഴുവനും കല്ലറകൾക്കിടയിൽ രഹസ്യമായി ഉറങ്ങാതിരിക്കുന്നു, പന്നിയിറച്ചി തിന്നുകയും നിഷിദ്ധമാംസത്തിന്റെ ചാറിനാൽ പാത്രങ്ങൾ നിറയ്ക്കുകയുംചെയ്യുന്നു;
ISA 65:5 ‘മാറിനിൽക്കുക, എന്നോട് അടുക്കരുത്, ഞാൻ നിന്നെക്കാൾ അതിവിശുദ്ധൻ!’ എന്ന് അവർ പറയുന്നു. ഇങ്ങനെയുള്ളവർ എന്റെ മൂക്കിലെ പുകയും ദിവസം മുഴുവൻ കത്തുന്ന തീയും ആകുന്നു.
ISA 65:6 “ഇതാ, അത് എന്റെമുമ്പിൽ എഴുതപ്പെട്ടിരിക്കുന്നു: ഞാൻ പകരം വീട്ടാതെ അടങ്ങിയിരിക്കുകയില്ല; അവരുടെ മാറിടത്തിലേക്കുതന്നെ ഞാൻ പകരംവീട്ടും—
ISA 65:7 നിങ്ങളുടെ പാപങ്ങൾക്കും നിങ്ങളുടെ പൂർവികരുടെ പാപങ്ങൾക്കുംതന്നെ,” യഹോവ അരുളിച്ചെയ്യുന്നു. “അവർ പർവതങ്ങളിൽ ധൂപംകാട്ടുകയും മലകളിൽ എന്നെ പരിഹസിക്കുകയും ചെയ്തതിനാൽ, അവരുടെ പൂർവകാല പ്രവൃത്തികളുടെ മുഴുവൻ തുകയും ഞാൻ അവരുടെ മാറിടത്തിലേക്കുതന്നെ അളന്നുകൊടുക്കും.”
ISA 65:8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിക്കുലയിൽ പുതുവീഞ്ഞു കാണുമ്പോൾ, ജനം, ‘അതിനെ നശിപ്പിക്കരുത്, അതിൽ അനുഗ്രഹം ഉണ്ടല്ലോ,’ എന്നു പറയുന്നതുപോലെ, എന്റെ ദാസന്മാർക്കുവേണ്ടി ഞാൻ പ്രവർത്തിക്കും; ഞാൻ അവരെ എല്ലാവരെയും നശിപ്പിക്കുകയില്ല.
ISA 65:9 ഞാൻ യാക്കോബിൽനിന്ന് ഒരു സന്തതിയെയും യെഹൂദ്യയിൽനിന്ന് എന്റെ പർവതങ്ങൾക്ക് ഒരു അവകാശിയെയും ശേഷിപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ട എന്റെ ജനം അത് അവകാശമാക്കുകയും എന്റെ ദാസന്മാർ അവിടെ അധിവസിക്കുകയും ചെയ്യും.
ISA 65:10 എന്നെ അന്വേഷിക്കുന്ന എന്റെ ജനത്തിന്, ശാരോൻസമതലം അവരുടെ ആട്ടിൻപറ്റത്തിന്റെ ഒരു മേച്ചിൽപ്പുറവും ആഖോർതാഴ്വര അവരുടെ കന്നുകാലികളുടെ വിശ്രമസ്ഥലവും ആകും.
ISA 65:11 “എന്നാൽ നിങ്ങൾ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപർവതത്തെ മറക്കുകയുംചെയ്ത്, ഗദുദേവന് മേശയൊരുക്കുകയും മേനിദേവിക്ക് വീഞ്ഞുകലർത്തി പാനപാത്രം നിറയ്ക്കുകയും ചെയ്താൽ,
ISA 65:12 ഞാൻ നിങ്ങളെ വാളിന് ഇരയാക്കും, നിങ്ങൾ എല്ലാവരും വധിക്കപ്പെട്ടവരായി വീഴും; കാരണം, ഞാൻ വിളിച്ചു, എന്നാൽ നിങ്ങൾ ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ല. എന്റെ കണ്ണുകൾക്കുമുമ്പിൽ നിങ്ങൾ തിന്മ പ്രവർത്തിക്കുകയും എനിക്ക് അനിഷ്ടമായതു നിങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്തല്ലോ.”
ISA 65:13 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ദാസന്മാർ ഭക്ഷിക്കും, എന്നാൽ നിങ്ങൾ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും, എന്നാൽ നിങ്ങൾ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ ആനന്ദിക്കും, എന്നാൽ നിങ്ങൾ ലജ്ജിതരാകും.
ISA 65:14 എന്റെ ദാസന്മാർ ഗാനമാലപിക്കും അവരുടെ ഹൃദയത്തിൽനിന്നുള്ള ആനന്ദത്താൽത്തന്നെ, എന്നാൽ നിങ്ങൾ ഹൃദയവ്യഥയാൽ നിലവിളിക്കും. ഹൃദയഭാരത്തോടെ മുറയിടുകയും ചെയ്യും.
ISA 65:15 എന്റെ തെരഞ്ഞെടുക്കപ്പെട്ടവർക്ക് നിങ്ങളുടെ പേര് ഒരു ശാപവാക്കായി നിങ്ങൾ ശേഷിപ്പിക്കും; യഹോവയായ കർത്താവ് നിങ്ങളെ കൊന്നുകളയും, എന്നാൽ തന്റെ ദാസന്മാർക്ക് അവിടന്ന് മറ്റൊരു പേരു നൽകും.
ISA 65:16 പൂർവകാലത്തെ കഷ്ടത മറക്കപ്പെടുകയും എന്റെ കണ്ണിനു മറഞ്ഞിരിക്കുകയും ചെയ്യുകയാൽ, ദേശത്തുവെച്ച് അനുഗ്രഹം ആശംസിക്കുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ആശംസിക്കുന്നത്, ദേശത്തുവെച്ചു ശപഥംചെയ്യുന്നയാൾ ഏകസത്യദൈവത്തിന്റെ നാമത്തിലായിരിക്കും ശപഥംചെയ്യുന്നത്.
ISA 65:17 “ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കും. പഴയകാര്യങ്ങൾ ഇനി ഓർക്കുകയോ മനസ്സിൽ വരികയോ ചെയ്യുകയില്ല.
ISA 65:18 പ്രത്യുത, ഞാൻ സൃഷ്ടിക്കുന്നതിൽ നിങ്ങൾ സന്തുഷ്ടരായി എന്നേക്കും ആനന്ദിക്കുക, ഞാൻ ജെറുശലേമിനെ ഒരു ആനന്ദമാകുവാനും അതിലെ ജനത്തെ ഒരു സന്തോഷമാകാനുമായിട്ടാണ് സൃഷ്ടിക്കുന്നത്.
ISA 65:19 ഞാൻ ജെറുശലേമിൽ ആനന്ദിക്കും എന്റെ ജനത്തിൽ ആഹ്ലാദിക്കും; കരച്ചിലിന്റെയോ നിലവിളിയുടെയോ ശബ്ദം ഇനി അവിടെ കേൾക്കുകയില്ല.
ISA 65:20 “ഇനിയൊരിക്കലും അവിടെ അല്പായുസ്സുകളായ ശിശുക്കൾ ഉണ്ടാകുകയില്ല തന്റെ ആയുഷ്കാലം പൂർത്തിയാക്കാത്ത ഒരു വൃദ്ധനും; നൂറാം വയസ്സിൽ മരിക്കുന്നയാൾ ഒരു ശിശുവായി കരുതപ്പെടും; നൂറുവയസ്സുവരെ എത്താത്തയാൾ ശാപഗ്രസ്തരെന്നു പരിഗണിക്കപ്പെടും.
ISA 65:21 അവർ വീടുകൾ നിർമിച്ച് അവയിൽ വസിക്കും; അവർ മുന്തിരിത്തോപ്പുകൾ നട്ട് അവയുടെ ഫലം അനുഭവിക്കും.
ISA 65:22 അവർ ഇനിയൊരിക്കലും മറ്റുള്ളവർക്കു താമസിക്കുന്നതിനായി പണിയുകയോ അവർ നടുകയും മറ്റുള്ളവർ ഭക്ഷിക്കുകയുമോ ചെയ്യുകയില്ല. എന്റെ ജനത്തിന്റെ ആയുസ്സ് വൃക്ഷത്തിന്റെ ആയുസ്സുപോലെയാകും. എന്റെ തെരഞ്ഞെടുക്കപ്പെട്ടവർ ദീർഘകാലം തങ്ങളുടെ പ്രയത്നഫലം അനുഭവിക്കും.
ISA 65:23 അവർ വ്യർഥമായി അധ്വാനിക്കുകയോ ആപത്തിനായി പ്രസവിക്കുകയോ ചെയ്യുകയില്ല; കാരണം അവരും അവരുടെ സന്തതികളും യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നവരുടെ പിൻഗാമികളാണ്.
ISA 65:24 അവർ വിളിക്കുന്നതിനുമുമ്പേ ഞാൻ ഉത്തരമരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ ഞാൻ അതു കേൾക്കും.
ISA 65:25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും സിംഹം കാളയെപ്പോലെ പുല്ലുതിന്നും പൊടി സർപ്പത്തിന് ആഹാരമാകും. എന്റെ വിശുദ്ധപർവതത്തിൽ എല്ലായിടത്തും ഉപദ്രവമോ നാശമോ ഉണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 66:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കുവേണ്ടി നിർമിക്കുന്ന ആലയം എവിടെ? എന്റെ വിശ്രമസ്ഥലം എവിടെ?
ISA 66:2 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്, അങ്ങനെയാണല്ലോ ഇവയെല്ലാം ഉളവായിവന്നത്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “വിനയശീലരും മനസ്സുതകർന്നവരും എന്റെ വചനത്തിൽ വിറയ്ക്കുന്നവരുമായ മനുഷ്യരോടാണ് ഞാൻ കരുണയോടെ കടാക്ഷിക്കുന്നത്.
ISA 66:3 എന്നാൽ ഒരു കാളയെ യാഗമർപ്പിക്കുന്നവർ ഒരു മനുഷ്യനെ വധിക്കുന്നവരെപ്പോലെയാണ്, ഒരു ആട്ടിൻകുട്ടിയെ യാഗം കഴിക്കുന്നവർ ഒരു നായുടെ കഴുത്ത് ഒടിക്കുന്നവരെപ്പോലെയും ഒരു ഭോജനയാഗം അർപ്പിക്കുന്നവർ പന്നിയുടെ രക്തം അർപ്പിക്കുന്നവരെപ്പോലെയും സുഗന്ധധൂപം സ്മാരകമായി അർപ്പിക്കുന്നവർ വിഗ്രഹത്തെ പൂജിക്കുന്നവരെപ്പോലെയുമാണ്. അവരെല്ലാം സ്വന്തവഴികൾ തെരഞ്ഞെടുക്കുകയും അവർ തങ്ങളുടെ മ്ലേച്ഛതയിൽ ആഹ്ലാദിക്കുകയും ചെയ്യുന്നു.
ISA 66:4 അതുകൊണ്ട് ഞാനും അവരെ കഠിനമായി ശിക്ഷിക്കുന്നതു തെരഞ്ഞെടുക്കും അവർ ഭയപ്പെട്ടത് ഞാൻ അവരുടെമേൽ വരുത്തും. ഞാൻ വിളിച്ചു, ആരും ഉത്തരം നൽകിയില്ല, ഞാൻ സംസാരിച്ചു, ആരും ശ്രദ്ധിച്ചില്ല. അവർ എന്റെമുമ്പിൽ തിന്മ പ്രവർത്തിക്കുകയും എനിക്കു പ്രസാദമില്ലാത്തത് തെരഞ്ഞെടുക്കുകയും ചെയ്തു.”
ISA 66:5 യഹോവയുടെ വചനത്തിൽ വിറയ്ക്കുന്നവരേ, അവിടത്തെ വചനം കേൾക്കുക: “നിങ്ങളെ വെറുക്കുകയും എന്റെ നാമംനിമിത്തം നിങ്ങളെ ഭ്രഷ്ടരാക്കുകയും ചെയ്ത നിങ്ങളുടെ സ്വന്തം ജനം: ‘നിങ്ങളുടെ ആഹ്ലാദം ഞങ്ങൾ കാണേണ്ടതിന് യഹോവ മഹത്ത്വപ്പെട്ടവനാകട്ടെ!’ എന്നു പറഞ്ഞുവല്ലോ. എന്നിട്ടും അവർ ലജ്ജിതരാക്കപ്പെടും.
ISA 66:6 നഗരത്തിൽനിന്നുള്ള ബഹളം കേൾക്കുക, ദൈവാലയത്തിൽനിന്നുള്ള ഘോഷം കേൾക്കുക! തന്റെ ശത്രുക്കളോട് അവർ അർഹിക്കുന്നത് പ്രതികാരംചെയ്യുന്ന യഹോവയുടെ ശബ്ദമാണോ ഈ കേൾക്കുന്നത്.
ISA 66:7 “പ്രസവവേദന അനുഭവിക്കുന്നതിനുമുമ്പേ, അവൾ പ്രസവിക്കുന്നു; നോവു കിട്ടുന്നതിനു മുമ്പുതന്നെ അവൾ ഒരു മകനു ജന്മംനൽകുന്നു.
ISA 66:8 ഇപ്രകാരമുള്ള ഒന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഈ വിധമുള്ളത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഒരു ദിവസംകൊണ്ട് ഒരു രാജ്യം ജനിക്കുമോ? ഒരു നിമിഷംകൊണ്ട് ഒരു ജനത ഉത്ഭവിക്കുമോ? സീയോന് നോവുകിട്ടിയ ഉടൻതന്നെ അവൾ മക്കളെ പ്രസവിച്ചിരിക്കുന്നു.
ISA 66:9 ഞാൻ പ്രസവത്തിന്റെ നിമിഷംവരെ കൊണ്ടുവന്നശേഷം പ്രസവിപ്പിക്കാതിരിക്കുമോ?” എന്ന് യഹോവ ചോദിക്കുന്നു. “പ്രസവമെടുക്കുന്ന ഞാൻ ഗർഭദ്വാരം അടച്ചുകളയുമോ?” എന്ന് നിങ്ങളുടെ ദൈവം ചോദിക്കുന്നു.
ISA 66:10 “ജെറുശലേമിനെ സ്നേഹിക്കുന്ന എല്ലാവരുമേ, അവളോടൊപ്പം ആനന്ദിച്ച് ആഹ്ലാദിക്കുക; അവളെക്കുറിച്ചു വിലപിക്കുന്നവരേ അവളോടുകൂടെ അതിയായി ആനന്ദിക്കുക.
ISA 66:11 ഒരു ശിശു തന്റെ മാതാവിന്റെ സാന്ത്വനംനൽകുന്ന സ്തനങ്ങൾ വലിച്ചുകുടിക്കുന്നതുപോലെ അവളുടെ കവിഞ്ഞൊഴുകുന്ന സമൃദ്ധി നുകർന്നു നിങ്ങൾ തൃപ്തിയടയും.”
ISA 66:12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു നദിയെന്നപോലെ സമാധാനവും കവിഞ്ഞൊഴുകുന്ന അരുവിപോലെ ജനതകളുടെ ധനവും ഞാൻ അവൾക്കു വർധിപ്പിക്കും; നിങ്ങൾ മുലപ്പാൽ കുടിക്കുകയും നിങ്ങളെ ഒക്കത്ത് എടുത്തുകൊണ്ടു നടക്കുകയും മടിയിൽ ഇരുത്തി ലാളിക്കുകയും ചെയ്യും.
ISA 66:13 അമ്മ അവളുടെ കുഞ്ഞിനെ ആശ്വസിപ്പിക്കുന്നതുപോലെ ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും; നിങ്ങൾ ജെറുശലേമിനെക്കുറിച്ച് ആശ്വസ്തരാകും.”
ISA 66:14 ഇതു നിങ്ങൾ കാണുമ്പോൾ നിങ്ങളുടെ ഹൃദയം ആനന്ദിക്കും, നിങ്ങളുടെ അസ്ഥികൾ ഇളംപുല്ലുപോലെ തഴച്ചുവളരും; യഹോവയുടെ കരം അവിടത്തെ ദാസന്മാർക്കു വെളിപ്പെടും, എന്നാൽ തന്റെ ശത്രുക്കളോട് അവിടന്നു ക്രുദ്ധനാകും.
ISA 66:15 യഹോവ തന്റെ കോപം ഉഗ്രതയോടും തന്റെ ശാസന അഗ്നിജ്വാലകളോടും കൂടെ വെളിപ്പെടുത്തും; ഇതാ, അവിടന്ന് അഗ്നിയിൽ പ്രത്യക്ഷനാകും, അവിടത്തെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ ആയിരിക്കും.
ISA 66:16 അഗ്നിയാലും തന്റെ വാളിനാലും സകലജനത്തിന്മേലും യഹോവ ന്യായവിധി നടപ്പിലാക്കും, യഹോവയാൽ വധിക്കപ്പെടുന്നവർ നിരവധിയായിരിക്കും.
ISA 66:17 “പന്നിയിറച്ചി, ചുണ്ടെലി, മറ്റ് നിഷിദ്ധവസ്തുക്കൾ തിന്നുന്നവരെ അനുഗമിച്ചുകൊണ്ട് തോട്ടങ്ങൾക്കുള്ളിലേക്കു പോകാനായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നവർ, അവർ ആരെ അനുഗമിക്കുന്നുവോ അവരുടെയും ഇവരുടെയും അന്ത്യം ഒന്നുതന്നെയായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 66:18 “ഞാൻ അവരുടെ പ്രവൃത്തികളെയും ചിന്തകളെയും അറിയുന്നു. ഞാൻ സകലരാഷ്ട്രങ്ങളിലെ ജനത്തെയും ഭാഷക്കാരെയും ഒരുമിച്ചുകൂട്ടും, അവരെല്ലാം വന്ന് എന്റെ മഹത്ത്വം കാണും.
ISA 66:19 “ഞാൻ അവരുടെ ഇടയിൽ ഒരു ചിഹ്നം സ്ഥാപിക്കും; അവരിൽ ശേഷിക്കുന്ന ചിലരെ തർശീശ്, ലിബിയ, വില്ലാളികളുടെ നാടായ ലൂദ്, തൂബാൽ, ഗ്രീസ് എന്നീ രാഷ്ട്രങ്ങളിലേക്കും എന്റെ നാമം കേൾക്കുകയോ എന്റെ മഹത്ത്വം ദർശിക്കുകയോ ചെയ്തിട്ടില്ലാത്ത വിദൂരദ്വീപുകളിലേക്കും അയയ്ക്കും. അവർ ഈ ജനതകൾക്കിടയിൽ എന്റെ മഹത്ത്വം വിളംബരംചെയ്യും.
ISA 66:20 ഇസ്രായേൽമക്കൾ ആചാരപരമായി വെടിപ്പുള്ള ഒരു പാത്രത്തിൽ യഹോവയുടെ ആലയത്തിലേക്കു ഭോജനയാഗങ്ങൾ കൊണ്ടുവരുന്നതുപോലെ അവർ സകലജനതകളുടെയും ഇടയിൽനിന്ന് നിങ്ങളുടെ സകലജനത്തെയും എല്ലാ രാജ്യങ്ങളിൽനിന്നും കുതിരപ്പുറത്തും രഥങ്ങളിലും പല്ലക്കുകളിലും കോവർകഴുതപ്പുറത്തും ഒട്ടകപ്പുറത്തും കയറ്റി എന്റെ വിശുദ്ധപർവതമായ ജെറുശലേമിലേക്ക് യഹോവയ്ക്ക് ഒരു വഴിപാടായി കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 66:21 “അവരുടെ ഇടയിൽനിന്ന് ഞാൻ ചിലരെ പുരോഹിതന്മാരായും ലേവ്യരായും തിരഞ്ഞെടുക്കും,” എന്നും യഹോവ അരുളിച്ചെയ്യുന്നു.
ISA 66:22 “ഞാൻ ഉണ്ടാക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്റെമുമ്പിൽ നിലനിൽക്കുന്നതുപോലെ നിങ്ങളുടെ പേരും പിൻഗാമികളും നിലനിൽക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
ISA 66:23 “ഒരു അമാവാസിമുതൽ മറ്റൊരു അമാവാസിവരെയും ഒരു ശബ്ബത്തുമുതൽ മറ്റൊരു ശബ്ബത്തുവരെയും എല്ലാ മനുഷ്യരും എന്റെ സന്നിധിയിൽ നമസ്കരിക്കാൻ വരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ISA 66:24 “അവർ പുറപ്പെട്ടുചെന്ന് എനിക്കെതിരേ മത്സരിച്ച മനുഷ്യരുടെ ശവങ്ങൾ നോക്കും; അവരെ തിന്നുന്ന പുഴു ചാകുകയില്ല, അവരെ ദഹിപ്പിക്കുന്ന അഗ്നി കെട്ടുപോകുകയുമില്ല. അവർ സകലമനുഷ്യവർഗത്തിനും അറപ്പായിരിക്കും.”
JER 1:1 ബെന്യാമീൻദേശത്ത് അനാഥോത്തിലെ പുരോഹിതന്മാരിൽ ഒരുവനായ ഹിൽക്കിയാവിന്റെ മകനായ യിരെമ്യാവിന്റെ വചനങ്ങൾ.
JER 1:2 യെഹൂദാരാജാവായ ആമോന്റെ മകനായ യോശിയാവിന്റെ ഭരണത്തിന്റെ പതിമ്മൂന്നാംവർഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
JER 1:3 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണകാലത്തും യെഹൂദാരാജാവായ യോശിയാവിന്റെതന്നെ മറ്റൊരു മകനായ സിദെക്കീയാവിന്റെ വാഴ്ചയുടെ പതിനൊന്നാം വർഷത്തിന്റെ അഞ്ചാംമാസത്തിൽ ജെറുശലേമ്യർ പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെടുന്നതുവരെയും അദ്ദേഹത്തിന് യഹോവയുടെ അരുളപ്പാട് ലഭിച്ചുകൊണ്ടിരുന്നു.
JER 1:4 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, അത് ഇപ്രകാരമാണ്:
JER 1:5 “നിന്നെ ഗർഭപാത്രത്തിൽ രൂപപ്പെടുത്തുന്നതിനുമുമ്പേ ഞാൻ നിന്നെ അറിഞ്ഞു, നീ ജനിക്കുന്നതിനുമുമ്പേ ഞാൻ നിന്നെ വേർതിരിച്ചു; രാഷ്ട്രങ്ങൾക്ക് ഒരു പ്രവാചകനായി ഞാൻ നിന്നെ നിയമിച്ചു.”
JER 1:6 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, എനിക്ക് എങ്ങനെ സംസാരിക്കണമെന്ന് അറിഞ്ഞുകൂടാ; ഞാൻ ഒരു ബാലനാണല്ലോ.”
JER 1:7 എന്നാൽ യഹോവ എന്നോട് കൽപ്പിച്ചു: “ ‘ഞാൻ ഒരു ബാലനാണ്,’ എന്നു നീ പറയരുത്. ഞാൻ നിന്നെ അയയ്ക്കുന്ന എല്ലാവരുടെയും അടുക്കൽ നീ പോകുകയും ഞാൻ നിന്നോടു കൽപ്പിക്കുന്നതൊക്കെയും നീ സംസാരിക്കുകയും വേണം.
JER 1:8 നീ അവരെ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്; ഞാൻ നിന്നെ വിടുവിക്കുകയും ചെയ്യും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 1:9 അതിനുശേഷം യഹോവ അവിടത്തെ കൈനീട്ടി എന്റെ അധരം സ്പർശിച്ചശേഷം എന്നോടു കൽപ്പിച്ചത്: “ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽ തന്നിരിക്കുന്നു.
JER 1:10 ഉന്മൂലനംചെയ്യുന്നതിനും തകർത്തുകളയുന്നതിനും നശിപ്പിക്കുന്നതിനും അട്ടിമറിക്കുന്നതിനും പണിയുന്നതിനും നടുന്നതിനുമായി, ഇതാ, ഇന്നു ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കും രാജ്യങ്ങൾക്കും മീതേ നിയമിച്ചിരിക്കുന്നു.”
JER 1:11 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ബദാംവൃക്ഷത്തിന്റെ ഒരു കൊമ്പു ഞാൻ കാണുന്നു,” എന്നു ഞാൻ പറഞ്ഞു.
JER 1:12 അപ്പോൾ യഹോവ: “നീ കണ്ടതു ശരിതന്നെ. എന്റെ വചനം നിറവേറ്റപ്പെടുന്നത് ഞാൻ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു” എന്ന് അരുളിച്ചെയ്തു.
JER 1:13 യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി, “യിരെമ്യാവേ, നീ എന്തു കാണുന്നു?” “ഞാൻ തിളയ്ക്കുന്ന ഒരു കലം കാണുന്നു, അത് ഉത്തരദിക്കിൽനിന്നു നമ്മുടെ വശത്തേക്കു ചരിഞ്ഞിരിക്കുന്നതായി കാണപ്പെടുന്നു,” എന്നു പറഞ്ഞു.
JER 1:14 അപ്പോൾ യഹോവ എന്നോട്, “ഉത്തരദിക്കിൽനിന്നു ദേശത്തിലെ എല്ലാ നിവാസികളുടെയുംമേൽ അനർഥം വരും.
JER 1:15 എന്തെന്നാൽ വടക്കുള്ള രാജ്യങ്ങളിലെ എല്ലാ ജനതകളെയും ഞാൻ വിളിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്. “ജെറുശലേമിന്റെ കവാടങ്ങളുടെ പ്രവേശനത്തിൽ അവരുടെ രാജാക്കന്മാർ വന്ന് തങ്ങളുടെ സിംഹാസനം സ്ഥാപിക്കും; അവളുടെ ചുറ്റുമുള്ള എല്ലാ മതിലുകൾക്കെതിരേയും യെഹൂദ്യയിലെ എല്ലാ പട്ടണങ്ങൾക്കെതിരേയും അവർ വരും.
JER 1:16 അവർ തങ്ങളുടെ ദുഷ്ടതനിമിത്തം എന്നെ ഉപേക്ഷിച്ച്, അന്യദേവതകൾക്കു ധൂപംകാട്ടുകയും അവരുടെ കൈകളുടെ നിർമിതിയെ ആരാധിക്കുകയും ചെയ്തതുമൂലം ഞാൻ എന്റെ ജനത്തിന്മേൽ ന്യായവിധി കൽപ്പിക്കും.
JER 1:17 “ഇപ്പോൾ നീ അര കെട്ടി എഴുന്നേൽക്കുക! ഞാൻ നിന്നോടു കൽപ്പിച്ചതെല്ലാം അവരോടു സംസാരിക്കുക. ഞാൻ നിന്നെ അവരുടെമുമ്പിൽ പരിഭ്രാന്തനാക്കാതെയിരിക്കേണ്ടതിന്, നീ അവരെക്കണ്ട് ഭയപ്പെടരുത്.
JER 1:18 ഇതാ, ഞാൻ സകലദേശത്തിനും—യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും അവരുടെ പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിനും മുമ്പിൽ നിന്നെ ഇന്ന് ഉറപ്പുള്ളൊരു പട്ടണവും ഇരുമ്പുതൂണും വെങ്കലമതിലും ആക്കിയിരിക്കുന്നു.
JER 1:19 അവൻ നിന്നോടു യുദ്ധംചെയ്യും, എങ്കിലും നിന്നെ ജയിക്കുകയില്ല. നിന്നെ മോചിപ്പിക്കുന്നതിന് ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 2:1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
JER 2:2 “പോയി ജെറുശലേം കേൾക്കെ വിളംബരംചെയ്യുക: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ യൗവനത്തിലെ ഭക്തിയും വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും മരുഭൂമിയിൽ വിതച്ചിട്ടില്ലാത്ത ദേശത്ത് നീ എന്നെ അനുഗമിച്ചു നടന്നതും ഞാൻ ഓർക്കുന്നു.
JER 2:3 ഇസ്രായേൽ യഹോവയ്ക്കു വിശുദ്ധവും അവിടത്തെ വിളവിന്റെ ആദ്യഫലവും ആയിരുന്നു. അവളെ വിഴുങ്ങിക്കളഞ്ഞവരെയെല്ലാം കുറ്റവാളികളായി പ്രഖ്യാപിച്ചു, അത്യാപത്ത് അവരെ കീഴടക്കും,’ ” എന്ന് യഹോവയുടെ അരുളപ്പാട്.
JER 2:4 യാക്കോബുഗൃഹമേ, ഇസ്രായേലിന്റെ സകലകുലങ്ങളുമേ, യഹോവയുടെ വാക്കു കേൾക്കുക.
JER 2:5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, “നിങ്ങളുടെ പൂർവികർ എന്നെ വിട്ട് ഇത്രമാത്രം അകന്നുപോകാൻ അവർ എന്നിൽ കണ്ട ദോഷം എന്ത്? അവർ മിഥ്യാമൂർത്തികളെ പിൻതുടർന്ന് സ്വയം കൊള്ളരുതാത്തവരായി തീർന്നിരിക്കുന്നു.
JER 2:6 ‘ഞങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിക്കുകയും വരണ്ട വിജനപ്രദേശങ്ങളിലൂടെയും മരുഭൂമിയിലൂടെയും പാഴ്നിലങ്ങളിലൂടെയും നടത്തുകയും വരൾച്ചയും കൂരിരുട്ടും ഉള്ള സ്ഥലത്തിലൂടെ, ആരും സഞ്ചരിക്കാത്തതും ആൾപ്പാർപ്പില്ലാത്തതുമായ ദേശത്തിലൂടെ, നടത്തിയ യഹോവ എവിടെ?’ എന്ന് അവർ ചോദിച്ചില്ല.
JER 2:7 ഞാൻ നിങ്ങളെ ഫലഭൂയിഷ്ഠമായ ഒരു ദേശത്തേക്ക് അവിടത്തെ ഫലവും നന്മയും അനുഭവിക്കാൻ കൊണ്ടുവന്നു. എന്നാൽ നിങ്ങൾ വന്ന് എന്റെ ദേശം അശുദ്ധമാക്കുകയും എന്റെ ഓഹരി അറപ്പുള്ളതാക്കുകയും ചെയ്തു.
JER 2:8 ‘യഹോവ എവിടെ?’ എന്നു പുരോഹിതന്മാർ അന്വേഷിച്ചില്ല. ന്യായപ്രമാണം കൈകാര്യം ചെയ്യുന്നവർ എന്നെ അറിഞ്ഞില്ല; ഇസ്രായേല്യനേതാക്കന്മാർ എനിക്കെതിരേ മത്സരിച്ചു. മിഥ്യാമൂർത്തികളെ പിൻതുടർന്നുകൊണ്ട് പ്രവാചകന്മാർ ബാലിന്റെ നാമത്തിൽ പ്രവചിച്ചു.
JER 2:9 അതിനാൽ ഞാൻ ഇനിയും നിങ്ങൾക്കെതിരേ വാദിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ മക്കളുടെ മക്കൾക്കെതിരേയും ഞാൻ വ്യവഹരിക്കും.
JER 2:10 “കിത്തീം തീരങ്ങളിലേക്കു കടന്നുചെന്നു നോക്കുക, കേദാരിലേക്ക് ആളയച്ച് ഇപ്രകാരമൊന്ന്, അവിടെയെങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്നു സൂക്ഷ്മമായി അന്വേഷിക്കുക:
JER 2:11 ഏതെങ്കിലുമൊരു ജനത തങ്ങളുടെ ദേവതകളെ മാറ്റിയിട്ടുണ്ടോ? (അവർ ദേവതകൾ അല്ലായിരുന്നിട്ടുകൂടി.) എന്നാൽ എന്റെ ജനം മിഥ്യാമൂർത്തികൾക്കുവേണ്ടി തങ്ങളുടെ തേജസ്സേറിയ ദൈവത്തെ മാറ്റിക്കളഞ്ഞിരിക്കുന്നു.
JER 2:12 ആകാശമേ, ഇതിൽ അമ്പരന്ന് മഹാഭീതിയിൽ നടുങ്ങുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 2:13 “എന്റെ ജനം രണ്ടു പാപംചെയ്തിരിക്കുന്നു: അവർ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ചിരിക്കുന്നു, അവർ സ്വന്തം ജലസംഭരണികൾ കുഴിച്ചിരിക്കുന്നു വെള്ളം ശേഖരിക്കാൻ കഴിയാത്ത പൊട്ടിയ ജലസംഭരണികൾതന്നെ.
JER 2:14 “ഇസ്രായേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച ഒരു അടിമയോ? എന്തുകൊണ്ട് അവൻ കവർച്ചയായിത്തീർന്നു?
JER 2:15 സിംഹക്കുട്ടികൾ അലറി, അവർ അവനെതിരേ ശബ്ദമുയർത്തി. അവർ അവന്റെ ദേശത്തെ ശൂന്യമാക്കി, അവന്റെ പട്ടണങ്ങൾ നിവാസികളില്ലാതവണ്ണം ചുട്ടെരിച്ചിരിക്കുന്നു.
JER 2:16 നോഫിലെയും തഹ്പനേസിലെയും ജനം നിന്റെ തലയോട്ടി തകർക്കുകയും ചെയ്തിരിക്കുന്നു.
JER 2:17 നിന്റെ ദൈവമായ യഹോവ നിന്നെ വഴി നടത്തിക്കൊണ്ടിരിക്കെ, അവിടത്തെ ഉപേക്ഷിച്ചുകളയുക നിമിത്തം നീ തന്നെയല്ലേ ഇതു സമ്പാദിച്ചത്?
JER 2:18 എന്നാൽ ഇപ്പോൾ ഈജിപ്റ്റിലേക്കുള്ള നിന്റെ യാത്ര എന്തിന്? നൈൽനദിയിലെ വെള്ളം കുടിക്കുന്നതിനോ? അശ്ശൂരിലേക്കുള്ള നിന്റെ യാത്ര എന്തിന്? യൂഫ്രട്ടീസ് നദിയിലെ വെള്ളം കുടിക്കുന്നതിനോ?
JER 2:19 നിന്റെ ദുഷ്ടത നിന്നെ ശിക്ഷിക്കും; നിന്റെ വിശ്വാസത്യാഗം നിന്നെ ശാസിക്കും. എന്നെക്കുറിച്ചുള്ള ഭയം നിനക്കില്ലാതെയായി നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിക്കുന്നത് നിനക്കു ദോഷവും കയ്‌പും ആണെന്ന് കണ്ടറിഞ്ഞുകൊൾക,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാട്.
JER 2:20 “പണ്ടേതന്നെ നീ നിന്റെ നുകം തകർത്ത് നിന്റെ ബന്ധനങ്ങൾ പൊട്ടിച്ചുകളഞ്ഞു; ‘ഞാൻ അങ്ങയെ സേവിക്കുകയില്ല!’ എന്നു നീ പറഞ്ഞു. അപ്പോൾത്തന്നെ എല്ലാ ഉയർന്ന മലയിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും നീ ഒരു വേശ്യയായി കിടന്നു.
JER 2:21 ഞാൻ നിന്നെ വിശിഷ്ടമായൊരു മുന്തിരിവള്ളിയായി, ഒരു നല്ല തൈയായിത്തന്നെ നട്ടിരുന്നു. നീ ഒരു കാട്ടുമുന്തിരിയായി അധഃപതിച്ച് എനിക്കെതിരേ തിരിഞ്ഞതെങ്ങനെ?
JER 2:22 കാരംകൊണ്ടു കഴുകിയാലും ധാരാളം സോപ്പുകൊണ്ടു കഴുകിയാലും നിന്റെ അകൃത്യത്തിന്റെ കറ എന്റെ മുമ്പിൽത്തന്നെ അവശേഷിക്കും,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
JER 2:23 “ ‘ഞാൻ മലിനയായിട്ടില്ല, ബാൽ വിഗ്രഹങ്ങൾക്കു പിമ്പേ പോയിട്ടുമില്ല,’ എന്ന് നിനക്ക് എങ്ങനെ പറയാൻകഴിയും? താഴ്വരയിൽ നീ എങ്ങനെ പെരുമാറി എന്നു നോക്കുക. നീ ചെയ്തത് എന്തെന്നു നീ മനസ്സിലാക്കുക. വഴിയിൽ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടോടുന്ന ഒരു പെണ്ണൊട്ടകക്കുട്ടിയല്ലേ നീ?
JER 2:24 മരുഭൂമിയിൽ പരിചയിച്ച ഒരു കാട്ടുകഴുത, കാറ്റിന്റെ മണംപിടിച്ച് അലയുന്നു. അവളുടെ മദപ്പാടിൽനിന്ന് ആർക്ക് അവളെ തടയാൻ കഴിയും? ഒരു ആൺകഴുതയും അതിനെ അന്വേഷിച്ചു തളരുകയില്ല. ഇണചേരേണ്ട സമയത്ത് അവർ അവളെ കണ്ടെത്തും.
JER 2:25 നിന്റെ കാലിലെ ചെരിപ്പ് തേയുംവരെയും ദാഹിച്ചു തൊണ്ട വരളുംവരെയും അന്യദേവതകളെ പിന്തുടരരുത്. എന്നാൽ, ‘അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല! ഞാൻ അന്യദേവതകളെ പ്രണയിക്കുന്നു, അവരുടെ പിന്നാലെ ഞാൻ പോകും’ എന്നു നീ പറഞ്ഞു.
JER 2:26 “പിടിക്കപ്പെടുമ്പോൾ ഒരു മോഷ്ടാവ് ലജ്ജിക്കുന്നതുപോലെ ഇസ്രായേൽജനം ലജ്ജിച്ചുപോകുന്നു— അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും അവരുടെ പുരോഹിതന്മാരും പ്രവാചകന്മാരുംതന്നെ.
JER 2:27 അവർ മരത്തടിയോട്, ‘നീ എന്റെ പിതാവാണ്’ എന്നും കല്ലിനോട്, ‘നീ എനിക്ക് ജന്മം നൽകിയവൾ’ എന്നും പറയുന്നു. അവർ തങ്ങളുടെ മുഖമല്ല, മുതുകുതന്നെ എന്റെനേരേ തിരിക്കുന്നു; എങ്കിലും ആപത്തിൽ അകപ്പെടുമ്പോൾ, ‘വരണമേ, ഞങ്ങളെ രക്ഷിക്കണമേ!’ എന്ന് അവർ പറയും.
JER 2:28 എന്നാൽ നീ ഉണ്ടാക്കിയ നിന്റെ ദേവന്മാർ എവിടെ? നീ ആപത്തിൽ അകപ്പെടുമ്പോൾ നിന്നെ രക്ഷിക്കാൻ അവർക്കു കഴിയുമെങ്കിൽ അവർ വന്നു നിന്നെ രക്ഷിക്കട്ടെ! അയ്യോ! യെഹൂദയേ, നിനക്ക് എത്ര പട്ടണങ്ങളുണ്ടോ, അത്രയും ദേവതകളും ഉണ്ടല്ലോ.
JER 2:29 “നിങ്ങൾ എന്നോടു വാദിക്കുന്നത് എന്തിന്? നിങ്ങളെല്ലാവരും എന്നോട് മത്സരിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 2:30 “ഞാൻ നിന്റെ മക്കളെ അടിച്ചതു വ്യർഥം; അവർ ആ ശിക്ഷയ്ക്ക് അനുസൃതമായി പ്രതികരിച്ചില്ല. അത്യാർത്തിമൂത്ത സിംഹത്തെപ്പോലെ നിന്റെ വാൾ നിന്റെ പ്രവാചകന്മാരെ വിഴുങ്ങിക്കളഞ്ഞു.
JER 2:31 “ഈ തലമുറയിലുള്ള എന്റെ ജനമേ, യഹോവയുടെ വചനം ശ്രദ്ധിക്കുക: “ഞാൻ ഇസ്രായേലിന് ഒരു മരുഭൂമിയും കൂരിരുൾ നിറഞ്ഞ ഒരു ദേശവുമായിട്ടാണോ ഇരുന്നത്? ‘ഞങ്ങൾ സ്വേച്ഛാചാരികൾ, ഞങ്ങൾ ഇനിയൊരിക്കലും നിന്റെ അടുക്കൽ വരികയില്ല,’ എന്ന് എന്റെ ജനം പറയുന്നത് എന്തുകൊണ്ട്?
JER 2:32 ഒരു കന്യക തന്റെ ആഭരണങ്ങളും ഒരു വധു അവളുടെ വിവാഹവസ്ത്രവും മറക്കുമോ? എന്നിട്ടും എന്റെ ജനം എണ്ണമില്ലാത്ത ദിവസങ്ങളായി എന്നെ മറന്നിരിക്കുന്നു.
JER 2:33 കാമുകരെ തേടാൻ നീ എത്ര വിദഗ്ധ? ഏറ്റവും വലിയ ദുർന്നടപ്പുകാരിക്കും നിന്നിൽനിന്നു ചില പാഠങ്ങൾ പഠിക്കാൻകഴിയും.
JER 2:34 ഭവനഭേദനം നടത്തുമ്പോഴല്ല നീ അവരെ പിടികൂടിയത്, എന്നിട്ടുകൂടി നിന്റെ വസ്ത്രങ്ങളിലും നിഷ്കളങ്കരായ സാധുക്കളുടെ രക്തം കാണപ്പെടുന്നു. എന്നാൽ ഇതിനെല്ലാം ഉപരി,
JER 2:35 ‘ഞാൻ നിഷ്കളങ്കയാണ്; അവിടന്ന് എന്നോട് കോപിക്കുന്നില്ല,’ എന്നു നീ പറയുന്നു. എന്നാൽ ഞാൻ നിന്റെമേൽ ന്യായവിധി നടത്തും, ‘നോക്കൂ, ഞാൻ പാപം ചെയ്തിട്ടില്ല,’ എന്നു നീ പറയുകയാൽത്തന്നെ.
JER 2:36 നിന്റെ വഴി മാറ്റിക്കൊണ്ട് നീ ഇത്രയധികം ചുറ്റിനടക്കുന്നതെന്തിന്? അശ്ശൂരിനെപ്പറ്റി നീ ലജ്ജിച്ചതുപോലെ ഈജിപ്റ്റിനെക്കുറിച്ചും നീ ലജ്ജിച്ചുപോകും.
JER 2:37 ഈ സ്ഥലത്തുനിന്നു തലയിൽ കൈവെച്ചുകൊണ്ട് ഇറങ്ങിപ്പോകും, കാരണം നീ ആശ്രയിച്ചവരെ യഹോവ തള്ളിക്കളഞ്ഞിരിക്കുന്നു; അവരെക്കൊണ്ട് നിനക്കൊരു പ്രയോജനവും ലഭിക്കുകയില്ല.
JER 3:1 “യഹോവ ചോദിക്കുന്നു: “ഒരു മനുഷ്യൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുകയും അവൾ അയാളെ വിട്ട് മറ്റൊരുവനു ഭാര്യയായിത്തീരുകയും ചെയ്താൽ, അയാൾ അവളുടെ അടുക്കലേക്കു വീണ്ടും മടങ്ങിച്ചെല്ലുമോ? അങ്ങനെയുള്ള ദേശംമുഴുവനും മലിനമായിത്തീരുകയില്ലേ? എന്നാൽ നീ അനേകം കാമുകന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു, ഇപ്പോൾ നീ എന്റെ അടുത്തേക്കു മടങ്ങിവരുന്നോ?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 3:2 “മൊട്ടക്കുന്നുകളിലേക്കു കണ്ണുയർത്തി നോക്കുക. നീ ബലാൽക്കാരം ചെയ്യപ്പെടാത്ത സ്ഥലം ഏതുള്ളൂ? മരുഭൂമിയിൽ ഒരു ദേശാന്തരിയെന്നപോലെ വഴിവക്കുകളിൽ നീ കാമുകന്മാർക്കായി പതിയിരുന്നു. നിന്റെ വേശ്യാവൃത്തിയാലും ദുഷ്ടതയാലും നീ ദേശത്തെ മലിനമാക്കിയിരിക്കുന്നു.
JER 3:3 അതുമൂലം മഴ നിന്നുപോയി, പിന്മഴ പെയ്തതുമില്ല. നിനക്കുള്ളത് ഒരു വേശ്യയുടെ ലജ്ജാകരമായ രൂപമാണ്; ലജ്ജയുടെ ഒരു ഭാവവും നിന്നിൽ ഉണ്ടായതുമില്ല.
JER 3:4 എന്നിട്ടും നീ എന്നോട്: ‘എന്റെ പിതാവേ, നീ ഇന്നുമുതൽ എന്റെ യൗവനത്തിലെ ആത്മമിത്രമല്ലേ,
JER 3:5 അവിടന്ന് എപ്പോഴും കോപിക്കുമോ? അവിടത്തെ ക്രോധം എന്നേക്കും നിലനിൽക്കുമോ?’ എന്നു വിളിച്ചുപറയുകയില്ലേ? ഇപ്രകാരം സംസാരിച്ചുകൊണ്ട്, കഴിയുന്നവിധത്തിലെല്ലാം നീ തിന്മ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.”
JER 3:6 യോശിയാരാജാവിന്റെ ഭരണകാലത്ത് യഹോവ എന്നോട് അരുളിച്ചെയ്തത്, “ഇസ്രായേലിന്റെ അവിശ്വസ്തത നീ കണ്ടുവോ? അവൾ ഓരോ ഉയർന്ന മലയിലും കയറിപ്പോയി. ഓരോ ഇലതൂർന്ന മരത്തിൻകീഴിലും വേശ്യാവൃത്തി നടത്തിയിരിക്കുന്നു.
JER 3:7 ഇതെല്ലാം ചെയ്തതിനുശേഷവും അവൾ എന്റെ അടുക്കലേക്കു മടങ്ങിവരും എന്നു ഞാൻ കരുതി, എന്നാൽ അവൾ മടങ്ങിവന്നില്ല. അവളുടെ അവിശ്വസ്തയായ സഹോദരി, യെഹൂദ അതുകണ്ടു.
JER 3:8 അവിശ്വസ്തയായ ഇസ്രായേൽ ചെയ്ത എല്ലാ വ്യഭിചാരത്തിന്റെയും ഫലമായി ഞാൻ അവളെ ഉപേക്ഷിച്ച് അവൾക്ക് ഒരു ഉപേക്ഷണപത്രം കൊടുത്തു. ഇതു കണ്ടിട്ടും അവിശ്വസ്തയായ അവളുടെ സഹോദരി യെഹൂദാ ഭയപ്പെട്ടില്ല; അവളും പുറപ്പെട്ടു വ്യഭിചാരംചെയ്തു.
JER 3:9 ഇസ്രായേലിന്റെ അസാന്മാർഗികത അവൾക്കു വെറും നിസ്സാരകാര്യമായി തോന്നിയതുകൊണ്ട്, അവളും ദേശത്തെ മലിനമാക്കി കല്ലിനോടും മരത്തോടും വ്യഭിചാരംചെയ്തു.
JER 3:10 ഇതെല്ലാമായിട്ടും അവിശ്വസ്തയായ യെഹൂദാ എന്ന അവളുടെ സഹോദരി കാപട്യത്തോടെയല്ലാതെ പൂർണഹൃദയത്തോടെ എങ്കലേക്കു തിരിഞ്ഞില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 3:11 യഹോവ എന്നോട് അരുളിച്ചെയ്തത്: “വിശ്വാസത്യാഗിയായ ഇസ്രായേൽ വഞ്ചകിയായ യെഹൂദയെക്കാൾ അധികം നീതിയുള്ളവൾ.
JER 3:12 നീ പോയി വടക്കു ദിക്കിലേക്കു നോക്കി ഈ വചനങ്ങൾ വിളിച്ചുപറയുക: “ ‘വിശ്വാസത്യാഗിയായ ഇസ്രായേലേ, മടങ്ങിവരിക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ കോപം നിങ്ങളുടെമേൽ പതിക്കാൻ ഞാൻ അനുവദിക്കുകയില്ല, കാരണം ഞാൻ വിശ്വസ്തനാണ്, ഞാൻ എന്നേക്കും കോപം സംഗ്രഹിച്ചു വെക്കുകയില്ല,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 3:13 ‘നിന്റെ ദൈവമായ യഹോവയ്ക്കെതിരേ നീ മത്സരിച്ച് ഓരോ ഇലതൂർന്ന മരത്തിൻകീഴിലും അന്യദേവതകളെ പ്രസാദിപ്പിച്ചു. എന്റെ ശബ്ദം നീ കേട്ടനുസരിച്ചില്ല എന്നുള്ള നിന്റെ കുറ്റം സമ്മതിക്കുകമാത്രം ചെയ്യുക,’ ” എന്ന് യഹോവയുടെ അരുളപ്പാട്.
JER 3:14 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാനാണല്ലോ നിങ്ങളുടെ ഭർത്താവ്. ഞാൻ നിങ്ങളെ—ഒരു പട്ടണത്തിൽനിന്ന് ഒരുവനെയും ഒരു കുടുംബത്തിൽനിന്ന് രണ്ടുപേരെയും വീതം—തെരഞ്ഞെടുത്ത് നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും.
JER 3:15 ഞാൻ നിങ്ങൾക്ക് എന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നൽകും; അവർ നിങ്ങളെ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ മേയിക്കും.
JER 3:16 ആ കാലത്ത് നിങ്ങൾ ദേശത്തു വർധിച്ചു പെരുകുമ്പോൾ, ‘യഹോവയുടെ ഉടമ്പടിയുടെ പേടകം,’ എന്ന് ജനം ഒരിക്കലും പറയുകയില്ല. അതിനെക്കുറിച്ച് ഓർക്കുംവിധം അതു ചിന്തയിൽ കടന്നുവരികയില്ല; അതിന്റെ അഭാവം അവർക്ക് അനുഭവപ്പെടുകയേ ഇല്ല; അതുപോലെ മറ്റൊന്ന് നിർമിക്കപ്പെടുകയുമില്ല, എന്ന് യഹോവയുടെ അരുളപ്പാട്.
JER 3:17 ആ കാലത്ത് അവർ ജെറുശലേമിനെ യഹോവയുടെ സിംഹാസനം എന്നു വിളിക്കും; സകലരാഷ്ട്രങ്ങളും ജെറുശലേമിലേക്ക് യഹോവയുടെ നാമത്തോടുള്ള ആദരവുനിമിത്തം വന്നുചേരും. ഇനിയൊരിക്കലും അവർ തങ്ങളുടെ ദുഷ്ടഹൃദയത്തിലെ പിടിവാശിക്കനുസരിച്ച് ജീവിക്കുകയില്ല.
JER 3:18 ആ ദിവസങ്ങളിൽ യെഹൂദാഗൃഹം ഇസ്രായേൽഗൃഹത്തോടുചേർന്ന്, അവർ ഒരുമിച്ചു വടക്കേ രാജ്യത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാർക്ക് അവകാശമായിക്കൊടുത്ത ദേശത്തേക്കു വരും.
JER 3:19 “ഞാൻ ഇങ്ങനെ ആത്മഗതംചെയ്തു, “ ‘എത്രസന്തോഷത്തോടെ ഞാൻ നിന്നെ എന്റെ മക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ജനതകളുടെ മനോഹരാവകാശവും സൗഖ്യപൂർണവുമായ ദേശവും നൽകാൻ ആഗ്രഹിച്ചു.’ നിങ്ങൾ ‘എന്റെ അപ്പാ,’ എന്നു വിളിച്ച് എന്നെ വിട്ടുമാറാതെയിരിക്കും എന്നു ഞാൻ ചിന്തിച്ചു.
JER 3:20 ഇസ്രായേൽഗൃഹമേ, ഒരു സ്ത്രീ തന്റെ ഭർത്താവിനെ വഞ്ചനാപൂർവം വിട്ടുമാറുന്നതുപോലെ വഞ്ചനാപൂർവം നിങ്ങൾ എന്നെ വിട്ടുമാറിയിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 3:21 ഇസ്രായേൽമക്കൾ വഴിപിഴച്ച ജീവിതം നയിച്ച് തങ്ങളുടെ ദൈവമായ യഹോവയെ മറന്നുകളഞ്ഞതിനാൽ മൊട്ടക്കുന്നുകളിന്മേൽ അവരുടെ കരച്ചിൽ കേൾക്കുന്നു ഇസ്രായേൽജനത്തിന്റെ വിലാപത്തിന്റെയും യാചനയുടെയും ശബ്ദംതന്നെ.
JER 3:22 “അവിശ്വസ്തരായ മക്കളേ, മടങ്ങിവരിക. ഞാൻ നിങ്ങളുടെ വിശ്വാസത്യാഗം സൗഖ്യമാക്കും.” “ഇതാ, ഞങ്ങൾ അങ്ങയുടെ അടുക്കൽ വരുന്നു; അങ്ങു ഞങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
JER 3:23 കുന്നുകളിന്മേലും മലകളിന്മേലുമുള്ള വിഗ്രഹാരാധകരുടെ തിക്കുംതിരക്കും നിശ്ചയമായും ഒരു വഞ്ചനയത്രേ; ഇസ്രായേലിന്റെ രക്ഷ നിശ്ചയമായും നമ്മുടെ ദൈവമായ യഹോവയിലാണ്.
JER 3:24 ഞങ്ങളുടെ യൗവനംമുതൽ ഞങ്ങളുടെ പിതാക്കന്മാരുടെ പ്രയത്നത്തെയും അവരുടെ ആടുകൾ, കന്നുകാലികൾ, പുത്രീപുത്രന്മാർ എന്നിവരെയും ലജ്ജാകരമായവ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു.
JER 3:25 ഞങ്ങൾ ഞങ്ങളുടെ ലജ്ജയിൽത്തന്നെ കിടക്കട്ടെ, ഞങ്ങളുടെ അപമാനം ഞങ്ങളെ മൂടട്ടെ. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ യൗവനംമുതൽ ഇന്നുവരെയും ഞങ്ങളുടെ ദൈവമായ യഹോവയോട് പാപംചെയ്തിരിക്കുന്നു; ഞങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം ഞങ്ങൾ അനുസരിച്ചതുമില്ല.”
JER 4:1 “ഇസ്രായേലേ, നിനക്കു മടങ്ങിവരാൻ മനസ്സുണ്ടെങ്കിൽ, എങ്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നീ നിന്റെ മ്ലേച്ഛവിഗ്രഹങ്ങളെ എന്റെ ദൃഷ്ടിയിൽനിന്ന് നീക്കിക്കളയുകയും ഇനിയൊരിക്കലും വഴിതെറ്റിപ്പോകാതിരിക്കുകയും ചെയ്യുമെങ്കിൽ,
JER 4:2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്നു സത്യസന്ധതയോടും നീതിയോടും ന്യായത്തോടും നീ ശപഥംചെയ്യുമെങ്കിൽ, രാഷ്ട്രങ്ങൾ അവിടത്തെ നാമത്തിൽ അനുഗ്രഹിക്കുകയും അവരുടെ അഭിമാനം യഹോവയിലായിരിക്കുകയും ചെയ്യും.”
JER 4:3 യഹോവ യെഹൂദ്യയിലെയും ജെറുശലേമിലെയും ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ തരിശുനിലം ഉഴുവിൻ; മുള്ളിനിടയിൽ വിതയ്ക്കാതെയിരിക്കുക.
JER 4:4 നിങ്ങളുടെ പ്രവൃത്തികളുടെ ദോഷംനിമിത്തം എന്റെ കോപം തീപോലെ വരികയും ആർക്കും കെടുത്തിക്കൂടാത്തവണ്ണം ജ്വലിക്കുകയും ചെയ്യാതിരിക്കേണ്ടതിന്, യെഹൂദാജനങ്ങളേ, ജെറുശലേംനിവാസികളേ, നിങ്ങളെത്തന്നെ യഹോവയ്ക്കായി പരിച്ഛേദനം ചെയ്യുക; നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചർമം നീക്കിക്കളയുക.”
JER 4:5 “യെഹൂദ്യയിൽ അറിയിച്ച് ജെറുശലേമിൽ പ്രസിദ്ധമാക്കുക: ‘ദേശത്തെല്ലായിടത്തും കാഹളം മുഴക്കുക!’ ‘ഒരുമിച്ചുകൂടുക! ഉറപ്പുള്ള പട്ടണങ്ങളിലേക്കു നമുക്ക് ഓടിപ്പോകാം!’ എന്ന് ഉറക്കെ വിളിച്ചുപറയുക.
JER 4:6 സീയോനു മുന്നറിയിപ്പായി കൊടിയുയർത്തുക! നിൽക്കാതെ സുരക്ഷിതത്വത്തിനായി ഓടിപ്പോകുക! കാരണം ഞാൻ വടക്കുനിന്ന് അനർഥംവരുത്തും, ഒരു മഹാനാശംതന്നെ.”
JER 4:7 സിംഹം കുറ്റിക്കാട്ടിൽനിന്ന് ഇളകിയിരിക്കുന്നു, രാഷ്ട്രങ്ങളുടെ സംഹാരകൻ പുറപ്പെട്ടിരിക്കുന്നു. അവൻ തന്റെ സ്ഥലം വിട്ടെഴുന്നേറ്റ് നിന്റെ ദേശം ശൂന്യമാക്കും. നിന്റെ പട്ടണം, നിവാസികളില്ലാതെ ശൂന്യമാക്കപ്പെടും.
JER 4:8 അതുകൊണ്ടു ചാക്കുശീല ധരിച്ച്, വിലപിക്കുകയും അലമുറയിടുകയുംചെയ്യുക. യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടു നീങ്ങിയിട്ടില്ലല്ലോ.
JER 4:9 “ആ ദിവസത്തിൽ രാജാവും പ്രഭുക്കന്മാരും ധൈര്യഹീനരാകും, പുരോഹിതന്മാർ ഭ്രമിച്ചും പ്രവാചകന്മാർ സ്തംഭിച്ചുംപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 4:10 അപ്പോൾ ഞാൻ, “അയ്യോ, കർത്താവായ യഹോവേ! വാൾ ഞങ്ങളുടെ തൊണ്ടയിൽ വെക്കപ്പെട്ടിരിക്കെ, ‘നിങ്ങൾക്കു സമാധാനമുണ്ടാകും,’ എന്നു പറഞ്ഞ് അങ്ങ് ഈ ജനത്തെയും ജെറുശലേമിനെയും പൂർണമായും വഞ്ചിച്ചല്ലോ എന്നു പറഞ്ഞു.”
JER 4:11 ആ കാലത്ത് ഈ ജനത്തോടും ജെറുശലേമിനോടും ഇപ്രകാരം പറയേണ്ടിവരും, “മരുഭൂമിയിലെ മൊട്ടക്കുന്നുകളിൽനിന്നുള്ള ഉഷ്ണക്കാറ്റ്, എന്റെ ജനത്തിന്റെ പുത്രിയുടെനേരേ വരും, എന്നാൽ പാറ്റുന്നതിനും കൊഴിക്കുന്നതിനുമല്ല,
JER 4:12 ഇതിലും ശക്തമായൊരു കാറ്റ് എന്റെ കൽപ്പനയാൽ വരും; ഇപ്പോൾ ഞാൻ അവരുടെനേരേ ന്യായവിധി നടത്തും.”
JER 4:13 ഇതാ! അവൻ മേഘംപോലെ കയറിവരുന്നു, അവന്റെ രഥങ്ങൾ ചുഴലിക്കാറ്റുപോലെ വരുന്നു, അവന്റെ കുതിരകൾ കഴുകന്മാരെക്കാൾ വേഗമുള്ളവ. നമുക്ക് അയ്യോ കഷ്ടം! നാം നശിച്ചിരിക്കുന്നു!
JER 4:14 ജെറുശലേമേ, നീ രക്ഷിക്കപ്പെടേണ്ടതിന് നിന്റെ ഹൃദയത്തിന്റെ ദുഷ്ടത കഴുകിക്കളയുക. നിന്റെ ദുഷ്ടചിന്തകൾ എത്രവരെ ഉള്ളിൽ കുടികൊള്ളും?
JER 4:15 ഒരു ശബ്ദം ദാനിൽനിന്ന് വിളംബരംചെയ്യുകയും എഫ്രയീം മലയിൽനിന്ന് നാശം വിളിച്ചറിയിക്കുകയും ചെയ്യുന്നു.
JER 4:16 “രാഷ്ട്രങ്ങളോട് പ്രസ്താവിക്കുക, ഇതു ജെറുശലേമിനെ അറിയിക്കുക: ‘ഇതാ ശത്രുക്കൾ ദൂരദേശത്തുനിന്നു വരുന്നു, യെഹൂദാ പട്ടണങ്ങൾക്കുനേരേ യുദ്ധാരവംമുഴക്കുന്നു.
JER 4:17 അവൾ എനിക്കെതിരേ മത്സരിച്ചിരിക്കുകയാൽ, വയൽ കാക്കുന്നവരെപ്പോലെ അവർ വന്ന് അവളെ വളഞ്ഞിരിക്കുന്നു,’ ” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 4:18 “നിന്റെ പെരുമാറ്റവും നിന്റെ പ്രവൃത്തികളും ഇതു നിന്റെമേൽ വരുത്തിയിരിക്കുന്നു. ഇതാണ് നിനക്കുള്ള ശിക്ഷ. അതു എത്ര കയ്‌പുള്ളത്! നിന്റെ ഹൃദയത്തിലേക്ക് എത്രമാത്രം തുളഞ്ഞുകയറുന്നത്!”
JER 4:19 എന്റെ ഉള്ളം! എന്റെ ഉള്ളം! ഞാൻ അതിവേദനയിലായിരിക്കുന്നു. അയ്യോ! എന്റെ ഹൃദയവ്യഥ! എന്റെ നെഞ്ചിടിക്കുന്നു. എനിക്കു മിണ്ടാതിരിക്കാൻ കഴിവില്ല. കാരണം കാഹളനാദം ഞാൻ കേട്ടിരിക്കുന്നു; യുദ്ധത്തിന്റെ ആർപ്പുവിളിയും ഞാൻ കേട്ടിരിക്കുന്നു.
JER 4:20 നാശത്തിനുമീതേ നാശം വരുന്നു; ദേശമൊക്കെയും ശൂന്യമായിരിക്കുന്നു. വളരെപ്പെട്ടെന്നുതന്നെ എന്റെ കൂടാരം നശിപ്പിക്കപ്പെട്ടു, നിമിഷങ്ങൾക്കകം എന്റെ നിവാസസ്ഥാനവും.
JER 4:21 എത്രനാൾ ഞാൻ യുദ്ധപതാക കാണുകയും കാഹളനാദം കേൾക്കുകയും ചെയ്യണം?
JER 4:22 “എന്റെ ജനം ഭോഷരാണ്; അവർ എന്നെ അറിഞ്ഞിട്ടില്ല. അവർ ബുദ്ധികെട്ട മക്കൾ; അവർക്കൊരു ബോധവുമില്ല. അവർ തിന്മ ചെയ്യാൻ സമർഥർ; നന്മചെയ്യാൻ അവർക്ക് അറിയുകയില്ല.”
JER 4:23 ഞാൻ ഭൂമിയെ നോക്കി, അതു രൂപരഹിതവും ശൂന്യവുമായിരുന്നു; ഞാൻ ആകാശത്തെ നോക്കി; അതിൽ പ്രകാശം ഇല്ലാതെയായിരിക്കുന്നു.
JER 4:24 ഞാൻ പർവതങ്ങളെ നോക്കി; അവ വിറകൊള്ളുന്നതു ഞാൻ കണ്ടു; മലകളെല്ലാം ആടിയുലയുകയായിരുന്നു.
JER 4:25 ഞാൻ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല; ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരുന്നു.
JER 4:26 ഞാൻ നോക്കി; ഫലപുഷ്ടിയുള്ള സ്ഥലം ഒരു മരുഭൂമിയായി മാറിയിരുന്നു; അതിലെ എല്ലാ പട്ടണങ്ങളും, യഹോവയുടെ സന്നിധിയിൽ, അവിടത്തെ ഉഗ്രകോപംനിമിത്തം തകർന്നുപോയിരുന്നു.
JER 4:27 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അതിനു പൂർണനാശം വരുത്താതിരുന്നിട്ടും, ദേശംമുഴുവൻ ശൂന്യമായിത്തീരും.
JER 4:28 ഇതുനിമിത്തം ഭൂമി വിലപിക്കും, മുകളിൽ ആകാശം കറുത്തുപോകും, കാരണം ഞാൻ അതു സംസാരിച്ചിരിക്കുന്നു, അനുതപിക്കുകയില്ല, ഞാൻ തീരുമാനിച്ചിരിക്കുന്നു, പിന്മാറുകയില്ല.”
JER 4:29 കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവംകേട്ട് പട്ടണംമുഴുവൻ ഓടിപ്പോകും. ചിലർ കുറ്റിക്കാടുകളിൽ അഭയംതേടും, ചിലർ പാറകളിലേക്കു വലിഞ്ഞുകയറും. എല്ലാ പട്ടണങ്ങളും ഉപേക്ഷിക്കപ്പെടും; ആരും അവിടെ പാർക്കുകയില്ല.
JER 4:30 ഇങ്ങനെ ശൂന്യമാക്കപ്പെടുമ്പോൾ നീ എന്തുചെയ്യും? നീ രക്താംബരം ധരിക്കുകയും സ്വർണാഭരണങ്ങൾ അണിയുകയും ചെയ്യുന്നതെന്തിന്? നീ കണ്ണെഴുതി നിന്റെ കണ്ണുകൾക്കു തിളക്കം വരുത്തുന്നതെന്തിന്? നീ വ്യർഥമായി അണിഞ്ഞൊരുങ്ങുകയാണ്. നിന്റെ കാമുകന്മാർ നിന്നെ നിന്ദിക്കും; അവർ നിനക്കു പ്രാണഹാനി വരുത്താൻ ആഗ്രഹിക്കും.
JER 4:31 പ്രസവവേദന ബാധിച്ച ഒരുവളുടെയും ആദ്യജാതനെ പ്രസവിക്കാൻ വേദനപ്പെടുന്ന ഒരുവളുടെയും ഞരക്കംപോലെയൊരു ശബ്ദം ഞാൻ കേട്ടു. വീർപ്പുമുട്ടിയും കൈമലർത്തിയുംകൊണ്ട് “എനിക്ക് അയ്യോ കഷ്ടം! കൊലയാളികളുടെ മുമ്പിൽ എന്റെ പ്രാണൻ തളർന്നുപോകുന്നു,” എന്നു പറഞ്ഞു വിലപിക്കുന്ന സീയോൻപുത്രിയുടെ ശബ്ദംതന്നെ.
JER 5:1 “ജെറുശലേമിന്റെ വീഥികളിലൂടെ ചുറ്റിനടന്ന് ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത ആചരിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ കാണാൻ കഴിയുമോ എന്നുനോക്കി അറിയുകയും അതിന്റെ വിശാലസ്ഥലങ്ങളിൽ അന്വേഷിക്കുകയും ചെയ്യുവിൻ. ഒരാളെങ്കിലും ഉണ്ടെങ്കിൽ ഞാൻ അതിനോടു ക്ഷമിക്കും.
JER 5:2 ‘ജീവിക്കുന്ന യഹോവയാണെ,’ എന്ന് അവർ പറയുന്നെങ്കിലും അവർ ശപഥംചെയ്യുന്നത് കാപട്യത്തോടെയാണ്.”
JER 5:3 യഹോവേ, അങ്ങയുടെ കണ്ണുകൾ വിശ്വസ്തതയല്ലേ നോക്കുന്നത്? അങ്ങ് അവരെ അടിച്ചു, എങ്കിലും അവർക്കു വേദനയുണ്ടായില്ല; അങ്ങ് അവരെ ക്ഷയിപ്പിച്ചു, എങ്കിലും തെറ്റു തിരുത്താൻ അവർ മനസ്സുവെച്ചില്ല. അവർ തങ്ങളുടെ മുഖം പാറയെക്കാൾ കഠിനമാക്കുകയും പശ്ചാത്തപിക്കാൻ വിസമ്മതിക്കുകയും ചെയ്തു.
JER 5:4 അതുകൊണ്ടു ഞാൻ: “ഇവർ ദരിദ്രർമാത്രമാണ്; അവർ ഭോഷരാണ്, കാരണം അവർ യഹോവയുടെ വഴി അറിയുന്നില്ല, അവരുടെ ദൈവത്തിന്റെ പ്രമാണങ്ങളും.
JER 5:5 അതുകൊണ്ട് ഞാൻ നേതാക്കന്മാരുടെ അടുക്കൽ ചെന്ന് അവരോടു സംസാരിക്കും; അവർ യഹോവയുടെ വഴിയും തങ്ങളുടെ ദൈവത്തിന്റെ പ്രമാണങ്ങളും നിശ്ചയമായും അറിയുന്നു.” എന്നാൽ അവർ എല്ലാവരും ഒരുപോലെ നുകം തകർക്കുകയും കെട്ടുകളെ പൊട്ടിക്കുകയും ചെയ്തിരിക്കുന്നു.
JER 5:6 അതിനാൽ കാട്ടിൽനിന്നുള്ള ഒരു സിംഹം അവരെ ആക്രമിക്കും, മരുഭൂമിയിൽനിന്നുള്ള ഒരു ചെന്നായ് അവരെ നശിപ്പിക്കും, ഒരു പുള്ളിപ്പുലി അവരുടെ പട്ടണങ്ങൾക്കരികെ പതിയിരിക്കും; അവയിൽനിന്ന് പുറത്തേക്കു പോകുന്നവരെ കടിച്ചുകീറിക്കളയുന്നതിനുതന്നെ, കാരണം, അവരുടെ ലംഘനങ്ങൾ അനവധിയും അവരുടെ വിശ്വാസത്യാഗം നിരവധിയുമാണ്.
JER 5:7 “ഞാൻ നിന്നോട് എങ്ങനെ ക്ഷമിക്കും? നിന്റെ മക്കൾ എന്നെ ഉപേക്ഷിച്ച് ദേവതകൾ അല്ലാത്ത ദേവതകളെക്കൊണ്ടു ശപഥംചെയ്യുന്നു. ഞാൻ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റി, എന്നിട്ടും അവർ വ്യഭിചാരം ചെയ്യുകയും വേശ്യാഗൃഹങ്ങളിൽ കൂട്ടമായി പോകുകയും ചെയ്യുന്നു.
JER 5:8 അവൻ തടിച്ചുകൊഴുത്ത വിത്തുകുതിരകളെപ്പോലെ ഓരോരുത്തനും തന്റെ കൂട്ടുകാരന്റെ ഭാര്യയെ നോക്കി ചിനക്കുന്നു.
JER 5:9 ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കുകയില്ലേ, ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു ഞാൻ പ്രതികാരംചെയ്യുകയില്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 5:10 “അവളുടെ മുന്തിരിത്തോപ്പിൽ കടന്നു നാശം ചെയ്യുക; എന്നാൽ അവ പൂർണമായും നശിപ്പിക്കരുത്. അവളുടെ ശാഖകൾ നീക്കിക്കളയുക, കാരണം ഈ ജനം യഹോവയുടേത് അല്ലല്ലോ.
JER 5:11 എന്തെന്നാൽ ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും എന്നോട് അത്യന്തം വഞ്ചന കാണിച്ചിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 5:12 അവർ യഹോവയെക്കുറിച്ചു വ്യാജം പറഞ്ഞിരിക്കുന്നു: “അവിടന്ന് ഒന്നും ചെയ്യുകയില്ല! നമുക്ക് യാതൊരുദോഷവും സംഭവിക്കുകയില്ല; വാളോ ക്ഷാമമോ നാം കാണുകയുമില്ല.
JER 5:13 “യഹോവയുടെ പ്രവാചകന്മാർ വെറും വായുവത്രേ, അവരിൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടില്ല; അതുകൊണ്ട് അവരുടെ പ്രവചനം അവരുടെമേൽതന്നെ വന്നുചേരട്ടെ.”
JER 5:14 അതിനാൽ സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജനം ഈ വാക്കുകൾ പറഞ്ഞതുകൊണ്ട് ഞാൻ എന്റെ വചനങ്ങൾ നിന്റെ വായിൽനിന്നുള്ള അഗ്നിയായും ഈ ജനത്തെ അതു ദഹിപ്പിക്കുന്ന വിറകായും തീർക്കും.
JER 5:15 ഇസ്രായേൽഗൃഹമേ,” യഹോവ അരുളിച്ചെയ്യുന്നു, “ഇതാ, ഞാൻ ദൂരത്തുനിന്ന് ഒരു രാഷ്ട്രത്തെ നിങ്ങൾക്കെതിരേ വരുത്തും— പുരാതനവും പ്രബലവുമായ ഒരു രാഷ്ട്രത്തെത്തന്നെ, അവരുടെ ഭാഷ നിങ്ങൾക്കറിഞ്ഞുകൂടാ, അവർ പറയുന്നതു നിങ്ങൾ ഗ്രഹിക്കുകയുമില്ല.
JER 5:16 അവരുടെ ആവനാഴി തുറന്ന ശവക്കുഴിപോലെ; അവരെല്ലാവരും പരാക്രമശാലികളായ യോദ്ധാക്കൾതന്നെ.
JER 5:17 അവർ നിങ്ങളുടെ ധാന്യവും അപ്പവും ഭക്ഷിക്കും, നിന്റെ പുത്രന്മാരെയും പുത്രിമാരെയും വിഴുങ്ങിക്കളയും; അവർ നിന്റെ ആട്ടിൻപറ്റത്തെയും കന്നുകാലികളെയും തിന്നുതീർക്കും; നിന്റെ മുന്തിരിയും അത്തിവൃക്ഷവും അവർ തിന്നുതീർക്കും. നീ ആശ്രയം വെച്ചിരിക്കുന്ന നിങ്ങളുടെ ഉറപ്പുള്ള പട്ടണങ്ങൾ അവർ വാളിനാൽ ശൂന്യമാക്കും.
JER 5:18 “എന്നാൽ ആ നാളിലും ഞാൻ നിന്നെ നിശ്ശേഷം നശിപ്പിക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 5:19 “ ‘നമ്മുടെ ദൈവമായ യഹോവ ഈ കാര്യങ്ങളൊക്കെയും നമ്മോടു ചെയ്യുന്നത് എന്തുകൊണ്ട്,’ എന്ന് അവർ ചോദിക്കുമ്പോൾ, നീ അവരോട്, ‘നിങ്ങൾ നിങ്ങളുടെ ദേശത്ത് എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ സേവിച്ചതുപോലെ, നിങ്ങൾ സ്വന്തമല്ലാത്ത ദേശത്ത് വിദേശികളെ സേവിക്കേണ്ടിവരും’ എന്ന് ഉത്തരം പറയണം.
JER 5:20 “യാക്കോബുഗൃഹത്തിൽ ഇതു പ്രസ്താവിക്കുക യെഹൂദ്യയിൽ ഇതു പ്രസിദ്ധമാക്കുക:
JER 5:21 ഭോഷരും വിവേകശൂന്യരും കണ്ണുണ്ടെങ്കിലും കാണാത്തവരും ചെവിയുണ്ടെങ്കിലും കേൾക്കാത്തവരുമായ ജനങ്ങളേ, ഇതു കേൾക്കുക:
JER 5:22 നിങ്ങൾ എന്നെ ഭയപ്പെടേണ്ടതല്ലേ?” എന്ന് യഹോവ ചോദിക്കുന്നു. “എന്റെ സന്നിധിയിൽ നിങ്ങൾ വിറയ്ക്കേണ്ടതല്ലേ? ഞാൻ ശാശ്വതമായൊരു ആജ്ഞയാൽ മണൽത്തിട്ടയെ സമുദ്രത്തിന് മറിച്ചുകടക്കാൻ കഴിയാത്ത ഒരു അതിർത്തിയായി സ്ഥാപിച്ചിരിക്കുന്നു. അതിലെ തിരമാലകൾ ഇളകിമറിഞ്ഞാലും ഒന്നും സംഭവിക്കുകയില്ല. അവ അലറിയാലും അതിനെ മറികടക്കുകയില്ല.
JER 5:23 എന്നാൽ ഈ ജനത്തിന് ധിക്കാരവും മത്സരവുമുള്ള ഒരു ഹൃദയമാണുള്ളത്; അവർ എന്നെ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞിരിക്കുന്നു.
JER 5:24 ‘നമ്മുടെ തക്കസമയത്തു മുന്മഴയും പിന്മഴയും തരുന്ന നമ്മുടെ ദൈവമായ യഹോവയെ നമുക്കു ഭയപ്പെടാം, അവിടന്നു തക്കസമയത്ത് നമുക്കു കൊയ്ത്തുകാലം തരുന്നല്ലോ,’ എന്ന് അവർ ഹൃദയത്തിൽ പറയുന്നില്ല.
JER 5:25 നിങ്ങളുടെ അകൃത്യങ്ങൾ ഇവ അകറ്റിനിർത്തി; നിങ്ങളുടെ പാപങ്ങൾ നിങ്ങളുടെ നന്മ മുടക്കിക്കളഞ്ഞിരിക്കുന്നു.
JER 5:26 “എന്റെ ജനത്തിനിടയിൽ ദുഷ്ടരുണ്ട്; അവർ പക്ഷിക്ക് കെണി വെക്കുന്നവരെപ്പോലെ പതിയിരിക്കുന്നു, അവർ കുടുക്കുവെച്ച് മനുഷ്യരെ പിടിക്കുന്നവരെപ്പോലെതന്നെ.
JER 5:27 പക്ഷികൾ കൂടുകളിൽ നിറഞ്ഞിരിക്കുന്നതുപോലെ, അവരുടെ വീടുകളിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അവർ ധനികരും ശക്തരും ആയിരിക്കുന്നു,
JER 5:28 അവർ തടിച്ചുകൊഴുത്തിരിക്കുന്നു. അവരുടെ ദുഷ്കർമങ്ങൾക്കു യാതൊരു പരിധിയുമില്ല; അവർ ന്യായം അന്വേഷിക്കുന്നില്ല. അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; അവർ ദരിദ്രരുടെ അവകാശങ്ങൾക്കുവേണ്ടി വാദിക്കുന്നതുമില്ല.
JER 5:29 ഈ കാര്യങ്ങൾനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ? ഇതുപോലെയുള്ള ഒരു രാഷ്ട്രത്തോടു ഞാൻ പ്രതികാരം ചെയ്യാതെയിരിക്കുമോ?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 5:30 “ഭയാനകവും വിസ്മയാവഹവുമായ ഒന്ന് ദേശത്തു സംഭവിച്ചിരിക്കുന്നു:
JER 5:31 പ്രവാചകന്മാർ വ്യാജപ്രവചനം നടത്തുന്നു, പുരോഹിതന്മാർ സ്വേച്ഛാധിപതികളായി ഭരണം നടത്തുന്നു, എന്റെ ജനം അത് ഇഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാൽ അവസാനം നിങ്ങൾ എന്തുചെയ്യും?
JER 6:1 “ബെന്യാമീൻജനതയേ, ഓടി രക്ഷപ്പെടുക! ജെറുശലേമിൽനിന്ന് ഓടിപ്പോകുക! തെക്കോവയിൽ കാഹളനാദം മുഴക്കുക! ബേത്-ഹഖേരേമിൽ ഒരു ചിഹ്നം ഉയർത്തുക! കാരണം വടക്കുനിന്ന് ശക്തമായ ഒരു സൈന്യം വരുന്നു ഒരു മഹാനാശംതന്നെ.
JER 6:2 സുന്ദരിയും പേലവാംഗിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും.
JER 6:3 ഭരണാധിപന്മാർ തങ്ങളുടെ കൂട്ടവുമായി അവൾക്കെതിരേ വരും; അവർ അവൾക്കുചുറ്റും കൂടാരമടിക്കും, അവർ ഓരോരുത്തരും അവർക്കു നിയമിക്കപ്പെട്ടിരിക്കുന്ന സ്ഥലം നശിപ്പിക്കും.”
JER 6:4 “അവൾക്കെതിരേ യുദ്ധത്തിന് ഒരുങ്ങുക! എഴുന്നേൽക്കുക, ഉച്ചയ്ക്കുതന്നെ നമുക്ക് ആക്രമിക്കാം! എന്നാൽ, അയ്യോ കഷ്ടം! പകൽ കടന്നുപോകുന്നു, സായാഹ്നത്തിന്റെ നിഴൽ നീണ്ടുവരുന്നു.
JER 6:5 അതുകൊണ്ട് എഴുന്നേൽക്കുക, നമുക്കു രാത്രിയിൽ ആക്രമിച്ച് അതിന്റെ അരമനകളെ നശിപ്പിക്കാം!”
JER 6:6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വൃക്ഷങ്ങൾ വെട്ടിയിടുക ജെറുശലേമിനെതിരേ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കുക. ഈ നഗരം ശിക്ഷിക്കപ്പെടണം; അതിന്റെ നടുവിൽ പീഡനം നിറഞ്ഞിരിക്കുന്നു.
JER 6:7 ഒരു കിണർ ജലം പുറപ്പെടുവിക്കുന്നതുപോലെ, അവൾ തന്റെ ദുഷ്ടത പുറപ്പെടുവിക്കുന്നു. അക്രമവും കൊള്ളയുംമാത്രമേ അവിടെ കേൾക്കാനുള്ളൂ; അവളുടെ രോഗവും മുറിവും എപ്പോഴും എന്റെമുമ്പിൽ ഇരിക്കുന്നു.
JER 6:8 ജെറുശലേമേ, ഈ മുന്നറിയിപ്പ് ശ്രദ്ധിക്കുക, അല്ലാത്തപക്ഷം ഞാൻ നിന്നിൽനിന്ന് അകന്നുപോകുകയും ആർക്കും വസിക്കാൻ കഴിയാത്ത ശൂന്യദേശമായി നിന്നെ മാറ്റുകയും ചെയ്യും.”
JER 6:9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മുന്തിരിവള്ളിയിലെ കാലാ എന്നപോലെ ഇസ്രായേലിൽ അവശേഷിച്ചവരെ അവർ സമ്പൂർണമായി പറിച്ചെടുക്കട്ടെ; മുന്തിരിപ്പഴം ശേഖരിക്കുന്നവരെപ്പോലെ നിന്റെ കൈ വീണ്ടും വള്ളികളിലേക്കു നീട്ടുക.”
JER 6:10 ഞാൻ ആരോടു സംസാരിക്കും? ആർക്കു മുന്നറിയിപ്പു നൽകും? എന്റെ വാക്കുകൾ ആരു ശ്രദ്ധിക്കും? അവരുടെ കാതുകൾ അടഞ്ഞിരിക്കുന്നതിനാൽ അവർക്കു കേൾക്കാൻ കഴിയുകയില്ല. യഹോവയുടെ വചനം അവർക്ക് അനിഷ്ടമായിരിക്കുന്നു. അവർ അതിൽ ആനന്ദം കണ്ടെത്തുന്നില്ല.
JER 6:11 അതിനാൽ ഞാൻ യഹോവയുടെ ക്രോധത്താൽ നിറഞ്ഞിരിക്കുന്നു, അത് അടക്കിവെക്കാൻ ഇനിയും എനിക്കു കഴിയില്ല. “ആ ക്രോധം തെരുവിലുള്ള കുട്ടികളുടെമേലും ഒരുമിച്ചു കൂടിയിരിക്കുന്ന യുവാക്കളുടെമേലും ചൊരിയും; ഭർത്താവിനോടൊപ്പം ഭാര്യയും പ്രായാധിക്യത്താൽ വലയുന്ന വൃദ്ധരും അതിൽനിന്നു രക്ഷപ്പെടില്ല.
JER 6:12 അവരുടെ ഭവനങ്ങളെല്ലാംതന്നെ ഒപ്പം വയലുകളും ഭാര്യമാരും എല്ലാം അന്യരുടെ വകയായിത്തീരും, ദേശവാസികൾക്കെതിരേ ഞാൻ കൈനീട്ടുമ്പോൾത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 6:13 “ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
JER 6:14 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
JER 6:15 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ഞാൻ അവരെ ശിക്ഷിക്കുമ്പോൾ അവർ തകർന്നുപോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 6:16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവലകളിൽച്ചെന്ന് നിന്നുകൊണ്ടു നോക്കുക; പുരാതന പാതകൾ ഏതെന്ന് അന്വേഷിക്കുക നല്ല മാർഗം എവിടെ എന്നു ചോദിച്ച് അതിൽ നടക്കുക; അപ്പോൾ നിങ്ങളുടെ പ്രാണനു വിശ്രമം കണ്ടെത്തും. അവരോ, ‘ഞങ്ങൾ അവയിൽ നടക്കുകയില്ല’ എന്നു പറഞ്ഞു.
JER 6:17 ഞാൻ നിങ്ങൾക്കു കാവൽക്കാരെ ആക്കി; ‘കാഹളനാദം ശ്രദ്ധിക്കുക!’ എന്നു കൽപ്പിച്ചു. എന്നാൽ ‘ഞങ്ങൾ ശ്രദ്ധിക്കുകയില്ല,’ എന്നു നീ പറഞ്ഞു.
JER 6:18 അതുകൊണ്ട് രാഷ്ട്രങ്ങളേ, ശ്രദ്ധിക്കുക; സാക്ഷികളേ, അവർക്ക് എന്തു സംഭവിക്കുമെന്ന് നിരീക്ഷിക്കുക.
JER 6:19 ഭൂമിയേ, കേൾക്കുക: ഇതാ, ഈ ജനം എന്റെ വചനങ്ങളും എന്റെ ന്യായപ്രമാണവും ശ്രദ്ധിക്കാതെ നിരസിച്ചുകളഞ്ഞതിനാൽ അവരുടെ ഗൂഢാലോചനകളുടെ ഫലമായ അനർഥം ഞാൻ അവരുടെമേൽ വരുത്തും.
JER 6:20 ശേബയിൽനിന്നുള്ള സുഗന്ധവർഗത്തിലും ദൂരദേശത്തുനിന്നുള്ള മധുരവയമ്പിലും എനിക്കെന്തു കാര്യം? നിങ്ങളുടെ ഹോമയാഗങ്ങൾ എനിക്കു സ്വീകാര്യമല്ല; നിങ്ങളുടെ മറ്റു യാഗങ്ങളിൽ എനിക്കു പ്രസാദവുമില്ല.”
JER 6:21 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഈ ജനത്തിന്റെ മുമ്പിൽ തടസ്സം സൃഷ്ടിക്കും. മാതാപിതാക്കളും മക്കളും ഒരുമിച്ച് അതിൽത്തട്ടി ഇടറിവീഴും; അയൽവാസികളും സുഹൃത്തുക്കളും ഒരുമിച്ചു നശിച്ചുപോകും.”
JER 6:22 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കേദേശത്തുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രം ഉയർന്നുവരും.
JER 6:23 അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണ കാണിക്കാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; സീയോൻപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.”
JER 6:24 നാം അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, ഞങ്ങളുടെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ അതിവേദന ഞങ്ങളെ പിടികൂടിയിരിക്കുന്നു.
JER 6:25 യുദ്ധരംഗത്തേക്കു ചെല്ലുകയോ വഴിയിലൂടെ നടക്കുകയോ അരുത്, കാരണം ശത്രുവിന്റെ കൈയിൽ വാളുണ്ട്, എല്ലായിടത്തും ഭീതി പരന്നിരിക്കുന്നു.
JER 6:26 എന്റെ ജനത്തിൻപുത്രീ, ചാക്കുശീല ധരിക്കുക, ചാരത്തിൽക്കിടന്ന് ഉരുളുക; ഏകജാതനെക്കുറിച്ച് എന്നപോലെ അതികഠിനമായി വിലപിക്കുക. സംഹാരകൻ പെട്ടെന്നു നമ്മുടെനേരേ വരും.
JER 6:27 “നീ എന്റെ ജനത്തിന്റെ ജീവിതം നോക്കി പരീക്ഷിച്ചറിയേണ്ടതിന് ഞാൻ നിന്നെ ലോഹങ്ങളുടെ ഒരു പരീക്ഷകനാക്കിയിരിക്കുന്നു, എന്റെ ജനം അയിരും.
JER 6:28 അവർ എല്ലാവരും മഹാമത്സരികൾ, ദൂഷണം പറഞ്ഞു നടക്കുന്നവർ. അവർ വെങ്കലവും ഇരുമ്പുംതന്നെ; അവർ എല്ലാവരും വഷളത്തം പ്രവർത്തിക്കുന്നവരാണ്.
JER 6:29 അഗ്നിയാൽ കാരീയത്തെ കത്തിച്ചുകളയുന്നതിനായി ഉല ഉഗ്രമായി ഊതിക്കൊണ്ടിരുന്നു, എന്നാൽ ഈ ശുദ്ധീകരണം വ്യർഥമായിപ്പോകുന്നു. ദുഷ്ടന്മാർ നീക്കപ്പെടുന്നില്ലല്ലോ.
JER 6:30 യഹോവ അവരെ ഉപേക്ഷിച്ചുകളഞ്ഞിരിക്കുകയാൽ, അവർക്ക് ഉപയോഗശൂന്യമായ വെള്ളി എന്നു പേരാകും.”
JER 7:1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 7:2 “യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ നിന്നുകൊണ്ട് ഈ വചനം വിളിച്ചുപറയുക: “ ‘യഹോവയെ ആരാധിക്കുന്നതിന് ഈ വാതിലിൽക്കൂടി പ്രവേശിക്കുന്ന എല്ലാ യെഹൂദരുമേ, യഹോവയുടെ അരുളപ്പാടു കേൾക്കുക.
JER 7:3 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; എന്നാൽ നിങ്ങൾ ഈ സ്ഥലത്തു വസിക്കാൻ ഞാൻ ഇടയാക്കും.
JER 7:4 “ഇത് യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം,” എന്നിങ്ങനെയുള്ള വഞ്ചനനിറഞ്ഞ വാക്കുകളിൽ നിങ്ങൾ ആശ്രയിക്കരുത്.
JER 7:5 എന്നാൽ, നിങ്ങളുടെ വഴികളും പ്രവൃത്തികളും നിങ്ങൾ പൂർണമായും തിരുത്തി, പരസ്പരം നീതിപൂർവം ന്യായപാലനംചെയ്യുമെങ്കിൽ,
JER 7:6 വിദേശികളെയും അനാഥരെയും വിധവകളെയും പീഡിപ്പിക്കാതിരിക്കുമെങ്കിൽ, ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയാതിരിക്കുമെങ്കിൽ, നിങ്ങളുടെ നാശത്തിനായി അന്യദേവതകളെ സേവിച്ചു ജീവിക്കാതിരിക്കുമെങ്കിൽ,
JER 7:7 നിങ്ങളുടെ പിതാക്കന്മാർക്ക് എന്നേക്കും വസിക്കുന്നതിനു നൽകിയ ഈ ദേശത്ത് ഞാൻ നിങ്ങളെ ജീവിക്കാൻ അനുവദിക്കും.
JER 7:8 എന്നാൽ ഇതാ, പ്രയോജനമില്ലാത്ത വ്യാജവാക്കുകളിൽ നിങ്ങൾ ആശ്രയിക്കുന്നു.
JER 7:9 “ ‘നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും വ്യാജശപഥംചെയ്യുകയും ബാലിനു ധൂപംകാട്ടുകയും നിങ്ങൾ അറിയാത്ത അന്യദേവന്മാരെ സേവിക്കുകയും ചെയ്തശേഷം,
JER 7:10 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തിൽ വന്ന് എന്റെ മുമ്പിൽനിന്നുകൊണ്ട്, “ഞങ്ങൾ സുരക്ഷിതരായിരിക്കുന്നു” എന്നു പറയുന്നത് ഈ മ്ലേച്ഛതകൾ ചെയ്യേണ്ടതിനു തന്നെയോ?
JER 7:11 എന്റെ നാമം വഹിക്കുന്ന ഈ മന്ദിരം നിങ്ങൾക്ക് കള്ളന്മാരുടെ ഗുഹയായി തീർന്നിരിക്കുന്നോ? എന്നാൽ ഞാൻ വീക്ഷിച്ചുകൊണ്ടിരിക്കുന്നു! എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 7:12 “ ‘ആദിയിൽ എന്റെ നാമം വഹിച്ചിരുന്ന ശീലോവിൽ എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടതനിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്ന് നിങ്ങൾ പോയി നോക്കുക.
JER 7:13 നിങ്ങൾ ഈ കാര്യങ്ങളെല്ലാം ചെയ്തിരിക്കെ, യഹോവ അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചില്ല; ഞാൻ നിങ്ങളെ വിളിച്ചു, നിങ്ങൾ ഉത്തരം പറഞ്ഞില്ല.
JER 7:14 അതിനാൽ ഞാൻ ശീലോവിനോടു ചെയ്തത് എന്റെ നാമം വഹിക്കുന്ന ഈ സ്ഥലത്തോടും നിങ്ങൾ ആശ്രയം വെച്ചിരിക്കുന്നതും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയതുമായ ഈ ദൈവാലയത്തോടും ഞാൻ ചെയ്യും.
JER 7:15 എഫ്രയീമിന്റെ സന്തതികളായ ഇസ്രായേലിന്റെ സഹോദരങ്ങളെയെല്ലാം തള്ളിക്കളഞ്ഞതുപോലെ, നിങ്ങളെയും എന്റെ സന്നിധിയിൽനിന്ന് ഞാൻ തള്ളിക്കളയും,’ എന്ന് യഹോവയുടെ അരുളപ്പാട്.
JER 7:16 “അതുകൊണ്ട് നീ ഈ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്, അവർക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ ചെയ്യുകയുമരുത്. എന്നോട് അപേക്ഷിക്കരുത്; ഞാൻ നിന്റെ അപേക്ഷ കേൾക്കുകയില്ല.
JER 7:17 യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ തെരുവുകളിലും അവർ ചെയ്യുന്നത് നീ കാണുന്നില്ലേ?
JER 7:18 എന്റെ ക്രോധം ജ്വലിപ്പിക്കാൻവേണ്ടി അന്യദേവന്മാർക്ക് പാനീയബലികൾ അർപ്പിക്കുന്നതിനും ആകാശരാജ്ഞിക്കു സമർപ്പിക്കാൻ അടകൾ ചുടുന്നതിനും, മക്കൾ വിറകു ശേഖരിക്കുകയും പിതാക്കന്മാർ തീ കത്തിക്കുകയും സ്ത്രീകൾ മാവു കുഴയ്ക്കുകയും ചെയ്യുന്നു.
JER 7:19 എന്നാൽ അവർ എന്നെയാണോ പ്രകോപിപ്പിക്കുന്നത്? അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി സ്വന്തം ലജ്ജവരിക്കുകയല്ലേ ചെയ്യുന്നത്, എന്ന് യഹോവയുടെ അരുളപ്പാട്.
JER 7:20 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, എന്റെ കോപവും ക്രോധവും ഈ സ്ഥലത്തിന്മേലും ചൊരിയും—മനുഷ്യന്റെമേലും മൃഗത്തിന്റെമേലും വയലിലെ വൃക്ഷങ്ങളുടെമേലും നിലത്തിലെ വിളവിന്മേലും—അത് ജ്വലിച്ചുകൊണ്ടിരിക്കും; കെട്ടുപോകുകയില്ല.
JER 7:21 “ ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ഹോമയാഗങ്ങളോട് മറ്റു യാഗങ്ങൾ കലർത്തി, മാംസം തിന്നുക.
JER 7:22 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന് അവരോടു സംസാരിച്ചപ്പോൾ, ഹോമയാഗങ്ങളെക്കുറിച്ചോ, മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ അവർക്കു കൽപ്പന നൽകിയിട്ടില്ല.
JER 7:23 എന്നാൽ നിങ്ങൾ എന്റെ കൽപ്പന കേട്ടനുസരിക്കുക: എന്നെ അനുസരിക്കുക, ഞാൻ നിങ്ങൾക്കു ദൈവവും നിങ്ങൾ എനിക്കു ജനവും ആയിരിക്കും. നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ഞാൻ നിങ്ങളോടു കൽപ്പിച്ചിട്ടുള്ളത് എല്ലാം അനുസരിച്ചു ജീവിക്കുക.
JER 7:24 എന്നാൽ അവർ അതു ശ്രദ്ധിക്കുകയോ ചെവിക്കൊള്ളുകയോ ചെയ്യാതെ അവരുടെ ദുഷിച്ച ഹൃദയങ്ങളിലെ ശാഠ്യമുള്ള പ്രവണതകൾ അനുസരിച്ചു. അവർ മുന്നോട്ടല്ല, പിറകോട്ടുതന്നെ പോയി.
JER 7:25 നിങ്ങളുടെ പിതാക്കന്മാർ ഈജിപ്റ്റുദേശംവിട്ട് പുറപ്പെട്ടുപോന്ന ആ കാലംമുതൽ ഇന്നുവരെയും ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ എല്ലാ ദിവസവും ഇടതടവിടാതെ നിങ്ങളുടെ അടുക്കൽ പറഞ്ഞയച്ചു.
JER 7:26 എന്നിട്ടും അവർ എന്റെ വചനം കേൾക്കാതെയും അതിനു ചെവി കൊടുക്കാതെയും ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം പ്രവർത്തിച്ചു.’
JER 7:27 “നീ ഈ വചനങ്ങളൊക്കെയും അവരോടു സംസാരിക്കുമ്പോൾ, അവർ നിന്റെ വാക്കു കേൾക്കുകയില്ല; നീ അവരെ വിളിക്കുമ്പോൾ അവർ ഉത്തരം നൽകുകയില്ല.
JER 7:28 എന്നാൽ നീ അവരോടു പറയേണ്ടത്: ‘ഇതു തങ്ങളുടെ ദൈവമായ യഹോവയുടെ ശബ്ദം അനുസരിക്കുകയോ തെറ്റിൽനിന്ന് പിന്മാറുകയോ ചെയ്യാത്ത ഒരു ജനതയാകുന്നു. സത്യം നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളിൽനിന്ന് നീങ്ങിപ്പോയിരിക്കുന്നു.
JER 7:29 “ ‘നിന്റെ മുടി കത്രിച്ച് ദൂരെ എറിഞ്ഞുകളയുക; മൊട്ടക്കുന്നുകളിൽ ദുഃഖാചരണം നടത്തുക. യഹോവ തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ തള്ളിക്കളയുകയും ഉപേക്ഷിക്കുകയും ചെയ്തിരിക്കുന്നു.
JER 7:30 “ ‘യെഹൂദാജനം എന്റെ ദൃഷ്ടിയിൽ ദോഷം പ്രവർത്തിച്ചിരിക്കുന്നു, എന്ന് യഹോവയുടെ അരുളപ്പാട്. എന്റെ നാമം വഹിക്കുന്ന ഈ മന്ദിരത്തെ മലിനമാക്കേണ്ടതിന് അവർ തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾ അതിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.
JER 7:31 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിയിൽ ദഹിപ്പിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിലുള്ള തോഫെത്തിൽ, ക്ഷേത്രങ്ങൾ പണിതിരിക്കുന്നു. ഇതു ഞാൻ അവരോടു കൽപ്പിച്ചതല്ല, എന്റെ ഹൃദയത്തിൽ തോന്നിയതുമല്ല.
JER 7:32 അതിനാൽ അതിനെ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ അല്ല, കശാപ്പുതാഴ്വര എന്നുതന്നെ വിളിക്കുന്ന കാലം വരുന്നു. സ്ഥലം ഇല്ലാതെയാകുംവരെ അവർ തോഫെത്തിൽത്തന്നെ ശവം അടക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 7:33 ഈ ജനത്തിന്റെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വന്യമൃഗങ്ങൾക്കും ഭക്ഷണമായിത്തീരും; ആരും അവയെ ആട്ടിക്കളയുകയില്ല.
JER 7:34 യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിന്റെ തെരുവീഥികളിൽനിന്നും ആനന്ദഘോഷവും ഉല്ലാസധ്വനിയും മണവാളന്റെയും മണവാട്ടിയുടെയും സ്വരവും ഞാൻ നീക്കിക്കളയും, കാരണം ദേശം വിജനമായിത്തീരും.
JER 8:1 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ആ കാലത്ത് യെഹൂദാരാജാക്കന്മാരുടെ അസ്ഥികളും പ്രഭുക്കന്മാരുടെ അസ്ഥികളും പുരോഹിതന്മാരുടെയും പ്രവാചകന്മാരുടെയും അസ്ഥികളും ജെറുശലേംനിവാസികളുടെ അസ്ഥികളും കല്ലറകളിൽനിന്ന് നീക്കപ്പെടും.
JER 8:2 തങ്ങൾ സ്നേഹിക്കുകയും സേവിക്കുകയും ചെയ്ത സൂര്യന്റെയും ചന്ദ്രന്റെയും ആകാശത്തിലെ സകലസൈന്യത്തിന്റെയും മുമ്പിൽ അവ നിരത്തിവെക്കും. അവയെയാണല്ലോ അവർ പിൻതുടരുകയും അന്വേഷിക്കുകയും ആരാധിക്കുകയും ചെയ്തത്. ആരും അവ പെറുക്കിക്കൂട്ടുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയില്ല. അവ ഭൂമിക്കു വളമായിത്തീരും.
JER 8:3 ഈ ദുഷ്ടവംശത്തിൽ അവശേഷിക്കുന്ന ജനങ്ങളെല്ലാവരും, ഞാൻ അവരെ ഓടിച്ചുകളഞ്ഞ എല്ലാ സ്ഥലങ്ങളിലും ശേഷിക്കുന്നവർതന്നെ, ജീവനല്ല മരണംതന്നെ തെരഞ്ഞെടുക്കും, എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.’
JER 8:4 “നീ അവരോടു പറയുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘മനുഷ്യർ വീണാൽ എഴുന്നേൽക്കുകയില്ലേ? അവർ പിന്മാറിപ്പോയാൽ മടങ്ങിവരികയില്ലേ?
JER 8:5 ഈ ജനം എന്നിൽനിന്നു പിന്തിരിഞ്ഞത് എന്തുകൊണ്ട്? ജെറുശലേം നിരന്തരം പിന്തിരിയുന്നതും എന്തുകൊണ്ട്? അവർ വഞ്ചന മുറുകെപ്പിടിക്കുന്നു; മടങ്ങിവരാൻ അവർ വിസമ്മതിക്കുകയുംചെയ്യുന്നു?
JER 8:6 ഞാൻ ശ്രദ്ധയോടെ കേട്ടു, എന്നാൽ അവർ ശരിയായതു സംസാരിച്ചില്ല. “ഞാൻ എന്താണ് ഈ ചെയ്തത്?” എന്നു പറഞ്ഞ് ആരും അവരുടെ ദുഷ്ടതയെക്കുറിച്ചു പശ്ചാത്തപിച്ചില്ല. കുതിര യുദ്ധരംഗത്തേക്കു കുതിക്കുന്നതുപോലെ ഓരോരുത്തനും തങ്ങളുടെ വഴിയിലേക്കു തിരിഞ്ഞു.
JER 8:7 ആകാശത്തിലെ പെരിഞ്ഞാറ തന്റെ സമയം അറിയുന്നു; കുറുപ്രാവും കൊക്കും മീവൽപ്പക്ഷിയും മടങ്ങിവരവിന്റെ സമയം അനുസരിക്കുന്നു. എന്നാൽ എന്റെ ജനം യഹോവയുടെ പ്രമാണങ്ങൾ അറിയുന്നില്ല.
JER 8:8 “ ‘ഞങ്ങൾ ജ്ഞാനികൾ, യഹോവയുടെ ന്യായപ്രമാണം ഞങ്ങൾക്കുണ്ട്,’ എന്നു നിങ്ങൾ പറയുന്നത് എങ്ങനെ? ഇതാ, എഴുത്തുകാരുടെ വ്യാജംനിറഞ്ഞ തൂലിക അതിനെയും വ്യാജമാക്കി മാറ്റിയിരിക്കുന്നു.
JER 8:9 ജ്ഞാനികൾ ലജ്ജിതരാക്കപ്പെടും; അവർ നിരാശരാകുകയും കെണിയിലകപ്പെടുകയും ചെയ്യും. അവർ യഹോവയുടെ വചനം തിരസ്കരിച്ചതുകൊണ്ട്, അവരിൽ എന്തു ജ്ഞാനമാണുള്ളത്?
JER 8:10 അതിനാൽ ഞാൻ അവരുടെ ഭാര്യമാരെ മറ്റുള്ളവർക്കും അവരുടെ നിലങ്ങൾ പുതിയ ഉടമസ്ഥർക്കും കൊടുക്കും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെ സകലരും ദ്രവ്യാഗ്രഹികളാണ്; പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെതന്നെ, എല്ലാവരും വ്യാജം പ്രവർത്തിക്കുന്നു.
JER 8:11 സമാധാനം ഇല്ലാതിരിക്കെ ‘സമാധാനം, സമാധാനം,’ എന്നു പറഞ്ഞുകൊണ്ട്, അവർ എന്റെ ജനത്തിന്റെ മുറിവുകൾ ലാഘവബുദ്ധിയോടെ ചികിത്സിക്കുന്നു.
JER 8:12 വെറുപ്പുളവാക്കുന്ന അവരുടെ സ്വഭാവത്തിൽ അവർക്കു ലജ്ജതോന്നിയോ? ഇല്ല, അവർ ഒട്ടുംതന്നെ ലജ്ജിച്ചില്ല; നാണിക്കേണ്ടത് എങ്ങനെയെന്നുപോലും അവർക്ക് അറിയില്ല. അതുകൊണ്ട് വീണവരുടെ ഇടയിലേക്ക് അവർ വീഴും; ശിക്ഷ അനുഭവിച്ചുകൊണ്ട് അവർ തകർന്നുപോകും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 8:13 “ ‘ഞാൻ അവരുടെ കൊയ്ത്തുകാലം എടുത്തുകളയും, എന്ന് യഹോവയുടെ അരുളപ്പാട്. മുന്തിരിവള്ളിയിൽ മുന്തിരിപ്പഴം ഉണ്ടാകുകയില്ല. അത്തിവൃക്ഷത്തിൽ അത്തിപ്പഴം ഉണ്ടാകുകയില്ല, അതിന്റെ ഇലയും വാടിപ്പോകും. ഞാൻ അവർക്കു നൽകിയിട്ടുള്ളതെല്ലാം വേഗംതന്നെ നഷ്ടപ്പെട്ടുപോകും.’ ”
JER 8:14 നാം ഇവിടെ ഇരിക്കുന്നത് എന്തിന്? കൂടിവരിക! നാം ഉറപ്പുള്ള പട്ടണങ്ങളിലേക്കു ചെല്ലുക അവിടെ നശിച്ചുപോകുക! നാം അവിടത്തോടു പാപം ചെയ്യുകയാൽ നമ്മുടെ ദൈവമായ യഹോവ നമ്മെ നാശത്തിന് ഏൽപ്പിക്കുകയും നമുക്കു കുടിക്കാൻ വിഷജലം നൽകുകയും ചെയ്തിരിക്കുന്നു.
JER 8:15 നാം സമാധാനത്തിനായി കാത്തിരുന്നു എന്നാൽ ഒരു നന്മയും ഉണ്ടായില്ല, രോഗശാന്തിക്കായി കാത്തിരുന്നു എന്നാൽ ഇതാ, ഭീതിമാത്രം.
JER 8:16 ശത്രുവിന്റെ കുതിരകളുടെ മുക്കുറശബ്ദം ദാനിൽനിന്ന് കേൾക്കുന്നു; ആൺകുതിരകളുടെ ചിനപ്പുകൊണ്ടു നാടുമുഴുവൻ നടുങ്ങുന്നു. ഇതാ, അവ ദേശത്തെയും അതിലുള്ള എല്ലാറ്റിനെയും പട്ടണത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയാൻ വന്നിരിക്കുന്നു.
JER 8:17 “ഞാൻ വിഷസർപ്പങ്ങളെയും മന്ത്രം ഫലിക്കാത്ത അണലികളെയും അയയ്ക്കും, അവ നിങ്ങളെ കടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 8:18 ദുഃഖത്തിൽ എന്റെ ആശ്വാസകനേ! എന്റെ ഹൃദയം തകർന്നിരിക്കുന്നു.
JER 8:19 ശ്രദ്ധിക്കുക! എന്റെ ജനത്തിന്റെ നിലവിളി ഒരു ദൂരദേശത്തുനിന്നു കേൾക്കുന്നു: “യഹോവ സീയോനിൽ ഇല്ലയോ? അവളുടെ രാജാവ് അവിടെയില്ലയോ?” “അവർ തങ്ങളുടെ വിഗ്രഹങ്ങൾകൊണ്ടും അന്യദേശത്തെ മിഥ്യാമൂർത്തികൾകൊണ്ടും എന്നെ കോപിപ്പിച്ചതെന്തിന്?”
JER 8:20 “കൊയ്ത്തു കഴിഞ്ഞു, ഗ്രീഷ്മകാലവും അവസാനിച്ചു, എന്നിട്ടും നാം രക്ഷപ്പെട്ടില്ല.”
JER 8:21 എന്റെ ജനം തകർക്കപ്പെട്ടതിനാൽ, ഞാനും തകർക്കപ്പെട്ടിരിക്കുന്നു; ഞാൻ വിലപിക്കുന്നു, ഭീതി എന്നെ പിടികൂടിയിരിക്കുന്നു.
JER 8:22 ഗിലെയാദിൽ ഔഷധലേപനം ഇല്ലേ? അവിടെ വൈദ്യനില്ലേ? എന്റെ ജനത്തിന്റെ മുറിവിന് സൗഖ്യം വരാത്തത് എന്തുകൊണ്ട്?
JER 9:1 അയ്യോ! എന്റെ ജനത്തിന്റെ നിഹതന്മാർനിമിത്തം രാവും പകലും കരയേണ്ടതിന്, എന്റെ തല ഒരു നീരുറവയും എന്റെ കണ്ണുകൾ കണ്ണുനീരിന്റെ ജലധാരയും ആയിരുന്നെങ്കിൽ!
JER 9:2 അയ്യോ! ഞാൻ എന്റെ ജനത്തെ വിട്ടകന്ന് അവരുടെ അടുക്കൽനിന്ന് അകലെ പോകുന്നതിന്, എനിക്ക് മരുഭൂമിയിൽ വഴിയാത്രക്കാരുടെ ഒരു സത്രം ഉണ്ടായിരുന്നെങ്കിൽ! അവരെല്ലാം വ്യഭിചാരികളും വഞ്ചകരായ ഒരു സമൂഹവും ആണല്ലോ.
JER 9:3 “അവർ തങ്ങളുടെ നാവുകൾ വ്യാജം പറയുന്നതിനു വില്ലുപോലെ കുലയ്ക്കുന്നു; സത്യം നിമിത്തമല്ല അവർ ഭൂമിയിൽ വിജയിക്കുന്നത്. അവർ ഒരു പാപത്തിൽനിന്നു മറ്റൊന്നിലേക്കു മുന്നേറുന്നു; അവർ എന്നെ അറിയുന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 9:4 “നിങ്ങളുടെ സ്നേഹിതരെ സൂക്ഷിച്ചുകൊള്ളുക; സഹോദരങ്ങളിൽ ആരെയും നിങ്ങൾ വിശ്വസിക്കരുത്. കാരണം അവർ ഓരോരുത്തരും വഞ്ചകരും ഓരോ സ്നേഹിതരും അപവാദം പരത്തുന്നവരുംതന്നെ.
JER 9:5 ഓരോരുത്തനും തന്റെ അയൽവാസിയെ വഞ്ചിക്കും, ആരും സത്യം പറയുകയുമില്ല. വ്യാജം പറയാൻ അവർ തങ്ങളുടെ നാവുകളെ ശീലിപ്പിച്ചിരിക്കുന്നു; പാപംചെയ്തുകൊണ്ട് അവർ തങ്ങളെത്തന്നെ ക്ഷീണിപ്പിക്കുന്നു.
JER 9:6 നിന്റെ വാസം വഞ്ചനയുടെ മധ്യത്തിലാണ്, അവരുടെ വഞ്ചനയിൽ അവർ എന്നെ അംഗീകരിക്കാൻ വിസമ്മതിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 9:7 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ അവരെ സ്ഫുടംചെയ്തു പരിശോധിക്കും, എന്റെ ജനത്തിന്റെ പാപംനിമിത്തം മറ്റെന്തു ചെയ്യാൻ എനിക്കു കഴിയും?
JER 9:8 അവരുടെ നാവ് മാരകമായ ഒരു അമ്പാണ്; അതു വഞ്ചന സംസാരിക്കുന്നു. അവർ തങ്ങളുടെ അയൽവാസിയോട് വാകൊണ്ട് സൗഹൃദത്തോടെ സംസാരിക്കുന്നു, എന്നാൽ ഹൃദയത്തിൽ അവർക്കായി കെണിയൊരുക്കുന്നു.
JER 9:9 ഈ കാര്യംനിമിത്തം ഞാൻ അവരെ ശിക്ഷിക്കാതിരിക്കുമോ?” യഹോവ അരുളിച്ചെയ്യുന്നു. “ഇതുപോലെയുള്ള ഒരു ജനതയോട് ഞാൻ പകരം ചെയ്യാതിരിക്കുമോ?”
JER 9:10 പർവതങ്ങൾക്കുവേണ്ടി ഞാൻ കരയുകയും അലമുറയിടുകയും ചെയ്യും മരുഭൂമിയിലെ പുൽമേടുകളെക്കുറിച്ച് ഞാൻ വിലാപഗീതം ആലപിക്കുകയും ചെയ്യും. ആരും അതിലൂടെ യാത്രചെയ്യുന്നുമില്ല, കന്നുകാലികളുടെ അമറൽ അവിടെ കേൾക്കാനുമില്ല. ആകാശത്തിലെ പക്ഷികളെല്ലാം പറന്നുപോയിരിക്കുന്നു മൃഗങ്ങളെല്ലാം അവിടംവിട്ടു പോയുമിരിക്കുന്നു.
JER 9:11 “ഞാൻ ജെറുശലേമിനെ ഒരു കൽക്കുന്നും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും; ഞാൻ യെഹൂദാനഗരങ്ങളെ നിവാസികളില്ലാത്ത ശൂന്യസ്ഥലമാക്കിമാറ്റും.”
JER 9:12 ഇതു ഗ്രഹിക്കാൻ കഴിയുന്ന ജ്ഞാനിയാര്? അതു വ്യക്തമാക്കാൻ തക്കവണ്ണം യഹോവയാൽ അഭ്യസിപ്പിക്കപ്പെട്ടവൻ ആര്? ആരും വഴിപോകാതവണ്ണം ഈ ദേശം മരുഭൂമിപോലെ നശിച്ചുപോകാൻ കാരണമെന്ത്?
JER 9:13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമുമ്പിൽ വെച്ച ന്യായപ്രമാണം അവർ ഉപേക്ഷിക്കയും എന്നെ അനുസരിക്കാതിരിക്കുകയും എന്റെ ന്യായപ്രമാണം പാലിക്കാതിരിക്കുകയും ചെയ്തതിനാൽത്തന്നെ.
JER 9:14 പ്രത്യുത, അവർ തങ്ങളുടെ ഹൃദയത്തിലെ ദുർവാശിയനുസരിച്ചും തങ്ങളുടെ പിതാക്കന്മാർ പഠിപ്പിച്ച ബാലിന്റെ വഴിയിൽ ജീവിക്കുകയും ചെയ്തു.”
JER 9:15 അതുകൊണ്ട് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തെ കയ്‌പുള്ള ഭക്ഷണം കഴിപ്പിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും.
JER 9:16 അവരോ അവരുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത രാഷ്ട്രങ്ങൾക്കിടയിൽ ഞാൻ അവരെ ചിതറിച്ചുകളയും, ഞാൻ അവരെ മുടിച്ചുകളയുന്നതുവരെ അവരുടെ പിന്നാലെ വാൾ അയയ്ക്കും.”
JER 9:17 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ചിന്തിച്ച്, വിലപിക്കുന്നതിന് സ്ത്രീകളെ വിളിപ്പിക്കുക; അവരിൽ സമർഥരായവരെത്തന്നെ വരുത്തുക.
JER 9:18 “അവർ വേഗംവന്ന് നമുക്കുവേണ്ടി ഒരു ദുഃഖാചരണം നടത്തട്ടെ; നമ്മുടെ കണ്ണുകളിൽനിന്ന് കണ്ണീർ കവിഞ്ഞൊഴുകുംവരെ, കൺപോളകളിൽനിന്ന് അശ്രു പ്രവഹിക്കുംവരെത്തന്നെ.
JER 9:19 സീയോനിൽനിന്ന് ഒരു വിലാപശബ്ദം കേൾക്കുന്നു: ‘നാം എത്ര ശൂന്യമായിരിക്കുന്നു! നമ്മുടെ ലജ്ജ എത്ര വലുതായിരിക്കുന്നു! നമ്മുടെ വാസസ്ഥലങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ, നാം നമ്മുടെ ദേശം വിട്ടുപോയേ തീരൂ.’ ”
JER 9:20 ഇപ്പോൾ, സ്ത്രീകളേ, യഹോവയുടെ വചനം കേൾക്കുക; നിങ്ങളുടെ കാതുകൾ അവിടത്തെ വായിലെ വചനത്തിനായി തുറക്കുക. നിങ്ങളുടെ പുത്രിമാരെ വിലപിക്കാനും നിങ്ങൾ പരസ്പരം വിലാപഗീതം ആലപിക്കാനും അഭ്യസിപ്പിക്കുക.
JER 9:21 മരണം നമ്മുടെ ജനാലകളിൽക്കൂടി കയറി കെട്ടിയുറപ്പിക്കപ്പെട്ട നമ്മുടെ കോട്ടകളിൽ പ്രവേശിച്ചിരിക്കുന്നു; അത്, തെരുവീഥികളിൽനിന്നു കുഞ്ഞുങ്ങളെയും ചത്വരങ്ങളിൽനിന്നു യുവാക്കളെയും നീക്കിക്കളഞ്ഞിരിക്കുന്നു.
JER 9:22 “യഹോവയുടെ അരുളപ്പാട് ഇതാകുന്നു എന്നറിയിക്കുക: “ ‘ആളുകളുടെ ശവങ്ങൾ തുറസ്സായസ്ഥലത്തെ ചാണകംപോലെയും കൊയ്ത്തുകാരന്റെ പിന്നിലെ ഉതിർമണികൾപോലെയും വീണുകിടക്കും, അവ ശേഖരിക്കാൻ ആരുംതന്നെ ഉണ്ടാകുകയില്ല.’ ”
JER 9:23 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ജ്ഞാനി തങ്ങളുടെ ജ്ഞാനത്തിൽ പ്രശംസിക്കുകയോ ശക്തർ തങ്ങളുടെ ബലത്തിൽ പ്രശംസിക്കുകയോ ധനികർ തങ്ങളുടെ ധനത്തിൽ പുകഴുകയോ അരുത്,
JER 9:24 യഹോവയായ ഞാൻ ഭൂമിയിൽ ദയയും ന്യായവും നീതിയും നടപ്പിൽവരുത്തുന്നു, ഇവയിലത്രേ ഞാൻ പ്രസാദിക്കുന്നത് എന്ന്, എന്നെക്കുറിച്ച് ഗ്രഹിക്കാനുള്ള ജ്ഞാനം അവർക്കുണ്ട് എന്നതിൽ അഭിമാനിക്കുന്നവർ അഭിമാനിക്കട്ടെ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 9:25 “ശരീരത്തിൽമാത്രം പരിച്ഛേദനമേറ്റവരായ—ഈജിപ്റ്റ്, യെഹൂദാ, ഏദോം, അമ്മോൻ, മോവാബ്, വിദൂരമരുഭൂമികളിൽ വസിക്കുന്നവർ ഇവരെയെല്ലാം ഞാൻ ശിക്ഷിക്കാനിരിക്കുന്ന ദിവസങ്ങൾ ഇതാ വന്നെത്തിയിരിക്കുന്നു. കാരണം ഇവരെല്ലാം യഥാർഥത്തിൽ പരിച്ഛേദനമേൽക്കാത്തവരാണല്ലോ, ഇസ്രായേൽഗൃഹം മുഴുവനുംതന്നെയും ഹൃദയത്തിൽ പരിച്ഛേദനമില്ലാത്തവരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 10:1 ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
JER 10:2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.
JER 10:3 ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.
JER 10:4 അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; അത് ആടിയുലയാതെ, ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
JER 10:5 വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്; അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”
JER 10:6 യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അവിടന്നു വലിയവൻ, അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.
JER 10:7 രാഷ്ട്രങ്ങളുടെ രാജാവേ, അങ്ങയെ ആർ ഭയപ്പെടാതിരിക്കും? അത് അങ്ങയുടെ അവകാശമാണല്ലോ. രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും അവരുടെ എല്ലാ രാജ്യങ്ങളിലും, അങ്ങയെപ്പോലെ ആരുമില്ല.
JER 10:8 അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.
JER 10:9 തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.
JER 10:10 എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
JER 10:11 “ ‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
JER 10:12 എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
JER 10:13 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
JER 10:14 മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
JER 10:15 അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
JER 10:16 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
JER 10:17 ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ, നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.
JER 10:18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ കവിണയിൽവെച്ച് എറിഞ്ഞുകളയും; ഞാൻ അവർക്കു ദുരിതംവരുത്തും അങ്ങനെ അവർ പിടിക്കപ്പെടും.”
JER 10:19 എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു സൗഖ്യംവരാത്തതത്രേ! എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”
JER 10:20 എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു; അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു. എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല; എന്റെ കൂടാരമടിക്കുന്നതിനും എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.
JER 10:21 ഇടയന്മാർ മൃഗത്തിനു തുല്യരാണ്, അവർ യഹോവയെ അന്വേഷിക്കുന്നില്ല; അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല, അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.
JER 10:22 ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.
JER 10:23 യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.
JER 10:24 യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല, ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ, അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.
JER 10:25 അങ്ങയുടെ കോപം അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ. കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു, അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.
JER 11:1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 11:2 “നീ ഈ ഉടമ്പടിയുടെ നിബന്ധനകൾ കേട്ട് യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും അത് അറിയിക്കുക.
JER 11:3 അവരോട് ഇപ്രകാരം പറയുക, ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ അനുസരിക്കാത്ത മനുഷ്യൻ ശപിക്കപ്പെട്ടവൻ.
JER 11:4 ഇരുമ്പുചൂളയായ ഈജിപ്റ്റുദേശത്തുനിന്ന് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കൊണ്ടുവന്ന നാളിൽ ഇവയെ ഞാൻ അവരോടറിയിച്ചു. ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന പ്രകാരത്തിലെല്ലാം നിങ്ങൾ എന്റെ വചനം കേട്ട് അനുസരിക്കുക; എന്നാൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്ക് ദൈവവുമായിരിക്കും,’ എന്ന് അരുളിച്ചെയ്തു.
JER 11:5 ‘ഇന്നു നിങ്ങൾ അവകാശമാക്കിയിരിക്കുന്നതുപോലെ പാലും തേനും ഒഴുകുന്നതായ ദേശം അവർക്കു നൽകുമെന്നു നിങ്ങളുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിട്ടുള്ള ശപഥം നിറവേറ്റുന്നതിനുതന്നെ.’ ” അപ്പോൾ ഞാൻ “ആമേൻ, യഹോവേ,” എന്ന് ഉത്തരം പറഞ്ഞു.
JER 11:6 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഈ വചനങ്ങളെല്ലാം യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ വീഥികളിലും വിളിച്ചുപറയുക, ‘ഈ ഉടമ്പടിയുടെ നിബന്ധനകൾ നിങ്ങൾ കേട്ട് അനുസരിക്കുക.
JER 11:7 നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും “എന്റെ വചനം അനുസരിക്കുക,” എന്ന് അവർക്ക് വീണ്ടും വീണ്ടും മുന്നറിയിപ്പു നൽകിയിരിക്കുന്നു.
JER 11:8 എന്നിട്ടും അവർ എന്നെ അനുസരിക്കുകയും എനിക്കു ചെവിതരികയും ചെയ്യാതെ ഓരോരുത്തനും തങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു നടന്നിരിക്കുന്നു. അതിനാൽ ഞാൻ അവരോടു കൽപ്പിച്ചിട്ടുള്ള ഉടമ്പടിയുടെ നിബന്ധനകൾപോലെ ഞാൻ അവരോടു ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അവയെ പ്രമാണിച്ചില്ല.’ ”
JER 11:9 യഹോവ പിന്നെയും എന്നോട് അരുളിച്ചെയ്തത്: “യെഹൂദാജനങ്ങളുടെ ഇടയിലും ജെറുശലേംനിവാസികളുടെ മധ്യത്തിലും ഒരു ഗൂഢാലോചന ഉണ്ടായിരിക്കുന്നു.
JER 11:10 എന്റെ വാക്കുകൾ നിരസിച്ചുകളഞ്ഞ തങ്ങളുടെ പൂർവികരുടെ പാപങ്ങളിലേക്ക് അവർ വീണ്ടും കടന്നിരിക്കുന്നു. അന്യദേവതകളെ സേവിക്കേണ്ടതിന് അവരുടെ അടുക്കലേക്ക് അവർ തിരിഞ്ഞിരിക്കുന്നു. യെഹൂദാഗൃഹവും ഇസ്രായേൽഗൃഹവും അവരുടെ പിതാക്കന്മാരോടു ഞാൻ ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചിരിക്കുന്നു.
JER 11:11 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ അവർക്കു രക്ഷപ്പെടാൻ കഴിയാത്ത ഒരു അനർഥം ഞാൻ അവർക്കു വരുത്തും; അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.
JER 11:12 അപ്പോൾ യെഹൂദാനഗരങ്ങളും ജെറുശലേംനിവാസികളും അവർ ധൂപം കാട്ടുന്ന ദേവതകളുടെ അടുക്കൽപോയി അവരോടു നിലവിളിക്കും; എങ്കിലും അവരുടെ കഷ്ടതയിൽ ദേവതകൾ അവരെ രക്ഷിക്കുകയില്ല.
JER 11:13 അല്ലയോ, യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളംതന്നെ നിനക്കു ദേവതകളുണ്ട്. ജെറുശലേമിലെ വീഥികളുടെ എണ്ണത്തോളം ബാൽ എന്ന മ്ലേച്ഛദേവനു ധൂപം കാട്ടാൻ ബലിപീഠങ്ങൾ നിങ്ങൾ നിർമിച്ചിരിക്കുന്നു.’
JER 11:14 “അതിനാൽ നീ ജനത്തിനുവേണ്ടി പ്രാർഥിക്കരുത്; അവർക്കുവേണ്ടി പ്രാർഥനയുടെ ഒരു നിലവിളി ഉയർത്തരുത്. തങ്ങളുടെ അനർഥം നിമിത്തം അവർ എന്നോടു നിലവിളിക്കുമ്പോൾ അവരുടെ നിലവിളി ഞാൻ കേൾക്കുകയില്ല.
JER 11:15 “പലരോടുംചേർന്ന് നിരവധി ദുഷ്കർമങ്ങൾ ചെയ്യുന്നവളായ എന്റെ കാന്തയ്ക്ക് എന്റെ ആലയത്തിൽ എന്തുകാര്യമാണുള്ളത്? വിശുദ്ധമാംസത്തിനു നിന്റെ ശിക്ഷ ഒഴിവാക്കാൻ കഴിയുമോ? ദുഷ്ടതയിൽ വ്യാപൃതയാകുമ്പോൾ നീ സന്തോഷിക്കുന്നു.”
JER 11:16 ആകർഷകമായ ഫലങ്ങൾനിറഞ്ഞ സൗന്ദര്യത്തോടെ തഴച്ചുവളരുന്ന ഒലിവുവൃക്ഷം എന്ന് യഹോവ നിനക്കു പേരു വിളിച്ചിരുന്നു. എന്നാൽ കൊടുംകാറ്റിന്റെ ഗർജനത്തോടെ അവിടന്ന് അതിനു തീവെക്കും അതിന്റെ ശാഖകൾ ഒടിഞ്ഞുപോകും.
JER 11:17 ഇസ്രായേൽഗൃഹവും യെഹൂദാഗൃഹവും ബാലിനു ധൂപംകാട്ടി ദുഷ്കർമം ചെയ്തുകൊണ്ട് എന്നിലെ ക്രോധമുണർത്തിയതിനാൽ നിന്നെ നട്ടവനായ സൈന്യങ്ങളുടെ യഹോവയായ ഞാൻ നിനക്ക് അനർഥം വിധിച്ചിരിക്കുന്നു.
JER 11:18 യഹോവ അവരുടെ ഗൂഢാലോചനയെക്കുറിച്ച് എനിക്ക് അറിവു തന്നു, അങ്ങനെ ഞാൻ അത് അറിഞ്ഞു. അപ്പോൾ അവരുടെ പ്രവൃത്തികൾ അങ്ങ് എനിക്കു കാണിച്ചുതന്നു.
JER 11:19 എന്നാൽ ഞാൻ കൊലയ്ക്കായി കൊണ്ടുവരപ്പെട്ട സൗമ്യതയുള്ള ഒരു കുഞ്ഞാടുപോലെ ആയിരുന്നു, “നമുക്കു വൃക്ഷത്തെ ഫലത്തോടുകൂടെ നശിപ്പിച്ചുകളയാം; അവന്റെ പേര് ഇനി ആരും ഓർക്കരുത്, ജീവനുള്ളവരുടെ ദേശത്തുനിന്ന് നമുക്കവനെ ഛേദിച്ചുകളയാം,” എന്നു പറഞ്ഞുകൊണ്ട് അവർ എനിക്കെതിരേ ഗൂഢാലോചന നടത്തിയത് ഞാൻ അറിഞ്ഞതുമില്ല.
JER 11:20 എന്നാൽ, നീതിയോടെ വിധിക്കുകയും ഹൃദയവിചാരങ്ങളെ അറിയുകയും ചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അങ്ങ് അവരോടു ചെയ്യുന്ന പ്രതികാരം ഞാൻ കാണട്ടെ, ഞാൻ എന്റെ വ്യവഹാരം അങ്ങയോടല്ലോ ബോധിപ്പിച്ചത്.
JER 11:21 അതിനാൽ “ഞങ്ങളുടെ കൈകളാൽ നീ മരിക്കാതിരിക്കേണ്ടതിന് യഹോവയുടെ നാമത്തിൽ പ്രവചിക്കരുത്,” എന്നു പറഞ്ഞുകൊണ്ടു നിന്റെ ജീവൻ അപഹരിക്കാൻ ശ്രമിക്കുന്ന അനാഥോത്തുജനതയെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—
JER 11:22 “ഞാൻ അവരെ ശിക്ഷിക്കും. അവരുടെ യുവാക്കൾ വാളിനാൽ വീഴും, അവരുടെ പുത്രന്മാരും പുത്രിമാരും ക്ഷാമത്താൽ മരിക്കും.
JER 11:23 ഞാൻ അവരെ ശിക്ഷിക്കുന്ന വർഷത്തിൽ, അനാഥോത്തിലെ ജനങ്ങൾക്കു ഞാൻ വിനാശം വരുത്തുകയാൽ, അവരിൽ ആരുംതന്നെ ശേഷിക്കുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
JER 12:1 യഹോവേ, ഞാൻ അങ്ങയുടെമുമ്പാകെ എന്റെ ആവലാതി കൊണ്ടുവരുമ്പോൾ, അങ്ങ് എപ്പോഴും എനിക്കു നീതി നടപ്പാക്കിത്തരുന്നു. എങ്കിലും അങ്ങയുടെ വിധികളെപ്പറ്റി ഞാൻ അങ്ങയോടു സംസാരിക്കട്ടെ: ദുഷ്ടരുടെ വഴി ഐശ്വര്യം പ്രാപിക്കാൻ കാരണമെന്ത്? വിശ്വാസഘാതകർ സന്തുഷ്ടരായി ജീവിക്കുന്നത് എന്തുകൊണ്ട്?
JER 12:2 അങ്ങ് അവരെ നട്ടു, അവർ വേരൂന്നുകയും, വളർന്നു ഫലംകായ്ക്കുകയും ചെയ്യുന്നു. അവരുടെ വായിൽ അങ്ങ് എപ്പോഴുമുണ്ട് എന്നാൽ അവരുടെ ഹൃദയങ്ങളിൽനിന്ന് അകലെയുമാണ്.
JER 12:3 എന്നാൽ യഹോവേ, അങ്ങ് എന്നെ അറിയുന്നു; അങ്ങ് എന്നെ കാണുകയും അങ്ങയെക്കുറിച്ചുള്ള എന്റെ ഹൃദയസ്ഥിതി പരിശോധിക്കുകയുംചെയ്യുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ അവരെ വലിച്ചിഴയ്ക്കണമേ! കശാപ്പുദിവസത്തിനായി അവരെ വേർതിരിക്കണമേ!
JER 12:4 നിവാസികളുടെ ദുഷ്ടതനിമിത്തം ഭൂമി എത്രകാലം ഉണങ്ങിവരണ്ടിരിക്കും? നിലത്തിലെ സസ്യമെല്ലാം എത്രകാലം വാടിയിരിക്കും? മൃഗങ്ങളും പക്ഷികളും നശിച്ചുപോകുന്നു. “ഞങ്ങൾക്ക് എന്തു സംഭവിക്കും എന്ന് യഹോവ കാണുകയില്ല,” എന്ന് അവർ പറയുന്നു.
JER 12:5 “കാലാൾപ്പടയാളികളോടുകൂടെ മത്സരിച്ചോടിയിട്ട് നീ ക്ഷീണിച്ചുപോയാൽ, കുതിരകളോടു നീ എങ്ങനെ മത്സരിക്കും? സുരക്ഷിതസ്ഥാനത്ത് നീ വീണുപോയാൽ യോർദാന്റെ വനത്തിൽ നീ എന്തുചെയ്യും?
JER 12:6 നിന്റെ സഹോദരങ്ങളും പിതൃഭവനവും നിന്നോടു വഞ്ചനകാട്ടിയിരിക്കുന്നു; അവർ നിനക്കെതിരേ ഒരു വലിയ ആർപ്പുവിളി ഉയർത്തിയിരിക്കുന്നു. അവർ നിന്നോടു മധുരവാക്കു സംസാരിച്ചാലും നീ അവരെ വിശ്വസിക്കരുത്.
JER 12:7 “ഞാൻ എന്റെ വീടുവിട്ടിറങ്ങി, എന്റെ അവകാശത്തെ ഉപേക്ഷിച്ചിരിക്കുന്നു; ഞാൻ ഏറ്റവും സ്നേഹിച്ചവളെ അവളുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിച്ചിരിക്കുന്നു.
JER 12:8 എന്റെ ഓഹരി എനിക്കു കാട്ടിലെ സിംഹംപോലെ ആയിത്തീർന്നു. അവൾ എന്റെനേരേ അലറുന്നു; അതിനാൽ ഞാൻ അവളെ വെറുക്കുന്നു.
JER 12:9 എന്റെ ഓഹരി എനിക്ക് ഒരു പുള്ളിക്കഴുകൻപോലെയോ? അതിനെ മറ്റ് ഇരപിടിയൻപക്ഷികൾ വളഞ്ഞ് ആക്രമിക്കുന്നു. നിങ്ങൾ പോയി വയലിലെ എല്ലാ വന്യമൃഗങ്ങളെയും കൂട്ടിക്കൊണ്ട് ഇരപിടിക്കാൻ വരിക.
JER 12:10 അനേകം വിദേശികളായ ഭരണാധിപന്മാർ എന്റെ മുന്തിരിത്തോപ്പ് നശിപ്പിക്കും, അവർ എന്റെ ഓഹരി ചവിട്ടിക്കളഞ്ഞു; എന്റെ മനോഹരമായ അവകാശത്തെ ഒരു ശൂന്യദേശമാക്കി തീർത്തിരിക്കുന്നു.
JER 12:11 അവർ അതിനെ ശൂന്യദേശമാക്കും, അതു ശൂന്യമായിരിക്കുകയാൽ എന്നോടു നിലവിളിക്കുന്നു; കരുതുന്നവർ ആരും ഇല്ലാത്തതിനാൽ ദേശംമുഴുവൻ ശൂന്യമായിത്തീരും.
JER 12:12 കൊള്ളക്കാർ മരുഭൂമിയിലൂടെ കുന്നുകളിലെല്ലാം അനേകമായി വന്നുചേർന്നിരിക്കുന്നു, യഹോവയുടെ വാൾ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നശിപ്പിക്കും; ഒരു മനുഷ്യനും സമാധാനം കാണുകയില്ല.
JER 12:13 അവർ ഗോതമ്പു വിതയ്ക്കും, എന്നാൽ മുള്ളുകൾ കൊയ്തെടുക്കും; അവർ അത്യധ്വാനംചെയ്യും, എന്നാൽ ഒന്നും നേടുകയില്ല. യഹോവയുടെ ഉഗ്രകോപംനിമിത്തം അവർ തങ്ങളുടെ വിളവിനെപ്പറ്റി ലജ്ജിക്കും.”
JER 12:14 “ഞാൻ എന്റെ ജനമായ ഇസ്രായേലിനു നൽകിയിരിക്കുന്ന അവകാശത്തെ കൈയടക്കുന്ന ദുഷ്ടന്മാരായ എന്റെ സകല അയൽവാസികളെയുംപറ്റി,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ അവരുടെ ദേശത്തുനിന്ന് പിഴുതെടുക്കും, യെഹൂദാഗൃഹത്തെ ഞാൻ അവരുടെ ഇടയിൽനിന്ന് പറിച്ചെടുക്കും.
JER 12:15 എന്നാൽ അവരെ പറിച്ചുകളഞ്ഞശേഷം ഞാൻ വീണ്ടും അവരോടു കരുണകാണിക്കും. അവരെ ഓരോരുത്തരെയും അവരവരുടെ അവകാശത്തിലേക്കും രാജ്യത്തേക്കും ഞാൻ മടക്കിവരുത്തും.
JER 12:16 അവർ എന്റെ ജനത്തെ ബാലിന്റെ നാമത്തിൽ ശപഥംചെയ്യാൻ പഠിപ്പിച്ചതുപോലെ അവർ ‘ജീവിക്കുന്ന യഹോവയാണെ, എന്ന്,’ എന്റെ നാമത്തിൽ ശപഥംചെയ്യാൻ തക്കവണ്ണം എന്റെ ജനത്തിന്റെ വഴികൾ താത്പര്യത്തോടെ പഠിക്കുമെങ്കിൽ, അവർ എന്റെ ജനത്തിന്റെ മധ്യേ അഭിവൃദ്ധിപ്രാപിക്കും.
JER 12:17 എന്നാൽ ഏതെങ്കിലും ജനത അനുസരിക്കാതിരുന്നാൽ ഞാൻ ആ ജനതയെ പിഴുതെറിയുകയും നശിപ്പിച്ചുകളയുകയും ചെയ്യും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 13:1 യഹോവ എന്നോട്, “നീ ചെന്ന് ചണനൂൽകൊണ്ടുള്ള ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടുക, അതു വെള്ളത്തിൽ മുക്കരുത്” എന്നു കൽപ്പിച്ചു.
JER 13:2 അങ്ങനെ ഞാൻ യഹോവയുടെ കൽപ്പനപ്രകാരം ഒരു അരപ്പട്ട വാങ്ങി അരയിൽ കെട്ടി.
JER 13:3 അപ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം എനിക്കുണ്ടായത്:
JER 13:4 “നീ വാങ്ങി അരയിൽ കെട്ടിയ അരപ്പട്ട എടുത്തുകൊണ്ട് ഫ്രാത്തിന്റെ നദിക്കരയിൽ ചെന്ന് ഒരു പാറയുടെ വിള്ളലിൽ ഒളിച്ചുവെക്കുക.”
JER 13:5 അങ്ങനെ ഞാൻ ചെന്ന് യഹോവ കൽപ്പിച്ചതുപോലെ അതു ഫ്രാത്തിന്റെ കരയിൽ ഒളിച്ചുവെച്ചു.
JER 13:6 വളരെദിവസം കഴിഞ്ഞ് യഹോവ എന്നോട്: “എഴുന്നേറ്റു ഫ്രാത്തിന്റെ കരയിൽ പോയി അവിടെ ഒളിച്ചുവെക്കാൻ ഞാൻ നിന്നോടു കൽപ്പിച്ച അരപ്പട്ട എടുത്തുകൊണ്ടുവരിക” എന്നു കൽപ്പിച്ചു.
JER 13:7 അങ്ങനെ ഞാൻ ഫ്രാത്തിന്റെ കരയിൽ ചെന്നു ഞാൻ ഒളിച്ചുവെച്ചിരുന്ന അരപ്പട്ട മാന്തിയെടുത്തു. അരപ്പട്ട ജീർണിച്ച് ഒന്നിനും കൊള്ളരുതാത്തതായിത്തീർന്നിരുന്നു.
JER 13:8 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്:
JER 13:9 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ വിധത്തിൽ ഞാൻ യെഹൂദയുടെ ഗർവവും ജെറുശലേമിന്റെ മഹാഗർവവും നശിപ്പിച്ചുകളയും.
JER 13:10 എന്റെ വചനം കേൾക്കാതെ സ്വന്തം ഹൃദയത്തിലെ പിടിവാശിക്കനുസരിച്ചു ജീവിക്കുകയും അന്യദേവതകൾക്കു പിന്നാലെചെന്ന് അവയെ സേവിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഈ ദുഷ്ടജനം ഒന്നിനും കൊള്ളരുതാത്ത ഈ അരപ്പട്ടപോലെയാകും!
JER 13:11 അരപ്പട്ട ഒരു മനുഷ്യന്റെ അരയോടു പറ്റിച്ചേർന്നിരിക്കുന്നതുപോലെ ഇസ്രായേൽഗൃഹംമുഴുവനെയും യെഹൂദാഗൃഹംമുഴുവനെയും എന്റെ പ്രശസ്തിയും പ്രശംസയും മഹത്ത്വവുമാകാനായി എന്നോടു ചേർത്തു ബന്ധിച്ചു. എന്നാൽ അവരോ അതിൽ ശ്രദ്ധവെച്ചില്ല,’ എന്ന് യഹോവയുടെ അരുളപ്പാട്.
JER 13:12 “അതിനാൽ, ഈ വചനം നീ അവരോടു പറയണം: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടും.’ അപ്പോൾ അവർ നിന്നോട്, ‘എല്ലാ തുരുത്തിയും വീഞ്ഞിനാൽ നിറയ്ക്കപ്പെടുമെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടയോ?’ എന്നു ചോദിക്കും.
JER 13:13 അപ്പോൾ നീ അവരോടു പറയേണ്ടത്, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഈ ദേശത്തിലെ എല്ലാ നിവാസികളെയും ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാക്കന്മാരെയും പുരോഹിതന്മാരെയും പ്രവാചകന്മാരെയും ജെറുശലേമിലെ എല്ലാ നിവാസികളെയും ഞാൻ മദ്യലഹരിയിൽ ആക്കിത്തീർക്കും.
JER 13:14 അവർ പരസ്പരം ഏറ്റുമുട്ടാൻ, മാതാപിതാക്കളും മക്കളും ഒരുപോലെ ഏറ്റുമുട്ടി നശിക്കാൻ, ഞാൻ ഇടയാക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു. ഞാൻ സഹതപിക്കുകയോ കരുണകാണിക്കുകയോ ദയകാണിക്കുകയോ ചെയ്യാതെ അവരെ നശിപ്പിച്ചുകളയും.’ ”
JER 13:15 കേൾക്കുക, ചെവിതരിക, നിഗളിക്കരുത്, കാരണം യഹോവ അരുളിച്ചെയ്തിരിക്കുന്നു.
JER 13:16 യഹോവ, അന്ധകാരം വരുത്തുന്നതിനും നിങ്ങളുടെ കാൽ അന്ധകാരപർവതത്തിൽ ഇടറിപ്പോകുന്നതിനും മുമ്പേ നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് മഹത്ത്വംകൊടുക്കുക. നിങ്ങൾ വെളിച്ചത്തിനായി കാത്തിരിക്കുന്നു, എന്നാൽ അവിടന്നതു ഘോരാന്ധകാരമായും കൂരിരുളായും മാറ്റും.
JER 13:17 നിങ്ങൾ കേട്ട് അനുസരിക്കുന്നില്ലെങ്കിൽ, നിങ്ങളുടെ നിഗളം ഓർത്ത് ഞാൻ രഹസ്യത്തിൽ കരയും; യഹോവയുടെ ആട്ടിൻപറ്റത്തെ തടവുകാരാക്കി പിടിച്ചുകൊണ്ടുപോയതോർത്ത് എന്റെ കണ്ണുകൾ അതികഠിനമായി വിലപിച്ച് കണ്ണീരൊഴുക്കും.
JER 13:18 രാജാവിനോടും രാജമാതാവിനോടും നീ പറയേണ്ടത്, “നിങ്ങളുടെ സിംഹാസനങ്ങളിൽനിന്ന് താഴെയിറങ്ങുക, കാരണം നിങ്ങളുടെ മഹത്ത്വകിരീടംതന്നെ നിങ്ങളുടെ തലയിൽനിന്നു താഴെവീണുപോകും.”
JER 13:19 തെക്കേദേശത്തിലെ നഗരങ്ങൾ അടയ്ക്കപ്പെടും, അവ തുറക്കുന്നതിന് ആരുംതന്നെ ഉണ്ടാകുകയില്ല. എല്ലാ യെഹൂദ്യരെയും തടവുകാരാക്കി പിടിച്ചുകൊണ്ടുപോകും, അവരെ മുഴുവൻ തടവുകാരാക്കി കൊണ്ടുപോകും.
JER 13:20 നിങ്ങളുടെ കണ്ണുയർത്തി വടക്കുനിന്നു വരുന്നവരെ നോക്കുക. നിനക്കു നൽകപ്പെട്ടിരുന്ന ആട്ടിൻപറ്റം എവിടെ, നിന്റെ അഭിമാനമായ ആട്ടിൻപറ്റംതന്നെ?
JER 13:21 നിന്റെ സഖ്യകക്ഷികളായി നീ തന്നെ ശീലിപ്പിച്ചിരുന്നവരെ അവിടന്നു നിന്റെമേൽ അധിപതികളായി നിയമിക്കുമ്പോൾ നീ എന്തുപറയും? പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ വേദന നിന്നെ പിടികൂടുകയില്ലേ?
JER 13:22 “ഈ കാര്യങ്ങൾ എനിക്ക് എന്തുകൊണ്ടു സംഭവിച്ചിരിക്കുന്നു?” എന്നു നീ ഹൃദയത്തിൽ പറയുമെങ്കിൽ, നിന്റെ പാപത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ വസ്ത്രം ചീന്തപ്പെടുകയും നിന്റെ ശരീരം അനാവൃതമാകുകയും ചെയ്തിരിക്കുന്നു.
JER 13:23 ഒരു കൂശ്യന് അവന്റെ ത്വക്കിനെയും പുള്ളിപ്പുലിക്ക് അതിന്റെ പുള്ളിയെയും മാറ്റാൻ കഴിയുമോ? എങ്കിൽ തിന്മമാത്രം ചെയ്യാൻ ശീലിച്ചിരിക്കുന്ന നിങ്ങൾക്ക് നന്മചെയ്യാൻ കഴിയുമോ?
JER 13:24 “മരുഭൂമിയിലെ കാറ്റിനാൽ പാറിപ്പോകുന്ന പതിരുപോലെ ഞാൻ നിന്നെ ചിതറിച്ചുകളയും.
JER 13:25 നീ എന്നെ മറന്ന് വ്യാജദേവതകളിൽ ആശ്രയിക്കുകയാൽ ഇത് നിന്റെ ഓഹരിയും ഞാൻ കൽപ്പിച്ചുതന്ന നിന്റെ പങ്കുമാകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 13:26 “അതുകൊണ്ട് നിന്റെ ഗുഹ്യഭാഗം കാണേണ്ടതിന് ഞാൻ നിന്റെ വസ്ത്രാഗ്രം നിന്റെ മുഖത്തിനുമീതേ പൊക്കും.
JER 13:27 നിന്റെ വ്യഭിചാരം, ആസക്തിനിറഞ്ഞ ചിനപ്പ്, ലജ്ജാകരമായ വേശ്യാവൃത്തി എന്നീ മ്ലേച്ഛതകൾ, വയലേലകളിലും കുന്നിൻപുറങ്ങളിലും ഞാൻ കണ്ടിരിക്കുന്നു. ജെറുശലേമേ, നിനക്ക് അയ്യോ കഷ്ടം! എത്രകാലം നീ അശുദ്ധയായിരിക്കും?”
JER 14:1 വരൾച്ചയെ സംബന്ധിച്ച് യിരെമ്യാവിനുണ്ടായ യഹോവയുടെ അരുളപ്പാട്:
JER 14:2 “യെഹൂദാ വിലപിക്കുന്നു, അതിന്റെ പട്ടണങ്ങൾ തളരുന്നു; അവർ ദേശത്തിനുവേണ്ടി വിലപിക്കുന്നു, ജെറുശലേമിൽനിന്നു നിലവിളി ഉയരുന്നു.
JER 14:3 അവരുടെ പ്രഭുക്കന്മാർ തങ്ങളുടെ സേവകരെ വെള്ളത്തിനായി പറഞ്ഞയയ്ക്കുന്നു; അവർ ജലസംഭരണിയിങ്കലേക്കുപോയി എന്നാൽ വെള്ളം കാണാതെ, ഒഴിഞ്ഞ പാത്രങ്ങളുമായി മടങ്ങിപ്പോകുന്നു; നിരാശരും ലജ്ജിതരുമായി അവർ തങ്ങളുടെ തലമൂടുന്നു.
JER 14:4 മഴയില്ലാത്തതിനാൽ നിലം വിണ്ടുകീറിയിരിക്കുന്നു; ഉഴവുകാർ നിരാശരായിരിക്കുന്നു അവർ തങ്ങളുടെ തലമൂടുകയുംചെയ്യുന്നു.
JER 14:5 വയലിലെ മാൻപേട കുട്ടിയെ പ്രസവിച്ചശേഷം പുല്ലില്ലായ്കയാൽ ഉപേക്ഷിച്ചുപോകുന്നു.
JER 14:6 കാട്ടുകഴുത മൊട്ടക്കുന്നുകളിന്മേൽ നിന്നുകൊണ്ട് കുറുനരികളെപ്പോലെ കിതയ്ക്കുന്നു; സസ്യങ്ങൾ ഇല്ലായ്കയാൽ അതിന്റെ കണ്ണുകൾ തളരുന്നു.”
JER 14:7 യഹോവേ, ഞങ്ങളുടെ പാപങ്ങൾ ഞങ്ങൾക്കെതിരേ സാക്ഷ്യംവഹിക്കുന്നെങ്കിലും അങ്ങയുടെ നാമംനിമിത്തം പ്രവർത്തിക്കണമേ. ഞങ്ങൾ പലപ്പോഴും വിശ്വാസത്യാഗികളായി; ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു.
JER 14:8 ഇസ്രായേലിന്റെ പ്രത്യാശയും കഷ്ടകാലത്ത് അവരുടെ രക്ഷകനും ആയവനേ, അങ്ങ് ദേശത്ത് ഒരു അപരിചിതനെപ്പോലെയും ഒരു രാത്രിമാത്രം താമസിക്കുന്ന വഴിപോക്കനെപ്പോലെയും ആയിരിക്കുന്നതെന്ത്?
JER 14:9 അങ്ങ് പരിഭ്രാന്തനായ ഒരുവനെപ്പോലെയും രക്ഷിക്കാൻ കഴിവില്ലാത്ത യോദ്ധാവിനെപ്പോലെയും ആയിരിക്കുന്നതെന്ത്? യഹോവേ, അങ്ങ് ഞങ്ങളുടെ മധ്യേ ഉണ്ട്, ഞങ്ങൾ തിരുനാമം വഹിക്കുന്നു ഞങ്ങളെ ഉപേക്ഷിക്കരുതേ!
JER 14:10 യഹോവ തന്റെ ജനത്തോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ ഈ വിധം അലഞ്ഞുതിരിയാൻ ഇഷ്ടപ്പെട്ടു; തങ്ങളുടെ കാലുകളെ അവർ അടക്കിവെച്ചില്ല. അതിനാൽ യഹോവ അവരെ അംഗീകരിക്കുകയില്ല; അവിടന്ന് ഇപ്പോൾ അവരുടെ ദുഷ്ടത ഓർക്കുകയും അവരുടെ പാപങ്ങൾ ശിക്ഷിക്കുകയും ചെയ്യും.”
JER 14:11 അതിനുശേഷം യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ ജനത്തിന്റെ നന്മയ്ക്കായി പ്രാർഥിക്കരുത്.
JER 14:12 അവർ ഉപവസിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല; അവർ ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും ഞാൻ കൈക്കൊള്ളുകയില്ല. പ്രത്യുത, ഞാൻ അവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും പകർച്ചവ്യാധികൊണ്ടും നശിപ്പിക്കും.”
JER 14:13 അപ്പോൾ ഞാൻ, “യഹോവയായ കർത്താവേ, പ്രവാചകന്മാർ അവരോട്: ‘നിങ്ങൾ വാൾ കാണുകയോ നിങ്ങൾക്കു ക്ഷാമമുണ്ടാകുകയോ ഇല്ല, ഞാൻ ഈ സ്ഥലത്തു നിങ്ങൾക്ക് ശാശ്വതമായ സമാധാനം നൽകും’ എന്നു പറഞ്ഞുകൊണ്ടിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
JER 14:14 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “പ്രവാചകന്മാർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്നു. ഞാൻ അവരെ അയച്ചിട്ടില്ല, അവരോടു കൽപ്പിച്ചിട്ടില്ല, അവരോടു സംസാരിച്ചിട്ടുമില്ല. അവർ നിങ്ങളോടു വ്യാജദർശനവും ദേവപ്രശ്നവും പൊള്ളവാക്കുകളും സ്വന്തഹൃദയത്തിൽനിന്നുള്ള വഞ്ചനയുമാണ് പ്രവചിക്കുന്നത്.
JER 14:15 ഞാൻ അയയ്ക്കാതിരുന്നിട്ടും അവർ പറയുന്നു, ‘ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകുകയില്ല.’ എന്റെ നാമത്തിൽ പ്രവചിക്കുന്ന ആ പ്രവാചകന്മാരെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും.’
JER 14:16 അവർ ആരോടു പ്രവചിക്കുന്നോ ആ ജനം ക്ഷാമത്താലും വാളിനാലും ജെറുശലേമിന്റെ തെരുവീഥിയിൽ വീണുകിടക്കും. അവരെയും അവരുടെ ഭാര്യമാരെയും പുത്രന്മാരെയും പുത്രിമാരെയും കുഴിച്ചിടാൻ ആരും ഉണ്ടാകുകയില്ല. അവർ അർഹിക്കുന്നതുതന്നെ ഞാൻ അവരുടെമേൽ പകരും.
JER 14:17 “അതിനാൽ നീ ഈ വചനം അവരോടു പറയണം: “ ‘എന്റെ കണ്ണിൽനിന്ന് രാവും പകലും നിരന്തരം കണ്ണുനീർ ഒഴുകട്ടെ; കാരണം എന്റെ ജനത്തിന്റെ പുത്രിയായ കന്യക കഠിനമായി തകർന്നും വ്യസനകരമായവിധം അടിയേറ്റും ഇരിക്കുന്നു.
JER 14:18 ഞാൻ വയലിലേക്കു പോയാൽ, അവിടെ വാളിനാൽ കൊല്ലപ്പെട്ടവരെയും ഞാൻ പട്ടണത്തിൽ കടന്നാൽ, അവിടെ ക്ഷാമംകൊണ്ട് അവശരായി വീണുപോയവരെയും കാണുന്നു. പ്രവാചകനും പുരോഹിതനും ഒരുപോലെ തങ്ങൾ അറിയാത്ത ഒരു ദേശത്ത് അലഞ്ഞുനടക്കുന്നു.’ ”
JER 14:19 അങ്ങ് യെഹൂദയെ നിശ്ശേഷം തള്ളിക്കളഞ്ഞുവോ? അങ്ങു സീയോനെ വെറുത്തുവോ? ഞങ്ങൾക്കു സൗഖ്യം ലഭിക്കാതവണ്ണം അങ്ങ് ഞങ്ങളെ മുറിവേൽപ്പിക്കുന്നത് എന്തുകൊണ്ട്? ഞങ്ങൾ സമാധാനത്തിനായി കാത്തിരുന്നു എന്നാൽ ഒരു ഫലവും ഉണ്ടായില്ല, രോഗശാന്തിക്കായി കാത്തിരുന്നു എന്നാലിതാ ഭീതിമാത്രം.
JER 14:20 യഹോവേ, ഞങ്ങളുടെ ദുഷ്ടതയും ഞങ്ങളുടെ പിതാക്കന്മാരുടെ അകൃത്യവും ഞങ്ങൾ ഏറ്റുപറയുന്നു; ഞങ്ങൾ അങ്ങയോടു പാപംചെയ്തിരിക്കുന്നു.
JER 14:21 അങ്ങയുടെ നാമംനിമിത്തം ഞങ്ങളെ തള്ളിക്കളയരുതേ; അങ്ങയുടെ തേജസ്സുള്ള സിംഹാസനത്തെ അപമാനിക്കരുതേ. ഞങ്ങളോടുള്ള അവിടത്തെ ഉടമ്പടി ഓർക്കണമേ, അതു ലംഘിക്കരുതേ.
JER 14:22 ഇതര ജനതകളുടെ മിഥ്യാമൂർത്തികളിൽ മഴപെയ്യിക്കാൻ കഴിയുന്ന ആരെങ്കിലും ഉണ്ടോ? അഥവാ, ആകാശം സ്വയമേവയാണോ മഴ നൽകുന്നത്? അല്ല, ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങാണല്ലോ അതു നൽകുന്നത്. അതിനാൽ ഞങ്ങളുടെ പ്രത്യാശ അങ്ങയിലാണ്, കാരണം അങ്ങാണല്ലോ ഇവയെല്ലാം ചെയ്യുന്നത്.
JER 15:1 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “മോശയും ശമുവേലും എന്റെമുമ്പിൽ നിന്നാലും എന്റെ മനസ്സ് ഈ ജനത്തിലേക്കു ചായുകയില്ല. അവരെ എന്റെ മുമ്പിൽനിന്ന് ആട്ടിപ്പായിക്കുക! അവർ പൊയ്ക്കൊള്ളട്ടെ!
JER 15:2 ‘ഞങ്ങൾ എങ്ങോട്ടു പോകണം?’ എന്ന് അവർ നിന്നോടു ചോദിച്ചാൽ, ‘യഹോവയുടെ അരുളപ്പാട് ഇപ്രകാരമാണ് എന്ന്,’ നീ അവരെ അറിയിക്കണം: “ ‘മരണത്തിനുള്ളവർ മരണത്തിനും; വാളിനുള്ളവർ വാളിനും; ക്ഷാമത്തിനുള്ളവർ ക്ഷാമത്തിനും; പ്രവാസത്തിനുള്ളവർ പ്രവാസത്തിനും പൊയ്ക്കൊള്ളട്ടെ.’
JER 15:3 “ഞാൻ നാലുതരം നാശങ്ങളെ അവരുടെമേൽ നിയമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “സംഹരിക്കുന്നതിനു വാളും കടിച്ചുകീറുന്നതിനു നായ്ക്കളും തിന്നുമുടിക്കാൻ ആകാശത്തിലെ പറവകളും വന്യമൃഗങ്ങളുംതന്നെ.
JER 15:4 യെഹൂദാരാജാവായ ഹിസ്കിയാവിന്റെ മകൻ മനശ്ശെനിമിത്തം, അവൻ ജെറുശലേമിൽ ചെയ്ത കാര്യങ്ങൾനിമിത്തംതന്നെ, ഞാൻ അവരെ ഭൂമിയിലെ എല്ലാ രാജ്യങ്ങളുടെയും മധ്യത്തിൽ ഒരു ഭീതിവിഷയമാക്കും.
JER 15:5 “ജെറുശലേമേ, ആർക്കു നിന്നോടു സഹതാപം തോന്നും? ആര് നിന്നെയോർത്തു വിലപിക്കും? നിന്റെ അവസ്ഥയെക്കുറിച്ച് അന്വേഷിക്കാൻ ആര് അടുത്തുവരും?
JER 15:6 നീ എന്നെ ഉപേക്ഷിച്ചിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിങ്ങൾ വിശ്വാസത്യാഗികളായി തുടരുന്നു. തന്മൂലം ഞാൻ നിനക്കെതിരേ കൈനീട്ടി നിന്നെ നശിപ്പിക്കും; ഞാൻ ക്ഷമകാണിച്ചു മടുത്തിരിക്കുന്നു.
JER 15:7 നിങ്ങളുടെ പട്ടണകവാടങ്ങളിൽനിന്ന് ഒരു വീശുമുറംകൊണ്ടു ഞാൻ അവരെ പാറ്റിക്കൊഴിക്കും. ഞാൻ എന്റെ ജനത്തെ മക്കളില്ലാത്തവരാക്കുകയും അവരെ നശിപ്പിക്കുകയും ചെയ്യും; എന്റെ ജനം തങ്ങളുടെ ജീവിതരീതി വിട്ടുതിരിയാത്തതുമൂലംതന്നെ.
JER 15:8 അവരുടെ വിധവകൾ എന്റെമുമ്പിൽ കടൽപ്പുറത്തെ മണലിനെക്കാൾ അധികമാകും. അവരുടെ യുവാക്കളുടെ മാതാക്കൾക്കെതിരേ ഞാൻ നട്ടുച്ചയ്ക്ക് ഒരു വിനാശകനെ വരുത്തും; ഞാൻ പെട്ടെന്ന് നടുക്കവും നിരാശയും അവളുടെമേൽ പതിക്കാൻ ഇടയാക്കും.
JER 15:9 ഏഴുമക്കളെ പ്രസവിച്ചവൾ തളർന്ന് ജീവൻ വെടിയുന്നു. പകൽ സമയത്തുതന്നെ അവളുടെ സൂര്യൻ അസ്തമിച്ചുപോകും; അവൾ ലജ്ജിതയും പരിഭ്രാന്തയുമാകും. അവരിൽ ശേഷിച്ചവരെ ഞാൻ ശത്രുക്കളുടെ വാളിന് ഏൽപ്പിച്ചുകൊടുക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 15:10 അയ്യോ, എന്റെ അമ്മേ, നാടുമുഴുവനും ഏതൊരുവനോട് കലഹിച്ചു മത്സരിക്കുന്നുവോ, അങ്ങനെയുള്ള എന്നെയാണല്ലോ നീ പ്രസവിച്ചത്. എനിക്ക് അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല, എന്നോടാരും പലിശ വാങ്ങിയിട്ടുമില്ല, എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.
JER 15:11 യഹോവ അരുളിച്ചെയ്തു: “തീർച്ചയായും ഒരു സദുദ്ദേശ്യത്തോടെ ഞാൻ നിന്നെ സ്വതന്ത്രനാക്കും; ആപത്തിന്റെയും പീഡനത്തിന്റെയും കാലത്ത് നിന്റെ ശത്രു നിന്നോടു യാചിക്കാൻ ഞാൻ ഇടവരുത്തും, നിശ്ചയം.
JER 15:12 “ഒരു പുരുഷന് ഇരുമ്പ്—ഉത്തരദിക്കിൽനിന്നുള്ള ഇരുമ്പോ വെങ്കലമോ—ഒടിക്കാൻ കഴിയുമോ?
JER 15:13 “നിന്റെ രാജ്യംമുഴുവനും പാപത്താൽ നിറഞ്ഞതുനിമിത്തം നിന്റെ സമ്പത്തും നിക്ഷേപങ്ങളും ഞാൻ വിലവാങ്ങാതെ, കവർച്ചമുതലായി ഏൽപ്പിച്ചുകൊടുക്കും.
JER 15:14 നീ അറിയാത്ത ഒരു ദേശത്ത് ഞാൻ നിന്നെ നിന്റെ ശത്രുക്കൾക്ക് അടിമയാക്കും; കാരണം എന്റെ കോപത്തിൽ ഒരു തീ ജ്വലിച്ചിരിക്കുന്നു, അതു നിനക്കെതിരേ ജ്വലിക്കും.”
JER 15:15 യഹോവേ, അങ്ങ് അറിയുന്നല്ലോ; എന്നെ ഓർക്കണമേ, എനിക്കായി കരുതണമേ. എന്നെ പീഡിപ്പിക്കുന്നവരോടു പ്രതികാരംചെയ്യണമേ. എന്നെ എടുത്തുകളയരുതേ, അങ്ങ് ദീർഘക്ഷമയുള്ളവനാണല്ലോ; അങ്ങേക്കുവേണ്ടി ഞാൻ എങ്ങനെ നിന്ദ സഹിക്കുന്നു എന്ന് ഓർക്കണമേ.
JER 15:16 ഞാൻ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി, അവ ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ ആനന്ദവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീർന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞാൻ അങ്ങയുടെ നാമം വഹിക്കുന്നല്ലോ.
JER 15:17 പരിഹാസികളുടെ സഭയിൽ ഞാൻ ഒരിക്കലും ഇരിക്കുകയോ അവരോടൊപ്പം ആനന്ദിക്കുകയോ ചെയ്തിട്ടില്ല; അങ്ങ് എന്നെ ധാർമികരോഷംകൊണ്ടു നിറച്ചിരിക്കുകയാൽ അങ്ങയുടെ കരം നിമിത്തം ഞാൻ ഏകാന്തതയിൽ കഴിഞ്ഞുകൂടി.
JER 15:18 എന്റെ വേദന അവസാനിക്കാത്തതും എന്റെ മുറിവു വേദനാജനകവും സൗഖ്യമാകാത്തതും ആയിരിക്കുന്നതെന്ത്? അങ്ങ് എനിക്കു വഞ്ചിക്കുന്ന അരുവിയും വറ്റിപ്പോകുന്ന നീരുറവുംപോലെ ആയിരിക്കുമോ?
JER 15:19 അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പശ്ചാത്തപിച്ചാൽ എന്നെ സേവിക്കുന്നതിനായി, ഞാൻ നിന്നെ പുനരുദ്ധരിക്കും; വ്യർഥമായവ ഉപേക്ഷിച്ച് സാർഥകമായതു സംസാരിച്ചാൽ, നീ എന്റെ വക്താവായിത്തീരും. ഈ ജനം നിന്റെ അടുക്കലേക്കു തിരിയട്ടെ, എന്നാൽ നീ അവരുടെ അടുത്തേക്കു തിരിയുകയില്ല.
JER 15:20 ഞാൻ നിന്നെ ആ ജനത്തിന് കെട്ടിയുറപ്പിക്കപ്പെട്ട വെങ്കലഭിത്തിയാക്കിത്തീർക്കും; അവർ നിനക്കെതിരേ യുദ്ധംചെയ്യും, എന്നാൽ ജയിക്കുകയില്ലതാനും; നിന്നെ രക്ഷിക്കുന്നതിനും മോചിപ്പിക്കുന്നതിനും ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 15:21 “ഞാൻ നിന്നെ ദുഷ്ടജനങ്ങളുടെ കൈയിൽനിന്നു രക്ഷിക്കുകയും ക്രൂരജനങ്ങളുടെ കൈയിൽനിന്നു വിടുവിക്കുകയും ചെയ്യും.”
JER 16:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
JER 16:2 “നീ ഒരു ഭാര്യയെ എടുക്കരുത്, നിനക്ക് ഇവിടെ പുത്രന്മാരും പുത്രിമാരും ഉണ്ടാകുകയും അരുത്.”
JER 16:3 കാരണം ഈ സ്ഥലത്തു ജനിച്ചിട്ടുള്ള പുത്രന്മാരെയും പുത്രിമാരെയും അവരെ പ്രസവിച്ചിട്ടുള്ള അമ്മമാരെയും ഈ സ്ഥലത്ത് അവർക്കു ജന്മംനൽകിയ പിതാക്കന്മാരെയും സംബന്ധിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
JER 16:4 “അവർ മാരകരോഗങ്ങളാൽ മരിക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയോ അവരെ ആരും അടക്കംചെയ്യുകയോ ഇല്ല. അവർ ഭൂമുഖത്തിനു വളമായിച്ചേരും. അവർ വാളിനാലും ക്ഷാമത്താലും നശിച്ചുപോകും. അവരുടെ ശവങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.”
JER 16:5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർക്കുവേണ്ടി വിലാപഭവനത്തിൽ പ്രവേശിക്കരുത്; അവർക്കുവേണ്ടി വിലപിക്കുകയോ സഹതപിക്കുകയോ അരുത്. കാരണം ഞാൻ ഈ ജനത്തിൽനിന്ന് എന്റെ സമാധാനവും അചഞ്ചലസ്നേഹവും അനുകമ്പയും നീക്കിക്കളഞ്ഞിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 16:6 “ഈ ദേശത്തിലെ വലിയവരും ചെറിയവരും മരണമടയും; അവരെ അടക്കംചെയ്യുകയില്ല, ജനം അവർക്കുവേണ്ടി വിലപിക്കുകയോ സ്വയം മുറിവേൽപ്പിക്കുകയോ അവരുടെ തല ക്ഷൗരംചെയ്യുകയോ ഇല്ല.
JER 16:7 മരിച്ചവരെക്കുറിച്ചു വിലപിക്കുന്നവരെ—സ്വന്തം മാതാവിനോ പിതാവിനോവേണ്ടി ആണെങ്കിൽപോലും—ആശ്വസിപ്പിക്കാനായി ആരും അവർക്ക് അപ്പം നുറുക്കി കൊടുക്കുകയില്ല, ആശ്വാസത്തിന്റെ പാനപാത്രം നൽകുകയുമില്ല.
JER 16:8 “അവരോടൊപ്പം ഇരുന്ന് ഭക്ഷിച്ചു പാനംചെയ്യുന്നതിനായി നീ വിരുന്നുവീട്ടിലേക്കു പോകരുത്.
JER 16:9 കാരണം ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, നിങ്ങൾ കാൺകെ, ഞാൻ ഈ സ്ഥലത്തുനിന്ന് നിങ്ങളുടെ കാലത്തുതന്നെ ആഹ്ലാദശബ്ദവും ആനന്ദധ്വനിയും മണവാളന്റെ ശബ്ദവും മണവാട്ടിയുടെ ശബ്ദവും ഇല്ലാതെയാക്കും.
JER 16:10 “നീ ഈ വാക്കുകളൊക്കെയും ഈ ജനത്തോടു സംസാരിക്കുമ്പോൾ, അവർ നിന്നോടു ചോദിക്കും, ‘യഹോവ ഞങ്ങൾക്കെതിരേ ഈ വലിയ അനർഥങ്ങൾ ഒക്കെയും കൽപ്പിച്ചത് എന്തുകൊണ്ട്? ഞങ്ങൾ ചെയ്ത തെറ്റ് എന്ത്? ഞങ്ങളുടെ ദൈവമായ യഹോവയ്ക്കെതിരേ ഞങ്ങൾ ചെയ്ത പാപമെന്ത്?’
JER 16:11 അപ്പോൾ നീ അവരോട് ഇങ്ങനെ ഉത്തരം പറയണം: ‘നിങ്ങളുടെ പിതാക്കന്മാർ എന്നെ ഉപേക്ഷിച്ച് അന്യദേവതകളെ ആശ്രയിച്ച് അവയെ സേവിക്കുകയും ആരാധിക്കുകയും എന്നെ പരിത്യജിച്ച് എന്റെ ന്യായപ്രമാണം അനുസരിക്കാതിരിക്കുകയും ചെയ്തതുകൊണ്ടുതന്നെ, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 16:12 എന്നാൽ നിങ്ങൾ നിങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം ദോഷം ചെയ്തിരിക്കുന്നു. നിങ്ങൾ ഓരോരുത്തരും എന്റെ വാക്കുകൾ അനുസരിക്കാതെ നിങ്ങളുടെ ദുഷ്ടഹൃദയത്തിലെ ആഗ്രഹമനുസരിച്ചു ജീവിക്കുന്നു.
JER 16:13 അതുകൊണ്ടു ഞാൻ നിങ്ങളെ ഈ രാജ്യത്തുനിന്നു ഭ്രഷ്ടരാക്കും, നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത ഒരു അന്യദേശത്തേക്ക് അയച്ചുകളയും. അവിടെ നിങ്ങൾ രാപകൽ അന്യദേവതകളെ സേവിക്കും; ഞാൻ നിങ്ങളോടു യാതൊരു ദയയും കാണിക്കുകയുമില്ല.’
JER 16:14 “അതിനാൽ, ‘ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ, എന്ന് ഇനിയും പറയാതെ
JER 16:15 ഉത്തരദേശത്തുനിന്നും യഹോവ അവരെ നാടുകടത്തിയിരുന്ന എല്ലാ ദേശങ്ങളിൽനിന്നും ഇസ്രായേൽമക്കളെ കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരുന്നു; ഞാൻ അവരുടെ പിതാക്കന്മാർക്കു കൊടുത്തിരിക്കുന്ന അവരുടെ ദേശത്തേക്ക് ഞാൻ അവരെ വീണ്ടും കൊണ്ടുവരും.
JER 16:16 “എന്നാൽ ഇപ്പോൾ ഞാൻ അനേകം മീൻപിടിത്തക്കാരെ അയയ്ക്കും, അവർ അവരെ പിടിക്കും. അതിനുശേഷം ഞാൻ അനേകം നായാട്ടുകാരെ അയയ്ക്കും, അവർ അവരെ എല്ലാ മലയിൽനിന്നും കുന്നിൽനിന്നും പാറപ്പിളർപ്പുകളിൽനിന്നും വേട്ടയാടിപ്പിടിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 16:17 “എന്റെ കണ്ണുകൾ അവരുടെ എല്ലാ വഴികളിന്മേലും ഇരിക്കുന്നു; അവർ എന്റെ മുമ്പിൽനിന്ന് മറഞ്ഞിരിക്കുന്നില്ല; അവരുടെ അനീതി എന്റെ കണ്ണുകൾക്കു മറവായിരിക്കുന്നതുമില്ല.
JER 16:18 അവർ എന്റെ ദേശം മലിനമാക്കുകയും അവർ തങ്ങളുടെ മലിനവിഗ്രഹങ്ങളുടെ ജീവനില്ലാത്ത രൂപങ്ങളാലും മ്ലേച്ഛവിഗ്രഹങ്ങളാലും എന്റെ അവകാശത്തെ നിറയ്ക്കുകയും ചെയ്തതിനാൽ, ഞാൻ അവരുടെ ദുഷ്ടതയ്ക്കും പാപത്തിനും ഇരട്ടി പകരംചെയ്യും.”
JER 16:19 എന്റെ ബലവും എന്റെ കോട്ടയും കഷ്ടകാലത്ത് എന്റെ സങ്കേതവുമായ യഹോവേ, ഭൂമിയുടെ അറുതികളിൽനിന്ന് രാഷ്ട്രങ്ങൾ അങ്ങയുടെ അടുക്കൽവന്ന്, “തീർച്ചയായും ഞങ്ങളുടെ പിതാക്കന്മാർ വ്യാജദേവതകളല്ലാതെ മറ്റൊന്നും അവകാശമാക്കിയിരുന്നില്ല, നിഷ്‌പ്രയോജനമായിരുന്ന മിഥ്യാമൂർത്തികളെത്തന്നെ, എന്നു പറയും.
JER 16:20 ഒരു മനുഷ്യൻ തനിക്കായിത്തന്നെ ദേവതകളെ നിർമിക്കുമോ? അതേ, എന്നാൽ അവ ദേവതകളല്ലാതാനും!”
JER 16:21 “അതിനാൽ ഞാൻ അവരെ പഠിപ്പിക്കും— എന്റെ ഭുജവും എന്റെ ശക്തിയും ഈ പ്രാവശ്യം ഞാൻ അവരെ പഠിപ്പിക്കും. എന്റെ നാമം യഹോവ എന്ന് അവർ അപ്പോൾ അറിയും.
JER 17:1 “യെഹൂദയുടെ പാപം ഇരുമ്പെഴുത്താണികൊണ്ടും വജ്രമുനകൊണ്ടും എഴുതപ്പെട്ടിരിക്കുന്നു, അത് അവരുടെ ഹൃദയത്തിന്റെ പലകമേലും അവരുടെ യാഗപീഠത്തിന്റെ കൊമ്പുകളിലും കൊത്തിയിരിക്കുന്നു.
JER 17:2 അവരുടെ മക്കൾപോലും ഉയർന്ന മലകളിൽ ഇലതൂർന്ന മരങ്ങൾക്കരികെയുള്ള അവരുടെ ബലിപീഠങ്ങളെയും അശേരാപ്രതിഷ്ഠകളെയും ഓർക്കുന്നുവല്ലോ.
JER 17:3 വയൽപ്രദേശത്തുള്ള എന്റെ പർവതമേ, രാജ്യത്തെമ്പാടുമുള്ള പാപംനിമിത്തം നിന്റെ ധനവും എല്ലാ നിക്ഷേപങ്ങളും നിന്റെ ക്ഷേത്രങ്ങളോടൊപ്പം ഞാൻ കൊള്ളമുതലായി കൊടുക്കും.
JER 17:4 ഞാൻ നിനക്കുതന്ന അവകാശത്തെ നീ വിട്ടുപോകേണ്ടിവരും. നീ അറിയാത്ത ദേശത്ത് നീ നിന്റെ ശത്രുക്കളെ സേവിക്കാൻ ഞാൻ ഇടവരുത്തും, കാരണം എന്റെ കോപത്തിൽ നിങ്ങൾ ഒരു തീ ജ്വലിപ്പിച്ചിരിക്കുന്നു, അതു നിത്യം എരിഞ്ഞുകൊണ്ടിരിക്കും.”
JER 17:5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനിൽ ആശ്രയിക്കുന്നവർ ശപിക്കപ്പെട്ടവർ, മനുഷ്യന്റെ ശക്തിയിൽ വിശ്വാസമർപ്പിക്കുകയും ഹൃദയത്തിൽ യഹോവയെ വിട്ടകലുകയുംചെയ്യുന്നവർതന്നെ.
JER 17:6 അങ്ങനെയുള്ളവർ മരുഭൂമിയിലെ ചൂരൽച്ചെടിപോലെയായിത്തീരും; അഭിവൃദ്ധിവരുമ്പോൾ അവർ അതു കാണുകയില്ല. മരുഭൂമിയിൽ നിവാസികളില്ലാത്ത ഉപ്പുനിലങ്ങളിലും വരണ്ടപ്രദേശങ്ങളിലും അവർ പാർക്കും.
JER 17:7 “എന്നാൽ യഹോവയിൽ ആശ്രയിക്കുകയും യഹോവയെത്തന്നെ ആശ്രയമാക്കിയിരിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ.
JER 17:8 അവർ വെള്ളത്തിനരികെ നട്ടിരിക്കുന്നതും ആറ്റരികത്തു വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും. ഉഷ്ണം വരുമ്പോൾ അതു പേടിക്കുകയില്ല; അതിന്റെ ഇല നിത്യഹരിതമായിരിക്കും. വരൾച്ചയുള്ള വർഷത്തിലും അതു വാട്ടം തട്ടാതെ ഫലം കായ്ച്ചുകൊണ്ടിരിക്കും.”
JER 17:9 ഹൃദയം എല്ലാറ്റിനെക്കാളും കാപട്യമുള്ളതും സൗഖ്യമാക്കാൻ കഴിയാത്തതുമാണ്. ആർക്കാണ് അതിനെ ഗ്രഹിക്കാൻ കഴിയുക?
JER 17:10 “ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിനും അവരുടെ പ്രവൃത്തികൾക്കും അനുസരിച്ചു പ്രതിഫലം നൽകുന്നതിന് യഹോവയായ ഞാൻ ഹൃദയത്തെ പരിശോധിക്കുകയും മനസ്സിനെ പരീക്ഷിക്കുകയും ചെയ്യുന്നു.”
JER 17:11 അന്യായമായി ധനം സമ്പാദിക്കുന്നവർ ഇടാത്ത മുട്ടയ്ക്കു പൊരുന്നയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ്. തന്റെ ആയുസ്സിന്റെ മധ്യത്തിലെത്തുമ്പോൾ, അവരുടെ ധനം അവരെ വിട്ടുപോകും, ഒടുവിൽ അവർ ഭോഷരായിരുന്നു എന്നു തെളിയും.
JER 17:12 തേജസ്സേറിയ സിംഹാസനം, ആദിമുതൽതന്നെ ഉന്നതമായ ഒരു സ്ഥാനം, അതാണ് നമ്മുടെ അഭയസ്ഥാനം.
JER 17:13 ഇസ്രായേലിന്റെ പ്രത്യാശയായ യഹോവേ, അങ്ങയെ ഉപേക്ഷിച്ചുപോകുന്ന എല്ലാവരും ലജ്ജിതരാകും. അങ്ങയെ വിട്ടുപോകുന്നവരെല്ലാം മണ്ണിൽ എഴുതപ്പെടും കാരണം, ജീവജലത്തിന്റെ ഉറവയായ യഹോവയെ അവർ ഉപേക്ഷിച്ചുകളഞ്ഞല്ലോ.
JER 17:14 യഹോവേ, എന്നെ സൗഖ്യമാക്കണമേ, എന്നാൽ എനിക്കു സൗഖ്യം ലഭിക്കും; എന്നെ രക്ഷിക്കണമേ, എന്നാൽ ഞാൻ രക്ഷപ്പെടും, കാരണം അങ്ങാണ് എന്റെ പുകഴ്ച്ചയായിരിക്കുന്നത്.
JER 17:15 “യഹോവയുടെ വചനം എവിടെ? അതു നിവർത്തിയാകട്ടെ!” എന്ന് അവർ എന്നോടു പറയുന്നു.
JER 17:16 ഞാനോ അങ്ങയുടെ ഒരു ഇടയന്റെ ഉത്തരവാദിത്വം ഉപേക്ഷിച്ചോടിയില്ല; നൈരാശ്യത്തിന്റെ ദിനം ഞാൻ ആശിച്ചുമില്ല എന്ന് അങ്ങ് അറിയുന്നു. എന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട വാക്കുകൾ അവിടത്തെ സന്നിധിയിൽ ഇരിക്കുന്നു.
JER 17:17 അങ്ങ് എനിക്കൊരു ഭീതിവിഷയമാകരുതേ; അനർഥകാലത്ത് അങ്ങ് എന്റെ സങ്കേതം ആകുന്നുവല്ലോ.
JER 17:18 എന്റെ പീഡകർ ലജ്ജിക്കട്ടെ, എന്നാൽ എന്നെ ലജ്ജിപ്പിക്കരുതേ; അവർ സംഭീതരാകട്ടെ, എന്നാൽ എന്നെ ഭീതിയിലാകാൻ അനുവദിക്കരുതേ. ഒരു അനർഥദിവസം അവരുടെമേൽ വരുത്തണമേ; ഇരട്ടിയായ നാശംകൊണ്ട് അവരെ തകർത്തുകളയണമേ.
JER 17:19 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ പോയി, യെഹൂദാരാജാക്കന്മാർ അകത്തേക്കു വരികയും പുറത്തേക്കു പോകുകയും ചെയ്യുന്ന ജനത്തിന്റെ കവാടത്തിലും ജെറുശലേമിന്റെ എല്ലാ കവാടങ്ങളിലും നിന്നുകൊണ്ട്,
JER 17:20 അവരോട് ഇപ്രകാരം പറയുക: ‘ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന യെഹൂദാരാജാക്കന്മാരേ, സകല യെഹൂദാജനങ്ങളേ, എല്ലാ ജെറുശലേംനിവാസികളേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക.
JER 17:21 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ശബ്ബത്തുദിവസത്തിൽ യാതൊരു ചുമടും ചുമക്കാതെയും ജെറുശലേം കവാടങ്ങളിലൂടെ യാതൊരു ചുമടും അകത്തേക്കു കൊണ്ടുപോകാതെയും സൂക്ഷിച്ചുകൊള്ളുക.
JER 17:22 നിങ്ങളുടെ ഭവനങ്ങളിൽനിന്ന്, ശബ്ബത്തുനാളിൽ, യാതൊരു ചുമടും പുറത്തേക്കു കൊണ്ടുപോകാതെയും യാതൊരു വേലയും ചെയ്യാതെയും, ഞാൻ നിങ്ങളുടെ പൂർവികന്മാരോടു കൽപ്പിച്ചതുപോലെ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കുക.
JER 17:23 എന്നാൽ അവർ ഈ കൽപ്പന ശ്രദ്ധിക്കുകയോ അതിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല; അവർ കേട്ടനുസരിക്കാതെയും ഉപദേശം കൈക്കൊള്ളാതെയും ദുശ്ശാഠ്യമുള്ളവരായിത്തീർന്നു.
JER 17:24 നിങ്ങൾ ജാഗ്രതയോടെ എന്റെ വചനം ശ്രദ്ധിച്ച് ശബ്ബത്തുനാളിൽ ഈ നഗരകവാടങ്ങളിലൂടെ യാതൊരു ചുമടും കൊണ്ടുപോകാതെ ശബ്ബത്തിനെ വിശുദ്ധീകരിക്കുകയും അന്നു യാതൊരു വേലയും ചെയ്യാതിരിക്കുകയും ചെയ്യുമെങ്കിൽ,
JER 17:25 ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടരായിരിക്കുന്ന രാജാക്കന്മാർ അവരുടെ അധികാരികളുമായി ഈ കവാടത്തിലൂടെ വന്നുചേരും. അവരും അവരുടെ അധികാരികളും യെഹൂദാഗോത്രത്തിലെ പുരുഷന്മാരും ജെറുശലേംനിവാസികളും ഒരുമിച്ച് രഥങ്ങളിലും കുതിരപ്പുറത്തും സവാരിചെയ്ത് ഈ നഗരത്തിൽ വന്നുചേരും. അത് എന്നേക്കും ജനവാസമുള്ളതായി തീരുകയും ചെയ്യും, എന്ന് യഹോവയുടെ അരുളപ്പാട്.
JER 17:26 അവർ യെഹൂദാപട്ടണങ്ങളിൽനിന്നും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിൽനിന്നും ബെന്യാമീൻദേശത്തുനിന്നും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തുനിന്നും ദക്ഷിണദേശത്തുനിന്നും ഹോമയാഗങ്ങളും ഹനനയാഗങ്ങളും ഭോജനയാഗങ്ങളും സുഗന്ധവർഗവും കൊണ്ടുവരും. യഹോവയുടെ ആലയത്തിൽ അവർ സ്തോത്രയാഗങ്ങളും അർപ്പിക്കും.
JER 17:27 എന്നാൽ ശബ്ബത്തുനാളിനെ വിശുദ്ധീകരിക്കാനും ജെറുശലേമിന്റെ കവാടങ്ങളിലൂടെ ചുമടു ചുമന്നുകൊണ്ടുപോകാതിരിക്കാനും നിങ്ങൾ എന്റെ വാക്കുകേട്ട് അനുസരിക്കുന്നില്ലെങ്കിൽ ഞാൻ അതിന്റെ കവാടങ്ങളിൽ തീ കൊളുത്തുകയും അതു കെട്ടുപോകാതെ ജെറുശലേമിലെ കൊട്ടാരങ്ങളെ ദഹിപ്പിക്കുകയും ചെയ്യും.’ ”
JER 18:1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു:
JER 18:2 “നീ എഴുന്നേറ്റു കുശവന്റെ വീട്ടിലേക്കു പോകുക. അവിടെവെച്ചു ഞാൻ എന്റെ അരുളപ്പാട് നിനക്കു നൽകും.”
JER 18:3 അങ്ങനെ ഞാൻ കുശവന്റെ വീട്ടിൽച്ചെന്നു. അയാൾ ചക്രത്തിന്മേൽ വേലചെയ്യുകയായിരുന്നു.
JER 18:4 കുശവൻ നിർമിച്ചുകൊണ്ടിരുന്ന പാത്രം അയാളുടെ കൈകളിൽ അതിന്റെ ശരിയായ ആകൃതിയിൽ രൂപപ്പെട്ടില്ല; അതിനാൽ അയാൾ തനിക്ക് ഉചിതമെന്നു തോന്നിയതുപോലെ ആ പശമണ്ണു മറ്റൊരു പാത്രമാക്കിത്തീർത്തു.
JER 18:5 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
JER 18:6 “ഇസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്യാൻ കഴിയുകയില്ലേ?” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഇസ്രായേലേ, കളിമണ്ണു കുശവന്റെ കൈയിലെന്നപോലെ നിങ്ങൾ എന്റെ കൈയിലിരിക്കുന്നു.
JER 18:7 ഒരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് ഞാൻ അവരെ ഉന്മൂലനംചെയ്യുമെന്നും തകർത്തുകളയുമെന്നും നശിപ്പിക്കുമെന്നും അരുളിച്ചെയ്തേക്കാം.
JER 18:8 ഞാൻ ഇപ്രകാരം അരുളിച്ചെയ്ത ജനത അതിന്റെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അതിന്റെമേൽ വരുത്തുമെന്നു നിർണയിച്ച അനർഥത്തെക്കുറിച്ച് അനുതപിക്കും.
JER 18:9 അഥവാ, മറ്റൊരു സന്ദർഭത്തിൽ ഒരു രാഷ്ട്രത്തെയോ രാജ്യത്തെയോകുറിച്ച് അതിനെ കെട്ടിപ്പടുക്കുമെന്നും നടുമെന്നും ഞാൻ സംസാരിച്ചെന്നു വരാം,
JER 18:10 എങ്കിലും അവർ എന്നെ അനുസരിക്കാതെ തിന്മ പ്രവർത്തിച്ചാൽ അവർക്കു വരുത്തുമെന്നു ഞാൻ അരുളിച്ചെയ്ത നന്മയെക്കുറിച്ചും ഞാൻ അനുതപിക്കും.
JER 18:11 “അതിനാൽ ഇപ്പോൾ നീ പോയി യെഹൂദാജനങ്ങളോടും ജെറുശലേംനിവാസികളോടും ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ! ഞാൻ നിങ്ങൾക്കെതിരേ, ഒരു അനർഥം നിരൂപിച്ച് ഒരു പദ്ധതി ആസൂത്രണംചെയ്യുന്നു. അതിനാൽ നിങ്ങളിൽ ഓരോരുത്തനും നിങ്ങളുടെ ദുഷ്ടത വിട്ട് പിന്തിരിയുക, നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക.’
JER 18:12 അതിന് അവർ, ‘ഇതു വെറുതേയാണ്. ഞങ്ങൾ ഞങ്ങളുടെ മാർഗങ്ങളിൽത്തന്നെ നടക്കും. ഞങ്ങളിൽ ഓരോരുത്തനും ഞങ്ങളുടെ ദുഷ്ടഹൃദയത്തിലെ ശാഠ്യമനുസരിച്ചുതന്നെ പ്രവർത്തിക്കും’ ” എന്നു മറുപടി പറഞ്ഞു.
JER 18:13 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഇതര രാഷ്ട്രങ്ങൾക്കിടയിൽ ചെന്ന് അന്വേഷിക്കുക: ഇപ്രകാരമുള്ളത് ആരെങ്കിലും എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ഇസ്രായേൽ കന്യക അതിഭയാനകമായ ഒരു കാര്യം പ്രവർത്തിച്ചിരിക്കുന്നു.
JER 18:14 ലെബാനോനിലെ ഹിമം അതിന്റെ പാതയിടുക്കിൽനിന്ന് മാഞ്ഞുപോകുമോ? ദൂരെനിന്ന് ഒഴുകിവരുന്ന അതിന്റെ തണുത്ത വെള്ളം വറ്റിപ്പോകുമോ?
JER 18:15 എന്നിട്ടും എന്റെ ജനം എന്നെ മറന്നിരിക്കുന്നു; അവർ മിഥ്യാമൂർത്തികൾക്കു ധൂപംകാട്ടുന്നു. അവ അവരെ തങ്ങളുടെ വഴികളിൽനിന്നും പുരാതനമായ പാതകളിൽനിന്നും കാലിടറി വീഴുമാറാക്കി. അവർ അവരെ ഊടുവഴിയിലൂടെ പണിതിട്ടില്ലാത്ത പാതകളിലൂടെത്തന്നെ സഞ്ചരിക്കാൻ ഇടയാക്കി.
JER 18:16 അങ്ങനെ അവർ തങ്ങളുടെ ദേശത്തെ വിജനവും എന്നേക്കും ഒരു പരിഹാസവിഷയവും ആക്കുന്നു; അതിൽക്കൂടി കടന്നുപോകുന്ന എല്ലാവരും സ്തബ്ധരായി, അവർ തങ്ങളുടെ തലകുലുക്കും.
JER 18:17 കിഴക്കുനിന്നുള്ള കാറ്റുപോലെ, ഞാൻ അവരെ അവരുടെ ശത്രുക്കൾക്കുമുമ്പിൽ ചിതറിക്കും; അവരുടെ നാശദിവസത്തിൽ ഞാൻ എന്റെ മുഖമല്ല, പിറകുതന്നെ അവർക്കു കാണിക്കും.”
JER 18:18 അപ്പോൾ അവർ പറഞ്ഞു, “വരിക നമുക്കു യിരെമ്യാവിനെതിരേ ഉപായങ്ങൾ ചിന്തിക്കാം; പുരോഹിതനിൽനിന്നുള്ള ന്യായപ്രമാണ അധ്യാപനവും ജ്ഞാനിയിൽനിന്നുള്ള ആലോചനയും പ്രവാചകനിൽനിന്നുള്ള അരുളപ്പാടും ഇല്ലാതാകുകയില്ല. വരിക, നമുക്കു നാവുകൊണ്ട് അദ്ദേഹത്തെ പ്രഹരിക്കാം; അദ്ദേഹത്തിന്റെ വാക്കിനു യാതൊരു പരിഗണനയും നൽകേണ്ടതില്ല.”
JER 18:19 യഹോവേ, എനിക്കു ചെവിതരണമേ; എന്റെമേൽ കുറ്റം ആരോപിക്കുന്നവരുടെ ശബ്ദം ശ്രദ്ധിക്കണമേ!
JER 18:20 നന്മയ്ക്കുപകരം ആരെങ്കിലും തിന്മ ചെയ്യുമോ? എന്നിട്ടും അവൻ എന്റെ പ്രാണനുവേണ്ടി ഒരു കുഴികുഴിച്ചിരിക്കുന്നു. ഞാൻ അവരുടെ നന്മയ്ക്കായി സംസാരിക്കുന്നതിനും അവരിൽനിന്ന് അങ്ങയുടെ ക്രോധം നീക്കിക്കളയുന്നതിനുമായി അങ്ങയുടെമുമ്പിൽ നിന്നത് ഓർക്കണമേ.
JER 18:21 അതിനാൽ അവരുടെ മക്കളെ ക്ഷാമത്തിന് ഏൽപ്പിക്കണമേ; അവരെ വാളിന്റെ ശക്തിക്ക് ഇരയാക്കണമേ. അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളും ആയിത്തീരട്ടെ; അവരുടെ പുരുഷന്മാരും മരണത്തിന് ഏൽപ്പിക്കപ്പെടട്ടെ, അവരുടെ യുവാക്കന്മാർ യുദ്ധത്തിൽ വാൾകൊണ്ടു വീഴാൻ ഇടയാകട്ടെ.
JER 18:22 അങ്ങ് വളരെപ്പെട്ടെന്നു കവർച്ചക്കാരെ അവരുടെനേരേ അയയ്ക്കുമ്പോൾ അവരുടെ വീടുകളിൽനിന്ന് നിലവിളി ഉയരട്ടെ, കാരണം അവർ എന്നെ വീഴ്ത്തുന്നതിന് കുഴികുഴിക്കുകയും എന്റെ കാലുകൾക്ക് കെണിയൊരുക്കുകയും ചെയ്തല്ലോ.
JER 18:23 എന്നാൽ യഹോവേ, എന്നെ വധിക്കുന്നതിനുള്ള അവരുടെ എല്ലാ പദ്ധതികളും അങ്ങ് അറിയുന്നല്ലോ. അവരുടെ കുറ്റം ക്ഷമിക്കുകയോ അവരുടെ പാപങ്ങൾ അങ്ങയുടെ ദൃഷ്ടിയിൽനിന്ന് മായിച്ചുകളയുകയോ ചെയ്യരുതേ. അങ്ങയുടെമുമ്പാകെ അവരെ തകിടം മറിക്കണമേ, അങ്ങയുടെ കോപകാലത്തുതന്നെ അവരോടു വ്യവഹരിക്കണമേ.
JER 19:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ പോയി കുശവന്റെ കൈയിൽനിന്ന് ഒരു മൺകുടം വാങ്ങുക. സമുദായനേതാക്കന്മാരിൽ ചിലരെയും പുരോഹിതന്മാരിൽ ചിലരെയും കൂട്ടിക്കൊണ്ട്,
JER 19:2 ഹർസീത്തു കവാടത്തിനു സമീപമുള്ള ബെൻ-ഹിന്നോം താഴ്വരയിലേക്കു പോകുക. അവിടെവെച്ച് ഞാൻ നിന്നെ അറിയിക്കുന്ന വാക്കുകൾ പ്രസ്താവിക്കുക:
JER 19:3 ‘യെഹൂദാരാജാക്കന്മാരും ജെറുശലേംനിവാസികളുമേ, യഹോവയുടെ വചനം കേൾക്കുക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ സ്ഥലത്തിന്മേൽ ഒരു അനർഥം വരുത്താൻപോകുന്നു. അതു കേൾക്കുന്ന എല്ലാവരുടെയും കാതുകളിൽ അതു പ്രതിധ്വനിച്ചുകൊണ്ടേയിരിക്കും.
JER 19:4 അവർ എന്നെ ഉപേക്ഷിച്ച് ഈ സ്ഥലത്തെ അശുദ്ധമാക്കിയിരിക്കുന്നു; അവരോ അവരുടെ പൂർവികരോ യെഹൂദാരാജാക്കന്മാരോ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ഇവിടെവെച്ചു യാഗം കഴിക്കുകയും ഈ സ്ഥലത്തെ നിഷ്കളങ്കരുടെ രക്തംകൊണ്ടു നിറയ്ക്കുകയും ചെയ്തിരിക്കുന്നു.
JER 19:5 അവരുടെ പുത്രന്മാരെ തീയിൽ ദഹിപ്പിച്ച് ബാലിനു ദഹനയാഗം കഴിക്കാനുള്ള ക്ഷേത്രങ്ങൾ നിർമിക്കുകയും ചെയ്തിരിക്കുന്നു. അതു ഞാൻ അവരോടു കൽപ്പിക്കുകയോ അരുളിച്ചെയ്യുകയോ ചെയ്തിട്ടില്ല, അത് എന്റെ മനസ്സിൽ വന്നിട്ടുമില്ല.
JER 19:6 അതുകൊണ്ട് ഈ സ്ഥലം ഇനിമേൽ തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്വര എന്നോ വിളിക്കപ്പെടാതെ കശാപ്പുതാഴ്വര എന്നറിയപ്പെടുന്ന നാളുകൾ വരും എന്ന് യഹോവ മുന്നറിയിപ്പുനൽകുന്നു.
JER 19:7 “ ‘അങ്ങനെ ഞാൻ ഈ സ്ഥലത്ത് യെഹൂദയുടെയും ജെറുശലേമിന്റെയും പദ്ധതികൾ നിഷ്ഫലമാക്കിത്തീർക്കും; ഞാൻ അവരെ അവരുടെ ശത്രുക്കളുടെയും അവരുടെ പ്രാണനെ വേട്ടയാടുന്നവരുടെയും വാളിന് ഇരയാക്കിത്തീർക്കും; ഞാൻ അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും വയലിലെ മൃഗങ്ങൾക്കും ഭക്ഷണമാക്കും.
JER 19:8 ഞാൻ ഈ പട്ടണത്തെ ഭീതിവിഷയവും പരിഹാസവിഷയവുമാക്കും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
JER 19:9 അവരുടെ ശത്രുക്കൾ അവർക്കെതിരേ ഉപരോധം ഏർപ്പെടുത്തി അവരെ അതികഠിനമായി ഞെരുക്കും. അപ്പോൾ ഞാൻ അവരെക്കൊണ്ട് സ്വന്തം പുത്രീപുത്രന്മാരുടെ മാംസം തീറ്റിക്കും. അങ്ങനെ അവർ പരസ്പരം മാംസം തിന്നുന്നവരും ആകും.’
JER 19:10 “അതിനുശേഷം നിന്നോടൊപ്പം വന്നവർ കാൺകെ നീ ആ കുടം ഉടയ്ക്കണം.
JER 19:11 പിന്നീട് അവരോടു നീ ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനിയും നന്നാക്കാൻ കഴിയാത്തവിധം കുശവന്റെ ഈ മൺകുടം ഞാൻ ഉടച്ചുകളഞ്ഞതുപോലെ ഈ രാഷ്ട്രത്തെയും ഈ നഗരത്തെയും ഉടച്ചുകളയും. സംസ്കരിക്കാൻ വേറെ സ്ഥലമില്ലാതെവരുവോളം അവരെ തോഫെത്തിൽ സംസ്കരിക്കും.
JER 19:12 ഞാൻ ഈ സ്ഥലത്തോടും അതിലെ നിവാസികളോടും ഇപ്രകാരം ചെയ്യും. ഞാൻ ഈ നഗരത്തെ തോഫെത്തുപോലെ ആക്കിത്തീർക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 19:13 ജെറുശലേമിലെ ഭവനങ്ങളും യെഹൂദാരാജാക്കന്മാരുടെ അരമനകളും ആ സ്ഥലംപോലെ അശുദ്ധമാക്കപ്പെടും. മട്ടുപ്പാവുകളിൽവെച്ച് ആകാശസേനകൾക്കു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയുംചെയ്ത എല്ലാ ഭവനങ്ങളും തോഫെത്തുപോലെ മലിനമായിത്തീരും.’ ”
JER 19:14 അതിനുശേഷം യിരെമ്യാവ്, യഹോവ തന്നെ പ്രവചിക്കാൻ അയച്ചിരുന്ന തോഫെത്തിൽനിന്നു മടങ്ങി, യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് സകലജനത്തോടുമായി ഇപ്രകാരം പറഞ്ഞു:
JER 19:15 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, അവർ എന്റെ വാക്കു കേൾക്കാതെ ശാഠ്യമുള്ളവരായിത്തീർന്നതുകൊണ്ട് ഈ നഗരത്തിന്റെമേലും അടുത്തുള്ള എല്ലാ പട്ടണങ്ങളുടെമേലും ഞാൻ അവയ്ക്കെതിരേ വിധിച്ചിട്ടുള്ള സകല അനർഥങ്ങളും വരുത്തും.’ ”
JER 20:1 യിരെമ്യാവ് ഈ കാര്യങ്ങൾ പ്രവചിക്കുന്നത് ഇമ്മേരിന്റെ മകനും യഹോവയുടെ ആലയത്തിലെ പ്രധാന ചുമതലക്കാരനുമായ പശ്ഹൂർപുരോഹിതൻ കേട്ടു.
JER 20:2 അപ്പോൾ പശ്ഹൂർ യിരെമ്യാപ്രവാചകനെ അടിപ്പിക്കുകയും അദ്ദേഹത്തെ യഹോവയുടെ ആലയത്തിനു സമീപമുള്ള ബെന്യാമീൻകവാടത്തിന്റെ മുകൾഭാഗത്തുള്ള വിലങ്ങിൽ ബന്ധിക്കാൻ ഉത്തരവിടുകയും ചെയ്തു.
JER 20:3 അടുത്തദിവസം പശ്ഹൂർ യിരെമ്യാവിനെ വിലങ്ങഴിച്ചു വിട്ടപ്പോൾ യിരെമ്യാവ് അയാളോട് ഇപ്രകാരം പറഞ്ഞു, “യഹോവ നിന്നെ വിളിച്ചിരിക്കുന്ന പേര് പശ്ഹൂർ എന്നല്ല, മാഗോർ-മിസ്സാബീബ് എന്നാകുന്നു.
JER 20:4 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നെ നിനക്കും നിന്റെ സകലസ്നേഹിതർക്കും ഒരു ഭീതിയാക്കിത്തീർക്കും; നിന്റെ കണ്ണുകൾ നോക്കിക്കൊണ്ടിരിക്കെ അവർ ശത്രുക്കളുടെ വാൾകൊണ്ടു വീഴും. ഞാൻ യെഹൂദയെ മുഴുവൻ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും. അദ്ദേഹം അവരെ തടവുകാരാക്കി ബാബേലിലേക്കു കൊണ്ടുപോകുകയോ വാളിനാൽ കൊലപ്പെടുത്തുകയോചെയ്യും.
JER 20:5 ഈ പട്ടണത്തിലെ സകലസമ്പത്തും— അതിലെ സകല ഉത്പന്നങ്ങളും വിലപിടിപ്പുള്ള എല്ലാ വസ്തുക്കളും എല്ലാ നിധികളും യെഹൂദാരാജാക്കന്മാരുടെ സകലനിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കളുടെകൈയിൽ ഏൽപ്പിക്കും. അവർ അവയെ കൊള്ളമുതലായി ബാബേലിലേക്കു കൊണ്ടുപോകും.
JER 20:6 പശ്ഹൂരേ, നീയും നിന്റെ ഭവനത്തിൽ വസിക്കുന്ന എല്ലാവരും ബാബേലിലേക്ക് പ്രവാസികളായി പോകേണ്ടിവരും. നീയും നീ വ്യാജപ്രവചനം അറിയിച്ച നിന്റെ എല്ലാ സ്നേഹിതരും അവിടെ മരിച്ച് അടക്കപ്പെടും.’ ”
JER 20:7 യഹോവേ, അങ്ങ് എന്നെ പ്രലോഭിപ്പിച്ചു; ഞാൻ പ്രലോഭിതനാകുകയും ചെയ്തു. അങ്ങ് എന്നെ കീഴടക്കിയിരിക്കുന്നു; ദിവസം മുഴുവൻ ഞാൻ ഒരു പരിഹാസവിഷയമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു.
JER 20:8 സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ചുകൊണ്ട്, അതിക്രമത്തെയും നാശത്തെയുംകുറിച്ചു വിളംബരംചെയ്യുന്നു. അതുകൊണ്ട് യഹോവയുടെ ഈ വചനം ദിവസംമുഴുവനും എനിക്ക് നിന്ദയും പരിഹാസവും കൊണ്ടുവരുന്നു.
JER 20:9 “ഞാൻ അവിടത്തെ വചനം ഓർക്കുകയോ അവിടത്തെ നാമത്തിൽ മേലാൽ സംസാരിക്കുകയോ ഇല്ല,” എന്നു ഞാൻ പറഞ്ഞാൽ, അവിടത്തെ വചനം എന്റെ അസ്ഥികളിൽ അടക്കപ്പെട്ടിട്ട്, എന്റെ ഹൃദയത്തിൽ തീ കത്തുന്നതുപോലെ ആയിത്തീരുന്നു. ഞാൻ തളർന്നു; എനിക്ക് അതു സഹിക്കാൻ കഴിയാതായിരിക്കുന്നു.
JER 20:10 “ചുറ്റും കൊടുംഭീതി! അയാളെ കുറ്റം വിധിക്കൂ! നമുക്ക് അയാളെ കുറ്റം വിധിക്കാം!” എന്ന് ധാരാളംപേർ അടക്കംപറയുന്നതു ഞാൻ കേൾക്കുന്നു. “ഒരുപക്ഷേ നമുക്ക് അയാളെ തോൽപ്പിച്ച് അയാളോടു പകരം വീട്ടാൻ തക്കവണ്ണം അയാൾ വശീകരിക്കപ്പെടാം,” എന്ന് എന്റെ വീഴ്ചയ്ക്കു കാത്തിരിക്കുന്ന എന്റെ ഉറ്റ സ്നേഹിതരൊക്കെയും പറയുന്നു.
JER 20:11 എന്നാൽ യഹോവ ഒരു യുദ്ധവീരനെപ്പോലെ എന്നോടൊപ്പമുണ്ട്; അതിനാൽ എന്റെ പീഡകർ ഇടറിവീഴും, അവർ ജയിക്കുകയില്ല. അവർ പരാജിതരാകും; പരിപൂർണമായി അപമാനിതരാകും അവരുടെ അപമാനം അവിസ്മരണീയമായിരിക്കും.
JER 20:12 നീതിനിഷ്ഠരെ പരിശോധിക്കുകയും അന്തരിന്ദ്രിയത്തെയും ഹൃദയത്തെയും കാണുകയുംചെയ്യുന്ന സൈന്യങ്ങളുടെ യഹോവേ, അവരുടെമേലുള്ള അങ്ങയുടെ പ്രതികാരം ഞാൻ കാണട്ടെ, കാരണം എന്റെ വ്യവഹാരം ഞാൻ അങ്ങയുടെമുമ്പിൽ വെച്ചിരിക്കുന്നു.
JER 20:13 യഹോവയ്ക്കു പാടുക! യഹോവയ്ക്കു സ്തോത്രംചെയ്യുക! കാരണം അവിടന്ന് ദരിദ്രരുടെ പ്രാണനെ ദുഷ്ടരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു.
JER 20:14 ഞാൻ പിറന്ന ദിവസം ശപിക്കപ്പെടട്ടെ! എന്റെ അമ്മ എന്നെ പ്രസവിച്ച ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ!
JER 20:15 “നിനക്ക് ഒരു പുരുഷപ്രജ ലഭിച്ചിരിക്കുന്നു!” എന്ന് എന്റെ പിതാവിന്റെ അടുക്കൽ വാർത്ത കൊണ്ടുവന്ന് അദ്ദേഹത്തെ ഏറ്റവും സന്തോഷിപ്പിച്ച മനുഷ്യൻ ശപിക്കപ്പെട്ടവനാകട്ടെ.
JER 20:16 ഒരു സഹതാപവുംകൂടാതെ യഹോവ നശിപ്പിച്ചുകളഞ്ഞ പട്ടണങ്ങളെപ്പോലെ ആ മനുഷ്യൻ ആകട്ടെ. രാവിലെ അയാൾ നിലവിളിയും ഉച്ചസമയത്തു പോർവിളിയും കേൾക്കാനിടയാകട്ടെ.
JER 20:17 എന്റെ അമ്മ എനിക്കു ശവക്കുഴിയായി, അവളുടെ ഉദരം എപ്പോഴും എന്നെക്കൊണ്ടു നിറഞ്ഞിരിക്കുമാറ്, അയാൾ എന്നെ ഗർഭത്തിൽവെച്ചുതന്നെ കൊന്നുകളഞ്ഞില്ലല്ലോ.
JER 20:18 കഷ്ടതയും സങ്കടവും അനുഭവിക്കാനും എന്റെ ജീവിതകാലം ലജ്ജയിൽ കഴിഞ്ഞുകൂടുന്നതിനും ഞാൻ ഗർഭപാത്രത്തിൽനിന്നു പുറത്തു വന്നതെന്തിന്?
JER 21:1 സിദെക്കീയാരാജാവ് മൽക്കീയാവിന്റെ മകനായ പശ്ഹൂരിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാവിന്റെ അടുക്കൽ അയച്ചപ്പോൾ, യഹോവയിൽനിന്നു യിരെമ്യാവിന് അരുളപ്പാടുണ്ടായി. അവർ പറഞ്ഞത്:
JER 21:2 “ബാബേൽരാജാവായ നെബൂഖദ്നേസർ നമുക്കെതിരേ യുദ്ധംചെയ്യുന്നതുകൊണ്ടു താങ്കൾ ഞങ്ങൾക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക. അയാൾ ഞങ്ങളെ വിട്ടുപോകേണ്ടതിന് ഒരുപക്ഷേ യഹോവ നമുക്കുവേണ്ടി പണ്ടത്തെപ്പോലെ അത്ഭുതങ്ങൾ പ്രവർത്തിക്കും.”
JER 21:3 എന്നാൽ യിരെമ്യാവ് അവരോടു പറഞ്ഞത്: “നിങ്ങൾ സിദെക്കീയാവിനോട് ഇപ്രകാരം പറയുക,
JER 21:4 ‘ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കോട്ടയ്ക്കു പുറമേനിന്നു നിങ്ങളെ ഉപരോധിക്കുന്ന ബാബേൽരാജാവിനും ബാബേല്യർക്കും എതിരേ നിങ്ങൾ പ്രയോഗിക്കുന്ന ആയുധങ്ങൾ ഞാൻ നിങ്ങൾക്കെതിരേ തിരിക്കാൻ പോകുകയാണ്. അങ്ങനെ അവയെല്ലാം ഞാൻ ഈ നഗരത്തിന്റെ മധ്യത്തിൽ കൂട്ടും.
JER 21:5 ഞാൻതന്നെയും നീട്ടിയ ഭുജംകൊണ്ടും ബലവത്തായ കരംകൊണ്ടും ഉഗ്രകോപത്തോടും മഹാക്രോധത്തോടുംകൂടി നിങ്ങൾക്കെതിരേ യുദ്ധംചെയ്യും.
JER 21:6 ഈ നഗരത്തിലെ നിവാസികളെ— മനുഷ്യരെയും മൃഗങ്ങളെയും—ഞാൻ സംഹരിക്കും. അവർ ഒരു മഹാമാരിയാൽ മരിക്കും.
JER 21:7 അതിനുശേഷം, മഹാമാരിയിൽനിന്നും വാളിൽനിന്നും ക്ഷാമത്തിൽനിന്നും രക്ഷപ്പെട്ട് ഈ നഗരത്തിൽ ശേഷിക്കുന്ന യെഹൂദാരാജാവായ സിദെക്കീയാവിനെയും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥന്മാരെയും ജനങ്ങളെയും ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്ന ശത്രുക്കളുടെ കൈയിലും ഏൽപ്പിക്കും. അയാൾ അവരോട് കരുണയോ സഹതാപമോ കാണിക്കാതെ വാളിന്റെ വായ്ത്തലയാൽ അവരെ സംഹരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’
JER 21:8 “നീ ഇതുംകൂടി ഈ ജനത്തോടു പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ജീവന്റെ വഴിയും മരണത്തിന്റെ വഴിയും നിങ്ങളുടെമുമ്പിൽ വെക്കുന്നു.
JER 21:9 ഈ നഗരത്തിൽ വസിക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; എന്നാൽ പുറത്തുപോയി നിങ്ങളെ ഉപരോധിക്കുന്ന ബാബേല്യർക്കു കീഴ്പ്പെടുന്നവർ ജീവനോടെ ശേഷിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ഇരിക്കും.
JER 21:10 ഞാൻ നന്മയ്ക്കായിട്ടല്ല, ദോഷത്തിനായിത്തന്നെ എന്റെ മുഖം ഈ നഗരത്തിനെതിരേ തിരിച്ചിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു. അതു ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.’
JER 21:11 “അതിനുശേഷം നീ യെഹൂദയിലെ രാജകുടുംബത്തോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക.
JER 21:12 ദാവീദ് ഗൃഹമേ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിങ്ങൾ ചെയ്യുന്ന ദുഷ്ടതനിമിത്തം ആർക്കും കെടുത്താൻ കഴിയാത്തവിധം എന്റെ ക്രോധം തീപോലെ പൊട്ടിപ്പുറപ്പെടാതിരിക്കേണ്ടതിന്, പ്രഭാതംതോറും ന്യായം പരിപാലിക്കുകയും കവർച്ചയ്ക്കിരയായവരെ പീഡകരുടെ കൈയിൽനിന്നും വിടുവിക്കുകയുംചെയ്യുക.
JER 21:13 ഈ താഴ്വരയ്ക്കുമീതേ, പാറനിറഞ്ഞ പീഠഭൂമിയിൽ പാർക്കുന്ന ജെറുശലേമേ, ഞാൻ നിനക്കെതിരാണ്— എന്ന് യഹോവ അരുളിച്ചെയ്യുന്നു— “ആർ ഞങ്ങളുടെനേരേ വരും? ആർ ഞങ്ങളുടെ പാർപ്പിടങ്ങളിൽ കടക്കും?” എന്നു പറയുന്നവർക്കെതിരേതന്നെ.
JER 21:14 നിങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു. നിങ്ങളുടെ വനങ്ങൾക്കു ഞാൻ തീവെക്കും ആ അഗ്നി നിങ്ങൾക്കു ചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിക്കും.’ ”
JER 22:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽചെന്ന് ഈ വചനം വിളംബരംചെയ്യുക:
JER 22:2 ‘ദാവീദിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന യെഹൂദാരാജാവേ, ഈ കവാടങ്ങളിലൂടെ പ്രവേശിക്കുന്ന നീയും നിന്റെ ഉദ്യോഗസ്ഥരും നിന്റെ ജനവും യഹോവയുടെ വചനം കേൾക്കുക.
JER 22:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നീതിയും ന്യായവും പ്രവർത്തിക്കുക. പീഡകരുടെ കൈയിൽനിന്ന് കൊള്ളചെയ്യപ്പെട്ടവരെ വിടുവിക്കുക. വിദേശികളോടും അനാഥരോടും വിധവകളോടും തിന്മയും അക്രമവും ചെയ്യരുത്; ഈ സ്ഥലത്ത് നിഷ്കളങ്കരക്തം ചൊരിയുകയുമരുത്.
JER 22:4 നിങ്ങൾ ഗൗരവത്തോടെ ഈ കൽപ്പനകൾ പാലിക്കുമെങ്കിൽ, ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്നവരും രഥങ്ങളിലും കുതിരകളിലും സഞ്ചരിക്കുന്നവരുമായ രാജാക്കന്മാരും അവരുടെ ഉദ്യോഗസ്ഥരും പ്രജകളും ഈ കൊട്ടാരത്തിന്റെ കവാടങ്ങളിൽക്കൂടി കടക്കും.
JER 22:5 എന്നാൽ നിങ്ങൾ ഈ കൽപ്പനകൾ പാലിക്കാത്തപക്ഷം ഈ കൊട്ടാരം ശൂന്യമായിത്തീരുമെന്ന് ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
JER 22:6 യെഹൂദാരാജാവിന്റെ അരമനയെപ്പറ്റി യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ എനിക്കു ഗിലെയാദിനെപ്പോലെയും ലെബാനോൻ ഗിരിശൃംഗംപോലെയും ആകുന്നു. എന്നാൽ നിശ്ചയമായും ഞാൻ നിന്നെ മരുഭൂമിയെപ്പോലെയും നിവാസികളില്ലാത്ത പട്ടണംപോലെയും ആക്കിത്തീർക്കും.
JER 22:7 ഞാൻ നിനക്കെതിരായി അവരവരുടെ ആയുധം ധരിച്ച, വിനാശകന്മാരെ അയയ്ക്കും. അവർ നിന്റെ അതിവിശിഷ്ടമായ ദേവദാരുത്തുലാങ്ങളെ വെട്ടി തീയിലേക്ക് എറിഞ്ഞുകളയും.
JER 22:8 “അനേകം രാഷ്ട്രങ്ങളിൽനിന്നുള്ളവർ ഈ നഗരത്തിനു സമീപത്തുകൂടി കടന്നുപോകുമ്പോൾ, ‘യഹോവ ഈ മഹാനഗരത്തോട് ഇപ്രകാരം ചെയ്തതെന്തുകൊണ്ട്?’ എന്നു പരസ്പരം ചോദിക്കും.
JER 22:9 ‘അവർ തങ്ങളുടെ ദൈവമായ യഹോവയോടുള്ള ഉടമ്പടി ലംഘിച്ച് അന്യദേവതകളെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുകയാൽത്തന്നെ,’ എന്ന് ഉത്തരം പറയും.”
JER 22:10 മരിച്ച രാജാവിനെക്കുറിച്ചു കരയുകയോ അദ്ദേഹത്തിനുവേണ്ടി വിലപിക്കുകയോ വേണ്ട; എന്നാൽ, അടിമയായി പോകുന്നവനെക്കുറിച്ചു വിലപിക്കുക, കാരണം അവൻ ഒരിക്കലും മടങ്ങിവരികയോ സ്വദേശം കാണുകയോ ഇല്ല.
JER 22:11 തന്റെ പിതാവായ യോശിയാവിന്റെ അനന്തരാവകാശിയായ രാജാവായിത്തീർന്നിട്ട് ഈ നഗരം വിട്ടുപോയ യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ ശല്ലൂമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവൻ ഒരിക്കലും ഇവിടേക്കു മടങ്ങിവരികയില്ല.
JER 22:12 അവർ അവനെ ബന്ദിയാക്കിക്കൊണ്ടുപോയ ആ സ്ഥലത്തുവെച്ചുതന്നെ മരിക്കും; ഈ ദേശം അവൻ ഇനി കാണുകയില്ല.”
JER 22:13 “അനീതികൊണ്ടു തന്റെ കൊട്ടാരവും അന്യായംകൊണ്ടു തന്റെ മാളികകളും പണിത്, തന്റെ ജനത്തെക്കൊണ്ടു കൂലികൂടാതെ വേലചെയ്യിച്ച് അവർക്കു പ്രതിഫലം നൽകാതിരിക്കുകയും, ചെയ്യുന്നവന് ഹാ കഷ്ടം.
JER 22:14 ‘എനിക്കുവേണ്ടി വിശാലമായ മാളികകളുള്ള അതിഗംഭീരമായ ഒരു കൊട്ടാരം ഞാൻ നിർമിക്കും,’ എന്നും അവൻ പറയുന്നു. അങ്ങനെ അവൻ ജനാലകൾ വിസ്താരത്തിൽ ഉണ്ടാക്കുന്നു, ദേവദാരുകൊണ്ട് അതിനു തട്ടിടുകയും ചെമപ്പുനിറംകൊണ്ടു മോടി വരുത്തുകയുംചെയ്യുന്നു.
JER 22:15 “ദേവദാരുവിന്റെ എണ്ണംകൊണ്ട് കേമത്തം കാണിച്ചാൽ നീ രാജാവായിത്തീരുമോ? നിന്റെ പിതാവ് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തിരുന്നില്ലേ? അദ്ദേഹം നീതിയും ന്യായവും പ്രവർത്തിച്ചിരുന്നു, അതിനാൽ അദ്ദേഹത്തിനു സകലതും നന്മയായിത്തീർന്നു.
JER 22:16 അദ്ദേഹം ദരിദ്രർക്കും അഗതികൾക്കും ന്യായം പാലിച്ചുകൊടുത്തു, അതിനാൽ സകലതും നന്മയ്ക്കായിത്തീർന്നു. എന്നെ അറിയുക എന്നതിന്റെ അർഥം അതല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 22:17 “എന്നാൽ നിന്റെ കണ്ണുകളും നിന്റെ ഹൃദയവും സത്യസന്ധമല്ലാത്ത ലാഭത്തിനുമാത്രമായി ക്രമീകരിച്ചിരിക്കുന്നു, കുറ്റമില്ലാത്ത രക്തം ചൊരിയുന്നതിനും പീഡനവും പിടിച്ചുപറിയും നടത്തുന്നതിനുംതന്നെ.”
JER 22:18 അതുകൊണ്ട് യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അയ്യോ! എന്റെ സഹോദരാ! അയ്യോ എന്റെ സഹോദരീ!’ എന്ന് അവനെക്കുറിച്ച് അവർ വിലപിക്കുകയില്ല. ‘അയ്യോ! എന്റെ യജമാനനേ! രാജതിരുമനസ്സേ!’ എന്നും അവർ വിലപിക്കുകയില്ല.
JER 22:19 ജെറുശലേമിന്റെ കവാടങ്ങൾക്കു വെളിയിലേക്ക് ഒരു കഴുതയെ വലിച്ചെറിഞ്ഞ് കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും.”
JER 22:20 “ലെബാനോനിലേക്കു കയറിച്ചെന്നു വിലപിക്കുക, ബാശാനിൽ നിന്റെ ശബ്ദം ഉയരട്ടെ, അബാരീമിൽനിന്നു നിലവിളിക്കുക, കാരണം നിന്റെ എല്ലാ സ്നേഹിതരെയും കീഴ്പ്പെടുത്തിയിരിക്കുന്നു.
JER 22:21 നിന്റെ ഐശ്വര്യകാലത്തു ഞാൻ നിന്നോട് സംസാരിച്ചു, എന്നാൽ ‘ഞാൻ കേൾക്കുകയില്ല!’ എന്നു നീ മറുപടി പറഞ്ഞു. എന്നെ അനുസരിക്കാതിരിക്കുക എന്നതുതന്നെയായിരുന്നു യൗവനംമുതലേ നിനക്കുണ്ടായിരുന്ന ശീലം.
JER 22:22 നിന്റെ ഇടയന്മാരെയെല്ലാം കാറ്റു പറപ്പിച്ചുകളയും, നിന്റെ സ്നേഹിതർ എല്ലാവരും പ്രവാസത്തിലേക്കു പോകും. അപ്പോൾ നിന്റെ സകലദുഷ്ടതയുംനിമിത്തം നീ ലജ്ജിതനും അപമാനിതനുമായിത്തീരും.
JER 22:23 ദേവദാരുക്കളിൽ കൂടുവെച്ച് ‘ലെബാനോനിൽ,’ വസിക്കുന്നവളേ, പ്രസവവേദന ബാധിച്ചവളെപ്പോലെ വ്യസനം നിന്നെ പിടികൂടുമ്പോൾ നീ എത്ര ഞരങ്ങും!
JER 22:24 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന് എന്റെ വലങ്കൈയിലെ ഒരു മുദ്രമോതിരമായിരുന്നാലും ഞാൻ നിന്നെ ഊരി എറിഞ്ഞുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 22:25 “ഞാൻ നിന്നെ നിനക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും, നീ ഭയപ്പെടുന്ന ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ബാബേല്യരുടെ കൈയിലും ഏൽപ്പിച്ചുകളയും.
JER 22:26 ഞാൻ നിന്നെയും നിന്നെ പ്രസവിച്ച മാതാവിനെയും നിങ്ങൾ ജനിച്ചതല്ലാത്ത മറ്റൊരു ദേശത്തേക്ക് എറിഞ്ഞുകളയും; അവിടെവെച്ചു നിങ്ങൾ രണ്ടുപേരും മരിക്കും.
JER 22:27 മടങ്ങിവരാൻ ആഗ്രഹിക്കുന്ന ദേശത്തേക്ക് നിങ്ങൾ മടങ്ങിവരികയില്ല.”
JER 22:28 യെഹോയാക്കീൻ എന്ന ഈ മനുഷ്യൻ നിന്ദയോടെ ഉടയ്ക്കപ്പെട്ട ഒരു മൺപാത്രമോ? അതോ, ആർക്കും വേണ്ടാത്ത ഒരു പാത്രമോ? അവനെയും അവന്റെ സന്തതികളെയും അവർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേശത്തേക്ക് എറിഞ്ഞുകളയാൻ എന്താണു കാരണം?
JER 22:29 ദേശമേ, ദേശമേ, ദേശമേ, യഹോവയുടെ വചനം കേൾക്കുക!
JER 22:30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ മനുഷ്യനെ മക്കളില്ലാത്ത ഒരുവനെന്നും ജീവിതകാലത്തൊരിക്കലും ശുഭം വരാത്തവനെന്നും എഴുതുവിൻ, കാരണം അവന്റെ സന്തതിയിൽ ഒരുവനും ഇനി ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുകയോ യെഹൂദ്യയിൽ വാഴാൻ തക്കവണ്ണം ഐശ്വര്യം പ്രാപിക്കുകയോ ഇല്ല.”
JER 23:1 “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കുകയും ചിതറിച്ചുകളയുകയും ചെയ്യുന്ന ഇടയന്മാർക്ക് അയ്യോ കഷ്ടം!” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 23:2 അതുകൊണ്ട് എന്റെ ജനത്തെ മേയിക്കുന്ന ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ ആട്ടിൻപറ്റത്തെ സൂക്ഷിക്കാതെ ചിതറിക്കുകയും ഓടിച്ചുകളയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് നിങ്ങളുടെ ദുഷ്ടതയ്ക്കുള്ള ശിക്ഷ ഞാൻ നിങ്ങളുടെമേൽ വരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 23:3 “എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചിരിക്കുന്നവയെ, ഞാൻ അവയെ ചിതറിച്ചുകളഞ്ഞിരിക്കുന്ന എല്ലാ ദേശങ്ങളിൽനിന്നും ശേഖരിച്ച് അവയുടെ മേച്ചിൽപ്പുറത്തേക്കു തിരികെക്കൊണ്ടുവരും. അവിടെ അവർ പുഷ്ടിയുള്ളവരായി വർധിക്കും.
JER 23:4 ഞാൻ അവയ്ക്ക് ഇടയന്മാരെ എഴുന്നേൽപ്പിക്കും; അവർ അവയെ പരിപാലിക്കും. അവ മേലാൽ പേടിക്കുകയില്ല, ഭ്രമിക്കുകയില്ല, നഷ്ടപ്പെടുകയുമില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 23:5 “ഇതാ, ഞാൻ ദാവീദിനുവേണ്ടി നീതിയുള്ള ഒരു ശാഖ എഴുന്നേൽപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ആ രാജാവ് ജ്ഞാനത്തോടെ ഭരണം നടത്തുകയും ദേശത്ത് ന്യായവും നീതിയും നടത്തുകയും ചെയ്യും.
JER 23:6 അദ്ദേഹത്തിന്റെ കാലത്ത് യെഹൂദാ രക്ഷിക്കപ്പെടും, ഇസ്രായേൽ സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.
JER 23:7 ‘അതിനാൽ ഇസ്രായേൽമക്കളെ ഈജിപ്റ്റുദേശത്തുനിന്ന് കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്ന് ഇനിമേൽ ജനം പറയാതെ, ‘ഇസ്രായേൽഗൃഹത്തിന്റെ അനന്തരഗാമികളെ വടക്കേദേശത്തുനിന്നും അവർ നാടുകടത്തപ്പെട്ടിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും കൊണ്ടുവന്ന ജീവിക്കുന്ന യഹോവയാണെ,’ എന്നു പറയുന്ന കാലം വരും. അന്ന് അവർ സ്വന്തം ദേശത്തു വസിക്കുമെന്ന് യഹോവയുടെ അരുളപ്പാട്.”
JER 23:9 പ്രവാചകന്മാരെക്കുറിച്ചുള്ള അരുളപ്പാട്: എന്റെ ഹൃദയം എന്റെ ഉള്ളിൽ തകർന്നിരിക്കുന്നു; എന്റെ അസ്ഥികളെല്ലാം ഇളകുന്നു. യഹോവ നിമിത്തവും അവിടത്തെ വിശുദ്ധവചനങ്ങൾ നിമിത്തവും ഞാൻ കുടിച്ചു മത്തനായവനെപ്പോലെയും വീഞ്ഞിന്റെ ലഹരി ബാധിച്ചവനെപ്പോലെയും ആയിരിക്കുന്നു.
JER 23:10 ദേശം വ്യഭിചാരികളാൽ നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം വരണ്ടുണങ്ങുന്നു, മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങിപ്പോകുന്നു. പ്രവാചകർ ദുഷ്ടതനിറഞ്ഞ മാർഗം അവലംബിക്കുന്നു അവരുടെ ബലം അന്യായത്തിന് ഉപയോഗിക്കുന്നു.
JER 23:11 “പ്രവാചകനും പുരോഹിതനും ഒരുപോലെ അഭക്തരായിരിക്കുന്നു; എന്റെ ആലയത്തിൽപോലും ഞാൻ അവരുടെ ദുഷ്ടത കണ്ടിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:12 “അതുകൊണ്ട് അവരുടെ വഴി അവർക്കു വഴുവഴുപ്പുള്ള പാതപോലെ ആകും; അവർ ഇരുട്ടിലേക്കു നാടുകടത്തപ്പെടുകയും അവിടെ അവർ വീണുപോകുകയും ചെയ്യും. ഞാൻ അവരുടെമേൽ നാശംവരുത്തും; അവരെ ശിക്ഷിക്കുന്ന വർഷത്തിൽത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:13 “ശമര്യയിലെ പ്രവാചകന്മാരിൽ ഞാൻ അറപ്പുളവാക്കുന്നവ കണ്ടെത്തിയിരിക്കുന്നു: അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു.
JER 23:14 ജെറുശലേമിലെ പ്രവാചകന്മാരിലാകട്ടെ, ഭയാനകമായ ഒരു കാര്യം ഞാൻ കണ്ടെത്തിയിരിക്കുന്നു: അവർ വ്യഭിചാരം ചെയ്യുകയും വ്യാജത്തിൽ ജീവിക്കുകയും ചെയ്യുന്നു. ആരും ദുഷ്ടത വിട്ട് പിന്മാറാതിരിക്കുമാറ് അവർ ദുഷ്കർമികളുടെ കരത്തെ ബലപ്പെടുത്തുന്നു. അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികൾ ഗൊമോറാപോലെയും ആയിരിക്കുന്നു.”
JER 23:15 അതിനാൽ പ്രവാചകന്മാരെക്കുറിച്ച് സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ കയ്‌പുള്ള ഭക്ഷണം തീറ്റിക്കുകയും വിഷജലം കുടിപ്പിക്കുകയും ചെയ്യും, കാരണം ജെറുശലേമിലെ പ്രവാചകന്മാരിൽനിന്നു ദേശത്തു മുഴുവൻ വഷളത്തം വ്യാപിച്ചിരിക്കുന്നു.”
JER 23:16 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വചനങ്ങൾ കേൾക്കരുത്; അവർ നിങ്ങളെ വ്യാജവാഗ്ദാനങ്ങളാൽ നയിക്കുന്നു. അവർ സംസാരിക്കുന്നതു യഹോവയുടെ വായിൽനിന്നുള്ളതല്ല, സ്വന്തം ഹൃദയങ്ങളിലെ സങ്കൽപ്പങ്ങളാണ് അവരുടെ ദർശനങ്ങൾ.
JER 23:17 എന്നെ നിന്ദിക്കുന്നവരോട്, അവർ, ‘നിങ്ങൾക്കു സമാധാനം ഉണ്ടാകും എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു,’ എന്നു പറയുന്നു. സ്വന്തം ഹൃദയത്തിന്റെ പിടിവാശിക്കനുസരിച്ചു നടക്കുന്ന എല്ലാവരോടും അവർ, ‘നിങ്ങൾക്ക് ഒരു അനർഥവും സംഭവിക്കുകയില്ല,’ എന്നും പ്രസ്താവിക്കുന്നു.
JER 23:18 എന്നാൽ യഹോവയുടെ വചനം ദർശിക്കുകയും കേൾക്കുകയും തക്കവണ്ണം അവരിൽ ആരാണ് അവിടത്തെ ആലോചനാസഭയിൽ നിന്നിട്ടുള്ളത്? അവിടത്തെ വചനത്തിനു ചെവിചായ്‌ക്കുകയും ശ്രദ്ധിക്കുകയും ചെയ്തതും ആര്?
JER 23:19 ഇതാ, യഹോവയുടെ ചുഴലിക്കാറ്റ് വലിയ ക്രോധത്തോടുതന്നെ പൊട്ടിപ്പുറപ്പെടും, ഒരു കൊടുങ്കാറ്റ് ചുഴറ്റിയടിക്കുന്നു, ദുഷ്ടരുടെ ശിരസ്സുകളിന്മേൽത്തന്നെ പതിക്കും.
JER 23:20 യഹോവ തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം നിറവേറ്റുന്നതുവരെയും അവിടത്തെ ക്രോധം പിന്മാറുകയില്ല. ഭാവികാലത്ത് നിങ്ങൾ അതു പൂർണമായും ഗ്രഹിക്കും.
JER 23:21 ഞാൻ ഈ പ്രവാചകന്മാരെ അയയ്ക്കാതിരുന്നിട്ടും അവർ അവരുടെ സന്ദേശവുമായി ഓടി; ഞാൻ അവരോടു സംസാരിച്ചിട്ടില്ല, എന്നിട്ടും അവർ പ്രവചിച്ചു.
JER 23:22 എന്നാൽ അവർ എന്റെ ആലോചനാസഭയിൽ നിന്നിരുന്നെങ്കിൽ, അവർ എന്റെ ജനത്തിന് എന്റെ വചനങ്ങൾ അറിയിക്കുകയും അവരുടെ ദുഷ്ടവഴികളിൽനിന്നും ദുഷ്ടതനിറഞ്ഞ പ്രവർത്തനങ്ങളിൽനിന്നും അവരെ പിന്തിരിപ്പിക്കുകയും ചെയ്യുമായിരുന്നു.
JER 23:23 “ഞാൻ സമീപസ്ഥനായ ഒരു ദൈവംമാത്രമോ, ഞാൻ വിദൂരസ്ഥനായ ഒരു ദൈവവും അല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:24 “ഞാൻ കാണാതവണ്ണം ഒരു മനുഷ്യന് ഒളിവിടങ്ങളിൽ ഒളിക്കാൻ കഴിയുമോ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ആകാശവും ഭൂമിയും നിറഞ്ഞിരിക്കുന്നവനല്ലേ?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:25 “ ‘ഞാൻ ഒരു സ്വപ്നംകണ്ടു, ഞാൻ ഒരു സ്വപ്നംകണ്ടു,’ എന്ന് എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാർ പറയുന്നത് ഞാൻ കേട്ടിരിക്കുന്നു.
JER 23:26 വ്യാജം പ്രവചിക്കുന്ന പ്രവാചകന്മാരുടെ ഹൃദയത്തിൽ ഈ താത്പര്യം എത്രകാലത്തേക്ക് തുടരും? അവർ തങ്ങളുടെ ഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരാണ്.
JER 23:27 ബാൽദേവനെ ആരാധിക്കുന്നതുനിമിത്തം അവരുടെ പിതാക്കന്മാർ എന്റെ നാമം മറന്നുകളഞ്ഞതുപോലെ, അവർ പരസ്പരം വിവരിച്ചു പറയുന്ന സ്വപ്നങ്ങൾനിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ ഇടവരണമെന്നതാണ് അവരുടെ ലക്ഷ്യം.
JER 23:28 സ്വപ്നം കണ്ട പ്രവാചകൻ സ്വപ്നം വിവരിക്കട്ടെ; എന്റെ വചനം ലഭിച്ചിട്ടുള്ളവർ എന്റെ വചനം വിശ്വസ്തതയോടെ സംസാരിക്കട്ടെ. വൈക്കോലിനു ധാന്യവുമായി എന്തു ബന്ധം?” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:29 “എന്റെ വചനം തീപോലെയും പാറയെ തകർക്കുന്ന കൂടംപോലെയും അല്ലേ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:30 “അതിനാൽ, എന്റെ വചനം എന്ന് അവകാശപ്പെട്ടുകൊണ്ട്, പരസ്പരം വാക്കുകൾ മോഷ്ടിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരാണ്,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:31 “അതേ, സ്വന്തം നാവു വഴങ്ങുന്നതു പറഞ്ഞിട്ട്, ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു പ്രഖ്യാപിക്കുന്ന പ്രവാചകന്മാർക്കു ഞാൻ എതിരായിരിക്കും എന്ന്,” യഹോവയുടെ അരുളപ്പാട്.
JER 23:32 “അതേ, വ്യാജസ്വപ്നങ്ങൾ പ്രവചനമായി പറയുന്നവരെ ഞാൻ എതിർക്കും. ഞാൻ അയയ്ക്കുകയോ നിയോഗിക്കുകയോ ചെയ്യാതെ, അവരുടെ നിയന്ത്രണമില്ലാത്ത വ്യാജത്താൽ എന്റെ ജനത്തെ വഴിതെറ്റിക്കുന്നവരെ എതിർക്കുകതന്നെ ചെയ്യും. ഇത്തരം പ്രവാചകന്മാരെക്കൊണ്ട് ജനത്തിന് യാതൊരു പ്രയോജനവുമില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 23:33 “ഈ ജനമോ ഒരു പ്രവാചകനോ പുരോഹിതനോ, ‘യഹോവയുടെ അരുളപ്പാട് എന്ത്?’ എന്നു നിന്നോടു ചോദിക്കുമ്പോൾ, നീ അവരോട്: ‘എന്ത് അരുളപ്പാട്! ഞാൻ നിങ്ങളെ ഉപേക്ഷിച്ചുകളയും,’ എന്നു മറുപടി പറയണം.
JER 23:34 ഒരു പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ, ‘ഇത് യഹോവയുടെ അരുളപ്പാട്’ എന്ന് അവകാശപ്പെടുന്നെങ്കിൽ, അയാളെയും അയാളുടെ ഭവനത്തെയും ഞാൻ ശിക്ഷിക്കും.
JER 23:35 അതുകൊണ്ട് നിങ്ങളിൽ ഓരോരുത്തരും തങ്ങളുടെ അയൽക്കാരോടോ തന്റെ സഹോദരങ്ങളോടോ, ‘യഹോവ എന്ത് ഉത്തരമരുളുന്നു?’ എന്നും ‘യഹോവ എന്ത് അരുളിച്ചെയ്തിരിക്കുന്നു?’ എന്നും അത്രേ ചോദിക്കേണ്ടത്.
JER 23:36 എന്നാൽ ‘യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ ഇനിയും പറയാനേ പാടില്ല. കാരണം ഓരോരുത്തരുടെയും വാക്കുകൾ അവരുടെ അരുളപ്പാടായി മാറുന്നു. അങ്ങനെ സൈന്യങ്ങളുടെ യഹോവയും നമ്മുടെ ദൈവവുമായ ജീവനുള്ള ദൈവത്തിന്റെ വചനങ്ങൾ നിങ്ങൾ വളച്ചൊടിച്ചിരിക്കുന്നു.
JER 23:37 ‘യഹോവ എന്ത് ഉത്തരമരുളിയിരിക്കുന്നു? അഥവാ, യഹോവ എന്ത് അരുളിച്ചെയ്യുന്നു?’ എന്നത്രേ നിങ്ങൾ പ്രവാചകനോടു ചോദിക്കേണ്ടത്.
JER 23:38 ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടുന്നുണ്ട്. എന്നാൽ ഇതാണ് യഥാർഥത്തിൽ യഹോവയുടെ അരുളപ്പാട്: ‘ഇത് യഹോവയുടെ അരുളപ്പാട്,’ എന്നു നിങ്ങൾ അവകാശപ്പെടരുത് എന്നു ഞാൻ കർശനമായി പറഞ്ഞിരുന്നിട്ടും ‘ഇത് യഹോവയിൽനിന്നുള്ള അരുളപ്പാട്,’ എന്ന വാക്കുകൾ നിങ്ങൾ ഉപയോഗിച്ചു.
JER 23:39 അതുകൊണ്ട്, ഞാൻ നിങ്ങളെ സമ്പൂർണമായി മറന്നുകളയും. നിങ്ങളെയും നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ നഗരത്തെയും ഞാൻ ഉപേക്ഷിച്ചുകളകയും എന്റെ സന്നിധിയിൽനിന്ന് നിങ്ങളെ നീക്കിക്കളയുകയും ചെയ്യും.
JER 23:40 ഞാൻ നിത്യനിന്ദയും വിസ്മരിക്കപ്പെടാത്ത നിത്യലജ്ജയും നിങ്ങളുടെമേൽ വരുത്തും.”
JER 24:1 ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും ലോഹപ്പണിക്കാരെയും ബന്ദികളാക്കി ജെറുശലേമിൽനിന്ന് ബാബേലിലേക്കു കൊണ്ടുപോയതിനുശേഷം, യഹോവയുടെ ആലയത്തിനുമുമ്പിൽ വെച്ചിരിക്കുന്ന രണ്ടു കുട്ട അത്തിപ്പഴം യഹോവ എനിക്കു കാണിച്ചുതന്നു.
JER 24:2 ഒരു കുട്ടയിൽ ആദ്യമേ പഴുക്കുന്ന വളരെ നല്ല അത്തിപ്പഴവും മറ്റേതിൽ തിന്നാൻ കൊള്ളാത്തവിധം വളരെ ചീഞ്ഞ അത്തിപ്പഴവും ഉണ്ടായിരുന്നു.
JER 24:3 അപ്പോൾ യഹോവ എന്നോട്: “യിരെമ്യാവേ, നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “അത്തിപ്പഴങ്ങൾ; നല്ല അത്തിപ്പഴം വളരെ നല്ലതും, ചീത്തയായവ തിന്നുകൂടാതവണ്ണം ഏറ്റവും ചീത്തയും,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
JER 24:4 അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
JER 24:5 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ ദേശത്തുനിന്നും ബാബേല്യരുടെ ദേശത്തേക്ക് ഞാൻ അയച്ച യെഹൂദരായ ബന്ധിതരെ ഈ നല്ല അത്തിപ്പഴംപോലെ നല്ലവരായി ഞാൻ കരുതും.
JER 24:6 ഞാൻ നന്മയ്ക്കായി എന്റെ ദൃഷ്ടി അവരുടെമേൽ വെച്ച് വീണ്ടും അവരെ ഈ ദേശത്തേക്കു കൊണ്ടുവരും. ഞാൻ അവരെ നീക്കിക്കളയാതെ പണിതുയർത്തുകയും അവരെ പറിച്ചുകളയാതെ നടുകയും ചെയ്യും.
JER 24:7 ഞാൻ യഹോവ എന്ന്, എന്നെ അറിയാൻ തക്ക ഒരു ഹൃദയം ഞാൻ അവർക്കു നൽകും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവുമായിരിക്കും. അവർ പൂർണഹൃദയത്തോടെ എങ്കലേക്കു മടങ്ങിവരും.
JER 24:8 “ ‘എന്നാൽ ചീഞ്ഞുപോയിട്ട് ഭക്ഷിക്കാൻ കൊള്ളരുതാത്ത അത്തിപ്പഴംപോലെ ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനോടും അവന്റെ പ്രഭുക്കന്മാരോടും ജെറുശലേമിൽ ശേഷിച്ചിരിക്കുന്ന ജനത്തോടും ഇടപെടും,’ എന്ന് യഹോവയുടെ അരുളപ്പാട്; ‘അവർ ഈ ദേശത്തു താമസിക്കുന്നവരായാലും ഈജിപ്റ്റിൽ പാർക്കുന്നവരായാലും അങ്ങനെതന്നെ.
JER 24:9 ഞാൻ അവരെ ഭൂമിയിലെ രാജ്യങ്ങൾക്കെല്ലാം ഭീതിവിഷയവും തിന്മയുടെ പ്രതീകവും ഞാൻ അവരെ നാടുകടത്തുന്ന എല്ലാ സ്ഥലങ്ങളിലും നിന്ദയും പഴഞ്ചൊല്ലും ശാപവും പരിഹാസവിഷയവും ആക്കും.
JER 24:10 ഞാൻ അവരുടെ പൂർവികർക്കു കൊടുത്ത ദേശത്തുനിന്ന്, അവരെ നശിപ്പിച്ചുകളയുന്നതുവരെയും അവർക്കെതിരേ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും.’ ”
JER 25:1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ, ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ ഒന്നാമാണ്ടിൽത്തന്നെ, എല്ലാ യെഹൂദാജനത്തെയുംപറ്റി യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 25:2 അങ്ങനെ യിരെമ്യാപ്രവാചകൻ അത് എല്ലാ യെഹൂദാജനത്തോടും ജെറുശലേംനിവാസികളായ എല്ലാവരോടും അറിയിച്ചത് ഇപ്രകാരമായിരുന്നു:
JER 25:3 യെഹൂദാരാജാവായ ആമോന്റെ മകൻ യോശിയാവിന്റെ പതിമ്മൂന്നാംവർഷംമുതൽ ഇന്നുവരെയുള്ള ഈ ഇരുപത്തിമൂന്നു വർഷക്കാലവും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടാകുകയും ഞാൻ അതു വീണ്ടും വീണ്ടും നിങ്ങളോടു സംസാരിക്കുകയും ചെയ്തു, എന്നാൽ നിങ്ങൾ അതു ശ്രദ്ധിച്ചതേയില്ല.
JER 25:4 യഹോവ തന്റെ ദാസന്മാരായ എല്ലാ പ്രവാചകന്മാരെയും വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചു; എന്നാൽ നിങ്ങൾ ശ്രദ്ധിക്കുകയോ കേൾക്കാൻ ചെവിചായ്‌ക്കുകയോ ചെയ്തില്ല.
JER 25:5 “നിങ്ങളിൽ ഓരോരുത്തരും നിങ്ങളുടെ ദുഷിച്ചവഴികളിൽനിന്നും ദുരാചാരങ്ങളിൽനിന്നും തിരിയുക. അപ്പോൾ യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും എന്നെന്നേക്കുമായി നൽകിയിട്ടുള്ള ദേശത്തു നിങ്ങൾക്കു വസിക്കാൻ കഴിയും.
JER 25:6 അന്യദേവതകളെ സേവിക്കാനോ ആരാധിക്കാനോ അവയുടെ പിന്നാലെ പോകരുത്. നിങ്ങളുടെ കൈകളുടെ നിർമിതികൊണ്ട് എന്നെ പ്രകോപിപ്പിക്കുകയുമരുത്. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു അനർഥവും വരുത്തുകയില്ല,” എന്നിങ്ങനെ അവർ നിങ്ങളോടു പറഞ്ഞു.
JER 25:7 “എന്നാൽ നിങ്ങൾ എന്റെ വാക്കു കേട്ടനുസരിച്ചില്ല, നിങ്ങളുടെതന്നെ ദോഷത്തിനായി നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ട് എന്നെ കോപിപ്പിക്കുന്നതിനുവേണ്ടി നിങ്ങൾ അപ്രകാരംചെയ്തു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 25:8 അതിനാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്റെ വചനം അനുസരിക്കാതിരിക്കുക നിമിത്തം,
JER 25:9 വടക്കുള്ള എല്ലാ ജനതകളെയും എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസരിനെയും ഈ ദേശത്തിന്റെ നേരേയും അതിലെ നിവാസികളുടെ നേരേയും ചുറ്റുപാടുമുള്ള എല്ലാ രാജ്യങ്ങളുടെ നേരേയും അയച്ചിട്ട്, അവരെ നിശ്ശേഷം നശിപ്പിച്ചുകളയും. ഞാൻ അവരെ ഒരു സ്തംഭനവിഷയവും പരിഹാസവും നിത്യശൂന്യതയുമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 25:10 “മാത്രമല്ല, ഞാൻ ആഹ്ലാദാരവവും ആനന്ദധ്വനിയും മണവാളന്റെ സ്വരവും മണവാട്ടിയുടെ സ്വരവും തിരികല്ലിന്റെ ശബ്ദവും വിളക്കിന്റെ വെളിച്ചവും അവരുടെ ഇടയിൽനിന്ന് നീക്കിക്കളയും.
JER 25:11 ഈ ദേശമൊന്നാകെ ശൂന്യതയും ഭീതിവിഷയവുമായിത്തീരും. ഈ ജനതകൾ ബാബേൽരാജാവിനെ എഴുപതുവർഷം സേവിക്കും എന്ന് യഹോവയുടെ അരുളപ്പാട്.
JER 25:12 “എന്നാൽ ആ എഴുപതുവർഷം തികയുമ്പോൾ ഞാൻ ബാബേൽരാജാവിനെയും ആ ജനതയെയും ബാബേൽദേശത്തെയും അവരുടെ അകൃത്യം നിമിത്തം ശിക്ഷിക്കും. ഞാൻ അതിനെ എന്നെന്നേക്കും ഒരു ശൂന്യദേശമാക്കിത്തീർക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 25:13 “അതിനെതിരേ ഞാൻ പ്രസ്താവിച്ചിട്ടുള്ള എല്ലാ വചനങ്ങളും യിരെമ്യാപ്രവാചകൻ എല്ലാ രാഷ്ട്രങ്ങൾക്കുമെതിരെ പ്രവചിച്ചിട്ടുള്ളതായി ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള സകലവചനങ്ങളും ഞാൻ ആ ദേശത്തിന്റെമേൽ വരുത്തും.
JER 25:14 അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവരെ അടിമകളാക്കിത്തീർക്കും; ഞാൻ അവരുടെ കർമങ്ങൾക്കും അവരുടെ കൈകളുടെ പ്രവൃത്തികൾക്കും തക്കവണ്ണം അവർക്കു പകരംചെയ്യും.”
JER 25:15 ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നോട് അരുളിച്ചെയ്തത് ഇപ്രകാരമാണ്: “എന്റെ ക്രോധമദ്യം അടങ്ങിയ ഈ പാനപാത്രം എന്റെ കൈയിൽനിന്നു വാങ്ങി, ഞാൻ ഏതെല്ലാം ജനതകളുടെ മധ്യത്തിലേക്കു നിന്നെ അയയ്ക്കുന്നുവോ അവരെയെല്ലാം അതു കുടിപ്പിക്കുക.
JER 25:16 അവർ അതു കുടിക്കുകയും ഞാൻ അവരുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം ചാഞ്ചാടി ഭ്രാന്തരായിത്തീരുകയും ചെയ്യും.”
JER 25:17 അപ്പോൾ ഞാൻ യഹോവയുടെ കൈയിൽനിന്ന് ആ പാനപാത്രം വാങ്ങി യഹോവ എന്നെ അയച്ച എല്ലാ ജനതകളെയും കുടിപ്പിച്ചു:
JER 25:18 ജെറുശലേം, യെഹൂദാപട്ടണങ്ങൾ, രാജാക്കന്മാർ, പ്രഭുക്കന്മാർ ഇവരെല്ലാം ഇന്ന് ആയിരിക്കുന്നതുപോലെ ഒരു ശൂന്യതയും ഭീതിവിഷയവും പരിഹാസവും ശാപവും ആയിത്തീരേണ്ടതിന് അവരെ കുടിപ്പിച്ചു;
JER 25:19 ഈജിപ്റ്റ് രാജാവായ ഫറവോൻ, അവന്റെ ഭൃത്യന്മാർ, പ്രഭുക്കന്മാർ ഇവരെയും, അവന്റെ സകലജനത്തെയും
JER 25:20 അവിടെയുള്ള എല്ലാ വിദേശജനതകളെയും കുടിപ്പിച്ചു; ഊസ് ദേശത്തിലെ സകലരാജാക്കന്മാരെയും അസ്കലോൻ, ഗസ്സാ, എക്രോൻ എന്നീ ഫെലിസ്ത്യദേശങ്ങളിലെ എല്ലാ രാജാക്കന്മാരെയും, അശ്ദോദിൽ ശേഷിക്കുന്ന ജനത്തെയും കുടിപ്പിച്ചു;
JER 25:21 ഏദോമിനെയും മോവാബിനെയും അമ്മോന്യരെയും;
JER 25:22 സോർദേശത്തിലെയും സീദോൻദേശത്തിലെയും എല്ലാ രാജാക്കന്മാരെയും കുടിപ്പിച്ചു; സമുദ്രത്തിനക്കരെയുള്ള തീരദേശങ്ങളിലെ രാജാക്കന്മാരെയും;
JER 25:23 ദേദാനെയും തേമായെയും ബൂസിനെയും തലയുടെ അരികു വടിക്കുന്നവരെ ഒക്കെയും കുടിപ്പിച്ചു;
JER 25:24 അറേബ്യയിലെ എല്ലാ രാജാക്കന്മാരെയും മരുഭൂമിയിലുള്ള വിദേശരാജാക്കന്മാരെയും
JER 25:25 സകലസിമ്രിരാജാക്കന്മാരെയും ഏലാമിലെയും മേദ്യയിലെയും സകലരാജാക്കന്മാരെയും കുടിപ്പിച്ചു;
JER 25:26 ഉത്തരദേശത്ത് അടുത്തും അകലെയുമുള്ള എല്ലാ രാജാക്കന്മാരെയും ഭൂമിയിലെ സകലലോകരാജാക്കന്മാരെയും കുടിപ്പിച്ചു; അവർക്കെല്ലാംശേഷം ശേശക്കുരാജാവും അതു കുടിക്കണം.
JER 25:27 “നീ അവരോട് ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കുടിക്കുക, മദോന്മത്തരായി ഛർദിക്കുക; ഞാൻ നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കുന്ന വാൾനിമിത്തം പിന്നീട് എഴുന്നേൽക്കാതിരിക്കുംവിധം വീഴുക.’
JER 25:28 എന്നാൽ അവർ നിന്റെ കൈയിൽനിന്നു പാനപാത്രം വാങ്ങിക്കുടിക്കാൻ വിസമ്മതിക്കുന്നെങ്കിൽ നീ അവരോട് ഇപ്രകാരം പറയണം, ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഇതു കുടിച്ചേ മതിയാവൂ!
JER 25:29 ഇതാ, എന്റെ നാമം വഹിക്കുന്ന ഈ നഗരത്തിന്മേൽ ഞാൻ നാശം വരുത്താൻപോകുന്നു; പിന്നെ നിങ്ങൾ ശിക്ഷ കൂടാതെ ഒഴിഞ്ഞുപോകുമോ? നിങ്ങൾ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുപോകുകയില്ല. ഞാൻ സകലഭൂവാസികളുടെമേലും ഒരു വാളിനെ അയയ്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.’
JER 25:30 “അതുകൊണ്ട് നീ അവർക്കെതിരായി ഈ വചനങ്ങളൊക്കെയും പ്രവചിച്ച് അവരോടു പറയുക: “ ‘യഹോവ ഉന്നതത്തിൽനിന്ന് ഗർജിക്കുന്നു; അവിടന്നു തന്റെ വിശുദ്ധനിവാസത്തിൽനിന്ന് ഇടിമുഴക്കുകയും, തന്റെ ദേശത്തിനെതിരേ ഉച്ചത്തിൽ ഗർജിക്കുകയുംചെയ്യുന്നു. മുന്തിരിച്ചക്കു ചവിട്ടുന്നവരെപ്പോലെ അവിടന്ന് അലറുന്നു, സകലഭൂവാസികളുടെയുംനേരേ അട്ടഹസിക്കുകയും ചെയ്യുന്നു.
JER 25:31 യഹോവ രാഷ്ട്രങ്ങൾക്കെതിരേ കുറ്റം ആരോപിക്കുന്നതിനാൽ ആരവം ഭൂമിയുടെ അതിരുകൾവരെയും പ്രതിധ്വനിക്കുന്നു, അവിടന്നു സകലമനുഷ്യരുടെമേലും ന്യായവിധി അയയ്ക്കുകയും ദുഷ്ടരെ വാളിന് ഏൽപ്പിക്കുകയും ചെയ്യുന്നു,’ ” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 25:32 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ! അനർഥം രാഷ്ട്രത്തിൽനിന്നു രാഷ്ട്രത്തിലേക്ക് വ്യാപിക്കുന്നു. ഭൂമിയുടെ അറുതികളിൽനിന്ന് ഒരു വലിയ കൊടുങ്കാറ്റ് പൊട്ടിപ്പുറപ്പെടുന്നു.”
JER 25:33 ആ ദിവസത്തിൽ യഹോവയാൽ സംഹരിക്കപ്പെടുന്നവർ ഭൂമിയുടെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ എല്ലായിടത്തും വീണുകിടക്കും. അവരെക്കുറിച്ച് ആരും വിലപിക്കുകയില്ല. അവരെ ശേഖരിക്കുകയോ കുഴിച്ചിടുകയോ ചെയ്യുകയില്ല, എന്നാൽ അവർ നിലത്തിനു വളം എന്നപോലെ ആയിത്തീരും.
JER 25:34 ഇടയന്മാരേ, കരയുകയും വിലപിക്കുകയുംചെയ്യുക; ആട്ടിൻപറ്റത്തിന്റെ അധിപതികളേ, ചാരത്തിൽക്കിടന്ന് ഉരുളുക. കാരണം നിങ്ങളെ കശാപ്പുചെയ്ത് എറിഞ്ഞുകളയുന്ന ദിവസം വന്നിരിക്കുന്നു; നല്ലൊരു ആട്ടുകൊറ്റൻ വീഴുംപോലെ നീയും വീഴും.
JER 25:35 ഇടയന്മാർക്ക് ഓടിപ്പോകാൻ വഴിയില്ലാതാകും, ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാർക്കു രക്ഷപ്പെടാൻ മാർഗമുണ്ടാകുകയില്ല.
JER 25:36 യഹോവ അവരുടെ ആട്ടിൻപറ്റത്തെ നശിപ്പിച്ചുകളയുന്നതിനാൽ ഇടയന്മാരുടെ നിലവിളിയും ആട്ടിൻപറ്റത്തിന്റെ നേതാക്കന്മാരുടെ വിലാപവും കേൾക്കുക.
JER 25:37 യഹോവയുടെ ഉഗ്രകോപംനിമിത്തം സമാധാനത്തോടിരുന്ന മേച്ചിൽപ്പുറങ്ങൾ വിജനമാക്കപ്പെടും.
JER 25:38 സിംഹക്കുട്ടി ഒളിവിടത്തുനിന്നു പുറത്തുവരുന്നതുപോലെ, അവരുടെ ദേശം വിജനമായിത്തീരും, പീഡകന്റെ വാൾകൊണ്ടും യഹോവയുടെ ഉഗ്രകോപംകൊണ്ടുംതന്നെ.
JER 26:1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ ആരംഭത്തിൽ യഹോവയിൽനിന്ന് ഇപ്രകാരം അരുളപ്പാടുണ്ടായി:
JER 26:2 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ നിന്നുകൊണ്ട് യഹോവയുടെ ആലയത്തിൽ നമസ്കരിക്കാൻ വരുന്ന സകല യെഹൂദാനഗരങ്ങളിൽനിന്നുള്ള ജനങ്ങളോടും സംസാരിക്കുക. ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും പ്രസ്താവിക്കുക; ഒരു വാക്കുപോലും വിട്ടുകളയരുത്.
JER 26:3 ഒരുപക്ഷേ അതുകേട്ട് അവർ ഓരോരുത്തരും തങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞേക്കാം. അവരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾനിമിത്തം ഞാൻ അവർക്കു വരുത്താൻ ഉദ്ദേശിക്കുന്ന അനർഥത്തെക്കുറിച്ച് ഞാൻ അപ്പോൾ അനുതപിക്കും.
JER 26:4 നീ അവരോട് ഇപ്രകാരം പറയണം: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ എന്റെ വാക്കുകേട്ട് ഞാൻ നിങ്ങളുടെമുമ്പിൽ വെച്ചിട്ടുള്ള ന്യായപ്രമാണം അനുസരിച്ചു ജീവിക്കാതിരിക്കുകയും
JER 26:5 ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ചിട്ടും നിങ്ങൾ ശ്രദ്ധിക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കുകൾ ഇനിയും കേൾക്കാതിരിക്കുകയുംചെയ്താൽ,
JER 26:6 ഞാൻ ഈ ആലയത്തെ ശീലോവിനു തുല്യവും ഈ പട്ടണത്തെ ഭൂമിയിലെ സകലരാഷ്ട്രങ്ങളുടെയും ഇടയിൽ ശാപയോഗ്യവും ആക്കിത്തീർക്കും.’ ”
JER 26:7 യിരെമ്യാവ് യഹോവയുടെ ആലയത്തിൽവെച്ച് ഈ വാക്കുകൾ സംസാരിക്കുന്നത് പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും കേട്ടു.
JER 26:8 എന്നാൽ സകലജനത്തോടും സംസാരിക്കാൻ യഹോവ അദ്ദേഹത്തോടു കൽപ്പിച്ചിരുന്നതെല്ലാം യിരെമ്യാവു സംസാരിച്ചുതീർന്നപ്പോൾ, പുരോഹിതന്മാരും പ്രവാചകന്മാരും സകലജനവും അദ്ദേഹത്തെ പിടിച്ച്, “താങ്കൾ നിശ്ചയമായും മരിക്കണം!” എന്നു പറഞ്ഞു.
JER 26:9 “ഈ ആലയം ശീലോവിനു തുല്യമാകും; ഈ പട്ടണം നിവാസികളില്ലാതെ ശൂന്യമായിത്തീരും എന്നിങ്ങനെ യഹോവയുടെ നാമത്തിൽ താങ്കൾ പ്രവചിച്ചത് എന്തിന്?” അങ്ങനെ ജനമെല്ലാം യഹോവയുടെ ആലയത്തിൽ യിരെമ്യാവിനു ചുറ്റും തടിച്ചുകൂടി.
JER 26:10 ഈ കാര്യങ്ങൾ യെഹൂദാപ്രഭുക്കന്മാർ കേട്ടപ്പോൾ അവർ രാജകൊട്ടാരത്തിൽനിന്ന് യഹോവയുടെ ആലയത്തിലേക്ക് കയറിവന്ന്, യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനത്തിങ്കൽ ഇരുന്നു.
JER 26:11 അതിനുശേഷം പുരോഹിതന്മാരും പ്രവാചകന്മാരും പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈ മനുഷ്യൻ ഈ നഗരത്തിനെതിരേ പ്രവചിച്ചിരിക്കുകയാൽ അയാളെ മരണശിക്ഷയ്ക്കു വിധിക്കണം. നിങ്ങൾ അതു സ്വന്തം ചെവികൊണ്ടുതന്നെ കേട്ടിരിക്കുന്നു!”
JER 26:12 അപ്പോൾ യിരെമ്യാവ് എല്ലാ പ്രഭുക്കന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “നിങ്ങൾ കേട്ടതായ സകലകാര്യങ്ങളും, ഈ ആലയത്തിനും ഈ നഗരത്തിനും എതിരായി പ്രവചിക്കാൻ യഹോവ എന്നെ അയച്ചിരിക്കുന്നു.
JER 26:13 അതിനാൽ നിങ്ങളുടെ വഴികളും പ്രവൃത്തികളും പുനരുദ്ധരിക്കുക; നിങ്ങളുടെ ദൈവമായ യഹോവയെ അനുസരിക്കുക; അങ്ങനെയെങ്കിൽ നിങ്ങൾക്കെതിരായി യഹോവ അരുളിച്ചെയ്തിരിക്കുന്ന അനർഥത്തെക്കുറിച്ച് അവിടന്ന് അനുതപിക്കും, അവ നിങ്ങളുടെമേൽ വരുത്തുകയുമില്ല.
JER 26:14 എന്റെ കാര്യത്തിലോ, ഞാനിതാ, നിങ്ങളുടെ കൈയിൽ ഇരിക്കുന്നു; നിങ്ങൾക്കു യുക്തവും ന്യായവുമായി തോന്നുന്നതുപോലെ എന്നോടു ചെയ്യുക.
JER 26:15 എന്നെ കൊന്നുകളഞ്ഞാൽ നിങ്ങൾ കുറ്റമില്ലാത്ത രക്തം നിങ്ങളുടെമേലും ഈ നഗരത്തിന്മേലും അതിലെ നിവാസികളുടെമേലും വരുത്തുകയായിരിക്കും എന്നു തീർച്ചയായും അറിഞ്ഞുകൊൾക. നിങ്ങൾ കേൾക്കെ ഈ വചനങ്ങളൊക്കെയും സംസാരിക്കാൻ എന്നെ അയച്ചിരിക്കുന്നത് യഹോവയാണ്.”
JER 26:16 അപ്പോൾ ഉദ്യോഗസ്ഥന്മാരും സകലജനങ്ങളും, പുരോഹിതന്മാരോടും പ്രവാചകന്മാരോടും പറഞ്ഞു: “ഈ മനുഷ്യനു മരണശിക്ഷ വിധിക്കരുത്! കാരണം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിലാണ് അദ്ദേഹം നമ്മോടു സംസാരിച്ചിരിക്കുന്നത്.”
JER 26:17 അനന്തരം ദേശത്തിലെ നേതാക്കന്മാരിൽ ചിലർ എഴുന്നേറ്റ് മുന്നോട്ടുവന്ന് ജനത്തിന്റെ സർവസംഘത്തോടും ഇപ്രകാരം പറഞ്ഞു:
JER 26:18 “യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് മോരേശേത്തിലെ മീഖായാവ് സകല യെഹൂദാജനത്തോടും പ്രവചിച്ചു പറഞ്ഞത്: ‘സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും, ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.’
JER 26:19 യെഹൂദാരാജാവായ ഹിസ്കിയാവും സകല യെഹൂദാജനവും അദ്ദേഹത്തെ വധിച്ചുവോ? ഹിസ്കിയാവ് യഹോവയെ ഭയപ്പെട്ട് യഹോവയോടു കാരുണ്യത്തിനായി യാചിച്ചില്ലേ? യഹോവ അവർക്ക് വരുത്താൻ നിശ്ചയിച്ചിരുന്ന അനർഥത്തിൽനിന്നു പിന്തിരിഞ്ഞില്ലേ? നാം ഒരു വലിയ വിനാശമാണ് നമ്മുടെമേൽ വരുത്താൻപോകുന്നത്!”
JER 26:20 അതുപോലെ കിര്യത്ത്-യെയാരീമിൽനിന്നുള്ള ശെമയ്യാവിന്റെ മകനായി ഊരിയാവ് എന്നൊരുവനും യഹോവയുടെ നാമത്തിൽ പ്രവചിച്ചിരുന്നു; അദ്ദേഹം ഈ നഗരത്തിനും ദേശത്തിനും എതിരായി യിരെമ്യാവു പ്രവചിച്ച അതേ കാര്യങ്ങൾതന്നെ പ്രവചിച്ചു.
JER 26:21 യെഹോയാക്കീം രാജാവും അദ്ദേഹത്തിന്റെ യുദ്ധവീരന്മാരും എല്ലാ പ്രഭുക്കന്മാരും ഊരിയാവിന്റെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹത്തെ കൊന്നുകളയാൻ രാജാവ് ആഗ്രഹിച്ചു. ഊരിയാവ് അതുകേട്ടു ഭയപ്പെട്ട് ഈജിപ്റ്റിലേക്ക് ഓടിപ്പോയി.
JER 26:22 അപ്പോൾ യെഹോയാക്കീം രാജാവ് ഈജിപ്റ്റിലേക്ക് ആളയച്ചു; അക്ബോരിന്റെ മകനായ എൽനാഥാനും അദ്ദേഹത്തോടുകൂടി ചില ആളുകളും ഈജിപ്റ്റിലേക്കു ചെന്നു.
JER 26:23 അവർ ഊരിയാവിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് യെഹോയാക്കീം രാജാവിന്റെ അടുക്കൽ ഹാജരാക്കി. രാജാവ് അദ്ദേഹത്തെ വാൾകൊണ്ടു കൊന്ന് ശവശരീരം സാമാന്യജനങ്ങളുടെ ശ്മശാനത്തിൽ ഇട്ടുകളഞ്ഞു.
JER 26:24 എന്നാൽ, യിരെമ്യാവിനെ ജനത്തിന്റെ കൈയിൽ ഏൽപ്പിച്ചുകൊടുത്ത് കൊല്ലാതിരിക്കാൻ, ശാഫാന്റെ മകനായ അഹീക്കാം അദ്ദേഹത്തിനു സഹായിയായിനിന്നു.
JER 27:1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി.
JER 27:2 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ നിനക്കായി കയറും നുകവും ഉണ്ടാക്കി അവയെ നിന്റെ കഴുത്തിൽ വെക്കുക.
JER 27:3 അതിനുശേഷം യെഹൂദാരാജാവായ സിദെക്കീയാവിന്റെ അടുക്കൽ ജെറുശലേമിലേക്കു വരുന്ന സ്ഥാനപതികളുടെ പക്കൽ ഏദോം രാജാവിനും മോവാബ് രാജാവിനും അമ്മോന്യരുടെ രാജാവിനും സോർ രാജാവിനും സീദോൻ രാജാവിനും ഒരു സന്ദേശം കൊടുത്തയയ്ക്കുക.
JER 27:4 അവരോട് തങ്ങളുടെ യജമാനന്മാരുടെ അടുക്കൽപോയി ഇപ്രകാരം പറയാൻ കൽപ്പിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ യജമാനന്മാരോട് ഇപ്രകാരം പറയുക:
JER 27:5 എന്റെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ഞാൻ ഭൂമുഖത്തുള്ള മനുഷ്യനെയും മൃഗങ്ങളെയും സൃഷ്ടിച്ചു. എനിക്ക് ഇഷ്ടമുള്ളവന് ഞാൻ അതു കൊടുക്കും.
JER 27:6 ഇപ്പോൾ ഞാൻ നിങ്ങളുടെ ഈ രാജ്യങ്ങളെല്ലാം എന്റെ ദാസനായ ബാബേൽരാജാവായ നെബൂഖദ്നേസെറിനു നൽകും; ഞാൻ വന്യമൃഗങ്ങളെപ്പോലും അവന്റെ നിയന്ത്രണത്തിലാക്കിക്കൊടുക്കും.
JER 27:7 എല്ലാ രാഷ്ട്രങ്ങളും അവനെയും പുത്രനെയും പൗത്രനെയും ദേശത്തിന്മേൽ അവന്റെ കാലാവധി കഴിയുംവരെയും സേവിക്കും; അതിനുശേഷം അനേകം രാഷ്ട്രങ്ങളും മഹാന്മാരായ രാജാക്കന്മാരും അവനെ കീഴ്പ്പെടുത്തും.
JER 27:8 “ ‘ “ബാബേൽരാജാവായ നെബൂഖദ്നേസരിനെത്തന്നെ, സേവിക്കാതെയും ബാബേൽരാജാവിന്റെ നുകത്തിൻകീഴിൽ തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാതെയുമിരിക്കുന്ന രാഷ്ട്രത്തെയും രാജ്യത്തെയും ഞാൻ അവന്റെ കൈയാൽ നശിപ്പിച്ചുകളയുന്നതുവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.
JER 27:9 ‘നിങ്ങൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു നിങ്ങളോടു പറയുന്ന നിങ്ങളുടെ പ്രവാചകന്മാരുടെയും ദേവപ്രശ്നംവെക്കുന്നവരുടെയും സ്വപ്നവ്യാഖ്യാനികളുടെയും വെളിച്ചപ്പാടുകളുടെയും മന്ത്രവാദികളുടെയും വാക്കുകൾ നിങ്ങൾ കേൾക്കരുത്.
JER 27:10 നിങ്ങളെ നിങ്ങളുടെ ദേശത്തുനിന്നു നീക്കിക്കളയുന്നതിന് അവർ നിങ്ങളോടു വ്യാജം പ്രവചിക്കുന്നു; ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങൾ നശിച്ചുപോകുകയും ചെയ്യും.
JER 27:11 എന്നാൽ ബാബേൽരാജാവിന്റെ നുകത്തിനു കഴുത്തു കീഴ്പ്പെടുത്തുകയും അവനെ സേവിക്കുകയുംചെയ്യുന്ന ജനതയെ ഞാൻ അവരുടെ ദേശത്തുതന്നെ പാർപ്പിക്കും. അവർ അതിൽ കൃഷിചെയ്ത് അവിടെ വസിക്കും, എന്ന് യഹോവ അരുളിച്ചെയ്യുന്നു.” ’ ”
JER 27:12 ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനും ഈ സന്ദേശംതന്നെ നൽകി. ഞാൻ പറഞ്ഞു, “നിന്റെ കഴുത്തിനെ ബാബേൽരാജാവായ നെബൂഖദ്നേസെറിന്റെ നുകത്തിനു കീഴ്പ്പെടുത്തി അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ജനത്തെയും സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും.
JER 27:13 ബാബേൽരാജാവിനെ സേവിക്കാത്ത രാജ്യത്തെക്കുറിച്ചു യഹോവ അരുളിച്ചെയ്തിട്ടുള്ളതുപോലെ താങ്കളും താങ്കളുടെ ജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും നശിക്കുന്നതെന്തിന്?
JER 27:14 ‘താങ്കൾ ബാബേൽരാജാവിനെ സേവിക്കുകയില്ല,’ എന്നു പറയുന്ന പ്രവാചകന്മാരുടെ വാക്കു കേൾക്കരുത്; അവർ അങ്ങയോടു വ്യാജമത്രേ പ്രവചിക്കുന്നത്.
JER 27:15 ‘ഞാൻ അവരെ അയച്ചിട്ടില്ല, ഞാൻ നിന്നെ നീക്കിക്കളഞ്ഞിട്ട് നീയും നിന്നോടു പ്രവചിക്കുന്ന ഈ പ്രവാചകന്മാരും നശിച്ചുപോകേണ്ടതിന് അവർ എന്റെ നാമത്തിൽ വ്യാജം പ്രവചിക്കുകയാണ് ചെയ്യുന്നത്,’ എന്ന് യഹോവയുടെ അരുളപ്പാട്.”
JER 27:16 അതിനുശേഷം ഞാൻ പുരോഹിതന്മാരോടും സകലജനത്തോടും ഇപ്രകാരം സംസാരിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘യഹോവയുടെ ആലയത്തിലെ പാത്രങ്ങൾ അധികം താമസിക്കാതെ ബാബേലിൽനിന്ന് കൊണ്ടുവരപ്പെടും,’ എന്ന് നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരുടെ വാക്കു നിങ്ങൾ കേൾക്കരുത്. അവർ നിങ്ങളോടു വ്യാജമത്രേ പ്രവചിക്കുന്നത്.
JER 27:17 അവരെ ശ്രദ്ധിക്കരുത്. ബാബേൽരാജാവിനെ സേവിക്കുക, അങ്ങനെയായാൽ നീ ജീവിക്കും. ഈ നഗരം ഒരു കൽക്കൂമ്പാരമായിത്തീരുന്നത് എന്തിന്?
JER 27:18 അവർ പ്രവാചകന്മാരാണെങ്കിൽ, യഹോവയുടെ വചനം അവരുടെപക്കൽ ഉണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിച്ചിട്ടുള്ള ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കാൻവേണ്ടി അവർ സൈന്യങ്ങളുടെ യഹോവയോട് അപേക്ഷിക്കട്ടെ.
JER 27:19 ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാരാജാവായ യെഹോയാഖീന്റെ മകനായ യെഹോയാക്കീമിനെയും യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയപ്പോൾ, അദ്ദേഹം കൊണ്ടുപോകാതിരുന്നിട്ടുള്ള ചലിപ്പിക്കാവുന്ന സ്തംഭങ്ങൾ, വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണി, ചലിപ്പിക്കാവുന്ന പീഠങ്ങൾ എന്നിവയെക്കുറിച്ചും ഈ നഗരത്തിൽ ശേഷിച്ചിട്ടുള്ള ഉപകരണങ്ങളെക്കുറിച്ചും സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
JER 27:21 അതേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ കൊട്ടാരത്തിലും ജെറുശലേമിലും ശേഷിക്കുന്ന ഉപകരണങ്ങളെപ്പറ്റി ഇപ്രകാരം അരുളിച്ചെയ്യുന്നു:
JER 27:22 ‘അവർ ബാബേലിലേക്ക് എടുത്തുകൊണ്ടുപോകപ്പെടും, ഞാൻ അവർക്കുവേണ്ടി വരുന്ന നാൾവരെ അവർ അവിടെ ആയിരിക്കും, അതിനുശേഷം ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരികെവരുത്തി ഈ ദേശത്തിനു മടക്കി നൽകും’ എന്ന് യഹോവയുടെ അരുളപ്പാട്.”
JER 28:1 ആ വർഷം, യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ, നാലാംവർഷത്തിൽ അഞ്ചാംമാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകനായ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സകലജനത്തിന്റെയും മുമ്പിൽവെച്ച് എന്നോട് ഇപ്രകാരം സംസാരിച്ചു:
JER 28:2 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും.
JER 28:3 രണ്ടു വർഷത്തിനുള്ളിൽ, ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നെടുത്ത് ബാബേലിലേക്കു കൊണ്ടുപോയ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെല്ലാം ഞാൻ ഈ സ്ഥലത്തേക്കു തിരികെവരുത്തും.
JER 28:4 യെഹൂദാരാജാവായി യെഹോയാക്കീമിന്റെ മകനായ യെഹോയാഖീനെയും ബാബേലിലേക്കു പോയിട്ടുള്ള എല്ലാ യെഹൂദാപ്രവാസികളെയും ഞാൻ ഈ സ്ഥലത്തേക്കു കൊണ്ടുവരും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും,’ എന്നും യഹോവ അരുളിച്ചെയ്യുന്നു.”
JER 28:5 അപ്പോൾ യഹോവയുടെ ആലയത്തിൽ നിന്നിരുന്ന പുരോഹിതന്മാരുടെയും സകലജനങ്ങളുടെയും മുമ്പിൽവെച്ച് യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോട് ഇപ്രകാരം പറഞ്ഞു.
JER 28:6 “ആമേൻ! യഹോവ അപ്രകാരം ചെയ്യട്ടെ! യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളെയും എല്ലാ പ്രവാസികളെയും ബാബേലിൽനിന്ന് ഈ സ്ഥലത്തേക്കു തിരികെ വരുത്തുമെന്നു നീ പ്രവചിച്ച നിന്റെ വാക്കുകൾ യഹോവ സത്യമാക്കിത്തീർക്കട്ടെ.
JER 28:7 എങ്കിലും ഇപ്പോൾ നീയും സകലജനവും കേൾക്കെ ഞാൻ പറയാൻ പോകുന്ന ഈ വചനം ശ്രദ്ധിക്കുക:
JER 28:8 നിനക്കുമുമ്പും എനിക്കുമുമ്പും പ്രാചീനകാലംമുതൽ ഉണ്ടായിരുന്ന പ്രവാചകന്മാർ അനേക ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കുമെതിരേ യുദ്ധവും അനർഥവും മഹാമാരിയും പ്രവചിച്ചു.
JER 28:9 എന്നാൽ സമാധാനത്തെക്കുറിച്ചു പ്രവചിക്കുന്ന പ്രവാചകന്റെ കാര്യത്തിൽ, അദ്ദേഹത്തിന്റെ വചനം നിറവേറുമ്പോൾ ആ പ്രവാചകൻ യഹോവ അയച്ച ഒരുവൻ എന്ന് തെളിയും.”
JER 28:10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്ന് നുകമെടുത്ത് ഒടിച്ചുകളഞ്ഞു.
JER 28:11 സകലജനത്തിന്റെയും സാന്നിധ്യത്തിൽ ഹനന്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. ‘രണ്ടു വർഷങ്ങൾക്കുള്ളിൽ ഞാൻ ഇതുപോലെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലരാഷ്ട്രങ്ങളുടെയും കഴുത്തിൽനിന്ന് എടുത്ത് ഒടിച്ചുകളയും.’ ” ഇതു കേട്ട് യിരെമ്യാപ്രവാചകൻ തന്റെ വഴിക്കുപോയി.
JER 28:12 ഹനന്യാപ്രവാചകൻ യിരെമ്യാവിന്റെ കഴുത്തിലെ നുകം ഒടിച്ചുകളഞ്ഞതിനുശേഷം യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഇപ്രകാരം ഉണ്ടായി:
JER 28:13 “നീ പോയി ഹനന്യാവിനോട് ഇപ്രകാരം സംസാരിക്കുക, ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ തടികൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു. എന്നാൽ അതിനുപകരം നിനക്ക് ഇരുമ്പുകൊണ്ടുള്ള ഒരു നുകം ലഭിക്കും.
JER 28:14 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ എല്ലാ ജനതകളുടെയും കഴുത്തിന്മേൽ അവർ ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന് ഇരുമ്പുകൊണ്ടുള്ള ഒരു നുകം വെച്ചിരിക്കുന്നു. അവർ അദ്ദേഹത്തെ സേവിക്കും. ഞാൻ വന്യമൃഗങ്ങളുടെ നിയന്ത്രണവും അദ്ദേഹത്തിനു നൽകിയിരിക്കുന്നു.’ ”
JER 28:15 അതിനുശേഷം യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു പറഞ്ഞത്: “ഹനന്യാവേ, ശ്രദ്ധിക്കുക! യഹോവ നിന്നെ അയച്ചിട്ടില്ല. നീ ഈ ജനത്തെ ഒരു വ്യാജം വിശ്വസിപ്പിച്ചിരിക്കുന്നു.
JER 28:16 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ നിന്നെ ഭൂമുഖത്തുനിന്നു നീക്കിക്കളയാൻ പോകുന്നു. നീ യഹോവയ്ക്കെതിരേ മത്സരിച്ച് സംസാരിച്ചിരിക്കുകയാൽ ഈ വർഷംതന്നെ മരിക്കും.’ ”
JER 28:17 അങ്ങനെ ഹനന്യാപ്രവാചകൻ, ആ വർഷം ഏഴാംമാസത്തിൽ മരിച്ചു.
JER 29:1 യിരെമ്യാപ്രവാചകൻ ജെറുശലേമിൽനിന്ന് പ്രവാസികളിൽ ശേഷിച്ചിട്ടുള്ള ഗോത്രത്തലവന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും നെബൂഖദ്നേസർ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് പിടിച്ചുകൊണ്ടുപോയ സകലജനങ്ങൾക്കും കൊടുത്തയച്ച കത്തിലെ വാക്കുകൾ ഇപ്രകാരമായിരുന്നു.
JER 29:2 (യെഹോയാഖീൻരാജാവും രാജമാതാവും രാജാവിന്റെ ആസ്ഥാന ഉദ്യോഗസ്ഥരും യെഹൂദ്യയിലെയും ജെറുശലേമിലെയും നേതാക്കന്മാരും വിദഗ്ദ്ധരായ ശില്പികളും ലോഹപ്പണിക്കാരും ജെറുശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോകപ്പെട്ടശേഷമായിരുന്നു ഇതു സംഭവിച്ചത്.)
JER 29:3 യെഹൂദാരാജാവായ സിദെക്കീയാവ് ബാബേലിൽ നെബൂഖദ്നേസരിന്റെ അടുക്കലേക്ക് അയച്ച രണ്ടു ദൂതന്മാരായ ശാഫാന്റെ മകനായ എലെയാശയുടെയും ഹിൽക്കിയാവിന്റെ മകൻ ഗെമര്യാവിന്റെയും പക്കലാണ് ഈ കത്തു കൊടുത്തയച്ചത്. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു:
JER 29:4 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ജെറുശലേമിൽനിന്ന് ബാബേലിലേക്ക് അയച്ച എല്ലാ പ്രവാസികളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:
JER 29:5 “നിങ്ങൾ വീടുകൾ പണിത് അവയിൽ പാർക്കുക; തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കുക.
JER 29:6 ഭാര്യമാരെ സ്വീകരിച്ച് പുത്രീപുത്രന്മാരെ ജനിപ്പിക്കുക. അവിടെ നിങ്ങൾ കുറഞ്ഞുപോകാതെ പെരുകേണ്ടതിനു നിങ്ങളുടെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കുക. നിങ്ങളുടെ പുത്രിമാർക്കു ഭർത്താക്കന്മാരെ നൽകുവിൻ. അവരും പുത്രീപുത്രന്മാരെ ജനിപ്പിക്കട്ടെ.
JER 29:7 ഞാൻ നിങ്ങളെ പ്രവാസികളായി അയച്ച പട്ടണത്തിന്റെ നന്മ അന്വേഷിച്ച് അതിനുവേണ്ടി യഹോവയോടു പ്രാർഥിക്കുക; കാരണം, അതിന്റെ നന്മയിലൂടെ നിങ്ങൾക്കും നന്മയുണ്ടാകും.”
JER 29:8 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇടയിലുള്ള നിങ്ങളുടെ പ്രവാചകന്മാരും ദേവപ്രശ്നംവെക്കുന്നവരും നിങ്ങളെ ചതിക്കാൻ ഇടവരുത്തരുത്. അവർ കാണുന്ന സ്വപ്നങ്ങൾക്കു ചെവികൊടുക്കരുത്.
JER 29:9 അവർ എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്നു; ഞാൻ അവരെ അയച്ചിട്ടില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 29:10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിൽ എഴുപതുവർഷം തികഞ്ഞശേഷം ഞാൻ നിങ്ങളെ സന്ദർശിക്കും നിങ്ങളെ ഈ സ്ഥലത്തേക്കു തിരിച്ചുവരുത്തും എന്നുള്ള എന്റെ വാഗ്ദത്തം നിറവേറ്റും.
JER 29:11 കാരണം നിങ്ങളെക്കുറിച്ചുള്ള എന്റെ പദ്ധതികൾ എനിക്കറിയാം, നിങ്ങൾക്കു തിന്മയ്ക്കായിട്ടല്ല, മറിച്ച് നിങ്ങൾക്കൊരു ഭാവിയും ഒരു പ്രത്യാശയും നൽകാൻ തക്കവണ്ണം നന്മയ്ക്കായിട്ടുള്ള ലക്ഷ്യങ്ങളാണ് അവ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 29:12 “അന്ന് നിങ്ങൾ എന്നെ വിളിച്ചപേക്ഷിക്കുകയും എന്റെ അടുക്കൽവന്ന് എന്നോടു പ്രാർഥിക്കുകയും ഞാൻ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്യും.
JER 29:13 നിങ്ങൾ എന്നെ അന്വേഷിക്കും; പൂർണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോൾ നിങ്ങൾ എന്നെ കണ്ടെത്തും.
JER 29:14 നിങ്ങൾ എന്നെ കണ്ടെത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; നിങ്ങളെ എല്ലാ രാഷ്ട്രങ്ങളിൽനിന്നും ഞാൻ നിങ്ങളെ നാടുകടത്തിക്കളഞ്ഞ സകലസ്ഥലങ്ങളിൽനിന്നും ശേഖരിച്ച്, എവിടെനിന്നു ഞാൻ നിങ്ങളെ ബന്ദികളാക്കി കൊണ്ടുപോയോ, ആ സ്ഥലത്തേക്ക് തിരികെവരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 29:15 “യഹോവ ഞങ്ങൾക്കു ബാബേലിൽ പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചിരിക്കുന്നു,” എന്നു നിങ്ങൾ പറയുന്നല്ലോ.
JER 29:16 എന്നാൽ ദാവീദിന്റെ സിംഹാസനത്തിൽ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തിൽ ശേഷിക്കുന്നവരും പ്രവാസത്തിലേക്കു പോകാത്ത നിങ്ങളുടെ സഹോദരീസഹോദരന്മാരുമായ സകലജനങ്ങളെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു—
JER 29:17 അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരുടെമേൽ വാളും ക്ഷാമവും മഹാമാരിയും അയയ്ക്കും; ഭക്ഷ്യയോഗ്യമല്ലാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ ഞാൻ അവരെ ആക്കിത്തീർക്കും.
JER 29:18 വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ഞാനവരെ പിൻതുടർന്ന് ഭൂമിയിലെ സകലരാജ്യങ്ങൾക്കും അവരെ ഒരു ഭീതിവിഷയവും ഞാൻ അവരെ നീക്കിക്കളഞ്ഞ സകലജനങ്ങളുടെയും ഇടയിൽ ഒരു ശാപവും ഭയഹേതുവും പരിഹാസവിഷയവും നിന്ദയും ആക്കും.
JER 29:19 ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരിലൂടെ വീണ്ടും വീണ്ടും പറഞ്ഞയച്ച വചനങ്ങൾ കേൾക്കാതിരുന്നതിന്റെ ഫലമാണിത്,” എന്ന് യഹോവയുടെ അരുളപ്പാട്. “പ്രവാസത്തിലായിരിക്കുന്ന നിങ്ങളും എന്റെ വാക്കുകൾ കേട്ടില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 29:20 അതിനാൽ ഞാൻ ജെറുശലേമിൽനിന്ന് ബാബേലിലേക്കയച്ചിട്ടുള്ള സകലപ്രവാസികളുമേ, നിങ്ങൾ യഹോവയുടെ വചനം കേൾക്കുക.
JER 29:21 എന്റെ നാമത്തിൽ നിങ്ങളോടു വ്യാജമായി പ്രവചിക്കുന്ന കോലായാവിന്റെ മകനായ ആഹാബിനെക്കുറിച്ചും മയസേയാവിന്റെ മകനായ സിദെക്കീയാവിനെക്കുറിച്ചും ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചിട്ട് അദ്ദേഹം നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ അവരെ കൊന്നുകളയും.
JER 29:22 ‘ബാബേൽരാജാവ് തീയിലിട്ടു ചുട്ടുകളഞ്ഞ സിദെക്കീയാവിനെപ്പോലെയും ആഹാബിനെപ്പോലെയും നിന്നെ യഹോവ ആക്കട്ടെ,’ എന്ന് ബാബേലിലുള്ള യെഹൂദാപ്രവാസികളെല്ലാം ഒരു ശാപവാക്യം അവരെപ്പറ്റി പറയാനിടയാകും.
JER 29:23 അവർ ഇസ്രായേലിൽ നീചകൃത്യം പ്രവർത്തിക്കുകയും തങ്ങളുടെ കൂട്ടുകാരുടെ ഭാര്യമാരുമായി വ്യഭിചാരം ചെയ്യുകയും എന്റെ നാമത്തിൽ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ലാത്ത വ്യാജം പ്രവചിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ അത് അറിയുന്നു; അതിനു സാക്ഷിയും ആകുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 29:24 നെഹെലാമ്യനായ ശെമയ്യാവിനോട് നീ ഇപ്രകാരം പറയണം:
JER 29:25 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജെറുശലേമിലുള്ള സകലജനങ്ങൾക്കും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനും മറ്റെല്ലാ പുരോഹിതന്മാർക്കും നിന്റെ പേരുവെച്ചു കത്തയച്ചല്ലോ. നീ സെഫന്യാവിന് എഴുതിയിരുന്നത് ഇപ്രകാരമായിരുന്നു:
JER 29:26 ‘യെഹോയാദായ്ക്കുപകരം യഹോവയുടെ ആലയത്തിന്റെ ചുമതലയുള്ള പുരോഹിതനായി യഹോവ നിന്നെ നിയമിച്ചിരിക്കുന്നു; ഒരു പ്രവാചകനെപ്പോലെ അഭിനയിക്കുന്ന ഏതു ഭ്രാന്തനെയും പിടിച്ച് ആമത്തിലും കഴുത്തു-ചങ്ങലയിലും നീ ബന്ധിക്കണം.
JER 29:27 അതിനാൽ ഒരു പ്രവാചകനെന്നു നടിക്കുന്ന അനാഥോത്തുകാരനായ യിരെമ്യാവിനെ നീ എന്തുകൊണ്ടു ശാസിച്ചില്ല?
JER 29:28 പ്രവാസം ദീർഘിക്കുമെന്നും നിങ്ങൾ വീടുണ്ടാക്കി അതിൽ പാർക്കണമെന്നും തോട്ടങ്ങൾ നട്ടുണ്ടാക്കി അവയുടെ ഫലം അനുഭവിക്കണമെന്നും അയാൾ ബാബേലിലേക്ക് ആളയച്ച് ഞങ്ങളോടു പറയിച്ചിരിക്കുന്നു.’ ”
JER 29:29 സെഫന്യാപുരോഹിതൻ ഈ കത്ത് യിരെമ്യാപ്രവാചകനെ വായിച്ചു കേൾപ്പിച്ചിരുന്നു.
JER 29:30 അതിനുശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
JER 29:31 “നീ സകലപ്രവാസികളുടെയും അടുക്കൽ ആളയച്ച് ഈ സന്ദേശം അറിയിക്കുക: ‘യഹോവ നെഹെലാമ്യനായ ശെമയ്യാവിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശെമയ്യാവിനെ ഞാൻ അയച്ചിട്ടില്ല എങ്കിലും അയാൾ നിങ്ങളോടു പ്രവചിച്ച് നിങ്ങൾ ഒരു വ്യാജം വിശ്വസിക്കാൻ ഇടവരുത്തിയല്ലോ,
JER 29:32 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നെഹെലാമ്യനായ ശെമയ്യാവിനെയും അവന്റെ സന്തതിയെയും നിശ്ചയമായും ശിക്ഷിക്കും. ഈ ജനത്തിന്റെ ഇടയിൽ പാർക്കാൻ അവന് ആരും ഉണ്ടാകുകയില്ല. ഞാൻ എന്റെ ജനത്തിനു ചെയ്യാൻപോകുന്ന നന്മ അവൻ കാണുകയുമില്ല; അവൻ യഹോവയെക്കുറിച്ച് ദ്രോഹം സംസാരിച്ചല്ലോ,’ എന്ന് യഹോവയുടെ അരുളപ്പാട്.”
JER 30:1 യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട് ഇപ്രകാരമായിരുന്നു:
JER 30:2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ നിന്നോട് അരുളിച്ചെയ്തിട്ടുള്ള വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതിവെക്കുക.
JER 30:3 ഞാൻ ഇസ്രായേലും യെഹൂദയുമാകുന്ന എന്റെ ജനത്തിന്റെ പ്രവാസം മാറ്റുന്നതിനുള്ള കാലം വരുന്നു. ഞാൻ അവരുടെ പൂർവികർക്ക് അവകാശമാക്കാൻ നൽകിയ ദേശത്തേക്ക് ഞാൻ അവരെ തിരികെവരുത്തും; അവർ വീണ്ടും അതിനെ അവകാശമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്.”
JER 30:4 ഇസ്രായേലിനെയും യെഹൂദ്യയെയുംകുറിച്ച് യഹോവ അരുളിച്ചെയ്ത വചനങ്ങൾ ഇവയാകുന്നു:
JER 30:5 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ഒരു നടുക്കത്തിന്റെ ശബ്ദം കേട്ടിരിക്കുന്നു— ഭയത്തിന്റെ ശബ്ദംതന്നെ, സമാധാനമില്ല.
JER 30:6 ഒരു പുരുഷനു പ്രസവിക്കാൻ കഴിയുമോ, എന്ന് ഇപ്പോൾ ചോദിച്ചുനോക്കുക. ഓരോ പുരുഷനും തന്റെ നടുവിൽ കൈവെച്ചുകൊണ്ട് പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ ഇരിക്കുന്നതെന്ത്? എല്ലാ മുഖങ്ങളും മരണഭയത്താൽ വിളറിയിരിക്കുന്നതും എന്തുകൊണ്ട്?
JER 30:7 അയ്യോ, ആ ദിവസം എത്ര ഭയാനകമായിരിക്കുന്നു! അതുപോലെയൊന്നു വേറെയുണ്ടാകുകയില്ല. അതു യാക്കോബിന്റെ കഷ്ടതയുടെ സമയമായിരിക്കും, എങ്കിലും അവൻ അതിൽനിന്നു വിടുവിക്കപ്പെടും.
JER 30:8 “ ‘ആ ദിവസത്തിൽ, ഞാൻ അവന്റെ നുകം അവരുടെ കഴുത്തിൽനിന്ന് ഒടിച്ചുകളയും, അവരുടെ വിലങ്ങുകളെ പൊട്ടിച്ചുകളയും; ഒരു വിദേശിയും ഇനി അവരെ അടിമകളാക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
JER 30:9 എന്നാൽ തങ്ങളുടെ ദൈവമായ യഹോവയെയും ഞാൻ അവർക്കുവേണ്ടി എഴുന്നേൽപ്പിക്കാനിരിക്കുന്ന തങ്ങളുടെ രാജാവായ ദാവീദിനെയും അവർ സേവിക്കും.
JER 30:10 “ ‘അതുകൊണ്ട്, എന്റെ ദാസനായ യാക്കോബേ, ഭയപ്പെടേണ്ട, ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ദൂരത്തുനിന്നു നിങ്ങളെയും പ്രവാസദേശത്തുനിന്നു നിങ്ങളുടെ സന്തതിയെയും രക്ഷിക്കും. യാക്കോബിനു വീണ്ടും സമാധാനവും സുരക്ഷിതത്വവും ഉണ്ടാകും, ആരും അവനെ ഭയപ്പെടുത്തുകയില്ല.
JER 30:11 ഞാൻ നിങ്ങളോടുകൂടെയുണ്ട്, ഞാൻ നിങ്ങളെ രക്ഷിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ നിങ്ങളെ എവിടേക്കു ചിതറിച്ചുകളഞ്ഞുവോ ആ ദേശങ്ങളെല്ലാം ഞാൻ പൂർണമായി നശിപ്പിച്ചുകളഞ്ഞാലും ഞാൻ നിന്നെ പൂർണമായി നശിപ്പിച്ചുകളയുകയില്ല. ഞാൻ നിങ്ങളെ ശിക്ഷിക്കും, എന്നാൽ ന്യായമായ അളവിൽമാത്രം; ഒട്ടും ശിക്ഷതരാതെ ഞാൻ നിങ്ങളെ വിടുകയില്ല.’
JER 30:12 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിങ്ങളുടെ പരിക്ക് സൗഖ്യമാകാത്തതും നിങ്ങളുടെ മുറിവു വളരെ വലുതുമാകുന്നു.
JER 30:13 നിന്റെ വ്യവഹാരം നടത്താൻ ആരുമില്ല, നിന്റെ മുറിവിനു മരുന്നില്ല, നിനക്കു രോഗശാന്തിയുമില്ല.
JER 30:14 നിന്റെ കാമുകന്മാരെല്ലാം നിന്നെ മറന്നിരിക്കുന്നു; അവർ നിന്നെ അന്വേഷിക്കുന്നതുമില്ല. ഒരു ശത്രു അടിക്കുന്നതുപോലെ ഞാൻ നിന്നെ അടിച്ചു, ക്രൂരനായ ഒരുവൻ ശിക്ഷിക്കുന്നതുപോലെ ഞാൻ നിന്നെ ശിക്ഷിച്ചു; കാരണം നിന്റെ അകൃത്യം വലുതും നിന്റെ പാപങ്ങൾ അസംഖ്യവുമാകുന്നു.
JER 30:15 നിന്റെ മുറിവിനെപ്പറ്റി നീ നിലവിളിക്കുന്നതെന്ത്? നിന്റെ വേദനയ്ക്കു യാതൊരു ശമനവുമില്ല; നിന്റെ അകൃത്യം വലുതും പാപങ്ങൾ അസംഖ്യവുമാകുകയാൽ ഇതെല്ലാം ഞാൻ നിനക്കു വരുത്തിയിരിക്കുന്നു.
JER 30:16 “ ‘എന്നാൽ നിന്നെ തിന്നുകളയുന്നവരെല്ലാം തിന്നുകളയപ്പെടും; നിന്റെ ശത്രുക്കളെല്ലാവരും പ്രവാസത്തിലേക്കു പോകും. നിന്നെ കൊള്ളയിടുന്നവരെല്ലാം കൊള്ളയിടപ്പെടും; നിന്നെ ആക്രമിക്കുന്നവരെല്ലാം ആക്രമിക്കപ്പെടും.
JER 30:17 എന്നാൽ ഞാൻ നിന്നെ രോഗത്തിൽനിന്ന് വിടുവിക്കും, നിന്റെ മുറിവുകൾ ഞാൻ സൗഖ്യമാക്കും,’ എന്ന് യഹോവയുടെ അരുളപ്പാട്. ‘ആരും കരുതാനില്ലാതെ ഭ്രഷ്ടയെന്നു വിളിക്കപ്പെട്ട സീയോൻ നീ ആകുകയാൽത്തന്നെ.’
JER 30:18 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ യാക്കോബിന്റെ കൂടാരങ്ങളുടെ ഭാഗധേയം അവന്റെ നിവാസങ്ങളോടു കരുണകാണിക്കും; ആ നഗരം അതിന്റെ അവശിഷ്ടങ്ങളിന്മേൽ പുതുക്കിപ്പണിയും, അതിന്റെ അരമന അതിന് ഉചിതമായ സ്ഥാനത്തു സ്ഥാപിതമാകും.
JER 30:19 അവരിൽനിന്നു സ്തോത്രഗാനങ്ങളും ആനന്ദഘോഷവും പുറപ്പെടും, ഞാൻ അവരെ വർധിപ്പിക്കും; അവർ കുറഞ്ഞുപോകുകയില്ല; ഞാൻ അവരെ ആദരിക്കും; അവർ നിന്ദിക്കപ്പെടുകയുമില്ല.
JER 30:20 അവരുടെ മക്കൾ പൂർവകാലത്തെപ്പോലെയാകും അവരെ ഒരു രാഷ്ട്രമായി എന്റെമുമ്പാകെ പുനഃസ്ഥാപിക്കും; അവരെ പീഡിപ്പിച്ച എല്ലാവരെയും ഞാൻ ശിക്ഷിക്കും.
JER 30:21 അവരുടെ അധിപതി അവരിൽ ഒരുവനായിരിക്കും; അവരുടെ ഭരണാധികാരി അവരുടെ മധ്യേനിന്നുതന്നെ ഉത്ഭവിക്കും. ഞാൻ അവനെ സമീപത്ത് കൊണ്ടുവരും, അവൻ എന്റെ അടുത്തുവരും. എന്റെ സമീപസ്ഥനായിരുന്നുകൊണ്ട് എനിക്കായി സ്വയം സമർപ്പിക്കാൻ അവനല്ലാതെ ആരാണുള്ളത്?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 30:22 ‘അതുകൊണ്ട് നിങ്ങൾ എന്റെ ജനമായിരിക്കും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.’ ”
JER 30:23 ഇതാ, യഹോവയുടെ കൊടുങ്കാറ്റ്! അതു ക്രോധത്തോടെ പൊട്ടിപ്പുറപ്പെടും, ചീറിയടിക്കുന്ന ഒരു കൊടുങ്കാറ്റായി അതു പുറപ്പെട്ടിരിക്കുന്നു, ദുഷ്ടന്മാരുടെ തലമേൽ അതു വന്നുപതിക്കും.
JER 30:24 യഹോവയുടെ ഉഗ്രകോപം അവിടന്നു തന്റെ ഹൃദയത്തിലെ ഉദ്ദേശ്യം നിറവേറ്റുന്നതുവരെയും പിന്മാറുകയില്ല. ഭാവികാലത്ത് നിങ്ങൾ ഇതു മനസ്സിലാക്കും.
JER 31:1 “ആ കാലത്ത്, ഞാൻ ഇസ്രായേലിലെ സകലഗോത്രങ്ങൾക്കും ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 31:2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വാളിൽനിന്ന് തെറ്റിയൊഴിഞ്ഞ ജനം മരുഭൂമിയിൽ കൃപ കണ്ടെത്തി; ഞാൻ ഇസ്രായേലിന് സ്വസ്ഥത നൽകാൻപോകുന്നു.”
JER 31:3 യഹോവ ദൂരത്തുനിന്ന് പ്രത്യക്ഷനായി ഇസ്രായേലിനോട് അരുളിച്ചെയ്തു: “നിത്യസ്നേഹത്താൽ ഞാൻ നിന്നെ സ്നേഹിച്ചിരിക്കുന്നു; അതിരുകളില്ലാത്ത സ്നേഹത്തോടെ ഞാൻ നിന്നെ എന്നിലേക്കടുപ്പിച്ചിരിക്കുന്നു.
JER 31:4 ഇസ്രായേൽ കന്യകേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ വീണ്ടും പണിയപ്പെടും. നീ തപ്പെടുത്തുകൊണ്ട് വീണ്ടും ആനന്ദഘോഷം നടത്തുന്നവരുടെ നിരയിൽ നൃത്തത്തിനായി പുറപ്പെടും.
JER 31:5 വീണ്ടും നീ ശമര്യാപർവതങ്ങളിൽ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; കർഷകർ അതു കൃഷിചെയ്യുകയും അതിന്റെ ഫലം അനുഭവിക്കുകയും ചെയ്യും.
JER 31:6 ‘എഴുന്നേൽക്കുക! നമുക്ക് സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു പോകാം,’ ” എന്ന് എഫ്രയീം മലകളിലുള്ള കാവൽക്കാർ വിളിച്ചുപറയുന്ന കാലം വരും.
JER 31:7 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി ആനന്ദത്തോടെ പാടുക; രാഷ്ട്രങ്ങളിൽ ശ്രേഷ്ഠമായതിനുവേണ്ടി ആർപ്പിടുക. നിന്റെ സ്തുതിഘോഷങ്ങൾ കേൾക്കുമാറാക്കിക്കൊണ്ട്, ‘യഹോവേ, ഇസ്രായേലിന്റെ ശേഷിപ്പായ അങ്ങയുടെ ജനത്തെ രക്ഷിക്കണമേ’ എന്നു പറയുക.”
JER 31:8 ഇതാ, ഞാൻ അവരെ വടക്കേദേശത്തുനിന്നും കൊണ്ടുവരും, ഭൂമിയുടെ വിദൂരഭാഗങ്ങളിൽനിന്ന് ഞാൻ അവരെ കൂട്ടിച്ചേർക്കും. അവരോടൊപ്പം അന്ധരും മുടന്തരും ഗർഭിണിയും പ്രസവവേദനപ്പെടുന്നവളും എല്ലാവരുംചേർന്ന് ഒരു വലിയ സമൂഹം മടങ്ങിവരും.
JER 31:9 അവർ കരഞ്ഞുകൊണ്ടു വരും; ഞാൻ അവരെ ആനയിക്കുമ്പോൾ അവർ പ്രാർഥിക്കും. അരുവികൾക്കരികിലൂടെ, അവർ ഇടറിവീഴാത്ത ഒരു നേർപാതയിലൂടെ, ഞാൻ അവരെ നടത്തും; കാരണം ഞാൻ ഇസ്രായേലിനു പിതാവും എഫ്രയീം എന്റെ ആദ്യജാതനും ആകുന്നു.
JER 31:10 “രാഷ്ട്രങ്ങളേ, യഹോവയുടെ വചനം കേൾക്കുക; വിദൂരങ്ങളിലെ തീരങ്ങളിൽ അതു പ്രസ്താവിക്കുക: ‘ഇസ്രായേലിനെ ചിതറിച്ചവൻ അവരെ കൂട്ടിച്ചേർക്കുകയും ഒരു ഇടയൻ തന്റെ ആട്ടിൻപറ്റത്തെ പാലിക്കുന്നതുപോലെ പരിപാലിക്കുകയും ചെയ്യും.’
JER 31:11 കാരണം യഹോവ യാക്കോബിനെ മോചിപ്പിക്കും, അവരെക്കാൾ ശക്തരായവരുടെ കൈയിൽനിന്ന് അവരെ വീണ്ടെടുക്കും.
JER 31:12 അവർ വന്ന്, സീയോന്റെ ഉന്നതസ്ഥലങ്ങളിൽ ആനന്ദത്താൽ ആർപ്പിടും; ധാന്യം, പുതുവീഞ്ഞ്, ഒലിവെണ്ണ, കുഞ്ഞാടുകൾ, കാളക്കിടാങ്ങൾ എന്നിങ്ങനെ യഹോവ നൽകുന്ന നന്മകളിൽ അവർ ആനന്ദിക്കും. അവരുടെ ജീവിതം മതിയായി വെള്ളംകിട്ടുന്ന ഒരു തോട്ടംപോലെയാകും, അവർ ഇനിയൊരിക്കലും ക്ഷീണിച്ചുപോകുകയില്ല.
JER 31:13 അപ്പോൾ കന്യകയും യുവാക്കന്മാരും വൃദ്ധജനങ്ങളും ഒരുമിച്ചു നൃത്തമാടി ആനന്ദിക്കും. അവരുടെ വിലാപത്തെ ഞാൻ ആഹ്ലാദമാക്കി മാറ്റും; അവരുടെ ദുഃഖത്തിനുപകരം ഞാൻ അവർക്ക് ആശ്വാസവും ആനന്ദവും നൽകും.
JER 31:14 ഞാൻ പുരോഹിതന്മാരെ സമൃദ്ധിയാൽ തൃപ്തരാക്കും; എന്റെ ജനം എന്റെ ഔദാര്യത്താൽ സംതൃപ്തരാകും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:15 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു; വിലാപവും കഠിനമായ രോദനവുംതന്നെ, റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു.”
JER 31:16 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ കരച്ചിൽ നിർത്തുക, നിന്റെ കണ്ണുനീർ തുടയ്ക്കുക; കാരണം നിന്റെ പ്രവൃത്തിക്കു പ്രതിഫലമുണ്ടാകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അവർ ശത്രുവിന്റെ ദേശത്തുനിന്നു മടങ്ങിവരും.
JER 31:17 അതുകൊണ്ട് ഭാവിയെപ്പറ്റി നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “നിന്റെ മക്കൾ അവരുടെ സ്വന്തം ദേശത്തേക്കു മടങ്ങിവരും.
JER 31:18 “ഞാൻ എഫ്രയീമിന്റെ വിലാപം കേട്ടിരിക്കുന്നു, നിശ്ചയം: ‘മെരുക്കമില്ലാത്ത കാളക്കിടാവിനെയെന്നപോലെ എന്നെ നീ ശിക്ഷിച്ചു ഞാൻ ശിക്ഷയനുഭവിച്ചിരിക്കുന്നു; ഞാൻ പുനഃസ്ഥാപിക്കപ്പെടേണ്ടതിന് എന്നെ തിരികെ വരുത്തണമേ, കാരണം അങ്ങ് എന്റെ ദൈവമായ യഹോവയല്ലോ.
JER 31:19 തെറ്റിപ്പോയശേഷം ഞാൻ അനുതപിച്ചു; ഞാൻ കാര്യങ്ങൾ ഗ്രഹിച്ചപ്പോൾ എന്റെ മാറത്തടിച്ചു. ഞാൻ ലജ്ജിച്ചും അപമാനം സഹിച്ചുമിരിക്കുന്നു, കാരണം ഞാൻ എന്റെ യൗവനത്തിലെ നിന്ദ സഹിച്ചല്ലോ.’
JER 31:20 എഫ്രയീം എന്റെ പ്രിയപുത്രനല്ലേ, ഞാൻ ആനന്ദം കണ്ടെത്തുന്ന എന്റെ കുഞ്ഞല്ലേ. അവനെതിരായി സംസാരിച്ചാലും ഞാനവനെ ഇപ്പോഴും ഓർക്കുന്നു. അതുകൊണ്ട് എന്റെ ഹൃദയം അവനുവേണ്ടി വാഞ്ഛിക്കുന്നു; ഞാൻ തീർച്ചയായും അവനോടു കരുണകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:21 “നിനക്കുവേണ്ടി വഴിയോരചിഹ്നങ്ങൾ സ്ഥാപിക്കുക. നിനക്കുവേണ്ടി കൈചൂണ്ടികൾ സ്ഥാപിക്കുക. നീ പോയ രാജവീഥി മനസ്സിൽ കരുതിക്കൊള്ളുക. ഇസ്രായേൽ കന്യകേ, മടങ്ങിവരിക, നിന്റെ പട്ടണങ്ങളിലേക്കു മടങ്ങിവരിക.
JER 31:22 അവിശ്വസ്തയായ ഇസ്രായേൽപുത്രീ, എത്രകാലം നീ അങ്ങുമിങ്ങും സഞ്ചരിക്കും? യഹോവ ഒരു പുതിയ കാര്യം ഈ ഭൂമിയിൽ സ്ഥാപിച്ചിരിക്കുന്നു— ഒരു സ്ത്രീ ഒരു പുരുഷനെ വലയംചെയ്തു സംരക്ഷിക്കും.”
JER 31:23 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ അവരെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തുമ്പോൾ, യെഹൂദാദേശത്തും അതിലെ പട്ടണങ്ങളിലും ഒരിക്കൽക്കൂടി, ‘സമൃദ്ധിയുടെ നഗരമേ, വിശുദ്ധപർവതമേ, യഹോവ നിന്നെ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെയുള്ള ഈ വാക്ക് അവർ ഒരിക്കൽക്കൂടി സംസാരിക്കും.
JER 31:24 യെഹൂദയിലും അതിലെ എല്ലാ പട്ടണങ്ങളിലും ജനം ഒരുമിച്ചു പാർക്കും—കൃഷിക്കാരും ആട്ടിൻപറ്റങ്ങളോടുകൂടെ സഞ്ചരിക്കുന്നവരുംതന്നെ.
JER 31:25 ക്ഷീണിതരെ ഞാൻ ഉന്മേഷമുള്ളവരാക്കും; തളർന്നിരിക്കുന്നവർക്കു ഞാൻ സംതൃപ്തി വരുത്തും.”
JER 31:26 ഈ ഘട്ടത്തിൽ ഞാൻ ഉണർന്നു ചുറ്റും നോക്കി; എന്റെ ഉറക്കം എനിക്കു സുഖകരമായിരുന്നു.
JER 31:27 “ഇസ്രായേൽരാഷ്ട്രത്തിലും യെഹൂദാരാഷ്ട്രത്തിലും ഞാൻ മനുഷ്യന്റെ വിത്തും മൃഗങ്ങളുടെ വിത്തും നടുന്ന കാലം വരും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:28 “പറിച്ചെടുക്കുന്നതിനും പൊളിക്കുന്നതിനും ഇടിച്ചുകളയുന്നതിനും നശിപ്പിക്കാനും അനർഥം വരുത്താനും ഞാൻ ശ്രദ്ധിച്ചിരുന്നതുപോലെ അവരെ പണിയുന്നതിനും നടുന്നതിനും ഞാൻ ജാഗ്രതകാണിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:29 “ആ കാലങ്ങളിൽ, “ ‘മാതാപിതാക്കൾ പച്ചമുന്തിരി തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്ന് അവർ ഇനിയൊരിക്കലും പറയുകയില്ല.
JER 31:30 ഓരോരുത്തരും അവരവരുടെ പാപംനിമിത്തമാണ് മരിക്കുന്നത്; പച്ചമുന്തിരിങ്ങ തിന്നുന്നത് ഏതൊരു മനുഷ്യനാണോ അയാളുടെതന്നെ പല്ലു പുളിക്കും.
JER 31:31 “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:32 “ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. ഞാൻ അവർക്കൊരു ഭർത്താവായിരുന്നിട്ടും എന്റെ ഉടമ്പടി അവർ ലംഘിച്ചല്ലോ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:33 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ എന്റെ ന്യായപ്രമാണം അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും, അവരുടെ ഹൃദയങ്ങളിൽത്തന്നെ അത് ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
JER 31:34 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ പരസ്പരമോ, ‘യഹോവയെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ അവരുടെ ദുഷ്ചെയ്തികൾ ക്ഷമിക്കും, അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.”
JER 31:35 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, സൂര്യനെ പകൽവെളിച്ചത്തിനായി നിയമിക്കുകയും ചന്ദ്രനെയും നക്ഷത്രങ്ങളെയും രാത്രി വെളിച്ചത്തിനായി നൽകുകയും സമുദ്രത്തെ അതിന്റെ തിരകൾ അലറുന്നതിനു ക്ഷോഭിപ്പിക്കുകയും ചെയ്യുന്നവനും സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുംതന്നെ:
JER 31:36 “ഈ പ്രകൃതിനിയമങ്ങൾ എന്റെ മുമ്പിൽനിന്ന് നീങ്ങിപ്പോകുമെങ്കിൽ,” യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേൽ ഒരു രാഷ്ട്രമായി നിലനിൽക്കാതവണ്ണം എന്റെ മുമ്പിൽനിന്ന് എന്നെന്നേക്കുമായി നീങ്ങിപ്പോകും.”
JER 31:37 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മീതേയുള്ള ആകാശത്തെ അളക്കുകയും താഴേ ഭൂമിയുടെ അടിസ്ഥാനങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുമെങ്കിൽ ഞാൻ ഇസ്രായേൽ സന്തതിയെ മുഴുവനും അവർ ചെയ്ത സകലകാര്യങ്ങളുംനിമിത്തം തള്ളിക്കളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:38 “ഇതാ, ഹനാനേൽ ഗോപുരംമുതൽ കോൺകവാടംവരെ ഈ നഗരത്തെ യഹോവയ്ക്കായി പുതുക്കിപ്പണിയുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 31:39 “അവിടെനിന്ന് അളവുനൂൽ നേരേ ഗാരേബ് കുന്നിലേക്കുചെന്ന് ഗോവഹിലേക്കു തിരിയും.
JER 31:40 ശവങ്ങളും വെണ്ണീറും എറിഞ്ഞുകളയുന്ന താഴ്വരമുഴുവനും കിഴക്കുഭാഗത്തുള്ള കിദ്രോൻവരെയും എല്ലാ മേടുകളും തുടങ്ങി കുതിരക്കവാടത്തിന്റെ കോൺവരെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. പട്ടണം ഇനി ഒരിക്കലും ഉന്മൂലനംചെയ്യപ്പെടുകയോ ഇടിച്ചുനിരത്തപ്പെടുകയോ ഇല്ല.”
JER 32:1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ പത്താംവർഷം, നെബൂഖദ്നേസരിന്റെ പതിനെട്ടാം വർഷത്തിൽത്തന്നെ, യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 32:2 ആ സമയത്ത് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനെതിരേ ഉപരോധം ഏർപ്പെടുത്തിയിരുന്നു, യിരെമ്യാപ്രവാചകൻ യെഹൂദാരാജാവിന്റെ അരമനയിലുള്ള കാവൽപ്പുരമുറ്റത്ത് കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നു.
JER 32:3 യെഹൂദാരാജാവായ സിദെക്കീയാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് യിരെമ്യാവിനെ കാരാഗൃഹത്തിൽ അടച്ചിട്ടു, “നീ ഇങ്ങനെ എന്തുകൊണ്ട് പ്രവചിക്കുന്നു? നീ പറയുന്നു: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കും; അദ്ദേഹം അതിനെ പിടിച്ചടക്കും.
JER 32:4 യെഹൂദാരാജാവായ സിദെക്കീയാവ് ബാബേല്യരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല; അദ്ദേഹം തീർച്ചയായും ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. അയാൾ അദ്ദേഹത്തോടു മുഖാമുഖമായി; സ്വന്തം കണ്ണിനാൽ കണ്ടുകൊണ്ട് സംസാരിക്കും.
JER 32:5 അദ്ദേഹം സിദെക്കീയാവിനെ ബാബേലിലേക്കു കൊണ്ടുപോകും ഞാൻ അവന്റെ കാര്യം പരിഗണിക്കുന്നതുവരെയും അവൻ അവിടെ ആയിരിക്കും, എന്ന് യഹോവ പ്രഖ്യാപിക്കുന്നു. നിങ്ങൾ ബാബേല്യർക്കെതിരേ യുദ്ധം ചെയ്താലും ജയിക്കുകയില്ല.’ ”
JER 32:6 യിരെമ്യാവ് ഇപ്രകാരം പ്രസ്താവിച്ചു: “യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
JER 32:7 ഇതാ, നിന്റെ പിതൃസഹോദരനായ ശല്ലൂമിന്റെ മകൻ ഹനമെയേൽ നിന്റെ അടുക്കൽവന്ന്, ‘അനാഥോത്തിലുള്ള എന്റെ നിലം നീ വിലയ്ക്കു വാങ്ങുക. അതു വീണ്ടെടുക്കുന്നതിന് അവകാശവും ഉത്തരവാദിത്വവുമുള്ള ഏറ്റവും അടുത്ത ബന്ധു നീയാണ്,’ എന്നു പറയും.
JER 32:8 “അതിനുശേഷം, യഹോവയുടെ വചനപ്രകാരം എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേൽ എന്റെ അടുക്കൽ കാവൽപ്പുരമുറ്റത്തു വന്ന് എന്നോടു പറഞ്ഞു: ‘ബെന്യാമീൻദേശത്ത് അനാഥോത്തിലുള്ള എന്റെ നിലം വാങ്ങുക. നിനക്ക് അതു വാങ്ങുന്നതിനുള്ള അവകാശമുണ്ട്. വീണ്ടെടുപ്പവകാശം നിനക്കാണുള്ളത്. നീ നിനക്കുവേണ്ടി അതു വാങ്ങുക.’ “അപ്പോൾ ഇത് യഹോവയുടെ വചനപ്രകാരമാണ് എന്നു ഞാൻ മനസ്സിലാക്കി;
JER 32:9 അങ്ങനെ ഞാൻ എന്റെ പിതൃസഹോദരന്റെ മകനായ ഹനമെയേലിൽനിന്ന് അനാഥോത്തിലെ നിലം വിലയ്ക്കുവാങ്ങി. പതിനേഴു ശേക്കേൽ വെള്ളി ഞാൻ അയാൾക്കു തൂക്കിക്കൊടുത്തു.
JER 32:10 ആധാരം ഞാൻ ഒപ്പിട്ടു മുദ്രവെച്ചശേഷം സാക്ഷികളെക്കൊണ്ട് ഒപ്പിടുവിച്ചു. പിന്നെ ഞാൻ വെള്ളി അയാൾക്കു തുലാസിൽ തൂക്കിക്കൊടുത്തു.
JER 32:11 പിന്നീടു ഞാൻ വാങ്ങിയ ആധാരം എടുത്തു—വ്യവസ്ഥകൾ എഴുതിയതും മുദ്രയിട്ടതുമായ ആധാരവും അതിന്റെ പകർപ്പും—
JER 32:12 ഞാൻ വിലയാധാരം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ ബാരൂക്കിന്റെ പക്കൽ, എന്റെ പിതൃസഹോദരന്റെ മകൻ ഹനമെയേലും ആധാരത്തിൽ ഒപ്പിട്ടിരുന്ന സാക്ഷികളും കാവൽപ്പുരമുറ്റത്ത് ഇരുന്നിരുന്ന എല്ലാ യെഹൂദന്മാരും കാൺകെ കൊടുത്തു.
JER 32:13 “അവരുടെ സാന്നിധ്യത്തിൽ ഞാൻ ബാരൂക്കിനോട് ഇപ്രകാരമുള്ള നിർദേശങ്ങളും നൽകി:
JER 32:14 ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുദ്രയിട്ട ഈ വിലയാധാരവും ഈ പകർപ്പും വാങ്ങി ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കേണ്ടതിന് അവ ഒരു മൺപാത്രത്തിലാക്കി വെക്കുക.
JER 32:15 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: വീടുകളും നിലങ്ങളും മുന്തിരിത്തോപ്പുകളും ഈ ദേശത്ത് ഇനിയും വിലയ്ക്കു വാങ്ങപ്പെടും.’
JER 32:16 “ആധാരം നേര്യാവിന്റെ മകനായ ബാരൂക്കിന്റെ പക്കൽ കൊടുത്തശേഷം ഞാൻ യഹോവയോട് ഇപ്രകാരം പ്രാർഥിച്ചു.
JER 32:17 “അയ്യോ! കർത്താവായ യഹോവേ, അങ്ങ് അവിടത്തെ വലിയ ശക്തിയാലും നീട്ടിയ ഭുജത്താലും ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചു! അങ്ങേക്ക് അസാധ്യമായ ഒന്നുംതന്നെയില്ല.
JER 32:18 അങ്ങ് ആയിരം തലമുറവരെ ദയ കാണിക്കുകയും പിതാക്കന്മാരുടെ അകൃത്യത്തിന് അവർക്കുശേഷമുള്ള മക്കളുടെ മാർവിടത്തിൽ ശിക്ഷ നടപ്പാക്കുകയുംചെയ്യുന്നു. മഹത്ത്വവും ശക്തിയും ഉള്ള ദൈവമേ, സൈന്യങ്ങളുടെ യഹോവ എന്നല്ലോ അവിടത്തെ നാമം!
JER 32:19 അങ്ങ് ആലോചനയിൽ ഉന്നതനും പ്രവൃത്തിയിൽ ബലവാനും ആകുന്നു. ഓരോരുത്തർക്കും അവരവരുടെ പെരുമാറ്റത്തിന് അനുസരിച്ചും പ്രവൃത്തികൾക്ക് അർഹമായനിലയിലും പകരം നൽകേണ്ടതിന് അങ്ങയുടെ കണ്ണുകൾ മനുഷ്യപുത്രന്മാരുടെ എല്ലാ ജീവിതരീതികളും കാണുന്നല്ലോ.
JER 32:20 അങ്ങ് ഈജിപ്റ്റുദേശത്ത് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു, അവ ഇസ്രായേലിലും സകലമനുഷ്യർക്കിടയിലും ഇന്നും തുടരുന്നു എന്നുമാത്രമല്ല, അവിടത്തെ നാമത്തിന് ഇന്നും നിലനിൽക്കുന്ന കീർത്തിയും അതുമൂലം ലഭിച്ചിരിക്കുന്നു.
JER 32:21 അങ്ങ് എന്റെ ജനമായ ഇസ്രായേലിനെ ഈജിപ്റ്റുദേശത്തുനിന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചും ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും മഹാഭീതികൊണ്ടും കൊണ്ടുവന്നു.
JER 32:22 അവർക്കു നൽകുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്തിരുന്ന ഈ ദേശം, പാലും തേനും ഒഴുകുന്നതായ ദേശംതന്നെ, അവർക്കു കൊടുത്തു.
JER 32:23 അവർ അതിൽ കടന്ന് അതിനെ അവകാശമാക്കി. എന്നാൽ അവർ അവിടത്തെ ശബ്ദം അനുസരിക്കുകയോ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കുകയോ ചെയ്തില്ല; അവർ ചെയ്യണമെന്ന് അവിടന്നു കൽപ്പിച്ചിരുന്നതൊന്നും അവർ ചെയ്തില്ല. അതിനാൽ ഈ വലിയ അനർഥങ്ങളെല്ലാം അവിടന്ന് അവരുടെമേൽ വരുത്തിയിരിക്കുന്നു.
JER 32:24 “നഗരം പിടിച്ചടക്കാൻ ഉപരോധത്തിന്റെ ചരിഞ്ഞ പാത നിർമിക്കപ്പെട്ടിരിക്കുന്നത് എപ്രകാരമെന്നു കാണുക. വാളും ക്ഷാമവും മഹാമാരിയുംനിമിത്തം ഈ നഗരത്തിനെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ കൈകളിൽ അത് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. ഇപ്പോൾ കാണാൻ കഴിയുന്നതുപോലെതന്നെ അങ്ങ് അരുളിച്ചെയ്തത് നിറവേറ്റപ്പെടുന്നു.
JER 32:25 യഹോവയായ കർത്താവേ, ഈ നഗരം ബാബേല്യരുടെ കൈകളിൽ ഏൽപ്പിക്കപ്പെടാനിരിക്കെ, ‘നീ നിലം വിലയ്ക്കുവാങ്ങി സാക്ഷ്യപ്പെടുത്തുക’ എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചല്ലോ.”
JER 32:26 അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
JER 32:27 “ഇതാ, ഞാൻ സകലമനുഷ്യരുടെയും ദൈവമായ യഹോവ ആകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ?
JER 32:28 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ ഈ നഗരം ബാബേല്യരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും ഏൽപ്പിക്കാൻ പോകുന്നു. അദ്ദേഹം അതിനെ പിടിച്ചടക്കും.
JER 32:29 ഈ നഗരത്തെ ആക്രമിക്കുന്ന ബാബേല്യർ കടന്നുകയറി ഇവിടം അഗ്നിക്കിരയാക്കും; ജനങ്ങൾ എന്നെ കോപിപ്പിക്കാനായി മേൽക്കൂരകളിൽവെച്ച് ബാലിനു ധൂപംകാട്ടുകയും അന്യദേവതകൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തിരുന്ന വീടുകളോടൊപ്പം അതിനെ ചുട്ടു നശിപ്പിക്കും.
JER 32:30 “ഇസ്രായേൽജനവും യെഹൂദാജനവും തങ്ങളുടെ ബാല്യംമുതൽ എന്റെ ദൃഷ്ടിയിൽ തിന്മമാത്രം ചെയ്തുപോന്നു. ഇസ്രായേൽജനം തങ്ങളുടെ കൈകളുടെ പ്രവൃത്തികളാൽ എന്നെ പ്രകോപിപ്പിക്കുകമാത്രമാണ് ചെയ്തിട്ടുള്ളത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 32:31 ഈ നഗരം അവർ അതിനെ പണിത നാൾമുതൽ ഇന്നുവരെയും, ഞാൻ അതിനെ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയുംവിധം എന്റെ കോപത്തെയും ക്രോധത്തെയും ജ്വലിപ്പിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ.
JER 32:32 അവർ ചെയ്ത എല്ലാ ദുഷ്ടതകളിലൂടെയും, ഇസ്രായേൽജനവും യെഹൂദാജനവും എന്നെ പ്രകോപിപ്പിച്ചിരിക്കുന്നു. അവരും അവരുടെ രാജാക്കന്മാരും നേതാക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും യെഹൂദാജനവും ജെറുശലേംനിവാസികളുംതന്നെ.
JER 32:33 അവർ തങ്ങളുടെ മുഖമല്ല, പുറംതന്നെ എങ്കലേക്കു തിരിച്ചിരിക്കുന്നു. ഞാൻ അവരെ വീണ്ടും വീണ്ടും ഉപദേശിച്ച് പഠിപ്പിച്ചിട്ടും അവർ കേൾക്കുകയോ ഉപദേശം കൈക്കൊള്ളുകയോ ചെയ്തില്ല.
JER 32:34 എന്നാൽ എന്റെ നാമം വഹിക്കുന്ന എന്റെ ആലയത്തെ അശുദ്ധമാക്കാൻ അവർ മ്ലേച്ഛവിഗ്രഹങ്ങളെ അതിൽ പ്രതിഷ്ഠിച്ചു.
JER 32:35 തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും മോലെക്കിനുവേണ്ടി അഗ്നിപ്രവേശം ചെയ്യിക്കേണ്ടതിന് അവർ ബെൻ-ഹിന്നോം താഴ്വരയിൽ ബാൽദേവനുവേണ്ടി ക്ഷേത്രങ്ങൾ പണിയിച്ചു. ഈ മ്ലേച്ഛതകൾ ചെയ്ത് യെഹൂദയെക്കൊണ്ടു പാപം ചെയ്യിക്കാൻ ഞാൻ അവരോടു കൽപ്പിച്ചിട്ടില്ല; ആ കാര്യം എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല.
JER 32:36 “അതിനാൽ, ‘വാൾ, ക്ഷാമം, മഹാമാരി എന്നിവയാൽ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,’ എന്നു നിങ്ങൾ പറയുന്ന ഈ നഗരത്തെപ്പറ്റി ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
JER 32:37 ഉഗ്രകോപത്തോടും മഹാക്രോധത്തോടും നാടുകടത്തിയിരിക്കുന്ന സകലദേശങ്ങളിൽനിന്നും അവരെ കൂട്ടിച്ചേർക്കും; ഞാൻ അവരെ ഈ സ്ഥലത്തേക്കു തിരിച്ചു വരുത്തി ഇവിടെ സുരക്ഷിതരായി പാർപ്പിക്കും.
JER 32:38 അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും.
JER 32:39 അവരുടെ നന്മയ്ക്കും അവരുടെശേഷം അവരുടെ മക്കളുടെ നന്മയ്ക്കുമായി അവർ എപ്പോഴും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് ഹൃദയത്തിലും പ്രവൃത്തിയിലും ഐക്യംനൽകും.
JER 32:40 ഞാൻ അവരുമായി ശാശ്വതമായ ഒരു ഉടമ്പടി ചെയ്യും: അവർ എന്നെവിട്ടു പിന്മാറാതിരിക്കേണ്ടതിന്, അവർക്കു ചെയ്യുന്ന നന്മകൾക്കൊന്നും ഞാൻ മുടക്കംവരുത്തുകയില്ല, എന്നെ ഭയപ്പെടുന്നതിന് ഞാൻ അവർക്ക് പ്രചോദനംനൽകും.
JER 32:41 അവർക്കു നന്മ ചെയ്യേണ്ടതിന് ഞാൻ അവരിൽ സന്തോഷിക്കും. ഞാൻ പൂർണഹൃദയത്തോടും പൂർണമനസ്സോടുംകൂടെ നിശ്ചയമായും അവരെ ഈ ദേശത്തു നടും.
JER 32:42 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്റെമേൽ ഈ അനർഥമെല്ലാം വരുത്തിയതുപോലെതന്നെ, ഞാൻ വാഗ്ദാനം ചെയ്യുന്ന എല്ലാ നന്മയും ഞാൻ അവർക്കു നൽകും.
JER 32:43 മനുഷ്യനോ മൃഗമോ ശേഷിച്ചിട്ടില്ലാത്ത ഒരു ശൂന്യസ്ഥലമെന്നും ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടതെന്നും നീ പറയുന്ന ഈ ദേശത്ത് ജനം ഒരിക്കൽക്കൂടി നിലങ്ങൾ വിലയ്ക്കു വാങ്ങും.
JER 32:44 ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും മലനാട്ടിലെ പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ നഗരങ്ങളിലും ആളുകൾ നിലങ്ങൾ വിലയ്ക്കു വാങ്ങുകയും ആധാരത്തിൽ ഒപ്പും മുദ്രയും വെക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അവരുടെ പ്രവാസികളെ ഞാൻ മടക്കിവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്.”
JER 33:1 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തു തടവിലാക്കിയിരിക്കുമ്പോൾ യഹോവയുടെ അരുളപ്പാട് രണ്ടാംപ്രാവശ്യം അദ്ദേഹത്തിനുണ്ടായി:
JER 33:2 “ഭൂമിയെ നിർമിച്ച് സ്വസ്ഥാനത്ത് സ്ഥിരപ്പെടുത്തിയ യഹോവ—അതേ, യഹോവ എന്നാകുന്നു അവിടത്തെ നാമം—ആ യഹോവതന്നെ ഇപ്രകാരം അരുളിച്ചെയ്യുന്നു.
JER 33:3 ‘എന്നെ വിളിച്ചപേക്ഷിക്കുക, ഞാൻ നിനക്ക് ഉത്തരമരുളും; നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങൾ ഞാൻ നിന്നെ അറിയിക്കും.’
JER 33:4 ബാബേല്യരുമായുള്ള യുദ്ധത്തിൽ ഉപരോധത്തിന്റെ ചരിഞ്ഞ പാതയ്ക്കും വാളിനുമെതിരായി ഉപയോഗിക്കേണ്ടതിന് ഈ നഗരത്തിൽ തകർക്കപ്പെട്ട വീടുകളെയും യെഹൂദയിലെ രാജകൊട്ടാരങ്ങളെയുംകുറിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവ ഇതാണ് അരുളിച്ചെയ്യുന്നത്:
JER 33:5 ‘അത് എന്റെ കോപത്തിലും ക്രോധത്തിലും ഞാൻ കൊന്നുകളഞ്ഞ മനുഷ്യരുടെ ശവങ്ങൾകൊണ്ട് അവയെ നിറയ്ക്കും. അവരുടെ സകലദുഷ്ടതകളുംനിമിത്തം ഞാൻ എന്റെ മുഖത്തെ ഈ നഗരത്തിനു മറച്ചിരിക്കുന്നു.
JER 33:6 “ ‘ഇതാ, ഞാൻ അവർക്ക് ആരോഗ്യവും സൗഖ്യവും വരുത്തും; ഞാൻ എന്റെ ജനത്തെ സൗഖ്യമാക്കുകയും സമാധാനത്തിന്റെയും സത്യത്തിന്റെയും സമൃദ്ധി ആസ്വദിക്കാൻ ഞാൻ അവരെ അനുവദിക്കുകയും ചെയ്യും.
JER 33:7 ഞാൻ ഇസ്രായേലിനെയും യെഹൂദയെയും അടിമത്തത്തിൽനിന്നു മടക്കിവരുത്തുകയും അവർ പണ്ട് ആയിരുന്നതുപോലെ അവരെ വീണ്ടും പണിതുയർത്തുകയും ചെയ്യും.
JER 33:8 അവർ എനിക്കെതിരേ ചെയ്ത അവരുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ അവരെ ശുദ്ധീകരിക്കും, അവർ എനിക്കെതിരേ മത്സരിച്ചുകൊണ്ടു ചെയ്ത എല്ലാ പാപങ്ങളും ഞാൻ അവരോടു ക്ഷമിക്കും.
JER 33:9 ഞാൻ ഈ നഗരത്തിനുവേണ്ടി ചെയ്യുന്ന, സകലനന്മകളെയുംകുറിച്ച് ഭൂമിയിലെ എല്ലാ രാഷ്ട്രങ്ങളും കേൾക്കുമ്പോൾ, അവരുടെമുമ്പിൽ എനിക്കു കീർത്തിയും ആനന്ദവും സ്തോത്രവും മഹത്ത്വവും ഈ നഗരം കൊണ്ടുവരും; ഞാൻ അവർക്കു ചെയ്യുന്ന എല്ലാ നന്മകളും സമാധാനവും നിമിത്തം സ്തബ്ധരാകുകയും ഭയന്നുവിറയ്ക്കുകയും ചെയ്യും.’
JER 33:10 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യരോ മൃഗങ്ങളോ ഇല്ലാത്ത പാഴുംശൂന്യവുമായ സ്ഥലം, എന്ന് ഈ സ്ഥലത്തെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ശൂന്യവും, മനുഷ്യരോ മൃഗങ്ങളോ അധിവസിക്കാത്തതുമായ യെഹൂദാപട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ഇനിയൊരിക്കൽക്കൂടി,
JER 33:11 ആനന്ദത്തിന്റെയും ആഹ്ലാദത്തിന്റെയും ആരവങ്ങളും മണവാളന്റെയും മണവാട്ടിയുടെയും തേൻമൊഴികളും യഹോവയുടെ ആലയത്തിലേക്കു സ്തോത്രയാഗങ്ങൾ കൊണ്ടുവന്ന്, “ ‘ “സൈന്യങ്ങളുടെ യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, യഹോവ നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്നു പറയുന്നവരുടെ ശബ്ദങ്ങളും കേൾക്കപ്പെടും. കാരണം ഈ ദേശത്തിന്റെ സമ്പൽസമൃദ്ധി ഞാൻ തിരികെ നൽകും,’ എന്ന് യഹോവ അരുളുന്നു.
JER 33:12 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘മനുഷ്യനോ മൃഗമോ ഇല്ലാതെ ശൂന്യമായിക്കിടന്ന ഈ സ്ഥലത്തും അതിലെ എല്ലാ പട്ടണങ്ങളിലും ആട്ടിൻപറ്റത്തിനു വിശ്രമം നൽകുന്ന ഇടയന്മാരുടെ മേച്ചിൽപ്പുറം ഉണ്ടാകും.
JER 33:13 മലമ്പ്രദേശത്തുള്ള പട്ടണങ്ങളിലും പശ്ചിമഭാഗത്തെ കുന്നിൻപ്രദേശത്തെ പട്ടണങ്ങളിലും ദക്ഷിണദേശത്തെ പട്ടണങ്ങളിലും ബെന്യാമീൻദേശത്തും ജെറുശലേമിനു ചുറ്റുമുള്ള ഗ്രാമങ്ങളിലും യെഹൂദാപട്ടണങ്ങളിലും ആട്ടിൻപറ്റത്തെ എണ്ണിനോക്കുന്നവരുടെ കൈക്കീഴിലൂടെ അജഗണങ്ങൾ കടന്നുപോകുമെന്ന് യഹോവയുടെ അരുളപ്പാട്.
JER 33:14 “ ‘ഇതാ, ഇസ്രായേൽജനത്തിനും യെഹൂദാജനത്തിനും ഞാൻ അരുളിയിട്ടുള്ള നല്ല വാഗ്ദാനം ഞാൻതന്നെ നിറവേറ്റുന്ന കാലം വരുന്നു,’ എന്ന് യഹോവയുടെ അരുളപ്പാട്.
JER 33:15 “ ‘ആ നാളുകളിലും ആ കാലത്തും ദാവീദിന്റെ നീതിയുള്ള ശാഖയായവൻ ഉയർന്നുവരാൻ ഞാൻ ഇടവരുത്തും. അവൻ ഭൂമിയിൽ ന്യായവും നീതിയും നടപ്പിലാക്കും.
JER 33:16 ആ ദിവസങ്ങളിൽ യെഹൂദാ രക്ഷിക്കപ്പെടും, ജെറുശലേം സുരക്ഷിതരായി ജീവിക്കും. യഹോവ നമ്മുടെ നീതിമാനായ രക്ഷകൻ, എന്ന പേരിനാൽ അദ്ദേഹം അറിയപ്പെടും.’
JER 33:17 കാരണം യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇസ്രായേൽഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ ദാവീദിന് ഒരു പുരുഷൻ ഇല്ലാതെ വരികയില്ല,
JER 33:18 ദിനംതോറും ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും ഭോജനയാഗങ്ങൾ ദഹിപ്പിക്കുന്നതിനും മറ്റു യാഗങ്ങൾ അർപ്പിക്കുന്നതിനും ലേവ്യപുരോഹിതന്മാർക്ക് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഇല്ലാതെപോകുകയുമില്ല.’ ”
JER 33:19 യഹോവയുടെ അരുളപ്പാട് യിരെമ്യാവിന് ഉണ്ടായി:
JER 33:20 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ പകലിനോടുചെയ്ത എന്റെ ഉടമ്പടിയും രാത്രിയോടുചെയ്ത എന്റെ ഉടമ്പടിയും ലംഘിച്ചുകൊണ്ട് പകലും രാത്രിയും അതതിന്റെ നിശ്ചിതസമയത്ത് വരാതെയാക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ,
JER 33:21 എന്റെ ദാസനായ ദാവീദിന് അവന്റെ സിംഹാസനത്തിലിരിക്കാൻ ഒരു മകൻ ഇല്ലാതെവരത്തക്കവിധം അവനോടുള്ള എന്റെ ഉടമ്പടിയും എന്റെമുമ്പാകെ ശുശ്രൂഷചെയ്യുന്ന ലേവ്യപുരോഹിതന്മാരോടുമുള്ള എന്റെ ഉടമ്പടിയും ലംഘിക്കപ്പെടാം.
JER 33:22 ആകാശത്തിലെ നക്ഷത്രങ്ങളെ എണ്ണിനോക്കാനും കടൽത്തീരത്തെ മണലിനെ അളക്കാനും കഴിയാത്തതുപോലെ എന്റെ ദാസനായ ദാവീദിന്റെ സന്തതിയെയും എനിക്കു ശുശ്രൂഷചെയ്യുന്ന ലേവ്യരെയും ഞാൻ അസംഖ്യമായി വർധിപ്പിക്കും.’ ”
JER 33:23 യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി:
JER 33:24 “ ‘യഹോവ തെരഞ്ഞെടുത്ത രണ്ടു രാജ്യങ്ങളെയും അവിടന്നു തള്ളിക്കളഞ്ഞിരിക്കുന്നു,’ എന്നിങ്ങനെ ഈ ജനങ്ങൾ പറയുന്ന വാക്ക് നീ ശ്രദ്ധിച്ചില്ലേ? ഇങ്ങനെ അവർ എന്റെ ജനതയെ നിന്ദിക്കുന്നു, തുടർന്ന് അവരെ ഒരു രാഷ്ട്രമായി പരിഗണിക്കുന്നതുമില്ല.
JER 33:25 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘പകലിനോടും രാത്രിയോടുമുള്ള എന്റെ ഉടമ്പടി നിലനിൽക്കുന്നില്ലെങ്കിൽ, ആകാശത്തിന്റെയും ഭൂമിയുടെയും നിശ്ചിതവ്യവസ്ഥ ഞാൻ നിയമിച്ചിട്ടില്ലെങ്കിൽ,
JER 33:26 ഞാൻ യാക്കോബിന്റെയും എന്റെ ദാസനായ ദാവീദിന്റെയും സന്തതിയെ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും സന്തതികൾക്കു ഭരണാധിപന്മാരായിരിക്കാൻ അവന്റെ പുത്രന്മാരിൽനിന്ന് ഒരാളെ എടുക്കാൻ സാധിക്കാത്തവിധം തള്ളിക്കളയും. എന്നാൽ ഞാൻ അവരുടെ പ്രവാസികളെ മടക്കിവരുത്തുകയും അവരോടു കരുണ കാണിക്കുകയും ചെയ്യും.’ ”
JER 34:1 ബാബേൽരാജാവായ നെബൂഖദ്നേസരും അദ്ദേഹത്തിന്റെ സകലസൈന്യവും അദ്ദേഹത്തിന്റെ അധികാരത്തിൻകീഴുള്ള ഭൂമിയിലെ സകലരാജ്യങ്ങളും സകലജനങ്ങളും ചേർന്ന് ജെറുശലേമിനും അതിലെ എല്ലാ പട്ടണങ്ങൾക്കുമെതിരേ യുദ്ധംചെയ്തുകൊണ്ടിരിക്കുമ്പോൾ യഹോവയിൽനിന്ന് യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 34:2 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാരാജാവായ സിദെക്കീയാവിനോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ ഈ നഗരം ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കുന്നു. അദ്ദേഹം അതിനെ തീവെച്ചു ചുട്ടുകളയും.
JER 34:3 നീ അദ്ദേഹത്തിന്റെ കൈയിൽനിന്ന് രക്ഷപ്പെടുകയില്ല, എന്നാൽ നിന്നെ അവൻ പിടിച്ചടക്കും, നീ അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും. നീ ബാബേൽരാജാവിനെ കണ്മുമ്പിൽ കാണും; അദ്ദേഹം അഭിമുഖമായി നിന്നോടു സംസാരിക്കും. നീ ബാബേലിലേക്കു പോകേണ്ടിവരും.
JER 34:4 “ ‘എന്നാലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വാഗ്ദാനം കേൾക്കുക. നിന്നെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ വാളാൽ മരിക്കുകയില്ല;
JER 34:5 നീ സമാധാനത്തോടെ മരിക്കും. നിനക്കുമുമ്പ് വാണിരുന്ന രാജാക്കന്മാരായ നിന്റെ മുൻഗാമികളുടെ ആദരസൂചകമായി ചിതയൊരുക്കിയതുപോലെ അവർ നിനക്കുവേണ്ടിയും ആദരസൂചകമായി ചിതയൊരുക്കി, “അയ്യോ തമ്പുരാനേ!” എന്നു പറഞ്ഞ് അവർ നിനക്കായും വിലപിക്കും. ഞാൻതന്നെയാണ് ഈ വാഗ്ദാനം നൽകുന്നത്, എന്നു യഹോവ പ്രഖ്യാപിക്കുന്നു.’ ”
JER 34:6 അതിനുശേഷം യിരെമ്യാപ്രവാചകൻ ജെറുശലേമിൽവെച്ച് ഈ വചനങ്ങളെല്ലാം യെഹൂദാരാജാവായ സിദെക്കീയാവിനോട് സംസാരിച്ചു.
JER 34:7 അന്ന് ബാബേൽരാജാവിന്റെ സൈന്യം ജെറുശലേമിനോടും യെഹൂദ്യയിലെ ശേഷിച്ച നഗരങ്ങളായ ലാഖീശ്, അസേക്കാ എന്നിവയോടും യുദ്ധംചെയ്തുകൊണ്ടിരുന്നു. യെഹൂദാനഗരങ്ങളിൽ ഇവമാത്രം കോട്ടകൾകെട്ടി ഉറപ്പിക്കപ്പെട്ട നഗരങ്ങളായി ശേഷിച്ചിരുന്നു.
JER 34:8 ഒരു യെഹൂദൻ തന്റെ സഹോദരങ്ങളായ എബ്രായദാസീദാസന്മാരെ അടിമകളാക്കി വെക്കാതെ അവരെ സ്വതന്ത്രരാക്കാൻ ഒരു വിമോചനം പ്രസിദ്ധമാക്കണമെന്ന്, സിദെക്കീയാരാജാവ് ജെറുശലേമിലുണ്ടായിരുന്ന എല്ലാ ജനങ്ങളോടും ഒരു ഉടമ്പടി ചെയ്തശേഷം യഹോവയിൽനിന്നും യിരെമ്യാവിനുണ്ടായ അരുളപ്പാട്.
JER 34:10 അതുകൊണ്ട് ഓരോരുത്തനും തന്റെ ദാസനെയും ദാസിയെയും അടിമകളായി വെച്ചുകൊണ്ടിരിക്കാതെ അവരെ സ്വതന്ത്രരാക്കണമെന്ന ഉടമ്പടിയിൽ പങ്കാളികളായിരുന്ന എല്ലാ പ്രഭുക്കന്മാരും ജനങ്ങളും അതനുസരിച്ച് അവരെ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്നു.
JER 34:11 എന്നാൽ പിന്നീട് തങ്ങളുടെ തീരുമാനം മാറ്റി അവർ സ്വതന്ത്രരാക്കിയ ദാസന്മാരെയും ദാസിമാരെയും തിരികെ വിളിച്ച് അവരെ വീണ്ടും അടിമകളാക്കി.
JER 34:12 അപ്പോൾ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
JER 34:13 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പൂർവികരെ അടിമദേശമായ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്നപ്പോൾ ഞാൻ അവരോട് ഒരു ഉടമ്പടിചെയ്തു.
JER 34:14 ‘നിനക്കു വിലയ്ക്കു വിൽക്കപ്പെട്ട ഓരോ എബ്രായദാസരും ആറുവർഷം നിങ്ങളെ സേവിച്ചതിനുശേഷം, ഏഴാംവർഷത്തിൽ നിങ്ങൾ അയാളെ വിട്ടയയ്ക്കണം; നിങ്ങൾ അവരെ സ്വതന്ത്രരായി വിട്ടയയ്ക്കണം.’ എന്നാൽ നിങ്ങളുടെ പൂർവികർ എന്നെ അനുസരിക്കുകയോ എന്റെ വചനത്തിനു ചെവിചായ്‌ക്കുകയോ ചെയ്തില്ല.
JER 34:15 അടുത്തകാലത്ത് നിങ്ങൾ പശ്ചാത്തപിച്ച് എന്റെ ദൃഷ്ടിയിൽ ശരിയായതു ചെയ്തു: നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സ്വന്തം ജനത്തിനു സ്വാതന്ത്ര്യം പ്രസിദ്ധമാക്കി. എന്റെ നാമം വഹിക്കുന്ന ആലയത്തിൽവെച്ച് നിങ്ങൾ ഉടമ്പടിയും ചെയ്തു.
JER 34:16 എന്നാൽ നിങ്ങൾ പിന്തിരിഞ്ഞ് എന്റെ നാമം അശുദ്ധമാക്കി; ഓരോരുത്തനും അവരവരുടെ ഹിതപ്രകാരം നിങ്ങൾ സ്വതന്ത്രരാക്കി വിട്ടയച്ചിരുന്ന ദാസനെയും ദാസിയെയും തിരികെ വിളിപ്പിച്ചിരിക്കുന്നു. നിങ്ങൾ വീണ്ടും അവരെ ബലപ്രയോഗത്തിലൂടെ അടിമകളാക്കിയിരിക്കുന്നു.
JER 34:17 “അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ ജനത്തിനു വിമോചനം പ്രസിദ്ധമാക്കണമെന്നുള്ള എന്റെ വചനം അനുസരിച്ചിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങൾക്ക് ഒരു ‘വിമോചനം,’ പ്രസിദ്ധമാക്കുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു—വാളിലേക്കും മഹാമാരിയിലേക്കും ക്ഷാമത്തിലേക്കും വീഴുന്നതിനുള്ള ഒരു വിമോചനംതന്നെ. ഭൂമിയിലെ സകലരാജ്യങ്ങൾക്കും ഞാൻ നിങ്ങളെ ഒരു ഭീതി വിഷയമാക്കിത്തീർക്കും.
JER 34:18 എന്റെ ഉടമ്പടി ലംഘിക്കുകയും എന്റെമുമ്പാകെ ചെയ്ത ഉടമ്പടിയുടെ നിബന്ധനകൾ പാലിക്കാതിരിക്കുകയും ചെയ്തവരെ, അവർ ഏതൊരു കാളക്കിടാവിനെ രണ്ടു ഖണ്ഡമായി പിളർന്ന് അതിനു മധ്യേകൂടി കടന്നുപോയോ, ആ കിടാവിനെപ്പോലെ ഞാൻ അവരോട് ഇടപെടും.
JER 34:19 യെഹൂദ്യയിലെയും ജെറുശലേമിലെയും പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥമേധാവിമാരെയും പുരോഹിതന്മാരെയും പിളർക്കപ്പെട്ട കാളക്കിടാവിന്റെ ഖണ്ഡങ്ങളിലൂടെ നടന്ന ദേശത്തെ സകലജനങ്ങളെയും,
JER 34:20 ഞാൻ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ഏൽപ്പിക്കും. അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ആഹാരമായിത്തീരും.
JER 34:21 “യെഹൂദാരാജാവായ സിദെക്കീയാവിനെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കൈയിലും അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും നിങ്ങളെ വിട്ടു പിൻവാങ്ങിയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിലും ഏൽപ്പിക്കും.
JER 34:22 ഇതാ, ഞാൻ ആജ്ഞ കൊടുക്കാൻ പോകുന്നു, എന്ന് യഹോവ അരുളിച്ചെയ്യുന്നു. അവരെ ഞാൻ ഈ നഗരത്തിലേക്കു തിരികെവരുത്തും. അവർ അതിനെതിരേ യുദ്ധംചെയ്ത് അതിനെ പിടിച്ചടക്കി തീവെച്ചു ചുട്ടുകളയും. ഞാൻ യെഹൂദാനഗരങ്ങളെ ആൾപ്പാർപ്പില്ലാത്ത ഒരു ശൂന്യസ്ഥലമാക്കും.”
JER 35:1 യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ വാഴ്ചക്കാലത്ത് യഹോവയിൽനിന്നു യിരെമ്യാവിനുണ്ടായ അരുളപ്പാട്:
JER 35:2 “നീ രേഖാബ്യരുടെ ഭവനത്തിൽചെന്ന് അവരെ യഹോവയുടെ ആലയത്തിന്റെ വശത്തോടു ചേർന്നുള്ള ഒരു മുറിയിലേക്കു വരുന്നതിനു ക്ഷണിക്കുക, അതിനുശേഷം അവർക്കു വീഞ്ഞു കുടിക്കാൻ കൊടുക്കുക.”
JER 35:3 അങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവിനെയും അദ്ദേഹത്തിന്റെ സഹോദരന്മാരെയും അദ്ദേഹത്തിന്റെ സകലപുത്രന്മാരെയും—രേഖാബ്യഗൃഹത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരുന്നതിനു പോയി.
JER 35:4 ഞാൻ അവരെ യഹോവയുടെ ആലയത്തിൽ ദൈവപുരുഷനായ ഇഗ്ദല്യാവിന്റെ മകനായ ഹാനാന്റെ പുത്രന്മാരുടെ മുറിയിലേക്കു കൊണ്ടുവന്നു. വാതിൽക്കാവൽക്കാരനായ ശല്ലൂമിന്റെ മകൻ മയസേയാവിന്റെ മുറിക്കുമീതേ പ്രഭുക്കന്മാരുടെ മുറിയുടെ സമീപത്ത് ആയിരുന്നു ആ മുറി.
JER 35:5 പിന്നീട് ഞാൻ രേഖാബ്യഗൃഹത്തിലെ ആ പുരുഷന്മാരുടെമുമ്പിൽ വീഞ്ഞുനിറച്ച പാത്രങ്ങളും പാനപാത്രങ്ങളുംവെച്ച്, “അല്പം വീഞ്ഞു കുടിക്കുക” എന്ന് അവരോടു പറഞ്ഞു.
JER 35:6 എന്നാൽ അവർ ഇപ്രകാരം പറഞ്ഞു: “ഞങ്ങൾ വീഞ്ഞു കുടിക്കുകയില്ല; കാരണം രേഖാബിന്റെ മകനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ്: ‘നിങ്ങളും നിങ്ങളുടെ പുത്രന്മാരും ഒരിക്കലും വീഞ്ഞു കുടിക്കരുത്’ എന്നു കൽപ്പിച്ചിട്ടുണ്ട്.
JER 35:7 ‘മാത്രമല്ല, നിങ്ങൾ വീടുകൾ പണിയുകയോ വിത്തു വിതയ്ക്കുകയോ മുന്തിരിത്തോപ്പ് നട്ടുപിടിപ്പിക്കുകയോ ചെയ്യരുത്; ഇവയൊന്നും നിങ്ങൾക്ക് ഒരിക്കലും ഉണ്ടാകാൻ പാടില്ല, എന്നാൽ നിങ്ങൾ എപ്പോഴും കൂടാരങ്ങളിൽത്തന്നെ പാർക്കണം. അങ്ങനെയായാൽ നിങ്ങൾ ദേശാന്തരികളായി പാർക്കുന്ന ദേശത്ത് ദീർഘകാലം വസിക്കും, എന്നും അദ്ദേഹം കൽപ്പിച്ചു.’
JER 35:8 അങ്ങനെ ഞങ്ങൾ രേഖാബിന്റെ പുത്രനും ഞങ്ങളുടെ പൂർവപിതാവുമായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം അനുസരിച്ചിരിക്കുന്നു. ഞങ്ങളും ഞങ്ങളുടെ ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഒരിക്കലും വീഞ്ഞു കുടിക്കാതെയും
JER 35:9 താമസിക്കാൻ വീടുകൾ നിർമിക്കാതെയും മുന്തിരിത്തോട്ടമോ വയലോ വിത്തോ ഇല്ലാതെയും ജീവിച്ചുപോരുന്നു.
JER 35:10 ഞങ്ങൾ കൂടാരങ്ങളിൽമാത്രം താമസിച്ചും ഞങ്ങളുടെ പൂർവപിതാവായ യോനാദാബ് ഞങ്ങളോടു കൽപ്പിച്ചതെല്ലാം പൂർണമായും അനുസരിച്ചും പോരുന്നു.
JER 35:11 എന്നാൽ ബാബേൽരാജാവായ നെബൂഖദ്നേസർ ഈ ദേശത്തെ ആക്രമിച്ചപ്പോൾ, ഞങ്ങൾ, ‘വരിക, ബാബേല്യരുടെയും അരാമ്യരുടെയും സൈന്യത്തിന്റെ മുമ്പിൽനിന്ന് രക്ഷപ്പെടുന്നതിനു നമുക്കു ജെറുശലേമിലേക്കു പോകണം’ എന്നു പറഞ്ഞു. അതുകൊണ്ടാണ് ഞങ്ങൾ ജെറുശലേമിൽ താമസിക്കുന്നത്.”
JER 35:12 അപ്പോൾ യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
JER 35:13 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പോയി യെഹൂദാജനത്തോടും ജെറുശലേംനിവാസികളോടും ഇപ്രകാരം പറയുക, ‘നിങ്ങൾ ഒരു പാഠം പഠിച്ച് എന്റെ വാക്കുകൾ അനുസരിക്കുകയില്ലേ?’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 35:14 ‘രേഖാബിന്റെ പുത്രനായ യോനാദാബ് തന്റെ മക്കളോടു വീഞ്ഞു കുടിക്കരുത്, എന്നു കൽപ്പിച്ചത് പാലിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ അവർ ഇന്നുവരെയും തങ്ങളുടെ പൂർവപിതാവിന്റെ കൽപ്പന അനുസരിച്ചു വീഞ്ഞു കുടിക്കാതെയിരിക്കുന്നു. എന്നാൽ ഞാൻ നിങ്ങളോട് വീണ്ടും വീണ്ടും സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
JER 35:15 “നിങ്ങൾ ഓരോരുത്തനും നിങ്ങളുടെ ദുർമാർഗം വിട്ടുതിരിഞ്ഞ്, നിങ്ങളുടെ പ്രവൃത്തികൾ പുനരുദ്ധരിക്കുക; അന്യദേവതകളെ സേവിക്കുന്നതിന് അവയുടെ പിന്നാലെ പോകരുത്; അങ്ങനെയെങ്കിൽ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും നൽകിയ ദേശത്തു നിങ്ങൾ പാർക്കും,” എന്നിങ്ങനെ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരെ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കലേക്കയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവിതരികയോ എന്റെ വാക്ക് അനുസരിക്കുകയോ ചെയ്തിട്ടില്ല.
JER 35:16 രേഖാബിന്റെ മകനായ യോനാദാബിന്റെ മക്കൾ സത്യമായും തങ്ങളുടെ പൂർവപിതാവ് തങ്ങളോടു കൽപ്പിച്ച വചനം അനുസരിച്ചിരിക്കുന്നു; എന്നാൽ ഈ ജനം എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.’
JER 35:17 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഇതാ, ഞാൻ അവരോടു സംസാരിച്ചിട്ടും അവർ ശ്രദ്ധിക്കാതെയും ഞാൻ അവരെ വിളിച്ചിട്ടും അവർ ഉത്തരം പറയാതെയും ഇരിക്കുകയാൽ ഞാൻ യെഹൂദയുടെമേലും എല്ലാ ജെറുശലേംനിവാസികളുടെമേലും വരുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അനർഥങ്ങളും അവരുടെമേൽ വരുത്തും.’ ”
JER 35:18 അതിനുശേഷം യിരെമ്യാവ് രേഖാബ്യഗൃഹത്തോട് ഇപ്രകാരം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ നിങ്ങളുടെ പൂർവപിതാവായ യോനാദാബിന്റെ കൽപ്പന അനുസരിച്ച് അവന്റെ എല്ലാ ആജ്ഞകളും പാലിക്കുകയും അവൻ നിങ്ങളോടു കൽപ്പിച്ചതെല്ലാം അനുഷ്ഠിക്കുകയും ചെയ്യുകനിമിത്തം
JER 35:19 രേഖാബിന്റെ മകനായ യോനാദാബിന് എന്റെമുമ്പാകെ നിൽക്കാൻ ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല,’ എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
JER 36:1 യോശിയാവിന്റെ മകനും യെഹൂദാരാജാവുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യഹോവയിൽനിന്നു യിരെമ്യാവിന് ഇപ്രകാരം അരുളപ്പാടുണ്ടായി:
JER 36:2 “നീ ഒരു തുകൽച്ചുരുൾ എടുത്ത് യോശിയാവിന്റെ കാലത്തു ഞാൻ നിന്നോടു സംസാരിക്കാൻ തുടങ്ങിയ കാലംമുതൽ ഇന്നുവരെ ഇസ്രായേലിനെക്കുറിച്ചും യെഹൂദയെക്കുറിച്ചും മറ്റ് എല്ലാ രാഷ്ട്രങ്ങളെക്കുറിച്ചും നിന്നോട് അരുളിച്ചെയ്ത സകലവചനങ്ങളും അതിൽ എഴുതുക.
JER 36:3 ഒരുപക്ഷേ യെഹൂദ്യയിലെ ജനത്തിന്മേൽ ഞാൻ വരുത്താൻപോകുന്ന എല്ലാ അനർഥങ്ങളെക്കുറിച്ചും അവർ കേൾക്കുമ്പോൾ അവരിൽ ഓരോരുത്തരും താന്താങ്ങളുടെ ദുഷ്ടവഴികളിൽനിന്നു പിന്തിരിയാൻ ഇടയാകും; അങ്ങനെയെങ്കിൽ ഞാൻ അവരുടെ ദുഷ്ടതയും പാപവും അവരോടു ക്ഷമിക്കും.”
JER 36:4 അതനുസരിച്ച് യിരെമ്യാവ് നേര്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യിരെമ്യാവ് പറഞ്ഞുകൊടുത്തതനുസരിച്ച് യഹോവ യിരെമ്യാവിനോട് അരുളിച്ചെയ്തിരുന്ന എല്ലാ വചനങ്ങളും ബാരൂക്ക് ഒരു തുകൽച്ചുരുളിൽ എഴുതി.
JER 36:5 പിന്നീട് യിരെമ്യാവ് ബാരൂക്കിനോട് ഇപ്രകാരം പറഞ്ഞു: “ഞാൻ തടവിൽ അടയ്ക്കപ്പെട്ടിരിക്കുന്നു; എനിക്ക് യഹോവയുടെ ആലയത്തിലേക്കു പോകാൻ കഴിയുകയില്ല.
JER 36:6 അതിനാൽ നീ യഹോവയുടെ ആലയത്തിലേക്കു പോയി എന്റെ നിർദേശപ്രകാരം നീ എഴുതിയ വചനങ്ങളെല്ലാം ജനം കേൾക്കെ ഒരു ഉപവാസദിവസത്തിൽ വായിക്കുക. താന്താങ്ങളുടെ പട്ടണത്തിൽനിന്നും വരുന്ന സകല യെഹൂദാജനവും കേൾക്കെ നീ അതു വായിച്ചു കേൾപ്പിക്കണം.
JER 36:7 ഒരുപക്ഷേ അവർ യഹോവയുടെമുമ്പാകെ വീണ് അപേക്ഷിക്കയും ഓരോരുത്തരും തങ്ങളുടെ ദുഷ്ടവഴികൾ വിട്ടു തിരിയുകയും ചെയ്യും; യഹോവ ഈ ജനത്തിനു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലുതാണല്ലോ.”
JER 36:8 നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ തന്നോടു കൽപ്പിച്ചതുപോലെയെല്ലാം ചെയ്തു. യഹോവയുടെ ആലയത്തിൽവെച്ച് അദ്ദേഹം യഹോവയുടെ എല്ലാ വചനങ്ങളും വായിച്ചുകേൾപ്പിച്ചു.
JER 36:9 യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ അഞ്ചാമാണ്ടിൽ ഒൻപതാംമാസത്തിൽ ജെറുശലേമിലെ എല്ലാ ജനങ്ങൾക്കും യെഹൂദാപട്ടണങ്ങളിൽനിന്ന് ജെറുശലേമിലേക്കു വന്ന എല്ലാവർക്കുമായി യഹോവയുടെമുമ്പാകെ ഒരു ഉപവാസം പ്രഖ്യാപിക്കപ്പെട്ടു.
JER 36:10 ആ സമയത്ത് ബാരൂക്ക് യഹോവയുടെ ആലയത്തിലെ പുതിയ കവാടത്തിന്റെ പ്രവേശനസ്ഥലത്ത് മുകൾഭാഗത്തുള്ള അങ്കണത്തിൽ ലേഖകനായ ശാഫാന്റെ മകനായ ഗെമര്യാവിന്റെ മുറിയിൽവെച്ച് യിരെമ്യാവിന്റെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്നു സകലജനത്തെയും വായിച്ചുകേൾപ്പിച്ചു.
JER 36:11 ശാഫാന്റെ മകനായ ഗെമര്യാവിന്റെ മകൻ മീഖായാവ് യഹോവയുടെ വചനങ്ങളെല്ലാം ആ തുകൽച്ചുരുളിൽനിന്ന് വായിച്ചുകേട്ടപ്പോൾ,
JER 36:12 അദ്ദേഹം രാജകൊട്ടാരത്തിൽ ലേഖകന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഉണ്ടായിരുന്നു: ലേഖകനായ എലീശാമയും ശെമയ്യാവിന്റെ മകൻ ദെലായാവും അക്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമര്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും മറ്റെല്ലാ പ്രഭുക്കന്മാരും അവിടെ ഉണ്ടായിരുന്നു.
JER 36:13 ബാരൂക്ക് തുകൽച്ചുരുളിൽനിന്ന് ജനത്തെ വായിച്ചു കേൾപ്പിച്ചപ്പോൾ താൻ കേട്ടിരുന്ന എല്ലാ വചനങ്ങളും മീഖായാവ് അവരോടു പ്രസ്താവിച്ചു.
JER 36:14 അപ്പോൾ പ്രഭുക്കന്മാരെല്ലാവരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നെഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കലേക്ക് അയച്ച്, “നീ ജനത്തിനു വായിച്ചു കേൾപ്പിച്ച ചുരുൾ എടുത്തുകൊണ്ടുവരിക” എന്ന് അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ നേര്യാവിന്റെ മകനായ ബാരൂക്ക് തന്റെ കൈയിൽ ഉണ്ടായിരുന്ന തുകൽച്ചുരുൾ എടുത്തുകൊണ്ട് അവരുടെ അടുക്കൽ ചെന്നു.
JER 36:15 “അവിടെ ഇരുന്ന് അതു ഞങ്ങളെ വായിച്ചു കേൾപ്പിക്കുക,” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു. അങ്ങനെ ബാരൂക്ക് അത് അവരെ വായിച്ചുകേൾപ്പിച്ചു.
JER 36:16 അവർ ആ വചനങ്ങളൊക്കെയും കേട്ടപ്പോൾ ഭയപ്പെട്ട് പരസ്പരം നോക്കിക്കൊണ്ട് ബാരൂക്കിനോട്: “തീർച്ചയായും ഈ വചനങ്ങളെല്ലാം നമുക്കു രാജാവിനെ അറിയിക്കണം” എന്നു പറഞ്ഞു.
JER 36:17 അവർ ബാരൂക്കിനോട്: “താങ്കൾ എങ്ങനെയാണ് ഈ വചനങ്ങൾ ഒക്കെയും എഴുതിയത്? യിരെമ്യാവ് പറഞ്ഞുതന്നതോ? ഞങ്ങളോടു പറയുക” എന്നു പറഞ്ഞു.
JER 36:18 അപ്പോൾ ബാരൂക്ക് അവരോട്: “അതേ, അദ്ദേഹം ഈ വചനങ്ങളെല്ലാം എനിക്കു പറഞ്ഞുതന്നു; ഞാൻ അവ മഷികൊണ്ടു തുകൽച്ചുരുളിൽ എഴുതി” എന്ന് ഉത്തരം പറഞ്ഞു.
JER 36:19 അപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോട്: “പോയി താങ്കളും യിരെമ്യാവും ഒളിച്ചുകൊൾക. നിങ്ങൾ എവിടെയാണെന്ന് ആരും അറിയരുത്” എന്നു പറഞ്ഞു.
JER 36:20 അങ്ങനെ അവർ തുകൽച്ചുരുൾ ലേഖകനായ എലീശാമയുടെ മുറിയിൽ വെച്ചശേഷം അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്ന് ആ വചനങ്ങളെല്ലാം രാജാവിനെ അറിയിച്ചു.
JER 36:21 അതിനുശേഷം രാജാവ് തുകൽച്ചുരുൾ എടുത്തുകൊണ്ടുവരാൻ യെഹൂദിയെ അയച്ചു. അയാൾ ലേഖകനായ എലീശാമയുടെ മുറിയിൽനിന്നും അത് എടുത്തുകൊണ്ടുവന്നു. യെഹൂദി അത് രാജാവിനെയും അദ്ദേഹത്തിന്റെ അടുക്കൽനിന്ന എല്ലാ പ്രഭുക്കന്മാരെയും വായിച്ചുകേൾപ്പിച്ചു.
JER 36:22 അത് ഒൻപതാംമാസമായിരുന്നു, രാജാവ് തന്റെ ഹേമന്തഗൃഹത്തിൽ തീ കത്തിക്കൊണ്ടിരിക്കുന്ന നെരിപ്പോട്ടിനു മുന്നിൽ ഇരിക്കുകയായിരുന്നു.
JER 36:23 യെഹൂദി തുകൽച്ചുരുളിന്റെ മൂന്നോ നാലോ ഭാഗം വായിച്ചുതീരുമ്പോൾ, രാജാവ് എഴുത്തുകാരന്റെ പേനാക്കത്തികൊണ്ട് അതു മുറിച്ച് ചുരുൾമുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുന്നതുവരെ ഇട്ടുകൊണ്ടിരുന്നു.
JER 36:24 എങ്കിലും രാജാവും ഈ വചനങ്ങളെല്ലാം കേട്ട ഭൃത്യന്മാരും ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.
JER 36:25 എൽനാഥാനും ദെലായാവും ഗെമര്യാവും തുകൽച്ചുരുൾ ചുട്ടുകളയാതിരിക്കാൻ രാജാവിനോട് അപേക്ഷിച്ചു, എങ്കിലും അദ്ദേഹം അവരുടെ വാക്കു ശ്രദ്ധിച്ചില്ല.
JER 36:26 രാജാവിന്റെ ഒരു പുത്രനായ യെരഹ്മയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും വേദജ്ഞനായ ബാരൂക്കിനെയും യിരെമ്യാപ്രവാചകനെയും പിടിക്കാൻ കൽപ്പിച്ചു. എന്നാൽ യഹോവ അവരെ ഒളിപ്പിച്ചിരുന്നു.
JER 36:27 യിരെമ്യാവു പറഞ്ഞുകൊടുത്തിട്ട് ബാരൂക്ക് എഴുതിയിരുന്ന വചനങ്ങളുള്ള തുകൽച്ചുരുൾ രാജാവ് ചുട്ടുകളഞ്ഞശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാവിനുണ്ടായി:
JER 36:28 “നീ മറ്റൊരു തുകൽച്ചുരുൾ എടുത്ത് യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ ആദ്യത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളെല്ലാം അതിൽ എഴുതുക.
JER 36:29 യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് നീ ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേൽരാജാവു തീർച്ചയായും വന്ന് ഈ ദേശത്തെ നശിപ്പിക്കുകയും മനുഷ്യനെയും മൃഗത്തെയും അതിൽനിന്ന് മുടിച്ചുകളയുകയും ചെയ്യുമെന്ന് നീ അതിൽ എഴുതിയത് എന്തിന്, എന്നു പറഞ്ഞുകൊണ്ട് നീ ആ ചുരുൾ ദഹിപ്പിച്ചല്ലോ.”
JER 36:30 അതുകൊണ്ട് യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ച് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ദാവീദിന്റെ സിംഹാസനത്തിലിരിക്കാൻ അവന് ആരും ഉണ്ടാകുകയില്ല; അവന്റെ ശവശരീരം പകലത്തെ വെയിലും രാത്രിയിലെ മഞ്ഞും ഏൽക്കാൻ എറിഞ്ഞുകളയും.
JER 36:31 ഈ അകൃത്യത്തിന് ഞാൻ അവനെയും അവന്റെ സന്തതികളെയും അവന്റെ ഭൃത്യന്മാരെയും ശിക്ഷിക്കും; അവരുടെമേലും ജെറുശലേംനിവാസികളുടെമേലും യെഹൂദാജനത്തിന്റെമേലും ഞാൻ അവർക്കു വരുത്തുമെന്ന് പ്രഖ്യാപിച്ച അനർഥമൊക്കെയും വരുത്തും; അവർ എന്റെ മുന്നറിയിപ്പുകൾ ഒന്നുംതന്നെ ശ്രദ്ധിച്ചില്ലല്ലോ.’ ”
JER 36:32 അതിനുശേഷം യിരെമ്യാവ് മറ്റൊരു തുകൽച്ചുരുൾ എടുത്ത് നേര്യാവിന്റെ മകനായ ബാരൂക്ക് എന്ന വേദജ്ഞന്റെ കൈയിൽ കൊടുത്തു. യെഹൂദാരാജാവായ യെഹോയാക്കീം തീയിലിട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളെല്ലാം യിരെമ്യാവു പറഞ്ഞുകൊടുത്തപ്രകാരം അദ്ദേഹം അതിൽ എഴുതി. അതുപോലെയുള്ള അനേകം വചനങ്ങളും അവയോടൊപ്പം എഴുതിച്ചേർത്തു.
JER 37:1 ബാബേൽരാജാവായ നെബൂഖദ്നേസർ, യോശിയാവിന്റെ പുത്രനായ സിദെക്കീയാവിനെ യെഹൂദാദേശത്തു രാജാവായി വാഴിച്ചു; അദ്ദേഹം യെഹോയാക്കീമിന്റെ മകനായ യെഹോയാഖീന്റെ സ്ഥാനത്ത് രാജ്യഭരണം നടത്തി.
JER 37:2 എന്നാൽ അദ്ദേഹമോ അദ്ദേഹത്തിന്റെ ഭൃത്യരോ ദേശത്തിലെ ജനമോ യിരെമ്യാപ്രവാചകനിലൂടെ യഹോവ അരുളിച്ചെയ്ത വചനങ്ങൾ അനുസരിച്ചില്ല.
JER 37:3 എങ്കിലും സിദെക്കീയാരാജാവ്, ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ച്, “അങ്ങ് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവമായ യഹോവയോടു പ്രാർഥിക്കണമേ,” എന്നു പറയിച്ചു.
JER 37:4 യിരെമ്യാവ് അപ്പോഴും ജനങ്ങളുടെ അടുക്കൽ വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു; അതുവരെ അദ്ദേഹം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്നില്ല.
JER 37:5 ഈ ഘട്ടത്തിൽ ഫറവോന്റെ സൈന്യം ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടിരുന്നു; അവരെക്കുറിച്ചുള്ള വാർത്ത ജെറുശലേമിന് ഉപരോധം ഏർപ്പെടുത്തിയിരുന്ന ബാബേല്യർ കേട്ടപ്പോൾ അവർ ജെറുശലേമിൽനിന്നു പിൻവാങ്ങി.
JER 37:6 അപ്പോൾ യഹോവയുടെ അരുളപ്പാട് ഇപ്രകാരം യിരെമ്യാപ്രവാചകന് ഉണ്ടായി:
JER 37:7 “ഇസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നോട് അരുളപ്പാട് ചോദിക്കാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോട് നിങ്ങൾ ഇപ്രകാരം പറയുക: ‘ഇതാ നിങ്ങളെ സഹായിക്കാൻ പുറപ്പെട്ടിരുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ ഈജിപ്റ്റിലേക്കുതന്നെ മടങ്ങിപ്പോകും.
JER 37:8 ബാബേല്യർ മടങ്ങിവന്ന് ഈ നഗരത്തോടു യുദ്ധംചെയ്യും; അവർ ഈ നഗരം പിടിച്ചടക്കി അഗ്നിക്കിരയാക്കും.’
JER 37:9 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ബാബേല്യർ തീർച്ചയായും നമ്മെ വിട്ടുപോകും,’ എന്നു പറഞ്ഞ് നിങ്ങളെത്തന്നെ വഞ്ചിക്കരുത്. അവർ വിട്ടുപോകുകയില്ല!
JER 37:10 നിങ്ങൾക്കെതിരേ യുദ്ധംചെയ്യുന്ന ബാബേല്യരുടെ മുഴുവൻ സൈന്യത്തെയും നിങ്ങൾ തോൽപ്പിക്കുകയും മുറിവേറ്റ ആളുകൾമാത്രം അവരുടെ കൂടാരങ്ങളിൽ ശേഷിക്കുകയും ചെയ്താലും, അവർ തങ്ങളുടെ കൂടാരത്തിൽനിന്ന് എഴുന്നേറ്റുവന്ന് ഈ നഗരം തീവെച്ചു ചുട്ടുകളയും.”
JER 37:11 ഫറവോന്റെ സൈന്യംനിമിത്തം ബാബേല്യരുടെ സൈന്യം ജെറുശലേം വിട്ടുപോയപ്പോൾ,
JER 37:12 യിരെമ്യാവ് ജെറുശലേംവിട്ട് ബെന്യാമീൻദേശത്തേക്കുപോയി. അവിടത്തെ ജനങ്ങൾക്കിടയിൽ തനിക്കുള്ള ചില അവകാശസ്ഥലങ്ങൾ സ്വന്തമാക്കാനായിരുന്നു ആ യാത്ര.
JER 37:13 എന്നാൽ അദ്ദേഹം ബെന്യാമീൻകവാടത്തിൽ എത്തിയപ്പോൾ, ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകനായ യിരീയാവ് കാവൽക്കാരുടെ അധിപനായി അവിടെ ഉണ്ടായിരുന്നു. “നീ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയാണ്!” എന്നു പറഞ്ഞുകൊണ്ട് അയാൾ യിരെമ്യാപ്രവാചകനെ പിടിച്ചു.
JER 37:14 എന്നാൽ യിരെമ്യാവ്, “അതു സത്യമല്ല! ഞാൻ ബാബേല്യരുടെ പക്ഷത്തു ചേരാൻ ഇവിടം ഉപേക്ഷിച്ചു പോകുകയല്ല” എന്നു പറഞ്ഞു. എന്നിട്ടും യിരീയാവ് ആ വാക്കു ശ്രദ്ധിക്കാതെ യിരെമ്യാവിനെ ബന്ധിച്ച് പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുവന്നു.
JER 37:15 അപ്പോൾ പ്രഭുക്കന്മാർ യിരെമ്യാവിന്റെ നേരേ കോപിച്ച് അദ്ദേഹത്തെ മർദിച്ചു. അവർ അദ്ദേഹത്തെ ലേഖകനായ യോനാഥാന്റെ വീട്ടിൽ തടവിലാക്കി; അവർ അതിനെ കാരാഗൃഹമാക്കിയിരുന്നു.
JER 37:16 അങ്ങനെ യിരെമ്യാവ് അവിടത്തെ ഇരുട്ടറയ്ക്കുള്ളിൽ അനേകദിവസം കഴിച്ചുകൂട്ടി.
JER 37:17 അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് അദ്ദേഹത്തെ കൊട്ടാരത്തിലേക്കു വരുത്തി. തന്റെ അരമനയിൽവെച്ചു രാജാവ് രഹസ്യമായി അദ്ദേഹത്തോട്: “യഹോവയിൽനിന്ന് വല്ല അരുളപ്പാടുമുണ്ടോ” എന്നു ചോദിച്ചു. “ഉണ്ട്, താങ്കൾ ബാബേൽരാജാവിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും,” എന്നു യിരെമ്യാവ് ഉത്തരം പറഞ്ഞു.
JER 37:18 യിരെമ്യാവ് സിദെക്കീയാരാജാവിനോട് ഇതുംകൂടി പറഞ്ഞു: “താങ്കൾ എന്നെ കാരാഗൃഹത്തിൽ അടയ്ക്കാൻ തക്കവണ്ണം ഞാൻ താങ്കളോടോ താങ്കളുടെ ഭൃത്യന്മാരോടോ ഈ ജനത്തിനോടോ എന്തു കുറ്റമാണു ചെയ്തത്?
JER 37:19 ‘ബാബേൽരാജാവ് താങ്കളെയോ ഈ ദേശത്തെയോ ആക്രമിക്കുകയില്ല,’ എന്നു പ്രവചിച്ച താങ്കളുടെ പ്രവാചകന്മാർ എവിടെ?
JER 37:20 എന്നാലിപ്പോൾ യജമാനനായ രാജാവേ, കേൾക്കണമേ. എന്റെ അപേക്ഷ അവിടന്നു കൈക്കൊള്ളണമേ. ഞാൻ ലേഖകനായ യോനാഥാന്റെ വീട്ടിൽക്കിടന്നു മരിക്കാതിരിക്കേണ്ടതിന് അവിടേക്കു ഞാൻ മടങ്ങിപ്പോകാൻ ഇടയാക്കരുതേ.”
JER 37:21 അതുകൊണ്ട് സിദെക്കീയാരാജാവ് കൽപ്പന കൊടുത്തിട്ട്, അവർ യിരെമ്യാവിനെ കാവൽപ്പുരമുറ്റത്ത് ബന്ധിച്ചു. നഗരത്തിലെ ഭക്ഷണം തീർന്നുപോകുംവരെ അപ്പക്കാരുടെ തെരുവിൽനിന്ന് ദിനംതോറും ഓരോ അപ്പം നൽകുന്നതിനും ഏർപ്പാടുചെയ്തു. അങ്ങനെ യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
JER 38:1 യിരെമ്യാവ് സകലജനത്തോടും പ്രസ്താവിച്ച വചനങ്ങൾ മത്ഥാന്റെ മകൻ ശെഫത്യാവും പശ്ഹൂരിന്റെ മകൻ ഗെദല്യാവും ശെലെമ്യാവിന്റെ മകൻ യെഹൂഖലും മൽക്കീയാവിന്റെ മകൻ പശ്ഹൂരും കേട്ടു. ഇപ്രകാരമായിരുന്നു അദ്ദേഹം സംസാരിച്ചത്:
JER 38:2 “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ നഗരത്തിൽ പാർക്കുന്നവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും. എന്നാൽ ബാബേല്യരുടെ അടുക്കലേക്കു പോകുന്നവർ ജീവിക്കും. അവരുടെ ജീവൻ അവർക്കു കൊള്ളകിട്ടിയതുപോലെ ആയിരിക്കും; അവൻ ജീവനോടെയിരിക്കും.’
JER 38:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ പട്ടണം തീർച്ചയായും ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കൈയിൽ ഏൽപ്പിക്കപ്പെടും; രാജാവ് അതിനെ പിടിച്ചടക്കും.’ ”
JER 38:4 അപ്പോൾ ആ പ്രഭുക്കന്മാർ രാജാവിനോടു പറഞ്ഞു: “ഈ മനുഷ്യൻ പറയുന്ന കാര്യങ്ങൾ നഗരത്തിൽ ശേഷിച്ചിരിക്കുന്ന സൈന്യത്തെയും അതുപോലെതന്നെ സകലജനത്തെയും നിരുത്സാഹപ്പെടുത്തുന്നതാണ്. അതുകൊണ്ട് ഇയാളെ കൊന്നുകളയണം. ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല, അവരുടെ നാശമാണ് ആഗ്രഹിക്കുന്നത്.”
JER 38:5 അതിനാൽ സിദെക്കീയാരാജാവ് ഇപ്രകാരം കൽപ്പിച്ചു: “ഇതാ, അയാൾ നിങ്ങളുടെ കൈയിൽ ഇരിക്കുന്നു. നിങ്ങൾക്കെതിരായി രാജാവിന് ഒന്നും ചെയ്യാൻ കഴിയുകയില്ല.”
JER 38:6 അങ്ങനെ അവർ യിരെമ്യാവിനെ പിടിച്ചുകൊണ്ടുപോയി കാവൽപ്പുരമുറ്റത്ത് രാജകുമാരനായ മൽക്കീയാവിന്റെ ജലസംഭരണിയിൽ ഇട്ടു. അവർ കയർകൊണ്ട് യിരെമ്യാവിനെ താഴേക്കിറക്കി. അതിൽ ചെളിയല്ലാതെ വെള്ളം ഉണ്ടായിരുന്നില്ല, അങ്ങനെ യിരെമ്യാവ് ചെളിയിൽ താണു.
JER 38:7 എന്നാൽ രാജകൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന കൂശ്യനായ ഏബെദ്-മെലെക്ക്, അവർ യിരെമ്യാവിനെ ഒരു ജലസംഭരണിയിലിട്ട വാർത്ത കേട്ടു. അപ്പോൾ രാജാവ് ബെന്യാമീൻകവാടത്തിൽ ഇരിക്കുകയായിരുന്നു.
JER 38:8 ഏബെദ്-മെലെക്ക് രാജകൊട്ടാരത്തിൽനിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോട് ഇപ്രകാരം സംസാരിച്ചു:
JER 38:9 “യജമാനനായ രാജാവേ, ഈ പുരുഷന്മാർ യിരെമ്യാപ്രവാചകനോടു ചെയ്തതെല്ലാം ദുഷ്ടതയാണ്. അവർ അദ്ദേഹത്തെ ആ ജലസംഭരണിയിൽ ഇട്ടുകളഞ്ഞല്ലോ. നഗരത്തിൽ ആഹാരമില്ലായ്കയാൽ അദ്ദേഹം അവിടെക്കിടന്ന് പട്ടിണികൊണ്ടു മരിച്ചുപോകും.”
JER 38:10 അപ്പോൾ രാജാവ് കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം കൽപ്പിച്ചു: “ഇവിടെനിന്നു നിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പതുപേരെ നിന്നോടൊപ്പം കൂട്ടിക്കൊണ്ടുപോയി യിരെമ്യാപ്രവാചകൻ മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ജലസംഭരണിയിൽനിന്ന് കയറ്റുക.”
JER 38:11 അങ്ങനെ ഏബെദ്-മെലെക്ക് അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലുള്ള മുപ്പത് ആളുകളെ കൂട്ടിക്കൊണ്ട് കൊട്ടാരത്തിൽ ഭണ്ഡാരമുറിക്കുകീഴേയുള്ള ഒരു സ്ഥലത്തുചെന്ന് അവിടെനിന്നു പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും ശേഖരിച്ച് അവ കയറിൽ കെട്ടി ജലസംഭരണിൽ യിരെമ്യാവിന്റെ അടുക്കലേക്ക് ഇറക്കിക്കൊടുത്തു.
JER 38:12 കൂശ്യനായ ഏബെദ്-മെലെക്ക് യിരെമ്യാവിനോട്: “ഈ പഴയ തുണിയും കീറിയ തുണിക്കഷണങ്ങളും കയറിനുകീഴേ നിന്റെ കക്ഷത്തിൽ വെക്കുക” എന്നു പറഞ്ഞു.
JER 38:13 അങ്ങനെ അവർ യിരെമ്യാവിനെ കയറുകൊണ്ടു ജലസംഭരണിയിൽനിന്നു വലിച്ചുകയറ്റി. അതിനുശേഷം യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു.
JER 38:14 അതിനുശേഷം സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനദ്വാരത്തിൽ തന്റെ അടുക്കൽ വരുത്തി. “ഞാൻ ഒരു കാര്യം താങ്കളോടു ചോദിക്കുകയാണ്. എന്നിൽനിന്ന് ഒന്നും മറച്ചുവെക്കരുത്,” എന്നു രാജാവ് യിരെമ്യാവിനോട് കൽപ്പിച്ചു.
JER 38:15 അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട്: “ഞാൻ പറഞ്ഞാൽ അങ്ങ് എന്നെ കൊല്ലുകയില്ലേ? ഞാൻ അങ്ങയെ ഉപദേശിച്ചാൽ അങ്ങ് അതു കേൾക്കുകയുമില്ല” എന്നു പറഞ്ഞു.
JER 38:16 എന്നാൽ സിദെക്കീയാരാജാവ് രഹസ്യത്തിൽ യിരെമ്യാവിനോട് ഇപ്രകാരം ശപഥംചെയ്തുപറഞ്ഞു: “ഈ ജീവൻ നമുക്കു തന്ന ജീവിക്കുന്ന യഹോവയാണെ, ഞാൻ തീർച്ചയായും താങ്കളെ കൊല്ലുകയോ താങ്കൾക്കു ജീവഹാനി വരുത്താൻ ശ്രമിക്കുന്ന ആളുകളുടെ കൈയിൽ താങ്കളെ ഏൽപ്പിക്കുകയോ ഇല്ല.”
JER 38:17 അപ്പോൾ യിരെമ്യാവ് സിദെക്കീയാവിനോട് പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അങ്ങ് കീഴടങ്ങി ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു ചെല്ലുന്നെങ്കിൽ അങ്ങ് ജീവിച്ചിരിക്കും; ഈ നഗരം അഗ്നിക്കിരയായി നശിപ്പിക്കപ്പെടുകയുമില്ല; അങ്ങും അങ്ങയുടെ കുടുംബവും ജീവനോടെ ശേഷിക്കുകയും ചെയ്യും.
JER 38:18 എന്നാൽ അങ്ങ് ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലുന്നില്ലെങ്കിൽ ഈ നഗരം ബാബേല്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ ഇതു തീവെച്ചു ചുട്ടുകളയും; അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടുകയുമില്ല.’ ”
JER 38:19 അപ്പോൾ സിദെക്കീയാരാജാവ് യിരെമ്യാവിനോട്: “ബാബേല്യരുടെ പക്ഷംചേർന്നിരിക്കുന്ന യെഹൂദ്യരെ ഞാൻ ഭയപ്പെടുന്നു, കാരണം ബാബേല്യർ എന്നെ അവരുടെപക്കൽ ഏൽപ്പിക്കുകയും അവർ എന്നെ അപമാനിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
JER 38:20 യിരെമ്യാവു മറുപടി പറഞ്ഞത്: “അവർ അങ്ങയെ അവരുടെ കൈയിൽ ഏൽപ്പിക്കുകയില്ല. അങ്ങേക്കു നന്മയുണ്ടാകാനും അങ്ങു ജീവിച്ചിരിക്കുന്നതിനും ഞാൻ അങ്ങയോടു പറയുന്ന കാര്യത്തിൽ യഹോവയെ അനുസരിച്ചാലും.
JER 38:21 എന്നാൽ അങ്ങു കീഴടങ്ങാൻ വിസമ്മതിക്കുന്നെങ്കിലോ, യഹോവ ഇപ്രകാരമാണ് എനിക്കു വെളിപ്പെടുത്തിയിരിക്കുന്നത്:
JER 38:22 ഇതാ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ ശേഷിച്ചിട്ടുള്ള സകലസ്ത്രീകളും ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെമുമ്പിലേക്ക് ആനയിക്കപ്പെടും. ആ സ്ത്രീകൾ അങ്ങയോട് ഇപ്രകാരം പറയും: “ ‘അങ്ങയുടെ വിശ്വസ്ത സ്നേഹിതന്മാർ അങ്ങയെ തെറ്റിദ്ധരിപ്പിച്ച് വശത്താക്കി. അങ്ങയുടെ കാൽ ചെളിയിൽ താണുപോയപ്പോൾ അവർ അങ്ങയെ ഉപേക്ഷിച്ചുകളഞ്ഞു.’
JER 38:23 “അവർ അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബേല്യരുടെ അടുക്കലേക്കു കൊണ്ടുപോകും. അങ്ങുതന്നെയും അവരുടെ കൈയിൽനിന്ന് രക്ഷപ്പെടാതെ ബാബേൽരാജാവിന്റെ കൈയിൽ അകപ്പെടും. ഈ പട്ടണം ചുട്ടെരിക്കപ്പെടുകയും ചെയ്യും.”
JER 38:24 അപ്പോൾ സിദെക്കീയാവ് യിരെമ്യാവിനോടു പറഞ്ഞു: “ഈ സംഭാഷണം ഒരാളും അറിയരുത്. അറിഞ്ഞാൽ താങ്കൾ മരിച്ചിരിക്കും.
JER 38:25 എന്നാൽ ഞാൻ താങ്കളോടു സംസാരിച്ചെന്നും താങ്കളുടെ അടുക്കൽ വന്നെന്നും പ്രഭുക്കന്മാർ അറിഞ്ഞിട്ട്, അവർ താങ്കളുടെ അടുക്കൽവന്ന്, ‘താങ്കൾ രാജാവിനോട് എന്താണു സംസാരിച്ചത്? രാജാവ് താങ്കളോട് എന്തു പറഞ്ഞു? ഞങ്ങൾക്ക് അതു മറയ്ക്കരുത്; അല്ലായെങ്കിൽ ഞങ്ങൾ താങ്കളെ വധിക്കും’ എന്നു പറയുന്നെങ്കിൽ
JER 38:26 താങ്കൾ അവരോട്: ‘യോനാഥാന്റെ ഭവനത്തിൽവെച്ചു മരിക്കേണ്ടതിന് അവിടേക്കു മടങ്ങാൻ എന്നെ അനുവദിക്കരുത് എന്നിങ്ങനെ ഞാൻ രാജാവിന്റെ തിരുമുമ്പിൽ എന്റെ അപേക്ഷ സമർപ്പിക്കുകയായിരുന്നു’ എന്നു പറഞ്ഞുകൊള്ളണം.”
JER 38:27 അതിനുശേഷം പ്രഭുക്കന്മാരെല്ലാവരും യിരെമ്യാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ ചോദ്യംചെയ്തു. അതിനാൽ രാജാവു കൽപ്പിച്ച ഈ വാക്കുകളെല്ലാം അദ്ദേഹം അവരോടു പറഞ്ഞു. അങ്ങനെ അവർ അദ്ദേഹത്തോടു സംസാരിക്കുന്നതു മതിയാക്കി. രാജാവുമായി നടത്തിയ സംഭാഷണം ആരും കേട്ടിരുന്നതുമില്ല.
JER 38:28 അങ്ങനെ ജെറുശലേം പിടിക്കപ്പെടുന്നതുവരെയും യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് താമസിച്ചു. ജെറുശലേം കീഴടക്കപ്പെട്ടത് ഇപ്രകാരമായിരുന്നു:
JER 39:1 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്ന് അതിന് ഉപരോധം ഏർപ്പെടുത്തി.
JER 39:2 സിദെക്കീയാവിന്റെ പതിനൊന്നാമാണ്ടിൽ നാലാംമാസം ഒൻപതാംതീയതി യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു.
JER 39:3 അതിനുശേഷം ബാബേൽരാജാവിന്റെ എല്ലാ പ്രഭുക്കന്മാരും അകത്തുകടന്ന്, നടുവിലത്തെ കവാടത്തിൽ ഇരുന്നു. സംഗാരിലെ നേർഗൽ-ശരേസരും നെബോ-സർസെഖീം എന്ന ഷണ്ഡന്മാരുടെ തലവനും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനും ബാബേൽരാജാവിന്റെ മറ്റ് എല്ലാ പ്രഭുക്കന്മാരുംതന്നെ.
JER 39:4 യെഹൂദാരാജാവായ സിദെക്കീയാവും അദ്ദേഹത്തിന്റെ സകലസൈനികരും അവരെ കണ്ടപ്പോൾ അവർ രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനം വഴിയായി രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ നഗരത്തിനു പുറത്തുകടന്ന് അരാബയിലേക്കു യാത്രചെയ്തു.
JER 39:5 എന്നാൽ ബാബേൽസൈന്യം അവരെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് സിദെക്കീയാവിനെ മറികടന്നു. അവർ അദ്ദേഹത്തെ പിടിച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ ഹമാത്തിലെ രിബ്ലയിൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.
JER 39:6 അവിടെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹം കാൺകെ കൊന്നു. ബാബേൽരാജാവ് യെഹൂദ്യയിലെ എല്ലാ പ്രഭുക്കന്മാരെയും കൊന്നുകളഞ്ഞു.
JER 39:7 അതിനുശേഷം അദ്ദേഹം സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ച്, ബാബേലിലേക്കു കൊണ്ടുപോകുന്നതിനായി വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ചു.
JER 39:8 ബാബേല്യർ രാജാവിന്റെ അരമനയും ജനങ്ങളുടെ വീടുകളും തീവെച്ചു നശിപ്പിക്കയും ജെറുശലേമിന്റെ മതിലുകൾ ഇടിച്ചുകളയുകയും ചെയ്തു.
JER 39:9 നഗരത്തിൽ ശേഷിച്ചിരുന്ന ജനത്തെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും ശേഷിച്ച മറ്റുള്ളവരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയി.
JER 39:10 എന്നാൽ സ്വന്തമായി ഒന്നുമില്ലാത്ത ഏറ്റവും എളിയവരായ ചിലരെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യെഹൂദാദേശത്തു താമസിപ്പിച്ചു. അദ്ദേഹം അവർക്കു മുന്തിരിത്തോപ്പുകളും നിലങ്ങളും അക്കാലത്ത് അനുവദിച്ചുകൊടുത്തു.
JER 39:11 ബാബേൽരാജാവായ നെബൂഖദ്നേസർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാന് യിരെമ്യാവിനെക്കുറിച്ച് ഇപ്രകാരം കൽപ്പന കൊടുത്തിരുന്നു:
JER 39:12 “നീ അദ്ദേഹത്തെ കൊണ്ടുപോയി സംരക്ഷിക്കണം; അദ്ദേഹത്തിന് ഒരു ദോഷവും ചെയ്യരുത്. അദ്ദേഹം ആവശ്യപ്പെടുന്നതൊക്കെ ചെയ്തുകൊടുക്കുകയും വേണം.”
JER 39:13 അങ്ങനെ അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ, നെബൂശസ്ബാൻ എന്ന ഷണ്ഡന്മാരുടെ തലവനോടും നേർഗൽ-ശരേസർ എന്ന മന്ത്രവാദികളുടെ തലവനോടും ബാബേൽരാജാവിന്റെ എല്ലാ പ്രധാന പ്രഭുക്കന്മാരോടുംകൂടെ ആളയച്ച്
JER 39:14 യിരെമ്യാവിനെ കാവൽപ്പുരമുറ്റത്തുനിന്ന് വരുത്തി. അദ്ദേഹത്തെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകുന്നതിനായി ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം ജനത്തിന്റെ മധ്യേ താമസിച്ചു.
JER 39:15 യിരെമ്യാവ് കാവൽപ്പുരമുറ്റത്ത് തടവിലായിരുന്ന കാലത്ത് യഹോവയുടെ അരുളപ്പാട് ഇപ്രകാരം അദ്ദേഹത്തിന് ഉണ്ടായി:
JER 39:16 “നീ പോയി കൂശ്യനായ ഏബെദ്-മെലെക്കിനോട് ഇപ്രകാരം സംസാരിക്കുക, ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ വചനങ്ങളെ ഈ നഗരത്തിന്റെ ക്ഷേമത്തിനായിട്ടല്ല, നാശത്തിനായിത്തന്നെ നിറവേറ്റാൻ പോകുന്നു. ആ ദിവസത്തിൽ നിന്റെ കൺമുമ്പിൽത്തന്നെ അവ നിറവേറും.
JER 39:17 എന്നാൽ ആ നാളിൽ നിന്നെ ഞാൻ വിടുവിക്കും; നീ ഭയപ്പെടുന്ന മനുഷ്യരുടെ കൈയിൽ നീ ഏൽപ്പിക്കപ്പെടുകയുമില്ല, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 39:18 ഞാൻ നിശ്ചയമായും നിന്നെ രക്ഷിക്കും; നീ വാളാൽ വീഴുകയില്ല, എന്നാൽ നീ എന്നിൽ വിശ്വസിച്ചതുകൊണ്ട് നിന്റെ ജീവൻ നിനക്ക് കൊള്ള കണ്ടുകിട്ടിയതുപോലെ ആയിരിക്കും, എന്ന് യഹോവയുടെ അരുളപ്പാട്.’ ”
JER 40:1 അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ യിരെമ്യാവിനെ രാമായിൽവെച്ച് തടവിൽനിന്നു മോചിപ്പിച്ചശേഷം അദ്ദേഹത്തിനു യഹോവയിൽനിന്നുണ്ടായ അരുളപ്പാട്: ജെറുശലേമിൽനിന്നും യെഹൂദ്യയിൽനിന്നും താൻ ബാബേലിലേക്കു കൊണ്ടുപോയ സകലബന്ധിതരുടെയും കൂട്ടത്തിൽ യിരെമ്യാവും ചങ്ങലയാൽ ബന്ധിക്കപ്പെട്ടവനായി നെബൂസരദാൻ കണ്ടായിരുന്നു.
JER 40:2 അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ യിരെമ്യാവിനെ വരുത്തി അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തിരുന്നു.
JER 40:3 യഹോവ അരുളിച്ചെയ്തതുപോലെ ഇപ്പോൾ അതു വരുത്തുകയും ചെയ്തിരിക്കുന്നു. നിങ്ങൾ യഹോവയ്ക്കു വിരോധമായി പാപംചെയ്യുകയും അവിടത്തെ ശബ്ദം അനുസരിക്കാതിരിക്കുകയും ചെയ്യുകയാൽത്തന്നെ ഇതു സംഭവിച്ചിരിക്കുന്നു.
JER 40:4 എന്നാൽ ഇപ്പോൾ ഞാൻ താങ്കളെ താങ്കളുടെ കൈമേലുള്ള ചങ്ങലയിൽനിന്നു സ്വതന്ത്രനാക്കുന്നു. താങ്കൾ എന്നോടൊപ്പം ബാബേലിലേക്കു വരാൻ തീരുമാനിക്കുന്നെങ്കിൽ വരിക. ഞാൻ താങ്കളെ സംരക്ഷിക്കും. എന്നാൽ താങ്കൾ ബാബേലിലേക്കു വരാൻ ഇഷ്ടപ്പെടുന്നില്ലെങ്കിൽ പോരേണ്ട. ഇതാ, ദേശംമുഴുവൻ താങ്കളുടെമുമ്പിൽ കിടക്കുന്നു; താങ്കൾക്കു പോകാൻ ഇഷ്ടമുള്ള സ്ഥലത്തേക്കു പൊയ്ക്കൊള്ളൂ.”
JER 40:5 യിരെമ്യാവ് തന്നെ വിട്ടുപോകുന്നതിനുമുമ്പ് നെബൂസരദാൻ ഇതുംകൂടി പറഞ്ഞു: “ബാബേൽരാജാവ് യെഹൂദ്യയിലെ പട്ടണങ്ങൾക്ക് അധിപതിയായി നിയമിച്ചിരുന്നവനും ശാഫാന്റെ പുത്രനും അഹീക്കാമിന്റെ പുത്രനുമായ ഗെദല്യാവിന്റെ അടുക്കലേക്കുപോയി അദ്ദേഹത്തോടൊപ്പം ജനങ്ങളുടെ ഇടയിൽ പാർക്കുക; അതല്ലെങ്കിൽ താങ്കൾ യോഗ്യമെന്നു കരുതുന്ന സ്ഥലത്തേക്കു പൊയ്ക്കൊള്ളൂ.” അങ്ങനെ അകമ്പടിനായകൻ ഭക്ഷണച്ചെലവും സമ്മാനവും നൽകി അദ്ദേഹത്തെ വിട്ടയച്ചു.
JER 40:6 അതിനുശേഷം യിരെമ്യാവ് മിസ്പായിൽ അഹീക്കാമിന്റെ പുത്രൻ ഗെദല്യാവിന്റെ അടുക്കൽ ചെന്ന്, അദ്ദേഹത്തോടൊപ്പം ദേശത്തു ശേഷിച്ചിരുന്ന ജനങ്ങളോടുകൂടെ താമസിച്ചു.
JER 40:7 ബാബേൽരാജാവ് അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ദേശാധിപതിയായി നിയമിച്ചു എന്നും ബാബേലിലേക്കു പ്രവാസികളായി കൊണ്ടുപോകാതെ ശേഷിച്ചിരുന്ന ദേശത്തിലെ ഏറ്റവും ദരിദ്രരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിൽ ഏൽപ്പിച്ചെന്നും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ സൈന്യാധിപന്മാരും അവരുടെ ആളുകളും കേട്ടു.
JER 40:8 അതിനാൽ അവർ—നെഥന്യാവിന്റെ മകൻ യിശ്മായേലും കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ എന്നിവരും തൻഹൂമെത്തിന്റെ പുത്രനായ സെരായാവ്, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മാഖാത്യന്റെ മകനായ യെസന്യാവ് എന്നിവരോടും അവരുടെ ആളുകളോടുംകൂടെ—മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലെത്തി.
JER 40:9 അപ്പോൾ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകൻ ഗെദല്യാവ് അവരോടും അവരുടെ ആളുകളോടും ഇപ്രകാരം ഒരു ശപഥംചെയ്തുപറഞ്ഞു: “നിങ്ങൾ ബാബേല്യരെ സേവിക്കാൻ ഭയപ്പെടരുത്, നിങ്ങൾക്കു നന്മയുണ്ടാകേണ്ടതിന് ദേശത്തു താമസിച്ചു ബാബേൽരാജാവിനെ സേവിക്കുക.
JER 40:10 ഞാനോ, മിസ്പായിൽ താമസിച്ചുകൊണ്ട് നമ്മുടെ അടുക്കൽ വരുന്ന ബാബേല്യരുടെമുമ്പിൽ നിങ്ങൾക്കുവേണ്ടി ഉത്തരവാദിയായിരിക്കും. നിങ്ങളാകട്ടെ, വീഞ്ഞും വേനൽക്കാലഫലങ്ങളും ഒലിവെണ്ണയും ശേഖരിച്ചു നിങ്ങളുടെ പാത്രങ്ങളിൽ സൂക്ഷിച്ചുകൊണ്ട് നിങ്ങൾ കൈവശമാക്കിയ പട്ടണങ്ങളിൽ താമസിച്ചുകൊള്ളുക.”
JER 40:11 അപ്രകാരംതന്നെ മോവാബിലും അമ്മോന്യരുടെ ഇടയിലും ഏദോമിലും മറ്റു ദേശങ്ങളിലുമുണ്ടായിരുന്ന എല്ലാ യെഹൂദരും ബാബേൽരാജാവ് യെഹൂദ്യയിൽ ഒരു ശേഷിപ്പിനെ വിട്ടിട്ടുണ്ടെന്നും ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ അവർക്ക് അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു.
JER 40:12 അപ്പോൾ എല്ലാ യെഹൂദരും തങ്ങൾ ഓടിപ്പോയിരുന്ന എല്ലാ രാജ്യങ്ങളിൽനിന്നും മിസ്പായിൽ ഗെദല്യാവിന്റെ അടുക്കലേക്കു മടങ്ങിവന്ന് വീഞ്ഞും വേനൽക്കാലഫലങ്ങളും സമൃദ്ധമായി ശേഖരിച്ചു.
JER 40:13 അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും നാട്ടിൻപുറത്തുണ്ടായിരുന്ന എല്ലാ പടത്തലവന്മാരും മിസ്പായിൽ ഗെദല്യാവിന്റെ അടുക്കൽവന്ന്
JER 40:14 അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “അങ്ങേക്കു ജീവഹാനി വരുത്താൻ അമ്മോന്യരുടെ രാജാവായ ബാലിസ് നെഥന്യാവിന്റെ മകനായ യിശ്മായേലിനെ അയച്ചിരിക്കുകയാണെന്ന് അങ്ങേക്ക് അറിയില്ലേ?” എന്നാൽ അഹീക്കാമിന്റെ മകനായ ഗെദല്യാവ് അവരെ വിശ്വസിച്ചില്ല.
JER 40:15 അപ്പോൾ കാരേഹിന്റെ മകൻ യോഹാനാൻ മിസ്പായിൽവെച്ച് രഹസ്യമായി ഗെദല്യാവിനോടു സംസാരിച്ചു: “ഞാൻ പോയി നെഥന്യാവിന്റെ മകനായ യിശ്മായേലിനെ ആരുമറിയാതെ കൊന്നുകളയട്ടെ? അങ്ങയുടെ അടുക്കൽ വന്നുചേർന്നിരിക്കുന്ന എല്ലാ യെഹൂദരും ചിതറിപ്പോകുന്നതിനും യെഹൂദയുടെ ശേഷിപ്പു നശിച്ചുപോകുന്നതിനുംവേണ്ടി അവൻ നിന്നെ കൊന്നുകളയുന്നത് എന്തിന്?”
JER 40:16 എന്നാൽ അഹീക്കാമിന്റെ മകനായ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്, “നീ ഈ കാര്യം ചെയ്യരുത്. നീ യിശ്മായേലിനെക്കുറിച്ച് സംസാരിക്കുന്ന കാര്യം സത്യമല്ല” എന്നു പറഞ്ഞു.
JER 41:1 ഏഴാംമാസത്തിൽ രാജവംശക്കാരനായ രാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനുമായ എലീശാമയുടെ പൗത്രനായ നെഥന്യാവിന്റെ മകൻ യിശ്മായേൽ പത്തു പുരുഷന്മാരുമായി മിസ്പായിൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കൽവന്നു. അവിടെ അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ,
JER 41:2 നെഥന്യാവിന്റെ മകൻ യിശ്മായേലും അയാളോടു കൂടെയുള്ള പത്തു പുരുഷന്മാരും ചാടിയെഴുന്നേറ്റ്, ബാബേൽരാജാവു ദേശാധിപതിയായി നിയമിച്ചിരുന്ന ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനുമായ ഗെദല്യാവിനെ വാളിനിരയാക്കി.
JER 41:3 മിസ്പായിൽ ഗെദല്യാവിനോടൊപ്പം ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന ബാബേല്യസൈനികരെയുംകൂടി യിശ്മായേൽ വധിച്ചു.
JER 41:4 ഗെദല്യാവിനെ വധിച്ചതിന്റെ അടുത്തദിവസം, ആരും അത് അറിയാതിരിക്കുമ്പോൾതന്നെ,
JER 41:5 ശേഖേമിൽനിന്നും ശീലോവിൽനിന്നും ശമര്യയിൽനിന്നും എൺപതു പുരുഷന്മാർ താടിവടിച്ചും വസ്ത്രം കീറിയും സ്വയം മുറിവേൽപ്പിച്ചുംകൊണ്ട് കൈയിൽ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുപോകാനുള്ള ഭോജനയാഗങ്ങളും സുഗന്ധവർഗവുമായി അവിടെയെത്തി.
JER 41:6 അപ്പോൾ നെഥന്യാവിന്റെ മകനായ യിശ്മായേൽ മിസ്പായിൽനിന്നു കരഞ്ഞുകൊണ്ട് അവരെ എതിരേറ്റുചെന്നു. അവരെ കണ്ടപ്പോൾ, “അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ അടുക്കലേക്കു വരിക” എന്ന് അവരോടു പറഞ്ഞു.
JER 41:7 അവർ പട്ടണത്തിനുള്ളിൽ കടന്ന ഉടൻതന്നെ, നെഥന്യാവിന്റെ മകനായ യിശ്മായേലും കൂടെയുണ്ടായിരുന്ന ആളുകളും അവരെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളഞ്ഞു.
JER 41:8 എന്നാൽ അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പത്തുപേർ യിശ്മായേലിനോട്, “ഞങ്ങളെ കൊല്ലരുതേ! ഞങ്ങളുടെപക്കൽ വയലിൽ ഒളിച്ചുവെച്ച ഗോതമ്പ്, യവം, ഒലിവെണ്ണ, തേൻ എന്നിവയുടെ ശേഖരമുണ്ട്” എന്നു പറഞ്ഞു. അതുകൊണ്ട് അദ്ദേഹം അവരെ മറ്റുള്ളവരോടൊപ്പം കൊല്ലാതെ പോകാൻ അനുവദിച്ചു.
JER 41:9 ഗെദല്യാവിനോടൊപ്പം യിശ്മായേൽ കൊന്ന ആളുകളുടെയെല്ലാം ശവങ്ങൾ ഇട്ടുകളഞ്ഞ ജലസംഭരണി ഇസ്രായേൽരാജാവായ ബയെശായെ പ്രതിരോധിക്കാനായി ആസാരാജാവു നിർമിച്ചവയുടെ കൂട്ടത്തിൽപ്പെട്ടവയായിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അത് കൊല്ലപ്പെട്ടവരുടെ ശവംകൊണ്ടു നിറച്ചു.
JER 41:10 അതിനുശേഷം യിശ്മായേൽ, മിസ്പായിൽ ശേഷിച്ച എല്ലാ ജനത്തെയും ബന്ദികളാക്കി—രാജകുമാരിമാരെയും അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ അഹീക്കാമിന്റെ മകനായ ഗെദല്യാവിന്റെ ചുമതലയിൽ ആക്കിവെച്ചിരുന്നവരെയും—കൊണ്ടുപോയി. നെഥന്യാവിന്റെ മകനായ യിശ്മായേൽ അവരെ ബന്ധനസ്ഥരാക്കി അമ്മോന്യരുടെ അടുത്തേക്കു കൊണ്ടുപോകാൻ യാത്രതിരിച്ചു.
JER 41:11 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ ചെയ്ത എല്ലാ കുറ്റകൃത്യങ്ങളെയുംപറ്റി കാരേഹിന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പമുള്ള പടത്തലവന്മാരും കേട്ടു.
JER 41:12 അതിനാൽ അവർ അവരുടെ സകലപുരുഷന്മാരെയും ചേർത്തുകൊണ്ട് നെഥന്യാവിന്റെ മകനായ യിശ്മായേലിനോടു യുദ്ധംചെയ്യാൻ പുറപ്പെട്ടു. ഗിബെയോനിലുള്ള വലിയ കുളത്തിനു സമീപത്തുവെച്ച് അവനെ കണ്ടെത്തി.
JER 41:13 യിശ്മായേലിനോടൊപ്പമുള്ള സകലജനവും കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈനിക ഉദ്യോഗസ്ഥരെയും കണ്ടപ്പോൾ സന്തോഷിച്ചു.
JER 41:14 അങ്ങനെ മിസ്പായിൽനിന്ന് യിശ്മായേൽ തടവുകാരാക്കിയിരുന്ന സകലജനവും തിരിഞ്ഞ് കാരേഹിന്റെ മകനായ യോഹാനാന്റെ അടുക്കൽവന്നു.
JER 41:15 എന്നാൽ നെഥന്യാവിന്റെ മകനായ യിശ്മായേൽ എട്ട് ആളുകളോടൊപ്പം യോഹാനാന്റെ അടുക്കൽനിന്ന് തെറ്റിയൊഴിഞ്ഞ് അമ്മോന്യരുടെ അടുത്തേക്ക് പൊയ്ക്കളഞ്ഞു.
JER 41:16 കാരേഹിന്റെ മകനായ യോഹാനാനും കൂടെയുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരും മിസ്പായിൽ അവശേഷിച്ച എല്ലാവരെയും അവർ തങ്ങളോടൊപ്പം കൂട്ടി—ഗിബെയോനിൽവെച്ച് രക്ഷിച്ച സൈനികർ, സ്ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ ഇങ്ങനെ നെഥന്യാവിന്റെ മകനായ യിശ്മായേൽ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ വധിച്ചതിനുശേഷം ബന്ദികളാക്കിയിരുന്ന എല്ലാവരെയുംതന്നെ.
JER 41:17 അവർ ബാബേല്യരിൽനിന്നു രക്ഷപ്പെടുന്നതിനായി, ഈജിപ്റ്റിലേക്കുള്ള അവരുടെ യാത്രയ്ക്കിടയിൽ ബേത്ലഹേമിനു സമീപത്തുള്ള ഗേരൂത്ത്-കിംഹാമിൽ നിൽക്കുന്നതുവരെ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. നെഥന്യാവിന്റെ മകൻ യിശ്മായേൽ അഹീക്കാമിന്റെ മകൻ ഗെദല്യാവിനെ വധിച്ചതിനാൽ അവർ ബാബേല്യരെ ഭയപ്പെട്ടിരുന്നു. ബാബേൽരാജാവ് ദേശാധിപതിയായി നിയമിച്ചിരുന്ന ആളായിരുന്നു ഈ ഗെദല്യാവ്.
JER 42:1 അപ്പോൾ കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ഉൾപ്പെടെ എല്ലാ സൈന്യാധിപന്മാരും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനങ്ങളും അടുത്തുവന്ന്,
JER 42:2 യിരെമ്യാപ്രവാചകനോട് ഇപ്രകാരം അഭ്യർഥിച്ചു, “ഞങ്ങളുടെ അപേക്ഷ മാനിച്ച്, ഈ അവശേഷിച്ച ജനത്തിനുവേണ്ടി അങ്ങയുടെ ദൈവമായ യഹോവയോടു പ്രാർഥിച്ചാലും. ഒരിക്കൽ അസംഖ്യമായിരുന്ന ഞങ്ങൾ അങ്ങേക്ക് ഇപ്പോൾ കാണാൻ കഴിയുന്നതുപോലെ വളരെ ചുരുക്കംപേരായി ശേഷിച്ചിരിക്കുന്നു.
JER 42:3 ഞങ്ങൾ എങ്ങോട്ട് പോകണമെന്നും എന്തു ചെയ്യണമെന്നും അങ്ങയുടെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യേണ്ടുന്നതിനായി പ്രാർഥിച്ചാലും.”
JER 42:4 അപ്പോൾ യിരെമ്യാപ്രവാചകൻ അവരോടു പറഞ്ഞു: “നിങ്ങൾ പറഞ്ഞതു ഞാൻ കേട്ടിരിക്കുന്നു. നിങ്ങളുടെ അപേക്ഷപ്രകാരം നിങ്ങളുടെ ദൈവമായ യഹോവയോടു ഞാൻ പ്രാർഥിക്കാം. ദൈവം നിങ്ങൾക്കു മറുപടിയായി നൽകുന്ന സന്ദേശം മുഴുവൻ ഞാൻ നിങ്ങളെ അറിയിക്കുകയും ചെയ്യാം. ഒരു വാക്കുപോലും ഞാൻ മറച്ചുവെക്കുകയില്ല.”
JER 42:5 അവർ യിരെമ്യാവിനോടു പറഞ്ഞു, “അങ്ങയുടെ ദൈവമായ യഹോവ അങ്ങയിൽക്കൂടി ഞങ്ങളെ അറിയിക്കുന്ന എല്ലാ വചനവും അനുസരിച്ചു ഞങ്ങൾ പ്രവർത്തിക്കാതിരിക്കുന്നപക്ഷം യഹോവ നമുക്കുമധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
JER 42:6 ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഗുണമായാലും ദോഷമായാലും ഞങ്ങൾ അനുസരിക്കും. അവിടത്തെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മയുണ്ടാകേണ്ടതിനായി ഞങ്ങൾ അങ്ങയെ ദൈവസന്നിധിയിലേക്കു പറഞ്ഞയയ്ക്കുകയാണ്.”
JER 42:7 പത്തുദിവസം കഴിഞ്ഞിട്ട് യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
JER 42:8 അതുകൊണ്ട് അദ്ദേഹം കാരേഹിന്റെ മകനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള എല്ലാ സൈന്യാധിപന്മാരെയും ഏറ്റവും ചെറിയവർമുതൽ ഏറ്റവും ഉന്നതർവരെയുള്ള സകലജനത്തെയും വിളിച്ചുകൂട്ടി.
JER 42:9 യിരെമ്യാവ് അവരോട് ഇപ്രകാരം പറഞ്ഞു: “നിങ്ങളുടെ അപേക്ഷ അറിയിക്കുന്നതിനായി നിങ്ങൾ ആരുടെ അടുക്കലേക്ക് എന്നെ അയച്ചുവോ, ഇസ്രായേലിന്റെ ദൈവമായ ആ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
JER 42:10 ‘നിങ്ങൾ ഈ ദേശത്തുതന്നെ താമസിക്കുന്നപക്ഷം ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും പിഴുതുകളയാതെ നടുകയും ചെയ്യും. കാരണം നിങ്ങളുടെമേൽ ഞാൻ വരുത്തിയ അനർഥത്തെപ്പറ്റി അനുതപിക്കുന്നു.
JER 42:11 നിങ്ങൾ ഇപ്പോൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഇനി ഭയപ്പെടേണ്ട. അദ്ദേഹത്തിന്റെ കൈയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യേണ്ടതിന് ഞാൻ നിങ്ങളോടുകൂടെയുള്ളതിനാൽ നിങ്ങൾ അദ്ദേഹത്തെ ഭയപ്പെടേണ്ട എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 42:12 അദ്ദേഹത്തിനു നിങ്ങളോട് അനുകമ്പ തോന്നിയിട്ട് നിങ്ങളുടെ സ്വന്തം ദേശത്തേക്കു നിങ്ങളെ മടക്കി അയയ്ക്കാൻ തക്കവണ്ണം ഞാൻ നിങ്ങളോടു കരുണകാണിക്കും.’
JER 42:13 “എന്നാൽ നിങ്ങൾ: ‘ഇല്ല, യുദ്ധം കാണാനില്ലാത്തതും കാഹളനാദം കേൾക്കാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ ഈജിപ്റ്റുദേശത്തേക്കു ഞങ്ങൾ പോകും, എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ, ഈ ദേശത്തു ഞങ്ങൾ പാർക്കുകയില്ല എന്നു പറയുന്നപക്ഷം,’
JER 42:15 യെഹൂദയുടെ ശേഷിപ്പായ ജനങ്ങളേ, യഹോവയുടെ വചനം കേട്ടുകൊൾക. ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകാൻ മനസ്സുവെച്ച് അവിടെപ്പോയി പാർക്കുന്നെങ്കിൽ,
JER 42:16 നിങ്ങൾ ഭയപ്പെടുന്ന വാൾ അവിടെ ഈജിപ്റ്റുദേശത്തുവെച്ചു നിങ്ങളെ പിടികൂടും; നിങ്ങൾ പേടിക്കുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ചു നിങ്ങളെ വിടാതെ പിൻതുടരും. അങ്ങനെ അവിടെവെച്ച് നിങ്ങൾ മരിക്കും.
JER 42:17 അതിനാൽ, ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകാൻ മനസ്സുവെക്കുന്ന സകലജനവും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; അവരുടെമേൽ ഞാൻ വരുത്താൻപോകുന്ന അനർഥത്തിൽ അകപ്പെടാതെ ആരും ശേഷിക്കുകയോ അവിടെനിന്നു രക്ഷപ്പെടുകയോ ചെയ്യുകയില്ല.’
JER 42:18 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ജെറുശലേംനിവാസികളുടെമേൽ എന്റെ കോപവും ക്രോധവും ഞാൻ ചൊരിഞ്ഞതുപോലെ, നിങ്ങൾ ഈജിപ്റ്റിലേക്കു പോകുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിയും. നിങ്ങൾ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവുമായിത്തീരും; ഈ ദേശം നിങ്ങൾ ഇനിയൊരിക്കലും കാണുകയുമില്ല.’
JER 42:19 “യെഹൂദയുടെ ശേഷിപ്പേ, ‘നിങ്ങൾ ഈജിപ്റ്റിലേക്കു പോകരുത്’ എന്ന് യഹോവ നിങ്ങളോട് അരുളിച്ചെയ്തിരിക്കുന്നു. ഇന്ന് നിങ്ങൾക്കു ഞാൻ മുന്നറിയിപ്പായി നൽകുന്ന ഈ വചനം നിങ്ങൾ വ്യക്തമായി മനസ്സിലാക്കുക.
JER 42:20 ‘ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചാലും, ഞങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നതെന്തായാലും അതു ഞങ്ങളെ അറിയിച്ചാലും; ഞങ്ങൾ അതു കേട്ടനുസരിക്കും,’ എന്നു പറഞ്ഞ് നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു നിങ്ങൾതന്നെ എന്നെ പറഞ്ഞയച്ചതിൽ നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നു.
JER 42:21 ഞാൻ ഇന്നു നിങ്ങളോടു സംസാരിച്ചിരിക്കുന്നു, എന്നാൽ നിങ്ങളോട് അറിയിക്കാൻ യഹോവ എന്നെ അയച്ച കാര്യത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് ഇപ്പോഴും അനുസരിച്ചിട്ടില്ല.
JER 42:22 അതിനാൽ നിങ്ങൾ പോയി പാർക്കാനുദ്ദേശിക്കുന്ന സ്ഥലത്തുവെച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കുമെന്ന് ഇപ്പോൾ വ്യക്തമായി അറിഞ്ഞുകൊൾക.”
JER 43:1 യിരെമ്യാവ് ഈ വചനങ്ങളൊക്കെയും—അവരുടെ ദൈവമായ യഹോവ അവരോടറിയിക്കാൻ യിരെമ്യാവിനെ ഏൽപ്പിച്ചിരിക്കുന്ന വചനങ്ങളെല്ലാംതന്നെ—ജനത്തോടു പറഞ്ഞുതീർന്നപ്പോൾ,
JER 43:2 ഹോശയ്യാവിന്റെ മകനായ അസര്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ സകലപുരുഷന്മാരും അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “താങ്കൾ വ്യാജം സംസാരിക്കുകയാണ്! ‘നിങ്ങൾ ഈജിപ്റ്റിൽ പാർക്കേണ്ടതിന് അവിടേക്കു പോകരുത്,’ എന്നു പറയാൻ ഞങ്ങളുടെ ദൈവമായ യഹോവ താങ്കളെ അയച്ചിട്ടില്ല.
JER 43:3 ബാബേല്യർ ഞങ്ങളെ കൊന്നുകളയുകയോ ബാബേലിലേക്കു പ്രവാസികളായി പിടിച്ചുകൊണ്ടുപോകയോ ചെയ്യേണ്ടതിന് അവരുടെ കൈയിൽ ഞങ്ങളെ ഏൽപ്പിക്കാൻ തക്കവണ്ണം നേര്യാവിന്റെ മകനായ ബാരൂക്ക് ഞങ്ങൾക്കു വിരോധമായി താങ്കളെ പ്രേരിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്.”
JER 43:4 അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണ്ടതിനായി നൽകപ്പെട്ട യഹോവയുടെ വചനം അനുസരിച്ചില്ല.
JER 43:5 എന്നാൽ എല്ലാ രാഷ്ട്രങ്ങളിൽനിന്നും, ചിതറിപ്പോയശേഷം യെഹൂദാദേശത്തു പാർക്കുന്നതിനായി മടങ്ങിവന്നവരിൽ ശേഷിക്കുന്ന മുഴുവൻ യെഹൂദരെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ സൈന്യാധിപന്മാരും കൂട്ടിക്കൊണ്ടുപോയി.
JER 43:6 അവർ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവിനെ ഏൽപ്പിച്ചിരുന്ന, പുരുഷന്മാരും സ്ത്രീകളും കുട്ടികളും രാജകുമാരിമാരും അടങ്ങിയ സകലജനത്തെയും കൂട്ടിക്കൊണ്ടുപോയി. യിരെമ്യാപ്രവാചകനെയും നേര്യാവിന്റെ മകനായ ബാരൂക്കിനെയും അവരോടൊപ്പം കൊണ്ടുപോയി.
JER 43:7 യഹോവയുടെ വചനം അനുസരിക്കാതെ ഈജിപ്റ്റുദേശത്തേക്കു കടന്ന് തഹ്പനേസുവരെയും അവർ എത്തിച്ചേർന്നു.
JER 43:8 തഹ്പനേസിൽവെച്ച് യിരെമ്യാവിന് ഇപ്രകാരം യഹോവയുടെ അരുളപ്പാടുണ്ടായി:
JER 43:9 “യെഹൂദാജനം നിന്നെ നോക്കിക്കൊണ്ടിരിക്കെ, നീ ഏതാനും വലിയ കല്ലുകൾ എടുത്ത് തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിവാതിൽക്കലുള്ള കൽത്തറയിലെ കളിമണ്ണിൽ കുഴിച്ചിടുക.
JER 43:10 എന്നിട്ട് അവരോടു നീ ഇപ്രകാരം പറയണം: ‘ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ എന്റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ ഇവിടേക്കു വരുത്തും. ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം ഞാൻ സ്ഥാപിക്കും; അവൻ തന്റെ മണിപ്പന്തൽ ഇവയ്ക്കുമേൽ നിർത്തും.
JER 43:11 അവൻ അന്ന് ഈജിപ്റ്റുദേശത്തെ പിടിച്ചടക്കി മരണത്തിനുള്ളവരെ മരണത്തിനും പ്രവാസത്തിനുള്ളവരെ പ്രവാസത്തിനും വാളിനുള്ളവരെ വാളിനും ഏൽപ്പിച്ചുകൊടുക്കും.
JER 43:12 അവൻ ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ അഗ്നിക്കിരയാക്കും; അവരുടെ ക്ഷേത്രങ്ങൾക്ക് തീവെച്ച് അവൻ അവരുടെ ദേവതകളെ തടവുകാരാക്കി കൊണ്ടുപോകും. ഒരു ഇടയൻ തന്റെ വസ്ത്രത്തിൽനിന്ന് പേനുകളെ പെറുക്കി അത് ശുദ്ധീകരിക്കുന്നതുപോലെ അവൻ ഈജിപ്റ്റിനെ പെറുക്കി ശുദ്ധീകരിച്ച് പുറപ്പെട്ടുപോകും.
JER 43:13 അവൻ ഈജിപ്റ്റുദേശത്ത് ബേത്-ശേമെശിൽ സൂര്യക്ഷേത്രത്തിലുള്ള വിഗ്രഹങ്ങളെ തകർത്ത് ഈജിപ്റ്റിലെ ദേവതകളുടെ ക്ഷേത്രങ്ങൾ തീവെച്ചു ചുട്ടുകളയും.’ ”
JER 44:1 ഉത്തര ഈജിപ്റ്റിലും—മിഗ്ദോൽ, തഹ്പനേസ്, നോഫ് എന്നിവിടങ്ങളിലും—പത്രോസുദേശത്തും വസിച്ചിരുന്ന എല്ലാ യെഹൂദരെയുംകുറിച്ച് യിരെമ്യാവിന് ഈ അരുളപ്പാടുണ്ടായി:
JER 44:2 “ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജെറുശലേമിന്മേലും യെഹൂദ്യയിലുള്ള എല്ലാ പട്ടണങ്ങളിൻമേലും ഞാൻ വരുത്തിയ നാശമൊക്കെയും നിങ്ങൾ കണ്ടിരിക്കുന്നു. ആ പട്ടണങ്ങൾ ഇപ്പോൾ ശൂന്യമായിരിക്കുന്നു. ആരും അവയിൽ പാർക്കുന്നതുമില്ല;
JER 44:3 അവർ ചെയ്ത ദുഷ്ടതനിമിത്തമാണ് അപ്രകാരം സംഭവിച്ചത്. അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദേവതകൾക്ക് ധൂപംകാട്ടുകയും അവയെ ഭജിക്കുകയും ചെയ്തതിലൂടെ അവർ എന്നെ കുപിതനാക്കി.
JER 44:4 എന്റെ ദാസന്മാരായ പ്രവാചകന്മാരെ ഞാൻ വീണ്ടും വീണ്ടും നിങ്ങളുടെ അടുക്കൽ അയച്ച്, ‘ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛതകൾ ചെയ്യരുതേ!’ എന്നു പറയിച്ചു.
JER 44:5 എങ്കിലും അന്യദേവതകൾക്കു ധൂപം കാട്ടുന്ന ദുഷ്ടത വിട്ടുമാറാൻ തക്കവണ്ണം അവർ ശ്രദ്ധിക്കുകയോ ചെവിചായ്‌ക്കുകയോ ചെയ്തില്ല.
JER 44:6 അതുനിമിത്തം എന്റെ കോപവും ക്രോധവും യെഹൂദ്യയിലെ പട്ടണങ്ങളുടെമേലും ജെറുശലേം വീഥികളിലും ചൊരിഞ്ഞു. അങ്ങനെ ഇന്ന് ആയിരിക്കുന്ന നിലയിൽ അവ നാശത്തിനും ശൂന്യതയ്ക്കും ഇരയായിത്തീർന്നു.
JER 44:7 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഉണ്ടാകാതിരിക്കുംവിധം, യെഹൂദയിൽനിന്നുള്ള പുരുഷന്മാരെയും സ്ത്രീകളെയും മക്കളെയും മുലകുടിക്കുന്ന കുഞ്ഞുങ്ങളെയും ഛേദിച്ചുകളയുമാറ്, നിങ്ങൾ നിങ്ങൾക്കുതന്നെ ദോഷം വരുത്തുന്നത് എന്തുകൊണ്ട്?
JER 44:8 നിങ്ങൾ താൽക്കാലികമായി വസിക്കാൻ വന്നിരിക്കുന്ന ഈജിപ്റ്റിലെ അന്യദേവതകളെ നിങ്ങളുടെ കൈകളാൽ നിർമിച്ച് അവയ്ക്കു ധൂപാർപ്പണംചെയ്തുകൊണ്ട് നിങ്ങൾ എന്നെ കുപിതനാക്കുകയും അങ്ങനെ നിങ്ങൾ സ്വയം നശിക്കുകയും ഭൂമിയിലെ സകലജനതകളുടെയും മധ്യത്തിൽ ഒരു ശാപവും നിന്ദയുമാകാൻ സ്വയം ഇടവരുത്തുകയും ചെയ്യുന്നതെന്തുകൊണ്ട്?
JER 44:9 യെഹൂദാദേശത്തും ജെറുശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദുഷ്ടതയും യെഹൂദാരാജാക്കന്മാരും അവരുടെ ഭാര്യമാരുംചെയ്ത ദുഷ്ടതയും നിങ്ങളുടെ സ്വന്തം ദുഷ്ടതയും നിങ്ങളുടെ ഭാര്യമാരുടെ ദുഷ്ടതയും നിങ്ങൾ മറന്നുകളഞ്ഞോ?
JER 44:10 എങ്കിലും ഇന്നുവരെയും അവർ തങ്ങളെത്തന്നെ താഴ്ത്തിയിട്ടില്ല; നിങ്ങളുടെയും നിങ്ങളുടെ പിതാക്കന്മാരുടെയും മുമ്പിൽ ഞാൻ വെച്ചിട്ടുള്ള ന്യായപ്രമാണത്തിന്റെ എല്ലാ ഉത്തരവുകളും ഭയപ്പെട്ട് അവ പാലിക്കുകയും ചെയ്തിട്ടില്ല.
JER 44:11 “അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെമേൽ നാശം വരുത്തുന്നതിനും യെഹൂദയെ മുഴുവൻ നശിപ്പിച്ചുകളയുന്നതിനും ഞാൻ തീരുമാനിച്ചിരിക്കുന്നു.
JER 44:12 ഈജിപ്റ്റിൽ അധിവസിക്കാനായി അവിടെപ്പോകാൻ തീരുമാനിച്ചിരുന്ന യെഹൂദ്യരുടെ ശേഷിപ്പിനെ ഞാൻ എടുത്തുകളയും; അവർ എല്ലാവരും ഈജിപ്റ്റിൽവെച്ചു നശിച്ചുപോകും; അവർ വാളാൽ കൊല്ലപ്പെടുകയോ ക്ഷാമത്താൽ മരിക്കുകയോ ചെയ്യും. ഏറ്റവും ചെറിയവർമുതൽ ഏറ്റവും വലിയവർവരെയുള്ള സകലരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നാശമടയും. അവർ ഒരു ശാപമായി, ഒരു ഭീതിവിഷയമായിത്തീരും; ഒരു ശാപവും നിന്ദാപാത്രവും ആയിത്തീരും.
JER 44:13 ജെറുശലേമിനെ ഞാൻ ശിക്ഷിച്ചതുപോലെ ഈജിപ്റ്റിൽ പാർക്കുന്നവരെയും ഞാൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും ശിക്ഷിക്കും.
JER 44:14 ഈജിപ്റ്റിൽ പാർക്കാൻ വന്നിട്ടുള്ള യെഹൂദ്യയിലെ ശേഷിപ്പിൽ ആരുംതന്നെ രക്ഷപ്പെടുകയോ യെഹൂദാദേശത്തേക്കു മടങ്ങിപ്പോകാൻ തക്കവണ്ണം ശേഷിക്കുകയോ ചെയ്യുകയില്ല. അവിടേക്കു മടങ്ങിച്ചെന്നു ജീവിക്കാൻ അവർ ആഗ്രഹിക്കുമെങ്കിലും ഏതാനും ചില പലായിതർ ഒഴികെ ആരും മടങ്ങിപ്പോകുകയില്ല.”
JER 44:15 അപ്പോൾ തങ്ങളുടെ ഭാര്യമാർ അന്യദേവതകൾക്കു ധൂപം കാട്ടുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരുന്ന സകലപുരുഷന്മാരും അവരോടൊപ്പം നിന്നിരുന്ന—ഒരു വലിയകൂട്ടം—സ്ത്രീകളും ഉത്തര ഈജിപ്റ്റിലും പത്രോസുദേശത്തും വന്നു താമസിച്ചിരുന്ന എല്ലാ ജനങ്ങളും യിരെമ്യാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു:
JER 44:16 “യഹോവയുടെ നാമത്തിൽ താങ്കൾ ഞങ്ങളെ അറിയിച്ച ഈ വചനം ഞങ്ങൾ അനുസരിക്കുകയില്ല!
JER 44:17 ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും അവൾക്കു പാനീയബലി അർപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾ സ്വന്തം വായാൽ നേർന്നിട്ടുള്ള കാര്യങ്ങളൊക്കെയും ഞങ്ങൾ നിശ്ചയമായും നിറവേറ്റും. ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാനഗരങ്ങളിലും ജെറുശലേമിന്റെ തെരുവീഥികളിലും ചെയ്തുപോന്നിട്ടുള്ള വിധത്തിൽ തന്നെ. അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരമുണ്ടായിരുന്നു; ഞങ്ങൾ ക്ഷേമമായി ജീവിച്ചു. ഒരാപത്തും ഞങ്ങൾക്കു ഭവിച്ചതുമില്ല.
JER 44:18 എന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും അവൾക്കു പാനീയബലി അർപ്പിക്കുന്നതും നിർത്തിയതുമുതൽ ഞങ്ങൾക്ക് എല്ലാറ്റിനും ബുദ്ധിമുട്ടായി; വാൾകൊണ്ടും ക്ഷാമംകൊണ്ടും ഞങ്ങൾക്കു നാശം സംഭവിക്കുകയും ചെയ്തു.”
JER 44:19 ആ സ്ത്രീകൾ ഇതുംകൂടി ചോദിച്ചു, “ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്തപ്പോൾ, അവളുടെ രൂപത്തിൽ അടകൾ ഉണ്ടാക്കുകയും അവൾക്കു പാനീയബലി അർപ്പിക്കുകയും ചെയ്തത് ഞങ്ങളുടെ ഭർത്താക്കന്മാരുടെ അറിവുകൂടാതെയോ?”
JER 44:20 അപ്പോൾ യിരെമ്യാവ് ആ ജനത്തോടെല്ലാം, പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ തന്നോട് ഉത്തരം പറഞ്ഞ സകലജനത്തോടുംതന്നെ, ചോദിച്ചത്:
JER 44:21 “നിങ്ങളും നിങ്ങളുടെ പൂർവികരും നിങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും യെഹൂദ്യയിലെ പട്ടണങ്ങളിലും ജെറുശലേമിന്റെ വീഥികളിലും ധൂപം കാട്ടിയത് യഹോവ ഓർത്തിട്ടില്ലേ? അതൊക്കെയും അവിടത്തെ മനസ്സിൽ വന്നിട്ടില്ലേ?
JER 44:22 അതിനാൽ നിങ്ങളുടെ പ്രവൃത്തികളുടെ ദോഷവും നിങ്ങൾ ചെയ്തിട്ടുള്ള മ്ലേച്ഛതകളും യഹോവയ്ക്കു സഹിക്കാൻ കഴിയാതെയായി. അങ്ങനെ നിങ്ങളുടെ ദേശം നിവാസികളില്ലാതെ ഇന്ന് ആയിരിക്കുന്ന നിലയിൽ ശൂന്യവും ശാപഹേതുവും ആയിത്തീർന്നു.
JER 44:23 നിങ്ങൾ യഹോവയുടെ വചനം അനുസരിക്കാതെയും അവിടത്തെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കാതെയും ധൂപംകാട്ടി യഹോവയോടു പാപംചെയ്തിരിക്കുകയാൽ ഇന്ന് ഈ ആപത്തു നിങ്ങൾക്കു ഭവിച്ചിരിക്കുന്നു.”
JER 44:24 അതിനുശേഷം യിരെമ്യാവ് സ്ത്രീകൾ ഉൾപ്പെടെയുള്ള സകലജനത്തോടും ഇപ്രകാരം പറഞ്ഞു: “ഈജിപ്റ്റുദേശത്തുള്ള സകല യെഹൂദാജനങ്ങളുമേ, യഹോവയുടെ വചനം കേൾക്കുക.
JER 44:25 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ആകാശരാജ്ഞിക്കു ധൂപംകാട്ടുന്നതിനും പാനീയബലി അർപ്പിക്കുന്നതിനും ഞങ്ങൾ നേർന്നിട്ടുള്ള നേർച്ചകൾ നിശ്ചയമായും ഞങ്ങൾ നിറവേറ്റും.’ എന്നിങ്ങനെ നിങ്ങളും നിങ്ങളുടെ ഭാര്യമാരും വാകൊണ്ടു സംസാരിക്കുകയും കൈകൊണ്ട് അത് അനുഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. “നിങ്ങളുടെ നേർച്ച ഉറപ്പാക്കിക്കൊൾക! അതു നിറവേറ്റുകയും ചെയ്യുക!
JER 44:26 അതുകൊണ്ട് ഈജിപ്റ്റിൽ പാർക്കുന്ന സകല യെഹൂദാജനമേ, യഹോവയുടെ വചനം കേൾക്കുക: ‘ഈജിപ്റ്റുദേശത്തു പാർക്കുന്ന ഒരു യെഹൂദനും നാവെടുത്തു “ജീവിക്കുന്ന യഹോവയായ കർത്താവാണെ,” എന്ന് എന്റെ നാമം ഉച്ചരിക്കുകയോ ശപഥംചെയ്യുകയോ ഇല്ലെന്ന് എന്റെ മഹത്തായ നാമത്തിൽ ഞാൻ ശപഥംചെയ്യുന്നു എന്ന് യഹോവയുടെ അരുളപ്പാട്.
JER 44:27 ഞാൻ നന്മയ്ക്കായിട്ടല്ല, തിന്മയ്ക്കായിത്തന്നെ അവരുടെമേൽ ദൃഷ്ടിവെച്ചിരിക്കുന്നു; ഈജിപ്റ്റുദേശത്തു വസിക്കുന്ന സകല യെഹൂദ്യരും നിശ്ശേഷം ഒടുങ്ങിപ്പോകുംവരെ വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിക്കും.
JER 44:28 വാളിൽനിന്നും തെറ്റിയൊഴിയുന്ന ചുരുക്കം ചിലർമാത്രം ഈജിപ്റ്റിൽനിന്ന് യെഹൂദാദേശത്തേക്കു മടങ്ങിപ്പോകും. അന്ന് ഈജിപ്റ്റുദേശത്തു വന്നുപാർക്കുന്ന ശേഷം യെഹൂദ്യർ ഒക്കെയും എന്റെ വാക്കോ അവരുടേതോ ഏതു നിറവേറി എന്നറിയും.
JER 44:29 “ ‘ഈ സ്ഥലത്തു ഞാൻ നിങ്ങളെ ശിക്ഷിക്കാൻ പോകുന്നു എന്നതിന് ഇതു നിങ്ങൾക്ക് ഒരു ചിഹ്നമായിരിക്കും.’ എന്ന് യഹോവ അരുളിച്ചെയ്യുന്നു, ‘അങ്ങനെ എന്റെ വചനം നിങ്ങൾക്കു തിന്മയ്ക്കായി നിറവേറുമെന്ന് നിങ്ങൾ അറിയും.’
JER 44:30 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ യെഹൂദാരാജാവായ സിദെക്കീയാവിനെ അവന്റെ ശത്രുവും അവനു ജീവഹാനി വരുത്താൻ നോക്കിയവനുമായ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിൽ ഏൽപ്പിച്ചതുപോലെ ഈജിപ്റ്റുരാജാവായ ഫറവോൻ ഹോഫ്റയെയും അവന്റെ ശത്രുക്കളുടെയും അവനു പ്രാണഹാനി വരുത്താൻ നോക്കുന്നവരുടെ കൈയിൽ ഏൽപ്പിക്കും.’ ”
JER 45:1 യെഹൂദാരാജാവും യോശിയാവിന്റെ മകനുമായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ നേര്യാവിന്റെ മകനായ ബാരൂക്ക് യിരെമ്യാപ്രവാചകൻ പറഞ്ഞുകൊടുത്തതനുസരിച്ച് അദ്ദേഹത്തിന്റെ വചനങ്ങൾ എല്ലാം ഒരു പുസ്തകത്തിൽ എഴുതി. പിന്നീട് ഈ വചനങ്ങൾ യിരെമ്യാവ് ബാരൂക്കിന് പറഞ്ഞുകൊടുക്കുകയുണ്ടായി:
JER 45:2 “ബാരൂക്കേ, ഇസ്രായേലിന്റെ ദൈവമായ യഹോവ നിന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു:
JER 45:3 ‘എനിക്ക് അയ്യോ കഷ്ടം! എന്റെ വേദനയോടൊപ്പം യഹോവ എനിക്കു ദുഃഖവും കൂട്ടിയിരിക്കുന്നു; ഞരക്കംകൊണ്ടു ഞാൻ തളർന്നിരിക്കുന്നു; എനിക്ക് ഒരു ആശ്വാസം ലഭിക്കുന്നില്ല,’ എന്നു നീ പറഞ്ഞുവല്ലോ.
JER 45:4 എന്നാൽ നിന്നോടു പറയുന്നതിനായി യഹോവ എന്നോട് കൽപ്പിച്ചത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ഭൂമിയിലെങ്ങും ഞാൻ പണിതതിനെ ഇടിച്ചുകളയും; ഞാൻ നട്ടതിനെ ഞാൻ പറിച്ചുകളയും.
JER 45:5 അങ്ങനെയെങ്കിൽ നീ നിനക്കായിത്തന്നെ വലിയ കാര്യങ്ങൾ അന്വേഷിക്കണമോ? അന്വേഷിക്കരുത്. കാരണം ഞാൻ സകലജനത്തിന്മേലും വിനാശംവരുത്തും, എന്ന് യഹോവയുടെ അരുളപ്പാട്. എന്നാൽ നീ പോകുന്നിടത്തെല്ലാം നിന്റെ ജീവൻ കഷ്ടിച്ച് ഞാൻ രക്ഷപ്പെടുത്തും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
JER 46:1 രാഷ്ട്രങ്ങളെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട് ഇവയാണ്:
JER 46:2 ഈജിപ്റ്റിനെക്കുറിച്ചുള്ളത്: യെഹൂദാരാജാവായ യോശിയാവിന്റെ മകനായ യെഹോയാക്കീമിന്റെ നാലാമാണ്ടിൽ യൂഫ്രട്ടീസ് നദീതീരത്തുള്ള കർക്കെമീശിൽവെച്ച് ബാബേൽരാജാവായ നെബൂഖദ്നേസരിനാൽ തോൽപ്പിക്കപ്പെട്ടതും ഈജിപ്റ്റുരാജാവായ ഫറവോൻ നെഖോവിന്റേതുമായ സൈന്യത്തിനെതിരേയുള്ള അരുളപ്പാടുതന്നെ:
JER 46:3 “പരിചയും കവചവും ഒരുക്കിക്കൊണ്ടു യുദ്ധത്തിന് അണിനിരക്കുക!
JER 46:4 ആൺകുതിരകളെ യുദ്ധസജ്ജമാക്കുക, അതിന്മേൽ ആരൂഢരാകുക! ശിരോകവചമണിഞ്ഞ് അണിനിരക്കുക! കുന്തങ്ങൾ മിനുക്കി കവചം ധരിക്കുക!
JER 46:5 ഞാൻ എന്താണ് കാണുന്നത്? അവർ ഭയന്നുവിറച്ചിരിക്കുന്നു, അവരുടെ ധീരരായ സൈനികർ തോറ്റു പിൻവാങ്ങുന്നു. അവർ തിരിഞ്ഞുനോക്കാതെ പലായനംചെയ്യുന്നു. സർവത്ര ഭീതി,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 46:6 “ഏറ്റവും വേഗമുള്ളവർക്കു പലായനംചെയ്യുന്നതിനോ ശക്തരായവർക്കു രക്ഷപ്പെടുന്നതിനോ കഴിയുന്നില്ല. വടക്ക് യൂഫ്രട്ടീസ് നദീതീരത്ത് അവർ കാലിടറി നിലംപൊത്തുന്നു.
JER 46:7 “നൈൽനദിപോലെ പൊങ്ങുകയും അലറിപ്പായുന്ന നദിപോലെ മുന്നേറുകയും ചെയ്യുന്ന ഇവനാര്?
JER 46:8 ഈജിപ്റ്റ് നൈൽനദിപോലെ പൊങ്ങുന്നു, കുതിച്ചുയരുന്ന വെള്ളമുള്ള നദികൾപോലെതന്നെ. അവൾ പറയുന്നു, ‘ഞാൻ പൊങ്ങിച്ചെന്ന് ഭൂമിയെ മൂടും; നഗരങ്ങളെയും അതിലെ ജനത്തെയും ഞാൻ നശിപ്പിക്കും.’
JER 46:9 കുതിരകളേ, കുതിക്കുക! രഥങ്ങളേ, ഇരച്ചുകയറുക! യോദ്ധാക്കളേ, അണിയണിയായി മുന്നേറുക—പരിചയേന്തുന്ന കൂശ്യരും പൂത്യരും വില്ലുകുലയ്ക്കുന്ന ലൂദ്യാ പുരുഷന്മാരുംതന്നെ.
JER 46:10 എന്നാൽ ആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റേതാകുന്നു— ഒരു പ്രതികാരദിവസം തന്റെ ശത്രുക്കളോടു പ്രതികാരംചെയ്യുന്ന ദിവസംതന്നെ. വാൾ തൃപ്തിയാകുവോളം ആഹരിക്കും ദാഹശമനം വരുംവരെ രക്തം കുടിക്കും. ഈ നരസംഹാരം വടക്കേ ദേശത്തിൽ യൂഫ്രട്ടീസ് നദീതീരത്ത് സൈന്യങ്ങളുടെ യഹോവയായ കർത്താവിനുള്ള ഒരു യാഗം അർപ്പണമാണല്ലോ.
JER 46:11 “കന്യകയായ ഈജിപ്റ്റിൻ പുത്രീ, ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക. എന്നാൽ നീ വ്യർഥമായി ഔഷധങ്ങൾ വർധിപ്പിക്കുന്നു; നിനക്കു രോഗശാന്തി ഉണ്ടാകുകയില്ല.
JER 46:12 രാഷ്ട്രങ്ങൾ നിന്റെ ലജ്ജയെക്കുറിച്ചു കേൾക്കും; നിന്റെ നിലവിളിയാൽ ഭൂമി നിറയും. ഒരു യോദ്ധാവ് മറ്റൊരു യോദ്ധാവിങ്കൽ ഇടറിവീഴും; ഇരുവരും ഒന്നിച്ചു വീണുപോകും.”
JER 46:13 ബാബേൽരാജാവായ നെബൂഖദ്നേസർ ഈജിപ്റ്റിനെ ആക്രമിക്കാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോടു യഹോവ കൽപ്പിച്ച അരുളപ്പാട് ഇതാണ്:
JER 46:14 “ഈജിപ്റ്റിൽ ഇതു പ്രസ്താവിക്കുക, മിഗ്ദോലിൽ ഇതു വിളംബരംചെയ്യുക; നോഫിലും തഹ്പനേസിലും ഇതു പ്രസിദ്ധമാക്കുക: ‘വാൾ നിങ്ങൾക്കു ചുറ്റുമുള്ളവരെ വിഴുങ്ങിക്കളഞ്ഞിരിക്കുകയാൽ അണിനിരന്ന് ഒരുങ്ങിനിൽക്കുക.’
JER 46:15 നിന്റെ യോദ്ധാക്കൾ മുഖംപൊത്തി വീഴുന്നത് എന്തുകൊണ്ട്? യഹോവ അവരെ തള്ളിയിട്ടതുകൊണ്ട് അവർക്കു നിൽക്കാൻ കഴിയുന്നില്ല.
JER 46:16 അവർ വീണ്ടും വീണ്ടും ഇടറിവീഴും; ഒരാൾ മറ്റൊരാളിന്റെമേൽ വീഴും. അപ്പോൾ അവർ, ‘എഴുന്നേൽക്കുക, നമുക്കു മടങ്ങിപ്പോകാം പീഡിപ്പിക്കുന്നവന്റെ വാളിൽനിന്നൊഴിഞ്ഞ് നമ്മുടെ ജനത്തിന്റെ അടുക്കലേക്കും സ്വന്തം ദേശത്തേക്കും പോകാം,’ എന്നു പറയും.
JER 46:17 അവിടെവെച്ച് അവർ വിളിച്ചുപറഞ്ഞു: ‘ഈജിപ്റ്റുരാജാവായ ഫറവോൻ ഒരു ബഹളക്കാരൻമാത്രം; അദ്ദേഹം തന്റെ അവസരം നഷ്ടപ്പെടുത്തിക്കളഞ്ഞു.’
JER 46:18 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, പർവതങ്ങളുടെ ഇടയിൽ താബോർപോലെയും സമുദ്രതീരത്തെ കർമേൽപോലെയും ഒരുവൻ വരും,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു പേരുള്ള രാജാവ് പ്രഖ്യാപിക്കുന്നു.
JER 46:19 “ഈജിപ്റ്റിൽ വസിക്കുന്ന പുത്രീ, പ്രവാസത്തിലേക്കു പോകാൻ ഭാണ്ഡം മുറുക്കുക, കാരണം നോഫ് ശൂന്യമാക്കപ്പെടുകയും നിവാസികളില്ലാതെ തകർന്നടിയുകയും ചെയ്യും.
JER 46:20 “ഈജിപ്റ്റ് അഴകുള്ള ഒരു പശുക്കിടാവാകുന്നു, എന്നാൽ ചോര കുടിക്കുന്ന ഒരു ഈച്ച വടക്കുനിന്നു പറന്നുവന്ന് അതിന്റെമേൽ ഇരിക്കും.
JER 46:21 അവളുടെ മധ്യേയുള്ള കൂലിപ്പട്ടാളക്കാർ തടിപ്പിച്ച കാളക്കിടാങ്ങളെപ്പോലെ. അവരും ഒന്നുചേർന്നു പിന്തിരിഞ്ഞ് ഓടിപ്പോകും; അവരുടെ ശിക്ഷാസമയമായ നാശദിവസം വരുന്നതുമൂലം അവർ ഉറച്ചുനിൽക്കുകയില്ല.
JER 46:22 ശത്രു ശക്തിയോടെ മുന്നേറുമ്പോൾ; മരംവെട്ടുകാരെപ്പോലെ മഴുവുമായി അവർ അവൾക്കെതിരേ വന്നടുക്കും. അപ്പോൾ ഈജിപ്റ്റ് ഓടിപ്പോകുന്ന പാമ്പിനെപ്പോലെ ചീറ്റും.
JER 46:23 അവളുടെ വനം അവർ വെട്ടിനശിപ്പിക്കും; അത് എത്ര നിബിഡമായിരുന്നാലും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “അവർ വെട്ടുക്കിളികളെക്കാൾ അസംഖ്യം അവരെ എണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല.
JER 46:24 ഈജിപ്റ്റുപുത്രി ലജ്ജിതയായിത്തീരും, ഉത്തരദേശത്തെ ജനങ്ങളുടെ കൈയിൽ അവൾ ഏൽപ്പിക്കപ്പെടും.”
JER 46:25 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നോവിലെ ആമോനെയും ഫറവോനെയും ഈജിപ്റ്റിനെയും അവളുടെ ദേവതകളോടും രാജാക്കന്മാരോടുംകൂടെ ശിക്ഷിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്ന എല്ലാവരെയുംതന്നെ.
JER 46:26 അവർക്കു ജീവഹാനി വരുത്താൻ ആഗ്രഹിക്കുന്നവരുടെ കൈയിലും ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയിലും അവന്റെ ദാസന്മാരുടെ കൈയിലും ഞാൻ അവരെ ഏൽപ്പിക്കും. അതിനുശേഷം പൂർവകാലത്തെന്നപോലെ അവിടെ നിവാസികൾ ഉണ്ടാകും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 46:27 “എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ട; ഇസ്രായേലേ, നീ പരിഭ്രമിക്കേണ്ടാ. ഞാൻ നിങ്ങളെ ദൂരത്തുനിന്നു രക്ഷിക്കും; നിങ്ങളുടെ സന്തതികളെ അവർ പ്രവാസത്തിലിരിക്കുന്ന രാജ്യത്തുനിന്നും. യാക്കോബ് മടങ്ങിവന്നു ശാന്തമായും സുരക്ഷിതമായും ജീവിക്കും, ആരും അവരെ ഭയപ്പെടുത്തുകയില്ല.
JER 46:28 എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടരുത്, കാരണം ഞാൻ നിന്നോടുകൂടെയുണ്ട്,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകലരാജ്യങ്ങളെയും പൂർണമായും നശിപ്പിച്ചുകളയുമെങ്കിലും നിന്നെ ഞാൻ നിശ്ശേഷം നശിപ്പിക്കുകയില്ല. ഞാൻ നിന്നെ ശിക്ഷിക്കും, ന്യായമായിമാത്രം; ഞാൻ നിന്നെ തീരെ ശിക്ഷിക്കാതെ വിടുകയില്ലതാനും.”
JER 47:1 ഫറവോൻ ഗസ്സയെ ആക്രമിച്ചു കീഴ്പ്പെടുത്തുന്നതിനുമുമ്പ് ഫെലിസ്ത്യരെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
JER 47:2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, വടക്കുനിന്ന് വെള്ളം പൊങ്ങുന്നു; അവർ കവിഞ്ഞൊഴുകുന്ന ഒരു പ്രവാഹമായിത്തീരും. അത് ദേശത്തിന്റെയും അതിലുള്ള എല്ലാറ്റിന്റെയും നഗരത്തിന്റെയും അതിൽ വസിക്കുന്നവരുടെയുംമീതേ കവിഞ്ഞൊഴുകും. മനുഷ്യർ നിലവിളിക്കും, ദേശവാസികളൊക്കെയും വിലപിക്കും;
JER 47:3 കുതിച്ചുപായുന്ന ആൺകുതിരകളുടെ കുളമ്പടിനാദവും ശത്രുരഥങ്ങളുടെ ഘോഷവും ചക്രങ്ങളുടെ ആരവവും കേൾക്കുമ്പോൾത്തന്നെ. മാതാപിതാക്കളുടെ കൈകൾ കുഴഞ്ഞുതൂങ്ങും; അവർ തങ്ങളുടെ മക്കളെ തിരിഞ്ഞുനോക്കുകയില്ല.
JER 47:4 ഫെലിസ്ത്യരെ മുഴുവനായി നശിപ്പിക്കുന്നതിനും സോരിൽനിന്നും സീദോനിൽനിന്നും അവരുടെ എല്ലാ സഹായികളെയും ഛേദിച്ചുകളയാനുമുള്ള ദിവസം വരുന്നതിനാൽതന്നെ. കഫ്തോർ തീരങ്ങളിൽ ശേഷിച്ചിരിക്കുന്ന ഫെലിസ്ത്യരെ യഹോവ നശിപ്പിക്കാൻ പോകുന്നു.
JER 47:5 ഗസ്സാ വിലപിച്ചുകൊണ്ട് അവളുടെ തല ക്ഷൗരംചെയ്യും; അസ്കലോൻ നിശ്ശബ്ദരായിത്തീരും. താഴ്വരയിലെ ശേഷിപ്പേ, എത്രവരെ നീ സ്വയം ക്ഷതമേൽപ്പിക്കും?
JER 47:6 “ ‘അയ്യോ, യഹോവയുടെ വാളേ, നീ എത്രവരെ വിശ്രമമില്ലാതിരിക്കും? നിന്റെ ഉറയിലേക്കു പിൻവാങ്ങുക വെട്ടുന്നതു നിർത്തി വിശ്രമിക്കുക.’
JER 47:7 അസ്കലോനെയും സമുദ്രതീരത്തെയും ആക്രമിക്കാൻ യഹോവ അതിന് ആജ്ഞ കൊടുത്തിരിക്കെ, അതിനായിട്ട് അവിടന്ന് കൽപ്പിച്ചിരിക്കെ, അതിന് എങ്ങനെ അടങ്ങിയിരിക്കാൻ കഴിയും?”
JER 48:1 മോവാബിനെക്കുറിച്ച്: ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നെബോയ്ക്ക് അയ്യോ കഷ്ടം, അതു നശിപ്പിക്കപ്പെടും. കിര്യാത്തയീം അപമാനിതയാകും, അതു പിടിക്കപ്പെടും; കെട്ടിയുറപ്പിക്കപ്പെട്ട കോട്ട ലജ്ജിതയാകുകയും തകർക്കപ്പെടുകയും ചെയ്യും.
JER 48:2 മോവാബ് ഇനിയൊരിക്കലും പ്രകീർത്തിക്കപ്പെടുകയില്ല; ഹെശ്ബോനിൽ അവൾക്കെതിരേ അനർഥം ആസൂത്രണം ചെയ്തിരിക്കുന്നു: ‘വരിക, ഒരു രാഷ്ട്രമായിരിക്കാതവണ്ണം നമുക്ക് അതിനെ നശിപ്പിച്ചുകളയാം,’ മദ്മേൻ നിവാസികളേ, നിങ്ങളും നിശ്ശബ്ദരാക്കപ്പെടും; വാൾ നിങ്ങളെയും പിൻതുടരും.
JER 48:3 ‘സംഹാരം, മഹാനാശം’ എന്നിങ്ങനെ ഹോരോനയീമിൽനിന്ന് ഒരു നിലവിളി ഉയരുന്നു.
JER 48:4 മോവാബ് തകർക്കപ്പെടും; അവളുടെ കുഞ്ഞുങ്ങൾ നിലവിളിക്കും.
JER 48:5 ലൂഹീത്തിലേക്കുള്ള മലയിലേക്ക് അവർ കയറിച്ചെല്ലും, നിലവിളിച്ചുകൊണ്ടുതന്നെ അവർ പോകുന്നു; ഹോരോനയീമിലേക്കുള്ള ഇറക്കത്തിങ്കൽ സംഹാരത്തിന്റെ സങ്കടം നിറഞ്ഞ നിലവിളി കേൾക്കുന്നു.
JER 48:6 ഓടിക്കോ! പ്രാണരക്ഷാർഥം ഓടുക; മരുഭൂമിയിൽ ഒരു ചൂരൽച്ചെടിപോലെ ആയിത്തീരുക.
JER 48:7 നിങ്ങളുടെ സ്വന്തം നേട്ടങ്ങളിലും നിക്ഷേപങ്ങളിലുമുള്ള ആശ്രയംനിമിത്തം നിങ്ങൾതന്നെയും അടിമകളാക്കപ്പെടും, തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടുംകൂടെ കെമോശ്ദേവനും പ്രവാസത്തിലേക്കു പോകും.
JER 48:8 ഒരു പട്ടണവും രക്ഷപ്പെടാത്തവിധത്തിൽ സംഹാരകൻ എല്ലാ പട്ടണങ്ങൾക്കും എതിരേ വരും. യഹോവ അരുളിച്ചെയ്തതുകൊണ്ട് താഴ്വര ശൂന്യമാക്കപ്പെടുകയും, സമഭൂമി നശിപ്പിക്കപ്പെടുകയും ചെയ്യും.
JER 48:9 മോവാബ് വിജനമാക്കപ്പെടേണ്ടതിന് അവൾക്കു ചിറകു നൽകുക. അവളുടെ നഗരങ്ങൾ നിവാസികളില്ലാതെ ശൂന്യമായിത്തീരും.
JER 48:10 “യഹോവയുടെ പ്രവൃത്തി അലസതയോടെ ചെയ്യുന്നവർ ശപിക്കപ്പെട്ടവർ! രക്തം ചൊരിയാതെ വാൾ അടക്കിവെക്കുന്നവരും ശപിക്കപ്പെട്ടവർ!
JER 48:11 “മോവാബ് യൗവനംമുതൽതന്നെ സ്വസ്ഥയായിരുന്നു, അവൾ മട്ടിൻമീതേ തെളിവീഞ്ഞു നിൽക്കുന്നതുപോലെതന്നെ, പാത്രത്തിൽനിന്ന് പാത്രത്തിലേക്കു പകർന്നിട്ടില്ല— അവൾ പ്രവാസത്തിലേക്കു പോയിട്ടുമില്ല. അതിനാൽ അവളുടെ രുചി മാറാതിരിക്കുന്നു, അവളുടെ സുഗന്ധം വ്യത്യാസപ്പെട്ടതുമില്ല.
JER 48:12 എന്നാൽ സമയം വന്നുചേരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, “കുടങ്ങളിൽനിന്നു വീഞ്ഞുപകരുന്ന പുരുഷന്മാരെ ഞാൻ അയയ്ക്കുമ്പോൾ, അവർ അവളെ പകർന്നുകളകയും; അവർ അവളുടെ കുടങ്ങൾ ശൂന്യമാക്കുകയും പാത്രങ്ങൾ ഉടച്ചുകളയുകയും ചെയ്യും.
JER 48:13 ഇസ്രായേൽജനം അവർ ആശ്രയിച്ചിരുന്ന ബേഥേലിനെക്കുറിച്ച് ലജ്ജിച്ചുപോയതുപോലെ മോവാബ് കെമോശ്ദേവനെപ്പറ്റിയും ലജ്ജിച്ചുപോകും.
JER 48:14 “ ‘ഞങ്ങൾ യോദ്ധാക്കൾ, യുദ്ധത്തിൽ പരാക്രമശാലികൾതന്നെ,’ എന്നു നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
JER 48:15 മോവാബ് നശിപ്പിക്കപ്പെടുകയും അവളുടെ നഗരങ്ങൾ ആക്രമിക്കപ്പെടുകയും ചെയ്യും; അവളുടെ അതിശ്രേഷ്ഠരായ യുവാക്കൾ കൊലക്കളത്തിലേക്ക് ഇറങ്ങിച്ചെല്ലുന്നു,” എന്ന് സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
JER 48:16 “മോവാബിന്റെ നാശം അടുത്തിരിക്കുന്നു; അവളുടെ അനർഥം വേഗത്തിൽത്തന്നെ വന്നുചേരും.
JER 48:17 അവൾക്കുചുറ്റും വസിക്കുന്ന എല്ലാവരുമേ, അവളുടെ പ്രശസ്തി അറിയുന്ന സകലരുമേ, അവളെച്ചൊല്ലി വിലപിക്കുക; ‘അയ്യോ, ബലമുള്ള ചെങ്കോൽ എങ്ങനെ ഒടിഞ്ഞിരിക്കുന്നു! മഹിമയുള്ള കോൽ എങ്ങനെ തകർന്നിരിക്കുന്നു!’ എന്നു പറയുക.
JER 48:18 “ദീബോൻപുത്രിയിലെ നിവാസികളേ, നിന്റെ ശ്രേഷ്ഠതയിൽനിന്ന് ഇറങ്ങിവന്ന് ദാഹാർത്തമായ ഭൂമിയിൽ ഇരിക്കുക; കാരണം മോവാബിന്റെ സംഹാരകൻ നിനക്കെതിരേ പുറപ്പെട്ടുവരുകയും അവൻ നിന്റെ കോട്ടകളെ ഇടിച്ചുനിരത്തുകയും ചെയ്യും.
JER 48:19 അരോയേർ നിവാസികളേ, വഴിയരികിൽ നിന്നുകൊണ്ട് നിരീക്ഷിക്കുക, ഓടിപ്പോകുന്ന പുരുഷന്മാരോടും പലായനംചെയ്യുന്ന സ്ത്രീകളോടും, ‘എന്താണു സംഭവിച്ചത്?’ എന്നു ചോദിക്കുക.
JER 48:20 മോവാബ് തകർക്കപ്പെട്ട് ലജ്ജാപാത്രമായിരിക്കുന്നു. വിലപിക്കുക, നിലവിളിക്കുക! മോവാബ് നശിപ്പിക്കപ്പെട്ടു എന്ന് അർന്നോനിൽ പ്രസിദ്ധമാക്കുക.
JER 48:21 സമഭൂമിയിന്മേൽ ന്യായവിധി വന്നിരിക്കുന്നു— ഹോലോനും യാഹാസെക്കും മേഫാത്തിനും
JER 48:22 ദീബോനും നെബോവിനും ബേത്ത്-ദിബ്ലത്തേയീമിനും
JER 48:23 കിര്യാത്തയീമിനും ബേത്ത്-ഗാമൂലിനും ബേത്ത്-മെയോനും
JER 48:24 കെരീയോത്തിനും ബൊസ്രായ്ക്കും— ദൂരത്തും സമീപത്തുമുള്ള മോവാബിലെ സകലനഗരങ്ങൾക്കുംതന്നെ.
JER 48:25 മോവാബിന്റെ കൊമ്പ് വെട്ടിക്കളഞ്ഞിരിക്കുന്നു; അവളുടെ ഭുജം ഒടിഞ്ഞിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 48:26 “അവൾ യഹോവയെ വെല്ലുവിളിച്ചിരിക്കുകയാൽ അവളെ മത്തുപിടിപ്പിക്കുക. മോവാബ് അവളുടെ ഛർദിയിൽക്കിടന്ന് ഉരുളട്ടെ; അവൾ ഒരു പരിഹാസവിഷയം ആയിത്തീരട്ടെ.
JER 48:27 ഇസ്രായേൽ നിനക്ക് ഒരു പരിഹാസവിഷയമായിരുന്നില്ലേ? അവളെക്കുറിച്ചു സംസാരിക്കുമ്പോഴൊക്കെയും നീ പരിഹാസത്തോടെ തലകുലുക്കുന്നു, എന്ത്, അവൾ കള്ളന്മാരുടെ കൂട്ടത്തിൽ പിടിക്കപ്പെട്ടോ?
JER 48:28 മോവാബുനിവാസികളേ, പട്ടണങ്ങൾ ഉപേക്ഷിച്ച് പാറകൾക്കിടയിൽ പാർക്കുക. ഗുഹാമുഖത്ത് കൂടുവെക്കുന്ന പ്രാവിനെപ്പോലെ ആകുക.
JER 48:29 “മോവാബിന്റെ അഹന്തയെപ്പറ്റി ഞങ്ങൾ കേട്ടിരിക്കുന്നു— അവളുടെ ഗർവ് എത്ര ഭീമം! അവളുടെ ധിക്കാരം, അഹന്ത, ഗർവം, ഹൃദയത്തിന്റെ നിഗളം എന്നിവയെപ്പറ്റിയും ഞങ്ങൾ കേട്ടിരിക്കുന്നു.
JER 48:30 ഞാൻ അവളുടെ ധിക്കാരം അറിയുന്നു എന്നാൽ അതു വ്യർഥമത്രേ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “അവളുടെ ആത്മപ്രശംസ ഒന്നും സാധിക്കുകയില്ല.
JER 48:31 അതിനാൽ ഞാൻ മോവാബിനെപ്പറ്റി വിലപിക്കും, മോവാബ് മുഴുവനെപ്പറ്റിയും ഞാൻ കരയും, കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും ഞാൻ വിലപിക്കും.
JER 48:32 സിബ്മയിലെ മുന്തിരിവള്ളികളേ, യാസേർ വിലപിക്കുന്നതുപോലെ ഞാൻ നിനക്കായി വിലപിക്കും. നിന്റെ വള്ളിത്തലകൾ കടൽത്തീരംവരെ പടർന്നുകിടന്നിരുന്നു; അവ യസേർവരെ എത്തിയിരുന്നു. നിന്റെ വേനൽക്കനികളിന്മേലും മുന്തിരിമേലും സംഹാരകൻ ചാടിവീണിരിക്കുന്നു.
JER 48:33 തന്മൂലം ആനന്ദവും ആഹ്ലാദവും വിളഭൂമിയിൽനിന്ന്, മോവാബുദേശത്തുനിന്നുതന്നെ പൊയ്പ്പോയിരിക്കുന്നു. മുന്തിരിച്ചക്കുകളിൽനിന്ന് വീഞ്ഞിന്റെ ഒഴുക്കു ഞാൻ നിർത്തിയിരിക്കുന്നു; ആനന്ദഘോഷത്തോടെ ആരും മുന്തിരിച്ചക്കു ചവിട്ടുകയില്ല. ആർപ്പുവിളികൾ കേൾക്കുന്നെങ്കിലും, അവ ആനന്ദത്തിന്റെ ആർപ്പുവിളികൾ ആയിരിക്കുകയില്ല.
JER 48:34 “ഹെശ്ബോനിൽനിന്ന് എലെയാലെയും യാഹാസുംവരെയും അവരുടെ നിലവിളിയുടെ ശബ്ദം ഉയരുന്നു, സോവാറിൽനിന്ന് ഹോരോനയീമും എഗ്ലത്ത്-ശെലീശിയംവരെയുംതന്നെ, കാരണം നിമ്രീമിലെ ജലാശയങ്ങൾപോലും വറ്റിവരണ്ടല്ലോ.
JER 48:35 ഞാൻ മോവാബിന് അന്ത്യംവരുത്തും, ക്ഷേത്രങ്ങളിൽ ബലിയർപ്പിക്കുന്നവർക്കും ദേവതകൾക്കു ധൂപം കാട്ടുന്നവർക്കുംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 48:36 “അതുകൊണ്ട് എന്റെ ഹൃദയം കുഴൽനാദംപോലെ മോവാബിനെക്കുറിച്ചു വിലപിക്കുന്നു; കീർ-ഹേരെശിലെ ജനത്തിനുവേണ്ടിയും എന്റെ ഹൃദയം കുഴൽപോലെ വിലപിക്കുന്നു. അവർ കൈക്കലാക്കിയ സമൃദ്ധിയെല്ലാം നഷ്ടമായിരിക്കുന്നു.
JER 48:37 എല്ലാ തലയും ക്ഷൗരംചെയ്യുകയും എല്ലാ താടിയും കത്രിക്കുകയുംചെയ്തിരിക്കുന്നു; എല്ലാ കൈകളിലും മുറിവും അരകളിൽ ചാക്കുശീലയും കാണപ്പെടുന്നു.
JER 48:38 ആർക്കും വേണ്ടാത്ത ഒരു പാത്രംപോലെ ഞാൻ മോവാബിനെ ഉടച്ചുകളഞ്ഞിരിക്കുകയാൽ മോവാബിലെ എല്ലാ മട്ടുപ്പാവുകളിലും എല്ലാ ചത്വരങ്ങളിലും വിലാപംമാത്രം കേൾക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 48:39 “മോവാബ് എത്രമാത്രം തകർക്കപ്പെട്ടു! അവൾ എങ്ങനെ അലമുറയിടുന്നു! അവൾ ലജ്ജകൊണ്ട് എങ്ങനെ പുറംതിരിഞ്ഞിരിക്കുന്നു! മോവാബ് ചുറ്റുമുള്ള എല്ലാവർക്കും പരിഹാസവിഷയവും ഭയഹേതുകവും ആയിത്തീർന്നിരിക്കുന്നു.”
JER 48:40 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ശത്രു ഒരു കഴുകനെപ്പോലെ വേഗത്തിൽ പറന്നിറങ്ങുന്നു, മോവാബിന്മേൽ അതിന്റെ ചിറകു വിരിക്കുന്നു.
JER 48:41 കെരീയോത്ത് പിടിക്കപ്പെടും, കോട്ടകൾ കൈവശമാക്കപ്പെടും. ആ നാളിൽ മോവാബിലെ യോദ്ധാക്കളുടെ ഹൃദയം പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടെ ഹൃദയംപോലെയാകും.
JER 48:42 മോവാബ് യഹോവയുടെമുമ്പിൽ ഗർവിഷ്ഠയായതുകൊണ്ട് അവൾ ഇനിയൊരിക്കലും ഒരു രാഷ്ട്രമായിരിക്കുകയില്ല.
JER 48:43 മോവാബ് നിവാസികളേ, കൊടുംഭീതി, കിടങ്ങ്, കെണി എന്നിവ നിങ്ങൾക്കായി കാത്തുനിൽക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 48:44 “ഭീതിനിമിത്തം ഓടിപ്പോകുന്നവർ കിടങ്ങിൽ വീഴും, കിടങ്ങിൽനിന്ന് കയറുന്നവർ കെണിയിലകപ്പെടും; കാരണം ഞാൻ മോവാബിന്റെമേൽ അവളുടെ ശിക്ഷയ്ക്കുള്ള വർഷം വരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 48:45 “പലായിതർ നിസ്സഹായരായി ഹെശ്ബോന്റെ മറവിൽ നിൽക്കും, കാരണം ഹെശ്ബോനിൽനിന്ന് തീ പുറപ്പെട്ടിരിക്കുന്നു സീഹോന്റെ നടുവിൽനിന്ന് തീജ്വാലയും; അതു മോവാബിന്റെ നെറ്റിയും കലാപകാരികളുടെ നിറുകയും ദഹിപ്പിച്ചിരിക്കുന്നു.
JER 48:46 മോവാബേ, നിനക്ക് അയ്യോ കഷ്ടം! കെമോശിലെ ജനം നശിച്ചിരിക്കുന്നു; നിന്റെ പുത്രന്മാരെ ബന്ധനത്തിലേക്കും പുത്രിമാരെ അടിമത്തത്തിലേക്കും കൊണ്ടുപോയിരിക്കുന്നു.
JER 48:47 “എങ്കിലും ഭാവികാലത്ത് ഞാൻ മോവാബിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. മോവാബിന്മേലുള്ള ന്യായവിധി ഇവിടെ അവസാനിക്കുന്നു.
JER 49:1 അമ്മോന്യരെക്കുറിച്ച്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിനു പുത്രന്മാരില്ലേ? ഇസ്രായേലിന് അവകാശിയില്ലേ? അല്ലെങ്കിൽ മോലെക്ക്, ഗാദിനെ കൈവശമാക്കിയത് എന്തിന്? അവന്റെ ആളുകൾ അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തിന്?
JER 49:2 അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ കാഹളനാദം ധ്വനിപ്പിക്കുന്ന കാലം വരുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്, “അത് ഒരു ശൂന്യകൂമ്പാരമായിത്തീരും, അതിനുചുറ്റുമുള്ള ഗ്രാമങ്ങൾ തീവെച്ചു നശിപ്പിക്കപ്പെടും. അപ്പോൾ ഇസ്രായേൽ തന്നെ കൈവശമാക്കിയവരെ ആട്ടിപ്പായിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 49:3 “ഹെശ്ബോനേ, വിലപിക്കുക, ഹായി നശിപ്പിക്കപ്പെട്ടിരിക്കുന്നു! രബ്ബയുടെ പട്ടണങ്ങളേ, നിലവിളിക്കുക! അരയിൽ ചാക്കുശീല ചുറ്റി വിലപിക്കുക; നിങ്ങളുടെ മതിലുകൾക്കുള്ളിൽ ഉഴന്നുനടക്കുക, കാരണം മോലെക്ക് പ്രവാസത്തിലേക്കു പോകും, അവന്റെ പുരോഹിതരോടും ഉദ്യോഗസ്ഥരോടും ഒപ്പംതന്നെ.
JER 49:4 നിന്റെ താഴ്വരകളെപ്പറ്റി നീ വളരെ അഹങ്കരിക്കുന്നതെന്തിന്? ഫലഭൂയിഷ്ഠമായ നിന്റെ താഴ്വരകളിൽ പ്രശംസിക്കുന്നതെന്തിന്? അവിശ്വസ്തരായ മകളായ അമ്മോനേ, നിന്റെ നിക്ഷേപങ്ങളിൽ ആശ്രയിച്ചുകൊണ്ട് ‘ആര് എന്നെ ആക്രമിക്കും?’ എന്നു നീ പറയുന്നു.
JER 49:5 നിനക്കുചുറ്റുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ നിനക്കു ഭയം വരുത്തും,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. “നിങ്ങൾ ഓരോരുത്തനും ആട്ടിപ്പായിക്കപ്പെടും, പലായിതരെ കൂട്ടിച്ചേർക്കാൻ ആരും ഉണ്ടാകുകയില്ല.
JER 49:6 “എങ്കിലും പിൽക്കാലത്ത്, ഞാൻ അമ്മോന്യരുടെ ഐശ്വര്യം പുനഃസ്ഥാപിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 49:7 ഏദോമിനെക്കുറിച്ച്: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. “തേമാനിൽ ഇനി ജ്ഞാനമില്ലേ? വിവേകികൾക്ക് ആലോചന നഷ്ടപ്പെട്ടുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
JER 49:8 ദേദാൻ നിവാസികളേ, പിന്തിരിഞ്ഞ് ഓടുക, ആഴമുള്ള ഗുഹകളിൽ ഒളിക്കുക; കാരണം ഞാൻ ഏശാവിനെ ശിക്ഷിക്കുമ്പോൾ, അവന്റെമേൽ മഹാ വിപത്തുതന്നെ വരുത്തും.
JER 49:9 മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ? കള്ളന്മാർ രാത്രിയിൽ വന്നാൽ, തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ?
JER 49:10 എന്നാൽ ഞാൻ ഏശാവിനെ വസ്ത്രമുരിഞ്ഞ് നഗ്നനാക്കും; അവന്റെ ഒളിവിടങ്ങൾ വെളിച്ചത്താക്കും, അതിനാൽ അവന് ഒളിക്കാൻ കഴിയുകയില്ല. അവന്റെ ആയുധധാരികളായ യോദ്ധാക്കൾ നശിപ്പിക്കപ്പെട്ടു, അവനുമായി സഖ്യമുള്ളവരും അയൽവാസികളും നശിപ്പിക്കപ്പെട്ടു;
JER 49:11 അതുകൊണ്ട് ‘അനാഥരാകുന്ന നിന്റെ കുഞ്ഞുങ്ങളെ ഇവിടെ വിട്ടേക്കുക; ഞാൻ അവരെ ജീവനോടെ സംരക്ഷിക്കാം. നിന്റെ വിധവമാർക്കും എന്നിൽ ആശ്രയിക്കാം,’ ” എന്ന് ആശ്വസിപ്പിക്കാൻ ആരും അവശേഷിച്ചിട്ടില്ല.
JER 49:12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പാനപാത്രം കുടിക്കാൻ അർഹതയില്ലാത്തവർ അതു പാനംചെയ്യണം എന്നാണെങ്കിൽ, നീ എന്തുകൊണ്ട് ശിക്ഷിക്കപ്പെടാതിരിക്കും? നീ ശിക്ഷിക്കപ്പെടാതെ പോകുകയില്ല, നീ അതു പാനംചെയ്തേ മതിയാവൂ.
JER 49:13 ബൊസ്രാ വിജനവും ശാപവും ഭീതിവിഷയവും നിന്ദയും ആയിത്തീരും; അതിലെ എല്ലാ പട്ടണങ്ങളും എന്നും ശൂന്യമായിത്തന്നെയിരിക്കും, എന്നു ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 49:14 “അതിനെ ആക്രമിക്കുന്നതിന് നിങ്ങൾ ഒരുമിച്ചുകൂടുക! യുദ്ധത്തിനായി എഴുന്നേൽക്കുക!” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു, എന്ന് യഹോവയിൽനിന്ന് ഞാൻ ഒരു സന്ദേശം കേട്ടിരിക്കുന്നു.
JER 49:15 “ഇതാ, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറിയവനും മനുഷ്യരാൽ നിന്ദിതനും ആക്കിയിരിക്കുന്നു.
JER 49:16 പാറപ്പിളർപ്പുകളിൽ വസിച്ച്, മലകളുടെ ഉയരങ്ങളിൽ പാർക്കുന്നവനേ, നീ മറ്റുള്ളവരിൽ പ്രചോദിപ്പിക്കുന്ന ഭീതിയും നിന്റെ ഹൃദയത്തിന്റെ അഹങ്കാരവും നിന്നെ ചതിച്ചിരിക്കുന്നു, നീ കഴുകനെപ്പോലെ അത്രയും ഉയരത്തിൽത്തന്നെ കൂടുവെച്ചാലും, അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 49:17 “ഏദോം ഒരു ഭീതിവിഷയമായിത്തീരും; ഇതുവഴി കടന്നുപോകുന്ന സകലരും അതിന്റെ നാശം കണ്ടു സ്തബ്ധരായി അതിനെ പരിഹസിക്കും.
JER 49:18 സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ, ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 49:19 “ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ഏദോമ്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
JER 49:20 അതുകൊണ്ട്, ഏദോമിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, തേമാൻ നിവാസികൾക്കെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
JER 49:21 അവരുടെ വീഴ്ചയുടെ മുഴക്കത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; അവരുടെ നിലവിളി! ചെങ്കടലിൽ പ്രതിധ്വനിക്കും.
JER 49:22 ഇതാ, ഒരു കഴുകൻ ഉയർന്നു പറന്നിട്ട് പെട്ടെന്ന് ചിറകുവിരിച്ച് ഇരയുടെമേലെന്നതുപോലെ ബൊസ്രായുടെമേൽ പാഞ്ഞടുക്കുന്നു. ആ ദിവസത്തിൽ ഏദോമിലെ വീരന്മാരുടെ ഹൃദയം പ്രസവവേദന ബാധിച്ച സ്ത്രീയുടെ ഹൃദയംപോലെയാകും.
JER 49:23 ദമസ്കോസിനെക്കുറിച്ച്: “ഹമാത്തും അർപ്പാദും നിരാശരായിരിക്കുന്നു, കാരണം അവർ ഒരു ദുർവാർത്ത കേട്ടിരിക്കുന്നു. അവരുടെ ഹൃദയം അസ്വസ്ഥമായിരിക്കുന്നു, അസ്വസ്ഥമായ കടൽപോലെതന്നെ.
JER 49:24 ദമസ്കോസ് നിസ്സഹായയായിത്തീർന്നു, അവൾ ഓടിപ്പോകാൻ ഭാവിക്കുന്നു, ഭീതി അവളെ പിടികൂടിയിരിക്കുന്നു; നോവുകിട്ടിയ സ്ത്രീക്ക് എന്നപോലെ അവൾക്ക് അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
JER 49:25 പ്രശസ്തമായ പട്ടണം ഉപേക്ഷിക്കപ്പെടാതിരിക്കുന്നത് എന്തുകൊണ്ട്, എന്റെ ആനന്ദമായിരിക്കുന്ന ആ നഗരംതന്നെ?
JER 49:26 അവളുടെ യുവാക്കൾ വീഥികളിൽ വീണുപോകും, നിശ്ചയം; അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നശിച്ചുപോകും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
JER 49:27 “ദമസ്കോസിന്റെ മതിലുകൾക്ക് ഞാൻ തീവെക്കും; അത് ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.”
JER 49:28 ബാബേൽരാജാവായ നെബൂഖദ്നേസർ ആക്രമിച്ച കേദാരിനെയും ഹാസോരിന്റെ രാജ്യങ്ങളെയുംകുറിച്ചുള്ള അരുളപ്പാട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എഴുന്നേൽക്കുക, കേദാരിനെ ആക്രമിക്കുക, കിഴക്കുദേശത്തെ ജനതയെ നശിപ്പിക്കുക.
JER 49:29 അവരുടെ കൂടാരങ്ങളും ആട്ടിൻപറ്റങ്ങളും അപഹരിക്കപ്പെടും; അവരുടെ കൂടാരശീലകൾ കൊണ്ടുപോകപ്പെടും, എല്ലാ വസ്തുവകകളോടും ഒട്ടകങ്ങളോടും ഒപ്പംതന്നെ. ‘സർവത്ര കൊടുംഭീതി!’ എന്നു ജനം അവരോടു വിളിച്ചുപറയും.
JER 49:30 “ഹാസോർ നിവാസികളേ, ദൂരേക്ക് ഓടിപ്പോകുക, ആഴമുള്ള ഗുഹകളിൽ അഭയംതേടുക,” എന്ന് യഹോവയുടെ അരുളപ്പാട്. “ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങൾക്കെതിരേ ഗൂഢാലോചന നടത്തിയിരിക്കുന്നു; അദ്ദേഹം നിങ്ങൾക്കെതിരേ ഒരു പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.
JER 49:31 “എഴുന്നേറ്റ് സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രത്തെ ആക്രമിക്കുക, ആത്മവിശ്വാസത്തോടെ കഴിയുന്ന ഒരു ജനതയെത്തന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്, “കവാടങ്ങളോ ഓടാമ്പലുകളോ ഇല്ലാത്ത ഒരു രാഷ്ട്രത്തെ; നിർഭയരായി ജീവിക്കുന്ന ഒരു ജനതയോടുതന്നെ പോരാടുക.
JER 49:32 അവരുടെ ഒട്ടകങ്ങൾ കവർച്ചയായും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളമുതലായും കൊണ്ടുപോകപ്പെടുകയും ചെയ്യും. തലയുടെ അരികു വടിക്കുന്നവരെ എല്ലാ കാറ്റുകളിലേക്കും ഞാൻ ചിതറിച്ചുകളയും; അവരുടെ നാശം എല്ലാവശങ്ങളിൽനിന്നും ഞാൻ വരുത്തും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 49:33 “ഹാസോർ കുറുനരികൾ വിഹരിക്കുന്ന ഇടവും എന്നേക്കും ശൂന്യസ്ഥലവും ആയിത്തീരും. ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.”
JER 49:34 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ ആരംഭത്തിൽ ഏലാമിനെക്കുറിച്ച് യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാട്:
JER 49:35 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഏലാമിന്റെ വില്ല് ഒടിക്കും, അവരുടെ ശക്തിയുടെ മുഖ്യധാരയെത്തന്നെ.
JER 49:36 ആകാശത്തിന്റെ നാലു മൂലകളിൽനിന്നും നാലു കാറ്റുകളെ ഞാൻ ഏലാമിന്മേൽ വരുത്തും; അവരെ ആ നാലു കാറ്റുകളിലേക്കു ചിതറിച്ചുകളയും, ഏലാമിന്റെ ഭ്രഷ്ടന്മാർ പോകാത്ത ഒരു രാജ്യവും ഉണ്ടാകുകയില്ല.
JER 49:37 ഏലാമ്യരെ ഞാൻ, അവരുടെ ശത്രുക്കളുടെമുന്നിലും അവരെ വധിക്കാൻ ശ്രമിക്കുന്നവരുടെമുന്നിലും ചിതറിക്കും; ഞാൻ അവരുടെമേൽ നാശംവരുത്തും, എന്റെ ഭീകരക്രോധംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്. “അവരെ നശിപ്പിച്ചുകളയുന്നതുവരെ ഞാൻ അവരെ വാളുമായി പിൻതുടരും.
JER 49:38 ഞാൻ എന്റെ സിംഹാസനം ഏലാമിൽ സ്ഥാപിക്കും, ഞാൻ അവളുടെ രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 49:39 “എന്നാൽ ഒടുവിൽ ഞാൻ ഏലാമിന്റെ ഐശ്വര്യം പുനഃസ്ഥാപിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 50:1 ബാബേലിനെക്കുറിച്ചും ബാബേൽദേശത്തെക്കുറിച്ചും യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനം:
JER 50:2 “രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്തു പ്രസിദ്ധമാക്കുക, ഒരു കൊടി ഉയർത്തിക്കൊണ്ടുതന്നെ അതു പ്രസിദ്ധമാക്കുക; ഒന്നും മറച്ചുവെക്കാതെ സംസാരിക്കുക, ‘ബാബേൽ പിടിക്കപ്പെടും; ബേൽദേവൻ ലജ്ജയിലാണ്ടുപോകും, മെരോദക്കുദേവി ഭയംകൊണ്ടു നിറഞ്ഞിരിക്കുന്നു. അവളുടെ വിഗ്രഹങ്ങൾ ലജ്ജയിലാഴ്ത്തപ്പെട്ടു, അവളുടെ ബിംബങ്ങൾ ഭയംകൊണ്ടു നിറഞ്ഞുമിരിക്കുന്നു.’
JER 50:3 വടക്കുനിന്നും ഒരു രാഷ്ട്രം അവളുടെനേരേ ആക്രമണം അഴിച്ചുവിടുന്നു, അത് അവളുടെ രാജ്യത്തെ ശൂന്യമാക്കുന്നു. അതിൽ നിവാസികൾ ഉണ്ടാകുകയില്ല; മനുഷ്യരും മൃഗങ്ങളും ഓടിപ്പോകും.
JER 50:4 “ആ കാലത്തെ നാളുകളിൽ, ഇസ്രായേൽജനവും യെഹൂദാജനവും ഒരുമിച്ച് കരഞ്ഞുകൊണ്ടുവന്ന് തങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 50:5 “അവർ സീയോനിലേക്കുള്ള വഴി ആരായും, അവിടേക്ക് അവരുടെ മുഖം തിരിക്കും. അവർ വന്ന് ശാശ്വതമായ ഒരു ഉടമ്പടിയിൽ യഹോവയുമായി തങ്ങളെത്തന്നെ ബന്ധിക്കും, അത് അവിസ്മരണീയമായിരിക്കും.
JER 50:6 “എന്റെ ജനം നഷ്ടപ്പെട്ടുപോയ ആടുകൾ ആയിത്തീർന്നു; അവരുടെ ഇടയന്മാർ അവരെ വഴിതെറ്റിക്കുകയും അവരെ പർവതങ്ങളിൽ ഉഴന്നുനടക്കാൻ ഇടവരുത്തുകയും ചെയ്തു. അവർ പർവതത്തിൽനിന്ന് മലയിലേക്ക് അലഞ്ഞുതിരിഞ്ഞ് തങ്ങളുടെ വിശ്രമസ്ഥലം മറന്നുപോയി.
JER 50:7 അവരെ കണ്ടവരെല്ലാം അവരെ വിഴുങ്ങിക്കളഞ്ഞു; ‘ഞങ്ങൾ കുറ്റക്കാരല്ല; നീതിയുടെ ഇരിപ്പിടമായ യഹോവയ്ക്കെതിരേ, അവരുടെ പിതാക്കന്മാരുടെ പ്രത്യാശയായിരുന്ന യഹോവയ്ക്കെതിരേതന്നെ അവർ പാപംചെയ്തുവല്ലോ,’ എന്ന് അവരുടെ ശത്രുക്കൾ പറഞ്ഞു.
JER 50:8 “ബാബേലിൽനിന്ന് ഓടിപ്പോകുക; ബാബേൽദേശം വിട്ടുപോകുക, ആട്ടിൻപറ്റത്തിന് മുമ്പായി നടക്കുന്ന മുട്ടാടുകളെപ്പോലെ ആകുക.
JER 50:9 ഇതാ, ഞാൻ ഉത്തരദേശത്തുനിന്ന് രാഷ്ട്രങ്ങളുടെ ഒരു സഖ്യത്തെ ഉണർത്തി, ബാബേലിനെതിരേ കൊണ്ടുവരും. അവർ അവൾക്കെതിരേ യുദ്ധത്തിന് അണിനിരക്കും, ഉത്തരദിക്കിൽനിന്ന് അവൾ പിടിക്കപ്പെടും. വെറുംകൈയോടെ മടങ്ങിവരാത്ത സമർഥരായ യോദ്ധാക്കളെപ്പോലെ ആയിരിക്കും അവരുടെ അസ്ത്രങ്ങൾ.
JER 50:10 ബാബേൽദേശം കൊള്ളയായിത്തീരും, അവളെ കൊള്ളയിടുന്നവരെല്ലാം തൃപ്തരാകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 50:11 “എന്റെ ഓഹരി കൊള്ളയിട്ടവരേ, നിങ്ങൾ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നതുകൊണ്ട്, ധാന്യം മെതിക്കുന്ന ഒരു പശുക്കിടാവിനെപ്പോലെ നിങ്ങൾ തുള്ളിച്ചാടുന്നതുകൊണ്ടും വിത്തുകുതിരകളെപ്പോലെ ഹർഷാരവം മുഴക്കുന്നതുകൊണ്ടും,
JER 50:12 നിങ്ങളുടെ മാതാവ് ഏറ്റം ലജ്ജിച്ചുപോകും; നിന്നെ പ്രസവിച്ചവൾ അപമാനിതയാകും. അവൾ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും ചെറിയവളാകും— ഒരു മരുഭൂമിയും വരണ്ടദേശവും ശൂന്യസ്ഥലവുമാകും.
JER 50:13 യഹോവയുടെ കോപംനിമിത്തം അവൾ, നിവാസികളില്ലാതെ തികച്ചും ശൂന്യമായിത്തീരും. ബാബേലിനരികേകൂടി യാത്രചെയ്യുന്നവരെല്ലാം സംഭ്രാന്തരായി, അവർക്കേറ്റ എല്ലാ മുറിവുകളും കണ്ട് ഏങ്ങലടിക്കും.
JER 50:14 “വില്ലുകുലയ്ക്കുന്ന ഏവരുമേ, ബാബേലിനെതിരേ എല്ലാവശങ്ങളിൽനിന്നും യുദ്ധത്തിന് അണിനിരക്കുക. അവൾക്കുനേരേ നിർല്ലോഭം അസ്ത്രം തൊടുത്തുവിടുക, കാരണം അവൾ യഹോവയ്ക്കെതിരേ പാപംചെയ്തിരിക്കുന്നു.
JER 50:15 എല്ലാ ഭാഗത്തുനിന്നും അവൾക്കെതിരേ യുദ്ധഘോഷം മുഴക്കുക! അവൾ കീഴടങ്ങുന്നു, അവളുടെ ഗോപുരങ്ങൾ വീഴുന്നു, അവളുടെ കോട്ടകൾ ഇടിച്ചുനിരത്തപ്പെടുന്നു. ഇത് യഹോവയുടെ പ്രതികാരമാകുകയാൽ, അവൾ മറ്റുള്ളവരോടു ചെയ്തതുപോലെതന്നെ അവളോടും പകരംവീട്ടുക.
JER 50:16 ബാബേലിൽനിന്ന് വിതയ്ക്കുന്നവരെയും കൊയ്ത്തുകാലത്ത് അരിവാൾ പിടിക്കുന്നവരെയും ഛേദിച്ചുകളയുക. പീഡകന്റെ വാൾനിമിത്തം ഓരോരുത്തനും സ്വന്തം ജനത്തിനരികിലേക്കും സ്വന്തം ദേശത്തേക്കും ഓടിപ്പോകട്ടെ.
JER 50:17 “ഇസ്രായേൽ ചിതറപ്പെട്ട ഒരു ആട്ടിൻപറ്റമാണ്, സിംഹങ്ങൾ അവരെ തുരത്തിയോടിച്ചു. അശ്ശൂർരാജാവാണ് അവരെ ആദ്യം വിഴുങ്ങിയത്; അവരുടെ എല്ലുകൾ ഒടിച്ചുകളഞ്ഞ അവസാനത്തെ ശത്രു ബാബേൽരാജാവായ നെബൂഖദ്നേസർ തന്നെ.”
JER 50:18 അതിനാൽ ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, അശ്ശൂർരാജാവിനെ ഞാൻ ശിക്ഷിച്ചതുപോലെ ബാബേൽരാജാവിനെയും അവന്റെ ദേശത്തെയും ഞാൻ ശിക്ഷിക്കും.
JER 50:19 എന്നാൽ ഞാൻ ഇസ്രായേലിനെ അവരുടെ മേച്ചിൽപ്പുറത്തേക്കു മടക്കിക്കൊണ്ടുവരും, അവർ കർമേലിലും ബാശാനിലും മേയും; എഫ്രയീമിലെയും ഗിലെയാദിലെയും മലകളിൽ മേഞ്ഞ് അവർ അവരുടെ വിശപ്പിനു ശമനംവരുത്തും.
JER 50:20 ആ കാലത്ത് ആ ദിവസങ്ങളിൽത്തന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഇസ്രായേലിന്റെ അകൃത്യം അന്വേഷിക്കും എന്നാൽ ഒന്നുംതന്നെ ഉണ്ടാകുകയില്ല, യെഹൂദയുടെ പാപങ്ങളും അന്വേഷിക്കും എന്നാൽ ഒന്നും കണ്ടെത്തുകയില്ല, കാരണം ഞാൻ സംരക്ഷിച്ച ശേഷിപ്പിനോട് ഞാൻ ക്ഷമിക്കുകയാൽത്തന്നെ.
JER 50:21 “മെറാഥയീം ദേശത്തെ ആക്രമിക്കുക, പെക്കോദ് നഗരത്തിലെ നിവാസികളെയും. അവരെ പിൻതുടർന്ന് വധിക്കുക, നിശ്ശേഷം നശിപ്പിക്കുക,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിങ്ങളോടു കൽപ്പിച്ച വിധത്തിലെല്ലാം അവരോടു ചെയ്യുക.
JER 50:22 യുദ്ധത്തിന്റെ ആരവവും ദേശത്തുണ്ട്, മഹാസംഹാരത്തിന്റെ ആരവംതന്നെ!
JER 50:23 സർവഭൂമിയുടെയും ചുറ്റികയായിരുന്ന ദേശം എങ്ങനെ പിളർന്നു, എങ്ങനെ തകർന്നുപോയി! ബാബേൽ രാഷ്ട്രങ്ങൾക്കിടയിൽ വിജനമായിത്തീർന്നതെങ്ങനെ!
JER 50:24 ബാബേലേ, ഞാൻ നിനക്ക് ഒരു കെണിവെച്ചു, അറിയുന്നതിനുമുമ്പേ നീയതിൽ അകപ്പെട്ടിരിക്കുന്നു; നിന്നെ കണ്ടെത്തി പിടികൂടിയിരിക്കുന്നു കാരണം നീ യഹോവയോടല്ലോ എതിർത്തുനിന്നത്.
JER 50:25 യഹോവ തന്റെ ആയുധശാല തുറന്നിരിക്കുന്നു, തന്റെ ക്രോധത്തിന്റെ ആയുധങ്ങൾ എടുത്തുകൊണ്ടുവന്നിരിക്കുന്നു, സൈന്യങ്ങളുടെ യഹോവയായ കർത്താവിന് ബാബേൽദേശത്ത് ഒരു പ്രവൃത്തി ചെയ്യാനുണ്ട്.
JER 50:26 വിദൂരങ്ങളിൽനിന്ന് അവൾക്കുനേരേ വന്ന് അവളുടെ കളപ്പുരകൾ തുറക്കുക. ധാന്യക്കൂമ്പാരങ്ങൾപോലെ അവളെ കൂനകൂട്ടുക. അവളിൽ ഒന്നും ശേഷിപ്പിക്കാതെ അവളെ നിശ്ശേഷം നശിപ്പിക്കുക.
JER 50:27 അവളുടെ യുവത്വമുള്ള കാളകളെയെല്ലാം വാളിനിരയാക്കുക; അവർ കൊലക്കളത്തിലേക്കു പോകട്ടെ. അവർക്ക് അയ്യോ കഷ്ടം! അവരുടെ ദിവസം വന്നുചേർന്നല്ലോ, അവരെ ശിക്ഷിക്കുന്നതിനുള്ള ദിവസംതന്നെ.
JER 50:28 നമ്മുടെ ദൈവമായ യഹോവ എങ്ങനെ പകരംവീട്ടിയെന്ന്, അവിടത്തെ ആലയത്തിനുവേണ്ടി എങ്ങനെ പ്രതികാരംചെയ്തു എന്നും, ബാബേലിൽനിന്ന് പലായനംചെയ്തു വന്നവരും അഭയാർഥികളും സീയോനിൽ വിവരിക്കുന്നത് ശ്രദ്ധിക്കുക.
JER 50:29 “വില്ലുകൾ കുലയ്ക്കുന്ന എല്ലാവരുമേ, ബാബേലിനെതിരേ വില്ലാളികളെ നിയോഗിക്കുക. അവളുടെ എല്ലാവശത്തും പാളയമിറങ്ങുക; ആരും ചാടിപ്പോകരുത്. അവൾ ചെയ്ത എല്ലാ പ്രവൃത്തികൾക്കും തക്കവണ്ണം അവൾക്കു പകരം കൊടുക്കുക. യഹോവയ്ക്കെതിരേയല്ലോ അവൾ അഹങ്കരിച്ചത്, ഇസ്രായേലിന്റെ പരിശുദ്ധനെതിരേതന്നെ.
JER 50:30 അതിനാൽ അവളുടെ യുവാക്കൾ തെരുവീഥികളിൽ വീഴും; അവളുടെ എല്ലാ യോദ്ധാക്കളും ആ ദിവസത്തിൽ നാശമടയും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 50:31 “അല്ലയോ അഹങ്കാരിയേ, ഇതാ, ഞാൻ നിനക്കെതിരാകുന്നു,” എന്ന് സൈന്യങ്ങളുടെ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു, “നിന്റെ ദിവസം വന്നെത്തിയിരിക്കുന്നു, നീ ശിക്ഷിക്കപ്പെടുന്ന ദിവസംതന്നെ.
JER 50:32 അഹങ്കാരി കാലിടറി നിലംപൊത്തും, അവളെ എഴുന്നേൽപ്പിക്കാൻ ആരും ഉണ്ടാകുകയില്ല; അവളുടെ നഗരങ്ങൾക്കു ഞാൻ തീവെക്കും, അത് അവൾക്കുചുറ്റുമുള്ള എല്ലാറ്റിനെയും ദഹിപ്പിച്ചുകളയും.”
JER 50:33 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനം പീഡിപ്പിക്കപ്പെടുന്നു, അതുപോലെതന്നെ യെഹൂദാജനവും. അവരെ തടവുകാരാക്കിയവരെല്ലാം അവരെ വിട്ടയയ്ക്കാൻ മനസ്സില്ലാതെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നു.
JER 50:34 അവരുടെ വീണ്ടെടുപ്പുകാരൻ ശക്തനത്രേ; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം. അവരുടെ ദേശത്തിന് സ്വസ്ഥതയും ബാബേൽ നിവാസികൾക്ക് കഷ്ടതയും വരുത്തേണ്ടതിന് അവിടന്ന് ശക്തിയോടെ അവർക്കുവേണ്ടി വ്യവഹരിക്കും.
JER 50:35 “ബാബേല്യർക്കെതിരേ ഒരു വാൾ പുറപ്പെട്ടിരിക്കുന്നു ബാബേൽ നിവാസികൾക്കെതിരേയും അവളുടെ പ്രഭുക്കന്മാർക്കും ജ്ഞാനികൾക്കും എതിരേയുംതന്നെ!” എന്ന് യഹോവയുടെ അരുളപ്പാട്.
JER 50:36 അവളുടെ വ്യാജപ്രവാചകർക്കെതിരേ ഒരു വാൾ! അവർ ഭോഷരായിത്തീരും. അവളുടെ യോദ്ധാക്കൾക്കെതിരേ ഒരു വാൾ! അവർ ഭയന്നുവിറയ്ക്കും.
JER 50:37 അവളുടെ കുതിരകൾക്കും രഥങ്ങൾക്കും അവളുടെ ഇടയിലുള്ള എല്ലാ വിദേശികൾക്കുമെതിരേ, ഒരു വാൾ! അവർ അശക്തരായിത്തീരും. അവളുടെ നിക്ഷേപങ്ങൾക്കെതിരേ ഒരു വാൾ അവ കൊള്ളയിടപ്പെടും!
JER 50:38 അവരുടെ ജലാശയങ്ങൾ വറ്റിപ്പോകുംവിധം ഞാൻ അവളുടെമേൽ ഒരു വരൾച്ച വരുത്തും; അതു വിഗ്രഹങ്ങളുടെ ഒരു ദേശമല്ലോ, ഭീതികരമായ വിഗ്രഹങ്ങളുടെ കാര്യത്തിൽ അവർ ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
JER 50:39 “അതിനാൽ മരുഭൂമിയിലെ ജീവികൾ കഴുതപ്പുലികളോടൊപ്പം അവിടെ പാർക്കും, ഒട്ടകപ്പക്ഷിയും അവിടെ വസിക്കും. എന്നാൽ ഇനിയൊരിക്കലും അവിടെ ജനവാസം ഉണ്ടാകുകയില്ല തലമുറകൾതോറും അവ നിവാസികളില്ലാതെ കിടക്കും.
JER 50:40 ഞാൻ സൊദോമിനെയും ഗൊമോറായെയും അവയുടെ അയൽ പട്ടണങ്ങളോടൊപ്പം നശിപ്പിച്ച നാളിലെപ്പോലെതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ആരും അവിടെ പാർക്കുകയില്ല; ഒരു മനുഷ്യനും അവിടെ താമസിക്കുകയില്ല.
JER 50:41 “ഇതാ, വടക്കുനിന്ന് ഒരു സൈന്യം വരുന്നു; ഭൂമിയുടെ വിദൂരസീമകളിൽനിന്ന് ഒരു മഹത്തായ രാഷ്ട്രവും അനേകം രാജാക്കന്മാരും ഉണർത്തപ്പെടുന്നു.
JER 50:42 അവർ വില്ലും കുന്തവും കൈയിലേന്തും; അവർ ക്രൂരരും കരുണയില്ലാത്തവരുമാണ്. അവർ കുതിരപ്പുറത്തു മുന്നേറുമ്പോൾ, അവരുടെ ആരവം സമുദ്രംപോലെ ഗർജിക്കുന്നു; ബാബേൽപുത്രീ, യുദ്ധത്തിന് അണിനിരക്കുന്ന യോദ്ധാക്കളെപ്പോലെ നിന്നെ ആക്രമിക്കുന്നതിന് അവർ വരുന്നു.
JER 50:43 ബാബേൽരാജാവ് അവരെപ്പറ്റിയുള്ള വാർത്ത കേട്ടിരിക്കുന്നു, അവന്റെ കൈകൾ തളർന്നു തൂങ്ങിക്കിടക്കുന്നു. പ്രസവവേദന ബാധിച്ച സ്ത്രീ എന്നപോലെ അതിവേദന അവനെ പിടികൂടിയിരിക്കുന്നു.
JER 50:44 ഇതാ, യോർദാനിലെ കുറ്റിക്കാട്ടിൽനിന്ന് നിത്യഹരിതമായ മേച്ചിൽപ്പുറങ്ങളിലേക്ക് ഒരു സിംഹം കയറിവരുമ്പോഴെന്നപോലെ, ഞാൻ ബാബേല്യരെ ഒരൊറ്റ നിമിഷത്തിനുള്ളിൽ അവിടെനിന്ന് ഓടിച്ചുകളയും. ഞാൻ ഇതിനായി നിയോഗിക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവൻ ആര്? എനിക്കു തുല്യനായി എന്നെ വെല്ലുവിളിക്കാൻ ആരാണുള്ളത്? ഏത് ഇടയനാണ് എനിക്കെതിരേ നിൽക്കാൻ കഴിയുന്നത്?”
JER 50:45 അതുകൊണ്ട്, ബാബേലിനെതിരേയുള്ള യഹോവയുടെ പദ്ധതികൾ കേൾക്കുക, ബാബേൽദേശത്തിനെതിരേയുള്ള അവിടത്തെ ലക്ഷ്യംതന്നെ: ആട്ടിൻപറ്റത്തിൽ ചെറിയവരേപ്പോലും ഇഴച്ചു കൊണ്ടുപോകും; അവരുടെ വാസസ്ഥലം അവരോടൊപ്പം ശൂന്യമാക്കും.
JER 50:46 ബാബേൽ പിടിക്കപ്പെടുന്ന ശബ്ദത്താൽ ഭൂമി ഞെട്ടിവിറയ്ക്കും; അതിന്റെ നിലവിളി രാഷ്ട്രങ്ങൾക്കിടയിൽ പ്രതിധ്വനിക്കും.
JER 51:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഒരു സംഹാരകന്റെ കൊടുങ്കാറ്റ് ഞാൻ ഉണർത്തിവിടും ബാബേലിനെതിരേയും ലെബ്-കമാരിയിലെ നിവാസികൾക്കെതിരേയുംതന്നെ.
JER 51:2 ഞാൻ ബാബേലിലേക്ക് വിദേശികളെ അയയ്ക്കും, അതിനെ പാറ്റുന്നതിനും ദേശത്തെ നശിപ്പിക്കുന്നതിനുംതന്നെ; അവളുടെ നാശദിവസത്തിൽ അവർ അതിനെ നാലുവശങ്ങളിൽനിന്നും വളയും.
JER 51:3 വില്ലാളി തന്റെ വില്ലു കുലയ്ക്കാതിരിക്കട്ടെ, അയാൾ തന്റെ കവചം ധരിക്കാതെയുമിരിക്കട്ടെ. അവളുടെ യുവാക്കളെ വിട്ടയയ്ക്കരുത്; അവളുടെ മുഴുവൻ സൈന്യത്തെയും നശിപ്പിക്കുക.
JER 51:4 അവർ ബാബേൽദേശത്ത് നിഹതന്മാരായി വീഴും അവരുടെ വീഥികളിൽ മാരകമായ മുറിവേറ്റവരായിത്തന്നെ.
JER 51:5 ഇസ്രായേലിന്റെ പരിശുദ്ധന്റെ മുമ്പാകെ തങ്ങളുടെദേശം അകൃത്യംകൊണ്ടു നിറഞ്ഞിരിക്കുന്നെങ്കിലും അവരുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇസ്രായേലിനെയും യെഹൂദയെയും ഉപേക്ഷിച്ചുകളഞ്ഞില്ല.
JER 51:6 “ബാബേലിൽനിന്ന് ഓടിപ്പോകുക! ഓരോരുത്തരും നിങ്ങളുടെ ജീവൻ രക്ഷിക്കുന്നതിനായി ഓടുക! അവളുടെ പാപംമൂലം നിങ്ങൾ നശിച്ചുപോകാതിരിക്കട്ടെ. ഇത് യഹോവയുടെ പ്രതികാരത്തിനുള്ള കാലമാണ്; അവൾ അർഹിക്കുന്ന നിലയിൽ അവിടന്ന് പകരംവീട്ടും.
JER 51:7 ബാബേൽ യഹോവയുടെ കൈയിൽ സകലഭൂമിയെയും ലഹരി പിടിപ്പിക്കുന്ന സ്വർണപാനപാത്രമായിരുന്നു. രാഷ്ട്രങ്ങൾ അവളുടെ വീഞ്ഞുകുടിച്ചു; അതുകൊണ്ട് അവരെല്ലാം ഭ്രാന്തരായിത്തീർന്നിരിക്കുന്നു.
JER 51:8 പെട്ടെന്നുതന്നെ ബാബേൽ വീഴുകയും തകർക്കപ്പെടുകയും ചെയ്യുന്നു. അവളെക്കുറിച്ചു വിലപിക്കുക! അവളുടെ വേദനയ്ക്കു തൈലം കൊണ്ടുവരിക; ഒരുപക്ഷേ അവൾക്കു സൗഖ്യം ലഭിക്കും.
JER 51:9 “ ‘ഞങ്ങൾ ബാബേലിനു ചികിത്സചെയ്തു, എങ്കിലും അവൾക്കു സൗഖ്യം ലഭിച്ചില്ല; നമുക്ക് അവളെ ഉപേക്ഷിച്ച് നമ്മുടെ ദേശത്തേക്കുതന്നെ പോകാം, കാരണം അവളുടെ ശിക്ഷാവിധി ആകാശംവരെ എത്തിയിരിക്കുന്നു, സ്വർഗത്തോളംതന്നെ അത് ഉയർന്നുമിരിക്കുന്നു.’
JER 51:10 “ ‘യഹോവ നമ്മെ കുറ്റവിമുക്തരാക്കിയിരിക്കുന്നു; വരിക, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തി നമുക്കു സീയോനിൽ പ്രസ്താവിക്കാം.’
JER 51:11 “അമ്പുകൾക്ക് മൂർച്ച കൂട്ടുക, പരിചകൾ എടുക്കുക! യഹോവ മേദ്യരാജാക്കന്മാരുടെ ഹൃദയത്തെ ഉണർത്തിയിരിക്കുന്നു, കാരണം അവിടത്തെ ലക്ഷ്യം ബാബേലിനെ നശിപ്പിക്കുകതന്നെ. യഹോവ പ്രതികാരംചെയ്യും, അവിടത്തെ ആലയത്തിനുവേണ്ടിയുള്ള പ്രതികാരംതന്നെ.
JER 51:12 ബാബേലിന്റെ കോട്ടകൾക്കെതിരേ ഒരു കൊടിയുയർത്തുക! കാവൽ ശക്തിപ്പെടുത്തുക, കാവൽക്കാരെ നിർത്തുക, പതിയിരിപ്പുകാരെ നിയമിക്കുക! ബാബേൽ നിവാസികളെപ്പറ്റിയുള്ള യഹോവയുടെ ഉത്തരവുകൾ അവിടന്ന് നിശ്ചയമായും നിറവേറ്റും.
JER 51:13 അനേകം ജലാശയങ്ങൾക്കരികെ വസിക്കുന്ന വളരെ നിക്ഷേപങ്ങളുള്ള ദേശമേ, നിന്റെ അവസാനം വന്നിരിക്കുന്നു, നിന്നെ തകർത്തുകളയുന്നതിനുള്ള കാലംതന്നെ.
JER 51:14 സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു: തീർച്ചയായും ഞാൻ വെട്ടുക്കിളിക്കൂട്ടംപോലെയുള്ള ഒരു സൈന്യത്താൽ നിന്നെ നിറയ്ക്കും, അവർ നിന്റെനേരേ ജയഘോഷം മുഴക്കും.
JER 51:15 “അവിടന്ന് തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
JER 51:16 അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
JER 51:17 “മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
JER 51:18 അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
JER 51:19 യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയുടെമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
JER 51:20 “നിങ്ങൾ എന്റെ ഗദയും യുദ്ധത്തിനുള്ള ആയുധവുമാണ്; നിങ്ങളെ ഉപയോഗിച്ച് ഞാൻ രാഷ്ട്രങ്ങളെ തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രാജ്യങ്ങളെ നശിപ്പിക്കുന്നു,
JER 51:21 നിങ്ങളെ ഉപയോഗിച്ച് ഞാൻ കുതിരയെയും കുതിരച്ചേവകരെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ രഥത്തെയും രഥാരൂഢരെയും തകർക്കുന്നു,
JER 51:22 നിങ്ങളെ ഉപയോഗിച്ച് ഞാൻ പുരുഷനെയും സ്ത്രീയെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ വൃദ്ധനെയും ബാലനെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ യുവാവിനെയും യുവതിയെയും തകർക്കുന്നു,
JER 51:23 നിങ്ങളെ ഉപയോഗിച്ച് ഞാൻ ഇടയനെയും ആട്ടിൻപറ്റത്തെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ കർഷകനെയും കാളകളെയും തകർക്കുന്നു, നിങ്ങളെ ഉപയോഗിച്ച് ഞാൻ ദേശാധിപതികളെയും സൈന്യാധിപന്മാരെയും തകർക്കുന്നു.
JER 51:24 “ബാബേലും ബാബേലിലെ എല്ലാ നിവാസികളും സീയോനിൽവെച്ചു ചെയ്ത എല്ലാ ദോഷങ്ങൾക്കും ഞാൻ നിങ്ങളുടെ കൺമുമ്പിൽവെച്ചുതന്നെ അവരോടു പകരംവീട്ടും” എന്ന് യഹോവയുടെ അരുളപ്പാട്.
JER 51:25 “ഭൂമിയെ മുഴുവൻ നശിപ്പിക്കുന്ന നാശപർവതമേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു,” എന്ന് യഹോവയുടെ അരുളപ്പാട്. “ഞാൻ നിനക്കെതിരേ കൈനീട്ടി പർവതശൃംഗങ്ങളിൽനിന്ന് നിന്നെ ഉരുട്ടിക്കളയും, കത്തിയെരിഞ്ഞ ഒരു പർവതമാക്കി നിന്നെ തീർക്കും.
JER 51:26 അവർ നിന്നിൽനിന്ന് ഒരു മൂലക്കല്ലോ അടിസ്ഥാനക്കല്ലോ എടുക്കുകയില്ല, കാരണം നീ എന്നെന്നേക്കും ശൂന്യമായിത്തീരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 51:27 “ദേശത്ത് ഒരു കൊടി ഉയർത്തുക! രാഷ്ട്രങ്ങൾക്കിടയിൽ കാഹളമൂതുക! അവൾക്കെതിരേ യുദ്ധത്തിന് രാഷ്ട്രങ്ങളെ സജ്ജമാക്കുക; അരാരാത്ത്, മിന്നി, അശ്കേനസ് എന്നീ രാജ്യങ്ങളെ അവൾക്കെതിരേ വിളിച്ചുകൂട്ടുക. അവൾക്കെതിരേ ഒരു സൈന്യാധിപനെ നിയമിക്കുക; വെട്ടുക്കിളിക്കൂട്ടംപോലെ കുതിരകളെ അയയ്ക്കുക.
JER 51:28 അവൾക്കെതിരേ യുദ്ധംചെയ്യുന്നതിന് രാഷ്ട്രങ്ങളെ സജ്ജരാക്കുക— മേദ്യരാജാക്കന്മാരെയും അവരുടെ ദേശാധിപതികളെയും സൈന്യാധിപർ മുഴുവനെയും അവരുടെ ആധിപത്യത്തിലുള്ള എല്ലാ രാജ്യങ്ങളെയുംതന്നെ.
JER 51:29 ബാബേൽദേശത്തെ നിവാസികളില്ലാതെ ശൂന്യസ്ഥലമാക്കിത്തീർക്കാൻ യഹോവയുടെ ആലോചനകൾ ബാബേലിന് എതിരായിത്തീർന്നതുമൂലം ദേശം നടുങ്ങുകയും വേദനയാൽ പുളയുകയും ചെയ്യുന്നു.
JER 51:30 ബാബേലിലെ യോദ്ധാക്കന്മാർ യുദ്ധം അവസാനിപ്പിച്ചിരിക്കുന്നു; അവർ അവരുടെ കോട്ടകളിൽത്തന്നെ പാർക്കുന്നു. അവരുടെ ബലം ക്ഷയിച്ചിരിക്കുന്നു; അവർ ശക്തിയില്ലാത്തവരായിരിക്കുന്നു. അവളുടെ വാസസ്ഥലങ്ങൾ ചുട്ടെരിക്കപ്പെട്ടു; അവളുടെ കവാടങ്ങളിലെ ഓടാമ്പലുകൾ തകർക്കപ്പെട്ടു.
JER 51:31 ഒരു ഓട്ടക്കാരന്റെ പിന്നാലെ മറ്റൊരു ഓട്ടക്കാരനും ഒരു സന്ദേശവാഹകന്റെ പിന്നാലെ മറ്റൊരു സന്ദേശവാഹകനും ബാബേൽരാജാവിനോട് അദ്ദേഹത്തിന്റെ നഗരംമുഴുവനും പിടിക്കപ്പെട്ടു എന്ന് അറിയിക്കുന്നതിന് ഓടിയെത്തുന്നു.
JER 51:32 നദിക്കടവുകൾ പിടിച്ചെടുക്കപ്പെട്ടെന്നും ചതുപ്പുനിലങ്ങൾ ചുട്ടെരിക്കപ്പെട്ടെന്നും പടയാളികൾ ഭയന്നുവിറച്ചിരിക്കുന്നെന്നും അറിയിക്കുന്നതിനുതന്നെ.”
JER 51:33 ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മെതിക്കാലത്തെ മെതിക്കളംപോലെയാണ് ബാബേൽപുത്രി, അവളെ കൊയ്തെടുക്കുന്നകാലം വളരെവേഗംതന്നെ വന്നുചേരും.”
JER 51:34 “ബാബേൽരാജാവായ നെബൂഖദ്നേസർ ഞങ്ങളെ വിഴുങ്ങിക്കളഞ്ഞു, അദ്ദേഹം ഞങ്ങളെ മനോവിഭ്രാന്തിയിൽ ആഴ്ത്തിയിരിക്കുന്നു, അദ്ദേഹം എന്നെ ഒരു ഒഴിഞ്ഞ പാത്രംപോലെ ആക്കിയിരിക്കുന്നു. ഒരു ഭീകരസത്വംപോലെ അദ്ദേഹം ഞങ്ങളെ വിഴുങ്ങി, ഞങ്ങളുടെ വിശിഷ്ടഭോജ്യങ്ങൾകൊണ്ട് അദ്ദേഹം തന്റെ വയറുനിറച്ചു അതിനുശേഷം ഞങ്ങളെ ഛർദിച്ചുകളഞ്ഞു.
JER 51:35 ഞങ്ങളുടെ ശരീരത്തിൽ അദ്ദേഹം ചെയ്ത അക്രമം ബാബേലിന്മേൽ വരട്ടെ,” എന്നിങ്ങനെ സീയോൻ നിവാസികൾ പറയുന്നു. “ഞങ്ങളുടെ രക്തം ബാബേൽനിവാസികളിന്മേൽ വരട്ടെ,” എന്നു ജെറുശലേം പറയുന്നു.
JER 51:36 അതിനാൽ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ നിന്റെ വ്യവഹാരം നടത്തി നിനക്കുവേണ്ടി പ്രതികാരം നടത്തും; ഞാൻ അവളുടെ കടൽ വറ്റിക്കുകയും അവളുടെ നീരരുവികൾ ഉണക്കുകയും ചെയ്യും.
JER 51:37 ബാബേൽ ഒരു ശൂന്യകൂമ്പാരവും കുറുനരികൾ വിഹരിക്കുന്ന ഇടവുമായിത്തീരും. അത് നിവാസികൾ ഇല്ലാതെ ഭീതിക്കും പരിഹാസത്തിനും വിഷയമായിത്തീരും.
JER 51:38 അവളുടെ ജനമെല്ലാം സിംഹത്തെപ്പോലെ ഗർജിക്കും, സിംഹക്കുട്ടികളെപ്പോലെ മുരളും.
JER 51:39 എന്നാൽ അവർ ഉല്ലാസഭരിതരായിരിക്കെ, ഞാൻ അവർക്കൊരു വിരുന്നൊരുക്കി അവരെ മത്തുപിടിപ്പിക്കും; അങ്ങനെ അവർ ആർത്തട്ടഹസിക്കും— പിന്നീട് അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 51:40 “ഞാൻ അവരെ കുഞ്ഞാടുകളെപ്പോലെ കശാപ്പിനായി ഇറക്കിക്കൊണ്ടുവരും, ആണാടുകളെയും ആൺകോലാടുകളെയുംപോലെതന്നെ.
JER 51:41 “ശേശക്ക് എങ്ങനെ പിടിക്കപ്പെടും? സകലഭൂമിയുടെയും അഭിമാനം എങ്ങനെ പിടിച്ചടക്കപ്പെട്ടു? രാഷ്ട്രങ്ങൾക്കിടയിൽ ബാബേൽ ഒരു വിജനദേശമായത് എങ്ങനെ?
JER 51:42 കടൽ ബാബേലിന്മേൽ കവിഞ്ഞുകയറും; അതിന്റെ അലറുന്ന തിരമാലകൾ അതിനെ മൂടും.
JER 51:43 അവളുടെ പട്ടണങ്ങൾ ശൂന്യസ്ഥലങ്ങളും വരണ്ട നിലവും മരുഭൂമിയുമായിത്തീർന്നു; അത് ആൾപ്പാർപ്പില്ലാത്ത ഒരു ദേശംതന്നെ, മനുഷ്യരാരും അതിലെ യാത്രചെയ്യുന്നില്ല.
JER 51:44 ഞാൻ ബാബേലിൽവെച്ച് ബേൽദേവനെ ശിക്ഷിക്കുകയും അവൻ വിഴുങ്ങിക്കളഞ്ഞതിനെ അവന്റെ വായിൽനിന്ന് പുറപ്പെടുവിക്കുകയും ചെയ്യും. ജനതകൾ ഇനിയൊരിക്കലും അവന്റെ അടുക്കലേക്ക് ചെല്ലുകയില്ല. ബാബേലിന്റെ മതിൽ വീണുപോകും, നിശ്ചയം.
JER 51:45 “എന്റെ ജനമേ, അവളിൽനിന്ന് പുറത്തുവരിക! ജീവരക്ഷയ്ക്കായി ഓടിപ്പോകുക! യഹോവയുടെ ഉഗ്രകോപത്തിൽനിന്ന് രക്ഷപ്പെട്ടുകൊൾക.
JER 51:46 ദേശത്ത് കിംവദന്തികൾ കേൾക്കുമ്പോൾ നിരാശപ്പെടുകയോ ഭയപ്പെടുകയോ ചെയ്യരുത്; ഈ വർഷം ഒരു കിംവദന്തി; അടുത്തവർഷം മറ്റൊന്ന്, ദേശത്തുനടക്കുന്ന അക്രമങ്ങളെയും ഭരണാധിപന്മാരുടെ മത്സരങ്ങളെയുംകുറിച്ച് ഉള്ളവതന്നെ.
JER 51:47 ഞാൻ ബാബേലിലെ വിഗ്രഹങ്ങളെ ശിക്ഷിക്കുന്ന സമയം നിശ്ചയമായും വരും; അവളുടെ ദേശം മുഴുവനായും അപമാനിതമാകും, അവളുടെ നിഹതന്മാർ അവളുടെ അതിർത്തിക്കുള്ളിൽത്തന്നെ വീണുകിടക്കും.
JER 51:48 അന്ന് ആകാശവും ഭൂമിയും അവയിലുള്ളതൊക്കെയും ബാബേലിനെക്കുറിച്ചുള്ള ആഹ്ലാദത്താൽ ആർത്തുവിളിക്കും, ഉത്തരദിക്കിൽനിന്നു സംഹാരകർ അവളെ ആക്രമിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 51:49 “ഭൂമിയിലെങ്ങും ബാബേൽനിമിത്തം ആളുകളെ കൊന്നുവീഴ്ത്തിയതുപോലെ ഇസ്രായേലിൽ വധിക്കപ്പെട്ടവർനിമിത്തം ബാബേലിന്റെ പതനം അനിവാര്യം.
JER 51:50 വാളിൽനിന്ന് ഒഴിഞ്ഞുപോയവരേ, എങ്ങും തങ്ങിനിൽക്കാതെ ഓടിപ്പോകുക! ദൂരദേശത്തുനിന്ന് യഹോവയെ ഓർക്കുക, ജെറുശലേം നിങ്ങൾക്ക് ഓർമവരട്ടെ.”
JER 51:51 “ഞങ്ങൾക്കു നേരിട്ട അപമാനംനിമിത്തം ഞങ്ങൾ നിന്ദിതരായിരിക്കുന്നു, യഹോവയുടെ ആലയത്തിലെ വിശുദ്ധസ്ഥലങ്ങളിൽ വിദേശികൾ കടന്നുകയറിയതുമൂലം ലജ്ജ ഞങ്ങളുടെ മുഖങ്ങളെ മൂടിയിരിക്കുന്നു.”
JER 51:52 “എന്നാൽ ഞാൻ അവളുടെ വിഗ്രഹങ്ങളെ ശിക്ഷിക്കുകയും അവളുടെ രാജ്യത്തുടനീളം മാരകമായി മുറിവേറ്റവർ കിടന്നു ഞരങ്ങുകയും ചെയ്യുന്ന കാലം വരുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
JER 51:53 “ബാബേൽ ആകാശംവരെ കയറിയാലും അവളുടെ ഉന്നതമായ കോട്ടകളെ അവൾ ബലപ്പെടുത്തിയാലും ഞാൻ സംഹാരകരെ അതിലേക്ക് അയയ്ക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
JER 51:54 “ബാബേലിൽനിന്ന് ഒരു നിലവിളിയും, ബാബേൽദേശത്തുനിന്ന് മഹാനാശത്തിന്റെ ശബ്ദവും കേൾക്കുന്നു.
JER 51:55 യഹോവ ബാബേലിനെ നശിപ്പിക്കും; അവളുടെ മഹാഘോഷം അവിടന്ന് ഇല്ലാതെയാക്കും. ശത്രുക്കളുടെ തിരമാലകൾ പെരുവെള്ളംപോലെ ഇരമ്പുന്നു; അവരുടെ ആരവം മുഴങ്ങിക്കേൾക്കുന്നു.
JER 51:56 സംഹാരകൻ ബാബേലിനെതിരേ വരും; അവളുടെ യോദ്ധാക്കൾ പിടിക്കപ്പെടും, അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. യഹോവ പ്രതികാരത്തിന്റെ ദൈവമാണ്; അവിടന്ന് ഒന്നും ബാക്കിവെക്കാതെ പകരംവീട്ടും.
JER 51:57 അവളുടെ പ്രഭുക്കന്മാരെയും ജ്ഞാനികളായ പുരുഷന്മാരെയും അവളുടെ ദേശാധിപതികളെയും യോദ്ധാക്കളെയും ഞാൻ മത്തുപിടിപ്പിക്കും; അവർ എന്നേക്കും നിദ്രയിലാണ്ടുപോകും, എഴുന്നേൽക്കുകയില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ എന്ന നാമമുള്ള രാജാവ് അരുളിച്ചെയ്യുന്നു.
JER 51:58 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ബാബേലിന്റെ കനമേറിയ മതിലുകൾ നിശ്ശേഷം ഇടിഞ്ഞുപോകും, അവളുടെ ഉയർന്ന കവാടങ്ങൾ തീയിൽ വെന്തുപോകും; അങ്ങനെ ജനതകളുടെ അധ്വാനം വ്യർഥമാകും, രാഷ്ട്രങ്ങളുടെ പ്രയത്നം അഗ്നിക്ക് ഇന്ധനമാകും.”
JER 51:59 യെഹൂദാരാജാവായ സിദെക്കീയാവിന്റെ ഭരണത്തിന്റെ നാലാമാണ്ടിൽ അദ്ദേഹത്തോടൊപ്പം മഹസേയാവിന്റെ മകനായ നേര്യാവിന്റെ മകൻ സെരായാവ് അംഗരക്ഷകസേനയുടെ നായകനായി ബാബേലിലേക്കു പോയപ്പോൾ യിരെമ്യാപ്രവാചകൻ അദ്ദേഹത്തോടു കൽപ്പിച്ച വചനം.
JER 51:60 അങ്ങനെ യിരെമ്യാവ് ബാബേലിനു വരാൻപോകുന്ന അനർഥമൊക്കെയും—ബാബേലിനെക്കുറിച്ച് എഴുതപ്പെട്ടിരുന്ന ഈ വചനങ്ങൾ എല്ലാംതന്നെ—ഒരു തുകൽച്ചുരുളിൽ എഴുതി.
JER 51:61 യിരെമ്യാവ് സെരായാവിനോടു പറഞ്ഞു: “നീ ബാബേലിൽ എത്തിയശേഷം ഈ വചനങ്ങൾ ഉച്ചത്തിൽ വായിക്കണം.
JER 51:62 പിന്നീട്: ‘യഹോവേ, അവിടന്ന് ഈ സ്ഥലത്തെപ്പറ്റി, അതിൽ മനുഷ്യനോ മൃഗമോ യാതൊന്നും വസിക്കാത്തവിധം അതിനെ നശിപ്പിക്കുമെന്നും അത് എന്നേക്കും വിജനമായിത്തീരും എന്നും അരുളിച്ചെയ്തല്ലോ,’ എന്നു നീ പറയണം.
JER 51:63 ഈ ചുരുൾ നീ വായിച്ചുതീർന്നശേഷം ഒരു കല്ല് അതിനോടു ചേർത്തുകെട്ടി യൂഫ്രട്ടീസ് നദിയുടെ നടുവിലേക്ക് എറിഞ്ഞുകളയണം.
JER 51:64 പിന്നീട്, ‘ഇപ്രകാരംതന്നെ ബാബേൽ മുങ്ങിപ്പോകും, ഞാൻ അവളുടെമേൽ വരുത്താൻപോകുന്ന നാശംനിമിത്തം പിന്നീട് അതു പൊങ്ങിവരികയുമില്ല. അങ്ങനെ അവളുടെ ജനം നിലംപരിചാകും,’ എന്നു നീ പറയണം.” യിരെമ്യാവിന്റെ സന്ദേശങ്ങൾ ഇവിടെ അവസാനിക്കുന്നു.
JER 52:1 സിദെക്കീയാവ് രാജാവായപ്പോൾ അദ്ദേഹത്തിന് ഇരുപത്തിയൊന്നു വയസ്സായിരുന്നു. അദ്ദേഹം പതിനൊന്നുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മയുടെ പേര് ഹമൂതൽ എന്നായിരുന്നു. അവർ ലിബ്നാക്കാരനായ യിരെമ്യാവിന്റെ മകളായിരുന്നു.
JER 52:2 യെഹോയാക്കീൻ ചെയ്തതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചു.
JER 52:3 യഹോവയുടെ കോപംനിമിത്തം ജെറുശലേമിനും യെഹൂദയ്ക്കും ഇതെല്ലാം വന്നുഭവിച്ചു; അവസാനം യഹോവ അവരെ തന്റെ സന്നിധിയിൽനിന്ന് തള്ളിക്കളഞ്ഞു. എന്നാൽ സിദെക്കീയാവ് ബാബേൽരാജാവിനോടു മത്സരിച്ചു.
JER 52:4 അതിനാൽ സിദെക്കീയാവിന്റെ ഭരണത്തിന്റെ ഒൻപതാമാണ്ടിൽ പത്താംമാസം പത്താംതീയതി ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സകലസൈന്യവുമായി ജെറുശലേമിനെതിരേ വന്നു. അവർ നഗരത്തിനു വെളിയിൽ പാളയമടിച്ച് ചുറ്റും ഉപരോധം തീർത്തു.
JER 52:5 അങ്ങനെ സിദെക്കീയാരാജാവിന്റെ പതിനൊന്നാമാണ്ടുവരെയും നഗരം ഉപരോധത്തിലായിരുന്നു.
JER 52:6 നാലാംമാസം ഒൻപതാംതീയതി ആയപ്പോഴേക്കും പട്ടണത്തിലെ ജനങ്ങൾക്കു ഭക്ഷിക്കാൻ യാതൊന്നും ഇല്ലാത്തതരത്തിൽ ക്ഷാമം അതികഠിനമായി.
JER 52:7 ബാബേല്യർ നഗരം വളഞ്ഞിരിക്കെ, യെഹൂദ്യയിലെ സൈന്യം നഗരമതിൽ ഒരിടം പൊളിച്ചു. രാജാവും മുഴുവൻ സൈന്യവും രാത്രിയിൽത്തന്നെ രാജാവിന്റെ ഉദ്യാനത്തിനരികെ രണ്ടു മതിലുകൾക്കിടയിലുള്ള കവാടത്തിലൂടെ ഓടിപ്പോയി. അവർ അരാബയുടെ നേർക്കാണു പലായനംചെയ്തത്.
JER 52:8 എന്നാൽ ബാബേൽസൈന്യം സിദെക്കീയാരാജാവിനെ പിൻതുടർന്നുചെന്ന് യെരീഹോസമതലത്തിൽവെച്ച് അദ്ദേഹത്തോടൊപ്പം എത്തി. പടയാളികൾ മുഴുവനും അദ്ദേഹത്തിൽനിന്നു വേർപെട്ട് ചിതറിപ്പോയിരുന്നു.
JER 52:9 അങ്ങനെ അദ്ദേഹം പിടിക്കപ്പെട്ടു. അദ്ദേഹത്തെ ഹമാത്തുദേശത്തിലെ രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. അവിടെവെച്ച് അദ്ദേഹം സിദെക്കീയാവിന് വിധി കൽപ്പിച്ചു.
JER 52:10 ബാബേൽരാജാവ് സിദെക്കീയാവിന്റെ പുത്രന്മാരെ അദ്ദേഹത്തിന്റെ കൺമുമ്പിൽവെച്ചു കൊന്നു. യെഹൂദ്യയിലെ സകലപ്രഭുക്കന്മാരെയും അയാൾ രിബ്ലയിൽവെച്ചു കൊന്നുകളഞ്ഞു.
JER 52:11 അതിനുശേഷം ബാബേൽരാജാവ് സിദെക്കീയാവിന്റെ കണ്ണുകൾ കുത്തിപ്പൊട്ടിച്ചു. അദ്ദേഹത്തെ വെങ്കലംകൊണ്ടുള്ള ചങ്ങലയിൽ ബന്ധിച്ച് ബാബേലിലേക്കു കൊണ്ടുപോയി. മരണപര്യന്തം അദ്ദേഹത്തെ കാരാഗൃഹത്തിൽ പാർപ്പിച്ചു.
JER 52:12 ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ പത്തൊൻപതാം ആണ്ട്, അഞ്ചാംമാസം പത്താംതീയതി ബാബേൽരാജാവിന്റെ അംഗരക്ഷകസേനയുടെ അധിപതിയായി സേവനം അനുഷ്ഠിക്കുന്ന നെബൂസരദാൻ ജെറുശലേമിലേക്കു വന്നു.
JER 52:13 അദ്ദേഹം യഹോവയുടെ ആലയത്തിനും രാജകൊട്ടാരത്തിനും ജെറുശലേമിലെ സകലവീടുകൾക്കും തീവെച്ചു. പ്രധാനപ്പെട്ട സകലകെട്ടിടങ്ങളും അദ്ദേഹം ചുട്ടുകളഞ്ഞു.
JER 52:14 അംഗരക്ഷകസേനയുടെ അധിപതിയായ അദ്ദേഹത്തിന്റെ കീഴിലുണ്ടായിരുന്ന ബാബേൽസൈന്യമെല്ലാംചേർന്ന് ജെറുശലേമിന്റെ ചുറ്റുമതിലെല്ലാം ഇടിച്ചുനിരത്തി.
JER 52:15 നഗരവാസികളിൽ ശേഷിച്ചിരുന്ന ജനത്തിൽ ഏറ്റവും ദരിദ്രരിൽ ചിലരെയും ശില്പവേലക്കാരിൽ ശേഷിച്ചവരെയും ബാബേൽരാജാവിന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും അംഗരക്ഷകസേനയുടെ നായകനായ നെബൂസരദാൻ പ്രവാസികളാക്കി കൊണ്ടുപോയി.
JER 52:16 എന്നാൽ നെബൂസരദാൻ, മുന്തിരിത്തോപ്പുകളിലും വയലുകളിലും പണിചെയ്യുന്നതിനായി ദേശത്തിലെ ഏറ്റവും ദരിദ്രരിൽ ചിലരെ വിട്ടിട്ടുപോയി.
JER 52:17 യഹോവയുടെ ആലയത്തിലുണ്ടായിരുന്ന വെങ്കലസ്തംഭങ്ങളും ചലിപ്പിക്കാവുന്ന പീഠങ്ങളും വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും ബാബേല്യർ ഉടച്ചുകളഞ്ഞു. അതിന്റെ വെങ്കലം മുഴുവനും അവർ ബാബേലിലേക്കു കൊണ്ടുപോയി.
JER 52:18 ദൈവാലയശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന കലങ്ങളും കോരികളും തിരികൾ വെടിപ്പാക്കുന്നതിനുള്ള കത്രികകളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും തളികകളും മറ്റെല്ലാ ഓട്ടുപകരണങ്ങളും അവർ കൊണ്ടുപോയി.
JER 52:19 ക്ഷാളനപാത്രങ്ങളും ധൂപകലശങ്ങളും കോരിത്തളിക്കുന്നതിനുള്ള കുഴിയൻപാത്രങ്ങളും കുടങ്ങളും വിളക്കുതണ്ടുകളും പാനീയയാഗത്തിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും കോപ്പകളും തങ്കംകൊണ്ടോ വെള്ളികൊണ്ടോ ഉണ്ടാക്കിയവയെല്ലാം അംഗരക്ഷകസേനയുടെ അധിപൻ എടുത്തുകൊണ്ടുപോയി.
JER 52:20 യഹോവയുടെ ആലയത്തിനുവേണ്ടി ശലോമോൻരാജാവ് ഉണ്ടാക്കിയിരുന്ന രണ്ടുസ്തംഭങ്ങളുടെയും ജലസംഭരണിയുടെയും അതിനടിയിലെ വെങ്കലംകൊണ്ടുള്ള പന്ത്രണ്ടു കാളകളുടെയും ചലിപ്പിക്കാവുന്ന പീഠങ്ങളുടെയും വെങ്കലം തൂക്കം തിട്ടപ്പെടുത്താൻ കഴിയാത്തതുപോലെ അത്ര അധികമായിരുന്നു.
JER 52:21 ഓരോ സ്തംഭവും പതിനെട്ടുമുഴം ഉയരവും പന്ത്രണ്ടുമുഴം ചുറ്റളവും നാലു വിരൽപ്പാടു കനവും ഉള്ളതായിരുന്നു. അതു പൊള്ളയായിരുന്നു.
JER 52:22 ഒരു വെങ്കലസ്തംഭത്തിന്റെ തലയ്ക്കലുള്ള മകുടം അഞ്ചുമുഴം ഉയരമുള്ളതും ചുറ്റും വെങ്കലംകൊണ്ടുള്ള വലമണികളും മാതളനാരകപ്പഴങ്ങളുംകൊണ്ട് അലങ്കൃതവും ആയിരുന്നു. വലമണികളോടുകൂടിയ മറ്റേ സ്തംഭവും മാതളപ്പഴങ്ങൾ ഉൾപ്പെടെ ഇതുപോലെതന്നെ ആയിരുന്നു.
JER 52:23 നാലു വശത്തുമായി തൊണ്ണൂറ്റിയാറു മാതളപ്പഴം ഉണ്ടായിരുന്നു. ചുറ്റുമുള്ള വലപ്പണിയിൽ മാതളപ്പഴങ്ങൾ ആകെ നൂറ് ആയിരുന്നു.
JER 52:24 അംഗരക്ഷകസേനയുടെ നായകൻ മഹാപുരോഹിതനായ സെരായാവെയും തൊട്ടടുത്ത പദവിയിലുള്ള പുരോഹിതനായ സെഫന്യാവിനെയും മൂന്നു വാതിൽകാവൽക്കാരെയും തടവുകാരായി പിടിച്ചുകൊണ്ടുപോയി.
JER 52:25 നഗരത്തിൽ അപ്പോഴും ഉണ്ടായിരുന്നവരിൽനിന്നു യോദ്ധാക്കളുടെ മേൽവിചാരകനെയും രാജാവിന്റെ ഉപദേശകന്മാരായ ഏഴുപേരെയുംകൂടെ അദ്ദേഹം പിടിച്ചുകൊണ്ടുപോയി. ദേശത്തെ ജനങ്ങളെക്കൊണ്ട് നിർബന്ധിതസൈനികസേവനം ചെയ്യിക്കുന്നതിന്റെ മുഖ്യചുമതലക്കാരനായ ലേഖകനെയും നഗരത്തിൽ കാണപ്പെട്ട അറുപതു ഗ്രാമീണരെയുംകൂടെ പിടിച്ചുകൊണ്ടുപോയി.
JER 52:26 സൈന്യാധിപനായ നെബൂസരദാൻ അവരെയെല്ലാം പിടിച്ച് രിബ്ലയിൽ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
JER 52:27 അവിടെ, ഹമാത്തുദേശത്തിലെ രിബ്ലയിൽവെച്ച് ബാബേൽരാജാവ് അവരുടെയെല്ലാം വധശിക്ഷ നടപ്പിലാക്കി. അങ്ങനെ യെഹൂദാ, തന്റെ ദേശത്തുനിന്നും അടിമത്തത്തിലേക്കു പോയി.
JER 52:28 നെബൂഖദ്നേസർ പ്രവാസത്തിലേക്കു കൊണ്ടുപോയവരുടെ എണ്ണം ഇവയാണ്: ഏഴാംവർഷത്തിൽ, 3,023 യെഹൂദർ;
JER 52:29 നെബൂഖദ്നേസരിന്റെ പതിനെട്ടാംവർഷത്തിൽ, ജെറുശലേമിൽനിന്ന് 832 പേർ;
JER 52:30 അദ്ദേഹത്തിന്റെ ഇരുപത്തിമൂന്നാം വർഷത്തിൽ അംഗരക്ഷകസേനയുടെ അധിപതിയായ നെബൂസരദാൻ 745 യെഹൂദരെ പ്രവാസത്തിലേക്കു കൊണ്ടുപോയി. ഇങ്ങനെ ആകെ 4,600 പേർ.
JER 52:31 യെഹൂദാരാജാവായ യെഹോയാഖീന്റെ പ്രവാസത്തിന്റെ മുപ്പത്തിയേഴാമാണ്ടിൽ എവീൽ-മെരോദക്ക് ബാബേൽരാജാവായി. ആ വർഷം പന്ത്രണ്ടാംമാസം അദ്ദേഹം യെഹൂദാരാജാവായ യെഹോയാഖീനെ കാരാഗൃഹത്തിൽനിന്നു മോചിപ്പിച്ചു.
JER 52:32 അദ്ദേഹം യെഹോയാഖീനോട് ദയാപൂർവം സംസാരിക്കുകയും തന്നോടുകൂടെ ബാബേലിൽ ഉണ്ടായിരുന്ന മറ്റു രാജാക്കന്മാരെക്കാൾ കൂടുതൽ ബഹുമാന്യമായ ഒരു ഇരിപ്പിടം അദ്ദേഹത്തിനു നൽകുകയും ചെയ്തു.
JER 52:33 അങ്ങനെ യെഹോയാഖീൻ തന്റെ കാരാഗൃഹവേഷം മാറ്റിക്കളയുകയും തന്റെ ആയുസ്സിന്റെ ശേഷിച്ചകാലം രാജാവിന്റെ മേശയിൽനിന്നു പതിവായി ഭക്ഷണം കഴിക്കുകയും ചെയ്തുപോന്നു.
JER 52:34 യെഹോയാഖീൻ ജീവിച്ചിരുന്ന കാലംമുഴുവൻ അദ്ദേഹത്തിന്റെ ജീവിതാവശ്യങ്ങൾക്കുവേണ്ട പണം ദിനംതോറും ക്രമമായി ബാബേൽരാജാവ് കൊടുത്തുപോന്നു. ഇത് അദ്ദേഹത്തിന്റെ മരണംവരെ തുടർന്നുവന്നു.
LAM 1:1 ഒരിക്കൽ ജനനിബിഡമായിരുന്ന നഗരം, എങ്ങനെ വിജനമായിപ്പോയി! ഒരിക്കൽ രാഷ്ട്രങ്ങളുടെ മധ്യേ ശ്രേഷ്ഠയായിരുന്നവൾ എങ്ങനെ വിധവയായിപ്പോയി! പ്രവിശ്യകളുടെ റാണിയായിരുന്നവൾ ഇതാ അടിമയായിരിക്കുന്നു!
LAM 1:2 രാത്രിയിൽ അവൾ ദുഃഖത്തോടെ കരഞ്ഞുകൊണ്ടിരുന്നു; അവളുടെ കവിൾത്തടങ്ങൾ കണ്ണുനീർ ഒഴുക്കുന്നു. അവളുടെ പ്രേമഭാജനങ്ങളിൽ അവളെ ആശ്വസിപ്പിക്കാൻ ഒരുവനുമില്ല. അവളുടെ സ്നേഹിതരെല്ലാം അവളെ തള്ളിപ്പറഞ്ഞിരിക്കുന്നു; അവരെല്ലാം അവളുടെ ശത്രുക്കളായിത്തീർന്നു.
LAM 1:3 കഷ്ടതയ്ക്കും കഠിനാധ്വാനത്തിനുംശേഷം യെഹൂദാ പ്രവാസത്തിലേക്കുപോയിരിക്കുന്നു. ജനതകളുടെ മധ്യേ അവൾ വസിക്കുന്നു; വിശ്രമത്തിനിടം കണ്ടെത്തുന്നതുമില്ല. അവളുടെ പിന്നാലെ ചെന്നവർ അവളുടെ ദുരിതകാലത്തിൽത്തന്നെ അവളെ പിന്നിലാക്കിയിരിക്കുന്നു.
LAM 1:4 സീയോനിലേക്കുള്ള പാതകൾ വിലപിക്കുന്നു, കാരണം ആരും അവളുടെ നിർദിഷ്ട ഉത്സവങ്ങൾക്ക് വരുന്നില്ല. അവളുടെ പ്രവേശനകവാടങ്ങളെല്ലാം ശൂന്യമാണ്, അവളുടെ പുരോഹിതന്മാർ വിലപിക്കുന്നു, അവളുടെ കന്യകമാർ നെടുവീർപ്പിടുന്നു, അവളാകട്ടെ തീവ്രവേദനയിലും ആയിരിക്കുന്നു.
LAM 1:5 അവളുടെ ശത്രുക്കൾ അവളുടെ യജമാനന്മാരായിത്തീർന്നു; അവളുടെ ശത്രുക്കൾ സ്വസ്ഥതയോടെ കഴിയുന്നു. അവളുടെ അനവധി പാപങ്ങൾനിമിത്തം യഹോവ അവൾക്ക് കഷ്ടത വരുത്തിയിരിക്കുന്നു. അവളുടെ മക്കൾ പ്രവാസത്തിലേക്കുപോയിരിക്കുന്നു, ശത്രുക്കളുടെമുന്നിൽ തടവുകാരായിത്തന്നെ.
LAM 1:6 സീയോൻപുത്രിയുടെ പ്രതാപമെല്ലാം അവളെ വിട്ടുപോയിരിക്കുന്നു. അവളുടെ പ്രഭുക്കന്മാർ പുൽമേടു കാണാത്ത മാനുകൾപോലെ; അവരെ പിൻതുടരുന്ന ശത്രുക്കളുടെമുന്നിൽ അവർ അവശരായി ഓടി.
LAM 1:7 കഷ്ടതയുടെയും അലച്ചിലിന്റെയും ദിനങ്ങളിൽ ജെറുശലേം പുരാതനകാലങ്ങളിൽ തനിക്കുണ്ടായിരുന്ന എല്ലാ നിക്ഷേപങ്ങളെയുംകുറിച്ച് ഓർക്കുന്നു. അവളുടെ ജനങ്ങൾ ശത്രുകരങ്ങളിൽ വീണുപോയപ്പോൾ, അവളെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. അവളുടെ ശത്രുക്കൾ അവളെ നോക്കി, അവളുടെ നാശത്തിൽ അവളെ പരിഹസിച്ചു.
LAM 1:8 ജെറുശലേം വലിയ പാപംചെയ്തു, അവൾ അങ്ങനെ മലിനയായിത്തീർന്നിരിക്കുന്നു. അവളെ ബഹുമാനിച്ചിരുന്നവരെല്ലാം അവളെ നിന്ദിക്കുന്നു, കാരണം അവരെല്ലാം അവളുടെ നഗ്നതകണ്ടല്ലോ; അവളാകട്ടെ ഞരക്കത്തോടെ മുഖംതിരിക്കുന്നു.
LAM 1:9 അവളുടെ അശുദ്ധി അവളുടെ വസ്ത്രത്തിൽ പറ്റിയിരിക്കുന്നു; അവൾ അവളുടെ ഭാവിയെക്കുറിച്ചു ചിന്തിച്ചതുമില്ല. അവളുടെ പതനം ഭയങ്കരമായിരുന്നു; അവളെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. “യഹോവേ, എന്റെ കഷ്ടത നോക്കണമേ, കാരണം എന്റെ ശത്രു ജയിച്ചിരിക്കുന്നു.”
LAM 1:10 ശത്രു അവളുടെ സകലനിക്ഷേപങ്ങളിന്മേലും കൈവെച്ചിരിക്കുന്നു; യെഹൂദേതരരായ ജനതകൾ, അങ്ങയുടെ മന്ദിരത്തിൽ പ്രവേശിക്കരുതെന്ന് അങ്ങു വിലക്കിയവർതന്നെ, അവളുടെ വിശുദ്ധസ്ഥലത്ത് പ്രവേശിക്കുന്നത് അവൾ കണ്ടു.
LAM 1:11 അപ്പംതേടി അലഞ്ഞുകൊണ്ട് അവളുടെ ജനം ഞരങ്ങുന്നു; അവർ തങ്ങളുടെ ജീവൻ നിലനിർത്താനുള്ള ഭക്ഷണത്തിനായി തങ്ങളുടെ അമൂല്യ നിക്ഷേപങ്ങൾ മാറ്റക്കച്ചവടംചെയ്യുന്നു. “നോക്കണമേ, യഹോവേ, കരുതണമേ, ഞാൻ നിന്ദിതയായിരിക്കുന്നല്ലോ.”
LAM 1:12 “കടന്നുപോകുന്നവരേ, ഇതു നിങ്ങൾക്ക് ഏതുമില്ലയോ? ചുറ്റുമൊന്നു നോക്കിക്കാണുക. യഹോവ തന്റെ ഉഗ്രകോപത്തിന്റെ ദിവസത്തിൽ എനിക്ക് വരുത്തിയ ദുഃഖംപോലൊരു ദുഃഖമുണ്ടോ?
LAM 1:13 “ഉയരത്തിൽനിന്ന് അവിടന്ന് അഗ്നി അയച്ചു, എന്റെ അസ്ഥികളിലേക്കുതന്നെ അത് കടന്നുപിടിച്ചു. അവിടന്ന് എന്റെ കാലുകൾക്ക് ഒരു വല വിരിച്ച് എന്നെ പിന്തിരിപ്പിച്ചുകളഞ്ഞു. അവിടന്ന് എന്നെ ശൂന്യമാക്കി, ദിവസം മുഴുവൻ എന്നെ അസ്തപ്രജ്ഞയാക്കിയിരിക്കുന്നു.
LAM 1:14 “എന്റെ പാപങ്ങൾ ഒരു നുകത്തോടു ബന്ധിക്കപ്പെട്ടിരിക്കുന്നു; അവിടത്തെ കരങ്ങളാൽ അവയെ ഒന്നിച്ചു പിണച്ചിരിക്കുന്നു. അവ എന്റെ കഴുത്തിന്മേൽ അമർന്നു, കർത്താവ് എന്റെ ശക്തി ക്ഷയിപ്പിച്ചിരിക്കുന്നു. എനിക്ക് എതിർത്തുനിൽക്കാൻ കഴിയാത്തവർക്ക് അവിടന്ന് എന്നെ കൈമാറിയിരിക്കുന്നു.
LAM 1:15 “എന്റെ എല്ലാ പോരാളികളെയും കർത്താവ് നിരസിച്ചിരിക്കുന്നു; എന്റെ യുവവീരന്മാരെ തകർക്കുന്നതിന് അവിടന്ന് എനിക്കെതിരേ ഒരു സൈന്യത്തെ വിളിച്ചുവരുത്തി. കർത്താവ് അവിടത്തെ മുന്തിരിച്ചക്കിൽ യെഹൂദയുടെ കന്യകയായ മകളെ ചവിട്ടിമെതിക്കുന്നു.
LAM 1:16 “അതുകൊണ്ടാണ് ഞാൻ കരയുന്നത്, എന്റെ കണ്ണുകളിൽ കണ്ണുനീർ കവിഞ്ഞൊഴുകുകയും ചെയ്യുന്നു. എന്നെ ആശ്വസിപ്പിക്കാൻ ആരും എനിക്കരികിലില്ല, എന്റെ പ്രാണനെ വീണ്ടെടുക്കാനും ആരുമില്ല. എന്റെ മക്കൾ അഗതികളാണ്, കാരണം ശത്രു എന്നെ കീഴടക്കിയിരിക്കുന്നു.”
LAM 1:17 സീയോൻ അവളുടെ കരങ്ങൾ നീട്ടുന്നു, എങ്കിലും അവളെ ആശ്വസിപ്പിക്കാൻ ആരുമില്ല. തന്റെ അയൽവാസികൾ തനിക്ക് ശത്രുക്കളാകുമെന്ന് യഹോവ യാക്കോബിനോട് ശപഥംചെയ്തു; ജെറുശലേം അവർക്കിടയിൽ ഒരു മലിനവസ്തുവായി മാറിയിരിക്കുന്നു.
LAM 1:18 “യഹോവ നീതിമാനാകുന്നു, എന്നിട്ടും അവിടത്തെ ആജ്ഞ ഞാൻ ധിക്കരിച്ചു. സർവജനതകളുമേ, നിങ്ങൾ ശ്രദ്ധിക്കുക എന്റെ കഷ്ടത നിങ്ങൾ കാണുക. എന്റെ യുവാക്കളും കന്യകമാരും പ്രവാസത്തിൽ പോയിരിക്കുന്നു.
LAM 1:19 “ഞാൻ എന്റെ സഖ്യദേശങ്ങളെ വിളിച്ചു, എന്നാൽ അവർ എന്നെ ഒറ്റിക്കൊടുത്തിരിക്കുന്നു. എന്റെ പുരോഹിതന്മാരും ഗോത്രത്തലവന്മാരും ജീവൻ നിലനിർത്തുന്നതിന് ഭക്ഷണം തേടുന്നതിനിടയിൽ നഗരത്തിൽ പട്ടുപോയിരിക്കുന്നു.
LAM 1:20 “യഹോവേ നോക്കണമേ, ഞാൻ വിഷമത്തിലായി! ഉള്ളിൽ എനിക്ക് അതിവേദനയാണ്, എന്റെ ഹൃദയം അസ്വസ്ഥമാണ്, ഞാൻ അത്യന്തം നിഷേധിയായിരുന്നല്ലോ. പുറമേ വാൾ വിലാപം വിതയ്ക്കുന്നു; ഉള്ളിലോ മരണംമാത്രവും.
LAM 1:21 “ജനങ്ങൾ എന്റെ ഞരക്കം കേട്ടു, എങ്കിലും എന്നെ ആശ്വസിപ്പിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്റെ ശത്രുക്കൾ എല്ലാം എന്റെ തീവ്രദുഃഖത്തെക്കുറിച്ച് കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തിയിൽ അവർ ഉല്ലസിക്കുന്നു. അവരും എന്നെപ്പോലെ ആകേണ്ടതിന് അങ്ങു കൽപ്പിച്ച ദിവസം അങ്ങു വരുത്തണമേ.
LAM 1:22 “അവരുടെ എല്ലാ ദുഷ്ടതയും അങ്ങയുടെമുമ്പിൽ വരട്ടെ; എന്റെ പാപങ്ങൾനിമിത്തം എന്നോട് ചെയ്തതുപോലെ, അവരോടും ചെയ്യുക. എന്റെ നിശ്വാസങ്ങൾ ബഹുലവും എന്റെ ഹൃദയം തളർന്നുമിരിക്കുന്നു.”
LAM 2:1 അവിടത്തെ കോപമേഘംകൊണ്ട് കർത്താവ് സീയോൻപുത്രിയെ ആവരണംചെയ്തത് എങ്ങനെ! അവിടന്ന് ഇസ്രായേലിന്റെ മഹത്ത്വം ആകാശത്തുനിന്ന് ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു; തന്റെ കോപദിവസത്തിൽ തന്റെ പാദപീഠം അവിടന്ന് ഓർത്തതുമില്ല.
LAM 2:2 യാക്കോബിന്റെ സകലനിവാസികളെയും കർത്താവ് ദയകൂടാതെ വിഴുങ്ങിക്കളഞ്ഞു; അവിടത്തെ ക്രോധത്തിൽ അവിടന്ന് യെഹൂദാ പുത്രിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തുകളഞ്ഞു. അവളുടെ രാജ്യത്തെയും പ്രഭുക്കന്മാരെയും നിലത്തോളം നിന്ദിതരാക്കിയിരിക്കുന്നു.
LAM 2:3 ഉഗ്രകോപത്തിൽ അവിടന്ന് ഇസ്രായേലിന്റെ എല്ലാ ശക്തിയും മുറിച്ചുമാറ്റി. ശത്രു പാഞ്ഞടുത്തപ്പോൾ അവിടത്തെ വലങ്കൈ അവിടന്ന് പിൻവലിച്ചു. ചുറ്റുമുള്ള എന്തിനെയും ദഹിപ്പിക്കുന്ന ജ്വാലപോലെ അവിടന്ന് യാക്കോബിനെ ദഹിപ്പിച്ചു.
LAM 2:4 ശത്രു എന്നപോലെ അവിടന്ന് വില്ലുകുലച്ചു; അവിടത്തെ വലങ്കൈ തയ്യാറായിരിക്കുന്നു. വൈരി എന്നപോലെ അവിടന്ന് അവരെ വധിച്ചു കണ്ണിനു കൗതുകം നൽകിയ എല്ലാംവരെയുംതന്നെ; സീയോൻപുത്രിയുടെ കൂടാരത്തിന്മേൽ അവിടന്ന് അവിടത്തെ കോപം അഗ്നിപോലെ വർഷിച്ചു.
LAM 2:5 കർത്താവ് ഒരു ശത്രുവിനെപ്പോലെ ആയിരിക്കുന്നു; അവിടന്ന് ഇസ്രായേലിനെ വിഴുങ്ങി. അവിടന്ന് അവളുടെ എല്ലാ കൊട്ടാരങ്ങളും വിഴുങ്ങിയിരിക്കുന്നു, അവളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. യെഹൂദാപുത്രിക്ക് കരച്ചിലും വിലാപവും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
LAM 2:6 അവിടന്ന് തിരുനിവാസത്തെ ഒരു പൂന്തോട്ടംപോലെ നീക്കിക്കളഞ്ഞു; അവിടന്ന് തന്റെ ഉത്സവസ്ഥലം നശിപ്പിക്കുകയും ചെയ്തു. യഹോവ സീയോനെ അവളുടെ നിർദിഷ്ട ഉത്സവങ്ങളും ശബ്ബത്തുകളും മറക്കുമാറാക്കി. അവിടത്തെ ഉഗ്രകോപത്തിൽ അവിടന്ന് രാജാവിനെയും പുരോഹിതനെയും നിരാകരിച്ചുകളഞ്ഞു.
LAM 2:7 കർത്താവ് അവിടത്തെ യാഗപീഠത്തെ നിരസിച്ചു അവിടത്തെ വിശുദ്ധനിവാസത്തെ ഉപേക്ഷിച്ചുമിരിക്കുന്നു. അവളുടെ കൊട്ടാരമതിലുകളെ അവിടന്ന് ശത്രുവിന് കൈമാറിയിരിക്കുന്നു; നിർദിഷ്ട ഉത്സവനാളിൽ എന്നപോലെ അവർ യഹോവയുടെ മന്ദിരത്തിൽ അട്ടഹാസമുയർത്തി.
LAM 2:8 സീയോൻപുത്രിക്ക് ചുറ്റുമുള്ള മതിൽ ഇടിച്ചുനിരത്താൻ യഹോവ നിശ്ചയിച്ചു. അവിടന്ന് അളന്ന് അതിരിട്ടു, നശീകരണത്തിൽനിന്ന് അവിടത്തെ കൈ പിൻവലിച്ചതുമില്ല. അവിടന്ന് പ്രതിരോധസന്നാഹങ്ങളെയും കോട്ടകളെയും വിലാപപൂർണമാക്കി; ഒന്നിച്ച് അവ ശൂന്യമായിപ്പോയി.
LAM 2:9 അവളുടെ കവാടങ്ങൾ മണ്ണിൽ ആഴ്ന്നുപോയി; അവളുടെ ഓടാമ്പലുകൾ അവിടന്ന് ഒടിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു. അവളുടെ രാജാവും പ്രഭുക്കന്മാരും ജനതകൾക്കിടയിൽ പ്രവാസികളായി, ന്യായപ്രമാണവും ഇല്ലാതായി, അവളുടെ പ്രവാചകന്മാർക്ക് യഹോവയിൽനിന്നു ദർശനങ്ങളും ലഭിക്കാതെയായി.
LAM 2:10 സീയോൻപുത്രിയുടെ ഗോത്രത്തലവന്മാർ തറയിൽ മൗനമായിരിക്കുന്നു; അവർ തങ്ങളുടെ തലയിൽ പൊടിവാരിയിട്ട് ചാക്കുശീല അണിഞ്ഞിരിക്കുന്നു. ജെറുശലേമിലെ കന്യകമാർ നിലത്തോളം അവരുടെ തല താഴ്ത്തുന്നു.
LAM 2:11 കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി, എന്റെ ഉള്ളിൽ ഞാൻ അസഹ്യവേദന അനുഭവിക്കുന്നു; എന്റെ ഹൃദയം നിലത്തേക്ക് ഒഴുകിപ്പോയി, എന്റെ ജനം നശിപ്പിക്കപ്പെട്ടിരിക്കുന്നല്ലോ, ബാലരും ശിശുക്കളും നഗരവീഥികളിൽ തളർന്നുവീഴുകയും ചെയ്യുന്നു.
LAM 2:12 അവർ മുറിവേറ്റവരെപ്പോലെ നഗരവീഥികളിൽ തളർന്നുവീഴവേ, അവരുടെ അമ്മമാരുടെ കരങ്ങളിൽ കിടന്ന് ജീവൻ വെടിയവേ, “അപ്പവും വീഞ്ഞും എവിടെ?” എന്ന് അവർ അവരുടെ അമ്മമാരോട് ചോദിക്കുന്നു.
LAM 2:13 ഇനി ഞാൻ നിന്നെക്കുറിച്ച് എന്താണു പറയേണ്ടത്? അല്ലയോ, ജെറുശലേംപുത്രീ, നിന്നെ എന്തിനോട് ഞാൻ സാദൃശ്യപ്പെടുത്തും? സീയോന്റെ കന്യാപുത്രി, നിന്നെ എന്തിനോട് ഉപമിച്ചാൽ എനിക്കു നിന്നെ ആശ്വസിപ്പിക്കാൻ കഴിയും? നിന്റെ മുറിവ് ആഴിപോലെ ആഴമേറിയത്, നിന്നെ സൗഖ്യമാക്കാൻ ആർക്കു കഴിയും?
LAM 2:14 നിന്റെ പ്രവാചകന്മാരുടെ ദർശനങ്ങൾ വ്യാജവും വ്യർഥവും ആയിരുന്നു; നിന്റെ പ്രവാസത്തെ ഒഴിവാക്കേണ്ടതിന് അവർ നിന്റെ പാപം തുറന്നുകാട്ടിയില്ല. അവർ നിനക്കു നൽകിയ വെളിപ്പാടുകൾ വ്യാജവും വഴിതെറ്റിക്കുന്നതും ആയിരുന്നു.
LAM 2:15 നിന്റെ വഴിയിലൂടെ പോകുന്നവർ നിന്നെ നോക്കി കൈകൊട്ടുന്നു; ജെറുശലേം പുത്രിയെ അവർ അപഹസിച്ച് അവരുടെ തലകുലുക്കുന്നു. “സൗന്ദര്യത്തിന്റെ പൂർണത എന്നും, സർവഭൂമിയുടെയും ആനന്ദം എന്നും വിളിക്കപ്പെട്ടിരുന്ന നഗരമോ ഇത്?”
LAM 2:16 നിന്റെ ശത്രുക്കളെല്ലാം നിനക്കെതിരേ മലർക്കെ വായ് തുറക്കുന്നു; അവർ അപഹസിക്കുകയും പല്ലുകടിക്കുകയും ചെയ്തുകൊണ്ട് പറയുന്നു, “ഞങ്ങൾ അവളെ വിഴുങ്ങിക്കഴിഞ്ഞു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം; ഇതാ ആ ദിവസം വന്നെത്തിയിരിക്കുന്നു.”
LAM 2:17 യഹോവ നിർണയിച്ചത് ചെയ്തിരിക്കുന്നു; അവിടന്ന് തന്റെ വചനം നിവർത്തിച്ചു, പണ്ടേ അരുളിച്ചെയ്ത വചനംതന്നെ. ദയകൂടാതെ അവിടന്ന് നിന്നെ മറിച്ചിട്ടു, അവിടന്ന് ശത്രുവിനെ നിന്നെച്ചൊല്ലി സന്തോഷിക്കുമാറാക്കി, നിന്റെ വൈരികളുടെ കൊമ്പ് ഉയർത്തുകയും ചെയ്തു.
LAM 2:18 ജനഹൃദയങ്ങൾ കർത്താവിനെ നോക്കി കരയുന്നു. സീയോൻപുത്രിയുടെ മതിലേ, നിന്റെ കണ്ണുനീർ രാവും പകലും നദിപോലെ ഒഴുകട്ടെ; നിനക്ക് യാതൊരു ആശ്വാസവും നിന്റെ കണ്ണുകൾക്ക് വിശ്രമവും നൽകാതിരിക്കുക.
LAM 2:19 രാത്രിയാമങ്ങളുടെ ആരംഭത്തിൽത്തന്നെ എഴുന്നേറ്റ് നിലവിളിക്കുക; കർത്തൃസന്നിധിയിൽ നിന്റെ ഹൃദയം വെള്ളംപോലെ പകരുക. എല്ലാ ചത്വരങ്ങളിലും വിശന്നു തളരുന്ന നിന്റെ മക്കളുടെ ജീവനായി അവിടത്തെ സന്നിധിയിലേക്ക് നീ കരങ്ങൾ ഉയർത്തുക.
LAM 2:20 “യഹോവേ, കാണണമേ, കരുതണമേ: അങ്ങ് ആരോടെങ്കിലും ഇതേപോലെ എന്നെങ്കിലും ചെയ്തിട്ടുണ്ടോ? തങ്ങളുടെ ഉദരഫലത്തെ സ്ത്രീകൾ ഭക്ഷിക്കണമോ, തങ്ങൾ താലോലിക്കുന്ന കുട്ടികളെത്തന്നെ! കർത്താവിന്റെ ആലയത്തിൽ പ്രവാചകന്മാരും പുരോഹിതന്മാരും വധിക്കപ്പെടണമോ?
LAM 2:21 “യുവാവും വൃദ്ധനും ഒരുമിച്ച്, വീഥിയിലെ പൂഴിയിൽ കിടക്കുന്നു; എന്റെ യുവാക്കന്മാരും കന്യകമാരും വാളിനാൽ വീണുപോയിരിക്കുന്നു. നിന്റെ ക്രോധദിവസത്തിൽ നീ അവരെ വധിച്ചിരിക്കുന്നു; കരുണകൂടാതെ നീ അവരെ സംഹരിച്ചുകളഞ്ഞു.
LAM 2:22 “വിരുന്നുനാളിലെ ക്ഷണംപോലെ എനിക്കെതിരേ എല്ലാവശത്തുനിന്നും നീ ഭീകരത വിളിച്ചുവരുത്തി. യഹോവയുടെ ക്രോധദിവസത്തിൽ ആരും രക്ഷപ്പെടുകയോ അതിജീവിക്കുകയോ ചെയ്തില്ല; ഞാൻ കാത്തുപരിപാലിച്ചു വളർത്തിയവരെ എന്റെ ശത്രു നശിപ്പിച്ചുകളഞ്ഞു.”
LAM 3:1 യഹോവയുടെ ക്രോധത്തിന്റെ വടികൊണ്ട് കഷ്ടത അനുഭവിച്ച മനുഷ്യനാണ് ഞാൻ.
LAM 3:2 അവിടന്നെന്നെ ആട്ടിയകറ്റി എന്നെ വെളിച്ചത്തിലേക്കല്ല, ഇരുട്ടിലേക്കുതന്നെ നടക്കുമാറാക്കി;
LAM 3:3 അവിടത്തെ കരം അവിടന്ന് എന്റെനേരേ തിരിച്ചു വീണ്ടും വീണ്ടും, ദിവസം മുഴുവനുംതന്നെ.
LAM 3:4 എന്റെ ത്വക്കും എന്റെ മാംസവും ഉരുകിപ്പൊയ്ക്കൊണ്ടിരിക്കുന്നു, എന്റെ അസ്ഥികൾ അവിടന്ന് തകർക്കുകയും ചെയ്തിരിക്കുന്നു.
LAM 3:5 കയ്‌പിനാലും കഠിനയാതനയാലും അവിടന്ന് എന്നെ ഉപരോധിക്കുകയും എന്നെ വളയുകയും ചെയ്തിരിക്കുന്നു.
LAM 3:6 പണ്ടേ മരിച്ചവരെപ്പോലെ അവിടന്ന് എന്നെ ഇരുളിൽ പാർപ്പിക്കുന്നു.
LAM 3:7 രക്ഷപ്പെടാൻ കഴിയാത്തവിധം അവിടന്ന് എന്റെ ചുറ്റും മതിലുയർത്തി; ഭാരമുള്ള ചങ്ങലകളാൽ അവിടന്ന് എന്നെ തളർത്തിയുമിരിക്കുന്നു.
LAM 3:8 സഹായത്തിനായി ഞാൻ മുറവിളികൂട്ടിയാലും നിലവിളിച്ചാലും അവിടന്ന് എന്റെ പ്രാർഥനയെ നിഷേധിക്കുന്നു.
LAM 3:9 അവിടന്ന് പാറക്കെട്ടുകളാൽ എന്റെ വഴി അടച്ചു; എന്റെ പാതകൾ അവിടന്ന് ദുർഗമമാക്കി.
LAM 3:10 ഇരയ്ക്കായി പതുങ്ങിക്കിടക്കുന്ന കരടിയെപ്പോലെ, ഒളിവിടങ്ങളിലെ സിംഹത്തെപ്പോലെ,
LAM 3:11 അവിടന്ന് എന്നെ വഴിയിൽനിന്ന് വലിച്ചിഴച്ച്, ഛിന്നഭിന്നമാക്കി, നിസ്സഹായനായി എന്നെ ഉപേക്ഷിച്ചിരിക്കുന്നു.
LAM 3:12 അവിടന്ന് വില്ലുകുലയ്ക്കുകയും അവിടത്തെ അമ്പുകൾ എന്നെ ലക്ഷ്യമാക്കുകയും ചെയ്തിരിക്കുന്നു.
LAM 3:13 അവിടത്തെ ആവനാഴിയിൽനിന്നുള്ള അമ്പുകളാൽ അവിടന്ന് എന്റെ ഹൃദയം കുത്തിത്തുളച്ചു.
LAM 3:14 ഞാൻ എന്റെ എല്ലാ ജനത്തിനും പരിഹാസവിഷയമായി; ദിവസംമുഴുവനും പാട്ടിലൂടെ അവർ എന്നെ പരിഹസിക്കുന്നു.
LAM 3:15 അവിടന്ന് എന്നെ കയ്‌പുചീരകൊണ്ടു നിറച്ചു, കാഞ്ഞിരം എനിക്കു കുടിക്കാൻ നൽകിയിരിക്കുന്നു.
LAM 3:16 അവിടന്ന് ചരലുകൊണ്ട് എന്റെ പല്ലു തകർത്തു; അവിടന്ന് എന്നെ പൂഴിയിൽ ഇട്ട് ഉരുട്ടുകയും ചെയ്തു.
LAM 3:17 എനിക്ക് സമാധാനം നിഷേധിക്കപ്പെട്ടു; ഐശ്വര്യം എന്തെന്ന് ഞാൻ മറന്നുപോയി.
LAM 3:18 അതുകൊണ്ട്, “എന്റെ മഹത്ത്വവും യഹോവയിൽനിന്ന് ഞാൻ പ്രത്യാശിച്ചതെല്ലാംതന്നെ പൊയ്പ്പോയിരിക്കുന്നു,” എന്നു ഞാൻ പറയുന്നു.
LAM 3:19 എന്റെ കഷ്ടവും എന്റെ ഉഴൽച്ചയും കയ്‌പും കാഞ്ഞിരവും ഞാൻ ഓർക്കുന്നു.
LAM 3:20 ഞാൻ അവയെ നന്നായി ഓർക്കുന്നു, എന്റെ പ്രാണൻ എന്റെയുള്ളിൽ വിഷാദപൂർണമായി.
LAM 3:21 എങ്കിലും ഞാൻ ഇത് ഓർക്കും അതുകൊണ്ട് എനിക്ക് പ്രത്യാശയുണ്ട്:
LAM 3:22 യഹോവയുടെ മഹാസ്നേഹംനിമിത്തം ഞാൻ നശിപ്പിക്കപ്പെട്ടില്ല അവിടത്തെ കരുണകൾ തീർന്നുപോകുന്നില്ല.
LAM 3:23 അവ പ്രഭാതംതോറും പുതിയതാകുന്നു; അവിടത്തെ വിശ്വസ്തത വലിയതുമാകുന്നു.
LAM 3:24 ഞാൻ എന്നോടുതന്നെ പറയുന്നു, “യഹോവ എന്റെ ഓഹരി; അതുകൊണ്ട് ഞാൻ അവിടത്തേക്കായി കാത്തിരിക്കും.”
LAM 3:25 തന്നിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നവർക്കും തന്നെ അന്വേഷിക്കുന്നവർക്കും യഹോവ നല്ലവൻ;
LAM 3:26 രക്ഷ യഹോവയിൽനിന്നും വരുന്നതിനായി ക്ഷമയോടെ കാത്തിരിക്കുന്നത് നല്ലത്.
LAM 3:27 യൗവനത്തിൽത്തന്നെ നുകം ചുമക്കുന്നത് പുരുഷന് നല്ലത്.
LAM 3:28 യഹോവയാണ് അവന്മേൽ ആ നുകം വെച്ചിരിക്കുന്നത് അതിനാൽ അവൻ ഏകാകിയായി നിശ്ശബ്ദനായിരിക്കട്ടെ.
LAM 3:29 പൂഴിയിൽ അവൻ മുഖം പൂഴ്ത്തട്ടെ; ഒരുപക്ഷേ ഇനിയും പ്രത്യാശയുണ്ടാകും.
LAM 3:30 തന്നെ അടിക്കുന്നവന് അവൻ തന്റെ കവിൾ കാട്ടിക്കൊടുക്കട്ടെ, നിന്ദയാൽ അവൻ നിറയട്ടെ.
LAM 3:31 കർത്താവ് ആരെയും ശാശ്വതമായി പരിത്യജിക്കുകയില്ല.
LAM 3:32 അവിടന്ന് ദുഃഖംവരുത്തിയാലും, അവിടന്ന് കരുണകാണിക്കും, കാരണം അവിടത്തെ അചഞ്ചലസ്നേഹം അതിശ്രേഷ്ഠമാണ്.
LAM 3:33 മനുഷ്യമക്കൾക്ക് അവിടന്ന് മനഃപൂർവം കഷ്ടതയോ ദുഃഖമോ വരുത്തുന്നില്ല.
LAM 3:34 ദേശത്തിലെ സകലബന്ധിതരെയും കാൽച്ചുവട്ടിൽ മെതിച്ചാൽ
LAM 3:35 അത്യുന്നതന്റെ മുമ്പിൽ ഒരു മനുഷ്യന് തന്റെ അവകാശം നിഷേധിച്ചാൽ
LAM 3:36 ഒരു മനുഷ്യനു നീതി നിഷേധിച്ചാൽ— കർത്താവ് ഇതൊന്നും കാണുകയില്ലേ.
LAM 3:37 കർത്താവ് ഉത്തരവു പുറപ്പെടുവിച്ചിട്ടില്ലെങ്കിൽ, ആരുടെ ആജ്ഞയാണ് നിറവേറ്റപ്പെടുന്നത്?
LAM 3:38 അത്യുന്നതന്റെ നാവിൽനിന്നാണല്ലോ വിനാശങ്ങളും നന്മകളും വരുന്നത്?
LAM 3:39 തന്റെ പാപങ്ങൾനിമിത്തം ശിക്ഷിക്കപ്പെടുമ്പോൾ ജീവിക്കുന്ന ഏതു മനുഷ്യനും പരാതിപ്പെടുന്നത് എന്തിന്?
LAM 3:40 നമുക്ക് നമ്മുടെ വഴികളെ പരിശോധിച്ച് അവയെ പരീക്ഷിക്കാം, നമുക്ക് യഹോവയിലേക്കു മടങ്ങാം.
LAM 3:41 സ്വർഗത്തിലുള്ള ദൈവത്തിലേക്ക് നമ്മുടെ ഹൃദയങ്ങളും കരങ്ങളും ഉയർത്തിക്കൊണ്ടു പറയാം:
LAM 3:42 “ഞങ്ങൾ പാപംചെയ്തു മത്സരിച്ചു അവിടന്ന് ക്ഷമിച്ചതുമില്ല.
LAM 3:43 “അവിടന്ന് കോപം പുതച്ച് ഞങ്ങളെ പിൻതുടർന്നു; ദയയില്ലാതെ അവിടന്ന് കൊന്നുകളഞ്ഞിരിക്കുന്നു.
LAM 3:44 പ്രാർഥനയൊന്നും കടന്നുവരാതിരിക്കത്തക്കവിധം അവിടന്ന് സ്വയം മേഘംകൊണ്ടു മൂടി.
LAM 3:45 അവിടന്ന് ഞങ്ങളെ രാഷ്ട്രങ്ങൾക്കിടയിലെ മാലിന്യവും ചവറും ആക്കി മാറ്റിയിരിക്കുന്നു.
LAM 3:46 “ഞങ്ങളുടെ ശത്രുക്കളെല്ലാം ഞങ്ങളുടെനേരേ അവരുടെ വായ് മലർക്കെ തുറന്നു.
LAM 3:47 ഞങ്ങൾ ഭീതിയും കെണികളും തകർച്ചയും നാശവും സഹിച്ചു.”
LAM 3:48 എന്റെ ജനം നശിപ്പിക്കപ്പെട്ടതിനാൽ എന്റെ മിഴികളിൽനിന്നു കണ്ണുനീർച്ചാലുകൾ ഒഴുകുന്നു.
LAM 3:49 യഹോവ സ്വർഗത്തിൽനിന്നു താഴേക്കു നോക്കിക്കാണുവോളം, എന്റെ മിഴികൾ ആശ്വാസമറിയാതെ നിരന്തരം ഒഴുകും.
LAM 3:51 എന്റെ നഗരത്തിലെ സകലസ്ത്രീകളും നിമിത്തം ഞാൻ കാണുന്നതെന്തും എനിക്ക് ദുഃഖം വരുത്തുന്നു.
LAM 3:52 കാരണംകൂടാതെ എന്റെ ശത്രുക്കളായിരുന്നവർ പക്ഷി എന്നപോലെ എന്നെ വേട്ടയാടി.
LAM 3:53 ഒരു കുഴിയിൽ എന്റെ ജീവിതം അവസാനിപ്പിക്കാൻ അവർ ശ്രമിച്ചു, എന്റെനേരേ കല്ലുകൾ എറിയുകയും ചെയ്തു;
LAM 3:54 വെള്ളം എന്റെ തലയ്ക്കുമീതേ കവിഞ്ഞു ഞാൻ നശിക്കാൻ പോകുകയാണ് എന്നുകരുതി.
LAM 3:55 യഹോവേ, കുഴിയുടെ ആഴങ്ങളിൽനിന്ന് ഞാൻ അങ്ങയുടെ നാമം വിളിച്ചപേക്ഷിച്ചു.
LAM 3:56 “ആശ്വാസത്തിനുവേണ്ടിയുള്ള എന്റെ നിലവിളിക്ക് അവിടത്തെ ചെവി അടയ്ക്കരുതേ,” എന്ന എന്റെ അപേക്ഷ അവിടന്ന് കേട്ടു.
LAM 3:57 ഞാൻ വിളിച്ചപ്പോൾ അവിടന്ന് അരികെവന്നു, അവിടന്ന് കൽപ്പിച്ചു, “ഭയപ്പെടരുത്.”
LAM 3:58 കർത്താവേ, അവിടന്ന് എന്റെ വ്യവഹാരം ഏറ്റെടുത്ത് എന്റെ ജീവനെ അവിടന്ന് വീണ്ടെടുത്തു.
LAM 3:59 യഹോവേ, എന്നോടുള്ള അന്യായം അവിടന്ന് കണ്ടു. എന്റെ ന്യായം ഉയർത്തണമേ!
LAM 3:60 അവരുടെ പ്രതികാരത്തിന്റെ ആഴവും എനിക്കെതിരേയുള്ള അവരുടെ ഗൂഢാലോചനകളും അവിടന്ന് കണ്ടിരിക്കുന്നു.
LAM 3:61 യഹോവേ, അവരുടെ ശകാരങ്ങളും എനിക്കെതിരേയുള്ള അവരുടെ എല്ലാ ഗൂഢാലോചനകളും,
LAM 3:62 ദിവസംമുഴുവനുമുള്ള എന്റെ ശത്രുക്കളുടെ അടക്കംപറച്ചിലും പിറുപിറുപ്പും അവിടന്ന് കേട്ടുവല്ലോ.
LAM 3:63 അവരെ നോക്കണമേ! അവർ ഇരുന്നാലും എഴുന്നേറ്റാലും അവരുടെ പാട്ടിലൂടെ എന്നെ പരിഹസിക്കുന്നു.
LAM 3:64 അവരുടെ കൈകൾ ചെയ്തത് അനുസരിച്ച് യഹോവേ, അർഹിക്കുന്നത് അവർക്ക് പകരംനൽകണമേ.
LAM 3:65 അവരുടെ ഹൃദയങ്ങളിൽ ഒരു മൂടുപടം വിരിക്കണമേ, അവിടത്തെ ശാപം അവരുടെമേൽ വരട്ടെ!
LAM 3:66 കോപത്തോടെ അവരെ പിൻതുടർന്ന് അവരെ നശിപ്പിക്കണമേ, യഹോവയുടെ ആകാശത്തിനു കീഴിൽനിന്നുതന്നെ.
LAM 4:1 സ്വർണത്തിനു തിളക്കം നഷ്ടമായത് എങ്ങനെ, തങ്കത്തിനു ശോഭ കുറഞ്ഞതും എങ്ങനെ! അപൂർവരത്നങ്ങൾ ഓരോ ചത്വരത്തിലും ചിതറിപ്പോയിരിക്കുന്നു.
LAM 4:2 സീയോന്റെ അമൂല്യസന്തതികൾ ഒരിക്കൽ തങ്കത്തിനുതുല്യമായി മതിക്കപ്പെട്ടിരുന്നവർ, ഇന്ന് കളിമൺകലങ്ങളെപ്പോലെ പരിഗണിക്കപ്പെടുന്നതെങ്ങനെ! കുശവന്റെ കൈകളുടെ പണിപോലെ ആയതെങ്ങനെ!
LAM 4:3 കുറുനരികൾപോലും അതിന്റെ കുട്ടികളെ മുലയൂട്ടി പോറ്റുന്നു, എന്നാൽ എന്റെ ജനം മരുഭൂമിയിലെ ഒട്ടകപ്പക്ഷിയെപ്പോലെ ഹൃദയശൂന്യരായിരിക്കുന്നു.
LAM 4:4 ദാഹംകൊണ്ട് ശിശുക്കളുടെ നാവ് അണ്ണാക്കോട് പറ്റിപ്പോകുന്നു; മക്കൾ അപ്പം തിരക്കുന്നു, ആരും അവർക്കു കൊടുക്കുന്നില്ല.
LAM 4:5 ഒരിക്കൽ സ്വാദുഭോജ്യം കഴിച്ചവർ ഇന്ന് തെരുക്കോണുകളിൽ പട്ടിണികിടക്കുന്നു. ധൂമ്രവസ്ത്രം ധരിച്ചു വളർന്നവർ ഇന്ന് ചാരക്കൂമ്പാരങ്ങളിൽ കിടക്കുന്നു.
LAM 4:6 ഒരു കൈപോലും സഹായിക്കാനില്ലാതെ ക്ഷണത്തിൽ നശിപ്പിക്കപ്പെട്ട സൊദോമിന്റേതിലും വലിയതാണ് എന്റെ ജനത്തിന്റെ ശിക്ഷ.
LAM 4:7 അവളുടെ പ്രഭുക്കന്മാർ ഹിമത്തെക്കാൾ പ്രശോഭിതരും പാലിനെക്കാൾ വെൺമയുള്ളവരും ആയിരുന്നു, അവരുടെ ദേഹം മാണിക്യങ്ങളെക്കാൾ ചെമന്നത് അവരുടെ ശോഭ ഇന്ദ്രനീലക്കല്ലുപോലെയും ആയിരുന്നു.
LAM 4:8 എന്നാൽ ഇപ്പോൾ അവർ കരിമണലിനെക്കാൾ കറുത്തവരാണ്; തെരുവീഥികളിൽ അവർ തിരിച്ചറിയപ്പെടുന്നില്ല. അവരുടെ ത്വക്ക് അസ്ഥികളോട് പറ്റി ഉണങ്ങിയിരിക്കുന്നു അത് ഒരു മരക്കൊമ്പുപോലെ ഉണങ്ങിപ്പോയി.
LAM 4:9 വാൾകൊണ്ട് മരിച്ചവർ ക്ഷാമംകൊണ്ട് മരിച്ചവരെക്കാൾ ഭാഗ്യമുള്ളവർ; നിലത്തിലെ ഭക്ഷണത്തിന്റെ ദൗർലഭ്യംകൊണ്ട് വിശപ്പിന്റെ പീഡയിൽ അവർ നശിച്ചുപോകുന്നു.
LAM 4:10 കാരുണ്യവതികളായ സ്ത്രീകൾ അവരുടെ കരങ്ങൾകൊണ്ട് പാകംചെയ്ത സ്വന്തം കുഞ്ഞുങ്ങൾ, എന്റെ ജനത്തിന്റെ നാശത്തിങ്കൽ അവർക്ക് ഭക്ഷണമായിത്തീർന്നു.
LAM 4:11 യഹോവ തന്റെ ക്രോധം പൂർണമായി അഴിച്ചുവിട്ടു; തന്റെ ഉഗ്രകോപം അവിടന്ന് വർഷിച്ചു. അവിടന്ന് സീയോനിൽ തീ കത്തിച്ചു. അത് അവളുടെ അടിസ്ഥാനങ്ങൾ ദഹിപ്പിച്ചുകളഞ്ഞു.
LAM 4:12 ശത്രുക്കൾക്കും വൈരികൾക്കും ജെറുശലേമിന്റെ കവാടത്തിൽ പ്രവേശിക്കാനാകുമെന്ന് ഭൂമിയിലെ രാജാക്കന്മാരോ ഏതെങ്കിലും ലോകജനതയോ വിശ്വസിച്ചിരുന്നില്ല.
LAM 4:13 എന്നാൽ അവളുടെ പ്രവാചകന്മാരുടെ പാപംനിമിത്തവും അവളുടെ പുരോഹിതന്മാരുടെ അകൃത്യംനിമിത്തവും അതു സംഭവിച്ചു. അവർ അവളുടെ ഉള്ളിൽത്തന്നെ നീതിനിഷ്ഠരുടെ രക്തംചൊരിഞ്ഞല്ലോ.
LAM 4:14 ഇപ്പോൾ അവർ തെരുവീഥികളിലൂടെ അന്ധരെപ്പോലെ തപ്പിത്തടഞ്ഞു നടക്കുന്നു. ഒരാൾക്കും അവരുടെ വസ്ത്രങ്ങളിൽപോലും സ്പർശിക്കാൻ ധൈര്യംവരാതവണ്ണം അവർ രക്തംകൊണ്ട് മലീമസമായിരിക്കുന്നു.
LAM 4:15 “മാറിപ്പോകൂ! നിങ്ങൾ അശുദ്ധരാണ്!” മനുഷ്യർ അവരോട് വിളിച്ചുപറഞ്ഞു, “ദൂരേ! ദൂരേ! ഞങ്ങളെ തൊടരുത്!” അവർ ഓടി അലഞ്ഞുതിരിയുമ്പോൾ രാഷ്ട്രങ്ങൾക്കിടയിൽ ജനം പറയുന്നു, “അവർക്ക് ഇവിടെ ഏറെനാൾ താമസിക്കാൻ കഴിയുകയില്ല.”
LAM 4:16 യഹോവതന്നെ അവരെ ചിതറിച്ചു; അവിടന്ന് അവരെ കടാക്ഷിക്കുന്നതുമില്ല. പുരോഹിതന്മാർക്ക് ബഹുമാനമോ ഗോത്രത്തലവന്മാർക്ക് ആനുകൂല്യമോ ലഭിച്ചില്ല.
LAM 4:17 മാത്രമല്ല, സഹായത്തിനു വ്യർഥമായി നോക്കി ഞങ്ങളുടെ കണ്ണുകൾക്ക് കാഴ്ചമങ്ങി. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ദേശത്ത് ഞങ്ങളുടെ കാവൽഗോപുരത്തിൽ ഞങ്ങൾ കാത്തിരുന്നു.
LAM 4:18 ഞങ്ങളുടെ വീഥികളിൽ നടക്കാനാകാത്തവിധം മനുഷ്യൻ ഓരോ ചുവടിലും ഞങ്ങളെ പതുങ്ങി പിൻതുടർന്നു. ഞങ്ങളുടെ അന്ത്യം അടുത്തിരുന്നു, ഞങ്ങളുടെ ദിനങ്ങൾ എണ്ണപ്പെട്ടിരുന്നു, ഞങ്ങളുടെ അന്ത്യം വന്നിരുന്നു.
LAM 4:19 ഞങ്ങളെ പിൻതുടരുന്നവർ ആകാശത്തിലെ കഴുകനെക്കാൾ വേഗമേറിയവരായിരുന്നു; അവർ പർവതങ്ങളുടെ മീതേ ഞങ്ങളെ പിൻതുടർന്ന് മരുഭൂമിയിൽ ഞങ്ങൾക്കുവേണ്ടി പതിയിരുന്നു.
LAM 4:20 യഹോവയുടെ അഭിഷിക്തൻ, ഞങ്ങളുടെ ജീവശ്വാസംതന്നെ, അവരുടെ കെണികളിൽ അകപ്പെട്ടു. ജനതകളുടെ മധ്യേ, അദ്ദേഹത്തിന്റെ നിഴലിൽ ജീവിക്കുമെന്നു ഞങ്ങൾ വിചാരിച്ചു.
LAM 4:21 ഊസ് ദേശത്തു പാർക്കുന്ന ഏദോംപുത്രീ, ഉല്ലസിച്ച് ആനന്ദിക്കുക. എന്നാൽ നിനക്കും പാനപാത്രം നൽകപ്പെടും; നീ ലഹരിപിടിച്ച് നഗ്നയാക്കപ്പെടും.
LAM 4:22 സീയോൻപുത്രീ, നിന്റെ ശിക്ഷ അവസാനിക്കും; അവിടന്ന് നിന്റെ പ്രവാസത്തെ ദീർഘിപ്പിക്കുകയില്ല. എന്നാൽ ഏദോംപുത്രീ, അവിടന്ന് നിന്റെ പാപത്തിന് ശിക്ഷനൽകുകയും നിന്റെ ദുഷ്ടത വെളിപ്പെടുത്തുകയും ചെയ്യും.
LAM 5:1 യഹോവേ, ഞങ്ങൾക്ക് എന്തു സംഭവിച്ചു എന്നു നോക്കണമേ; നോക്കൂ, ഞങ്ങളുടെ നിന്ദ കാണണമേ.
LAM 5:2 ഞങ്ങളുടെ ഓഹരി അപരിചിതർക്കും ഞങ്ങളുടെ ഭവനങ്ങൾ വിദേശികൾക്കും ആയിപ്പോയി.
LAM 5:3 ഞങ്ങൾ അനാഥരും പിതാവില്ലാത്തവരും ആയി, ഞങ്ങളുടെ മാതാക്കൾ വിധവമാരെപ്പോലെ ആയി.
LAM 5:4 ഞങ്ങൾക്കുള്ള വെള്ളം ഞങ്ങൾ വിലകൊടുത്തു വാങ്ങണം; വിലകൊടുത്താൽമാത്രമേ ഞങ്ങൾക്കു വിറകു ലഭിക്കുകയുള്ളൂ;
LAM 5:5 ഞങ്ങളെ പിൻതുടരുന്നവർ ഞങ്ങളുടെ കുതികാലുകളിൽ എത്തി; ഞങ്ങൾ ക്ഷീണിച്ചു, വിശ്രമം കണ്ടെത്തുന്നതുമില്ല.
LAM 5:6 മതിയാവോളം അപ്പം കിട്ടേണ്ടതിന് ഞങ്ങൾ ഈജിപ്റ്റിനും അശ്ശൂരിനും കീഴടങ്ങി.
LAM 5:7 ഞങ്ങളുടെ പിതാക്കന്മാർ പാപംചെയ്ത് കടന്നുപോയി ഞങ്ങളോ അവർക്കുള്ള ശിക്ഷ അനുഭവിക്കുന്നു.
LAM 5:8 അടിമകൾ ഞങ്ങളെ ഭരിക്കുന്നു അവരുടെ കൈകളിൽനിന്ന് ഞങ്ങളെ വിടുവിക്കാൻ ആരുമില്ല.
LAM 5:9 മരുഭൂമിയിലെ വാൾനിമിത്തം ജീവൻ പണയംവെച്ച് ഞങ്ങൾ അപ്പം തേടുന്നു.
LAM 5:10 വിശപ്പിന്റെ താപത്താൽ ഞങ്ങളുടെ ത്വക്ക് അടുപ്പുപോലെ നീറുന്നു.
LAM 5:11 സ്ത്രീകൾ സീയോനിലും കന്യകമാർ യെഹൂദാപട്ടണങ്ങളിലും ബലാൽക്കാരംചെയ്യപ്പെട്ടു.
LAM 5:12 പ്രഭുക്കന്മാർ അവരുടെ കരങ്ങളാൽ തൂക്കിലിടപ്പെട്ടു; ഗോത്രത്തലവന്മാരോട് യാതൊരു ആദരവും കാട്ടിയതുമില്ല.
LAM 5:13 യുവാക്കൾ തിരികല്ലിൽ പണിയുന്നു, ബാലന്മാർ വിറകുകെട്ടെടുത്ത് ഇടറുന്നു
LAM 5:14 ഗോത്രത്തലവന്മാർ നഗരകവാടത്തിൽനിന്ന് പൊയ്പ്പോയി, യുവാക്കൾ അവരുടെ സംഗീതാലാപനം അവസാനിപ്പിച്ചു.
LAM 5:15 ഞങ്ങളുടെ ഹൃദയത്തിൽനിന്ന് ആനന്ദം പോയിരിക്കുന്നു; ഞങ്ങളുടെ നൃത്തം വിലാപമായി മാറി.
LAM 5:16 ഞങ്ങളുടെ ശിരസ്സിൽനിന്ന് കിരീടം വീണിരിക്കുന്നു, ഞങ്ങൾക്ക് അയ്യോ കഷ്ടം, കാരണം ഞങ്ങൾ പാപംചെയ്തിരിക്കുന്നു!
LAM 5:17 അതിനാൽ ഞങ്ങളുടെ ഹൃദയം തളർന്നിരിക്കുന്നു അതിനാൽ ഞങ്ങളുടെ കണ്ണുകൾ മങ്ങിപ്പോയി.
LAM 5:18 പതുങ്ങി നടക്കുന്ന കുറുക്കന്മാരെക്കൊണ്ട് സീയോൻപർവതം ശൂന്യമായി കിടക്കുന്നു.
LAM 5:19 യഹോവേ, അവിടന്ന് ശാശ്വതമായി വാഴണമേ; അങ്ങയുടെ സിംഹാസനം തലമുറതലമുറയായി നിലനിൽക്കുന്നു.
LAM 5:20 എന്തുകൊണ്ട് അവിടന്ന് എപ്പോഴും ഞങ്ങളെ മറക്കുന്നു? എന്തിന് ഞങ്ങളെ ഇത്രത്തോളം ഉപേക്ഷിക്കുന്നു?
LAM 5:21 അങ്ങ് ഞങ്ങളെ നിശ്ശേഷം തള്ളിക്കളഞ്ഞിട്ടില്ലായെങ്കിൽ, അളവില്ലാത്തവിധം ഞങ്ങളോട് കോപിച്ചിട്ടില്ലായെങ്കിൽ. യഹോവേ, ഞങ്ങൾ മടങ്ങിവരേണ്ടതിനു ഞങ്ങളെ അവിടത്തേക്കായി പുനരുദ്ധരിക്കണമേ, പണ്ടത്തെപ്പോലെ ഞങ്ങളുടെ നാളുകൾ പുതുക്കണമേ.
EZE 1:1 മുപ്പതാംവർഷം നാലാംമാസം അഞ്ചാംതീയതി ഞാൻ കേബാർനദീതീരത്ത് പ്രവാസികളുടെ മധ്യേ ഇരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു; ഞാൻ ദൈവികദർശനങ്ങൾ കണ്ടു.
EZE 1:2 യെഹോയാഖീൻ രാജാവിന്റെ പ്രവാസത്തിന്റെ അഞ്ചാംവർഷം നാലാംമാസം അഞ്ചാംതീയതി,
EZE 1:3 ബാബേലിലെ കേബാർ നദീതീരത്തുവെച്ച് ബൂസിയുടെ മകനായ യെഹെസ്കേൽ പുരോഹിതന് യഹോവയുടെ അരുളപ്പാടുണ്ടായി. അവിടെവെച്ച് യഹോവയുടെ കൈ അദ്ദേഹത്തിന്റെമേൽ വന്നു.
EZE 1:4 ഞാൻ നോക്കിയപ്പോൾ, വടക്കുനിന്ന് ഒരു കൊടുങ്കാറ്റ് വരുന്നതു കണ്ടു—ജ്വലിക്കുന്ന മിന്നൽപ്പിണരുകളോടുകൂടിയതും ഉജ്ജ്വലപ്രകാശത്താൽ വലയംചെയ്തതുമായ ഒരു വലിയ മേഘംപോലെയായിരുന്നു ആ കൊടുങ്കാറ്റിന്റെ വരവ്. അതിന്റെ മധ്യഭാഗം വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു.
EZE 1:5 അതിനുള്ളിൽ നാലു ജീവികൾക്കു തുല്യമായ രൂപങ്ങൾ ഉണ്ടായിരുന്നു. മനുഷ്യസാദൃശ്യമുള്ള ഒരു രൂപമായിരുന്നു അവയ്ക്ക്.
EZE 1:6 അവ ഓരോന്നിനും നാലുമുഖവും നാലുചിറകും ഉണ്ടായിരുന്നു
EZE 1:7 അവയുടെ കാലുകൾ ഋജുവും പാദങ്ങൾ കാളക്കിടാവിന്റെ കുളമ്പുപോലെയും ആയിരുന്നു. അവ മിനുക്കിയ വെങ്കലംപോലെ തിളങ്ങിയിരുന്നു.
EZE 1:8 അവയുടെ നാലുചിറകുകൾക്കും കീഴിൽ മനുഷ്യന്റേതുപോലെയുള്ള കൈകൾ ഉണ്ടായിരുന്നു. നാലു ജീവികൾക്കും നാലുമുഖങ്ങളും നാലുചിറകുകളും ഉണ്ടായിരുന്നു.
EZE 1:9 ഓരോന്നിന്റെ ചിറകുകളും മറ്റൊന്നിന്റെ ചിറകുകളോടു തൊട്ടിരുന്നു. അവ മുന്നോട്ടു പോകുമ്പോൾ വശങ്ങളിലേക്കൊന്നും തിരിയാതെ ഓരോന്നും നേരേ മുമ്പോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നു.
EZE 1:10 അവയുടെ മുഖത്തിന്റെ ആകൃതി ഇപ്രകാരമായിരുന്നു: നാലു ജീവികൾക്കും മുൻഭാഗത്തു മനുഷ്യമുഖമുണ്ടായിരുന്നു, വലതുഭാഗത്ത് സിംഹമുഖവും ഇടതുഭാഗത്ത് കാളയുടെ മുഖവും നാലിന്റെയും പിൻവശത്തു കഴുകന്റെ മുഖവും ഉണ്ടായിരുന്നു.
EZE 1:11 ഇപ്രകാരമായിരുന്നു അവയുടെ മുഖങ്ങൾ. അവയുടെ ചിറകുകളിൽ രണ്ടെണ്ണം മേലോട്ടു വിരിച്ചിരുന്നു. ഓരോന്നിന്റെയും ഈരണ്ടു ചിറകുകൾ പരസ്പരം സ്പർശിച്ചും ഈരണ്ടു ചിറകുകൾ ശരീരത്തെ മറച്ചുമിരുന്നു,
EZE 1:12 ഓരോന്നും നേരേ മുമ്പോട്ടുപോകും; പോകുമ്പോൾ അവ തിരിയാതെ ആത്മാവിനു പോകേണ്ടയിടത്തേക്കു പൊയ്ക്കൊണ്ടിരുന്നു.
EZE 1:13 ഈ നാലു ജീവികളുടെ മധ്യത്തിൽ കത്തുന്ന തീക്കനൽപോലെയോ അവയ്ക്കിടയിൽത്തന്നെ മുന്നോട്ടും പിന്നോട്ടും ചലിക്കുന്ന പന്തംപോലെയോ ഉള്ള ഒരു കാഴ്ച ഉണ്ടായിരുന്നു. ആ തീ ഉജ്ജ്വലമായിരുന്നു, അതിൽനിന്നു മിന്നൽപ്പിണരുകൾ പുറപ്പെട്ടുകൊണ്ടിരുന്നു.
EZE 1:14 ജീവികൾ മിന്നൽപ്പിണരുകൾപോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കൊണ്ടിരുന്നു.
EZE 1:15 ഞാൻ ജീവികളെ നോക്കിയപ്പോൾ നിലത്ത് ഓരോന്നിന്റെയും അടുത്ത് ഓരോ ചക്രം ഉണ്ടായിരുന്നു.
EZE 1:16 ചക്രങ്ങളുടെ രൂപവും പണിയും തിളങ്ങുന്ന പുഷ്യരാഗംപോലെ ആയിരുന്നു, നാലിനും ഒരേ ആകൃതിയായിരുന്നു. അവയുടെ രൂപവും പണിയും ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെ ആയിരുന്നു.
EZE 1:17 അവ പോകുമ്പോഴെല്ലാം ജീവികൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ ഏതെങ്കിലും ദിക്കിലേക്ക് അവയ്ക്കു പോകാം; തിരിയേണ്ട ആവശ്യമില്ല.
EZE 1:18 നാലു ചക്രങ്ങളുടെയും ചുറ്റുവളയങ്ങൾ വളരെ ഉയരമുള്ളതും ഭയാനകവും ആയിരുന്നു. നാലിന്റെയും ചുറ്റുവളയങ്ങളുടെ ചുറ്റും കണ്ണുകൾ നിറഞ്ഞിരുന്നു.
EZE 1:19 ജീവികൾ പോകുമ്പോഴെല്ലാം ചക്രങ്ങളും അവയോടൊപ്പം പൊയ്ക്കൊണ്ടിരുന്നു. ജീവികൾ ഭൂമിയിൽനിന്നു പറന്നുയരുമ്പോൾ ചക്രങ്ങളും ഉയർന്നിരുന്നു.
EZE 1:20 ആത്മാവിന് ഏതു ദിക്കിലേക്കു പോകണമോ ആ ദിക്കിലേക്ക് അവ പൊയ്ക്കൊണ്ടിരുന്നു. ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നതുകൊണ്ട് ചക്രങ്ങളും അവയോടൊപ്പം ഉയർന്നിരുന്നു.
EZE 1:21 അവ പോകുമ്പോൾ ചക്രങ്ങളും പോകും; അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. ജീവികൾ ഭൂമിയിൽനിന്നുയരുമ്പോൾ ചക്രങ്ങളും അവയോടൊപ്പം ഉയരും, കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നു.
EZE 1:22 ജീവികളുടെ തലയ്ക്കുമീതേ പളുങ്കുപോലെ വെട്ടിത്തിളങ്ങുന്ന അത്ഭുതകരമായ ഒരു വിതാനം ഉണ്ടായിരുന്നു.
EZE 1:23 വിതാനത്തിനുകീഴേ അവയുടെ ചിറകുകൾ നേർക്കുനേരേ വിരിച്ചിരുന്നു; ഓരോ ജീവിക്കും അവയുടെ ശരീരത്തിന്റെ ഇരുവശവും മറയ്ക്കുന്ന ഈരണ്ടു ചിറകുകളുണ്ടായിരുന്നു.
EZE 1:24 അവ സഞ്ചരിക്കുമ്പോൾ അവയുടെ ചിറകിന്റെ ഒച്ച പെരുവെള്ളത്തിന്റെ ഒച്ചപോലെയും സർവശക്തന്റെ നാദംപോലെയും ഒരു സൈന്യത്തിന്റെ ആരവംപോലെയും ഞാൻ കേട്ടു. അവ നിശ്ചലമായി നിൽക്കുമ്പോൾ ചിറകുകൾ താഴ്ത്തുമായിരുന്നു.
EZE 1:25 ജീവികൾ ചിറകുകൾ താഴ്ത്തിയിട്ടു നിൽക്കുമ്പോൾ അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനു മുകളിൽനിന്നും ഒരു ശബ്ദം പുറപ്പെട്ടു.
EZE 1:26 അവയുടെ തലയ്ക്കുമീതേയുള്ള വിതാനത്തിനുമേൽ, കാഴ്ചയിൽ ഇന്ദ്രനീലക്കല്ലിനു തുല്യമായി ഒരു സിംഹാസനത്തിന്റെ രൂപവും അതിന്മേൽ മനുഷ്യസാദൃശ്യമുള്ള ഒരു രൂപവും ഉണ്ടായിരുന്നു.
EZE 1:27 അവിടത്തെ അരക്കെട്ടുമുതൽ മേലോട്ടുള്ള ഭാഗം അഗ്നികൊണ്ടു നിറഞ്ഞ് വെട്ടിത്തിളങ്ങുന്ന ലോഹംപോലെ കാണപ്പെട്ടു. അവിടത്തെ അരക്കെട്ടുമുതൽ താഴോട്ടുള്ള ഭാഗം അഗ്നിപോലെ ജ്വലിച്ചിരുന്നു; അവിടത്തേക്ക് ചുറ്റും ഉജ്ജ്വലപ്രകാശം ഉണ്ടായിരുന്നു.
EZE 1:28 ചുറ്റുമുള്ള ശോഭ, മഴയുള്ള ദിവസം മേഘത്തിൽ കാണപ്പെടുന്ന മഴവില്ലിന്റെ ശോഭപോലെയായിരുന്നു. യഹോവയുടെ മഹത്ത്വത്തിന്റെ സാദൃശ്യം ഈ വിധത്തിലായിരുന്നു. അതു കണ്ടമാത്രയിൽ ഞാൻ കമിഴ്ന്നുവീണു; അപ്പോൾത്തന്നെ ഒരാൾ സംസാരിക്കുന്ന ഒരു ശബ്ദവും ഞാൻ കേട്ടു.
EZE 2:1 അതിനുശേഷം അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കേണ്ടതിന് എഴുന്നേറ്റു നിന്റെ കാലിൽ നിവർന്നുനിൽക്കുക” എന്നു പറഞ്ഞു.
EZE 2:2 അവിടന്ന് എന്നോടു സംസാരിച്ചപ്പോൾ ആത്മാവ് എന്നിൽ വന്ന് എന്നെ എഴുന്നേൽപ്പിച്ചു കാലിൽ നിൽക്കുമാറാക്കി, അവിടന്ന് എന്നോടു സംസാരിക്കുന്നതും ഞാൻ കേട്ടു.
EZE 2:3 അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, എന്നോടു മത്സരിച്ച മത്സരികളായ ഇസ്രായേൽജനതയുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുന്നു; അവരും അവരുടെ പിതാക്കന്മാരും ഇന്നുവരെയും എന്നോട് അതിക്രമം പ്രവർത്തിച്ചിരിക്കുന്നു.
EZE 2:4 കഠിനഹൃദയരും ദുശ്ശാഠ്യക്കാരുമായ ആ ജനതയുടെ അടുക്കലേക്കു ഞാൻ നിന്നെ അയയ്ക്കുന്നു. ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയണം.
EZE 2:5 അവർ കേൾക്കുകയോ കേൾക്കാതിരിക്കുകയോ ചെയ്യട്ടെ, അവർ മത്സരികളായ ഒരു ജനതയാണല്ലോ. തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്നെങ്കിലും അവർ അറിയും.
EZE 2:6 നീയോ മനുഷ്യപുത്രാ, അവരെയോ അവരുടെ വാക്കുകളോ ഭയപ്പെടരുത്. മുള്ളുകളും മുൾച്ചെടികളും നിനക്കുചുറ്റും ഉണ്ടായിരുന്നാലും തേളുകളുടെ മധ്യേ നിനക്കു വസിക്കേണ്ടിവന്നാലും ഭയപ്പെടരുത്. അവർ മത്സരഗൃഹമല്ലോ; അവരുടെ വാക്കുകൾ കേട്ടു ഭ്രമിക്കുകയും ചെയ്യരുത്.
EZE 2:7 അവർ കേട്ടാലും ഇല്ലെങ്കിലും എന്റെ വചനങ്ങൾ നീ അവരോടു സംസാരിക്കണം, കാരണം അവർ മത്സരഗൃഹമാണല്ലോ!
EZE 2:8 നീയോ മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്നതു കേട്ടുകൊൾക. മത്സരമുള്ള ആ ജനത്തെപ്പോലെ നീ മത്സരിയായിരിക്കരുത്. ഞാൻ നിനക്കു തരുന്നത് നീ വായ് തുറന്നു ഭക്ഷിക്കുക.”
EZE 2:9 അപ്പോൾ ഞാൻ നോക്കി; ഒരു കൈ എങ്കലേക്കു നീട്ടിയിരുന്നു; അതിൽ ഒരു പുസ്തകച്ചുരുൾ ഉണ്ടായിരുന്നു.
EZE 2:10 അവിടന്ന് അത് എന്റെമുമ്പിൽ വിടർത്തി. അതിൽ ഇരുപുറവും വിലാപവും സങ്കടവും കഷ്ടതയും എഴുതിയിരുന്നു.
EZE 3:1 പിന്നീട് അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, നീ കാണുന്നതു ഭക്ഷിക്കുക. ഈ ചുരുൾ ഭക്ഷിച്ചതിനുശേഷം പോയി ഇസ്രായേൽജനത്തോടു സംസാരിക്കുക” എന്നു പറഞ്ഞു.
EZE 3:2 അങ്ങനെ ഞാൻ വായ് തുറന്നു; അവിടന്ന് ആ ചുരുൾ എനിക്കു ഭക്ഷിക്കാൻ തന്നു.
EZE 3:3 അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, ഞാൻ നിനക്കു തരുന്ന ഈ ചുരുൾ നീ ഭക്ഷിച്ച് ഉദരം നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ അതു ഭക്ഷിച്ചു, അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു.
EZE 3:4 അതിനുശേഷം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തിന്റെ അടുക്കൽച്ചെന്ന് എന്റെ വചനങ്ങൾ അവരോടു സംസാരിക്കുക.
EZE 3:5 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള ഒരു ജനത്തിന്റെ അടുക്കലേക്കല്ല, ഇസ്രായേൽജനത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെ അയയ്ക്കുന്നത്.
EZE 3:6 അജ്ഞാതഭാഷണവും അപരിചിതഭാഷയുമുള്ള അനേകം ജനതകളുടെ അടുക്കലേക്കല്ല ഞാൻ നിന്നെ അയയ്ക്കുന്നത്. അവരുടെ അടുക്കലേക്കു നിന്നെ അയച്ചിരുന്നെങ്കിൽ അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കുമായിരുന്നു.
EZE 3:7 എന്നാൽ ഇസ്രായേൽജനമോ, നിന്റെ വാക്കു കേൾക്കുകയില്ല; കാരണം എന്റെ വാക്കു കേൾക്കാൻ അവർക്കു മനസ്സില്ലായിരുന്നു. തീർച്ചയായും ഇസ്രായേൽഗൃഹം മുഴുവനും ദുശ്ശാഠ്യക്കാരും കഠിനഹൃദയരുമാണല്ലോ.
EZE 3:8 ഇതാ, ഞാൻ നിന്റെ മുഖത്തെ അവരുടെ മുഖത്തിനുനേരേ കഠിനവും നിന്റെ നെറ്റിയെ അവരുടെ നെറ്റിക്കുനേരേ കടുപ്പവുമാക്കും; അതേ, ഞാൻ നിന്റെ നെറ്റിയെ തീക്കല്ലിനെക്കാൾ കടുപ്പമുള്ള വജ്രംപോലെയാക്കും. അവർ മത്സരിക്കുന്ന ജനതയെങ്കിലും അവരെ ഭയപ്പെടരുത്; അവരുടെമുമ്പിൽ ഭ്രമിച്ചുപോകുകയുമരുത്.”
EZE 3:10 അവിടന്ന് വീണ്ടും എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു കൽപ്പിക്കുന്ന സകലവചനങ്ങളും ശ്രദ്ധയോടെ കേട്ട് ഹൃദയത്തിൽ സംഗ്രഹിക്കുക.
EZE 3:11 പിന്നീട് പ്രവാസികളായ നിന്റെ ജനത്തിന്റെ അടുക്കൽച്ചെന്ന് അവർ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.”
EZE 3:12 അപ്പോൾ ആത്മാവ് എന്നെ എടുത്തുയർത്തി, യഹോവയുടെ തേജസ്സ് സ്വസ്ഥാനത്തുനിന്ന് ഉയർത്തപ്പെട്ടപ്പോൾ വലിയ മുഴക്കത്തോടെയുള്ള ഒരു ശബ്ദം ഞാൻ എന്റെ പിന്നിൽ കേട്ടു.
EZE 3:13 ജീവികളുടെ ചിറകുകൾതമ്മിൽ തട്ടുന്ന ഒച്ചയും അവയുടെ അരികിലുള്ള ചക്രങ്ങളുടെ ഒച്ചയുമായി ഒരു വലിയ മുഴക്കമായിരുന്നു ഞാൻ കേട്ടത്.
EZE 3:14 അങ്ങനെ ആത്മാവ് എന്നെ എടുത്തുകൊണ്ടുപോയി. എന്റെ ആത്മാവ് കയ്‌പും കോപവുംകൊണ്ടു നിറഞ്ഞിരുന്നു; യഹോവയുടെ കൈ ശക്തിയോടെ എന്റെമേൽ ഉണ്ടായിരുന്നു.
EZE 3:15 പിന്നെ ഞാൻ കേബാർനദിക്കു സമീപമുള്ള ടെൽ-അവീവിൽ താമസിച്ചിരുന്ന പ്രവാസികളുടെ അടുക്കൽ എത്തി. അവർ താമസിച്ചിരുന്ന സ്ഥലത്ത് ഏഴുദിവസം അതിദുഃഖിതനായി ഞാൻ ഇരുന്നു.
EZE 3:16 ആ ഏഴുദിവസം കഴിഞ്ഞപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി. അവിടന്ന് എന്നോട്:
EZE 3:17 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.
EZE 3:18 ദുഷ്ടരോട്, ‘നീ തീർച്ചയായും മരിക്കും’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ നീ അവരോടു സംസാരിക്കുകയോ അവരുടെ ജീവൻ രക്ഷിക്കേണ്ടതിന് അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയോ ചെയ്യാതിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.
EZE 3:19 എങ്കിലും നീ ദുഷ്ടർക്കു മുന്നറിയിപ്പു നൽകുകയും അവർ തങ്ങളുടെ ദുഷ്ടതയിൽനിന്നോ തിന്മനിറഞ്ഞ ജീവിതരീതിയിൽനിന്നോ പിന്തിരിയാതിരുന്നാൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും; എന്നാൽ നീ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
EZE 3:20 “മാത്രമല്ല, നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽനിന്നു വിട്ടുമാറി തിന്മ പ്രവർത്തിക്കുമ്പോൾ, അവരുടെമുമ്പിൽ ഞാൻ ഒരു പ്രതിബന്ധം വെക്കും, അവർ മരിക്കും; നീ അവർക്കു താക്കീതു നൽകാതിരുന്നതുകൊണ്ട് അവർ അവരുടെ പാപത്തിൽ മരിക്കും; അവർ ചെയ്ത നീതിപ്രവൃത്തികൾ കണക്കിലെടുക്കുകയില്ല. എന്നാൽ അവരുടെ രക്തത്തിനുത്തരവാദി നീ ആയിരിക്കും.
EZE 3:21 എന്നാൽ നീതിനിഷ്ഠർ പാപം ചെയ്യാതിരിക്കേണ്ടതിന് നീ അവർക്കു മുന്നറിയിപ്പു നൽകുകയും അവർ പാപം ചെയ്യാതിരിക്കുകയും ചെയ്താൽ, അവർ ഈ മുന്നറിയിപ്പു സ്വീകരിച്ചതുമൂലം ജീവിക്കും. നീയും നിന്നെത്തന്നെ സംരക്ഷിച്ചിരിക്കുന്നു.”
EZE 3:22 അവിടെവെച്ച് പിന്നെയും യഹോവയുടെ കൈ എന്റെമേൽ വന്നു. അവിടന്ന് എന്നോട്, “നീ എഴുന്നേറ്റ് സമഭൂമിയിലേക്കു പോകുക, അവിടെവെച്ചു ഞാൻ നിന്നോടു സംസാരിക്കും” എന്ന് അരുളിച്ചെയ്തു.
EZE 3:23 അങ്ങനെ ഞാൻ എഴുന്നേറ്റു സമഭൂമിയിലേക്കു പോയി; ഞാൻ കേബാർ നദീതീരത്തുവെച്ചു കണ്ടതുപോലെ യഹോവയുടെ മഹത്ത്വം അവിടെ നിൽക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
EZE 3:24 ആത്മാവ് എന്റെമേൽ വന്നു; എനിക്ക് എഴുന്നേറ്റു നിൽക്കാനുള്ള കഴിവു ലഭിച്ചു. അവിടന്ന് എന്നോട് ഇപ്രകാരം കൽപ്പിച്ചു: “നീ പോയി നിന്റെ വീട്ടിൽക്കടന്നു കതകടയ്ക്കുക.
EZE 3:25 എന്നാൽ മനുഷ്യപുത്രാ, അവരുടെ ഇടയിലേക്കു പോകാൻ നിനക്കു കഴിയാത്തവിധത്തിൽ അവർ നിന്നെ കയറുകൊണ്ടു കെട്ടും.
EZE 3:26 നീ ഊമയായിത്തീരത്തക്കവണ്ണം ഞാൻ നിന്റെ നാവിനെ അണ്ണാക്കിനോടു പറ്റിച്ചേരുമാറാക്കും; അങ്ങനെ അവരെ ശാസിക്കാൻ നിനക്കു കഴിവില്ലാതാകും; അവർ മത്സരഗൃഹമല്ലോ.
EZE 3:27 എങ്കിലും ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ഞാൻ നിന്റെ വായ് തുറക്കും; അപ്പോൾ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു,’ എന്നു നീ അവരോടു പറയും; കേൾക്കുന്നവർ കേൾക്കട്ടെ; തിരസ്കരിക്കുന്നവർ തിരസ്കരിക്കട്ടെ. അവർ മത്സരഗൃഹമല്ലോ.
EZE 4:1 “മനുഷ്യപുത്രാ, നീ കളിമണ്ണിന്റെ ഒരു വലിയ കട്ട എടുത്തു മുമ്പിൽവെച്ച് അതിന്മേൽ ജെറുശലേം നഗരം വരയ്ക്കുക.
EZE 4:2 പിന്നീട് അതിനെ വളഞ്ഞ് ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിത്, അതിനെതിരേ പാളയങ്ങൾ സ്ഥാപിക്കുകയും ചുറ്റിലും കോട്ടകളെ തകർക്കുന്ന യന്ത്രമുട്ടികൾ സ്ഥാപിക്കുകയും ചെയ്യുക.
EZE 4:3 പിന്നീട് ഒരു ഇരുമ്പുചട്ടി എടുത്ത് നിനക്കും നഗരത്തിനും മധ്യേ ഇരുമ്പുകോട്ടയായി നിർത്തുക. തുടർന്ന് നിന്റെ മുഖം അതിന് അഭിമുഖമായി തിരിക്കുക. അത് ഉപരോധിക്കപ്പെടും, നീ അതിന് ഉപരോധം ഏർപ്പെടുത്തണം. ഇത് ഇസ്രായേൽജനത്തിനുള്ള ഒരു ചിഹ്നം ആയിരിക്കും.
EZE 4:4 “അതിനുശേഷം നീ ഇടതുവശം ചരിഞ്ഞുകിടന്ന് ഇസ്രായേൽജനത്തിന്റെ അതിക്രമം നിന്റെമേൽ ചുമത്തുക. നീ ആ വശം കിടക്കുന്ന ദിവസത്തോളം അവരുടെ പാപം വഹിക്കണം.
EZE 4:5 അവരുടെ പാപത്തിന്റെ വർഷങ്ങൾക്കനുസരിച്ച് ഞാൻ നിനക്കു ദിവസങ്ങൾ നിശ്ചയിച്ചിരിക്കുന്നു. മുന്നൂറ്റിത്തൊണ്ണൂറു ദിവസങ്ങൾ നീ ഇസ്രായേൽജനത്തിന്റെ പാപം ചുമക്കണം.
EZE 4:6 “ഈ ദിവസങ്ങൾ തികച്ചശേഷം നീ വലതുവശം ചരിഞ്ഞുകിടന്ന് യെഹൂദാജനത്തിന്റെ പാപം വഹിക്കണം. വർഷത്തിന് ഒരു ദിവസംവീതം നാൽപ്പതുദിവസം ഞാൻ ആ വിധത്തിൽ നിനക്കു നിയമിച്ചിരിക്കുന്നു.
EZE 4:7 ഉപരോധിക്കപ്പെട്ട ജെറുശലേമിന് അഭിമുഖമായി നീ നിന്റെ മുഖംതിരിച്ച് നഗ്നമായ ഭുജത്തോടെ അവൾക്കെതിരേ പ്രവചിക്കണം.
EZE 4:8 നിന്റെ ഉപരോധകാലം തികയുന്നതുവരെ നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതിരിക്കേണ്ടതിന് ഞാൻ നിന്നെ കയറുകൊണ്ടു കെട്ടും.
EZE 4:9 “നീ ഗോതമ്പും യവവും അമരയും പയറും തിനയും ചോളവും എടുത്ത് ഒരു പാത്രത്തിലിട്ട് അപ്പം ഉണ്ടാക്കുക. നീ ഒരു വശം ചരിഞ്ഞുകിടക്കുന്ന ദിവസങ്ങളുടെ എണ്ണമനുസരിച്ച് മുന്നൂറ്റിത്തൊണ്ണൂറു ദിവസം അതു ഭക്ഷിക്കണം.
EZE 4:10 നീ കഴിക്കുന്ന ഭക്ഷണം ദിനംപ്രതി ഇരുപതുശേക്കേൽ ആയിരിക്കണം; നിർദിഷ്ട സമയങ്ങളിൽത്തന്നെ നീ അതു കഴിക്കണം.
EZE 4:11 ഒരു ഹീനിന്റെ ആറിലൊരു ഭാഗം വെള്ളം നീ ദിവസവും കുടിക്കണം. അതും കൃത്യസമയങ്ങളിലായിരിക്കണം.
EZE 4:12 യവംകൊണ്ടുള്ള അടപോലെ അതുണ്ടാക്കി ഭക്ഷിക്കണം. അവർ കാൺകെ മനുഷ്യമലം കത്തിച്ച് അതു ചുടണം.
EZE 4:13 ഞാൻ ഇസ്രായേൽമക്കളെ നാടുകടത്തുന്ന ജനതകളുടെ മധ്യത്തിൽ ഈ വിധം മലിനതയോടെ അവർ തങ്ങളുടെ ആഹാരം ഭക്ഷിക്കും,” എന്ന് യഹോവ അരുളിച്ചെയ്തു.
EZE 4:14 അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! യഹോവയായ കർത്താവേ, ഞാൻ ഒരിക്കലും എന്നെത്തന്നെ മലിനമാക്കിയിട്ടില്ല; ചെറുപ്പംമുതൽ ഇന്നുവരെയും തനിയേ ചത്തതോ വന്യമൃഗങ്ങൾ കടിച്ചുകീറിയതോ ഞാൻ തിന്നിട്ടില്ല. അശുദ്ധമായ ഒരു മാംസവും എന്റെ വായിൽ ചെന്നിട്ടില്ല.”
EZE 4:15 അപ്പോൾ അവിടന്ന്: “ഇതാ, മനുഷ്യവിസർജ്യത്തിനു പകരം പശുവിൻചാണകം കത്തിച്ച് നിന്റെ അപ്പം ചുടുന്നതിനു ഞാൻ അനുവാദം തരുന്നു” എന്നു കൽപ്പിച്ചു.
EZE 4:16 അവിടന്ന് എന്നോട് ഇതുംകൂടി അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതാ ഞാൻ ജെറുശലേമിൽ അപ്പമെന്ന കോൽ ഒടിച്ചുകളയുന്നു. അവർ പരിമിതമായ അളവിൽ വ്യാകുലതയോടെയും അപ്പം തിന്നും; ക്ലിപ്തമായ അളവിൽ നിരാശയോടെ വെള്ളം കുടിക്കും.
EZE 4:17 അപ്പവും വെള്ളവും ദുർല്ലഭമായിരിക്കും. ഓരോരുത്തരും പരസ്പരം നോക്കി സ്തബ്ധരായിത്തീരും. തങ്ങളുടെ പാപംനിമിത്തം അവർ ക്ഷയിച്ചുപോകും.
EZE 5:1 “മനുഷ്യപുത്രാ, ഇപ്പോൾത്തന്നെ മൂർച്ചയുള്ള ഒരു വാൾ എടുത്ത് ക്ഷൗരക്കത്തിയായി ഉപയോഗിച്ച് നിന്റെ തലയും താടിയും ക്ഷൗരംചെയ്യുക. പിന്നീട് ത്രാസ് എടുത്ത് രോമം തൂക്കി വിഭജിക്കുക.
EZE 5:2 അതിൽ മൂന്നിലൊരംശം നിന്റെ ഉപരോധകാലം തികയുമ്പോൾ നഗരത്തിന്റെ നടുവിൽവെച്ച് ദഹിപ്പിക്കുക. മൂന്നിലൊന്നെടുത്ത് പട്ടണത്തിനുചുറ്റും വാൾകൊണ്ടു വെട്ടുക. ശേഷിച്ച മൂന്നിലൊരുഭാഗം കാറ്റിൽ പറത്തിക്കളയുക. ഊരിപ്പിടിച്ച വാളുമായി ഞാൻ അവയ്ക്കു പിന്നാലെ ചെല്ലും.
EZE 5:3 എന്നാൽ അവയിൽനിന്ന് അൽപ്പം എടുത്ത് നിന്റെ വസ്ത്രത്തിന്റെ അറ്റത്തു കെട്ടണം.
EZE 5:4 അവയിൽ കുറച്ച് വീണ്ടും എടുത്ത് തീയിലിട്ടു ചുട്ടുകളയണം. അതിൽനിന്ന് ഇസ്രായേലിൽ എല്ലായിടത്തേക്കും ഒരു തീ പടർന്നുപിടിക്കും.
EZE 5:5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതു ജെറുശലേം ആകുന്നു. ഞാൻ അവളെ ജനതകളുടെ മധ്യേ സ്ഥാപിച്ചിരിക്കുന്നു; അവൾക്കുചുറ്റും രാജ്യങ്ങൾ ഉണ്ട്.
EZE 5:6 എന്നാൽ അവൾ അവളുടെ ദുഷ്ടതയിൽ ആ ജനതകളെക്കാളും അവൾക്കുചുറ്റുമുള്ള രാജ്യങ്ങളെക്കാളും അധികം എന്റെ നിയമങ്ങൾക്കും ഉത്തരവുകൾക്കും എതിരേ മത്സരിച്ചിരിക്കുന്നു. കാരണം അവൾ എന്റെ നിയമങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു, എന്റെ ഉത്തരവുകൾ പാലിച്ചിട്ടുമില്ല.
EZE 5:7 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ചുറ്റുമുള്ള രാഷ്ട്രങ്ങളെക്കാൾ അധികം മെരുക്കമില്ലാത്തവരായി നിങ്ങൾ തീർന്നിരിക്കുന്നു. നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ നിയമങ്ങൾ അനുസരിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളിലെ മാനദണ്ഡങ്ങൾ അനുവർത്തിക്കുന്ന തരത്തിൽപോലും നിങ്ങൾ ജീവിച്ചിട്ടില്ല.
EZE 5:8 “ഈ കാരണത്താൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ ഞാൻ, ഞാൻതന്നെ നിങ്ങൾക്ക് എതിരായിരിക്കുന്നു. അയൽരാഷ്ട്രങ്ങൾ കാണുംവിധം ഞാൻ നിങ്ങളുടെമേൽ ന്യായവിധി നടപ്പാക്കും.
EZE 5:9 നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾനിമിത്തം മുമ്പു ചെയ്തിട്ടില്ലാത്തതും മേലാൽ ചെയ്യാത്തതുമായ ഒരു കാര്യം ഞാൻ നിങ്ങളോടു ചെയ്യും.
EZE 5:10 അതിനാൽ നിങ്ങളുടെ ഇടയിൽ മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഭക്ഷിക്കും; മക്കൾ അവരുടെ മാതാപിതാക്കളെയും ഭക്ഷിക്കും. അതിനാൽ ഞാൻ നിങ്ങളുടെമേൽ ന്യായവിധി വരുത്തും; അതിജീവിച്ചവരെ മുഴുവൻ എല്ലാ കാറ്റുകളിലേക്കും ചിതറിക്കും.
EZE 5:11 നിങ്ങൾ നിങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങൾകൊണ്ടും മറ്റെല്ലാ ഹീനകൃത്യങ്ങളാലും എന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കിയിരിക്കുകയാൽ, ഞാൻതന്നെ നിങ്ങളെ ക്ഷൗരംചെയ്യും; എന്റെ കണ്ണുകൾ ഒരിക്കലും നിങ്ങളോടു ദയകാട്ടുകയില്ല, ഞാൻ നിങ്ങളെ ശിക്ഷിക്കാതെ വിടുകയുമില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 5:12 നിങ്ങളിൽ മൂന്നിലൊരംശം മഹാമാരിയാലോ ക്ഷാമത്താലോ നശിക്കും; മൂന്നിലൊരുഭാഗം നഗരത്തിന്റെ മതിലിനു പുറത്തുവെച്ചു വാൾകൊണ്ടു വീഴും; മൂന്നിലൊരുഭാഗത്തെ ഞാൻ കാറ്റുകളിലേക്കു ചിതറിച്ച്, ഊരിപ്പിടിച്ച വാളുമായി അവരെ പിൻതുടരും.
EZE 5:13 “അങ്ങനെ എന്റെ കോപം ശമിക്കും; അവർക്കെതിരേയുള്ള എന്റെ ക്രോധം അവരുടെമേൽ തീർത്ത് ഞാൻ തൃപ്തനാകും. അവരുടെമേൽ ഞാൻ എന്റെ ക്രോധം അഴിച്ചുവിട്ടുകഴിയുമ്പോൾ യഹോവയായ ഞാൻതന്നെയാണ് എന്റെ തീക്ഷ്ണതയിൽ സംസാരിച്ചിരിക്കുന്നത് എന്ന് അവർ അറിയും.
EZE 5:14 “നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ മധ്യേ, വഴിപോകുന്ന എല്ലാവരും കാൺകെത്തന്നെ ഞാൻ നിങ്ങളെ നിന്ദ്യമായ ഒരു തകർച്ചയായി മാറ്റും.
EZE 5:15 അതിനാൽ കോപത്തിലും ക്രോധത്തിലും കഠിനശാസനയിലും ഞാൻ നിങ്ങൾക്കെതിരായി ന്യായവിധി നടത്തുമ്പോൾ നിങ്ങളുടെ ചുറ്റുമുള്ള രാഷ്ട്രങ്ങൾക്ക് നിങ്ങൾ ഒരു നിന്ദാവിഷയവും ആക്ഷേപവും താക്കീതും ഭയത്തിനു കാരണവുമായിത്തീരും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
EZE 5:16 നിങ്ങളുടെമേൽ മാരകവും വിനാശകാരിയുമായ ക്ഷാമത്തിന്റെ അസ്ത്രങ്ങൾ അയയ്ക്കുമ്പോൾ, നിങ്ങളെ നശിപ്പിക്കാൻതന്നെയാണ് ഞാൻ എയ്യുന്നത്. നിങ്ങളുടെമേലുള്ള ക്ഷാമം ഞാൻ കഠിനമാക്കുകയും ഭക്ഷണം എത്തുന്ന മാർഗം ഞാൻ അടച്ചുകളയുകയും ചെയ്യും.
EZE 5:17 മാത്രമല്ല, ഞാൻ ക്ഷാമത്തെയും ദുഷ്ടമൃഗങ്ങളെയും നിങ്ങളുടെ ഇടയിലേക്ക് അയയ്ക്കും. അവ നിങ്ങളെ മക്കളില്ലാത്തവരാക്കും. മഹാമാരിയും രക്തച്ചൊരിച്ചിലും ഞാൻ നിങ്ങളുടെമേൽ വരുത്തും. അങ്ങനെ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കും, എന്ന് യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.”
EZE 6:1 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 6:2 “മനുഷ്യപുത്രാ, ഇസ്രായേൽ പർവതങ്ങൾക്ക് അഭിമുഖമായിനിന്ന് അവയ്ക്കെതിരേ പ്രവചിക്കുക:
EZE 6:3 ഇസ്രായേൽ പർവതങ്ങളേ, യഹോവയായ ദൈവത്തിന്റെ വചനം കേൾക്കുക. യഹോവയായ കർത്താവ് പർവതങ്ങളോടും മലകളോടും നീരൊഴുക്കുകളോടും താഴ്വരകളോടും ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങൾക്കെതിരേ ഒരു വാൾ അയയ്ക്കാൻ പോകുന്നു. ഞാൻ നിങ്ങളുടെ ക്ഷേത്രങ്ങൾ നശിപ്പിക്കും.
EZE 6:4 നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കും; നിങ്ങളുടെ ധൂപപീഠങ്ങൾ തകർക്കും. നിങ്ങളുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ നിങ്ങളുടെ ജനത്തെ ഞാൻ അരിഞ്ഞുവീഴ്ത്തും.
EZE 6:5 അവരുടെ വിഗ്രഹങ്ങൾക്കു മുമ്പിൽ ഇസ്രായേൽമക്കളുടെ ശവങ്ങൾ ഞാൻ വീഴിക്കും. നിങ്ങളുടെ അസ്ഥികൾ നിങ്ങളുടെ ബലിപീഠങ്ങൾക്കുമുമ്പിൽ ഞാൻ ചിതറിക്കും.
EZE 6:6 നിങ്ങൾ എവിടെപ്പാർത്താലും ആ പട്ടണങ്ങൾ നശിപ്പിക്കപ്പെടുകയും ക്ഷേത്രങ്ങൾ തകർക്കപ്പെടുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ബലിപീഠങ്ങൾ നശിപ്പിക്കപ്പെട്ട് ഉപയോഗശൂന്യമായിത്തീരുകയും നിങ്ങളുടെ വിഗ്രഹങ്ങൾ തകർത്ത് തരിപ്പണമാക്കപ്പെടുകയും നിങ്ങളുടെ ധൂപപീഠങ്ങൾ ഉടയ്ക്കപ്പെടുകയും നിങ്ങൾ നിർമിച്ചതൊക്കെയും തുടച്ചുനീക്കപ്പെടുകയും ചെയ്യും.
EZE 6:7 നിങ്ങളുടെ ജനം നിങ്ങളുടെ മധ്യേതന്നെ വധിക്കപ്പെടും, അങ്ങനെ നിങ്ങൾ, ഞാൻ യഹോവ ആകുന്നു എന്ന് അറിയും.
EZE 6:8 “ ‘എങ്കിലും ലോകത്തിലെ വിവിധ ദേശങ്ങളിലേക്കും ജനതകളിലേക്കും നിങ്ങൾ ചിതറിപ്പോകുമ്പോൾ, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ട ചിലരെ ഞാൻ അവശേഷിപ്പിക്കും.
EZE 6:9 അപ്പോൾ അവർ തങ്ങളെ ബന്ധിതരായി കൊണ്ടുപോയിരിക്കുന്ന ദേശങ്ങളിൽവെച്ച് രക്ഷപ്പെട്ടവരായ ജനം എന്നെവിട്ടു പിന്മാറിപ്പോയി വ്യഭിചാരംചെയ്യുന്ന അവരുടെ ഹൃദയങ്ങൾകൊണ്ടും തങ്ങളുടെ വിഗ്രഹങ്ങളെ കണ്ണുകളാൽ മോഹിച്ചതുകൊണ്ടും അവർ എന്നെ എത്രയധികം ദുഃഖിതനാക്കിയെന്നും ഓർക്കും. തങ്ങൾചെയ്ത തിന്മകളോർത്തും തങ്ങളുടെ മ്ലേച്ഛതകൾ ചിന്തിച്ചും അവർ തങ്ങളെത്തന്നെ വെറുക്കും.
EZE 6:10 അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും; ഈ അനർഥം അവരുടെമേൽ വരുത്തുമെന്നു ഞാൻ വെറുതേയല്ല അരുളിച്ചെയ്തിട്ടുള്ളത്.
EZE 6:11 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തിന്റെ സകലദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളുംനിമിത്തം നിങ്ങളുടെ കൈകളടിച്ചും കാൽകൾ ചവിട്ടിയും “അയ്യോ, കഷ്ടം!” എന്നു പറയുക. അവർ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും വീഴും.
EZE 6:12 ദൂരത്തുള്ളവർ മഹാമാരിയാൽ മരിക്കും സമീപത്തുള്ളവൻ വാളാൽ വീഴും; ശേഷിച്ചിരിക്കുന്നവരും രക്ഷപ്പെട്ടവരും ക്ഷാമംകൊണ്ടു മരിക്കും. അങ്ങനെ ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിയും.
EZE 6:13 എല്ലാ ഉയർന്ന കുന്നുകളിലും എല്ലാ പർവതശിഖരങ്ങളിലും എല്ലാ ഇലതൂർന്ന മരത്തിൻകീഴിലും തഴച്ചുവളരുന്ന എല്ലാ കരുവേലകത്തിൻകീഴിലും അവർ തങ്ങളുടെ സകലവിഗ്രഹങ്ങൾക്കും സുഗന്ധധൂപം അർപ്പിച്ചല്ലോ. അവിടെ അവരുടെ വിഗ്രഹങ്ങൾക്കിടയിൽ ബലിപീഠങ്ങൾക്കു ചുറ്റുമായി അവരുടെ ജനം വധിക്കപ്പെട്ടു കിടക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 6:14 അവരുടെ എല്ലാ വാസസ്ഥലങ്ങളിലും ഞാൻ അവർക്കെതിരായി കൈനീട്ടി ദേശത്തെ ദിബ്ലാ മരുഭൂമിയെക്കാൾ നിർജനവും ശൂന്യവുമാക്കും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 7:1 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
EZE 7:2 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും അവസാനം വന്നെത്തിയിരിക്കുന്നു!
EZE 7:3 ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും.
EZE 7:4 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’
EZE 7:5 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം! ഇതാ അതു വരുന്നു!
EZE 7:6 അവസാനം വന്നെത്തിയിരിക്കുന്നു! അവസാനം വന്നെത്തിയിരിക്കുന്നു! അതു നിന്റെനേരേ ഉണർന്നുവരുന്നു. ഇതാ, അതു വന്നിരിക്കുന്നു!
EZE 7:7 വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും.
EZE 7:8 ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും.
EZE 7:9 എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും.
EZE 7:10 “ ‘ഇതാ, ആ ദിവസം! ഇതാ, അതു വരുന്നു! നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; വടി പൂത്തിരിക്കുന്നു, അഹങ്കാരം തളിർത്തിരിക്കുന്നു!
EZE 7:11 അക്രമം എഴുന്നേറ്റിരിക്കുന്നു, ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. ആ ജനത്തിൽ ആരുംതന്നെ, ആ ജനസമൂഹത്തിലോ അവരുടെ ധനത്തിലോ മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല.
EZE 7:12 സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം എത്തിച്ചേർന്നു! വാങ്ങുന്നവർ സന്തോഷിക്കുകയോ വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു.
EZE 7:13 വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം വിറ്റവന് താൻ വിറ്റതു തിരിച്ചുകിട്ടുകയില്ല. അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള ദർശനം മറിച്ചാകുകയില്ല. അവരുടെ പാപംനിമിത്തം ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല.
EZE 7:14 “ ‘അവർ കാഹളമൂതി സകലതും സജ്ജമാക്കിയിരിക്കുന്നു; എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു.
EZE 7:15 പട്ടണത്തിനുപുറത്ത് വാൾ; അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. വയലിൽ ഇരിക്കുന്നവർ വാളാൽ മരിക്കും. ക്ഷാമവും പകർച്ചവ്യാധിയും നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും.
EZE 7:16 അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും പർവതങ്ങളിലേക്ക് ഓടിപ്പോകും. താഴ്വരകളിലെ പ്രാവുകളെപ്പോലെ അവർ എല്ലാവരും വിലപിക്കും, ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ.
EZE 7:17 എല്ലാ കൈകളും തളരും; എല്ലാ കാലുകളും മൂത്രത്താൽ നനയും.
EZE 7:18 അവർ ചാക്കുശീല ധരിക്കും, നടുക്കം അവരെ കീഴടക്കും. എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും.
EZE 7:19 “ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിക്കോ സ്വർണത്തിനോ അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ അവർക്കത് ഉപകരിക്കുകയില്ല. അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ.
EZE 7:20 തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. അതിനാൽ അതു ഞാൻ അവർക്ക് ഒരു ഹീനവസ്തുവാക്കിത്തീർക്കും.
EZE 7:21 അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, അവർ അതിനെ അശുദ്ധമാക്കും.
EZE 7:22 ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. അവർ അതിൽ പ്രവേശിക്കുകയും അതിനെ മലിനമാക്കുകയും ചെയ്യും.
EZE 7:23 “ ‘ദേശം രക്തപാതകംകൊണ്ടും പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ നീ ഒരു ചങ്ങല ഉണ്ടാക്കുക!
EZE 7:24 അവരുടെ വീടുകൾ കൈവശമാക്കുന്നതിന് ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും.
EZE 7:25 ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; എന്നാൽ അവർ അതു കണ്ടെത്തുകയില്ല.
EZE 7:26 നാശത്തിനുമീതേ നാശവും കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും.
EZE 7:27 രാജാവു വിലപിക്കും, പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 8:1 ആറാംവർഷം ആറാംമാസം അഞ്ചാംതീയതി ഞാൻ എന്റെ വീട്ടിൽ ഇരിക്കുമ്പോൾ യെഹൂദനേതാക്കന്മാർ എന്റെമുമ്പിൽ ഇരുന്നിരുന്നു. അപ്പോൾ യഹോവയായ കർത്താവിന്റെ കൈ എന്റെമേൽ വന്നു.
EZE 8:2 ഞാൻ നോക്കിയപ്പോൾ മനുഷ്യസാദൃശ്യത്തിലുള്ള ഒരു രൂപത്തെ കണ്ടു. അദ്ദേഹത്തിന്റെ അരയും അരമുതൽ താഴോട്ടുള്ള ഭാഗവും തീപോലെയും അരമുതൽ മുകളിലേക്കുള്ള ഭാഗം തിളങ്ങുന്ന ലോഹത്തിന്റെ ശോഭയുള്ളതും ആയിരുന്നു.
EZE 8:3 അവിടന്നു തന്റെ കൈപോലെ ഒന്നു നീട്ടി എന്റെ തലമുടി പിടിച്ചു. ആത്മാവ് എന്നെ ഭൂമിക്കും ആകാശത്തിനും മധ്യേ ഉയർത്തി ദൈവത്തിൽനിന്നുള്ള ദർശനത്തിൽ എന്നെ ജെറുശലേമിൽ അകത്തെ അങ്കണത്തിന്റെ വടക്കേകവാടത്തിന്റെ പ്രവേശനത്തിൽ കൊണ്ടുവന്നു. അവിടെ വളരെയധികം അസൂയ ഉത്തേജിപ്പിക്കുന്ന വലിയൊരു വിഗ്രഹം ഉണ്ടായിരുന്നു.
EZE 8:4 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം സമഭൂമിയിൽവെച്ചു ഞാൻ കണ്ട ദർശനംപോലെ അവിടെ ഉണ്ടായിരുന്നു.
EZE 8:5 അപ്പോൾ അവിടന്ന് എന്നോട്: “മനുഷ്യപുത്രാ, കണ്ണുകൾ ഉയർത്തി വടക്കോട്ടുനോക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ ഞാൻ കണ്ണുയർത്തി വടക്കോട്ടു നോക്കി. യാഗപീഠത്തിന്റെ കവാടത്തിന് വടക്കായി പ്രവേശനത്തിങ്കൽ അസൂയാവിഗ്രഹം ഉണ്ടായിരുന്നു.
EZE 8:6 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, അവർ ചെയ്യുന്നതു നീ കാണുന്നുണ്ടോ? എന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എന്നെ ആട്ടിപ്പായിക്കുംവിധം ഇസ്രായേൽഗൃഹം ചെയ്യുന്ന ഏറ്റവും അറപ്പുളവാക്കുന്ന പ്രവൃത്തികൾ നീ കാണുന്നുണ്ടോ? ഇതിലും നീചമായതു നീ ഇനിയും കാണും.”
EZE 8:7 അതിനുശേഷം അവിടന്ന് എന്നെ അങ്കണത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ ചുമരിൽ ഒരു ദ്വാരം കണ്ടു.
EZE 8:8 “മനുഷ്യപുത്രാ, ചുമർ തുരക്കുക,” എന്ന് അവിടന്ന് എന്നോടു കൽപ്പിച്ചു, ഞാൻ ചുമർ കുത്തിത്തുരന്നപ്പോൾ ഒരു വാതിൽ കണ്ടു.
EZE 8:9 അവിടന്ന് എന്നോട്: “അകത്തുപോയി അവർ അവിടെ ചെയ്യുന്ന ദുഷ്ടതയും അറപ്പുളവാക്കുന്ന പ്രവൃത്തികളും നോക്കുക” എന്നു പറഞ്ഞു.
EZE 8:10 ഞാൻ ഉള്ളിൽ കടന്നുനോക്കി. എല്ലാത്തരം ഇഴജാതികളെയും അറപ്പുളവാക്കുന്ന മൃഗങ്ങളെയും ഇസ്രായേൽഗൃഹത്തിന്റെ എല്ലാ വിഗ്രഹങ്ങളെയും ചുമരിൽ വരച്ചുവെച്ചിരിക്കുന്നതു ഞാൻ കണ്ടു.
EZE 8:11 അവയുടെമുമ്പിൽ ഇസ്രായേലിലെ എഴുപതു നേതാക്കന്മാർ നിന്നിരുന്നു. ശാഫാന്റെ മകനായ യയസന്യാവും അവരുടെ മധ്യേ ഉണ്ടായിരുന്നു. ഓരോരുത്തനും ധൂപകലശം കൈയിൽ പിടിച്ചിരുന്നു. മേഘതുല്യമായ ധൂപത്തിന്റെ സൗരഭ്യം അവിടമാകെ വ്യാപിച്ചിരുന്നു.
EZE 8:12 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇസ്രായേലിലെ ഗോത്രത്തലവന്മാർ ഇരുട്ടിൽ, ഓരോരുത്തനും താന്താങ്ങളുടെ ബിംബങ്ങളുടെ അറകളിൽ, എന്താണു ചെയ്യുന്നതെന്നു നീ കാണുന്നോ? ‘യഹോവ നമ്മെ കാണുന്നില്ല; യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു’ എന്നാണ് അവർ പറയുന്നത്.
EZE 8:13 ഇനിയും ഇതിലും വലിയ മ്ലേച്ഛതകൾ അവർ ചെയ്യുന്നതായി നീ കാണും, എന്നും അവിടന്ന് എന്നോട് അരുളിച്ചെയ്തു.”
EZE 8:14 പിന്നീട് യഹോവയുടെ ആലയത്തിന്റെ വടക്കോട്ടുള്ള കവാടത്തിന്റെ പ്രവേശനത്തിലേക്ക് അവിടന്ന് എന്നെ കൊണ്ടുവന്നു. അവിടെ സ്ത്രീകൾ തമ്മൂസുദേവനുവേണ്ടി കരഞ്ഞുകൊണ്ടിരുന്നു.
EZE 8:15 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇതു നീ കാണുന്നോ? ഇതിലും വലിയ മ്ലേച്ഛതകൾ ഞാൻ നിനക്കു കാണിച്ചുതരും.”
EZE 8:16 പിന്നീട് അവിടന്ന് എന്നെ യഹോവയുടെ ആലയത്തിലെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മണ്ഡപത്തിനും യാഗപീഠത്തിനും മധ്യേ ഏകദേശം ഇരുപത്തിയഞ്ചു പുരുഷന്മാർ യഹോവയുടെ ആലയത്തിനുനേരേ തങ്ങളുടെ പുറംകാട്ടിക്കൊണ്ടും കിഴക്കോട്ടു മുഖം തിരിച്ചും നിന്നിരുന്നു. അവർ കിഴക്കോട്ടുനോക്കി സൂര്യനെ നമസ്കരിക്കുകയായിരുന്നു.
EZE 8:17 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, നീ ഇതു കാണുന്നോ? യെഹൂദാഗൃഹത്തിന് ഇവിടെ ചെയ്യുന്ന ഈ മ്ലേച്ഛതകൾ തീരെ നിസ്സാരമെന്നു തോന്നിയിട്ടോ അവർ ദേശത്തെ അക്രമംകൊണ്ടു നിറയ്ക്കുകയും എന്നെ വീണ്ടും വീണ്ടും പ്രകോപിപ്പിക്കുകയും ചെയ്യുന്നത്? നോക്കൂ, അവർ മരച്ചില്ല മൂക്കിൽ തൊടുവിക്കുന്നത്.
EZE 8:18 അതിനാൽ ഞാൻ ക്രോധത്തോടെ പ്രവർത്തിക്കും. എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവർ എന്നെ നോക്കി നിലവിളിച്ചാലും ഞാൻ അവരുടെ നിലവിളി കേൾക്കുകയില്ല.”
EZE 9:1 അതിനുശേഷം ഞാൻ കേൾക്കെ അവിടന്ന് ഉച്ചത്തിൽ വിളിച്ച്: “നഗരത്തിൽ ശിക്ഷ നടപ്പാക്കുന്നവരേ, നിങ്ങൾ ഓരോരുത്തരും വിനാശം വിതയ്ക്കുന്ന ആയുധങ്ങളും കൈയിലേന്തി അടുത്തുവരിക” എന്നു പറഞ്ഞു.
EZE 9:2 അപ്പോൾ ആറു പുരുഷന്മാർ വടക്കോട്ടു ദർശനമുള്ള മുകളിലത്തെ കവാടത്തിൽനിന്ന് കൈയിൽ മാരകായുധങ്ങൾ ഏന്തിക്കൊണ്ടുവന്നു. അവരോടൊപ്പം ചണവസ്ത്രം ധരിച്ച് ഒരു മനുഷ്യനുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈവശം എഴുത്തുസാമഗ്രികൾ നിറച്ച ഒരു സഞ്ചി ഉണ്ടായിരുന്നു. അവർ അകത്തുവന്ന് വെങ്കലയാഗപീഠത്തിന്റെ അടുക്കൽ നിന്നു.
EZE 9:3 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വം അത് അധിവസിച്ചിരുന്ന കെരൂബിൽനിന്ന് പുറപ്പെട്ട് ആലയത്തിന്റെ പ്രവേശനകവാടത്തിൽ വന്നു. ചണവസ്ത്രം ധരിച്ച് അരയിൽ എഴുത്തുസാമഗ്രികളുമായി വന്ന മനുഷ്യനെ യഹോവ വിളിച്ചു.
EZE 9:4 യഹോവ അവനോട്, “ജെറുശലേം പട്ടണത്തിൽക്കൂടി നടന്ന് അതിൽ നടമാടുന്ന എല്ലാ മ്ലേച്ഛതകളെയും ഓർത്ത് നെടുവീർപ്പിട്ടു കരയുന്നവരുടെ നെറ്റിയിൽ ഒരു ചിഹ്നം ഇടുക” എന്നു കൽപ്പിച്ചു.
EZE 9:5 എന്നാൽ മറ്റുള്ളവരോട് ഞാൻ കേൾക്കെ അവിടന്ന് കൽപ്പിച്ചത്: “അവന്റെ പിന്നാലെ നഗരത്തിലൂടെച്ചെന്ന് വധിക്കുക; ദയയോ അനുകമ്പയോ കാണിക്കരുത്.
EZE 9:6 വൃദ്ധന്മാരെയും യുവാക്കളെയും യുവതികളെയും മാതാക്കളെയും കുഞ്ഞുങ്ങളെയും നിശ്ശേഷം കൊന്നുകളവിൻ, എന്നാൽ അടയാളമുള്ള ഒരുവനെയും തൊടരുത്. എന്റെ വിശുദ്ധമന്ദിരത്തിൽനിന്നു തുടങ്ങുവിൻ.” അങ്ങനെ അവർ ആലയത്തിന്റെ മുന്നിലുണ്ടായിരുന്ന നേതാക്കന്മാരുടെ ഇടയിൽനിന്നുതന്നെ ആരംഭിച്ചു.
EZE 9:7 അവിടന്ന് അവരോട്: “പോകുക! ആലയത്തെ അശുദ്ധമാക്കി, അങ്കണം വധിക്കപ്പെട്ടവരെക്കൊണ്ടു നിറയ്ക്കുക” എന്നു കൽപ്പിച്ചു. അങ്ങനെ അവർ പുറപ്പെട്ട് നഗരത്തിലുടനീളം ജനത്തെ വെട്ടിവീഴ്ത്താൻ ആരംഭിച്ചു.
EZE 9:8 അവർ ഇങ്ങനെ വധിച്ചുകൊണ്ടിരിക്കുമ്പോൾ, ഞാൻമാത്രം ശേഷിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഇപ്രകാരം നിലവിളിച്ചു: “അയ്യോ! യഹോവയായ കർത്താവേ, അവിടന്ന് ജെറുശലേമിൽ അവിടത്തെ ക്രോധം പകർന്ന് ഇസ്രായേലിലെ ശേഷിപ്പിനെ മുഴുവൻ സംഹരിക്കുകയാണോ?”
EZE 9:9 അപ്പോൾ അവിടന്ന് അരുളിച്ചെയ്തു: “ഇസ്രായേൽഗൃഹത്തിന്റെയും യെഹൂദയുടെയും അകൃത്യം വളരെ വലുതാണ്. ദേശം രക്തപാതകംകൊണ്ടും നഗരം അതിക്രമംകൊണ്ടും നിറഞ്ഞിരിക്കുന്നു. ‘യഹോവ ദേശത്തെ കൈവിട്ടിരിക്കുന്നു; യഹോവ കാണുന്നില്ല,’ എന്ന് അവർ പറയുന്നുവല്ലോ.
EZE 9:10 അതുകൊണ്ട് എന്റെ കണ്ണുകൾ അവരോട് അനുകമ്പ കാട്ടുകയോ ഞാൻ വിട്ടുവീഴ്ച കാണിക്കുകയോ ചെയ്യുകയില്ല. അവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ഞാൻ അവരുടെ തലമേൽ പകരംവീട്ടും.”
EZE 9:11 അപ്പോൾ അരയിൽ എഴുത്തുസാമഗ്രികളേന്തിയ ചണവസ്ത്രധാരിയായ പുരുഷൻ: “എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു” എന്നു ബോധിപ്പിച്ചു.
EZE 10:1 പിന്നെ ഞാൻ നോക്കിയപ്പോൾ കെരൂബുകളുടെ തലകൾക്കുമുകളിലുള്ള വിതാനത്തിന്റെമീതേ സിംഹാസനത്തിന്റെ സാദൃശ്യത്തിൽ നീല രത്നംപോലെയുള്ള ഒരു രൂപം കാണപ്പെട്ടു.
EZE 10:2 ചണവസ്ത്രം ധരിച്ച പുരുഷനോട് അവിടന്ന് സംസാരിച്ചു: “കെരൂബുകൾക്കുതാഴേ തിരിഞ്ഞുകൊണ്ടിരിക്കുന്ന ചക്രങ്ങൾക്കിടയിൽ ചെന്ന് കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ കൈനിറയെ തീക്കനൽ എടുത്ത് നഗരത്തിന്മേൽ വിതറുക” എന്നു കൽപ്പിച്ചു. ഞാൻ നോക്കിക്കൊണ്ടിരിക്കെ അദ്ദേഹം അവിടേക്കു ചെന്നു.
EZE 10:3 അദ്ദേഹം ചെല്ലുമ്പോൾ കെരൂബുകൾ ആലയത്തിന്റെ തെക്കുവശത്തു നിന്നിരുന്നു. മേഘം അകത്തെ അങ്കണത്തെ നിറച്ചിരുന്നു.
EZE 10:4 അപ്പോൾ യഹോവയുടെ മഹത്ത്വം കെരൂബുകളിൽനിന്നുയർന്ന് ആലയത്തിന്റെ പ്രവേശനകവാടത്തിൽ നിന്നു. ആലയം മേഘംകൊണ്ടു നിറഞ്ഞു. അങ്കണവും യഹോവയുടെ മഹത്ത്വത്തിന്റെ ശോഭയാൽ നിറഞ്ഞിരുന്നു.
EZE 10:5 കെരൂബുകളുടെ ചിറകുകളുടെ ഒച്ച സർവശക്തനായ ദൈവം സംസാരിക്കുമ്പോൾ എന്നപോലെ പുറത്തെ അങ്കണംവരെ കേട്ടിരുന്നു.
EZE 10:6 ചണവസ്ത്രം ധരിച്ച പുരുഷനോട് യഹോവ ഇപ്രകാരം കൽപ്പിച്ചു, “കെരൂബുകളുടെ മധ്യേ തിരിയുന്ന ചക്രങ്ങൾക്കിടയിൽനിന്നു തീക്കനൽ എടുക്കുക” അപ്പോൾ അദ്ദേഹം ചെന്ന് ചക്രങ്ങൾക്കു സമീപം നിന്നു.
EZE 10:7 അപ്പോൾ ഒരു കെരൂബ് കെരൂബുകളുടെ ഇടയിൽനിന്ന് കെരൂബുകളുടെ മധ്യത്തിലുള്ള തീയിലേക്കു കൈനീട്ടി കുറെ കനൽ എടുത്ത് ചണവസ്ത്രം ധരിച്ചവന്റെ കൈയിൽ കൊടുത്തു. അദ്ദേഹം അതു വാങ്ങി പുറത്തേക്കുപോയി.
EZE 10:8 (കെരൂബുകളുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്ന് കാണപ്പെട്ടിരുന്നു.)
EZE 10:9 ഞാൻ നോക്കിയപ്പോൾ കെരൂബുകൾക്കുകീഴേ നാലു ചക്രം, ഓരോ കെരൂബിനും താഴെയായി ഓരോന്ന് കാണപ്പെട്ടു. ചക്രങ്ങളുടെ ശോഭ പുഷ്യരാഗരത്നംപോലെ ആയിരുന്നു.
EZE 10:10 അവയുടെ കാഴ്ച ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രം ഉള്ളതുപോലെയും നാലും ഒരേ രീതിയിലും ആയിരുന്നു.
EZE 10:11 അവ ചലിക്കുമ്പോൾ കെരൂബുകൾ അഭിമുഖമായി നിന്നിരുന്ന നാലു ദിക്കുകളിൽ എങ്ങോട്ടുവേണമെങ്കിലും അവയ്ക്കു പോകാം; അവ പോകുമ്പോൾ അതിലെ ചക്രങ്ങൾക്കു തിരിയേണ്ട ആവശ്യമില്ല. കെരൂബുകളുടെ തല അഭിമുഖമായിരുന്ന വശത്തേക്ക് അവ സഞ്ചരിച്ചു, അവയ്ക്ക് ഇടംവലം തിരിയേണ്ട ആവശ്യമില്ല.
EZE 10:12 അവയുടെ മുഴുവൻ ശരീരവും പിൻഭാഗവും കൈകളും ചിറകുകളും കണ്ണുകൾകൊണ്ടു നിറഞ്ഞിരിക്കുന്നു, നാലു ചക്രങ്ങൾക്കു ചുറ്റും എല്ലായിടത്തും കണ്ണുകൾ ഉണ്ടായിരുന്നു.
EZE 10:13 ചക്രങ്ങൾക്കു ഞാൻ കേൾക്കെ, “ചുഴലിച്ചക്രങ്ങൾ” എന്നു പേരുവിളിച്ചു.
EZE 10:14 നാലു കെരൂബുകൾക്കും നാലു മുഖംവീതം ഉണ്ടായിരുന്നു. ഒന്നാമത്തെ മുഖം കെരൂബിന്റേതും രണ്ടാമത്തേതു മനുഷ്യന്റേതും മൂന്നാമത്തേതു സിംഹത്തിന്റേതും നാലാമത്തേത് കഴുകന്റേതും ആയിരുന്നു.
EZE 10:15 അപ്പോൾ കെരൂബുകൾ മേലോട്ടുയർന്നു. അവ ഞാൻ കേബാർനദീതീരത്തു കണ്ട നാലു ജീവികൾതന്നെ.
EZE 10:16 കെരൂബുകൾ പോകുമ്പോൾ ചക്രങ്ങളും അവയോടൊപ്പം പോകും. ഭൂമിയിൽനിന്നുയരാൻ കെരൂബുകൾ ചിറകുവിടർത്തുമ്പോൾ ചക്രങ്ങൾ അവയുടെ പാർശ്വംവിട്ടുമാറുകയില്ല.
EZE 10:17 കെരൂബുകൾ നിശ്ചലമായി നിൽക്കുമ്പോൾ, ചക്രങ്ങളും നിൽക്കും; കെരൂബുകൾ ഉയരുമ്പോൾ ചക്രങ്ങളും അവയോടൊത്തുയരും; കാരണം ജീവികളുടെ ആത്മാവ് ചക്രങ്ങളിൽ ആയിരുന്നു.
EZE 10:18 അപ്പോൾ യഹോവയുടെ മഹത്ത്വം ആലയത്തിന്റെ പ്രവേശനകവാടത്തിൽനിന്നു മാറി കെരൂബുകൾക്കു മീതേ നിന്നു.
EZE 10:19 അപ്പോൾ ഞാൻ നോക്കിക്കൊണ്ടിരിക്കെത്തന്നെ കെരൂബുകൾ ചിറകുവിരിച്ച് ഭൂമിയിൽനിന്നുയർന്നു. അവ പുറപ്പെട്ടുപോയപ്പോൾ ചക്രങ്ങളും അവയുടെ പാർശ്വത്തിൽ ഉണ്ടായിരുന്നു. എല്ലാവരും യഹോവയുടെ ആലയത്തിന്റെ കിഴക്കേകവാടത്തിൽ നിന്നു, ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്ത്വവും അവർക്കുമീതേ നിന്നു.
EZE 10:20 ഇവ കേബാർ നദീതീരത്തുവെച്ച് ഇസ്രായേലിന്റെ ദൈവത്തിനുകീഴേ ഞാൻ കണ്ട ജീവികളായിരുന്നു. അങ്ങനെ അവ കെരൂബുകൾ എന്നു ഞാൻ മനസ്സിലാക്കി.
EZE 10:21 ഓരോന്നിനും നന്നാലു മുഖവും നന്നാലു ചിറകും ഉണ്ടായിരുന്നു. അവയുടെ ചിറകുകൾക്കുകീഴേ മനുഷ്യന്റെ കൈപോലെ ഒന്നുണ്ടായിരുന്നു.
EZE 10:22 അവയുടെ മുഖസാദൃശ്യം ഞാൻ കേബാർനദീതീരത്തു കണ്ടവിധംതന്നെ ആയിരുന്നു. ഓരോന്നും നേരേ മുമ്പോട്ടുതന്നെ സഞ്ചരിച്ചു.
EZE 11:1 അതിനുശേഷം ആത്മാവ് എന്നെ എടുത്ത് യഹോവയുടെ ആലയത്തിന്റെ കിഴക്കോട്ടു മുഖമുള്ള കിഴക്കേകവാടത്തിൽ കൊണ്ടുവന്നു. അവിടെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിൽ ഇരുപത്തിയഞ്ചു പുരുഷന്മാർ ഉണ്ടായിരുന്നു. അവരിൽ ജനത്തിന്റെ നേതാക്കളായ അസ്സൂരിന്റെ മകനായ യയസന്യാവിനെയും ബെനായാവിന്റെ മകനായ പെലത്യാവിനെയും ഞാൻ കണ്ടു.
EZE 11:2 യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഈ പട്ടണത്തിൽ ദുഷ്ടതനിറഞ്ഞ നിർദേശങ്ങൾ നൽകിക്കൊണ്ട് ഗൂഢാലോചന നടത്തുന്ന പുരുഷന്മാരാണ് ഇവർ.
EZE 11:3 ‘നമ്മുടെ വീടുകൾ അടുത്തിടെയല്ലേ പുതുക്കിപ്പണിതത്? ഈ പട്ടണം ഒരു കുട്ടകവും നാം അതിനുള്ളിലെ മാംസവും ആണല്ലോ,’ എന്ന് അവർ പറയുന്നു.
EZE 11:4 അതുകൊണ്ട് അവർക്കെതിരായി പ്രവചിക്കുക; മനുഷ്യപുത്രാ, പ്രവചിക്കുക.”
EZE 11:5 അപ്പോൾ യഹോവയുടെ ആത്മാവ് എന്റെമേൽ വന്നു. അവിടന്ന് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “നീ ഇപ്രകാരം പറയുക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിലെ നേതാക്കന്മാരേ, നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നു; നിങ്ങളുടെ ചിന്തകൾ ഞാൻ അറിയുന്നു.
EZE 11:6 ഈ പട്ടണത്തിലെ നിരവധി ആളുകളെ നിങ്ങൾ വധിച്ചു; അവരെക്കൊണ്ട് അതിന്റെ തെരുവീഥികൾ നിറച്ചിരിക്കുന്നു.
EZE 11:7 “അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ പട്ടണത്തിന്റെ നടുവിൽ നിങ്ങൾ വീഴ്ത്തിയ നിഹതന്മാർ മാംസവും ഈ പട്ടണം കുട്ടകവുമാകുന്നു. ഞാനോ, നിങ്ങളെ അതിൽനിന്ന് പുറത്തുവരുത്തും.
EZE 11:8 നിങ്ങൾ വാളിനെ ഭയപ്പെട്ടു; അതിനാൽ ഞാൻ നിങ്ങളുടെമേൽ വാൾ അയയ്ക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 11:9 ഞാൻ നിങ്ങളെ നഗരമധ്യത്തിൽനിന്നു പുറത്തുകൊണ്ടുവരും. ഞാൻ നിങ്ങളെ വിദേശികളുടെ കൈയിൽ ഏൽപ്പിച്ച് നിങ്ങളുടെമേൽ ന്യായവിധി വരുത്തും.
EZE 11:10 നിങ്ങൾ വാളാൽ വീഴും; ഇസ്രായേലിന്റെ അതിർത്തിയിൽവെച്ച് ഞാൻ നിങ്ങളെ ന്യായംവിധിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 11:11 ഈ പട്ടണം നിങ്ങൾക്ക് ഒരു കുട്ടകം ആയിരിക്കുകയില്ല; നിങ്ങൾ അതിനുള്ളിലെ മാംസവും ആകുകയില്ല. എന്നാൽ ഇസ്രായേലിന്റെ അതിർത്തിയിൽവെച്ചു ഞാൻ നിങ്ങളെ ന്യായംവിധിക്കും.
EZE 11:12 അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും; കാരണം നിങ്ങൾ എന്റെ ഉത്തരവുകൾ പാലിക്കുകയോ എന്റെ നിയമങ്ങൾ അനുസരിക്കുകയോ ചെയ്യാതെ നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങളുടെ ആദർശങ്ങൾ അനുവർത്തിക്കുകയാണ് നിങ്ങൾ ചെയ്തത്.”
EZE 11:13 ഞാൻ പ്രവചിച്ചുകൊണ്ടിരിക്കെ ബെനായാവിന്റെ മകനായ പെലത്യാവു മരിച്ചു. അപ്പോൾ ഞാൻ കമിഴ്ന്നുവീണ് ഉച്ചത്തിൽ, “അയ്യോ! യഹോവയായ കർത്താവേ, അങ്ങ് ഇസ്രായേലിന്റെ ശേഷിപ്പിനെ നിശ്ശേഷം നശിപ്പിക്കുമോ” എന്നു നിലവിളിച്ചു.
EZE 11:14 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
EZE 11:15 “മനുഷ്യപുത്രാ, ജെറുശലേംനിവാസികൾ നിന്റെ സഹപ്രവാസികളെയും ഇസ്രായേൽജനം മുഴുവനെയുംകുറിച്ച് ഇങ്ങനെ പറയുന്നു: ‘അവർ യഹോവയിൽനിന്നു ദൂരെ പോയിരിക്കുന്നു, ഈ ദേശം നമുക്ക് ഒരവകാശമായി നൽകപ്പെട്ടിരിക്കുന്നു.’
EZE 11:16 “അതിനാൽ നീ പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അവരെ ദൂരത്ത് ജനതകളുടെ ഇടയിലേക്കു നീക്കിക്കളഞ്ഞുവെങ്കിലും രാജ്യങ്ങളുടെ മധ്യേ അവരെ ചിതറിച്ചെങ്കിലും, അവർ പോയിട്ടുള്ള ദേശങ്ങളിൽ ഞാൻ അൽപ്പനേരത്തേക്ക് അവർക്കൊരു വിശുദ്ധമന്ദിരമായിരുന്നു.’
EZE 11:17 “അതിനാൽ നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളെ ജനതകളുടെ മധ്യേനിന്നു ശേഖരിക്കുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും. ഇസ്രായേൽദേശം ഞാൻ നിങ്ങൾക്കു തിരികെത്തരും.’
EZE 11:18 “അവർ അവിടേക്കു മടങ്ങിവരുമ്പോൾ അവരുടെ എല്ലാ മ്ലേച്ഛരൂപങ്ങളും നിന്ദ്യമായ വിഗ്രഹങ്ങളും അവർ അതിൽനിന്നു നീക്കിക്കളയും.
EZE 11:19 അവർ എന്റെ ഉത്തരവുകൾ പാലിച്ച്, എന്റെ നിയമങ്ങൾ അനുസരിച്ചു ജീവിക്കേണ്ടതിന് ഞാൻ അവർക്ക് ഏകാഗ്രമായ ഒരു ഹൃദയം നൽകും. ഞാൻ പുതിയൊരാത്മാവിനെ അവരുടെ ഉള്ളിലാക്കും; കല്ലായ ഹൃദയം അവരിൽനിന്നു നീക്കിക്കളഞ്ഞ് മാംസളമായൊരു ഹൃദയം ഞാൻ അവർക്കു നൽകും. അങ്ങനെ അവർ എന്റെ ജനമായിത്തീരുകയും ഞാൻ അവർക്കു ദൈവമായിരിക്കുകയും ചെയ്യും
EZE 11:21 എന്നാൽ തങ്ങളുടെ ഹൃദയം എല്ലാ മ്ലേച്ഛരൂപങ്ങളിലേക്കും നിന്ദ്യമായ വിഗ്രഹങ്ങളിലേക്കും അർപ്പിക്കുന്നവരുടെ പ്രവൃത്തികൾ അവരുടെ തലമേൽതന്നെ ഞാൻ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
EZE 11:22 പിന്നീട് കെരൂബുകൾ ചിറകുകൾ വിടർത്തി; ചക്രങ്ങളും അവയ്ക്കരികിൽത്തന്നെ ഉണ്ടായിരുന്നു. ഇസ്രായേലിൻദൈവത്തിന്റെ മഹത്ത്വം അവയ്ക്കുമീതേ ഉണ്ടായിരുന്നു.
EZE 11:23 യഹോവയുടെ മഹത്ത്വം പട്ടണത്തിന്റെ മധ്യേനിന്ന് ഉയർന്ന്, നഗരത്തിനു കിഴക്കുള്ള പർവതത്തിന്മേൽ നിന്നു.
EZE 11:24 ആത്മാവ് ഒരു ദർശനത്തിൽ എന്നെ ഉയർത്തി ദൈവാത്മാവിനാൽത്തന്നെ ബാബേൽദേശത്തു പ്രവാസികളുടെ അടുക്കലേക്കു കൊണ്ടുവന്നു. പിന്നീട് ഞാൻ കണ്ട ദർശനം എന്റെ കാഴ്ചയ്ക്കു മറഞ്ഞു;
EZE 11:25 അങ്ങനെ യഹോവ എനിക്കു കാണിച്ചുതന്ന സകലകാര്യങ്ങളും ഞാൻ പ്രവാസികളോടു പറഞ്ഞു.
EZE 12:1 യഹോവയുടെ അരുളപ്പാട് എനിക്കു വീണ്ടും ഉണ്ടായി:
EZE 12:2 “മനുഷ്യപുത്രാ, കണ്ണുണ്ടായിട്ടും കാണാതെയും ചെവിയുണ്ടായിട്ടും കേൾക്കാതെയുമിരിക്കുന്ന മത്സരമുള്ള ജനത്തിന്റെ മധ്യത്തിലാണ് നീ പാർക്കുന്നത്. കാരണം അവർ മത്സരമുള്ള ഒരു ജനതതന്നെ.
EZE 12:3 “അതുകൊണ്ട് മനുഷ്യപുത്രാ, യാത്രയ്ക്കുള്ള ഭാണ്ഡം ഒരുക്കി പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറെടുക്കുക; പകൽസമയത്ത് അവർ കാൺകെ നിന്റെ സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പുറപ്പെടുക. മത്സരമുള്ള ഒരു ജനതയെങ്കിലും, ഒരുപക്ഷേ, അവർ കാര്യം മനസ്സിലാക്കിയെന്നുവരാം.
EZE 12:4 പകൽസമയത്ത് അവർ കാൺകെ പ്രവാസത്തിലേക്കു പോകുന്നതിനു തയ്യാറാക്കിവെച്ച നിന്റെ ഭാണ്ഡം പുറത്തുകൊണ്ടുവരിക. പിന്നീട് വൈകുന്നേരത്ത് അവർ നോക്കിനിൽക്കുമ്പോൾത്തന്നെ പ്രവാസത്തിലേക്കെന്നപോലെ പുറപ്പെടുക.
EZE 12:5 അവർ കാൺകെ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കി അതിലൂടെ നിന്റെ ഭാണ്ഡവുമായി പുറപ്പെടുക.
EZE 12:6 അവർ കാൺകെ ഭാണ്ഡം നിന്റെ ചുമലിലേറ്റി ഇരുട്ടത്ത് യാത്രപുറപ്പെടുക. നിലം കാണാത്തവിധം നിന്റെ മുഖം മൂടുക. ഞാൻ നിന്നെ ഇസ്രായേൽഗൃഹത്തിന് ഒരു ചിഹ്നമാക്കിയിരിക്കുന്നു.”
EZE 12:7 എന്നോടു കൽപ്പിച്ചതുപോലെ ഞാൻ ചെയ്തു. പകൽസമയത്ത് ഒരു പ്രവാസിയുടെ ഭാണ്ഡമെന്നപോലെ ഞാൻ എന്റെ ഭാണ്ഡം പുറത്തുകൊണ്ടുവന്നു. വൈകുന്നേരത്ത് ഞാൻതന്നെ മതിൽ കുത്തിത്തുരന്നു. ഇരുട്ടത്ത് ഞാൻ പുറപ്പെട്ട് അവർ കാൺകെ എന്റെ ഭാണ്ഡം തോളിൽ ചുമന്നു.
EZE 12:8 രാവിലെ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 12:9 “മനുഷ്യപുത്രാ, മത്സരമുള്ള ജനതയായ ഇസ്രായേൽജനം ‘നീ എന്താണു ചെയ്യുന്നത്?’ എന്നു നിന്നോടു ചോദിച്ചില്ലേ?
EZE 12:10 “അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: ഈ അരുളപ്പാട് ജെറുശലേമിലെ പ്രഭുക്കന്മാർക്കും അതിലുള്ള ഇസ്രായേൽജനം മുഴുവനും ഉള്ളതാണ്.
EZE 12:11 ഞാൻ നിങ്ങൾക്ക് ഒരു ചിഹ്നമാണ്,’ എന്ന് അവരോടു പറയുക. “ഞാൻ ചെയ്തതുപോലെ അവർക്കു സംഭവിക്കും; അവർ പ്രവാസത്തിലേക്ക്, അടിമകളായി പോകേണ്ടിവരും.
EZE 12:12 “അവരുടെ ഇടയിലുള്ള പ്രഭു ഇരുട്ടിൽ തന്റെ ഭാണ്ഡം ചുമലിലേറ്റി പുറപ്പെടും; അതു പുറത്തുകൊണ്ടുവരാൻ അവൻ മതിൽ കുത്തിത്തുരന്ന് ഒരു ദ്വാരമുണ്ടാക്കും; നിലം സ്വന്തം കണ്ണുകൊണ്ടു കാണാത്തവിധം അയാൾ തന്റെ മുഖം മറയ്ക്കും.
EZE 12:13 മാത്രമല്ല, ഞാൻ എന്റെ വല അയാളുടെമേൽ വിരിക്കും; എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും; ഞാൻ അയാളെ കൽദയരുടെ ദേശമായ ബാബേലിലേക്കു കൊണ്ടുവരും. എങ്കിലും ഇതൊന്നും അയാൾ സ്വന്തം കണ്ണുകളാൽ കാണുകയില്ല. അവിടെവെച്ച് അയാൾ മരിക്കും.
EZE 12:14 അയാൾക്കു ചുറ്റുമുള്ള അയാളുടെ സഹായികളെയും മുഴുവൻ സൈന്യത്തെയും ഞാൻ കാറ്റിൽ ചിതറിക്കും. അവരുടെ പിന്നാലെ ഞാൻ ഊരിപ്പിടിച്ച വാളുമായി പിൻതുടരും.
EZE 12:15 “ഞാൻ അവരെ ജനതകൾക്കുമധ്യേ ചിതറിച്ച് രാജ്യങ്ങളിലൂടെ ഛിന്നിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 12:16 എന്നാൽ അവർ പോകുന്ന ദേശങ്ങളിൽ തങ്ങളുടെ എല്ലാ മ്ലേച്ഛതകളും വിളിച്ചറിയിക്കേണ്ടതിന് അവരിൽ ചിലരെ ഞാൻ വാളിൽനിന്നും ക്ഷാമത്തിൽനിന്നും മഹാമാരിയിൽനിന്നും വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
EZE 12:17 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
EZE 12:18 “മനുഷ്യപുത്രാ, വിറയലോടെ നിന്റെ അപ്പം തിന്നുകയും നടുക്കത്തോടും ഭീതിയോടുംകൂടെ നിന്റെ വെള്ളം കുടിക്കുകയും ചെയ്യുക.
EZE 12:19 ദേശത്തെ ജനങ്ങളോട് ഇപ്രകാരം പറയുക: ‘ഇസ്രായേൽദേശത്തുള്ള ജെറുശലേംനിവാസികളെപ്പറ്റി യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവരുടെ ദേശം അതിൽ വസിക്കുന്നവരുടെ അതിക്രമം നിമിത്തം അതിലുള്ള ഒരു വസ്തുവും അവശേഷിപ്പിക്കാതെ സകലതും കൊള്ളചെയ്യപ്പെടും. അതുകൊണ്ട് അവർ ഭീതിയോടെ അപ്പം തിന്നുകയും അമ്പരപ്പോടെ വെള്ളം കുടിക്കുകയും ചെയ്യും.
EZE 12:20 നിവാസികളുള്ള പട്ടണങ്ങൾ ശൂന്യമായും ദേശം നിർജനമായും തീരും; അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
EZE 12:21 യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്കുണ്ടായി:
EZE 12:22 “മനുഷ്യപുത്രാ, ‘ദിവസങ്ങൾ നീണ്ടുപോകുന്നു, ദർശനങ്ങളൊന്നും നിവൃത്തിയാകുന്നതുമില്ല,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെപ്പറ്റി നിങ്ങൾക്കുള്ള പഴമൊഴിക്ക് ഇനി എന്തു സാംഗത്യം?
EZE 12:23 അവരോട് ഇങ്ങനെ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേലിൽ മേലാൽ ഇതൊരു പഴഞ്ചൊല്ലായിത്തീരാതവണ്ണം ഞാൻ ഈ പഴഞ്ചൊല്ലിനെ നിർത്തലാക്കും. എന്നാൽ ദിവസങ്ങൾ അടുത്തുവരുന്നു എന്നും ദർശനങ്ങളെല്ലാം നിറവേറ്റപ്പെടുമെന്നും അവരോടു പറയുക.
EZE 12:24 കാരണം ഇസ്രായേൽജനത്തിൽ ഇനിയൊരിക്കലും കപടദർശനമോ മുഖസ്തുതി പറയുന്ന ദേവപ്രശ്നമോ ഉണ്ടാകുകയില്ല.
EZE 12:25 യഹോവയായ ഞാൻതന്നെ സംസാരിക്കും; ഞാൻ സംസാരിക്കുന്ന വചനങ്ങൾ എല്ലാം നിറവേറുകയും ചെയ്യും; അതിനു കാലതാമസം ഉണ്ടാക്കുകയില്ല; കാരണം, ഹേ, മത്സരമുള്ള ജനതയേ, നിങ്ങളുടെകാലത്ത് ഞാൻ അരുളിച്ചെയ്യുകയും അതു നിറവേറ്റുകയും ചെയ്യും എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.’ ”
EZE 12:26 യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
EZE 12:27 “മനുഷ്യപുത്രാ, ‘അയാൾക്കു ലഭിക്കുന്ന ദർശനം ബഹുകാലത്തിനുശേഷം സംഭവിക്കാനുള്ളതാണ്, അതിവിദൂരഭാവിയിലെ കാര്യമാണ് അയാൾ പ്രവചിക്കുന്നത്’ എന്നിങ്ങനെ ഇസ്രായേൽജനത പറയുന്നു.
EZE 12:28 “അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വചനങ്ങളൊന്നും ഇനി താമസിക്കുകയില്ല; ഞാൻ അരുളിച്ചെയ്യുന്ന ഏതു വചനവും നിറവേറ്റപ്പെടും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
EZE 13:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
EZE 13:2 “മനുഷ്യപുത്രാ, ഇസ്രായേലിൽ പ്രവചിച്ചുകൊണ്ടിരിക്കുന്ന പ്രവാചകന്മാരെക്കുറിച്ച് നീ ഇപ്രകാരം പ്രവചിക്കുക. സ്വന്തം ഹൃദയങ്ങളിൽ നിന്നു പ്രവചിക്കുന്നവരോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾപ്പിൻ!
EZE 13:3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സ്വന്തം സങ്കൽപ്പം പിൻതുടരുകയും യാതൊന്നും കാണാതിരിക്കുകയും ചെയ്യുന്ന ബുദ്ധിഹീനരായ പ്രവാചകന്മാർക്ക് അയ്യോ കഷ്ടം!
EZE 13:4 ഇസ്രായേലേ, നിന്റെ പ്രവാചകന്മാർ നാശകൂമ്പാരങ്ങൾക്കിടയിലെ കുറുക്കന്മാർക്കു സമം.
EZE 13:5 യഹോവയുടെ ദിവസത്തിലെ യുദ്ധത്തിൽ മതിലുകൾ ഉറച്ചുനിൽക്കേണ്ടതിന്, അതിൽ പിളർപ്പുണ്ടായ ഭാഗങ്ങൾ ഇസ്രായേൽജനത്തിനുവേണ്ടി കെട്ടിയുറപ്പിക്കാൻ നിങ്ങൾ പോയിട്ടില്ല.
EZE 13:6 യഹോവ തങ്ങളെ അയച്ചിട്ടില്ലാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരുടെ ദർശനങ്ങൾ വ്യാജവും ദേവപ്രശ്നം കബളിപ്പിക്കുന്നതും ആകുന്നു. എന്നിട്ടും തങ്ങളുടെ വചനം നിറവേറുമെന്ന് അവർ പ്രത്യാശിക്കുന്നു.
EZE 13:7 ഞാൻ നിങ്ങളോടു സംസാരിക്കാതിരിക്കെ, “യഹോവ അരുളിച്ചെയ്യുന്നു” എന്നു നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ ഒരു വ്യാജദർശനം കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം പറയുകയുമല്ലേ ചെയ്തത്?
EZE 13:8 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ വ്യാജസംസാരവും കബളിപ്പിക്കുന്ന ദർശനവുംമൂലം ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.
EZE 13:9 വ്യാജദർശനങ്ങൾ കാണുകയും കബളിപ്പിക്കുന്ന ദേവപ്രശ്നം അറിയിക്കുകയും ചെയ്യുന്ന പ്രവാചകന്മാർക്ക് എന്റെ ഭുജം എതിരായിരിക്കും. എന്റെ ജനത്തിന്റെ ആലോചനാസഭയിൽ അവർക്കു സ്ഥാനം ഉണ്ടായിരിക്കുകയോ ഇസ്രായേൽഗൃഹത്തിന്റെ പേരുവിവരപ്പട്ടികയിൽ അവരുടെ പേര് എഴുതപ്പെടുകയോ അവർ ഇസ്രായേൽദേശത്തു കടക്കുകയോ ചെയ്യുകയില്ല. അങ്ങനെ, ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 13:10 “ ‘സമാധാനം ഇല്ലാതിരിക്കെ “സമാധാനം,” എന്ന് ഉദ്ഘോഷിച്ച് അവർ എന്റെ ജനത്തെ വഴിതെറ്റിച്ചുകളയുകയാലും ബലമില്ലാത്ത ഒരു മതിൽ പണിത് അവർ അതിനു വെള്ളപൂശുകയാലുമാണ് ഇപ്രകാരം സംഭവിക്കുന്നത്.
EZE 13:11 അതുകൊണ്ട്, വെള്ളപൂശുന്നവരോട് ആ മതിൽ വേഗം ഇടിഞ്ഞുവീഴും എന്നു പറയുക. മലവെള്ളപ്പാച്ചിൽപോലെ മഴപെയ്യും; മഞ്ഞുകട്ടക‍ൾ വർഷിക്കും; കൊടുങ്കാറ്റ് ചീറിയടിക്കും.
EZE 13:12 അങ്ങനെ മതിൽ നിലംപൊത്തുമ്പോൾ “നിങ്ങൾ പൂശിയ കുമ്മായം എവിടെ എന്ന് നിങ്ങളോട് ആളുകൾ ചോദിക്കുകയില്ലേ?”
EZE 13:13 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ക്രോധത്തിൽ ഞാൻ ഒരു കൊടുങ്കാറ്റ് അഴിച്ചുവിടും; എന്റെ കോപത്തിൽ മഞ്ഞുകട്ടകളും മഴവെള്ളപ്പാച്ചിലും വിനാശകാരിയായ രൗദ്രത്തോടെ പതിക്കും.
EZE 13:14 നിങ്ങൾ വെള്ളപൂശിയ മതിൽ, അതിന്റെ അടിത്തറ തെളിഞ്ഞുകാണുന്നവിധം ഞാൻ ഇടിച്ചുകളയും. അതു വീഴുമ്പോൾ അതിന്റെ നടുവിൽ നിങ്ങൾ നാശമടയും; ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയുകയും ചെയ്യും.
EZE 13:15 അങ്ങനെ ആ മതിലിന്മേലും അതിനു വെള്ളപൂശിയവരുടെമേലും എന്റെ ക്രോധം ഞാൻ നിറവേറ്റും; “മതിലും അതിനു വെള്ളപൂശിയവരും നീങ്ങിപ്പോയിരിക്കുന്നു, എന്നു ഞാൻ നിങ്ങളെ അറിയിക്കും.
EZE 13:16 ജെറുശലേമിനോടു പ്രവചിക്കുകയും സമാധാനമില്ലാതിരിക്കെ അതിനു സമാധാനം ദർശിക്കുകയും ചെയ്യുന്ന ഇസ്രായേലിലെ പ്രവാചകന്മാരും ഇല്ലാതെയായിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.” ’
EZE 13:17 “ഇപ്പോൾ മനുഷ്യപുത്രാ, സ്വന്തം ഭാവനയ്ക്കനുസരിച്ചു പ്രവചിക്കുന്ന അങ്ങയുടെ ജനത്തിന്റെ പുത്രിമാരുടെ നേരേ മുഖം തിരിക്കുക. അവർക്കെതിരേ പ്രവചിച്ച്
EZE 13:18 പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജനത്തെ കെണിയിൽപ്പെടുത്തുന്നതിന് എല്ലാ കൈത്തണ്ടകളിലും കെട്ടുന്നതിനുള്ള മാന്ത്രികച്ചരടു നെയ്യുകയും പല അളവുകളിലുള്ള ശിരോവസ്ത്രം നിർമിക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക് അയ്യോ കഷ്ടം! നിങ്ങൾ എന്റെ ജനത്തിന്റെ ജീവൻ കെണിയിൽ അകപ്പെടുത്തുകയും നിങ്ങളുടെ സ്വന്തം ജനത്തെ സംരക്ഷിക്കുകയും ചെയ്യുമെന്നോ?
EZE 13:19 എന്റെ ജനത്തിന്റെ മധ്യത്തിൽ ഒരുപിടി യവത്തിനും ഏതാനും അപ്പക്കഷണങ്ങൾക്കുംവേണ്ടി നിങ്ങൾ എന്നെ അശുദ്ധമാക്കിയിരിക്കുന്നു. വ്യാജം ശ്രദ്ധിക്കുന്നവരായ എന്റെ ജനത്തോടു നിങ്ങൾ വ്യാജം പറഞ്ഞുകൊണ്ട്, വധിക്കപ്പെടാൻ പാടില്ലാത്തവരെ വധിക്കുകയും ജീവിച്ചിരിക്കാൻ പാടില്ലാത്തവരെ ജീവനോടെ ശേഷിപ്പിക്കുകയും ചെയ്തു.
EZE 13:20 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പക്ഷികളെയെന്നപോലെ ആളുകളെ കെണിയിൽപ്പെടുത്തുന്ന നിങ്ങളുടെ മാന്ത്രികച്ചരടുകളോടു ഞാൻ എതിർത്തുനിൽക്കുന്നു. നിങ്ങളുടെ കൈകളിൽനിന്ന് ഞാൻ അവയെ ചീന്തിക്കളയും; പക്ഷികളെയെന്നപോലെ നിങ്ങൾ വേട്ടയാടിയ ജീവിതങ്ങളെ ഞാൻ വിടുവിക്കും.
EZE 13:21 നിങ്ങളുടെ മൂടുപടങ്ങളെയും ഞാൻ ചീന്തിക്കളഞ്ഞ് എന്റെ ജനത്തെ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. മേലാൽ വേട്ടയാടപ്പെടേണ്ടതിന് അവർ നിങ്ങൾക്ക് അധീനരായിരിക്കുകയില്ല; അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 13:22 നീതിനിഷ്ഠർക്കു ഞാൻ ദുഃഖം വരുത്താതിരിക്കെ, നിങ്ങൾ വ്യാജംപറഞ്ഞ് അവരെ ദുഃഖിപ്പിക്കും. ദുഷ്ടർ തങ്ങളുടെ ദുഷ്ടത വിട്ടുതിരിയാതവണ്ണം അവരുടെ ജീവൻ നിങ്ങൾ സംരക്ഷിക്കുന്നതുകൊണ്ട്,
EZE 13:23 നിങ്ങൾ മേലാൽ വ്യാജദർശനങ്ങൾ കാണുകയോ ദേവപ്രശ്നംവെക്കുകയോ ചെയ്യുകയില്ല; എന്റെ ജനത്തെ ഞാൻ നിങ്ങളുടെ കൈയിൽനിന്നു വിടുവിക്കും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
EZE 14:1 ഇസ്രായേലിലെ ചില ഗോത്രത്തലവന്മാർ വന്ന് എന്റെമുമ്പിൽ ഇരുന്നു.
EZE 14:2 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 14:3 “മനുഷ്യപുത്രാ, ഈ പുരുഷന്മാർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച്, ദുഷ്ടതനിറഞ്ഞ പ്രതിബന്ധം അവരുടെമുമ്പിൽ വെച്ചിരിക്കുന്നു. അവർ എന്നോട് ആലോചന ചോദിക്കാൻ ഞാൻ അവരെ അനുവദിക്കണമോ?
EZE 14:4 അതിനാൽ നീ അവരോടു സംസാരിക്കുക. അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്ന ഏതൊരു ഇസ്രായേല്യനും പ്രവാചകന്റെ അടുത്ത് പോകുമ്പോൾ, യഹോവയായ ഞാൻതന്നെ അവരുടെ വിഗ്രഹാരാധനയുടെ ബാഹുല്യം അനുസരിച്ചുതന്നെ അവരോട് ഉത്തരം പറയും.
EZE 14:5 വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’
EZE 14:6 “അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക!
EZE 14:7 “ ‘എന്നെവിട്ടു സ്വയം പിന്മാറി വിഗ്രഹങ്ങളെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളിൽ വെച്ചുകൊണ്ട് തങ്ങൾക്കുവേണ്ടി ആലോചന ചോദിക്കാൻ പ്രവാചകന്റെ അടുക്കൽ വരുന്ന ഏതെങ്കിലും ഇസ്രായേല്യനാകട്ടെ, ഇസ്രായേലിൽ വസിക്കുന്ന വിദേശിയാകട്ടെ, യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരമരുളും.
EZE 14:8 ഞാൻ എന്റെ മുഖം അവർക്കെതിരേ തിരിച്ച് അവരെ ഒരു നിദർശനവും പഴഞ്ചൊല്ലും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഞാൻ അവരെ ഛേദിച്ചുകളയും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 14:9 “ ‘എന്നാൽ ആ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു പ്രവചനം അറിയിച്ചാൽ യഹോവയായ ഞാൻ ആണ് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നത്. ഞാൻ അവന്റെനേരേ കൈനീട്ടി അവനെ എന്റെ ജനമായ ഇസ്രായേലിൽനിന്ന് സംഹരിച്ചുകളയും.
EZE 14:10 അവരുടെ അനീതിയുടെ ശിക്ഷ അവർ വഹിക്കും—അരുളപ്പാടു ചോദിക്കുന്നവരുടെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെതന്നെ ആയിരിക്കും.
EZE 14:11 അതുകൊണ്ട് ഇസ്രായേൽജനം ഇനിയൊരിക്കലും എന്നെ വിട്ടകന്നുപോകുകയോ തങ്ങളുടെ പാപങ്ങളാൽ തങ്ങളെത്തന്നെ അശുദ്ധരാക്കുകയോ ചെയ്യുകയില്ല. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
EZE 14:12 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്:
EZE 14:13 “മനുഷ്യപുത്രാ, ഒരു രാഷ്ട്രം എന്നോടു പാപംചെയ്ത് അവിശ്വസ്തരായിത്തീർന്നാൽ ഞാൻ അതിന്റെനേരേ എന്റെ കൈനീട്ടി അവർക്കുള്ള ആഹാരലഭ്യത മുടക്കിക്കളയുകയും അതിന്മേൽ ക്ഷാമം വരുത്തി മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്ന് സംഹരിച്ചുകളകയും ചെയ്യും.
EZE 14:14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നുപുരുഷന്മാർ അതിന്റെമധ്യേ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് അവർ താന്താങ്ങളെമാത്രമേ വിടുവിക്കുകയുള്ളൂ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 14:15 “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വന്യമൃഗങ്ങളെ അയയ്ക്കുകയും അവ ആ രാഷ്ട്രത്തെ മക്കളില്ലാത്തവരാക്കിത്തീർക്കുകയും ആ വന്യമൃഗങ്ങൾനിമിത്തം അവിടം ആരും കടന്നുപോകാതവണ്ണം അതിനെ നിർജനമാക്കിത്തീർക്കുകയും ചെയ്യുന്നപക്ഷം,
EZE 14:16 ഈ മൂന്നുപുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവർക്ക് തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്നു ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു: അവർമാത്രം വിടുവിക്കപ്പെടുകയും ദേശം നിർജനമായിത്തീരുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 14:17 “അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വാൾ വരുത്തിയിട്ട്, ‘ആ വാൾ ദേശത്തുകൂടിക്കടന്ന്,’ അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കട്ടെ എന്നു കൽപ്പിച്ചാൽ,
EZE 14:18 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഈ മൂന്നുപുരുഷന്മാർ അതിന്റെ മധ്യത്തിൽ ഉണ്ടായിരുന്നാലും അവർമാത്രം രക്ഷപ്പെടുന്നതല്ലാതെ അവർക്ക് സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 14:19 “അതുമല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചിട്ട് അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കാൻ തക്കവണ്ണം എന്റെ ക്രോധം രക്തച്ചൊരിച്ചിലിലൂടെ അതിന്മേൽ ചൊരിഞ്ഞാൽ,
EZE 14:20 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ പുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവരുടെ നീതികൊണ്ട് തങ്ങളെത്തന്നെ രക്ഷിക്കുന്നതല്ലാതെ സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 14:21 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കേണ്ടതിന് വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ന്യായവിധികൾ ജെറുശലേമിന്മേൽ അയച്ചാൽ അത് എത്ര ഭയാനകമായിരിക്കും?
EZE 14:22 എന്നാലും ഇവയെല്ലാം അതിജീവിച്ച, പുത്രന്മാരും പുത്രിമാരും അടങ്ങിയ ഒരുകൂട്ടം അതിൽനിന്നു പുറപ്പെട്ടു പോരുന്നതിനായി ശേഷിച്ചിരിക്കും. അവർ നിങ്ങളുടെ അടുക്കൽവരും. നിങ്ങൾ അവരുടെ ജീവിതരീതിയും പ്രവൃത്തികളും കണ്ട് ഞാൻ ജെറുശലേമിനു വരുത്തിയ അനർഥത്തെക്കുറിച്ച് ആശ്വസിക്കും—ഞാൻ അതിന്മേൽ വരുത്തിയ സകലവിപത്തുകളെക്കുറിച്ചുംതന്നെ.
EZE 14:23 അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
EZE 15:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
EZE 15:2 “മനുഷ്യപുത്രാ, കാട്ടിലെ മരങ്ങൾക്കിടയിലുള്ള ഏതെങ്കിലും ഒന്നിന്റെ ശാഖയെക്കാൾ ഒരു മുന്തിരിയുടെ തണ്ടിന് എന്തു വിശേഷതയാണുള്ളത്?
EZE 15:3 പ്രയോജനമുള്ള എന്തെങ്കിലും നിർമിക്കാനുള്ള തടി അതിൽനിന്ന് എപ്പോഴെങ്കിലും എടുക്കാൻ കഴിയുമോ? ഏതെങ്കിലും പാത്രം തൂക്കിയിടേണ്ടതിന് അതിൽനിന്ന് ഒരാണിയെങ്കിലും ഉണ്ടാക്കാൻ കഴിയുമോ?
EZE 15:4 അതു വിറകായി തീയിൽ ഇടുകയും തീ അതിന്റെ രണ്ട് അഗ്രവും കത്തിക്കുകയും അതിന്റെ നടുമുറിയും വെന്തുപോകുകയും ചെയ്തിരിക്കുന്നു. ഇനി അതുകൊണ്ടു വല്ല പ്രയോജനവും ഉണ്ടാകുമോ?
EZE 15:5 അതു മുഴുവനായിരുന്നപ്പോൾതന്നെ അതുകൊണ്ട് ഉപയോഗമൊന്നും ഉണ്ടായിരുന്നില്ല. തീ അതിനെ ദഹിപ്പിക്കുകയും അതു കരിഞ്ഞുപോകുകയും ചെയ്തശേഷം എന്തിനെങ്കിലും അത് ഉപകരിക്കുമോ?
EZE 15:6 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാട്ടിലെ മരങ്ങൾക്കിടയിൽ അഗ്നിക്ക് ഇന്ധനമായി മുന്തിരിവള്ളിയെ ഞാൻ ഉപയോഗിച്ചതുപോലെതന്നെ ജെറുശലേംനിവാസികളോടും ഇടപെടും.
EZE 15:7 ഞാൻ അവർക്കെതിരേ മുഖം തിരിക്കും; തീയിൽനിന്ന് പുറത്തുവന്നെങ്കിലും അവർ ആ അഗ്നിക്കുതന്നെ ഇരയായിത്തീരും. എന്റെ മുഖം അവർക്കെതിരായി തിരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 15:8 അവർ അവിശ്വസ്തരായിത്തീർന്നതുകൊണ്ട് ഞാൻ ദേശം ശൂന്യമാക്കിത്തീർക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
EZE 16:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്കു ലഭിച്ചത്:
EZE 16:2 “മനുഷ്യപുത്രാ, ജെറുശലേമിനോട് അവളുടെ മ്ലേച്ഛതകൾ വിളിച്ചറിയിച്ചുകൊണ്ട്
EZE 16:3 ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ജെറുശലേമിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഉത്ഭവവും ജനനവും കനാന്യദേശത്തുനിന്നാണ്. നിന്റെ പിതാവ് ഒരു അമോര്യനും മാതാവ് ഒരു ഹിത്യസ്ത്രീയുമത്രേ.
EZE 16:4 നിന്റെ ജനനത്തെ സംബന്ധിച്ചാകട്ടെ, നീ ജനിച്ചനാളിൽ നിന്റെ പൊക്കിൾക്കൊടി മുറിച്ചിരുന്നില്ല. നിന്റെ മാലിന്യം നീക്കുന്നതിനു വെള്ളത്തിൽ കുളിപ്പിച്ചതുമില്ല. ഉപ്പുകൊണ്ടു നിന്നെ ശുദ്ധീകരിച്ചില്ല; ശീലകൊണ്ടു പൊതിഞ്ഞതുമില്ല.
EZE 16:5 നിനക്കുവേണ്ടി ഈ കാര്യങ്ങളിൽ ഏതെങ്കിലും ചെയ്യുന്നതിന് സഹതാപം കാണിക്കുകയോ ഒരു കണ്ണും അനുകമ്പയോടെ നിന്നെ നോക്കുകയോ ചെയ്തില്ല. പിന്നെയോ, നീ ജനിച്ചനാളിൽ വെറുക്കപ്പെട്ടവളായിരുന്നതിനാൽ തുറസ്സായസ്ഥലത്തേക്കു നിന്നെ എറിഞ്ഞുകളകയാണ് ഉണ്ടായത്.
EZE 16:6 “ ‘ഞാൻ കടന്നുപോകുമ്പോൾ രക്തത്തിൽ കുളിച്ച്, കൈകാലിട്ടടിച്ചുകൊണ്ടിരുന്ന നിന്നെക്കണ്ട്, “ജീവിച്ചുകൊള്ളുക” എന്നു നിന്നോടു പറഞ്ഞു. നീ രക്തത്തിൽ കിടക്കെ “ജീവിച്ചുകൊള്ളുക” എന്നും നിന്നോടു പറഞ്ഞു.
EZE 16:7 വയലിലെ സസ്യത്തെപ്പോലെ ഞാൻ നിന്നെ വളർത്തി. നീ വളർന്ന് വികസിച്ച് ഋതുമതിയായി. നിന്റെ സ്തനങ്ങൾ വളരുകയും ദീർഘമായ കേശം ഉണ്ടാകുകയും ചെയ്തു; എന്നിട്ടും നീ പൂർണ നഗ്നയായിരുന്നു.
EZE 16:8 “ ‘പിന്നീട് നിന്റെ സമീപത്തുകൂടി പോയപ്പോൾ നിന്നെക്കണ്ട് നിനക്കു പ്രേമത്തിനുള്ള പ്രായമായെന്നു ഞാൻ ഗ്രഹിച്ചു. ഞാൻ എന്റെ വസ്ത്രാഗ്രം നിന്റെമേൽ വിരിച്ച് നിന്റെ നഗ്നശരീരം മറച്ചു. ഞാൻ നിന്നോടു ശപഥംചെയ്യുകയും ഒരു ഉടമ്പടിയിൽ ഏർപ്പെടുകയും ചെയ്തു; അങ്ങനെ നീ എനിക്കുള്ളവൾ ആയിത്തീർന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 16:9 “ ‘ഞാൻ നിന്നെ വെള്ളത്തിൽ കുളിപ്പിച്ചു; നിന്റെമേലുള്ള രക്തം കഴുകിക്കളയുകയും തൈലം പുരട്ടുകയും ചെയ്തു.
EZE 16:10 ഞാൻ നിന്നെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു; വിശേഷപ്പെട്ട തുകൽച്ചെരിപ്പു നിന്നെ അണിയിച്ചു. നേർമയേറിയ ചണവസ്ത്രം നിന്റെമേൽ ചുറ്റുകയും പട്ട് അണിയിക്കുകയും ചെയ്തു.
EZE 16:11 ഞാൻ നിന്നെ ആഭരണമണിയിച്ചു, നിന്റെ കൈകളിൽ വളയും കഴുത്തിൽ മാലയും ഇട്ടു.
EZE 16:12 ഞാൻ നിന്റെ മൂക്കിൽ മൂക്കുത്തിയും കാതിൽ കമ്മലും ശിരസ്സിൽ മനോഹരകിരീടവും ധരിപ്പിച്ചു.
EZE 16:13 അങ്ങനെ നീ സ്വർണവും വെള്ളിയും അണിഞ്ഞു. നേർമയേറിയ ചണവസ്ത്രവും വിലപിടിപ്പുള്ള തുണിമേൽ ചിത്രത്തയ്യൽചെയ്ത വസ്ത്രവുമായിരുന്നു നിന്റെ ഉടയാട. തേനും ഒലിവെണ്ണയും നേർത്ത മാവും ആയിരുന്നു നിന്റെ ഭക്ഷണം. നീ അത്യന്തം സുന്ദരിയാകുകയും രാജ്ഞിപദത്തിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
EZE 16:14 നിന്റെ സൗന്ദര്യം നിമിത്തം നിന്റെ കീർത്തി രാജ്യങ്ങളിലുടനീളം വ്യാപിച്ചു. ഞാൻ നിന്റെമേൽ അർപ്പിച്ച തേജസ്സുനിമിത്തം അതു പൂർണതയുള്ളതായിത്തീർന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 16:15 “ ‘എന്നാൽ നീ നിന്റെ സൗന്ദര്യത്തിൽ ആശ്രയിച്ചു. നിന്റെ കീർത്തി ഉപയോഗിച്ചുകൊണ്ട് നീ ഒരു വേശ്യയായിത്തീർന്നു. വഴിപോക്കരായ എല്ലാവരുടെമേലും നീ നിന്റെ ആനുകൂല്യങ്ങൾ വാരിച്ചൊരിഞ്ഞു. അങ്ങനെ നിന്റെ സൗന്ദര്യം അവരുടേതായിത്തീർന്നു.
EZE 16:16 നീ നിന്റെ വസ്ത്രങ്ങളിൽ ചിലതുകൊണ്ട് വർണാഭങ്ങളായ ക്ഷേത്രങ്ങൾ നിർമിച്ചു. അവിടെവെച്ചു നീ വ്യഭിചാരത്തിലേർപ്പെട്ടു. നീ അവരുടെ അടുത്തേക്കുചെന്നു; അവർ നിന്റെ സൗന്ദര്യം കവർന്നെടുത്തു.
EZE 16:17 ഞാൻ നിനക്കുതന്ന മേന്മയേറിയ സ്വർണത്തിലും വെള്ളിയിലുമുള്ള ആഭരണങ്ങൾ നീ എടുത്ത് നിനക്കു വേശ്യാവൃത്തി ചെയ്യാനുള്ള പുരുഷവിഗ്രഹങ്ങൾ നിർമിച്ചു.
EZE 16:18 നിന്റെ ചിത്രത്തയ്യലുള്ള വസ്ത്രങ്ങൾ നീ എടുത്ത് അവയെ ആവരണംചെയ്തു. എന്റെ തൈലവും സുഗന്ധവർഗവും നീ അവയുടെമുമ്പിൽ അർപ്പിച്ചു.
EZE 16:19 ഞാൻ നിനക്കുതന്ന ആഹാരം; നിന്നെ പോഷിപ്പിക്കാൻ തന്ന നേരിയമാവ്, ഒലിവെണ്ണ, തേൻ എന്നിവ നീ അവയുടെമുമ്പിൽ സുഗന്ധധൂപമായി അർപ്പിച്ചു. സംഭവിച്ചത് ഇതാണ് എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 16:20 “ ‘ഇതിനുംപുറമേ, നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ ആ വിഗ്രഹങ്ങൾക്കു ഭോജനമായി അർപ്പിച്ചു. നിന്റെ വേശ്യാവൃത്തി നിനക്കു മതിയായില്ലേ?
EZE 16:21 നീ എന്റെ മക്കളെ നിഗ്രഹിച്ച് ആ വിഗ്രഹങ്ങൾക്കു ബലിയായി അർപ്പിച്ചു.
EZE 16:22 നിന്റെ എല്ലാ മ്ലേച്ഛതകളിലും വേശ്യാവൃത്തിയിലും നീ നഗ്നയും അനാവൃതയുമായി രക്തത്തിൽ കൈകാലിട്ടടിച്ചു കിടന്നിരുന്ന നിന്റെ യൗവനകാലം നീ ഓർത്തില്ല.
EZE 16:23 “ ‘കഷ്ടം! നിനക്കു കഷ്ടം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നിന്റെ എല്ലാ ദുഷ്ടതയും കൂടാതെ,
EZE 16:24 നിന്റെ ഓരോ ചത്വരങ്ങളിലും കുന്നുകൾ ഉയർത്തി അവയിൽ വലിയ ക്ഷേത്രങ്ങൾ പണിതു.
EZE 16:25 എല്ലാ തെരുക്കോണുകളിലും നിനക്കായി വലിയ ക്ഷേത്രങ്ങൾ നിർമിച്ച് നിന്റെ സൗന്ദര്യത്തിന് അവമതിപ്പുണ്ടാക്കി. വഴിപോക്കരായ ഏതൊരുവന്റെ മുന്നിലും നീ കാലുകൾ അകറ്റി നിന്റെ വഷളത്തം വർധിപ്പിച്ചു.
EZE 16:26 വലിയ ജനനേന്ദ്രിയമുള്ള നിന്റെ അയൽക്കാരായ ഈജിപ്റ്റുനിവാസികളോടും നീ വേശ്യാവൃത്തിയിലേർപ്പെട്ടു. നിന്റെ വഷളത്തംകൊണ്ട് എന്റെ കോപം നീ ജ്വലിപ്പിച്ചു.
EZE 16:27 അതുകൊണ്ട് ഞാൻ നിന്റെനേരേ എന്റെ കൈനീട്ടി നിന്റെ ഭൂപ്രദേശം കുറച്ചു; നിന്നെ വെറുക്കുകയും നിന്റെ ദുർമാർഗത്തെക്കുറിച്ചു ലജ്ജിക്കുകയും ചെയ്യുന്ന ഫെലിസ്ത്യപുത്രിമാരുടെ ഇഷ്ടത്തിനു നിന്നെ ഏൽപ്പിച്ചുകൊടുത്തു.
EZE 16:28 നിന്റെ ലൈംഗികാസക്തിക്കു ശമനം വരാത്തതിനാൽ അശ്ശൂര്യരുമായും നീ വ്യഭിചരിച്ചു. അവരുമായി പരസംഗംചെയ്തിട്ടും നിനക്കു തൃപ്തിയുണ്ടായില്ല.
EZE 16:29 നിന്റെ വഷളത്തം വ്യാപാരികളുടെ ദേശമായ ബാബേൽവരെ വിപുലീകരിച്ചിട്ടും, അതുകൊണ്ടൊന്നും നിനക്കു തൃപ്തിവന്നില്ല.
EZE 16:30 “ ‘ലജ്ജയറ്റ ഒരു വേശ്യയെപ്പോലെ ഇങ്ങനെയെല്ലാം നീ പ്രവർത്തിക്കുമ്പോൾ, നിനക്കെതിരേ ഞാൻ ക്രോധാകുലനായിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 16:31 ഓരോ വഴിത്തലയ്ക്കലും നീ കുന്നുകൾ പണിത് ഓരോ ചത്വരത്തിലും വലിയ ക്ഷേത്രങ്ങൾ നിർമിക്കുകയുംചെയ്യുമ്പോൾ നിന്ദയുടെ പ്രതിഫലം വെറുക്കുന്നതുകൊണ്ട് നീ ഒരു വേശ്യയിൽനിന്നു വ്യത്യസ്തയായിരിക്കുന്നു.
EZE 16:32 “ ‘വ്യഭിചാരിണിയേ! സ്വന്തം ഭർത്താവിനെക്കാളും പരപുരുഷന്മാരോടാണല്ലോ നിനക്കു പ്രിയം!
EZE 16:33 പുരുഷന്മാർ എല്ലാ വേശ്യമാർക്കും സമ്മാനങ്ങൾ നൽകുന്നു. നീയോ നിന്റെ കാമുകന്മാർക്ക്, അവർ എല്ലാ സ്ഥലങ്ങളിൽനിന്നും നിന്റെ അടുക്കൽ വരേണ്ടതിനു, ദാനങ്ങൾ നൽകുകയാണ് ചെയ്യുന്നത്.
EZE 16:34 നീ ദ്രവ്യം കൊടുക്കുകയും നിനക്കു ദ്രവ്യം നൽകപ്പെടാതിരിക്കുകയും ചെയ്യുന്നതിനാൽ, നീ ചെയ്യുന്നതുപോലെയുള്ള വേശ്യാവൃത്തി മറ്റാരുംതന്നെ ചെയ്യുന്നില്ല. മറ്റു വേശ്യാസ്ത്രീകളിൽനിന്ന് ഇങ്ങനെ നീ വ്യത്യസ്തയായിരിക്കുന്നു.
EZE 16:35 “ ‘അതുകൊണ്ട്, ഹേ വേശ്യയായവളേ, യഹോവയുടെ വചനം കേൾക്കുക!
EZE 16:36 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കാമുകന്മാരുമൊത്തുള്ള നിന്റെ വഷളത്തത്തിൽ നിന്റെ ആസക്തി കോരിച്ചൊരിയുകയും നിന്റെ നഗ്നത അനാവൃതമാക്കുകയും ചെയ്യുകയാൽ, നിന്റെ എല്ലാ മ്ലേച്ഛവിഗ്രഹങ്ങൾ നിമിത്തവും നീ അവർക്കു നിവേദിച്ച നിന്റെ മക്കളുടെ രക്തംനിമിത്തവും
EZE 16:37 നീ രമിച്ച എല്ലാ ജാരന്മാരെയും നീ സ്നേഹിച്ച എല്ലാവരെയും നീ പകച്ച എല്ലാവരെയും ഞാൻ ഒരുമിച്ചുകൂട്ടും. നിനക്കെതിരായി അവരെയെല്ലാം ഞാൻ ഒരുമിച്ചുവരുത്തി, അവർ പൂർണമായും കാണത്തക്കവണ്ണം അവരുടെമുമ്പിൽ നിന്റെ നഗ്നത അനാവൃതമാക്കും.
EZE 16:38 വ്യഭിചാരം ചെയ്യുകയും രക്തം ചൊരിയുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള ന്യായവിധി ഞാൻ നിനക്കു നൽകി, ക്രോധത്തിന്റെയും അവിശ്വസ്തതയുടെയും പ്രതികാരമായി നിന്റെ രക്തവും ഞാൻ ചൊരിയും.
EZE 16:39 നിന്റെ കാമുകന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും; അവർ നിന്റെ കുന്നുകൾ ഇടിച്ച് വലിയ ക്ഷേത്രങ്ങൾ തകർത്തുകളയും. നിന്റെ വസ്ത്രങ്ങൾ ഉരിയുകയും നിന്റെ മനോഹരങ്ങളായ ആഭരണങ്ങൾ നീക്കിക്കളയുകയും നിന്നെ പൂർണനഗ്നയായി ഉപേക്ഷിക്കുകയും ചെയ്യും.
EZE 16:40 അവർ ഒരു ജനസമൂഹത്തെ നിന്റെനേരേ ഇളക്കിവിടും; അവർ നിന്നെ കല്ലെറിയുകയും തങ്ങളുടെ വാളുകളാൽ വെട്ടിനുറുക്കിക്കളയുകയും ചെയ്യും.
EZE 16:41 നിന്റെ വീടുകൾ അവർ തീവെച്ച് ചുട്ടുകളയും, അനേകം സ്ത്രീകളുടെമുമ്പിൽവെച്ച് നിന്റെനേരേയുള്ള ന്യായവിധി നടപ്പാക്കും. അപ്പോൾ ഞാൻ നിന്റെ വേശ്യാവൃത്തി നിർത്തലാക്കും. ഇനിയൊരിക്കലും നീ നിന്റെ കാമുകന്മാർക്കു ദ്രവ്യം കൊടുക്കുകയില്ല.
EZE 16:42 അങ്ങനെ നിനക്കെതിരേയുള്ള എന്റെ ക്രോധം ശാന്തമാകും; എന്റെ തീക്ഷ്ണത നിന്നെ വിട്ടുമാറും. ഞാൻ ശാന്തനാകും; ഇനിയൊരിക്കലും കോപിക്കുകയുമില്ല.
EZE 16:43 “ ‘നിന്റെ യൗവനകാലം നീ ഓർക്കാതെ ഈ എല്ലാ കാര്യങ്ങൾകൊണ്ടും എന്നെ പ്രകോപിപ്പിച്ചിരിക്കുകയാൽ, ഇതാ, നിന്റെ പ്രവൃത്തി ഞാൻ നിന്റെ തലമേൽത്തന്നെ വരുത്തും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. നിന്റെ മറ്റെല്ലാ മ്ലേച്ഛതകളോടുംകൂടെ ഇത്തരം വിഷയലമ്പടത്തവും നീ കൂട്ടിച്ചേർത്തില്ലേ?
EZE 16:44 “ ‘പഴഞ്ചൊല്ലുകൾ ഉദ്ധരിക്കുന്നവരെല്ലാം നിനക്കെതിരേ, “യഥാമാതാ തഥാസുതാ” എന്ന പഴഞ്ചൊല്ല് ഉദ്ധരിക്കും.
EZE 16:45 സ്വന്തം ഭർത്താവിനെയും മക്കളെയും വെറുത്ത നിന്റെ മാതാവിന്റെ പുത്രിതന്നെയാണു നീ. തങ്ങളുടെ ഭർത്താക്കന്മാരെയും മക്കളെയും നിന്ദിച്ച നിന്റെ സഹോദരിമാരുടെ സഹോദരിയാണു നീ. നിന്റെ മാതാവ് ഒരു ഹിത്യസ്ത്രീയും പിതാവ് ഒരു അമോര്യനുമത്രേ.
EZE 16:46 നിന്റെ ജ്യേഷ്ഠസഹോദരി തന്റെ പുത്രിമാരോടൊപ്പം വടക്കുഭാഗത്തു താമസിക്കുന്ന ശമര്യയത്രേ; നിന്റെ ഇളയ സഹോദരി സ്വന്തം പുത്രിമാരോടൊത്ത് തെക്കുഭാഗത്തു വസിക്കുന്ന സൊദോം ആകുന്നു.
EZE 16:47 നീ അവരുടെ വഴികളിൽ നടക്കുകയും അവരുടെ മ്ലേച്ഛതകൾക്കനുസരിച്ചുമാത്രം പ്രവർത്തിക്കുകയുംമാത്രമല്ല ചെയ്തിരിക്കുന്നത്. പിന്നെയോ, നിന്റെ എല്ലാ നടപ്പുകളിലും അവരെക്കാൾ അത്യന്തം ദുഷിച്ചവിധത്തിൽ ജീവിക്കുകയാണ് ചെയ്തത്.
EZE 16:48 ജീവനുള്ള ഞാൻ ശപഥംചെയ്തു പറയുന്നു: നീയും നിന്റെ പുത്രിമാരും ചെയ്തതുപോലെ നിന്റെ സഹോദരിയായ സൊദോമും അവളുടെ പുത്രിമാരും ചെയ്തിട്ടില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 16:49 “ ‘നിന്റെ സഹോദരിയായ സൊദോമിന്റെ കുറ്റം ഇതായിരുന്നു: അവളും പുത്രിമാരും നിഗളികളായിരുന്നു, ഭക്ഷിച്ചുതിമിർത്ത് അനവധാനതയോടെ ആയിരുന്നു അവർ ജീവിച്ചത്; ദരിദ്രരെയും അനാഥരെയും അവർ സഹായിച്ചതുമില്ല.
EZE 16:50 അവർ അഹങ്കരിച്ച് എന്റെമുമ്പാകെ മ്ലേച്ഛതകൾ പ്രവർത്തിച്ചു; അതുകണ്ടിട്ട് ഞാൻ അവരെ ഇല്ലാതാക്കിക്കളഞ്ഞു.
EZE 16:51 മാത്രമല്ല, നിന്റെ സഹോദരിയായ ശമര്യ നീ ചെയ്തതിന്റെ പകുതി പാപംപോലും പ്രവർത്തിച്ചിട്ടില്ല. അവരെക്കാൾ അധികമായി നീ നിന്റെ മ്ലേച്ഛതകളെ വർധിപ്പിച്ചു. അങ്ങനെ നീ ചെയ്ത എല്ലാ മ്ലേച്ഛതകളുംനിമിത്തം നിന്റെ സഹോദരിമാർ നീതിയുള്ളവരെന്നു തോന്നിക്കാൻ നീ ഇടയാക്കുകയാണു ചെയ്തത്.
EZE 16:52 നീ അവരെക്കാൾ മ്ലേച്ഛതയോടെ പാപം ചെയ്യുകമൂലം അവർ നിന്നെക്കാൾ നീതിയുള്ളവരായി കാണപ്പെടുന്നു. അതിനാൽ നിന്റെ സഹോദരിമാർക്കു കൂടുതൽ അനുകൂലമായ ന്യായവിധി നീ നേടിക്കൊടുത്തു. അതേ, നിന്റെ സഹോദരിമാരെ കൂടുതൽ നീതിയുള്ളവരാക്കി പ്രദർശിപ്പിച്ചതിൽ ലജ്ജിതയായി നീ നിന്റെ അപമാനഭാരം വഹിച്ചുകൊൾക.
EZE 16:53 “ ‘നീ അവർക്ക് ആശ്വാസദായകയായി തീർന്നതിലുള്ള നിന്റെ അപമാനം വഹിച്ച് ലജ്ജിതയായി തീരേണ്ടതിനുവേണ്ടി, ഞാൻ സൊദോമിന്റെയും അവളുടെ പുത്രിമാരുടെയും ശമര്യയുടെയും അവളുടെ പുത്രിമാരുടെയും പ്രവാസത്തിൽനിന്ന് അവരെ തിരികെവരുത്തും. അതോടൊപ്പം ഞാൻ നിന്റെ പ്രവാസികളെയും പുനരുദ്ധരിക്കും.
EZE 16:55 സൊദോമും അവളുടെ പുത്രിമാരും ശമര്യയും അവരുടെ പുത്രിമാരുമായ നിന്റെ സഹോദരിമാരും അവരുടെ പൂർവാവസ്ഥയിലേക്കു മടങ്ങിവരും. നീയും നിന്റെ പുത്രിമാരോടൊപ്പം നിന്റെ പൂർവസ്ഥിതിയിലേക്കു മടങ്ങിവരും.
EZE 16:56 നീ അഭിമാനിച്ചിരുന്ന ദിവസങ്ങളിൽ, നിന്റെ ദുഷ്ടത വെളിപ്പെടുന്നതിനുമുമ്പേ, നിന്റെ സഹോദരിയായ സൊദോമിന്റെ പേര് നീ ഉച്ചരിക്കുകപോലും ചെയ്തിട്ടില്ല.
EZE 16:57 അതുപോലെ ഇപ്പോൾ നിന്റെ സഹോദരിയായ ഏദോമിന്റെയും അവൾക്കുചുറ്റുമുള്ള ഫെലിസ്ത്യപുത്രിമാരുടെയും നിന്നെ നിന്ദിക്കുന്ന എല്ലാവരുടെയും മുമ്പിൽ നീയും നിന്ദാപാത്രമായിത്തീർന്നിരിക്കുന്നു,
EZE 16:58 നിന്റെ വിഷയലമ്പടത്തത്തിന്റെയും മ്ലേച്ഛതകളുടെയും ശിക്ഷാഭാരം നീ ഏറ്റുവാങ്ങും എന്ന് യഹോവ അരുളിച്ചെയ്യുന്നു.
EZE 16:59 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഉടമ്പടിലംഘനംമൂലം ഞാൻ നിന്നോടുചെയ്ത ശപഥത്തിനു നീ അപമാനം വരുത്തിയതുപോലെതന്നെ ഞാൻ നിന്നോടും ചെയ്യും.
EZE 16:60 എങ്കിലും നിന്റെ യൗവനകാലത്ത് ഞാൻ നിന്നോടുചെയ്ത ഉടമ്പടി ഞാൻ ഓർക്കും; നീയുമായി ഞാൻ ഒരു ശാശ്വതമായ ഉടമ്പടി സ്ഥാപിക്കും.
EZE 16:61 നിന്റെ ജ്യേഷ്ഠസഹോദരിയെയും ഇളയ സഹോദരിയെയും നീ കണ്ടുമുട്ടുമ്പോൾ, നീ നിന്റെ വഴികൾ ഓർത്ത് ലജ്ജിതയായിത്തീരും. ഞാൻ അവരെ നിനക്കു പുത്രിമാരായി തരും; ഞാൻ നിന്നോടുചെയ്ത ഉടമ്പടിപ്രകാരം അല്ലതാനും.
EZE 16:62 അങ്ങനെ ഞാൻ നിന്നോടുള്ള എന്റെ ഉടമ്പടി പുനഃസ്ഥാപിക്കും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.
EZE 16:63 നീ ചെയ്തതിനൊക്കെയും ഞാൻ പരിഹാരം വരുത്തുമ്പോൾ, നീ എല്ലാ കാര്യങ്ങളും ഓർത്ത് ലജ്ജിതയാകുകയും നിന്റെ അപമാനംനിമിത്തം ഇനിയൊരിക്കലും വായ് തുറക്കാതിരിക്കുകയും ചെയ്യും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
EZE 17:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്:
EZE 17:2 “മനുഷ്യപുത്രാ, ഒരു കടങ്കഥ അവതരിപ്പിച്ച് ഒരു സാദൃശ്യകഥയായി ഇസ്രായേൽജനത്തോടു പറയുക.
EZE 17:3 ഈ സന്ദേശം അവരെ അറിയിക്കുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശക്തമായ ചിറകുകളും നീണ്ട തൂവലുകളും പല നിറമുള്ള സമൃദ്ധമായ പപ്പുമുള്ള ഒരു വലിയ കഴുകൻ ലെബാനോനിൽ വന്ന് ഒരു ദേവദാരുവൃക്ഷത്തിന്റെ അഗ്രഭാഗം ഒടിച്ചെടുത്തുകൊണ്ടുപോയി;
EZE 17:4 അവൻ അതിന്റെ ഇളംചില്ലകളുടെ അഗ്രഭാഗംതന്നെ മുറിച്ചു വാണിജ്യ പ്രധാനമായ ഒരു ദേശത്തു കൊണ്ടുവന്ന് കച്ചവടക്കാരുടെ ഒരു നഗരത്തിൽ അതിനെ നട്ടു.
EZE 17:5 “ ‘അവൻ ആ ദേശത്തെ ഒരു വിത്ത് എടുത്ത് ഫലപുഷ്ടിയുള്ള മണ്ണിൽ സമൃദ്ധമായ ജലാശയത്തിനരികെ അലരിവൃക്ഷംപോലെ നട്ടു.
EZE 17:6 അതു മുളച്ച് പൊക്കമില്ലാതെ പടരുന്ന ഒരു മുന്തിരിവള്ളിയായി. അതിന്റെ ശാഖകൾ അവന്റെനേരേ നീണ്ടു, എന്നാൽ വേരുകൾ അതിന്റെ അടിയിലായിരുന്നു. അങ്ങനെ അതൊരു മുന്തിരിവള്ളിച്ചെടിയായി; ചില്ലകൾ പുറപ്പെടുവിക്കയും ഇലനിറഞ്ഞ ശാഖകൾ നീട്ടുകയും ചെയ്തു.
EZE 17:7 “ ‘എന്നാൽ വലിയ ചിറകും ധാരാളം പപ്പുമുള്ള മറ്റൊരു കഴുകൻ ഉണ്ടായിരുന്നു. ഈ മുന്തിരിച്ചെടി നട്ടിരുന്ന തടത്തിൽനിന്ന് വേരുകൾ അവന്റെ അടുത്തേക്കു തിരിച്ചു വെള്ളത്തിനായി ശാഖകൾ അവന്റെനേരേ നീട്ടി.
EZE 17:8 ശാഖകൾ വീശി ഫലം കായ്ക്കുന്നതിനും ഒരു വിശിഷ്ട മുന്തിരിവള്ളി ആയിത്തീരുന്നതിനുംവേണ്ടി സമൃദ്ധമായ ജലാശയത്തിനരികെ നല്ല മണ്ണിലാണ് അതിനെ നട്ടിരുന്നത്.’
EZE 17:9 “അവരോടു പറയുക, ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു. അതു വളരുമോ? അതു വാടിപ്പോകത്തക്കവണ്ണം അവൻ അതിന്റെ വേരുകൾ പിഴുതെടുക്കുകയും കായ്കൾ പറിച്ചുകളകയും ചെയ്യുകയില്ലേ? അതിന്റെ തളിർത്ത ഇലകളെല്ലാം വാടിപ്പോകുകയില്ലേ? അതിന്റെ വേരുകൾ പിഴുതെടുക്കേണ്ടതിന് വലിയ ബലമോ വളരെ ആളുകളോ ആവശ്യമില്ലല്ലോ.
EZE 17:10 ഇതാ, അതിനെ നട്ടിരിക്കുകയാണെങ്കിൽത്തന്നെയും ഇനിയും അതു തഴയ്ക്കുമോ? കിഴക്കൻകാറ്റ് അതിന്മേൽ അടിക്കുമ്പോൾ വേഗത്തിൽ, അതുവളർന്നുവന്ന തടത്തിൽവെച്ചുതന്നെ വാടിപ്പോകുകയില്ലേ?’ ”
EZE 17:11 യഹോവയുടെ അരുളപ്പാട് വീണ്ടും എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 17:12 “ ‘ഈ കാര്യങ്ങളുടെ അർഥമെന്ത്,’ എന്ന് മത്സരമുള്ള ജനതയോട് നീ ചോദിച്ചിട്ട്, അവരോടു പറയുക: ‘ബാബേൽരാജാവ് ജെറുശലേമിലേക്കുവന്ന് അതിന്റെ രാജാവിനെയും പ്രഭുക്കന്മാരെയും പിടിച്ച് തന്നോടൊപ്പം ബാബേലിലേക്കു കൊണ്ടുവന്നു.
EZE 17:13 രാജകുടുംബാംഗങ്ങളിൽ ഒരുവനെ തെരഞ്ഞെടുത്ത് അവനുമായി അദ്ദേഹം ഒരു കരാറിൽ ഏർപ്പെട്ടു. രാജ്യം തന്നെത്താൻ ഉയർത്താതെ അദ്ദേഹത്തിനു കീഴടങ്ങിയിരുന്ന് തന്റെ ശപഥം പാലിച്ചു മുന്നോട്ടു പോകേണ്ടതിനു രാജ്യത്തെ പ്രബലന്മാരെയെല്ലാം അദ്ദേഹം പിടിച്ചുകൊണ്ടുപോയിരുന്നു.
EZE 17:14 അതിനാൽ ഒരു ഉയിർത്തെഴുന്നേൽപ്പ് സാധ്യമല്ലാത്തവിധത്തിൽ രാജ്യം അധഃപതിക്കുകയും അദ്ദേഹവുമായി ഏർപ്പെട്ട കരാർ അനുസരിച്ചുമാത്രം കഷ്ടിച്ചു മുന്നോട്ടു പോകും എന്ന സ്ഥിതിയിൽ എത്തിച്ചേരുകയും ചെയ്തു.
EZE 17:15 എന്നാൽ ആ രാജാവ് അദ്ദേഹത്തോട് മത്സരിച്ച് തനിക്ക് കുതിരകളെയും ധാരാളം സൈന്യങ്ങളെയും നൽകേണ്ടതിന് ഈജിപ്റ്റിലേക്കു സ്ഥാനപതികളെ അയച്ചു. ഇതിൽ അവൻ വിജയിക്കുമോ? ഇത്തരം കാര്യങ്ങൾ ചെയ്യുന്നവൻ തെറ്റി ഒഴിയുമോ? വാസ്തവമായും അവന് ആ കരാർ ലംഘിച്ചശേഷം രക്ഷപ്പെടാൻ കഴിയുമോ?
EZE 17:16 “ ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: അവൻ ബാബേലിൽവെച്ച് അവനെ രാജാവാക്കിയ രാജാവിന്റെ രാജ്യത്തുവെച്ചുതന്നെ വധിക്കപ്പെടും, നിശ്ചയം; ആ രാജാവുമായി ചെയ്ത ശപഥം അവഗണിക്കുകയും തന്റെ കരാർ ലംഘിക്കുകയുമാണല്ലോ അവൻ ചെയ്തത്.
EZE 17:17 അസംഖ്യംപേരെ നശിപ്പിക്കാൻവേണ്ടി അവൻ ഉപരോധക്കോട്ട പണിത് ചുറ്റും മൺകൂനകൾ ഉയർത്തപ്പെടുമ്പോൾ, ഫറവോന് അദ്ദേഹത്തിന്റെ പ്രബലസൈന്യവും വലിയ കവർച്ചക്കൂട്ടവുംകൊണ്ട് യുദ്ധത്തിൽ ഒരു പ്രയോജനവും ഉണ്ടാകുകയില്ല.
EZE 17:18 അയാൾ ആ ശപഥം അവഗണിച്ച് ഉടമ്പടി ലംഘിച്ചിരിക്കുന്നു. അയാൾ ഹസ്തദാനംചെയ്തു കരാറിൽ ഏർപ്പെട്ടിട്ടും ഇതെല്ലാം ചെയ്തിരിക്കുന്നു. അതിനാൽ അയാൾ രക്ഷപ്പെടുകയില്ല.
EZE 17:19 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അയാൾ അവഗണിച്ച എന്നോടുള്ള ശപഥവും അയാൾ ലംഘിച്ച എന്റെ ഉടമ്പടിയും ഞാൻ അയാളുടെ തലമേൽത്തന്നെ വരുത്തും.
EZE 17:20 എന്റെ വല ഞാൻ അയാളുടെമേൽ വിരിക്കും. എന്റെ കെണിയിൽ അയാൾ പിടിക്കപ്പെടും. എനിക്കെതിരായി അയാൾ ചെയ്ത വിശ്വാസവഞ്ചനമൂലം ഞാൻ അയാളെ ബാബേലിലേക്കു വരുത്തുകയും അവിടെവെച്ച് അയാളോടു ഞാൻ ന്യായവിധി നടപ്പാക്കുകയും ചെയ്യും.
EZE 17:21 അയാളുടെ എല്ലാ സൈന്യങ്ങളിലുമുൾപ്പെട്ട ശ്രേഷ്ഠയോദ്ധാക്കളെല്ലാം വാൾകൊണ്ടു വീഴും; ശേഷിക്കുന്നവർ നാലുദിക്കിലേക്കും ചിതറിപ്പോകും.അപ്പോൾ യഹോവയായ ഞാൻ ഇത് അരുളിച്ചെയ്തിരിക്കുന്നു എന്നു നിങ്ങൾ അറിയും.
EZE 17:22 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു ദേവദാരുവിൽനിന്ന് അതിന്റെ അഗ്രത്തിലുള്ള ഒരു ചിനപ്പ് എടുത്ത് ഞാൻ നടും; അതിന്റെ ഏറ്റവും ഉയർന്ന ശിഖരത്തിൽനിന്ന് ഒരു ഇളംചില്ല ഞാൻ ഒടിച്ച് അതു വളരെ ഉയരമുള്ള ഒരു പർവതത്തിൽ നടും.
EZE 17:23 അത് ശാഖകൾ വീശി ഫലം കായ്ക്കേണ്ടതിന് ഇസ്രായേലിന്റെ ഉന്നതഗിരിയിൽ ഞാൻ അതിനെ നടും. അതു മനോഹരമായ ഒരു ദേവദാരുവായിത്തീരും. എല്ലാത്തരം പക്ഷികളും അതിൽ കൂടുവെക്കും; അതിന്റെ ശാഖകളുടെ തണലിൽ അവ പാർക്കും.
EZE 17:24 യഹോവയായ ഞാൻ ഉയരമുള്ള വൃക്ഷത്തെ താഴ്ത്തുകയും താഴ്ന്നതിനെ ഉയർത്തുകയും പച്ചയായതിനെ ഉണക്കുകയും ഉണങ്ങിയതിനെ തഴപ്പിക്കുകയും ചെയ്യുന്നു എന്നു വയലിലെ സകലവൃക്ഷങ്ങളും അറിയും. “ ‘യഹോവയായ ഞാനാണ് പ്രഖ്യാപിച്ചിരിക്കുന്നത്; അതു ഞാൻ നിറവേറ്റുകതന്നെ ചെയ്യും.’ ”
EZE 18:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 18:2 “ ‘മാതാപിതാക്കൾ പച്ചമുന്തിരിങ്ങാ തിന്നു; മക്കളുടെ പല്ലു പുളിച്ചു,’ എന്നിങ്ങനെ ഇസ്രായേൽദേശത്തെ സംബന്ധിച്ച് നിങ്ങൾ പറയുന്ന പഴഞ്ചൊല്ലിന്റെ അർഥം എന്താണ്?
EZE 18:3 “ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇസ്രായേലിൽ ഇനിയൊരിക്കലും നിങ്ങൾ ഈ പഴഞ്ചൊല്ലു പറയാൻ ഇടവരികയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 18:4 മാതാപിതാക്കളോ മക്കളോ എല്ലാവരും എനിക്കുള്ളവർതന്നെ—ഇരുകൂട്ടരും ഒരുപോലെ എനിക്കുള്ളവരാണ്. പാപംചെയ്യുന്ന വ്യക്തിതന്നെയായിരിക്കും മരിക്കുന്നത്.
EZE 18:5 “ഒരു മനുഷ്യൻ നീതിനിഷ്ഠനായിരിക്കുകയും നീതിയും ന്യായവും പ്രവർത്തിക്കുകയും ചെയ്യുമെങ്കിൽ,
EZE 18:6 പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയോ ഇസ്രായേൽഗൃഹത്തിലെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുകയോ ഋതുമതിയായ സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയോ ചെയ്യുകയില്ല.
EZE 18:7 അയാൾ ആരെയും പീഡിപ്പിക്കുകയില്ല, എന്നാൽ, കടം മേടിച്ചവർക്ക് അവരുടെ പണയം മടക്കിക്കൊടുക്കും. അയാൾ കവർച്ച ചെയ്യുകയില്ല, എന്നാൽ, വിശപ്പുള്ളവർക്ക് അയാൾ തന്റെ ആഹാരം കൊടുക്കുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയും ചെയ്യും.
EZE 18:8 അയാൾ തന്റെ പണം പലിശയ്ക്കു കൊടുക്കുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുകയില്ല. അയാൾ തന്റെ കരം നീതികേടിൽനിന്ന് പിന്തിരിക്കുകയും മനുഷ്യർതമ്മിലുള്ള വ്യവഹാരത്തിൽ നേരോടെ ന്യായപാലനം നടത്തുകയും ചെയ്യും.
EZE 18:9 അയാൾ എന്റെ ഉത്തരവുകൾ പാലിക്കുകയും വിശ്വസ്തതയോടെ എന്റെ നിയമങ്ങൾ പ്രമാണിക്കുകയും ചെയ്യുന്നു. ഇങ്ങനെയുള്ളവർ നീതിനിഷ്ഠരാകുന്നു; അവർ നിശ്ചയമായും ജീവിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 18:10 “എന്നാൽ അയാൾക്ക് രക്തം ചൊരിയുകയോ മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും ഒന്നു പ്രവർത്തിക്കുകയോ ചെയ്യുന്ന ഒരു അക്രമകാരിയായ മകൻ ഉണ്ട് എന്നു കരുതുക
EZE 18:11 (എന്നാൽ പിതാവ് ഇതൊന്നും പ്രവർത്തിച്ചിട്ടില്ല): “പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ചു ഭക്ഷിക്കുക, തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കുക,
EZE 18:12 ദരിദ്രരോടും ഞെരുക്കമനുഭവിക്കുന്നവരോടും അതിക്രമം പ്രവർത്തിക്കുക, പിടിച്ചുപറിക്കുക, പണയം മടക്കി കൊടുക്കാതിരിക്കുക, വിഗ്രഹങ്ങളെ വണങ്ങുക, മ്ലേച്ഛത പ്രവർത്തിക്കുക.
EZE 18:13 തന്റെ ദ്രവ്യം പലിശയ്ക്കു കൊടുത്ത് കൊള്ളലാഭമുണ്ടാക്കുക, ഇപ്രകാരം പ്രവർത്തിക്കുന്ന മനുഷ്യൻ ജീവിക്കുമോ? ഒരിക്കലുമില്ല! അയാൾ ഈ മ്ലേച്ഛതകൾ എല്ലാം ചെയ്തിരിക്കുകയാൽ അയാളെ മരണത്തിന് ഏൽപ്പിക്കണം; അയാളുടെ രക്തം അയാളുടെ തലമേൽതന്നെ ഇരിക്കും.
EZE 18:14 “എന്നാൽ അയാൾക്ക് ഒരു മകൻ ജനിച്ചിട്ട് അയാൾ തന്റെ പിതാവുചെയ്ത ഈ പാപങ്ങളെല്ലാം കണ്ടിട്ട് അതുപോലെ ചെയ്യാതിരിക്കുന്നു എന്നു ചിന്തിക്കുക:
EZE 18:15 “അയാൾ പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കാതിരിക്കുകയോ ഇസ്രായേലിലെ വിഗ്രഹങ്ങളെ വണങ്ങാതിരിക്കുകയോ തന്റെ അയൽവാസിയുടെ ഭാര്യയെ വഷളാക്കാതിരിക്കുകയോ
EZE 18:16 ആരെയെങ്കിലും പീഡിപ്പിക്കാതിരിക്കുകയോ പണയം മടക്കി കൊടുക്കാതിരിക്കയോ പിടിച്ചുപറിക്കാതിരിക്കുകയോ ചെയ്യാതെ, വിശപ്പുള്ളവർക്കു തന്റെ ആഹാരം നൽകുകയും നഗ്നരായവർക്ക് വസ്ത്രം നൽകുകയുംചെയ്യുന്നു.
EZE 18:17 ദരിദ്രരെ അപായപ്പെടുത്തുന്നതിൽനിന്നും അയാൾ തന്റെ കൈ സൂക്ഷിക്കുന്നു, അവരിൽനിന്നു പലിശ വാങ്ങുകയോ കൊള്ളലാഭമുണ്ടാക്കുകയോ ചെയ്യുന്നില്ല. അയാൾ എന്റെ നിയമങ്ങൾ പാലിക്കുകയും ഉത്തരവുകൾ നിവർത്തിക്കുകയും ചെയ്യുന്നു. അങ്ങനെയുള്ള വ്യക്തി തന്റെ പിതാവിന്റെ പാപംമൂലം മരിക്കുകയില്ല; അയാൾ നിശ്ചയമായും ജീവിക്കും.
EZE 18:18 എന്നാൽ അയാളുടെ പിതാവ് അക്രമം കാട്ടുകയും തന്റെ സഹോദരന്റെ മുതൽ കവർച്ചചെയ്യുകയും ജനത്തിന്റെ ഇടയിൽ അനീതി പ്രവർത്തിക്കുകയും ചെയ്യുകനിമിത്തം അയാൾ തന്റെ പാപംനിമിത്തം മരിക്കും.
EZE 18:19 “എന്നിട്ടും നിങ്ങൾ ചോദിക്കുന്നു, ‘പിതാവിന്റെ അകൃത്യം പുത്രൻ വഹിക്കേണ്ടതല്ലയോ?’ ആ പുത്രൻ ന്യായവും നീതിയും പ്രവർത്തിക്കുകയും എന്റെ എല്ലാ ഉത്തരവുകളും അനുസരിക്കുകയും ചെയ്യുകയാൽ അവൻ തീർച്ചയായും ജീവിക്കും.
EZE 18:20 പാപംചെയ്യുന്ന വ്യക്തിയാണ് മരണശിക്ഷ അനുഭവിക്കേണ്ടത്. മക്കൾ മാതാപിതാക്കളുടെ അകൃത്യത്തിന്റെ ശിക്ഷ അനുഭവിക്കുകയോ മാതാപിതാക്കൾ മക്കളുടെ പാപഫലം അനുഭവിക്കുകയോ ഇല്ല. നീതിനിഷ്ഠരുടെ നീതി അവരുടെമേൽതന്നെ കണക്കാക്കുകയും ദുഷ്ടരുടെ ദുഷ്ടത അവർക്കെതിരേതന്നെ നിറയ്ക്കുകയും ചെയ്യും.
EZE 18:21 “എന്നാൽ ദുഷ്ടർ തങ്ങളുടെ എല്ലാ പാപങ്ങളും വിട്ടുതിരിഞ്ഞ് എന്റെ ഉത്തരവുകൾ പ്രമാണിക്കയും നീതിയും ന്യായവും അനുസരിച്ചു ജീവിക്കുകയും ചെയ്താൽ അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.
EZE 18:22 അവർ ചെയ്തുപോയ അകൃത്യങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. തങ്ങൾചെയ്ത നീതിപ്രവൃത്തികൾ നിമിത്തം അവർ ജീവിക്കും.
EZE 18:23 ദുഷ്ടരുടെ മരണം എന്നെ സന്തുഷ്ടനാക്കുന്നുണ്ടോ? അവർ തന്റെ വഴികൾ വിട്ടുതിരിഞ്ഞു ജീവിക്കണമെന്നല്ലേ ഞാൻ ആഗ്രഹിക്കുന്നത്? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 18:24 “എന്നാൽ നീതിനിഷ്ഠർ അവരുടെ നീതി വിട്ടുമാറി അധർമം പ്രവർത്തിക്കുകയും ദുഷ്ടർ ചെയ്യുന്ന സകലമ്ലേച്ഛതകളും പ്രവർത്തിക്കുകയും ചെയ്താൽ അവർ ജീവിക്കുമോ? അവർ ചെയ്ത വഞ്ചനയും അധർമവും നിമിത്തം അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല. അവരുടെ പാപംനിമിത്തം അവർ മരിക്കും.
EZE 18:25 “എങ്കിലും നിങ്ങൾ പറയുന്നു: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല.’ ഇസ്രായേൽജനമേ, കേട്ടുകൊൾവിൻ. എന്റെ വഴി നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?
EZE 18:26 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി പാപംചെയ്യുന്നെങ്കിൽ അവൻ അതുനിമിത്തം മരിക്കും; തങ്ങൾചെയ്ത പാപംനിമിത്തംതന്നെ അവർ മരിക്കും.
EZE 18:27 ദുഷ്ടർ തങ്ങൾചെയ്ത ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അവർ തങ്ങളുടെ ജീവൻ രക്ഷിക്കുകയാണ് ചെയ്യുന്നത്.
EZE 18:28 തങ്ങൾചെയ്ത എല്ലാ അകൃത്യങ്ങളെയുംകുറിച്ച് പരിതപിച്ച് അവ ഉപേക്ഷിച്ചിരിക്കുകയാൽ അവർ ജീവിക്കും, നിശ്ചയം; അവർ മരിക്കുകയില്ല.
EZE 18:29 എന്നിട്ടും ഇസ്രായേൽജനം ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു പറയുന്നു. ഇസ്രായേൽജനമേ, എന്റെ വഴികൾ നീതിയുക്തമല്ലാത്തതോ? നിങ്ങളുടെ വഴികളല്ലേ നീതിയുക്തമല്ലാത്തത്?
EZE 18:30 “അതിനാൽ ഇസ്രായേൽജനമേ, നിങ്ങളിൽ ഓരോരുത്തരെയും താന്താങ്ങളുടെ നടപ്പനുസരിച്ച് ഞാൻ ന്യായം വിധിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. അനുതപിക്കുക! പാപം നിങ്ങളുടെ തകർച്ചയ്ക്ക് കാരണമായിത്തീരാതിരിക്കേണ്ടതിന് നിങ്ങളുടെ എല്ലാ അകൃത്യങ്ങളിൽനിന്നും പിന്തിരിയുക.
EZE 18:31 നിങ്ങൾ ചെയ്ത എല്ലാ അതിക്രമങ്ങളും ഉപേക്ഷിച്ചുകളയുക. നിങ്ങൾക്ക് ഒരു പുതിയ ഹൃദയവും പുതിയ ആത്മാവും നേടിക്കൊൾക. ഇസ്രായേൽജനമേ, നിങ്ങൾ എന്തിനു മരിക്കുന്നു?
EZE 18:32 കാരണം ആരുടെയും മരണത്തിൽ ഞാൻ സന്തുഷ്ടനല്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്; അതിനാൽ മാനസാന്തരപ്പെട്ട് ജീവിച്ചുകൊൾക.
EZE 19:1 “നീ ഇസ്രായേലിലെ പ്രഭുക്കന്മാരെക്കുറിച്ച് ഇപ്രകാരം ഒരു വിലാപഗാനം ആലപിക്കുക:
EZE 19:2 “ ‘സിംഹങ്ങളുടെ മധ്യത്തിൽ എന്തൊരു സിംഹിയായിരുന്നു നിന്റെ മാതാവ് ആരായിരുന്നു! അവൾ സിംഹക്കുട്ടികളുടെ ഇടയിൽക്കിടന്ന്, അവളുടെ കുട്ടികളെ വളർത്തിക്കൊണ്ടുവന്നു.
EZE 19:3 തന്റെ കുട്ടികളിൽ ഒന്നിനെ അവൾ വളർത്തിക്കൊണ്ടുവന്നു; അവൻ ഒരു ശക്തനായ സിംഹമായിത്തീർന്നു. ഇരകളെ കടിച്ചുചീന്തുന്നതിന് അവൻ ശീലിച്ചു. മനുഷ്യരെ അവൻ വിഴുങ്ങിക്കളഞ്ഞു.
EZE 19:4 രാഷ്ട്രങ്ങൾ അവനെപ്പറ്റി കേട്ടു, അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു. അവർ അവനെ ചങ്ങലയ്ക്കിട്ട് ഈജിപ്റ്റുദേശത്തു കൊണ്ടുവന്നു.
EZE 19:5 “ ‘അവൾ തന്റെ ആഗ്രഹത്തിനു ഭംഗം സംഭവിച്ചതുകണ്ട് തന്റെ സിംഹക്കുട്ടികളിൽ മറ്റൊന്നിനെ വളർത്തി ശക്തനായ ഒരു സിംഹമാക്കിമാറ്റി.
EZE 19:6 അവൻ സിംഹങ്ങൾക്കിടയിൽ സഞ്ചരിച്ച്, ഇപ്പോൾ ശക്തനായ ഒരു സിംഹമായിത്തീർന്നു. ഇരയെ കടിച്ചുചീന്തുവാൻ അവൻ ശീലിച്ചു; അവനും മനുഷ്യരെ വിഴുങ്ങിക്കളഞ്ഞു.
EZE 19:7 അവരുടെ ബലമേറിയ ശക്തികേന്ദ്രങ്ങൾ അവൻ തകർത്തു; അവരുടെ നഗരങ്ങളെ അവൻ ശൂന്യമാക്കി. അവന്റെ ഗർജനം കേട്ട് ദേശവും അതിലെ സകലനിവാസികളും നടുങ്ങി.
EZE 19:8 രാഷ്ട്രങ്ങൾ തങ്ങളുടെ പ്രവിശ്യകളിലുള്ള എല്ലാ ദിക്കുകളിൽനിന്നും അവന്റെനേരേ ആക്രമിച്ചു. അവർ അവനായി വല വിരിച്ചു; അവർ കുഴിച്ച കുഴിയിൽ അവൻ പിടിക്കപ്പെട്ടു.
EZE 19:9 അവർ അവനെ ചങ്ങലയിട്ട് ഒരു കൂട്ടിലാക്കി; അവനെ ബാബേൽരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഇസ്രായേൽ പർവതങ്ങളിൽ അവന്റെ ഗർജനം ഇനി കേൾക്കാതിരിക്കേണ്ടതിന് അവർ അവനെ കാരാഗൃഹത്തിൽ അടച്ചു.
EZE 19:10 “ ‘നിന്റെ അമ്മ നിന്റെ മുന്തിരിത്തോപ്പിൽ വെള്ളങ്ങൾക്കരികെ നട്ട ഒരു മുന്തിരിവള്ളിപോലെ ആയിരുന്നു; ജലസമൃദ്ധിനിമിത്തം അത് ഫലഭൂയിഷ്ഠവും ശാഖകൾ നിറഞ്ഞതും ആയിരുന്നു.
EZE 19:11 രാജാക്കന്മാർക്കു ചെങ്കോൽ നിർമിക്കാൻ പറ്റിയ കടുപ്പമുള്ള ശാഖകൾ അതിന് ഉണ്ടായിരുന്നു. തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നുനിന്നിരുന്നു. അതിന്റെ ഉയരംകൊണ്ടും അനവധി ശാഖകൾകൊണ്ടും അതു സുവ്യക്തമായി കാണാമായിരുന്നു.
EZE 19:12 എന്നാൽ കോപത്തോടെ അതിനെ പിഴുതെടുത്തു; അതിനെ നിലത്തു തള്ളിയിട്ടു; കിഴക്കൻകാറ്റ് അതിനെ ഉണക്കിക്കളഞ്ഞു, അതിലെ കായ്കൾ ഉതിർന്നുപോയി. അതിന്റെ ബലമേറിയ കൊമ്പുകൾ ഉണങ്ങിപ്പോയി, അഗ്നി അതിനെ ദഹിപ്പിച്ചുകളഞ്ഞു.
EZE 19:13 ഇപ്പോൾ അതിനെ മരുഭൂമിയിൽ, ഉണങ്ങിവരണ്ട നിലത്തു നട്ടിരിക്കുന്നു.
EZE 19:14 പ്രധാന ശാഖയിൽനിന്ന് അഗ്നി പടർന്ന് അതിന്റെ ഫലങ്ങൾ ചുട്ടെരിക്കപ്പെട്ടു. അധിപതിയുടെ ഒരു ചെങ്കോലിന് ഉപയുക്തമായ ഒരു ശാഖയും അതിൽ അവശേഷിച്ചില്ല.’ ഇത് ഒരു വിലാപം; ഒരു വിലാപഗീതമായി ഉപയോഗിക്കപ്പെടേണ്ടതുമാണ്.”
EZE 20:1 ഏഴാംവർഷം അഞ്ചാംമാസം പത്താംതീയതി ഇസ്രായേലിലെ ഗോത്രത്തലവന്മാരിൽ ചിലർ യഹോവയോട് അരുളപ്പാടു ചോദിക്കുന്നതിനായി വന്ന് എന്റെമുമ്പിൽ ഇരുന്നു.
EZE 20:2 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 20:3 “മനുഷ്യപുത്രാ, നീ ഇസ്രായേൽ ഗോത്രത്തലവന്മാരോട് സംസാരിക്കുക, ‘നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ വന്നിരിക്കുന്നോ? നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു’ എന്നു പറയുക.
EZE 20:4 “നീ അവരെ ന്യായംവിധിക്കുമോ? മനുഷ്യപുത്രാ, നീ അവരെ ന്യായംവിധിക്കുമോ? അവരുടെ പിതാക്കന്മാരുടെ മ്ലേച്ഛതകൾ നീ അവരെ അറിയിക്കുക.
EZE 20:5 എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേലിനെ തെരഞ്ഞെടുത്ത ദിവസംതന്നെ, യാക്കോബ് ഗൃഹത്തിലെ സന്തതികളോടു കൈയുയർത്തി ശപഥംചെയ്ത് ഈജിപ്റ്റുദേശത്തുവെച്ച് എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തിയിരുന്നു. “ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു,” എന്ന് കൈയുയർത്തി അവരോട് അരുളിച്ചെയ്തു.
EZE 20:6 ഈജിപ്റ്റുദേശത്തുനിന്ന് അവരെ പുറപ്പെടുവിച്ച് ഞാൻ അവർക്കുവേണ്ടി തെരഞ്ഞെടുത്തതും പാലും തേനും ഒഴുകുന്ന ദേശത്തേക്കും, എല്ലാ ദേശങ്ങളിലുംവെച്ച് മനോഹരമായിരിക്കുന്ന ദേശത്തിലേക്ക് അവരെ കൊണ്ടുവരുമെന്ന് അന്നു ഞാൻ അവരോടു ശപഥംചെയ്തു.
EZE 20:7 ഞാൻ അവരോട്: “നിങ്ങളിൽ ഓരോരുത്തനും താന്താങ്ങളുടെ കണ്ണിൽ മലിനമായിരിക്കുന്ന വിഗ്രഹങ്ങളെ എറിഞ്ഞുകളയുക. ഈജിപ്റ്റിലെ വിഗ്രഹങ്ങളെക്കൊണ്ട് നിങ്ങളെത്തന്നെ അശുദ്ധരാക്കരുത്; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു, എന്ന് അരുളിച്ചെയ്തു.”
EZE 20:8 “ ‘എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. എന്നെ അനുസരിക്കാൻ അവർക്കു മനസ്സുണ്ടായില്ല. അവർ ദൃഷ്ടിവെച്ചിരുന്ന നിന്ദ്യമായ വിഗ്രഹങ്ങളെ അവർ നീക്കിക്കളയുകയോ ഈജിപ്റ്റിലെ ബിംബങ്ങളെ ഉപേക്ഷിക്കുകയോ ചെയ്തില്ല. അതുകൊണ്ട് ഞാൻ ഈജിപ്റ്റുദേശത്തിന്റെ നടുവിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞ് എന്റെ കോപം അവരുടെമേൽ ചെലവഴിക്കും എന്ന് അരുളിച്ചെയ്തു.
EZE 20:9 എന്നാൽ എന്റെ നാമംനിമിത്തം ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്നു. അവരുടെ നിവാസസ്ഥാനത്തിനുചുറ്റും അധിവസിച്ചുവന്ന ഇതര രാഷ്ട്രങ്ങൾക്കിടയിലും അവർ കാൺകെത്തന്നെ എന്നെത്തന്നെ വെളിപ്പെടുത്തിയതുമായ ജനത്തിന്റെ മധ്യത്തിൽ എന്റെ നാമം അശുദ്ധമാകാതിരിക്കേണ്ടതിനും ഞാൻ അപ്രകാരംചെയ്തു.
EZE 20:10 അങ്ങനെ ഞാൻ അവരെ ഈജിപ്റ്റുദേശത്തുനിന്ന് പുറപ്പെടുവിച്ച് മരുഭൂമിയിൽ കൊണ്ടുവന്നു.
EZE 20:11 അവർക്കു ഞാൻ എന്റെ ഉത്തരവുകൾ നൽകുകയും എന്റെ നിയമങ്ങൾ അവരെ അറിയിക്കുകയും ചെയ്തു. അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും.
EZE 20:12 മാത്രമല്ല, എനിക്കും അവർക്കും മധ്യേ ഒരു ചിഹ്നമായിരിക്കേണ്ടതിനും ഞാൻ അവരെ ശുദ്ധീകരിക്കുന്ന യഹോവ ആകുന്നു എന്ന് അവർ അറിയുന്നതിനുംവേണ്ടി ഞാൻ എന്റെ ശബ്ബത്തുകൾ അവർക്കു കൽപ്പിച്ചുകൊടുത്തു.
EZE 20:13 “ ‘എന്നാൽ ഇസ്രായേൽജനം മരുഭൂമിയിൽവെച്ച് എന്നോടു മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കാതെ എന്റെ നിയമങ്ങൾ നിരസിച്ചു—അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും—എന്റെ ശബ്ബത്തുകളെ അവർ അത്യന്തം അശുദ്ധമാക്കി. അപ്പോൾ അവരെ സംഹരിക്കേണ്ടതിന് മരുഭൂമിയിൽവെച്ച് എന്റെ ക്രോധം അവരുടെമേൽ ചൊരിയാൻ ഞാൻ നിശ്ചയിച്ചു.
EZE 20:14 ഞാൻ അവരെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചതു കണ്ട രാഷ്ട്രങ്ങളുടെ ദൃഷ്ടിയിൽ എന്റെ നാമം മലിനമാകാതിരിക്കേണ്ടതിന് ഞാൻ അതിനുവേണ്ടി പ്രവർത്തിച്ചു.
EZE 20:15 അവരുടെ ഹൃദയം നിരന്തരം അവരുടെ വിഗ്രഹങ്ങൾക്കു സമർപ്പിതമായിരുന്നതുമൂലം അവർ എന്റെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും ഉത്തരവുകൾ പാലിക്കാതിരിക്കുകയും എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കുകയും ചെയ്തു. അതുകൊണ്ട് ഞാൻ അവർക്കു നൽകിയ, പാലും തേനും ഒഴുകുന്നതും സകലദേശങ്ങളിലുംവെച്ച് ഏറ്റവും മനോഹരവുമായ ദേശത്തേക്ക് അവരെ കൊണ്ടുവരികയില്ല എന്ന് മരുഭൂമിയിൽവെച്ച് ഞാൻ അവരോടു കൈയുയർത്തി ശപഥംചെയ്തു.
EZE 20:17 എങ്കിലും എനിക്ക് അവരോടു സഹതാപം തോന്നിയതുകൊണ്ട് ഞാൻ അവരെ നശിപ്പിക്കുകയും മരുഭൂമിയിൽവെച്ച് അവരെ നാമാവശേഷമാക്കുകയും ചെയ്യാതിരുന്നു.
EZE 20:18 മരുഭൂമിയിൽവെച്ച് ഞാൻ അവരുടെ സന്താനങ്ങളോട്: “നിങ്ങളുടെ പിതാക്കന്മാരുടെ നിയമവ്യവസ്ഥകൾ അനുവർത്തിക്കുകയോ അവരുടെ നിയമങ്ങൾ പ്രമാണിക്കയോ അവരുടെ വിഗ്രഹങ്ങളാൽ നിങ്ങളെത്തന്നെ അശുദ്ധമാക്കുകയോചെയ്യരുത്.
EZE 20:19 ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; നിങ്ങൾ എന്റെ ഉത്തരവുകളിൽ പാലിക്കുകയും എന്റെ നിയമങ്ങൾ അനുഷ്ഠിക്കയും ചെയ്യുക.
EZE 20:20 എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിൻ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന് അവ എനിക്കും നിങ്ങൾക്കും മധ്യേ ഒരു ചിഹ്നമായിരിക്കട്ടെ എന്നു കൽപ്പിച്ചു.”
EZE 20:21 “ ‘എന്നാൽ അവരുടെ മക്കളും എനിക്കെതിരേ മത്സരിച്ചു; അവർ എന്റെ ഉത്തരവുകൾ പാലിക്കുകയോ, “അവയെ പ്രമാണിക്കുന്ന മനുഷ്യൻ അവയാൽ ജീവിക്കും,” എന്നു ഞാൻ പ്രഖ്യാപനംചെയ്തിരുന്ന എന്റെ നിയമങ്ങൾ പ്രമാണിക്കാൻ മനസ്സുവെക്കുകയോ ചെയ്തില്ല. അവർ എന്റെ ശബ്ബത്തുകൾ അശുദ്ധമാക്കി. അതിനാൽ മരുഭൂമിയിൽവെച്ച് അവർക്കെതിരേ എന്റെ ക്രോധം അവരുടെമേൽ ചൊരിയണമെന്നും എന്റെ കോപം അവരുടെമേൽ നിവർത്തിക്കണമെന്നും അരുളിച്ചെയ്തു.
EZE 20:22 എന്നാൽ ഞാൻ അവരെ പുറപ്പെടുവിച്ചതു കണ്ടതായ രാഷ്ട്രങ്ങളുടെമുമ്പിൽ എന്റെ നാമം അശുദ്ധമാകാതിരിക്കാൻ ഞാൻ എന്റെ കരം പിൻവലിച്ചു.
EZE 20:23 അവർ എന്റെ നിയമങ്ങൾ അനുസരിക്കാതെ എന്റെ ഉത്തരവുകൾ നിരസിച്ചുകളകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും അവരുടെ ദൃഷ്ടികൾ അവരുടെ പിതാക്കന്മാരുടെ വിഗ്രഹങ്ങളുടെമേൽ ഇരിക്കുകയും ചെയ്തതിനാൽ ഞാൻ അവരെ ഈ ജനതകൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങൾക്കിടയിൽ ഛിന്നഭിന്നമാക്കുകയും ചെയ്യുമെന്നു മരുഭൂമിയിൽവെച്ച് ഞാൻ കൈയുയർത്തി അവരോടു ശപഥംചെയ്തു.
EZE 20:25 അതുകൊണ്ട് ഞാൻ അവർക്കു നന്മയല്ലാത്ത നിയമവ്യവസ്ഥകളും ജീവിക്കാൻ ഉപകരിക്കാത്ത നിയമങ്ങളും നൽകി;
EZE 20:26 അവർ തങ്ങളുടെ ആദ്യജാതന്മാരെയെല്ലാം അഗ്നിപ്രവേശം ചെയ്യിച്ചതുകൊണ്ട് അവരിൽ ഭീതി നിറയ്ക്കാനായി തങ്ങളുടെ വഴിപാടുകളാൽത്തന്നെ ഞാൻ അവരെ അശുദ്ധരാക്കി; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയേണ്ടതിനുതന്നെ.’
EZE 20:27 “അതുകൊണ്ട് മനുഷ്യപുത്രാ, നീ ഇസ്രായേൽജനത്തോട്, ‘ഇതാകുന്നു യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഇക്കാര്യത്തിലും നിങ്ങളുടെ പിതാക്കന്മാർ എനിക്കെതിരേ അവിശ്വസ്തരായി തീർന്നതിനാൽ എന്നെ നിന്ദിക്കുകയാണ് ചെയ്തിട്ടുള്ളത്.
EZE 20:28 ഞാൻ അവർക്കു കൊടുക്കുമെന്നു കൈയുയർത്തി ശപഥംചെയ്ത ദേശത്തേക്ക് ഞാൻ അവരെ കൊണ്ടുവന്നശേഷം അവിടെയുള്ള എല്ലാ ഉയർന്ന മലകളും തഴച്ചുവളരുന്ന വൃക്ഷങ്ങളും അവർ തെരഞ്ഞെടുത്ത് അവിടെയെല്ലാം യാഗമർപ്പിക്കുകയും എന്റെ കോപം ജ്വലിപ്പിക്കുംവിധം ബലിയർപ്പിക്കുകയും സുഗന്ധധൂപം നിവേദിക്കുകയും പാനീയബലികൾ പകരുകയും ചെയ്തു.
EZE 20:29 അപ്പോൾ ഞാൻ അവരോട്, നിങ്ങൾ പോകുന്ന ക്ഷേത്രം ഏത്?’ ” എന്നു ചോദിച്ചു. അതിനാൽ ഇപ്രകാരമുള്ള ക്ഷേത്രങ്ങൾ ഇന്നുവരെയും ബാമാ എന്നു വിളിക്കപ്പെടുന്നു.
EZE 20:30 “അതിനാൽ ഇസ്രായേൽജനത്തോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പിതാക്കന്മാരുടെ പാരമ്പര്യമനുസരിച്ച് നിങ്ങളെത്തന്നെ അശുദ്ധരാക്കുകയും അവരുടെ മ്ലേച്ഛവിഗ്രഹങ്ങളെ മോഹിക്കുകയും ചെയ്യുമോ?
EZE 20:31 നിങ്ങൾ നിങ്ങളുടെ വഴിപാട് അർപ്പിച്ച്—നിങ്ങളുടെ മക്കളെ അഗ്നിപ്രവേശം ചെയ്യിച്ച്—നിങ്ങൾ ഇന്നുവരെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെക്കൊണ്ടും നിങ്ങളെത്തന്നെ അശുദ്ധരാക്കുകയാണു ചെയ്യുന്നത്. അങ്ങനെയിരിക്കെ, ഇസ്രായേൽജനമേ, നിങ്ങൾ എന്നോട് അരുളപ്പാടു ചോദിക്കാൻ ഞാൻ അനുവദിക്കണമോ? ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നിങ്ങൾ ചോദിച്ചാൽ ഞാൻ ഉത്തരം നൽകുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 20:32 “ ‘ “മരത്തെയും കല്ലിനെയും സേവിക്കുന്ന രാഷ്ട്രങ്ങളെപ്പോലെയും ലോകത്തിലെ ജനതകളെപ്പോലെയും ഞങ്ങൾക്ക് ആകണം,” എന്നു നിങ്ങൾ പറയുന്നു; എന്നാൽ നിങ്ങളുടെ മനസ്സിലെ സങ്കൽപ്പം ഒരിക്കലും നടക്കുകയില്ല.
EZE 20:33 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ഭരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 20:34 ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ക്രോധവർഷംകൊണ്ടും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽനിന്നു തിരിയെ വരുത്തുകയും നിങ്ങൾ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യും.
EZE 20:35 ഞാൻ നിങ്ങളെ ജനതകളുടെ മരുഭൂമിയിലേക്കു കൊണ്ടുവന്ന് അവിടെവെച്ച് അഭിമുഖമായി നിങ്ങളുടെ ന്യായവിധി നടപ്പിലാക്കും.
EZE 20:36 ഈജിപ്റ്റുദേശത്തിലെ മരുഭൂമിയിൽവെച്ച് ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ന്യായംവിധിച്ചതുപോലെ ഞാൻ നിങ്ങളെയും ന്യായംവിധിക്കും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 20:37 ഞാൻ നിങ്ങളെ എന്റെ വടിക്കുകീഴിൽ നടത്തുകയും ഉടമ്പടിയുടെ ബന്ധനത്തിലേക്കു കൊണ്ടുവരികയും ചെയ്യും.
EZE 20:38 എന്നോട് മത്സരിച്ച് എനിക്കെതിരേ അക്രമം പ്രവർത്തിക്കുന്നവരെ ഞാൻ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയും; അവർ ചെന്നുപാർക്കുന്ന ദേശത്തുനിന്നു ഞാൻ അവരെ പുറപ്പെടുവിക്കും; എങ്കിലും അവർ ഇസ്രായേൽദേശത്തു പ്രവേശിക്കുകയില്ല. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 20:39 “ ‘ഇസ്രായേൽജനമേ, നിങ്ങളെക്കുറിച്ച് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ ഓരോരുത്തരും പോയി അവരവരുടെ വിഗ്രഹങ്ങളെ സേവിച്ചുകൊൾക; എന്നാൽ പിന്നീട് നിങ്ങൾ എന്റെ വാക്കു ശ്രദ്ധിക്കും; നിങ്ങളുടെ വഴിപാടുകളും വിഗ്രഹങ്ങളുംകൊണ്ട് പിന്നെയൊരിക്കലും എന്റെ വിശുദ്ധനാമത്തെ നിങ്ങൾ അശുദ്ധമാക്കുകയില്ല.
EZE 20:40 എന്റെ വിശുദ്ധപർവതത്തിൽ, ഇസ്രായേലിന്റെ ഉന്നതഗിരിയിൽത്തന്നെ എല്ലാ ഇസ്രായേൽഗൃഹവും, ഒന്നൊഴിയാതെ സ്വന്ത ദേശത്തുവെച്ച് എന്നെ സേവിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവിടെ ഞാൻ അവരെ കൈക്കൊള്ളും. അവിടെ നിങ്ങളുടെ വിശിഷ്ടദാനങ്ങളായ വഴിപാടുകളെയും നിങ്ങളുടെ യാഗങ്ങളോടുകൂടെ ഞാൻ ആവശ്യപ്പെടും.
EZE 20:41 ഞാൻ നിങ്ങളെ ജനതകളിൽനിന്നു തിരികെ വരുത്തുകയും നിങ്ങൾ ചിതറിക്കപ്പെട്ടിരുന്ന രാജ്യങ്ങളിൽനിന്നു ശേഖരിക്കുകയും ചെയ്യുമ്പോൾ സുഗന്ധധൂപമായി നിങ്ങളെ കൈക്കൊള്ളും. രാഷ്ട്രങ്ങൾ കാൺകെ ഞാൻ നിങ്ങളിലൂടെ പരിശുദ്ധൻ എന്നു തെളിയിക്കപ്പെടും.
EZE 20:42 നിങ്ങളുടെ പൂർവികർക്കു കൊടുക്കുമെന്നു ഞാൻ കൈയുയർത്തി ശപഥംചെയ്ത ദേശമായ ഇസ്രായേൽദേശത്തേക്കു ഞാൻ നിങ്ങളെ കൊണ്ടുവരുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 20:43 അവിടെവെച്ചു നിങ്ങൾ നിങ്ങളെത്തന്നെ അശുദ്ധരാക്കിയ നിങ്ങളുടെ പെരുമാറ്റവും നിങ്ങളുടെ എല്ലാ പ്രവൃത്തികളും ഓർക്കും. നിങ്ങൾ ചെയ്ത എല്ലാ ദുഷ്ടതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളോടുതന്നെ വെറുപ്പുതോന്നും.
EZE 20:44 ഇസ്രായേൽജനമേ, നിങ്ങളുടെ ദുഷ്ടവഴികളോ നിങ്ങളുടെ ദുഷിച്ച പ്രവൃത്തികളോ അനുസരിച്ചല്ല, എന്റെ നാമം നിമിത്തംതന്നെ ഞാൻ നിങ്ങളോടു ഇടപെടുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
EZE 20:45 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 20:46 “മനുഷ്യപുത്രാ, നീ തെക്കോട്ടു നിന്റെ മുഖംതിരിച്ച് തെക്കേദിക്കിനെതിരായി, തെക്കേദിക്കിലുള്ള വനത്തിനെതിരായിത്തന്നെ പ്രവചിക്കുക.
EZE 20:47 തെക്കേദിക്കിലെ കാടുകളോട് ഇപ്രകാരം പറയുക: ‘യഹോവയുടെ വചനം കേൾക്കുക, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ നിങ്ങളെ അഗ്നിക്കിരയാക്കാൻ പോകുന്നു. അത് നിങ്ങളിലുള്ള എല്ലാ പച്ചമരത്തെയും ഉണങ്ങിയമരത്തെയും ദഹിപ്പിച്ചുകളയും. കത്തിയാളുന്ന ആ തീജ്വാല അണയ്ക്കപ്പെടുകയില്ല; തെക്കുമുതൽ വടക്കുവരെയുള്ള സകലമുഖങ്ങളും അതിനാൽ കരിഞ്ഞുപോകും.
EZE 20:48 യഹോവയായ ഞാൻ അതു ജ്വലിപ്പിച്ചെന്ന് സകലരും കാണും; അത് അണഞ്ഞുപോകുകയില്ല.’ ”
EZE 20:49 അപ്പോൾ ഞാൻ: “യഹോവയായ കർത്താവേ, അവൻ എന്നെക്കുറിച്ച്, ‘അവൻ സാദൃശ്യകഥകളാണല്ലോ സംസാരിക്കുന്നത്,’ എന്നു പറയുന്നുവല്ലോ” എന്നു പറഞ്ഞു.
EZE 21:1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 21:2 “മനുഷ്യപുത്രാ; നിന്റെ മുഖം ജെറുശലേമിനെതിരേ തിരിച്ച് വിശുദ്ധമന്ദിരത്തിനെതിരേ പ്രസംഗിക്കുക. ഇസ്രായേൽദേശത്തിനു വിരോധമായി പ്രവചിക്കുക.
EZE 21:3 അവളോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു. ഞാൻ എന്റെ വാൾ ഉറയിൽനിന്നൂരി നീതിനിഷ്ഠരെയും ദുഷ്ടരെയും നിങ്ങളുടെ ഇടയിൽനിന്ന് ഛേദിച്ചുകളയും.
EZE 21:4 ഞാൻ നീതിനിഷ്ഠരെയും ദുഷ്ടരെയും ഛേദിച്ചുകളയാൻ പോകുന്നതുകൊണ്ട് എന്റെ വാൾ തെക്കുമുതൽ വടക്കുവരെ എല്ലാവർക്കുമെതിരേ ഉറയിൽനിന്നു പുറപ്പെടും.
EZE 21:5 യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയിരിക്കുന്നു എന്ന് അപ്പോൾ എല്ലാവരും അറിയും. അതു ഇനി മടങ്ങിപ്പോകുകയില്ല.’
EZE 21:6 “നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക!
EZE 21:7 ‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”
EZE 21:8 പിന്നെയും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 21:9 “മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്, ‘കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഒരു വാൾ, ഒരു വാൾ അതിനു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
EZE 21:10 കൊലനടത്താൻ മൂർച്ചകൂട്ടിയും മിന്നൽപോലെ തിളങ്ങേണ്ടതിനു മിനുക്കിയുമിരിക്കുന്നു! “ ‘എന്റെ രാജകീയ പുത്രന്റെ ചെങ്കോലിൽ നമുക്കു ആനന്ദിക്കാമോ? ആ വാൾ ഇപ്രകാരമുള്ള എല്ലാ കോലിനെയും നിന്ദിക്കുന്നു.
EZE 21:11 “ ‘കൈയിൽ വഹിക്കാൻ കഴിയുംവിധം അതിനെ മിനുക്കാൻ കൊടുത്തിരിക്കുന്നു; കൊലയാളിയുടെ കൈയിൽ കൊടുക്കാൻവേണ്ടി അതിനെ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
EZE 21:12 മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക, അത് എന്റെ ജനത്തിന്മേൽ, ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും. അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക.
EZE 21:13 “ ‘പരീക്ഷ അതു നിശ്ചയമായും വരും. എങ്കിലും വാളിനാൽ നിന്ദിക്കപ്പെടുന്ന ചെങ്കോൽതന്നെ തുടരാതെപോയാൽ എന്താകും? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’
EZE 21:14 “നീയോ മനുഷ്യപുത്രാ, പ്രവചിക്കുക, നിന്റെ കൈകൾ കൂട്ടിയടിക്കുക. വാൾ, നിഹതന്മാരുടെ വാൾതന്നെ, രണ്ടുപ്രാവശ്യം വെട്ടട്ടെ, അല്ലാ മൂന്നുപ്രാവശ്യംതന്നെ. അതു സംഹാരത്തിന്റെ വാൾ— മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു.
EZE 21:15 അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു, അവരുടെ എല്ലാ കവാടങ്ങളിലും. നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
EZE 21:16 വലത്തോട്ടോ ഇടത്തോട്ടോ എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ അവിടേക്കുതന്നെ പുറപ്പെടുക.
EZE 21:17 ഞാനും കൈകൊട്ടി എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”
EZE 21:18 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 21:19 “മനുഷ്യപുത്രാ ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് രണ്ടുവഴികൾ അടയാളപ്പെടുത്തുക; അവ രണ്ടും ഒരു രാജ്യത്തുനിന്നുതന്നെ പുറപ്പെടും. ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.
EZE 21:20 അമ്മോന്യരുടെ രബ്ബയിലേക്ക് ആ വാൾ വരേണ്ടതിന് ഒരു വഴിയും യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള ജെറുശലേമിലേക്ക് വരേണ്ടതിന് മറ്റൊരു വഴിയും അടയാളപ്പെടുത്തുക.
EZE 21:21 കാരണം, ബാബേൽരാജാവ് വഴിത്തിരിവിങ്കൽ രണ്ടുവഴികൾ പിരിയുന്നിടത്ത് പ്രശ്നംനോക്കാൻ നിൽക്കുന്നു. അയാൾ അമ്പുകൾ കുലുക്കി തന്റെ കുലദേവന്മാരോടു ചോദിക്കുകയും ലക്ഷണമറിയാൻ യാഗമർപ്പിച്ച മൃഗത്തിന്റെ കരൾ നോക്കുകയും ചെയ്യുന്നു.
EZE 21:22 യന്ത്രമുട്ടികൾ സ്ഥാപിക്കാനും സംഹരിക്കുന്നതിനു കൽപ്പന പുറപ്പെടുവിക്കുന്നതിനും യുദ്ധാരവം മുഴക്കുന്നതിനും കവാടങ്ങൾക്കുനേരേ യന്ത്രമുട്ടികൾ വെക്കാനും ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിതുയർത്തുന്നതിനും ജെറുശലേമിലുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ എത്തിയിരിക്കുന്നു.
EZE 21:23 അത് അവനോടുള്ള വിധേയത്വം ശപഥംചെയ്തവർക്ക് അത് ഒരു വ്യാജലക്ഷണമായിത്തോന്നുന്നു. എന്നാൽ അയാൾ അവരുടെ അകൃത്യം അനുസ്മരിപ്പിക്കുകയും അടിമകളായി അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യും.
EZE 21:24 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജനങ്ങൾ തങ്ങളുടെ തുറന്ന മത്സരംമൂലം നിങ്ങളുടെ എല്ലാ അകൃത്യങ്ങളും എന്നെ ഓർമപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ഇതു ചെയ്തിരിക്കുകയാൽ നിങ്ങൾ അടിമകളായി പിടിച്ചു കൊണ്ടുപോകപ്പെടും.
EZE 21:25 “ ‘വഷളനും ദുഷ്ടനുമായ ഇസ്രായേൽ പ്രഭുവേ, നിന്റെ നാൾ ഇതാ വന്നിരിക്കുന്നു; ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
EZE 21:26 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക; കാര്യങ്ങൾക്കു മാറ്റം സംഭവിക്കണം. താണത് ഉയർത്തപ്പെടുകയും ഉയർന്നത് താഴ്ത്തപ്പെടുകയും ചെയ്യും.
EZE 21:27 ഉന്മൂലനാശം! ഉന്മൂലനാശം! ഞാൻ അതിന് ഉന്മൂലനാശമാക്കും! അവകാശമുള്ളവൻ വരുവോളം കിരീടം പുനഃസ്ഥാപിക്കപ്പെടാതിരിക്കും; അവനു ഞാൻ അതു നൽകുകയും ചെയ്യും.’
EZE 21:28 “മനുഷ്യപുത്രാ, നീ ഇപ്രകാരം പ്രവചിച്ചു പറയുക: അമ്മോന്യരെപ്പറ്റിയും അവരുടെ പരിഹാസത്തെപ്പറ്റിയും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘സംഹാരത്തിനായി ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു, മിന്നൽപോലെ വിളങ്ങേണ്ടതിന് അതു തേച്ചു മിനുക്കിയിരിക്കുന്നു!
EZE 21:29 നിങ്ങളെക്കുറിച്ച് വ്യാജദർശനങ്ങൾ ദർശിക്കുകയും വ്യാജദേവപ്രശ്നങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന ദുഷ്ടരായ വധിക്കപ്പെടാനുള്ളവരുടെ കഴുത്തിൽ അതു പ്രയോഗിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു, ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
EZE 21:30 “ ‘ആ വാൾ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തുതന്നെ, നിന്റെ ജന്മദേശത്തുതന്നെ ഞാൻ നിന്നെ ന്യായംവിധിക്കും.
EZE 21:31 ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും; സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
EZE 21:32 നീ അഗ്നിക്ക് ഇന്ധനമായിത്തീരും; നിന്റെ രക്തം നിന്റെ ദേശത്തുതന്നെ ചൊരിയപ്പെടും. ആരും ഇനി നിന്നെ ഓർക്കുകയില്ല; യഹോവയായ ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു.’ ”
EZE 22:1 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ലഭിച്ചു:
EZE 22:2 “മനുഷ്യപുത്രാ, നീ അവളെ ന്യായംവിധിക്കുമോ? രക്തപാതകമുള്ള നഗരത്തെ നീ ന്യായംവിധിക്കുമോ? എങ്കിൽ അവളുടെ എല്ലാ മ്ലേച്ഛതകളും അവളെ അറിയിക്കുക.
EZE 22:3 നീ ഇപ്രകാരം പറയണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ നടുവിൽ രക്തം ചൊരിഞ്ഞും വിഗ്രഹങ്ങളുണ്ടാക്കി നിന്നെത്തന്നെ മ്ലേച്ഛയാക്കി സ്വന്തം വിനാശം നിന്റെമേൽ സ്വയം ക്ഷണിച്ചുവരുത്തുന്ന നഗരമേ,
EZE 22:4 നീ ചൊരിഞ്ഞ രക്തം മുഖേന നീ കുറ്റവാളിയായിരിക്കുന്നു; നീ നിർമിച്ച വിഗ്രഹങ്ങൾനിമിത്തം നീ മ്ലേച്ഛയായിരിക്കുന്നു. അങ്ങനെ നിന്റെ ദിവസം നീ സമീപസ്ഥമാക്കി; നിന്റെ അന്തിമവർഷങ്ങൾ വന്നെത്തിയിരിക്കുന്നു. തന്മൂലം ഞാൻ നിന്നെ ജനതകൾക്കു നിന്ദാവിഷയവും എല്ലാ രാജ്യങ്ങൾക്കും പരിഹാസവുമാക്കിയിരിക്കുന്നു.
EZE 22:5 കുപ്രസിദ്ധവും ക്ഷോഭംനിറഞ്ഞതുമായ പട്ടണമേ, നിന്റെ അടുത്തും അകലെയുമുള്ളവർ നിന്നെ പരിഹസിക്കും.
EZE 22:6 “ ‘നോക്കൂ, നിന്നിൽ വസിക്കുന്ന ഇസ്രായേൽ പ്രഭുക്കന്മാർ രക്തച്ചൊരിച്ചിലിനായി അവരുടെ ശക്തി ഉപയോഗിക്കുന്നത് കാണുക.
EZE 22:7 അവർ നിന്നിൽ വസിച്ചുകൊണ്ട് മാതാപിതാക്കളെ നിന്ദിക്കുന്നു; വിദേശികളെ പീഡിപ്പിക്കുന്നു; അനാഥരെയും വിധവമാരെയും ദ്രോഹിക്കുന്നു.
EZE 22:8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ നിന്ദിക്കുകയും എന്റെ ശബ്ബത്തിനെ അശുദ്ധമാക്കുകയും ചെയ്യുന്നു.
EZE 22:9 രക്തം ചൊരിയേണ്ടതിന് ഏഷണി പറയുന്നവർ നിന്നിലുണ്ട്; പർവതങ്ങളിലെ ക്ഷേത്രങ്ങളിൽവെച്ച് നൈവേദ്യം ഭക്ഷിക്കുകയും ദുഷ്കർമം പ്രവർത്തിക്കുകയും ചെയ്യുന്നവർ നിന്റെ മധ്യേയുണ്ട്.
EZE 22:10 നിന്നിൽവെച്ച് അവർ തങ്ങളുടെ പിതാക്കന്മാരുടെ നഗ്നത അനാവൃതമാക്കുന്നു; നിന്നിൽവെച്ച് അവർ ഋതുമാലിന്യത്താൽ ആചാരപരമായി അശുദ്ധയായി കഴിയുന്ന സ്ത്രീയുടെ അടുക്കൽ ചെല്ലുന്നു.
EZE 22:11 ഒരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയോടു മ്ലേച്ഛത പ്രവർത്തിക്കുന്നു; മറ്റൊരുവൻ തന്റെ മരുമകളുമായി ദുഷ്ടത പ്രവർത്തിച്ച് അവളെ മലിനയാക്കുന്നു. വേറൊരുവൻ തന്റെ പിതാവിന്റെ മകളായ സഹോദരിയെ അപമാനിക്കുന്നു.
EZE 22:12 നിന്നിൽവെച്ച് അവർ രക്തപാതകത്തിനായി കൈക്കൂലി വാങ്ങുന്നു; നീ ദരിദ്രരിൽനിന്നു പലിശയും കൊള്ളലാഭവും വാങ്ങുന്നു. നീ അയൽവാസിയോട് അനീതിയോടെ പെരുമാറി ആദായമുണ്ടാക്കുകയും എന്നെ മറന്നുകളകയും ചെയ്യുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 22:13 “ ‘നീ അസത്യമാർഗത്തിലൂടെ നേടിയ ലാഭത്തിന്റെയും നിങ്ങളുടെ ഇടയിലുള്ള രക്തപാതകത്തിന്റെയും നേരേ ഞാൻ കൈകൊട്ടുന്നു.
EZE 22:14 ഞാൻ നിന്നോട് ഇടപെടുന്ന ദിവസം നിന്റെ ധൈര്യം നിലനിൽക്കുമോ? നിന്റെ കൈകൾ ബലപ്പെട്ടിരിക്കുമോ? യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. ഞാൻ അതു നിവർത്തിക്കും.
EZE 22:15 ഞാൻ നിന്നെ ജനതകൾക്കിടയിൽ ചിതറിക്കും; ഞാൻ നിന്നെ രാജ്യങ്ങളിൽ ഛിന്നഭിന്നമാക്കും; നിങ്ങളുടെ അശുദ്ധി ഞാൻ അവസാനിപ്പിക്കും.
EZE 22:16 രാഷ്ട്രങ്ങളുടെമുമ്പിൽ നീ നിന്നെത്തന്നെ അശുദ്ധമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”
EZE 22:17 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 22:18 “മനുഷ്യപുത്രാ, ഇസ്രായേൽഗൃഹം എനിക്കു ലോഹക്കിട്ടമായിത്തീർന്നിരിക്കുന്നു; അവർ എല്ലാവരും ഉലയിൽ ചെമ്പും വെളുത്തീയവും ഇരുമ്പും കറുത്തീയവുമായിത്തീർന്നിരിക്കുന്നു; അവർ വെള്ളിയുടെ വെറും കിട്ടമായി മാറിയിരിക്കുന്നു.
EZE 22:19 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു; ‘നിങ്ങൾ എല്ലാവരും ലോഹക്കിട്ടമായിത്തീർന്നിരിക്കുകയാൽ, ഞാൻ നിങ്ങളെ ജെറുശലേമിന്റെ നടുവിൽ കൂട്ടും.
EZE 22:20 അവർ വെള്ളിയും ചെമ്പും ഇരുമ്പും കറുത്തീയവും വെളുത്തീയവും ഉലയുടെ മധ്യേ ഊതി ഉരുക്കുന്നതുപോലെ, ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി എന്റെ കോപത്തിലും ക്രോധത്തിലും ഉരുക്കും.
EZE 22:21 ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടി നിങ്ങളുടെമേൽ എന്റെ ക്രോധാഗ്നി ഊതും; നിങ്ങൾ അതിന്റെ നടുവിൽ ഉരുകിപ്പോകും.
EZE 22:22 വെള്ളി ഉലയിൽ ഉരുകിപ്പോകുന്നതുപോലെ നിങ്ങൾ അതിന്റെമധ്യേ ഉരുകിപ്പോകും. യഹോവയായ ഞാൻ എന്റെ ക്രോധം നിങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയും.’ ”
EZE 22:23 യഹോവയുടെ അരുളപ്പാട് എനിക്ക് വീണ്ടും ഉണ്ടായി:
EZE 22:24 “മനുഷ്യപുത്രാ, ‘നിങ്ങൾ ക്രോധദിവസത്തിൽ ശുദ്ധിപ്രാപിക്കാത്തതും മഴയേൽക്കാത്തതുമായ ഒരു ദേശമാകുന്നു’ എന്ന് അവളോടു പറയുക.
EZE 22:25 അവളുടെ നടുവിൽ പ്രവാചകന്മാരുടെ ഒരു ഗൂഢാലോചനയുണ്ട്. അലറി ഇര കടിച്ചുകീറുന്ന സിംഹംപോലെ അവർ ജനത്തെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ നിക്ഷേപങ്ങളും വിലയേറിയ വസ്തുക്കളും അപഹരിച്ചുകൊണ്ട് അവളുടെ മധ്യേ നിരവധി വിധവകളെ വർധിപ്പിക്കുന്നു.
EZE 22:26 അവളുടെ പുരോഹിതന്മാർ എന്റെ ന്യായപ്രമാണത്തോട് അതിക്രമം പ്രവർത്തിച്ച് എന്റെ വിശുദ്ധവസ്തുക്കളെ മലിനമാക്കിയിരിക്കുന്നു. വിശുദ്ധമായതും അശുദ്ധമായതുംതമ്മിൽ ഒരു വിവേചനം അവർ വെച്ചിട്ടില്ല. ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിലുള്ള വ്യത്യാസം എന്തെന്ന് അവർ പഠിച്ചിട്ടില്ല. ഞാൻ അവരുടെ മധ്യേ അശുദ്ധനായിത്തീരുമാറ് അവർ എന്റെ ശബ്ബത്തുകളെ നോക്കാതെ കണ്ണു മറച്ചുകളയുന്നു.
EZE 22:27 അവളുടെ മധ്യേയുള്ള പ്രഭുക്കന്മാർ കൊള്ളലാഭം ഉണ്ടാക്കേണ്ടതിന് ഇരയെ കടിച്ചുചീന്തുന്ന ചെന്നായ്ക്കളെപ്പോലെ രക്തം ചൊരിയുകയും ആളുകളെ കൊല്ലുകയും ചെയ്യുന്നു.
EZE 22:28 യഹോവ അരുളിച്ചെയ്യാതിരിക്കെ, ‘കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു’ എന്നു പറഞ്ഞുകൊണ്ടു വ്യാജദർശനങ്ങളും കള്ളദേവപ്രശ്നങ്ങളും അറിയിക്കുന്ന അവളുടെ പ്രവാചകന്മാർ അവർക്കുവേണ്ടി വെള്ളപൂശുന്നവരാകുന്നു.
EZE 22:29 ദേശത്തെ ജനങ്ങൾ ധനാപഹരണംനടത്തുകയും കൊള്ളയിടുകയും ചെയ്യുന്നു. അവർ ദരിദ്രരെയും ഞെരുക്കമനുഭവിക്കുന്നവരെയും പീഡിപ്പിക്കുകയും നീതി നിഷേധിച്ചുകൊണ്ട് വിദേശിയെ ചൂഷണംചെയ്യുകയും ചെയ്യുന്നു.
EZE 22:30 “ഞാൻ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതിൽകെട്ടി എന്റെമുമ്പാകെ അതിലുള്ള വിടവിൽ നിൽക്കേണ്ടതിന് ഒരു മനുഷ്യനെ ഞാൻ അവരുടെ മധ്യേ അന്വേഷിച്ചു; ആരെയും കണ്ടെത്തിയില്ല.
EZE 22:31 അതിനാൽ ഞാൻ എന്റെ ക്രോധം അവരുടെമേൽ പകർന്നു, എന്റെ കോപാഗ്നിയിൽ ഞാൻ അവരെ നശിപ്പിച്ചു. അവരുടെ അക്രമത്തെ ഞാൻ അവരുടെ തലമേൽത്തന്നെ വരുത്തിയിരിക്കുന്നു എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”
EZE 23:1 വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 23:2 “മനുഷ്യപുത്രാ, ഒരമ്മയുടെ പുത്രിമാരായ രണ്ടു സ്ത്രീകൾ ഉണ്ടായിരുന്നു;
EZE 23:3 അവർ ഈജിപ്റ്റിൽവെച്ചു വേശ്യകളായിത്തീർന്നു. അവർ തങ്ങളുടെ യൗവനത്തിൽ വേശ്യകളായി ജീവിച്ചു. അവിടെവെച്ച് അവരുടെ മാറിടം ലാളിക്കപ്പെട്ടു. അവരുടെ കന്യാസ്തനങ്ങൾ തലോടപ്പെട്ടു.
EZE 23:4 അവരിൽ മൂത്തവൾക്ക് ഒഹൊലാ എന്നും ഇളയസഹോദരിക്ക് ഒഹൊലീബാ എന്നും പേരായിരുന്നു. അവർ എനിക്കുള്ളവരായിരുന്നു, അവർ പുത്രീപുത്രന്മാരെ പ്രസവിച്ചു. ഒഹൊലാ എന്നതു ശമര്യയും ഒഹൊലീബാ എന്നത് ജെറുശലേമും ആകുന്നു.
EZE 23:5 “ഒഹൊലാ എനിക്കുള്ളവളായിരിക്കെത്തന്നെ വേശ്യാവൃത്തിയിൽ ജീവിച്ചു. അവൾ സ്നേഹിച്ചിരുന്ന അശ്ശൂര്യരിൽ ആസക്തയായി, അവരുടെ യോദ്ധാക്കൾ
EZE 23:6 നീലവസ്ത്രം ധരിച്ചവരായിരുന്നു, അവരിലെ ദേശാധിപതിമാരും സൈന്യാധിപന്മാരും സുമുഖരായ യുവാക്കളും കുതിരപ്പുറത്തു സഞ്ചരിക്കുന്നവരുമായിരുന്നു.
EZE 23:7 അവൾ അശ്ശൂരിലെ ശ്രേഷ്ഠപുരുഷന്മാരുമായി വേശ്യാവൃത്തിയിൽ ഏർപ്പെട്ടു. അവൾ അവരിൽ കാമസക്തയായി തന്നെ മോഹിച്ചവരുടെ എല്ലാ വിഗ്രഹങ്ങളാലും തന്നെത്താൻ മലിനയാക്കി.
EZE 23:8 ഈജിപ്റ്റിൽവെച്ചു അവൾ ശീലിച്ച തന്റെ വേശ്യാസ്വഭാവം അവൾ ഉപേക്ഷിച്ചില്ല; അവളുടെ യൗവനത്തിൽ പുരുഷന്മാർ അവളോടൊപ്പം കിടക്കപങ്കിട്ടു. അവർ അവളുടെ കന്യാസ്തനങ്ങൾ തലോടി; തങ്ങളുടെ കാമാസക്തിക്ക് അവളെ ഉപകരണമാക്കി.
EZE 23:9 “അതിനാൽ അവൾ മോഹിച്ച അവളുടെ ജാരന്മാരായ അശ്ശൂര്യരുടെ കൈയിൽത്തന്നെ ഞാൻ അവളെ ഏൽപ്പിച്ചു.
EZE 23:10 അവർ അവളുടെ നഗ്നത അനാവരണംചെയ്തു. അവളുടെ പുത്രന്മാരെയും പുത്രിമാരെയും പിടിച്ചുകൊണ്ടുപോകുകയും അവളെ വാൾകൊണ്ടു കൊല്ലുകയും ചെയ്തു. അങ്ങനെ അവൾ സ്ത്രീകൾക്കിടയിൽ സംസാരവിഷയമാകുകയും അവർ അവളുടെമേൽ ന്യായവിധി നടത്തുകയും ചെയ്തു.
EZE 23:11 “അവളുടെ സഹോദരി ഒഹൊലീബാ ഇതു കണ്ടെങ്കിലും അവൾ കാമാസക്തിയിൽ തന്റെ സഹോദരിയെക്കാൾ അധഃപതിച്ചവളായിത്തീർന്നു. അവളുടെ വേശ്യാവൃത്തി തന്റെ സഹോദരിയുടേതിനെക്കാൾ അധികമായിരുന്നു.
EZE 23:12 അശ്ശൂര്യ ദേശാധിപതിമാർ, സൈന്യാധിപന്മാർ, മോടിയിൽ വസ്ത്രംധരിച്ചവർ, യോദ്ധാക്കൾ, കുതിരസവാരിക്കാർ, സുമുഖരായ യുവാക്കൾ എന്നിവരോടായിരുന്നു അവളുടെ കാമാസക്തിജ്വലിച്ചത്.
EZE 23:13 അവൾ തന്നെത്താൻ മലിനയാക്കിയതായി ഞാൻ കണ്ടു; അവർ ഇരുവരും ഒരേവഴിയിൽത്തന്നെ ജീവിച്ചു.
EZE 23:14 “അവൾ തന്റെ വേശ്യാവൃത്തി വളരെയധികമായി തുടർന്നുകൊണ്ടിരുന്നു. ചുമരിന്മേൽ ചെമപ്പുനിറംകൊണ്ടു വരച്ചിരിക്കുന്ന കൽദയരുടെ പ്രതിച്ഛായ അവൾ കണ്ടു.
EZE 23:15 ചിത്രത്തിൽ വരച്ചിരുന്ന ആ പുരുഷന്മാർ, കൽദയരായ ബാബേൽ സാരഥികളെപ്പോലെ അരപ്പട്ട കെട്ടിയവരും കാറ്റിൽ ഒഴുകുന്ന തലപ്പാവു ധരിച്ചവരുമായിരുന്നു.
EZE 23:16 അവരെ കണ്ടപ്പോൾ അവൾ അവരിൽ ആസക്തരായി കൽദയദേശത്തേക്ക് അവർക്കായി സന്ദേശവാഹകരെ അയച്ചു.
EZE 23:17 അങ്ങനെ ബാബേല്യർ പ്രേമശയനത്തിനായി അവളുടെ അടുക്കൽവന്ന്, തങ്ങളുടെ കാമാസക്തിയാൽ അവർ അവളെ മലിനയാക്കി. അവരാൽ മലിനയായിത്തീർന്നപ്പോൾ അവൾക്ക് അവരോടു വെറുപ്പുതോന്നി.
EZE 23:18 ഇങ്ങനെ അവൾ തന്റെ വേശ്യാവൃത്തി പരസ്യമായിത്തന്നെ തുടരുകയും തന്റെ നഗ്നത അനാവരണം ചെയ്യുകയും ചെയ്തപ്പോൾ, മുമ്പ് അവളുടെ സഹോദരിയോട് എനിക്ക് വെറുപ്പു തോന്നിയിരുന്നതുപോലെ അവളോടും എനിക്കു വെറുപ്പുതോന്നി.
EZE 23:19 എന്നിട്ടും ഈജിപ്റ്റുദേശത്തുവെച്ച് തന്റെ യൗവനകാലത്തു വേശ്യയായിരുന്നത് ഓർത്തുകൊണ്ട് അവൾ വളരെയധികം വഷളത്തം നിറഞ്ഞവളായിത്തീർന്നു.
EZE 23:20 കഴുതകളുടേതുപോലെ ലിംഗവും കുതിരകളുടേതുപോലെ ബീജസ്രവണവുമുള്ള കാമുകന്മാരെ അവൾ കൊതിച്ചു.
EZE 23:21 അങ്ങനെ ഈജിപ്റ്റിൽവെച്ച് നിന്റെ മാറിടം പ്രേമപൂർവം താലോലിക്കപ്പെടുകയും നിന്റെ യൗവനസ്തനങ്ങൾ തലോടപ്പെടുകയുംചെയ്ത യൗവനകാലത്തെ വിഷയലമ്പടത്തം നീ കൊതിച്ചു.
EZE 23:22 “അതുകൊണ്ട് ഒഹൊലീബായേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കു വെറുപ്പുതോന്നി നീ ഉപേക്ഷിച്ചുകളഞ്ഞ നിന്റെ കാമുകന്മാരെ ഞാൻ ഉണർത്തി, എല്ലാവശത്തുനിന്നും ഞാൻ അവരെ നിന്റെനേരേ വരുത്തും—
EZE 23:23 ബാബേല്യരും കൽദയർ എല്ലാവരും പെക്കോദ്യർ, ശോവ്യർ, കോവ്യർ, അവരോടൊപ്പമുള്ള അശ്ശൂര്യർ എല്ലാവരും സുമുഖരായ യുവാക്കൾ, ദേശാധിപതികൾ, സൈന്യാധിപർ, കുതിരച്ചേവകർ, ഉന്നതസ്ഥാനീയർ, കുതിരസവാരിക്കാർ ഇങ്ങനെയുള്ള എല്ലാവരെയുംതന്നെ.
EZE 23:24 അവർ ആയുധങ്ങളും രഥങ്ങളും പല്ലക്കുകളും പടക്കൂട്ടവുമായി നിന്റെനേരേ വരും. പരിചയും ചെറുപരിചയും ശിരോകവചവും ധരിച്ച് എല്ലാവശത്തുനിന്നും അവർ നിനക്കെതിരേ അണിനിരക്കും. ഞാൻ നിനക്കുള്ള ന്യായവിധി അവരെ ഏൽപ്പിക്കും; അവർ തങ്ങളുടെ ന്യായമനുസരിച്ച് നിന്നെ ന്യായംവിധിക്കും.
EZE 23:25 ഞാൻ നിനക്കുനേരേ എന്റെ തീക്ഷ്ണത ജ്വലിപ്പിക്കും, അവർ ക്രോധത്തോടെ നിന്നോട് ഇടപെടും, അവർ നിന്റെ മൂക്കും ചെവിയും ചെത്തിക്കളയും, നിന്നിൽ അവശേഷിക്കുന്നവർ വാളിനാൽ വീഴും. നിന്റെ പുത്രന്മാരെയും പുത്രിമാരെയും അവർ പിടിച്ചുകൊണ്ടുപോകും. ഇവയെല്ലാം അതിജീവിച്ചവർ തീയാൽ ദഹിപ്പിക്കപ്പെടും.
EZE 23:26 അവർ നിന്റെ വസ്ത്രം നീക്കി നിന്നെ നഗ്നയാക്കി നിന്റെ രമണീയമായ ആഭരണങ്ങൾ എടുത്തുകൊണ്ടുപോകും.
EZE 23:27 അങ്ങനെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ വിഷയലമ്പടത്തവും വേശ്യാവൃത്തിയും ഞാൻ നിർത്തലാക്കും. നീ മേലാൽ കണ്ണുയർത്തി അവരെ നോക്കുകയോ ഈജിപ്റ്റിനെ ഓർക്കുകയോ ചെയ്യുകയില്ല.
EZE 23:28 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ പകയ്ക്കുന്നവരും നിനക്കു വെറുപ്പ് ഉണ്ടാക്കുന്നവരുമായവരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
EZE 23:29 അവർ നിന്ദയോടെ നിന്നോടു ഇടപെട്ടു നിന്റെ സമ്പത്തൊക്കെയും അപഹരിക്കും. അവർ നിന്നെ പരിപൂർണ നഗ്നയാക്കി ഉപേക്ഷിക്കും. നിന്റെ വേശ്യാവൃത്തിയുടെ അപമാനവും നിന്റെ വിഷയലമ്പടത്തവും വഷളത്തവും വെളിപ്പെട്ടുവരും.
EZE 23:30 നീ ജനതകളോടൊത്ത് പരസംഗം ചെയ്യുകയാലും അവരുടെ വിഗ്രഹങ്ങളാൽ നിന്നെത്തന്നെ മലിനമാക്കുകയും ചെയ്തതിനാലും ഇതെല്ലാം നീ തന്നെ നിന്റെമേൽ വരുത്തും.
EZE 23:31 നിന്റെ സഹോദരിയുടെ വഴിയിൽ നീ നടന്നതുമൂലം അവളുടെ പാനപാത്രം ഞാൻ നിന്റെ കൈയിൽ തരും.
EZE 23:32 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്റെ സഹോദരിയുടെ പാത്രത്തിൽനിന്ന് നീ കുടിക്കും, ആഴവും വിസ്താരവുമുള്ള പാനപാത്രത്തിൽനിന്നുതന്നെ; നീ പരിഹാസത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും, കാരണം അതിൽ വളരെ കൊള്ളുമല്ലോ.
EZE 23:33 നീ ലഹരിയും ദുഃഖവും നിറഞ്ഞവളായിത്തീരും, വിനാശത്തിന്റെയും ഏകാന്തതയുടെയും പാത്രം, നിന്റെ സഹോദരി ശമര്യയുടെ പാനപാത്രംതന്നെ.
EZE 23:34 നീ അതു കുടിച്ചു വറ്റിക്കും; അതിന്റെ ഉടഞ്ഞ കഷണങ്ങളെ നീ നക്കും; അങ്ങനെ നീ നിന്റെ സ്തനങ്ങൾ ചീന്തിക്കളയും. ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 23:35 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്നെ മറന്ന് നിന്റെ പിന്നിൽ എറിഞ്ഞുകളകയാൽ നിന്റെ വിഷയലമ്പടത്തദുഷ്ടതയുടെയും വേശ്യാവൃത്തിയുടെയും ശിക്ഷ നീ ഇപ്പോൾ ഏറ്റുകൊള്ളുക.”
EZE 23:36 പിന്നെയും യഹോവ എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഒഹൊലയെയും ഒഹൊലീബായെയും നീ ന്യായംവിധിക്കുമോ? എങ്കിൽ അവരുടെ മ്ലേച്ഛതകൾ അവരെ അറിയിക്കുക.
EZE 23:37 അവർ വ്യഭിചാരംചെയ്തു; അവരുടെ കൈകളിൽ രക്തമുണ്ട്. അങ്ങനെ അവർ തങ്ങളുടെ വിഗ്രഹങ്ങളോടു വ്യഭിചാരംചെയ്തു; അവർ എനിക്കു പ്രസവിച്ച തങ്ങളുടെ മക്കളെത്തന്നെയും അവയ്ക്കു ഭോജനബലിയായി അർപ്പിച്ചു.
EZE 23:38 ഇതുംകൂടെ അവർ എന്നോടു ചെയ്തിരിക്കുന്നു: അന്നുതന്നെ അവർ എന്റെ വിശുദ്ധമന്ദിരത്തെ മലിനമാക്കുകയും എന്റെ ശബ്ബത്തുകളെ അശുദ്ധമാക്കുകയും ചെയ്തു.
EZE 23:39 അവർ തങ്ങളുടെ വിഗ്രഹങ്ങൾക്കായി സ്വന്തം മക്കളെ ബലിയർപ്പിച്ച ആ ദിവസംതന്നെ എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിച്ച് അതിനെ അശുദ്ധമാക്കി. ഈ കാര്യം എന്റെ ആലയത്തിനുള്ളിൽത്തന്നെ അവർ ചെയ്തിരിക്കുന്നു.
EZE 23:40 “മാത്രവുമല്ല, ദൂരത്തുള്ള ആളുകളെ വരുത്താൻ അവർ സന്ദേശവാഹകരെ അയച്ചു; അവർ വന്നപ്പോൾ നീ കുളിച്ചു കണ്ണെഴുതി ആഭരണങ്ങൾ അണിഞ്ഞു സ്വയം മോടിവരുത്തി.
EZE 23:41 നീ മനോഹരമായ ഒരു കട്ടിലിന്മേൽ ഇരുന്ന് മുമ്പിൽ ഒരു മേശയിട്ട് അതിന്മേൽ എന്റെ ധൂപവർഗവും ഒലിവെണ്ണയും വെച്ചു.
EZE 23:42 “ഉല്ലാസഭരിതരായ ജനക്കൂട്ടത്തിന്റെ ഘോഷം അവളോടൊപ്പമുണ്ടായിരുന്നു. സാധാരണക്കാരായ ആളുകളോടൊപ്പം മരുഭൂമിയിൽനിന്ന് മദ്യപന്മാരെയും കോലാഹലക്കാരെയും വരുത്തി. അവർ അവളുടെയും അവളുടെ സഹോദരിയുടെയും കൈകളിൽ വളയിടുകയും തലയിൽ മനോഹരമായ കിരീടങ്ങൾ വെക്കുകയും ചെയ്തു.
EZE 23:43 അപ്പോൾ വ്യഭിചാരംകൊണ്ട് അവശയായവളെക്കുറിച്ചു ഞാൻ: ‘ഇപ്പോൾ അവർ അവളോടും അവൾ അവരോടും വേശ്യാവൃത്തി നടത്തുമോ?’ എന്നു ചോദിച്ചു.
EZE 23:44 എന്നിട്ടും അവർ അവളെ പ്രാപിച്ചു. പുരുഷന്മാർ ഒരു വേശ്യയുമായി വേഴ്ചയിലേർപ്പെടുന്നതുപോലെ അവർ വിഷയലമ്പടകളായ ഒഹൊലയുമായും ഒഹൊലീബായുമായും വേഴ്ചനടത്തി.
EZE 23:45 എന്നാൽ നീതിനിഷ്ഠരായ ന്യായാധിപർ വ്യഭിചാരിണികൾക്കും രക്തം ചൊരിയുന്ന സ്ത്രീകൾക്കുമുള്ള ന്യായപ്രകാരം അവരെ ന്യായംവിധിക്കും; കാരണം അവർ വ്യഭിചാരിണികളല്ലോ; അവരുടെ കൈകളിൽ രക്തവുമുണ്ട്.
EZE 23:46 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർക്കെതിരേ ഒരു ജനസമൂഹത്തെ വരുത്തി അവരെ ഭീതിക്കും കൊള്ളയ്ക്കും ഇരയാക്കുക.
EZE 23:47 ആ ജനസമൂഹം അവരെ കല്ലെറികയും വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുകയും ചെയ്യും. അവരുടെ പുത്രന്മാരെയും പുത്രിമാരെയും അവർ കൊല്ലുകയും അവരുടെ വീടുകൾ തീവെച്ചു ചുട്ടുകളകയും ചെയ്യും.
EZE 23:48 “അപ്പോൾ ഞാൻ ദേശത്തുനിന്ന് വിഷയലമ്പടത്തത്തെ നീക്കിക്കളയും; സകലസ്ത്രീകളും ഇതിലൂടെ ഒരു പാഠം പഠിക്കുകയും നികൃഷ്ടമായ ജീവിതത്തിൽനിന്ന് പിന്തിരിയുകയും ചെയ്യും.
EZE 23:49 അങ്ങനെ നിങ്ങൾ നിങ്ങളുടെ വിഷയലമ്പടത്തത്തിനു ശിക്ഷ സഹിക്കേണ്ടിവരും. നിങ്ങളുടെ വിഗ്രഹങ്ങളെ ആരാധിച്ചതിന്റെ ശിക്ഷ നിങ്ങൾ അനുഭവിക്കും; അങ്ങനെ ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്നു നിങ്ങൾ അറിയും.”
EZE 24:1 ഒൻപതാംവർഷം പത്താംമാസം പത്താംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.
EZE 24:2 “മനുഷ്യപുത്രാ, ഈ തീയതി, ഈ തീയതിതന്നെ, രേഖപ്പെടുത്തുക. കാരണം ബാബേൽരാജാവ് ഈ ദിവസത്തിൽത്തന്നെ ജെറുശലേമിനെതിരേ ഉപരോധം തീർത്തിരിക്കുന്നു.
EZE 24:3 ഈ മത്സരഗൃഹത്തോട് ഒരു സാദൃശ്യകഥ ഇപ്രകാരം പ്രസ്താവിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ ഒരു കുട്ടകം അടുപ്പത്തുവെച്ച്, അതിൽ വെള്ളം ഒഴിക്കുക.
EZE 24:4 അതിൽ ഇറച്ചിക്കഷണങ്ങൾ, ഏറ്റവും നല്ല കഷണങ്ങൾ— തുട, കൈക്കുറക് എന്നിവയെല്ലാം അതിലേക്കിടുക. ഏറ്റവും നല്ല അസ്ഥിക്കഷണങ്ങൾകൊണ്ട് അതു നിറയ്ക്കുക.
EZE 24:5 ആട്ടിൻപറ്റത്തിലെ ഏറ്റവും നല്ല മൃഗത്തെ എടുത്ത് അതിനടിയിൽ വിറകടുക്കി അത് തിളപ്പിക്കുക. അസ്ഥികൾ അതിൽക്കിടന്ന് വെന്തു പാകമാകട്ടെ.
EZE 24:6 കാരണം യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ക്ലാവുപിടിച്ചതും ക്ലാവു നീങ്ങിപ്പോകാത്തതുമായ കുട്ടകംപോലെ രക്തപാതക ദോഷമുള്ള ഈ നഗരത്തിന് അയ്യോ, കഷ്ടം! അതിന് നറുക്കിടാതെതന്നെ അതിനെ ഖണ്ഡംഖണ്ഡമായി പുറത്തെടുക്കുക.
EZE 24:7 “ ‘അവൾ ചൊരിഞ്ഞ രക്തം അവളുടെ മധ്യേയുണ്ട്: വെറും പാറമേലാണ് അവൾ അതു ചൊരിഞ്ഞത്; മണ്ണ് അതിനെ മൂടിക്കളയുമാറ് നിലത്തല്ല അവൾ അതു ചൊരിഞ്ഞത്.
EZE 24:8 ക്രോധം ജ്വലിപ്പിക്കാനും പ്രതികാരം നടത്തുന്നതിനുംവേണ്ടി ഞാൻ അതു വെറും പാറമേൽത്തന്നെ നിർത്തിയിരിക്കുന്നു, അതിനാൽ അതു മൂടിപ്പോകുകയില്ല.
EZE 24:9 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘രക്തപാതകമുള്ള നഗരത്തിന് അയ്യോ, കഷ്ടം! വിറകുകൂമ്പാരം ഞാനും ഉയരമുള്ളതാക്കും.
EZE 24:10 അങ്ങനെ വിറകു കൂമ്പാരമായി കൂട്ടി തീ കത്തിക്കുക. ചാറു കുറുകുമാറ് മാംസം നല്ലവണ്ണം വേവിക്കുക; അങ്ങനെ അസ്ഥികൾ വെന്തുപോകട്ടെ.
EZE 24:11 അതിനുശേഷം അതിന്റെ ചെമ്പ് കാഞ്ഞ് ജ്വലിക്കുന്നതിനും ക്ലാവ് ഉരുകേണ്ടതിനും അതിന്റെ ശേഖരം എരിഞ്ഞുപോകുന്നതിനുമായി ആ കുട്ടകം ഒഴിച്ചെടുത്ത് കനലിന്മേൽ വെക്കുക.
EZE 24:12 എല്ലാ പ്രയത്നങ്ങളെയും അതു നിഷ്ഫലമാക്കിയിരിക്കുന്നു; അതിലെ കനത്ത ക്ലാവുശേഖരം വിട്ടുപോയിട്ടില്ല; അതു തീയിൽപോലും നീങ്ങിപ്പോയില്ല.
EZE 24:13 “ ‘ഇപ്പോൾ, നിങ്ങളുടെ അശുദ്ധി വിഷയലമ്പടത്തമാണ്. ഞാൻ നിന്നെ ശുദ്ധീകരിക്കാൻ ശ്രമിച്ചിട്ടും നിന്റെ മാലിന്യത്തിൽനിന്നു ശുദ്ധീകരിക്കാൻ കഴിയാത്തതിനാൽ നിന്നോടുള്ള എന്റെ ക്രോധം അസ്തമിക്കുന്നതുവരെയും നീ ഇനി ശുദ്ധയാകുകയില്ല.
EZE 24:14 “ ‘യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. എനിക്കു പ്രവർത്തിക്കാനുള്ള സമയം വന്നിരിക്കുന്നു; ഞാൻ പിന്മാറുകയില്ല. എനിക്കു സഹതാപം തോന്നുകയില്ല, എന്റെ മനസ്സ് അലിയുകയുമില്ല. നിന്റെ പെരുമാറ്റരീതിയും പ്രവൃത്തിയും അനുസരിച്ച് നീ ന്യായം വിധിക്കപ്പെടും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’ ”
EZE 24:15 പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 24:16 “മനുഷ്യപുത്രാ, നിന്റെ കണ്ണിന് ആനന്ദമായവളെ ഒരൊറ്റ അടികൊണ്ട് ഞാൻ നിങ്കൽനിന്ന് എടുത്തുകളയാൻ പോകുകയാണ്. എങ്കിലും നീ വിലപിക്കയോ കരയുകയോ കണ്ണുനീർ ചൊരിയുകയോ അരുത്.
EZE 24:17 മൗനമായി നെടുവീർപ്പിട്ടുകൊൾക; മരിച്ചവൾക്കുവേണ്ടി കരയരുത്. നിന്റെ തലപ്പാവുകെട്ടി കാലിൽ ചെരിപ്പിട്ടുകൊൾക; മീശയും താടിയും മറയ്ക്കരുത്; വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയുമരുത്.”
EZE 24:18 അങ്ങനെ ഞാൻ രാവിലെ ജനത്തോടു സംസാരിച്ചു, വൈകുന്നേരം എന്റെ ഭാര്യ മരിച്ചു. അടുത്ത പ്രഭാതത്തിൽ എന്നോടു കൽപ്പിച്ചിരുന്നതുപോലെ ഞാൻ ചെയ്തു.
EZE 24:19 അപ്പോൾ ജനം എന്നോട്, “ഈ കാര്യങ്ങളുടെ താത്പര്യം എന്താണെന്ന് താങ്കൾ ഞങ്ങൾക്കു പറഞ്ഞുതരികയില്ലേ?” എന്നു ചോദിച്ചു.
EZE 24:20 അങ്ങനെ ഞാൻ അവരോടു പറഞ്ഞു: “യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു.
EZE 24:21 നീ ഇസ്രായേൽജനത്തോടു പറയുക, ‘യഹോവയായ കർത്താവ് ഇതാണ് അരുളിച്ചെയ്യുന്നത്: നിങ്ങൾ അഭിമാനം കൊള്ളുന്ന നിങ്ങളുടെ ശക്തികേന്ദ്രവും നിങ്ങളുടെ കണ്ണിന് ആനന്ദവും ഹൃദയത്തിന്റെ വാഞ്ഛയുമായ വിശുദ്ധമന്ദിരത്തെ ഞാൻ അശുദ്ധമാക്കാൻ പോകുകയാണ്; നിങ്ങൾ വിട്ടിട്ടുപോകുന്ന നിങ്ങളുടെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും.
EZE 24:22 ഞാൻ ചെയ്തതുപോലെ നിങ്ങളും ചെയ്യും. നിങ്ങൾ മീശയും താടിയും മറയ്ക്കുകയോ വിലപിക്കുന്നവർക്കു പതിവുള്ള ഭക്ഷണം കഴിക്കുകയോ ചെയ്യുകയില്ല.
EZE 24:23 നിങ്ങൾ തലപ്പാവു തലയിലും ചെരിപ്പു കാലിലും ധരിച്ചുകൊള്ളും. നിങ്ങൾ വിലപിക്കുകയോ കരയുകയോ ചെയ്യാതെ നിങ്ങളുടെ പാപംനിമിത്തം ഉരുകി പരസ്പരം നോക്കി നെടുവീർപ്പിടും.
EZE 24:24 യെഹെസ്കേൽ നിങ്ങൾക്ക് ഒരു ചിഹ്നം ആയിരിക്കും; അദ്ദേഹം ചെയ്തതുപോലെതന്നെ നിങ്ങളും ചെയ്യും. ഇതു സംഭവിക്കുമ്പോൾ ഞാൻ യഹോവയായ കർത്താവ് എന്നു നിങ്ങൾ അറിയും.’
EZE 24:25 “മനുഷ്യപുത്രാ, അവരുടെ ശക്തികേന്ദ്രവും സന്തുഷ്ടിയും മഹത്ത്വവും കണ്ണുകൾക്കു പ്രമോദവും ഹൃദയവാഞ്ഛയുമായതിനെയും അവരുടെ പുത്രീപുത്രന്മാരെയും ഞാൻ എടുത്തുകളയുന്ന ദിവസത്തിൽ
EZE 24:26 ആ ദിവസം ഒരു പലായനംചെയ്യുന്നയാൾ വന്ന് ഈ വാർത്ത നിന്നെ അറിയിക്കും.
EZE 24:27 അയാളോടു സംസാരിക്കാൻ നിന്റെ വായ് തുറക്കപ്പെടും; നീ പിന്നീടു മൗനമായിരിക്കാതെ സംസാരിക്കും. അങ്ങനെ നീ അവർക്കൊരു ചിഹ്നം ആയിത്തീരും. ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
EZE 25:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 25:2 “മനുഷ്യപുത്രാ, നിന്റെ മുഖം അമ്മോന്യർക്കെതിരേ തിരിച്ച് അവരെക്കുറിച്ച് ഇപ്രകാരം പ്രവചിക്കുക.
EZE 25:3 അവരോടു പറയുക: ‘യഹോവയായ കർത്താവിന്റെ അരുളപ്പാടു കേൾക്കുക. യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും ഇസ്രായേൽദേശം ശൂന്യമായിത്തീർന്നപ്പോൾ അതിനെക്കുറിച്ചും യെഹൂദാജനം പ്രവാസത്തിലേക്കു പോയപ്പോൾ അവരെക്കുറിച്ചും “നന്നായി” എന്നു നീ പറയുകയാൽ
EZE 25:4 ഞാൻ നിന്നെ കിഴക്കുദേശക്കാർക്ക് ഒരവകാശമായി ഏൽപ്പിച്ചുകൊടുക്കും; അവർ തങ്ങളുടെ പാളയങ്ങളും കൂടാരങ്ങളും നിന്നിൽ സ്ഥാപിക്കും. നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കുകയും ചെയ്യും.
EZE 25:5 ഞാൻ രബ്ബയെ ഒട്ടകങ്ങൾക്ക് ഒരു മേച്ചിൽപ്പുറമായും അമ്മോനിനെ ആട്ടിൻപറ്റങ്ങൾക്ക് ഒരു വിശ്രമസ്ഥലവും ആക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നീ അറിയും.
EZE 25:6 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ നിന്റെ ഹൃദയത്തിലെ എല്ലാ ദുഷ്ടതയോടുംകൂടി ഇസ്രായേൽദേശത്തെക്കുറിച്ചു സന്തോഷിച്ച് കൈകൊട്ടുകയും കാൽ നിലത്തുചവിട്ടി ആഹ്ലാദിക്കയും ചെയ്തതിനാൽ,
EZE 25:7 ഞാൻ എന്റെ കരം നിന്റെനേരേ നീട്ടി നിന്നെ ഇതര രാഷ്ട്രങ്ങൾക്ക് ഒരു കൊള്ളയാക്കിത്തീർക്കും. ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽനിന്നു തൂത്തെറിയും; രാജ്യങ്ങളിൽനിന്ന് ഉന്മൂലനംചെയ്ത് നശിപ്പിച്ചുകളയും, ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.’ ”
EZE 25:8 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ “ഇതാ, യെഹൂദാഗൃഹം മറ്റെല്ലാ ജനതകളെയുംപോലെ ആയിത്തീർന്നു,” എന്ന് മോവാബും സേയീരും പറയുകകൊണ്ട്,
EZE 25:9 ഞാൻ മോവാബുദേശത്തിന്റെ മഹത്ത്വമായ പാർശ്വഭൂമിയെ, അതിർത്തി നഗരങ്ങളായ ബേത്-യെശീമോത്ത്, ബാൽ-മെയോൻ, കിര്യാത്തയീം എന്നീ പട്ടണങ്ങൾമുതൽ തുറന്നുവെക്കും.
EZE 25:10 ഞാൻ മോവാബിനെ അമ്മോന്യരോടൊപ്പം കിഴക്കുള്ള ജനതകൾക്ക് അവകാശമായിക്കൊടുക്കും; അങ്ങനെ രാഷ്ട്രങ്ങൾക്കിടയിൽ അമ്മോന്യർ സ്മരിക്കപ്പെടാതെയാകും;
EZE 25:11 ഇങ്ങനെ ഞാൻ മോവാബിന്മേൽ ശിക്ഷാവിധി വരുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 25:12 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഏദോം യെഹൂദാജനത്തോടു പ്രതികാരം നടത്തി ഏറ്റവുമധികം കുറ്റക്കാരായിത്തീർന്നിരിക്കുന്നു,
EZE 25:13 അതിനാൽ യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നത്: ഞാൻ എന്റെ കൈ ഏദോമിനെതിരേ നീട്ടി അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിച്ചുകളയും; ഞാൻ അതിനെ ശൂന്യമാക്കും. തേമാൻമുതൽ ദേദാൻവരെയുള്ളവർ വാളാൽ വീഴും.
EZE 25:14 എന്റെ ജനമായ ഇസ്രായേൽ മുഖാന്തരം ഞാൻ ഏദോമിനോടു പ്രതികാരംചെയ്യും. എന്റെ കോപത്തിനും ക്രോധത്തിനും തക്കവണ്ണം ഞാൻ ഏദോമിനോടു പ്രവർത്തിക്കും. അപ്പോൾ അവർ എന്റെ പ്രതികാരം മനസ്സിലാക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
EZE 25:15 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഫെലിസ്ത്യർ പ്രതികാരബുദ്ധിയോടും ഹൃദയത്തിൽ വിദ്വേഷത്തോടുംകൂടി പകരംവീട്ടുകയും മുൻകാലശത്രുതവെച്ചുകൊണ്ട് യെഹൂദയെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരിക്കുകയാൽ,
EZE 25:16 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ കരം ഫെലിസ്ത്യർക്കെതിരേ നീട്ടാൻ പോകുന്നു; ഞാൻ കെരീത്യരെ തൂത്തെറിയുകയും തീരപ്രദേശത്ത് ശേഷിക്കുന്നവരെ നശിപ്പിക്കുകയും ചെയ്യും.
EZE 25:17 ഞാൻ മഹാപ്രതികാരം നടത്തി എന്റെ ക്രോധത്തിൽ അവരെ ശിക്ഷിക്കും. ഞാൻ അവരോടു പ്രതികാരം നടത്തുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 26:1 പന്ത്രണ്ടാംവർഷം പതിനൊന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 26:2 “മനുഷ്യപുത്രാ, ജെറുശലേമിനെപ്പറ്റി, ‘ആഹാ! രാഷ്ട്രങ്ങളുടെ കവാടം തകർക്കപ്പെട്ടു, അതിന്റെ വാതിലുകൾ എനിക്കുമുമ്പാകെ മലർക്കെ തുറക്കപ്പെട്ടു; ഇപ്പോൾ അവൾ ശൂന്യയായിരിക്കുകയാൽ എനിക്ക് സമൃദ്ധിയുണ്ടാകും’ എന്ന് സോർ പറയുകയാൽ,
EZE 26:3 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു; സമുദ്രം അതിന്റെ തിരകളെ തള്ളിച്ചുകൊണ്ടു വരുന്നതുപോലെ ഞാൻ അനേക രാഷ്ട്രങ്ങളെ നിനക്കെതിരേ വരുത്തും.
EZE 26:4 അവർ സോരിന്റെ മതിലുകൾ തകർത്ത് ഗോപുരങ്ങളെ ഇടിച്ചുകളയും; ഞാൻ അവളുടെ പൊടി അടിച്ചുവാരിക്കളഞ്ഞ് അവളെ ഒരു വെറും പാറയാക്കും.
EZE 26:5 കടലിന്റെ സമീപത്ത് വല വിരിക്കുന്ന ഒരു സ്ഥലമായി അവൾ തീരും; ഞാൻ കൽപ്പിച്ചിരിക്കുന്നു എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. അവൾ രാഷ്ട്രങ്ങൾക്കു കവർച്ചയായിത്തീരും.
EZE 26:6 പ്രധാന ഭൂപ്രദേശത്തെ അവളുടെ വാസസ്ഥലങ്ങളിലുള്ളവർ വാളാൽ നശിപ്പിക്കപ്പെടും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 26:7 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വടക്കുനിന്ന് രാജാധിരാജാവും ബാബേലിന്റെ അധിപതിയുമായ നെബൂഖദ്നേസരിനെ കുതിരകളും രഥങ്ങളും കുതിരച്ചേവകരും വിപുലമായ ഒരു സൈന്യവുമായി ഞാൻ സോരിനെതിരേ കൊണ്ടുവരും.
EZE 26:8 പ്രധാന ഭൂപ്രദേശത്തെ നിന്റെ വാസസ്ഥലങ്ങളിലുള്ളവരെ അവൻ വാൾകൊണ്ടു കൊല്ലും; അവൻ നിന്റെനേരേ ഉപരോധമതിൽ പണിതു മതിൽപ്പൊക്കത്തോളം ചരിഞ്ഞ പാത പണിതുയർത്തും; പരിചകൾകൊണ്ട് ഒരു മറ തീർക്കുകയും ചെയ്യും.
EZE 26:9 അവൻ നിന്റെ മതിലുകൾക്കെതിരേ യന്ത്രമുട്ടികൾവെച്ച് തന്റെ ആയുധങ്ങൾകൊണ്ട് നിന്റെ ഗോപുരങ്ങൾ തകർത്തുകളയും.
EZE 26:10 നിന്നെ പൊടിപടലംകൊണ്ടു മറയ്ക്കുമാറ് അവന്റെ കുതിരകൾ അനവധിയായിരിക്കും. മതിൽ ഇടിച്ചുകളഞ്ഞ പട്ടണത്തിലേക്കു ജനക്കൂട്ടം കടക്കുന്നതുപോലെ അവൻ നിന്റെ ഗോപുരങ്ങളിൽക്കൂടി കടക്കുമ്പോൾ പോർക്കുതിരകളുടെയും വണ്ടികളുടെയും രഥങ്ങളുടെയും ആരവംകൊണ്ട് നിന്റെ മതിലുകൾ വിറകൊള്ളും.
EZE 26:11 അവന്റെ കുതിരകളുടെ കുളമ്പടി നിന്റെ എല്ലാ തെരുവീഥികളും മെതിച്ചുകളയും. നിന്റെ ജനത്തെ അവൻ വാളാൽ സംഹരിക്കും; നിന്റെ ശക്തമായ തൂണുകൾ നിലംപൊത്തും.
EZE 26:12 അവർ നിന്റെ സമ്പത്തു കവർന്ന് നിന്റെ വിഭവങ്ങൾ കൊള്ളയിട്ട്, നിന്റെ മതിലുകൾ ഇടിച്ചുനിരത്തി, നിന്റെ മനോഹരഭവനങ്ങൾ തകർത്ത്, നിന്റെ കല്ലും മരവും മണ്ണുമെല്ലാം കടലിൽ എറിഞ്ഞുകളയും.
EZE 26:13 നിന്റെ സംഗീതഘോഷം ഞാൻ ഇല്ലാതെയാക്കും; നിന്റെ വീണാനാദം ഇനിയൊരിക്കലും കേൾക്കുകയില്ല.
EZE 26:14 ഞാൻ നിന്നെ വെറുമൊരു പാറയാക്കും; നീ മീൻവല വിരിക്കാനുള്ള ഒരു സ്ഥലമായിത്തീരും. ഇനിയൊരിക്കലും നീ പുനർനിർമിക്കപ്പെടുകയില്ല. യഹോവയായ ഞാൻ അതു കൽപ്പിച്ചിരിക്കുന്നു എന്നു കർത്താവായ യഹോവയുടെ അരുളപ്പാട്.
EZE 26:15 “യഹോവയായ കർത്താവ് സോരിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്നിൽ മുറിവേറ്റവർ ഞരങ്ങുമ്പോഴും നിന്റെ നടുവിൽ സംഹാരം നടക്കുമ്പോഴും നിന്റെ പതനത്തിന്റെ ഒച്ചയാൽ തീരദേശം വിറയ്ക്കുകയില്ലേ?
EZE 26:16 അപ്പോൾ തീരദേശത്തിലെ സകലപ്രഭുക്കന്മാരും തങ്ങളുടെ സിംഹാസനം വിട്ടിറങ്ങി അങ്കികൾ നീക്കി ചിത്രത്തയ്യലുള്ള തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റും. അവർ നിങ്കൽ സ്തബ്ധരായി ഭീതിപൂണ്ട് ഓരോ നിമിഷവും വിറച്ചുകൊണ്ട് നിലത്തിരിക്കും.
EZE 26:17 അപ്പോൾ അവർ നിന്നെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി ഇപ്രകാരം പറയും: “ ‘സമുദ്രസഞ്ചാരികൾ നിറഞ്ഞിരുന്ന പ്രശസ്ത നഗരമേ, നീ നശിച്ചുപോയത് എങ്ങനെ! നീയും നിന്റെ പൗരന്മാരും സമുദ്രത്തിലെ ശക്തിയായിരുന്നു. അവിടെ താമസിച്ചിരുന്ന സകലർക്കും നീയൊരു ഭീതിവിഷയം ആയിരുന്നു.
EZE 26:18 ഇപ്പോഴോ നിന്റെ പതനദിവസത്തിൽ തീരപ്രദേശങ്ങൾ വിറയ്ക്കുന്നു; കടലിലെ ദ്വീപുകൾ നിന്റെ തകർച്ചയിൽ നടുങ്ങിപ്പോകുന്നു.’
EZE 26:19 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിവാസികളില്ലാത്ത നഗരംപോലെ ഞാൻ നിന്നെ ശൂന്യമാക്കുമ്പോൾ, അഗാധസമുദ്രത്തെ ഞാൻ നിന്റെമേൽ വരുത്തി പെരുവെള്ളം നിന്നെ മൂടിക്കളയുമ്പോൾ,
EZE 26:20 കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം പുരാതന ജനത്തിന്റെ അടുക്കലേക്കു ഞാൻ നിന്നെ നയിക്കും; പ്രാചീനതയുടെ അവശിഷ്ടങ്ങളെന്നപോലെ ഞാൻ നിന്നെ ഭൂമിയുടെ അധോഭാഗങ്ങളിൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പംതന്നെ പാർപ്പിക്കും. ജീവനുള്ളവരുടെ ദേശത്തേക്കു നീ മടങ്ങുകയോ അവിടെ നീ നിവസിക്കുകയോ ചെയ്യുകയില്ല.
EZE 26:21 ഞാൻ നിനക്കു ഭയാനകമായ ഒരു അന്ത്യംവരുത്തും; നീ ഇല്ലാതെയാകും; ആളുകൾ നിന്നെ അന്വേഷിക്കുമെങ്കിലും ഇനിയൊരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
EZE 27:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 27:2 “മനുഷ്യപുത്രാ, സോരിനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തുക.
EZE 27:3 സോരിനോടു പറയുക: സമുദ്രത്തിലേക്കുള്ള കവാടത്തിൽ സ്ഥിതിചെയ്ത്, അനേകം തീരപ്രദേശങ്ങൾക്കു വ്യാപാരിയായിത്തീർന്ന നഗരമേ, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ “അല്ലയോ സോരേ, ഞാൻ സൗന്ദര്യസമ്പൂർണ,” എന്നു നീ പറയുന്നല്ലോ.
EZE 27:4 നിന്റെ അധികാരസീമ സമുദ്രമധ്യേ ആയിരുന്നല്ലോ; നിന്റെ നിർമാതാക്കൾ നിന്റെ സൗന്ദര്യത്തിനു പൂർണതവരുത്തി.
EZE 27:5 സെനീരിലെ സരളമരംകൊണ്ട് അവർ നിന്റെ മരപ്പണിയെല്ലാം ചെയ്തു; നിനക്കൊരു പാമരം പണിയാൻ അവർ ലെബാനോനിൽനിന്ന് ഒരു ദേവദാരു കൊണ്ടുവന്നു.
EZE 27:6 ബാശാനിലെ കരുവേലകംകൊണ്ട് അവർ നിനക്കു തുഴകൾ നിർമിച്ചു; കിത്തീം തീരങ്ങളിലെ പുന്നമരംകൊണ്ട് അവർ നിനക്കു മേൽത്തട്ടുണ്ടാക്കി, അതിൽ ആനക്കൊമ്പു പതിച്ച് അലങ്കരിച്ചു.
EZE 27:7 ഈജിപ്റ്റിൽനിന്നുള്ള ചിത്രത്തയ്യലുള്ള നേർമയേറിയ ചണവസ്ത്രത്തിൽ അവർ നിനക്കു കപ്പൽപ്പായുണ്ടാക്കി; അതു നിനക്കു കൊടിയായിത്തീർന്നു; എലീശാദ്വീപിന്റെ തീരത്തുനിന്നുള്ള നീലവസ്ത്രവും ഊതവർണവസ്ത്രവും നിന്റെ വിതാനമായിരുന്നു.
EZE 27:8 സീദോനിലെയും അർവാദിലെയും പുരുഷന്മാർ നിന്റെ തുഴകൾ വലിക്കുന്നവരായി; സോരേ, വിദഗ്ദ്ധരായ കപ്പിത്താന്മാർ നിനക്കുണ്ടായിരുന്നു.
EZE 27:9 ഗിബാലിലെ തഴക്കംവന്ന പണിക്കാരും നിന്റെ പലകകൾചേർത്ത് വിടവ് അടച്ചു. കടലിലെ എല്ലാ കപ്പലുകളും കപ്പൽക്കാരും നിന്റെ അടുക്കൽ കച്ചവടത്തിനു വന്നുചേർന്നു.
EZE 27:10 “ ‘പാർസിയിലെയും ലുദിയയിലെയും പൂത്തിലെയും പുരുഷന്മാർ നിന്റെ സൈന്യത്തിൽ ഭടന്മാരായി സേവനമനുഷ്ഠിച്ചു. അവർ തങ്ങളുടെ പരിചകളും ശിരോകവചങ്ങളും നിന്റെ ചുമരുകളിൽ തൂക്കി, അതു നിനക്ക് അഴകുവരുത്തി.
EZE 27:11 അർവാദിലെയും ഹേലെക്കിലെയും പുരുഷന്മാർ നിന്റെ മതിലുകളുടെ എല്ലാഭാഗത്തും; ഗമ്മാദിലെ പുരുഷന്മാർ നിന്റെ ഗോപുരങ്ങളിലും നിലയുറപ്പിച്ചു. അവർ തങ്ങളുടെ പരിചകൾ നിന്റെ ചുമരുകളിൽ തൂക്കിയിട്ട്, നിന്റെ സൗന്ദര്യം പൂർണമാക്കിത്തീർത്തു.
EZE 27:12 “ ‘നിന്റെ വിഭവസമൃദ്ധിയാൽ തർശീശ് നീയുമായി വാണിജ്യത്തിലേർപ്പെട്ടു. നിന്റെ വിഭവങ്ങൾക്കുപകരം അവർ വെള്ളിയും ഇരുമ്പും വെളുത്തീയവും കറുത്തീയവും നിനക്കു നൽകി.
EZE 27:13 “ ‘ഗ്രീസും തൂബാലും മേശെക്കും, നീയുമായി വ്യാപാരം നടത്തി; നിന്റെ പാത്രങ്ങൾക്കു പകരം അവർ അടിമകളെയും വെങ്കലംകൊണ്ടുള്ള ഉപകരണങ്ങളും നിനക്കു നൽകി.
EZE 27:14 “ ‘ബെത്ത്-തോഗർമക്കാർ നിന്റെ കച്ചവടസാധനങ്ങൾക്കുപകരം കുതിരകളെയും പടക്കുതിരകളെയും കോവർകഴുതകളെയും നൽകി.
EZE 27:15 “ ‘ദേദാന്യർ നിന്റെ വ്യാപാരികളും നിരവധി തീരപ്രദേശങ്ങൾ നിനക്കു ഉപഭോക്താക്കളുമായിരുന്നു; അവർ ആനക്കൊമ്പും കരിമരവും നിനക്കു വിലയായിത്തന്നു.
EZE 27:16 “ ‘നിന്റെ വിഭവസമൃദ്ധമായ ഉൽപന്നങ്ങൾനിമിത്തം അരാമ്യർ നിന്നോടു വാണിജ്യത്തിലേർപ്പെട്ടു. നിന്റെ കച്ചവടച്ചരക്കുകൾക്കുപകരം അവർ മാണിക്യവും ധൂമ്രവസ്ത്രവും ചിത്രത്തയ്യലുള്ള വസ്ത്രവും മൃദുലചണനൂൽവസ്ത്രവും പവിഴവും മാണിക്യവും നിനക്കു തന്നു.
EZE 27:17 “ ‘യെഹൂദയും ഇസ്രായേലും നിന്നോടു കച്ചവടത്തിലേർപ്പെട്ടു, നിന്റെ വിഭവങ്ങൾക്കുപകരം അവർ മിന്നീത്തിലെ ഗോതമ്പും പലഹാരങ്ങളും തേനും ഒലിവെണ്ണയും പരിമളതൈലവും നൽകി.
EZE 27:18 “ ‘നിന്റെ പലതരം ഉൽപന്നങ്ങളും കച്ചവടച്ചരക്കിന്റെ സമൃദ്ധിയും നിമിത്തം ദമസ്കോസ് നീയുമായി വ്യാപാരം നടത്തി. ഹെൽബോനിലെ വീഞ്ഞും സഹാരിലെ വെളുത്ത കമ്പിളിയും
EZE 27:19 ഊസാലിലെ വീഞ്ഞുവീപ്പകളും നിന്റെ ചരക്കുകളായ പച്ചിരുമ്പും വഴനത്തോലും വയമ്പും അവർ പകരം നൽകി.
EZE 27:20 “ ‘ദേദാൻ, കുതിരപ്പുറത്തു വിരിക്കുന്ന വിശേഷവസ്ത്രംകൊണ്ട് നിന്നോടു വ്യാപാരം നടത്തി.
EZE 27:21 “ ‘അറേബ്യരും കേദാരിലെ പ്രഭുക്കന്മാരും നിന്റെ ഉപഭോക്താക്കളായി; അവർ കുഞ്ഞാടുകൾ, ആട്ടുകൊറ്റന്മാർ, കോലാടുകൾ എന്നിവകൊണ്ട് നീയുമായി വാണിജ്യത്തിലേർപ്പെട്ടു.
EZE 27:22 “ ‘ശേബയിലെയും രാമായിലെയും വ്യാപാരികൾ നീയുമായി വ്യാപാരം ചെയ്തു. ഏറ്റവും വിശിഷ്ടമായ പരിമളതൈലവും രത്നങ്ങളും സ്വർണവും അവർ നിനക്കു വിലയ്ക്കു തന്നു.
EZE 27:23 “ ‘ഹാരാനും കാനെഹും ഏദനും ശേബായിലുള്ള വ്യാപാരികളും അശ്ശൂരും കിൽമാദും നിന്നോടു കച്ചവടം നടത്തി.
EZE 27:24 നിന്റെ വിപണികളിൽ അവർ വിശേഷവസ്ത്രങ്ങളും നീലവസ്ത്രങ്ങളും ചരടുകൾ പിരിച്ചു ബലവത്തായി കെട്ടിയിട്ടുള്ള വർണശബളവുമായ ചിത്രത്തയ്യലുള്ള പരവതാനികളും വിൽപ്പന നടത്തി.
EZE 27:25 “ ‘തർശീശ് കപ്പലുകൾ നിന്റെ വിഭവം കൊണ്ടുപോകുന്ന വാഹനങ്ങളായി. സമുദ്രമധ്യത്തിലൂടെ നിറയെ ചരക്കുകളുമായി നീ സഞ്ചരിച്ചു.
EZE 27:26 നിന്റെ തുഴകൾവലിക്കുന്നവർ പുറം കടലുകളിലേക്കു നിന്നെ നയിക്കും; എന്നാൽ നടുക്കടലിൽവെച്ച് കിഴക്കൻകാറ്റു നിന്നെ തകർത്തുകളയും.
EZE 27:27 നിന്റെ കപ്പൽച്ചേതനാളിൽ നിന്റെ സമ്പത്തും കച്ചവടസാധനങ്ങളും വിഭവങ്ങളും കപ്പൽക്കാരും കപ്പിത്താന്മാരും പലകകൾചേർത്തു വിടവടയ്ക്കുന്നവരും നിന്റെ കച്ചവടക്കാരും സൈനികർ എല്ലാവരും കപ്പലിലുള്ള മറ്റെല്ലാവരുംതന്നെ സമുദ്രമധ്യേ താണുപോകും.
EZE 27:28 നിന്റെ കപ്പൽയാത്രികരുടെ നിലവിളികേട്ട് തീരദേശങ്ങൾ നടുങ്ങിപ്പോകും.
EZE 27:29 തുഴകൾവലിക്കുന്നവർ എല്ലാവരും തങ്ങളുടെ കപ്പലുകൾ ഉപേക്ഷിക്കും; കപ്പൽക്കാരും കപ്പിത്താന്മാരും കരയിൽ നിലയുറപ്പിക്കും.
EZE 27:30 അവർ ശബ്ദമുയർത്തി നിങ്ങളെപ്രതി അതിദാരുണമായി വിലപിക്കും; അവർ തലയിൽ പൊടിവാരിയിട്ട് ചാരത്തിൽ കിടന്ന് ഉരുളും.
EZE 27:31 നീ നിമിത്തം അവർ തല മൊട്ടയടിച്ച്, ചാക്കുശീല ഉടുക്കും; അതിവേദനയോടെ അവർ നിന്നെപ്പറ്റി കരയുകയും കയ്‌പോടെ വിലപിക്കുകയും ചെയ്യും.
EZE 27:32 നിന്നെയോർത്തു ദുഃഖിച്ചുകൊണ്ട് അവർ നിന്നെപ്പറ്റി ഇങ്ങനെയൊരു വിലാപഗാനം ആലപിക്കും: “സമുദ്രത്താൽ ചുറ്റപ്പെട്ട സോരിനെപ്പോലെ നിശ്ശബ്ദമാക്കപ്പെട്ട വേറെ ഏതു നഗരമാണുള്ളത്?”
EZE 27:33 നിന്റെ വാണിജ്യവിഭവങ്ങൾ കടലിലൂടെ കടന്നുപോയപ്പോൾ ഒട്ടനേകം രാഷ്ട്രങ്ങളെ നീ സംതൃപ്തരാക്കി; നിന്റെ വലിയ സമ്പത്തും വസ്തുവകകളുംകൊണ്ട് ഭൂമിയിലെ രാജാക്കന്മാരെ നീ സമ്പന്നരാക്കി.
EZE 27:34 ഇപ്പോഴോ, കടൽ നിന്നെ തകർത്തുകളഞ്ഞു, നീ ആഴിയുടെ ആഴത്തിലേക്ക് ആഴ്ന്നുപോയി; നിന്റെ വിഭവങ്ങളും നിന്റെ എല്ലാ പങ്കുകാരും നിന്നോടൊപ്പം പോയിമറഞ്ഞു.
EZE 27:35 തീരദേശങ്ങളിൽ വസിക്കുന്നവരെല്ലാം നിന്റെ വിനാശത്തിൽ സ്തബ്ധരായി; അവരുടെ രാജാക്കന്മാർ ഭീതിയാൽ നടുങ്ങുന്നു, ഭയംകൊണ്ട് അവരുടെ മുഖം വാടിയിരിക്കുന്നു.
EZE 27:36 വിവിധ രാഷ്ട്രങ്ങളിലെ വ്യാപാരികൾ നിന്റെനേരേ പരിഹസിക്കുന്നു; ഭയാനകമായ ഒരു അന്ത്യമാണല്ലോ നിനക്കുണ്ടായത്, നീ എന്നേക്കുമായി ഇല്ലാതെയായിരിക്കുന്നു.’ ”
EZE 28:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 28:2 “മനുഷ്യപുത്രാ, സോരിലെ ഭരണാധികാരിയോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഹൃദയത്തിലെ നിഗളത്തിൽ, “ഞാൻ ദൈവമാകുന്നു; സമുദ്രമധ്യേ ഞാൻ ദൈവത്തിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നു,” എന്നും നീ അവകാശപ്പെടുന്നു. എന്നാൽ ദൈവത്തെപ്പോലെ ജ്ഞാനിയെന്ന് നീ നിന്നെക്കുറിച്ചു ചിന്തിക്കുന്നെങ്കിലും, നീ ഒരു ദേവനല്ല കേവലം മനുഷ്യനത്രേ.
EZE 28:3 നീ ദാനീയേലിനെക്കാളും ജ്ഞാനിയോ? ഒരു രഹസ്യവും നിനക്കു മറഞ്ഞിരിക്കുന്നില്ലേ?
EZE 28:4 നിന്റെ ജ്ഞാനവും വിവേകവുംനിമിത്തം നീ നിനക്കുവേണ്ടി സമ്പത്തു നേടുകയും നിന്റെ ഭണ്ഡാരങ്ങളിൽ സ്വർണവും വെള്ളിയും വർധിപ്പിക്കുകയും ചെയ്തിരിക്കുന്നു.
EZE 28:5 വ്യാപാരത്തിൽ നിനക്കുള്ള വൈദഗ്ദ്ധ്യം നിമിത്തം നീ നിന്റെ സമ്പത്തു വർധിപ്പിച്ചു; നിന്റെ സമ്പത്തുനിമിത്തം നിന്റെ ഹൃദയം നിഗളിച്ചിരിക്കുന്നു.
EZE 28:6 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ ജ്ഞാനി എന്ന്, ഒരു ദേവനെപ്പോലെ ജ്ഞാനിയെന്നു കരുതുന്നതുമൂലവും,
EZE 28:7 ഞാൻ രാഷ്ട്രങ്ങളിൽവെച്ച് ഏറ്റവും നിഷ്ഠുരരായ വിദേശികളെ നിങ്ങൾക്കെതിരേ വരുത്തും; അവർ നിന്റെ സൗന്ദര്യത്തിനും ജ്ഞാനത്തിനുമെതിരേ വാൾ പ്രയോഗിച്ച് നിന്റെ ഉജ്ജ്വലപ്രതാപത്തെ കുത്തിത്തുളയ്ക്കും.
EZE 28:8 അവർ നിന്നെ കുഴിയിലേക്കു തള്ളിയിടും, സമുദ്രമധ്യേയുള്ള നിന്റെ മരണം ഭയാനകമായ ഒന്നായിരിക്കും.
EZE 28:9 അപ്പോൾ നിന്നെ കൊല്ലുന്നവരുടെമുമ്പിൽ “ഞാൻ ദേവൻ ആകുന്നു,” എന്നു നീ പറയുമോ? നിന്നെ സംഹരിക്കുന്നവരുടെ കൈക്കീഴിൽ നീ ദേവനല്ല, ഒരു മനുഷ്യൻമാത്രമായിരിക്കും.
EZE 28:10 വിദേശീയരുടെ കൈകളാൽ നീ പരിച്ഛേദനം ഏൽക്കാത്തവരെപ്പോലെ മരിക്കും. ഞാൻ കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
EZE 28:11 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 28:12 “മനുഷ്യപുത്രാ, സോർരാജാവിനെക്കുറിച്ച് ഒരു വിലാപഗീതം പാടി അവനോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നീ പരിപൂർണതയുടെ മാതൃകയായിരുന്നു, ജ്ഞാനസമ്പൂർണനും തികഞ്ഞ സൗന്ദര്യം ഉള്ളവനുംതന്നെ.
EZE 28:13 നീ ദൈവത്തിന്റെ തോട്ടമായ ഏദെനിൽ ആയിരുന്നു; ചെമന്നരത്നം, പീതരത്നം, വജ്രം, പുഷ്യരാഗം, ഗോമേദകം, സൂര്യകാന്തം, നീലക്കല്ല്, മാണിക്യം, മരതകം എന്നിങ്ങനെയുള്ള എല്ലാ വിശിഷ്ടരത്നങ്ങളാലും നീ അലങ്കരിക്കപ്പെട്ടിരിക്കുന്നു. നിന്നെ നിർമിച്ചനാളിൽത്തന്നെ അവയെല്ലാം ഒരുക്കപ്പെട്ടിരുന്നു നിന്റെ ആഭരണങ്ങളും അലങ്കാരവസ്തുക്കളും സ്വർണനിർമിതവുമായിരുന്നു.
EZE 28:14 നീ അഭിഷിക്തനും സംരക്ഷകനുമായ കെരൂബ് ആയിരുന്നു; കാരണം, അതായിരുന്നു നിന്റെ നിയോഗം. നീ ദൈവത്തിന്റെ വിശുദ്ധപർവതത്തിൽ ആയിരുന്നു; നീ ആഗ്നേയരഥങ്ങളുടെ മധ്യേ സഞ്ചരിച്ചുപോന്നു.
EZE 28:15 നിന്നെ സൃഷ്ടിച്ച ദിവസംമുതൽ നിന്നിൽ ദുഷ്ടത കണ്ടെത്തുംവരെ നിന്റെ നടപ്പിൽ നീ നിഷ്കളങ്കനായിരുന്നു.
EZE 28:16 നിന്റെ വ്യാപാരത്തിന്റെ ബാഹുല്യംനിമിത്തം നിന്റെ അന്തരംഗം അക്രമത്താൽ നിറഞ്ഞു, അങ്ങനെ നീ പാപംചെയ്തു. അതിനാൽ ഞാൻ ദൈവത്തിന്റെ പർവതത്തിൽനിന്ന് നിന്നെ അശുദ്ധനെന്ന് എണ്ണി പുറത്താക്കിക്കളഞ്ഞു. സംരക്ഷകനായ കെരൂബേ, ഞാൻ നിന്നെ ആഗ്നേയരഥങ്ങളുടെ മധ്യേനിന്ന് നിഷ്കാസനംചെയ്തു.
EZE 28:17 നിന്റെ സൗന്ദര്യം നിമിത്തം നിന്റെ ഹൃദയം നിഗളിച്ചു; നിന്റെ തേജസ്സുനിമിത്തം നിന്റെ ജ്ഞാനത്തെ നീ ദുഷിപ്പിച്ചു. തന്മൂലം ഞാൻ നിന്നെ ഭൂമിയിലേക്ക് എറിഞ്ഞുകളഞ്ഞു. രാജാക്കന്മാരുടെമുമ്പിൽ ഞാൻ നിന്നെ ഒരു പ്രദർശന വസ്തുവാക്കിത്തീർത്തു.
EZE 28:18 നിന്റെ അനവധിയായ പാപംകൊണ്ടും വ്യാപാരത്തിലെ നീതികേടുകൊണ്ടും നിന്റെ വിശുദ്ധമന്ദിരങ്ങളെ നീ അശുദ്ധമാക്കി. അതിനാൽ നിന്റെ മധ്യത്തിൽനിന്ന് ഞാൻ ഒരു തീ പുറപ്പെടുവിക്കും, അതു നിന്നെ ദഹിപ്പിച്ചുകളഞ്ഞു. നിന്നെ നോക്കിക്കൊണ്ടിരുന്ന എല്ലാവരുടെയും കൺമുന്നിൽവെച്ചുതന്നെ ഞാൻ നിന്നെ ഭസ്മമാക്കി മാറ്റിക്കളയും.
EZE 28:19 നിന്നെ അറിഞ്ഞിരുന്ന സകലജനതകളും നിന്നെക്കണ്ടു സ്തബ്ധരാകും; ഒരു ഭീകരമായ അന്ത്യത്തിലേക്കു നീ വന്നെത്തിയിരിക്കുന്നു നീ എന്നേക്കുമായി ഇല്ലാതെയാകും.’ ”
EZE 28:20 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 28:21 “മനുഷ്യപുത്രാ, നിന്റെ മുഖം സീദോന് എതിരേ തിരിച്ച്, അവൾക്കെതിരേ പ്രവചിക്കുക:
EZE 28:22 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘സീദോനേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു, നിന്റെ മധ്യേ ഞാൻ എന്റെ മഹത്ത്വം വെളിപ്പെടുത്തും. ഞാൻ നിന്നിൽ ശിക്ഷ നടപ്പാക്കുമ്പോഴും നിങ്ങളുടെ മധ്യത്തിൽ ഞാൻ വിശുദ്ധൻ എന്നു തെളിയിക്കുമ്പോഴും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 28:23 ഞാൻ അതിൽ ഒരു പകർച്ചവ്യാധി വരുത്തി അതിന്റെ തെരുവീഥികളിലൂടെ രക്തം ഒഴുക്കും. എല്ലാ ഭാഗത്തുനിന്നും നിനക്കെതിരേ വരുന്ന വാളിനാൽ നിഹതന്മാരായവർ നിന്റെ മധ്യേ വീഴും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 28:24 “ ‘ഇസ്രായേൽജനത്തിന് ഇനിയൊരിക്കലും വേദനിപ്പിക്കുന്ന പറക്കാരയും മൂർച്ചയുള്ള മുള്ളുകളുമായി വിദ്വേഷം വെച്ചുപുലർത്തുന്ന അയൽക്കാർ ഉണ്ടാകുകയില്ല. ഞാൻ യഹോവയായ കർത്താവ് ആകുന്നു എന്ന് അപ്പോൾ അവർ അറിയും.
EZE 28:25 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനത്തെ അവർ ചിതറിപ്പോയിരിക്കുന്ന രാജ്യങ്ങളിൽനിന്ന് ഞാൻ കൂട്ടിച്ചേർക്കുമ്പോൾ രാജ്യങ്ങളുടെ ദൃഷ്ടിയിൽ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കും. അപ്പോൾ അവർ ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത അവരുടെ സ്വന്തം ദേശത്തുപാർക്കും.
EZE 28:26 അവർ അവിടെ സുരക്ഷിതരായി താമസിച്ച് വീടുകളും മുന്തിരിത്തോപ്പുകളും ഉണ്ടാക്കും. അവരോട് വിദ്വേഷം വെച്ചുപുലർത്തിയ അവരുടെ എല്ലാ അയൽക്കാർക്കും ഞാൻ ശിക്ഷാവിധി നൽകുമ്പോൾ അവർ നിർഭയരായി വസിക്കും. അപ്പോൾ ഞാൻ അവരുടെ ദൈവമായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 29:1 പത്താംവർഷം പത്താംമാസം പന്ത്രണ്ടാംതീയതി, യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 29:2 “മനുഷ്യപുത്രാ, നിന്റെ മുഖം ഈജിപ്റ്റുരാജാവായ ഫറവോനെതിരേ തിരിച്ച് അദ്ദേഹത്തിനും മുഴുവൻ ഈജിപ്റ്റിനും എതിരായി പ്രവചിക്കുക.
EZE 29:3 അവനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈജിപ്റ്റുരാജാവായ ഫറവോനേ, ഞാൻ നിനക്ക് എതിരാകുന്നു. നദികളുടെ മധ്യത്തിൽ കിടക്കുന്ന മഹാഭീകരസത്വമേ, “നൈൽനദി എനിക്കുള്ളത്; ഞാൻ അതിനെ എനിക്കായി നിർമിച്ചു,” എന്നു നീ പറയുന്നല്ലോ.
EZE 29:4 എന്നാൽ ഞാൻ നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തും; നിന്റെ പ്രവാഹങ്ങളിലെ മത്സ്യങ്ങൾ നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കാൻ ഇടയാക്കും. നിന്റെ ചെതുമ്പലിൽ പറ്റിയിരിക്കുന്ന എല്ലാ മത്സ്യങ്ങളോടുംകൂടെ ഞാൻ നിന്നെ നദിയിൽനിന്ന് വലിച്ചുകയറ്റും.
EZE 29:5 ഞാൻ നിന്നെ മരുഭൂമിയിൽ എറിഞ്ഞുകളയും, നിന്നെയും നിന്റെ നദിയിലെ സകലമത്സ്യങ്ങളെയുംതന്നെ. നീ തുറസ്സായസ്ഥലത്തു വീണുപോകും, ആരും നിന്നെ ശേഖരിക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുകയില്ല. ഞാൻ നിന്നെ ഭൂമിയിലെ മൃഗങ്ങൾക്കും ആകാശത്തിലെ പറവകൾക്കും ആഹാരമാക്കിത്തീർക്കും.
EZE 29:6 അപ്പോൾ ഈജിപ്റ്റിൽ വസിക്കുന്നവരെല്ലാം ഞാൻ യഹോവ ആകുന്നു എന്ന് അറിയും. “ ‘ഇസ്രായേൽജനത്തിന് നീ ഒരു ഓടക്കോലായിട്ടാണല്ലോ ഇരുന്നത്.
EZE 29:7 അവർ കൈകൊണ്ടു നിന്നെ പിടിച്ചപ്പോൾ നീ പിളർത്തി അവരുടെ തോൾ കീറിക്കളഞ്ഞു. അവർ നിന്റെമേൽ ചാരിയപ്പോൾ നീ ഒടിയുകയും അവരുടെ നടുവെല്ലാം തകർന്നുപോകുകയും ചെയ്തു.
EZE 29:8 “ ‘അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെനേരേ വാൾ അയച്ച് നിന്നിലുള്ള മനുഷ്യരെയും ജന്തുക്കളെയും കൊന്നുകളയും.
EZE 29:9 ഈജിപ്റ്റ് ഒരു ശൂന്യമരുഭൂമിയായിത്തീരും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. “ ‘കാരണം നീ പറഞ്ഞു, “നൈൽനദി എനിക്കുള്ളത്, ഞാൻ അതിനെ ഉണ്ടാക്കി,”
EZE 29:10 അതിനാൽ ഞാൻ നിനക്കും നിന്റെ നദികൾക്കും എതിരായിരിക്കും. ഞാൻ ഈജിപ്റ്റുദേശത്തെ മിഗ്ദോൽമുതൽ അസ്വാൻവരെയും കൂശിന്റെ അതിരുവരെയും ഒരു കുപ്പക്കുന്നും ശൂന്യഭൂമിയുമാക്കിത്തീർക്കും.
EZE 29:11 മനുഷ്യന്റെയോ മൃഗത്തിന്റെയോ കാൽ അതിൽ ചവിട്ടുകയില്ല. നാൽപ്പതുവർഷത്തേക്ക് അതിൽ ആരും പാർക്കുകയുമില്ല.
EZE 29:12 ഞാൻ ഈജിപ്റ്റുദേശത്തെ ശൂന്യദേശങ്ങളുടെ മധ്യേ ഒരു ശൂന്യദേശമാക്കിത്തീർക്കും; അവിടത്തെ പട്ടണങ്ങൾ നാൽപ്പതുവർഷത്തേക്ക് ശൂന്യനഗരങ്ങളുടെ മധ്യേ ശൂന്യമായിക്കിടക്കും; ഈജിപ്റ്റ് ദേശവാസികളെ ഞാൻ ദേശാന്തരങ്ങളിലായി വിവിധ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കും.
EZE 29:13 “ ‘എങ്കിലും കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ നാൽപ്പതുവർഷങ്ങൾക്കുശേഷം ഞാൻ ഈജിപ്റ്റുനിവാസികളെ അവർ ചിതറിക്കപ്പെട്ടിരുന്ന ദേശങ്ങളിൽനിന്ന് ശേഖരിക്കും.
EZE 29:14 ഞാൻ അവരെ പ്രവാസത്തിൽനിന്ന് അവരുടെ ജന്മദേശമായ പത്രോസിലേക്കു തിരികെവരുത്തും. അവിടെ അവർ ഒരു എളിയ രാജ്യമായിരിക്കും.
EZE 29:15 അതു രാജ്യങ്ങളുടെ കൂട്ടത്തിൽ ഏറ്റവും എളിയ രാജ്യമായിരിക്കും; ഇനിയൊരിക്കലും അവർ മറ്റുരാജ്യങ്ങൾക്കുമേൽ തങ്ങളെത്തന്നെ ഉയർത്തുകയില്ല.
EZE 29:16 ഈജിപ്റ്റ് ഇനിയൊരിക്കലും ഇസ്രായേൽജനത്തിന് ആത്മവിശ്വാസം നൽകുന്ന ഒരു സമൂഹം ആകുകയില്ല; പ്രത്യുത തിരിഞ്ഞ് അവരെ നോക്കുമ്പോൾ തങ്ങളുടെ അകൃത്യത്തിന്റെ അനുസ്മരണമായി അവർ മാറും; അങ്ങനെ ഞാൻ കർത്താവായ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 29:17 ഇരുപത്തിയേഴാംവർഷം ഒന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 29:18 “മനുഷ്യപുത്രാ, ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യത്തെയുംകൊണ്ട് സോരിനെതിരായി അതികഠിനമായി യുദ്ധംചെയ്തു. ഉരസൽകൊണ്ട് എല്ലാ തലയും കഷണ്ടിയായി; എല്ലാ ചുമലും തുകൽ കുമിളച്ചതുപോലെയായി. എന്നിട്ടും സോരിനെതിരായി താനും തന്റെ സൈന്യവും ചെയ്തതിനു തക്ക പ്രതിഫലം അവിടെനിന്നു കിട്ടിയില്ല.
EZE 29:19 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈജിപ്റ്റിനെ ബാബേൽരാജാവായ നെബൂഖദ്നേസ്സെരിനു നൽകാൻപോകുന്നു; അവൻ അതിലെ സമ്പത്തു കവർന്നുകൊണ്ടുപോകും. തന്റെ സൈന്യത്തിനു പ്രതിഫലമായി അവൻ ആ രാജ്യത്തെ കവർച്ചചെയ്യുകയും കൊള്ളയിടുകയും ചെയ്യും.
EZE 29:20 അവനും അവന്റെ സൈന്യവും എനിക്കുവേണ്ടി ആ കൃത്യം ചെയ്തതുകൊണ്ട് അവന്റെ പ്രയത്നത്തിനുള്ള പ്രതിഫലമായി ഞാൻ അതിനെ അവനു നൽകും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 29:21 “ആ ദിവസത്തിൽ ഞാൻ ഇസ്രായേൽഗൃഹത്തിന് ഒരു കൊമ്പു മുളപ്പിക്കും; അവരുടെ മധ്യേ ഞാൻ നിന്റെ വായ് തുറക്കും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
EZE 30:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 30:2 “മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഇങ്ങനെ വിലപിച്ചു പറയുക, “അയ്യോ കഷ്ടദിവസം!”
EZE 30:3 ആ ദിവസം അടുത്തിരിക്കുന്നു, യഹോവയുടെ ദിവസം അടുത്തിരിക്കുന്നു— കാർമേഘംകൊണ്ടിരുണ്ട ദിവസം! രാഷ്ട്രങ്ങൾക്ക് ആപത്തിന്റെ ദിവസംതന്നെ.
EZE 30:4 ഈജിപ്റ്റിനെതിരേ ഒരു വാൾ വരും, കൂശ് അതിവേദനയിലാകും ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ, അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും.
EZE 30:5 കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും.
EZE 30:6 “ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഈജിപ്റ്റിന്റെ സഹായികൾ വീഴും, അവളുടെ ശക്തിയുടെ അഭിമാനം തകർന്നടിയും. മിഗ്ദോൽമുതൽ അസ്വാൻവരെ അവർ വാൾകൊണ്ടു വീഴുമെന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 30:7 ശൂന്യദേശങ്ങളുടെ മധ്യേ അവർ ശൂന്യമായിത്തീരും. അവരുടെ നഗരങ്ങൾ ശൂന്യനഗരങ്ങളുടെ കൂട്ടത്തിലായിരിക്കും.
EZE 30:8 ഞാൻ ഈജിപ്റ്റിനു തീവെച്ച് അതിന്റെ സഹായികളെല്ലാം നാശമടയുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 30:9 “ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും.
EZE 30:10 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ ഈജിപ്റ്റിലെ കവർച്ചസംഘത്തെ ഇല്ലാതാക്കും.
EZE 30:11 അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി ദേശത്തെ നശിപ്പിക്കാൻ വന്നുചേരും. അവർ ഈജിപ്റ്റിനെതിരേ വാളൂരി ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും.
EZE 30:12 ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച് ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും; ദേശത്തെയും അതിലുള്ള സകലത്തെയും വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു.
EZE 30:13 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും, നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും. ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല, ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും.
EZE 30:14 ഞാൻ പത്രോസിനെ ശൂന്യമാക്കുകയും സോവാനു തീ വെക്കുകയും നോവിന്റെമേൽ ശിക്ഷാവിധി വരുത്തുകയും ചെയ്യും.
EZE 30:15 ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ ഞാൻ എന്റെ ക്രോധം പകരും; നോവിലെ കവർച്ചസംഘത്തെ ഞാൻ സംഹരിക്കും.
EZE 30:16 ഈജിപ്റ്റിനു ഞാൻ തീവെക്കും; സീൻ അതിവേദനയിലാകും; നോവ് പിളർന്നുപോകും; നോഫ് നിരന്തരം ദുരിതത്തിലാകും.
EZE 30:17 ആവെനിലെയും പീ-ബേസെത്തിലെയും യുവാക്കൾ വാൾകൊണ്ടു വീഴും, ഈ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും.
EZE 30:18 ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ തഹ്പനേസിൽ പകൽ ഇരുണ്ടുപോകും; അവിടെ അവളുടെ ശക്തിയുടെ പ്രതാപം നശിക്കും. അവളെ ഒരു മേഘം മൂടും, അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും.
EZE 30:19 അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 30:20 പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 30:21 “മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല.
EZE 30:22 അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും.
EZE 30:23 ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും.
EZE 30:24 ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും.
EZE 30:25 ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 30:26 ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
EZE 31:1 പതിനൊന്നാംവർഷം മൂന്നാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 31:2 “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനോടും അവന്റെ കവർച്ചസംഘത്തോടും നീ ഇപ്രകാരം പറയുക: “ ‘പ്രതാപത്തിൽ ആരോടാണ് നിന്നെ തുലനംചെയ്യാൻ കഴിയുക?
EZE 31:3 ലെബാനോനിലെ ദേവദാരുവെപ്പോലെ ആയിരുന്ന അശ്ശൂരിനെപ്പറ്റി ചിന്തിക്കുക, അതിന്റെ മനോഹരമായ ശാഖകൾ വനത്തിനുമീതേ പടർന്നുപന്തലിച്ചു തണലായിനിന്നു; അതിന്റെ തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്ത് മുകളിൽ ആകാശചുംബികളായിരുന്നു.
EZE 31:4 വെള്ളം അതിനെ സമ്പുഷ്ടമാക്കി, ആഴമുള്ള ഉറവുകൾ അതിനെ വളർന്നുയരാൻ സഹായിച്ചു; അരുവികൾ അതിന്റെ തടത്തിനു ചുറ്റും ഒഴുകി, അവയുടെ ചാലുകൾ വയലിലെ എല്ലാ വൃക്ഷങ്ങളുടെയും അടുക്കൽ വന്നുചേർന്നു.
EZE 31:5 അങ്ങനെ വയലിലെ എല്ലാ വൃക്ഷങ്ങൾക്കും മകുടമാകുമാറ് അതു പൊക്കത്തിൽ തഴച്ചുവളർന്നു; അതിന്റെ ശിഖരങ്ങൾ വർധിച്ചു, ശാഖകൾ നീണ്ടുവളർന്നു, ജലസമൃദ്ധിനിമിത്തം അവ പന്തലിച്ചു.
EZE 31:6 ആകാശത്തിലെ സകലപറവകളും അതിന്റെ ശാഖകളിൽ കൂടുവെച്ചു; വയലിലെ എല്ലാ മൃഗങ്ങളും അതിന്റെ ശാഖകൾക്കു കീഴിൽ പെറ്റുപെരുകി, വലിയ ജനതകളെല്ലാം അതിന്റെ തണലിൽ ജീവിച്ചു.
EZE 31:7 പടർന്നുപന്തലിച്ച ശാഖകളോടെ സമൃദ്ധമായ ജലധാരകളിലേക്ക് അതിന്റെ വേരുകൾ ഇറങ്ങിച്ചെന്നതിനാൽ അതു സൗന്ദര്യപ്രതാപിയായിത്തീർന്നു.
EZE 31:8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കൾ അതിനു തുല്യമായിരുന്നില്ല, സരളമരങ്ങൾ അതിന്റെ ശാഖകൾക്കു തുല്യമായിരുന്നില്ല, അരിഞ്ഞിൽമരങ്ങളും അതിന്റെ ചില്ലകളോടു കിടപിടിച്ചില്ല. ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷത്തിനും അതിനോളം ഭംഗി ഉണ്ടായിരുന്നില്ല.
EZE 31:9 സമൃദ്ധമായ ശാഖാപടലത്തോടുകൂടി ഞാൻ അതിനെ മനോഹരമാക്കിത്തീർത്തു, ദൈവത്തിന്റെ തോട്ടമായ ഏദെനിലെ എല്ലാവൃക്ഷങ്ങളും അതിനോട് അസൂയപ്പെട്ടിരുന്നു.
EZE 31:10 “ ‘അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പടർന്ന് തിങ്ങിനിറഞ്ഞ പച്ചിലച്ചാർത്തിനുമീതേ അത് ഉയർന്നിരുന്നതുകൊണ്ടും തന്റെ ഉയരത്തെപ്പറ്റി അതു നിഗളിച്ചിരുന്നതുകൊണ്ടും,
EZE 31:11 ജനതകളുടെ ഭരണാധിപൻ തന്റെ ദുഷ്ടതയ്ക്ക് അനുസൃതമായി കൈകാര്യംചെയ്യാൻ ഞാൻ അതിനെ ഏൽപ്പിച്ചുകൊടുത്തു. ഞാൻ അതിനെ ഉപേക്ഷിച്ചുകളഞ്ഞു.
EZE 31:12 വൈദേശിക ജനതകളിൽ ഏറ്റവും ക്രൂരരായവർ അതിനെ വെട്ടിമറിച്ചിട്ടു. അതിന്റെ ശാഖകൾ പർവതങ്ങൾക്കും താഴ്വരകൾക്കും മുകളിൽ വീണുകിടന്നു. അതിന്റെ ശിഖരങ്ങൾ ദേശത്തുള്ള എല്ലാ മലയിടുക്കുകളിലും ഒടിഞ്ഞുകിടന്നു. ലോകത്തിലെ ജനതകളെല്ലാം അതിന്റെ തണലിൽനിന്നു വിട്ടുപോയി.
EZE 31:13 ആകാശത്തിലെ പറവകളെല്ലാം വീണുകിടന്ന വൃക്ഷശാഖകളിൽ താമസമുറപ്പിച്ചു. എല്ലാ വന്യമൃഗങ്ങളും ശാഖകൾക്കിടയിൽ വന്നുചേർന്നു.
EZE 31:14 അതിനാൽ വെള്ളത്തിനരികെയുള്ള മറ്റൊരുവൃക്ഷവും ആകാശത്തിലേക്ക് അതിന്റെ അഗ്രം നീട്ടുകയില്ല; ഇലച്ചാർത്തിനുപരി ഉയരുകയില്ല. മതിയായി വെള്ളംകിട്ടിയ മറ്റൊരു വൃക്ഷത്തിനും ഇനി ഇത്രയും ഉയരം ഉണ്ടാകുകയില്ല. അവയെല്ലാം മനുഷ്യരുടെ ഇടയിൽ പാതാളത്തിലേക്ക് ഇറങ്ങുന്നവരോടൊപ്പംതന്നെ ഭൂമിയുടെ അധോഭാഗത്ത് മരണത്തിനേൽപ്പിക്കപ്പെട്ടിരിക്കുന്നു.
EZE 31:15 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അത് പാതാളത്തിലേക്ക് ഇറങ്ങിപ്പോയ ദിവസത്തിൽ അതിനുവേണ്ടി വിലപിച്ചുകൊണ്ട് ആഴത്തിലുള്ള ഉറവുകൾ അടച്ചുകളഞ്ഞു, ഞാൻ അതിന്റെ അരുവികളെ തടഞ്ഞുനിർത്തി; അതിന്റെ സമൃദ്ധമായ ജലത്തിനു നിയന്ത്രണംവന്നു. അതുകൊണ്ട് ലെബാനോനെ ഞാൻ ഇരുട്ട് ഉടുപ്പിച്ചു, വയലിലെ സകലവൃക്ഷങ്ങളും വാടുകയും ചെയ്തു.
EZE 31:16 കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഞാൻ അതിനെ പാതാളത്തിൽ തള്ളിയിട്ടപ്പോൾ അതിന്റെ വീഴ്ചയുടെ ശബ്ദത്താൽ ജനതകൾ ഭയന്നുവിറയ്ക്കാൻ ഞാൻ ഇടയാക്കി. ആ സമയത്ത് ഏദെനിലെ സകലവൃക്ഷങ്ങളും, ലെബാനോനിലെ അതിശ്രേഷ്ഠവും അത്യുത്തമവുമായ വൃക്ഷങ്ങളെല്ലാംതന്നെയും, മതിയായി വെള്ളംകിട്ടിയിരുന്ന സകലവൃക്ഷങ്ങളും താഴേ ഭൂമിയിൽ ആശ്വാസം പ്രാപിച്ചു.
EZE 31:17 അവരും ആ മഹാ ദേവതാരുവൃക്ഷത്തെപ്പോലെ പാതാളത്തിലേക്ക്, വാളാൽ നിഹതന്മാരായവരുടെ അടുത്തേക്ക്, അതിന്റെ തണലിൽ ജനതകളുടെ മധ്യേ ആയുധധാരികളോടൊപ്പം വസിച്ചിരുന്നവരുടെ അടുത്തേക്കുതന്നെ ഇറങ്ങിപ്പോയി.
EZE 31:18 “ ‘ഏദെനിലെ ഏതു വൃക്ഷങ്ങളാണ് ശോഭയിലും പ്രതാപത്തിലും നിന്നോടു തുലനംചെയ്യാൻ കഴിയുമായിരുന്നത്? എങ്കിലും നീയും ഏദെനിലെ വൃക്ഷങ്ങളോടുകൂടെ ഭൂമിയുടെ അധോഭാഗത്തേക്ക് ഇറങ്ങിപ്പോകും. വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം നീയും നിപതിക്കും. “ ‘ഇതു ഫറവോനും അവന്റെ കവർച്ചസംഘവുംതന്നെ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
EZE 32:1 പന്ത്രണ്ടാംവർഷം പന്ത്രണ്ടാംമാസം ഒന്നാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 32:2 “മനുഷ്യപുത്രാ, ഈജിപ്റ്റുരാജാവായ ഫറവോനെക്കുറിച്ച് ഒരു ദുഃഖാചരണം നടത്തി അയാളോട് ഇപ്രകാരം പറയുക: “ ‘രാഷ്ട്രങ്ങൾക്കിടയിൽ നീ ഒരു സിംഹത്തെപ്പോലെയാണ്; നീ കടലിലെ ഒരു ഭീകരസത്വംപോലെതന്നെ. നീ നദികളിലേക്കു കുതിച്ചുചാടി നിന്റെ കാൽകൊണ്ടു വെള്ളം കലക്കി ആ നദികളെയെല്ലാം ചെളിവെള്ളം നിറഞ്ഞതാക്കിത്തീർത്തു.
EZE 32:3 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ഞാൻ വലിയ ജനക്കൂട്ടത്തോടുചേർന്ന് എന്റെ വല നിന്റെമേൽ എറിയും; എന്റെ വലയിൽ അവർ നിന്നെ വലിച്ചെടുക്കും.
EZE 32:4 ഞാൻ നിന്നെ കരയിൽ വലിച്ചിട്ടശേഷം തുറസ്സായ സ്ഥലത്തേക്ക് എറിഞ്ഞുകളയും. ആകാശത്തിലെ പറവകൾ ഒക്കെയും നിന്റെമേൽ വന്നിരിക്കും, വന്യമൃഗങ്ങളെല്ലാം നിന്നെ കാർന്നുതിന്നും.
EZE 32:5 ഞാൻ നിന്റെ മാംസം പർവതങ്ങളിൽ നിരത്തുകയും നിന്റെ അവശിഷ്ടങ്ങൾകൊണ്ടു താഴ്വരകളെ നിറയ്ക്കുകയും ചെയ്യും.
EZE 32:6 ഞാൻ കരകളിലെല്ലാം നിന്റെ രക്തം ഒഴുക്കി, പർവതങ്ങൾവരെയും കുതിരുമാറാക്കും; അവയിലെ ഇടുക്കുവഴികളെല്ലാം നിന്റെ മാംസംകൊണ്ടു നിറയും.
EZE 32:7 നിന്നെ തുടച്ചുനീക്കുമ്പോൾ ഞാൻ ആകാശത്തെ മറച്ച്, അതിലെ നക്ഷത്രങ്ങളെ ഇരുളടഞ്ഞവയാക്കും; ഞാൻ സൂര്യനെ ഒരു മേഘംകൊണ്ടു മറയ്ക്കും, ചന്ദ്രൻ അതിന്റെ പ്രകാശം തരികയുമില്ല.
EZE 32:8 ആകാശത്തിൽ പ്രകാശം പരത്തുന്ന ജ്യോതിസ്സുകളെയെല്ലാം ഞാൻ നിന്റെമേൽ ഇരുളടഞ്ഞവയാക്കും; നിന്റെ ദേശത്തു ഞാൻ അന്ധകാരം വരുത്തും, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.
EZE 32:9 രാഷ്ട്രങ്ങൾക്കുമധ്യേ ഞാൻ നാശം വരുത്തുമ്പോൾ, നീ അറിയാത്ത ദേശങ്ങൾക്കിടയിൽ വിനാശം വരുത്തുമ്പോൾ അനേകം ജനതകളുടെ ഹൃദയങ്ങൾ ദുഃഖിതമായിത്തീരും.
EZE 32:10 ഞാൻ അനേകം ജനതകളെ നിന്റെനിമിത്തം സ്തബ്ധരാക്കിത്തീർക്കും; അവരുടെ രാജാക്കന്മാരുടെമുമ്പിൽവെച്ച് ഞാൻ എന്റെ വാൾ വീശുമ്പോൾ അവർ ഭീതിയാൽ നടുങ്ങിപ്പോകും. നിന്റെ വീഴ്ചയുടെ ദിവസത്തിൽ അവർ ഓരോരുത്തനും താന്താങ്ങളുടെ പ്രാണനെ ഓർത്ത് ഓരോ നിമിഷവും വിറയ്ക്കും.
EZE 32:11 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘ബാബേൽരാജാവിന്റെ വാൾ നിനക്കുനേരേ വരും.
EZE 32:12 എല്ലാ ജനതകളിലുംവെച്ചു ക്രൂരന്മാരായ പ്രബലയോദ്ധാക്കളുടെ വാൾകൊണ്ടു നിന്റെ കവർച്ചസംഘങ്ങളെല്ലാം വീഴുന്നതിനു ഞാൻ ഇടയാക്കും. ഈജിപ്റ്റിന്റെ അഭിമാനത്തെ അവർ തകർത്തുകളയും; അവളുടെ കവർച്ചസംഘങ്ങൾ മുഴുവനും നശിപ്പിക്കപ്പെടും.
EZE 32:13 സമൃദ്ധമായ ജലാശയങ്ങൾക്കരികെനിന്ന് അവരുടെ കന്നുകാലികളെയെല്ലാം ഞാൻ നശിപ്പിച്ചുകളയും; മേലാൽ ഈ ജലാശയങ്ങളെ മനുഷ്യന്റെ കാൽ കലക്കുകയോ മൃഗങ്ങളുടെ കുളമ്പുകൾ കലക്കമുണ്ടാക്കുകയോ ചെയ്യുകയില്ല.
EZE 32:14 അതിനുശേഷം അവരുടെ വെള്ളം തെളിഞ്ഞ് എണ്ണപോലെ ഒഴുകാൻ ഞാൻ ഇടവരുത്തും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 32:15 ഞാൻ ഈജിപ്റ്റിനെ ശൂന്യമാക്കി ദേശത്തുള്ള എല്ലാറ്റിനെയും ഉന്മൂലനംചെയ്യും, അവിടെ പാർക്കുന്നവരെയെല്ലാം ഞാൻ സംഹരിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
EZE 32:16 “അവർ അതിനെക്കുറിച്ച് ആലപിക്കുന്ന വിലാപഗീതം ഇതാകുന്നു. ജനതകളുടെ പുത്രിമാർ അത് ആലപിക്കും. ഈജിപ്റ്റിനും അതിന്റെ കവർച്ചസംഘത്തിനുംവേണ്ടി അവർ അത് ആലപിക്കുമെന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.”
EZE 32:17 പന്ത്രണ്ടാംവർഷം ആ മാസം, പതിനഞ്ചാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 32:18 “മനുഷ്യപുത്രാ, ഈജിപ്റ്റിലെ കവർച്ചസംഘത്തെപ്പറ്റി വിലപിച്ച് അവരെയും ശക്തരായ രാഷ്ട്രങ്ങളുടെ പുത്രിമാരെയും കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം ഭൂമിയുടെ അധോഭാഗങ്ങളിലേക്കു തള്ളിയിടുക.
EZE 32:19 അവരോടു പറയുക: ‘നിങ്ങൾ മറ്റാരെക്കാൾ ആകർഷണീയരായിരിക്കുന്നു? ഇറങ്ങിച്ചെന്ന് പരിച്ഛേദനം ഏൽക്കാത്തവരുടെ കൂട്ടത്തിൽ കിടക്കുക.’
EZE 32:20 വാളാൽ കൊല്ലപ്പെട്ടവരുടെ നടുവിൽ അവർ വീഴും. വാൾ അവൾക്കെതിരേ ഊരപ്പെട്ടിരിക്കുന്നു; അവളെയും അവളുടെ കവർച്ചസംഘങ്ങളെയും അതിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുക.
EZE 32:21 പാതാളത്തിന്റെ മധ്യത്തിൽനിന്ന് അവരുടെ ശക്തരായ നേതാക്കന്മാർ ഈജിപ്റ്റിനെയും അവളുടെ സഹായികളെയുംപറ്റി ഇപ്രകാരം പറയും: ‘അവർ ഇറങ്ങിവന്ന് വാളാൽ കൊല്ലപ്പെട്ട, പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം ഇവിടെ കിടക്കുന്നു.’
EZE 32:22 “അശ്ശൂർ അവളുടെ സർവസൈന്യത്തോടുംകൂടെ അവിടെയുണ്ട്; അവളുടെ സകലനിഹതന്മാരും അവൾക്കുചുറ്റും കല്ലറകളിലുണ്ട്; വാളേറ്റുവീണ എല്ലാവരുംതന്നെ.
EZE 32:23 അവരുടെ ശവക്കുഴികൾ പാതാളത്തിന്റെ അഗാധതയിലാണ്; അവളുടെ സൈന്യം ആ ശവക്കുഴിക്കു ചുറ്റുമായിക്കിടക്കുന്നു. ജീവനുള്ളവരുടെ ദേശത്ത് ഭീതിപരത്തിയവരെല്ലാം വാളാൽ വധിക്കപ്പെട്ട് വീണിരിക്കുന്നു.
EZE 32:24 “ഏലാം അവിടെയുണ്ട്; അവളുടെ കവർച്ചസംഘങ്ങളും അവൾക്കുചുറ്റുമായി കാണാം. അവരെല്ലാം വാളാൽ കൊന്നുവീഴ്ത്തപ്പെട്ടിരിക്കുന്നു. ജീവനുള്ളവരുടെ ദേശത്തു ഭീതിപരത്തിയവരെല്ലാം പരിച്ഛേദനം ഏൽക്കാത്തവരായി അധോലോകത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ തങ്ങളുടെ ലജ്ജ വഹിക്കുന്നു.
EZE 32:25 നിഹതന്മാരുടെ മധ്യേ അവൾക്കായി ഒരു കിടക്ക ഒരുക്കിയിരിക്കുന്നു; അവളുടെ കവർച്ചസംഘമെല്ലാം അവളുടെ ശവക്കുഴിക്കുചുറ്റുമുണ്ട്; അവരെല്ലാം അപരിച്ഛേദിതരും വാളാൽ കൊല്ലപ്പെട്ടവരുമത്രേ. അവരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു പരന്നതിനാൽ കുഴിയിൽ ഇറങ്ങുന്നവരോടൊപ്പം അവർ ലജ്ജ വഹിക്കുന്നു. നിഹതന്മാർക്കിടയിൽ അവരെ കിടത്തിയിരിക്കുന്നു.
EZE 32:26 “മേശെക്കും തൂബാലും അവിടെയുണ്ട്. അവരുടെ കവർച്ചസംഘമെല്ലാം അവരുടെ ശവക്കുഴിക്കുചുറ്റുമുണ്ട്. അവരെല്ലാം അപരിച്ഛേദിതരാണ്. ജീവനുള്ളവരുടെ ദേശത്ത് ഭീതി പരത്തുകയാൽ കൊല്ലപ്പെട്ടവരാണ് അവർ.
EZE 32:27 വീണുപോയവരും തങ്ങളുടെ ആയുധങ്ങളുമായി പാതാളത്തിലേക്ക് ഇറങ്ങിച്ചെന്നവരും തങ്ങളുടെ വാളുകൾ സ്വന്തം തലയ്ക്കുകീഴേയും പരിചകൾ അവരുടെ അസ്ഥിക്കുമീതേയും വെച്ചിട്ടുള്ളവരുമായ പുരാതന യോദ്ധാക്കൾക്കൊപ്പം ഇവരും അവിടെ കിടക്കേണ്ടതല്ലേ? ഈ യുദ്ധവീരന്മാരെക്കുറിച്ചുള്ള ഭീതി ജീവനുള്ളവരുടെ ദേശത്തു വ്യാപിച്ചിരിക്കുന്നു.
EZE 32:28 “ഫറവോനേ, നീയും പരിച്ഛേദനം ഏൽക്കാത്തവരോടൊപ്പം തകർന്നുപോകുകയും വാളാൽ കൊല്ലപ്പെട്ടവരുടെ ഇടയിൽ കിടക്കുകയും ചെയ്യും.
EZE 32:29 “ഏദോം അവിടെയുണ്ട്; അവളുടെ രാജാക്കന്മാരും പ്രഭുക്കന്മാരുംതന്നെ. അവർ ശക്തരായിരുന്നിട്ടും വാളാൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ കിടക്കുന്ന; അപരിച്ഛേദിതരും കുഴിയിൽ ഇറങ്ങുന്നവരുമായവരോടുകൂടെ അവർ കിടക്കുന്നു.
EZE 32:30 “ഉത്തരദേശത്തെ സകലപ്രഭുക്കന്മാരും എല്ലാ സീദോന്യരും അവിടെയുണ്ട്; അവരുടെ ശക്തിമൂലം അവർ ഭീതി പരത്തിയെങ്കിലും അവർ ലജ്ജിതരായി നിഹതന്മാരോടൊപ്പം ഇറങ്ങിപ്പോയി. വാളാൽ നിഹതന്മാരായവരോടൊപ്പം അപരിച്ഛേദിതരായി അവർ കിടക്കുന്നു. കുഴിയിലേക്കിറങ്ങുന്നവരോടുകൂടെ തങ്ങളുടെ ലജ്ജയെ അവർ വഹിക്കുകയുംചെയ്യുന്നു.
EZE 32:31 “ഫറവോനും അവന്റെ സകലസൈന്യവും അവരെ കാണും. വാൾകൊണ്ടു കൊല്ലപ്പെട്ട തന്റെ കവർച്ചസംഘത്തെപ്പറ്റി അവന് ആശ്വാസം ലഭിക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 32:32 ജീവനുള്ളവരുടെ ദേശത്ത് ഞാനാണല്ലോ ഭീതിപരത്തിയത്. അങ്ങനെ ഫറവോനും അവന്റെ കവർച്ചസംഘംമുഴുവനും വാളാൽ കൊല്ലപ്പെട്ട അപരിച്ഛേദിതരുടെ മധ്യത്തിൽ കിടക്കുമെന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
EZE 33:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 33:2 “മനുഷ്യപുത്രാ, നിന്റെ ദേശക്കാരോടു സംസാരിക്കുക. അവരോട് ഇപ്രകാരം പറയുക: ‘ഞാൻ ഒരു ദേശത്തിനെതിരേ വാൾ വരുത്തുമ്പോൾ ആ ദേശവാസികൾ അവരുടെ കൂട്ടത്തിൽനിന്ന് ഒരാളെ തെരഞ്ഞെടുത്തു കാവൽക്കാരനാക്കിവെക്കുന്നപക്ഷം,
EZE 33:3 ദേശത്തിനെതിരേ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകാൻ അവൻ കാഹളം ഊതുമ്പോൾ,
EZE 33:4 അവർ കാഹളശബ്ദം കേട്ടിട്ടും മുന്നറിയിപ്പ് ഗൗനിക്കാതിരിക്കുകയുംചെയ്തിട്ടു വാൾ വന്ന് അവരുടെ ജീവൻ എടുക്കുകയും ചെയ്യുമെങ്കിൽ, അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും.
EZE 33:5 അവർ കാഹളശബ്ദം കേട്ടിട്ട് അതു ഗൗനിക്കാതിരിക്കുകയാൽ അവരുടെ രക്തം അവരുടെ തലമേൽത്തന്നെ ഇരിക്കും; അവർ അതു ഗൗനിച്ചിരുന്നെങ്കിൽ സ്വന്തം ജീവൻ രക്ഷിക്കുമായിരുന്നു.
EZE 33:6 എന്നാൽ കാവൽക്കാരൻ വാൾ വരുന്നതുകണ്ടിട്ട് ജനത്തിനു മുന്നറിയിപ്പു നൽകുന്നതിനു കാഹളം ധ്വനിപ്പിക്കാതെയിരുന്നാൽ വാൾ വന്ന് അവരിൽ ഒരുവന്റെ ജീവൻ നഷ്ടപ്പെടുന്നപക്ഷം, ആ മനുഷ്യൻ തന്റെ പാപംനിമിത്തം മരണമടയുന്നുവെങ്കിലും ഞാൻ കാവൽക്കാരനെ അവന്റെ രക്തത്തിന് ഉത്തരവാദിയായി പരിഗണിക്കും.’
EZE 33:7 “മനുഷ്യപുത്രാ, ഞാൻ നിന്നെ ഇസ്രായേൽജനത്തിന് ഒരു കാവൽക്കാരനായി നിയമിച്ചിരിക്കുന്നു; അതിനാൽ ഞാൻ അരുളിച്ചെയ്യുന്ന വചനം കേട്ട് അവർക്ക് എന്റെ നാമത്തിൽ മുന്നറിയിപ്പു നൽകുക.
EZE 33:8 ദുഷ്ടരോട്: ‘ദുഷ്ടരേ, നിങ്ങൾ നിശ്ചയമായും മരിക്കും,’ എന്നു ഞാൻ കൽപ്പിക്കുമ്പോൾ അവരുടെ ദുഷ്ടജീവിതരീതിയിൽനിന്ന് അവരെ പിന്തിരിപ്പിക്കാനായി നീ അവരെ പ്രബോധിപ്പിക്കാതെയിരുന്നാൽ, ദുഷ്ടർ തങ്ങളുടെ പാപംനിമിത്തം മരിക്കും; അവരുടെ രക്തത്തിന് ഉത്തരവാദി നീ ആയിരിക്കും.
EZE 33:9 എന്നാൽ, നീ ദുഷ്ടരോട് അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയാൻ താക്കീതു നൽകുകയും അവർ അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്താൽ അവർ തങ്ങളുടെ പാപത്തിൽ മരിക്കും, നീയോ നിന്റെ പ്രാണനെ രക്ഷിച്ചിരിക്കും.
EZE 33:10 “മനുഷ്യപുത്രാ, ഇസ്രായേൽജനത്തോടു നീ ഇപ്രകാരം പറയണം: ‘ “ഞങ്ങളുടെ കുറ്റങ്ങളും പാപങ്ങളും ഞങ്ങളുടെമേൽ ഇരിക്കുന്നു; അവനിമിത്തം ഞങ്ങൾ ക്ഷയിച്ചുപോകുന്നു. ഞങ്ങൾക്ക് എങ്ങനെ ജീവിക്കാൻ കഴിയും?” എന്നു നിങ്ങൾ പറയുന്നുവല്ലോ.
EZE 33:11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ദുഷ്ടരുടെ മരണം ഞാൻ ഇഷ്ടപ്പെടുന്നില്ല; അവർ തങ്ങളുടെ വഴികൾ വിട്ടുതിരിഞ്ഞ് ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം. തിരിയുക, നിങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുക. ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്തിനു മരിക്കുന്നു? എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു,’ എന്ന് അവരോടു പറയുക.
EZE 33:12 “അതുകൊണ്ട് മനുഷ്യപുത്രാ, നിന്റെ സ്വന്തം ദേശക്കാരോട് ഇപ്രകാരം പറയുക: ‘നീതിനിഷ്ഠർ അനുസരിക്കാതെ തെറ്റുചെയ്യുമ്പോൾ അവരുടെ മുൻകാല നീതിപ്രവൃത്തികൾ അവരെ രക്ഷിക്കുകയില്ല. ദുഷ്ടർ തങ്ങളുടെ ദുഷ്ടവഴികൾ വിട്ടുതിരിയുമ്പോൾ അവരുടെ മുൻകാല ദുഷ്ടതകൾ അവരെ വീഴ്ത്തിക്കളയുകയില്ല. നീതിനിഷ്ഠർ പാപംചെയ്യുന്നെങ്കിൽ അവരുടെ മുമ്പിലത്തെ നീതിനിമിത്തം അവർ ജീവിക്കാൻ ഇടയാകുകയില്ല.’
EZE 33:13 നീതിനിഷ്ഠരോട് നീ തീർച്ചയായും ജീവിക്കും എന്നു ഞാൻ പറയുമ്പോൾ അവർ തങ്ങളുടെ നീതിയിൽ ആശ്രയംവെച്ച് ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ മുമ്പുചെയ്തിട്ടുള്ള നീതിപ്രവൃത്തികളൊന്നും സ്മരിക്കപ്പെടുകയില്ല; തങ്ങൾചെയ്ത തിന്മനിമിത്തം അവർ മരിക്കും.
EZE 33:14 ഞാൻ ദുഷ്ടരോട്, ‘നിങ്ങൾ തീർച്ചയായും മരിക്കും’ എന്നു പറയുമ്പോൾ, അവർ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് നീതിയും ന്യായവും പ്രവർത്തിക്കുമെങ്കിൽ—
EZE 33:15 തങ്ങൾ പണയമായി വാങ്ങിയതു തിരിച്ചുകൊടുക്കുകയും മോഷ്ടിച്ച വസ്തു തിരിച്ചേൽപ്പിക്കുകയും ജീവൻ നൽകുന്ന നിയമങ്ങൾ അനുസരിക്കുകയും ദോഷം പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നപക്ഷം, അവർ തീർച്ചയായും ജീവിക്കും; അങ്ങനെയുള്ളവർ മരിക്കുകയില്ല.
EZE 33:16 അവർ ചെയ്തുപോയ പാപങ്ങളൊന്നും അവർക്കെതിരേ ഓർക്കപ്പെടുകയില്ല. അവർ നീതിയും ന്യായവുമായുള്ളതു ചെയ്തിരിക്കുന്നു; അവൻ തീർച്ചയായും ജീവിക്കും.
EZE 33:17 “എന്നിട്ടും നിന്റെ സ്വദേശികൾ: ‘കർത്താവിന്റെ വഴി നീതിയുക്തമല്ല’ എന്നു പറയുന്നു. എന്നാൽ അവരുടെ വഴിയാണ് നീതിയുക്തമല്ലാത്തതായി ഇരിക്കുന്നത്.
EZE 33:18 നീതിനിഷ്ഠർ തങ്ങളുടെ നീതിനിഷ്ഠ വിട്ടുമാറി ദുഷ്ടത പ്രവർത്തിക്കുന്നെങ്കിൽ അവർ അതുനിമിത്തം മരിക്കും.
EZE 33:19 എന്നാൽ ഒരു ദുഷ്ടൻ തന്റെ ദുഷ്ടത വിട്ടുതിരിഞ്ഞ് ന്യായവും നീതിയും പ്രവർത്തിക്കുന്നെങ്കിൽ, അതു ചെയ്യുകമൂലം അവൻ ജീവിക്കും.
EZE 33:20 എന്നിട്ടും ഇസ്രായേൽജനമേ, ‘കർത്താവിന്റെ വഴി നീതിയുക്തമല്ല,’ എന്നു നിങ്ങൾ പറയുന്നു. എങ്കിലും ഞാൻ നിങ്ങളിൽ ഓരോരുത്തരെയും അവരുടെ സ്വന്തവഴികൾ അനുസരിച്ച് ന്യായംവിധിക്കും.”
EZE 33:21 ഞങ്ങളുടെ പ്രവാസത്തിന്റെ പന്ത്രണ്ടാംവർഷം പത്താംമാസം അഞ്ചാംതീയതി ജെറുശലേമിൽനിന്ന് രക്ഷപ്പെട്ടുപോന്ന ഒരു മനുഷ്യൻ എന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “നഗരം വീണുപോയിരിക്കുന്നു!”
EZE 33:22 ആ മനുഷ്യൻ വന്നതിന്റെ തലേന്നാൾ വൈകിട്ട് യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; ആ മനുഷ്യൻ പ്രഭാതത്തിൽ എന്റെ അടുക്കൽ വരുന്നതിനുമുമ്പ് അവിടന്ന് എന്റെ വായ് തുറന്നു. അങ്ങനെ എന്റെ വായ് തുറക്കപ്പെട്ടതിനാൽ ഞാൻ പിന്നെ മൗനമായിരുന്നില്ല.
EZE 33:23 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 33:24 “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തിന്റെ ശൂന്യാവശിഷ്ടങ്ങളിൽ താമസിക്കുന്നവർ പറയുന്നത്: ‘അബ്രാഹാം ഒരേയൊരു മനുഷ്യനായിരുന്നു; എന്നിട്ടും അദ്ദേഹത്തിനു ദേശംമുഴുവനും അവകാശമായി ലഭിച്ചു. ഞങ്ങളോ, അനേകരാണെങ്കിലും ദേശം അവകാശമായി നൽകപ്പെട്ടിരിക്കുന്നു.’
EZE 33:25 അതുകൊണ്ട് അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ രക്തത്തോടുകൂടെ മാംസം ഭക്ഷിക്കുകയും നിങ്ങളുടെ വിഗ്രഹങ്ങളെ നോക്കി നമസ്കരിക്കുകയും രക്തം ചൊരിയുകയും ചെയ്യുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?
EZE 33:26 നിങ്ങൾ സ്വന്തം വാളിൽ ആശ്രയിക്കുന്നു; നിങ്ങൾ മ്ലേച്ഛമായ കാര്യങ്ങൾ പ്രവർത്തിക്കുന്നു. നിങ്ങളിൽ ഓരോരുത്തൻ തന്റെ അയൽക്കാരന്റെ ഭാര്യയെ വഷളാക്കുന്നു. അങ്ങനെയുള്ള നിങ്ങൾക്ക് ദേശം അവകാശമായി നൽകണമോ?’
EZE 33:27 “നീ അവരോട് പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ശൂന്യശിഷ്ടങ്ങളിൽ താമസിക്കുന്നവർ വാളാൽ വീഴും; വെളിമ്പ്രദേശങ്ങളിൽ താമസിക്കുന്നവരെ ഞാൻ കാട്ടുമൃഗങ്ങൾക്ക് ഇരയാക്കിത്തീർക്കും; കോട്ടകളിലും ഗുഹകളിലും പാർക്കുന്നവർ പകർച്ചവ്യാധിയാൽ നശിക്കും.
EZE 33:28 ഞാൻ ദേശത്തെ ഒരു ശൂന്യസ്ഥലമാക്കിത്തീർക്കും; അവളുടെ ശക്തിയും പ്രതാപവും അവസാനിക്കും; ഇസ്രായേലിലെ ഗിരിപ്രദേശങ്ങൾ, ആരും വഴിനടക്കാതവണ്ണം ശൂന്യമായിത്തീരും.
EZE 33:29 അവർ ചെയ്ത എല്ലാ മ്ലേച്ഛകർമങ്ങളുംനിമിത്തം ഞാൻ ദേശത്തെ പാഴും ശൂന്യവുമാക്കുമ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
EZE 33:30 “മനുഷ്യപുത്രാ, നിന്റെ സ്വദേശികൾ നിന്നെക്കുറിച്ച് മതിലുകൾക്കരികെയും വീടിന്റെ വാതിൽക്കലുംവെച്ചു പറയുന്നത്: ‘നിങ്ങൾ യഹോവയിൽനിന്നുള്ള സന്ദേശം വന്നു കേൾക്കുക.’
EZE 33:31 എന്റെ ജനം പതിവായി ചെയ്യാറുള്ളതുപോലെ നിന്റെ അടുക്കൽവന്ന് നിന്റെ മുമ്പിൽ ഇരുന്ന് നീ പറയുന്ന വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുന്നു; എന്നാൽ അതൊന്നും അവർ പ്രായോഗികമാക്കുന്നില്ല. തങ്ങളുടെ വാകൊണ്ട് അവർ വളരെ സ്നേഹം കാണിക്കുന്നു; അവരുടെ ഹൃദയമോ അന്യായലാഭം കൊതിക്കുന്നു.
EZE 33:32 വാസ്തവത്തിൽ നീ അവർക്കു വാദ്യം മീട്ടി പ്രേമഗാനങ്ങൾ മധുരസ്വരത്തിൽ പാടുന്ന ഒരുവനെക്കാൾ വലിയ വിശേഷതയൊന്നുമില്ല. അവർ നിന്റെ വാക്കു കേൾക്കുന്നെങ്കിലും അവ അനുസരിക്കുന്നില്ല.
EZE 33:33 “എന്നാൽ ഇവയെല്ലാം സംഭവിക്കുമ്പോൾ—ഇതാ അതു നിശ്ചയമായും വരുമ്പോൾ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻ ഉണ്ടായിരുന്നു എന്ന് അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
EZE 34:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 34:2 “മനുഷ്യപുത്രാ, ഇസ്രായേലിലെ ഇടയന്മാരെക്കുറിച്ചു നീ പ്രവചിക്കുക. അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ മേയിക്കുന്ന ഇസ്രായേലിലെ ഇടയന്മാർക്ക് അയ്യോ കഷ്ടം! ഇടയന്മാർ ആടുകളെ പരിപാലിക്കേണ്ടതല്ലേ?
EZE 34:3 നിങ്ങൾ തൈര് കുടിക്കുകയും ആട്ടിൻരോമംകൊണ്ടു വസ്ത്രം ധരിക്കുകയും തടിച്ചമൃഗങ്ങളെ കൊല്ലുകയും ചെയ്യുന്നു; എന്നാൽ നിങ്ങൾ ആട്ടിൻപറ്റത്തെ പരിപാലിക്കുന്നില്ല.
EZE 34:4 നിങ്ങൾ ബലഹീനമായതിനെ ശക്തിപ്പെടുത്തുകയോ രോഗം ബാധിച്ചതിനു സൗഖ്യം വരുത്തുകയോ മുറിവേറ്റതിനു മുറിവു കെട്ടുകയോ ചെയ്തിട്ടില്ല. നിങ്ങൾ വഴിതെറ്റിയതിനെ തിരികെ വരുത്തുകയോ കാണാതെപോയതിനെ അന്വേഷിക്കുകയോ ചെയ്തിട്ടില്ല. നിങ്ങൾ കഠിനതയോടും ക്രൂരതയോടുംകൂടെ അവയെ ഭരിച്ചിരിക്കുന്നു.
EZE 34:5 അങ്ങനെ ഇടയനില്ലായ്കയാൽ അവ ചിതറിപ്പോയി; ചിതറിപ്പോയിട്ട് അവ കാട്ടുമൃഗങ്ങൾക്ക് ഇരയായിത്തീർന്നു.
EZE 34:6 എന്റെ ആടുകൾ എല്ലാ പർവതങ്ങളിലും ഓരോ മലകളിലും ഉഴന്നുനടന്നു; അവ ഭൂതലത്തിലെല്ലാം ചിതറിപ്പോയി; ആരും അവയെ അന്വേഷിക്കയോ ശ്രദ്ധിക്കുകയോ ചെയ്തില്ല.
EZE 34:7 “ ‘അതുകൊണ്ട് ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക:
EZE 34:8 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഇടയനില്ലായ്കയാലാണ് എന്റെ ആടുകൾ കവർച്ചയായിത്തീരുകയും കാട്ടുമൃഗങ്ങൾക്കിരയാകുകയും ചെയ്തത്. എന്റെ ഇടയന്മാർ ആടുകളെ അന്വേഷിക്കാതെ തങ്ങളെത്തന്നെ മേയിച്ചതുകൊണ്ടാണ് അപ്രകാരം സംഭവിച്ചത്, എന്ന് കർത്താവായ യഹോവയുടെ അരുളപ്പാട്.
EZE 34:9 അതിനാൽ ഇടയന്മാരേ, യഹോവയുടെ വചനം കേൾക്കുക.
EZE 34:10 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇടയന്മാർക്കു വിരോധമായിരിക്കുന്നു. ഞാൻ എന്റെ ആടുകളെപ്പറ്റി അവരോടു കണക്കുചോദിക്കും. ഇടയന്മാർ തങ്ങളെത്തന്നെ തീറ്റിപ്പോറ്റാതിരിക്കേണ്ടതിന് ഞാൻ അവരെ ഇടയവേലയിൽനിന്നു നീക്കിക്കളയും; ഞാൻ എന്റെ ആടുകളെ അവരുടെ വായിൽനിന്നു വിടുവിക്കും; അവ അവർക്ക് ഭക്ഷണമായിത്തീരുകയില്ല.
EZE 34:11 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻതന്നെ എന്റെ ആടുകളെ തെരയുകയും അന്വേഷിക്കുകയും ചെയ്യും.
EZE 34:12 ഒരു ഇടയൻ ആടുകളോടൊപ്പമുള്ളപ്പോൾ ചിതറിപ്പോയവയെ അന്വേഷിക്കുന്നതുപോലെ ഞാൻ എന്റെ ആടുകളെ അന്വേഷിക്കും. മേഘവും ഇരുട്ടും ഉണ്ടായിരുന്ന നാളിൽ അവ ചിതറിപ്പോയ എല്ലാ സ്ഥലങ്ങളിൽനിന്നും ഞാൻ അവയെ വിടുവിക്കും.
EZE 34:13 ഞാൻ അവരെ രാഷ്ട്രങ്ങളുടെ ഇടയിൽനിന്ന് പുറപ്പെടുവിക്കയും രാജ്യങ്ങളിൽനിന്നും കൂട്ടിച്ചേർക്കുകയും അവരെ സ്വന്തം ദേശത്തേക്കു കൊണ്ടുവരികയും ചെയ്യും, ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിലും മലഞ്ചരിവുകളിലും ദേശത്തെ സകലവാസസ്ഥലങ്ങളിലും മേയിക്കും.
EZE 34:14 ഞാൻ നല്ല മേച്ചിൽപ്പുറത്ത് അവരെ മേയിക്കും; ഇസ്രായേലിലെ ഗിരിനിരകൾ അവരുടെ മേച്ചിൽസ്ഥലമാകും. അവിടെ ഇസ്രായേൽ പർവതസാനുക്കളിലെ നല്ല പുൽപ്പുറത്ത് അവ കിടന്നു വിശ്രമിക്കും. ഇസ്രായേൽ പർവതത്തിലെ ഉത്തമമായ മേച്ചിൽപ്പുറങ്ങളിൽ അവ മേയും.
EZE 34:15 ഞാൻതന്നെ എന്റെ ആടുകളെ പരിപാലിച്ച് അവയെ കിടത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 34:16 കാണാതെ പോയവയെ ഞാൻ അന്വേഷിക്കുകയും അലഞ്ഞു നടക്കുന്നവയെ തിരികെ വരുത്തുകയും ചെയ്യും. മുറിവേറ്റവയ്ക്ക് ഞാൻ മുറിവുകെട്ടുകയും ബലഹീനമായവയെ ശക്തിപ്പെടുത്തുകയും ചെയ്യും. എന്നാൽ കൊഴുത്തതിനെയും കരുത്തുറ്റതിനെയും ഞാൻ നശിപ്പിക്കും; ഞാൻ ന്യായത്തോടെ ആട്ടിൻപറ്റത്തെ മേയിക്കും.
EZE 34:17 “ ‘നിങ്ങളെ സംബന്ധിച്ചാകട്ടെ, എന്റെ ആട്ടിൻപറ്റമേ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ആടിനും ആടിനും മധ്യേയും ആട്ടുകൊറ്റന്മാർക്കും കോലാട്ടുകൊറ്റന്മാർക്കും മധ്യേയും ന്യായംവിധിക്കും.
EZE 34:18 നല്ല മേച്ചിൽസ്ഥലത്ത് മേയുന്നതു പോരേ നിങ്ങൾക്കു? ശേഷിച്ച മേച്ചിൽപ്പുറം നിങ്ങൾ കാൽകൊണ്ടു ചവിട്ടിമെതിക്കണമോ? തെളിനീരു കുടിക്കുന്നതു നിങ്ങൾക്കു പോരായോ? ശേഷിച്ച ജലം നിങ്ങളുടെ കാൽകൊണ്ട് ചവിട്ടിക്കലക്കണമോ?
EZE 34:19 എന്റെ ആട്ടിൻപറ്റം നിങ്ങൾ ചവിട്ടിക്കളഞ്ഞതു തിന്നുകയും നിങ്ങൾ കലക്കിയ ജലം കുടിക്കുകയും ചെയ്യണമോ?
EZE 34:20 “ ‘അതിനാൽ അവരോട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നോക്കുക, തടിച്ച ആടുകൾക്കും മെലിഞ്ഞ ആടുകൾക്കും മധ്യേ ഞാൻ ന്യായംവിധിക്കും.
EZE 34:21 ബലഹീനമായ ആടുകളെ പാർശ്വംകൊണ്ടും തോൾകൊണ്ടും ഉന്തിയും കൊമ്പുകൊണ്ട് ഇടിച്ചും നിങ്ങൾ ചിതറിക്കുന്നതിനാൽ,
EZE 34:22 എന്റെ ആടുകളെ ഞാൻ വിടുവിക്കും. അവ ഇനിമേൽ കവർച്ചചെയ്യപ്പെടുകയില്ല. ആടിനും ആടിനും ഇടയിൽ ഞാൻ ന്യായംവിധിക്കും.
EZE 34:23 ഞാൻ അവയ്ക്കുമേലായി ഒരു ഇടയനെ, എന്റെ ദാസനായ ദാവീദിനെത്തന്നെ നിയമിക്കും. അവൻ അവയെ പരിപാലിക്കും; അവൻ അവയെ പരിപാലിച്ച് അവയ്ക്ക് ഇടയനായിത്തീരും.
EZE 34:24 അങ്ങനെ യഹോവയായ ഞാൻ അവർക്കു ദൈവമായും എന്റെ ദാസനായ ദാവീദ് അവർക്കു പ്രഭുവായും തീരും. യഹോവയായ ഞാൻ ആകുന്നു അരുളിച്ചെയ്തിരിക്കുന്നത്.
EZE 34:25 “ ‘ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിചെയ്ത് ദേശത്തെ വന്യമൃഗങ്ങളിൽനിന്നു വിടുവിക്കും. അങ്ങനെ അവ സുരക്ഷിതമായി മരുഭൂമിയിൽ ജീവിക്കുകയും കാടുകളിൽ ഉറങ്ങുകയും ചെയ്യും.
EZE 34:26 ഞാൻ അവരെയും എന്റെ പർവതത്തിനു ചുറ്റുമുള്ള സ്ഥലങ്ങളെയും ഒരു അനുഗ്രഹമാക്കും. തക്കകാലത്ത് ഞാൻ മഴ അയയ്ക്കും; അനുഗ്രഹവർഷം ഉണ്ടാകുകയും ചെയ്യും.
EZE 34:27 വയലിലെ വൃക്ഷങ്ങൾ ഫലം പുറപ്പെടുവിക്കും; നിലം വിളവുകൾ ഉൽപ്പാദിപ്പിക്കും; ജനം സ്വദേശത്ത് നിർഭയരായിരിക്കും. ഞാൻ അവരുടെ നുകത്തടികൾ ഒടിച്ച് അവരെ അടിമകളാക്കിയവരുടെ കൈയിൽനിന്ന് വിടുവിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 34:28 അവർ ഇനിയൊരിക്കലും ജനതകളാൽ കവർച്ചചെയ്യപ്പെടുകയില്ല; കാട്ടുമൃഗങ്ങൾ അവരെ തിന്നുകളകയുമില്ല. അവർ സുരക്ഷിതരായി ജീവിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല.
EZE 34:29 വിളവുകൾക്കു പ്രശസ്തി നേടിയ ഒരു ദേശം ഞാൻ അവർക്കു നൽകും; ഇനിയൊരിക്കലും അവർ ദേശത്ത് ക്ഷാമത്തിന് ഇരയാകുകയോ ജനതകളുടെ പരിഹാസത്തിന് ഇരയാകുകയോ ചെയ്യുകയില്ല.
EZE 34:30 അപ്പോൾ അവരുടെ ദൈവമായ യഹോവ എന്ന ഞാൻ അവരോടുകൂടെയുണ്ടെന്നും ഇസ്രായേൽജനമാകുന്ന അവർ എന്റെ ജനമാണെന്നും അവർ അറിയും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 34:31 എന്റെ മേച്ചിൽസ്ഥലത്തെ ആടുകളായ നിങ്ങൾ എന്റെ സ്വന്തം ആടുകളാണ്, ഞാൻ നിങ്ങളുടെ ദൈവവും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
EZE 35:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 35:2 “മനുഷ്യപുത്രാ, സേയീർപർവതത്തിനെതിരേ മുഖംതിരിച്ച് അതിനെതിരേ ഇപ്രകാരം പ്രവചിക്കുക:
EZE 35:3 അവരോട് പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: സേയീർപർവതമേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു; എന്റെ ഭുജം ഞാൻ നിനക്കെതിരേ നീട്ടി നിന്നെ പാഴും ശൂന്യവുമാക്കും.
EZE 35:4 ഞാൻ നിന്റെ പട്ടണങ്ങളെ കുപ്പക്കുന്നാക്കും; നീ ശൂന്യമായിത്തീരും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും.
EZE 35:5 “ ‘നീ പുരാതനമായൊരു ശത്രുത മനസ്സിൽ വെച്ചുകൊണ്ട്, ഇസ്രായേല്യരുടെ ശിക്ഷ മൂർദ്ധന്യത്തിലെത്തിയ കഷ്ടതയുടെ കാലത്ത്, അവരെ വാളിന് ഏൽപ്പിച്ചുകൊടുത്തല്ലോ,
EZE 35:6 അതുകൊണ്ട് ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഞാൻ നിങ്ങളെ രക്തച്ചൊരിച്ചിലിന് ഏൽപ്പിച്ചുകൊടുക്കും, അതു നിങ്ങളെ പിൻതുടരും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്. നീ രക്തച്ചൊരിച്ചിൽ വെറുക്കാതിരുന്നതുകൊണ്ട്, രക്തച്ചൊരിച്ചിൽ നിന്നെ പിൻതുടരും.
EZE 35:7 ഞാൻ സേയീർപർവതത്തെ ഒരു ശൂന്യസ്ഥലമാക്കും; അവിടെ വരികയും പോകുകയും ചെയ്യുന്നവരെ അതിൽനിന്ന് ഛേദിച്ചുകളയും.
EZE 35:8 ഞാൻ നിന്റെ പർവതങ്ങളെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും; വാളാൽ കൊല്ലപ്പെട്ടവർ നിന്റെ മലകളിലും താഴ്വരകളിലും മലയിടുക്കുകളിലും വീണുകിടക്കും.
EZE 35:9 ഞാൻ നിന്നെ എന്നെന്നേക്കും ശൂന്യമാക്കും; നിന്റെ പട്ടണങ്ങളിൽ ജനവാസം ഉണ്ടാകുകയില്ല; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
EZE 35:10 “ ‘യഹോവയായ ഞാൻ അവിടെ ഉണ്ടായിരുന്നിട്ടും, “ഈ രണ്ടു ജനതകളും രാജ്യങ്ങളും ഞങ്ങളുടേത് ആയിത്തീരും; ഞങ്ങൾ അവയെ അവകാശപ്പെടുത്തും” എന്നു നീ പറയുകയാൽ
EZE 35:11 ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, അവരോടുള്ള വിദ്വേഷത്തിൽ നീ പ്രകടിപ്പിച്ച കോപത്തിനും അസൂയയ്ക്കും തക്കവണ്ണം ഞാൻ നിന്നോട് ഇടപെടും; ഞാൻ നിന്നെ ന്യായം വിധിക്കുമ്പോൾ അവരുടെ ഇടയിൽ എന്നെത്തന്നെ വെളിപ്പെടുത്തും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 35:12 ഇസ്രായേൽ പർവതങ്ങൾക്കെതിരായി നീ പറഞ്ഞ എല്ലാ നിന്ദ്യകാര്യങ്ങളും യഹോവയായ ഞാൻ കേട്ടു എന്ന് അപ്പോൾ നീ അറിയും. “അവരെ ശൂന്യമാക്കിത്തീർത്തിരിക്കുന്നു; ഞങ്ങൾ അവരെ വിഴുങ്ങേണ്ടതിന് അവർ ഞങ്ങളുടെപക്കൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്നു,” എന്നു നീ പറഞ്ഞുവല്ലോ.
EZE 35:13 നീ സംയമം പാലിക്കാതെ എനിക്കെതിരേ ആത്മപ്രശംസ ചെയ്യുകയും സംസാരിക്കുകയും ചെയ്തു; ഞാൻ അതു കേട്ടുമിരിക്കുന്നു.
EZE 35:14 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭൂമിമുഴുവനും ആഹ്ലാദിക്കുമ്പോൾ, ഞാൻ നിന്നെ ശൂന്യമാക്കിത്തീർക്കും.
EZE 35:15 ഇസ്രായേൽജനത്തിന്റെ ഓഹരി ശൂന്യമായിത്തീർന്നപ്പോൾ നീ സന്തോഷിച്ചതുകൊണ്ട് ഞാൻ നിന്നോട് ഇപ്രകാരം പ്രവർത്തിക്കും: സേയീർപർവതമേ, നീ ശൂന്യമായിത്തീരും; നീയും ഏദോം പൂർണമായുംതന്നെ. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ”
EZE 36:1 “മനുഷ്യപുത്രാ, നീ ഇസ്രായേൽ പർവതങ്ങളോട് ഇപ്രകാരം പ്രവചിച്ചു പറയുക: ‘ഇസ്രായേൽ പർവതങ്ങളേ, യഹോവയുടെ വചനം കേൾക്കുക,
EZE 36:2 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശത്രു നിങ്ങളെക്കുറിച്ച് “ആഹാ! പുരാതനഗിരികൾ ഞങ്ങളുടെ കൈവശത്തിലായിരിക്കുന്നു” ’ എന്നു പറയുന്നുവല്ലോ.
EZE 36:3 അതിനാൽ നീ ഇപ്രകാരം പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മനുഷ്യരുടെ അസൂയയും നിന്ദയുംനിറഞ്ഞ സംസാരത്തിനു പാത്രമായി ശേഷിക്കുന്ന രാഷ്ട്രങ്ങളുടെ അവകാശമായി മാറുംവിധം അവർ നിങ്ങളെ ശൂന്യമാക്കി നാലുപാടുനിന്നും നിങ്ങളെ തകർത്തതുകൊണ്ട്,
EZE 36:4 ഇസ്രായേൽ ഗിരിനിരകളേ, യഹോവയായ കർത്താവിന്റെ വാക്കു ശ്രദ്ധിക്കുക: പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും പാഴായിക്കിടക്കുന്ന ശൂന്യാവശിഷ്ടങ്ങളോടും ജനതകളിൽ ശേഷിച്ചവർക്കു കവർച്ചയും പരിഹാസവുമായിത്തീർന്നിരിക്കുന്ന പട്ടണങ്ങളോടും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു—
EZE 36:5 എന്റെ ജ്വലിക്കുന്ന തീക്ഷ്ണതയിൽ ഞാൻ ശേഷിക്കുന്ന ജനതകളോടും ഏദോമിനോടും സംസാരിച്ചിരിക്കുന്നു. ഹൃദയത്തിൽ ആഹ്ലാദത്തോടും അസൂയയോടുംകൂടി അവർ എന്റെ ദേശം തങ്ങളുടെ അവകാശമാക്കി അതിന്റെ മേച്ചിൽസ്ഥലങ്ങളെ കവർച്ച ചെയ്തിരിക്കുന്നു, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’
EZE 36:6 അതിനാൽ ഇസ്രായേൽദേശത്തെപ്പറ്റി പ്രവചിച്ച് അതിലെ പർവതങ്ങളോടും കുന്നുകളോടും തോടുകളോടും താഴ്വരകളോടും ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ജനതകളുടെ നിന്ദ സഹിച്ചതുകൊണ്ട് ഞാൻ എന്റെ തീക്ഷ്ണതയിലും ക്രോധത്തിലും ഇപ്രകാരം സംസാരിക്കുന്നു.
EZE 36:7 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിനക്കുചുറ്റുമുള്ള ജനതകൾ നിന്ദ സഹിക്കേണ്ടിവരും എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്യുന്നു.
EZE 36:8 “ ‘എന്നാൽ ഇസ്രായേൽ പർവതങ്ങളേ, എന്റെ ജനമായ ഇസ്രായേൽ സ്വദേശത്തേക്കു വേഗം തിരിച്ചുവരുമെന്നതിനാൽ നിങ്ങൾ അവർക്കുവേണ്ടി കൊമ്പുകളും ഫലങ്ങളും പുറപ്പെടുവിക്കുക.
EZE 36:9 ഞാൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനായി നിങ്ങളെ കൃപയോടെ വീക്ഷിക്കുന്നു; നിങ്ങളിൽ ഉഴവും വിതയും ഉണ്ടാകും.
EZE 36:10 നിങ്ങളിൽ വസിക്കുന്ന ജനങ്ങളെ, ഇസ്രായേൽജനത്തെ, ഒന്നാകെ ഞാൻ വർധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും. ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടും.
EZE 36:11 നിങ്ങളിലുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും സംഖ്യ ഞാൻ വർധിപ്പിക്കും; അവർ സന്താനപുഷ്ടിയുള്ളവരായി അസംഖ്യമായി വർധിക്കും. കഴിഞ്ഞ കാലത്തെന്നപോലെ ഞാൻ നിന്നിൽ ജനങ്ങളെ പാർപ്പിക്കും; നിങ്ങളെ പൂർവാധികം ഐശ്വര്യപൂർണരാക്കും. ഞാൻ യഹോവ ആകുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
EZE 36:12 ഞാൻ ജനത്തെ, എന്റെ ജനമായ ഇസ്രായേലിനെത്തന്നെ, നിങ്ങളിൽ അധിവസിക്കുമാറാക്കും. അവർ നിങ്ങളെ കൈവശമാക്കും. നിങ്ങൾ അവരുടെ അവകാശമായിത്തീരും. ഇനിമേൽ നീ അവരുടെ മക്കളെ അപഹരിക്കുകയില്ല.
EZE 36:13 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നീ ജനത്തെ തിന്നുകളകയും നിന്റെ രാഷ്ട്രത്തിലെ കുഞ്ഞുങ്ങളെ അപഹരിക്കുകയും ചെയ്യുന്നു,” എന്നു ചിലർ നിന്നോടു പറയുന്നു. അതുകൊണ്ട്,
EZE 36:14 നീ ഇനിയൊരിക്കലും മനുഷ്യരെ തിന്നുകളയുകയും ജനത്തെ മക്കളില്ലാത്തവരാക്കുകയും ചെയ്യുകയില്ല എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 36:15 ഇനിയൊരിക്കലും നീ രാഷ്ട്രങ്ങളുടെ പരിഹാസം കേൾക്കുകയില്ല, ഇനിമേൽ നീ ജനങ്ങളുടെ നിന്ദ സഹിക്കേണ്ടിവരുകയില്ല, മേലാൽ ദേശം വീണുപോകാൻ നീ ഇടവരുത്തുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’ ”
EZE 36:16 വീണ്ടും യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 36:17 “മനുഷ്യപുത്രാ, ഇസ്രായേൽജനം സ്വന്തം ദേശത്തു താമസിച്ചിരുന്നകാലത്ത് അവർ തങ്ങളുടെ ജീവിതരീതിയാലും പ്രവൃത്തികളാലും അതിനെ മലിനമാക്കി. അവരുടെ പെരുമാറ്റം എന്റെ ദൃഷ്ടിയിൽ ഋതുമതിയായ ഒരു സ്ത്രീയുടെ മാലിന്യംപോലെ ആയിരുന്നു.
EZE 36:18 അതിനാൽ ദേശത്ത് അവർ രക്തം ചൊരിഞ്ഞതിനാലും തങ്ങളുടെ വിഗ്രഹങ്ങളാൽ അതിനെ അശുദ്ധമാക്കിയതിനാലും ഞാൻ എന്റെ ക്രോധം അവരുടെമേൽ ചൊരിഞ്ഞു.
EZE 36:19 ഞാൻ അവരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ചു; അവർ രാജ്യങ്ങളിലെല്ലാം ചിന്നിച്ചിതറി. അവരുടെ ജീവിതരീതിക്കും പ്രവൃത്തികൾക്കും അനുസൃതമായി ഞാൻ അവരെ ന്യായംവിധിച്ചു.
EZE 36:20 ഏതെല്ലാം ജനതകൾക്കിടയിൽ അവർ എത്തിച്ചേർന്നോ, അവിടെയെല്ലാം അവർ എന്റെ വിശുദ്ധനാമത്തെ അശുദ്ധമാക്കി. കാരണം അവരെക്കുറിച്ചു ജനം: ‘ഇവർ യഹോവയുടെ ജനതയാണ്, എങ്കിലും അവർക്കു തങ്ങളുടെ നാടുവിട്ടുപോകേണ്ടിവന്നു’ എന്നു പറയാൻ ഇടയായി.
EZE 36:21 ഇസ്രായേൽജനം പോയ ദേശങ്ങളിലെല്ലാം അവർ അശുദ്ധമാക്കിത്തീർത്ത എന്റെ വിശുദ്ധനാമത്തെപ്പറ്റി എനിക്കു ഹൃദയഭാരം ഉണ്ടായി.
EZE 36:22 “അതിനാൽ ഇസ്രായേൽഗൃഹത്തോടു നീ പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽജനമേ, നിങ്ങൾക്കുവേണ്ടിയല്ല, നിങ്ങൾ പോയ ജനതകൾക്കിടയിലെല്ലാം അശുദ്ധമാക്കിത്തീർത്ത എന്റെ പരിശുദ്ധനാമത്തിനുവേണ്ടിയാണ് ഞാൻ ഈ കാര്യങ്ങൾചെയ്യാൻ പോകുന്നത്.
EZE 36:23 നിങ്ങൾ ജനതകൾക്കിടയിൽ അശുദ്ധമാക്കിയ, അവരുടെ മധ്യേ അശുദ്ധമായിത്തീർന്ന എന്റെ മഹത്തായ നാമത്തിന്റെ പരിശുദ്ധി ഞാൻ അവരെ കാണിക്കും. അങ്ങനെ നിങ്ങളിലൂടെ എന്റെ വിശുദ്ധി ഞാൻ അവരുടെ ദൃഷ്ടിയിൽ തെളിയിക്കുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് ആ ജനതകൾ മനസ്സിലാക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 36:24 “ ‘ഞാൻ നിങ്ങളെ രാഷ്ട്രങ്ങളിൽനിന്ന് കൂട്ടി എല്ലാ രാജ്യങ്ങളിൽനിന്നും ശേഖരിച്ച് നിങ്ങളുടെ സ്വന്തം ദേശത്തേക്കു കൊണ്ടുവരും.
EZE 36:25 ഞാൻ നിങ്ങളുടെമേൽ നിർമലജലം തളിക്കും; നിങ്ങൾ നിർമലരായിത്തീരും. നിങ്ങളുടെ എല്ലാ അശുദ്ധികളെയും നിങ്ങളുടെ എല്ലാ വിഗ്രഹങ്ങളെയും നീക്കി ഞാൻ നിങ്ങളെ നിർമലീകരിക്കും.
EZE 36:26 ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും; പുതിയൊരാത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും. നിങ്ങളുടെ കല്ലായുള്ള ഹൃദയം നീക്കിക്കളഞ്ഞ് മാംസളമായ ഒരു ഹൃദയം ഞാൻ നിങ്ങൾക്കു നൽകും.
EZE 36:27 ഞാൻ എന്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കി നിങ്ങളെ എന്റെ ഉത്തരവുകളിൽ നടത്തും, എന്റെ നിയമങ്ങൾ പ്രമാണിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
EZE 36:28 നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ കൊടുത്ത ദേശത്തു നിങ്ങൾ പാർക്കും; നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങൾക്കു ദൈവവും ആയിരിക്കും.
EZE 36:29 നിങ്ങളുടെ എല്ലാ മലിനതകളിൽനിന്നും ഞാൻ നിങ്ങളെ രക്ഷിക്കും. ഞാൻ ധാന്യം വിളിച്ചുവരുത്തി അതു സമൃദ്ധമാക്കും, ഞാൻ നിങ്ങളുടെമേൽ ക്ഷാമം വരുത്തുകയില്ല.
EZE 36:30 ക്ഷാമംനിമിത്തം നിങ്ങൾ ഇനിയൊരിക്കലും രാഷ്ട്രങ്ങൾക്കിടയിൽ നിന്ദ അനുഭവിക്കാതിരിക്കേണ്ടതിന് ഞാൻ വൃക്ഷങ്ങളുടെ ഫലവും വയലിലെ വിളവും വർധിപ്പിക്കും.
EZE 36:31 അന്ന് നിങ്ങൾ നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്കർമങ്ങളെയുംകുറിച്ച് ഓർത്ത് നിങ്ങളുടെ പാപങ്ങളും മ്ലേച്ഛതകളുംനിമിത്തം നിങ്ങൾക്കു നിങ്ങളെക്കുറിച്ചുതന്നെ വെറുപ്പുതോന്നും.
EZE 36:32 നിങ്ങൾനിമിത്തമല്ല ഞാൻ ഇതു ചെയ്യുന്നതെന്നു നിങ്ങൾ അറിയണം, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇസ്രായേൽജനമേ, നിങ്ങളുടെ ജീവിതരീതിയെക്കുറിച്ച് ലജ്ജാവിവശരായിത്തീരുവിൻ.
EZE 36:33 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ എല്ലാ പാപങ്ങളിൽനിന്നും ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നനാളിൽ ഞാൻ നിങ്ങളുടെ പട്ടണങ്ങളിൽ വീണ്ടും ജനങ്ങളെ പാർപ്പിക്കും. നിങ്ങളുടെ ശൂന്യശിഷ്ടങ്ങൾ പുനർനിർമിക്കപ്പെടുകയും ചെയ്യും.
EZE 36:34 ശൂന്യമായിരുന്ന ദേശം അതിൽക്കൂടി കടന്നുപോകുന്നവരുടെ ദൃഷ്ടിയിൽ ശൂന്യമായിക്കിടക്കാതെ അവിടെ കൃഷിചെയ്യപ്പെടുന്നതാകും.
EZE 36:35 അവർ പറയും, “ശൂന്യമായിക്കിടന്ന ഈ സ്ഥലം ഏദെൻതോട്ടംപോലെയായിത്തീർന്നു; കുപ്പക്കുന്നായും ശൂന്യമായും ഇടിഞ്ഞും കിടന്നിരുന്ന പട്ടണങ്ങൾ കോട്ടകെട്ടി ഉറപ്പിക്കപ്പെട്ടതും ജനവാസവും ഉള്ളതുമായിത്തീർന്നല്ലോ.”
EZE 36:36 അപ്പോൾ യഹോവയായ ഞാൻ ഇടിഞ്ഞുകിടന്നതിനെ വീണ്ടും പണിതുവെന്നും ശൂന്യമായിരുന്നിടത്ത് കൃഷിയിറക്കിയെന്നും നിങ്ങൾക്കു ചുറ്റുമുള്ള രാഷ്ട്രങ്ങൾ അറിയും. യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു, ഞാൻ അതു നിറവേറ്റുകയും ചെയ്യും.’
EZE 36:37 “യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരിക്കൽക്കൂടി ഞാൻ ഇസ്രായേൽജനത്തിന്റെ അപേക്ഷകേട്ട് ഇത് അവർക്കുവേണ്ടി ചെയ്യും. അവരുടെ ജനങ്ങളെ ഞാൻ ആട്ടിൻപറ്റംപോലെ അനവധിയായി വർധിപ്പിക്കും.
EZE 36:38 ശൂന്യമായിക്കിടന്നിരുന്ന പട്ടണങ്ങൾ ജെറുശലേമിലെ നിയമിക്കപ്പെട്ട ഉത്സവങ്ങളുടെ സമയത്ത് യാഗത്തിനുള്ള ആട്ടിൻപറ്റം അസംഖ്യമായിരിക്കുന്നതുപോലെ മനുഷ്യരാകുന്ന ആട്ടിൻപറ്റംകൊണ്ടു നിറയും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.”
EZE 37:1 യഹോവയുടെ കൈ എന്റെമേൽ ഉണ്ടായിരുന്നു; യഹോവയുടെ ആത്മാവിൽ എന്നെ കൊണ്ടുവന്ന് ഒരു താഴ്വരയുടെ നടുവിൽ നിർത്തി. അത് അസ്ഥികളാൽ നിറഞ്ഞതായിരുന്നു.
EZE 37:2 അവിടന്ന് എന്നെ അവയുടെ ഇടയിലൂടെ ചുറ്റിനടക്കുമാറാക്കി. ആ താഴ്വരയുടെ പരപ്പിൽ വളരെയധികം അസ്ഥികൾ ഞാൻ കണ്ടു. അവ ഏറ്റവും ഉണങ്ങിയുമിരുന്നു.
EZE 37:3 അവിടന്ന് എന്നോടു ചോദിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ജീവിക്കുക സാധ്യമോ?” “യഹോവയായ കർത്താവേ, അങ്ങുമാത്രം അറിയുന്നു,” എന്നു ഞാൻ ഉത്തരം പറഞ്ഞു.
EZE 37:4 അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “ഈ അസ്ഥികളോട് പ്രവചിച്ചു പറയുക: ‘ഉണങ്ങിയ അസ്ഥികളേ, യഹോവയുടെ വചനം കേൾക്കുക!
EZE 37:5 യഹോവയായ കർത്താവ് ഈ അസ്ഥികളോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ ഉള്ളിലേക്കു ശ്വാസം അയയ്ക്കും. നിങ്ങൾക്കു ജീവൻ തിരികെ ലഭിക്കും.
EZE 37:6 ഞാൻ നിങ്ങളുടെമേൽ ഞരമ്പുവെച്ച്, മാംസം പിടിപ്പിച്ച്, ത്വക്കുകൊണ്ട് നിങ്ങളെ പൊതിയും. അതിനുശേഷം ഞാൻ നിങ്ങളിലേക്കു ശ്വാസം അയയ്ക്കും നിങ്ങൾ ജീവിക്കയും ചെയ്യും. അപ്പോൾ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ ”
EZE 37:7 അങ്ങനെ എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ഞാൻ പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ശബ്ദം കേട്ടു; ഒരു പ്രകമ്പനംതന്നെ. അപ്പോൾ അസ്ഥികൾ ഒരുമിച്ചുവന്നു, അസ്ഥികൾ ഒന്നോടൊന്നുചേർന്നു.
EZE 37:8 ഞാൻ നോക്കിയപ്പോൾ ഞരമ്പും മാംസവും അവയുടെമേൽ വന്നുചേർന്നു. ത്വക്ക് അവയെ പൊതിഞ്ഞു, എന്നാൽ ശ്വാസം അവയിൽ ഉണ്ടായിരുന്നില്ല.
EZE 37:9 അപ്പോൾ അവിടന്ന് എന്നോടു കൽപ്പിച്ചു: “കാറ്റിനോടു പ്രവചിക്കുക. മനുഷ്യപുത്രാ കാറ്റിനോടു പ്രവചിച്ച് അതിനോടു കൽപ്പിക്കുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ശ്വാസമേ, നാലു കാറ്റുകളിൽനിന്നും വന്ന് ഈ നിഹതന്മാർ ജീവിക്കേണ്ടതിന് അവരിലേക്ക് ഊതുക.’ ”
EZE 37:10 അങ്ങനെ അവിടന്ന് എന്നോടു കൽപ്പിച്ചതുപോലെ ഞാൻ പ്രവചിച്ചു. ശ്വാസം അവരിലേക്കു വന്നു. അവർ ജീവിച്ച് ഒരു വലിയ സൈന്യമായി സ്വന്തം കാലുകളിൽ നിവർന്നുനിന്നു.
EZE 37:11 അനന്തരം അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, ഈ അസ്ഥികൾ ഇസ്രായേൽഗൃഹം മുഴുവനും അത്രേ. ‘ഞങ്ങളുടെ അസ്ഥികൾ ഉണങ്ങി; ഞങ്ങളുടെ പ്രത്യാശ നഷ്ടപ്പെട്ടുപോയി; ഞങ്ങൾ നശിച്ചിരിക്കുന്നു,’ എന്ന് അവർ പറയുന്നു.
EZE 37:12 അതിനാൽ നീ പ്രവചിച്ച് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ ജനമേ, ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്ന് കയറ്റാൻ പോകുന്നു. ഞാൻ നിങ്ങളെ ഇസ്രായേൽദേശത്തേക്കു മടക്കിക്കൊണ്ടുവരും.
EZE 37:13 ഞാൻ നിങ്ങളുടെ ശവക്കുഴികൾ തുറന്ന് നിങ്ങളെ അവയിൽനിന്നു കയറ്റുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് എന്റെ ജനമായ നിങ്ങൾ അറിയും.
EZE 37:14 ഞാൻ എന്റെ ആത്മാവിനെ നിങ്ങളിലേക്കയയ്ക്കും; നിങ്ങൾ ജീവിക്കും; ഞാൻ നിങ്ങളുടെ സ്വന്തം ദേശത്തു നിങ്ങളെ പാർപ്പിക്കും. യഹോവയായ ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു ചെയ്തുമിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും എന്ന് യഹോവയുടെ അരുളപ്പാട്.’ ”
EZE 37:15 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
EZE 37:16 “മനുഷ്യപുത്രാ, നീ മരംകൊണ്ടുള്ള ഒരു വടി എടുത്ത് അതിന്മേൽ ‘യെഹൂദയ്ക്കും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക. അതിനുശേഷം മറ്റൊരു വടി എടുത്ത് അതിന്മേൽ, ‘എഫ്രയീമിന്റെ വടി, യോസേഫിനും അവനോടു ചേർന്ന ഇസ്രായേൽമക്കൾക്കും’ എന്ന് എഴുതുക.
EZE 37:17 പിന്നെ അവ ഒന്നിച്ചുചേർക്കുക; അവ നിന്റെ കൈയിൽ ഒറ്റ വടിയായിത്തീരും.
EZE 37:18 “നിന്റെ ദേശക്കാർ, ‘ഇതിന്റെ അർഥം എന്താണെന്നു ഞങ്ങളോടു പറയുകയില്ലേ?’ എന്നു ചോദിക്കുമ്പോൾ
EZE 37:19 അവരോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എഫ്രയീമിന്റെ കൈയിലുള്ള യോസേഫിന്റെ വടിയും അവനോടു ചേർന്നിട്ടുള്ള ഇസ്രായേൽ ഗോത്രങ്ങളെയും എടുത്ത് അവയെ യെഹൂദയുടെ വടിയോടുചേർത്ത് ഒന്നാക്കിത്തീർക്കും, അവ ഒറ്റയൊരു വടിയാകും; അവ എന്റെ കൈയിൽ ഒന്നായിത്തീരും.’
EZE 37:20 നീ എഴുതിയ വടികൾ അവരുടെ കണ്മുമ്പിൽ പിടിക്കുക.
EZE 37:21 എന്നിട്ട് അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഇസ്രായേൽജനത്തെ അവർ പോയിട്ടുള്ള രാജ്യങ്ങളിൽനിന്ന് കൊണ്ടുവരും. ഞാൻ അവരെ എല്ലായിടത്തുനിന്നും കൂട്ടിച്ചേർത്ത് അവരുടെ സ്വന്തം ദേശത്തേക്ക് തിരികെവരുത്തും.
EZE 37:22 ഞാൻ അവരെ ഇസ്രായേൽ പർവതങ്ങളിന്മേൽ ഒരു രാജ്യമാക്കിത്തീർക്കും. അവർക്കെല്ലാവർക്കും ഒരു രാജാവ് ഉണ്ടാകും. അവർ ഇനിയൊരിക്കലും രണ്ടു രാഷ്ട്രം ആകുകയില്ല; രണ്ടു രാജ്യമായി വിഭജിക്കപ്പെടുകയുമില്ല.
EZE 37:23 അവർ മേലാൽ തങ്ങളുടെ വിഗ്രഹങ്ങളാലോ മ്ലേച്ഛബിംബങ്ങളാലോ അതിക്രമങ്ങളാലോ തങ്ങളെത്തന്നെ അശുദ്ധരാക്കുകയില്ല. അവരുടെ പാപകരമായ പിന്മാറ്റത്തിൽനിന്നു ഞാൻ അവരെ രക്ഷിക്കും, ഞാൻ അവരെ ശുദ്ധീകരിക്കും. അവർ എന്റെ ജനമായും ഞാൻ അവർക്കു ദൈവമായും തീരും.
EZE 37:24 “ ‘എന്റെ ദാസനായ ദാവീദ് അവർക്കു രാജാവായിരിക്കും. അവർക്കെല്ലാവർക്കും ഒരു ഇടയൻ ഉണ്ടാവും. അവർ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ഉത്തരവുകൾ പ്രമാണിക്കാൻ ശ്രദ്ധിക്കും.
EZE 37:25 ഞാൻ എന്റെ ദാസനായ യാക്കോബിനു കൊടുത്ത ദേശത്ത്, നിങ്ങളുടെ പിതാക്കന്മാർ ജീവിച്ച ദേശത്തുതന്നെ അവർ പാർക്കും. അവരും അവരുടെ മക്കളും മക്കളുടെ മക്കളും എന്നേക്കും അവിടെ പാർക്കും. എന്റെ ദാസനായ ദാവീദ് അവർക്ക് എന്നേക്കും പ്രഭുവായിരിക്കും.
EZE 37:26 ഞാൻ അവരുമായി ഒരു സമാധാന ഉടമ്പടിയിൽ ഏർപ്പെടും. അതൊരു ശാശ്വത ഉടമ്പടി ആയിരിക്കും. ഞാൻ അവരെ സ്ഥിരപ്പെടുത്തി അവരുടെ സംഖ്യയെ വർധിപ്പിക്കും. ഞാൻ എന്റെ വിശുദ്ധമന്ദിരത്തെ എന്നേക്കുമായി അവരുടെ മധ്യേ സ്ഥാപിക്കും.
EZE 37:27 എന്റെ വാസസ്ഥലം അവരോടുകൂടെ ആയിരിക്കും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
EZE 37:28 എന്റെ വിശുദ്ധമന്ദിരം ശാശ്വതമായി അവരുടെ മധ്യേ ഇരിക്കുമ്പോൾ യഹോവയായ ഞാൻ ഇസ്രായേലിനെ വിശുദ്ധീകരിക്കുന്നു എന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.’ ”
EZE 38:1 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
EZE 38:2 “മനുഷ്യപുത്രാ, രോശ്, മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായി മാഗോഗ് ദേശത്തിലെ ഗോഗിന്റെനേരേ നിന്റെ മുഖംതിരിച്ച് അവനു വിരോധമായി ഇപ്രകാരം പ്രവചിച്ചു പറയുക:
EZE 38:3 ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്കു വിരോധമായിരിക്കുന്നു.
EZE 38:4 ഞാൻ നിന്നെ തിരിച്ചുനിർത്തി നിന്റെ താടിയെല്ലിൽ ചൂണ്ടൽ കൊളുത്തി നിന്റെ സമസ്തസൈന്യവുമായി നിന്നെ പുറപ്പെടുവിക്കും. നിന്റെ എല്ലാ കുതിരപ്പട്ടാളവും ആയുധധാരികളായ അശ്വാരൂഢന്മാർ മുഴുവനും ചെറുതും വലുതുമായ പരിചകളോടുകൂടി വാളേന്തിയ ഒരു വലിയ സമൂഹവും,
EZE 38:5 പരിചകളും ശിരോകവചങ്ങളും ധരിച്ച പാർസികൾ, കൂശ്യർ, പൂത്യർ എന്നിവരും
EZE 38:6 ഗോമെരും അവന്റെ എല്ലാ പടക്കൂട്ടങ്ങളും വടക്കേ അറ്റത്തുള്ള തോഗർമാഗൃഹവും അവന്റെ എല്ലാ സൈന്യവും നിന്നോടൊപ്പമുണ്ടായിരിക്കും.
EZE 38:7 “ ‘നീയും നിന്നോടൊപ്പമുള്ള എല്ലാ കവർച്ചസംഘവും ഒരുങ്ങി സന്നദ്ധരായിരിക്കുക. നീ അവർക്കു നേതൃത്വം വഹിച്ചുകൊൾക.
EZE 38:8 വളരെനാൾ കഴിഞ്ഞിട്ട് നീ സന്ദർശിക്കപ്പെടും. വാളിൽനിന്ന് രക്ഷപ്പെട്ടതും അനേകം രാജ്യങ്ങളിൽനിന്ന് ഇസ്രായേൽ പർവതങ്ങളിലേക്ക് ഒരുമിച്ചു ചേർക്കപ്പെട്ടതും ദീർഘകാലം ശൂന്യമായിക്കിടന്നതുമായ ഒരു രാജ്യത്തെ ഭാവികാലത്ത് നീ ആക്രമിക്കും. രാജ്യങ്ങളിൽനിന്ന് പുറപ്പെടുവിച്ചു കൊണ്ടുവരപ്പെട്ടവരാണ് അവർ. ഇപ്പോൾ അവരെല്ലാം സുരക്ഷിതരായി ജീവിക്കുന്നു.
EZE 38:9 നീയും നിന്റെ എല്ലാ സൈന്യങ്ങളും നിന്നോടൊപ്പമുള്ള വിവിധ ജനതകളും ഒരു കൊടുങ്കാറ്റുപോലെ കയറിവന്ന് മേഘംപോലെ ദേശത്തെ മൂടും.
EZE 38:10 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ നിന്റെ ഹൃദയത്തിൽ ചില ചിന്തകൾ ഉത്ഭവിക്കും; നീ ഒരു ദുരുപായം നിരൂപിക്കും.
EZE 38:11 “മതിൽക്കെട്ടില്ലാത്ത ഗ്രാമങ്ങളുള്ള ദേശത്തെ ഞാൻ ആക്രമിക്കും; മതിലുകൾ ഇല്ലാതെയും കവാടങ്ങളും ഓടാമ്പലുകളും കൂടാതെ, സമാധാനത്തോടും യാതൊരു ശങ്കയും കൂടാതെയും ജീവിക്കുന്നവരെത്തന്നെ.
EZE 38:12 പുനരധിവസിപ്പിക്കപ്പെട്ട ശൂന്യസ്ഥലങ്ങളെയും രാഷ്ട്രങ്ങളിൽനിന്നു വന്നുചേർന്ന് മൃഗങ്ങളാലും വസ്തുവകകളാലും സമ്പന്നരായി ദേശത്തിന്റെ മധ്യേവസിക്കുന്ന ജനത്തിനുനേരേ ഞാൻ കൈനീട്ടി അവരെ കവർച്ചചെയ്തു കൊള്ളയിടും,” എന്നു നീ പറയും.
EZE 38:13 ശേബയും ദേദാനും തർശീശിലെ വ്യാപാരികളും അവിടെയുള്ള എല്ലാ ഗ്രാമങ്ങളും നിന്നോടു ചോദിക്കുന്നു: “നീ കൊള്ളയിടാനാണോ വന്നത്? വെള്ളിയും സ്വർണവും അപഹരിക്കാനും കന്നുകാലികളെ കവർച്ചചെയ്യാനും വളരെ കൊള്ളശേഖരിക്കാനുമോ നിന്റെ കവർച്ചപ്പടയെ ഒരുമിച്ചുകൂട്ടിയത്?” എന്നു നീ ചോദിക്കും.’
EZE 38:14 “അതിനാൽ മനുഷ്യപുത്രാ, നീ പ്രവചിച്ച് ഗോഗിനോട് ഇപ്രകാരം പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ ദിവസത്തിൽ എന്റെ ജനമായ ഇസ്രായേൽ സുരക്ഷിതരായി ജീവിക്കുമ്പോൾ അതു നിന്റെ ശ്രദ്ധയിൽപ്പെടുകയില്ലേ?
EZE 38:15 നീയും നിന്നോടൊപ്പമുള്ള പല ജനതകളും കുതിരപ്പുറത്തുകയറി ഒരു വിപുല സൈന്യമായി വടക്കേ അറ്റത്തുനിന്നു വരും.
EZE 38:16 ദേശത്തെ മറയ്ക്കുന്ന ഒരു മേഘംപോലെ എന്റെ ജനമായ ഇസ്രായേലിന്നെതിരേ നീ വരും. ഗോഗേ, അന്ത്യകാലത്ത് ജനതകൾ കാൺകെ നിന്നിലൂടെ ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുമ്പോൾ അവർ എന്നെ അറിയേണ്ടതിന് ഞാൻ നിന്നെ എന്റെ ദേശത്തിന്റെ നേരേ വരുത്തും.
EZE 38:17 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: കഴിഞ്ഞകാലത്ത് എന്റെ ദാസന്മാരായ ഇസ്രായേലിന്റെ പ്രവാചകന്മാരിലൂടെ ഞാൻ നിന്നെക്കുറിച്ചല്ലയോ അരുളിച്ചെയ്തിട്ടുള്ളത്? അവർ അന്ന് ഞാൻ നിന്നെ ഇസ്രായേലിനെതിരേ പുറപ്പെടുവിക്കുമെന്ന് അനേകവർഷക്കാലം പ്രവചിച്ചിരുന്നു.
EZE 38:18 അന്നാളിൽ സംഭവിക്കുന്നത് ഇതായിരിക്കും: ഗോഗ് ഇസ്രായേൽദേശത്തെ ആക്രമിക്കുമ്പോൾ എന്റെ ഉഗ്രകോപം ജ്വലിക്കുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 38:19 അക്കാലത്ത് ഇസ്രായേൽദേശത്ത് ഒരു വലിയ ഭൂകമ്പമുണ്ടാകുമെന്ന് എന്റെ തീക്ഷ്ണതയിലും ക്രോധാഗ്നിയിലും ഞാൻ അരുളിച്ചെയ്യുന്നു.
EZE 38:20 സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പക്ഷികളും വയലിലെ മൃഗങ്ങളും നിലത്തിഴയുന്ന എല്ലാ ജീവികളും ഭൂമുഖത്തുള്ള സകലജനവും എന്റെ സന്നിധിയിൽ വിറയ്ക്കും. മലകൾ മറിഞ്ഞുപോകും കടുന്തൂക്കായ സ്ഥലങ്ങൾ ഇടിഞ്ഞുപോകും എല്ലാ മതിലും നിലംപരിചാകും.
EZE 38:21 എന്റെ എല്ലാ പർവതങ്ങളിലും ഞാൻ ഗോഗിനെതിരേ ഒരു വാൾ വിളിച്ചുവരുത്തുമെന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഓരോ മനുഷ്യന്റെയും വാൾ അവന്റെ സഹോദരന്റെമേൽ വീഴും.
EZE 38:22 പകർച്ചവ്യാധിയും രക്തച്ചൊരിച്ചിലുംകൊണ്ട് ഞാൻ അവനെതിരേ ന്യായവിധി നടത്തും. ഞാൻ അവന്റെമേലും അവന്റെ സൈന്യത്തിന്മേലും അവനോടൊപ്പമുള്ള നിരവധി രാഷ്ട്രങ്ങളുടെമേലും പെരുമഴയും മഞ്ഞുകട്ടയും എരിയുന്ന ഗന്ധകവും വർഷിപ്പിക്കും.
EZE 38:23 ഇങ്ങനെ ഞാൻ എന്റെ മഹത്ത്വവും വിശുദ്ധിയും വെളിപ്പെടുത്തും. അനേകം രാഷ്ട്രങ്ങൾക്ക് ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’
EZE 39:1 “മനുഷ്യപുത്രാ, നീ ഗോഗിനെതിരായി പ്രവചിച്ചു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: രോശ്, മേശെക്ക്, തൂബാൽ എന്നിവരുടെ പ്രഭുവായ ഗോഗേ, ഞാൻ നിനക്ക് എതിരായിരിക്കുന്നു.
EZE 39:2 ഞാൻ നിന്നെ നേരേ തിരിച്ചു വലിച്ചിഴയ്ക്കും. വടക്കേ അറ്റത്തുനിന്ന് നിന്നെ ഇസ്രായേൽ പർവതങ്ങൾക്ക് എതിരേ കൊണ്ടുവരും.
EZE 39:3 ഞാൻ നിന്റെ വില്ല് നിന്റെ ഇടങ്കൈയിൽനിന്നു തെറിപ്പിക്കും; നിന്റെ അമ്പുകൾ വലങ്കൈയിൽനിന്നു വീഴ്ത്തും.
EZE 39:4 ഇസ്രായേൽ പർവതങ്ങളിൽ നീ നിപതിക്കും, നീയും നിന്റെ സൈന്യംമുഴുവനും നിന്നോടൊപ്പമുള്ള രാഷ്ട്രങ്ങളുംതന്നെ. ചീഞ്ഞ മാംസം തിന്നുന്ന എല്ലാ ഇനം പക്ഷികൾക്കും കാട്ടുമൃഗങ്ങൾക്കും നിന്നെ ഞാൻ ആഹാരമായി നൽകും.
EZE 39:5 നീ വെളിമ്പ്രദേശത്തു വീഴും. ഞാൻ അതു കൽപ്പിച്ചിരിക്കുന്നു, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 39:6 ഞാൻ മാഗോഗിന്മേലും തീരപ്രദേശങ്ങളിൽ സുരക്ഷിതരായിപ്പാർക്കുന്ന എല്ലാവരുടെമേലും തീ അയയ്ക്കും; ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
EZE 39:7 “ ‘ഇങ്ങനെ ഞാൻ എന്റെ വിശുദ്ധനാമം എന്റെ ജനമായ ഇസ്രായേലിന്റെ ഇടയിൽ വെളിപ്പെടുത്തും. എന്റെ വിശുദ്ധനാമം അശുദ്ധമാകാൻ ഇനി ഞാൻ അനുവദിക്കുകയില്ല. യഹോവയായ ഞാൻ ഇസ്രായേലിന്റെ പരിശുദ്ധനെന്ന് ഇതരരാഷ്ട്രങ്ങൾ അറിയും.
EZE 39:8 ഇതാ, അതു വരുന്നു! അതു തീർച്ചയായും സംഭവിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. ഇതാ ഞാൻ അരുളിച്ചെയ്ത ദിവസം.
EZE 39:9 “ ‘അന്ന് ഇസ്രായേൽ പട്ടണങ്ങളിൽ പാർക്കുന്നവർ തങ്ങളുടെ ആയുധങ്ങൾ വിറകായി ഉപയോഗിക്കും. ചെറുതും വലുതുമായ പരിചകൾ, അമ്പുകൾ, വില്ലുകൾ, യുദ്ധത്തിനുള്ള ഗദകൾ, കുന്തങ്ങൾ എന്നിവയെല്ലാം അവർ കത്തിക്കും. അവർ അവയുപയോഗിച്ച് ഏഴുവർഷം തീ കത്തിക്കും.
EZE 39:10 അവർ ഈ ആയുധങ്ങൾ വിറകായി ഉപയോഗിക്കുന്നതുകൊണ്ട് അവർക്ക് വയലുകളിൽനിന്ന് വിറകുശേഖരിക്കുകയോ വനത്തിൽനിന്ന് വിറകുവെട്ടുകയോ ചെയ്യേണ്ടിവരികയില്ല. തങ്ങളെ കൊള്ളചെയ്തവരെ അവർ കൊള്ളചെയ്യുകയും തങ്ങളിൽനിന്ന് കവർച്ചചെയ്തവരെ അവർ കവർച്ചചെയ്യുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 39:11 “ ‘ആ കാലത്ത് ഞാൻ ഗോഗിന് ഇസ്രായേൽദേശത്ത് ഒരു ശ്മശാനഭൂമി നൽകും. സമുദ്രത്തിന്റെ പൂർവ ദിശയിലേക്കു യാത്ര ചെയ്യുന്നവരുടെ താഴ്വരയിൽത്തന്നെ. ഗോഗിനെയും അവന്റെ കവർച്ചസംഘം എല്ലാറ്റിനെയും അവിടെ കുഴിച്ചിടുന്നതുമൂലം അതു വഴിപോക്കരുടെ വഴി തടസ്സപ്പെടുത്തും. അങ്ങനെ അത് ഹാമോൻ-ഗോഗ് താഴ്വര എന്നു വിളിക്കപ്പെടും.
EZE 39:12 “ ‘അവരെ സംസ്കരിച്ചു ദേശം വെടിപ്പാക്കാൻ ഇസ്രായേൽജനത്തിനു ഏഴുമാസത്തോളം വേണ്ടിവരും.
EZE 39:13 ദേശത്തെ ജനങ്ങൾ എല്ലാവരുംതന്നെ അവരെ സംസ്കരിക്കുന്നതിൽ പങ്കാളികളാകും. ഞാൻ എന്നെത്തന്നെ മഹത്ത്വീകരിക്കുന്ന ദിവസം അവർക്ക് ഓർക്കത്തക്ക ഒരു ദിവസമായിരിക്കും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 39:14 ദേശം വെടിപ്പാക്കുന്നതിന് തുടർച്ചയായി ജോലിക്കാരെ നിയമിക്കും. അവർ മറ്റുള്ളവരുമായിച്ചേർന്ന് ദേശംമുഴുവനും സഞ്ചരിച്ച് അവശേഷിച്ച ശവങ്ങളും മറവുചെയ്യും. “ ‘ഏഴുമാസം കഴിയുമ്പോൾ അവർ ഒരു വിശദമായ പരിശോധന നടത്തും.
EZE 39:15 അവർ ദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഒരുവൻ ഒരു മനുഷ്യാസ്ഥി കണ്ടെത്തിയാൽ അതിനരികെ ഒരു ചിഹ്നംവെക്കും. ആ അസ്ഥി ശവക്കുഴി തോണ്ടുന്നവർ ഹമോനാ എന്നു വിളിക്കപ്പെടുന്ന ഒരു പട്ടണത്തിനരികെയുള്ള ഹാമോൻ-ഗോഗ് താഴ്വരയിൽ കൊണ്ടുപോയി അടക്കംചെയ്യുംവരെ ആ അടയാളം അവിടെ ഉണ്ടായിരിക്കും. അങ്ങനെ അവർ ദേശത്തെ വെടിപ്പാക്കും.’
EZE 39:17 “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: എല്ലാത്തരം പക്ഷികളോടും കാട്ടുമൃഗങ്ങളോടും നീ ഇപ്രകാരം വിളിച്ചുപറയുക: ‘നാലുപാടുമുള്ള എല്ലാ സ്ഥലങ്ങളിൽനിന്നും നിങ്ങൾക്കുവേണ്ടി ഒരുക്കുന്ന യാഗത്തിനായി ഒരുമിച്ചു വന്നുചേരുക; ഇസ്രായേൽ പർവതങ്ങളിലുള്ള മഹായാഗത്തിനുതന്നെ. അവിടെ നിങ്ങൾ മാംസം തിന്നുകയും രക്തം കുടിക്കുകയും ചെയ്യും.
EZE 39:18 നിങ്ങൾ വീരന്മാരായ പുരുഷന്മാരുടെ മാംസം തിന്നുകയും ഭൂമിയിലെ പ്രഭുക്കന്മാരുടെ രക്തം കുടിക്കുകയും ചെയ്യും. അവരെല്ലാം ബാശാനിലെ തടിപ്പിച്ച ആട്ടുകൊറ്റന്മാരും കുഞ്ഞാടുകളും കോലാട്ടുകൊറ്റന്മാരും കാളകളുംതന്നെ.
EZE 39:19 ഞാൻ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന യാഗത്തിൽനിന്ന് നിങ്ങൾ മാംസം തൃപ്തിയാകുവോളം തിന്നുകയും രക്തം ലഹരിവരുവോളം കുടിക്കുകയും ചെയ്യും.
EZE 39:20 എന്റെ മേശയിൽനിന്ന് നിങ്ങൾ കുതിരകളെയും തേരാളികളെയും ശക്തന്മാരെയും എല്ലാത്തരം യുദ്ധവീരന്മാരെയും തിന്നു തൃപ്തരാകും,’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 39:21 “ഞാൻ എല്ലാ രാജ്യങ്ങളുടെയും മുമ്പിൽ എന്റെ മഹത്ത്വം വെളിപ്പെടുത്തും. എല്ലാ രാജ്യങ്ങളും ഞാൻ നൽകുന്ന ശിക്ഷയും ഞാൻ അവരുടെമേൽ പതിപ്പിച്ച എന്റെ കൈയും കാണും.
EZE 39:22 ആ ദിവസംമുതൽ ഞാൻ അവരുടെ ദൈവമായ യഹോവയെന്ന് ഇസ്രായേൽജനം അറിയും.
EZE 39:23 ഇസ്രായേൽജനം തങ്ങളുടെ പാപംനിമിത്തം പ്രവാസത്തിലേക്കു പോകേണ്ടിവന്നു എന്നും അവർ എന്നോട് അവിശ്വസ്തരായതുനിമിത്തം ഞാൻ അവർക്ക് എന്റെ മുഖം മറച്ച് അവർ വാളിനിരയാകുമാറ് ശത്രുക്കളുടെകൈയിൽ അവരെ ഏൽപ്പിച്ചു എന്നും ഇതരരാഷ്ട്രങ്ങൾ മനസ്സിലാക്കും.
EZE 39:24 അവരുടെ അശുദ്ധിക്കും പാപത്തിനും തക്കവണ്ണം ഞാൻ അവരോട് ഇടപെട്ടു; ഞാൻ എന്റെ മുഖം അവർക്കു മറച്ചുകളഞ്ഞു.
EZE 39:25 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇപ്പോൾ ഞാൻ യാക്കോബിനെ പ്രവാസത്തിൽനിന്ന് മടക്കിവരുത്തും. എല്ലാ ഇസ്രായേൽമക്കളോടും ഞാൻ കരുണകാണിക്കും; എന്റെ പരിശുദ്ധനാമത്തെക്കുറിച്ച് ഞാൻ തീക്ഷ്ണതയുള്ളവനാകും.
EZE 39:26 ആർക്കും അവരെ ഭയപ്പെടുത്താൻ സാധിക്കാത്തവിധം അവർ സുരക്ഷിതരായി തങ്ങളുടെ ദേശത്തു ജീവിച്ചപ്പോൾ അവർ എന്നോടു കാണിച്ച ലജ്ജാകരമായ അവിശ്വസ്തത അവർ മറക്കും.
EZE 39:27 ഞാൻ അവരുടെ ശത്രുക്കളായ ജനതകളുടെ ഇടയിൽനിന്നും രാജ്യങ്ങളിൽനിന്നും അവരെ തിരിച്ചുകൊണ്ടുവന്നശേഷം, അനേകം രാഷ്ട്രങ്ങളുടെ മധ്യത്തിൽ ഞാൻ എന്നെത്തന്നെ അവർ കാൺകെ വിശുദ്ധീകരിക്കും.
EZE 39:28 ഞാൻ അവരെ പ്രവാസികളായി ഇതര ജനതകൾക്കിടയിലേക്ക് അയച്ചു; എങ്കിലും അവരിൽ ഒരാളെപ്പോലും പിന്നിൽ വിട്ടുകളയാതെ ഞാൻ അവരെ ശേഖരിച്ച് സ്വന്തം ദേശത്തേക്ക് കൂട്ടിവരുത്തിയതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്ന് അവർ അറിയും.
EZE 39:29 ഞാൻ ഇസ്രായേൽജനത്തിന്മേൽ എന്റെ ആത്മാവിനെ പകർന്നിരിക്കുകയാൽ ഇനിയൊരിക്കലും എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കുകയില്ല, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
EZE 40:1 ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
EZE 40:2 ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
EZE 40:3 അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു.
EZE 40:4 ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.”
EZE 40:5 ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു.
EZE 40:6 അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു.
EZE 40:7 അതിലെ കാവൽമാടങ്ങൾക്ക് ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും ഉണ്ടായിരുന്നു. കാവൽമാടങ്ങൾക്കിടയിൽ തള്ളിനിൽക്കുന്ന മതിലുകൾക്ക് അഞ്ചുമുഴം കനമുണ്ടായിരുന്നു. പൂമുഖത്തിന് തൊട്ടടുത്ത് ആലയത്തിന് അഭിമുഖമായിട്ടുള്ള പടിവാതിലിന്റെ ആഴം ഒരു ദണ്ഡ് ആയിരുന്നു.
EZE 40:8 അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിലെ പടിപ്പുര അളന്നു.
EZE 40:9 അത് എട്ടുമുഴവും അതിന്റെ കട്ടിളക്കാലുകൾ രണ്ടുമുഴവും ആയിരുന്നു. പ്രവേശനകവാടത്തിലെ പടിപ്പുര ആലയത്തിന് അഭിമുഖമായിരുന്നു.
EZE 40:10 കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ.
EZE 40:11 അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിന്റെ വീതി അളന്നു. അതു പത്തുമുഴവും അതിന്റെ നീളം പതിമ്മൂന്നുമുഴവും ആയിരുന്നു.
EZE 40:12 ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു.
EZE 40:13 അദ്ദേഹം ഒരു കാവൽമാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു. അതു വാതിൽമുതൽ വാതിൽവരെ ഇരുപത്തിയഞ്ചുമുഴം ആയിരുന്നു.
EZE 40:14 അദ്ദേഹം തള്ളിനിൽക്കുന്ന ഭിത്തിയുടെ അകവശംമുഴുവനും അളന്നു. അത് അറുപതുമുഴം ആയിരുന്നു. ആലയാങ്കണത്തിലേക്കു തുറന്നിരിക്കുന്ന പടിപ്പുരവരെയുള്ള അളവായിരുന്നു ഇത്.
EZE 40:15 പ്രവേശനകവാടംമുതൽ അതിന്റെ പടിപ്പുരയുടെ അങ്ങേയറ്റംവരെയുള്ള ദൂരം അൻപതുമുഴം ആയിരുന്നു.
EZE 40:16 കാവൽമാടത്തിനും കവാടത്തിനുള്ളിൽ തള്ളിനിൽക്കുന്ന ഭിത്തികൾക്കും ചുറ്റിലുമായി അഴിയുള്ള വീതികുറഞ്ഞ ജാലകങ്ങൾ ഉണ്ടായിരുന്നു; പടിപ്പുരയ്ക്ക് ഉണ്ടായിരുന്നതുപോലെതന്നെ. ഈ ജാലകങ്ങൾ എല്ലാംതന്നെ അകത്തേക്കു തുറക്കുന്നവ ആയിരുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തിയുടെ പ്രതലങ്ങളിൽ ഈന്തപ്പനകൾ കൊത്തി അലങ്കരിച്ചിരുന്നു.
EZE 40:17 അനന്തരം അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ദൈവാലയാങ്കണത്തിനു ചുറ്റും മുറികളും ഓരോ കൽത്തളവും പണിയപ്പെട്ടിരുന്നു. കൽത്തളങ്ങളിൽ മുപ്പതു മുറികൾ ഉണ്ടായിരുന്നു.
EZE 40:18 കൽത്തളം പ്രവേശനകവാടങ്ങളോടു ചേർന്നിരുന്നു; അതിന്റെ നീളവും വീതിയും തുല്യം. ഇത് താഴത്തെ കൽത്തളം.
EZE 40:19 പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം വീതമായിരുന്നു.
EZE 40:20 പിന്നെ അദ്ദേഹം പുറത്തെ അങ്കണത്തെ അഭിമുഖീകരിക്കുന്ന വടക്കേകവാടത്തിന്റെ നീളവും വീതിയും അളന്നു.
EZE 40:21 അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു.
EZE 40:22 അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു.
EZE 40:23 അകത്തെ അങ്കണത്തിന്, കിഴക്കുഭാഗത്ത് ഉണ്ടായിരുന്നതുപോലെതന്നെ വടക്കേ കവാടത്തിന് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. ഒരു കവാടംമുതൽ എതിർദിശയിലെ കവാടംവരെയുള്ള അകലം അളന്നു; അത് നൂറുമുഴം ആയിരുന്നു.
EZE 40:24 അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ.
EZE 40:25 ആ ജാലകങ്ങൾപോലെ ഇതിനും പൂമുഖത്തിനുചുറ്റും മറ്റു ദിക്കുകളിലേതുപോലെയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു;
EZE 40:26 അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അതിന് തള്ളിനിൽക്കുന്ന ഭിത്തികളുടെ മുഖത്ത് ഇരുവശത്തും ഈന്തപ്പനകളുടെ അലങ്കാരം ഉണ്ടായിരുന്നു.
EZE 40:27 അകത്തെ അങ്കണത്തിന് തെക്കോട്ട് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. തെക്കോട്ട് ഒരു കവാടംമുതൽ മറ്റേ കവാടംവരെ അദ്ദേഹം അളന്നു; അതു നൂറുമുഴം ആയിരുന്നു.
EZE 40:28 പിന്നീട് അദ്ദേഹം തെക്കേ കവാടത്തിൽക്കൂടി എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം തെക്കേ കവാടം അളന്നു. അതിനും മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
EZE 40:29 അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
EZE 40:30 കവാടങ്ങളുടെ പൂമുഖങ്ങൾ ചുറ്റും ഇരുപത്തിയഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവ ആയിരുന്നു.
EZE 40:31 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ കട്ടിളക്കാലുകൾ ഈന്തപ്പനകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
EZE 40:32 പിന്നീട് അദ്ദേഹം എന്നെ കിഴക്കുവശത്ത് അകത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം ആ കവാടം അളന്നു. അതിന് മറ്റുള്ളവയുടെ അളവുകൾ ആയിരുന്നു.
EZE 40:33 അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
EZE 40:34 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
EZE 40:35 പിന്നീട് അദ്ദേഹം എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുവന്ന് അത് അളന്നു. അതിന് മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
EZE 40:36 അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖങ്ങളും അപ്രകാരംതന്നെ അളവുള്ളവയായിരുന്നു. അതിനുചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
EZE 40:37 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു.
EZE 40:38 അകത്തെ കവാടത്തിൽ ഓരോന്നിലും പൂമുഖത്തിനടുത്ത് വാതിലോടുകൂടിയ ഒരു അറ ഉണ്ടായിരുന്നു. ഹോമയാഗത്തിനുള്ള മാംസം അവിടെയാണ് കഴുകിയിരുന്നത്.
EZE 40:39 കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്.
EZE 40:40 കവാടത്തിന്റെ പൂമുഖത്തിന്റെ പുറത്തെ മതിലിന്റെ സമീപത്തായി വടക്കേകവാടത്തിന്റെ പ്രവേശനത്തിലുള്ള പടികളുടെ അടുത്തായിത്തന്നെ രണ്ടു മേശയും പടികളുടെ മറുവശത്തായി വേറെ രണ്ടു മേശയും ഉണ്ടായിരുന്നു.
EZE 40:41 ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു.
EZE 40:42 ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു.
EZE 40:43 അകത്ത് മതിലുകളിൽ ചുറ്റിലും നാലുവിരൽ നീളമുള്ള ഇരട്ടക്കൊളുത്തുകൾ തറച്ചിരുന്നു. ആ മേശകൾ യാഗത്തിനുള്ള മാംസം വെക്കുന്നതിനുവേണ്ടിയുള്ളവ ആയിരുന്നു.
EZE 40:44 അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു.
EZE 40:45 അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള മുറി ആലയത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കും
EZE 40:46 വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.”
EZE 40:47 പിന്നെ അദ്ദേഹം അങ്കണം അളന്നു: അത് നൂറുമുഴം നീളവും നൂറുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. യാഗപീഠമോ, ആലയത്തിന്റെ മുൻവശത്തായിരുന്നു.
EZE 40:48 പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും ഇരുവശങ്ങളിലും ഉണ്ടായിരുന്നു.
EZE 40:49 പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു.
EZE 41:1 അതിനുശേഷം ആ പുരുഷൻ എന്നെ ആലയത്തിലെ വിശാലമായ മുറിയിലേക്കു കൊണ്ടുവന്ന് കട്ടിളക്കാലുകൾ അളന്നു. കട്ടിളക്കാലുകളുടെ വീതി ഇരുവശങ്ങളിൽ ഓരോന്നിലും ആറുമുഴം വീതമായിരുന്നു.
EZE 41:2 പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴം ആയിരുന്നു. അതിന്റെ പാർശ്വഭിത്തികളുടെ നീളം ഇപ്പുറത്ത് അഞ്ചുമുഴവും അപ്പുറത്ത് അഞ്ചുമുഴവുമായിരുന്നു. അദ്ദേഹം ആലയത്തിലെ വിശാലമുറിയും അളന്നു. അതിന്റെ നീളം നാൽപ്പതുമുഴവും വീതി ഇരുപതു മുഴവും ആയിരുന്നു.
EZE 41:3 പിന്നീട് അദ്ദേഹം അന്തർമന്ദിരത്തിലേക്കു ചെന്ന് പ്രവേശനത്തിലെ കട്ടിളക്കാലുകൾ അളന്നു. അതിന്റെ ഓരോന്നിന്റെയും വീതി രണ്ടുമുഴംവീതം ആയിരുന്നു. പ്രവേശനത്തിന്റെ വീതി ആറുമുഴവും പ്രവേശനത്തിന്റെ ഇരുവശവുമുള്ള തള്ളിനിൽക്കുന്ന ചുമരുകളുടെ വീതി ഏഴുമുഴം വീതവുമായിരുന്നു.
EZE 41:4 അദ്ദേഹം അന്തർമന്ദിരത്തിന്റെ നീളം അളന്നു. അത് ഇരുപതു മുഴവും വീതി ആലയത്തിന്റെ വിശാലമായ മുറിയുടെ വീതിക്കൊത്തവണ്ണം ഇരുപതു മുഴവും ആയിരുന്നു. “ഇത് അതിവിശുദ്ധസ്ഥലം,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു.
EZE 41:5 അതിനുശേഷം അദ്ദേഹം ആലയത്തിന്റെ ചുമർ അളന്നു. അതിന്റെ കനം ആറുമുഴം ആലയത്തിന്റെ ചുറ്റുമുള്ള മുറികളുടെ വീതി നാലുമുഴം.
EZE 41:6 വശത്തോടുചേർന്ന മുറികൾ ഒന്നിനുമേൽ ഒന്നായി മൂന്നു നിലയിലായിരുന്നു. ഓരോ നിലയിലും മുപ്പതു മുറികൾ ഉണ്ടായിരുന്നു. ആലയഭിത്തിക്കകത്തേക്കു കടക്കാതിരിക്കുന്നതിനായി വശത്തോടുചേർന്ന മുറികളെ താങ്ങിനിർത്താൻ ചുറ്റും തുലാങ്ങൾ ഉണ്ടായിരുന്നു.
EZE 41:7 ആലയത്തിനു ചുറ്റുമുള്ള മുറികൾ ഓരോ നില കഴിയുന്തോറും വീതി കൂടിക്കൂടിവരുന്നവ ആയിരുന്നു. ആലയത്തിനു ചുറ്റുമുള്ള കെട്ടിടം മുകളിലോട്ടു വിസ്താരംകൂടുമാറ് പണിതിരുന്നു. താഴത്തെ നിലയിൽനിന്ന് മുകളിലെത്താൻ നടുവിലത്തെ നിലയിലൂടെ കോണിപ്പടികൾ ഉണ്ടായിരുന്നു.
EZE 41:8 വശങ്ങളിലുള്ള മുറികൾക്ക് ഒരു അടിസ്ഥാനമാകുംവിധം ആലയത്തിനുചുറ്റും ഉയർന്ന തറ ഞാൻ കണ്ടു; ഒരു ദണ്ഡിന്റെ നീളമായ, ആറു നീണ്ട മുഴങ്ങളായിരുന്നു അതിന് ഉണ്ടായിരുന്നത്.
EZE 41:9 വശത്തോടുചേർന്ന മുറികളുടെ പുറത്തെ ചുമരിന്റെ കനം അഞ്ചുമുഴമായിരുന്നു. ആലയത്തിന്റെ വശങ്ങളിലെ മുറികൾക്കും
EZE 41:10 പുരോഹിതന്മാരുടെ മുറികൾക്കും ഇടയിൽ ഇരുപതുമുഴം വീതിയുള്ള ഒരു അങ്കണം ആലയത്തിനുചുറ്റും ഉണ്ടായിരുന്നു.
EZE 41:11 തുറസ്സായ സ്ഥലത്തുനിന്നു വശത്തോടുചേർന്ന മുറികളിലേക്കു പ്രവേശിക്കാൻ വാതിലുകൾ ഉണ്ടായിരുന്നു; ഒന്നു വടക്കുവശത്തും മറ്റൊന്നു തെക്കുവശത്തും. തുറസ്സായ സ്ഥലത്തോടു ചേർന്നുള്ള തറയ്ക്ക് എല്ലാവശത്തും അഞ്ചുമുഴം വീതി ഉണ്ടായിരുന്നു.
EZE 41:12 ആലയത്തിന്റെ അങ്കണത്തിന് അഭിമുഖമായി പടിഞ്ഞാറുവശത്തുള്ള കെട്ടിടത്തിന്റെ വീതി എഴുപതുമുഴമായിരുന്നു. കെട്ടിടത്തിന്റെ ചുറ്റുമുള്ള മതിലിന്റെ കനം അഞ്ചുമുഴവും അതിന്റെ ആകെ നീളം തൊണ്ണൂറു മുഴവുമായിരുന്നു.
EZE 41:13 അതിനുശേഷം അദ്ദേഹം ആലയം അളന്നു; അതിന്റെ നീളം നൂറുമുഴം. ആലയത്തിന്റെ അങ്കണവും കെട്ടിടവും അതിന്റെ ചുമരുകൾക്കും നൂറുമുഴം നീളമായിരുന്നു.
EZE 41:14 ആലയത്തിന്റെ കിഴക്കുവശത്തെ മുറ്റത്തിന്റെയും ആലയത്തിന്റെ മുൻഭാഗത്തിന്റെയും വീതി നൂറുമുഴംവീതമായിരുന്നു.
EZE 41:15 പിന്നെ അദ്ദേഹം പിൻഭാഗത്തുള്ള മുറ്റത്തിന് അഭിമുഖമായുള്ള കെട്ടിടത്തിന്റെ നീളവും അതിനോടു ചേർന്ന് ഇരുവശത്തുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളും അളന്നു; അവയുടെ നീളം നൂറുമുഴം. ആലയത്തിലെ വിശാലമായ മുറി, അന്തർമന്ദിരം, അങ്കണത്തിന് അഭിമുഖമായുള്ള പൂമുഖം,
EZE 41:16 ഇവ മൂന്നിനും ചുറ്റുമുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങൾ ഉമ്മറപ്പടികൾ വീതികുറഞ്ഞ ജനാലകൾ—ഉമ്മറപ്പടിയും ഉൾപ്പെടെ അതിനപ്പുറമുള്ള എല്ലാം—നിലത്തുനിന്ന് ജാലകങ്ങൾവരെയും തടികൊണ്ടു മറച്ചിരുന്നു, ജാലകങ്ങളോ അടച്ചിരുന്നു.
EZE 41:17 അന്തർമന്ദിരത്തിന്റെ വാതിലിന്റെ പുറത്ത് മുകളിലുള്ള സ്ഥലത്തും മന്ദിരത്തിന്റെ ചുമരിന്റെചുറ്റും അകമേയും പുറമേയും കൃത്യം ഇടവിട്ട്
EZE 41:18 കെരൂബുകളും ഈന്തപ്പനകളും അതിന്മേൽ കൊത്തിയിരുന്നു. കെരൂബിനും കെരൂബിനും മധ്യേ ഓരോ ഈന്തപ്പന കൊത്തിയിരുന്നു. ഓരോ കെരൂബിനും ഈരണ്ടു മുഖങ്ങൾ ഉണ്ടായിരുന്നു:
EZE 41:19 ഒരുവശത്തുള്ള ഈന്തപ്പനയ്ക്കുനേരേ മനുഷ്യമുഖവും മറുവശത്തേതിനുനേരേ സിംഹമുഖവുമാണ് ഉണ്ടായിരുന്നത്. ആലയത്തിനുചുറ്റും എല്ലായിടവും ഇപ്രകാരംതന്നെ കൊത്തിയിരുന്നു.
EZE 41:20 വിശാലമായ മുറിയുടെ ഭിത്തിയിൽ നിലംമുതൽ പ്രവേശനത്തിന്റെ മുകൾഭാഗംവരെയും കെരൂബുകളും ഈന്തപ്പനകളും കൊത്തിയിരുന്നു.
EZE 41:21 വിശാലമായ മുറിക്ക് ദീർഘചതുരമായ കട്ടിള ഉണ്ടായിരുന്നു, അതിവിശുദ്ധസ്ഥാനത്തിനു മുന്നിലുള്ള കട്ടിളയും അതിനു സമാനമായിരുന്നു.
EZE 41:22 മൂന്നുമുഴം ഉയരവും രണ്ടുമുഴം സമചതുരവുമായ മരംകൊണ്ടുള്ള ഒരു യാഗപീഠം ഉണ്ടായിരുന്നു. അതിന്റെ കോണുകളും ചുവടും പാർശ്വങ്ങളും മരംകൊണ്ട് ഉള്ളതായിരുന്നു. ആ പുരുഷൻ എന്നോട്: “ഇത് യഹോവയുടെ സന്നിധിയിലെ മേശയാകുന്നു” എന്നു പറഞ്ഞു.
EZE 41:23 ആലയത്തിലെ വിശാലമായ മുറിക്കും അതിവിശുദ്ധ മന്ദിരത്തിനും ഇരട്ടക്കതകുകൾ ഉണ്ടായിരുന്നു.
EZE 41:24 ഓരോ കതകിനും രണ്ടു പലകകൾ വീതമായിരുന്നു ഉണ്ടായിരുന്നത്—വിജാഗിരിവെച്ച രണ്ടു പലകകൾ ഓരോ വാതിലിനും.
EZE 41:25 ചുമരുകളിൽ കാണപ്പെട്ടതുപോലെതന്നെ വിശാലമായ മുറിയുടെ കതകുകളിലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു. പൂമുഖത്തിന്റെ മുമ്പിൽ മരംകൊണ്ടുള്ള ഒരു കനത്ത തുലാം ഉണ്ടായിരുന്നു.
EZE 41:26 പൂമുഖത്തിന്റെ വശങ്ങളിലെ ഭിത്തികളിൽ ഇരുവശത്തും ഈന്തപ്പനകൾ കൊത്തിയിട്ടുള്ള വീതികുറഞ്ഞ ജനാലകൾ ഉണ്ടായിരുന്നു. ആലയത്തിന്റെ വശങ്ങളിലുള്ള മുറികളിലും തുലാങ്ങൾ ഉണ്ടായിരുന്നു.
EZE 42:1 അതിനുശേഷം ആ പുരുഷൻ എന്നെ വടക്കോട്ടുള്ള വഴിയിലൂടെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. ദൈവാലയാങ്കണത്തിനും പുറമതിലിനും എതിരേ വടക്കുവശത്തുള്ള മുറികളിലേക്ക് എന്നെ നയിച്ചു:
EZE 42:2 അവിടെയുള്ള കെട്ടിടത്തിനു നൂറുമുഴം നീളവും അൻപതുമുഴം വീതിയും ഉണ്ടായിരുന്നു. അതിന്റെ വാതിൽ വടക്കോട്ട് അഭിമുഖമായിരുന്നു.
EZE 42:3 അകത്തെ അങ്കണത്തിലെ ഇരുപതുമുഴം നീളമുള്ള ഭാഗത്തിനും പുറത്തെ അങ്കണത്തിലെ കൽത്തളത്തിനും എതിരേ മൂന്നുനിലയിലും തട്ടുതട്ടായ ഒരു ഇരിപ്പിടത്തിനെതിരേ തട്ടുതട്ടായ മറ്റൊരു ഇരിപ്പിടം ഉണ്ടായിരുന്നു.
EZE 42:4 മുറികളുടെ മുൻഭാഗത്ത് ഉള്ളിലായി പത്തുമുഴം വീതിയിലും നൂറുമുഴം നീളത്തിലും ഒരു നടപ്പാത ഉണ്ടായിരുന്നു. അവയുടെ വാതിലുകൾ വടക്കുഭാഗത്തായിരുന്നു.
EZE 42:5 താഴത്തെയും നടുവിലത്തെയും നിലകളിലുള്ള തട്ടുതട്ടായ ഇരിപ്പിടങ്ങളെക്കാൾ, മൂന്നാംനിലയിലെ മുറികൾ വിസ്താരം കുറഞ്ഞതായിരുന്നു. കാരണം, അവിടെ നടപ്പാതയ്ക്കായി കൂടുതൽ സ്ഥലം വിനിയോഗിച്ചിരുന്നു.
EZE 42:6 മുകൾനിലയിലെ മുറികൾക്ക് ആലയാങ്കണത്തിനുള്ളതുപോലെ തൂണുകൾ ഉണ്ടായിരുന്നില്ല. അതിനാൽ അവയ്ക്ക് താഴത്തെയും നടുവിലത്തെയും നിലകളുടെ തറയ്ക്കു വിസ്താരം കുറവായിരുന്നു.
EZE 42:7 മുറികൾക്കും പുറത്തെ അങ്കണത്തിനും സമാന്തരമായി ഒരു പുറംചുമർ ഉണ്ടായിരുന്നു. അതിന് മുറികൾക്കു മുമ്പിൽ അൻപതുമുഴം നീളമുണ്ടായിരുന്നു.
EZE 42:8 പുറത്തെ അങ്കണത്തിനടുത്തു നിരനിരയായുള്ള മുറികളുടെ നീളം അൻപതു മുഴവും വിശുദ്ധമന്ദിരത്തിനു തൊട്ടടുത്തുള്ള നിരയുടെ നീളം നൂറു മുഴവുമായിരുന്നു.
EZE 42:9 പുറത്തെ അങ്കണത്തിൽനിന്ന് ഈ മുറികളിലേക്കു കടക്കാൻ താഴത്തെ നിലയിൽ കിഴക്കുവശത്തായി ഒരു പ്രവേശനം ഉണ്ടായിരുന്നു.
EZE 42:10 തെക്കേവശത്ത് പുറത്തെ അങ്കണമതിലിനോടു ചേർന്ന് ദൈവാലയമുറ്റത്തോടു ചേർന്ന് പുറത്തെ മതിലിന് എതിരേ മുറികളുണ്ടായിരുന്നു.
EZE 42:11 അവയുടെ മുൻഭാഗത്ത് ഒരു നടപ്പാത ഉണ്ടായിരുന്നു. അവയ്ക്കു നീളവും വീതിയും പുറത്തേക്കുള്ള വാതിലുകളും അളവുകളും വടക്കുഭാഗത്തെ മുറികൾക്കു സമാനമായിരുന്നു. വടക്കുവശത്തുള്ള വാതിലുകൾപോലെയായിരുന്നു
EZE 42:12 തെക്കുവശത്തുള്ള മുറികളുടെ വാതിലുകളും. കിഴക്കോട്ടു നീണ്ടുകിടക്കുന്ന അനുബന്ധമതിലിനു സമാന്തരമായുള്ള നടപ്പാതയുടെ തലയ്ക്കൽ ഒരു പ്രവേശനം ഉണ്ടായിരുന്നു. അവയിലൂടെ ഒരുവന് മുറികളിൽ പ്രവേശിക്കാൻ കഴിയുമായിരുന്നു.
EZE 42:13 അതിനുശേഷം അദ്ദേഹം എന്നോടു പറഞ്ഞു: “വടക്കും തെക്കുമായി ദൈവാലയാങ്കണത്തിനുനേരേയുള്ള മുറികൾ, യഹോവയോട് അടുത്തു ചെല്ലുന്ന പുരോഹിതന്മാർ അതിവിശുദ്ധയാഗങ്ങൾ ഭക്ഷിക്കുന്ന മുറികളാണ്. അവിടെ അവർ, അതിവിശുദ്ധയാഗങ്ങൾ—ഭോജനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അകൃത്യയാഗങ്ങളും—വെക്കണം; കാരണം, ആ സ്ഥലം വിശുദ്ധമാണല്ലോ.
EZE 42:14 പുരോഹിതന്മാർ ഒരിക്കൽ വിശുദ്ധമന്ദിരത്തിന്റെ ചുറ്റുവട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞാൽ, ശുശ്രൂഷിക്കുന്ന വസ്ത്രങ്ങൾ അഴിച്ചുമാറ്റാതെ അവർ പുറത്തെ അങ്കണത്തിലേക്ക് പോകാൻ പാടുള്ളതല്ല, കാരണം ആ വസ്ത്രങ്ങൾ വിശുദ്ധമല്ലോ. ജനത്തിനുള്ള സ്ഥലത്തിനടുത്ത് ചെല്ലുന്നതിനുമുമ്പ് അവർ വേറെ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്.”
EZE 42:15 ദൈവാലയത്തിന്റെ അന്തർഭാഗമെല്ലാം അളന്നുതീർന്നശേഷം അദ്ദേഹം എന്നെ കിഴക്കേ കവാടത്തിലൂടെ പുറത്തേക്കു കൊണ്ടുപോയി. ദൈവാലയപ്രദേശം ചുറ്റും അളന്നു.
EZE 42:16 കിഴക്കേവശം അളവുദണ്ഡിനാൽ അളന്നു; അത് അഞ്ഞൂറു മുഴമെന്നു കണ്ടു.
EZE 42:17 വടക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡിന്റെ കണക്കനുസരിച്ച് അത് അഞ്ഞൂറ് മുഴമായിരുന്നു.
EZE 42:18 തെക്കേവശം അദ്ദേഹം അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.
EZE 42:19 അനന്തരം അദ്ദേഹം പടിഞ്ഞാറുവശത്തെത്തി അവിടവും അളന്നു; അളവുദണ്ഡനുസരിച്ച് അതും അഞ്ഞൂറു മുഴം.
EZE 42:20 അങ്ങനെ ആ പ്രദേശമാകെ, നാലുവശവും അദ്ദേഹം അളന്നു. വിശുദ്ധമായതും സാമാന്യമായതുംതമ്മിൽ വേർതിരിക്കാൻവേണ്ടി അവിടെ അഞ്ഞൂറു മുഴം നീളവും അഞ്ഞൂറു മുഴം വീതിയും ഉള്ള ഒരു മതിൽ ഉണ്ടായിരുന്നു.
EZE 43:1 അതിനുശേഷം ആ പുരുഷൻ എന്നെ കിഴക്കോട്ട് അഭിമുഖമായിരിക്കുന്ന കവാടത്തിലേക്കു കൊണ്ടുവന്നു.
EZE 43:2 അപ്പോൾ ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സു കിഴക്കുനിന്നു വരുന്നതു ഞാൻ കണ്ടു. അവിടത്തെ ശബ്ദം പെരുവെള്ളത്തിന്റെ ഇരച്ചിൽപോലെയായിരുന്നു. അവിടത്തെ തേജസ്സുകൊണ്ട് ഭൂമി ഉജ്ജ്വലമായി.
EZE 43:3 ഞാൻ കണ്ട ദർശനം നഗരത്തെ നശിപ്പിക്കാൻ അവിടന്നു വന്നപ്പോഴത്തെ ദർശനംപോലെയും, കേബാർനദീതീരത്തു ഞാൻ കണ്ട ദർശനംപോലെയും ആയിരുന്നു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
EZE 43:4 യഹോവയുടെ തേജസ്സ് കിഴക്കോട്ടു ദർശനമുള്ള കവാടത്തിലൂടെ ആലയത്തിലേക്കു പ്രവേശിച്ചു.
EZE 43:5 അപ്പോൾ ആത്മാവ് എന്നെ എടുത്ത് അകത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. യഹോവയുടെ തേജസ്സ് ആലയത്തെ നിറച്ചിരുന്നു.
EZE 43:6 ആ പുരുഷൻ എന്റെ അടുക്കൽ നിൽക്കുമ്പോൾ ഒരുവൻ ആലയത്തിന്റെ ഉള്ളിൽനിന്ന് എന്നോടു സംസാരിക്കുന്നതു ഞാൻ കേട്ടു.
EZE 43:7 അവിടന്ന് എന്നോട് അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ഇത് എന്റെ സിംഹാസനത്തിനായുള്ള സ്ഥലവും എന്റെ പാദങ്ങൾ വെക്കാനുള്ള ഇടവുമാകുന്നു. ഇസ്രായേല്യരുടെ മധ്യേ ഞാൻ എന്നേക്കും വസിക്കുന്ന സ്ഥലവും ഇതുതന്നെ. ഇസ്രായേൽജനമോ അവരുടെ രാജാക്കന്മാരോ അവരുടെ വ്യഭിചാരംകൊണ്ടും അവരുടെ രാജാക്കന്മാരുടെ മരണത്തോട് അനുബന്ധിച്ച് നടത്തുന്ന ശവസംസ്കാരയാഗങ്ങൾകൊണ്ടും ഇനിമേലാൽ എന്റെ വിശുദ്ധനാമത്തെ മലീമസമാക്കുകയില്ല.
EZE 43:8 എനിക്കും അവർക്കും ഇടയിൽ ഒരു ചുമർമാത്രം ഉണ്ടായിരിക്കുമാറ്, തങ്ങളുടെ ഉമ്മറപ്പടികൾ എന്റെ ഉമ്മറപ്പടികൾക്കു സമീപവും തങ്ങളുടെ കട്ടിളകൾ എന്റെ കട്ടിളകൾക്കു സമീപവും ആക്കിയിട്ടാണ് അവർ എന്റെ നാമം അശുദ്ധമാക്കിയത്. അവർ ചെയ്ത മ്ലേച്ഛകർമങ്ങളിലൂടെ അവർ എന്റെ വിശുദ്ധനാമം അശുദ്ധമാക്കിയിരിക്കുന്നു. തന്മൂലം ഞാൻ എന്റെ കോപത്തിൽ അവരെ നശിപ്പിച്ചു.
EZE 43:9 ഇപ്പോൾ അവർ തങ്ങളുടെ വ്യഭിചാരവും തങ്ങളുടെ രാജാക്കന്മാർക്കുവേണ്ടി നടത്തുന്ന ശവസംസ്കാരയാഗങ്ങളും എന്റെ മുമ്പിൽനിന്ന് നീക്കിക്കളയട്ടെ. അപ്പോൾ ഞാൻ അവരുടെ മധ്യേ എന്നേക്കും വസിക്കും.
EZE 43:10 “മനുഷ്യപുത്രാ, ഇസ്രായേൽജനം തങ്ങളുടെ പാപങ്ങളെക്കുറിച്ചു ലജ്ജിക്കേണ്ടതിന് ഈ ആലയം അവർക്ക് വിവരിച്ചുകൊടുക്കുക. അവർ അതിന്റെ പരിപൂർണത പരിഗണിക്കുക.
EZE 43:11 അവർ തങ്ങൾചെയ്ത എല്ലാറ്റിനെയുംകുറിച്ചു ലജ്ജിക്കുന്നെങ്കിൽ ആലയത്തിന്റെ രൂപകൽപ്പനയും—അതിന്റെ സംവിധാനവും അകത്തേക്കും പുറത്തേക്കുമുള്ള വാതിലുകളും—അതിന്റെ സമ്പൂർണ രൂപകൽപ്പനയും അനുശാസനങ്ങളും നിയമങ്ങളും അവരെ അറിയിക്കുക. അവർ അതിന്റെ രൂപകൽപ്പനയോടു വിശ്വസ്തരായി അതിന്റെ എല്ലാ അനുശാസനങ്ങളും അനുസരിക്കേണ്ടതിന് അതെല്ലാം അവർ കാൺകെ എഴുതിവെക്കുക.
EZE 43:12 “ഇതാണ് ആലയത്തെ സംബന്ധിച്ചുള്ള പ്രമാണം: പർവതത്തിന്റെ മുകളിൽ അതിന്റെ അതിർത്തിക്കകമെല്ലാം അതിവിശുദ്ധമായിരിക്കണം. ഇതാണ് ആലയത്തെക്കുറിച്ചുള്ള നിയമം.
EZE 43:13 “നീളംകൂടിയ മുഴപ്രകാരം യാഗപീഠത്തിന്റെ അളവുകൾ ഇവയാണ്: മുഴം ഒന്നിന് ഒരുമുഴവും നാലു വിരൽപ്പാടും. അതിന്റെ ചുവട് ഒരുമുഴം താഴ്ചയും ഒരുമുഴം വീതിയും ഉള്ളതായിരിക്കണം. അതിന്റെ അകത്ത് ചുറ്റുമുള്ളവയ്ക്ക് ഒരുചാൺ. യാഗപീഠത്തിന്റെ ഉയരം ഇപ്രകാരമായിരിക്കണം:
EZE 43:14 നിലത്തുള്ള അതിന്റെ ചുവടുമുതൽ താഴത്തെ തട്ടുവരെ അതിന് രണ്ടുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം. താഴത്തെ ചെറിയ തട്ടുമുതൽ വലിയ തട്ടുവരെ നാലുമുഴം ഉയരവും ഒരുമുഴം വീതിയും ഉണ്ടായിരിക്കണം.
EZE 43:15 യാഗപീഠത്തിന്റെ അടുപ്പിനു നാലുമുഴം ഉയരമുണ്ടാകണം. അടുപ്പിൽനിന്നു മുകളിലേക്ക് നാലുകൊമ്പ് ഉണ്ടായിരിക്കണം.
EZE 43:16 യാഗപീഠത്തിന്റെ അടുപ്പ് പന്ത്രണ്ടുമുഴം നീളത്തിലും പന്ത്രണ്ടുമുഴം വീതിയിലും സമചതുരമായിരിക്കണം.
EZE 43:17 മുകളിലത്തെ തട്ടും പതിന്നാലുമുഴം നീളത്തിലും പതിന്നാലുമുഴം വീതിയിലും സമചതുരമായിരിക്കണം. അതിന്റെ വക്ക് ചുറ്റും അര മുഴവും ചുവട് ചുറ്റും ഒരുമുഴവും ആയിരിക്കണം. യാഗപീഠത്തിലേക്കുള്ള പടികൾ കിഴക്കോട്ടായിരിക്കണം.”
EZE 43:18 പിന്നീട് അവിടന്ന് എന്നോടു കൽപ്പിച്ചു: “മനുഷ്യപുത്രാ, യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: യാഗപീഠം നിർമിച്ചുകഴിയുമ്പോൾ ഹോമയാഗങ്ങൾ അർപ്പിക്കുന്നതിനും രക്തം തളിക്കുന്നതിനുമുള്ള അനുശാസനങ്ങൾ ഇവയായിരിക്കും:
EZE 43:19 സാദോക്കിന്റെ പുത്രന്മാരായി എനിക്കു ശുശ്രൂഷചെയ്യാൻ അടുത്തുവരുന്ന ലേവ്യരായ പുരോഹിതന്മാർക്ക് പാപശുദ്ധീകരണയാഗത്തിന് ഒരു കാളക്കിടാവിനെ കൊടുക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 43:20 അതിന്റെ കുറെ രക്തം എടുത്ത് യാഗപീഠത്തിന്റെ നാലു കൊമ്പുകളിലും മുകൾത്തട്ടിന്റെ നാലു കോണുകളിലും വക്കിന്മേൽ ചുറ്റിലും പുരട്ടി യാഗപീഠം ശുദ്ധീകരിച്ച് അതിനുള്ള പ്രായശ്ചിത്തം കഴിക്കുകയും വേണം.
EZE 43:21 കാളക്കിടാവിനെ പാപശുദ്ധീകരണയാഗത്തിനായി എടുത്തു വിശുദ്ധമന്ദിരത്തിനു പുറത്ത് ആലയത്തിൽ നിയമിക്കപ്പെട്ട സ്ഥലത്തുവെച്ച് ദഹിപ്പിക്കണം.
EZE 43:22 “രണ്ടാംദിവസം നീ പാപശുദ്ധീകരണയാഗമായി ഊനമില്ലാത്ത ഒരു കോലാട്ടുകൊറ്റനെ അർപ്പിക്കണം. കാളക്കിടാവിന്റെ യാഗംകൊണ്ട് ശുദ്ധീകരണം നടത്തിയതുപോലെ യാഗപീഠവും ശുദ്ധീകരിക്കപ്പെടണം.
EZE 43:23 അതിനു ശുദ്ധീകരണം വരുത്തിയശേഷം നീ ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഒരു കോലാട്ടുകൊറ്റനെയും അർപ്പിക്കണം, രണ്ടും ഊനമില്ലാത്തവ ആയിരിക്കണം.
EZE 43:24 നീ അവയെ യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം. പുരോഹിതന്മാർ അവയുടെമേൽ ഉപ്പുവിതറി അവയെ യഹോവയ്ക്കു ഹോമയാഗമായി അർപ്പിക്കണം.
EZE 43:25 “ഏഴുദിവസത്തേക്ക് നീ ഓരോ കോലാട്ടുകൊറ്റനെ ദിനംപ്രതി പാപശുദ്ധീകരണയാഗമായി അർപ്പിക്കണം. ഊനമില്ലാത്ത ഒരു കാളക്കിടാവിനെയും ആട്ടിൻപറ്റത്തിൽനിന്ന് ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെയുംകൂടെ നീ അർപ്പിക്കണം.
EZE 43:26 ഏഴുദിവസത്തേക്ക് യാഗപീഠത്തിനു പ്രായശ്ചിത്തം വരുത്തി അതിനെ ശുദ്ധീകരിക്കണം; അങ്ങനെ അത് വിശുദ്ധ ശുശ്രൂഷയ്ക്കായി പ്രതിഷ്ഠിക്കണം.
EZE 43:27 ഈ ദിവസങ്ങൾ തികഞ്ഞശേഷം എട്ടാംദിവസംമുതൽ പുരോഹിതന്മാർ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കണം. അപ്പോൾ ഞാൻ നിങ്ങളെ കൈക്കൊള്ളും, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.”
EZE 44:1 അതിനുശേഷം ആ പുരുഷൻ എന്നെ പുറത്തോട്ടു ദർശനമുള്ള വിശുദ്ധമന്ദിരത്തിന്റെ കിഴക്കേ കവാടത്തിങ്കൽ കൊണ്ടുവന്നു, അത് അടച്ചിരുന്നു.
EZE 44:2 അപ്പോൾ യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഈ കവാടം തുറക്കാതെ അടച്ചിട്ടിരിക്കണം; ആരും അതിലൂടെ കടക്കരുത്. ഇസ്രായേലിന്റെ ദൈവമായ യഹോവ അതിൽക്കൂടെ കടക്കുകയാൽ അത് അടച്ചിട്ടിരിക്കണം.
EZE 44:3 യഹോവയുടെ സന്നിധിയിൽ ഭക്ഷണം കഴിക്കാൻ ഗോപുരത്തിനുള്ളിൽ ഇരിക്കാൻ പ്രഭുവിനുമാത്രമേ അനുവാദമുള്ളൂ. പ്രവേശനകവാടത്തിന്റെ പൂമുഖംവഴി അദ്ദേഹം പ്രവേശിക്കുകയും അതേ വഴിയിൽക്കൂടി പുറത്തേക്കു പോകുകയും ചെയ്യണം.”
EZE 44:4 പിന്നീട് ആ പുരുഷൻ എന്നെ വടക്കേ കവാടത്തിൽക്കൂടെ ആലയത്തിന്റെ മുമ്പിൽ കൊണ്ടുവന്നു. ഞാൻ നോക്കിയപ്പോൾ യഹോവയുടെ തേജസ്സ് യഹോവയുടെ ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു. അപ്പോൾ ഞാൻ കമിഴ്ന്നുവീണു.
EZE 44:5 യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “മനുഷ്യപുത്രാ, ശ്രദ്ധാപൂർവം നോക്കുക, സൂക്ഷ്മമായി കേൾക്കുക. യഹോവയുടെ ആലയംസംബന്ധിച്ചുള്ള എല്ലാ അനുശാസനങ്ങളും നിർദേശങ്ങളും ഞാൻ നിന്നോടു പറയുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക. ആലയത്തിലേക്കുള്ള പ്രവേശനവും തിരുനിവാസത്തിനു പുറത്തേക്കുള്ള എല്ലാ വാതിലുകളും ശ്രദ്ധിച്ചുകൊള്ളുക
EZE 44:6 മത്സരികളായ ഇസ്രായേൽഗൃഹത്തോടു നീ ഇപ്രകാരം അറിയിക്കണം: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽഗൃഹമേ, നിങ്ങളുടെ മ്ലേച്ഛകർമങ്ങൾ മതിയാക്കുക!
EZE 44:7 നിങ്ങളുടെ എല്ലാ മ്ലേച്ഛകർമങ്ങൾക്കും പുറമേ, ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത വിദേശികളെ നിങ്ങൾ എന്റെ വിശുദ്ധമന്ദിരത്തിൽ കൊണ്ടുവന്ന് നിങ്ങൾ എനിക്കു ഭോജനയാഗവും മേദസ്സും രക്തവും അർപ്പിക്കുകമൂലം എന്റെ മന്ദിരത്തെ അശുദ്ധമാക്കുകയും എന്റെ ഉടമ്പടി ലംഘിക്കുകയും ചെയ്തിരിക്കുന്നു.
EZE 44:8 നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളെ സംബന്ധിച്ചുള്ള കടമകൾ നിറവേറ്റാതെ വിദേശികളെ എന്റെ വിശുദ്ധമന്ദിരത്തിലെ കാര്യങ്ങൾ നിറവേറ്റാൻ ആക്കിയിരിക്കുന്നു.
EZE 44:9 അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഹൃദയത്തിലും ശരീരത്തിലും പരിച്ഛേദനമേൽക്കാത്ത ഒരു വിദേശിയും എന്റെ വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുത്. ഇസ്രായേല്യരുടെ മധ്യത്തിൽ വസിക്കുന്ന വിദേശികൾപോലും അവിടെ പ്രവേശിക്കരുത്.
EZE 44:10 “ ‘ഇസ്രായേൽ തെറ്റിപ്പോയകാലത്ത് എന്നെ വിട്ടകന്നുപോയവരും എന്നെ ഉപേക്ഷിച്ചു വിഗ്രഹങ്ങളുടെ പിന്നാലെ പോയവരുമായ ലേവ്യർ തങ്ങളുടെ പാപത്തിന്റെ അനന്തരഫലം അനുഭവിക്കണം.
EZE 44:11 അവർ എന്റെ വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതിലിന്റെ ഉത്തരവാദിത്വമുള്ളവരായി അതിൽ ശുശ്രൂഷചെയ്യാം; അവർ ജനങ്ങൾക്കുവേണ്ടി ഹോമയാഗങ്ങളും മറ്റുയാഗങ്ങളും അർപ്പിച്ച് അവരുടെമുമ്പിൽ നിന്ന് അവരെ ശുശ്രൂഷിക്കുകയുംചെയ്യാം.
EZE 44:12 എന്നാൽ, അവർ ജനത്തിന്റെ വിഗ്രഹങ്ങളുടെമുമ്പിൽ ശുശ്രൂഷിച്ച് ഇസ്രായേൽ പാപംചെയ്യാൻ പ്രേരിപ്പിച്ചതുകൊണ്ട് തങ്ങളുടെ അകൃത്യത്തിന്റെ അനന്തരഫലം അവർ അനുഭവിച്ചേ മതിയാകൂ എന്നു ഞാൻ കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു എന്ന്, യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 44:13 അവർ പുരോഹിതന്മാരായി എനിക്കു ശുശ്രൂഷ ചെയ്യാനോ എന്റെ ഏതെങ്കിലും വിശുദ്ധവസ്തുക്കളെയോ അതിവിശുദ്ധയാഗവസ്തുക്കളെയോ സ്പർശിക്കാനോ എന്നോട് അടുത്തുവരരുത്; അവർ തങ്ങളുടെ നിന്ദ്യകർമങ്ങളുടെ ലജ്ജ വഹിക്കണം.
EZE 44:14 എങ്കിലും ഞാൻ അവരെ ആലയത്തിനുള്ളിലെ എല്ലാ വേലകളും നിറവേറ്റുന്ന കാവൽക്കാരായി നിയമിക്കും.
EZE 44:15 “ ‘എന്നാൽ ഇസ്രായേൽജനം എന്നെ വിട്ടുപോയകാലത്ത് എന്റെ വിശുദ്ധമന്ദിരം കാവൽചെയ്തിരുന്നവരും സാദോക്കിന്റെ വംശത്തിലുള്ളവരുമായ ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷചെയ്യേണ്ടതിന് എന്നോട് അടുത്തുവരണം; അവർ മേദസ്സും രക്തവും എനിക്ക് അർപ്പിക്കാൻ എന്റെമുമ്പാകെ നിൽക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 44:16 അവർമാത്രം എന്റെ വിശുദ്ധമന്ദിരത്തിലേക്കു പ്രവേശിക്കണം; അവർമാത്രം എന്റെ മേശയുടെ അടുക്കൽവന്ന് എനിക്ക് ശുശ്രൂഷചെയ്യണം. അവർ എനിക്കു കാവൽക്കാരായി ശുശ്രൂഷ അനുഷ്ഠിക്കണം.
EZE 44:17 “ ‘അവർ അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തു പ്രവേശിക്കുമ്പോൾ പരുത്തിനൂൽവസ്ത്രം ധരിക്കണം; അകത്തെ അങ്കണത്തിന്റെ കവാടങ്ങൾക്കകത്തും ആലയത്തിനുള്ളിലും ശുശ്രൂഷചെയ്യുമ്പോൾ അവർ ഒരുതരത്തിലുമുള്ള കമ്പിളിവസ്ത്രവും ധരിക്കരുത്.
EZE 44:18 അവർ തലയിൽ പരുത്തിനൂൽകൊണ്ടുള്ള തലപ്പാവും അരയിൽ പരുത്തിനൂൽകൊണ്ടുള്ള അടിവസ്ത്രവും ധരിക്കണം. വിയർപ്പുണ്ടാക്കുന്ന യാതൊന്നും അവർ ധരിക്കരുത്.
EZE 44:19 പുറത്തെ അങ്കണത്തിൽ ജനങ്ങളുടെ അടുക്കലേക്ക് അവർ ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രങ്ങളുമായുള്ള സമ്പർക്കത്താൽ ജനം വിശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിന്, അവർ ശുശ്രൂഷചെയ്തപ്പോൾ ധരിച്ചിരുന്ന വസ്ത്രം മാറ്റി വിശുദ്ധമുറികളിൽ വെച്ചിട്ട്, മറ്റു വസ്ത്രം ധരിക്കണം.
EZE 44:20 “ ‘അവർ തങ്ങളുടെ തല ക്ഷൗരംചെയ്യുകയോ തലമുടി വളരാൻ അനുവദിക്കുകയോ ചെയ്യാതെ തങ്ങളുടെ തലമുടി കത്രിക്കുകമാത്രം ചെയ്യണം.
EZE 44:21 ഒരു പുരോഹിതനും വീഞ്ഞുകുടിച്ച് അകത്തെ അങ്കണത്തിൽ പ്രവേശിക്കരുത്.
EZE 44:22 അവർ വിധവകളെയോ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളെയോ വിവാഹംകഴിക്കരുത്. ഇസ്രായേൽ വംശത്തിലെ കന്യകളെയോ ഒരു പുരോഹിതന്റെ വിധവകളെയോമാത്രമേ അവർ വിവാഹംചെയ്യാവൂ.
EZE 44:23 അവർ വിശുദ്ധമായതും സാമാന്യമായതും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിനു പഠിപ്പിച്ചുകൊടുക്കണം; ആചാരപരമായി മലിനമായവയും നിർമലമായവയുംതമ്മിൽ വിവേചിച്ചറിയാൻ അവരെ സഹായിക്കണം.
EZE 44:24 “ ‘ഏതൊരു വ്യവഹാരത്തിലും പുരോഹിതന്മാർ ന്യായാധിപന്മാരായിരിക്കണം; എന്റെ ചട്ടങ്ങൾ അനുസരിച്ച് അവർ തീർപ്പുകൽപ്പിക്കണം. നിശ്ചയിക്കപ്പെട്ട എല്ലാ ഉത്സവങ്ങളിലും അവർ എന്റെ നിയമങ്ങളും ഉത്തരവുകളും അനുസരിക്കുകയും എന്റെ ശബ്ബത്തുകളെ വിശുദ്ധമായി പാലിക്കുകയും ചെയ്യണം.
EZE 44:25 “ ‘ഒരു പുരോഹിതൻ മരിച്ച ആളിന്റെ അടുക്കൽ ചെന്ന് തന്നെത്താൻ അശുദ്ധനാക്കരുത്; എങ്കിലും മരിച്ച വ്യക്തി തന്റെ പിതാവോ മാതാവോ മകനോ മകളോ സഹോദരനോ അവിവാഹിതയായ സഹോദരിയോ ആണെങ്കിൽ അശുദ്ധനാകാം.
EZE 44:26 പിന്നീട് ആചാരപരമായ തന്റെ ശുദ്ധീകരണം നിർവഹിച്ചശേഷം ഏഴുദിവസം അദ്ദേഹം കാത്തിരിക്കണം.
EZE 44:27 അതിനുശേഷം വിശുദ്ധമന്ദിരത്തിന്റെ അകത്തെ അങ്കണത്തിലേക്ക് മന്ദിരത്തിന്റെ ശുശ്രൂഷയ്ക്കായി പോകുന്ന ദിവസത്തിൽ അവൻ തനിക്കായിത്തന്നെ ഒരു പാപശുദ്ധീകരണയാഗം അർപ്പിക്കണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 44:28 “ ‘ഞാൻമാത്രമായിരിക്കണം പുരോഹിതന്മാർക്കുള്ള ഏക ഓഹരി. ഇസ്രായേലിൽ അവർക്ക് ഒരവകാശവും നിങ്ങൾ നൽകരുത്. ഞാൻ ആയിരിക്കും അവരുടെ ഓഹരി.
EZE 44:29 അവർ ഭോജനയാഗം, പാപശുദ്ധീകരണയാഗം, അകൃത്യയാഗം എന്നിവയാൽ ഉപജീവനം കഴിക്കണം; ഇസ്രായേലിൽ യഹോവയ്ക്കായി സമർപ്പിക്കപ്പെട്ടതെല്ലാം അവരുടെ വകയായിരിക്കണം.
EZE 44:30 ആദ്യഫലത്തിലും പ്രത്യേക വഴിപാടുകളിലും ഉത്തമമായതെല്ലാം പുരോഹിതന്മാർക്കുള്ളതായിരിക്കണം. നിന്റെ ഭവനത്തിന്മേൽ അനുഗ്രഹം വസിക്കേണ്ടതിന് നിങ്ങളുടെ പൊടിച്ച ധാന്യമാവിന്റെ ആദ്യഭാഗമൊക്കെയും അവർക്കു നൽകണം.
EZE 44:31 താനേ ചത്തതോ വന്യമൃഗങ്ങളാൽ വലിച്ചുകീറപ്പെട്ടതോ ആയ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതൻ ഭക്ഷിക്കരുത്.
EZE 45:1 “ ‘നിങ്ങൾ ദേശം ഓഹരിയായി വിഭജിക്കുമ്പോൾ 25,000 മുഴം നീളവും 20,000 മുഴം വീതിയുമുള്ള ഒരു സ്ഥലം വിശുദ്ധഭൂമിയായി യഹോവയ്ക്ക് വേർതിരിക്കണം. ആ സ്ഥലം മുഴുവൻ വിശുദ്ധമായിരിക്കും.
EZE 45:2 ഇതിൽ 500 മുഴം സമചതുരമുള്ള ഒരുഭാഗം വിശുദ്ധമന്ദിരത്തിനുവേണ്ടി ആയിരിക്കണം, അതിനുചുറ്റും 50 മുഴം തുറസ്സായസ്ഥലമായി കിടക്കണം.
EZE 45:3 ആ വിശുദ്ധഭൂമിയിൽനിന്ന് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള സ്ഥലം അളന്നു വേർതിരിക്കണം; അതിവിശുദ്ധസ്ഥലമായ വിശുദ്ധമന്ദിരം അതിൽ ആയിരിക്കണം.
EZE 45:4 അതു വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷിക്കുന്നവരും യഹോവയുടെമുമ്പാകെ ശുശ്രൂഷയ്ക്കായി അടുത്തുവരുന്നവരുമായ പുരോഹിതന്മാർക്കായുള്ള വിശുദ്ധ ഓഹരി ആയിരിക്കും. അത് അവരുടെ ഭവനങ്ങൾക്കായുള്ള സ്ഥലവും വിശുദ്ധമന്ദിരത്തിനായുള്ള വിശുദ്ധസ്ഥലവുമായിരിക്കണം,
EZE 45:5 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരുഭാഗം ആലയത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്ക് അവകാശമാക്കി വസിക്കാനുള്ള പട്ടണങ്ങൾക്കുള്ള സ്ഥലമായിരിക്കും.
EZE 45:6 “ ‘വിശുദ്ധ ഓഹരിയായ ഈ സ്ഥലത്തോടു ചേർന്ന് 5,000 മുഴം വീതിയും 25,000 മുഴം നീളവുമുള്ള ഒരു സ്ഥലം നഗരസ്വത്തായി വിഭാഗിക്കണം. അത് ഇസ്രായേൽഗൃഹത്തിനു മുഴുവൻ ഉള്ളതായിരിക്കണം.
EZE 45:7 “ ‘പ്രഭുവിന്റെ സ്ഥലത്തിന്ന്, വിശുദ്ധ ഓഹരിയായ സ്ഥലവും നഗരത്തിനായി വേർതിരിച്ച സ്ഥലവും ഇരുവശങ്ങളിലും അതിരുകളായിരിക്കും. പടിഞ്ഞാറുവശത്ത് പടിഞ്ഞാറോട്ടും കിഴക്കുവശത്ത് കിഴക്കോട്ടും നീണ്ടുകിടക്കുന്നതായിരിക്കും; അത് ഗോത്രങ്ങളുടെ അവകാശങ്ങളിൽ ഒന്നിനോടു ചേർന്നു പടിഞ്ഞാറേ അതിരിനും കിഴക്കേ അതിരിനും സമാന്തരമായിരിക്കും.
EZE 45:8 ഈ ഭൂമി ഇസ്രായേലിൽ അവന്റെ അവകാശമായിരിക്കണം. എന്റെ പ്രഭുക്കന്മാർ ഇനിയൊരിക്കലും എന്റെ ജനത്തെ പീഡിപ്പിക്കരുത്. എന്നാൽ അവർ ഇസ്രായേൽജനത്തെ അവരവരുടെ ഗോത്രങ്ങൾക്കുള്ള ഭൂപ്രദേശം അവകാശമാക്കാൻ അനുവദിക്കണം.
EZE 45:9 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇസ്രായേൽ പ്രഭുക്കന്മാരേ, നിങ്ങൾ പരിധി ലംഘിച്ചിരിക്കുന്നു. നിങ്ങളുടെ അതിക്രമവും പീഡനവും ഉപേക്ഷിച്ച് ന്യായമായതും നീതിയുള്ളതും പ്രവർത്തിക്കുക. എന്റെ ജനത്തെ കവർച്ചചെയ്യുന്നത് മതിയാക്കുക, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 45:10 നിങ്ങൾ കൃത്യതയുള്ള തുലാസ്, കൃത്യതയുള്ള ഏഫാ, കൃത്യതയുള്ള ബത്ത് എന്നിവ ഉപയോഗിക്കണം.
EZE 45:11 ഏഫായും ബത്തും ഒരേ അളവിലുള്ളവ ആയിരിക്കണം. ബത്ത് ഹോമറിന്റെ പത്തിലൊന്നും ഏഫാ ഹോമറിന്റെ പത്തിലൊന്നും തന്നെയായിരിക്കണം. രണ്ട് അളവുകളുടെയും മാനദണ്ഡം ഹോമറായിരിക്കണം.
EZE 45:12 ഇരുപതു ഗേരാ ആയിരിക്കണം ഒരു ശേക്കേൽ. ഇരുപതുശേക്കേൽ ഇരുപത്തിയഞ്ചു ശേക്കേൽ, പതിനഞ്ചുശേക്കേൽ എന്നിവയുടെ ആകത്തുകയായിരിക്കണം ഒരു മിന്നാ.
EZE 45:13 “ ‘നിങ്ങൾ വഴിപാടുകൾ അർപ്പിക്കേണ്ടത് ഈ വിധത്തിലാണ്: ഓരോ ഹോമർ ഗോതമ്പിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്; ഓരോ ഹോമർ യവത്തിൽനിന്നും ഒരു ഏഫായുടെ ആറിലൊന്ന്.
EZE 45:14 ഓരോ കോറിൽനിന്നും ഒരു ബത്തിന്റെ പത്തിലൊന്നു ഭാഗം ഒലിവെണ്ണയ്ക്കുള്ള പ്രമാണമാണ്. (ഒരു കോർ എന്നത്, പത്തുബത്ത് അഥവാ ഒരു ഹോമറിനു തുല്യമാണ്.
EZE 45:15 ഇസ്രായേലിന്റെ പുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലെ ഇരുനൂറ് ആടുള്ള ഒരു കൂട്ടത്തിൽനിന്ന് ഒരാടിനെ കൊടുക്കണം. ഇവ ജനങ്ങൾക്കുവേണ്ടി പാപപരിഹാരം വരുത്താൻ ഭോജനയാഗവും ഹനനയാഗവും സമാധാനയാഗവുമായി ഉപയോഗിക്കപ്പെടണം, എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 45:16 ദേശത്തുള്ള സകലജനവും ഇസ്രായേലിന്റെ പ്രഭുവിനുവേണ്ടിയുള്ള ഈ വഴിപാടിനായി കൊടുക്കണം.
EZE 45:17 ഉത്സവങ്ങളിലും അമാവാസികളിലും ശബ്ബത്തുകളിലും—ഇസ്രായേൽഗൃഹത്തിന്റെ എല്ലാ പെരുന്നാളുകളിലും, ഹോമയാഗങ്ങളും ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കുക എന്നത് പ്രഭുവിന്റെ കർത്തവ്യമാണ്. ഇസ്രായേൽജനത്തിന് പാപപരിഹാരം വരുത്തുന്നതിന് അദ്ദേഹം പാപശുദ്ധീകരണയാഗവും ഭോജനയാഗവും ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം.
EZE 45:18 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒന്നാംമാസം ഒന്നാംതീയതി വിശുദ്ധമന്ദിരത്തെ ശുദ്ധീകരിക്കാൻ നീ ഊനമില്ലാത്ത ഒരു കാളക്കിടാവിനെ എടുക്കണം.
EZE 45:19 പുരോഹിതൻ പാപശുദ്ധീകരണയാഗത്തിന്റെ കുറെ രക്തമെടുത്ത് ആലയത്തിന്റെ കട്ടിളക്കാലുകളിലും യാഗപീഠത്തിന്റെ മുകൾത്തട്ടിന്റെ നാലു കോണുകളിലും അകത്തെ അങ്കണത്തിന്റെ ഗോപുരത്തിന്റെ കവാടത്തൂണുകളിലും പുരട്ടണം.
EZE 45:20 മനഃപൂർവമല്ലാതെയോ അജ്ഞതയാലോ പാപംചെയ്യുന്ന ഏതൊരാൾക്കുവേണ്ടിയും ഇത് മാസത്തിന്റെ ഏഴാംദിവസംതന്നെ നിങ്ങൾ ചെയ്യണം. അങ്ങനെ നിങ്ങൾ ദൈവാലയത്തിന് പ്രായശ്ചിത്തം വരുത്തണം.
EZE 45:21 “ ‘ഒന്നാംമാസം പതിന്നാലാംതീയതി നിങ്ങൾ പെസഹാ ആചരിക്കണം, ഏഴുദിവസത്തേക്കു പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം.
EZE 45:22 ആ ദിവസത്തിൽ പ്രഭു തനിക്കുവേണ്ടിയും ദേശത്തെ എല്ലാ ജനങ്ങൾക്കുവേണ്ടിയും പാപശുദ്ധീകരണയാഗമായി ഒരു കാളയെ അർപ്പിക്കണം.
EZE 45:23 ആ ഏഴുദിവസങ്ങളിൽ ഓരോ ദിവസവും അവർ ഊനമില്ലാത്ത ഏഴു കാളയെയും ഏഴ് ആട്ടുകൊറ്റനെയും യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം; പാപശുദ്ധീകരണയാഗമായി ദിനംപ്രതി ഓരോ കോലാട്ടിൻകുട്ടിയെയും അർപ്പിക്കണം.
EZE 45:24 അവൻ കാളയൊന്നിന് ഒരു ഏഫായും ആട്ടുകൊറ്റനൊന്നിന് ഒരു ഏഫായും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും ഭോജനയാഗമായി അർപ്പിക്കണം.
EZE 45:25 “ ‘ഏഴാംമാസം പതിനഞ്ചാംതീയതി ആരംഭിക്കുന്ന ഉത്സവത്തിൽ ഈ ഏഴുദിവസവും അദ്ദേഹം പാപശുദ്ധീകരണയാഗത്തിനും ഹോമയാഗത്തിനും ഭോജനയാഗത്തിനും ഒലിവെണ്ണയ്ക്കും ഇതേരീതിയിലാണ് ക്രമീകരണം ചെയ്യേണ്ടത്.
EZE 46:1 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ അങ്കണത്തിന്റെ കിഴക്കോട്ടു ദർശനമുള്ള കവാടം ആറു പ്രവൃത്തിദിവസങ്ങളിലും അടച്ചിടണം; എന്നാൽ ശബ്ബത്ത് നാളിലും അമാവാസിയിലും അതു തുറന്നിടണം.
EZE 46:2 പ്രഭു പുറത്തുനിന്നു കവാടത്തിന്റെ പൂമുഖംവഴി പ്രവേശിച്ച് ഗോപുരത്തിന്റെ കവാടത്തൂണിനരികെ നിൽക്കണം. പുരോഹിതന്മാർ അദ്ദേഹത്തിന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കണം. അദ്ദേഹം ഗോപുരത്തിന്റെ ഉമ്മറപ്പടിക്കൽ നിന്നുകൊണ്ട് നമസ്കരിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. എന്നാൽ കവാടം സന്ധ്യവരെ അടയ്ക്കരുത്.
EZE 46:3 ശബ്ബത്തുകളിലും അമാവാസികളിലും ദേശത്തെ ജനം കവാടത്തിന്റെ പ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കണം.
EZE 46:4 പ്രഭു ശബ്ബത്തുദിവസത്തിൽ യഹോവയ്ക്കു ഹോമയാഗമായി ഊനമില്ലാത്ത ആറ് കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കണം.
EZE 46:5 മുട്ടാടിന് ഭോജനയാഗമായി ഒരു ഏഫായും കുഞ്ഞാടൊന്നിന് അവന്റെ പ്രാപ്തിപോലെയും ഏഫായൊന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം.
EZE 46:6 അമാവാസിദിനത്തിൽ അദ്ദേഹം ഒരു കാളക്കിടാവിനെയും ആറു കുഞ്ഞാടിനെയും ഒരു ആട്ടുകൊറ്റനെയും അർപ്പിക്കണം. എല്ലാം ഊനമില്ലാത്തവ ആയിരിക്കണം.
EZE 46:7 അദ്ദേഹം ഭോജനയാഗമായി കാളക്കിടാവിന് ഒരു ഏഫായും ആട്ടുകൊറ്റന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് തന്റെ പ്രാപ്തിപോലെയും അർപ്പിക്കണം, ഏഫ ഒന്നിന് ഒരു ഹീൻ ഒലിവെണ്ണയും അർപ്പിക്കണം.
EZE 46:8 പ്രഭു കവാടത്തിന്റെ പൂമുഖത്തിലൂടെ അകത്തുകടക്കുകയും അതേവഴിയിലൂടെ പുറത്തുപോകുകയും ചെയ്യണം.
EZE 46:9 “ ‘ദേശത്തെ ജനം നിശ്ചിത പെരുന്നാളുകളിൽ യഹോവയുടെ സന്നിധിയിൽ ആരാധനയ്ക്കു വരുമ്പോൾ വടക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ തെക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. തെക്കേ കവാടത്തിലൂടെ പ്രവേശിക്കുന്നവർ വടക്കേ കവാടത്തിലൂടെ പുറത്തേക്കുപോകണം. ആരും തങ്ങൾ പ്രവേശിച്ച കവാടത്തിലൂടെ പുറത്തേക്കു പോകാതെ ഓരോരുത്തരും തങ്ങൾ കയറിയതിന്റെ എതിർവശത്തെ കവാടത്തിലൂടെ പുറത്തുപോകണം.
EZE 46:10 അവർ അകത്തുകടക്കുമ്പോൾ പ്രഭു അവരുടെ മധ്യേ നിൽക്കുകയും അവർ പുറത്തുപോകുമ്പോൾ അദ്ദേഹം പുറത്തുപോകുകയും വേണം.
EZE 46:11 വിശേഷദിവസങ്ങളിലും ഉത്സവങ്ങളിലും ഭോജനയാഗം അർപ്പിക്കേണ്ടത് ഒരു കാളയ്ക്ക് ഒരു ഏഫായും ഒരു മുട്ടാടിന് ഒരു ഏഫായും കുഞ്ഞാടുകൾക്ക് അവരവരുടെ പ്രാപ്തിപോലെയും ആയിരിക്കണം. ഓരോ ഏഫായ്ക്കും ഒരു ഹീൻ ഒലിവെണ്ണ അർപ്പിക്കണം.
EZE 46:12 “ ‘പ്രഭു യഹോവയ്ക്കു സ്വമേധാദാനമായ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കുമ്പോൾ കിഴക്കോട്ടു ദർശനമുള്ള കവാടം അദ്ദേഹത്തിനുവേണ്ടി തുറന്നുകൊടുക്കണം. അദ്ദേഹം ശബ്ബത്തുനാളിൽ ചെയ്യുന്നതുപോലെ ഹോമയാഗമോ സമാധാനയാഗമോ അർപ്പിക്കണം. പിന്നീട് അദ്ദേഹം പുറത്തുപോകണം. അദ്ദേഹം പോയിക്കഴിയുമ്പോൾ കവാടം അടയ്ക്കണം.
EZE 46:13 “ ‘ദിനംപ്രതി ഒരുവയസ്സുള്ളതും ഊനമില്ലാത്തതുമായ ഒരു കുഞ്ഞാടിനെ യഹോവയ്ക്ക് ഹോമയാഗമായി അർപ്പിക്കണം. പ്രഭാതംതോറും അതിനെ അർപ്പിക്കണം.
EZE 46:14 ഏഫായുടെ ആറിലൊന്നുകൊണ്ടുള്ള ഒരു ഭോജനയാഗവും നേരിയമാവു നനയ്ക്കാൻ ഒരു ഹീനിന്റെ മൂന്നിലൊന്ന് എണ്ണയോടുകൂടെ പ്രഭാതംതോറും നീ അർപ്പിക്കണം. യഹോവയ്ക്ക് ഈ ഭോജനയാഗം എന്നെന്നേക്കുമുള്ള ഒരു അനുഷ്ഠാനമായി നിരന്തരം അർപ്പിക്കേണ്ടതാണ്.
EZE 46:15 ഇങ്ങനെ കുഞ്ഞാടും ഭോജനയാഗമൃഗവും ഒലിവെണ്ണയും നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമായി പ്രഭാതംതോറും അർപ്പിക്കണം.
EZE 46:16 “ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: പ്രഭു തന്റെ അവകാശത്തിൽനിന്ന് തന്റെ പുത്രന്മാരിലൊരുവന് ഒരു ദാനം കൊടുക്കുന്നെങ്കിൽ, അത് അദ്ദേഹത്തിന്റെ പിൻഗാമികൾക്കും ഉള്ളതായിരിക്കും; അത് അവർക്ക് അവകാശമായി ലഭിക്കുന്ന സ്വത്ത് ആയിരിക്കണം.
EZE 46:17 എന്നാൽ അദ്ദേഹം തന്റെ ദാസന്മാരിലൊരുവന് ഒരു ദാനം നൽകുന്നെങ്കിൽ, ദാസൻ അതിനെ വിമോചനവർഷംവരെ സ്വന്തമായി വെച്ചുകൊള്ളണം, പിന്നീട് അതു പ്രഭുവിന് തിരികെച്ചേരണം. അദ്ദേഹത്തിന്റെ ഓഹരി അദ്ദേഹത്തിന്റെ പുത്രന്മാർക്കുമാത്രമുള്ളതാണ്; അത് അവർക്കായിരിക്കണം.
EZE 46:18 പ്രഭു ജനത്തെ അവകാശത്തിൽനിന്ന് ഒഴിവാക്കിക്കൊണ്ട് അവരുടെ അവകാശവസ്തുക്കളൊന്നും കൈവശമാക്കരുത്. എന്റെ ജനത്തിൽ ആർക്കും സ്വന്തം സ്വത്തിന്റെ ഓഹരി കൈവിട്ടുപോകാതിരിക്കേണ്ടതിന് അദ്ദേഹം സ്വന്തം അവകാശത്തിൽനിന്നുതന്നെ തന്റെ പുത്രന്മാർക്ക് ഓഹരി കൊടുക്കണം.’ ”
EZE 46:19 അതിനുശേഷം ആ പുരുഷൻ എന്നെ കവാടത്തിന്റെ പാർശ്വത്തിലുള്ള പ്രവേശനത്തിൽക്കൂടി വടക്കോട്ടു ദർശനമുള്ളതും പുരോഹിതന്മാർക്കുള്ളതുമായ വിശുദ്ധമുറികളിലേക്കു കൊണ്ടുവന്നു; അവിടെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു സ്ഥലം അദ്ദേഹം എനിക്കു കാണിച്ചുതന്നു.
EZE 46:20 അദ്ദേഹം എന്നോട്: “ഇതാണ് പുരോഹിതന്മാർ അകൃത്യയാഗവും പാപശുദ്ധീകരണയാഗവും പാകംചെയ്യുന്നതും ഭോജനയാഗം ചുടുന്നതുമായ സ്ഥലം. അവയെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്ന് ജനംകൂടെ ശുദ്ധീകരിക്കപ്പെടാതിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യേണ്ടത്” എന്ന് അരുളിച്ചെയ്തു.
EZE 46:21 പിന്നീട് അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി; അതിന്റെ നാലു കോണിലൂടെയും എന്നെ നയിച്ചു. അതിന്റെ ഓരോ കോണിലും മറ്റൊരു മുറ്റം ഞാൻ കണ്ടു.
EZE 46:22 പുറത്തെ അങ്കണത്തിന്റെ നാലുകോണിലും നാൽപ്പതുമുഴം നീളവും മുപ്പതുമുഴം വീതിയുമുള്ള അടയ്ക്കപ്പെട്ട മുറ്റങ്ങൾ ഉണ്ടായിരുന്നു; നാലു കോണിലുമുള്ള മുറ്റങ്ങൾ ഒരേ വലുപ്പമുള്ളവ ആയിരുന്നു.
EZE 46:23 നാലു മുറ്റങ്ങളിൽ ഓരോന്നിനും ചുറ്റുമായി ഒരുനിര കല്ലു കെട്ടിയിരുന്നു. ഈ കൽനിരകൾക്കുകീഴേ ചുറ്റും തീ കത്തിക്കുന്നതിനുള്ള ഇടം ഉണ്ടായിരുന്നു.
EZE 46:24 അദ്ദേഹം എന്നോട്: “ദൈവാലയത്തിൽ ശുശ്രൂഷിക്കുന്നവർ ജനങ്ങളുടെ യാഗങ്ങൾ പാകപ്പെടുത്തുന്നതിനുള്ള അടുക്കളകളാണിത്,” എന്ന് അരുളിച്ചെയ്തു.
EZE 47:1 അതിനുശേഷം അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പ്രവേശനകവാടത്തിലേക്കു കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മറപ്പടിയുടെ കീഴിൽനിന്ന് വെള്ളം കിഴക്കോട്ടൊഴുകുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ ദർശനം കിഴക്കോട്ടായിരുന്നു. വെള്ളം ആലയത്തിന്റെ തെക്കുവശത്ത് കീഴേനിന്ന് യാഗപീഠത്തിനു തെക്കുവശമായി ഒഴുകി.
EZE 47:2 അദ്ദേഹം എന്നെ വടക്കേ കവാടത്തിൽക്കൂടി പുറത്തുകൊണ്ടുവന്ന് പുറത്തെ വഴിയിൽക്കൂടി ചുറ്റും നടത്തി കിഴക്കോട്ടു ദർശനമുള്ള കവാടത്തിലേക്കു കൊണ്ടുവന്നു. വെള്ളം തെക്കുവശത്തുനിന്നും ഇറ്റിറ്റുവീഴുന്നുണ്ടായിരുന്നു.
EZE 47:3 ആ പുരുഷൻ കൈയിൽ അളക്കുന്നതിനുള്ള ഒരു ചരടുമായി കിഴക്കോട്ടു പുറപ്പെട്ടു. അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കണങ്കാലോളം എത്തുന്നുണ്ടായിരുന്നു.
EZE 47:4 വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ടു നയിച്ചു. അവിടെ വെള്ളം കാൽമുട്ടോളം എത്തിയിരുന്നു. പിന്നെയും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. തുടർന്ന് അദ്ദേഹം എന്നെ വെള്ളത്തിൽക്കൂടി മുന്നോട്ട് നയിച്ചു. അവിടെ വെള്ളം അരയോളം എത്തുന്നുണ്ടായിരുന്നു.
EZE 47:5 വീണ്ടും അദ്ദേഹം ആയിരംമുഴം അളന്നുതിരിച്ചു. എന്നാൽ വെള്ളം അത്യധികം ഉയർന്ന്, എനിക്ക് നീന്തിയിട്ടല്ലാതെ കടന്നുപോകാൻപറ്റാത്ത ഒരു നദിയായി തീർന്നിരുന്നു.
EZE 47:6 അദ്ദേഹം എന്നോട് “മനുഷ്യപുത്രാ, ഇതു നീ കാണുന്നുണ്ടോ?” എന്നു ചോദിച്ചു. അതിനുശേഷം അദ്ദേഹം എന്നെ നദീതീരത്തേക്കു കൊണ്ടുവന്നു.
EZE 47:7 ഞാൻ അവിടെ മടങ്ങിയെത്തിയപ്പോൾ നദീതീരത്ത് ഇരുകരകളിലും വളരെയധികം വൃക്ഷങ്ങൾ നിൽക്കുന്നതായി കണ്ടു.
EZE 47:8 അദ്ദേഹം പറഞ്ഞു: “ഈ നദി കിഴക്കേ ദിക്കിലേക്കുചെന്ന് അരാബാ വഴിയായി ഉപ്പുകടലിലേക്ക് ഒഴുകുന്നു; അങ്ങനെ സമുദ്രജലം ശുദ്ധമായിത്തീരുന്നു.
EZE 47:9 നദി ഒഴുകുന്നിടത്തെല്ലാം ജീവികൾ പറ്റംചേർന്നു ജീവിക്കുന്നു. ഈ വെള്ളം ഒഴുകി ഓരുവെള്ളത്തെ ശുദ്ധജലമാക്കി മാറ്റുന്നതുകൊണ്ട് അവിടെ മത്സ്യത്തിന്റെ ഒരു വലിയകൂട്ടം ഉണ്ടാകും. അങ്ങനെ നദി ഒഴുകിച്ചെല്ലുന്നിടത്തെല്ലാം ജീവന്റെ തുടിപ്പ് ഉണ്ടായിരിക്കും.
EZE 47:10 അതിന്റെ കരയിൽ എൻ-ഗെദിമുതൽ എൻ-എഗ്ലയീംവരെ മീൻപിടിത്തക്കാർ നിന്നു വലവീശും. അതിലെ മത്സ്യം മെഡിറ്ററേനിയൻ സമുദ്രത്തിലെ മത്സ്യംപോലെ വിവിധ ഇനങ്ങളിൽപ്പെട്ട അസംഖ്യമായിരിക്കും.
EZE 47:11 എങ്കിലും അവിടെയുള്ള ചേറ്റുകണ്ടങ്ങളും ചതുപ്പുനിലങ്ങളും ശുദ്ധമാകുകയില്ല. അവയെ ഉപ്പിനായി നീക്കിവെക്കും.
EZE 47:12 നദീതീരത്ത് ഇരുകരകളിലും ഭക്ഷണത്തിനുതകുന്ന ഫലവൃക്ഷങ്ങൾ വളരും. അവയുടെ ഇല വാടുകയില്ല; അവയിൽ ഫലം ഇല്ലാതെപോകുകയുമില്ല. അവിടത്തെ ജലം വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെടുന്നതാകുകയാൽ അവയിൽ എല്ലാമാസവും കായ്ഫലമുണ്ടാകും. അവയുടെ ഫലം ഭക്ഷണത്തിനും ഇലകൾ രോഗശാന്തിക്കും പ്രയോജനപ്പെടും.”
EZE 47:13 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങൾക്ക് അവകാശമായി നിങ്ങൾ വിഭജിക്കേണ്ട ദേശത്തിന്റെ അതിരുകൾ ഇവയായിരിക്കും. യോസേഫിന് രണ്ടുപങ്ക് ഉണ്ടായിരിക്കണം.
EZE 47:14 നിങ്ങൾ അത് ഓരോ ഗോത്രത്തിനും തുല്യാവകാശമായി വിഭജിച്ചുകൊള്ളണം. ഞാൻ അതിനെ നിങ്ങളുടെ പൂർവികർക്കു നൽകുമെന്നു കൈ ഉയർത്തി ശപഥംചെയ്തു. ഈ ദേശം നിങ്ങൾക്ക് അവകാശമായിത്തീരും.
EZE 47:15 “ദേശത്തിന്റെ അതിർത്തികൾ ഇപ്രകാരമായിരിക്കും: “വടക്കുഭാഗത്ത് മെഡിറ്ററേനിയൻ സമുദ്രംമുതൽ ഹെത്ത്ലോൻവഴി ലെബോ-ഹമാത്തും സെദാദുംവരെയും,
EZE 47:16 ബെരോത്തും സിബ്രായീമുംവരെയും (ദമസ്കോസിന്റെയും ഹമാത്തിന്റെയും അതിർത്തിക്കിടയിലുള്ള സ്ഥലം), ഹൗറാന്റെ അതിർത്തിവരെയുള്ള ഹസേർ-ഹത്തികോൺവരെയും.
EZE 47:17 ഇങ്ങനെ സമുദ്രംമുതൽ ദമസ്കോസിന്റെ അതിർത്തിയിലുള്ള ഹസർ-ഏനാന്റെ വടക്കുള്ള ഹമാത്തിന്റെ അതിരായിരിക്കും ദേശത്തിന്റെ വടക്കേ അതിർത്തി.
EZE 47:18 കിഴക്കുഭാഗത്ത്: ഹൗറാൻ, ദമസ്കോസ്, ഗിലെയാദിനും ഇസ്രായേൽദേശത്തിനും മധ്യേ യോർദാനോടു ചേർന്ന് ഉപ്പുകടലും കടന്ന് താമാർവരെ ആയിരിക്കും കിഴക്കേ അതിർത്തി.
EZE 47:19 തെക്കേഭാഗമാകട്ടെ, തെക്കോട്ടു താമാർമുതൽ മെരീബോത്ത് കാദേശ് ജലാശയംവരെയും ഈജിപ്റ്റിന്റെ തോടുവരെയും മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കണം. ഇതായിരിക്കും തെക്കേ അതിര്.
EZE 47:20 പടിഞ്ഞാറേ ഭാഗം, തെക്കേ അതിരുമുതൽ ലെബോ-ഹമാത്തിലേക്കുള്ള തിരിവുവരെയും മഹാസമുദ്രമായിരിക്കും. ഇതാണ് പടിഞ്ഞാറേ അതിർത്തി.
EZE 47:21 “അതിനാൽ ഇസ്രായേലിന്റെ ഗോത്രം അനുസരിച്ച് നിങ്ങൾ ഈ ദേശം വിഭജിച്ചുകൊള്ളണം.
EZE 47:22 നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നുപാർക്കുന്ന മക്കളുള്ള വിദേശികൾക്കുമായി നിങ്ങൾ ദേശം അവകാശമായി അനുവദിച്ചുകൊടുക്കണം. ഇസ്രായേല്യരെപ്പോലെതന്നെ അവരെ തദ്ദേശീയരായി പരിഗണിക്കണം; ഇസ്രായേൽ ഗോത്രങ്ങൾക്കിടയിൽ അവർക്കും ഒരവകാശം നൽകണം.
EZE 47:23 ഏതൊരു ഗോത്രത്തോടൊപ്പം ഒരു വിദേശി താമസിക്കുന്നുവോ ആ ഗോത്രത്തിന്റെ ഭൂപ്രദേശത്തായിരിക്കണം അയാൾക്കുള്ള ഓഹരി,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
EZE 48:1 “ഗോത്രങ്ങളുടെ പേരുകൾ ഇവയാണ്: “വടക്കേ അതിർത്തിയിൽ, ദാനിന് ഒരു ഓഹരി ഉണ്ടായിരിക്കും; വടക്കേ അറ്റംമുതൽ ഹെത്ത്ലോനിലേക്കുള്ള വഴിയോടുചേർന്ന് ലെബോ-ഹമാത്തുവരെയും ഹസർ-ഏനാനും ഹമാത്തിനോടുചേർന്നുള്ള ദമസ്കോസിന്റെ വടക്കേ അതിർത്തിവരെയും ആയിരിക്കും അതിന്റെ കിഴക്കേവശംമുതൽ പടിഞ്ഞാറുവശംവരെയുള്ള അതിർത്തിയുടെ ഒരുഭാഗം.
EZE 48:2 കിഴക്കേഭാഗംമുതൽ പടിഞ്ഞാറേ ഭാഗംവരെയുള്ള ദാന്റെ അതിർത്തിയിൽ ആശേരിന് ഒരു ഓഹരി ഉണ്ടായിരിക്കും.
EZE 48:3 നഫ്താലിക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അത് ആശേരിന്റെ അതിർത്തിമുതൽ കിഴക്കുപടിഞ്ഞാറായി വ്യാപിച്ചുകിടക്കും.
EZE 48:4 മനശ്ശെക്ക് ഒരു ഓഹരി ഉണ്ടായിരിക്കും; അതു നഫ്താലിയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും.
EZE 48:5 എഫ്രയീമിന് ഒരു ഓഹരി; അതു മനശ്ശെയുടെ അതിർത്തിയിൽ തുടങ്ങി കിഴക്കുപടിഞ്ഞാറായി നീണ്ടുകിടക്കും.
EZE 48:6 രൂബേന് ഒരു ഓഹരി; അത് എഫ്രയീമിന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുനിന്നും പടിഞ്ഞാറുവരെ ആയിരിക്കും.
EZE 48:7 യെഹൂദയ്ക്ക് ഒരു ഓഹരി; അത് രൂബേന്റെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും ആയിരിക്കും.
EZE 48:8 “യെഹൂദയുടെ അതിർത്തിമുതൽ കിഴക്കുനിന്നു പടിഞ്ഞാറുവരെയും നിങ്ങൾ യഹോവയ്ക്കു പ്രത്യേക വഴിപാടായി വേർതിരിക്കുന്ന പ്രദേശമായിരിക്കും. അതിന് 25,000 മുഴം വീതിയുണ്ടായിരിക്കും. അതിന്റെ നീളം കിഴക്കുമുതൽ പടിഞ്ഞാറുവരെ ഒരു ഗോത്രപ്രദേശത്തിന്റെ നീളത്തിനു തുല്യമായിരിക്കും. വിശുദ്ധമന്ദിരം അതിന്റെ മധ്യത്തിൽ ആയിരിക്കും.
EZE 48:9 “യഹോവയ്ക്കു നിങ്ങൾ വഴിപാടായി വേർതിരിക്കുന്ന പ്രദേശം 25,000 മുഴം നീളവും 10,000 മുഴം വീതിയും ഉള്ളതായിരിക്കും.
EZE 48:10 ഇത് പുരോഹിതന്മാർക്കുള്ള വിശുദ്ധസ്ഥലമായിരിക്കും. വടക്കുഭാഗത്ത് അത് 25,000 മുഴം നീളത്തിലായിരിക്കും. പടിഞ്ഞാറുഭാഗത്ത് അതിന്റെ വീതി 10,000 മുഴവും, കിഴക്കുഭാഗത്ത് 10,000 മുഴവുമായിരിക്കും. തെക്കേഭാഗത്തും നീളം 25,000 മുഴമായിരിക്കും. അതിന്റെ മധ്യത്തിൽ യഹോവയുടെ ആലയമായിരിക്കും.
EZE 48:11 ഈ സ്ഥലം സാദോക്കിന്റെ പുത്രന്മാരായ വിശുദ്ധീകരിക്കപ്പെട്ട പുരോഹിതന്മാർക്കുള്ളതായിരിക്കും. ഇസ്രായേൽജനം വഴിതെറ്റിപ്പോയപ്പോൾ, ഒപ്പംപോയ ലേവ്യരെപ്പോലെ ആയിത്തീരാതെ എന്നെ വിശ്വസ്തരായി സേവിച്ചവരാണല്ലോ ഇവർ.
EZE 48:12 അത് ലേവ്യർക്കു കൊടുത്ത അവകാശദേശത്തിന്റെ അതിരിനോടുചേർന്ന്, ദേശത്തിന്റെ വിശുദ്ധ അംശത്തിൽനിന്ന് ഇവർക്കു നൽകപ്പെടുന്ന അതിവിശുദ്ധമായ സവിശേഷദാനമായിരിക്കും.
EZE 48:13 “പുരോഹിതന്മാരുടെ ഈ പ്രദേശത്തോടു ചേർന്ന് ലേവ്യർക്ക് 25,000 മുഴം നീളവും 10,000 മുഴം വീതിയുമുള്ള ഒരു ഓഹരി ഉണ്ടായിരിക്കും. അതിന്റെ ആകെ നീളം 25,000 മുഴവും, വീതി 10,000 മുഴവും തന്നെ.
EZE 48:14 അതിൽ ഒരു ഭാഗവും അവർ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്. ഇത് ദേശത്തിലെ ഏറ്റവും ഉത്തമമായ സ്ഥലമാണ്. അതു യഹോവയ്ക്കു വിശുദ്ധമാകുകയാൽ അന്യർക്ക് കൈവശമായി കൊടുക്കരുത്.
EZE 48:15 “ശേഷിച്ച സ്ഥലം, 5,000 മുഴം വീതിയിലും 25,000 മുഴം നീളത്തിലുമുള്ളത്, നഗരത്തിന്റെ പൊതു ആവശ്യത്തിനുവേണ്ടിയും ഭവനങ്ങൾക്കും മേച്ചിൽസ്ഥലങ്ങൾക്കുംവേണ്ടിയും ആയിരിക്കണം. നഗരം അതിന്റെ മധ്യത്തിൽ ആയിരിക്കും.
EZE 48:16 അതിന്റെ അളവുകൾ ഇപ്രകാരം ആയിരിക്കണം: വടക്കേവശം 4,500 മുഴം; തെക്കേവശം 4,500 മുഴം; കിഴക്കേവശം 4,500 മുഴം; പടിഞ്ഞാറേവശം 4,500 മുഴം.
EZE 48:17 നഗരത്തിനുവേണ്ടിയുള്ള മേച്ചിൽപ്പുറം വടക്ക് 250 മുഴവും തെക്ക് 250 മുഴവും കിഴക്ക് 250 മുഴവും പടിഞ്ഞാറ് 250 മുഴവും ദൈർഘ്യമുള്ളതായിരിക്കും.
EZE 48:18 അവശേഷിക്കുന്ന സ്ഥലം വിശുദ്ധഅംശത്തിന്റെ അതിരിനോടുചേർന്ന് അതിന്റെ നീളത്തിനൊത്ത് കിഴക്കോട്ടു 10,000 മുഴവും, പടിഞ്ഞാറോട്ടു 10,000 മുഴവും ആയിരിക്കും. അതിലെ ഉത്പന്നങ്ങൾ നഗരത്തിലെ കൃഷിക്കാരുടെ ഉപജീവനത്തിനുവേണ്ടി ആയിരിക്കും.
EZE 48:19 അതിൽ കൃഷിചെയ്യുന്ന കൃഷിക്കാർ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിലുംപെട്ടവർ ആയിരിക്കും.
EZE 48:20 ഓരോ വശത്തും 25,000 മുഴംവീതമുള്ള ഒരു സമചതുരമാണ് മുഴുവൻ സ്ഥലവും. വിശുദ്ധസ്ഥലം ഒരു സവിശേഷ ദാനമായി നഗരത്തിന്റെ സ്വത്തിനോടുചേർത്ത് നിങ്ങൾ വേർതിരിക്കും.
EZE 48:21 “വിശുദ്ധസ്ഥലത്തിനും നഗരത്തിന്റെ സ്വത്തിനുംശേഷം ഇരുവശത്തും അവശേഷിക്കുന്ന സ്ഥലം പ്രഭുവിനുള്ളതായിരിക്കും. അതിന്റെ വിസ്തൃതി വിശുദ്ധസ്ഥലത്തിന്റെ 25,000 മുഴംമുതൽ കിഴക്കേ അതിർത്തിവരെയും 25,000 മുഴംമുതൽ പടിഞ്ഞാറോട്ട് പടിഞ്ഞാറേ അതിർത്തിവരെയും ആയിരിക്കും. ഗോത്രങ്ങളുടെ ഓഹരിയോട് ചേർന്നുള്ള ഈ രണ്ട് സ്ഥലങ്ങളും പ്രഭുവിന്റെ വകയായിരിക്കും. ആലയത്തിന്റെ അങ്കണം ഉൾപ്പെടുന്ന വിശുദ്ധ ഓഹരി ഇവയുടെ മധ്യത്തിൽ ആയിരിക്കും.
EZE 48:22 അങ്ങനെ ലേവ്യരുടെ അവകാശവും നഗരത്തിന്റേതായ സ്ഥലവും പ്രഭുവിനുള്ള സ്ഥലത്തിന്റെ മധ്യത്തിലായിരിക്കും. പ്രഭുവിനുള്ള സ്ഥലം യെഹൂദയുടെ അതിരിനും ബെന്യാമീന്റെ അതിരിനും മധ്യത്തിലായിരിക്കും.
EZE 48:23 “ശേഷമുള്ള ഗോത്രങ്ങൾക്കുള്ള സ്ഥലം: “ബെന്യാമീന് ഒരു ഓഹരി. അതു കിഴക്ക് തുടങ്ങി പടിഞ്ഞാറുവരെ വ്യാപിച്ചിരിക്കും.
EZE 48:24 ശിമെയോന് ഒരു ഓഹരി; അത് ബെന്യാമീന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും.
EZE 48:25 യിസ്സാഖാറിന് ഒരു ഓഹരി; അത് ശിമെയോന്റെ ഓഹരിമുതൽ കിഴക്കുതൊട്ടു പടിഞ്ഞാറുവരെ ആയിരിക്കും.
EZE 48:26 സെബൂലൂന് ഒരു ഓഹരി; അത് യിസ്സാഖാറിന്റെ ഓഹരിമുതൽ കിഴക്കുപടിഞ്ഞാറ് വ്യാപിച്ചിരിക്കും
EZE 48:27 ഗാദിന് ഒരു ഓഹരി; അത് സെബൂലൂന്റെ അതിർത്തിയിൽ തുടങ്ങി കിഴക്കുമുതൽ പടിഞ്ഞാറുവരെ ആയിരിക്കും.
EZE 48:28 ഗാദിന്റെ തെക്കേ അതിർത്തി താമാർമുതൽ തെക്കോട്ടുപോയി മെരീബത്ത് കാദേശിലെ ജലാശയംവരെയും തുടർന്ന് ഈജിപ്റ്റിലെ തോടിനോടുചേർന്ന് മെഡിറ്ററേനിയൻ സമുദ്രംവരെയും ആയിരിക്കും.
EZE 48:29 “ഇതാണ് നീ ഇസ്രായേൽഗോത്രത്തിന് അവകാശമായി വിഭാഗിക്കേണ്ട ദേശം. അവരുടെ ഓഹരികൾ ഇവതന്നെ,” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
EZE 48:30 “നഗരത്തിന്റെ പുറത്തേക്കുള്ള കവാടങ്ങൾ ഇവയായിരിക്കും: “4,500 മുഴം നീളമുള്ള വടക്കുവശത്തുനിന്നാണ്,
EZE 48:31 ഇസ്രായേൽഗോത്രങ്ങളുടെ പേരുകൾക്ക് അനുസൃതമായി നഗരകവാടങ്ങളുടെ നാമകരണം ആരംഭിക്കുന്നത്. വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ കവാടം, യെഹൂദയുടെ കവാടം, ലേവിയുടെ കവാടം എന്നിങ്ങനെ ആയിരിക്കും അവയുടെ പേരുകൾ.
EZE 48:32 കിഴക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ ഇവയാണ്: യോസേഫിന്റെ കവാടം, ബെന്യാമീന്റെ കവാടം, ദാന്റെ കവാടം.
EZE 48:33 തെക്കേവശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ശിമെയോന്റെ കവാടം, യിസ്സാഖാറിന്റെ കവാടം, സെബൂലൂന്റെ കവാടം.
EZE 48:34 പടിഞ്ഞാറേ വശത്തിന്റെ അളവ് 4,500 മുഴം; അവിടത്തെ മൂന്നു കവാടങ്ങൾ: ഗാദിന്റെ കവാടം, ആശേരിന്റെ കവാടം, നഫ്താലിയുടെ കവാടം.
EZE 48:35 “നഗരത്തിന്റെ ചുറ്റളവ് 18,000 മുഴം. “അന്നുമുതൽ നഗരത്തിന്റെ പേര് ‘യഹോവശമ്മ’ എന്നായിരിക്കും.”
DAN 1:1 യെഹൂദാരാജാവായ യെഹോയാക്കീമിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ബാബേൽരാജാവായ നെബൂഖദ്നേസർ തന്റെ സൈന്യവുമായി ജെറുശലേമിലേക്ക് വന്ന് അതിനെ ഉപരോധിച്ചു.
DAN 1:2 കർത്താവ് യെഹൂദാരാജാവായ യെഹോയാക്കീമിനെ ദൈവാലയത്തിലെ ചില ഉപകരണങ്ങളോടൊപ്പം അദ്ദേഹത്തിന്റെ കൈയിൽ ഏൽപ്പിച്ചു. അദ്ദേഹം അവ ബാബേലിൽ തന്റെ ദേവന്റെ ക്ഷേത്രത്തിൽ കൊണ്ടുവന്ന്, തന്റെ ദേവന്റെ ഭണ്ഡാരഗൃഹത്തിൽ വെച്ചു.
DAN 1:3 അതിനുശേഷം രാജാവ് തന്റെ ഉദ്യോഗസ്ഥമേധാവിയായ അശ്പെനാസിനോട് ഇസ്രായേൽമക്കളിൽ രാജകുടുംബത്തിലും പ്രഭുകുടുംബത്തിലും ഉൾപ്പെട്ടവരും—
DAN 1:4 അംഗവൈകല്യമില്ലാത്തവരും സുന്ദരന്മാരും സർവവിജ്ഞാനശാഖകളിലും സമർഥരും വിവേകശാലികളും ദ്രുതഗ്രഹണശേഷിയുള്ളവരും രാജാവിന്റെ കൊട്ടാരത്തിൽ പരിചരിക്കാൻ യോഗ്യരുമായ ചില യുവാക്കളെ ഹാജരാക്കാൻ ആജ്ഞാപിച്ചു. അവരെ ബാബേല്യരുടെ ഭാഷയും സാഹിത്യവും അഭ്യസിപ്പിക്കാൻ നിർദേശംനൽകി.
DAN 1:5 രാജാവിന്റെ മേശയിലെ ഭക്ഷണത്തിൽനിന്നും വീഞ്ഞിൽനിന്നും അവർക്ക് ഓരോ ദിവസത്തെ ഓഹരി നൽകണമെന്നും മൂന്നു വർഷത്തെ പരിശീലനത്തിനുശേഷം അവർ രാജസേവനത്തിൽ പ്രവേശിക്കണമെന്നും രാജാവു കൽപ്പിച്ചു.
DAN 1:6 അവരുടെ കൂട്ടത്തിൽ യെഹൂദാഗോത്രത്തിൽപ്പെട്ടവരായ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നീ യുവാക്കന്മാർ ഉണ്ടായിരുന്നു.
DAN 1:7 ഉദ്യോഗസ്ഥമേധാവി അവർക്കു പുതിയ പേരുകൾ നൽകി. അദ്ദേഹം ദാനീയേലിന് ബേൽത്ത്ശസ്സർ എന്നും ഹനന്യാവിന് ശദ്രക്ക് എന്നും മീശായേലിന് മേശക്ക് എന്നും അസര്യാവിന് അബേദ്നെഗോ എന്നും പേരുകൾ നൽകി.
DAN 1:8 എന്നാൽ രാജാവിന്റെ ഭോജനംകൊണ്ടും അദ്ദേഹം കുടിച്ചിരുന്ന വീഞ്ഞുകൊണ്ടും സ്വയം അശുദ്ധനാക്കുകയില്ല എന്ന് ദാനീയേൽ ഹൃദയത്തിൽ നിശ്ചയിച്ചു. അതുകൊണ്ട്, തനിക്ക് ഇപ്രകാരം അശുദ്ധി സംഭവിക്കാൻ ഇടവരുത്തരുതേ എന്ന് അദ്ദേഹം ഉദ്യോഗസ്ഥമേധാവിയോട് അപേക്ഷിച്ചു—
DAN 1:9 ഉദ്യോഗസ്ഥമേധാവിയുടെ ദൃഷ്ടിയിൽ ദാനീയേലിന് കൃപയും കരുണയും ലഭിക്കാൻ ദൈവം ഇടവരുത്തി—
DAN 1:10 എന്നാൽ ഉദ്യോഗസ്ഥമേധാവി ദാനീയേലിനോട്, “നിങ്ങളുടെ ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചു വ്യവസ്ഥ ചെയ്തിട്ടുള്ള എന്റെ യജമാനനായ രാജാവിനെ ഞാൻ ഭയപ്പെടുന്നു. നിങ്ങളുടെ സമപ്രായക്കാരായ യുവാക്കന്മാരുടെ മുഖത്തെ അപേക്ഷിച്ചു നിങ്ങളുടെ മുഖം മെലിഞ്ഞതായി അദ്ദേഹം കാണുന്നതെന്തിന്? അങ്ങനെയായാൽ രാജസന്നിധിയിൽ എന്റെ തല അപകടത്തിലാകും” എന്നു പറഞ്ഞു.
DAN 1:11 എന്നാൽ ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്ക് ഉദ്യോഗസ്ഥമേധാവി നിയമിച്ചിരുന്ന സേവകനോട് ദാനീയേൽ സംസാരിച്ചു.
DAN 1:12 “അടിയങ്ങളെ പത്തുദിവസം പരീക്ഷിച്ചു നോക്കിയാലും. ഞങ്ങൾക്കു കഴിക്കാൻ സസ്യഭോജനവും കുടിക്കാൻ പച്ചവെള്ളവും തന്നാലും.
DAN 1:13 പിന്നീടു രാജഭോജനം കഴിക്കുന്ന യുവാക്കളെയും ഞങ്ങളെയും കാഴ്ചയിൽ താരതമ്യപ്പെടുത്തുക. അപ്പോൾ കാണുന്നതനുസരിച്ച് അടിയങ്ങളോടു ചെയ്തുകൊണ്ടാലും.”
DAN 1:14 അങ്ങനെ ഈ കാര്യത്തിൽ അവരുടെ അപേക്ഷകേട്ട് അദ്ദേഹം പത്തുദിവസം അവരെ പരീക്ഷിച്ചുനോക്കി.
DAN 1:15 പത്തുദിവസം കഴിഞ്ഞശേഷം അവർ കാഴ്ചയിൽ ആരോഗ്യമുള്ളവരായി അദ്ദേഹം കണ്ടു. രാജഭോജനം കഴിച്ചിരുന്ന മറ്റ് യുവാക്കളെക്കാൾ പുഷ്ടിയുള്ളവരായി അവർ കാണപ്പെട്ടു.
DAN 1:16 അതുകൊണ്ട് ആ സേവകൻ തുടർന്നും അവരുടെ രാജഭോജനവും അവർ കുടിക്കേണ്ടിയിരുന്ന വീഞ്ഞും നീക്കി അവർക്കു സസ്യഭോജനം നൽകി.
DAN 1:17 ഈ നാലു യുവാക്കൾക്ക് ദൈവം എല്ലാ സാഹിത്യ, വിജ്ഞാനശാഖകളിലും അറിവും നൈപുണ്യവും കൊടുത്തു. എല്ലാ ദർശനങ്ങളും സ്വപ്നങ്ങളും വിവേചിക്കാനുള്ള കഴിവും ദാനീയേലിന് ഉണ്ടായിരുന്നു.
DAN 1:18 അവരെ രാജസന്നിധിയിൽ കൊണ്ടുചെല്ലാൻ രാജാവു നിശ്ചയിച്ചിരുന്ന കാലാവധി ആയപ്പോൾ, ഉദ്യോഗസ്ഥമേധാവി അവരെ നെബൂഖദ്നേസരിന്റെ മുമ്പിൽ ഹാജരാക്കി.
DAN 1:19 രാജാവ് അവരോടു സംസാരിച്ചു; അവരിൽ ഒരാൾപോലും ദാനീയേൽ, ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവർക്കു തുല്യരായി കാണപ്പെട്ടില്ല; അതുകൊണ്ട് അവർ രാജസേവനത്തിൽ പ്രവേശിച്ചു.
DAN 1:20 രാജാവ് അവരോടു ചോദിച്ച എല്ലാ ജ്ഞാനവിജ്ഞാനങ്ങളിലും അവർ തന്റെ രാജ്യത്തെങ്ങുമുള്ള ആഭിചാരകരിലും മാന്ത്രികരിലും പതിന്മടങ്ങു മെച്ചമുള്ളവരെന്ന് അദ്ദേഹത്തിനു ബോധ്യമായി.
DAN 1:21 കോരെശ് രാജാവിന്റെ ഭരണത്തിന്റെ ഒന്നാംവർഷംവരെ ദാനീയേൽ അവിടെ സേവനത്തിൽ തുടർന്നു.
DAN 2:1 നെബൂഖദ്നേസരിന്റെ ഭരണത്തിന്റെ രണ്ടാംവർഷത്തിൽ അദ്ദേഹം ഒരു സ്വപ്നംകണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി; അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞില്ല.
DAN 2:2 അപ്പോൾ രാജാവു സ്വപ്നം തന്നെ അറിയിക്കാൻ ആഭിചാരകരെയും മന്ത്രവാദികളെയും ക്ഷുദ്രക്കാരെയും ജ്യോതിഷികളെയും വിളിക്കാൻ കൽപ്പനകൊടുത്തു. അങ്ങനെ അവർ വന്ന് രാജസന്നിധിയിൽ നിന്നു.
DAN 2:3 അപ്പോൾ രാജാവ് അവരോട്, “ഞാൻ ഒരു സ്വപ്നംകണ്ടു. അത് എന്നെ വളരെയധികം അസ്വസ്ഥനാക്കുന്നു സ്വപ്നത്തിന്റെ അർഥം എന്താണെന്ന് എനിക്ക് അറിയണം” എന്നു പറഞ്ഞു.
DAN 2:4 ജ്യോതിഷികൾ അരാമ്യഭാഷയിൽ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ! സ്വപ്നമെന്തെന്ന് അടിയങ്ങളോടു കൽപ്പിച്ചാലും; ഞങ്ങൾ അതിന്റെ അർഥം വെളിപ്പെടുത്താം.”
DAN 2:5 രാജാവ് ജ്യോതിഷികളോട് ഉത്തരം പറഞ്ഞത്: “എന്റെ ദൃഢനിശ്ചയം ഇതാണ്: സ്വപ്നവും അതിന്റെ അർഥവും നിങ്ങൾ എന്നെ അറിയിക്കാത്തപക്ഷം നിങ്ങളുടെ അവയവങ്ങൾ ഓരോന്നായി ഛേദിച്ചു വേർപെടുത്തുകയും നിങ്ങളുടെ വീട് കൽക്കൂമ്പാരമാക്കുകയും ചെയ്യും.
DAN 2:6 എന്നാൽ സ്വപ്നവും അർഥവും നിങ്ങൾ എന്നെ അറിയിക്കുമെങ്കിൽ, നിങ്ങൾക്കു സമ്മാനങ്ങളും പ്രതിഫലവും വലിയ ബഹുമതിയും ലഭിക്കും. അതിനാൽ സ്വപ്നവും അതിന്റെ അർഥവും എന്നെ അറിയിക്കുക,” എന്നായിരുന്നു.
DAN 2:7 അവർ ഒരിക്കൽക്കൂടി രാജാവിനോട് ഉത്തരം പറഞ്ഞു: “രാജാവ് സ്വപ്നം അടിയങ്ങളെ അറിയിച്ചാലും; അർഥം ഞങ്ങൾ വെളിപ്പെടുത്താം.”
DAN 2:8 രാജാവ് ഉത്തരം പറഞ്ഞു: “എന്റെ കൽപ്പന മാറ്റം വരുത്താൻ കഴിയാത്തതെന്നറിഞ്ഞിട്ടും നിങ്ങൾ സമയം നീട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയാണ്.
DAN 2:9 നിങ്ങൾ സ്വപ്നം എന്നെ അറിയിക്കുന്നില്ലെങ്കിൽ നിങ്ങൾക്കുള്ള വിധി ഒന്നുമാത്രം. ഞാൻ എന്റെ മനസ്സു മാറ്റുന്നതുവരെ എന്നോടു വ്യാജവും വഷളത്തവും പറയാൻ നിങ്ങൾ ഒത്തുചേർന്നിരിക്കുന്നു. അതിനാൽ നിങ്ങൾക്ക് അർഥം പറയാൻ കഴിയുമോ എന്ന് എനിക്ക് അറിയേണ്ടതിന് ആദ്യം സ്വപ്നം എന്തെന്നു നിങ്ങൾ എന്നോടു പറയുക.”
DAN 2:10 ജ്യോതിഷികൾ രാജാവിനോട് ഉത്തരം പറഞ്ഞത്: “ഭൂമിയിലുള്ള മഹാനും ശക്തനുമായ ഒരു രാജാവും ഇപ്രകാരമൊരു കാര്യം ഏതെങ്കിലും ആഭിചാരകനോടോ മന്ത്രവാദിയോടോ ജ്യോത്സ്യനോടോ നാളിതുവരെ ചോദിച്ചിട്ടില്ല. ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള യാതൊരു മനുഷ്യനും ഭൂമിയിൽ ഇല്ല.
DAN 2:11 തന്നെയുമല്ല, രാജാവ് ആവശ്യപ്പെടുന്ന കാര്യം വളരെ പ്രയാസമുള്ളതാണ്. ദേവതകൾ ഒഴികെ, ഈ കാര്യം രാജാവിനെ അറിയിക്കാൻ കഴിവുള്ള ആരുംതന്നെയില്ല. ദേവതകൾ മനുഷ്യരുടെ ഇടയിൽ ജീവിക്കുന്നവരുമല്ലല്ലോ,” എന്നായിരുന്നു.
DAN 2:12 ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി. ബാബേലിലെ എല്ലാ ജ്ഞാനികളെയും നശിപ്പിക്കാൻ അദ്ദേഹം കൽപ്പനകൊടുത്തു.
DAN 2:13 അങ്ങനെ സകലജ്ഞാനികളെയും കൊന്നുകളയാനുള്ള കൽപ്പന രാജസന്നിധിയിൽനിന്ന് പുറപ്പെട്ടു. ദാനീയേലിനെയും സ്നേഹിതന്മാരെയുംകൂടെ കൊല്ലുന്നതിന് അവർ ഉദ്യോഗസ്ഥരെ അയച്ചു.
DAN 2:14 അങ്ങനെ ബാബേലിലെ ജ്ഞാനികളെയെല്ലാം കൊല്ലുന്നതിനു രാജാവിന്റെ സൈന്യാധിപനായ അര്യോക്ക് പുറപ്പെട്ടു. അദ്ദേഹത്തോട് ദാനീയേൽ ബുദ്ധിയോടും വിവേകത്തോടും ഉത്തരം പറഞ്ഞു.
DAN 2:15 രാജാവിന്റെ സൈന്യാധിപനായ അര്യോക്കിനോട് ദാനീയേൽ ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ ഈ കൽപ്പന പുറപ്പെടുവിക്കാൻ സംഗതിയെന്ത്?” അപ്പോൾ അര്യോക്ക് ദാനീയേലിനോട് കാര്യം വിശദീകരിച്ചു.
DAN 2:16 ഉടൻതന്നെ രാജസന്നിധിയിൽച്ചെന്ന് സ്വപ്നവ്യാഖ്യാനം രാജാവിനെ അറിയിക്കേണ്ടതിനു തനിക്കു സമയം നൽകണമെന്ന് ദാനീയേൽ അപേക്ഷിച്ചു.
DAN 2:17 പിന്നീട്, ദാനീയേൽ ഭവനത്തിലെത്തി തന്റെ സ്നേഹിതന്മാരായ ഹനന്യാവ്, മീശായേൽ, അസര്യാവ് എന്നിവരോട് കാര്യം വിവരിച്ചുകേൾപ്പിച്ചു.
DAN 2:18 അദ്ദേഹം അവരോട്, ബാബേലിലെ ജ്ഞാനികളായ മറ്റു പുരുഷന്മാരോടൊപ്പം വധിക്കപ്പെടാതിരിക്കേണ്ടതിന് ഈ രഹസ്യത്തെ സംബന്ധിച്ച് സ്വർഗത്തിലെ ദൈവത്തിന്റെ കാരുണ്യം തങ്ങൾക്കു ലഭിക്കേണ്ടതിന് അപേക്ഷിക്കാൻ ഉദ്ബോധിപ്പിച്ചു.
DAN 2:19 ആ രാത്രിയിൽ ഒരു ദർശനത്തിൽ ദാനീയേലിന് ആ രഹസ്യം വെളിപ്പെട്ടു. അപ്പോൾ ദാനീയേൽ സ്വർഗത്തിലെ ദൈവത്തെ ഇപ്രകാരം സ്തുതിച്ചു.
DAN 2:20 അദ്ദേഹം: “ദൈവത്തിന്റെ നാമം എന്നെന്നേക്കും വാഴ്ത്തപ്പെടട്ടെ; ജ്ഞാനവും ശക്തിയും അവിടത്തേക്കുള്ളത്.
DAN 2:21 അവിടന്നു കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവിടന്നു രാജാക്കന്മാരെ നീക്കംചെയ്യുകയും ഉറപ്പിക്കുകയും ചെയ്യുന്നു. അവിടന്നു ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു വിവേകവും നൽകുന്നു.
DAN 2:22 അവിടന്ന് അഗാധവും നിഗൂഢവുമായ കാര്യങ്ങൾ വെളിപ്പെടുത്തുന്നു; ഇരുട്ടിൽ മറഞ്ഞിരിക്കുന്നത് അവിടന്ന് അറിയുന്നു, വെളിച്ചം അവിടത്തോടൊപ്പം വസിക്കുന്നു.
DAN 2:23 എന്റെ പിതാക്കന്മാരുടെ ദൈവമേ, അവിടന്ന് എനിക്കു ജ്ഞാനവും ശക്തിയും നൽകിയിരിക്കുകയാൽ ഞാൻ അവിടത്തെ വാഴ്ത്തുന്നു. ഞങ്ങൾ അവിടത്തോട് അപേക്ഷിച്ച കാര്യം അവിടന്ന് എന്നെ അറിയിച്ചിരിക്കുന്നു, രാജാവിന്റെ സ്വപ്നത്തെക്കുറിച്ച് അവിടന്നു ഞങ്ങൾക്ക് വെളിപ്പെടുത്തിയിരിക്കുന്നു.”
DAN 2:24 പിന്നീട്, ദാനീയേൽ ബാബേലിലെ ജ്ഞാനികളെ നശിപ്പിക്കാൻ രാജാവു നിയോഗിച്ചിരുന്ന അര്യോക്കിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട്: “ബാബേലിലെ ജ്ഞാനികളെ വധിക്കരുത്. എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; ഞാൻ രാജാവിനു സ്വപ്നത്തിന്റെ പൊരുൾ വ്യാഖ്യാനിച്ചുകൊടുക്കാം” എന്നു പറഞ്ഞു.
DAN 2:25 അര്യോക്ക് തിടുക്കത്തിൽ ദാനീയേലിനെ രാജസന്നിധിയിലെത്തിച്ചിട്ട് രാജാവിനോട്: “രാജാവിനു സ്വപ്നം വ്യാഖ്യാനിച്ചുനൽകാൻ കഴിവുള്ള ഒരുവനെ ഞാൻ യെഹൂദാപ്രവാസികളിൽ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
DAN 2:26 രാജാവ് ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിനോട്: “ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും വെളിപ്പെടുത്താൻ നിനക്കു കഴിയുമോ?” എന്നു ചോദിച്ചു.
DAN 2:27 ദാനീയേൽ രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “രാജാവു ചോദിച്ച ഈ രഹസ്യം തിരുമനസ്സിനെ അറിയിക്കാൻ ജ്ഞാനികൾക്കോ മന്ത്രവാദികൾക്കോ ആഭിചാരകന്മാർക്കോ ദേവപ്രശ്നംവെക്കുന്നവർക്കോ കഴിയുകയില്ല.
DAN 2:28 എന്നാൽ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്. ഭാവിയിൽ സംഭവിക്കേണ്ടത് അവിടന്ന് നെബൂഖദ്നേസർ രാജാവിനു വെളിപ്പെടുത്തിയിരിക്കുന്നു. പള്ളിമെത്തയിലായിരുന്നപ്പോൾ കണ്ട സ്വപ്നവും തിരുമനസ്സിൽ ഉണ്ടായ ദർശനങ്ങളും ഇവയാണ്:
DAN 2:29 “രാജാവേ, പള്ളിമെത്തയിൽ ആയിരുന്നപ്പോൾ ഭാവിയിൽ എന്തു സംഭവിക്കും എന്നുള്ള ചിന്ത തിരുമനസ്സിലുണ്ടായി. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവൻ അത് അങ്ങയെ അറിയിച്ചുമിരിക്കുന്നു.
DAN 2:30 ജീവനോടിരിക്കുന്ന ഏതെങ്കിലും മനുഷ്യനെക്കാൾ അധികം ജ്ഞാനം എന്നിൽ ഉള്ളതുകൊണ്ടല്ല, പിന്നെയോ, രാജാവിനോട് അർഥം ബോധിപ്പിക്കേണ്ടതിനും അങ്ങയുടെ മനസ്സിലുണ്ടായ ചിന്തകൾ അങ്ങ് ഗ്രഹിക്കുന്നതിനുംവേണ്ടിയാണ് ഈ രഹസ്യം എനിക്കു വെളിപ്പെട്ടിരിക്കുന്നത്.
DAN 2:31 “രാജാവേ, അങ്ങു നോക്കിയപ്പോൾ അങ്ങയുടെ മുമ്പിലായി ഒരു വലിയ പ്രതിമ—അത്യധികം വലുപ്പമുള്ളതും ശോഭയോടെ തിളങ്ങുന്നതും കാഴ്ചയിൽ ഭയാനകവുമായ ഒരു പ്രതിമ—കാണപ്പെട്ടു.
DAN 2:32 പ്രതിമയുടെ തല തങ്കനിർമിതമായിരുന്നു. അതിന്റെ നെഞ്ചും കൈകളും വെള്ളികൊണ്ടും വയറും തുടകളും വെങ്കലംകൊണ്ടും
DAN 2:33 കാലുകൾ ഇരുമ്പുകൊണ്ടും അതിന്റെ പാദങ്ങൾ ഭാഗികമായി ഇരുമ്പുകൊണ്ടും ഭാഗികമായി കളിമണ്ണുകൊണ്ടും ആയിരുന്നു.
DAN 2:34 അങ്ങ് നോക്കിക്കൊണ്ടിരിക്കെ, മനുഷ്യന്റെ കൈകൾകൊണ്ടല്ലാതെ രൂപപ്പെടുത്തിയ ഒരു പാറ അടർന്നുവന്നു പ്രതിമയുടെ ഇരുമ്പും കളിമണ്ണുംകൊണ്ടുള്ള കാൽ ഇടിച്ചുതകർത്തുകളഞ്ഞു.
DAN 2:35 അപ്പോൾ ഇരുമ്പും കളിമണ്ണും വെങ്കലവും വെള്ളിയും സ്വർണവും എല്ലാം ഒരുപോലെ തകർന്നു തരിപ്പണമായി; അതു വേനൽക്കാലത്തു മെതിക്കളത്തിലെ പതിരുപോലെ ആയിത്തീർന്നു. ഒന്നും ശേഷിപ്പിക്കാതെ കാറ്റ് അവയെ പറപ്പിച്ചുകളഞ്ഞു. പ്രതിമയെ ഇടിച്ച കല്ലോ, ഒരു വലിയ പർവതമായിത്തീർന്ന് ഭൂമിയിലെല്ലാം നിറഞ്ഞു.
DAN 2:36 “ഇതായിരുന്നു സ്വപ്നം. ഇനി ഞങ്ങൾ രാജാവിനോട് സ്വപ്നത്തിന്റെ പൊരുൾ വിവരിക്കാം.
DAN 2:37 രാജാവേ, അങ്ങ് രാജാധിരാജൻതന്നെ. സ്വർഗസ്ഥനായ ദൈവം അങ്ങേക്ക് ആധിപത്യവും ശക്തിയും ബലവും മഹത്ത്വവും നൽകിയിരിക്കുന്നു;
DAN 2:38 മനുഷ്യവർഗത്തെയും വയലിലെ മൃഗങ്ങളെയും ആകാശത്തിലെ പറവകളെയും അവിടന്ന് അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചിരിക്കുന്നു. അവയ്ക്കെല്ലാം അവിടന്ന് അങ്ങയെ ഭരണാധികാരിയാക്കിയിരിക്കുന്നു. സ്വർണംകൊണ്ടുള്ള തല അങ്ങുതന്നെ.
DAN 2:39 “അങ്ങേക്കുശേഷം അങ്ങയുടേതിനെക്കാൾ താണ മറ്റൊരു രാജത്വം ഉയർന്നുവരും. അടുത്തതായി വെങ്കലംകൊണ്ടുള്ള മൂന്നാമതൊരു രാജത്വം ഭൂമിയെ മുഴുവൻ ഭരിക്കും.
DAN 2:40 പിന്നീടുള്ള നാലാമത്തെ രാജത്വം ഇരുമ്പുപോലെ ശക്തമായിരിക്കും—ഇരുമ്പ് സകലതിനെയും തകർത്തു നശിപ്പിക്കുന്നല്ലോ—ഇരുമ്പു സകലതിനെയും തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും തകർത്തു തരിപ്പണമാക്കും.
DAN 2:41 കാലും കാൽവിരലുകളും, ഭാഗികമായി കളിമണ്ണും ഭാഗികമായി ഇരുമ്പുമായി, അങ്ങു കണ്ടതുപോലെ അത് ഒരു വിഭജിതരാജത്വം ആയിരിക്കും. എന്നാൽ ഇരുമ്പും കളിമണ്ണും ഇടകലർന്നുകണ്ടതുപോലെ അതിൽ ഇരുമ്പിന്റെ ശക്തി കുറെ ഉണ്ടായിരിക്കും.
DAN 2:42 കാൽവിരലുകൾ പകുതി ഇരുമ്പും പകുതി കളിമണ്ണും ആയിരുന്നതുപോലെ ആ രാജത്വം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവും ആയിരിക്കും.
DAN 2:43 അതിൽ ഇരുമ്പു കേവലം കളിമണ്ണിനോടു കലർന്നിരുന്നതുപോലെ അവർ വിവാഹബന്ധത്തിലൂടെ പരസ്പരം ഇടകലർന്നിരിക്കും. എങ്കിലും ഇരുമ്പു കളിമണ്ണിനോടു ചേരാത്തതുപോലെ അവർതമ്മിലും ചേർച്ചയുണ്ടാകുകയില്ല.
DAN 2:44 “ആ രാജാക്കന്മാരുടെ കാലത്ത് സ്വർഗത്തിലെ ദൈവം ഒരിക്കലും നശിക്കാത്ത ഒരു രാജ്യം സ്ഥാപിക്കും. ആ രാജ്യം മറ്റൊരു ജനതയ്ക്ക് ഏൽപ്പിക്കപ്പെടുകയില്ല. അത് ഈ സകലരാജ്യങ്ങളെയും തകർത്തു നശിപ്പിക്കും. എന്നാൽ ആ രാജ്യം എന്നേക്കും നിലനിൽക്കും.
DAN 2:45 പർവതത്തിൽനിന്ന് മനുഷ്യന്റെ കരസ്പർശം കൂടാതെ പൊട്ടിച്ചെടുത്ത ഒരു കല്ലു വന്ന് ഇരുമ്പിനെയും വെങ്കലത്തെയും കളിമണ്ണിനെയും വെള്ളിയെയും സ്വർണത്തെയും തകർത്തുകളഞ്ഞതായി അങ്ങു കണ്ട ദർശനത്തിന്റെ അർഥം ഇതാണ്: “ഭാവിയിൽ സംഭവിക്കാനുള്ളത് വലിയവനായ ദൈവം അങ്ങയെ അറിയിച്ചിരിക്കുന്നു. സ്വപ്നം യാഥാർഥ്യവും അതിന്റെ വ്യാഖ്യാനം വിശ്വാസയോഗ്യവുമാണ്.”
DAN 2:46 അപ്പോൾ നെബൂഖദ്നേസർ രാജാവു സാഷ്ടാംഗം വീണ് ദാനീയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിന് ഒരു വഴിപാടും സൗരഭ്യധൂപവും അർപ്പിക്കാൻ കൽപ്പനകൊടുത്തു.
DAN 2:47 രാജാവു ദാനീയേലിനോട് ഉത്തരം പറഞ്ഞത്: “ഈ രഹസ്യം വെളിപ്പെടുത്താൻ നിനക്കു കഴിഞ്ഞതുകൊണ്ട് നിന്റെ ദൈവം ദേവാധിദൈവവും രാജാധികർത്താവും രഹസ്യങ്ങൾ വെളിപ്പെടുത്തുന്നവനും ആകുന്നു.”
DAN 2:48 അതിനുശേഷം രാജാവ് ദാനീയേലിനെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തുകയും അദ്ദേഹത്തിനു ധാരാളം സമ്മാനങ്ങൾ നൽകുകയും ചെയ്തു. രാജാവ് അദ്ദേഹത്തെ ബാബേൽ പ്രവിശ്യ മുഴുവന്റെയും ഭരണാധിപനാക്കുകയും ബാബേലിലെ എല്ലാ ജ്ഞാനികൾക്കും മേലധികാരിയാക്കുകയും ചെയ്തു.
DAN 2:49 മാത്രമല്ല, ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവ് ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും ബാബേൽ പ്രവിശ്യയുടെ ഭരണകാര്യങ്ങൾക്കു മേൽവിചാരകരാക്കി; ദാനീയേലോ, രാജകൊട്ടാരത്തിൽ താമസിച്ചു.
DAN 3:1 നെബൂഖദ്നേസർ രാജാവ് സ്വർണംകൊണ്ട് ഒരു പ്രതിമയുണ്ടാക്കി. അതിന്റെ ഉയരം അറുപതു മുഴവും വീതി ആറുമുഴവും ആയിരുന്നു. അദ്ദേഹം അതിനെ ബാബേൽ പ്രവിശ്യയിലുള്ള ദൂരാസമഭൂമിയിൽ നിർത്തി.
DAN 3:2 അതിനുശേഷം നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും വന്നുചേരാൻ നെബൂഖദ്നേസർ രാജാവ് ആളയച്ചു.
DAN 3:3 അങ്ങനെ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും ഉപദേശകരും ഭണ്ഡാരവിചാരകരും ന്യായാധിപരും മജിസ്ട്രേറ്റുമാരും മറ്റ് എല്ലാ പ്രവിശ്യകളിലെയും ഉദ്യോഗസ്ഥരും നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയുടെ പ്രതിഷ്ഠയ്ക്ക് വന്നുകൂടി. നെബൂഖദ്നേസർ നിർത്തിയ പ്രതിമയ്ക്കുമുമ്പിൽ അവർ നിന്നു.
DAN 3:4 അതിനുശേഷം വിളംബരംചെയ്യുന്നവർ ഇപ്രകാരം ഉച്ചത്തിൽ വിളിച്ചറിയിച്ചു: “രാഷ്ട്രങ്ങളേ, ജനങ്ങളേ, സകലഭാഷക്കാരുമേ, നിങ്ങൾക്ക് ഈ കൽപ്പന നൽകപ്പെടുന്നു:
DAN 3:5 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവാദ്യങ്ങളുടെയും നാദം കേൾക്കുമ്പോൾ നിങ്ങൾ വീണ് നെബൂഖദ്നേസർ രാജാവു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കണം.
DAN 3:6 ആരെങ്കിലും വീണ് നമസ്കരിക്കാതിരുന്നാൽ അവരെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുകളയുന്നതാണ്.”
DAN 3:7 അങ്ങനെ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ തുടങ്ങിയ സകലവിധ വാദ്യനാദവും കേട്ടപ്പോൾ സകലരാഷ്ട്രങ്ങളിൽനിന്നും വന്നുചേർന്ന എല്ലാ ജനതകളും ഭാഷക്കാരും വീണ് നെബൂഖദ്നേസർ രാജാവ് നിർത്തിയ സ്വർണപ്രതിമയെ നമസ്കരിച്ചു.
DAN 3:8 ആ സമയത്ത് ചില ജ്യോതിഷികൾ മുന്നോട്ടുവന്ന് യെഹൂദന്മാരെക്കുറിച്ച് ആരോപണം ഉന്നയിച്ചു.
DAN 3:9 അവർ നെബൂഖദ്നേസർ രാജാവിനോടു പറഞ്ഞു: “രാജാവു ദീർഘായുസ്സായിരിക്കട്ടെ!
DAN 3:10 കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം എന്നിങ്ങനെയുള്ള സകലവിധ വാദ്യനാദവും കേൾക്കുമ്പോൾ അതു കേൾക്കുന്നവരെല്ലാം വീണ് സ്വർണപ്രതിമയെ നമസ്കരിക്കണമെന്നും, അപ്രകാരം വീണ് നമസ്കരിക്കാത്തവർ ആരായിരുന്നാലും അവരെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുമെന്നും തിരുമനസ്സ് ഒരു കൽപ്പന പുറപ്പെടുവിച്ചിട്ടുണ്ടല്ലോ.
DAN 3:12 എന്നാൽ അങ്ങ് ബാബേൽ പ്രവിശ്യയുടെ അധികാരികളായി നിയമിച്ചിട്ടുള്ള ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ യെഹൂദന്മാർ, രാജാവേ, അങ്ങയുടെ കൽപ്പന ഗൗനിക്കുന്നില്ല. അവർ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല.”
DAN 3:13 ഇതിൽ കോപാകുലനായി നെബൂഖദ്നേസർ ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വിളിപ്പിച്ചു. അവർ ഈ പുരുഷന്മാരെ രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നു.
DAN 3:14 നെബൂഖദ്നേസർ അവരോടു ചോദിച്ചു: “ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങൾ എന്റെ ദേവതകളെ സേവിക്കുകയോ ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കുകയോ ചെയ്യുന്നില്ല എന്നതു സത്യംതന്നെയോ?
DAN 3:15 ഇപ്പോൾ കാഹളം, കുഴൽ, തംബുരു, കിന്നരം, വീണ, നാഗസ്വരം തുടങ്ങിയ സകലവിധ വാദ്യനാദവും കേൾക്കുന്ന സമയത്ത് നിങ്ങൾ വീണ് ഞാൻ നിർത്തിയ സ്വർണപ്രതിമയെ നമസ്കരിക്കാൻ സന്നദ്ധരെങ്കിൽ, നല്ലതുതന്നെ. നമസ്കരിക്കുന്നില്ലെങ്കിൽ നിങ്ങളെ ഉടൻതന്നെ എരിയുന്ന തീച്ചൂളയിൽ എറിഞ്ഞുകളയുന്നതാണ്. അവിടെനിന്നു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിക്കാൻ കഴിവുള്ള ദേവൻ ആരാണ്?”
DAN 3:16 ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോട് ഇപ്രകാരം ഉത്തരം പറഞ്ഞു: “അല്ലയോ നെബൂഖദ്നേസരേ, ഈ കാര്യത്തിൽ ഞങ്ങൾ അങ്ങയോട് ഉത്തരം പറയേണ്ട ആവശ്യമില്ല.
DAN 3:17 ഞങ്ങളെ തീച്ചൂളയിലേക്ക് എറിയുന്നെങ്കിൽ, ഞങ്ങൾ സേവിക്കുന്ന ദൈവത്തിനു തീച്ചൂളയിൽനിന്നു ഞങ്ങളെ വിടുവിക്കാൻ കഴിയും. രാജാവേ, ആ ദൈവം ഞങ്ങളെ അങ്ങയുടെ കൈയിൽനിന്ന് വിടുവിക്കും.
DAN 3:18 ഇല്ലെങ്കിലും ഞങ്ങൾ അങ്ങയുടെ ദേവതകളെ സേവിക്കുകയോ അങ്ങു സ്ഥാപിച്ച സ്വർണബിംബത്തെ നമസ്കരിക്കുകയോ ചെയ്യുകയില്ല, എന്നു തിരുമേനി അറിഞ്ഞാലും.”
DAN 3:19 അപ്പോൾ നെബൂഖദ്നേസർ കോപംകൊണ്ടുനിറഞ്ഞു. ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയുംനേരേ അദ്ദേഹത്തിന്റെ മുഖഭാവം മാറി. തീച്ചൂള പതിവിലും ഏഴുമടങ്ങ് അധികം ചൂടാക്കാൻ അദ്ദേഹം കൽപ്പിച്ചു.
DAN 3:20 സൈന്യത്തിലുള്ള കരുത്തരായ ചില സൈനികരോട്, ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും വരിഞ്ഞുകെട്ടി എരിയുന്ന തീച്ചൂളയിൽ ഇട്ടുകളയാൻ കൽപ്പിച്ചു.
DAN 3:21 അങ്ങനെ ഈ പുരുഷന്മാരെ അവർ ധരിച്ചിരുന്ന കുപ്പായങ്ങൾ, കാലുറകൾ, തൊപ്പി, മറ്റു വസ്ത്രങ്ങൾ എന്നിവയോടുകൂടെ ബന്ധിച്ച് എരിയുന്ന തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞു.
DAN 3:22 രാജകൽപ്പന കർശനമായിരിക്കുകയാലും തീച്ചൂള ഏറ്റവുമധികം ചൂടേറിയതാകുകയാലും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും എടുത്തുകൊണ്ടുപോയ ഭടന്മാരെ തീജ്വാല ദഹിപ്പിച്ചുകളഞ്ഞു.
DAN 3:23 ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ പുരുഷന്മാരോ, ബന്ധിതരായി എരിയുന്ന തീച്ചൂളയുടെ നടുവിൽ വീണു.
DAN 3:24 അപ്പോൾ നെബൂഖദ്നേസർ രാജാവ് പരിഭ്രമിച്ചു; അദ്ദേഹം പെട്ടെന്നു ചാടിയെഴുന്നേറ്റ് തന്റെ ഉപദേശകന്മാരോട്, “മൂന്നു പുരുഷന്മാരെയല്ലേ നാം ബന്ധിച്ച്, തീച്ചൂളയുടെ നടുവിലേക്ക് എറിഞ്ഞത്?” എന്നു ചോദിച്ചു. “അതേ, രാജാവേ,” എന്ന് അവർ മറുപടി നൽകി.
DAN 3:25 “നോക്കുക, നാലു പുരുഷന്മാർ ഒരു കേടുംകൂടാതെ കെട്ടഴിഞ്ഞവരായി തീച്ചൂളയുടെ മധ്യത്തിൽ നടക്കുന്നതായി ഞാൻ കാണുന്നു; നാലാമത്തവന്റെ രൂപം ഒരു ദേവപുത്രന്റേതിനു തുല്യമായിരിക്കുന്നു,” എന്നു നെബൂഖദ്നേസർ പറഞ്ഞു.
DAN 3:26 അപ്പോൾ നെബൂഖദ്നേസർ തീച്ചൂളയുടെ വാതിൽക്കൽ ചെന്ന് അത്യുച്ചത്തിൽ, “പരമോന്നത ദൈവത്തിന്റെ ദാസന്മാരായ ശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, പുറത്തുവരിക! ഇങ്ങോട്ടു വരിക!” എന്നു കൽപ്പിച്ചു. ശദ്രക്കും മേശക്കും അബേദ്നെഗോവും തീയുടെ നടുവിൽനിന്ന് പുറത്തുവന്നു.
DAN 3:27 അപ്പോൾ രാജപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും ദേശാധിപതികളും രാജാവിന്റെ ഉപദേശകരും അവരുടെ ചുറ്റും ഒരുമിച്ചുകൂടി. ഈ പുരുഷന്മാരുടെ ശരീരത്തിന്മേൽ തീ പിടിക്കാതെയും അവരുടെ തലമുടി കരിയാതെയും അവരുടെ വസ്ത്രങ്ങൾ കേടുവരാതെയും തീയുടെ മണംപോലും അവരുടെ ശരീരത്തിനുണ്ടാകാതെയും ഇരുന്നതായി കണ്ടു.
DAN 3:28 അപ്പോൾ നെബൂഖദ്നേസർ പറഞ്ഞു: “ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവം വാഴ്ത്തപ്പെടട്ടെ. രാജകൽപ്പന ലംഘിച്ച് തങ്ങളുടെ ദൈവത്തെയല്ലാതെ മറ്റൊരു ദേവനെയും സേവിക്കാതിരിക്കാൻവേണ്ടി സ്വന്തം ജീവൻ ഏൽപ്പിച്ചുകൊടുത്തവരും ആണല്ലോ. തന്നിൽ ശരണപ്പെട്ടവരായ തന്റെ ദാസന്മാരെ അവിടന്നു സ്വന്തം ദൂതനെ അയച്ച് വിടുവിച്ചല്ലോ.
DAN 3:29 അതിനാൽ ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും ദൈവത്തെ ദുഷിച്ച് എന്തെങ്കിലും സംസാരിക്കുന്ന ഏതുരാഷ്ട്രത്തിലുള്ള ഏതുജനതയായാലും ഭാഷക്കാരായാലും അവരെ കഷണംകഷണമായി ചീന്തിക്കളയുകയും അവരുടെ ഭവനങ്ങളെ കൽക്കൂമ്പാരമാക്കുകയും ചെയ്യുമെന്ന് ഞാൻ കൽപ്പന നൽകുന്നു. ഈ വിധത്തിൽ രക്ഷിക്കാൻ കഴിയുന്ന മറ്റൊരു ദേവനുമില്ല.”
DAN 3:30 പിന്നീട് രാജാവ് ശദ്രക്കിനും മേശക്കിനും അബേദ്നെഗോവിനും ബാബേൽ പ്രവിശ്യയിൽ ഉന്നതസ്ഥാനങ്ങൾ നൽകി.
DAN 4:1 നെബൂഖദ്നേസർ രാജാവ്, ഭൂമിയിൽ എല്ലായിടത്തും ജീവിക്കുന്ന സകലരാഷ്ട്രങ്ങൾക്കും ജനങ്ങൾക്കും ഭാഷക്കാർക്കും എഴുതുന്നത്: നിങ്ങൾക്കു സമാധാനം വർധിക്കട്ടെ!
DAN 4:2 പരമോന്നതനായ ദൈവം എനിക്കുവേണ്ടി പ്രവർത്തിച്ച അടയാളങ്ങളും അത്ഭുതചിഹ്നങ്ങളും പ്രസിദ്ധമാക്കുന്നതു നല്ലതെന്ന് എനിക്കു തോന്നിയിരിക്കുന്നു.
DAN 4:3 അവിടത്തെ ചിഹ്നങ്ങൾ എത്ര വലിയവ,
DAN 4:4 നെബൂഖദ്നേസർ എന്ന ഞാൻ, എന്റെ അരമനയിൽ സർവ ആഡംബരത്തോടുംകൂടെ സന്തുഷ്ടജീവിതം നയിച്ചുവരികയായിരുന്നു.
DAN 4:5 എന്നാൽ എന്നെ ഭീതിപ്പെടുത്തുന്ന ഒരു ദുഃസ്വപ്നം ഞാൻ കണ്ടു. കിടക്കയിൽവെച്ച് എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളും ദർശനങ്ങളും എന്നെ ഭയപരവശനാക്കി.
DAN 4:6 അതിനാൽ ഈ സ്വപ്നത്തിന്റെ അർഥം എനിക്കു വെളിപ്പെടുത്തേണ്ടതിന് ബാബേലിലെ സകലജ്ഞാനികളെയും എന്റെ അടുക്കൽ വരുത്താൻ ഞാൻ ആജ്ഞ നൽകി.
DAN 4:7 അപ്പോൾ ആഭിചാരകന്മാരും മന്ത്രവാദികളും ജ്യോതിഷികളും ദേവപ്രശ്നംവെക്കുന്നവരും എന്റെ അടുക്കൽവന്നു. ഞാൻ അവരോട് സ്വപ്നം വിവരിച്ചു; എന്നാൽ അതിന്റെ അർഥം വെളിപ്പെടുത്താൻ അവർക്കു കഴിഞ്ഞില്ല.
DAN 4:8 ഒടുവിൽ എന്റെ ദേവന്റെ പേരുള്ള ബേൽത്ത്ശസ്സർ എന്നവനും വിശുദ്ധദേവതകളുടെ ആത്മാവുള്ളവനുമായ ദാനീയേൽ എന്റെമുമ്പിൽ വന്നു. അദ്ദേഹത്തോട് ഞാൻ എന്റെ സ്വപ്നം ഇപ്രകാരം വിവരിച്ചു:
DAN 4:9 “മന്ത്രവാദികളിൽ പ്രമുഖനായ ബേൽത്ത്ശസ്സരേ, വിശുദ്ധദേവതകളുടെ ആത്മാവു നിന്നിലുണ്ടെന്നും ഒരു രഹസ്യവും നിനക്ക് അജ്ഞാതമല്ലെന്നും എനിക്കറിയാം. ഞാൻ കണ്ട സ്വപ്നത്തിന്റെ താത്പര്യവും അതിന്റെ അർഥവും നീ എന്നെ അറിയിക്കുക.
DAN 4:10 എന്റെ കിടക്കയിൽ ഞാൻ കണ്ട ദർശനങ്ങൾ ഇപ്രകാരമായിരുന്നു. ഞാൻ നോക്കുമ്പോൾ ഭൂമിയുടെ നടുവിൽ ഒരു വൃക്ഷം, അത് അത്യധികം ഉയരമുള്ളതായിരുന്നു.
DAN 4:11 വൃക്ഷം വളരെ വലുപ്പമുള്ളതും ബലമുള്ളതുമായിത്തീർന്നു; അങ്ങനെ അതിന്റെ ഉയരം ആകാശത്തോളമെത്തി. ഭൂമിയുടെ അറ്റങ്ങളോളം അതിനെ കാണാമായിരുന്നു.
DAN 4:12 അതിന്റെ ഇല മനോഹരവും ഫലം സമൃദ്ധവുമായിരുന്നു. എല്ലാവർക്കും അതിൽനിന്ന് ആഹാരം ലഭിച്ചിരുന്നു. വയലിലെ മൃഗങ്ങൾ അതിന്റെ തണലിൽ വിശ്രമിച്ചു; ആകാശത്തിലെ പറവകൾ അതിന്റെ കൊമ്പുകളിൽ വസിച്ചു. എല്ലാ ജീവജാലങ്ങളും അതിൽനിന്ന് ഭക്ഷിച്ചിരുന്നു.
DAN 4:13 “കിടക്കയിൽവെച്ച് എനിക്കുണ്ടായ ദർശനങ്ങളിൽ, വിശുദ്ധനായ ഒരു ദൈവദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു.
DAN 4:14 അദ്ദേഹം ഇപ്രകാരം വിളിച്ചുപറഞ്ഞു: ‘വൃക്ഷം വെട്ടിയിട്ട്, അതിന്റെ കൊമ്പുകൾ മുറിച്ച്, ഇലകൾ കോതി, കായ്കൾ ചിതറിച്ചുകളയുക. മൃഗങ്ങൾ അതിന്റെ കീഴിൽനിന്ന് ഓടിപ്പോകട്ടെ; പക്ഷികൾ അതിന്റെ ശാഖകളിൽനിന്ന് പറന്നകലട്ടെ.
DAN 4:15 എങ്കിലും വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ വയലിലെ പുല്ലുകൾക്കിടയിൽ ചുറ്റും ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കുക. “ ‘ആകാശത്തിലെ മഞ്ഞുകൊണ്ട് അദ്ദേഹം നനയട്ടെ. വയലിലെ മൃഗങ്ങളോടൊപ്പം അദ്ദേഹം മേയട്ടെ.
DAN 4:16 അദ്ദേഹത്തിനു മനുഷ്യസ്വഭാവം മാറ്റി ഒരു മൃഗസ്വഭാവം ലഭിക്കട്ടെ. അങ്ങനെ അദ്ദേഹം ഏഴുകാലം കഴിയട്ടെ.
DAN 4:17 “ ‘പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളുടെയുംമേൽ വാഴുന്നു എന്നും തനിക്ക് ഇഷ്ടമുള്ളവന് അതു നൽകുന്നു എന്നും മനുഷ്യരിൽ ഏറ്റവും താണവനെ അതിന്മേൽ വാഴിക്കുന്നു എന്നും ജീവനോടിരിക്കുന്നവർ അറിയേണ്ടതിന് ഈ വിധി ദൂതന്മാരുടെ ഉത്തരവും വിശുദ്ധജനങ്ങളുടെ തീർപ്പും ആകുന്നു.’
DAN 4:18 “നെബൂഖദ്നേസർ രാജാവെന്ന ഞാൻ കണ്ട സ്വപ്നം ഇതാകുന്നു. ഇപ്പോൾ ബേൽത്ത്ശസ്സരേ, താങ്കൾ ഇതിന്റെ അർഥം പറഞ്ഞുതരിക. എന്റെ രാജ്യത്തിലെ ജ്ഞാനികളാരുംതന്നെ എനിക്ക് അതു വ്യാഖ്യാനിച്ചുതരാൻ കഴിവുള്ളവരായിരുന്നില്ല. എന്നാൽ വിശുദ്ധദേവതകളുടെ ആത്മാവ് നിന്നിൽ ഉള്ളതിനാൽ നിനക്ക് അതു ചെയ്യാൻ കഴിയും.”
DAN 4:19 അപ്പോൾ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേൽ ചിന്താപരവശനായി ഭയപ്പെട്ട് കുറച്ചുസമയത്തേക്ക് അസ്തപ്രജ്ഞനായി ഇരുന്നുപോയി. രാജാവ് അദ്ദേഹത്തോട്, “ബേൽത്ത്ശസ്സരേ, സ്വപ്നമോ അതിന്റെ അർഥമോ നിമിത്തം നീ ചിന്താവിവശനാകരുത്” എന്നു കൽപ്പിച്ചു. അപ്പോൾ ബേൽത്ത്ശസ്സർ ഇപ്രകാരം പറഞ്ഞു: “യജമാനനേ, സ്വപ്നം അങ്ങയുടെ ശത്രുക്കൾക്കും അതിന്റെ അർഥം അങ്ങയുടെ എതിരാളികൾക്കും മാത്രമുള്ളതായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
DAN 4:20 വലുതും ബലമുള്ളതും ആകാശത്തോളം ഉയർന്നതും ഭൂമിയിൽ എവിടെ നിന്നാലും കാണാൻ കഴിയുന്ന
DAN 4:21 മനോഹരമായ ഇലയും സമൃദ്ധമായ ഫലവും എല്ലാവർക്കും ഭക്ഷണവും ഉള്ളതും തണലിൽ മൃഗങ്ങളും ശാഖകളിൽ പക്ഷികളും വിശ്രമിക്കുന്നതുമായ—
DAN 4:22 വൃക്ഷം രാജാവേ, അങ്ങുതന്നെ ആകുന്നു. അങ്ങു മഹാനും പ്രബലനുമായിത്തീർന്നിരിക്കുന്നു. അങ്ങയുടെ പ്രഭാവം ആകാശത്തോളം എത്തുന്നതായി തീർന്നിരിക്കുന്നു. അവിടത്തെ ആധിപത്യം ഭൂമിയുടെ അറ്റങ്ങളോളം വ്യാപിച്ചിരിക്കുന്നു.
DAN 4:23 “വിശുദ്ധനായ ഒരു ദൂതൻ ആകാശത്തുനിന്ന് ഇറങ്ങിവന്ന്, ‘വൃക്ഷം വെട്ടിനശിപ്പിക്കാനും അതിന്റെ കുറ്റി നിലത്തെ വേരുകളോടൊപ്പം ഇരുമ്പും വെങ്കലവുംകൊണ്ടു ബന്ധിക്കപ്പെട്ടനിലയിൽ ശേഷിപ്പിക്കാനും കൽപ്പിച്ചതും; ആകാശത്തെ മഞ്ഞുകൊണ്ട് അദ്ദേഹം നനയുകയും വയലിലെ മൃഗങ്ങളോടൊപ്പം മേയുകയും ചെയ്യട്ടെ, അങ്ങനെ അദ്ദേഹത്തിന് ഏഴുകാലം കഴിയട്ടെ’ എന്നു പറഞ്ഞതും അങ്ങു കണ്ടല്ലോ.
DAN 4:24 “രാജാവേ, അതിന്റെ അർഥം ഇതാകുന്നു: ഇത് എന്റെ യജമാനനായ രാജാവിന്റെമേൽ വന്നിട്ടുള്ള പരമോന്നതനായവന്റെ കൽപ്പനയാകുന്നു.
DAN 4:25 തിരുമേനിയെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും; തിരുമേനിയുടെ വാസം കാട്ടിലെ മൃഗങ്ങളോടുകൂടെയാകും. കാളയെപ്പോലെ അങ്ങു പുല്ലുതിന്നും. തിരുമേനി ആകാശത്തിലെ മഞ്ഞുകൊണ്ട് നനയും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും വാഴുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും തിരുമേനി ഗ്രഹിക്കുന്നതുവരെ അങ്ങനെ ഏഴുകാലം കഴിയും.
DAN 4:26 വൃക്ഷത്തിന്റെ കുറ്റി വേരുകളോടുകൂടെ ശേഷിക്കുന്നതായിക്കണ്ടതിന്റെ അർഥമോ, സ്വർഗമാണ് സകലതും ഭരിക്കുന്നത് എന്ന് അങ്ങ് അംഗീകരിച്ചതിനുശേഷം രാജ്യം തിരുമേനിക്കു സ്ഥിരമായിത്തീരും എന്നത്രേ.
DAN 4:27 അതുകൊണ്ടു രാജാവേ, എന്റെ ഉപദേശം തിരുമേനിക്കു പ്രസാദകരമായിത്തീരട്ടെ. നീതിയാൽ പാപങ്ങളിൽനിന്നും ദരിദ്രരോടു കരുണ കാട്ടുന്നതിനാൽ അനീതിയിൽനിന്നും അങ്ങ് ഒഴിഞ്ഞിരുന്നാലും. അങ്ങനെയെങ്കിൽ അവിടത്തെ ക്ഷേമകാലം തുടർന്നുപോകുകതന്നെ ചെയ്യും.”
DAN 4:28 ഇതെല്ലാം നെബൂഖദ്നേസർ രാജാവിനു സംഭവിച്ചു.
DAN 4:29 പന്ത്രണ്ടു മാസത്തിനുശേഷം, രാജാവ് ബാബേലിലെ അരമനയുടെ മട്ടുപ്പാവിൽ ഉലാത്തുകയായിരുന്നു.
DAN 4:30 “ഇത് എന്റെ ശക്തിയുടെ പ്രഭാവത്താൽ എന്റെ പ്രതാപമഹത്ത്വത്തിനായി ഞാൻതന്നെ നിർമിച്ച രാജകീയ നിവാസമായ ബാബേൽ അല്ലയോ?” എന്ന് രാജാവ് പറഞ്ഞു.
DAN 4:31 ഈ വാക്ക് രാജാവിന്റെ നാവിന്മേൽ ഇരിക്കെത്തന്നെ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി: “നെബൂഖദ്നേസർ രാജാവേ, നിന്നോടുള്ള കൽപ്പനയാണിത്: രാജത്വം നിന്നിൽനിന്ന് നീക്കപ്പെട്ടിരിക്കുന്നു.
DAN 4:32 നിന്നെ മനുഷ്യരുടെ ഇടയിൽനിന്ന് നീക്കിക്കളയും. നിന്റെ വാസം കാട്ടിലെ മൃഗങ്ങളോടൊപ്പമാകും. കാളയെപ്പോലെ നിന്നെ പുല്ലു തീറ്റും. പരമോന്നതൻ ഭൂമിയിലെ സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും തനിക്കിഷ്ടമുള്ളവന് അതു നൽകുന്നു എന്നും നീ അറിയുന്നതുവരെ നിനക്ക് ഏഴുകാലം കഴിയും.”
DAN 4:33 ഉടൻതന്നെ ആ വചനം നെബൂഖദ്നേസറിൽ നിറവേറി. അദ്ദേഹത്തെ മനുഷ്യരിൽനിന്ന് നീക്കിക്കളഞ്ഞു. അദ്ദേഹം കാളയെപ്പോലെ പുല്ലുതിന്നു. അദ്ദേഹത്തിന്റെ രോമം കഴുകന്റെ തൂവൽപോലെയും അദ്ദേഹത്തിന്റെ നഖം പക്ഷികളുടെ നഖംപോലെയും വളരുന്നതുവരെ അദ്ദേഹത്തിന്റെ ദേഹം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
DAN 4:34 ആ കാലം തീർന്നപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ എന്റെ കണ്ണുകൾ സ്വർഗത്തിലേക്കുയർത്തി; എന്റെ ബുദ്ധി എനിക്കു തിരികെക്കിട്ടി. ഞാൻ പരമോന്നതനെ സ്തുതിക്കുകയും എന്നേക്കും ജീവിച്ചിരിക്കുന്നവനെ ആദരിച്ച് മഹത്ത്വപ്പെടുത്തുകയും ചെയ്തു.
DAN 4:35 അവിടന്ന് സകലഭൂവാസികളെയും
DAN 4:36 ആ സമയത്തുതന്നെ ഞാൻ സുബോധമുള്ളവനായി. എന്റെ രാജ്യത്തിന്റെ മഹത്ത്വത്തിനായി എന്റെ പ്രതാപവും മഹത്ത്വവും എനിക്കു തിരികെ ലഭിച്ചു. എന്റെ ഉപദേശകരും പ്രഭുക്കന്മാരും എന്നെ അന്വേഷിച്ചു കണ്ടെത്തി. അങ്ങനെ എന്റെ സിംഹാസനത്തിൽ ഞാൻ പുനരാരൂഢനായി, പൂർവോപരി മഹത്ത്വം എനിക്കു ലഭിച്ചു.
DAN 4:37 ഇപ്പോൾ നെബൂഖദ്നേസർ എന്ന ഞാൻ സ്വർഗസ്ഥനായ രാജാവിനെ സ്തുതിക്കുകയും പുകഴ്ത്തുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടത്തെ പ്രവൃത്തികളെല്ലാം സത്യവും അവിടത്തെ വഴികൾ നീതിപൂർവവുംതന്നെ. നിഗളിച്ചുനടക്കുന്നവരെ താഴ്ത്താൻ അവിടന്നു പ്രാപ്തനാകുന്നു.
DAN 5:1 ബേൽശസ്സർ രാജാവ് തന്റെ പ്രഭുക്കന്മാരിൽ ആയിരംപേർക്ക് ഒരു വിരുന്നു നടത്തി, അവരോടൊപ്പം അദ്ദേഹം വീഞ്ഞുകുടിച്ചു.
DAN 5:2 ബേൽശസ്സർ വീഞ്ഞു രുചിച്ചുനോക്കിയശേഷം തന്റെ പിതാവായ നെബൂഖദ്നേസർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണംകൊണ്ടും വെള്ളികൊണ്ടുമുള്ള പാത്രങ്ങൾ കൊണ്ടുവരാൻ ആജ്ഞാപിച്ചു. രാജാവും പ്രഭുക്കന്മാരും രാജപത്നിമാരും വെപ്പാട്ടികളും ആ പാത്രങ്ങളിൽനിന്ന് കുടിക്കേണ്ടതിനാണ് ഈ കൽപ്പന പുറപ്പെടുവിച്ചത്.
DAN 5:3 അങ്ങനെ അവർ ജെറുശലേമിലെ ദൈവാലയത്തിൽനിന്ന് കൊണ്ടുവന്നിരുന്ന സ്വർണപ്പാത്രങ്ങൾ കൊണ്ടുവന്നു. രാജാവും പ്രഭുക്കന്മാരും രാജാവിന്റെ പത്നിമാരും വെപ്പാട്ടികളും അവയിൽനിന്നു കുടിച്ചു.
DAN 5:4 അവർ വീഞ്ഞുകുടിച്ചശേഷം സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവകൊണ്ടുള്ള ദേവതകളെ സ്തുതിച്ചു.
DAN 5:5 പെട്ടെന്ന് ഒരു മനുഷ്യന്റെ കൈവിരലുകൾ പ്രത്യക്ഷപ്പെട്ടു. വിളക്കുതണ്ടിനുനേരേയുള്ള രാജകൊട്ടാരത്തിന്റെ വെൺഭിത്തിമേൽ എഴുതാനാരംഭിച്ചു. എഴുതിക്കൊണ്ടിരുന്ന കൈപ്പത്തി രാജാവു കണ്ടു.
DAN 5:6 രാജാവിന്റെ മുഖം വിളറി ഭയപരവശനായി; അദ്ദേഹത്തിന്റെ അരയുടെ ഏപ്പ് അഴിഞ്ഞു; കാൽമുട്ടുകൾ കൂട്ടിയിടിച്ചു.
DAN 5:7 മന്ത്രവാദികളെയും ജ്യോതിഷികളെയും ദേവപ്രശ്നംവെക്കുന്നവരെയും വരുത്താൻ രാജാവ് ഉറക്കെ വിളിച്ചുപറഞ്ഞു. ബാബേലിലെ ജ്ഞാനികളോട് രാജാവ് ഇങ്ങനെ പറഞ്ഞു: “ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാൻ കഴിയുന്ന മനുഷ്യനെ ഞാൻ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിപ്പിക്കും. അവൻ രാജ്യത്തിൽ മൂന്നാമനായി വാഴും.”
DAN 5:8 അപ്പോൾ രാജാവിന്റെ സകലജ്ഞാനികളും വന്നുകൂടി; എങ്കിലും ആ എഴുത്തു വായിക്കുന്നതിനോ അർഥം പറയുന്നതിനോ ആർക്കും കഴിഞ്ഞില്ല.
DAN 5:9 അപ്പോൾ ബേൽശസ്സർ രാജാവ് അത്യന്തം പരിഭ്രമിച്ചു; അദ്ദേഹത്തിന്റെ മുഖം അധികം വിളറിവെളുത്തു. അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും അമ്പരന്നു.
DAN 5:10 രാജാവിന്റെയും പ്രഭുക്കന്മാരുടെയും സംസാരം കേട്ട് രാജ്ഞി വിരുന്നുശാലയിൽ എത്തി. രാജ്ഞി ഇപ്രകാരം പറഞ്ഞു: “രാജാവ്, ദീർഘായുസ്സായിരിക്കട്ടെ! അങ്ങ് ചിന്താപരവശനാകുകയോ തിരുമേനിയുടെ മുഖം വിളറുകയോ ചെയ്യരുത്.
DAN 5:11 വിശുദ്ധദേവതകളുടെ ആത്മാവുള്ള ഒരു പുരുഷൻ തിരുമേനിയുടെ രാജ്യത്തുണ്ട്. തിരുമേനിയുടെ പിതാവിന്റെകാലത്ത് അന്തർദൃഷ്ടിയും വിവേകവും ദേവതകളുടേതുപോലെയുള്ള ജ്ഞാനവും അയാളിൽ കണ്ടിരുന്നു. അങ്ങയുടെ പിതാവായ നെബൂഖദ്നേസർ രാജാവ്, അയാളെ ആഭിചാരകന്മാർക്കും മന്ത്രവാദികൾക്കും ജ്യോതിഷികൾക്കും ദേവപ്രശ്നംവെക്കുന്നവർക്കും അധിപതിയായി നിയമിച്ചു.
DAN 5:12 രാജാവു ബേൽത്ത്ശസ്സർ എന്നു പേരുവിളിച്ച ഈ ദാനീയേലിൽ ഉൽക്കൃഷ്ടമനസ്സും ജ്ഞാനവും വിവേകവും സ്വപ്നവ്യാഖ്യാനവും ഗൂഢാർഥപരിജ്ഞാനവും പ്രശ്നപരിഹാരസാമർഥ്യവും കണ്ടിരുന്നതിനാലാണ് ഇപ്രകാരം ചെയ്തത്. ഇപ്പോൾ ദാനീയേലിനെ വിളിച്ചാലും, അദ്ദേഹം ഇതിന്റെ അർഥം വെളിപ്പെടുത്തും.”
DAN 5:13 അതനുസരിച്ച് ദാനീയേലിനെ രാജസന്നിധിയിൽ കൊണ്ടുവന്നു. രാജാവു ദാനീയേലിനോടു പറഞ്ഞു: “എന്റെ പിതാവ് യെഹൂദ്യയിൽനിന്ന് കൊണ്ടുവന്ന യെഹൂദാപ്രവാസികളിൽ ഒരുവനായ ദാനീയേലല്ലേ താങ്കൾ?
DAN 5:14 ദേവതകളുടെ ആത്മാവ് താങ്കളിൽ ഉണ്ടെന്നും അന്തർദൃഷ്ടിയും വിവേകവും അസാധാരണജ്ഞാനവും താങ്കളിൽ കണ്ടിരിക്കുന്നെന്നും ഞാൻ കേട്ടു.
DAN 5:15 ഇപ്പോൾ ജ്ഞാനികളെയും മന്ത്രവാദികളെയും ഈ എഴുത്തുവായിച്ച് അതിന്റെ അർഥം അറിയിക്കാനായി എന്റെമുമ്പിൽ കൊണ്ടുവന്നിരുന്നു. എന്നാൽ അതിന്റെ അർഥം അറിയിക്കാൻ അവർക്കു കഴിഞ്ഞില്ല.
DAN 5:16 എന്നാൽ താങ്കൾ അർഥം വിവരിക്കാനും വിഷമപ്രശ്നങ്ങൾ പരിഹരിക്കാനും പ്രാപ്തനാണെന്നു ഞാൻ കേട്ടിരിക്കുന്നു. ഇപ്പോൾ ഈ എഴുത്തു വായിക്കാനും അതിന്റെ അർഥം വിവരിക്കാനും താങ്കൾക്കു കഴിയുമെങ്കിൽ താങ്കൾ ധൂമ്രവസ്ത്രവും കഴുത്തിൽ പൊന്മാലയും ധരിച്ച് രാജ്യത്തിൽ മൂന്നാമനായി വാഴും.”
DAN 5:17 അപ്പോൾ ദാനീയേൽ രാജാവിനോട് ഇപ്രകാരം മറുപടി പറഞ്ഞു: “സമ്മാനങ്ങൾ തിരുമേനിക്കുതന്നെ ഇരിക്കട്ടെ. പ്രതിഫലം മറ്റാർക്കെങ്കിലും നൽകിയാലും. എങ്കിലും ഞാൻ രാജാവിനുള്ള ഈ എഴുത്തുവായിച്ച് അതിന്റെ അർഥം പറയാം.
DAN 5:18 “രാജാവേ, പരമോന്നതനായ ദൈവം തിരുമേനിയുടെ പിതാവായ നെബൂഖദ്നേസരിന് ആധിപത്യവും പ്രതാപവും മഹത്ത്വവും ബഹുമാനവും നൽകി.
DAN 5:19 ദൈവം അദ്ദേഹത്തിനു നൽകിയ പ്രതാപംനിമിത്തം സകലരാഷ്ട്രങ്ങളും ജനതകളും എല്ലാ ഭാഷക്കാരും അദ്ദേഹത്തെ ഭയപ്പെടുകയും അദ്ദേഹത്തിന്റെമുമ്പിൽ വിറയ്ക്കുകയും ചെയ്തു. താൻ ആഗ്രഹിച്ചവനെ അദ്ദേഹം കൊല്ലുകയും താൻ ആഗ്രഹിച്ചവനെ ജീവനോടെ രക്ഷിക്കുകയും തനിക്കു ബോധിച്ചവനെ ഉയർത്തുകയും തനിക്കു ബോധിച്ചവനെ താഴ്ത്തുകയും ചെയ്തു.
DAN 5:20 എങ്കിലും അദ്ദേഹത്തിന്റെ ഹൃദയം നിഗളിച്ചു. മനസ്സ് അഹങ്കാരത്താൽ കഠിനമായപ്പോൾ രാജസിംഹാസനത്തിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു, പ്രതാപം അദ്ദേഹത്തെ വിട്ടുപോയി.
DAN 5:21 മനുഷ്യരിൽനിന്നും അദ്ദേഹം നീക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഹൃദയം മൃഗത്തിനു തുല്യമായി; അദ്ദേഹത്തിന്റെ വാസം കാട്ടുകഴുതകളോടൊപ്പമായി. കാളകൾക്കെന്നപോലെ പുല്ല് അദ്ദേഹത്തിന് ആഹാരമായി. പരമോന്നതനായ ദൈവം സകലരാജ്യങ്ങളിന്മേലും ഭരണം നടത്തുന്നു എന്നും താൻ ഇച്ഛിക്കുന്നവനെ അവർക്ക് അധിപതിയാക്കിത്തീർക്കുന്നു എന്നും അംഗീകരിച്ചതുവരെയും അദ്ദേഹത്തിന്റെ ശരീരം ആകാശത്തിലെ മഞ്ഞുകൊണ്ടു നനഞ്ഞു.
DAN 5:22 “എങ്കിലും അദ്ദേഹത്തിന്റെ മകനായ ബേൽശസ്സരേ, ഇതെല്ലാം അറിഞ്ഞിരുന്നിട്ടും തിരുമേനി സ്വന്തം ഹൃദയത്തെ വിനയപ്പെടുത്തിയില്ല.
DAN 5:23 നേരേമറിച്ച്, സ്വർഗത്തിലെ ദൈവത്തിനെതിരേ തിരുമേനി സ്വയം ഉയർത്തി. ദൈവാലയത്തിലെ പാത്രങ്ങൾ അവർ അങ്ങയുടെമുമ്പിൽ കൊണ്ടുവന്നു. തിരുമേനിയും തിരുമേനിയുടെ പ്രഭുക്കന്മാരും ഭാര്യമാരും വെപ്പാട്ടികളും അവയിൽനിന്ന് വീഞ്ഞുകുടിച്ചു. വെള്ളി, സ്വർണം, വെങ്കലം, ഇരുമ്പ്, മരം, കല്ല് എന്നിവയാൽ നിർമിക്കപ്പെട്ടതും കാണുന്നതിനോ കേൾക്കുന്നതിനോ ഗ്രഹിക്കുന്നതിനോ കഴിവില്ലാത്തതുമായ ദേവതകളെ നിങ്ങൾ വാഴ്ത്തിസ്തുതിച്ചു. തിരുമേനിയുടെ ജീവശ്വാസവും സർവമാർഗങ്ങളും നിയന്ത്രിക്കുന്ന ദൈവത്തെ തിരുമേനി മഹത്ത്വപ്പെടുത്തിയതുമില്ല.
DAN 5:24 അതിനാൽ ആ ദൈവം ഈ കൈപ്പത്തി അയച്ച് ഈ എഴുത്ത് എഴുതിയിരിക്കുന്നു.
DAN 5:25 “എഴുതപ്പെട്ടിരിക്കുന്നത് ഇപ്രകാരമാണ്: മെനേ, മെനേ, തെക്കേൽ, ഊഫർസീൻ.
DAN 5:26 “വാക്കുകളുടെ അർഥം ഇപ്രകാരമാണ്: മെനേ, എന്നതിന് ദൈവം അങ്ങയുടെ രാജത്വത്തിന്റെ ദിനങ്ങൾ എണ്ണി അതിന് അന്തം വരുത്തിയിരിക്കുന്നു എന്നും
DAN 5:27 തെക്കേൽ, എന്നതിന് അങ്ങയെ ത്രാസിൽ തൂക്കി കുറവുള്ളവനായി കണ്ടിരിക്കുന്നു എന്നും
DAN 5:28 ഊഫർസീൻ, എന്നതിന് അങ്ങയുടെ രാജ്യത്തെ വിഭജിച്ച് മേദ്യർക്കും പാർസികൾക്കുമായി നൽകിയിരിക്കുന്നു എന്നുമാണ്.”
DAN 5:29 അപ്പോൾ ബേൽശസ്സരിന്റെ കൽപ്പനപ്രകാരം ദാനീയേലിനെ അവർ ധൂമ്രവസ്ത്രം ധരിപ്പിച്ചു; അദ്ദേഹത്തിന്റെ കഴുത്തിൽ പൊന്മാല അണിയിച്ചു. അദ്ദേഹത്തെ രാജ്യത്തിലെ മൂന്നാമത്തെ ഉന്നത ഭരണാധികാരിയാക്കി വിളംബരം പുറപ്പെടുവിച്ചു.
DAN 5:30 ആ രാത്രിയിൽത്തന്നെ ബാബേൽരാജാവായ ബേൽശസ്സർ കൊല്ലപ്പെട്ടു.
DAN 5:31 മേദ്യനായ ദാര്യാവേശ് അറുപത്തിരണ്ടാം വയസ്സിൽ രാജ്യം ഏറ്റെടുത്തു.
DAN 6:1 മുഴുവൻ രാജ്യത്തിന്റെയും ഭരണം നിർവഹിക്കാൻ നൂറ്റിയിരുപത് രാജപ്രതിനിധികളെയും
DAN 6:2 അവർക്കുമീതേ മൂന്ന് ഭരണാധിപന്മാരെയും നിയമിക്കുന്നത് ഉചിതമെന്ന് ദാര്യാവേശിനു തോന്നി. ഈ മൂന്നുപേരിൽ ഒരാൾ ദാനീയേലായിരുന്നു. രാജാവിനു നഷ്ടം വരാതിരിക്കുന്നതിനു രാജപ്രതിനിധികൾ ഈ മൂന്നു പേരോടു കണക്കു ബോധിപ്പിക്കേണ്ടിയിരുന്നു.
DAN 6:3 അസാമാന്യ കഴിവുകൾ ഉണ്ടായിരുന്നതിനാൽ ദാനീയേൽ ഈ ഭരണാധിപന്മാരെയും രാജപ്രതിനിധികളെയുംകാൾ ശ്രേഷ്ഠനായി പ്രശോഭിച്ചുതുടങ്ങി. സർവരാജ്യത്തിന്റെയും അധികാരിയായി അദ്ദേഹത്തെ നിയമിക്കാൻ രാജാവു നിർണയിച്ചു.
DAN 6:4 അപ്പോൾ രാജ്യകാര്യസംബന്ധമായി ദാനീയേലിൽ എന്തെങ്കിലും കുറ്റം കണ്ടുപിടിക്കാൻ ഭരണാധിപന്മാരും രാജപ്രതിനിധികളും തക്കംനോക്കി നിന്നിരുന്നു. എന്നാൽ, ദാനീയേൽ വിശ്വസ്തനായിരുന്നതിനാൽ യാതൊരു കൃത്യവിലോപവും അനീതിയും അദ്ദേഹത്തിൽ കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല. ഒരുതെറ്റും കുറവും അദ്ദേഹത്തിൽ കണ്ടില്ല.
DAN 6:5 “അദ്ദേഹത്തിന്റെ ദൈവത്തിന്റെ ന്യായപ്രമാണം സംബന്ധിച്ചല്ലാതെ, ഈ ദാനീയേലിനു വിരോധമായി എന്തെങ്കിലും കുറ്റസംഗതികൾ കണ്ടെത്താൻ നമുക്കു സാധ്യമല്ല,” എന്ന് ആ പുരുഷന്മാർ പറഞ്ഞു.
DAN 6:6 അതുകൊണ്ട് ഈ ഭരണാധിപന്മാരും രാജപ്രതിനിധികളും തമ്മിൽ പറഞ്ഞൊത്തുകൊണ്ട് രാജാവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട് ഇപ്രകാരം ബോധിപ്പിച്ചു: “ദാര്യാവേശ് രാജാവു ദീർഘായുസ്സായിരിക്കട്ടെ!
DAN 6:7 മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മറ്റു മനുഷ്യനോടോ പ്രാർഥിക്കുന്ന ഒരുവനെ സിംഹക്കുഴിയിൽ ഇട്ടുകളയുമെന്നൊരു രാജകൽപ്പന പുറപ്പെടുവിക്കണമെന്നു രാജ്യത്തിലെ എല്ലാ ഭരണാധിപന്മാരും പ്രധാന ഉദ്യോഗസ്ഥരും രാജപ്രതിനിധികളും ഉപദേശകരും ദേശാധിപന്മാരും കൂടിയാലോചിച്ചു തീരുമാനിച്ചിരിക്കുന്നു.
DAN 6:8 അതുകൊണ്ടു രാജാവേ, മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ഈ നിരോധനം പ്രഖ്യാപിക്കുകയും അതു മാറാതിരിക്കുമാറ് രാജകൽപ്പന മുദ്രവെക്കുകയും ചെയ്താലും.”
DAN 6:9 അങ്ങനെ ദാര്യാവേശ് രാജാവ് ഈ നിരോധന ഉത്തരവ് എഴുതി ഒപ്പുവെച്ചു.
DAN 6:10 ഇപ്രകാരം ഒരു കൽപ്പന ഒപ്പുവെച്ചിരിക്കുന്നതായി ദാനീയേൽ അറിഞ്ഞപ്പോൾ അദ്ദേഹം വീട്ടിൽച്ചെന്നു. തന്റെ മാളികമുറിയുടെ ജനാല ജെറുശലേമിനുനേരേ തുറന്നിരുന്നു. താൻ മുമ്പു ചെയ്തിരുന്നതുപോലെ ദിവസം മൂന്നുപ്രാവശ്യം മുട്ടുകുത്തി തന്റെ ദൈവത്തോടു പ്രാർഥിക്കുകയും സ്തോത്രംചെയ്യുകയും ചെയ്തു.
DAN 6:11 അപ്പോൾ ആ പുരുഷന്മാർ കൂടിവന്ന്, ദാനീയേൽ തന്റെ ദൈവത്തിന്റെ മുമ്പാകെ പ്രാർഥനയും യാചനയും കഴിക്കുന്നതു കണ്ടെത്തി.
DAN 6:12 അങ്ങനെ അവർ രാജസന്നിധിയിൽച്ചെന്ന് രാജകൽപ്പനയെപ്പറ്റി ഇപ്രകാരം സംസാരിച്ചു: “രാജാവേ, മുപ്പതു ദിവസത്തേക്ക് അങ്ങയോടല്ലാതെ ഏതെങ്കിലും ദേവനോടോ മനുഷ്യനോടോ പ്രാർഥിക്കുന്ന ഏതു മനുഷ്യനെയും സിംഹക്കുഴിയിൽ ഇട്ടുകളയും എന്നൊരു നിരോധന ഉത്തരവ് തിരുമേനി പുറപ്പെടുവിച്ചിട്ടില്ലയോ?” അപ്പോൾ രാജാവ്: “മേദ്യരുടെയും പാർസികളുടെയും നീക്കംവരാത്ത നിയമപ്രകാരം ആ കാര്യം ശരിതന്നെ” എന്ന് ഉത്തരം പറഞ്ഞു.
DAN 6:13 അപ്പോൾ അവർ രാജസന്നിധിയിൽ ഇപ്രകാരം ബോധിപ്പിച്ചു: “രാജാവേ, യെഹൂദാപ്രവാസികളിൽ ഒരുത്തനായ ദാനീയേൽ, തിരുമേനിയെയോ തിരുമേനി ഒപ്പുവെച്ചിട്ടുള്ള കൽപ്പനയെയോ കൂട്ടാക്കാതെ ദിവസം മൂന്നുപ്രാവശ്യം അപേക്ഷ കഴിച്ചുവരുന്നു.”
DAN 6:14 ഈ വാക്കു കേട്ടയുടൻ രാജാവ് അതിദുഃഖിതനായി ദാനീയേലിനെ മോചിപ്പിക്കാൻ മനസ്സുവെച്ചു; സൂര്യാസ്തമയംവരെയും അദ്ദേഹത്തെ വിടുവിക്കാൻ പ്രയത്നം ചെയ്തു.
DAN 6:15 അപ്പോൾ ഈ പുരുഷന്മാർ പരസ്പരധാരണയോടെ അടുത്തുവന്നു രാജാവിനോട്: “രാജാവു പ്രഖ്യാപിക്കുന്ന യാതൊരു കൽപ്പനയും നിയമവും മാറിപ്പോകരുത് എന്നത് മേദ്യരുടെയും പാർസികളുടെയും ഒരു ചട്ടമാണെന്ന് തിരുമേനി ഗ്രഹിച്ചാലും” എന്നു ബോധിപ്പിച്ചു.
DAN 6:16 അപ്പോൾ രാജാവു കൽപ്പന കൊടുത്തിട്ട്, ദാനീയേലിനെ കൊണ്ടുവന്ന് സിംഹക്കുഴിയിലിട്ടു. “നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കുമാറാകട്ടെ!” എന്നു രാജാവു ദാനീയേലിനോടു പറഞ്ഞു.
DAN 6:17 അവർ ഒരു കല്ലു കൊണ്ടുവന്ന് ഗുഹയുടെ വാതിൽക്കൽ വെച്ചു. ദാനീയേലിന്റെ കാര്യത്തിൽ രാജകൽപ്പന ലംഘിക്കപ്പെടാതിരിക്കാൻ രാജാവ് തന്റെ മുദ്രമോതിരംകൊണ്ടും പ്രഭുക്കന്മാരുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്രവെച്ചു.
DAN 6:18 അതിനുശേഷം രാജാവു കൊട്ടാരത്തിൽചെന്ന് ഉപവസിച്ചു രാത്രി കഴിച്ചുകൂട്ടി. സംഗീതോപകരണങ്ങൾ രാജാവിന്റെ അടുക്കൽ കൊണ്ടുവന്നില്ല. അദ്ദേഹത്തിന് ഉറങ്ങാൻ കഴിഞ്ഞതുമില്ല.
DAN 6:19 രാജാവ് അതിരാവിലെ എഴുന്നേറ്റു വളരെ തിടുക്കത്തോടെ സിംഹഗുഹയുടെ അടുക്കൽ ചെന്നു.
DAN 6:20 ഗുഹയുടെ സമീപത്തെത്തിയപ്പോൾ അദ്ദേഹം ദുഃഖശബ്ദത്തോടെ ദാനീയേലിനെ വിളിച്ച്: “ജീവനുള്ള ദൈവത്തിന്റെ ദാസനായ ദാനീയേലേ, നീ നിരന്തരം സേവിക്കുന്ന നിന്റെ ദൈവം സിംഹങ്ങളിൽനിന്ന് നിന്നെ രക്ഷിക്കാൻ പ്രാപ്തനായോ?” എന്നു ചോദിച്ചു.
DAN 6:21 അപ്പോൾ ദാനീയേൽ രാജാവിനോട്: “രാജാവു ദീർഘായുസ്സായിരുന്നാലും!
DAN 6:22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച് സിംഹങ്ങളുടെ വായ് അടച്ചുകളഞ്ഞു. അവ എനിക്ക് ഒരു ദോഷവും ചെയ്തില്ല. കാരണം, ദൈവത്തിന്റെ മുമ്പാകെ ഞാൻ നിഷ്കളങ്കനാണ്. രാജാവേ, അങ്ങയുടെമുന്നിലും ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
DAN 6:23 അപ്പോൾ രാജാവ് ഏറ്റവും സന്തോഷിച്ചു. ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റുന്നതിന് അദ്ദേഹം കൽപ്പനകൊടുത്തു. അങ്ങനെ ദാനീയേലിനെ ഗുഹയിൽനിന്ന് കയറ്റി. ദാനീയേൽ ദൈവത്തിൽ വിശ്വസിച്ചതുമൂലം അദ്ദേഹത്തിനു യാതൊരു കേടും പറ്റിയതായി കണ്ടില്ല.
DAN 6:24 അതിനുശേഷം രാജാവ് ആജ്ഞാപിച്ചിട്ട്, ദാനീയേലിന്മേൽ വിദ്വേഷപൂർവം ദോഷം ആരോപിച്ചവരെ വരുത്തി. അവരെയും അവരുടെ മക്കളെയും ഭാര്യമാരെയും സിംഹക്കുഴിയിൽ ഇട്ടുകളഞ്ഞു. അവർ ഗുഹയുടെ അടിയിൽ എത്തുന്നതിനുമുമ്പുതന്നെ സിംഹങ്ങൾ അവരെ പിടികൂടി അവരുടെ അസ്ഥികളെല്ലാം തകർത്തുകളഞ്ഞു.
DAN 6:25 പിന്നീട്, ദാര്യാവേശ് രാജാവ് സകലരാഷ്ട്രങ്ങൾക്കും ജനതകൾക്കും ഭൂമിയിൽ എല്ലായിടവും വസിക്കുന്ന സകലഭാഷക്കാർക്കും ഇപ്രകാരം എഴുതി അയച്ചു: “നിങ്ങൾക്കു സമാധാനം വർധിക്കട്ടെ!
DAN 6:26 “എന്റെ രാജ്യത്തിലെ സകലപ്രദേശങ്ങളിലും, ജനങ്ങൾ ദാനീയേലിന്റെ ദൈവത്തിന്റെ മുമ്പാകെ ഭയഭക്തിയോടെ ആയിരിക്കണമെന്നു ഞാൻ കൽപ്പിക്കുന്നു.
DAN 6:27 അവിടന്നു മോചിപ്പിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു;
DAN 6:28 അങ്ങനെ ദാനീയേൽ ദാര്യാവേശിന്റെ ഭരണകാലത്തും പാർസിരാജാവായ കോരെശിന്റെ ഭരണകാലത്തും ശുഭമായിരുന്നു.
DAN 7:1 ബാബേൽരാജാവായ ബേൽശസ്സരിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ ദാനീയേൽ ഒരു സ്വപ്നംകണ്ടു. കിടക്കയിൽവെച്ച് അദ്ദേഹത്തിനു ദർശനങ്ങളുണ്ടായി. അദ്ദേഹം തന്റെ സ്വപ്നത്തിന്റെ സാരാംശം എഴുതി.
DAN 7:2 ദാനീയേൽ ഇപ്രകാരം വിവരിച്ചു: “ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തെ ഇളക്കിമറിക്കുന്നതു ഞാൻ രാത്രി ദർശനത്തിൽ കണ്ടു.
DAN 7:3 അപ്പോൾ വ്യത്യസ്തങ്ങളായ നാലു വലിയ മൃഗങ്ങൾ സമുദ്രത്തിൽനിന്ന് കയറിവന്നു.
DAN 7:4 “ഒന്നാമത്തേതു സിംഹത്തിനു തുല്യം, അതിന് കഴുകന്റെ ചിറകുകൾ ഉണ്ടായിരുന്നു. ഞാൻ നോക്കിക്കൊണ്ടിരിക്കെ, അതിന്റെ ചിറകുകൾ പറിച്ചുനീക്കപ്പെട്ടു; അതിനെ നിലത്തുനിന്നുയർത്തി മനുഷ്യനെപ്പോലെ ഇരുകാലിൽ നിർത്തി; അതിന് ഒരു മനുഷ്യഹൃദയവും നൽകപ്പെട്ടു.
DAN 7:5 “രണ്ടാമതു കരടിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ ഒരു പാർശ്വം ഉയർന്നിരുന്നു; വായിൽ പല്ലുകൾക്കിടയിൽ മൂന്നു വാരിയെല്ലുകൾ ഉണ്ടായിരുന്നു. ‘എഴുന്നേറ്റ് ധാരാളം മാംസം തിന്നുക,’ എന്ന് അതിനോടു പറയപ്പെട്ടു.
DAN 7:6 “അതിനുശേഷം ഞാൻ നോക്കിയപ്പോൾ പുള്ളിപ്പുലിക്കു തുല്യമായ മറ്റൊരു മൃഗത്തെ കണ്ടു. അതിന്റെ മുതുകിൽ പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു. ആ മൃഗത്തിനു നാലു തലയും ഉണ്ടായിരുന്നു. ആധിപത്യം ആ മൃഗത്തിനു ലഭിച്ചു.
DAN 7:7 “അതിനുശേഷം രാത്രി ദർശനത്തിൽ ഞാൻ ഉഗ്രവും ഭയാനകവും അതിശക്തവുമായ നാലാമതൊരു മൃഗത്തെ കണ്ടു. അതിന് വലിയ ഇരുമ്പുപല്ലുകൾ ഉണ്ടായിരുന്നു. അതു തിന്നുകയും തകർക്കുകയും ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തു. അതിനുമുമ്പുള്ള എല്ലാ മൃഗങ്ങളിൽനിന്നും അതു വ്യത്യസ്തമായിരുന്നു; പത്തു കൊമ്പുകൾ അതിനുണ്ടായിരുന്നു.
DAN 7:8 “ആ കൊമ്പുകളെക്കുറിച്ചു ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരു ചെറിയ കൊമ്പ് അവയ്ക്കിടയിൽ മുളച്ചുവന്നു. ആദ്യത്തെ കൊമ്പുകളിൽ മൂന്നെണ്ണം അതിന്റെ മുമ്പിൽവെച്ച് വേരോടെ പിഴുതെറിയപ്പെട്ടു. ഈ കൊമ്പിൽ മനുഷ്യനുള്ളതുപോലെ കണ്ണുകളും വമ്പുപറയുന്ന വായും ഉണ്ടായിരുന്നു.
DAN 7:9 “ഞാൻ നോക്കിക്കൊണ്ടിരിക്കെ, “സിംഹാസനങ്ങൾ ഒരുക്കപ്പെട്ടു; പുരാതനനായവൻ ഉപവിഷ്ടനായി. അവിടത്തെ വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും തലമുടി നിർമലമായ ആട്ടിൻരോമംപോലെയും ആയിരുന്നു. അവിടത്തെ സിംഹാസനം അഗ്നിജ്വാലയും അതിന്റെ ചക്രങ്ങൾ എരിയുന്ന തീയും ആയിരുന്നു.
DAN 7:10 അവിടത്തെ സന്നിധിയിൽനിന്ന് ഒരു അഗ്നിനദി പ്രവഹിക്കുന്നുണ്ടായിരുന്നു. ആയിരമായിരംപേർ അവിടത്തേക്ക് ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരംപേർ അവിടത്തെ മുമ്പിൽ നിന്നിരുന്നു. ന്യായവിസ്താരസഭ സമ്മേളിച്ചു, പുസ്തകങ്ങൾ തുറന്നു.
DAN 7:11 “ആ കൊമ്പു സംസാരിച്ചുകൊണ്ടിരുന്ന അഹങ്കാരവാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ നോക്കി. മൃഗത്തെ കൊന്ന് അതിന്റെ ശരീരം നശിപ്പിച്ച് കത്തിജ്വലിക്കുന്ന തീയിൽ ഇടുന്നതുവരെ ഞാൻ നോക്കിക്കൊണ്ടിരുന്നു.
DAN 7:12 മറ്റു മൃഗങ്ങളുടെ കാര്യത്തിലാകട്ടെ, അവയുടെ ആധിപത്യം നീക്കപ്പെട്ടു; എങ്കിലും ഒരു നിർദിഷ്ടകാലത്തേക്ക് അവയുടെ ആയുസ്സു നീട്ടിക്കൊടുത്തു.
DAN 7:13 “രാത്രിദർശനങ്ങളിൽ ഞാൻ നോക്കിക്കൊണ്ടിരിക്കെ, ആകാശമേഘങ്ങളിലൂടെ മനുഷ്യപുത്രനു സദൃശനായ ഒരുവൻ വരുന്നതു കണ്ടു. അദ്ദേഹം പുരാതനനായവന്റെ അടുക്കൽ ചെന്നു. അവർ അദ്ദേഹത്തെ അവിടത്തെ മുമ്പിൽ കൊണ്ടുവന്നു.
DAN 7:14 സകലരാഷ്ട്രങ്ങളും ജനതകളും ഭാഷക്കാരും അദ്ദേഹത്തെ സേവിക്കേണ്ടതിന് ആധിപത്യവും മഹത്ത്വവും രാജത്വവും അദ്ദേഹത്തിനു നൽകി. അദ്ദേഹത്തിന്റെ ആധിപത്യം നീക്കംവരാത്ത നിത്യാധിപത്യമാണ്. അദ്ദേഹത്തിന്റെ രാജ്യം അനശ്വരംതന്നെ.
DAN 7:15 “ദാനീയേൽ എന്ന ഞാൻ എന്റെ ആത്മാവിൽ ദുഃഖിച്ചു. എന്റെ മനസ്സിലെ ദർശനങ്ങളാൽ ഞാൻ വിവശനായിത്തീർന്നു.
DAN 7:16 ഞാൻ സമീപത്തു നിന്ന ഒരുവന്റെ അടുക്കൽച്ചെന്ന് ഇതിന്റെയെല്ലാം പൊരുൾ എന്താണെന്നു ചോദിച്ചു. “അതിനാൽ അദ്ദേഹം ഈ കാര്യങ്ങളുടെ സാരം എനിക്കു വ്യക്തമാക്കിത്തന്നു.
DAN 7:17 ഈ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉയർന്നുവരാനുള്ള നാലു രാജാക്കന്മാരാകുന്നു.
DAN 7:18 എന്നാൽ പരമോന്നതന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ച് സദാകാലത്തേക്കും രാജ്യം അവകാശമാക്കും.
DAN 7:19 “പിന്നീട്, മറ്റെല്ലാ മൃഗങ്ങളിൽനിന്നു വ്യത്യസ്തവും അതിഭയങ്കരവും ഇരുമ്പുപല്ലുകളും വെങ്കലനഖങ്ങളുമുള്ളതും വിഴുങ്ങുകയും തകർക്കുകയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിമെതിക്കുകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
DAN 7:20 അതിന്റെ തലയിലുണ്ടായിരുന്ന പത്തുകൊമ്പുകളെക്കുറിച്ചും പിന്നീടു മുളച്ചുവളർന്നതും മൂന്നെണ്ണത്തെ വീഴ്ത്തിയതും കണ്ണും വമ്പുപറയുന്ന വായുമുള്ളതും മറ്റുള്ളവയെക്കാൾ കാഴ്ചയിൽ വലുതുമായ മറ്റേ കൊമ്പിനെക്കുറിച്ചും അറിയുവാൻ ഞാൻ ആഗ്രഹിച്ചു.
DAN 7:21 പുരാതനനായവൻ വന്ന് പരമോന്നതന്റെ വിശുദ്ധർക്ക് അനുകൂലമായി വിധി പ്രസ്താവിക്കുകയും വിശുദ്ധർ രാജ്യം പിടിച്ചടക്കുകയും ചെയ്യുന്നസമയം വരുവോളം ആ കൊമ്പു വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ ജയിക്കുന്നതു ഞാൻ കണ്ടു.
DAN 7:23 “അദ്ദേഹം ഈ വിശദീകരണം എനിക്കു നൽകി: നാലാമത്തെ മൃഗം, ഭൂമിയിൽ വരാനുള്ള നാലാമത്തേതായ ഒരു രാജത്വമാണ്. അതു മറ്റെല്ലാ രാജത്വങ്ങളെക്കാളും വ്യത്യസ്തമായിരിക്കും. അത് ഭൂമിയെ മുഴുവൻ വിഴുങ്ങുകയും അതിനെ ചവിട്ടിമെതിക്കുകയും തകർക്കുകയും ചെയ്യും.
DAN 7:24 പത്തുകൊമ്പുകളോ, ഈ രാജത്വത്തിൽനിന്ന് എഴുന്നേൽക്കുന്ന പത്തു രാജാക്കന്മാരാണ്. അവർക്കുശേഷം മറ്റൊരു രാജാവ് എഴുന്നേൽക്കും. മുൻഗാമികളിൽനിന്നു വ്യത്യസ്തനായി അദ്ദേഹം മൂന്നു രാജാക്കന്മാരെ കീഴടക്കും.
DAN 7:25 അദ്ദേഹം പരമോന്നതനെതിരേ വമ്പു പറയുകയും പരമോന്നതന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളയുകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുന്നതിനു ശ്രമിക്കുകയും ചെയ്യും. കാലവും കാലങ്ങളും കാലാർധവും കഴിയുംവരെ അവരെ അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കും.
DAN 7:26 “ ‘എന്നാൽ ന്യായവിസ്താരസഭ ഇരിക്കുകയും അദ്ദേഹത്തിന്റെ ആധിപത്യം എടുത്തുകളഞ്ഞ് അവസാനത്തോളം നശിപ്പിച്ച് മുടിച്ചുകളയുകയും ചെയ്യും.
DAN 7:27 പിന്നീട്, രാജത്വവും ആധിപത്യവും ആകാശത്തിനുകീഴേ എല്ലായിടത്തുമുള്ള രാജ്യങ്ങളുടെ മഹത്ത്വവും പരമോന്നതന്റെ വിശുദ്ധന്മാരായ ജനത്തിനു നൽകപ്പെടും. അവിടത്തെ രാജ്യം ഒരു നിത്യരാജ്യമായിരിക്കും; എല്ലാ ആധിപത്യങ്ങളും അവിടത്തെ സേവിക്കുകയും അനുസരിക്കുകയും ചെയ്യും.’
DAN 7:28 “ഇങ്ങനെയാകുന്നു കാര്യങ്ങളുടെ അവസാനം. ദാനീയേൽ എന്ന ഞാനാകട്ടെ, എന്റെ വിചാരങ്ങളാൽ അതിവിവശനായിത്തീർന്നു. എന്റെ മുഖം വിളറിവെളുത്തു. എങ്കിലും ഈ കാര്യം ഞാൻ ഹൃദയത്തിൽ സംഗ്രഹിച്ചു.”
DAN 8:1 ബേൽശസ്സർരാജാവിന്റെ ഭരണത്തിന്റെ മൂന്നാംവർഷത്തിൽ ദാനീയേൽ എന്ന എനിക്ക്, മുമ്പുണ്ടായ ദർശനത്തെത്തുടർന്ന് മറ്റൊരു ദർശനം ഉണ്ടായി.
DAN 8:2 ഏലാം പ്രവിശ്യയിലെ എന്റെ ദർശനത്തിൽ ഞാൻ ശൂശൻ രാജധാനിയിൽ ആയിരിക്കുന്നതായി കണ്ടു. ഞാൻ ഊലായിനദീതീരത്തു നിൽക്കുന്നതായി ഞാൻ ദർശനത്തിൽ കണ്ടു.
DAN 8:3 ഞാൻ കണ്ണുയർത്തിനോക്കിയപ്പോൾ നദീതീരത്ത് രണ്ടുകൊമ്പുള്ള ഒരു ആട്ടുകൊറ്റൻ നിൽക്കുന്നതു കണ്ടു. അതിന്റെ രണ്ടുകൊമ്പുകളും നീണ്ടവയായിരുന്നു; എന്നാൽ ഒരു കൊമ്പ് അധികം നീണ്ടതുമായിരുന്നു. അധികം നീണ്ടത് ഒടുവിൽ മുളച്ചുവന്നതായിരുന്നു.
DAN 8:4 ആ ആട്ടുകൊറ്റൻ പടിഞ്ഞാറോട്ടും വടക്കോട്ടും തെക്കോട്ടും ഇടിക്കുന്നതു ഞാൻ കണ്ടു. ഒരു മൃഗത്തിനും അതിന്റെ മുമ്പിൽ നിൽക്കാൻ കഴിഞ്ഞില്ല. അതിന്റെ കൈയിൽനിന്നു രക്ഷിക്കാൻ കഴിവുള്ളവർ ആരുമുണ്ടായിരുന്നില്ല. അതു തനിക്കു ബോധിച്ചതുപോലെ പ്രവർത്തിച്ചു അങ്ങനെ അതു വളരെ വലുതായിത്തീർന്നു.
DAN 8:5 ഞാൻ നോക്കിക്കൊണ്ടിരിക്കെ, ഒരു കോലാട്ടുകൊറ്റൻ പടിഞ്ഞാറുനിന്ന് ഭൂമിയുടെ ഉപരിതലത്തിലൂടെ നിലംതൊടാതെ വന്നു; അതിനു കണ്ണുകൾക്കുനടുവിൽ ശ്രദ്ധേയമായ ഒരു കൊമ്പുണ്ടായിരുന്നു.
DAN 8:6 നദീതീരത്തു നിൽക്കുന്നതായി ഞാൻ കണ്ട രണ്ടുകൊമ്പുള്ള ആട്ടുകൊറ്റന്റെനേരേ അത് ഉഗ്രകോപത്തോടെ പാഞ്ഞുചെന്നു.
DAN 8:7 അത് ആട്ടുകൊറ്റനരികെ വരുന്നതായി ഞാൻ കണ്ടു. അത് ആട്ടുകൊറ്റന്റെനേരേ ക്രോധത്തോടെ പാഞ്ഞുചെന്നു. അത് ആട്ടുകൊറ്റനെ ഇടിച്ച് അതിന്റെ കൊമ്പുകൾ ചിതറിച്ചുകളഞ്ഞു. അതിനോട് എതിർത്തു നിൽക്കാനുള്ള ശക്തി ആട്ടുകൊറ്റന് ഉണ്ടായിരുന്നില്ല. അതിനാൽ അത് അതിനെ നിലത്തു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു. ആട്ടുകൊറ്റനെ അതിന്റെ ശക്തിയിൽനിന്നു രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല.
DAN 8:8 കോലാട്ടുകൊറ്റൻ വളരെ വലുതായിത്തീർന്നു. അതിന്റെ ശക്തി വർധിച്ചപ്പോൾ വലിയ കൊമ്പു തകർന്നുപോയി. അതിന്റെ സ്ഥാനത്ത് ആകാശത്തിലെ നാലു കാറ്റുകൾക്കുംനേരേ നാല് അസാധാരണ കൊമ്പുകൾ മുളച്ചുവന്നു.
DAN 8:9 അവയിൽ ഒന്നിൽനിന്ന് ഒരു ചെറിയ കൊമ്പു മുളച്ച് തെക്കോട്ടും കിഴക്കോട്ടും മനോഹരദേശത്തിനുനേരേയും അത്യന്തം വലുതായിത്തീർന്നു.
DAN 8:10 അത് ആകാശത്തിലെ സൈന്യത്തോളം വളർന്ന് ആ നക്ഷത്രസേനയിൽ ചിലതിനെ ഭൂമിയിലേക്കു തള്ളിയിട്ടു ചവിട്ടിക്കളഞ്ഞു.
DAN 8:11 അത് സൈന്യത്തിന്റെ അധിപതിയോളം തന്നെത്തന്നെ വലുതാക്കി; അദ്ദേഹത്തിനു നിരന്തരം അർപ്പിക്കേണ്ട ഹോമയാഗമൃഗത്തെ നീക്കിക്കളയുകയും അദ്ദേഹത്തിന്റെ വിശുദ്ധമന്ദിരം ഇടിച്ചുകളയുകയും ചെയ്തു.
DAN 8:12 സൈന്യത്തിന്റെ അധിപതിയോടുള്ള മത്സരംനിമിത്തം, നിരന്തരം അർപ്പിക്കേണ്ട ഹോമയാഗത്തിന്റെ സ്ഥാനത്ത് തന്നെ സേവിക്കാനുള്ള സമൂഹത്തെ ആ മൃഗം നിയമിച്ചു. അതു സത്യത്തെ തകിടംമറിച്ചുകൊണ്ടു ചെയ്ത പ്രവൃത്തികളിലെല്ലാം അഭിവൃദ്ധിപ്രാപിക്കുകയും ചെയ്തു.
DAN 8:13 അപ്പോൾ ഒരു വിശുദ്ധൻ സംസാരിക്കുന്നതു ഞാൻ കേട്ടു. സംസാരിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധനോട്, മറ്റൊരു വിശുദ്ധൻ: “നിരന്തരം അർപ്പിക്കുന്ന ഹോമയാഗമൃഗത്തെയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മത്സരത്തെയും വിശുദ്ധമന്ദിരം, സൈന്യം എന്നിവയും ചവിട്ടിമെതിക്കപ്പെടാൻ ഏൽപ്പിക്കപ്പെടുന്നതിനെയും സംബന്ധിച്ച ദർശനം നിറവേറാൻ എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു.
DAN 8:14 അദ്ദേഹം എന്നോട്: “2,300 സന്ധ്യകളും ഉഷസ്സുകളും വേണ്ടിവരും. അതിനുശേഷം വിശുദ്ധമന്ദിരം പുനർനിർമിക്കപ്പെടും” എന്നു പറഞ്ഞു.
DAN 8:15 ദാനീയേൽ എന്ന ഞാൻ ദർശനം കണ്ടശേഷം അർഥം ഗ്രഹിക്കാൻ ആഗ്രഹിച്ചുകൊണ്ടിരിക്കെ, ഒരു പുരുഷരൂപം എന്റെമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു.
DAN 8:16 ഊലായി തീരങ്ങൾക്കു മധ്യേനിന്ന്, “ഗബ്രീയേലേ, ഇവനു ദർശനം ഗ്രഹിപ്പിച്ചുകൊടുക്കുക” എന്നു പറയുന്ന ഒരു പുരുഷന്റെ ശബ്ദം ഞാൻ കേട്ടു.
DAN 8:17 അങ്ങനെ അദ്ദേഹം ഞാൻ നിന്നിരുന്നിടത്തു വന്നു. അദ്ദേഹം വന്നപ്പോൾ ഞാൻ ഭയപ്പെട്ടു കമിഴ്ന്നുവീണു. എന്നാൽ അദ്ദേഹം: “മനുഷ്യപുത്രാ,” ഈ ദർശനം അന്ത്യകാലത്തെ സംബന്ധിച്ചുള്ളതെന്നു ഗ്രഹിച്ചുകൊൾക, എന്നു പറഞ്ഞു.
DAN 8:18 അദ്ദേഹം എന്നോടു സംസാരിച്ചുകൊണ്ടിരിക്കെ, ഞാൻ ബോധരഹിതനായി, നിലത്തു കമിഴ്ന്നുവീണു. അദ്ദേഹം എന്നെ തൊട്ടു നിവർന്നുനിൽക്കുമാറാക്കി.
DAN 8:19 അദ്ദേഹം പറഞ്ഞു: “ഇതാ, ക്രോധകാലത്തിന്റെ അവസാനത്തിൽ എന്തു സംഭവിക്കുമെന്നു ഞാൻ നിന്നെ അറിയിക്കാൻ പോകുകയാണ്; കാരണം അത് അന്ത്യകാലത്തേക്കുള്ള ദർശനമത്രേ.
DAN 8:20 രണ്ടു കൊമ്പുള്ളതായി നീ കണ്ട ആട്ടുകൊറ്റൻ മേദ്യരുടെയും പാർസികളുടെയും രാജാക്കന്മാരെ കുറിക്കുന്നു.
DAN 8:21 പരുപരുത്ത കോലാട്ടുകൊറ്റൻ ഗ്രീക്കുരാജാവാണ്. കണ്ണുകൾക്കു മധ്യേയുള്ള വലിയ കൊമ്പ് അവരുടെ ആദ്യരാജാവിനെയാണ് കുറിക്കുന്നത്.
DAN 8:22 ഒടിഞ്ഞ കൊമ്പിന്റെ സ്ഥാനത്തു മുളച്ചുവന്ന നാലു കൊമ്പുകളും അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് ഉത്ഭവിക്കുന്ന നാലു രാജ്യങ്ങളെ കാണിക്കുന്നു; എന്നാൽ അദ്ദേഹത്തിന്റെ ശക്തിയോടെ അല്ലതാനും.
DAN 8:23 “അവരുടെ ഭരണത്തിന്റെ അന്ത്യകാലത്ത്—അതിക്രമക്കാരുടെ അതിക്രമം മുഴുക്കുമ്പോൾ—ഉഗ്രരൂപിയും കൗശലബുദ്ധിയുള്ളവനുമായ ഒരു രാജാവ് എഴുന്നേൽക്കും.
DAN 8:24 അദ്ദേഹം അതിശക്തനാകും; സ്വന്തശക്തിയാൽ അല്ലതാനും. അദ്ദേഹം ഭയങ്കരനാശം ചെയ്തുകൊണ്ട് തന്റെ ഇഷ്ടം പ്രവർത്തിച്ച് വിജയിക്കും. അദ്ദേഹം വീരന്മാരെയും വിശുദ്ധജനത്തെയും നശിപ്പിക്കും.
DAN 8:25 വഞ്ചന പടർന്നുപന്തലിക്കാൻ അദ്ദേഹം ഇടയാക്കുകയും മറ്റുള്ളവരെക്കാൾ താൻ ഉന്നതനെന്നു ഭാവിക്കുകയും ചെയ്യും. അവർ സുരക്ഷിതരെന്നു കരുതിയിരിക്കുന്ന അദ്ദേഹം പലരെയും നശിപ്പിക്കും. പ്രഭുക്കന്മാരുടെ പ്രഭുവിനെയും അദ്ദേഹം എതിർക്കും. എന്നാൽ അദ്ദേഹം തകർക്കപ്പെടും; മനുഷ്യകരംകൊണ്ടല്ലതാനും.
DAN 8:26 “സന്ധ്യകളെയും ഉഷസ്സുകളെയുംപറ്റിയുണ്ടായ ദർശനം സത്യമാണ്. എന്നാൽ ഈ ദർശനം മുദ്രവെക്കുക; അതു വിദൂരഭാവികാലത്തേക്കുള്ളതാകുന്നു.”
DAN 8:27 ഇതിനുശേഷം ദാനീയേലെന്ന ഞാൻ വളരെദിവസത്തേക്കു ക്ഷീണിതനും രോഗിയുമായിരുന്നു. പിന്നീട് വീണ്ടും ഞാൻ എഴുന്നേറ്റ് രാജകാര്യങ്ങളിൽ വ്യാപൃതനായി. ഈ ദർശനത്തെക്കുറിച്ചു ഞാൻ അത്ഭുതപരവശനായി; അതു മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായിരുന്നു.
DAN 9:1 ബാബേൽ രാജ്യത്തിൽ രാജാവായിത്തീർന്നവനും മേദ്യനായ അഹശ്വേരോശിന്റെ പുത്രനുമായ ദാര്യാവേശിന്റെ ഭരണത്തിന്റെ ഒന്നാംവർഷത്തിൽ,
DAN 9:2 ദാനീയേൽ എന്ന ഞാൻ, ജെറുശലേമിന്റെ ശൂന്യാവസ്ഥ എഴുപതു വർഷംകൊണ്ട് അവസാനിക്കും എന്നു യിരെമ്യാപ്രവാചകനുണ്ടായ യഹോവയുടെ അരുളപ്പാടനുസരിച്ചുള്ള ഒരു കാലസംഖ്യ തിരുവെഴുത്തുകളിൽനിന്ന് ഗ്രഹിച്ചു.
DAN 9:3 അതിനാൽ ഞാൻ ഉപവസിച്ചും ചാക്കുശീലയുടുത്തും വെണ്ണീറിൽ ഇരുന്നുംകൊണ്ട് പ്രാർഥനയിലും യാചനയിലുമായി കർത്താവായ ദൈവത്തെ അന്വേഷിക്കാൻ മനസ്സുവെച്ചു.
DAN 9:4 ഞാൻ എന്റെ ദൈവമായ യഹോവയോട് ഇപ്രകാരം പ്രാർഥിച്ച് ഏറ്റുപറഞ്ഞു: “വലിയവനും ഭയങ്കരനും തന്നെ സ്നേഹിക്കുന്നവർക്കും തന്റെ കൽപ്പനകളെ പ്രമാണിക്കുന്നവർക്കും അചഞ്ചലസ്നേഹത്തിന്റെ ഉടമ്പടി ഉറപ്പിക്കുന്ന ദൈവവുമായ കർത്താവേ,
DAN 9:5 ഞങ്ങൾ പാപംചെയ്തു, അതിക്രമം പ്രവർത്തിച്ചു; ദുഷ്ടതയോടെ ജീവിച്ചു. അങ്ങയുടെ കൽപ്പനകളിൽനിന്നും നിയമങ്ങളിൽനിന്നും വിട്ടുമാറി അങ്ങയോടു മത്സരിച്ചു.
DAN 9:6 ഞങ്ങളുടെ രാജാക്കന്മാരോടും പ്രഭുക്കന്മാരോടും പിതാക്കന്മാരോടും ദേശത്തിലെ സകലജനങ്ങളോടും അവിടത്തെ നാമത്തിൽ സംസാരിച്ച അങ്ങയുടെ ദാസന്മാരായ പ്രവാചകന്മാരുടെ വാക്കു ഞങ്ങൾ കേട്ടനുസരിച്ചതുമില്ല.
DAN 9:7 “കർത്താവേ, അങ്ങു നീതിമാനാണ് എന്നാൽ യെഹൂദാജനവും ജെറുശലേംനിവാസികളും സകല ഇസ്രായേൽജനവും അങ്ങയോടു കാണിച്ച അവിശ്വസ്തതനിമിത്തം സർവദേശങ്ങളിലും ചിതറിക്കപ്പെട്ട ദൂരസ്ഥരും സമീപസ്ഥരുമായ ഞങ്ങൾക്കോ, ഇന്നുള്ളത് ലജ്ജമാത്രം.
DAN 9:8 യഹോവേ, ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ഞങ്ങളും ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും ഞങ്ങളുടെ പിതാക്കന്മാരും ലജ്ജകൊണ്ടു മൂടിയിരിക്കുന്നു.
DAN 9:9 ഞങ്ങളുടെ ദൈവമായ കർത്താവിന്റെ പക്കൽ കരുണയും വിമോചനവുമുണ്ട്. ഞങ്ങളോ, അവിടത്തോടു മത്സരിച്ചിരിക്കുന്നു.
DAN 9:10 ഞങ്ങളുടെ ദൈവമായ യഹോവയുടെ വചനം ഞങ്ങൾ അനുസരിക്കുകയോ അവിടത്തെ ദാസന്മാരായ പ്രവാചകന്മാരിലൂടെ ഞങ്ങളുടെമുമ്പിൽവെച്ച ന്യായപ്രമാണം പ്രമാണിക്കുകയോ ചെയ്തിട്ടില്ല.
DAN 9:11 ഇസ്രായേൽ മുഴുവനും അവിടത്തെ അനുസരിക്കാതെ, അവിടത്തെ ന്യായപ്രമാണം ലംഘിച്ച് വഴിവിട്ടു നടന്നിരിക്കുന്നു. “ഞങ്ങൾ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുകയാൽ ദൈവത്തിന്റെ ദാസനായ മോശയുടെ ന്യായപ്രമാണത്തിൽ ആണയിലൂടെ ശപഥംചെയ്തു രേഖപ്പെടുത്തിയിട്ടുള്ള ന്യായവിധി ഞങ്ങളുടെമേൽ ചൊരിഞ്ഞിരിക്കുന്നു.
DAN 9:12 വലിയ അനർഥം ഞങ്ങളുടെമേൽ വരുത്തുമെന്ന് ഞങ്ങൾക്കും ഞങ്ങളെ ന്യായപാലനംചെയ്തവർക്കും എതിരേ സംസാരിച്ചിരിക്കുന്ന വചനങ്ങൾ അങ്ങു നിറവേറ്റിയിരിക്കുന്നു; ജെറുശലേമിനു സംഭവിച്ചതുപോലെയുള്ള ഒന്ന് ആകാശത്തിൻകീഴിലെങ്ങും ഒരിക്കലും സംഭവിച്ചിട്ടില്ലല്ലോ.
DAN 9:13 മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുള്ളതുപോലെ ഈ അനർഥമെല്ലാം ഞങ്ങൾക്കു ഭവിച്ചിരിക്കുന്നു. എന്നിട്ടും ഞങ്ങളുടെ അകൃത്യം വിട്ടുതിരിഞ്ഞ് അങ്ങയുടെ സത്യത്തിനു ചെവികൊടുത്തുകൊണ്ട് ഞങ്ങളുടെ ദൈവമായ യഹോവയുടെ കരുണയ്ക്കായി ഞങ്ങൾ അപേക്ഷിച്ചിട്ടില്ല.
DAN 9:14 അതുകൊണ്ട് ഈ വിനാശം ഞങ്ങളുടെമേൽ വരുത്തുന്നതിനു യഹോവ മടിച്ചില്ല, കാരണം അവിടന്നു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ഞങ്ങളുടെ ദൈവമായ യഹോവ നീതിമാനാകുന്നു; എന്നിട്ടും ഞങ്ങൾ അവിടത്തെ വചനം കേട്ടനുസരിച്ചിട്ടില്ല.
DAN 9:15 “ബലമുള്ള ഭുജത്താൽ തന്റെ ജനത്തെ ഈജിപ്റ്റുദേശത്തുനിന്നു കൊണ്ടുവരികയും ഇന്നുള്ളതുപോലെ തനിക്കായി ഒരു നാമം സ്ഥാപിക്കുകയും ചെയ്തിട്ടുള്ള ഞങ്ങളുടെ ദൈവമായ കർത്താവേ, ഞങ്ങൾ പാപംചെയ്തിരിക്കുന്നു, ഞങ്ങൾ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
DAN 9:16 കർത്താവേ, അവിടത്തെ സർവനീതിക്കും തക്കവണ്ണം ഇപ്പോൾ അങ്ങയുടെ കോപവും ക്രോധവും അങ്ങയുടെ വിശുദ്ധപർവതമായ ജെറുശലേം നഗരംവിട്ടു നീങ്ങുമാറാകട്ടെ. എന്തെന്നാൽ ഞങ്ങളുടെ പാപവും ഞങ്ങളുടെ പിതാക്കന്മാരുടെ അതിക്രമവുംനിമിത്തം ജെറുശലേമും അങ്ങയുടെ ജനങ്ങളും ചുറ്റുമുള്ള എല്ലാവർക്കും ഒരു നിന്ദാവിഷയമായിത്തീർന്നിരിക്കുന്നു.
DAN 9:17 “അതിനാൽ ഞങ്ങളുടെ ദൈവമേ, ഇപ്പോൾ അവിടത്തെ ദാസന്റെ പ്രാർഥനയ്ക്കും യാചനകൾക്കും ചെവിചായ്‌ക്കണമേ. ശൂന്യമായിക്കിടക്കുന്ന അവിടത്തെ വിശുദ്ധമന്ദിരത്തിന്മേൽ കർത്താവ് നിമിത്തം തിരുമുഖം പ്രകാശിപ്പിക്കണമേ.
DAN 9:18 എന്റെ ദൈവമേ, ചെവിചായ്ച്ചു കേൾക്കണമേ. കണ്ണുതുറന്നു തിരുനാമം വഹിക്കുന്ന നഗരത്തിന്റെ ശൂന്യത കാണണമേ. ഞങ്ങളുടെ നീതിനിമിത്തമല്ല, അവിടത്തെ മഹാദയ കാരണമാണ് ഞങ്ങൾ ഈ അപേക്ഷ തിരുസന്നിധിയിൽ സമർപ്പിക്കുന്നത്.
DAN 9:19 കർത്താവേ, കേൾക്കണമേ. കർത്താവേ, ക്ഷമിക്കണമേ. കർത്താവേ, ചെവിക്കൊണ്ട് പ്രവർത്തിക്കണമേ. എന്റെ ദൈവമേ, തിരുനാമംനിമിത്തം ഇനിയും താമസിക്കരുതേ; അവിടത്തെ നഗരവും അവിടത്തെ ജനവും തിരുനാമം വഹിക്കുന്നല്ലോ.”
DAN 9:20 ഞാൻ ഇങ്ങനെ പ്രാർഥിക്കുകയും എന്റെ പാപവും എന്റെ ജനമായ ഇസ്രായേലിന്റെ പാപവും ഏറ്റുപറയുകയും എന്റെ ദൈവത്തിന്റെ വിശുദ്ധപർവതത്തിനുവേണ്ടി എന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ—
DAN 9:21 ഞാൻ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, മുമ്പു ഞാൻ ദർശനത്തിൽ കണ്ടിരുന്ന പുരുഷനായ ഗബ്രീയേൽ, സന്ധ്യായാഗത്തിന്റെ സമയത്ത് അത്യന്തം ക്ഷീണിതനായിരുന്ന എന്റെ അടുക്കൽ അതിവേഗത്തിൽ പറന്നെത്തി.
DAN 9:22 അദ്ദേഹം എന്നോടു സംസാരിക്കുകയും ഇത്തരം നിർദേശങ്ങൾ നൽകുകയും ചെയ്തു: “ദാനീയേലേ, നിനക്ക് ഉൾക്കാഴ്ചയും വിവേകവും പകർന്നുതരാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
DAN 9:23 നീ ഏറ്റവും പ്രിയപ്പെട്ടവനാകുകയാൽ നിന്റെ പ്രാർഥനയുടെ ആരംഭത്തിൽതന്നെ എനിക്കു കൽപ്പന ലഭിച്ചു; നിന്നോടു സംസാരിക്കാൻ ഞാൻ വന്നിരിക്കുന്നു. അതിനാൽ ഈ സന്ദേശം കേട്ടു ദർശനത്തിന്റെ അർഥം ഗ്രഹിച്ചുകൊൾക.
DAN 9:24 “അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനും പാപത്തിനു വിരാമംകുറിക്കുന്നതിനും അനീതിക്കു പ്രായശ്ചിത്തം ചെയ്യുന്നതിനും അനന്തമായ നീതി സ്ഥാപിക്കുന്നതിനും ദർശനവും പ്രവചനവും മുദ്രയിടുന്നതിനും അതിവിശുദ്ധസ്ഥലത്തെ അഭിഷേകം ചെയ്യുന്നതിനും നിന്റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ‘ഏഴുകൾ’ നിയമിച്ചിരിക്കുന്നു.
DAN 9:25 “അതുകൊണ്ട് ഇത് അറിയുകയും മനസ്സിലാക്കുകയുംചെയ്യുക: ജെറുശലേമിനെ പുനരുദ്ധരിച്ചു പുനർനിർമിക്കാൻ കൽപ്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായ ഭരണാധിപന്റെ വരവുവരെ ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’ ഉണ്ടായിരിക്കും. അതു കഷ്ടതയുടെ കാലത്തുതന്നെ തെരുവീഥികളും കിടങ്ങുകളുമായി പുനർനിർമിക്കപ്പെടും.
DAN 9:26 അറുപത്തിരണ്ട് ‘ഏഴുകൾ’ ക്കുശേഷം അഭിഷിക്തൻ വധിക്കപ്പെടും; തനിക്കുവേണ്ടി അല്ലതാനും. വരാനിരിക്കുന്ന ഭരണാധിപന്റെ ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും. അതിന്റെ അവസാനം ഒരു പ്രളയംപോലെ കടന്നുവരും: അന്ത്യംവരെയും യുദ്ധങ്ങൾ തുടരും. വിനാശം പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.
DAN 9:27 ഒരു ‘ഏഴു’ കാലത്തേക്ക് അദ്ദേഹം പലരോടും ഉടമ്പടി ചെയ്യും. ‘ഏഴിന്റെ’ മധ്യത്തിൽ അദ്ദേഹം ദഹനയാഗവും ഭോജനയാഗവും നിർത്തലാക്കും. പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന അന്ത്യം അദ്ദേഹത്തിന്റെമേൽ വർഷിക്കുന്നതുവരെ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത ദൈവാലയത്തിൽ അദ്ദേഹം സ്ഥാപിക്കും.”
DAN 10:1 പാർസിരാജാവായ കോരെശിന്റെ മൂന്നാംവർഷത്തിൽ ബേൽത്ത്ശസ്സർ എന്നു പേരുള്ള ദാനീയേലിന് ഒരു കാര്യം വെളിപ്പെട്ടു. ആ കാര്യം സത്യവും ഒരു മഹായുദ്ധത്തെ സംബന്ധിക്കുന്നതും ആയിരുന്നു. ആ കാര്യത്തിന്റെ അർഥം ഒരു ദർശനത്തിലൂടെ അദ്ദേഹം മനസ്സിലാക്കി.
DAN 10:2 ആ ദിവസങ്ങളിൽ ദാനീയേലെന്ന ഞാൻ മൂന്നാഴ്ചയായി ദുഃഖിച്ചുകൊണ്ടിരുന്നു.
DAN 10:3 ആ മൂന്നാഴ്ച കഴിയുവോളം ഞാൻ സ്വാദുഭോജനം കഴിക്കുകയോ മാംസം, വീഞ്ഞ് എന്നിവ രുചിക്കുകയോ എണ്ണതേക്കുകയോ ചെയ്തില്ല.
DAN 10:4 ഒന്നാംമാസം ഇരുപത്തിനാലാം തീയതി ഞാൻ മഹാനദിയായ ടൈഗ്രീസിന്റെ തീരത്തിരിക്കുകയായിരുന്നു.
DAN 10:5 ഞാൻ തലയുയർത്തിനോക്കി ചണവസ്ത്രം ധരിച്ച് അരയിൽ ഊഫാസിൽനിന്നുള്ള തങ്കംകൊണ്ടു നിർമിച്ച അരപ്പട്ട കെട്ടിയതുമായ ഒരു പുരുഷനെ കണ്ടു.
DAN 10:6 അദ്ദേഹത്തിന്റെ ശരീരം പുഷ്യരാഗംപോലെയും മുഖം മിന്നൽപ്പിണർപോലെയും കണ്ണുകൾ എരിയുന്ന പന്തങ്ങൾപോലെയും കൈകളും കാലുകളും മിനുക്കിയ വെങ്കലത്തിന്റെ ശോഭയുള്ളവയും ആയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ആൾക്കൂട്ടത്തിന്റെ ആരവംപോലെയും ആയിരുന്നു.
DAN 10:7 ദാനീയേൽ എന്ന ഞാൻമാത്രം ഈ ദർശനം കണ്ടു; എന്നോടുകൂടെയുണ്ടായിരുന്നവർ ഈ ദർശനം കണ്ടില്ല. എങ്കിലും ഒരു വലിയ ഭീതി അവരുടെമേൽ വീണു; അവർ ഓടിയൊളിച്ചു.
DAN 10:8 അങ്ങനെ ഞാൻ തനിയേ ഇരുന്ന് ആ മഹാദർശനം കണ്ടു; എന്നിൽ ബലം ശേഷിച്ചിരുന്നില്ല. എന്റെ മുഖം വിളറിവെളുത്തു; ഞാൻ ഒന്നിനും കഴിവില്ലാത്തവൻ ആയിത്തീർന്നു.
DAN 10:9 അദ്ദേഹത്തിന്റെ വാക്കുകളുടെ ശബ്ദം ഞാൻ കേട്ടു. ഞാൻ ആ ശബ്ദം കേട്ടപ്പോൾത്തന്നെ ബോധരഹിതനായി നിലത്തു കമിഴ്ന്നുവീണു.
DAN 10:10 അപ്പോൾ ഒരു കരം എന്നെ സ്പർശിച്ചു; അപ്പോൾ കൈകളും കാൽമുട്ടുകളും ഊന്നി വിറച്ചുകൊണ്ടു ഞാൻ നിന്നു.
DAN 10:11 അദ്ദേഹം എന്നോട്: “ഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാൻ നിന്നോടു പറയാൻ പോകുന്ന കാര്യങ്ങൾ ശ്രദ്ധയോടെ കേട്ടുകൊൾക, നിവർന്നുനിൽക്കുക. എന്നെ ഇപ്പോൾ അയച്ചിരിക്കുന്നത് നിന്റെ അടുക്കലേക്കാണ്” എന്നു പറഞ്ഞു. അദ്ദേഹം ഈ വാക്കുകൾ സംസാരിച്ചപ്പോൾ ഞാൻ വിറയലോടെ നിവർന്നുനിന്നു.
DAN 10:12 പിന്നീട് അദ്ദേഹം പറഞ്ഞു: “ദാനീയേലേ, ഭയപ്പെടേണ്ട, ഇതു ഗ്രഹിക്കുന്നതിനും നിന്റെ ദൈവത്തിന്റെ മുമ്പിൽ സ്വയം താഴ്ത്തുന്നതിനും നീ മനസ്സുവെച്ച ആദ്യദിവസംമുതൽ നിന്റെ വാക്കുകൾ കേട്ടിരിക്കുന്നു. നിന്റെ അപേക്ഷയ്ക്ക് ഉത്തരമായിത്തന്നെ ഞാൻ വന്നിരിക്കുന്നു.
DAN 10:13 പാർസിരാജ്യത്തിന്റെ പ്രഭു ഇരുപത്തൊന്നുദിവസം എന്നോട് എതിർത്തുനിന്നു. അപ്പോൾ പ്രധാന പ്രഭുക്കന്മാരിൽ ഒരുവനായ മീഖായേൽ എന്നെ സഹായിക്കാൻ വന്നു. കാരണം ഞാൻ അവിടെ പാർസിരാജാവിനോടൊപ്പം തടഞ്ഞുവെക്കപ്പെട്ടിരുന്നു.
DAN 10:14 നിന്റെ ജനത്തിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് നിന്നെ അറിയിക്കാൻ ഞാൻ ഇപ്പോൾ വന്നിരിക്കുന്നു. ദർശനം വിദൂരഭാവിയിലേക്കുള്ളതാകുന്നു.”
DAN 10:15 അദ്ദേഹം ഈ വാക്കുകൾ എന്നോടു സംസാരിച്ചപ്പോൾ ഞാൻ മുഖം കുനിച്ച് ഒന്നും പറയാൻ കഴിവില്ലാതെ നിന്നുപോയി.
DAN 10:16 അപ്പോൾ മനുഷ്യരൂപമുള്ള ഒരുവൻ എന്റെ അധരങ്ങളെ തൊട്ടു. അപ്പോൾ ഞാൻ വായ് തുറന്ന് എന്റെമുമ്പിൽ നിന്നവനോട് ഇപ്രകാരം സംസാരിച്ചു: “യജമാനനേ, ഈ ദർശനം നിമിത്തം എനിക്ക് അതിവേദന ബാധിച്ച് ഒരു ശക്തിയുമില്ലാതായിരിക്കുന്നു.
DAN 10:17 അടിയനു യജമാനനോട് എങ്ങനെ സംസാരിക്കാൻ കഴിയും? എനിക്കോ, ഇപ്പോൾ ഒട്ടും ശക്തിയില്ല. എന്നിൽ ശ്വാസംപോലും ശേഷിച്ചിട്ടില്ല.”
DAN 10:18 അപ്പോൾ മനുഷ്യസാദൃശ്യമുള്ളവൻ വീണ്ടും എന്നെ തൊട്ട് ബലപ്പെടുത്തി.
DAN 10:19 “ഏറ്റവും പ്രിയപ്പെട്ടവനേ, ഭയപ്പെടേണ്ട; നിനക്കു സമാധാനം! ശക്തിപ്പെടുക, ശക്തനായിരിക്കുക,” എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. അദ്ദേഹം എന്നോടു സംസാരിച്ചപ്പോൾത്തന്നെ ഞാൻ ശക്തിയുള്ളവനായിത്തീർന്നു, “യജമാനൻ സംസാരിച്ചാലും; അങ്ങ് എന്നെ ബലപ്പെടുത്തിയല്ലോ” എന്നു പറഞ്ഞു.
DAN 10:20 അപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാൻ നിന്റെ അടുക്കൽ വന്നത് എന്തിനെന്നു നിനക്കറിയാമോ? ഞാൻ ഇപ്പോൾ പാർസിയിലെ പ്രഭുവിനോടു യുദ്ധംചെയ്യാൻ മടങ്ങിപ്പോകും; ഞാൻ പോയശേഷം ഗ്രീക്കുദേശത്തിന്റെ പ്രഭു വരും.
DAN 10:21 എന്നാൽ സത്യഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് ഞാൻ നിന്നോടു പറയാം. (നിങ്ങളുടെ പ്രഭുവായ മീഖായേൽ ഒഴികെ ഈ കാര്യങ്ങളിൽ എന്നോടൊപ്പം ഉറച്ചുനിൽക്കാൻ ആരുമില്ല.)
DAN 11:1 മേദ്യനായ ദാര്യാവേശിന്റെ ഒന്നാംവർഷത്തിൽ അദ്ദേഹത്തെ പിൻതാങ്ങുന്നതിനും സംരക്ഷിക്കുന്നതിനും ഞാൻ എഴുന്നേറ്റു.
DAN 11:2 “ഇപ്പോഴോ, ഞാൻ നിന്നോടു സത്യം അറിയിക്കാം: പാർസിയിൽ ഇനി മൂന്നു രാജാക്കന്മാർകൂടെ എഴുന്നേൽക്കും. അതിനുശേഷം വരുന്ന നാലാമൻ അവരെല്ലാവരെക്കാളും അതിസമ്പന്നനായിരിക്കും. സമ്പത്തിലൂടെ പ്രബലനാകുമ്പോൾ അദ്ദേഹം എല്ലാവരെയും ഗ്രീക്കുദേശത്തിനെതിരേ ഇളക്കിവിടും.
DAN 11:3 പിന്നീടു ശക്തനായ ഒരു രാജാവ് എഴുന്നേൽക്കും. അദ്ദേഹം വലിയ അധികാരത്തോടെ ഭരിക്കുകയും സ്വന്തം ഇഷ്ടംപോലെ പ്രവർത്തിക്കുകയും ചെയ്യും.
DAN 11:4 അദ്ദേഹത്തിന്റെ പ്രതാപകാലത്തുതന്നെ അദ്ദേഹത്തിന്റെ രാജ്യം ഛിന്നഭിന്നമായി ആകാശത്തിലെ നാലുകാറ്റിലേക്കും ചിതറിപ്പോകും. അദ്ദേഹത്തിന്റെ അനന്തരഗാമികൾക്ക് അതു ലഭിക്കുകയില്ല. അദ്ദേഹത്തിന്റെ പ്രതാപം പിന്നെ അതിന് ഉണ്ടായിരിക്കില്ല. കാരണം, അത് ഉന്മൂലനംചെയ്യപ്പെട്ട് അന്യാധീനമാകും.
DAN 11:5 “അപ്പോൾ തെക്കേരാജ്യത്തിലെ രാജാവു ശക്തനായിത്തീരും. അദ്ദേഹത്തിന്റെ സൈന്യാധിപന്മാരിൽ ഒരുവൻ അദ്ദേഹത്തെക്കാൾ ശക്തനായി ഭരണംനടത്തും. അദ്ദേഹത്തിന്റെ ആധിപത്യം മഹാ ആധിപത്യമായിരിക്കും.
DAN 11:6 ഏതാനും വർഷം കഴിഞ്ഞ് അവർ ഒരു സഖ്യംചെയ്യും. തെക്കേരാജ്യത്തിലെ രാജാവിന്റെ പുത്രി, വടക്കേരാജ്യത്തിലെ രാജാവിന്റെ അടുക്കൽ ഉടമ്പടി ചെയ്യാൻ വരും. എങ്കിലും അവളുടെ അധികാരം നിലനിർത്താൻ കഴിയുകയില്ല. ആ കാലത്ത് അദ്ദേഹവും അദ്ദേഹത്തിന്റെ ശക്തിയും തുടരുകയുമില്ല. അവളും അവളെ കൊണ്ടുചെന്നവരും അവളുടെ പിതാവും അവളെ തുണച്ചവരും ഉപേക്ഷിക്കപ്പെടും.
DAN 11:7 “അവളുടെ വേരുകളിൽനിന്ന് മുളച്ച ഒരുവൻ അവളുടെ സ്ഥാനത്ത് ഉയർന്നുവരും. അദ്ദേഹം വടക്കേരാജ്യത്തെ രാജാവിന്റെ സൈന്യത്തിനെതിരേ വന്ന് അദ്ദേഹത്തിന്റെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കും; അദ്ദേഹം അവരോടു പൊരുതി ജയിക്കും.
DAN 11:8 മാത്രവുമല്ല, അവരുടെ ദേവതകളെ, അവരുടെ ലോഹപ്രതിമകളോടും സ്വർണവും വെള്ളിയുംകൊണ്ടുള്ള വിലയേറിയ പാത്രങ്ങളോടുംകൂടി അദ്ദേഹം ഈജിപ്റ്റിലേക്കു കൊണ്ടുപോകും. പിന്നീട് കുറെ വർഷത്തേക്ക് അദ്ദേഹം വടക്കേരാജ്യത്തിലെ രാജാവിനെ ആക്രമിക്കാതെയിരിക്കും.
DAN 11:9 അതിനുശേഷം വടക്കേരാജ്യത്തിലെ രാജാവ് തെക്കേരാജ്യത്തിനെതിരേ ആക്രമണം അഴിച്ചുവിടും; എങ്കിലും സ്വന്തം രാജ്യത്തേക്കുതന്നെ മടങ്ങിപ്പോകും.
DAN 11:10 അദ്ദേഹത്തിന്റെ പുത്രന്മാർ വീണ്ടും യുദ്ധത്തിനു തയ്യാറെടുക്കുകയും വിപുലമായൊരു സൈന്യത്തെ കൂട്ടിവരുത്തുകയും ചെയ്യും. ആ സൈന്യം മുന്നേറി, ആരാലും തടഞ്ഞുനിർത്താൻ കഴിയാത്ത പ്രളയജലപ്രവാഹംപോലെ മുന്നേറിവന്ന് അയാളുടെ കോട്ടവരെ യുദ്ധം എത്തിച്ചേരും.
DAN 11:11 “തെക്കേരാജ്യത്തിലെ രാജാവ് കുപിതനായി സൈന്യത്തെ നീക്കി വടക്കേദേശത്തിലെ രാജാവിനോടു യുദ്ധംചെയ്യും. വടക്കേദേശത്തിലെ രാജാവ് വലിയൊരു സൈന്യത്തെ അണിനിരത്തും, എന്നാൽ ആ സൈന്യം പരാജയപ്പെടും.
DAN 11:12 ആ സൈന്യം തൂത്തെറിയപ്പെടുമ്പോൾ തെക്കേരാജ്യത്തിലെ രാജാവ് തന്റെ അഹന്തനിമിത്തം പതിനായിരക്കണക്കിന് ആളുകളെ അരിഞ്ഞുവീഴ്ത്തും, എന്നാലും അദ്ദേഹത്തിന്റെ വിജയം നിലനിൽക്കുകയില്ല.
DAN 11:13 വടക്കേരാജ്യത്തിലെ രാജാവ് മടങ്ങിവന്ന് മുമ്പിലത്തേതിലധികം സൈന്യത്തെ അണിനിരത്തും. ഏതാനും വർഷങ്ങൾക്കുശേഷം അദ്ദേഹം വലിയൊരു സൈന്യത്തോടും സർവസന്നാഹങ്ങളോടുംകൂടെ വരും.
DAN 11:14 “ആ കാലത്ത് തെക്കേരാജ്യത്തിലെ രാജാവിനെതിരേ പലരും എഴുന്നേൽക്കും. നിന്റെ ജനങ്ങളുടെ ഇടയിലുള്ള അക്രമികളും ദർശനം നിറവേറാൻ തക്കവണ്ണം മത്സരിക്കും, എന്നാൽ അവരും അടിപതറിവീഴും.
DAN 11:15 അപ്പോൾ വടക്കേദേശത്തിലെ രാജാവു വന്ന് ചരിഞ്ഞ പാത പണിത് കോട്ടകെട്ടിയുറപ്പിച്ച ഒരു പട്ടണം പിടിച്ചെടുക്കും. തെക്കേരാജ്യത്തിലെ സൈന്യത്തിന് ആക്രമണം ചെറുത്തുനിൽക്കാനുള്ള ശേഷി ഉണ്ടാകുകയില്ല; അവരിൽ അതിശക്തരായ സൈനികവ്യൂഹംപോലും ഉറച്ചുനിൽക്കുകയില്ല,
DAN 11:16 വടക്കേദേശത്തിലെ രാജാവ് അക്രമിച്ചുമുന്നേറി അദ്ദേഹത്തിന്റെ ഇഷ്ടംപോലെ പ്രവർത്തിക്കും; അദ്ദേഹത്തോട് എതിർത്തുനിൽക്കാൻ ആർക്കും കഴിയുകയില്ല. കുറെ കാലത്തേക്ക് അദ്ദേഹം മനോഹരദേശത്തു തന്റെ സ്ഥാനം ഉറപ്പിക്കും. അദ്ദേഹത്തിന്റെ പക്കൽ സംഹാരശേഷി ഉണ്ടായിരിക്കും.
DAN 11:17 തന്റെ സർവരാജ്യത്തിന്റെയും ശക്തിയോടെ വരാൻ അദ്ദേഹം തീരുമാനിച്ച് തെക്കേരാജ്യത്തെ രാജാവുമായി സന്ധിചെയ്യും. അദ്ദേഹം ആ രാജ്യത്തെ നശിപ്പിക്കാൻവേണ്ടി ഒരു പുത്രിയെ അദ്ദേഹത്തിനു വിവാഹംചെയ്തുകൊടുക്കും. എന്നാൽ തന്റെ പദ്ധതി ഫലംകാണുകയില്ല; അവൾ അദ്ദേഹത്തിന്റെ പക്ഷത്തു നിൽക്കുകയുമില്ല.
DAN 11:18 പിന്നീട് അദ്ദേഹം തീരപ്രദേശങ്ങളിലേക്കു തിരിഞ്ഞ് നിരവധി പട്ടണങ്ങളും പിടിച്ചെടുക്കും. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം ഒരു സൈന്യാധിപൻ നിർത്തലാക്കും; ആ ധിക്കാരത്തിനനുസൃതമായ പ്രതികാരവുംചെയ്യും.
DAN 11:19 പിന്നീട് അദ്ദേഹം സ്വന്തം ദേശത്തിലെ കോട്ടകൾക്കുനേരേ തിരിയും; എന്നാൽ പിന്നീടൊരിക്കലും കാണാത്തവിധം കാലിടറി നിലംപൊത്തും.
DAN 11:20 “അതിനുശേഷം അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരുവൻ എഴുന്നേൽക്കും. അദ്ദേഹം തന്റെ രാജ്യത്തിന്റെ മനോഹരഭാഗത്തുകൂടി ഒരു പീഡകനെ അയയ്ക്കും. എങ്കിലും ചില വർഷങ്ങൾക്കുള്ളിൽ അദ്ദേഹം സംഹരിക്കപ്പെടും. അതു കോപത്താലോ യുദ്ധത്താലോ ആയിരിക്കുകയില്ല.
DAN 11:21 “അദ്ദേഹത്തിന്റെ സ്ഥാനത്തു രാജത്വപദവി നൽകപ്പെട്ടിട്ടില്ലാത്ത നിന്ദ്യനായ ഒരുവൻ അധികാരത്തിലേക്കുവരും. ജനം സുരക്ഷിതരെന്നു കരുതിയിരിക്കുമ്പോൾ അയാൾ വന്ന് ഗൂഢാലോചനയിലൂടെ രാജ്യം കൈവശമാക്കും.
DAN 11:22 പിന്നീട് പ്രളയതുല്യമായ ഒരു സൈന്യം അദ്ദേഹത്തിന്റെ മുമ്പിൽനിന്ന് തുടച്ചുനീക്കപ്പെടും. ഉടമ്പടിയുടെ പ്രഭുവും നാശമടയും.
DAN 11:23 അദ്ദേഹത്തോടൊപ്പം സന്ധിചെയ്തശേഷം അദ്ദേഹം വഞ്ചന പ്രവർത്തിക്കും; ചുരുക്കംചില അനുയായികളോടൊപ്പം അദ്ദേഹം അധികാരത്തിലേക്ക് ഉയർത്തപ്പെടും.
DAN 11:24 സമാധാനകാലത്ത് പ്രവിശ്യകളിലെ ഏറ്റവും സമ്പത്തുള്ള സ്ഥലങ്ങളിലേക്കു കടന്നുചെന്ന് തന്റെ പിതാക്കന്മാർക്കോ അവരുടെ പൂർവപിതാക്കന്മാർക്കോ സാധിക്കാതിരുന്നത് അദ്ദേഹം നേടിയെടുക്കും. അദ്ദേഹം കൊള്ളയും കവർച്ചയും സമ്പത്തും തന്റെ അനുയായികൾക്കിടയിൽ വാരിവിതറും. കോട്ടകളുടെനേരേ അദ്ദേഹം തന്റെ പദ്ധതികൾ ആസൂത്രണം ചെയ്യും; എന്നാൽ അത് അൽപ്പകാലത്തേക്കുമാത്രമായിരിക്കും.
DAN 11:25 “അദ്ദേഹം ഒരു വിപുലസൈന്യത്തോടുകൂടെ വന്ന് തെക്കേദേശത്തിലെ രാജാവിനെതിരേ തന്റെ ശക്തിയും ധൈര്യവും പ്രയോഗിക്കും. തന്മൂലം തെക്കേദേശത്തിലെ രാജാവ് വളരെ വിപുലവും ശക്തവുമായ ഒരു സൈന്യവുമായി യുദ്ധത്തിനു പുറപ്പെടും; എങ്കിലും അവർ അദ്ദേഹത്തിനെതിരേ തന്ത്രങ്ങൾ പ്രയോഗിക്കുകകൊണ്ട് ചെറുത്തുനിൽക്കുക ദുഷ്കരമായിരിക്കും.
DAN 11:26 രാജാവിന്റെ ഭക്ഷണവിഹിതം കഴിക്കുന്നവർതന്നെ അദ്ദേഹത്തെ നശിപ്പിക്കും. അയാളുടെ സൈന്യം തൂത്തെറിയപ്പെടും; വളരെപ്പേർ കൊല്ലപ്പെട്ടവരായി വീഴുകയും ചെയ്യും.
DAN 11:27 ഈ രാജാക്കന്മാർ ഇരുവരും ദുഷ്ടത പ്രവർത്തിക്കാൻ ഒരുമ്പെട്ടുകൊണ്ട് ഒരേ മേശയിൽവെച്ചുതന്നെ പരസ്പരം കപടം സംസാരിക്കും; എങ്കിലും അതു സഫലമാകുകയില്ല. നിർണയിക്കപ്പെട്ട സമയത്തുമാത്രമേ അവസാനം വരികയുള്ളൂ.
DAN 11:28 പിന്നീട് വടക്കേദേശത്തെ രാജാവ് വലിയ കവർച്ചയോടുകൂടെ സ്വന്തം ദേശത്തേക്കു മടങ്ങും; അദ്ദേഹത്തിന്റെ ഹൃദയം വിശുദ്ധ ഉടമ്പടിക്കെതിരേ ഉറച്ചിരിക്കും. അദ്ദേഹം അതിനെതിരേ സ്വന്തം ഇഷ്ടം പ്രവർത്തിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകും.
DAN 11:29 “നിശ്ചയിക്കപ്പെട്ട സമയത്ത് അദ്ദേഹം വീണ്ടും തെക്കേദേശത്തെ ആക്രമിക്കും, എന്നാൽ ഈ അന്ത്യകാലഘട്ടത്തിൽ അതു മുമ്പിലത്തേതുപോലെ ഫലിക്കുകയില്ല.
DAN 11:30 കിത്തീം കപ്പലുകൾ അദ്ദേഹത്തിനുനേരേ വരും; അതിനാൽ അദ്ദേഹം നിരാശനായി മടങ്ങും. പിന്നീട് അദ്ദേഹം തന്റെ ക്രോധം വിശുദ്ധ ഉടമ്പടിക്കെതിരേ അഴിച്ചുവിടും. പിന്നീട് അദ്ദേഹം മടങ്ങിവന്ന് വിശുദ്ധ ഉടമ്പടി ഉപേക്ഷിക്കുന്നവരെ ആദരിക്കും.
DAN 11:31 “അദ്ദേഹം അയച്ച സൈന്യങ്ങൾ അണിനിരന്ന് വിശുദ്ധമന്ദിരത്തിന്റെ കോട്ട അശുദ്ധമാക്കി നിരന്തരം അർപ്പിക്കേണ്ട ഹോമയാഗം നിർത്തലാക്കും. അപ്പോൾ എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത അവർ അവിടെ പ്രതിഷ്ഠിക്കും.
DAN 11:32 ഉടമ്പടിക്കു വിരുദ്ധമായി ദുഷ്ടതയോടെ പ്രവർത്തിക്കുന്നവരെ അയാൾ മുഖസ്തുതികൊണ്ട് വഷളാക്കും. എന്നാൽ തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു ധീരത കാണിക്കും.
DAN 11:33 “ജനത്തിൽ ജ്ഞാനികൾ പലരെയും പ്രബോധിപ്പിക്കും. എങ്കിലും കുറെക്കാലത്തേക്ക് അവർ വാൾകൊണ്ടും തീകൊണ്ടും പ്രവാസംകൊണ്ടും കവർച്ചകൊണ്ടും വീണുകൊണ്ടിരിക്കും.
DAN 11:34 അവർ വീഴുമ്പോൾ അൽപ്പസഹായം അവർക്കു ലഭിക്കും. എന്നാൽ പലരും കാപട്യത്തോടെ അവരോടു ചേരും.
DAN 11:35 എന്നാൽ അന്ത്യകാലംവരെയും അവരിൽ ശുദ്ധീകരണവും നിർമലീകരണവുംകൊണ്ട് നിഷ്കളങ്കരായി മാറ്റപ്പെടേണ്ടതിന് ജ്ഞാനികളിൽ ചിലർ ഇടറിവീഴും; കാരണം നിശ്ചയിക്കപ്പെട്ട സമയത്തുമാത്രമേ അന്ത്യം വരുകയുള്ളൂ.
DAN 11:36 “രാജാവ് സ്വേച്ഛാധിപതിയെപ്പോലെ പ്രവർത്തിക്കും. അദ്ദേഹം എല്ലാ ദേവന്മാർക്കുംമീതേ തന്നെത്താൻ ഉയർത്തി ദേവാധിദൈവത്തിനെതിരേ കൊടിയ ദൂഷണം സംസാരിക്കും. ക്രോധകാലം തികയുവോളും അദ്ദേഹത്തിന്റെ പരിശ്രമങ്ങളെല്ലാം വിജയംനേടും; കാരണം നിർണയിക്കപ്പെട്ടത് അപ്രകാരം സംഭവിക്കുകതന്നെചെയ്യും.
DAN 11:37 എല്ലാവർക്കുംമീതേ സ്വയം ഉയർത്തുന്നവനാകുകയാൽ അദ്ദേഹം തന്റെ പിതാക്കന്മാരുടെ ദേവതകളെയോ സ്ത്രീകളുടെ ഇഷ്ടദേവനെയോ മറ്റേതെങ്കിലും ദേവനെയോ ആദരിക്കുകയില്ല.
DAN 11:38 പകരം അദ്ദേഹം തന്റെ പിതാക്കന്മാർ അറിഞ്ഞിട്ടില്ലാത്ത ഒരു ദേവനെ—കോട്ടകളുടെ ദേവനെത്തന്നെ—സ്വർണം, വെള്ളി, രത്നങ്ങൾ, അമൂല്യവസ്തുക്കൾ എന്നിവയാൽ ആദരിക്കും.
DAN 11:39 ഒരു വിദേശദേവന്റെ സഹായത്തോടെ ഏറ്റവും ശക്തമായ കോട്ടകൾക്കെതിരേ അദ്ദേഹം ആഞ്ഞടിക്കും; തന്നെ അംഗീകരിക്കുന്നവർക്ക് അദ്ദേഹം വലിയ ബഹുമതി കൽപ്പിക്കും. പല ദേശങ്ങളെയും ഭരിക്കാൻ അദ്ദേഹം അവർക്ക് അനുവാദം നൽകി ദേശങ്ങളെ പ്രതിഫലമായി വിഭജിച്ചുകൊടുക്കും.
DAN 11:40 “അന്ത്യകാലത്ത് തെക്കേദേശത്തെ രാജാവ് വടക്കേദേശത്തെ രാജാവുമായി യുദ്ധംചെയ്യും. രഥങ്ങളും കുതിരച്ചേവകരും വലിയ കപ്പൽവ്യൂഹങ്ങളുമായി വടക്കേദേശരാജാവ് ചുഴലിക്കാറ്റുപോലെ അദ്ദേഹത്തിനുനേരേ ചെല്ലും. അയാൾ അനേകം രാജ്യങ്ങളുടെമേൽ പാഞ്ഞുകയറി അവയെയെല്ലാം ഒരു പ്രളയംപോലെ കവിഞ്ഞൊഴുകി കടന്നുപോകും.
DAN 11:41 അദ്ദേഹം മനോഹരദേശത്തെയും ആക്രമിക്കും. അനേകം രാജ്യങ്ങൾ വീഴും; എന്നാൽ ഏദോമും മോവാബും അമ്മോന്യനേതാക്കന്മാരും അദ്ദേഹത്തിന്റെ കൈയിൽനിന്നു രക്ഷപ്പെടും.
DAN 11:42 അദ്ദേഹം തന്റെ ശക്തിയുള്ള കൈനീട്ടി അനേകം രാജ്യങ്ങളെ പിടിച്ചടക്കും; ഈജിപ്റ്റുദേശം അതിൽനിന്ന് ഒഴിവാകുകയില്ല.
DAN 11:43 ഈജിപ്റ്റിലെ സ്വർണം, വെള്ളി എന്നീ നിക്ഷേപങ്ങളെയും അമൂല്യവസ്തുക്കളെയും അദ്ദേഹം കൈക്കലാക്കും. ലിബിയക്കാരും കൂശ്യരും അദ്ദേഹത്തിനു കീഴടങ്ങും.
DAN 11:44 എന്നാൽ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള കിംവദന്തികൾ കേട്ട് അദ്ദേഹം അസ്വസ്ഥനാകും. അതുകൊണ്ടു പലരെയും നശിപ്പിക്കാനും ഉന്മൂലനംചെയ്യാനും അദ്ദേഹം മഹാക്രോധത്തോടെ പുറപ്പെടും.
DAN 11:45 സമുദ്രത്തിനും മനോഹരമായ വിശുദ്ധപർവതത്തിനും മധ്യേ അദ്ദേഹം രാജകീയ കൂടാരങ്ങൾ തീർക്കും; എങ്കിലും അദ്ദേഹം ഒടുങ്ങും; ആരും അദ്ദേഹത്തെ സഹായിക്കുകയില്ല.
DAN 12:1 “ആ കാലത്ത് നിന്റെ ജനത്തിനു സംരക്ഷണം നൽകുന്ന മഹാപ്രഭുവായ മീഖായേൽ എഴുന്നേൽക്കും. ഒരു ജാതി ഉണ്ടായതുമുതൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത ഒരു പീഡനകാലം ഉണ്ടാകും. ആ കാലത്തു നിന്റെ ജനം—പുസ്തകങ്ങളിൽ പേര് എഴുതപ്പെട്ടിട്ടുള്ള സകലരും—വിടുവിക്കപ്പെടും.
DAN 12:2 നിലത്തിലെ പൊടിയിൽ നിദ്രകൊള്ളുന്നവരിൽ വലിയൊരു ജനാവലി—ചിലർ നിത്യജീവനായും മറ്റുചിലർ അപമാനത്തിനും നിത്യനിന്ദയ്ക്കുമായും—ഉയിർത്തെഴുന്നേൽക്കും.
DAN 12:3 ജ്ഞാനികൾ ആകാശമണ്ഡലത്തിന്റെ പ്രഭപോലെയും പലരെയും നീതിയിലേക്കു നയിക്കുന്നവർ നക്ഷത്രങ്ങളെപ്പോലെയും എന്നുമെന്നേക്കും പ്രകാശിക്കും.
DAN 12:4 നീയോ ദാനീയേലേ, കാലത്തിന്റെ അന്ത്യം വരുന്നതുവരെ ഈ വചനങ്ങൾ അടച്ച് പുസ്തകച്ചുരുൾ മുദ്രയിടുക. ജ്ഞാന വർധനയ്ക്കായി പലരും അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും.”
DAN 12:5 പിന്നീട്, ദാനീയേൽ എന്ന ഞാൻ നോക്കിയപ്പോൾ, മറ്റു രണ്ടുപേർ നിൽക്കുന്നതു കണ്ടു; ഒരുവൻ നദിയുടെ ഇക്കരെയും മറ്റവൻ അക്കരെയും.
DAN 12:6 ചണവസ്ത്രം ധരിച്ച് നദിയിലെ വെള്ളത്തിനുമീതേ നിന്നവനോട് ഒരുവൻ: “ഈ അത്ഭുതകാര്യങ്ങളുടെ അവസാനത്തിന് എത്രകാലം വേണ്ടിവരും?” എന്നു ചോദിച്ചു.
DAN 12:7 ചണവസ്ത്രം ധരിച്ചു നദിയിലെ വെള്ളത്തിന്മേൽ നിൽക്കുന്ന പുരുഷൻ വലങ്കൈയും ഇടങ്കൈയും ആകാശത്തിലേക്കുയർത്തി, “ഇനി കാലവും കാലങ്ങളും കാലാർധവും ചെല്ലും; അവർ വിശുദ്ധജനത്തിന്റെ ശക്തി തകർത്തുകളഞ്ഞതിനുശേഷം ഈ കാര്യങ്ങളെല്ലാം നിറവേറും” എന്നിങ്ങനെ എന്നെന്നേക്കും ജീവിക്കുന്നവനെച്ചൊല്ലി ശപഥംചെയ്തു.
DAN 12:8 ഞാൻ കേട്ടു, എങ്കിലും ഗ്രഹിച്ചില്ല. അതിനാൽ ഞാൻ: “എന്റെ യജമാനനേ, ഈ സംഭവങ്ങളുടെ പരിണാമം എന്തായിരിക്കും?” എന്നു ചോദിച്ചു.
DAN 12:9 അദ്ദേഹം പറഞ്ഞു: “ദാനീയേലേ, നീ പോകുക. ഈ വചനങ്ങൾ അന്ത്യകാലത്തേക്കായി അടച്ചു മുദ്രയിട്ടവയാകുന്നു;
DAN 12:10 അനേകർ നിർമലീകരിക്കപ്പെട്ടു നിഷ്കളങ്കരായി ശുദ്ധീകരിക്കപ്പെടും. എന്നാൽ ദുഷ്ടർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കും; അവർ ആരും ഗ്രഹിക്കുകയില്ല, എന്നാൽ ജ്ഞാനികൾ ഗ്രഹിക്കും.
DAN 12:11 “നിരന്തര ഹോമയാഗം നിർത്തലാക്കപ്പെടുകയും എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത പ്രതിഷ്ഠിക്കപ്പെടുകയും ചെയ്തശേഷം 1,290 ദിവസം ഉണ്ടായിരിക്കും.
DAN 12:12 1,335 ദിവസം കഴിയുന്നതുവരെ കാത്തിരുന്നു ജീവിക്കുന്നവർ അനുഗൃഹീതർ.
DAN 12:13 “എന്നാൽ നീയോ, അവസാനം വരുന്നതുവരെ പൊയ്ക്കൊള്ളൂ. വിശ്രമിച്ച്, കാലാവസാനത്തിൽ നിന്റെ ഓഹരി പ്രാപിക്കുന്നതിനായി നീ എഴുന്നേറ്റുവരും.”
HOS 1:1 യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്തും ഇസ്രായേൽരാജാവായിരുന്ന യോവാശിന്റെ മകൻ യൊരോബെയാമിന്റെ കാലത്തും ബേരിയുടെ മകൻ ഹോശേയയ്ക്കു ലഭിച്ച യഹോവയുടെ അരുളപ്പാട്:
HOS 1:2 യഹോവ ഹോശേയയിൽക്കൂടി സംസാരിച്ചുതുടങ്ങി, അപ്പോൾ യഹോവ അദ്ദേഹത്തോട് ഇപ്രകാരം കൽപ്പിച്ചു: “വ്യഭിചാരിണിയായ ഒരു ഭാര്യയെപ്പോലെ ഈ ദേശം യഹോവയോട് അവിശ്വസ്തതപുലർത്തി കുറ്റക്കാരായിത്തീർന്നിരിക്കുന്നതിനാൽ, നീ പോയി വ്യഭിചാരിണിയായ ഒരു സ്ത്രീയെ ഭാര്യയായി സ്വീകരിക്കുകയും അവളിൽ മക്കളെ ജനിപ്പിക്കുകയും ചെയ്യുക.”
HOS 1:3 അങ്ങനെ അദ്ദേഹം പോയി ദിബ്ലയീമിന്റെ മകൾ ഗോമെരിനെ വിവാഹംകഴിച്ചു; അവൾ ഗർഭംധരിച്ച് അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചു.
HOS 1:4 അപ്പോൾ യഹോവ ഹോശേയയോട് ഇപ്രകാരം അരുളിച്ചെയ്തു: “അവന് യെസ്രീൽ എന്നു പേരിടുക; യെസ്രീലിലെ കൂട്ടക്കൊലനിമിത്തം ഞാൻ വേഗത്തിൽ യേഹുഗൃഹത്തെ ശിക്ഷിക്കും; ഇസ്രായേൽ രാജ്യത്തിനു ഞാൻ അവസാനം വരുത്തും.
HOS 1:5 ആ ദിവസം യെസ്രീൽതാഴ്വരയിൽ ഞാൻ ഇസ്രായേലിന്റെ വില്ല് ഒടിച്ചുകളയും.”
HOS 1:6 ഗോമർ വീണ്ടും ഗർഭംധരിച്ച്, ഒരു മകളെ പ്രസവിച്ചു. അപ്പോൾ യഹോവ ഹോശേയയോട് അരുളിച്ചെയ്തു: “അവളെ ലോ-രൂഹമാ എന്നു പേരു വിളിക്കുക, കാരണം ഞാൻ ഇസ്രായേൽരാഷ്ട്രത്തോടു ക്ഷമിക്കാൻ തക്കവണ്ണം അവരോട് അശേഷം സ്നേഹം കാണിക്കുകയില്ല.
HOS 1:7 എങ്കിലും ഞാൻ യെഹൂദാഗൃഹത്തോടു സ്നേഹം കാണിക്കും; വില്ലുകൊണ്ടോ വാൾകൊണ്ടോ യുദ്ധംകൊണ്ടോ അല്ല, കുതിരകളെയോ കുതിരച്ചേവകരെയോകൊണ്ടല്ല, അവരുടെ ദൈവമായ യഹോവയായ ഞാൻതന്നെ അവരെ രക്ഷിക്കും.”
HOS 1:8 ലോ-രൂഹമയുടെ മുലകുടി മാറിയശേഷം, ഗോമർ മറ്റൊരുമകനെ പ്രസവിച്ചു.
HOS 1:9 അപ്പോൾ യഹോവ കൽപ്പിച്ചു: “അവനു ലോ-അമ്മീ എന്നു പേരിടുക; കാരണം, ഇസ്രായേൽ എന്റെ ജനമോ ഞാൻ നിങ്ങളുടെ ദൈവമോ അല്ല.
HOS 1:10 “ഇങ്ങനെയൊക്കെ ആണെങ്കിലും അളക്കുന്നതിനോ എണ്ണുന്നതിനോ കഴിയാത്ത കടൽപ്പുറത്തെ മണൽപോലെ ഇസ്രായേൽജനം ആയിത്തീരും. ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്തേടത്തുതന്നെ അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ,’ എന്നു വിളിക്കപ്പെടും.
HOS 1:11 യെഹൂദാജനവും ഇസ്രായേൽജനവും ഒരുമിച്ചുചേർക്കപ്പെടും. അവർ ഒരേ നായകനെ നിയമിച്ച്, ദേശത്തുനിന്നു പുറപ്പെട്ടുപോകും. മഹത്തായ ഒരു ദിവസമായിരിക്കും യെസ്രീലിന് ലഭിക്കുന്നത്.”
HOS 2:1 “അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ, ‘അമ്മീ’ എന്നും സഹോദരിമാരെ ‘രൂഹമാ’ എന്നും വിളിക്കുക.
HOS 2:2 “നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക; കാരണം അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല; അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ.
HOS 2:3 അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും; ഞാൻ അവളെ മരുഭൂമിപോലെയും വരണ്ട നിലംപോലെയും ആക്കും അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും.
HOS 2:4 ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല, അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ.
HOS 2:5 അവരുടെ അമ്മ അവിശ്വസ്തയായിരുന്നു അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു. അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും; അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്, കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’
HOS 2:6 അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും; അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും.
HOS 2:7 അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല. അപ്പോൾ അവൾ പറയും: ‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും, എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’
HOS 2:8 അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച വെള്ളിയും സ്വർണവും അവൾക്കു നൽകിയത് ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല.
HOS 2:9 “അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും. അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും
HOS 2:10 ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും; എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല.
HOS 2:11 ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും: അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ.
HOS 2:12 അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും; ഞാൻ അതിനെ കുറ്റിച്ചെടിയാക്കും, വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും.
HOS 2:13 ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം ഞാൻ അവളെ ശിക്ഷിക്കും; അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട് തന്റെ കാമുകന്മാരെ പിൻതുടർന്നു, എന്നെയോ, അവൾ മറന്നുകളഞ്ഞു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
HOS 2:14 “അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു; ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും.
HOS 2:15 അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും, ആഖോർ താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും. അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ, ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും.
HOS 2:16 “ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും; ‘എന്റെ യജമാനനേ’ എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല.
HOS 2:17 ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും; അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല.
HOS 2:18 ആ ദിവസം, ഞാൻ അവർക്കുവേണ്ടി വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു ഞാൻ നീക്കിക്കളയും, അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും.
HOS 2:19 ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും; ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും.
HOS 2:20 ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും, അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും.
HOS 2:21 “അന്നു ഞാൻ ഉത്തരം നൽകും,” യഹോവ അരുളിച്ചെയ്യുന്നു— “ഞാൻ ആകാശത്തിന് ഉത്തരം നൽകും, ആകാശം ഭൂമിക്ക് ഉത്തരം നൽകും;
HOS 2:22 ഭൂമി ധാന്യത്തിനും പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും, അവ യെസ്രീലിന് ഉത്തരം നൽകും.
HOS 2:23 എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും; ‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും. ‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും; ‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും.
HOS 3:1 യഹോവ എന്നോടു കൽപ്പിച്ചു: “നിന്റെ ഭാര്യ മറ്റൊരുവനാൽ സ്നേഹിക്കപ്പെട്ടവളും വ്യഭിചാരിണിയും ആയിരിക്കുന്നെങ്കിലും, നീ പോയി അവളോടു നിന്റെ സ്നേഹം കാണിക്കുക. ഇസ്രായേൽജനം അന്യദേവന്മാരിലേക്കു തിരിഞ്ഞു മുന്തിരിയടകളെ സ്നേഹിക്കുന്നെങ്കിലും, യഹോവ അവരെ സ്നേഹിക്കുന്നതുപോലെ നീ അവളെ സ്നേഹിക്കുക.”
HOS 3:2 അങ്ങനെ ഞാൻ അവളെ പതിനഞ്ചുശേക്കേൽ വെള്ളിക്കും ഒന്നര ഹോമർ യവത്തിനും വിലയ്ക്കുവാങ്ങി.
HOS 3:3 ഞാൻ അവളോടു പറഞ്ഞു: “നീ എന്നോടുകൂടെ ദീർഘകാലം പാർക്കണം; നീ ഒരു വേശ്യയായിരിക്കുകയോ ഒരു പുരുഷനോടും അടുപ്പം കാണിക്കുകയോ അരുത്; ഞാൻ നിന്നോടും അപ്രകാരംതന്നെ ആയിരിക്കും.”
HOS 3:4 രാജാവോ പ്രഭുവോ ഇല്ലാതെ ഇസ്രായേൽജനം ദീർഘകാലം ജീവിക്കേണ്ടിവരും. യാഗമില്ലാതെയും ആചാരസ്തൂപങ്ങൾ ഇല്ലാതെയും ഏഫോദില്ലാതെയും ഗൃഹബിംബമില്ലാതെയും ദീർഘകാലം ജീവിക്കും.
HOS 3:5 പിന്നീട് ഇസ്രായേൽജനം മടങ്ങിവന്ന്, തങ്ങളുടെ ദൈവമായ യഹോവയെയും തങ്ങളുടെ രാജാവായ ദാവീദിനെയും അന്വേഷിക്കും. അന്ത്യനാളുകളിൽ അവർ ഭയന്നുവിറച്ചുകൊണ്ട് യഹോവയുടെ അടുക്കലേക്കും അവിടത്തെ നന്മയിലേക്കും മടങ്ങിവരും.
HOS 4:1 ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല;
HOS 4:2 ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
HOS 4:3 ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
HOS 4:4 “എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
HOS 4:5 നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
HOS 4:6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
HOS 4:7 പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
HOS 4:8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
HOS 4:9 ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
HOS 4:10 “അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
HOS 4:11 ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
HOS 4:12 എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
HOS 4:13 അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
HOS 4:14 “വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
HOS 4:15 “ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക് പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
HOS 4:16 ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
HOS 4:17 എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
HOS 4:18 അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
HOS 4:19 ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.
HOS 5:1 “പുരോഹിതന്മാരേ, ഇതു കേൾപ്പിൻ! ഇസ്രായേൽജനമേ, ശ്രദ്ധിക്കുക! രാജഗൃഹമേ, ചെവിചായ്‌ക്കുക! ഈ ന്യായവിധി നിങ്ങൾക്കെതിരേ വരുന്നു: നിങ്ങൾ മിസ്പായിൽ ഒരു കെണിയും താബോറിൽ വിരിച്ച ഒരു വലയും ആയിരുന്നു.
HOS 5:2 മത്സരികൾ കൊലപാതകത്തിൽ ആണ്ടുപോയിരിക്കുന്നു. ഞാൻ അവരെ എല്ലാവരെയും ശിക്ഷിക്കും.
HOS 5:3 എഫ്രയീമിനെക്കുറിച്ചു സകലകാര്യങ്ങളും എനിക്കറിയാം; ഇസ്രായേൽ എനിക്കു മറഞ്ഞിരിക്കുന്നതുമില്ല. എഫ്രയീമേ, നീ വ്യഭിചാരത്തിലേക്കു തിരിഞ്ഞിരിക്കുന്നു; ഇസ്രായേൽ മലിനമായിരിക്കുന്നു.
HOS 5:4 “തങ്ങളുടെ ദൈവത്തിലേക്കു മടങ്ങിവരാൻ അവരുടെ പ്രവൃത്തികൾ അവരെ അനുവദിക്കുന്നില്ല. വ്യഭിചാരത്തിന്റെ ആത്മാവ് അവരുടെ ഹൃദയങ്ങളിലുണ്ട്; അവർ യഹോവയെ അംഗീകരിക്കുന്നില്ല.
HOS 5:5 ഇസ്രായേലിന്റെ ധാർഷ്ട്യം അവർക്കെതിരേ സാക്ഷ്യം പറയുന്നു; ഇസ്രായേലും എഫ്രയീമും അവരുടെ പാപങ്ങളിൽ ഇടറുന്നു; യെഹൂദയും അവരോടുകൂടെ വീഴുന്നു.
HOS 5:6 അവർ തങ്ങളുടെ ആടുമാടുകളോടുകൂടെ യഹോവയെ അന്വേഷിക്കുമ്പോൾ, അവിടത്തെ കണ്ടെത്തുകയില്ല, കാരണം യഹോവ അവരെ വിട്ടുമാറിയിരിക്കുന്നു.
HOS 5:7 അവർ യഹോവയോട് അവിശ്വസ്തരായിരിക്കുന്നു; അവർ ജാരസന്തതികളെ പ്രസവിക്കുന്നു. അവരുടെ അമാവാസി ഉത്സവങ്ങൾ അവരെയും അവരുടെ വയലുകളെയും വിഴുങ്ങിക്കളയും.
HOS 5:8 “ഗിബെയയിൽ കാഹളം മുഴക്കുക; രാമായിൽ കൊമ്പ് ഊതുക. ബേത്-ആവെനിൽ യുദ്ധനാദം മുഴക്കുക; ബെന്യാമീനേ, മുന്നോട്ടുപോകുക.
HOS 5:9 കണക്കു തീർക്കുന്ന ദിവസം എഫ്രയീം ശൂന്യമാകും. ഇസ്രായേൽഗോത്രങ്ങൾക്കു നടുവിൽ നിശ്ചയമുള്ളതു ഞാൻ പ്രഖ്യാപിക്കുന്നു.
HOS 5:10 യെഹൂദാപ്രഭുക്കന്മാർ അതിർത്തിക്കല്ലു മാറ്റുന്നവരെപ്പോലെയാണ്. ഞാൻ എന്റെ ക്രോധം വെള്ളച്ചാട്ടംപോലെ അവരുടെമേൽ ചൊരിയും.
HOS 5:11 എഫ്രയീം വിഗ്രഹത്തെ ഇഷ്ടപ്പെടുന്നതുകൊണ്ട് അവൻ പീഡിതനും വ്യവഹാരത്തിൽ തോറ്റവനും ആയിരിക്കുന്നു.
HOS 5:12 അതുകൊണ്ടു ഞാൻ എഫ്രയീമിനു പുഴുവും യെഹൂദയ്ക്കു പഴുപ്പും ആയിരിക്കും.
HOS 5:13 “എഫ്രയീം തന്റെ രോഗത്തെയും യെഹൂദാ തന്റെ വ്രണങ്ങളെയും കണ്ടപ്പോൾ, എഫ്രയീം അശ്ശൂരിലേക്കു തിരിഞ്ഞു, മഹാരാജാവിനോടു സഹായം അഭ്യർഥിച്ചു. എന്നാൽ നിന്നെ സുഖപ്പെടുത്താനും നിന്റെ മുറിവുണക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.
HOS 5:14 ഞാൻ എഫ്രയീമിന് ഒരു സിംഹംപോലെയും യെഹൂദയ്ക്ക് ഒരു സിംഹക്കുട്ടിപോലെയും ആയിരിക്കും. ഞാൻ അവരെ കഷണങ്ങളായി കീറിക്കളയും. ഞാൻ അവരെ പിടിച്ചുകൊണ്ടുപോകും, അവരെ രക്ഷിക്കുന്നതിനായി ആരും ശേഷിക്കുകയില്ല.
HOS 5:15 അവർ തങ്ങളുടെ കുറ്റം സമ്മതിച്ച് എന്റെ മുഖം അന്വേഷിക്കുന്നതുവരെയും ഞാൻ എന്റെ സ്ഥലത്തേക്ക് മടങ്ങിപ്പോകും— അവരുടെ ദുരിതത്തിൽ അവർ എന്നെ ജാഗ്രതയോടെ അന്വേഷിക്കും.”
HOS 6:1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും.
HOS 6:2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും, നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ.
HOS 6:3 നാം യഹോവയെ അംഗീകരിക്കുക; അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.”
HOS 6:4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം? യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്? നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു.
HOS 6:5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി, എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു. എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.
HOS 6:6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു.
HOS 6:7 ആദാമിനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു; അവർ എന്നോട് അവിശ്വസ്തരായിരുന്നു.
HOS 6:8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം; അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു.
HOS 6:9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ, പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു; അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു, ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു.
HOS 6:10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു: അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു; ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു.
HOS 6:11 “യെഹൂദയേ, ഞാൻ നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു. “ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,
HOS 7:1 ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു. അവർ വഞ്ചന പ്രവർത്തിക്കുന്നു; കള്ളന്മാർ വീടുകളിൽ കയറുന്നു, കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു.
HOS 7:2 എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ തിരിച്ചറിയുന്നില്ല. അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു; അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്.
HOS 7:3 “അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു.
HOS 7:4 അവർ എല്ലാവരും വ്യഭിചാരികൾ, മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത അടുപ്പുപോലെ അവർ ജ്വലിക്കുന്നു.
HOS 7:5 നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ പ്രഭുക്കന്മാർ വീഞ്ഞുകുടിച്ച് ഉന്മത്തരാകുന്നു, അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു.
HOS 7:6 അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു; അവരുടെ ഹൃദയം ചൂളപോലെ ആകുന്നു. അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു; രാവിലെ അതു ജ്വലിക്കുന്ന അഗ്നിപോലെ കത്തുന്നു.
HOS 7:7 അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു; അവർ തങ്ങളുടെ ഭരണാധികാരികളെ വിഴുങ്ങുന്നു. അവരുടെ രാജാക്കന്മാർ എല്ലാവരും വീഴുന്നു, ആരും എന്നെ വിളിച്ചപേക്ഷിക്കുന്നതുമില്ല.
HOS 7:8 “എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശപോലെ ആകുന്നു.
HOS 7:9 വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു, പക്ഷേ, അവൻ അത് അറിയുന്നില്ല. അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു, എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല.
HOS 7:10 ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു, ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല; അവിടത്തെ അന്വേഷിക്കുന്നതുമില്ല.
HOS 7:11 “എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു; അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും; അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും.
HOS 7:12 അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും; ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും. അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ ഞാൻ അവരെ ശിക്ഷിക്കും.
HOS 7:13 അവർ എന്നെ വിട്ടുപോയിരിക്കുകയാൽ, അവർക്കു ഹാ കഷ്ടം! അവർ എന്നോടു മത്സരിച്ചിരിക്കുകയാൽ അവർക്കു നാശം! അവരെ വീണ്ടെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു പക്ഷേ, അവർ എനിക്കെതിരേ വ്യാജംപറയുന്നു.
HOS 7:14 അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല, പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു. അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു, അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു.
HOS 7:15 ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി, എങ്കിലും അവർ എനിക്കെതിരേ ദോഷം ചിന്തിക്കുന്നു.
HOS 7:16 അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല; അവർ കേടുള്ള വില്ലുപോലെ ആകുന്നു. അവരുടെ നിഗളവാക്കുകൾനിമിത്തം പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും. അങ്ങനെ ഈജിപ്റ്റുദേശത്ത് അവർ പരിഹസിക്കപ്പെടും.
HOS 8:1 “കാഹളം നിന്റെ ചുണ്ടിൽ വെക്കുക! അവർ എന്റെ ഉടമ്പടി ലംഘിച്ച് എന്റെ ന്യായപ്രമാണത്തോടു മത്സരിച്ചതുമൂലം യഹോവയുടെ മന്ദിരത്തിനുമീതേ ശത്രു ഒരു കഴുകനെപ്പോലെ വരും.
HOS 8:2 ‘ഞങ്ങളുടെ ദൈവമേ, ഞങ്ങൾ അങ്ങയെ അംഗീകരിക്കുന്നു!’ എന്ന് ഇസ്രായേൽ എന്നോടു നിലവിളിക്കുന്നു.
HOS 8:3 എന്നാൽ, ഇസ്രായേൽ നന്മ ഉപേക്ഷിച്ചിരിക്കുന്നു; ശത്രു അവനെ പിൻതുടരും.
HOS 8:4 എന്റെ സമ്മതംകൂടാതെ അവർ രാജാക്കന്മാരെ വാഴിക്കുന്നു; എന്റെ അംഗീകാരം ഇല്ലാതെ അവർ പ്രഭുക്കന്മാരെ തെരഞ്ഞെടുക്കുന്നു. അവർ സ്വന്തം നാശത്തിനായി, തങ്ങൾക്കുള്ള വെള്ളിയും സ്വർണവുംകൊണ്ടു തങ്ങൾക്കുതന്നെ വിഗ്രഹങ്ങൾ ഉണ്ടാക്കുന്നു.
HOS 8:5 ശമര്യയേ, നിങ്ങളുടെ പശുക്കിടാവിന്റെ വിഗ്രഹത്തെ പുറത്ത് എറിഞ്ഞുകളയുക! എന്റെ കോപം അവർക്കുനേരേ ജ്വലിക്കുന്നു. നിർമലരായിരിക്കുന്നത് അവർക്ക് എത്രത്തോളം അസാധ്യമായിരിക്കും?
HOS 8:6 അത് ഇസ്രായേലിൽനിന്നുള്ളതുതന്നെ! ഒരു കൊത്തുപണിക്കാരൻ അതിനെ ഉണ്ടാക്കി; അതു ദൈവമല്ല. ശമര്യയിലെ പശുക്കിടാവ് കഷണങ്ങളായി തകർന്നുപോകും.
HOS 8:7 “അവർ കാറ്റു വിതച്ചു, കൊടുങ്കാറ്റു കൊയ്യുന്നു. അവരുടെ തണ്ടിൽ കതിരില്ല; അതിൽനിന്ന് മാവു കിട്ടുകയുമില്ല. അതിൽ ധാന്യം വിളഞ്ഞെങ്കിൽക്കൂടെ അന്യദേശക്കാർ അതു വിഴുങ്ങിക്കളയും.
HOS 8:8 ഇസ്രായേലിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവൾ ഇപ്പോൾ രാഷ്ട്രങ്ങളുടെ മധ്യത്തിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെ ആയിരിക്കുന്നു.
HOS 8:9 തനിയേ അലഞ്ഞുതിരിയുന്ന ഒരു കാട്ടുകഴുതയെപ്പോലെ അവർ അശ്ശൂരിലേക്കു പോയി; എഫ്രയീം തങ്ങളെത്തന്നെ കാമുകന്മാർക്കു വിറ്റിരിക്കുന്നു.
HOS 8:10 അവർ രാജ്യങ്ങളുടെ മധ്യത്തിൽ തങ്ങളെത്തന്നെ വിറ്റാലും ഞാൻ ഇപ്പോൾ അവരെ ഒരുമിച്ചുകൂട്ടും; ശക്തനായ രാജാവിന്റെ പീഡനംനിമിത്തം അവർ മെലിഞ്ഞുണങ്ങാൻ തുടങ്ങും.
HOS 8:11 “എഫ്രയീം പാപശുദ്ധീകരണയാഗങ്ങൾക്കുവേണ്ടി അനേകം യാഗപീഠങ്ങൾ പണിതു എങ്കിലും, അവയെല്ലാം പാപഹേതുവായിത്തീർന്നിരിക്കുന്നു.
HOS 8:12 ഞാൻ അവർക്കുവേണ്ടി, എന്റെ ന്യായപ്രമാണത്തിലുള്ള അനേകം സംഗതികൾ എഴുതി, പക്ഷേ, അവർ അതിനെ വൈദേശികമായി ചിന്തിച്ചുകളഞ്ഞു.
HOS 8:13 അവർ എനിക്കുള്ള ദാനമായി യാഗങ്ങൾ അർപ്പിക്കുകയും അതിന്റെ മാംസം ഭക്ഷിക്കുകയും ചെയ്യുന്നു, എന്നാൽ യഹോവ അവരിൽ പ്രസാദിക്കുന്നില്ല. ഇപ്പോൾ യഹോവ അവരുടെ ദുഷ്ടത ഓർക്കും അവരുടെ പാപങ്ങൾ ശിക്ഷിക്കും; അവർ ഈജിപ്റ്റിലേക്കു മടങ്ങിപ്പോകും.
HOS 8:14 ഇസ്രായേൽ തന്റെ സ്രഷ്ടാവിനെ മറന്ന് കൊട്ടാരങ്ങൾ പണിതിരിക്കുന്നു; യെഹൂദാ അനേകം നഗരങ്ങളെ കോട്ടകളാക്കി. എന്നാൽ ഞാൻ അവരുടെ പട്ടണങ്ങളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിച്ചുകളയും.”
HOS 9:1 ഇസ്രായേലേ, മറ്റു രാഷ്ട്രങ്ങളെപ്പോലെ നീ ആനന്ദിക്കരുത്; കാരണം എല്ലാ മെതിക്കളങ്ങളിലും നിങ്ങൾ വേശ്യയുടെ കൂലി ആഗ്രഹിച്ചുകൊണ്ട് ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
HOS 9:2 മെതിക്കളങ്ങളും വീഞ്ഞുചക്കുകളും ജനത്തെ പരിപോഷിപ്പിക്കുകയില്ല; പുതുവീഞ്ഞ് അവർക്കു ലഭിക്കുകയുമില്ല.
HOS 9:3 അവർ യഹോവയുടെ ദേശത്തു ശേഷിക്കുകയില്ല; എഫ്രയീം ഈജിപ്റ്റിലേക്കു മടങ്ങിപ്പോകുകയും അശ്ശൂരിൽവെച്ച് അശുദ്ധാഹാരം കഴിക്കുകയും ചെയ്യും.
HOS 9:4 അവർ യഹോവയ്ക്കു വീഞ്ഞ് അർപ്പിക്കുകയില്ല, അവരുടെ ഹനനയാഗങ്ങൾ അവിടത്തേക്കു പ്രസാദമാകുകയുമില്ല. ആ അപ്പം അവർക്കു വിലാപക്കാരുടെ അപ്പംപോലെ ആയിരിക്കും; അതു തിന്നുന്നവരൊക്കെയും അശുദ്ധരാകും. ഈ ഭക്ഷണം അവർക്കു വിശപ്പടക്കാൻമാത്രം കൊള്ളാം; അതു യഹോവയുടെ ആലയത്തിൽ വരികയുമില്ല.
HOS 9:5 നിങ്ങളുടെ ഉത്സവദിവസങ്ങളിൽ, യഹോവയുടെ ഉത്സവദിവസങ്ങളിൽ, നിങ്ങൾ എന്തുചെയ്യും?
HOS 9:6 അവർ നാശത്തിൽനിന്നു രക്ഷപ്പെട്ടാലും, ഈജിപ്റ്റ് അവരെ പിടിച്ചടക്കുകയും മോഫ് അവരെ കുഴിച്ചിടുകയും ചെയ്യും. അവരുടെ വെള്ളിനിക്ഷേപം മുൾച്ചെടികൾ അപഹരിക്കും. മുള്ളുകൾ അവരുടെ കൂടാരങ്ങളെ മൂടും.
HOS 9:7 ശിക്ഷയുടെ ദിവസങ്ങൾ വരുന്നു, പ്രതികാരദിവസങ്ങൾ സമീപമായിരിക്കുന്നു. ഇസ്രായേൽ ഇത് അറിഞ്ഞുകൊള്ളട്ടെ. നിങ്ങളുടെ പാപങ്ങൾ അത്യധികമായിരിക്കുന്നതുകൊണ്ടും നിങ്ങളുടെ ശത്രുത വലുതാകുകയാലും പ്രവാചകനെ ഒരു ഭോഷനായും ആത്മപ്രേരിതനെ ഒരു ഭ്രാന്തനായും നിങ്ങൾ പരിഗണിക്കുന്നു.
HOS 9:8 യഹോവയുടെ പ്രവാചകൻ എന്റെ ദൈവത്തോടൊപ്പം എഫ്രയീമിന്റെമേൽ കാവൽക്കാരനായിരിക്കുന്നു. എങ്കിലും അവന്റെ വഴികളിൽ കെണികളും അവന്റെ ദൈവത്തിന്റെ ആലയത്തിൽ ശത്രുതയും ഉണ്ട്.
HOS 9:9 അവർ ഗിബെയയുടെ ദിനങ്ങളെപ്പോലെ മാലിന്യത്തിൽ ആണ്ടുപോയിരിക്കുന്നു. ദൈവം അവരുടെ ദുഷ്ടത ഓർക്കും അവരുടെ പാപങ്ങൾനിമിത്തം അവരെ ശിക്ഷിക്കും.
HOS 9:10 “ഞാൻ ഇസ്രായേലിനെ കണ്ടെത്തിയപ്പോൾ, അതു മരുഭൂമിയിൽ മുന്തിരിപ്പഴം കണ്ടെത്തിയതുപോലെ ആയിരുന്നു; ഞാൻ നിങ്ങളുടെ പിതാക്കന്മാരെ കണ്ടെത്തിയപ്പോൾ അത് അത്തിവൃക്ഷത്തിൽ കന്നിക്കായ്കൾ കാണുന്നതുപോലെയും ആയിരുന്നു. എന്നാൽ ബാൽ-പെയോരിൽ എത്തിയപ്പോൾ, അവർ തങ്ങളെത്തന്നെ ആ ലജ്ജാവഹമായ വിഗ്രഹത്തിനു സമർപ്പിച്ചു. തങ്ങൾ സ്നേഹിച്ച ആ വിഗ്രഹത്തെപ്പോലെതന്നെ അവർ നികൃഷ്ടരായിത്തീർന്നു.
HOS 9:11 എഫ്രയീമിന്റെ മഹത്ത്വം ഒരു പക്ഷിയെപ്പോലെ പറന്നുപോകും— ജനനമില്ല, ഗർഭമില്ല, ഗർഭധാരണവുമില്ല!
HOS 9:12 അവർ കുഞ്ഞുങ്ങളെ വളർത്തിയാലും ഞാൻ അവരെ ഒരാളും ശേഷിക്കാതവണ്ണം മക്കളില്ലാത്തവരാക്കും. ഞാൻ അവരെ വിട്ടുമാറുമ്പോൾ അവർക്കു ഹാ കഷ്ടം!
HOS 9:13 സോരിനെപ്പോലെ മനോഹരസ്ഥലത്തു നട്ടിരിക്കുന്ന എഫ്രയീമിനെ ഞാൻ കണ്ടു. എന്നാൽ എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ കൊണ്ടുചെല്ലേണ്ടിവരും.”
HOS 9:14 അവർക്കു നൽകണമേ യഹോവേ, അവർക്ക് അങ്ങ് എന്താണു നൽകുന്നത്? അലസിപ്പോകുന്ന ഗർഭവും, വരണ്ടുപോകുന്ന മുലകളും അവർക്കു നൽകണമേ.
HOS 9:15 “ഗിൽഗാലിൽ അവരുടെ സകലദുഷ്ടതയുംനിമിത്തം ഞാൻ അവിടെ അവരെ വെറുത്തു. അവരുടെ പാപപ്രവൃത്തികൾനിമിത്തം ഞാൻ അവരെ എന്റെ ഭവനത്തിൽനിന്ന് ഓടിച്ചുകളയും. ഞാൻ ഇനി അവരെ സ്നേഹിക്കുകയില്ല; അവരുടെ എല്ലാ പ്രഭുക്കന്മാരും മത്സരികൾതന്നെ.
HOS 9:16 എഫ്രയീം നശിച്ചിരിക്കുന്നു, അവരുടെ വേര് ഉണങ്ങിപ്പോയി, അവർ ഫലം പുറപ്പെടുവിക്കുന്നില്ല. അവർ കുഞ്ഞുങ്ങളെ ഗർഭംധരിച്ചാലും, അവരുടെ പ്രിയ ഗർഭഫലങ്ങളെ ഞാൻ സംഹരിച്ചുകളയും.”
HOS 9:17 അവർ യഹോവയെ അനുസരിക്കായ്കകൊണ്ട് എന്റെ ദൈവം അവരെ നിരസിച്ചുകളയും; അവർ രാഷ്ട്രങ്ങൾക്കിടയിൽ അലയുന്നവരാകും.
HOS 10:1 ഇസ്രായേൽ പടർന്നിരിക്കുന്ന ഒരു മുന്തിരിവള്ളി; അവൻ തനിക്കുതന്നെ ഫലം കായ്ച്ചു. അവന്റെ ഫലം വർധിച്ചതനുസരിച്ച്, കൂടുതൽ ആചാരസ്തൂപങ്ങൾ പണിതു; അവന്റെ ദേശം അഭിവൃദ്ധിപ്പെട്ടതനുസരിച്ച്, അവൻ തന്റെ വിഗ്രഹസ്തംഭങ്ങൾക്കു മോടിപിടിപ്പിച്ചു.
HOS 10:2 അവരുടെ ഹൃദയം വഞ്ചനയുള്ളത്, അവരുടെ അകൃത്യത്തിന് അവർ ഇപ്പോൾ ശിക്ഷിക്കപ്പെടും. യഹോവ അവരുടെ ബലിപീഠങ്ങൾ തകർത്തുകളയും അവരുടെ ആചാരസ്തൂപങ്ങൾ നശിപ്പിക്കും.
HOS 10:3 അപ്പോൾ അവർ പറയും: “യഹോവയെ ബഹുമാനിക്കാത്തതിനാൽ ഞങ്ങൾക്കു രാജാവില്ല; അല്ലാ, ഞങ്ങൾക്കൊരു രാജാവ് ഉണ്ടായിരുന്നെങ്കിലും, അദ്ദേഹത്തിനു ഞങ്ങൾക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?”
HOS 10:4 അവർ അനേകം വാഗ്ദാനങ്ങൾ നൽകുന്നു, വ്യാജശപഥങ്ങൾ ചെയ്യുന്നു ഉടമ്പടികൾ ഉണ്ടാക്കുന്നു. അതുകൊണ്ട്, ഉഴുതിട്ട നിലത്ത് വിഷക്കളകൾ മുളയ്ക്കുന്നതുപോലെ ന്യായവിധി മുളച്ചുവരുന്നു.
HOS 10:5 ശമര്യയിൽ പാർക്കുന്ന ജനം ബേത്-ആവെനിലെ കാളക്കിടാവിന്റെ പ്രതിമനിമിത്തം ഭയപ്പെടുന്നു. അതിനെ പ്രവാസത്തിലേക്കു കൊണ്ടുപോയതുനിമിത്തം അതിലെ ജനങ്ങൾ വിലപിക്കും വിഗ്രഹാരാധകരായ പുരോഹിതന്മാരും വിലപിക്കും, അതിന്റെ മഹത്ത്വത്തിൽ സന്തോഷിച്ച സകലരും വിലപിക്കും.
HOS 10:6 മഹാരാജാവിനു കപ്പമായിട്ട് അതിനെ അശ്ശൂരിലേക്കു കൊണ്ടുപോകും. എഫ്രയീം അപമാനിക്കപ്പെടും; ഇസ്രായേൽ തന്റെ ആലോചനയെക്കുറിച്ചു ലജ്ജിക്കും.
HOS 10:7 വെള്ളത്തിനു മുകളിലെ ഉണങ്ങിയ ചുള്ളിപോലെ ശമര്യയും അതിന്റെ രാജാവും ഒഴുകിപ്പോകും.
HOS 10:8 ഇസ്രായേലിന്റെ പാപമായ ആവേനിലെ മ്ലേച്ഛതനിറഞ്ഞ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും. അവിടെ മുള്ളും പറക്കാരയും വളർന്ന് അവരുടെ ബലിപീഠങ്ങളെ മൂടും. അപ്പോൾ അവർ പർവതങ്ങളോട്: “ഞങ്ങളെ മൂടുക” എന്നും കുന്നുകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും പറയും.
HOS 10:9 “ഗിബെയയുടെ ദിവസങ്ങൾമുതൽ, ഇസ്രായേലേ, നിങ്ങൾ പാപംചെയ്തു, നിങ്ങൾ അവിടെത്തന്നെ നിൽക്കയും ചെയ്യുന്നു. ഗിബെയയിൽ തിന്മ പ്രവർത്തിക്കുന്നവരെ യുദ്ധം കീഴടക്കുകയില്ലേ?
HOS 10:10 എനിക്കിഷ്ടമുള്ളപ്പോൾ ഞാൻ അവരെ ശിക്ഷിക്കും; അവരുടെ പാപങ്ങൾ രണ്ടിനും അവരെ ബന്ധിക്കേണ്ടതിന് അവർക്കെതിരേ രാഷ്ട്രങ്ങളെ കൂട്ടിവരുത്തും.
HOS 10:11 എഫ്രയീം, ധാന്യം മെതിക്കാൻ ഇഷ്ടപ്പെടുന്നതും മെരുക്കമുള്ളതുമായ ഒരു പശുക്കിടാവ്; എന്നാൽ ഞാൻ അവളുടെ ഭംഗിയുള്ള കഴുത്തിൽ നുകം വെക്കും; ഞാൻ എഫ്രയീമിനെ നുകത്തിൽ കെട്ടുകയും യെഹൂദാ നിലം ഉഴുകയും യാക്കോബ് കട്ടയുടയ്ക്കുകയും ചെയ്യും.
HOS 10:12 നിങ്ങൾക്കുവേണ്ടി നീതി വിതയ്ക്കുക, നിത്യസ്നേഹത്തിന്റെ ഫലം കൊയ്യുക. തരിശുനിലങ്ങളെ ഉഴുവിൻ, യഹോവ വന്നു നിങ്ങളുടെമേൽ നീതി വർഷിക്കുന്നതുവരെ അവിടത്തെ അന്വേഷിപ്പിൻ.
HOS 10:13 എന്നാൽ, നിങ്ങൾ ദുഷ്ടത നട്ടിരിക്കുന്നു, നിങ്ങൾ ദോഷം കൊയ്തിരിക്കുന്നു, വഞ്ചനയുടെ ഫലം നിങ്ങൾ തിന്നിരിക്കുന്നു. നിങ്ങൾ സ്വന്തബലത്തിലും യുദ്ധവീരന്മാരിലും ആശ്രയിച്ചതുകൊണ്ട്,
HOS 10:14 യുദ്ധത്തിന്റെ ആർപ്പുവിളി നിന്റെ ജനത്തിന്റെ മധ്യത്തിൽ ഉണ്ടാകും. യുദ്ധദിവസത്തിൽ ശൽമാൻ ബെത്ത്-അർബേലിനെ ഉന്മൂലമാക്കിയതുപോലെ നിന്റെ സകലകോട്ടകളെയും ശൂന്യമാക്കും. അവിടെ അമ്മയെ മക്കളോടുകൂടെ അടിച്ചുതകർത്തല്ലോ.
HOS 10:15 നിന്റെ ദുഷ്ടത വലുതായിരിക്കുകയാൽ, ബേഥേലേ, നിനക്കും ഇതുതന്നെ സംഭവിക്കും. ആ ദിവസം ഉദിക്കുമ്പോൾ, ഇസ്രായേൽരാജാവ് അശേഷം നശിപ്പിക്കപ്പെടും.
HOS 11:1 “ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു, ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി.
HOS 11:2 എന്നാൽ, ഞാൻ ഇസ്രായേലിനെ വിളിക്കുന്തോറും അവർ എന്നെ വിട്ടകന്നുപോയി. അവർ ബാലിനു ബലിയർപ്പിച്ചു വിഗ്രഹങ്ങൾക്കു ധൂപംകാട്ടി.
HOS 11:3 എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത് ഞാനാണ്, ഞാൻ അവരെ ഭുജങ്ങളിൽ എടുത്തു; എങ്കിലും, അവരെ സൗഖ്യമാക്കിയത് ഞാൻ ആണെന്ന് അവർ മനസ്സിലാക്കിയില്ല.
HOS 11:4 ഞാൻ മനുഷ്യകരുണയുടെ ചരടുകൾകൊണ്ടും സ്നേഹത്തിന്റെ ബന്ധനങ്ങൾകൊണ്ടും അവരെ നടത്തി; ഞാൻ അവരുടെ കഴുത്തിൽനിന്ന് നുകം നീക്കി, ഒരു ശിശുവിനെ തലോടാനായി ഉയർത്തുന്ന ഒരുവനെപ്പോലെ ആയിരുന്നു ഞാൻ അവർക്ക്, അവരെ തീറ്റുന്നതിനായി ഞാൻ കുനിഞ്ഞു.
HOS 11:5 “അവർ ഈജിപ്റ്റിലേക്കു മടങ്ങുകയില്ലേ അവർ എങ്കലേക്കു മടങ്ങിവരാൻ വിസമ്മതിച്ചതിനാൽ അശ്ശൂർ അവരുടെമേൽ ഭരണംനടത്തുകയില്ലേ?
HOS 11:6 അവരുടെ പട്ടണങ്ങളിൽ വാൾ മിന്നും; അത് അവരുടെ വ്യാജപ്രവാചകരെ വിഴുങ്ങിക്കളയുകയും അവരുടെ പദ്ധതികൾ അവസാനിപ്പിക്കുകയും ചെയ്യും.
HOS 11:7 എന്റെ ജനം എന്നെ വിട്ടുപോകാൻ ഉറച്ചിരിക്കുന്നു. അവർ പരമോന്നതനെ വിളിച്ചപേക്ഷിച്ചാലും അവിടന്ന് അവരെ ഉദ്ധരിക്കുകയില്ല.
HOS 11:8 “എഫ്രയീമേ, നിന്നെ ഉപേക്ഷിക്കാൻ എനിക്കെങ്ങനെ കഴിയും? ഇസ്രായേലേ, നിന്നെ ഏൽപ്പിച്ചുകൊടുക്കാൻ എനിക്കെങ്ങനെ കഴിയും? ആദ്മയോടു ചെയ്തതുപോലെ നിന്നോടു ചെയ്യാൻ എനിക്കു കഴിയുമോ? സെബോയിമിനെപ്പോലെ നിന്നെ ആക്കാൻ എനിക്കു കഴിയുമോ? എന്റെ ഹൃദയം എന്റെ ഉള്ളിൽ മറിയുന്നു; എന്നിൽ ആർദ്രത കത്തിജ്വലിക്കുന്നു.
HOS 11:9 ഞാൻ എന്റെ ഭയങ്കരകോപം നടപ്പിലാക്കുകയില്ല, ഞാൻ എഫ്രയീമിനെ ഒരിക്കൽക്കൂടി പൂർണമായി നശിപ്പിക്കയുമില്ല. കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല; നിങ്ങളുടെ മധ്യേയുള്ള പരിശുദ്ധൻതന്നെ. ഞാൻ ക്രോധത്തോടെ വരികയുമില്ല.
HOS 11:10 അവർ യഹോവയെ അനുഗമിക്കും. അവിടന്ന് സിംഹംപോലെ ഗർജിക്കും; അവിടന്ന് ഗർജിക്കുമ്പോൾ അവിടത്തെ മക്കൾ പടിഞ്ഞാറുനിന്നു വിറച്ചുകൊണ്ടുവരും.
HOS 11:11 അവർ പക്ഷികളെപ്പോലെ ഈജിപ്റ്റിൽനിന്നും പ്രാവുകളെപ്പോലെ അശ്ശൂരിൽനിന്നും വിറച്ചുകൊണ്ടുവരും. ഞാൻ അവരെ തങ്ങളുടെ വീടുകളിൽ പാർപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
HOS 11:12 എഫ്രയീം വ്യാജങ്ങളാലും ഇസ്രായേൽഗൃഹം വഞ്ചനയാലും എന്നെ ചുറ്റിയിരിക്കുന്നു. യെഹൂദയും ദൈവത്തോട് അനുസരണ കാണിക്കുന്നില്ല; വിശ്വസ്തനും പരിശുദ്ധനുമായവനുനേരേ മത്സരിച്ചിരിക്കുന്നു.
HOS 12:1 എഫ്രയീം കാറ്റുകൊണ്ട് ഉപജീവിക്കുന്നു. കിഴക്കൻകാറ്റിനെ ദിവസംമുഴുവനും പിൻതുടരുകയും വ്യാജവും അക്രമവും വർധിപ്പിക്കുകയും ചെയ്യുന്നു. അവൻ അശ്ശൂരുമായി ഉടമ്പടിചെയ്യുന്നു; ഈജിപ്റ്റിലേക്ക് ഒലിവെണ്ണ അയയ്ക്കുന്നു.
HOS 12:2 യഹോവയ്ക്ക്, യെഹൂദയ്ക്കെതിരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് യാക്കോബിനെ അവന്റെ വഴികൾ അനുസരിച്ചു ശിക്ഷിക്കുകയും അവന്റെ പ്രവൃത്തികൾക്കനുസരിച്ചു പകരം നൽകുകയും ചെയ്യും.
HOS 12:3 അവൻ ഗർഭപാത്രത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; പുരുഷപ്രായത്തിൽ അവൻ ദൈവത്തോടു മല്ലുപിടിച്ചു.
HOS 12:4 അവൻ ദൂതനോടു മല്ലുപിടിച്ചു, ദൂതനെ ജയിച്ചു; അവൻ കരഞ്ഞു, കൃപയ്ക്കായി യാചിച്ചു. അവിടന്ന് അവനെ ബേഥേലിൽവെച്ചു കണ്ടു, അവിടെവെച്ച് അവനോടു സംസാരിച്ചു.
HOS 12:5 യഹോവ സൈന്യങ്ങളുടെ ദൈവംതന്നെ; യഹോവ എന്നത്രേ അവിടത്തെ നാമം!
HOS 12:6 എന്നാൽ, നിങ്ങളുടെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുക; സ്നേഹവും നീതിയും നിലനിർത്തുവിൻ, എപ്പോഴും നിങ്ങളുടെ ദൈവത്തിനായി കാത്തിരിപ്പിൻ.
HOS 12:7 വ്യാപാരി കള്ളത്തുലാസ് ഉപയോഗിക്കുന്നു അവൻ വഞ്ചിക്കാൻ ഇഷ്ടപ്പെടുന്നു.
HOS 12:8 എഫ്രയീം അഹങ്കരിക്കുന്നു: “ഞാൻ വളരെ ധനവാൻ; ഞാൻ സമ്പന്നനായിരിക്കുന്നു. എന്റെ സമ്പത്തുനിമിത്തം എന്നിൽ അവർ അകൃത്യമോ പാപമോ കണ്ടെത്തുകയില്ല.”
HOS 12:9 “ഞാൻ നിന്നെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന യഹോവയായ ദൈവം ആകുന്നു. നിങ്ങളുടെ പെരുന്നാളുകളിലെന്നപോലെ ഞാൻ നിങ്ങളെ വീണ്ടും കൂടാരങ്ങളിൽ വസിക്കുമാറാക്കും.
HOS 12:10 ഞാൻ പ്രവാചകന്മാരോടു സംസാരിച്ച്, അവർക്ക് അനേകം ദർശനങ്ങൾ നൽകി, അവർ മുഖാന്തരം സാദൃശ്യകഥകൾ സംസാരിച്ചു.”
HOS 12:11 ഗിലെയാദ് ഒരു ദുഷ്ടജനമോ? എങ്കിൽ അവരുടെ ജനങ്ങൾ വ്യർഥരായിത്തീരും! അവർ ഗിൽഗാലിൽ കാളകളെ ബലികഴിക്കുന്നോ? എങ്കിൽ അവരുടെ ബലിപീഠങ്ങൾ ഉഴുതിട്ട നിലത്തിലെ കൽക്കൂമ്പാരംപോലെ ആയിത്തീരും.
HOS 12:12 യാക്കോബ് അരാം ദേശത്തേക്ക് ഓടിപ്പോയി; ഇസ്രായേൽ ഒരു ഭാര്യയെ നേടുന്നതിനായി സേവചെയ്തു. അവളുടെ വില കൊടുക്കാൻ ആടുകളെ മേയിച്ചു.
HOS 12:13 ഇസ്രായേലിനെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവരാൻ യഹോവ ഒരു പ്രവാചകനെ ഉപയോഗിച്ചു, ഒരു പ്രവാചകൻ മുഖാന്തരം അവിടന്ന് അവർക്കുവേണ്ടി കരുതി.
HOS 12:14 എന്നാൽ, എഫ്രയീം യഹോവയെ കോപിപ്പിച്ചു. അവന്റെ കർത്താവ് അവന്റെമേൽ രക്തപാതകം ചുമത്തും; അവന്റെ നിന്ദയ്ക്കു തക്കവണ്ണം അവനു പകരം കൊടുക്കും.
HOS 13:1 എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി; അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു. എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു.
HOS 13:2 ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു; അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി. അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ. “അവർ നരബലി നടത്തുന്നു! കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!” എന്ന് അവരെക്കുറിച്ച് പറയുന്നു.
HOS 13:3 അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും.
HOS 13:4 “എന്നാൽ, ഈജിപ്റ്റുദേശംമുതൽ നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്, ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല.
HOS 13:5 മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു ഞാൻ നിനക്കുവേണ്ടി കരുതി.
HOS 13:6 ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി; തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി, അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു.
HOS 13:7 അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും, പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും.
HOS 13:8 കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും; ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും— ഒരു വന്യമൃഗം അവരെ ചീന്തിക്കളയും.
HOS 13:9 “ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്, നീ നശിപ്പിക്കപ്പെടാൻ പോകുന്നു.
HOS 13:10 നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ? ‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’ എന്നു നീ പറഞ്ഞ, നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ?
HOS 13:11 അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി, എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു.
HOS 13:12 എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു.
HOS 13:13 പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു, എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; സമയമാകുമ്പോൾ അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല.
HOS 13:14 “ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും; മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും. മരണമേ, നിന്റെ ബാധകൾ എവിടെ? പാതാളമേ, നിന്റെ സംഹാരം എവിടെ? “എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല.
HOS 13:15 അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും, യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും മരുഭൂമിയിൽനിന്ന് അതു വീശും. അവന്റെ വസന്തം വരികയില്ല; അവന്റെ കിണർ വറ്റിപ്പോകും. അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും കലവറ കൊള്ളയടിക്കപ്പെടും.
HOS 13:16 ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം, കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു. അവർ വാളിനാൽ വീഴും; അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും, അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.”
HOS 14:1 ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്!
HOS 14:2 അനുതാപവാക്യങ്ങളുമായി യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. യഹോവയോടു പറയുക: “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ.
HOS 14:3 അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, ‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ.
HOS 14:4 “ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും, എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ.
HOS 14:5 ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും; അവൻ ശോശന്നപ്പുഷ്പംപോലെ പുഷ്പിക്കും. ലെബാനോനിലെ ദേവദാരുപോലെ അവൻ ആഴത്തിൽ വേരൂന്നും;
HOS 14:6 അവന്റെ ഇളംകൊമ്പുകൾ വളരും. അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും.
HOS 14:7 അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും; അവർ ധാന്യംപോലെ തഴയ്ക്കും, അവർ മുന്തിരിവള്ളിപോലെ തളിർക്കും— ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും.
HOS 14:8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്? ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും. ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു; നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.”
HOS 14:9 ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ. ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ. യഹോവയുടെ വഴികൾ നേരുള്ളവതന്നെ; നീതിനിഷ്ഠർ അതിൽ നടക്കും മത്സരികളോ, അതിൽ ഇടറിവീഴും.
JOE 1:1 പെഥൂവേലിന്റെ മകനായ യോവേലിനുണ്ടായ യഹോവയുടെ അരുളപ്പാട്:
JOE 1:2 ഇസ്രായേൽ ഗോത്രത്തലവന്മാരേ, ഇതു കേൾപ്പിൻ; സകലദേശവാസികളുമേ, ശ്രദ്ധിക്കുക. നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇതുപോലൊരു കാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ?
JOE 1:3 ഇതു നിങ്ങളുടെ മക്കളോടു പറയുക, നിങ്ങളുടെ മക്കൾ അത് അവരുടെ മക്കളോടും അവരുടെ മക്കൾ അടുത്ത തലമുറയോടും പറയണം.
JOE 1:4 തുള്ളൻ തിന്നു ശേഷിപ്പിച്ചതു വെട്ടുക്കിളി തിന്നു; വെട്ടുക്കിളി ശേഷിപ്പിച്ചതു വിട്ടിൽ തിന്നു; വിട്ടിൽ ശേഷിപ്പിച്ചതു പച്ചപ്പുഴു തിന്നു.
JOE 1:5 മദ്യപിക്കുന്നവരേ, ഉണർന്നു കരയുവിൻ! വീഞ്ഞു കുടിക്കുന്നവരേ, വിലപിക്കുക; പുതുവീഞ്ഞു നിങ്ങളുടെ ചുണ്ടുകളിൽനിന്ന് മാറ്റപ്പെട്ടിരിക്കുന്നതിനാൽ വിലപിക്കുക.
JOE 1:6 ശക്തിയേറിയതും അസംഖ്യവുമായ ഒരു ജനത എന്റെ ദേശത്തെ ആക്രമിച്ചിരിക്കുന്നു; അതിനു സിംഹത്തിന്റെ പല്ലും സിംഹിയുടെ അണപ്പല്ലുകളും ഉണ്ട്.
JOE 1:7 അത് എന്റെ മുന്തിരിവള്ളിയെ നശിപ്പിച്ചു എന്റെ അത്തിവൃക്ഷങ്ങളെ തകർത്തു; അതിന്റെ കൊമ്പുകളെ തോലുരിച്ച് എറിഞ്ഞുകളഞ്ഞു, ശാഖകളെ വെളുപ്പിച്ചിരിക്കുന്നു.
JOE 1:8 തന്റെ യൗവനത്തിലെ ഭർത്താവിനെക്കുറിച്ചു വ്യസനിക്കുന്ന കന്യകയെപ്പോലെ ചാക്കുശീലയുടുത്തു വിലപിക്കുക.
JOE 1:9 ഭോജനയാഗങ്ങളും പാനീയയാഗങ്ങളും യഹോവയുടെ ആലയത്തിൽ തീർന്നുപോയിരിക്കുന്നു. യഹോവയുടെമുമ്പിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ വിലപിക്കുന്നു.
JOE 1:10 വയലുകൾ നശിച്ചിരിക്കുന്നു, നിലങ്ങൾ ഉണങ്ങിയിരിക്കുന്നു; ധാന്യം നശിച്ചുപോയി, പുതുവീഞ്ഞു വറ്റിപ്പോയി, ഒലിവെണ്ണ ഇല്ലാതായി.
JOE 1:11 കൃഷിക്കാരേ, ലജ്ജിക്കുക, മുന്തിരിക്കർഷകരേ, വിലപിക്കുക; ഗോതമ്പിനെയും യവത്തെയും ഓർത്ത് ദുഃഖിക്കുക, നിലത്തിലെ വിളവു നശിച്ചുപോയല്ലോ.
JOE 1:12 മുന്തിരിവള്ളി വാടി, അത്തിവൃക്ഷം ഉണങ്ങിപ്പോയി; മാതളവും ഈന്തപ്പനയും ആപ്പിൾമരവും— നിലത്തിലെ സകലവൃക്ഷങ്ങളും—ഉണങ്ങിപ്പോയിരിക്കുന്നു. മനുഷ്യന്റെ സന്തോഷം ഉണങ്ങിപ്പോയിരിക്കുന്നു.
JOE 1:13 പുരോഹിതന്മാരേ, ചാക്കുശീലയുടുത്തു വിലപിക്കുക; യാഗപീഠത്തിനുമുമ്പിൽ ശുശ്രൂഷിക്കുന്നവരേ, കരയുവിൻ. എന്റെ ദൈവത്തിന്റെ മുമ്പിൽ ശുശ്രൂഷിക്കുന്നവരേ, വരിക, ചാക്കുശീലയുടുത്തു രാത്രി കഴിച്ചുകൂട്ടുവിൻ; കാരണം നിങ്ങളുടെ ദൈവത്തിന്റെ ആലയത്തിൽ ഭോജനയാഗവും പാനീയയാഗവും ഇല്ലാതായിരിക്കുന്നു.
JOE 1:14 ഒരു വിശുദ്ധ ഉപവാസം വിളംബരംചെയ്യുക; വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക. ഗോത്രത്തലവന്മാരെയും സകലദേശവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുക, യഹോവയോടു നിലവിളിക്കുക.
JOE 1:15 ആ ദിവസം ഹാ കഷ്ടം! യഹോവയുടെ ദിവസം സമീപിച്ചിരിക്കുന്നു; സർവശക്തനിൽനിന്ന് നാശംപോലെ ആ ദിവസം വരും.
JOE 1:16 നമ്മുടെ കണ്ണിനുമുന്നിൽ ഭക്ഷണവും നമ്മുടെ ദൈവത്തിന്റെ ആലയത്തിൽനിന്ന് ആനന്ദവും ആഹ്ലാദവും അറ്റുപോയല്ലോ?
JOE 1:17 വിത്തുകൾ വരണ്ടനിലത്ത് ഉണങ്ങിച്ചുക്കിച്ചുളിയുന്നു. കളപ്പുരകൾ ശൂന്യമായിരിക്കുന്നു. ധാന്യം ഉണങ്ങിപ്പോയതുകൊണ്ടു ധാന്യപ്പുരകൾ തകർക്കപ്പെട്ടിരിക്കുന്നു.
JOE 1:18 കന്നുകാലികൾ നിലവിളിക്കുന്നു! ആട്ടിൻപറ്റം തളർന്നുപോകുന്നു. മേച്ചിൽപ്പുറങ്ങൾ ഇല്ലായ്കയാൽ ചെമ്മരിയാട്ടിൻകൂട്ടങ്ങൾ വലയുന്നു.
JOE 1:19 യഹോവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു, കാരണം തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു, നിലത്തെ സകലവൃക്ഷങ്ങളെയും ജ്വാലകൾ ദഹിപ്പിച്ചുകളഞ്ഞു.
JOE 1:20 കാട്ടുമൃഗങ്ങളും അങ്ങേക്കായി കിതയ്ക്കുന്നു; നീരരുവികൾ വറ്റിപ്പോയി തരിശുനിലത്തെ മേച്ചിൽപ്പുറങ്ങളെ അഗ്നി വിഴുങ്ങിക്കളഞ്ഞു.
JOE 2:1 സീയോനിൽ കാഹളം ഊതുക; എന്റെ വിശുദ്ധപർവതത്തിൽ യുദ്ധാരവം കേൾപ്പിക്കുക. ദേശത്തിൽ വസിക്കുന്ന സകലരും വിറയ്ക്കട്ടെ, കാരണം യഹോവയുടെ ദിവസം വരുന്നു. അതു സമീപമായിരിക്കുന്നു—
JOE 2:2 അന്ധകാരവും ഇരുട്ടുമുള്ള ഒരു ദിവസം, മേഘങ്ങളും കൂരിരുട്ടുമുള്ള ഒരു ദിവസംതന്നെ. പർവതങ്ങളിൽ പ്രഭാതം പടരുന്നതുപോലെ വലുപ്പമുള്ളതും ശക്തിയേറിയതുമായ ഒരു സൈന്യം വരുന്നു. പണ്ട് അങ്ങനെയൊന്ന് ഉണ്ടായിട്ടില്ല വരാനിരിക്കുന്ന കാലങ്ങളിൽ അങ്ങനെയൊന്ന് ഉണ്ടാകുകയുമില്ല.
JOE 2:3 അവരുടെമുമ്പിൽ അഗ്നി കത്തുന്നു, അവരുടെ പിന്നിൽ ജ്വാല മിന്നുന്നു. അവരുടെമുമ്പിൽ ദേശം ഏദെൻതോട്ടംപോലെ, അവരുടെ പിന്നിൽ ശൂന്യമരുഭൂമി— അവരിൽനിന്ന് ഒന്നും ഒഴിഞ്ഞുപോകുന്നില്ല.
JOE 2:4 അവർക്കു കുതിരകളോടു സാമ്യമുണ്ട്; അവർ കുതിരപ്പടയോടൊപ്പം ചാടുന്നു.
JOE 2:5 രഥങ്ങളുടെ ആരവത്തോടെ അവർ പർവതമേടുകളിൽ ചാടുന്നു അവർ വൈക്കോൽക്കുറ്റികളെ ദഹിപ്പിക്കുന്ന തീപോലെയും യുദ്ധസന്നദ്ധരായ ശക്തരായ ഒരു സൈന്യംപോലെയുമാകുന്നു.
JOE 2:6 അവരെ കാണുന്ന ജനങ്ങൾ പരിഭ്രാന്തരാകുന്നു; എല്ലാ മുഖങ്ങളും വിളറുന്നു.
JOE 2:7 അവർ യുദ്ധവീരന്മാരെപ്പോലെ നീങ്ങുന്നു; പടയാളികളെപ്പോലെ മതിൽ കയറുന്നു. അവർ അണിതെറ്റാതെ നിരയായി നീങ്ങുന്നു.
JOE 2:8 അവർ തിങ്ങിഞെരുങ്ങുന്നില്ല; ഓരോരുത്തരായി നേരേ മുമ്പോട്ടു നീങ്ങുന്നു. അവർ മുറിവേൽക്കാതെ വാളുകൾക്കിടയിലൂടെ ചാടുന്നു.
JOE 2:9 അവർ പട്ടണങ്ങളിലേക്കു ബദ്ധപ്പെട്ടു ചെല്ലുന്നു; അവർ മതിലിന്മീതേ ഓടുന്നു. അവർ വീടുകളിൽ കടക്കുന്നു; മോഷ്ടാക്കളെപ്പോലെ അവർ ജനാലകളിൽക്കൂടെ പ്രവേശിക്കുന്നു.
JOE 2:10 അവരുടെമുമ്പിൽ ഭൂമി കുലുങ്ങുന്നു, ആകാശം വിറയ്ക്കുന്നു, സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു, നക്ഷത്രങ്ങൾ പ്രകാശിക്കുന്നതുമില്ല.
JOE 2:11 യഹോവ തന്റെ സൈന്യത്തിന്റെ മുൻനിരയിൽ ഇടിമുഴക്കുന്നു; അവിടത്തെ സൈന്യം അസംഖ്യമാണ്, അവിടത്തെ കൽപ്പന അനുസരിക്കുന്നവർ ശക്തരാണ്. യഹോവയുടെ ദിവസം മഹത്തരം; അതു ഭയങ്കരം. അത് അതിജീവിക്കാൻ ആർക്കു കഴിയും?
JOE 2:12 “ഇപ്പോഴെങ്കിലും, പൂർണഹൃദയത്തോടും ഉപവാസത്തോടും കണ്ണുനീരോടും കരച്ചിലോടുംകൂടെ എന്റെ അടുക്കലേക്കു മടങ്ങിവരിക,” എന്ന് യഹോവ കൽപ്പിക്കുന്നു.
JOE 2:13 നിങ്ങളുടെ വസ്ത്രങ്ങളെയല്ല, ഹൃദയത്തെത്തന്നെ കീറുവിൻ; നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു മടങ്ങിവരിക, അവിടന്ന് കൃപയും മനസ്സലിവും ഉള്ളവൻ; എളുപ്പം കോപിക്കാത്തവനും സ്നേഹത്തിൽ സമ്പന്നനും ആകുന്നു, അവിടന്ന് അനർഥം അയയ്ക്കുന്നതിൽ അനുതപിക്കുന്നു.
JOE 2:14 അവിടന്ന് തിരിഞ്ഞു കരുണകാണിക്കും, ഒരു അനുഗ്രഹം ശേഷിപ്പിക്കും, ആർക്കറിയാം? നിങ്ങളുടെ ദൈവമായ യഹോവയ്ക്ക് ഭോജനയാഗങ്ങളും പാനീയയാഗങ്ങളും അർപ്പിക്കാൻ കഴിയുമായിരിക്കും.
JOE 2:15 സീയോനിൽ കാഹളം ഊതുക, വിശുദ്ധ ഉപവാസം വിളംബരംചെയ്യുക, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടുക.
JOE 2:16 ജനത്തെ ഒരുമിച്ചുകൂട്ടുവിൻ, സഭയെ വിശുദ്ധീകരിക്കുക; ഗോത്രത്തലവന്മാരെ കൂട്ടിവരുത്തുവിൻ, കുഞ്ഞുങ്ങളെയും മുലകുടിക്കുന്നവരെയും ഒരുമിച്ചുകൂട്ടുവിൻ. മണവാളൻ തന്റെ മുറിയിൽനിന്ന് അതേ, മണവാട്ടി തന്റെ മണിയറയിൽനിന്ന് പുറത്തുവരട്ടെ.
JOE 2:17 യഹോവയുടെമുമ്പിൽ ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാർ ആലയത്തിന്റെ പൂമുഖത്തിനും യാഗപീഠത്തിനും മധ്യേ കണ്ണുനീരൊഴുക്കട്ടെ. അവർ ഇങ്ങനെ പറയട്ടെ; “യഹോവേ, അങ്ങയുടെ ജനത്തോട് ദയകാണിക്കണമേ. അവിടത്തെ അവകാശത്തെ നിന്ദാവിഷയമാക്കരുതേ, ജനതകൾക്കിടയിൽ ഒരു പരിഹാസമാക്കരുതേ. ‘അവരുടെ ദൈവം എവിടെ? എന്ന് അവർ പറയുന്നതെന്തിന്?’ ”
JOE 2:18 അപ്പോൾ യഹോവ തന്റെ ദേശത്തെക്കുറിച്ചു തീക്ഷ്ണത കാണിക്കും തന്റെ ജനത്തോടു ദയകാണിക്കും.
JOE 2:19 യഹോവ അവരോട് ഇപ്രകാരം മറുപടി പറയും: “ഞാൻ നിങ്ങൾക്കു ധാന്യവും പുതുവീഞ്ഞും എണ്ണയും മതിയാവോളം തരും; ഇനിയൊരിക്കലും ഞാൻ നിങ്ങളെ ജനതകൾക്കിടയിൽ ഒരു പരിഹാസവിഷയമാക്കുകയില്ല.
JOE 2:20 “ഞാൻ വടക്കേ സൈന്യത്തെ നിങ്ങളിൽനിന്ന്, വരണ്ടതും തരിശുമായ ദേശത്തേക്ക് ഓടിച്ചുകളയും; അവരുടെ മുൻനിര കിഴക്ക് ഉപ്പുകടലിൽ മുങ്ങിത്താഴും പിൻനിര പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും പോകും. അതിന്റെ നാറ്റം ഉയരും; ദുർഗന്ധം വമിച്ചുകൊണ്ടിരിക്കും.” അവൻ വമ്പുകാട്ടിയിരിക്കുന്നു, നിശ്ചയം!
JOE 2:21 ദേശമേ, ഭയപ്പെടേണ്ട, സന്തോഷിച്ച് ഉല്ലസിക്കുക. നിശ്ചയമായും യഹോവ മഹത്തായ കാര്യങ്ങൾ ചെയ്തിരിക്കുന്നു!
JOE 2:22 വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ട, തരിശുനിലത്തെ മേച്ചിൽപ്പുറങ്ങൾ പച്ചയായിത്തീരുന്നു. വൃക്ഷങ്ങൾ ഫലം കായ്ക്കുന്നു; അത്തിയും മുന്തിരിയും ആദായം തരുന്നു.
JOE 2:23 സന്തോഷിക്കുക, സീയോനിലെ ജനമേ, നിങ്ങളുടെ ദൈവമായ യഹോവയിൽ സന്തോഷിക്കുക. അവിടന്ന് വിശ്വസ്തനാകുകയാൽ നിങ്ങൾക്കു മുന്മഴ തരുന്നു; അവിടന്ന് ശിശിരത്തിലും വസന്തത്തിലും സമൃദ്ധമായ മഴ തരുന്നു.
JOE 2:24 മെതിക്കളങ്ങൾ ധാന്യങ്ങൾകൊണ്ടു നിറയും; ചക്കുകളിൽ പുതുവീഞ്ഞും എണ്ണയും കവിഞ്ഞൊഴുകും.
JOE 2:25 “വെട്ടുക്കിളികൾ തിന്നുപോയ വർഷങ്ങൾക്കു തക്കവണ്ണം ഞാൻ നിങ്ങൾക്കു പകരംനൽകും— ചെറുതും വലുതുമായ വെട്ടുക്കിളികളും തുള്ളനും പച്ചപ്പുഴുവും ഉൾപ്പെടെ എന്റെ ഒരു മഹാസൈന്യത്തെ ഞാൻ അയച്ചല്ലോ.
JOE 2:26 നിങ്ങൾക്കു നിറയുവോളം, സമൃദ്ധമായി ഭക്ഷിക്കാൻ ഉണ്ടാകും, അപ്പോൾ നിങ്ങൾക്കുവേണ്ടി അന്നു തങ്ങൾ പ്രവർത്തിച്ച നിങ്ങളുടെ ദൈവമായ യഹോവയുടെ നാമം നിങ്ങൾ സ്തുതിക്കും. ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
JOE 2:27 ഞാൻ ഇസ്രായേലിലുണ്ടെന്നും ഞാൻ നിന്റെ ദൈവമായ യഹോവയാകുന്നു എന്നും ഞാനല്ലാതെ മറ്റാരും ഇല്ലെന്നും അപ്പോൾ നിങ്ങൾ അറിയും; ഇനിയൊരിക്കലും എന്റെ ജനം ലജ്ജിച്ചുപോകുകയില്ല.
JOE 2:28 “പിന്നീട്, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും.
JOE 2:29 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും.
JOE 2:30 ഞാൻ ആകാശങ്ങളിലും ഭൂമിയിലും അത്ഭുതങ്ങൾ കാണിക്കും, രക്തവും തീയും പുകച്ചുരുളുംതന്നെ.
JOE 2:31 യഹോവയുടെ ശ്രേഷ്ഠവും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
JOE 2:32 യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും; യഹോവ അരുളിച്ചെയ്തതുപോലെ സീയോൻപർവതത്തിലും ജെറുശലേമിലും രക്ഷപ്പെട്ടവർ ഉണ്ടാകും, അവശേഷിക്കുന്നവർക്കിടയിൽപോലും യഹോവയാൽ വിളിക്കപ്പെടുന്നവർക്കു വിടുതലുണ്ടാകും.
JOE 3:1 “ആ ദിവസങ്ങളിൽ, ഞാൻ യെഹൂദയുടെയും ജെറുശലേമിന്റെയും ഭാവി യഥാസ്ഥാനപ്പെടുത്തുന്ന സമയത്ത്,
JOE 3:2 ഞാൻ സകലജനതകളെയും ഒരുമിച്ചുകൂട്ടി യെഹോശാഫാത്ത് താഴ്വരയിൽ കൊണ്ടുവരും. ഞാൻ എന്റെ അവകാശമായ ഇസ്രായേൽ എന്ന എന്റെ ജനത്തെക്കുറിച്ച്, അവർക്കെതിരേ ന്യായംവിധിക്കും. അവർ രാഷ്ട്രങ്ങൾക്കിടയിലേക്ക് എന്റെ ജനത്തെ ചിതറിച്ചുകളകയും എന്റെ ദേശത്തെ വിഭജിക്കുകയും ചെയ്തല്ലോ.
JOE 3:3 അവർ എന്റെ ജനത്തിനു നറുക്കിട്ടു; വേശ്യകൾക്കുവേണ്ടി ബാലന്മാരെയും മദ്യം കഴിക്കേണ്ടതിന്, വീഞ്ഞിനുവേണ്ടി അവർ ബാലികമാരെയും വിറ്റു.
JOE 3:4 “സോരും സീദോനും ഉൾപ്പെടെ ഫെലിസ്ത്യദേശത്തിലെ സകലജനങ്ങളുമേ, എനിക്കെതിരേ നിങ്ങൾക്ക് എന്താണുള്ളത്? ഞാൻ ചെയ്ത ഏതെങ്കിലും പ്രവൃത്തിക്കു നിങ്ങൾ പകരംചെയ്യുകയാണോ? നിങ്ങൾ പകരം ചെയ്യുന്നെങ്കിൽ, നിങ്ങളുടെ പ്രവൃത്തിയെ എത്രയുംവേഗം നിങ്ങളുടെ തലമേൽത്തന്നെ ഞാൻ മടക്കിവരുത്തും.
JOE 3:5 നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.
JOE 3:6 യെഹൂദ്യയിലെയും ജെറുശലേമിലെയും ജനങ്ങളെ സ്വന്തം ദേശത്തുനിന്ന് അകലെ അയച്ചുകളയേണ്ടതിനു, നിങ്ങൾ അവരെ ഗ്രീക്കുകാർക്കു വിറ്റു.
JOE 3:7 “നോക്കുക, നിങ്ങൾ അവരെ വിറ്റുകളഞ്ഞ സ്ഥാനങ്ങളിൽ ഞാൻ അവരെ ഉത്തേജിപ്പിക്കും; നിങ്ങൾ ചെയ്തതിനെ നിങ്ങളുടെ തലമേൽ തിരികെവരുത്തും.
JOE 3:8 ഞാൻ നിങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും യെഹൂദാജനത്തിനു നൽകും. അവർ അവരെ വിദൂരത്തിലുള്ള ശെബായർക്കു വിറ്റുകളയും,” എന്ന് യഹോവ അരുളിച്ചെയ്തിരിക്കുന്നു.
JOE 3:9 ഇതു രാഷ്ട്രങ്ങൾക്കിടയിൽ വിളംബരംചെയ്യുക: യുദ്ധത്തിനു സജ്ജമാകുക! യുദ്ധവീരന്മാരെ ഉത്തേജിപ്പിക്കുക! യുദ്ധവീരന്മാർ അടുത്തുവന്ന് ആക്രമിക്കട്ടെ.
JOE 3:10 കലപ്പയുടെ കൊഴുക്കളെ വാളുകളായും വാക്കത്തികളെ കുന്തങ്ങളായും അടിക്കുക. “ഞാൻ ശക്തനാണ്,” എന്ന് അശക്തർ പറയട്ടെ.
JOE 3:11 സകലജനതകളുമേ, എല്ലാ ഭാഗങ്ങളിൽനിന്നും വേഗം വരിക: ആ താഴ്വരയിൽ ഒരുമിച്ചുകൂടുവിൻ. യഹോവേ, അങ്ങയുടെ യുദ്ധവീരന്മാരെ കൊണ്ടുവരണമേ!
JOE 3:12 “ജനതകൾ ഉണരട്ടെ; അവർ യെഹോശാഫാത്ത് താഴ്വരയിൽ അണിനിരക്കട്ടെ. കാരണം അവിടെ എല്ലാ ദിക്കുകളിലുമുള്ള സകലജനതകളെയും ന്യായംവിധിക്കാൻ ഞാൻ ഉപവിഷ്ടനാകും.
JOE 3:13 അരിവാൾ വീശുക വിളവു പാകമായിരിക്കുന്നു. വരിക, മുന്തിരി മെതിക്കുക ചക്കു നിറഞ്ഞുകവിഞ്ഞിരിക്കുന്നു, വീഞ്ഞുശേഖരം നിറഞ്ഞുകവിയുന്നു— അവരുടെ ദുഷ്ടത അത്ര വലുതായിരിക്കുന്നു.”
JOE 3:14 വിധിയുടെ താഴ്വരയിൽ ജനക്കൂട്ടം, വലിയൊരു ജനക്കൂട്ടംതന്നെ കാത്തുനിൽക്കുന്നു! വിധിയുടെ താഴ്വരയിൽ യഹോവയുടെ ദിവസം സമീപമായിരിക്കുന്നു.
JOE 3:15 സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും, നക്ഷത്രങ്ങൾ ഇനി പ്രകാശിക്കുകയില്ല.
JOE 3:16 യഹോവ സീയോനിൽനിന്ന് ഗർജിക്കും ജെറുശലേമിൽനിന്ന് ഇടിമുഴക്കും; ഭൂമിയും ആകാശവും വിറയ്ക്കും. എന്നാൽ യഹോവ തന്റെ ജനത്തിന് ഒരു സങ്കേതവും ഇസ്രായേലിന് ഒരു കോട്ടയുമായിരിക്കും.
JOE 3:17 “നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ, എന്റെ വിശുദ്ധപർവതമായ സീയോനിൽ വസിക്കുന്നു എന്നു നിങ്ങൾ അറിയും. ജെറുശലേം വിശുദ്ധമായിരിക്കും; വിദേശസൈന്യം ഇനിയൊരിക്കലും അവളെ ആക്രമിക്കുകയില്ല.
JOE 3:18 “ആ ദിവസം പർവതങ്ങൾ പുതുവീഞ്ഞു വർഷിക്കും, കുന്നുകൾ പാൽ ഒഴുക്കും; യെഹൂദാതാഴ്വരകളിലെ അരുവികളിലെല്ലാം വെള്ളം ഒഴുകും. യഹോവയുടെ ആലയത്തിൽനിന്ന് ഒരു ഉറവ പ്രവഹിച്ച് ശിത്തീം താഴ്വരകളെ നനയ്ക്കും.
JOE 3:19 ഈജിപ്റ്റ് ശൂന്യമാകും, ഏദോം മരുഭൂമിയാകും, അവർ യെഹൂദാജനത്തോടു ചെയ്ത അക്രമം നിമിത്തവും ദേശത്തു നിഷ്കളങ്കരക്തം ചിന്തിയതു നിമിത്തവുംതന്നെ.
JOE 3:20 യെഹൂദ്യയിൽ എന്നേക്കും ആൾപ്പാർപ്പുണ്ടാകും എല്ലാ തലമുറകളിലും ജെറുശലേമിൽ ആളുകൾ പാർക്കും.
JOE 3:21 അവരുടെ നിഷ്കളങ്കരക്തത്തിനുള്ള ഞാൻ പ്രതികാരംചെയ്യാതെ വിടുമോ? ഇല്ല, ഒരിക്കലുമില്ല.”
AMO 1:1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു.
AMO 1:2 അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.”
AMO 1:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു.
AMO 1:4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും.
AMO 1:5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” എന്ന് യഹോവയുടെ അരുളപ്പാട്.
AMO 1:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു.
AMO 1:7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.
AMO 1:8 ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.
AMO 1:9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു.
AMO 1:10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.”
AMO 1:11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു.
AMO 1:12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.”
AMO 1:13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു:
AMO 1:14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ.
AMO 1:15 അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 2:1 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു.
AMO 2:2 ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും അതു കെരീയോത്തിന്റെ കോട്ടകളെ ദഹിപ്പിക്കും. യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും, മോവാബ് മഹാനാശത്തിൽ അകപ്പെടും.
AMO 2:3 ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും; അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 2:4 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു; അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല; അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ, വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ,
AMO 2:5 ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.”
AMO 2:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു.
AMO 2:7 ഭൂമിയിലെ പൊടിമേൽ എന്നപോലെ, അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു.
AMO 2:8 അവർ ഏതു ബലിപീഠത്തിനരികിലും പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. അവരുടെ ദേവന്റെ ആലയത്തിൽവെച്ചു പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു.
AMO 2:9 “ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, അവൻ ദേവദാരുപോലെ പൊക്കമുള്ളവരും കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. മുകളിലുള്ള അവരുടെ ഫലത്തെയും താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു.
AMO 2:10 അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി.
AMO 2:11 “നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും ഞാൻ എഴുന്നേൽപ്പിച്ചു. ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” എന്ന് യഹോവ ചോദിക്കുന്നു.
AMO 2:12 “എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു.
AMO 2:13 “ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും.
AMO 2:14 ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; ശക്തർ ബലം സംഭരിക്കുകയില്ല; വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല.
AMO 2:15 വില്ലാളി ഉറച്ചുനിൽക്കുകയില്ല; ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല.
AMO 2:16 ഏറ്റവും ധീരന്മാരായ പടയാളികൾപോലും ആ ദിവസം നഗ്നരായി ഓടിപ്പോകും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 3:1 ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക:
AMO 3:2 “ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും ഞാൻ നിന്നെ ശിക്ഷിക്കും.”
AMO 3:3 തമ്മിൽ യോജിച്ചിട്ടല്ലാതെ, രണ്ടുപേർ ഒരുമിച്ചു നടക്കുമോ?
AMO 3:4 ഇരയില്ലാതിരിക്കുമ്പോൾ സിംഹം കാട്ടിൽ അലറുമോ? ഒന്നും പിടിക്കാതിരിക്കുമ്പോൾ അതു ഗുഹയിൽ മുരളുമോ?
AMO 3:5 കുടുക്കില്ലാതിരുന്നാൽ പക്ഷി നിലത്തെ കെണിയിൽ വീഴുമോ? എന്തെങ്കിലും അകപ്പെടാതെ കെണി നിലത്തുനിന്നു പൊങ്ങുമോ?
AMO 3:6 പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ ജനം വിറയ്ക്കുകയില്ലയോ? യഹോവ വരുത്തീട്ടല്ലാതെ ഒരു പട്ടണത്തിൽ അനർഥം വരുമോ?
AMO 3:7 തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല.
AMO 3:8 സിംഹം ഗർജിച്ചിരിക്കുന്നു, ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, ആര് പ്രവചിക്കാതിരിക്കും?
AMO 3:9 അശ്ദോദിലെയും ഈജിപ്റ്റിലെയും കോട്ടകളിൽ വിളംബരംചെയ്യുക: “ശമര്യാപർവതങ്ങളിൽ കൂടിവരിക; അവളുടെ വലിയ അസ്വസ്ഥതയും അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക.
AMO 3:10 “തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 3:11 അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും, അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.”
AMO 3:12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന് രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ, ശമര്യയിൽ കിടക്കയുടെ അറ്റത്തും ദമസ്കോസിൽ കട്ടിലുകളിലും ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.”
AMO 3:13 “നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു.
AMO 3:14 “ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു നിലത്തു വീഴും.
AMO 3:15 ഞാൻ വേനൽക്കാല വസതികളെയും ശൈത്യകാല വസതികളെയും പൊളിച്ചുകളയും; ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:1 എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും തങ്ങളുടെ ഭർത്താക്കന്മാരോട്: “ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക!
AMO 4:2 സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു: “നിങ്ങളെ കൊളുത്തുകൾകൊണ്ടും നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും പിടിച്ചുകൊണ്ടുപോകുന്ന കാലം വരും.
AMO 4:3 നിങ്ങൾ ഓരോരുത്തരും നേരേ മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും. നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:4 “ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും മൂന്നാംദിവസംതോറും നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക.
AMO 4:5 പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
AMO 4:6 “ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി; എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:7 “കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു. ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി, മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല. ഒരു വയലിൽ മഴ പെയ്തു, മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി.
AMO 4:8 ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല. എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:9 “ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു. വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:10 “ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ, നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു. നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു, നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു. നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:11 “സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി. നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു, എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 4:12 “അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്, നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.”
AMO 4:13 പർവതങ്ങളെ രൂപപ്പെടുത്തുന്നവനും കാറ്റുകളെ സൃഷ്ടിക്കുന്നവനും തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും പ്രഭാതത്തെ അന്ധകാരമാക്കുന്നവനും ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്— സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം!
AMO 5:1 ഇസ്രായേൽഗൃഹമേ, ഈ വചനം കേൾക്കുക, ഞാൻ നിന്നെക്കുറിച്ച് ഈ വിലാപഗാനം പാടുന്നു:
AMO 5:2 “ഇസ്രായേൽ കന്യക വീണുപോയി, ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല! സ്വദേശത്ത് അവൾ കൈവിടപ്പെട്ടിരിക്കുന്നു, അവളെ എഴുന്നേൽപ്പിക്കാൻ ആരുമില്ല.”
AMO 5:3 യഹോവയായ കർത്താവ് ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആയിരംപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ നൂറുപേർമാത്രം ശേഷിക്കും; നൂറുപേരുമായി പുറപ്പെടുന്ന നിങ്ങളുടെ പട്ടണത്തിൽ പത്തുപേർമാത്രം ശേഷിക്കും.”
AMO 5:4 യഹോവ ഇസ്രായേലിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്നെ അന്വേഷിച്ചുകൊണ്ടു ജീവിക്കുക;
AMO 5:5 ബേഥേലിനെ അന്വേഷിക്കരുത്, ഗിൽഗാലിൽ പോകരുത്, ബേർ-ശേബയിലേക്കു യാത്ര ചെയ്യരുത്. കാരണം ഗിൽഗാൽ നിശ്ചയമായും പ്രവാസത്തിലേക്കു പോകുകയും ബേഥേൽ ശൂന്യമായിത്തീരുകയും ചെയ്യും.”
AMO 5:6 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിനു യഹോവയെ അന്വേഷിപ്പിൻ, അല്ലെങ്കിൽ, യഹോവ യോസേഫിന്റെ ഗോത്രങ്ങളിലൂടെ അഗ്നിപോലെ കടന്നുപോകും; അതിനെ ദഹിപ്പിക്കും, ബേഥേലിൽ അഗ്നികെടുത്താൻ ആരും ഉണ്ടായിരിക്കുകയില്ല.
AMO 5:7 ന്യായത്തെ കയ്‌പാക്കുകയും നീതിയെ നിലത്തെറിഞ്ഞുകളകയും ചെയ്യുന്നവരുണ്ട്.
AMO 5:8 കാർത്തിക, മകയിരം എന്നീ നക്ഷത്രങ്ങളെ സൃഷ്ടിക്കുകയും അന്ധതമസ്സിനെ പ്രഭാതമാക്കി മാറ്റുകയും പകലിനെ ഇരുണ്ട രാത്രിയാക്കിത്തീർക്കുകയും സമുദ്രത്തിന്റെ ജലത്തെ വിളിച്ചുകൂട്ടുകയും അതിനെ ഭൂമുഖത്തിന്മേൽ വർഷിക്കുകയും ചെയ്യുന്നവനെ അന്വേഷിക്കുക— യഹോവ എന്നാകുന്നു അവിടത്തെ നാമം!
AMO 5:9 അവിടന്നു സുരക്ഷിതകേന്ദ്രങ്ങളിൽ നാശം മിന്നിക്കുന്നു, കോട്ടകൾ കെട്ടിയുറപ്പിച്ച നഗരത്തെ അവിടന്നു നശിപ്പിക്കുന്നു.
AMO 5:10 കോടതിയിൽ നീതിയോടെ വിധി കൽപ്പിക്കുന്നവരെ നിങ്ങൾ വെറുക്കുകയും സത്യം പറയുന്നവരെ നിങ്ങൾ നിന്ദിക്കുകയും ചെയ്യുന്നു.
AMO 5:11 നിങ്ങൾ ദരിദ്രരെ ചവിട്ടിമെതിക്കുന്നു, അവരുടെ ധാന്യത്തിനുപോലും നിങ്ങൾ നികുതി ഈടാക്കുന്നു. നിങ്ങൾ കല്ലുകൊണ്ടു മാളികകൾ പണിതാലും അതിൽ പാർക്കുകയില്ല; നിങ്ങൾ മനോഹരമായ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കുകയില്ല.
AMO 5:12 നിങ്ങളുടെ അകൃത്യങ്ങൾ എത്രയധികം എന്നു ഞാൻ അറിയുന്നു നിങ്ങളുടെ പാപങ്ങൾ എത്ര വലുതായിരിക്കുന്നു! നിങ്ങൾ നീതിമാനെ പീഡിപ്പിക്കുന്നു, കൈക്കൂലി വാങ്ങുന്നു; കോടതിയിൽ ദരിദ്രനു ന്യായം നിഷേധിക്കുന്നു.
AMO 5:13 ഇതു ദുഷ്കാലമാകുകയാൽ വിവേകമുള്ളവർ മിണ്ടാതിരിക്കുന്നു.
AMO 5:14 നിങ്ങൾ ജീവിച്ചിരിക്കേണ്ടതിന്, തിന്മയല്ല, നന്മതന്നെ അന്വേഷിപ്പിൻ. അപ്പോൾ നിങ്ങൾ അവകാശപ്പെടുന്നതുപോലെ സൈന്യങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെ ഇരിക്കും.
AMO 5:15 ദോഷത്തെ വെറുക്കുക, നന്മയെ സ്നേഹിക്കുക; ന്യായസ്ഥാനങ്ങളിൽ നീതി പുലർത്തുക. ഒരുപക്ഷേ, സൈന്യങ്ങളുടെ ദൈവമായ യഹോവ യോസേഫിന്റെ ശേഷിപ്പിന്മേൽ കരുണ കാണിച്ചേക്കും.
AMO 5:16 അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ ദൈവമായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “എല്ലാ തെരുവീഥികളിലും വിലാപവും എല്ലാ ചത്വരങ്ങളിലും മുറവിളിയും ഉണ്ടാകും. കൃഷിക്കാരെ കരയുന്നതിനും വിലാപക്കാരെ വിലപിക്കുന്നതിനും ക്ഷണിക്കും.
AMO 5:17 എല്ലാ മുന്തിരിത്തോപ്പുകളിലും വിലാപം ഉണ്ടാകും, ഞാൻ നിങ്ങളുടെ മധ്യേ കടന്നുപോകുന്നതുനിമിത്തംതന്നെ,” എന്ന് യഹോവയുടെ അരുളപ്പാട്.
AMO 5:18 യഹോവയുടെ ദിവസത്തിനുവേണ്ടി കാത്തിരിക്കുന്നവരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ യഹോവയുടെ ദിവസത്തിനായി കാത്തിരിക്കുന്നത് എന്തിന്? ആ ദിവസം ഇരുട്ടായിരിക്കും, വെളിച്ചമായിരിക്കുകയില്ല.
AMO 5:19 അത്, ഒരുവൻ സിംഹത്തിന്റെ മുമ്പിൽനിന്ന് ഓടിപ്പോയി കരടിയുടെമുമ്പിൽ ചെന്നുപെടുന്നതുപോലെയും ഒരുവൻ തന്റെ വീട്ടിൽ കടന്നു ഭിത്തിയിൽ കൈവെച്ച ഉടനെ അവനെ പാമ്പു കടിക്കുന്നതുപോലെയും ആയിരിക്കും.
AMO 5:20 യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുൾതന്നെ ആയിരിക്കും; അത് അശേഷം പ്രകാശമില്ലാത്ത ഘോരാന്ധകാരംതന്നെ.
AMO 5:21 “ഞാൻ വെറുക്കുന്നു, നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ നിന്ദിക്കുന്നു; നിങ്ങളുടെ സഭായോഗങ്ങൾപോലും എനിക്കു സഹിക്കാവുന്നതല്ല.
AMO 5:22 നിങ്ങൾ എനിക്കു ഹോമയാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ചാലും, ഞാൻ അവയെ സ്വീകരിക്കുകയില്ല. നിങ്ങൾ വിശേഷമായ സമാധാനയാഗങ്ങൾ അർപ്പിച്ചാലും ഞാൻ അതിൽ പ്രസാദിക്കുകയില്ല.
AMO 5:23 നിങ്ങളുടെ പാട്ടുകളുടെ സ്വരം എനിക്കുവേണ്ട! നിങ്ങളുടെ കിന്നരങ്ങളുടെ സംഗീതം ഞാൻ കേൾക്കുകയില്ല.
AMO 5:24 എന്നാൽ ന്യായം നദിപോലെ പ്രവഹിക്കട്ടെ, നീതി ഒരിക്കലും വറ്റാത്ത തോടുപോലെ ഒഴുകട്ടെ!
AMO 5:25 “ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
AMO 5:26 നിങ്ങൾ നിങ്ങൾക്കായിത്തന്നെ മെനഞ്ഞുണ്ടാക്കിയ സിക്കൂത്തുരാജാവിന്റെ മൂർത്തിയെയും നക്ഷത്രദേവനായ കിയൂനെയും നിങ്ങൾ ചുമന്നുകൊണ്ടുനടന്നില്ലയോ?
AMO 5:27 അതുകൊണ്ടു ഞാൻ നിങ്ങളെ, ദമസ്കോസിനും അപ്പുറത്തേക്കു നാടുകടത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, സൈന്യങ്ങളുടെ ദൈവം എന്നാകുന്നു അവിടത്തെ നാമം.
AMO 6:1 സീയോനിൽ നിർവിചാരികളായിരിക്കുന്നവർക്കും ശമര്യാപർവതത്തിൽ നിർഭയരായിരിക്കുന്നവർക്കും യെഹൂദേതരരിൽ പ്രധാനികളായി ഇസ്രായേൽജനം അന്വേഷിക്കുന്ന ശ്രേഷ്ഠന്മാർക്കും ഹാ കഷ്ടം!
AMO 6:2 കൽനെയിൽച്ചെന്ന് അതിനെ നോക്കുക; അവിടെനിന്നു മഹാനഗരമായ ഹമാത്തിലേക്കു പോകുക; അവിടെനിന്നു ഫെലിസ്ത്യരുടെ ഗത്തിലേക്കും പോകുക. ഇവർ നിങ്ങളുടെ രണ്ടു രാജ്യങ്ങളെക്കാൾ നന്നായിരിക്കുന്നോ? അവരുടെ ദേശം നിങ്ങളുടേതിനെക്കാൾ വിശാലമോ?
AMO 6:3 നിങ്ങൾ ദുർദിനം നീട്ടിവെക്കുന്നു, ഭീകരവാഴ്ചയെ സമീപസ്ഥമാക്കുന്നു.
AMO 6:4 ദന്താലംകൃതമായ കട്ടിലുകളിൽ നിങ്ങൾ കിടക്കുന്നു ചാരുകട്ടിലുകളിൽ ചാരിക്കിടക്കുകയും ചെയ്യുന്നു. കുഞ്ഞാടുകളെയും തടിപ്പിച്ച കാളക്കിടാങ്ങളെയും നിങ്ങൾ ഭക്ഷിക്കുന്നു.
AMO 6:5 നിങ്ങൾ ദാവീദിനെപ്പോലെ കിന്നരങ്ങൾ ഉപയോഗിക്കുന്നു; സംഗീതോപകരണങ്ങൾ യാതൊരു മുന്നൊരുക്കവുമില്ലാതെ മീട്ടുന്നു.
AMO 6:6 നിങ്ങൾ ചഷകങ്ങൾ നിറയെ വീഞ്ഞു കുടിക്കുന്നു വിശേഷതൈലങ്ങൾ തേക്കുകയും ചെയ്യുന്നു. എന്നാൽ, യോസേഫിന്റെ നഷ്ടാവശിഷ്ടങ്ങളിൽ നിങ്ങൾ ദുഃഖിക്കുന്നില്ല.
AMO 6:7 അതുകൊണ്ടു, നിങ്ങൾ ആദ്യം പ്രവാസത്തിലേക്കു പോകേണ്ടിവരും; നിങ്ങളുടെ വിരുന്നും സുഖശയനവും അവസാനിക്കും.
AMO 6:8 യഹോവയായ കർത്താവു തന്നെക്കൊണ്ടുതന്നെ ശപഥംചെയ്യുന്നു; സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ യാക്കോബിന്റെ നിഗളത്തെ വെറുക്കുന്നു; അവന്റെ കോട്ടകളിൽ എനിക്കു പ്രിയമില്ല, ഞാൻ പട്ടണത്തെയും അതിലുള്ള സകലത്തെയും ഏൽപ്പിച്ചുകൊടുക്കും.”
AMO 6:9 ഒരു വീട്ടിൽ പത്തു പുരുഷന്മാർ ശേഷിച്ചിരുന്നാൽ അവരും മരിച്ചുപോകും.
AMO 6:10 മൃതശരീരങ്ങളെ ദഹിപ്പിക്കേണ്ടതിനു വീട്ടിൽനിന്ന് പുറത്തുകൊണ്ടുപോകാൻ അവരുടെ ഒരു ബന്ധു വന്നു, ആ വീട്ടിൽ ഒളിച്ചിരിക്കുന്ന ഒരുവനോടു “നിന്റെ അടുക്കൽ ആരെങ്കിലും ഉണ്ടോ?” എന്നു ചോദിക്കും. അപ്പോൾ: “ഇല്ല, ശബ്ദിക്കരുത്; നാം യഹോവയുടെ നാമം ഉച്ചരിക്കരുത്.” എന്ന് അവൻ പറയും.
AMO 6:11 യഹോവ കൽപ്പന അയച്ചുകഴിഞ്ഞു, യഹോവ വലിയ വീട് തകർത്തുകളയും ചെറിയ വീട് ഛിന്നഭിന്നമാകും.
AMO 6:12 കുതിര പാറപ്പുറത്ത് ഓടുമോ? അവിടെ ആരെങ്കിലും കാളയെ പൂട്ടി ഉഴുമോ? എന്നാൽ, നിങ്ങൾ ന്യായത്തെ വിഷമാക്കി; നീതിയിൻ ഫലത്തെ കയ്‌പാക്കിയുമിരിക്കുന്നു.
AMO 6:13 ലോ-ദേബാരിനെ കീഴടക്കിയതിൽ ആനന്ദിച്ചുകൊണ്ട്, “നമ്മുടെ സ്വന്തശക്തികൊണ്ടു കർണയിമിനെ നാം പിടിച്ചടക്കിയില്ലയോ” എന്നു പറയുന്നവരേ,
AMO 6:14 സൈന്യങ്ങളുടെ ദൈവമായ യഹോവ പ്രഖ്യാപിക്കുന്നു: “ഇസ്രായേൽഗൃഹമേ, ഞാൻ നിനക്കെതിരേ ഒരു രാജ്യത്തെ ഉണർത്തും; അവർ നിങ്ങളെ ലെബോ-ഹമാത്തുമുതൽ അരാബാ താഴ്വരവരെ എല്ലാ നിലകളിലും പീഡിപ്പിക്കും.”
AMO 7:1 യഹോവയായ കർത്താവ് ഇതാണ് എന്നെ കാണിച്ചത്: രാജാവിന്റെ ഓഹരിയായ ആദ്യവിളവ് എടുത്തശേഷം, രണ്ടാമത്തെ വിളവ് വളർന്നുവരുന്ന സമയം, അവിടന്നു വെട്ടുക്കിളിക്കൂട്ടങ്ങളെ ഒരുക്കുകയായിരുന്നു.
AMO 7:2 അവ ദേശം തിന്നുവെളുപ്പിച്ചപ്പോൾ, ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ക്ഷമിക്കണമേ! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
AMO 7:3 യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” യഹോവ കൽപ്പിച്ചു.
AMO 7:4 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: “യഹോവയായ കർത്താവ് അഗ്നിയാലുള്ള ന്യായവിധി കൽപ്പിക്കുകയായിരുന്നു; അതു വലിയ ആഴിയെ ഉണക്കിക്കളയുകയും ദേശത്തെ വിഴുങ്ങിക്കളയുകയും ചെയ്തു.”
AMO 7:5 അപ്പോൾ ഞാൻ നിലവിളിച്ചു: “യഹോവയായ കർത്താവേ, ഇതു നിർത്തണമേ എന്നു ഞാൻ യാചിക്കുന്നു! ഇതിനെ അതിജീവിക്കാൻ യാക്കോബിന് എങ്ങനെ കഴിയും? അവൻ ചെറിയവനല്ലയോ?”
AMO 7:6 യഹോവ അതുകൊണ്ടു വിധിമാറ്റി. “ഇതു സംഭവിക്കുകയില്ല,” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്തു.
AMO 7:7 അവിടന്ന് എന്നെ കാണിച്ചത് ഇതാണ്: തൂക്കുകട്ട ഉപയോഗിച്ചു കെട്ടിപ്പൊക്കിയ ഒരു ഭിത്തിക്കു സമീപം, ഒരു തൂക്കുകട്ട കൈയിൽ പിടിച്ചുകൊണ്ട് കർത്താവ് നിൽക്കുകയായിരുന്നു.
AMO 7:8 യഹോവ എന്നോടു ചോദിച്ചു: “ആമോസേ, നീ എന്തു കാണുന്നു?” “ഒരു തൂക്കുകട്ട,” എന്നു ഞാൻ മറുപടി പറഞ്ഞു. അപ്പോൾ കർത്താവ് അരുളിച്ചെയ്തു: “നോക്കുക, എന്റെ ജനമായ ഇസ്രായേലിന്മേൽ ഞാൻ ഒരു തൂക്കുകട്ട പിടിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.
AMO 7:9 “യിസ്ഹാക്കിന്റെ ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെടും, ഇസ്രായേലിന്റെ വിശുദ്ധമന്ദിരങ്ങൾ ശൂന്യമായിത്തീരും; യൊരോബെയാമിന്റെ ഗൃഹത്തിനു വിരോധമായി ഞാൻ എന്റെ വാളുമായി എഴുന്നേൽക്കും.”
AMO 7:10 ബേഥേലിലെ പുരോഹിതനായ അമസ്യാവ്, ഇസ്രായേൽരാജാവായ യൊരോബെയാമിന് ഒരു സന്ദേശം കൊടുത്തയച്ചു. “ഇസ്രായേൽജനത്തിന്റെ മധ്യേ ആമോസ്, രാജാവിനു വിരോധമായി ഗൂഢാലോചന നടത്തുന്നു. ദേശത്തിന് അദ്ദേഹത്തിന്റെ വാക്കുകൾ വഹിക്കാൻ കഴിയുന്നതല്ല.
AMO 7:11 ആമോസ് പറയുന്നത് ഇതാണ്: “ ‘യൊരോബെയാം വാൾകൊണ്ടു കൊല്ലപ്പെടും, ഇസ്രായേൽ നിശ്ചയമായും സ്വന്തം ദേശംവിട്ട് പ്രവാസത്തിലേക്കു പോകും.’ ”
AMO 7:12 അപ്പോൾ അമസ്യാവ് ആമോസിനോടു പറഞ്ഞു: “ദർശകാ, പുറത്തുപോകൂ! യെഹൂദാദേശത്തിലേക്കു മടങ്ങിപ്പോകുക. അവിടെ പ്രവചിച്ച് ഉപജീവനം കഴിക്കുക.
AMO 7:13 ബേഥേലിൽ ഇനി പ്രവചിക്കരുത്, അതു രാജാവിന്റെ വിശുദ്ധമന്ദിരവും രാജ്യത്തിന്റെ രാജധാനിയുമാണ്.”
AMO 7:14 ആമോസ് അമസ്യാവിനോടു പറഞ്ഞു: “ഞാൻ ഒരു പ്രവാചകനോ പ്രവാചകന്റെ പുത്രനോ അല്ല; ഞാൻ ഇടയനും കാട്ടത്തിപ്പഴം പെറുക്കുന്നവനും ആയിരുന്നു.
AMO 7:15 എന്നാൽ ആടുകളെ മേയിക്കുന്നവരിൽനിന്ന് യഹോവ എന്നെ തെരഞ്ഞെടുത്തു: ‘പോയി, എന്റെ ജനമായ ഇസ്രായേലിനോടു പ്രവചിക്കുക’ എന്നു കൽപ്പിച്ചു.
AMO 7:16 ഇപ്പോൾ യഹോവയുടെ വചനം കേൾക്കുക: “ ‘ഇസ്രായേലിനു വിരോധമായി പ്രവചിക്കരുത്, യിസ്ഹാക്കുഗൃഹത്തിനു വിരോധമായി പ്രസംഗിക്കുന്നതു നിർത്തുക,’ എന്നു താങ്കൾ പറയുന്നു.
AMO 7:17 “അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും, നിന്റെ പുത്രന്മാരും പുത്രിമാരും വാളിനാൽ വീഴും. നിന്റെ ദേശം അളന്നു വിഭജിക്കപ്പെടും നീ യെഹൂദേതരരുടെ ദേശത്തുവെച്ചു മരിക്കും. ഇസ്രായേൽ നിശ്ചയമായി സ്വന്തം ദേശംവിട്ടു പ്രവാസത്തിലേക്കു പോകും.’ ”
AMO 8:1 യഹോവയായ കർത്താവ് എന്നെ കാണിച്ചത് ഇതാണ്: ഒരു കുട്ട നിറയെ പാകമായ പഴം:
AMO 8:2 “ആമോസേ, നീ എന്തു കാണുന്നു?” എന്ന് യഹോവ ചോദിച്ചു. “ഒരു കുട്ട നിറയെ പാകമായ പഴം കാണുന്നു,” എന്നു ഞാൻ പറഞ്ഞു. അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “എന്റെ ജനമായ ഇസ്രായേലിന്റെ സമയം പാകമായിരിക്കുന്നു; ഇനി ഞാൻ അവരെ ശിക്ഷിക്കാതെ വിടുകയില്ല.”
AMO 8:3 യഹോവയായ കർത്താവു പ്രഖ്യാപിക്കുന്നു: “ആ ദിവസത്തിൽ ആലയത്തിലെ ഗാനങ്ങൾ വിലാപമായിത്തീരും. നിരവധി, നിരവധി ശരീരങ്ങൾ എറിയപ്പെട്ടു കിടക്കുന്നു! നിശ്ശബ്ദമായിരിക്കുക!”
AMO 8:4 ദരിദ്രരെ ചവിട്ടിമെതിക്കുന്നവരേ, ദേശത്തിലെ സാധുക്കളെ ഓടിച്ചുകളയുന്നവരേ, ഇതു കേൾക്കുക:
AMO 8:5 അവർ പറയുന്നു, “ധാന്യം വിൽക്കേണ്ടതിന് അമാവാസി എപ്പോൾ കഴിയും? ഗോതമ്പു വിൽക്കേണ്ടതിന് ശബ്ബത്ത് എപ്പോൾ ഒഴിഞ്ഞുപോകും?” അവർ അളവുപാത്രം ചെറുതാക്കുന്നു, വില വർധിപ്പിക്കുന്നു കള്ളത്തുലാസുകൊണ്ടു വഞ്ചിക്കുന്നു,
AMO 8:6 ദരിദ്രരെ വെള്ളിക്കുപകരമായും എളിയവരെ ഒരു ജോടി ചെരിപ്പിനുപകരമായും വാങ്ങുന്നു, ഗോതമ്പിന്റെ പതിരുപോലും അവർ വിൽക്കുന്നു.
AMO 8:7 യഹോവ യാക്കോബിന്റെ നിഗളത്തെച്ചൊല്ലി ശപഥംചെയ്തു: “അവർ ചെയ്തതൊന്നും ഞാൻ ഒരിക്കലും മറക്കുകയില്ല.
AMO 8:8 “ദേശം ഇതുനിമിത്തം നടുങ്ങുകയില്ലയോ? അതിൽ പാർക്കുന്നവർ വിലപിക്കുകയില്ലയോ? ദേശംമുഴുവനും നൈൽനദിപോലെ ഉയരും; ഈജിപ്റ്റിലെ നദിപോലെ അതു പൊങ്ങുകയും താഴുകയും ചെയ്യും.
AMO 8:9 “യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ആ ദിവസത്തിൽ, സൂര്യനെ ഞാൻ നട്ടുച്ചയ്ക്ക് അസ്തമിപ്പിക്കും മധ്യാഹ്നത്തിൽ ഭൂമിയിൽ ഞാൻ ഇരുട്ടു പരത്തും.
AMO 8:10 നിങ്ങളുടെ ഉത്സവങ്ങളെ ഞാൻ വിലാപങ്ങളാക്കിത്തീർക്കും നിങ്ങളുടെ സംഗീതം കരച്ചിലായിത്തീരും. നിങ്ങളെ എല്ലാവരെയും ചാക്കുശീല ഉടുപ്പിക്കും നിങ്ങളുടെ തല ക്ഷൗരംചെയ്യിക്കും. ആ സമയം, ഏകപുത്രന്റെ വിയോഗത്തിൽ വിലപിക്കുന്നതുപോലെ ആക്കും അതിന്റെ അവസാനം അത്യന്തം കയ്‌പുമായിരിക്കും.”
AMO 8:11 യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു: “ഞാൻ ദേശത്തു ക്ഷാമം അയയ്ക്കുന്ന ദിവസങ്ങൾ വരുന്നു. അത് അപ്പത്തിനായുള്ള ക്ഷാമമോ വെള്ളത്തിനായുള്ള ദാഹമോ അല്ല; പിന്നെയോ, യഹോവയുടെ വചനം കേൾക്കാനുള്ള മഹാക്ഷാമംതന്നെ.
AMO 8:12 അന്ന് അവർ സമുദ്രംമുതൽ സമുദ്രംവരെ അലയും വടക്കുമുതൽ കിഴക്കുവരെ അലഞ്ഞുനടക്കും. അവർ യഹോവയുടെ വചനം അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയുമില്ല.
AMO 8:13 “ആ ദിവസത്തിൽ, “സൗന്ദര്യമുള്ള യുവതികളും ശക്തരായ യുവാക്കന്മാരും ദാഹംകൊണ്ടു തളർന്നുപോകും.
AMO 8:14 ശമര്യയുടെ പാപത്തെച്ചൊല്ലി ശപഥംചെയ്യുന്നവരും, ‘ദാനേ, നിന്റെ ദൈവത്താണെ’ എന്നോ ‘ബേർ-ശേബയിലെ ദേവനാണെ’ എന്നോ ശപഥംചെയ്യുന്നവരും വീണുപോകും: പിന്നീടൊരിക്കലും അവർ എഴുന്നേൽക്കുകയില്ല.”
AMO 9:1 കർത്താവ് യാഗപീഠത്തിനുസമീപം നിൽക്കുന്നതു ഞാൻ കണ്ടു; അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു: “പടിവാതിലുകൾ കുലുങ്ങത്തക്കവണ്ണം ഗോപുരങ്ങളുടെ ശിരസ്സിൽ അടിക്കുക. സകലജനത്തിന്റെയും ശിരസ്സിൽ അവയെ തള്ളിയിടുക; ശേഷിച്ചിരിക്കുന്ന എല്ലാവരെയും ഞാൻ വാൾകൊണ്ടു കൊല്ലും. ആരും രക്ഷപ്പെടുകയില്ല, ഓടിപ്പോകുകയുമില്ല.
AMO 9:2 അവർ പാതാളത്തിലേക്ക് കുഴിച്ചിറങ്ങിയാലും എന്റെ കൈ അവിടെ അവരെ പിടിക്കും. അവർ സ്വർഗംവരെ കയറിയാലും ഞാൻ അവരെ താഴെയിറക്കും.
AMO 9:3 അവർ കർമേലിന്റെ നെറുകയിൽ ഒളിച്ചാലും ഞാൻ അവരെ വേട്ടയാടിപ്പിടിക്കും. അവർ എന്നെ വിട്ട് ഓടി സമുദ്രത്തിന്റെ അടിത്തട്ടിൽ ഒളിച്ചാലും, അവിടെ, അവരെ കടിക്കാൻ സർപ്പത്തോടു ഞാൻ കൽപ്പിക്കും.
AMO 9:4 അവരുടെ ശത്രുക്കൾനിമിത്തം അവർ പ്രവാസത്തിലേക്കു പോയാലും അവിടെ അവരെ കൊല്ലുന്നതിനു ഞാൻ വാളിനോടു കൽപ്പിക്കും. “ഞാൻ അവരുടെമേൽ നന്മയ്ക്കല്ല, തിന്മയ്ക്കുതന്നെ എന്റെ ദൃഷ്ടി പതിക്കും.”
AMO 9:5 സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഭൂമിയെ തൊടുന്നു, അത് ഉരുകിപ്പോകുന്നു; ഭൂവാസികളൊക്കെയും വിലപിക്കുന്നു. ദേശംമുഴുവനും നൈൽനദിപോലെ ഉയരുന്നു, ഈജിപ്റ്റിലെ നദിപോലെ അതു താഴുകയും ചെയ്യുന്നു;
AMO 9:6 അവിടന്നു തന്റെ കൊട്ടാരം സ്വർഗത്തിൽ പണിയുന്നു, അതിന്റെ അടിസ്ഥാനം ഭൂമിയിൽ ഇടുന്നു; സമുദ്രത്തിലെ വെള്ളത്തെ അവിടന്നു വിളിക്കുന്നു ഭൂമുഖത്തേക്ക് ആ വെള്ളം വർഷിക്കുന്നു— യഹോവ എന്നാകുന്നു അവിടത്തെ നാമം.
AMO 9:7 “നിങ്ങൾ ഇസ്രായേല്യർ എനിക്കു കൂശ്യരെപ്പോലെയല്ലേ?” യഹോവ ചോദിക്കുന്നു. “ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നും ഫെലിസ്ത്യരെ കഫ്തോരിൽനിന്നും അരാമ്യരെ കീറിൽനിന്നും ഞാനല്ലയോ കൊണ്ടുവന്നത്?
AMO 9:8 “കർത്താവായ യഹോവയുടെ കണ്ണുകൾ പാപംനിറഞ്ഞ രാജ്യത്തിന്മേൽ ഉണ്ട്. ഞാൻ അതിനെ നശിപ്പിക്കും ഭൂമുഖത്തുനിന്നുതന്നെ. എങ്കിലും ഞാൻ യാക്കോബുഗൃഹത്തെ ഉന്മൂലനാശം ചെയ്യുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
AMO 9:9 “ഞാൻ കൽപ്പന കൊടുക്കും, ധാന്യം മുറത്തിൽ പാറ്റിയെടുക്കുന്നതുപോലെ ഞാൻ സകലരാഷ്ട്രങ്ങളുടെയും മധ്യത്തിൽ ഇസ്രായേൽഗൃഹത്തെ പാറ്റും, ഒരു ചരൽക്കല്ലുപോലും നഷ്ടപ്പെടുകയില്ല.
AMO 9:10 എന്റെ ജനത്തിന്റെ മധ്യത്തിലുള്ള സകലപാപികളും, ‘നമുക്ക് അത്യാഹിതമൊന്നും വരികയില്ല, ഒന്നും സംഭവിക്കുകയുമില്ല,’ എന്നു പറയുന്നവരും വാളിനാൽ മരിക്കും.
AMO 9:11 “ആ ദിവസത്തിൽ, “ദാവീദിന്റെ വീണുപോയ കൂടാരത്തെ ഞാൻ പുനഃസ്ഥാപിക്കും— അതിന്റെ ഇടിഞ്ഞ മതിലുകൾ ഞാൻ ശരിയാക്കും അതിന്റെ നാശങ്ങളെ പരിഹരിച്ച് അതിനെ യഥാസ്ഥാനപ്പെടുത്തും.
AMO 9:12 അങ്ങനെ അവർ ഏദോമിൽ ശേഷിച്ചവരെയും എന്റെ നാമം വഹിക്കുന്ന എല്ലാ രാജ്യങ്ങളെയും കൈവശമാക്കും,” എന്ന് ഇതു ചെയ്യുന്ന യഹോവതന്നെ അരുളിച്ചെയ്യുന്നു.
AMO 9:13 യഹോവ അരുളിച്ചെയ്യുന്നു: “ഉഴുന്നവർ കൊയ്ത്തുകാരുടെ മുന്നിലെത്തുകയും മുന്തിരിച്ചക്കു ചവിട്ടുന്നവർ മുന്തിരിക്കൃഷി ചെയ്യുന്നവരുടെ മുന്നിലെത്തുകയും ചെയ്യും. പർവതങ്ങളിൽനിന്ന് പുതുവീഞ്ഞു വർഷിക്കുകയും എല്ലാ കുന്നുകളിൽനിന്നും അതു പ്രവഹിക്കുകയും ചെയ്യുന്ന ദിവസങ്ങൾ വരുന്നു!
AMO 9:14 പ്രവാസത്തിലേക്കുപോയ എന്റെ ജനമായ ഇസ്രായേലിനെ ഞാൻ മടക്കിക്കൊണ്ടുവരും. “നശിപ്പിക്കപ്പെട്ട പട്ടണങ്ങളെ അവർ വീണ്ടും പണിത് അവിടെ പാർക്കും. അവർ മുന്തിരിത്തോപ്പുകൾ നട്ടുണ്ടാക്കി, അവയിലെ വീഞ്ഞു കുടിക്കും; അവർ തോട്ടങ്ങൾ നട്ടുണ്ടാക്കുകയും അതിലെ പഴം തിന്നുകയും ചെയ്യും.
AMO 9:15 ഞാൻ ഇസ്രായേലിനെ അവരുടെ സ്വന്തം ദേശത്തു നടും, ഞാൻ അവർക്കു കൊടുത്ത ദേശത്തുനിന്ന് ഇനിയൊരിക്കലും അവർ പറിച്ചുകളയപ്പെടുകയില്ല,” എന്നു നിങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
OBA 1:1 ഓബദ്യാവിനുണ്ടായ ദർശനം. യഹോവയായ കർത്താവ് ഏദോമിനെക്കുറിച്ച് ഇപ്രകാരം അരുളിച്ചെയ്യുന്നു— യഹോവയിൽനിന്ന് നാം ഒരു സന്ദേശം കേട്ടിരിക്കുന്നു: “എഴുന്നേൽക്കുക, അവളുടെനേരേ യുദ്ധത്തിനായി നാം പുറപ്പെടുക,” എന്ന് അറിയിക്കുന്നതിന്, ഒരു സ്ഥാനപതിയെ രാഷ്ട്രങ്ങളിലേക്ക് അയച്ചിരിക്കുന്നു.
OBA 1:2 “നോക്കുക, ഞാൻ നിന്നെ രാഷ്ട്രങ്ങൾക്കിടയിൽ ചെറുതാക്കും; നീ ഏറ്റവും നിന്ദിക്കപ്പെടും.
OBA 1:3 നിന്റെ ഹൃദയത്തിന്റെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു, പാറപ്പിളർപ്പുകളിൽ വസിക്കുകയും ഉന്നതങ്ങളിൽ വീടുവെച്ചിരിക്കുകയും ചെയ്യുന്ന നീ, ‘എന്നെ ആർ നിലത്തു തള്ളിയിടും?’ എന്നു നീ നിന്നോടുതന്നെ പറയുന്നു.
OBA 1:4 നീ കഴുകനെപ്പോലെ ഉയർന്നു പറന്നാലും നക്ഷത്രങ്ങളുടെ ഇടയിൽ നിന്റെ കൂടുണ്ടാക്കിയാലും അവിടെനിന്നു ഞാൻ നിന്നെ ഇറക്കിക്കൊണ്ടുവരും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
OBA 1:5 “കള്ളന്മാർ നിന്റെ അടുക്കൽ വന്നാലോ രാത്രിയിൽ കൊള്ളക്കാർ വന്നാലോ ഓ, എത്ര ഭയങ്കരമായവ നിന്നെ കാത്തിരിക്കുന്നു! തങ്ങൾക്കു വേണ്ടതല്ലേ അവർ മോഷ്ടിക്കൂ? മുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാപെറുക്കാനുള്ള പഴമെങ്കിലും അവർ ശേഷിപ്പിക്കുകയില്ലേ?
OBA 1:6 എന്നാൽ ഏശാവ് എങ്ങനെ കവർച്ചചെയ്യപ്പെടും അവന്റെ ഗുപ്തമാക്കപ്പെട്ട നിക്ഷേപങ്ങൾ എങ്ങനെ കൊള്ളയടിക്കപ്പെടും!
OBA 1:7 നിന്നോടു സഖ്യമുള്ളവർ നിന്നെ അതിർത്തിയിലേക്കു പായിക്കും; നിന്റെ സ്നേഹിതർ നിന്നെ ചതിച്ചു കീഴടക്കും; നിന്റെ ആഹാരം ഭക്ഷിക്കുന്നവർ നിനക്കു കെണിവെക്കും, എന്നാൽ നീ അതു മനസ്സിലാക്കുകയില്ല.”
OBA 1:8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അന്നാളിൽ ഞാൻ ഏദോമിൽനിന്ന് ജ്ഞാനികളെയും ഏശാവിന്റെ പർവതത്തിൽനിന്ന് വിവേകികളെയും നശിപ്പിക്കുകയില്ലേ?
OBA 1:9 തേമാനേ, നിന്റെ വീരന്മാർ പരിഭ്രാന്തരായിത്തീരുകയും ഏശാവിന്റെ പർവതങ്ങളിലുള്ള ഏവരും വെട്ടേറ്റു നശിച്ചുപോകുകയും ചെയ്യും.
OBA 1:10 നിന്റെ സഹോദരനായ യാക്കോബിനോടു നീ ചെയ്ത അക്രമംനിമിത്തം, ലജ്ജ നിന്നെ മൂടും; നീ എന്നേക്കുമായി നശിപ്പിക്കപ്പെടും.
OBA 1:11 അപരിചിതർ അദ്ദേഹത്തിന്റെ സമ്പത്ത് അപഹരിച്ചു കൊണ്ടുപോകുകയും വിദേശികൾ അദ്ദേഹത്തിന്റെ കവാടങ്ങളിൽക്കൂടി കടന്ന് ജെറുശലേമിനു നറുക്കിടുകയും ചെയ്ത ദിവസം നീ അകന്നുനിന്നു, നീയും അവരിൽ ഒരാളെപ്പോലെ ആയിരുന്നു.
OBA 1:12 നിന്റെ സഹോദരന്റെ ദൗർഭാഗ്യദിനത്തിൽ നീ അവന്റെ നാശം കണ്ട് ആഹ്ലാദിക്കരുതായിരുന്നു, യെഹൂദാജനത്തെക്കുറിച്ച് അവരുടെ വിനാശദിനത്തിൽ നീ ആനന്ദിക്കരുതായിരുന്നു, അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയരുതായിരുന്നു.
OBA 1:13 എന്റെ ജനത്തിന്റെ അനർഥദിവസത്തിൽ അവരുടെ കവാടങ്ങൾക്കുള്ളിൽ നീ കടക്കരുതായിരുന്നു; അനർഥദിവസത്തിൽ അവരുടെ അത്യാപത്തിൽ നീ ആഹ്ലാദിക്കരുതായിരുന്നു, അവരുടെ അനർഥദിവസത്തിൽ നീ അവരുടെ സമ്പത്ത് കൊള്ളയടിക്കരുതായിരുന്നു.
OBA 1:14 അവരിലെ പലായിതരെ വെട്ടിമുറിക്കാൻ വഴിത്തലയ്ക്കൽ നീ കാത്തുനിൽക്കരുതായിരുന്നു, ദുരിതദിനത്തിൽ അവരിൽ ശേഷിച്ചിട്ടുണ്ടായിരുന്നവരെ നീ ഏൽപ്പിച്ചുകൊടുക്കരുതായിരുന്നു.
OBA 1:15 “സകലജനതകൾക്കും യഹോവയുടെ നാൾ അടുത്തിരിക്കുന്നു. നീ ചെയ്തതുതന്നെ നിന്നോടും ചെയ്യും; നിന്റെ ചെയ്തികൾ നിന്റെ തലമേൽത്തന്നെ മടങ്ങിവരും.
OBA 1:16 നിങ്ങൾ എന്റെ വിശുദ്ധപർവതത്തിൽവെച്ചു കുടിച്ചതുപോലെതന്നെ സകലജനതകളും നിരന്തരം കുടിക്കും; അവർ കുടിക്കും, പിന്നെയും കുടിക്കും; അങ്ങനെ അവർ, തങ്ങൾ ഉണ്ടായിരുന്നതേയില്ല എന്നപോലെ ആയിത്തീരും.
OBA 1:17 എന്നാൽ സീയോൻപർവതത്തിൽ ഒരു രക്ഷിതഗണം ഉണ്ടായിരിക്കും; അതു വിശുദ്ധമായിരിക്കും, യാക്കോബിൻഗൃഹം തങ്ങളുടെ അവകാശങ്ങളെ കൈവശമാക്കും.
OBA 1:18 യാക്കോബുഗൃഹം തീയും യോസേഫുഗൃഹം ജ്വാലയും ആയിരിക്കും ഏശാവുഗൃഹം വൈക്കോൽക്കുറ്റി ആയിരിക്കും, അവർ അതിനെ കത്തിച്ചു ദഹിപ്പിച്ചുകളയും. ഏശാവുഗൃഹത്തിൽ ഒരുവനും ശേഷിക്കുകയില്ല.” യഹോവയാണ് ഇത് അരുളിച്ചെയ്തിരിക്കുന്നത്.
OBA 1:19 തെക്കേദേശക്കാർ ഏശാവിന്റെ പർവതങ്ങളിൽ താമസിക്കും കുന്നിൻപ്രദേശങ്ങളിലുള്ളവർ ഫെലിസ്ത്യരുടെദേശവും കൈവശമാക്കും. അവർ എഫ്രയീമിന്റെയും ശമര്യരുടെയും ദേശങ്ങൾ കൈവശപ്പെടുത്തും ബെന്യാമീനോ, ഗിലെയാദിനെ അവകാശമാക്കും.
OBA 1:20 കനാനിലുള്ള ഇസ്രായേൽ പ്രവാസികളുടെ ഈ സമൂഹം സാരെഫാത്തുവരെയുള്ള ഈ ദേശം കൈവശമാക്കും; ജെറുശലേമിൽനിന്നുള്ള പ്രവാസികളിൽ സെഫാരദിലുള്ളവർ തെക്കേദേശത്തിലെ നഗരങ്ങൾ കൈവശമാക്കും.
OBA 1:21 വിമോചിതരായവർ ഏശാവിന്റെ പർവതങ്ങളെ ഭരിക്കുന്നതിന് സീയോൻ പർവതത്തിലേക്ക് കയറിച്ചെല്ലും. രാജ്യം യഹോവയ്ക്കാകും.
JON 1:1 അമിത്ഥായുടെ പുത്രനായ യോനായോട് യഹോവ ഇപ്രകാരം അരുളിച്ചെയ്തു:
JON 1:2 “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്ന്, ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക; അവരുടെ ദുഷ്ടത ഞാൻ അറിയുന്നു.”
JON 1:3 എന്നാൽ യോനാ യഹോവയുടെ കൽപ്പന അനുസരിക്കാതെ തർശീശിലേക്കു പലായനം ചെയ്യുന്നതിനുവേണ്ടി യോപ്പയിലേക്കു ചെന്നു. അവിടെ തർശീശിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടു. അദ്ദേഹം യഹോവയുടെ സന്നിധിയിൽനിന്ന് തർശീശിലേക്കു പോകേണ്ടതിന് യാത്രക്കൂലി നൽകി, മറ്റുയാത്രക്കാരോടൊപ്പം അതിൽ കയറി.
JON 1:4 എന്നാൽ യഹോവ കടലിന്മേൽ ഒരു കൊടുങ്കാറ്റ് അടിപ്പിച്ചു; വലിയ കാറ്റിൽപ്പെട്ട് കപ്പൽ തകരുമെന്ന സ്ഥിതിയിലായി.
JON 1:5 പ്രാണഭയത്തിലായ നാവികർ ഓരോരുത്തരും അവരവരുടെ ദേവന്മാരോടു സഹായത്തിനായി അലമുറയിട്ടു. കപ്പലിന്റെ ഭാരം കുറയ്ക്കാൻ അവർ ചരക്ക് കടലിൽ എറിഞ്ഞുകളഞ്ഞു. യോനായാകട്ടെ, കപ്പലിന്റെ അടിത്തട്ടിൽ ചെന്നു കിടന്നു; അദ്ദേഹം ഗാഢനിദ്രയിലാണ്ടു.
JON 1:6 കപ്പിത്താൻ വന്ന് അദ്ദേഹത്തോട് ആക്രോശിച്ചു: “എന്ത്, നീ ഉറങ്ങുകയോ? എഴുന്നേറ്റ്, നിന്റെ ദേവനെ വിളിക്കുക; നാം നശിച്ചുപോകാതിരിക്കേണ്ടതിന് ആ ദേവൻ ഒരുപക്ഷേ, നമ്മെ രക്ഷിച്ചേക്കാം.”
JON 1:7 തുടർന്ന് നാവികർ പരസ്പരം കൂടി ആലോചിച്ചു: “വരൂ, ആർ നിമിത്തമാണ് ഈ അത്യാപത്ത് നമ്മുടെമേൽ വന്നതെന്ന് അറിയുന്നതിനായി നമുക്കു നറുക്കിടാം.” അങ്ങനെ അവർ നറുക്കിട്ടു; നറുക്ക് യോനായ്ക്കു വീണു.
JON 1:8 അപ്പോൾ അവർ യോനായോട് ആവശ്യപ്പെട്ടു, “പറയൂ, ഈ അത്യാപത്ത് നമ്മുടെമേൽ വന്നതിന് കാരണക്കാരൻ ആരാണ്? നിന്റെ തൊഴിൽ എന്താണ്? നീ എവിടെനിന്നു വരുന്നു? നിന്റെ രാജ്യം ഏതാണ്? ഏതു ജനതയിൽ ഉൾപ്പെട്ടവനാണ് നീ?”
JON 1:9 “ഞാൻ ഒരു എബ്രായനാണ്, കടലിനെയും കരയെയും സൃഷ്ടിച്ച സ്വർഗീയനായ ദൈവമായ യഹോവയെ ഞാൻ ആരാധിക്കുന്നു,” അദ്ദേഹം അവരോടു മറുപടി പറഞ്ഞു.
JON 1:10 അപ്പോൾ അവർ ഭയവിഹ്വലരായി അദ്ദേഹത്തോട്, “നീ എന്തിനിങ്ങനെ ചെയ്തു?” എന്നു ചോദിച്ചു—യോനാ യഹോവയുടെ സന്നിധിയിൽനിന്ന് ഓടിപ്പോകുകയാണ് എന്ന് അദ്ദേഹം അവരോടു പറഞ്ഞിരുന്നതിനാൽ ഇക്കാര്യം അവർക്ക് അറിയാമായിരുന്നു.
JON 1:11 കടൽക്ഷോഭം കൂടുതൽ ശക്തമായിക്കൊണ്ടിരുന്നതിനാൽ അവർ അദ്ദേഹത്തോട്: “കടൽ ശാന്തമാകേണ്ടതിന് ഞങ്ങൾ നിന്നെ എന്തു ചെയ്യണം?” എന്നു ചോദിച്ചു.
JON 1:12 “എന്നെ എടുത്ത് കടലിലേക്ക് എറിഞ്ഞുകളയുക, അപ്പോൾ കടൽ ശാന്തമാകും,” അദ്ദേഹം മറുപടി പറഞ്ഞു, “ഈ കൊടുങ്കാറ്റ് നിങ്ങളുടെമേൽ ആഞ്ഞടിക്കുന്നത് എന്റെ കുറ്റം നിമിത്തമാണ് എന്ന് എനിക്കറിയാം.”
JON 1:13 അവർ സർവശക്തിയും ഉപയോഗിച്ചു കപ്പൽ കരയ്ക്കടുപ്പിക്കേണ്ടതിന് തുഴഞ്ഞു എങ്കിലും കടൽക്ഷോഭം വർധിച്ചുകൊണ്ടിരുന്നതിനാൽ അവർക്കതിനു സാധിച്ചില്ല.
JON 1:14 അപ്പോൾ അവർ യഹോവയോടു നിലവിളിച്ചപേക്ഷിച്ചു: “യഹോവേ, ഈ മനുഷ്യന്റെ കുറ്റംനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; ഒരു നിർദോഷിയെ കൊലചെയ്തു എന്ന പാതകം ഞങ്ങളുടെമേൽ വരുത്തരുതേ!” എന്നപേക്ഷിച്ചു; “യഹോവേ, അങ്ങയുടെ ഇഷ്ടംപോലെ അങ്ങ് ചെയ്തിരിക്കുന്നല്ലോ.”
JON 1:15 പിന്നെ അവർ യോനായെ എടുത്തു കടലിൽ എറിഞ്ഞു, ഉടൻതന്നെ കടൽ ശാന്തമാകുകയും ചെയ്തു.
JON 1:16 അപ്പോൾ അവർ യഹോവയെ അത്യധികം ഭയപ്പെട്ടു; യഹോവയ്ക്ക് അവർ യാഗം അർപ്പിക്കുകയും നേർച്ചകൾ നേരുകയും ചെയ്തു.
JON 1:17 യോനായെ വിഴുങ്ങാൻ ഒരു മഹാമത്സ്യത്തെ യഹോവ നിയോഗിച്ചു. അങ്ങനെ യോനാ മൂന്നുപകലും മൂന്നുരാവും ആ മത്സ്യത്തിന്റെ വയറ്റിൽ ആയിരുന്നു.
JON 2:1 മത്സ്യത്തിന്റെ ഉദരത്തിൽനിന്നു യോനാ തന്റെ ദൈവമായ യഹോവയോടു പ്രാർഥിച്ചു.
JON 2:2 അവൻ പറഞ്ഞു: “എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിച്ചു; അവിടന്ന് എനിക്കുത്തരമരുളി. പാതാളത്തിന്റെ അഗാധതയിൽനിന്ന് ഞാൻ സഹായത്തിനായി അപേക്ഷിച്ചു; അവിടന്ന് എന്റെ അപേക്ഷ കേട്ടു.
JON 2:3 ഇതാ, അവിടന്ന് എന്നെ അഗാധതയിലേക്ക്, സമുദ്രത്തിന്റെ ആഴത്തിലേക്കുതന്നെ ചുഴറ്റിയെറിഞ്ഞു. വൻപ്രവാഹം എന്നെ വലയംചെയ്തു. അങ്ങയുടെ എല്ലാ തിരമാലകളും വൻ‍തിരകളും എന്റെ മുകളിലൂടെ കടന്നുപോയി.
JON 2:4 ‘അങ്ങയുടെ ദൃഷ്ടിയിൽനിന്ന് എന്നെ ആട്ടിപ്പായിച്ചിരുന്നു; എങ്കിലും അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ ഞാൻ വീണ്ടും നോക്കിക്കൊണ്ടിരിക്കും’ എന്നു ഞാൻ പറഞ്ഞു.
JON 2:5 പ്രാണഭയത്തിലാകുംവിധം ഞാൻ വെള്ളത്തിൽ മുങ്ങിപ്പോയി, ആഴിയുടെ അഗാധത എന്നെ വലയംചെയ്തു, എന്റെ തലയിൽ കടൽപ്പായൽ ചുറ്റിപ്പിടിച്ചു.
JON 2:6 സമുദ്രത്തിൽ പർവതങ്ങളുടെ അടിവാരംവരെയും ഞാൻ മുങ്ങിപ്പോയി; അവിടെ ഞാൻ ഭൂമിയുടെ അടിത്തട്ടിൽ സദാകാലത്തേക്കും ബന്ധിതനായിരുന്നു. എങ്കിലും, എന്റെ ദൈവമായ യഹോവേ, ആ അഗാധതയിൽനിന്ന് എന്നെ കയറ്റി അങ്ങ് എനിക്കു ജീവൻ തിരികെ നൽകിയിരിക്കുന്നു.
JON 2:7 “എന്റെ പ്രാണൻ പൊയ്പ്പോയി എന്നായപ്പോൾ ഞാൻ യഹോവയെ ഓർത്തു. അങ്ങയുടെ വിശുദ്ധമന്ദിരത്തിലേക്കുതന്നെ, എന്റെ പ്രാർഥന ഉയർന്നു.
JON 2:8 “മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ പരിത്യജിക്കുന്നു.
JON 2:9 ഞാനോ, സ്തോത്രാലാപനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ നേർന്നതു നിറവേറ്റുകയും ചെയ്യും. രക്ഷവരുന്നത് യഹോവയിൽനിന്നുമാത്രമാണല്ലോ.”
JON 2:10 തുടർന്ന് യഹോവ മത്സ്യത്തോട് ആജ്ഞാപിച്ചപ്പോൾ, അത് യോനായെ കരയിലേക്കു ഛർദിച്ചിട്ടു.
JON 3:1 യഹോവയുടെ അരുളപ്പാട് യോനായ്ക്കു രണ്ടാമതും ഉണ്ടായി:
JON 3:2 “നീ വേഗത്തിൽ മഹാനഗരമായ നിനവേയിൽ ചെന്നു ഞാൻ നിനക്കു നൽകുന്ന ന്യായവിധിയുടെ സന്ദേശം അവിടെ വിളംബരംചെയ്യുക.”
JON 3:3 അങ്ങനെ യഹോവയുടെ അരുളപ്പാടനുസരിച്ച് യോനാ പെട്ടെന്നുതന്നെ നിനവേയിലേക്കു പോയി. ഒരറ്റംമുതൽ മറ്റേയറ്റംവരെ നടക്കാൻ മൂന്നുദിവസം വേണ്ടിവരുന്നത്ര വലുപ്പമുള്ള ഒരു നഗരമായിരുന്നു നിനവേ.
JON 3:4 യോനാ, പട്ടണത്തിൽ പ്രവേശിച്ച് ഒരു ദിവസത്തെ വഴി നടന്നശേഷം വിളിച്ചുപറഞ്ഞു: “നാൽപ്പതുദിവസം കഴിയുമ്പോൾ നിനവേനഗരം നശിപ്പിക്കപ്പെടും.”
JON 3:5 ഇതു കേട്ട നിനവേനിവാസികൾ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. ചെറിയവർമുതൽ വലിയവർവരെ, എല്ലാവരും ചാക്കുശീല ധരിച്ചു.
JON 3:6 ഈ വാർത്ത അറിഞ്ഞപ്പോൾ നിനവേരാജാവും സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജകീയ വസ്ത്രങ്ങൾക്കു പകരം ചാക്കുശീല ധരിച്ച് ഭസ്മത്തിൽ ഇരുന്നു.
JON 3:7 തുടർന്ന് രാജാവ് ഒരു വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനവേരാജാവിന്റെയും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരുടെയും കൽപ്പന: “മനുഷ്യനോ മൃഗമോ—കന്നുകാലികളോ ആട്ടിൻപറ്റമോ—ഭക്ഷണസാധനമൊന്നും രുചിക്കുകപോലുമരുത്. അവയെ മേയിക്കാനോ വെള്ളം കുടിപ്പിക്കാനോ പാടില്ല.
JON 3:8 മനുഷ്യരും മൃഗങ്ങളും ചാക്കുശീല പുതയ്ക്കട്ടെ. എല്ലാവരും ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു പ്രാർഥിക്കട്ടെ. എല്ലാവരും അവരവരുടെ ദുഷിച്ച ജീവിതശൈലിയും അക്രമാസക്തിയും ഉപേക്ഷിക്കട്ടെ.
JON 3:9 ആർക്കറിയാം? ദൈവം മനസ്സുമാറ്റി അവിടത്തെ ഉഗ്രകോപത്തിൽനിന്ന് പിന്തിരിഞ്ഞ് നമ്മെ നശിപ്പിക്കാതിരുന്നേക്കാം.”
JON 3:10 ജനത്തിന്റെ പ്രവൃത്തികളിലൂടെ അവരുടെ ദുഷിച്ച ജീവിതശൈലി ഉപേക്ഷിച്ചെന്ന് ദൈവം കണ്ടറിഞ്ഞു. അതുകൊണ്ട് അവരുടെമേൽ വരുത്തും എന്ന് അറിയിച്ചിരുന്ന നാശത്തിൽനിന്ന് ദൈവം പിന്തിരിഞ്ഞു. അത് അവരുടെമേൽ വരുത്തിയതുമില്ല.
JON 4:1 എന്നാൽ യോനാ ഇതിൽ അത്യധികം നീരസപ്പെട്ടു, അദ്ദേഹത്തിനു കോപം ജ്വലിച്ചു.
JON 4:2 അദ്ദേഹം യഹോവയോട് ഇങ്ങനെ പ്രാർഥിച്ചു: “അയ്യോ! യഹോവേ, അവിടന്ന് ഇങ്ങനെ ചെയ്യും എന്നുതന്നെയല്ലേ ഞാൻ എന്റെ ദേശത്ത് ആയിരുന്നപ്പോൾ പറഞ്ഞത്? അക്കാരണത്താലായിരുന്നു ഞാൻ തർശീശിലേക്കു ധൃതിയിൽ ഓടിപ്പോയത്; അവിടന്നു കൃപാലുവും കരുണാമയനും ക്ഷമാശീലനും മഹാദയാലുവും ആയ ദൈവമെന്നും നാശംവരുത്താതെ പിന്തിരിയുമെന്നും എനിക്കറിയാമായിരുന്നു.
JON 4:3 അതുകൊണ്ട് യഹോവേ, ഇപ്പോൾ എന്റെ ജീവനെ എന്നിൽനിന്ന് എടുത്തുകൊണ്ടാലും, ജീവനോടിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്.”
JON 4:4 അപ്പോൾ യഹോവ: “നീ കോപിക്കുന്നതു ശരിയോ?” എന്നു ചോദിച്ചു.
JON 4:5 തുടർന്ന് യോനാ നഗരത്തിനു പുറത്തേക്കുപോയി അതിന്റെ കിഴക്കുഭാഗത്ത് ഇരുന്നു. അവിടെ അദ്ദേഹം ഒരു കുടിൽ ഉണ്ടാക്കി, നഗരത്തിന് എന്തു സംഭവിക്കും എന്നു കാണുന്നതിന് ആ കുടിലിന്റെ തണലിൽ കാത്തിരുന്നു.
JON 4:6 യോനായുടെ സങ്കടത്തിൽ ആശ്വാസമായി, അവന്റെ തലയ്ക്ക് ഒരു തണലായിരിക്കേണ്ടതിന്, യഹോവയായ ദൈവം ഒരു ചെടി കൽപ്പിച്ചുണ്ടാക്കി. അത് അദ്ദേഹത്തിനുമീതേ വളർന്നുയർന്നു. ആ ചെടി കണ്ട് യോനാ അതീവ സന്തുഷ്ടനായി.
JON 4:7 എന്നാൽ അടുത്ത പ്രഭാതത്തിൽ ദൈവം ഒരു പുഴുവിനെ നിയോഗിച്ചു. അത് ചെടിയുടെ തണ്ട് തുരന്നു; ചെടി വാടിപ്പോയി.
JON 4:8 സൂര്യൻ ഉദിച്ചപ്പോൾ, ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് അയച്ചു; യോനായുടെ തലയിൽ വെയിലേറ്റു; അയാൾ ക്ഷീണിച്ചുതളർന്നപ്പോൾ മരിക്കാൻ ആഗ്രഹിച്ചുകൊണ്ട്: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതാണ് എനിക്കു നല്ലത്” എന്നു പറഞ്ഞു.
JON 4:9 ദൈവം യോനായോടു ചോദിച്ചു: “ആ ചെടിനിമിത്തം നീ കോപിക്കുന്നത് ശരിയോ?” അപ്പോൾ, “ശരിയാണ്, എനിക്ക് സ്വയം മരിച്ചുകളയാൻതക്ക കോപമുണ്ട്” അദ്ദേഹം മറുപടി പറഞ്ഞു.
JON 4:10 അപ്പോൾ യഹോവ ചോദിച്ചു: “നീ അധ്വാനിക്കുകയോ വളർത്തുകയോ ചെയ്യാതെ, ഒരു രാത്രികൊണ്ട് ഉണ്ടായിവരുകയും ഒരു രാത്രികൊണ്ട് നശിച്ചുപോകുകയും ചെയ്ത ആ ചെടിയെക്കുറിച്ച് പരിതപിക്കുന്നു.
JON 4:11 അങ്ങനെയെങ്കിൽ, വലംകൈയും ഇടംകൈയും ഏതെന്നുപോലും തിരിച്ചറിവില്ലാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപ്പരം മനുഷ്യരും അനേകം മൃഗങ്ങളും ഉള്ള മഹാനഗരമായ നിനവേയോട് എനിക്ക് സഹതാപം തോന്നിക്കൂടേ?”
MIC 1:1 യഹോവയുടെ വചനം മോരേശേത്ത്യനായ മീഖായ്ക്കു ലഭിച്ചു: യെഹൂദാരാജാക്കന്മാരായ യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത്, ശമര്യയെക്കുറിച്ചും ജെറുശലേമിനെക്കുറിച്ചും അദ്ദേഹം കണ്ട ദർശനം.
MIC 1:2 സകലജനങ്ങളുമേ, കേൾക്കുക, ഭൂമിയും അതിലെ സകലനിവാസികളും ഇതു ശ്രദ്ധിക്കുക, തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് കർത്താവ്, യഹോവയായ കർത്താവുതന്നെ, നിങ്ങൾക്കു വിരോധമായി സാക്ഷിക്കുന്നു.
MIC 1:3 നോക്കൂ, യഹോവ തന്റെ വാസസ്ഥലത്തുനിന്നു വരുന്നു; അവിടന്ന് പുറപ്പെട്ട് ഭൂമിയുടെ ഉന്നതങ്ങളിൽ കാലടികൾ ഉറപ്പിക്കുന്നു.
MIC 1:4 തീയിൽ മെഴുകുപോലെയും മലഞ്ചെരിവിൽ വെള്ളം പാഞ്ഞൊഴുകുന്നതുപോലെയും അവിടത്തെ ചവിട്ടടിയിൽ പർവതങ്ങൾ ഉരുകിപ്പോകുകയും താഴ്വരകൾ പിളർന്നുപോകുകയും ചെയ്യുന്നു.
MIC 1:5 യാക്കോബിന്റെ അതിക്രമങ്ങൾ നിമിത്തവും ഇസ്രായേൽജനത്തിന്റെ പാപങ്ങൾനിമിത്തവും ഇതെല്ലാം സംഭവിച്ചു. യാക്കോബിന്റെ അതിക്രമം എന്ത്? ശമര്യ അല്ലയോ അതിന്റെ തലസ്ഥാനം? യെഹൂദയുടെ ക്ഷേത്രങ്ങൾ എവിടെ? ജെറുശലേം അല്ലയോ അതിന്റെ കേന്ദ്രം?
MIC 1:6 “അതുകൊണ്ട് ഞാൻ ശമര്യയെ വയലിലെ കൽക്കൂമ്പാരംപോലെയും മുന്തിരി നടുന്ന നിലംപോലെയും ആക്കും. ഞാൻ അവളുടെ കല്ലുകളെ താഴ്വരയിലേക്ക് എറിയും അവളുടെ അടിസ്ഥാനങ്ങൾ ശൂന്യമാക്കും.
MIC 1:7 അവളുടെ എല്ലാ വിഗ്രഹങ്ങളും തകർക്കപ്പെടും; അവളുടെ സമ്മാനങ്ങളെല്ലാം അഗ്നിയിൽ ദഹിപ്പിക്കപ്പെടും; ഞാൻ അവളുടെ എല്ലാ വിഗ്രഹങ്ങളെയും നശിപ്പിക്കും. വേശ്യകളുടെ കൂലിയിൽനിന്ന് അവൾ തന്റെ സമ്മാനങ്ങൾ ശേഖരിച്ചതുകൊണ്ട്, വേശ്യകളുടെ കൂലിയായിത്തന്നെ അതു വീണ്ടും ചെലവഴിക്കപ്പെടും.”
MIC 1:8 ഇതുനിമിത്തം ഞാൻ കരഞ്ഞു വിലപിക്കും; ഞാൻ നഗ്നപാദനായും വിവസ്ത്രനായും നടക്കും. ഞാൻ കുറുക്കനെപ്പോലെ ഓരിയിടും ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.
MIC 1:9 ശമര്യയുടെ മുറിവ് സൗഖ്യമാക്കാൻ കഴിയുകയില്ല; അത് യെഹൂദയ്ക്കു വന്നിരിക്കുന്നു. അത് എന്റെ ജനത്തിന്റെ കവാടത്തിൽ എത്തിയിരിക്കുന്നു, ജെറുശലേമിൽത്തന്നെ എത്തിയിരിക്കുന്നു.
MIC 1:10 അത് ഗത്തിൽ അറിയിക്കരുത്; കരയുകയേ അരുത്. ബേത്ത്-അഫ്രായിൽ പൊടിയിൽ ഉരുളുന്നു.
MIC 1:11 ശാഫീർ നഗരനിവാസികളേ, നഗ്നരും ലജ്ജിതരുമായി പുറപ്പെട്ടുപോകുക, സയനാനിൽ പാർക്കുന്നവർ പുറത്തുവരികയില്ല. ബേത്ത്-ഏസെൽ വിലപിക്കുന്നു; അത് ഒരിക്കലും നിനക്ക് സംരക്ഷണം നൽകുകയില്ല.
MIC 1:12 യഹോവയിൽനിന്ന് മഹാനാശം ജെറുശലേമിന്റെ കവാടംവരെ വന്നതുകൊണ്ട്, മാരോത്തുനിവാസികൾ ആശ്വാസത്തിനായി കാത്തുകൊണ്ട് വിങ്ങിപ്പൊട്ടുന്നു.
MIC 1:13 ലാഖീശുനിവാസികളേ, കുതിരകളെ രഥങ്ങളിൽ സജ്ജമാക്കുക! സീയോൻപുത്രിയുടെ പാപത്തിന്റെ ആരംഭം നിങ്ങളായിരുന്നല്ലോ, ഇസ്രായേലിന്റെ അതിക്രമങ്ങൾ നിങ്ങളിൽ കാണപ്പെട്ടു.
MIC 1:14 അതുകൊണ്ട് നിങ്ങൾ മോരേശത്ത്-ഗത്തിന് വിടചൊല്ലൽ സമ്മാനങ്ങൾ നൽകേണ്ടിവരും. ബേത്ത്-അക്സീബുനഗരം ഇസ്രായേൽ രാജാക്കന്മാരെ വഞ്ചിച്ചിരിക്കുന്നു.
MIC 1:15 മാരേശാനിവാസികളേ, ഞാൻ നിങ്ങൾക്കു വിരോധമായി ഒരു വീരനെ എഴുന്നേൽപ്പിക്കും. ഇസ്രായേൽ പ്രഭുക്കന്മാർ അദുല്ലാമിലേക്ക് ഓടിപ്പോകും.
MIC 1:16 നിങ്ങൾ സന്തോഷിക്കുന്ന നിങ്ങളുടെ കുഞ്ഞുങ്ങളെ ഓർത്ത് വിലപിച്ചുകൊണ്ട് നിങ്ങളുടെ തല ക്ഷൗരംചെയ്യുക; അവർ നിങ്ങളെ വിട്ട് പ്രവാസത്തിലേക്കു പോകുന്നതിനാൽ നിങ്ങൾ നിങ്ങളുടെ കഷണ്ടിയെ കഴുകന്റേതുപോലെ വിശാലമാക്കുക.
MIC 2:1 കിടക്കയിൽ അതിക്രമം ആലോചിച്ച് ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം! തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്, പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു.
MIC 2:2 അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു. അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു.
MIC 2:3 അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല. നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല, കാരണം ഇതു ദുഷ്കാലമാണല്ലോ.
MIC 2:4 ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും ഈ വിലാപഗീതം പാടി നിങ്ങളെ നിന്ദിക്കും: ‘ഞങ്ങൾ നിശ്ശേഷം നശിച്ചുപോയി; എന്റെ ജനത്തിന്റെ ഓഹരി വിഭജിക്കപ്പെട്ടു. അവിടന്ന് അത് എന്നിൽനിന്ന് എടുക്കുന്നു! ഞങ്ങളുടെ വയലുകളെ അവിടന്നു രാജ്യദ്രോഹികൾക്കു നൽകുന്നു.’ ”
MIC 2:5 അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല.
MIC 2:6 “പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു. “ഇവയെക്കുറിച്ച് പ്രവചിക്കരുത്; അങ്ങനെയെങ്കിൽ നമുക്ക് അപമാനം വരികയില്ല.”
MIC 2:7 യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ? “യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ? അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?” “നേരായവഴിയിൽ ജീവിക്കുന്നവർക്ക് എന്റെ വചനം നന്മയല്ലയോ?
MIC 2:8 ഒടുവിലിതാ, എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു. യുദ്ധത്തിൽനിന്നു മടങ്ങിവരുന്നവരെപ്പോലെ ചിന്താരഹിതരായി കടന്നുപോകുന്നവരിൽനിന്ന് അവരുടെ വിലയേറിയ പുറങ്കുപ്പായം നിങ്ങൾ ഉരിഞ്ഞെടുക്കുന്നു.
MIC 2:9 നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ തങ്ങളുടെ സുഖകരമായ ഭവനങ്ങളിൽനിന്ന് ഓടിച്ചുകളയുന്നു. അവരുടെ കുഞ്ഞുങ്ങളുടെമേലുള്ള എന്റെ അനുഗ്രഹങ്ങൾ എന്നേക്കും നഷ്ടപ്പെടുത്തുന്നു.
MIC 2:10 എഴുന്നേൽക്കുക, ഓടിപ്പോകുക! ഇതു നിങ്ങളുടെ വിശ്രമസ്ഥലമല്ല, ഉദ്ധരിക്കാനാകാത്തവിധം ഇതു നശിപ്പിച്ചും മലിനപ്പെടുത്തിയും ഇരിക്കുന്നു.
MIC 2:11 ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്, ‘മദ്യത്തെയും വീഞ്ഞിനെയുംകുറിച്ച് ഞാൻ പ്രവചിക്കാം’ എന്നു പറഞ്ഞാൽ, അവൻതന്നെയാണ് നിങ്ങൾക്കു പറ്റിയ പ്രവാചകൻ.
MIC 2:12 “യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും; ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും. തൊഴുത്തിലെ ആടുപോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും. ദേശത്തു ജനം തിങ്ങിനിറയും.
MIC 2:13 വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും; അവർ കവാടം തകർത്ത് വെളിയിൽപ്പോകും. അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും, യഹോവതന്നെ അവരെ നയിക്കും.”
MIC 3:1 അപ്പോൾ ഞാൻ പറഞ്ഞു: “യാക്കോബിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിലെ ഭരണാധിപന്മാരേ, ശ്രദ്ധിക്കുക. നിങ്ങൾ നീതിയെ അല്ലയോ ആലിംഗനംചെയ്യേണ്ടത്.
MIC 3:2 നന്മയെ വെറുത്ത് തിന്മയെ സ്നേഹിക്കുന്നവരേ, എന്റെ ജനത്തിന്റെ ത്വക്ക് വേർപെടുത്തുകയും അസ്ഥികളിൽനിന്നു മാംസം പറിച്ചെടുക്കുകയും ചെയ്യുന്നവരേ,
MIC 3:3 എന്റെ ജനത്തിന്റെ മാംസം തിന്നുന്നവരേ, അവരുടെ ത്വക്ക് ഉരിയുന്നവരേ, അവരുടെ അസ്ഥികൾ തകർക്കുന്നവരേ, ചട്ടിയിലേക്ക് ഇറച്ചിയും കലത്തിലേക്ക് മാംസവും എന്നപോലെ അവരെ ഛേദിക്കുന്നവരേ, നീതി എന്തെന്ന് നിങ്ങൾ അറിയുന്നില്ലേ?”
MIC 3:4 അന്ന് അവർ യഹോവയോടു നിലവിളിക്കുമ്പോൾ അവിടന്ന് അവർക്ക് ഉത്തരമരുളുകയില്ല. അവർ ചെയ്ത ദുഷ്ടതനിമിത്തം അവിടന്ന് തന്റെ മുഖം അവർക്കു മറച്ചുകളയും.
MIC 3:5 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഭക്ഷണം നൽകുന്നവരോട് ‘സമാധാനം,’ എന്നും ആഹാരം നൽകാത്തവരോട്, യുദ്ധത്തിന് ഒരുങ്ങുക എന്നും പറഞ്ഞുകൊണ്ട്, എന്റെ ജനത്തെ വഴിതെറ്റിക്കുന്ന പ്രവാചകരേ,
MIC 3:6 ദർശനമില്ലാത്ത രാത്രികൾ നിങ്ങൾക്കു വരും നിങ്ങളുടെ പ്രശ്നംവെപ്പിന് അന്തംവരുത്തുന്ന അന്ധകാരവും നിങ്ങളുടെമേൽ വരും. പ്രവാചകന്മാർക്കു സൂര്യൻ അസ്തമിച്ചുപോകും അവർക്കു പകൽ ഇരുണ്ടുപോകും.
MIC 3:7 ദർശകന്മാർ ലജ്ജിക്കും; ദേവപ്രശ്നംവെക്കുന്നവർ നിന്ദിതരാകും. ദൈവത്തിൽനിന്ന് യാതൊരു മറുപടിയും ലഭിക്കാത്തതിനാൽ അവർ വായ് പൊത്തും.”
MIC 3:8 യാക്കോബിനോട് അവന്റെ അതിക്രമത്തെയും ഇസ്രായേലിനോട് അവന്റെ പാപത്തെയുംകുറിച്ചു പറയേണ്ടതിന്, ഞാൻ യഹോവയുടെ ആത്മാവിന്റെ ശക്തിയാലും നീതിയാലും ബലത്താലും നിറഞ്ഞിരിക്കുന്നു.
MIC 3:9 യാക്കോബുഗൃഹത്തിന്റെ നേതാക്കന്മാരേ, ഇസ്രായേൽഗൃഹത്തിന്റെ ഭരണാധിപന്മാരേ, ഇതു കേൾക്കുക! നിങ്ങൾ നീതി നിഷേധിച്ചു; നീതിനിഷ്ഠമായ സകലതും അട്ടിമറിക്കുന്നു.
MIC 3:10 അവർ രക്തം ചൊരിഞ്ഞുകൊണ്ട് സീയോനെയും ദുഷ്ടതകൊണ്ട് ജെറുശലേമിനെയും പണിയുന്നു.
MIC 3:11 അവളുടെ ന്യായാധിപന്മാർ കൈക്കൂലി വാങ്ങി ന്യായപാലനം നടത്തുന്നു; അവളുടെ പുരോഹിതന്മാർ കൂലിവാങ്ങി ഉപദേശിക്കുന്നു; അവളുടെ പ്രവാചകന്മാർ പണത്തിനുവേണ്ടി ലക്ഷണംപറയുന്നു. എന്നിട്ടും അവർ യഹോവയിൽ ആശ്രയിക്കുന്നു എന്ന വ്യാജേന: “യഹോവ നമ്മുടെ മധ്യത്തിലില്ലേ? ഒരു അത്യാഹിതവും നമ്മുടെമേൽ വരികയില്ല” എന്നു പറയുന്നു.
MIC 3:12 അതുകൊണ്ട്, നിങ്ങൾനിമിത്തം സീയോൻ ഒരു വയൽപോലെ ഉഴുതുമറിക്കപ്പെടും; ജെറുശലേം ഒരു കൽക്കൂമ്പാരമായിത്തീരും; ദൈവാലയം നിൽക്കുന്ന മല അമിതമായി കുറ്റിക്കാടുവളർന്ന കുന്നുപോലെയാകും.
MIC 4:1 അന്തിമനാളുകളിൽ, യഹോവയുടെ ആലയമുള്ള പർവതം, പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും ജനതകൾ അതിലേക്ക് ഒഴുകിയെത്തും.
MIC 4:2 അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: “വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” സീയോനിൽനിന്ന് ഉപദേശവും ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.
MIC 4:3 അനേകം ജനതകളുടെ മധ്യേ അവിടന്ന് ന്യായംവിധിക്കും; അടുത്തും അകലെയുമുള്ള ശക്തരായ ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല.
MIC 4:4 ഓരോരുത്തരും തങ്ങളുടെ മുന്തിരിവള്ളിയുടെ കീഴിലും തങ്ങളുടെ അത്തിമരത്തിൻകീഴിലും ഇരിക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല, കാരണം, സൈന്യങ്ങളുടെ യഹോവ ഇത് അരുളിച്ചെയ്തിരിക്കുന്നു.
MIC 4:5 സകലജനതകളും തങ്ങളുടെ ദേവന്മാരുടെ നാമത്തിൽ നടക്കുന്നു; എന്നാൽ നാം നമ്മുടെ ദൈവമായ യഹോവയുടെ നാമത്തിൽ എന്നുമെന്നേക്കും നടക്കും.
MIC 4:6 “ആ ദിവസത്തിൽ, ഞാൻ മുടന്തരെ കൂട്ടിച്ചേർക്കും; പ്രവാസികളെയും ഞാൻ ദുഃഖിപ്പിച്ചവരെയും കൂട്ടിവരുത്തും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
MIC 4:7 “ഞാൻ മുടന്തരെ എന്റെ ശേഷിപ്പായി നിലനിർത്തും; ആട്ടിപ്പായിക്കപ്പെട്ടവരെ ശക്തിയുള്ള ജനമാക്കും. യഹോവ അന്നുമുതൽ എന്നേക്കും സീയോൻപർവതത്തിൽ അവരെ ഭരിക്കും.
MIC 4:8 ആട്ടിൻകൂട്ടത്തിന്റെ കാവൽഗോപുരമേ, സീയോൻപുത്രിയുടെ സുരക്ഷിതസ്ഥാനമേ, നിന്റെ രാജ്യം പുനഃസ്ഥാപിക്കപ്പെടും; രാജത്വം ജെറുശലേം പുത്രിക്കുതന്നെ വന്നുചേരും.”
MIC 4:9 നിങ്ങൾ ഇപ്പോൾ ഉറക്കെ കരയുന്നതെന്ത്? നിങ്ങൾക്കു രാജാവില്ലേ? നിങ്ങളുടെ ഭരണാധിപന്മാർ നശിച്ചുപോയോ? അതുകൊണ്ടാണോ നോവുകിട്ടിയവളെപ്പോലെ നീ വേദനപ്പെടുന്നത്?
MIC 4:10 സീയോൻപുത്രീ, നോവുകിട്ടിയ സ്ത്രീയെപ്പോലെ നീ വേദനകൊണ്ട് പുളയുക. ഇപ്പോൾത്തന്നെ നീ പട്ടണംവിട്ട് തുറസ്സായസ്ഥലത്തു താമസിക്കുന്നതിനു പോകേണ്ടിവരും. നീ ബാബേലിലേക്കു പോകും; അവിടെവെച്ച് നീ മോചിക്കപ്പെടും. അവിടെ നിന്റെ ശത്രുക്കളുടെ കൈയിൽനിന്ന് യഹോവ നിന്നെ വീണ്ടെടുക്കും.
MIC 4:11 എന്നാൽ, ഇപ്പോൾ അനേകം രാഷ്ട്രങ്ങൾ നിനക്കെതിരേ കൂട്ടംകൂടിയിരിക്കുന്നു. “അവൾ അശുദ്ധയാക്കപ്പെടട്ടെ, നമ്മുടെ ദൃഷ്ടികൾ സീയോനെക്കണ്ടു രസിക്കട്ടെ!” എന്ന് അവർ പറയുന്നു.
MIC 4:12 എന്നാൽ, യഹോവയുടെ വിചാരങ്ങൾ അവർ അറിയുന്നില്ല; മെതിക്കളത്തിലേക്കു കറ്റയെന്നപോലെ അവരെ ശേഖരിക്കുന്ന അവിടത്തെ വഴികൾ അവർ ഗ്രഹിക്കുന്നതുമില്ല.
MIC 4:13 “സീയോൻപുത്രീ, എഴുന്നേറ്റ് മെതിക്കുക, ഞാൻ നിനക്ക് ഇരുമ്പിൻ കൊമ്പുകളും വെള്ളോട്ടിൻ കുളമ്പുകളും നൽകും. നീ അനേകം രാഷ്ട്രങ്ങളെ തകർത്തുകളയും.” അവർ അവിഹിതമായി സമ്പാദിച്ചതു യഹോവയ്ക്കും അവരുടെ സമ്പത്തു സകലഭൂമിയുടെയും കർത്താവിനും അർപ്പിക്കും.
MIC 5:1 നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു, അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക. ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത് അവർ വടികൊണ്ട് അടിക്കും.
MIC 5:2 “എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും, ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ; എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും, അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും പുരാതനമായതുംതന്നെ.”
MIC 5:3 അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ ഇസ്രായേല്യരോടു ചേരുന്നതുവരെയും ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും.
MIC 5:4 യഹോവയുടെ ശക്തിയിലും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും. അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും.
MIC 5:5 അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.
MIC 5:6 അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും.
MIC 5:7 അനേക ജനതകളുടെ മധ്യത്തിൽ യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും. അവർ യഹോവയിൽനിന്നു വരികയും ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ വരുന്ന മഞ്ഞുതുള്ളിപോലെയും പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും.
MIC 5:8 യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ, അതേ, അനേക വംശങ്ങൾക്കിടയിൽ, കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും; അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും, വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
MIC 5:9 നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും, നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും.
MIC 5:10 “ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും.
MIC 5:11 ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും.
MIC 5:12 നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.
MIC 5:13 ഞാൻ നിന്റെ ബിംബങ്ങളും ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും; നിന്റെ കൈപ്പണികളുടെ മുമ്പിൽ നീ ഇനി വണങ്ങുകയില്ല.
MIC 5:14 ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ തരിപ്പണമാക്കും നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും.
MIC 5:15 എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.”
MIC 6:1 യഹോവ അരുളിച്ചെയ്യുന്നതു ശ്രദ്ധിക്കുക: “നീ എഴുന്നേറ്റ് പർവതങ്ങളുടെ മുമ്പിൽ വ്യവഹരിക്കുക; നീ പറയുന്നത് കുന്നുകൾ കേൾക്കട്ടെ.
MIC 6:2 “പർവതങ്ങളേ, യഹോവയുടെ വ്യവഹാരം കേൾക്കുക; ഭൂമിയുടെ ശാശ്വതമായ അടിസ്ഥാനങ്ങളേ, ശ്രദ്ധിക്കുക. യഹോവയ്ക്കു തന്റെ ജനത്തിനുനേരേ ഒരു വ്യവഹാരമുണ്ട്; അവിടന്ന് ഇസ്രായേലിന്റെനേരേ കുറ്റമാരോപിക്കുന്നു.
MIC 6:3 “എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഞാൻ എങ്ങനെയെങ്കിലും നിങ്ങളെ ഭാരപ്പെടുത്തിയോ? എന്നോട് ഉത്തരം പറയൂ.
MIC 6:4 ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്നു, അടിമദേശത്തുനിന്നു നിങ്ങളെ വീണ്ടെടുത്തു. നിങ്ങളെ നയിക്കാൻ ഞാൻ മോശയെയും അഹരോനെയും മിര്യാമിനെയും അയച്ചു.
MIC 6:5 എന്റെ ജനമേ, മോവാബുരാജാവായ ബാലാക്കിന്റെ ആലോചന എന്തായിരുന്നു എന്നും ബെയോരിന്റെ മകനായ ബിലെയാമിന്റെ മറുപടിയും ഓർക്കുക; യഹോവയുടെ നീതിയുള്ള പ്രവൃത്തികൾ അറിയേണ്ടതിന് ശിത്തീമിൽനിന്നു ഗിൽഗാൽവരെയുള്ള നിങ്ങളുടെ യാത്ര ഓർക്കുക.”
MIC 6:6 യഹോവയുടെ സന്നിധിയിൽ ഞാൻ എന്താണ് കൊണ്ടുവരേണ്ടത്? ഉന്നതനായ ദൈവത്തിന്റെ മുമ്പിൽ വണങ്ങുമ്പോൾ, ഹോമയാഗങ്ങളുമായി ഞാൻ അവിടത്തെ സന്നിധിയിൽ വരണമോ? ഒരുവയസ്സു പ്രായമുള്ള കാളക്കിടാങ്ങളുമായി വരണമോ?
MIC 6:7 ആയിരക്കണക്കിനു കോലാടുകളിൽ യഹോവ പ്രസാദിക്കുമോ? പതിനായിരക്കണക്കിനു തൈലനദികളിൽ അവിടന്നു പ്രസാദിക്കുമോ? എന്റെ അതിക്രമത്തിനായി എന്റെ ആദ്യജാതനെയും എന്റെ പാപങ്ങൾക്കായി എന്റെ ഉദരഫലത്തെയും ഞാൻ അർപ്പിക്കണമോ?
MIC 6:8 മനുഷ്യാ, നന്മ എന്തെന്ന് അവിടന്നു നിന്നെ കാണിച്ചിരിക്കുന്നു; നീതി പ്രവർത്തിക്കുക, കരുണയെ സ്നേഹിക്കുക നിന്റെ ദൈവത്തിന്റെ മുമ്പിൽ താഴ്മയോടെ ജീവിക്കുക. ഇതല്ലാതെ മറ്റെന്താണ് യഹോവ നിന്നോട് ആവശ്യപ്പെടുന്നത്?
MIC 6:9 ശ്രദ്ധിക്കുക! യഹോവ നഗരത്തെ വിളിക്കുന്നു. അങ്ങയുടെ നാമത്തെ ഭയപ്പെടുന്നതുതന്നെ ജ്ഞാനം! “വടിയെയും അതിനെ നിയമിച്ചവനെയും ശ്രദ്ധിക്കുക.
MIC 6:10 ദുഷ്ടഗൃഹമേ, നിങ്ങളുടെ അവിഹിതനിക്ഷേപങ്ങളെ ഞാൻ മറക്കുമോ? അഭിശപ്തമായ നിങ്ങളുടെ കള്ള അളവുകളെ ഞാൻ മറന്നുകളയുമോ?
MIC 6:11 കള്ളത്തുലാസും കള്ളപ്പടിയും ഉള്ള മനുഷ്യനെ ഞാൻ കുറ്റവിമുക്തനാക്കുമോ?
MIC 6:12 പട്ടണത്തിലെ ധനികർ അക്രമികൾ അതിലെ ജനം വ്യാജംപറയുന്നവർ അവരുടെ നാവുകൾ വഞ്ചന സംസാരിക്കുന്നു.
MIC 6:13 അതുകൊണ്ട് ഞാൻ നിന്നെ നശിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു, നിന്റെ പാപങ്ങൾനിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും.
MIC 6:14 നീ ഭക്ഷിക്കും, എന്നാൽ തൃപ്തിവരുകയില്ല; അപ്പോഴും നിന്റെ വയറ് നിറയാതിരിക്കും. നീ കൂട്ടിവെക്കും, എന്നാൽ ഒന്നും സമ്പാദിക്കുകയില്ല, കാരണം, നീ കൂട്ടിവെക്കുന്നതിനെ ഞാൻ വാളിന് ഏൽപ്പിക്കും.
MIC 6:15 നീ വിതയ്ക്കും, പക്ഷേ, കൊയ്യുകയില്ല; നീ ഒലിവുചക്കിൽ ആട്ടും, എന്നാൽ എണ്ണ ഉപയോഗിക്കുകയില്ല, മുന്തിരിങ്ങ ചവിട്ടും, പക്ഷേ, വീഞ്ഞു കുടിക്കുകയില്ല.
MIC 6:16 നീ ഒമ്രിയുടെ ചട്ടങ്ങൾ അനുസരിച്ചിരിക്കുന്നു; ആഹാബുഗൃഹത്തിന്റെ എല്ലാ ആചാരങ്ങളും ചെയ്തിരിക്കുന്നു. നീ അവരുടെ പാരമ്പര്യങ്ങൾ അനുവർത്തിച്ചിരിക്കുന്നു. അതുകൊണ്ട് ഞാൻ നിന്നെ നാശത്തിനും നിന്റെ ജനത്തെ തകർച്ചയ്ക്കും ഏൽപ്പിക്കും; നീ രാഷ്ട്രങ്ങളുടെ നിന്ദ വഹിക്കും.”
MIC 7:1 എന്റെ ദുരിതം എത്ര ഭയങ്കരം! ഞാൻ വേനൽപ്പഴങ്ങൾ ശേഖരിക്കുന്നവനെപ്പോലെയും മുന്തിരിത്തോപ്പിൽ കാലാ പെറുക്കുന്നവനെപ്പോലെയും ആയല്ലോ. എനിക്ക് ഭക്ഷിക്കാൻ ഒരു മുന്തിരിക്കുലയും ഇല്ല. ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലങ്ങളും ഇല്ല.
MIC 7:2 വിശ്വസ്തർ ദേശത്തുനിന്ന് ഇല്ലാതെയായിരിക്കുന്നു; നേരുള്ള ആരുംതന്നെ ശേഷിച്ചിട്ടില്ല. എല്ലാവരും രക്തം ചിന്തുന്നതിന് പതിയിരിക്കുന്നു; അവർ തന്റെ സഹോദരങ്ങളെ വലയുമായി വേട്ടയാടുന്നു.
MIC 7:3 ദുഷ്ടത പ്രവർത്തിക്കാൻ ഇരുകൈകൾക്കും സാമർഥ്യമുണ്ട്; ഭരണാധികാരി സമ്മാനം ആവശ്യപ്പെടുന്നു, ന്യായാധിപൻ കൈക്കൂലി സ്വീകരിക്കുന്നു, ശക്തർ തനിക്കിഷ്ടമുള്ളതൊക്കെയും വിളിച്ചുപറയുന്നു. അവർ ഒരുമിച്ച് ഗൂഢാലോചന നടത്തുന്നു.
MIC 7:4 അവരിൽ ഉത്തമർ മുൾച്ചെടിപോലെ; ഏറ്റവും നീതിനിഷ്ഠർ മുൾവേലിയെക്കാൾ ഭയങ്കരർ. നിന്റെ കാവൽക്കാർ മുന്നറിയിപ്പു നൽകിയ ദിവസം, ദൈവം നിന്നെ സന്ദർശിക്കുന്ന ദിവസംതന്നെ, വന്നിരിക്കുന്നു. ഇപ്പോൾ അവർക്ക് പരിഭ്രമത്തിന്റെ സമയമാണ്.
MIC 7:5 അയൽവാസിയെ വിശ്വസിക്കരുത്; ആത്മസുഹൃത്തിൽ അമിതവിശ്വാസം അർപ്പിക്കുകയുമരുത്. നിന്റെ ആശ്ലേഷത്തിൽ കിടക്കപങ്കിടുന്നവളോടുപോലും നിന്റെ വാക്കുകൾ സൂക്ഷിച്ചുകൊള്ളുക.
MIC 7:6 മകൻ അപ്പനെ അപമാനിക്കുന്നു, മകൾ അമ്മയോട് എതിർത്തുനിൽക്കുന്നു, മരുമകൾ അമ്മായിയമ്മയെ എതിർക്കുന്നു— ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.
MIC 7:7 എന്നാൽ, ഞാൻ യഹോവയെ പ്രത്യാശയോടെ നോക്കിക്കൊണ്ടിരിക്കും, എന്റെ രക്ഷകനായ ദൈവത്തിനായി ഞാൻ കാത്തിരിക്കും, എന്റെ ദൈവം എന്റെ പ്രാർഥന കേൾക്കും.
MIC 7:8 എന്റെ ശത്രുവേ, എന്റെമേൽ സന്തോഷിക്കരുത്! വീണുപോയെങ്കിലും ഞാൻ എഴുന്നേൽക്കും. ഞാൻ ഇരുട്ടിൽ ഇരുന്നാലും യഹോവ എന്റെ വെളിച്ചമായിരിക്കും.
MIC 7:9 യഹോവ എന്റെ വ്യവഹാരം നടത്തി എന്റെ അവകാശം സ്ഥാപിക്കുന്നതുവരെ ഞാൻ അവിടത്തെ കോപം വഹിക്കും. കാരണം, ഞാൻ യഹോവയ്ക്കെതിരായി പാപംചെയ്തല്ലോ. അവിടന്ന് എന്നെ വെളിച്ചത്തിലേക്കു കൊണ്ടുവരും; ഞാൻ അവിടത്തെ നീതിയെ കാണും.
MIC 7:10 അപ്പോൾ എന്റെ ശത്രു അതു കാണും, അവൾ ലജ്ജകൊണ്ടു മൂടപ്പെടും. “നിന്റെ ദൈവമായ യഹോവ എവിടെ?” എന്ന് എന്നോടു ചോദിച്ചവളുടെ പതനം എന്റെ കണ്ണ് കാണും; ഇപ്പോൾത്തന്നെ തെരുവീഥിയിലെ ചെളി എന്നപോലെ അവൾ കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും.
MIC 7:11 നിന്റെ മതിലുകൾ പണിയുകയും നിന്റെ അതിരുകൾ വിശാലമാക്കുകയും ചെയ്യുന്നദിവസം വരും.
MIC 7:12 ആ ദിവസത്തിൽ അശ്ശൂരിൽനിന്നും ഈജിപ്റ്റിലെ നഗരങ്ങളിൽനിന്നും ആളുകൾ നിന്റെ അടുക്കൽവരും, ഈജിപ്റ്റുമുതൽ യൂഫ്രട്ടീസ് നദിവരെയും സമുദ്രംമുതൽ സമുദ്രംവരെയും പർവതംമുതൽ പർവതംവരെയുമുള്ള ജനവും വരും.
MIC 7:13 ഭൂമി അതിലെ നിവാസികൾ നിമിത്തവും അവരുടെ പ്രവൃത്തി നിമിത്തവും ശൂന്യമായിത്തീരും.
MIC 7:14 അങ്ങയുടെ കോൽകൊണ്ട് സ്വന്തം ജനത്തെ, അങ്ങയുടെ അവകാശമായ ആട്ടിൻകൂട്ടത്തെത്തന്നെ മേയിക്കണമേ, കാട്ടിലും ഫലപുഷ്ടിയുള്ള മേച്ചിൽപ്പുറങ്ങളിലും വസിക്കുന്ന ഈ ആട്ടിൻകൂട്ടം പണ്ടത്തെപ്പോലെ ബാശാനിലും ഗിലെയാദിലും മേയട്ടെ.
MIC 7:15 “നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന നാളുകളിലെപ്പോലെ ഞാൻ അവരെ എന്റെ അത്ഭുതങ്ങൾ കാണിക്കും.”
MIC 7:16 രാഷ്ട്രങ്ങൾ ഇതുകണ്ട് ലജ്ജിക്കും, തങ്ങളുടെ സകലശക്തിയും നഷ്ടപ്പെട്ടതുനിമിത്തംതന്നെ. അവർ വായ് പൊത്തും അവരുടെ ചെവികൾ കേൾക്കാതെയാകും.
MIC 7:17 അവൾ സർപ്പംപോലെ, ഭൂമിയിലെ ഇഴജന്തുക്കളെപ്പോലെ പൊടിനക്കും. അവർ തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽനിന്നു വിറച്ചുകൊണ്ടുവരും; അവർ നിങ്ങളെ ഭയപ്പെട്ട് നമ്മുടെ ദൈവമായ യഹോവയിലേക്കു തിരിയും.
MIC 7:18 തന്റെ അവകാശത്തിൽ ശേഷിച്ച ജനത്തിന്റെ പാപങ്ങൾ ക്ഷമിക്കുകയും അതിക്രമങ്ങൾ പൊറുക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ വേറൊരു ദൈവമുണ്ടോ? അങ്ങ് എന്നേക്കും കോപം വെച്ചുകൊണ്ടിരിക്കുന്നില്ല എന്നാൽ, കരുണകാണിക്കാൻ അങ്ങ് പ്രസാദിക്കുകയും ചെയ്യുന്നു.
MIC 7:19 അവിടന്ന് വീണ്ടും നമ്മോടുതന്നെ ദയകാണിക്കും; അങ്ങ് ഞങ്ങളുടെ പാപങ്ങളെ മെതിച്ചുകളയും ഞങ്ങളുടെ അതിക്രമങ്ങളെല്ലാം സമുദ്രത്തിന്റെ അഗാധങ്ങളിലേക്കു ചുഴറ്റിയെറിയും.
MIC 7:20 പൂർവകാലങ്ങളിൽ അങ്ങ് ഞങ്ങളുടെ പിതാക്കന്മാരോട് ശപഥം ചെയ്തതുപോലെതന്നെ, അങ്ങ് യാക്കോബിനോട് വിശ്വസ്തനായിരിക്കുകയും അബ്രാഹാമിനോട് കരുണ കാണിക്കുകയും ചെയ്യും.
NAH 1:1 നിനവേക്കുറിച്ചുള്ള പ്രവചനം. എൽക്കോശ്യനായ നഹൂമിന്റെ ദർശനഗ്രന്ഥം.
NAH 1:2 യഹോവ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; അവിടന്നു പ്രതികാരംചെയ്യുന്നവനും കോപം നിറഞ്ഞവനുമാകുന്നു. യഹോവ തന്റെ ശത്രുക്കളോട് പകരംവീട്ടുകയും തന്റെ വൈരികൾക്കായി ക്രോധം സൂക്ഷിച്ചുവെക്കുകയും ചെയ്യുന്നു.
NAH 1:3 യഹോവ ദീർഘക്ഷമയുള്ളവനും മഹാശക്തനുമാകുന്നു; അവിടന്ന് കുറ്റംചെയ്യുന്നവനെ ശിക്ഷിക്കാതെ വിടുകയില്ല. അവിടത്തെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലുമുണ്ട്, മേഘങ്ങൾ അവിടത്തെ പാദങ്ങളിലെ പൊടിയുമാകുന്നു.
NAH 1:4 അവിടന്ന് സമുദ്രത്തെ ശാസിച്ച് ഉണക്കിക്കളയുന്നു; നദികളെയെല്ലാം വറ്റിക്കുന്നു. ബാശാനും കർമേലും ഉണങ്ങുന്നു, ലെബാനോനിലെ പുഷ്പങ്ങൾ വാടിപ്പോകുന്നു.
NAH 1:5 പർവതങ്ങൾ അവിടത്തെ മുമ്പിൽ കുലുങ്ങുന്നു; കുന്നുകൾ ഉരുകിപ്പോകുന്നു. അവിടത്തെ സാന്നിധ്യത്തിൽ ഭൂമി വിറകൊള്ളുന്നു, ഭൂലോകവും അതിലെ സകലനിവാസികളും അങ്ങനെതന്നെ.
NAH 1:6 അവിടത്തെ ക്രോധത്തിനുമുമ്പിൽ ആർക്കു നിൽക്കാൻ കഴിയും? അവിടത്തെ ഉഗ്രകോപം ആർക്കു താങ്ങാൻ കഴിയും? അവിടത്തെ ക്രോധം അഗ്നിപോലെ ചൊരിയുന്നു; പാറകൾ അവിടത്തെ മുമ്പിൽ തകർന്നുപോകുന്നു.
NAH 1:7 യഹോവ നല്ലവനും അനർഥദിവസത്തിൽ അഭയസ്ഥാനവും ആകുന്നു. തന്നിൽ ആശ്രയിക്കുന്നവരെ അവിടന്ന് അറിയുന്നു,
NAH 1:8 എന്നാൽ, കരകവിയുന്ന പ്രവാഹത്തിൽ അവിടന്ന് നിനവേയെ നിശ്ശേഷം നശിപ്പിക്കും; അവിടന്ന് തന്റെ ശത്രുക്കളെ അന്ധകാരത്തിൽ പിൻതുടരും.
NAH 1:9 യഹോവയ്ക്കെതിരേ നിങ്ങൾ എന്തു ഗൂഢാലോചന നടത്തുന്നു? അവിടന്ന് നിശ്ശേഷം നശിപ്പിക്കും; കഷ്ടത രണ്ടുപ്രാവശ്യം വരികയില്ല.
NAH 1:10 കെട്ടുപിണഞ്ഞിരിക്കുന്ന മുൾപ്പടർപ്പുപോലെ അവർ ആയിരുന്നാലും തങ്ങളുടെ മദ്യത്തിൽ മത്തുപിടിച്ചിരുന്നാലും; വൈക്കോൽക്കുറ്റിപോലെ അവർ ദഹിപ്പിക്കപ്പെടും.
NAH 1:11 യഹോവയ്ക്കു വിരോധമായി ദോഷം നിരൂപിക്കുകയും വഞ്ചന ഉപദേശിക്കുകയും ചെയ്യുന്നവൻ നിനവേ, നിന്നിൽനിന്നു പുറപ്പെട്ടു വന്നിരിക്കുന്നു.
NAH 1:12 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “പൂർണശക്തരും സംഖ്യാബലമുള്ളവരും ആയിരുന്നാലും അവർ ഛേദിക്കപ്പെടും; അവർ ഇല്ലാതെയാകും. ഞാൻ നിന്നെ കഷ്ടപ്പെടുത്തിയെങ്കിലും, യെഹൂദയേ, ഇനിയൊരിക്കലും ഞാൻ നിന്നെ കഷ്ടപ്പെടുത്തുകയില്ല.
NAH 1:13 ഇപ്പോൾ നിന്റെ കഴുത്തിൽനിന്ന് അവരുടെ നുകം ഞാൻ ഒടിച്ചുകളയും നിന്റെ വിലങ്ങുകൾ അഴിച്ചുകളയും.”
NAH 1:14 എന്നാൽ യഹോവ നിന്നെക്കുറിച്ച് കൽപ്പന പുറപ്പെടുവിച്ചിരിക്കുന്നു: “നിന്റെ നാമം നിലനിർത്താൻ നിനക്കു സന്തതി ഉണ്ടാകുകയില്ല. നിന്റെ ദേവന്മാരുടെ ക്ഷേത്രങ്ങളിലുള്ള രൂപങ്ങളെയും വിഗ്രഹങ്ങളെയും ഞാൻ നശിപ്പിക്കും. നീ നീചനാകുകയാൽ ഞാൻ നിനക്കായി ഒരു ശവക്കുഴി ഒരുക്കും.”
NAH 1:15 ഇതാ, പർവതങ്ങളിൽ സുവാർത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ പാദങ്ങൾ. യെഹൂദേ, നിന്റെ പെരുന്നാളുകൾ ആഘോഷിക്കുക, നിന്റെ നേർച്ചകൾ നിറവേറ്റുക. ദുഷ്ടർ ഇനി നിന്നിൽ പ്രവേശിക്കുകയില്ല; അവൻ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കും.
NAH 2:1 നിനവേ, ഒരു സംഹാരകൻ നിനക്കെതിരേ മുന്നേറിവരുന്നു. കോട്ടകളെ കാവൽചെയ്ക, വഴി സൂക്ഷിക്കുക, അര മുറുക്കുക, നിന്റെ സർവശക്തിയും സംഭരിച്ചുകൊള്ളുക!
NAH 2:2 യഹോവ യാക്കോബിന്റെ മഹിമയെ ഇസ്രായേലിന്റെ മഹിമപോലെ പുനഃസ്ഥാപിക്കും. കവർച്ചക്കാർ അവരെ കൊള്ളയടിച്ച് ശൂന്യമാക്കി, അവരുടെ മുന്തിരിവള്ളികൾ നശിപ്പിച്ചുകളഞ്ഞല്ലോ.
NAH 2:3 അവന്റെ യോദ്ധാക്കളുടെ പരിച ചെമന്നത്; പടയാളികൾ രക്താംബരം അണിഞ്ഞിരിക്കുന്നു. സന്നാഹദിവസത്തിൽ അവരുടെ രഥങ്ങളിലെ ഇരുമ്പ് വെട്ടിത്തിളങ്ങുന്നു. സരളമരംകൊണ്ടുള്ള കുന്തങ്ങൾ ചുഴറ്റിയെറിയപ്പെടുന്നു.
NAH 2:4 രഥങ്ങൾ തെരുവുകളിലൂടെ പായുന്നു; ചത്വരങ്ങളിലൂടെ അങ്ങുമിങ്ങും ഓടുന്നു. എരിയുന്ന പന്തംപോലെ അവ കാണപ്പെടുന്നു; മിന്നൽപോലെ അവ പായുന്നു.
NAH 2:5 നിനവേ തന്റെ തെരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ വിളിപ്പിക്കുന്നു, എന്നാൽ അവർ വഴിയിൽവെച്ച് ഇടറിപ്പോകുന്നു. അവർ കോട്ടയിലേക്ക് അതിവേഗം പായുന്നു അവിടെയവർ രക്ഷാകവചം സ്ഥാപിച്ചിരിക്കുന്നു.
NAH 2:6 നദിയിലെ മടക്കെട്ടുകൾ തുറന്നുവിടുന്നു; രാജമന്ദിരം തകർന്നടിയുന്നു.
NAH 2:7 നിനവേയെ തടവുകാരിയാക്കി കൊണ്ടുപോകുന്നതിന് ഉത്തരവിട്ടിരിക്കുന്നു. അവളുടെ ദാസിമാർ പ്രാവുകളെപ്പോലെ ഞരങ്ങുകയും മാറത്തടിക്കുകയുംചെയ്യുന്നു.
NAH 2:8 നിനവേ ഒരു ജലാശയംപോലെ ആകുന്നു അതിലെ വെള്ളം വാർന്നുപോകുന്നു. “നിൽക്കൂ! നിൽക്കൂ!” എന്ന് അവർ നിലവിളിക്കുന്നു, എന്നാൽ ആരും തിരിഞ്ഞുനോക്കുന്നില്ല.
NAH 2:9 വെള്ളി കൊള്ളയടിക്കുക! സ്വർണം കൊള്ളയടിക്കുക! എല്ലാ നിധികളിൽനിന്നുമുള്ള സമ്പത്തിനു കണക്കില്ല!
NAH 2:10 അവൾ കൊള്ളയടിക്കപ്പെട്ടു, പിടിച്ചുപറിക്കപ്പെട്ടു, ശൂന്യയുമാക്കപ്പെട്ടു! ഹൃദയം ഉരുകുന്നു, മുഴങ്കാൽ ഇടറുന്നു, ശരീരം വിറയ്ക്കുന്നു, എല്ലാ മുഖവും വിളറുന്നു.
NAH 2:11 സിംഹങ്ങളുടെ ഗുഹ എവിടെ? അവ തങ്ങളുടെ കുട്ടികൾക്ക് ആഹാരംകൊടുത്തിരുന്ന സ്ഥലവും എവിടെ? സിംഹവും സിംഹിയും കുട്ടികളും നിർഭയരായി സഞ്ചരിച്ചിരുന്ന സ്ഥലം എവിടെ?
NAH 2:12 സിംഹം തന്റെ കുട്ടികൾക്കുവേണ്ടി ആവശ്യത്തിനു കൊന്നു, തന്റെ ഇണയ്ക്കുവേണ്ടി ഇരയെ കഴുത്തുഞെരിച്ചു കൊന്നു. കൊന്നതിനെക്കൊണ്ട് തന്റെ ഒളിവിടങ്ങളും ഇരയെക്കൊണ്ട് തന്റെ ഗുഹകളും നിറച്ചു.
NAH 2:13 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ നിന്റെ രഥങ്ങളെ ചുട്ട് പുകയാക്കും വാൾ നിന്റെ സിംഹക്കുട്ടികളെ സംഹരിക്കും. ഞാൻ ഭൂമിയിൽ നിനക്ക് ഇരയെ ശേഷിപ്പിക്കുകയില്ല. നിന്റെ സന്ദേശവാഹകരുടെ ശബ്ദം ഇനി ഒരിക്കലും കേൾക്കുകയില്ല.”
NAH 3:1 രക്തച്ചൊരിച്ചിലുകളുടെ പട്ടണത്തിന് അയ്യോ കഷ്ടം! കള്ളവും കവർച്ചയും അതിൽ നിറഞ്ഞിരിക്കുന്നു, പീഡിതർ അവിടെ ഇല്ലാതിരിക്കുകയില്ല!
NAH 3:2 ചമ്മട്ടിയുടെ പ്രഹരശബ്ദം, ചക്രങ്ങൾ ഉരുളുന്ന ശബ്ദം, ഓടുന്ന കുതിരകൾ, കുതിക്കുന്ന രഥങ്ങൾ!
NAH 3:3 മുന്നേറുന്ന കുതിരപ്പട, മിന്നുന്ന വാളുകൾ, വെട്ടിത്തിളങ്ങുന്ന കുന്തങ്ങൾ, അനേകം അത്യാഹിതങ്ങൾ, അനവധി ശവക്കൂമ്പാരങ്ങൾ, അസംഖ്യം ശവശരീരങ്ങൾ, ജനം ശവങ്ങളിൽ തട്ടിവീഴുന്നു—
NAH 3:4 ഇതെല്ലാം സംഭവിച്ചത് ഒരു വേശ്യയുടെ അമിതാവേശംകൊണ്ടുതന്നെ; അവൾ വശീകരണവും ക്ഷുദ്രനൈപുണ്യവുമുള്ളവൾ! വ്യഭിചാരത്താൽ രാജ്യങ്ങളെയും ദുർമന്ത്രവാദത്താൽ ജനതകളെയും കീഴ്പ്പെടുത്തിയവൾതന്നെ.
NAH 3:5 “ഞാൻ നിനക്ക് എതിരാണ്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ നിന്റെ വസ്ത്രം മുഖത്തോളം ഉയർത്തും. ഞാൻ രാഷ്ട്രങ്ങളെ നിന്റെ നഗ്നതയും രാജ്യങ്ങളെ നിന്റെ ഗുഹ്യഭാഗവും കാണിക്കും.
NAH 3:6 ഞാൻ നിന്റെമേൽ അമേധ്യം എറിഞ്ഞ്, നിന്ദയോടെ നിന്നോട് ഇടപെട്ട്, നിന്നെ ഒരു കാഴ്ചവസ്തുവാക്കും.
NAH 3:7 നിന്നെ കാണുന്നവരൊക്കെയും നിന്നിൽനിന്ന് അകന്നുമാറും. ‘നിനവേ ജീർണിച്ചിരിക്കുന്നു, അവൾക്കുവേണ്ടി ആർ വിലപിക്കും?’ എന്ന് അവർ പറയും. നിന്നെ ആശ്വസിപ്പിക്കാൻ ഞാൻ എവിടെനിന്ന് ആശ്വാസകരെ കണ്ടെത്തും?”
NAH 3:8 നൈൽനദീതീരത്ത് വെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന നോ-അമ്മോനെക്കാൾ നീ ഉത്തമയോ? നദി അവൾക്കു പ്രതിരോധവും വെള്ളം മതിലും ആയിരുന്നു.
NAH 3:9 കൂശും ഈജിപ്റ്റും അവളുടെ അന്തമില്ലാത്ത ബലവും പൂത്യരും ലൂബ്യരും അവളോടു സഖ്യമുള്ളവരുടെ കൂട്ടത്തിലും ആയിരുന്നു.
NAH 3:10 എങ്കിലും അവൾ തടവിലായി, നാടുകടത്തപ്പെടുകയും ചെയ്തു. സകലചത്വരങ്ങളിലുംവെച്ച് അവളുടെ ശിശുക്കൾ എറിഞ്ഞുകൊല്ലപ്പെട്ടു. അവളുടെ പ്രഭുക്കന്മാർക്കുവേണ്ടി നറുക്കിട്ടു എല്ലാ മഹാന്മാരും ചങ്ങലയാൽ ബന്ധിക്കപ്പെട്ടു.
NAH 3:11 നീയും ലഹരിയാൽ മത്തുപിടിക്കും; ശത്രുനിമിത്തം നീ ഒളിവിൽപ്പോയി ഒരു സുരക്ഷിതസ്ഥാനം അന്വേഷിക്കും.
NAH 3:12 നിന്റെ കോട്ടകളെല്ലാം വിളഞ്ഞ ആദ്യഫലമുള്ള അത്തിവൃക്ഷത്തിനു തുല്യം; അവ കുലുക്കിയാൽ തിന്നുന്നവരുടെ വായിൽത്തന്നെ അത്തിക്കായ്കൾ വീഴും.
NAH 3:13 നിന്റെ സൈന്യങ്ങളെ നോക്കൂ അവരെല്ലാം അശക്തർതന്നെ! നിന്റെ ദേശത്തിലെ കവാടങ്ങൾ ശത്രുക്കൾക്കായി മലർക്കെ തുറക്കപ്പെട്ടിരിക്കുന്നു; അഗ്നി അതിന്റെ ഓടാമ്പലുകളെ ദഹിപ്പിച്ചിരിക്കന്നു.
NAH 3:14 ഉപരോധത്തിനായി വെള്ളം ശേഖരിക്ക നിന്റെ പ്രതിരോധം ശക്തിപ്പെടുത്തുക! ചെളിയിൽ അധ്വാനിച്ച് ചാന്തു കുഴച്ച് ഇഷ്ടികക്കെട്ടിന്റെ കേടുതീർക്കുക!
NAH 3:15 അവിടെ അഗ്നി നിന്നെ വിഴുങ്ങും; വാൾ നിന്നെ അരിഞ്ഞുവീഴ്ത്തും വിട്ടിലിനെ എന്നപോലെ നിന്നെ വിഴുങ്ങിക്കളയും. നീ വിട്ടിലിനെപ്പോലെ പെരുകി, വെട്ടുക്കിളിയെപ്പോലെ വർധിക്കുക.
NAH 3:16 നിന്റെ വ്യാപാരികളുടെ എണ്ണം നീ ആകാശത്തിലെ നക്ഷത്രങ്ങളെക്കാൾ അധികം വർധിപ്പിച്ചു, എന്നാൽ അവർ വെട്ടുക്കിളി എന്നപോലെ ദേശത്തെ നശിപ്പിച്ച് പറന്നുപോകുന്നു.
NAH 3:17 നിന്റെ കാവൽക്കാർ വെട്ടുക്കിളികളെപ്പോലെയും നിന്റെ ഉദ്യോഗസ്ഥർ ശൈത്യദിനത്തിൽ മതിലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെട്ടുക്കിളിക്കൂട്ടം പോലെയുമാകുന്നു. എന്നാൽ, സൂര്യൻ ഉദിക്കുമ്പോൾ അവ പറന്നുപോകുന്നു, എവിടേക്കെന്ന് ആരും അറിയുന്നതുമില്ല.
NAH 3:18 അല്ലയോ അശ്ശൂർരാജാവേ, നിന്റെ ഇടയന്മാർ മയങ്ങുന്നു; നിന്റെ പ്രഭുക്കന്മാർ വിശ്രമത്തിനായി കിടക്കുന്നു. ഒരുമിച്ചുകൂട്ടുന്നതിന് ആരുമില്ലാതെ നിന്റെ ജനം പർവതങ്ങളിൽ ചിതറിയിരിക്കുന്നു.
NAH 3:19 നിന്റെ മുറിവ് ഉണക്കാൻ ഒന്നിനാലും സാധ്യമല്ല; നിന്റെ മുറിവ് മാരകംതന്നെ. നിന്റെ വാർത്ത കേൾക്കുന്നവരെല്ലാം നിന്റെ പതനത്തിൽ കൈകൊട്ടുന്നു, നിന്റെ അന്തമില്ലാത്ത ദ്രോഹം ഏൽക്കാത്തവരായി ആരുണ്ട്?
HAB 1:1 പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്.
HAB 1:2 യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം, അങ്ങു ശ്രദ്ധിക്കാത്തതെന്തേ? അക്രമംനിമിത്തം ഞാൻ നിലവിളിക്കുന്നു; അവിടന്നു രക്ഷിക്കുന്നതുമില്ല.
HAB 1:3 ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ? അവിടന്ന് അന്യായത്തെ സഹിക്കുന്നതെന്ത്? നാശവും അക്രമവും എന്റെ മുമ്പിലുണ്ട്; അവിടെ കലഹമുണ്ട്, ഭിന്നത വർധിക്കുന്നു.
HAB 1:4 ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു, നീതി നിർവഹിക്കപ്പെടുന്നതുമില്ല. ദുഷ്ടർ നീതിയെ നിയന്ത്രിക്കുന്നു, അതിനാൽ നീതി വഴിവിട്ടുപോകുന്നു.
HAB 1:5 “രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക, ആശ്ചര്യപ്പെടുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു കാര്യം ചെയ്യാൻപോകുന്നു, നിങ്ങളോടു പറഞ്ഞാൽപോലും നിങ്ങൾ വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ.
HAB 1:6 ഉഗ്രന്മാരും സാഹസികരുമായ ബാബേൽജനതയെ ഞാൻ എഴുന്നേൽപ്പിക്കും. സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു.
HAB 1:7 അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു; സ്വന്തം ഇഷ്ടമാണ് അവർക്കു നിയമം അവർ സ്വന്തം മാനംമാത്രം പ്രോത്സാഹിപ്പിക്കുന്നു.
HAB 1:8 അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ, സന്ധ്യക്കിറങ്ങുന്ന ചെന്നായ്ക്കളെക്കാൾ ക്രൂരതയുള്ളവ. അവരുടെ കുതിരപ്പട ഗർവത്തോടെ പോകുന്നു; അവരുടെ കുതിരച്ചേവകർ വിദൂരത്തുനിന്നു വരുന്നു. ഇരതേടുന്ന കഴുകനെപ്പോലെ അവർ പറക്കുന്നു,
HAB 1:9 സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു. അവരുടെ പടയണികൾ മരുഭൂമിയിലെ കാറ്റുപോലെ മുന്നോട്ടുപോകുന്നു, മണൽപോലെ ബന്ധിതരെ ശേഖരിക്കുന്നു.
HAB 1:10 അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. അധികാരികളെ പുച്ഛിക്കുന്നു. കോട്ടയുള്ള നഗരങ്ങൾ നോക്കി അവർ ചിരിക്കുന്നു. അവർ കോട്ടകളിൽ മൺപടികളുണ്ടാക്കി അവയെ പിടിച്ചടക്കുന്നു.
HAB 1:11 അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു— അവർ കുറ്റക്കാർ, സ്വന്തശക്തിയാണ് അവരുടെ ദൈവം.”
HAB 1:12 യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ? എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങ് അമർത്യതയുള്ളവനല്ലോ. യഹോവേ, വിധി നടപ്പാക്കേണ്ടതിന് അങ്ങ് അവരെ നിയമിച്ചിരിക്കുന്നു; എന്റെ പാറയായുള്ളവനേ, ശിക്ഷ നടത്തേണ്ടതിന് അവിടന്ന് അവരെ നിയോഗിച്ചിരിക്കുന്നു.
HAB 1:13 ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്; തെറ്റിനെ സഹിക്കുന്നവനുമല്ലല്ലോ. അങ്ങനെയെങ്കിൽ അങ്ങ് ദ്രോഹികളെ സഹിക്കുന്നതെന്ത്? തങ്ങളെക്കാൾ നീതിമാന്മാരെ ദുഷ്ടർ വിഴുങ്ങിക്കളയുമ്പോൾ അവിടന്നു നിശ്ശബ്ദനായിരിക്കുന്നതെന്ത്?
HAB 1:14 സമുദ്രത്തിലെ മത്സ്യംപോലെയും അധിപതിയില്ലാത്ത കടൽജീവികളെപ്പോലെയും അങ്ങു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു.
HAB 1:15 ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു, അവൻ തന്റെ വലയിൽ അവയെ പിടിക്കുന്നു; തന്റെ കോരുവലയിൽ അവയെ ശേഖരിക്കുന്നു, അങ്ങനെ അവൻ അവയിൽ ആഹ്ലാദിച്ച് ആനന്ദിക്കുന്നു.
HAB 1:16 അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു കോരുവലയ്ക്കു ധൂപംകാട്ടുന്നു. തന്റെ വല മുഖാന്തരം അവൻ ആഡംബരത്തിൽ ജീവിക്കുകയും ഏറ്റവും രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു.
HAB 1:17 അവൻ എപ്പോഴും തന്റെ വല കുടയുകയും കരുണയില്ലാതെ രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യുമോ?
HAB 2:1 ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും?
HAB 2:2 അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക.
HAB 2:3 കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല.
HAB 2:4 “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.
HAB 2:5 വീഞ്ഞ് അവനെ ചതിക്കുന്നു; അവൻ ധിക്കാരി, അവനു സ്വസ്ഥത ലഭിക്കുന്നില്ല. കാരണം അവൻ ശവക്കുഴിപോലെ അത്യാർത്തിയുള്ളവൻ മരണത്തിന് ഒരിക്കലും തൃപ്തിവരാത്തതുപോലെതന്നെ, അവൻ സകലരാജ്യങ്ങളെയും തന്നോടു ചേർക്കുകയും സകലമനുഷ്യരെയും അടിമകളാക്കുകയും ചെയ്യുന്നു.
HAB 2:6 “എല്ലാവരും അവനെ പരിഹസിക്കയും നിന്ദിക്കയും ചെയ്തുകൊണ്ട്, പറയുന്നു, “ ‘മോഷ്ടിച്ച വസ്തുക്കൾ കുന്നുകൂട്ടുന്നവനും ബലാൽക്കാരത്താൽ ധനികനാകുന്നവനും ഹാ കഷ്ടം! ഇത് എത്രകാലം നിലനിൽക്കും?’
HAB 2:7 നിന്റെ കടക്കാർ പെട്ടെന്ന് എഴുന്നേൽക്കുകയില്ലേ. അവർ ഉണർന്നു നിന്നെ ഭയഭീതനാക്കുകയില്ലേ? അപ്പോൾ നീ അവർക്ക് ഇരയായിത്തീരും.
HAB 2:8 നീ അനേകം രാജ്യങ്ങളെ കൊള്ളയടിച്ചതുനിമിത്തം, ശേഷിച്ച ജനം നിന്നെ കൊള്ളയിടും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള സകലരെയും നശിപ്പിക്കയും ചെയ്തതിനാൽത്തന്നെ.
HAB 2:9 “ദുരാദായത്തിലൂടെ തന്റെ വീടുചമച്ച്, അനർഥത്തിൽനിന്നു രക്ഷപ്പെടാൻ തന്റെ കൂട് ഉയരത്തിൽ കെട്ടുന്നവനു ഹാ കഷ്ടം!
HAB 2:10 അനേകം ജനതകളുടെ നാശത്തിനു നീ പദ്ധതിയിട്ടു; എന്നാൽ സ്വന്തം ഭവനത്തെ നീ ലജ്ജിപ്പിച്ചു; സ്വന്തജീവനെ നഷ്ടമാക്കി.
HAB 2:11 ഭിത്തിയിലെ കല്ലുകൾ നിലവിളിക്കും മേൽക്കൂരയിലെ തുലാങ്ങളിൽ അതു പ്രതിധ്വനിക്കും.
HAB 2:12 “രക്തംചിന്തി പട്ടണം പണിയുന്നവനും അതിക്രമത്താൽ നഗരം സ്ഥാപിക്കുന്നവനും ഹാ കഷ്ടം!
HAB 2:13 ജനത്തിന്റെ അധ്വാനഫലം അഗ്നിക്കു ഇന്ധനമാകുന്നു എന്നും ജനം ഫലമില്ലാതെ അധ്വാനിക്കുന്നു എന്നും സൈന്യങ്ങളുടെ യഹോവ തീരുമാനിച്ചിട്ടില്ലയോ?
HAB 2:14 സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ, ഭൂമി യഹോവയുടെ മഹത്ത്വത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും.
HAB 2:15 “അയൽവാസിയുടെ നഗ്നത കാണേണ്ടതിന് അവരെ മദ്യം കുടിപ്പിക്കയും അവർക്കു മത്തുപിടിക്കുവോളം വീണ്ടും പകർന്നുകൊടുക്കയും ചെയ്യുന്നവർക്കു ഹാ കഷ്ടം!
HAB 2:16 തേജസ്സിനു പകരം ലജ്ജ നിന്നെ മൂടും. ഇതാ, നിന്റെ ഊഴം വന്നിരിക്കുന്നു, കുടിച്ചുമത്തനായി നിന്റെ നഗ്നത അനാവൃതമാക്കുക! യഹോവയുടെ വലങ്കൈയിൽനിന്നുള്ള പാനപാത്രം നിന്റെ നേർക്കു വരുന്നു, ലജ്ജ നിന്റെ തേജസ്സിനെ മൂടും.
HAB 2:17 നീ ലെബാനോൻ വനത്തോടു ചെയ്ത അതിക്രമം നിനക്കുമീതേ കവിഞ്ഞൊഴുകും, നീ നടത്തിയ വന്യമൃഗസംഹാരം നിന്നെ ഭയപ്പെടുത്തും. നീ മനുഷ്യരക്തം ചൊരിഞ്ഞ്, ദേശത്തെയും പട്ടണങ്ങളെയും അവയിലുള്ള ഏവരെയും നശിപ്പിച്ചതുകൊണ്ടുതന്നെ.
HAB 2:18 “ഒരു മനുഷ്യൻ കൊത്തുപണിചെയ്തുണ്ടാക്കിയ വിഗ്രഹത്തിനും വ്യാജം പഠിപ്പിക്കുന്ന രൂപത്തിനും എന്തുവില? അതിനെ ഉണ്ടാക്കുന്നവർ സ്വന്തം കൈപ്പണിയിൽ ആശ്രയിക്കുകയും സംസാരിക്കാൻ കഴിയാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുകയും ചെയ്യുമല്ലോ.
HAB 2:19 മരത്തോട്, ‘ജീവിക്കുക’ എന്നും ജീവനില്ലാത്ത ശിലയോട്, ‘ഉണരുക’ എന്നും പറയുന്നവനു ഹാ കഷ്ടം! മാർഗദർശനം നൽകാൻ അതിനു കഴിയുമോ? സ്വർണവും വെള്ളിയുംകൊണ്ട് അതിനെ പൊതിഞ്ഞിരിക്കുന്നു; അതിനുള്ളിൽ ശ്വാസമില്ല.”
HAB 2:20 എന്നാൽ യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ട്; സർവഭൂമിയും അവിടത്തെ സന്നിധിയിൽ മൗനമായിരിക്കട്ടെ.
HAB 3:1 വിഭ്രമരാഗത്തിൽ, ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർഥനാഗീതം.
HAB 3:2 യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു. യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ, ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ; കോപത്തിലും കരുണ ഓർക്കണമേ.
HAB 3:3 ദൈവം തേമാനിൽനിന്ന് വന്നു, പരിശുദ്ധനായവൻ പാരാൻപർവതത്തിൽനിന്ന് വന്നു. സേലാ. അവിടത്തെ തേജസ്സ് ആകാശത്തെ മൂടിയിരുന്നു, അവിടത്തെ സ്തുതി ഭൂമിയെ നിറച്ചിരിക്കുന്നു.
HAB 3:4 അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു; തന്റെ ശക്തി മറച്ചിരുന്ന അവിടത്തെ കരങ്ങളിൽനിന്ന് പ്രഭാകിരണങ്ങൾ മിന്നി.
HAB 3:5 മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി അവിടത്തെ ചവിട്ടടികളെ പിൻതുടരുന്നു.
HAB 3:6 യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. പുരാതനപർവതങ്ങൾ തകർന്നുവീണു പഴയ കുന്നുകൾ നിലംപൊത്തി— എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ.
HAB 3:7 കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു, മിദ്യാന്റെ പാർപ്പിടങ്ങൾ വിഷമിക്കയും ചെയ്യുന്നു.
HAB 3:8 യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? അവിടത്തെ കോപം അരുവികൾക്കുനേരേയോ? കുതിരകളെയും രഥങ്ങളെയും വിജയത്തിലേക്കു നയിച്ചപ്പോൾ അങ്ങു സമുദ്രത്തോടു കോപിച്ചുവോ?
HAB 3:9 അങ്ങു വില്ല് അനാവരണംചെയ്തു; അങ്ങു നിരവധി അമ്പുകൾ ആവശ്യപ്പെടുന്നു. അങ്ങ് നദികളാൽ ഭൂമിയെ വിഭജിക്കുന്നു.
HAB 3:10 പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു. ജലപ്രവാഹങ്ങൾ കടന്നുപോയി; ആഴി ഗർജിച്ചു അതിന്റെ തിരമാല ഉയർന്നുപൊങ്ങി.
HAB 3:11 അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു.
HAB 3:12 ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു; കോപത്തിൽ രാജ്യങ്ങളെ മെതിച്ചുകളഞ്ഞു.
HAB 3:13 സ്വജനത്തെ വിടുവിക്കാനും തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി.
HAB 3:14 ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ, ഒളിച്ചിരിക്കുന്ന അരിഷ്ടന്മാരെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെ അവർ ആനന്ദിച്ചപ്പോൾ, അവന്റെ കുന്തംകൊണ്ടുതന്നെ അങ്ങ് അവന്റെ തല തുളച്ചു.
HAB 3:15 അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും പെരുവെള്ളത്തെ മഥിക്കുകയും ചെയ്തു.
HAB 3:16 ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു; ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു; എന്റെ അസ്ഥികൾ ഉരുകി, എന്റെ കാലുകൾ വിറച്ചുപോയി. എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും.
HAB 3:17 അത്തിവൃക്ഷം തളിർക്കുകയില്ല, മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല, ഒലിവുമരം ഫലം കായ്ക്കുകയില്ല, നിലങ്ങൾ ധാന്യം നൽകുകയുമില്ല, തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല, ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും,
HAB 3:18 ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും.
HAB 3:19 കർത്താവായ യഹോവ എന്റെ ബലമാകുന്നു; അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു, അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു. സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.
ZEP 1:1 ആമോന്റെ മകൻ യോശിയാവ് യെഹൂദാരാജാവായിരുന്നകാലത്ത്, കൂശിയുടെ മകൻ സെഫന്യാവിന് യഹോവയുടെ അരുളപ്പാട് ലഭിച്ചു. കൂശി ഗെദല്യാവിന്റെ മകനും ഗെദല്യാവ് അമര്യാവിന്റെ മകനും അമര്യാവ് ഹിസ്കിയാവിന്റെ മകനും ആയിരുന്നു.
ZEP 1:2 “ഞാൻ ഭൂമുഖത്തുനിന്ന് സകലത്തെയും നശിപ്പിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
ZEP 1:3 “ഞാൻ മനുഷ്യരെയും മൃഗങ്ങളെയും ഉന്മൂലനംചെയ്യും. ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും— ദുഷ്ടരുടെ കാലിടറിക്കുന്ന വിഗ്രഹങ്ങളെയും തൂത്തെറിയും.” “ഞാൻ ഭൂമുഖത്തുനിന്ന് സകലമനുഷ്യരെയും ഉന്മൂലനംചെയ്യുമ്പോൾ, ഞാൻ, യെഹൂദയ്ക്കുനേരേയും
ZEP 1:4 ജെറുശലേമിൽ പാർക്കുന്ന സകലമനുഷ്യർക്കുനേരേയും എന്റെ കരം നീട്ടും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഈ ദേശത്തുനിന്നു ബാലിന്റെ ആരാധനയുടെ സകലശേഷിപ്പിനെയും വിഗ്രഹാരാധകരായ പുരോഹിതന്മാരുടെ പേരുകളെയും നീക്കിക്കളയും.
ZEP 1:5 പുരമുകളിൽ, നക്ഷത്രസമൂഹത്തെ സേവിച്ചുവണങ്ങുന്നവരെയും യഹോവയുടെ നാമത്തിൽ വണങ്ങുന്നവരെയും ശപഥംചെയ്യുന്നവരെയും മോലെക്കിന്റെ നാമത്തിൽ ശപഥംചെയ്യുന്നവരെയും
ZEP 1:6 യഹോവയെ അനുഗമിക്കുന്നതിൽനിന്നു പിന്മാറുന്നവരെയും യഹോവയെ അന്വേഷിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തവരെയുംതന്നെ.”
ZEP 1:7 കർത്താവായ യഹോവയുടെമുമ്പിൽ മൗനമായിരിക്കുക, യഹോവയുടെ ദിവസം സമീപമായിരിക്കുന്നു. യഹോവ ഒരു യാഗം ഒരുക്കിയിരിക്കുന്നു; താൻ ക്ഷണിച്ചവരെ അവിടന്ന് ശുദ്ധീകരിച്ചിരിക്കുന്നു.
ZEP 1:8 “യഹോവയുടെ യാഗദിവസത്തിൽ ഞാൻ അധികാരങ്ങളെയും രാജാവിന്റെ പുത്രന്മാരെയും വൈദേശികവസ്ത്രം ധരിച്ചിട്ടുള്ള എല്ലാവരെയും ശിക്ഷിക്കും.
ZEP 1:9 ആ ദിവസത്തിൽ ഉമ്മറപ്പടി ചാടിക്കടക്കുന്നവരെയും തങ്ങളുടെ ദേവന്മാരുടെ ക്ഷേത്രങ്ങളെ അതിക്രമംകൊണ്ടും വഞ്ചനകൊണ്ടും നിറയ്ക്കുന്നവരെയും ഞാൻ ശിക്ഷിക്കും.”
ZEP 1:10 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ ദിവസം മീൻകവാടത്തിൽനിന്ന് നിലവിളി ഉയരും; പട്ടണത്തിന്റെ പുതിയഭാഗത്തുനിന്ന് വിലാപവും കുന്നുകളിൽനിന്ന് ഝടഝടനാദവും ഉയരും.
ZEP 1:11 മക്തേശ് നിവാസികളേ, വിലപിക്കുക, നിങ്ങളുടെ എല്ലാ കച്ചവടക്കാരും ഉന്മൂലനംചെയ്യപ്പെടും എല്ലാ വെള്ളിവ്യാപാരികളും നശിച്ചുപോകും.
ZEP 1:12 ആ കാലത്ത് ഞാൻ ജെറുശലേമിൽ വിളക്കുകൾകൊളുത്തി അന്വേഷിക്കും. നിർവികാരികളെയും ഉന്മത്തരായി കിടന്നുകൊണ്ട്, ‘യഹോവ ഗുണമോ ദോഷമോ ചെയ്യുകയില്ല’ എന്നു പറയുന്നവരെയും ഞാൻ ശിക്ഷിക്കും.
ZEP 1:13 അവരുടെ സമ്പത്ത് കൊള്ളചെയ്യപ്പെടും അവരുടെ വീടുകൾ ശൂന്യമാക്കപ്പെടും. അവർ വീടുപണിയും എന്നാൽ അവർ അവിടെ പാർക്കുകയില്ല; അവർ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും എന്നാൽ വീഞ്ഞ് കുടിക്കുകയില്ല.”
ZEP 1:14 യഹോവയുടെ മഹാദിവസം സമീപമായിരിക്കുന്നു— സമീപമായി, അതിവേഗം വരുന്നു. യഹോവയുടെ ദിവസത്തിൽ നിലവിളി ഭയങ്കരമായിരിക്കും; യുദ്ധവീരന്റെ അട്ടഹാസവും അവിടെയുണ്ട്.
ZEP 1:15 ആ ദിവസം ക്രോധത്തിന്റെ ദിവസം— കഷ്ടത്തിന്റെയും സങ്കടത്തിന്റെയും ദിവസം, ശൂന്യതയുടെയും നാശത്തിന്റെയും ദിവസം, അന്ധകാരത്തിന്റെയും മ്ലാനതയുടെയും ദിവസം, മേഘങ്ങളുടെയും ഇരുട്ടിന്റെയും ദിവസം—
ZEP 1:16 കോട്ടയുള്ള നഗരങ്ങൾക്കും ചത്വരങ്ങളിലെ ഗോപുരങ്ങൾക്കും എതിരേ കാഹളത്തിന്റെയും യുദ്ധാരവത്തിന്റെയും ദിവസം.
ZEP 1:17 “ഞാൻ ജനത്തിന്റെമേൽ ദുരിതംവരുത്തും; അവർ അന്ധരെപ്പോലെ തപ്പിത്തടഞ്ഞുനടക്കും. അവർ യഹോവയ്ക്കു വിരോധമായി പാപംചെയ്തിരിക്കുകയാൽ അവരുടെ രക്തം പൊടിപോലെയും അവരുടെ മാംസം ചാണകംപോലെയും ചൊരിയപ്പെടും.
ZEP 1:18 യഹോവയുടെ ക്രോധദിവസത്തിൽ അവരുടെ വെള്ളിയോ സ്വർണമോ അവരെ രക്ഷിക്കാൻ പര്യാപ്തമാകുകയില്ല.” അവിടത്തെ തീക്ഷ്ണാഗ്നിയിൽ സർവലോകവും ദഹിച്ചുപോകും. സകലഭൂവാസികളുടെയുംമേൽ അവിടന്ന് ശീഘ്രസംഹാരം വരുത്തും.
ZEP 2:1 നാണംകെട്ട ജനതയേ, കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക.
ZEP 2:2 നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ, യഹോവയുടെ ഭയങ്കരകോപം നിന്റെമേൽ വരുന്നതിനുംമുമ്പേ, യഹോവയുടെ ക്രോധദിവസം നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക.
ZEP 2:3 ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.
ZEP 2:4 ഗസ്സാ ഉപേക്ഷിക്കപ്പെടും അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും. നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും എക്രോൻ തകർന്നുപോകും.
ZEP 2:5 സമുദ്രതീരവാസികളേ, കെരീത്യരേ, നിങ്ങൾക്കു ഹാ കഷ്ടം! ഫെലിസ്ത്യരുടെ ദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങൾക്കു വിരോധമായിരിക്കുന്നു: “ഞാൻ നിന്നെ നശിപ്പിക്കും. ആരും ശേഷിക്കുകയില്ല.”
ZEP 2:6 ക്രേത്യർ വസിക്കുന്ന സമുദ്രതീരം ഇടയന്മാർക്കു കുടിലുകളും ആട്ടിൻകൂട്ടത്തിനു തൊഴുത്തുകളുമുള്ള പുൽപ്പുറമായിത്തീരും.
ZEP 2:7 ആ ദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന് അവകാശമാകും; അവർ അവിടെ മേച്ചിൽപ്പുറം കണ്ടെത്തും. സായാഹ്നത്തിൽ അവർ അസ്കലോൻവീടുകളിൽ കിടക്കും. അവരുടെ ദൈവമായ യഹോവ അവർക്കുവേണ്ടി കരുതും; അവിടന്ന് അവരെ സന്ദർശിച്ച് അവരുടെ സൗഭാഗ്യം പുനഃസ്ഥാപിക്കും.
ZEP 2:8 “എന്റെ ജനതയെ അപമാനിച്ചവരും അവരുടെ ദേശത്തെ ഭീഷണിപ്പെടുത്തിയവരുമായ മോവാബിന്റെ അപമാനവും അമ്മോന്യരുടെ ധിക്കാരവും ഞാൻ കേട്ടിരിക്കുന്നു.
ZEP 2:9 അതുകൊണ്ട്, മോവാബ് നിശ്ചയമായും സൊദോമിനെപ്പോലെയും അമ്മോന്യർ ഗൊമോറായെപ്പോലെയും— പൊന്തക്കാടും ഉപ്പുകുഴികളും നിറഞ്ഞ് എന്നേക്കും ശൂന്യമായിത്തീരും, എന്ന് ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, ജീവനുള്ള ഞാൻ ശപഥംചെയ്തിരിക്കുന്നു. എന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർ അവരെ കൊള്ളയിടും എന്റെ രാജ്യത്തിൽ ജീവനോടിരിക്കുന്നവർ അവരുടെ ദേശം അവകാശമാക്കും.”
ZEP 2:10 അവരുടെ നിഗളത്തിന്റെ പ്രതിഫലമായി അവർക്കു ലഭിക്കുന്നത് ഇതുതന്നെ, കാരണം, സൈന്യങ്ങളുടെ യഹോവയുടെ ജനത്തെ അവർ അപമാനിക്കുകയും പരിഹസിക്കുകയുംചെയ്തല്ലോ.
ZEP 2:11 യഹോവ ഭൂമിയിലെ സകലദേവതകളെയും നശിപ്പിക്കുമ്പോൾ അവിടന്ന് അവർക്കെതിരേ ഭയങ്കരനായിരിക്കും. വിദൂരങ്ങളിലുള്ള സകലരാഷ്ട്രങ്ങളും യഹോവയെ നമസ്കരിക്കും, അവരെല്ലാവരും അവരവരുടെ ദേശത്തുവെച്ചുതന്നെ.
ZEP 2:12 “കൂശ്യരേ, നിങ്ങളും എന്റെ വാളിനാൽ വധിക്കപ്പെടും.”
ZEP 2:13 അവിടന്ന് തന്റെ കരം വടക്ക് അശ്ശൂരിനെതിരേ നീട്ടി അതിനെ നശിപ്പിക്കും. നിനവേ അശേഷം ശൂന്യമാകും; മരുഭൂമിപോലെ വരണ്ടുണങ്ങിപ്പോകും.
ZEP 2:14 ആട്ടിൻപറ്റങ്ങളും സകലതരം ജന്തുക്കളും അവിടെക്കിടക്കും. അതിന്റെ തൂണുകൾക്കു മധ്യത്തിൽ മൂങ്ങയും നത്തും രാപാർക്കും. അവയുടെ ശബ്ദം ജനാലകളിൽ പ്രതിധ്വനിക്കും വാതിലിനുമുമ്പിൽ ചണ്ടിക്കൂമ്പാരങ്ങൾ നിറഞ്ഞുകിടക്കും ദേവദാരുകൊണ്ടുള്ള ഉത്തരങ്ങൾ വെയിലുംമഴയും ഏറ്റുകിടക്കും.
ZEP 2:15 ഇതാ, ആഹ്ലാദത്തിമിർപ്പിന്റെ പട്ടണം; സുരക്ഷിതമായി പാർത്തിരുന്ന ഇടംതന്നെ. അവൾ സ്വയം പറഞ്ഞു; “ഞാൻ അല്ലാതെ എന്നെപ്പോലെ മറ്റാരുമില്ല.” അവൾ എത്ര വലിയ നാശത്തിന് ഇരയായി, വന്യമൃഗങ്ങളുടെ ആവാസസ്ഥാനമായി! കടന്നുപോകുന്നവർ പരിഹസിക്കുകയും മുഷ്ടി കുലുക്കുകയും ചെയ്യുന്നു.
ZEP 3:1 പീഡകരുടെയും മത്സരികളുടെയും അശുദ്ധരുടെയും പട്ടണത്തിന് ഹാ കഷ്ടം!
ZEP 3:2 അവൾ ആരെയും അനുസരിക്കുന്നില്ല, അവൾക്കു പ്രബോധനം സ്വീകാര്യമല്ല. അവൾ യഹോവയിൽ ആശ്രയിക്കുന്നില്ല, അവൾ തന്റെ ദൈവത്തോട് അടുത്തുവരുന്നതുമില്ല.
ZEP 3:3 അവളുടെ ഉദ്യോഗസ്ഥർ അലറുന്ന സിംഹങ്ങൾ; അവളുടെ അധിപന്മാർ പ്രഭാതത്തിനായി ഒന്നും ശേഷിപ്പിക്കാത്ത സന്ധ്യാസമയത്ത് അലയുന്ന ചെന്നായ്ക്കൾ.
ZEP 3:4 അവളുടെ പ്രവാചകന്മാർ താന്തോന്നികൾ, അവർ വഞ്ചകന്മാർതന്നെ. അവളുടെ പുരോഹിതന്മാർ മന്ദിരത്തെ അശുദ്ധമാക്കുന്നു, അവർ ന്യായപ്രമാണത്തോട് അതിക്രമംചെയ്യുന്നു.
ZEP 3:5 നീതിമാനായ യഹോവ അവളിൽ വസിക്കുന്നു; അവിടന്ന് അനീതി ചെയ്യുന്നില്ല. പ്രഭാതംതോറും അവിടന്ന് നീതി നടപ്പാക്കുന്നു, ഓരോ പുതിയ ദിവസവും അവിടന്ന് അതിനു മുടക്കം വരുത്തുന്നില്ല, എങ്കിലും നീതികെട്ടവർക്കു നാണമില്ല.
ZEP 3:6 “ഞാൻ രാജ്യങ്ങളെ ഛേദിച്ചുകളഞ്ഞിരിക്കുന്നു; അവരുടെ സുരക്ഷിതകേന്ദ്രങ്ങൾ തകർത്തിരിക്കുന്നു. ഞാൻ അവരുടെ തെരുവുകൾ ശൂന്യമാക്കി, ആരും അവിടെ വഴിനടക്കുന്നില്ല. അവരുടെ പട്ടണങ്ങൾ നശിച്ചിരിക്കുന്നു; ആരും, ഒരുത്തൻപോലും ശേഷിക്കുകയില്ല.
ZEP 3:7 ‘നിശ്ചയമായും നീ എന്നെ ഭയപ്പെട്ട് എന്റെ പ്രബോധനം അംഗീകരിക്കും,’ എന്നു ഞാൻ അവരെക്കുറിച്ചു ചിന്തിച്ചു. അങ്ങനെ ചെയ്തിരുന്നെങ്കിൽ അവരുടെ വാസസ്ഥലം ശൂന്യമാകുകയില്ലായിരുന്നു, എന്റെ യാതൊരു ശിക്ഷയും അവളുടെമേൽ വരികയുമില്ലായിരുന്നു. എന്നിട്ടും അവരുടെ സകലദുഷ്‍പ്രവൃത്തിയിലും അവർ ജാഗ്രതയുള്ളവരായിരുന്നു.
ZEP 3:8 അതിനാൽ, എനിക്കായി കാത്തിരിക്കുക,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ സാക്ഷ്യത്തിന് എഴുന്നേൽക്കുന്ന ദിവസത്തിനായിത്തന്നെ. രാഷ്ട്രങ്ങളെയും രാജ്യങ്ങളെയും കൂട്ടിവരുത്താനും എന്റെ ക്രോധത്തെയും എന്റെ ഭയങ്കരകോപമെല്ലാം അവരുടെമേൽ വർഷിക്കാനും ഞാൻ തീരുമാനിച്ചിരിക്കുന്നു. എന്റെ തീക്ഷ്ണകോപത്തിന്റെ അഗ്നിയിൽ സർവലോകവും ദഹിച്ചുപോകും.
ZEP 3:9 “അപ്പോൾ യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്നതിനും ഏകമനസ്സോടെ യഹോവയെ സേവിക്കുന്നതിനും ഞാൻ ജനതകളുടെ അധരങ്ങൾ ശുദ്ധീകരിക്കും.
ZEP 3:10 എന്റെ ആരാധകരും ചിതറിപ്പോയ എന്റെ ജനവും കൂശിലെ നദിക്കപ്പുറത്തുനിന്ന് എനിക്കു നേർച്ചകൾ കൊണ്ടുവരും.
ZEP 3:11 നിങ്ങൾ എന്നോടു ചെയ്തിട്ടുള്ള സകല അതിക്രമങ്ങളും നിമിത്തം ആ ദിവസത്തിൽ നിങ്ങൾ ലജ്ജിക്കേണ്ടിവരികയില്ല. തങ്ങളുടെ അഹങ്കാരത്തിൽ സന്തോഷിക്കുന്നവരെ ഞാൻ നിങ്ങളിൽനിന്നു നീക്കിക്കളയും. എന്റെ വിശുദ്ധപർവതത്തിൽ നിങ്ങൾ ഇനിയൊരിക്കലും ധാർഷ്ട്യക്കാരായിരിക്കുകയില്ല.
ZEP 3:12 താഴ്മയും സൗമ്യതയും ഉള്ളവരായി, യഹോവയുടെ നാമത്തിൽ ആശ്രയിക്കുന്ന ഇസ്രായേലിന്റെ ഒരു ശേഷിപ്പിനെ ഞാൻ നിന്റെ നടുവിൽ ശേഷിപ്പിക്കും.
ZEP 3:13 അവർ അതിക്രമം ചെയ്യുകയില്ല; അവർ വ്യാജം പറയുകയുമില്ല. അവരുടെ നാവുകളിൽ വഞ്ചനയും ഉണ്ടായിരിക്കുകയില്ല. അവർ ഭക്ഷിച്ചു കിടന്നുറങ്ങും ആരും അവരെ ഭയപ്പെടുത്തുകയില്ല.”
ZEP 3:14 സീയോൻപുത്രീ, പാടുക, ഇസ്രായേലേ, ഉച്ചത്തിൽ ആർത്തുവിളിക്കുക! ജെറുശലേംപുത്രീ, പൂർണഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക!
ZEP 3:15 യഹോവ നിന്റെ ശിക്ഷ നീക്കിക്കളഞ്ഞിരിക്കുന്നു, അവിടന്ന് നിന്റെ ശത്രുവിനെ പിന്തിരിപ്പിച്ചിരിക്കുന്നു. ഇസ്രായേലിന്റെ രാജാവായ യഹോവ നിന്നോടുകൂടെയുണ്ട്; നീ ഇനി ഒരാപത്തും ഭയപ്പെടേണ്ടതില്ല.
ZEP 3:16 ആ ദിവസത്തിൽ അവർ ജെറുശലേമിനോടു പറയും: “സീയോനേ, ഭയപ്പെടേണ്ട, നിന്റെ കരങ്ങൾ നിശ്ചലമാകേണ്ടതില്ല.
ZEP 3:17 നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെയുണ്ട്, അവിടന്ന് രക്ഷിക്കാൻ ശക്തൻ. അവിടന്ന് നിന്നിൽ അധികം സന്തോഷിക്കും; യഹോവ തന്റെ സ്നേഹത്തിൽ ഇനിയൊരിക്കലും നിന്നെ ശാസിക്കുകയില്ല, എന്നാൽ സംഗീതത്തോടെ അവിടന്ന് നിന്നിൽ ആനന്ദിക്കും.”
ZEP 3:18 “നിർദിഷ്ട പെരുന്നാളുകൾ നഷ്ടമായത് നിങ്ങൾക്കൊരു ഭാരവും ലജ്ജയും ആണല്ലോ അതേക്കുറിച്ച് വിലപിക്കുന്നവർ ഇനി നിങ്ങളിൽ ഉണ്ടായിരിക്കുകയില്ല.
ZEP 3:19 നിന്നെ പീഡിപ്പിച്ച സകലരോടും ആ കാലത്ത് ഞാൻ ഇടപെടും. ഞാൻ മുടന്തനെ വിടുവിക്കും; ചിതറിപ്പോയവരെ കൂട്ടിച്ചേർക്കും. അവരെ ലജ്ജിതരാക്കിയ എല്ലാ ദേശങ്ങളിലും ഞാൻ അവർക്കു മഹത്ത്വവും പുകഴ്ചയും നൽകും.
ZEP 3:20 ആ കാലത്ത് ഞാൻ നിങ്ങളെ ശേഖരിക്കും; ആ കാലത്ത് ഞാൻ നിങ്ങളെ ഭവനങ്ങളിൽ കൂട്ടിച്ചേർക്കും. നിങ്ങളുടെ സ്വന്തം ദൃഷ്ടികൾക്കുമുമ്പിൽ ഞാൻ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോൾ, ഭൂമിയിലെ സകലജനങ്ങളുടെയും മധ്യത്തിൽ ഞാൻ നിങ്ങൾക്കു മഹത്ത്വവും പുകഴ്ചയും നൽകും,” ഇത് യഹോവയുടെ അരുളപ്പാട്.
HAG 1:1 ദാര്യാവേശ് രാജാവിന്റെ രണ്ടാംവർഷത്തിൽ, ആറാംമാസത്തിന്റെ ഒന്നാംതീയതി, യെഹൂദാദേശാധിപതിയും ശെയൽത്തിയേലിന്റെ മകനുമായ സെരൂബ്ബാബേലിനും മഹാപുരോഹിതനും യെഹോസാദാക്കിന്റെ മകനുമായ യോശുവയ്ക്കും ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി:
HAG 1:2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ ‘യഹോവയുടെ ആലയം പണിയുന്നതിനുള്ള സമയം ആയിട്ടില്ല’ എന്ന് ഈ ജനം പറയുന്നു!”
HAG 1:3 യഹോവയുടെ വചനം ഹഗ്ഗായിപ്രവാചകൻ മുഖാന്തരം വന്നു:
HAG 1:4 “ഈ ആലയം ശൂന്യമായിക്കിടക്കുമ്പോൾ, നിങ്ങൾക്ക് തട്ടിട്ട വീടുകളിൽ താമസിക്കാൻ സമയമായോ?”
HAG 1:5 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക.
HAG 1:6 നിങ്ങൾ വളരെയധികം വിതച്ചു, എങ്കിലും അൽപ്പമേ കൊയ്തുള്ളൂ; നിങ്ങൾ ഭക്ഷിച്ചു, പക്ഷേ, മതിയായില്ല. നിങ്ങൾ പാനംചെയ്യുന്നു, എന്നാൽ തൃപ്തിയാകുന്നില്ല. നിങ്ങൾ വസ്ത്രം ധരിക്കുന്നു, എന്നാൽ ചൂടു ലഭിക്കുന്നില്ല. നിങ്ങൾ ശമ്പളം വാങ്ങുന്നു, ഓട്ടയുള്ള പണസഞ്ചിയിൽ ഇടാൻവേണ്ടിമാത്രം ഉപകരിക്കുന്നു.”
HAG 1:7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക.
HAG 1:8 പർവതങ്ങളിൽ പോയി മരം കൊണ്ടുവന്ന് എന്റെ ആലയം പണിയുക; എനിക്ക് അതിൽ പ്രസാദമുണ്ടാകുകയും ഞാൻ അതിൽ മഹത്ത്വപ്പെടുകയും ചെയ്യും,” എന്ന് യഹോവ കൽപ്പിക്കുന്നു.
HAG 1:9 “നിങ്ങൾ വളരെയധികം പ്രതീക്ഷിച്ചു, എന്നാൽ നോക്കുക, അത് അൽപ്പമേ ഉണ്ടായിരുന്നുള്ളൂ. നിങ്ങൾ വീട്ടിൽ കൊണ്ടുവന്നതിനെ ഞാൻ ഊതിക്കളഞ്ഞു. എന്തുകൊണ്ട്?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “എന്റെ ആലയം ശൂന്യമായിരിക്കുമ്പോൾ നിങ്ങൾ ഓരോരുത്തരും സ്വന്തം കാര്യത്തിൽ ബദ്ധശ്രദ്ധരായിരിക്കുന്നു.
HAG 1:10 അതുകൊണ്ട്, നിങ്ങൾനിമിത്തം ആകാശം മഞ്ഞുപെയ്യാതെ അടഞ്ഞിരിക്കുന്നു, ഭൂമി അതിന്റെ വിളവ് നൽകുന്നതുമില്ല.
HAG 1:11 നിലങ്ങളിലും പർവതങ്ങളിലും ധാന്യത്തിലും പുതുവീഞ്ഞിലും ഒലിവെണ്ണയിലും ഭൂമിയിൽ ഉല്പാദിപ്പിക്കുന്ന എല്ലാറ്റിലും മനുഷ്യരുടെമേലും കന്നുകാലികളുടെമേലും നിങ്ങളുടെ കൈകളുടെ അധ്വാനങ്ങളിലും ഞാൻ ഒരു വരൾച്ച അയച്ചിരിക്കുന്നു.”
HAG 1:12 അപ്പോൾ ശെയൽത്തിയേലിന്റെ മകൻ സെരൂബ്ബാബേലും യെഹോസാദാക്കിന്റെ മകൻ മഹാപുരോഹിതനായ യോശുവയും ജനത്തിൽ ശേഷിപ്പുള്ള എല്ലാവരും തങ്ങളുടെ ദൈവമായ യഹോവയുടെ അരുളപ്പാടുകളും തങ്ങളുടെ ദൈവമായ യഹോവ അയച്ച പ്രവാചകനായ ഹഗ്ഗായിയുടെ വചനങ്ങളും അനുസരിച്ചു. അവരുടെ ദൈവമായ യഹോവ അദ്ദേഹത്തെ അയച്ചിരുന്നതിനാൽ ജനം യഹോവയെ ഭയപ്പെട്ടു.
HAG 1:13 അപ്പോൾ യഹോവയുടെ ദൂതനായ ഹഗ്ഗായി, യഹോവയുടെ ഈ വചനം ജനത്തെ അറിയിച്ചു: “ഞാൻ നിങ്ങളോടുകൂടെ ഉണ്ട്” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
HAG 1:14 അങ്ങനെ യഹോവ, യെഹൂദാദേശാധിപതിയും ശെയൽത്തിയേലിന്റെ മകനുമായ സെരൂബ്ബാബേലിന്റെയും മഹാപുരോഹിതനും യെഹോസാദാക്കിന്റെ മകനുമായ യോശുവയുടെയും ശേഷിച്ച സകലജനത്തിന്റെയും ആത്മാവിനെ ഉണർത്തി. തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിനുവേണ്ടിയുള്ള വേല ആരംഭിക്കുന്നതിന്,
HAG 1:15 ആറാംമാസം ഇരുപത്തിനാലാം തീയതി അവർ വന്നുകൂടി. ദാര്യാവേശ് രാജാവിന്റെ രണ്ടാംവർഷത്തിൽ,
HAG 2:1 ഏഴാംമാസം ഇരുപത്തൊന്നാംതീയതി ഹഗ്ഗായിപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായി:
HAG 2:2 “ശെയൽത്തിയേലിന്റെ മകനും യെഹൂദാദേശാധിപതിയുമായ സെരൂബ്ബാബേലിനോടും യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയോടും ശേഷിച്ച സകലജനത്തോടും സംസാരിക്കുക. അവരോടു ചോദിക്കുക,
HAG 2:3 ‘ഈ ആലയത്തിന്റെ പഴയ പ്രതാപം കണ്ടിട്ടുള്ള ആരെങ്കിലും നിങ്ങളിൽ ശേഷിച്ചിട്ടുണ്ടോ? ഇപ്പോൾ ഇതു കാണാൻ എങ്ങനെയുണ്ട്? ഇതു നിങ്ങൾക്ക് ഒന്നും അവശേഷിച്ചിട്ടില്ലാത്തതുപോലെ അല്ലയോ കാണപ്പെടുന്നത്?
HAG 2:4 എന്നാൽ, സെരൂബ്ബാബേലേ, ഇപ്പോൾ ധൈര്യപ്പെടുക,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘യെഹോസാദാക്കിന്റെ മകനും മഹാപുരോഹിതനുമായ യോശുവയേ, ധൈര്യപ്പെടുക, ദേശത്തിലെ സകലജനവുമേ, ധൈര്യപ്പെട്ടു വേലചെയ്യുക. കാരണം ഞാൻ നിങ്ങളോടുകൂടെ ഉണ്ട്,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
HAG 2:5 ‘നിങ്ങൾ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവരുമ്പോൾ ഞാൻ നിങ്ങളോടു ചെയ്ത ഉടമ്പടി ഇതുതന്നെ. എന്റെ ആത്മാവ് നിങ്ങളുടെ മധ്യത്തിൽ ഉണ്ട്. നിങ്ങൾ ഭയപ്പെടേണ്ട.’
HAG 2:6 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘അൽപ്പസമയത്തിനുശേഷം ഞാൻ ആകാശത്തെയും ഭൂമിയെയും സമുദ്രത്തെയും കരയെയും ഒന്നുകൂടി ഇളക്കും.
HAG 2:7 ഞാൻ സകലജനതകളെയും ഇളക്കും. അപ്പോൾ സകലജനതകൾക്കും പ്രിയങ്കരമായതു വരും; ഞാൻ ഈ ആലയത്തെ എന്റെ മഹത്ത്വംകൊണ്ടു നിറയ്ക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
HAG 2:8 ‘വെള്ളി എനിക്കുള്ളത്; സ്വർണവും എനിക്കുള്ളത്’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
HAG 2:9 ‘ഈ ആലയത്തിന്റെ മഹത്ത്വം പഴയ ആലയത്തിന്റെ മഹത്ത്വത്തെക്കാൾ വലുതായിരിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഈ സ്ഥലത്തു ഞാൻ സമാധാനം നൽകും,’ എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
HAG 2:10 ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ ഒൻപതാംമാസം ഇരുപത്തിനാലാം തീയതി യഹോവയുടെ അരുളപ്പാട് ഹഗ്ഗായി പ്രവാചകന് ലഭിച്ചു:
HAG 2:11 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ന്യായപ്രമാണം എന്തുപറയുന്നു എന്നു പുരോഹിതന്മാരോടു ചോദിക്കുക:
HAG 2:12 ഒരു മനുഷ്യൻ തന്റെ വസ്ത്രത്തിന്റെ മടക്കിൽ ദൈവത്തിനു സമർപ്പിക്കപ്പെട്ട മാംസം വഹിച്ചുകൊണ്ട്, ആ മടക്ക് അപ്പമോ പായസമോ വീഞ്ഞോ ഒലിവെണ്ണയോ മറ്റേതെങ്കിലും ഭക്ഷണമോ തൊട്ടാൽ അതു വിശുദ്ധമാകുമോ?’ ” “ഇല്ലാ,” എന്നു പുരോഹിതന്മാർ ഉത്തരം പറഞ്ഞു.
HAG 2:13 അപ്പോൾ ഹഗ്ഗായി ചോദിച്ചു: “ശവത്തെ തൊട്ടതുനിമിത്തം അശുദ്ധനായ ഒരു മനുഷ്യൻ ഇവയിൽ ഏതിനെയെങ്കിലും തൊട്ടാൽ അവ അശുദ്ധമാകുമോ?” “അതേ, അശുദ്ധമാകും,” എന്നു പുരോഹിതന്മാർ പറഞ്ഞു.
HAG 2:14 അപ്പോൾ ഹഗ്ഗായി പറഞ്ഞു: “ ‘എന്റെ ദൃഷ്ടിയിൽ ഈ ജനവും ഈ രാജ്യവും അങ്ങനെതന്നെ ആകുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു. ‘അവർ ചെയ്യുന്നതും അർപ്പിക്കുന്നതും എല്ലാം അശുദ്ധംതന്നെ!
HAG 2:15 “ ‘ഇപ്പോൾ, ഇതിനെക്കുറിച്ച് ഇന്നുമുതൽ സൂക്ഷ്മതയോടെ ചിന്തിക്കുക—യഹോവയുടെ ആലയത്തിൽ കല്ലിന്മേൽ കല്ലുവെക്കുന്നതിനുമുമ്പ് എങ്ങനെയായിരുന്നു എന്നു ചിന്തിക്കുക.
HAG 2:16 ഒരുവൻ ഇരുപത് അളക്കാൻ ചെല്ലുമ്പോൾ പത്തുമാത്രമേ ഉണ്ടായിരുന്നുള്ളൂ; അൻപതുപാത്രം വീഞ്ഞു കോരാൻ ചെല്ലുമ്പോൾ അവിടെ ഇരുപതുമാത്രമേ ഉണ്ടായിരുന്നുള്ളൂ.
HAG 2:17 നിങ്ങളുടെ കൈകളുടെ എല്ലാ അധ്വാനങ്ങളെയും വെൺകതിർ, വിഷമഞ്ഞ്, കന്മഴ എന്നിവയാൽ ഞാൻ ബാധിച്ചു, എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.
HAG 2:18 ‘ഇന്നുമുതൽ, ഒൻപതാംമാസം ഇരുപത്തിനാലാംതീയതിമുതൽ, യഹോവയുടെ ആലയത്തിന്റെ അടിസ്ഥാനം ഇട്ട ദിവസത്തെക്കുറിച്ചു സൂക്ഷ്മമായി ചിന്തിക്കുക. ശ്രദ്ധയോടെ ചിന്തിക്കുക:
HAG 2:19 കളപ്പുരയിൽ ഇനി വിത്തു ശേഷിച്ചിട്ടുണ്ടോ? മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളവും ഒലിവുമരവും ഇതുവരെ ഫലം നൽകിയിട്ടില്ല. “ ‘ഇന്നുമുതൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും.’ ”
HAG 2:20 ആ മാസം ഇരുപത്തിനാലാം തീയതി രണ്ടാമതും യഹോവയുടെ അരുളപ്പാട് ഹഗ്ഗായിക്ക് ഉണ്ടായി:
HAG 2:21 “യെഹൂദാദേശാധിപതിയായ സെരൂബ്ബാബേലിനോടു പറയുക: ഞാൻ ആകാശത്തെയും ഭൂമിയെയും ഇളക്കും,
HAG 2:22 ഞാൻ രാജകീയ സിംഹാസനങ്ങൾ അട്ടിമറിക്കും; വിദേശരാജ്യങ്ങളുടെ ശക്തി തകർക്കും. രഥങ്ങളെയും സാരഥികളെയും ഞാൻ അട്ടിമറിക്കും; കുതിരകളും കുതിരച്ചേവകരും സ്വന്തസഹോദരന്മാരുടെ വാളിനാൽ വീഴും.
HAG 2:23 “സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, ‘എന്റെ ദാസനായ ശെയൽത്തിയേലിന്റെ മകനായ സെരൂബ്ബാബേലേ, ആ ദിവസം നിന്നെ ഞാൻ എടുത്ത് എന്റെ മുദ്രമോതിരമാക്കും’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ZEC 1:1 ദാര്യാവേശിന്റെ രണ്ടാംവർഷം എട്ടാംമാസത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി:
ZEC 1:2 “യഹോവ നിങ്ങളുടെ പിതാക്കന്മാരോട് അത്യധികം കോപിച്ചിരുന്നു.
ZEC 1:3 അതിനാൽ ജനത്തോടു പറയുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ അടുക്കൽ മടങ്ങിവരിക, എങ്കിൽ ഞാൻ നിങ്ങളുടെ അടുക്കൽ മടങ്ങിവരും,’ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
ZEC 1:4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നിങ്ങളുടെ ദുർമാർഗങ്ങളെയും ദുഷ്‌പ്രവൃത്തികളെയും വിട്ടുതിരിയുക, എന്നാൽ അവർ ശ്രദ്ധിക്കുകയോ എനിക്കു ചെവിതരുകയോ ചെയ്തിട്ടില്ല,’ എന്നു പൂർവകാല പ്രവാചകന്മാർ നിങ്ങളുടെ പിതാക്കന്മാരോട് സംസാരിച്ചല്ലോ, നിങ്ങൾ അവരെപ്പോലെ ആകരുത്, എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ZEC 1:5 നിങ്ങളുടെ പിതാക്കന്മാർ ഇപ്പോൾ എവിടെ? പ്രവാചകന്മാർ, അവർ എന്നേക്കും ജീവിച്ചിരിക്കുമോ?
ZEC 1:6 എന്നാൽ ഞാൻ എന്റെ ദാസന്മാരായ പ്രവാചകന്മാരോട് കൽപ്പിച്ച എന്റെ വചനങ്ങളും ഉത്തരവുകളും നിങ്ങളുടെ പിതാക്കന്മാരുടെ കാലശേഷവും നിലനിന്നില്ലയോ? “അപ്പോൾ അവർ അനുതപിച്ചു: ‘ഞങ്ങളുടെ വഴികൾക്കും പ്രവൃത്തികൾക്കും അർഹിക്കുന്നതുതന്നെ സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്തിരിക്കുന്നു; അവിടന്ന് ചെയ്യാൻ തീരുമാനിച്ചതുപോലെതന്നെ’ എന്നു പറഞ്ഞു.”
ZEC 1:7 സെബാത്തുമാസമായ പതിനൊന്നാംമാസത്തിന്റെ ഇരുപത്തിനാലാം തീയതി, ദാര്യാവേശിന്റെ രണ്ടാംവർഷത്തിൽ, ഇദ്ദോയുടെ മകനായ ബേരെഖ്യാവിന്റെ മകൻ സെഖര്യാപ്രവാചകനു യഹോവയുടെ അരുളപ്പാടുണ്ടായി.
ZEC 1:8 രാത്രിയിൽ എനിക്കൊരു ദർശനമുണ്ടായി—എന്റെ മുന്നിൽ ചെമന്ന കുതിരപ്പുറത്ത് ഒരു പുരുഷൻ കയറിയിരിക്കുന്നത് കണ്ടു. അദ്ദേഹം ഒരു താഴ്വരയിൽ കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽ നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പിന്നിൽ ചെമപ്പ്, തവിട്ട്, വെള്ള എന്നീ നിറങ്ങളിലുള്ള കുതിരകൾ ഉണ്ടായിരുന്നു.
ZEC 1:9 ഞാൻ ചോദിച്ചു: “യജമാനനേ, ഇവയെന്ത്?” എന്നോടു സംസാരിക്കുന്ന ദൂതൻ പറഞ്ഞു: “അവ എന്താണെന്നു ഞാൻ നിന്നെ കാണിക്കാം.”
ZEC 1:10 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിന്ന പുരുഷൻ വിശദീകരിച്ചു: “യഹോവ ഭൂമിയിലെങ്ങും പോകുന്നതിന് അയച്ചിട്ടുള്ളവരാണ് അവർ.”
ZEC 1:11 കൊഴുന്തുവൃക്ഷങ്ങളുടെ ഇടയിൽനിൽക്കുന്ന യഹോവയുടെ ദൂതനോട് അവർ വസ്തുത അറിയിച്ചു: “ഞങ്ങൾ ലോകമെങ്ങും സഞ്ചരിച്ചു. ലോകംമുഴുവനും സ്വസ്ഥമായും സമാധാനമായും ഇരിക്കുന്നതു കണ്ടു.”
ZEC 1:12 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “സൈന്യങ്ങളുടെ യഹോവേ, കഴിഞ്ഞ എഴുപതു വർഷങ്ങൾ അങ്ങ് കോപിച്ചിരിക്കുന്ന ജെറുശലേമിനോടും യെഹൂദാനഗരങ്ങളോടും കരുണകാണിക്കാൻ ഇനിയും താമസിക്കുമോ?”
ZEC 1:13 എന്നോടു സംസാരിച്ച ദൂതനോട് യഹോവ ദയയോടും ആശ്വാസവാക്കുകളോടും സംസാരിച്ചു.
ZEC 1:14 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ പറഞ്ഞു, “ഈ വചനം വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ ജെറുശലേമിനെക്കുറിച്ചും സീയോനെക്കുറിച്ചും വളരെ തീക്ഷ്ണതയുള്ളവൻ ആയിരിക്കും.
ZEC 1:15 എന്നാൽ സ്വയം സുരക്ഷിതരാണെന്നു കരുതിയിരുന്ന രാജ്യങ്ങളോടു ഞാൻ കോപിച്ചിരിക്കുന്നു. ഞാൻ അൽപ്പമേ കോപിച്ചുള്ളൂ, എന്നാൽ, അവരുടെ ശിക്ഷ വളരെ വലുതായിരുന്നു.’
ZEC 1:16 “അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: ‘ഞാൻ കരുണയോടെ ജെറുശലേമിലേക്കു മടങ്ങിവരും; അവിടെ എന്റെ ആലയം വീണ്ടും പണിയപ്പെടും. അളവുനൂൽ ജെറുശലേമിൽ വീഴും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ZEC 1:17 “വീണ്ടും വിളംബരംചെയ്യുക: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘എന്റെ നഗരങ്ങൾ സമൃദ്ധിയാൽ നിറഞ്ഞുകവിയും; യഹോവ വീണ്ടും സീയോനെ ആശ്വസിപ്പിക്കുകയും ജെറുശലേമിനെ തെരഞ്ഞെടുക്കുകയും ചെയ്യും.’ ”
ZEC 1:18 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ!
ZEC 1:19 എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.”
ZEC 1:20 പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു.
ZEC 1:21 ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?” അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.
ZEC 2:1 ഞാൻ തല ഉയർത്തിനോക്കി, എന്റെമുമ്പിൽ അതാ, കൈയിൽ അളവുനൂലുമായി ഒരു പുരുഷനെ കണ്ടു.
ZEC 2:2 “താങ്കൾ എവിടെ പോകുന്നു?” എന്നു ഞാൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു, “ഞാൻ ജെറുശലേമിനെ അളക്കാൻ പോകുന്നു. അതിന്റെ വീതിയും നീളവും എന്തെന്ന് അളന്നു തിട്ടപ്പെടുത്താൻതന്നെ.”
ZEC 2:3 അപ്പോൾ എന്നോടു സംസാരിച്ച ദൂതൻ യാത്രയാകാൻ ഒരുങ്ങുമ്പോൾ, വേറൊരു ദൂതൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു.
ZEC 2:4 “ ‘ജെറുശലേം അതിലെ പുരുഷാരത്തിന്റെയും കന്നുകാലിയുടെയും ബാഹുല്യംനിമിത്തം മതിലുകൾ ഇല്ലാത്ത ഒരു പട്ടണം ആയിരിക്കുമെന്ന് ആ യുവാവിനോട് പറയുക.
ZEC 2:5 ഞാൻതന്നെ ആ പട്ടണത്തിനുചുറ്റും ഒരു അഗ്നിമതിൽ ആയിരിക്കും, ഞാൻ അതിനുള്ളിൽ അതിന്റെ മഹത്ത്വവും ആയിരിക്കും,’ എന്ന് യഹോവ അരുളിച്ചെയ്യുന്നു.”
ZEC 2:6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “വരിക, വരിക: വടക്കേദേശംവിട്ട് ഓടിപ്പൊയ്ക്കൊൾക; ഞാൻ നിങ്ങളെ ആകാശത്തിലെ നാലു കാറ്റുകളിലും ചിതറിച്ചുകളഞ്ഞുവല്ലോ” എന്ന് യഹോവയുടെ അരുളപ്പാട്.
ZEC 2:7 “സീയോനേ, വരിക! ബാബേൽപുത്രിയിൽ വസിക്കുന്നവരേ, ഓടിപ്പൊയ്ക്കൊൾക!”
ZEC 2:8 കാരണം സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിന്നെ കൊള്ളയടിച്ച രാജ്യങ്ങളുടെനേരേ, തേജോമയൻ എന്നെ അയച്ചിരിക്കുന്നു. നിന്നെ തൊടുന്നവർ അവിടത്തെ കൺമണിയെയാണു തൊടുന്നത്.
ZEC 2:9 അവരുടെ അടിമകൾ അവരെ കൊള്ളയടിക്കത്തക്കവണ്ണം ഞാൻ അവർക്കുനേരേ എന്റെ കൈ ഉയർത്തും; സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
ZEC 2:10 “സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ZEC 2:11 “അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും.
ZEC 2:12 വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും.
ZEC 2:13 സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”
ZEC 3:1 പിന്നീട്, മഹാപുരോഹിതനായ യോശുവ യഹോവയുടെ ദൂതന്റെ മുമ്പാകെ നിൽക്കുന്നതും അദ്ദേഹത്തെ കുറ്റംചുമത്തുന്നതിനു സാത്താൻ അദ്ദേഹത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും ദൂതൻ എന്നെ കാണിച്ചു.
ZEC 3:2 യഹോവ സാത്താനോട്, “സാത്താനേ, യഹോവ നിന്നെ ഭർത്സിക്കുന്നു! ജെറുശലേമിനെ തെരഞ്ഞെടുത്ത യഹോവ നിന്നെ ഭർത്സിക്കുന്നു! ഈ മനുഷ്യൻ തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളി അല്ലയോ?” എന്നു പറഞ്ഞു.
ZEC 3:3 യോശുവ ദൂതന്റെ മുമ്പിൽ, മുഷിഞ്ഞവസ്ത്രം ധരിച്ചുകൊണ്ടാണ് നിന്നിരുന്നത്.
ZEC 3:4 അദ്ദേഹത്തിന്റെമുമ്പിൽ നിൽക്കുന്നവരോട് ദൂതൻ പറഞ്ഞു: “അവന്റെ മുഷിഞ്ഞവസ്ത്രം നീക്കിക്കളയുക.” പിന്നീട് ദൂതൻ യോശുവയോടു പറഞ്ഞു: “നോക്കുക, ഞാൻ നിന്റെ പാപം നിന്നിൽനിന്നു നീക്കിയിരിക്കുന്നു; ഞാൻ നിന്നെ മനോഹരവസ്ത്രം ധരിപ്പിക്കും.”
ZEC 3:5 അപ്പോൾ ഞാൻ പറഞ്ഞു, “അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള ഒരു തലപ്പാവണിയിക്കുക.” യഹോവയുടെ ദൂതൻ അവിടെ നിൽക്കുമ്പോൾത്തന്നെ അവർ അദ്ദേഹത്തിന്റെ തലയിൽ വെടിപ്പുള്ള തലപ്പാവുവെച്ചു. അദ്ദേഹത്തെ ഉത്സവവസ്ത്രം ധരിപ്പിക്കുകയും ചെയ്തു.
ZEC 3:6 യഹോവയുടെ ദൂതൻ യോശുവയ്ക്കു ഈ നിർദേശംനൽകി:
ZEC 3:7 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നീ എന്നെ അനുസരിച്ചു ജീവിക്കുകയും എന്റെ നിബന്ധനകൾ അനുസരിക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കുകയും എന്റെ അങ്കണങ്ങൾ സംരക്ഷിക്കുകയും ചെയ്യും. ഇവിടെ നിൽക്കുന്നവരുടെ മധ്യത്തിൽ ഞാൻ നിനക്ക് ഒരു സ്ഥാനം നൽകും.
ZEC 3:8 “ ‘മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിലിരിക്കുന്ന സഹപ്രവർത്തകരും ഇതു കേൾക്കുക, വരാനിരിക്കുന്ന കാര്യങ്ങളുടെ പ്രതീകമാണ് നിങ്ങൾ. ഞാൻ എന്റെ ദാസനെ, എന്റെ “ശാഖയെത്തന്നെ,” വരുത്തും.
ZEC 3:9 ഞാൻ യോശുവയുടെ മുമ്പിൽവെച്ചിരിക്കുന്ന കല്ലിനെ ശ്രദ്ധിക്കുക! ആ കല്ലിൽ ഏഴു കണ്ണുകളുണ്ട്. ഞാൻ അതിൽ കൊത്തുപണിയായി ഒരു മേലെഴുത്ത് എഴുതും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ‘ഞാൻ ഈ ദേശത്തിന്റെ പാപത്തെ ഒറ്റദിവസംകൊണ്ട് നീക്കിക്കളയും.
ZEC 3:10 “ ‘ആ ദിവസത്തിൽ നിങ്ങൾ ഓരോരുത്തരും തന്റെ മുന്തിരിവള്ളിയുടെയും അത്തിവൃക്ഷത്തിന്റെയും കീഴിൽ ഇരിക്കാൻ തങ്ങളുടെ അയൽവാസിയെ ക്ഷണിക്കും,’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.”
ZEC 4:1 എന്നോടു സംസാരിച്ച ദൂതൻ മടങ്ങിവന്നു, ഒരു മനുഷ്യനെ ഉറക്കത്തിൽനിന്ന് ഉണർത്തുന്നതുപോലെ എന്നെ ഉണർത്തി.
ZEC 4:2 “നീ എന്തു കാണുന്നു?” അദ്ദേഹം എന്നോടു ചോദിച്ചു. അതിനു ഞാൻ, “മുഴുവനും തങ്കനിർമിതമായ ഒരു വിളക്കുതണ്ടും അതിനു മുകളിൽ ഒരു ചെറിയ കുടവും അതിൽ ഏഴുവിളക്കുകളും അവയ്ക്കു വിളക്കു തെളിയിക്കുന്നതിനുള്ള ഏഴു കുഴലുകളും കാണുന്നു.
ZEC 4:3 കൂടാതെ, കുടത്തിന്റെ വലത്തുവശത്ത് ഒന്നും, ഇടത്തുവശത്തു മറ്റൊന്നുമായി രണ്ട് ഒലിവുവൃക്ഷങ്ങളും കാണുന്നു” എന്നു പറഞ്ഞു.
ZEC 4:4 എന്നോടു സംസാരിച്ച ദൂതനോട്, “എന്റെ യജമാനനേ, ഇവ എന്താണ്?” എന്നു ഞാൻ ചോദിച്ചു.
ZEC 4:5 ദൂതൻ എന്നോട്: “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” എന്നു ചോദിച്ചു. “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.
ZEC 4:6 അപ്പോൾ ദൂതൻ എന്നോട്: “ഇതു സെരൂബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാണ്: ‘സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ’ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ZEC 4:7 “മഹാപർവതമേ, നീ എന്താണ്? സെരൂബ്ബാബേലിന്റെ മുമ്പിൽ നീ സമതലഭൂമിയായിത്തീരും. ‘കൃപ! കൃപ!’ എന്ന ആർപ്പുവിളികളോടെ അവൻ അതിന്റെ ആണിക്കല്ല് കയറ്റും.”
ZEC 4:8 അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
ZEC 4:9 “സെരൂബ്ബാബേലിന്റെ കരങ്ങൾ ഈ ആലയത്തിന് അടിസ്ഥാനമിട്ടിരിക്കുന്നു. അവന്റെ കരങ്ങൾത്തന്നെ അതു പൂർത്തിയാക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും.
ZEC 4:10 “ചെറിയ കാര്യങ്ങളുടെ ദിവസത്തെ നിന്ദിക്കാൻ ആർ ധൈര്യപ്പെടും? കാരണം തെരഞ്ഞെടുക്കപ്പെട്ട ആണിക്കല്ല് സെരൂബ്ബാബേലിന്റെ കൈയിൽ കാണുമ്പോൾ ഭൂമിയിലെങ്ങും വിന്യസിച്ചിരിക്കുന്ന യഹോവയുടെ ഈ ഏഴു കണ്ണുകൾ സന്തോഷിക്കും.”
ZEC 4:11 ഞാൻ ആ ദൂതനോട് ചോദിച്ചു, “വിളക്കുതണ്ടിന് ഇടത്തും വലത്തും നിൽക്കുന്ന ഈ രണ്ടു ഒലിവുവൃക്ഷങ്ങൾ എന്ത്?”
ZEC 4:12 ഞാൻ വീണ്ടും ചോദിച്ചു, “തങ്കനിറമുള്ള എണ്ണപകരുന്ന തങ്കനിർമിതമായ രണ്ടു കുഴലുകൾക്കരികെ കാണുന്ന രണ്ട് ഒലിവുശാഖകൾ എന്ത്?”
ZEC 4:13 ദൂതൻ എന്നോട്, “ഇവ എന്താകുന്നു എന്നു നീ അറിയുന്നില്ലേ?” അതിന്, “ഇല്ല, യജമാനനേ,” എന്നു ഞാൻ മറുപടി പറഞ്ഞു.
ZEC 4:14 “അവ സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്ന രണ്ട് അഭിഷിക്തന്മാർ ആകുന്നു,” എന്നു ദൂതൻ മറുപടി നൽകി.
ZEC 5:1 ഞാൻ വീണ്ടും മുകളിലേക്കുനോക്കി. അവിടെ അതാ, എന്റെമുമ്പിൽ പറക്കുന്ന ഒരു ചുരുൾ!
ZEC 5:2 ദൂതൻ എന്നോട്, “നീ എന്തു കാണുന്നു?” എന്നു ചോദിച്ചു. “പറക്കുന്ന ചുരുൾ ഞാൻ കാണുന്നു. അതിന് ഇരുപതുമുഴം നീളവും പത്തുമുഴം വീതിയും ഉണ്ട്,” എന്നു ഞാൻ മറുപടി പറഞ്ഞു.
ZEC 5:3 ദൂതൻ എന്നോട് ഇപ്രകാരം പറഞ്ഞു. “ഇതു ദേശത്തിന്മേൽ പുറപ്പെട്ടുവരുന്ന ശാപം ആകുന്നു. അതിന്റെ ഒരുവശത്തു പറയുന്നതുപോലെ, മോഷ്ടിക്കുന്നവനൊക്കെയും ഛേദിക്കപ്പെടും; മറ്റേവശത്തു പറയുന്നതുപോലെ, കള്ളസത്യംചെയ്യുന്നവരൊക്കെയും ഛേദിക്കപ്പെടും.
ZEC 5:4 സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്, ‘ഞാൻ അതിനെ അയയ്ക്കും. അതു മോഷ്ടിക്കുന്നവന്റെ വീട്ടിലും എന്റെ നാമത്തിൽ കള്ളസത്യംചെയ്യുന്നവരുടെ വീട്ടിലും പ്രവേശിക്കും. അത് ആ വീട്ടിൽ വസിച്ചുകൊണ്ട് അതിന്റെ കല്ലും മരവും നശിപ്പിച്ചുകളയും.’ ”
ZEC 5:5 എന്നോടു സംസാരിച്ച ദൂതൻ മുന്നോട്ടുവന്ന് ഇപ്രകാരം പറഞ്ഞു, “തല ഉയർത്തി, ഈ പ്രത്യക്ഷപ്പെടുന്നത് എന്തെന്നു നോക്കുക.”
ZEC 5:6 “അതെന്ത്?” എന്നു ഞാൻ ചോദിച്ചു. അദ്ദേഹം മറുപടി പറഞ്ഞു: “അത് ധാന്യം അളക്കുന്ന ഒരു കുട്ട ആകുന്നു.” അദ്ദേഹം തുടർന്നു: “ഇത് ദേശമെങ്ങുമുള്ള ജനത്തിന്റെ അതിക്രമം ആകുന്നു.”
ZEC 5:7 അപ്പോൾ ഈയത്തിലുള്ള അടപ്പ് ഉയർത്തി. അതാ, ആ കുട്ടയ്ക്കകത്ത് ഒരു സ്ത്രീ ഇരിക്കുന്നു!
ZEC 5:8 ദൂതൻ പറഞ്ഞു: “ഇത് ദുഷ്ടത ആകുന്നു,” അദ്ദേഹം അവളെ കുട്ടയ്ക്കുള്ളിലാക്കി അടപ്പുകൊണ്ട് അടച്ചു.
ZEC 5:9 അപ്പോൾ ഞാൻ മുകളിലേക്കുനോക്കി—അവിടെ അതാ, ചിറകുകളിൽ കാറ്റുവഹിക്കുന്ന രണ്ടു സ്ത്രീകൾ എന്റെമുമ്പിൽ! കൊക്കുകൾക്ക് ഉള്ളതുപോലെ അവർക്കു ചിറകുകൾ ഉണ്ടായിരുന്നു. അവർ ആകാശത്തിനും ഭൂമിക്കും മധ്യേ ആ കുട്ട ഉയർത്തി.
ZEC 5:10 “അവർ ആ കുട്ട എവിടെ കൊണ്ടുപോകുന്നു?” എന്ന് എന്നോടു സംസാരിച്ച ദൂതനോട് ഞാൻ ചോദിച്ചു.
ZEC 5:11 അദ്ദേഹം പറഞ്ഞു: “ബാബേലിൽ അവർ അതിന് ഒരു വീടുപണിയും. അതു പൂർത്തിയാകുമ്പോൾ ആ കുട്ട അതിന്റെ സ്ഥാനത്തു വെക്കും.”
ZEC 6:1 ഞാൻ വീണ്ടും തല ഉയർത്തിനോക്കി, അതാ, എന്റെമുമ്പിൽ രണ്ടു പർവതങ്ങളുടെ മധ്യത്തിൽനിന്നു പുറപ്പെടുന്ന നാലു രഥങ്ങൾ. ആ പർവതങ്ങൾ വെള്ളോടുപർവതങ്ങൾ ആയിരുന്നു.
ZEC 6:2 ഒന്നാമത്തെ രഥത്തിനു ചെമന്ന കുതിരകളും രണ്ടാമത്തേതിനു കറുത്ത കുതിരകളും
ZEC 6:3 മൂന്നാമത്തേതിനു വെള്ളക്കുതിരകളും നാലാമത്തേതിനു പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെയും പൂട്ടിയിരുന്നു—ഇവയെല്ലാം ബലമേറിയവ ആയിരുന്നു.
ZEC 6:4 എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാൻ ചോദിച്ചു, “എന്റെ യജമാനനേ, ഇവ എന്താകുന്നു?”
ZEC 6:5 ദൂതൻ എന്നോടു മറുപടി പറഞ്ഞു: “സർവഭൂമിയുടെയും കർത്താവിന്റെ സന്നിധിയിൽ നിൽക്കുന്നവരും അവിടത്തെ ദൗത്യനിർവഹണത്തിനായി പുറപ്പെട്ടുപോകുന്നവരുമായ സ്വർഗത്തിലെ നാല് ആത്മാക്കളാകുന്നു.
ZEC 6:6 കറുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം വടക്കേരാജ്യത്തിലേക്കുപോയി, വെളുത്ത കുതിരകളെ പൂട്ടിയിരുന്ന രഥം പടിഞ്ഞാറോട്ടുപോയി, പുള്ളിയും തവിട്ടുനിറവുമുള്ള കുതിരകളെ പൂട്ടിയിരുന്ന രഥം തെക്കോട്ടുപോയി.”
ZEC 6:7 ആ ബലമേറിയ കുതിരകൾ പുറപ്പെട്ടശേഷം അവ ഭൂമിയിലെങ്ങും പോകാൻ ബദ്ധപ്പെട്ടു. അപ്പോൾ യഹോവ, “ഭൂമിയിലെങ്ങും പോകുവിൻ!” എന്നു കൽപ്പിച്ചു. അങ്ങനെ അവ ഭൂമിയിലെങ്ങും പോയി.
ZEC 6:8 അപ്പോൾ യഹോവ എന്നോടു വിളിച്ചുപറഞ്ഞു: “നോക്കുക, വടക്കേദേശത്തേക്കു പോകുന്നവ വടക്കേദേശത്തെ എന്റെ ക്രോധം ശമിപ്പിച്ചിരിക്കുന്നു.”
ZEC 6:9 യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
ZEC 6:10 “ബാബേലിൽനിന്നു വന്ന ഹെൽദായ്, തോബിയാവ്, യെദായാവ് എന്നീ പ്രവാസികളുടെ പക്കൽനിന്നു വെള്ളിയും സ്വർണവും വാങ്ങുക. അന്നുതന്നെ, സെഫന്യാവിന്റെ മകനായ യോശിയാവിന്റെ വീട്ടിൽ പോകണം.
ZEC 6:11 വെള്ളിയും സ്വർണവും എടുത്ത് ഒരു കിരീടം ഉണ്ടാക്കി യെഹോസാദാക്കിന്റെ മകൻ യോശുവ എന്ന മഹാപുരോഹിതന്റെ തലയിൽ വെക്കുക.
ZEC 6:12 അദ്ദേഹത്തോട്, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്നു പറയുക: ‘ശാഖാ എന്നു പേരുള്ള പുരുഷൻ ഇവിടെയുണ്ട്. അദ്ദേഹം തന്റെ സ്ഥാനത്തുനിന്നു ശാഖകൾ നീട്ടുകയും യഹോവയുടെ ആലയം പണിയുകയും ചെയ്യും.
ZEC 6:13 അദ്ദേഹംതന്നെയാണ് യഹോവയുടെ ആലയം പണിയുന്നത്. അദ്ദേഹം തേജസ്സു ധരിച്ചു തന്റെ സിംഹാസനത്തിലിരുന്ന് ഭരണംനടത്തും. അദ്ദേഹം തന്റെ സിംഹാസനത്തിൽ ഒരു പുരോഹിതൻ ആയിരിക്കും; ഇരുവർക്കുംതമ്മിൽ ഐക്യമുണ്ടാകും.’
ZEC 6:14 ഹേലം, തോബിയാവ്, യെദായാവ്, സെഫന്യാവിന്റെ മകൻ ഹേൻ എന്നിവരുടെ സ്മാരകമായി യഹോവയുടെ ആലയത്തിൽ ആ കിരീടം നൽകപ്പെടും.
ZEC 6:15 വിദൂരത്തുനിന്നുള്ളവർ വരികയും യഹോവയുടെ ആലയം പണിയാൻ സഹായിക്കുകയും ചെയ്യും. സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്ന് അപ്പോൾ നിങ്ങൾ അറിയും. നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ ജാഗ്രതയോടെ അനുസരിക്കുമെങ്കിൽ ഇപ്രകാരം സംഭവിക്കും.”
ZEC 7:1 ദാര്യാവേശ് രാജാവിന്റെ നാലാംവർഷം, ഒമ്പതാംമാസമായ കിസ്ളേവുമാസം നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
ZEC 7:2 ബേഥേലിലുള്ള ജനം യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്, ശരേസർ, രേഗെം-മേലെക് എന്നിവരെയും അവരുടെ ആളുകളെയും അയച്ച്,
ZEC 7:3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “കഴിഞ്ഞ അനേകം വർഷങ്ങളായി ചെയ്തുവരുന്നതുപോലെ അഞ്ചാംമാസത്തിൽ ഞാൻ കരയുകയും ഉപവസിക്കുകയും ചെയ്യണമോ” എന്നു ചോദിപ്പിച്ചു?
ZEC 7:4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
ZEC 7:5 “ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്?
ZEC 7:6 നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്?
ZEC 7:7 ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’ ”
ZEC 7:8 യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി:
ZEC 7:9 “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക.
ZEC 7:10 വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’
ZEC 7:11 “എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു.
ZEC 7:12 അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു.
ZEC 7:13 “ ‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ZEC 7:14 ‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’ ”
ZEC 8:1 അതിനുശേഷം സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി.
ZEC 8:2 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനെക്കുറിച്ച് അത്യധികം തീക്ഷ്ണതയുള്ളവനാണ്; അവൾക്കുവേണ്ടിയുള്ള തീക്ഷ്ണത എന്നിൽ ജ്വലിക്കുന്നു.”
ZEC 8:3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ സീയോനിലേക്കു മടങ്ങിവന്ന് ജെറുശലേമിൽ വസിക്കും. അപ്പോൾ ജെറുശലേം വിശ്വസ്തനഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പർവതം വിശുദ്ധപർവതം എന്നും വിളിക്കപ്പെടും.”
ZEC 8:4 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇനി ഒരിക്കൽക്കൂടി ജെറുശലേമിന്റെ തെരുവീഥികളിൽ വൃദ്ധന്മാരും വൃദ്ധകളും ഇരിക്കും. പ്രായാധിക്യംനിമിത്തം ഓരോരുത്തൻ വടി കൈയിൽ പിടിച്ചിരിക്കും.
ZEC 8:5 പട്ടണവീഥികൾ കളിക്കുന്ന ബാലികാബാലന്മാരെക്കൊണ്ട് നിറഞ്ഞിരിക്കും.”
ZEC 8:6 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അത് ഈ ജനങ്ങളുടെ അക്കാലത്തെ ശേഷിപ്പിന് അസാധ്യമെന്നു തോന്നിയാലും, എനിക്ക് അത് അസാധ്യമായിരിക്കുമോ?” എന്ന് സൈന്യങ്ങളുടെ യഹോവ പ്രസ്താവിക്കുന്നു.
ZEC 8:7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കിഴക്കും പടിഞ്ഞാറുമുള്ള രാജ്യങ്ങളിൽനിന്നു ഞാൻ എന്റെ ജനത്തെ രക്ഷിക്കും.
ZEC 8:8 അവർ ജെറുശലേമിൽ വസിക്കേണ്ടതിന് ഞാൻ അവരെ മടക്കിക്കൊണ്ടുവരും; അവർ എന്റെ ജനമായിരിക്കും, ഞാൻ അവർക്കു നീതിയും വിശ്വസ്തതയുമുള്ള ദൈവമായിരിക്കും.”
ZEC 8:9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഈ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ‘ആലയം പണിയുന്നതിന് നിങ്ങളുടെ കരങ്ങൾ ബലമുള്ളവ ആയിരിക്കട്ടെ.’ സൈന്യങ്ങളുടെ യഹോവയുടെ ആലയം പണിയുന്നതിന് അടിസ്ഥാനമിട്ടപ്പോൾ അന്നു സന്നിഹിതരായിരുന്ന പ്രവാചകന്മാർ സംസാരിച്ച വചനങ്ങൾ ഇതുതന്നെ ആയിരുന്നു.
ZEC 8:10 ആ കാലത്തിനുമുമ്പ് മനുഷ്യനു ശമ്പളമോ മൃഗത്തിനു കൂലിയോ ഇല്ല. ഞാൻ മനുഷ്യരെ അവരുടെ അയൽവാസിക്കുനേരേ തിരിച്ചിരുന്നു. തന്റെ ശത്രുനിമിത്തം ആർക്കുംതന്നെ സുരക്ഷിതമായി അധ്വാനത്തിനു പോകാൻ കഴിഞ്ഞിരുന്നില്ല.
ZEC 8:11 എന്നാൽ ഞാൻ പണ്ടത്തെപ്പോലെ, ഈ ജനത്തിന്റെ ശേഷിപ്പിനോട് ഇപ്പോൾ ഇടപെടുകയില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
ZEC 8:12 “വിത്ത് നന്നായി വളരും, മുന്തിരിവള്ളി അതിന്റെ ഫലംതരും, നിലം ധാന്യം വിളയിക്കും, ആകാശം മഞ്ഞുപൊഴിക്കും. ഈ ജനത്തിന്റെ ശേഷിപ്പിന് ഇതെല്ലാം ഒരു അവകാശമായി നൽകും.
ZEC 8:13 നിങ്ങൾ രാഷ്ട്രങ്ങൾക്കിടയിൽ ഒരു ശാപകാരണം ആയിരുന്നതുപോലെ, യെഹൂദയേ, ഇസ്രായേലേ, ഞാൻ നിങ്ങളെ രക്ഷിക്കുകയും നിങ്ങൾ ഒരു അനുഗ്രഹമായിരിക്കുകയും ചെയ്യും. ഭയപ്പെടരുത്; നിങ്ങളുടെ കൈകൾ ബലപ്പെട്ടിരിക്കട്ടെ.”
ZEC 8:14 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ പിതാക്കന്മാർ എന്നെ പ്രകോപിപ്പിച്ചപ്പോൾ ഞാൻ നിങ്ങളുടെമേൽ അനർഥം വരുത്താൻ നിശ്ചയിക്കുകയും നിങ്ങളോട് ദയ കാണിക്കാതിരിക്കുകയും ചെയ്തതുപോലെ,
ZEC 8:15 ഞാൻ ഇക്കാലത്ത് ജെറുശലേമിനും യെഹൂദയ്ക്കും നന്മചെയ്യാൻ നിശ്ചയിച്ചിരിക്കുന്നു എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഭയപ്പെടരുത്.
ZEC 8:16 നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്: നിങ്ങൾ പരസ്പരം സത്യം സംസാരിക്കുക, നിങ്ങളുടെ ന്യായസ്ഥാനങ്ങളിൽ സത്യമായും ന്യായമായും വിധിക്കുക;
ZEC 8:17 നിങ്ങൾ പരസ്പരം ദോഷം നിരൂപിക്കരുത്, വ്യാജശപഥംചെയ്യാൻ ഇഷ്ടപ്പെടരുത്. ഇവയൊക്കെയും ഞാൻ വെറുക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
ZEC 8:18 സൈന്യങ്ങളുടെ യഹോവയുടെ വചനം വീണ്ടും എനിക്കുണ്ടായി.
ZEC 8:19 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നാലാമത്തെയും അഞ്ചാമത്തെയും ഏഴാമത്തെയും പത്താമത്തെയും മാസങ്ങളിലെ ഉപവാസങ്ങൾ, യെഹൂദയ്ക്കു സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും സന്ദർഭങ്ങളും ഉല്ലാസത്തിന്റെ ഉത്സവങ്ങളും ആയിരിക്കും. അതുകൊണ്ട് സത്യവും സമാധാനവും ഇഷ്ടപ്പെടുക.”
ZEC 8:20 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അനേകം ജനതകളും പട്ടണവാസികളും ഇനിയും വരും.
ZEC 8:21 ഒരു പട്ടണത്തിൽ വസിക്കുന്നവർ അടുത്തൊരു പട്ടണത്തിൽപോയി ഇങ്ങനെ പറയും. ‘നമുക്ക് ഉടനെ പോയി യഹോവയെ പ്രസാദിപ്പിക്കാം, സൈന്യങ്ങളുടെ യഹോവയെ അന്വേഷിക്കാം. ഞാൻ പോകാൻ തീരുമാനിച്ചിരിക്കുന്നു.’
ZEC 8:22 അങ്ങനെ അനേകം ജനതകളും ശക്തരായ രാജ്യങ്ങളും സൈന്യങ്ങളുടെ യഹോവയെ പ്രസാദിപ്പിക്കേണ്ടതിനു ജെറുശലേമിലേക്കു വരും.”
ZEC 8:23 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ആ കാലത്ത്, സകലഭാഷക്കാരിൽനിന്നും ജനതകളിൽനിന്നും പത്തു പുരുഷന്മാർ, ഒരു യെഹൂദന്റെ വസ്ത്രത്തെ ബലമായി പിടിച്ചുകൊണ്ട്, ‘ദൈവം നിങ്ങളോടുകൂടെയുണ്ട് എന്നു ഞങ്ങൾ കേട്ടിരിക്കയാൽ, ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു,’ എന്നു പറയും.”
ZEC 9:1 ഒരു പ്രവചനം: യഹോവയുടെ വചനം ഹദ്രക്കുദേശത്തിനു വിരോധമായിരിക്കുന്നു, അത് ദമസ്കോസിൽനിന്നു വന്നുപതിക്കും— സകലമനുഷ്യരുടെയും ഇസ്രായേൽഗോത്രങ്ങളുടെയും ദൃഷ്ടി യഹോവയുടെമേൽ ആകുന്നു—
ZEC 9:2 ദമസ്കോസിന്റെ അതിരിനടുത്തുള്ള ഹമാത്തിന്മേലും അത് ഉണ്ടായിരിക്കും, വളരെ സമർഥരെങ്കിലും, സോരിനും സീദോനും അങ്ങനെതന്നെ.
ZEC 9:3 സോർ ഒരു സുരക്ഷിതകേന്ദ്രം പണിതിരിക്കുന്നു; അവൾ ചെളിപോലെ വെള്ളിയും തെരുവീഥികളിലെ പൊടിപോലെ സ്വർണവും വാരിക്കൂട്ടിയിരിക്കുന്നു.
ZEC 9:4 എന്നാൽ കർത്താവ് അവളുടെ സമ്പത്ത് എടുത്തുകളയും അവളുടെ കെട്ടുറപ്പുള്ള കോട്ടകൾ കടലിലിട്ടു നശിപ്പിക്കും അവൾ അഗ്നിയാൽ ദഹിപ്പിക്കപ്പെടും.
ZEC 9:5 അസ്കലോൻ അതുകണ്ടു ഭയപ്പെടും; ഗസ്സാ വേദനകൊണ്ടു പുളയും തന്റെ പ്രത്യാശ നഷ്ടപ്പെടുന്നതുകൊണ്ട് എക്രോനും. ഗസ്സായ്ക്കു രാജാവ് നഷ്ടമാകും അസ്കലോൻ ജനവാസം ഇല്ലാത്തതായിത്തീരും.
ZEC 9:6 സമ്മിശ്രജനത അശ്ദോദ് കൈവശമാക്കും ഫെലിസ്ത്യരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും.
ZEC 9:7 ഞാൻ, അവരുടെ വായിൽനിന്നു രക്തവും അവരുടെ പല്ലുകൾക്കിടയിൽനിന്നു വിലക്കപ്പെട്ട ആഹാരവും എടുത്തുകളയും. ഫെലിസ്ത്യരിൽ ശേഷിക്കുന്നവരും നമ്മുടെ ദൈവത്തിന് അവകാശപ്പെട്ടവരാകും. അവർ യെഹൂദയിലെ ഒരു കുലംപോലെ ആയിത്തീരും, എക്രോൻ യെബൂസ്യരെപ്പോലെയും ആകും.
ZEC 9:8 എന്നാൽ കൊള്ളക്കാരിൽനിന്ന് ഞാൻ എന്റെ ആലയത്തെ കാക്കുന്നതിന് അതിനുചുറ്റും പാളയമിറങ്ങും. ഞാൻ ഇപ്പോൾ കാവൽചെയ്യുന്നതുകൊണ്ട്, ഒരു പീഡകനും എന്റെ ജനത്തെ കീഴ്‌മേൽ മറിക്കുകയില്ല.
ZEC 9:9 സീയോൻപുത്രീ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്കുക! ജെറുശലേംപുത്രീ, ആർപ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു— നീതിമാനും വിജയശ്രീലാളിതനും സൗമ്യതയുള്ളവനുമായി, കഴുതപ്പുറത്തുകയറി, പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തുകയറി വരുന്നു!
ZEC 9:10 ഞാൻ എഫ്രയീമിൽനിന്നു രഥങ്ങളെയും ജെറുശലേമിൽനിന്നു യുദ്ധക്കുതിരകളെയും എടുത്തുകളയും, യുദ്ധത്തിനുള്ള വില്ല് ഒടിച്ചുകളയും. അവിടന്ന് രാജ്യങ്ങൾക്ക് സമാധാനം പ്രഖ്യാപിക്കും. അവിടത്തെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റത്തോളവും ആയിരിക്കും.
ZEC 9:11 നീയോ, നിന്നോടുള്ള എന്റെ ഉടമ്പടിയുടെ രക്തംമൂലം ഞാൻ നിന്റെ ബന്ധിതരെ വെള്ളമില്ലാത്ത കുഴികളിൽനിന്നു മോചിപ്പിക്കും.
ZEC 9:12 പ്രത്യാശയുള്ള ബന്ധിതരേ, നിങ്ങളുടെ കോട്ടയിലേക്കു മടങ്ങിപ്പോകുവിൻ; നിങ്ങൾക്ക് ഇരട്ടിയായി മടക്കിത്തരുമെന്ന് ഞാൻ പ്രഖ്യാപിക്കുന്നു.
ZEC 9:13 ഞാൻ എന്റെ വില്ല് കുലയ്ക്കുന്നതുപോലെ യെഹൂദയെ വളയ്ക്കും, എഫ്രയീമിനെ ഞാൻ അസ്ത്രംകൊണ്ടു നിറച്ചുമിരിക്കുന്നു. സീയോനേ, ഞാൻ നിന്റെ പുത്രന്മാരെ ഉണർത്തി ഒരു യുദ്ധവീരന്റെ വാൾപോലെയാക്കും; ഗ്രീക്കുദേശമേ, നിന്റെ പുത്രന്മാർക്കെതിരേതന്നെ.
ZEC 9:14 അപ്പോൾ അവരുടെമേൽ യഹോവ പ്രത്യക്ഷനാകും; അവിടത്തെ അമ്പ് മിന്നൽപ്പിണർപോലെ ചീറിപ്പായും. യഹോവയായ കർത്താവ് കാഹളംധ്വനിപ്പിക്കും; അവിടന്ന് തെക്കൻകാറ്റുകളിൽ മുന്നേറും.
ZEC 9:15 സൈന്യങ്ങളുടെ യഹോവ അവരെ സംരക്ഷിക്കും. അവർ കവിണക്കല്ലുകളാൽ വിനാശംവരുത്തി വിജയംനേടും; അവർ കുടിക്കും, മദ്യപരെപ്പോലെ അട്ടഹസിക്കും. അവർ യാഗപീഠത്തിന്റെ കോണുകളിൽ തളിക്കാനുള്ള നിറഞ്ഞ പാത്രംപോലെ ആയിരിക്കും.
ZEC 9:16 ഇടയൻ തന്റെ ആട്ടിൻകൂട്ടത്തെ സംരക്ഷിക്കുന്നതുപോലെ ആ ദിവസം അവരുടെ ദൈവമായ യഹോവ തന്റെ ജനത്തെ സംരക്ഷിക്കും. ഒരു കിരീടത്തിൽ രത്നങ്ങൾപോലെ അവർ അവിടത്തെ ദേശത്തു മിന്നിത്തിളങ്ങും.
ZEC 9:17 അവർ എത്ര ആകർഷണീയരും സൗന്ദര്യപൂർണരും ആയിരിക്കും! ധാന്യം യുവാക്കന്മാരെയും പുതുവീഞ്ഞ് യുവതികളെയും പുഷ്ടിയുള്ളവരാക്കും.
ZEC 10:1 വസന്തകാലത്ത് മഴയ്ക്കുവേണ്ടി യഹോവയോട് അപേക്ഷിക്കുക; യഹോവയാണല്ലോ മിന്നൽപ്പിണർ അയയ്ക്കുന്നത്. അവിടന്ന് സകലജനത്തിനും മഴ വർഷിപ്പിക്കുന്നു എല്ലാവർക്കും വയലിലെ സസ്യങ്ങളും നൽകുന്നു.
ZEC 10:2 വിഗ്രഹങ്ങൾ വഞ്ചന സംസാരിക്കുന്നു, ദേവപ്രശ്നംവെക്കുന്നവർ വ്യാജം ദർശിക്കുന്നു; അവർ വ്യാജസ്വപ്നങ്ങൾ പറയുന്നു, അവർ വൃഥാ ആശ്വസിപ്പിക്കുന്നു. അതിനാൽ ജനം ആടുകളെപ്പോലെ അലയുന്നു. ഇടയൻ ഇല്ലാത്തതിനാൽ അവർ പീഡിപ്പിക്കപ്പെടുന്നു.
ZEC 10:3 “എന്റെ കോപം ഇടയന്മാർക്കുനേരേ ജ്വലിക്കുന്നു, ഞാൻ നായകന്മാരെ ശിക്ഷിക്കും; സൈന്യങ്ങളുടെ യഹോവ തന്റെ ആട്ടിൻകൂട്ടമായ യെഹൂദയ്ക്കുവേണ്ടി കരുതും, അവിടന്ന് അവരെ യുദ്ധത്തിൽ ഗർവിഷ്ഠനായ കുതിരയാക്കും.
ZEC 10:4 യെഹൂദയിൽനിന്ന് മൂലക്കല്ലും അവനിൽനിന്ന് കൂടാരത്തിന്റെ ആണിയും അവനിൽനിന്ന് യുദ്ധത്തിനുള്ള വില്ലും അവനിൽനിന്ന് ഓരോ അധിപതിയും വരും.
ZEC 10:5 അവർ യുദ്ധത്തിൽ ശത്രുക്കളെ ചെളിനിറഞ്ഞ വീഥികളിൽ ഇട്ടു മെതിക്കുന്ന വീരയോദ്ധാക്കളെപ്പോലെ ആയിരിക്കും. യഹോവ അവരോടുകൂടെ ഉള്ളതുകൊണ്ട്, അവർ ശത്രുക്കളുടെ കുതിരച്ചേവകരെ യുദ്ധത്തിൽ തോൽപ്പിക്കും.
ZEC 10:6 “ഞാൻ യെഹൂദാഗൃഹത്തെ ശക്തിപ്പെടുത്തും യോസേഫുഗൃഹത്തെ രക്ഷിക്കും. എനിക്ക് അവരോടു മനസ്സലിവുള്ളതുകൊണ്ട് ഞാൻ അവരെ യഥാസ്ഥാനപ്പെടുത്തും. ഞാൻ ഒരിക്കലും നിരസിക്കാത്തവരെപ്പോലെ അവർ ആയിരിക്കും; ഞാൻ അവരുടെ ദൈവമായ യഹോവയല്ലോ, ഞാൻ അവർക്ക് ഉത്തരമരുളും.
ZEC 10:7 എഫ്രയീമ്യർ വീരയോദ്ധാക്കളെപ്പോലെ ആകും അവരുടെ ഹൃദയത്തിൽ വീഞ്ഞിനാലെന്നപോലെ സന്തോഷമായിരിക്കും. അവരുടെ കുഞ്ഞുങ്ങൾ അതുകണ്ട് സന്തോഷിക്കും അവരുടെ ഹൃദയം യഹോവയിൽ സന്തോഷിക്കും.
ZEC 10:8 ഞാൻ അവർക്കു ചിഹ്നം കാണിച്ച് അവരെ അകത്തുവരുത്തും. കാരണം ഞാൻ അവരെ വീണ്ടെടുത്തിരിക്കുന്നു. അവർ പണ്ടത്തെപ്പോലെതന്നെ അസംഖ്യമായിരിക്കും.
ZEC 10:9 ഞാൻ അവരെ ജനതകൾക്കിടയിൽ ചിതറിച്ചുകളയുമെങ്കിലും വിദൂരദേശങ്ങളിൽ അവർ എന്നെ ഓർക്കും. അവരും അവരുടെ കുഞ്ഞുങ്ങളും ജീവിച്ചിരിക്കും, അവർ ഇസ്രായേലിലേക്കു മടങ്ങിവരും.
ZEC 10:10 ഞാൻ അവരെ ഈജിപ്റ്റിൽനിന്നു മടക്കിവരുത്തും അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും. ഞാൻ അവരെ ഗിലെയാദിലേക്കും ലെബാനോനിലേക്കും കൊണ്ടുപോകും, അവിടെ അവർക്കു സ്ഥലം മതിയാകുകയില്ല.
ZEC 10:11 അവർ കഷ്ടതയുടെ സമുദ്രത്തിലൂടെ കടക്കും; ഇളകിമറിയുന്ന സമുദ്രം ശാന്തമാകും. നൈലിന്റെ അഗാധതകൾ വരണ്ടുപോകും; അശ്ശൂരിന്റെ അഹങ്കാരം തകർക്കപ്പെടും ഈജിപ്റ്റിന്റെ ചെങ്കോൽ അവസാനിക്കും.
ZEC 10:12 ഞാൻ അവരെ യഹോവയിൽ ബലപ്പെടുത്തും അവിടത്തെ നാമത്തിൽ അവർ സുരക്ഷിതരായി ജീവിക്കും,” എന്ന് യഹോവയുടെ അരുളപ്പാട്.
ZEC 11:1 ലെബാനോനേ, നിന്റെ വാതിലുകൾ തുറക്കുക; അഗ്നി നിന്റെ ദേവദാരുക്കളെ ദഹിപ്പിക്കട്ടെ!
ZEC 11:2 സരളവൃക്ഷങ്ങളേ, വിലപിക്കുവിൻ; ദേവദാരുക്കൾ വീണുപോയി! ബാശാനിലെ കരുവേലകങ്ങളേ, വിലപിക്കുവിൻ; ഗാംഭീര്യമുള്ള വൃക്ഷങ്ങൾ നശിച്ചുപോയിരിക്കുന്നു; ഘോരവനവും വെട്ടിനിരത്തിയിരിക്കുന്നു.
ZEC 11:3 ഇടയന്മാരുടെ വിലാപം ശ്രദ്ധിക്കുക; അവരുടെ തഴച്ച മേച്ചിൽപ്പുറങ്ങൾ നശിച്ചുപോയിരിക്കുന്നു! സിംഹങ്ങളുടെ ഗർജനം ശ്രദ്ധിക്കുക; യോർദാനിലെ തഴച്ച കുറ്റിക്കാടുകൾ നശിച്ചുപോയിരിക്കുന്നു!
ZEC 11:4 എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ മേയിക്കുക.
ZEC 11:5 വാങ്ങുന്നവർ അവയെ കശാപ്പുചെയ്യുന്നു; എന്നാൽ ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു. അവയെ വിൽക്കുന്നവർ, ‘യഹോവയ്ക്കു സ്തോത്രം, ഞാൻ ധനികനായിരിക്കുന്നു’ എന്നു പറയുന്നു. അവരുടെ സ്വന്തം ഇടയന്മാർപോലും അവരോടു കരുണ കാണിക്കുന്നില്ല.
ZEC 11:6 ദേശത്തിലെ ജനങ്ങളോട് ഇനി കരുണയുണ്ടാകുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ ഓരോരുത്തരും അവരവരുടെ അയൽവാസികളുടെ പക്കലും രാജാവിന്റെ പക്കലും ഏൽപ്പിക്കും. അവർ ദേശത്തെ തകർക്കും, ഞാൻ അവരുടെ കരങ്ങളിൽനിന്ന് ആരെയും വിടുവിക്കുകയില്ല.”
ZEC 11:7 അങ്ങനെ ഞാൻ, അറക്കാൻ അടയാളപ്പെടുത്തിയ ആട്ടിൻകൂട്ടത്തെ, വിശേഷിച്ചു കൂട്ടത്തിൽ പീഡിപ്പിക്കപ്പെട്ടവയെ, മേയിച്ചു. പിന്നീട് ഞാൻ രണ്ടു കോൽ എടുത്തു, ഒന്നിനു “പ്രീതി,” എന്നും മറ്റേതിന് “ഒരുമ,” എന്നും പേരിട്ടു. അങ്ങനെ ഞാൻ കൂട്ടത്തെ മേയിച്ചു.
ZEC 11:8 ഒരു മാസത്തിനകം മൂന്ന് ഇടയന്മാരെ ഞാൻ ഒഴിവാക്കി. ആട്ടിൻകൂട്ടത്തിന് എന്നോട് വെറുപ്പുതോന്നി, എനിക്ക് അവരോടും മടുപ്പുതോന്നി.
ZEC 11:9 “ഞാൻ നിങ്ങളുടെ ഇടയൻ ആയിരിക്കുകയില്ല, ചാകുന്നവ ചാകട്ടെ, നശിക്കുന്നവ നശിക്കട്ടെ. ശേഷിച്ചിരിക്കുന്നവ പരസ്പരം മാംസം തിന്നട്ടെ,” എന്നു പറഞ്ഞു.
ZEC 11:10 പിന്നീടു ഞാൻ, പ്രീതി എന്നു പേരുള്ള കോലെടുത്തു; സകലരാജ്യങ്ങളോടും ചെയ്തിരുന്ന ഉടമ്പടി ലംഘിച്ചുകൊണ്ട് ഞാൻ അതിനെ ഒടിച്ചുകളഞ്ഞു.
ZEC 11:11 ആ ദിവസംതന്നെ അതു ലംഘിക്കപ്പെട്ടു. എന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന കൂട്ടത്തിലെ പീഡിതർ, അത് യഹോവയുടെ വചനംതന്നെ ആകുന്നു എന്നു തിരിച്ചറിഞ്ഞു.
ZEC 11:12 ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരിക; ഇല്ലെങ്കിൽ, തരേണ്ടതില്ല.” അങ്ങനെ അവർ എനിക്കു മുപ്പതു വെള്ളിക്കാശ് എന്റെ കൂലിയായി തന്നു.
ZEC 11:13 യഹോവ എന്നോട്, “അതു കുശവന് എറിഞ്ഞുകളയുക” എന്നു കൽപ്പിച്ചു—അതായിരുന്നു അവർ എന്നെ മതിച്ചവില! അങ്ങനെ ഞാൻ ആ മുപ്പതു വെള്ളിക്കാശെടുത്ത് യഹോവയുടെ ആലയത്തിൽ കുശവന് എറിഞ്ഞുകൊടുത്തു.
ZEC 11:14 പിന്നീട് ഞാൻ, ഒരുമ എന്ന എന്റെ രണ്ടാമത്തെ കോൽ എടുത്തു; ഇസ്രായേലും യെഹൂദയുംതമ്മിലുള്ള സാഹോദര്യത്തിന്റെ കോൽ ഒടിച്ചുകളഞ്ഞു.
ZEC 11:15 അപ്പോൾ യഹോവ എന്നോട് അരുളിച്ചെയ്തു: “നീ ഇനി ഭോഷനായ ഒരു ഇടയന്റെ ആയുധം എടുത്തുകൊള്ളുക.
ZEC 11:16 കാണാതെപോയതിനെ അന്വേഷിക്കാതെയും ഇളയതിനെ കരുതാതെയും മുറിവേറ്റതിനെ സുഖമാക്കാതെയും ആരോഗ്യമുള്ളതിനെ തീറ്റാതെയും ഇരിക്കുന്ന ഒരു ഇടയനെ ഞാൻ ദേശത്തിന്റെമേൽ എഴുന്നേൽപ്പിക്കാൻ പോകുന്നു. അവൻ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറി കളയുകയും ചെയ്യും.
ZEC 11:17 “ആട്ടിൻകൂട്ടത്തെ ഉപേക്ഷിച്ചുപോകുന്ന ഭോഷനായ ഇടയനു ഹാ കഷ്ടം! വാൾ അവന്റെ ഭുജത്തെയും വലത്തുകണ്ണിനെയും വെട്ടട്ടെ! അവന്റെ ഭുജം അശേഷം വരണ്ടും വലതുകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ!”
ZEC 12:1 ഒരു പ്രവചനം: ഇസ്രായേലിനെക്കുറിച്ച് യഹോവയുടെ അരുളപ്പാട്. ആകാശത്തെ വിരിക്കുകയും ഭൂമിക്ക് അടിസ്ഥാനമിടുകയും മനുഷ്യരുടെ ആത്മാക്കളെ അവരുടെ ഉള്ളിൽ രൂപപ്പെടുത്തുകയുംചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
ZEC 12:2 “ഞാൻ ജെറുശലേമിനെ അതിനുചുറ്റുമുള്ള സകലജനങ്ങളെയും ചാഞ്ചാടിക്കുന്ന ഒരു പാനപാത്രമാക്കും; യെഹൂദയും ജെറുശലേമും ഉപരോധിക്കപ്പെടും.
ZEC 12:3 ഭൂമിയിലെ സകലരാജ്യങ്ങളും അവൾക്കെതിരേ കൂടിവരുന്ന ആ ദിവസത്തിൽ, ഞാൻ ജെറുശലേമിനെ, സകലരാഷ്ട്രങ്ങൾക്കും ചലിപ്പിക്കാൻ കഴിയാത്ത ഒരു പാറയാക്കിമാറ്റും. അതിനെ ചലിപ്പിക്കാൻ ശ്രമിക്കുന്നവർ സ്വയം മുറിവേൽപ്പിക്കും.
ZEC 12:4 ആ ദിവസത്തിൽ, ഞാൻ സകലകുതിരകൾക്കും പരിഭ്രമംവരുത്തും; കുതിരച്ചേവകരെ ഭ്രാന്തുപിടിപ്പിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ യെഹൂദാഗൃഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കും; ഇതര രാഷ്ട്രങ്ങളുടെ കുതിരകൾക്കു ഞാൻ അന്ധത വരുത്തും.
ZEC 12:5 അപ്പോൾ യെഹൂദാഗോത്രത്തലവന്മാർ: ‘സൈന്യങ്ങളുടെ യഹോവ തങ്ങളുടെ ദൈവം ആയിരിക്കുന്നതുകൊണ്ട് ജെറുശലേംനിവാസികൾ ശക്തരായിരിക്കുന്നു,’ എന്നു ഹൃദയത്തിൽ പറയും.
ZEC 12:6 “ആ ദിവസത്തിൽ ഞാൻ യെഹൂദാഗോത്രത്തലവന്മാരെ വിറകിനിടയിൽ തീച്ചട്ടിപോലെയും, കറ്റകൾക്കിടയിൽ കത്തുന്ന പന്തംപോലെയും ആക്കും. അവർ വലത്തും ഇടത്തുമായി ചുറ്റുമുള്ള സകലജനത്തെയും നിശ്ശേഷം ഭസ്മീകരിക്കും. എന്നാൽ ജെറുശലേം സ്വസ്ഥാനത്ത് അതിലെ നിവാസികളുമായി സുരക്ഷിതരായിരിക്കും.
ZEC 12:7 “ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും അഭിമാനം യെഹൂദയുടെ അഭിമാനത്തെക്കാൾ ഉന്നതമാകാതിരിക്കേണ്ടിതിന് യഹോവ യെഹൂദാനിവാസികളെ ആദ്യം രക്ഷിക്കും.
ZEC 12:8 ആ ദിവസത്തിൽ യഹോവ ജെറുശലേംനിവാസികളെ സംരക്ഷിക്കും. അവരിൽ ഏറ്റവും ബലഹീനൻ ദാവീദിനെപ്പോലെയും ദാവീദുഗൃഹം ദൈവത്തെപ്പോലെയും അവരുടെമുമ്പിൽ നടക്കുന്ന യഹോവയുടെ ദൂതനെപ്പോലെയും ആയിരിക്കും.
ZEC 12:9 ആ ദിവസത്തിൽ ജെറുശലേമിനെ ആക്രമിക്കുന്ന സകലരാജ്യങ്ങളെയും ഞാൻ നശിപ്പിക്കാൻ ആരംഭിക്കും.
ZEC 12:10 “ഞാൻ, ദാവീദുഗൃഹത്തിന്മേലും ജെറുശലേംനിവാസികളിന്മേലും കൃപയുടെയും അഭയയാചനകളുടെയും ആത്മാവിനെ പകരും. അവർ എങ്കലേക്കു നോക്കും, അവർ കുത്തിയവങ്കലേക്കുതന്നെ. ഏകജാതനെക്കുറിച്ച് വിലപിക്കുന്നതുപോലെ അവനെക്കുറിച്ച് അവർ വിലപിക്കും, ആദ്യജാതനെക്കുറിച്ച് ദുഃഖിക്കുന്നതുപോലെ അവർ കയ്‌പോടെ ദുഃഖിക്കും.
ZEC 12:11 ആ ദിവസത്തിൽ, മെഗിദ്ദോസമതലത്തിലെ ഹദദ്-രിമ്മോനിലെ വിലാപംപോലെ, ജെറുശലേമിൽ മഹാവിലാപം ഉണ്ടാകും.
ZEC 12:12 ദേശം വിലപിക്കും; അവർ കുലംകുലമായി വിലപിക്കും, അവരുടെ ഭാര്യമാരും വിലപിക്കും: ദാവീദുഗൃഹത്തിലെ കുലങ്ങളും അവരുടെ ഭാര്യമാരും നാഥാൻഗൃഹത്തിലെ കുലവും അവരുടെ ഭാര്യമാരും വിലപിക്കും.
ZEC 12:13 ലേവിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും ശിമെയിഗൃഹത്തിന്റെ കുലവും അവരുടെ ഭാര്യമാരും
ZEC 12:14 ശേഷിച്ച എല്ലാ കുലങ്ങളും അവരുടെ ഭാര്യമാരും വിലപിക്കും.
ZEC 13:1 “ആ ദിവസത്തിൽ ദാവീദുഗൃഹത്തിന്റെയും ജെറുശലേംനിവാസികളുടെയും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവ തുറക്കപ്പെട്ടിരിക്കും.
ZEC 13:2 “ആ ദിവസത്തിൽ, വിഗ്രഹങ്ങളുടെ പേരുകൾ ഞാൻ ദേശത്തുനിന്നു നീക്കിക്കളയും, അവ പിന്നെ ഒരിക്കലും ഓർമിക്കപ്പെടുകയില്ല,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “ഞാൻ പ്രവാചകന്മാരെയും അശുദ്ധാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും.
ZEC 13:3 പിന്നെ ആരെങ്കിലും പ്രവചിക്കുന്നെങ്കിൽ അവനു ജന്മംനൽകിയ മാതാപിതാക്കൾ അവനോടു പറയും: ‘യഹോവയുടെ നാമത്തിൽ വ്യാജം പറഞ്ഞിരിക്കുകയാൽ നീ മരിക്കണം.’ അവൻ പ്രവചിക്കുമ്പോൾ അവന്റെ മാതാപിതാക്കൾതന്നെ അവനെ കുത്തും.
ZEC 13:4 “ആ ദിവസത്തിൽ ഓരോ പ്രവാചകനും തന്റെ പ്രവചനദർശനത്തെക്കുറിച്ച് ലജ്ജിക്കും. ചതിക്കേണ്ടതിന് അവർ പ്രവാചകന്റെ രോമമുള്ള അങ്കി ധരിക്കുകയുമില്ല.
ZEC 13:5 ‘ഞാൻ പ്രവാചകനല്ല, ഒരു കൃഷിക്കാരനത്രേ; എന്റെ യൗവനംമുതൽ ഒരാൾ എന്നെ വിലയ്ക്കു വാങ്ങിയിരിക്കുന്നു,’ എന്ന് ഓരോരുത്തരും പറയും.
ZEC 13:6 ആരെങ്കിലും അവനോട്: ‘നിന്റെ ശരീരത്തിൽ ഏറ്റിരിക്കുന്ന മുറിവുകൾ എന്ത്,’ എന്നു ചോദിച്ചാൽ, ‘എന്റെ സ്നേഹിതരുടെ വീട്ടിൽവെച്ച് എനിക്കേറ്റ മുറിവുകൾതന്നെ’ എന്ന് അവൻ ഉത്തരം പറയും.
ZEC 13:7 “വാളേ, എന്റെ ഇടയന്റെനേരേയും എന്റെ പ്രിയപുരുഷന്റെനേരേയും ഉണരുക!” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ഇടയനെ വെട്ടുക; ആടുകൾ ചിതറിപ്പോകും, ഞാൻ ചെറിയവരുടെനേർക്ക് എന്റെ കൈ തിരിക്കും.”
ZEC 13:8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സർവദേശത്തിലും മൂന്നിൽരണ്ടുഭാഗം ഛേദിക്കപ്പെട്ടു നശിച്ചുപോകും; എങ്കിലും അതിൽ മൂന്നിലൊരംശം ശേഷിച്ചിരിക്കും.
ZEC 13:9 ഈ മൂന്നിലൊരംശത്തെ ഞാൻ അഗ്നിയിൽക്കൂടി കടത്തും; ഞാൻ അവരെ വെള്ളിപോലെ സ്‌ഫുടംചെയ്യും സ്വർണംപോലെ അവരെ ശുദ്ധീകരിക്കും. അവർ എന്റെ നാമം വിളിച്ചപേക്ഷിക്കും ഞാൻ അവർക്ക് ഉത്തരമരുളും; ‘അവർ എന്റെ ജനം,’ എന്നു ഞാൻ പറയും ‘യഹോവ ഞങ്ങളുടെ ദൈവം’ എന്ന് അവരും പറയും.”
ZEC 14:1 യഹോവയുടെ ഒരു ദിവസം വരുന്നു; ജെറുശലേമേ, അന്നു നിന്റെ സമ്പത്തു കൊള്ളയടിക്കപ്പെടുകയും നിന്റെ മതിലുകൾക്കുള്ളിൽവെച്ചുതന്നെ അവ വിഭജിക്കപ്പെടുകയും ചെയ്യും.
ZEC 14:2 ജെറുശലേമിനെതിരേ യുദ്ധംചെയ്യാൻ ഞാൻ സകലരാജ്യങ്ങളെയും കൂട്ടിവരുത്തും; പട്ടണം പിടിക്കപ്പെടും, വീടുകൾ കൊള്ളയടിക്കപ്പെടും, സ്ത്രീകൾ ബലാൽക്കാരംചെയ്യപ്പെടും, പട്ടണവാസികളിൽ പകുതിപ്പേർ പ്രവാസത്തിലേക്കു പോകും. എന്നാൽ ശേഷിക്കുന്ന ജനം പട്ടണത്തിൽനിന്നു പോകേണ്ടിവരുകയില്ല.
ZEC 14:3 അപ്പോൾ യഹോവ, യുദ്ധദിനത്തിലെന്നപോലെ പുറത്തുവന്ന് ആ രാജ്യങ്ങളോടു യുദ്ധംചെയ്യും.
ZEC 14:4 ആ ദിവസത്തിൽ അവിടത്തെ കാൽ ജെറുശലേമിനു കിഴക്കുള്ള ഒലിവുമലയിൽ നിൽക്കും. അപ്പോൾ ഒലിവുമല കിഴക്കുപടിഞ്ഞാറായി, രണ്ടുഭാഗമായി പിളർന്നുപോകും. മലയുടെ ഒരുപകുതി വടക്കോട്ടും മറ്റേപകുതി തെക്കോട്ടും നീങ്ങിപ്പോകുന്നതിനാൽ നടുവിൽ ഒരു വലിയ താഴ്വര രൂപപ്പെടും.
ZEC 14:5 നിങ്ങൾ എന്റെ മലയുടെ താഴ്വരകളിലൂടെ ഓടിപ്പോകും, കാരണം ആ താഴ്വര ആസൽവരെ എത്തും. യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു ഭൂകമ്പത്തിൽനിന്നു നിങ്ങൾ ഓടിപ്പോയതുപോലെ നിങ്ങൾ ഓടിപ്പോകും. അപ്പോൾ എന്റെ ദൈവമായ യഹോവ വരും, അവിടത്തെ സകലവിശുദ്ധന്മാരോടുംകൂടി എഴുന്നള്ളും.
ZEC 14:6 ആ ദിവസത്തിൽ വെളിച്ചമോ തണുപ്പോ മൂടൽമഞ്ഞോ ഉണ്ടായിരിക്കുകയില്ല.
ZEC 14:7 അതു നിസ്തുലമായ ഒരു ദിവസം ആയിരിക്കും; അതിനു പകലോ രാത്രിയോ ഉണ്ടായിരിക്കുകയില്ല; യഹോവമാത്രം അറിയുന്ന ഒരു ദിവസം. സന്ധ്യയാകുമ്പോഴും വെളിച്ചമുണ്ടായിരിക്കും.
ZEC 14:8 ആ ദിവസത്തിൽ ജെറുശലേമിൽനിന്നുള്ള ജീവജലം പ്രവഹിക്കും; പകുതി കിഴക്ക് ഉപ്പുകടലിലേക്കും പകുതി പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രത്തിലേക്കും ഒഴുകും. അതു വേനൽക്കാലത്തും ശീതകാലത്തും ഉണ്ടാകും.
ZEC 14:9 യഹോവ സകലഭൂമിക്കും രാജാവായിരിക്കും. ആ ദിവസത്തിൽ അവിടന്ന് ഏകകർത്താവും അവിടത്തെ നാമം ഏകനാമവും ആയിരിക്കും.
ZEC 14:10 ദേശംമുഴുവനും, ഗേബാമുതൽ ജെറുശലേമിനു തെക്ക് രിമ്മോൻവരെ അരാബാപോലെ വിശാലമായ സമഭൂമിയായിത്തീരും. എന്നാൽ ജെറുശലേം അതിന്റെ സ്ഥാനത്തുതന്നെ ഉയർന്നിരിക്കും. ബെന്യാമീൻകവാടംമുതൽ ആദ്യത്തെ കവാടത്തിന്റെ സ്ഥാനംവരെയും കോൺകവാടംവരെയും ഹനനേൽഗോപുരംമുതൽ രാജാവിന്റെ മുന്തിരിച്ചക്കുകൾവരെയും മാറ്റമൊന്നും സംഭവിക്കുകയില്ല.
ZEC 14:11 അതിൽ ആൾപ്പാർപ്പുണ്ടാകും; പിന്നീടൊരിക്കലും അതു നശിപ്പിക്കപ്പെടുകയില്ല. ജെറുശലേം സുരക്ഷിതമായിരിക്കും.
ZEC 14:12 ജെറുശലേമിനോടു യുദ്ധംചെയ്യുന്ന സകലരാജ്യങ്ങളിലേക്കും യഹോവ അയയ്ക്കുന്ന ഒരു ബാധ ഇതായിരിക്കും: അവർ നിൽക്കുമ്പോൾത്തന്നെ അവരുടെ ത്വക്ക് അഴുകും; കൺതടത്തിൽത്തന്നെ അവരുടെ കണ്ണു ചീഞ്ഞഴുകും; വായ്ക്കുള്ളിൽത്തന്നെ അവരുടെ നാവും അഴുകിപ്പോകും.
ZEC 14:13 ആ ദിവസത്തിൽ, യഹോവ ജനത്തിന്മേൽ മഹാപരിഭ്രമം അയയ്ക്കും. ഒരാൾ മറ്റൊരാളുടെ കൈക്കുപിടിച്ചുനിർത്തി പരസ്പരം ആക്രമിക്കും.
ZEC 14:14 യെഹൂദയും ജെറുശലേമിൽ യുദ്ധംചെയ്യും. ചുറ്റുമുള്ള സകലരാജ്യങ്ങളുടെയും സർവസമ്പത്തും, സ്വർണവും വെള്ളിയും വസ്ത്രവും വലിയ അളവിൽ ശേഖരിക്കപ്പെടും.
ZEC 14:15 അവരുടെ പാളയത്തിലെ കുതിരകൾ, കോവർകഴുതകൾ, ഒട്ടകങ്ങൾ, കഴുതകൾ എന്നിങ്ങനെയുള്ള സകലമൃഗങ്ങളും ഈ ബാധയാൽ സംഹരിക്കപ്പെടും.
ZEC 14:16 ജെറുശലേമിനെ ആക്രമിച്ച സകലരാജ്യങ്ങളിലും യുദ്ധം അതിജീവിച്ചവർ വർഷംതോറും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കുന്നതിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനും കയറിവരും.
ZEC 14:17 സൈന്യങ്ങളുടെ യഹോവയായ രാജാവിനെ ആരാധിക്കാൻ ഭൂമിയിലെ ഏതെങ്കിലുമൊരു ജനവിഭാഗം ജെറുശലേമിലേക്കു കയറിച്ചെല്ലാതിരുന്നാൽ അവർക്കു മഴ ഉണ്ടാകുകയില്ല.
ZEC 14:18 ഈജിപ്റ്റിലെ ജനം കയറിച്ചെന്ന് അതിൽ പങ്കെടുക്കാതിരുന്നാൽ അവർക്കും മഴ ഉണ്ടാകുകയില്ല. കൂടാരപ്പെരുന്നാൾ ആഘോഷിക്കാൻ പോകാത്ത രാജ്യങ്ങളുടെമേൽ യഹോവ വരുത്തുന്ന ബാധ അവരുടെമേലും വരുത്തും.
ZEC 14:19 ഈജിപ്റ്റിനും കൂടാരപ്പെരുന്നാൾ ആഘോഷിക്കുന്നതിനു കയറിച്ചെല്ലാത്ത എല്ലാ രാജ്യങ്ങൾക്കും ശിക്ഷ ഇതുതന്നെയായിരിക്കും.
ZEC 14:20 ആ ദിവസത്തിൽ, കുതിരകളുടെ മണികളിൽ, “യഹോവയ്ക്കു വിശുദ്ധം” എന്നു കൊത്തിയിരിക്കും. യഹോവയുടെ ആലയത്തിലെ കലങ്ങൾ, യാഗപീഠത്തിന്റെ മുമ്പിലുള്ള കലശങ്ങൾപോലെ വിശുദ്ധമായിരിക്കും.
ZEC 14:21 ജെറുശലേമിലും യെഹൂദയിലുമുള്ള സകലപാത്രവും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും. യാഗം കഴിക്കാൻ വരുന്നവർ പാത്രങ്ങളിൽ ചിലതെടുത്ത് അതിൽ പാചകംചെയ്യും. ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകുകയില്ല.
MAL 1:1 ഒരു പ്രവചനം: മലാഖി പ്രവാചകനിലൂടെ ഇസ്രായേലിനു യഹോവ നൽകിയ അരുളപ്പാട്.
MAL 1:2 “ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു, ‘എങ്ങനെയാണ് അവിടന്നു ഞങ്ങളെ സ്നേഹിച്ചത്?’ ” യഹോവ ഉത്തരമരുളി: “ഏശാവ് യാക്കോബിന്റെ സഹോദരനായിരുന്നല്ലോ? എന്നിട്ടും ഞാൻ യാക്കോബിനെ സ്നേഹിച്ചു.
MAL 1:3 എന്നാൽ ഏശാവിനെ ഞാൻ വെറുത്തു. ഞാൻ അവന്റെ പർവതങ്ങളെ തരിശുനിലമാക്കി, അവന്റെ അവകാശത്തെ മരുഭൂമിയിലെ കുറുനരികൾക്ക് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നു.”
MAL 1:4 “ഞങ്ങൾ തകർക്കപ്പെട്ടിരിക്കുന്നു, എങ്കിലും ഞങ്ങളുടെ നഷ്ടശിഷ്ടങ്ങളെ ഞങ്ങൾ പുതുക്കിപ്പണിയും,” എന്ന് ഏദോം പറയുന്നു. എന്നാൽ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുകളയും; അവർ ദുഷ്ടതയുടെ ദേശമെന്നും യഹോവയുടെ കോപം എന്നേക്കും വഹിക്കുന്ന ജനതയെന്നും പേരുവിളിക്കപ്പെടും.
MAL 1:5 സ്വന്തം കണ്ണുകൊണ്ടുതന്നെ ഇതു കണ്ടിട്ട്, ‘യഹോവ വലിയവൻ, ഇസ്രായേലിന്റെ അതിരിനും അപ്പുറത്തോളംതന്നെ!’ എന്നു നിങ്ങൾ പറയും.
MAL 1:6 “പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു. “എന്റെ നാമത്തോട് ആദരവുപുലർത്താത്ത പുരോഹിതന്മാരേ, നിങ്ങൾ എന്നോടു ചോദിക്കുന്നു, ‘എങ്ങനെയാണ് ഞങ്ങൾ അങ്ങയുടെ നാമം മലിനമാക്കിയത്?’
MAL 1:7 “നിങ്ങൾ എന്റെ യാഗപീഠത്തിൽ മലിനഭോജനം അർപ്പിക്കുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു: ‘ഏതിനാൽ ഞങ്ങൾ അങ്ങയെ മലിനമാക്കി?’ “യഹോവയുടെ മേശ ആദരവ് അർഹിക്കാത്തത് എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.
MAL 1:8 നിങ്ങൾ കണ്ണുപൊട്ടിയ മൃഗങ്ങളെ യാഗത്തിനു കൊണ്ടുവരുമ്പോൾ, അതു നിന്ദ്യമല്ലേ? മുടന്തും ദീനവുമുള്ളതിനെ കാഴ്ചവെച്ചാൽ, അതും നിന്ദ്യമല്ലേ? ഇവ നീ ദേശാധിപതികൾക്കു കാഴ്ചവെച്ചാൽ അവർ നിന്നോടു പ്രസാദിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
MAL 1:9 “ആകയാൽ ദൈവം നമ്മോടു കരുണ കാണിക്കത്തക്കവിധം അവിടത്തെ പ്രസാദിപ്പിച്ചുകൊൾവിൻ. ഇത്തരം യാഗം അർപ്പിച്ചാൽ അവിടന്ന് നിന്നോടു പ്രീതി കാണിക്കുമോ?” എന്നു സൈന്യങ്ങളുടെ യഹോവ ചോദിക്കുന്നു.
MAL 1:10 “നിങ്ങൾ എന്റെ യാഗപീഠത്തിൽ വ്യർഥമായി തീ കത്തിക്കാതിരിക്കാൻ നിങ്ങളിലൊരുവൻ വാതിൽ അടച്ചിരുന്നെങ്കിൽ! നിങ്ങളിൽ എനിക്കു പ്രസാദമില്ല. നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ ഒരു വഴിപാടും സ്വീകരിക്കുകയുമില്ല,” എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 1:11 “സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമായിരിക്കും. എല്ലായിടത്തും എന്റെ നാമത്തിനു ധൂപവും നിർമലമായ വഴിപാടും അർപ്പിക്കപ്പെടുന്നു. കാരണം എന്റെ നാമം ജനതകളുടെയിടയിൽ ഉന്നതമാണ്,” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 1:12 “ ‘കർത്താവിന്റെ മേശയെക്കുറിച്ച്, അത് നിന്ദ്യം,’ എന്നും ‘അതിലെ ഭോജ്യത്തെ മലിനം,’ എന്നും നിങ്ങൾ പറയുന്നതിനാൽ നിങ്ങൾ എന്റെ നാമം അശുദ്ധമാക്കുന്നു.
MAL 1:13 ‘എന്തൊരു മടുപ്പ്,’ എന്നു പറഞ്ഞ് അതിനെതിരേ ചീറിയടുക്കുകയും ചെയ്യുന്നു. എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “മുറിവേറ്റവയും മുടന്തുള്ളവയും രോഗം ബാധിച്ചവയുമായ മൃഗങ്ങളെ നിങ്ങൾ കൊണ്ടുവന്ന് യാഗമർപ്പിക്കുമ്പോൾ നിങ്ങളുടെ കരങ്ങളിൽനിന്ന് ഞാൻ അതു സ്വീകരിക്കണമോ,” എന്ന് യഹോവ ചോദിക്കുന്നു.
MAL 1:14 “തന്റെ ആട്ടിൻപറ്റത്തിൽ ഊനമില്ലാത്ത ഒരു ആൺ ഉണ്ടായിരിക്കുകയും അതിനെ കർത്താവിനു നേർന്നിട്ട്, ഊനമുള്ള തള്ളയെ കർത്താവിനു യാഗം കഴിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ. ഞാൻ മഹാരാജാവല്ലോ, ജനതകളുടെ ഇടയിൽ എന്റെ നാമം ഭയപ്പെടേണ്ടതാണ്,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 2:1 “ഇപ്പോൾ പുരോഹിതന്മാരേ, ഈ ആജ്ഞ നിങ്ങളോടാകുന്നു.
MAL 2:2 നിങ്ങൾ എന്നെ ശ്രദ്ധിക്കാതെയും എന്റെ നാമത്തിനുതക്ക മഹത്ത്വം നൽകാൻ മനസ്സുവെക്കാതെയുമിരുന്നാൽ, നിങ്ങളുടെമേൽ ശാപം അയച്ചു നിങ്ങളുടെ അനുഗ്രഹങ്ങളെ ഞാൻ ശാപം ആക്കും.” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു, അതേ, നിങ്ങൾ എന്നെ മഹത്ത്വപ്പെടുത്താൻ മനസ്സുവെക്കാതെ ഇരിക്കുന്നതിനാൽ ഞാൻ ഇപ്പോൾത്തന്നെ ശപിച്ചുമിരിക്കുന്നു.
MAL 2:3 “നിങ്ങൾനിമിത്തം ഞാൻ നിങ്ങളുടെ സന്തതികളെ ശാസിക്കും; നിങ്ങളുടെ ഉത്സവബലികളിലെ ചാണകംതന്നെ നിങ്ങളുടെ മുഖത്തു ഞാൻ വിതറും, നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകുകയും ചെയ്യും.
MAL 2:4 ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിൽക്കേണ്ടതിനാണ് ഈ ആജ്ഞ ഞാൻ നിങ്ങൾക്കു നൽകിയിരിക്കുന്നതെന്ന് അങ്ങനെ നിങ്ങൾ അറിയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 2:5 “എന്റെ ഉടമ്പടി അവനോടൊപ്പം ഉണ്ടായിരുന്നു, ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടി ആയിരുന്നു; അവൻ ഭയപ്പെടേണ്ടതിന് ഞാൻ അവ അവനു നൽകി. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തിൽ വിറയ്ക്കുകയും ചെയ്തു.
MAL 2:6 സത്യമായ ഉപദേശം അവന്റെ വായിൽ ഉണ്ടായിരുന്നു. അവന്റെ അധരത്തിൽ ഒരുതെറ്റും കണ്ടെത്തിയില്ല. സമാധാനത്തിലും പരമാർഥതയിലും അവൻ എന്നോടൊപ്പം നടന്നു. പലരെയും പാപത്തിൽനിന്നു പിന്തിരിപ്പിച്ചു.
MAL 2:7 “പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകുകയാൽ അദ്ദേഹം തന്റെ അധരത്തിൽ പരിജ്ഞാനം സൂക്ഷിച്ചുവെക്കേണ്ടതാകുന്നു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് ജനം പ്രബോധനം നേടുന്നു.
MAL 2:8 എന്നാൽ നിങ്ങൾ വഴിതെറ്റി, നിങ്ങളുടെ ഉപദേശങ്ങൾ അനേകർക്ക് ഇടർച്ചയായിത്തീർന്നിരിക്കുന്നു; നിങ്ങൾ ലേവിയുമായുള്ള ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്ന്,” സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 2:9 “അങ്ങനെ നിങ്ങൾ എന്റെ നിർദേശങ്ങൾ വിട്ടുമാറി ന്യായപാലനത്തിൽ പക്ഷഭേദം കാണിച്ചതുകൊണ്ട് ഞാൻ നിങ്ങളെ സകലജനത്തിന്റെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരുമാക്കിയിരിക്കുന്നു.”
MAL 2:10 നമുക്കെല്ലാവർക്കും ഒരു പിതാവല്ലേ ഉള്ളത്? ഒരു ദൈവംതന്നെയല്ലേ നമ്മെ സൃഷ്ടിച്ചത്? നാം പരസ്പരം അവിശ്വസ്തരായിരിക്കുന്നതിലൂടെ എന്തിനു നമ്മുടെ പിതാക്കന്മാരുടെ ഉടമ്പടിയെ അശുദ്ധമാക്കുന്നു?
MAL 2:11 യെഹൂദാ അവിശ്വസ്തത കാണിച്ചിരിക്കുന്നു. ജെറുശലേമിലും ഇസ്രായേലിലും മ്ലേച്ഛത പ്രവർത്തിച്ചിരിക്കുന്നു. ഒരു അന്യദേവന്റെ മകളെ വിവാഹംചെയ്തതിലൂടെ യഹോവയ്ക്കു പ്രിയപ്പെട്ട അവിടത്തെ വിശുദ്ധമന്ദിരത്തെ യെഹൂദാ അശുദ്ധമാക്കിയിരിക്കുന്നു.
MAL 2:12 ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ, അയാൾ ആരായിരുന്നാലും, യഹോവയ്ക്ക് യാഗമർപ്പിക്കുന്ന വ്യക്തി ആയിരുന്നാൽപോലും, സൈന്യങ്ങളുടെ യഹോവ അയാളെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് ഛേദിച്ചുകളയും.
MAL 2:13 നിങ്ങൾ മറ്റൊന്നുകൂടെ ചെയ്യുന്നു: നിങ്ങൾ യഹോവയുടെ യാഗപീഠത്തെ കണ്ണുനീർപ്രളയത്തിൽ മുക്കുന്നു. കാരണം അവിടന്നു നിങ്ങളുടെ വഴിപാടു കടാക്ഷിക്കുകയോ നിങ്ങളുടെ കരങ്ങളിൽനിന്ന് പ്രസാദമുള്ളതു സ്വീകരിക്കുകയോ ചെയ്യുന്നില്ല.
MAL 2:14 “അത് എന്തുകൊണ്ട്,” എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയുംതമ്മിലുള്ള ഉടമ്പടിക്ക് യഹോവ സാക്ഷിയായിരുന്നു എന്നതുകൊണ്ടുതന്നെ. അവൾ നിന്റെ ജീവിതപങ്കാളിയും വിവാഹഉടമ്പടിയിലൂടെ നിന്റെ ഭാര്യയുമായിരുന്നിട്ടും നീ അവളോട് അവിശ്വസ്തത കാണിച്ചു.
MAL 2:15 ഏകദൈവമല്ലേ നിന്നെ സൃഷ്ടിച്ചത്? ശരീരംകൊണ്ടും ആത്മാവുകൊണ്ടും നീ അവിടത്തെ വകയല്ലേ? ഈ ഏകദൈവം എന്താണ് നിന്നിൽ അന്വേഷിക്കുന്നത്? ദൈവഹിതപ്രകാരമുള്ള ഒരു സന്തതിയെത്തന്നെ. അതിനാൽ സൂക്ഷിച്ചുകൊള്ളുക; നിന്റെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാണിക്കരുത്.
MAL 2:16 ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ വിവാഹമോചനത്തെ വെറുക്കുന്നു, അതു ചെയ്യുന്നവൻ, മനുഷ്യൻ വസ്ത്രംകൊണ്ടെന്നപോലെ അതിക്രമംകൊണ്ടു തന്നെത്തന്നെ മൂടുന്നു” എന്ന് സൈന്യങ്ങളുടെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു. അതുകൊണ്ട് ആത്മാവിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക: അവിശ്വസ്തത കാണിക്കുകയും അരുത്.
MAL 2:17 നിങ്ങളുടെ വാക്കുകൾകൊണ്ടു നിങ്ങൾ യഹോവയെ മുഷിപ്പിക്കുന്നു. എന്നാൽ നിങ്ങൾ, “ഞങ്ങൾ എങ്ങനെയാണ് അവിടത്തെ മുഷിപ്പിക്കുന്നത്?” എന്നു ചോദിക്കുന്നു. “ദോഷം പ്രവർത്തിക്കുന്ന ഏവരും യഹോവയുടെമുമ്പിൽ നല്ലവരാണ്, അവിടന്ന് അവരിൽ പ്രസാദിക്കുന്നു,” അല്ലെങ്കിൽ “നീതിയുടെ ദൈവം എവിടെ?” എന്നു നിങ്ങൾ പറയുന്നതിനാൽത്തന്നെ.
MAL 3:1 “ഇതാ, എനിക്കുമുമ്പേ വഴിയൊരുക്കേണ്ടതിന് ഞാൻ എന്റെ സന്ദേശവാഹകനെ അയയ്ക്കും. നിങ്ങൾ അന്വേഷിക്കുന്ന കർത്താവ് പെട്ടെന്നുതന്നെ തന്റെ ആലയത്തിലേക്ക് വരും; നിങ്ങൾ ഇഷ്ടപ്പെടുന്നവനായ ഉടമ്പടിയുടെ ദൂതൻ വരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 3:2 എന്നാൽ അവിടത്തെ വരവിന്റെ ദിവസത്തെ ആർക്ക് അതിജീവിക്കാൻ കഴിയും? അവിടന്നു പ്രത്യക്ഷനാകുമ്പോൾ ആർക്ക് അവിടത്തെ മുമ്പിൽ നിൽക്കാൻ കഴിയും? കാരണം അവിടന്ന് ഉലയിലെ അഗ്നിപോലെയും അലക്കുകാരന്റെ കാരംപോലെയും ആയിരിക്കും.
MAL 3:3 വെള്ളി ഉലയിൽ ശുദ്ധിവരുത്തുന്നവനെപ്പോലെ അവിടന്ന് ലേവിപുത്രന്മാരെ ശുദ്ധീകരിക്കും, സ്വർണംപോലെയും വെള്ളിപോലെയും അവിടന്ന് അവരെ നിർമലീകരിക്കും. അങ്ങനെ അവർ ഒരിക്കൽക്കൂടി യഹോവയ്ക്ക് നീതിയിൽ യാഗങ്ങൾ അർപ്പിക്കുന്നവരായിത്തീരും.
MAL 3:4 അപ്പോൾ യെഹൂദയുടെയും ജെറുശലേമിന്റെയും വഴിപാട് പുരാതനകാലത്തു കഴിഞ്ഞുപോയ ദിവസങ്ങൾപോലെ യഹോവയ്ക്കു പ്രസാദകരമാകും.
MAL 3:5 “ഞാൻ നിന്നെ വിസ്തരിക്കുന്നതിനായി അടുത്തുവരും. ആഭിചാരകർ, വ്യഭിചാരികൾ, കള്ളശപഥംചെയ്യുന്നവർ. വേലക്കാരെ കൂലിയിൽ വഞ്ചിക്കുന്നവർ, വിധവകളെയും അനാഥരെയും പീഡിപ്പിക്കുന്നവർ, എന്നെ ഭയപ്പെടാതെ പ്രവാസികളുടെ ന്യായം മറിച്ചുകളയുന്നവർ എന്നിവർക്കെല്ലാം എതിരേ ഞാൻ ഉടൻതന്നെ സാക്ഷ്യംപറയും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 3:6 “യഹോവയായ ഞാൻ മാറ്റമില്ലാത്തവൻ. അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങൾ മുടിഞ്ഞുപോകാതിരിക്കുന്നു.
MAL 3:7 നിങ്ങളുടെ പൂർവികരുടെ കാലംമുതൽ എന്റെ ഉത്തരവുകളിൽനിന്ന് നിങ്ങൾ വ്യതിചലിച്ചു; അവയെ പ്രമാണിച്ചതുമില്ല. എന്റെ അടുക്കലേക്ക് മടങ്ങിവരുക, അപ്പോൾ ഞാൻ നിങ്ങളുടെ അടുക്കലേക്കു മടങ്ങിവരും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. “ ‘എന്നാൽ ഞങ്ങൾ എങ്ങനെയാണ് മടങ്ങിവരേണ്ടത്?’ എന്നു നിങ്ങൾ ചോദിക്കുന്നു.
MAL 3:8 “മനുഷ്യൻ ദൈവത്തെ കൊള്ളയടിക്കുമോ? എന്നാൽ നിങ്ങൾ എന്നെ കൊള്ളചെയ്യുന്നു. “എന്നാൽ നിങ്ങൾ ചോദിക്കുന്നു: എങ്ങനെയാണു ഞങ്ങൾ അങ്ങയെ കൊള്ളചെയ്യുന്നത്? “ദശാംശങ്ങളിലും വഴിപാടുകളിലുംതന്നെ.
MAL 3:9 നിങ്ങൾ മുഴുവൻ ജനതയും എന്നെ കൊള്ളയിടുന്നതുകൊണ്ട് ശാപഗ്രസ്തരാണ്.
MAL 3:10 എന്റെ ആലയത്തിൽ ആഹാരം ഉണ്ടായിരിക്കേണ്ടതിനു നിങ്ങൾ ദശാംശം മുഴുവൻ കലവറയിലേക്കു കൊണ്ടുവരിക. ഞാൻ നിങ്ങൾക്കായി സ്വർഗകവാടങ്ങൾ തുറന്നു സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹങ്ങൾ വർഷിക്കുകയില്ലയോ? എന്നെ ഇതിനാൽ പരീക്ഷിക്കുക,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 3:11 “നിങ്ങളുടെ വിളകളെ നശിപ്പിക്കാതവണ്ണം ഞാൻ കീടങ്ങളെ തടയും. നിങ്ങളുടെ മുന്തിരിത്തോപ്പുകളിൽനിന്ന് ഫലം ലഭിക്കാതെ പോകുകയുമില്ല,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 3:12 “നിങ്ങൾ മനോഹരമായ ഒരു ദേശം ആയിത്തീർന്നിരിക്കുകയാൽ സകലജനതകളും നിങ്ങളെ അനുഗൃഹീതർ എന്നു വിളിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 3:13 “നിങ്ങൾ എനിക്കെതിരേ മോശമായ കാര്യങ്ങൾ സംസാരിക്കുന്നു,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “എന്നിട്ടും നിങ്ങൾ, ‘എന്താണ് ഞങ്ങൾ അങ്ങേക്കെതിരേ പറഞ്ഞത്?’ എന്നു ചോദിക്കുന്നു.
MAL 3:14 “ ‘ദൈവത്തെ സേവിക്കുന്നത് വ്യർഥമാണ്. സൈന്യങ്ങളുടെ യഹോവയുടെ കാര്യം അന്വേഷിച്ച്, അവിടത്തെ മുമ്പാകെ ദുഃഖാചരണം നടത്തുന്നവരെപ്പോലെ നടക്കുന്നതുകൊണ്ട് എന്തു പ്രയോജനം?’ എന്നു നിങ്ങൾ പറഞ്ഞു.
MAL 3:15 ‘എന്നാൽ ഇപ്പോൾ അഹങ്കാരികളെ ഞങ്ങൾ അനുഗൃഹീതർ എന്നു വിളിക്കുന്നു. ദുഷ്കർമികൾ അഭിവൃദ്ധിപ്രാപിക്കുന്നു; മാത്രമല്ല, അവർ ദൈവത്തെ വെല്ലുവിളിച്ചാലും ശിക്ഷിക്കപ്പെടാതെ പോകുകയും ചെയ്യുന്നു,’ എന്നു നിങ്ങൾ പറയുന്നു.”
MAL 3:16 എന്നാൽ, യഹോവാഭക്തർ പരസ്പരം സംസാരിച്ചു, യഹോവ ശ്രദ്ധയോടെ കേട്ടു. യഹോവയെ ഭയപ്പെടുന്നവർക്കും അവിടത്തെ നാമം ബഹുമാനിക്കുന്നവർക്കുംവേണ്ടി അവിടത്തെ സന്നിധിയിൽ ഒരു സ്മരണയുടെ ചുരുൾ എഴുതിവെച്ചിരിക്കുന്നു.
MAL 3:17 സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഉണ്ടാക്കാനുള്ള ദിവസത്തിൽ അവർ എനിക്ക് ഒരു അവകാശനിക്ഷേപമായിരിക്കും. പിതാവ് തനിക്കു ശുശ്രൂഷചെയ്യുന്ന പുത്രനെ കരുണയോടെ സംരക്ഷിക്കുന്നതുപോലെ ഞാൻ അവരെ സംരക്ഷിക്കും.
MAL 3:18 അപ്പോൾ നീതിനിഷ്ഠരും ദുഷ്ടരും തമ്മിലും ദൈവത്തെ സേവിക്കുന്നവരും സേവിക്കാത്തവരും തമ്മിലുമുള്ള വ്യത്യാസം നിങ്ങൾ വീണ്ടും കാണും.
MAL 4:1 “സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു: ഇതാ ആ ദിവസം വരുന്നു; അത് ചൂളപോലെ കത്തും. അന്ന് അഹങ്കാരികളും എല്ലാ ദുഷ്ടരും വൈക്കോൽക്കുറ്റിപോലെയാകും. വരാനുള്ള ആ ദിവസം, വേരോ ശാഖകളോ ശേഷിപ്പിച്ചുകളയാതെ അവരെയെല്ലാം ദഹിപ്പിച്ചുകളയും.
MAL 4:2 എന്നാൽ എന്റെ നാമം ഭയപ്പെടുന്ന നിങ്ങൾക്കുവേണ്ടി നീതിസൂര്യൻ തന്റെ ചിറകിൽ രോഗശാന്തിയുമായി ഉദിക്കും. നിങ്ങൾ തൊഴുത്തിൽനിന്ന് വരുന്ന കാളക്കിടാക്കളെപ്പോലെ തുള്ളിച്ചാടി പുറപ്പെട്ടുവരും.
MAL 4:3 ഞാൻ പ്രവർത്തിക്കാനിരിക്കുന്ന ആ ദിവസത്തിൽ ദുഷ്ടരെ നിങ്ങൾ ചവിട്ടിമെതിക്കും. അവർ നിങ്ങളുടെ കാൽച്ചുവട്ടിൽ ചാരം ആയിരിക്കും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
MAL 4:4 “ഹോരേബിൽവെച്ച് എല്ലാ ഇസ്രായേലിനുംവേണ്ടി ഞാൻ എന്റെ ദാസനായ മോശയ്ക്കു നൽകിയ ന്യായപ്രമാണവും ഉത്തരവുകളും നിയമങ്ങളും ഓർത്തുകൊള്ളുക.
MAL 4:5 “യഹോവയുടെ മഹത്തും ഭയങ്കരവുമായ ദിവസം വരുന്നതിനുമുമ്പ്, ഞാൻ നിങ്ങൾക്കായി ഏലിയാപ്രവാചകനെ അയയ്ക്കും.
MAL 4:6 അദ്ദേഹം വന്നു ദേശത്തെ ശാപംകൊണ്ടു നശിപ്പിക്കാതിരിക്കേണ്ടതിന്, അവൻ പിതാക്കൻമാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം പിതാക്കന്മാരോടും അനുരഞ്ജിപ്പിക്കും.”
MAT 1:1 അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രൻ യേശുക്രിസ്തുവിന്റെ വംശാവലി:
MAT 1:2 അബ്രാഹാമിൽനിന്ന് യിസ്ഹാക്ക് ജനിച്ചു യിസ്ഹാക്കിൽനിന്ന് യാക്കോബ് ജനിച്ചു യാക്കോബിൽനിന്ന് യെഹൂദയും അദ്ദേഹത്തിന്റെ സഹോദരന്മാരും ജനിച്ചു.
MAT 1:3 യെഹൂദയായിരുന്നു താമാർ പ്രസവിച്ച പാരെസിന്റെയും സേരയുടെയും പിതാവ്. പാരെസിൽനിന്ന് ഹെസ്രോം ജനിച്ചു ഹെസ്രോമിൽനിന്ന് ആരാം ജനിച്ചു.
MAT 1:4 ആരാമിൽനിന്ന് അമ്മീനാദാബും അമ്മീനാദാബിൽനിന്ന് നഹശോനും ജനിച്ചു. നഹശോനിൽനിന്ന് സൽമോൻ ജനിച്ചു.
MAT 1:5 സൽമോനായിരുന്നു രാഹാബ് പ്രസവിച്ച ബോവസിന്റെ പിതാവ്. ബോവസ്-രൂത്ത് ദമ്പതികളുടെ പുത്രനാണ് ഓബേദ്; ഓബേദിൽനിന്ന് യിശ്ശായി ജനിച്ചു.
MAT 1:6 യിശ്ശായിയാണ് ദാവീദുരാജാവിന്റെ പിതാവ്. ദാവീദ് ശലോമോന്റെ പിതാവ്, ശലോമോന്റെ അമ്മ ഊരിയാവിന്റെ വിധവ (ബേത്ത്-ശേബ) ആയിരുന്നു.
MAT 1:7 ശലോമോനിൽനിന്ന് രെഹബ്യാം ജനിച്ചു. രെഹബ്യാമിൽനിന്ന് അബീയാവും അബീയാവിൽനിന്ന് ആസായും ജനിച്ചു.
MAT 1:8 ആസായിൽനിന്ന് യോശാഫാത്ത് ജനിച്ചു യോശാഫാത്തിൽനിന്ന് യോരാം ജനിച്ചു യോരാമിൽനിന്ന് ഉസ്സീയാവും ജനിച്ചു.
MAT 1:9 ഉസ്സീയാവിൽനിന്ന് യോഥാം ജനിച്ചു. യോഥാമിൽനിന്ന് ആഹാസും ആഹാസിൽനിന്ന് ഹിസ്കിയാവും ജനിച്ചു.
MAT 1:10 ഹിസ്കിയാവ് മനശ്ശെയുടെ പിതാവ്, മനശ്ശെ ആമോന്റെ പിതാവ്, ആമോൻ യോശിയാവിന്റെ പിതാവ്.
MAT 1:11 യോശിയാവിന്റെ മകൻ യെഖൊന്യാവും അയാളുടെ സഹോദരന്മാരും ജനിച്ചത് ബാബേൽ പ്രവാസകാലഘട്ടത്തിലായിരുന്നു.
MAT 1:12 ബാബേൽ പ്രവാസത്തിനുശേഷം യെഖൊന്യാവിനു ജനിച്ച മകനാണ് ശലഥിയേൽ ശലഥിയേലിൽനിന്ന് സെരൂബ്ബാബേൽ ജനിച്ചു.
MAT 1:13 സെരൂബ്ബാബേലിൽനിന്ന് അബീഹൂദ് ജനിച്ചു അബീഹൂദിൽനിന്ന് എല്യാക്കീമും എല്യാക്കീമിൽനിന്ന് ആസോരും ജനിച്ചു.
MAT 1:14 ആസോരിൽനിന്ന് സാദോക്ക് ജനിച്ചു. സാദോക്കിൽനിന്ന് ആഖീമും ആഖീമിൽനിന്ന് എലീഹൂദും ജനിച്ചു.
MAT 1:15 എലീഹൂദ് എലീയാസറിന്റെ പിതാവായിരുന്നു. എലീയാസറിൽനിന്ന് മത്ഥാനും മത്ഥാനിൽനിന്ന് യാക്കോബും ജനിച്ചു.
MAT 1:16 യാക്കോബിന്റെ മകനായിരുന്നു മറിയയുടെ ഭർത്താവായ യോസേഫ്. ഈ മറിയയാണ് “ക്രിസ്തു” എന്നു വിളിക്കപ്പെട്ട യേശുവിന്റെ മാതാവായിത്തീർന്നത്.
MAT 1:17 ഇങ്ങനെ തലമുറകൾ ആകെ, അബ്രാഹാംമുതൽ ദാവീദുവരെ പതിന്നാലും ദാവീദുമുതൽ ബാബേൽപ്രവാസംവരെ പതിന്നാലും ബാബേൽപ്രവാസംമുതൽ ക്രിസ്തുവരെ പതിന്നാലും ആകുന്നു.
MAT 1:18 യേശുക്രിസ്തുവിന്റെ ജനനം ഈ വിധമായിരുന്നു: യേശുവിന്റെ അമ്മ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. അവർ വിവാഹിതരാകുന്നതിനു മുമ്പേതന്നെ മറിയ പരിശുദ്ധാത്മാവിനാൽ ഗർഭവതിയായി.
MAT 1:19 മറിയയുടെ നീതിനിഷ്ഠനായ ഭർത്താവ് യോസേഫ്, അവൾ ഗർഭവതിയായ വിവരം അറിഞ്ഞ്, സമൂഹമധ്യേ അവൾ അപഹാസ്യയാകാതിരിക്കാൻ ആഗ്രഹിച്ചതുകൊണ്ട് അവളെ രഹസ്യമായി ഉപേക്ഷിക്കണമെന്നു തീരുമാനിച്ചു.
MAT 1:20 അദ്ദേഹം ഈ വിഷയത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കെ പെട്ടെന്ന്, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്, അദ്ദേഹത്തോട്, “ദാവീദുവംശജനായ യോസേഫേ, മറിയ ഗർഭവതിയായത് പരിശുദ്ധാത്മാവിൽനിന്നാണ്. ആയതിനാൽ അവളെ നിന്റെ ഭാര്യയായി സ്വീകരിക്കുന്നതിൽ മടിക്കേണ്ടതില്ല.
MAT 1:21 അവൾ ഒരു പുത്രനു ജന്മം നൽകും; ആ പുത്രന് ‘യേശു’ എന്നു നാമകരണം ചെയ്യണം, കാരണം അവിടന്ന് തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന് രക്ഷിക്കുന്നവനാണ്” എന്നു പറഞ്ഞു.
MAT 1:22 “ഇതാ! കന്യക ഗർഭവതിയായി ഒരു പുത്രനു ജന്മം നൽകും; ആ പുത്രൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും;” ഈ പേരിനു “ദൈവം നമ്മോടുകൂടെ” എന്നാണ് അർഥം. കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇവയെല്ലാം സംഭവിച്ചത്.
MAT 1:24 യോസേഫ് ഉറക്കമുണർന്നു; കർത്താവിന്റെ ദൂതൻ തന്നോടു കൽപ്പിച്ചതുപോലെതന്നെ തന്റെ ഭാര്യയെ സ്വീകരിച്ചു.
MAT 1:25 എന്നാൽ, മറിയ പുത്രന് ജന്മം നൽകുന്നതുവരെ യോസേഫ് അവളെ അറിഞ്ഞിരുന്നില്ല. അദ്ദേഹം പുത്രന് “യേശു” എന്ന് പേരിട്ടു.
MAT 2:1 ഹെരോദാരാജാവിന്റെ ഭരണകാലത്ത് യേശു യെഹൂദ്യയിലെ ബേത്ലഹേമിൽ ജനിച്ചതിനുശേഷം കിഴക്കുനിന്നുള്ള ജ്ഞാനികൾ ജെറുശലേമിൽ എത്തി.
MAT 2:2 “യെഹൂദരുടെ രാജാവ് ഭൂജാതനായിരിക്കുന്നതെവിടെ?” എന്ന് ആരാഞ്ഞു; “ഞങ്ങൾ അദ്ദേഹത്തിന്റെ നക്ഷത്രം പൂർവദിക്കിൽ കണ്ടു; അദ്ദേഹത്തെ പ്രണമിക്കാൻ വന്നിരിക്കുകയാണ്,” എന്നു പറഞ്ഞു.
MAT 2:3 ഇതു കേട്ടപ്പോൾ ഹെരോദാരാജാവും അദ്ദേഹത്തോടൊപ്പം ജെറുശലേംനിവാസികൾ സകലരും അസ്വസ്ഥചിത്തരായി.
MAT 2:4 ഹെരോദാരാജാവ് ഇസ്രായേൽജനത്തിന്റെ പുരോഹിതമുഖ്യന്മാരെയും വേദജ്ഞരെയും വിളിച്ചുകൂട്ടി, “ക്രിസ്തു എവിടെയാണു ജനിക്കുക” എന്ന് അവരോട് ആരാഞ്ഞു.
MAT 2:5 “യെഹൂദ്യയിലെ ബേത്ലഹേമിൽ,” എന്ന് അവർ മറുപടി പറഞ്ഞു.
MAT 2:6 “ ‘നീയോ യൂദ്യദേശത്തിലെ ബേത്ലഹേമേ, ചെറുതല്ലൊട്ടും നീ യൂദ്യപ്രഭുഗണത്തിൽ; നിന്നിൽനിന്നല്ലോ രാജൻ ഉദിക്കുന്നത് ഇസ്രായേൽജനതയുടെ പരിപാലകൻതന്നെ!’ എന്നിങ്ങനെയാണല്ലോ പ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നത്.”
MAT 2:7 അപ്പോൾത്തന്നെ ഹെരോദാവ് ജ്ഞാനികളെ രഹസ്യമായി വിളിച്ച് നക്ഷത്രം പ്രത്യക്ഷമായ കൃത്യസമയം ചോദിച്ചു മനസ്സിലാക്കി.
MAT 2:8 അദ്ദേഹം അവരോട്, “നിങ്ങൾ പോയി ശിശുവിനെ സസൂക്ഷ്മം അന്വേഷിക്കുക. കണ്ടെത്തിയാൽ ഉടൻതന്നെ നമ്മെ വിവരം അറിയിക്കുക, ‘നാമും ചെന്ന് അദ്ദേഹത്തെ പ്രണമിക്കേണ്ടതാണ്’ ” എന്നു പറഞ്ഞ് അവരെ ബേത്ലഹേമിലേക്ക് അയച്ചു.
MAT 2:9 അവർ രാജകൽപ്പന കേട്ടശേഷം പൂർവദിക്കിൽ കണ്ട നക്ഷത്രത്തെ അനുഗമിച്ച് യാത്രതുടർന്നു. നക്ഷത്രം വീണ്ടും കണ്ടപ്പോൾ അവർ ആഹ്ലാദഭരിതരായി. അവർ കണ്ട നക്ഷത്രം ശിശു ഉണ്ടായിരുന്ന സ്ഥലത്തിനുമീതേ വന്ന് നിലകൊള്ളുംവരെ അവർക്കുമുമ്പായി പൊയ്ക്കൊണ്ടിരുന്നു.
MAT 2:11 അവർ വീട്ടിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ, അമ്മ മറിയയോടൊപ്പം കണ്ടു; സാഷ്ടാംഗം വീണ് ശിശുവിനെ ആരാധിച്ചു. പിന്നെ അവരുടെ ഭാണ്ഡങ്ങൾ തുറന്ന് സ്വർണം, കുന്തിരിക്കം, മീറ എന്നീ തിരുമുൽക്കാഴ്ചകൾ അർപ്പിക്കുകയും ചെയ്തു.
MAT 2:12 ഹെരോദാവിന്റെ അടുത്തേക്കു മടങ്ങരുതെന്ന് സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതുകൊണ്ട് അവർ മറ്റൊരു വഴിയിലൂടെ സ്വദേശത്തേക്കു യാത്രതിരിച്ചു.
MAT 2:13 ജ്ഞാനികൾ യാത്രയായതിനുശേഷം, കർത്താവിന്റെ ദൂതൻ സ്വപ്നത്തിൽ പ്രത്യക്ഷനായി യോസേഫിനോട്, “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്ക് ഓടി രക്ഷപ്പെടുക. ഹെരോദാവ് ശിശുവിനെ കൊല്ലാൻ അന്വേഷിക്കുന്നതിനാൽ, ഞാൻ നിന്നോടു കൽപ്പിക്കുന്നതുവരെ അവിടെ താമസിക്കുക” എന്നു പറഞ്ഞു.
MAT 2:14 യോസേഫ് ഉറക്കമുണർന്ന് രാത്രിയിൽത്തന്നെ ശിശുവിനെയും അമ്മയെയുംകൂട്ടി ഈജിപ്റ്റിലേക്കു യാത്രയായി;
MAT 2:15 ഹെരോദാവ് നാടുനീങ്ങുന്നതുവരെ അവർ അവിടെ താമസിച്ചു. “ഈജിപ്റ്റിൽനിന്ന് ഞാൻ എന്റെ പുത്രനെ വിളിച്ചുവരുത്തി” എന്ന് കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് ഇങ്ങനെ നിവൃത്തിയായി.
MAT 2:16 ജ്ഞാനികൾ തന്നെ പരിഹസിച്ചെന്ന് ഹെരോദാവ് മനസ്സിലാക്കിയപ്പോൾ അദ്ദേഹം രോഷാകുലനായി, ജ്ഞാനികളിൽനിന്ന് മനസ്സിലാക്കിയ സമയത്തിന് അനുസൃതമായി, ബേത്ലഹേമിലും പരിസരപ്രദേശങ്ങളിലുമുള്ള രണ്ടുവയസ്സും അതിൽ താഴെയും പ്രായമുള്ള എല്ലാ ആൺകുട്ടികളെയും കൊല്ലാൻ ആജ്ഞ നൽകി.
MAT 2:17 “രാമായിൽ ഒരു ശബ്ദം കേൾക്കുന്നു, രോദനവും അത്യുച്ചവിലാപവുംതന്നെ. റാഹേൽ തന്റെ കുഞ്ഞുങ്ങളെച്ചൊല്ലി വിലപിക്കുന്നു. അവരിലാരും അവശേഷിക്കുന്നില്ല; സാന്ത്വനം അവൾ നിരസിക്കുന്നു,” എന്നിങ്ങനെ യിരെമ്യാപ്രവാചകനിലൂടെ ഉണ്ടായ അരുളപ്പാട് നിവൃത്തിയായി.
MAT 2:19 ഹെരോദാവു നാടുനീങ്ങിയപ്പോൾ, കർത്താവിന്റെ ദൂതൻ ഈജിപ്റ്റിൽവെച്ച് സ്വപ്നത്തിൽ യോസേഫിന് പ്രത്യക്ഷനായി,
MAT 2:20 “എഴുന്നേൽക്കുക! ശിശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേൽ നാട്ടിലേക്ക് മടങ്ങുക, ശിശുവിനെ വധിക്കാൻ തുനിഞ്ഞവർ മരിച്ചുപോയി” എന്നു പറഞ്ഞു.
MAT 2:21 യോസേഫ് എഴുന്നേറ്റ് യേശുവിനെയും അമ്മയെയുംകൂട്ടി ഇസ്രായേലിൽ എത്തിച്ചേർന്നു.
MAT 2:22 എന്നാൽ, യെഹൂദ്യപ്രവിശ്യയിൽ അർക്കെലാവോസ്, തന്റെ പിതാവ് ഹെരോദാവിന്റെ പിൻഗാമിയായി ഭരണമേറ്റിരിക്കുന്നു എന്നു കേട്ടപ്പോൾ, യോസേഫ് അവിടേക്കു പോകാൻ ഭയപ്പെട്ടു. സ്വപ്നത്തിൽ മുന്നറിയിപ്പു ലഭിച്ചതനുസരിച്ച് ഗലീലാപ്രവിശ്യയിലേക്കു യാത്രതിരിച്ചു.
MAT 2:23 അവിടെ നസറെത്ത് എന്ന പട്ടണത്തിൽ ചെന്നു താമസിച്ചു. “യേശു നസറായൻ എന്നു വിളിക്കപ്പെടും” എന്നു പ്രവാചകന്മാരിലൂടെ ദൈവം അരുളിച്ചെയ്തത് ഇപ്രകാരം നിറവേറി.
MAT 3:1 ആ നാളുകളിൽ യോഹന്നാൻസ്നാപകൻ യെഹൂദ്യ മരുഭൂമിയിൽ എത്തി, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിച്ചു.
MAT 3:3 “ ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം,” എന്ന് യെശയ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.
MAT 3:4 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
MAT 3:5 ജെറുശലേമിൽനിന്നും യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തുനിന്നും യോർദാൻനദിയുടെ പരിസരപ്രദേശങ്ങളിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി.
MAT 3:6 തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
MAT 3:7 എന്നാൽ, പരീശന്മാരും സദൂക്യരുമായ അനേകർ അദ്ദേഹം സ്നാനം കഴിപ്പിക്കുന്ന ഇടത്തേക്കു വരുന്നതുകണ്ടിട്ട് അവരോട്, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?” എന്നു വിളിച്ചുപറഞ്ഞു.
MAT 3:8 “മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക.
MAT 3:9 ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.
MAT 3:10 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.
MAT 3:11 “ഞാൻ നിങ്ങൾക്കു നൽകുന്ന ജലസ്നാനം നിങ്ങൾ മാനസാന്തരപ്പെട്ടു എന്നതിന്റെ പ്രതീകമാണ്. എന്നാൽ, എന്നെക്കാൾ ശക്തനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.
MAT 3:12 വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച്, ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
MAT 3:13 ഈ സമയത്ത് യോഹന്നാനാൽ സ്നാനം സ്വീകരിക്കുന്നതിന് യേശു ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയിലേക്ക് വന്നു.
MAT 3:14 എന്നാൽ, യോഹന്നാൻ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു, “അങ്ങയിൽനിന്ന് സ്നാനം സ്വീകരിക്കുക എന്നതാണ് എന്റെ അഭിലാഷം, എന്നിട്ടും അങ്ങ് എന്റെ അടുത്തേക്കാണല്ലോ വരുന്നത്?”
MAT 3:15 അതിന് യേശു, “ഇപ്പോൾ ഇതിന് സമ്മതിക്കുക; ഇങ്ങനെ സർവനീതിയും നാം പൂർത്തീകരിക്കുന്നത് ഉചിതമാണല്ലോ” എന്നു പ്രതിവചിച്ചു; അപ്പോൾ യോഹന്നാൻ സമ്മതിച്ചു.
MAT 3:16 യേശു സ്നാനമേറ്റ് വെള്ളത്തിൽനിന്ന് കയറി; ആ നിമിഷത്തിൽത്തന്നെ സ്വർഗം തുറക്കപ്പെട്ടു. ദൈവാത്മാവ് ഒരു പ്രാവിനെപ്പോലെ തന്റെമേൽ പറന്നിറങ്ങുന്നത് അദ്ദേഹം കണ്ടു.
MAT 3:17 “ഞാൻ പ്രസാദിച്ചിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
MAT 4:1 ഇതിനുശേഷം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടുന്നതിന് ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
MAT 4:2 നാൽപ്പതുപകലും നാൽപ്പതുരാവും ഉപവസിച്ചശേഷം അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
MAT 4:3 അപ്പോൾ പ്രലോഭകൻ അടുത്തുചെന്ന്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലുകളോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
MAT 4:4 അതിന് യേശു, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, മറിച്ച് ദൈവത്തിന്റെ തിരുവായിൽനിന്നു പുറപ്പെടുന്ന സകലവചനങ്ങളാലും ആണ്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
MAT 4:5 തുടർന്ന് പിശാച് യേശുവിനെ വിശുദ്ധനഗരത്തിലേക്ക് കൊണ്ടുവന്ന്, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്,
MAT 4:6 “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ, താഴേക്കു ചാടുക. “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ സംരക്ഷിക്കാൻ കൽപ്പിക്കും, അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ,” എന്നു പറഞ്ഞു.
MAT 4:7 യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു.”
MAT 4:8 വീണ്ടും, പിശാച് യേശുവിനെ വളരെ ഉയർന്ന ഒരു മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. ലോകത്തിലെ സകലരാജ്യങ്ങളും അവയുടെ മഹത്ത്വവും അദ്ദേഹത്തെ കാണിച്ചിട്ട്,
MAT 4:9 “ഇവയെല്ലാം ഞാൻ നിനക്കു തരാം, എന്നെ ഒന്ന് സാഷ്ടാംഗം വീണുവണങ്ങിയാൽ മതി.” എന്ന് അവൻ പറഞ്ഞു.
MAT 4:10 അപ്പോൾ യേശു അവനോട്, “സാത്താനേ, എന്നെ വിട്ട് പോകൂ! ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
MAT 4:11 അപ്പോൾ പിശാച് യേശുവിനെ വിട്ടുപോയി, ദൂതന്മാർ വന്ന് അദ്ദേഹത്തെ ശുശ്രൂഷിച്ചു.
MAT 4:12 യോഹന്നാൻസ്നാപകനെ കാരാഗൃഹത്തിലടച്ചു എന്നു മനസ്സിലാക്കി യേശു ഗലീലയ്ക്കു മടങ്ങി;
MAT 4:13 നസറെത്തിൽനിന്ന് ഗലീല തടാകതീരത്ത് സെബൂലൂൻ-നഫ്താലി ഗോത്രക്കാരുടെ നാടായ, കഫാർനഹൂമിലേക്ക് അദ്ദേഹം താമസം മാറ്റി.
MAT 4:14 “സെബൂലൂൻ ദേശവും നഫ്താലി ദേശവും തടാകതീരവും യോർദാൻ അക്കരെ നാടും, യെഹൂദേതര ഗലീലയും— അന്ധകാരത്തിൽ അമർന്നിരുന്ന ജനതതിയൊക്കെയും വലിയൊരു പ്രഭ ദർശിച്ചു. മരണനിഴൽ വീശിയ ദേശത്തു താമസിച്ചവരുടെമേൽ ഒരു പ്രകാശം ഉദിച്ചു!” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറി.
MAT 4:17 ആ സമയംമുതൽ യേശു, “മാനസാന്തരപ്പെടുക; സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു” എന്നു പ്രസംഗിക്കാൻ ആരംഭിച്ചു.
MAT 4:18 യേശു ഗലീലാതടാകതീരത്തുകൂടി നടന്നുപോകുമ്പോൾ പത്രോസ് എന്നു വിളിക്കപ്പെട്ട ശിമോനെയും അദ്ദേഹത്തിന്റെ സഹോദരനായ അന്ത്രയോസിനെയും കണ്ടു. മീൻപിടിത്തക്കാരായ അവർ തടാകത്തിൽ വലയിറക്കുകയായിരുന്നു.
MAT 4:19 യേശു അവരോട്, “എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു.
MAT 4:20 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
MAT 4:21 അവിടെനിന്നു മുമ്പോട്ടു പോകുമ്പോൾ യേശു വേറെ രണ്ട് സഹോദരന്മാരെ കണ്ടു: സെബെദിയുടെ മകൻ യാക്കോബിനെയും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനെയും. അവർ തങ്ങളുടെ പിതാവ് സെബെദിയോടൊപ്പം വള്ളത്തിലിരുന്ന് വല നന്നാക്കുകയായിരുന്നു. യേശു അവരെയും വിളിച്ചു,
MAT 4:22 അവരും പെട്ടെന്ന് വള്ളവും തങ്ങളുടെ പിതാവിനെയും വിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
MAT 4:23 യേശു യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും ജനങ്ങളുടെ എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തുകൊണ്ട് ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
MAT 4:24 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത സിറിയ പ്രവിശ്യയിൽ എല്ലായിടത്തും പ്രചരിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ സന്നിധിയിൽ കൊണ്ടുവന്നു; വിവിധ രോഗമുള്ളവർ, അതിവേദന അനുഭവിക്കുന്നവർ, ഭൂതബാധിതർ, അപസ്മാരരോഗികൾ, പക്ഷാഘാതമുള്ളവർ എന്നിവരെയെല്ലാം അദ്ദേഹം സൗഖ്യമാക്കുകയും ചെയ്തു.
MAT 4:25 ഗലീല, ദെക്കപ്പൊലി, ജെറുശലേം, യെഹൂദ്യാ, യോർദാന്റെ അക്കരെയുള്ള പ്രദേശം എന്നിവിടങ്ങളിൽനിന്ന് വലിയൊരു ജനക്കൂട്ടം യേശുവിനെ അനുഗമിച്ചു.
MAT 5:1 ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു ഒരു മലയിൽ കയറി അവിടെ ഇരുന്നു. ശിഷ്യന്മാർ അടുത്തുചെന്നു.
MAT 5:2 അദ്ദേഹം അവരെ തിരുമൊഴികളാൽ ഉപദേശിച്ചു. അദ്ദേഹം പറഞ്ഞു:
MAT 5:3 “ആത്മാവിൽ ദരിദ്രരായവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
MAT 5:4 വിലപിക്കുന്നവർ അനുഗൃഹീതർ; അവർക്ക് സാന്ത്വനം ലഭിക്കും.
MAT 5:5 സൗമ്യശീലർ അനുഗൃഹീതർ; അവർക്ക് ഭൂമി പൈതൃകമായി ലഭിക്കും.
MAT 5:6 നീതിക്ക് അതിയായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ അനുഗൃഹീതർ; അവർ സംതൃപ്തരാകും.
MAT 5:7 കരുണാഹൃദയർ അനുഗൃഹീതർ; അവർക്ക് കരുണ ലഭിക്കും.
MAT 5:8 ഹൃദയനൈർമല്യമുള്ളവർ അനുഗൃഹീതർ; അവർക്കു ദൈവം ദർശനമേകും.
MAT 5:9 സമാധാനസ്ഥാപകർ അനുഗൃഹീതർ; അവർ ദൈവത്തിന്റെ പുത്രരെന്നു വിളിക്കപ്പെടും.
MAT 5:10 നീതിക്കുവേണ്ടി പീഡിതരാകുന്നവർ അനുഗൃഹീതർ; അവർക്കുള്ളതല്ലോ സ്വർഗരാജ്യം.
MAT 5:11 “എന്റെ അനുയായികളായതുകൊണ്ട് മനുഷ്യർ നിങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും നിങ്ങൾക്കെതിരേ എല്ലാവിധ വ്യാജപ്രസ്താവനകൾ നടത്തുകയും ചെയ്യുമ്പോൾ നിങ്ങൾ അനുഗൃഹീതർ.
MAT 5:12 നിങ്ങൾ ആനന്ദിച്ചുല്ലസിക്കുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അങ്ങനെതന്നെ അവർ നിങ്ങൾക്കുമുമ്പുണ്ടായിരുന്ന പ്രവാചകന്മാരെയും പീഡിപ്പിച്ചിട്ടുണ്ടല്ലോ.
MAT 5:13 “നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. എന്നാൽ ഉപ്പ്, ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും? പുറത്തേക്കു വലിച്ചെറിഞ്ഞ്, മനുഷ്യർക്ക് ചവിട്ടിക്കളയാനല്ലാതെ മറ്റൊന്നിനും അത് ഉപകരിക്കുന്നില്ല.
MAT 5:14 “നിങ്ങൾ ലോകത്തിന്റെ പ്രകാശമാകുന്നു; മലമുകളിലുള്ള പട്ടണം അദൃശ്യമായിരിക്കുക അസാധ്യം.
MAT 5:15 വിളക്കു കൊളുത്തി ആരും പറയുടെ കീഴിൽ വെക്കാറില്ല; പിന്നെയോ, അതു വീട്ടിലുള്ള എല്ലാവർക്കും പ്രകാശം നൽകേണ്ടതിന് ഏതെങ്കിലും വിളക്കുകാലിന്മേലാണ് വെക്കുക.
MAT 5:16 അതുപോലെ നിങ്ങളുടെ പ്രകാശവും മനുഷ്യരുടെമുമ്പിൽ പ്രശോഭിക്കട്ടെ; അങ്ങനെ അവർ നിങ്ങളുടെ സൽപ്രവൃത്തികൾ നിരീക്ഷിച്ച് സ്വർഗത്തിലുള്ള നിങ്ങളുടെ പിതാവിനെ മഹത്ത്വപ്പെടുത്തട്ടെ.
MAT 5:17 “ഞാൻ വന്നത് ന്യായപ്രമാണത്തെയോ പ്രവാചകരെയോ നീക്കിക്കളയാനാണ് എന്നു ചിന്തിക്കരുത്; നീക്കിക്കളയാനല്ല, മറിച്ച് അവയെ പൂർത്തീകരിക്കാനാണ്.
MAT 5:18 ഞാൻ ഒരു സത്യം നിങ്ങളോടു പറയാം: ആകാശവും ഭൂമിയും അപ്രത്യക്ഷമായാലും സകലതും നിറവേറുന്നതുവരെ ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളിക്കോ പുള്ളിക്കോ മാറ്റം വരികയില്ല.
MAT 5:19 ഈ കൽപ്പനകളിൽ ഏറ്റവും ലളിതമെന്ന് കരുതുന്ന ഒന്ന് അവഗണിക്കുകയും അപ്രകാരം ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ ഏറ്റവും നിസ്സാരനായി പരിഗണിക്കപ്പെടും; എന്നാൽ, ഈ കൽപ്പനകൾ പാലിക്കുകയും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ ഉപദേശിക്കുകയുംചെയ്യുന്നയാൾ സ്വർഗരാജ്യത്തിൽ മഹാൻ എന്നു വിളിക്കപ്പെടും.
MAT 5:20 ദൈവവിഷയത്തിൽ നിങ്ങൾക്കുള്ള നീതിനിഷ്ഠ പരീശന്മാർക്കും വേദജ്ഞർക്കുമുള്ള നീതിനിഷ്ഠയിൽ കവിയുന്നില്ലെങ്കിൽ നിങ്ങൾ നിശ്ചയമായും സ്വർഗരാജ്യത്തിൽ കടക്കുകയില്ല.
MAT 5:21 “ ‘കൊലപാതകം ചെയ്യരുതെന്ന്’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ, ‘കൊലയാളി അതിന്റെ ശിക്ഷ അനുഭവിച്ചേ തീരൂ.’
MAT 5:22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: സഹോദരങ്ങളോട് കോപിക്കുന്നയാൾ ശിക്ഷ അനുഭവിക്കേണ്ടിവരും. സഹോദരങ്ങളെ ‘മടയാ’ എന്നു വിളിക്കുന്നയാൾ ന്യായാധിപസമിതിയോട് ഉത്തരം പറയേണ്ടിവരും; ‘ഗുണം വരാത്തവൻ’ എന്നു വിളിച്ചാൽ നരകാഗ്നിക്ക് വിധേയരാകും.
MAT 5:23 “അതുകൊണ്ട്, നീ യാഗപീഠത്തിൽ, യാഗാർപ്പണത്തിനായി വരുമ്പോൾ നിന്റെ സഹോദരനോ സഹോദരിക്കോ നിനക്ക് വിരോധമായി എന്തെങ്കിലും ഉണ്ടെന്ന് ഓർമ വന്നാൽ
MAT 5:24 നിന്റെ അർപ്പണവസ്തു യാഗപീഠത്തിനുമുമ്പിൽ വെച്ചിട്ട് ആദ്യം ചെന്ന് അവരോടു രമ്യതപ്പെടുക; പിന്നീടു വന്നു നിന്റെ യാഗം അർപ്പിക്കുക.
MAT 5:25 “നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ വേഗത്തിൽ രമ്യതയിലായിക്കൊള്ളുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന് വിട്ടുകൊടുക്കുകയും ന്യായാധിപൻ നിയമപാലകന് കൈമാറുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
MAT 5:26 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു.
MAT 5:27 “ ‘വ്യഭിചാരം ചെയ്യരുത്’ എന്നു കൽപ്പിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
MAT 5:28 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ ഒരു സ്ത്രീയെ നോക്കുന്നവൻ തന്റെ ഹൃദയത്തിൽ അവളുമായി വ്യഭിചാരംചെയ്തുകഴിഞ്ഞു.
MAT 5:29 നിന്റെ വലതുകണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവനും നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു അവയവം നഷ്ടപ്പെടുന്നതാണ് നിനക്കു നല്ലത്.
MAT 5:30 നിന്റെ വലതുകൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി ദൂരെ എറിഞ്ഞുകളയുക. നിന്റെ ശരീരംമുഴുവൻ നരകത്തിൽ പോകുന്നതിനെക്കാൾ, ഒരു അവയവം നഷ്ടമാകുന്നതാണു നിനക്കു നല്ലത്.
MAT 5:31 “ ‘ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവൾക്ക് ഒരു വിവാഹമോചനപത്രം കൊടുത്തിരിക്കണം’ എന്നു പറഞ്ഞിട്ടുണ്ടല്ലോ.
MAT 5:32 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത്, പാതിവ്രത്യലംഘനം നിമിത്തമല്ലാതെ ആരെങ്കിലും സ്വന്തം ഭാര്യയെ ഉപേക്ഷിക്കുന്നെങ്കിൽ അയാൾ തന്റെ ഭാര്യയെ വ്യഭിചാരിണിയാക്കുകയാണ്; ഉപേക്ഷിക്കപ്പെട്ട സ്ത്രീയെ വിവാഹംകഴിക്കുന്നവനും വ്യഭിചാരം ചെയ്യുകയാണ്.
MAT 5:33 “ ‘ശപഥംചെയ്തതു ലംഘിക്കരുതെന്നും കർത്താവിനോടുചെയ്ത ശപഥം നിറവേറ്റണമെന്നും’ പൂർവികരോടു കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
MAT 5:34 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ശപഥംചെയ്യുകയേ അരുത്; സ്വർഗത്തെക്കൊണ്ട് ശപഥംചെയ്യരുത്; അത് ദൈവത്തിന്റെ സിംഹാസനം;
MAT 5:35 ഭൂമിയെക്കൊണ്ടരുത്; അത് ദൈവത്തിന്റെ പാദപീഠം. ജെറുശലേമിനെക്കൊണ്ടും അരുത്; അതു മഹാരാജാവിന്റെ നഗരം.
MAT 5:36 നിങ്ങളുടെ തലയെക്കൊണ്ട് ശപഥംചെയ്യരുത്; കാരണം ഒരു മുടിയെങ്കിലും വെളുപ്പിക്കാനോ കറുപ്പിക്കാനോ നിങ്ങൾക്കു കഴിവില്ല.
MAT 5:37 നിങ്ങളുടെ വാക്ക് ‘അതേ’ ‘അതേ’ എന്നോ ‘ഇല്ല’ ‘ഇല്ല’ എന്നോ ആയിരിക്കട്ടെ. ഇതിൽ അധികമായതു പിശാചിൽനിന്ന് വരുന്നു.
MAT 5:38 “ ‘കണ്ണിനുപകരം കണ്ണ്, പല്ലിനുപകരം പല്ല്’ എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
MAT 5:39 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നത് നിങ്ങളെ ദ്രോഹിക്കുന്ന വ്യക്തിയോട് പ്രതികരിക്കരുത്. ആരെങ്കിലും നിങ്ങളുടെ വലതുചെകിട്ടത്ത് അടിച്ചാൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക.
MAT 5:40 ആരെങ്കിലും നിങ്ങളുടെ ഉടുപ്പിനുവേണ്ടി കോടതിവ്യവഹാരം നടത്തിയാൽ നിങ്ങളുടെ പുറങ്കുപ്പായവുംകൂടെ അയാൾക്ക് വിട്ടുകൊടുക്കുക.
MAT 5:41 ഒരു പടയാളി ഒരു കിലോമീറ്റർ ദൂരം തന്റെ സാമാനങ്ങൾ ചുമക്കാൻ നിങ്ങളെ നിർബന്ധിച്ചാൽ അദ്ദേഹത്തോടൊപ്പം രണ്ട് കിലോമീറ്റർ പോകുക.
MAT 5:42 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്ന വ്യക്തിക്ക് അതു നൽകുക; വായ്പവാങ്ങാൻ ഇച്ഛിക്കുന്ന വ്യക്തിയിൽനിന്ന് ഒഴിഞ്ഞുമാറരുത്.
MAT 5:43 “ ‘അയൽവാസിയെ സ്നേഹിക്കണം എന്നും ശത്രുവിനെ വെറുക്കണം’ എന്നും കൽപ്പിച്ചിട്ടുള്ളതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
MAT 5:44 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക;
MAT 5:45 അങ്ങനെ നിങ്ങൾ നിങ്ങളുടെ സ്വർഗസ്ഥപിതാവിന്റെ മക്കൾ ആയിത്തീരും. അവിടന്നു ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതി പ്രവർത്തിക്കുന്നവരുടെമേലും അനീതി പ്രവർത്തിക്കുന്നവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നല്ലോ.
MAT 5:46 നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ നിങ്ങൾക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? അങ്ങനെ നികുതിപിരിവുകാരും ചെയ്യുന്നുണ്ടല്ലോ!
MAT 5:47 സ്വന്തം സഹോദരങ്ങളെമാത്രമാണ് നിങ്ങൾ അഭിവാദനംചെയ്യുന്നതെങ്കിൽ; പുകഴാൻ എന്തിരിക്കുന്നു? അങ്ങനെതന്നെയല്ലേ യെഹൂദേതരരും ചെയ്യുന്നത്?
MAT 5:48 അതുകൊണ്ട്, നിങ്ങളുടെ സ്വർഗസ്ഥപിതാവിന് സർവത്തിലും പരിപൂർണതയുള്ളതുപോലെ നിങ്ങളും സർവത്തിലും പരിപൂർണരാകുക.
MAT 6:1 “നിങ്ങളുടെ ധർമപ്രവൃത്തികൾ മനുഷ്യർ കാണാൻ അവരുടെമുമ്പിൽ നടത്തുന്ന പ്രകടനങ്ങൾ ആകാതിരിക്കാൻ സൂക്ഷിക്കുക; അങ്ങനെയായാൽ സ്വർഗസ്ഥപിതാവിൽനിന്ന് നിങ്ങൾക്കു യാതൊരു പ്രതിഫലവും ലഭിക്കുകയില്ല.
MAT 6:2 “അതുകൊണ്ട്, കപടഭക്തർ മനുഷ്യരുടെ പ്രശംസ നേടാനായി പള്ളികളിലും തെരുവുകളിലും കാഹളം ഊതി പ്രസിദ്ധമാക്കിക്കൊണ്ട് ദാനധർമം ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്. അവർക്കുള്ള മുഴുവൻ പ്രതിഫലവും ലഭിച്ചിരിക്കുന്നു എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
MAT 6:3 നിങ്ങളുടെ വലങ്കൈ ചെയ്യുന്നത് എന്തെന്ന് ഇടങ്കൈ അറിയാത്ത വിധത്തിലായിരിക്കട്ടെ നിങ്ങൾ ചെയ്യുന്ന ദാനധർമവും.
MAT 6:4 നിങ്ങളുടെ ദാനധർമം രഹസ്യത്തിലായിരിക്കട്ടെ. രഹസ്യത്തിൽ ചെയ്യുന്നത് കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലംനൽകും.
MAT 6:5 “പ്രാർഥിക്കുമ്പോൾ മനുഷ്യർ കാണാൻ പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർഥിക്കാൻ ഇഷ്ടപ്പെടുന്ന കപടഭക്തരെപ്പോലെയാകരുത് നിങ്ങൾ. അവർക്ക് അവരുടെ പ്രതിഫലം ലഭിച്ചുകഴിഞ്ഞു എന്നു ഞാൻ നിങ്ങളോട് ഉറപ്പായി പറയുന്നു.
MAT 6:6 എന്നാൽ നിങ്ങൾ പ്രാർഥിക്കുമ്പോൾ, നിങ്ങളുടെ മുറിയിൽ പ്രവേശിച്ച്, വാതിലടച്ച്, നിങ്ങളുടെ പിതാവിനോട് രഹസ്യമായി അപേക്ഷിക്കുക. അപ്പോൾ രഹസ്യത്തിൽ നിങ്ങൾ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവ് നിങ്ങൾക്കു പ്രതിഫലംനൽകും.
MAT 6:7 നിങ്ങൾ പ്രാർഥിക്കുമ്പോൾ യെഹൂദേതരരെപ്പോലെ വൃഥാജൽപ്പനം ചെയ്യരുത്. അതിഭാഷണത്താൽ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കും എന്നാണ് അവർ കരുതുന്നത്.
MAT 6:8 അവരെ അനുകരിക്കരുത്; കാരണം നിങ്ങളുടെ ആവശ്യം എന്തെന്ന് നിങ്ങളുടെ പിതാവിന് നിങ്ങൾ യാചിക്കുന്നതിനു മുമ്പുതന്നെ അറിയാം.
MAT 6:9 “അതുകൊണ്ട് നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ,
MAT 6:10 അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
MAT 6:11 അനുദിനാഹാരം ഞങ്ങൾക്ക് ഇന്നു നൽകണമേ.
MAT 6:12 ഞങ്ങളോട് അപരാധം ചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ.
MAT 6:13 ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ, ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ. രാജ്യവും ശക്തിയും മഹത്ത്വവും എന്നേക്കും അവിടത്തേതല്ലോ. ആമേൻ.’
MAT 6:14 നിങ്ങളോടു പാപംചെയ്യുന്ന മനുഷ്യരോടു നിങ്ങൾ ക്ഷമിക്കുമെങ്കിൽ സ്വർഗസ്ഥനായ പിതാവും നിങ്ങളോട് ക്ഷമിക്കും.
MAT 6:15 എന്നാൽ മനുഷ്യരോട് നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ നിങ്ങളുടെ പിതാവ് നിങ്ങളുടെ പാപങ്ങളും ക്ഷമിക്കുകയില്ല.
MAT 6:16 “ഉപവസിക്കുമ്പോൾ നിങ്ങൾ കപടഭക്തരെപ്പോലെ വിഷാദഭാവത്തോടെ ഇരിക്കരുത്; തങ്ങൾ ഉപവാസം അനുഷ്ഠിക്കുകയാണെന്ന് മനുഷ്യരെ കാണിക്കുന്നതിനുവേണ്ടി അവർ വിഷാദമുഖം കാണിക്കുന്നു. ഞാൻ സത്യം പറയട്ടെ, അവരുടെ പ്രതിഫലം അവർക്കു ലഭിച്ചുകഴിഞ്ഞു.
MAT 6:17 എന്നാൽ, നിങ്ങൾ ഉപവസിക്കുമ്പോൾ തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും ചെയ്യുക.
MAT 6:18 അങ്ങനെയായാൽ നിങ്ങൾ ഉപവസിക്കുകയാണെന്ന് മറ്റുള്ളവർ അറിയാതിരിക്കുകയും നിങ്ങളുടെ അദൃശ്യനായ പിതാവുമാത്രം അറിയുകയും ചെയ്യും; നിങ്ങൾ രഹസ്യത്തിൽ ചെയ്യുന്നതു കാണുന്ന നിങ്ങളുടെ പിതാവു നിങ്ങൾക്കു പ്രതിഫലം നൽകുകയും ചെയ്യും.
MAT 6:19 “കീടങ്ങളും തുരുമ്പും നശിപ്പിക്കുകയും കള്ളന്മാർ അതിക്രമിച്ചുകയറി മോഷ്ടിക്കുകയുംചെയ്യുന്ന ഭൂമിയിൽ നിങ്ങൾ നിക്ഷേപം സംഭരിക്കരുത്;
MAT 6:20 പകരം, കീടങ്ങളും തുരുമ്പും നശിപ്പിക്കാതെയും കള്ളന്മാർ അതിക്രമിച്ചുകയറി കവർച്ചചെയ്യാതെയും ഇരിക്കുന്ന സ്വർഗത്തിൽ നിക്ഷേപം സമാഹരിക്കുക.
MAT 6:21 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
MAT 6:22 “കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശിതമായിരിക്കും.
MAT 6:23 കണ്ണ് അശുദ്ധമെങ്കിൽ ശരീരംമുഴുവൻ ഇരുൾമയമായിരിക്കും. നിന്നിലുണ്ട് എന്നുകരുതപ്പെടുന്ന പ്രകാശം ഇരുട്ടാണെങ്കിൽ, ആ ഇരുട്ട് എത്ര ഭയാനകമായിരിക്കും!
MAT 6:24 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.
MAT 6:25 “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്തു പാനംചെയ്യും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്. ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളവയല്ലേ?
MAT 6:26 ആകാശത്തിലെ പക്ഷികളെ നോക്കുക; അവ വിതയ്ക്കുകയോ കൊയ്യുകയോ കളപ്പുരകളിൽ സമാഹരിക്കുകയോ ചെയ്യുന്നില്ല. എങ്കിലും നിങ്ങളുടെ സ്വർഗസ്ഥപിതാവ് അവയ്ക്ക് ഭക്ഷണം നൽകുന്നില്ലേ? അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
MAT 6:27 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
MAT 6:28 “വസ്ത്രത്തെക്കുറിച്ച് നിങ്ങൾ വ്യാകുലചിത്തരാകുന്നത് എന്തിന്? വയലിലെ ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല.
MAT 6:29 എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 6:30 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതുകയില്ലേ!
MAT 6:31 അതുകൊണ്ട്, ‘എന്തു ഭക്ഷിക്കും, എന്തു പാനംചെയ്യും, എന്തു ധരിക്കും’ എന്നിങ്ങനെ വിലപിച്ച് വ്യാകുലപ്പെടരുത്.
MAT 6:32 ദൈവത്തെ അറിയാത്തവരാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ സ്വർഗസ്ഥപിതാവിന് അറിയാം.
MAT 6:33 നിങ്ങൾ പരമപ്രധാനമായി ദൈവരാജ്യവും ദൈവനീതിയും തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
MAT 6:34 അതുകൊണ്ട്, നാളെയെക്കുറിച്ചു വ്യാകുലപ്പെടരുത്; നാളത്തെ ദിവസം അതിനായിത്തന്നെ വ്യാകുലപ്പെട്ടുകൊള്ളും; ഓരോ ദിവസത്തിനും അതിന്റേതായ ക്ലേശങ്ങൾ ഉണ്ടല്ലോ.
MAT 7:1 “മറ്റുള്ളവരെ ന്യായംവിധിക്കരുത്, വിധിച്ചാൽ നിങ്ങളും വിധിക്കപ്പെടും.
MAT 7:2 നിങ്ങൾ മറ്റുള്ളവരെ വിധിക്കുന്ന അതേ മാനദണ്ഡത്താൽ നിങ്ങളും വിധിക്കപ്പെടും നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.
MAT 7:3 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
MAT 7:4 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ സഹോദരങ്ങളോട്, ‘നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും?
MAT 7:5 കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
MAT 7:6 “വിശുദ്ധമായതു നായ്ക്കൾക്കു കൊടുക്കരുത്, നിങ്ങളുടെ മുത്തുകൾ പന്നികളുടെമുമ്പിൽ എറിയുകയുമരുത്; പന്നികൾ ആ മുത്തുകൾ ചവിട്ടിമെതിക്കയും നായ്ക്കൾ തിരിഞ്ഞു നിങ്ങളെ ചീന്തിക്കളയുകയും ചെയ്യും.
MAT 7:7 “അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
MAT 7:8 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
MAT 7:9 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിലാരാണ് അവനു കല്ലു കൊടുക്കുക?
MAT 7:10 അല്ലാ, മീൻ ചോദിച്ചാൽ നിങ്ങളിലാരാണ് പാമ്പിനെ നൽകുന്നത്?
MAT 7:11 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികമായി നൽകും!
MAT 7:12 അതുകൊണ്ട്, മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക; ഇതുതന്നെയാണ് ന്യായപ്രമാണവും പ്രവാചകന്മാരും പറയുന്നതിന്റെ സാരാംശം.
MAT 7:13 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുക. നാശത്തിലേക്കു നയിക്കുന്ന വാതിൽ വീതിയുള്ളതും വഴി വിസ്തൃതവുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാണ്.
MAT 7:14 എന്നാൽ, ജീവനിലേക്കു നയിക്കുന്ന വാതിൽ എത്രയോ ഇടുങ്ങിയതും പാത ദുഷ്കരവുമാണ്; അതു കണ്ടെത്തുന്നവരോ വിരളം.
MAT 7:15 “ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളെ സമീപിക്കുന്ന വ്യാജപ്രവാചകരെ സൂക്ഷിക്കുക; അകമേ അവർ അത്യാർത്തിപൂണ്ട ചെന്നായ്ക്കളാണ്.
MAT 7:16 അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്കവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന് മുന്തിരിക്കുലകളോ ഞെരിഞ്ഞിലുകളിൽനിന്ന് അത്തിപ്പഴമോ ശേഖരിക്കാൻ കഴിയുമോ?
MAT 7:17 നല്ലവൃക്ഷം നല്ലഫലവും വിഷവൃക്ഷം വിഷഫലവും നൽകുന്നു.
MAT 7:18 നല്ലവൃക്ഷത്തിൽ വിഷഫലവും വിഷവൃക്ഷത്തിൽ നല്ലഫലവും കായ്ക്കുകയില്ല.
MAT 7:19 നല്ലഫലമേകാത്ത ഏതു വൃക്ഷവും വെട്ടി തീയിലെറിയുന്നു.
MAT 7:20 ഇതുപോലെ, വ്യാജപ്രവാചകരെ അവരുടെ ചെയ്തികളിലൂടെ നിങ്ങൾക്ക് തിരിച്ചറിയാം.
MAT 7:21 “ ‘കർത്താവേ, കർത്താവേ’ എന്ന് എന്നെ വിളിക്കുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല. എന്റെ സ്വർഗസ്ഥപിതാവിന്റെ ഹിതം നിറവേറ്റുന്നവർക്കാണ് അവിടെ പ്രവേശനം.
MAT 7:22 ന്യായവിധിദിവസത്തിൽ പലരും എന്നോട്, ‘കർത്താവേ, കർത്താവേ, അങ്ങയുടെ നാമത്തിൽ ഞങ്ങൾ പ്രവചിച്ചില്ലയോ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ ഉച്ചാടനംചെയ്തില്ലയോ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങളും ഞങ്ങൾ ചെയ്തില്ലയോ?’ എന്നു പറയും.
MAT 7:23 അപ്പോൾ ഞാൻ അവരോട്, ‘ഞാൻ നിങ്ങളെ ഒരിക്കലും അറിഞ്ഞിട്ടില്ല; അധർമം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടുപോകുക എന്ന് ആജ്ഞാപിക്കും!’
MAT 7:24 “അതുകൊണ്ട്, എന്റെ ഈ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി പാറമേൽ വീടുപണിത ബുദ്ധിയുള്ള ഒരു മനുഷ്യനു തുല്യം.
MAT 7:25 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; എങ്കിലും പാറമേൽ അടിത്തറ ഉറപ്പിച്ചിരുന്നതിനാൽ അത് നിലംപതിച്ചില്ല.
MAT 7:26 എന്നാൽ, എന്റെ ഈ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി മണലിൽ വീടുപണിത ബുദ്ധിശൂന്യനായ മനുഷ്യനോട് സദൃശൻ.
MAT 7:27 പേമാരി പെയ്തു, പ്രളയം വന്നു, കാറ്റ് ആ വീടിന്മേൽ ആഞ്ഞടിച്ചു; അതിഭയങ്കരമായിരുന്നു ആ വീടിന്റെ പതനം.”
MAT 7:28 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചപ്പോൾ ജനങ്ങൾ അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
MAT 7:29 കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് അദ്ദേഹം അവരെ ഉപദേശിച്ചത്.
MAT 8:1 യേശു മലയിൽനിന്ന് ഇറങ്ങിവന്നപ്പോൾ വലിയ ജനസമൂഹം അദ്ദേഹത്തെ അനുഗമിച്ചു.
MAT 8:2 ഒരു കുഷ്ഠരോഗി അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നു പറഞ്ഞു.
MAT 8:3 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠം അവനെ വിട്ടുമാറി.
MAT 8:4 തുടർന്ന് യേശു അവനോട്, “നോക്കൂ, ഇത് ആരോടും പറയരുത്; എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുക” എന്നു പറഞ്ഞു.
MAT 8:5 യേശു കഫാർനഹൂമിൽ പ്രവേശിച്ചപ്പോൾ, ഒരു ശതാധിപൻ സഹായാഭ്യർഥനയുമായി അദ്ദേഹത്തെ സമീപിച്ച്,
MAT 8:6 “കർത്താവേ, എന്റെ സേവകൻ പക്ഷാഘാതം ബാധിച്ച് അതിവേദന അനുഭവിച്ചുകൊണ്ട് വീട്ടിൽ കിടപ്പിലാണ്” എന്നു പറഞ്ഞു.
MAT 8:7 അപ്പോൾ യേശു, “ഞാൻ വന്ന് അവനെ സൗഖ്യമാക്കാം” എന്ന് ശതാധിപനോട് പറഞ്ഞു.
MAT 8:8 അതിനുത്തരമായി, “കർത്താവേ, അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല; അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.
MAT 8:9 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു. മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു,” എന്നു ശതാധിപൻ പറഞ്ഞു.
MAT 8:10 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, തന്നെ അനുഗമിക്കുന്നവരോട്, “ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 8:11 യേശു പിന്നെയും, ‘പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും അനേകർ വന്ന് സ്വർഗരാജ്യത്തിൽ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ വിരുന്നിനിരിക്കും.
MAT 8:12 എന്നാൽ, സ്വർഗരാജ്യത്തിൽ പ്രവേശിക്കേണ്ടിയിരുന്ന പലരും പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയപ്പെടും, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ ” എന്നു പറഞ്ഞു.
MAT 8:13 പിന്നെ യേശു ശതാധിപനോട്, “പൊയ്ക്കൊള്ളൂ, നീ വിശ്വസിച്ചതുപോലെ നിനക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു. ആ നിമിഷംതന്നെ അയാളുടെ സേവകൻ സൗഖ്യമായി.
MAT 8:14 യേശു പത്രോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ പത്രോസിന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരിക്കുന്നതു കണ്ടു.
MAT 8:15 യേശു അവളുടെ കൈയിൽ സ്പർശിച്ചു; അവളുടെ പനി സൗഖ്യമായി. അവൾ എഴുന്നേറ്റ് അദ്ദേഹത്തെ ശുശ്രൂഷിച്ചുതുടങ്ങി.
MAT 8:16 സന്ധ്യയായപ്പോൾ, അനേകം ഭൂതബാധിതരെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; യേശു കൽപ്പനയാൽ ഭൂതങ്ങളെ പുറത്താക്കുകയും രോഗബാധിതരായ എല്ലാവരെയും സൗഖ്യമാക്കുകയും ചെയ്തു.
MAT 8:17 “ഞങ്ങളുടെ ബലഹീനതകൾ അവിടന്ന് വഹിച്ചു; ഞങ്ങളുടെ അസ്വാസ്ഥ്യങ്ങളെ അവിടന്ന് മാറ്റിത്തന്നു,” എന്ന് യെശയ്യാപ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നതു നിറവേറാൻ ഇതു സംഭവിച്ചു.
MAT 8:18 തന്റെ ചുറ്റുമുള്ള ജനസമൂഹത്തെ കണ്ടപ്പോൾ യേശു ശിഷ്യന്മാരോട് തടാകത്തിന്റെ അക്കരയ്ക്കുപോകാം എന്ന നിർദേശംനൽകി.
MAT 8:19 ഉടനെ ഒരു വേദജ്ഞൻ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഗുരോ, അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
MAT 8:20 അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
MAT 8:21 മറ്റൊരു ശിഷ്യൻ യേശുവിനോട്, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
MAT 8:22 യേശുവോ, “ഇപ്പോൾ എന്നെ അനുഗമിക്കുക, മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ” എന്ന് അയാളോടു പറഞ്ഞു.
MAT 8:23 അതിനുശേഷം യേശു വള്ളത്തിൽ കയറി; അദ്ദേഹത്തോടൊപ്പം ശിഷ്യന്മാരും യാത്രതുടർന്നു.
MAT 8:24 പെട്ടെന്ന്, ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു, വള്ളം മുങ്ങിപ്പോകുംവിധം തിരമാലകൾ ഉയർന്നുപൊങ്ങി. യേശുവോ ഉറങ്ങുകയായിരുന്നു.
MAT 8:25 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “കർത്താവേ, രക്ഷിക്കണമേ! ഞങ്ങൾ മുങ്ങിപ്പോകുന്നു!” എന്നു പറഞ്ഞു.
MAT 8:26 “വിശ്വാസത്തിൽ ഉറപ്പില്ലാത്തവരേ, നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്?” എന്നു പറഞ്ഞിട്ട് യേശു എഴുന്നേറ്റ് കാറ്റിനെയും തിരകളെയും ശാസിച്ചു; തടാകം പ്രശാന്തമായി.
MAT 8:27 ശിഷ്യന്മാർ ആശ്ചര്യപ്പെട്ടു, “ആരാണിദ്ദേഹം? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പറഞ്ഞു.
MAT 8:28 യേശു തടാകത്തിനക്കരെ ഗെരസേന്യരുടെ ദേശത്ത് എത്തിയപ്പോൾ, ഭൂതം ബാധിച്ച രണ്ടുപേർ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു. ആർക്കുംതന്നെ ആ വഴിയിലൂടെ സഞ്ചരിക്കാൻ സാധ്യമല്ലാത്തവിധം അവർ അക്രമകാരികൾ ആയിരുന്നു.
MAT 8:29 അവർ അത്യുച്ചത്തിൽ ആക്രോശിച്ചുകൊണ്ട്, “ദൈവപുത്രാ, അങ്ങ് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ന്യായവിധിദിവസത്തിനുമുമ്പേ ഞങ്ങളെ ദണ്ഡിപ്പിക്കാനാണോ അങ്ങ് ഇവിടെ വന്നത്?” എന്നു ചോദിച്ചു.
MAT 8:30 അവരിൽനിന്ന് കുറെ അകലെയായി വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
MAT 8:31 ദുരാത്മാക്കൾ യേശുവിനോട്, “അങ്ങ് ഞങ്ങളെ പുറത്താക്കുന്നു എങ്കിൽ ആ പന്നിക്കൂട്ടത്തിലേക്ക് അയയ്ക്കണമേ” എന്നു യാചിച്ചു.
MAT 8:32 “പുറത്തുപോകൂ!” യേശു അവരോട് ആജ്ഞാപിച്ചു. ഭൂതങ്ങൾ പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. ആ പന്നിക്കൂട്ടമെല്ലാം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് വെള്ളത്തിൽ മുങ്ങിച്ചത്തു.
MAT 8:33 പന്നികളെ മേയിക്കുന്നവർ പട്ടണത്തിലേക്ക് ഓടിച്ചെന്ന്, ഭൂതബാധിതർക്കു സംഭവിച്ചത് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം പട്ടണനിവാസികളെ അറിയിച്ചു.
MAT 8:34 അവരെല്ലാം ഉടൻതന്നെ യേശുവിനെ കാണാൻ പുറപ്പെട്ടു; അവർ അദ്ദേഹത്തെ കണ്ടു; തങ്ങളുടെദേശം വിട്ടുപോകണമെന്ന് അപേക്ഷിച്ചു.
MAT 9:1 യേശു ഒരു വള്ളത്തിൽ കയറി അക്കരെ സ്വന്തം പട്ടണത്തിൽ എത്തി.
MAT 9:2 ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയോടെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. അവരുടെ വിശ്വാസം കണ്ടിട്ട് യേശു പക്ഷാഘാതരോഗിയോട്, “മകനേ, ധൈര്യപ്പെടുക; നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
MAT 9:3 ഇതു കേട്ട ചില വേദജ്ഞർ, “നോക്കൂ! ഇദ്ദേഹം പറയുന്നത് ദൈവനിന്ദയാണ്” എന്ന് ഉള്ളിൽ മുറുമുറുത്തു.
MAT 9:4 യേശു അവരുടെ മനോവ്യാപാരം അറിഞ്ഞിട്ട്, “നിങ്ങളുടെ ഹൃദയത്തിൽ ദുഷ്ടത ചിന്തിക്കുന്നതെന്ത്?
MAT 9:5 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു!’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക!’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്ന് വേദജ്ഞരോട് ചോദിച്ചു.
MAT 9:6 “എന്നാൽ മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
MAT 9:7 ആ മനുഷ്യൻ എഴുന്നേറ്റു തന്റെ ഭവനത്തിലേക്കു പോയി.
MAT 9:8 ജനസമൂഹം ഇതുകണ്ട് ഭയപ്പെട്ടു; മനുഷ്യർക്ക് ഇങ്ങനെയുള്ള അധികാരം നൽകിയ ദൈവത്തെ പുകഴ്ത്തി.
MAT 9:9 യേശു അവിടെനിന്നു പോകുമ്പോൾ മത്തായി എന്നു പേരുള്ള ഒരു മനുഷ്യൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു. മത്തായി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.
MAT 9:10 പിന്നീടൊരിക്കൽ യേശു മത്തായിയുടെ ഭവനത്തിൽ, വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു.
MAT 9:11 ഇതുകണ്ട പരീശന്മാർ യേശുവിന്റെ ശിഷ്യന്മാരോട്, “നിങ്ങളുടെ ഗുരു നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
MAT 9:12 ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
MAT 9:13 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം എന്തെന്നു നിങ്ങൾ പോയി പഠിക്കുക. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
MAT 9:14 അപ്പോൾ യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ വന്ന് യേശുവിനോട്, “ഞങ്ങളും പരീശന്മാരും പലപ്പോഴും ഉപവസിക്കുന്നു; എന്നാൽ, അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
MAT 9:15 അതിനു മറുപടിയായി യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് വിലപിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അപ്പോൾ അവർ ഉപവസിക്കും.
MAT 9:16 “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ ആ തുണ്ട് ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും.
MAT 9:17 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ ആ തുകൽക്കുടങ്ങൾ പൊട്ടി വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും. അവർ പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിൽത്തന്നെ പകർന്നുവെക്കുന്നു. അപ്പോൾ രണ്ടും ഭദ്രമായിരിക്കും.”
MAT 9:18 യേശു ഇങ്ങനെ സംവദിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യെഹൂദപ്പള്ളിമുഖ്യൻ അദ്ദേഹത്തിന്റെമുമ്പിൽ വന്ന് സാഷ്ടാംഗം വീണ്, “എന്റെ മകൾ ഇപ്പോൾ മരിച്ചുപോയി. അങ്ങ് വന്ന് അവളുടെമേൽ കൈവെക്കണമേ; എന്നാൽ അവൾ ജീവിക്കും” എന്നു പറഞ്ഞു.
MAT 9:19 യേശു എഴുന്നേറ്റ് അയാളോടൊപ്പം പോയി; ശിഷ്യന്മാരും അനുഗമിച്ചു.
MAT 9:20 അപ്പോൾത്തന്നെ, പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ യേശുവിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു.
MAT 9:21 “അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിലെങ്കിലും തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും,” എന്ന് അവൾ ഉള്ളിൽ പറഞ്ഞിരുന്നു.
MAT 9:22 യേശു തിരിഞ്ഞ് അവളെ നോക്കി, “മോളേ, ധൈര്യമായിരിക്കൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ആ നിമിഷംമുതൽ അവൾ സൗഖ്യമുള്ളവളായിത്തീർന്നു.
MAT 9:23 യേശു പള്ളിമുഖ്യന്റെ വീട്ടിൽ പ്രവേശിച്ചപ്പോൾ ഓടക്കുഴൽ വായിക്കുന്നവരെയും കരഞ്ഞ് ബഹളം കൂട്ടുന്ന ജനസമൂഹത്തെയും കണ്ട്,
MAT 9:24 “ഇവിടെനിന്ന് മാറിനിൽക്കൂ, കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു. അവരോ അദ്ദേഹത്തെ പരിഹസിച്ചു.
MAT 9:25 ജനക്കൂട്ടത്തെ പുറത്താക്കിയശേഷം യേശു അകത്തുചെന്ന് കുട്ടിയെ കൈക്കുപിടിച്ച് ഉയർത്തി. അവൾ എഴുന്നേറ്റു.
MAT 9:26 ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിച്ചു.
MAT 9:27 യേശു അവിടെനിന്നു പോകുമ്പോൾ, “ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചുകൊണ്ട് രണ്ട് അന്ധന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
MAT 9:28 യേശു ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അദ്ദേഹത്തെ സമീപിച്ചു. യേശു അവരോട്, “എനിക്കിതു ചെയ്യാൻ കഴിയും എന്നു നിങ്ങൾ വിശ്വസിക്കുന്നോ?” എന്നു ചോദിച്ചു. “തീർച്ചയായും, കർത്താവേ,” അവർ ഉത്തരം പറഞ്ഞു.
MAT 9:29 അപ്പോൾ യേശു അവരുടെ കണ്ണുകളിൽ തൊട്ടുകൊണ്ട്, “നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ” എന്നു പറഞ്ഞു.
MAT 9:30 ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു. യേശു അവരോട്, “നോക്കൂ, ഇതാരും അറിയരുത്” എന്ന കർശനനിർദേശവും നൽകി.
MAT 9:31 എന്നാൽ അവർ പോയി അദ്ദേഹത്തെക്കുറിച്ചുള്ള ഈ വാർത്ത ആ പ്രദേശമെങ്ങും പ്രചരിപ്പിച്ചു.
MAT 9:32 അവർ പോകുമ്പോൾ ചിലർ ഊമയായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
MAT 9:33 യേശു ഭൂതത്തെ പുറത്താക്കിക്കഴിഞ്ഞപ്പോൾ, ഊമൻ സംസാരിച്ചു. ജനസഞ്ചയം ആശ്ചര്യപ്പെട്ടു, “ഇങ്ങനെയൊന്ന് ഇസ്രായേലിൽ സംഭവിച്ചിട്ടേയില്ല” എന്നു പറഞ്ഞു.
MAT 9:34 എന്നാൽ പരീശന്മാരാകട്ടെ, “ഇദ്ദേഹം ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യിക്കുന്നത്” എന്നു പറഞ്ഞു.
MAT 9:35 യേശു അവിടെയുള്ള എല്ലാ പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും സഞ്ചരിച്ച്, യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചും രാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കുകയും ചെയ്തു.
MAT 9:36 ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ പീഡിതരും നിസ്സഹായരും ആയിരിക്കുന്നതുകണ്ട് യേശുവിന് അവരോടു സഹതാപം തോന്നി.
MAT 9:37 അപ്പോൾ യേശു ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം.
MAT 9:38 അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.
MAT 10:1 അതിനുശേഷം യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് ദുരാത്മാക്കളെ പുറത്താക്കാനും എല്ലാവിധ രോഗങ്ങളും ബലഹീനതകളും സൗഖ്യമാക്കാനും അവർക്ക് അധികാരംനൽകി.
MAT 10:2 പന്ത്രണ്ട് അപ്പൊസ്തലന്മാരുടെ പേരുകൾ ഇവയാണ്: ഒന്നാമൻ പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്; സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ;
MAT 10:3 ഫിലിപ്പൊസ്, ബർത്തൊലൊമായി; തോമസ്, നികുതിപിരിവുകാരനായ മത്തായി; അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി;
MAT 10:4 കനാന്യനായ ശിമോൻ, യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
MAT 10:5 യേശു ഈ നിർദേശങ്ങൾ നൽകി പന്ത്രണ്ട് അപ്പൊസ്തലന്മാരെ അയച്ചു: “നിങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കു പോകുകയോ ശമര്യരുടെ ഏതെങ്കിലും പട്ടണത്തിൽ പ്രവേശിക്കയോ ചെയ്യരുത്.
MAT 10:6 പിന്നെയോ, ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുതന്നെ ചെല്ലുക.
MAT 10:7 ‘സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു,’ എന്ന സന്ദേശം നിങ്ങൾ പോയി വിളംബരംചെയ്യുക.
MAT 10:8 രോഗികളെ സൗഖ്യമാക്കുക, മരിച്ചവരെ ഉയിർപ്പിക്കുക, കുഷ്ഠരോഗികളെ ശുദ്ധരാക്കുക, ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചിരിക്കുന്നു; സൗജന്യമായിത്തന്നെ നൽകുക.
MAT 10:9 “നിങ്ങളുടെ മടിശ്ശീലയിൽ സ്വർണം, വെള്ളി, ചെമ്പ് ഇവകൊണ്ടുള്ള നാണയങ്ങൾ കരുതിവെക്കരുത്;
MAT 10:10 സഞ്ചിയോ രണ്ട് വസ്ത്രമോ ചെരിപ്പോ വടിയോ കൊണ്ടുപോകരുത്; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.
MAT 10:11 നിങ്ങൾ ഏതെങ്കിലും പട്ടണത്തിലോ ഗ്രാമത്തിലോ പ്രവേശിക്കുമ്പോൾ അവിടെ യോഗ്യനായി ആരുണ്ടെന്ന് അന്വേഷിക്കുക; ആ സ്ഥലത്തുനിന്ന് പോകുന്നതുവരെ അയാളുടെ ഭവനത്തിൽത്തന്നെ താമസിക്കുക.
MAT 10:12 ആ വീട്ടിൽ പ്രവേശിക്കുന്നമാത്രയിൽ അവർക്ക് ‘സമാധാനം’ ആശംസിക്കുക.
MAT 10:13 ആ ഭവനത്തിന് യോഗ്യതയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അതിൽ നിവസിക്കും; അല്ലാത്തപക്ഷം സമാധാനം നിങ്ങളിലേക്കുതന്നെ മടങ്ങിവരും.
MAT 10:14 ആരെങ്കിലും നിങ്ങളെ സ്വാഗതം ചെയ്യാതിരിക്കയോ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയോ ചെയ്യുന്നെങ്കിൽ, ആ ഭവനമോ പട്ടണമോ വിട്ടുപോകുക; പോകുമ്പോൾ നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.
MAT 10:15 ന്യായവിധിദിവസത്തിൽ ആ പട്ടണനിവാസികൾക്കുണ്ടാകുന്ന അനുഭവത്തിന്റെ ഭയങ്കരതയെക്കാൾ സൊദോം, ഗൊമോറാ നിവാസികൾക്കുണ്ടായ അനുഭവം ഏറെ സഹനീയമായിരിക്കും, നിശ്ചയം.
MAT 10:16 “ഇതാ, ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് ആടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു; ആകയാൽ പാമ്പുകളെപ്പോലെ ബുദ്ധിചാതുര്യമുള്ളവരും പ്രാവുകളെപ്പോലെ നിർമലരും ആയിരിക്കുക.
MAT 10:17 ജാഗ്രതയോടിരിക്കുക, മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും തങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും.
MAT 10:18 എന്റെ അനുയായികളായതിനാൽ, നിങ്ങളെ അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ കൊണ്ടുപോകും. ഇങ്ങനെ അവർക്കും യെഹൂദേതരർക്കും മുമ്പിൽ നിങ്ങൾ എന്റെ സാക്ഷ്യംവഹിക്കും.
MAT 10:19 അവർ നിങ്ങളെ അധികാരികൾക്ക് ഏൽപ്പിക്കുമ്പോൾ എന്തു പറയണമെന്നോ എങ്ങനെ പറയണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല, നിങ്ങൾക്ക് പറയാനുള്ളത് തക്കസമയത്തുതന്നെ നിങ്ങളുടെ നാവിൽ തന്നിരിക്കും.
MAT 10:20 അപ്പോൾ നിങ്ങളല്ല സംസാരിക്കുന്നത്, നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.
MAT 10:21 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
MAT 10:22 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും. എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
MAT 10:23 ഒരിടത്തെ നിവാസികൾ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊരിടത്തേക്ക് പലായനംചെയ്യുക. ഇസ്രായേൽ പട്ടണങ്ങളിലൂടെയുള്ള നിങ്ങളുടെ സഞ്ചാരം മനുഷ്യപുത്രന്റെ പുനരാഗമനത്തിലും പൂർത്തിയാക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 10:24 “ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; ദാസൻ യജമാനനെക്കാൾ ശ്രേഷ്ഠനുമല്ല.
MAT 10:25 ശിഷ്യർക്ക് അവരുടെ ഗുരുവിനെപ്പോലെയാകുന്നതു മതി; ദാസർക്ക് യജമാനനെപ്പോലെ ആകുന്നതും മതി. അവർ ഗൃഹനാഥനെ ബേൽസെബൂൽ എന്നു വിളിച്ചെങ്കിൽ, കുടുംബാംഗങ്ങളെ എത്രയധികം!
MAT 10:26 “ആകയാൽ, നിങ്ങൾ അവരെ ഭയപ്പെടരുത്. വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
MAT 10:27 ഞാൻ നിങ്ങളോട് ഇരുളിൽ സംസാരിക്കുന്നത്, പകലിൽ പ്രസ്താവിക്കുക; നിങ്ങളുടെ ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കുക.
MAT 10:28 നിങ്ങളുടെ ആത്മാവിനെ ഹനിക്കാൻ കഴിയാതെ ശരീരത്തെമാത്രം കൊല്ലുന്നവരെ ഭയപ്പെടരുത്; മറിച്ച്, ജീവനെയും ശരീരത്തെയും നരകത്തിലിട്ട് നശിപ്പിക്കാൻ കഴിയുന്ന ദൈവത്തെ ഭയപ്പെടുക.
MAT 10:29 ഒരു രൂപയ്ക്ക് രണ്ട് കുരുവിയെ വിൽക്കുന്നില്ലയോ? നിങ്ങളുടെ പിതാവ് അറിയാതെ അവയിൽ ഒന്നുപോലും നിലത്തു വീഴുകയില്ല.
MAT 10:30 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം.
MAT 10:31 ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
MAT 10:32 “മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും അംഗീകരിക്കും.
MAT 10:33 മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും എന്റെ സ്വർഗസ്ഥനായ പിതാവിന്റെ സന്നിധിയിൽ ഞാനും നിരാകരിക്കും.
MAT 10:34 “ഭൂമിയിൽ സമാധാനം വരുത്തുക എന്ന ഉദ്ദേശ്യമാണ് എന്റെ വരവിനെന്ന് നിങ്ങൾ കരുതരുത്, സമാധാനമല്ല, വാൾ വരുത്താനാണ് ഞാൻ വന്നിരിക്കുന്നത്.
MAT 10:35 ഞാൻ വന്നത് ഭിന്നിപ്പിക്കാനാണ്: “ ‘ഒരുവനെ തന്റെ പിതാവിനെതിരേയും മകളെ തന്റെ അമ്മയ്ക്കെതിരേയും മരുമകളെ തന്റെ അമ്മായിയമ്മയ്ക്കെതിരേയും,
MAT 10:36 ഒരു മനുഷ്യന്റെ ശത്രുക്കൾ അയാളുടെ കുടുംബാംഗങ്ങൾതന്നെ ആയിരിക്കും.’
MAT 10:37 “എന്നെക്കാളധികം സ്വന്തം പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവർ എന്റേതായിരിക്കാൻ യോഗ്യരല്ല. എന്നെക്കാളധികം സ്വന്തം പുത്രനെയോ പുത്രിയെയോ സ്നേഹിക്കുന്നവരും എനിക്കു യോഗ്യരല്ല.
MAT 10:38 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവരും എനിക്കു യോഗ്യരല്ല.
MAT 10:39 സ്വന്തം ജീവനെ രക്ഷിക്കാൻ ശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.
MAT 10:40 “നിങ്ങളെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവരോ എന്നെ അയച്ച പിതാവിനെ സ്വീകരിക്കുന്നു.
MAT 10:41 ഒരു പ്രവാചകനെ, പ്രവാചകൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു പ്രവാചകന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും; ഒരു നീതിനിഷ്ഠനെ നീതിനിഷ്ഠൻ എന്ന കാരണത്താൽ സ്വീകരിക്കുന്ന വ്യക്തിക്ക്, ഒരു നീതിനിഷ്ഠന് ലഭിക്കുന്ന പ്രതിഫലം ലഭിക്കും.
MAT 10:42 എന്റെ ശിഷ്യൻ എന്ന കാരണത്താൽ ഈ ചെറിയവരിൽ ഒരാൾക്ക് ഒരു പാത്രം തണുത്ത വെള്ളമെങ്കിലും കൊടുക്കുന്നയാൾക്ക് തന്റെ പ്രതിഫലം ഒരിക്കലും നഷ്ടമാകുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAT 11:1 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാർക്ക് ഈ നിർദേശങ്ങൾ നൽകിത്തീർത്തതിനുശേഷം, ഗലീലയിൽത്തന്നെയുള്ള പട്ടണങ്ങളിൽ ഉപദേശിക്കുന്നതിനും പ്രസംഗിക്കുന്നതിനുമായി അവിടെനിന്നു യാത്രയായി.
MAT 11:2 കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടിരുന്ന യോഹന്നാൻസ്നാപകൻ ക്രിസ്തുവിന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അതോ, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ചു.
MAT 11:4 യേശു അവരോട്, “നിങ്ങൾ കേൾക്കുകയും കാണുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക:
MAT 11:5 അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.
MAT 11:6 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.
MAT 11:7 യോഹന്നാന്റെ ശിഷ്യന്മാർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?
MAT 11:8 അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, മൃദുലചണവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?
MAT 11:9 പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.
MAT 11:10 “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും.’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്.
MAT 11:11 ‘സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ സ്വർഗരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു’ എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
MAT 11:12 യോഹന്നാൻസ്നാപകന്റെ കാലംമുതൽ ഇന്നുവരെയും സ്വർഗരാജ്യം ക്രൂരപീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു, പീഡകർ അതിനെ പിടിച്ചടക്കുകയുംചെയ്യുന്നു;
MAT 11:13 സകലപ്രവചനഗ്രന്ഥങ്ങളും ന്യായപ്രമാണവും യോഹന്നാന്റെ സമയംവരെ പ്രവചിച്ചു.
MAT 11:14 ഇത് അംഗീകരിക്കാൻ നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ, ‘വരാനിരിക്കുന്നവൻ’ എന്ന് അവർ പറഞ്ഞ ഏലിയാവ് ഈ യോഹന്നാൻതന്നെയാണ്.
MAT 11:15 ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
MAT 11:16 “ഈ തലമുറയെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലങ്ങളിലിരുന്ന് മറ്റുള്ളവരോടു വിളിച്ചുപറഞ്ഞ് പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ.
MAT 11:18 ഭക്ഷണപാനീയങ്ങളിൽ വർജനം ആചരിച്ചുകൊണ്ട് യോഹന്നാൻസ്നാപകൻ വന്നപ്പോൾ ‘അയാൾ ഭൂതബാധിതനാണ്,’ എന്ന് അവർ പറയുന്നു.
MAT 11:19 മനുഷ്യപുത്രനാകട്ടെ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്ന് അവർ പറയുന്നു. ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു.”
MAT 11:20 തുടർന്ന്, യേശു തന്റെ അത്ഭുതങ്ങളിൽ അധികവും പ്രവർത്തിച്ച പട്ടണങ്ങൾ മാനസാന്തരപ്പെടാതിരുന്നതുകൊണ്ട് അവയെ ശാസിക്കാൻ തുടങ്ങി:
MAT 11:21 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു.
MAT 11:22 എന്നാൽ, ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധിദിവസത്തിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും.
MAT 11:23 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും. നിന്നിൽ നടന്ന അത്ഭുതങ്ങൾ സൊദോമിൽ ആയിരുന്നെങ്കിൽ അത് ഇന്നും നിലനിൽക്കുമായിരുന്നു.
MAT 11:24 ന്യായവിധിദിവസത്തിൽ സൊദോം നിവാസികൾക്കുണ്ടായ അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAT 11:25 അപ്പോൾത്തന്നെ യേശു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു.
MAT 11:26 അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
MAT 11:27 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവിനെ അറിയുന്നില്ല എന്നു പറഞ്ഞു.
MAT 11:28 “ക്ഷീണിതരേ, ഭാരംചുമക്കുന്നവരേ, നിങ്ങൾ എന്റെ അടുക്കൽ വരിക, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും.
MAT 11:29 ഞാൻ സൗമ്യനും വിനീതഹൃദയനും ആയതുകൊണ്ട് എന്റെ നുകം നിങ്ങൾ സ്വീകരിച്ചുകൊണ്ട് എന്നോട് പഠിക്കുക; എന്നാൽ, നിങ്ങൾ നിങ്ങളുടെ പ്രാണന് വിശ്രമം കണ്ടെത്തും.
MAT 11:30 എന്റെ നുകം മൃദുവും എന്റെ ഭാരം ലഘുവും ആകുന്നുവല്ലോ!”
MAT 12:1 അന്നൊരിക്കൽ യേശു, ശബ്ബത്തുനാളിൽ ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർക്ക് വിശന്നതിനാൽ അവർ കതിർ പറിച്ചുതിന്നാൻ തുടങ്ങി.
MAT 12:2 പരീശന്മാർ അതുകണ്ടിട്ട്, യേശുവിനോട്, “നോക്കൂ! അങ്ങയുടെ ശിഷ്യന്മാർ ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു ചെയ്യുന്നു” എന്നു പറഞ്ഞു.
MAT 12:3 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
MAT 12:4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ, തനിക്കോ സഹയാത്രികർക്കോ ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിച്ചു.
MAT 12:5 ശബ്ബത്തുനാളിൽ വേലചെയ്യുന്നത് നിഷിദ്ധമെങ്കിലും, ദൈവാലയത്തിൽ ശുശ്രൂഷിക്കുന്ന പുരോഹിതന്മാർ ശബ്ബത്തുനാളിൽ വേലചെയ്താലും കുറ്റമില്ലാത്തവരായിരിക്കുന്നു എന്നു നിങ്ങൾ ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലേ?
MAT 12:6 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ദൈവാലയത്തെക്കാൾ ശ്രേഷ്ഠൻ ഇതാ ഇവിടെ.
MAT 12:7 ‘യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്,’ എന്നതിന്റെ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ നിരപരാധികൾക്കുമേൽ നിങ്ങൾ കുറ്റം ആരോപിക്കുകയില്ലായിരുന്നു.
MAT 12:8 കാരണം, മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്.”
MAT 12:9 ആ സ്ഥലത്തുനിന്നു പുറപ്പെട്ട് അദ്ദേഹം യെഹൂദപ്പള്ളിയിൽ ചെന്നു.
MAT 12:10 കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു. യേശുവിൽ കുറ്റം ആരോപിക്കാൻ പഴുതുതേടിക്കൊണ്ട് അവർ അദ്ദേഹത്തോട്, “ശബ്ബത്തുനാളിൽ സൗഖ്യമാക്കുന്നത് അനുവദനീയമോ?” എന്നു ചോദിച്ചു.
MAT 12:11 യേശു അവരോട്, “നിങ്ങളിൽ ആരുടെയെങ്കിലും ഒരു ആട് ശബ്ബത്തുനാളിൽ കുഴിയിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ അതിനെ അവിടെനിന്നു കയറ്റുകയില്ലേ?
MAT 12:12 ആടിനെക്കാൾ മനുഷ്യൻ എത്രയോ മൂല്യവാൻ! അതുകൊണ്ട്, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതാണ് നിയമവിധേയം” എന്നു പറഞ്ഞു.
MAT 12:13 അതിനുശേഷം യേശു കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; ഉടനെ അതു മറ്റേ കൈപോലെ പൂർണ ആരോഗ്യമുള്ളതായി.
MAT 12:14 അപ്പോൾ പരീശന്മാർ അവിടെനിന്ന് പുറപ്പെട്ട് യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്ന് ഗൂഢാലോചന നടത്തി.
MAT 12:15 ഈ വസ്തുത മനസ്സിലാക്കി യേശു ആ സ്ഥലത്തുനിന്ന് പിൻവാങ്ങി. വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു; രോഗബാധിതരായ എല്ലാവരെയും അദ്ദേഹം സൗഖ്യമാക്കി.
MAT 12:16 താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അവിടന്ന് അവർക്കു മുന്നറിയിപ്പു നൽകി.
MAT 12:17 ഇത് യെശയ്യാപ്രവാചകനിലൂടെ അറിയിച്ച അരുളപ്പാട് നിറവേറുന്നതിനായിരുന്നു:
MAT 12:18 “ഇതാ, ഞാൻ തെരഞ്ഞെടുത്ത എന്റെ ദാസൻ; ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയൻ. ഞാൻ എന്റെ ആത്മാവിനെ അവന് നൽകും. അവൻ രാഷ്ട്രങ്ങൾക്കു ന്യായം പ്രഖ്യാപിക്കും;
MAT 12:19 അവൻ ശണ്ഠയിടുകയോ ഉറക്കെ നിലവിളിക്കുകയോ ഇല്ല; തെരുവീഥികളിൽ ആരും അവന്റെ ശബ്ദം കേൾക്കുകയില്ല.
MAT 12:20 ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല; പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. അവൻ ന്യായത്തെ വിജയത്തിലേക്കു നയിക്കും.
MAT 12:21 അവന്റെ നാമത്തിൽ യെഹൂദേതരർ പ്രത്യാശ അർപ്പിക്കും.”
MAT 12:22 പിന്നെ അവർ അന്ധനും മൂകനുമായ ഒരു ഭൂതബാധിതനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. അദ്ദേഹം ഭൂതബാധിതനെ സൗഖ്യമാക്കി; അയാൾക്ക് സംസാരശേഷിയും കാഴ്ചശക്തിയും ലഭിച്ചു.
MAT 12:23 അപ്പോൾ ജനസഞ്ചയം ആശ്ചര്യപ്പെട്ട്, “ഇദ്ദേഹം ആയിരിക്കുമോ ദാവീദുപുത്രൻ?” എന്നു പറഞ്ഞു.
MAT 12:24 എന്നാൽ പരീശന്മാർ ഇതു കേട്ടിട്ട്, “ഈ മനുഷ്യൻ ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടുതന്നെയാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
MAT 12:25 യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള എല്ലാരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച പട്ടണമായാലും ഭവനമായാലും അവയും നിലനിൽക്കുകയില്ല.
MAT 12:26 സാത്താൻതന്നെ സാത്താനെ ഉച്ചാടനം ചെയ്യുന്നെങ്കിൽ അയാൾ തനിക്കെതിരേ തിരിഞ്ഞിരിക്കുകയല്ലേ; അങ്ങനെയെങ്കിൽ അയാളുടെ രാജ്യത്തിന്റെ നിലനിൽപ്പ് സാധ്യമാകുമോ?
MAT 12:27 ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
MAT 12:28 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവാത്മാവിനാൽ ആണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
MAT 12:29 “ബലിഷ്ഠനായ ഒരു മനുഷ്യന്റെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിച്ചു കൊണ്ടുപോകാൻ, അയാളെ ബന്ധനസ്ഥനാക്കിയിട്ടല്ലാതെ ആർക്കെങ്കിലും സാധിക്കുമോ? ബന്ധനസ്ഥനാക്കിയാൽ വീട്ടിലുള്ളത് അപഹരിക്കാൻ സാധിക്കും.
MAT 12:30 “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
MAT 12:31 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: സകലവിധ പാപവും ദൈവദൂഷണവും മനുഷ്യരോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല.
MAT 12:32 മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ഈ യുഗത്തിലും വരാനുള്ളതിലും ക്ഷമ ലഭിക്കുകയില്ല.
MAT 12:33 “ഒരു വൃക്ഷം നല്ലതെങ്കിൽ അതിന്റെ ഫലവും നല്ലതായിരിക്കും; വൃക്ഷം അയോഗ്യമെങ്കിൽ അതിലെ ഫലവും അയോഗ്യമായിരിക്കും. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ടാണ് തിരിച്ചറിയുന്നത്.
MAT 12:34 അണലിക്കുഞ്ഞുങ്ങളേ, ദുഷ്ടതയുടെ കേദാരമായ നിങ്ങൾക്കു നന്മ വല്ലതും സംസാരിക്കാൻ കഴിയുമോ? ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
MAT 12:35 നല്ല മനുഷ്യൻ, തന്റെ ഉള്ളിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്നിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു.
MAT 12:36 എന്നാൽ മനുഷ്യർ സംസാരിക്കുന്ന, ഓരോ അടിസ്ഥാനരഹിതമായ പ്രസ്താവനയ്ക്കും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 12:37 നിങ്ങളുടെ വാക്കുകൾ നിങ്ങളെ ശിക്ഷയിൽനിന്ന് ഒഴിവാക്കും; നിങ്ങളുടെ വാക്കുകൾതന്നെ നിങ്ങൾക്കു ശിക്ഷ വിധിക്കുകയും ചെയ്യും.”
MAT 12:38 അപ്പോൾ പരീശന്മാരിലും വേദജ്ഞരിലും ചിലർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് ഒരു അത്ഭുതചിഹ്നം പ്രവർത്തിച്ചുകാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
MAT 12:39 യേശു അതിനുത്തരം പറഞ്ഞത്: “ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു! എന്നാൽ യോനാ പ്രവാചകന്റെ അനുഭവം എന്ന ചിഹ്നമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
MAT 12:40 യോനാ മൂന്നുപകലും മൂന്നുരാവും ഒരു മഹാമത്സ്യത്തിന്റെ വയറ്റിലായിരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നുപകലും മൂന്നുരാവും ഭൗമാന്തർഭാഗത്ത് ആയിരിക്കും.
MAT 12:41 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
MAT 12:42 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
MAT 12:43 “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല.
MAT 12:44 അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു. അങ്ങനെ ചെല്ലുമ്പോൾ ആ വീട് ആളൊഴിഞ്ഞും അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
MAT 12:45 അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്. ഈ ദുഷിച്ച തലമുറയുടെ സ്ഥിതിയും അങ്ങനെതന്നെ ആയിരിക്കും.”
MAT 12:46 യേശു ജനക്കൂട്ടത്തോടു സംസാരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തോടു സംസാരിക്കണമെന്ന താത്പര്യത്തിൽ പുറത്തു നിൽക്കുകയായിരുന്നു.
MAT 12:47 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയോടു സംസാരിക്കാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
MAT 12:48 യേശു ആ മനുഷ്യനോട്, “ആരാണ് എന്റെ അമ്മ? ആരാണ് എന്റെ സഹോദരന്മാർ?” എന്നു ചോദിച്ചു.
MAT 12:49 പിന്നെ തന്റെ കൈ ശിഷ്യന്മാരുടെനേരേ നീട്ടി, “ഇവരാണ് എന്റെ അമ്മയും എന്റെ സഹോദരന്മാരും.
MAT 12:50 എന്റെ സ്വർഗസ്ഥപിതാവിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും” എന്ന് യേശു പറഞ്ഞു.
MAT 13:1 ആ ദിവസംതന്നെ യേശു വീട്ടിൽനിന്ന് പുറപ്പെട്ട് തടാകതീരത്ത് ഉപവിഷ്ടനായി.
MAT 13:2 ഒരു വൻ ജനാവലി തനിക്കുചുറ്റും തിങ്ങിക്കൂടുന്നതുകൊണ്ട് അദ്ദേഹം ഒരു വള്ളത്തിൽ കയറി ഇരുന്നു; ജനാവലി മുഴുവനും കരയിൽ നിന്നു.
MAT 13:3 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അത് ഇപ്രകാരമായിരുന്നു: “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
MAT 13:4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
MAT 13:5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു, ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
MAT 13:6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
MAT 13:7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിക്കളഞ്ഞു.
MAT 13:8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകി.
MAT 13:9 ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
MAT 13:10 ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങു ജനത്തോട് സാദൃശ്യകഥകളിലൂടെമാത്രം സംസാരിക്കുന്നത് എന്തുകൊണ്ട്?” എന്നു ചോദിച്ചു.
MAT 13:11 അതിനു മറുപടിയായി യേശു അവരോടു പറഞ്ഞത്: “സ്വർഗരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; അവർക്കോ അത് നൽകപ്പെട്ടിട്ടില്ല.
MAT 13:12 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
MAT 13:13 “അവർ നോക്കുന്നെങ്കിലും കാണുന്നില്ല; അവർ കേൾക്കുന്നെങ്കിലും ശ്രദ്ധിക്കുകയോ ഗ്രഹിക്കുകയോ ചെയ്യുന്നില്ല. ഇതുകൊണ്ടാണ് ഞാൻ ജനത്തോട് സാദൃശ്യകഥകളിലൂടെ സംസാരിക്കുന്നത്.
MAT 13:14 ഇവരെക്കുറിച്ചുള്ള യെശയ്യാവിന്റെ പ്രവചനം ഇപ്രകാരം നിവൃത്തിയായിരിക്കുന്നു. “ ‘നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.
MAT 13:15 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു.’
MAT 13:16 എന്നാൽ, നിങ്ങളുടെ കാഴ്ചയുള്ള കണ്ണുകളും കേൾവിയുള്ള കാതുകളും അനുഗ്രഹിക്കപ്പെട്ടവ.
MAT 13:17 അനേകം പ്രവാചകന്മാരും നീതിനിഷ്ഠരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആശിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
MAT 13:18 “കർഷകന്റെ സാദൃശ്യകഥയുടെ അർഥം ശ്രദ്ധിക്കുക:
MAT 13:19 ഒരാൾ സ്വർഗരാജ്യത്തിന്റെസന്ദേശം കേൾക്കുന്നു. പക്ഷേ, അത് ഗ്രഹിക്കുന്നില്ല. അപ്പോൾ പിശാച് വന്ന്, അയാളുടെ ഹൃദയത്തിൽ വിതയ്ക്കപ്പെട്ടത് അപഹരിക്കുന്നു. ഇതാണ് വഴിയോരത്ത് വിതയ്ക്കപ്പെട്ട വിത്ത്.
MAT 13:20 പാറസ്ഥലത്ത് വിതയ്ക്കപ്പെട്ട വിത്തു പ്രതിനിധാനംചെയ്യുന്നത്, വചനം കേൾക്കുകയും ഉടനെതന്നെ അത് ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്ന വ്യക്തികളെയാണ്.
MAT 13:21 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
MAT 13:22 മുൾച്ചെടികൾക്കിടയിൽ വിതയ്ക്കപ്പെട്ട വിത്ത് വചനം കേൾക്കുന്ന വ്യക്തികളാണ്, എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.
MAT 13:23 നല്ല മണ്ണിൽ വിതയ്ക്കപ്പെട്ട വിത്താകട്ടെ, വചനം കേൾക്കുകയും ഗ്രഹിക്കുകയുംചെയ്യുന്നവരാണ്. അവ നൂറും അറുപതും മുപ്പതും മടങ്ങ് വിളവുനൽകുകയുംചെയ്യുന്നു.”
MAT 13:24 യേശു മറ്റൊരു സാദൃശ്യകഥ അവരോടു പറഞ്ഞു: “തന്റെ വയലിൽ നല്ല വിത്ത് വിതച്ച ഒരു കർഷകനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 13:25 എന്നാൽ, എല്ലാവരും ഉറങ്ങുമ്പോൾ തന്റെ ശത്രു വന്ന് ഗോതമ്പിനിടയിൽ കള വിതച്ചിട്ടു പൊയ്ക്കളഞ്ഞു.
MAT 13:26 വിത്ത് പൊട്ടിമുളച്ച്, ചെടി വളർന്ന്, കതിരിട്ടപ്പോൾ കളയും കാണപ്പെട്ടു.
MAT 13:27 “വേലക്കാർ ഉടമസ്ഥന്റെ അടുക്കൽവന്ന്, ‘യജമാനനേ, അങ്ങു നല്ല വിത്തല്ലയോ വയലിൽ വിതച്ചത്? പിന്നെ, കളകൾ എങ്ങനെ വന്നു?’ എന്നു ചോദിച്ചു.
MAT 13:28 “ ‘ഇത് ശത്രു ചെയ്തതാണ്,’ അദ്ദേഹം ഉത്തരം പറഞ്ഞു. “വേലക്കാർ അദ്ദേഹത്തോട്, ‘ഞങ്ങൾ ചെന്ന് കള പറിച്ചുകൂട്ടട്ടെയോ?’ എന്നു ചോദിച്ചു.
MAT 13:29 “യജമാനൻ അവരോടു പറഞ്ഞത്: ‘വേണ്ടാ, നിങ്ങൾ കള പറിക്കുമ്പോൾ ഗോതമ്പും കൂടെ പിഴുതുപോകും.
MAT 13:30 കൊയ്ത്തുവരെ രണ്ടും ഒരുമിച്ചു വളരട്ടെ. വിളവെടുപ്പിനു സമയമാകട്ടെ, അന്നു ഞാൻ കൊയ്ത്തുകാരോട്: ആദ്യം കളകൾ പറിച്ചു ചുട്ടുകളയേണ്ടതിന് കറ്റകളാക്കി കെട്ടുക, പിന്നെ ഗോതമ്പു ശേഖരിച്ച് എന്റെ കളപ്പുരയിലേക്കു കൊണ്ടുവരിക’ എന്നും പറയും.”
MAT 13:31 യേശു അവരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ഒരു കർഷകൻ എടുത്ത് തന്റെ പുരയിടത്തിൽ നട്ട കടുകുമണിയോടു സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 13:32 അത് എല്ലാ വിത്തുകളിലും ചെറുതെങ്കിലും വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലിയ ഒരു വൃക്ഷമായി; ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയുംചെയ്യുന്നു.”
MAT 13:33 അദ്ദേഹം പിന്നെയും അവരോട് വേറൊരു സാദൃശ്യകഥ പറഞ്ഞു: “മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനമാണ് സ്വർഗരാജ്യം.”
MAT 13:34 യേശു ജനക്കൂട്ടത്തോട് ഈ കാര്യങ്ങളെല്ലാം സംസാരിച്ചത് സാദൃശ്യകഥകളിലൂടെയാണ്; സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല.
MAT 13:35 “സാദൃശ്യകഥകൾ സംസാരിക്കാൻ ഞാൻ വായ് തുറക്കും; ലോകാരംഭംമുതൽ നിഗൂഢമായിരിക്കുന്നവ ഞാൻ വിളംബരംചെയ്യും,” എന്നു പ്രവാചകനിലൂടെ അരുളിച്ചെയ്തിരുന്നത് ഇങ്ങനെ നിറവേറി.
MAT 13:36 അതിനുശേഷം ജനക്കൂട്ടത്തെ യാത്രയയച്ചിട്ട് യേശു ഭവനത്തിലേക്ക് പോയി. ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “വയലിലെ കളയുടെ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരാമോ” എന്നു ചോദിച്ചു.
MAT 13:37 യേശു അതിനുത്തരം പറഞ്ഞത്: “മനുഷ്യപുത്രൻ നല്ല വിത്ത് വിതയ്ക്കുന്ന കർഷകനാണ്.
MAT 13:38 വയൽ ലോകവും നല്ല വിത്ത് രാജ്യത്തിന്റെ പുത്രന്മാരും കളകൾ പിശാചിന്റെ പുത്രന്മാരും ആകുന്നു.
MAT 13:39 കള വിതയ്ക്കുന്ന ശത്രു പിശാചുതന്നെ. വിളവെടുപ്പ് യുഗാവസാനമാകുന്നു. കൊയ്ത്തുകാർ ദൂതന്മാരും ആകുന്നു.
MAT 13:40 “കളകൾ പിഴുതെടുത്ത് അഗ്നിക്ക് ഇരയാക്കുന്നതുപോലെ യുഗാവസാനത്തിൽ സംഭവിക്കും.
MAT 13:41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ നിയോഗിക്കും. അവർ അദ്ദേഹത്തിന്റെ രാജ്യത്തുനിന്ന് പാപകാരണമായ സകലതും, അധർമം പ്രവർത്തിക്കുന്ന എല്ലാവരെയും, ഉന്മൂലനംചെയ്യും.
MAT 13:42 അവർ അവരെ കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
MAT 13:43 അപ്പോൾ നീതിനിഷ്ഠർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രശോഭിക്കും. ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!
MAT 13:44 “വയലിൽ ഒളിച്ചുവെച്ച നിധിയോട് സ്വർഗരാജ്യത്തെ ഉപമിക്കാം; അത് ഒരു മനുഷ്യൻ കണ്ട് മറച്ചുവെച്ചു. പിന്നെ ആഹ്ലാദത്തോടെ പോയി, തനിക്കുണ്ടായിരുന്നതെല്ലാം വിറ്റ് ആ വയൽ വാങ്ങി.
MAT 13:45 “ഇനിയും സ്വർഗരാജ്യത്തെ നല്ല രത്നങ്ങൾ അന്വേഷിക്കുന്ന വ്യാപാരിയോട് ഉപമിക്കാം.
MAT 13:46 അയാൾ വിലയേറിയ ഒരു രത്നം കണ്ടിട്ട് പോയി തനിക്കുള്ള സർവതും വിറ്റ് അതു വാങ്ങി.
MAT 13:47 “യേശു പിന്നെയും, എല്ലാത്തരം മത്സ്യത്തെയും പിടിക്കാനായി തടാകത്തിൽ ഇറക്കിയ ഒരു വലയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 13:48 വല നിറഞ്ഞപ്പോൾ അവർ അതു കരയിലേക്ക് വലിച്ചടുപ്പിച്ചു. അവർ ഇരുന്ന് നല്ല മത്സ്യം കുട്ടകളിൽ ശേഖരിക്കുകയും ഉപയോഗശൂന്യമായവ എറിഞ്ഞുകളയുകയും ചെയ്തു.
MAT 13:49 യുഗാന്ത്യത്തിലും ഇതുപോലെ സംഭവിക്കും. ദൂതന്മാർ വന്ന് നീതിനിഷ്ഠർക്കിടയിൽനിന്ന് ദുഷ്ടരെ വേർതിരിച്ച്
MAT 13:50 കത്തിജ്വലിക്കുന്ന അഗ്നികുണ്ഡത്തിലേക്ക് വലിച്ചെറിയും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
MAT 13:51 “നിങ്ങൾ ഈ കാര്യങ്ങളെല്ലാം ഗ്രഹിച്ചുവോ?” യേശു ശിഷ്യന്മാരോട് ചോദിച്ചു. “ഗ്രഹിച്ചു,” അവർ പ്രതിവചിച്ചു.
MAT 13:52 അദ്ദേഹം തുടർന്ന് അവരോട്, “സ്വർഗരാജ്യത്തിനു ശിഷ്യനായിത്തീർന്ന ഓരോ വേദജ്ഞനും തന്റെ നിക്ഷേപങ്ങളിൽനിന്ന് പഴയതും പുതിയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടമസ്ഥന് തുല്യനാണ്” എന്നു പറഞ്ഞു.
MAT 13:53 ഈ സാദൃശ്യകഥകൾ പറഞ്ഞതിനുശേഷം യേശു അവിടെനിന്നു യാത്രയായി
MAT 13:54 സ്വന്തം പട്ടണത്തിലെത്തി; അവരുടെ പള്ളിയിൽവെച്ച് ജനത്തെ ഉപദേശിച്ചുതുടങ്ങി. “ഈ ജ്ഞാനവും അത്ഭുതശക്തികളും ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” അവർ ആശ്ചര്യപ്പെട്ടു.
MAT 13:55 “ഇയാൾ ആ മരപ്പണിക്കാരന്റെ മകനല്ലേ? ഇയാളുടെ മാതാവിന്റെ പേര് മറിയ എന്നല്ലേ? യാക്കോബ്, യോസെ, ശിമോൻ, യൂദാ എന്നിവർ ഇയാളുടെ സഹോദരന്മാരല്ലേ?
MAT 13:56 ഇയാളുടെ സഹോദരിമാരും നമ്മോടൊപ്പം ഉണ്ടല്ലോ. പിന്നെ, ഇതെല്ലാം ഇയാൾക്ക് എവിടെനിന്നു ലഭിച്ചു?” എന്ന് അവർ ചോദിച്ചു.
MAT 13:57 യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല. എന്നാൽ യേശു അവരോട്: “ഒരു പ്രവാചകൻ ആദരണീയനല്ലാത്തത് സ്വന്തം പട്ടണത്തിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.
MAT 13:58 അവരുടെ വിശ്വാസരാഹിത്യം നിമിത്തം യേശു അവിടെ അധികം അത്ഭുതങ്ങൾ പ്രവർത്തിച്ചില്ല.
MAT 14:1 ആ കാലത്ത് ഗലീലയിലെ ഭരണാധികാരിയായിരുന്ന ഹെരോദാവ് യേശുവിനെക്കുറിച്ചുള്ള വാർത്തകേട്ട്,
MAT 14:2 തന്റെ സേവകന്മാരോട്, “ഇദ്ദേഹം യോഹന്നാൻസ്നാപകൻതന്നെയാണ്. യോഹന്നാൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്” എന്നു പറഞ്ഞു.
MAT 14:3 ഹെരോദാവ്, തന്റെ സഹോദരൻ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, നേരത്തേ യോഹന്നാനെ ബന്ധിച്ച് കാരാഗൃഹത്തിൽ അടച്ചിരുന്നു.
MAT 14:4 “നീ നിയമവിരുദ്ധമായാണ് അവളെ സ്വന്തമാക്കിയിരിക്കുന്നത്,” എന്ന് യോഹന്നാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നതിനാലാണ് അപ്രകാരം ചെയ്തത്.
MAT 14:5 യോഹന്നാനെ വധിക്കാൻ ഹെരോദാവ് ആഗ്രഹിച്ചെങ്കിലും ജനം യോഹന്നാനെ ഒരു പ്രവാചകൻ എന്നു കരുതിയിരുന്നതിനാൽ രാജാവ് ജനത്തെ ഭയപ്പെട്ടിരുന്നു.
MAT 14:6 ഹെരോദാരാജാവിന്റെ ജന്മദിനത്തിൽ ഹെരോദ്യയുടെ പുത്രി രാജസദസ്സിൽ നൃത്തം ചെയ്ത്, അദ്ദേഹത്തെ വളരെ പ്രസാദിപ്പിച്ചതിനാൽ
MAT 14:7 അവൾ എന്തു ചോദിച്ചാലും കൊടുക്കാമെന്ന് രാജാവ് ശപഥംചെയ്തുപറഞ്ഞു.
MAT 14:8 അപ്പോൾ അവൾ തന്റെ അമ്മയുടെ നിർദേശപ്രകാരം, “യോഹന്നാൻസ്നാപകന്റെ തല ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.
MAT 14:9 രാജാവ് ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ ആഗ്രഹം നിറവേറ്റാൻ ആജ്ഞ നൽകി.
MAT 14:10 അങ്ങനെ കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്യിച്ചു;
MAT 14:11 അദ്ദേഹത്തിന്റെ തല ഒരു തളികയിൽ കൊണ്ടുവന്ന് ആ പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.
MAT 14:12 യോഹന്നാന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ ശരീരം എടുത്ത് സംസ്കരിച്ചു. പിന്നെ അവർ ഈ വിവരം യേശുവിനെ അറിയിച്ചു.
MAT 14:13 യേശു ഇതു കേട്ടിട്ട് വള്ളത്തിൽ കയറി അവിടെനിന്ന് തനിച്ച് ഒരു വിജനസ്ഥലത്തേക്ക് പോയി. ഇതറിഞ്ഞ ജനക്കൂട്ടം പട്ടണങ്ങളിൽനിന്ന് കരമാർഗം അദ്ദേഹത്തെ ലക്ഷ്യമാക്കി യാത്രചെയ്തു.
MAT 14:14 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടത്തെക്കണ്ടു; അദ്ദേഹത്തിന് അവരോടു സഹതാപം തോന്നി; അവരുടെ രോഗികളെ സൗഖ്യമാക്കി.
MAT 14:15 സന്ധ്യാനേരം അടുത്തപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “ഇതൊരു വിജനസ്ഥലമാണ്; നേരവും വളരെ വൈകിയിരിക്കുന്നു. ജനത്തിന് ആവശ്യമായ ആഹാരം വാങ്ങുന്നതിന് അവരെ ഗ്രാമങ്ങളിലേക്ക് പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.
MAT 14:16 അതിനു മറുപടിയായി യേശു, “അവർ പോകേണ്ട കാര്യമില്ല; നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു.
MAT 14:17 “ഇവിടെ ഞങ്ങളുടെപക്കൽ അഞ്ചപ്പവും രണ്ടുമീനും അല്ലാതെ ഒന്നുമില്ല,” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
MAT 14:18 “എങ്കിൽ അവ ഇവിടെ കൊണ്ടുവരിക,” എന്ന് യേശു പറഞ്ഞിട്ട്
MAT 14:19 ജനങ്ങളോട് പുൽപ്പുറത്ത് ഇരിക്കാൻ നിർദേശിച്ചു. യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാർക്ക് കൊടുത്തു; ശിഷ്യന്മാർ അത് ജനത്തിന് വിളമ്പി.
MAT 14:20 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
MAT 14:21 ഭക്ഷിച്ചവർ സ്ത്രീകളെയും കുട്ടികളെയുംകൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാർ ആയിരുന്നു.
MAT 14:22 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരയ്ക്കു പോകാൻ അവരെ നിർബന്ധിച്ചു.
MAT 14:23 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഏകനായി ഒരു മലയിലേക്ക് കയറിപ്പോയി. അദ്ദേഹം ആ രാത്രിയിൽ അവിടെ തനിച്ചായിരുന്നു.
MAT 14:24 അപ്പോൾ വള്ളം കരയിൽനിന്ന് വളരെദൂരം പോയിരുന്നു. കാറ്റു പ്രതികൂലമായിരുന്നതിനാൽ വള്ളം തിരകളാൽ ആടിയുലയുകയുമായിരുന്നു.
MAT 14:25 രാത്രി മൂന്നുമണിക്കുശേഷം യേശു തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി.
MAT 14:26 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് ശിഷ്യന്മാർ ഭയവിഹ്വലരായി, “അയ്യോ, ഭൂതം!” എന്നു പറഞ്ഞ് ഭയന്ന് അവർ അലമുറയിട്ടു.
MAT 14:27 ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
MAT 14:28 അപ്പോൾ പത്രോസ്, “കർത്താവേ, അത് അങ്ങ് ആകുന്നെങ്കിൽ, ഞാൻ വെള്ളത്തിനുമീതേ നടന്ന് അങ്ങയുടെ അടുത്തെത്താൻ കൽപ്പിക്കണമേ” എന്നപേക്ഷിച്ചു.
MAT 14:29 “വരിക,” അദ്ദേഹം പറഞ്ഞു. അപ്പോൾ പത്രോസ് വള്ളത്തിൽനിന്ന് ഇറങ്ങി വെള്ളത്തിനുമീതേകൂടി യേശുവിന്റെ അടുത്തേക്കു നടന്നു.
MAT 14:30 എന്നാൽ, അയാൾ കൊടുങ്കാറ്റു കണ്ട് ഭയപ്പെട്ട് മുങ്ങാൻ തുടങ്ങി. “കർത്താവേ, രക്ഷിക്കണമേ,” അയാൾ നിലവിളിച്ചു.
MAT 14:31 യേശു ഉടൻതന്നെ കൈനീട്ടി പത്രോസിനെ പിടിച്ചു; “അൽപ്പവിശ്വാസീ, നീ എന്തിന് സംശയിച്ചു?” എന്നു ചോദിച്ചു.
MAT 14:32 പിന്നെ, അവർ വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു.
MAT 14:33 വള്ളത്തിൽ ഉണ്ടായിരുന്നവർ, “അങ്ങ് ദൈവപുത്രൻതന്നെ സത്യം” എന്നു പറഞ്ഞ് അദ്ദേഹത്തെ വീണുവണങ്ങി.
MAT 14:34 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി.
MAT 14:35 ആ ദേശവാസികൾ യേശുവിനെ തിരിച്ചറിഞ്ഞപ്പോൾ, യേശു വന്ന വിവരം സമീപപ്രദേശങ്ങളിലെല്ലാം അറിയിച്ചു. ജനം രോഗബാധിതരായ എല്ലാവരെയും അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു.
MAT 14:36 അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാൻ രോഗികൾക്ക് അനുവാദം നൽകണമെന്ന് അവർ യാചിച്ചു; തൊട്ടവർക്കെല്ലാം സൗഖ്യം ലഭിച്ചു.
MAT 15:1 അതിനുശേഷം ജെറുശലേമിൽനിന്ന് ചില പരീശന്മാരും വേദജ്ഞരും യേശുവിന്റെ അടുക്കൽവന്ന്,
MAT 15:2 “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം ലംഘിക്കുന്നതെന്ത്? അവർ ആഹാരം കഴിക്കുന്നതിനുമുമ്പ് കൈ കഴുകുന്നില്ലല്ലോ!” എന്നു ചോദിച്ചു.
MAT 15:3 അതിന് യേശു ചോദിച്ച മറുചോദ്യം: “നിങ്ങളുടെ പാരമ്പര്യം അനുവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾ ദൈവകൽപ്പന ലംഘിക്കുന്നതെന്ത്?
MAT 15:4 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും ദൈവം കൽപ്പിച്ചിരിക്കുന്നു.
MAT 15:5 എന്നാൽ നിങ്ങൾ: ‘ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ, ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ എന്നു പറഞ്ഞാൽ, അയാൾ മാതാപിതാക്കളെ സംരക്ഷിക്കേണ്ടതില്ല എന്നല്ലേ.
MAT 15:6 ഇങ്ങനെയായാൽ അയാൾ പിന്നെ ‘മാതാപിതാക്കളെ ആദരിക്കേണ്ടതില്ല’ എന്നും നിങ്ങൾ പറയുന്നു. ഈ വിധത്തിൽ, നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പന അസാധുവാക്കുകയല്ലേ?
MAT 15:7 കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു:
MAT 15:8 “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
MAT 15:9 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’”
MAT 15:10 പിന്നെ യേശു ജനക്കൂട്ടത്തെ തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.
MAT 15:11 മനുഷ്യന്റെ വായിലേക്കു ചെല്ലുന്നതല്ല, പിന്നെയോ വായിൽനിന്ന് പുറപ്പെടുന്നതാണ് ആ വ്യക്തിയെ ‘അശുദ്ധമാക്കുന്നത്.’ ”
MAT 15:12 അപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തെ സമീപിച്ച്, “ഈ വചനം പരീശന്മാരെ പ്രകോപിതരാക്കിയിരിക്കുന്നു എന്ന് അങ്ങ് അറിയുന്നോ?” എന്നു ചോദിച്ചു.
MAT 15:13 യേശു അതിനുത്തരം പറഞ്ഞത്: “എന്റെ സ്വർഗസ്ഥപിതാവു നട്ടിട്ടില്ലാത്ത എല്ലാ തൈയും വേരോടെ പിഴുതുനീക്കപ്പെടും.
MAT 15:14 അവരെ ഗൗനിക്കേണ്ടതില്ല; അവർ അന്ധരായ വഴികാട്ടികൾ ആകുന്നു. ഒരന്ധൻ മറ്റൊരന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും.”
MAT 15:15 “ആ സാദൃശ്യകഥ ഞങ്ങൾക്കു വിശദീകരിച്ചു തരണമേ,” പത്രോസ് അപേക്ഷിച്ചു.
MAT 15:16 “നിങ്ങൾ ഇപ്പോഴും ഇത്ര ബുദ്ധിഹീനരോ?” യേശു അവരോടു ചോദിച്ചു.
MAT 15:17 “വായിലേക്കു ചെല്ലുന്നതെന്തും വയറ്റിൽ എത്തിയതിനുശേഷം ശരീരത്തിൽനിന്ന് പുറത്തുപോകുന്നെന്ന് അറിയാമല്ലോ.
MAT 15:18 എന്നാൽ, വായിൽനിന്ന് വരുന്നവയാകട്ടെ, ഹൃദയത്തിൽനിന്ന് വരുന്നവയാകുന്നു; അവയാണ് ഒരു മനുഷ്യനെ അശുദ്ധമാക്കുന്നത്.
MAT 15:19 വഷളവിചാരങ്ങൾ, കൊലപാതകം, വ്യഭിചാരം, ലൈംഗികാധർമം, മോഷണം, കള്ളസാക്ഷ്യം, അന്യരെ നിന്ദിക്കൽ എന്നിവ ഹൃദയത്തിൽനിന്നു വരുന്നു;
MAT 15:20 ഇവയെല്ലാമാണ് ഒരു വ്യക്തിയെ അശുദ്ധമാക്കുന്നത്; എന്നാൽ കഴുകാത്ത കൈകൊണ്ട് ആഹാരം ഭക്ഷിക്കുന്നത് ഒരു വ്യക്തിയെ അശുദ്ധമാക്കുകയില്ല.”
MAT 15:21 യേശു ആ സ്ഥലംവിട്ടു സോർ, സീദോൻ എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിക്കുകയായിരുന്നു.
MAT 15:22 അപ്പോൾ അവിടെനിന്നുള്ള കനാൻ നിവാസിയായ ഒരു സ്ത്രീ വന്ന് നിലവിളിച്ചുകൊണ്ട്, “കർത്താവേ, ദാവീദുപുത്രാ, എന്നോട് കരുണയുണ്ടാകണമേ! ഒരു ഭൂതം എന്റെ മകളെ ബാധിച്ച് അവളെ അതികഠിനമായി പീഡിപ്പിക്കുന്നു” എന്നു പറഞ്ഞു.
MAT 15:23 യേശു ഒരു വാക്കും ഉത്തരം പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “നമുക്ക് പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്ന അവളെ പറഞ്ഞയയ്ക്കണമേ” എന്നപേക്ഷിച്ചു.
MAT 15:24 “ഇസ്രായേലിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കുമാത്രമാണ് എന്നെ അയച്ചിരിക്കുന്നത്,” എന്ന് യേശു ഉത്തരം പറഞ്ഞു.
MAT 15:25 എന്നാൽ, ആ സ്ത്രീ വന്ന് അദ്ദേഹത്തിന്റെമുമ്പിൽ സാഷ്ടാംഗം വീണ്, “കർത്താവേ, എന്നെ സഹായിക്കണമേ” എന്നപേക്ഷിച്ചു.
MAT 15:26 അതിന് യേശു, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.
MAT 15:27 “ശരിയാണ് കർത്താവേ,” അവൾ പറഞ്ഞു. “എങ്കിലും നായ്ക്കുട്ടികളും അവയുടെ യജമാനരുടെ മേശയിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ.”
MAT 15:28 അപ്പോൾ യേശു, “സ്ത്രീയേ, നിന്റെ വിശ്വാസം വലിയത്! നീ ആഗ്രഹിക്കുന്നതുപോലെ നിനക്ക് ഭവിക്കട്ടെ” എന്നു കൽപ്പിച്ചു. ആ നിമിഷംതന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിച്ചു.
MAT 15:29 യേശു അവിടംവിട്ട് ഗലീലാതടാകതീരത്തുകൂടി സഞ്ചരിച്ച് ഒരു മലമുകളിൽ കയറി, അവിടെ ഇരുന്നു.
MAT 15:30 ഒരു വലിയ ജനക്കൂട്ടം; മുടന്തർ, അന്ധർ, വികലാംഗർ, ഊമകൾ എന്നിങ്ങനെ പലതരം രോഗികളെ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കാൽക്കൽ കിടത്തി. യേശു അവർക്കെല്ലാം സൗഖ്യം നൽകി.
MAT 15:31 ഊമകൾ സംസാരിക്കുന്നതും വികലാംഗർ സൗഖ്യമാകുന്നതും മുടന്തർ നടക്കുന്നതും അന്ധർ കാഴ്ചയുള്ളവരായിത്തീരുന്നതും കണ്ട് ജനം ആശ്ചര്യപ്പെട്ടു. അവർ ഇസ്രായേലിന്റെ ദൈവത്തെ പുകഴ്ത്തി.
MAT 15:32 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല. ഇവരെ വിശപ്പോടെ പറഞ്ഞയയ്ക്കാൻ എനിക്ക് താത്പര്യമില്ല; അവർ വഴിയിൽ തളർന്നുവീഴും.”
MAT 15:33 അതിനു ശിഷ്യന്മാർ, “ഈ വലിയ ജനക്കൂട്ടത്തിനു ആവശ്യമുള്ളത്ര ഭക്ഷണം ഈ വിജനപ്രദേശത്ത് നമുക്ക് എവിടെനിന്നു ലഭിക്കും?” എന്നു ചോദിച്ചു.
MAT 15:34 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്, കുറച്ചു ചെറിയ മീനും ഉണ്ട്,” അവർ മറുപടി പറഞ്ഞു.
MAT 15:35 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു.
MAT 15:36 പിന്നെ അദ്ദേഹം ആ ഏഴ് അപ്പവും മീനും എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് നുറുക്കി ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അത് ജനത്തിന് കൊടുക്കുകയും ചെയ്തു.
MAT 15:37 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.
MAT 15:38 ഭക്ഷിച്ചവർ സ്ത്രീകളെയും കുഞ്ഞുങ്ങളെയുംകൂടാതെ നാലായിരം പുരുഷന്മാർ ആയിരുന്നു.
MAT 15:39 ജനക്കൂട്ടത്തെ യാത്രയയച്ചശേഷം യേശു വള്ളത്തിൽ കയറി മഗദാ ദേശത്തേക്കു പോയി.
MAT 16:1 പരീശന്മാരും സദൂക്യരും യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിന്, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിച്ചുതരണമെന്ന് ആവശ്യപ്പെട്ടു.
MAT 16:2 യേശു അവരോട്, “സൂര്യാസ്തമയസമയത്ത്, ആകാശം ചെമന്നിരുന്നാൽ ‘കാലാവസ്ഥ നല്ലതെന്നും’
MAT 16:3 സൂര്യോദയത്തിൽ, ആകാശം ചെമന്നും ഇരുണ്ടും ഇരുന്നാൽ ഇന്ന് ‘കൊടുങ്കാറ്റുണ്ടാകും എന്നും’ നിങ്ങൾ പറയുന്നു. ആകാശത്തിന്റെ ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം; എന്നാൽ, ഈ കാലഘട്ടത്തിന്റെ ലക്ഷണങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്ക് കഴിയുന്നതുമില്ല.
MAT 16:4 ദുഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ ചിഹ്നം ആവശ്യപ്പെടുന്നു. എന്നാൽ, യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. യേശു പിന്നെ അവരെ വിട്ട് അവിടെനിന്ന് പോയി.
MAT 16:5 അവർ തടാകത്തിന്റെ അക്കരയ്ക്ക് പോയപ്പോൾ, ശിഷ്യന്മാർ അപ്പം എടുക്കാൻ മറന്നുപോയി.
MAT 16:6 യേശു അവരോട്, “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെയും സദൂക്യരുടെയും പുളിച്ചമാവ് സൂക്ഷിക്കുക” എന്നു പറഞ്ഞു.
MAT 16:7 “നാം അപ്പം കൊണ്ടുവരാത്തതിനാലായിരിക്കാം അങ്ങനെ പറഞ്ഞത്,” എന്നു പറഞ്ഞ് അവർ പരസ്പരം ചർച്ചചെയ്തു.
MAT 16:8 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു ചോദിച്ചു, “അൽപ്പവിശ്വാസികളേ, അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ പരസ്പരം ചർച്ചചെയ്യുന്നതെന്ത്?
MAT 16:9 നിങ്ങൾ ഇപ്പോഴും മനസ്സിലാക്കിയിട്ടില്ലേ? അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി വന്നത് എത്ര കുട്ട നിറയെ എന്നും
MAT 16:10 ഏഴ് അപ്പംകൊണ്ട് നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ബാക്കി എത്ര കുട്ട നിറച്ചെടുത്തു എന്നതും നിങ്ങൾ ഓർക്കുന്നില്ലേ?
MAT 16:11 എന്നാൽ ‘പരീശന്മാരുടെയും സദൂക്യരുടെയും പുളിപ്പുള്ള മാവ് സൂക്ഷിക്കുക’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് അപ്പത്തിന്റെ കാര്യത്തെക്കുറിച്ചല്ലെന്ന് നിങ്ങൾ മനസ്സിലാക്കാത്തതെന്ത്?”
MAT 16:12 അപ്പോഴാണ്, ജാഗ്രത പുലർത്തണമെന്ന് യേശു പറഞ്ഞുകൊണ്ടിരുന്നത് അപ്പത്തിന് ഉപയോഗിക്കുന്ന പുളിപ്പിനെക്കുറിച്ചല്ല, പിന്നെയോ പരീശന്മാരുടെയും സദൂക്യരുടെയും ഉപദേശത്തെ സംബന്ധിച്ചാണ് എന്നു ശിഷ്യന്മാർക്ക് മനസ്സിലായത്.
MAT 16:13 യേശു കൈസര്യ-ഫിലിപ്പി പ്രദേശത്ത് എത്തിയപ്പോൾ തന്റെ ശിഷ്യന്മാരോട്, “മനുഷ്യപുത്രൻ ആരാകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
MAT 16:14 അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും യിരെമ്യാവോ മറ്റു പ്രവാചകന്മാരിൽ ഒരാളോ എന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
MAT 16:15 “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?”
MAT 16:16 “അങ്ങ് ജീവനുള്ള ദൈവത്തിന്റെ പുത്രൻ, ക്രിസ്തു ആകുന്നു,” എന്ന് ശിമോൻ പത്രോസ് പ്രതിവചിച്ചു.
MAT 16:17 യേശു അതിനു മറുപടി പറഞ്ഞത്, “യോനായുടെ മകൻ ശിമോനേ, നീ അനുഗ്രഹിക്കപ്പെട്ടവൻ; മനുഷ്യരല്ല ഇത് നിനക്ക് വെളിപ്പെടുത്തിയത്, പിന്നെയോ എന്റെ സ്വർഗസ്ഥപിതാവാണ്.
MAT 16:18 ഞാൻ നിന്നോടു പറയുന്നു: നീ പത്രോസ് ആകുന്നു, ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; നരകകവാടങ്ങൾ അതിനെ ജയിച്ചടക്കുക അസാധ്യം.
MAT 16:19 സ്വർഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരും; നീ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും.”
MAT 16:20 പിന്നെ, താൻ ക്രിസ്തു ആകുന്നു എന്ന് ആരോടും പറയരുത് എന്ന ആജ്ഞയും ശിഷ്യന്മാർക്ക് നൽകി.
MAT 16:21 ആ സമയംമുതൽ യേശു, താൻ ജെറുശലേമിലേക്കു പോകേണ്ടതാണെന്നും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരിൽനിന്ന് അനേക കഷ്ടം സഹിച്ച് വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്നും ശിഷ്യന്മാർക്ക് വിശദീകരിച്ചുകൊടുക്കാൻ തുടങ്ങി.
MAT 16:22 പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി, “ഒരിക്കലും പാടില്ല കർത്താവേ; അങ്ങേക്ക് ഇങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ” എന്നു പറഞ്ഞ് ശാസിച്ചുതുടങ്ങി.
MAT 16:23 യേശു തിരിഞ്ഞ് പത്രോസിനോട്, “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ! നീ എനിക്ക് ഒരു പ്രതിബന്ധമാണ്. നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
MAT 16:24 പിന്നെ യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
MAT 16:25 സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.
MAT 16:26 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം? അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?
MAT 16:27 മനുഷ്യപുത്രൻ തന്റെ പിതാവിന്റെ തേജസ്സോടെ അവിടത്തെ ദൂതരുമൊത്തു വരും. അപ്പോൾ അവിടന്ന് ഓരോ വ്യക്തിക്കും അവരവരുടെ പ്രവൃത്തിക്ക് അനുസൃതമായ പ്രതിഫലം കൊടുക്കും.
MAT 16:28 “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യപുത്രൻ തന്റെ രാജ്യത്തിൽ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം.”
MAT 17:1 ഈ സംഭാഷണംനടന്ന് ആറുദിവസം കഴിഞ്ഞ് യേശു, പത്രോസ്, യാക്കോബ്, യാക്കോബിന്റെ സഹോദരൻ യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി.
MAT 17:2 അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു. അദ്ദേഹത്തിന്റെ മുഖം സൂര്യനെപ്പോലെ പ്രശോഭിച്ചു; വസ്ത്രം പ്രകാശംപോലെ വെണ്മയുള്ളതായിത്തീർന്നു.
MAT 17:3 മോശയും ഏലിയാവും യേശുവിനോട് സംസാരിക്കുന്നതായും അവർ കണ്ടു.
MAT 17:4 അപ്പോൾ പത്രോസ് യേശുവിനോട്, “കർത്താവേ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. അവിടത്തേക്കു പ്രസാദമെങ്കിൽ ഞാൻ ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
MAT 17:5 പത്രോസ് ഇതു സംസാരിക്കുമ്പോൾ, പ്രകാശപൂരിതമായ ഒരു മേഘം അവരെ ആവരണംചെയ്തു. ആ മേഘത്തിൽനിന്ന്, “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
MAT 17:6 ഇതു കേട്ട ശിഷ്യന്മാർ ഭയന്നുവിറച്ചു നിലത്ത് കമിഴ്ന്നുവീണു.
MAT 17:7 യേശു വന്ന് അവരെ തൊട്ടു. “എഴുന്നേൽക്കുക, ഭയപ്പെടേണ്ട,” എന്നു പറഞ്ഞു.
MAT 17:8 അവർ തലയുയർത്തിനോക്കിയപ്പോൾ യേശുവിനെ അല്ലാതെ മറ്റാരെയും കണ്ടില്ല.
MAT 17:9 അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിട്ടല്ലാതെ നിങ്ങൾ കണ്ട കാര്യം ആരോടും പറയരുത്” എന്നു കൽപ്പിച്ചു.
MAT 17:10 ശിഷ്യന്മാർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു.
MAT 17:11 അതിന് യേശു, “ഏലിയാവ് വരികയും എല്ലാക്കാര്യങ്ങളും പുനഃസ്ഥാപിക്കുകയും ചെയ്യും, നിശ്ചയം.
MAT 17:12 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു, അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല; തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു. അതുപോലെതന്നെ മനുഷ്യപുത്രനും അവരിൽനിന്ന് പീഡനം സഹിക്കും” എന്നു പറഞ്ഞു.
MAT 17:13 യേശു തങ്ങളോടു സംസാരിച്ചത് യോഹന്നാൻസ്നാപകനെക്കുറിച്ചാണ് എന്ന് അപ്പോൾ ശിഷ്യന്മാർക്ക് മനസ്സിലായി.
MAT 17:14 യേശുവും ശിഷ്യന്മാരും ജനക്കൂട്ടത്തിനടുത്തു വന്നപ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തെ സമീപിച്ച് മുട്ടുകുത്തി,
MAT 17:15 “കർത്താവേ, എന്റെ മകനോട് കരുണയുണ്ടാകണമേ, അവൻ അപസ്മാരരോഗത്താൽ അതിദാരുണമായി നരകിക്കുന്നു; പലപ്പോഴും തീയിലും വെള്ളത്തിലും വീണുപോകുന്നു.
MAT 17:16 അങ്ങയുടെ ശിഷ്യന്മാരുടെ അടുക്കൽ ഞാൻ അവനെ കൊണ്ടുവന്നു, എങ്കിലും അവർക്ക് അവനെ സൗഖ്യമാക്കാൻ കഴിഞ്ഞില്ല” എന്നു പറഞ്ഞു.
MAT 17:17 അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കും? എത്രനാൾ ഞാൻ നിങ്ങളെ സഹിക്കും? ബാലനെ ഇവിടെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
MAT 17:18 യേശു ഭൂതത്തെ ശാസിച്ചു, അത് ബാലനിൽനിന്ന് പുറത്തുപോയി; ആ നിമിഷത്തിൽത്തന്നെ അവൻ സൗഖ്യമായി.
MAT 17:19 അതിനുശേഷം ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.
MAT 17:20 “അത് നിങ്ങളിലെ വിശ്വാസത്തിന്റെ അപര്യാപ്തതമൂലമാണ്. നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട്, ‘ഇവിടെനിന്ന് മാറിപ്പോകുക’ എന്നു പറഞ്ഞാൽ അതു മാറിപ്പോകും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു. നിങ്ങൾക്ക് അസാധ്യമായത് ഒന്നുംതന്നെ ഉണ്ടാകുകയില്ല.
MAT 17:21 എന്നാൽ പ്രാർഥനയാലും ഉപവാസത്താലും അല്ലാതെ ഈ വിധമുള്ളവ ഒഴിഞ്ഞുപോകുകയില്ല.”
MAT 17:22 അവർ ഒന്നിച്ച് ഗലീലയിൽ എത്തിയപ്പോൾ യേശു അവരോട്, “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും;
MAT 17:23 അവർ അവനെ കൊല്ലും. എന്നാൽ, മൂന്നാംദിവസം അവൻ ഉയിർത്തെഴുന്നേൽക്കും” എന്നു പറഞ്ഞു. ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ദുഃഖിതരായി.
MAT 17:24 യേശുവും ശിഷ്യന്മാരും കഫാർനഹൂമിൽ എത്തിയപ്പോൾ ഓരോ വ്യക്തിയിൽനിന്ന് രണ്ട് ദ്രഹ്മ വീതം ദൈവാലയനികുതി ഈടാക്കുന്നവർ പത്രോസിന്റെ അടുക്കൽവന്ന്, “നിങ്ങളുടെ ഗുരു ദൈവാലയനികുതി കൊടുക്കുന്നില്ലേ?” എന്നു ചോദിച്ചു.
MAT 17:25 “ഉവ്വ്, കൊടുക്കുന്നുണ്ടല്ലോ,” പത്രോസ് മറുപടി പറഞ്ഞു. പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ യേശുവാണ് സംഭാഷണം ആരംഭിച്ചത്. “ശിമോനേ, എന്താണ് നിന്റെ അഭിപ്രായം? ഭൂമിയിലെ രാജാക്കന്മാർ കരമോ നികുതിയോ പിരിക്കുന്നത് ആരിൽനിന്നാണ്—അവരുടെ സ്വന്തം മക്കളിൽനിന്നോ അതോ അന്യരിൽനിന്നോ?” അദ്ദേഹം ചോദിച്ചു.
MAT 17:26 “അന്യരിൽനിന്ന്,” പത്രോസ് മറുപടി നൽകി. “അങ്ങനെയെങ്കിൽ മക്കൾ ഒഴിവുള്ളവരാണല്ലോ,” യേശു അദ്ദേഹത്തോട് പറഞ്ഞു.
MAT 17:27 “എന്തായാലും നാം അവരെ എതിർക്കേണ്ടതില്ല; നീ തടാകത്തിൽ ചെന്ന് ചൂണ്ടയിടുക. ആദ്യം ലഭിക്കുന്ന മത്സ്യത്തെ എടുത്ത് അതിന്റെ വായ് തുറക്കുമ്പോൾ നാലു ദ്രഹ്മയുടെ ഒരു നാണയം കാണും; അത് എടുത്ത് നാം ഇരുവരുടെയും നികുതി നൽകുക,” എന്നു പറഞ്ഞു.
MAT 18:1 ആ സമയത്തു ശിഷ്യന്മാർ യേശുവിന്റെ അടുത്തുവന്ന്, “സ്വർഗരാജ്യത്തിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ്?” എന്നു ചോദിച്ചു.
MAT 18:2 അദ്ദേഹം ഒരു കുട്ടിയെ വിളിച്ച് അവരുടെമധ്യത്തിൽ നിർത്തിയശേഷം
MAT 18:3 ഇങ്ങനെ പറഞ്ഞു, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്ക് ആന്തരികപരിവർത്തനം വന്ന് കുട്ടികളെപ്പോലെ ആയിത്തീരുന്നില്ലെങ്കിൽ ഒരുനാളും സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയില്ല, നിശ്ചയം.
MAT 18:4 അതുകൊണ്ട്, സ്വയം താഴ്ത്തി ഈ കുട്ടിയെപ്പോലെ ആയിത്തീരുന്നയാളാണ് സ്വർഗരാജ്യത്തിലെ ഉന്നത വ്യക്തി.
MAT 18:5 ഇങ്ങനെയുള്ള ഒരു കുട്ടിയെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന വ്യക്തി എന്നെ സ്വീകരിക്കുന്നു.
MAT 18:6 “എന്നാൽ, എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി ആഴിയുടെ ആഴത്തിലേക്ക് താഴ്ത്തുന്നത് അയാൾക്ക് ഏറെ നല്ലത്.
MAT 18:7 മനുഷ്യരെ പാപത്തിലേക്കു നയിക്കുന്നതുകൊണ്ട് ലോകത്തിനു ഹാ കഷ്ടം! പ്രലോഭനങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ കഴിയുകയില്ല; എങ്കിലും, അതിനു കാരണക്കാരൻ ആകുന്നയാൾക്കു മഹാകഷ്ടം!
MAT 18:8 നിന്റെ കൈയോ കാലോ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക. അംഗഹീനത്വമോ മുടന്തോ ഉള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കയ്യും രണ്ട് കാലും ഉള്ളയാളായി നിത്യാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.
MAT 18:9 നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് ദൂരെ എറിയുക. ഒരു കണ്ണുള്ളയാളായി നിത്യജീവനിൽ പ്രവേശിക്കുന്നതാണ്, രണ്ട് കണ്ണും ഉള്ളയാളായി നരകാഗ്നിയിൽ വീഴുന്നതിനെക്കാൾ നല്ലത്.
MAT 18:10 “ഈ ചെറിയവരിൽ ഒരാളെപ്പോലും നിന്ദിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സ്വർഗത്തിൽ അവരുടെ ദൂതന്മാർ എന്റെ സ്വർഗസ്ഥപിതാവിന്റെ മുഖം എപ്പോഴും ദർശിക്കുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 18:11 കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്.
MAT 18:12 “ഒരു മനുഷ്യന്റെ നൂറ് ആടുകളിൽ ഒന്ന് കൂട്ടം തെറ്റിപ്പോയാൽ അദ്ദേഹം എന്തുചെയ്യും, എന്താണ് നിങ്ങളുടെ അഭിപ്രായം? തൊണ്ണൂറ്റിയൊൻപതിനെയും കുന്നിൻചെരുവിൽ വിട്ടശേഷം കൂട്ടം തെറ്റിയതിനെ തേടി പോകുകയില്ലേ?
MAT 18:13 അയാൾ അതിനെ കണ്ടെത്തിയാൽ, ആ ഒരാടിനെക്കുറിച്ച് ഉണ്ടാകുന്ന ആനന്ദം കൂട്ടം തെറ്റിപ്പോകാതിരുന്ന തൊണ്ണൂറ്റിയൊൻപത് ആടുകളെക്കുറിച്ചുള്ളതിലും അധികം ആയിരിക്കും എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
MAT 18:14 അതുപോലെ, ഈ ചെറിയവരിൽ ഒരാൾപോലും നശിച്ചുപോകാൻ നിങ്ങളുടെ സ്വർഗസ്ഥപിതാവ് ആഗ്രഹിക്കുന്നില്ല.
MAT 18:15 “അതുകൊണ്ട് നിന്റെ സഹോദരങ്ങൾ നിനക്കെതിരേ പാപംചെയ്താൽ നിങ്ങൾ ഇരുവരുംമാത്രം ഉള്ളപ്പോൾ നീ ചെന്ന് ആ ആളിനെ തെറ്റ് ബോധ്യപ്പെടുത്തുക. അയാൾ നിന്റെ വാക്കുകേട്ടാൽ നീ അയാളെ നേടി;
MAT 18:16 കേൾക്കുന്നില്ലെങ്കിലോ, നിന്റെകൂടെ ഒന്നോ രണ്ടോപേരെ കൂട്ടിക്കൊണ്ടുപോകുക. ‘രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും നിജസ്ഥിതി ഉറപ്പാകുമല്ലോ.’
MAT 18:17 അവരെയും കേൾക്കുന്നില്ലെങ്കിൽ, വിവരം സഭയെ അറിയിക്കുക. അയാൾ സഭയെയും തിരസ്കരിച്ചാൽ; ആ മനുഷ്യനോടുള്ള നിന്റെ പെരുമാറ്റം, യെഹൂദേതരനോടോ നികുതിപിരിക്കുന്ന വ്യക്തിയോടോ എന്നപോലെ ആയിരിക്കട്ടെ.
MAT 18:18 “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെന്തും സ്വർഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെന്തും സ്വർഗത്തിലും അഴിക്കപ്പെട്ടിരിക്കും” എന്നു നിശ്ചയമായി ഞാൻ നിങ്ങളോടു പറയുന്നു.
MAT 18:19 “നിങ്ങളിൽ രണ്ടുപേർ ഭൂമിയിൽവെച്ച് ഏതെങ്കിലും വിഷയത്തെക്കുറിച്ച് ഏകാഭിപ്രായത്തോടെ അപേക്ഷിച്ചാൽ, എന്റെ സ്വർഗസ്ഥപിതാവ് അത് നിങ്ങൾക്ക് ഉറപ്പായും നൽകും.
MAT 18:20 രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒത്തുചേരുന്നിടത്തെല്ലാം, അവരുടെമധ്യത്തിൽ ഞാൻ ഉണ്ട്.”
MAT 18:21 അപ്പോൾ പത്രോസ് യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ ഒരു സഹോദരനോ സഹോദരിയോ എന്നോട് പാപംചെയ്താൽ ഞാൻ എത്രതവണ അവരോട് ക്ഷമിക്കണം, ഏഴുതവണ മതിയോ?” എന്നു ചോദിച്ചു.
MAT 18:22 അതിന് യേശു, “ഏഴുപ്രാവശ്യം എന്നല്ല, ഏഴ് എഴുപതുപ്രാവശ്യം” എന്ന് ഉത്തരം പറഞ്ഞു.
MAT 18:23 “സ്വർഗരാജ്യത്തെ, തന്റെ ദാസരുടെ ബാധ്യത തീർക്കാൻ ആഗ്രഹിച്ച ഒരു രാജാവിനോട് ഉപമിക്കാം.
MAT 18:24 ബാധ്യത തീർക്കാൻ ആരംഭിച്ചപ്പോൾ, പതിനായിരം താലന്ത് കടപ്പെട്ടിരിക്കുന്ന ഒരാൾ രാജസന്നിധിയിൽ ഹാജരാക്കപ്പെട്ടു.
MAT 18:25 എന്നാൽ, കടം വീട്ടാനുള്ള പ്രാപ്തി അയാൾക്ക് ഇല്ലാതിരുന്നതിനാൽ, രാജാവ്, അയാളും ഭാര്യയും മക്കളും അയാൾക്കുള്ള സകലതും വിറ്റ് കടം വീട്ടണമെന്ന ഉത്തരവിട്ടു.
MAT 18:26 “എന്നാൽ, ആ ദാസൻ രാജസന്നിധിയിൽ സാഷ്ടാംഗം വീണ്, ‘എന്നോട് കനിവ് തോന്നണമേ, ഞാൻ എല്ലാം അടച്ചുതീർക്കാം’ ” എന്ന് യാചിച്ചു.
MAT 18:27 രാജാവിന് ആ ദാസനോട് സഹതാപം തോന്നി, കടം ക്ഷമിച്ച് അയാളെ സ്വതന്ത്രനാക്കി.
MAT 18:28 “എന്നാൽ ആ ദാസൻ പോകുമ്പോൾ, അയാൾക്കു നൂറുദിനാർമാത്രം കടപ്പെട്ടിരുന്ന ഒരു സഹഭൃത്യനെ കണ്ടു. അയാൾ അയാളുടെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ‘നീ എന്റെ കടം തന്നുതീർക്കുക’ എന്നു പറഞ്ഞു.
MAT 18:29 “ആ സഹഭൃത്യൻ സാഷ്ടാംഗം വീണ്, ‘എനിക്ക് അൽപ്പം അവധി തരണമേ, ഞാൻ മടക്കിത്തന്നുകൊള്ളാം’ എന്ന് കേണപേക്ഷിച്ചു.
MAT 18:30 “എന്നാൽ അയാൾ അതിന് സമ്മതിച്ചില്ല എന്നുമാത്രമല്ല, തനിക്ക് കടപ്പെട്ടിരുന്നത് മുഴുവനും വീട്ടുന്നതുവരെ സഹഭൃത്യനെ കാരാഗൃഹത്തിൽ അടപ്പിക്കുകയും ചെയ്തു.
MAT 18:31 ഈ സംഭവം രാജാവിന്റെ മറ്റുള്ള വേലക്കാർ കണ്ട് വളരെ ദുഃഖിതരായി. അവർ ചെന്ന് സംഭവിച്ചതെല്ലാം രാജാവിനെ അറിയിച്ചു.
MAT 18:32 “രാജാവ് ആ ഭൃത്യനെ വിളിപ്പിച്ചു. ‘ദുഷ്ടദാസാ, നിന്റെ അപേക്ഷനിമിത്തം ഞാൻ നിന്റെ സകലകടവും ഇളച്ചുതന്നു.
MAT 18:33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെതന്നെ നിനക്കു നിന്റെ സഹഭൃത്യനോടും കരുണ തോന്നേണ്ടതല്ലേ?’ എന്നു ചോദിച്ചു.
MAT 18:34 രാജാവ് കോപിച്ച്, കടം മുഴുവൻ വീട്ടുന്നതുവരെ കഠിനതടവ് വിധിച്ച് അയാളെ കാരാഗൃഹത്തിൽ അടയ്ക്കാൻ ജയിലധികാരികളെ ഏൽപ്പിച്ചു.
MAT 18:35 “നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ സഹോദരങ്ങളോട് ആത്മാർഥമായി ക്ഷമിക്കാതിരുന്നാൽ ഇങ്ങനെയായിരിക്കും എന്റെ സ്വർഗസ്ഥപിതാവ് നിങ്ങളോടും ചെയ്യുന്നത്.”
MAT 19:1 യേശു ഈ പ്രഭാഷണം അവസാനിപ്പിച്ചശേഷം ഗലീലാപ്രവിശ്യയിൽനിന്ന് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു.
MAT 19:2 വലിയൊരു ജനസഞ്ചയം അദ്ദേഹത്തെ അനുഗമിച്ചു. അവിടെവെച്ച് അദ്ദേഹം അവരിൽ രോഗബാധിതരായിരുന്നവരെ സൗഖ്യമാക്കി.
MAT 19:3 “ഏതെങ്കിലും കാരണത്താൽ ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്നു ചില പരീശന്മാർ അടുത്തുചെന്ന് യേശുവിനെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
MAT 19:4 അതിന് യേശു മറുപടി പറഞ്ഞത്: “സ്രഷ്ടാവ് ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
MAT 19:5 അദ്ദേഹം തുടർന്നു, ‘ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും. അവരിരുവരും ഒരു ശരീരമായിത്തീരും’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ?
MAT 19:6 അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
MAT 19:7 “അങ്ങനെയെങ്കിൽ, വിവാഹമോചനപത്രം കൊടുത്തശേഷം ഭാര്യയെ ഉപേക്ഷിക്കാമെന്ന് മോശ കൽപ്പിച്ചതെന്തിന്?” എന്ന് അവർ ചോദിച്ചു.
MAT 19:8 യേശു ഉത്തരം പറഞ്ഞത്: “നിങ്ങൾക്കു നിങ്ങളുടെ ഭാര്യമാരെ ഉപേക്ഷിക്കാനുള്ള അനുമതി മോശ നൽകിയതു നിങ്ങളുടെ പിടിവാശി നിമിത്തമാണ്. എന്നാൽ ആരംഭത്തിൽ അപ്രകാരമായിരുന്നില്ല.
MAT 19:9 പാതിവ്രത്യലംഘനം നിമിത്തമല്ലാതെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAT 19:10 അപ്പോൾ ശിഷ്യന്മാർ, “ഇതാണ് ഭാര്യാഭർത്തൃബന്ധത്തിന്റെ സ്ഥിതി എങ്കിൽ, വിവാഹംചെയ്യാതിരിക്കുന്നതാണ് നല്ലത്” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
MAT 19:11 യേശു പ്രതിവചിച്ചത്, “വരം ലഭിച്ചവർക്കല്ലാതെ മറ്റാർക്കും ഈ ഉപദേശം ഉൾക്കൊള്ളുക അസാധ്യം.
MAT 19:12 ഷണ്ഡന്മാരായി ജനിച്ചവരുണ്ട്; മനുഷ്യർ ഷണ്ഡന്മാരാക്കിയവരുമുണ്ട്; സ്വർഗരാജ്യത്തെപ്രതി ഷണ്ഡന്മാരായി ജീവിക്കാൻ തീരുമാനിച്ചവരുമുണ്ട്. ഈ ഉപദേശം ഉൾക്കൊള്ളാൻ കഴിയുന്നവർ ഉൾക്കൊള്ളട്ടെ.”
MAT 19:13 അതിനുശേഷം ചില ആളുകൾ ശിശുക്കളെ, യേശു അവരുടെമേൽ കൈവെച്ച് അവർക്കുവേണ്ടി പ്രാർഥിക്കേണ്ടതിന്, അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
MAT 19:14 എന്നാൽ യേശു, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം സ്വർഗരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!” എന്നു പറഞ്ഞു.
MAT 19:15 യേശു അവരുടെമേൽ കൈവെച്ചശേഷം അവിടെനിന്ന് യാത്രതിരിച്ചു.
MAT 19:16 അപ്പോൾ ഒരാൾ യേശുവിനെ സമീപിച്ച്, “ഗുരോ, എന്ത് സൽക്കർമം ചെയ്താലാണ് നിത്യജീവൻ അവകാശമാക്കാൻ എനിക്കു കഴിയുന്നത്?” എന്നു ചോദിച്ചു.
MAT 19:17 യേശു അതിന്, “നല്ല കർമം എന്തെന്ന് എന്നോടു ചോദിക്കുന്നതെന്ത്? നല്ലവൻ ഒരുവൻമാത്രമേ ഉള്ളൂ. നിത്യജീവനിൽ പ്രവേശിക്കാൻ നീ ആഗ്രഹിക്കുന്നെങ്കിൽ കൽപ്പനകൾ അനുസരിക്കുക” എന്ന് ഉത്തരം പറഞ്ഞു.
MAT 19:18 “ആ കൽപ്പനകൾ ഏതെല്ലാം?” അയാൾ ചോദിച്ചു. “ ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,
MAT 19:19 നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക, നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ അയൽവാസിയെയും സ്നേഹിക്കുക’ എന്നിത്യാദിയാണ്,” എന്ന് യേശു ഉത്തരം പറഞ്ഞു.
MAT 19:20 ആ യുവാവ്, “ഞാൻ ഇവയെല്ലാം പാലിക്കുന്നുണ്ട്” എന്നു മറുപടി പറഞ്ഞു. “ഇതിലധികമായി ഞാൻ എന്താണ് ചെയ്യേണ്ടത്?” അയാൾ ആരാഞ്ഞു.
MAT 19:21 യേശു അയാളോട്, “സദ്ഗുണങ്ങളാൽ പൂർണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ പോയി നിനക്കുള്ള സ്വത്ത് സർവവും വിറ്റ് ആ പണം ദരിദ്രർക്ക് കൊടുക്കുക, എങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
MAT 19:22 വളരെ വസ്തുവകകൾ ഉണ്ടായിരുന്ന ആ യുവാവ് ഈ വാക്കുകേട്ട് ദുഃഖിതനായി അവിടെനിന്ന് പോയി.
MAT 19:23 അപ്പോൾ യേശു തന്റെ ശിഷ്യന്മാരോട്, “ധനികർ സ്വർഗരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
MAT 19:24 ഞാൻ വീണ്ടും പറയട്ടെ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
MAT 19:25 ഇതു കേട്ട് ശിഷ്യന്മാർ അത്യന്തം ആശ്ചര്യപ്പെട്ടു, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
MAT 19:26 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
MAT 19:27 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ; ഞങ്ങൾക്ക് എന്താണു ലഭിക്കുക?” എന്ന് യേശുവിനോട് ചോദിച്ചു.
MAT 19:28 യേശു അവരോടു പറഞ്ഞത്, “പുതിയ യുഗത്തിൽ, മനുഷ്യപുത്രൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുമ്പോൾ, എന്നെ അനുഗമിച്ച നിങ്ങൾ, പന്ത്രണ്ട് സിംഹാസനങ്ങളിൽ ഇരുന്ന്, ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
MAT 19:29 എന്നെപ്രതി വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, പിതാവ്, മാതാവ്, ഭാര്യ, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഓരോ വ്യക്തിക്കും അവ നൂറുമടങ്ങു തിരികെ ലഭിക്കും. എന്നുമാത്രമല്ല, അവർ നിത്യജീവന് അവകാശികളാകുകയും ചെയ്യും.
MAT 19:30 എന്നാൽ ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.
MAT 20:1 “തന്റെ മുന്തിരിത്തോപ്പിലേക്ക് കൂലിവേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട ഒരു ഭൂവുടമയോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 20:2 ദിവസം ഒരു ദിനാർ കൂലിയായി നൽകാമെന്നു സമ്മതിച്ച് അദ്ദേഹം ജോലിക്കാരെ മുന്തിരിത്തോപ്പിലേക്ക് ജോലിചെയ്യുന്നതിനായി പറഞ്ഞയച്ചു.
MAT 20:3 “രാവിലെ ഏകദേശം ഒൻപതുമണിക്ക് അദ്ദേഹം പുറത്തുപോയപ്പോൾ ചിലർ ചന്തസ്ഥലത്ത് ജോലിയൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടു.
MAT 20:4 അദ്ദേഹം അവരോട് ‘എന്റെ മുന്തിരിത്തോപ്പിലേക്കു നിങ്ങളും ചെല്ലുക; ന്യായമായ വേതനം ഞാൻ നിങ്ങൾക്കു തരാം’ എന്നു പറഞ്ഞു.
MAT 20:5 അങ്ങനെ അവർ പോയി. “അദ്ദേഹം വീണ്ടും, ഉച്ചയ്ക്കും ഉച്ചതിരിഞ്ഞ് ഏകദേശം മൂന്നുമണിക്കും പുറത്തേക്കുപോയി, മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
MAT 20:6 അന്നു വൈകുന്നേരം ഏകദേശം അഞ്ചുമണിക്കും അദ്ദേഹം പുറത്തുപോയപ്പോൾ മറ്റുചിലർ വെറുതേ നിൽക്കുന്നത് കണ്ടു. അദ്ദേഹം അവരോട്, ‘നിങ്ങൾ പകൽമുഴുവൻ ഒരു പണിയും ചെയ്യാതെ ഇവിടെ വെറുതേ നിൽക്കുന്നത് എന്ത്?’ എന്നു ചോദിച്ചു.
MAT 20:7 “ ‘ആരും ഞങ്ങളെ വേലയ്ക്കു വിളിക്കാത്തതുകൊണ്ടാണ്,’ എന്ന് അവർ ഉത്തരം പറഞ്ഞു. “ ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോപ്പിൽ ജോലി ചെയ്യുക,’ അദ്ദേഹം അവരോടു പറഞ്ഞു.
MAT 20:8 “സന്ധ്യയായപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ തന്റെ കാര്യസ്ഥനോട്, ‘ഏറ്റവും ഒടുവിൽവന്നവർമുതൽ ആദ്യംവന്നവർ എന്നക്രമത്തിൽ വേലക്കാരെ വിളിച്ച് അവർക്ക് അവരുടെ കൂലി കൊടുക്കുക’ ” എന്നു പറഞ്ഞു.
MAT 20:9 “ഏകദേശം അഞ്ചുമണിക്ക് വന്നവർ ഓരോരുത്തരും വന്ന് അവരുടെ കൂലിയായി ഓരോ ദിനാർ വാങ്ങി.
MAT 20:10 ആദ്യംവന്നവർ തങ്ങളുടെ കൂലി വാങ്ങാൻ ചെന്നപ്പോൾ, അവർക്ക് കൂടുതൽ ലഭിക്കും എന്നാശിച്ചു. എന്നാൽ, അവർക്കും ഓരോ ദിനാറാണ് കൂലിയായി ലഭിച്ചത്.
MAT 20:11 അതു വാങ്ങിയിട്ട് അവർ ആ ഭൂവുടമയെ കുറ്റപ്പെടുത്തി പറഞ്ഞത്,
MAT 20:12 ‘ഒടുവിൽവന്ന കൂലിക്കാർ ഒരുമണിക്കൂർമാത്രമാണ് ജോലി ചെയ്തത്, എന്നാൽ പകൽ മുഴുവനുമുള്ള ജോലിഭാരവും ചൂടും സഹിച്ച് ജോലിചെയ്ത ഞങ്ങൾക്കു ലഭിച്ച അത്രയുംതന്നെ, കൂലിയായി അങ്ങ് അവർക്കും നൽകിയല്ലോ.’
MAT 20:13 “എന്നാൽ, അദ്ദേഹം അവരിലൊരുവനോട്, ‘സ്നേഹിതാ, ഞാൻ നിന്നോട് അന്യായമായി ഒന്നും ചെയ്തില്ലല്ലോ? ഒരു ദിനാറല്ലായിരുന്നോ നമ്മൾതമ്മിൽ കൂലി പറഞ്ഞൊത്തിരുന്നത്?
MAT 20:14 നിന്റെ പ്രതിഫലം വാങ്ങി പൊയ്ക്കൊള്ളൂ. നിനക്കുതന്ന വേതനംതന്നെ ഏറ്റവും ഒടുവിൽവന്ന കൂലിക്കാരനും നൽകുക എന്നത് എന്റെ ഇഷ്ടമാണ്.
MAT 20:15 എന്റെ പണംകൊണ്ട് എനിക്കിഷ്ടമുള്ളത് ചെയ്യാൻ എനിക്ക് അധികാരമില്ലേ? ഞാൻ ഔദാര്യം കാണിക്കുന്നതിൽ നിനക്ക് അസൂയ തോന്നുന്നോ?’ എന്നു പറഞ്ഞു.
MAT 20:16 “അങ്ങനെ, ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളും ഇന്ന് അഗ്രഗാമികളായ പലരും അന്ന് ഏറ്റവും പിന്നിലുള്ളവരുമായിത്തീരും.”
MAT 20:17 യേശു ജെറുശലേമിലേക്കു പോകുന്ന യാത്രയ്ക്കിടയിൽ തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ മാറ്റിനിർത്തി അവരോടുമാത്രമായി,
MAT 20:18 “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം,
MAT 20:19 പരിഹസിക്കാനും ചമ്മട്ടികൊണ്ട് അടിക്കാനും ക്രൂശിക്കാനുമായി റോമാക്കാരെ ഏൽപ്പിക്കും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും” എന്നു പറഞ്ഞു.
MAT 20:20 പിന്നീടൊരിക്കൽ സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മ തന്റെ മക്കളുമായി യേശുവിന്റെ അടുക്കൽവന്ന് യാചനാരൂപേണ മുട്ടുകുത്തി.
MAT 20:21 “എന്താണ് നിന്റെ ആഗ്രഹം?” യേശു ചോദിച്ചു. “അങ്ങയുടെ രാജ്യത്തിൽ എന്റെ ഈ രണ്ട് പുത്രന്മാരിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരുത്തണമേ,” എന്ന് അവൾ അപേക്ഷിച്ചു.
MAT 20:22 അതിനുത്തരമായി, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം പാനംചെയ്യാൻ നിങ്ങൾക്ക് സാധിക്കുമോ?” എന്ന് യേശു ചോദിച്ചു. “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു.
MAT 20:23 “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും, നിശ്ചയം. എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടിയാണോ ഒരുക്കിയിരിക്കുന്നത് അത് അവർക്കുള്ളതാണ്,” എന്ന് യേശു അവരോടു പറഞ്ഞു.
MAT 20:24 ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.
MAT 20:25 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ.
MAT 20:26 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം;
MAT 20:27 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ മറ്റുള്ളവർക്ക് അടിമയുമായിരിക്കണം.
MAT 20:28 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
MAT 20:29 യേശുവും ശിഷ്യന്മാരും യെരീഹോപട്ടണത്തിൽനിന്ന് പോകുമ്പോൾ വലിയൊരു ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടർന്നു.
MAT 20:30 വഴിയരികിൽ ഇരിക്കുകയായിരുന്ന രണ്ട് അന്ധന്മാർ യേശു അതുവഴി പോകുന്നു എന്നു കേട്ട്, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോടു കരുണതോന്നണമേ” എന്നു നിലവിളിച്ചു.
MAT 20:31 മിണ്ടരുതെന്നു പറഞ്ഞ് ജനക്കൂട്ടം അവരെ ശാസിച്ചു. അവരോ അധികം ഉച്ചത്തിൽ, “കർത്താവേ, ദാവീദുപുത്രാ, ഞങ്ങളോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
MAT 20:32 ഇതു കേട്ടിട്ട് യേശു നിന്നു. അവരെ വിളിച്ച്, “ഞാൻ നിങ്ങൾക്ക് എന്തു ചെയ്തുതരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു.
MAT 20:33 “കർത്താവേ, ഞങ്ങൾക്ക് കാഴ്ച തരണമേ,” അവർ അദ്ദേഹത്തോട് യാചിച്ചു.
MAT 20:34 യേശുവിന് സഹതാപം തോന്നി, അവിടന്ന് അവരുടെ കണ്ണുകളിൽ സ്പർശിച്ചു. ഉടൻതന്നെ അവർക്ക് കാഴ്ച ലഭിച്ചു; അവർ അദ്ദേഹത്തെ അനുഗമിച്ചു.
MAT 21:1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ എന്ന ഗ്രാമത്തിൽ എത്തിയപ്പോൾ യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
MAT 21:2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അവിടെ പ്രവേശിക്കുമ്പോൾ, ഒരു കഴുതയെയും അതിനടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരിക.
MAT 21:3 ഇതെക്കുറിച്ച് നിങ്ങളോട് ആരെങ്കിലും ചോദിച്ചാൽ, കർത്താവിന് ഇവ ആവശ്യമുണ്ട് എന്ന് അയാളോട് പറയൂ. അപ്പോൾത്തന്നെ അവയെ കൊണ്ടുപോകാൻ അയാൾ അനുവദിക്കും.”
MAT 21:4 “സീയോൻപുത്രിയോട് പറയുക, ‘ഇതാ, നിന്റെ രാജാവ് നിന്റെ അടുത്തേക്കു വരുന്നു, അവിടന്ന് വിനയാന്വിതനായി കഴുതമേലേറി, അതേ, കഴുതക്കുട്ടിമേൽത്തന്നെ കയറി നിന്റെ ചാരത്തേക്കണയുന്നു,’ ” എന്നിങ്ങനെ കർത്താവ് പ്രവാചകനിലൂടെ അരുളിച്ചെയ്തത് നിറവേറുന്നതിനാണ് ഇതു സംഭവിച്ചത്.
MAT 21:6 ശിഷ്യന്മാർ ചെന്ന്, യേശു തങ്ങളോടു കൽപ്പിച്ചതുപോലെതന്നെ ചെയ്തു.
MAT 21:7 അവർ യേശുവിന് ഇരിക്കാനായി കഴുതയെയും അതിന്റെ കുട്ടിയെയും കൊണ്ടുവന്നു; തങ്ങളുടെ പുറങ്കുപ്പായങ്ങൾ അവയുടെമേൽ ഇട്ടു.
MAT 21:8 ഒരു വലിയ ജനക്കൂട്ടം തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിക്കുകയും ചിലർ മരങ്ങളുടെ ചില്ലകൾ വെട്ടിക്കൊണ്ടുവന്നു വഴിയിൽ നിരത്തുകയും ചെയ്തു.
MAT 21:9 യേശുവിന് മുന്നിലും പിന്നിലുമായി നടന്നിരുന്ന ജനസമൂഹം, “ദാവീദുപുത്രന് ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!” എന്ന് ആർത്തുവിളിച്ചു.
MAT 21:10 യേശു ജെറുശലേമിൽ പ്രവേശിച്ചപ്പോൾ നഗരമാകെ ആർത്തിരമ്പി. “ആരാണ് ഇദ്ദേഹം?” ജനം ചോദിച്ചു.
MAT 21:11 കൂട്ടത്തിൽ ചിലർ, “ഗലീലയിലെ നസറെത്തിൽനിന്നുള്ള യേശു എന്ന പ്രവാചകൻ ആകുന്നു ഇത്” എന്ന് ഉത്തരം പറഞ്ഞു.
MAT 21:12 യേശു ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്ന സകലരെയും പുറത്താക്കി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു.
MAT 21:13 യേശു അവരോട്, “ ‘എന്റെ ആലയം പ്രാർഥനാലയം എന്നു വിളിക്കപ്പെടും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിത്തീർക്കുന്നു” എന്നു പറഞ്ഞു.
MAT 21:14 അന്ധരും മുടന്തരും ദൈവാലയത്തിൽ യേശുവിന്റെ അടുക്കൽവന്നു; അവിടന്ന് അവരെ സൗഖ്യമാക്കി.
MAT 21:15 എന്നാൽ, യേശു ചെയ്ത അത്ഭുതങ്ങളും “ദാവീദുപുത്രന് ഹോശന്നാ” എന്നു ദൈവാലയാങ്കണത്തിൽ കുട്ടികൾ ആർത്തുവിളിക്കുന്നതും കണ്ടപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും കോപാകുലരായി.
MAT 21:16 “എന്താണ്, ഈ കുട്ടികൾ ആർത്തുവിളിക്കുന്നത് താങ്കൾ കേൾക്കുന്നില്ലേ?” എന്ന് അവർ അദ്ദേഹത്തോട് ചോദിച്ചു. “ഉണ്ട്, കേൾക്കുന്നുണ്ട്” യേശു ഉത്തരം പറഞ്ഞു. തുടർന്ന് യേശു, “ ‘ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും അധരങ്ങളിൽനിന്ന് അവിടന്ന് സ്തുതി ഉയരുമാറാക്കിയിരിക്കുന്നു,’ എന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലയോ?” എന്നു ചോദിച്ചു.
MAT 21:17 അതിനുശേഷം യേശു അവരെ വിട്ട് നഗരത്തിനു പുറത്തുള്ള ബെഥാന്യയിലേക്കു പോയി; രാത്രിയിൽ അവിടെ താമസിച്ചു.
MAT 21:18 പ്രഭാതത്തിൽ യേശു നഗരത്തിലേക്ക് മടങ്ങുമ്പോൾ അദ്ദേഹത്തിന് വിശന്നു.
MAT 21:19 വഴിയരികെ ഒരു അത്തിവൃക്ഷം കണ്ടിട്ട് അദ്ദേഹം അതിന്റെ അടുത്തുചെന്നു. എന്നാൽ, അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല. അപ്പോൾ യേശു അതിനോട്, “ഇനി ഒരിക്കലും നിന്നിൽ ഫലം കായ്ക്കാതിരിക്കട്ടെ” എന്നു പറഞ്ഞു. തൽക്ഷണം ആ മരം ഉണങ്ങിപ്പോയി.
MAT 21:20 ഇതുകണ്ട് ശിഷ്യന്മാർ വിസ്മയത്തോടെ, “അത്തിവൃക്ഷം ഇത്ര പെട്ടെന്ന് ഉണങ്ങിപ്പോയത് എങ്ങനെ?” എന്നു ചോദിച്ചു.
MAT 21:21 അതിനുത്തരമായി യേശു അവരോട്, “ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ സംശയിക്കാതെ വിശ്വസിക്കുന്നപക്ഷം ഈ അത്തിവൃക്ഷത്തോടു ഞാൻ ചെയ്തതു നിങ്ങൾ ചെയ്യുമെന്നുമാത്രമല്ല, ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറഞ്ഞാൽ അതും സംഭവിക്കും, നിശ്ചയം.
MAT 21:22 വിശ്വാസത്തോടുകൂടി നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു നിങ്ങൾക്കു ലഭിക്കും.”
MAT 21:23 യേശു ദൈവാലയാങ്കണത്തിൽ പ്രവേശിച്ച്, ജനത്തെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
MAT 21:24 അതിന് യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും; നിങ്ങളതിന് ഉത്തരം നൽകിയാൽ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
MAT 21:25 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് എവിടെനിന്ന്? ‘സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?’ ” അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
MAT 21:26 ‘മനുഷ്യരിൽനിന്ന്’ എന്നു പറഞ്ഞാലോ! നാം ജനത്തെ ഭയപ്പെടുന്നു; കാരണം അവരെല്ലാം യോഹന്നാനെ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.”
MAT 21:27 അവർ ഒടുവിൽ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
MAT 21:28 “ഇനി പറയുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്തുതോന്നുന്നു? ഒരു മനുഷ്യനു രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു. ഒന്നാമന്റെ അടുക്കൽ ചെന്ന് അദ്ദേഹം, ‘മകനേ, ഇന്ന് നീ എന്റെ മുന്തിരിത്തോപ്പിൽ പോയി വേലചെയ്യുക’ എന്നു പറഞ്ഞു.
MAT 21:29 “ ‘ഞാൻ പോകില്ല,’ അവൻ മറുപടി നൽകി. എങ്കിലും പിന്നീടു തന്റെ തീരുമാനം മാറ്റി പോകുകയും ചെയ്തു.
MAT 21:30 “അദ്ദേഹം മറ്റേ മകനോടും അതേകാര്യംതന്നെ ആവശ്യപ്പെട്ടു. ‘ഞാൻ പോകാം അപ്പാ’ എന്ന് അവൻ പറഞ്ഞെങ്കിലും പോയില്ല.
MAT 21:31 “ഈ രണ്ടുപേരിൽ ആരാണ് പിതാവിന്റെ ഇഷ്ടം നിറവേറ്റിയത്?” “ഒന്നാമൻ,” അവർ ഉത്തരം പറഞ്ഞു. യേശു അവരോടു പറഞ്ഞത്, “നികുതിപിരിവുകാരും ഗണികകളും നിങ്ങൾക്കുമുമ്പേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന സത്യം ഞാൻ നിങ്ങളോടു പറയുന്നു.
MAT 21:32 കാരണം, നീതിയുടെ വഴി കാണിച്ചുതരാൻ യോഹന്നാൻ നിങ്ങളുടെ അടുക്കൽ വന്നെങ്കിലും നിങ്ങൾ അദ്ദേഹത്തെ വിശ്വസിച്ചില്ല. എന്നാൽ, നികുതിപിരിവുകാരും ഗണികകളും അദ്ദേഹത്തിൽ വിശ്വസിച്ചു. ഇതു കണ്ടിട്ടും നിങ്ങൾ അനുതപിച്ച് അദ്ദേഹത്തിൽ വിശ്വസിച്ചില്ല.
MAT 21:33 “മറ്റൊരു സാദൃശ്യകഥ കേൾക്കുക: ഒരു ഭൂവുടമ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
MAT 21:34 വിളവെടുപ്പുകാലം സമീപിച്ചപ്പോൾ, അദ്ദേഹം തനിക്കുള്ള ഓഹരി ശേഖരിക്കാൻ തന്റെ ഭൃത്യന്മാരെ ആ പാട്ടക്കർഷകരുടെ അടുത്തേക്ക് അയച്ചു.
MAT 21:35 “ആ പാട്ടക്കാർ തന്റെ ഭൃത്യരെപ്പിടിച്ച് ഒരാളെ അടിച്ചു, മറ്റേയാളെ കൊന്നു, മൂന്നാമത്തെയാളെ കല്ലെറിഞ്ഞു.
MAT 21:36 പിന്നീട് ആ ഭൂവുടമ ആദ്യം അയച്ചതിലും അധികം ഭൃത്യന്മാരെ അവരുടെ അടുത്തേക്ക് അയച്ചു; പാട്ടക്കാർ അവരോടും മുമ്പ് ചെയ്തതുപോലെതന്നെ ചെയ്തു.
MAT 21:37 ഏറ്റവും അവസാനം അദ്ദേഹം തന്റെ മകനെത്തന്നെ അവരുടെ അടുത്തേക്ക് അയച്ചു; ‘എന്റെ മകനെ അവർ ആദരിക്കും,’ എന്ന് അദ്ദേഹം പറഞ്ഞു.
MAT 21:38 “എന്നാൽ ആ കർഷകർ ഭൂവുടമയുടെ മകനെ കണ്ടപ്പോൾ, പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി, വരൂ, നമുക്ക് ഇവനെ കൊന്ന് ഇവന്റെ ഓഹരി കൈക്കലാക്കാം.’
MAT 21:39 അങ്ങനെ, അവർ അവനെ പിടിച്ച് മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു.
MAT 21:40 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ വരുമ്പോൾ, അദ്ദേഹം ഈ പാട്ടക്കർഷകരോട് എങ്ങനെ പ്രതികരിക്കും എന്നാണ് നിങ്ങൾ കരുതുന്നത്?” യേശു അവരോടു ചോദിച്ചു.
MAT 21:41 “അദ്ദേഹം ആ ദുഷ്ടന്മാരെ നിർദാക്ഷിണ്യം നശിപ്പിക്കും; പിന്നീട് ആ മുന്തിരിത്തോപ്പ് യഥാകാലം പാട്ടം നൽകുന്ന മറ്റു പാട്ടക്കർഷകരെ ഏൽപ്പിക്കും,” എന്ന് സമുദായനേതാക്കന്മാർ ഉത്തരം പറഞ്ഞു.
MAT 21:42 യേശു അവരോടു ചോദിച്ചത്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു’ എന്നു തിരുവെഴുത്തിൽ നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
MAT 21:43 “അതുകൊണ്ട്, ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്തുമാറ്റി ഫലം നൽകുന്ന മറ്റൊരു ജനതയ്ക്കു നൽകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 21:44 ഈ കല്ലിന്മേൽ വീഴുന്നവൻ തകർന്നുപോകും; അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും.”
MAT 21:45 യേശു ഈ സാദൃശ്യകഥകൾ തങ്ങളെക്കുറിച്ചാണ് പറയുന്നതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും പരീശന്മാരും
MAT 21:46 അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ, ജനം അദ്ദേഹത്തെ ഒരു പ്രവാചകനായി പരിഗണിച്ചിരുന്നതിനാൽ അവർ ജനക്കൂട്ടത്തെ ഭയപ്പെട്ടു.
MAT 22:1 യേശു സാദൃശ്യകഥകളിലൂടെ പിന്നെയും അവരോടു സംസാരിച്ചു:
MAT 22:2 “തന്റെ മകനുവേണ്ടി കല്യാണവിരുന്ന് ഒരുക്കിയ ഒരു രാജാവിനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 22:3 ക്ഷണിക്കപ്പെട്ടിരുന്നവരുടെ അടുത്തേക്ക് രാജാവ് തന്റെ ഭൃത്യന്മാരെ അയച്ച്, വിരുന്നുസൽക്കാരത്തിന് വരണമെന്ന അറിയിപ്പ് നൽകി. എന്നാൽ, വിരുന്നിനുള്ള ആ അറിയിപ്പ് അവർ തിരസ്കരിച്ചു.
MAT 22:4 “രാജാവ് വേറെ കുറെ ഭൃത്യന്മാരെക്കൂടി വിളിച്ച്, ‘നാം ഒരുക്കുന്ന വിരുന്നുസദ്യ തയ്യാറായിരിക്കുന്നു; കാളകളെയും തീറ്റിക്കൊഴുപ്പിച്ച മൃഗങ്ങളെയും അറത്തു; സകലതും സജ്ജമായിരിക്കുന്നു. നിങ്ങൾ പോയി കല്യാണവിരുന്നിന് വരിക എന്ന് ക്ഷണിക്കപ്പെട്ടവരോട് അറിയിക്കുക’ എന്നു കൽപ്പിച്ച് അയച്ചു.
MAT 22:5 “എന്നാൽ, ക്ഷണിതാക്കൾ അതൊന്നും ഗൗനിക്കാതെ, ഒരുവൻ തന്റെ വയലിലേക്കും മറ്റൊരുവൻ തന്റെ വ്യാപാരത്തിനും പോയി.
MAT 22:6 ശേഷിച്ചവർ രാജഭൃത്യന്മാരെ പിടിച്ച് അപമാനിക്കുകയും കൊല്ലുകയും ചെയ്തു.
MAT 22:7 രാജാവ് കോപാകുലനായി. അദ്ദേഹം തന്റെ സൈന്യത്തെ അയച്ച് ആ കൊലപാതകികളെ നശിപ്പിക്കുകയും അവരുടെ പട്ടണം അഗ്നിക്കിരയാക്കുകയും ചെയ്തു.
MAT 22:8 “അതിനുശേഷം അദ്ദേഹം തന്റെ ഭൃത്യന്മാരോട്, ‘കല്യാണവിരുന്ന് തയ്യാറായിരിക്കുന്നു, ക്ഷണിക്കപ്പെട്ടവരോ ആ ആദരവ് നഷ്ടമാക്കി.
MAT 22:9 അതുകൊണ്ട് തെരുവിൽ ചെന്ന് നിങ്ങൾ കാണുന്നവരെയെല്ലാം സദ്യക്ക് ക്ഷണിക്കുക.’
MAT 22:10 അങ്ങനെ രാജഭൃത്യർ പുറപ്പെട്ട് തെരുവിൽ ചെന്ന് തങ്ങൾ കണ്ട നല്ലവരും ദുഷ്ടരുമായ സകലരെയും വിളിച്ചുകൊണ്ടുവന്നു. വിരുന്നുശാല അതിഥികളെക്കൊണ്ട് നിറഞ്ഞു.
MAT 22:11 “അതിഥികളെ കാണാൻ രാജാവ് വിരുന്നുശാലയിലേക്ക് വന്നു. വിവാഹവസ്ത്രം ധരിക്കാത്ത ഒരാൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.
MAT 22:12 അദ്ദേഹം അവനോട്, ‘സ്നേഹിതാ, വിവാഹവസ്ത്രമില്ലാതെ താങ്കൾ അകത്തു കയറിയതെങ്ങനെ?’ എന്നു ചോദിച്ചു. അയാൾക്ക് ഒരുത്തരവും പറയാൻ ഉണ്ടായിരുന്നില്ല.
MAT 22:13 “അപ്പോൾ രാജാവു തന്റെ സേവകരോട്, ‘ഇയാളെ കയ്യും കാലും കെട്ടി പുറത്ത് ഘോരാന്ധകാരത്തിലേക്ക് തള്ളിക്കളയുക; അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും’ എന്നു പറഞ്ഞു.
MAT 22:14 “ക്ഷണിക്കപ്പെട്ടവർ നിരവധി; തെരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം.”
MAT 22:15 യേശുവിനെ വാക്കിൽക്കുടുക്കി അറസ്റ്റ് ചെയ്യുന്നതിനു പരീശന്മാർ പോയി ഗൂഢാലോചന നടത്തി.
MAT 22:16 അവർ തങ്ങളുടെ ശിഷ്യന്മാരെ ഹെരോദ്യരോടൊപ്പം യേശുവിന്റെ അടുക്കൽ അയച്ചു. അവർ അദ്ദേഹത്തോട്, “ഗുരോ, അങ്ങ് സത്യസന്ധൻ എന്നും ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം. അങ്ങ് പക്ഷപാതം കാണിക്കുന്നില്ല, അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല.
MAT 22:17 അങ്ങയുടെ അഭിപ്രായം എന്താണ്? റോമൻ കൈസർക്ക് നികുതി കൊടുക്കുന്നത് ശരിയാണോ?” എന്നു ചോദിച്ചു.
MAT 22:18 യേശു അവരുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയിട്ട്, “കാപട്യം നിറഞ്ഞവരേ, നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്?
MAT 22:19 നികുതി കൊടുക്കാൻ ഉപയോഗിക്കുന്ന ഒരു നാണയം കാണിക്കൂ” എന്നു പറഞ്ഞു. അവർ ഒരു റോമൻ നാണയം കൊണ്ടുവന്ന് അദ്ദേഹത്തെ കാണിച്ചു.
MAT 22:20 യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു.
MAT 22:21 “കൈസറുടേത്,” അവർ മറുപടി പറഞ്ഞു. അങ്ങനെയെങ്കിൽ “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
MAT 22:22 ഇതു കേട്ട് അവർ വിസ്മയിച്ചു, അദ്ദേഹത്തെ വിട്ടുപോയി.
MAT 22:23 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി അന്നുതന്നെ, യേശുവിന്റെ അടുക്കൽവന്നു.
MAT 22:24 “ഗുരോ, മക്കൾ ഇല്ലാതെ ഒരു മനുഷ്യൻ മരിച്ചാൽ അയാളുടെ വിധവയെ അയാളുടെ സഹോദരൻ വിവാഹംകഴിച്ച് ജനിക്കുന്ന സന്തതിയിലൂടെ ജ്യേഷ്ഠസഹോദരന്റെ നാമം നിലനിർത്തണം എന്നു മോശ കൽപ്പിച്ചിട്ടുണ്ട്.
MAT 22:25 ഞങ്ങളുടെ ഇടയിൽ ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു. ആ വിധവ രണ്ടാമന്റെ ഭാര്യയായിത്തീർന്നു.
MAT 22:26 അതുപോലെതന്നെ രണ്ടാമനും മൂന്നാമനും അങ്ങനെ ഏഴാമൻവരെ എല്ലാവർക്കും അതുതന്നെ സംഭവിച്ചു.
MAT 22:27 ഒടുവിൽ ആ സ്ത്രീയും മരിച്ചു.
MAT 22:28 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ ആ സ്ത്രീ ആരുടെ ഭാര്യയായിത്തീരും? ആ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ.”
MAT 22:29 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടാണ് നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്.
MAT 22:30 പുനരുത്ഥിത ജീവിതത്തിൽ മനുഷ്യർ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല. അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
MAT 22:31 മരിച്ചവർ ഉയിർത്തെഴുന്നേൽക്കും എന്നതിനെക്കുറിച്ച്: ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം നിങ്ങളോട് അരുളിച്ചെയ്തത് വായിച്ചിട്ടില്ലേ? അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്.”
MAT 22:33 ഇതു കേട്ട ജനസഞ്ചയം, അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചു.
MAT 22:34 യേശു സദൂക്യരെ ഉത്തരംമുട്ടിച്ചു എന്നു പരീശന്മാർ കേട്ടപ്പോൾ അവർ സംഘടിച്ചു;
MAT 22:35 അവരിൽ ഒരു നിയമജ്ഞൻ, യേശുവിനെ പരീക്ഷിച്ചുകൊണ്ട്,
MAT 22:36 “ഗുരോ, ന്യായപ്രമാണത്തിലെ ഏറ്റവും മഹത്തായ കൽപ്പന ഏതാണ്?” എന്നു ചോദിച്ചു.
MAT 22:37 അതിന് യേശു, “ ‘നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം.’
MAT 22:38 ഇതാകുന്നു പ്രഥമവും ഏറ്റവും മഹത്തുമായ കൽപ്പന.
MAT 22:39 രണ്ടാമത്തെ കൽപ്പനയും അതിനുതുല്യം: ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക.’
MAT 22:40 സർവന്യായപ്രമാണവും പ്രവാചകന്മാരും ഈ രണ്ട് കൽപ്പനകളിൽ അധിഷ്ഠിതമായിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
MAT 22:41 ഒത്തുകൂടിയ പരീശന്മാരോട് യേശു,
MAT 22:42 “ക്രിസ്തുവിനെപ്പറ്റി നിങ്ങൾ എന്തു ചിന്തിക്കുന്നു? അവിടന്ന് ആരുടെ പുത്രനാണ്?” എന്നു ചോദിച്ചു. “ദാവീദിന്റെ പുത്രൻ,” അവർ പ്രതിവചിച്ചു.
MAT 22:43 “അങ്ങനെയെങ്കിൽ, ദാവീദ് ആത്മനിയോഗത്താൽ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നത് എങ്ങനെ?” യേശു അവരോടു ചോദിച്ചു.
MAT 22:44 “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു: “നിന്റെ ശത്രുക്കളെ ഞാൻ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,” ’ എന്ന് ദാവീദ് പ്രസ്താവിച്ചല്ലോ!
MAT 22:45 ഇങ്ങനെ ദാവീദുതന്നെയും ക്രിസ്തുവിനെ ‘കർത്താവേ,’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
MAT 22:46 അതിനു മറുപടിനൽകാൻ ആർക്കും കഴിഞ്ഞില്ല. അന്നുമുതൽ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
MAT 23:1 അതിനുശേഷം യേശു ജനക്കൂട്ടത്തോടും തന്റെ ശിഷ്യന്മാരോടുമായി ഇപ്രകാരം പറഞ്ഞു:
MAT 23:2 “വേദജ്ഞരും പരീശന്മാരും മോശയുടെ സിംഹാസനത്തിൽ ഉപവിഷ്ടരാണ്.
MAT 23:3 അതുകൊണ്ട് അവർ നിങ്ങളോടു പറയുന്നതെല്ലാം സസൂക്ഷ്മം അനുവർത്തിക്കണം; എന്നാൽ, അവരുടെ ജീവിതശൈലി മാതൃകയാക്കരുത്. കാരണം, തങ്ങൾ ഉപദേശിക്കുന്നതല്ല, അവർ അനുവർത്തിച്ചുവരുന്നത്.
MAT 23:4 അവർ ഭാരമുള്ളതും ചുമക്കാൻ വളരെ പ്രയാസമുള്ളതുമായ ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് അവർക്കില്ല.
MAT 23:5 “മനുഷ്യരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതിനുവേണ്ടി മാത്രമാണ് അവർ എല്ലാം ചെയ്യുന്നത്. അവർ അവരുടെ വേദപ്പട്ടകൾക്കു വീതിയും പുറങ്കുപ്പായത്തിന്റെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു.
MAT 23:6 വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും അവർ ആഗ്രഹിക്കുന്നു.
MAT 23:7 ജനം ചന്തസ്ഥലങ്ങളിൽ അവരെ അഭിവാദനംചെയ്യുന്നതും ‘റബ്ബീ’ എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു.
MAT 23:8 “ആരും നിങ്ങളെ ‘റബ്ബീ’ എന്നു വിളിക്കാൻ അനുവദിക്കരുത്. ഒരാൾമാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളെല്ലാവരും പരസ്പരം സഹോദരീസഹോദരന്മാർമാത്രം.
MAT 23:9 ഭൂമിയിൽ ആരെയും ബഹുമാനാർഥം ‘പിതാവ്’ എന്ന് അഭിസംബോധന ചെയ്യരുത്; സ്വർഗസ്ഥപിതാവെന്ന ഒരേയൊരു പിതാവേ നിങ്ങൾക്കുള്ളൂ.
MAT 23:10 നിങ്ങളിൽ ആരും ‘ഗുരു’ എന്നു വിളിക്കപ്പെടരുത്; ക്രിസ്തുമാത്രമാണ് നിങ്ങൾക്കുള്ള ഏക ‘ഗുരു.’
MAT 23:11 നിങ്ങളിൽ ഉന്നതസ്ഥാനികൾ നിങ്ങളുടെ സേവകർ ആയിരിക്കണം.
MAT 23:12 കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.
MAT 23:13 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ സ്വർഗരാജ്യത്തിന്റെ വാതിൽ മനുഷ്യർക്കുനേരേ കൊട്ടിയടച്ചുകളയുന്നു. നിങ്ങൾ അതിൽ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല, പ്രവേശിക്കാൻ ആഗ്രഹിക്കുന്നവരെ അനുവദിക്കുന്നതുമില്ല.
MAT 23:14 കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ വിധവകളെ ചൂഷണംചെയ്ത് അവരുടെ വീടുകൾ കവർന്നെടുക്കുന്നു. എന്നാൽ, മറ്റുള്ളവരെ കേൾപ്പിക്കേണ്ടതിന് ദീർഘമായി പ്രാർഥിക്കുന്നു. മറ്റുള്ളവർക്കു ലഭിക്കുന്നതിലും അതിഭീകരമായ ശിക്ഷ നിങ്ങൾക്കു ലഭിക്കും.
MAT 23:15 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ഒരാളെ മതപരിവർത്തനം ചെയ്യാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. ആ വ്യക്തി നിങ്ങളോടൊപ്പം ചേർന്നാലോ; നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന നരകശിക്ഷയുടെ ഇരട്ടിക്ക് അവരെ അർഹരാക്കുന്നു.
MAT 23:16 “അന്ധന്മാരായ വഴികാട്ടികളേ, നിങ്ങൾക്ക് അയ്യോ കഷ്ടം! ‘ഒരാൾ ദൈവാലയത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും ദൈവാലയത്തിലെ സ്വർണത്തെക്കൊണ്ട് ആണയിട്ടാൽ അയാൾ തന്റെ ശപഥം നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും,’ നിങ്ങൾ പറയുന്നു.
MAT 23:17 അന്ധന്മാരേ, ഭോഷന്മാരേ, ഏതാണ് ശ്രേഷ്ഠം? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദൈവാലയമോ?
MAT 23:18 ആരെങ്കിലും, ‘യാഗപീഠത്തെക്കൊണ്ട് ആണയിട്ടാൽ സാരമില്ല എന്നും അതിന്മേലുള്ള വഴിപാടിനെക്കൊണ്ട് ആണയിട്ടാൽ അയാളതു നിറവേറ്റാൻ ബാധ്യസ്ഥനാണെന്നും’ നിങ്ങൾ പറയുന്നു.
MAT 23:19 ഹേ അന്ധന്മാരേ, ഏതാണ് ശ്രേഷ്ഠമായിട്ടുള്ളത്? വഴിപാടോ, വഴിപാടിനെ പവിത്രമാക്കുന്ന യാഗപീഠമോ?
MAT 23:20 അതിനാൽ യാഗപീഠത്തെക്കൊണ്ട് ആണയിടുന്ന വ്യക്തി യാഗപീഠത്തെയും അതിന്മേലുള്ള സകലത്തെയുംചൊല്ലി ആണയിടുന്നു.
MAT 23:21 ദൈവാലയത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവാലയത്തെയും അതിൽ നിവസിക്കുന്ന ദൈവത്തെയുംചൊല്ലി ആണയിടുന്നു.
MAT 23:22 സ്വർഗത്തെക്കൊണ്ട് ആണയിടുന്നയാൾ ദൈവസിംഹാസനത്തെയും അതിന്മേൽ ഉപവിഷ്ടനായിരിക്കുന്ന ദൈവത്തെയുംകൊണ്ടാണ് ആണയിടുന്നത്.
MAT 23:23 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പുതിന, അയമോദകം, ജീരകം എന്നിവയിൽനിന്നു ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു. എന്നാൽ, ന്യായപ്രമാണത്തിലെ പ്രാധാന്യമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിങ്ങനെയുള്ളവയോ, നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
MAT 23:24 അന്ധന്മാരായ വഴികാട്ടികളേ, കീടത്തെ അരിച്ചുകളയുന്ന നിങ്ങൾ ഒട്ടകത്തെ വിഴുങ്ങുന്നു!
MAT 23:25 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്ക് അയ്യോ കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ അകമോ അത്യാർത്തിയും സ്വാർഥതയുംകൊണ്ട് നിറഞ്ഞിരിക്കുന്നു.
MAT 23:26 അന്ധനായ പരീശാ, ആദ്യം പാനപാത്രത്തിന്റെയും തളികയുടെയും അകത്തുള്ളത് ശുദ്ധമെന്ന് ഉറപ്പുവരുത്തുക; അപ്പോൾ പുറവും ശുദ്ധമായിത്തീരും.
MAT 23:27 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! വെള്ളപൂശി അലങ്കരിച്ച ശവക്കല്ലറകൾപോലെയാണ് നിങ്ങൾ. പുറമേ കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ളതെങ്കിലും അകമേ, അവ മരിച്ചവരുടെ അസ്ഥികളാലും സകലവിധ മാലിന്യങ്ങളാലും നിറഞ്ഞിരിക്കുന്നു.
MAT 23:28 അതുപോലെതന്നെ, നിങ്ങളും ജനമധ്യേ നീതിനിഷ്ഠരായി കാണപ്പെടുന്നു. പക്ഷേ, ഉള്ളിലോ കപടഭക്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
MAT 23:29 “കപടഭക്തരായ വേദജ്ഞരേ, പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുകയും നീതിനിഷ്ഠരുടെ കല്ലറകൾ അലങ്കരിക്കുകയുംചെയ്യുന്നു.
MAT 23:30 ‘ഞങ്ങളുടെ പിതൃക്കളുടെ കാലത്തായിരുന്നു ഞങ്ങൾ ജീവിച്ചിരുന്നതെങ്കിൽ പ്രവാചകരുടെ രക്തം ചൊരിയിക്കുന്നതിൽ ഞങ്ങൾ പങ്കുകാരാകുകയില്ലായിരുന്നു’ എന്നും നിങ്ങൾ പറയുന്നു.
MAT 23:31 ഇങ്ങനെ, പ്രവാചകരെ കൊന്നവരുടെ പിൻഗാമികളെന്നു നിങ്ങൾതന്നെ നിങ്ങൾക്കെതിരായി സാക്ഷ്യം പറയുന്നു.
MAT 23:32 നിങ്ങളുടെ പൂർവികർ ആരംഭിച്ചത് നിങ്ങൾതന്നെ പൂർത്തീകരിക്കുക.
MAT 23:33 “സർപ്പങ്ങളേ, അണലിക്കുഞ്ഞുങ്ങളേ, നരകശിക്ഷയിൽനിന്ന് നിങ്ങൾ എങ്ങനെ രക്ഷപ്പെടും?
MAT 23:34 നിങ്ങളുടെ അടുത്തേക്കു പ്രവാചകന്മാരെയും വിജ്ഞാനികളെയും വേദജ്ഞരെയും ഞാൻ അയയ്ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ ക്രൂശിൽ തറച്ചു കൊല്ലുകയും മറ്റുചിലരെ നിങ്ങളുടെ പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും പട്ടണംതോറും വേട്ടയാടുകയും ചെയ്യും.
MAT 23:35 അങ്ങനെ, നീതിനിഷ്ഠനായ ഹാബേലിന്റെ രക്തംമുതൽ ദൈവാലയത്തിനും യാഗപീഠത്തിനും മധ്യേവെച്ച് ബേരെഖ്യാവിന്റെ മകൻ സെഖര്യാവിനെ കൊന്ന് നിങ്ങൾ ചിന്തിയ രക്തംവരെ, ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള സകലനീതിനിഷ്ഠരുടെ രക്തത്തിന്റെയും ഉത്തരവാദികൾ നിങ്ങൾ ആയിരിക്കും.
MAT 23:36 ഇവയെല്ലാം ഈ തലമുറമേൽ നിശ്ചയമായും വരും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAT 23:37 “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ അത് ഇഷ്ടമായില്ല.
MAT 23:38 ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു.
MAT 23:39 ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAT 24:1 യേശു ദൈവാലയം വിട്ടുപോകുമ്പോൾ ശിഷ്യന്മാർ അടുക്കൽ ചെന്ന് ദൈവാലയത്തിന് സമീപമുള്ള കെട്ടിടസമുച്ചയങ്ങളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധതിരിച്ചു.
MAT 24:2 അപ്പോൾ യേശു, “നിങ്ങൾ ഇവയെല്ലാം കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
MAT 24:3 ഇതിനുശേഷം യേശു ഒലിവുമലയിൽ ഇരിക്കുമ്പോൾ ശിഷ്യന്മാർ തനിച്ച് അദ്ദേഹത്തിന്റെ അടുക്കൽവന്ന്, “എപ്പോഴാണ് ഇതു സംഭവിക്കുക? അങ്ങയുടെ പുനരാഗമനത്തിന്റെയും യുഗാവസാനത്തിന്റെയും ലക്ഷണം എന്തായിരിക്കും?” എന്നു ചോദിച്ചു.
MAT 24:4 അതിന് യേശു ഉത്തരം പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
MAT 24:5 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
MAT 24:6 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
MAT 24:7 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ക്ഷാമവും ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകും.
MAT 24:8 ഇവയെല്ലാം പ്രസവവേദനയുടെ ആരംഭംമാത്രം.
MAT 24:9 “മനുഷ്യർ നിങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ അനുയായികളായതിനാൽ സർവജനതകളും നിങ്ങളെ വെറുക്കും.
MAT 24:10 അപ്പോൾ അനേകർ എന്നിലുള്ള വിശ്വാസം പരിത്യജിക്കുകയും പരസ്പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും.
MAT 24:11 പല വ്യാജപ്രവാചകരും വന്ന് അനേകരെ വഞ്ചിക്കും.
MAT 24:12 വർധിതമായ ദുഷ്ടതനിമിത്തം അനേകരുടെയും സ്നേഹം കുറഞ്ഞുപോകും;
MAT 24:13 എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
MAT 24:14 ദൈവരാജ്യത്തിന്റെ സുവിശേഷം സർവജനതകളും കേൾക്കുന്നതുവരെ ലോകത്തിലെല്ലാം പ്രസംഗിക്കപ്പെടും; യുഗാവസാനം അപ്പോഴായിരിക്കും.
MAT 24:15 “ദാനീയേൽപ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തപ്രകാരം, ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ വിശുദ്ധസ്ഥാനത്ത് നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—
MAT 24:16 യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
MAT 24:17 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
MAT 24:18 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
MAT 24:19 ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ആ ദിവസങ്ങളിൽ ഹാ കഷ്ടം!
MAT 24:20 നിങ്ങളുടെ പലായനം ശീതകാലത്തോ ശബ്ബത്തിലോ ആകരുതേ എന്നു പ്രാർഥിക്കുക.
MAT 24:21 കാരണം, ലോകാരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ വലിയ പീഡ ആ നാളുകളിൽ ഉണ്ടാകും.
MAT 24:22 “ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി ആ ദിവസങ്ങൾ പരിമിതപ്പെടുത്തും.
MAT 24:23 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
MAT 24:24 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്നു വലിയ ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
MAT 24:25 നോക്കൂ, ഞാൻ ഇത് മുൻകൂട്ടിത്തന്നെ നിങ്ങളോടു പറഞ്ഞിരിക്കുന്നു.
MAT 24:26 “അതുകൊണ്ട് ആരെങ്കിലും നിങ്ങളോട്, ‘ക്രിസ്തു അതാ അവിടെ വിജനസ്ഥലത്ത്’ എന്നു പറഞ്ഞാൽ നിങ്ങൾ അവിടേക്കു പോകരുത്; ‘അദ്ദേഹം ഇതാ ഇവിടെ മുറിക്കുള്ളിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കരുത്.
MAT 24:27 കിഴക്കുണ്ടാകുന്ന മിന്നൽപ്പിണർ പടിഞ്ഞാറുവരെ ദൃശ്യമാകുന്നു; അതുപോലെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
MAT 24:28 കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും.
MAT 24:29 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചാലുടൻ, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും: നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
MAT 24:30 “അപ്പോൾ മനുഷ്യപുത്രന്റെ വരവിന്റെ ചിഹ്നം ആകാശത്ത് ദൃശ്യമാകും. ഭൂമിയിലെ സകലജനതയും വിലപിക്കും. അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും മഹാപ്രതാപത്തോടുംകൂടെ ആകാശമേഘങ്ങളിന്മേൽ വരുന്നത് മനുഷ്യർ കാണും.
MAT 24:31 മനുഷ്യപുത്രൻ അത്യുച്ചത്തിലുള്ള കാഹളം ധ്വനിപ്പിച്ചുകൊണ്ട് തന്റെ ദൂതന്മാരെ അയയ്ക്കും; മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ, ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന് ദൂതന്മാർ ഒരുമിച്ചുകൂട്ടും.
MAT 24:32 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
MAT 24:33 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങളെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
MAT 24:34 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
MAT 24:35 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
MAT 24:36 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
MAT 24:37 നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ പുനരാഗമനം.
MAT 24:38 പ്രളയത്തിനു മുമ്പുള്ള ദിവസങ്ങളിൽ, നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു.
MAT 24:39 പ്രളയം വന്ന് എല്ലാവരെയും നശിപ്പിച്ചുകളയുന്നതുവരെ, എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആരും മനസ്സിലാക്കിയില്ല. മനുഷ്യപുത്രന്റെ പുനരാഗമനവും അങ്ങനെതന്നെ ആയിരിക്കും.
MAT 24:40 അന്ന് രണ്ട് പുരുഷന്മാർ വയലിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
MAT 24:41 രണ്ട് സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും.
MAT 24:42 “അതുകൊണ്ട്, നിങ്ങളുടെ കർത്താവ് വരുന്നത് ഏതു ദിവസം എന്നറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക.
MAT 24:43 കള്ളൻ രാത്രിയിൽ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം ജാഗ്രതയോടിരുന്ന് തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
MAT 24:44 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.
MAT 24:45 “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
MAT 24:46 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
MAT 24:47 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
MAT 24:48 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്ന ദുഷ്ടനാണ് ആ ഭൃത്യനെങ്കിൽ,
MAT 24:49 അയാൾ തന്റെ സഹഭൃത്യരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
MAT 24:50 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും.
MAT 24:51 അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് കപടഭക്തർക്കൊപ്പം ഇടം നൽകും. അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
MAT 25:1 “മണവാളനെ എതിരേൽക്കാൻ അവരവരുടെ വിളക്കുകളുമായി ഒരിക്കൽ പുറപ്പെട്ട പത്തു കന്യകമാരോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 25:2 അവരിൽ അഞ്ചുപേർ ബുദ്ധിശൂന്യരും അഞ്ചുപേർ വിവേകമുള്ളവരും ആയിരുന്നു.
MAT 25:3 ബുദ്ധിശൂന്യർ തങ്ങളുടെ വിളക്കുകളെടുത്തെങ്കിലും അവയോടുകൂടെ ആവശ്യത്തിന് എണ്ണ എടുത്തിരുന്നില്ല.
MAT 25:4 എന്നാൽ വിവേകമുള്ളവരോ, തങ്ങളുടെ വിളക്കുകളോടുകൂടെ കുപ്പികളിൽ എണ്ണയും എടുത്തു.
MAT 25:5 മണവാളൻ വരാൻ വൈകി; അവരെല്ലാവരും മയക്കംപിടിച്ച് ഉറക്കമായി.
MAT 25:6 “അർധരാത്രിയിൽ, ‘ഇതാ മണവാളൻ! അദ്ദേഹത്തെ വരവേൽക്കാൻ പുറപ്പെടുക’ എന്ന് ആർപ്പുവിളിയുണ്ടായി.
MAT 25:7 “കന്യകമാർ എല്ലാവരും ഉണർന്നു, അവരവരുടെ വിളക്കുകൾ ഒരുക്കി.
MAT 25:8 ബുദ്ധിശൂന്യർ വിവേകമുള്ളവരോട്, ‘നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കുതരിക; ഞങ്ങളുടെ വിളക്കുകൾ അണഞ്ഞുപോകുന്നു’ എന്നു പറഞ്ഞു.
MAT 25:9 “ ‘സാധ്യമല്ല, നാം രണ്ടുകൂട്ടർക്കുംകൂടി എണ്ണ തികയാതെവരും. അതുകൊണ്ട് എണ്ണ വിൽക്കുന്നവരുടെ അടുക്കൽച്ചെന്ന് നിങ്ങൾക്ക് ആവശ്യമുള്ളത് വാങ്ങുക’ എന്ന് വിവേകികൾ മറുപടി പറഞ്ഞു.
MAT 25:10 “അവർ എണ്ണ വാങ്ങാൻ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ മണവാളൻ വന്നു. ഒരുങ്ങിയിരുന്ന കന്യകമാർ അദ്ദേഹത്തോടൊപ്പം വിവാഹവിരുന്നിനായി അകത്തു പ്രവേശിച്ചു; വാതിൽ അടയ്ക്കപ്പെടുകയും ചെയ്തു.
MAT 25:11 “പിന്നീട് എണ്ണ വാങ്ങാൻ പോയ കന്യകമാരും വന്നു. ‘യജമാനനേ, യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ,’ അവർ അപേക്ഷിച്ചു.
MAT 25:12 “എന്നാൽ മണവാളൻ അവരോട്, ‘ഞാൻ നിങ്ങളെ അറിയുന്നില്ല, സത്യം!’ എന്നു പറഞ്ഞു.
MAT 25:13 “ആകയാൽ നിങ്ങളും എപ്പോഴും ജാഗരൂകരായിരിക്കുക; ആ ദിവസവും സമയവും നിങ്ങൾ അറിയുന്നില്ലല്ലോ!
MAT 25:14 “ഒരു മനുഷ്യൻ ദൂരയാത്രയ്ക്കു പുറപ്പെടുമ്പോൾ തന്റെ സേവകരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഏൽപ്പിച്ച മനുഷ്യനോട് സ്വർഗരാജ്യത്തെ ഉപമിക്കാം.
MAT 25:15 അദ്ദേഹം, ഓരോ സേവകനും അവരവരുടെ കഴിവനുസരിച്ച്, ഒരാൾക്ക് അഞ്ച് താലന്ത്, മറ്റൊരാൾക്ക് രണ്ട്, വേറെയൊരാൾക്ക് ഒന്ന് എന്നിങ്ങനെ നൽകി; തുടർന്ന് അദ്ദേഹം യാത്രയായി.
MAT 25:16 അഞ്ചു താലന്ത് ലഭിച്ചയാൾ പോയി, ആ പണംകൊണ്ടു വ്യാപാരംചെയ്ത് അഞ്ചു താലന്തുകൂടി സമ്പാദിച്ചു.
MAT 25:17 അതുപോലെതന്നെ രണ്ടു താലന്ത് ലഭിച്ചയാൾ രണ്ടുകൂടി നേടി.
MAT 25:18 എന്നാൽ ഒരു താലന്ത് ലഭിച്ചയാൾ അതുമായിപ്പോയി, നിലത്ത് ഒരു കുഴികുഴിച്ച് യജമാനന്റെ പണം അതിൽ മറവുചെയ്തു.
MAT 25:19 “ഏറെക്കാലത്തിനുശേഷം ആ സേവകരുടെ യജമാനൻ മടങ്ങിയെത്തി അവരുമായി കണക്കുതീർത്തു.
MAT 25:20 അഞ്ചു താലന്ത് ലഭിച്ച സേവകൻ യജമാനനെ സമീപിച്ച്, ‘അങ്ങ് അഞ്ചു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ അഞ്ചുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
MAT 25:21 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക.’
MAT 25:22 “രണ്ടു താലന്ത് ലഭിച്ച സേവകനും വന്ന്, ‘യജമാനനേ, രണ്ടു താലന്താണല്ലോ എന്നെ ഏൽപ്പിച്ചിരുന്നത്; ഇതാ ഞാൻ രണ്ടുകൂടി നേടിയിരിക്കുന്നു’ എന്നു പറഞ്ഞു.
MAT 25:23 “യജമാനൻ അവനോടു പറഞ്ഞത്, ‘വളരെ നല്ലത്, സമർഥനും വിശ്വസ്തനുമായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, ഞാൻ നിന്നെ അധികം കാര്യങ്ങളുടെ ചുമതലയേൽപ്പിക്കും. വന്ന് നിന്റെ യജമാനന്റെ ആനന്ദത്തിൽ പങ്കുചേരുക’ എന്നു പറഞ്ഞു.
MAT 25:24 “പിന്നെ ഒരു താലന്ത് ലഭിച്ചിരുന്നവനും വന്നു. അയാൾ, ‘യജമാനനേ, വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനാണ് അങ്ങെന്ന് ഞാൻ അറിഞ്ഞിരുന്നു.
MAT 25:25 അതുകൊണ്ട്, ഞാൻ ഭയന്നിട്ട് അങ്ങയുടെ താലന്ത് നിലത്ത് ഒളിച്ചുവെച്ചു. അങ്ങയുടെ പണം ഇതാ; ഞാൻ തിരികെ കൊണ്ടുവന്നിരിക്കുന്നു’ എന്നു പറഞ്ഞു.
MAT 25:26 “അപ്പോൾ യജമാനൻ അവനോട് ഉത്തരം പറഞ്ഞത്, ‘ദുഷ്ടനും മടിയനുമായ ദാസാ, ഞാൻ വിതയ്ക്കാത്തിടത്തുനിന്ന് കൊയ്യുന്നവനെന്നും വിതറാത്തിടത്തുനിന്ന് ശേഖരിക്കുന്നവനെന്നും നീ അറിഞ്ഞിരുന്നല്ലോ.
MAT 25:27 എന്റെ പണം നിനക്ക് ബാങ്കിലെങ്കിലും നിക്ഷേപിക്കാമായിരുന്നല്ലോ? അങ്ങനെ ഞാൻ മടങ്ങിവരുമ്പോൾ, അതിൽനിന്ന് കുറച്ച് പലിശയെങ്കിലും എനിക്കു ലഭിക്കുമായിരുന്നല്ലോ?
MAT 25:28 “ ‘ആ താലന്ത് അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് താലന്തുള്ളവന് കൊടുക്കുക.
MAT 25:29 ഉള്ളവർക്ക് അധികം നൽകപ്പെടും, സമൃദ്ധമായും നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
MAT 25:30 അയോഗ്യനായ ആ സേവകനെ പുറത്ത് ഘോരാന്ധകാരത്തിലേക്ക് എറിയുക, അവിടെ കരച്ചിലും പല്ലുകടിയും ഉണ്ടാകും.’
MAT 25:31 “മനുഷ്യപുത്രൻ തന്റെ സകലദൂതന്മാരുമായി അവിടത്തെ മഹത്ത്വത്തിൽ വരുമ്പോൾ അവിടത്തെ രാജകീയ സിംഹാസനത്തിൽ ഉപവിഷ്ടനായി
MAT 25:32 സകലജനതയെയും തിരുസന്നിധിയിൽ ഒരുമിച്ചുകൂട്ടും. ഇടയൻ കോലാടുകളിൽനിന്ന് ചെമ്മരിയാടുകളെ വേർതിരിക്കുന്നതുപോലെ, അവിടന്ന് ജനത്തെ വിഭജിക്കും.
MAT 25:33 ചെമ്മരിയാടുകളെ തന്റെ വലതുഭാഗത്തും കോലാടുകളെ തന്റെ ഇടതുഭാഗത്തും നിർത്തും.
MAT 25:34 “പിന്നെ രാജാവു തന്റെ വലതുഭാഗത്തുള്ളവരോട് ഇപ്രകാരം അരുളിച്ചെയ്യും, ‘എന്റെ പിതാവിന്റെ അനുഗ്രഹത്തിന് യോഗ്യരായവരേ, വരിക; ലോകസൃഷ്ടിക്കുമുമ്പേ നിങ്ങൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന രാജ്യം അവകാശമാക്കുക.
MAT 25:35 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നു; എനിക്കു ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു; ഞാൻ ഒരു അപരിചിതനായിരുന്നു, എങ്കിലും നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചു;
MAT 25:36 ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചു; ഞാൻ രോഗിയായിരുന്നു, നിങ്ങൾ എന്നെ പരിചരിച്ചു; ഞാൻ കാരാഗൃഹത്തിൽ ആയിരുന്നു, നിങ്ങൾ എന്നെ സന്ദർശിച്ചു.’
MAT 25:37 “അപ്പോൾ നീതിനിഷ്ഠർ അവിടത്തോട്: ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശപ്പുള്ളവനായി കണ്ടിട്ട് ഞങ്ങൾ അങ്ങേക്ക് ആഹാരം തന്നത്? ദാഹിക്കുന്നവനായി കണ്ടിട്ട് കുടിക്കാൻ തന്നത്?
MAT 25:38 ഒരു അപരിചിതനായിക്കണ്ടിട്ട് ഞങ്ങൾ അങ്ങയെ സ്വീകരിക്കുകയോ നഗ്നനായിരിക്കെ വസ്ത്രം ധരിപ്പിക്കുകയോ ചെയ്തത് എപ്പോഴാണ്?
MAT 25:39 രോഗിയായോ തടവുകാരനായോ കണ്ടിട്ട് എപ്പോഴാണ് ഞങ്ങൾ അങ്ങയെ സന്ദർശിച്ചത്?’ എന്നു ചോദിക്കും.
MAT 25:40 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കുവേണ്ടി നിങ്ങൾ ചെയ്തതെല്ലാം എനിക്കുവേണ്ടി ചെയ്തതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
MAT 25:41 “തുടർന്ന് രാജാവ് തന്റെ ഇടതുഭാഗത്തുള്ളവരോടു കൽപ്പിക്കും: ‘കടന്നുപോകുക ശാപഗ്രസ്തരേ, പിശാചിനും അയാളുടെ കിങ്കരന്മാർക്കുംവേണ്ടി ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്ക് പോകുക.
MAT 25:42 എനിക്കു വിശന്നു, നിങ്ങൾ എനിക്ക് ആഹാരം തന്നില്ല; എനിക്ക് ദാഹിച്ചു, നിങ്ങൾ എനിക്ക് കുടിക്കാൻ തന്നില്ല;
MAT 25:43 ഞാൻ ഒരു അപരിചിതനായിരുന്നു, നിങ്ങൾ എന്നെ വീട്ടിൽ സ്വീകരിച്ചില്ല. ഞാൻ നഗ്നനായിരുന്നു, നിങ്ങൾ എന്നെ വസ്ത്രം ധരിപ്പിച്ചില്ല; ഞാൻ രോഗഗ്രസ്തനായിരുന്നു, കാരാഗൃഹത്തിലുമായിരുന്നു; നിങ്ങൾ എന്നെ പരിചരിച്ചില്ല.’
MAT 25:44 “അപ്പോൾ അവരും അവിടത്തോട്, ‘എപ്പോഴാണ് കർത്താവേ, അങ്ങ് വിശക്കുന്നവനോ ദാഹിക്കുന്നവനോ സഞ്ചാരിയോ നഗ്നനോ രോഗിയോ തടവുകാരനോ ആയി കണ്ടിട്ട് ഞങ്ങൾ അങ്ങയെ സഹായിക്കാതിരുന്നത്?’ എന്നു ചോദിക്കും.
MAT 25:45 “അതിന് രാജാവ് ഇപ്രകാരം മറുപടി പറയും, ‘എന്റെ അവഗണിക്കപ്പെട്ട ഈ സഹോദരങ്ങളിൽ ഒരാൾക്കെങ്കിലുംവേണ്ടി നിങ്ങൾ ചെയ്യാതിരുന്നതെല്ലാം എനിക്കുവേണ്ടി ചെയ്യാതിരുന്നതാണ്, സത്യം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.’
MAT 25:46 “പിന്നെ അവർ നിത്യശിക്ഷയിലേക്കും നീതിനിഷ്ഠർ നിത്യജീവനിലേക്കും പോകും.”
MAT 26:1 ഈ സംഭാഷണം തീർന്നശേഷം യേശു അവിടത്തെ ശിഷ്യന്മാരോട്,
MAT 26:2 “ഇനി രണ്ട് ദിവസംമാത്രമേ പെസഹായ്ക് ശേഷിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ; അന്ന് ക്രൂശിൽ തറയ്ക്കപ്പെടുന്നതിനായി മനുഷ്യപുത്രൻ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു.
MAT 26:3 ആ സമയത്ത് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും മഹാപുരോഹിതൻ കയ്യഫാവിന്റെ അരമനയിൽ ഒത്തുകൂടി;
MAT 26:4 യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.
MAT 26:5 “ജനമധ്യത്തിൽ കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല,” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.
MAT 26:6 യേശു ബെഥാന്യയിൽ, കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഇരിക്കുമ്പോൾ,
MAT 26:7 ഒരു സ്ത്രീ ഒരു വെൺകൽഭരണിയിൽ വളരെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി അടുത്തുവന്ന്, ഭക്ഷണത്തിനിരിക്കുകയായിരുന്ന അദ്ദേഹത്തിന്റെ ശിരസ്സിൽ ഒഴിച്ചു.
MAT 26:8 ഇതുകണ്ട് കുപിതരായ ശിഷ്യന്മാർ, “ഈ പാഴ്ചെലവ് എന്തിന്?
MAT 26:9 ഈ സുഗന്ധതൈലം വലിയൊരു തുകയ്ക്കു വിറ്റ് ആ പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു ചോദിച്ചു.
MAT 26:10 യേശു ഇത് മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞത്: “നിങ്ങൾ ഈ സ്ത്രീയെ വിമർശിക്കുന്നതെന്തിന്? അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.
MAT 26:11 ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.
MAT 26:12 അവൾ ഈ സുഗന്ധതൈലം എന്റെ ശരീരത്തിന്മേൽ ഒഴിച്ചുകൊണ്ട്; ശവസംസ്കാരത്തിന് എന്നെ ഒരുക്കുകയായിരുന്നു.
MAT 26:13 ലോകമെങ്ങും, ഈ സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAT 26:14 അന്നുതന്നെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് പുരോഹിതമുഖ്യന്മാരെ സമീപിച്ച്,
MAT 26:15 “യേശുവിനെ തിരിച്ചറിയാൻ സഹായിച്ചാൽ നിങ്ങൾ എനിക്ക് എന്തുതരും?” എന്നു ചോദിച്ചു. അവർ അവന് മുപ്പത് വെള്ളിനാണയങ്ങൾ എണ്ണിക്കൊടുത്തു.
MAT 26:16 യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
MAT 26:17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, ശിഷ്യന്മാർ യേശുവിന്റെ അടുക്കൽവന്ന്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
MAT 26:18 അതിന് യേശു, “നിങ്ങൾ പട്ടണത്തിൽ, ഞാൻ പറയുന്ന വ്യക്തിയുടെ അടുക്കൽ ചെന്ന്, ‘ഗുരു പറയുന്നു, എന്റെ സമയം അടുത്തെത്തിയിരിക്കുന്നു. ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാൻ ആഗ്രഹിക്കുന്നത് താങ്കളുടെ ഭവനത്തിലാണ് എന്നു പറയുക’ ” എന്നു പറഞ്ഞു.
MAT 26:19 യേശു നിർദേശിച്ചതുപോലെതന്നെ ശിഷ്യന്മാർ ചെയ്തു. അവർ പെസഹ ഒരുക്കി.
MAT 26:20 സന്ധ്യയായപ്പോൾ യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം ഭക്ഷണത്തിന് ഇരുന്നു.
MAT 26:21 അവർ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും, നിശ്ചയം” എന്ന് യേശു പറഞ്ഞു.
MAT 26:22 ഇതു കേട്ട് അവർ അത്യന്തം ദുഃഖിതരായി. “കർത്താവേ, അതു ഞാനല്ലല്ലോ?” എന്ന് അവർ ഓരോരുത്തരായി അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
MAT 26:23 അതിന് യേശു ഇപ്രകാരം മറുപടി പറഞ്ഞു, “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കിയവൻതന്നെ എന്നെ ഒറ്റിക്കൊടുക്കും.
MAT 26:24 മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
MAT 26:25 അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാ, “റബ്ബീ, അതു ഞാനല്ലല്ലോ” എന്നു ചോദിച്ചു. “നീ തന്നെ അത് പറഞ്ഞല്ലോ,” യേശു ഉത്തരം പറഞ്ഞു.
MAT 26:26 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങി ഭക്ഷിക്കുക, ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
MAT 26:27 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു നൽകിക്കൊണ്ടു പറഞ്ഞത്: “എല്ലാവരും ഇതിൽനിന്നു പാനംചെയ്യുക,
MAT 26:28 ഇത് എന്റെ രക്തം ആകുന്നു, അനേകരുടെ പാപമോചനത്തിനുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.
MAT 26:29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടൊത്ത് ഞാൻ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ, മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് പാനം ചെയ്യുകയില്ല.”
MAT 26:30 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
MAT 26:31 പിന്നെ യേശു അവരോടു പറഞ്ഞത്: “ഈ രാത്രിയിൽത്തന്നെ എനിക്ക് സംഭവിക്കാൻപോകുന്ന കാര്യങ്ങൾനിമിത്തം നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും. “ ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻപറ്റം ചിതറിപ്പോകും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
MAT 26:32 എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
MAT 26:33 അപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുകയില്ല” എന്നു പറഞ്ഞു.
MAT 26:34 അതിന് യേശു, “ഈ രാത്രിയിൽത്തന്നെ, കോഴി കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കും എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു മറുപടി പറഞ്ഞു.
MAT 26:35 “ഒരിക്കലുമില്ല, അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല.” പത്രോസ് പ്രഖ്യാപിച്ചു. മറ്റു ശിഷ്യന്മാരും ഇതുതന്നെ ആവർത്തിച്ചു.
MAT 26:36 യേശു ശിഷ്യന്മാരുമൊത്ത് ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. “ഞാൻ അവിടെവരെ പ്രാർഥിക്കാൻ പോകുന്നു, അതുവരെ നിങ്ങൾ ഇവിടെ ഇരിക്കുക,” എന്ന് ശേഷം ശിഷ്യന്മാരോട് പറഞ്ഞിട്ട്,
MAT 26:37 പത്രോസിനെയും സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനായി വ്യാകുലപ്പെടാൻ തുടങ്ങി.
MAT 26:38 അപ്പോൾ യേശു, “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.
MAT 26:39 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് മുട്ടുകുത്തി മുഖം നിലംവരെ കുനിച്ച്, “എന്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
MAT 26:40 അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, “ഒരു മണിക്കൂർപോലും എന്നോടുകൂടെ ഉണർന്നിരിക്കാൻ നിങ്ങൾക്കു കഴിയുന്നില്ലേ?” എന്ന് അദ്ദേഹം പത്രോസിനോട് ചോദിച്ചു.
MAT 26:41 “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”
MAT 26:42 യേശു രണ്ടാമതും പോയി, “എന്റെ പിതാവേ, ഞാൻ പാനം ചെയ്യാതെ ഈ പാനപാത്രം നീങ്ങിപ്പോകുക സാധ്യമല്ലെങ്കിൽ അവിടത്തെ ഇഷ്ടംതന്നെ നിറവേറട്ടെ” എന്നു പ്രാർഥിച്ചു.
MAT 26:43 അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ട്,
MAT 26:44 വീണ്ടും അവരെ വിട്ടുപോയി, മൂന്നാമതും അതേകാര്യംതന്നെ പറഞ്ഞു പ്രാർഥിച്ചു.
MAT 26:45 പിന്നെ അദ്ദേഹം ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്ന്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ, വന്നിരിക്കുന്നു.
MAT 26:46 എഴുന്നേൽക്കുക, നമുക്കു പോകാം. എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.
MAT 26:47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനസഞ്ചയം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.
MAT 26:48 ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക.” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു.
MAT 26:49 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന്, “റബ്ബീ, വന്ദനം” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
MAT 26:50 യേശു, “സ്നേഹിതാ, നീ വന്നതെന്തിനോ അതുതന്നെ ചെയ്യുക” എന്നു പ്രതിവചിച്ചു. ഉടനെ ജനം മുമ്പോട്ടുചെന്ന് യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.
MAT 26:51 അപ്പോൾ യേശുവിനോടൊപ്പം നിന്നവരിൽ ഒരാൾ കൈനീട്ടി തന്റെ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ ദാസനെ വെട്ടി; അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
MAT 26:52 അപ്പോൾ യേശു അവനോട്, “നിന്റെ വാൾ ഉറയിലിടുക, വാളേന്തുന്നവരുടെയെല്ലാം അന്ത്യം വാൾകൊണ്ടുതന്നെയായിരിക്കും.
MAT 26:53 എനിക്ക് എന്റെ പിതാവിൽനിന്ന് സഹായം അഭ്യർഥിക്കാൻ കഴിയുകയില്ല എന്നാണോ നീ കരുതുന്നത്? ഇപ്പോൾത്തന്നെ അവിടന്ന് പതിനായിരക്കണക്കിന് ദൂതന്മാരെ എനിക്കുവേണ്ടി അണിനിരത്തുകയില്ലേ?
MAT 26:54 അങ്ങനെയായാൽ ഇവയെല്ലാം സംഭവിക്കണം എന്ന തിരുവെഴുത്തുകൾ എങ്ങനെ നിവൃത്തിയാകും?” എന്നു പറഞ്ഞു.
MAT 26:55 അപ്പോൾത്തന്നെ യേശു ജനക്കൂട്ടത്തോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്? ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ ഇരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?
MAT 26:56 എന്നാൽ, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവാചകവചസ്സുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ശിഷ്യന്മാർ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
MAT 26:57 യേശുവിനെ അറസ്റ്റ്ചെയ്തവർ അദ്ദേഹത്തെ കയ്യഫാ മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. അവിടെ വേദജ്ഞരും സമുദായനേതാക്കന്മാരും ഒരുമിച്ചുകൂടി വന്നിരുന്നു.
MAT 26:58 അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ എത്തുന്നതുവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. പത്രോസ് അങ്കണത്തിനുള്ളിൽക്കടന്ന്, എന്ത് സംഭവിക്കും എന്നറിയാൻ കാത്ത് കാവൽക്കാരോടൊപ്പം ഇരുന്നു.
MAT 26:59 പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന വ്യാജതെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.
MAT 26:60 കള്ളസ്സാക്ഷ്യവുമായി പലരും മുമ്പോട്ടുവന്നെങ്കിലും അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചില്ല. അവസാനം രണ്ടുപേർ മുന്നോട്ടുവന്ന്,
MAT 26:61 “ ‘എനിക്ക് ദൈവാലയം തകർക്കാൻ കഴിയും; മൂന്ന് ദിവസത്തിനകം അത് പുനർനിർമിക്കാനും എനിക്ക് സാധിക്കും’ എന്ന് ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.
MAT 26:62 അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.
MAT 26:63 യേശുവോ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ അദ്ദേഹത്തോട്, “ജീവനുള്ള ദൈവത്തിന്റെ നാമത്തിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുന്നു: നീ ദൈവപുത്രനായ ക്രിസ്തുവെങ്കിൽ ഞങ്ങളോടു പറയുക” എന്ന് ആവശ്യപ്പെട്ടു.
MAT 26:64 അതിന് യേശു, “താങ്കൾ പറഞ്ഞതുപോലെതന്നെ. ഞാൻ നിങ്ങളോട് എല്ലാവരോടുമായി പ്രഖ്യാപിക്കുകയാണ്: ഇന്നുമുതൽ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.
MAT 26:65 ഇതു കേട്ടയുടൻതന്നെ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറിക്കൊണ്ട്, “ഇയാൾ ദൈവദൂഷണം പറഞ്ഞിരിക്കുന്നു. ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്? ഇതാ, ഇപ്പോൾ നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ.
MAT 26:66 നിങ്ങൾ എന്തു വിധിക്കുന്നു?” എന്നു ചോദിച്ചു. “അയാൾ വധശിക്ഷയ്ക്ക് അർഹൻ,” എന്ന് അവർ മറുപടി പറഞ്ഞു.
MAT 26:67 അപ്പോൾ അവർ അദ്ദേഹത്തിന്റെ മുഖത്ത് തുപ്പുകയും മുഷ്ടിചുരുട്ടി ഇടിക്കുകയും ചെയ്തു. ചിലർ അദ്ദേഹത്തെ അടിച്ചുകൊണ്ട്,
MAT 26:68 “ക്രിസ്തുവേ, ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നു പറഞ്ഞു.
MAT 26:69 പത്രോസ് പുറത്ത് അങ്കണത്തിൽ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരി അദ്ദേഹത്തെ സമീപിച്ച്, “നീയും ഗലീലക്കാരനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ” എന്നു പറഞ്ഞു.
MAT 26:70 എന്നാൽ പത്രോസ് അവരുടെയെല്ലാം മുമ്പിൽവെച്ച് അതു നിഷേധിച്ച്, “നീ എന്താണ് പറയുന്നത് എനിക്ക്; മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞു.
MAT 26:71 പിന്നെ അയാൾ അങ്കണകവാടത്തിലേക്ക് പോയി. അവിടെവെച്ച് മറ്റൊരു വേലക്കാരി അയാളെ കണ്ടിട്ട് അവിടെ ഉണ്ടായിരുന്നവരോട്, “ഈ മനുഷ്യൻ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നു” എന്നു പറഞ്ഞു.
MAT 26:72 അയാൾ വീണ്ടും അതു നിഷേധിച്ചു; ആണയിട്ടുകൊണ്ട്, “ആ മനുഷ്യനെ എനിക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
MAT 26:73 അൽപ്പസമയം കഴിഞ്ഞ്, അവിടെ നിന്നിരുന്നവർ പത്രോസിന്റെ അടുക്കൽ ചെന്ന്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നിന്റെ ഉച്ചാരണംതന്നെ അതു വ്യക്തമാക്കുന്നല്ലോ” എന്നു പറഞ്ഞു.
MAT 26:74 അപ്പോൾ പത്രോസ്, “ഞാൻ ആ മനുഷ്യനെ അറിയുകയേ ഇല്ല!” എന്ന് അവരോടു പറഞ്ഞുകൊണ്ട് ആണയിടാനും ശപിക്കാനും തുടങ്ങി. ഉടനെ കോഴി കൂവി.
MAT 26:75 അപ്പോൾ, “കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത് പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
MAT 27:1 അതിരാവിലെ എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ചേർന്ന് യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കേണം എന്നു പദ്ധതിയിട്ട്,
MAT 27:2 അദ്ദേഹത്തെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി റോമൻ ഭരണാധികാരിയായ പീലാത്തോസിന് കൈമാറി.
MAT 27:3 യേശുവിനെ വധശിക്ഷയ്ക്ക് വിധിച്ചു എന്ന് അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അറിഞ്ഞപ്പോൾ അതിദുഃഖിതനായിത്തീർന്നു. അയാൾ ആ മുപ്പത് വെള്ളിനാണയങ്ങൾ പുരോഹിതമുഖ്യന്മാർക്കും സമുദായനേതാക്കന്മാർക്കും തിരികെ നൽകിക്കൊണ്ട്,
MAT 27:4 “ഞാൻ പാപംചെയ്തിരിക്കുന്നു; നിഷ്കളങ്കരക്തത്തെ ഞാൻ ഒറ്റിക്കൊടുത്തല്ലോ” എന്നു പറഞ്ഞു. “അതിന് ഞങ്ങൾക്ക് എന്തുവേണം? അത് നിന്റെ കാര്യം,” എന്ന് അവർ മറുപടി പറഞ്ഞു.
MAT 27:5 യൂദാ ആ നാണയങ്ങൾ ദൈവാലയത്തിലേക്കു വലിച്ചെറിഞ്ഞശേഷം പോയി കെട്ടിത്തൂങ്ങി ആത്മഹത്യചെയ്തു.
MAT 27:6 പുരോഹിതമുഖ്യന്മാർ ആ നാണയങ്ങൾ പെറുക്കിയെടുത്തുകൊണ്ട്, “ഇത് രക്തത്തിന്റെ വിലയാകുകയാൽ ദൈവാലയഭണ്ഡാരത്തിൽ നിക്ഷേപിക്കുന്നതു നിയമവിരുദ്ധമാണ്” എന്നു പറഞ്ഞ്,
MAT 27:7 ആ പണംകൊണ്ട് വിദേശികളെ മറവുചെയ്യുന്ന ഒരു ശ്മശാനത്തിനായി കുശവന്റെ നിലം വാങ്ങാൻ നിശ്ചയിച്ചു.
MAT 27:8 അതുകൊണ്ട് ആ സ്ഥലം ഇന്നും “രക്തനിലം” എന്നപേരിൽ അറിയപ്പെടുന്നു.
MAT 27:9 “ഇസ്രായേൽജനം യേശുവിന് നിശ്ചയിച്ച വിലയായ മുപ്പതു വെള്ളിനാണയങ്ങൾ അവർ എടുത്ത്,
MAT 27:10 കർത്താവ് എന്നോടു കൽപ്പിച്ചിരുന്നതുപോലെതന്നെ കുശവന്റെ നിലം വാങ്ങാൻ അവർ ഉപയോഗിച്ചു” എന്ന് യിരെമ്യാപ്രവാചകൻ പ്രസ്താവിച്ചത് ഇങ്ങനെ നിറവേറി.
MAT 27:11 ഈ സമയം റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ മുമ്പിൽ യേശുവിനെ നിർത്തി. അദ്ദേഹം യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.
MAT 27:12 പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും യേശുവിന്റെമേൽ കുറ്റങ്ങൾ ആരോപിച്ചുകൊണ്ടിരുന്നു; അതിനു മറുപടിയായി യാതൊന്നും അദ്ദേഹം പറഞ്ഞില്ല.
MAT 27:13 അപ്പോൾ പീലാത്തോസ്, “ഇവർ നിനക്കെതിരായി ഇത്രയേറെ ആരോപണങ്ങൾ ഉന്നയിക്കുന്നതൊന്നും നീ കേൾക്കുന്നില്ലേ?” എന്നു ചോദിച്ചു.
MAT 27:14 എന്നാൽ യേശു ആ ആരോപണങ്ങൾക്കൊന്നും ഒരു വാക്കുകൊണ്ടുപോലും പ്രത്യുത്തരം പറഞ്ഞില്ല എന്നത് പീലാത്തോസിനെ വളരെയേറെ അത്ഭുതപ്പെടുത്തി.
MAT 27:15 പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക ഭരണാധികാരിയുടെ പതിവായിരുന്നു.
MAT 27:16 ആ വർഷം അവിടെ ബറബ്ബാസ് എന്നു പേരുള്ള കുപ്രസിദ്ധനായ ഒരുവൻ തടവിലുണ്ടായിരുന്നു.
MAT 27:17 ജനം പീലാത്തോസിന്റെ അരമനാങ്കണത്തിൽ ഒരുമിച്ചുകൂടിയപ്പോൾ, പീലാത്തോസ് അവരോട്, “ബറബ്ബാസിനെയോ ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെയോ; ഇവരിൽ ആരെയാണ് ഞാൻ നിങ്ങൾക്ക് മോചിപ്പിച്ചുതരേണ്ടത്?” എന്നു ചോദിച്ചു.
MAT 27:18 അവർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അദ്ദേഹത്തിന് വ്യക്തമായിരുന്നു.
MAT 27:19 പീലാത്തോസ് ന്യായാസനത്തിൽ ഇരിക്കുമ്പോൾ അദ്ദേഹത്തിന്റെ പത്നി ഒരു സന്ദേശം കൊടുത്തയച്ചു: “നിരപരാധിയായ ആ മനുഷ്യന്റെ കാര്യത്തിൽ ഇടപെടരുത്. ഇന്ന് അദ്ദേഹംനിമിത്തം ഞാൻ സ്വപ്നത്തിൽ വളരെ അസ്വസ്ഥയായി.”
MAT 27:20 എന്നാൽ, ബറബ്ബാസിനെ മോചിപ്പിക്കുന്നതിനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിനുമായി അപേക്ഷിക്കാൻ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും ജനക്കൂട്ടത്തെ വശീകരിച്ചിരുന്നു.
MAT 27:21 “ഈ രണ്ടുപേരിൽ ആരെ മോചിപ്പിക്കണമെന്നതാണ് നിങ്ങളുടെ ആവശ്യം?” ഭരണാധികാരി ചോദിച്ചു. “ബറബ്ബാസിനെ,” അവർ മറുപടി പറഞ്ഞു.
MAT 27:22 “അപ്പോൾ, ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് ചോദിച്ചു. “അവനെ ക്രൂശിക്ക!” അവർ ഏകസ്വരത്തിൽ പ്രതിവചിച്ചു.
MAT 27:23 “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക!” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
MAT 27:24 തനിക്കൊരു തീരുമാനമെടുക്കാൻ സാധിക്കുന്നില്ല, മറിച്ച് ഒരു ലഹള പൊട്ടിപ്പുറപ്പെടാൻ പോകുന്നു എന്നു മനസ്സിലാക്കി, “ഈ മനുഷ്യന്റെ രക്തം സംബന്ധിച്ച് ഞാൻ നിരപരാധിയാണ്, നിങ്ങളാണ് ഇതിന് ഉത്തരവാദികൾ” എന്നു പറഞ്ഞ് പീലാത്തോസ് വെള്ളം എടുത്ത് ജനക്കൂട്ടം കാൺകെ തന്റെ കൈകഴുകി.
MAT 27:25 “അയാളുടെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും വന്നുകൊള്ളട്ടെ,” അവർ എല്ലാവരുംകൂടി ഉറക്കെ വിളിച്ചുപറഞ്ഞു.
MAT 27:26 അപ്പോൾ പീലാത്തോസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു; യേശുവിനെയോ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
MAT 27:27 ഉടനെതന്നെ പീലാത്തോസിന്റെ സൈനികർ യേശുവിനെ അവരുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി; തങ്ങളുടെ സഹസൈനികരെയെല്ലാം അദ്ദേഹത്തിനുമുമ്പിൽ വിളിച്ചുവരുത്തി.
MAT 27:28 അവർ അദ്ദേഹത്തിന്റെ പുറങ്കുപ്പായം വലിച്ചൂരിയശേഷം ഒരു ചെമന്ന പുറങ്കുപ്പായം ധരിപ്പിച്ചു.
MAT 27:29 ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. വലതുകൈയിൽ ഒരു വടി പിടിപ്പിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ കാൽക്കൽവീണ് “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്ന് അവർ പരിഹസിച്ചു പറഞ്ഞു.
MAT 27:30 അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും വടി പിടിച്ചുവാങ്ങി തലയിൽ ആ വടികൊണ്ട് അടിക്കുകയും ചെയ്തു.
MAT 27:31 ഇങ്ങനെ, അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
MAT 27:32 അവർ പോകുമ്പോൾ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യനെ കണ്ടു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.
MAT 27:33 “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിച്ചുവരുന്ന സ്ഥലത്ത് അവർ എത്തി.
MAT 27:34 അവിടെവെച്ച് അവർ അദ്ദേഹത്തിന് കയ്‌പുകലക്കിയ വീഞ്ഞ് കുടിക്കാൻ കൊടുത്തു; അദ്ദേഹം അത് രുചിച്ചു നോക്കിയെങ്കിലും കുടിക്കാൻ താത്പര്യപ്പെട്ടില്ല.
MAT 27:35 അവർ യേശുവിനെ ക്രൂശിച്ചതിനുശേഷം, അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.
MAT 27:36 അവിടെ അവർ അദ്ദേഹത്തിനു കാവലിരുന്നു.
MAT 27:37 യെഹൂദരുടെ രാജാവായ യേശുവാണ് ഇവൻ, എന്ന് അദ്ദേഹത്തിന്റെമേൽ ചുമത്തപ്പെട്ട കുറ്റം എഴുതി അവർ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചു.
MAT 27:38 അദ്ദേഹത്തോടൊപ്പം രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി, ക്രൂശിച്ചു.
MAT 27:39 ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ദൈവാലയം തകർത്ത്, മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ, നിന്നെത്തന്നെ രക്ഷിക്കുക! നീ ദൈവപുത്രനെങ്കിൽ, ക്രൂശിൽനിന്ന് ഇറങ്ങിവാ!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.
MAT 27:41 അങ്ങനെതന്നെ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും ഇതേവിധത്തിൽത്തന്നെ അദ്ദേഹത്തെ പരിഹസിച്ചു.
MAT 27:42 അവർ പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ, തന്നെത്താൻ രക്ഷിക്കാനുള്ള കഴിവില്ല താനും! ഇവനാണോ ഇസ്രായേലിന്റെ രാജാവ്! ഇവൻ ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ, എങ്കിൽ ഇവനിൽ ഞങ്ങൾ വിശ്വസിക്കാം.
MAT 27:43 ഇവൻ ദൈവത്തിൽ വിശ്വസിക്കുന്നു. ദൈവം ഇവനിൽ സംപ്രീതനായിരിക്കുന്നെങ്കിൽ, അവിടന്ന് ഇപ്പോൾത്തന്നെ ഇവനെ വിടുവിക്കട്ടെ; ‘ഞാൻ ദൈവപുത്രൻ’ ” എന്ന അവകാശവാദം ഇവൻ ഉന്നയിച്ചല്ലോ
MAT 27:44 അദ്ദേഹത്തോടുകൂടെ ക്രൂശിക്കപ്പെട്ട കൊള്ളക്കാരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
MAT 27:45 ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു.
MAT 27:46 ഏകദേശം മൂന്നുമണിക്ക് യേശു, “ഏലീ, ഏലീ,ലമ്മാ ശബക്താനി?” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
MAT 27:47 അവിടെ നിന്നിരുന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു.
MAT 27:48 ഉടനെതന്നെ അവരിൽ ഒരാൾ ഓടിച്ചെന്ന് ഒരു സ്പോഞ്ച് എടുത്തു. അയാൾ അതിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തു.
MAT 27:49 എന്നാൽ മറ്റുള്ളവർ, “നിൽക്കൂ, ഏലിയാവ് അയാളെ രക്ഷിക്കാൻ വരുമോ എന്നു നോക്കാം.” എന്നു പറഞ്ഞു.
MAT 27:50 യേശു വീണ്ടും അത്യുച്ചത്തിൽ നിലവിളിച്ച് തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.
MAT 27:51 ആ നിമിഷംതന്നെ ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി. ഭൂകമ്പം ഉണ്ടായി, പാറകൾ പിളർന്നു,
MAT 27:52 ശവക്കല്ലറകൾ തുറന്നു. മരിച്ചുപോയിരുന്ന അനേകം വിശുദ്ധരുടെ ശരീരങ്ങൾ ഉയിർത്തെഴുന്നേറ്റു.
MAT 27:53 അവർ യേശുവിന്റെ പുനരുത്ഥാനത്തിനുശേഷം കല്ലറകളിൽനിന്ന് പുറത്തുവരികയും, വിശുദ്ധനഗരത്തിൽ ചെന്ന് ധാരാളംപേർക്കു പ്രത്യക്ഷരാകുകയും ചെയ്തു.
MAT 27:54 യേശുവിനു കാവൽനിന്നിരുന്ന ശതാധിപനും അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റുസംഭവങ്ങളും കണ്ട് ഭയന്നുവിറച്ചു, “ഇദ്ദേഹം വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു.
MAT 27:55 യേശുവിനെ പരിചരിച്ചുകൊണ്ട് ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ചിരുന്ന പല സ്ത്രീകളും അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു.
MAT 27:56 അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും യാക്കോബ്, യോസെ എന്നിവരുടെ അമ്മ മറിയയും സെബെദിപുത്രന്മാരായ യാക്കോബ്, യോഹന്നാൻ എന്നിവരുടെ അമ്മയും ഉണ്ടായിരുന്നു.
MAT 27:57 സന്ധ്യയായപ്പോൾ, യേശുവിന്റെ ഒരു ശിഷ്യനായിരുന്ന അരിമഥ്യക്കാരൻ യോസേഫ് എന്ന ധനികൻ അവിടെ എത്തി.
MAT 27:58 അദ്ദേഹം പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു; അദ്ദേഹത്തിന് അതു വിട്ടുകൊടുക്കാൻ പീലാത്തോസ് ഉത്തരവിടുകയും ചെയ്തു.
MAT 27:59 യോസേഫ് ആ മൃതദേഹം എടുത്ത് വെടിപ്പുള്ള ഒരു മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്,
MAT 27:60 തനിക്കായി പാറയിൽ വെട്ടിച്ചിരുന്ന പുതിയ കല്ലറയിൽ സംസ്കരിച്ചു. കല്ലറയുടെ കവാടത്തിൽ വലിയൊരു കല്ല് ഉരുട്ടിവെച്ചതിനുശേഷം അദ്ദേഹം പോയി.
MAT 27:61 അവിടെ, മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറയ്ക്കുമുമ്പിൽ ഇരിക്കുന്നുണ്ടായിരുന്നു.
MAT 27:62 ഒരുക്കനാൾ കഴിഞ്ഞുള്ള ദിവസം പുരോഹിതമുഖ്യന്മാരും പരീശന്മാരും ഒരുമിച്ച് പീലാത്തോസിന്റെ അടുക്കൽവന്നു.
MAT 27:63 അവർ അദ്ദേഹത്തോട്, “പ്രഭോ, ആ വഞ്ചകൻ ജീവിച്ചിരുന്നപ്പോൾ, ‘ഞാൻ മൂന്ന് ദിവസത്തിനുശേഷം ഉയിർത്തെഴുന്നേൽക്കും’ എന്നു പറഞ്ഞത് ഞങ്ങൾ ഓർക്കുന്നു.
MAT 27:64 അതുകൊണ്ട് മൂന്നുദിവസംവരെ കല്ലറ സുരക്ഷിതമാക്കാൻ ഉത്തരവിടണം എന്നപേക്ഷിച്ചു. അല്ലാത്തപക്ഷം അയാളുടെ ശിഷ്യന്മാർ വന്ന് മൃതദേഹം മോഷ്ടിക്കുകയും അയാൾ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്ന് ജനങ്ങളോടു പറയുകയും ചെയ്യും. ഈ ഒടുവിലത്തെ വഞ്ചന ആദ്യത്തേതിനെക്കാൾ വിഷമകരമാകുകയും ചെയ്യും.”
MAT 27:65 അതിന് പീലാത്തോസ്, “ഒരുസംഘം സൈനികരെ തരാം, നിങ്ങൾ പോയി കഴിയുന്നവിധത്തിലെല്ലാം കല്ലറ സുരക്ഷിതമാക്കുക” എന്നു പറഞ്ഞു.
MAT 27:66 അങ്ങനെ അവർ പോയി ആ പാറമേൽ മുദ്രവെച്ചും സൈനികരെ നിയോഗിച്ചും കല്ലറ ഭദ്രമാക്കി.
MAT 28:1 ശബ്ബത്തിനുശേഷം, ആഴ്ചയുടെ ആദ്യദിവസം ആരംഭത്തിൽ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ പോയി.
MAT 28:2 അപ്പോൾ, കർത്താവിന്റെ ഒരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതിനാൽ അതിശക്തമായ ഒരു ഭൂകമ്പം ഉണ്ടായി. ദൈവദൂതൻ വന്ന് ആ വലിയ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരുന്നു.
MAT 28:3 ആ ദൂതൻ മിന്നൽപ്പിണരിനു സദൃശനും, വസ്ത്രം ഹിമംപോലെ വെണ്മയുള്ളതും ആയിരുന്നു.
MAT 28:4 കാവൽക്കാർ ദൂതനെക്കണ്ട് ഭയന്നുവിറച്ച് മരിച്ചവരെപ്പോലെയായി.
MAT 28:5 ദൂതൻ സ്ത്രീകളോട്, “നിങ്ങൾ പരിഭ്രമിക്കേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങൾ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം.
MAT 28:6 യേശു ഇവിടെ ഇല്ല! അവിടന്ന് പറഞ്ഞിരുന്നതുപോലെതന്നെ, അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! യേശുവിന്റെ മൃതദേഹം വെച്ചിരുന്ന സ്ഥലം വന്നു കാണുക.
MAT 28:7 നിങ്ങൾ പെട്ടെന്നുതന്നെ ചെന്ന്, ‘യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു; നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും’ എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ അറിയിക്കുക. ഇതാണ് എനിക്ക് നിങ്ങളോടു പറയാനുള്ളത്” എന്നു പറഞ്ഞു.
MAT 28:8 സ്ത്രീകൾ ഭയപരവശരായിരുന്നെങ്കിലും ദൂതൻ അറിയിച്ച വാർത്ത ശിഷ്യന്മാരെ അറിയിക്കാൻ അത്യധികം ആനന്ദത്തോടുകൂടി കല്ലറയുടെ അടുത്തുനിന്ന് വേഗം ഓടിപ്പോയി.
MAT 28:9 അപ്പോൾത്തന്നെ യേശു അവർക്ക് അഭിമുഖമായി വന്ന്, “നിങ്ങൾക്കു വന്ദനം” എന്നു പറഞ്ഞു. അവർ അടുത്തുചെന്ന് അദ്ദേഹത്തിന്റെ പാദങ്ങളിൽ മുറുകെപ്പിടിച്ച് അദ്ദേഹത്തെ നമസ്കരിച്ചു.
MAT 28:10 അപ്പോൾ യേശു അവരോട്, “ഭയപ്പെടേണ്ട, നിങ്ങൾ പോയി എന്റെ സഹോദരന്മാരോട് ഗലീലയിലേക്കു പോകാൻ പറയുക. അവിടെ അവർ എന്നെ കാണും” എന്നു പറഞ്ഞു.
MAT 28:11 ആ സ്ത്രീകൾ മടങ്ങിപ്പോകുന്നതിനിടയിൽ, സൈനികരിൽ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം പുരോഹിതമുഖ്യന്മാരെ അറിയിച്ചു.
MAT 28:12 പുരോഹിതമുഖ്യന്മാർ സമുദായനേതാക്കന്മാരുമായി കൂടിയാലോചിച്ച് സൈനികർക്കു വലിയൊരു തുക കോഴയായി നൽകിയിട്ട്,
MAT 28:13 അവരോട്, “ ‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ, യേശുവിന്റെ ശിഷ്യന്മാർ വന്ന് അദ്ദേഹത്തിന്റെ മൃതദേഹം മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു നിങ്ങൾ പറയണം,
MAT 28:14 ഈ വിവരം ഭരണാധികാരിയുടെ അടുത്തെത്തിയാൽ, ഞങ്ങൾ അദ്ദേഹത്തോട് സംസാരിച്ച് നിങ്ങൾക്ക് കുഴപ്പമൊന്നും ഉണ്ടാകാതെ നോക്കിക്കൊള്ളാം” എന്നു പറഞ്ഞു.
MAT 28:15 അതനുസരിച്ച് സൈനികർ ആ പണം വാങ്ങി തങ്ങളോടു നിർദേശിച്ചതുപോലെതന്നെ ചെയ്തു. ഈ കഥ ഇന്നുവരെയും യെഹൂദരുടെ മധ്യേ പരക്കെ പ്രചരിച്ചിരിക്കുന്നു.
MAT 28:16 ശിഷ്യന്മാർ പതിനൊന്നുപേരും ഗലീലയിലേക്ക്, യേശു തങ്ങളോടു പോകണമെന്നു കൽപ്പിച്ചിരുന്ന മലയിലേക്കുതന്നെ യാത്രതിരിച്ചു.
MAT 28:17 യേശുവിനെ കണ്ടപ്പോൾ അവർ അവിടത്തെ നമസ്കരിച്ചു; ചിലരോ, സംശയിച്ചു.
MAT 28:18 യേശു തന്റെ ശിഷ്യന്മാരുടെ അടുത്തേക്ക് വന്ന്, “സ്വർഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നൽകിയിരിക്കുന്നു.
MAT 28:19 അതുകൊണ്ട് നിങ്ങൾ പോയി പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോട് കൽപ്പിച്ചതെല്ലാം അനുവർത്തിക്കാൻ അവരെ ഉപദേശിച്ചുംകൊണ്ട് സകലജനതയെയും എന്റെ ശിഷ്യരാക്കുക. ഞാൻ യുഗാന്ത്യംവരെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടായിരിക്കും, നിശ്ചയം,” എന്നു കൽപ്പിച്ചു.
MAR 1:1 ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവിശേഷത്തിന്റെ ആരംഭം:
MAR 1:2 യെശയ്യാപ്രവാചകൻ തന്റെ പുസ്തകത്തിൽ, “ഇതാ ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും; അയാൾ നിനക്കു വഴിയൊരുക്കും.” എന്നും
MAR 1:3 “ ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക’ എന്ന് മരുഭൂമിയിൽ വിളംബരംചെയ്യുന്ന ഒരുവന്റെ ശബ്ദമാണിത്!” എന്ന് എഴുതിയിരുന്നതുപോലെ,
MAR 1:4 ഈ ശബ്ദമായി യോഹന്നാൻസ്നാപകൻ വന്നു! അദ്ദേഹം മരുഭൂമിയിൽവെച്ച് ജനത്തോട്, അവർ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു.
MAR 1:5 യെഹൂദ്യഗ്രാമങ്ങളിൽ എല്ലായിടത്തുനിന്നും ജെറുശലേമിൽനിന്നുമെല്ലാം ജനം യോഹന്നാന്റെ അടുക്കൽ എത്തി. തങ്ങളുടെ പാപങ്ങൾ ഏറ്റുപറഞ്ഞവരെ അദ്ദേഹം യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
MAR 1:6 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള കുപ്പായവും തുകൽ അരപ്പട്ടയും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം.
MAR 1:7 അദ്ദേഹത്തിന്റെ പ്രസംഗം ഇതായിരുന്നു: “എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറ് കുനിഞ്ഞഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല.
MAR 1:8 ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം നൽകും.”
MAR 1:9 ഏറെ താമസിക്കാതെ ഒരു ദിവസം യേശു ഗലീലാപ്രവിശ്യയിലെ നസറെത്ത് പട്ടണത്തിൽനിന്ന് യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തേക്കു വന്നു. യോഹന്നാൻ അദ്ദേഹത്തെ യോർദാൻനദിയിൽ സ്നാനപ്പെടുത്തി.
MAR 1:10 യേശു വെള്ളത്തിൽനിന്ന് കയറുമ്പോൾ ആകാശം പിളരുന്നതും പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവരുന്നതും കണ്ടു.
MAR 1:11 “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
MAR 1:12 ഉടനെതന്നെ ദൈവാത്മാവ് യേശുവിനെ വിജനപ്രദേശത്തേക്ക് നയിച്ചു.
MAR 1:13 നാൽപ്പതുദിവസം അദ്ദേഹം ആ വിജനസ്ഥലത്ത് സാത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ഈ സമയം അദ്ദേഹം അവിടെ വന്യമൃഗങ്ങളോടുകൂടെ ആയിരുന്നു; ദൂതന്മാർ യേശുവിനെ ശുശ്രൂഷിച്ചും പോന്നു.
MAR 1:14 യോഹന്നാൻസ്നാപകൻ കാരാഗൃഹത്തിലായതിനുശേഷം യേശു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലയിൽ വന്നു.
MAR 1:15 “സമയം പൂർത്തിയായിരിക്കുന്നു, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; നിങ്ങളുടെ പാപങ്ങളിൽനിന്ന് മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിക്കുക!” എന്നിങ്ങനെയായിരുന്നു യേശുവിന്റെ പ്രസംഗം.
MAR 1:16 യേശു ഗലീലാതടാകതീരത്തുകൂടി നടക്കുമ്പോൾ മീൻപിടിത്തക്കാരായ ശിമോനും സഹോദരനായ അന്ത്രയോസും തടാകത്തിൽ വലയിറക്കുന്നതു കണ്ടു.
MAR 1:17 യേശു അവരോട്, “എന്നെ അനുഗമിക്കുക; ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു പറഞ്ഞു
MAR 1:18 ഉടൻതന്നെ അവർ വല ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
MAR 1:19 അവർ അൽപ്പം മുന്നോട്ടു ചെന്നപ്പോൾ, സെബെദിയുടെ മകൻ യാക്കോബും അദ്ദേഹത്തിന്റെ സഹോദരനായ യോഹന്നാനും വള്ളത്തിലിരുന്ന് വല നന്നാക്കുന്നതു കണ്ടു.
MAR 1:20 ഉടനെ യേശു അവരെയും വിളിച്ചു. അവർ പിതാവായ സെബെദിയെ ജോലിക്കാരോടുകൂടെ വള്ളത്തിൽ വിട്ടിട്ട് അദ്ദേഹത്തെ അനുഗമിച്ചു.
MAR 1:21 യേശുവും ശിഷ്യന്മാരും കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. ശബ്ബത്തുനാളായപ്പോൾ യേശു യെഹൂദപ്പള്ളിയിൽ ചെന്ന് ഉപദേശിക്കാൻ തുടങ്ങി.
MAR 1:22 ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു; കാരണം, അവരുടെ വേദജ്ഞരെപ്പോലെയല്ല, പിന്നെയോ ആധികാരികതയോടെയാണ് യേശു അവരെ ഉപദേശിച്ചത്.
MAR 1:23 അപ്പോൾത്തന്നെ ആ പള്ളിയിൽ ഉണ്ടായിരുന്ന ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഉച്ചത്തിൽ,
MAR 1:24 “നസറായനായ യേശുവേ, അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം. അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്നു പറഞ്ഞു.
MAR 1:25 “ശബ്ദിക്കരുത്! അവനിൽനിന്ന് പുറത്തുവരിക!” യേശു ശാസിച്ചു.
MAR 1:26 ഉടനെ ദുരാത്മാവ് ആ മനുഷ്യനെ നിലത്ത് ഭയങ്കരമായി വീഴ്ത്തി ഇഴച്ചു; അലറി നിലവിളിച്ചുകൊണ്ട് അവനെ വിട്ടുപോയി.
MAR 1:27 ഇതെല്ലാം കണ്ട ജനം വിസ്മയത്തോടെ, “എന്തൊരു അധികാരമുള്ള പുതിയ ഉപദേശം! അദ്ദേഹം ദുരാത്മാക്കളോടുപോലും കൽപ്പിക്കുകയും അവ അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യുന്നല്ലോ!” എന്നിങ്ങനെ പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി.
MAR 1:28 അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീല പ്രവിശ്യയിൽ എല്ലായിടത്തും അതിവേഗം വ്യാപിച്ചു.
MAR 1:29 അവർ യെഹൂദപ്പള്ളിയിൽനിന്നിറങ്ങിയ ഉടനെതന്നെ യാക്കോബിനോടും യോഹന്നാനോടുംകൂടെ, ശിമോന്റെയും അന്ത്രയോസിന്റെയും ഭവനത്തിലേക്കു പോയി.
MAR 1:30 ശിമോന്റെ അമ്മായിയമ്മ പനിപിടിച്ച് കിടപ്പിലായിരുന്നു. ഈ കാര്യം ശിഷ്യന്മാർ യേശുവിനോടു പറഞ്ഞു.
MAR 1:31 യേശു അടുത്തുചെന്ന് അവളുടെ കൈക്കുപിടിച്ച് എഴുന്നേൽക്കാൻ സഹായിച്ചു. അവളുടെ പനി സൗഖ്യമായി. അവൾ യേശുവിനെയും ശിഷ്യന്മാരെയും ശുശ്രൂഷിച്ചുതുടങ്ങി.
MAR 1:32 അന്നു വൈകുന്നേരം, സൂര്യൻ അസ്തമിച്ചതിനുശേഷം, ജനങ്ങൾ രോഗികളും ഭൂതബാധിതരുമായ എല്ലാവരെയും യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു.
MAR 1:33 നഗരവാസികൾ എല്ലാവരും വാതിൽക്കൽ വന്നുകൂടി.
MAR 1:34 പലവിധ രോഗങ്ങൾ ബാധിച്ചിരുന്ന അനേകംപേരെ യേശു സൗഖ്യമാക്കി; അനവധി ഭൂതങ്ങളെയും പുറത്താക്കി. യേശു ആരെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് അവയെ സംസാരിക്കാൻ അദ്ദേഹം അനുവദിച്ചതുമില്ല.
MAR 1:35 അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, യേശു ഉറക്കമുണർന്ന് ഒരു വിജനസ്ഥലത്ത് ചെന്നു പ്രാർഥിച്ചു.
MAR 1:36 ശിമോനും കൂടെയുള്ളവരും അദ്ദേഹത്തെ അന്വേഷിച്ചുചെന്നു.
MAR 1:37 കണ്ടെത്തിയപ്പോൾ; “എല്ലാവരും അങ്ങയെ അന്വേഷിക്കുന്നു” എന്ന് അവർ അദ്ദേഹത്തോടു പറഞ്ഞു.
MAR 1:38 അതിന് യേശു, “അടുത്തുള്ള ഗ്രാമങ്ങളിലും പ്രസംഗിക്കേണ്ടതിന് നമുക്ക് അവിടേക്കു പോകാം; ഈ ശുശ്രൂഷയ്ക്കായിട്ടാണല്ലോ ഞാൻ വന്നിരിക്കുന്നത്” എന്നു മറുപടി പറഞ്ഞു
MAR 1:39 അങ്ങനെ അദ്ദേഹം യെഹൂദരുടെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടും ഭൂതങ്ങളെ പുറത്താക്കിക്കൊണ്ടും ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു.
MAR 1:40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുക്കൽവന്ന് മുട്ടുകുത്തി, “അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
MAR 1:41 യേശുവിന് അവനോടു സഹതാപം തോന്നി. കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്; നീ ശുദ്ധനാകുക” എന്നു പറഞ്ഞു.
MAR 1:42 ഉടൻതന്നെ കുഷ്ഠം അയാളെ വിട്ടുമാറി, അയാൾക്കു സൗഖ്യംവന്നു.
MAR 1:43 യേശു, “നോക്കൂ, ഇത് ആരോടും പറയരുത്” എന്ന കർശന താക്കീത് അയാൾക്കു നൽകി, “നീ പോയി, പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു പറഞ്ഞു.
MAR 1:45 എന്നാൽ, അയാൾ പോയി എല്ലാവരോടും ഈ വാർത്ത തീക്ഷ്ണതയോടെ പ്രസിദ്ധമാക്കാൻ തുടങ്ങി. തന്മൂലം യേശുവിനു പരസ്യമായി പട്ടണത്തിൽ പ്രവേശിക്കാൻ സാധിക്കാതെ വന്നു; അദ്ദേഹം പുറത്തു വിജനസ്ഥലങ്ങളിൽ താമസിച്ചു. എന്നിട്ടും ജനങ്ങൾ എല്ലായിടങ്ങളിൽനിന്നും യേശുവിന്റെ അടുക്കൽ വന്നുകൂടി.
MAR 2:1 ചില ദിവസത്തിനുശേഷം യേശു പിന്നെയും കഫാർനഹൂമിൽ വന്നു. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു എന്ന വാർത്ത പ്രചരിച്ചു.
MAR 2:2 വീടിനകത്തും വാതിൽക്കൽപോലും നിൽക്കാൻ ഇടമില്ലാത്തവിധം അനവധിയാളുകൾ തിങ്ങിക്കൂടി. യേശു അവരോടു തിരുവചനം പ്രസംഗിച്ചു.
MAR 2:3 ഇതിനിടയിൽ നാലുപേർ ഒരു പക്ഷാഘാതരോഗിയെ എടുത്തുകൊണ്ട് അവിടെയെത്തി.
MAR 2:4 ജനത്തിരക്കു നിമിത്തം അയാളെ യേശുവിന്റെ അടുത്തെത്തിക്കാൻ അവർക്കു കഴിഞ്ഞില്ല. അതുകൊണ്ട് അവർ യേശു ഇരുന്ന സ്ഥലത്തിനുമീതേയുള്ള മേൽക്കൂര ഇളക്കിമാറ്റി പക്ഷാഘാതരോഗിയെ അയാൾ കിടന്നിരുന്ന കിടക്കയോടെ താഴെയിറക്കി.
MAR 2:5 യേശു അവരുടെ വിശ്വാസം കണ്ടിട്ട് പക്ഷാഘാതരോഗിയോട്, “മകനേ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
MAR 2:6 അവിടെ ചില വേദജ്ഞർ ഇരിക്കുന്നുണ്ടായിരുന്നു; അവർ അവരുടെ ഹൃദയത്തിൽ ഇങ്ങനെ ചിന്തിച്ചു:
MAR 2:7 “ഈ മനുഷ്യൻ എന്താണിങ്ങനെ സംസാരിക്കുന്നത്? ഇത് ദൈവനിന്ദയാണ്! പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ മറ്റാർക്കു കഴിയും!”
MAR 2:8 അപ്പോൾ അവർ ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന ഇക്കാര്യം യേശു ആത്മാവിൽ ഗ്രഹിച്ചിട്ട് അവരോട് “നിങ്ങൾ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?”
MAR 2:9 പക്ഷാഘാതരോഗിയോട്, “ ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ, ‘എഴുന്നേറ്റു നിന്റെ കിടക്ക എടുത്തു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?” എന്നു ചോദിച്ചു.
MAR 2:10 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.
MAR 2:11 തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
MAR 2:12 ഉടനെ അയാൾ എഴുന്നേറ്റു, കിടക്ക എടുത്തു, എല്ലാവരും കാൺകെ നടന്നു പുറത്തേക്കുപോയി. സകലരും ഇതിൽ ആശ്ചര്യചകിതരായി. “ഇങ്ങനെയുള്ള സംഭവങ്ങൾ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല,” എന്നു പറഞ്ഞ് അവർ ദൈവത്തെ മഹത്ത്വപ്പെടുത്തി.
MAR 2:13 യേശു പിന്നെയും ഗലീലാതടാകതീരത്തേക്കു പോയി. ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ അടുത്ത് വന്നുചേർന്നു. അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി.
MAR 2:14 പിന്നീട് അദ്ദേഹം നടന്നുപോകുമ്പോൾ അല്‌ഫായിയുടെ മകനായ ലേവി നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ലേവി എഴുന്നേറ്റ് അദ്ദേഹത്തെ അനുഗമിച്ചു.
MAR 2:15 പിന്നീടൊരിക്കൽ യേശു ലേവിയുടെ ഭവനത്തിൽ വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കുകയായിരുന്നു. അന്ന് വിരുന്നിന് അദ്ദേഹത്തോടും ശിഷ്യന്മാരോടുമൊപ്പം അനേകം നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും ഉണ്ടായിരുന്നു; കാരണം, അദ്ദേഹത്തിന്റെ അനുഗാമികളിൽ ഒട്ടേറെപ്പേർ ഇങ്ങനെയുള്ളവർ ആയിരുന്നു.
MAR 2:16 അദ്ദേഹം പാപികളോടും നികുതിപിരിവുകാരോടുമൊപ്പം ഭക്ഷണം കഴിക്കുന്നതു കണ്ടിട്ടു പരീശന്മാരുടെ കൂട്ടത്തിലുള്ള വേദജ്ഞർ യേശുവിന്റെ ശിഷ്യന്മാരോട്, “അദ്ദേഹം നികുതിപിരിവുകാരോടും പാപികളോടുമൊപ്പം ഭക്ഷിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
MAR 2:17 യേശു ഇതു കേട്ടിട്ട് അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം. ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
MAR 2:18 ഒരിക്കൽ, യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവാസം അനുഷ്ഠിച്ചിരുന്നപ്പോൾ, ചിലർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും ഉപവസിക്കുന്നു; എന്നാൽ അങ്ങയുടെ ശിഷ്യന്മാർ അങ്ങനെ ചെയ്യാതിരിക്കുന്നത് എന്തുകൊണ്ട്?”
MAR 2:19 യേശു മറുപടി പറഞ്ഞു: “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുന്നതെങ്ങനെ? മണവാളൻ കൂടെയുള്ളേടത്തോളം അവർക്ക് അത് സാധ്യമല്ല.
MAR 2:20 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും.
MAR 2:21 “ആരും പുതിയ തുണിക്കഷണം പഴയ വസ്ത്രത്തോടു തുന്നിച്ചേർക്കാറില്ല. അങ്ങനെചെയ്താൽ പുതിയ തുണി ചുരുങ്ങുകയും കീറൽ ഏറെ വഷളാകുകയും ചെയ്യും.
MAR 2:22 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ വീഞ്ഞ്, കുടങ്ങളെ പിളർക്കുകയും വീഞ്ഞും കുടങ്ങളും നശിക്കുകയും ചെയ്യും. പുതിയ വീഞ്ഞു പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.”
MAR 2:23 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടയിൽ അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചുതുടങ്ങി.
MAR 2:24 പരീശന്മാർ യേശുവിനോട്, “നോക്കൂ! ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തത് ഇവർ ചെയ്യുന്നതെന്ത്?” എന്നു ചോദിച്ചു.
MAR 2:25 അതിനുത്തരമായി യേശു: “ദാവീദും സഹയാത്രികരും തങ്ങൾക്കു ഭക്ഷണമൊന്നുമില്ലാതെ വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
MAR 2:26 അബ്യാഥാർ മഹാപുരോഹിതന്റെ കാലത്ത് ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
MAR 2:27 തുടർന്ന് യേശു, “മനുഷ്യനുവേണ്ടിയാണ് ശബ്ബത്ത് ഉണ്ടാക്കപ്പെട്ടത്; മറിച്ച് മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല;
MAR 2:28 മനുഷ്യപുത്രൻ ശബ്ബത്തിന്റെയും അധിപതിയാണ്” എന്നു പറഞ്ഞു.
MAR 3:1 യേശു വീണ്ടും പള്ളിയിൽ ചെന്നു. കൈ ശോഷിച്ച ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
MAR 3:2 ചിലർ യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ആ മനുഷ്യനെ ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
MAR 3:3 യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു.
MAR 3:4 പിന്നെ യേശു അവരോട്, “ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ കൊല്ലുന്നതോ ഏതാണ് നിയമവിധേയം?” എന്നു ചോദിച്ചു. അവരോ നിശ്ശബ്ദത പാലിച്ചു.
MAR 3:5 യേശു അവരുടെ ഹൃദയകാഠിന്യത്തെ ഓർത്ത് ദുഃഖിതനായി. കോപത്തോടെ ചുറ്റും നോക്കിക്കൊണ്ട് കൈ ശോഷിച്ച മനുഷ്യനോട്: “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ കൈനീട്ടി; പരിപൂർണസൗഖ്യം ലഭിച്ചു.
MAR 3:6 ഉടനെ പരീശന്മാർ പുറത്തിറങ്ങി യേശുവിനെ എങ്ങനെ വധിക്കാൻ കഴിയും എന്നതിനെക്കുറിച്ചു ഹെരോദപക്ഷക്കാരുമായി ഗൂഢാലോചന നടത്തി.
MAR 3:7 യേശു തന്റെ ശിഷ്യന്മാരോടുകൂടെ തടാകതീരത്തേക്കുപോയി. ഗലീലയിൽനിന്ന് വലിയൊരു ജനസഞ്ചയം അവരുടെ പിന്നാലെ ചെന്നു.
MAR 3:8 യേശു ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികളെക്കുറിച്ചെല്ലാം കേട്ടിട്ട് യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും ഏദോമിൽനിന്നും യോർദാന്റെ അക്കരെനിന്നും സോരിനും സീദോനും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയൊരു ജനാവലി യേശുവിന്റെ അടുക്കലെത്തി.
MAR 3:9 ജനത്തിരക്കിൽപ്പെട്ട് ഞെരുങ്ങിപ്പോകാതിരിക്കേണ്ടതിന്, തനിക്കായി ഒരു ചെറിയ വള്ളം തയ്യാറാക്കാൻ യേശു ശിഷ്യന്മാരോടു പറഞ്ഞു.
MAR 3:10 കാരണം, യേശു അനേകരെ സൗഖ്യമാക്കിയതുകൊണ്ട്, അദ്ദേഹത്തെ ഒന്നു സ്പർശിക്കാനെങ്കിലും കഴിഞ്ഞെങ്കിൽ എന്നുവെച്ച് രോഗബാധിതരായ ജനങ്ങൾ തിരക്കുകൂട്ടുകയായിരുന്നു.
MAR 3:11 അശുദ്ധാത്മാവ് ബാധിച്ചവർ യേശുവിനെ കാണുമ്പോഴെല്ലാം മുമ്പിൽ വീണ്, “അങ്ങു ദൈവപുത്രൻ” എന്ന് അലറിവിളിച്ചുപറഞ്ഞു.
MAR 3:12 എന്നാൽ, താൻ ആരാണെന്നു വെളിപ്പെടുത്തരുതെന്ന് അദ്ദേഹം അവരോട് കർശനമായി ആജ്ഞാപിച്ചു.
MAR 3:13 അതിനുശേഷം യേശു ഒരു മലയുടെ മുകളിൽ കയറി. തന്റെ ഇഷ്ടപ്രകാരം ചിലരെ അടുത്തേക്കു വിളിച്ചു. അവർ അദ്ദേഹത്തിന്റെ അടുത്തുചെന്നു.
MAR 3:14 തന്റെ സഹചാരികളായിരിക്കാനും അശുദ്ധാത്മാക്കളെ പുറത്താക്കാനുള്ള അധികാരത്തോടുകൂടി ജനത്തോട് പ്രസംഗിക്കാനും പന്ത്രണ്ടുപേരെ അദ്ദേഹം നിയോഗിച്ചു. അവർക്ക് “അപ്പൊസ്തലന്മാർ” എന്നു നാമകരണംചെയ്തു.
MAR 3:16 ഇവരാണ് ആ പന്ത്രണ്ടുപേർ: പത്രോസ് എന്ന് യേശു വിളിപ്പേരിട്ട ശിമോൻ,
MAR 3:17 സെബെദിയുടെ മകനായ യാക്കോബ്, അയാളുടെ സഹോദരൻ യോഹന്നാൻ—“ഇടിമുഴക്കത്തിന്റെ പുത്രന്മാർ” എന്നർഥമുള്ള ബൊവനേർഗെസ് എന്ന് അവർക്കു യേശു പേരിട്ടു.
MAR 3:18 അന്ത്രയോസ്, ഫിലിപ്പൊസ്, ബർത്തൊലൊമായി, മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, തദ്ദായി, കനാന്യനായ ശിമോൻ,
MAR 3:19 യേശുവിനെ ഒറ്റിക്കൊടുത്ത ഈസ്കര്യോത്ത് യൂദാ.
MAR 3:20 അതിനുശേഷം യേശു ഒരു വീട്ടിലേക്ക് പോയി. അദ്ദേഹത്തിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും സാധിക്കാത്തവിധം പിന്നെയും ജനങ്ങൾ കൂട്ടമായി വന്നുകൂടി.
MAR 3:21 “അയാൾക്കു സുബോധം ഇല്ല,” എന്ന് യേശുവിനെപ്പറ്റി ആളുകൾ പറയുന്നതുകേട്ട് അദ്ദേഹത്തിന്റെ വീട്ടുകാർ അദ്ദേഹത്തെ പിടിച്ചുകൊണ്ടുപോകാൻ അവിടേക്കു യാത്രയായി.
MAR 3:22 ജെറുശലേമിൽനിന്ന് വന്ന വേദജ്ഞർ, “അയാളെ ബേൽസെബൂൽ ബാധിച്ചിരിക്കുന്നു; അയാൾ ഭൂതങ്ങളുടെ തലവനെക്കൊണ്ടാണ് ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
MAR 3:23 അപ്പോൾ യേശു അവരെ വിളിച്ച് സാദൃശ്യകഥകളുടെ സഹായത്തോടെ അവർക്കു മറുപടി നൽകി: “സാത്താന് സാത്താനെ ഉച്ചാടനം ചെയ്യാൻ എങ്ങനെ കഴിയും?
MAR 3:24 ഒരു രാജ്യത്തിൽ ആഭ്യന്തരഭിന്നതയുണ്ടെങ്കിൽ ആ രാജ്യത്തിനു നിലനിൽക്കാൻ കഴിയുകയില്ലല്ലോ.
MAR 3:25 ഒരു ഭവനത്തിൽ അന്തഃഛിദ്രം ബാധിച്ചിരിക്കുന്നെങ്കിൽ അതിനും നിലനിൽക്കാൻ സാധ്യമല്ലല്ലോ.
MAR 3:26 സാത്താൻ അവനെത്തന്നെ എതിർക്കുകയും സ്വയം ഭിന്നിക്കുകയും ചെയ്താൽ അതിനു നിലനിൽപ്പില്ല; അയാളുടെ അന്ത്യം വന്നിരിക്കുന്നു.
MAR 3:27 ബലിഷ്ഠനായ ഒരു മനുഷ്യനെ ആദ്യംതന്നെ പിടിച്ചു കെട്ടിയെങ്കിൽമാത്രമേ അയാളുടെ വീട്ടിൽ പ്രവേശിച്ച് സമ്പത്ത് കൊള്ളയടിക്കാൻ സാധിക്കുകയുള്ളു; പിടിച്ചുകെട്ടിയതിനുശേഷം വീട് കവർച്ചചെയ്യാം.
MAR 3:28 ഞാൻ നിങ്ങളോടു സത്യം പറയുന്നു, ദൈവം മനുഷ്യരോട് അവരുടെ സകലപാപങ്ങളും ദൂഷണങ്ങളും ക്ഷമിക്കും.
MAR 3:29 എന്നാൽ പരിശുദ്ധാത്മാവിന് എതിരായ ദൂഷണമോ ഒരിക്കലും ക്ഷമിക്കുകയില്ല. അങ്ങനെചെയ്യുന്നത് എന്നേക്കും നിലനിൽക്കുന്ന പാപമാണ്.”
MAR 3:30 “അയാൾക്കു ദുരാത്മാവുണ്ട്,” എന്ന് യേശുവിനെക്കുറിച്ച് അവർ ആരോപിച്ചതുകൊണ്ടാണ് യേശു ഇപ്രകാരം പറഞ്ഞത്.
MAR 3:31 അപ്പോൾ യേശുവിന്റെ അമ്മയും സഹോദരന്മാരും അവിടെയെത്തി. അവർ പുറത്തുനിന്നുകൊണ്ട് അദ്ദേഹത്തെ വിളിക്കാൻ ആളയച്ചു.
MAR 3:32 ജനക്കൂട്ടം യേശുവിനുചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. അവർ അദ്ദേഹത്തോട്, “അങ്ങയെ കാണാൻ ആഗ്രഹിച്ചുകൊണ്ട് അങ്ങയുടെ അമ്മയും സഹോദരന്മാരും പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
MAR 3:33 “ആരാണ് എന്റെ അമ്മയും സഹോദരന്മാരും?” അദ്ദേഹം ചോദിച്ചു.
MAR 3:34 പിന്നീട് തന്റെ ചുറ്റും ഇരിക്കുന്നവരെ നോക്കി അദ്ദേഹം പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!
MAR 3:35 ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും.”
MAR 4:1 യേശു തടാകതീരത്തുവെച്ചു വീണ്ടും ജനത്തോട് ഉപദേശിക്കാൻ ആരംഭിച്ചു. ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹം തടാകത്തിലുണ്ടായിരുന്ന ഒരു വള്ളത്തിൽ കയറി ഉപവിഷ്ടനായി. തീരത്ത്, വെള്ളത്തിനരികെവരെ ജനങ്ങൾ നിന്നിരുന്നു.
MAR 4:2 യേശു സാദൃശ്യകഥകളിലൂടെ അനേകം കാര്യങ്ങൾ അവരെ പഠിപ്പിച്ചു. അദ്ദേഹം പറഞ്ഞ ഒരുപമ ഇപ്രകാരമാണ്:
MAR 4:3 “കേൾക്കുക! ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു;
MAR 4:4 വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. അത് പക്ഷികൾ വന്നു കൊത്തിത്തിന്നു.
MAR 4:5 ചിലതു പാറയുള്ള സ്ഥലങ്ങളിൽ വീണു. അവിടെ അധികം മണ്ണില്ലായിരുന്നു. ആഴത്തിൽ മണ്ണില്ലാതിരുന്നതിനാൽ വിത്ത് വേഗം മുളച്ചുവന്നു.
MAR 4:6 എന്നാൽ സൂര്യകിരണമേറ്റപ്പോൾ അതു വരണ്ടു; ആഴത്തിൽ വേരില്ലാതിരുന്നതിനാൽ കരിഞ്ഞുംപോയി.
MAR 4:7 കുറെ വിത്തുകളാകട്ടെ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ പെട്ടെന്നുയർന്ന് ചെടികളെ ഞെരുക്കിയതുകൊണ്ട് അവ ഫലം പുറപ്പെടുവിച്ചില്ല.
MAR 4:8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു. അവ മുളച്ചു, വളർന്നു, മുപ്പതും അറുപതും നൂറും മടങ്ങ് വിളവുനൽകി.”
MAR 4:9 യേശു തുടർന്നു പറഞ്ഞു: “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!”
MAR 4:10 പിന്നീട് യേശു തനിച്ചായിരുന്നപ്പോൾ പന്ത്രണ്ട് ശിഷ്യന്മാരും മറ്റുചിലരും വന്ന് ആ സാദൃശ്യകഥകളെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.
MAR 4:11 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; പുറത്തുള്ളവരോട് എല്ലാം സാദൃശ്യകഥകളിലൂടെ പറയുന്നു.
MAR 4:12 “അവർ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല. അവർ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; അല്ലായിരുന്നെങ്കിൽ അവർ മാനസാന്തരപ്പെടുകയും അവരുടെ പാപങ്ങൾ ദൈവം അവരോടു ക്ഷമിക്കുകയും ചെയ്യുമായിരുന്നു.”
MAR 4:13 പിന്നീട് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ഈ സാദൃശ്യകഥ നിങ്ങൾ മനസ്സിലാക്കുന്നില്ലേ? അങ്ങനെയെങ്കിൽ മറ്റ് സാദൃശ്യകഥകളെല്ലാം നിങ്ങൾ എങ്ങനെ മനസ്സിലാക്കും?
MAR 4:14 കർഷകൻ വചനം വിതയ്ക്കുന്നു.
MAR 4:15 ചില കേൾവിക്കാരുടെ അനുഭവം വഴിയരികിൽ വീണ വിത്തിന്റെ അനുഭവംപോലെയാണ്. അവർ വചനം കേട്ടുകഴിയുന്നമാത്രയിൽത്തന്നെ സാത്താൻ വന്ന് അവരിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നു.
MAR 4:16 പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ് മറ്റുചിലർ, ഇങ്ങനെയുള്ളവർ വചനം കേൾക്കുകയും ഉടനെതന്നെ ആനന്ദത്തോടെ സ്വീകരിക്കുകയുംചെയ്യുന്നു.
MAR 4:17 എന്നാൽ, അവർക്ക് ആഴത്തിൽ വേരില്ലായ്കയാൽ അധികനാൾ നിലനിൽക്കുകയില്ല. വചനംനിമിത്തം കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ അവർ വേഗം വിശ്വാസം ത്യജിച്ചുകളയുന്നു.
MAR 4:18 മറ്റുചിലർ, മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുന്നു;
MAR 4:19 എന്നാൽ, ഈ ജീവിതത്തിലെ ആകുലതകളും ധനത്തിന്റെ വഞ്ചനയും ഇതരമോഹങ്ങളും ഉള്ളിൽ കടന്ന് വചനത്തെ ഞെരുക്കി ഫലശൂന്യമാക്കിത്തീർക്കുന്നു.
MAR 4:20 മറ്റുള്ളവർ, നല്ല മണ്ണിൽ വിതച്ച വിത്തുപോലെ വചനം കേൾക്കുകയും സ്വീകരിക്കുകയും മുപ്പതും അറുപതും നൂറും മടങ്ങു വിളവുനൽകുകയുംചെയ്യുന്നു.”
MAR 4:21 പിന്നീട് യേശു അവരോടു പറഞ്ഞു: “നിങ്ങൾ വിളക്കുകൊളുത്തുന്നത് പറയുടെ കീഴിലോ കട്ടിലിന്റെ കീഴിലോ വെക്കാനാണോ? വിളക്കുകാലിന്മേലല്ലേ അതു വെക്കേണ്ടത്?
MAR 4:22 ഒളിച്ചു വെച്ചിരിക്കുന്നതെല്ലാം വെളിപ്പെടുത്തപ്പെടേണ്ടതാണ്. ഗോപ്യമായിരിക്കുന്നതെല്ലാം വെളിച്ചത്തു കൊണ്ടുവരേണ്ടതാണ്.
MAR 4:23 ചെവിയുള്ളവർ കേട്ടു ഗ്രഹിക്കട്ടെ.”
MAR 4:24 “നിങ്ങൾ കേൾക്കുന്നത് എന്തെന്നു ശ്രദ്ധിക്കുക,” അദ്ദേഹം തുടർന്നു: “നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും; അതിൽ കൂടുതലും കിട്ടും.
MAR 4:25 ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ, ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
MAR 4:26 യേശു വീണ്ടും പറഞ്ഞു: “ഒരു മനുഷ്യൻ നിലത്തു വിത്തു വിതറുന്നതിനു തുല്യമാണ് ദൈവരാജ്യം.
MAR 4:27 രാത്രിയും പകലും അയാൾ ഉറങ്ങിയാലും ഉണർന്നിരുന്നാലും വിത്ത് മുളച്ചു വളർന്നുവരുന്നു; എങ്ങനെയെന്ന് അയാൾ അറിയുന്നില്ല.
MAR 4:28 ആദ്യം തണ്ട്, പിന്നെ കതിർ, പിന്നെ കതിരിൽ വിളഞ്ഞ ധാന്യമണികൾ; ഇങ്ങനെ ഭൂമി സ്വയമായി ധാന്യം ഉൽപ്പാദിപ്പിക്കുന്നു.
MAR 4:29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തുകാലമാകുന്നതുകൊണ്ട് അയാൾ ധാന്യച്ചെടിക്കു ചുവട്ടിൽ അരിവാൾ വെക്കുന്നു.”
MAR 4:30 യേശു വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? അല്ലെങ്കിൽ ഏതു സാദൃശ്യകഥയാൽ അതിനെ വിശദീകരിക്കാം?
MAR 4:31 അതിനെ ഒരു കടുകുമണിയോട് ഉപമിക്കാം. കടുകുമണി മണ്ണിൽ നടുന്ന വിത്തുകളിൽ ഏറ്റവും ചെറുതാണ്.
MAR 4:32 എങ്കിലും നട്ടുകഴിഞ്ഞാൽ, അതു വളർന്ന് തോട്ടത്തിലെ ചെടികളിൽ ഏറ്റവും വലുതായിത്തീരുകയും ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുവെക്കുംവിധം വലിയ ശാഖകൾ ഉണ്ടാകുകയുംചെയ്യുന്നു.”
MAR 4:33 അവർക്കു മനസ്സിലാക്കാൻ കഴിയുന്നവിധം ഇതുപോലെയുള്ള അനേകം സാദൃശ്യകഥകളിലൂടെ യേശു അവരോടു തിരുവചനം സംസാരിച്ചു.
MAR 4:34 സാദൃശ്യകഥകളിലൂടെയല്ലാതെ അദ്ദേഹം പൊതുജനത്തോട് ഒരു കാര്യവും സംസാരിച്ചില്ല. എന്നാൽ യേശു തന്റെ ശിഷ്യന്മാരോടുകൂടെ തനിച്ചായിരുന്നപ്പോൾ അവർക്ക് എല്ലാം വിശദീകരിച്ചുകൊടുത്തു.
MAR 4:35 അന്നു വൈകുന്നേരം യേശു ശിഷ്യന്മാരോട്, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞു.
MAR 4:36 ജനക്കൂട്ടത്തെ വിട്ട് അവർ ഇരുന്ന വള്ളത്തിൽത്തന്നെ അദ്ദേഹത്തെ അക്കരയ്ക്ക് കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പം ഉണ്ടായിരുന്നു.
MAR 4:37 അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി; അതു മുങ്ങാറായി.
MAR 4:38 യേശു അമരത്തു തലയിണവെച്ച് ഉറങ്ങുകയായിരുന്നു. ശിഷ്യന്മാർ അദ്ദേഹത്തെ ഉണർത്തിയിട്ട്, “ഗുരോ, ഞങ്ങൾ മുങ്ങിമരിക്കുന്നതിൽ അങ്ങേക്കു വിചാരം ഇല്ലേ?” എന്നു ചോദിച്ചു.
MAR 4:39 അദ്ദേഹം എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, തിരകളോട്: “അടങ്ങുക, ശാന്തമാകുക” എന്നു കൽപ്പിച്ചു. അപ്പോൾ കാറ്റു നിലച്ചു! എല്ലാം പ്രശാന്തമായി!
MAR 4:40 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്തിന്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസം ഇല്ലേ?” എന്നു ചോദിച്ചു.
MAR 4:41 അവർ വളരെ ഭയവിഹ്വലരായി. “ഇദ്ദേഹം ആരാണ്? കാറ്റും തിരകളുംപോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ!” എന്നു പരസ്പരം പറഞ്ഞു.
MAR 5:1 അവർ തടാകത്തിനക്കരെ ഗെരസേന്യരുടെദേശത്തേക്ക് യാത്രയായി.
MAR 5:2 യേശു വള്ളത്തിൽനിന്ന് ഇറങ്ങിക്കൊണ്ടിരിക്കുമ്പോൾത്തന്നെ ദുരാത്മാവുള്ള ഒരു മനുഷ്യൻ ശവപ്പറമ്പിൽനിന്ന് അദ്ദേഹത്തിന് അഭിമുഖമായി വന്നു.
MAR 5:3 ഈ മനുഷ്യൻ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്. ചങ്ങലകൊണ്ടുപോലും ആർക്കും അയാളെ ബന്ധിക്കാൻ കഴിഞ്ഞിരുന്നില്ല.
MAR 5:4 പലപ്പോഴും അയാളുടെ കൈകാലുകൾ ചങ്ങലകൊണ്ടും വിലങ്ങുകൊണ്ടും ബന്ധിച്ചിരുന്നെങ്കിലും അയാൾ ചങ്ങല വലിച്ചു പൊട്ടിക്കുകയും കാൽവിലങ്ങ് ഉരുമ്മിയൊടിച്ചു കളയുകയും ചെയ്തിരുന്നു. അയാളെ ആർക്കും കീഴടക്കാൻ കഴിഞ്ഞിരുന്നില്ല.
MAR 5:5 രാവും പകലും അയാൾ കല്ലറകൾക്കിടയിലും കുന്നുകളിലും അലഞ്ഞുതിരിയുകയും നിലവിളിക്കുകയും കല്ലുകൊണ്ട് സ്വയം മുറിവേൽപ്പിക്കുകയും ചെയ്തുപോന്നു.
MAR 5:6 യേശുവിനെ ദൂരെനിന്നുതന്നെ കണ്ടിട്ട് അയാൾ ഓടിച്ചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി.
MAR 5:7 “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാൻ അപേക്ഷിക്കുന്നു; എന്നെ പീഡിപ്പിക്കരുതേ,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
MAR 5:8 “ദുരാത്മാവേ, ഇവനിൽനിന്ന് പുറത്തുപോകുക,” എന്ന് യേശു കൽപ്പിച്ചിരുന്നു.
MAR 5:9 പിന്നെ യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. “എന്റെ പേര് ലെഗ്യോൻ; ഞങ്ങൾ അസംഖ്യമാകുന്നു” അയാൾ ഉത്തരം പറഞ്ഞു.
MAR 5:10 തങ്ങളെ ആ പ്രദേശത്തുനിന്നു പറഞ്ഞയയ്ക്കരുതെന്ന് അവൻ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.
MAR 5:11 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു.
MAR 5:12 ദുരാത്മാക്കൾ യേശുവിനോട്, “ഞങ്ങളെ പന്നികളിലേക്ക് അയയ്ക്കണമേ; അവയിൽ പ്രവേശിക്കാൻ ഞങ്ങളെ അനുവദിക്കണമേ” എന്നു യാചിച്ചു.
MAR 5:13 അദ്ദേഹം അവയ്ക്ക് അനുവാദം നൽകി; ദുരാത്മാക്കൾ ആ മനുഷ്യനിൽനിന്ന് പുറത്തുവന്ന് പന്നികളിൽ പ്രവേശിച്ചു. എണ്ണത്തിൽ രണ്ടായിരം വരുന്ന ആ പന്നിക്കൂട്ടം ദുരാത്മാക്കൾ ബാധിച്ചതോടെ ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
MAR 5:14 പന്നികളെ മേയിക്കുന്നവർ ഓടിച്ചെന്നു പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു. എന്താണ് സംഭവിച്ചത് എന്നു കാണാൻ ജനങ്ങൾ വന്നുകൂടി.
MAR 5:15 അവർ യേശുവിന്റെ അടുക്കൽ എത്തിയപ്പോൾ, ഭൂതബാധിതനായ ആ മനുഷ്യൻ വസ്ത്രംധരിച്ച്, സുബോധത്തോടെ അവിടെ ഇരിക്കുന്നതു കണ്ടു; അവർ ഭയപ്പെട്ടു.
MAR 5:16 ഭൂതബാധിതനു സംഭവിച്ചതും പന്നികളുടെ കാര്യവും ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
MAR 5:17 ഇതു കേട്ടപ്പോൾ ജനങ്ങൾ യേശുവിനോടു തങ്ങളുടെദേശം വിട്ടുപോകാൻ അപേക്ഷിച്ചുതുടങ്ങി.
MAR 5:18 യേശു വള്ളത്തിൽ കയറുമ്പോൾ, ഭൂതബാധിതനായിരുന്ന മനുഷ്യൻ അദ്ദേഹത്തെ അനുഗമിക്കാൻ അനുവാദം ചോദിച്ചു.
MAR 5:19 യേശു അവനെ അനുവദിക്കാതെ, “നീ വീട്ടിൽപ്പോയി, കർത്താവ് നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നും നിന്നോട് എങ്ങനെ കരുണ കാണിച്ചുവെന്നും അവിടെയുള്ളവരോടു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി.
MAR 5:20 അങ്ങനെ ആ മനുഷ്യൻ പോയി യേശു തനിക്കു ചെയ്തതെല്ലാം ദെക്കപ്പൊലി നാട്ടിൽ അറിയിച്ചുതുടങ്ങി. ജനങ്ങൾ ആശ്ചര്യപ്പെട്ടു.
MAR 5:21 യേശു വീണ്ടും വള്ളത്തിൽ കയറി തടാകത്തിന്റെ അക്കരയ്ക്ക് ചെന്നപ്പോൾ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തിനുചുറ്റും തടിച്ചുകൂടി.
MAR 5:22 യെഹൂദപ്പള്ളിമുഖ്യന്മാരിൽ ഒരാളായ യായീറോസ് അവിടെവന്നു. അയാൾ യേശുവിനെ കണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണ്,
MAR 5:23 “എന്റെ കുഞ്ഞുമകൾ മരിക്കാറായിരിക്കുന്നു; അവൾ സുഖംപ്രാപിച്ചു ജീവിക്കേണ്ടതിന് അങ്ങു ദയവായി വന്ന് അവളുടെമേൽ കൈവെക്കണമേ” എന്നു കേണപേക്ഷിച്ചു.
MAR 5:24 യേശു അയാളോടൊപ്പം പോയി. വലിയ ജനക്കൂട്ടം അദ്ദേഹത്തെ പിൻതുടരുകയും തിക്കിത്തിരക്കുകയും ചെയ്തു.
MAR 5:25 പന്ത്രണ്ടുവർഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ജനക്കൂട്ടത്തിൽ ഉണ്ടായിരുന്നു.
MAR 5:26 പല വൈദ്യന്മാരുടെയും ചികിത്സയാൽ അവൾ കഷ്ടപ്പെടുകയും തനിക്കുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുന്നതിനുപകരം അധികം വഷളായിക്കൊണ്ടിരുന്നു.
MAR 5:27 യേശുവിനെപ്പറ്റി കേട്ടിരുന്ന അവൾ ജനത്തിരക്കിനിടയിലൂടെ വന്ന് അദ്ദേഹത്തിന്റെ പിന്നിലെത്തി പുറങ്കുപ്പായത്തിൽ തൊട്ടു.
MAR 5:28 കാരണം, “അദ്ദേഹത്തിന്റെ വസ്ത്രത്തിൽ ഒന്നു തൊട്ടാൽ എനിക്കു സൗഖ്യം ലഭിക്കും” എന്ന് അവൾ ചിന്തിച്ചിരുന്നു.
MAR 5:29 ഉടനെ അവളുടെ രക്തസ്രാവം നിലച്ചു. രോഗം മാറിയതായി അവൾ ശരീരത്തിൽ അനുഭവിച്ചറിഞ്ഞു.
MAR 5:30 തന്നിൽനിന്ന് ശക്തി പുറപ്പെട്ടതായി ഉടൻതന്നെ യേശു മനസ്സിലാക്കി. ജനമധ്യേ തിരിഞ്ഞുനിന്ന് അദ്ദേഹം, “ആരാണ് എന്റെ വസ്ത്രത്തിൽ സ്പർശിച്ചത്?” എന്ന് ആരാഞ്ഞു.
MAR 5:31 “ജനങ്ങൾ അങ്ങയെ തിക്കുന്നതു കാണുന്നില്ലേ?” എന്നിട്ടും “ ‘ആരാണ് എന്നെ തൊട്ടത്?’ എന്ന് അങ്ങു ചോദിക്കുന്നതെന്ത്” എന്നു ശിഷ്യന്മാർ ചോദിച്ചു.
MAR 5:32 എങ്കിലും തന്നെ തൊട്ടത് ആരാണ് എന്നറിയാൻ യേശു ചുറ്റും നോക്കി.
MAR 5:33 തനിക്കു സംഭവിച്ചത് അറിഞ്ഞിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു; സത്യമെല്ലാം തുറന്നുപറഞ്ഞു.
MAR 5:34 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക. നിന്റെ കഷ്ടത അവസാനിച്ചല്ലോ” എന്നു പറഞ്ഞു.
MAR 5:35 യേശു ഇങ്ങനെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ, പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ചില ആളുകൾ വന്ന് “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
MAR 5:36 അവർ പറഞ്ഞതു ഗൗനിക്കാതെ യേശു പള്ളിമുഖ്യനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക” എന്നു പറഞ്ഞു.
MAR 5:37 പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരനായ യോഹന്നാനും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ യേശു അനുവദിച്ചില്ല.
MAR 5:38 അവർ പള്ളിമുഖ്യന്റെ വീട്ടിൽ എത്തിയപ്പോൾ, ജനങ്ങൾ നിലവിളിച്ചും ഉറക്കെ കരഞ്ഞും ബഹളംകൂട്ടുന്നത് യേശു കണ്ടു.
MAR 5:39 അദ്ദേഹം അകത്തുചെന്ന് അവരോട്, “എന്തിനാണ് ഈ ബഹളവും കരച്ചിലും? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്” എന്നു പറഞ്ഞു.
MAR 5:40 അവരോ അദ്ദേഹത്തെ പരിഹസിച്ചു. യേശു, എല്ലാവരെയും പുറത്താക്കിയതിനുശേഷം, കുട്ടിയുടെ മാതാപിതാക്കളെയും തന്നോടൊപ്പമുണ്ടായിരുന്ന ശിഷ്യന്മാരെയുംകൂട്ടിക്കൊണ്ട്, അകത്ത് കുട്ടി കിടന്നിരുന്നിടത്തു ചെന്നു.
MAR 5:41 അവളുടെ കൈക്കുപിടിച്ച് അദ്ദേഹം അവളോട്, “തലീഥാ കൂമി!” എന്നു പറഞ്ഞു. “ ‘മോളേ, എഴുന്നേൽക്കൂ’ എന്നു ഞാൻ നിന്നോടു പറയുന്നു” എന്നാണ് അതിന്റെ അർഥം.
MAR 5:42 ഉടൻതന്നെ ബാലിക എഴുന്നേറ്റു നടന്നു. അവൾക്കു പന്ത്രണ്ട് വയസ്സുണ്ടായിരുന്നു. ഇതു കണ്ടവരെല്ലാം അത്ഭുതപരതന്ത്രരായി.
MAR 5:43 സംഭവിച്ചത് ആരും അറിയരുതെന്ന് യേശു അവരോടു കർശനമായി കൽപ്പിച്ചു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്നും അദ്ദേഹം ആജ്ഞാപിച്ചു.
MAR 6:1 യേശു അവിടെനിന്നു യാത്രതിരിച്ച് സ്വന്തം പട്ടണത്തിൽ ശിഷ്യന്മാരുമായി മടങ്ങിയെത്തി.
MAR 6:2 അടുത്ത ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽവെച്ച് ഉപദേശിച്ചുതുടങ്ങി. പലരും അതുകേട്ട് ആശ്ചര്യപ്പെട്ടു. “ഈ മനുഷ്യന് ഇവയെല്ലാം എവിടെനിന്നു കിട്ടി? എന്തൊരു ജ്ഞാനമാണ് ഇയാൾക്കു ലഭിച്ചിരിക്കുന്നത്? എന്തെല്ലാം അത്ഭുതങ്ങളാണ് ഇയാൾ ചെയ്യുന്നത്?
MAR 6:3 ഇത് ആ മരപ്പണിക്കാരനല്ലേ? ഇയാൾ മറിയയുടെ മകനല്ലേ? യാക്കോബ്, യോസെ, യൂദാ, ശിമോൻ എന്നിവരുടെ സഹോദരനുമല്ലേ ഇയാൾ? ഇയാളുടെ സഹോദരിമാരും ഇവിടെ നമ്മോടുകൂടെ ഇല്ലേ?” എന്നു ചോദിച്ചു. യേശുവിനെ അംഗീകരിക്കാൻ അവർക്ക് കഴിഞ്ഞില്ല.
MAR 6:4 യേശു അവരോട്, “ഒരു പ്രവാചകൻ ബഹുമാനിക്കപ്പെടാത്തത് അയാളുടെ സ്വദേശത്തും ബന്ധുക്കൾക്കിടയിലും സ്വന്തം ഭവനത്തിലുംമാത്രമാണ്” എന്നു പറഞ്ഞു.
MAR 6:5 ഏതാനും ചില രോഗികളുടെമേൽ കൈവെച്ച് അവരെ സൗഖ്യമാക്കിയതല്ലാതെ, അവിടെ അത്ഭുതപ്രവൃത്തികളൊന്നും ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല.
MAR 6:6 അവരുടെ അവിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശ്ചര്യപ്പെട്ടു. അതിനുശേഷം യേശു ഗ്രാമങ്ങൾതോറും ചുറ്റിസഞ്ചരിച്ച് ഉപദേശിച്ചുകൊണ്ടിരുന്നു.
MAR 6:7 അദ്ദേഹം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവർക്ക് ദുരാത്മാക്കളുടെമേൽ അധികാരംനൽകി. അവർക്ക് ഇപ്രകാരം നിർദേശംനൽകി, ഈരണ്ടുപേരെയായി അയയ്ക്കാൻതുടങ്ങി.
MAR 6:8 “ഈ യാത്രയിൽ ഒരു വടിമാത്രമേ കരുതാവൂ—ആഹാരമോ സഞ്ചിയോ പണമോ എടുക്കാൻ പാടില്ല.
MAR 6:9 ചെരിപ്പു ധരിക്കാം, ഒന്നിലധികം വസ്ത്രം അരുത്.
MAR 6:10 ഒരു പട്ടണത്തിൽ ചെന്ന് അവിടെയുള്ള ഒരു ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക.
MAR 6:11 ഏതെങ്കിലും സ്ഥലത്തു നിങ്ങളെ സ്വീകരിക്കാതിരിക്കുകയും അവിടെയുള്ളവർ നിങ്ങളുടെ സന്ദേശം അംഗീകരിക്കാതിരിക്കുകയും ചെയ്താൽ ആ സ്ഥലം വിട്ടുപോകുമ്പോൾ, ആ സ്ഥലവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”
MAR 6:12 ശിഷ്യന്മാർ പോയി ജനങ്ങൾ അവരുടെ പാപങ്ങൾ ഉപേക്ഷിച്ചു ദൈവത്തിലേക്കു തിരിയണമെന്നു പ്രസംഗിച്ചു;
MAR 6:13 അനവധി ഭൂതങ്ങളെ പുറത്താക്കുകയും അനേകം രോഗികളുടെമേൽ എണ്ണ പുരട്ടി അവരെ സൗഖ്യമാക്കുകയും ചെയ്തു.
MAR 6:14 ഹെരോദാരാജാവ് യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിലുള്ള ചർച്ച കേട്ടു; കാരണം, യേശുവിന്റെ പേര് ഇതിനകം പ്രസിദ്ധമായിക്കഴിഞ്ഞിരുന്നു. “യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അതുകൊണ്ടാണ് അദ്ദേഹത്തിന് ഈ അത്ഭുതങ്ങൾ പ്രവർത്തിക്കാൻ കഴിയുന്നത്,” എന്നു ചിലർ പറഞ്ഞു.
MAR 6:15 മറ്റുചിലരാകട്ടെ, “ഏലിയാപ്രവാചകൻ മടങ്ങിവന്നിരിക്കുന്നു” എന്നു പറഞ്ഞു. വേറെചിലരോ, “പുരാതന പ്രവാചകന്മാരെപ്പോലെയുള്ള ഒരു പ്രവാചകനാണ് ഇദ്ദേഹം” എന്ന് അഭിപ്രായപ്പെട്ടു.
MAR 6:16 എന്നാൽ ഹെരോദാവാകട്ടെ, “ഞാൻ ശിരച്ഛേദംചെയ്ത യോഹന്നാനാണ് ഇത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു” എന്നു പറഞ്ഞു.
MAR 6:17 കുറച്ചുകാലംമുമ്പ് യോഹന്നാനെ ബന്ധനസ്ഥനാക്കി കാരാഗൃഹത്തിൽ അടയ്ക്കാൻ കൽപ്പന കൊടുത്തത് ഈ ഹെരോദാവ് ആയിരുന്നു. ഹെരോദ്യയുടെ പ്രേരണയാലായിരുന്നു അദ്ദേഹം അതു ചെയ്തത്. അദ്ദേഹം തന്റെ സഹോദരനായ ഫിലിപ്പൊസിന്റെ ഭാര്യ ഹെരോദ്യയെ വിവാഹംകഴിച്ചിരുന്നു.
MAR 6:18 “സഹോദരന്റെ ഭാര്യയെ നീ നിയമവിരുദ്ധമായാണ് സ്വന്തമാക്കിയിരിക്കുന്നത്” എന്ന് യോഹന്നാൻ ഹെരോദാവിനോട് പറഞ്ഞിരുന്നു.
MAR 6:19 അതുകൊണ്ട് ഹെരോദ്യയ്ക്ക് യോഹന്നാന്റെനേരേ പക ഉണ്ടായിരുന്നു. അദ്ദേഹത്തെ കൊന്നുകളയാൻ അവൾ ആഗ്രഹിച്ചു. എന്നാൽ, അവൾക്ക് അതിനു കഴിഞ്ഞിരുന്നില്ല.
MAR 6:20 കാരണം, യോഹന്നാൻ നീതിനിഷ്ഠനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട് ഹെരോദാവ് അദ്ദേഹത്തെ ഭയപ്പെടുകയും പരിരക്ഷിക്കുകയുംചെയ്തിരുന്നു. യോഹന്നാന്റെ പ്രഭാഷണം ഹെരോദാവിനെ വളരെയേറെ അസ്വസ്ഥനാക്കാറുണ്ടായിരുന്നെങ്കിലും അത് ആനന്ദത്തോടെ കേട്ടുപോന്നു.
MAR 6:21 ഹെരോദാവ് തന്റെ ജന്മദിനത്തിൽ, ഉന്നത ഉദ്യോഗസ്ഥർക്കും സൈന്യാധിപന്മാർക്കും ഗലീലയിലെ പ്രമുഖർക്കുംവേണ്ടി ഒരു വിരുന്നു നടത്തിയത് ഹെരോദ്യയ്ക്ക് ഒരവസരമായി:
MAR 6:22 ഹെരോദ്യയുടെ മകൾ വിരുന്നുശാലയുടെ അകത്തുവന്നു നൃത്തം ചെയ്ത് ഹെരോദാവിനെയും അതിഥികളെയും പ്രസാദിപ്പിച്ചു. രാജാവ് അവളോട്, “നിനക്ക് ഇഷ്ടമുള്ളതെന്തും എന്നോടു ചോദിക്കുക, അതു ഞാൻ നിനക്കു തരാം” എന്നു പറഞ്ഞു.
MAR 6:23 “നീ എന്തു ചോദിച്ചാലും, രാജ്യത്തിന്റെ പകുതിയായാൽപോലും ഞാൻ നിനക്കു തരും,” എന്ന് അദ്ദേഹം അവളോടു ശപഥംചെയ്തുപറഞ്ഞു.
MAR 6:24 അവൾ പുറത്തുപോയി, “ഞാൻ എന്താണു ചോദിക്കേണ്ടത്?” എന്ന് അമ്മയോടു ചോദിച്ചു. “യോഹന്നാൻസ്നാപകന്റെ തല ആവശ്യപ്പെടുക,” അമ്മ പറഞ്ഞു.
MAR 6:25 ഉടനെതന്നെ, പെൺകുട്ടി വേഗത്തിൽ രാജാവിന്റെ അടുക്കൽ തിരിച്ചെത്തി. “യോഹന്നാൻസ്നാപകന്റെ തല ഇപ്പോൾത്തന്നെ ഒരു തളികയിൽ എനിക്ക് തരണമേ” എന്നപേക്ഷിച്ചു.
MAR 6:26 രാജാവ് അത്യന്തം ദുഃഖിതനായി; താൻ ചെയ്തുപോയ ശപഥത്തെയും അതിഥികളെയും മാനിച്ച് അവളുടെ അപേക്ഷ നിരസിക്കാൻ അയാൾക്കു നിവൃത്തിയില്ലാതായി.
MAR 6:27 അതുകൊണ്ട് ഹെരോദാവ് ഉടൻതന്നെ യോഹന്നാന്റെ തല കൊണ്ടുവരുന്നതിനുള്ള കൽപ്പനകൊടുത്ത് ഒരു ആരാച്ചാരെ അയച്ചു. അയാൾ ചെന്ന് കാരാഗൃഹത്തിൽവെച്ച് യോഹന്നാനെ ശിരച്ഛേദംചെയ്തു.
MAR 6:28 അദ്ദേഹത്തിന്റെ തല ഒരു തളികയിലാക്കി കൊണ്ടുവന്നു; ആരാച്ചാർ അത് പെൺകുട്ടിക്ക് കൊടുത്തു. അവൾ അത് അമ്മയ്ക്കും നൽകി.
MAR 6:29 യോഹന്നാന്റെ ശിഷ്യന്മാർ ഈ വാർത്തയറിഞ്ഞ് വരികയും അദ്ദേഹത്തിന്റെ ശരീരം എടുത്ത് ഒരു കല്ലറയിൽ സംസ്കരിക്കുകയും ചെയ്തിരുന്നു.
MAR 6:30 അപ്പൊസ്തലന്മാർ യേശുവിന്റെ അടുക്കൽ മടങ്ങിവന്നു തങ്ങൾ ചെയ്തതും ഉപദേശിച്ചതുമെല്ലാം അദ്ദേഹത്തെ അറിയിച്ചു.
MAR 6:31 ഈ സമയത്ത് യേശുവിന്റെ അടുക്കൽ ധാരാളം ആളുകൾ വരികയും പോകുകയും ചെയ്തിരുന്നതുകൊണ്ട് യേശുവിനും ശിഷ്യന്മാർക്കും ആഹാരം കഴിക്കാൻപോലും അവസരം ലഭിച്ചില്ല. അതുകൊണ്ട് അദ്ദേഹം അവരോട്, “നിങ്ങൾ എന്റെകൂടെ ഒരു വിജനസ്ഥലത്തു വന്ന് അൽപ്പം വിശ്രമിക്കുക” എന്നു പറഞ്ഞു.
MAR 6:32 അങ്ങനെ അവർ ഒരു വള്ളത്തിൽ കയറി ഒരു വിജനസ്ഥലത്തേക്ക് യാത്രയായി.
MAR 6:33 എന്നാൽ, അവർ പോകുന്നതുകണ്ട് അത് എവിടേക്കാണെന്നു മനസ്സിലാക്കിയ അനേകം ആളുകൾ എല്ലാ പട്ടണങ്ങളിൽനിന്നും ഓടി അവർക്കുമുമ്പേ ആ സ്ഥലത്തെത്തി.
MAR 6:34 യേശു കരയ്ക്കിറങ്ങിയപ്പോൾ ഒരു വലിയ ജനക്കൂട്ടം ഇടയനില്ലാത്ത ആടുകളെപ്പോലെ ആയിരിക്കുന്നതുകണ്ട്; യേശുവിന് അവരോടു സഹതാപം തോന്നി. അതുകൊണ്ട് അദ്ദേഹം അവരെ പല കാര്യങ്ങളും ഉപദേശിക്കാൻ തുടങ്ങി.
MAR 6:35 നേരം വൈകിയപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ അടുത്തെത്തി. “ഇതൊരു വിജനസ്ഥലമാണ്, നേരവും വളരെ വൈകിയിരിക്കുന്നു,
MAR 6:36 ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും പോയി എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വാങ്ങാൻ ജനങ്ങളെ പറഞ്ഞയച്ചാലും” എന്നു പറഞ്ഞു.
MAR 6:37 അതിനുത്തരമായി യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കുക” എന്നു പറഞ്ഞു. “അതിന് ഇരുനൂറ് വെള്ളിക്കാശു വേണ്ടിവരും. ഞങ്ങൾ പോയി അത്രയും പണം സ്വരൂപിച്ച് അപ്പം വാങ്ങി അവർക്കു ഭക്ഷിക്കാൻ കൊടുക്കണമോ?” എന്ന് അവർ അദ്ദേഹത്തോടു ചോദിച്ചു.
MAR 6:38 അദ്ദേഹം അവരോട്, “നിങ്ങളുടെപക്കൽ എത്ര അപ്പം ഉണ്ട്? പോയി നോക്കുക” എന്നു പറഞ്ഞു. അവർ നോക്കിയിട്ട്, “അഞ്ച്; രണ്ടുമീനും ഉണ്ട്” എന്നു പറഞ്ഞു.
MAR 6:39 ജനങ്ങളെ പച്ചപ്പുൽപ്പുറത്തു പന്തിപന്തിയായി ഇരുത്താൻ യേശു അവരോടു പറഞ്ഞു.
MAR 6:40 അവർ നൂറും അൻപതും വീതം നിരനിരയായി നിലത്തിരുന്നു.
MAR 6:41 അദ്ദേഹം അഞ്ചപ്പവും രണ്ടുമീനും എടുത്തു സ്വർഗത്തിലേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി. ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു. ആ രണ്ടുമീനും അതുപോലെ അദ്ദേഹം എല്ലാവർക്കുമായി പങ്കിട്ടു.
MAR 6:42 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി;
MAR 6:43 അവശേഷിച്ച അപ്പക്കഷണങ്ങളും മീനും ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
MAR 6:44 ഭക്ഷണം കഴിച്ചവരിൽ അയ്യായിരംപേർ പുരുഷന്മാർ ആയിരുന്നു.
MAR 6:45 യേശു ജനക്കൂട്ടത്തെ യാത്രയയയ്ക്കുന്നതിനിടയിൽ, തനിക്കുമുമ്പേ ശിഷ്യന്മാർ വള്ളത്തിൽ കയറി അക്കരെ ബേത്ത്സയിദെക്കു പോകാൻ അവരെ നിർബന്ധിച്ചു.
MAR 6:46 ജനത്തെ യാത്രയയച്ചതിനുശേഷം അദ്ദേഹം പ്രാർഥിക്കുന്നതിന് ഒരു മലയിലേക്ക് കയറിപ്പോയി.
MAR 6:47 അന്നുരാത്രിയിൽ വള്ളം തടാകത്തിന്റെ നടുവിലും അദ്ദേഹം തനിച്ചു കരയിലും ആയിരുന്നു,
MAR 6:48 കാറ്റു പ്രതികൂലമായിരുന്നതിനാൽ ശിഷ്യന്മാർ വള്ളം തുഴഞ്ഞു ക്ലേശിക്കുന്നത് യേശു കണ്ടു. രാത്രി ഏകദേശം മൂന്നുമണിക്ക് അദ്ദേഹം തടാകത്തിനുമീതേകൂടി നടന്ന് ശിഷ്യന്മാരുടെ അടുക്കൽ എത്തി; അവരെ കടന്നു മുന്നോട്ടുപോകുന്നതായി ഭാവിച്ചു.
MAR 6:49 അദ്ദേഹം തടാകത്തിന്റെ മീതേ നടക്കുന്നതുകണ്ട് അത് ഒരു ഭൂതമായിരിക്കുമെന്ന് അവർ വിചാരിച്ചു.
MAR 6:50 അദ്ദേഹത്തെ കണ്ട് അവരെല്ലാവരും ഭയവിഹ്വലരായി അലമുറയിട്ടു. ഉടനെതന്നെ യേശു അവരോടു പറഞ്ഞു, “ധൈര്യപ്പെടുക, ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
MAR 6:51 പിന്നെ അദ്ദേഹം അവരോടൊപ്പം വള്ളത്തിൽ കയറിയപ്പോൾ കാറ്റ് ശമിച്ചു. അവർ അത്ഭുതപരതന്ത്രരായി.
MAR 6:52 അവർക്ക് കാര്യങ്ങൾ പെട്ടെന്നു മനസ്സിലാക്കാൻ കഴിയാതിരുന്നതുകൊണ്ട് അപ്പത്തിന്റെ സംഭവത്തിന്റെ പ്രാധാന്യം അവർ ഗ്രഹിച്ചിരുന്നില്ല.
MAR 6:53 അവർ തടാകത്തിന്റെ അക്കരെ ഗെന്നേസരെത്തിൽ എത്തി, വള്ളം അവിടെ അടുപ്പിച്ചു.
MAR 6:54 വള്ളത്തിൽനിന്നിറങ്ങിയ ഉടനെ ജനങ്ങൾ യേശുവിനെ തിരിച്ചറിഞ്ഞു.
MAR 6:55 അവർ ആ പ്രദേശത്തെല്ലാം ഓടിനടന്ന് യേശു ഉണ്ടെന്നു കേട്ട സ്ഥലങ്ങളിലേക്കെല്ലാം രോഗികളെ കിടക്കകളിൽ എടുത്തുകൊണ്ടുവന്നുതുടങ്ങി.
MAR 6:56 ഗ്രാമങ്ങളിലും പട്ടണങ്ങളിലും നാട്ടിൻപുറങ്ങളിലും അദ്ദേഹം പോയിടത്തെല്ലാം അവർ രോഗികളെ കൊണ്ടുവന്നു, ചന്തമൈതാനങ്ങളിൽ കിടത്തിയിട്ട് അദ്ദേഹത്തിന്റെ പുറങ്കുപ്പായത്തിന്റെ വിളുമ്പിലെങ്കിലും തൊടാനുള്ള അനുവാദത്തിനായി അപേക്ഷിച്ചു. അദ്ദേഹത്തെ തൊട്ടവരെല്ലാം സൗഖ്യംപ്രാപിച്ചു.
MAR 7:1 പരീശന്മാരും വേദജ്ഞരിൽ ചിലരും യേശുവിനെ കാണാനായി ജെറുശലേമിൽനിന്ന് വന്ന് അദ്ദേഹത്തിന്റെ ചുറ്റുംകൂടി.
MAR 7:2 അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ചിലർ ശുദ്ധിയില്ലാത്ത, അതായത്, യെഹൂദാചാരപ്രകാരം കഴുകാത്ത കൈകൊണ്ട്, ആഹാരം കഴിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
MAR 7:3 പൂർവികരുടെ പാരമ്പര്യമനുസരിച്ചു പരീശരും യെഹൂദരെല്ലാവരും ആചാരപരമായി കൈകഴുകാതെ ആഹാരം കഴിക്കുകയില്ല.
MAR 7:4 ചന്തസ്ഥലത്തുനിന്നു വരുമ്പോഴും ഒരു അനുഷ്ഠാനമെന്നനിലയിൽ ശുദ്ധിവരുത്താതെ ഒന്നും ഭക്ഷിക്കുകയില്ല. പാനപാത്രങ്ങൾ, കുടങ്ങൾ, ഓട്ടുപാത്രങ്ങൾ എന്നിവ കഴുകുക തുടങ്ങി മറ്റനേകം ആചാരങ്ങളും അവർ അനുഷ്ഠിച്ചിരുന്നു.
MAR 7:5 അതുകൊണ്ട്, പരീശന്മാരും വേദജ്ഞരും യേശുവിനോട്, “അങ്ങയുടെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുഷ്ഠിച്ചു ജീവിക്കാതെ ‘അശുദ്ധമായ’ കൈകൾകൊണ്ടു ഭക്ഷണം കഴിക്കുന്നതെന്ത്?” എന്നു ചോദിച്ചു.
MAR 7:6 അതിന് അദ്ദേഹം: “കപടഭക്തരേ, യെശയ്യാവ് നിങ്ങളെക്കുറിച്ചു പ്രവചിച്ചത് എത്ര കൃത്യമായിരിക്കുന്നു: “ ‘ഈ ജനം അധരങ്ങളാൽ എന്നെ ആദരിക്കുന്നു; അവരുടെ ഹൃദയമോ എന്നിൽനിന്ന് അകന്നിരിക്കുന്നു.
MAR 7:7 അവർ എന്നെ വ്യർഥമായി ആരാധിക്കുന്നു; അവർ മനുഷ്യരുടെ നിയമങ്ങൾ പ്രമാണങ്ങളായി ഉപദേശിക്കുന്നു.’
MAR 7:8 നിങ്ങൾ ദൈവകൽപ്പനകൾ ഉപേക്ഷിച്ചു മാനുഷികപാരമ്പര്യങ്ങൾ മുറുകെപ്പിടിക്കുന്നു,” എന്നു പറഞ്ഞു.
MAR 7:9 അദ്ദേഹം അവരോടു തുടർന്നു പറഞ്ഞത്: “സ്വന്തം പാരമ്പര്യങ്ങൾ പാലിക്കാൻവേണ്ടി കൗശലപൂർവം നിങ്ങൾ ദൈവകൽപ്പനകൾ അവഗണിക്കുന്നു.
MAR 7:10 ‘നിന്റെ മാതാപിതാക്കളെ ബഹുമാനിക്കണം’ എന്നും ‘പിതാവിനെയോ മാതാവിനെയോ ശപിക്കുന്ന വ്യക്തിക്ക് വധശിക്ഷനൽകണം’ എന്നും മോശ കൽപ്പിച്ചിരിക്കുന്നു.
MAR 7:11 എന്നാൽ നിങ്ങൾ: ഒരാൾ തന്റെ പിതാവിനോടോ മാതാവിനോടോ ‘ഞാൻ നിങ്ങൾക്കു നൽകേണ്ട സഹായം ദൈവത്തിനുള്ള വഴിപാടായി നേർന്നുപോയല്ലോ’ അഥവാ, ‘കൊർബാൻ’ എന്നു പറഞ്ഞാൽ മാതാപിതാക്കളോടുള്ള അയാളുടെ കടമ തീർന്നു എന്നു പറയുന്നു.
MAR 7:12 അങ്ങനെ പിതാവിനോ മാതാവിനോവേണ്ടി ഒരിക്കലും എന്തെങ്കിലും ചെയ്തുകൊടുക്കാൻ നിങ്ങൾ അവനെ അനുവദിക്കുന്നുമില്ല.
MAR 7:13 ഇപ്രകാരം നിങ്ങളുടെ പരമ്പരാഗതമായ സമ്പ്രദായങ്ങളിലൂടെ നിങ്ങൾ ദൈവകൽപ്പനയെ അസാധുവാക്കുന്നു. ഇതുമാത്രമല്ല, ഇതുപോലെയുള്ള പലതും നിങ്ങൾ ചെയ്യുന്നുണ്ട്.”
MAR 7:14 യേശു ജനക്കൂട്ടത്തെ വീണ്ടും തന്റെ അടുത്തേക്കു വിളിച്ച് അവരോട് ഇപ്രകാരം പറഞ്ഞു: “എല്ലാവരും എന്റെ വാക്ക് ശ്രദ്ധാപൂർവം കേട്ടു മനസ്സിലാക്കുക.
MAR 7:15 പുറമേനിന്നു മനുഷ്യന്റെ അകത്തേക്കു ചെല്ലുന്ന യാതൊന്നിനും ആ വ്യക്തിയെ ‘അശുദ്ധമാക്കാൻ’ കഴിയുകയില്ല.
MAR 7:16 പിന്നെയോ, മനുഷ്യഹൃദയത്തിൽനിന്നു പുറത്തു വരുന്നതാണ് ആ മനുഷ്യനെ അശുദ്ധമാക്കുന്നത്. കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”
MAR 7:17 ജനക്കൂട്ടത്തെ വിട്ട് അദ്ദേഹം ഭവനത്തിൽ എത്തിയപ്പോൾ ശിഷ്യന്മാർ ഈ സാദൃശ്യകഥയെക്കുറിച്ച് അദ്ദേഹത്തോടു ചോദിച്ചു.
MAR 7:18 “നിങ്ങൾ ഇത്ര ബുദ്ധിഹീനരോ?” അദ്ദേഹം ചോദിച്ചു. “പുറമേനിന്ന് ഉള്ളിലേക്കുചെല്ലുന്ന യാതൊരു ഭക്ഷണത്തിനും ഒരു മനുഷ്യനെ അശുദ്ധമാക്കാൻ കഴിയുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലയോ?
MAR 7:19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കും പിന്നെ ശരീരത്തിനു പുറത്തേക്കുമാണ് പോകുന്നത്.” എല്ലാ ഭക്ഷണവും ശുദ്ധമെന്ന് ഈ വാക്കുകളിലൂടെ അദ്ദേഹം വ്യക്തമാക്കി.
MAR 7:20 അദ്ദേഹം തുടർന്നു: “മനുഷ്യന്റെ ഹൃദയത്തിൽനിന്ന് പുറപ്പെടുന്നവയാണ് അയാളെ അശുദ്ധമാക്കുന്നത്.
MAR 7:21 വഷളവിചാരങ്ങൾ, വ്യഭിചാരം, മോഷണം, കൊലപാതകം, പരസംഗം,
MAR 7:22 അത്യാഗ്രഹം, ദുഷ്‌പ്രവൃത്തികൾ, വഞ്ചന, ലൈംഗികാധർമം, ഈർഷ്യ, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ ഉള്ളിൽനിന്ന്, മനുഷ്യന്റെ ഹൃദയത്തിൽനിന്നു വരുന്നു.
MAR 7:23 ഈ തിന്മകളെല്ലാം ഉള്ളിൽനിന്നു വന്ന് മനുഷ്യനെ അശുദ്ധമാക്കുന്നു.”
MAR 7:24 യേശു ആ സ്ഥലംവിട്ടു സോരിന്റെ പ്രദേശത്തേക്കുപോയി. അദ്ദേഹം ഒരു ഭവനത്തിൽ പ്രവേശിച്ചു; അത് ആരും അറിയരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു, എങ്കിലും അദ്ദേഹത്തിന്റെ സാന്നിധ്യം രഹസ്യമായി വെക്കുക അസാധ്യമായിരുന്നു.
MAR 7:25 ദുരാത്മാവു ബാധിച്ച ഒരു പെൺകുട്ടിയുടെ അമ്മ അദ്ദേഹത്തെക്കുറിച്ചു കേട്ടയുടനെ, വന്ന് അദ്ദേഹത്തിന്റെ കാൽക്കൽവീണു.
MAR 7:26 അവൾ സുറൊഫൊയ്നീക്യയിൽ ജനിച്ച ഒരു ഗ്രീക്കുകാരി ആയിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ അവൾ യേശുവിനോട് അപേക്ഷിച്ചു.
MAR 7:27 യേശു അവളോട്, “ആദ്യം മക്കൾ തിന്നു തൃപ്തരാകട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് എറിഞ്ഞുകൊടുക്കുന്നത് അനുയോജ്യമല്ല” എന്നു പറഞ്ഞു.
MAR 7:28 അതിന് അവൾ, “അതേ കർത്താവേ, മേശയുടെ കീഴിൽ ഉള്ള നായ്ക്കുട്ടികളും മക്കളുടെ കൈകളിൽനിന്ന് വീഴുന്ന അപ്പനുറുക്കുകൾ തിന്നുന്നുണ്ടല്ലോ” എന്നു മറുപടി പറഞ്ഞു.
MAR 7:29 അപ്പോൾ യേശു അവളോടു പറഞ്ഞത്: പൊയ്ക്കൊള്ളൂ, “നിന്റെ വിശ്വാസം നിറഞ്ഞ ഈ വാക്കുകൾനിമിത്തം ഭൂതം നിന്റെ മകളെ വിട്ടുപോയിരിക്കുന്നു.”
MAR 7:30 അവൾ വീട്ടിൽ എത്തിയപ്പോൾ കുട്ടി ഭൂതബാധ ഒഴിഞ്ഞ് കട്ടിലിൽ കിടക്കുന്നതു കണ്ടു.
MAR 7:31 പിന്നീട് യേശു സോർപ്രദേശം വിട്ടു സീദോനിലൂടെ ദെക്കപ്പൊലിവഴി ഗലീലാതടാകതീരത്തേക്കു പോയി.
MAR 7:32 അവിടെ ചിലർ ബധിരനും മൂകനുമായ ഒരു മനുഷ്യനെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു; അയാളുടെമേൽ കൈവെച്ച് സൗഖ്യമാക്കണമെന്ന് അദ്ദേഹത്തോടു യാചിച്ചു.
MAR 7:33 യേശു ആ മനുഷ്യനെ ജനക്കൂട്ടത്തിൽനിന്ന് മാറ്റിനിർത്തി തന്റെ വിരലുകൾ അയാളുടെ ചെവികളിൽ ഇട്ടു; തന്റെ തുപ്പൽ അയാളുടെ നാവിൽ തൊടുവിച്ചു.
MAR 7:34 അദ്ദേഹം സ്വർഗത്തിലേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ “തുറന്നുവരിക” എന്നർഥമുള്ള “എഫഥാ” എന്നു പറഞ്ഞു.
MAR 7:35 അപ്പോൾ അയാളുടെ ചെവികൾ തുറന്നു; നാവിന്റെ തടസ്സം നീങ്ങി. അവൻ വ്യക്തമായി സംസാരിച്ചുതുടങ്ങി.
MAR 7:36 ഇത് ആരോടും പറയരുത് എന്ന് യേശു കൽപ്പിച്ചു. അദ്ദേഹം പറയരുതെന്ന് എത്രയേറെ കൽപ്പിച്ചുവോ അത്രയേറെ അവർ അതേപ്പറ്റി സംസാരിച്ചുകൊണ്ടിരുന്നു.
MAR 7:37 “അദ്ദേഹം എല്ലാം നന്നായി ചെയ്തിരിക്കുന്നു, ബധിരർക്കു കേൾവിയും മൂകർക്കു സംസാരശേഷിയും നൽകുന്നല്ലോ,” എന്നു പറഞ്ഞ് ജനങ്ങൾ അത്യന്തം ആശ്ചര്യപ്പെട്ടു.
MAR 8:1 ആ ദിവസങ്ങളിൽത്തന്നെ വീണ്ടും ഒരു വലിയ ജനക്കൂട്ടം വന്നുകൂടിയിരുന്നു. അവരുടെപക്കൽ ഭക്ഷിക്കാൻ ഒന്നും അവശേഷിച്ചിരുന്നില്ല. അതുകൊണ്ട് യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്:
MAR 8:2 “എനിക്ക് ഈ ജനത്തോട് സഹതാപം തോന്നുന്നു. ഇവർ എന്നോടൊപ്പമായിട്ട് മൂന്നുദിവസമായി; ഇവർക്കു ഭക്ഷിക്കാൻ ഒന്നുംതന്നെ ഇല്ല.
MAR 8:3 ഞാൻ അവരെ വിശപ്പോടെ വീട്ടിലേക്കയച്ചാൽ അവർ വഴിയിൽ തളർന്നുവീഴും; അവരിൽ ചിലർ വളരെ ദൂരത്തുനിന്നു വന്നവരുമാണ്” എന്നു പറഞ്ഞു.
MAR 8:4 അതിനു ശിഷ്യന്മാർ, “ഇവിടെ ഈ വിജനപ്രദേശത്ത് ഇവർക്കു മതിയാകുന്നത്ര അപ്പം കിട്ടുന്നത് എവിടെനിന്ന്?” എന്നു ചോദിച്ചു.
MAR 8:5 യേശു അവരോട്, “നിങ്ങളുടെ കൈയിൽ എത്ര അപ്പം ഉണ്ട്?” എന്നു ചോദിച്ചു. “ഏഴ്” അവർ മറുപടി പറഞ്ഞു.
MAR 8:6 യേശു ജനക്കൂട്ടത്തോട് തറയിലിരിക്കാൻ കൽപ്പിച്ചു. പിന്നീട് ആ ഏഴ് അപ്പം എടുത്ത് സ്തോത്രംചെയ്ത്, നുറുക്കി, ജനങ്ങൾക്കു വിളമ്പാൻ ശിഷ്യന്മാരെ ഏൽപ്പിക്കുകയും അവർ അതു വിളമ്പുകയും ചെയ്തു.
MAR 8:7 അവരുടെപക്കൽ കുറെ ചെറിയ മീനും ഉണ്ടായിരുന്നു; അതിനുവേണ്ടിയും അദ്ദേഹം നന്ദി അർപ്പിച്ചതിനുശേഷം, വിളമ്പാൻ ശിഷ്യന്മാരോടു പറഞ്ഞു.
MAR 8:8 ജനങ്ങൾ ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ ഏഴു കുട്ട നിറയെ ശേഖരിച്ചു.
MAR 8:9 അവിടെ ഭക്ഷണം കഴിച്ചവരിൽ പുരുഷന്മാർ ഏകദേശം നാലായിരം ആയിരുന്നു.
MAR 8:10 അവരെ യാത്രയയച്ചശേഷം അദ്ദേഹം ശിഷ്യന്മാരോടുകൂടെ വള്ളത്തിൽ കയറി ദൽമനൂഥാ ദേശത്തേക്കു യാത്രയായി.
MAR 8:11 പരീശന്മാർ വന്ന് യേശുവിനോടു തർക്കിച്ചുതുടങ്ങി. യേശു ദൈവപുത്രൻ ആണെന്നതിന് തെളിവായി അവർ സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
MAR 8:12 അദ്ദേഹം ആത്മാവിൽ ഞരങ്ങിക്കൊണ്ട്: “ഈ തലമുറ എന്തുകൊണ്ടാണ് ചിഹ്നം ആവശ്യപ്പെടുന്നത്? ഞാൻ നിങ്ങളോടു സത്യം പറയുന്നു: ഈ തലമുറയ്ക്ക് ഒരു അത്ഭുതചിഹ്നവും നൽകപ്പെടുകയില്ല” എന്നു പറഞ്ഞു.
MAR 8:13 പിന്നീട് അദ്ദേഹം അവരെവിട്ടു വള്ളത്തിൽ കയറി അക്കരയ്ക്കു യാത്രയായി.
MAR 8:14 വള്ളത്തിൽ തങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ഒരപ്പം ഒഴികെ വേറെ അപ്പം കൊണ്ടുവരാൻ ശിഷ്യന്മാർ മറന്നുപോയിരുന്നു.
MAR 8:15 “സൂക്ഷിക്കുക, പരീശന്മാരുടെയും ഹെരോദാവിന്റെയും പുളിച്ചമാവിനെപ്പറ്റി ജാഗ്രതയുള്ളവരായിരിക്കുക.” യേശു അവർക്കു മുന്നറിയിപ്പു നൽകി.
MAR 8:16 “നമ്മുടെ പക്കൽ അപ്പം ഇല്ലാത്തതുകൊണ്ടായിരിക്കാം അദ്ദേഹം ഇങ്ങനെ പറഞ്ഞത്” എന്ന് അവർ പരസ്പരം ചർച്ചചെയ്തു.
MAR 8:17 അവരുടെ സംഭാഷണം മനസ്സിലാക്കിയിട്ട് യേശു അവരോടു ചോദിച്ചു, “അപ്പം എടുത്തില്ലെന്നതിനെക്കുറിച്ച് നിങ്ങൾ ചർച്ചചെയ്യുന്നതെന്ത്? നിങ്ങൾ ഇപ്പോഴും കണ്ടു മനസ്സിലാക്കുന്നില്ലേ? നിങ്ങൾക്ക് കാര്യങ്ങൾ വേണ്ടതുപോലെ മനസ്സിലാക്കാൻ കഴിയുന്നില്ലേ?
MAR 8:18 അതോ, കണ്ണുണ്ടായിട്ടും കാണുന്നില്ലേ? ചെവിയുണ്ടായിട്ടും കേൾക്കുന്നില്ലേ? നിങ്ങൾ ഓർക്കുന്നതുമില്ലേ?
MAR 8:19 ഞാൻ അഞ്ചപ്പംകൊണ്ട് അയ്യായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചാണ് നിങ്ങൾ പെറുക്കിയത്?” “പന്ത്രണ്ട്” അവർ മറുപടി പറഞ്ഞു.
MAR 8:20 “ഞാൻ ഏഴ് അപ്പം നുറുക്കി നാലായിരത്തെ പരിപോഷിപ്പിച്ചപ്പോൾ ശേഷിച്ച കഷണങ്ങൾ എത്ര കുട്ട നിറച്ചെടുത്തു?” “ഏഴ്” അവർ മറുപടി പറഞ്ഞു.
MAR 8:21 “ഇപ്പോഴും നിങ്ങൾ ഗ്രഹിക്കുന്നില്ലേ?” അദ്ദേഹം അവരോടു ചോദിച്ചു.
MAR 8:22 അവർ ബേത്ത്സയിദയിൽ എത്തി. അന്ധനായ ഒരാളെ ചിലർ കൊണ്ടുവന്ന് അയാളെ തൊടണമെന്ന് യേശുവിനോട് അപേക്ഷിച്ചു.
MAR 8:23 യേശു അന്ധന്റെ കൈക്കുപിടിച്ചു, ഗ്രാമത്തിനു പുറത്തുകൊണ്ടുപോയി. അദ്ദേഹം അയാളുടെ കണ്ണുകളിൽ തുപ്പി, തന്റെ കൈകൾ അയാളുടെമേൽ വെച്ചുകൊണ്ട് അയാളോട്, “നീ എന്തെങ്കിലും കാണുന്നുണ്ടോ?” എന്നു ചോദിച്ചു.
MAR 8:24 അയാൾ ചുറ്റും നോക്കിയിട്ട്, “ഞാൻ മനുഷ്യരെ കാണുന്നുണ്ട്. പക്ഷേ, വ്യക്തമായിട്ടല്ല, അവർ നടക്കുന്ന മരങ്ങളെപ്പോലെയാണ് കാണപ്പെടുന്നത്” എന്നു പറഞ്ഞു.
MAR 8:25 യേശു വീണ്ടും അയാളുടെ കണ്ണുകളിൽ കൈകൾ വെച്ചു. അപ്പോൾ അയാളുടെ കണ്ണുകൾ തുറന്നു. അയാൾക്കു കാഴ്ച തിരിച്ചു കിട്ടി. അയാൾ സകലതും വ്യക്തമായി കണ്ടു.
MAR 8:26 “ഗ്രാമത്തിനുള്ളിൽ പോകരുത്” എന്നു പറഞ്ഞ് യേശു അയാളെ നേരേ വീട്ടിലേക്കയച്ചു.
MAR 8:27 യേശുവും ശിഷ്യന്മാരും കൈസര്യ ഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു യാത്രയായി. പോകുന്ന വഴിയിൽ അദ്ദേഹം അവരോട്, “ഞാൻ ആര് ആകുന്നു എന്നാണ് ജനങ്ങൾ പറയുന്നത്?” എന്നു ചോദിച്ചു.
MAR 8:28 അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പ്രവാചകന്മാരിൽ ഒരാൾ എന്നു വേറെ ചിലരും പറയുന്നു” എന്നുത്തരം പറഞ്ഞു.
MAR 8:29 “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “അങ്ങ് ക്രിസ്തു ആകുന്നു,” എന്ന് പത്രോസ് പ്രതിവചിച്ചു.
MAR 8:30 തന്നെപ്പറ്റി ആരോടും പറയരുത് എന്ന കർശനനിർദേശവും യേശു അവർക്കു നൽകി.
MAR 8:31 മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യുമെന്ന് അദ്ദേഹം അവരെ ഉപദേശിച്ചുതുടങ്ങി.
MAR 8:32 അദ്ദേഹം ഈ കാര്യം തുറന്നുപറഞ്ഞപ്പോൾ പത്രോസ് അദ്ദേഹത്തെ മാറ്റിനിർത്തി ശാസിച്ചുതുടങ്ങി.
MAR 8:33 യേശുവോ തിരിഞ്ഞു തന്റെ ശിഷ്യന്മാരെ നോക്കിയിട്ട്, പത്രോസിനെ ശാസിച്ചു. “സാത്താനേ, എന്റെ മുമ്പിൽനിന്ന് പോ; നീ ദൈവത്തിന്റെ കാര്യങ്ങളല്ല, മനുഷ്യരുടെ കാര്യങ്ങളാണ് ചിന്തിക്കുന്നത്” എന്നു പറഞ്ഞു.
MAR 8:34 പിന്നെ അദ്ദേഹം ശിഷ്യന്മാരെയും ജനക്കൂട്ടത്തെയും അടുക്കൽ വിളിച്ച് ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ അനുയായി ആകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.
MAR 8:35 സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്നാൽ എന്റെ അനുയായി ആയതു നിമിത്തവും സുവിശേഷം നിമിത്തവും സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതിനെ രക്ഷിക്കും.
MAR 8:36 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വന്തം ജീവൻ കൈമോശംവരുത്തിയാൽ അയാൾക്ക് എന്തു പ്രയോജനം?
MAR 8:37 അഥവാ, ഒരാൾക്ക് തന്റെ ജീവന്റെ വിലയായി എന്തു പകരം കൊടുക്കാൻ കഴിയും?
MAR 8:38 വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയിൽ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയുംകുറിച്ചു ലജ്ജിച്ചാൽ അവനെക്കുറിച്ചു മനുഷ്യപുത്രനും (ഞാനും) തന്റെ പിതാവിന്റെ തേജസ്സിൽ വിശുദ്ധദൂതരോടുകൂടെ വരുമ്പോൾ ലജ്ജിക്കും.”
MAR 9:1 യേശു തുടർന്ന് അവരോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം ശക്തിയോടെ വരുന്നതു കാണുന്നതിനുമുമ്പ് ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല, നിശ്ചയം” എന്നു പറഞ്ഞു.
MAR 9:2 ഇതിനുശേഷം ആറുദിവസം കഴിഞ്ഞ് യേശു പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെമാത്രം കൂട്ടിക്കൊണ്ട് ഒരു ഉയർന്ന മലയിലേക്കുപോയി. അവിടെവെച്ച് അദ്ദേഹം അവരുടെമുമ്പിൽ രൂപാന്തരപ്പെട്ടു.
MAR 9:3 അദ്ദേഹത്തിന്റെ വസ്ത്രം ഭൂമിയിൽ ആർക്കും വെളുപ്പിക്കാൻ കഴിയുന്നതിലും അധികം വെണ്മയുള്ളതായി തിളങ്ങി.
MAR 9:4 ഏലിയാവും മോശയും അവർക്കു പ്രത്യക്ഷരായി, യേശുവിനോടു സംസാരിച്ചുകൊണ്ടിരുന്നു.
MAR 9:5 അപ്പോൾ പത്രോസ് യേശുവിനോട്, “റബ്ബീ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്; നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം; ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
MAR 9:6 എന്തു പറയണമെന്ന് അറിയാഞ്ഞതിനാലാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്; കാരണം അവർ അത്രയേറെ ഭയവിഹ്വലരായിരുന്നു.
MAR 9:7 അപ്പോൾത്തന്നെ ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിൽനിന്ന് “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
MAR 9:8 പെട്ടെന്ന്, അവർ ചുറ്റും നോക്കി; അപ്പോൾ തങ്ങളോടുകൂടെ യേശുവിനെ അല്ലാതെ മറ്റാരെയും പിന്നെ കണ്ടില്ല.
MAR 9:9 അവർ മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോട്, മനുഷ്യപുത്രൻ (ഞാൻ) മരിച്ചവരിൽനിന്ന് ഉയിർക്കുന്നതുവരെ, ഈ കണ്ടത് ആരോടും പറയരുത് എന്നു കൽപ്പിച്ചു.
MAR 9:10 അവർ ഇക്കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ “മരിച്ചവരിൽനിന്ന് ഉയിർക്കുക” എന്നതിന്റെ അർഥം എന്തെന്ന് അവർക്കിടയിൽ ചർച്ചചെയ്തുകൊണ്ടും ഇരുന്നു.
MAR 9:11 അവർ അദ്ദേഹത്തോട്, “ഏലിയാവ് ആദ്യം വരണം എന്ന് വേദജ്ഞർ പറയുന്നത് എന്തുകൊണ്ടാണ്?” എന്നു ചോദിച്ചു.
MAR 9:12 അതിന് യേശു: “ആദ്യം ഏലിയാവു വന്ന് എല്ലാക്കാര്യങ്ങളും തീർച്ചയായും പുനഃസ്ഥാപിക്കുമെങ്കിൽ മനുഷ്യപുത്രൻ വളരെ കഷ്ടത സഹിക്കുകയും തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് എഴുതിയിരിക്കുന്നത് എങ്ങനെ?
MAR 9:13 എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, ഏലിയാവ് വന്നുകഴിഞ്ഞു. അവനെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നപ്രകാരം തങ്ങൾ ആഗ്രഹിച്ചതുപോലെയെല്ലാം യെഹൂദർ അദ്ദേഹത്തോട് പ്രവർത്തിക്കുകയും ചെയ്തു.”
MAR 9:14 അവർ മറ്റു ശിഷ്യന്മാരുടെ അടുത്തെത്തിയപ്പോൾ വലിയൊരു ജനസമൂഹം അവർക്കുചുറ്റും നിൽക്കുന്നതും വേദജ്ഞർ അവരോടു തർക്കിക്കുന്നതും കണ്ടു.
MAR 9:15 യേശുവിനെ കണ്ട ഉടനെ ജനങ്ങളെല്ലാം അദ്ഭുതാദരങ്ങളോടെ ഓടിച്ചെന്ന് അദ്ദേഹത്തെ അഭിവാദനംചെയ്തു.
MAR 9:16 “എന്തിനെക്കുറിച്ചാണ് നിങ്ങൾ അവരോടു തർക്കിച്ചുകൊണ്ടിരിക്കുന്നത്?” യേശു ചോദിച്ചു.
MAR 9:17 ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ: “ഗുരോ, ഒരു ദുരാത്മാവ് ബാധിച്ച് സംസാരശേഷി നഷ്ടപ്പെട്ട എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നിരുന്നു.
MAR 9:18 അത് അവനിൽ ആവേശിക്കുമ്പോഴെല്ലാം അവനെ നിലത്തുവീഴ്ത്തും; അവന്റെ വായിൽനിന്ന് നുരയും പതയും വരികയും പല്ലുകടിക്കുകയും ശരീരം മരവിക്കുകയും ചെയ്യും. അതിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോട് അപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല” എന്നു പറഞ്ഞു.
MAR 9:19 അപ്പോൾ യേശു, “അവിശ്വാസമുള്ള തലമുറയേ, ഞാൻ എത്രകാലം നിങ്ങളോടുകൂടെ വസിക്കും? എത്രകാലം നിങ്ങളെ വഹിക്കും? ബാലനെ എന്റെ അടുക്കൽ കൊണ്ടുവരിക” എന്നു പറഞ്ഞു.
MAR 9:20 അവർ അവനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. യേശുവിനെ കണ്ട ഉടനെ ആ ആത്മാവ് ബാലനെ തള്ളിയിട്ടു. അവൻ നിലത്തു വീണുരുളുകയും വായിലൂടെ നുരയും പതയും വരികയും ചെയ്തു.
MAR 9:21 യേശു ബാലന്റെ പിതാവിനോട്, “ഇവൻ ഇങ്ങനെ ആയിട്ട് എത്രനാളായി?” എന്നു ചോദിച്ചു. “കുട്ടിക്കാലംമുതൽതന്നെ.
MAR 9:22 ആ ദുരാത്മാവ് അവനെ കൊല്ലേണ്ടതിനു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്കു കഴിയുമെങ്കിൽ ദയതോന്നി ഞങ്ങളെ സഹായിക്കണമേ,” എന്ന് അയാൾ മറുപടി പറഞ്ഞു.
MAR 9:23 “ ‘അങ്ങേക്കു കഴിയുമെങ്കിൽ എന്നോ?’ വിശ്വസിക്കുന്നവനു സകലതും സാധ്യം,” യേശു പറഞ്ഞു.
MAR 9:24 ഉടനെ ബാലന്റെ പിതാവ്, “ഞാൻ വിശ്വസിക്കുന്നു, എന്റെ അവിശ്വാസത്തെ അതിജീവിക്കാൻ എന്നെ സഹായിക്കണമേ” എന്നു നിലവിളിച്ചു പറഞ്ഞു.
MAR 9:25 ജനങ്ങൾ കൂട്ടമായി അവിടേക്ക് ഓടിക്കൂടുന്നതു കണ്ടിട്ട് യേശു ദുരാത്മാവിനെ ശാസിച്ചുകൊണ്ട്, “ബധിരനും മൂകനുമായ ആത്മാവേ, അവനിൽനിന്ന് പുറത്തുപോകൂ, ഇനിയൊരിക്കലും അവനിൽ കടക്കരുത് എന്നു ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു.
MAR 9:26 ആത്മാവ് നിലവിളിച്ച് അവനെ നിലത്തു പിന്നെയും തള്ളിയിട്ട് ഉരുട്ടിയശേഷം അവനെ വിട്ടുപോയി. ബാലൻ ഒരു മൃതശരീരംപോലെ ആയിത്തീർന്നതുകൊണ്ട് “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു.
MAR 9:27 യേശു അവനെ കൈക്കുപിടിച്ച് ഉയർത്തി, അവൻ എഴുന്നേറ്റുനിന്നു.
MAR 9:28 യേശു വീട്ടിൽ എത്തിയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട്, “ഞങ്ങൾക്ക് ആ ആത്മാവിനെ പുറത്താക്കാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?” എന്നു രഹസ്യമായി ചോദിച്ചു.
MAR 9:29 അതിന് യേശു, “പ്രാർഥനയാൽ മാത്രമല്ലാതെ ഈവക ഒഴിഞ്ഞുപോകുകയില്ല” എന്ന് ഉത്തരം പറഞ്ഞു.
MAR 9:30 അവർ ആ സ്ഥലംവിട്ട് ഗലീലയിലൂടെ കടന്നുപോയി. തങ്ങൾ എവിടെയാണെന്ന് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു.
MAR 9:31 യേശു ശിഷ്യന്മാരെ ഉപദേശിച്ചുകൊണ്ട് അവരോടു പറഞ്ഞു: “മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും. അവർ അവനെ കൊല്ലും, എന്നാൽ മൂന്നുദിവസം കഴിഞ്ഞ് അയാൾ ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.”
MAR 9:32 എന്നാൽ, അദ്ദേഹം പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, അതിനാൽ, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.
MAR 9:33 അവർ കഫാർനഹൂമിൽ എത്തി. അദ്ദേഹം വീട്ടിൽ വന്നശേഷം അവരോട്, “നിങ്ങൾ വഴിയിൽവെച്ച് എന്തിനെക്കുറിച്ചായിരുന്നു തർക്കിച്ചുകൊണ്ടിരുന്നത്?” എന്നു ചോദിച്ചു.
MAR 9:34 അവരോ, തങ്ങളിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി വഴിയിൽവെച്ചു വാദിക്കുകയായിരുന്നതുകൊണ്ടു നിശ്ശബ്ദരായിരുന്നു.
MAR 9:35 അദ്ദേഹം ഇരുന്നശേഷം തന്റെ പന്ത്രണ്ട് ശിഷ്യന്മാരെയും വിളിച്ചിട്ട് അവരോട്, “നിങ്ങളിൽ ഒന്നാമൻ ആകാൻ ആഗ്രഹിക്കുന്നവൻ ഒടുക്കത്തവനും എല്ലാവർക്കും ദാസനുമാകണം” എന്നു പറഞ്ഞു.
MAR 9:36 അതിനുശേഷം അദ്ദേഹം ഒരു ശിശുവിനെ എടുത്ത് അവരുടെമധ്യത്തിൽ നിർത്തി. പിന്നെ അവനെ കൈകളിൽ എടുത്തുകൊണ്ട് അദ്ദേഹം അവരോടു പറഞ്ഞു:
MAR 9:37 “ഇങ്ങനെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവരോ എന്നെയല്ല, എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
MAR 9:38 “ഗുരോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു, അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു ശിഷ്യന്മാരിൽ ഒരാളായ യോഹന്നാൻ പറഞ്ഞു.
MAR 9:39 “അയാളെ തടയരുത്” യേശു പറഞ്ഞു, “എന്റെ നാമത്തിൽ അത്ഭുതം പ്രവർത്തിക്കുന്ന ഒരാൾക്ക് അടുത്ത നിമിഷത്തിൽ എന്നെ ദുഷിച്ചു പറയാൻ സാധ്യമല്ല;
MAR 9:40 നമുക്കു പ്രതികൂലമല്ലാത്തയാൾ നമുക്ക് അനുകൂലമാണ്.
MAR 9:41 ക്രിസ്തുവിന്റെ ശിഷ്യർ എന്ന പരിഗണനയിൽ ഒരു പാത്രം വെള്ളമെങ്കിലും നിങ്ങൾക്കു തരുന്നയാൾക്ക് പ്രതിഫലം ലഭിക്കാതിരിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAR 9:42 “എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാളെങ്കിലും പാപത്തിൽ വീഴുന്നതിന് ആരെങ്കിലും കാരണമാകുന്നെങ്കിൽ, അയാളുടെ കഴുത്തിൽ ഒരു വലിയ തിരികല്ല് കെട്ടി കടലിൽ എറിയുന്നതാണ് അയാൾക്ക് ഏറെ നല്ലത്.
MAR 9:43 നിന്റെ കൈ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിയുക.
MAR 9:44 രണ്ട് കയ്യും ഉള്ളയാളായി കെടാത്ത തീയുള്ള നരകത്തിൽ പോകുന്നതിനെക്കാൾ, അംഗഭംഗമുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്.
MAR 9:45 നിന്റെ കാൽ നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു വെട്ടി എറിഞ്ഞുകളയുക.
MAR 9:46 രണ്ട് കാലും ഉള്ളയാളായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ, മുടന്തുള്ളയാളായി നിത്യജീവനിൽ കടക്കുന്നതാണ് അയാൾക്കു നല്ലത്.
MAR 9:47 നിന്റെ കണ്ണ് നിന്നെ പാപത്തിലേക്കു നയിക്കുന്നെങ്കിൽ അതു ചൂഴ്‌ന്നെടുത്ത് എറിയുക. രണ്ട് കണ്ണും ഉള്ളയാളായി നരകത്തിൽ തള്ളപ്പെടുന്നതിനെക്കാൾ, ഒരു കണ്ണുള്ളയാളായി ദൈവരാജ്യത്തിൽ കടക്കുന്നതാണ് അയാൾക്ക് ഉത്തമം.
MAR 9:48 “ ‘നരകത്തിലുള്ള പുഴു ചാകുന്നില്ല, അവിടത്തെ തീ അണയുന്നതുമില്ല.’
MAR 9:49 എല്ലാവരും അഗ്നിയാൽ ഉപ്പുള്ളവരായിത്തീരും.
MAR 9:50 “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം വീണ്ടെടുക്കാൻ നിങ്ങൾക്ക് എങ്ങനെ സാധിക്കും? നിങ്ങൾ സ്വാദുള്ളവരായും പരസ്പരം സമാധാനത്തോടെ ജീവിക്കുന്നവരായുമിരിക്കുക.”
MAR 10:1 യേശു കഫാർനഹൂം വിട്ട് യോർദാൻനദിയുടെ അക്കരെയുള്ള യെഹൂദ്യപ്രവിശ്യയിലേക്ക് യാത്രതിരിച്ചു. ജനക്കൂട്ടം വീണ്ടും അദ്ദേഹത്തിന്റെ ചുറ്റും തടിച്ചുകൂടി; പതിവുപോലെ അദ്ദേഹം അവരെ പിന്നെയും ഉപദേശിച്ചു.
MAR 10:2 ചില പരീശന്മാർ വന്ന്, “ഒരു പുരുഷൻ തന്റെ ഭാര്യയെ ഉപേക്ഷിക്കുന്നതിന് നിയമം അനുവദിക്കുന്നുണ്ടോ?” എന്ന് അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി ചോദിച്ചു.
MAR 10:3 അദ്ദേഹം മറുപടിയായി, “മോശ നിങ്ങളോടു കൽപ്പിച്ചത് എന്താണ്?” എന്നു ചോദിച്ചു.
MAR 10:4 “വിവാഹമോചനപത്രം എഴുതിയിട്ട് ഭാര്യയെ ഉപേക്ഷിക്കാൻ മോശ അനുവദിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.
MAR 10:5 അതിന് യേശു മറുപടി പറഞ്ഞത്: “നിങ്ങളുടെ പിടിവാശി നിമിത്തമാണ് മോശ ഈ കൽപ്പന നിങ്ങൾക്ക് എഴുതിത്തന്നത്.
MAR 10:6 എന്നാൽ, ദൈവം സൃഷ്ടിയുടെ ആരംഭത്തിൽ ‘പുരുഷനും സ്ത്രീയുമായിട്ടാണ് മനുഷ്യസൃഷ്ടി ചെയ്തത്.’
MAR 10:7 ‘ഇക്കാരണത്താൽ ഒരു പുരുഷൻ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും.
MAR 10:8 അവരിരുവരും ഒരു ശരീരമായിത്തീരും.’ എന്നു നിങ്ങൾ വായിച്ചിട്ടില്ലേ? അതിനാൽ അവർ ഇനി രണ്ടല്ല, ഒരു ശരീരമാണ്.
MAR 10:9 അതുകൊണ്ട് ദൈവം സംയോജിപ്പിച്ചതിനെ മനുഷ്യൻ വേർപിരിക്കരുത്.”
MAR 10:10 അവർ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശിഷ്യന്മാർ ഇതേപ്പറ്റി യേശുവിനോടു വീണ്ടും ചോദിച്ചു.
MAR 10:11 അദ്ദേഹം പറഞ്ഞു: “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ ആ ഭാര്യയ്ക്ക് എതിരായി വ്യഭിചാരം ചെയ്യുന്നു.
MAR 10:12 ഭർത്താവിനെ ഉപേക്ഷിച്ചു മറ്റൊരാളെ വിവാഹംചെയ്യുന്നവളും വ്യഭിചാരം ചെയ്യുകയാണ്.”
MAR 10:13 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ ശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. എന്നാൽ ശിഷ്യന്മാർ അവരെ ശകാരിച്ചു.
MAR 10:14 ഇതുകണ്ട് യേശു ദേഷ്യത്തോടെ, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; കാരണം ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
MAR 10:15 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
MAR 10:16 തുടർന്ന് അദ്ദേഹം ശിശുക്കളെ കൈകളിൽ എടുത്ത് അവരുടെമേൽ കൈവെച്ച് അവരെ അനുഗ്രഹിച്ചു.
MAR 10:17 യേശു അവിടെനിന്ന് യാത്ര പുറപ്പെടുമ്പോൾ ഒരു മനുഷ്യൻ ഓടിവന്ന് അദ്ദേഹത്തിന്റെമുമ്പിൽ മുട്ടുകുത്തി, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?” എന്നു ചോദിച്ചു.
MAR 10:18 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.
MAR 10:19 ‘കൊലപാതകം ചെയ്യരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, ചതിക്കരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ” എന്ന് അയാളോടു പറഞ്ഞു.
MAR 10:20 “ഗുരോ, ഞാൻ എന്റെ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പറഞ്ഞു.
MAR 10:21 യേശു അയാളെ നോക്കി; അയാളിൽ ആർദ്രത തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു: “ഒരൊറ്റ കുറവു നിനക്കുണ്ട്. നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. എന്നാൽ, സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക.”
MAR 10:22 ഇതു കേട്ട് അയാളുടെ മുഖം വാടി. അയാൾക്ക് വളരെ വസ്തുവകകൾ ഉണ്ടായിരുന്നതുകൊണ്ടു ദുഃഖിതനായി അവിടെനിന്ന് പോയി.
MAR 10:23 യേശു ചുറ്റും നോക്കിയിട്ടു തന്റെ ശിഷ്യന്മാരോട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!” എന്നു പറഞ്ഞു.
MAR 10:24 ശിഷ്യന്മാർ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ചു. യേശു വീണ്ടും പറഞ്ഞു: “കുഞ്ഞുങ്ങളേ, ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!
MAR 10:25 ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം.”
MAR 10:26 ശിഷ്യന്മാർ അത്യധികം വിസ്മയത്തോടെ പരസ്പരം ചോദിച്ചു: “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?”
MAR 10:27 യേശു അവരെ നോക്കി, “മനുഷ്യർക്ക് ഇത് അസാധ്യം; എന്നാൽ ദൈവത്തിന് അങ്ങനെയല്ല; ദൈവത്തിനു സകലതും സാധ്യമാണ്” എന്നു പറഞ്ഞു.
MAR 10:28 അപ്പോൾ പത്രോസ് യേശുവിനോട്, “ഇതാ, ഞങ്ങൾ സകലതും ഉപേക്ഷിച്ച് അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
MAR 10:29 യേശു മറുപടി പറഞ്ഞത്: “സത്യമായി ഞാൻ നിങ്ങളോടു പറയുന്നു; എനിക്കും സുവിശേഷത്തിനുംവേണ്ടി വീട്, സഹോദരന്മാർ, സഹോദരിമാർ, മാതാവ്, പിതാവ്, മക്കൾ, പുരയിടങ്ങൾ എന്നിവ ത്യജിച്ച ഏതൊരാൾക്കും പീഡനങ്ങൾ സഹിക്കേണ്ടിവരുമെങ്കിലും,
MAR 10:30 ഈ ലോകത്തിൽത്തന്നെ വീടുകൾ, സഹോദരന്മാർ, സഹോദരിമാർ, മാതാക്കൾ, മക്കൾ, പുരയിടങ്ങൾ എന്നിവ നൂറുമടങ്ങായി ലഭിക്കും; വരാനുള്ള ലോകത്തിൽ അയാൾക്കു നിത്യജീവനും ലഭിക്കും.
MAR 10:31 എങ്കിലും ഇന്ന് അഗ്രഗാമികളായിരിക്കുന്ന പലരും അന്ന് ഏറ്റവും പിന്നിലുള്ളവരും ഇന്ന് ഏറ്റവും പിന്നിലുള്ള പലരും അന്ന് അഗ്രഗാമികളുമായിത്തീരും.”
MAR 10:32 അവർ ജെറുശലേമിലേക്കു യാത്രതുടർന്നു. യേശു അവർക്കുമുമ്പിൽ നടന്നു. ശിഷ്യന്മാർക്കു വിസ്മയവും അനുഗമിച്ചവർക്കു ഭയവും ഉണ്ടായി. അദ്ദേഹം പന്ത്രണ്ട് ശിഷ്യന്മാരെ വീണ്ടും അടുക്കൽവിളിച്ചു തനിക്കു സംഭവിക്കാൻ പോകുന്നതെന്താണെന്ന് അവരോടു പറഞ്ഞു:
MAR 10:33 “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും വേദജ്ഞരുടെയും കൈകളിൽ ഏൽപ്പിക്കപ്പെടും. അവർ മനുഷ്യപുത്രനെ വധിക്കാനായി വിധിച്ചശേഷം റോമാക്കാരെ ഏൽപ്പിക്കും.
MAR 10:34 അവർ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്റെമേൽ തുപ്പുകയും ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്ന് ദിവസത്തിനുശേഷം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
MAR 10:35 സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും യേശുവിന്റെ അടുക്കൽവന്നു. അവർ അദ്ദേഹത്തോട്, “ഗുരോ, ഞങ്ങൾ അങ്ങയോടു ചോദിക്കുന്നത് അങ്ങു ഞങ്ങൾക്കു ചെയ്തുതരണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
MAR 10:36 “ഞാൻ നിങ്ങൾക്കുവേണ്ടി എന്തു ചെയ്യണമെന്നാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” അദ്ദേഹം ചോദിച്ചു.
MAR 10:37 അതിന് അവർ മറുപടി പറഞ്ഞു: “അങ്ങയുടെ മഹത്ത്വത്തിൽ, ഞങ്ങളിൽ ഒരാളെ അങ്ങയുടെ വലത്തും മറ്റേയാളെ ഇടത്തും ഇരിക്കാൻ അനുവദിക്കണമേ.”
MAR 10:38 യേശു അവരോട്, “നിങ്ങൾ ആവശ്യപ്പെടുന്നത് എന്താണെന്ന് നിങ്ങൾ അറിയുന്നില്ല. ഞാൻ കുടിക്കുന്ന പാനപാത്രം കുടിക്കാനോ ഞാൻ സ്വീകരിക്കുന്ന സ്നാനം സ്വീകരിക്കാനോ നിങ്ങൾക്കു കഴിയുമോ?” എന്നു ചോദിച്ചു.
MAR 10:39 “ഞങ്ങൾ അതിനു തയ്യാറാണ്,” അവർ മറുപടി പറഞ്ഞു. യേശു അവരോട്, “ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾ കുടിക്കും; ഞാൻ സ്വീകരിക്കുന്ന സ്നാനവും നിങ്ങൾ സ്വീകരിക്കും;
MAR 10:40 എന്നാൽ എന്റെ വലത്തോ ഇടത്തോ ഇരിക്കാനുള്ള അനുവാദം നൽകുന്നത് ഞാനല്ല; ആ സ്ഥാനങ്ങൾ ദൈവം ആർക്കുവേണ്ടിയാണോ ഒരുക്കിയിട്ടിരിക്കുന്നത്, അത് അവർക്കുള്ളതാണ്” എന്നു പറഞ്ഞു.
MAR 10:41 ഇതു കേട്ടിട്ട് ശേഷിച്ച പത്തുപേരും യാക്കോബിനോടും യോഹന്നാനോടും അസന്തുഷ്ടരായി.
MAR 10:42 യേശു അവരെയെല്ലാം അടുക്കൽവിളിച്ചു പറഞ്ഞത്: “ഈ ലോകത്തിലെ ഭരണകർത്താക്കളായി കരുതപ്പെടുന്നവർ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യം നടത്തുന്നെന്നും അവരിലെ പ്രമുഖർ അവരുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നെന്നും നിങ്ങൾക്കറിയാമല്ലോ.
MAR 10:43 നിങ്ങൾക്കിടയിൽ അങ്ങനെ സംഭവിക്കരുത്. പിന്നെയോ, നിങ്ങളിൽ പ്രമുഖരാകാൻ ആഗ്രഹിക്കുന്നവരെല്ലാം മറ്റുള്ളവർക്ക് ദാസരായിരിക്കണം;
MAR 10:44 പ്രഥമസ്ഥാനീയരാകാൻ ആഗ്രഹിക്കുന്നവരോ എല്ലാവരുടെയും അടിമയുമായിരിക്കണം.
MAR 10:45 മനുഷ്യപുത്രൻ (ഞാൻ) വന്നതോ മറ്റുള്ളവരിൽനിന്ന് ശുശ്രൂഷ സ്വീകരിക്കാനല്ല; മറിച്ച്, മറ്റുള്ളവരെ ശുശ്രൂഷിക്കാനും തന്റെ ജീവൻ അനേകർക്ക് വീണ്ടെടുപ്പുവിലയായി നൽകാനും ആണ്.”
MAR 10:46 അങ്ങനെ യാത്രചെയ്ത് അവർ യെരീഹോപട്ടണത്തിൽ എത്തി. പിന്നെ യേശുവും ശിഷ്യന്മാരും ഒരു വലിയ ജനക്കൂട്ടത്തോടൊപ്പം ആ പട്ടണം വിട്ടുപോകുമ്പോൾ തിമായിയുടെ മകനായ ബർത്തിമായി എന്ന അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
MAR 10:47 പോകുന്നത് നസറായനായ യേശു ആകുന്നു എന്നു കേട്ടപ്പോൾ അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്ന് ഉച്ചത്തിൽ നിലവിളിക്കാൻ തുടങ്ങി.
MAR 10:48 പലരും അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
MAR 10:49 അതുകേട്ടു യേശു നിന്നു. “ആ മനുഷ്യനെ വിളിക്കുക” എന്നു പറഞ്ഞു. അവർ അന്ധനെ വിളിച്ച് അയാളോട്, “ധൈര്യമായിരിക്കുക, എഴുന്നേൽക്കുക, യേശു നിന്നെ വിളിക്കുന്നു” എന്നു പറഞ്ഞു.
MAR 10:50 അയാൾ തന്റെ പുറങ്കുപ്പായം വലിച്ചെറിഞ്ഞിട്ടു ചാടിയെഴുന്നേറ്റ് യേശുവിന്റെ അടുത്തെത്തി.
MAR 10:51 “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. അന്ധനായ ബർത്തിമായി, “എനിക്കു കാഴ്ച കിട്ടണം, റബ്ബീ,” എന്നു പറഞ്ഞു.
MAR 10:52 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു. ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു; തുടർന്നുള്ള യാത്രയിൽ അയാൾ യേശുവിനെ അനുഗമിക്കുകയും ചെയ്തു.
MAR 11:1 അവർ ജെറുശലേമിനു സമീപം ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ, യേശു ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് ഇങ്ങനെ പറഞ്ഞയച്ചു:
MAR 11:2 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക. അതിൽ പ്രവേശിക്കുമ്പോൾത്തന്നെ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
MAR 11:3 ‘നിങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്താണ്’ എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്; കർത്താവ് ഉടനെതന്നെ ഇതിനെ ഇവിടെ തിരിച്ചയയ്ക്കും’ എന്ന് അയാളോട് മറുപടി പറയുക.”
MAR 11:4 അവർ പോയി; തെരുവിൽ വാതിലിനു പുറത്തായി ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു. അവർ അതിനെ അഴിക്കുമ്പോൾ,
MAR 11:5 അവിടെ നിന്നിരുന്ന ചില ആളുകൾ, “നിങ്ങൾ എന്താണു ചെയ്യുന്നത്? എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത്?” എന്നു ചോദിച്ചു.
MAR 11:6 യേശു പറഞ്ഞിരുന്നതുപോലെ ശിഷ്യന്മാർ മറുപടി പറഞ്ഞു. അവർ അവരെ പോകാൻ അനുവദിച്ചു.
MAR 11:7 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെ പുറത്തു വിരിച്ചു. അദ്ദേഹം അതിന്മേൽ കയറിയിരുന്നു.
MAR 11:8 പലരും തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു. ചിലർ പറമ്പുകളിൽനിന്ന് ഇലതൂർന്ന ചെറുമരക്കൊമ്പുകൾ വെട്ടിക്കൊണ്ടുവന്നു നിരത്തി.
MAR 11:9 മുന്നിലും പിന്നിലും നടന്നവർ ആർത്തുവിളിച്ചു: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!”
MAR 11:10 “നമ്മുടെ പിതാവായ ദാവീദിന്റെ, വരാനുള്ള രാജ്യം വാഴ്ത്തപ്പെട്ടത്!” “സ്വർഗോന്നതങ്ങളിൽ ഹോശന്നാ!”
MAR 11:11 യേശു ജെറുശലേംനഗരത്തിൽ എത്തി, ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു. അദ്ദേഹം ചുറ്റുമുള്ളതെല്ലാം നോക്കിക്കണ്ടു. എന്നാൽ, നേരം വൈകിയിരുന്നതുകൊണ്ട് പന്ത്രണ്ട് ശിഷ്യന്മാരോടുകൂടെ ബെഥാന്യയിലേക്കു തിരികെ പോയി.
MAR 11:12 അടുത്തദിവസം അവർ ബെഥാന്യ വിട്ടുപോരുമ്പോൾ യേശുവിന് വിശന്നു.
MAR 11:13 നിറയെ ഇലകളുള്ള ഒരു അത്തിമരം ദൂരെ കണ്ടിട്ട് അദ്ദേഹം അതിൽ ഫലം വല്ലതും ഉണ്ടോ എന്നു നോക്കാൻ ചെന്നു. എന്നാൽ, അതിന്റെ അടുത്ത് എത്തിയപ്പോൾ അതിൽ ഇലയല്ലാതെ ഒന്നും കണ്ടില്ല; അത് അത്തിപ്പഴത്തിന്റെ കാലം ആയിരുന്നില്ല.
MAR 11:14 അപ്പോൾ അദ്ദേഹം ആ മരത്തോട്, “നിന്നിൽനിന്ന് ആരും ഇനിമേൽ ഫലം തിന്നാതിരിക്കട്ടെ” എന്നു പറഞ്ഞു. യേശു ഈ പറഞ്ഞത് ശിഷ്യന്മാർ കേട്ടിരുന്നു.
MAR 11:15 യേശു ജെറുശലേമിൽ എത്തി. ഉടൻതന്നെ, ദൈവാലയാങ്കണത്തിൽ ചെന്ന് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി. നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അദ്ദേഹം മറിച്ചിട്ടു;
MAR 11:16 ദൈവാലയാങ്കണത്തിൽക്കൂടെ കച്ചവടസാധനങ്ങൾ ഒന്നും കൊണ്ടുപോകാൻ ആരെയും അനുവദിച്ചില്ല.
MAR 11:17 ഇതിനുശേഷം അദ്ദേഹം ജനത്തെ ഇപ്രകാരം ഉപദേശിച്ചു: “ ‘എന്റെ ആലയം സകലജനതകൾക്കുമുള്ള പ്രാർഥനാലയം’ എന്നു വിളിക്കപ്പെടും എന്നല്ലേ രേഖപ്പെടുത്തിയിരിക്കുന്നത്? നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
MAR 11:18 ഇതു കേട്ട് പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ വധിക്കാനുള്ള മാർഗം അന്വേഷിച്ചെങ്കിലും, ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉപദേശത്തിൽ വിസ്മയിച്ചിരുന്നതുകൊണ്ട് അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
MAR 11:19 സന്ധ്യയായപ്പോൾ യേശുവും ശിഷ്യന്മാരും നഗരം വിട്ടുപോയി.
MAR 11:20 രാവിലെ അവർ യാത്രപോകുമ്പോൾ തലേന്നു കണ്ട അത്തിവൃക്ഷം വേരോടെ ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു.
MAR 11:21 അപ്പോൾ പത്രോസിന് തലേദിവസത്തെ കാര്യം ഓർമ വന്നു. അയാൾ യേശുവിനോട്, “റബ്ബീ, നോക്കൂ, അങ്ങ് ശപിച്ച അത്തിവൃക്ഷം ഉണങ്ങിപ്പോയിരിക്കുന്നു!” എന്നു പറഞ്ഞു.
MAR 11:22 അതിനുത്തരമായി യേശു പറഞ്ഞത്: “ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക.
MAR 11:23 ആരെങ്കിലും തന്റെ ഹൃദയത്തിൽ സംശയിക്കാതെ ഈ മലയോട്, ‘പോയി കടലിൽ വീഴുക’ എന്നു പറയുകയും താൻ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താൽ അത് അവന് സാധിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
MAR 11:24 അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥനയിൽ എന്തു യാചിച്ചാലും അതു ലഭിച്ചു എന്നു വിശ്വസിക്കുക, എന്നാൽ അതു നിങ്ങൾക്കു ലഭിക്കും.
MAR 11:25 നിങ്ങൾ പ്രാർഥിക്കാൻ നിൽക്കുമ്പോൾ, ആർക്കെങ്കിലും വിരോധമായി എന്തെങ്കിലും ഉണ്ടെങ്കിൽ അത് അവരോട് ക്ഷമിക്കുക.
MAR 11:26 അപ്പോൾ സ്വർഗസ്ഥനായ പിതാവ് നിങ്ങളുടെ പാപങ്ങൾ നിങ്ങളോടും ക്ഷമിക്കും.”
MAR 11:27 അവർ വീണ്ടും ജെറുശലേമിൽ എത്തി. യേശു ദൈവാലയാങ്കണത്തിൽ നടന്നുകൊണ്ടിരുന്നു. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
MAR 11:28 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഇതു ചെയ്യാൻ താങ്കൾക്ക് ആരാണ് അധികാരം നൽകിയത്?” എന്നു ചോദിച്ചു.
MAR 11:29 അതിന് യേശു: “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കും, അതിന് ഉത്തരം നൽകുക; അപ്പോൾ, എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയാം.
MAR 11:30 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ? എന്നോടു പറയുക.”
MAR 11:31 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
MAR 11:32 ‘മനുഷ്യരിൽനിന്ന് എന്നു പറഞ്ഞാലോ’…” (അവർ ജനത്തെ ഭയപ്പെട്ടു; കാരണം എല്ലാവരും യോഹന്നാനെ യഥാർഥത്തിൽ ഒരു പ്രവാചകനായിട്ടാണ് കരുതിയിരുന്നത്.)
MAR 11:33 അതുകൊണ്ട് അവർ യേശുവിനോട്, “ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്ന് ഉത്തരം പറഞ്ഞു. അതിന് യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
MAR 12:1 വീണ്ടും അദ്ദേഹം അവരോട് സാദൃശ്യകഥകളിലൂടെ സംസാരിച്ചുതുടങ്ങി: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അയാൾ അതിനുചുറ്റും വേലികെട്ടി, അതിൽ മുന്തിരിചവിട്ടാൻ കുഴികുഴിച്ചു, ഒരു കാവൽഗോപുരവും പണിതു. അതിനുശേഷം ആ മുന്തിരിത്തോപ്പ് ചില കർഷകർക്ക് പാട്ടത്തിനേൽപ്പിച്ചിട്ട്, വിദേശത്തുപോയി.
MAR 12:2 വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി ശേഖരിക്കാൻ അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു.
MAR 12:3 എന്നാൽ, അവർ അവനെ പിടിച്ച് മർദിക്കുകയും വെറുംകൈയോടെ തിരികെ അയയ്ക്കുകയും ചെയ്തു.
MAR 12:4 മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അവരുടെ അടുക്കൽ അയച്ചു; അവർ ആ മനുഷ്യന്റെ തലയിൽ മുറിവേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.
MAR 12:5 അദ്ദേഹം വീണ്ടും മറ്റൊരാളെ അയച്ചു; അയാളെ അവർ കൊന്നുകളഞ്ഞു. മറ്റു പലരെയും ഇതുപോലെ അദ്ദേഹം അയച്ചു; അവരിൽ ചിലരെ അവർ അടിക്കുകയും ചിലരെ കൊല്ലുകയും ചെയ്തു.
MAR 12:6 “അദ്ദേഹത്തിന് ഇനി ഒരാളെമാത്രമേ അയയ്ക്കാൻ ഉണ്ടായിരുന്നുള്ളൂ—താൻ സ്നേഹിച്ച മകൻ. ‘എന്റെ മകനെ അവർ ആദരിക്കും,’ എന്നു പറഞ്ഞ് അവസാനം അദ്ദേഹം അവനെ അയച്ചു.
MAR 12:7 “എന്നാൽ ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ പറഞ്ഞു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
MAR 12:8 അങ്ങനെ അവർ അവനെ പിടിച്ചു കൊന്ന്, മുന്തിരിത്തോപ്പിന് വെളിയിൽ എറിഞ്ഞുകളഞ്ഞു.
MAR 12:9 “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി എങ്ങനെയാണ് പ്രതികരിക്കുക? അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.
MAR 12:10 “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു; ഇത് കർത്താവ് ചെയ്തു; നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യകരവുമായിരിക്കുന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?”
MAR 12:12 യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു. എന്നാൽ അവർ ജനരോഷം ഭയപ്പെട്ട് അദ്ദേഹത്തെ വിട്ട് അവിടെനിന്നു പോയി.
MAR 12:13 പിന്നീട് അവർ യേശുവിനെ അദ്ദേഹത്തിന്റെ വാക്കുകളിൽ കുടുക്കുന്നതിനു ചില പരീശന്മാരെയും ഹെരോദ്യരെയും അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.
MAR 12:14 അവർ വന്ന് അദ്ദേഹത്തോട്: “ഗുരോ, അങ്ങ് സത്യസന്ധനാണ്; അങ്ങ് പക്ഷപാതം കാണിക്കുന്നതുമില്ല. അതുകൊണ്ട് ആർക്കും അങ്ങയെ സ്വാധീനിക്കാൻ കഴിയുകയില്ല. ദൈവികമാർഗം അങ്ങ് സത്യസന്ധമായിമാത്രം പഠിപ്പിക്കുന്നു എന്നും ഞങ്ങൾക്കറിയാം” എന്നു പറഞ്ഞിട്ട്, “റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?
MAR 12:15 ഞങ്ങൾ കൊടുക്കണമോ കൊടുക്കാതിരിക്കണമോ?” എന്നു ചോദിച്ചു. യേശു അവരുടെ കൗശലം മനസ്സിലാക്കിക്കൊണ്ട് അവരോടു ചോദിച്ചു: “നിങ്ങൾ എന്നെ കുടുക്കാൻ തുനിയുന്നതെന്തിന്? ഒരു റോമൻ നാണയം കൊണ്ടുവരൂ, അതു ഞാൻ നോക്കട്ടെ.”
MAR 12:16 അവർ ഒരു റോമൻ നാണയം കൊണ്ടുവന്നു. യേശു അവരോട്, “ഇതിൽ മുദ്രണം ചെയ്തിരിക്കുന്ന രൂപവും ലിഖിതവും ആരുടേത്?” എന്നു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
MAR 12:17 അപ്പോൾ യേശു, “കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക” എന്ന് അവരോടു പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടികേട്ട് അവർ വിസ്മയിച്ചു.
MAR 12:18 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
MAR 12:19 അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
MAR 12:20 ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
MAR 12:21 രണ്ടാമൻ ആ വിധവയെ വിവാഹംചെയ്തു; അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ സംഭവിച്ചു.
MAR 12:22 ഇങ്ങനെ ഏഴുപേരും മക്കളില്ലാത്തവരായി മരിച്ചു; ഒടുവിൽ ആ സ്ത്രീയും മരിച്ചു.
MAR 12:23 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
MAR 12:24 അപ്പോൾ യേശു അവരോട് ഇങ്ങനെ ഉത്തരം പറഞ്ഞു: “തിരുവെഴുത്തുകളും ദൈവശക്തിയും അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്ക് തെറ്റുപറ്റിയിരിക്കുന്നത്?
MAR 12:25 മരിച്ചവർ ഉയിർത്തെഴുന്നേൽക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല; അവർ സ്വർഗീയദൂതന്മാരെപ്പോലെ ആയിരിക്കും.
MAR 12:26 എന്നാൽ, മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ: മോശയുടെ പുസ്തകത്തിൽ മുൾപ്പടർപ്പിനെക്കുറിച്ചു വിവരിക്കുന്നിടത്ത് ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നു ദൈവം മോശയോട് അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾ വായിച്ചിട്ടില്ലേ?
MAR 12:27 അവിടന്ന് മരിച്ചവരുടെ ദൈവമല്ല, പിന്നെയോ, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്ക് വലിയ അബദ്ധം പിണഞ്ഞിരിക്കുന്നു.”
MAR 12:28 അവർ ചർച്ചചെയ്തുകൊണ്ടിരുന്നത് അവിടെ വന്ന വേദജ്ഞരിൽ ഒരാൾ കേട്ടു. യേശു അവർക്കു കൊടുത്ത നല്ല മറുപടി ശ്രദ്ധിച്ചിട്ട് അയാൾ യേശുവിനോട്, “കൽപ്പനകളിൽ ഏറ്റവും പ്രാധാന്യമുള്ളത് ഏതാണ്?” എന്നു ചോദിച്ചു.
MAR 12:29 അതിന് യേശു ഉത്തരം പറഞ്ഞു, “ഇതാണ് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന: ‘ഇസ്രായേലേ, കേൾക്കുക, കർത്താവ് നമ്മുടെ ദൈവം, കർത്താവ് ഏകൻതന്നെ;
MAR 12:30 നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും സ്നേഹിക്കണം.’
MAR 12:31 രണ്ടാമത്തേത്, ‘നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം’ എന്നതാണ്. ഇവയെക്കാൾ പ്രാധാന്യമുള്ള കൽപ്പന വേറെ ഇല്ല.”
MAR 12:32 “ഗുരോ, അങ്ങു പറഞ്ഞതു ശരി; ദൈവം ഏകനെന്നും അവിടന്നല്ലാതെ മറ്റൊരു ദൈവമില്ലെന്നും അങ്ങു പറഞ്ഞതു ശരിതന്നെ.
MAR 12:33 സമ്പൂർണഹൃദയത്താലും സമ്പൂർണമനസ്സാലും സമ്പൂർണശക്തിയാലും ദൈവത്തെ സ്നേഹിക്കുന്നതും നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നതും എല്ലാ ഹോമയാഗങ്ങളെക്കാളും ബലികളെക്കാളും അധികം പ്രാധാന്യമുള്ളതാണ്” എന്നായിരുന്നു അയാളുടെ മറുപടി.
MAR 12:34 അയാളുടെ വിവേകപൂർവമായ മറുപടികേട്ടിട്ട് യേശു, “നീ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. ഇതിനുശേഷം അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം ഉണ്ടായില്ല.
MAR 12:35 പിന്നീടൊരിക്കൽ യേശു ദൈവാലയാങ്കണത്തിൽ വന്നുചേർന്ന ജനത്തെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോൾ ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു വേദജ്ഞർ പറയുന്നത് എങ്ങനെ?
MAR 12:36 ദാവീദ് പരിശുദ്ധാത്മാവിനാൽ പ്രേരിതനായി, “ ‘ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക,’ എന്നു കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്തു എന്നു പ്രസ്താവിച്ചല്ലോ!
MAR 12:37 ഇങ്ങനെ ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?” ആ വലിയ ജനക്കൂട്ടം അദ്ദേഹത്തിന്റെ വാക്കുകൾ ആനന്ദത്തോടെ കേട്ടു.
MAR 12:38 യേശു തുടർന്ന് ഉപദേശിക്കവേ, ഇങ്ങനെ പറഞ്ഞു: “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു.
MAR 12:39 പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
MAR 12:40 അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
MAR 12:41 പിന്നീട് യേശു വഴിപാടുകൾ അർപ്പിക്കുന്ന സ്ഥലത്തിനെതിരേ ഇരുന്നുകൊണ്ട്, ജനക്കൂട്ടം ദൈവാലയഭണ്ഡാരത്തിൽ കാണിക്ക ഇടുന്നതു ശ്രദ്ധിച്ചു. ധനികർ പലരും വൻതുകകൾ ഇട്ടു.
MAR 12:42 എന്നാൽ ദരിദ്രയായ ഒരു വിധവ വന്നു വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ ഇട്ടു. അതിന് ഒരു പൈസയുടെ വിലമാത്രമേ ഉണ്ടായിരുന്നുള്ളൂ.
MAR 12:43 യേശു ശിഷ്യന്മാരെ അടുക്കൽ വിളിച്ച് അവരോട്, “ഭണ്ഡാരത്തിൽ മറ്റെല്ലാവരും ഇട്ടതിലും അധികം ദരിദ്രയായ ഈ വിധവ ഇട്ടിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
MAR 12:44 മറ്റെല്ലാവരും തങ്ങളുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചത്; ഇവളോ, സ്വന്തം ദാരിദ്ര്യത്തിൽനിന്ന്, തന്റെ ഉപജീവനത്തിനുള്ള വക മുഴുവൻ അർപ്പിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
MAR 13:1 യേശു ദൈവാലയത്തിൽനിന്ന് പുറത്തേക്കു പോകുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ, “ഗുരോ, നോക്കിയാലും, എന്തൊരു കല്ല്! എങ്ങനെയുള്ള പണി!” എന്ന് അദ്ദേഹത്തോട് പറഞ്ഞു.
MAR 13:2 യേശു അവനോട്, “ഇത്ര മഹത്തായ പണികൾ നീ കാണുന്നല്ലോ? ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം ഇതെല്ലാം നിലംപരിചാക്കപ്പെടും” എന്നു പറഞ്ഞു.
MAR 13:3 ഇതിനുശേഷം യേശു ഒലിവുമലയിൽ ദൈവാലയത്തിന് അഭിമുഖമായി ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും സ്വകാര്യമായി അദ്ദേഹത്തോട്,
MAR 13:4 “എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ നിവൃത്തിയാകും എന്നതിന്റെ ലക്ഷണം എന്തായിരിക്കുമെന്ന് ഞങ്ങൾക്കു പറഞ്ഞുതന്നാലും” എന്ന് അഭ്യർഥിച്ചു.
MAR 13:5 യേശു അവരോടു പറഞ്ഞത്: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക.
MAR 13:6 ‘ഞാൻ ക്രിസ്തുവാകുന്നു’ എന്ന് അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വന്ന് പലരെയും വഞ്ചിക്കും.
MAR 13:7 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും യുദ്ധകിംവദന്തികളെക്കുറിച്ചും കേൾക്കും, എന്നാൽ പരിഭ്രാന്തരാകരുത്. ഇവയെല്ലാം സംഭവിക്കേണ്ടതുതന്നെ, എന്നാൽ ഇതല്ല യുഗാവസാനം.
MAR 13:8 ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂകമ്പങ്ങളും ക്ഷാമവും ഉണ്ടാകും. ഇവ പ്രസവവേദനയുടെ ആരംഭംമാത്രം.
MAR 13:9 “ഇനിയാണ് നിങ്ങൾ ഏറ്റവും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. മനുഷ്യർ നിങ്ങളെ ന്യായാധിപസമിതികൾക്ക് ഏൽപ്പിച്ചുകൊടുക്കുകയും പള്ളികളിൽവെച്ചു ചമ്മട്ടികൊണ്ട് അടിക്കുകയും ചെയ്യും. നിങ്ങൾ എന്റെ അനുയായികളായതിനാൽ, അധികാരികളുടെയും രാജാക്കന്മാരുടെയും മുമ്പിൽ എന്റെ സാക്ഷികളായി നിർത്തപ്പെടും.
MAR 13:10 എന്നാൽ, അവസാനം വരുന്നതിനുമുമ്പായി സകലജനതകളോടും സുവിശേഷം പ്രസംഗിക്കപ്പെടേണ്ടതാണ്.
MAR 13:11 അവർ നിങ്ങളെ കൊണ്ടുപോയി കുറ്റവിചാരണയ്ക്ക് ഏൽപ്പിക്കുമ്പോൾ, അവിടെ എന്താണു പറയേണ്ടതെന്നു ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല. ആ സമയത്ത് ദൈവം നിങ്ങളോടു പറയുന്നതെന്തോ അതുമാത്രം പറഞ്ഞാൽ മതി; കാരണം നിങ്ങളല്ല, പരിശുദ്ധാത്മാവാണ് നിങ്ങളിലൂടെ സംസാരിക്കുന്നത്.
MAR 13:12 “സഹോദരൻ സ്വന്തം സഹോദരനെയും പിതാവു സ്വന്തം മക്കളെയും മരണത്തിന് ഒറ്റിക്കൊടുക്കും. മക്കൾ മാതാപിതാക്കളെ എതിർക്കുകയും അവരെ കൊല്ലിക്കുകയും ചെയ്യും.
MAR 13:13 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും; എന്നാൽ, അന്ത്യംവരെ സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും.
MAR 13:14 “എന്നാൽ ‘എല്ലാറ്റിനെയും ഉന്മൂലനംചെയ്യുന്ന മ്ലേച്ഛത’ നിൽക്കരുതാത്ത സ്ഥാനത്തു നിൽക്കുന്നതു നിങ്ങൾ കാണുമ്പോൾ—വായിക്കുന്നയാൾ മനസ്സിലാക്കിക്കൊള്ളട്ടെ—യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ.
MAR 13:15 മട്ടുപ്പാവിൽ ഇരിക്കുന്നയാൾ തന്റെ വീട്ടിൽനിന്ന് എന്തെങ്കിലും എടുക്കാനായി വീടിനുള്ളിൽ കയറരുത്.
MAR 13:16 വയലിലായിരിക്കുന്നയാൾ തന്റെ പുറങ്കുപ്പായം എടുക്കാൻ തിരികെ പോകരുത്.
MAR 13:17 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം!
MAR 13:18 നിങ്ങളുടെ പലായനം ശീതകാലത്ത് ആകരുതേ എന്നു പ്രാർഥിക്കുക.
MAR 13:19 കാരണം, ദൈവം ലോകത്തെ സൃഷ്ടിച്ച നാൾമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തതും അതിനുശേഷം ഒരിക്കലും ഉണ്ടാകാത്തതുമായ പീഡനത്തിന്റെ നാളുകൾ ആയിരിക്കും അവ.
MAR 13:20 “കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയില്ലെങ്കിൽ ഒരു വ്യക്തിപോലും അവശേഷിക്കുകയില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ടവർക്കുവേണ്ടി കർത്താവ് ആ ദിവസങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു.
MAR 13:21 അന്ന് നിങ്ങളോട് ആരെങ്കിലും, ‘ക്രിസ്തു ഇതാ ഇവിടെ’ എന്നോ ‘ക്രിസ്തു അതാ അവിടെ’ എന്നോ പറഞ്ഞാൽ അതു വിശ്വസിക്കരുത്.
MAR 13:22 കാരണം, വ്യാജക്രിസ്തുക്കളും വ്യാജപ്രവാചകരും വന്ന് ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ച് മനുഷ്യരെ വഞ്ചിക്കും; സാധ്യമെങ്കിൽ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും!
MAR 13:23 ആകയാൽ ജാഗ്രത പാലിക്കുക; ഞാൻ ഇത് മുൻകൂട്ടിത്തന്നെ സകലതും നിങ്ങളോടു പറഞ്ഞിരിക്കുന്നു.
MAR 13:24 “ആ ദിവസങ്ങളിലെ ദുരിതങ്ങൾ അവസാനിച്ചതിനുശേഷം, “ ‘സൂര്യൻ അന്ധകാരമയമാകും, ചന്ദ്രന്റെ പ്രകാശം ഇല്ലാതെയാകും:
MAR 13:25 നക്ഷത്രങ്ങൾ ആകാശത്തുനിന്നു കൊഴിഞ്ഞുവീഴും; ആകാശഗോളങ്ങൾക്ക് ഇളക്കംതട്ടും.’
MAR 13:26 “അപ്പോൾ മനുഷ്യപുത്രൻ (ഞാൻ) മഹാശക്തിയോടും പ്രതാപത്തോടുംകൂടെ മേഘങ്ങളിൽ വരുന്നത് മനുഷ്യർ കാണും.
MAR 13:27 അവിടന്ന് തെരഞ്ഞെടുത്തവർക്കായി അന്നാളിൽ അവിടത്തെ ദൂതന്മാരെ അയയ്ക്കും; ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ, നാല് അതിരുകളിൽനിന്ന്, മനുഷ്യപുത്രൻ തനിക്കായി തെരഞ്ഞെടുത്തവരെ ദൂതന്മാർ ഒരുമിച്ചുകൂട്ടും.
MAR 13:28 “അത്തിമരത്തിൽനിന്ന് ഈ പാഠം പഠിക്കുക: അതിന്റെ ചില്ലകൾ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്നു നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
MAR 13:29 അതുപോലെതന്നെ, നിങ്ങൾ ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ (ഞാൻ) അടുത്ത്, വാതിൽക്കൽവരെ എത്തിയിരിക്കുന്നെന്നു മനസ്സിലാക്കുക.
MAR 13:30 ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല നിശ്ചയം.
MAR 13:31 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
MAR 13:32 “ആ ദിവസവും മണിക്കൂറും പിതാവ് അല്ലാതെ, സ്വർഗത്തിലെ ദൂതന്മാരോ പുത്രൻപോലുമോ അറിയുന്നില്ല.
MAR 13:33 സൂക്ഷിക്കുക! ജാഗ്രതയോടെയിരിക്കുക! ആ സമയം എപ്പോൾ വരുന്നെന്നു നിങ്ങൾ അറിയുന്നില്ലല്ലോ.
MAR 13:34 ഒരു മനുഷ്യൻ തന്റെ വീട് സേവകരെ ഏൽപ്പിച്ചിട്ടു സേവകർ ഓരോരുത്തർക്കും ഓരോ ജോലി ഏൽപ്പിക്കുകയും വാതിൽകാവൽക്കാരനോടു ജാഗ്രതയോടെ ഇരിക്കാൻ കൽപ്പിക്കുകയുംചെയ്തിട്ട് ദൂരേക്കു പോകുന്നതുപോലെയാകുന്നു ഇത്.
MAR 13:35 “ഭവനത്തിന്റെ യജമാനൻ തിരികെ വരുന്നത് എപ്പോഴാണെന്ന് നിങ്ങൾക്കറിയാത്തതിനാൽ ജാഗ്രതയോടിരിക്കുക. അത് സന്ധ്യക്കോ അർധരാത്രിയിലോ അതിരാവിലെയോ പുലർച്ചയ്ക്കോ ആയിരിക്കാം.
MAR 13:36 അദ്ദേഹത്തിന്റെ വരവ് അപ്രതീക്ഷിത സമയത്തായിരിക്കുകയാൽ നിങ്ങൾ ഉറങ്ങുന്നവരായി കാണപ്പെടരുത്.
MAR 13:37 ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നതുതന്നെ എല്ലാവരോടുമുള്ള എന്റെ കൽപ്പനയാണ്: ‘ജാഗ്രതയോടെയിരിക്കുക!’ ”
MAR 14:1 പെസഹയെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന് രണ്ട് ദിവസംകൂടിമാത്രമേ ശേഷിക്കുന്നുണ്ടായിരുന്നുള്ളൂ. പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ചതിവിൽ പിടികൂടി കൊല്ലുന്നതിനെപ്പറ്റി ഗൂഢാലോചന നടത്തി.
MAR 14:2 “കലാപം ഉണ്ടായേക്കാം, അതുകൊണ്ട് ഇത് പെസഹാപ്പെരുന്നാൾ സമയത്ത് പാടില്ല” എന്നിങ്ങനെയായിരുന്നു അവരുടെ ചർച്ച.
MAR 14:3 ഈ സമയത്ത് അദ്ദേഹം ബെഥാന്യയിൽ കുഷ്ഠരോഗിയായിരുന്ന ശിമോന്റെ ഭവനത്തിൽ ഭക്ഷണത്തിനിരിക്കുമ്പോൾ, ഒരു സ്ത്രീ വളരെ വിലപിടിപ്പുള്ള സ്വച്ഛജടാമാഞ്ചിതൈലം നിറച്ച ഒരു വെൺകൽഭരണിയുമായി വന്നു. അവൾ ഭരണി പൊട്ടിച്ച് യേശുവിന്റെ ശിരസ്സിൽ ആ തൈലം ഒഴിച്ചു.
MAR 14:4 അവിടെ ഉണ്ടായിരുന്നവരിൽ ചിലർ നീരസത്തോടെ പരസ്പരം, “ഈ സുഗന്ധതൈലം പാഴാക്കിയതെന്തിന്?
MAR 14:5 ഇത് മുന്നൂറിലധികം ദിനാറിനു വിറ്റു പണം ദരിദ്രർക്ക് ദാനം ചെയ്യാമായിരുന്നല്ലോ?” എന്നു പറഞ്ഞ് അവളെ ശകാരിച്ചു.
MAR 14:6 അതിനു മറുപടിയായി യേശു: “ ‘അവളെ വെറുതേവിട്ടേക്കുക, അവളെ വിമർശിക്കുന്നതെന്തിന്?’ അവൾ എനിക്ക് ചെയ്തത് ഒരു നല്ലകാര്യമാണല്ലോ.
MAR 14:7 ദരിദ്രർ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടല്ലോ, അവരെ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും സഹായിക്കാം. ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.
MAR 14:8 തനിക്കു കഴിവുള്ളത് അവൾ ചെയ്തു. എന്റെ ശവസംസ്കാരത്തിനുള്ള ഒരുക്കമായി അവൾ ഈ സുഗന്ധതൈലം മുൻകൂട്ടി എന്റെ ശരീരത്തിന്മേൽ ഒഴിക്കുകയാണ് ചെയ്തിരിക്കുന്നത്.
MAR 14:9 ലോകമെങ്ങും, സുവിശേഷം വിളംബരംചെയ്യുന്നിടത്തെല്ലാം, അവൾ ചെയ്തത് അവളുടെ സ്മരണയ്ക്കായി പ്രസ്താവിക്കപ്പെടും, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
MAR 14:10 പിന്നീട് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ഈസ്കര്യോത്ത് യേശുവിനെ പുരോഹിതമുഖ്യന്മാർക്ക് ഒറ്റിക്കൊടുക്കുന്നതിനുവേണ്ടി അവരുടെ അടുത്തേക്കുപോയി.
MAR 14:11 അവർ ഇതു കേട്ട് അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു. യൂദാ, ആ നിമിഷംമുതൽ യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
MAR 14:12 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിവസം, പെസഹാക്കുഞ്ഞാടിനെ അറക്കുന്ന ആ ദിവസം, ശിഷ്യന്മാർ യേശുവിനോട്, “അങ്ങേക്ക് പെസഹ ഭക്ഷിക്കാൻ ഞങ്ങൾ എവിടെപ്പോയാണ് ഒരുക്കേണ്ടത്?” എന്നു ചോദിച്ചു.
MAR 14:13 അദ്ദേഹം ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട്, “നിങ്ങൾ ജെറുശലേം പട്ടണത്തിലേക്ക് പോകുക; ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്ക് അഭിമുഖമായി വരും. അയാളുടെ പിന്നാലെ ചെല്ലുക.
MAR 14:14 അയാൾ പ്രവേശിക്കുന്ന വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള എന്റെ വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു.
MAR 14:15 വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും. അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
MAR 14:16 ശിഷ്യന്മാർ യാത്രചെയ്ത് നഗരത്തിലെത്തി; യേശു തങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
MAR 14:17 സന്ധ്യയായപ്പോൾ, യേശു പന്ത്രണ്ട് ശിഷ്യന്മാരോടൊപ്പം അവിടെ എത്തി.
MAR 14:18 അവർ ഭക്ഷണത്തിനിരിക്കുമ്പോൾ, “നിങ്ങളിൽ ഒരുവൻ—എന്നോടുകൂടെ ഭക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരുവൻതന്നെ—എന്നെ ഒറ്റിക്കൊടുക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു” എന്ന് യേശു പറഞ്ഞു.
MAR 14:19 അവർ ദുഃഖിതരായി; ഓരോരുത്തൻ “അതു ഞാനല്ലല്ലോ,” എന്ന് അദ്ദേഹത്തോട് ചോദിക്കാൻ തുടങ്ങി.
MAR 14:20 അതിനുത്തരമായി യേശു: “അത് പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാൾതന്നെയാണ്, എന്നോടൊപ്പം പാത്രത്തിൽ അപ്പം മുക്കുന്നവൻതന്നെ.
MAR 14:21 മനുഷ്യപുത്രൻ (ഞാൻ) പോകുന്നു; തന്നെക്കുറിച്ച് എഴുതപ്പെട്ടിരിക്കുന്നതുപോലെതന്നെ അവന് സംഭവിക്കും. എന്നാൽ, മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം! ആ മനുഷ്യൻ ജനിക്കാതിരുന്നെങ്കിൽ അവനത് എത്ര നന്നായിരുന്നേനെ!”
MAR 14:22 അവർ പെസഹ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്ക് നൽകിക്കൊണ്ട്, “വാങ്ങുക; ഇത് എന്റെ ശരീരം ആകുന്നു” എന്നു പറഞ്ഞു.
MAR 14:23 പിന്നെ അവിടന്ന് പാനപാത്രം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത് അവർക്കു കൊടുത്തു; അവരെല്ലാവരും അതിൽനിന്നു പാനംചെയ്തു.
MAR 14:24 അദ്ദേഹം അവരോട്, “ഇത് എന്റെ രക്തം ആകുന്നു, അനേകർക്കുവേണ്ടി ചൊരിയപ്പെടുന്ന, ഉടമ്പടിയുടെ രക്തം.
MAR 14:25 ദൈവരാജ്യത്തിൽ ഇത് പുതുതായി കുടിക്കുന്ന ദിവസംവരെ മുന്തിരിവള്ളിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു, നിശ്ചയം” എന്നു പറഞ്ഞു.
MAR 14:26 ഇതിനുശേഷം അവർ ഒരു സ്തോത്രഗീതം പാടി; ഒലിവുമലയിലേക്ക് പോയി.
MAR 14:27 യേശു അവരോടു പറഞ്ഞത്: “നിങ്ങൾ എല്ലാവരും എന്നെ പരിത്യജിക്കും; “ ‘ഞാൻ ഇടയനെ വെട്ടും, ആടുകൾ ചിതറിപ്പോകും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.
MAR 14:28 എന്നാൽ, ഞാൻ ഉയിർത്തെഴുന്നേറ്റതിനുശേഷം നിങ്ങൾക്ക് മുമ്പായി ഗലീലയിലേക്കു പോകും.”
MAR 14:29 ഇതു കേട്ടപ്പോൾ പത്രോസ്, “എല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഞാൻ ഉപേക്ഷിക്കുകയില്ല” എന്നു പറഞ്ഞു.
MAR 14:30 അതിന് യേശു, “ഇന്ന്, ഈ രാത്രിയിൽത്തന്നെ, കോഴി രണ്ടുതവണ കൂവുന്നതിനുമുമ്പ്, നിശ്ചയമായും എന്നെ നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചിരിക്കുമെന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
MAR 14:31 എന്നാൽ പത്രോസ്, “അങ്ങയോടൊപ്പം മരിക്കേണ്ടിവന്നാലും, ഞാൻ അങ്ങയെ തിരസ്കരിക്കുകയില്ല” എന്നു തറപ്പിച്ചുപറഞ്ഞു. മറ്റുള്ളവരും ഇതുതന്നെ ആവർത്തിച്ചു.
MAR 14:32 പിന്നെ അവർ ഗെത്ത്ശേമന എന്ന സ്ഥലത്ത് എത്തി. യേശു ശിഷ്യന്മാരോട്, “ഞാൻ പ്രാർഥിച്ചു തീരുന്നതുവരെ ഇവിടെ ഇരിക്കുക” എന്നു പറഞ്ഞു.
MAR 14:33 അതിനുശേഷം അദ്ദേഹം പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെയും കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അദ്ദേഹം ദുഃഖവിവശനും വ്യാകുലനുമാകാൻ തുടങ്ങി,
MAR 14:34 “എന്റെ പ്രാണനിൽ ദുഃഖം നിറഞ്ഞുകവിഞ്ഞിട്ട് ഞാൻ മരണാസന്നനായിരിക്കുന്നു. നിങ്ങൾ എന്നോടൊപ്പം ഇവിടെ ഉണർന്നിരിക്കുക” എന്ന് അവരോടു പറഞ്ഞു.
MAR 14:35 പിന്നെ യേശു അൽപ്പംകൂടെ മുമ്പോട്ടുചെന്ന് നിലത്തു വീണ്, കഴിയുമെങ്കിൽ ആ മണിക്കൂറുകൾ തന്നിൽനിന്ന് നീങ്ങിപ്പോകാനായി പിതാവിനോട്:
MAR 14:36 “അബ്ബാ, പിതാവേ, അവിടത്തേക്കു സകലതും സാധ്യമാണല്ലോ. ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ. എങ്കിലും എന്റെ ഇഷ്ടംപോലെയല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
MAR 14:37 അതിനുശേഷം, യേശു ശിഷ്യന്മാരുടെ അടുക്കൽ മടങ്ങിവന്നു. ഉറക്കത്തിലാണ്ടുപോയ ശിഷ്യന്മാരെക്കണ്ടിട്ട്, അദ്ദേഹം പത്രോസിനോട്, “ശിമോനേ, നീ ഉറങ്ങുന്നോ? ഒരു മണിക്കൂർപോലും ഉണർന്നിരിക്കാൻ നിനക്കു കഴിയുന്നില്ലേ?
MAR 14:38 പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നിരുന്ന് പ്രാർഥിക്കുക. ആത്മാവ് സന്നദ്ധം, എന്നാൽ ശരീരമോ ദുർബലം.”
MAR 14:39 ഒരിക്കൽക്കൂടി അദ്ദേഹം പോയി ആദ്യം പ്രാർഥിച്ച അതേ വാക്കുകൾതന്നെ പറഞ്ഞു പ്രാർഥിച്ചു.
MAR 14:40 അദ്ദേഹം തിരിച്ചെത്തിയപ്പോൾ നിദ്രാഭാരംകൊണ്ട് അവർ പിന്നെയും ഉറങ്ങുന്നതു കണ്ടു. അദ്ദേഹത്തോട് എന്തു വിശദീകരണം നൽകണമെന്ന് അവർക്ക് അറിഞ്ഞുകൂടായിരുന്നു.
MAR 14:41 അദ്ദേഹം മൂന്നാംപ്രാവശ്യം തിരിച്ചുവന്ന്, അവരോട്, “ഇപ്പോഴും നിങ്ങൾ ഉറങ്ങി വിശ്രമിക്കുകയാണോ? മതി, മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെടാൻപോകുന്ന സമയം ഇതാ വന്നിരിക്കുന്നു.
MAR 14:42 എഴുന്നേൽക്കുക, നമുക്കു പോകാം; എന്നെ ഒറ്റിക്കൊടുക്കുന്നവൻ ഇതാ ഇവിടെ!” എന്നു പറഞ്ഞു.
MAR 14:43 യേശു സംസാരിക്കുമ്പോൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ അവിടെയെത്തി. പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരും അയച്ച ഒരു ജനക്കൂട്ടം വാളുകളും വടികളുമേന്തി അവനോടൊപ്പം വന്നിരുന്നു.
MAR 14:44 അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന, യൂദാ, “ഞാൻ ചുംബനംകൊണ്ട് ആരെ അഭിവാദനംചെയ്യുന്നോ; അദ്ദേഹത്തെ അറസ്റ്റ് ചെയ്യുക” എന്ന ഒരടയാളം അവരുമായി പറഞ്ഞൊത്തിരുന്നു. “യേശുവിനെ ബന്ധിച്ച് കരുതലോടെ കൊണ്ടുപൊയ്ക്കൊള്ളണം” എന്നും നിർദേശിച്ചിരുന്നു.
MAR 14:45 അപ്പോൾത്തന്നെ യൂദാ യേശുവിന്റെ അടുത്തേക്കുചെന്ന് “റബ്ബീ!” എന്നു പറഞ്ഞ് അദ്ദേഹത്തെ ചുംബിച്ചു.
MAR 14:46 ഉടനെ ജനം യേശുവിനെ കടന്നുപിടിച്ച് അദ്ദേഹത്തെ ബന്ധിച്ചു.
MAR 14:47 അപ്പോൾ, യേശുവിന്റെ കൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ കാത് ഛേദിച്ചുകളഞ്ഞു.
MAR 14:48 യേശു അവരോട്, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?
MAR 14:49 ഞാൻ ദിവസവും ഉപദേശിച്ചുകൊണ്ട് ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ എന്നെ നിങ്ങൾ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല? എന്നാൽ തിരുവെഴുത്തുകൾ നിറവേറുന്നതിന് ഇതെല്ലാം സംഭവിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
MAR 14:50 അപ്പോൾത്തന്നെ എല്ലാവരും യേശുവിനെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
MAR 14:51 ഒരു യുവാവ് പുതപ്പുമാത്രം ധരിച്ചുകൊണ്ട് യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു.
MAR 14:52 ജനക്കൂട്ടം അയാളെ പിടിച്ചപ്പോൾ അയാൾ വസ്ത്രം ഉപേക്ഷിച്ചിട്ടു നഗ്നനായി ഓടിപ്പോയി.
MAR 14:53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുചെന്നു. എല്ലാ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും അവിടെ ഒരുമിച്ചുകൂടി.
MAR 14:54 അപ്പോൾ പത്രോസ്, മഹാപുരോഹിതന്റെ അരമനാങ്കണംവരെ അൽപ്പം അകലംവിട്ട് അദ്ദേഹത്തിന്റെ പിന്നാലെ ചെന്നു. അവിടെ പത്രോസ് കാവൽക്കാരോടുകൂടെ തീകാഞ്ഞുകൊണ്ടിരുന്നു.
MAR 14:55 പുരോഹിതമുഖ്യന്മാരും യെഹൂദന്യായാധിപസമിതി മുഴുവനും യേശുവിനെ വധശിക്ഷയ്ക്ക് ഏൽപ്പിക്കുന്നതിന് ഉതകുന്ന തെളിവുകൾ അദ്ദേഹത്തിനെതിരേ അന്വേഷിച്ചു.
MAR 14:56 പലരും യേശുവിനെതിരായി കള്ളസാക്ഷ്യം പറഞ്ഞെങ്കിലും അവരുടെ മൊഴികൾ പരസ്പരം പൊരുത്തപ്പെട്ടില്ലെന്നുമാത്രമല്ല, അവർ ആഗ്രഹിച്ച നിലയിലുള്ളത് ഒന്നും അവർക്കു ലഭിച്ചുമില്ല.
MAR 14:57 അപ്പോൾ ചിലർ എഴുന്നേറ്റ് അദ്ദേഹത്തിന് എതിരായി,
MAR 14:58 “ ‘കൈകളാൽ നിർമിച്ച ഈ മന്ദിരം നശിപ്പിച്ചശേഷം കൈകൊണ്ടു നിർമിക്കാത്ത മറ്റൊന്ന് മൂന്ന് ദിവസത്തിനകം ഞാൻ പണിയും’ എന്ന് ഇയാൾ പറഞ്ഞതു ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു ബോധിപ്പിച്ചു.
MAR 14:59 എന്നിട്ടും അവരുടെ സാക്ഷ്യങ്ങൾ പൊരുത്തപ്പെട്ടില്ല.
MAR 14:60 അപ്പോൾ മഹാപുരോഹിതൻ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നുകൊണ്ട്, “നിനക്ക് മറുപടിയൊന്നും ഇല്ലേ? ഇവർ നിനക്കെതിരായി ഉന്നയിക്കുന്ന ഈ സാക്ഷ്യം എന്ത്?” എന്ന് യേശുവിനോട് ചോദിച്ചു.
MAR 14:61 യേശുവോ, മറുപടിയൊന്നും കൊടുക്കാതെ നിശ്ശബ്ദനായിരുന്നു. മഹാപുരോഹിതൻ വീണ്ടും അദ്ദേഹത്തോട്: “താങ്കൾ അതിവന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവാണോ?” എന്നു ചോദിച്ചു.
MAR 14:62 അതിന് യേശു, “ ‘ഞാൻ ആകുന്നു,’ മനുഷ്യപുത്രൻ (ഞാൻ) സർവശക്തനായ ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നതും ആകാശമേഘങ്ങൾ വാഹനമാക്കി വരുന്നതും നിങ്ങൾ കാണും” എന്നു പറഞ്ഞു.
MAR 14:63 ഇതു കേട്ടപ്പോൾ മഹാപുരോഹിതൻ തന്റെ വസ്ത്രംകീറി. “ഇനി നമുക്ക് വേറെ സാക്ഷികളുടെ ആവശ്യം എന്ത്?
MAR 14:64 നിങ്ങൾതന്നെ ദൈവദൂഷണം കേട്ടുവല്ലോ. നിങ്ങൾ എന്തു വിധിക്കുന്നു?” എന്ന് അദ്ദേഹം ചോദിച്ചു. അയാൾ വധശിക്ഷയ്ക്ക് അർഹൻ എന്ന് എല്ലാവരും വിധിച്ചു.
MAR 14:65 അപ്പോൾ ചിലർ അദ്ദേഹത്തിന്റെമേൽ തുപ്പാൻ തുടങ്ങി, അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടി മുഷ്ടിചുരുട്ടി അദ്ദേഹത്തെ ഇടിച്ചുകൊണ്ട് “പ്രവചിക്കുക” എന്നു പറയുകയും ചെയ്തു. തുടർന്ന് കാവൽക്കാർ അദ്ദേഹത്തെ ഏറ്റുവാങ്ങി പ്രഹരിച്ചു.
MAR 14:66 പത്രോസ് താഴേ അങ്കണത്തിൽ ഇരിക്കുകയായിരുന്നു. അപ്പോൾ മഹാപുരോഹിതന്റെ വേലക്കാരിയായ ഒരു പെൺകുട്ടി അവിടെ എത്തി,
MAR 14:67 തീകാഞ്ഞുകൊണ്ടിരുന്ന പത്രോസിനെ സൂക്ഷിച്ചുനോക്കി. “നീയും ആ നസറായനായ യേശുവിനോടുകൂടെ ഉണ്ടായിരുന്നല്ലോ,” എന്നു പറഞ്ഞു.
MAR 14:68 എന്നാൽ, പത്രോസ് അതു നിഷേധിച്ചു. “എനിക്ക് അറിഞ്ഞുകൂടാ; നീ എന്താണു പറയുന്നത്; എനിക്കു മനസ്സിലാകുന്നില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് പടിപ്പുരയിലേക്കു പോയി; അപ്പോൾ കോഴി കൂവി.
MAR 14:69 ആ വേലക്കാരി അയാളെ അവിടെ കണ്ടപ്പോൾ, ചുറ്റും നിന്നിരുന്നവരോട്, “ഈ മനുഷ്യൻ അക്കൂട്ടത്തിൽ ഒരാളാണ്” എന്ന് പിന്നെയും പറഞ്ഞുതുടങ്ങി.
MAR 14:70 അയാൾ വീണ്ടും അതു നിഷേധിച്ചു. അൽപ്പസമയം കഴിഞ്ഞ്, അടുത്തുനിന്നിരുന്നവർ പത്രോസിനോട്, “ഒരു സംശയവുമില്ല, നീ അവരിൽ ഒരാൾതന്നെയാണ്, നീ ഒരു ഗലീലക്കാരനാണല്ലോ” എന്നു പറഞ്ഞു.
MAR 14:71 “നീ പറയുന്ന ആ മനുഷ്യനെ ഞാൻ അറിയുകയേ ഇല്ല!” എന്നു പറഞ്ഞുകൊണ്ട് അയാൾ ആണയിടാനും ശപിക്കാനും തുടങ്ങി.
MAR 14:72 ഉടനെ കോഴി രണ്ടാംപ്രാവശ്യം കൂവി. “കോഴി രണ്ടുപ്രാവശ്യം കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും” എന്ന് യേശു പറഞ്ഞിരുന്ന വാക്ക് പത്രോസ് ഓർത്ത് ഹൃദയം തകർന്നു പൊട്ടിക്കരഞ്ഞു.
MAR 15:1 അതിരാവിലെതന്നെ പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും വേദജ്ഞരും ന്യായാധിപസമിതിയിലുള്ള എല്ലാവരും പദ്ധതിയിട്ടതനുസരിച്ച് യേശുവിനെ ബന്ധിച്ച് അവിടെനിന്ന് കൊണ്ടുപോയി പീലാത്തോസിന് കൈമാറി.
MAR 15:2 “നീയാണോ യെഹൂദരുടെ രാജാവ്?” പീലാത്തോസ് ചോദിച്ചു. “അതേ, താങ്കൾ പറയുന്നതു ശരിതന്നെ,” യേശു ഉത്തരം പറഞ്ഞു.
MAR 15:3 പുരോഹിതമുഖ്യന്മാർ യേശുവിനെതിരായി പല ആരോപണങ്ങളും ഉന്നയിച്ചു.
MAR 15:4 പീലാത്തോസ് വീണ്ടും യേശുവിനോട്, “താങ്കൾ മറുപടി ഒന്നും പറയുന്നില്ലേ? നോക്കൂ, എത്രയോ ആരോപണങ്ങളാണ് ഇവർ താങ്കൾക്കെതിരേ ഉന്നയിക്കുന്നത്?” എന്നു ചോദിച്ചു.
MAR 15:5 എന്നിട്ടും യേശു മറുപടിയൊന്നും പറയാതിരുന്നതുകൊണ്ടു പീലാത്തോസ് ആശ്ചര്യപ്പെട്ടു.
MAR 15:6 പെസഹാഘോഷവേളയിൽ ജനങ്ങൾ ആവശ്യപ്പെടുന്ന ഒരു തടവുകാരനെ മോചിപ്പിക്കുക പതിവായിരുന്നു.
MAR 15:7 വിപ്ളവത്തിനിടയിൽ കൊല നടത്തിയ ബറബ്ബാസ് എന്നു പേരുള്ള ഒരു തീവ്രവാദി ഈ സമയത്ത് കാരാഗൃഹത്തിൽ ഉണ്ടായിരുന്നു.
MAR 15:8 ജനക്കൂട്ടം പീലാത്തോസിന്റെ അടുക്കൽ ചെന്നു തങ്ങൾക്കുവേണ്ടി പതിവുപോലെ ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
MAR 15:9 പുരോഹിതമുഖ്യന്മാർ അസൂയ നിമിത്തമാണ് യേശുവിനെ തന്റെ പക്കൽ ഏൽപ്പിച്ചതെന്ന് അറിഞ്ഞിരുന്ന പീലാത്തോസ് അവരോട്,
MAR 15:10 “യെഹൂദരുടെ രാജാവിനെ നിങ്ങൾക്കായി മോചിപ്പിച്ചുതരാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
MAR 15:11 എന്നാൽ, ബറബ്ബാസിനെയാണ് മോചിപ്പിക്കേണ്ടതെന്ന് പീലാത്തോസിനോട് ആവശ്യപ്പെടാൻ പുരോഹിതമുഖ്യന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചിരുന്നു.
MAR 15:12 “എങ്കിൽ, യെഹൂദരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്ന ഇയാളെ ഞാൻ എന്തു ചെയ്യണം?” പീലാത്തോസ് വീണ്ടും അവരോടു ചോദിച്ചു.
MAR 15:13 “അവനെ ക്രൂശിക്ക!” അവർ കൂടുതൽ ഉച്ചത്തിൽ അട്ടഹസിച്ചു.
MAR 15:14 “എന്തിന്? അയാൾ എന്തു കുറ്റമാണു ചെയ്തത്?” പീലാത്തോസ് ചോദിച്ചു. എന്നാൽ, അവർ അത്യുച്ചത്തിൽ, “അവനെ ക്രൂശിക്ക” എന്ന് ആക്രോശിച്ചുകൊണ്ടിരുന്നു.
MAR 15:15 ജനക്കൂട്ടത്തെ അനുനയിപ്പിക്കാൻ ആഗ്രഹിച്ചുകൊണ്ട് പീലാത്തോസ് ബറബ്ബാസിനെ അവർക്കുവേണ്ടി മോചിപ്പിച്ചു. അയാൾ യേശുവിനെ ചമ്മട്ടികൊണ്ട് അടിപ്പിച്ചതിനുശേഷം, ക്രൂശിക്കാൻ പട്ടാളത്തെ ഏൽപ്പിച്ചു.
MAR 15:16 സൈനികർ യേശുവിനെ കൊട്ടാരത്തിനുള്ളിൽ ദേശാധിപതിയുടെ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. അവർ സൈന്യത്തെ മുഴുവൻ വിളിച്ചുവരുത്തി.
MAR 15:17 അവർ അദ്ദേഹത്തെ ഊതനിറമുള്ള പുറങ്കുപ്പായം ധരിപ്പിച്ചു; അതിനുശേഷം ഒരു മുൾക്കിരീടം മെടഞ്ഞ് അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു.
MAR 15:18 പിന്നീട്, “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് അദ്ദേഹത്തെ വന്ദിച്ചു.
MAR 15:19 അവർ അദ്ദേഹത്തിന്റെ തലയിൽ വടികൊണ്ട് അടിച്ചു; ദേഹത്തു തുപ്പി; മുട്ടുകുത്തി അദ്ദേഹത്തെ പരിഹാസപൂർവം നമസ്കരിച്ചു.
MAR 15:20 ഇങ്ങനെ അദ്ദേഹത്തെ പരിഹസിച്ചുതീർന്നശേഷം ഊതനിറമുള്ള പുറങ്കുപ്പായം മാറ്റി, സ്വന്തം വസ്ത്രം ധരിപ്പിച്ചു. പിന്നെ അവർ അദ്ദേഹത്തെ ക്രൂശിക്കാൻ കൊണ്ടുപോയി.
MAR 15:21 അലെക്സന്തറിന്റെയും രൂഫൊസിന്റെയും പിതാവായ കുറേനഗ്രാമവാസിയായ ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഗ്രാമപ്രദേശത്തുനിന്ന് അതുവഴി കടന്നുപോകുകയായിരുന്നു. യേശുവിന്റെ ക്രൂശ് ചുമക്കാൻ അവർ അയാളെ നിർബന്ധിച്ചു.
MAR 15:22 അവർ യേശുവിനെ “തലയോട്ടിയുടെ സ്ഥലം” എന്നർഥമുള്ള “ഗൊൽഗോഥാ” എന്നു വിളിക്കുന്ന സ്ഥലത്ത് കൊണ്ടുപോയി.
MAR 15:23 മീറ കലക്കിയ വീഞ്ഞ് അവർ അദ്ദേഹത്തിന് കൊടുത്തു; എന്നാൽ അദ്ദേഹം അതു സ്വീകരിച്ചില്ല.
MAR 15:24 അവർ യേശുവിനെ ക്രൂശിച്ചു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ പങ്കിട്ട്, ഓരോരുത്തനും അവയിൽ ഏതു കിട്ടുമെന്നറിയാൻ നറുക്കിട്ടു.
MAR 15:25 മൂന്നാംമണി നേരത്താണ് അവർ അദ്ദേഹത്തെ ക്രൂശിച്ചത്.
MAR 15:26 യെഹൂദരുടെ രാജാവ്, എന്നതായിരുന്നു അദ്ദേഹത്തിന്റെ ക്രൂശിൻമീതേ എഴുതിവെച്ചിരുന്ന കുറ്റപത്രം.
MAR 15:27 അവർ അദ്ദേഹത്തോടുകൂടെ രണ്ട് കൊള്ളക്കാരെ, ഒരാളെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു.
MAR 15:28 “അധർമികളുടെ കൂട്ടത്തിൽ അയാൾ എണ്ണപ്പെട്ടു” എന്ന തിരുവെഴുത്ത് നിവൃത്തിയായി.
MAR 15:29 ആ വഴി കടന്നുപോയവർ തലകുലുക്കിക്കൊണ്ട്, “ഹേ, ദൈവാലയം തകർത്ത് മൂന്ന് ദിവസംകൊണ്ട് പണിയുന്നവനേ,
MAR 15:30 ക്രൂശിൽനിന്ന് ഇറങ്ങിവാ, നിന്നെത്തന്നെ രക്ഷിക്കുക!” എന്നു പറഞ്ഞ് അദ്ദേഹത്തെ നിന്ദിച്ചു.
MAR 15:31 അങ്ങനെതന്നെ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് പരസ്പരം പറഞ്ഞു: “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു, എന്നാൽ തന്നെത്താൻ രക്ഷിക്കാനുള്ള കഴിവോ ഇല്ല!
MAR 15:32 ഇസ്രായേലിന്റെ രാജാവായ ഈ ക്രിസ്തു ഇപ്പോൾത്തന്നെ ക്രൂശിൽനിന്ന് ഇറങ്ങിവരട്ടെ; എങ്കിൽ നമുക്ക് അതുകണ്ടു വിശ്വസിക്കാം.” ഒപ്പം ക്രൂശിക്കപ്പെട്ടവരും അതുപോലെതന്നെ അദ്ദേഹത്തെ അധിക്ഷേപിച്ചു.
MAR 15:33 ഉച്ചയ്ക്ക് പന്ത്രണ്ടുമണിമുതൽ മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു.
MAR 15:34 മൂന്നുമണിക്ക് യേശു, “എലോഹീ, എലോഹീ, ലമ്മാ ശബക്താനി” അതായത്, “എന്റെ ദൈവമേ, എന്റെ ദൈവമേ, അവിടന്ന് എന്നെ കൈവിട്ടതെന്ത്?” എന്ന് അത്യുച്ചത്തിൽ നിലവിളിച്ചു.
MAR 15:35 അടുത്തുനിന്നവരിൽ ചിലർ ഇതു കേട്ടിട്ട്, “അതാ, അയാൾ ഏലിയാവിനെ വിളിക്കുന്നു” എന്നു പറഞ്ഞു.
MAR 15:36 ഒരുത്തൻ ഓടിച്ചെന്ന് ഒരു സ്പോഞ്ചിൽ പുളിച്ച വീഞ്ഞു നിറച്ച് ഒരു ഈറ്റത്തണ്ടിന്മേൽവെച്ച് യേശുവിന് കുടിക്കാൻ കൊടുത്തുകൊണ്ട്, “നിൽക്കൂ, ഏലിയാവ് അയാളെ താഴെയിറക്കാൻ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു.
MAR 15:37 യേശു അത്യുച്ചത്തിൽ നിലവിളിച്ച് പ്രാണത്യാഗംചെയ്തു.
MAR 15:38 തൽക്ഷണം ദൈവാലയത്തിലെ തിരശ്ശീല മുകളിൽനിന്ന് താഴെവരെ രണ്ടായി ചീന്തിപ്പോയി.
MAR 15:39 യേശുവിന്റെ മുമ്പിൽനിന്നിരുന്ന ശതാധിപൻ, അദ്ദേഹം പ്രാണത്യാഗം ചെയ്തതെങ്ങനെയെന്നു കണ്ട്, “ഈ മനുഷ്യൻ വാസ്തവമായും ദൈവപുത്രൻ ആയിരുന്നു!” എന്നു പറഞ്ഞു.
MAR 15:40 ചില സ്ത്രീകൾ അകലെനിന്ന് ഇതെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുകയായിരുന്നു. അവരുടെ കൂട്ടത്തിൽ മഗ്ദലക്കാരി മറിയയും ഇളയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമിയും ഉണ്ടായിരുന്നു.
MAR 15:41 ഗലീലയിൽവെച്ചു യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തിരുന്നവരാണ് ഈ സ്ത്രീകൾ. ജെറുശലേമിലേക്ക് അദ്ദേഹത്തോടുകൂടെ വന്ന മറ്റുപല സ്ത്രീകളും അവിടെ ഉണ്ടായിരുന്നു.
MAR 15:42 അന്ന് ശബ്ബത്തിന്റെ തലേദിവസമായ ഒരുക്കദിവസമായിരുന്നു. അതുകൊണ്ട് സന്ധ്യയായപ്പോൾ
MAR 15:43 ന്യായാധിപസമിതിയിലെ ഒരു പ്രമുഖാംഗവും ദൈവരാജ്യം വരാനായി കാത്തിരുന്നവനുമായ അരിമഥ്യയിലെ യോസേഫ് ധൈര്യം സംഭരിച്ചുകൊണ്ട് പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്ന് അപേക്ഷിച്ചു.
MAR 15:44 “ഇത്രവേഗം യേശു മരിച്ചുവോ!” പീലാത്തോസ് ആശ്ചര്യപ്പെട്ടു. അയാൾ ശതാധിപനെ വരുത്തി യേശു മരിച്ചുകഴിഞ്ഞുവോ എന്നു ചോദിച്ചു.
MAR 15:45 ശതാധിപനിൽനിന്ന് ഈ കാര്യം ഉറപ്പുവരുത്തിയതിനുശേഷം അദ്ദേഹം ശരീരം യോസേഫിനു വിട്ടുകൊടുത്തു.
MAR 15:46 യോസേഫ് മൃതദേഹം താഴെയിറക്കി, ഒരു മൃദുലചണവസ്ത്രം വാങ്ങി ശവശരീരം അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിച്ചിരുന്ന കല്ലറയിൽ സംസ്കരിച്ചു. പിന്നീട് അയാൾ ഒരു കല്ല് ഉരുട്ടി കല്ലറയുടെ കവാടത്തിൽ വെച്ചു.
MAR 15:47 മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മയായ മറിയയും യേശുവിന്റെ മൃതദേഹം സംസ്കരിച്ചത് എവിടെയെന്നു കണ്ടു.
MAR 16:1 ശബ്ബത്ത് കഴിഞ്ഞശേഷം, മഗ്ദലക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമിയും യേശുവിന്റെ ശരീരത്തിൽ ലേപനം ചെയ്യുന്നതിന് സുഗന്ധദ്രവ്യങ്ങൾ വാങ്ങി.
MAR 16:2 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, സൂര്യൻ ഉദിച്ചപ്പോൾത്തന്നെ അവർ കല്ലറയുടെ അടുത്തേക്കുപോയി.
MAR 16:3 “കല്ലറയുടെ കവാടത്തിൽനിന്ന് നമുക്കുവേണ്ടി ആര് കല്ല് ഉരുട്ടിമാറ്റും?” എന്ന് അവർ പരസ്പരം ചോദിച്ചു.
MAR 16:4 എന്നാൽ, അവർ നോക്കിയപ്പോൾ വളരെ വലുപ്പമുള്ള ആ കല്ല് ഉരുട്ടിമാറ്റപ്പെട്ടിരിക്കുന്നതായി കണ്ടു.
MAR 16:5 അവർ കല്ലറയ്ക്കുള്ളിൽ പ്രവേശിച്ചു, അപ്പോൾ വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതു കണ്ടു പരിഭ്രമിച്ചു.
MAR 16:6 അയാൾ അവരോട്, “പരിഭ്രമിക്കേണ്ടാ, ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു. അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു! അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹത്തെ വെച്ചിരുന്ന സ്ഥലം കാണുക.
MAR 16:7 നിങ്ങൾ പോയി, ‘അദ്ദേഹം നിങ്ങൾക്കുമുമ്പേ ഗലീലയിലേക്കു പോകുന്നു. നിങ്ങളോടു പറഞ്ഞിരുന്നതുപോലെതന്നെ, അവിടെ നിങ്ങൾ അദ്ദേഹത്തെ കാണും എന്ന് അദ്ദേഹത്തിന്റെ ശിഷ്യന്മാരെയും പത്രോസിനെയും അറിയിക്കുക’ ” എന്നു പറഞ്ഞു.
MAR 16:8 ആ സ്ത്രീകൾ പരിഭ്രമിച്ചു വിറച്ചുകൊണ്ട് കല്ലറയിൽനിന്ന് ഇറങ്ങിയോടി. അവർ ഭയന്നിരുന്നതിനാൽ ആരോടും ഒന്നും പറഞ്ഞില്ല.
MAR 16:9 ആഴ്ചയുടെ ഒന്നാംദിവസം രാവിലെ യേശു ഉയിർത്തെഴുന്നേറ്റശേഷം താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയ മഗ്ദലക്കാരി മറിയയ്ക്ക് ആദ്യം പ്രത്യക്ഷനായി.
MAR 16:10 അവൾ പോയി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നവരോട് ഇക്കാര്യം പറഞ്ഞു. ആ സമയത്ത് അവർ വിലപിച്ചും കരഞ്ഞും കൊണ്ടിരിക്കുകയായിരുന്നു.
MAR 16:11 യേശു ജീവിച്ചിരിക്കുന്നെന്നും അവൾ അദ്ദേഹത്തെ കണ്ടുവെന്നും കേട്ടിട്ട് അവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
MAR 16:12 പിന്നീട് അവരിൽ രണ്ടുപേർ നാട്ടിൻപുറത്തേക്ക് നടന്നുപോകുമ്പോൾ യേശു മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
MAR 16:13 അവർ മടങ്ങിവന്നു ശേഷമുള്ളവരെ വിവരം അറിയിച്ചു. എന്നാൽ, അവരെയും ശിഷ്യന്മാർ വിശ്വസിച്ചില്ല.
MAR 16:14 പിന്നീട് ശിഷ്യന്മാർ പതിനൊന്നുപേരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു അവർക്കു പ്രത്യക്ഷനായി. താൻ ഉയിർത്തെഴുന്നേറ്റതിനുശേഷം തന്നെ കണ്ടവരുടെ വാക്കു വിശ്വസിക്കാതിരുന്നതുകൊണ്ട് അദ്ദേഹം അവരുടെ അവിശ്വാസത്തെയും ഹൃദയകാഠിന്യത്തെയും ശാസിച്ചു.
MAR 16:15 അദ്ദേഹം അവരോടു പറഞ്ഞു: “നിങ്ങൾ ലോകംമുഴുവനും പോയി സകലമാനവജാതിയോടും സുവിശേഷം പ്രസംഗിക്കുക.
MAR 16:16 വിശ്വസിക്കുകയും സ്നാനം സ്വീകരിക്കുകയും ചെയ്യുന്നവർ രക്ഷപ്രാപിക്കും; വിശ്വസിക്കാത്തവർ ശിക്ഷാവിധിയിൽ അകപ്പെടും.
MAR 16:17 വിശ്വസിക്കുന്നവർ ഇപ്പറയുന്ന അത്ഭുതങ്ങൾ പ്രവർത്തിക്കും: എന്റെ നാമത്തിൽ അവർ ഭൂതങ്ങളെ പുറത്താക്കും; പുതിയ ഭാഷകളിൽ സംസാരിക്കും;
MAR 16:18 പാമ്പുകളെ കൈകളിൽ എടുക്കും; മാരകമായ വിഷം കുടിച്ചാൽ അത് അവർക്കു ഹാനി വരുത്തുകയില്ല; അവർ രോഗികളുടെമേൽ കൈവെച്ചാൽ, അവർക്കു സൗഖ്യം വരും.”
MAR 16:19 കർത്താവായ യേശു അവരോടു സംസാരിച്ചതിനുശേഷം സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നു.
MAR 16:20 ശിഷ്യന്മാർ പോയി എല്ലായിടത്തും പ്രസംഗിച്ചു. കർത്താവ് അവരോടുകൂടെ പ്രവർത്തിക്കുകയും അത്ഭുതങ്ങളിലൂടെ അവരുടെ വചനം സത്യമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
LUK 1:1 ശ്രേഷ്ഠനായ തെയോഫിലോസേ, നമ്മുടെ മധ്യേ നിറവേറ്റപ്പെട്ട വസ്തുതകൾ—പ്രാരംഭംമുതൽതന്നെ ദൃക്‌സാക്ഷികളും തിരുവചനത്തിന്റെ ശുശ്രൂഷകന്മാരും ആയിരുന്നവർ നമുക്കു കൈമാറിത്തന്നിട്ടുള്ളതുപോലെ—ക്രോഡീകരിക്കുന്നതിന് പലരും പരിശ്രമിച്ചിട്ടുണ്ട്.
LUK 1:3 ആരംഭംമുതലുള്ള എല്ലാ വസ്തുതകളും ഞാൻ സസൂക്ഷ്മം പരിശോധിച്ചിട്ടുള്ളതുകൊണ്ട്, ക്രമീകൃതമായ ഒരു വിവരണം താങ്കൾക്കുവേണ്ടി എഴുതുന്നത് നല്ലതെന്നു തീരുമാനിച്ചു.
LUK 1:4 അങ്ങനെ, പഠിച്ചിട്ടുള്ള കാര്യങ്ങളുടെ നിജസ്ഥിതി താങ്കൾക്ക് ബോധ്യപ്പെടുകയും ചെയ്യും.
LUK 1:5 യെഹൂദ്യയിൽ ഹെരോദാരാജാവിന്റെ ഭരണകാലത്ത്, അബീയാവിന്റെ പൗരോഹിത്യവിഭാഗത്തിൽ, സെഖര്യാവ് എന്നു പേരുള്ള ഒരു പുരോഹിതൻ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്തും അഹരോന്യവംശജയായിരുന്നു.
LUK 1:6 അവരിരുവരും ദൈവത്തിനുമുമ്പാകെ നീതിനിഷ്ഠരും കർത്താവിന്റെ ഉത്തരവുകളും അനുഷ്ഠാനങ്ങളും അനുവർത്തിക്കുന്നതിൽ കുറ്റമറ്റവരുമായിരുന്നു.
LUK 1:7 എലിസബത്ത് വന്ധ്യയായിരുന്നതിനാൽ അവർക്ക് മക്കളുണ്ടായിരുന്നില്ല; അവരിരുവരും വയോധികരുമായിരുന്നു.
LUK 1:8 ഒരിക്കൽ സെഖര്യാവുൾപ്പെട്ട വിഭാഗം ദൈവസന്നിധിയിൽ പൗരോഹിത്യശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ,
LUK 1:9 കർത്താവിന്റെ ആലയത്തിൽ ചെന്ന് ധൂപം അർപ്പിക്കുന്നതിന് പൗരോഹിത്യാചാരപ്രകാരമുള്ള നറുക്കെടുപ്പിലൂടെ അദ്ദേഹം നിയുക്തനായി.
LUK 1:10 ധൂപം അർപ്പിക്കുന്ന സമയത്ത് സന്നിഹിതരായിരുന്ന ജനാവലി ആലയത്തിനുപുറത്ത് പ്രാർഥിക്കുകയായിരുന്നു.
LUK 1:11 അപ്പോൾ കർത്താവിന്റെ ഒരു ദൂതൻ ധൂപപീഠത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതായി സെഖര്യാവിന് പ്രത്യക്ഷനായി.
LUK 1:12 ദൂതനെ കണ്ടപ്പോൾ അദ്ദേഹം ഭയചകിതനായി, നടുങ്ങി.
LUK 1:13 അപ്പോൾ ദൂതൻ അദ്ദേഹത്തോട് പറഞ്ഞത്: “സെഖര്യാവേ, ഭയപ്പെടേണ്ട, ദൈവം നിന്റെ പ്രാർഥന കേട്ടിരിക്കുന്നു. നിന്റെ ഭാര്യ എലിസബത്ത് നിനക്ക് ഒരു മകനെ പ്രസവിക്കും, നീ അവന് യോഹന്നാൻ എന്നു നാമകരണം ചെയ്യണം.
LUK 1:14 അയാൾ നിനക്ക് ആനന്ദവും ആഹ്ലാദവും ആയിരിക്കും. അവന്റെ ജനനത്തിൽ അനേകർ ആനന്ദിക്കും.
LUK 1:15 കർത്താവിന്റെ ദൃഷ്ടിയിൽ അവൻ ശ്രേഷ്ഠൻ ആയിരിക്കും. വീഞ്ഞോ ഇതര ലഹരിപാനീയങ്ങളോ അവൻ ഒരിക്കലും പാനം ചെയ്യരുത്. തന്റെ ജനനത്തിന് മുമ്പുതന്നെ അവൻ പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ആയിരിക്കും.
LUK 1:16 ഇസ്രായേൽജനത്തിൽ അനേകരെ അവൻ തങ്ങളുടെ ദൈവമായ കർത്താവിലേക്ക് മടക്കിവരുത്തും.
LUK 1:17 പിതാക്കന്മാരുടെ ഹൃദയം മക്കളിലേക്കും അനുസരണകെട്ടവരെ നീതിനിഷ്ഠരുടെ വിവേകത്തിലേക്കും തിരിച്ചുകൊണ്ട്, കർത്താവിനുവേണ്ടി ഒരുങ്ങിയിരിക്കുന്ന ഒരു ജനത്തെ സജ്ജമാക്കുന്നതിനുവേണ്ടി അയാൾ ഏലിയാവിന്റെ ആത്മാവിലും ശക്തിയിലും കർത്താവിനുമുമ്പായി പോകും.”
LUK 1:18 സെഖര്യാവ് ദൂതനോട്, “ഇതെങ്ങനെ ഉറപ്പിക്കാൻ കഴിയും? ഞാൻ വൃദ്ധനും എന്റെ ഭാര്യ വയോധികയുമാണല്ലോ!” എന്നു പറഞ്ഞു.
LUK 1:19 അതിനു ദൂതൻ, “ദൈവസന്നിധിയിൽ ശുശ്രൂഷിക്കുന്ന ഗബ്രീയേലാണ് ഞാൻ, നിന്നോടു സംസാരിക്കാനും ഈ സുവാർത്ത നിന്നെ അറിയിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.
LUK 1:20 നിർദിഷ്ടസമയത്ത് നിറവേറാനിരിക്കുന്ന, എന്റെ വാക്കുകൾ വിശ്വസിക്കാതിരുന്നതുകൊണ്ട് ഇത് യാഥാർഥ്യമാകുന്ന ദിവസംവരെ നീ സംസാരിക്കാനാകാതെ ഊമയായിരിക്കും” എന്നു പറഞ്ഞു.
LUK 1:21 ഈ സമയം സെഖര്യാവിനെ കാത്തിരുന്ന ജനം അദ്ദേഹം ദൈവാലയത്തിൽനിന്ന് പുറത്തുവരാൻ ഇത്രയേറെ താമസിച്ചതിൽ ആശ്ചര്യപ്പെട്ടു.
LUK 1:22 പുറത്തുവന്നപ്പോൾ അദ്ദേഹത്തിന് അവരോടു സംസാരിക്കാൻ കഴിഞ്ഞില്ല. സംസാരിക്കാനാകാതെ ആംഗ്യം കാണിച്ചുകൊണ്ടിരുന്നതിൽനിന്ന്, അദ്ദേഹത്തിന് ദൈവാലയത്തിൽവെച്ച് ഒരു ദർശനമുണ്ടായെന്ന് അവർ മനസ്സിലാക്കി.
LUK 1:23 അദ്ദേഹം പൗരോഹിത്യശുശ്രൂഷയ്ക്കു നിയോഗിക്കപ്പെട്ട ദിവസങ്ങൾ പൂർത്തിയാക്കിയിട്ട് ഭവനത്തിലേക്കു മടങ്ങി.
LUK 1:24 ഈ സംഭവത്തിനുശേഷം, അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഗർഭവതിയായി; അവൾ അഞ്ചുമാസം ഭവനത്തിനു പുറത്തിറങ്ങാതെ താമസിച്ചു.
LUK 1:25 “കർത്താവ് എനിക്കു നന്മ ചെയ്തിരിക്കുന്നു. ജനമധ്യേ എനിക്കുണ്ടായിരുന്ന നിന്ദ നീക്കിക്കളയാൻ ഇപ്പോൾ അവിടന്ന് പ്രസാദിച്ചിരിക്കുന്നു,” എന്ന് അവൾ പറഞ്ഞു.
LUK 1:26 എലിസബത്തിന്റെ ഗർഭധാരണത്തിന്റെ ആറാംമാസത്തിൽ ദൈവം ഗബ്രീയേൽ ദൂതനെ ഗലീലാപ്രവിശ്യയിലെ ഒരു പട്ടണമായ നസറെത്തിൽ,
LUK 1:27 ദാവീദുവംശജനായ യോസേഫ് എന്ന പുരുഷനു വിവാഹനിശ്ചയം ചെയ്യപ്പെട്ടിരുന്ന ഒരു കന്യകയുടെ അടുക്കൽ അയച്ചു. ആ കന്യകയുടെ പേര് മറിയ എന്നായിരുന്നു.
LUK 1:28 ദൂതൻ അവളുടെ അടുക്കൽ ചെന്ന്, “കൃപലഭിച്ചവളേ, നിനക്കു വന്ദനം; കർത്താവ് നിന്നോടുകൂടെയുണ്ട്” എന്നു പറഞ്ഞു.
LUK 1:29 ദൂതന്റെ വാക്കുകൾ കേട്ട് മറിയ അന്തംവിട്ടുനിന്നു; ഇത് എന്തൊരു അഭിവാദനം എന്ന് അവൾ ചിന്തിച്ചു.
LUK 1:30 എന്നാൽ ദൂതൻ അവളോട്, “മറിയേ, ഭയപ്പെടേണ്ട; നിനക്കു ദൈവത്തിന്റെ കൃപ ലഭിച്ചിരിക്കുന്നു.
LUK 1:31 നീ ഗർഭവതിയായി ഒരു മകനെ പ്രസവിക്കും. നീ ആ ശിശുവിന് യേശു എന്നു നാമകരണം ചെയ്യണം.
LUK 1:32 അവിടന്ന് മഹാനാകും; പരമോന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവിടത്തെ പിതാവായ ദാവീദിന്റെ സിംഹാസനം കർത്താവായ ദൈവം അവിടത്തേക്ക് നൽകും.
LUK 1:33 അവിടന്ന് യാക്കോബ് വംശത്തിന് എന്നേക്കും രാജാവായിരിക്കും; അവിടത്തെ രാജ്യത്തിന് ഒരിക്കലും അവസാനമുണ്ടാകുകയില്ല” എന്നു പറഞ്ഞു.
LUK 1:34 അപ്പോൾ മറിയ ദൂതനോട്, “ഇതെങ്ങനെ സംഭവിക്കും? ഞാനൊരു കന്യകയാണല്ലോ” എന്നു പറഞ്ഞു.
LUK 1:35 അതിന് ദൂതൻ, “പരിശുദ്ധാത്മാവ് നിന്റെമേൽ വരും; പരമോന്നതന്റെ ശക്തി നിന്മേൽ ആവസിക്കും. അതുകൊണ്ട് ജനിക്കാനിരിക്കുന്ന വിശുദ്ധശിശു ദൈവപുത്രൻ എന്നു വിളിക്കപ്പെടും.
LUK 1:36 നിന്റെ ബന്ധുവായ എലിസബത്ത് അവളുടെ വാർധക്യത്തിൽ ഒരു പുത്രന് ജന്മം നൽകാൻപോകുന്നു; വന്ധ്യയെന്നു പറഞ്ഞിരുന്നവൾക്ക് ഇത് ആറാംമാസം.
LUK 1:37 ദൈവത്തിന്റെ അരുളപ്പാടുകളൊന്നും അസാധ്യമാകുകയില്ലല്ലോ” എന്ന് ഉത്തരം പറഞ്ഞു.
LUK 1:38 “ഇതാ, ഞാൻ കർത്താവിന്റെ ദാസി; നീ പറഞ്ഞതുപോലെ എനിക്കു സംഭവിക്കട്ടെ” മറിയ പ്രതിവചിച്ചു. ദൂതൻ അവളെ വിട്ടുപോയി.
LUK 1:39 ചില ദിവസത്തിനുശേഷം മറിയ എഴുന്നേറ്റ് യെഹൂദ്യപ്രവിശ്യയിലെ മലനിരയിലുള്ള ഒരു പട്ടണത്തിലേക്കു തിടുക്കത്തിൽ യാത്രപുറപ്പെട്ടു.
LUK 1:40 അവിടെ അവൾ സെഖര്യാവിന്റെ ഭവനത്തിൽ ചെന്നു. അവൾ എലിസബത്തിനെ വന്ദിച്ചു.
LUK 1:41 മറിയയുടെ വന്ദനം എലിസബത്ത് കേട്ടപ്പോൾ ഗർഭസ്ഥശിശു അവളുടെ ഉദരത്തിൽ തുള്ളിച്ചാടി; എലിസബത്ത് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി,
LUK 1:42 ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്: “നീ സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവൾ; നിനക്കു ജനിക്കുന്ന ശിശുവും അനുഗ്രഹിക്കപ്പെട്ടവൻ!
LUK 1:43 എന്റെ കർത്താവിന്റെ മാതാവ് എന്നെ സന്ദർശിക്കാൻ തക്ക കൃപ എനിക്കു ലഭിച്ചത് എങ്ങനെ?
LUK 1:44 നിന്റെ വന്ദനവചസ്സുകൾ എന്റെ കാതുകളിൽ പതിച്ചമാത്രയിൽത്തന്നെ ശിശു എന്റെ ഉദരത്തിൽ ആനന്ദിച്ചു തുള്ളിച്ചാടി.
LUK 1:45 കർത്താവ് അരുളിച്ചെയ്തത് നിറവേറുമെന്ന് വിശ്വസിച്ച നീ അനുഗൃഹീത!”
LUK 1:46 ഇതിന് മറിയ പ്രതിവചിച്ചത്: “എന്റെ ഉള്ളം കർത്താവിനെ പുകഴ്ത്തുന്നു;
LUK 1:47 എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തിൽ ആനന്ദിക്കുന്നു.
LUK 1:48 അവിടന്ന് തന്റെ ദാസിയുടെ ദൈന്യത്തെ പരിഗണിച്ചല്ലോ; ഇപ്പോൾമുതൽ എല്ലാ തലമുറകളും എന്നെ അനുഗ്രഹിക്കപ്പെട്ടവൾ എന്നു വാഴ്ത്തും.
LUK 1:49 സർവശക്തൻ എനിക്കുവേണ്ടി വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു; പരിശുദ്ധമല്ലോ അവിടത്തെ നാമം.
LUK 1:50 അവിടത്തെ ഭക്തർക്ക് കരുണ തലമുറതലമുറവരെ നിലനിൽക്കും.
LUK 1:51 തന്റെ ഭുജത്താൽ അവിടന്നു വൻകാര്യങ്ങൾ പ്രവർത്തിച്ചിരിക്കുന്നു; അന്തരംഗങ്ങളിൽ അഹങ്കരിക്കുന്നവരെ അവിടന്നു ചിതറിച്ചിരിക്കുന്നു.
LUK 1:52 അധിപതികളെ സിംഹാസനങ്ങളിൽനിന്ന് ഇറക്കി, നമ്രഹൃദയരെ ഉയർത്തിയിരിക്കുന്നു.
LUK 1:53 വിശപ്പുള്ളവരെ നന്മകളാൽ നിറച്ചും ധനികരെ വെറുംകൈയോടെ അയച്ചും;
LUK 1:54 അബ്രാഹാമിനോടും അദ്ദേഹത്തിന്റെ അനന്തരാവകാശികളോടും അനന്തമായി കരുണ കാണിക്കുമെന്ന വാഗ്ദാനം വിസ്മരിക്കാതെ, അവിടന്ന് നമ്മുടെ പൂർവികരോട് വാഗ്ദത്തം ചെയ്തതുപോലെതന്നെ തന്റെ ദാസനായ ഇസ്രായേലിനെ സഹായിച്ചുമിരിക്കുന്നു!”
LUK 1:56 മറിയ ഏകദേശം മൂന്നുമാസം എലിസബത്തിനോടുകൂടെ താമസിച്ചതിനുശേഷം സ്വഭവനത്തിലേക്കു തിരികെപ്പോയി.
LUK 1:57 പ്രസവകാലം തികഞ്ഞപ്പോൾ എലിസബത്ത് ഒരു മകനു ജന്മംനൽകി.
LUK 1:58 കർത്താവ് അവളോടു മഹാകരുണ കാണിച്ചെന്നു കേട്ട് അവളുടെ അയൽക്കാരും ബന്ധുക്കളും അവളുടെ ആനന്ദത്തിൽ പങ്കുചേർന്നു.
LUK 1:59 എട്ടാംദിവസം ശിശുവിനെ പരിച്ഛേദനകർമം ചെയ്യിക്കുന്നതിനായി അവർ ഒത്തുചേർന്നു; അവർ ശിശുവിന് പിതാവിന്റെ പേരുപോലെതന്നെ സെഖര്യാവ് എന്നു നാമകരണംചെയ്യാൻ തുനിഞ്ഞു.
LUK 1:60 എന്നാൽ ശിശുവിന്റെ അമ്മ “അങ്ങനെയല്ല, അവനെ യോഹന്നാൻ എന്നാണ് വിളിക്കേണ്ടത്,” എന്നു പറഞ്ഞു.
LUK 1:61 വന്നുകൂടിയവർ അതിന് “ഈ പേരുള്ള ആരുംതന്നെ നിന്റെ ബന്ധുക്കളുടെ കൂട്ടത്തിൽ ഇല്ലല്ലോ,” എന്ന് എലിസബത്തിനോട് പറഞ്ഞു.
LUK 1:62 അവർ പിന്നെ, ശിശുവിന്റെ പിതാവിനോട് അവന് എന്തു പേരിടാനാണ് ആഗ്രഹിക്കുന്നതെന്ന് ആംഗ്യംകാട്ടി ചോദിച്ചു.
LUK 1:63 സെഖര്യാവ് ഒരു എഴുത്തുപലക ആവശ്യപ്പെട്ടു. “അവന്റെ പേര് യോഹന്നാൻ,” എന്ന് അദ്ദേഹം എഴുതി; എല്ലാവരും വിസ്മയിച്ചു.
LUK 1:64 പെട്ടെന്ന് അദ്ദേഹത്തിന്റെ വായ് തുറന്നു; നാവിന്റെ കെട്ടഴിഞ്ഞു, ദൈവത്തെ സ്തുതിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി.
LUK 1:65 ഈ സംഭവം അയൽവാസികളിൽ ഭയമുളവാക്കി. യെഹൂദ്യപ്രവിശ്യയിലെ മലനാടുകളിലെല്ലാം ഇതൊരു ചർച്ചാവിഷയമായി.
LUK 1:66 കേട്ടവർ കേട്ടവർ അതേപ്പറ്റി അത്ഭുതപ്പെട്ടുകൊണ്ട്, “ഈ ശിശു ആരാകും?” എന്നു പരസ്പരം ചോദിക്കാൻ തുടങ്ങി. കർത്താവിന്റെ കരം യോഹന്നാനോടുകൂടെ ഉണ്ടായിരുന്നു.
LUK 1:67 യോഹന്നാന്റെ പിതാവായ സെഖര്യാവ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ഇപ്രകാരം പ്രവചിച്ചു:
LUK 1:68 “ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവൻ; അവിടന്ന് തന്റെ ജനത്തെ സന്ദർശിച്ച് വിമുക്തരാക്കിയിരിക്കുന്നു.
LUK 1:69 ദൈവം പുരാതനകാലത്ത് അവിടത്തെ വിശുദ്ധപ്രവാചകന്മാരിലൂടെ അരുളിച്ചെയ്തിരുന്നതുപോലെതന്നെ,
LUK 1:70 തന്റെ ദാസനായ ദാവീദുരാജാവിന്റെ വംശത്തിൽനിന്നുതന്നെ; സർവശക്തനായ ഒരു രക്ഷകനെ നമുക്കായി അയച്ചിരിക്കുന്നു.
LUK 1:71 ഇത് നമ്മുടെ ശത്രുക്കളിൽനിന്നും നമ്മെ വെറുക്കുന്ന എല്ലാവരുടെയും കൈയിൽനിന്നും നമ്മെ രക്ഷിക്കേണ്ടതിനും
LUK 1:72 നമ്മുടെ പൂർവികരോടു കരുണ കാണിക്കേണ്ടതിനും
LUK 1:73 നമ്മുടെ പിതാവായ അബ്രാഹാമിനോടു ശപഥംചെയ്ത വിശുദ്ധ ഉടമ്പടി ഓർക്കേണ്ടതിനും
LUK 1:74 ശത്രുക്കളുടെ കൈയിൽനിന്ന് നമ്മെ സ്വതന്ത്രരാക്കേണ്ടതിനും
LUK 1:75 തിരുസന്നിധിയിൽ വിശുദ്ധിയോടും നീതിനിഷ്ഠയോടുംകൂടെ നമ്മുടെ ആയുസ്സുമുഴുവനും ഭയംകൂടാതെ നാം അവിടത്തെ സേവിക്കേണ്ടതിനുംകൂടിയാണ്!
LUK 1:76 “നീയോ എന്റെ മകനേ, പരമോന്നതന്റെ പ്രവാചകൻ എന്നു വിളിക്കപ്പെടും. കർത്താവിനുവേണ്ടി വഴിയൊരുക്കാൻ, നമ്മുടെ ദൈവത്തിന്റെ കരുണാതിരേകത്താൽ തന്റെ ജനത്തിനു പാപമോചനത്തിലൂടെ രക്ഷയുടെ പരിജ്ഞാനം നൽകാൻ, നീ കർത്താവിനുമുമ്പായി നടക്കും.
LUK 1:78 അന്ധതമസ്സിലും മരണനിഴലിലും കഴിയുന്നവരുടെമേൽ പ്രകാശിക്കുന്നതിനും നമ്മുടെ കാലുകളെ സമാധാനപാതയിൽ നയിക്കുന്നതിനും
LUK 1:79 അവിടത്തെ കരുണാധിക്യത്താൽ, ഉദയസൂര്യൻ സ്വർഗത്തിൽനിന്ന് നമ്മെ സന്ദർശിക്കും.”
LUK 1:80 ശിശുവായ യോഹന്നാൻ വളർന്നു, ആത്മാവിൽ ശക്തിപ്പെട്ടു: ഇസ്രായേലിലെ തന്റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതുവരെ അദ്ദേഹം മരുഭൂമിയിൽ താമസിച്ചു.
LUK 2:1 ആ കാലത്ത് റോമാ ചക്രവർത്തി അഗസ്തോസ് കൈസർ തന്റെ സാമ്രാജ്യത്തിലുള്ള എല്ലാവരുടെയും ജനസംഖ്യാനിർണയത്തിനായുള്ള ആജ്ഞ പുറപ്പെടുവിച്ചു.
LUK 2:2 —ഈ ഒന്നാമത്തെ ജനസംഖ്യാനിർണയം നടന്നത് സിറിയാപ്രവിശ്യയിലെ ഭരണാധികാരിയായി ക്വിറിനിയൂസ് വാഴുമ്പോഴാണ്—
LUK 2:3 അങ്ങനെ എല്ലാവരും തങ്ങളുടെ പേരെഴുതിക്കുന്നതിന് അവരവരുടെ പട്ടണത്തിലേക്കു യാത്രയായി.
LUK 2:4 അങ്ങനെ യോസേഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും ഉള്ളവനായതിനാൽ ഗലീലാപ്രവിശ്യയിലെ നസറെത്ത് എന്ന പട്ടണത്തിൽനിന്ന് യെഹൂദ്യപ്രവിശ്യയിലെ ബേത്ലഹേം എന്ന ദാവീദിന്റെ പട്ടണത്തിലേക്കു യാത്രതിരിച്ചു.
LUK 2:5 തന്റെ പ്രതിശ്രുതവധുവും ഗർഭിണിയുമായ മറിയയോടൊപ്പമാണ് പേരുചേർക്കുന്നതിനായി അദ്ദേഹം അവിടേക്കു പോയത്.
LUK 2:6 അവർ ബേത്ലഹേമിൽ ആയിരിക്കുമ്പോൾ മറിയയ്ക്ക് പ്രസവത്തിനുള്ള സമയം തികഞ്ഞു.
LUK 2:7 മറിയ തന്റെ ആദ്യജാതനായ പുത്രന് ജന്മംനൽകി, അവൾ ശിശുവിനെ ശീലകളിൽ പൊതിഞ്ഞ്, കന്നുകാലികൾക്ക് പുല്ല് കൊടുക്കുന്ന ഒരു തൊട്ടിയിൽ കിടത്തി; കാരണം, അവർക്കവിടെ ഒരു മുറിയും ലഭ്യമായില്ല.
LUK 2:8 അന്നുരാത്രിയിൽ ആ പ്രദേശത്ത് ആട്ടിൻപറ്റത്തിന് കാവലായി മേച്ചിൽപ്പുറത്ത് താമസിച്ചിരുന്ന ഇടയന്മാർക്ക്
LUK 2:9 കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി. കർത്താവിന്റെ പ്രഭ അവർക്കുചുറ്റും തിളങ്ങി, അവർ വളരെ ഭയവിഹ്വലരായിത്തീർന്നു.
LUK 2:10 അപ്പോൾ ദൂതൻ അവരോടറിയിച്ചത്, “ഭയപ്പെടേണ്ട! സകലജനത്തിനും മഹാ ആനന്ദംനൽകുന്ന സുവാർത്ത ഇതാ ഞാൻ നിങ്ങളെ അറിയിക്കുന്നു.
LUK 2:11 ഇന്നേദിവസം ക്രിസ്തുവെന്ന കർത്താവായ രക്ഷകൻ ദാവീദിന്റെ പട്ടണത്തിൽ നിങ്ങൾക്കുവേണ്ടി ജനിച്ചിരിക്കുന്നു.
LUK 2:12 നിങ്ങൾക്കുള്ള ചിഹ്നമോ: ശീലകളിൽ പൊതിഞ്ഞ്, പുൽത്തൊട്ടിയിൽ കിടക്കുന്ന ഒരു ശിശുവിനെ നിങ്ങൾ കാണും.”
LUK 2:13 ഇതു പറഞ്ഞമാത്രയിൽത്തന്നെ സ്വർഗീയസൈന്യത്തിന്റെ വലിയൊരു സംഘം ആ ദൂതനോടുചേർന്നു ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട്,
LUK 2:14 “പരമോന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം” എന്ന് ആലപിച്ചു.
LUK 2:15 ദൂതന്മാർ അവരെവിട്ടു സ്വർഗത്തിലേക്കു മടങ്ങിയശേഷം, “നമുക്കു ബേത്ലഹേമിൽ ചെന്ന് അവിടെ കർത്താവ് നമ്മെ അറിയിച്ച ഈ സംഭവം കാണാം” എന്ന് ആട്ടിടയന്മാർ പരസ്പരം പറഞ്ഞു.
LUK 2:16 അവർ വളരെവേഗത്തിൽ യാത്രയായി, അവിടെച്ചെന്ന് മറിയയെയും യോസേഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന ശിശുവിനെയും കണ്ടു.
LUK 2:17 അവരെക്കണ്ടതിനുശേഷം, ഈ ശിശുവിനെക്കുറിച്ചു ദൈവദൂതൻ തങ്ങളോട് അറിയിച്ചിരുന്ന കാര്യങ്ങളെല്ലാം ആട്ടിടയന്മാർ പരസ്യമാക്കി.
LUK 2:18 ആട്ടിടയന്മാർ അറിയിച്ച വാർത്ത കേട്ട എല്ലാവരും ആശ്ചര്യഭരിതരായി.
LUK 2:19 എന്നാൽ, മറിയ ഇവയെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച് വിചിന്തനംചെയ്തുകൊണ്ടിരുന്നു.
LUK 2:20 തങ്ങളെ അറിയിച്ചിരുന്നതുപോലെതന്നെ കേൾക്കുകയും കാണുകയുംചെയ്ത സകലകാര്യങ്ങൾക്കായും ദൈവത്തെ മഹത്ത്വപ്പെടുത്തുകയും പുകഴ്ത്തുകയും ചെയ്തുകൊണ്ട് ആട്ടിടയന്മാർ തിരികെപ്പോയി.
LUK 2:21 എട്ടുദിവസം പൂർത്തിയായപ്പോൾ, യേശുവിന്റെ പരിച്ഛേദനാസമയത്ത്, ശിശു ഗർഭത്തിലുരുവാകുംമുമ്പ് ദൈവദൂതൻ നിർദേശിച്ചിരുന്നതുപോലെ “യേശു” എന്ന് അവനു പേരിട്ടു.
LUK 2:22 മോശയുടെ ന്യായപ്രമാണം അനുസരിച്ച് മറിയയ്ക്ക് ശുദ്ധീകരണയാഗത്തിനുള്ള ദിവസമടുത്തപ്പോൾ, യോസേഫും മറിയയും യേശുവിനെ കർത്താവിനു സമർപ്പിക്കേണ്ടതിനായി ജെറുശലേമിലേക്കു കൊണ്ടുപോയി.
LUK 2:23 “ആദ്യം ജനിക്കുന്ന ആൺകുട്ടി കർത്താവിന് വിശുദ്ധീകരിക്കപ്പെടണം,” എന്നു കർത്താവിന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതനുസരിച്ചും
LUK 2:24 “ഒരു ജോടി കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം കഴിക്കേണ്ടതാകുന്നു,” എന്ന് കർത്താവിന്റെ ന്യായപ്രമാണത്തിൽ കൽപ്പിച്ചിരിക്കുന്നത് അനുഷ്ഠിക്കുന്നതിനുമാണ് അവർ പോയത്.
LUK 2:25 അക്കാലത്ത്, ജെറുശലേമിൽ നീതിനിഷ്ഠനും ദൈവഭക്തനുമായ ശിമയോൻ എന്നു പേരുള്ള ഒരു മനുഷ്യൻ ഇസ്രായേലിന് സാന്ത്വനംനൽകുന്ന മശിഹായുടെ വരവിനായി കാത്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെമേൽ പരിശുദ്ധാത്മാവ് ഉണ്ടായിരുന്നു.
LUK 2:26 കർത്താവിന്റെ ക്രിസ്തുവിനെ കാണുന്നതിനുമുമ്പ് മരിക്കുകയില്ല എന്നു പരിശുദ്ധാത്മാവിനാൽ അദ്ദേഹത്തിന് അരുളപ്പാട് ലഭിച്ചിരുന്നു.
LUK 2:27 ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരിക്കുന്നത് നിർവഹിക്കാൻ യേശു എന്ന പൈതലിനെ മാതാപിതാക്കൾ കൊണ്ടുവന്നപ്പോൾ, ശിമയോൻ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവാലയാങ്കണത്തിലേക്കു ചെന്നു.
LUK 2:28 അദ്ദേഹം ശിശുവിനെ കൈയിൽ എടുത്ത് ദൈവത്തെ സ്തുതിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
LUK 2:29 “സർവോന്നതനായ നാഥാ, അവിടന്നു വാഗ്ദാനംചെയ്തിരുന്നതുപോലെ, ഇപ്പോൾ അവിടത്തെ ദാസനെ സമാധാനത്തോടെ വിശ്രമിക്കാൻ അനുവദിച്ചാലും.
LUK 2:30 അവിടന്ന് സകലജനങ്ങളുടെയും മുമ്പാകെ ഒരുക്കിയിരിക്കുന്ന രക്ഷയെ എന്റെ കണ്ണ് കണ്ടിരിക്കുന്നു! ഈ രക്ഷ, സർവജനതകൾക്കും വെളിപ്പെടാനുള്ള പ്രകാശവും അവിടത്തെ ജനമായ ഇസ്രായേലിന്റെ മഹത്ത്വവുമാണല്ലോ.”
LUK 2:33 ശിശുവിനെക്കുറിച്ച് ശിമയോൻ ഇങ്ങനെ പറയുന്നതുകേട്ട് അവന്റെ മാതാപിതാക്കൾ വിസ്മയിച്ചു.
LUK 2:34 പിന്നെ ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് യേശുവിന്റെ അമ്മയായ മറിയയോട്, “ഈ ശിശു ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും ഉയർച്ചയ്ക്കും നിദാനമാകേണ്ടതിനും
LUK 2:35 അനേകരുടെ ശത്രുതയ്ക്ക് പാത്രമായിത്തീർന്ന് അവരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടുത്തുന്ന ഒരു ചിഹ്നമായിരിക്കേണ്ടതിനും നിയോഗിക്കപ്പെട്ടിരിക്കുന്നു. നിന്റെ സ്വന്തം പ്രാണനിലൂടെയും ഒരു വാൾ തുളച്ചുകയറും” എന്നു പറഞ്ഞു.
LUK 2:36 ആശേർ ഗോത്രത്തിൽപ്പെട്ട ഫനൂവേലിന്റെ മകൾ ഹന്നാ എന്ന വളരെ വയസ്സുചെന്ന ഒരു പ്രവാചിക ഉണ്ടായിരുന്നു. അവർ വിവാഹംകഴിഞ്ഞ് ഏഴുവർഷം കുടുംബജീവിതം നയിച്ചശേഷം
LUK 2:37 വിധവയായി. അവർക്കപ്പോൾ എൺപത്തിനാല് വയസ്സായിരുന്നു. ആ വയോധിക ഒരിക്കലും ദൈവാലയം വിട്ടുപോകാതെ, ഉപവസിച്ചും പ്രാർഥിച്ചുംകൊണ്ടു രാപകൽ ദൈവത്തെ ആരാധിച്ചു സമയം ചെലവഴിച്ചു.
LUK 2:38 ശിമയോൻ സംസാരിക്കുമ്പോൾ ഹന്നാ അവരുടെ അടുക്കൽച്ചെന്ന്, ദൈവത്തെ സ്തുതിച്ച്, ജെറുശലേമിന്റെ വീണ്ടെടുപ്പു പ്രതീക്ഷിച്ചിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു പ്രസ്താവിച്ചു.
LUK 2:39 കർത്താവിന്റെ ന്യായപ്രമാണത്തിൽ നിഷ്കർഷിച്ചിരുന്നതെല്ലാം നിർവഹിച്ചശേഷം യോസേഫും മറിയയും ഗലീലാപ്രവിശ്യയിലെ തങ്ങളുടെ സ്വന്തം പട്ടണമായ നസറെത്തിലേക്കു മടങ്ങിപ്പോയി.
LUK 2:40 പൈതൽ വളർന്നു ശക്തനായി; ജ്ഞാനത്താൽ നിറഞ്ഞു; ദൈവകൃപയും ആ ശിശുവിന്റെമേൽ ഉണ്ടായിരുന്നു.
LUK 2:41 അവന്റെ മാതാപിതാക്കൾ വർഷംതോറും പെസഹാപ്പെരുന്നാളിന് ജെറുശലേമിലേക്കു പോകുക പതിവായിരുന്നു.
LUK 2:42 യേശുവിനു പന്ത്രണ്ട് വയസ്സായപ്പോൾ അവർ പതിവുപോലെ പെരുന്നാളിനു പോയി.
LUK 2:43 പെരുന്നാളിനുശേഷം മാതാപിതാക്കൾ വീട്ടിലേക്കു മടങ്ങുമ്പോൾ ബാലനായ യേശു ജെറുശലേമിൽത്തന്നെ തങ്ങി; എന്നാൽ അവർ അതറിഞ്ഞില്ല.
LUK 2:44 യേശു തങ്ങളുടെ കൂട്ടത്തിൽ ഉണ്ടെന്നു കരുതി അവർ ഒരു ദിവസത്തെ വഴി പിന്നിട്ടു. പിന്നെ ബന്ധുക്കളുടെയും മിത്രങ്ങളുടെയും ഇടയിൽ അവനെ അന്വേഷിക്കാൻ തുടങ്ങി.
LUK 2:45 കാണാതായപ്പോൾ ബാലനെ തെരയാൻ അവർ ജെറുശലേമിലേക്കു തിരികെപ്പോയി.
LUK 2:46 മൂന്ന് ദിവസത്തിനുശേഷം അവർ യേശുവിനെ ദൈവാലയാങ്കണത്തിൽ കണ്ടെത്തി; യേശു ഉപദേഷ്ടാക്കന്മാരുടെ നടുവിൽ ഇരുന്ന് അവരുടെ ഉപദേശം ശ്രദ്ധിക്കുകയും അവരോടു ചോദ്യങ്ങൾ ചോദിക്കുകയും ചെയ്യുകയായിരുന്നു.
LUK 2:47 യേശുവിന്റെ വചസ്സുകൾ കേട്ട എല്ലാവരും അദ്ദേഹത്തിന്റെ ജ്ഞാനത്തിലും യേശു നൽകിയ മറുപടികളിലും വിസ്മയിച്ചു.
LUK 2:48 യേശുവിനെ കണ്ടപ്പോൾ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. മാതാവ് അവനോട്, “മകനേ, ഞങ്ങളോട് നീ എന്തിനിങ്ങനെ ചെയ്തു? നിന്റെ പിതാവും ഞാനും എത്ര ഉത്കണ്ഠയോടെ നിന്നെ തെരയുകയായിരുന്നു എന്നറിയാമോ?” എന്നു ചോദിച്ചു.
LUK 2:49 യേശു അവരോട്, “നിങ്ങൾ എന്നെ തെരഞ്ഞതെന്തിന്? എന്റെ പിതാവിന്റെ ഭവനത്തിൽ ഞാൻ ഇരിക്കേണ്ടതാണെന്ന് നിങ്ങൾക്കറിയില്ലേ?” എന്നു പ്രതിവചിച്ചു.
LUK 2:50 യേശു പറഞ്ഞതിന്റെ അർഥം അവർ ഗ്രഹിച്ചില്ല.
LUK 2:51 അതിനുശേഷം യേശു അവരോടുകൂടെ നസറെത്തിലേക്കുപോയി അവർക്ക് അനുസരണയുള്ളവനായി കഴിഞ്ഞു. അവന്റെ മാതാവ് ഈ കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു.
LUK 2:52 യേശുവോ, ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രസാദത്തിലും മുന്നേറിക്കൊണ്ടിരുന്നു.
LUK 3:1 റോമാ ചക്രവർത്തി, തീബെര്യൊസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാംവർഷത്തിൽ, പൊന്തിയോസ് പീലാത്തോസ് യെഹൂദ്യപ്രവിശ്യയിലെ ഭരണാധികാരിയും ഹെരോദാവ് ഗലീലാപ്രവിശ്യയിലും അദ്ദേഹത്തിന്റെ സഹോദരൻ ഫിലിപ്പൊസ് ഇതൂര്യ, ത്രഖോനിത്തി എന്നീ പ്രദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും ഭരിച്ചുകൊണ്ടിരുന്നു.
LUK 3:2 ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായിരുന്ന ഈ സമയത്ത്, സെഖര്യാവിന്റെ മകനായ യോഹന്നാന് മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.
LUK 3:3 അദ്ദേഹം യോർദാൻനദിക്ക് അടുത്തുള്ള ഗ്രാമങ്ങളിലെല്ലാം ചെന്ന്, ഗ്രാമവാസികൾ അവരുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവയുടെ മോചനത്തിനായി ദൈവത്തിലേക്കു തിരിയണം എന്നും; ഇതിന്റെ തെളിവിനായി സ്നാനം സ്വീകരിക്കണം എന്നും പ്രസംഗിച്ചു:
LUK 3:4 “മരുഭൂമിയിൽ വിളംബരംചെയ്യുന്നവന്റെ ശബ്ദം! ‘കർത്താവിന്റെ വഴിയൊരുക്കുക; അവിടത്തേക്കുവേണ്ടി പാത നേരേയാക്കുക!
LUK 3:5 എല്ലാ താഴ്വരകളും നികത്തപ്പെടും. എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും. വളഞ്ഞവഴികൾ നേരേയാക്കുകയും ദുർഘടപാതകൾ സുഗമമാക്കുകയും ചെയ്യും.
LUK 3:6 എല്ലാ മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണും’ ” എന്നിങ്ങനെ യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെതന്നെ.
LUK 3:7 തന്നിൽനിന്ന് സ്നാനം സ്വീകരിക്കാൻ വന്ന ജനസഞ്ചയത്തോട് യോഹന്നാൻ വിളിച്ചുപറഞ്ഞു, “അണലിക്കുഞ്ഞുങ്ങളേ! വരാൻപോകുന്ന ക്രോധത്തിൽനിന്ന് ഒഴിഞ്ഞുമാറാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നതാരാണ്?
LUK 3:8 മാനസാന്തരത്തിന് അനുയോജ്യമായ ഫലം പുറപ്പെടുവിക്കുക. ‘ഞങ്ങൾക്കു പിതാവായി അബ്രാഹാം ഉണ്ട്’ എന്നു സ്വയം പുകഴാമെന്നു കരുതേണ്ട. കാരണം ഞാൻ നിങ്ങളോടു പറയുന്നു: ഈ കല്ലുകളിൽനിന്ന് അബ്രാഹാമിനുവേണ്ടി മക്കളെ ഉളവാക്കാൻ ദൈവത്തിനു കഴിയും.
LUK 3:9 ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ തായ്‌വേരിൽ കോടാലി വെച്ചിരിക്കുന്നു; സത്ഫലം പുറപ്പെടുവിക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിഞ്ഞുകളയും.”
LUK 3:10 അപ്പോൾ ജനമെല്ലാം ഏകസ്വരത്തിൽ, “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
LUK 3:11 അതിനു യോഹന്നാൻ, “രണ്ട് ഉടുപ്പുള്ളയാൾ ഉടുപ്പൊന്നും ഇല്ലാത്തയാൾക്ക് ഒരുടുപ്പ് കൊടുക്കട്ടെ; ഭക്ഷണമുള്ള വ്യക്തിയും അങ്ങനെതന്നെ ചെയ്യട്ടെ” എന്ന് ഉത്തരം പറഞ്ഞു.
LUK 3:12 നികുതിപിരിവുകാരും സ്നാനം സ്വീകരിക്കാൻ വന്നു. “ഗുരോ, ഞങ്ങൾ എന്തു ചെയ്യണം?” എന്ന് അവർ ചോദിച്ചു.
LUK 3:13 “നിങ്ങൾക്കു കൽപ്പന കിട്ടിയിട്ടുള്ളതിൽ അധികമായ നികുതി നിങ്ങൾ ചുമത്തരുത്,” എന്ന് അദ്ദേഹം അവരോടു പ്രതിവചിച്ചു.
LUK 3:14 അപ്പോൾ ചില സൈനികർ അദ്ദേഹത്തോട്, “എന്താണ് ഞങ്ങൾ ചെയ്യേണ്ടത്?” എന്നു ചോദിച്ചു. “ബലം പ്രയോഗിച്ചു പണം വാങ്ങുകയോ ജനങ്ങളുടെമേൽ വ്യാജമായി കുറ്റം ചുമത്തുകയോ ചെയ്യരുത്; നിങ്ങളുടെ ശമ്പളംകൊണ്ടു തൃപ്തിപ്പെടുക,” എന്ന് ഉത്തരം പറഞ്ഞു.
LUK 3:15 തങ്ങൾ ഉൽക്കടവാഞ്ഛയോടെ കാത്തിരുന്ന ക്രിസ്തു ഈ യോഹന്നാൻതന്നെ ആയിരിക്കുകയില്ലേ? എന്ന് ജനം ഹൃദയത്തിൽ ചിന്തിച്ചുകൊണ്ടിരുന്നു.
LUK 3:16 അവർക്കെല്ലാവർക്കും മറുപടിയായി യോഹന്നാൻ പറഞ്ഞത്: “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു. എന്നാൽ എന്നെക്കാൾ ശ്രേഷ്ഠനായ ഒരാൾ എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല. അദ്ദേഹം നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ടും അഗ്നികൊണ്ടും സ്നാനം നൽകും.
LUK 3:17 വീശുമുറം അദ്ദേഹത്തിന്റെ കൈയിൽ ഉണ്ട്; അദ്ദേഹം തന്റെ മെതിക്കളം പൂർണമായി വെടിപ്പാക്കിയശേഷം ഗോതമ്പും പതിരും വേർതിരിച്ച് ഗോതമ്പ് കളപ്പുരയിൽ ശേഖരിക്കുകയും പതിർ കെടാത്ത തീയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.”
LUK 3:18 ഇങ്ങനെയുള്ള പല വചനങ്ങൾകൊണ്ട് യോഹന്നാൻ ജനത്തെ പ്രബോധിപ്പിച്ച് അവരോടു സുവിശേഷം അറിയിച്ചു.
LUK 3:19 എന്നാൽ, ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ്, അദ്ദേഹത്തിന്റെ സഹോദരന്റെ ഭാര്യയായ ഹെരോദ്യയെ സ്വന്തമാക്കി. ഇതിനുപുറമേ മറ്റനേകം ദോഷങ്ങളും അദ്ദേഹം ചെയ്തു. ഇതെല്ലാം നിമിത്തവും യോഹന്നാൻ ഹെരോദാവിനെ പരസ്യമായി ശാസിച്ചു.
LUK 3:20 അതിനാൽ യോഹന്നാനെ കാരാഗൃഹത്തിൽ അടച്ചുകൊണ്ട് ഹെരോദാവ് താൻ ചെയ്തുവന്ന സകലപാതകങ്ങൾക്കും മകുടം ചാർത്തി.
LUK 3:21 ഒരു ദിവസം ജനക്കൂട്ടം യോഹന്നാനിൽനിന്ന് സ്നാനം സ്വീകരിച്ചുകൊണ്ടിരുന്നപ്പോൾ യേശുവും വന്ന് സ്നാനമേറ്റു. അദ്ദേഹം പ്രാർഥനാനിരതനായിരിക്കുമ്പോൾ സ്വർഗം തുറക്കപ്പെട്ടു.
LUK 3:22 പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ അദ്ദേഹത്തിന്റെമേൽ ഇറങ്ങിവന്നു. “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു,” എന്നു സ്വർഗത്തിൽനിന്ന് ഒരു അശരീരിയും ഉണ്ടായി.
LUK 3:23 യേശു തന്റെ ശുശ്രൂഷ ആരംഭിക്കുമ്പോൾ അദ്ദേഹത്തിന് ഏകദേശം മുപ്പതുവയസ്സായിരുന്നു. അദ്ദേഹം യോസേഫിന്റെ മകനെന്നാണ് ജനം കരുതിയിരുന്നത്. എന്നാൽ യോസേഫ്, ഹേലിയുടെ മകനായിരുന്നു,
LUK 3:24 ഹേലി മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ, ലേവി മെൽക്കിയുടെ മകൻ, മെൽക്കി യന്നായിയുടെ മകൻ, യന്നായി യോസേഫിന്റെ മകൻ,
LUK 3:25 യോസേഫ് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ആമോസിന്റെ മകൻ, ആമോസ് നാഹൂമിന്റെ മകൻ, നാഹൂം എസ്ലിയുടെ മകൻ, എസ്ലി നഗ്ഗായിയുടെ മകൻ, നഗ്ഗായി മയാത്തിന്റെ മകൻ,
LUK 3:26 മയാത്ത് മത്തഥ്യാസിന്റെ മകൻ, മത്തഥ്യാസ് ശെമയിയുടെ മകൻ, ശെമയി യോസെക്കിന്റെ മകൻ, യോസെക്ക് യോദായുടെ മകൻ,
LUK 3:27 യോദാ യോഹന്നാന്റെ മകൻ, യോഹന്നാൻ രേസയുടെ മകൻ, രേസ സെരൂബ്ബാബേലിന്റെ മകൻ, സെരൂബ്ബാബേൽ ശലഥിയേലിന്റെ മകൻ, ശലഥിയേൽ നേരിയുടെ മകൻ,
LUK 3:28 നേരി മെൽക്കിയുടെ മകൻ, മെൽക്കി അദ്ദിയുടെ മകൻ, അദ്ദി കോസാമിന്റെ മകൻ, കോസാം എൽമാദാമിന്റെ മകൻ, എൽമാദാം ഏരിന്റെ മകൻ, ഏർ യോശുവിന്റെ മകൻ,
LUK 3:29 യോശു എലീയേസരിന്റെ മകൻ, എലീയേസർ യോരീമിന്റെ മകൻ, യോരീം മത്ഥാത്തിന്റെ മകൻ, മത്ഥാത്ത് ലേവിയുടെ മകൻ,
LUK 3:30 ലേവി ശിമയോന്റെ മകൻ, ശിമയോൻ യെഹൂദയുടെ മകൻ, യെഹൂദ യോസേഫിന്റെ മകൻ, യോസേഫ് യോനാമിന്റെ മകൻ, യോനാം എല്യാക്കീമിന്റെ മകൻ,
LUK 3:31 എല്യാക്കീം മെല്യാവിന്റെ മകൻ, മെല്യാവു മെന്നയുടെ മകൻ, മെന്നാ മത്തഥയുടെ മകൻ, മത്തഥാ നാഥാന്റെ മകൻ, നാഥാൻ ദാവീദിന്റെ മകൻ,
LUK 3:32 ദാവീദ് യിശ്ശായിയുടെ മകൻ, യിശ്ശായി ഓബേദിന്റെ മകൻ, ഓബേദ് ബോവസിന്റെ മകൻ, ബോവസ് സൽമോന്റെ മകൻ, സൽമോൻ നഹശോന്റെ മകൻ, നഹശോൻ അമ്മീനാദാബിന്റെ മകൻ,
LUK 3:33 അമ്മീനാദാബ് അരാമിന്റെ മകൻ, അരാം ഹെസ്രോന്റെ മകൻ, ഹെസ്രോൻ പാരെസിന്റെ മകൻ, പാരെസ് യെഹൂദയുടെ മകൻ,
LUK 3:34 യെഹൂദ യാക്കോബിന്റെ മകൻ, യാക്കോബ് യിസ്ഹാക്കിന്റെ മകൻ, യിസ്ഹാക്ക് അബ്രാഹാമിന്റെ മകൻ, അബ്രാഹാം തേരഹിന്റെ മകൻ, തേരഹ് നാഹോരിന്റെ മകൻ,
LUK 3:35 നാഹോർ സെരൂഗിന്റെ മകൻ, സെരൂഗ് രെഗുവിന്റെ മകൻ, രെഗു ഫാലെഗിന്റെ മകൻ, ഫാലെഗ് ഏബെരിന്റെ മകൻ, ഏബെർ ശേലാമിന്റെ മകൻ,
LUK 3:36 ശേലാം കയിനാന്റെ മകൻ, കയിനാൻ അർഫക്സാദിന്റെ മകൻ, അർഫക്സാദ് ശേമിന്റെ മകൻ, ശേം നോഹയുടെ മകൻ, നോഹ ലാമെക്കിന്റെ മകൻ,
LUK 3:37 ലാമെക്ക് മെഥൂശെലായുടെ മകൻ, മെഥൂശല ഹാനോക്കിന്റെ മകൻ, ഹാനോക്ക് യാരെദിന്റെ മകൻ, യാരെദ് മലെല്യേലിന്റെ മകൻ, മലെല്യേൽ കയിനാന്റെ മകൻ,
LUK 3:38 കയിനാൻ ഏനോശിന്റെ മകൻ, ഏനോശ് ശേത്തിന്റ മകൻ, ശേത്ത് ആദാമിന്റെ മകൻ, ആദാം ദൈവത്തിന്റെ മകൻ.
LUK 4:1 പരിശുദ്ധാത്മാവ് നിറഞ്ഞവനായ യേശു യോർദാൻനദിയിൽനിന്ന് മടങ്ങി. പരിശുദ്ധാത്മാവ് അദ്ദേഹത്തെ ഒരു വിജനപ്രദേശത്തേക്ക് കൊണ്ടുപോയി.
LUK 4:2 അവിടെ അദ്ദേഹം നാൽപ്പതുദിവസം പിശാചിനാൽ പ്രലോഭിപ്പിക്കപ്പെട്ടു. ആ ദിവസങ്ങളിൽ അദ്ദേഹം ഒന്നും ഭക്ഷിച്ചിരുന്നില്ല, നാൽപ്പതുദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിനു വിശപ്പനുഭവപ്പെട്ടു.
LUK 4:3 അപ്പോൾ പിശാച് യേശുവിനോട്, “അങ്ങ് ദൈവപുത്രൻ ആണെങ്കിൽ, ഈ കല്ലിനോട് അപ്പം ആകാൻ ആജ്ഞാപിക്കുക!” എന്നു പറഞ്ഞു.
LUK 4:4 അപ്പോൾ യേശു അവനോട്, “ ‘മനുഷ്യൻ കേവലം അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്’ എന്ന് എഴുതിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
LUK 4:5 തുടർന്ന് പിശാച് യേശുവിനെ ഒരു ഉയർന്ന സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി, ലോകത്തിലെ സകലരാജ്യങ്ങളും ക്ഷണനേരംകൊണ്ട് അദ്ദേഹത്തെ കാണിച്ചിട്ട്,
LUK 4:6 “ഈ രാജ്യങ്ങളുടെയെല്ലാം ആധിപത്യവും ഇവയുടെ മഹത്ത്വവും ഞാൻ നിനക്കു തരാം; ഇവയെല്ലാം എനിക്കു നൽകപ്പെട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളവന് ഞാൻ ഇതു കൊടുക്കുകയുംചെയ്യുന്നു.
LUK 4:7 നീ എന്റെമുമ്പിൽ ഒന്നു വീണുവണങ്ങുമെങ്കിൽ ഇതെല്ലാം നിനക്കുള്ളതായിത്തീരും” എന്ന് പിശാച് യേശുവിനോട് പറഞ്ഞു.
LUK 4:8 അപ്പോൾ യേശു അവനോട്, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ വണങ്ങി അവിടത്തെമാത്രമേ സേവിക്കാവൂ’ എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്” എന്നു പറഞ്ഞു.
LUK 4:9 പിന്നെ പിശാച് യേശുവിനെ ജെറുശലേമിലേക്ക് കൊണ്ടുപോയി, ദൈവാലയത്തിന്റെ ഗോപുരാഗ്രത്തിൽ നിർത്തിയിട്ട്, “അങ്ങ് ദൈവപുത്രൻ ആകുന്നു എങ്കിൽ ഇവിടെനിന്ന് താഴേക്കു ചാടുക.
LUK 4:10 “ ‘ദൈവം തന്റെ ദൂതന്മാരോട് അങ്ങയെ കാത്തു സംരക്ഷിക്കാൻ കൽപ്പിക്കും;
LUK 4:11 അവർ അങ്ങയുടെ പാദങ്ങൾ കല്ലിൽ മുട്ടാതെ അങ്ങയെ അവരുടെ കരങ്ങളിലേന്തും,’ എന്ന് എഴുതിയിരിക്കുന്നല്ലോ” എന്നു പറഞ്ഞു.
LUK 4:12 അതിനുത്തരമായി യേശു, “ ‘നിങ്ങളുടെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്’ എന്നും എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.
LUK 4:13 ഈ പ്രലോഭനങ്ങളെല്ലാം പരിസമാപിച്ചപ്പോൾ മറ്റൊരവസരം കാത്ത് പിശാച് അദ്ദേഹത്തെ വിട്ടുപോയി.
LUK 4:14 യേശു ദൈവാത്മശക്തിയിൽ ഗലീലയ്ക്കു മടങ്ങി; അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത ഗലീലാപ്രവിശ്യയിലെല്ലായിടത്തും പ്രചരിച്ചു.
LUK 4:15 അദ്ദേഹം യെഹൂദരുടെ പള്ളികളിൽ ഉപദേശിച്ചു; എല്ലാവരും അദ്ദേഹത്തെ പ്രശംസിച്ചു.
LUK 4:16 യേശു, അദ്ദേഹം വളർന്ന സ്വന്തം പട്ടണമായ നസറെത്തിലേക്കു യാത്രയായി. അദ്ദേഹം ശബ്ബത്തുദിവസത്തിൽ പതിവനുസരിച്ച് പള്ളിയിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു.
LUK 4:17 യെശയ്യാപ്രവാചകന്റെ പുസ്തകച്ചുരുൾ അദ്ദേഹത്തിനു നൽകി. ചുരുൾ നിവർത്തി ഇങ്ങനെ എഴുതപ്പെട്ട ഭാഗം അദ്ദേഹം എടുത്തു.
LUK 4:18 “ദരിദ്രരോടു സുവിശേഷം അറിയിക്കാൻ കർത്താവ് എന്നെ അഭിഷേകം ചെയ്തിരിക്കുകയാൽ അവിടത്തെ ആത്മാവ് എന്റെമേലുണ്ട്. തടവുകാർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കാനും അന്ധർക്കു കാഴ്ചയും മർദിതർക്കു മോചനവും നൽകാനും,
LUK 4:19 കർത്താവിന്റെ പ്രസാദവർഷം പ്രസംഗിക്കാനും, എന്നെ അയച്ചിരിക്കുന്നു.”
LUK 4:20 പിന്നെ യേശു പുസ്തകച്ചുരുൾ ചുരുട്ടി ശുശ്രൂഷകനു തിരികെ കൊടുത്തിട്ട് ഇരുന്നു. പള്ളിയിലുണ്ടായിരുന്ന എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ചുനോക്കി.
LUK 4:21 അദ്ദേഹം അവരോട്, “നിങ്ങൾ കേട്ട ഈ തിരുവെഴുത്ത് ഇന്ന് നിവൃത്തിയായിരിക്കുകയാണ്” എന്നു പറഞ്ഞു.
LUK 4:22 എല്ലാവരും അദ്ദേഹത്തെക്കുറിച്ചു നല്ല അഭിപ്രായം പറഞ്ഞു. അദ്ദേഹത്തിന്റെ അധരങ്ങളിൽനിന്ന് പുറപ്പെട്ട മധുരവചസ്സുകൾ കേട്ട് ജനം അത്ഭുതപ്പെട്ടു. “ഇത് യോസേഫിന്റെ മകനല്ലേ?” ജനം പരസ്പരം ചോദിച്ചു.
LUK 4:23 യേശു അവരോട്, “ ‘വൈദ്യാ, നിന്നെത്തന്നെ സൗഖ്യമാക്കുക’ എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ട്, ‘താങ്കൾ കഫാർനഹൂമിൽ ചെയ്തുവെന്നു ഞങ്ങൾ കേട്ടിരിക്കുന്നതു താങ്കളുടെ ഈ പിതൃനഗരത്തിലും ചെയ്യുക’ എന്നു നിങ്ങൾ എന്നോടു തീർച്ചയായും പറയും” എന്നു പറഞ്ഞു.
LUK 4:24 അദ്ദേഹം ഇങ്ങനെ തുടർന്നു: “ഒരു പ്രവാചകനും സ്വന്തം നഗരത്തിൽ അംഗീകരിക്കപ്പെടുന്നില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
LUK 4:25 ഏലിയാവിന്റെ കാലത്ത്, ആകാശം മൂന്നര വർഷത്തേക്ക് അടഞ്ഞുപോകുകയും ദേശത്തെല്ലായിടത്തും വലിയ ക്ഷാമം ഉണ്ടാകുകയും ചെയ്തു. ആ സമയത്ത് ഇസ്രായേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു, നിശ്ചയം.
LUK 4:26 എന്നാൽ, ദൈവം അവരിലാരുടെയും അടുക്കലേക്കല്ല; മറിച്ച് സീദോൻ പ്രദേശത്തെ സരെപ്തയിലെ ഒരു വിധവയുടെ അടുത്തേക്കാണ് ഏലിയാപ്രവാചകനെ അയച്ചത്.
LUK 4:27 അതുപോലെതന്നെ എലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലിൽ കുഷ്ഠം ബാധിച്ച അനേകർ ഉണ്ടായിരുന്നെങ്കിലും സുറിയാക്കാരനായ നയമാൻ ഒഴികെ അവരിൽ ആർക്കും സൗഖ്യം ലഭിച്ചില്ല.”
LUK 4:28 ഇതു കേട്ട് പള്ളിയിൽ ഉണ്ടായിരുന്ന എല്ലാവരും ക്രോധാകുലരായിത്തീർന്നു;
LUK 4:29 ഇരിപ്പിടത്തിൽനിന്ന് ചാടിയെഴുന്നേറ്റ് അദ്ദേഹത്തെ പട്ടണത്തിൽനിന്ന് പുറത്തേക്ക് കൊണ്ടുപോയി, പട്ടണം പണിതിരുന്ന മലയുടെ വക്കിൽനിന്ന് താഴേക്കു തള്ളിയിടാൻ ശ്രമിച്ചു.
LUK 4:30 എന്നാൽ അദ്ദേഹം ജനക്കൂട്ടത്തിന്റെ ഇടയിലൂടെ നടന്നു തന്റെ വഴിക്കുപോയി.
LUK 4:31 പിന്നൊരിക്കൽ അദ്ദേഹം ഗലീലയിലെ ഒരു പട്ടണമായ കഫാർനഹൂമിൽചെന്ന് ശബ്ബത്തുനാളിൽ ജനത്തെ ഉപദേശിക്കാൻ തുടങ്ങി.
LUK 4:32 അദ്ദേഹത്തിന്റെ സന്ദേശം ആധികാരികതയോടെ ആയിരുന്നതിനാൽ ജനം അദ്ദേഹത്തിന്റെ ഉപദേശത്തിൽ ആശ്ചര്യപ്പെട്ടു.
LUK 4:33 അവിടെ യെഹൂദപ്പള്ളിയിൽ ദുരാത്മാവു ബാധിച്ച ഒരു മനുഷ്യൻ ഒരിക്കൽ വന്നിരുന്നു. അയാൾ,
LUK 4:34 “നസറായനായ യേശുവേ, ഞങ്ങളെ വിട്ടുപോകണേ! അങ്ങേക്കു ഞങ്ങളോട് എന്തുകാര്യം? ഞങ്ങളെ നശിപ്പിക്കാനോ അങ്ങു വന്നിരിക്കുന്നത്? അങ്ങ് ആരാണെന്ന് എനിക്കറിയാം—അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻതന്നെ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
LUK 4:35 “ശബ്ദിച്ചുപോകരുത്!” ശാസിച്ചുകൊണ്ട് “അവനിൽനിന്ന് പുറത്തുവരിക!” എന്ന് യേശു കൽപ്പിച്ചു. അപ്പോൾ ദുരാത്മാവ് ആ മനുഷ്യനെ അവരുടെ എല്ലാവരുടെയും മുമ്പിൽ തള്ളിയിട്ടശേഷം അവന് ഉപദ്രവമൊന്നും വരുത്താതെ പുറത്തുപോയി.
LUK 4:36 ജനമെല്ലാം ആശ്ചര്യപ്പെട്ടു പരസ്പരം ചർച്ചചെയ്യാൻ തുടങ്ങി, “അധികാരവും ശക്തിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഈ വാക്കുകൾ എന്ത്? അദ്ദേഹം ദുരാത്മാക്കളോടു കൽപ്പിക്കുന്നു; അവ പുറത്തുവരുന്നു!”
LUK 4:37 യേശുവിനെക്കുറിച്ചുള്ള വാർത്ത ചുറ്റുമുള്ള പ്രദേശങ്ങളിലെല്ലാം പരന്നു.
LUK 4:38 യേശു പള്ളിയിൽനിന്നിറങ്ങി ശിമോന്റെ ഭവനത്തിൽ ചെന്നു. ശിമോന്റെ അമ്മായിയമ്മ അതികഠിനമായ പനിപിടിച്ച് കിടപ്പിലായിരിക്കുന്നു. അവൾക്കുവേണ്ടി അവർ യേശുവിനോട് അപേക്ഷിച്ചു.
LUK 4:39 അദ്ദേഹം അവളുടെ കിടക്കയ്ക്കടുത്തുചെന്നു കുനിഞ്ഞു പനിയെ ശാസിച്ചു. അവളുടെ പനി മാറി. അവൾ ഉടനെ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചുതുടങ്ങി.
LUK 4:40 സൂര്യൻ അസ്തമിച്ചപ്പോൾ ജനം വിവിധ രോഗങ്ങൾ ബാധിച്ചിരുന്നവരെയെല്ലാം യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു; അദ്ദേഹം ഓരോരുത്തരുടെയുംമേൽ കൈവെച്ച് അവരെ സൗഖ്യമാക്കി.
LUK 4:41 അതുമാത്രമല്ല, പലരിൽനിന്നും ഭൂതങ്ങൾ പുറപ്പെട്ടുപോകുമ്പോൾ, “നീ ദൈവപുത്രൻതന്നെ!” എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. അദ്ദേഹം ക്രിസ്തുവാണെന്ന് ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് സംസാരിക്കാൻ അനുവദിക്കാതെ അദ്ദേഹം അവയെ ശാസിച്ചുനിർത്തി.
LUK 4:42 പ്രഭാതത്തിൽ യേശു ഒരു വിജനസ്ഥലത്തേക്കു യാത്രയായി. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവർ അദ്ദേഹം ഉണ്ടായിരുന്ന സ്ഥലത്തെത്തിയപ്പോൾ തങ്ങളെ വിട്ടുപോകാതിരിക്കാൻ അദ്ദേഹത്തെ നിർബന്ധിച്ചു.
LUK 4:43 എന്നാൽ യേശു, “ഞാൻ ദൈവരാജ്യത്തിന്റെ സുവിശേഷം മറ്റു പട്ടണങ്ങളിലും അറിയിക്കേണ്ടതാകുന്നു; അതിനായിട്ടല്ലോ എന്നെ അയച്ചിട്ടുള്ളത്” എന്നു പറഞ്ഞു.
LUK 4:44 ഇതിനുശേഷം അദ്ദേഹം യെഹൂദ്യരുടെ ദേശത്തിലെ പള്ളികളിൽ പ്രസംഗിച്ചുകൊണ്ടിരുന്നു.
LUK 5:1 ഒരു ദിവസം യേശു ഗെന്നേസരെത്ത് തടാകതീരത്തു നിൽക്കുമ്പോൾ, ജനക്കൂട്ടം ദൈവവചനം കേൾക്കാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.
LUK 5:2 അപ്പോൾ വല കഴുകിക്കൊണ്ടിരുന്ന മീൻപിടിത്തക്കാരുടെ രണ്ട് വള്ളം തടാകതീരത്തോട് ചേർന്നു കിടക്കുന്നത് അദ്ദേഹം കണ്ടു.
LUK 5:3 അവയിലൊന്ന് ശിമോന്റേതായിരുന്നു. യേശു അതിൽ കയറിയിട്ട് വള്ളം കരയിൽനിന്ന് അൽപ്പം നീക്കാൻ ശിമോനോട് ആവശ്യപ്പെട്ടു. അദ്ദേഹം ആ വള്ളത്തിൽ ഇരുന്നുകൊണ്ട് ജനത്തെ ഉപദേശിച്ചു.
LUK 5:4 യേശു തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനുശേഷം, “നിന്റെ വള്ളം ആഴമുള്ളിടത്തേക്ക് നീക്കി അവിടെ വലയിറക്കുക” എന്ന് ശിമോനോട് കൽപ്പിച്ചു.
LUK 5:5 അതിനു ശിമോൻ, “പ്രഭോ, രാത്രിമുഴുവൻ കഷ്ടപ്പെട്ടിട്ടും ഞങ്ങൾക്ക് ഒന്നും കിട്ടിയില്ല. എങ്കിലും അങ്ങയുടെ വാക്കനുസരിച്ച് ഞാൻ വലയിറക്കാം” എന്ന് ഉത്തരം പറഞ്ഞു.
LUK 5:6 അവർ അങ്ങനെ ചെയ്തപ്പോൾ വലിയ മീൻകൂട്ടം വലയിൽപ്പെട്ടു; അവരുടെ വല കീറാൻ തുടങ്ങി.
LUK 5:7 അപ്പോളവർ, മറ്റേ വള്ളത്തിലുള്ള പങ്കാളികൾ വന്നു തങ്ങളെ സഹായിക്കേണ്ടതിന് അവരെ ആംഗ്യംകാട്ടി വിളിച്ചു. അവർ വന്നു, രണ്ട് വള്ളങ്ങളും മുങ്ങാറാകുന്നതുവരെ മീൻ നിറച്ചു.
LUK 5:8 ഇതു കണ്ടപ്പോൾ ശിമോൻ പത്രോസ് യേശുവിന്റെ കാൽക്കൽവീണ്, “കർത്താവേ, എന്നെവിട്ടു പോകണമേ, ഞാൻ പാപിയായ മനുഷ്യൻ ആകുന്നു” എന്നു പറഞ്ഞു.
LUK 5:9 ശിമോനും ശിമോന്റെ എല്ലാ കൂട്ടുകാരും തങ്ങൾ നടത്തിയ മീൻപിടിത്തത്തെപ്പറ്റി വിസ്മയഭരിതരായിരുന്നു;
LUK 5:10 സെബെദിയുടെ മക്കളായ യാക്കോബ്, യോഹന്നാൻ എന്നീ പങ്കാളികളും വിസ്മയിച്ചു. അപ്പോൾ യേശു ശിമോനോട്, “ഭയപ്പെടരുത്; ഇനിമുതൽ നീ മനുഷ്യരെ പിടിക്കുന്നവനാകും” എന്നു പറഞ്ഞു.
LUK 5:11 അങ്ങനെ, അവർ തങ്ങളുടെ വള്ളങ്ങൾ വലിച്ചു കരയ്ക്കു കയറ്റിയശേഷം എല്ലാം ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.
LUK 5:12 യേശു ഒരു പട്ടണത്തിൽ ആയിരുന്നപ്പോൾ ദേഹമാസകലം കുഷ്ഠം നിറഞ്ഞ ഒരു മനുഷ്യൻ അവിടെവന്നു. അയാൾ യേശുവിനെ കണ്ടിട്ട് സാഷ്ടാംഗം വീണ്, “കർത്താവേ, അങ്ങേക്കു മനസ്സുണ്ടെങ്കിൽ എന്നെ സൗഖ്യമാക്കാൻ കഴിയും” എന്നപേക്ഷിച്ചു.
LUK 5:13 യേശു കൈനീട്ടി ആ മനുഷ്യനെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സുണ്ട്, നീ ശുദ്ധനാകുക” എന്നു പറഞ്ഞു. ഉടൻതന്നെ കുഷ്ഠരോഗത്തിൽനിന്ന് അയാൾക്കു സൗഖ്യം ലഭിച്ചു.
LUK 5:14 അപ്പോൾ യേശു അവനോട്, “ഇത് ആരോടും പറയരുത്, എന്നാൽ നീ പോയി പുരോഹിതനു നിന്നെത്തന്നെ കാണിക്കുക. നീ പൂർണസൗഖ്യമുള്ളവനായി എന്ന് പൊതുജനങ്ങൾക്കു ബോധ്യപ്പെടുന്നതിനായി മോശ കൽപ്പിച്ച വഴിപാടുകൾ അർപ്പിക്കുകയുംചെയ്യുക” എന്നു കൽപ്പിച്ചു.
LUK 5:15 എങ്കിലും അദ്ദേഹത്തെക്കുറിച്ചുള്ള വാർത്ത വളരെ പരന്നു. തൽഫലമായി വലിയ ജനക്കൂട്ടങ്ങൾ അദ്ദേഹത്തിന്റെ വചനം കേൾക്കാനും തങ്ങളുടെ രോഗസൗഖ്യത്തിനുമായി വന്നുചേർന്നു.
LUK 5:16 എന്നാൽ, യേശു പലപ്പോഴും വിജനസ്ഥലങ്ങളിലേക്കു പിൻവാങ്ങി പ്രാർഥിച്ചുകൊണ്ടിരുന്നു.
LUK 5:17 ഒരു ദിവസം യേശു ഉപദേശിക്കുമ്പോൾ ഗലീലയിലെ എല്ലാ ഗ്രാമങ്ങളിൽനിന്നും യെഹൂദ്യയിൽനിന്നും ജെറുശലേമിൽനിന്നും വന്നെത്തിയ പരീശന്മാരും വേദജ്ഞരും അവിടെ ഇരിക്കുന്നുണ്ടായിരുന്നു. രോഗികളെ സൗഖ്യമാക്കാൻ കർത്താവിന്റെ ശക്തി അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
LUK 5:18 അപ്പോൾ ചിലർ ഒരു പക്ഷാഘാതരോഗിയെ കിടക്കയിൽ വഹിച്ചുകൊണ്ടുവന്നു. അവനെ യേശു ഇരുന്നിരുന്ന വീടിനുള്ളിൽ കൊണ്ടുചെന്ന് അദ്ദേഹത്തിന്റെമുമ്പിൽ കിടത്താൻ ശ്രമിച്ചു.
LUK 5:19 ജനത്തിരക്കു നിമിത്തം അങ്ങനെ ചെയ്യുക സാധ്യമല്ല എന്നുകണ്ട് അവർ മേൽക്കൂരയിൽ കയറി, ചില ഓടുകൾ നീക്കി അവനെ കിടക്കയോടെ ജനമധ്യത്തിൽ, യേശുവിന്റെ നേരേമുമ്പിൽ ഇറക്കിവെച്ചു.
LUK 5:20 അവരുടെ വിശ്വാസം കണ്ടിട്ട് യേശു, “സ്നേഹിതാ, നിന്റെ പാപങ്ങൾ മോചിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
LUK 5:21 എന്നാൽ പരീശന്മാരും വേദജ്ഞരും, “ദൈവത്തെ നിന്ദിക്കുന്ന ഇദ്ദേഹം ആരാണ്? പാപങ്ങൾ ക്ഷമിക്കാൻ ദൈവത്തിനല്ലാതെ ആർക്കാണു കഴിയുക?” എന്നു ചിന്തിക്കാൻ തുടങ്ങി.
LUK 5:22 അവരുടെ വിചിന്തനം ഗ്രഹിച്ച യേശു അവരോടു ചോദിച്ചു, “നിങ്ങൾ ഹൃദയത്തിൽ ഇങ്ങനെ ചിന്തിക്കുന്നതെന്ത്?
LUK 5:23 ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു,’ എന്നു പറയുന്നതോ ‘എഴുന്നേറ്റു നടക്കുക,’ എന്നു പറയുന്നതോ ഏതാകുന്നു എളുപ്പം?
LUK 5:24 എന്നാൽ, മനുഷ്യപുത്രനു ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്.” തുടർന്ന് യേശു ആ പക്ഷാഘാതരോഗിയോട്, “എഴുന്നേറ്റ് നിന്റെ കിടക്കയെടുത്ത് വീട്ടിൽപോകുക” എന്ന് ആജ്ഞാപിച്ചു.
LUK 5:25 അപ്പോൾത്തന്നെ അയാൾ അവരുടെമുമ്പാകെ എഴുന്നേറ്റുനിന്നു; താൻ കിടന്നിരുന്ന കിടക്കയെടുത്തു; ദൈവത്തെ സ്തുതിച്ചുകൊണ്ടു ഭവനത്തിലേക്കു പോയി.
LUK 5:26 എല്ലാവരും വിസ്മയഭരിതരായി ദൈവത്തെ പുകഴ്ത്തി. അവർ ഭയഭക്തിനിറഞ്ഞവരായി, “നാം ഇന്ന് അത്യപൂർവകാര്യങ്ങൾ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
LUK 5:27 ഈ സംഭവത്തിനുശേഷം യേശു പുറത്തേക്കു പോകുമ്പോൾ, ലേവി എന്നു പേരുള്ള ഒരു നികുതിപിരിവുകാരൻ നികുതിപിരിവു നടത്താനിരിക്കുന്നതു കണ്ടു. യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു കൽപ്പിച്ചു.
LUK 5:28 ലേവി എഴുന്നേറ്റ് എല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തെ അനുഗമിച്ചു.
LUK 5:29 പിന്നീട് ലേവി തന്റെ ഭവനത്തിൽ യേശുവിനു വലിയൊരു വിരുന്നുസൽക്കാരം നടത്തി. യേശുവിനോടൊപ്പം നികുതിപിരിവുകാരും മറ്റുപലരും അടങ്ങിയ വലിയൊരു സമൂഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
LUK 5:30 എന്നാൽ, പരീശന്മാരും അവരുടെ വിഭാഗത്തിൽപ്പെട്ട വേദജ്ഞരും അദ്ദേഹത്തിന്റെ ശിഷ്യന്മാരോട്, “നിങ്ങൾ നികുതിപിരിവുകാരോടും കുപ്രസിദ്ധപാപികളോടുമൊപ്പം ഭക്ഷിച്ചു പാനംചെയ്യുന്നതെന്ത്?” എന്നു ചോദിക്കുകയും പിറുപിറുക്കുകയും ചെയ്തു.
LUK 5:31 യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം.
LUK 5:32 ഞാൻ നീതിനിഷ്ഠരെയല്ല, പാപികളെയാണ് മാനസാന്തരത്തിലേക്കു വിളിക്കാൻ വന്നിരിക്കുന്നത്” എന്ന് ഉത്തരം പറഞ്ഞു.
LUK 5:33 പിന്നൊരിക്കൽ ചിലർ യേശുവിനോട്, “യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ കൂടെക്കൂടെ ഉപവസിക്കുകയും പ്രാർഥിക്കുകയുംചെയ്യുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെചെയ്യുന്നു. എന്നാൽ അങ്ങയുടെ ശിഷ്യന്മാരാകട്ടെ, ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യുന്നു” എന്നു പറഞ്ഞു.
LUK 5:34 അതിന് യേശു, “മണവാളൻ അതിഥികളോടുകൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാൻ കഴിയുമോ?
LUK 5:35 എന്നാൽ മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; ആ നാളുകളിൽ അവർ ഉപവസിക്കും” എന്ന് ഉത്തരം പറഞ്ഞു.
LUK 5:36 തുടർന്ന് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “പുതിയ വസ്ത്രത്തിൽനിന്ന് ഒരു കഷണം കീറിയെടുത്ത് ആരും പഴയത് തുന്നിച്ചേർക്കുന്നില്ല. അങ്ങനെചെയ്താൽ പുതിയ വസ്ത്രം കീറുമെന്നുമാത്രമല്ല പുതിയ തുണിക്കഷണം പഴയതിനോട് ചേരുകയുമില്ല.
LUK 5:37 ആരും പുതിയ വീഞ്ഞു പഴയ തുകൽക്കുടങ്ങളിൽ സൂക്ഷിക്കാറില്ല; അങ്ങനെചെയ്താൽ പുതുവീഞ്ഞ് അവയെ പിളർക്കും, വീഞ്ഞ് ഒഴുകിപ്പോകുകയും തുകൽക്കുടങ്ങൾ നശിക്കുകയും ചെയ്യും.
LUK 5:38 അരുത്, പുതിയ വീഞ്ഞ് പുതിയ തുകൽക്കുടങ്ങളിലാണ് പകർന്നുവെക്കേണ്ടത്.
LUK 5:39 പഴയ വീഞ്ഞു കുടിച്ചതിനുശേഷം ആരും പുതിയത് ആവശ്യപ്പെടുന്നില്ല, ‘പഴയതു തന്നെ മെച്ചം’ എന്നു പറയും.”
LUK 6:1 ഒരു ശബ്ബത്തുനാളിൽ യേശു ധാന്യം വിളഞ്ഞുനിൽക്കുന്ന ഒരു വയലിലൂടെ യാത്രചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാർ കതിരുകൾ പറിച്ചു കൈകളിൽവെച്ചു തിരുമ്മി ധാന്യം തിന്നാൻതുടങ്ങി.
LUK 6:2 അപ്പോൾ, “ശബ്ബത്തുനാളിൽ അനുവദനീയമല്ലാത്തതു നിങ്ങൾ ചെയ്യുന്നതെന്ത്?” എന്നു ചില പരീശന്മാർ ചോദിച്ചു.
LUK 6:3 അതിനുത്തരമായി യേശു അവരോട്, “ദാവീദും സഹയാത്രികരും തങ്ങൾക്കു വിശന്നപ്പോൾ എന്തു ചെയ്തുവെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ?
LUK 6:4 ദാവീദ് ദൈവാലയത്തിൽ പ്രവേശിച്ച്, പുരോഹിതന്മാർക്കൊഴികെ മറ്റാർക്കും ഭക്ഷിക്കാൻ അനുമതിയില്ലാത്ത, സമർപ്പിക്കപ്പെട്ട അപ്പം ഭക്ഷിക്കുകയും സഹയാത്രികർക്കു നൽകുകയും ചെയ്തു.”
LUK 6:5 തുടർന്ന് യേശു, “മനുഷ്യപുത്രൻ ശബ്ബത്തിന്റെ അധിപതിയാണ്” എന്നു പറഞ്ഞു.
LUK 6:6 മറ്റൊരു ശബ്ബത്തുനാളിൽ അദ്ദേഹം യെഹൂദരുടെ പള്ളിയിൽച്ചെന്ന് ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വലതുകൈ ശോഷിച്ചുപോയ ഒരു മനുഷ്യൻ അന്ന് അവിടെ ഉണ്ടായിരുന്നു.
LUK 6:7 പരീശന്മാരും വേദജ്ഞരും യേശുവിന്റെമേൽ കുറ്റം ആരോപിക്കാൻ പഴുതു തേടുകയായിരുന്നതുകൊണ്ട് അദ്ദേഹം ശബ്ബത്തുനാളിൽ സൗഖ്യമാക്കുമോ എന്ന് അവർ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
LUK 6:8 എന്നാൽ, അവരുടെ വിചാരം ഗ്രഹിച്ചിട്ട് യേശു, കൈ ശോഷിച്ച മനുഷ്യനോട്, “എഴുന്നേറ്റ് എല്ലാവരുടെയും മുമ്പിൽ നിൽക്കുക” എന്നു പറഞ്ഞു. അയാൾ അവിടെ എഴുന്നേറ്റുനിന്നു.
LUK 6:9 തുടർന്ന് യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ഞാൻ നിങ്ങളോടു ചോദിക്കട്ടെ, ശബ്ബത്തുനാളിൽ നന്മ ചെയ്യുന്നതോ തിന്മചെയ്യുന്നതോ ജീവൻ രക്ഷിക്കുന്നതോ അതിനെ നശിപ്പിക്കുന്നതോ ഏതാണ് നിയമവിധേയം?”
LUK 6:10 അദ്ദേഹം അവരെ ഓരോരുത്തരെയും സൂക്ഷിച്ച് നോക്കി. തുടർന്ന് കൈ ശോഷിച്ച മനുഷ്യനോട്, “നിന്റെ കൈനീട്ടുക” എന്നു പറഞ്ഞു. അയാൾ അങ്ങനെ ചെയ്തു; അയാളുടെ കൈക്കു പരിപൂർണസൗഖ്യം ലഭിച്ചു.
LUK 6:11 എന്നാൽ പരീശന്മാരും വേദജ്ഞരും, ക്രോധം നിറഞ്ഞവരായി, യേശുവിനെ എന്തു ചെയ്യണമെന്ന് പരസ്പരം ചർച്ചചെയ്തു.
LUK 6:12 അന്നൊരിക്കൽ യേശു പ്രാർഥിക്കാൻ മലയിലേക്കു കയറിപ്പോയി; ദൈവത്തോട് പ്രാർഥിച്ചുകൊണ്ട് രാത്രിമുഴുവനും ചെലവഴിച്ചു.
LUK 6:13 പ്രഭാതമായപ്പോൾ അദ്ദേഹം ശിഷ്യന്മാരെ അടുക്കൽവിളിച്ചു; അവരിൽനിന്ന് പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവർക്ക് അപ്പൊസ്തലന്മാർ എന്നു നാമകരണംചെയ്തു. അവരുടെ പേരുകൾ ഇവയാണ്:
LUK 6:14 പത്രോസ് എന്ന് യേശു വിളിച്ച ശിമോൻ, അയാളുടെ സഹോദരൻ അന്ത്രയോസ്, യാക്കോബ്, യോഹന്നാൻ, ഫിലിപ്പൊസ്, ബർത്തൊലൊമായി,
LUK 6:15 മത്തായി, തോമസ്, അല്‌ഫായിയുടെ മകനായ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ,
LUK 6:16 യാക്കോബിന്റെ മകനായ യൂദാ, വഞ്ചകനായിത്തീർന്ന ഈസ്കര്യോത്ത് യൂദാ.
LUK 6:17 യേശു അവരോടൊപ്പം മലയിൽനിന്ന് ഇറങ്ങി സമതലഭൂമിയിൽ വന്നു. അവിടെ അദ്ദേഹത്തിന്റെ ശിഷ്യരുടെ ഒരു വലിയ സമൂഹവും; ജെറുശലേമിൽനിന്നും യെഹൂദ്യയിലെ മറ്റെല്ലായിടത്തുനിന്നും സമുദ്രതീരപട്ടണങ്ങളായ സോരിൽനിന്നും സീദോനിൽനിന്നും
LUK 6:18 യേശുവിന്റെ വാക്കുകൾ ശ്രവിക്കാനും രോഗസൗഖ്യംപ്രാപിക്കാനും വലിയൊരു ജനാവലിയും വന്നിട്ടുണ്ടായിരുന്നു. ദുരാത്മപീഡിതർ സൗഖ്യംപ്രാപിച്ചു.
LUK 6:19 അദ്ദേഹത്തിൽനിന്ന് ശക്തി പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കിയിരുന്നതുകൊണ്ടു ജനങ്ങൾ എല്ലാവരും അദ്ദേഹത്തെ സ്പർശിക്കാൻ ശ്രമിച്ചു.
LUK 6:20 ശിഷ്യരെ നോക്കിക്കൊണ്ട് അദ്ദേഹം പറഞ്ഞു: “ദരിദ്രരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങളുടേതല്ലോ ദൈവരാജ്യം.
LUK 6:21 ഇപ്പോൾ വിശക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ സംതൃപ്തരാകും. ഇപ്പോൾ വിലപിക്കുന്നവരായ നിങ്ങൾ അനുഗൃഹീതർ; നിങ്ങൾ ആഹ്ലാദിക്കും.
LUK 6:22 നിങ്ങൾ മനുഷ്യപുത്രന്റെ (എന്റെ) അനുയായികളായതുകൊണ്ട് ജനം നിങ്ങളെ വെറുത്ത്, സമുദായഭ്രഷ്ടരാക്കി അപമാനിച്ച്, നിങ്ങളുടെ പേരുകൾ ശപിക്കപ്പെട്ടത് എന്ന് ഗണിക്കുമ്പോൾ, നിങ്ങൾ അനുഗൃഹീതർ.
LUK 6:23 “അന്നാളിൽ നിങ്ങൾ ആനന്ദാതിരേകത്താൽ തുള്ളിച്ചാടുക. കാരണം, മഹത്താണ് സ്വർഗത്തിൽ നിങ്ങൾക്കുള്ള പ്രതിഫലം. അവരുടെ പൂർവികർ ദൈവത്തിന്റെ പ്രവാചകന്മാരോടും അങ്ങനെതന്നെയാണല്ലോ ചെയ്തത്.
LUK 6:24 “ധനികരായ നിങ്ങൾക്കോ, ഹാ കഷ്ടം! നിങ്ങൾക്കുള്ള ആശ്വാസം നിങ്ങൾ അനുഭവിച്ചുകഴിഞ്ഞു.
LUK 6:25 ഇപ്പോൾ ഭക്ഷിച്ചു സംതൃപ്തരായിരിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ വിശന്നുവലയും. ഇപ്പോൾ ആഹ്ലാദിക്കുന്ന നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ അതിദുഃഖത്തോടെ വിലപിക്കും.
LUK 6:26 എല്ലാവരും നിങ്ങളെ പ്രശംസിക്കുമ്പോൾ നിങ്ങൾക്കു ഹാ കഷ്ടം! അവരുടെ പൂർവികരും വ്യാജപ്രവാചകന്മാരെ അങ്ങനെതന്നെ പ്രശംസിച്ചിട്ടുണ്ടല്ലോ.
LUK 6:27 “എന്നാൽ, എന്റെ ഈ വാക്കുകൾ കേട്ടുകൊണ്ടിരിക്കുന്ന നിങ്ങളോടു ഞാൻ പറയട്ടെ: നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക, നിങ്ങളെ വെറുക്കുന്നവർക്കു നന്മ ചെയ്യുക,
LUK 6:28 നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിക്കുക, നിങ്ങളെ നിന്ദിക്കുന്നവർക്കുവേണ്ടി പ്രാർഥിക്കുക.
LUK 6:29 ഒരാൾ നിന്റെ ഒരു ചെകിട്ടത്ത് അടിക്കുന്നെങ്കിൽ അയാൾക്ക് മറ്റേ ചെകിടും കാണിച്ചുകൊടുക്കുക. നിന്റെ പുറങ്കുപ്പായം എടുക്കുന്നയാൾക്ക് വസ്ത്രവുംകൂടെ നൽകാൻ മടിക്കരുത്.
LUK 6:30 നിന്നോട് എന്തെങ്കിലും ആവശ്യപ്പെടുന്നവർക്ക് അത് നൽകുക; നിനക്കുള്ളത് ആരെങ്കിലും അപഹരിച്ചാൽ അതു തിരികെ ആവശ്യപ്പെടരുത്.
LUK 6:31 മറ്റുള്ളവർ നിങ്ങളോടു ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നതുപോലെ നിങ്ങൾ അവരോടും ചെയ്യുക.
LUK 6:32 “നിങ്ങളെ സ്നേഹിക്കുന്നവരെമാത്രം സ്നേഹിച്ചാൽ അതിൽ നിങ്ങൾക്ക് അഭിമാനിക്കാൻ എന്താണുള്ളത്? പാപികളെന്നു സമൂഹം പരിഗണിക്കുന്നവരും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുണ്ടല്ലോ.
LUK 6:33 നിങ്ങൾക്കു നന്മ ചെയ്യുന്നവർക്കു നിങ്ങൾ നന്മ ചെയ്താൽ അതിൽ അഭിമാനിക്കാൻ എന്താണുള്ളത്? പാപികളും അതുതന്നെ ചെയ്യുന്നുണ്ടല്ലോ.
LUK 6:34 തിരികെ ലഭിക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട് നിങ്ങൾ വായ്പകൊടുത്താൽ അതിൽ നിങ്ങൾക്ക് എന്താണ് അഭിമാനിക്കാനുള്ളത്? പാപികളും എല്ലാം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ, പാപികൾക്കു വായ്പകൊടുക്കുന്നുണ്ടല്ലോ.
LUK 6:35 എന്നാൽ നിങ്ങളുടെ ശത്രുക്കളെ സ്നേഹിക്കുക; അവർക്കു നന്മ ചെയ്യുക; തിരികെ ലഭിക്കുമെന്ന പ്രതീക്ഷകൂടാതെ അവർക്കു വായ്പകൊടുക്കുക. അപ്പോൾ നിങ്ങളുടെ പ്രതിഫലം മഹത്തായിരിക്കും. അങ്ങനെയാണ് പരമോന്നതന്റെ മക്കൾ പ്രവർത്തിക്കുക; കാരണം, അവിടന്നു നന്ദികെട്ടവരോടും ദുഷ്ടരോടും ദയാലുവാകുന്നു.
LUK 6:36 നിങ്ങളുടെ പിതാവ് കരുണാമയൻ ആയിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുക.
LUK 6:37 “മറ്റുള്ളവരെ ന്യായംവിധിക്കരുത്; എന്നാൽ നിങ്ങളും വിധിക്കപ്പെടുകയില്ല. ശിക്ഷവിധിക്കരുത്; നിങ്ങൾക്കും ശിക്ഷാവിധി ഉണ്ടാകുകയില്ല. ക്ഷമിക്കുക; നിങ്ങളോടും ക്ഷമിക്കും.
LUK 6:38 കൊടുക്കുക; എന്നാൽ നിങ്ങൾക്കു ലഭിക്കും; അളവുപാത്രത്തിൽ അമർത്തിക്കുലുക്കി പുറത്തേക്കു കവിയുന്ന അളവിൽ നിങ്ങളുടെ മടിയിൽ പ്രതിഫലം ലഭിക്കും. നിങ്ങൾ അളക്കാൻ ഉപയോഗിക്കുന്ന അതേ അളവുകൊണ്ടു നിങ്ങൾക്കും അളന്നുകിട്ടും.”
LUK 6:39 തുടർന്ന് യേശു അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരന്ധന് മറ്റൊരന്ധനെ നയിക്കാൻ കഴിയുമോ? ഇരുവരും കുഴിയിൽ വീണുപോകുകയില്ലയോ?
LUK 6:40 ശിഷ്യൻ ഗുരുവിനെക്കാൾ ജ്ഞാനിയല്ല; എന്നാൽ അഭ്യസനം പൂർത്തിയാക്കിയ ശിഷ്യൻ ഗുരുവിനെപ്പോലെയായിത്തീരും.
LUK 6:41 “സ്വന്തം കണ്ണിൽ മരക്കഷണം ഇരിക്കുന്നതു ഗൗനിക്കാതെ നിങ്ങൾ സഹോദരങ്ങളുടെ കണ്ണിലെ കരടു ചൂണ്ടിക്കാണിക്കാൻ ശ്രമിക്കുന്നതെന്തുകൊണ്ട്?
LUK 6:42 നിന്റെ സ്വന്തം കണ്ണിൽ ഒരു മരക്കഷണമിരിക്കുമ്പോൾ അതു കാണാതെ ‘സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ കണ്ണിലെ കരട് എടുത്തുകളയട്ടെ’ എന്നു നിനക്ക് എങ്ങനെ പറയാൻകഴിയും? കപടഭക്തരേ, ആദ്യം നിങ്ങളുടെ കണ്ണിൽനിന്ന് മരക്കഷണം എടുത്തുകളയുക. അപ്പോൾ സഹോദരങ്ങളുടെ കണ്ണിൽനിന്ന് കരട് എടുത്തുകളയുന്നതിന് നിങ്ങൾക്കു വ്യക്തമായി കാണാൻ കഴിയും.
LUK 6:43 “വിഷഫലം കായ്ക്കുന്ന നല്ലവൃക്ഷമില്ല; നല്ലഫലം കായ്ക്കുന്ന വിഷവൃക്ഷവുമില്ല.
LUK 6:44 ഏതു വൃക്ഷവും അതിന്റെ ഫലംകൊണ്ട് തിരിച്ചറിയാം. ആരും മുൾച്ചെടികളിൽനിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലിൽനിന്ന് മുന്തിരിക്കുലയോ ശേഖരിക്കുന്നില്ല.
LUK 6:45 നല്ല മനുഷ്യൻ, തന്റെ ഹൃദയത്തിൽ സംഭരിച്ചിരിക്കുന്ന നന്മയിൽനിന്നു, നന്മ പ്രവർത്തിക്കുന്നു; ദുഷ്ടമനുഷ്യനോ തന്റെ ഹൃദയത്തിൽ നിക്ഷിപ്തമായിരിക്കുന്ന തിന്മയിൽനിന്നു, തിന്മ പ്രവർത്തിക്കുന്നു. ഹൃദയം നിറഞ്ഞു കവിയുന്നതാണല്ലോ വായ് സംസാരിക്കുന്നത്.
LUK 6:46 “നിങ്ങൾ എന്നെ ‘കർത്താവേ, കർത്താവേ,’ എന്നു വിളിക്കുകയും ഞാൻ പറയുന്നതു പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
LUK 6:47 എന്റെ അടുക്കൽവന്ന് എന്റെ വചനങ്ങൾ കേട്ട് അതിനനുസരിച്ചു പ്രവർത്തിക്കുന്ന വ്യക്തി ആരോടു സദൃശൻ എന്നു ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
LUK 6:48 ആഴത്തിൽ കുഴിച്ചു പാറമേൽ അടിസ്ഥാനമിട്ടു വീടുപണിയുന്നവനോട് സദൃശനാണയാൾ. പ്രളയമുണ്ടായി ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചു. എന്നാൽ, അത് ബലവത്തായി പണിതിരുന്നതുകൊണ്ട് അതിന് ഇളക്കം തട്ടിയതേയില്ല.
LUK 6:49 എന്നാൽ, എന്റെ വചനങ്ങൾ കേട്ടിട്ട് അതിനനുസരിച്ചു പ്രവർത്തിക്കാതിരിക്കുന്ന വ്യക്തി, അടിസ്ഥാനമിടാതെ മണ്ണിന്മേൽ വീടുപണിത മനുഷ്യനോട് സദൃശൻ. ഒഴുക്ക് ആ വീടിന്മേൽ ആഞ്ഞടിച്ചയുടൻതന്നെ അതു തകർന്നുവീണു; അതിന്റെ നാശം പരിപൂർണമായിരുന്നു.”
LUK 7:1 അവിടത്തെ വാക്കുകൾ അതീവശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്ന ജനത്തോടുള്ള പ്രഭാഷണം അവസാനിപ്പിച്ചശേഷം, യേശു കഫാർനഹൂമിൽ മടങ്ങിയെത്തി.
LUK 7:2 അവിടെ ഒരു ശതാധിപനു വളരെ വിലപ്പെട്ട ഒരു സേവകൻ രോഗംബാധിച്ച് മരണാസന്നനായിരുന്നു.
LUK 7:3 യേശുവിനെക്കുറിച്ചു കേട്ട ശതാധിപൻ, യേശു വന്ന് തന്റെ സേവകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിക്കാൻ യെഹൂദാമതത്തിലെ ചില നേതാക്കന്മാരെ അദ്ദേഹത്തിന്റെ അടുക്കൽ അയച്ചു.
LUK 7:4 അവർ യേശുവിന്റെ അടുക്കൽവന്ന് ശതാധിപനുവേണ്ടി ശുപാർശചെയ്തുകൊണ്ട് ഇങ്ങനെ അപേക്ഷിച്ചു: “അങ്ങ് ഇതു ചെയ്തുകൊടുക്കാൻ ആ മനുഷ്യൻ യോഗ്യൻ;
LUK 7:5 കാരണം, അയാൾ നമ്മുടെ സമുദായത്തോട് സ്നേഹമുള്ളവനാണ്; നമുക്കുവേണ്ടി ഒരു പള്ളി പണിയിച്ചുതരികയും ചെയ്തിരിക്കുന്നു.”
LUK 7:6 അപ്പോൾ യേശു അവരോടുകൂടെ പോയി. അദ്ദേഹം ഭവനത്തോട് അടുക്കാറായപ്പോൾ ശതാധിപൻ തന്റെ സ്നേഹിതന്മാരിൽ ചിലരെ യേശുവിന്റെ അടുക്കൽ അയച്ച് ഇങ്ങനെ അറിയിച്ചു: “കർത്താവേ, ബുദ്ധിമുട്ടേണ്ടാ; അങ്ങ് എന്റെ ഭവനത്തിൽ വരാനുള്ള യോഗ്യത എനിക്കില്ല;
LUK 7:7 അതുകൊണ്ടാണ് ഞാൻ നേരിട്ട് അങ്ങയുടെ അടുക്കൽ വരാതിരുന്നതും. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാൽമാത്രം മതി, എന്റെ സേവകൻ സൗഖ്യമാകും.
LUK 7:8 ഞാനും അധികാരത്തിനു കീഴ്പ്പെട്ടിരിക്കുന്ന ഒരു വ്യക്തിയാണ്; എന്റെ കീഴിലും സൈനികരുണ്ട്, അവരിലൊരുവനോട് ‘പോകുക’ എന്നു പറഞ്ഞാൽ അയാൾ പോകുന്നു, മറ്റൊരുവനോട് ‘വരിക’ എന്നു പറഞ്ഞാൽ അയാൾ വരുന്നു. ഞാൻ എന്റെ സേവകനോട് ‘ഒരു കാര്യം ചെയ്യുക’ എന്നു പറയുമ്പോൾ അയാൾ ചെയ്യുന്നു.”
LUK 7:9 ഇതു കേട്ട് യേശു ആശ്ചര്യപ്പെട്ട്, ചുറ്റും നോക്കി തന്നെ അനുഗമിക്കുന്ന ജനക്കൂട്ടത്തോട്, “ഞാൻ നിങ്ങളോടു പറയട്ടെ, ഇസ്രായേൽജനതയിൽപോലും ഇത്ര ദൃഢവിശ്വാസം ഞാൻ ആരിലും കണ്ടില്ല” എന്നു പറഞ്ഞു.
LUK 7:10 ശതാധിപന്റെ സ്നേഹിതന്മാർ വീട്ടിൽ മടങ്ങിയെത്തിയപ്പോൾ സേവകന് പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നതായി കണ്ടു.
LUK 7:11 ഈ സംഭവത്തിനുശേഷം അധികം താമസിക്കാതെ യേശു നയിൻ എന്ന പട്ടണത്തിലേക്കു പോകുമ്പോൾ; ശിഷ്യന്മാരും വലിയൊരു ജനസഞ്ചയവും അദ്ദേഹത്തെ അനുഗമിച്ചു.
LUK 7:12 യേശു പട്ടണകവാടത്തോടടുത്തപ്പോൾ അതാ, മരിച്ചുപോയ ഒരാളെ പട്ടണത്തിനുപുറത്തേക്കു കൊണ്ടുവരുന്നു. അയാൾ തന്റെ അമ്മയുടെ ഏകപുത്രൻ; അവൾ വിധവയുമായിരുന്നു. പട്ടണത്തിൽനിന്ന് വലിയൊരു ജനക്കൂട്ടം അവളോടുകൂടെ ഉണ്ടായിരുന്നു.
LUK 7:13 അവളെ കണ്ടപ്പോൾ കർത്താവിന്റെ മനസ്സലിഞ്ഞു. അവിടന്ന് അവളോട്, “കരയേണ്ടാ” എന്നു പറഞ്ഞു.
LUK 7:14 യേശു അടുത്തുചെന്ന് ശവമഞ്ചം തൊട്ടപ്പോൾ, അത് ചുമന്നുകൊണ്ട് പോകുകയായിരുന്നവർ അവിടെ നിന്നു. അദ്ദേഹം, “യുവാവേ, ഞാൻ നിന്നോടു കൽപ്പിക്കുകയാണ് ‘എഴുന്നേൽക്കുക’ ” എന്നു പറഞ്ഞു.
LUK 7:15 അപ്പോൾ മരിച്ചവൻ എഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി. യേശു അവനെ അവന്റെ അമ്മയ്ക്ക് തിരികെ നൽകി.
LUK 7:16 ജനമെല്ലാം ഭയപരവശരായി; ദൈവത്തെ പുകഴ്ത്തി. “ഒരു വലിയ പ്രവാചകൻ നമ്മുടെ മധ്യേ വന്നിരിക്കുന്നു. ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു,” എന്ന് അവർ പറഞ്ഞു.
LUK 7:17 യേശുവിനെക്കുറിച്ചുള്ള ഈ വാർത്ത യെഹൂദർക്കിടയിലും നാലുപാടുമുള്ള പ്രദേശത്തും പ്രചരിച്ചു.
LUK 7:18 ഈ സംഭവങ്ങളെക്കുറിച്ചൊക്കെയും യോഹന്നാൻസ്നാപകന്റെ ശിഷ്യന്മാർ യോഹന്നാനെ അറിയിച്ചു.
LUK 7:19 അദ്ദേഹം തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ വിളിച്ച്, “വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?” എന്നു ചോദിക്കാൻ കർത്താവിന്റെ അടുക്കൽ അയച്ചു.
LUK 7:20 അവർ യേശുവിന്റെ അടുക്കൽവന്ന്, “ ‘വരാനുള്ള മശിഹാ അങ്ങുതന്നെയോ? അല്ല, ഞങ്ങൾ ഇനിയും മറ്റൊരാളെ കാത്തിരിക്കണമോ?’ എന്നു ചോദിക്കാൻ യോഹന്നാൻസ്നാപകൻ ഞങ്ങളെ അങ്ങയുടെ അടുക്കൽ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
LUK 7:21 ആ സമയത്തുതന്നെ യേശു, രോഗങ്ങളും പീഡകളും ദുരാത്മാക്കളും ബാധിച്ച അനേകരെ സൗഖ്യമാക്കുകയും അന്ധരായ അനേകർക്കു കാഴ്ച നൽകുകയും ചെയ്തു.
LUK 7:22 പിന്നെ യേശു ആ സന്ദേശവാഹകരോട്, “നിങ്ങൾ കാണുകയും കേൾക്കുകയുംചെയ്യുന്ന ഇക്കാര്യങ്ങൾ മടങ്ങിച്ചെന്ന് യോഹന്നാനെ അറിയിക്കുക: അന്ധർക്കു കാഴ്ച ലഭിക്കുന്നു, മുടന്തർ നടക്കുന്നു, കുഷ്ഠരോഗികൾ സൗഖ്യമാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു, ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു.
LUK 7:23 എന്നിലുള്ള വിശ്വാസത്തിൽനിന്ന് വ്യതിചലിക്കാതെ നിലനിൽക്കുന്നവർ അനുഗൃഹീതർ!” എന്നു പറഞ്ഞു.
LUK 7:24 യോഹന്നാന്റെ സന്ദേശവാഹകർ അവിടെനിന്നു പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനക്കൂട്ടത്തോടു സംസാരിക്കാൻ തുടങ്ങി: “നിങ്ങൾ എന്തുകാണാനാണ് മരുഭൂമിയിൽ പോയത്? കാറ്റിൽ ആടിയുലയുന്ന ഞാങ്ങണയോ?
LUK 7:25 അതോ, മൃദുലചണവസ്ത്രം ധരിച്ച ഒരു മനുഷ്യനെ കാണുന്നതിനോ? അല്ല, അമൂല്യ വസ്ത്രങ്ങൾ ധരിക്കുകയും ആഡംബരത്തിൽ മുഴുകുകയുംചെയ്യുന്നവർ കൊട്ടാരങ്ങളിൽ അല്ലയോ ഉള്ളത്?
LUK 7:26 പിന്നെ നിങ്ങൾ എന്തുകാണാനാണു പോയത്? ഒരു പ്രവാചകനെയോ? അതേ, ഒരു പ്രവാചകനെക്കാൾ ശ്രേഷ്ഠനെത്തന്നെ എന്നു ഞാൻ പറയുന്നു.
LUK 7:27 “ ‘ഇതാ, ഞാൻ നിനക്കുമുമ്പാകെ എന്റെ സന്ദേശവാഹകനെ അയയ്ക്കും, നിന്റെ മുമ്പേ അയാൾ നിനക്കു വഴിയൊരുക്കും,’ എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാനെക്കുറിച്ചാണ്.
LUK 7:28 സ്ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ മഹാൻ ഉണ്ടായിട്ടില്ല; എന്നാൽ, ദൈവരാജ്യത്തിൽ ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ മഹാൻ ആകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
LUK 7:29 ജനങ്ങൾ യോഹന്നാന്റെ സ്നാനമേറ്റവരായിരുന്നു. അതിനാൽ അവർ യേശുവിന്റെ വചസ്സുകൾ കേട്ടപ്പോൾ ദൈവത്തിന്റെ വഴി നീതിയുള്ളതെന്ന് അംഗീകരിച്ചു. നികുതിപിരിവുകാർപോലും അക്കൂട്ടത്തിലുണ്ടായിരുന്നു.
LUK 7:30 എന്നാൽ, യോഹന്നാനാൽ സ്നാനം സ്വീകരിക്കാതിരുന്ന പരീശന്മാരും നിയമജ്ഞരും തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ ആലോചന തിരസ്കരിച്ചു.
LUK 7:31 അപ്പോൾ യേശു പറഞ്ഞത്: “ഈ തലമുറയിലെ മനുഷ്യരെ ഞാൻ എന്തിനോടു താരതമ്യംചെയ്യും? അവർ എന്തിനോടു സദൃശർ?
LUK 7:32 “ ‘ഞങ്ങൾ നിങ്ങൾക്കായി ആഹ്ലാദരാഗം കുഴലിൽമീട്ടി, നിങ്ങളോ നൃത്തംചെയ്തില്ല; ഞങ്ങൾ ഒരു വിലാപഗീതം ആലപിച്ചു, നിങ്ങളോ വിലപിച്ചില്ല,’ എന്ന് ചന്തസ്ഥലത്തിരുന്ന് പരസ്പരം വിളിച്ചുപറഞ്ഞു പരിഭവിക്കുന്ന കുട്ടികളെപ്പോലെയാണ് ഈ തലമുറ.
LUK 7:33 അപ്പം തിന്നാത്തവനും വീഞ്ഞു കുടിക്കാത്തവനുമായിവന്ന യോഹന്നാൻസ്നാപകനെക്കുറിച്ച്, ‘അയാൾ ഭൂതബാധിതനാണ്’ എന്നു നിങ്ങൾ പറയുന്നു.
LUK 7:34 മനുഷ്യപുത്രനാകട്ടെ, തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നു; അപ്പോൾ ഇതാ, ‘അമിതഭക്ഷണപ്രിയനും കുടിയനുമായ ഒരുവൻ, നികുതിപിരിവുകാരുടെയും കുപ്രസിദ്ധപാപികളുടെയും ചങ്ങാതി!’ എന്നു നിങ്ങൾ പറയുന്നു.
LUK 7:35 ദൈവികജ്ഞാനം, അതു പ്രവൃത്തിപഥത്തിൽ കൊണ്ടുവരുന്നതിലൂടെ പ്രത്യക്ഷമാകുന്നു” എന്നു പറയുന്നു.
LUK 7:36 പരീശന്മാരിൽ ഒരാൾ തന്നോടൊത്തു ഭക്ഷണം കഴിക്കാൻ യേശുവിനെ ക്ഷണിച്ചു. അദ്ദേഹം പരീശന്റെ ഭവനത്തിൽ ചെന്നു വിരുന്നിനിരുന്നു.
LUK 7:37 ആ പട്ടണത്തിൽ പാപജീവിതം നയിച്ചിരുന്ന ഒരു സ്ത്രീ—യേശു പരീശന്റെ ഭവനത്തിൽ അതിഥിയായി വന്നിരിക്കുന്നു എന്നറിഞ്ഞ് ഒരു വെൺകൽഭരണി സുഗന്ധതൈലം കൊണ്ടുവന്ന്—
LUK 7:38 അദ്ദേഹത്തിന്റെ പിന്നിൽ കാൽക്കൽ കരഞ്ഞുകൊണ്ട് നിന്നു. കണ്ണുനീർക്കണങ്ങൾകൊണ്ട് അവൾ യേശുവിന്റെ പാദങ്ങൾ നനയ്ക്കാൻ തുടങ്ങി. പിന്നീടവൾ ആ പാദങ്ങൾ അവളുടെ തലമുടികൊണ്ടു തുടച്ചശേഷം ചുംബിക്കാൻ തുടങ്ങി. ഒടുവിൽ അവൾ ആ പാദങ്ങളിൽ തൈലം പൂശുകയും ചെയ്തു.
LUK 7:39 യേശുവിനെ ക്ഷണിച്ച പരീശൻ ഇതു കണ്ടിട്ട്, “ഈ മനുഷ്യൻ ഒരു പ്രവാചകൻ ആയിരുന്നെങ്കിൽ ആരാണു തന്നെ തൊടുന്നതെന്നും അവൾ ഏതുതരത്തിലുള്ള സ്ത്രീയാണെന്നും അറിയുമായിരുന്നു; അവൾ ഒരു പാപിനിയല്ലോ” എന്നു ഹൃദയത്തിൽ പറഞ്ഞു.
LUK 7:40 യേശു ആ പരീശനോട്, “ശിമോനേ, എനിക്കു നിന്നോട് ഒരു കാര്യം പറയാനുണ്ട്” എന്നു പറഞ്ഞു. “ഗുരോ, പറഞ്ഞാലും,” അയാൾ പ്രതിവചിച്ചു.
LUK 7:41 “പണം കടംകൊടുക്കുന്ന ഒരാളിൽനിന്ന് രണ്ടുപേർ വായ്പ വാങ്ങിയിരുന്നു. ഒരാൾ അഞ്ഞൂറ് ദിനാറും മറ്റേയാൾ അൻപത് ദിനാറുമാണ് തിരികെ കൊടുക്കേണ്ടിയിരുന്നത്.
LUK 7:42 തിരികെ കൊടുക്കാനുള്ള പണം അവർക്കുണ്ടായിരുന്നില്ല, അതുകൊണ്ട് അവരിരുവരുടെയും കടം അയാൾ ഇളച്ചുകൊടുത്തു. നിന്റെ അഭിപ്രായത്തിൽ അവരിലാരാണ് കടംനൽകിയയാളെ കൂടുതൽ സ്നേഹിക്കുക?”
LUK 7:43 “കൂടുതൽ കടം ക്ഷമിച്ചുകിട്ടിയവൻ,” ശിമോൻ ഉത്തരം പറഞ്ഞു. “ശരിയാണ് നിന്റെ വിലയിരുത്തൽ,” യേശു പ്രതിവചിച്ചു.
LUK 7:44 പിന്നെ അദ്ദേഹം ആ സ്ത്രീയുടെ നേർക്കു തിരിഞ്ഞിട്ടു ശിമോനോടു പറഞ്ഞത്: “ഈ സ്ത്രീ ചെയ്യുന്നത് നീ കാണുന്നില്ലേ? ഞാൻ നിന്റെ ഭവനത്തിൽ വന്നു; നീ എന്റെ കാൽകഴുകാൻ വെള്ളം തന്നില്ല. എന്നാൽ ഇവൾ കണ്ണുനീരുകൊണ്ട് എന്റെ പാദങ്ങൾ നനച്ച് അവളുടെ തലമുടികൊണ്ടു തുടച്ചു.
LUK 7:45 നീ എനിക്കു ചുംബനം തന്നില്ല; എന്നാൽ ഈ സ്ത്രീ, ഞാൻ അകത്തുവന്നതുമുതൽ എന്റെ പാദങ്ങൾ ചുംബിച്ചുകൊണ്ടേയിരിക്കുന്നു.
LUK 7:46 നീ എന്റെ തലയിൽ തൈലം പൂശിയില്ല; എന്നാൽ ഇവൾ എന്റെ പാദങ്ങളിൽ സുഗന്ധതൈലലേപനം ചെയ്തിരിക്കുന്നു.
LUK 7:47 ഞാൻ നിന്നോടു പറയുന്നു: ഇവളുടെ അസംഖ്യം പാപങ്ങൾ ക്ഷമിച്ചുകിട്ടിയിരിക്കുന്നതിനാൽ ഇവൾ അത്രയേറെ സ്നേഹിക്കുന്നു; അൽപ്പം ക്ഷമിച്ചു കിട്ടിയ വ്യക്തിയോ അൽപ്പം സ്നേഹിക്കുന്നു.”
LUK 7:48 പിന്നെ യേശു അവളോട്, “നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
LUK 7:49 അപ്പോൾ സദ്യയ്ക്കിരുന്നിരുന്ന മറ്റ് അതിഥികൾ, “പാപങ്ങൾ ക്ഷമിക്കുകകൂടി ചെയ്യുന്ന ഇദ്ദേഹം ആര്?” എന്നു പരസ്പരം പറഞ്ഞുതുടങ്ങി.
LUK 7:50 യേശു ആ സ്ത്രീയോട്, “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
LUK 8:1 ഇതിനുശേഷം യേശു ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്തുകൊണ്ടു പട്ടണങ്ങളിലും ഗ്രാമങ്ങളിലും യാത്രചെയ്തു. യേശുവിനോടൊപ്പം പന്ത്രണ്ട് ശിഷ്യന്മാരും
LUK 8:2 ദുരാത്മാക്കളിൽനിന്നും രോഗങ്ങളിൽനിന്നും സൗഖ്യംപ്രാപിച്ച ചില സ്ത്രീകളും ഉണ്ടായിരുന്നു. അവരിൽ മഗ്ദലക്കാരി എന്നു വിളിക്കപ്പെട്ടിരുന്നവളും ഏഴു ഭൂതങ്ങൾ വിട്ടുപോയവളുമായ മറിയയും
LUK 8:3 ഹെരോദാവിന്റെ കാര്യസ്ഥനായിരുന്ന കൂസയുടെ ഭാര്യ യോഹന്നയും സൂസന്നയും മറ്റുപല സ്ത്രീകളും ഉൾപ്പെട്ടിരുന്നു. ഈ സ്ത്രീകൾ തങ്ങളുടെ സമ്പാദ്യംകൊണ്ട് യേശുവിനെയും ശിഷ്യന്മാരെയും സഹായിച്ചുകൊണ്ടിരുന്നു.
LUK 8:4 പല പട്ടണത്തിൽനിന്നും വലിയൊരു ജനസമൂഹം യേശുവിന്റെ അടുത്തേക്കു വന്നുകൊണ്ടിരുന്നു. അപ്പോൾ അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
LUK 8:5 “ഒരിക്കൽ ഒരു കർഷകൻ വിത്തുവിതയ്ക്കാൻ പുറപ്പെട്ടു; വിതയ്ക്കുമ്പോൾ ചിലത് വഴിയോരത്തു വീണു. വഴിയാത്രക്കാർ അത് ചവിട്ടിമെതിച്ചുകളയുകയും ആകാശത്തിലെ പക്ഷികൾ കൊത്തിത്തിന്നുകയും ചെയ്തു.
LUK 8:6 ചിലതു പാറയുള്ള സ്ഥലത്തു വീണു, അവ മുളച്ചുവന്നു എങ്കിലും ഈർപ്പം കിട്ടാതിരുന്നതുകൊണ്ട് കരിഞ്ഞുപോയി.
LUK 8:7 കുറെ വിത്തുകളാകട്ടെ, മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടികളും ചെടികളോടൊപ്പം വളർന്നു; ചെടികളെ ഞെരുക്കിക്കളഞ്ഞു.
LUK 8:8 എന്നാൽ, കുറെ വിത്തുകൾ നല്ല നിലത്തുവീണു; അവ വളർന്ന്, വിതച്ചതിന്റെ നൂറുമടങ്ങ് വിളവുനൽകി.” ഇതു പറഞ്ഞതിനുശേഷം യേശു, “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ!” എന്നു വിളിച്ചുപറഞ്ഞു.
LUK 8:9 യേശുവിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഈ സാദൃശ്യകഥയുടെ അർഥം എന്തെന്നു ചോദിച്ചു.
LUK 8:10 അതിന് യേശു ഉത്തരം പറഞ്ഞത്: “ദൈവരാജ്യത്തിന്റെ രഹസ്യങ്ങൾ ഗ്രഹിക്കാനുള്ള സൗഭാഗ്യം നിങ്ങൾക്കു നൽകിയിരിക്കുന്നു; എന്നാൽ മറ്റുള്ളവരോട് ഞാൻ സാദൃശ്യകഥകളിലൂടെയാണ് സംസാരിക്കുന്നത്. “ ‘അവർ നോക്കുന്നെങ്കിലും കാണുന്നില്ല; കേൾക്കുന്നെങ്കിലും ഗ്രഹിക്കുന്നില്ല.’
LUK 8:11 “ഈ സാദൃശ്യകഥയുടെ അർഥം ഇതാണ്: വിത്ത് ദൈവവചനം.
LUK 8:12 വഴിയോരത്തുള്ളവർ ദൈവവചനം ശ്രവിക്കുന്നവർ, പക്ഷേ, അവർക്കു വിശ്വസിച്ചു രക്ഷിക്കപ്പെടാൻ അവസരം ലഭിക്കാതവണ്ണം പിശാചുവന്ന് അവരുടെ ഹൃദയങ്ങളിൽനിന്ന് വചനം എടുത്തുകളയുന്നു.
LUK 8:13 വിത്തു വീണ പാറസ്ഥലമോ വചനം കേൾക്കുന്നമാത്രയിൽ ആനന്ദത്തോടെ സ്വീകരിക്കുന്നവരാണ്. എന്നാൽ, ആഴത്തിൽ വേരു പോകാൻ കഴിയാത്തതുകൊണ്ട് അവരുടെ വിശ്വാസം താൽക്കാലികമാണ്; പരിശോധനകൾ അഭിമുഖീകരിക്കുമ്പോൾ അവർ വിശ്വാസം ത്യജിച്ചുകളയുന്നു.
LUK 8:14 മുൾച്ചെടികൾക്കിടയിൽ വിത്തു വീണത്, വചനം കേൾക്കുന്നെങ്കിലും ജീവിതത്തിലെ ആകുലതകളാലും സമ്പത്തിനാലും സുഖഭോഗങ്ങളാലും കേട്ട വചനം ഞെരുക്കപ്പെട്ട് അത് നിഷ്ഫലമാകുന്നവരെ സൂചിപ്പിക്കുന്നു.
LUK 8:15 നല്ല മണ്ണിൽ വിത്തു വീണത്, നന്മയും ഹൃദയനൈർമല്യവുമുള്ളവരെ പ്രതിനിധാനംചെയ്യുന്നു. അവർ വചനം കേട്ട് അതു സംഗ്രഹിച്ചുവെക്കുകയും ക്ഷമയോടെ ഫലം പുറപ്പെടുവിക്കുകയുംചെയ്യുന്നു.
LUK 8:16 “ആരും വിളക്കു കൊളുത്തി പാത്രംകൊണ്ടു മൂടുകയോ കട്ടിലിനു കീഴിൽ വെക്കുകയോ ചെയ്യുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
LUK 8:17 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ അറിയിക്കപ്പെടാതെയോ പ്രസിദ്ധമാക്കപ്പെടാതെയോ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
LUK 8:18 അതുകൊണ്ട് നിങ്ങൾ കേൾക്കുന്നത് ശ്രദ്ധയോടെയാണോ എന്നു സൂക്ഷിക്കുക. ഉള്ളവർക്ക് അധികം നൽകപ്പെടും; എന്നാൽ ഇല്ലാത്തവരിൽനിന്ന് അവർക്കുണ്ടെന്നു കരുതുന്ന അൽപ്പംകൂടെ എടുത്തുകളയപ്പെടും.”
LUK 8:19 യേശുവിന്റെ അമ്മയും സഹോദരന്മാരും അദ്ദേഹത്തെ കാണാൻ വന്നു. എന്നാൽ ജനത്തിരക്കു നിമിത്തം അദ്ദേഹത്തിന്റെ അടുത്തെത്താൻ അവർക്കു കഴിഞ്ഞില്ല.
LUK 8:20 ഒരാൾ വന്ന് യേശുവിനോട്, “അങ്ങയുടെ അമ്മയും സഹോദരന്മാരും അങ്ങയെ കാണാൻ ആഗ്രഹിച്ച് പുറത്തു നിൽക്കുന്നു” എന്നു പറഞ്ഞു.
LUK 8:21 അതിന് യേശു, “ദൈവത്തിന്റെ വചനം കേൾക്കുകയും പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും” എന്ന് ഉത്തരം പറഞ്ഞു.
LUK 8:22 ഒരു ദിവസം യേശു ശിഷ്യന്മാരോടൊപ്പം ഒരു വള്ളത്തിൽ കയറി, “നമുക്കു തടാകത്തിന്റെ അക്കരയ്ക്കുപോകാം” എന്നു പറഞ്ഞ് യാത്രപുറപ്പെട്ടു.
LUK 8:23 അവർ യാത്രചെയ്യുമ്പോൾ അദ്ദേഹം ഉറങ്ങിപ്പോയി. അപ്പോൾ ഉഗ്രമായൊരു കൊടുങ്കാറ്റ് തടാകത്തിൽ ആഞ്ഞടിച്ചു; തിരകൾ വള്ളത്തിനുള്ളിലേക്ക് അടിച്ചുകയറി അവർ വലിയ അപകടത്തിലായി.
LUK 8:24 ശിഷ്യന്മാർ ചെന്ന് അദ്ദേഹത്തെ ഉണർത്തിക്കൊണ്ട്, “പ്രഭോ, പ്രഭോ, ഞങ്ങൾ മുങ്ങിപ്പോകുന്നു” എന്നു പറഞ്ഞു. അദ്ദേഹം എഴുന്നേറ്റ് കാറ്റിനെയും വെള്ളത്തിന്റെ ക്ഷോഭത്തെയും ശാസിച്ചു. കൊടുങ്കാറ്റ് അമർന്നു; എല്ലാം പ്രശാന്തമായി.
LUK 8:25 അദ്ദേഹം ശിഷ്യന്മാരോട്, “നിങ്ങളുടെ വിശ്വാസം എവിടെ?” എന്നു ചോദിച്ചു. അവർ ഭയത്തോടും വിസ്മയത്തോടുംകൂടെ, “ഇദ്ദേഹം ആരാണ്? ഇദ്ദേഹം കാറ്റിനോടും വെള്ളത്തോടും കൽപ്പിക്കുകയും അവപോലും അനുസരിക്കുകയുംചെയ്യുന്നു” എന്നു പരസ്പരം പറഞ്ഞു.
LUK 8:26 അവർ ഗലീലാപ്രദേശത്തുനിന്ന് തടാകത്തിന്റെ മറുകരെയുള്ള ഗെരസേന്യരുടെദേശത്ത് വന്നു.
LUK 8:27 യേശു കരയ്ക്കിറങ്ങിയപ്പോൾ പട്ടണത്തിൽനിന്ന് ഒരു ഭൂതബാധിതൻ അദ്ദേഹത്തിന് നേരേവന്നു. ഇയാൾ ഏറെക്കാലമായിട്ടു വസ്ത്രം ധരിക്കുകയോ വീട്ടിൽ താമസിക്കുകയോ ചെയ്യാതെ ശവപ്പറമ്പുകളിലെ ഗുഹകളിലാണ് താമസിച്ചിരുന്നത്.
LUK 8:28 അയാൾ യേശുവിനെ കണ്ടിട്ട് നിലവിളിച്ചുകൊണ്ട് അദ്ദേഹത്തിന്റെ കാൽക്കൽവീണു. “യേശുവേ, പരമോന്നതനായ ദൈവത്തിന്റെ പുത്രാ, അങ്ങ് എന്റെ കാര്യത്തിൽ ഇടപെടുന്നതെന്തിന്? എന്നെ പീഡിപ്പിക്കരുതേ എന്നു ഞാൻ അങ്ങയോടപേക്ഷിക്കുന്നു,” എന്ന് അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
LUK 8:29 കാരണം, യേശു ആ ദുരാത്മാവിനോട് അയാളിൽനിന്ന് പുറത്തുപോകാൻ കൽപ്പിച്ചിരുന്നു. അയാൾ ഭൂതാവേശിതനാകുമ്പോൾ, പലപ്പോഴും കൈകാലുകൾ ചങ്ങലകളാൽ ബന്ധിച്ച് കാവലിൽ സൂക്ഷിച്ചിരുന്നിട്ടും ചങ്ങലകൾ പൊട്ടിച്ച് ഏകാന്തസ്ഥലങ്ങളിലേക്ക് ആ ഭൂതം അവനെ ഓടിക്കുമായിരുന്നു.
LUK 8:30 യേശു അവനോട്, “നിന്റെ പേരെന്താ?” എന്നു ചോദിച്ചു. അവനിൽ അസംഖ്യം ഭൂതങ്ങൾ ആവേശിച്ചിരുന്നതുകൊണ്ട് “ലെഗ്യോൻ” എന്ന് അയാൾ ഉത്തരം പറഞ്ഞു.
LUK 8:31 “പാതാളത്തിലേക്കു പോകാൻ തങ്ങളോട് ആജ്ഞാപിക്കരുതേ” എന്ന് അവർ യേശുവിനോടു കേണപേക്ഷിച്ചുകൊണ്ടിരുന്നു.
LUK 8:32 അടുത്തുള്ള കുന്നിൻചെരുവിൽ വലിയൊരു പന്നിക്കൂട്ടം മേഞ്ഞുകൊണ്ടിരുന്നു. അവയിൽ പ്രവേശിക്കാൻ തങ്ങൾക്ക് അനുവാദം നൽകണമെന്നു ദുരാത്മാക്കൾ യേശുവിനോട് യാചിച്ചു. അദ്ദേഹം അവയ്ക്ക് അനുവാദം നൽകി.
LUK 8:33 ഭൂതങ്ങൾ ആ മനുഷ്യനിൽനിന്ന് പുറത്തുകടന്ന് പന്നികളിൽ പ്രവേശിച്ചു: ആ പന്നിക്കൂട്ടം ചെങ്കുത്തായ മലഞ്ചെരിവിലൂടെ തടാകത്തിലേക്ക് ഇരച്ചുചെന്ന് മുങ്ങിച്ചത്തു.
LUK 8:34 പന്നികളെ മേയിക്കുന്നവർ ഈ സംഭവംകണ്ട് ഓടിപ്പോയി പട്ടണത്തിലും നാട്ടിൻപുറങ്ങളിലും വിവരം അറിയിച്ചു.
LUK 8:35 എന്താണു സംഭവിച്ചതെന്നറിയാൻ ജനങ്ങൾ അവിടേക്കു പാഞ്ഞു. അവർ യേശുവിന്റെ സമീപമെത്തിയപ്പോൾ, ഭൂതങ്ങൾ വിട്ടുപോയ മനുഷ്യൻ വസ്ത്രംധരിച്ച് സുബോധത്തോടെ യേശുവിന്റെ കാൽക്കൽ ഇരിക്കുന്നതുകണ്ട് ഭയപ്പെട്ടു.
LUK 8:36 ഭൂതബാധിതനു സൗഖ്യം ലഭിച്ചത് എങ്ങനെയെന്ന് ദൃക്‌സാക്ഷികൾ മറ്റുള്ളവരോടു വിവരിച്ചു.
LUK 8:37 ഗെരസേന്യദേശവാസികൾ എല്ലാവരും വളരെ ഭയപരവശരായിരുന്നതുകൊണ്ട് യേശു തങ്ങളെ വിട്ടുപോകണമെന്ന് അവർ ആവശ്യപ്പെട്ടു; അദ്ദേഹം വള്ളത്തിൽ കയറി അവിടം വിട്ടുപോകാൻതുടങ്ങി.
LUK 8:38 ഭൂതബാധയിൽനിന്നു മോചിതനായ ആ മനുഷ്യൻ യേശുവിനെ അനുഗമിക്കാൻ അനുവാദം ചോദിച്ചു. എന്നാൽ യേശു അവനോട്,
LUK 8:39 “നീ വീട്ടിൽ തിരികെച്ചെന്ന് ദൈവം നിനക്കുവേണ്ടി എന്തെല്ലാം ചെയ്തുവെന്നു പറയുക” എന്നു നിർദേശിച്ച് അവനെ യാത്രയാക്കി. അങ്ങനെ അയാൾ പോയി യേശു തനിക്കു ചെയ്തതെല്ലാം ആ പട്ടണത്തിലെങ്ങും അറിയിച്ചു.
LUK 8:40 യേശു തടാകത്തിന്റെ മറുകരയിൽ തിരിച്ചെത്തിയപ്പോൾ ഒരു ജനസമൂഹം അദ്ദേഹത്തെ സ്വാഗതംചെയ്തു. അവരെല്ലാവരും അദ്ദേഹത്തിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
LUK 8:41 അപ്പോൾ യെഹൂദപ്പള്ളിയിലെ മുഖ്യന്മാരിൽ ഒരാളായ യായീറോസ് എന്നു പേരുള്ള ഒരു മനുഷ്യൻ വന്ന് യേശുവിന്റെ കാൽക്കൽവീണ് തന്റെ വീട്ടിലേക്കു വരാൻ അദ്ദേഹത്തോടു കേണപേക്ഷിച്ചു.
LUK 8:42 അയാളുടെ ഏകപുത്രി, ഏകദേശം പന്ത്രണ്ട് വയസ്സായ പെൺകുട്ടി, മരണാസന്നയായി കിടക്കുകയായിരുന്നു. യേശു അവിടേക്കു പൊയ്ക്കൊണ്ടിരിക്കുമ്പോൾ ജനക്കൂട്ടം അദ്ദേഹത്തെ തിക്കിഞെരുക്കിക്കൊണ്ടിരുന്നു.
LUK 8:43 രക്തസ്രാവരോഗത്താൽ പന്ത്രണ്ടുവർഷമായി പീഡിതയായ ഒരു സ്ത്രീ അവിടെ ഉണ്ടായിരുന്നു. തന്റെ സമ്പാദ്യമെല്ലാം വൈദ്യന്മാർക്കു കൊടുത്തിട്ടും അവളെ സൗഖ്യമാക്കാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
LUK 8:44 അവൾ അദ്ദേഹത്തിന്റെ പിന്നിലെത്തി, പുറങ്കുപ്പായത്തിന്റെ വിളുമ്പിൽ തൊട്ടു; ഉടനെ അവളുടെ രക്തസ്രാവം നിലച്ചു.
LUK 8:45 “ആരാണ് എന്നെ തൊട്ടത്?” യേശു ചോദിച്ചു. എല്ലാവരും അതു നിഷേധിച്ചപ്പോൾ പത്രോസ്, “പ്രഭോ, ജനങ്ങൾ അങ്ങയുടെ ചുറ്റും തിക്കിഞെരുക്കുകയാണല്ലോ” എന്നു പറഞ്ഞു.
LUK 8:46 എന്നാൽ യേശു, “ആരോ ഒരാൾ എന്നെ തൊട്ടു; എന്നിൽനിന്ന് ശക്തി പുറപ്പെട്ടതു ഞാൻ അറിയുന്നു” എന്നു പറഞ്ഞു.
LUK 8:47 തനിക്കു മറഞ്ഞിരിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട് ആ സ്ത്രീ ഭയന്നുവിറച്ചുകൊണ്ട് വന്ന് യേശുവിന്റെ കാൽക്കൽവീണു. എന്തിനാണ് താൻ അദ്ദേഹത്തെ തൊട്ടതെന്നും എങ്ങനെയാണ് തനിക്കു തൽക്ഷണം സൗഖ്യം ലഭിച്ചതെന്നും അവൾ സകലരോടും വിശദീകരിച്ചു.
LUK 8:48 അദ്ദേഹം അവളോട്, “മോളേ, നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു, നീ സമാധാനത്തോടെ പോകുക” എന്നു പറഞ്ഞു.
LUK 8:49 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ പള്ളിമുഖ്യനായ യായീറോസിന്റെ വീട്ടിൽനിന്ന് ഒരാൾ വന്ന്, “അങ്ങയുടെ മകൾ മരിച്ചുപോയി, എന്തിനാണ് ഇനി ഗുരുവിനെ ബുദ്ധിമുട്ടിക്കുന്നത്?” എന്നു പറഞ്ഞു.
LUK 8:50 ഇതു കേട്ടിട്ട് യേശു യായീറോസിനോട്, “ഭയപ്പെടേണ്ട; വിശ്വസിക്കുകമാത്രം ചെയ്യുക. അവൾക്ക് സൗഖ്യം ലഭിക്കും” എന്നു പറഞ്ഞു.
LUK 8:51 യേശു യായീറോസിന്റെ ഭവനത്തിൽ എത്തിയപ്പോൾ അദ്ദേഹം പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെയും കുട്ടിയുടെ മാതാപിതാക്കളെയും അല്ലാതെ മറ്റാരെയും തന്നോടൊപ്പം വീടിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചില്ല.
LUK 8:52 എല്ലാവരും മരിച്ച കുട്ടിയെക്കുറിച്ച് കരഞ്ഞു വിലപിക്കുകയായിരുന്നു. “കരയേണ്ട,” യേശു പറഞ്ഞു, “അവൾ മരിച്ചിട്ടില്ല, ഉറങ്ങുന്നതേയുള്ളൂ.”
LUK 8:53 അവൾ മരിച്ചുപോയി എന്നറിഞ്ഞിരുന്നതിനാൽ ജനം അദ്ദേഹത്തെ പരിഹസിച്ചു.
LUK 8:54 എന്നാൽ അദ്ദേഹം അവളുടെ കൈക്കുപിടിച്ചു. “മോളേ, എഴുന്നേൽക്കൂ,” എന്നു പറഞ്ഞു.
LUK 8:55 അവളുടെ ആത്മാവ് അവളിലേക്ക് മടങ്ങിവന്നു. ഉടൻതന്നെ അവൾ എഴുന്നേറ്റു. അവൾക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്കണമെന്ന് യേശു നിർദേശിച്ചു.
LUK 8:56 അവളുടെ മാതാപിതാക്കൾ ആശ്ചര്യപ്പെട്ടു. സംഭവിച്ചതെന്തെന്ന് ആരോടും പറയരുതെന്ന് അദ്ദേഹം അവരോട് ആജ്ഞാപിച്ചു.
LUK 9:1 യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരെ നിയോഗിക്കുമ്പോൾ, ഭൂതങ്ങളെ പുറത്താക്കാനും രോഗങ്ങൾ സൗഖ്യമാക്കാനും അവർക്കു ശക്തിയും അധികാരവും നൽകിയിരുന്നു.
LUK 9:2 ദൈവരാജ്യം ഘോഷിക്കാനും രോഗികൾക്കു സൗഖ്യം നൽകാനും അവർക്ക് ആജ്ഞ നൽകി അയച്ചു.
LUK 9:3 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്: “യാത്രയ്ക്കു വടിയോ സഞ്ചിയോ ആഹാരമോ പണമോ ഒന്നിലധികം വസ്ത്രമോ എടുക്കരുത്.
LUK 9:4 നിങ്ങൾക്ക് ഏതെങ്കിലും ഭവനത്തിൽ പ്രവേശനം ലഭിച്ചാൽ ആ സ്ഥലം വിട്ടുപോകുംവരെ അതേ ഭവനത്തിൽത്തന്നെ താമസിക്കുക.
LUK 9:5 നിങ്ങൾക്ക് സ്വാഗതം നിഷേധിക്കുന്നിടത്ത് ആ പട്ടണം വിട്ടുപോകുമ്പോൾ, പട്ടണവാസികൾക്കെതിരേ സാക്ഷ്യത്തിനായി നിങ്ങളുടെ പാദങ്ങളിലെ പൊടി കുടഞ്ഞുകളയുക.”
LUK 9:6 ഇതനുസരിച്ച് അപ്പൊസ്തലന്മാർ എല്ലായിടത്തും സുവിശേഷം പ്രഘോഷിച്ചും രോഗസൗഖ്യംനൽകിയും ഗ്രാമംതോറും സഞ്ചരിച്ചു.
LUK 9:7 ഗലീലയിലെ ഭരണാധികാരിയായ ഹെരോദാവ് ഈ സംഭവങ്ങളെല്ലാം അറിഞ്ഞു. യോഹന്നാൻസ്നാപകൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റിരിക്കുന്നു എന്നു ചിലരും,
LUK 9:8 ഏലിയാപ്രവാചകൻ വീണ്ടും പ്രത്യക്ഷനായിരിക്കുന്നു എന്നു മറ്റുചിലരും, പുരാതന പ്രവാചകന്മാരിൽ ഒരാൾ ജീവിച്ചെഴുന്നേറ്റിരിക്കുന്നു എന്നു വേറെ ചിലരും പറഞ്ഞുകൊണ്ടിരുന്നതിനാൽ ഹെരോദാവ് പരിഭ്രാന്തനായി.
LUK 9:9 “ഞാൻ യോഹന്നാനെ ശിരച്ഛേദംചെയ്തു. പിന്നെ ഈ വിധ കാര്യങ്ങൾ ഞാൻ കേൾക്കുന്നത് ആരെക്കുറിച്ചാണ്?” എന്ന് അദ്ദേഹം പറഞ്ഞു. യേശുവിനെ കാണാൻ ഹെരോദാവ് പരിശ്രമിച്ചു.
LUK 9:10 അപ്പൊസ്തലന്മാർ തിരികെയെത്തി തങ്ങൾ ചെയ്തതെല്ലാം യേശുവിനെ അറിയിച്ചു. തുടർന്ന് അദ്ദേഹം അപ്പൊസ്തലന്മാരെമാത്രം ഒപ്പംകൂട്ടി ബേത്ത്സയിദ എന്ന പട്ടണത്തിലേക്കു യാത്രയായി.
LUK 9:11 എന്നാൽ അദ്ദേഹം എവിടേക്കാണു പോകുന്നതെന്നു മനസ്സിലാക്കിയ ജനക്കൂട്ടം പിന്നാലെ ചെന്നു. അദ്ദേഹം അവരെ സ്വാഗതംചെയ്ത് അവരോടു ദൈവരാജ്യത്തെപ്പറ്റി സംസാരിക്കുകയും രോഗസൗഖ്യം ആവശ്യമായിരുന്നവരെ സൗഖ്യമാക്കുകയും ചെയ്തു.
LUK 9:12 സൂര്യാസ്തമയം അടുത്തപ്പോൾ പന്ത്രണ്ട് അപ്പൊസ്തലന്മാർ അടുത്തുവന്ന് അദ്ദേഹത്തോട്, “നാം ഇവിടെ ഒരു വിജനസ്ഥലത്താണല്ലോ, അതുകൊണ്ട് ചുറ്റുമുള്ള ഗ്രാമങ്ങളിലും ഗ്രാമാന്തരങ്ങളിലും ചെന്നു ഭക്ഷണവും താമസസൗകര്യവും കണ്ടെത്താൻ ജനത്തെ പറഞ്ഞയ്ക്കണം” എന്നു പറഞ്ഞു.
LUK 9:13 എന്നാൽ യേശു, “നിങ്ങൾ അവർക്ക് എന്തെങ്കിലും ഭക്ഷിക്കാൻ കൊടുക്ക്” എന്നു പറഞ്ഞു. “ഈ ജനക്കൂട്ടത്തിനു വേണ്ടുന്ന ഭക്ഷണം മുഴുവൻ ഞങ്ങൾ പോയി വാങ്ങേണ്ടിവരും. അല്ലാത്തപക്ഷം ഞങ്ങളുടെപക്കൽ ആകെയുള്ളത് അഞ്ചപ്പവും രണ്ടുമീനുംമാത്രമാണ്” എന്നു ശിഷ്യന്മാർ മറുപടി പറഞ്ഞു.
LUK 9:14 അവിടെ ഏകദേശം അയ്യായിരം പുരുഷന്മാർ ഉണ്ടായിരുന്നു. എന്നാൽ യേശു ശിഷ്യന്മാരോട്, “ജനത്തെ അൻപതുപേർവീതം നിരനിരയായി ഇരുത്തുക” എന്നു പറഞ്ഞു.
LUK 9:15 അവർ അങ്ങനെ ചെയ്തു, എല്ലാവരെയും ഇരുത്തി.
LUK 9:16 അതിനുശേഷം യേശു ആ അഞ്ച് അപ്പവും രണ്ട് മീനും എടുത്തു സ്വർഗത്തിലേക്കു നോക്കി അവ വാഴ്ത്തി നുറുക്കി; ജനങ്ങൾക്കു വിളമ്പിക്കൊടുക്കാൻ ശിഷ്യന്മാരെ ഏൽപ്പിച്ചു.
LUK 9:17 എല്ലാവരും ഭക്ഷിച്ചു തൃപ്തരായി; അവശേഷിച്ച നുറുക്കുകൾ ശിഷ്യന്മാർ പന്ത്രണ്ട് കുട്ട നിറയെ ശേഖരിച്ചു.
LUK 9:18 ഒരിക്കൽ യേശു ഏകാന്തമായി പ്രാർഥിച്ചുകൊണ്ടിരുന്നു; അപ്പോൾ അദ്ദേഹത്തിന്റെ സമീപത്ത് ഉണ്ടായിരുന്ന ശിഷ്യന്മാരോട് അദ്ദേഹം, “ഞാൻ ആരാകുന്നു എന്നാണ് ജനക്കൂട്ടം പറയുന്നത്?” എന്നു ചോദിച്ചു.
LUK 9:19 അതിനു ശിഷ്യന്മാർ, “യോഹന്നാൻസ്നാപകൻ എന്നു ചിലരും ഏലിയാവ് എന്നു മറ്റുചിലരും പുരാതനകാലത്തു ജീവിച്ചിരുന്ന പ്രവാചകന്മാരിൽ ഒരാൾ ഉയിർത്തെഴുന്നേറ്റുവെന്ന് വേറെ ചിലരും പറയുന്നു” എന്ന് ഉത്തരം പറഞ്ഞു.
LUK 9:20 “എന്നാൽ നിങ്ങളോ?” യേശു ആരാഞ്ഞു, “ഞാൻ ആരാകുന്നു എന്നാണ് നിങ്ങൾ പറയുന്നത്?” “ദൈവത്തിന്റെ ക്രിസ്തു,” എന്ന് പത്രോസ് പ്രതിവചിച്ചു.
LUK 9:21 ഇത് ആരോടും പറയരുത് എന്ന് യേശു അവർക്കു കർശനനിർദേശം നൽകി.
LUK 9:22 തുടർന്ന് അദ്ദേഹം, “മനുഷ്യപുത്രൻ വളരെ കഷ്ടം സഹിക്കുകയും സമുദായനേതാക്കന്മാർ, പുരോഹിതമുഖ്യന്മാർ, വേദജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും വേണം” എന്നും പറഞ്ഞു.
LUK 9:23 അതിനുശേഷം തന്നെ കേട്ടുകൊണ്ടിരുന്ന എല്ലാവരോടുമായി അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഒരാൾ എന്റെ ശിഷ്യനാകാൻ ഇച്ഛിക്കുന്നെങ്കിൽ അയാൾ സ്വയം ത്യജിച്ച് തന്റെ ക്രൂശ് എടുത്തുകൊണ്ട് അനുദിനം എന്നെ അനുഗമിക്കട്ടെ.
LUK 9:24 സ്വന്തം ജീവനെ രക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതു നഷ്ടമാകും; എന്റെ അനുയായി ആയതുനിമിത്തം സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു നേടുകതന്നെ ചെയ്യും.
LUK 9:25 ഒരാൾ ലോകം മുഴുവൻ തന്റെ സ്വന്തമാക്കിയാലും സ്വജീവൻ നഷ്ടമാക്കുകയോ കൈമോശംവരുത്തുകയോ ചെയ്താൽ അവന് എന്തു പ്രയോജനം?
LUK 9:26 എന്നെയും എന്റെ വചനങ്ങളെയുംകുറിച്ച് ആരെങ്കിലും ലജ്ജിച്ചാൽ (ഞാൻ) മനുഷ്യപുത്രൻ, തന്റെയും പിതാവിന്റെയും വിശുദ്ധദൂതന്മാരുടെയും മഹത്ത്വത്തിൽ വരുമ്പോൾ അയാളെക്കുറിച്ചും ലജ്ജിക്കും.
LUK 9:27 “ഞാൻ നിങ്ങളോടു പറയട്ടെ, ദൈവരാജ്യം കാണുന്നതിനുമുമ്പ്, ഇവിടെ നിൽക്കുന്നവരിൽ ചിലർ മരണം ആസ്വദിക്കുകയില്ല നിശ്ചയം!”
LUK 9:28 ഈ സംഭാഷണംനടന്ന് ഏകദേശം എട്ടുദിവസം കഴിഞ്ഞ്, പത്രോസ്, യോഹന്നാൻ, യാക്കോബ് എന്നിവരെമാത്രം കൂട്ടിക്കൊണ്ട് യേശു ഒരു മലമുകളിൽ പ്രാർഥിക്കാൻ കയറിപ്പോയി.
LUK 9:29 പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹത്തിന്റെ മുഖം തേജസ്സേറിയതായി മാറി; വസ്ത്രം വെട്ടിത്തിളങ്ങുന്ന വെണ്മയായി.
LUK 9:30 മോശ, ഏലിയാവ് എന്നീ രണ്ടു പുരുഷന്മാർ യേശുവിനോടു സംസാരിച്ചുകൊണ്ടു തേജസ്സിൽ പ്രത്യക്ഷരായി.
LUK 9:31 യേശു ജെറുശലേമിൽ പൂർത്തീകരിക്കാനിരുന്ന തന്റെ നിര്യാണത്തെക്കുറിച്ച് അവർ സംസാരിച്ചു.
LUK 9:32 ഈ സമയം പത്രോസും കൂടെയുള്ളവരും നിദ്രാവിവശരായിരുന്നു. എന്നാൽ, അവർ ഉറക്കമുണർന്നപ്പോൾ യേശുവിന്റെ തേജസ്സും അദ്ദേഹത്തോടുകൂടെ നിന്നിരുന്ന രണ്ടുപേരെയും കണ്ടു.
LUK 9:33 മോശയും ഏലിയാവും യേശുവിനെ വിട്ടുപോകാൻതുടങ്ങുമ്പോൾ പത്രോസ് താൻ പറയുന്നതിന്റെ സാംഗത്യം എന്തെന്നു ഗ്രഹിക്കാതെ അദ്ദേഹത്തോട്, “പ്രഭോ, നാം ഇവിടെ ആയിരിക്കുന്നത് എത്രയോ നല്ലത്. നമുക്ക് ഇവിടെ മൂന്ന് കൂടാരങ്ങൾ ഉണ്ടാക്കാം. ഒന്ന് അങ്ങേക്കും ഒന്ന് മോശയ്ക്കും മറ്റൊന്ന് ഏലിയാവിനും” എന്നു പറഞ്ഞു.
LUK 9:34 പത്രോസ് ഇതു സംസാരിക്കുമ്പോൾത്തന്നെ, ഒരു മേഘംവന്ന് അവരെ ആവരണംചെയ്തു. മേഘത്തിനുള്ളിലായ അവർ ഭയന്നു.
LUK 9:35 അപ്പോൾ ആ മേഘത്തിൽനിന്ന്, “ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ പുത്രൻ ഇവൻതന്നെ, ഇവൻ പറയുന്നത് ശ്രദ്ധിച്ചുകേൾക്കുക” എന്ന് ഒരു അശരീരി ഉണ്ടായി.
LUK 9:36 ആ അശരീരി ഉണ്ടായിക്കഴിഞ്ഞപ്പോൾ യേശുവിനെമാത്രമേ അവർ കണ്ടുള്ളൂ. തങ്ങൾ കണ്ടതിനെപ്പറ്റി ശിഷ്യന്മാർ മിണ്ടിയില്ല. ആ ദിവസങ്ങളിൽ അവർ അതുസംബന്ധിച്ച് ആരോടും ഒന്നും സംസാരിച്ചില്ല.
LUK 9:37 പിറ്റേദിവസം അവർ മലയിൽനിന്നിറങ്ങിവന്നപ്പോൾ വലിയൊരു ജനസമൂഹം യേശുവിനെ എതിരേറ്റു.
LUK 9:38 ആ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു മനുഷ്യൻ നിലവിളിച്ചുകൊണ്ട് പറഞ്ഞത്: “ഗുരോ, എന്റെ മകനെ കടാക്ഷിക്കണമേ എന്നു ഞാൻ കെഞ്ചുകയാണ്. അവൻ എന്റെ ഒരേയൊരു മകൻ;
LUK 9:39 ഒരു ദുരാത്മാവ് അവനെ ബാധിക്കുന്നു, അത് ആവേശിച്ചാലുടൻതന്നെ അവൻ അലറിവിളിക്കുന്നു. അത് അവനെ നിലത്തുവീഴ്ത്തി പുളയ്ക്കുകയും വായിലൂടെ നുരയും പതയും വരുത്തുകയുംചെയ്യുന്നു. അത് അവനെ വിട്ടൊഴിയാതെ ബാധിച്ചിരിക്കുകയാണ്.
LUK 9:40 ആ ദുരാത്മാവിനെ പുറത്താക്കാൻ ഞാൻ അങ്ങയുടെ ശിഷ്യന്മാരോടപേക്ഷിച്ചു; എന്നാൽ അവർക്കതു കഴിഞ്ഞില്ല.”
LUK 9:41 അതിന് യേശു, “അവിശ്വാസവും വക്രതയുമുള്ള തലമുറയേ, എത്രനാൾ ഞാൻ നിങ്ങളോടുകൂടെ വസിക്കുകയും നിങ്ങളെ സഹിക്കുകയും ചെയ്യും? നിന്റെ മകനെ ഇവിടെ കൊണ്ടുവരിക” എന്നു പറഞ്ഞു.
LUK 9:42 ആ ബാലൻ മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ഭൂതം അവനെ നിലത്തുവീഴ്ത്തി പുളയിച്ചു. യേശു ആ ദുരാത്മാവിനെ ശാസിച്ച് ബാലനെ സൗഖ്യമാക്കി പിതാവിനെ ഏൽപ്പിച്ചു.
LUK 9:43 എല്ലാവരും ദൈവത്തിന്റെ മഹാശക്തികണ്ട് വിസ്മയഭരിതരായി. യേശുവിന്റെ എല്ലാ പ്രവൃത്തികളെക്കുറിച്ചും ജനം വിസ്മയഭരിതരായിരിക്കുമ്പോൾ, അദ്ദേഹം ശിഷ്യന്മാരോട്,
LUK 9:44 “ഇനി ഞാൻ നിങ്ങളോടു പറയുന്നത് അതീവശ്രദ്ധയോടെ കേൾക്കുക: മനുഷ്യപുത്രൻ (ഞാൻ) മനുഷ്യരുടെ കൈയിൽ ഏൽപ്പിക്കപ്പെടും” എന്നു പറഞ്ഞു.
LUK 9:45 എന്നാൽ, ഈ പറഞ്ഞതിന്റെ അർഥം ശിഷ്യന്മാർ ഗ്രഹിച്ചില്ല, ഗ്രഹിക്കാൻ കഴിയാത്തവിധത്തിൽ അത് അവർക്ക് ഗോപ്യമായിരുന്നു, അതേപ്പറ്റി അദ്ദേഹത്തോടു ചോദിക്കാൻ അവർ ഭയപ്പെട്ടു.
LUK 9:46 ശിഷ്യന്മാരിൽ ഏറ്റവും ശ്രേഷ്ഠൻ ആരാണ് എന്നതിനെപ്പറ്റി ഒരു തർക്കം അവരുടെ ഇടയിൽ ഉണ്ടായി.
LUK 9:47 യേശു അവരുടെ ചിന്തകൾ മനസ്സിലാക്കിയിട്ട് ഒരു ശിശുവിനെ എടുത്ത് തന്റെ അടുക്കൽ നിർത്തി;
LUK 9:48 പിന്നെ അവരോട്, “ഇതുപോലുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ സ്വീകരിക്കുന്ന ഏതൊരാളും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെ സ്വീകരിക്കുന്നു. നിങ്ങളിൽ എല്ലാവരിലും ഏറ്റവും ചെറിയവനാണ് ഏറ്റവും ശ്രേഷ്ഠൻ.” എന്നു പറഞ്ഞു.
LUK 9:49 “പ്രഭോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങൾ കണ്ടു. അയാൾ ഞങ്ങളോടുകൂടെ അങ്ങയെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി,” എന്നു യോഹന്നാൻ പറഞ്ഞു.
LUK 9:50 “അയാളെ തടയരുത്” യേശു പ്രതിവചിച്ചു, “നിങ്ങൾക്കു പ്രതികൂലമല്ലാത്തയാൾ നിങ്ങൾക്ക് അനുകൂലമാണ്.”
LUK 9:51 തന്റെ സ്വർഗാരോഹണത്തിനുള്ള സമയം സമീപിച്ചപ്പോൾ യേശു നിശ്ചയദാർഢ്യത്തോടെ ജെറുശലേമിലേക്കു യാത്രയായി.
LUK 9:52 അപ്പോൾത്തന്നെ അദ്ദേഹം തനിക്കുമുമ്പേ സന്ദേശവാഹകന്മാരെ അയച്ചു; അവർ അദ്ദേഹത്തിനുവേണ്ടി ഒരുക്കങ്ങൾ ചെയ്യുന്നതിനു ശമര്യരുടെ ഒരു ഗ്രാമത്തിൽ ചെന്നു.
LUK 9:53 എന്നാൽ, അദ്ദേഹത്തിന്റെ യാത്ര ജെറുശലേം ലക്ഷ്യമാക്കിയായിരുന്നതുകൊണ്ട് ആ ഗ്രാമവാസികൾക്ക് യേശുവിനെ സ്വീകരിക്കാൻ മനസ്സുണ്ടായില്ല.
LUK 9:54 ഇതു കണ്ടിട്ട്, ശിഷ്യന്മാരായ യാക്കോബും യോഹന്നാനും, “കർത്താവേ, ഏലിയാവു ചെയ്തതുപോലെ ആകാശത്തിൽനിന്ന് തീ ഇറക്കി ഞങ്ങൾ ഇവരെ ചാമ്പലാക്കട്ടേ?” എന്നു ചോദിച്ചു.
LUK 9:55 എന്നാൽ യേശു അവർക്കുനേരേ തിരിഞ്ഞ് അവരെ ശാസിച്ചു, “ഏതാത്മാവാണ് നിങ്ങളെ ഭരിക്കുന്നതെന്ന് നിങ്ങൾ അറിയുന്നില്ല; മനുഷ്യരുടെ ജീവനെ ഹനിക്കാനല്ല, രക്ഷിക്കാനാണ് മനുഷ്യപുത്രൻ വന്നിരിക്കുന്നത്” എന്നു പറഞ്ഞു.
LUK 9:56 പിന്നെ അവർ മറ്റൊരു ഗ്രാമത്തിലേക്കു യാത്രയായി.
LUK 9:57 അവർ വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു മനുഷ്യൻ അദ്ദേഹത്തോട്, “അങ്ങ് എവിടെ പോയാലും ഞാൻ അങ്ങയെ അനുഗമിക്കാം” എന്നു പറഞ്ഞു.
LUK 9:58 അതിന് യേശു, “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളും ഉണ്ട്, എന്നാൽ മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല” എന്നു മറുപടി പറഞ്ഞു.
LUK 9:59 അദ്ദേഹം മറ്റൊരു വ്യക്തിയോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. എന്നാൽ അയാൾ, “കർത്താവേ, ഞാൻ ആദ്യം പോയി എന്റെ പിതാവിന്റെ ശവസംസ്കാരം നടത്താൻ അനുവദിച്ചാലും!” എന്നപേക്ഷിച്ചു.
LUK 9:60 എന്നാൽ യേശു അയാളോട്, “മരിച്ചവർ അവരവരുടെ മരിച്ചവരെ സംസ്കരിക്കട്ടെ; നീയോ പോയി ദൈവരാജ്യം വിളംബരംചെയ്യുക” എന്നു പറഞ്ഞു.
LUK 9:61 വേറൊരാൾ, “കർത്താവേ, ഞാൻ അങ്ങയെ അനുഗമിക്കാം; എന്നാൽ, ഞാൻ ഒന്നാമത് എന്റെ കുടുംബാംഗങ്ങളോടു യാത്രപറയാൻ അനുവദിക്കേണം” എന്നു പറഞ്ഞു.
LUK 9:62 യേശു മറുപടിയായി, “കലപ്പയ്ക്കു കൈവെച്ചശേഷം പിറകോട്ടു നോക്കുന്നവരാരും ദൈവരാജ്യത്തിനു യോഗ്യരല്ല” എന്നു പറഞ്ഞു.
LUK 10:1 ഇതിനുശേഷം കർത്താവ് വേറെ എഴുപതുപേരെ നിയമിച്ചു. താൻ താമസംവിനാ പോകാനിരുന്ന ഓരോ പട്ടണത്തിലേക്കും സ്ഥലത്തേക്കും തനിക്കുമുമ്പേ അവരെ ഈരണ്ടുപേരെ അയച്ചു.
LUK 10:2 അദ്ദേഹം ശിഷ്യന്മാരോട്, “കൊയ്ത്ത് സമൃദ്ധം; വേലക്കാരോ പരിമിതം. അതുകൊണ്ട്, കൊയ്ത്തിന്റെ ഉടമസ്ഥനോട് കൊയ്ത്തിനായി വേലക്കാരെ അയയ്ക്കാൻ അപേക്ഷിക്കുക” എന്നു പറഞ്ഞു.
LUK 10:3 പോകുക; ചെന്നായ്ക്കളുടെ മധ്യത്തിലേക്ക് കുഞ്ഞാടുകൾ എന്നപോലെ ഞാൻ നിങ്ങളെ അയയ്ക്കുന്നു.
LUK 10:4 മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ എടുക്കരുത്; വഴിയിൽ ആരെയെങ്കിലും അഭിവാദനംചെയ്യാൻ നിന്നുപോകരുത്.
LUK 10:5 “ഒരു ഭവനത്തിൽ ചെല്ലുമ്പോൾ ‘ഈ ഭവനത്തിനു സമാധാനം’ എന്ന് ആദ്യം പറയുക.
LUK 10:6 അവിടെ സമാധാനത്തിന് യോഗ്യരായവരുണ്ടെങ്കിൽ ആ സമാധാനം അയാളിൽ നിലനിൽക്കും; ഇല്ലെങ്കിലോ അത് നിങ്ങളിലേക്കുതന്നെ മടങ്ങിവരും.
LUK 10:7 വീടുകൾതോറും മാറിമാറി താമസിക്കാതെ, അവർ നിങ്ങൾക്കു തരുന്നതു ഭക്ഷിക്കുകയും പാനംചെയ്യുകയുംചെയ്ത് ഒരുഭവനത്തിൽത്തന്നെ താമസിക്കുക; ജോലിക്കാരൻ തന്റെ കൂലിക്ക് അർഹനല്ലോ.
LUK 10:8 “ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവിടെയുള്ളവർ നിങ്ങളെ സ്വാഗതംചെയ്ത്, അവർ നിങ്ങൾക്ക് എന്തു വിളമ്പിത്തന്നാലും അതു ഭക്ഷിക്കുക.
LUK 10:9 അവിടെയുള്ള രോഗികളെ സൗഖ്യമാക്കി, ‘ദൈവരാജ്യം നിങ്ങളോട് സമീപിച്ചിരിക്കുന്നു’ എന്നു വിളംബരംചെയ്യുക.
LUK 10:10 എന്നാൽ നിങ്ങൾ ഒരു പട്ടണത്തിൽ ചെല്ലുമ്പോൾ അവർ നിങ്ങളെ സ്വാഗതംചെയ്യുന്നില്ലെങ്കിൽ അതിന്റെ തെരുവുകളിൽ ചെന്ന്,
LUK 10:11 ‘ഞങ്ങളുടെ പാദങ്ങളിൽ പറ്റിയിരിക്കുന്ന നിങ്ങളുടെ പട്ടണത്തിലെ പൊടിപോലും ഞങ്ങൾ ഇതാ നിങ്ങൾക്കൊരു അപായസൂചനയായി തുടച്ചുകളയുന്നു; എങ്കിലും ഒരു കാര്യം അറിയുക; ദൈവരാജ്യം സമീപിച്ചിരിക്കുന്നു, നിശ്ചയം’ എന്നറിയിക്കുക.
LUK 10:12 ഞാൻ നിങ്ങളോടു പറയട്ടെ, സൊദോം നിവാസികൾക്കുണ്ടായ അനുഭവം ആ പട്ടണനിവാസികൾക്ക് അന്നാളിൽ ഉണ്ടാകുന്ന അനുഭവത്തെക്കാൾ ഏറെ സഹനീയമായിരിക്കും.
LUK 10:13 “ഹേ കോരസീൻ, നിനക്കു ഹാ കഷ്ടം! ബേത്ത്സയിദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ ഞാൻ ചെയ്ത അത്ഭുതങ്ങൾ സോർ, സീദോൻ എന്നീ പട്ടണങ്ങളിൽ ചെയ്തിരുന്നെങ്കിൽ അവർ പണ്ടുതന്നെ ചാക്കുശീല ഉടുത്തും ചാരത്തിൽ ഇരുന്നും വിലപിച്ചു മാനസാന്തരപ്പെടുമായിരുന്നു.
LUK 10:14 എന്നാൽ ന്യായവിധിയിൽ സോർ, സീദോൻ നിവാസികൾക്കുണ്ടാകുന്ന അനുഭവം നിങ്ങളുടേതിനെക്കാൾ ഏറെ സഹനീയമായിരിക്കും.
LUK 10:15 കഫാർനഹൂമേ, നീ ആകാശംവരെ ഉയർന്നിരിക്കുമോ? ഇല്ല, നീ പാതാളംവരെ താഴ്ത്തപ്പെടും.
LUK 10:16 “നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എന്റെ വാക്കു കേൾക്കുന്നു; നിങ്ങളെ തിരസ്കരിക്കുന്നയാൾ എന്നെ തിരസ്കരിക്കുന്നു; എന്നാൽ, എന്നെ തിരസ്കരിക്കുന്നയാൾ എന്നെ അയച്ച ദൈവത്തെയാണ് തിരസ്കരിക്കുന്നത്.”
LUK 10:17 ആ എഴുപതുപേർ ആനന്ദത്തോടെ തിരിച്ചെത്തി. “കർത്താവേ, അങ്ങയുടെ നാമത്തിൽ, ഭൂതങ്ങൾപോലും ഞങ്ങൾക്കു കീഴടങ്ങുന്നു” എന്നു പറഞ്ഞു.
LUK 10:18 അതിന് യേശു മറുപടി പറഞ്ഞത്: “സാത്താൻ മിന്നൽപ്പിണർപോലെ ആകാശത്തുനിന്നു താഴേക്കു നിപതിക്കുന്നതു ഞാൻ കണ്ടു.
LUK 10:19 ഇതാ, പാമ്പുകളെയും തേളുകളെയും ചവിട്ടിമെതിക്കാനും ശത്രുവിന്റെ എല്ലാ ശക്തിയും കീഴടക്കാനും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു, ഇവയൊന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.
LUK 10:20 എങ്കിലും അശുദ്ധാത്മാക്കൾ നിങ്ങൾക്കു കീഴടങ്ങുന്നു എന്നതിലല്ല, നിങ്ങളുടെ പേരുകൾ സ്വർഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽത്തന്നെ ആനന്ദിക്കുക.”
LUK 10:21 അപ്പോൾത്തന്നെ യേശു, പരിശുദ്ധാത്മാവിനാൽ ആനന്ദഭരിതനായി, പറഞ്ഞത്: “പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ, അവിടന്ന് ഈ കാര്യങ്ങൾ വിജ്ഞാനികൾക്കും മനീഷികൾക്കും മറച്ചുവെച്ചിട്ട് ശിശുതുല്യരായവർക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ അങ്ങയെ മഹത്ത്വപ്പെടുത്തുന്നു. അതേ, ഇതായിരുന്നല്ലോ പിതാവേ അവിടത്തേക്കു പ്രസാദകരം!
LUK 10:22 “എന്റെ പിതാവു സകലകാര്യങ്ങളും എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനാരെന്ന് യഥാർഥത്തിൽ അറിയുന്നില്ല; പുത്രനും പിതാവിനെ വെളിപ്പെടുത്തിക്കൊടുക്കാൻ പുത്രൻ ആഗ്രഹിക്കുന്നവരുമല്ലാതെ ആരും പിതാവാരെന്ന് അറിയുന്നില്ല” എന്നു പറഞ്ഞു.
LUK 10:23 പിന്നെ യേശു ശിഷ്യന്മാർക്കുനേരേ തിരിഞ്ഞ് അവരോടുമാത്രമായി, “നിങ്ങൾ കാണുന്നത് കാണുന്ന നേത്രങ്ങൾ അനുഗ്രഹിക്കപ്പെട്ട നേത്രങ്ങൾ!
LUK 10:24 കാരണം, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങൾ കാണുന്നത് കാണാൻ അതിയായി ആഗ്രഹിച്ചെങ്കിലും കാണാൻ കഴിഞ്ഞില്ല, നിങ്ങൾ കേൾക്കുന്നത് കേൾക്കാൻ ആഗ്രഹിച്ചെങ്കിലും കേൾക്കാൻ കഴിഞ്ഞില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
LUK 10:25 ഒരു ദിവസം ഒരു നിയമജ്ഞൻ എഴുന്നേറ്റുനിന്ന് യേശുവിനെ പരീക്ഷിക്കാൻ ഇങ്ങനെ ചോദിച്ചു, “ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ ലഭ്യമാകും?”
LUK 10:26 “എന്താണ് ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നത്? നീ എങ്ങനെ വായിക്കുന്നു?” യേശു ചോദിച്ചു.
LUK 10:27 അതിന് അയാൾ, “നിന്റെ ദൈവമായ കർത്താവിനെ നീ സമ്പൂർണഹൃദയത്താലും സമ്പൂർണാത്മാവിനാലും സമ്പൂർണശക്തിയാലും സമ്പൂർണമനസ്സാലും സ്നേഹിക്കണം; നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്നുത്തരം പറഞ്ഞു.
LUK 10:28 യേശു അയാളോട്, “നീ പറഞ്ഞത് ശരിയായ ഉത്തരമാണ്; ഇതു ചെയ്യുക, ഇവ ചെയ്താൽ നീ ജീവിക്കും” എന്നു പറഞ്ഞു.
LUK 10:29 എന്നാൽ, അയാൾ സ്വയം നീതീകരിക്കാൻ ആഗ്രഹിച്ചതുകൊണ്ട്, യേശുവിനോട് പിന്നെയും “ആരാണെന്റെ അയൽക്കാരൻ?” എന്നു ചോദിച്ചു.
LUK 10:30 യേശു ഇങ്ങനെ മറുപടി പറഞ്ഞു: “ഒരു മനുഷ്യൻ ജെറുശലേമിൽനിന്ന് യെരീഹോവിലേക്ക് യാത്രചെയ്യുകയായിരുന്നു, കൊള്ളക്കാർ ആ മനുഷ്യനെ ആക്രമിച്ചു. അവർ അവന്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുത്തു, അവനെ മർദിച്ച് അർധപ്രാണനായി വഴിയരികിൽ ഉപേക്ഷിച്ചു പൊയ്ക്കളഞ്ഞു.
LUK 10:31 ആ വഴിയിലൂടെ ഒരു പുരോഹിതൻ പോകാനിടയായി. അയാൾ അവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി,
LUK 10:32 അതുപോലെതന്നെ ഒരു ലേവ്യനും അവിടെയെത്തി, അയാളും മുറിവേറ്റവനെ കണ്ടിട്ടു വഴിയുടെ മറുവശംചേർന്നു മുന്നോട്ടുപോയി.
LUK 10:33 എന്നാൽ, ആ വഴി യാത്ര പോകുകയായിരുന്ന ഒരു ശമര്യൻ, അയാൾ കിടന്നിടത്ത് എത്തിയപ്പോൾ അയാളെക്കണ്ട് സഹതാപാർദ്രനായി.
LUK 10:34 അദ്ദേഹം ആ മുറിവേറ്റവന്റെ അടുത്തേക്കുചെന്നു, എണ്ണയും വീഞ്ഞും ഒഴിച്ചു മുറിവുകൾ വെച്ചുകെട്ടി. തുടർന്ന് അയാളെ തന്റെ മൃഗത്തിന്റെ പുറത്തു കയറ്റി ഒരു സത്രത്തിൽ കൊണ്ടുചെന്ന് അയാൾക്ക് ആവശ്യമായ ശുശ്രൂഷചെയ്തു.
LUK 10:35 പിറ്റേദിവസം അയാൾ രണ്ട് വെള്ളിനാണയം എടുത്ത് സത്രംസൂക്ഷിപ്പുകാരനു കൊടുത്തിട്ട്, ‘ഇയാളെ ശുശ്രൂഷിക്കണം, അധികം എന്തെങ്കിലും ചെലവുചെയ്യേണ്ടിവന്നാൽ ഞാൻ തിരിച്ചെത്തുമ്പോൾ അതു തന്നുകൊള്ളാം’ എന്നു പറഞ്ഞു.
LUK 10:36 “കൊള്ളക്കാരുടെ കൈയിൽ അകപ്പെട്ട ഈ മനുഷ്യന് ഒരു അയൽക്കാരനായിത്തീർന്നത് ഈ മൂന്നുപേരിൽ ആരാണ്?” യേശു ചോദിച്ചു.
LUK 10:37 “മുറിവേറ്റവനോട് കരുണകാണിച്ചവൻ” എന്ന് ആ നിയമജ്ഞൻ മറുപടി പറഞ്ഞു. “നീയും പോയി അതുപോലെതന്നെ ചെയ്യുക” യേശു അയാളോടു പറഞ്ഞു.
LUK 10:38 യേശു ശിഷ്യന്മാരുമായി യാത്ര തുടരവേ ഒരു ഗ്രാമത്തിൽ എത്തി. അവിടെ മാർത്ത എന്നു പേരുള്ള ഒരു സ്ത്രീ അദ്ദേഹത്തെ വീട്ടിലേക്കു സ്വാഗതംചെയ്തു.
LUK 10:39 അവൾക്കു മറിയ എന്നു വിളിക്കുന്ന ഒരു സഹോദരി ഉണ്ടായിരുന്നു. മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടുകൊണ്ടിരുന്നു.
LUK 10:40 മാർത്തയോ സൽക്കാരത്തിന്റെ ഒരുക്കങ്ങൾക്കായി പരക്കംപായുകയായിരുന്നു. അവൾ യേശുവിന്റെ അടുക്കൽവന്ന്, “കർത്താവേ, എന്റെ അതിഥിസൽക്കാരത്തിന്റെ ഭാരമെല്ലാം എന്റെ സഹോദരി എന്നെമാത്രം ഏൽപ്പിച്ചിരിക്കുന്നതിൽ അങ്ങേക്കു ചിന്തയില്ലേ? എന്നെ ഒന്നു സഹായിക്കാൻ അവളോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
LUK 10:41 അതിനു കർത്താവ്, “മാർത്തേ, മാർത്തേ, നീ പലതിനെപ്പറ്റി ചിന്തിച്ചും വിഷാദിച്ചുമിരിക്കുന്നു.
LUK 10:42 എന്നാൽ അൽപ്പം കാര്യങ്ങൾ, അല്ല വാസ്തവത്തിൽ ഒന്നു മതിയാകും. മറിയ മേൽത്തരമായത് തെരഞ്ഞെടുത്തിരിക്കുന്നു; അത് ആരും അവളിൽനിന്ന് കവർന്നെടുക്കുകയുമില്ല” എന്ന് ഉത്തരം പറഞ്ഞു.
LUK 11:1 യേശു ഒരിക്കൽ ഒരു സ്ഥലത്തു പ്രാർഥിച്ചുകൊണ്ടിരുന്നു. പ്രാർഥന കഴിഞ്ഞപ്പോൾ യേശുവിന്റെ ശിഷ്യന്മാരിൽ ഒരാൾ അദ്ദേഹത്തോട്, “കർത്താവേ, യോഹന്നാൻസ്നാപകൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാർഥിക്കാൻ പഠിപ്പിക്കണമേ” എന്നു പറഞ്ഞു.
LUK 11:2 യേശു അവരോടു പറഞ്ഞത്, “നിങ്ങൾ ഇപ്രകാരം പ്രാർഥിക്കുക: “ ‘സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, തിരുനാമം ആദരിക്കപ്പെടട്ടെ, അവിടത്തെ രാജ്യം വരുമാറാകട്ടെ, തിരുഹിതം നിറവേറപ്പെടട്ടെ, സ്വർഗത്തിലെപ്പോലെതന്നെ ഭൂമിയിലും.
LUK 11:3 അനുദിനാഹാരം ഞങ്ങൾക്ക് എന്നും നൽകണമേ.
LUK 11:4 ഞങ്ങളോടു പാപംചെയ്തവരോട് ഞങ്ങൾ ക്ഷമിച്ചതുപോലെതന്നെ, ഞങ്ങളുടെ അപരാധവും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തിലേക്കു നയിക്കരുതേ. ഞങ്ങളെ പിശാചിൽനിന്ന് സംരക്ഷിക്കണമേ.’ ”
LUK 11:5 തുടർന്ന് യേശു അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക് ഒരു സ്നേഹിതൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ അർധരാത്രിയിൽ സ്നേഹിതന്റെ അടുക്കൽ ചെന്ന് ‘സ്നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരണമേ,
LUK 11:6 എന്റെ ഒരു സുഹൃത്ത് വഴിയാത്രയിൽ എന്റെ അടുക്കൽ വന്നിരിക്കുന്നു; അവനു വിളമ്പിക്കൊടുക്കാൻ എന്റെ കൈയിൽ ഒന്നുമില്ല’ എന്നു പറഞ്ഞു.
LUK 11:7 അപ്പോൾ അയാൾ കിടപ്പറയിൽനിന്നുതന്നെ, ‘എന്നെ ബുദ്ധിമുട്ടിക്കരുത്; വാതിൽ അടച്ചുപോയി. കുഞ്ഞുങ്ങളും എന്നോടൊപ്പം കിടക്കുന്നു. എഴുന്നേറ്റ് എന്തെങ്കിലും എടുത്തുതരാൻ എനിക്കിപ്പോൾ സാധ്യമല്ല’ എന്നു പറഞ്ഞു.
LUK 11:8 എന്നാൽ, ഞാൻ നിങ്ങളോടു പറയട്ടെ, അയാൾ എഴുന്നേറ്റ് സുഹൃത്തിന് ആവശ്യമുള്ളേടത്തോളം അപ്പം കൊടുക്കുന്നത് സൗഹൃദം നിമിത്തമായിരിക്കുകയില്ല, മറിച്ച് അയാൾ ലജ്ജയില്ലാതെ നിർബന്ധിച്ചതുകൊണ്ടായിരിക്കും.
LUK 11:9 “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അന്വേഷിക്കുക, നിങ്ങൾ കണ്ടെത്തും; മുട്ടുക, നിങ്ങൾക്കായി വാതിൽ തുറക്കപ്പെടും.
LUK 11:10 അപേക്ഷിക്കുന്നവർക്കു ലഭിക്കുന്നു; അന്വേഷിക്കുന്നവർ കണ്ടെത്തുന്നു; മുട്ടുന്നവർക്ക് വാതിൽ തുറക്കപ്പെടുന്നു.
LUK 11:11 “നിങ്ങളുടെ മകൻ അപ്പം ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് അവന് കല്ലു കൊടുക്കുക? അല്ലാ, മകൻ മീൻ ചോദിച്ചാൽ നിങ്ങളിൽ ഏതു പിതാവാണ് പാമ്പിനെ നൽകുന്നത്?
LUK 11:12 അല്ലാ, മുട്ട ചോദിച്ചാൽ തേളിനെ കൊടുക്കുന്നത്?
LUK 11:13 മക്കൾക്കു നല്ല ദാനങ്ങൾ കൊടുക്കാൻ പാപികളായ നിങ്ങൾക്കറിയാമെങ്കിൽ, സ്വർഗസ്ഥപിതാവ് തന്നോടപേക്ഷിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ എത്രയധികമായി നൽകും!”
LUK 11:14 പിന്നീടൊരിക്കൽ യേശു ഊമയായ ഒരു മനുഷ്യനിൽനിന്ന് ഭൂതത്തെ പുറത്താക്കി. ഭൂതം അവനിൽനിന്ന് പുറത്തുവന്നപ്പോൾ അയാൾക്ക് സംസാരിക്കാൻ കഴിഞ്ഞു; ജനസഞ്ചയം ആശ്ചര്യഭരിതരായി.
LUK 11:15 എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങളുടെ തലവനായ ബേൽസെബൂലിനെക്കൊണ്ടാണ് ഇദ്ദേഹം ഭൂതങ്ങളെ ഉച്ചാടനം ചെയ്യുന്നത്” എന്നു പറഞ്ഞു.
LUK 11:16 മറ്റുചിലർ അദ്ദേഹത്തെ പരീക്ഷിക്കുന്നതിനായി, സ്വർഗത്തിൽനിന്ന് ഒരു അത്ഭുതചിഹ്നം കാണിക്കണമെന്ന് ആവശ്യപ്പെട്ടു.
LUK 11:17 യേശു അവരുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കിയിട്ട് അവരോടു പറഞ്ഞു, “ആഭ്യന്തരഭിന്നതയുള്ള ഏതുരാജ്യവും നശിച്ചുപോകും; അന്തഃഛിദ്രം ബാധിച്ച ഭവനവും നിപതിച്ചുപോകും.
LUK 11:18 സാത്താൻ സ്വന്തം രാജ്യത്തിനുതന്നെ വിരോധമായി പ്രവർത്തിച്ചാൽ അവന്റെ രാജ്യം നിലനിൽക്കുമോ? ഞാൻ ബേൽസെബൂലിനെക്കൊണ്ടാണ് ഭൂതോച്ചാടനം ചെയ്യുന്നത് എന്നാണല്ലോ നിങ്ങൾ പറയുന്നത്.
LUK 11:19 ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ബേൽസെബൂലിനെ ഉപയോഗിച്ചാണെങ്കിൽ, നിങ്ങളുടെ അനുയായികൾ അവയെ ഉച്ചാടനം ചെയ്യുന്നത് ആരെക്കൊണ്ടാണ്? അങ്ങനെയെങ്കിൽ, നിങ്ങളുടെ അനുയായികൾതന്നെ നിങ്ങൾക്ക് വിധികർത്താക്കൾ ആയിരിക്കട്ടെ.
LUK 11:20 എന്നാൽ, ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നത് ദൈവത്തിന്റെ ശക്തിയാലാണെങ്കിൽ ദൈവരാജ്യം നിങ്ങളുടെ മധ്യേ വന്നിരിക്കുന്നു, നിശ്ചയം.
LUK 11:21 “ബലിഷ്ഠനായ ഒരു മനുഷ്യൻ ആയുധമേന്തി സ്വന്തം മാളിക കാവൽചെയ്യുമ്പോൾ അയാളുടെ സമ്പത്ത് സുരക്ഷിതമായിരിക്കും.
LUK 11:22 എന്നാൽ, അയാളിലും ശക്തനായ ഒരാൾ വന്ന് ആ ബലിഷ്ഠനായവനെ ആക്രമിച്ചു കീഴടക്കുമ്പോൾ, ആ മനുഷ്യൻ ആശ്രയിച്ചിരുന്ന ആയുധങ്ങൾ അപഹരിക്കുകയും കൊള്ളമുതൽ വീതിച്ചെടുക്കുകയുംചെയ്യുന്നു.
LUK 11:23 “എന്നെ അനുകൂലിക്കാത്തവർ എന്നെ പ്രതിരോധിക്കുന്നു; എന്നോടുകൂടെ ജനത്തെ ചേർക്കാത്തയാൾ വാസ്തവത്തിൽ അവരെ ചിതറിക്കുകയാണ്.
LUK 11:24 “ദുരാത്മാവ് ഒരു മനുഷ്യനിൽനിന്ന് പുറത്തുകടന്ന്, വെള്ളമില്ലാത്ത പ്രദേശങ്ങളിൽക്കൂടി ഒരു വിശ്രമസ്ഥാനത്തിനായി അലയുന്നു; കണ്ടെത്തുന്നതുമില്ല. അപ്പോൾ അത്, ‘ഞാൻ ഉപേക്ഷിച്ചുപോന്ന ഭവനത്തിലേക്കുതന്നെ തിരികെച്ചെല്ലും’ എന്നു പറയുന്നു.
LUK 11:25 അങ്ങനെ ചെല്ലുമ്പോൾ ആ വീട് അടിച്ചുവാരിയും ക്രമീകരിക്കപ്പെട്ടും കാണുന്നു.
LUK 11:26 അപ്പോൾ അതു പോയി തന്നെക്കാൾ ദുഷ്ടതയേറിയ വേറെ ഏഴ് ആത്മാക്കളുമായിവന്ന് അവിടെ താമസം ആരംഭിക്കുന്നു. ആ മനുഷ്യന്റെ ഇപ്പോഴത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ അതിദാരുണമാണ്.”
LUK 11:27 യേശു ഈ കാര്യങ്ങൾ പ്രസ്താവിച്ചുകൊണ്ടിരുന്നപ്പോൾ ജനക്കൂട്ടത്തിനിടയിൽനിന്ന് ഒരു സ്ത്രീ, “അങ്ങയെ ഗർഭത്തിൽ വഹിക്കുകയും മുലയൂട്ടിവളർത്തുകയുംചെയ്ത മാതാവ് അനുഗ്രഹിക്കപ്പെട്ടവൾ” എന്നു വിളിച്ചുപറഞ്ഞു.
LUK 11:28 അപ്പോൾ യേശു, “ദൈവവചനം കേൾക്കുകയും അവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്യുന്നവരാണ് അനുഗ്രഹിക്കപ്പെട്ടവർ” എന്ന് ഉത്തരം പറഞ്ഞു.
LUK 11:29 യേശുവിനുചുറ്റും ജനക്കൂട്ടം തിങ്ങിക്കൂടിക്കൊണ്ടിരുന്നപ്പോൾ, അവിടന്ന് ഇപ്രകാരം അവരോട് പറയാൻ തുടങ്ങി: “ഈ ദുഷ്ടതയുള്ള തലമുറ ചിഹ്നം അന്വേഷിക്കുന്നു. എന്നാൽ യോനാ പ്രവാചകന്റെ അടയാളമല്ലാതെ മറ്റൊന്നും ഈ തലമുറയ്ക്കു ലഭിക്കുകയില്ല.
LUK 11:30 യോനാ നിനവേനിവാസികൾക്ക് ഒരു ചിഹ്നമായിരുന്നതുപോലെ മനുഷ്യപുത്രൻ ഈ തലമുറയ്ക്കും ആയിരിക്കും,
LUK 11:31 ന്യായവിധിദിവസത്തിൽ ശേബാ രാജ്ഞിയും ഈ തലമുറയ്ക്കെതിരായി നിലകൊണ്ട് അവരെ ശിക്ഷവിധിക്കും. അവൾ ശലോമോന്റെ ജ്ഞാനം ശ്രവിക്കാനായി വിദൂരത്തുനിന്ന് വന്നല്ലോ; ഇവിടെ ഇതാ ശലോമോനിലും അതിശ്രേഷ്ഠൻ.
LUK 11:32 ന്യായവിധിദിവസം നിനവേനിവാസികൾ ഈ തലമുറയ്ക്കെതിരായി നിലകൊണ്ട്, അവർക്ക് ശിക്ഷവിധിക്കും; നിനവേക്കാർ യോനായുടെ പ്രസംഗം കേട്ട് അനുതപിച്ചല്ലോ; യോനായിലും അതിശ്രേഷ്ഠൻ ഇതാ ഇവിടെ.
LUK 11:33 “ആരും വിളക്കു കൊളുത്തി നിലവറയിലോ പറയുടെ കീഴിലോ വെക്കുന്നില്ല; പിന്നെയോ, വീടിനുള്ളിൽ പ്രവേശിക്കുന്നവർക്കു പ്രകാശം കാണേണ്ടതിനു വിളക്കുകാലിന്മേലാണ് വെക്കുക.
LUK 11:34 കണ്ണ് ശരീരത്തിന്റെ വിളക്കാണ്. നിന്റെ കണ്ണ് നിർമലമെങ്കിൽ ശരീരംമുഴുവനും പ്രകാശപൂരിതമായിരിക്കും. നിന്റെ കണ്ണ് അശുദ്ധമെങ്കിലോ ശരീരം അന്ധകാരമയവുമായിരിക്കും.
LUK 11:35 അതുകൊണ്ട് നിന്നിലുള്ള പ്രകാശം അന്ധകാരമയമായിത്തീരാതിക്കാൻ സൂക്ഷിക്കുക.
LUK 11:36 ഇരുളടഞ്ഞ കോണുകളൊന്നും നിന്നിലില്ലാതെ, ശരീരംമുഴുവൻ പ്രകാശപൂരിതമാണെങ്കിൽ, കത്തിജ്വലിക്കുന്ന വിളക്ക് നിനക്കെതിരേ പിടിച്ചാലെന്നപോലെ നീയും പ്രഭാപൂർണനായിരിക്കും.”
LUK 11:37 യേശുവിന്റെ പ്രഭാഷണം പൂർത്തിയായപ്പോൾ, തന്നോടുകൂടെ ഭക്ഷണം കഴിക്കാൻ ഒരു പരീശൻ അദ്ദേഹത്തെ ക്ഷണിച്ചു. അദ്ദേഹം വീടിനുള്ളിൽ ചെന്നു ഭക്ഷണത്തിനായി ഇരുന്നു.
LUK 11:38 ഭക്ഷണത്തിനുമുമ്പ് യെഹൂദാപാരമ്പര്യമനുസരിച്ചുള്ള ശുദ്ധിവരുത്താതെ യേശു ഭക്ഷണത്തിനിരുന്നതു കണ്ടു പരീശൻ ആശ്ചര്യപ്പെട്ടു.
LUK 11:39 അപ്പോൾ കർത്താവ് ഇങ്ങനെ പ്രതികരിച്ചു: “പരീശന്മാരായ നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു; എന്നാൽ നിങ്ങളുടെ അകമോ അത്യാർത്തിയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
LUK 11:40 ഭോഷന്മാരേ, പുറം മെനഞ്ഞ ദൈവമല്ലേ അകവും സൃഷ്ടിച്ചത്?
LUK 11:41 അതുകൊണ്ട് അത്യാർത്തിയിലൂടെ സമ്പാദിച്ചതൊക്കെയും ദരിദ്രർക്കു വിതരണംചെയ്താൽ എല്ലാം വിശുദ്ധമായിത്തീരും.
LUK 11:42 “പരീശന്മാരായ നിങ്ങൾക്കു ഹാ കഷ്ടം; പുതിന, ബ്രഹ്മി തുടങ്ങി എല്ലാവിധ ഉദ്യാനസസ്യങ്ങളിൽനിന്നും ലഭിക്കുന്ന നിസ്സാര വരുമാനത്തിൽനിന്നുപോലും നിങ്ങൾ ദശാംശം നൽകുന്നു; എന്നാൽ നീതിയും ദൈവസ്നേഹവും നിങ്ങൾ അവഗണിച്ചിരിക്കുന്നു. പ്രാധാന്യമേറിയവ പാലിക്കുകയും പ്രാധാന്യം കുറഞ്ഞവ അവഗണിക്കാതിരിക്കുകയുമാണ് വേണ്ടിയിരുന്നത്.
LUK 11:43 “പരീശന്മാരേ, നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങൾ പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങൾ ആഗ്രഹിക്കുന്നു. ചന്തസ്ഥലങ്ങളിൽ മനുഷ്യർ നിങ്ങളെ അഭിവാദനംചെയ്യുന്നതും ഇഷ്ടപ്പെടുന്നു.
LUK 11:44 “നിങ്ങൾക്കു ഹാ കഷ്ടം! മറഞ്ഞുകിടക്കുന്ന ശവക്കല്ലറകൾപോലെയാണ് നിങ്ങൾ; എന്നാൽ, അവയ്ക്കുള്ളിലെ ജീർണത ഗ്രഹിക്കാതെ മനുഷ്യർ അവയുടെമീതേ നടക്കുന്നു.”
LUK 11:45 ഒരു നിയമജ്ഞൻ യേശുവിനോട്, “ഗുരോ, അങ്ങ് ഈ കാര്യങ്ങൾ പറയുമ്പോൾ, ഞങ്ങളെയും ആക്ഷേപിക്കുകയാണ്” എന്നു പറഞ്ഞു.
LUK 11:46 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “നിയമജ്ഞരായ നിങ്ങൾക്കും ഹാ കഷ്ടം! നിങ്ങൾ വളരെ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെക്കുന്നു; എന്നാൽ ഒരു വിരൽകൊണ്ടുപോലും സ്പർശിച്ച് ആ ഭാരം ലഘൂകരിക്കാനുള്ള സന്മനസ്സ് നിങ്ങൾക്കില്ല.
LUK 11:47 “നിങ്ങൾക്കു ഹാ കഷ്ടം! നിങ്ങളുടെ പിതാക്കന്മാർ വധിച്ച പ്രവാചകന്മാർക്കുവേണ്ടി നിങ്ങൾ ശവകുടീരങ്ങൾ പണിയുന്നു.
LUK 11:48 അങ്ങനെ നിങ്ങളുടെ പൂർവികരുടെ പ്രവൃത്തികൾക്കു നിങ്ങൾ സാക്ഷ്യംവഹിക്കുന്നു; അവയെ അംഗീകരിക്കുകയുംചെയ്യുന്നു. കാരണം, നിങ്ങളുടെ പൂർവികർ പ്രവാചകന്മാരെ വധിക്കുന്നു; നിങ്ങൾ പ്രവാചകന്മാരുടെ ശവകുടീരങ്ങൾ പണിയുന്നു.
LUK 11:49 ഇതുനിമിത്തം ദൈവം തന്റെ ജ്ഞാനത്തിൽ അരുളിച്ചെയ്തു: ‘ഞാൻ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുത്തേക്കയയ്ക്കും; ചിലരെ അവർ വധിക്കും, ചിലരെ അവർ പീഡിപ്പിക്കും.’
LUK 11:50 ആകയാൽ ഹാബേലിന്റെ രക്തംമുതൽ യാഗപീഠത്തിനും ആലയത്തിനും മധ്യേവെച്ചു കൊല്ലപ്പെട്ട സെഖര്യാവിന്റെ രക്തംവരെ,
LUK 11:51 ലോകാരംഭംമുതൽ ചിന്തപ്പെട്ടിട്ടുള്ള സകലപ്രവാചകരക്തത്തിനും ഈ തലമുറ ഉത്തരം പറയേണ്ടിവരും. ഈ തലമുറ അതിനെല്ലാം ഉത്തരവാദി ആയിരിക്കും, നിശ്ചയം.
LUK 11:52 “നിയമജ്ഞരേ, നിങ്ങൾക്കു ഹാ കഷ്ടം! ജ്ഞാനത്തിന്റെ താക്കോൽ നിങ്ങൾ മനുഷ്യരിൽനിന്ന് മറച്ചുവെച്ചിരിക്കുന്നു! നിങ്ങൾ പ്രവേശിക്കുന്നില്ലെന്നുമാത്രമല്ല; പ്രവേശിക്കുന്നവരെ തടസ്സപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
LUK 11:53 യേശു ആ വീടുവിട്ടിറങ്ങിയപ്പോൾ പരീശന്മാരും വേദജ്ഞരും അദ്ദേഹത്തെ ഘോരഘോരം എതിർക്കാനും വാക്കിൽ കുടുക്കാനായി പലതിനെയുംകുറിച്ചു ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി.
LUK 12:1 ഇതിനിടയിൽ, പരസ്പരം ചവിട്ടിമെതിച്ചു പോകുന്നതുപോലെ ആയിരക്കണക്കിനു ജനം അവിടെ വന്നുകൂടി. യേശു ആദ്യം അവിടത്തെ ശിഷ്യന്മാരുടെനേരേ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞുതുടങ്ങി: “ജാഗ്രതയുള്ളവരായിരിക്കുക, പരീശന്മാരുടെ കപടഭക്തിയെന്ന പുളിച്ചമാവ് സൂക്ഷിക്കുക.
LUK 12:2 വെളിപ്പെടുത്തപ്പെടാതെ മറച്ചുവെക്കാവുന്നതോ പ്രസിദ്ധമാക്കപ്പെടാതെ ഗോപ്യമാക്കി വെക്കാവുന്നതോ ആയ യാതൊന്നുമില്ല.
LUK 12:3 നിങ്ങൾ ഇരുളിൽ പറഞ്ഞതു പകലിൽ കേൾക്കും; ഉള്ളറകളിൽ കതകുകൾ അടച്ചിട്ട് ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽനിന്ന് ഘോഷിക്കും.
LUK 12:4 “എന്റെ പ്രിയരേ, ഞാൻ നിങ്ങളോടു പറയട്ടെ: ശരീരത്തെ കൊല്ലുന്നതിലപ്പുറം ഒന്നും ചെയ്യാൻ കഴിയാത്തവരെ ഭയപ്പെടേണ്ട.
LUK 12:5 ആരെയാണു ഭയപ്പെടേണ്ടതെന്നു ഞാൻ നിങ്ങൾക്കു പറഞ്ഞുതരാം. ശരീരത്തെ കൊല്ലുകമാത്രമല്ല, അതിനുശേഷം നിങ്ങളെ നരകത്തിലിട്ടുകളയാനും അധികാരമുള്ള ദൈവത്തെ ഭയപ്പെടുക; അതേ, ദൈവത്തെമാത്രം ഭയപ്പെടുക എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 12:6 രണ്ട് രൂപയ്ക്ക് അഞ്ചു കുരുവിയെ വിൽക്കുന്നില്ലയോ? എങ്കിലും അവയിൽ ഒന്നിനെപ്പോലും ദൈവം മറന്നുകളയുന്നില്ല.
LUK 12:7 നിങ്ങളുടെ തലയിൽ എത്ര മുടിയുണ്ടെന്നുപോലും അവിടത്തേക്കറിയാം. ആകയാൽ ഭയപ്പെടേണ്ട, അനവധി കുരുവികളെക്കാളും മൂല്യമേറിയവരല്ലോ നിങ്ങൾ.
LUK 12:8 “ഞാൻ നിങ്ങളോടു പറയട്ടെ, മനുഷ്യരുടെമുമ്പിൽ എന്നെ അംഗീകരിച്ചുപറയുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ (ഞാനും) മനുഷ്യപുത്രനും അംഗീകരിക്കും.
LUK 12:9 മനുഷ്യരുടെമുമ്പിൽ എന്നെ നിരാകരിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവദൂതന്മാരുടെമുമ്പിൽ ഞാനും നിരാകരിക്കും.
LUK 12:10 മനുഷ്യപുത്രനു (എനിക്കു) വിരോധമായി സംസാരിക്കുന്നവരോട് അതു ക്ഷമിക്കും. എന്നാൽ പരിശുദ്ധാത്മാവിന് വിരോധമായി സംസാരിക്കുന്നവർക്ക് ക്ഷമ ലഭിക്കുകയില്ല.
LUK 12:11 “നിങ്ങളെ പള്ളികളിലും ഭരണകർത്താക്കളുടെയും അധികാരികളുടെയും മുമ്പിലും വിസ്തരിക്കാൻ കൊണ്ടുവരുമ്പോൾ എങ്ങനെ എതിർവാദം പറയണമെന്നോ എന്തു മൊഴി കൊടുക്കണമെന്നോ ചിന്തിച്ച് വ്യാകുലപ്പെടേണ്ടതില്ല;
LUK 12:12 നിങ്ങൾ പറയേണ്ടതെന്തെന്നു പരിശുദ്ധാത്മാവ് ആ സമയത്തുതന്നെ നിങ്ങൾക്ക് ഉപദേശിച്ചുതരും.”
LUK 12:13 ജനക്കൂട്ടത്തിൽനിന്ന് ഒരുവൻ യേശുവിനോട്, “ഗുരോ, ഞാനുമായി പിതൃസ്വത്തു ഭാഗംവെക്കാൻ എന്റെ സഹോദരനോടു കൽപ്പിച്ചാലും” എന്നു പറഞ്ഞു.
LUK 12:14 അതിന് യേശു, “മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ മധ്യസ്ഥനോ ആയി നിയമിച്ചതാര്?” എന്നു ചോദിച്ചു.
LUK 12:15 അദ്ദേഹം തുടർന്ന് അവരോട്, “സൂക്ഷിക്കുക, എല്ലാവിധത്തിലുമുള്ള അത്യാഗ്രഹത്തിനെതിരേ ജാഗരൂകരായിരിക്കുക; ഒരാളുടെ ധനസമൃദ്ധിയല്ല അയാളുടെ ജീവന് ആധാരമായിരിക്കുന്നത്” എന്നു പറഞ്ഞു.
LUK 12:16 അദ്ദേഹം അവരോട് ഈ സാദൃശ്യകഥയും പറഞ്ഞു: “ഒരു ധനികന്റെ കൃഷിസ്ഥലത്ത് സമൃദ്ധമായ വിളവുണ്ടായി.
LUK 12:17 എന്റെ വിളവു സൂക്ഷിക്കാൻ സ്ഥലം ഇല്ലല്ലോ ‘ഞാൻ എന്തുചെയ്യും?’ അയാൾ ആത്മഗതംചെയ്തു.
LUK 12:18 “ഞാൻ ഇതാണ് ചെയ്യാൻപോകുന്നത്, ‘ഞാൻ എന്റെ ഭണ്ഡാരപ്പുരകൾ പൊളിച്ച് അവയിലും വലിയവ പണിയിക്കും; അവിടെ ഞാൻ എന്റെ ധാന്യവും മറ്റു വിളവുകളുമെല്ലാം സംഭരിച്ചുവെക്കും’ എന്ന് അയാൾ പറഞ്ഞു.
LUK 12:19 പിന്നെ ഞാൻ എന്നോടുതന്നെ, ‘എന്റെ ജീവനേ, അനേകം വർഷങ്ങളിലേക്കാവശ്യമായ ധാന്യവിഭവങ്ങളെല്ലാം സമൃദ്ധമായി നിന്റെ പക്കലുണ്ട്. ഇനി അധ്വാനിക്കേണ്ട; ഭക്ഷിച്ചുപാനംചെയ്ത് ആനന്ദിക്കുക’ എന്നു പറയും.
LUK 12:20 “എന്നാൽ ദൈവം അവനോട്, ‘മടയാ, ഈ രാത്രിയിൽത്തന്നെ നിന്റെ ജീവനെ ഞാൻ നിന്നോടു ചോദിക്കും. പിന്നെ, നീ നിനക്കായി ഒരുക്കിവെച്ചത് ആര് അനുഭവിക്കും?’ എന്നു ചോദിച്ചു.
LUK 12:21 “തനിക്കുവേണ്ടിത്തന്നെ വസ്തുവകകൾ സംഭരിച്ചുവെക്കുകയും എന്നാൽ ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതിരിക്കുകയുംചെയ്യുന്ന ഏതൊരു വ്യക്തിയുടെയും അവസ്ഥ ഇങ്ങനെതന്നെ ആകും.”
LUK 12:22 ഈ സംഭാഷണത്തിനുശേഷം യേശു ശിഷ്യന്മാരോടു തുടർന്നു പറഞ്ഞത്: “അതുകൊണ്ട് ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കും എന്ന് ജീവസന്ധാരണത്തെപ്പറ്റിയോ എന്തു ധരിക്കും എന്ന് ശരീരത്തെപ്പറ്റിയോ നിങ്ങൾ വ്യാകുലപ്പെടരുത്.
LUK 12:23 ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണ്?
LUK 12:24 കാക്കകളെ നോക്കുക! അവ വിതയ്ക്കുകയോ കൊയ്യുകയോ ചെയ്യുന്നില്ല; അവയ്ക്കു ഭണ്ഡാരശാലയോ കളപ്പുരയോ ഇല്ല; എങ്കിലും ദൈവം അവയ്ക്കു ഭക്ഷണം നൽകുന്നില്ലേ? പക്ഷികളെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ!
LUK 12:25 വ്യാകുലപ്പെടുന്നതിലൂടെ തന്റെ ജീവിതകാലയളവിനോട് ഒരു നിമിഷം കൂട്ടിച്ചേർക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ?
LUK 12:26 ഈ ഒരു ചെറിയ കാര്യത്തിനുപോലും കഴിവില്ലാതിരിക്കെ, ശേഷമുള്ളതിനെക്കുറിച്ചു നിങ്ങൾ ആകുലപ്പെടുന്നതെന്തിന്?
LUK 12:27 “ശോശന്നച്ചെടികൾ എങ്ങനെ വളരുന്നെന്നു നിരീക്ഷിക്കുക: അവ അധ്വാനിക്കുകയോ വസ്ത്രം നെയ്യുകയോ ചെയ്യുന്നില്ല. എന്നിട്ടും, ശലോമോൻപോലും തന്റെ സകലപ്രതാപത്തിലും ഇവയിൽ ഒന്നിനെപ്പോലെ അണിഞ്ഞൊരുങ്ങിയിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 12:28 ഇപ്പോഴുള്ളതും നാളെ തീയിൽ കത്തിയമരുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇങ്ങനെ അലങ്കരിക്കുന്നെങ്കിൽ; അൽപ്പവിശ്വാസികളേ, ദൈവം നിങ്ങളെ അതിനെക്കാളും എത്രയോ അധികം കരുതും!
LUK 12:29 നിങ്ങൾ എന്തു ഭക്ഷിക്കുമെന്നോ എന്തു പാനംചെയ്യുമെന്നോ അന്വേഷിക്കരുത്; അതിനെപ്പറ്റി വ്യാകുലപ്പെടുകയുമരുത്.
LUK 12:30 ദൈവത്തെ അറിയാത്തവരുടെ ലോകമാണ് ഇവതേടി അലയുന്നത്. ഇവയൊക്കെയും നിങ്ങൾക്കാവശ്യമെന്ന് നിങ്ങളുടെ പിതാവിനറിയാം.
LUK 12:31 നിങ്ങൾ ആ പിതാവിന്റെ രാജ്യം തേടുന്നവരാകുക; അങ്ങനെയായാൽ ഇവ നിങ്ങൾക്കു ലഭ്യമാകും.
LUK 12:32 “ചെറിയ ആട്ടിൻപറ്റമേ, ഭീതിവേണ്ട, നിങ്ങൾക്ക് അവിടത്തെ രാജ്യഭാരം നൽകാൻ നിങ്ങളുടെ പിതാവിന് പ്രസാദമായിരിക്കുന്നു.
LUK 12:33 നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു വിതരണംചെയ്യുക. പഴകാത്ത മടിശ്ശീലയും അക്ഷയനിക്ഷേപവും സ്വർഗത്തിൽ നിങ്ങൾക്കായി കരുതും. അവിടെ കള്ളൻ അടുക്കുകയോ പുഴു നശിപ്പിക്കുയോ ചെയ്യുന്നില്ല.
LUK 12:34 നിന്റെ നിക്ഷേപം ഇരിക്കുന്നിടത്തുതന്നെയായിരിക്കും നിന്റെ ഹൃദയവും.
LUK 12:35 “നിങ്ങളുടെ അര മുറുക്കിയും വിളക്കു തെളിഞ്ഞും ഇരിക്കട്ടെ.
LUK 12:36 വിവാഹവിരുന്നിനു പോയി മടങ്ങിയെത്തിയ യജമാനൻ വാതിലിൽ മുട്ടുമ്പോൾത്തന്നെ അദ്ദേഹത്തിന് വാതിൽ തുറന്നുകൊടുക്കാൻ കാത്തിരിക്കുന്ന സേവകരോടു തുല്യരായിരിക്കുക.
LUK 12:37 യജമാനൻ മടങ്ങിവരുമ്പോൾ ജാഗ്രതയോടെ കാത്തിരിക്കുന്ന സേവകർ അനുഗൃഹീതർ. യജമാനൻ തന്റെ അര കെട്ടി അവരെ ഭക്ഷണത്തിനിരുത്തുകയും അടുത്തുവന്ന് അവരെ ശുശ്രൂഷിക്കുകയും ചെയ്യും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
LUK 12:38 അദ്ദേഹം അർധരാത്രിയിലോ സൂര്യോദയത്തിനുമുമ്പോ വന്നാലും ആ സേവകർ ഒരുങ്ങിയിരുന്നാൽ അവർ അനുഗൃഹീതർ.
LUK 12:39 കള്ളൻ വരുന്ന സമയം വീട്ടുടമസ്ഥൻ അറിഞ്ഞിരുന്നെങ്കിൽ അദ്ദേഹം തന്റെ ഭവനം തുരക്കാതിരിക്കാൻ വേണ്ട കരുതൽ ചെയ്യുമെന്നു നിങ്ങൾക്കറിയാമല്ലോ.
LUK 12:40 അതുപോലെ നിങ്ങളും സദാ ജാഗരൂകരായിരിക്കുക. കാരണം, മനുഷ്യപുത്രൻ വരുന്നത് ആരും പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും.”
LUK 12:41 അപ്പോൾ പത്രോസ്, “കർത്താവേ, അങ്ങ് ഈ സാദൃശ്യകഥ ഞങ്ങളോടുമാത്രമാണോ അതോ എല്ലാവരോടുമായാണോ പറയുന്നത്?” എന്നു ചോദിച്ചു.
LUK 12:42 അതിനു മറുപടിയായി കർത്താവ് പറഞ്ഞത്: “ഭവനത്തിലെ ദാസർക്ക് യഥാസമയം ഭക്ഷണം നൽകാൻ, അവരുടെ കാര്യസ്ഥനായി യജമാനൻ നിയോഗിച്ചിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ ഭൃത്യൻ ആരാണ്?
LUK 12:43 യജമാനൻ വരുമ്പോൾ അപ്രകാരം ചെയ്യുന്നവനായി കാണപ്പെടുന്ന ഭൃത്യൻ അനുഗ്രഹിക്കപ്പെട്ടവൻ.
LUK 12:44 അദ്ദേഹം ആ ഭൃത്യനെ തന്റെ സകലസ്വത്തിനും മേലധികാരിയായി നിയമിക്കും എന്നു നിശ്ചയമായും ഞാൻ നിങ്ങളോടു പറയുന്നു.
LUK 12:45 എന്നാൽ ‘യജമാനൻ ഉടനെയൊന്നും വരികയില്ല’ എന്നു ചിന്തിക്കുന്നവനാണ് ആ ഭൃത്യനെങ്കിൽ, അയാൾ ഇതര ദാസീദാസന്മാരെ മർദിക്കാനും മദ്യപരോടൊത്ത് തിന്നാനും കുടിക്കാനും തുടങ്ങും.
LUK 12:46 ആ ഭൃത്യൻ പ്രതീക്ഷിക്കാത്ത ദിവസത്തിലും ചിന്തിക്കാത്ത സമയത്തും യജമാനൻ വന്നുചേരും. അദ്ദേഹം അവനെ അതികഠിനമായി ശിക്ഷിച്ച് അവിശ്വാസികൾക്കൊപ്പം ഇടം നൽകും.
LUK 12:47 “യജമാനന്റെ ഇഷ്ടം അറിഞ്ഞിട്ടും ഒരുങ്ങാതിരിക്കുകയും അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം പ്രവർത്തിക്കാതിരിക്കുകയുംചെയ്യുന്ന ദാസനു വളരെ മർദനമേൽക്കേണ്ടിവരും.
LUK 12:48 എന്നാൽ അജ്ഞതയിൽ, ശിക്ഷാർഹമായവ പ്രവർത്തിക്കുന്നവനു കുറച്ചു പ്രഹരമേ ലഭിക്കുകയുള്ളൂ. ഏറെ ലഭിച്ചവനിൽനിന്ന് ഏറെ ആവശ്യപ്പെടും; അധികം ഭരമേൽപ്പിക്കപ്പെട്ടവനിൽനിന്ന് അധികം അവകാശപ്പെടും.
LUK 12:49 “ഭൂമി അഗ്നിക്കിരയാക്കാനാണ് ഞാൻ വന്നിരിക്കുന്നത്; അത് ഇപ്പോൾത്തന്നെ ജ്വലിച്ചെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുകയാണ്?
LUK 12:50 എന്നാൽ എനിക്ക് ഒരു സ്നാനം സ്വീകരിക്കേണ്ടതുണ്ട്; അത് സാക്ഷാത്കൃതമാകുന്നതുവരെ ഞാൻ എത്ര ഞെരുങ്ങുന്നു!
LUK 12:51 നിങ്ങൾ കരുതുന്നത് ഞാൻ ഭൂമിയിൽ സമാധാനം വരുത്താൻ വന്നു എന്നാണോ? നിശ്ചയമായും അല്ല, ഭിന്നത വരുത്താനാണ് ഞാൻ വന്നത് എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 12:52 ഇനിമേൽ ഒരു കുടുംബത്തിൽ ആകെയുള്ള അഞ്ചുപേരിൽ രണ്ടുപേരോട് മൂന്നുപേരും മൂന്നുപേരോട് രണ്ടുപേരും ഇങ്ങനെ ഭിന്നിച്ചിരിക്കും.
LUK 12:53 പിതാവ് മകനു വിരോധമായും മകൻ പിതാവിന് വിരോധമായും അമ്മ മകൾക്കു വിരോധമായും മകൾ അമ്മയ്ക്കു വിരോധമായും അമ്മായിയമ്മ മരുമകൾക്കു വിരോധമായും മരുമകൾ അമ്മായിയമ്മയ്ക്ക് വിരോധമായും ഭിന്നിച്ചിരിക്കും.”
LUK 12:54 പിന്നെ യേശു ജനക്കൂട്ടത്തെ സംബോധനചെയ്തുകൊണ്ട്, “പശ്ചിമദിക്കിൽ ഒരു മേഘം ഉയരുന്നതു കാണുമ്പോൾ ‘പെരുമഴ പെയ്യാൻ പോകുന്നു’ എന്നു നിങ്ങൾ പറയുന്നു; അങ്ങനെ സംഭവിക്കുകയുംചെയ്യുന്നു.
LUK 12:55 തെക്കൻകാറ്റു വീശുമ്പോൾ ‘അത്യുഷ്ണം ഉണ്ടാകും’ എന്നു നിങ്ങൾ പറയുന്നു; അതും അതുപോലെ സംഭവിക്കുന്നു.
LUK 12:56 കപടഭക്തരേ! ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദങ്ങൾ വ്യാഖ്യാനിക്കാൻ നിങ്ങൾക്കറിയാം. അങ്ങനെയെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് ഈ കാലഘട്ടത്തെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല?
LUK 12:57 “എന്താണു ശരിയെന്നു നിങ്ങൾ സ്വയം വിവേചിക്കാത്തതെന്ത്?
LUK 12:58 നിന്നെ കോടതിയിലേക്കു കൊണ്ടുപോകുന്ന എതിർകക്ഷിയുമായി, വഴിയിൽവെച്ചുതന്നെ രമ്യതപ്പെടാൻ ശ്രമിക്കുക. അല്ലാത്തപക്ഷം അയാൾ നിന്നെ ന്യായാധിപന്റെ അടുത്തേക്കു വലിച്ചിഴയ്ക്കുകയും ന്യായാധിപൻ നിയമപാലകനെ ഏൽപ്പിക്കുകയും അയാൾ നിന്നെ കാരാഗൃഹത്തിൽ അടയ്ക്കുകയും ചെയ്യും.
LUK 12:59 അവസാനത്തെ നാണയവും കൊടുത്തുതീർക്കുന്നതുവരെ നീ അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ പറയുന്നു.”
LUK 13:1 ദൈവാലയത്തിൽ യാഗം അർപ്പിച്ചുകൊണ്ടിരുന്ന ചില ഗലീലക്കാരെ പീലാത്തോസ് കൊലചെയ്യിച്ച വാർത്ത ഈ സന്ദർഭത്തിൽ അവിടെ ഉണ്ടായിരുന്നവരിൽ ചിലർ യേശുവിനെ അറിയിച്ചു.
LUK 13:2 അതുകേട്ട യേശു ഇങ്ങനെ പ്രതിവചിച്ചു: “ഈ ഗലീലക്കാർക്ക് ഇതു സംഭവിച്ചതുകൊണ്ട് ഗലീലയിലെ മറ്റെല്ലാവരെക്കാളും അവർ പാപികളാണെന്നു നിങ്ങൾ ചിന്തിക്കുന്നോ?
LUK 13:3 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 13:4 ശീലോഹാമിലെ ഗോപുരം തകർന്നുവീണപ്പോൾ അതിനടിയിൽപ്പെട്ടു മരിച്ച ആ പതിനെട്ടുപേർ ജെറുശലേമിൽ താമസിച്ചിരുന്ന മറ്റെല്ലാവരെക്കാളും വലിയ കുറ്റവാളികളെന്നു നിങ്ങൾ കരുതുന്നോ?
LUK 13:5 നിശ്ചയമായും അല്ല. മാനസാന്തരപ്പെടാതിരുന്നാൽ നിങ്ങളെല്ലാവരും അവരെപ്പോലെതന്നെ നശിച്ചുപോകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
LUK 13:6 പിന്നെ യേശു ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ തന്റെ മുന്തിരിത്തോപ്പിൽ ഒരു അത്തിവൃക്ഷം നട്ടിരുന്നു. അയാൾ അതിൽ ഫലം അന്വേഷിച്ചുവന്നു; എന്നാൽ ഒന്നും കാണാൻ കഴിഞ്ഞില്ല.
LUK 13:7 അയാൾ തോട്ടം സൂക്ഷിപ്പുകാരനോട്, ‘ഇപ്പോൾ, മൂന്നുവർഷമായിട്ട് ഞാൻ ഈ അത്തിവൃക്ഷത്തിൽ ഫലം അന്വേഷിച്ചുവരുന്നു; ഇതേവരെ ഒന്നും കാണാൻ കഴിഞ്ഞില്ല. അതു വെട്ടിക്കളയുക! അതിനായി എന്തിന് സ്ഥലം പാഴാക്കുന്നു?’ എന്നു പറഞ്ഞു.
LUK 13:8 “അതിന് അയാൾ, ‘യജമാനനേ, ഒരു വർഷത്തേക്കുകൂടി അങ്ങു ക്ഷമിച്ചാലും; ഞാൻ അതിനുചുറ്റും കിളച്ചു വളമിടാം.
LUK 13:9 അടുത്തവർഷം അതു കായ്ക്കുന്നെങ്കിലോ! ഇല്ലെങ്കിൽ വെട്ടിക്കളഞ്ഞുകൊള്ളാം’ എന്ന് ഉത്തരം പറഞ്ഞു.”
LUK 13:10 ഒരു ശബ്ബത്തുനാളിൽ യേശു ഒരു യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുകയായിരുന്നു.
LUK 13:11 ഒരു ദുരാത്മാവിന്റെ പീഡയാൽ പതിനെട്ടു വർഷമായി കൂനിയായി തീരെ നിവരാൻ കഴിയാത്ത ഒരു സ്ത്രീ ആ പള്ളിയിൽ ഉണ്ടായിരുന്നു.
LUK 13:12 യേശു അവളെ കണ്ട് അടുക്കൽ വിളിച്ച്, “സ്ത്രീയേ, നിന്റെ രോഗബന്ധനത്തിൽനിന്ന് നീ മോചിതയായിരിക്കുന്നു” എന്നു പറഞ്ഞ്
LUK 13:13 അവളുടെമേൽ കൈവെച്ചു. ഉടൻതന്നെ അവൾ നിവർന്നുനിന്നു ദൈവത്തെ സ്തുതിക്കാൻ തുടങ്ങി.
LUK 13:14 യേശു ആ സ്ത്രീയെ സൗഖ്യമാക്കിയത് ശബ്ബത്തുനാളിൽ ആയിരുന്നതുകൊണ്ട് പള്ളിമുഖ്യൻ കോപം നിറഞ്ഞവനായി ജനങ്ങളോട്, “അധ്വാനിക്കാൻ ആറുദിവസമുണ്ടല്ലോ. ആ ദിവസങ്ങളിൽ വന്നു സൗഖ്യമായിക്കൊള്ളണം; ശബ്ബത്തുനാളിൽ അനുവദനീയമല്ല.”
LUK 13:15 അപ്പോൾ കർത്താവ് അയാളുടെ പ്രസ്താവനയ്ക്കു മറുപടിയായി: “കപടഭക്തരേ! ശബ്ബത്തുനാളിൽ നിങ്ങൾ നിങ്ങളുടെ കാളയെയോ കഴുതയെയോ തൊഴുത്തിൽനിന്ന് അഴിച്ച്, വെള്ളം കൊടുക്കാൻ പുറത്തേക്കു കൊണ്ടുപോകുകയില്ലേ?
LUK 13:16 അബ്രാഹാമിന്റെ മകളായ ഇവളെ സാത്താൻ പതിനെട്ടു വർഷമായി ബന്ധനത്തിൽ വെച്ചിരുന്നു. ശബ്ബത്തുനാളിൽ അവളെ ബന്ധനത്തിൽനിന്ന് വിടുവിക്കുന്നതിൽ എന്ത് അനൗചിത്യമാണുള്ളത്?”
LUK 13:17 യേശുവിന്റെ ഈ പ്രസ്താവനയിൽ അദ്ദേഹത്തിന്റെ എതിരാളികളെല്ലാം ലജ്ജിച്ചു. എന്നാൽ ശേഷം ജനാവലി അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സകലമഹൽകൃത്യങ്ങളിലും ആനന്ദിച്ചു.
LUK 13:18 പിന്നീടൊരിക്കൽ യേശു, “ദൈവരാജ്യം എന്തിനോടു സദൃശം? ഞാൻ അതിനെ എന്തിനോടാണ് ഉപമിക്കേണ്ടത്? എന്നു ചോദിച്ചു.
LUK 13:19 ഒരു മനുഷ്യൻ എടുത്തു തന്റെ തോട്ടത്തിൽ നട്ട കടുകുമണിയോട് അതിനെ ഉപമിക്കാം. അതു വളർന്ന് ഒരു വൃക്ഷമായിത്തീരുകയും ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ ശാഖകളിൽ കൂടുവെക്കുകയും ചെയ്തു.”
LUK 13:20 അദ്ദേഹം വീണ്ടും പറഞ്ഞു: “ദൈവരാജ്യത്തെ ഞാൻ എന്തിനോടാണ് ഉപമിക്കേണ്ടത്?
LUK 13:21 അത്, മൂന്നുപറ മാവ് മുഴുവനും പുളിച്ചുപൊങ്ങാനായി അതിൽ ഒരു സ്ത്രീ ചേർത്തുവെച്ച പുളിപ്പിനു സമാനം.”
LUK 13:22 ഇതിനുശേഷം യേശു പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഉപദേശിച്ചുകൊണ്ട് ജെറുശലേമിലേക്കു യാത്രപോകുകയായിരുന്നു.
LUK 13:23 ഒരാൾ യേശുവിനോട്, “കർത്താവേ, തീരെ കുറച്ചുപേർമാത്രമേ രക്ഷിക്കപ്പെടുകയുള്ളോ?” എന്നു ചോദിച്ചു. അദ്ദേഹം മറുപടിയായി പറഞ്ഞത്,
LUK 13:24 “ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാൻ കിണഞ്ഞു പരിശ്രമിക്കുക; അതിന് പരിശ്രമിക്കുന്ന പലർക്കും പ്രവേശനം സാധ്യമാകുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 13:25 വീട്ടുടമസ്ഥൻ എഴുന്നേറ്റു വാതിൽ അടച്ചുകഴിയുമ്പോൾ, നിങ്ങൾ വെളിയിൽനിന്ന് മുട്ടിക്കൊണ്ട് ‘യജമാനനേ, ഞങ്ങൾക്ക് വാതിൽ തുറന്നുതരണമേ’ എന്ന് കെഞ്ചാൻ തുടങ്ങും. “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല’ എന്നു നിങ്ങളോടു പറയും.
LUK 13:26 “അപ്പോൾ നിങ്ങൾ: ‘ഞങ്ങൾ അങ്ങയുടെകൂടെ ഭക്ഷിക്കുകയും പാനംചെയ്യുകയും അങ്ങു ഞങ്ങളുടെ തെരുവുകളിൽ ഉപദേശിക്കുകയും ചെയ്തിട്ടുണ്ടല്ലോ’ എന്നു പറയും.
LUK 13:27 “എന്നാൽ അദ്ദേഹം, ‘നിങ്ങൾ ആരാണെന്നോ നിങ്ങൾ എവിടെനിന്നു വരുന്നെന്നോ ഞാൻ അറിയുന്നില്ല; അധർമം പ്രവർത്തിക്കുന്നവരേ, നിങ്ങൾ എല്ലാവരും എന്നെ വിട്ടുപോകുക’ എന്നു പറയും.
LUK 13:28 “അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകലപ്രവാചകന്മാരും ദൈവരാജ്യത്തിൽ ഇരിക്കുന്നതും നിങ്ങൾമാത്രം പുറന്തള്ളപ്പെട്ടിരിക്കുന്നതും കാണുമ്പോൾ കരച്ചിലും പല്ലുകടിയും ഉണ്ടാകും.
LUK 13:29 പൂർവപശ്ചിമരാജ്യങ്ങളിൽനിന്നും ഉത്തരദക്ഷിണരാജ്യങ്ങളിൽനിന്നും അനേകർ വന്ന് ദൈവരാജ്യത്തിൽ വിരുന്നിനിരിക്കും.
LUK 13:30 ഏറ്റവും പിന്നിലുള്ളവർ അഗ്രഗാമികളായിത്തീരും; അഗ്രഗാമികളായിരുന്ന പലരും പിന്നിലുള്ളവരുമായിത്തീരും.”
LUK 13:31 ഈ സംഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ ചില പരീശന്മാർ യേശുവിന്റെ അടുക്കൽവന്ന് അദ്ദേഹത്തോട്, “ഈ സ്ഥലം വിട്ടുപോകുക, ഹെരോദാവ് താങ്കളെ വധിക്കാൻ തീരുമാനിച്ചിരിക്കുന്നു” എന്നറിയിച്ചു.
LUK 13:32 അതിന് യേശു, “നിങ്ങൾചെന്ന്, ആ കുറുക്കനോട്, ‘ഞാൻ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗസൗഖ്യം നൽകുകയും മൂന്നാംദിവസം ഞാൻ എന്റെ ലക്ഷ്യത്തിലെത്തിച്ചേരുകയും ചെയ്യും’ എന്നു പറയുക.
LUK 13:33 എന്തായാലും ശരി, ഇന്നും നാളെയും മറ്റന്നാളും ഞാൻ യാത്രചെയ്യേണ്ടതാകുന്നു. ഒരു പ്രവാചകനും ജെറുശലേമിനു പുറത്തുവെച്ചു മരിക്കുക സാധ്യമല്ലല്ലോ!
LUK 13:34 “ജെറുശലേമേ, ജെറുശലേമേ, പ്രവാചകന്മാരെ വധിക്കുകയും നിന്റെ അടുത്തേക്കയയ്ക്കപ്പെട്ട സന്ദേശവാഹകരെ കല്ലെറിയുകയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർത്തണയ്ക്കുന്നതുപോലെ നിന്റെ മക്കളെ ചേർത്തണയ്ക്കാൻ എത്രതവണ ഞാൻ ആഗ്രഹിച്ചു; നിങ്ങൾക്കോ, അത് ഇഷ്ടമായില്ല.
LUK 13:35 ഇതാ, നിങ്ങളുടെ ഭവനം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ‘കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ’ എന്നു നിങ്ങൾ പറയുന്നതുവരെ ഇനി നിങ്ങൾ എന്നെ കാണുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
LUK 14:1 ഒരു ശബ്ബത്തുനാളിൽ, പരീശന്മാരിൽ പ്രമുഖനായ ഒരാളുടെ വീട്ടിൽ യേശു ഭക്ഷണം കഴിക്കാൻ ചെന്നു. അവിടെ ഉണ്ടായിരുന്നവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു.
LUK 14:2 ശരീരത്തിൽ അസാധാരണമാംവിധം നീർക്കെട്ടുള്ള ഒരു മനുഷ്യൻ അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നിരുന്നു.
LUK 14:3 യേശു പരീശന്മാരോടും നിയമജ്ഞരോടും, “ശബ്ബത്തുനാളിൽ രോഗസൗഖ്യം നൽകുന്നതു നിയമാനുസൃതമോ അല്ലയോ?” എന്നു ചോദിച്ചു.
LUK 14:4 എന്നാൽ, അവർ നിശ്ശബ്ദരായിരുന്നു. യേശു അയാളെ തൊട്ടു സൗഖ്യമാക്കി വിട്ടയച്ചു.
LUK 14:5 പിന്നെ അദ്ദേഹം അവരോടു ചോദിച്ചു, “നിങ്ങളിൽ ആരുടെയെങ്കിലും മകനോ കാളയോ ശബ്ബത്തുനാളിൽ കിണറ്റിൽ വീണുപോയി എന്നിരിക്കട്ടെ; അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ഉടനെതന്നെ അതിനെ അവിടെനിന്നു വലിച്ചുകയറ്റുകയില്ലേ?”
LUK 14:6 അവർക്കതിന് ഉത്തരമൊന്നും പറയാൻ കഴിഞ്ഞില്ല.
LUK 14:7 വിരുന്നിൽ അതിഥികൾ ബഹുമാന്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതു കണ്ടിട്ട് അദ്ദേഹം അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
LUK 14:8 “നിന്നെ ഒരാൾ കല്യാണവിരുന്നിനു ക്ഷണിച്ചാൽ ബഹുമാന്യസ്ഥാനത്ത് ഇരിക്കരുത്; നിന്നെക്കാൾ വിശിഷ്ടനായ ഒരാളെ അയാൾ ക്ഷണിച്ചിട്ടുണ്ടായിരിക്കാം.
LUK 14:9 അങ്ങനെയെങ്കിൽ, നിങ്ങളെ ഇരുവരെയും ക്ഷണിച്ച ആതിഥേയൻ വന്നു നിന്നോട്, ‘നിന്റെ ഇരിപ്പിടം ഇദ്ദേഹത്തിന് ഒഴിഞ്ഞുകൊടുക്കുക’ എന്നു പറയും. അപ്പോൾ നിനക്ക് അപമാനിതനായി ഏറ്റവും അപ്രധാനമായ ഇരിപ്പിടത്തിൽ ഇരിക്കേണ്ടിവരും.
LUK 14:10 എന്നാൽ, നീ ക്ഷണിക്കപ്പെട്ടാൽ ഏറ്റവും ഒടുവിലത്തെ ഇരിപ്പിടത്തിൽ ഇരിക്കുക; നിന്റെ ആതിഥേയൻ വരുമ്പോൾ നിന്നോട്, ‘സ്നേഹിതാ, മുമ്പോട്ടുകയറി നല്ല ഇരിപ്പിടത്തിൽ ഇരിക്കുക’ എന്നു പറയും. അപ്പോൾ നിന്നോടൊപ്പം ഭക്ഷണത്തിനിരിക്കുന്ന എല്ലാവരുടെയും മുമ്പാകെ നീ ബഹുമാനിതനാകും.
LUK 14:11 കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
LUK 14:12 പിന്നെ യേശു തന്റെ ആതിഥേയനോടു പറഞ്ഞത്: “നീ ഒരു ഉച്ചഭക്ഷണമോ അത്താഴമോ വിരുന്നായി നൽകുമ്പോൾ നിന്റെ സ്നേഹിതരെയോ സഹോദരങ്ങളെയോ ബന്ധുക്കളെയോ ധനികരായ അയൽക്കാരെയോ ക്ഷണിക്കരുത്; ക്ഷണിച്ചാൽ അവർ തിരിച്ചു നിന്നെയും ക്ഷണിക്കും, അതായിരിക്കും നിനക്കു ലഭിക്കുന്ന ഏകപ്രതിഫലം.
LUK 14:13 എന്നാൽ, നീ ഒരു വിരുന്നു നടത്തുമ്പോൾ ദരിദ്രർ, വികലാംഗർ, മുടന്തർ, അന്ധർ എന്നിങ്ങനെയുള്ളവരെ ക്ഷണിക്കുക;
LUK 14:14 അങ്ങനെയെങ്കിൽ നീ അനുഗ്രഹിക്കപ്പെടും. നിന്റെ കടം വീട്ടാൻ അവർക്കു കഴിവില്ലെങ്കിലും നീതിനിഷ്ഠരുടെ പുനരുത്ഥാനത്തിൽ ദൈവത്തിൽനിന്ന് നിനക്ക് പ്രതിഫലം ലഭിക്കും.”
LUK 14:15 യേശുവിനോടുകൂടെ ഭക്ഷണത്തിനിരുന്നവരിൽ ഒരാൾ ഇതു കേട്ട് അദ്ദേഹത്തോട്, “ദൈവരാജ്യത്തിലെ വിരുന്നിൽ പങ്കെടുക്കാൻ കഴിയുന്നയാൾ എത്ര അനുഗ്രഹിക്കപ്പെട്ടവൻ” എന്നു പറഞ്ഞു.
LUK 14:16 യേശു അതിനു മറുപടിയായി പറഞ്ഞത്: “ഒരു മനുഷ്യൻ വലിയൊരു വിരുന്നൊരുക്കി, ആ വിരുന്നിന് അയാൾ അനേകരെ ക്ഷണിച്ചിരുന്നു.
LUK 14:17 അയാൾ വിരുന്നിന്റെ സമയമായപ്പോൾ ‘വരിക, എല്ലാം തയ്യാറായിരിക്കുന്നു,’ എന്നു ക്ഷണിക്കപ്പെട്ടവരെ അറിയിക്കാൻ തന്റെ ഭൃത്യനെ അയച്ചു.
LUK 14:18 “എന്നാൽ, ക്ഷണിതാക്കൾ എല്ലാവരും ഒരുപോലെ ഒഴിവുകഴിവുകൾ പറഞ്ഞുതുടങ്ങി. ഒരാൾ പറഞ്ഞു, ‘ഞാനൊരു വയൽ വാങ്ങിയിരിക്കുന്നു, അത് ചെന്നു കാണേണ്ട ആവശ്യമുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’
LUK 14:19 “മറ്റൊരാൾ പറഞ്ഞു: ‘ഞാൻ അഞ്ചു ജോടി കാളകളെ വാങ്ങിയിരിക്കുന്നു. എനിക്ക് അവയെ പരീക്ഷിക്കേണ്ടതുണ്ട്; ദയവുചെയ്ത് എന്നോടു ക്ഷമിക്കണം.’
LUK 14:20 “വേറൊരാൾ, ‘ഞാൻ ഇപ്പോൾ വിവാഹിതനായിരിക്കുന്നു; അതുകൊണ്ട് എനിക്കു വരാൻ കഴിയുകയില്ല’ എന്നു പറഞ്ഞു.
LUK 14:21 “ആ ഭൃത്യൻ മടങ്ങിവന്ന് ഈ പ്രതികരണങ്ങൾ അയാളുടെ യജമാനനെ അറിയിച്ചു. അപ്പോൾ വീട്ടുടമസ്ഥൻ കോപാകുലനായി, ഭൃത്യനോട്, ‘നീ ഉടനെ പോയി തെരുവുകളിലും പട്ടണത്തിന്റെ ഇടവഴികളിലും ചെന്ന് ദരിദ്രരെയും വികലാംഗരെയും അന്ധരെയും മുടന്തരെയും ക്ഷണിച്ചുകൊണ്ടുവരിക’ എന്നു പറഞ്ഞു.
LUK 14:22 “ആ ഭൃത്യൻ തിരികെവന്ന്, ‘യജമാനനേ, അങ്ങു കൽപ്പിച്ചതുപോലെ ചെയ്തിരിക്കുന്നു; എന്നാൽ, ഇനിയും സ്ഥലമുണ്ട്’ എന്നറിയിച്ചു.
LUK 14:23 “അപ്പോൾ ആ യജമാനൻ ഭൃത്യനോട്, ‘നീ വീഥികളിലും തെരുക്കോണുകളിലും ചെന്ന് ആളുകളെ നിർബന്ധിച്ച് അകത്തേക്കു കൂട്ടിക്കൊണ്ടുവരിക; അങ്ങനെ എന്റെ വീട് നിറയട്ടെ.
LUK 14:24 ഞാൻ ആദ്യം ക്ഷണിച്ചവരിൽ ആരുംതന്നെ എന്റെ വിരുന്ന് ആസ്വദിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.’ ”
LUK 14:25 ഒരു വലിയ ജനക്കൂട്ടം യേശുവിനോടുകൂടെ സഞ്ചരിച്ചിരുന്നു. യേശു അവർക്കുനേരേ തിരിഞ്ഞ് അവരോടു പറഞ്ഞത്:
LUK 14:26 “ഒരാൾ എന്റെ അടുക്കൽ വരികയും തന്റെ മാതാപിതാക്കളെക്കാളും ഭാര്യയെക്കാളും മക്കളെക്കാളും സഹോദരന്മാരെക്കാളും സഹോദരിമാരെക്കാളും സ്വന്തം ജീവനെക്കാളും എന്നെ സ്നേഹിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അയാൾക്ക് എന്റെ ശിഷ്യനായിരിക്കാൻ സാധ്യമല്ല.
LUK 14:27 സ്വന്തം ക്രൂശ് വഹിച്ചുകൊണ്ട് എന്നെ അനുഗമിക്കാത്തവർക്കും എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല.
LUK 14:28 “നിങ്ങളിൽ ഒരാൾ ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. അയാൾ ആദ്യംതന്നെ ഇരുന്ന്, അതു പൂർത്തിയാക്കാൻ വേണ്ടുന്ന പണം ഉണ്ടോയെന്നു കണക്കുകൂട്ടുകയില്ലേ?
LUK 14:29 അല്ലാത്തപക്ഷം, അടിസ്ഥാനം ഇട്ടിട്ട് അയാൾക്ക് അതു പൂർത്തിയാക്കാൻ കഴിയാതെപോയാൽ അതു കാണുന്നവരെല്ലാവരും,
LUK 14:30 ‘ഇയാൾ ഗോപുരം പണിയാൻ തുടങ്ങി; പക്ഷേ, പൂർത്തിയാക്കാൻ കഴിവില്ലാതെപോയി’ എന്നു പറഞ്ഞു പരിഹസിക്കും.
LUK 14:31 “ഒരു രാജാവു മറ്റൊരു രാജാവിനോടു യുദ്ധംചെയ്യാൻ പോകുന്നെന്നു സങ്കൽപ്പിക്കുക. അയാൾ ആദ്യം ഇരുന്ന്, തനിക്കുനേരേ 20,000 ഭടന്മാരുടെ സൈന്യവുമായി വരുന്ന രാജാവിനോട് യുദ്ധംചെയ്യാൻ തന്റെ 10,000 ഭടന്മാരുടെ സൈന്യത്തിന് സാധ്യമാകുമോ എന്ന് ആദ്യംതന്നെ ആലോചിക്കുകയില്ലേ?
LUK 14:32 അതിനു കഴിവില്ലെങ്കിൽ, ശത്രുരാജാവ് വളരെ ദൂരെയായിരിക്കുമ്പോൾത്തന്നെ ഒരു പ്രതിനിധിസംഘത്തെ അയച്ച് സമാധാനവ്യവസ്ഥകൾക്കായി അപേക്ഷിക്കുന്നു.
LUK 14:33 അതുപോലെതന്നെ, നിങ്ങളിൽ ഒരാൾ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്നില്ലെങ്കിൽ അവർക്ക് എന്റെ ശിഷ്യരായിരിക്കാൻ സാധ്യമല്ല.
LUK 14:34 “ഉപ്പു നല്ലതുതന്നെ; എന്നാൽ അത് ഉപ്പുരസം ഇല്ലാത്തതായാൽ അതിന്റെ ഉപ്പുരസം എങ്ങനെ വീണ്ടെടുക്കാൻ കഴിയും?
LUK 14:35 അതു മണ്ണിനോ വളത്തിനോ അനുയോജ്യമല്ലാത്തതാകുകയാൽ; മനുഷ്യർ അതിനെ പുറത്തേക്കു വലിച്ചെറിഞ്ഞുകളയും. “ചെവിയുള്ളവരെല്ലാം കേട്ടു ഗ്രഹിക്കട്ടെ.”
LUK 15:1 നികുതിപിരിവുകാരും കുപ്രസിദ്ധപാപികളും യേശുവിന്റെ വചനം കേൾക്കാൻ വന്നുകൂടി.
LUK 15:2 എന്നാൽ, പരീശന്മാരും വേദജ്ഞരും പിറുപിറുത്തുകൊണ്ട്, “ഈ മനുഷ്യൻ പാപികളെ സ്വീകരിച്ച് അവരോടൊപ്പം ആഹാരം കഴിക്കുന്നു” എന്നു വിമർശിച്ചു.
LUK 15:3 അപ്പോൾ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു:
LUK 15:4 “നിങ്ങളിൽ നൂറ് ആടുകളുള്ള ഒരാൾ, അവയിൽ ഒന്നിനെ കാണാതെപോയാൽ, അയാൾ തൊണ്ണൂറ്റിയൊൻപതിനെയും വിജനപ്രദേശത്തു വിട്ടിട്ടു നഷ്ടമായതിനെ കണ്ടെത്തുന്നതുവരെ അന്വേഷിച്ചു പോകുകയില്ലേ?
LUK 15:5 കണ്ടെത്തുമ്പോൾ അയാൾ അതിനെ ആനന്ദത്തോടെ തോളിലേറ്റി ഭവനത്തിലേക്കു മടങ്ങും.
LUK 15:6 പിന്നെ അയാൾ, സ്നേഹിതരെയും അയൽക്കാരെയും വിളിച്ചുകൂട്ടി അവരോട്, ‘എന്നോടുകൂടെ ആനന്ദിക്കുക, എന്റെ നഷ്ടപ്പെട്ട ആടിനെ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.
LUK 15:7 ഇതുപോലെതന്നെ മാനസാന്തരത്തിന്റെ ആവശ്യമില്ലാത്ത തൊണ്ണൂറ്റിയൊൻപതു നീതിനിഷ്ഠരെക്കുറിച്ച് ഉള്ളതിനെക്കാൾ അധികം ആനന്ദം മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ച് സ്വർഗത്തിലുണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 15:8 “പത്ത് വെള്ളിനാണയങ്ങളുള്ള ഒരു സ്ത്രീ തന്റെ ഒരു നാണയം കാണാതെപോയാൽ, അതു കണ്ടുകിട്ടുന്നതുവരെ വിളക്കു കത്തിച്ചു വീട് അടിച്ചുവാരി വളരെ ശ്രദ്ധയോടെ അന്വേഷിക്കുകയില്ലേ?
LUK 15:9 അതു കണ്ടുകിട്ടുമ്പോൾ അവൾ കൂട്ടുകാരികളെയും അയൽക്കാരികളെയും വിളിച്ചുകൂട്ടി, ‘എന്നോടുകൂടെ ആനന്ദിക്കുക, നഷ്ടപ്പെട്ടുപോയ എന്റെ വെള്ളിനാണയം ഇതാ കണ്ടുകിട്ടിയിരിക്കുന്നു’ എന്നു പറയും.
LUK 15:10 അതുപോലെതന്നെ, മാനസാന്തരപ്പെടുന്ന ഒരു പാപിയെക്കുറിച്ചു ദൈവദൂതന്മാരുടെ സന്നിധിയിൽ ആനന്ദോത്സവമുണ്ടാകും.”
LUK 15:11 യേശു തുടർന്നു പറഞ്ഞത്: “രണ്ട് പുത്രന്മാരുള്ള ഒരു മനുഷ്യനുണ്ടായിരുന്നു.
LUK 15:12 അവരിൽ ഇളയമകൻ പിതാവിനോട്, ‘അപ്പാ, സ്വത്തിൽ എനിക്ക് അവകാശപ്പെട്ട വീതം തരണം’ എന്നു പറഞ്ഞു. അയാൾ തന്റെ വസ്തുവകകൾ മക്കൾക്കു വീതംവെച്ചു കൊടുത്തു.
LUK 15:13 “ദിവസങ്ങളേറെ കഴിയുംമുമ്പേ, ഇളയമകൻ തനിക്കുള്ളതെല്ലാം പണമാക്കിമാറ്റി ദൂരദേശത്തേക്കു യാത്രയായി; അവിടെ കുത്തഴിഞ്ഞ ജീവിതം നയിച്ചു തനിക്കുള്ളതെല്ലാം ധൂർത്തടിച്ചു.
LUK 15:14 അവന്റെ കൈയിലുള്ളതെല്ലാം ചെലവായിപ്പോയശേഷം, ആ ദേശത്തെല്ലായിടത്തും കഠിനക്ഷാമം ഉണ്ടായി. അവന്റെ കൈവശം ഒന്നുമില്ലാതെയായി.
LUK 15:15 ആ ദേശനിവാസിയായ ഒരു മനുഷ്യന്റെ അടുക്കൽ ചെന്ന് യാചിച്ചപ്പോൾ അയാൾ തന്റെ പന്നികളെ മേയിക്കാൻ അവനെ വയലിലേക്ക് അയച്ചു.
LUK 15:16 പന്നികൾക്കുള്ള തീറ്റകൊണ്ടെങ്കിലും വയറുനിറയ്ക്കാൻ അയാൾ കൊതിച്ചുപോയി. എന്നാൽ അവന് ആരും ഒന്നും ഭക്ഷിക്കാൻ കൊടുത്തില്ല.
LUK 15:17 “അപ്പോൾ അവനു ബോധം തെളിഞ്ഞു: ‘എന്റെ പിതാവിന്റെ എത്രയോ വേലക്കാർ മൃഷ്ടാന്നഭോജനം കഴിഞ്ഞ് ബാക്കിവെക്കുന്നു; ഞാനോ ഇവിടെ പട്ടിണികിടന്ന് മരിക്കാൻ തുടങ്ങുന്നു.’
LUK 15:18 ഞാൻ പുറപ്പെട്ട് എന്റെ പിതാവിന്റെ അടുക്കൽ മടങ്ങിച്ചെന്ന് പിതാവിനോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു;
LUK 15:19 ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല; ഇവിടത്തെ കൂലിവേലക്കാരിൽ ഒരുത്തനെപ്പോലെ എന്നെ സ്വീകരിക്കണമേ’ എന്നു പറയും.
LUK 15:20 അങ്ങനെ, അയാൾ എഴുന്നേറ്റ് തന്റെ പിതാവിന്റെ അടുത്തേക്കു യാത്രയായി. “വളരെ ദൂരെവെച്ചുതന്നെ പിതാവ് അവനെ കണ്ടു, അവനോടു സഹതാപം തോന്നി; അദ്ദേഹം ഓടിച്ചെന്ന് അവനെ ആലിംഗനംചെയ്തു ചുംബിച്ചു.
LUK 15:21 “ആ മകൻ അദ്ദേഹത്തോട്, ‘അപ്പാ, ഞാൻ സ്വർഗത്തോടും അപ്പനോടും പാപംചെയ്തിരിക്കുന്നു; ഇനി അപ്പന്റെ മകൻ എന്ന പേരിന് ഞാൻ അർഹനല്ല’ എന്നു പറഞ്ഞു.
LUK 15:22 “എന്നാൽ ആ പിതാവ് തന്റെ ഭൃത്യന്മാരോട്, ‘വേഗം ഏറ്റവും നല്ല വസ്ത്രം കൊണ്ടുവന്ന് ഇവനെ ധരിപ്പിക്കുക. ഇവന്റെ വിരലിൽ മോതിരം അണിയിക്കുക കാലിൽ ചെരിപ്പ് ഇടുവിക്കുക.
LUK 15:23 വിശേഷദിവസങ്ങൾക്കായി വളർത്തിക്കൊണ്ടുവന്ന കാളക്കിടാവിനെ കൊണ്ടുവന്ന് അറക്കുക; നമുക്ക് വിരുന്നു കഴിച്ച് ആഘോഷിക്കാം.
LUK 15:24 എന്റെ ഈ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; എനിക്കിവനെ തിരികെ കിട്ടിയിരിക്കുന്നു’ അങ്ങനെ അവരുടെ ആഘോഷം തുടങ്ങി.
LUK 15:25 “എന്നാൽ, ഇതെല്ലാം സംഭവിച്ചപ്പോൾ മൂത്തമകൻ വയലിൽ ആയിരുന്നു. അയാൾ വീടിനോട് അടുത്തുവന്നപ്പോൾ നൃത്തത്തിന്റെയും സംഗീതത്തിന്റെയും ഘോഷം കേട്ടു.
LUK 15:26 അയാൾ വേലക്കാരിൽ ഒരാളെ വിളിച്ച് എന്താണ് അവിടെ നടക്കുന്നതെന്ന് അന്വേഷിച്ചു.
LUK 15:27 ‘താങ്കളുടെ സഹോദരൻ വന്നിരിക്കുന്നു, അയാൾ സസുഖം മടങ്ങിയെത്തിയതുകൊണ്ട് അങ്ങയുടെ പിതാവ് കൊഴുത്ത കാളക്കിടാവിനെ അറത്തിരിക്കുന്നു,’ എന്ന് ആ വേലക്കാരൻ ഉത്തരം പറഞ്ഞു.
LUK 15:28 “അപ്പോൾ മൂത്തമകൻ കോപം പൂണ്ട്, വീടിനുള്ളിലേക്ക് കടക്കാൻപോലും വിസമ്മതിച്ചു. പിതാവു പുറത്തുചെന്ന് അവനോടു കേണപേക്ഷിച്ചെങ്കിലും
LUK 15:29 അയാൾ പിതാവിനോട് ഇങ്ങനെ പറഞ്ഞു: ‘നോക്കൂ ഇത്രയും വർഷങ്ങളായി ഞാൻ അപ്പന് അടിമപ്പണി ചെയ്യുകയായിരുന്നു. ഒരിക്കൽപോലും അപ്പന്റെ ആജ്ഞകൾ അനുസരിക്കാതിരുന്നിട്ടില്ല. എങ്കിലും എന്റെ കൂട്ടുകാരോടൊത്ത് ആഘോഷിക്കാൻ ഒരിക്കലെങ്കിലും അപ്പൻ എനിക്കൊരു കുട്ടിയാടിനെ തന്നിട്ടില്ലല്ലോ.
LUK 15:30 എന്നാൽ, വേശ്യമാരോടുകൂടെ അപ്പന്റെ സമ്പാദ്യമെല്ലാം തുലച്ചുകളഞ്ഞ അങ്ങയുടെ ഈ മകൻ വീട്ടിൽ വന്നപ്പോൾ, കൊഴുത്ത കാളക്കിടാവിനെ അവനുവേണ്ടി അറത്തിരിക്കുന്നല്ലോ!’
LUK 15:31 “അപ്പോൾ പിതാവ്, ‘മോനേ, നീ എപ്പോഴും എന്റെകൂടെ ഉണ്ടല്ലോ. എനിക്കുള്ളതെല്ലാം നിന്റേതല്ലേ.
LUK 15:32 നാം ആനന്ദിക്കുകയും ആഘോഷിക്കുകയുമല്ലേ വേണ്ടത്, കാരണം നിന്റെ ഈ സഹോദരൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചിരിക്കുന്നു. ഇവൻ നഷ്ടപ്പെട്ടവനായിരുന്നു; ഇപ്പോൾ തിരികെ കിട്ടിയിരിക്കുന്നു’ ” എന്നു പറഞ്ഞു.
LUK 16:1 യേശു ശിഷ്യന്മാരോടു മറ്റൊരു സാദൃശ്യകഥ പറഞ്ഞു: “ധനികനായ ഒരു മനുഷ്യന്റെ സ്വത്ത് അയാളുടെ കാര്യസ്ഥൻ ധൂർത്തടിക്കുന്നതായി പരാതിയുണ്ടായി.
LUK 16:2 ധനികൻ അയാളെ വിളിപ്പിച്ചിട്ട്, ‘ഞാൻ നിന്നെക്കുറിച്ച് ഈ കേൾക്കുന്നതെന്താണ്? നിന്റെ ഭരണം മതിയാക്കി കണക്ക് എന്നെ ഏൽപ്പിക്കുക, നീ ഇനി എന്റെ കാര്യസ്ഥനായി തുടരണ്ടാ’ എന്നു പറഞ്ഞു.
LUK 16:3 “അപ്പോൾ കാര്യസ്ഥൻ ആത്മഗതമായി പറഞ്ഞത്: ‘ഞാൻ ഇപ്പോൾ എന്താണു ചെയ്യുക? യജമാനൻ എന്നെ ജോലിയിൽനിന്ന് പിരിച്ചുവിടാൻപോകുന്നു. കിളയ്ക്കാൻ എനിക്കു ശക്തിയില്ല; ഞാൻ ഭിക്ഷ യാചിക്കാൻ ലജ്ജിക്കുന്നു.
LUK 16:4 അതുകൊണ്ട്, യജമാനൻ എന്നെ കാര്യസ്ഥസ്ഥാനത്തുനിന്ന് നീക്കുമ്പോൾ, ഞാൻ എന്തു ചെയ്താൽ, ജനം അവരുടെ വീടുകളിൽ എന്നെ സ്വാഗതംചെയ്യും എന്നെനിക്കറിയാം.’
LUK 16:5 “പിന്നെ അയാൾ യജമാനനിൽനിന്ന് വായ്പ വാങ്ങിയ ഓരോരുത്തരെ വിളിപ്പിച്ച് ആദ്യത്തെയാളോട്, ‘താങ്കൾ എന്റെ യജമാനനു തിരികെക്കൊടുക്കാനുള്ളത് എത്രയാണ്?’ എന്നു ചോദിച്ചു.
LUK 16:6 “ ‘3,000 ലിറ്റർ ഒലിവെണ്ണ,’ അയാൾ മറുപടി പറഞ്ഞു. “കാര്യസ്ഥൻ അയാളോട്, ‘നിന്റെ കണക്കുപുസ്തകമെടുത്ത്, വേഗം ഇരുന്ന് അത് 1,500 ലിറ്റർ എന്നു തിരുത്തുക’ എന്നു പറഞ്ഞു.
LUK 16:7 “രണ്ടാമത്തെയാളോട് കാര്യസ്ഥൻ, ‘താങ്കൾ എത്രയാണ് കൊടുക്കാനുള്ളത്?’ എന്നു ചോദിച്ചു. “ ‘മുപ്പതു ടൺ ഗോതമ്പ്,’ അയാൾ ഉത്തരം പറഞ്ഞു. “ ‘നിന്റെ കണക്കുപുസ്തകമെടുത്ത് അത് ഇരുപത്തിനാല് ടൺ എന്നാക്കുക,’ എന്നു പറഞ്ഞു.
LUK 16:8 “ആ നെറികെട്ട കാര്യസ്ഥന്റെ കൗശലത്തോടെയുള്ള കരുനീക്കത്തെ യജമാനൻ പ്രശംസിച്ചു. ഈ ലോകജനത തങ്ങളെപ്പോലെയുള്ളവരോട് ഇടപെടുന്ന കാര്യത്തിൽ ദൈവമക്കളെക്കാൾ സാമർഥ്യമുള്ളവരാണ്.
LUK 16:9 ഞാൻ നിങ്ങളോടു പറയുന്നു, ലൗകികസമ്പത്തുകൊണ്ടു നിങ്ങൾ സ്നേഹിതരെ സമ്പാദിക്കുക; അങ്ങനെയായാൽ അവയെല്ലാം ഇല്ലാതാകുമ്പോൾ നിത്യഭവനത്തിലേക്ക് ആനന്ദത്തോടെ നിങ്ങൾ സ്വാഗതംചെയ്യപ്പെടും.
LUK 16:10 “നിസ്സാരകാര്യങ്ങളിൽ വിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും വിശ്വസ്തരായിരിക്കും; നിസ്സാരകാര്യങ്ങളിൽ അവിശ്വസ്തരായവർ മഹത്തായ കാര്യങ്ങളിലും അവിശ്വസ്തരായിരിക്കും.
LUK 16:11 ലൗകികസമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ സ്വർഗത്തിലെ നിത്യസമ്പത്ത് ആരു നിങ്ങളെ ഭരമേൽപ്പിക്കും?
LUK 16:12 നിങ്ങൾ മറ്റൊരാളിന്റെ വസ്തുവകകളുടെ കാര്യത്തിൽ വിശ്വസ്തരായില്ലെങ്കിൽ സ്വന്തമായതു നിങ്ങൾക്ക് ആര് തരും?
LUK 16:13 “രണ്ട് യജമാനന്മാർക്ക് ദാസ്യവൃത്തി ചെയ്യുക ആരാലും സാധ്യമല്ല. ഒന്നുകിൽ, ഒരു യജമാനനെ പരിത്യജിച്ച് മറ്റേയാളെ സ്നേഹിക്കും; അല്ലെങ്കിൽ, ഒരാളോട് വിശ്വസ്തനായി തുടരുകയും മറ്റേയാളെ വെറുക്കുകയും ചെയ്യും. ദൈവത്തെയും ധനത്തെയും ഒരുമിച്ചു സേവിക്കുക അസാധ്യം.”
LUK 16:14 ദ്രവ്യാഗ്രഹികളായ പരീശന്മാർ ഇതെല്ലാം കേട്ട് യേശുവിനെ പരിഹസിച്ചു.
LUK 16:15 അദ്ദേഹം അവരോട്, “നിങ്ങൾ മനുഷ്യരുടെമുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവരാകുന്നു; എന്നാൽ ദൈവം നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യർ വിലമതിക്കുന്നത്, ദൈവദൃഷ്ടിയിൽ മ്ലേച്ഛമാണ്” എന്നു പറഞ്ഞു.
LUK 16:16 “ന്യായപ്രമാണപുസ്തകത്തിന്റെയും പ്രവാചകഗ്രന്ഥങ്ങളുടെയും സാംഗത്യം യോഹന്നാൻസ്നാപകൻവരെയായിരുന്നു. അതിനുശേഷം ദൈവരാജ്യത്തിന്റെ സുവിശേഷം വിളംബരംചെയ്യപ്പെടുകയാണ്. എല്ലാവരും അതിൽ പ്രവേശിക്കാൻ അത്യുത്സാഹത്തോടെയിരിക്കുന്നു.
LUK 16:17 ന്യായപ്രമാണത്തിലെ അക്ഷരങ്ങളിൽനിന്ന് ഒരു വള്ളി വീണുപോകുന്നതിനെക്കാൾ ആകാശവും ഭൂമിയും അപ്രത്യക്ഷമാകുന്നതാണ് എളുപ്പം.
LUK 16:18 “സ്വന്തം ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയെ വിവാഹംചെയ്യുന്നവൻ വ്യഭിചാരം ചെയ്യുന്നു; ഉപേക്ഷിക്കപ്പെട്ടവളെ വിവാഹംചെയ്യുന്നവനും വ്യഭിചാരം ചെയ്യുന്നു.
LUK 16:19 “ധനികനായ ഒരു മനുഷ്യനുണ്ടായിരുന്നു. അയാൾ എല്ലാ ദിവസവും ഊതവർണത്തിലും പട്ടിലും മറ്റുമുള്ള വസ്ത്രങ്ങൾ ധരിച്ച് സുഖഭോഗങ്ങളിലും ആഡംബരത്തിലും ജീവിച്ചുപോന്നു.
LUK 16:20 ദേഹം ആസകലം വ്രണങ്ങൾ നിറഞ്ഞ ലാസർ എന്നു പേരുള്ള ഒരു ദരിദ്രനെ ആ ധനികന്റെ പടിപ്പുരയ്ക്കൽ കിടത്തുമായിരുന്നു. ധനികന്റെ മേശയിൽനിന്ന് വീഴുന്ന അവശിഷ്ടങ്ങൾകൊണ്ടു വിശപ്പടക്കാൻ അയാൾ വളരെ കൊതിച്ചിരുന്നു. നായ്ക്കൾ വന്ന് അയാളുടെ വ്രണങ്ങൾ നക്കുകയും ചെയ്യുമായിരുന്നു.
LUK 16:22 “ആ ദരിദ്രൻ മരിച്ചപ്പോൾ ദൈവദൂതന്മാർ അയാളെ അബ്രാഹാമിന്റെ അടുത്തേക്കു കൊണ്ടുപോയി. ധനികനും മരിച്ചു; അടക്കപ്പെട്ടു.
LUK 16:23 പാതാളത്തിൽ യാതന അനുഭവിക്കുമ്പോൾ അയാൾ മുകളിലേക്കുനോക്കി, അങ്ങുദൂരെ അബ്രാഹാമിനെയും അദ്ദേഹത്തിന്റെ അടുത്ത് ലാസറിനെയും കണ്ടു.
LUK 16:24 അയാൾ ഉറക്കെ വിളിച്ചു: ‘അബ്രാഹാംപിതാവേ, എന്നോടു കരുണതോന്നണമേ. ഞാൻ ഈ അഗ്നികുണ്ഡത്തിൽ അതിവേദന അനുഭവിക്കുന്നു. ലാസറിന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി എന്റെ നാവിനെ തണുപ്പിക്കേണ്ടതിന് അയാളെ ഒന്നയയ്ക്കണമേ.’
LUK 16:25 “എന്നാൽ അബ്രാഹാം പ്രതിവചിച്ചു: ‘കുഞ്ഞേ, നീ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ചു, ലാസറിന്റെ ജീവിതമോ, ദുരിതപൂർണമായിരുന്നു എന്ന് ഓർക്കുക. എന്നാൽ, ഇപ്പോൾ ലാസർ ഇവിടെ ആശ്വാസമനുഭവിക്കുന്നു, നീയോ കഠിനവേദന അനുഭവിക്കുന്നു.
LUK 16:26 തന്നെയുമല്ല, ഞങ്ങൾക്കും നിങ്ങൾക്കും മധ്യേ വലിയൊരു പിളർപ്പു വെച്ചിരിക്കുന്നു; ഇവിടെനിന്നു നിങ്ങളുടെ അടുത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്ക് അതു സാധ്യമല്ല; അവിടെനിന്ന് ആർക്കും ഞങ്ങളുടെ അടുത്തേക്കു വരാനും സാധ്യമല്ല.’
LUK 16:27 “അപ്പോൾ ധനികനായിരുന്ന മനുഷ്യൻ: ‘പിതാവേ, അങ്ങനെയെങ്കിൽ, ലാസറിനെ എന്റെ അപ്പന്റെ വീട്ടിലേക്ക് അയയ്ക്കണമേ എന്നു ഞാൻ യാചിക്കുന്നു.
LUK 16:28 എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്, അവരും ഈ യാതനാസ്ഥലത്തു വരാതിരിക്കേണ്ടതിന് അയാൾ അവർക്കു മുന്നറിയിപ്പു നൽകട്ടെ.’
LUK 16:29 “ ‘മോശയുടെയും പ്രവാചകന്മാരുടെയും ലിഖിതങ്ങൾ അവരുടെ പക്കലുണ്ടല്ലോ; നിന്റെ സഹോദരന്മാർ അവ അനുസരിക്കട്ടെ,’ അബ്രാഹാം പറഞ്ഞു.
LUK 16:30 “ ‘അങ്ങനെയല്ല, അബ്രാഹാംപിതാവേ, മരിച്ചവരിൽനിന്ന് ഒരാൾ അവരുടെ അടുക്കൽ ചെന്നാൽ അവർ അനുതപിക്കും,’ അയാൾ പറഞ്ഞു.
LUK 16:31 “അബ്രാഹാം അയാളോടു പറഞ്ഞത്, ‘അവർ മോശയുടെയും പ്രവാചകന്മാരുടെയും വാക്ക് അനുസരിക്കുന്നില്ലെങ്കിൽ, മരിച്ചവരിൽനിന്ന് ഒരാൾ ഉയിർത്തെഴുന്നേറ്റുചെന്നാലും വിശ്വസിക്കില്ല.’ ”
LUK 17:1 യേശു തന്റെ ശിഷ്യന്മാരോട് പറഞ്ഞത്, “മനുഷ്യരെ പാപത്തിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ വരാതിരിക്കുകയില്ല. എന്നാൽ, അതിനു കാരണമാകുന്നവർക്ക് മഹാകഷ്ടം!
LUK 17:2 എന്നിൽ വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരാൾ പാപത്തിൽ വീഴുന്നതിന് കാരണമാകുന്നയാൾക്ക്, അതിനെക്കാൾ നല്ലത് കഴുത്തിൽ ഒരു തിരികല്ലുകെട്ടി അയാളെ കടലിൽ എറിയുന്നതാണ്.
LUK 17:3 ആകയാൽ സൂക്ഷിക്കുക. “നിന്റെ സഹോദരങ്ങൾ പാപംചെയ്താൽ അവരെ ശാസിക്കുക; അനുതപിക്കുന്നെങ്കിൽ അവരോടു ക്ഷമിക്കുക.
LUK 17:4 അവർ നിന്നോട് ഒരു ദിവസത്തിൽ ഏഴുതവണ പാപംചെയ്യുകയും ഏഴു തവണയും മടങ്ങിവന്ന് ‘ഞാൻ അനുതപിക്കുന്നു’ എന്നു നിന്നോടു പറയുകയും ചെയ്താൽ അപ്പോഴെല്ലാം അവരോട് ക്ഷമിക്കുക.”
LUK 17:5 അപ്പോൾ അപ്പൊസ്തലന്മാർ കർത്താവിനോട്, “ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണമേ” എന്നു പറഞ്ഞു.
LUK 17:6 അപ്പോൾ അദ്ദേഹം അവരോടു പറഞ്ഞത്, “നിങ്ങൾക്ക് ഒരു കടുകുമണിയോളമെങ്കിലും വിശ്വാസം ഉണ്ടെങ്കിൽ ഈ കാട്ടത്തിയോട്, ‘വേരോടെ പിഴുത് കടലിൽ വേരുറപ്പിക്കുക’ എന്നു നിങ്ങൾ പറഞ്ഞാൽ; അത് നിങ്ങളെ അനുസരിക്കും.
LUK 17:7 “നിങ്ങളിൽ ഒരാൾക്കു നിലം ഉഴുകയോ ആടിനെ മേയിക്കുകയോ ചെയ്യുന്ന ഒരു ദാസൻ ഉണ്ടെന്നിരിക്കട്ടെ. അയാൾ വയലിൽനിന്ന് വരുമ്പോൾ, ‘നീ വേഗംവന്ന് ഭക്ഷണത്തിന് ഇരിക്കുക’ എന്ന് അയാളോട് പറയുമോ?
LUK 17:8 ‘എനിക്ക് അത്താഴം തയ്യാറാക്കുക, ഞാൻ ഭക്ഷിച്ചുപാനംചെയ്തു തീരുന്നതുവരെ പൂർണ ഒരുക്കത്തോടെ എന്നെ പരിചരിക്കുക; അതിനുശേഷം നീയും ഭക്ഷിച്ചു പാനംചെയ്തുകൊള്ളുക’ എന്നല്ലേ പറയുക?
LUK 17:9 തന്നോടു കൽപ്പിച്ചത് ആ സേവകൻ അനുസരിച്ചതുകൊണ്ട് അയാൾ അവനോടു കൃതജ്ഞത പ്രകടിപ്പിക്കുമോ?
LUK 17:10 അതുപോലെതന്നെ നിങ്ങളും നിങ്ങളോടു കൽപ്പിച്ചതെല്ലാം ചെയ്തതിനുശേഷം, ‘ഞങ്ങൾ അയോഗ്യരായ ദാസരാകുന്നു; ഞങ്ങൾ ഞങ്ങളുടെ കർത്തവ്യം നിറവേറ്റിയതേയുള്ളൂ’ എന്നു പറയുക.”
LUK 17:11 യേശു ജെറുശലേമിലേക്കു യാത്രചെയ്യുമ്പോൾ ശമര്യ-ഗലീല പ്രവിശ്യകളുടെ അതിരുകളിലൂടെ സഞ്ചരിച്ചു.
LUK 17:12 അദ്ദേഹം ഒരു ഗ്രാമത്തിലേക്കു പ്രവേശിച്ചപ്പോൾ, കുഷ്ഠം ബാധിച്ച പത്തുപേർ അദ്ദേഹത്തിന് അഭിമുഖമായി വന്നു. അവർ ദൂരത്തുനിന്നുകൊണ്ട്,
LUK 17:13 “യേശുവേ, നാഥാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
LUK 17:14 അവരെ കണ്ടിട്ട് യേശു, “നിങ്ങൾ പോയി പുരോഹിതന്മാർക്കു നിങ്ങളെത്തന്നെ കാണിക്കുക” എന്ന് അവരോടു പറഞ്ഞു. അവർ പൊയ്ക്കൊണ്ടിരിക്കുമ്പോൾത്തന്നെ സൗഖ്യമുള്ളവരായിത്തീർന്നു.
LUK 17:15 അവരിലൊരാൾ തനിക്കു സൗഖ്യം ലഭിച്ചിരിക്കുന്നെന്നു മനസ്സിലാക്കിയപ്പോൾ, ഉയർന്നസ്വരത്തിൽ ദൈവത്തെ പുകഴ്ത്തിക്കൊണ്ടു മടങ്ങിവന്നു.
LUK 17:16 അയാൾ യേശുവിന്റെ തൃപ്പാദത്തിൽ സാഷ്ടാംഗം പ്രണമിച്ച് അദ്ദേഹത്തോടു നന്ദി പറഞ്ഞു; അയാൾ ശമര്യാക്കാരൻ ആയിരുന്നു.
LUK 17:17 “പത്തുപേരും ശുദ്ധരായിത്തീർന്നില്ലേ? ഒൻപതുപേർ എവിടെ?
LUK 17:18 ഈ വിദേശിയല്ലാതെ മറ്റാരും ദൈവത്തെ മഹത്ത്വപ്പെടുത്താൻ മടങ്ങിവന്നതായി കാണുന്നില്ലല്ലോ,” യേശു പറഞ്ഞു.
LUK 17:19 തുടർന്ന് അദ്ദേഹം കുഷ്ഠരോഗിയായിരുന്ന അയാളോട്, “എഴുന്നേറ്റു പോകുക; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു” എന്നു പറഞ്ഞു.
LUK 17:20 ദൈവരാജ്യം എപ്പോഴാണു വരുന്നതെന്ന് ഒരിക്കൽ പരീശന്മാർ ചോദിച്ചപ്പോൾ, “ദൈവരാജ്യം ദൃശ്യമായ ചിഹ്നങ്ങളോടുകൂടെയല്ല വരുന്നത്.
LUK 17:21 ദൈവരാജ്യം ‘ഇതാ ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ മനുഷ്യർക്ക് പറയാൻ കഴിയുകയുമില്ല; കാരണം, ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു,” എന്ന് യേശു ഉത്തരം പറഞ്ഞു.
LUK 17:22 പിന്നെ യേശു ശിഷ്യന്മാരോടു പറഞ്ഞത്: “മനുഷ്യപുത്രന്റെ ദിനങ്ങളിൽ ഒരുദിനമെങ്കിലും കാണാൻ നിങ്ങൾ കൊതിക്കുന്ന കാലം വരും; കാണുകയില്ലതാനും.
LUK 17:23 മനുഷ്യർ നിങ്ങളോട്, ‘അതാ, അദ്ദേഹം അവിടെ,’ അല്ലെങ്കിൽ ‘ഇതാ, അദ്ദേഹം ഇവിടെ’ എന്നു പറയും. എന്നാൽ, നിങ്ങൾ അവരുടെ പിന്നാലെ പോകരുത്.
LUK 17:24 ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ ക്ഷണത്തിൽ ജ്വലിച്ച് എല്ലായിടവും പ്രകാശിതമാക്കുന്ന മിന്നൽപ്പിണർപോലെയായിരിക്കും മനുഷ്യപുത്രൻ ആ ദിവസത്തിൽ.
LUK 17:25 എന്നാൽ ഇതു സംഭവിക്കുന്നതിനുമുമ്പേ മനുഷ്യപുത്രൻ അനവധി കഷ്ടങ്ങൾ സഹിക്കുകയും ഈ തലമുറയാൽ തിരസ്കരിക്കപ്പെടുകയും ചെയ്യേണ്ടതാകുന്നു.
LUK 17:26 “നോഹയുടെ കാലത്തു സംഭവിച്ചതുപോലെതന്നെ ആയിരിക്കും മനുഷ്യപുത്രന്റെ നാളുകളിലും സംഭവിക്കുക.
LUK 17:27 നോഹ പെട്ടകത്തിനുള്ളിൽ പ്രവേശിച്ച ദിവസംവരെ, ജനം ഭക്ഷിച്ചും പാനംചെയ്തും വിവാഹംകഴിച്ചും വിവാഹംകഴിപ്പിച്ചും സസുഖം ജീവിച്ചുവന്നു; എന്നാൽ, പ്രളയമുണ്ടായി എല്ലാവരെയും നശിപ്പിച്ചുകളഞ്ഞു.
LUK 17:28 “ലോത്തിന്റെ കാലത്തും അങ്ങനെതന്നെ ആയിരുന്നു. ജനങ്ങൾ ഭക്ഷിച്ചും പാനംചെയ്തും ക്രയവിക്രയങ്ങൾചെയ്തും തോട്ടങ്ങളുണ്ടാക്കിയും നിർമാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടും ജീവിച്ചു.
LUK 17:29 എന്നാൽ, ലോത്ത് സൊദോം വിട്ടുപോയ ഉടനെ ആകാശത്തുനിന്നു തീയും ഗന്ധകവും വർഷിപ്പിച്ച് സൊദോം-ഗൊമോറാ നിവാസികളെയെല്ലാം നശിപ്പിക്കുകയും ചെയ്തു.
LUK 17:30 “മനുഷ്യപുത്രൻ പ്രത്യക്ഷപ്പെടുന്ന ദിവസത്തിലും അങ്ങനെതന്നെ ആയിരിക്കും.
LUK 17:31 ആ പകലിൽ മട്ടുപ്പാവിൽ ആയിരിക്കുന്നവർ അകത്തുള്ള വസ്തുവകകൾ എടുക്കാൻ ഇറങ്ങിപ്പോകരുത്. അതുപോലെ വയലിലായിരിക്കുന്നവരും ഒന്നും എടുക്കാനായി വീട്ടിലേക്കു തിരികെ പോകരുത്!
LUK 17:32 ലോത്തിന്റെ ഭാര്യക്കു സംഭവിച്ചത് ഓർക്കുക.
LUK 17:33 സ്വന്തം ജീവനെ രക്ഷിക്കാൻ പരിശ്രമിക്കുന്നവർക്ക് അതു നഷ്ടമാകും; സ്വജീവൻ നഷ്ടപ്പെടുത്തുന്നവർ അതു പരിരക്ഷിക്കും.
LUK 17:34 ആ രാത്രിയിൽ രണ്ടുപേർ ഒരു കിടക്കയിൽ ആയിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.
LUK 17:35 രണ്ട് സ്ത്രീകൾ ധാന്യം പൊടിച്ചുകൊണ്ടിരിക്കും; ഒരു സ്ത്രീ എടുക്കപ്പെടും മറ്റേ സ്ത്രീ ഉപേക്ഷിക്കപ്പെടും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 17:36 രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും, മറ്റേയാൾ ഉപേക്ഷിക്കപ്പെടും.”
LUK 17:37 “കർത്താവേ, എവിടെയാണ് സംഭവിക്കുന്നത്?” അവർ ചോദിച്ചു. അതിന് അദ്ദേഹം, “കഴുകന്മാർ കൂട്ടംകൂടുന്നത് ശവത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്നതുപോലെ, ഇക്കാര്യങ്ങൾ സംഭവിക്കുന്നത് മനുഷ്യപുത്രന്റെ വരവിന്റെ ലക്ഷണമായിരിക്കും” എന്ന് ഉത്തരം പറഞ്ഞു.
LUK 18:1 ഹതാശരായിപ്പോകാതെ നിരന്തരം പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കാൻ യേശു ശിഷ്യന്മാരോട് ഒരു സാദൃശ്യകഥ പറഞ്ഞു.
LUK 18:2 “ഒരു പട്ടണത്തിൽ, ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഉണ്ടായിരുന്നു.
LUK 18:3 ആ പട്ടണത്തിലെ ഒരു വിധവ, ‘എന്റെ ശത്രുവിൽനിന്ന് എന്റെ അവകാശം സ്ഥാപിച്ച് എനിക്കു നിയമസംരക്ഷണം നൽകിയാലും!’ എന്ന അപേക്ഷയുമായി അയാളുടെ അടുക്കൽ കൂടെക്കൂടെ ചെന്നുകൊണ്ടിരുന്നു.
LUK 18:4 “കുറെ കാലത്തേക്ക് അയാൾ ഒരു പരിഗണനയും കാണിച്ചില്ല. എന്നാൽ ഒടുവിൽ, ‘ഞാൻ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ ബഹുമാനിക്കയോ ചെയ്യുന്നില്ലെങ്കിലും
LUK 18:5 ഈ വിധവ എന്നെ തുടർച്ചയായി അസഹ്യപ്പെടുത്തുന്നതുകൊണ്ട് ഞാൻ അവൾക്കു ന്യായം നടത്തിക്കൊടുക്കും: അല്ലെങ്കിൽ അവളുടെ നിരന്തരമായ വരവ് എനിക്കു സഹിക്കാവുന്നതിലും അപ്പുറമാകും’ എന്നു തന്നോടുതന്നെ പറഞ്ഞു.”
LUK 18:6 കർത്താവ് തുടർന്ന് ശിഷ്യന്മാരോട്, “നീതിനിഷ്ഠനല്ലാത്ത ആ ന്യായാധിപൻ പറയുന്നതു ശ്രദ്ധിക്കുക.
LUK 18:7 അയാൾപോലും അവസാനം നീതിയുക്തമായി വിധി നടപ്പാക്കിയെങ്കിൽ, ദൈവത്തോട് രാവും പകലും നിലവിളിക്കുന്ന അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു ദൈവം ന്യായം നടത്തിക്കൊടുക്കാതിരിക്കുമോ? അവിടന്ന് അവരുടെ കാര്യം നീട്ടിക്കൊണ്ടുപോകുമോ?
LUK 18:8 ഞാൻ നിങ്ങളോടു പറയട്ടെ, ‘ദൈവം വേഗത്തിൽ അവർക്കു നീതി നടത്തിക്കൊടുക്കും. എങ്കിലും മനുഷ്യപുത്രന്റെ (എന്റെ) പുനരാഗമനത്തിൽ ഭൂമിയിൽ വിശ്വസിക്കുന്നവരെ കണ്ടെത്താനാകുമോ?’ ” എന്നു പറഞ്ഞു.
LUK 18:9 തങ്ങൾ നീതിനിഷ്ഠരാണെന്ന ആത്മവിശ്വാസത്തോടെ മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു:
LUK 18:10 “രണ്ട് മനുഷ്യർ പ്രാർഥിക്കാൻ ദൈവാലയത്തിൽ ചെന്നു; ഒരാൾ പരീശൻ, മറ്റേയാൾ ഒരു നികുതിപിരിവുകാരൻ.
LUK 18:11 പരീശൻ മറ്റുള്ളവരിൽനിന്നെല്ലാം വേറിട്ടുനിന്നുകൊണ്ട് തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പ്രാർഥിച്ചു; ‘ദൈവമേ, കൊള്ളക്കാർ, ദുഷ്‌പ്രവൃത്തിക്കാർ, വ്യഭിചാരികൾ മുതലായ മറ്റു മനുഷ്യരെപ്പോലെയോ ഈ നികുതിപിരിവുകാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ അങ്ങേക്കു നന്ദി പറയുന്നു.
LUK 18:12 ഞാൻ ആഴ്ചയിൽ രണ്ടുതവണ ഉപവസിക്കുകയും എനിക്കു ലഭിക്കുന്ന എല്ലാറ്റിന്റെയും ദശാംശം കൊടുക്കുകയുംചെയ്യുന്നു.’
LUK 18:13 “എന്നാൽ നികുതിപിരിവുകാരനായ മറ്റേയാളോ വളരെ അകലെനിന്ന്, സ്വർഗത്തിലേക്കു നോക്കാൻപോലും ധൈര്യപ്പെടാതെ മാറത്തടിച്ചുകൊണ്ട്, ‘ദൈവമേ, പാപിയായ എന്നോടു കരുണതോന്നണമേ’ എന്നു പ്രാർഥിച്ചു.
LUK 18:14 “ഈ ഇരുവരിൽ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയതു നികുതിപിരിവുകാരനാണ്, ആ പരീശനല്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. കാരണം, സ്വയം ഉയർത്തുന്നയാൾ അപമാനിതനാകും; സ്വയം താഴ്ത്തുന്നയാൾ ബഹുമാനിതനും.”
LUK 18:15 യേശു കൈവെച്ച് അനുഗ്രഹിക്കേണ്ടതിന് ചില ആളുകൾ നവജാതശിശുക്കളെ അദ്ദേഹത്തിന്റെ അടുക്കൽ കൊണ്ടുവന്നു. ഇതുകണ്ട ശിഷ്യന്മാർ അവരെ ശകാരിച്ചു.
LUK 18:16 എന്നാൽ, യേശു അവരെ തന്റെ അടുത്തേക്ക് ആഹ്വാനംചെയ്തുകൊണ്ട് ശിഷ്യന്മാരോട്, “ശിശുക്കളെ എന്റെ അടുക്കൽ വരാൻ അനുവദിക്കുക; അവരെ തടയരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവർക്കു സ്വന്തം!
LUK 18:17 ഒരു ശിശുവിനെപ്പോലെ ദൈവരാജ്യത്തെ സ്വീകരിക്കാത്ത ആരും ഒരുനാളും അതിൽ പ്രവേശിക്കുകയില്ല, നിശ്ചയം, എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
LUK 18:18 ഒരിക്കൽ ഒരു നേതാവ് യേശുവിനോട്, “നല്ല ഗുരോ, എന്തു ചെയ്താൽ എനിക്കു നിത്യജീവൻ അവകാശമാകും?” എന്നു ചോദിച്ചു.
LUK 18:19 അതിനുത്തരമായി യേശു, “നീ എന്നെ ‘നല്ലവൻ’ എന്നു വിളിക്കുന്നതെന്ത്? ദൈവം ഒരുവനല്ലാതെ നല്ലവൻ ആരുമില്ല.
LUK 18:20 ‘വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്, നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക’ എന്നീ കൽപ്പനകൾ നിനക്ക് അറിയാമല്ലോ.” എന്ന് അയാളോടു പറഞ്ഞു.
LUK 18:21 “ഞാൻ ബാല്യംമുതൽതന്നെ ഈ കൽപ്പനകൾ എല്ലാം പാലിച്ചുപോരുന്നു” അയാൾ പ്രതിവചിച്ചു.
LUK 18:22 ഇതു കേട്ട യേശു അയാളോട്, “ഇപ്പോഴും നിനക്ക് ഒരു കുറവുണ്ട്. അതുകൊണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്ക് കൊടുക്കുക. അങ്ങനെയെങ്കിൽ സ്വർഗത്തിൽ നിനക്കു നിക്ഷേപം ഉണ്ടാകും. അതിനുശേഷം വരിക, എന്റെ അനുഗാമിയാകുക” എന്നു പറഞ്ഞു.
LUK 18:23 അയാൾ വലിയ ധനികനായിരുന്നതുകൊണ്ട് ഇതു കേട്ട് അത്യധികം ദുഃഖിതനായിത്തീർന്നു.
LUK 18:24 യേശു അയാളെ നോക്കിയിട്ട്, “ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയെന്നത് എത്രയോ വിഷമകരം!
LUK 18:25 വാസ്തവത്തിൽ, ധനികർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനെക്കാൾ, ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം!” എന്നു പറഞ്ഞു.
LUK 18:26 ഇതു കേട്ടവർ, “എന്നാൽ രക്ഷിക്കപ്പെടാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
LUK 18:27 അതിന് യേശു, “മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യംതന്നെ” എന്ന് ഉത്തരം പറഞ്ഞു.
LUK 18:28 അപ്പോൾ പത്രോസ്, “ഇതാ, ഞങ്ങൾക്കുള്ള സകലതും ഉപേക്ഷിച്ച് ഞങ്ങൾ അങ്ങയെ അനുഗമിച്ചല്ലോ” എന്നു പറഞ്ഞു.
LUK 18:29 അതിന് യേശു അവരോട്, “ദൈവരാജ്യത്തിനുവേണ്ടി വീട്, ഭാര്യ, സഹോദരങ്ങൾ, മാതാപിതാക്കൾ, മക്കൾ എന്നിവ ത്യജിക്കുന്ന ഏതൊരാൾക്കും
LUK 18:30 ഇപ്പോൾത്തന്നെ പതിന്മടങ്ങ് അനുഗ്രഹങ്ങളും വരുംയുഗത്തിൽ നിത്യജീവനും ലഭിക്കാതിരിക്കുകയില്ല, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
LUK 18:31 ഈ സംഭാഷണത്തിനുശേഷം യേശു പന്ത്രണ്ട് ശിഷ്യന്മാരോടുമാത്രമായി പറഞ്ഞത്: “നോക്കൂ, നാം ജെറുശലേമിലേക്കു പോകുകയാണ്; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാർ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം നിറവേറും.
LUK 18:32 മനുഷ്യപുത്രൻ റോമാക്കാർക്ക് ഏൽപ്പിക്കപ്പെടും. അവർ അദ്ദേഹത്തെ പരിഹസിക്കും, അപമാനിക്കും. അവർ അദ്ദേഹത്തിന്റെമേൽ തുപ്പുകയും
LUK 18:33 ചമ്മട്ടികൊണ്ട് അടിക്കുകയും വധിക്കുകയും ചെയ്യും. എന്നാൽ, മൂന്നാംദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേൽക്കും.”
LUK 18:34 ഇതിന്റെ അർഥം ഗോപ്യമായിരുന്നതിനാൽ ശിഷ്യന്മാർക്ക് ഇതൊന്നും മനസ്സിലായില്ല. അദ്ദേഹം എന്തിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചുമില്ല.
LUK 18:35 യേശു യെരീഹോപട്ടണത്തിന് അടുത്തെത്തി. അവിടെ ഒരു അന്ധൻ ഭിക്ഷ യാചിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്നുണ്ടായിരുന്നു.
LUK 18:36 ജനക്കൂട്ടം കടന്നുപോകുന്നതു കേട്ട്, എന്താണു സംഭവമെന്ന് അയാൾ തിരക്കി.
LUK 18:37 അവർ അയാളോട്, “നസറായനായ യേശു ഈവഴി പോകുന്നു” എന്നറിയിച്ചു.
LUK 18:38 അയാൾ, “യേശുവേ, ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
LUK 18:39 ജനക്കൂട്ടത്തിന്റെ മുമ്പിൽ നടന്നുകൊണ്ടിരുന്നവർ അയാളെ ശാസിച്ചുകൊണ്ട്, മിണ്ടരുതെന്നു പറഞ്ഞു. എന്നാൽ അയാൾ അധികം ഉച്ചത്തിൽ, “ദാവീദുപുത്രാ, അടിയനോട് കരുണതോന്നണമേ” എന്നു നിലവിളിച്ചു.
LUK 18:40 ഇതു കേട്ടിട്ട് യേശു നിന്നു. ആ മനുഷ്യനെ തന്റെ അടുക്കൽ കൊണ്ടുവരാൻ കൽപ്പിച്ചു. അയാൾ അടുത്തുവന്നപ്പോൾ യേശു,
LUK 18:41 “ഞാൻ നിനക്ക് എന്തു ചെയ്തുതരണമെന്നാണ് നീ ആഗ്രഹിക്കുന്നത്?” എന്ന് അയാളോടു ചോദിച്ചു. “എനിക്കു കാഴ്ച കിട്ടണം, കർത്താവേ,” അയാൾ ഉത്തരം പറഞ്ഞു.
LUK 18:42 “നീ കാഴ്ചയുള്ളവനാകട്ടെ; നിന്റെ വിശ്വാസം നിന്നെ സൗഖ്യമാക്കിയിരിക്കുന്നു,” എന്ന് യേശു അയാളോടു പറഞ്ഞു.
LUK 18:43 ഉടൻതന്നെ അയാൾക്ക് കാഴ്ച ലഭിച്ചു. അയാൾ തുടർന്ന് ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ട് യേശുവിനെ അനുഗമിച്ചു. ഇതുകണ്ട ജനമെല്ലാം ദൈവത്തെ സ്തുതിച്ചു.
LUK 19:1 യേശു യെരീഹോവിൽ എത്തി ആ പട്ടണത്തിലൂടെ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.
LUK 19:2 സക്കായി എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു. അയാൾ നികുതിപിരിവുകാരിൽ പ്രധാനിയും ധനികനും ആയിരുന്നു.
LUK 19:3 യേശുവിനെ കാണാൻ സക്കായി ശ്രമിച്ചെങ്കിലും അയാൾ ഉയരം കുറഞ്ഞവനാകുകയാൽ ആൾക്കൂട്ടംനിമിത്തം സാധിച്ചില്ല.
LUK 19:4 യേശു വന്നുകൊണ്ടിരുന്ന വഴിയിൽക്കൂടെ അയാൾ മുന്നോട്ടോടി; അദ്ദേഹത്തെ കാണാനായി ഒരു കാട്ടത്തിമരത്തിൽ കയറിയിരുന്നു.
LUK 19:5 യേശു ആ സ്ഥലത്തെത്തിയപ്പോൾ മുകളിലേക്കുനോക്കിക്കൊണ്ട്, “സക്കായീ, പെട്ടെന്ന് ഇറങ്ങിവാ, ഞാൻ ഇന്നു നിന്റെ വീട്ടിൽ താമസിക്കേണ്ടതാകുന്നു” എന്ന് അയാളോടു പറഞ്ഞു.
LUK 19:6 അയാൾ വേഗത്തിൽ ഇറങ്ങിവന്ന് അദ്ദേഹത്തെ ആനന്ദത്തോടെ സ്വീകരിച്ചു.
LUK 19:7 ജനങ്ങൾ എല്ലാവരും ഇതുകണ്ട്, “ഒരു പാപിയെന്ന് കുപ്രസിദ്ധനായവന്റെ ആതിഥ്യം സ്വീകരിക്കാൻ അദ്ദേഹം പോയിരിക്കുന്നു” എന്നു പിറുപിറുത്തു.
LUK 19:8 എന്നാൽ സക്കായി എഴുന്നേറ്റുനിന്നുകൊണ്ട് കർത്താവിനോട്, “കർത്താവേ, ഇതാ, ഇപ്പോൾത്തന്നെ എന്റെ സമ്പാദ്യത്തിന്റെ പകുതി ഞാൻ ദരിദ്രർക്കു കൊടുക്കും. ഞാൻ ആരിൽനിന്നെങ്കിലും എന്തെങ്കിലും അപഹരിച്ചിട്ടുണ്ടെങ്കിൽ അതിന്റെ നാലിരട്ടി തിരിച്ചുകൊടുക്കുകയും ചെയ്യാം” എന്നു പറഞ്ഞു.
LUK 19:9 അപ്പോൾ യേശു, “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്ന് ഈ ഭവനത്തിന് രക്ഷ വന്നിരിക്കുന്നു;
LUK 19:10 കാണാതെപോയതിനെ കണ്ടെത്തി അവയെ രക്ഷിക്കാനാണല്ലോ മനുഷ്യപുത്രൻ വന്നത്” എന്നു പ്രതിവചിച്ചു.
LUK 19:11 യേശു ജെറുശലേമിനെ സമീപിച്ചുകൊണ്ടിരുന്നു. ദൈവരാജ്യം ഉടനെ പ്രത്യക്ഷമാകുമെന്നു പ്രതീക്ഷിച്ച ജനം അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധയോടെ കേട്ടുകൊണ്ടിരുന്നു. ആ ജനത്തോട് യേശു ഈ സാദൃശ്യകഥ പറഞ്ഞു.
LUK 19:12 “അഭിജാതനായ ഒരു മനുഷ്യൻ രാജാഭിഷിക്തനായി തിരിച്ചുവരേണ്ടതിനു വിദൂരദേശത്തേക്കു യാത്രയാകുകയായിരുന്നു.
LUK 19:13 അയാൾ തന്റെ സേവകരിൽ പത്തുപേരെ വിളിച്ച് അവരെ മിന്നാ ഏൽപ്പിച്ചിട്ട്, ‘ഞാൻ തിരികെ വരുംവരെ ഈ പണംകൊണ്ടു വ്യാപാരം ചെയ്യുക’ എന്നു പറഞ്ഞു.
LUK 19:14 “എന്നാൽ, അയാളെ വെറുത്തിരുന്ന പ്രജകൾ, ‘ഈ മനുഷ്യൻ ഞങ്ങളെ ഭരിക്കുന്നതിൽ ഞങ്ങൾക്കു താത്പര്യമില്ല’ എന്നു പറഞ്ഞ് അയാളുടെ പിന്നാലെ ചക്രവർത്തിയുടെ അടുത്തേക്ക് പ്രതിനിധികളെ അയച്ചു.
LUK 19:15 “എങ്കിലും രാജാവായിത്തന്നെ അദ്ദേഹം തിരിച്ചെത്തി. താൻ പണം ഏൽപ്പിച്ചിരുന്ന സേവകർ ആ പണംകൊണ്ട് എന്തു ലാഭമുണ്ടാക്കിയെന്ന് അറിയേണ്ടതിന് അദ്ദേഹം അവരെ വിളിപ്പിച്ചു.
LUK 19:16 “ഒന്നാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ പത്തുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.
LUK 19:17 “അപ്പോൾ രാജാവ്, ‘വളരെ നല്ലത്, സമർഥനായ ദാസാ, നീ ഈ ചെറിയകാര്യത്തിൽ വിശ്വസ്തനായിരുന്നല്ലോ, നീ പത്തു പട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു പറഞ്ഞു.
LUK 19:18 “രണ്ടാമത്തെയാൾ വന്നു, ‘പ്രഭോ, അങ്ങുതന്ന മിന്നാ അഞ്ചുകൂടി നേടിത്തന്നിരിക്കുന്നു’ എന്നു പറഞ്ഞു.
LUK 19:19 “അതിന് രാജാവ്, ‘നീ അഞ്ചുപട്ടണങ്ങളുടെ അധികാരിയായിരിക്കുക’ എന്നു മറുപടി പറഞ്ഞു.
LUK 19:20 “എന്നാൽ ഇതിനുശേഷം മറ്റൊരാൾ വന്ന്, ‘പ്രഭോ, ഇതാ താങ്കളുടെ പണം! ഞാൻ അത് ഒരു തൂവാലയിൽ കെട്ടി സൂക്ഷിച്ചുവെച്ചു.
LUK 19:21 കാരണം, വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യനായ അങ്ങയെ ഞാൻ ഭയപ്പെട്ടു’ എന്നു പറഞ്ഞു.
LUK 19:22 “രാജാവ് അയാളോട് മറുപടിയായി, ‘ദുഷ്ടദാസാ, ഞാൻ നിന്നെ വിധിക്കുന്നത് നിന്റെ വാക്കുകളാൽത്തന്നെ ആയിരിക്കും. ഞാൻ വെക്കാത്തത് എടുക്കുകയും വിതയ്ക്കാത്തതു കൊയ്യുകയുംചെയ്യുന്ന കരുണയറ്റ മനുഷ്യൻ എന്നു നീ അറിഞ്ഞിരുന്നല്ലോ?
LUK 19:23 പിന്നെ, നീ എന്തുകൊണ്ട് എന്റെ പണം ബാങ്കിലെങ്കിലും നിക്ഷേപിക്കാതിരുന്നു? എന്നാൽ ഞാൻ മടങ്ങിവന്ന് അത് പലിശയോടുകൂടി വാങ്ങുമായിരുന്നല്ലോ!’
LUK 19:24 “പിന്നെ അദ്ദേഹം അരികെ നിൽക്കുന്നവരോട്, ‘ആ മിന്നാ അയാളുടെ പക്കൽനിന്ന് എടുത്ത് പത്ത് മിന്നായുള്ളവന് കൊടുക്കുക’ എന്നു പറഞ്ഞു.
LUK 19:25 “ ‘പ്രഭോ, അവനു പത്തുണ്ടല്ലോ!’ അവർ പറഞ്ഞു.
LUK 19:26 “ ‘ഉള്ളവർക്കെല്ലാം അധികം നൽകപ്പെടും; എന്നാൽ ഒന്നും ഇല്ലാത്തവരിൽനിന്ന് അവർക്കുള്ള അൽപ്പംകൂടെ എടുത്തുകളയപ്പെടും.
LUK 19:27 തുടർന്ന് രാജാവ്, നാം രാജാവായിത്തീരാൻ ഇഷ്ടപ്പെടാതിരുന്ന നമ്മുടെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് നമ്മുടെമുമ്പിൽവെച്ചു വധിക്കുക’ എന്ന് ആജ്ഞാപിച്ചു.”
LUK 19:28 ഈ കഥ പറഞ്ഞുതീർന്നതിനുശേഷം യേശു അവിടത്തെ അനുയായികളുടെ മുന്നിലായി നടന്ന് ജെറുശലേമിലേക്കു യാത്രതുടർന്നു.
LUK 19:29 യേശു ഒലിവുമലയുടെ അരികെയുള്ള ബേത്ത്ഫാഗെ, ബെഥാന്യ എന്നീ ഗ്രാമങ്ങളുടെ സമീപമെത്തിയപ്പോൾ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരെ, ഇങ്ങനെ പറഞ്ഞയച്ചു:
LUK 19:30 “നിങ്ങൾക്കു നേരേമുന്നിലുള്ള ഗ്രാമത്തിലേക്ക് ചെല്ലുക; അതിൽ പ്രവേശിക്കുമ്പോൾ, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അവിടെ കെട്ടിയിരിക്കുന്നതു നിങ്ങൾ കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.
LUK 19:31 അതിനെ അഴിക്കുന്നതെന്തിന് എന്ന് ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ, ‘കർത്താവിന് ഇതിനെ ആവശ്യമുണ്ട്’ എന്ന് അയാളോട് മറുപടി പറയുക.”
LUK 19:32 അയയ്ക്കപ്പെട്ടവർ പോയി, തങ്ങളോടു പറഞ്ഞിരുന്നതുപോലെ കണ്ടു.
LUK 19:33 അവർ കഴുതക്കുട്ടിയെ അഴിക്കുമ്പോൾ അതിന്റെ ഉടമസ്ഥർ, “നിങ്ങൾ ഈ കഴുതക്കുട്ടിയെ അഴിക്കുന്നത് എന്തിന്?” എന്നു ചോദിച്ചു.
LUK 19:34 “കർത്താവിന് ഇതിനെ ആവശ്യമുണ്ട്,” അവർ മറുപടി പറഞ്ഞു.
LUK 19:35 അവർ കഴുതക്കുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്ന് തങ്ങളുടെ പുറങ്കുപ്പായങ്ങൾ അതിന്റെമേൽ വിരിച്ച് യേശുവിനെ ഇരുത്തി.
LUK 19:36 അദ്ദേഹം പോകുമ്പോൾ ജനങ്ങൾ തങ്ങളുടെ പുറങ്കുപ്പായങ്ങൾ വഴിയിൽ വിരിച്ചു.
LUK 19:37 ഒലിവുമലയുടെ ഇറക്കത്തിന് അടുത്ത് യേശു എത്തിയപ്പോൾ, തങ്ങൾ കണ്ട സകല അത്ഭുതപ്രവൃത്തികളെയുംകുറിച്ച് ആനന്ദിച്ച് ശിഷ്യന്മാരുടെ കൂട്ടം ഒന്നാകെ ദൈവത്തെ വാഴ്ത്തിക്കൊണ്ട്:
LUK 19:38 “കർത്താവിന്റെ നാമത്തിൽ വരുന്ന രാജാവ് വാഴ്ത്തപ്പെട്ടവൻ! “സ്വർഗത്തിൽ സമാധാനം; സ്വർഗോന്നതങ്ങളിൽ മഹത്ത്വം” എന്ന് അത്യുച്ചത്തിൽ ആർത്തു.
LUK 19:39 ജനക്കൂട്ടത്തിൽ ഉണ്ടായിരുന്ന ചില പരീശന്മാർ യേശുവിനോട്, “ഗുരോ, അങ്ങയുടെ ശിഷ്യന്മാരെ ശാസിക്കുക!” എന്നു പറഞ്ഞു.
LUK 19:40 “അവർ മിണ്ടാതിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കും,” യേശു പ്രതിവചിച്ചു.
LUK 19:41 യേശു ജെറുശലേമിനു സമീപം എത്തി, ആ നഗരം കണ്ടപ്പോൾ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ട്
LUK 19:42 അദ്ദേഹം പറഞ്ഞു: “നിനക്കു സമാധാനമേകുന്ന കാര്യങ്ങൾ ഇപ്പോഴെങ്കിലും നീ അറിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! പക്ഷേ, ഇപ്പോൾ അവ നിനക്ക് അഗോചരങ്ങളായിരിക്കുന്നു.
LUK 19:43 നിന്റെ ശത്രുക്കൾ നിനക്കുചുറ്റും കിടങ്ങു കുഴിച്ച് നിന്നെ വലയംചെയ്ത് എല്ലാവശത്തുനിന്നും നിന്നെ ഞെരുക്കുന്ന കാലം വരുന്നു.
LUK 19:44 അവർ നിന്നെയും നിന്റെ മതിലുകൾക്കുള്ളിലുള്ള നിന്റെ മക്കളെയും നിലംപരിചാക്കും. അവർ ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിപ്പിക്കുകയില്ല. ദൈവം നിന്നെ സന്ദർശിച്ച കാലം നീ തിരിച്ചറിയാതിരുന്നതുകൊണ്ട് ഇതു നിനക്കു സംഭവിക്കും.”
LUK 19:45 പിന്നെ അദ്ദേഹം ദൈവാലയാങ്കണത്തിൽ ചെന്ന്, അവിടെ വ്യാപാരം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കിത്തുടങ്ങി.
LUK 19:46 അദ്ദേഹം അവരോടു പറഞ്ഞു: “ ‘എന്റെ ആലയം പ്രാർഥനാലയം ആയിരിക്കും’ എന്നു രേഖപ്പെടുത്തിയിരിക്കുന്നു; നിങ്ങളോ, അതിനെ ‘കൊള്ളക്കാരുടെ ഗുഹ’ ആക്കിയിരിക്കുന്നു.”
LUK 19:47 ഇതിനുശേഷം അദ്ദേഹം ദിവസേന ദൈവാലയത്തിൽ ഉപദേശിച്ചുപോന്നു. എന്നാൽ, പുരോഹിതമുഖ്യന്മാരും വേദജ്ഞരും ജനനേതാക്കന്മാരും അദ്ദേഹത്തെ വധിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തുതുടങ്ങി.
LUK 19:48 ജനങ്ങളെല്ലാം അദ്ദേഹത്തിന്റെ വചനത്തിൽ ആകൃഷ്ടരായിരുന്നതിനാൽ, അതിനൊരു മാർഗവും കണ്ടെത്താൻ അവർക്കു കഴിഞ്ഞില്ല.
LUK 20:1 ഒരു ദിവസം യേശു ദൈവാലയാങ്കണത്തിൽ ജനത്തെ ഉപദേശിക്കുകയും സുവിശേഷം ഘോഷിക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ പുരോഹിതമുഖ്യന്മാരും വേദജ്ഞരും സമുദായനേതാക്കന്മാരോടൊത്ത് അദ്ദേഹത്തിന്റെ അടുക്കൽവന്ന്,
LUK 20:2 “എന്ത് അധികാരത്താലാണ് താങ്കൾ ഈ കാര്യങ്ങൾ ചെയ്യുന്നത്? ഞങ്ങളോടു പറയുക. ആരാണ് താങ്കൾക്ക് ഈ അധികാരം തന്നത്?” എന്നു ചോദിച്ചു.
LUK 20:3 അതിനുത്തരമായി യേശു, “ഞാനും നിങ്ങളോട് ഒരു ചോദ്യം ചോദിക്കാം;
LUK 20:4 സ്നാനം നൽകാനുള്ള അധികാരം യോഹന്നാന് ലഭിച്ചത് സ്വർഗത്തിൽനിന്നോ മനുഷ്യരിൽനിന്നോ?”
LUK 20:5 അവർ അതിനെപ്പറ്റി പരസ്പരം ചർച്ചചെയ്തു: “ ‘സ്വർഗത്തിൽനിന്ന്’ എന്നു നാം പറഞ്ഞാൽ, പിന്നെ നിങ്ങൾ യോഹന്നാനിൽ വിശ്വസിക്കാതിരുന്നത് എന്തുകൊണ്ട് എന്ന് അദ്ദേഹം നമ്മോടു ചോദിക്കും.
LUK 20:6 ‘മനുഷ്യരിൽനിന്ന്,’ എന്നു പറഞ്ഞാലോ, ജനമെല്ലാം നമ്മെ കല്ലെറിയും; കാരണം യോഹന്നാൻ ഒരു പ്രവാചകനാണെന്ന് ജനങ്ങൾക്കു ബോധ്യമായിരിക്കുന്നു.”
LUK 20:7 ഒടുവിൽ അവർ മറുപടിയായി, “അത് എവിടെനിന്ന് എന്നു ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
LUK 20:8 അപ്പോൾ യേശു, “എന്ത് അധികാരത്താലാണ് ഞാൻ ഈ കാര്യങ്ങൾ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല” എന്ന മറുപടിയും നൽകി.
LUK 20:9 തുടർന്ന് അദ്ദേഹം ജനങ്ങളോട് ഈ സാദൃശ്യകഥ പറഞ്ഞു: “ഒരു മനുഷ്യൻ ഒരു മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചു. അത് ഏതാനും കർഷകരെ പാട്ടത്തിനേൽപ്പിച്ചിട്ട്, ദീർഘനാളത്തെ പ്രവാസത്തിനായി വിദേശത്തുപോയി.
LUK 20:10 വിളവെടുപ്പുകാലം ആയപ്പോൾ, പാട്ടക്കർഷകരിൽനിന്ന് മുന്തിരിത്തോപ്പിലെ വിളവിൽ തനിക്കുള്ള ഓഹരി വാങ്ങേണ്ടതിന് അദ്ദേഹം അവരുടെ അടുത്തേക്ക് ഒരു ദാസനെ അയച്ചു. എന്നാൽ, പാട്ടക്കർഷകർ അവനെ മർദിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
LUK 20:11 മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ മറ്റൊരു ദാസനെ അയച്ചു; എന്നാൽ അയാളെയും അവർ മർദിച്ച് അപമാനിച്ച് വെറുംകൈയോടെ തിരികെ അയച്ചു.
LUK 20:12 മൂന്നാമതും ഒരാളെ അയച്ചു. അയാളെ മുറിവേൽപ്പിച്ചു പുറത്ത് എറിഞ്ഞുകളഞ്ഞു.
LUK 20:13 “അപ്പോൾ മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ പറഞ്ഞു: ‘ഇനി ഞാൻ എന്തുചെയ്യും? എന്റെ പ്രിയമകനെ ഞാൻ അയയ്ക്കും; ഒരുപക്ഷേ അവർ അവനെ ആദരിച്ചേക്കും.’
LUK 20:14 “എന്നാൽ, ആ കർഷകർ മകനെ കണ്ടപ്പോൾ പരസ്പരം ഇങ്ങനെ ചർച്ചചെയ്തു, ‘ഇവനാണ് അവകാശി; വരൂ, നമുക്ക് ഇവനെ കൊന്നുകളയാം; എങ്കിൽ ഇതിനെല്ലാം നാം അവകാശികളാകും.’
LUK 20:15 അങ്ങനെ അവർ അവനെ മുന്തിരിത്തോപ്പിന് പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കൊന്നുകളഞ്ഞു. “മുന്തിരിത്തോപ്പിന്റെ ഉടമസ്ഥൻ ഇനി അവരോട് എങ്ങനെയാണ് പ്രതികരിക്കുക?
LUK 20:16 അദ്ദേഹം വന്ന് ആ പാട്ടക്കർഷകരെ വധിച്ച് മുന്തിരിത്തോപ്പ് വേറെ ആളുകളെ ഏൽപ്പിക്കും.” ഇതു കേട്ട ജനം, “ഈ കഥ ഒരിക്കലും യാഥാർഥ്യമാകാതിരിക്കട്ടെ” എന്നു പറഞ്ഞു.
LUK 20:17 അപ്പോൾ യേശു ജനത്തെ അർഥപൂർണമായി നോക്കിക്കൊണ്ട്, “ ‘ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നു,’ എന്ന തിരുവെഴുത്ത് നിങ്ങൾ വായിച്ചിട്ടില്ലേ?
LUK 20:18 ഈ കല്ലിന്മേൽ വീഴുന്നവരെല്ലാം തകർന്നുപോകും. അത് ആരുടെമേൽ വീഴുന്നോ അയാൾ തരിപ്പണമാകും” എന്നു പറഞ്ഞു.
LUK 20:19 യേശു ഈ സാദൃശ്യകഥ തങ്ങൾക്കു വിരോധമായിട്ടാണ് പറഞ്ഞതെന്നു മനസ്സിലാക്കിയിട്ട്, വേദജ്ഞരും പുരോഹിതമുഖ്യന്മാരും എത്രയും പെട്ടെന്നുതന്നെ അദ്ദേഹത്തെ ബന്ധനസ്ഥനാക്കാൻ മാർഗം ആരാഞ്ഞു, എന്നാൽ അവർ ജനരോഷം ഭയപ്പെട്ടു.
LUK 20:20 അവർ യേശുവിനെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരുന്നു. യേശുവിനെ വാക്കിൽക്കുടുക്കി റോമൻ നിയമപ്രകാരമുള്ള വല്ല കുറ്റവും ചെയ്യിച്ച് റോമൻ ഭരണാധികാരിക്ക് ഏൽപ്പിക്കാനുള്ള പഴുത് അന്വേഷിക്കാനായി, നീതിമാന്മാരെന്നു നടിക്കുന്ന രഹസ്യദൂതന്മാരെ യേശുവിന്റെ സമീപത്തേക്കയച്ചു.
LUK 20:21 അവർ അദ്ദേഹത്തോടു ചോദിച്ചു: “ഗുരോ, അങ്ങ് ശരിയായിട്ടുള്ളതു പ്രസ്താവിക്കുകയും ഉപദേശിക്കുകയും പക്ഷഭേദരഹിതനായി സത്യം അനുസരിച്ചുമാത്രം ദൈവികമാർഗം പഠിപ്പിക്കുകയുംചെയ്യുന്നു എന്ന് ഞങ്ങൾക്കറിയാം.
LUK 20:22 നാം റോമൻ കൈസർക്ക് നികുതി കൊടുക്കുന്നതു ശരിയാണോ?”
LUK 20:23 അവരുടെ തന്ത്രം മനസ്സിലാക്കിയിട്ട് അദ്ദേഹം അവരോട്,
LUK 20:24 “ഒരു ദിനാർനാണയം കാണിക്കുക” എന്നു പറഞ്ഞു. അതിനുശേഷം “ആരുടെ രൂപവും ലിഖിതവുമാണ് ഇതിന്മേലുള്ളത്?” എന്ന് യേശു അവരോടു ചോദിച്ചു. “കൈസറുടേത്” അവർ മറുപടി പറഞ്ഞു.
LUK 20:25 “അങ്ങനെയെങ്കിൽ, കൈസർക്ക് നൽകേണ്ടത് കൈസർക്കും ദൈവത്തിന് നൽകേണ്ടത് ദൈവത്തിനും നൽകുക,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
LUK 20:26 അങ്ങനെ, ജനങ്ങളുടെമുമ്പിൽവെച്ച് അദ്ദേഹത്തെ വാക്കിൽ കുടുക്കാൻ കഴിയാതെ അവർ അദ്ദേഹത്തിന്റെ മറുപടികേട്ട് ആശ്ചര്യപ്പെട്ടു മിണ്ടാതിരുന്നു.
LUK 20:27 പുനരുത്ഥാനം ഇല്ലെന്നു വാദിക്കുന്ന സദൂക്യരിൽ ചിലർ ഒരു ചോദ്യവുമായി യേശുവിന്റെ അടുക്കൽവന്നു.
LUK 20:28 അവർ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു: “ഗുരോ, ഒരാളുടെ സഹോദരൻ മക്കളില്ലാതെ മരിച്ചുപോകുകയും ഭാര്യ ശേഷിക്കുകയും ചെയ്യുന്നെങ്കിൽ, അയാൾ ആ വിധവയെ വിവാഹംചെയ്തു സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കണമെന്നു മോശ കൽപ്പിച്ചിട്ടുണ്ടല്ലോ.
LUK 20:29 ഒരിടത്ത് ഏഴ് സഹോദരന്മാർ ഉണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹംകഴിച്ചു, മക്കളില്ലാത്തവനായി മരിച്ചു.
LUK 20:30 രണ്ടാമനും പിന്നെ മൂന്നാമനും അവളെ വിവാഹംകഴിച്ചു;
LUK 20:31 അങ്ങനെ ഏഴുപേരും വിവാഹംകഴിച്ചു, മക്കളില്ലാത്തവരായി മരിച്ചു.
LUK 20:32 ഒടുവിൽ ആ സ്ത്രീയും മരിച്ചു.
LUK 20:33 അങ്ങനെയെങ്കിൽ പുനരുത്ഥിതജീവിതത്തിൽ അവൾ ആരുടെ ഭാര്യയായിരിക്കും? അവർ ഏഴുപേരും അവളെ വിവാഹംകഴിച്ചിരുന്നല്ലോ!”
LUK 20:34 യേശു അവരോടു പറഞ്ഞത്, “ഈ യുഗത്തിൽ ജീവിക്കുന്നവർ വിവാഹംകഴിക്കുകയും വിവാഹംകഴിപ്പിച്ചയയ്ക്കുകയുംചെയ്യുന്നു.
LUK 20:35 എന്നാൽ, മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന് യോഗ്യരായി വരുംയുഗത്തിൽ പ്രവേശിക്കുമ്പോൾ വിവാഹംകഴിക്കുകയോ വിവാഹംകഴിപ്പിച്ചയയ്ക്കുകയോ ചെയ്യുന്നില്ല.
LUK 20:36 അവർ പുനരുത്ഥിതരായിരിക്കുകയാൽ ദൈവദൂതതുല്യരും ദൈവപുത്രരും ആകുന്നു, അതുകൊണ്ട് അവർക്ക് ഇനി മരിക്കാനും സാധ്യമല്ല.
LUK 20:37 മോശതന്നെ മുൾപ്പടർപ്പിനെപ്പറ്റിയുള്ള വിവരണത്തിൽ മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു എന്ന് നമുക്ക് വ്യക്തമാക്കിത്തന്നിട്ടുണ്ട്; കർത്താവിനെക്കുറിച്ച് ‘അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു’ എന്നിങ്ങനെ മോശ പരാമർശിക്കുന്നുണ്ടല്ലോ.
LUK 20:38 അവിടന്നു മരിച്ചവരുടെ ദൈവമല്ല, പിന്നെയോ ജീവനുള്ളവരുടെ ദൈവമാണ്. ദൈവദൃഷ്ടിയിൽ എല്ലാവരും ജീവിച്ചിരിക്കുന്നവർതന്നെ.”
LUK 20:39 “ഗുരോ, അങ്ങയുടെ ഉത്തരം വളരെ നന്നായിരിക്കുന്നു,” വേദജ്ഞരിൽ ചിലർ പ്രതികരിച്ചു.
LUK 20:40 ഇതിൽപ്പിന്നെ അദ്ദേഹത്തോട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ ആർക്കും ധൈര്യം വന്നില്ല.
LUK 20:41 എന്നാൽ, യേശു അവരോട് ഇങ്ങനെ ചോദിച്ചു: “ദാവീദിന്റെ പുത്രനാണ് ക്രിസ്തു എന്നു പറയുന്നത് എങ്ങനെ?
LUK 20:42 ദാവീദുപോലും സങ്കീർത്തനപ്പുസ്തകത്തിൽ: “ ‘കർത്താവ് എന്റെ കർത്താവിനോട്:
LUK 20:43 “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക”’ എന്നു പ്രസ്താവിച്ചല്ലോ!
LUK 20:44 ദാവീദ് ക്രിസ്തുവിനെ ‘കർത്താവേ’ എന്നു സംബോധന ചെയ്യുന്നെങ്കിൽ ക്രിസ്തു ദാവീദിന്റെ പുത്രൻ ആകുന്നതെങ്ങനെ?”
LUK 20:45 ജനമെല്ലാം ശ്രദ്ധിച്ചുകൊണ്ടിരിക്കെ, യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞത്:
LUK 20:46 “വേദജ്ഞരെ സൂക്ഷിക്കുക. അവർ സ്വന്തം പദവി പ്രകടമാക്കുന്ന നീണ്ട പുറങ്കുപ്പായം ധരിച്ചുകൊണ്ടു ചന്തസ്ഥലങ്ങളിൽ നടന്ന് അഭിവാദനം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു. പള്ളികളിൽ പ്രധാന ഇരിപ്പിടങ്ങളും വിരുന്നുകളിൽ ആദരണീയർക്കായി വേർതിരിച്ചിരിക്കുന്ന ഇരിപ്പിടവും അവർ മോഹിക്കുന്നു.
LUK 20:47 അവർ വിധവകളുടെ സമ്പത്ത് നിർലജ്ജം അപഹരിച്ചിട്ട് കേവലം പ്രകടനാത്മകമായ നീണ്ട പ്രാർഥനകൾ ചൊല്ലുകയുംചെയ്യുന്നു. അങ്ങനെയുള്ളവർ അതിഭീകരമായി ശിക്ഷിക്കപ്പെടും.”
LUK 21:1 യേശു തലയുയർത്തിനോക്കി, ധനികർ ദൈവാലയഭണ്ഡാരത്തിൽ പണം അർപ്പിച്ചുകൊണ്ടിരിക്കുന്നതു ശ്രദ്ധിച്ചു.
LUK 21:2 അപ്പോൾ ദരിദ്രയായ ഒരു വിധവ അവിടെ വളരെ ചെറിയ രണ്ട് ചെമ്പുനാണയങ്ങൾ അർപ്പിക്കുന്നതും അദ്ദേഹം കണ്ടു.
LUK 21:3 “ഈ ദരിദ്രയായ വിധവ മറ്റെല്ലാവരെക്കാളും കൂടുതൽ അർപ്പിച്ചിരിക്കുന്നു, നിശ്ചയം എന്നു ഞാൻ നിങ്ങളോടു പറയുന്നു.
LUK 21:4 മറ്റെല്ലാവരും അവരുടെ സമ്പൽസമൃദ്ധിയിൽനിന്നാണ് അർപ്പിച്ചിരിക്കുന്നത്; ഇവളോ തന്റെ ദാരിദ്ര്യത്തിൽനിന്ന്, അവളുടെ ഉപജീവനത്തിനുണ്ടായിരുന്നതു മുഴുവനും അർപ്പിച്ചിരിക്കുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
LUK 21:5 ചില ശിഷ്യർ ദൈവാലയത്തെക്കുറിച്ച്, അതു മനോഹരമായ കല്ലുകളാലും വഴിപാടായി ലഭിച്ച വസ്തുക്കളാലും അലംകൃതമായിരിക്കുന്നു എന്നു പറഞ്ഞപ്പോൾ യേശു ഇങ്ങനെ പ്രതിവചിച്ചു:
LUK 21:6 “നിങ്ങൾ ഈ കാണുന്നത്, ഒരു കല്ലിനുമീതേ മറ്റൊരു കല്ല് ശേഷിക്കാത്തവിധം എല്ലാം നിലംപൊത്തുന്ന കാലം വരുന്നു.”
LUK 21:7 “ഗുരോ, എപ്പോഴാണ് ഈ കാര്യങ്ങൾ സംഭവിക്കുക? അവ സംഭവിക്കാറായി എന്നതിന്റെ ലക്ഷണം എന്തായിരിക്കും?” അവർ ചോദിച്ചു.
LUK 21:8 അദ്ദേഹം അതിനു മറുപടി ഇങ്ങനെ പറഞ്ഞു: “ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാൻ സൂക്ഷിക്കുക. ‘ഞാൻ ആകുന്നു ക്രിസ്തു’ എന്നും ‘സമയം അടുത്തിരിക്കുന്നു’ എന്നും അവകാശപ്പെട്ടുകൊണ്ട് ധാരാളംപേർ എന്റെ നാമത്തിൽ വരും. അവരുടെ പിന്നാലെ പോകരുത്.
LUK 21:9 നിങ്ങൾ യുദ്ധങ്ങളെക്കുറിച്ചും കലാപങ്ങളെക്കുറിച്ചും കേൾക്കുമ്പോൾ പരിഭ്രാന്തരാകരുത്. ഇവ ആദ്യം സംഭവിക്കേണ്ടതാകുന്നു. എന്നാൽ, അത്രപെട്ടെന്ന് യുഗാവസാനം സംഭവിക്കുകയില്ല.”
LUK 21:10 അദ്ദേഹം തുടർന്നു, “ജനതകൾതമ്മിലും രാജ്യങ്ങൾതമ്മിലും യുദ്ധംചെയ്യും.
LUK 21:11 വലിയ ഭൂകമ്പങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്ഷാമവും പകർച്ചവ്യാധികളും ഉണ്ടാകും. ഭയാനകസംഭവങ്ങളും ആകാശത്ത് വലിയ അത്ഭുതചിഹ്നങ്ങളും ദൃശ്യമാകും.
LUK 21:12 “എന്നാൽ ഇതിനെല്ലാംമുമ്പേ, എന്റെ നാമംനിമിത്തം അവർ നിങ്ങളെ ബന്ധിതരാക്കി ഉപദ്രവിക്കും. നിങ്ങളെ പള്ളികളിലേക്കും കാരാഗൃഹങ്ങളിലേക്കും വലിച്ചിഴച്ചുകൊണ്ടുപോകും; എന്റെ അനുയായികളായതിനാൽ, രാജാക്കന്മാരുടെയും അധികാരികളുടെയും മുമ്പിൽ നിർത്തും.
LUK 21:13 അതു നിങ്ങൾക്ക് എന്നെക്കുറിച്ച് സാക്ഷ്യം പറയാനുള്ള അവസരമായിരിക്കും.
LUK 21:14 അതുകൊണ്ട് എങ്ങനെ പ്രതിവാദം നടത്തും എന്ന് ചിന്തിച്ച് മുൻകൂട്ടി വ്യാകുലപ്പെടേണ്ടതില്ല.
LUK 21:15 എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ എതിരാളികളിൽ ആർക്കും ചെറുത്തുനിൽക്കാനോ എതിർത്തുപറയാനോ കഴിയാത്ത വാക്കുകളും പരിജ്ഞാനവും ഞാൻ നിങ്ങൾക്കു നൽകും.
LUK 21:16 മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളും സ്നേഹിതരും നിങ്ങളെ ഒറ്റിക്കൊടുക്കും. അവർ നിങ്ങളിൽ ചിലരെ കൊന്നുകളയും.
LUK 21:17 നിങ്ങൾ എന്റെ അനുയായികൾ ആയിരിക്കുന്നതു നിമിത്തം സകലരും നിങ്ങളെ വെറുക്കും.
LUK 21:18 എന്നാൽ, നിങ്ങളുടെ ഒരു തലമുടിപോലും നശിച്ചുപോകുകയില്ല.
LUK 21:19 നിങ്ങളുടെ സ്ഥൈര്യത്താൽ നിങ്ങൾ ജീവൻ പ്രാപിക്കും.
LUK 21:20 “സൈന്യം ജെറുശലേമിനെ വലയംചെയ്തിരിക്കുന്നതു കാണുമ്പോൾ അതിന്റെ നാശം അടുത്തിരിക്കുന്നു എന്നു നിങ്ങൾക്കറിയാൻ കഴിയും.
LUK 21:21 അപ്പോൾ യെഹൂദ്യപ്രവിശ്യയിലുള്ളവർ മലകളിലേക്ക് ഓടിപ്പോകട്ടെ; നഗരത്തിനകത്തുള്ളവർ അവിടംവിട്ടു പുറത്തിറങ്ങി വരട്ടെ; നാട്ടിൻപുറങ്ങളിലുള്ളവർ നഗരത്തിനുള്ളിൽ പ്രവേശിക്കാതിരിക്കട്ടെ.
LUK 21:22 കാരണം, പ്രവചനലിഖിതങ്ങൾ എല്ലാം പൂർത്തിയാകുന്ന പ്രതികാരകാലമാകുന്നു അത്.
LUK 21:23 ആ ദിവസങ്ങളിൽ ഗർഭവതികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഹാ കഷ്ടം! ദേശത്തെല്ലാം വലിയ ദുരിതവും ദേശവാസികൾക്കെതിരേ ക്രോധവും ഉണ്ടാകും.
LUK 21:24 അവരിൽ അനേകരെ വാളിനിരയാക്കുകയും മറ്റുള്ളവരെ സകലരാഷ്ട്രങ്ങളിലേക്കും ബന്ദികളാക്കി കൊണ്ടുപോകുകയും ചെയ്യും. യെഹൂദേതരർക്ക് അനുവദിക്കപ്പെട്ടിരിക്കുന്ന കാലം പൂർത്തിയാകുംവരെ അവർ ജെറുശലേമിനെ ചവിട്ടിയരയ്ക്കും.
LUK 21:25 “സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ചിഹ്നങ്ങൾ ഉണ്ടാകും; കടലിന്റെയും ഭീകരതിരമാലകളുടെയും ഗർജനത്താൽ ഭൂമിയിലെ ജനസഞ്ചയങ്ങൾ നടുങ്ങി പരിഭ്രമിക്കും.
LUK 21:26 ആകാശഗോളങ്ങൾ സ്വസ്ഥാനത്തുനിന്നു വ്യതിചലിക്കുന്നതുകൊണ്ട് ലോകത്തിന് എന്തു സംഭവിക്കാൻ പോകുന്നു എന്ന സംഭ്രമത്തോടെ മനുഷ്യർ ഭീതിപൂണ്ട് ബോധരഹിതരായി നിപതിക്കും.
LUK 21:27 അപ്പോൾ ശക്തിയോടും മഹാതേജസ്സോടുംകൂടെ മനുഷ്യപുത്രൻ (ഞാൻ) മേഘത്തിൽ വരുന്നത് എല്ലാവരും ദർശിക്കും.
LUK 21:28 ഇക്കാര്യങ്ങൾ സംഭവിച്ചുതുടങ്ങുമ്പോൾ, ധൈര്യപൂർവം നിവർന്നുനിൽക്കുക; നിങ്ങളുടെ വിമോചനം സമീപമായിരിക്കുന്നു!”
LUK 21:29 പിന്നെ യേശു അവരോട് ഈ സാദൃശ്യകഥ പറഞ്ഞു: “അത്തിവൃക്ഷത്തെയും മറ്റു വൃക്ഷങ്ങളെയും ശ്രദ്ധിച്ചുനോക്കുക;
LUK 21:30 അവ കോമളമായി തളിർക്കുമ്പോൾ വേനൽക്കാലം സമീപിച്ചിരിക്കുന്നു എന്ന് ആരും പറയാതെതന്നെ നിങ്ങൾ ഗ്രഹിക്കുന്നല്ലോ.
LUK 21:31 അതുപോലെതന്നെ, ഈ കാര്യങ്ങൾ സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യവും ആസന്നമായിരിക്കുന്നെന്നു നിങ്ങൾക്കു മനസ്സിലാക്കാം.
LUK 21:32 “ഞാൻ നിങ്ങളോടു പറയട്ടെ, ഇവയെല്ലാം സംഭവിച്ചുതീരുന്നതുവരെ ഈ തലമുറ അവസാനിക്കുകയില്ല, നിശ്ചയം.
LUK 21:33 ആകാശവും ഭൂമിയും നശിച്ചുപോകും; എന്റെ വചനങ്ങളോ, അനശ്വരമായിരിക്കും.
LUK 21:34 “സൂക്ഷിക്കുക! സുഖലോലുപതയിലും മദ്യാസക്തിയിലും മതിമറന്നും, ജീവിതോത്കണ്ഠയിൽ ആമഗ്നരായും മന്ദമനസ്ക്കരായിത്തീർന്നിട്ട് ആ നാൾ ഒരു കെണി എന്നപോലെ തികച്ചും അപ്രതീക്ഷിതമായി നിങ്ങൾക്കു വരാതിരിക്കട്ടെ.
LUK 21:35 ആ ദിവസം സകലഭൂവാസികളുടെമേലും വരും.
LUK 21:36 എപ്പോഴും പ്രാർഥനാനിരതരായി ജാഗ്രതയോടിരിക്കുക! താമസംവിനാ സംഭവിക്കാനിരിക്കുന്ന ഈ ഭീകരാനുഭവങ്ങളിൽനിന്നെല്ലാം രക്ഷനേടാൻ സുശക്തരാകുന്നതിനും മനുഷ്യപുത്രന്റെ മുമ്പാകെ നിർലജ്ജം നിൽക്കുന്നതിനും അപ്പോൾ നിങ്ങൾക്കു കഴിയും.”
LUK 21:37 യേശു പകലെല്ലാം ദൈവാലയത്തിൽ ഉപദേശിക്കുകയും സന്ധ്യയാകുമ്പോൾ ഒലിവുമലയിൽ ചെന്നു രാപാർക്കുകയും ചെയ്തുവന്നു.
LUK 21:38 അദ്ദേഹത്തിന്റെ വചനം കേൾക്കേണ്ടതിന് ജനമെല്ലാം അതിരാവിലെതന്നെ എഴുന്നേറ്റ് ദൈവാലയത്തിൽ വന്നുകൊണ്ടിരുന്നു.
LUK 22:1 പെസഹായെന്നും വിളിക്കപ്പെട്ടിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ അടുത്തു വരികയായിരുന്നു.
LUK 22:2 പുരോഹിതമുഖ്യന്മാരും വേദജ്ഞരും യേശുവിനെ ഉന്മൂലനംചെയ്യുന്നതിനു ഗൂഢാലോചന നടത്തിവരികയായിരുന്നു, എന്നാൽ അവർ ജനത്തിന്റെ പ്രതികരണം ഭയപ്പെട്ടിരുന്നു.
LUK 22:3 ആ സമയത്ത്, പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഒരാളായിരുന്ന യൂദാ ഈസ്കര്യോത്തിൽ സാത്താൻ പ്രവേശിച്ചു.
LUK 22:4 അയാൾ പുരോഹിതമുഖ്യന്മാരുടെയും ദൈവാലയത്തിലെ പടനായകരുടെയും അടുക്കൽ ചെന്ന് യേശുവിനെ എങ്ങനെ ഒറ്റിക്കൊടുക്കാമെന്ന് അവരുമായി കൂടിയാലോചിച്ചു.
LUK 22:5 അവർ അത്യധികം ആനന്ദിച്ച് അയാൾക്കു പണം നൽകാമെന്ന് വാഗ്ദാനംചെയ്തു.
LUK 22:6 അയാൾ അതിനു സമ്മതിച്ചു. യേശുവിനുചുറ്റും ജനക്കൂട്ടം ഇല്ലാത്ത സമയംനോക്കി യൂദാ, യേശുവിനെ അറസ്റ്റ് ചെയ്യിക്കാനുള്ള തക്കംനോക്കിക്കൊണ്ടിരുന്നു.
LUK 22:7 പെസഹാക്കുഞ്ഞാടിനെ യാഗം അർപ്പിക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസം വന്നുചേർന്നു.
LUK 22:8 യേശു പത്രോസിനെയും യോഹന്നാനെയും വിളിച്ച് “നിങ്ങൾ പോയി നമുക്കു പെസഹ ഭക്ഷിക്കേണ്ടതിനുള്ള ഒരുക്കങ്ങൾ നടത്തുക” എന്നു പറഞ്ഞയച്ചു.
LUK 22:9 “ഞങ്ങൾ എവിടെയാണ് പെസഹ ഒരുക്കേണ്ടത്?” എന്ന് അവർ ചോദിച്ചു.
LUK 22:10 യേശു ഉത്തരമായി, “നിങ്ങൾ ജെറുശലേം പട്ടണത്തിനുള്ളിൽ കടക്കുമ്പോൾ ഒരുകുടം വെള്ളം ചുമന്നുകൊണ്ടുപോകുന്ന ഒരുവൻ നിങ്ങൾക്കുനേരേ വരും. അയാൾ കയറുന്ന വീട്ടിലേക്ക് അയാളുടെ പിന്നാലെ ചെല്ലുക.
LUK 22:11 ആ വീടിന്റെ ഉടമസ്ഥനോട്, ‘ഞാൻ എന്റെ ശിഷ്യന്മാരോടൊത്ത് പെസഹ ആചരിക്കാനുള്ള വിരുന്നുശാല എവിടെ, എന്ന് ഗുരു ചോദിക്കുന്നു എന്നു പറയുക’ എന്നു പറഞ്ഞു.
LUK 22:12 വിശാലവും സുസജ്ജവുമായൊരു മാളികമുറി അയാൾ നിങ്ങൾക്കു കാണിച്ചുതരും; അവിടെ നമുക്കുവേണ്ടി ഒരുക്കങ്ങൾ ചെയ്യുക” എന്നു പറഞ്ഞു.
LUK 22:13 അവർ പോയി, യേശു അവരോടു പറഞ്ഞിരുന്നതുപോലെതന്നെ എല്ലാം കണ്ടു; അവിടെ അവർ പെസഹ ഒരുക്കി.
LUK 22:14 സമയം ആയപ്പോൾ യേശുവും അപ്പൊസ്തലന്മാരും പെസഹാചരണത്തിന് ഇരുന്നു.
LUK 22:15 യേശു അവരോട്, “എന്റെ പീഡാനുഭവത്തിനുമുമ്പ് നിങ്ങളോടുകൂടെ ഈ പെസഹ കഴിക്കാൻ ഞാൻ വളരെ വാഞ്ഛിച്ചു.
LUK 22:16 ദൈവരാജ്യത്തിൽ അതു പരിപൂർണമാകുന്നതുവരെ ഞാൻ ഇനി അതു ഭക്ഷിക്കുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
LUK 22:17 പിന്നെ പാനപാത്രം എടുത്തു ദൈവത്തിന് സ്തോത്രംചെയ്തശേഷം പറഞ്ഞു: “ഇതു വാങ്ങി പങ്കിടുക.
LUK 22:18 ദൈവരാജ്യം വരുന്നതുവരെ മുന്തിരിയുടെ ഫലത്തിൽനിന്ന് ഞാൻ വീണ്ടും പാനം ചെയ്യുകയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
LUK 22:19 തുടർന്ന് അവിടന്ന് അപ്പം എടുത്ത് ദൈവത്തിന് സ്തോത്രംചെയ്ത്, നുറുക്കി അവർക്കു കൊടുത്തുകൊണ്ട്, “ഇതു നിങ്ങൾക്കുവേണ്ടി അർപ്പിക്കപ്പെടുന്ന എന്റെ ശരീരമാകുന്നു. എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
LUK 22:20 അതുപോലെതന്നെ അവിടന്ന് അത്താഴത്തിനുശേഷം, പാനപാത്രം എടുത്ത്, “ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചൊരിയപ്പെടുന്ന എന്റെ രക്തത്തിലെ ശ്രേഷ്ഠമായ ഉടമ്പടി ആകുന്നു,” എന്നു പറഞ്ഞു.
LUK 22:21 “എന്നാൽ, ഈ മേശമേൽത്തന്നെ എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ കൈ എന്റെ അരികെയുണ്ട്.
LUK 22:22 ദൈവികപദ്ധതി അനുസരിച്ചുതന്നെ മനുഷ്യപുത്രൻ (ഞാൻ) ഇതാ പോകുന്നു; എന്നാൽ, എന്നെ ഒറ്റിക്കൊടുക്കുന്നവന്റെ സ്ഥിതി അതിഭയാനകം!”
LUK 22:23 “ആരായിരിക്കും ഇതു ചെയ്യുക,” എന്ന് അവർ പരസ്പരം ചോദിച്ചുതുടങ്ങി.
LUK 22:24 തങ്ങളിൽ ആരെയാണ് ഏറ്റവും ശ്രേഷ്ഠനായി കരുതേണ്ടതെന്ന് വേറൊരു വിഷയവും അവർക്കിടയിൽ ചർച്ചയായി.
LUK 22:25 യേശു അവരോടു പറഞ്ഞു: “ഈ ലോകത്തിലെ ഭരണകർത്താക്കൾ തങ്ങളുടെ പ്രജകളുടെമേൽ ആധിപത്യംനടത്തുന്നു. തങ്ങളുടെമേൽ സ്വേച്ഛാധിപത്യം നടത്തുന്നവരെ ജനം തങ്ങളുടെ അഭ്യുദയകാംക്ഷികൾ എന്നും വിളിക്കുന്നു.
LUK 22:26 എന്നാൽ, നിങ്ങൾ അനുവർത്തിക്കേണ്ടത് അങ്ങനെയല്ല. നിങ്ങളിലെ മഹാന്മാർ ഏറ്റവും ഇളയവരെപ്പോലെയും നേതാക്കൾ ശുശ്രൂഷകരെപ്പോലെയും ആയിരിക്കണം.
LUK 22:27 ഇവരിൽ ആരാണു മഹാൻ? ഭക്ഷണത്തിനിരിക്കുയാളോ ശുശ്രൂഷിക്കുന്നയാളോ? ഭക്ഷണത്തിന് ഇരിക്കുന്നയാളല്ലേ? എന്നാൽ ഞാൻ നിങ്ങളുടെ മധ്യത്തിൽ ഒരു ശുശ്രൂഷകനെപ്പോലെയാണല്ലോ.
LUK 22:28 ഞാൻ അഭിമുഖീകരിച്ച പരീക്ഷകളിൽ എന്നെ വിട്ടുപിരിയാതെ എന്നോടൊപ്പം നിന്നവർ നിങ്ങളാണല്ലോ.
LUK 22:29 എന്റെ പിതാവ് എനിക്ക് രാജ്യഭാരം കൽപ്പിച്ചുതന്നതുപോലെ ഞാൻ നിങ്ങൾക്കും തരുന്നു.
LUK 22:30 അങ്ങനെ നിങ്ങൾ എന്റെ രാജ്യത്തിൽ, എന്റെ മേശയിൽനിന്ന് ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്യും, സിംഹാസനസ്ഥരായി ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളെ ന്യായംവിധിക്കുകയും ചെയ്യും.
LUK 22:31 “ശിമോനേ, ശിമോനേ, സാത്താൻ നിങ്ങൾ ഓരോരുത്തരെയും ഗോതമ്പു പാറ്റുന്നതുപോലെ പാറ്റേണ്ടതിന് അനുവാദം ചോദിച്ചു;
LUK 22:32 എന്നാൽ നിന്റെ വിശ്വാസം നഷ്ടപ്പെട്ടുപോകാതിരിക്കാൻ ഞാൻ നിനക്കുവേണ്ടി പ്രാർഥിച്ചു. നീ തിരിച്ചുവന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്ളണം.”
LUK 22:33 അപ്പോൾ ശിമോൻ, “കർത്താവേ, അങ്ങയോടുകൂടെ തടവിലാകാനും മരിക്കാനും ഞാൻ തയ്യാറാണ്” എന്നു പറഞ്ഞു.
LUK 22:34 യേശു അവനോട്, “പത്രോസേ, ഞാൻ നിന്നോടു പറയുന്നു: എന്നെ അറിയുന്നില്ല എന്ന് നീ മൂന്നുപ്രാവശ്യം തിരസ്കരിച്ചു പറയുംവരെ ഇന്നു കോഴി കൂവുകയില്ല.”
LUK 22:35 പിന്നെ യേശു അവരോടു ചോദിച്ചു: “ഞാൻ നിങ്ങളെ മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോകൂടാതെ അയച്ചപ്പോൾ നിങ്ങൾക്ക് എന്തെങ്കിലും കുറവുണ്ടായോ?” “ഒരു കുറവും ഉണ്ടായില്ല” അവർ മറുപടി പറഞ്ഞു.
LUK 22:36 യേശു തുടർന്ന് അവരോടു പറഞ്ഞത്: “എന്നാൽ ഇപ്പോൾ മടിശ്ശീലയുള്ളവൻ അത് എടുക്കുക; അതുപോലെതന്നെ സഞ്ചിയും. നിങ്ങളുടെപക്കൽ ഒരു വാൾ ഇല്ലായെങ്കിൽ തന്റെ വസ്ത്രം വിറ്റ് ഒരു വാൾ വാങ്ങുക.
LUK 22:37 ‘അവൻ അധർമികളുടെ കൂട്ടത്തിൽ എണ്ണപ്പെട്ടു,’ എന്നു രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം എന്നിൽ നിറവേറേണ്ടതാകുന്നു. അതേ, എന്നെക്കുറിച്ച് എഴുതിയിട്ടുള്ളതെല്ലാം പൂർത്തീകരിക്കപ്പെടണം.”
LUK 22:38 അതിനു ശിഷ്യന്മാർ, “ഇതാ, കർത്താവേ, ഇവിടെ രണ്ട് വാൾ ഉണ്ട്” എന്നു പറഞ്ഞു. “അതു മതി,” അദ്ദേഹം ഉത്തരം പറഞ്ഞു.
LUK 22:39 ഇതിനുശേഷം യേശു മാളികമുറിക്ക് പുറത്തിറങ്ങി പതിവുപോലെ ഒലിവുമലയിലേക്കു യാത്രയായി; ശിഷ്യന്മാർ അദ്ദേഹത്തെ അനുഗമിച്ചു.
LUK 22:40 അവിടെ എത്തിയപ്പോൾ അദ്ദേഹം അവരോട്, “പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്നു പറഞ്ഞു.
LUK 22:41 പിന്നെ അവരിൽനിന്ന് ഒരു കല്ലേറു ദൂരത്തിനപ്പുറം ചെന്നു മുട്ടുകുത്തി,
LUK 22:42 “പിതാവേ, തിരുവിഷ്ടമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് മാറ്റണമേ; എങ്കിലും എന്റെ ഇഷ്ടമല്ല, അവിടത്തെ ഇഷ്ടംപോലെതന്നെ ആകട്ടെ” എന്നു പ്രാർഥിച്ചു.
LUK 22:43 സ്വർഗത്തിൽനിന്ന് ഒരു ദൂതൻ പ്രത്യക്ഷനായി അദ്ദേഹത്തിന് ശക്തിപകർന്നു.
LUK 22:44 പിന്നെ, യേശു അതിവേദനയിലായി, അത്യധികം തീവ്രതയോടെ പ്രാർഥിച്ചു. അദ്ദേഹത്തിന്റെ വിയർപ്പ് വലിയ രക്തത്തുള്ളികൾപോലെ നിലത്തുവീണു.
LUK 22:45 പ്രാർഥന കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റ് ശിഷ്യന്മാരുടെ അടുക്കൽ തിരിച്ചെത്തിയപ്പോൾ, അവർ ദുഃഖത്താൽ തളർന്ന് ഉറങ്ങിപ്പോയിരിക്കുന്നതു കണ്ട്,
LUK 22:46 “നിങ്ങൾ ഉറങ്ങുന്നത് എന്ത്? എഴുന്നേൽക്കൂ, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ പ്രാർഥിക്കുക” എന്ന് യേശു അവരോടു പറഞ്ഞു.
LUK 22:47 യേശു സംസാരിച്ചുകൊണ്ടിരുന്നപ്പോൾത്തന്നെ ഒരു ജനക്കൂട്ടം അവിടെ വന്നുചേർന്നു. പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളായ യൂദാ ആയിരുന്നു അവർക്കു വഴികാട്ടിയായി നടന്നിരുന്നത്. അയാൾ യേശുവിനെ ചുംബിക്കേണ്ടതിന് അദ്ദേഹത്തിന്റെ അടുത്തേക്കുചെന്നു.
LUK 22:48 എന്നാൽ യേശു അയാളോട്, “യൂദായേ, നീ ചുംബനം കൊണ്ടാണോ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നത്?” എന്നു ചോദിച്ചു.
LUK 22:49 എന്താണു സംഭവിക്കാൻ പോകുന്നതെന്നു യേശുവിന്റെ കൂടെയുണ്ടായിരുന്ന ശിഷ്യന്മാർ ഗ്രഹിച്ചിട്ട്, “കർത്താവേ, ഞങ്ങൾ വാളെടുത്തു വെട്ടണമോ?” എന്നു ചോദിച്ചു.
LUK 22:50 അവരിൽ ഒരാൾ മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു.
LUK 22:51 “അരുത്, അത് പാടില്ല,” യേശു പറഞ്ഞു. പിന്നെ അദ്ദേഹം അവന്റെ കാതിൽ തൊട്ട് അവനെ സൗഖ്യമാക്കി.
LUK 22:52 തനിക്കെതിരേവന്ന പുരോഹിതമുഖ്യന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും സമുദായനേതാക്കന്മാരോടും യേശു, “ഞാൻ ഒരു വിപ്ളവം നയിക്കുന്നതിനാലാണോ നിങ്ങൾ എന്നെ പിടിച്ചുകെട്ടാൻ വാളുകളും വടികളുമേന്തി വരുന്നത്?
LUK 22:53 ഞാൻ ദിവസവും ദൈവാലയാങ്കണത്തിൽ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ നിങ്ങൾ എന്റെമേൽ കൈവെച്ചില്ല. എന്നാൽ ഇതു നിങ്ങളുടെ സമയം, അന്ധകാരം അധികാരം നടത്തുന്ന സമയം” എന്നു പറഞ്ഞു.
LUK 22:54 അവർ യേശുവിനെ പിടിച്ചു മഹാപുരോഹിതന്റെ അരമനയിലേക്ക് കൊണ്ടുപോയി. പത്രോസ് അൽപ്പം അകലംവിട്ട് പിന്നാലെ ചെന്നു.
LUK 22:55 ചിലർ അരമനാങ്കണത്തിന് നടുവിൽ തീ കത്തിച്ച് ഒന്നിച്ചിരുന്നപ്പോൾ പത്രോസും അവരോടൊപ്പം ചേർന്നു.
LUK 22:56 ഒരു വേലക്കാരി പെൺകുട്ടി തീയുടെ പ്രകാശത്തിൽ അയാൾ ഇരിക്കുന്നതു കണ്ടു; സൂക്ഷിച്ചുനോക്കിയിട്ട്, “ഈ മനുഷ്യനും അയാളുടെ അനുയായികളിൽ ഒരാളാണ്” എന്നു പറഞ്ഞു.
LUK 22:57 എന്നാൽ പത്രോസ് അതു നിഷേധിച്ച്, “സ്ത്രീയേ, ഞാൻ അയാളെ അറിയുന്നില്ല” എന്നു പറഞ്ഞു.
LUK 22:58 അൽപ്പസമയം കഴിഞ്ഞ് വേറെ ഒരാൾ അയാളെ കണ്ടിട്ട്, “നീയും അവരുടെ കൂട്ടത്തിലുള്ളവൻ” എന്നു പറഞ്ഞു. “മനുഷ്യാ, ഞാൻ അക്കൂട്ടത്തിലുള്ളവനല്ല,” പത്രോസ് മറുപടി പറഞ്ഞു.
LUK 22:59 ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞു മറ്റൊരാൾ ഉറപ്പിച്ചുപറഞ്ഞു: “തീർച്ചയായും ഇയാൾ അയാളോടുകൂടെ ഉണ്ടായിരുന്ന ആൾതന്നെ. നോക്കൂ ഇയാളും ഗലീലക്കാരനാണല്ലോ!”
LUK 22:60 അതിനു പത്രോസ്, “ഹേ മനുഷ്യാ, നീ പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല” എന്ന് ഉത്തരം പറഞ്ഞു. പത്രോസ് സംസാരിക്കുമ്പോൾ കോഴി കൂവി.
LUK 22:61 അപ്പോൾ കർത്താവ് തിരിഞ്ഞ് പത്രോസിനെ സൂക്ഷിച്ചുനോക്കി. “ഇന്ന് കോഴി കൂവുന്നതിനുമുമ്പ് മൂന്നുപ്രാവശ്യം നീ എന്നെ തിരസ്കരിക്കും,” എന്നു കർത്താവ് തന്നോടു പറഞ്ഞിരുന്ന വാക്ക് ഓർത്ത്
LUK 22:62 പത്രോസ് പുറത്തേക്കുപോയി അതിദുഃഖത്തോടെ പൊട്ടിക്കരഞ്ഞു.
LUK 22:63 യേശുവിനു കാവൽനിന്നിരുന്ന പടയാളികൾ അദ്ദേഹത്തെ പരിഹസിക്കാനും അടിക്കാനും തുടങ്ങി.
LUK 22:64 അദ്ദേഹത്തിന്റെ കണ്ണ് മൂടിക്കെട്ടിയിട്ട്, “ആരാണ് നിന്നെ അടിച്ചത്? ഞങ്ങളോട് പ്രവചിക്കുക!” എന്നിങ്ങനെയും
LUK 22:65 മറ്റുപലതും അദ്ദേഹത്തെ അപഹസിച്ചുകൊണ്ട് അവർ പറഞ്ഞു.
LUK 22:66 നേരം പുലർന്നപ്പോൾ, സമുദായനേതാക്കന്മാരും പുരോഹിതമുഖ്യന്മാരും വേദജ്ഞരും ഉൾപ്പെട്ട ന്യായാധിപസമിതി സമ്മേളിച്ച് യേശുവിനെ തങ്ങളുടെമുമ്പിൽ വരുത്തി.
LUK 22:67 “നീ ക്രിസ്തുവാണോ,” അവർ ആരാഞ്ഞു, “ഞങ്ങളോടു പറയുക.” അതിന് യേശു, “ഞാൻ നിങ്ങളോടു പറഞ്ഞാലും നിങ്ങൾ എന്നെ വിശ്വസിക്കുകയില്ല,
LUK 22:68 ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു നിങ്ങൾ ഉത്തരം പറയുകയുമില്ല.
LUK 22:69 എന്നാൽ മനുഷ്യപുത്രൻ (ഞാൻ) ദൈവശക്തിയുടെ വലതുഭാഗത്ത് ഉപവിഷ്ടനാകുന്ന സമയം ഇതാ വന്നെത്തിയിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു.
LUK 22:70 “നീ അപ്പോൾ ദൈവപുത്രൻതന്നെയോ?” അവർ എല്ലാവരും ഒരേസ്വരത്തിൽ ചോദിച്ചു. “നിങ്ങൾ പറഞ്ഞതുപോലെതന്നെ; ഞാൻ ആകുന്നു,” യേശു ഉത്തരം പറഞ്ഞു.
LUK 22:71 അപ്പോൾ അവർ, “ഇനി നമുക്ക് വേറെ സാക്ഷ്യത്തിന്റെ ആവശ്യം എന്ത്? അവന്റെ വായിൽനിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞല്ലോ” എന്നു പറഞ്ഞു.
LUK 23:1 അനന്തരം ആ സംഘം ഒന്നാകെ എഴുന്നേറ്റ് യേശുവിനെ റോമൻ ഭരണാധികാരിയായ പീലാത്തോസിന്റെ അടുത്തേക്ക് കൊണ്ടുപോയി.
LUK 23:2 “ഈ മനുഷ്യൻ ഞങ്ങളുടെ ജനങ്ങളെ വഴിതെറ്റിക്കുന്നതായി ഞങ്ങൾ കണ്ടിരിക്കുന്നു. കൈസർക്കു നികുതി കൊടുക്കുന്നത് ഇയാൾ വിലക്കുകയും താൻ ക്രിസ്തു എന്ന രാജാവാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു,” എന്നു പറഞ്ഞുകൊണ്ട് അവർ അദ്ദേഹത്തിന്റെമേൽ കുറ്റം ആരോപിക്കാൻ തുടങ്ങി.
LUK 23:3 പീലാത്തോസ് യേശുവിനോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു. അതിന് യേശു, “അതേ, താങ്കൾ പറയുന്നതുപോലെതന്നെ” എന്നു മറുപടി പറഞ്ഞു.
LUK 23:4 അപ്പോൾ പീലാത്തോസ് പുരോഹിതമുഖ്യന്മാരോടും ജനക്കൂട്ടത്തോടും, “ഞാൻ ഈ മനുഷ്യനിൽ കുറ്റമൊന്നും കാണുന്നില്ല” എന്നു പ്രഖ്യാപിച്ചു.
LUK 23:5 അതിന് അവർ, “ഇവൻ അങ്ങ് ഗലീലാപ്രവിശ്യയിൽ ആരംഭിച്ച് ഇങ്ങ് യെഹൂദ്യവരെ എല്ലായിടത്തും ജനങ്ങളെ തന്റെ ഉപദേശംകൊണ്ട് കലഹിപ്പിക്കുകയാണ്” എന്നു തറപ്പിച്ചുപറഞ്ഞു.
LUK 23:6 ഇതു കേട്ടപ്പോൾ പീലാത്തോസ് ചോദിച്ചു: “ഈ മനുഷ്യൻ ഗലീലക്കാരനോ?”
LUK 23:7 യേശു ഹെരോദാവിന്റെ അധികാരപരിധിയിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ട്, അയാൾ അദ്ദേഹത്തെ ആ സമയത്തു ജെറുശലേമിൽ ഉണ്ടായിരുന്ന, ഹെരോദാവിന്റെ അടുത്തേക്കയച്ചു.
LUK 23:8 യേശുവിനെ കണ്ട് ഹെരോദാവ് അത്യധികം ആനന്ദിച്ചു, കാരണം അയാൾ വളരെക്കാലമായി അദ്ദേഹത്തെ കാണാൻ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. യേശുവിനെക്കുറിച്ചു കേട്ടിരുന്നതിന്റെ അടിസ്ഥാനത്തിൽ, അദ്ദേഹം എന്തെങ്കിലും അത്ഭുതം പ്രവർത്തിക്കുന്നതു കാണാമെന്നു പ്രതീക്ഷിച്ചു.
LUK 23:9 അയാൾ യേശുവിനോട് ഒട്ടേറെ ചോദ്യങ്ങൾ ചോദിച്ചെങ്കിലും യേശു അയാൾക്ക് യാതൊരുത്തരവും നൽകിയില്ല.
LUK 23:10 പുരോഹിതമുഖ്യന്മാരും വേദജ്ഞരും ശക്തിയുക്തം അദ്ദേഹത്തിൽ കുറ്റം ആരോപിച്ചുകൊണ്ടിരുന്നു.
LUK 23:11 ഹെരോദാവും അയാളുടെ സൈനികരും അദ്ദേഹത്തെ പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്തു. പിന്നെ, അദ്ദേഹത്തെ വിശിഷ്ടമായ പുറങ്കുപ്പായം ധരിപ്പിച്ച് പീലാത്തോസിന്റെ അടുത്തേക്ക് മടക്കി അയച്ചു.
LUK 23:12 അന്ന് ഹെരോദാവും പീലാത്തോസും സ്നേഹിതന്മാരായിത്തീർന്നു; അതിനുമുമ്പ് അവർ പരസ്പരം ശത്രുക്കളായിരുന്നു.
LUK 23:13 പീലാത്തോസ് പുരോഹിതമുഖ്യന്മാരെയും ഭരണാധികാരികളെയും ജനങ്ങളെയും വിളിച്ചുകൂട്ടി, അവരോട് ഇങ്ങനെ വിധിപ്രസ്താവിച്ചു:
LUK 23:14 “ഈ മനുഷ്യൻ ജനങ്ങളെ കലഹത്തിനായി പ്രേരിപ്പിക്കുന്നു എന്നു പറഞ്ഞ് നിങ്ങൾ ഇയാളെ എന്റെ അടുക്കൽ കൊണ്ടുവന്നു. ഞാൻ നിങ്ങളുടെമുമ്പാകെ ഇയാളെ വിസ്തരിച്ചിട്ടും ഇയാൾക്കെതിരേ നിങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരടിസ്ഥാനവും കാണാൻ കഴിഞ്ഞില്ല;
LUK 23:15 ഹെരോദാവിനും അതു കഴിഞ്ഞില്ല; അദ്ദേഹം ഇയാളെ നമ്മുടെ അടുക്കൽ മടക്കി അയച്ചിരിക്കുന്നല്ലോ. ഇയാൾ മരണയോഗ്യമായതൊന്നും ചെയ്തിട്ടില്ല.
LUK 23:16 അതുകൊണ്ട് ഇയാളെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് നാം വിട്ടയയ്ക്കും.”
LUK 23:17 പെസഹാഘോഷവേളയിൽ ജനക്കൂട്ടം തെരഞ്ഞെടുക്കുന്ന ഒരു തടവുകാരനെ ഭരണാധികാരി മോചിപ്പിക്കുക പതിവുണ്ടായിരുന്നു.
LUK 23:18 അവർ ഒറ്റസ്വരത്തിൽ ഉറക്കെ വിളിച്ചു: “ഇവനെ നീക്കിക്കളയുക, ബറബ്ബാസിനെ മോചിപ്പിക്കുക!”
LUK 23:19 (എന്നാൽ ഈ ബറബ്ബാസ് നഗരത്തിലുണ്ടായ ഒരു കലാപവും കൊലപാതകവും നിമിത്തം തടവിൽ അടയ്ക്കപ്പെട്ടവൻ ആയിരുന്നു.)
LUK 23:20 യേശുവിനെ മോചിപ്പിക്കാൻ ആഗ്രഹിച്ച് പീലാത്തോസ് അവരോടു വീണ്ടും സംസാരിച്ചു.
LUK 23:21 അവരോ, അത്യുച്ചത്തിൽ “അവനെ ക്രൂശിക്ക, അവനെ ക്രൂശിക്ക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
LUK 23:22 പീലാത്തോസ് മൂന്നാമതും അവരോടു ചോദിച്ചു: “അയാൾ എന്തു കുറ്റമാണു ചെയ്തത്? മരണശിക്ഷയ്ക്കു യോഗ്യമായതൊന്നും ഞാൻ ഇയാളിൽ കണ്ടില്ല; അതുകൊണ്ട് ഞാൻ ഇവനെ ചമ്മട്ടികൊണ്ട് അടിപ്പിച്ച് വിട്ടയയ്ക്കും.”
LUK 23:23 അവരോ, നിർബന്ധപൂർവം “യേശുവിനെ ക്രൂശിക്കണം,” എന്ന് ഉച്ചസ്വരത്തിൽ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവരുടെ നിലവിളി വിജയംകണ്ടു.
LUK 23:24 അങ്ങനെ, അവരുടെ ആവശ്യം സാധിച്ചുകൊടുക്കാൻ പീലാത്തോസ് തീരുമാനിച്ചു.
LUK 23:25 കലാപത്തിനും കൊലപാതകത്തിനും തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നവനെ അവരുടെ ആവശ്യപ്രകാരം മോചിപ്പിക്കുകയും യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുക്കുകയും ചെയ്തു.
LUK 23:26 യേശുവിനെ കൊണ്ടുപോകുമ്പോൾ, നാട്ടിൻപുറത്തുനിന്നു വരികയായിരുന്ന, കുറേനഗ്രാമവാസിയായ ശിമോൻ എന്നയാളിനെ സൈനികർ പിടിച്ച് ക്രൂശ് ചുമപ്പിച്ച് യേശുവിന്റെ പിന്നാലെ നടത്തി.
LUK 23:27 ഒരു വലിയ ജനാവലി അദ്ദേഹത്തെ പിൻതുടർന്നുകൊണ്ടിരുന്നു. അക്കൂട്ടത്തിൽ യേശുവിനുവേണ്ടി വിലപിക്കുകയും മുറവിളികൂട്ടുകയുംചെയ്യുന്ന സ്ത്രീകളും ഉണ്ടായിരുന്നു.
LUK 23:28 യേശു തിരിഞ്ഞ് അവരോട്, “ജെറുശലേംപുത്രിമാരേ, എനിക്കുവേണ്ടി കരയേണ്ടാ; നിങ്ങൾക്കായും നിങ്ങളുടെ മക്കൾക്കായും കരയുക;
LUK 23:29 എന്തുകൊണ്ടെന്നാൽ, ‘വന്ധ്യകളും പ്രസവിച്ചിട്ടില്ലാത്തവരും മുലകുടിപ്പിച്ചിട്ടില്ലാത്തവരും സൗഭാഗ്യവതികൾ!’ എന്നു നിങ്ങൾ പറയുന്ന കാലം വരുന്നു.
LUK 23:30 “ ‘അന്ന്, ജനം മലകളോട്, “ഞങ്ങളുടെമേൽ വീഴുക” എന്നും കുന്നുകളോട് “ഞങ്ങളെ മൂടുക” എന്നും’ പറയും.
LUK 23:31 പച്ചമരത്തോട് മനുഷ്യർ ഇങ്ങനെ ചെയ്യുന്നെങ്കിൽ ഉണങ്ങിയതിന് എന്തായിരിക്കും സംഭവിക്കുന്നത്?”
LUK 23:32 കുറ്റവാളികളായ രണ്ടുപേരെക്കൂടെ അദ്ദേഹത്തോടൊപ്പം വധിക്കാൻ കൊണ്ടുപോയി.
LUK 23:33 തലയോട്ടിയുടെ സ്ഥലം എന്നർഥമുള്ള സ്ഥലത്ത് എത്തിയപ്പോൾ അവിടെ അവർ യേശുവിനെ മധ്യത്തിലും കുറ്റവാളികളിൽ ഒരാളെ അദ്ദേഹത്തിന്റെ വലത്തും മറ്റേയാളെ ഇടത്തുമായി ക്രൂശിച്ചു.
LUK 23:34 അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യുന്നത് എന്താണെന്ന് ഇവർ അറിയായ്കയാൽ ഇവരോടു ക്ഷമിക്കണമേ” എന്നു പ്രാർഥിച്ചു. അതിനുശേഷം സൈനികർ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ നറുക്കിട്ട് വീതിച്ചെടുത്തു.
LUK 23:35 ജനങ്ങൾ ഇതെല്ലാം വീക്ഷിച്ചുകൊണ്ടുനിന്നു. അധികാരികൾ ആകട്ടെ, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട്, “ഇവൻ മറ്റുള്ളവരെ രക്ഷിച്ചു; ഇയാൾ ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ക്രിസ്തുവെങ്കിൽ സ്വയം രക്ഷിക്കട്ടെ” എന്നു പറഞ്ഞു.
LUK 23:36 സൈനികരും അടുത്തുവന്ന് അദ്ദേഹത്തെ നിന്ദിച്ചു. അവർ അദ്ദേഹത്തിനു പുളിച്ച വീഞ്ഞു കൊടുത്തുകൊണ്ട്,
LUK 23:37 “നീ യെഹൂദന്മാരുടെ രാജാവാണെങ്കിൽ നിന്നെത്തന്നെ രക്ഷിക്കുക” എന്നു പറഞ്ഞു.
LUK 23:38 ഇദ്ദേഹം യെഹൂദരുടെ രാജാവ്, എന്ന ഒരു കുറ്റപത്രം ക്രൂശിൽ യേശുവിന്റെ ശിരസ്സിനുമീതേ വെച്ചിരുന്നു.
LUK 23:39 ക്രൂശിക്കപ്പെട്ട കുറ്റവാളികളിൽ ഒരാൾ, “നീ ക്രിസ്തു അല്ലയോ? നിന്നെത്തന്നെയും ഞങ്ങളെയും രക്ഷിക്കുക” എന്നു പറഞ്ഞ് അദ്ദേഹത്തെ അപമാനിച്ചു.
LUK 23:40 മറ്റേ കുറ്റവാളി അയാളെ ശാസിച്ചുകൊണ്ട്, “തുല്യശിക്ഷാവിധിയിൽ ആയിട്ടും നീ ദൈവത്തെ ഭയപ്പെടുന്നില്ലയോ?
LUK 23:41 നമ്മൾ ശിക്ഷ അനുഭവിക്കുന്നതു ന്യായമായിട്ടുതന്നെ; നമ്മുടെ പ്രവൃത്തികൾക്ക് അനുയോജ്യമായതല്ലേ നമുക്കു കിട്ടിയത്! ഈ മനുഷ്യനോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പറഞ്ഞു.
LUK 23:42 പിന്നെ അയാൾ, “യേശുവേ, അങ്ങു രാജാവായി മടങ്ങിവരുമ്പോൾ എന്നെ ഓർക്കണേ” എന്നപേക്ഷിച്ചു.
LUK 23:43 യേശു അയാളോട്, “ഇന്നു നീ എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും, നിശ്ചയം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
LUK 23:44 അപ്പോൾ ഏകദേശം മധ്യാഹ്നം പന്ത്രണ്ടുമണി ആയിരുന്നു; സൂര്യൻ ഇരുണ്ടുപോയതുകൊണ്ട്
LUK 23:45 മൂന്നുമണിവരെ ദേശത്തെല്ലായിടത്തും ഇരുട്ടു വ്യാപിച്ചു. ദൈവാലയത്തിലെ തിരശ്ശീല രണ്ടായി ചീന്തിപ്പോയി.
LUK 23:46 “പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ തിരുക്കരങ്ങളിൽ ഭരമേൽപ്പിക്കുന്നു” എന്ന് യേശു അത്യുച്ചത്തിൽ പറഞ്ഞു. ഇതു പറഞ്ഞിട്ട് അദ്ദേഹം പ്രാണത്യാഗംചെയ്തു.
LUK 23:47 സംഭവിച്ചതെല്ലാം കണ്ട് ശതാധിപൻ ദൈവത്തെ പുകഴ്ത്തിക്കൊണ്ട്, “ഈ മനുഷ്യൻ നീതിനിഷ്ഠനായിരുന്നു, നിശ്ചയം” എന്നു പറഞ്ഞു.
LUK 23:48 കാണാൻ വന്നുകൂടിയവർ എല്ലാവരും സംഭവിച്ചതുകണ്ട് നെഞ്ചത്തടിച്ചുകൊണ്ട് തിരികെപ്പോയി.
LUK 23:49 എന്നാൽ, ഗലീലയിൽനിന്ന് അദ്ദേഹത്തെ അനുഗമിച്ച സ്ത്രീകൾ ഉൾപ്പെടെ അദ്ദേഹത്തിന്റെ പരിചയക്കാർ എല്ലാവരും ഇവയെല്ലാം നോക്കിക്കൊണ്ട് ദൂരത്തുനിന്നിരുന്നു.
LUK 23:50 ന്യായാധിപസമിതിയിലെ ഒരംഗവും നല്ലവനും നീതിനിഷ്ഠനുമായ യോസേഫ് എന്നു പേരുള്ള ഒരു മനുഷ്യൻ അവിടെ ഉണ്ടായിരുന്നു.
LUK 23:51 അയാൾ അവരുടെ തീരുമാനത്തിനും അത് നടപ്പിലാക്കിയതിനും അനുകൂലമായിരുന്നില്ല. അയാൾ അരിമഥ്യ എന്ന യെഹൂദാപട്ടണത്തിൽനിന്നുള്ളയാളും ദൈവരാജ്യത്തിന്റെ വരവിനായി കാത്തിരുന്നയാളുമായിരുന്നു.
LUK 23:52 അയാൾ പീലാത്തോസിന്റെ അടുക്കൽ ചെന്ന് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു.
LUK 23:53 പിന്നെ അയാൾ യേശുവിന്റെ ശരീരം താഴെയിറക്കി മൃദുലവസ്ത്രത്തിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയിരുന്നതും ആരെയും അതുവരെ അടക്കിയിട്ടില്ലാത്തതുമായ ഒരു കല്ലറയിൽ സംസ്കരിച്ചു.
LUK 23:54 അന്ന് ഒരുക്കനാളായിരുന്നു; ശബ്ബത്ത് ആരംഭിക്കാനുള്ള സമയവും അടുത്തിരുന്നു.
LUK 23:55 ഗലീലയിൽനിന്ന് യേശുവിനോടൊപ്പം വന്ന സ്ത്രീകൾ യോസേഫിന്റെ പിന്നാലെചെന്ന്, കല്ലറയും അതിൽ മൃതദേഹം സംസ്കരിച്ച വിധവും കണ്ടു.
LUK 23:56 തുടർന്ന് അവർ ഭവനത്തിലേക്കു പോയി സുഗന്ധദ്രവ്യങ്ങളും പരിമളതൈലവും ഒരുക്കിവെച്ചു. കൽപ്പനയനുസരിച്ച് ശബ്ബത്തുനാളിൽ അവർ വിശ്രമിച്ചു.
LUK 24:1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ ആ സ്ത്രീകൾ തങ്ങൾ തയ്യാറാക്കിയ സുഗന്ധദ്രവ്യങ്ങൾ എടുത്തുകൊണ്ട് കല്ലറയുടെ അടുത്തെത്തി.
LUK 24:2 കല്ലറയുടെ കവാടത്തിൽനിന്ന് കല്ല് ഉരുട്ടി മാറ്റിയിരുന്നതായി അവർ കണ്ടു.
LUK 24:3 അവർ ഉള്ളിൽ പ്രവേശിച്ചപ്പോൾ കർത്താവായ യേശുവിന്റെ ശരീരം അവിടെ കണ്ടില്ല.
LUK 24:4 അതിനെക്കുറിച്ച് അവർ ആശ്ചര്യചകിതരായിരിക്കുമ്പോൾ, പെട്ടെന്നു മിന്നൽപ്പിണർപോലെ തിളങ്ങുന്ന വസ്ത്രം ധരിച്ച രണ്ട് പുരുഷന്മാർ തൊട്ടരികത്തുനിൽക്കുന്നതു കണ്ടു.
LUK 24:5 ആ സ്ത്രീകൾ ഭയവിഹ്വലരായി, തല ഉയർത്താൻപോലും കഴിയാതെ നിൽക്കുമ്പോൾ ആ പുരുഷന്മാർ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ജീവിച്ചിരിക്കുന്നവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതെന്തിന്?
LUK 24:6 അദ്ദേഹം ഇവിടെ ഇല്ല! അദ്ദേഹം ഉയിർത്തെഴുന്നേറ്റിരിക്കുന്നു!
LUK 24:7 മുമ്പേ നിങ്ങളോടുകൂടെ ഗലീലയിൽ ആയിരുന്നപ്പോൾ യേശു നിങ്ങളോട്, ‘മനുഷ്യപുത്രൻ പാപികളുടെ കൈയിൽ ഏൽപ്പിക്കപ്പെട്ടു ക്രൂശിക്കപ്പെടുകയും മൂന്നാംനാൾ ഉയിർത്തെഴുന്നേൽക്കുകയും വേണം’ എന്നു പറഞ്ഞത് ഓർക്കുക” എന്നു പറഞ്ഞു.
LUK 24:8 അപ്പോൾ അവർ അദ്ദേഹത്തിന്റെ വാക്കുകൾ ഓർത്തു.
LUK 24:9 കല്ലറയിൽനിന്ന് മടങ്ങിയെത്തിയശേഷം അവർ ഈ കാര്യങ്ങളെല്ലാം പതിനൊന്ന് അപ്പൊസ്തലന്മാരോടും മറ്റു ശിഷ്യരോടും അറിയിച്ചു.
LUK 24:10 മഗ്ദലക്കാരി മറിയ, യോഹന്ന, യാക്കോബിന്റെ അമ്മ മറിയ എന്നിവരും അവരോടുകൂടെ ഉണ്ടായിരുന്ന മറ്റു സ്ത്രീകളുമാണ് ഈ വാർത്ത അപ്പൊസ്തലന്മാരെ ആദ്യം അറിയിക്കുന്നത്.
LUK 24:11 എന്നാൽ, അവരുടെ വാക്കുകൾ വെറും കെട്ടുകഥപോലെ തോന്നുകയാൽ അപ്പൊസ്തലന്മാർ അതു വിശ്വസിച്ചില്ല.
LUK 24:12 എങ്കിലും പത്രോസ് എഴുന്നേറ്റു കല്ലറയുടെ അടുത്തേക്കോടി. അയാൾ കല്ലറയ്ക്കുള്ളിലേക്കു കുനിഞ്ഞു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം അവിടെ കിടക്കുന്നതുകണ്ട് സംഭവിച്ചതെന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടു മടങ്ങിപ്പോയി.
LUK 24:13 അന്നുതന്നെ ശിഷ്യരിൽ രണ്ടുപേർ ജെറുശലേമിൽനിന്ന് ഏകദേശം പതിനൊന്ന് കിലോമീറ്റർ അകലെയുള്ള എമ്മവൂസ് എന്ന ഗ്രാമത്തിലേക്കു യാത്രചെയ്യുകയായിരുന്നു.
LUK 24:14 സംഭവിച്ച സകലകാര്യങ്ങളെക്കുറിച്ചും അവർ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു.
LUK 24:15 അങ്ങനെ അവർ സംസാരിച്ചും ചർച്ച ചെയ്തും പൊയ്ക്കൊണ്ടിരിക്കുമ്പോൾ യേശുവും അടുത്തുചെന്ന് അവരോടു ചേർന്നു നടന്നു.
LUK 24:16 എന്നാൽ, അദ്ദേഹത്തെ തിരിച്ചറിയാത്തവണ്ണം ദൈവം അവരുടെ കാഴ്ചശക്തി നിയന്ത്രിച്ചിരുന്നു.
LUK 24:17 അദ്ദേഹം അവരോട്, “യാത്രയ്ക്കിടയിൽ നിങ്ങൾ ചർച്ചചെയ്യുന്ന കാര്യമെന്താണ്?” എന്നു ചോദിച്ചു. അവർ നിരാശപ്പെട്ട മുഖത്തോടെ നിശ്ചലരായി നിലകൊണ്ടു.
LUK 24:18 അവരിൽ ക്ലെയോപ്പാവ് എന്നു പേരുള്ളയാൾ അദ്ദേഹത്തോട് ചോദിച്ചു, “ജെറുശലേമിലെ സന്ദർശകരിൽ താങ്കൾമാത്രമാണല്ലോ ഈ നാളുകളിൽ അവിടെ ഉണ്ടായ സംഭവങ്ങൾ അറിയാത്തത്?”
LUK 24:19 “എന്തു സംഭവങ്ങൾ?” യേശു ചോദിച്ചു. അവർ അപ്പോൾ ഇങ്ങനെ മറുപടി പറഞ്ഞു: “നസറെത്തുകാരനായ യേശുവിനു സംഭവിച്ച കാര്യങ്ങൾതന്നെ. പ്രവൃത്തിയിലും വാക്കിലും ദൈവത്തിന്റെയും സർവമനുഷ്യരുടെയും ദൃഷ്ടിയിൽ അതിശക്തനായ ഒരു പ്രവാചകൻ ആയിരുന്നു അദ്ദേഹം.
LUK 24:20 ഞങ്ങളുടെ പുരോഹിതമുഖ്യന്മാരും ഭരണാധികാരികളും അദ്ദേഹത്തെ മരണശിക്ഷയ്ക്കായി റോമാക്കാരെ ഏൽപ്പിക്കുകയും അവർ ക്രൂശിക്കുകയും ചെയ്തു.
LUK 24:21 ഞങ്ങളോ, ഇസ്രായേലിനെ വിമോചിപ്പിക്കാൻ പോകുന്നത് അദ്ദേഹമാണെന്ന് ആശിച്ചിരുന്നു. എന്തു പറയേണ്ടൂ? ഇതൊക്കെ സംഭവിച്ചിട്ട് ഇന്ന് മൂന്നാംനാൾ ആകുന്നു.
LUK 24:22 അതുകൊണ്ടും തീർന്നില്ല, ഞങ്ങളുടെ കൂട്ടത്തിലുള്ള ചില സ്ത്രീകൾ ഞങ്ങളെ അമ്പരപ്പിച്ചിരിക്കുന്നു; അവർ ഇന്ന് അതിരാവിലെ കല്ലറയുടെ അടുത്തുചെന്നു;
LUK 24:23 എന്നാൽ, അദ്ദേഹത്തിന്റെ ശരീരം അവർക്കു കാണാൻ കഴിഞ്ഞില്ല. അവർ വന്നു ഞങ്ങളോട്, അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നറിയിച്ച ദൂതന്മാരെ അവർ ദർശനത്തിൽ കണ്ടതായി പറഞ്ഞു.
LUK 24:24 അപ്പോൾ ഞങ്ങളുടെ കൂട്ടുകാരിൽ ചിലർ കല്ലറയുടെ അടുത്തേക്കുപോയി. അവരും സ്ത്രീകൾ പറഞ്ഞതുപോലെതന്നെ കണ്ടു. എന്നാൽ അവർ യേശുവിനെ കണ്ടില്ല.”
LUK 24:25 അദ്ദേഹം അവരോട്, “ഹാ! നിങ്ങൾ എത്ര ബുദ്ധിശൂന്യർ! പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതെല്ലാം വിശ്വസിക്കാൻ കഴിയാത്ത മന്ദബുദ്ധികളേ!
LUK 24:26 ഇവയെല്ലാം സഹിച്ചതിനുശേഷമല്ലേ ക്രിസ്തു അവിടത്തെ മഹത്ത്വത്തിൽ പ്രവേശിക്കേണ്ടത്?”
LUK 24:27 പിന്നെ അദ്ദേഹം മോശയുടെയും സകലപ്രവാചകന്മാരുടെയും ലിഖിതങ്ങളിലും ശേഷം എല്ലാ തിരുവെഴുത്തുകളിലും തന്നെക്കുറിച്ചു പറഞ്ഞിട്ടുള്ളത് അവർക്കു വ്യാഖ്യാനിച്ചു കൊടുത്തു.
LUK 24:28 അവർ തങ്ങൾക്കു പോകേണ്ടിയിരുന്ന ഗ്രാമത്തോടടുത്തപ്പോൾ യേശു അവരെ വിട്ട് മുന്നോട്ട് തന്റെ യാത്ര തുടരുന്നതായി ഭാവിച്ചു.
LUK 24:29 അപ്പോൾ അവർ, “ഞങ്ങളുടെകൂടെ താമസിക്കുക; സന്ധ്യയാകാറായല്ലോ; പകൽ ഇതാ അവസാനിക്കുന്നു” എന്നു പറഞ്ഞ് അദ്ദേഹത്തെ നിർബന്ധിച്ചു. അങ്ങനെ അദ്ദേഹം അവരോടുകൂടെ താമസിക്കാനായി അവരുടെ ഗ്രാമത്തിലേക്ക് പോയി.
LUK 24:30 അവരോടൊപ്പം ഭക്ഷണത്തിനിരിക്കുമ്പോൾ അദ്ദേഹം അപ്പം കൈകളിലെടുത്തു വാഴ്ത്തി, നുറുക്കി അവർക്കു കൊടുക്കാൻ തുടങ്ങി.
LUK 24:31 അപ്പോൾ അവരുടെ കാഴ്ചശക്തിമേലുണ്ടായിരുന്ന നിയന്ത്രണം മാറുകയും അവർ അദ്ദേഹത്തെ തിരിച്ചറിയുകയും ചെയ്തു. തൽക്ഷണം അദ്ദേഹം അവരുടെ ദൃഷ്ടിയിൽനിന്നു മറയുകയും ചെയ്തു.
LUK 24:32 “അദ്ദേഹം വഴിയിൽവെച്ചു നമ്മോടു സംസാരിക്കുകയും തിരുവെഴുത്തുകൾ വിശദീകരിച്ചുതരികയും ചെയ്തപ്പോൾ നമ്മുടെ ഹൃദയം ജ്വലിക്കുകയായിരുന്നില്ലേ?” അവർ പരസ്പരം ചോദിച്ചു.
LUK 24:33 അവർ ഉടൻതന്നെ എഴുന്നേറ്റ് ജെറുശലേമിലേക്കു മടങ്ങിപ്പോയി. “ഇതു സത്യം! കർത്താവ് പുനരുത്ഥാനംചെയ്തിരിക്കുന്നു; അവിടന്നു ശിമോനു പ്രത്യക്ഷനായി,” എന്നിങ്ങനെ ഒരുമിച്ചുകൂടിയിരുന്ന് പറഞ്ഞുകൊണ്ടിരുന്ന പതിനൊന്ന് അപ്പൊസ്തലന്മാരെയും ശേഷം ശിഷ്യരെയും കണ്ടു.
LUK 24:35 തങ്ങളുടെ യാത്രയിൽ സംഭവിച്ചതും യേശു അപ്പം നുറുക്കുമ്പോൾ അദ്ദേഹത്തെ തങ്ങൾ തിരിച്ചറിഞ്ഞതും അവർ വിവരിച്ചുപറഞ്ഞു.
LUK 24:36 അവർ ഇങ്ങനെ സംസാരിക്കുമ്പോൾ യേശു അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്ന് അവരോടു പറഞ്ഞു.
LUK 24:37 അവർ ഭയപ്പെട്ടു നടുങ്ങി; തങ്ങൾ ഒരു ഭൂതത്തെയാണു കാണുന്നതെന്ന് അവർ കരുതി.
LUK 24:38 അപ്പോൾ യേശു അവരോടു പറഞ്ഞു, “നിങ്ങൾ ഭയന്നുവിറയ്ക്കുന്നതെന്തിന്? നിങ്ങളുടെ മനസ്സിൽ സംശയങ്ങൾ ഉയരുന്നതെന്തിന്?
LUK 24:39 എന്റെ കൈകളും കാലുകളും ശ്രദ്ധിച്ചുനോക്കുക. ഇത് ഞാൻതന്നെ! എന്നെ സ്പർശിച്ചു നോക്കുക. എനിക്കുള്ളതായി നിങ്ങൾ കാണുന്നതുപോലെ ഭൂതത്തിനു മാംസവും അസ്ഥികളും ഇല്ലല്ലോ.”
LUK 24:40 ഇതു പറഞ്ഞിട്ട് യേശു തന്റെ കൈകളും കാലുകളും അവർക്കു കാണിച്ചുകൊടുത്തു.
LUK 24:41 ആനന്ദാധിക്യം നിമിത്തം തങ്ങൾ കാണുന്നത് യാഥാർഥ്യമാണോ എന്നു വിശ്വസിക്കാനാകാതെ സ്തബ്ധരായി നിൽക്കുന്ന അവരോട് അദ്ദേഹം, “ഇവിടെ നിങ്ങളുടെപക്കൽ ഭക്ഷിക്കാൻ എന്തെങ്കിലും ഉണ്ടോ?” എന്നു ചോദിച്ചു.
LUK 24:42 അവർ അദ്ദേഹത്തിന് ഒരു കഷണം വറുത്ത മീൻ കൊടുത്തു.
LUK 24:43 അദ്ദേഹം അതെടുത്ത് അവരുടെമുമ്പിൽവെച്ചുതന്നെ ഭക്ഷിച്ചു.
LUK 24:44 പിന്നെ അദ്ദേഹം അവരോടു പറഞ്ഞു, “ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മോശയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ച് എഴുതിയിരിക്കുന്നതെല്ലാം പൂർത്തീകരിക്കപ്പെടണമെന്ന് പറഞ്ഞത് ഇക്കാര്യങ്ങളൊക്കെയായിരുന്നു.”
LUK 24:45 പിന്നെ, തിരുവെഴുത്തുകൾ ഗ്രഹിക്കാൻ സാധ്യമാകുംവിധം അദ്ദേഹം അവരുടെ ബുദ്ധിമണ്ഡലത്തെ തുറന്നു.
LUK 24:46 അദ്ദേഹം അവരോട് തുടർന്നു പറഞ്ഞത്, “ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്: ക്രിസ്തു യാതനകൾ സഹിച്ച് മരിക്കുകയും മൂന്നാംദിവസം ഉയിർത്തെഴുന്നേൽക്കുകയും
LUK 24:47 ജെറുശലേമിൽ ആരംഭിച്ച് സകലജനതകളോടും അവിടത്തെ നാമത്തിൽ മാനസാന്തരവും പാപമോചനവും പ്രസംഗിക്കപ്പെടുകയും വേണം.
LUK 24:48 ഈ കാര്യങ്ങൾക്കു നിങ്ങൾ സാക്ഷികൾ ആകുന്നു.
LUK 24:49 എന്റെ പിതാവുചെയ്ത വാഗ്ദാനം ഞാൻ നിങ്ങളുടെമേൽ അയയ്ക്കും. എന്നാൽ, ഉന്നതത്തിൽനിന്ന് ശക്തി നിങ്ങൾ ധരിക്കുംവരെ നഗരത്തിൽത്തന്നെ താമസിക്കുക.”
LUK 24:50 ഇതിനുശേഷം അദ്ദേഹം അവരെ ബെഥാന്യവരെ കൂട്ടിക്കൊണ്ടുപോയി. കൈകൾ ഉയർത്തി അവരെ അനുഗ്രഹിച്ചു.
LUK 24:51 ഇങ്ങനെ അനുഗ്രഹിച്ചുകൊണ്ടിരിക്കെത്തന്നെ അദ്ദേഹം അവരെ വിട്ട് സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു.
LUK 24:52 അവർ അദ്ദേഹത്തെ ആരാധിച്ചു; അത്യാനന്ദത്തോടെ ജെറുശലേമിലേക്ക് മടങ്ങിപ്പോയി.
LUK 24:53 അവർ ദൈവത്തെ സ്തുതിച്ചുകൊണ്ട് അവരുടെ സമയമെല്ലാം ദൈവാലയത്തിൽ ചെലവഴിച്ചുകൊണ്ടിരുന്നു.
JOH 1:1 ആദിയിൽ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോടൊപ്പം ആയിരുന്നു; വചനം ദൈവം ആയിരുന്നു.
JOH 1:2 അവിടന്ന് ആരംഭത്തിൽ ദൈവത്തോടൊപ്പം സ്ഥിതിചെയ്യുന്നുണ്ടായിരുന്നു.
JOH 1:3 അവിടന്നാണ് സർവത്തിന്റെയും അസ്തിത്വകാരണം; സൃഷ്ടിക്കപ്പെട്ടവയിൽ, അവിടത്തെക്കൂടാതെ യാതൊന്നും സൃഷ്ടിക്കപ്പെട്ടില്ല.
JOH 1:4 അവിടന്നായിരുന്നു ജീവന്റെ ഉറവിടം; ഈ ജീവൻ ആയിരുന്നു മനുഷ്യകുലത്തിന്റെ പ്രകാശം.
JOH 1:5 പ്രകാശം അന്ധകാരത്തിൽ പ്രശോഭിക്കുന്നു; അന്ധകാരം അതിന്മേൽ പ്രബലമായതുമില്ല.
JOH 1:6 യോഹന്നാൻ എന്നു പേരുള്ള ഒരു മനുഷ്യനെ ദൈവം അയച്ചു.
JOH 1:7 അദ്ദേഹം വന്നത്, പ്രകാശത്തെക്കുറിച്ച് സാക്ഷ്യം പറയാനും സർവരും ആ സാക്ഷ്യത്തിൽ വിശ്വസിക്കേണ്ടതിനുമാണ്.
JOH 1:8 അദ്ദേഹം പ്രകാശം ആയിരുന്നില്ല; പിന്നെയോ പ്രകാശത്തെക്കുറിച്ച് സാക്ഷ്യംവഹിക്കുകമാത്രമായിരുന്നു.
JOH 1:9 ഏതു മനുഷ്യനെയും പ്രകാശപൂരിതമാക്കുന്ന യഥാർഥ പ്രകാശം ലോകത്തിലേക്കു വരികയായിരുന്നു.
JOH 1:10 അവിടന്നു ലോകത്തിൽ ഉണ്ടായിരുന്നു. ലോകം അസ്തിത്വത്തിൽ വന്നത് അവിടന്ന് മുഖാന്തിരമായിരുന്നു; എങ്കിലും ലോകം അവിടത്തെ തിരിച്ചറിഞ്ഞില്ല.
JOH 1:11 അവിടന്നു സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ സ്വജനമോ അവിടത്തെ അംഗീകരിച്ചില്ല.
JOH 1:12 എന്നാൽ അവിടത്തെ സ്വീകരിച്ച് അവിടത്തെ നാമത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും ദൈവത്തിന്റെ മക്കളാകാൻ അവിടന്ന് അധികാരംനൽകി.
JOH 1:13 അവർ സ്വാഭാവികരീതിയിലോ ശാരീരിക അഭിലാഷത്താലോ പുരുഷന്റെ ഇഷ്ടപ്രകാരമോ അല്ല, ദൈവത്തിൽനിന്നത്രേ ജനിച്ചത്.
JOH 1:14 വചനം മനുഷ്യനായി നമ്മുടെ മധ്യേ വസിച്ചു. അവിടത്തെ തേജസ്സ്, പിതാവിന്റെ അടുക്കൽനിന്ന് കൃപയും സത്യവും നിറഞ്ഞവനായി വന്ന നിസ്തുലപുത്രന്റെ തേജസ്സുതന്നെ, ഞങ്ങൾ ദർശിച്ചിരിക്കുന്നു.
JOH 1:15 യോഹന്നാൻ അദ്ദേഹത്തെക്കുറിച്ചു സാക്ഷ്യംവഹിച്ചുകൊണ്ട് ഇപ്രകാരം പ്രഘോഷിച്ചു: “ ‘എന്റെ പിന്നാലെ വരുന്നയാൾ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.”
JOH 1:16 അവിടത്തെ പരിപൂർണതയിൽനിന്ന് നമുക്കെല്ലാവർക്കും കൃപമേൽ കൃപ ലഭിച്ചിരിക്കുന്നു.
JOH 1:17 ന്യായപ്രമാണം മോശമുഖേന നൽകപ്പെട്ടെങ്കിൽ കൃപയും സത്യവും യേശുക്രിസ്തുമുഖേനയാണ് ലഭ്യമായത്.
JOH 1:18 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി അഭേദ്യബന്ധം പുലർത്തുന്ന നിസ്തുലപുത്രനായ ദൈവംതന്നെ അവിടത്തെ വെളിപ്പെടുത്തിയിരിക്കുന്നു.
JOH 1:19 യോഹന്നാൻ ആരാകുന്നു എന്ന് അദ്ദേഹത്തോടുതന്നെ ചോദിക്കാൻ, ജെറുശലേമിൽനിന്ന് യെഹൂദനേതാക്കന്മാർ പുരോഹിതന്മാരെയും ലേവ്യരെയും, അയച്ചു. അപ്പോൾ യോഹന്നാന്റെ സാക്ഷ്യം ഇപ്രകാരമായിരുന്നു:
JOH 1:20 “ഞാൻ ക്രിസ്തു അല്ല.” ഒട്ടും മടിക്കാതെയാണ് അദ്ദേഹം അക്കാര്യം ഏറ്റുപറഞ്ഞത്.
JOH 1:21 “പിന്നെ താങ്കൾ ആരാണ്? ഏലിയാവോ?” അവർ ചോദിച്ചു. “ഞാനല്ല.” അദ്ദേഹം പ്രതിവചിച്ചു. “താങ്കൾ ആ പ്രവാചകനാണോ?” “അല്ല,” അദ്ദേഹം മറുപടി നൽകി.
JOH 1:22 “എങ്കിൽ താങ്കൾ ആരാണ്? ഞങ്ങളെ അയച്ചവരെ അറിയിക്കേണ്ടതിന്, ഞങ്ങൾക്ക് ഒരു മറുപടി തരിക. താങ്കൾക്ക് താങ്കളെക്കുറിച്ചുതന്നെ എന്താണ് പറയാനുള്ളത്?” എന്ന് അവർ ചോദിച്ചു.
JOH 1:23 യെശയ്യാപ്രവാചകൻ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “ ‘കർത്താവിനുവേണ്ടി പാത നേരേയാക്കുക,’ എന്നു മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം ഞാൻ ആകുന്നു” എന്ന് യോഹന്നാൻ മറുപടി പറഞ്ഞു.
JOH 1:24 അയയ്ക്കപ്പെട്ടവരിൽ പരീശപക്ഷത്തുനിന്നുള്ളവർ
JOH 1:25 യോഹന്നാനോട്, “താങ്കൾ ക്രിസ്തുവോ ഏലിയാവോ ആ പ്രവാചകനോ അല്ലെങ്കിൽ പിന്നെ സ്നാനം കഴിപ്പിക്കുന്നത് എന്തിനാണ്?” എന്നു ചോദിച്ചു.
JOH 1:26 “ഞാൻ നിങ്ങൾക്ക് ജലസ്നാനം നൽകുന്നു; എന്നാൽ, നിങ്ങൾ തിരിച്ചറിയാത്ത ഒരാൾ നിങ്ങളുടെ മധ്യേ നിൽക്കുന്നുണ്ട്.
JOH 1:27 അദ്ദേഹം എന്റെ പിന്നാലെ വരുന്നു; അദ്ദേഹത്തിന്റെ ചെരിപ്പിന്റെ വാറഴിക്കുന്ന ഒരു അടിമയാകാൻപോലും എനിക്കു യോഗ്യതയില്ല” എന്ന് യോഹന്നാൻ അവരോടു മറുപടി പറഞ്ഞു.
JOH 1:28 ഈ സംഭാഷണമെല്ലാം, യോർദാന്റെ മറുകരയിലുള്ള ബെഥാന്യയിലാണു സംഭവിച്ചത്, അവിടെയായിരുന്നു യോഹന്നാൻ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്.
JOH 1:29 അടുത്തദിവസം തന്റെ അടുക്കലേക്കു വരുന്ന യേശുവിനെ കണ്ടിട്ട് യോഹന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം പരിഹരിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്!
JOH 1:30 ‘എന്റെ പിന്നാലെ വരുന്ന മനുഷ്യൻ എനിക്കുമുമ്പേ ഉണ്ടായിരുന്നതുകൊണ്ട് എന്നെക്കാൾ ശ്രേഷ്ഠൻ,’ എന്നു ഞാൻ പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചായിരുന്നു.
JOH 1:31 ഇദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ, ഇദ്ദേഹം ഇസ്രായേലിനു വെളിപ്പെടേണ്ടതിനാണ് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിക്കുന്നവനായി വന്നത്.”
JOH 1:32 യോഹന്നാൻ തന്റെ സാക്ഷ്യം തുടർന്നു: “പരിശുദ്ധാത്മാവ് ഒരു പ്രാവിനെപ്പോലെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതും അദ്ദേഹത്തിന്റെമേൽ ആവസിക്കുന്നതും ഞാൻ കണ്ടു.
JOH 1:33 അദ്ദേഹത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല; എന്നാൽ, വെള്ളത്തിൽ സ്നാനം കഴിപ്പിക്കാൻ ദൈവം എന്നെ അയച്ചിട്ട്, ‘ആരുടെമേൽ ആത്മാവ് അവരോഹണം ചെയ്യുകയും നിവസിക്കുകയും ചെയ്യുന്നത് നീ കാണുന്നോ അദ്ദേഹമാണ് പരിശുദ്ധാത്മാവിനാൽ സ്നാനം കഴിപ്പിക്കുന്നത്,’ എന്ന് എന്നോട് അരുളിച്ചെയ്തിരുന്നു.
JOH 1:34 അതു ഞാൻ യേശുവിൽ കാണുകയും അദ്ദേഹം ദൈവപുത്രനാണെന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.”
JOH 1:35 പിറ്റേദിവസം യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടുപേരുമായി വീണ്ടും അവിടെ നിൽക്കുകയായിരുന്നു.
JOH 1:36 അപ്പോൾ, യേശു പോകുന്നതു നോക്കിക്കൊണ്ട്, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!” എന്നു വിളിച്ചുപറഞ്ഞു.
JOH 1:37 യോഹന്നാൻ ഇതു പറയുന്നതു കേട്ട ആ രണ്ടുശിഷ്യന്മാർ യേശുവിനെ അനുഗമിച്ചു.
JOH 1:38 യേശു പിറകോട്ടു തിരിഞ്ഞപ്പോൾ തന്നെ അനുഗമിക്കുന്നവരെ കണ്ടു. അവിടന്ന് അവരോടു ചോദിച്ചു, “എന്താണ് നിങ്ങൾ അന്വേഷിക്കുന്നത്?” അവർ, “ഗുരോ,” എന്ന് അർഥമുള്ള “റബ്ബീ,” എന്ന് അഭിസംബോധന ചെയ്തുകൊണ്ട്, “അങ്ങ് എവിടെ താമസിക്കുന്നു?” എന്നു ചോദിച്ചു.
JOH 1:39 “വന്നു കാണുക,” അദ്ദേഹം പറഞ്ഞു. അങ്ങനെ അവർ അദ്ദേഹം താമസിച്ചിരുന്ന സ്ഥലം വന്നു കണ്ടു. അവർ അദ്ദേഹത്തെ കണ്ടപ്പോൾ ഉച്ചകഴിഞ്ഞ് ഏകദേശം നാലുമണിയായിരുന്നു. അന്ന് അവർ അദ്ദേഹത്തോടുകൂടെ താമസിച്ചു.
JOH 1:40 യോഹന്നാന്റെ സാക്ഷ്യംകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ് ആയിരുന്നു.
JOH 1:41 അന്ത്രയോസ് ആദ്യംതന്നെ തന്റെ സഹോദരനായ ശിമോനെ കണ്ട്, “ഞങ്ങൾ മശിഹായെ, അതായത്, ക്രിസ്തുവിനെ കണ്ടെത്തിയിരിക്കുന്നു” എന്നു പറഞ്ഞു.
JOH 1:42 അയാൾ ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു. യേശു അയാളെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോൻ ആകുന്നു. നിനക്കു കേഫാ എന്നു പേരാകും” എന്നു പറഞ്ഞു. (ഇതിന്റെ പരിഭാഷ പത്രോസ് എന്നാകുന്നു.)
JOH 1:43 പിറ്റേദിവസം യേശു ഗലീലയ്ക്കു പോകാൻ തീരുമാനിച്ചു. അദ്ദേഹം ഫിലിപ്പൊസിനെ കണ്ട്, “എന്നെ അനുഗമിക്കുക,” എന്നു പറഞ്ഞു.
JOH 1:44 ഫിലിപ്പൊസ്, അന്ത്രയോസിനെയും പത്രോസിനെയുംപോലെതന്നെ ബേത്ത്സയിദ പട്ടണത്തിൽനിന്നുള്ളവൻതന്നെ ആയിരുന്നു.
JOH 1:45 ഫിലിപ്പൊസ് നഥനയേലിനെ കണ്ട് അയാളോട്, “മോശ ന്യായപ്രമാണത്തിലും പ്രവാചകന്മാർ അവരുടെ ലിഖിതങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നോ അദ്ദേഹത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു—അത് നസറെത്തുകാരനായ യോസേഫിന്റെ പുത്രൻ യേശുതന്നെ” എന്നു പറഞ്ഞു.
JOH 1:46 അപ്പോൾ നഥനയേൽ ചോദിച്ചു, “നസറെത്തുകാരനോ! അവിടെനിന്നു വല്ല നന്മയും വരുമോ.” “വന്നു കാണുക,” ഫിലിപ്പൊസ് പറഞ്ഞു.
JOH 1:47 തന്റെ അടുത്തേക്കു വരുന്ന നഥനയേലിനെ കണ്ടിട്ട് യേശു പറഞ്ഞു, “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവും ഇല്ല.”
JOH 1:48 “അവിടത്തേക്ക് എന്നെ എങ്ങനെ അറിയാം?” നഥനയേൽ ചോദിച്ചു. “ഫിലിപ്പൊസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു,” യേശു പറഞ്ഞു.
JOH 1:49 “റബ്ബീ, അങ്ങു ദൈവപുത്രൻ; അങ്ങാണ് ഇസ്രായേലിന്റെ രാജാവ്,” നഥനയേൽ പ്രതിവചിച്ചു.
JOH 1:50 “നീ അത്തിമരത്തിന്റെ ചുവട്ടിലിരിക്കുമ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതുകൊണ്ടു നീ വിശ്വസിക്കുന്നു. അതിലും വലിയ കാര്യങ്ങൾ നീ കാണും” എന്ന് യേശു മറുപടി പറഞ്ഞു.
JOH 1:51 തുടർന്ന് യേശു, “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: ‘സ്വർഗം തുറന്നിരിക്കുന്നതും’ മനുഷ്യപുത്രന്റെ അടുക്കൽ ‘ദൈവദൂതന്മാർ കയറുന്നതും ഇറങ്ങുന്നതും’ നിങ്ങൾ കാണും” എന്നു പറഞ്ഞു.
JOH 2:1 മൂന്നാംദിവസം ഗലീലയിലെ കാനാ എന്നു പേരുള്ള ഗ്രാമത്തിൽ ഒരു വിവാഹം നടന്നു. യേശുവിന്റെ അമ്മ അവിടെ ഉണ്ടായിരുന്നു.
JOH 2:2 യേശുവിനെയും ശിഷ്യന്മാരെയും ആ വിവാഹത്തിനു ക്ഷണിച്ചിരുന്നു.
JOH 2:3 വീഞ്ഞു തികയാതെവന്നപ്പോൾ യേശുവിന്റെ അമ്മ, “അവർക്കു വീഞ്ഞു തീർന്നുപോയി” എന്ന് യേശുവിനോടു പറഞ്ഞു.
JOH 2:4 അതിന് യേശു, “സ്ത്രീയേ, നമുക്ക് ഇതിലെന്തു കാര്യം? എന്റെ സമയം ഇതുവരെയും വന്നിട്ടില്ല” എന്ന് പറഞ്ഞു.
JOH 2:5 യേശുവിന്റെ അമ്മ വേലക്കാരോട്, “അദ്ദേഹം നിങ്ങളോട് എന്തു കൽപ്പിച്ചാലും അതു ചെയ്യുക” എന്നു പറഞ്ഞു.
JOH 2:6 അവിടെ യെഹൂദർ, ആചാരപരമായ ശുദ്ധീകരണത്തിനു വെള്ളം നിറയ്ക്കാൻ ഉപയോഗിച്ചിരുന്നതും നൂറ് ലിറ്ററോളം വെള്ളം കൊള്ളുന്നതുമായ ആറ് കൽഭരണികൾ ഉണ്ടായിരുന്നു.
JOH 2:7 “ഈ ഭരണികളിൽ വെള്ളം നിറയ്ക്കുക” യേശു വേലക്കാരോടു കൽപ്പിച്ചു; അവർ ഭരണികളുടെ വക്കുവരെ വെള്ളം നിറച്ചു.
JOH 2:8 തുടർന്ന് “ഇനി ഇതിൽനിന്ന് കുറച്ചു പകർന്ന് കലവറക്കാരന് കൊടുക്കുക,” എന്ന് അദ്ദേഹം കൽപ്പിച്ചു. അവർ അങ്ങനെ ചെയ്തു.
JOH 2:9 കലവറക്കാരൻ, വീഞ്ഞായിത്തീർന്ന വെള്ളം രുചിച്ചുനോക്കി. അത് എവിടെനിന്നെന്ന് വേലക്കാർക്ക് അറിയാമായിരുന്നെങ്കിലും കലവറക്കാരന് അറിയില്ലായിരുന്നു. അയാൾ മണവാളനെ അരികിൽ വിളിച്ചുപറഞ്ഞു,
JOH 2:10 “എല്ലാവരും അതിഥികൾക്ക് ആദ്യം ഏറ്റവും നല്ലതരം വീഞ്ഞും, പിന്നീട്, അതിഥികൾ ആവശ്യത്തിലേറെ കുടിച്ചുകഴിഞ്ഞശേഷം, സാധാരണതരത്തിലുള്ള വീഞ്ഞും വിളമ്പുന്നു; എന്നാൽ, താങ്കൾ ഏറ്റവും നല്ലത് ഇതുവരെയും സൂക്ഷിച്ചുവെച്ചിരുന്നല്ലോ!”
JOH 2:11 യേശു ഗലീലയിലെ കാനായിൽവെച്ച് അത്ഭുതചിഹ്നങ്ങളുടെ ആരംഭമായി ഇതു ചെയ്ത് തന്റെ മഹത്ത്വം വെളിപ്പെടുത്തി; അങ്ങനെ ശിഷ്യന്മാർ അദ്ദേഹത്തിൽ വിശ്വസിച്ചു.
JOH 2:12 ഇതിനുശേഷം യേശു തന്റെ അമ്മയോടും സഹോദരന്മാരോടും ശിഷ്യന്മാരോടുംകൂടെ, തടാകതീരത്തുള്ള കഫാർനഹൂം എന്ന പട്ടണത്തിലേക്ക് യാത്രയായി. എന്നാൽ, അവർ അവിടെ അധികനാൾ താമസിച്ചില്ല.
JOH 2:13 യെഹൂദരുടെ പെസഹ സമീപിച്ചിരുന്നതുകൊണ്ട് യേശു ജെറുശലേമിലേക്കു യാത്രയായി.
JOH 2:14 ദൈവാലയാങ്കണത്തിൽ ആടുമാടുകൾ, പ്രാവുകൾ എന്നിവ വിൽക്കുന്നവരെയും നാണയവിനിമയം ചെയ്തുകൊണ്ടിരുന്നവരെയും കണ്ടു.
JOH 2:15 അപ്പോൾ യേശു കയറുകൊണ്ട് ഒരു ചാട്ടവാർ ഉണ്ടാക്കി, ആടുമാടുകളുൾപ്പെടെ എല്ലാവരെയും ദൈവാലയാങ്കണത്തിൽനിന്ന് പുറത്താക്കി; നാണയവിനിമയക്കാരുടെ മേശകൾ മറിച്ചിട്ട് നാണയങ്ങൾ ചിതറിച്ചുകളഞ്ഞു.
JOH 2:16 പ്രാവുകളെ വിൽക്കുന്നവരോട് പറഞ്ഞു, “ഇവയെ ഇവിടെനിന്നു കൊണ്ടുപോകുക, എന്റെ പിതാവിന്റെ ഭവനത്തെ ഒരു ചന്തസ്ഥലമാക്കരുത്.”
JOH 2:17 അപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ, “അങ്ങയുടെ ആലയത്തെപ്പറ്റിയുള്ള തീക്ഷ്ണത എന്നെ ദഹിപ്പിച്ചുകളയുന്നു” എന്നു രേഖപ്പെടുത്തിയിരിക്കുന്ന തിരുവെഴുത്ത് ഓർത്തു.
JOH 2:18 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട്, “ഇതെല്ലാം ചെയ്യാൻ താങ്കൾക്ക് അധികാരം ഉണ്ടെന്നതിന് ഒരു അത്ഭുതചിഹ്നം കാണിക്കുക.” എന്ന് ആവശ്യപ്പെട്ടു.
JOH 2:19 “ഈ മന്ദിരം പൊളിക്കുക; മൂന്നുദിവസത്തിനകം ഞാൻ ഇതു പണിതുയർത്തും,” എന്ന് യേശു അവരോടു പറഞ്ഞു.
JOH 2:20 യെഹൂദനേതാക്കന്മാർ അദ്ദേഹത്തോട് ചോദിച്ചു, “ഈ മന്ദിരം പണിയുന്നതിനു നാൽപ്പത്താറു വർഷം വേണ്ടിവന്നു; താങ്കൾ അതു കേവലം മൂന്നുദിവസംകൊണ്ടു പണിയുമെന്നോ?”
JOH 2:21 എന്നാൽ, യേശു സ്വന്തം ശരീരം എന്ന മന്ദിരത്തെക്കുറിച്ചായിരുന്നു പറഞ്ഞത്.
JOH 2:22 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം, അവിടന്നു പറഞ്ഞിരുന്ന ഈ കാര്യം ശിഷ്യന്മാർ ഓർത്തു. അങ്ങനെ അവർ തിരുവെഴുത്തും യേശുവിന്റെ വചനവും വിശ്വസിച്ചു.
JOH 2:23 യേശു പെസഹാപ്പെരുന്നാളിൽ ജെറുശലേമിൽ ആയിരുന്നപ്പോൾ അവിടന്ന് പ്രവർത്തിച്ച ചിഹ്നങ്ങൾ കണ്ട പലരും അവിടത്തെ നാമത്തിൽ വിശ്വസിച്ചു.
JOH 2:24 എന്നാൽ, യേശുവിന് മനുഷ്യപ്രകൃതി നന്നായി അറിയാമായിരുന്നതുകൊണ്ട് അവരെ വിശ്വസിച്ചില്ല.
JOH 2:25 മനുഷ്യനിലുള്ളത് എന്തെന്നു ഗ്രഹിച്ചിരുന്നതിനാൽ മനുഷ്യനെക്കുറിച്ച് അദ്ദേഹത്തിന് ആരുടെയും സാക്ഷ്യം ആവശ്യമായിരുന്നില്ല.
JOH 3:1 യെഹൂദരുടെ ഭരണസമിതിയിൽ നിക്കോദേമൊസ് എന്നു പേരുള്ള ഒരു പരീശൻ ഉണ്ടായിരുന്നു.
JOH 3:2 അദ്ദേഹം രാത്രിയിൽ യേശുവിന്റെ അടുക്കൽവന്നു പറഞ്ഞു, “റബ്ബീ, അങ്ങു ദൈവത്തിന്റെ അടുക്കൽനിന്ന് വന്ന ഒരു ആചാര്യനാണ് എന്നു ഞങ്ങൾ മനസ്സിലാക്കുന്നു. ദൈവം കൂടെയില്ലെങ്കിൽ അങ്ങു ചെയ്യുന്ന ഈ ചിഹ്നങ്ങൾ ചെയ്യാൻ ആർക്കും സാധ്യമല്ല.”
JOH 3:3 “ഞാൻ താങ്കളോട് സത്യം സത്യമായി പറയട്ടെ: വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണാൻ ആർക്കും കഴിയുകയില്ല” യേശു പ്രതിവചിച്ചു.
JOH 3:4 “പ്രായമായശേഷം ഒരു മനുഷ്യൻ ജനിക്കുന്നത് എങ്ങനെ? രണ്ടാമതും മാതാവിന്റെ ഉദരത്തിൽ പ്രവേശിച്ചു ജനിക്കുക സാധ്യമല്ലല്ലോ!” നിക്കോദേമൊസ് ചോദിച്ചു.
JOH 3:5 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും ജനിച്ചില്ലെങ്കിൽ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ ആർക്കും കഴിയുകയില്ല.
JOH 3:6 ഭൗതികജനനം ശാരീരികമായി സംഭവിക്കുന്നു; ആത്മികജനനം ആത്മാവിലൂടെ സംഭവിക്കുന്നു.
JOH 3:7 ‘നിങ്ങൾ വീണ്ടും ജനിക്കണം,’ എന്നു ഞാൻ പറഞ്ഞതിൽ നീ ആശ്ചര്യപ്പെടേണ്ടതില്ല.
JOH 3:8 കാറ്റ് ഇഷ്ടമുള്ളേടത്തേക്കു വീശുന്നു. അതിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അത് എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ അറിയുന്നില്ല. ആത്മാവിൽനിന്നു ജനിച്ച ഏതൊരു വ്യക്തിയും അങ്ങനെതന്നെ.”
JOH 3:9 “ഇത് എങ്ങനെ സാധ്യമാകും?” നിക്കോദേമൊസ് ചോദിച്ചു.
JOH 3:10 അതിന് യേശു, “നീ ഇസ്രായേലിന്റെ ഉപദേഷ്ടാവായിരുന്നിട്ടും ഈ കാര്യങ്ങൾ ഗ്രഹിക്കുന്നില്ലയോ?
JOH 3:11 സത്യം സത്യമായി ഞാൻ താങ്കളോട് പറയട്ടെ: ഞങ്ങൾ അറിയുന്നതിനെപ്പറ്റി സംസാരിക്കുകയും, കണ്ടിരിക്കുന്നതിനെപ്പറ്റി സാക്ഷ്യം പറയുകയും ചെയ്യുന്നു, എന്നിട്ടും ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ സ്വീകരിക്കുന്നില്ല.
JOH 3:12 ലൗകികകാര്യങ്ങൾ ഞാൻ നിങ്ങളോടു പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
JOH 3:13 സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന മനുഷ്യപുത്രൻ ഒഴികെ മറ്റാരും സ്വർഗത്തിൽ കയറിപ്പോയിട്ടില്ല.
JOH 3:14 മോശ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്;
JOH 3:15 അവനിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും നിത്യജീവൻ പ്രാപിക്കേണ്ടതിനു വേണ്ടിയാണിത്” എന്നു പറഞ്ഞു.
JOH 3:16 ദൈവത്തിന്റെ നിസ്തുലപുത്രനിൽ വിശ്വസിക്കുന്ന ഒരു വ്യക്തിയും നശിച്ചുപോകാതെ നിത്യജീവൻ അവകാശമാക്കേണ്ടതിന് അവിടത്തെ പുത്രനെ യാഗമായി അർപ്പിക്കുന്നത്ര ദൈവം ലോകത്തെ സ്നേഹിച്ചു.
JOH 3:17 ദൈവം അവിടത്തെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ കുറ്റം വിധിക്കാനല്ല, തന്നിലൂടെ ലോകത്തെ രക്ഷിക്കാനാണ്.
JOH 3:18 അവനിൽ വിശ്വസിക്കുന്ന ആർക്കും ശിക്ഷാവിധി ഇല്ല; എന്നാൽ വിശ്വസിക്കാത്തവർക്കോ, ദൈവത്തിന്റെ നിസ്തുലപുത്രന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട്, ശിക്ഷാവിധി വന്നുകഴിഞ്ഞു.
JOH 3:19 പ്രകാശം ലോകത്തിലേക്കു വന്നിട്ടും മനുഷ്യരുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തി കാരണം അവർ പ്രകാശത്തിനു പകരം അന്ധകാരത്തെ സ്നേഹിച്ചു എന്നതാണ് ശിക്ഷാവിധിക്ക് അടിസ്ഥാനം.
JOH 3:20 തിന്മചെയ്യുന്ന ഏതൊരാളും പ്രകാശത്തെ വെറുക്കുന്നു; തന്റെ പ്രവൃത്തികൾ പരസ്യമാകും എന്ന ഭയംനിമിത്തം പ്രകാശത്തിലേക്കു വരുന്നതുമില്ല.
JOH 3:21 എന്നാൽ സത്യമനുസരിച്ചു ജീവിക്കുന്നവർ, തങ്ങളുടെ പ്രവൃത്തി ദൈവംമുഖേനയാണ് ചെയ്തതെന്നു വെളിപ്പെടാൻ പ്രകാശത്തിലേക്കു വരുന്നു.
JOH 3:22 പിന്നീട് യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തെത്തി, അവരോടുകൂടെ അവിടെ താമസിച്ചു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
JOH 3:23 യോഹന്നാൻ ശലേമിനടുത്തുള്ള ഐനോനിലും സ്നാനം കഴിപ്പിച്ചുപോന്നു; കാരണം അവിടെ വെള്ളം ധാരാളമുണ്ടായിരുന്നു. ജനങ്ങൾ സ്നാനം സ്വീകരിക്കാൻ വന്നുകൊണ്ടിരുന്നു.
JOH 3:24 യോഹന്നാൻ തടവിലാകുന്നതിനുമുമ്പാണ് ഇതു നടന്നത്.
JOH 3:25 ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റി യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്ക് ഒരു യെഹൂദനുമായി തർക്കം ഉണ്ടായി.
JOH 3:26 അവർ യോഹന്നാന്റെ അരികിൽ വന്ന് അദ്ദേഹത്തോട് “റബ്ബീ, യോർദാന്റെ അക്കരെ അങ്ങയോടുകൂടെ ഉണ്ടായിരുന്ന ആ മനുഷ്യൻ—അങ്ങു സാക്ഷ്യപ്പെടുത്തിയ ആൾ—സ്നാനം കഴിപ്പിച്ചുകൊണ്ടിരിക്കുന്നു: എല്ലാവരും അദ്ദേഹത്തിന്റെ അടുക്കലേക്കു പോകുന്നു.” എന്നു പറഞ്ഞു.
JOH 3:27 അതിനു മറുപടിയായി യോഹന്നാൻ: “സ്വർഗത്തിൽനിന്ന് നൽകാതെ യാതൊന്നും മനുഷ്യനു സ്വീകരിക്കാൻ കഴിയുകയില്ല.
JOH 3:28 ‘ഞാൻ ക്രിസ്തു അല്ലെന്നും അദ്ദേഹത്തിനു മുൻഗാമിയായി അയയ്ക്കപ്പെട്ടവൻമാത്രമാണെന്നും,’ ഞാൻ പറഞ്ഞിട്ടുള്ളതിനു നിങ്ങൾ സാക്ഷികളാണല്ലോ.
JOH 3:29 മണവാട്ടിയുള്ളവനാണ് മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ കൂടെ നിന്ന്, അവന്റെ സ്വരം കേട്ട് അത്യധികം ആഹ്ലാദിക്കുന്നു. ആ ആനന്ദമാണ് എനിക്കുള്ളത്; ഇപ്പോൾ അതു പൂർണമായിരിക്കുന്നു.
JOH 3:30 അവിടത്തെ പ്രാമുഖ്യം വർധിച്ചുകൊണ്ടേയിരിക്കണം; എന്റെ പ്രാമുഖ്യമോ കുറഞ്ഞുകൊണ്ടിരിക്കണം.
JOH 3:31 “ഉന്നതത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു; ഭൂമിയിൽനിന്നുള്ളവനോ ഭൗമികനാകുന്നു; അയാൾ ഭൗമികമായതു സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നവൻ എല്ലാവരിലും ഉന്നതനാകുന്നു.
JOH 3:32 താൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾക്ക് അയാൾ സാക്ഷ്യംവഹിക്കുന്നു. എന്നാൽ അയാളുടെ സാക്ഷ്യം ആരും സ്വീകരിക്കുന്നതുമില്ല.
JOH 3:33 ആ സാക്ഷ്യം സ്വീകരിക്കുന്നവനോ ദൈവം സത്യവാൻ എന്നതു സ്ഥിരീകരിക്കുന്നു.
JOH 3:34 കാരണം, ദൈവം അയച്ചിരിക്കുന്നവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവിടന്ന് ആത്മാവിനെ അളവില്ലാതെ നൽകുന്നല്ലോ.
JOH 3:35 പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലതും അവന്റെ കൈയിൽ ഏൽപ്പിച്ചുമിരിക്കുന്നു.
JOH 3:36 പുത്രനിൽ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; പുത്രനെ അനുസരിക്കാത്തവരോ ജീവനെ കാണുകയില്ലെന്നുമാത്രമല്ല; ദൈവക്രോധം അവരുടെമേൽ നിലനിൽക്കുകയും ചെയ്യുന്നു.”
JOH 4:1 യേശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്ന് പരീശന്മാർ കേട്ടു—
JOH 4:2 വാസ്തവത്തിൽ യേശു അല്ല, അവിടത്തെ ശിഷ്യന്മാരാണു സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നത്—
JOH 4:3 ഇതറിഞ്ഞപ്പോൾ അദ്ദേഹം യെഹൂദ്യ വിട്ടു വീണ്ടും ഗലീലയിലേക്കു യാത്രയായി.
JOH 4:4 ഇപ്രാവശ്യം അദ്ദേഹത്തിനു ശമര്യയിലൂടെ കടന്നുപോകേണ്ടിവന്നു.
JOH 4:5 അങ്ങനെ അവിടന്നു ശമര്യയിൽ, യാക്കോബ് തന്റെ പുത്രനായ യോസേഫിനു നൽകിയ സ്ഥലത്തിനു സമീപമുള്ള സുഖാർ പട്ടണത്തിൽ എത്തി.
JOH 4:6 അവിടെ യാക്കോബിന്റെ കിണർ ഉണ്ടായിരുന്നു. യാത്രാക്ഷീണത്താൽ യേശു കിണറ്റിനരികെ ഇരുന്നു. അപ്പോൾ ഏകദേശം മധ്യാഹ്നമായിരുന്നു.
JOH 4:7 ഒരു ശമര്യസ്ത്രീ വെള്ളം കോരാൻ അവിടെ എത്തി; യേശു അവളോട്, “എനിക്കു കുടിക്കാൻ തരുമോ?” എന്നു ചോദിച്ചു.
JOH 4:8 (ശിഷ്യന്മാർ ഭക്ഷണസാധനങ്ങൾ വാങ്ങാൻ പട്ടണത്തിൽ പോയിരുന്നു.)
JOH 4:9 ശമര്യസ്ത്രീ ചോദിച്ചു, “അങ്ങ് ഒരു യെഹൂദനും ഞാൻ ഒരു ശമര്യസ്ത്രീയുമായിരിക്കെ, അങ്ങ് എന്നോടു കുടിക്കാൻ ചോദിക്കുന്നത് എങ്ങനെ?” (കാരണം, യെഹൂദർക്കു ശമര്യരുമായി സമ്പർക്കമില്ല.)
JOH 4:10 “ദൈവത്തിന്റെ ദാനം എന്തെന്നും നിന്നോടു കുടിക്കാൻ ചോദിക്കുന്നത് ആരെന്നും അറിഞ്ഞിരുന്നെങ്കിൽ നീ അയാളോടു ചോദിക്കുകയും അയാൾ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്ന് യേശു മറുപടി പറഞ്ഞു.
JOH 4:11 ആ സ്ത്രീ പറഞ്ഞു, “യജമാനനേ, കോരിയെടുക്കാൻ അങ്ങയുടെ കൈവശം പാത്രം ഇല്ലല്ലോ, കിണറ് ആഴമുള്ളതുമാണ്. പിന്നെ ജീവനുള്ള വെള്ളം അങ്ങേക്ക് എവിടെനിന്നു ലഭിക്കും?
JOH 4:12 അങ്ങ് ഞങ്ങളുടെ പിതാവായ യാക്കോബിനെക്കാൾ വലിയവനാണോ? അദ്ദേഹമാണ് ഈ കിണറു ഞങ്ങൾക്കു തന്നത്. അദ്ദേഹവും പുത്രന്മാരും ആടുമാടുകളും എല്ലാം ഇതിൽനിന്നാണ് വെള്ളം കുടിച്ചിരുന്നത്.”
JOH 4:13 “ഈ വെള്ളം കുടിക്കുന്നവർക്കെല്ലാം പിന്നെയും ദാഹിക്കും;
JOH 4:14 എന്നാൽ, ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവർക്കു പിന്നീടൊരിക്കലും ദാഹിക്കുകയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവരിൽ നിത്യജീവനിലേക്കു നിറഞ്ഞുവരുന്ന നീരുറവയായിത്തീരും” എന്ന് യേശു മറുപടി പറഞ്ഞു.
JOH 4:15 അപ്പോൾ സ്ത്രീ, “പ്രഭോ, എങ്കിൽ എനിക്കിനി ദാഹിക്കാതിരിക്കേണ്ടതിന്ന് ആ വെള്ളം തന്നാലും; വെള്ളം കോരാൻ ഞാൻ ഇവിടെ വരേണ്ട ആവശ്യവും ഇല്ലാതാകും” എന്നു പറഞ്ഞു.
JOH 4:16 യേശു അവളോട്: “പോയി നിന്റെ ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക.”
JOH 4:17 “എനിക്കു ഭർത്താവില്ല,” അവൾ മറുപടി പറഞ്ഞു. “നിനക്കു ഭർത്താവില്ല എന്നു നീ പറയുന്നതു ശരി.
JOH 4:18 വാസ്തവത്തിൽ, നിനക്ക് അഞ്ചു ഭർത്താക്കന്മാർ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ള പുരുഷൻ നിന്റെ ഭർത്താവല്ല; അതിനാൽ നീ പറഞ്ഞതു ശരിതന്നെ.” എന്ന് യേശു അവളോടു പറഞ്ഞു.
JOH 4:19 “പ്രഭോ, അങ്ങ് ഒരു പ്രവാചകൻ എന്നു ഞാൻ മനസ്സിലാക്കുന്നു,” സ്ത്രീ പറഞ്ഞു.
JOH 4:20 “ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിലാണ് ആരാധിച്ചുവന്നത്. എന്നാൽ, ആരാധനയ്ക്കുള്ള സ്ഥലം ജെറുശലേം ആണെന്ന് നിങ്ങൾ യെഹൂദർ അവകാശപ്പെടുന്നല്ലോ?”
JOH 4:21 അതിനു മറുപടിയായി യേശു ആ സ്ത്രീയോടു പറഞ്ഞത്, “സ്ത്രീയേ, എന്നെ വിശ്വസിക്കുക; നിങ്ങൾ പിതാവിനെ ആരാധിക്കുന്നത് ഈ മലയിലോ ജെറുശലേമിലോ അല്ല എന്നുള്ള സമയം വരുന്നു.
JOH 4:22 ശമര്യരായ നിങ്ങൾ നിങ്ങൾക്ക് അജ്ഞാതമായതിനെ ആരാധിക്കുന്നു. ഞങ്ങളോ, അറിയുന്നതിനെ ആരാധിക്കുന്നു. രക്ഷ യെഹൂദരിൽനിന്നല്ലോ വരുന്നത്.
JOH 4:23 എന്നാൽ, സത്യാരാധകർ ദൈവത്തെ സത്യത്തിലും ആത്മാവിലും ആരാധിക്കുന്ന സമയം വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. ഇങ്ങനെയുള്ള ആരാധകരെയാണ് പിതാവ് അന്വേഷിക്കുന്നത്.
JOH 4:24 ദൈവം ആത്മാവാകുന്നു. ദൈവത്തെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം,” എന്നായിരുന്നു.
JOH 4:25 അപ്പോൾ ആ സ്ത്രീ, “മശിഹാ അഥവാ, ക്രിസ്തു വരുന്നു എന്നു ഞാൻ അറിയുന്നു. അവിടന്നു വരുമ്പോൾ ഞങ്ങൾക്കു സകലതും വിശദീകരിച്ചുതരും” എന്നു പറഞ്ഞു.
JOH 4:26 ഇതേത്തുടർന്ന് യേശു, “നിന്നോടു സംസാരിക്കുന്ന ഞാൻതന്നെ മശിഹാ” എന്നു പറഞ്ഞു.
JOH 4:27 ഈ സമയത്ത് ശിഷ്യന്മാർ മടങ്ങിയെത്തി. അദ്ദേഹം ഒരു സ്ത്രീയോടു സംസാരിച്ചു കൊണ്ടിരിക്കുന്നതുകണ്ട് അവർ ആശ്ചര്യപ്പെട്ടു. എങ്കിലും “അങ്ങ് എന്തു ചോദിക്കുന്നുവെന്നോ, അവളോട് എന്തിനു സംസാരിക്കുന്നുവെന്നോ?” ആരും ചോദിച്ചില്ല.
JOH 4:28 ആ സ്ത്രീ വെള്ളപ്പാത്രം അവിടെ വെച്ചിട്ടു പട്ടണത്തിൽ മടങ്ങിച്ചെന്ന് അവിടെയുള്ള ജനങ്ങളോട്,
JOH 4:29 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നു കാണുക. ഒരുപക്ഷേ അദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു പറഞ്ഞു.
JOH 4:30 അവർ പട്ടണത്തിൽനിന്ന് യേശുവിന്റെ അടുക്കൽവന്നു.
JOH 4:31 ഇതിനിടയിൽ ശിഷ്യന്മാർ, “റബ്ബീ, ആഹാരം കഴിച്ചാലും” എന്ന് അദ്ദേഹത്തെ നിർബന്ധിച്ചു.
JOH 4:32 എന്നാൽ, “നിങ്ങൾ അറിയാത്ത ആഹാരം എനിക്കുണ്ട്!” എന്ന് യേശു മറുപടി പറഞ്ഞു.
JOH 4:33 “ആരെങ്കിലും അദ്ദേഹത്തിന് ആഹാരം കൊണ്ടുവന്നു കൊടുത്തിരിക്കുമോ,” എന്നു ശിഷ്യന്മാർ പരസ്പരം പറഞ്ഞു.
JOH 4:34 അപ്പോൾ യേശു പറഞ്ഞത്: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടത്തെ പ്രവൃത്തി നിറവേറ്റുന്നതാണ് എന്റെ ആഹാരം.
JOH 4:35 ‘ഇനി നാലുമാസം കഴിഞ്ഞാൽ കൊയ്ത്തിനു സമയമാകും,’ എന്നു നിങ്ങൾ പറയുന്നില്ലേ? എന്നാൽ, നിങ്ങൾ കണ്ണുതുറന്നു വയലുകളിലേക്കു നോക്കുക. അവ വിളഞ്ഞു പാകമായിരിക്കുന്നു.
JOH 4:36 ഇപ്പോൾത്തന്നെ കൊയ്ത്തുകാരൻ കൂലി വാങ്ങുകയും നിത്യജീവനിലേക്കു വിളവു ശേഖരിക്കുകയുംചെയ്യുന്നു. അങ്ങനെ വിതയ്ക്കുന്നവനും കൊയ്യുന്നവനും ഒരുപോലെ ആനന്ദിക്കും.
JOH 4:37 ‘ഒരുവൻ വിതയ്ക്കുന്നു, മറ്റൊരുവൻ കൊയ്യുന്നു,’ എന്നുള്ള പഴഞ്ചൊല്ല് ഇക്കാര്യത്തിൽ യാഥാർഥ്യമാകുന്നു:
JOH 4:38 നിങ്ങൾ അധ്വാനിച്ചിട്ടില്ലാത്തതു കൊയ്യാൻ ഞാൻ നിങ്ങളെ അയച്ചു. മറ്റുള്ളവർ കഠിനാധ്വാനംചെയ്തു, അവരുടെ അധ്വാനത്തിന്റെ ഫലം നിങ്ങൾ അനുഭവിച്ചിരിക്കുന്നു.”
JOH 4:39 “ഞാൻ ചെയ്തിട്ടുള്ള എല്ലാക്കാര്യങ്ങളും അദ്ദേഹം എന്നോടു പറഞ്ഞു,” എന്ന് ആ സ്ത്രീയുടെ സാക്ഷ്യംനിമിത്തം ആ പട്ടണത്തിലുള്ള ശമര്യരിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.
JOH 4:40 തങ്ങളോടുകൂടെ വന്നു താമസിക്കണമെന്ന് ആ ശമര്യർ അദ്ദേഹത്തോട് അപേക്ഷിച്ചു. രണ്ട് ദിവസം യേശു അവരോടുകൂടെ താമസിച്ചു.
JOH 4:41 അദ്ദേഹത്തിന്റെ വചനം കേട്ട് പിന്നെയും ധാരാളംപേർ വിശ്വാസികളായിത്തീർന്നു.
JOH 4:42 അവർ അപ്പോൾ ആ സ്ത്രീയോട്, “നീ പറഞ്ഞതുകൊണ്ടുമാത്രമല്ല ഇനി ഞങ്ങൾ വിശ്വസിക്കുന്നത്; ഞങ്ങൾതന്നെ കേൾക്കുകയും കാണുകയുംചെയ്തിരിക്കുന്നു; ഇദ്ദേഹമാണ് സാക്ഷാൽ ലോകരക്ഷിതാവ്.”
JOH 4:43 രണ്ട് ദിവസം കഴിഞ്ഞ് യേശു ഗലീലയ്ക്കു യാത്രയായി.
JOH 4:44 —ഒരു പ്രവാചകനും സ്വദേശത്തു മാനിക്കപ്പെടുന്നില്ലെന്ന് യേശുതന്നെ പറഞ്ഞിരുന്നു—
JOH 4:45 ഗലീലയിൽ എത്തിയപ്പോൾ ആ ദേശവാസികൾ അദ്ദേഹത്തെ സ്വാഗതംചെയ്തു. പെസഹാപ്പെരുന്നാളിന് അവരും പോയിരുന്നതുകൊണ്ട് യേശു ജെറുശലേമിൽ ചെയ്തതെല്ലാം അവർ കണ്ടിരുന്നു.
JOH 4:46 താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനാവിൽ അദ്ദേഹം വീണ്ടും വന്നു. കഫാർനഹൂമിലെ ഒരു രാജഭൃത്യന്റെ മകൻ രോഗിയായി കിടപ്പിലായിരുന്നു.
JOH 4:47 യേശു യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നിട്ടുണ്ടെന്നു കേട്ട് ആ മനുഷ്യൻ അദ്ദേഹത്തിന്റെ അടുക്കൽച്ചെന്ന്, അദ്ദേഹം വന്ന് തന്റെ മരിക്കാറായിക്കിടക്കുന്ന മകനെ സൗഖ്യമാക്കണമെന്ന് അപേക്ഷിച്ചു.
JOH 4:48 യേശു അപ്പോൾ, “അടയാളങ്ങളും അത്ഭുതങ്ങളും കണ്ടിട്ടല്ലാതെ നിങ്ങൾ ഒരിക്കലും വിശ്വസിക്കുകയില്ല.” എന്നു പറഞ്ഞു.
JOH 4:49 രാജസേവകൻ അദ്ദേഹത്തോട്, “പ്രഭോ, എന്റെ കുഞ്ഞു മരിക്കുന്നതിനുമുമ്പു വരണമേ” എന്നു പറഞ്ഞു.
JOH 4:50 യേശു അയാളോട്, “പൊയ്ക്കൊള്ളൂ, നിന്റെ മകൻ ജീവിക്കും” എന്ന് ഉത്തരം പറഞ്ഞു. ആ മനുഷ്യൻ യേശുവിന്റെ വാക്കു വിശ്വസിച്ച് അവിടെനിന്ന് പോയി.
JOH 4:51 അയാൾ പൊയ്ക്കൊണ്ടിരിക്കുമ്പോൾ, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയുമായി ദാസന്മാർ അയാളെ എതിരേറ്റു.
JOH 4:52 മകനു സൗഖ്യം ലഭിച്ചത് എപ്പോഴെന്നു ചോദിച്ചതിന്, “ഇന്നലെ ഉച്ചകഴിഞ്ഞ് ഒരുമണിക്ക് പനി അവനെ വിട്ടുമാറി” എന്ന് അവർ പറഞ്ഞു.
JOH 4:53 “നിന്റെ മകൻ ജീവിക്കും,” എന്ന് യേശു പറഞ്ഞ സമയം അതുതന്നെ ആയിരുന്നെന്ന് ആ പിതാവ് ഓർമിച്ചു. അങ്ങനെ അയാളും ഭവനത്തിലുള്ളവരെല്ലാവരും വിശ്വസിച്ചു.
JOH 4:54 യെഹൂദ്യയിൽനിന്ന് ഗലീലയിൽ വന്നതിനുശേഷം യേശു ചെയ്ത രണ്ടാമത്തെ അത്ഭുതചിഹ്നമായിരുന്നു അത്.
JOH 5:1 പിന്നീടൊരിക്കൽ യെഹൂദരുടെ ഒരു പെരുന്നാളിന് യേശു ജെറുശലേമിലേക്കു പോയി.
JOH 5:2 ജെറുശലേമിൽ ആട്ടിൻകവാടത്തിനു സമീപം അരാമ്യഭാഷയിൽ ബേഥെസ്ദാ എന്ന് പേരുള്ള ഒരു കുളം ഉണ്ട്. അതിന് അഞ്ചു മണ്ഡപമുണ്ട്.
JOH 5:3 അവയിൽ അന്ധർ, മുടന്തർ, തളർവാതം പിടിപെട്ടവർ എന്നിങ്ങനെ അവശരായ പലരും വെള്ളം ഇളകുന്നതു കാത്തു കിടന്നിരുന്നു.
JOH 5:4 ഇടയ്ക്കിടയ്ക്ക് ഒരു ദൂതൻ ഇറങ്ങിവന്നു വെള്ളം കലക്കും. വെള്ളം കലങ്ങിയശേഷം ആദ്യം കുളത്തിലിറങ്ങുന്ന ആൾ ഏതു രോഗംബാധിച്ച ആളായാലും സൗഖ്യംപ്രാപിക്കും.
JOH 5:5 മുപ്പത്തിയെട്ടു വർഷമായി രോഗിയായിരുന്ന ഒരാൾ അവിടെ ഉണ്ടായിരുന്നു.
JOH 5:6 യേശു അയാളെ കണ്ട്, അയാൾ ഈ അവസ്ഥയിൽ ആയിട്ടു വളരെക്കാലമായെന്നു മനസ്സിലാക്കി, അയാളോട്, “സൗഖ്യമാകാൻ നിനക്ക് ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
JOH 5:7 “യജമാനനേ, വെള്ളം ഇളകുന്ന സമയത്ത് എന്നെ കുളത്തിൽ ഇറക്കാൻ എനിക്ക് ആരുമില്ല. ഞാൻ ഇറങ്ങാൻ ചെല്ലുമ്പോഴേക്ക് എനിക്കുമുമ്പേ മറ്റാരെങ്കിലും ഇറങ്ങുന്നു,” രോഗിയായ ആൾ മറുപടി പറഞ്ഞു.
JOH 5:8 അപ്പോൾ യേശു അയാളോടു പറഞ്ഞു, “എഴുന്നേൽക്കുക! കിടക്കയെടുത്തു നടക്കുക!” എന്നു പറഞ്ഞു.
JOH 5:9 ഉടൻതന്നെ ആ മനുഷ്യൻ സൗഖ്യംപ്രാപിച്ചു; കിടക്കയെടുത്തു നടന്നു. ഇതു സംഭവിച്ചത് ഒരു ശബ്ബത്തുദിവസമായിരുന്നു.
JOH 5:10 അതുകൊണ്ട് സൗഖ്യമായ മനുഷ്യനോടു യെഹൂദനേതാക്കന്മാർ പറഞ്ഞു, “ഇന്നു ശബ്ബത്തുദിനമാണ്; ഇന്നു കിടക്ക ചുമക്കുന്നതു നിയമവിരുദ്ധമാണ്.”
JOH 5:11 എന്നാൽ അയാൾ, “എന്നെ സൗഖ്യമാക്കിയ അദ്ദേഹം എന്നോടു ‘കിടക്കയെടുത്തു നടക്കുക എന്നു പറഞ്ഞു’ ” എന്നു മറുപടി നൽകി.
JOH 5:12 അപ്പോൾ അവർ അയാളോട് ചോദിച്ചു, “കിടക്കയെടുത്തു നടക്കാൻ നിന്നോടു പറഞ്ഞ ആ മനുഷ്യൻ ആര്?”
JOH 5:13 യേശു അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തിനിടയിലേക്കു മാറിപ്പോയിരുന്നതുകൊണ്ട് അത് ആരായിരുന്നെന്ന് സൗഖ്യമായ മനുഷ്യൻ അറിഞ്ഞിരുന്നില്ല.
JOH 5:14 പിന്നീട് അയാളെ യേശു ദൈവാലയത്തിൽ കണ്ടപ്പോൾ പറഞ്ഞു, “നോക്കൂ, നിനക്കു സൗഖ്യം ലഭിച്ചല്ലോ. ഇതിലും വഷളായത് വരാതിരിക്കാൻ ഇനി പാപംചെയ്യരുത്.”
JOH 5:15 തന്നെ സൗഖ്യമാക്കിയത് യേശുവാണെന്ന് ആ മനുഷ്യൻ ചെന്ന് യെഹൂദനേതാക്കന്മാരോട് പറഞ്ഞു.
JOH 5:16 യേശു ശബ്ബത്തുനാളിൽ ഈ പ്രവൃത്തി ചെയ്തതുകൊണ്ടു യെഹൂദനേതാക്കന്മാർ അദ്ദേഹത്തെ പീഡിപ്പിക്കാൻ തുടങ്ങി.
JOH 5:17 യേശു അവരോട്: “എന്റെ പിതാവ് ഇന്നുവരെയും സദാ പ്രവർത്തനനിരതനായിരിക്കുന്നു, അതിനാൽ ഞാനും പ്രവർത്തിക്കുന്നു,” എന്നു പറഞ്ഞു.
JOH 5:18 അങ്ങനെ, ശബ്ബത്തു ലംഘിച്ചതുകൊണ്ടുമാത്രമല്ല, ദൈവത്തെ സ്വപിതാവ് എന്നു പറഞ്ഞു സ്വയം ദൈവത്തോടു സമനാക്കുകയും ചെയ്തതിനാൽ യെഹൂദനേതാക്കന്മാർ യേശുവിനെ വധിക്കാൻ അധികം യത്നിച്ചു.
JOH 5:19 യേശു അവരോടു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, പുത്രനു തന്റെ പിതാവ് ചെയ്തുകാണുന്നതല്ലാതെ സ്വയം ഒന്നും ചെയ്യാൻ കഴിവില്ല; കാരണം പിതാവു ചെയ്യുന്നതെല്ലാം പുത്രനും ചെയ്യുന്നു.
JOH 5:20 പിതാവു പുത്രനെ സ്നേഹിക്കുന്നു; തന്റെ സകലപ്രവൃത്തികളും അവനു കാണിച്ചുകൊടുക്കുകയുംചെയ്യുന്നു. നിങ്ങൾ അത്ഭുതപരതന്ത്രരാകുംവിധം ഇതിലും വലിയ പ്രവൃത്തികളും അവിടന്ന് കാണിച്ചുകൊടുക്കും.
JOH 5:21 മരിച്ചവരെ പിതാവ് ഉയിർത്തെഴുന്നേൽപ്പിച്ച് അവർക്കു ജീവൻ നൽകുന്നതുപോലെതന്നെ പുത്രനും തനിക്കു പ്രസാദമുള്ളവർക്കു ജീവൻ നൽകുന്നു.
JOH 5:22 അത്രയുമല്ല, എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതുണ്ട്. അതിനുവേണ്ടി പിതാവ് ആരെയും ന്യായംവിധിക്കാതെ ന്യായവിധിയെല്ലാം പുത്രനെ ഏൽപ്പിച്ചിരിക്കുന്നു.
JOH 5:23 പുത്രനെ ബഹുമാനിക്കാത്തവൻ, അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
JOH 5:24 “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവർക്ക് നിത്യജീവനുണ്ട്; അവർക്ക് ശിക്ഷാവിധി ഉണ്ടാകുകയില്ല; അവർ മരണത്തിൽനിന്ന് ജീവനിലേക്കു പ്രവേശിച്ചിരിക്കുന്നു.
JOH 5:25 ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ, മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവിക്കുകയുംചെയ്യുന്ന സമയം വരുന്നു, ഇപ്പോൾ വന്നുമിരിക്കുന്നു.
JOH 5:26 പിതാവിനു തന്നിൽത്തന്നെ ജീവൻ ഉള്ളതുപോലെ പുത്രനും തന്നിൽത്തന്നെ ജീവൻ ഉള്ളവനായിരിക്കാൻ അവിടന്ന് പുത്രനും വരം നൽകിയിരിക്കുന്നു.
JOH 5:27 അയാൾ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിക്കുള്ള അധികാരവും അവിടന്ന് അവനു കൊടുത്തിരിക്കുന്നു.
JOH 5:28 “നിങ്ങൾ ഇതിൽ ആശ്ചര്യപ്പെടരുത്; ശവക്കല്ലറകളിലുള്ളവർ എല്ലാവരും അവന്റെ ശബ്ദം കേട്ടു പുറത്തുവരുന്ന സമയം അടുത്തിരിക്കുന്നു;
JOH 5:29 നന്മ ചെയ്തവർ ജീവന്റെ പുനരുത്ഥാനത്തിലേക്കും തിന്മ ചെയ്തവർ ശിക്ഷാവിധിയുടെ പുനരുത്ഥാനത്തിലേക്കും.
JOH 5:30 എനിക്കു സ്വയമായി ഒന്നും ചെയ്യാൻ കഴിവില്ല; ഞാൻ കേൾക്കുന്നപ്രകാരം ന്യായംവിധിക്കുന്നു. എന്റെ വിധി നീതിയുള്ളതാണ്, കാരണം ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് നിറവേറ്റാൻ ആഗ്രഹിക്കുന്നത്.
JOH 5:31 “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറഞ്ഞാൽ അത് സത്യമാകുകയില്ല.
JOH 5:32 എനിക്കുവേണ്ടി സാക്ഷ്യംവഹിക്കുന്ന മറ്റൊരാൾ ഉണ്ട്; എന്നെക്കുറിച്ചുള്ള അവിടത്തെ സാക്ഷ്യം സത്യമാണെന്ന് ഞാൻ അറിയുന്നു.
JOH 5:33 “നിങ്ങൾ യോഹന്നാന്റെ അടുക്കൽ ആളയച്ചു; യോഹന്നാൻ സത്യത്തിനു സാക്ഷ്യം പറഞ്ഞിരിക്കുന്നു.
JOH 5:34 മനുഷ്യന്റെ സാക്ഷ്യം ഞാൻ സ്വീകരിക്കുന്നില്ല. എന്നാൽ, ഞാൻ ഇതു പറയുന്നത് നിങ്ങളുടെ രക്ഷയ്ക്കുവേണ്ടിയാണ്.
JOH 5:35 യോഹന്നാൻ ജ്വലിച്ചു പ്രകാശിച്ച വിളക്ക് ആയിരുന്നു; അൽപ്പസമയത്തേക്ക് അദ്ദേഹത്തിന്റെ പ്രകാശത്തിൽ ഉല്ലസിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടു.
JOH 5:36 “എന്നാൽ, യോഹന്നാന്റെ സാക്ഷ്യത്തെക്കാൾ വലിയ സാക്ഷ്യം എനിക്കുണ്ട്. പൂർത്തീകരിക്കാനായി പിതാവ് എന്നെ ഏൽപ്പിച്ച പ്രവൃത്തികൾ—ഞാൻ ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തികൾതന്നെ—പിതാവാണ് എന്നെ അയച്ചത് എന്നതിന് സാക്ഷ്യംവഹിക്കുന്നു.
JOH 5:37 എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചിരിക്കുന്നു. നിങ്ങൾ ഒരിക്കലും അവിടത്തെ ശബ്ദം കേൾക്കുകയോ രൂപം കാണുകയോ ചെയ്തിട്ടില്ല;
JOH 5:38 അവിടത്തെ വചനം നിങ്ങളിൽ നിവസിക്കുന്നതുമില്ല; പിതാവ് അയച്ചവനെ നിങ്ങൾ വിശ്വസിക്കുന്നില്ലല്ലോ.
JOH 5:39 നിങ്ങൾ തിരുവെഴുത്തുകൾ ശ്രദ്ധയോടെ പഠിക്കുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ വിചാരിക്കുന്നു; അവയാണ് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കുന്നത്.
JOH 5:40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന് എന്റെ അടുക്കൽ വരാൻ നിങ്ങൾക്കു മനസ്സില്ല.
JOH 5:41 “ഞാൻ മനുഷ്യരുടെ ബഹുമാനം സ്വീകരിക്കുന്നില്ല.
JOH 5:42 എന്നാൽ, എനിക്കു നിങ്ങളെ അറിയാം. നിങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹമില്ലെന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
JOH 5:43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു. എങ്കിലും നിങ്ങൾ എന്നെ അംഗീകരിക്കുന്നില്ല; എന്നാൽ മറ്റാരെങ്കിലും സ്വന്തം നാമത്തിൽ വന്നാൽപോലും നിങ്ങൾ അവനെ അംഗീകരിക്കും.
JOH 5:44 ഏകദൈവത്തിൽനിന്നുള്ള മഹത്ത്വം അന്വേഷിക്കാതെ, പരസ്പരം ബഹുമാനം ഏറ്റുവാങ്ങുന്ന നിങ്ങൾക്ക് എങ്ങനെ എന്നിൽ വിശ്വസിക്കാൻ കഴിയും?
JOH 5:45 “ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു വിചാരിക്കേണ്ടതില്ല. നിങ്ങൾ മോശയിലാണല്ലോ പ്രത്യാശ അർപ്പിച്ചിരിക്കുന്നത്; ആ മോശയാണു നിങ്ങളെ കുറ്റം ചുമത്തുന്നത്.
JOH 5:46 നിങ്ങൾ മോശയെ വിശ്വസിച്ചിരുന്നെങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അദ്ദേഹം എന്നെക്കുറിച്ച് എഴുതിയിട്ടുണ്ടല്ലോ.
JOH 5:47 എന്നാൽ, അദ്ദേഹം എഴുതിയതു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ എന്റെ വാക്കുകൾ നിങ്ങൾ എങ്ങനെ വിശ്വസിക്കും?”
JOH 6:1 കുറെ നാളുകൾക്കുശേഷം യേശു തിബെര്യാസ് എന്നും പേരുള്ള ഗലീലാതടാകത്തിന്റെ അക്കരയ്ക്കു യാത്രയായി.
JOH 6:2 രോഗികളിൽ അദ്ദേഹം പ്രവർത്തിച്ച അത്ഭുതചിഹ്നങ്ങൾ കണ്ടിരുന്നതിനാൽ ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ അനുഗമിച്ചു.
JOH 6:3 യേശു ഒരു മലയിൽ കയറി ശിഷ്യന്മാരുമൊത്ത് അവിടെ ഇരുന്നു.
JOH 6:4 യെഹൂദരുടെ പെസഹാപ്പെരുന്നാൾ അടുത്തിരുന്നു.
JOH 6:5 യേശു തല ഉയർത്തിനോക്കി; ഒരു വലിയ ജനക്കൂട്ടം തന്റെ അടുത്തേക്കു വരുന്നതുകണ്ടിട്ട് ഫിലിപ്പൊസിനോട്, “ഇവർക്ക് ഭക്ഷിക്കാൻ നാം എവിടെനിന്ന് അപ്പം വാങ്ങും?” എന്നു ചോദിച്ചു.
JOH 6:6 അയാളെ പരീക്ഷിക്കുന്നതിനായിരുന്നു ഇത് ചോദിച്ചത്; കാരണം, താൻ ചെയ്യാൻപോകുന്നത് എന്തെന്ന് അദ്ദേഹത്തിനു നേരത്തേ അറിയാമായിരുന്നു.
JOH 6:7 “ഓരോരുത്തനും ഒരു ചെറിയ കഷണമെങ്കിലും കിട്ടണമെങ്കിൽ ഇരുനൂറു ദിനാറിന് അപ്പം മതിയാകുകയില്ല,” എന്നും ഫിലിപ്പൊസ് പറഞ്ഞു.
JOH 6:8 മറ്റൊരു ശിഷ്യൻ, ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയോസ്, പറഞ്ഞു,
JOH 6:9 “ഇവിടെ ഒരു ബാലന്റെ കൈവശം യവംകൊണ്ടുള്ള അഞ്ചപ്പവും രണ്ടുമീനും ഉണ്ട്; എന്നാൽ ഇത്രയധികം ആളുകൾക്ക് അത് എന്തുള്ളൂ?”
JOH 6:10 “ജനത്തെ ഇരുത്തുക,” എന്ന് യേശു പറഞ്ഞു. അവിടെ ധാരാളം പുല്ലുണ്ടായിരുന്നു; അവരിൽ പുരുഷന്മാർമാത്രം അയ്യായിരത്തോളം ഉണ്ടായിരുന്നു.
JOH 6:11 തുടർന്ന് യേശു, അപ്പമെടുത്തു ദൈവത്തിന് സ്തോത്രംചെയ്ത് പന്തിയിലിരുന്നവർക്കു വിളമ്പിക്കൊടുത്തു, അതുപോലെതന്നെ മീനും വേണ്ടുവോളം കൊടുത്തു.
JOH 6:12 എല്ലാവരും ഭക്ഷിച്ചു തൃപ്തരായപ്പോൾ യേശു ശിഷ്യന്മാരോടു പറഞ്ഞു, “ശേഷിച്ച കഷണങ്ങൾ ശേഖരിക്കുക, ഒന്നും നഷ്ടപ്പെടുത്തരുത്.”
JOH 6:13 അവർ അവ ശേഖരിച്ചു; അഞ്ചു യവത്തപ്പത്തിൽനിന്ന് ശേഷിച്ച കഷണങ്ങൾ പന്ത്രണ്ട് കുട്ട നിറച്ചെടുത്തു.
JOH 6:14 യേശു ചെയ്ത അത്ഭുതചിഹ്നം കണ്ടിട്ടു ജനങ്ങൾ, “വാസ്തവമായി, ലോകത്തിലേക്കു വരാനുള്ള പ്രവാചകൻ ഇദ്ദേഹം ആകുന്നു” എന്നു പറഞ്ഞു.
JOH 6:15 അവർ വന്നു തന്നെ പിടിച്ചു രാജാവാക്കാൻ ഉദ്ദേശിക്കുന്നു എന്നറിഞ്ഞ് യേശു ഏകനായി വീണ്ടും മലയിലേക്കു മടങ്ങി.
JOH 6:16 സന്ധ്യയായപ്പോൾ യേശുവിന്റെ ശിഷ്യന്മാർ തടാകത്തിന്റെ തീരത്തേക്കിറങ്ങി.
JOH 6:17 അവർ ഒരു വള്ളത്തിൽ കയറി തടാകത്തിനക്കരെയുള്ള കഫാർനഹൂമിലേക്കു യാത്രതിരിച്ചു; അപ്പോൾ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. യേശു അവരുടെയടുക്കൽ എത്തിയിരുന്നതുമില്ല.
JOH 6:18 പെട്ടെന്ന് കൊടുങ്കാറ്റടിച്ചു തടാകം വളരെ ക്ഷോഭിച്ചു.
JOH 6:19 അവർ ഇരുപത്തഞ്ചോ മുപ്പതോ സ്റ്റേഡിയ തുഴഞ്ഞുകഴിഞ്ഞപ്പോൾ യേശു വെള്ളത്തിനുമീതേ നടന്ന് വള്ളത്തിനടുത്തേക്കു വരുന്നത് കണ്ടു; അവർ വളരെ ഭയപ്പെട്ടു.
JOH 6:20 യേശു അവരോടു പറഞ്ഞു, “ഇത് ഞാൻ ആകുന്നു, ഭയപ്പെടേണ്ട.”
JOH 6:21 അപ്പോൾ അദ്ദേഹത്തെ വള്ളത്തിൽ കയറ്റാൻ അവർ സന്നദ്ധരായി; വള്ളം പെട്ടെന്ന് അവർക്ക് എത്തേണ്ട തീരത്ത് എത്തിച്ചേർന്നു.
JOH 6:22 ഒരു വള്ളംമാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ എന്നും യേശു അതിൽ കയറിയിരുന്നില്ല, ശിഷ്യന്മാർ തനിച്ചാണു പോയതെന്നും തടാകത്തിന്റെ അക്കരെ ഉണ്ടായിരുന്ന ജനക്കൂട്ടം പിറ്റേന്നാൾ മനസ്സിലാക്കി.
JOH 6:23 തിബെര്യാസിൽനിന്ന്, ചില വള്ളങ്ങൾ കർത്താവ് സ്തോത്രംചെയ്തു നൽകിയ അപ്പം ജനങ്ങൾ ഭക്ഷിച്ച സ്ഥലത്തേക്കു വന്നുചേർന്നു.
JOH 6:24 യേശുവോ ശിഷ്യന്മാരോ അവിടെ ഇല്ലെന്നു മനസ്സിലാക്കിയ ജനസമൂഹം യേശുവിനെ അന്വേഷിച്ചു വള്ളങ്ങളിൽ കയറി കഫാർനഹൂമിലേക്കു യാത്രയായി.
JOH 6:25 തടാകത്തിന്റെ അക്കരെ യേശുവിനെ കണ്ടപ്പോൾ അവർ അദ്ദേഹത്തോട്, “റബ്ബീ, അങ്ങ് എപ്പോൾ ഇവിടെ എത്തി?” എന്നു ചോദിച്ചു.
JOH 6:26 യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ എന്നെ അന്വേഷിക്കുന്നത് അത്ഭുതചിഹ്നങ്ങൾ കണ്ടിട്ടല്ല, അപ്പം തിന്നു തൃപ്തരായതുകൊണ്ടാണ്.
JOH 6:27 നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല, നിത്യജീവനിലേക്കു നിലനിൽക്കുന്ന ആഹാരത്തിനുവേണ്ടിത്തന്നെ പ്രവർത്തിക്കുക; അതു മനുഷ്യപുത്രൻ നിങ്ങൾക്കു നൽകും. അവന്റെമേൽ പിതാവായ ദൈവം അവിടത്തെ അംഗീകാരമുദ്ര പതിപ്പിച്ചിരിക്കുന്നു.”
JOH 6:28 അപ്പോൾ അവർ അദ്ദേഹത്തോടു ചോദിച്ചു, “ദൈവത്തിനു ഹിതകരമായി ഞങ്ങൾ ചെയ്യേണ്ടുന്ന പ്രവൃത്തികൾ എന്തെല്ലാമാണ്?”
JOH 6:29 “ദൈവം അയച്ചവനിൽ വിശ്വസിക്കുക; ഇതാണ് ദൈവത്തിനു പ്രസാദമുള്ള പ്രവൃത്തി,” യേശു ഉത്തരം പറഞ്ഞു.
JOH 6:30 അപ്പോൾ അവർ ചോദിച്ചു: “ഞങ്ങൾ കണ്ട് അങ്ങയിൽ വിശ്വസിക്കേണ്ടതിന് എന്ത് അത്ഭുതചിഹ്നമാണ് അങ്ങു ചെയ്യുന്നത്?
JOH 6:31 ഞങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ ഭക്ഷിച്ചു; ‘അവിടന്ന് അവർക്കു ഭക്ഷിക്കാൻ സ്വർഗത്തിൽനിന്ന് അപ്പം നൽകി,’ എന്നു രേഖപ്പെടുത്തിയിരിക്കുന്നല്ലോ.”
JOH 6:32 യേശു അവരോടു പറഞ്ഞു, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: മോശയല്ല നിങ്ങൾക്കു സ്വർഗത്തിൽനിന്ന് അപ്പം തന്നത്; സ്വർഗത്തിൽനിന്നുള്ള യഥാർഥ അപ്പം നിങ്ങൾക്കു തരുന്നത് എന്റെ പിതാവാണ്.
JOH 6:33 ദൈവത്തിന്റ അപ്പമോ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നു ലോകത്തിനു ജീവൻ നൽകുന്നവൻ ആകുന്നു.”
JOH 6:34 “കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരണമേ,” അവർ അദ്ദേഹത്തോടപേക്ഷിച്ചു.
JOH 6:35 അപ്പോൾ യേശു പറഞ്ഞത്: “ഞാൻ ആകുന്നു ജീവന്റെ അപ്പം. എന്റെ അടുക്കൽ വരുന്നവന് ഒരുനാളും വിശക്കുകയില്ല; എന്നിൽ വിശ്വസിക്കുന്നവന് ഒരിക്കലും ദാഹിക്കുകയുമില്ല.
JOH 6:36 എന്നാൽ, നിങ്ങൾ എന്നെ കണ്ടിട്ടും വിശ്വസിക്കുന്നില്ല എന്നു ഞാൻ നിങ്ങളോടു പറഞ്ഞല്ലോ.
JOH 6:37 പിതാവ് എനിക്കു തരുന്നവരെല്ലാം എന്റെ അടുക്കൽവരും; എന്റെ അടുക്കൽ വരുന്നവരെ ഞാൻ ഒരുനാളും തള്ളിക്കളയുകയില്ല.
JOH 6:38 ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നത് എന്റെ ഇഷ്ടം ചെയ്യാനല്ല, എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്യാനാണ്.
JOH 6:39 എന്നെ അയച്ചവന്റെ ഇഷ്ടമോ, അവിടന്ന് എനിക്കു തന്നിട്ടുള്ളവരിൽ ആരും നഷ്ടമാകാതെ എല്ലാവരെയും ഞാൻ അന്ത്യനാളിൽ ഉയിർത്തെഴുന്നേൽപ്പിക്കണം എന്നാകുന്നു.
JOH 6:40 പുത്രനെ കണ്ട്, അവനിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ഉണ്ടാകണമെന്നാണ് എന്റെ പിതാവിന്റെ ഇഷ്ടം; അന്ത്യനാളിൽ ഞാൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കും.”
JOH 6:41 “ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം,” എന്ന് യേശു പറഞ്ഞതുകൊണ്ട് യെഹൂദനേതാക്കന്മാർ അദ്ദേഹത്തെക്കുറിച്ചു പിറുപിറുത്ത്,
JOH 6:42 “ഇയാൾ യോസേഫിന്റെ മകനായ യേശു അല്ലേ? ഇയാളുടെ പിതാവിനെയും മാതാവിനെയും നമുക്കറിയാമല്ലോ. പിന്നെ, ‘ഞാൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നിരിക്കുന്നു,’ എന്ന് ഇയാൾ പറയുന്നതെന്ത്?” എന്ന് അവർ പറഞ്ഞു.
JOH 6:43 യേശു പറഞ്ഞു: “നിങ്ങൾ പരസ്പരം പിറുപിറുക്കേണ്ടാ.
JOH 6:44 എന്നെ അയച്ച പിതാവ് ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ കഴിയുകയില്ല; അന്ത്യനാളിൽ ഞാൻ അവരെ ഉയിർപ്പിക്കും.
JOH 6:45 ‘എല്ലാവരും ദൈവത്താൽ പഠിപ്പിക്കപ്പെട്ടവരായിത്തീരും,’ ” എന്നു പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു. പിതാവിന്റെ വാക്കുകൾ കേട്ടുപഠിച്ചവരെല്ലാം എന്റെ അടുക്കൽവരും.
JOH 6:46 ദൈവത്തിൽനിന്നുള്ളവനല്ലാതെ മറ്റാരും പിതാവിനെ കണ്ടിട്ടില്ല; അയാൾമാത്രം പിതാവിനെ കണ്ടിരിക്കുന്നു.
JOH 6:47 “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്നിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.
JOH 6:48 ഞാൻ ആകുന്നു ജീവന്റെ അപ്പം.
JOH 6:49 നിങ്ങളുടെ പിതാക്കന്മാർ മരുഭൂമിയിൽവെച്ചു മന്നാ ഭക്ഷിച്ചിട്ടും മരിച്ചു.
JOH 6:50 എന്നാൽ, ഭക്ഷിക്കുന്നവർ മരിക്കാതിരിക്കേണ്ടതിനു സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്ന അപ്പം ഇതാ!
JOH 6:51 ഞാൻ ആകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന ജീവനുള്ള അപ്പം; ഈ അപ്പം തിന്നുന്നവർ എന്നേക്കും ജീവിക്കും. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ കൊടുക്കുന്ന അപ്പമോ, എന്റെ മാംസം ആകുന്നു.”
JOH 6:52 അപ്പോൾ യെഹൂദനേതാക്കന്മാർ പരസ്പരം രൂക്ഷമായി തർക്കിച്ചുതുടങ്ങി: “നമുക്കു ഭക്ഷിക്കാൻ തന്റെ മാംസം തരാൻ ഇദ്ദേഹത്തിന് എങ്ങനെ കഴിയും?”
JOH 6:53 യേശു അവരോട്, “സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം ഭക്ഷിക്കാതെയും അവന്റെ രക്തം പാനംചെയ്യാതെയുമിരുന്നാൽ നിങ്ങളിൽ ജീവനില്ല.
JOH 6:54 എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം പാനംചെയ്യുകയും ചെയ്യുന്നവർക്ക് നിത്യജീവനുണ്ട്. ഞാൻ അന്ത്യനാളിൽ അവരെ ഉയിർപ്പിക്കും.
JOH 6:55 എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവുമാകുന്നു.
JOH 6:56 എന്റെ മാംസം ഭക്ഷിക്കുകയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവർ എന്നിലും ഞാൻ അവരിലും വസിക്കും.
JOH 6:57 ജീവിക്കുന്ന പിതാവ് എന്നെ അയച്ചിട്ടു ഞാൻ പിതാവിനാൽ ജീവിക്കുന്നതുപോലെ, എന്നെ ഭക്ഷിക്കുന്നവർ ഞാൻമൂലം ജീവിക്കും.
JOH 6:58 ഇതാകുന്നു സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന അപ്പം. നിങ്ങളുടെ പിതാക്കന്മാർ മന്നാ ഭക്ഷിക്കുകയും മരിക്കുകയും ചെയ്തു. എന്നാൽ, ഈ അപ്പം ഭക്ഷിക്കുന്നവർ എന്നേക്കും ജീവിക്കും.”
JOH 6:59 കഫാർനഹൂമിലെ യെഹൂദപ്പള്ളിയിൽ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ പ്രസ്താവന ചെയ്തത്.
JOH 6:60 ഇതു കേട്ട് തന്റെ ശിഷ്യന്മാരിൽ പലരും, “ഇത് കഠിനമായ ഉപദേശം; ഇത് അംഗീകരിക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
JOH 6:61 ശിഷ്യന്മാർ ഇതെക്കുറിച്ചു പിറുപിറുക്കുന്നെന്നു മനസ്സിലാക്കിയിട്ട് യേശു അവരോടു പറഞ്ഞത്: “ഇതു നിങ്ങൾക്ക് ഇടർച്ചയുണ്ടാക്കുന്നോ?
JOH 6:62 മനുഷ്യപുത്രൻ മുമ്പ് ആയിരുന്നേടത്തേക്കു കയറിപ്പോകുന്നത് നിങ്ങൾക്കു കാണാൻ കഴിഞ്ഞെങ്കിലോ?
JOH 6:63 ജീവിപ്പിക്കുന്നത് ആത്മാവാകുന്നു; മാംസം ഒന്നിനും ഉപകരിക്കുന്നില്ല. ഞാൻ സംസാരിച്ചിട്ടുള്ള വചനങ്ങൾ ആത്മാവും ജീവനും ആകുന്നു.
JOH 6:64 എങ്കിലും വിശ്വസിക്കാത്ത ചിലർ നിങ്ങളുടെ കൂട്ടത്തിൽ ഉണ്ട്.” അവരിൽ ആരാണു വിശ്വസിക്കാത്തതെന്നും തന്നെ ഒറ്റിക്കൊടുക്കുന്നവൻ ആരെന്നും ആദ്യംമുതൽ യേശു അറിഞ്ഞിരുന്നു.
JOH 6:65 അവിടന്ന് തുടർന്നു: “ഇതുകൊണ്ടാണ് പിതാവ് വരം നൽകിയിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരാൻ സാധ്യമല്ലെന്നു ഞാൻ നിങ്ങളോടു പറഞ്ഞത്.”
JOH 6:66 അപ്പോൾമുതൽ ശിഷ്യന്മാരിൽ പലരും അദ്ദേഹത്തെ വിട്ടുപോയി. അവർ പിന്നെ ഒരിക്കലും അദ്ദേഹത്തെ അനുഗമിച്ചില്ല.
JOH 6:67 “നിങ്ങളും വിട്ടുപോകാൻ ആഗ്രഹിക്കുന്നോ?” യേശു തന്റെ പന്ത്രണ്ട് ശിഷ്യന്മാരോട് ചോദിച്ചു.
JOH 6:68 അതിനു ശിമോൻ പത്രോസ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങൾ അങ്ങയുടെപക്കൽ ഉണ്ടല്ലോ.
JOH 6:69 അങ്ങ് ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിക്കുകയും അറിയുകയുംചെയ്യുന്നു.”
JOH 6:70 അപ്പോൾ യേശു, “നിങ്ങളെ പന്ത്രണ്ടുപേരെ ഞാൻ തെരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളിൽ ഒരുവൻ പിശാചാണ്” എന്നു പറഞ്ഞു.
JOH 6:71 (ശിമോൻ ഈസ്കര്യോത്തിന്റെ മകനായ യൂദായെ ഉദ്ദേശിച്ചാണ് അദ്ദേഹമിതു പറഞ്ഞത്. അയാൾ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരുവനെങ്കിലും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുക്കാനുള്ളവനായിരുന്നു.)
JOH 7:1 ഇതുകഴിഞ്ഞ്, യേശു ഗലീലയിൽ എല്ലായിടത്തും സഞ്ചരിച്ചു; യെഹൂദനേതാക്കന്മാർ തന്നെ വധിക്കാൻ അന്വേഷിച്ചതുകൊണ്ട് അവിടന്ന് ബോധപൂർവം യെഹൂദ്യയിൽക്കൂടി സഞ്ചരിക്കുന്നത് ഒഴിവാക്കി.
JOH 7:2 എന്നാൽ യെഹൂദരുടെ കൂടാരപ്പെരുന്നാൾ സമീപിച്ചപ്പോൾ,
JOH 7:3 യേശുവിന്റെ സഹോദരന്മാർ അദ്ദേഹത്തോട്, “താങ്കൾ പ്രവർത്തിക്കുന്ന അത്ഭുതങ്ങൾ യെഹൂദ്യയിലുള്ള അങ്ങയുടെ ശിഷ്യന്മാർ കാണേണ്ടതിന് ഇവിടെനിന്ന് യെഹൂദ്യയിലേക്കു പോകുക.
JOH 7:4 പൊതുജനസമ്മതി ആഗ്രഹിക്കുന്ന ആരും രഹസ്യമായി ഒന്നും പ്രവർത്തിക്കുന്നില്ലല്ലോ. ഈ കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് താങ്കൾ ലോകത്തിനു സ്വയം വെളിപ്പെടുത്തിക്കൊടുക്കണം” എന്നു പറഞ്ഞു.
JOH 7:5 സ്വന്തം സഹോദരന്മാർപോലും അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല.
JOH 7:6 യേശു അവരോട്, “എന്റെ സമയം ഇതുവരെ വന്നിട്ടില്ല. നിങ്ങൾക്കോ, എപ്പോഴും സമയംതന്നെ.
JOH 7:7 ലോകത്തിനു നിങ്ങളെ വെറുക്കാൻ കഴിയുകയില്ല; എന്നാൽ, ലോകം ചെയ്യുന്നതു ദോഷമുള്ളതെന്നു ഞാൻ സാക്ഷ്യം പറയുന്നതുകൊണ്ട് ലോകം എന്നെ വെറുക്കുന്നു.
JOH 7:8 നിങ്ങൾ പെരുന്നാളിനു പൊയ്ക്കൊള്ളൂ, എന്റെ സമയം ആയിട്ടില്ലാത്തതിനാൽ പെരുന്നാളിനു ഞാൻ ഇപ്പോൾ പോകുന്നില്ല”
JOH 7:9 ഇങ്ങനെ പറഞ്ഞിട്ട് യേശു ഗലീലയിൽത്തന്നെ താമസിച്ചു.
JOH 7:10 എങ്കിലും, തന്റെ സഹോദരന്മാർ പെരുന്നാളിനു പോയിക്കഴിഞ്ഞപ്പോൾ യേശുവും പരസ്യമായല്ല, രഹസ്യമായിട്ടു പോയി.
JOH 7:11 പെരുന്നാളിൽ യെഹൂദനേതാക്കന്മാർ, “ആ മനുഷ്യൻ എവിടെ?” എന്നു ചോദിച്ചുകൊണ്ട് അദ്ദേഹത്തെ അന്വേഷിച്ചു.
JOH 7:12 ജനസമൂഹത്തിൽ അദ്ദേഹത്തെക്കുറിച്ചു വലിയതോതിൽ രഹസ്യചർച്ചകൾ നടന്നുകൊണ്ടിരുന്നു: “അദ്ദേഹം നല്ലവൻ” എന്നു ചിലർ പറഞ്ഞു. “അല്ല, അയാൾ ജനക്കൂട്ടത്തെ കബളിപ്പിക്കുകയാണ്” എന്നു മറ്റുചിലരും പറഞ്ഞു.
JOH 7:13 എന്നാൽ, യെഹൂദനേതാക്കന്മാരെ ഭയന്നതിനാൽ ആരും അദ്ദേഹത്തെക്കുറിച്ച് പരസ്യമായി ഒന്നും പറഞ്ഞില്ല.
JOH 7:14 പെരുന്നാൾ പകുതി കഴിഞ്ഞപ്പോൾ യേശു ദൈവാലയത്തിലെത്തി; അങ്കണത്തിലിരുന്ന് ഉപദേശിച്ചുതുടങ്ങി.
JOH 7:15 യെഹൂദനേതാക്കന്മാർ ആശ്ചര്യപ്പെട്ട്, “വിദ്യാഭ്യാസം ചെയ്യാത്ത ഈ മനുഷ്യന് ഇത്രയും അറിവു ലഭിച്ചത് എങ്ങനെ?” എന്നു ചോദിച്ചു.
JOH 7:16 യേശു അതിനു മറുപടി പറഞ്ഞു: “എന്റെ ഉപദേശം എന്റെ സ്വന്തമല്ല; എന്നെ അയച്ചവന്റേതാണ്.
JOH 7:17 ഒരാൾ ദൈവത്തിന്റെ ഇഷ്ടം ചെയ്യാൻ ഇച്ഛിക്കുന്നെങ്കിൽ, അയാൾ എന്റെ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പറയുന്നതോ എന്നു മനസ്സിലാക്കും.
JOH 7:18 സ്വന്തം നിലയിൽ സംസാരിക്കുന്നവൻ ബഹുമതിനേടാൻ ആഗ്രഹിക്കുന്നു. എന്നാൽ, തന്നെ അയച്ചവന്റെ മഹത്ത്വത്തിനായി പ്രവർത്തിക്കുന്നവൻ സത്യസന്ധൻ; അവനിൽ കാപട്യമില്ല.
JOH 7:19 മോശ നിങ്ങൾക്കു ന്യായപ്രമാണം തന്നില്ലയോ? എന്നാൽ നിങ്ങളിൽ ആരും അതനുസരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലാൻ ശ്രമിക്കുന്നതെന്തിന്?”
JOH 7:20 “നിന്നെ ഭൂതം ബാധിച്ചിരിക്കുകയാണ്,” ജനക്കൂട്ടം മറുപടി പറഞ്ഞു, “ആരാണു നിന്നെ കൊല്ലാൻ ശ്രമിക്കുന്നത്?”
JOH 7:21 യേശു അവരോടു പറഞ്ഞു: “ഞാൻ ഒരു അത്ഭുതപ്രവൃത്തിചെയ്തു; നിങ്ങളെല്ലാവരും അതിൽ ആശ്ചര്യപ്പെട്ടു.
JOH 7:22 മോശ നിങ്ങൾക്കു പരിച്ഛേദനം ഏർപ്പെടുത്തി. എന്നാൽ, അതു മോശയിൽനിന്നല്ല, പിതാക്കന്മാരിൽനിന്നാണ് ഉണ്ടായത്.
JOH 7:23 നിങ്ങൾ ശബ്ബത്തുനാളിൽ പരിച്ഛേദനം നടത്തുന്നതുകൊണ്ട് മോശയുടെ ന്യായപ്രമാണം ലംഘിക്കപ്പെടുന്നില്ലെങ്കിൽ, ശബ്ബത്തുനാളിൽ ഒരു മനുഷ്യനു പരിപൂർണമായ സൗഖ്യം നൽകിയതിനു നിങ്ങൾ എന്നോടു കോപിക്കുന്നതെന്തിന്?
JOH 7:24 ബാഹ്യമായി കാണുന്നതനുസരിച്ച് വിധിക്കാതെ നീതിപൂർവം വിധി നിർണയിക്കുക.”
JOH 7:25 അപ്പോൾ, ജെറുശലേമിൽനിന്നുള്ള ചിലർ പറഞ്ഞു: “ഈ മനുഷ്യനെയാണല്ലോ അവർ കൊല്ലാൻ ശ്രമിക്കുന്നത്?
JOH 7:26 ഇതാ, ഇദ്ദേഹം പരസ്യമായി സംസാരിക്കുന്നു, അവർ ഒരു വാക്കുപോലും ഇദ്ദേഹത്തോടു പറയുന്നുമില്ല! യഥാർഥമായി ഇത് ക്രിസ്തുതന്നെയാണെന്ന് അധികാരികൾ ധരിച്ചുവോ?
JOH 7:27 ഇദ്ദേഹം എവിടെനിന്നു വന്നുവെന്ന് നാം അറിയുന്നു. ക്രിസ്തു വരുമ്പോഴോ, അദ്ദേഹം എവിടെനിന്നെന്ന് ആരും അറിയുകയുമില്ല.”
JOH 7:28 ഇതിനു പ്രതികരണമായി, ദൈവാലയാങ്കണത്തിൽ ഉപദേശിച്ചുകൊണ്ടിരുന്ന യേശു ഇങ്ങനെ ശബ്ദമുയർത്തിപ്പറഞ്ഞു: “അതേ, നിങ്ങൾക്ക് എന്നെ അറിയാം. ഞാൻ എവിടെനിന്നു വരുന്നെന്നും അറിയാം. ഞാൻ സ്വന്തം അധികാരത്താൽ വന്നതല്ല; എന്നെ അയച്ചവൻ സത്യസന്ധൻ ആകുന്നു; അവിടത്തെ നിങ്ങൾ അറിയുന്നില്ല.
JOH 7:29 എന്നാൽ, ഞാൻ എന്നെ അയച്ചവന്റെ അടുക്കൽനിന്നു വരുന്നതുകൊണ്ടും അവിടന്ന് എന്നെ അയച്ചിരിക്കുന്നതുകൊണ്ടും ഞാൻ അവിടത്തെ അറിയുന്നു.”
JOH 7:30 അപ്പോൾ അവർ അദ്ദേഹത്തെ ബന്ധിക്കാൻ ശ്രമിച്ചു. എന്നാൽ, തന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെമേൽ കൈവെക്കാൻ ആർക്കും സാധിച്ചില്ല.
JOH 7:31 ജനക്കൂട്ടത്തിൽ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു. “ക്രിസ്തു വരുമ്പോൾ, ഈ മനുഷ്യൻ ചെയ്യുന്നതിലും അധികം അത്ഭുതചിഹ്നങ്ങൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു.
JOH 7:32 യേശുവിനെപ്പറ്റി ജനക്കൂട്ടം ഇങ്ങനെ രഹസ്യമായി സംസാരിക്കുന്നു എന്നു പരീശന്മാർ കേട്ടു. അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരും അദ്ദേഹത്തെ ബന്ധിക്കാൻ ദൈവാലയത്തിലെ കാവൽഭടന്മാരെ നിയോഗിച്ചു.
JOH 7:33 യേശു പറഞ്ഞു: “ഞാൻ ഇനി അൽപ്പകാലംമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ, പിന്നീട് എന്നെ അയച്ചവന്റെ അടുത്തേക്കു പോകും.
JOH 7:34 നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല, ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.”
JOH 7:35 യെഹൂദനേതാക്കന്മാർ പരസ്പരം പറഞ്ഞു: “നമുക്കു കണ്ടെത്താൻ സാധിക്കാത്തവിധം എവിടേക്കാണ് ഇദ്ദേഹം പോകാനുദ്ദേശിക്കുന്നത്? ഗ്രീക്കുകാരുടെ ഇടയിൽ നമ്മുടെ ആളുകൾ ചിതറിപ്പാർക്കുന്നിടത്തു ചെന്ന് ഗ്രീക്കുകാരെ ഉപദേശിക്കുമെന്നോ?
JOH 7:36 ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല’ എന്നും ‘ഞാൻ ആയിരിക്കുന്നേടത്ത് നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല’ എന്നും പറയുന്നതുകൊണ്ട് അദ്ദേഹം എന്താണ് അർഥമാക്കുന്നത്?”
JOH 7:37 ഉത്സവത്തിന്റെ പ്രധാനദിനമായ ഒടുവിലത്തെ ദിവസം യേശു നിന്നുകൊണ്ട് ഇപ്രകാരം വിളിച്ചുപറഞ്ഞു: “ദാഹിക്കുന്ന ഏതൊരാളും എന്റെ അടുക്കൽവന്നു കുടിക്കട്ടെ.
JOH 7:38 എന്നിൽ വിശ്വസിക്കുന്നവരുടെ ഉള്ളിൽനിന്ന്, തിരുവെഴുത്തിൽ പറയുന്നതുപോലെ, ജീവജലത്തിന്റെ നദികൾ ഒഴുകും.”
JOH 7:39 തന്നിൽ വിശ്വസിക്കുന്നവർക്കു പിന്നീടു ലഭിക്കാനിരിക്കുന്ന ആത്മാവിനെപ്പറ്റിയാണ് യേശു ഇവിടെ സംസാരിച്ചത്. യേശു തേജസ്കരിക്കപ്പെട്ടിട്ടില്ലായിരുന്നതുകൊണ്ട് അതുവരെയും ആത്മാവ് വന്നിരുന്നില്ല.
JOH 7:40 അദ്ദേഹത്തിന്റെ ഈ വാക്കുകൾ കേട്ടിട്ട് ജനങ്ങളിൽ ചിലർ, “തീർച്ചയായും ഈ മനുഷ്യൻ ആ പ്രവാചകൻതന്നെ” എന്നു പറഞ്ഞു.
JOH 7:41 “ഇദ്ദേഹം ക്രിസ്തു ആകുന്നു,” എന്നു മറ്റുചിലർ പറഞ്ഞു. എന്നാൽ വേറെ ചിലരാകട്ടെ, “ക്രിസ്തു ഗലീലയിൽനിന്നോ വരുന്നത്?
JOH 7:42 ദാവീദിന്റെ വംശത്തിൽനിന്നും, ദാവീദിന്റെ പട്ടണമായ ബേത്ലഹേമിൽനിന്നും ക്രിസ്തു വരുമെന്നല്ലേ തിരുവെഴുത്തു പറയുന്നത്?” എന്നു ചോദിച്ചു.
JOH 7:43 അങ്ങനെ യേശുവിനെച്ചൊല്ലി ജനങ്ങൾക്കിടയിൽ അഭിപ്രായഭിന്നതയുണ്ടായി.
JOH 7:44 ചിലർ അദ്ദേഹത്തെ ബന്ധിക്കാൻ ആഗ്രഹിച്ചു. എന്നാൽ ആരും അദ്ദേഹത്തിന്റെമേൽ കൈവെച്ചില്ല.
JOH 7:45 ഒടുവിൽ കാവൽഭടന്മാർ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിച്ചെന്നപ്പോൾ “നിങ്ങൾ അയാളെ പിടിച്ചുകൊണ്ടുവരാതിരുന്നതെന്ത്?” എന്ന് അവർ അവരോടു ചോദിച്ചു.
JOH 7:46 “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല,” എന്നു ഭടന്മാർ ബോധിപ്പിച്ചു.
JOH 7:47 “അയാൾ നിങ്ങളെയും കബളിപ്പിച്ചിരിക്കുന്നോ?” പരീശന്മാർ തിരിച്ചു ചോദിച്ചു.
JOH 7:48 “ഭരണാധികാരികളിലോ പരീശന്മാരിലോ ആരെങ്കിലും അയാളിൽ വിശ്വസിച്ചിട്ടുണ്ടോ?
JOH 7:49 ഇല്ല! എന്നാൽ ന്യായപ്രമാണം അറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടവരാണ്.”
JOH 7:50 നേരത്തേ യേശുവിന്റെ അടുക്കൽ ചെന്നിരുന്നയാളും അവരുടെ കൂട്ടത്തിലുൾപ്പെട്ടയാളുമായ നിക്കോദേമൊസ്,
JOH 7:51 “ഒരു മനുഷ്യന്റെ മൊഴികേട്ട് അയാൾ ചെയ്യുന്നതെന്തെന്നു മനസ്സിലാക്കുന്നതിനുമുമ്പേ, അയാൾക്കു ശിക്ഷ വിധിക്കാൻ നമ്മുടെ ന്യായപ്രമാണം അനുവദിക്കുന്നുണ്ടോ?” എന്നു ചോദിച്ചു.
JOH 7:52 അവർ അതിനു മറുപടിയായി, “താങ്കളും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽനിന്ന് ഒരു പ്രവാചകൻ എഴുന്നേൽക്കുന്നില്ലെന്ന് അപ്പോൾ വ്യക്തമാകും.” എന്നു പറഞ്ഞു.
JOH 7:53 പിന്നീട് ഓരോരുത്തരും അവരവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.
JOH 8:1 യേശുവോ, ഒലിവുമലയിലേക്കു യാത്രയായി. അതിരാവിലെ യേശു വീണ്ടും ദൈവാലയാങ്കണത്തിൽ എത്തി.
JOH 8:2 ജനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടി. അവിടന്ന് അവരെ ഉപദേശിക്കാനായി ഇരുന്നു.
JOH 8:3 വ്യഭിചാരത്തിൽ പിടിക്കപ്പെട്ട ഒരു സ്ത്രീയെ വേദജ്ഞരും പരീശന്മാരും കൊണ്ടുവന്നു. അവർ അവളെ ജനമധ്യത്തിൽ നിർത്തിയിട്ട്
JOH 8:4 യേശുവിനോട് ഇങ്ങനെ പറഞ്ഞു: “ഗുരോ, ഈ സ്ത്രീ വ്യഭിചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ പിടിക്കപ്പെട്ടിരിക്കുന്നു.
JOH 8:5 ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശ ന്യായപ്രമാണത്തിൽ ഞങ്ങളോടു കൽപ്പിച്ചിരിക്കുന്നു. അങ്ങ് എന്തുപറയുന്നു?”
JOH 8:6 അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടുന്നതിന് അവർ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം. എന്നാൽ യേശു കുനിഞ്ഞ് വിരൽകൊണ്ടു നിലത്ത് എഴുതിക്കൊണ്ടിരുന്നു.
JOH 8:7 ചോദ്യം തുടർന്നപ്പോൾ യേശു നിവർന്ന് അവരോട്, “നിങ്ങളിൽ പാപം ഇല്ലാത്തവൻ ഇവളെ ആദ്യം കല്ലെറിയട്ടെ” എന്നു പറഞ്ഞു.
JOH 8:8 അദ്ദേഹം വീണ്ടും കുനിഞ്ഞു മണ്ണിലെഴുതിക്കൊണ്ടിരുന്നു.
JOH 8:9 അവർ അതു കേട്ടിട്ട്, കുറ്റബോധത്താൽ ഏറ്റവും മുതിർന്നവർമുതൽ ഇളയവർവരെ ഓരോരുത്തരായി സ്ഥലംവിട്ടുപോയി. ഒടുവിൽ യേശുവും ജനമധ്യത്തിൽനിന്നിരുന്ന സ്ത്രീയും ശേഷിച്ചു.
JOH 8:10 യേശു നിവർന്ന് അവളോട്, “സ്ത്രീയേ, അവർ എവിടെ? ആരും നിനക്കു ശിക്ഷ വിധിച്ചില്ലേ?” എന്നു ചോദിച്ചു.
JOH 8:11 “ഇല്ല പ്രഭോ,” അവൾ മറുപടി പറഞ്ഞു. അതിന് യേശു, “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല; പോകുക, ഇനി പാപംചെയ്യരുത്.” എന്നു പറഞ്ഞു.
JOH 8:12 യേശു വീണ്ടും ജനങ്ങളോടു സംസാരിച്ചു: “ഞാൻ ആകുന്നു ലോകത്തിന്റെ പ്രകാശം. എന്നെ അനുഗമിക്കുന്നവർ ഒരിക്കലും ഇരുളിൽ നടക്കുന്നില്ല; അവർ ജീവന്റെ പ്രകാശമുള്ളവരാകും.”
JOH 8:13 പരീശന്മാർ അദ്ദേഹത്തോട്, “താങ്കൾ താങ്കളെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു, അത് സത്യമല്ല” എന്നു പറഞ്ഞു.
JOH 8:14 മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നെങ്കിലും എന്റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാൻ എവിടെനിന്നു വന്നു എന്നും എവിടേക്കു പോകുന്നു എന്നും എനിക്കറിയാം. എന്നാൽ, ഞാൻ എവിടെനിന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾ അറിയുന്നില്ല.
JOH 8:15 നിങ്ങൾ മനുഷ്യന്റെ മാനദണ്ഡമനുസരിച്ച് വിധിക്കുന്നു; ഞാൻ ആരെയും വിധിക്കുന്നില്ല.
JOH 8:16 ഞാൻ വിധിക്കുന്നെങ്കിലോ, ഞാൻ ഏകനായല്ല, എന്നെ അയച്ച പിതാവിനോടുചേർന്ന് ആകയാൽ എന്റെ വിധി സത്യമാകുന്നു.
JOH 8:17 രണ്ടുപേരുടെ സാക്ഷ്യം സത്യമെന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടുണ്ടല്ലോ.
JOH 8:18 ഞാൻ എന്നെക്കുറിച്ചുതന്നെ സാക്ഷ്യം പറയുന്നു; എന്നെ അയച്ച പിതാവും എന്നെപ്പറ്റി സാക്ഷ്യം പറയുന്നു.”
JOH 8:19 “താങ്കളുടെ പിതാവ് എവിടെ?” അവർ ചോദിച്ചു. യേശു ഉത്തരം പറഞ്ഞു. “നിങ്ങൾക്ക് എന്നെയോ എന്റെ പിതാവിനെയോ അറിഞ്ഞുകൂടാ. നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു.”
JOH 8:20 ദൈവാലയാങ്കണത്തിലെ ഭണ്ഡാരസ്ഥലത്തുവെച്ച് ഉപദേശിച്ചുകൊണ്ടിരിക്കുമ്പോഴാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. എങ്കിലും അദ്ദേഹത്തിന്റെ സമയം വന്നിട്ടില്ലായിരുന്നതുകൊണ്ട് ആരും അദ്ദേഹത്തെ ബന്ധിച്ചില്ല.
JOH 8:21 യേശു വീണ്ടും അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും. നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല.”
JOH 8:22 അതിന് യെഹൂദനേതാക്കന്മാർ ചോദിച്ചു, “ഇയാൾ ആത്മഹത്യചെയ്യുമോ? അതുകൊണ്ടായിരിക്കുമോ ‘ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വരാൻ കഴിയുകയില്ല,’ എന്നിയാൾ പറയുന്നത്?”
JOH 8:23 യേശു ഇങ്ങനെ തുടർന്നു, “നിങ്ങൾ താഴെനിന്നുള്ളവരാണ്; ഞാൻ ഉയരത്തിൽനിന്നുള്ളവനും. നിങ്ങൾ ഇഹലോകത്തിനുള്ളവരാണ്, ഞാനോ ഐഹികനല്ല.
JOH 8:24 നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ പറഞ്ഞുവല്ലോ; ഞാൻ ഉന്നതങ്ങളിൽനിന്ന് വന്ന ‘ഞാൻ ആകുന്നു’ എന്നു നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.”
JOH 8:25 “താങ്കൾ ആരാണ്?” അവർ ചോദിച്ചു. യേശു മറുപടി പറഞ്ഞു: “ഞാൻ എന്നെപ്പറ്റി ആദ്യംമുതലേ പറഞ്ഞുപോരുന്നതുതന്നെ.
JOH 8:26 എനിക്കു നിങ്ങളെക്കുറിച്ചു പല കാര്യങ്ങൾ പറയാനും ന്യായംവിധിക്കാനുമുണ്ട്. എന്നെ അയച്ചവൻ സത്യവാൻ ആകുന്നു. അവിടന്ന് എന്നോടു സംസാരിച്ച കാര്യങ്ങൾ ഞാൻ ലോകത്തെ അറിയിക്കുന്നു.”
JOH 8:27 അദ്ദേഹം തന്റെ പിതാവിനെക്കുറിച്ചാണു സംസാരിച്ചതെന്ന് അവർ ഗ്രഹിച്ചില്ല.
JOH 8:28 അതുകൊണ്ട് യേശു പറഞ്ഞു: “നിങ്ങൾ മനുഷ്യപുത്രനെ ഉയർത്തിക്കഴിയുമ്പോൾ ‘ഞാൻ ആകുന്നു’ എന്നത് ആരെന്നും ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവ് ഉപദേശിച്ചുതന്നതുമാത്രം സംസാരിക്കുന്നെന്നും നിങ്ങൾ അറിയും.
JOH 8:29 എന്നെ അയച്ചവൻ എന്റെ കൂടെയുണ്ട്. അവിടന്ന് എന്നെ ഏകനായി വിട്ടിട്ടില്ല; ഞാൻ എപ്പോഴും അവിടത്തേക്ക് പ്രസാദമുള്ളതു പ്രവർത്തിക്കുന്നു.”
JOH 8:30 യേശു ഈ സംസാരിച്ചതു കേട്ടപ്പോൾ പലരും അദ്ദേഹത്തിൽ വിശ്വസിച്ചു.
JOH 8:31 തന്നിൽ വിശ്വസിച്ച യെഹൂദരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിലനിന്നാൽ നിങ്ങൾ വാസ്തവത്തിൽ എന്റെ ശിഷ്യന്മാരായിരിക്കും.
JOH 8:32 അപ്പോൾ നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.”
JOH 8:33 അവർ അദ്ദേഹത്തോടു പറഞ്ഞു: “ഞങ്ങൾ അബ്രാഹാമിന്റെ സന്തതികളാണ്, ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല. പിന്നെ, ഞങ്ങളെ സ്വതന്ത്രരാക്കുമെന്നു താങ്കൾ പറയുന്നതെങ്ങനെ?”
JOH 8:34 അതിനു മറുപടിയായി യേശു ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: പാപംചെയ്യുന്നവരെല്ലാം പാപത്തിന്റെ അടിമകളാണ്.
JOH 8:35 ഒരു അടിമയ്ക്ക് വീട്ടിൽ സുസ്ഥിരമായ സ്ഥാനമില്ല; പുത്രനോ എപ്പോഴും നിവസിക്കുന്നു.
JOH 8:36 അതുകൊണ്ട് പുത്രൻ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.
JOH 8:37 നിങ്ങൾ അബ്രാഹാംവംശജരെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലാൻ ഭാവിക്കുന്നു; എന്റെ വചനത്തിനു നിങ്ങളിൽ സ്ഥാനമില്ലല്ലോ.
JOH 8:38 പിതാവിന്റെ സന്നിധിയിൽ ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നിങ്ങളോടു പ്രസ്താവിക്കുന്നത്; നിങ്ങളോ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളതു ചെയ്യുന്നു.”
JOH 8:39 “അബ്രാഹാമാണ് ഞങ്ങളുടെ പിതാവ്,” അവർ പറഞ്ഞു. യേശു അവരോടു പറഞ്ഞത്: “നിങ്ങൾ അബ്രാഹാമിന്റെ മക്കളായിരുന്നെങ്കിൽ, അബ്രാഹാം ചെയ്ത കാര്യങ്ങൾ ചെയ്യുമായിരുന്നു.
JOH 8:40 എന്നാൽ, ദൈവത്തിൽനിന്ന് കേട്ട സത്യം നിങ്ങളെ അറിയിച്ച മനുഷ്യനായ എന്നെ വധിക്കാൻ നിങ്ങൾ ഭാവിക്കുന്നു. അബ്രാഹാം അത്തരം കാര്യങ്ങൾ ചെയ്തില്ലല്ലോ!
JOH 8:41 നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികൾതന്നെ നിങ്ങളും ചെയ്യുന്നു.” “ഞങ്ങൾ ജാരസന്തതികളല്ല,” അവർ പ്രതിഷേധിച്ചു. “ഞങ്ങൾക്കൊരു പിതാവേയുള്ളൂ; ദൈവംതന്നെ.”
JOH 8:42 യേശു അവരോടു പറഞ്ഞത്: “ദൈവം നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു, ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു. ഞാൻ സ്വയമേവ വന്നതല്ല; അവിടന്ന് എന്നെ അയച്ചതാണ്.
JOH 8:43 എന്റെ വാക്കുകൾ നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ടാണ്? ഞാൻ പറയുന്നതു ഗ്രഹിക്കാൻ നിങ്ങൾക്കു കഴിവില്ലാത്തതുകൊണ്ടാണ്.
JOH 8:44 നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കളാണ്. അവന്റെ ഇഷ്ടം നിറവേറ്റാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്. അവൻ ആരംഭംമുതലേ കൊലപാതകിയായിരുന്നു. അവനിൽ സത്യം ഇല്ലാത്തതുകൊണ്ട് അവൻ സത്യത്തിന്റെ ഭാഗത്തു നിൽക്കുന്നില്ല. വ്യാജം പറയുമ്പോൾ അവൻ സ്വന്തം ഭാഷ സംസാരിക്കുന്നു. അവൻ വ്യാജം പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
JOH 8:45 ഞാൻ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
JOH 8:46 എന്നിൽ പാപമുണ്ടെന്നു തെളിയിക്കാൻ നിങ്ങളിൽ ആർക്കെങ്കിലും കഴിയുമോ? ഞാൻ സത്യമാണു പറയുന്നതെങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തത് എന്ത്?
JOH 8:47 ദൈവത്തിൽനിന്നുള്ളവർ ദൈവത്തിന്റെ വാക്കു കേൾക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവർ അല്ലാത്തതുകൊണ്ടാണ് അവിടത്തെ വാക്കു കേൾക്കാത്തത്.”
JOH 8:48 യെഹൂദനേതാക്കന്മാർ പറഞ്ഞു: “താങ്കൾ ഒരു ശമര്യാക്കാരനെന്നും ഭൂതം ബാധിച്ചവനെന്നും ഞങ്ങൾ പറയുന്നതു ശരിയല്ലേ?”
JOH 8:49 യേശു പറഞ്ഞു: “എന്നെ ഭൂതം ബാധിച്ചിട്ടില്ല. ഞാൻ എന്റെ പിതാവിനെ ബഹുമാനിക്കുന്നു. നിങ്ങളാകട്ടെ, എന്നെ അപമാനിക്കുന്നു.
JOH 8:50 ഞാൻ സ്വന്തം ബഹുമാനം ആഗ്രഹിക്കുന്നില്ല; എന്നാൽ അത് അന്വേഷിക്കുന്ന ഒരാളുണ്ട്; വിധികർത്താവായ എന്റെ പിതാവുതന്നെ.
JOH 8:51 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: എന്റെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരണം കാണുകയില്ല.”
JOH 8:52 ഇതു കേട്ട് യെഹൂദർ പറഞ്ഞു: “താങ്കൾ ഭൂതബാധിതനെന്ന് ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി. അബ്രാഹാം മരിച്ചു, പ്രവാചകന്മാരും മരിച്ചു. എന്നിട്ടും താങ്കളുടെ വചനം പ്രമാണിക്കുന്നവർ ഒരുനാളും മരിക്കുകയില്ലെന്ന് താങ്കൾ പറയുന്നു!
JOH 8:53 ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ താങ്കൾ വലിയവനോ? അദ്ദേഹം മരിച്ചു, പ്രവാചകന്മാരും മരിച്ചു. താങ്കൾ ആരെന്നാണ് താങ്കളുടെ വിചാരം?”
JOH 8:54 അതിന് യേശു ഇങ്ങനെ മറുപടി നൽകി: “ഞാൻ എന്നെത്തന്നെ മഹത്ത്വപ്പെടുത്തിയാൽ ആ മഹത്ത്വം നിരർഥകമാണ്. നിങ്ങളുടെ ദൈവമെന്നു നിങ്ങൾ അവകാശപ്പെടുന്ന എന്റെ പിതാവാണ് എന്നെ മഹത്ത്വപ്പെടുത്തുന്നത്.
JOH 8:55 നിങ്ങൾ അവിടത്തെ അറിയുന്നില്ലെങ്കിലും ഞാൻ അറിയുന്നു. ഞാൻ അറിയുന്നില്ല എന്നു പറഞ്ഞാൽ ഞാനും നിങ്ങളെപ്പോലെ അസത്യവാദിയാകും; എന്നാൽ ഞാൻ അവിടത്തെ അറിയുകയും അവിടത്തെ വചനം പ്രമാണിക്കുകയും ചെയ്യുന്നു.
JOH 8:56 നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണും എന്നോർത്ത് ആനന്ദിച്ചു; അദ്ദേഹം അതുകണ്ട് ആനന്ദിക്കുകയും ചെയ്തു.”
JOH 8:57 യെഹൂദർ പറഞ്ഞു, “താങ്കൾക്ക് അൻപതു വയസ്സുപോലും ആയിട്ടില്ല, എന്നിട്ടും അബ്രാഹാമിനെ കണ്ടിട്ടുണ്ടെന്നോ?”
JOH 8:58 യേശു പറഞ്ഞു: “ഞാൻ നിങ്ങളോട് സത്യം സത്യമായി പറയട്ടെ: അബ്രാഹാം ജനിക്കുന്നതിനുമുമ്പേ, ഞാൻ ആകുന്നു.”
JOH 8:59 ഇതു കേട്ടപ്പോൾ അവർ അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു. എന്നാൽ യേശു ദൈവാലയംവിട്ടു മാറിപ്പോയി.
JOH 9:1 യേശു കടന്നുപോകുമ്പോൾ ജന്മനാ അന്ധനായ ഒരു മനുഷ്യനെ കണ്ടു.
JOH 9:2 ശിഷ്യന്മാർ ചോദിച്ചു: “റബ്ബീ, ആർ പാപംചെയ്തിട്ടാണ് ഇവൻ അന്ധനായി ജനിച്ചത്? ഇവനോ ഇവന്റെ മാതാപിതാക്കളോ?”
JOH 9:3 മറുപടിയായി യേശു പറഞ്ഞു. “ഇവനോ ഇവന്റെ മാതാപിതാക്കളോ പാപംചെയ്തിട്ടല്ല; ഇവനിലൂടെ ദൈവത്തിന്റെ പ്രവൃത്തി പ്രത്യക്ഷമാകാനാണ്.
JOH 9:4 പകൽ ആയിരിക്കുന്നിടത്തോളം എന്നെ അയച്ചവന്റെ പ്രവർത്തനങ്ങൾ നാം തുടരേണ്ടതാകുന്നു. ആർക്കും പ്രവർത്തിക്കാൻ കഴിയാത്ത രാത്രി വരുന്നു.
JOH 9:5 ഞാൻ ലോകത്തിൽ ആയിരിക്കുമ്പോൾ ലോകത്തിന്റെ പ്രകാശം ആകുന്നു.”
JOH 9:6 ഇങ്ങനെ പറഞ്ഞശേഷം യേശു നിലത്തു തുപ്പി, ഉമിനീരുകൊണ്ടു ചേറുണ്ടാക്കി ആ മനുഷ്യന്റെ കണ്ണുകളിൽ പുരട്ടി.
JOH 9:7 “നീ ചെന്നു ശീലോഹാം കുളത്തിൽ കഴുകുക,” എന്ന് അവനോടു പറഞ്ഞു. (ശീലോഹാം എന്ന വാക്കിന് അയയ്ക്കപ്പെട്ടവൻ എന്നർഥം.) അങ്ങനെ ആ മനുഷ്യൻ പോയി, കണ്ണു കഴുകി, കാഴ്ചയുള്ളവനായി മടങ്ങിയെത്തി.
JOH 9:8 അയാളുടെ അയൽക്കാരും അയാൾ ഭിക്ഷ യാചിക്കുന്നതു കണ്ടിട്ടുള്ളവരും ചോദിച്ചു. “ഇയാൾതന്നെയല്ലേ അവിടെ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നത്?”
JOH 9:9 “അയാൾതന്നെ,” എന്നു ചിലർ പറഞ്ഞു. “അല്ല, അവനെപ്പോലെയുള്ള ഒരാൾ.” എന്നു മറ്റുചിലർ വിളിച്ചുപറഞ്ഞു. “ഞാൻതന്നെയാണ് ആ മനുഷ്യൻ,” അയാൾ തറപ്പിച്ചുപറഞ്ഞു.
JOH 9:10 “എങ്ങനെയാണ് നിന്റെ കണ്ണുകൾ തുറന്നത്?” ജനം അയാളോടു ചോദിച്ചു.
JOH 9:11 അയാൾ ഉത്തരം പറഞ്ഞു: “യേശു എന്നു പേരുള്ള മനുഷ്യൻ ചേറുണ്ടാക്കി എന്റെ കണ്ണുകളിൽ പുരട്ടി, എന്നോട് ശീലോഹാം കുളത്തിൽ ചെന്നു കഴുകാൻ പറഞ്ഞു. ഞാൻ പോയി കഴുകി; അങ്ങനെയാണ് എനിക്ക് കാഴ്ച ലഭിച്ചത്.”
JOH 9:12 “ആ മനുഷ്യൻ എവിടെ?” അവർ ചോദിച്ചു. “എനിക്ക് അറിഞ്ഞുകൂടാ,” അയാൾ മറുപടി പറഞ്ഞു.
JOH 9:13 അന്ധനായിരുന്ന മനുഷ്യനെ അവർ പരീശന്മാരുടെ അടുത്തു കൊണ്ടുപോയി.
JOH 9:14 യേശു ചേറുണ്ടാക്കി അയാളുടെ കണ്ണുകൾ തുറന്നത് ഒരു ശബ്ബത്തുദിവസത്തിലായിരുന്നു.
JOH 9:15 അതുകൊണ്ട് പരീശന്മാരും അയാൾക്കു കാഴ്ച ലഭിച്ചത് എങ്ങനെയെന്ന് ചോദിച്ചു. അയാൾ മറുപടി പറഞ്ഞു: “യേശു എന്റെ കണ്ണുകളിൽ ചേറു പുരട്ടി, ഞാൻ പോയി കഴുകി; ഇപ്പോൾ ഞാൻ കാണുന്നു.”
JOH 9:16 പരീശന്മാരിൽ ചിലർ, “ശബ്ബത്ത് ആചരിക്കാത്ത ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ല” എന്നു പറഞ്ഞു. മറ്റുചിലർ ചോദിച്ചു: “പാപിയായ ഒരാൾക്ക് ഇങ്ങനെയുള്ള ചിഹ്നങ്ങൾ ചെയ്യാൻ കഴിയുമോ?” അവരുടെതന്നെ ഇടയിൽ ഇങ്ങനെ ഒരു ഭിന്നതയുണ്ടായി.
JOH 9:17 അന്ധനായിരുന്നവനോട് അവർ വീണ്ടും ചോദിച്ചു: “നിനക്ക് അയാളെക്കുറിച്ച് എന്താണു പറയാനുള്ളത്? അയാളാണല്ലോ നിന്റെ കണ്ണുകൾ തുറന്നത്!” “അദ്ദേഹം ഒരു പ്രവാചകനാണ്,” ആ മനുഷ്യൻ മറുപടി പറഞ്ഞു.
JOH 9:18 അയാളുടെ മാതാപിതാക്കളെ വരുത്തി അവരോടു ചോദിക്കുന്നതുവരെയും, അന്ധനായിരുന്നിട്ട് കാഴ്ച ലഭിച്ചത് ഈ മനുഷ്യനുതന്നെയെന്ന് യെഹൂദന്മാർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.
JOH 9:19 അവരോട്, “ഇതു നിങ്ങളുടെ മകൻതന്നെയാണോ? ഇവൻ ജന്മനാ അന്ധനായിരുന്നോ? ഇപ്പോൾ എങ്ങനെയാണ് ഇവന് കാഴ്ച ലഭിച്ചത്?” എന്ന് അവർ ചോദിച്ചു.
JOH 9:20 അവന്റെ മാതാപിതാക്കൾ മറുപടി പറഞ്ഞു: “ഇവൻ ഞങ്ങളുടെ മകനാണ്, ഇവൻ ജനിച്ചതേ അന്ധനായിട്ടായിരുന്നു.
JOH 9:21 എന്നാൽ ഇപ്പോൾ ഇവനു കാഴ്ച ലഭിച്ചത് എങ്ങനെയെന്നോ, ഇവന്റെ കണ്ണുകൾ തുറന്നത് ആരെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടു ചോദിക്കുക. അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ.”
JOH 9:22 യെഹൂദനേതാക്കന്മാരെ ഭയന്നിട്ടാണ് മാതാപിതാക്കൾ ഇങ്ങനെ മറുപടി പറഞ്ഞത്; യേശുവിനെ ക്രിസ്തുവായി ആരെങ്കിലും അംഗീകരിച്ചാൽ അയാൾക്ക് പള്ളിയിൽനിന്ന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് യെഹൂദർ മുൻകൂട്ടി തീരുമാനിച്ചിരുന്നു.
JOH 9:23 അതുകൊണ്ടാണ്, “അവനു പ്രായമുണ്ടല്ലോ, അവനോടുതന്നെ ചോദിക്കുക” എന്ന് അവന്റെ മാതാപിതാക്കൾ പറഞ്ഞത്.
JOH 9:24 അന്ധനായിരുന്ന മനുഷ്യനെ യെഹൂദർ രണ്ടാമതും വിളിപ്പിച്ചു; “സത്യം പറഞ്ഞുകൊണ്ട് ദൈവത്തിനുമാത്രം മഹത്ത്വംകൊടുക്കുക, ഈ മനുഷ്യൻ പാപിയാണെന്ന് ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു.
JOH 9:25 “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ,” അയാൾ പറഞ്ഞു. “ഒന്നെനിക്കറിയാം; ഞാൻ അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്.”
JOH 9:26 അവർ അയാളോട്, “ഈ മനുഷ്യൻ നിനക്ക് എന്താണ് ചെയ്തത്? എങ്ങനെയാണ് അയാൾ നിന്റെ കണ്ണു തുറന്നത്?” എന്നു പിന്നെയും ചോദിച്ചു.
JOH 9:27 അതിനു മറുപടിയായി അയാൾ, “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞല്ലോ, നിങ്ങൾ ശ്രദ്ധിച്ചില്ല; എന്തിനാണ് അതുതന്നെ വീണ്ടും കേൾക്കുന്നത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകാൻ ആഗ്രഹമുണ്ടോ?” എന്നു ചോദിച്ചു.
JOH 9:28 അപ്പോൾ അവർ അവനെ ശകാരിച്ചുകൊണ്ടു പറഞ്ഞു, “നീയാണ് അയാളുടെ ശിഷ്യൻ! ഞങ്ങൾ മോശയുടെ ശിഷ്യന്മാർ!
JOH 9:29 മോശയോടു ദൈവം സംസാരിച്ചെന്നു ഞങ്ങൾക്കറിയാം. എന്നാൽ ഇയാൾ, എവിടെനിന്നു വരുന്നു എന്നുപോലും ഞങ്ങൾക്കറിഞ്ഞുകൂടാ.”
JOH 9:30 അയാൾ ഉത്തരം പറഞ്ഞു: “ഇത് അത്ഭുതമായിരിക്കുന്നു! അദ്ദേഹം എന്റെ കണ്ണുകൾ തുറന്നിട്ടുപോലും, അദ്ദേഹം എവിടെനിന്നു വന്നു എന്നു നിങ്ങൾക്കറിയാൻ കഴിയുന്നില്ല!
JOH 9:31 പാപികളുടെ പ്രാർഥന ദൈവം കേൾക്കുന്നില്ല എന്ന് നമുക്കറിയാം, എന്നാൽ അവിടത്തെ ഇഷ്ടം ചെയ്യുന്ന ഭക്തന്മാരുടെ അപേക്ഷ അവിടന്നു കേൾക്കുന്നു.
JOH 9:32 ജന്മനാ അന്ധനായിരുന്ന ഒരുവന്റെ കണ്ണുകൾ ആരെങ്കിലും തുറന്നതായി ഒരിക്കലും കേട്ടിട്ടില്ല.
JOH 9:33 ഈ മനുഷ്യൻ ദൈവത്തിൽനിന്നുള്ളവൻ അല്ലായിരുന്നെങ്കിൽ ഇദ്ദേഹത്തിന് അത്ഭുതങ്ങളൊന്നും പ്രവർത്തിക്കാൻ സാധിക്കുമായിരുന്നില്ല.”
JOH 9:34 അതിനു മറുപടിയായി, “ജന്മനാ പാപത്തിൽ മുഴുകിയിരിക്കുന്ന നീ ഞങ്ങളെ ഉപദേശിക്കാൻ ഭാവിക്കുന്നോ?” എന്നു ചോദിച്ചുകൊണ്ട് അവർ അയാളെ യെഹൂദപ്പള്ളിയിൽനിന്ന് പുറത്താക്കി.
JOH 9:35 അയാളെ പുറത്താക്കിയെന്ന് യേശു കേട്ടു. പിന്നീട് യേശു അയാളെ കണ്ടപ്പോൾ ചോദിച്ചു, “നീ മനുഷ്യപുത്രനിൽ വിശ്വസിക്കുന്നുണ്ടോ?”
JOH 9:36 “അദ്ദേഹം ആരാണു, പ്രഭോ?” അയാൾ ചോദിച്ചു. “എനിക്കു പറഞ്ഞുതന്നാൽ ഞാൻ അദ്ദേഹത്തിൽ വിശ്വസിക്കാം.”
JOH 9:37 യേശു അവനോട്, “നീ അദ്ദേഹത്തെ കണ്ടിരിക്കുന്നു; ഇപ്പോൾ നിന്നോടു സംസാരിച്ചുകൊണ്ടിരിക്കുന്നത് അദ്ദേഹംതന്നെയാണ്” എന്നു പറഞ്ഞു.
JOH 9:38 “കർത്താവേ, ഞാൻ വിശ്വസിക്കുന്നു,” എന്നു പറഞ്ഞ് ആ മനുഷ്യൻ യേശുവിനെ നമസ്കരിച്ചു.
JOH 9:39 യേശു പറഞ്ഞു: “ന്യായവിധിക്കായി ഞാൻ ഈ ലോകത്തിലേക്കു വന്നിരിക്കുന്നു; അന്ധർക്കു കാഴ്ച ലഭിക്കേണ്ടതിനും കാഴ്ചയുള്ളവർ അന്ധരായിത്തീരേണ്ടതിനുംതന്നെ.”
JOH 9:40 സമീപത്തുനിന്നിരുന്ന ചില പരീശന്മാർ ഇതു കേട്ടിട്ട്, “എന്ത്, ഞങ്ങളും അന്ധരാണോ?” എന്നു ചോദിച്ചു.
JOH 9:41 യേശു പറഞ്ഞു: “നിങ്ങൾ അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഇല്ലാതിരിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ കാഴ്ചയുണ്ടെന്നു സ്വയം പറയുന്നതുകൊണ്ടു നിങ്ങളുടെ പാപം നിലനിൽക്കുന്നു.”
JOH 10:1 “പരീശന്മാരായ നിങ്ങളോട്, ഞാൻ സത്യം സത്യമായി പറയട്ടെ: വാതിലിലൂടെയല്ലാതെ വേറെ വഴിയായി ആട്ടിൻ തൊഴുത്തിൽ കടക്കുന്നവൻ കള്ളനും കൊള്ളക്കാരനും ആകുന്നു.
JOH 10:2 വാതിലിലൂടെ പ്രവേശിക്കുന്നവൻ ആടുകളുടെ ഇടയനാണ്.
JOH 10:3 കാവൽക്കാരൻ അയാൾക്ക് വാതിൽ തുറന്നുകൊടുക്കുന്നു. ആടുകൾ അവന്റെ ശബ്ദം കേൾക്കുന്നു. അവൻ സ്വന്തം ആടുകളെ അവയുടെ പേരുവിളിച്ചു പുറത്തു കൊണ്ടുപോകുന്നു.
JOH 10:4 അയാളുടെ സ്വന്തം ആടുകളെയെല്ലാം പുറത്തുകൊണ്ടുവന്നശേഷം അയാൾ അവയ്ക്കുമുമ്പേ നടക്കുന്നു. ആടുകൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞ് അവനെ അനുഗമിക്കുന്നു.
JOH 10:5 എന്നാൽ, ഒരു അപരിചിതനെ അവ ഒരിക്കലും അനുഗമിക്കുകയില്ല. ശബ്ദം തിരിച്ചറിയാത്തതുകൊണ്ട് അവ അയാളെ വിട്ട് ഓടിപ്പോകും.”
JOH 10:6 യേശു ഇത് ആലങ്കാരികമായിട്ടാണു പറഞ്ഞത്; എങ്കിലും അദ്ദേഹം പറഞ്ഞതിന്റെ അർഥമെന്തെന്ന് അവർ ഗ്രഹിച്ചില്ല.
JOH 10:7 യേശു വീണ്ടും പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ആകുന്നു ആടുകളുടെ വാതിൽ.
JOH 10:8 എനിക്കുമുമ്പ് വന്നവരെല്ലാം കള്ളന്മാരും കൊള്ളക്കാരും ആയിരുന്നു; ആടുകൾ അവരെ ശ്രദ്ധിച്ചുമില്ല.
JOH 10:9 ഞാൻ ആകുന്നു വാതിൽ. എന്നിലൂടെ പ്രവേശിക്കുന്ന ആടുകൾ സുരക്ഷിതരായിരിക്കും അവ അകത്തുവരികയും പുറത്തുപോകുകയും മേച്ചിൽ കണ്ടെത്തുകയും ചെയ്യും.
JOH 10:10 മോഷ്ടിക്കാനും കൊല്ലാനും നശിപ്പിക്കാനുമാണ് കള്ളൻ വരുന്നത്. എന്നാൽ, ഞാൻ വന്നിരിക്കുന്നത് അവർക്കു ജീവൻ ലഭിക്കാൻ; സമൃദ്ധമായ ജീവൻ ലഭിക്കാനാണ്.
JOH 10:11 “ഞാൻ ആകുന്നു നല്ല ഇടയൻ; നല്ല ഇടയൻ ആടുകൾക്കുവേണ്ടി തന്റെ ജീവൻ അർപ്പിക്കുന്നു.
JOH 10:12 എന്നാൽ, ആടുകളുടെ ഉടമസ്ഥനല്ലാത്ത കൂലിക്കാരൻ, ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിപ്പോകുന്നു. അപ്പോൾ ചെന്നായ് ആട്ടിൻപറ്റത്തെ ആക്രമിച്ചു ചിതറിച്ചുകളയുന്നു.
JOH 10:13 അയാൾ വെറും കൂലിക്കാരനും ആടുകളെക്കുറിച്ചു കരുതൽ ഇല്ലാത്തവനുമാണല്ലോ.
JOH 10:14 “ഞാൻ ആകുന്നു നല്ല ഇടയൻ; പിതാവ് എന്നെയും ഞാൻ പിതാവിനെയും അറിയുന്നതുപോലെ, ഞാൻ എന്റെ ആടുകളെയും എന്റെ ആടുകൾ എന്നെയും അറിയുന്നു. ആടുകൾക്കുവേണ്ടി ഞാൻ എന്റെ ജീവൻ അർപ്പിക്കുന്നു.
JOH 10:16 ഈ കൂട്ടത്തിൽ ഉൾപ്പെടാത്ത വേറെയും ആടുകൾ എനിക്കുണ്ട്. അവയെയും ഞാൻ കൂട്ടിക്കൊണ്ടു വരേണ്ടതാണ്. അവയും എന്റെ ശബ്ദം കേൾക്കും. അങ്ങനെ ഒരു ആട്ടിൻപറ്റവും ഒരു ഇടയനും ആകും.
JOH 10:17 ഞാൻ ആടുകൾക്കായി എന്റെ ജീവൻ അർപ്പിക്കുകയും അതു തിരികെ എടുക്കുകയും ചെയ്യുന്നതിനാൽ പിതാവ് എന്നെ സ്നേഹിക്കുന്നു.
JOH 10:18 അത് എന്നിൽനിന്ന് ആരും എടുത്തുകളയുന്നില്ല, ഞാൻ അത് സ്വമേധയാ അർപ്പിക്കുകയും തിരിച്ചെടുക്കുകയുംചെയ്യുന്നു. അത് അർപ്പിക്കാനും തിരിച്ചെടുക്കാനും എനിക്ക് അധികാരമുണ്ട്. എന്റെ പിതാവിൽനിന്നാണ് എനിക്ക് ഈ അധികാരം ലഭിച്ചിരിക്കുന്നത്.”
JOH 10:19 യേശുവിന്റെ ഈ വാക്കുകൾനിമിത്തം യെഹൂദനേതാക്കന്മാരുടെ ഇടയിൽ വീണ്ടും ഭിന്നത ഉണ്ടായി.
JOH 10:20 അവരിൽ പലരും പറഞ്ഞു: “അയാൾ ഭൂതബാധിതനാണ്, അയാൾക്കു സ്ഥിരബുദ്ധിയില്ല; അയാൾ പറയുന്നത് എന്തിനു കേൾക്കണം?”
JOH 10:21 എന്നാൽ മറ്റുചിലർ: “ഇത് ഒരു ഭൂതബാധിതന്റെ വാക്കുകളല്ല; അന്ധനു കാഴ്ച നൽകാൻ ഭൂതത്തിനു കഴിയുമോ?” എന്നാണു ചോദിച്ചത്.
JOH 10:22 ജെറുശലേമിൽ പ്രതിഷ്ഠോത്സവത്തിന്റെ സമയമായി. അത് ശീതകാലമായിരുന്നു.
JOH 10:23 യേശു ദൈവാലയാങ്കണത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടക്കുകയായിരുന്നു.
JOH 10:24 യെഹൂദനേതാക്കന്മാരിൽ ചിലർ അദ്ദേഹത്തിന്റെ ചുറ്റും വന്നു പറഞ്ഞു, “താങ്കൾ എത്രനാൾ ഞങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തും? താങ്കൾ ക്രിസ്തുവാണെങ്കിൽ ഞങ്ങളോടു തുറന്നുപറയുക.”
JOH 10:25 യേശു മറുപടി പറഞ്ഞു: “ഞാൻ നിങ്ങളോടു പറഞ്ഞുകഴിഞ്ഞു. എന്നാൽ, നിങ്ങൾ വിശ്വസിക്കുന്നില്ല. എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം പറയുന്നു.
JOH 10:26 എന്നാൽ നിങ്ങൾ എന്റെ ആടുകൾ അല്ലാത്തതുകൊണ്ടു വിശ്വസിക്കുന്നില്ല.
JOH 10:27 എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു; ഞാൻ അവയെ അറിയുന്നു; അവ എന്നെ അനുഗമിക്കുകയുംചെയ്യുന്നു.
JOH 10:28 ഞാൻ എന്റെ ആടുകൾക്കു നിത്യജീവൻ നൽകുന്നു, അവ ഒരിക്കലും നശിച്ചുപോകുകയില്ല; എന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല.
JOH 10:29 അവയെ എനിക്കു തന്നിരിക്കുന്ന എന്റെ പിതാവ് പരമോന്നതനാണ്; എന്റെ പിതാവിന്റെ കൈയിൽനിന്ന് അവയെ അപഹരിക്കാൻ ആർക്കും സാധ്യമല്ല.
JOH 10:30 ഞാനും പിതാവും ഒന്നാകുന്നു.”
JOH 10:31 യെഹൂദനേതാക്കന്മാർ വീണ്ടും അദ്ദേഹത്തെ എറിയാൻ കല്ലെടുത്തു.
JOH 10:32 എന്നാൽ, യേശു അവരോടു ചോദിച്ചു: “പിതാവിൽനിന്നുള്ള അനേകം നല്ല പ്രവൃത്തികൾ ഞാൻ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു നിമിത്തമാണു നിങ്ങൾ എന്നെ കല്ലെറിയുന്നത്?”
JOH 10:33 യെഹൂദനേതാക്കന്മാർ മറുപടി പറഞ്ഞു: “സൽപ്രവൃത്തികളൊന്നും നിമിത്തമല്ല, പിന്നെയോ വെറും മനുഷ്യനായ നീ ദൈവമാണെന്നവകാശപ്പെട്ടു ദൈവദൂഷണം പറയുന്നതുകൊണ്ടാണു ഞങ്ങൾ നിന്നെ കല്ലെറിയുന്നത്.”
JOH 10:34 യേശു ഉത്തരം പറഞ്ഞു: “ ‘നിങ്ങൾ “ദേവന്മാർ” എന്നു ഞാൻ പറഞ്ഞു’ എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിട്ടില്ലേ?
JOH 10:35 ദൈവത്തിൽനിന്ന് വചനം ലഭിച്ചവർ ‘ദേവന്മാർ,’ എന്നു വിളിക്കപ്പെട്ടെങ്കിൽ—തിരുവെഴുത്ത് നിരർഥകമാകരുതല്ലോ—
JOH 10:36 പിതാവ് സ്വന്തമായി വേർതിരിച്ചു ലോകത്തിലേക്ക് അയച്ചവനെപ്പറ്റി എന്താണു പറയേണ്ടത്? ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു നിങ്ങൾ എന്റെമേൽ എന്തിനു ദൈവദൂഷണം ആരോപിക്കുന്നു?
JOH 10:37 ഞാൻ പിതാവിന്റെ പ്രവൃത്തികൾ ചെയ്യുന്നില്ലെങ്കിൽ നിങ്ങൾ എന്നിൽ വിശ്വസിക്കേണ്ടതില്ലായിരുന്നു.
JOH 10:38 എന്നാൽ, ഞാൻ അവ പ്രവർത്തിക്കുന്നെങ്കിൽ, നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽപോലും, എന്റെ പ്രവൃത്തികൾ വിശ്വസിക്കുക; അങ്ങനെ പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു എന്നു നിങ്ങൾക്കറിയാനും ഗ്രഹിക്കാനും കഴിയും.”
JOH 10:39 അവർ വീണ്ടും യേശുവിനെ ബന്ധിക്കാൻ ശ്രമിച്ചു, എന്നാൽ, അദ്ദേഹം അവരുടെ പിടിയിൽപ്പെടാതെ മാറിപ്പോയി.
JOH 10:40 അതിനുശേഷം യേശു യോർദാൻനദിയുടെ അക്കരെ, യോഹന്നാൻസ്നാപകൻ ആദ്യം സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു തിരിച്ചെത്തി അവിടെ താമസിച്ചു.
JOH 10:41 ധാരാളംപേർ അദ്ദേഹത്തിന്റെ അടുക്കൽവന്നു, “യോഹന്നാൻ അത്ഭുതചിഹ്നം ഒന്നും ചെയ്തിട്ടില്ലെങ്കിലും ഇദ്ദേഹത്തെക്കുറിച്ചു യോഹന്നാൻ പറഞ്ഞിട്ടുള്ളതെല്ലാം സത്യംതന്നെ” എന്ന് അവർ പറഞ്ഞു.
JOH 10:42 അവിടെയുള്ള പലരും യേശുവിൽ വിശ്വാസമർപ്പിച്ചു.
JOH 11:1 മറിയയുടെയും അവളുടെ സഹോദരി മാർത്തയുടെയും ഗ്രാമമായ ബെഥാന്യയിൽ ലാസർ എന്നു പേരുള്ള ഒരു മനുഷ്യൻ രോഗിയായിക്കിടന്നിരുന്നു.
JOH 11:2 ഈ മറിയ ആയിരുന്നു കർത്താവിന്റെമേൽ സുഗന്ധതൈലം പകരുകയും പാദങ്ങൾ തന്റെ തലമുടികൊണ്ടു തുടയ്ക്കുകയും ചെയ്തത്. അവളുടെ സഹോദരനായിരുന്നു രോഗിയായിരുന്ന ലാസർ.
JOH 11:3 ആ സഹോദരിമാർ യേശുവിന്റെ അടുക്കൽ ആളയച്ച്, “കർത്താവേ, അങ്ങയുടെ സ്നേഹിതൻ രോഗിയായിക്കിടക്കുന്നു” എന്നറിയിച്ചു.
JOH 11:4 ഇതു കേട്ട് യേശു, “ഈ രോഗം മരണകാരണമല്ല; പിന്നെയോ, ദൈവമഹത്ത്വത്തിനും അതിലൂടെ ദൈവപുത്രൻ മഹത്ത്വപ്പെടേണ്ടതിനും വേണ്ടിയുള്ളതാണ്” എന്നു പറഞ്ഞു.
JOH 11:5 യേശു മാർത്തയെയും അവളുടെ സഹോദരിയെയും ലാസറിനെയും സ്നേഹിച്ചിരുന്നു.
JOH 11:6 എന്നിട്ടും ലാസർ രോഗിയായിരിക്കുന്നു എന്നു കേട്ടിട്ട് താൻ ആയിരുന്ന സ്ഥലത്ത് അദ്ദേഹം രണ്ടുദിവസംകൂടി താമസിച്ചു.
JOH 11:7 അതിനുശേഷം യേശു ശിഷ്യന്മാരോട്, “നമുക്കു യെഹൂദ്യയിലേക്കു തിരിച്ചുപോകാം” എന്നു പറഞ്ഞു.
JOH 11:8 അപ്പോൾ അവർ ചോദിച്ചു: “റബ്ബീ, അൽപ്പകാലം മുമ്പല്ലേ യെഹൂദനേതാക്കന്മാർ അങ്ങയെ കല്ലെറിയാൻ ഭാവിച്ചത്? എന്നിട്ടും അങ്ങ് അവിടേക്കു തിരിച്ചുപോകുന്നോ?”
JOH 11:9 യേശു മറുപടി പറഞ്ഞു: “പന്ത്രണ്ടുമണിക്കൂറല്ലേ പകലിനുള്ളത്? ഈ ലോകത്തിന്റെ പ്രകാശം കാണാൻ കഴിയുന്നതുകൊണ്ട് പകലിൽ നടക്കുന്ന മനുഷ്യൻ തട്ടിവീഴുന്നില്ല.
JOH 11:10 എന്നാൽ രാത്രിയിൽ നടക്കുന്നയാൾ പ്രകാശമില്ലാത്തതുകൊണ്ടു കാലിടറിവീഴുന്നു.”
JOH 11:11 ഇതു പറഞ്ഞിട്ട് യേശു തുടർന്നു: “നമ്മുടെ സ്നേഹിതനായ ലാസർ നിദ്രകൊണ്ടിരിക്കുന്നു, അവനെ ഉണർത്താൻ ഞാൻ അവിടേക്കു പോകുന്നു.”
JOH 11:12 ശിഷ്യന്മാർ ഉത്തരം പറഞ്ഞു. “കർത്താവേ, അയാൾ ഉറങ്ങുകയാണെങ്കിൽ സുഖംപ്രാപിക്കുമല്ലോ?”
JOH 11:13 യേശു അയാളുടെ മരണത്തെക്കുറിച്ചായിരുന്നു സൂചിപ്പിച്ചത്; എന്നാൽ, സാധാരണ ഉറക്കത്തെക്കുറിച്ചാണ് യേശു പറഞ്ഞതെന്ന് ശിഷ്യന്മാർ തെറ്റിദ്ധരിച്ചു.
JOH 11:14 അപ്പോൾ യേശു സ്പഷ്ടമായി പറഞ്ഞു. “ലാസർ മരിച്ചുപോയി.
JOH 11:15 നിങ്ങൾ വിശ്വസിക്കാൻ ഇതു കാരണമാകുമല്ലോ എന്നതിനാൽ ഞാൻ അവിടെ ഇല്ലാതിരുന്നതിൽ നിങ്ങളെ ഓർത്ത് ആനന്ദിക്കുന്നു. നമുക്ക് അവന്റെ അടുത്തേക്കു പോകാം.”
JOH 11:16 അപ്പോൾ ദിദിമൊസ് എന്നു പേരുള്ള തോമസ്, “നമുക്കും പോകാം അദ്ദേഹത്തോടുകൂടെ മരിക്കാം” എന്നു മറ്റുള്ള ശിഷ്യന്മാരോടു പറഞ്ഞു.
JOH 11:17 യേശു അവിടെ എത്തിയപ്പോൾ ലാസറിനെ കല്ലറയിൽ വെച്ചിട്ടു നാലുദിവസം കഴിഞ്ഞിരുന്നു എന്ന് അറിഞ്ഞു.
JOH 11:18 ജെറുശലേമിൽനിന്ന് ബെഥാന്യയിലേക്കു മൂന്ന് കിലോമീറ്ററിൽ താഴെമാത്രമേ ദൂരമുണ്ടായിരുന്നുള്ളൂ.
JOH 11:19 സഹോദരന്റെ വേർപാടിൽ മാർത്തയെയും മറിയയെയും ആശ്വസിപ്പിക്കാൻ അനേകം യെഹൂദർ എത്തിയിരുന്നു.
JOH 11:20 യേശു വരുന്നു എന്നു കേട്ടപ്പോൾ അദ്ദേഹത്തെ എതിരേൽക്കാൻ മാർത്ത ഇറങ്ങിച്ചെന്നു; എന്നാൽ, മറിയ വീട്ടിൽത്തന്നെ ഇരുന്നു.
JOH 11:21 മാർത്ത യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു.
JOH 11:22 എങ്കിലും അങ്ങ് ചോദിക്കുന്നതെന്തും ഇപ്പോഴും ദൈവം അങ്ങേക്കു തരുമെന്ന് എനിക്കറിയാം.”
JOH 11:23 “നിന്റെ സഹോദരൻ ഇനിയും ജീവിക്കും,” യേശു അവളോടു പറഞ്ഞു.
JOH 11:24 “അവസാനനാളിലെ പുനരുത്ഥാനത്തിൽ അയാൾ ഉയിർത്തെഴുന്നേൽക്കുമെന്ന് എനിക്കറിയാം,” മാർത്ത പറഞ്ഞു.
JOH 11:25 യേശു അവളോടു ചോദിച്ചു, “ഞാൻ ആകുന്നു പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നയാൾ മരിച്ചാലും ജീവിക്കും;
JOH 11:26 എന്നിൽ വിശ്വസിച്ചുകൊണ്ട് ജീവിച്ചിരുന്ന ആരും ഒരിക്കലും മരിക്കുകയില്ല. ഇതു നീ വിശ്വസിക്കുന്നോ?”
JOH 11:27 അവൾ പറഞ്ഞു: “ഉവ്വ് കർത്താവേ, ലോകത്തിലേക്കു വരാനുള്ള ദൈവപുത്രനായ ക്രിസ്തു അങ്ങുതന്നെ എന്നു ഞാൻ വിശ്വസിക്കുന്നു.”
JOH 11:28 ഇതു പറഞ്ഞശേഷം അവൾ തിരികെപ്പോയി സഹോദരിയായ മറിയയെ അടുക്കൽ വിളിച്ച്, “ഗുരു വന്നിട്ടുണ്ട്, നിന്നെ അന്വേഷിക്കുന്നു” എന്നു രഹസ്യമായി പറഞ്ഞു.
JOH 11:29 ഇതു കേട്ടു മറിയ വേഗം എഴുന്നേറ്റ് അദ്ദേഹത്തിന്റെ അടുത്തേക്കുപോയി.
JOH 11:30 യേശു ആ സമയംവരെ ഗ്രാമത്തിൽ കടക്കാതെ, മാർത്ത തന്നെ എതിരേറ്റ ആ സ്ഥലത്തുതന്നെ ആയിരുന്നു.
JOH 11:31 മറിയയ്ക്ക് ആശ്വാസം പകർന്നുകൊണ്ട് അവളോടൊപ്പം ഭവനത്തിൽ ഉണ്ടായിരുന്ന യെഹൂദർ, അവൾ വേഗത്തിൽ എഴുന്നേറ്റു പുറത്തേക്കു പോകുന്നതുകണ്ട്, കല്ലറയ്ക്കൽ ചെന്നു കരയാൻ പോകുന്നു എന്നുകരുതി അവളുടെ പിന്നാലെ ചെന്നു.
JOH 11:32 യേശു ഉണ്ടായിരുന്ന സ്ഥലത്തു മറിയ എത്തി അദ്ദേഹത്തെ കണ്ടു കാൽക്കൽവീണു, “കർത്താവേ, അങ്ങ് ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്റെ സഹോദരൻ മരിക്കുകയില്ലായിരുന്നു” എന്നു പറഞ്ഞു.
JOH 11:33 അവളും അവളോടൊപ്പം വന്ന മറ്റ് യെഹൂദരും കരയുന്നതു കണ്ടപ്പോൾ യേശു ആത്മാവിൽ അതിദുഃഖിതനായി അസ്വസ്ഥനായിത്തീർന്നു.
JOH 11:34 “നിങ്ങൾ അവനെ എവിടെയാണു സംസ്കരിച്ചത്?” എന്ന് യേശു ചോദിച്ചു. “കർത്താവേ, വന്നു കണ്ടാലും,” അവർ പറഞ്ഞു.
JOH 11:35 യേശു കരഞ്ഞു.
JOH 11:36 അപ്പോൾ യെഹൂദർ പറഞ്ഞു, “നോക്കൂ, യേശു അവനെ എത്രമാത്രം സ്നേഹിച്ചിരുന്നു!”
JOH 11:37 എന്നാൽ അവരിൽ ചിലർ ചോദിച്ചു, “അന്ധന്റെ കണ്ണു തുറന്ന ഇദ്ദേഹത്തിന് ഇവനെ മരണത്തിൽനിന്നു രക്ഷിക്കാൻ കഴിയുമായിരുന്നില്ലേ?”
JOH 11:38 യേശു വീണ്ടും ദുഃഖാർത്തനായി കല്ലറയുടെ അടുത്തെത്തി. അത് ഒരു ഗുഹയായിരുന്നു. ഗുഹാമുഖം ഒരു കല്ലുവെച്ച് അടച്ചിരുന്നു.
JOH 11:39 “കല്ല് ഉരുട്ടിമാറ്റുക,” യേശു പറഞ്ഞു. മരിച്ചയാളുടെ സഹോദരിയായ മാർത്ത അപ്പോൾ, “കർത്താവേ, നാറ്റംവെച്ചുതുടങ്ങി; ഇപ്പോൾ നാലു ദിവസമായല്ലോ” എന്നു പറഞ്ഞു.
JOH 11:40 “നീ വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്ത്വം കാണുമെന്ന് ഞാൻ നിന്നോടു പറഞ്ഞില്ലയോ,” എന്ന് യേശു ചോദിച്ചു.
JOH 11:41 അവർ കല്ലു നീക്കി. അപ്പോൾ യേശു സ്വർഗത്തിലേക്കു കണ്ണുകളുയർത്തി ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, അവിടന്ന് എന്റെ അപേക്ഷ കേട്ടതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു.
JOH 11:42 അങ്ങ് എപ്പോഴും എന്റെ അപേക്ഷ കേൾക്കുന്നെന്ന് എനിക്കറിയാം. എങ്കിലും അവിടന്നാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ഈ നിൽക്കുന്ന ജനം വിശ്വസിക്കേണ്ടതിന് ഇവർ നിമിത്തം എല്ലാവരും കേൾക്കെ ഞാനിതു പറയുന്നു.”
JOH 11:43 തുടർന്ന് യേശു ഉച്ചസ്വരത്തിൽ, “ലാസറേ, പുറത്തുവരിക” എന്നു വിളിച്ചുപറഞ്ഞു.
JOH 11:44 മരിച്ചുപോയിരുന്നയാൾ ജീവനുള്ളയാളായി പുറത്തുവന്നു; അവന്റെ കൈകാലുകൾ ശവക്കച്ചകൊണ്ടു ചുറ്റിയും മുഖം തൂവാലകൊണ്ടു മൂടിയുമിരുന്നു. “അവന്റെ കെട്ടുകൾ അഴിക്കുക, അവൻ പോകട്ടെ,” എന്ന് യേശു പറഞ്ഞു.
JOH 11:45 മറിയയെ സന്ദർശിക്കാൻ വന്ന യെഹൂദരിൽ പലരും യേശു ചെയ്ത ഈ അത്ഭുതപ്രവൃത്തി കണ്ട് അദ്ദേഹത്തിൽ വിശ്വസിച്ചു.
JOH 11:46 അവരിൽ ചിലരോ പരീശന്മാരുടെ അടുത്തുചെന്ന് യേശു ചെയ്തത് അറിയിച്ചു.
JOH 11:47 അപ്പോൾ പുരോഹിതമുഖ്യന്മാരും പരീശന്മാരുംകൂടി ന്യായാധിപസമിതിയുടെ ഒരു യോഗം വിളിച്ചുകൂട്ടി. “ഇനി നാം എന്തുചെയ്യും?” അവർ ചോദിച്ചു. “ഈ മനുഷ്യൻ അനേകം അത്ഭുതചിഹ്നങ്ങൾ പ്രവർത്തിക്കുന്നല്ലോ!
JOH 11:48 ഇങ്ങനെ തുടരാൻ അനുവദിച്ചാൽ ജനമെല്ലാം അയാളിൽ വിശ്വസിക്കും; അപ്പോൾ റോമാക്കാർ വന്നു നമ്മുടെ ദൈവാലയവും രാഷ്ട്രവും പൂർണമായി കൈവശപ്പെടുത്തും.”
JOH 11:49 അവിടെ കൂടിയിരുന്നവരിൽ ഒരാളും ആ വർഷത്തെ മഹാപുരോഹിതനുമായ കയ്യഫാവ് അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഒന്നും അറിഞ്ഞുകൂടാ.
JOH 11:50 ഒരു ജനത മുഴുവൻ നശിക്കുന്നതിനെക്കാൾ, ഒരു മനുഷ്യൻ ജനങ്ങൾക്കുവേണ്ടി മരിക്കുന്നതാണ് യുക്തമെന്നു നിങ്ങൾ മനസ്സിലാക്കുന്നില്ല.”
JOH 11:51 ഇത് അയാൾ സ്വമേധയാ പറഞ്ഞതല്ല, പിന്നെയോ, ആ വർഷത്തെ മഹാപുരോഹിതൻ എന്നനിലയിൽ ജനത്തിനുവേണ്ടി യേശു മരിക്കുമെന്നുള്ളതു പ്രവചിക്കുകയായിരുന്നു.
JOH 11:52 ആ മരണം ഇസ്രായേൽജനതയ്ക്കുവേണ്ടിമാത്രമല്ല, ലോകംമുഴുവനും ചിതറിപ്പോയിരിക്കുന്ന ദൈവമക്കളെയെല്ലാം ഒരുമിച്ചു ചേർക്കുന്നതിനുവേണ്ടിയുംകൂടിയാണ്.
JOH 11:53 അന്നുമുതൽ അവർ യേശുവിനെ വധിക്കാൻ ഗൂഢാലോചന നടത്തി.
JOH 11:54 അതുകൊണ്ട് യേശു യെഹൂദ്യനാട്ടുകാർക്കിടയിൽ പരസ്യമായി സഞ്ചരിക്കാതെ, അവിടത്തെ ശിഷ്യന്മാരുമായി മരുഭൂമിക്കടുത്ത് എഫ്രയീം എന്ന ഗ്രാമത്തിലേക്കു പിൻവാങ്ങി അവിടെ താമസിച്ചു.
JOH 11:55 യെഹൂദരുടെ പെസഹ അടുത്തിരുന്നതിനാൽ പെസഹയ്ക്കുമുമ്പുള്ള ആചാരപരമായ ശുദ്ധീകരണം നടത്തേണ്ടതിന് അനേകർ സ്വന്തം ഗ്രാമപ്രദേശങ്ങളിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി.
JOH 11:56 അവർ യേശുവിനെ അന്വേഷിച്ചുകൊണ്ടിരുന്നു. ദൈവാലയാങ്കണത്തിൽവെച്ച് അവർ പരസ്പരം ചോദിച്ചു, “നിങ്ങൾക്ക് എന്തുതോന്നുന്നു? അദ്ദേഹം പെരുന്നാളിന് ഇനി വരാതിരിക്കുമോ?”
JOH 11:57 യേശു എവിടെയാണെന്ന് ആർക്കെങ്കിലും അറിവു കിട്ടിയാൽ അദ്ദേഹത്തെ പിടികൂടുന്നതിനുവേണ്ടി വിവരം തങ്ങളെ അറിയിക്കണമെന്നു പുരോഹിതമുഖ്യന്മാരും പരീശന്മാരും കൽപ്പന പുറപ്പെടുവിച്ചിരുന്നു.
JOH 12:1 പെസഹയ്ക്ക് ആറുദിവസം മുമ്പ് യേശു ബെഥാന്യയിൽ എത്തി. അവിടെയാണ് മരിച്ചവരിൽനിന്ന് യേശു ഉയിർപ്പിച്ച ലാസർ താമസിച്ചിരുന്നത്.
JOH 12:2 അവിടെ യേശുവിനുവേണ്ടി ഒരു അത്താഴവിരുന്ന് ഒരുക്കിയിരുന്നു. മാർത്ത ആതിഥ്യശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു. ലാസറും അദ്ദേഹത്തോടൊപ്പം പന്തിയിൽ ഇരിക്കുകയായിരുന്നു.
JOH 12:3 അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാഞ്ചിതൈലം അരലിറ്ററോളം എടുത്ത് യേശുവിന്റെ പാദങ്ങളിൽ പകർന്നിട്ട് അവളുടെ തലമുടികൊണ്ടു തുടയ്ക്കാൻ തുടങ്ങി. തൈലത്തിന്റെ സൗരഭ്യം വീടുമുഴുവൻ നിറഞ്ഞു.
JOH 12:4 യേശുവിന്റെ ശിഷ്യന്മാരിൽ ഒരാളും പിന്നീട് അദ്ദേഹത്തെ ഒറ്റിക്കൊടുത്തവനുമായ യൂദാ ഈസ്കര്യോത്ത് ഇതിൽ നീരസം പ്രകടിപ്പിച്ചുകൊണ്ട്,
JOH 12:5 “മുന്നൂറുദിനാർ വിലമതിക്കുന്ന ഈ സുഗന്ധതൈലം വിറ്റ് ആ പണം ദരിദ്രർക്കു കൊടുക്കാമായിരുന്നില്ലേ?” എന്നു പറഞ്ഞു.
JOH 12:6 ദരിദ്രരെക്കുറിച്ചുള്ള കരുതൽകൊണ്ടല്ല, അവൻ കള്ളനായിരുന്നതുകൊണ്ടാണ് അതു പറഞ്ഞത്; പണസഞ്ചിസൂക്ഷിപ്പുകാരനായിരുന്ന അവൻ അതിൽനിന്ന് പണം സ്വന്തം ഉപയോഗത്തിന് എടുത്തുവന്നിരുന്നു.
JOH 12:7 അതിനു മറുപടിയായി യേശു പറഞ്ഞു: “അവളെ വെറുതേവിടുക, എന്റെ ശവസംസ്കാരദിവസത്തിനായി അവൾ ഈ സുഗന്ധതൈലം സൂക്ഷിച്ചുവെച്ചിരുന്നു എന്നു കരുതിയാൽമതി.
JOH 12:8 ദരിദ്രർ എപ്പോഴും നിങ്ങളുടെ കൂടെത്തന്നെ ഉണ്ടല്ലോ; ഞാനോ നിങ്ങളോടുകൂടെ എപ്പോഴും ഉണ്ടായിരിക്കുകയില്ല.”
JOH 12:9 യേശു ഉണ്ടെന്നറിഞ്ഞ് യെഹൂദരുടെ ഒരു വലിയകൂട്ടം അവിടെ എത്തി. യേശുവിനെമാത്രമല്ല, അദ്ദേഹം മരിച്ചവരിൽനിന്നുയിർപ്പിച്ച ലാസറിനെയുംകൂടി കാണുന്നതിനാണ് അവർ വന്നത്.
JOH 12:10 അതുകൊണ്ട് പുരോഹിതമുഖ്യന്മാർ യേശുവിനോടൊപ്പം ലാസറിനെയും വധിക്കാൻ ആലോചിച്ചു.
JOH 12:11 കാരണം, അയാൾനിമിത്തം അനേകം യെഹൂദർ അവരെ ഉപേക്ഷിച്ച് യേശുവിന്റെ അനുയായികളാകുകയും അദ്ദേഹത്തിൽ വിശ്വസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
JOH 12:12 പിറ്റേദിവസം, പെരുന്നാളിനു വന്നിരുന്ന വലിയ ജനക്കൂട്ടം, യേശു ജെറുശലേമിലേക്കു വരുന്നു എന്നുള്ള വാർത്ത കേട്ടു.
JOH 12:13 അവർ ഈന്തപ്പനയുടെ കുരുത്തോലകൾ എടുത്തുകൊണ്ട്: “ഹോശന്നാ!” “കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ!” “ഇസ്രായേലിന്റെ രാജാവു വാഴ്ത്തപ്പെട്ടവൻ!” എന്ന് ആർത്തുവിളിച്ചുകൊണ്ട് അദ്ദേഹത്തെ എതിരേൽക്കാൻ പുറപ്പെട്ടു.
JOH 12:14 യേശു ഒരു കഴുതക്കുട്ടിയെ കണ്ട് അതിന്റെ പുറത്തുകയറി ഇരുന്നു.
JOH 12:15 “സീയോൻപുത്രീ, ഭയപ്പെടേണ്ട, ഇതാ നിന്റെ രാജാവ് കഴുതക്കുട്ടിമേൽ കയറിവരുന്നു,” എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ.
JOH 12:16 ഈ സംഭവിച്ചതെല്ലാറ്റിന്റെയും അർഥം ശിഷ്യന്മാർക്ക് ആദ്യം മനസ്സിലായില്ല. ഈ പ്രവചനം അദ്ദേഹത്തെക്കുറിച്ചാണ് എഴുതപ്പെട്ടിരിക്കുന്നതെന്നും അതിനനുസൃതമായിട്ടാണ് അവർ ഈ ചെയ്തതെല്ലാമെന്നും യേശുവിന്റെ മഹത്ത്വീകരണത്തിനു ശേഷംമാത്രമേ അവർ ഗ്രഹിച്ചുള്ളൂ.
JOH 12:17 മരിച്ചവനായിരുന്ന ലാസറിനെ, യേശുകർത്താവ് തന്റെ വാക്കാൽ, മരണത്തിൽനിന്നുയിർപ്പിച്ച്, കല്ലറയ്ക്കു പുറത്തു വരുത്തിയതിന് സാക്ഷികളായിരുന്ന ജനം ആ വാർത്ത പ്രചരിപ്പിച്ചുകൊണ്ടേയിരുന്നു.
JOH 12:18 അദ്ദേഹം ചെയ്ത ഈ മഹാത്ഭുതത്തെക്കുറിച്ചു കേട്ടിരുന്നതുകൊണ്ട് ഒരു വലിയ ജനാവലിതന്നെ അദ്ദേഹത്തെ എതിരേൽക്കാൻ വന്നുചേർന്നു.
JOH 12:19 അപ്പോൾ, “നോക്കൂ, നമ്മുടെ പരിശ്രമങ്ങളെല്ലാം വിഫലമാകുകയാണല്ലോ; ലോകം മുഴുവൻ അയാളുടെ അനുഗാമികളായിരിക്കുന്നു!” എന്നു പരീശന്മാർ പരസ്പരം പറഞ്ഞു.
JOH 12:20 പെസഹാപ്പെരുന്നാളിന് ആരാധനയ്ക്കായി ജെറുശലേമിൽ വന്നവരിൽ ചില ഗ്രീക്കുകാരും ഉണ്ടായിരുന്നു.
JOH 12:21 അവർ ഒരു അഭ്യർഥനയുമായി ഗലീലയിലെ ബേത്ത്സയിദക്കാരനായ ഫിലിപ്പൊസിന്റെ അടുക്കൽ ചെന്നു പറഞ്ഞു, “യജമാനനേ, ഞങ്ങൾക്ക് യേശുവിനെ കാണണമെന്ന് ആഗ്രഹമുണ്ട്.”
JOH 12:22 ഫിലിപ്പൊസ് ചെന്ന് ഇക്കാര്യം അന്ത്രയോസിനോടു പറഞ്ഞു. അന്ത്രയോസും ഫിലിപ്പൊസുംകൂടി യേശുവിനെ വിവരം അറിയിച്ചു.
JOH 12:23 അപ്പോൾ യേശു പറഞ്ഞു: “മനുഷ്യപുത്രൻ മഹത്ത്വീകരിക്കപ്പെടാനുള്ള സമയം വന്നുചേർന്നിരിക്കുന്നു.
JOH 12:24 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കിൽ അത് ഒരു ഗോതമ്പുമണിയായിത്തന്നെ ഇരിക്കും; അത് ചാകുന്നെങ്കിലോ, ധാരാളം വിളവുണ്ടാകും.
JOH 12:25 സ്വന്തം ജീവനെ സ്നേഹിക്കുന്നയാൾ അതിനെ നഷ്ടപ്പെടുത്തും; ഈ ലോകത്തിൽ സ്വന്തം ജീവനെ വെറുക്കുന്നയാൾ നിത്യജീവനുവേണ്ടി അതിനെ സംരക്ഷിക്കുന്നു.
JOH 12:26 എന്നെ സേവിക്കുന്നയാൾ എന്നെ അനുഗമിക്കണം. ഞാൻ ആയിരിക്കുന്നിടത്തുതന്നെ എന്നെ സേവിക്കുന്നയാളും ആയിരിക്കും. എന്നെ സേവിക്കുന്നയാളിനെ എന്റെ പിതാവും ആദരിക്കും.
JOH 12:27 “ഇപ്പോൾ എന്റെ ഹൃദയം കലങ്ങിയിരിക്കുന്നു; ഞാൻ എന്താണു പറയേണ്ടത്? ‘പിതാവേ, ഈ മണിക്കൂറുകളിൽനിന്ന് എന്നെ രക്ഷിച്ചാലും’ എന്നോ? അല്ല, ഇതിനുവേണ്ടിത്തന്നെയാണല്ലോ ഞാൻ ഈ മണിക്കൂറിൽ എത്തിയിരിക്കുന്നത്.
JOH 12:28 പിതാവേ, അവിടത്തെ നാമം മഹത്ത്വപ്പെടുത്തണമേ!” അപ്പോൾ സ്വർഗത്തിൽനിന്ന്, “ഞാൻ മഹത്ത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്ത്വപ്പെടുത്തും” എന്നൊരു അശരീരിയുണ്ടായി.
JOH 12:29 അവിടെ ഉണ്ടായിരുന്ന ജനസമൂഹത്തിൽ ചിലർ ആ ശബ്ദം കേട്ടിട്ട് “ഒരു ഇടിമുഴക്കമുണ്ടായി,” എന്നും മറ്റുചിലർ “ഒരു ദൈവദൂതൻ അദ്ദേഹത്തോടു സംസാരിച്ചു,” എന്നും പറഞ്ഞു.
JOH 12:30 എന്നാൽ, യേശു പറഞ്ഞു: “ഈ ശബ്ദമുണ്ടായത് എനിക്കുവേണ്ടിയല്ല, നിങ്ങൾക്കുവേണ്ടിയാണ്.
JOH 12:31 ഇപ്പോൾ ഈ ലോകത്തിന്മേൽ ന്യായവിധിനടത്താനുള്ള സമയമായിരിക്കുന്നു; ഈ ലോകത്തിന്റെ അധിപതി നിഷ്കാസിതനാകും.
JOH 12:32 ഞാൻ ഭൂമിയിൽനിന്ന് ഉയർത്തപ്പെടുമ്പോൾ സകലമനുഷ്യരെയും എന്നിലേക്ക് ആകർഷിക്കും.”
JOH 12:33 തന്റെ മരണവിധത്തെക്കുറിച്ച് സൂചന നൽകുന്നതിനായിരുന്നു യേശു ഇതു പറഞ്ഞത്.
JOH 12:34 ഇതു കേട്ട ജനക്കൂട്ടം, “ക്രിസ്തു എന്നേക്കും ജീവിക്കുമെന്നാണല്ലോ ന്യായപ്രമാണത്തിൽനിന്നു കേട്ടിട്ടുള്ളത്. അങ്ങനെയെങ്കിൽ, ‘മനുഷ്യപുത്രൻ ഉയർത്തപ്പെടേണ്ടതാണെന്ന് അങ്ങു പറയുന്നതെങ്ങനെ?’ ആരാണ് ഈ മനുഷ്യപുത്രൻ?” എന്നു ചോദിച്ചു.
JOH 12:35 അപ്പോൾ യേശു അവരോടു പറഞ്ഞു: “ഇനി അൽപ്പകാലംകൂടിമാത്രമേ പ്രകാശം നിങ്ങളുടെ മധ്യേ ഉണ്ടായിരിക്കുകയുള്ളൂ. പ്രകാശം ഉള്ളേടത്തോളംകാലം, അന്ധകാരം നിങ്ങളെ കീഴടക്കുന്നതിനുമുമ്പ്, പ്രകാശത്തിൽത്തന്നെ നടക്കുക; അന്ധകാരത്തിൽ നടക്കുന്നയാൾക്ക് ഒരു ദിശാബോധവും ഉണ്ടായിരിക്കുകയില്ല.
JOH 12:36 പ്രകാശം നിങ്ങൾക്കു സമീപം ഉള്ളപ്പോൾ അതിൽ വിശ്വസിച്ചാൽ, നിങ്ങൾക്ക് പ്രകാശത്തിന്റെ മക്കളായിത്തീരാൻ കഴിയും.” ഇതു പറഞ്ഞശേഷം യേശു അവരെ വിട്ടുപോയി.
JOH 12:37 യെഹൂദരുടെ സാന്നിധ്യത്തിൽ യേശു ഇത്രയേറെ അത്ഭുതചിഹ്നങ്ങൾ ചെയ്തിട്ടും അവർ അദ്ദേഹത്തിൽ വിശ്വസിച്ചില്ല;
JOH 12:38 “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു? കർത്താവിന്റെ ഭുജം ആർക്കു വെളിപ്പെട്ടിരിക്കുന്നു?” എന്ന് യെശയ്യാപ്രവാചകൻ പ്രവചിച്ചത് നിവൃത്തിയായി.
JOH 12:39 അവർക്ക് വിശ്വസിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ച് യെശയ്യാവ് മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു:
JOH 12:40 “കണ്ണുകൊണ്ടു കാണുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ എന്നിലേക്കുതിരിഞ്ഞ് സൗഖ്യംപ്രാപിക്കാൻ ഇടവരികയോ ചെയ്യാത്തവിധം അവിടന്ന് അവരുടെ കണ്ണുകൾ അന്ധമാക്കുകയും ഹൃദയം കഠിനമാക്കുകയും ചെയ്തിരിക്കുന്നു.”
JOH 12:41 യേശുവിന്റെ മഹത്ത്വം കണ്ട് അവിടത്തെപ്പറ്റി വർണിച്ചുകൊണ്ടാണ് യെശയ്യാവ് ഇങ്ങനെ പ്രസ്താവിച്ചത്.
JOH 12:42 അതേസമയം, ഉദ്യോഗസ്ഥഗണത്തിൽ ഉൾപ്പെട്ട പലരും അദ്ദേഹത്തിൽ വിശ്വസിച്ചെങ്കിലും യെഹൂദപ്പള്ളിയിൽനിന്ന് പരീശന്മാർ തങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും എന്നു ഭയന്ന് അവർ പരസ്യമായി തങ്ങളുടെ വിശ്വാസം ഏറ്റുപറഞ്ഞില്ല.
JOH 12:43 കാരണം, അവർ ദൈവത്തിൽനിന്നുള്ള ആദരവിനെക്കാൾ മനുഷ്യരിൽനിന്നുള്ള ആദരവ് ഇഷ്ടപ്പെട്ടു.
JOH 12:44 യേശു വിളിച്ചുപറഞ്ഞു: “എന്നിൽ വിശ്വസിക്കുന്നയാൾ എന്നിൽമാത്രമല്ല, എന്നെ അയച്ച പിതാവിലും വിശ്വസിക്കുന്നു.
JOH 12:45 എന്നെ കാണുന്നയാൾ എന്നെ അയച്ച പിതാവിനെയും കാണുന്നു.
JOH 12:46 എന്നിൽ വിശ്വസിക്കുന്ന ആരും അന്ധകാരത്തിൽ വസിക്കാതിരിക്കേണ്ടതിനു ഞാൻ പ്രകാശമായി ലോകത്തിൽ വന്നിരിക്കുന്നു.
JOH 12:47 “എന്റെ വചനം കേട്ടിട്ടും അത് അനുസരിക്കാത്തയാളെ ഞാനല്ല ന്യായം വിധിക്കുന്നത്; ലോകത്തെ വിധിക്കാനല്ല, രക്ഷിക്കാനാണ് ഞാൻ വന്നത്.
JOH 12:48 എന്നെ തിരസ്കരിക്കുകയും എന്റെ വാക്കുകൾ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവനെ വിധിക്കുന്ന ഒരു വിധികർത്താവുണ്ട്; ഞാൻ സംസാരിച്ച എന്റെ വചനംതന്നെ അന്തിമന്യായവിധിനാളിൽ അയാളെ വിധിക്കും.
JOH 12:49 ഞാൻ സ്വന്തം ഇഷ്ടപ്രകാരം സംസാരിച്ചിട്ടില്ല; ഞാൻ എന്തു പറയണമെന്നും എങ്ങനെ പറയണമെന്നും എന്നെ അയച്ച പിതാവു കൽപ്പിച്ചിരിക്കുന്നു.
JOH 12:50 അവിടത്തെ കൽപ്പന നിത്യജീവനിലേക്ക് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടു ഞാൻ സംസാരിക്കുന്നത് പിതാവ് എന്നോട് ആജ്ഞാപിച്ചിട്ടുള്ളതുമാത്രമാണ്.”
JOH 13:1 പെസഹാപ്പെരുന്നാളിനു തൊട്ടുമുമ്പുള്ള സമയം: ഈ ലോകംവിട്ടു പിതാവിന്റെ അടുത്തേക്കു തനിക്ക് പോകാനുള്ള സമയം വന്നെത്തിയെന്ന് യേശു മനസ്സിലാക്കി. ഈ ലോകത്തിൽ തനിക്കുള്ളവരെ എപ്പോഴും സ്നേഹിച്ച കർത്താവ് അവസാനംവരെയും അവരെ സ്നേഹിച്ചു.
JOH 13:2 അപ്പോൾ അത്താഴത്തിന്റെ സമയമായിരുന്നു. യേശുവിനെ ഒറ്റിക്കൊടുക്കാൻ, ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് നേരത്തേതന്നെ ഹൃദയത്തിൽ പിശാച് പ്രേരണ ചെലുത്തിയിരുന്നു.
JOH 13:3 പിതാവു സകലകാര്യങ്ങളും തന്റെ അധികാരത്തിൽ തന്നിരിക്കുന്നെന്നും താൻ ദൈവത്തിന്റെ അടുക്കൽനിന്നു വന്ന് ദൈവത്തിന്റെ അടുത്തേക്കുതന്നെ മടങ്ങുകയാണെന്നും യേശു അറിഞ്ഞിരുന്നു.
JOH 13:4 യേശു ഭക്ഷണമേശയിൽനിന്ന് എഴുന്നേറ്റ്, പുറങ്കുപ്പായം ഊരിമാറ്റിയിട്ട് ഒരു തൂവാല അവിടത്തെ അരയിൽ ചുറ്റി.
JOH 13:5 പിന്നീട് ഒരു പാത്രത്തിൽ വെള്ളം എടുത്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തൂവാലകൊണ്ടു തുവർത്താനും തുടങ്ങി.
JOH 13:6 ശിമോൻ പത്രോസിന്റെ അടുത്തെത്തിയപ്പോൾ അയാൾ, “കർത്താവേ, എന്റെ പാദങ്ങൾ അങ്ങ് കഴുകുന്നോ?” എന്നു ചോദിച്ചു.
JOH 13:7 യേശു ഉത്തരം പറഞ്ഞു: “ഞാൻ ചെയ്യുന്നതിന്റെ സാരം ഇപ്പോൾ നീ അറിയുന്നില്ല; എന്നാൽ, പിന്നീടു ഗ്രഹിക്കും.”
JOH 13:8 “അരുത് കർത്താവേ, അങ്ങ് ഒരിക്കലും എന്റെ പാദങ്ങൾ കഴുകാൻ പാടില്ല,” പത്രോസ് പറഞ്ഞു. “ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടുകൂടെ പങ്കില്ല,” യേശു പറഞ്ഞു.
JOH 13:9 അപ്പോൾ ശിമോൻ പത്രോസ്, “അങ്ങനെയെങ്കിൽ കർത്താവേ, എന്റെ പാദങ്ങൾമാത്രമല്ല, കൈകളും തലയുംകൂടെ കഴുകിയാലും” എന്നു പറഞ്ഞു.
JOH 13:10 അതിന് യേശു, “കുളിച്ചിരിക്കുന്നവന് പാദങ്ങൾമാത്രം കഴുകിയാൽമതി; അവന്റെ ശേഷം ശരീരം ശുദ്ധമാണ്. നിങ്ങൾ ശുദ്ധിയുള്ളവരാണ്; എന്നാൽ എല്ലാവരും അല്ലതാനും” എന്നു മറുപടി പറഞ്ഞു.
JOH 13:11 തന്നെ ഒറ്റിക്കൊടുക്കാൻ പോകുന്നത് ആരെന്ന് അറിഞ്ഞിരുന്നതുകൊണ്ടാണ് എല്ലാവരും ശുദ്ധരല്ല എന്ന് യേശു പറഞ്ഞത്.
JOH 13:12 അവരുടെ പാദങ്ങൾ കഴുകിത്തീർന്നശേഷം പുറങ്കുപ്പായം ധരിച്ചു വീണ്ടും അദ്ദേഹം സ്വസ്ഥാനത്ത് ഉപവിഷ്ടനായി. “ഞാൻ നിങ്ങൾക്കു ചെയ്തതെന്താണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” യേശു ചോദിച്ചു.
JOH 13:13 “നിങ്ങൾ എന്നെ ‘ഗുരു’ എന്നും ‘കർത്താവ്’ എന്നും വിളിക്കുന്നു. അത് ശരിതന്നെ, കാരണം ഞാൻ ഗുരുവും കർത്താവുംതന്നെ.
JOH 13:14 നിങ്ങളുടെ കർത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദങ്ങൾ കഴുകേണ്ടതാണ്.
JOH 13:15 ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന് ഞാൻ നിങ്ങൾക്കൊരു മാതൃക കാണിച്ചുതന്നിരിക്കുന്നു.
JOH 13:16 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ദാസൻ യജമാനനെക്കാൾ വലിയവനല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല.
JOH 13:17 ഈ കാര്യങ്ങൾ നിങ്ങൾക്കറിയാം. അതനുസരിച്ചു പ്രവർത്തിച്ചാൽ നിങ്ങൾ അനുഗൃഹീതരായിരിക്കും.
JOH 13:18 “ഞാൻ ഇനി പറയുന്നത് നിങ്ങളെ എല്ലാവരെയുംകുറിച്ചല്ല. തെരഞ്ഞെടുത്തവരെ എനിക്കറിയാം. എന്നാൽ ‘എന്നോടുകൂടെ അപ്പം പങ്കിടുന്നവൻ എനിക്കെതിരേ കുതികാൽ ഉയർത്തിയിരിക്കുന്നു’ എന്നുള്ള തിരുവെഴുത്ത് നിറവേറേണ്ടതാണ്.
JOH 13:19 “ഇപ്പോൾത്തന്നെ, കാര്യങ്ങൾ സംഭവിക്കുന്നതിനുമുമ്പേതന്നെ, ഞാൻ ഇതു നിങ്ങളോടു പറയുന്നത്, അതു സംഭവിക്കുമ്പോൾ ഞാനാകുന്നവൻ ഞാനാകുന്നു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനാണ്.
JOH 13:20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഞാൻ അയയ്ക്കുന്നവനെ സ്വീകരിക്കുന്നയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നയാൾ എന്നെ അയച്ചവനെ സ്വീകരിക്കുന്നു.”
JOH 13:21 ഇതു പറഞ്ഞുകഴിഞ്ഞിട്ട് യേശു ആത്മാവിൽ അതിദുഃഖത്തോടെ ഇങ്ങനെ പറഞ്ഞു: “സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: നിങ്ങളിൽ ഒരുവൻ എന്നെ ഒറ്റിക്കൊടുക്കും.”
JOH 13:22 യേശു ഇത് ആരെക്കുറിച്ചാണു പറഞ്ഞതെന്നറിയാതെ ശിഷ്യന്മാർ പരിഭ്രമിച്ച് പരസ്പരം നോക്കി.
JOH 13:23 യേശു സ്നേഹിച്ച ശിഷ്യന്മാരിൽ ഒരുവൻ അവിടത്തെ മാറോടുചേർന്ന് ഇരിക്കുകയായിരുന്നു.
JOH 13:24 “ആരെ ഉദ്ദേശിച്ചാണ് ഈ പറഞ്ഞത്?” എന്നു ചോദിക്കാൻ, ശിമോൻ പത്രോസ് ആ ശിഷ്യനോട് ആംഗ്യഭാഷയിൽ പറഞ്ഞു.
JOH 13:25 അയാൾ യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, ആരാണത്?” എന്നു ചോദിച്ചു.
JOH 13:26 അതിനുത്തരമായി, “ഈ അപ്പക്കഷണം മുക്കി ഞാൻ ആർക്കു നൽകുന്നോ, അയാൾതന്നെ” യേശു പറഞ്ഞു. പിന്നീട് അദ്ദേഹം അപ്പം മുക്കി ശിമോന്റെ മകനായ യൂദാ ഈസ്കര്യോത്തിന് കൊടുത്തു.
JOH 13:27 യേശുവിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചു. അതിനുശേഷം സാത്താൻ അയാളിൽ പ്രവേശിച്ചു. “നീ ചെയ്യാനിരിക്കുന്നതു വേഗത്തിൽത്തന്നെ ചെയ്യുക,” യേശു അവനോടു പറഞ്ഞു.
JOH 13:28 യേശു ഇതു പറഞ്ഞത് എന്തിനെക്കുറിച്ചെന്ന്, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരിൽ ആർക്കുംതന്നെ മനസ്സിലായില്ല.
JOH 13:29 യൂദായ്ക്കു പണത്തിന്റെ ചുമതല ഉണ്ടായിരുന്നതുകൊണ്ട്, യേശു അയാളോട് പെരുന്നാളിനു വേണ്ടുന്ന വല്ലതും വാങ്ങണമെന്നോ സാധുക്കൾക്കു വല്ലതും കൊടുക്കണമെന്നോ പറയുകയായിരിക്കും എന്നു ചിലർ ചിന്തിച്ചു.
JOH 13:30 അപ്പം വാങ്ങി ഭക്ഷിച്ച ഉടനെതന്നെ യൂദാ പുറത്തുപോയി. അപ്പോൾ രാത്രിയായിരുന്നു.
JOH 13:31 യൂദാ പോയിക്കഴിഞ്ഞപ്പോൾ യേശു പറഞ്ഞു: “ഇപ്പോൾ മനുഷ്യപുത്രൻ മഹത്ത്വപ്പെട്ടിരിക്കുന്നു. ദൈവവും പുത്രനിൽ മഹത്ത്വീകരിക്കപ്പെട്ടിരിക്കുന്നു.
JOH 13:32 ദൈവം പുത്രനിൽ മഹത്ത്വപ്പെട്ടിരിക്കുന്നെങ്കിൽ അവിടന്ന് പുത്രനെ തന്നിൽത്തന്നെ മഹത്ത്വപ്പെടുത്തും; അതേ, ഉടനെതന്നെ അവനെ മഹത്ത്വപ്പെടുത്തും.
JOH 13:33 “എന്റെ കുഞ്ഞുങ്ങളേ, ഇനി ഞാൻ അൽപ്പസമയംകൂടിമാത്രമേ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയുള്ളൂ. നിങ്ങൾ എന്നെ അന്വേഷിക്കും. ഞാൻ പോകുന്നേടത്തു നിങ്ങൾക്കു വന്നെത്താൻ സാധ്യവുമല്ല എന്ന് യെഹൂദനേതാക്കന്മാരോടു പറഞ്ഞതുപോലെ ഇപ്പോൾ നിങ്ങളോടും പറയുന്നു.
JOH 13:34 “നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നുള്ള ഒരു പുതിയകൽപ്പന ഞാൻ നിങ്ങൾക്കു തരുന്നു. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം.
JOH 13:35 നിങ്ങൾക്കു പരസ്പരസ്നേഹം ഉണ്ടായിരിക്കണം. അതിലൂടെയാണ് നിങ്ങൾ എന്റെ ശിഷ്യർ എന്ന് എല്ലാവരും അറിയുന്നത്.”
JOH 13:36 “കർത്താവേ, അങ്ങ് എവിടേക്കാണു പോകുന്നത്?” എന്നു ശിമോൻ പത്രോസ് ചോദിച്ചു. യേശു മറുപടി നൽകി: “ഞാൻ പോകുന്നിടത്തേക്ക് എന്നെ അനുഗമിക്കാൻ ഇപ്പോൾ നിനക്കു സാധ്യമല്ല. എന്നാൽ പിന്നീടു നീ എന്നെ അനുഗമിക്കും.”
JOH 13:37 “കർത്താവേ, എന്തുകൊണ്ടാണ് ഇപ്പോൾത്തന്നെ എനിക്ക് അങ്ങയെ അനുഗമിക്കാൻ സാധിക്കാത്തത്?” പത്രോസ് ചോദിച്ചു. “അങ്ങേക്കുവേണ്ടി മരിക്കാനും ഞാൻ ഒരുക്കമാണ്,” പത്രോസ് പറഞ്ഞു.
JOH 13:38 അതിനു മറുപടിയായി യേശു, “നീ എനിക്കുവേണ്ടി മരിക്കുമെന്നോ? സത്യം സത്യമായി ഞാൻ നിന്നോടു പറയട്ടെ: കോഴി കൂവുന്നതിനുമുമ്പ് നീ മൂന്നുപ്രാവശ്യം എന്നെ തിരസ്കരിക്കും.”
JOH 14:1 “നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; ദൈവത്തിൽ വിശ്വസിക്കുക, എന്നിലും വിശ്വസിക്കുക.
JOH 14:2 എന്റെ പിതാവിന്റെ ഭവനത്തിൽ നിവാസയോഗ്യമായ സ്ഥലം വളരെയുണ്ട്. അങ്ങനെ അല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്കുവേണ്ടി സ്ഥലമൊരുക്കാൻ പോകുന്നെന്നു പറയുമായിരുന്നോ?
JOH 14:3 ഞാൻ പോയി സ്ഥലമൊരുക്കിക്കഴിയുമ്പോൾ, നിങ്ങളും എന്നോടൊപ്പം ഞാൻ ആയിരിക്കുന്നേടത്ത് ആകേണ്ടതിന്, മടങ്ങിവന്നു നിങ്ങളെ എന്റെ അടുക്കൽ ചേർക്കും.
JOH 14:4 ഞാൻ പോകുന്ന സ്ഥലത്തേക്കുള്ള വഴി നിങ്ങൾക്കറിയാം.”
JOH 14:5 “കർത്താവേ, അങ്ങ് എവിടേക്കു പോകുന്നെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ. പിന്നെ അവിടേക്കുള്ള വഴി എങ്ങനെ അറിയും?” എന്ന് തോമസ് അദ്ദേഹത്തോടു ചോദിച്ചു.
JOH 14:6 അതിന് യേശു മറുപടി പറഞ്ഞു: “ഞാൻതന്നെ വഴിയും സത്യവും ജീവനും ആകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല.
JOH 14:7 നിങ്ങൾ വാസ്തവമായി എന്നെ അറിഞ്ഞിരുന്നെങ്കിൽ എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു; കണ്ടുമിരിക്കുന്നു.”
JOH 14:8 അപ്പോൾ ഫിലിപ്പൊസ്, “കർത്താവേ, പിതാവിനെ ഞങ്ങൾക്ക് ഒന്നു കാണിച്ചുതന്നാലും, ഞങ്ങൾക്ക് അതുമാത്രം മതി” എന്നു പറഞ്ഞു.
JOH 14:9 അതിനുത്തരമായി യേശു, “ഇത്രയേറെക്കാലം ഞാൻ നിങ്ങളോടുകൂടെ ആയിരുന്നിട്ടും ഫിലിപ്പൊസേ, നിനക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ലേ? എന്നെ കണ്ടയാൾ പിതാവിനെ കണ്ടിരിക്കുന്നു; പിന്നെ ‘പിതാവിനെ ഞങ്ങൾക്കു കാണിച്ചുതരണം’ എന്നു നീ പറയുന്നതെങ്ങനെ?
JOH 14:10 ഞാൻ പിതാവിലും പിതാവ് എന്നിലും ആകുന്നു എന്നു നീ വിശ്വസിക്കുന്നില്ലേ? ഞാൻ നിങ്ങളോടു പറയുന്ന വാക്കുകൾ എന്റെ സ്വന്തം അധികാരത്തിൽനിന്നുള്ളവയല്ല; എന്നിൽ വസിക്കുന്ന പിതാവ് അവിടത്തെ പ്രവൃത്തികൾ എന്നിലൂടെ നിറവേറ്റുകമാത്രമാണു ചെയ്യുന്നത്.
JOH 14:11 ‘പിതാവ് എന്നിലും ഞാൻ പിതാവിലും ആകുന്നു’ എന്നു ഞാൻ പറയുന്നതു വിശ്വസിക്കുക; അല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾനിമിത്തം വിശ്വസിക്കുക.
JOH 14:12 സത്യം, സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ഞാൻ ചെയ്യുന്ന പ്രവൃത്തി എന്നിൽ വിശ്വസിക്കുന്നയാളും ചെയ്യും; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നതുകൊണ്ട് അതിലും മഹത്തായ പ്രവൃത്തികൾ അയാൾ ചെയ്യും.
JOH 14:13 പിതാവ് പുത്രനിൽ മഹത്ത്വപ്പെടേണ്ടതിന് നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും ഞാൻ ചെയ്തുതരും.
JOH 14:14 എന്റെ നാമത്തിൽ നിങ്ങൾ എന്നോട് അപേക്ഷിക്കുന്നതെന്തും ഞാൻ ചെയ്തുതരും.
JOH 14:15 “നിങ്ങൾ എന്നെ സ്നേഹിക്കുന്നു എങ്കിൽ എന്റെ കൽപ്പനകൾ അനുസരിക്കും.
JOH 14:16 ഞാൻ പിതാവിനോട് അപേക്ഷിക്കുകയും നിങ്ങളോടുകൂടെ എന്നേക്കും ഇരിക്കേണ്ടതിന് അവിടന്ന് നിങ്ങൾക്കു സത്യത്തിന്റെ ആത്മാവ് എന്ന മറ്റൊരു കാര്യസ്ഥനെ നൽകുകയും ചെയ്യും.
JOH 14:17 ലൗകികർക്ക് ഈ ആത്മാവിനെ, സത്യത്തിന്റെ ആത്മാവിനെത്തന്നെ, സ്വീകരിക്കാൻ കഴിയുകയില്ല. ലോകം ഈ ആത്മാവിനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. എന്നാൽ നിങ്ങൾ സത്യത്തിന്റെ ആത്മാവിനെ അറിയുന്നു. കാരണം അവിടന്നു നിങ്ങളോടുകൂടെ ഇരിക്കുന്നു; നിങ്ങളിൽ വസിക്കുകയും ചെയ്യും.
JOH 14:18 ഞാൻ നിങ്ങളെ അനാഥരായി ഉപേക്ഷിക്കുകയില്ല; ഞാൻ നിങ്ങളുടെ അടുക്കൽവരും.
JOH 14:19 അൽപ്പകാലത്തിനുശേഷം ലോകത്തിന് എന്നെ കാണാൻ കഴിയുകയില്ല, എന്നാൽ നിങ്ങൾക്ക് കഴിയും. ഞാൻ ജീവിക്കുന്നതിനാൽ നിങ്ങളും ജീവിക്കും.
JOH 14:20 ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലുമെന്ന് അന്നാളിൽ നിങ്ങൾ ഗ്രഹിക്കും.
JOH 14:21 എന്റെ കൽപ്പനകൾ സ്വീകരിച്ച് അനുസരിക്കുന്നവർ എന്നെ സ്നേഹിക്കുന്നു; എന്നെ സ്നേഹിക്കുന്നവരെ എന്റെ പിതാവു സ്നേഹിക്കും. ഞാനും അവരെ സ്നേഹിക്കുകയും എന്നെത്തന്നെ അവർക്കു വെളിപ്പെടുത്തുകയും ചെയ്യും.”
JOH 14:22 അപ്പോൾ ഈസ്കര്യോത്ത് അല്ലാത്ത യൂദാ ചോദിച്ചു: “കർത്താവേ, അവിടന്നു ലോകത്തിനല്ല, ഞങ്ങൾക്കുതന്നെ സ്വയം വെളിപ്പെടുത്താൻ ഇച്ഛിക്കുന്നതെന്തുകൊണ്ട്?”
JOH 14:23 യേശു മറുപടി പറഞ്ഞു: “എന്നെ സ്നേഹിക്കുന്നവർ എന്റെ ഉപദേശം അനുസരിക്കും. എന്റെ പിതാവ് അവരെ സ്നേഹിക്കും; ഞങ്ങൾ അവരുടെ അടുക്കൽവന്ന് അവരോടുകൂടെ വസിക്കും.
JOH 14:24 എന്നെ സ്നേഹിക്കാത്തവർ എന്റെ ഉപദേശം അനുസരിക്കുകയില്ല. നിങ്ങൾ കേൾക്കുന്ന ഈ വചനങ്ങൾ എന്റെ സ്വന്തമല്ല; എന്നെ അയച്ച പിതാവിന്റേതാണ്.
JOH 14:25 “ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾത്തന്നെ ഇതെല്ലാം നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
JOH 14:26 എന്നാൽ, പിതാവ് എന്റെ നാമത്തിൽ അയയ്ക്കാനിരിക്കുന്ന ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് എല്ലാക്കാര്യങ്ങളും നിങ്ങൾക്ക് ഉപദേശിച്ചുതരികയും ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങൾ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.
JOH 14:27 സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. ഞാൻ നിങ്ങൾക്കു തരുന്നത് എന്റെ സമാധാനമാണ്, അത് ലോകം തരുന്നതുപോലെ അല്ല. നിങ്ങളുടെ ഹൃദയം അതിദുഃഖിതമാകരുത്; നിങ്ങൾ ഭയന്നുപോകുകയുമരുത്.
JOH 14:28 “ ‘ഞാൻ പോകുന്നു എന്നും നിങ്ങളുടെ അടുക്കൽ മടങ്ങിവരും’ എന്നും പറഞ്ഞതു നിങ്ങൾ ശ്രദ്ധിച്ചല്ലോ. നിങ്ങൾക്കെന്നോടു സ്നേഹമുണ്ടെങ്കിൽ, എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ പോകുന്നതിൽ നിങ്ങൾ ആനന്ദിക്കുമായിരുന്നു; പിതാവ് എന്നെക്കാൾ വലിയവനല്ലോ.
JOH 14:29 ഇതെല്ലാം സംഭവിക്കുമ്പോൾ നിങ്ങൾക്കു വിശ്വാസമുണ്ടാകേണ്ടതിനാണ്, സംഭവിക്കുന്നതിനുമുമ്പേതന്നെ സൂചന നൽകുന്നത്.
JOH 14:30 ഇനിയും ഞാൻ അധികമൊന്നും നിങ്ങളോടു സംസാരിക്കുകയില്ല. ഈ ലോകത്തിന്റെ അധിപതി വരുന്നു. അവന് എന്റെമേൽ ഒരധികാരവുമില്ല.
JOH 14:31 എങ്കിലും ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവ് എന്നോടു കൽപ്പിച്ചിട്ടുള്ളതുമാത്രം ഞാൻ ചെയ്യുന്നു എന്നും ലോകം മനസ്സിലാക്കാൻ ഇടയാകേണ്ടതിനാണ് അവൻ വരുന്നത്. “വരിക; നമുക്ക് ഇവിടെനിന്നു പോകാം.
JOH 15:1 “ഞാൻ ആകുന്നു യഥാർഥ മുന്തിരിവള്ളി, എന്റെ പിതാവ് കർഷകനും!
JOH 15:2 ഫലം കായ്ക്കാത്തതായി എന്നിലുള്ള ശാഖകളെല്ലാം അവിടന്നു മുറിച്ചുകളയുന്നു; കായ്ക്കുന്നവയാകട്ടെ, അധികം ഫലം കായ്ക്കേണ്ടതിനു വെട്ടിയൊരുക്കുന്നു.
JOH 15:3 ഞാൻ നിങ്ങളോടു സംസാരിച്ച വചനങ്ങളാൽ നിങ്ങൾ ശുദ്ധിയുള്ളവരായിത്തീർന്നിരിക്കുന്നു.
JOH 15:4 എന്നിൽ വസിച്ചുകൊണ്ടിരിക്കുക, അങ്ങനെയെന്നാൽ ഞാൻ നിങ്ങളിലും വസിക്കും. മുന്തിരിച്ചെടിയിൽ വസിക്കാത്ത കൊമ്പിനു ഫലം പുറപ്പെടുവിക്കാൻ കഴിയാത്തതുപോലെ, എന്നിൽ വസിക്കാതെ നിങ്ങൾക്കും ഫലം പുറപ്പെടുവിക്കാൻ കഴിയുകയില്ല.
JOH 15:5 “ഞാൻ മുന്തിരിച്ചെടിയും നിങ്ങൾ അതിന്റെ ശാഖകളും ആകുന്നു. ഒരാൾ എന്നിലും ഞാൻ അയാളിലും വസിക്കുന്നു എങ്കിൽ അയാൾ ധാരാളം ഫലം കായ്ക്കും; എന്നെക്കൂടാതെ നിങ്ങൾക്ക് യാതൊന്നും ചെയ്യാൻ കഴിയുകയില്ല.
JOH 15:6 നിങ്ങൾ എന്നിൽ വസിച്ചുകൊണ്ടിരുന്നില്ലെങ്കിൽ പുറത്തെറിഞ്ഞുകളയപ്പെട്ട ഒരു കൊമ്പുപോലെ ഉണങ്ങിപ്പോകും. അങ്ങനെയുള്ളവ മനുഷ്യർ പെറുക്കിയെടുത്തു തീയിലിട്ടു കത്തിച്ചുകളയും.
JOH 15:7 നിങ്ങൾ എന്നിലും എന്റെ വചനം നിങ്ങളിലും വസിച്ചാൽ, നിങ്ങൾ ഇച്ഛിക്കുന്നതെന്തും അപേക്ഷിക്കുക, അത് നിങ്ങൾക്കു ലഭിക്കും.
JOH 15:8 ധാരാളം ഫലം കായ്ക്കുന്നതിനാൽ നിങ്ങൾ എന്റെ ശിഷ്യർ എന്നു വ്യക്തമാകും, അതിലൂടെ എന്റെ പിതാവു മഹത്ത്വപ്പെടുകയും ചെയ്യും.
JOH 15:9 “പിതാവ് എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിക്കുക.
JOH 15:10 ഞാൻ എന്റെ പിതാവിന്റെ കൽപ്പനകൾ പ്രമാണിച്ച് അവിടത്തെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങളും എന്റെ കൽപ്പനകൾ അനുസരിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
JOH 15:11 എന്റെ ആനന്ദം നിങ്ങളിൽ ആയിരിക്കാനും അങ്ങനെ നിങ്ങളുടെ ആനന്ദം പൂർണമാകാനുമാണ് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചത്.
JOH 15:12 ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുക എന്നതാണ് എന്റെ കൽപ്പന.
JOH 15:13 സ്നേഹിതർക്കുവേണ്ടി സ്വജീവനെ അർപ്പിക്കുന്നതിലും വലിയ സ്നേഹം ആർക്കും ഇല്ല.
JOH 15:14 ഞാൻ കൽപ്പിക്കുന്നത് അനുസരിച്ചാൽ നിങ്ങൾ എന്റെ സ്നേഹിതരാണ്.
JOH 15:15 ഇനിമേലാൽ ഞാൻ നിങ്ങളെ ദാസന്മാർ എന്നു വിളിക്കുന്നില്ല. യജമാനന്റെ എല്ലാ പ്രവൃത്തികളും ദാസൻ അറിയുന്നില്ലല്ലോ. ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു, കാരണം ഞാൻ എന്റെ പിതാവിൽനിന്ന് കേട്ടതെല്ലാംതന്നെ നിങ്ങളെ അറിയിച്ചിരിക്കുന്നു.
JOH 15:16 നിങ്ങൾ എന്നെ തെരഞ്ഞെടുത്തതല്ല, ഞാനാണ് നിങ്ങളെ തെരഞ്ഞെടുത്തത്. നിങ്ങൾ പോയി ഫലം കായ്ക്കുന്നതിന്, നിലനിൽക്കുന്ന ഫലം കായ്ക്കേണ്ടതിനു തന്നെ, ഞാൻ നിങ്ങളെ നിയമിച്ചുമിരിക്കുന്നു. നിങ്ങൾ എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും.
JOH 15:17 നിങ്ങൾ പരസ്പരം സ്നേഹിക്കണം എന്നതാണ് എന്റെ കൽപ്പന.
JOH 15:18 “ഈ ലോകജനത നിങ്ങളെ വെറുക്കുന്നെങ്കിൽ അത് നിങ്ങൾക്കുമുമ്പേ എന്നെയും വെറുക്കുന്നു എന്ന് ഓർക്കുക.
JOH 15:19 നിങ്ങൾ ഈ ലോകത്തിന്റെ സ്വന്തം ആയിരുന്നെങ്കിൽ ലോകം നിങ്ങളെ സ്വന്തമെന്നു കരുതി സ്നേഹിക്കുമായിരുന്നു. എന്നാൽ നിങ്ങൾ ഇനിമേൽ ഈ ലോകത്തിന്റെ സ്വന്തമല്ല, കാരണം ഞാൻ നിങ്ങളെ ലോകത്തിൽനിന്നു തെരഞ്ഞെടുത്തിരിക്കുന്നു. അതുകൊണ്ടാണ് ലോകം നിങ്ങളെ വെറുക്കുന്നത്.
JOH 15:20 ‘ദാസൻ യജമാനനെക്കാൾ വലിയവനല്ല,’ എന്നു ഞാൻ നിങ്ങളോടു പറഞ്ഞത് ഓർത്തുകൊള്ളുക. അവർ എന്നെ പീഡിപ്പിച്ചുവെങ്കിൽ നിങ്ങളെയും പീഡിപ്പിക്കും; അവർ എന്റെ ഉപദേശം അനുസരിച്ചിരുന്നെങ്കിൽ നിങ്ങളുടേതും അനുസരിക്കുമായിരുന്നു.
JOH 15:21 എന്നെ അയച്ച പിതാവിനെ അവർ അറിയാത്തതുകൊണ്ട്, ഇങ്ങനെയൊക്കെ എന്റെ നാമംനിമിത്തം നിങ്ങളെ ഉപദ്രവിക്കും.
JOH 15:22 ഞാൻ വന്ന് അവരോടു സംസാരിക്കാതിരുന്നെങ്കിൽ അവർക്കു പാപം ഉണ്ടാകുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അവരുടെ പാപത്തിന് ഒഴികഴിവു പറയാനാവില്ല.
JOH 15:23 എന്നെ വെറുക്കുന്നയാൾ എന്റെ പിതാവിനെയും വെറുക്കുന്നു.
JOH 15:24 മറ്റാരും ചെയ്തിട്ടില്ലാത്തതരം അത്ഭുതപ്രവൃത്തികൾ ഞാൻ അവരുടെമധ്യത്തിൽ ചെയ്തിട്ടില്ലായിരുന്നെങ്കിൽ അവർ കുറ്റക്കാരാകുകയില്ലായിരുന്നു. എന്നാൽ, അവർ ഈ പ്രവൃത്തികൾ കണ്ടിട്ടും എന്നെയും എന്റെ പിതാവിനെയും വെറുത്തിരിക്കുന്നു.
JOH 15:25 ‘കാരണംകൂടാതെ അവർ എന്നെ വെറുത്തു,’ എന്ന് ന്യായപ്രമാണത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന വചനം നിവൃത്തിയാകാനാണ് ഇതു സംഭവിച്ചത്.
JOH 15:26 “പിതാവിൽനിന്ന് പുറപ്പെടുന്ന സത്യത്തിന്റെ ആത്മാവ് എന്ന ആശ്വാസദായകനെ ഞാൻ പിതാവിന്റെ അടുക്കൽനിന്ന് നിങ്ങളുടെ അടുത്തേക്കയയ്ക്കും. ആ ആത്മാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യംപറയും.
JOH 15:27 നിങ്ങളും ആരംഭംമുതൽ എന്നോടുകൂടെ ആയിരുന്നതുകൊണ്ട് എന്നെക്കുറിച്ചു സാക്ഷ്യംവഹിക്കേണ്ടതാണ്.
JOH 16:1 “നിങ്ങൾക്ക് വിശ്വാസത്യാഗം സംഭവിക്കാതിരിക്കാനാണ് ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു സംസാരിക്കുന്നത്.
JOH 16:2 യെഹൂദർ അവരുടെ പള്ളികളിൽനിന്ന് നിങ്ങൾക്കു ഭ്രഷ്ട് കൽപ്പിക്കും; നിങ്ങളെ കൊല്ലുന്നവർ, ദൈവത്തിന് ഒരു വഴിപാടു കഴിക്കുന്നു എന്നു കരുതുന്ന കാലം വരും.
JOH 16:3 അവർ പിതാവിനെയോ എന്നെയോ അറിഞ്ഞിട്ടില്ലാത്തതുകൊണ്ടാണ് അങ്ങനെ പ്രവർത്തിക്കുന്നത്.
JOH 16:4 ഇതു സംഭവിക്കുന്ന സമയത്ത്, ഇതെല്ലാം ഞാൻ നേരത്തേതന്നെ സൂചിപ്പിച്ചിട്ടുള്ളവയാണല്ലോ എന്നു നിങ്ങൾ ഓർക്കേണ്ടതിനാണ് നിങ്ങളോട് ഇപ്പോൾ ഞാൻ ഇതു പറയുന്നത്. ഞാൻ നിങ്ങളോടുകൂടെത്തന്നെ ഉണ്ടായിരുന്നതുകൊണ്ടാണ് നേരത്തേ ഇതു പറയാതിരുന്നത്.
JOH 16:5 ഇപ്പോൾ ഞാൻ എന്നെ അയച്ച പിതാവിന്റെ അടുത്തേക്കു പോകുകയാണ്. എങ്കിലും, ‘ഞാൻ എവിടെ പോകുന്നുവെന്ന്’ നിങ്ങളിൽ ആരും എന്നോടു ചോദിക്കുന്നില്ലല്ലോ?
JOH 16:6 ഞാൻ ഈ കാര്യങ്ങളെല്ലാം പറഞ്ഞതുകൊണ്ടു നിങ്ങളുടെ ഹൃദയം ദുഃഖത്താൽ നിറഞ്ഞിരിക്കുന്നു.
JOH 16:7 എന്നാൽ, ഞാൻ നിങ്ങളോടു സത്യം പറയട്ടെ: നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാൻ പോകുന്നത്. ഞാൻ പോകാതിരുന്നാൽ ആശ്വാസദായകൻ നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാലോ, അദ്ദേഹത്തെ നിങ്ങളുടെ അടുത്തേക്കയയ്ക്കും.
JOH 16:8 അവിടന്നു വരുമ്പോൾ പാപം, നീതി, ന്യായവിധി എന്നിവയെ സംബന്ധിച്ച് മാനവരാശിക്ക് ബോധ്യം വരുത്തും.
JOH 16:9 പാപത്തെക്കുറിച്ചു ബോധ്യം വരുത്തും, കാരണം, മാനവർ എന്നിൽ വിശ്വാസം അർപ്പിക്കുന്നില്ല.
JOH 16:10 നിങ്ങൾക്ക് ലഭ്യമാകുന്ന ദൈവനീതിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം പിതാവിന്റെ സന്നിധിയിലേക്കു ഞാൻ പോകുന്നു. നിങ്ങൾക്ക് ഇനിയും എന്നെ കാണാൻ കഴിയുകയുമില്ല.
JOH 16:11 ന്യായവിധിയെക്കുറിച്ച് ബോധ്യം വരുത്തും, കാരണം, ഈ ലോകത്തിന്റെ അധിപതി ന്യായംവിധിക്കപ്പെട്ടിരിക്കുന്നു.
JOH 16:12 “ഇനി വളരെ അധികം കാര്യങ്ങൾ എനിക്കു നിങ്ങളോടു പറയാനുണ്ട്. എങ്കിലും അവ ഉൾക്കൊള്ളാനുള്ള കഴിവ് ഇപ്പോൾ നിങ്ങൾക്കില്ല.
JOH 16:13 എന്നാൽ, സത്യത്തിന്റെ ആത്മാവു വരുമ്പോൾ, അവിടന്നു നിങ്ങളെ സകലസത്യത്തിലേക്കും നയിക്കും. അവിടന്നു സ്വയം സംസാരിക്കാതെ താൻ കേൾക്കുന്നതുമാത്രം പറയുകയും ഇനി സംഭവിക്കാനുള്ളവ നിങ്ങൾക്കറിയിച്ചുതരികയും ചെയ്യും.
JOH 16:14 അവിടന്ന് എനിക്കുള്ളതിൽനിന്നെടുത്ത് നിങ്ങൾക്കറിയിച്ചുതരുന്നതിലൂടെ എന്നെ മഹത്ത്വപ്പെടുത്തും.
JOH 16:15 പിതാവിനുള്ളതെല്ലാം എന്റെ വകയാണ്; അതുകൊണ്ടാണ് ആശ്വാസപ്രദായകൻ എനിക്കുള്ളതിൽനിന്ന് എടുത്ത് നിങ്ങൾക്കറിയിച്ചുതരും എന്നു ഞാൻ പറഞ്ഞത്.”
JOH 16:16 “അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല. എന്നാൽ, വീണ്ടും അൽപ്പസമയത്തിനുശേഷം നിങ്ങൾ എന്നെ കാണും.”
JOH 16:17 ശിഷ്യന്മാരിൽ ചിലർ പരസ്പരം ചോദിച്ചു, “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ലെന്നും, എന്നാൽ വീണ്ടും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണുമെന്നും, പിതാവിന്റെ അടുക്കൽ പോകുന്നെന്നും പറയുന്നതിന്റെ അർഥമെന്താണ്?’
JOH 16:18 ‘അൽപ്പസമയം’ എന്ന് അദ്ദേഹം പറയുന്നതിന്റെ അർഥം നമുക്കു മനസ്സിലാകുന്നില്ലല്ലോ?”
JOH 16:19 അവർ ഇതേപ്പറ്റി തന്നോടു ചോദിക്കാൻ ആഗ്രഹിക്കുന്നെന്ന് അറിഞ്ഞിട്ട് യേശു അവരോടു പറഞ്ഞു: “ ‘അൽപ്പസമയം കഴിഞ്ഞാൽ നിങ്ങൾ എന്നെ കാണുകയില്ല, എന്നാൽ പിന്നെയും അൽപ്പസമയം കഴിയുമ്പോൾ നിങ്ങൾ എന്നെ കാണും,’ എന്നു ഞാൻ പറഞ്ഞതിന്റെ അർഥമെന്താണെന്നാണോ നിങ്ങൾ പരസ്പരം ചോദിക്കുന്നത്?
JOH 16:20 സത്യം സത്യമായി ഞാൻ നിങ്ങളോടു പറയട്ടെ: ലോകജനത ആനന്ദിക്കും; നിങ്ങളോ കരയുകയും വിലപിക്കുകയും ചെയ്യും. നിങ്ങൾ ദുഃഖിക്കും, എന്നാൽ നിങ്ങളുടെ ദുഃഖം ആനന്ദമായി മാറും.
JOH 16:21 ഒരു കുഞ്ഞിനെ പ്രസവിക്കുന്ന സ്ത്രീ, തന്റെ പ്രസവസമയം വന്നിരിക്കുന്നതുകൊണ്ട് വേദനപ്പെടുന്നു. എന്നാൽ കുഞ്ഞു പിറന്നതിനുശേഷം, ഒരു വ്യക്തി ലോകത്തിലേക്കു പിറന്നതിന്റെ ആനന്ദത്താൽ അവൾ തന്റെ വേദന പിന്നെ ഓർക്കുന്നില്ല.
JOH 16:22 നിങ്ങളുടെ കാര്യവും അങ്ങനെതന്നെ. ഇപ്പോൾ നിങ്ങൾക്കു സങ്കടത്തിന്റെ സമയം. എന്നാൽ, ഞാൻ നിങ്ങളെ വീണ്ടും കാണുമ്പോൾ നിങ്ങൾ ഹൃദയത്തിൽ ആനന്ദിക്കും. നിങ്ങളുടെ ആനന്ദം ആരും എടുത്തുകളയുകയില്ല.
JOH 16:23 ആ ദിവസം വരുമ്പോൾ നിങ്ങൾക്കെന്നോട് ഒന്നുംതന്നെ യാചിക്കേണ്ട ആവശ്യം വരികയില്ല; പകരം, എന്റെ നാമത്തിൽ യാചിക്കുന്നതെന്തും പിതാവ് നിങ്ങൾക്കു നൽകും എന്ന് സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു.
JOH 16:24 ഇതുവരെയും നിങ്ങൾ എന്റെ നാമത്തിൽ ഒന്നും അപേക്ഷിച്ചിട്ടില്ല. അപേക്ഷിക്കുക, നിങ്ങൾക്ക് അതു ലഭിക്കും; അങ്ങനെ നിങ്ങളുടെ ആനന്ദം പരിപൂർണമായിത്തീരും.
JOH 16:25 “ഞാൻ ആലങ്കാരികഭാഷയിലാണ് നിങ്ങളോടു സംസാരിച്ചുകൊണ്ടിരുന്നത്. എന്നാൽ, ആലങ്കാരികഭാഷയിൽ അല്ലാതെ ഞാൻ എന്റെ പിതാവിനെക്കുറിച്ചു സ്പഷ്ടമായി സംസാരിക്കുന്ന സമയം വരുന്നു.
JOH 16:26 അന്നു നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കും. ഞാൻ നിങ്ങൾക്കുവേണ്ടി പിതാവിനോട് അപേക്ഷിക്കും എന്നു പറയുന്നില്ല.
JOH 16:27 കാരണം, പിതാവും നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങൾ എന്നെ സ്നേഹിക്കുകയും ഞാൻ ദൈവത്തിന്റെ അടുക്കൽനിന്ന് വന്നിരിക്കുന്നു എന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നല്ലോ.
JOH 16:28 ഞാൻ പിതാവിന്റെ അടുക്കൽനിന്ന് ഈ ലോകത്തിലേക്കു വന്നു; ഇപ്പോൾ ഈ ലോകംവിട്ടു പിതാവിന്റെ അടുക്കലേക്കു മടങ്ങുന്നു.”
JOH 16:29 “ഇപ്പോൾ അങ്ങ് ആലങ്കാരികമായിട്ടല്ല; സ്പഷ്ടമായിത്തന്നെ സംസാരിക്കുന്നു,” എന്നു ശിഷ്യന്മാർ പറഞ്ഞു.
JOH 16:30 “അങ്ങ് സർവജ്ഞാനിയാണെന്നും അങ്ങയോട് ആരും ഒന്നും ചോദിക്കേണ്ട ആവശ്യമില്ലെന്നും ഇപ്പോൾ ഞങ്ങൾ മനസ്സിലാക്കുന്നു. അങ്ങ് ദൈവത്തിന്റെ അടുക്കൽനിന്ന് വന്നു എന്ന് ഇതിനാൽ ഞങ്ങൾ വിശ്വസിക്കുന്നു.”
JOH 16:31 “ഇപ്പോൾ നിങ്ങൾ വിശ്വസിക്കുന്നോ?” എന്ന് യേശു ചോദിച്ചു.
JOH 16:32 “എന്നാൽ, നിങ്ങളിൽ ഓരോരുത്തനും അവരവരുടെ സ്ഥലങ്ങളിലേക്കു ചിതറിപ്പോകുകയും എന്നെ ഏകനായി വിടുകയുംചെയ്യുന്ന സമയം വന്നിരിക്കുന്നു; അതേ, വന്നുകഴിഞ്ഞു. എന്നാൽ ഞാൻ ഏകനല്ല, കാരണം പിതാവ് എന്നോടൊപ്പം ഉണ്ടല്ലോ.
JOH 16:33 “നിങ്ങൾക്ക് എന്നിൽ സമാധാനം ഉണ്ടാകേണ്ടതിന് ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു. ഈ ലോകത്തിൽ നിങ്ങൾക്കു വലിയ കഷ്ടത നേരിടേണ്ടിവരും. എങ്കിലും ധൈര്യപ്പെടുക; ഞാൻ ലോകത്തെ ജയിച്ചടക്കിയിരിക്കുന്നു.”
JOH 17:1 ഇങ്ങനെ, ശിഷ്യന്മാരുമായുള്ള സംഭാഷണം അവസാനിപ്പിച്ചശേഷം യേശു സ്വർഗത്തിലേക്കു കണ്ണുകൾ ഉയർത്തിക്കൊണ്ട് ഇപ്രകാരം പ്രാർഥിച്ചു: “പിതാവേ, സമയം ഇതാ വന്നിരിക്കുന്നു. അങ്ങയുടെ പുത്രൻ അങ്ങയെ മഹത്ത്വപ്പെടുത്തേണ്ടതിന് അങ്ങ് പുത്രനെ മഹത്ത്വപ്പെടുത്തണമേ.
JOH 17:2 അങ്ങ് അവനെ ഏൽപ്പിച്ചിട്ടുള്ള എല്ലാവർക്കും നിത്യജീവൻ നൽകേണ്ടതിന് സകലമനുഷ്യരുടെമേലും അവന് അധികാരം നൽകിയിരിക്കുന്നല്ലോ.
JOH 17:3 ഏകസത്യദൈവമായ അങ്ങയെയും അങ്ങ് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതുതന്നെ നിത്യജീവൻ.
JOH 17:4 അവിടന്ന് എനിക്കു ചെയ്യാൻ തന്ന പ്രവൃത്തി പൂർത്തീകരിച്ചുകൊണ്ട് ഞാൻ ഭൂമിയിൽ അങ്ങയെ മഹത്ത്വപ്പെടുത്തിയിരിക്കുന്നു.
JOH 17:5 ഇപ്പോൾ, പിതാവേ, ലോകാരംഭത്തിനുമുമ്പേ അങ്ങയോടൊപ്പം എനിക്കുണ്ടായിരുന്ന മഹത്ത്വത്താൽ അവിടത്തെ സന്നിധിയിൽ എന്നെ മഹത്ത്വപ്പെടുത്തണമേ.
JOH 17:6 “ലോകത്തിൽനിന്ന് അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർക്കു ഞാൻ അവിടത്തെ നാമം വെളിപ്പെടുത്തി. അവർ അങ്ങയുടെ സ്വന്തമായിരുന്നു. അവരെ അങ്ങ് എനിക്കു തന്നു; അവർ അങ്ങയുടെ വചനം അനുസരിച്ചുമിരിക്കുന്നു.
JOH 17:7 അങ്ങ് എനിക്കു നൽകിയിട്ടുള്ളതെല്ലാം അങ്ങയുടെ അടുക്കൽനിന്ന് വന്നിട്ടുള്ളതാണെന്ന് അവർക്കിപ്പോൾ അറിയാം.
JOH 17:8 അവിടന്ന് എന്നെ ഏൽപ്പിച്ച വചനം ഞാൻ അവർക്കു കൊടുത്തു. അവർ അതു സ്വീകരിക്കുകയും ഞാൻ അങ്ങയുടെ പക്കൽനിന്നു വന്നു എന്നു സത്യമായും ഗ്രഹിക്കുകയും അവിടന്ന് എന്നെ അയച്ചെന്നു വിശ്വസിക്കുകയും ചെയ്തിരിക്കുന്നു.
JOH 17:9 ഞാൻ അവർക്കുവേണ്ടി പ്രാർഥിക്കുന്നു; ലോകത്തിനുവേണ്ടിയല്ല, അങ്ങ് എന്നെ ഏൽപ്പിച്ചിട്ടുള്ളവർ അങ്ങേക്കുള്ളവരാകുകയാൽ അവർക്കുവേണ്ടിയാണ് ഞാൻ ഇപ്പോൾ പ്രാർഥിക്കുന്നത്.
JOH 17:10 എനിക്കുള്ളതെല്ലാം അങ്ങയുടേതും അങ്ങേക്കുള്ളതെല്ലാം എന്റേതുമാകുന്നു; അവരിലൂടെ എനിക്കു മഹത്ത്വം കൈവന്നിരിക്കുന്നു.
JOH 17:11 ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല; അവരോ ലോകത്തിൽ ഉണ്ടായിരിക്കും. ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു. അതിനാൽ പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്, തിരുനാമശക്തിയാൽ—അവിടന്ന് എനിക്കു തന്നിരിക്കുന്ന അതേ നാമത്തിന്റെ ശക്തിയാൽത്തന്നെ—അവരെ കാത്തുരക്ഷിക്കണമേ.
JOH 17:12 അവരോടുകൂടെ ആയിരുന്നപ്പോൾ അവിടന്ന് എനിക്കു നൽകിയ നാമത്താൽ ഞാൻ അവരെ സംരക്ഷിക്കുകയും ഭദ്രമായി സൂക്ഷിക്കുകയും ചെയ്തു. തിരുവെഴുത്തു നിറവേറേണ്ടതിന്, ആ വിനാശപുത്രനല്ലാതെ ആരും നഷ്ടപ്പെട്ടുപോയിട്ടില്ല.
JOH 17:13 “ഇപ്പോൾ ഞാൻ അങ്ങയുടെ അടുത്തേക്കു വരുന്നു; എന്റെ ആനന്ദം അവരുടെ ഉള്ളിൽ പരിപൂർണമാകേണ്ടതിന്, ഞാൻ ലോകത്തിൽ ഇരിക്കുമ്പോൾത്തന്നെ ഇതു സംസാരിച്ചിരിക്കുന്നു.
JOH 17:14 അവിടത്തെ വചനം ഞാൻ അവർക്കു കൊടുത്തു; ഞാൻ ഈ ലോകത്തിന്റെ സ്വന്തം അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിന്റെ സ്വന്തം അല്ല. അതിനാൽ ഈ ലോകം അവരെ വെറുക്കുന്നു.
JOH 17:15 അവിടന്ന് അവരെ ലോകത്തിൽനിന്ന് എടുക്കണം എന്നല്ല, പിന്നെയോ പിശാചിൽനിന്ന് സംരക്ഷിച്ചുകൊള്ളണം എന്നാണ് എന്റെ പ്രാർഥന.
JOH 17:16 ഞാൻ ഈ ലോകത്തിൽനിന്നുള്ളവൻ അല്ലാത്തതുപോലെതന്നെ അവരും ഈ ലോകത്തിൽനിന്നുള്ളവരല്ല.
JOH 17:17 സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടത്തെ വചനം സത്യംതന്നെ.
JOH 17:18 അവിടന്ന് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു.
JOH 17:19 അവരും വാസ്തവമായി വിശുദ്ധീകരിക്കപ്പെടേണ്ടതിന് അവർക്കുവേണ്ടി ഞാൻ എന്നെത്തന്നെ വിശുദ്ധീകരിക്കുന്നു.
JOH 17:20 “അവർക്കുവേണ്ടിമാത്രമല്ല, അവർ അറിയിക്കുന്ന വചനത്താൽ എന്നിൽ വിശ്വാസമർപ്പിക്കാനിരിക്കുന്ന എല്ലാവർക്കുവേണ്ടിയുംകൂടിയാണ് ഞാൻ പ്രാർഥിക്കുന്നത്.
JOH 17:21 പിതാവേ, അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മിൽ ഒന്നായിത്തീർന്നിട്ട്, അങ്ങാണ് എന്നെ അയച്ചിരിക്കുന്നതെന്ന് ലോകം വിശ്വസിക്കാനിടയാകേണം എന്നാണ് ഞാൻ പ്രാർഥിക്കുന്നത്.
JOH 17:22 അവർ നമ്മെപ്പോലെ ഒന്നായിരിക്കേണ്ടതിന് അവിടന്ന് തന്ന മഹത്ത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു.
JOH 17:23 ഞാൻ അവരിലും അങ്ങ് എന്നിലും ആകുന്നു. അവരെ പൂർണ ഐക്യത്തിലേക്കു നയിക്കണമേ. അപ്പോൾ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നും, എന്നെ സ്നേഹിച്ചതുപോലെ അങ്ങ് അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയും.
JOH 17:24 “പിതാവേ, അവിടന്ന് എനിക്കു നൽകിയിട്ടുള്ളവർ എന്നോടുകൂടെ, ഞാൻ ആയിരിക്കുന്നേടത്ത് ഉണ്ടായിരിക്കണമെന്നും അവർ എന്റെ മഹത്ത്വം—ലോകസൃഷ്ടിക്കുമുമ്പേ അങ്ങ് എന്നെ സ്നേഹിച്ചിരുന്നതിനാൽ അവിടന്ന് എനിക്കു നൽകിയ അതേ മഹത്ത്വംതന്നെ—കാണണമെന്നും ഞാൻ ആഗ്രഹിക്കുന്നു.
JOH 17:25 “നീതിമാനായ പിതാവേ, ലോകം അങ്ങയെ അറിയുന്നില്ല; എന്നാൽ ഞാൻ അങ്ങയെ അറിയുന്നു; അങ്ങ് എന്നെ അയച്ചിരിക്കുന്നെന്ന് ഇവരും അറിയുന്നു.
JOH 17:26 അങ്ങേക്ക് എന്നോടുള്ള സ്നേഹം അവരിൽ ആകാനും ഞാൻ അവരിൽ ആകാനും ഞാൻ അങ്ങയുടെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു, ഇനിയും വെളിപ്പെടുത്തും.”
JOH 18:1 പ്രാർഥനയ്ക്കുശേഷം യേശു അവിടംവിട്ടു ശിഷ്യന്മാരുമായി കെദ്രോൻ താഴ്വരയുടെ മറുവശത്തേക്കുപോയി. അവിടെ ഒരു ഒലിവുതോട്ടം ഉണ്ടായിരുന്നു. യേശു ശിഷ്യന്മാരുമൊത്ത് അതിൽ പ്രവേശിച്ചു.
JOH 18:2 യേശുവും ശിഷ്യന്മാരും പലപ്പോഴും അവിടെ ഒരുമിച്ചുകൂടിയിരുന്നതിനാൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുന്ന യൂദാ ആ സ്ഥലം അറിഞ്ഞിരുന്നു.
JOH 18:3 യൂദാ ഒരുസംഘം സൈനികരെയും പുരോഹിതമുഖ്യന്മാരും പരീശന്മാരും അയച്ച ഉദ്യോഗസ്ഥന്മാരെയും കൂട്ടിക്കൊണ്ടു തോട്ടത്തിലെത്തി. അവർ തീപ്പന്തങ്ങളും റാന്തലുകളും ആയുധങ്ങളും വഹിച്ചിരുന്നു.
JOH 18:4 തനിക്കു നേരിടാനുള്ളതെല്ലാം അറിഞ്ഞിട്ട് യേശു പുറത്തുചെന്ന്, “നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്?” എന്ന് അവരോടു ചോദിച്ചു.
JOH 18:5 “നസറായനായ യേശുവിനെ,” അവർ പറഞ്ഞു. “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞു. അദ്ദേഹത്തെ ഒറ്റിക്കൊടുത്ത യൂദാ അവരോടുകൂടെ നിന്നിരുന്നു.
JOH 18:6 “അത് ഞാൻ ആകുന്നു,” എന്ന് യേശു പറഞ്ഞപ്പോൾ അവർ പിറകോട്ടു മാറി നിലത്തുവീണു.
JOH 18:7 “ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്?” യേശു വീണ്ടും ചോദിച്ചു. “നസറായനായ യേശുവിനെ,” അവർ പറഞ്ഞു.
JOH 18:8 “ഞാൻ ആകുന്നു അതെന്നു നിങ്ങളോടു പറഞ്ഞല്ലോ! നിങ്ങൾ എന്നെയാണ് അന്വേഷിക്കുന്നതെങ്കിൽ ഇവർ പൊയ്ക്കൊള്ളട്ടെ,” എന്ന് യേശു പറഞ്ഞു.
JOH 18:9 “അങ്ങ് എനിക്കു തന്നവരിൽ ആരും നഷ്ടപ്പെട്ടിട്ടില്ല,” എന്ന് യേശു പറഞ്ഞിരുന്ന വാക്കുകൾ നിറവേറാൻ ഇതു സംഭവിച്ചു.
JOH 18:10 അപ്പോൾ ശിമോൻ പത്രോസ്, കൈവശമുണ്ടായിരുന്ന വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി, അയാളുടെ വലതുകാത് ഛേദിച്ചുകളഞ്ഞു. ആ ദാസന്റെ പേര് മൽക്കൊസ് എന്നായിരുന്നു.
JOH 18:11 “നിന്റെ വാൾ ഉറയിലിടുക,” യേശു പത്രോസിനോട് ആജ്ഞാപിച്ചു. “പിതാവ് എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലേ?” എന്ന് യേശു ചോദിച്ചു.
JOH 18:12 അതിനുശേഷം സൈന്യാധിപനും സൈന്യത്തിന്റെ ഒരുവിഭാഗവും യെഹൂദയുദ്യോഗസ്ഥന്മാരുംകൂടി യേശുവിനെ പിടിച്ചു.
JOH 18:13 അവർ യേശുവിനെ ബന്ധിച്ച് ആദ്യം ഹന്നാവിന്റെ അടുത്തു കൊണ്ടുപോയി. അയാൾ ആ വർഷത്തെ മഹാപുരോഹിതനായിരുന്ന കയ്യഫാവിന്റെ ഭാര്യാപിതാവ് ആയിരുന്നു.
JOH 18:14 ഈ കയ്യഫാവ് ആയിരുന്നു “ജനങ്ങൾക്കുവേണ്ടി ഒരു മനുഷ്യൻ മരിക്കുന്നത് ഉചിതം,” എന്ന് യെഹൂദനേതാക്കന്മാർക്ക് ഉപദേശം നൽകിയത്.
JOH 18:15 ശിമോൻ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിക്കുന്നുണ്ടായിരുന്നു. ഈ ശിഷ്യൻ മഹാപുരോഹിതനു പരിചയമുള്ളവൻ ആയിരുന്നതുകൊണ്ട് യേശുവിനോടുകൂടെ മഹാപുരോഹിതന്റെ അരമനാങ്കണത്തിൽ പ്രവേശിക്കാൻ കഴിഞ്ഞു.
JOH 18:16 എന്നാൽ, പത്രോസിന് വാതിലിനു പുറത്തുതന്നെ നിൽക്കേണ്ടിവന്നു. മഹാപുരോഹിതനു പരിചയമുള്ള മറ്റേ ശിഷ്യൻ തിരികെവന്നു വാതിൽ കാവൽ ചെയ്തുകൊണ്ടിരുന്ന പെൺകുട്ടിയോടു സംസാരിച്ച് പത്രോസിനെയും ഉള്ളിൽ കൂട്ടിക്കൊണ്ടുവന്നു.
JOH 18:17 അപ്പോൾ ആ വാതിൽകാവൽക്കാരി പത്രോസിനോടു ചോദിച്ചു, “താങ്കൾ ഈ മനുഷ്യന്റെ ശിഷ്യന്മാരിൽ ഒരാൾ അല്ലേ?” “ഞാൻ അല്ല,” അയാൾ മറുപടി പറഞ്ഞു.
JOH 18:18 തണുപ്പുണ്ടായിരുന്നതുകൊണ്ട് ദാസന്മാരും ഉദ്യോഗസ്ഥന്മാരും കനൽകൂട്ടി തീകായുകയായിരുന്നു. പത്രോസും തീകാഞ്ഞുകൊണ്ട് അവരുടെകൂടെ നിന്നു.
JOH 18:19 ഈ സമയത്ത് മഹാപുരോഹിതൻ യേശുവിന്റെ ശിഷ്യന്മാരെയും ഉപദേശത്തെയുംപറ്റി അദ്ദേഹത്തെ ചോദ്യംചെയ്തു.
JOH 18:20 “ഞാൻ ലോകത്തോടു പരസ്യമായിട്ടാണ് സംസാരിച്ചിട്ടുള്ളത്. എല്ലാ യെഹൂദരും ഒരുമിച്ചുകൂടുന്ന പള്ളികളിലും ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചുപോന്നു; രഹസ്യമായി ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല.
JOH 18:21 എന്നെ എന്തിനു ചോദ്യംചെയ്യുന്നു? എന്റെ വാക്കുകൾ കേട്ടിട്ടുള്ളവരോടു ചോദിക്കുക. ഞാൻ പറഞ്ഞിട്ടുള്ളത് അവർക്കറിയാം,” യേശു മറുപടി നൽകി.
JOH 18:22 യേശു ഇതു പറഞ്ഞപ്പോൾ അടുത്തുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ മുഖത്തടിച്ചുകൊണ്ട്, “മഹാപുരോഹിതനോട് ഇങ്ങനെയോ ഉത്തരം പറയുന്നത്?” എന്നു ചോദിച്ചു.
JOH 18:23 “ഞാൻ തെറ്റായിട്ടാണ് സംസാരിച്ചതെങ്കിൽ അതു തെളിയിക്കുക; ഞാൻ പറഞ്ഞതു സത്യമെങ്കിൽ പിന്നെ നിങ്ങൾ എന്നെ അടിച്ചതെന്തിന്?” എന്ന് യേശു ചോദിച്ചു.
JOH 18:24 പിന്നീട് ഹന്നാവ് യേശുവിനെ ബന്ധിതനായിത്തന്നെ മഹാപുരോഹിതനായ കയ്യഫാവിന്റെ അടുത്തേക്ക് അയച്ചു.
JOH 18:25 ശിമോൻ പത്രോസ് അപ്പോഴും തീകാഞ്ഞുകൊണ്ടു നിൽക്കുകയായിരുന്നു. അപ്പോൾ ചിലർ, “നിങ്ങൾ അയാളുടെ ശിഷ്യന്മാരിൽ ഒരുവനല്ലേ?” എന്നു ചിലർ അയാളോടു ചോദിച്ചു. “ഞാൻ അല്ല,” അയാൾ പിന്നെയും നിഷേധിച്ചു.
JOH 18:26 മഹാപുരോഹിതന്റെ ദാസന്മാരിൽ ഒരാളും പത്രോസ് കാത് അറത്തവന്റെ ബന്ധുവുമായ ഒരാൾ പത്രോസിനോട്, “ഞാൻ നിങ്ങളെ അയാളുടെകൂടെ തോട്ടത്തിൽവെച്ചു കണ്ടല്ലോ?” എന്നു പറഞ്ഞു.
JOH 18:27 പത്രോസ് പിന്നെയും അതു നിഷേധിച്ചു; അപ്പോൾത്തന്നെ കോഴി കൂവി.
JOH 18:28 അതിരാവിലെതന്നെ യെഹൂദനേതാക്കന്മാർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽനിന്ന് റോമൻ ഭരണാധികാരിയുടെ ആസ്ഥാനത്തേക്കു കൊണ്ടുപോയി. തങ്ങൾക്കു പെസഹ ഭക്ഷിക്കേണ്ടിയിരുന്നതിനാൽ ആചാരപരമായ അശുദ്ധി ഒഴിവാക്കാൻ അവർ അരമനയിലേക്കു കടന്നില്ല.
JOH 18:29 അതിനാൽ പീലാത്തോസ് പുറത്തേക്കു വന്ന് അവരോട്, “ഈ മനുഷ്യന്റെമേൽ നിങ്ങൾ ആരോപിക്കുന്ന കുറ്റം എന്ത്?” എന്നു ചോദിച്ചു.
JOH 18:30 “കുറ്റവാളി അല്ലായിരുന്നെങ്കിൽ ഞങ്ങൾ ഇയാളെ അങ്ങയുടെപക്കൽ ഏൽപ്പിക്കുകയില്ലായിരുന്നു.” അവർ ഉത്തരം പറഞ്ഞു.
JOH 18:31 അതിനു പീലാത്തോസ്, “നിങ്ങൾതന്നെ അയാളെ കൊണ്ടുപോയി നിങ്ങളുടെ ന്യായപ്രമാണം അനുസരിച്ചു ന്യായവിധിനടത്തുക” എന്നു പറഞ്ഞു. “മരണശിക്ഷ നൽകാനുള്ള അധികാരം ഞങ്ങൾക്കില്ലല്ലോ!” അവർ പറഞ്ഞു.
JOH 18:32 താൻ മരിക്കുന്നത് ഏതുവിധത്തിലായിരിക്കും എന്ന് യേശു മുൻകൂട്ടി അരുളിച്ചെയ്ത വാക്കുകൾ നിറവേറുന്നതിന് ഇതു സംഭവിച്ചു.
JOH 18:33 പീലാത്തോസ് അരമനയ്ക്കുള്ളിലേക്കു തിരികെപ്പോയി, യേശുവിനെ വിളിപ്പിച്ച് അദ്ദേഹത്തോട്, “നീയാണോ യെഹൂദരുടെ രാജാവ്?” എന്നു ചോദിച്ചു.
JOH 18:34 “ഇത് താങ്കളുടെതന്നെ ചോദ്യമോ? അതോ മറ്റുള്ളവർ താങ്കളെക്കൊണ്ട് ചോദിപ്പിച്ചതോ?” യേശു മറുചോദ്യം ചോദിച്ചു.
JOH 18:35 “ഞാൻ ഒരു യെഹൂദനോ?” പീലാത്തോസ് ചോദിച്ചു. “നിന്റെ ജനങ്ങളും പുരോഹിതമുഖ്യന്മാരുമാണ് നിന്നെ എന്റെപക്കൽ ഏൽപ്പിച്ചത്. നീ എന്തു കുറ്റമാണു ചെയ്തത്?”
JOH 18:36 അതിനുത്തരമായി യേശു പറഞ്ഞു, “എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതല്ല. എന്റെ രാജ്യം ഈ ലോകത്തിൽനിന്ന് ഉള്ളതായിരുന്നെങ്കിൽ യെഹൂദനേതാക്കന്മാർ എന്നെ പിടിക്കാതിരിക്കാൻ എന്റെ സൈന്യം പോരാടുമായിരുന്നു. എന്നാൽ ഇപ്പോൾ എന്റെ രാജ്യം ഈ ലോകത്തിൽനിന്നുള്ളതേ അല്ല.”
JOH 18:37 “അപ്പോൾ നീ ഒരു രാജാവുതന്നെയോ?” പീലാത്തോസ് ചോദിച്ചു. “ഞാൻ ഒരു ‘രാജാവ് ആകുന്നു’ എന്ന് താങ്കളാണു പറയുന്നത്. വാസ്തവത്തിൽ, സത്യത്തിനു സാക്ഷ്യംവഹിക്കാനാണു ഞാൻ ജനിച്ചതും ലോകത്തിലേക്കു വന്നതും. സത്യത്തിന്റെ പക്ഷത്തുള്ളവർ എന്റെ വാക്കു കേൾക്കുന്നു,” യേശു മറുപടി പറഞ്ഞു.
JOH 18:38 “എന്താണ് സത്യം?” പീലാത്തോസ് ആരാഞ്ഞു. അതിനുശേഷം അദ്ദേഹം യെഹൂദനേതാക്കന്മാരുടെ അടുത്തുചെന്ന്, “അയാളിൽ കുറ്റംചുമത്താൻ ഞാൻ ഒരു അടിസ്ഥാനവും കാണുന്നില്ല.
JOH 18:39 പെസഹാപ്പെരുന്നാളിൽ ഒരു തടവുകാരനെ സ്വതന്ത്രനാക്കി വിട്ടുതരുന്ന പതിവുണ്ടല്ലോ. ‘യെഹൂദരുടെ രാജാവിനെ’ ഞാൻ മോചിപ്പിച്ചുതരട്ടേ?” എന്നു ചോദിച്ചു.
JOH 18:40 “വേണ്ടാ, ഇയാളെ വേണ്ടാ, ബറബ്ബാസിനെ ഞങ്ങൾക്കു മോചിച്ചു തരിക,” എന്ന് അവർ ഉച്ചത്തിൽ ആർത്തുവിളിച്ചു. ബറബ്ബാസ് ഒരു വിപ്ളവകാരി ആയിരുന്നു.
JOH 19:1 അപ്പോൾ പീലാത്തോസ് യേശുവിനെ അരമനയ്ക്കുള്ളിൽ കൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിപ്പിച്ചു.
JOH 19:2 സൈനികർ ഒരു മുൾക്കിരീടം മെടഞ്ഞുണ്ടാക്കി അദ്ദേഹത്തിന്റെ ശിരസ്സിൽ വെച്ചു. പിന്നീട് ഊതനിറമുള്ള ഒരു പുറങ്കുപ്പായം ധരിപ്പിച്ചു.
JOH 19:3 “യെഹൂദരുടെ രാജാവ്, നീണാൾ വാഴട്ടെ!” എന്നു (പരിഹസിച്ചു) പറഞ്ഞുകൊണ്ട് യേശുവിന്റെ കരണത്തടിച്ചു.
JOH 19:4 പീലാത്തോസ് പിന്നെയും പുറത്തുവന്നു, “ഞാൻ അയാളിൽ ഒരു കുറ്റവും കാണുന്നില്ല!” എന്നും, തുടർന്ന് “അത് നിങ്ങൾ അറിയേണ്ടതിന് ഇതാ ഞാൻ അയാളെ നിങ്ങളുടെ അടുക്കൽ പുറത്തുകൊണ്ടുവരുന്നു.” എന്നും യെഹൂദനേതാക്കന്മാരോടു പറഞ്ഞു.
JOH 19:5 യേശു മുൾക്കിരീടവും ഊതനിറമുള്ള പുറങ്കുപ്പായവും ധരിച്ചു പുറത്തുവന്നപ്പോൾ പീലാത്തോസ് അവരോട്, “ഇതാ ആ മനുഷ്യൻ!” എന്നു പറഞ്ഞു.
JOH 19:6 പുരോഹിതമുഖ്യന്മാരും അവരുടെ സേവകരും യേശുവിനെ കണ്ടപ്പോൾ “ക്രൂശിക്ക, ക്രൂശിക്ക,” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. പീലാത്തോസ്, “നിങ്ങൾതന്നെ ഇയാളെ കൊണ്ടുപോയി ക്രൂശിക്കുക. ഞാൻ ഇയാളിൽ ഒരു കുറ്റവും കാണുന്നില്ല,” എന്നു പറഞ്ഞു.
JOH 19:7 യെഹൂദനേതാക്കന്മാർ അതിനു മറുപടിയായി, “ഞങ്ങൾക്കൊരു ന്യായപ്രമാണമുണ്ട്. ദൈവപുത്രൻ എന്നു സ്വയം അവകാശപ്പെടുകയാൽ ആ ന്യായപ്രമാണം അനുസരിച്ച് ഇയാൾ മരണയോഗ്യനാണ്” എന്നു പറഞ്ഞു.
JOH 19:8 ഈ പ്രസ്താവം കേട്ടപ്പോൾ പീലാത്തോസ് വളരെയധികം ഭയപ്പെട്ടു.
JOH 19:9 അയാൾ വീണ്ടും അരമനയ്ക്കുള്ളിലേക്കു ചെന്ന്, “നീ എവിടെനിന്നുള്ളവൻ?” എന്ന് യേശുവിനോടു ചോദിച്ചു. എന്നാൽ, യേശു അതിനു മറുപടിയൊന്നും പറഞ്ഞില്ല.
JOH 19:10 പീലാത്തോസ് വീണ്ടും ചോദിച്ചു: “നീ എന്നോടൊന്നും സംസാരിക്കാത്തതെന്ത്? നിന്നെ മോചിപ്പിക്കാനും ക്രൂശിൽ തറപ്പിക്കാനും എനിക്കധികാരമുണ്ടെന്ന് നീ അറിയുന്നില്ലേ?”
JOH 19:11 അതിന് യേശു മറുപടി പറഞ്ഞു, “മുകളിൽനിന്ന് നൽകപ്പെട്ടില്ലായിരുന്നെങ്കിൽ താങ്കൾക്ക് എന്റെമേൽ ഒരധികാരവും ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട് എന്നെ താങ്കളുടെപക്കൽ ഏൽപ്പിച്ചുതന്നവനാണ് കൂടുതൽ പാപമുള്ളത്.”
JOH 19:12 അപ്പോൾമുതൽ യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് പരിശ്രമിച്ചു. എന്നാൽ യെഹൂദനേതാക്കന്മാർ, “ഈ മനുഷ്യനെ വിട്ടയച്ചാൽ, അങ്ങ് കൈസറുടെ സ്നേഹിതനല്ല. സ്വയം രാജാവെന്ന് അവകാശപ്പെടുന്നവൻ കൈസറോടു മത്സരിക്കുന്നു” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
JOH 19:13 ഈ വാക്കുകൾ പീലാത്തോസ് കേട്ടപ്പോൾ, യേശുവിനെ പുറത്തുകൊണ്ടുവന്നു; എബ്രായഭാഷയിൽ ഗബ്ബഥാ, അതായത്, കൽത്തളം എന്നു പേരുള്ള സ്ഥലത്തുവന്ന് ന്യായാസനത്തിൽ ഉപവിഷ്ടനായി.
JOH 19:14 ഇതു സംഭവിച്ചത് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കനാളിന്റെ മധ്യാഹ്നസമയത്ത് ആയിരുന്നു. പീലാത്തോസ് യെഹൂദനേതാക്കന്മാരോട്, “ഇതാ നിങ്ങളുടെ രാജാവ്” എന്നു പറഞ്ഞു.
JOH 19:15 എന്നാൽ അവർ, “അവനെ കൊന്നുകളക, കൊന്നുകളക, അവനെ ക്രൂശിക്ക” എന്നിങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞു. “നിങ്ങളുടെ രാജാവിനെ ഞാൻ ക്രൂശിലേറ്റണമോ?” പീലാത്തോസ് ചോദിച്ചു. “ഞങ്ങൾക്കു കൈസറല്ലാതെ മറ്റൊരു രാജാവില്ല,” പുരോഹിതമുഖ്യന്മാർ ഉത്തരം പറഞ്ഞു.
JOH 19:16 ഒടുവിൽ പീലാത്തോസ് യേശുവിനെ ക്രൂശിക്കാനായി അവർക്കു വിട്ടുകൊടുത്തു. പടയാളികൾ യേശുവിനെ ഏറ്റുവാങ്ങി.
JOH 19:17 യേശു തന്റെ ക്രൂശു സ്വയം ചുമന്നുകൊണ്ട്, അരാമ്യഭാഷയിൽ തലയോട്ടിയുടെ സ്ഥലം എന്നർഥം വരുന്ന ഗൊൽഗോഥാ എന്ന സ്ഥലത്തേക്കുപോയി.
JOH 19:18 അവിടെ അവർ, യേശുവിനെ മധ്യത്തിലും വേറെ രണ്ടുപേരെ ഇരുവശത്തുമായി ക്രൂശിച്ചു.
JOH 19:19 പീലാത്തോസ് ഒരു കുറ്റപത്രം എഴുതി ക്രൂശിൽ പതിപ്പിച്ചു. നസറായനായ യേശു, യെഹൂദരുടെ രാജാവ്, എന്നായിരുന്നു അത്.
JOH 19:20 യേശുവിനെ ക്രൂശിച്ച സ്ഥലം നഗരത്തിനു സമീപമായിരുന്നതുകൊണ്ടും ആ മേലെഴുത്ത് എബ്രായ, ലത്തീൻ, ഗ്രീക്ക് എന്നീ ഭാഷകളിൽ എഴുതിയിരുന്നതുകൊണ്ടും യെഹൂദരിൽ പലരും അതു വായിച്ചു.
JOH 19:21 യെഹൂദരുടെ പുരോഹിതമുഖ്യന്മാർ പീലാത്തോസിനോട്, “ ‘യെഹൂദരുടെ രാജാവ്’ എന്നല്ല, ‘യെഹൂദരുടെ രാജാവ് ഞാനാണ് എന്ന് ഈ മനുഷ്യൻ അവകാശപ്പെട്ടു,’ എന്നാണ് എഴുതേണ്ടത്” എന്നു പറഞ്ഞു.
JOH 19:22 അതിന് “ഞാൻ എഴുതിയത് എഴുതി,” എന്നു പീലാത്തോസ് മറുപടി പറഞ്ഞു.
JOH 19:23 യേശുവിനെ ക്രൂശിച്ചതിനുശേഷം പടയാളികൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ, ഓരോരുത്തനും ലഭിക്കത്തക്കവിധം നാലായി ഭാഗിച്ചു; പുറങ്കുപ്പായം അവർ ഭാഗിച്ചില്ല; അതു തുന്നൽ ഇല്ലാതെ മേൽതൊട്ട് അടിവരെ മുഴുവനും നെയ്തെടുത്തതായിരുന്നു.
JOH 19:24 “ഇത് നാം കീറരുത്, ആർക്കു കിട്ടുമെന്ന് നറുക്കിട്ടു തീരുമാനിക്കാം,” എന്ന് അവർ പരസ്പരം പറഞ്ഞു. “എന്റെ വസ്ത്രങ്ങൾ അവർ പകുത്തെടുത്തു. എന്റെ പുറങ്കുപ്പായത്തിനായവർ നറുക്കിട്ടു,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിനാണ് സൈനികർ ഇങ്ങനെയെല്ലാം ചെയ്തത്.
JOH 19:25 ക്രൂശിനരികെ യേശുവിന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലെയോപ്പാവിന്റെ ഭാര്യ മറിയയും മഗ്ദലക്കാരി മറിയയും നിന്നിരുന്നു.
JOH 19:26 അമ്മയും താൻ സ്നേഹിച്ച ശിഷ്യനും സമീപത്തുനിൽക്കുന്നതു കണ്ടിട്ട് യേശു അമ്മയോട്, “സ്ത്രീയേ, ഇതാ നിന്റെ മകൻ!” എന്നും
JOH 19:27 ശിഷ്യനോട്, “ഇതാ നിന്റെ അമ്മ!” എന്നും പറഞ്ഞു. ആ സമയംമുതൽ ആ ശിഷ്യൻ യേശുവിന്റെ അമ്മയെ സ്വന്തംഭവനത്തിൽ സ്വീകരിച്ചു.
JOH 19:28 അതിനുശേഷം, സകലതും പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞ്, തിരുവെഴുത്തു പൂർത്തീകരിക്കുന്നതിനായി യേശു, “എനിക്കു ദാഹിക്കുന്നു” എന്നു പറഞ്ഞു.
JOH 19:29 അവിടെ പുളിച്ച വീഞ്ഞു നിറച്ച് ഒരു പാത്രം വെച്ചിരുന്നു. അവർ ഒരു സ്പോഞ്ച് അതിൽ മുക്കി ഈസോപ്പുചെടിയുടെ തണ്ടിന്മേലാക്കി യേശുവിന്റെ വായോടടുപ്പിച്ചു.
JOH 19:30 അതു കുടിച്ചശേഷം യേശു “സകലതും നിവൃത്തിയായി!” എന്നു പറഞ്ഞു തല ചായ്ച്ചു തന്റെ ആത്മാവിനെ ഏൽപ്പിച്ചുകൊടുത്തു.
JOH 19:31 അന്ന് പെസഹാപ്പെരുന്നാളിന്റെ തലേദിവസമായ ഒരുക്കത്തിന്റെ ദിവസവും പിറ്റേന്ന് വളരെ സവിശേഷതകളുള്ള ഒരു ശബ്ബത്തും ആയിരുന്നു. ശബ്ബത്തുനാളിൽ ശവശരീരങ്ങൾ ക്രൂശിൽ കിടക്കുന്നത് ഒഴിവാക്കുന്നതിന് അവരുടെ കാലുകൾ ഒടിപ്പിച്ചു താഴെയിറക്കണമെന്ന് യെഹൂദനേതാക്കന്മാർ പീലാത്തോസിനോട് അപേക്ഷിച്ചു.
JOH 19:32 അതുകൊണ്ടു പടയാളികൾ വന്ന്, യേശുവിനോടുകൂടെ ക്രൂശിക്കപ്പെട്ട രണ്ടുപേരുടെയും കാലുകൾ ആദ്യം ഒടിച്ചു.
JOH 19:33 അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അദ്ദേഹം മരിച്ചു കഴിഞ്ഞു എന്നു മനസ്സിലാക്കിയിട്ടു കാലുകൾ ഒടിച്ചില്ല.
JOH 19:34 എങ്കിലും പടയാളികളിൽ ഒരുവൻ കുന്തംകൊണ്ട് യേശുവിന്റെ പാർശ്വത്തിൽ കുത്തി. ഉടനെ രക്തവും വെള്ളവും പുറത്തേക്കൊഴുകി.
JOH 19:35 ഇതു കണ്ടയാൾതന്നെയാണ് ഈ സാക്ഷ്യം പറഞ്ഞിരിക്കുന്നത്; അവന്റെ സാക്ഷ്യം സത്യംതന്നെ; താൻ പറയുന്നതു സത്യം എന്ന് അയാൾ അറിയുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിനാണ് അയാൾ ഇതു സാക്ഷ്യപ്പെടുത്തുന്നത്.
JOH 19:36 “അവന്റെ അസ്ഥികളിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല,” എന്നുള്ള തിരുവെഴുത്തു നിറവേറുന്നതിന് ഇതു സംഭവിച്ചു.
JOH 19:37 “തങ്ങൾ കുത്തിയവങ്കലേക്കു നോക്കും,” എന്നു വേറൊരു തിരുവെഴുത്തും പറയുന്നു.
JOH 19:38 അതിനുശേഷം, യെഹൂദനേതാക്കന്മാരോടുള്ള ഭയംനിമിത്തം രഹസ്യശിഷ്യനായിക്കഴിഞ്ഞിരുന്ന അരിമഥ്യക്കാരൻ യോസേഫ്, പീലാത്തോസിനോട് യേശുവിന്റെ മൃതദേഹം വിട്ടുതരണമെന്നപേക്ഷിച്ചു. പീലാത്തോസിന്റെ അനുവാദത്തോടെ അയാൾ വന്നു മൃതശരീരം എടുത്തു.
JOH 19:39 മുമ്പൊരിക്കൽ രാത്രിയിൽ യേശുവിനെ സന്ദർശിച്ച നിക്കോദേമൊസും അയാളുടെകൂടെ ഉണ്ടായിരുന്നു. മീറയും ചന്ദനവുംകൊണ്ടുള്ള മിശ്രിതം ഏകദേശം മുപ്പത്തിനാല് കിലോഗ്രാം നിക്കോദേമൊസ് കൊണ്ടുവന്നു.
JOH 19:40 ഇരുവരുംകൂടി യേശുവിന്റെ ശരീരം എടുത്തു, യെഹൂദരുടെ ശവസംസ്കാര ആചാരമനുസരിച്ച് ആ സുഗന്ധമിശ്രിതം പുരട്ടി ശവക്കച്ചയിൽ പൊതിഞ്ഞു.
JOH 19:41 യേശുവിനെ ക്രൂശിച്ച സ്ഥലത്ത് ഒരു തോട്ടവും ആ തോട്ടത്തിൽ, ആരെയും ഒരിക്കലും അടക്കിയിട്ടില്ലാത്ത ഒരു കല്ലറയും ഉണ്ടായിരുന്നു.
JOH 19:42 അന്ന് യെഹൂദരുടെ പെരുന്നാളിന്റെ ഒരുക്കനാൾ ആയിരുന്നതിനാലും ആ കല്ലറ സമീപത്തായിരുന്നതിനാലും അവർ യേശുവിനെ അവിടെ സംസ്കരിച്ചു.
JOH 20:1 ആഴ്ചയുടെ ആദ്യദിവസം അതിരാവിലെ, ഇരുട്ടുള്ളപ്പോൾത്തന്നെ, മഗ്ദലക്കാരി മറിയ കല്ലറയുടെ സമീപം വന്നപ്പോൾ, വാതിൽക്കൽനിന്ന് കല്ലു നീക്കിയിരിക്കുന്നതു കണ്ടു.
JOH 20:2 അവൾ ഓടി, ശിമോൻ പത്രോസിന്റെയും യേശു സ്നേഹിച്ച മറ്റേ ശിഷ്യന്റെയും അടുത്തെത്തി, അവരോട്, “അവർ കല്ലറയുടെ ഉള്ളിൽനിന്ന് കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെ വെച്ചു എന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ!” എന്നു പറഞ്ഞു.
JOH 20:3 പത്രോസും മറ്റേ ശിഷ്യനും കല്ലറയുടെ അടുത്തേക്കു പുറപ്പെട്ടു;
JOH 20:4 രണ്ടുപേരും ഒരുമിച്ച് ഓടി. മറ്റേ ശിഷ്യൻ പത്രോസിനെക്കാൾ വേഗത്തിൽ ഓടി കല്ലറയുടെ അടുത്ത് ആദ്യം എത്തി.
JOH 20:5 അയാൾ കുനിഞ്ഞ് അകത്തേക്കു നോക്കിയപ്പോൾ മൃതദേഹം പൊതിഞ്ഞിരുന്ന മൃദുലവസ്ത്രങ്ങൾമാത്രം കിടക്കുന്നതു കണ്ടു; എന്നാൽ അയാൾ ഉള്ളിൽ കടന്നില്ല.
JOH 20:6 പിന്നാലെ വന്ന ശിമോൻ പത്രോസ് കല്ലറയുടെ അകത്തുകടന്നു. ശവക്കച്ചയും യേശുവിന്റെ ശിരസ്സിൽ ചുറ്റിയിരുന്ന വസ്ത്രവും കണ്ടു.
JOH 20:7 ശിരോവസ്ത്രം മടക്കി കച്ചകളിൽനിന്നു മാറ്റി ഒരിടത്തുവെച്ചിരുന്നു.
JOH 20:8 കല്ലറയുടെ അടുത്ത് ആദ്യം എത്തിയ മറ്റേ ശിഷ്യനും അപ്പോൾ അകത്തുചെന്നു. അയാൾ കണ്ടു വിശ്വസിച്ചു.
JOH 20:9 യേശു മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടതാകുന്നു എന്ന തിരുവെഴുത്ത് അപ്പോഴും അവർ ഗ്രഹിച്ചിരുന്നില്ല.
JOH 20:10 പിന്നെ, ശിഷ്യന്മാർ അവരുടെ വീടുകളിലേക്കു മടങ്ങിപ്പോയി.
JOH 20:11 എന്നാൽ, മറിയ കല്ലറയ്ക്കു പുറത്തു കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയിൽ അവൾ കുനിഞ്ഞു കല്ലറയുടെ ഉള്ളിലേക്കു നോക്കി.
JOH 20:12 യേശുവിന്റെ ശരീരം വെച്ചിരുന്ന സ്ഥലത്തു വെള്ളവസ്ത്രം ധരിച്ച രണ്ട് ദൂതന്മാർ, ഒരാൾ തലയ്ക്കലും മറ്റേയാൾ കാൽക്കലുമായി ഇരിക്കുന്നതു കണ്ടു.
JOH 20:13 അവർ അവളോട്, “സ്ത്രീയേ, നീ എന്തിനു കരയുന്നു?” എന്നു ചോദിച്ചു. “അവർ എന്റെ കർത്താവിനെ എടുത്തുകൊണ്ടുപോയി, എവിടെയാണു വെച്ചിരിക്കുന്നതെന്ന് എനിക്കറിഞ്ഞുകൂടാ,” എന്ന് അവൾ പറഞ്ഞു.
JOH 20:14 ഇതു പറഞ്ഞിട്ട് അവൾ തിരിഞ്ഞുനോക്കിയപ്പോൾ യേശു നിൽക്കുന്നതു കണ്ടു; എന്നാൽ യേശുവാണെന്ന് അവൾ തിരിച്ചറിഞ്ഞില്ല.
JOH 20:15 “സ്ത്രീയേ, നീ എന്തിനു കരയുന്നു? ആരെയാണ് അന്വേഷിക്കുന്നത്?” യേശു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കും എന്നുകരുതി അവൾ പറഞ്ഞു: “യജമാനനേ, അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെ വെച്ചിരിക്കുന്നു എന്നു പറഞ്ഞുതരിക, ഞാൻ ചെന്ന് എടുത്തുകൊണ്ടു പൊയ്ക്കൊള്ളാം.”
JOH 20:16 യേശു അവളെ, “മറിയേ” എന്നു വിളിച്ചു. അവൾ അദ്ദേഹത്തിന്റെ നേർക്കു തിരിഞ്ഞ് അരാമ്യഭാഷയിൽ, “റബ്ബൂനീ,” എന്ന് ഉറക്കെ വിളിച്ചു. “ഗുരോ,” എന്നാണ് അതിനർഥം.
JOH 20:17 യേശു അവളോടു പറഞ്ഞു: “എന്നെ മുറുകെ പിടിച്ചുകൊണ്ടിരിക്കേണ്ട; എന്റെ പിതാവിന്റെ അടുത്തേക്കു ഞാൻ ഇതുവരെ കയറിപ്പോയിട്ടില്ല. എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന്, ‘എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവും ആയവന്റെ അടുത്തേക്കു ഞാൻ കയറിപ്പോകുന്നു’ എന്നു പറയുക.”
JOH 20:18 അപ്പോൾ മഗ്ദലക്കാരി മറിയ, താൻ കർത്താവിനെ കണ്ടിരിക്കുന്നു എന്ന വാർത്തയുമായി ശിഷ്യന്മാരുടെ അടുത്തെത്തി. അവിടന്നു തന്നോടു പറഞ്ഞ കാര്യങ്ങൾ അവൾ അവരോടു പറഞ്ഞു.
JOH 20:19 ആഴ്ചയുടെ ഒന്നാംദിവസമായ അന്നുതന്നെ വൈകുന്നേരം, ശിഷ്യന്മാർ യെഹൂദനേതാക്കന്മാരെ ഭയന്ന് വാതിലടച്ച് അകത്ത് ഒരുമിച്ചിരിക്കുമ്പോൾ, യേശു വന്ന് അവരുടെ നടുവിൽനിന്നുകൊണ്ട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു.
JOH 20:20 ഇതു പറഞ്ഞതിനുശേഷം അവിടന്നു തന്റെ കൈകളും പാർശ്വവും അവരെ കാണിച്ചു. കർത്താവിനെ കണ്ടപ്പോൾ ശിഷ്യന്മാർ അത്യധികം ആനന്ദിച്ചു.
JOH 20:21 യേശു പിന്നെയും അവരോടു പറഞ്ഞു: “നിങ്ങൾക്കു സമാധാനം! പിതാവ് എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയയ്ക്കുന്നു.”
JOH 20:22 ഇതു പറഞ്ഞുകൊണ്ട് അവിടന്ന് അവരുടെമേൽ ഊതി; “പരിശുദ്ധാത്മാവിനെ സ്വീകരിക്കുക.
JOH 20:23 നിങ്ങൾ ആരുടെയെങ്കിലും പാപങ്ങൾ ക്ഷമിച്ചാൽ അവർക്ക് ആ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കും. നിങ്ങൾ ക്ഷമിക്കുന്നില്ലെങ്കിൽ അവ ക്ഷമിക്കപ്പെടാതിരിക്കും” എന്നു പറഞ്ഞു.
JOH 20:24 യേശു വന്നപ്പോൾ, പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളും ദിദിമൊസ് എന്നും പേരുള്ളവനുമായ തോമസ് ശിഷ്യന്മാരുടെ കൂടെ ഉണ്ടായിരുന്നില്ല.
JOH 20:25 മറ്റേ ശിഷ്യന്മാർ അയാളോട്, “ഞങ്ങൾ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. അപ്പോൾ തോമസ്, “അദ്ദേഹത്തിന്റെ കൈകളിലെ ആണിപ്പാടുകൾ കാണുകയും അവയിൽ എന്റെ വിരൽകൊണ്ട് സ്പർശിക്കുകയും പാർശ്വത്തിൽ കൈവെക്കുകയും ചെയ്തിട്ടല്ലാതെ ഞാൻ വിശ്വസിക്കുകയില്ല!” എന്നു പറഞ്ഞു.
JOH 20:26 എട്ടു ദിവസത്തിനുശേഷം, ശിഷ്യന്മാർ വീട്ടിൽ കൂടിയിരിക്കുമ്പോൾ തോമസും അവരോടുകൂടെ ഉണ്ടായിരുന്നു. വാതിലുകൾ അടച്ചിരിക്കുമ്പോൾ യേശു വന്ന് അവരുടെമധ്യത്തിൽ നിന്നുകൊണ്ടു പറഞ്ഞു, “നിങ്ങൾക്കു സമാധാനം.”
JOH 20:27 പിന്നെ അവിടന്ന് തോമസിനോടു പറഞ്ഞു, “നിന്റെ വിരൽ നീട്ടി ഇവിടെ എന്റെ കൈകളെ സ്പർശിക്കുക, നിന്റെ കൈനീട്ടി എന്റെ പാർശ്വത്തിൽ വെക്കുക. അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക.”
JOH 20:28 തോമസ് അദ്ദേഹത്തോട്, “എന്റെ കർത്താവും എന്റെ ദൈവവും” എന്നു പറഞ്ഞു.
JOH 20:29 അപ്പോൾ യേശു, “നീ എന്നെ കണ്ടതുകൊണ്ടു വിശ്വസിച്ചു, കാണാതെ വിശ്വസിച്ചവർ അനുഗൃഹീതർ” എന്നു പറഞ്ഞു.
JOH 20:30 ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത മറ്റനേകം അത്ഭുതചിഹ്നങ്ങളും തന്റെ ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ യേശു പ്രവർത്തിച്ചു.
JOH 20:31 എന്നാൽ, യേശു ദൈവപുത്രനായ ക്രിസ്തു എന്നു നിങ്ങൾ വിശ്വസിക്കേണ്ടതിനും വിശ്വസിച്ച് അവിടത്തെ നാമത്തിൽ ജീവൻ ലഭിക്കേണ്ടതിനുമായി ഇവ എഴുതപ്പെട്ടിരിക്കുന്നു.
JOH 21:1 അതിനുശേഷം തിബെര്യാസ് തടാകത്തിന്റെ തീരത്തുവെച്ച് യേശു ശിഷ്യന്മാർക്കു വീണ്ടും പ്രത്യക്ഷനായി. അത് ഇപ്രകാരം ആയിരുന്നു:
JOH 21:2 ശിമോൻ പത്രോസും ദിദിമൊസ് എന്നു പേരുള്ള തോമസും ഗലീലയിലെ കാനായിൽനിന്നുള്ള നഥനയേലും സെബെദിയുടെ മക്കളായ യാക്കോബും യോഹന്നാനും വേറെ രണ്ട് ശിഷ്യന്മാരും ഒരുമിച്ചിരിക്കുകയായിരുന്നു.
JOH 21:3 “ഞാൻ മീൻപിടിക്കാൻ പോകുന്നു,” ശിമോൻ പത്രോസ് പറഞ്ഞു. “ഞങ്ങളും പോരുന്നു,” എന്ന് കൂടെയുള്ളവരും പറഞ്ഞു. അങ്ങനെ അവർ, വള്ളത്തിൽ കയറി അവിടെനിന്നു പുറപ്പെട്ടു. എന്നാൽ ആ രാത്രിയിൽ അവർ ഒന്നും പിടിച്ചില്ല.
JOH 21:4 ഉഷസ്സായപ്പോൾ, യേശു തടാകതീരത്ത് നിന്നു. അത് യേശുവാണെന്ന് ശിഷ്യന്മാർ തിരിച്ചറിഞ്ഞില്ല.
JOH 21:5 യേശു അവരോട്, “കുഞ്ഞുങ്ങളേ, മീനൊന്നുമില്ലേ?” എന്നു ചോദിച്ചു. “ഇല്ല,” എന്ന് അവർ മറുപടി പറഞ്ഞു.
JOH 21:6 “വള്ളത്തിന്റെ വലതുഭാഗത്തു വല ഇറക്കുക, അപ്പോൾ നിങ്ങൾക്കു കിട്ടും,” എന്ന് യേശു പറഞ്ഞു. അവർ അങ്ങനെ ചെയ്തു. അപ്പോൾ അവർക്കു വല വലിച്ചുകയറ്റാൻപോലും കഴിയാത്തത്ര മീൻ ലഭിച്ചു.
JOH 21:7 യേശു സ്നേഹിച്ച ശിഷ്യൻ പത്രോസിനോട്, “അതു കർത്താവാകുന്നു” എന്നു പറഞ്ഞു. “അതു കർത്താവാകുന്നു” എന്നു കേട്ട ഉടനെ ശിമോൻ പത്രോസ്, താൻ നഗ്നനായിരുന്നതിനാൽ പുറംവസ്ത്രം അരയിൽ ചുറ്റി വെള്ളത്തിൽ ചാടി.
JOH 21:8 മറ്റേ ശിഷ്യന്മാർ മീൻ നിറഞ്ഞ വല വലിച്ചുകൊണ്ട് വള്ളത്തിൽ പിന്നാലെ ചെന്നു. അവർ കരയിൽനിന്ന് ഏകദേശം തൊണ്ണൂറു മീറ്റർ ദൂരത്തിലായിരുന്നു.
JOH 21:9 കരയ്ക്ക് ഇറങ്ങിയപ്പോൾ അവിടെ തീക്കനലുകൾകൂട്ടി അതിന്മേൽ മീൻ വെച്ചിരിക്കുന്നതും അപ്പവും കണ്ടു.
JOH 21:10 യേശു അവരോട്, “ഇപ്പോൾ പിടിച്ച കുറെ മീൻ കൊണ്ടുവരിക.” എന്നു പറഞ്ഞു.
JOH 21:11 ശിമോൻ പത്രോസ് വള്ളത്തിൽ കയറി വല കരയ്ക്കു വലിച്ചുകയറ്റി. നൂറ്റിയമ്പത്തിമൂന്ന് വലിയ മീൻകൊണ്ട് ആ വല നിറഞ്ഞിരുന്നു. അത്രയേറെ മത്സ്യം ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല!
JOH 21:12 യേശു അവരോട്, “വന്നു പ്രഭാതഭക്ഷണം കഴിക്കുക.” എന്നു പറഞ്ഞു. ശിഷ്യന്മാരിൽ ആരും അദ്ദേഹത്തോട്, “അങ്ങ് ആരാണ്?” എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല; അതു കർത്താവാണെന്ന് അവർക്കു മനസ്സിലായിക്കഴിഞ്ഞിരുന്നു.
JOH 21:13 യേശു വന്ന് അപ്പം എടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും.
JOH 21:14 മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തശേഷം ഇപ്പോൾ ഇത് മൂന്നാംപ്രാവശ്യമാണ് യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നത്.
JOH 21:15 പ്രഭാതഭക്ഷണത്തിനുശേഷം യേശു ശിമോൻ പത്രോസിനോട്, “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികം നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അങ്ങ് അറിയുന്നല്ലോ?” പത്രോസ് പറഞ്ഞു. “എന്റെ കുഞ്ഞാടുകളെ മേയിക്കുക,” യേശു പറഞ്ഞു.
JOH 21:16 യേശു വീണ്ടും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നോ?” എന്നു ചോദിച്ചു. അതിന് അയാൾ, “ഉവ്വ്, കർത്താവേ, എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്ന് അവിടന്ന് അറിയുന്നല്ലോ?” എന്ന് ഉത്തരം പറഞ്ഞു. “എന്റെ ആടുകളെ പരിപാലിക്കുക,” യേശു പറഞ്ഞു.
JOH 21:17 മൂന്നാംതവണയും യേശു, “യോഹന്നാന്റെ മകനായ ശിമോനെ, നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്നു ചോദിച്ചു. “നിനക്ക് എന്നോട് ഇഷ്ടമുണ്ടോ?” എന്ന് യേശു മൂന്നാമതും ചോദിക്കയാൽ പത്രോസ് ദുഃഖിതനായി ഇങ്ങനെ മറുപടി പറഞ്ഞു: “കർത്താവേ, അവിടന്ന് എല്ലാം അറിയുന്നു; എനിക്ക് അങ്ങയോട് ഇഷ്ടമുണ്ടെന്നും അങ്ങ് അറിയുന്നു.” അപ്പോൾ യേശു പത്രോസിനോട്, “എന്റെ ആടുകളെ മേയിക്കുക” എന്നു പറഞ്ഞശേഷം ഇങ്ങനെ തുടർന്നു,
JOH 21:18 “സത്യം സത്യമായി ഞാൻ നിന്നോട് പറയട്ടെ: നീ യുവാവായിരുന്നപ്പോൾ സ്വയം വസ്ത്രംധരിച്ച് ഒരുങ്ങി ഇഷ്ടമുള്ളേടത്തേക്കു നടന്നു. വൃദ്ധനാകുമ്പോൾ നീ കൈ നീട്ടുകയും മറ്റാരെങ്കിലും നിന്നെ വസ്ത്രം ധരിപ്പിച്ചു നിനക്കു പോകാൻ ഇഷ്ടമില്ലാത്ത സ്ഥലത്തേക്കു നിന്നെ കൊണ്ടുപോകുകയും ചെയ്യും.”
JOH 21:19 ഏതു വിധത്തിലുള്ള മരണത്താൽ പത്രോസ് ദൈവത്തെ മഹത്ത്വപ്പെടുത്തും എന്നു സൂചിപ്പിച്ചായിരുന്നു യേശു ഇതു പറഞ്ഞത്. പിന്നെ യേശു അയാളോട്, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
JOH 21:20 പത്രോസ് തിരിഞ്ഞുനോക്കിയപ്പോൾ യേശു സ്നേഹിച്ച ശിഷ്യൻ പിന്നാലെ വരുന്നതു കണ്ടു. അത്താഴസമയത്ത് യേശുവിന്റെ മാറിൽ ചാരിക്കൊണ്ട്, “കർത്താവേ, അങ്ങയെ ഒറ്റിക്കൊടുക്കുന്നത് ആരാണ്?” എന്നു ചോദിച്ചത് ഇയാൾതന്നെ.
JOH 21:21 അയാളെ കണ്ടിട്ടു പത്രോസ് യേശുവിനോട്, “കർത്താവേ, ഇദ്ദേഹത്തിന്റെ കാര്യം എന്താകും?” എന്നു ചോദിച്ചു.
JOH 21:22 അതിന് യേശു, “ഞാൻ മടങ്ങിവരുന്നതുവരെയും ഇവൻ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം? നീ എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു.
JOH 21:23 ഇതുനിമിത്തം, ആ ശിഷ്യൻ മരിക്കുകയില്ല എന്നൊരു സംസാരം സഹോദരങ്ങൾക്കിടയിൽ പ്രചരിച്ചു. എന്നാൽ, അയാൾ മരിക്കുകയില്ല എന്ന് യേശു പറഞ്ഞില്ല; അവിടന്നു പറഞ്ഞത്, “ഞാൻ മടങ്ങിവരുന്നതുവരെ അയാൾ ജീവിച്ചിരിക്കണം എന്നാണ് എന്റെ ഇഷ്ടമെങ്കിൽ നിനക്ക് എന്തുകാര്യം?” എന്നുമാത്രം ആയിരുന്നു.
JOH 21:24 ഈ ശിഷ്യൻതന്നെയാണ് ഈ കാര്യങ്ങൾക്കു സാക്ഷ്യംവഹിക്കുന്നതും ഇവ എഴുതിയതും. അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങൾ അറിയുന്നു.
JOH 21:25 ഇവകൂടാതെ മറ്റ് അനേകകാര്യങ്ങളും യേശു ചെയ്തു. അവ ഓരോന്നും എഴുതിയാൽ എഴുതിയ പുസ്തകങ്ങൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ല എന്നു ഞാൻ കരുതുന്നു.
ACT 1:1 തെയോഫിലോസേ, ഞാൻ ആദ്യം എഴുതിയ ഗ്രന്ഥം യേശു തെരഞ്ഞെടുത്ത അപ്പൊസ്തലന്മാർക്കു പരിശുദ്ധാത്മാവിനാൽ ആജ്ഞ നൽകിക്കൊണ്ട് സ്വർഗാരോഹണംചെയ്ത ദിവസംവരെ അവിടന്നു പ്രവർത്തിച്ചും ഉപദേശിച്ചും തുടങ്ങിയ എല്ലാ കാര്യങ്ങളെക്കുറിച്ചുമായിരുന്നല്ലോ.
ACT 1:3 അവിടത്തെ ക്രൂശീകരണത്തിനുശേഷം നാൽപ്പതുദിവസംവരെ അപ്പൊസ്തലന്മാർക്കു പ്രത്യക്ഷനാകുകയും ദൈവരാജ്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ഇങ്ങനെ, അനിഷേധ്യമായ നിരവധി തെളിവുകളിലൂടെ, അവിടന്ന് ജീവനോടിരിക്കുന്നതായി യേശു അവർക്കു കാണിച്ചുകൊടുത്തു.
ACT 1:4 ഒരു ദിവസം യേശു അവരോടുകൂടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ, ഇങ്ങനെ ആജ്ഞാപിച്ചു, “നിങ്ങൾ ജെറുശലേമിൽനിന്ന് മടങ്ങിപ്പോകാതെ, പിതാവു നിങ്ങൾക്കു നൽകുമെന്നു ഞാൻ പറഞ്ഞിട്ടുള്ള വാഗ്ദാനത്തിനായി കാത്തിരിക്കണം.
ACT 1:5 യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ ചില ദിവസത്തിനുള്ളിൽ നിങ്ങൾക്ക് പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും.”
ACT 1:6 അപ്പൊസ്തലന്മാർ യേശുവിന്റെ ചുറ്റുംകൂടി, “കർത്താവേ, അവിടന്ന് ഇപ്പോഴാണോ ഇസ്രായേലിനു രാജ്യം പുനഃസ്ഥാപിച്ചുനൽകുന്നത്?” എന്നു ചോദിച്ചു.
ACT 1:7 അതിന് യേശു ഇങ്ങനെ ഉത്തരം പറഞ്ഞു: “പിതാവിന്റെ സ്വന്തം അധികാരപരിധിയിലുള്ള കാലഘട്ടങ്ങളെയും സമയങ്ങളെയുംകുറിച്ചു നിങ്ങൾ അറിയേണ്ടതില്ല.
ACT 1:8 എന്നാൽ, പരിശുദ്ധാത്മാവു നിങ്ങളിൽ ആവസിക്കുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചവരായി ജെറുശലേമിലും യെഹൂദ്യ പ്രവിശ്യയിലെല്ലായിടത്തും ശമര്യാപ്രവിശ്യയിലും ഭൂസീമകളോളവും എന്റെ സാക്ഷികളാകും.”
ACT 1:9 ഈ സംഭാഷണത്തിനുശേഷം, അവർ നോക്കിക്കൊണ്ടിരിക്കെ, അവിടന്ന് മുകളിലേക്ക് എടുക്കപ്പെട്ടു. ഉടനെ ഒരു മേഘം അദ്ദേഹത്തെ അവരുടെ കാഴ്ചയിൽനിന്നു മറച്ചു.
ACT 1:10 ശിഷ്യന്മാർ യേശു ആകാശത്തേക്ക് പോകുന്നത് സൂക്ഷിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ ഇതാ, ശുഭ്രവസ്ത്രധാരികളായ രണ്ട് പുരുഷന്മാർ അവരുടെ സമീപം നിൽക്കുന്നു!
ACT 1:11 “ഗലീലക്കാരായ പുരുഷന്മാരേ, നിങ്ങൾ ആകാശത്തേക്ക് തുറിച്ചുനോക്കി നിൽക്കുന്നത് എന്തിന്? നിങ്ങളിൽനിന്നു സ്വർഗത്തിലേക്കെടുക്കപ്പെട്ട ഈ യേശു, സ്വർഗത്തിലേക്കു പോകുന്നതായി നിങ്ങൾ കണ്ട അതേവിധത്തിൽത്തന്നെ തിരികെ വരും,” അവർ പറഞ്ഞു.
ACT 1:12 ഇതിനുശേഷം അപ്പൊസ്തലന്മാർ ഒലിവുമലയിൽനിന്ന് ഏകദേശം ഒരു കിലോമീറ്റർ ദൂരെയുള്ള ജെറുശലേമിലേക്കു തിരികെ എത്തി.
ACT 1:13 തുടർന്ന്, അവർ താമസിച്ചിരുന്ന വീടിന്റെ മുകൾനിലയിലെ മുറിയിൽ ഒരുമിച്ചുകൂടിയ അപ്പൊസ്തലന്മാർ: പത്രോസ്, യോഹന്നാൻ, യാക്കോബ്, അന്ത്രയോസ്; ഫിലിപ്പൊസ്, തോമസ്; ബർത്തൊലൊമായി, മത്തായി; അല്‌ഫായിയുടെ മകൻ യാക്കോബ്, ദേശീയവാദിയായിരുന്ന ശിമോൻ, യാക്കോബിന്റെ മകൻ യൂദാ.
ACT 1:14 അവർ യേശുവിന്റെ അമ്മ മറിയയോടും മറ്റുചില സ്ത്രീകളോടും യേശുവിന്റെ സഹോദരന്മാരോടുമൊപ്പം അവിടെ ഏകമനസ്സോടെ പ്രാർഥനയിൽ തുടർന്നുവന്നു.
ACT 1:15 അന്നൊരിക്കൽ അവിടെ കൂടിയിരുന്ന ഏകദേശം നൂറ്റിയിരുപതുപേർവരുന്ന വിശ്വാസികളുടെ മധ്യത്തിൽ എഴുന്നേറ്റുനിന്ന്, പത്രോസ് ഇങ്ങനെ പറഞ്ഞു:
ACT 1:16 “സഹോദരങ്ങളേ, യേശുവിനെ അറസ്റ്റുചെയ്തവർക്കു വഴികാണിച്ച യൂദായെക്കുറിച്ചു പരിശുദ്ധാത്മാവ് ദാവീദുമുഖേന പ്രവചിച്ചിരുന്ന തിരുവെഴുത്തു നിറവേറേണ്ടത് ആവശ്യമായിവന്നിരിക്കുന്നു.
ACT 1:17 ഞങ്ങളിൽ ഒരാളായി ശുശ്രൂഷയിൽ പങ്കാളിത്തം അവനു ലഭിച്ചിരുന്നു.”
ACT 1:18 എന്നാൽ, അയാൾ ചെയ്ത അന്യായത്തിന്റെ പ്രതിഫലംകൊണ്ട് യൂദാ ഒരു വയൽ വാങ്ങി. അതിൽത്തന്നെ തലകീഴായി വീണ് നടുവു തകർന്ന് അവന്റെ ആന്തരികാവയവങ്ങൾ എല്ലാം പുറത്തുചാടി.
ACT 1:19 ജെറുശലേംനിവാസികളെല്ലാം ഇതറിഞ്ഞു, അവർ ആ നിലത്തെ അവരുടെ ഭാഷയിൽ “അക്കൽദാമാ” എന്നു വിളിക്കാൻ തുടങ്ങി; “രക്തത്തിന്റെ വയൽ” എന്നാണ് ഇതിനർഥം.
ACT 1:20 “ ‘അയാളുടെ വാസസ്ഥലം വിജനമായിത്തീരട്ടെ; അതിൽ ആരും വസിക്കാതിരിക്കട്ടെ,’ എന്നും “ ‘അയാളുടെ നേതൃസ്ഥാനം മറ്റൊരാൾ സ്വീകരിക്കട്ടെ,’ എന്നും സങ്കീർത്തനപ്പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
ACT 1:21 അതുകൊണ്ട്, യോഹന്നാൻ യേശുവിനു സ്നാനം നൽകിയ അന്നുമുതൽ കർത്താവായ യേശു നമ്മിൽനിന്നെടുക്കപ്പെട്ട ദിവസംവരെ അവിടന്ന് നമ്മുടെ മധ്യേ സഞ്ചരിച്ച സമയമെല്ലാം നമ്മുടെ സഹചാരിയായിരുന്ന ഒരാളെ നമ്മോടൊപ്പം യേശുവിന്റെ പുനരുത്ഥാനത്തിനു സാക്ഷ്യംവഹിക്കാൻ തെരഞ്ഞെടുക്കേണ്ടത് ആവശ്യമാണ്.”
ACT 1:23 അപ്പോൾ അവർ ബർശബാസ് എന്നും യുസ്തൊസ് എന്നും വിളിക്കപ്പെട്ടിരുന്ന യോസേഫ്, മത്ഥിയാസ് എന്നീ രണ്ടുപേരെ നിർദേശിച്ചു.
ACT 1:24 എന്നിട്ട് അവർ ഇങ്ങനെ പ്രാർഥിച്ചു: “എല്ലാവരുടെയും ഹൃദയങ്ങളെ അറിയുന്ന കർത്താവേ, തനിക്ക് അർഹമായ സ്ഥലത്തേക്കു പോകേണ്ടതിനു യൂദാസ് ഉപേക്ഷിച്ച ഈ അപ്പൊസ്തലശുശ്രൂഷയുടെ സ്ഥാനം സ്വീകരിക്കാൻ ഈ ഇരുവരിൽ ആരെയാണ് അങ്ങു തെരഞ്ഞെടുത്തിരിക്കുന്നത് എന്ന് കാണിച്ചുതരണമേ.”
ACT 1:26 തുടർന്ന് അവർക്കായി നറുക്കിട്ടു; നറുക്ക് മത്ഥിയാസിനു വീഴുകയും അദ്ദേഹം പതിനൊന്ന് അപ്പൊസ്തലന്മാരോടുകൂടെ പരിഗണിക്കപ്പെടുകയും ചെയ്തു.
ACT 2:1 പെന്തക്കൊസ്തുനാൾ വന്നെത്തിയപ്പോൾ അവരെല്ലാവരും ഒരു സ്ഥലത്ത് ഒരുമിച്ച് ഇരിക്കുകയായിരുന്നു.
ACT 2:2 പെട്ടെന്ന്, കൊടുങ്കാറ്റ് വീശിയടിക്കുന്നതുപോലെ സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഉണ്ടായി, അത് അവർ ഇരുന്ന വീടാകെ നിറഞ്ഞു.
ACT 2:3 തീജ്വാലപോലെ പിളർന്ന നാവുകൾ അവർക്കു ദൃശ്യമായി; അവ അവരിൽ ഓരോരുത്തരുടെമേൽ ആവസിക്കുകയും ചെയ്തു.
ACT 2:4 എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി, ആത്മാവ് കഴിവു നൽകിയതുപോലെ അവർക്ക് അന്യമായിരുന്ന ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി.
ACT 2:5 എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള ഭക്തരായ യെഹൂദർ അപ്പോൾ ജെറുശലേമിൽ വന്നു താമസിക്കുന്നുണ്ടായിരുന്നു.
ACT 2:6 ഈ ശബ്ദംകേട്ട് ജനങ്ങൾ വന്നുകൂടി; വന്നുകൂടിയ ഓരോരുത്തരുടെയും മാതൃഭാഷയിലുള്ള സംസാരം കേട്ട് അവർ സംഭ്രാന്തരായി.
ACT 2:7 അത്ഭുതപരതന്ത്രരായ അവർ ആശ്ചര്യത്തോടെ ഇങ്ങനെ പരസ്പരം പറഞ്ഞു: “നോക്കൂ, ഈ സംസാരിക്കുന്നവർ എല്ലാവരും ഗലീലക്കാർ അല്ലേ?
ACT 2:8 പിന്നെ നാം ഓരോരുത്തരും ജനിച്ച നമ്മുടെ സ്വന്തംഭാഷയിൽ ഇവർ സംസാരിച്ചുകേൾക്കുന്നതെങ്ങനെ?
ACT 2:9 പാർഥ്യരും മേദ്യരും ഏലാമ്യരും; മെസൊപ്പൊത്താമിയ, യെഹൂദ്യാ, കപ്പദോക്യ,
ACT 2:10 പൊന്തൊസ്, ഏഷ്യാപ്രവിശ്യ, ഫ്രുഗ്യ, പംഫുല്യ, ഈജിപ്റ്റ്, കുറേനയ്ക്കു സമീപമുള്ള ലിബ്യാപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജീവിക്കുന്നവരും; റോമിൽനിന്ന് വന്ന സന്ദർശകരായ യെഹൂദരും യെഹൂദാമതം സ്വീകരിച്ചവരും ക്രേത്തരും അറബികളും ആയ നാം
ACT 2:11 നമ്മുടെ ഭാഷകളിൽ ദൈവത്തിന്റെ അത്ഭുതകാര്യങ്ങൾ, ഇവർ പ്രസ്താവിക്കുന്നതു കേൾക്കുന്നു!”
ACT 2:12 എല്ലാവരും അത്ഭുതവും പരിഭ്രാന്തിയും നിറഞ്ഞവരായി “ഇത് എന്തായിരിക്കുമോ?” എന്നു പരസ്പരം ചോദിച്ചു.
ACT 2:13 എന്നാൽ മറ്റുചിലർ, “പുതുവീഞ്ഞിനാൽ ഇവർ ഉന്മത്തരായിരിക്കുന്നു” എന്നു പറഞ്ഞ് പരിഹസിച്ചു.
ACT 2:14 അപ്പോൾ പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ശബ്ദമുയർത്തി ജനത്തെ അഭിസംബോധനചെയ്ത് ഇങ്ങനെ വിശദീകരിച്ചു: “യെഹൂദാജനമേ, ജെറുശലേംനിവാസികൾ എല്ലാവരുമേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക, ഞാൻ വിശദീകരിക്കാം.
ACT 2:15 നിങ്ങൾ ചിന്തിക്കുന്നതുപോലെ ഇവർ ലഹരിപിടിച്ചവരല്ല; കാരണം, ഇപ്പോൾ രാവിലെ ഒൻപതുമണിമാത്രമല്ലേ ആയിട്ടുള്ളൂ?
ACT 2:16 യോവേൽ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്തിട്ടുള്ളതാണിത്:
ACT 2:17 “ ‘അന്തിമനാളുകളിൽ, ഞാൻ എന്റെ ആത്മാവിനെ സകലമനുഷ്യരുടെമേലും പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും, നിങ്ങളുടെ യുവാക്കൾക്കു ദർശനങ്ങളുണ്ടാകും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.
ACT 2:18 എന്റെ ദാസന്മാരുടെയും ദാസിമാരുടെയുംമേലും ആ നാളുകളിൽ ഞാൻ എന്റെ ആത്മാവിനെ പകരും, അതിനാൽ അവരും പ്രവചിക്കും.
ACT 2:19 ഞാൻ ഉയരെ ആകാശത്തിൽ അത്ഭുതങ്ങളും താഴേ ഭൂമിയിൽ ചിഹ്നങ്ങളും നൽകും— രക്തവും തീയും പുകച്ചുരുളുംതന്നെ.
ACT 2:20 കർത്താവിന്റെ ശ്രേഷ്ഠവും തേജോമയവുമായ ദിവസം വരുന്നതിനുമുമ്പേ സൂര്യൻ ഇരുളായി മാറുകയും ചന്ദ്രൻ രക്തമായിത്തീരുകയും ചെയ്യും.
ACT 2:21 കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,’ എന്നു ദൈവം അരുളിച്ചെയ്യുന്നു.
ACT 2:22 “ഇസ്രായേൽജനമേ, ഈ വാക്കുകൾ കേട്ടാലും: നസറെത്തുകാരനായ യേശു, ദൈവം അദ്ദേഹത്തിലൂടെ നിങ്ങളുടെ മധ്യത്തിൽ ചെയ്ത വീര്യപ്രവൃത്തികളും അത്ഭുതങ്ങളും ചിഹ്നങ്ങളുംമുഖേന ദൈവംതന്നെ സാക്ഷ്യപ്പെടുത്തിയ വ്യക്തി ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമല്ലോ.
ACT 2:23 ദൈവം തന്റെ നിശ്ചിതപദ്ധതിയാലും പൂർവജ്ഞാനത്താലും അദ്ദേഹത്തെ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നു. എന്നാൽ യെഹൂദേതരരുടെ സഹായത്തോടെ നിങ്ങൾ അദ്ദേഹത്തെ ക്രൂശിന്മേൽ തറച്ചുകൊന്നു.
ACT 2:24 എന്നാൽ, മരണത്തിന്റെ അതിതീവ്രവേദനയിൽ അടക്കിവെക്കാതെ അതിന്റെ ബന്ധനങ്ങളഴിച്ച് ദൈവം അദ്ദേഹത്തെ ഉയിർപ്പിച്ചു; മരണത്തിന് അദ്ദേഹത്തെ ബന്ധിതനാക്കിവെക്കുന്നത് അസാധ്യമായിരുന്നു.
ACT 2:25 ക്രിസ്തുവിനെക്കുറിച്ച് ദാവീദ് പറയുന്നത് ഇപ്രകാരമാണ്: “ ‘ഞാൻ കർത്താവിനെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല.
ACT 2:26 അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും പ്രത്യാശയിൽ നിവസിക്കും.
ACT 2:27 എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല; അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയുമില്ല.
ACT 2:28 ജീവന്റെ വഴികൾ അവിടന്ന് എന്നെ അറിയിച്ചു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും.’
ACT 2:29 “സഹോദരങ്ങളേ, പൂർവപിതാവായ ദാവീദിനെക്കുറിച്ച്, അദ്ദേഹം മരിച്ചുവെന്നും അടക്കപ്പെട്ടുവെന്നും എനിക്ക് നിങ്ങളോട് ഉറപ്പായി പറയാൻകഴിയും; അദ്ദേഹത്തിന്റെ കല്ലറ ഇന്നുവരെ നമ്മുടെ മധ്യേ ഇവിടെ ഉണ്ടല്ലോ.
ACT 2:30 ദാവീദ് ഒരു പ്രവാചകൻ ആയിരുന്നു: തന്റെ സിംഹാസനത്തിൽ അദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരുവനെ ഇരുത്തുമെന്ന് ദൈവം അദ്ദേഹത്തോട് ആണയിട്ട് ശപഥംചെയ്ത കാര്യം ദാവീദിന് അറിയാമായിരുന്നു.
ACT 2:31 ‘അദ്ദേഹത്തെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല; അദ്ദേഹത്തിന്റെ ശരീരം ജീർണത കണ്ടതുമില്ല’ എന്നു ദാവീദ് ക്രിസ്തുവിന്റെ പുനരുത്ഥാനം മുൻകൂട്ടിക്കണ്ട് പ്രവചിച്ചു.
ACT 2:32 ഈ യേശുവിനെ ദൈവം ഉയിർപ്പിച്ചു; അതിനു ഞങ്ങളെല്ലാവരും സാക്ഷികളാകുന്നു.
ACT 2:33 അദ്ദേഹം ദൈവത്തിന്റെ വലതുഭാഗത്തേക്ക് ഉയർത്തപ്പെട്ടിട്ട്, പരിശുദ്ധാത്മാവ് എന്ന വാഗ്ദാനം പിതാവിൽനിന്ന് സ്വീകരിച്ച്, സമൃദ്ധമായി നൽകിയതാണ് നിങ്ങൾ ഈ കാണുകയും കേൾക്കുകയുംചെയ്യുന്നത്.
ACT 2:34 ദാവീദ് സ്വർഗാരോഹണം ചെയ്തില്ലല്ലോ! എങ്കിലും അദ്ദേഹം പറയുന്നതിങ്ങനെയാണ്: “ ‘കർത്താവ് എന്റെ കർത്താവിനോട് അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ,
ACT 2:35 നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക.” ’
ACT 2:36 “അതുകൊണ്ട്, നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെത്തന്നെ ദൈവം കർത്താവും ക്രിസ്തുവുമാക്കിവെച്ചിരിക്കുന്നു എന്ന് ഇസ്രായേൽജനം മുഴുവനും നിസ്സന്ദേഹം അറിഞ്ഞുകൊള്ളട്ടെ.”
ACT 2:37 ഇതു കേട്ട ജനം ഹൃദയത്തിൽ മുറിവേറ്റവരായി പത്രോസിനോടും മറ്റ് അപ്പൊസ്തലന്മാരോടും, “സഹോദരന്മാരേ, ഞങ്ങൾ എന്താണ് ചെയ്യേണ്ടത്?” എന്നു ചോദിച്ചു.
ACT 2:38 പത്രോസ് അവരോടു പറഞ്ഞു: “നിങ്ങൾ ഓരോരുത്തരും പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്കു മടങ്ങുകയും യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം സ്വീകരിക്കുകയുംചെയ്യുക; അപ്പോൾ നിങ്ങളുടെ പാപങ്ങൾ മോചിക്കപ്പെടും, പരിശുദ്ധാത്മാവ് എന്ന ദാനം നിങ്ങൾക്കു ലഭിക്കും.
ACT 2:39 നമ്മുടെ ദൈവമായ കർത്താവ് തന്റെ അടുത്തേക്കു വിളിക്കുന്ന എല്ലാവർക്കുംവേണ്ടി ഉള്ളതാണ് ഈ വാഗ്ദാനം—നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കുംമാത്രമല്ല, വിദൂരസ്ഥരായ എല്ലാവർക്കുംകൂടിയാണ്.”
ACT 2:40 ഇതുമാത്രമല്ല, മറ്റനേകം വാക്കുകളിലൂടെ പത്രോസ് അവർക്കു സാക്ഷ്യം നൽകുകയും “വക്രതയുള്ള ഈ തലമുറയിൽനിന്നു രക്ഷിക്കപ്പെടുക,” എന്നു പ്രബോധിപ്പിക്കുകയും ചെയ്തു.
ACT 2:41 അദ്ദേഹത്തിന്റെ സന്ദേശം അംഗീകരിച്ചവർ സ്നാനം സ്വീകരിച്ചു. അന്നു മൂവായിരത്തോളംപേർ അവരോടു ചേർന്നു.
ACT 2:42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശത്തിലും കൂട്ടായ്മയിലും കർത്തൃമേശാചരണത്തിലും പ്രാർഥനയിലും അർപ്പണബോധത്തോടെ തുടർന്നുവന്നു.
ACT 2:43 അപ്പൊസ്തലന്മാർമുഖേന സംഭവിച്ചുകൊണ്ടിരുന്ന അനവധി അത്ഭുതങ്ങളും ചിഹ്നങ്ങളുംനിമിത്തം എല്ലാവരുടെയും മനസ്സിൽ ഭക്ത്യാദരങ്ങൾ നിറഞ്ഞു.
ACT 2:44 വിശ്വാസികൾ എല്ലാവരും ഏകഹൃദയത്തോടെ ഒരിടത്തു കൂടിവരികയും വസ്തുവകകൾ എല്ലാം എല്ലാവരുടേതും എന്നപോലെ കരുതുകയും ചെയ്തു.
ACT 2:45 തങ്ങളുടെ വസ്തുവകകളും മറ്റു സമ്പാദ്യങ്ങളും വിറ്റ് ഓരോരുത്തരുടെയും ആവശ്യാനുസരണം അവർ എല്ലാവർക്കുമായി പങ്കിട്ടു.
ACT 2:46 അവർ നാൾതോറും നിരന്തരമായി ദൈവാലയാങ്കണത്തിൽ ഏകഹൃദയത്തോടെ കൂടിവരികയും വീടുകൾതോറും അപ്പംനുറുക്കുകയും ആനന്ദത്തോടെയും ആത്മാർഥതയോടെയും ഭക്ഷണം കഴിക്കുകയും
ACT 2:47 ദൈവത്തെ സ്തുതിക്കുകയും ചെയ്തു. അവർ സകലരുടെയും പ്രീതിക്കു പാത്രമായിത്തീർന്നു. ഓരോ ദിവസവും രക്ഷിക്കപ്പെടുന്നവരെ കർത്താവ് ആ കൂട്ടത്തോട് ചേർത്തുകൊണ്ടിരുന്നു.
ACT 3:1 ഒരു ദിവസം പത്രോസും യോഹന്നാനും ഉച്ചകഴിഞ്ഞ് മൂന്നുമണിക്കുള്ള പ്രാർഥനയുടെ സമയത്ത് ദൈവാലയത്തിലേക്കു പോകുകയായിരുന്നു.
ACT 3:2 ജന്മനാ മുടന്തനായിരുന്ന ഒരാളെ ദൈവാലയത്തിന്റെ സുന്ദരം എന്നു പേരുള്ള ഗോപുരവാതിലിനടുത്തേക്ക് ചിലർ എടുത്തുകൊണ്ടുവന്നു. ദൈവാലയത്തിൽ വരുന്നവരോടു ഭിക്ഷ യാചിക്കുന്നതിനുവേണ്ടി അയാളെ ദിനംപ്രതി അവിടെ ഇരുത്തുക പതിവായിരുന്നു.
ACT 3:3 പത്രോസും യോഹന്നാനും ദൈവാലയത്തിലേക്കു പ്രവേശിക്കാൻ പോകുന്നതുകണ്ട് അയാൾ അവരോടു ഭിക്ഷ യാചിച്ചു.
ACT 3:4 പത്രോസ് യോഹന്നാനോടുകൂടെ നിന്ന് അയാളെ സൂക്ഷിച്ചുനോക്കിക്കൊണ്ട്, “ഞങ്ങളുടെനേരേ നോക്കൂ” എന്നു പറഞ്ഞു.
ACT 3:5 അവരുടെ പക്കൽനിന്ന് എന്തെങ്കിലും ലഭിക്കും എന്ന പ്രതീക്ഷയോടെ അയാൾ അവരെ നോക്കി.
ACT 3:6 അപ്പോൾ പത്രോസ്, “വെള്ളിയോ സ്വർണമോ എനിക്കില്ല; എനിക്കുള്ളതു ഞാൻ നിനക്കു തരുന്നു; നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക” എന്നു പറഞ്ഞു.
ACT 3:7 അയാളെ വലതുകൈയിൽ പിടിച്ചെഴുന്നേൽപ്പിച്ചു, അപ്പോൾത്തന്നെ അയാളുടെ പാദങ്ങൾക്കും കണങ്കാലുകൾക്കും ബലം ലഭിച്ചു.
ACT 3:8 അയാൾ ചാടിയെഴുന്നേറ്റു നിന്നു; നടന്നും തുള്ളിച്ചാടിയും ദൈവത്തെ സ്തുതിച്ചുംകൊണ്ട് അവരോടൊപ്പം ദൈവാലയാങ്കണത്തിൽ പ്രവേശിച്ചു.
ACT 3:9 അയാൾ നടക്കുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനമെല്ലാം കണ്ടു.
ACT 3:10 ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരകവാടത്തിൽ ഇരുന്ന യാചകനാണ് അയാൾ എന്ന് അവർ മനസ്സിലാക്കി. അയാൾക്കു സംഭവിച്ചതുകണ്ട് അവർ അത്ഭുതവും സംഭ്രമവും നിറഞ്ഞവരായി.
ACT 3:11 അയാൾ പത്രോസിനെയും യോഹന്നാനെയും വിട്ടുപോകാതെ നിൽക്കുമ്പോൾ ആശ്ചര്യഭരിതരായ ജനം “ശലോമോന്റെ മണ്ഡപം” എന്ന സ്ഥാനത്ത് അവരുടെ അടുക്കൽ ഓടിക്കൂടി.
ACT 3:12 പത്രോസ് അതുകണ്ട് അവരെ അഭിസംബോധനചെയ്ത് ഇങ്ങനെ പറഞ്ഞു: “ഇസ്രായേൽജനമേ, ഇതിൽ നിങ്ങൾ ആശ്ചര്യപ്പെടുന്നതെന്തിന്? ഞങ്ങളുടെ സ്വന്തം ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇയാളെ നടക്കാൻ പ്രാപ്തനാക്കി എന്ന ഭാവത്തിൽ ഞങ്ങളെ എന്തിനാണ് സൂക്ഷിച്ചുനോക്കുന്നത്?
ACT 3:13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവം, നമ്മുടെ പിതാക്കന്മാരുടെ ദൈവംതന്നെ, തന്റെ ദാസനായ യേശുവിനെ മഹത്ത്വപ്പെടുത്തി. നിങ്ങൾ അദ്ദേഹത്തെ വധിക്കാൻ ഏൽപ്പിച്ചുകൊടുത്തു. യേശുവിനെ വിട്ടയയ്ക്കാൻ പീലാത്തോസ് തീരുമാനിച്ചിരുന്നിട്ടും നിങ്ങൾ അദ്ദേഹത്തെ തിരസ്കരിച്ചുകളഞ്ഞു.
ACT 3:14 പരിശുദ്ധനും നീതിമാനുമായവനെ നിരാകരിച്ചുകൊണ്ട് കൊലപാതകിയെ മോചിപ്പിച്ച് നിങ്ങൾക്കു വിട്ടുതരണം എന്ന് അപേക്ഷിക്കുകയും ചെയ്തു.
ACT 3:15 ജീവന്റെ ഉറവിടമായവനെ നിങ്ങൾ വധിച്ചുകളഞ്ഞു; എന്നാൽ, ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു; ഞങ്ങൾ അതിനു സാക്ഷികളാണ്.
ACT 3:16 അവിടത്തെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ്, ഇയാൾ ഇപ്പോൾ ബലംപ്രാപിച്ചവനായി നിങ്ങൾ കാണുകയും അറിയുകയുംചെയ്യുന്നത്. തീർച്ചയായും, യേശുവിന്റെ നാമത്തിലുള്ള വിശ്വാസത്താൽത്തന്നെയാണ് നിങ്ങളുടെയെല്ലാം മുമ്പിൽവെച്ച് അയാൾക്കു പരിപൂർണസൗഖ്യം ലഭിച്ചിരിക്കുന്നത്.
ACT 3:17 “ഇപ്പോൾ സഹോദരങ്ങളേ, അജ്ഞതമൂലമാണ് നിങ്ങളുടെ നേതാക്കളെപ്പോലെതന്നെ നിങ്ങളും യേശുവിനോട് ഇങ്ങനെ പ്രവർത്തിച്ചത് എന്ന് എനിക്കറിയാം.
ACT 3:18 എന്നാൽ ദൈവത്തിന്റെ ക്രിസ്തു ഇവയെല്ലാം സഹിക്കുമെന്ന് എല്ലാ പ്രവാചകന്മാരുടെയും അധരങ്ങളിലൂടെ മുൻകൂട്ടി അരുളിച്ചെയ്തത് ഇങ്ങനെ ദൈവം പൂർത്തീകരിച്ചു.
ACT 3:19 ഇപ്പോൾ നിങ്ങളുടെ പാപങ്ങൾ മായിക്കപ്പെടേണ്ടതിന് അവ ഉപേക്ഷിച്ച് ദൈവത്തിലേക്കു തിരിയുക;
ACT 3:20 അങ്ങനെ കർത്താവിന്റെ സന്നിധിയിൽനിന്ന് ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന ക്രിസ്തു എന്ന യേശുവിനെ അവിടന്ന് അയയ്ക്കുകയും ചെയ്യും.
ACT 3:21 ആരംഭംമുതൽതന്നെ തന്റെ വിശുദ്ധപ്രവാചകന്മാരുടെ അധരങ്ങളിലൂടെ ദൈവം വാഗ്ദാനംചെയ്തിട്ടുള്ളതെല്ലാം അവിടന്ന് പുനഃസ്ഥാപിക്കുന്ന കാലംവരെ യേശു സ്വർഗത്തിൽത്തന്നെ തുടരേണ്ടതാകുന്നു.
ACT 3:22 മോശ ഇപ്രകാരം പറഞ്ഞു, ‘നിങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളുടെ സഹോദരന്മാരുടെ മധ്യത്തിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും; അദ്ദേഹം പറയുന്നതെല്ലാം നിങ്ങൾ ശ്രദ്ധയോടെ കേൾക്കണം.
ACT 3:23 ആ പ്രവാചകനെ ആരെങ്കിലും അനുസരിക്കാതിരുന്നാൽ അയാൾ ജനത്തിന്റെ ഇടയിൽനിന്ന് സമ്പൂർണമായി ഛേദിക്കപ്പെടും.’
ACT 3:24 “ശമുവേൽമുതലുള്ള എല്ലാ പ്രവാചകന്മാരും ഈ നാളുകളെക്കുറിച്ചു പ്രസ്താവിച്ചിട്ടുണ്ട്.
ACT 3:25 ‘ഭൂമിയിലെ സകലകുടുംബങ്ങളും നിന്റെ സന്തതിയിലൂടെ അനുഗ്രഹിക്കപ്പെടും’ എന്നു ദൈവം അബ്രാഹാമിനോട് അരുളിച്ചെയ്തു. നിങ്ങൾ ആ പ്രവാചകരുടെയും നിങ്ങളുടെ പിതാക്കന്മാരോട് ദൈവം ചെയ്ത ഉടമ്പടിയുടെയും മക്കളാണ്.
ACT 3:26 അങ്ങനെ, നിങ്ങളിൽ ഓരോരുത്തരെയും അവരവരുടെ ദുഷ്ടതയിൽനിന്നു പിന്തിരിപ്പിച്ച് അനുഗ്രഹിക്കേണ്ടതിനാണ് ആദ്യം ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേൽപ്പിച്ച് നിങ്ങളുടെ അടുത്തേക്കയച്ചത്.”
ACT 4:1 പത്രോസും യോഹന്നാനും ജനത്തോടു സംവദിച്ചുകൊണ്ടു നിൽക്കുമ്പോൾ പുരോഹിതന്മാരും ദൈവാലയസേനയുടെ നായകനും സദൂക്യരും അവരുടെനേരേ വന്നു.
ACT 4:2 പത്രോസും യോഹന്നാനും ജനത്തെ പഠിപ്പിക്കുകയും മരിച്ചവർക്ക് യേശുവിലൂടെ പുനരുത്ഥാനമുണ്ട് എന്നു പ്രസംഗിക്കുകയും ചെയ്തതുകൊണ്ട് അവർ വളരെ അസ്വസ്ഥരായി.
ACT 4:3 അവർ പത്രോസിനെയും യോഹന്നാനെയും പിടിച്ചു, സന്ധ്യാസമയം ആയിരുന്നതുകൊണ്ട് പിറ്റേദിവസംവരെ തടവിൽവെച്ചു.
ACT 4:4 എന്നാൽ, വചനം കേട്ടവരിൽ അനേകർ വിശ്വസിച്ചു; വിശ്വസിച്ചവരിൽ പുരുഷന്മാരുടെ സംഖ്യതന്നെ ഏകദേശം അയ്യായിരമായി.
ACT 4:5 പിറ്റേദിവസം അധികാരികളും സമുദായനേതാക്കന്മാരും വേദജ്ഞരും ജെറുശലേമിൽ യോഗം ചേർന്നു;
ACT 4:6 മഹാപുരോഹിതൻ ഹന്നാവും ഒപ്പം കയ്യഫാവും യോഹന്നാനും അലെക്സന്തറും മഹാപുരോഹിതന്റെ കുടുംബത്തിൽപ്പെട്ട മറ്റുള്ളവരും അവിടെ ഉണ്ടായിരുന്നു.
ACT 4:7 അവർ പത്രോസിനെയും യോഹന്നാനെയും തങ്ങളുടെ മധ്യത്തിൽ നിർത്തി, “നിങ്ങൾ എന്ത് ശക്തിയാൽ, അഥവാ, ഏതു നാമത്താൽ ആണ് ഇതു ചെയ്തത്?” എന്നു ചോദിച്ചു.
ACT 4:8 അതിനു മറുപടിയായി പത്രോസ് പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിൽ ഇങ്ങനെ പ്രഖ്യാപിച്ചു. “ജനത്തിന്റെ അധികാരികളേ, സമുദായനേതാക്കന്മാരേ,
ACT 4:9 മുടന്തനായ ഒരു മനുഷ്യനോടു കരുണ കാണിച്ചതിനെ സംബന്ധിച്ചും അയാൾക്കു സൗഖ്യം ലഭിച്ചതിനെ സംബന്ധിച്ചുമാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ,
ACT 4:10 എല്ലാ ഇസ്രായേൽജനവും ഇതറിയുക: നിങ്ങൾ ക്രൂശിച്ചവനും മരിച്ചവരിൽനിന്ന് ദൈവം ഉയിർപ്പിച്ചവനുമായ നസറായനായ യേശുക്രിസ്തുവിന്റെ നാമത്താൽത്തന്നെയാണ്, ഇയാൾ പരിപൂർണ സൗഖ്യമുള്ളവനായി നിങ്ങളുടെമുമ്പിൽ നിൽക്കുന്നത്.
ACT 4:11 “ ‘ശില്പികളായ നിങ്ങൾ ഉപേക്ഷിച്ചതെങ്കിലും മൂലക്കല്ലായിമാറിയ കല്ല്’ ഈ യേശുക്രിസ്തുതന്നെ.
ACT 4:12 മറ്റൊരുവനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടാൻ ആകാശത്തിന്റെ കീഴിൽ, മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട വേറൊരു നാമവും ഇല്ല.”
ACT 4:13 പത്രോസും യോഹന്നാനും പഠിപ്പില്ലാത്ത സാധാരണ മനുഷ്യരായിരുന്നിട്ടും അവരിൽ പ്രകടമായ ധൈര്യം കണ്ട് നേതൃസംഘത്തിലുള്ളവർ ആശ്ചര്യപ്പെട്ടു; പത്രോസും യോഹന്നാനും യേശുവിനോടുകൂടെ ഉണ്ടായിരുന്നവർ എന്ന് അവർ മനസ്സിലാക്കി.
ACT 4:14 സൗഖ്യം ലഭിച്ച മനുഷ്യൻ അവിടെ അവരോടുകൂടെ നിൽക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തുപറയാൻ കഴിഞ്ഞില്ല.
ACT 4:15 അതുകൊണ്ട് അവരോടു ന്യായാധിപസമിതിയിൽനിന്നു പുറത്തുപോകാൻ കൽപ്പിച്ചതിനുശേഷം അവർക്കിടയിൽ ഇങ്ങനെ ചർച്ചചെയ്തു,
ACT 4:16 “ഈ മനുഷ്യരുടെ കാര്യത്തിൽ നാം എന്താണു ചെയ്യേണ്ടത്? വളരെ ശ്രദ്ധേയമായ ഒരു അത്ഭുതം അവർ ചെയ്തിരിക്കുന്നു എന്നു ജെറുശലേമിൽ താമസിക്കുന്ന എല്ലാവർക്കുമറിയാം; അതു നിഷേധിക്കാൻ നമുക്കു സാധ്യവുമല്ല.
ACT 4:17 എങ്കിലും അത് ജനമധ്യേ കൂടുതൽ പ്രചരിക്കാതിരിക്കാൻ, ഈ നാമത്തിൽ ഇനി ഒരിക്കലും ഒരു മനുഷ്യനോടും അവർ സംസാരിക്കരുതെന്നു താക്കീതു നൽകാം.”
ACT 4:18 തുടർന്ന് പത്രോസിനെയും യോഹന്നാനെയും വിളിച്ച്, “നിങ്ങൾ യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ ഉപദേശിക്കുകയോ അരുത്” എന്ന് ആജ്ഞ നൽകി.
ACT 4:19 അതിന് പത്രോസും യോഹന്നാനും, “ദൈവത്തെക്കാൾ അധികം നിങ്ങളെ അനുസരിക്കുന്നതു ദൈവദൃഷ്ടിയിൽ ശരിയോ എന്നു നിങ്ങൾതന്നെ വിധിക്കുക.
ACT 4:20 ഞങ്ങൾക്ക് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തതു പ്രസ്താവിക്കാതിരിക്കാൻ സാധ്യമല്ല” എന്നു മറുപടി പറഞ്ഞു.
ACT 4:21 ഈ സംഭവംനിമിത്തം ജനമെല്ലാം ദൈവത്തെ മഹത്ത്വപ്പെടുത്തിക്കൊണ്ടിരുന്നതിനാൽ പത്രോസിനെയും യോഹന്നാനെയും ശിക്ഷിക്കാനുള്ള പഴുതൊന്നും ന്യായാധിപസമിതിയിലുള്ളവർ കണ്ടില്ല. വീണ്ടും അവരെ ഭീഷണിപ്പെടുത്തിയശേഷം വിട്ടയച്ചു.
ACT 4:22 നാൽപ്പതിലേറെ വയസ്സുള്ള ഒരാളായിരുന്നു അത്ഭുതകരമായ രോഗസൗഖ്യം ലഭിച്ച ആ മനുഷ്യൻ.
ACT 4:23 ജയിൽമോചിതരായശേഷം പത്രോസും യോഹന്നാനും സ്നേഹിതരുടെ അടുക്കൽ മടങ്ങിച്ചെന്ന് പുരോഹിതമുഖ്യന്മാരും സമുദായനേതാക്കന്മാരും തങ്ങളോടു പറഞ്ഞതെല്ലാം വിശ്വാസസമൂഹത്തെ അറിയിച്ചു.
ACT 4:24 അതു കേട്ടപ്പോൾ അവർ ഏകമനസ്സോടെ ഉച്ചസ്വരത്തിൽ ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച നാഥാ,
ACT 4:25 ഞങ്ങളുടെ പിതാവും അവിടത്തെ ദാസനുമായ ദാവീദ് മുഖാന്തരം പരിശുദ്ധാത്മാവിലൂടെ അങ്ങ് ഇങ്ങനെ അരുളിച്ചെയ്തിട്ടുണ്ടല്ലോ: “ ‘രാഷ്ട്രങ്ങൾ രോഷാകുലരായിത്തീരുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്?
ACT 4:26 കർത്താവിനും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.’
ACT 4:27 അങ്ങ് അഭിഷേകം ചെയ്ത അവിടത്തെ പരിശുദ്ധദാസനായ യേശുവിനു വിരോധമായി ഹെരോദാവും പൊന്തിയോസ് പീലാത്തോസും, ഇസ്രായേൽജനതയുടെയും മറ്റുജനങ്ങളുടെയും ഒപ്പം ഈ നഗരത്തിൽ ഒരുമിച്ചുകൂടി,
ACT 4:28 സംഭവിക്കേണമെന്ന് അവിടത്തെ ശക്തിയും ഇച്ഛയും മുൻകൂട്ടി തീരുമാനിച്ചതൊക്കെയും ചെയ്തിരിക്കുന്നു.
ACT 4:29 ഇപ്പോൾ കർത്താവേ, അവരുടെ ഭീഷണികൾ ശ്രദ്ധിക്കണമേ. അങ്ങയുടെ വചനം പൂർണധൈര്യത്തോടെ പ്രസ്താവിക്കാൻ അവിടത്തെ ദാസരെ ബലപ്പെടുത്തണമേ.
ACT 4:30 അവിടത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ സൗഖ്യം വരുത്താനും ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാനും അവിടന്ന് കൈ നീട്ടണമേ.”
ACT 4:31 ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ ഒരുമിച്ചുകൂടിയിരുന്ന സ്ഥലം കുലുങ്ങി; എല്ലാവരും പരിശുദ്ധാത്മാവിന്റെ നിയന്ത്രണത്തിലായി ധൈര്യസമേതം ദൈവവചനം പ്രസ്താവിക്കാൻ തുടങ്ങി.
ACT 4:32 വിശ്വാസികളെല്ലാവരും ഏകഹൃദയവും ഏകമനസ്സും ഉള്ളവരായിരുന്നു; അവരിലാരും തങ്ങളുടെ വസ്തുവകയൊന്നും സ്വന്തമെന്നു കരുതിയില്ല. അവർക്കുണ്ടായിരുന്നതെല്ലാം പൊതുവകയായി അവർ കണക്കാക്കി.
ACT 4:33 അപ്പൊസ്തലന്മാർ മഹാശക്തിയോടെ കർത്താവായ യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനു സാക്ഷ്യംവഹിച്ചുപോന്നു. അവർ എല്ലാവരിലും ദൈത്തിന്റെ കൃപ അതിശക്തമായി പ്രവർത്തിച്ചുകൊണ്ടിരുന്നു.
ACT 4:34 അവർക്കിടയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ ആരുംതന്നെ ഉണ്ടായിരുന്നില്ല; നിലങ്ങളോ വീടുകളോ ഉണ്ടായിരുന്നവർ അവ വിറ്റു പണം കൊണ്ടുവന്ന്
ACT 4:35 അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു; പിന്നെ ഓരോരുത്തരുടെയും ആവശ്യാനുസരണം അത് ഭാഗിച്ചുകൊടുത്തു.
ACT 4:36 സൈപ്രസുകാരനായ യോസേഫ് എന്നൊരു ലേവ്യൻ ഉണ്ടായിരുന്നു. അപ്പൊസ്തലന്മാർ അയാളെ ബർന്നബാസ് എന്നു വിളിച്ചിരുന്നു. ആ പേരിന് “പ്രബോധനപുത്രൻ” എന്നാണർഥം.
ACT 4:37 അയാൾ തനിക്കുണ്ടായിരുന്ന നിലം വിറ്റു പണം കൊണ്ടുവന്ന് അപ്പൊസ്തലന്മാരുടെ കാൽക്കൽ വെച്ചു.
ACT 5:1 അനന്യാസ് എന്നു പേരുള്ള ഒരാളും അയാളുടെ ഭാര്യ സഫീരയും ചേർന്ന് ഒരു സ്ഥലം വിറ്റു.
ACT 5:2 കിട്ടിയ വിലയിൽ കുറെ സ്വന്തം ആവശ്യത്തിനായി മാറ്റിവെച്ചിട്ട് ബാക്കിയുള്ളതു ഭാര്യയുടെ അറിവോടുകൂടെ കൊണ്ടുവന്ന് അയാൾ അപ്പൊസ്തലന്മാരുടെ പാദത്തിൽ സമർപ്പിച്ചു.
ACT 5:3 അപ്പോൾ പത്രോസ്, “അനന്യാസേ, പരിശുദ്ധാത്മാവിനോടു കാപട്യം കാണിക്കാനും സ്ഥലത്തിന്റെ വിലയിൽ കുറെ മാറ്റിവെക്കാനും സാത്താൻ നിന്റെ ഹൃദയത്തെ നിയന്ത്രിക്കാൻ നീ അനുവദിച്ചതെന്തിന്?
ACT 5:4 ആ സ്ഥലം വിൽക്കുന്നതിനുമുമ്പ് നിന്റേതായിരുന്നില്ലേ? വിറ്റതിനുശേഷവും അതിന്റെ വില നിന്റെ കൈവശംതന്നെ ആയിരുന്നില്ലേ? പിന്നെ ഈ പ്രവൃത്തിചെയ്യാൻ നിനക്കു മനസ്സുവന്നതെങ്ങനെ? നീ മനുഷ്യരോടല്ല, ദൈവത്തോടാണ് കാപട്യം കാണിച്ചത്?” എന്നു പറഞ്ഞു.
ACT 5:5 ഈ വാക്കുകൾ കേട്ടമാത്രയിൽ അനന്യാസ് നിലത്തുവീണു മരിച്ചു; ഇക്കാര്യം അറിഞ്ഞവരെല്ലാം ഭയവിഹ്വലരായി.
ACT 5:6 പിന്നീട്, യുവാക്കൾ എഴുന്നേറ്റുചെന്ന് അയാളുടെ ശരീരം തുണിയിൽ പൊതിഞ്ഞു പുറത്തേക്കു ചുമന്നുകൊണ്ടുപോയി സംസ്കരിച്ചു.
ACT 5:7 ഏകദേശം മൂന്നുമണിക്കൂർ കഴിഞ്ഞപ്പോൾ അനന്യാസിന്റെ ഭാര്യ ഈ സംഭവിച്ചതൊന്നും അറിയാതെ അകത്തുവന്നു.
ACT 5:8 പത്രോസ് അവളോട് ചോദിച്ചു, “പറയൂ! ഈ വിലയ്ക്കാണോ നിങ്ങൾ നിലം വിറ്റത്?” “അതേ, ഇത്രയ്ക്കുതന്നെയാണ്,” അവൾ പറഞ്ഞു.
ACT 5:9 അപ്പോൾ പത്രോസ് അവളോട്, “കർത്താവിന്റെ ആത്മാവിനെ പരീക്ഷിക്കാൻ നിങ്ങൾ ധാരണയുണ്ടാക്കിയതെന്തിന്? നിന്റെ ഭർത്താവിനെ സംസ്കരിച്ചവർ ഇതാ വാതിൽക്കൽത്തന്നെ നിൽക്കുന്നുണ്ട്, അവർ നിന്നെയും പുറത്തേക്കു ചുമന്നുകൊണ്ടുപോകും” എന്നു പറഞ്ഞു.
ACT 5:10 ഉടനെ അവൾ പത്രോസിന്റെ പാദത്തിങ്കൽ വീണുമരിച്ചു. അപ്പോൾ യുവാക്കൾ അകത്തുവന്ന്, അവൾ മരിച്ചെന്നുകണ്ട് പുറത്തേക്കു ചുമന്നുകൊണ്ടുപോയി അവളുടെ ഭർത്താവിന്റെ അരികെ സംസ്കരിച്ചു.
ACT 5:11 സഭമുഴുവനും ഈ സംഭവം കേട്ടറിഞ്ഞ എല്ലാവരും സംഭീതരായി.
ACT 5:12 അപ്പൊസ്തലന്മാർമുഖേന ജനമധ്യേ അനേകം ചിഹ്നങ്ങളും അത്ഭുതങ്ങളും സംഭവിച്ചുകൊണ്ടിരുന്നു. വിശ്വാസികളെല്ലാം ദൈവാലയത്തിൽ ശലോമോൻ പണിയിച്ച മണ്ഡപത്തിൽ പതിവായി സമ്മേളിക്കുമായിരുന്നു.
ACT 5:13 പൊതുജനം വിശ്വാസികളെ അത്യധികം ബഹുമാനിച്ചിരുന്നെങ്കിലും ആ സമൂഹത്തോടു സഹകരിക്കാൻ ആരും ധൈര്യപ്പെട്ടില്ല.
ACT 5:14 ഇങ്ങനെയൊക്കെ ആയിരുന്നിട്ടും അനേകം സ്ത്രീപുരുഷന്മാർ കർത്താവിൽ വിശ്വസിച്ച് വിശ്വാസസമൂഹത്തോടു ചേർന്നു.
ACT 5:15 പത്രോസ് കടന്നുപോകുമ്പോൾ അദ്ദേഹത്തിന്റെ നിഴലെങ്കിലും പതിക്കേണ്ടതിന് രോഗികളെ വീഥികളിൽ കൊണ്ടുവന്ന് കിടക്കകളിലും പായകളിലും കിടത്തുന്നിടത്തോളം ജനങ്ങളുടെ വിശ്വാസം വർധിച്ചു.
ACT 5:16 ജെറുശലേമിനു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നുപോലും ജനങ്ങൾ അവരുടെ രോഗികളെയും ദുരാത്മാബാധിതരെയും കൂട്ടിക്കൊണ്ടുവന്നു. അവർക്കെല്ലാം സൗഖ്യം ലഭിച്ചു.
ACT 5:17 അപ്പോൾ, മഹാപുരോഹിതനും അദ്ദേഹത്തിന്റെ സദൂക്യവിഭാഗക്കാരായ അനുയായികളും അസൂയാലുക്കളായി.
ACT 5:18 അവർ അപ്പൊസ്തലന്മാരെ പിടിച്ചു പൊതുതടവറയിൽ അടച്ചു.
ACT 5:19 എന്നാൽ, കർത്താവിന്റെ ഒരു ദൂതൻ രാത്രിയിൽ തടവറയുടെ വാതിൽ തുറന്ന് അവരെ പുറത്തുകൊണ്ടുവന്നു.
ACT 5:20 ദൂതൻ അവരോട്, “നിങ്ങൾ പോകുക! ദൈവാലയത്തിൽച്ചെന്നുനിന്ന് ഈ ജീവന്റെ സമ്പൂർണസന്ദേശം ജനത്തെ അറിയിക്കുക” എന്നു പറഞ്ഞു.
ACT 5:21 പ്രഭാതത്തിൽ അവർ ദൈവാലയാങ്കണത്തിൽ ചെന്നു തങ്ങളോടു നിർദേശിച്ചിരുന്നതുപോലെ ജനത്തെ ഉപദേശിച്ചുതുടങ്ങി. മഹാപുരോഹിതനും അദ്ദേഹത്തിന്റെ സഹകാരികളും വന്ന്, ന്യായാധിപസമിതിയെ—ഇസ്രായേല്യ ഗോത്രത്തലവന്മാരെയെല്ലാം—വിളിച്ചുകൂട്ടി അപ്പൊസ്തലന്മാരെ കൊണ്ടുവരാൻ കാരാഗൃഹത്തിലേക്ക് ആളയച്ചു.
ACT 5:22 എന്നാൽ, അവിടെ ചെന്നപ്പോൾ അവരെ കാണാത്തതിനാൽ സേവകർ മടങ്ങിവന്നു വിവരം അറിയിച്ചു.
ACT 5:23 “കാരാഗൃഹം ഭദ്രമായി പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നിൽക്കുന്നതും ഞങ്ങൾ കണ്ടു; വാതിൽ തുറന്നപ്പോൾ ആരെയും അകത്തു കണ്ടില്ല.”
ACT 5:24 ഇതു കേട്ടപ്പോൾ ദൈവാലയത്തിലെ കാവൽപ്പട്ടാളമേധാവിയും പുരോഹിതമുഖ്യന്മാരും ഇതെന്തായിത്തീരും എന്നോർത്ത് അവരെക്കുറിച്ചു പരിഭ്രാന്തരായിത്തീർന്നു.
ACT 5:25 അപ്പോൾ ഒരാൾ വന്ന്, “നോക്കൂ, നിങ്ങൾ കാരാഗൃഹത്തിലടച്ച മനുഷ്യർ ദൈവാലയാങ്കണത്തിൽനിന്നുകൊണ്ടു ജനങ്ങളെ ഉപദേശിക്കുന്നു” എന്നു പറഞ്ഞു.
ACT 5:26 അപ്പോൾ പട്ടാളമേധാവി സേവകരോടൊപ്പം ചെന്ന്, ജനങ്ങൾ തങ്ങളെ കല്ലെറിയുമെന്നുള്ള ഭയംനിമിത്തം ബലപ്രയോഗമൊന്നുംകൂടാതെ അപ്പൊസ്തലന്മാരെ കൂട്ടിക്കൊണ്ടുവന്നു.
ACT 5:27 അവർ അവരെ കൊണ്ടുവന്നു ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി. മഹാപുരോഹിതൻ അവരെ വിസ്തരിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
ACT 5:28 “ഈ മനുഷ്യന്റെ നാമത്തിൽ ഉപദേശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോടു കർശനമായി കൽപ്പിച്ചിരുന്നു, എന്നിട്ടും നിങ്ങൾ നിങ്ങളുടെ ഉപദേശംകൊണ്ടു ജെറുശലേം നിറച്ചിരിക്കുന്നെന്നുമാത്രമല്ല, ഈ മനുഷ്യന്റെ മരണത്തിന് ഞങ്ങളെ കുറ്റക്കാരാക്കാൻ കച്ചകെട്ടിയിരിക്കുകയും ചെയ്തിരിക്കുന്നു.”
ACT 5:29 പത്രോസും മറ്റ് അപ്പൊസ്തലന്മാരും ഇപ്രകാരം മറുപടി പറഞ്ഞു: “ഞങ്ങൾ മനുഷ്യരെയല്ല ദൈവത്തെയാണ് അനുസരിക്കേണ്ടത്.
ACT 5:30 നിങ്ങൾ ക്രൂശിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു.
ACT 5:31 ഇസ്രായേലിനു മാനസാന്തരവും പാപക്ഷമയും നൽകേണ്ടതിന് ദൈവം അദ്ദേഹത്തെ പ്രഭുവും രക്ഷകനുമായി തന്റെ വലതുഭാഗത്തേക്ക് ഉയർത്തിയിരിക്കുന്നു.
ACT 5:32 ഈ വസ്തുതയ്ക്കു ഞങ്ങളും ദൈവത്തെ അനുസരിക്കുന്നവർക്ക് അവിടന്ന് നൽകിയിട്ടുള്ള പരിശുദ്ധാത്മാവും സാക്ഷി.”
ACT 5:33 ഇതു കേട്ടപ്പോൾ അവർ കോപാകുലരായി അപ്പൊസ്തലന്മാരെ കൊന്നുകളയാൻ തീരുമാനിച്ചു.
ACT 5:34 അപ്പോൾത്തന്നെ ഒരു ന്യായപ്രമാണോപദേഷ്ടാവും എല്ലാവർക്കും ബഹുമാന്യനുമായിരുന്ന ഗമാലിയേൽ എന്നു പേരുള്ള ഒരു പരീശൻ ന്യായാധിപസമിതിയിൽ എഴുന്നേറ്റുനിന്ന് ആ മനുഷ്യരെ കുറെനേരത്തേക്കു പുറത്തുകൊണ്ടുപോകാൻ കൽപ്പിച്ചു.
ACT 5:35 അതിനുശേഷം അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേൽജനമേ, നിങ്ങൾ ഈ മനുഷ്യരോട് എന്താണു ചെയ്യാൻപോകുന്നതെന്ന് സൂക്ഷിച്ചുകൊള്ളണം.
ACT 5:36 കുറെക്കാലംമുമ്പ് ത്യുദാസ് എന്നൊരാൾ മഹാൻ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ടു വന്നു. ഏകദേശം നാനൂറുപേർ അയാളോടുചേർന്നു. അയാൾ കൊല്ലപ്പെടുകയും അയാളുടെ അനുയായികളെല്ലാം ചിതറി നാമാവശേഷമാകുകയും ചെയ്തു;
ACT 5:37 അയാൾക്കുശേഷം ഗലീലക്കാരനായ യൂദാ ജനസംഖ്യാനിർണയസമയത്ത് രംഗത്തുവരികയും വലിയൊരുകൂട്ടം ജനത്തെ ആകർഷിച്ച് അവരുടെ നേതാവായി വിപ്ളവം നയിക്കുകയും ചെയ്തു. ഒടുവിൽ അയാൾ കൊല്ലപ്പെട്ടു, അയാളുടെ അനുയായികളെല്ലാം ചിതറിപ്പോയി.
ACT 5:38 അതുകൊണ്ട് ഈ വിഷയത്തിൽ എന്റെ ഉപദേശം ഇതാണ്: ഈ മനുഷ്യരുടെ കാര്യത്തിൽ ഇടപെടാതിരിക്കുക. അവരുടെ ഉദ്ദേശ്യവും പ്രവർത്തനവും മാനുഷികമെങ്കിൽ അതു നശിക്കും.
ACT 5:39 അല്ല, അത് ദൈവത്തിൽനിന്നുള്ളതെങ്കിൽ നിങ്ങൾക്ക് അതിനെ നശിപ്പിക്കാൻ സാധ്യമല്ല. നിങ്ങൾ ദൈവത്തിന്റെ ശത്രുക്കളായിത്തീരാനും പാടില്ലല്ലോ.”
ACT 5:40 അദ്ദേഹത്തിന്റെ നിർദേശം അവർ അംഗീകരിച്ചു, അപ്പൊസ്തലന്മാരെ വിളിച്ചുവരുത്തി ചമ്മട്ടികൊണ്ട് അടിപ്പിച്ചു. യേശുവിന്റെ നാമത്തിൽ ഇനി ഒരിക്കലും പ്രസംഗിക്കരുതെന്ന് ആജ്ഞാപിച്ച് അവരെ മോചിപ്പിച്ചു.
ACT 5:41 തിരുനാമത്തിനുവേണ്ടി അപമാനം സഹിക്കാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ ആനന്ദിച്ചുകൊണ്ട് അപ്പൊസ്തലന്മാർ ന്യായാധിപസമിതിക്കുമുമ്പിൽനിന്ന് പോയി.
ACT 5:42 അവർ ഓരോ ദിവസവും ദൈവാലയ അങ്കണത്തിലും വീടുകളിലും മുടങ്ങാതെ ഉപദേശിക്കുകയും യേശുതന്നെ ക്രിസ്തു എന്നു പ്രസംഗിക്കുകയും ചെയ്തുകൊണ്ടിരുന്നു.
ACT 6:1 ആ കാലത്ത് ശിഷ്യരുടെ എണ്ണം വർധിച്ചുകൊണ്ടിരുന്നപ്പോൾ, വിധവകൾക്കുവേണ്ടിയുള്ള പ്രതിദിന ഭക്ഷണവിതരണത്തിൽ എബ്രായഭാഷികളായ യെഹൂദന്മാർ ഗ്രീക്കുഭാഷികളായ യെഹൂദവിധവകളെ അവഗണിക്കുന്നതായി പരാതിയുയർന്നു.
ACT 6:2 അതിനാൽ, പന്ത്രണ്ട് അപ്പൊസ്തലന്മാർ ശിഷ്യരുടെ സമൂഹത്തെയെല്ലാം വിളിച്ചുകൂട്ടി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളേ, ഞങ്ങൾ ദൈവവചനം പഠിപ്പിക്കുന്നത് അവഗണിച്ച് ഭക്ഷണവിതരണത്തിൽ ശ്രദ്ധിക്കുന്നത് അഭികാമ്യമല്ല.
ACT 6:3 ആത്മാവിനാലും ജ്ഞാനത്താലും നിറഞ്ഞവരും നിങ്ങളുടെ മധ്യത്തിൽ നല്ല സാക്ഷ്യം ഉള്ളവരുമായ ഏഴുപേരെ തെരഞ്ഞെടുക്കുക. ഭക്ഷണവിതരണത്തിന്റെ ചുമതല നമുക്ക് അവരെ ഏൽപ്പിക്കാം.
ACT 6:4 ഞങ്ങളോ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും ശ്രദ്ധചെലുത്താം.”
ACT 6:5 ഈ നിർദേശം വിശ്വാസസമൂഹത്തിൽ എല്ലാവർക്കും ഇഷ്ടമായി. വിശ്വാസത്താലും പരിശുദ്ധാത്മാവിനാലും നിറഞ്ഞവനായ സ്തെഫാനൊസിനെയും ഫിലിപ്പൊസ്, പ്രൊഖൊരോസ്, നിക്കാനോർ, തിമോൻ, പർമെനാസ്, യെഹൂദാമതത്തിൽ ചേർന്ന അന്ത്യോക്യക്കാരനായ നിക്കോലാവൊസ് എന്നിവരെയും അവർ തെരഞ്ഞെടുത്തു.
ACT 6:6 അവരെ അപ്പൊസ്തലന്മാരുടെമുമ്പിൽ നിർത്തി; അപ്പൊസ്തലന്മാർ പ്രാർഥിച്ച് അവരുടെമേൽ കൈവെക്കുകയും ചെയ്തു.
ACT 6:7 ദൈവവചനം വ്യാപിച്ചുകൊണ്ടേയിരുന്നു. ജെറുശലേമിൽ ശിഷ്യരുടെ എണ്ണം വളരെ വർധിച്ചു. പുരോഹിതന്മാരിലും വളരെപ്പേർ ഈ വിശ്വാസം അംഗീകരിച്ചു.
ACT 6:8 ദൈവകൃപയും ശക്തിയും നിറഞ്ഞവനായ സ്തെഫാനൊസ് ജനമധ്യത്തിൽ വലിയ അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചു.
ACT 6:9 കുറേന, അലക്സാന്ത്രിയ എന്നീ സ്ഥലങ്ങളിൽനിന്നും കിലിക്യ, ഏഷ്യ എന്നീ പ്രവിശ്യകളിൽനിന്നുമുള്ള “സ്വതന്ത്രർ,” എന്നറിയപ്പെട്ടിരുന്ന യെഹൂദവിഭാഗത്തിലുള്ളവർ സ്തെഫാനൊസിനെതിരായി വാദപ്രതിവാദം ചെയ്യാൻ ആരംഭിച്ചു.
ACT 6:10 എന്നാൽ, ദൈവാത്മാവു നൽകിയ വിവേകത്തോടുകൂടിയ അദ്ദേഹത്തിന്റെ വാക്കുകൾക്ക് എതിർവാദം നിരത്താൻ അവർക്കു സാധിച്ചില്ല.
ACT 6:11 അപ്പോൾ അവർ, “മോശയെയും ദൈവത്തെയും സ്തെഫാനൊസ് ദുഷിച്ചു സംസാരിക്കുന്നത് ഞങ്ങൾ കേട്ടിരിക്കുന്നു” എന്നു പറയാൻ ചിലരെ രഹസ്യമായി പ്രേരിപ്പിച്ചു.
ACT 6:12 അങ്ങനെ അവർ ജനങ്ങളെയും സമുദായനേതാക്കന്മാരെയും വേദജ്ഞരെയും ഇളക്കി. അവർ സ്തെഫാനൊസിനെ പിടികൂടി ന്യായാധിപസമിതിക്കുമുമ്പിൽ ഹാജരാക്കി.
ACT 6:13 അവർ കള്ളസ്സാക്ഷികളെ കൊണ്ടുവന്ന് ഇപ്രകാരം പറയിച്ചു: “ഈ മനുഷ്യൻ വിശുദ്ധസ്ഥലത്തിനും ന്യായപ്രമാണത്തിനും വിരോധമായി സംസാരിക്കുന്നതിന് അവസാനമില്ല.
ACT 6:14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശ നമുക്കു നൽകിയിരിക്കുന്ന ആചാരങ്ങൾ നീക്കിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”
ACT 6:15 ന്യായാധിപസമിതിയിൽ ഇരുന്ന എല്ലാവരും സ്തെഫാനൊസിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം ഒരു ദൈവദൂതന്റേതുപോലെ തേജസ്സുള്ളതായി കാണപ്പെട്ടു.
ACT 7:1 അപ്പോൾ മഹാപുരോഹിതൻ, “ഈ ആരോപണങ്ങൾ സത്യമോ” എന്നു സ്തെഫാനൊസിനോടു ചോദിച്ചു.
ACT 7:2 അതിന് അദ്ദേഹം ഇപ്രകാരം മറുപടി പറഞ്ഞു: “സഹോദരന്മാരേ, പിതാക്കന്മാരേ, ദയവായി എന്റെ വാക്കുകൾ കേട്ടാലും! നമ്മുടെ പിതാവായ അബ്രാഹാം ഹാരാനിൽ വന്നു താമസിക്കുന്നതിനുമുമ്പ് മെസൊപ്പൊത്താമിയയിൽ ആയിരുന്നപ്പോൾ, തേജോമയനായ ദൈവം അദ്ദേഹത്തിനു പ്രത്യക്ഷനായി.
ACT 7:3 ദൈവം അദ്ദേഹത്തോട്, ‘നിന്റെ ദേശത്തെയും നിന്റെ ബന്ധുക്കളെയും വിട്ട്, ഞാൻ നിനക്ക് അവകാശമായി തരാനിരിക്കുന്ന ദേശത്തേക്കു പോകുക’ എന്ന് അരുളിച്ചെയ്തു.
ACT 7:4 “അങ്ങനെ അദ്ദേഹം കൽദയരുടെ നാടുവിട്ട് ഹാരാനിൽ വന്നു താമസിച്ചു. തന്റെ പിതാവിന്റെ മരണശേഷം ദൈവം അദ്ദേഹത്തെ, നിങ്ങൾ ഇപ്പോൾ താമസിക്കുന്ന ഈ ദേശത്തേക്ക് അയച്ചു.
ACT 7:5 അവിടന്ന് അദ്ദേഹത്തിന് ഇവിടെ ഒരുചുവടു ഭൂമിപോലും ഒരവകാശമായി നൽകിയില്ല. ആ സമയത്ത് അബ്രാഹാമിനു മക്കൾ ജനിച്ചിട്ടില്ലായിരുന്നു. എങ്കിലും അബ്രാഹാമും, ശേഷം അദ്ദേഹത്തിന്റെ പിൻഗാമികളും ഈ ദേശം കൈവശമാക്കുമെന്നു ദൈവം അദ്ദേഹത്തിനു വാഗ്ദാനം നൽകി.
ACT 7:6 ദൈവം അബ്രാഹാമിനോട് ഇങ്ങനെ അരുളിച്ചെയ്തു: ‘നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യും.
ACT 7:7 എന്നാൽ അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും. അതിനുശേഷം അവർ ആ ദേശം വിട്ടുപോരുകയും ഈ സ്ഥലത്തുവന്ന് എന്നെ ആരാധിക്കുകയും ചെയ്യും.’
ACT 7:8 പിന്നീട് ദൈവം അബ്രാഹാമിന് പരിച്ഛേദനമെന്ന ഉടമ്പടി നൽകി. അബ്രാഹാമിന് യിസ്ഹാക്ക് ജനിച്ചു. എട്ടാംദിവസം അദ്ദേഹം ശിശുവിനു പരിച്ഛേദനകർമം നടത്തി. യിസ്ഹാക്കിൽനിന്ന് യാക്കോബും യാക്കോബിൽനിന്ന് പന്ത്രണ്ട് ഗോത്രപിതാക്കന്മാരും ജനിച്ചു.
ACT 7:9 “ഗോത്രപിതാക്കന്മാർ അസൂയനിമിത്തം യോസേഫിനെ ഒരടിമയായി ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു.
ACT 7:10 എന്നാൽ, ദൈവം അദ്ദേഹത്തോടുകൂടെയിരുന്ന് എല്ലാ ദുരിതങ്ങളിൽനിന്നും അദ്ദേഹത്തെ വിടുവിച്ചു. അവിടന്ന് യോസേഫിനു ജ്ഞാനം നൽകുകയും ഈജിപ്റ്റിലെ രാജാവായിരുന്ന ഫറവോന്റെ പ്രീതിപാത്രമാകാൻ ഇടയാക്കുകയും ചെയ്തു. അതുകൊണ്ട് ഫറവോൻ അദ്ദേഹത്തെ ഈജിപ്റ്റിന്റെമാത്രമല്ല തന്റെ രാജധാനിയുടെയുംകൂടെ ഭരണാധിപനായി നിയമിച്ചു.
ACT 7:11 “അതിനുശേഷം ഈജിപ്റ്റിലെല്ലായിടത്തും കനാനിലും ക്ഷാമവും വലിയ ദുരിതങ്ങളും ഉണ്ടായി. നമ്മുടെ പിതാക്കന്മാർക്ക് ആഹാരം ലഭ്യമല്ലാതായി.
ACT 7:12 ഈജിപ്റ്റിൽ ധാന്യം ഉണ്ടെന്നു കേട്ടു യാക്കോബ് നമ്മുടെ പിതാക്കന്മാരെ ആദ്യമായി അവിടേക്കയച്ചു.
ACT 7:13 രണ്ടാമതു ചെന്നപ്പോൾ യോസേഫ്, താൻ ആരാണെന്ന് സഹോദരന്മാർക്ക് വ്യക്തമാക്കി. അങ്ങനെ യോസേഫിന്റെ കുടുംബത്തെക്കുറിച്ച് ഫറവോൻ അറിഞ്ഞു.
ACT 7:14 പിന്നീട് യോസേഫ് തന്റെ പിതാവായ യാക്കോബിനെയും അദ്ദേഹത്തിന്റെ കുടുംബത്തെ മുഴുവനും കൂട്ടിക്കൊണ്ടുവരാൻ ആളയച്ചു. അവർ ആകെ എഴുപത്തിയഞ്ചു പേരുണ്ടായിരുന്നു.
ACT 7:15 അങ്ങനെ യാക്കോബ് ഈജിപ്റ്റിലേക്കു യാത്രയായി. അവിടെ അദ്ദേഹവും നമ്മുടെ പിതാക്കന്മാരും മൃതിയടഞ്ഞു.
ACT 7:16 അവരുടെ മൃതദേഹങ്ങൾ തിരികെ ശേഖേമിൽ കൊണ്ടുവന്ന് അവിടെ ഹാമോരിന്റെ പുത്രന്മാരോട് അബ്രാഹാം വിലകൊടുത്തു വാങ്ങിയിരുന്ന കല്ലറയിൽ അടക്കംചെയ്തു.
ACT 7:17 “അബ്രാഹാമിനോടുള്ള ദൈവത്തിന്റെ വാഗ്ദാനം നിറവേറുവാനുള്ള കാലം അടുത്തപ്പോഴേക്കും, ഈജിപ്റ്റിലുണ്ടായിരുന്ന നമ്മുടെ ജനം വളരെ വർധിച്ചിരുന്നു.
ACT 7:18 കാലങ്ങൾ കടന്നുപോയി, ‘യോസേഫിനെ അറിയാത്ത മറ്റൊരു രാജാവ് ഈജിപ്റ്റിന്റെ ഭരണാധിപനായിത്തീർന്നു.’
ACT 7:19 അയാൾ നമ്മുടെ ജനത്തോടു കൗശലപൂർവം പ്രവർത്തിക്കുകയും ഉപായം പ്രയോഗിച്ച് നമ്മുടെ പിതാക്കന്മാരെ പീഡിപ്പിക്കുകയും അവരുടെ ശിശുക്കൾ മരിക്കേണ്ടതിന് അവരെ ഉപേക്ഷിച്ചുകളയാൻ നിർബന്ധിക്കുകയും ചെയ്തു.
ACT 7:20 “ഈ കാലഘട്ടത്തിലാണ് മോശ ജനിച്ചത്. അസാധാരണ സൗന്ദര്യമുള്ള ഒരു ശിശുവായിരുന്നു മോശ. ശിശുവിനെ മൂന്നുമാസം പിതൃഭവനത്തിൽ വളർത്തി.
ACT 7:21 അതിനുശേഷം കുഞ്ഞിനെ പുറത്ത് ഉപേക്ഷിച്ചുകളഞ്ഞപ്പോൾ ഫറവോന്റെ പുത്രി അവനെ എടുത്തു സ്വന്തം മകനായി വളർത്തി.
ACT 7:22 മോശ ഈജിപ്റ്റുകാരുടെ എല്ലാ വിദ്യകളും അഭ്യസിച്ചു; അദ്ദേഹം പ്രഭാഷണകലയിലും ഇതരമേഖലകളിലും പ്രാവീണ്യംനേടുകയും ചെയ്തു.
ACT 7:23 “മോശ നാൽപ്പതു വയസ്സായപ്പോൾ ഇസ്രായേല്യരായ തന്റെ സഹോദരങ്ങളെ സന്ദർശിക്കാൻ തീരുമാനിച്ചു.
ACT 7:24 തന്റെ സഹോദരന്മാരിൽ ഒരാളെ ഒരു ഈജിപ്റ്റുകാരൻ ദ്രോഹിക്കുന്നതു കണ്ടിട്ട് മോശ അവന്റെ രക്ഷയ്ക്കു ചെല്ലുകയും ഈജിപ്റ്റുകാരനെ കൊന്ന്, പീഡിതനുവേണ്ടി പ്രതികാരംചെയ്യുകയും ചെയ്തു.
ACT 7:25 മോശ കരുതിയത്, സ്വജനത്തിനു വിമോചനം നൽകാൻ ദൈവം അദ്ദേഹത്തെ ഉപയോഗിക്കുന്നു എന്ന് അവർ മനസ്സിലാക്കും എന്നാണ്. എന്നാൽ അവർക്കതു മനസ്സിലായില്ല.
ACT 7:26 അടുത്തദിവസം, പരസ്പരം ശണ്ഠകൂടിക്കൊണ്ടിരുന്ന രണ്ട് ഇസ്രായേല്യരുടെ സമീപത്ത് മോശ എത്തി, ‘എന്താണിത് മനുഷ്യരേ, നിങ്ങൾ സഹോദരന്മാരല്ലേ? നിങ്ങൾ എന്തിനു പരസ്പരം ദ്രോഹിക്കുന്നു?’ എന്നു പറഞ്ഞ് അവരെ അനുരഞ്ജിപ്പിക്കാൻ ശ്രമിച്ചു.
ACT 7:27 “എന്നാൽ, അവരിൽ അക്രമം പ്രവർത്തിച്ചയാൾ മോശയെ തള്ളിമാറ്റിയിട്ടു ചോദിച്ചു, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?
ACT 7:28 ഇന്നലെ ഈജിപ്റ്റുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാമെന്നാണോ നിന്റെ വിചാരം?’
ACT 7:29 ഇതു കേട്ടപ്പോൾ മോശ മിദ്യാൻ ദേശത്തേക്ക് ഓടിപ്പോയി, അവിടെ ഒരു പ്രവാസിയായി താമസിച്ചു. അവിടെവെച്ച് അദ്ദേഹത്തിനു രണ്ട് പുത്രന്മാർ ജനിച്ചു.
ACT 7:30 “അവിടെ നാൽപ്പതുവർഷം കഴിഞ്ഞപ്പോൾ സീനായ് മലയുടെ മരുഭൂമിയിൽ, മുൾപ്പടർപ്പിലെ അഗ്നിജ്വാലയിൽ ഒരു ദൈവദൂതൻ മോശയ്ക്കു പ്രത്യക്ഷനായി.
ACT 7:31 മോശ ആ കാഴ്ച കണ്ട് ആശ്ചര്യപ്പെട്ടു സൂക്ഷിച്ചുനോക്കാൻ അടുത്തുചെന്നപ്പോൾ കർത്താവിന്റെ ശബ്ദം കേട്ടു,
ACT 7:32 ‘ഞാൻ നിന്റെ പിതാക്കന്മാരുടെ ദൈവമാണ്—അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവംതന്നെ.’ ഭയംകൊണ്ടു വിറച്ച മോശ പിന്നെ നോക്കാൻ ധൈര്യപ്പെട്ടില്ല.
ACT 7:33 “അപ്പോൾ കർത്താവ് അദ്ദേഹത്തോട്, ‘നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകുകയാൽ നിന്റെ ചെരിപ്പ് അഴിച്ചുമാറ്റുക,’ എന്നു കൽപ്പിച്ചു.
ACT 7:34 ‘ഈജിപ്റ്റിൽ എന്റെ ജനം അനുഭവിക്കുന്ന കഷ്ടത ഞാൻ കണ്ടിരിക്കുന്നു, നിശ്ചയം. അവരുടെ ഞരക്കം ഞാൻ കേട്ടിരിക്കുന്നു. അവരെ മോചിപ്പിക്കാൻ ഞാൻ ഇതാ വന്നിരിക്കുന്നു. വരൂ, ഞാൻ നിന്നെ ഈജിപ്റ്റിലേക്ക് തിരികെ അയയ്ക്കും’ എന്നും പറഞ്ഞു.
ACT 7:35 “ഈ മോശയെയാണ്, ‘നിന്നെ ഞങ്ങളുടെ അധികാരിയും ന്യായാധിപനുമായി നിയമിച്ചതാര്?’ എന്നു പറഞ്ഞ് അവർ തിരസ്കരിച്ചത്. മുൾപ്പടർപ്പിൽ വെളിപ്പെട്ട ദൂതൻമുഖേന ദൈവം അദ്ദേഹത്തെ അവർക്ക് അധികാരിയും വിമോചകനുമായിത്തന്നെ നിയോഗിച്ചു.
ACT 7:36 നാൽപ്പതുവർഷം ഈജിപ്റ്റിലും ചെങ്കടലിലും മരുഭൂമിയിലും അത്ഭുതങ്ങളും ചിഹ്നങ്ങളും പ്രവർത്തിച്ചുകൊണ്ട് മോശ അവരെ നയിച്ചു.
ACT 7:37 “ഈ മോശതന്നെയാണ് ഇസ്രായേൽമക്കളോട്, നിങ്ങളുടെ സ്വന്തം ജനത്തിൽനിന്ന്, ‘എന്നെപ്പോലെ ഒരു പ്രവാചകനെ ദൈവം നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും’ എന്നു പ്രവചിച്ചത്.
ACT 7:38 അദ്ദേഹമാണ് മരുഭൂമിയിൽ ഇസ്രായേൽജനത്തോടൊപ്പവും സീനായ് മലയിൽ തന്നോടു സംസാരിച്ച ദൂതനോടുകൂടെയും നമ്മുടെ പൂർവികരോടുകൂടെയിരിക്കുകയും ജീവനുള്ള വചനം കൈപ്പറ്റി നമുക്ക് എത്തിച്ചുതരികയുംചെയ്തത്.
ACT 7:39 “എന്നാൽ, നമ്മുടെ പിതാക്കന്മാർ മോശയെ അനുസരിക്കാൻ താത്പര്യം കാണിക്കാതെ അദ്ദേഹത്തെ നിഷേധിച്ചു; അവർ ഹൃദയത്തിൽ ഈജിപ്റ്റിലേക്ക് മടങ്ങിപ്പൊയ്ക്കൊണ്ടിരുന്നു.
ACT 7:40 അവർ അഹരോനോട്: ‘ഞങ്ങളെ നയിക്കാൻ ദൈവങ്ങളെ ഉണ്ടാക്കിത്തരിക. ഈജിപ്റ്റിൽനിന്ന് ഞങ്ങളെ കൊണ്ടുവന്ന ഈ മോശയ്ക്ക് എന്തു സംഭവിച്ചെന്ന് ഞങ്ങൾ അറിയുന്നില്ലല്ലോ’ എന്നു പറഞ്ഞു.
ACT 7:41 അപ്പോഴാണ് അവർ കാളക്കിടാവിന്റെ രൂപത്തിലുള്ള ഒരു വിഗ്രഹം ഉണ്ടാക്കിയത്. അവർ അതിനു യാഗം അർപ്പിക്കുകയും സ്വന്തം കരങ്ങളുടെ സൃഷ്ടിയിൽ തിമിർത്താടുകയും ചെയ്തു.
ACT 7:42 എന്നാൽ, ദൈവം അവരിൽനിന്നു മുഖംതിരിച്ച് ആകാശശക്തികളെ ആരാധിക്കാൻ അവരെ വിട്ടുകളഞ്ഞു. ഇതിനെപ്പറ്റി പ്രവാചകപുസ്തകത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “ ‘ഇസ്രായേൽഗൃഹമേ, മരുഭൂമിയിൽ നാൽപ്പതു വർഷക്കാലം നിങ്ങൾ യാഗങ്ങളും വഴിപാടുകളും എനിക്കു കൊണ്ടുവന്നോ?
ACT 7:43 നിങ്ങൾ പൂജിക്കാനുണ്ടാക്കിയ വിഗ്രഹങ്ങളായ മോലെക്കിന്റെ കൂടാരവും നിങ്ങളുടെ ദേവനായ രേഫാന്റെ നക്ഷത്രവും നിങ്ങൾ എഴുന്നള്ളിച്ചു. ആകയാൽ ഞാൻ നിങ്ങളെ ബാബേലിനും അപ്പുറത്തേക്കു നാടുകടത്തും.’
ACT 7:44 “നമ്മുടെ പിതാക്കന്മാർക്കു മരുഭൂമിയിൽ ഉടമ്പടിയുടെ കൂടാരം ഉണ്ടായിരുന്നു. അതു മോശയ്ക്കു ദൈവം മാതൃക കാണിച്ച് കൽപ്പന നൽകിയതിന് അനുസൃതമായി നിർമിച്ചതായിരുന്നു.
ACT 7:45 നമ്മുടെ പിതാക്കന്മാർ അത് ഏറ്റുവാങ്ങി; അവരുടെമുമ്പിൽനിന്ന് ദൈവം നീക്കിക്കളഞ്ഞ ജനതകളുടെ ദേശം അവർ യോശുവയുടെ നേതൃത്വത്തിൽ കൈവശമാക്കിയപ്പോൾ ആ ഉടമ്പടിയുടെ കൂടാരം അവിടേക്കു കൊണ്ടുവന്നു. ദാവീദിന്റെ കാലംവരെ അത് അവിടെ ഉണ്ടായിരുന്നു.
ACT 7:46 ദൈവകൃപ ലഭിച്ച ദാവീദ് യാക്കോബിന്റെ ദൈവത്തിന് ഒരു നിവാസസ്ഥാനം നിർമിക്കാൻ ദൈവത്തോട് അനുമതി ചോദിച്ചു.
ACT 7:47 എന്നാൽ, ശലോമോനായിരുന്നു ദൈവത്തിന് ഒരാലയം പണിതത്.
ACT 7:48 “എങ്കിലും പരമോന്നതൻ മനുഷ്യനിർമിതമായ മന്ദിരങ്ങളിൽ നിവസിക്കുന്നില്ല. പ്രവാചകൻ ഇങ്ങനെയാണല്ലോ പറയുന്നത്:
ACT 7:49 “ ‘സ്വർഗം എന്റെ സിംഹാസനവും ഭൂമി എന്റെ പാദപീഠവും ആകുന്നു. നിങ്ങൾ എനിക്കായി പണിയുന്ന മന്ദിരം എങ്ങനെയുള്ളത്? എന്നു കർത്താവ് അരുളിച്ചെയ്യുന്നു. എന്റെ വിശ്രമസ്ഥലം എവിടെ?
ACT 7:50 എന്റെ കരങ്ങളാണല്ലോ ഇവയെല്ലാം നിർമിച്ചത്.’
ACT 7:51 “ശാഠ്യക്കാരേ, ഹൃദയത്തിനും കാതുകൾക്കും പരിച്ഛേദനം കഴിഞ്ഞിട്ടില്ലാത്തവരേ, നിങ്ങളുടെ പിതാക്കന്മാരെപ്പോലെതന്നെയാണു നിങ്ങളും. നിങ്ങൾ പരിശുദ്ധാത്മാവിനെ എന്നും എതിർക്കുന്നവരാണ്.
ACT 7:52 നിങ്ങളുടെ പിതാക്കന്മാർ പീഡിപ്പിച്ചിട്ടില്ലാത്ത ഒരൊറ്റ പ്രവാചകനെങ്കിലും ഉണ്ടോ? നീതിമാന്റെ വരവിനെക്കുറിച്ചു പ്രവചിച്ചവരെ നിങ്ങളുടെ പിതാക്കന്മാർ കൊന്നുകളഞ്ഞു.
ACT 7:53 ദൂതന്മാർ മുഖാന്തരം ന്യായപ്രമാണം ലഭിച്ചവരെങ്കിലും അത് അനുസരിക്കാത്തവരായ നിങ്ങൾ ഇപ്പോൾ ആ നീതിമാനെ തിരസ്കരിച്ച് വധിച്ചിരിക്കുന്നു.”
ACT 7:54 ഇത്രയും കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി സ്തെഫാനൊസിനുനേരേ പല്ലുകടിച്ചു.
ACT 7:55 എന്നാൽ, സ്തെഫാനൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി സ്വർഗത്തിലേക്കു ശ്രദ്ധിച്ചുനോക്കി, ദൈവതേജസ്സും ദൈവത്തിന്റെ വലതുഭാഗത്തു യേശു നിൽക്കുന്നതും കണ്ടു.
ACT 7:56 “ഇതാ, സ്വർഗം തുറന്നിരിക്കുന്നതും ദൈവത്തിന്റെ വലതുഭാഗത്തു മനുഷ്യപുത്രൻ നിൽക്കുന്നതും ഞാൻ കാണുന്നു,” എന്ന് അദ്ദേഹം പറഞ്ഞു.
ACT 7:57 അപ്പോൾ, അവർ ചെവി പൊത്തിക്കൊണ്ട് അത്യുച്ചത്തിൽ കൂകിവിളിച്ച് അദ്ദേഹത്തിനുനേരേ ഒരുമിച്ചു പാഞ്ഞുചെന്നു.
ACT 7:58 അവർ അദ്ദേഹത്തെ നഗരത്തിനു പുറത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കല്ലെറിയാൻ തുടങ്ങി. സാക്ഷികൾ അവരുടെ വസ്ത്രം ശൗൽ എന്നു പേരുള്ള ഒരു യുവാവിന്റെ കാൽക്കൽ വെച്ചു.
ACT 7:59 അവർ കല്ലെറിഞ്ഞുകൊണ്ടിരിക്കുമ്പോൾ, “കർത്താവായ യേശുവേ, എന്റെ ആത്മാവിനെ കൈക്കൊള്ളണമേ” എന്നു സ്തെഫാനൊസ് പ്രാർഥിച്ചു.
ACT 7:60 പിന്നെ അദ്ദേഹം മുട്ടുകുത്തി “കർത്താവേ, ഈ പാപം അവരുടെമേൽ നിർത്തരുതേ,” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ഇതു പറഞ്ഞശേഷം അദ്ദേഹം മരിച്ചുവീണു.
ACT 8:1 സ്തേഫാനോസിന്റെ വധത്തിന് ശൗലിന്റെയും അംഗീകാരം ഉണ്ടായിരുന്നു. അന്ന്, ജെറുശലേമിലെ സഭയ്ക്കെതിരേ ഒരു കഠിനമായ പീഡനം ഉണ്ടായി. അപ്പൊസ്തലന്മാരൊഴികെ എല്ലാവരും യെഹൂദ്യ, ശമര്യ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി.
ACT 8:2 ഭക്തരായ ചിലർ സ്തെഫാനൊസിനെ സംസ്കരിച്ചു. അവർ അദ്ദേഹത്തെയോർത്ത് വളരെ വിലപിച്ചു.
ACT 8:3 ശൗൽ വീടുതോറും ചെന്നു വിശ്വാസികളായ സ്ത്രീകളെയും പുരുഷന്മാരെയും വലിച്ചിഴച്ചു തടവിലാക്കിക്കൊണ്ടു സഭയെ നശിപ്പിക്കാൻ ഉദ്യമിച്ചു.
ACT 8:4 ചിതറിപ്പോയവർ, ചെന്ന സ്ഥലങ്ങളിലെല്ലാം സുവിശേഷം അറിയിച്ചു.
ACT 8:5 ഫിലിപ്പൊസ് ശമര്യയിലെ ഒരു പട്ടണത്തിൽച്ചെന്ന് അവിടെ ക്രിസ്തുവിനെപ്പറ്റി പ്രസംഗിച്ചു.
ACT 8:6 ഫിലിപ്പൊസിന്റെ പ്രഭാഷണം ജനം ഏകാഗ്രചിത്തരായി ശ്രദ്ധിക്കുകയും അദ്ദേഹത്തിന്റെ സന്ദേശത്തെത്തുടർന്ന് ചെയ്ത ചിഹ്നങ്ങൾ സൂക്ഷ്മതയോടെ നിരീക്ഷിക്കുകയും ചെയ്തു.
ACT 8:7 ദുരാത്മാക്കൾ ബാധിച്ചിരുന്ന അനേകരിൽനിന്ന് അവ ഉച്ചത്തിൽ അലറിക്കൊണ്ടു പുറത്തുപോയി. പല പക്ഷാഘാതരോഗികൾക്കും മുടന്തർക്കും സൗഖ്യം ലഭിച്ചു.
ACT 8:8 അങ്ങനെ ആ പട്ടണത്തിൽ മഹാ ആനന്ദമുണ്ടായി.
ACT 8:9 ശിമോൻ എന്നു പേരുള്ള ഒരു മനുഷ്യൻ കുറെക്കാലമായി മന്ത്രവാദം നടത്തി, താൻ ഒരു മഹാൻ എന്നു നടിച്ച് ശമര്യാപട്ടണത്തിലെ ആളുകളെയെല്ലാം ഭ്രമിപ്പിച്ചിരുന്നു.
ACT 8:10 “ഇയാൾ ദൈവത്തിന്റെ ശക്തിയാണ്; ഇയാളിൽ ശക്തീദേവിയാണ് ആവസിക്കുന്നത്,” എന്നു പറഞ്ഞുകൊണ്ട് വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസംകൂടാതെ എല്ലാവരും ഇയാളിൽ ആകൃഷ്ടരായിരുന്നു.
ACT 8:11 ശിമോൻ തന്റെ മന്ത്രവിദ്യകൊണ്ട് ഏറെക്കാലമായി അവരെ ഭ്രമിപ്പിച്ചതിനാലാണ് ജനം അയാളെ ശ്രദ്ധിച്ചത്.
ACT 8:12 ദൈവരാജ്യത്തിന്റെ സുവിശേഷവും യേശുക്രിസ്തുവിന്റെ നാമവും ഫിലിപ്പൊസ് പ്രസംഗിച്ചതു കേട്ടപ്പോൾ അവർ യേശുവിൽ വിശ്വസിച്ചു. സ്ത്രീകളും പുരുഷന്മാരും സ്നാനമേറ്റു.
ACT 8:13 ശിമോനും വിശ്വസിച്ചു സ്നാനമേറ്റു. അവിടെ നടന്ന ചിഹ്നങ്ങളും വീര്യപ്രവൃത്തികളും കണ്ടു വിസ്മയിച്ച അയാൾ ഫിലിപ്പൊസ് പോയ സ്ഥലങ്ങളിലെല്ലാം അദ്ദേഹത്തെ അനുഗമിച്ചു.
ACT 8:14 ശമര്യയിലുള്ളവർ ദൈവവചനം സ്വീകരിച്ചെന്നു കേട്ടപ്പോൾ ജെറുശലേമിലുണ്ടായിരുന്ന അപ്പൊസ്തലന്മാർ പത്രോസിനെയും യോഹന്നാനെയും ശമര്യാക്കാരുടെ അടുത്തേക്കയച്ചു.
ACT 8:15 അവർ വന്ന് ശമര്യയിലുള്ള വിശ്വാസികൾ പരിശുദ്ധാത്മാവിനെ പ്രാപിക്കേണ്ടതിന് അവർക്കായി പ്രാർഥിച്ചു.
ACT 8:16 പരിശുദ്ധാത്മാവ് അന്നുവരെയും അവരിൽ ആരുടെയുംമേൽ വന്നിട്ടില്ലായിരുന്നു; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റിരുന്നതേയുള്ളൂ.
ACT 8:17 പത്രോസും യോഹന്നാനും അവരുടെമേൽ കൈകൾ വെച്ചപ്പോൾ അവർക്ക് പരിശുദ്ധാത്മാവിനെ ലഭിച്ചു.
ACT 8:18 അപ്പൊസ്തലന്മാരുടെ കൈവെപ്പിനാൽ പരിശുദ്ധാത്മാവിനെ ലഭിച്ചതു കണ്ട ശിമോൻ അവർക്കു പണം വാഗ്ദാനംചെയ്തുകൊണ്ട്,
ACT 8:19 “ഞാനും ആരുടെയെങ്കിലുംമേൽ കൈവെച്ചാൽ അവർക്കും പരിശുദ്ധാത്മാവിനെ ലഭിക്കേണ്ടതിന് ഈ ശക്തി എനിക്കും നൽകണമേ” എന്നപേക്ഷിച്ചു.
ACT 8:20 “ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ ചിന്തിച്ചതുകൊണ്ട് നിന്റെ പണം നിന്നോടുകൂടെ നശിക്കട്ടെ.
ACT 8:21 നിന്റെ ഹൃദയം ദൈവസന്നിധിയിൽ നേരില്ലാത്തത് ആയതുകൊണ്ട് ഈ ശുശ്രൂഷയിൽ നിനക്കു പങ്കും ഓഹരിയും ഇല്ല.
ACT 8:22 നീ ഈ ദുഷ്ടതയെപ്പറ്റി അനുതപിച്ച് കർത്താവിനോടു പ്രാർഥിക്കുക. ഒരുപക്ഷേ അവിടന്നു നിന്റെ ഹൃദയത്തിലെ ദുഷ്ടവിചാരം ക്ഷമിച്ചുതരും.
ACT 8:23 നീ അസൂയ നിറഞ്ഞവനും പാപത്താൽ ബന്ധിക്കപ്പെട്ടവനുമാണെന്ന് ഞാൻ മനസ്സിലാക്കുന്നു” എന്ന് പത്രോസ് മറുപടി പറഞ്ഞു.
ACT 8:24 അപ്പോൾ ശിമോൻ, “അങ്ങു പറഞ്ഞതൊന്നും എനിക്കു ഭവിക്കാതിരിക്കാൻ എനിക്കുവേണ്ടി കർത്താവിനോടു പ്രാർഥിക്കണമേ” എന്നപേക്ഷിച്ചു.
ACT 8:25 കർത്താവിന്റെ വചനത്തിനു സാക്ഷ്യംവഹിച്ചു പ്രസംഗിച്ചശേഷം പത്രോസും യോഹന്നാനും ശമര്യയിലെ നിരവധി ഗ്രാമങ്ങളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ജെറുശലേമിലേക്കു മടങ്ങിപ്പോയി.
ACT 8:26 കർത്താവിന്റെ ഒരു ദൂതൻ ഫിലിപ്പൊസിനോട് പറഞ്ഞു, “നീ ജെറുശലേമിൽനിന്ന് ഗസ്സായിലേക്കു മരുഭൂമിയിലൂടെ പോകുന്ന പാതയിലൂടെ തെക്കോട്ട് യാത്രചെയ്യുക.”
ACT 8:27 അങ്ങനെ അദ്ദേഹം പുറപ്പെട്ടു; വഴിമധ്യേ, “എത്യോപ്യ രാജ്ഞിയായ” കന്ദക്കയുടെ ധനകാര്യവകുപ്പിന്റെ ചുമതലയുള്ള ഒരു ഉന്നത ഉദ്യോഗസ്ഥനായ ഷണ്ഡനെ കണ്ടു. ആ മനുഷ്യൻ ജെറുശലേമിൽ ആരാധിക്കാൻ പോയിട്ടു
ACT 8:28 തിരികെ പോകുമ്പോൾ രഥത്തിലിരുന്നുകൊണ്ട് യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുകയായിരുന്നു.
ACT 8:29 അപ്പോൾ പരിശുദ്ധാത്മാവ് ഫിലിപ്പൊസിനോട് പറഞ്ഞു, “നീ കുറെക്കൂടി അടുത്തുചെന്ന് രഥത്തിനോട് ചേർന്നു നടക്കുക.”
ACT 8:30 ഫിലിപ്പൊസ് ഓടി രഥത്തിനടുത്തുചെന്നപ്പോൾ ആ മനുഷ്യൻ യെശയ്യാവിന്റെ പ്രവചനഗ്രന്ഥത്തിൽനിന്ന് വായിക്കുന്നതു കേട്ടു. “താങ്കൾ വായിക്കുന്നതു മനസ്സിലാക്കുന്നുണ്ടോ?” ഫിലിപ്പൊസ് ചോദിച്ചു.
ACT 8:31 “ആരെങ്കിലും അർഥം വ്യക്തമാക്കിത്തരാതെ എനിക്കെങ്ങനെ മനസ്സിലാകും?” അയാൾ ചോദിച്ചു. രഥത്തിൽ കയറി തന്നോടൊപ്പം ഇരിക്കാൻ അയാൾ ഫിലിപ്പൊസിനെ ക്ഷണിച്ചു.
ACT 8:32 ഷണ്ഡൻ വായിച്ചുകൊണ്ടിരുന്ന വേദഭാഗം ഇതായിരുന്നു: “അറക്കാൻ കൊണ്ടുപോകുന്ന ഒരു കുഞ്ഞാടിനെപ്പോലെ അവൻ ആനീതനായി; രോമം കത്രിക്കുന്നവർക്കു മുമ്പിൽ മൗനമായി നിൽക്കുന്ന ചെമ്മരിയാടിനെപോലെ അവൻ വായ് തുറക്കാതിരുന്നു.
ACT 8:33 അപമാനിതനായ അവസ്ഥയിൽ നീതി അവിടത്തേക്കു നിഷേധിക്കപ്പെട്ടു: അവിടത്തെ വരുംതലമുറയെപ്പറ്റി വിവരിക്കാൻ ആർക്കു കഴിയും? അവിടത്തെ ജീവൻ ഭൂമിയിൽനിന്ന് എടുക്കപ്പെട്ടുവല്ലോ!”
ACT 8:34 ഷണ്ഡൻ ഫിലിപ്പൊസിനോട്, “പ്രവാചകൻ ഇത് ആരെക്കുറിച്ചാണ് പറയുന്നത്? തന്നെക്കുറിച്ചോ അതോ മറ്റാരെയെങ്കിലുംകുറിച്ചോ? ദയവായി പറഞ്ഞുതരണം” എന്നപേക്ഷിച്ചു.
ACT 8:35 ഫിലിപ്പൊസ് ഈ തിരുവെഴുത്ത് ആധാരമാക്കി യേശുവിനെപ്പറ്റിയുള്ള സുവിശേഷം അയാളെ അറിയിച്ചുതുടങ്ങി.
ACT 8:36 അവർ യാത്ര തുടർന്നുകൊണ്ടിരിക്കെ, വെള്ളമുള്ള ഒരു സ്ഥലത്തെത്തി. “ഇതാ, ഇവിടെ വെള്ളമുണ്ട്; ഞാൻ സ്നാനമേൽക്കുന്നതിന് എന്തു തടസ്സം?” എന്ന് ഷണ്ഡൻ ഫിലിപ്പൊസിനോട് ചോദിച്ചു.
ACT 8:37 “താങ്കൾ പൂർണഹൃദയത്തോടെ വിശ്വസിക്കുന്നെങ്കിൽ സ്നാനമേൽക്കാം” എന്ന് ഫിലിപ്പൊസ് പറഞ്ഞു. “യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു” എന്നു ഷണ്ഡൻ പറഞ്ഞു.
ACT 8:38 അയാൾ രഥം നിർത്താൻ കൽപ്പിച്ചു. പിന്നെ ഫിലിപ്പൊസും ഷണ്ഡനും വെള്ളത്തിലിറങ്ങി. ഫിലിപ്പൊസ് ഷണ്ഡനെ സ്നാനം കഴിപ്പിച്ചു.
ACT 8:39 അവർ വെള്ളത്തിൽനിന്ന് കയറിയ ഉടനെ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തുകൊണ്ടുപോയി. ഷണ്ഡൻ അദ്ദേഹത്തെ പിന്നെ കണ്ടില്ല. അയാൾ ആനന്ദിച്ചുകൊണ്ട് തന്റെ യാത്രതുടർന്നു.
ACT 8:40 ഫിലിപ്പൊസ് പിന്നീട് അസ്തോദിൽ കാണപ്പെട്ടു; അദ്ദേഹം കൈസര്യ പട്ടണത്തിൽ എത്തിച്ചേരുന്നതുവരെ മാർഗമധ്യേയുള്ള എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ട് സഞ്ചരിച്ചു.
ACT 9:1 ഈ കാലഘട്ടത്തിൽ ശൗൽ കർത്താവിന്റെ ശിഷ്യന്മാർക്കെതിരേ നിരന്തരം വധഭീഷണി മുഴക്കിക്കൊണ്ടിരുന്നു. ക്രിസ്തു “മാർഗക്കാരായ” സ്ത്രീകളെയോ പുരുഷന്മാരെയോ അവിടെക്കണ്ടാൽ അവരെ ബന്ധിച്ച് ജെറുശലേമിലേക്കു കൊണ്ടുവരാൻ ദമസ്കോസിലെ യെഹൂദപ്പള്ളികൾക്ക് അധികാരപത്രം നൽകണമെന്ന് അയാൾ മഹാപുരോഹിതന്റെ അടുക്കൽച്ചെന്ന് അഭ്യർഥിച്ചു.
ACT 9:3 അങ്ങനെ അയാൾ യാത്രപുറപ്പെട്ടു ദമസ്കോസിനടുത്തെത്തിയപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു പ്രകാശം അയാൾക്കുചുറ്റും മിന്നി.
ACT 9:4 അയാൾ നിലത്തുവീണു; “ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്?” എന്നു തന്നോടു ചോദിക്കുന്ന ഒരു അശരീരി കേട്ടു.
ACT 9:5 “അങ്ങ് ആരാകുന്നു കർത്താവേ?” ശൗൽ ചോദിച്ചു. “നീ പീഡിപ്പിക്കുന്ന യേശുവാണു ഞാൻ,” അവിടന്ന് ഉത്തരം പറഞ്ഞു,
ACT 9:6 “നീ എഴുന്നേറ്റു പട്ടണത്തിൽ ചെല്ലുക. എന്തു ചെയ്യണമെന്ന് അവിടെവെച്ച് ഞാൻ നിനക്കു പറഞ്ഞുതരും.”
ACT 9:7 ശൗലിനോടൊപ്പം യാത്രചെയ്തിരുന്നവർ സ്തബ്ധരായി നിന്നു. അവർ ശബ്ദം കേട്ടെങ്കിലും ആരെയും കണ്ടില്ല.
ACT 9:8 ശൗൽ നിലത്തുനിന്ന് എഴുന്നേറ്റു. എന്നാൽ, കണ്ണു തുറന്നപ്പോൾ അവന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് കൂടെയുള്ളവർ അയാളെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തിക്കൊണ്ടുപോയി.
ACT 9:9 മൂന്നുദിവസം അയാൾ അന്ധനായിരുന്നു, ആ ദിവസങ്ങളിൽ അയാൾ ഭക്ഷണപാനീയങ്ങൾ കഴിച്ചില്ല.
ACT 9:10 ദമസ്കോസിൽ അനന്യാസ് എന്നു പേരുള്ള ഒരു ക്രിസ്തുശിഷ്യൻ ഉണ്ടായിരുന്നു. ഒരു ദർശനത്തിൽ കർത്താവ് പ്രത്യക്ഷനായി അയാളെ വിളിച്ചു, “അനന്യാസേ.” “അടിയൻ ഇതാ, കർത്താവേ,” അയാൾ വിളികേട്ടു.
ACT 9:11 കർത്താവ് അയാളോട്, “നീ എഴുന്നേറ്റ് നേർവീഥി എന്ന തെരുവിൽ യൂദായുടെ ഭവനത്തിൽചെന്ന് തർസൊസുകാരനായ ശൗലിനെ അന്വേഷിക്കുക. അയാൾ പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.
ACT 9:12 അനന്യാസ് എന്നൊരാൾ വന്ന് തനിക്കു വീണ്ടും കാഴ്ച ലഭിക്കാൻ തന്റെമേൽ കൈകൾ വെക്കുന്നതായി അയാൾ ദർശനത്തിൽ കണ്ടിരിക്കുന്നു” എന്നു പറഞ്ഞു.
ACT 9:13 അതിനു മറുപടിയായി അനന്യാസ്, “കർത്താവേ, ഈ മനുഷ്യൻ ജെറുശലേമിലുള്ള അങ്ങയുടെ വിശുദ്ധർക്ക് എത്രവളരെ ദ്രോഹം ചെയ്തുവെന്നു ഞാൻ പലരിൽനിന്നും കേട്ടിരിക്കുന്നു.
ACT 9:14 അവിടത്തെ നാമം വിളിച്ചപേക്ഷിക്കുന്ന ഏവരെയും പിടികൂടാൻ പുരോഹിതമുഖ്യന്മാരിൽനിന്നുള്ള അധികാരവുമായിട്ടാണ് അയാൾ ഇവിടെ എത്തിയിരിക്കുന്നത്” എന്നു പറഞ്ഞു.
ACT 9:15 എന്നാൽ “നീ പോകുക; ഇസ്രായേല്യരല്ലാത്തവരുടെയും അവരുടെ രാജാക്കന്മാരുടെയും ഇസ്രായേൽജനത്തിന്റെയും മുമ്പാകെ എന്റെ നാമം ഘോഷിക്കാനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ഉപകരണമാണയാൾ.
ACT 9:16 എന്റെ നാമത്തിനുവേണ്ടി അയാൾ എത്രയധികം കഷ്ടം സഹിക്കാനിരിക്കയാണെന്ന് ഞാൻ അയാൾക്കു കാണിച്ചുകൊടുക്കും,” എന്ന് കർത്താവ് അനന്യാസിനോട് അരുളിച്ചെയ്തു.
ACT 9:17 അപ്പോൾ അനന്യാസ് ആ വീട്ടിലേക്കു പോയി. അദ്ദേഹം ശൗലിന്റെമേൽ കൈകൾ വെച്ചുകൊണ്ട്, “ശൗലേ, സഹോദരാ, നീ ഇവിടേക്കു വരുമ്പോൾ, വഴിയിൽവെച്ചു നിനക്കു പ്രത്യക്ഷനായ കർത്താവായ യേശു, നിനക്കു വീണ്ടും കാഴ്ച ലഭിക്കാനും നീ പരിശുദ്ധാത്മാവിനാൽ നിറയാനുമായി എന്നെ അയച്ചിരിക്കുന്നു” എന്നു പറഞ്ഞു.
ACT 9:18 ഉടൻതന്നെ ചെതുമ്പൽപോലുള്ള ഏതോ ഒന്ന് ശൗലിന്റെ കണ്ണുകളിൽനിന്നു വീണു; അയാൾക്കു വീണ്ടും കാഴ്ചശക്തി ലഭിച്ചു. അയാൾ എഴുന്നേറ്റു സ്നാനമേൽക്കുകയും
ACT 9:19 ഭക്ഷണം കഴിച്ചു ക്ഷീണമകറ്റുകയും ചെയ്തു. ശൗൽ ദമസ്കോസിലെ ശിഷ്യന്മാരോടൊപ്പം കുറെ ദിവസങ്ങൾ ചെലവഴിച്ചു.
ACT 9:20 ഏറെ താമസിക്കാതെ യേശു ദൈവപുത്രൻതന്നെ എന്ന് അദ്ദേഹം യെഹൂദപ്പള്ളികളിൽ പ്രസംഗിച്ചുതുടങ്ങി.
ACT 9:21 അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടവരെല്ലാം അത്ഭുതപ്പെട്ട്, “ജെറുശലേമിൽ ഈ നാമം വിളിച്ചപേക്ഷിക്കുന്നവർക്ക് നാശം വിതച്ച മനുഷ്യൻ ഇയാളല്ലേ? ഇയാൾ ഇവിടെ വന്നിരിക്കുന്നതുപോലും അവരെ ബന്ധിച്ചു പുരോഹിതമുഖ്യന്മാരുടെ അടുക്കൽ കൊണ്ടുപോകുന്നതിനുവേണ്ടിയല്ലേ?” എന്നു ചോദിച്ചു.
ACT 9:22 എന്നാൽ ശൗൽ അധികമധികം ശക്തനായി, യേശുതന്നെ ക്രിസ്തു എന്നു തെളിയിച്ചുകൊണ്ട് ദമസ്കോസിൽ താമസിക്കുന്ന യെഹൂദന്മാരെ പ്രതിവാദമില്ലാത്തവരാക്കി.
ACT 9:23 കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദന്മാർ ശൗലിനെ വധിക്കാൻ ഗൂഢാലോചന നടത്തി.
ACT 9:24 അദ്ദേഹത്തെ വധിക്കാൻ അവർ രാവും പകലും നഗരകവാടങ്ങളിൽ കാവൽനിർത്തി; ശൗലിന് അവരുടെ പദ്ധതി മനസ്സിലായി.
ACT 9:25 എന്നാൽ, രാത്രിയിൽ ശൗലിന്റെ ശിഷ്യന്മാർ അദ്ദേഹത്തെ ഒരു കുട്ടയിലാക്കി മതിലിനു മുകളിലൂടെ പട്ടണത്തിനു പുറത്തേക്ക് ഇറക്കിവിട്ടു.
ACT 9:26 ജെറുശലേമിൽ എത്തിയ ശൗൽ ക്രിസ്തുശിഷ്യന്മാരോടു ചേരാൻ ശ്രമിച്ചു. എന്നാൽ, ശൗൽ ഒരു യഥാർഥ ശിഷ്യനാണെന്ന് വിശ്വസിക്കാനാകാതെ അവർ അദ്ദേഹത്തെ ഭയപ്പെട്ടു.
ACT 9:27 ബർന്നബാസോ അദ്ദേഹത്തെ കൂട്ടിക്കൊണ്ട് അപ്പൊസ്തലന്മാരുടെ അടുത്തെത്തി. യാത്രയ്ക്കിടയിൽ ശൗൽ കർത്താവിനെ കണ്ടതും കർത്താവ് അദ്ദേഹത്തോടു സംസാരിച്ചതും അദ്ദേഹം ദമസ്കോസിൽ യേശുവിന്റെ നാമത്തിൽ നിർഭയം പ്രസംഗിച്ചതുമെല്ലാം ബർന്നബാസ് അവരോടു വിവരിച്ചു.
ACT 9:28 അങ്ങനെ, ശൗൽ അവരോടുകൂടെ ചേർന്ന് കർത്താവിന്റെ നാമത്തിൽ ധൈര്യപൂർവം സംസാരിച്ചുകൊണ്ട് ജെറുശലേമിൽ യഥേഷ്ടം സഞ്ചരിച്ചു.
ACT 9:29 ഗ്രീക്കുഭാഷികളായ യെഹൂദരോട് അദ്ദേഹം സംസാരിക്കുകയും വാദപ്രതിവാദം നടത്തുകയും ചെയ്തു. എന്നാൽ അവർ, അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.
ACT 9:30 സഹോദരന്മാർ ഇതേപ്പറ്റി അറിഞ്ഞപ്പോൾ അദ്ദേഹത്തെ കൈസര്യവരെ കൊണ്ടുപോയി അവിടെനിന്ന് തർസൊസിലേക്ക് യാത്രയാക്കുകയും ചെയ്തു.
ACT 9:31 കർത്തൃഭയത്തിൽ നിലകൊണ്ട സഭ യെഹൂദ്യാ, ഗലീല, ശമര്യ എന്നിവിടങ്ങളിൽ സമാധാനം അനുഭവിച്ച് അഭിവൃദ്ധിനേടിക്കൊണ്ടിരുന്നു എന്നുമാത്രമല്ല, പരിശുദ്ധാത്മാവിന്റെ പ്രോത്സാഹനത്താൽ എണ്ണത്തിലും വർധിച്ചുകൊണ്ടിരുന്നു.
ACT 9:32 പത്രോസ് ദേശത്തെല്ലായിടത്തും സഞ്ചരിക്കുമ്പോൾ, ലുദ്ദയിൽ താമസിച്ചിരുന്ന വിശുദ്ധരെയും സന്ദർശിക്കാൻപോയി.
ACT 9:33 അവിടെ എട്ടു വർഷമായി പക്ഷാഘാതംപിടിച്ചു കിടന്നിരുന്ന ഐനെയാസ് എന്നൊരാളെ അദ്ദേഹം കണ്ടു.
ACT 9:34 പത്രോസ് അയാളോട്, “ഐനെയാസേ, യേശുക്രിസ്തു നിന്നെ സൗഖ്യമാക്കുന്നു. എഴുന്നേൽക്കുക; നിന്റെ കിടക്ക ഇനി നീ തന്നെ വിരിക്കുക” എന്നു പറഞ്ഞു. ഉടൻതന്നെ ഐനെയാസ് എഴുന്നേറ്റു.
ACT 9:35 ലുദ്ദയിലും ശാരോനിലും താമസിച്ചിരുന്ന എല്ലാവരും അയാളെ കണ്ട് കർത്താവിലേക്കു തിരിഞ്ഞു.
ACT 9:36 യോപ്പയിൽ തബീഥാ എന്നു പേരുള്ള ഒരു ശിഷ്യ ഉണ്ടായിരുന്നു. ഈ പേര് ഗ്രീക്കിൽ ഡോർക്കസ് എന്നാണ്. അർഥം പേടമാൻ. അവൾ വളരെ നന്മ ചെയ്യുന്നവളും ദരിദ്രരെ സഹായിക്കുന്നവളും ആയിരുന്നു.
ACT 9:37 ആയിടയ്ക്ക് അവൾ രോഗബാധിതയായി മരിച്ചു; സ്നേഹിതമാർ മൃതദേഹം കുളിപ്പിച്ചു മുകൾനിലയിലെ മുറിയിൽ കിടത്തി.
ACT 9:38 ലുദ്ദ യോപ്പയ്ക്കു സമീപമായിരുന്നു. പത്രോസ് ലുദ്ദയിലുണ്ടെന്നു കേട്ട ശിഷ്യന്മാർ അദ്ദേഹത്തിന്റെ അടുത്തേക്ക് രണ്ടുപേരെ അയച്ചു. “എത്രയും പെട്ടെന്ന് യോപ്പവരെ വരണം!” അവർ പത്രോസിനോട് അപേക്ഷിച്ചു.
ACT 9:39 പത്രോസ് എഴുന്നേറ്റ് അവരോടുകൂടെ പോയി. അവിടെ എത്തിയപ്പോൾ അദ്ദേഹത്തെ അവർ മുകൾനിലയിലെ മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തബീഥാ തങ്ങളോടുകൂടെ ഉണ്ടായിരുന്നപ്പോൾ തയ്ച്ച കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും പത്രോസിനെ കാണിച്ചുകൊണ്ട് വിധവകൾ അദ്ദേഹത്തിന്റെ ചുറ്റും നിന്നു വിലപിച്ചു.
ACT 9:40 പത്രോസ് അവരെയെല്ലാം മുറിക്കു പുറത്താക്കിയശേഷം മുട്ടിന്മേൽനിന്നു പ്രാർഥിച്ചശേഷം മരിച്ചവളുടെനേരേ തിരിഞ്ഞ്, “തബീഥേ, എഴുന്നേൽക്കുക” എന്നു പറഞ്ഞു. ഉടനെ അവൾ കണ്ണുതുറന്നു; പത്രോസിനെ കണ്ടിട്ട് എഴുന്നേറ്റിരുന്നു.
ACT 9:41 അദ്ദേഹം അവളെ കൈക്കുപിടിച്ച് എഴുന്നേൽപ്പിച്ചു. അതിനുശേഷം വിശ്വാസികളെ വിശേഷാൽ വിധവകളെ വിളിച്ച് അവളെ ജീവനുള്ളവളായി ഏൽപ്പിച്ചു.
ACT 9:42 യോപ്പയിലെല്ലായിടത്തും ഇതു പ്രസിദ്ധമായി; വളരെപ്പേർ കർത്താവിൽ വിശ്വസിച്ചു.
ACT 9:43 യോപ്പയിൽ ശിമോൻ എന്നു പേരുള്ള ഒരു തുകൽപ്പണിക്കാരനോടുകൂടെ പത്രോസ് കുറെനാൾ താമസിച്ചു.
ACT 10:1 കൈസര്യയിൽ കൊർന്നേല്യൊസ് എന്നു പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു. അയാൾ “ഇറ്റാലിയൻ വ്യൂഹം” എന്നറിയപ്പെട്ടിരുന്ന സൈനികവിഭാഗത്തിൽ ശതാധിപനായിരുന്നു.
ACT 10:2 അദ്ദേഹവും കുടുംബാംഗങ്ങൾ എല്ലാവരും ഭക്തിയും ദൈവഭയവും ഉള്ളവരായിരുന്നു; അദ്ദേഹം ഉദാരമനസ്സോടെ ദാനധർമം ചെയ്യുകയും പതിവായി ദൈവത്തോടു പ്രാർഥിക്കുകയും ചെയ്തുവന്നു.
ACT 10:3 ഒരു ദിവസം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടടുത്ത് ഒരു ദൈവദൂതൻ വന്ന്, “കൊർന്നേല്യൊസേ” എന്നു വിളിക്കുന്നത് ഒരു ദർശനത്തിൽ അദ്ദേഹം വ്യക്തമായിക്കണ്ടു.
ACT 10:4 കൊർന്നേല്യൊസ് ഭയചകിതനായി ആ ദൂതനെ ഉറ്റുനോക്കി. “കർത്താവേ, എന്താണ്?” അദ്ദേഹം ചോദിച്ചു. അതിനു ദൂതൻ, “നിന്റെ പ്രാർഥനകളും ദാനധർമങ്ങളും ഒരനുസ്മരണയാഗമായി ദൈവസന്നിധിയിൽ എത്തിയിരിക്കുന്നു.
ACT 10:5 ഇപ്പോൾത്തന്നെ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചിരുന്ന ശിമോൻ എന്നയാളെ വരുത്തുക.
ACT 10:6 അയാൾ തുകൽപ്പണിക്കാരനായ ശിമോനോടുകൂടെ താമസിക്കുന്നു. അവന്റെ വീട് കടൽത്തീരത്തിനടുത്താണ്” എന്നു പറഞ്ഞു.
ACT 10:7 തന്നോടു സംസാരിച്ച ദൂതൻ പോയശേഷം കൊർന്നേല്യൊസ് തന്റെ വേലക്കാരിൽ രണ്ടുപേരെയും പടയാളികളിൽ ഭക്തനായ ഒരു അംഗരക്ഷകനെയും വിളിച്ചു.
ACT 10:8 സംഭവിച്ചതെല്ലാം അദ്ദേഹം അവരോടു വിവരിച്ചിട്ട് അവരെ യോപ്പയിലേക്കയച്ചു.
ACT 10:9 അവർ യാത്രചെയ്ത് പിറ്റേന്ന് ഉച്ചസമയത്തോടെ യോപ്പാനഗരത്തിനടുത്തെത്തി. അതേസമയംതന്നെ പത്രോസ് പ്രാർഥിക്കാനായി വീടിന്റെ മുകൾനിലയിൽ കയറിയിരിക്കുകയായിരുന്നു.
ACT 10:10 വിശന്നതിനാൽ എന്തെങ്കിലും ഭക്ഷിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. വീട്ടിൽ ഭക്ഷണം തയ്യാറായിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം ആത്മവിവശനായി.
ACT 10:11 സ്വർഗം തുറന്നിരിക്കുന്നതും നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം ഭൂമിയിലേക്ക് ഇറങ്ങിവരുന്നതും അദ്ദേഹം കണ്ടു.
ACT 10:12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലികളും ഇഴജന്തുക്കളും ആകാശത്തിലെ പക്ഷികളും ഉണ്ടായിരുന്നു.
ACT 10:13 ഒരു അശരീരി അദ്ദേഹത്തോടു പറഞ്ഞത്, “പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക.”
ACT 10:14 “എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ,” പത്രോസ് മറുപടി പറഞ്ഞു.
ACT 10:15 “ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു കരുതരുത്” ആ അശരീരി രണ്ടാമതും ഉണ്ടായി.
ACT 10:16 മൂന്നുപ്രാവശ്യം ഇങ്ങനെ സംഭവിച്ചു. ഉടൻതന്നെ ആ പാത്രം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.
ACT 10:17 എന്തായിരിക്കും ഈ ദർശനത്തിന്റെ അർഥമെന്ന് പത്രോസ് ചിന്തിച്ചു കുഴങ്ങുമ്പോൾ കൊർന്നേല്യൊസ് അയച്ചിരുന്ന പുരുഷന്മാർ ശിമോന്റെ വീട് തേടിത്തേടി ഒടുവിൽ വീടിന്റെ പടിവാതിൽക്കലെത്തി.
ACT 10:18 “പത്രോസ് എന്നറിയപ്പെടുന്ന ശിമോൻ ഇവിടെയാണോ താമസിക്കുന്നത്?” എന്ന് അവർ വിളിച്ചുചോദിച്ചു.
ACT 10:19 പത്രോസ് ദർശനത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവ് അദ്ദേഹത്തോട്, “ശിമോനേ, മൂന്നുപേർ നിന്നെ അന്വേഷിക്കുന്നു.
ACT 10:20 എഴുന്നേറ്റ് ഇറങ്ങിച്ചെല്ലുക. അവരോടുകൂടെ പോകാൻ മടിക്കേണ്ടാ; ഞാനാണ് അവരെ അയച്ചിരിക്കുന്നത്” എന്നു പറഞ്ഞു.
ACT 10:21 അദ്ദേഹം താഴേക്കുചെന്ന് അവരോടു ചോദിച്ചു, “നിങ്ങൾ അന്വേഷിക്കുന്ന ആൾ ഞാൻതന്നെ. നിങ്ങൾ വന്ന കാര്യം എന്ത്?”
ACT 10:22 “ശതാധിപനായ കൊർന്നേല്യൊസിന്റെ അടുക്കൽനിന്നാണു ഞങ്ങൾ വരുന്നത്. അദ്ദേഹം നീതിനിഷ്ഠനും ദൈവഭക്തനും എല്ലാ യെഹൂദരാലും ബഹുമാനിക്കപ്പെടുന്നവനുമാണ്. അങ്ങയുടെസന്ദേശം കേൾക്കാൻ അങ്ങയെ അദ്ദേഹത്തിന്റെ വീട്ടിലേക്കു വരുത്തണമെന്ന്, ഒരു വിശുദ്ധദൂതനിൽനിന്ന് അദ്ദേഹത്തിന് അരുളപ്പാടുണ്ടായി,” എന്നു പറഞ്ഞു.
ACT 10:23 അപ്പോൾ പത്രോസ് അവരെ വീടിനുള്ളിലേക്കു ക്ഷണിച്ച് അന്ന് അവിടെ താമസിപ്പിച്ചു. പിറ്റേദിവസം പത്രോസ് അവരോടുകൂടെ കൊർന്നേല്യൊസിന്റെ ഭവനത്തിലേക്ക് യാത്രപുറപ്പെട്ടു. യോപ്പയിലെ ഏതാനും സഹോദരന്മാരും അദ്ദേഹത്തോടൊപ്പം യാത്രയായി.
ACT 10:24 അടുത്തദിവസം അവർ കൈസര്യയിലെത്തി. കൊർന്നേല്യൊസ് അവരെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു; ബന്ധുക്കളെയും ഉറ്റസുഹൃത്തുക്കളെയും അദ്ദേഹം അവിടെ വിളിച്ചുകൂട്ടിയിരുന്നു.
ACT 10:25 പത്രോസ് ഭവനത്തിൽ പ്രവേശിച്ചപ്പോൾ കൊർന്നേല്യൊസ് അദ്ദേഹത്തെ കണ്ട് ആദരപൂർവം കാൽക്കൽവീണു വന്ദിച്ചു.
ACT 10:26 പത്രോസ് അദ്ദേഹത്തെ എഴുന്നേൽപ്പിച്ചുകൊണ്ട്, “എഴുന്നേൽക്കുക, ഞാനും ഒരു മനുഷ്യനാണ്” എന്നു പറഞ്ഞു.
ACT 10:27 കൊർന്നേല്യൊസിനോട് സംസാരിച്ചുകൊണ്ടു പത്രോസ് അകത്തേക്കു ചെന്നു. അവിടെ ഒരു വലിയ ജനക്കൂട്ടം സന്നിഹിതരായിരുന്നു.
ACT 10:28 അദ്ദേഹം അവരോടു പറഞ്ഞു: “ഒരു യെഹൂദൻ യെഹൂദേതരനായ ഒരാളോടു സഹകരിക്കുകയോ അവനെ സന്ദർശിക്കുകയോ ചെയ്യുന്നതു ഞങ്ങളുടെ ന്യായപ്രമാണത്തിനു വിരുദ്ധമാണെന്നു നിങ്ങൾക്കറിയാമല്ലോ! എന്നാൽ ഒരാളെപ്പോലും അശുദ്ധരെന്നോ മലിനരെന്നോ വിളിക്കരുതെന്നു ദൈവം എനിക്കു കാണിച്ചുതന്നിരിക്കുന്നു.
ACT 10:29 അതുകൊണ്ടാണ് എനിക്കായി ആളയച്ചപ്പോൾ യാതൊരു എതിർപ്പും പറയാതെ ഞാൻ വന്നത്. ഇനി പറയുക, നിങ്ങൾ എന്തിനാണ് എന്നെ വിളിപ്പിച്ചത്?”
ACT 10:30 കൊർന്നേല്യൊസ് ഇങ്ങനെ മറുപടി പറഞ്ഞു: “നാലു ദിവസംമുമ്പ് ഉച്ചയ്ക്ക്, ഏകദേശം മൂന്നുമണിക്ക് ഞാൻ എന്റെ വീട്ടിൽ പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന്, മിന്നുന്ന വസ്ത്രം ധരിച്ച ഒരു മനുഷ്യൻ എന്റെ മുമ്പിൽനിന്നുകൊണ്ട്,
ACT 10:31 ‘കൊർന്നേല്യൊസേ, ദൈവം നിന്റെ പ്രാർഥന കേൾക്കുകയും നിന്റെ ദാനധർമങ്ങൾ ഓർക്കുകയും ചെയ്തിരിക്കുന്നു.
ACT 10:32 ഇപ്പോൾ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക. അദ്ദേഹം കടലോരത്ത് തുകൽപ്പണിക്കാരനായ ശിമോന്റെ വീട്ടിൽ അതിഥിയായി താമസിക്കുന്നു’ എന്ന് എന്നോടു പറഞ്ഞു.
ACT 10:33 ഉടനെതന്നെ ഞാൻ അങ്ങേക്കായി ആളെ അയച്ചു. അങ്ങു വന്നതു വലിയ ഉപകാരം. ഞങ്ങളോടു പറയുന്നതിനായി കർത്താവ് അങ്ങയോടു കൽപ്പിച്ചിട്ടുള്ളസന്ദേശം കേൾക്കാൻ ഞങ്ങൾ ഇതാ ദൈവസന്നിധിയിൽ കൂടിയിരിക്കുന്നു.”
ACT 10:34 പത്രോസ് തന്റെ പ്രഭാഷണം ഇങ്ങനെ ആരംഭിച്ചു: “ദൈവത്തിനു പക്ഷഭേദമില്ലെന്നും
ACT 10:35 ദൈവത്തെ ഭയപ്പെട്ട് നീതി പ്രവർത്തിക്കുന്നവരെ, അവർ ഏതു ജനവിഭാഗത്തിലുള്ളവരായിരുന്നാലും അവിടന്ന് അംഗീകരിക്കുന്നു എന്നും ഉള്ള യാഥാർഥ്യം ഞാനിപ്പോൾ മനസ്സിലാക്കുന്നു.
ACT 10:36 എല്ലാവരുടെയും കർത്താവായ യേശുക്രിസ്തുവിലൂടെ സമാധാനത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ട് ദൈവം ഇസ്രായേൽമക്കൾക്കു നൽകിയ സന്ദേശം ഇതാണ്:
ACT 10:37 സ്നാനത്തെക്കുറിച്ച് യോഹന്നാൻ പ്രസംഗം ആരംഭിച്ചതുമുതൽ, ഗലീലയിൽ തുടങ്ങി യെഹൂദ്യപ്രവിശ്യയിൽ എല്ലായിടത്തും സംഭവിച്ച കാര്യങ്ങൾ നിങ്ങൾക്കറിവുള്ളതാണല്ലോ.
ACT 10:38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകംചെയ്തു. ദൈവം തന്നോടുകൂടെയിരുന്നതിനാൽ അദ്ദേഹം നന്മചെയ്തും പിശാചിന്റെ ശക്തിക്ക് അധീനരായിരുന്നവരെ സൗഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചു.
ACT 10:39 “യെഹൂദരുടെ ദേശത്തെല്ലായിടവും ജെറുശലേമിലും അദ്ദേഹം പ്രവർത്തിച്ച എല്ലാ കാര്യങ്ങൾക്കും ഞങ്ങൾ സാക്ഷികളാണ്. അദ്ദേഹം കുരിശിൽത്തറച്ച് കൊല്ലപ്പെടുകയും
ACT 10:40 മൂന്നാംദിവസം മരിച്ചവരിൽനിന്ന് ദൈവം അദ്ദേഹത്തെ ഉയിർത്തെഴുന്നേൽപ്പിച്ചു പ്രത്യക്ഷനാക്കുകയും ചെയ്തു.
ACT 10:41 എല്ലാവർക്കുമല്ല, പിന്നെയോ, സാക്ഷികളായിരിക്കാൻ ദൈവം നേരത്തേതന്നെ തെരഞ്ഞെടുത്തിരുന്നവരായ ഞങ്ങൾക്കാണ് അദ്ദേഹത്തെ ദൈവം പ്രത്യക്ഷനാക്കിയത്. അദ്ദേഹം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം അദ്ദേഹത്തോടൊപ്പം ഞങ്ങൾ ഭക്ഷണപാനീയങ്ങൾ കഴിച്ചു.
ACT 10:42 ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായി ദൈവം നിയോഗിച്ചിരിക്കുന്നത് അദ്ദേഹത്തെയാണെന്ന് സാക്ഷ്യപ്പെടുത്തി ജനങ്ങളോടു പ്രസംഗിക്കാൻ അവിടന്നു ഞങ്ങൾക്ക് കൽപ്പന നൽകിയിരിക്കുന്നു.
ACT 10:43 യേശുകർത്താവിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹത്തിന്റെ നാമത്തിലൂടെ പാപമോചനം ലഭിക്കുമെന്ന് എല്ലാ പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.”
ACT 10:44 പത്രോസ് ഈ വാക്കുകൾ പ്രസ്താവിക്കുമ്പോൾത്തന്നെ, വചനം ശ്രവിച്ചുകൊണ്ടിരുന്ന എല്ലാവരുടെമേലും പരിശുദ്ധാത്മാവു വന്നു.
ACT 10:45 യെഹൂദേതരരുടെമേലും പരിശുദ്ധാത്മാവ് എന്ന ദാനം പകർന്നതിൽ, പത്രോസിനോടൊപ്പം വന്ന യെഹൂദന്മാരായ വിശ്വാസികൾ വിസ്മയഭരിതരായി.
ACT 10:46 കാരണം, യെഹൂദേതരരും വിവിധ ഭാഷകളിൽ സംസാരിച്ച് ദൈവത്തെ മഹത്ത്വപ്പെടുത്തുന്നത് അവർ കേട്ടു. അപ്പോൾ പത്രോസ്,
ACT 10:47 “നമ്മെപ്പോലെതന്നെ പരിശുദ്ധാത്മാവ് ലഭിച്ചിരിക്കുന്ന ഇവർക്ക് ജലസ്നാനം വിലക്കാൻ ആർക്കു കഴിയും?” എന്നു ചോദിച്ചു.
ACT 10:48 തുടർന്ന് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിക്കാൻ അദ്ദേഹം കൽപ്പിച്ചു. തങ്ങളോടൊപ്പം ഏതാനും ദിവസം താമസിക്കണമെന്ന് അവിടെയുള്ളവർ പത്രോസിനോട് അപേക്ഷിച്ചു.
ACT 11:1 യെഹൂദേതരരും ദൈവവചനം അംഗീകരിച്ചു എന്ന വാർത്ത അപ്പൊസ്തലന്മാരും യെഹൂദ്യയിൽ എല്ലായിടത്തുമുള്ള സഹോദരങ്ങളും അറിഞ്ഞു.
ACT 11:2 പത്രോസ് ജെറുശലേമിൽ എത്തിയപ്പോൾ യെഹൂദരായ വിശ്വാസികൾ അദ്ദേഹത്തെ വിമർശിച്ചുകൊണ്ട്,
ACT 11:3 “താങ്കൾ യെഹൂദേതരരുടെ വീട്ടിൽപോയി അവരോടുകൂടെ ഭക്ഷണം കഴിച്ചില്ലേ” എന്നു കുറ്റപ്പെടുത്തി.
ACT 11:4 അതിന് പത്രോസ് എല്ലാക്കാര്യങ്ങളും ആരംഭംമുതൽ സംഭവിച്ചക്രമത്തിൽത്തന്നെ സൂക്ഷ്മമായി അവർക്ക് ഇങ്ങനെ വിശദീകരിച്ചു:
ACT 11:5 “ഞാൻ യോപ്പാനഗരത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ, ആത്മവിവശതയിൽ ഒരു ദർശനം കണ്ടു. നാലുകോണും കെട്ടിയ വലിയ വിരിപോലെയുള്ള ഒരു പാത്രം സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നത് ഞാൻ കണ്ടു. അതു താണുതാണുവന്ന് ഞാൻ ഇരിക്കുന്നേടത്തെത്തി.
ACT 11:6 ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതിനുള്ളിൽ ഭൂമിയിലെ നാൽക്കാലികൾ, കാട്ടുജന്തുക്കൾ, ഇഴജന്തുക്കൾ, ആകാശത്തിലെ പക്ഷികൾ എന്നിവയെ കണ്ടു.
ACT 11:7 ‘പത്രോസേ, എഴുന്നേറ്റ് കൊന്നുതിന്നുക’ എന്ന് എന്നോടു പറയുന്ന ഒരു അശരീരിയും ഞാൻ കേട്ടു.
ACT 11:8 “ ‘എനിക്കതിനു കഴിയില്ല കർത്താവേ, അശുദ്ധമോ മലിനമോ ആയ യാതൊന്നും ഞാൻ ഒരിക്കലും ഭക്ഷിച്ചിട്ടില്ലല്ലോ, എന്നു ഞാൻ പറഞ്ഞു.’
ACT 11:9 “ആ അശരീരി സ്വർഗത്തിൽനിന്ന് പിന്നെയും എന്നോട്, ‘ദൈവം ശുദ്ധീകരിച്ചതൊന്നും അശുദ്ധമെന്നു പറയാൻ പാടില്ല’ എന്ന് അരുളിച്ചെയ്തു.
ACT 11:10 ഇങ്ങനെ മൂന്നുപ്രാവശ്യം ഉണ്ടായി. പിന്നെ അതെല്ലാം സ്വർഗത്തിലേക്കു തിരികെ എടുക്കപ്പെട്ടു.
ACT 11:11 “അപ്പോൾത്തന്നെ കൈസര്യയിൽനിന്ന് എന്റെ അടുത്തേക്കയയ്ക്കപ്പെട്ട മൂന്നുപുരുഷന്മാർ ഞാൻ താമസിച്ചിരുന്ന വീടിന്റെ മുമ്പിൽ വന്നുനിന്നു.
ACT 11:12 ‘മടിക്കാതെ അവരോടുകൂടെ പോകുക’ എന്ന് ആത്മാവ് എന്നോടു കൽപ്പിച്ചു. ഈ ആറുസഹോദരന്മാരും എന്റെകൂടെ പോന്നു. ഞങ്ങൾ ആ മനുഷ്യന്റെ വീട്ടിലെത്തി.
ACT 11:13 ഒരു ദൈവദൂതൻ തന്റെ ഭവനത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നും ആ ദൂതൻ അദ്ദേഹത്തോട്, ‘നീ യോപ്പയിലേക്ക് ആളയച്ചു പത്രോസ് എന്നു വിളിച്ചുവരുന്ന ശിമോനെ വരുത്തുക;
ACT 11:14 നീയും നിന്റെ കുടുംബത്തിലുള്ളവരും രക്ഷിക്കപ്പെടാനുള്ള സന്ദേശം അദ്ദേഹം നിനക്കു നൽകും’ എന്ന് അറിയിച്ചെന്നും അദ്ദേഹം ഞങ്ങളോടു പറഞ്ഞു.
ACT 11:15 “ഞാൻ സംസാരിച്ചുതുടങ്ങിയപ്പോൾ പരിശുദ്ധാത്മാവ് ആരംഭത്തിൽ നമ്മുടെമേൽ വന്നതുപോലെതന്നെ അവരുടെമേലും വന്നു.
ACT 11:16 അപ്പോൾ, ‘യോഹന്നാൻ ജലത്തിൽ സ്നാനം നൽകി, എന്നാൽ നിങ്ങൾക്കോ, പരിശുദ്ധാത്മാവുകൊണ്ട് സ്നാനം ലഭിക്കും’ എന്ന് കർത്താവ് പറഞ്ഞ വാക്ക് എനിക്ക് ഓർമ വന്നു.
ACT 11:17 അതുകൊണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ച നമുക്ക് ദൈവം തന്ന അതേ ദാനം അവർക്കും നൽകിയെങ്കിൽ, ദൈവത്തോട് എതിർത്തുനിൽക്കാൻ ഞാനാര്?”
ACT 11:18 ഇതു കേട്ടുകഴിഞ്ഞപ്പോൾ, അവർ വിമർശനം അവസാനിപ്പിച്ചു. “ജീവനിലേക്കു നയിക്കുന്ന മാനസാന്തരം ദൈവം യെഹൂദേതരർക്കും നൽകിയിരിക്കുന്നല്ലോ” എന്നു പറഞ്ഞ് അവർ ദൈവത്തെ സ്തുതിച്ചു.
ACT 11:19 സ്തെഫാനൊസിന്റെ വധത്തെത്തുടർന്നുണ്ടായ പീഡനത്താൽ ചിതറിപ്പോയവർ യെഹൂദരോടുമാത്രം സുവിശേഷം അറിയിച്ചുകൊണ്ടു ഫൊയ്നീക്യ, സൈപ്രസ്, അന്ത്യോക്യ എന്നീ പ്രദേശങ്ങൾവരെ സഞ്ചരിച്ചു.
ACT 11:20 അവരിൽ സൈപ്രസിൽനിന്നും കുറേനയിൽനിന്നുമുള്ള ചിലർ അന്ത്യോക്യയിലെത്തി അവിടെയുള്ള ഗ്രീക്കുഭാഷികളോടും കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിച്ചു.
ACT 11:21 കർത്താവിന്റെ കരം അവരോടുകൂടെ ഉണ്ടായിരുന്നു; വലിയൊരു ജനസമൂഹം വിശ്വസിച്ചു കർത്താവിലേക്കു തിരിഞ്ഞു.
ACT 11:22 ഈ വാർത്ത ജെറുശലേമിലെ സഭ കേട്ടു, അവർ ബർന്നബാസിനെ അന്ത്യോക്യയിലേക്ക് അയച്ചു.
ACT 11:23 അദ്ദേഹം അവിടെ എത്തി, ദൈവകൃപയുടെ പ്രവർത്തനം കണ്ട് ആനന്ദിച്ചു, സമ്പൂർണഹൃദയത്തോടെ കർത്താവിന് വിധേയരായിരിക്കാൻ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
ACT 11:24 ബർന്നബാസ് പരിശുദ്ധാത്മാവാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യൻ ആയിരുന്നു; അദ്ദേഹത്തിലൂടെ ഒരു വലിയകൂട്ടം ആളുകൾ കർത്താവിലേക്ക് ആനയിക്കപ്പെട്ടു.
ACT 11:25 ശൗലിനെ അന്വേഷിക്കാൻ ബർന്നബാസ് തർസൊസിലേക്കു യാത്രയായി.
ACT 11:26 അദ്ദേഹത്തെ കണ്ടെത്തി അന്ത്യോക്യയിലേക്കു കൂട്ടിക്കൊണ്ടുവന്നു. ബർന്നബാസും ശൗലും ഒരുവർഷം മുഴുവനും സഭായോഗങ്ങളിൽ പങ്കെടുക്കുകയും വളരെ ആളുകളെ പഠിപ്പിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യർ ആദ്യമായി ക്രിസ്ത്യാനികൾ എന്നു വിളിക്കപ്പെട്ടത് അന്ത്യോക്യയിൽവെച്ചാണ്.
ACT 11:27 ആ കാലത്ത് ചില പ്രവാചകർ ജെറുശലേമിൽനിന്ന് അന്ത്യോക്യയിൽ വന്നു.
ACT 11:28 അവരിൽ അഗബൊസ് എന്നു പേരുള്ള ഒരാൾ എഴുന്നേറ്റുനിന്ന് റോമൻ സാമ്രാജ്യത്തിൽ എല്ലായിടത്തും ഒരു വലിയ ക്ഷാമം ഉണ്ടാകുമെന്ന് ആത്മാവിൽ പ്രവചിച്ചു. ക്ലൗദ്യൊസ് ചക്രവർത്തിയുടെ കാലത്താണ് ഇതു സംഭവിച്ചത്.
ACT 11:29 ശിഷ്യന്മാരെല്ലാവരും അവരവരുടെ കഴിവനുസരിച്ച് യെഹൂദ്യയിൽ താമസിക്കുന്ന സഹോദരങ്ങൾക്കു സഹായം നൽകാൻ തീരുമാനിച്ചു.
ACT 11:30 അവർ ബർന്നബാസിന്റെയും ശൗലിന്റെയും കൈവശം തങ്ങളുടെ ദാനം സഭാമുഖ്യന്മാർക്ക് കൊടുത്തയച്ച് അവരുടെ തീരുമാനം നിറവേറ്റി.
ACT 12:1 ഈ സമയത്താണ് ഹെരോദാരാജാവ് സഭാംഗങ്ങളിൽ ചിലരെ പീഡിപ്പിക്കാനായി പിടികൂടിത്തുടങ്ങിയത്.
ACT 12:2 അയാൾ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാൾകൊണ്ടു കൊല്ലിച്ചു.
ACT 12:3 അത് യെഹൂദരെ ആനന്ദിപ്പിച്ചു എന്നുകണ്ടപ്പോൾ അയാൾ പത്രോസിനെയും ബന്ധനത്തിലാക്കി. പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലാണ് ഇതു സംഭവിച്ചത്.
ACT 12:4 അയാൾ പത്രോസിനെ ബന്ധിച്ച് കാരാഗൃഹത്തിലാക്കി നാലു പടയാളികൾവീതമുള്ള നാലു കൂട്ടങ്ങൾ മാറിമാറി അദ്ദേഹത്തെ കാവൽചെയ്തു. പെസഹയ്ക്കു ശേഷം അദ്ദേഹത്തെ പുറത്തുകൊണ്ടുവന്ന് പരസ്യമായി വിസ്തരിക്കണമെന്നായിരുന്നു ഹെരോദാവിന്റെ ഉദ്ദേശ്യം.
ACT 12:5 പത്രോസ് കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ സഭ അദ്ദേഹത്തിനുവേണ്ടി ജാഗ്രതയോടെ ദൈവത്തോടു പ്രാർഥിച്ചുകൊണ്ടിരുന്നു.
ACT 12:6 ഹെരോദാരാജാവ് പത്രോസിനെ വിസ്താരത്തിനായി കൊണ്ടുവരാനിരുന്നതിന്റെ തലേരാത്രിയിൽ രണ്ട് പടയാളികളുടെ നടുവിൽ, രണ്ട് ചങ്ങലകളാൽ ബന്ധിതനായി പത്രോസ് കിടന്നുറങ്ങുകയും പടയാളികൾ കാരാഗൃഹത്തിന്റെ വാതിൽക്കൽ കാവൽനിൽക്കുകയും ചെയ്തുകൊണ്ടിരുന്നപ്പോൾ,
ACT 12:7 പെട്ടെന്ന്, കർത്താവിന്റെ ഒരു ദൂതൻ പ്രത്യക്ഷനായി, കാരാഗൃഹത്തിൽ ഒരു ഉജ്ജ്വലപ്രകാശം തിളങ്ങി. ദൂതൻ പത്രോസിനെ ഒരുവശത്ത് തട്ടി അദ്ദേഹത്തെ ഉണർത്തി. “വേഗം എഴുന്നേൽക്കൂ!” ദൂതൻ പറഞ്ഞു. പത്രോസിന്റെ കൈകളിൽനിന്ന് ചങ്ങലകൾ അഴിഞ്ഞുവീണു.
ACT 12:8 ദൂതൻ പത്രോസിനോട്, “നിന്റെ വസ്ത്രവും ചെരിപ്പും ധരിക്കുക” എന്നു പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. “മേൽവസ്ത്രം പുതച്ചുകൊണ്ട് എന്റെ പിന്നാലെ വരിക,” ദൂതൻ പറഞ്ഞു.
ACT 12:9 പത്രോസ് ദൂതന്റെ പിറകേ നടന്ന് കാരാഗൃഹത്തിനു പുറത്തുവന്നു. എന്നാൽ, ദൂതൻമുഖേന സംഭവിച്ചത് യഥാർഥമാണെന്ന് അദ്ദേഹം അറിഞ്ഞില്ല. താൻ ഒരു ദർശനം കാണുകയാണെന്ന് അദ്ദേഹം ചിന്തിച്ചു.
ACT 12:10 അവർ ഒന്നാംകാവൽക്കാരെയും രണ്ടാംകാവൽക്കാരെയും കടന്ന് നഗരത്തിലേക്കു നയിക്കുന്ന ഇരുമ്പുവാതിൽക്കലെത്തി. അത് അവർക്കായി തനിയേ തുറന്നു. അവർ അതിലൂടെ പുറത്തുവന്ന് ഒരു തെരുവു കടന്നു, ഉടനെ ദൂതൻ അദ്ദേഹത്തെ വിട്ടുപോയി.
ACT 12:11 അപ്പോൾ പത്രോസിന് ബോധം കൈവന്നു. അദ്ദേഹം, “ഹെരോദാവിന്റെ പിടിയിൽനിന്നും എനിക്ക് സംഭവിക്കുമെന്ന് യെഹൂദർ പ്രതീക്ഷിച്ചിരുന്ന എല്ലാവിപത്തിൽനിന്നും കർത്താവ് തന്റെ ദൂതനെ അയച്ച് എന്നെ രക്ഷിച്ചിരിക്കുന്നു എന്നു ഞാൻ ഇപ്പോൾ നിശ്ചയമായി അറിയുന്നു” എന്നു പറഞ്ഞു.
ACT 12:12 ഇത് ബോധ്യമായിക്കഴിഞ്ഞപ്പോൾ അദ്ദേഹം യോഹന്നാന്റെ അമ്മയായ മറിയയുടെ വീട്ടിൽച്ചെന്നു—ഈ യോഹന്നാന് മർക്കോസ് എന്നും പേരുണ്ടായിരുന്നു—അവിടെ വളരെപ്പേർ ഒരുമിച്ചുകൂടി പ്രാർഥിച്ചുകൊണ്ടിരിക്കുകയായിരുന്നു.
ACT 12:13 പത്രോസ് പുറത്തെ വാതിൽക്കൽ മുട്ടി. അപ്പോൾ രോദാ എന്നു പേരുള്ള ഒരു വേലക്കാരി പെൺകുട്ടി വാതിൽ തുറക്കാൻ വന്നു.
ACT 12:14 പത്രോസിന്റെ ശബ്ദം തിരിച്ചറിഞ്ഞപ്പോൾ അവൾ ആനന്ദാധിക്യത്താൽ വാതിൽ തുറക്കാതെ തിരികെ ഓടിച്ചെന്ന്, “പത്രോസ് അതാ വാതിൽക്കൽ നിൽക്കുന്നു!” എന്ന് ആശ്ചര്യത്തോടെ പറഞ്ഞു.
ACT 12:15 “നിനക്കു ഭ്രാന്താണ്,” അവർ അവളോടു പറഞ്ഞു. “അല്ല, അദ്ദേഹംതന്നെ,” എന്ന് അവൾ തറപ്പിച്ചു പറഞ്ഞുകൊണ്ടിരുന്നു. “എങ്കിൽ അത് അദ്ദേഹത്തിന്റെ ദൂതൻ ആയിരിക്കും,” എന്ന് അവർ പറഞ്ഞു.
ACT 12:16 പത്രോസ് വാതിൽക്കൽ പിന്നെയും മുട്ടിക്കൊണ്ടിരുന്നു. കതകു തുറന്നപ്പോൾ അവർ അദ്ദേഹത്തെ കണ്ടു വിസ്മയഭരിതരായി.
ACT 12:17 ശബ്ദമുണ്ടാക്കരുതെന്ന് ആംഗ്യം കാട്ടിക്കൊണ്ട് പത്രോസ് അവരോട്, കർത്താവ് തന്നെ കാരാഗൃഹത്തിൽനിന്ന് പുറത്തുകൊണ്ടുവന്നത് എങ്ങനെയെന്ന് വിവരിച്ചുകേൾപ്പിച്ചു. “യാക്കോബിനെയും ശേഷം സഹോദരങ്ങളെയും ഈ കാര്യങ്ങൾ അറിയിക്കണം,” എന്നു പറഞ്ഞിട്ട് അദ്ദേഹം മറ്റൊരു സ്ഥലത്തേക്കുപോയി.
ACT 12:18 പ്രഭാതമായപ്പോൾ, പത്രോസിന് എന്തു സംഭവിച്ചിരിക്കും എന്നതിനെക്കുറിച്ച് പടയാളികൾക്കിടയിൽ വലിയ പരിഭ്രമമുണ്ടായി.
ACT 12:19 അദ്ദേഹത്തെ കണ്ടുപിടിക്കാൻ സമഗ്രമായ ഒരന്വേഷണം നടത്തിയിട്ടും കാണാഞ്ഞതിനാൽ ഹെരോദാവ് കാവൽക്കാരെ വിസ്തരിച്ച് അവരെ വധിക്കാൻ ഉത്തരവിട്ടു. അതിനുശേഷം ഹെരോദാവ് യെഹൂദ്യയിൽനിന്ന് കൈസര്യയിലെത്തി കുറെക്കാലം അവിടെ താമസിച്ചു.
ACT 12:20 അയാൾ സോരിലെയും സീദോനിലെയും ജനങ്ങളോടു കുപിതനായിരിക്കുകയായിരുന്നു. എന്നാൽ, ഈ സമയത്ത് അവർ ഒത്തുകൂടി അദ്ദേഹവുമായി ഒരു കൂടിക്കാഴ്ചയ്ക്ക് അവസരം അന്വേഷിച്ചു. അവർ ഭക്ഷണസാധനങ്ങൾക്കായി ഹെരോദാരാജാവിന്റെ ദേശത്തെ ആശ്രയിച്ചിരുന്നതുകൊണ്ട് രാജാവിന്റെ വിശ്വസ്തസേവകരിൽ ഒരാളായ ബ്ലസ്തോസിന്റെ സഹായത്തോടെ സന്ധിസംഭാഷണത്തിന് അപേക്ഷിച്ചു.
ACT 12:21 അതിനായി നിശ്ചയിക്കപ്പെട്ടിരുന്ന ദിവസം ഹെരോദാവ് രാജകീയവസ്ത്രങ്ങൾ അണിഞ്ഞ്, സിംഹാസനത്തിൽ ഇരുന്നുകൊണ്ട് പ്രജകളെ അഭിസംബോധനചെയ്ത് സംസാരിച്ചു.
ACT 12:22 “ഇത് മനുഷ്യന്റെ ശബ്ദമല്ല, ഒരു ദേവന്റെ ശബ്ദമാണ്,” ജനം ആർത്തുവിളിച്ചു.
ACT 12:23 ഹെരോദാവ് ദൈവത്തെ മഹത്ത്വപ്പെടുത്താതിരുന്നതുകൊണ്ട് കർത്താവിന്റെ ഒരു ദൂതൻ അയാളെ അപ്പോൾത്തന്നെ അടിച്ചുവീഴ്ത്തി. കൃമികൾ അയാളുടെ ശരീരം കാർന്നുതിന്നു; ഒടുവിൽ അയാൾ മരിച്ചു.
ACT 12:24 എന്നാൽ, ദൈവവചനം പ്രചരിക്കുകയും അനേകർ ഈ വിശ്വാസം അംഗീകരിക്കുകയും ചെയ്തു.
ACT 12:25 ബർന്നബാസും ശൗലും തങ്ങളുടെ ദൗത്യം പൂർത്തിയാക്കിയശേഷം മർക്കോസ് എന്നു പേരുള്ള യോഹന്നാനെയുംകൂട്ടി ജെറുശലേമിൽനിന്ന് തിരികെയെത്തി.
ACT 13:1 അന്ത്യോക്യയിലെ സഭയിൽ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ആയ ബർന്നബാസ്, നിഗർ എന്നു വിളിക്കപ്പെട്ട ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഭരണാധികാരിയായ ഹെരോദാവിനോടൊപ്പം വളർത്തപ്പെട്ട മനായേൻ, ശൗൽ എന്നിവർ ഉണ്ടായിരുന്നു.
ACT 13:2 അവർ കർത്താവിനെ ആരാധിച്ചും ഉപവസിച്ചുമിരിക്കുമ്പോൾ, പരിശുദ്ധാത്മാവ് അവരോട്, “ഞാൻ അവരെ വിളിച്ചിരിക്കുന്ന വേലയ്ക്കായി ബർന്നബാസിനെയും ശൗലിനെയും വേർതിരിക്കുക” എന്നു പറഞ്ഞു.
ACT 13:3 അങ്ങനെ അവർ തുടർന്നും ഉപവസിച്ചു പ്രാർഥിച്ചശേഷം ബർന്നബാസിന്റെയും ശൗലിന്റെയുംമേൽ കൈകൾവെച്ച് അവരെ യാത്രയയച്ചു.
ACT 13:4 പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ അയയ്ക്കപ്പെട്ട ബർന്നബാസും ശൗലും സെലൂക്യയിലെത്തി സൈപ്രസിലേക്കു കപ്പൽകയറി,
ACT 13:5 അവിടെ സലമീസ് എന്ന പട്ടണത്തിൽ എത്തി. അവർ യെഹൂദപ്പള്ളികളിൽ ദൈവവചനം പ്രസംഗിച്ചു. യോഹന്നാൻ അവർക്കു സഹായിയായി ഉണ്ടായിരുന്നു.
ACT 13:6 അവർ ദ്വീപിൽ എല്ലായിടത്തും സഞ്ചരിച്ച് ഒടുവിൽ പാഫോസ് നഗരത്തിലെത്തി. അവിടെ ബർയേശു എന്നു പേരുള്ള വ്യാജപ്രവാചകനായ ഒരു യെഹൂദമന്ത്രവാദിയെ കണ്ടുമുട്ടി.
ACT 13:7 അയാൾ സെർഗിയോസ് പൗലോസ് എന്ന ഭരണാധികാരിയുടെ സുഹൃത്തായിരുന്നു. ബുദ്ധിമാനായിരുന്ന ഭരണാധികാരി ദൈവവചനം കേൾക്കാൻ ആഗ്രഹിച്ച് ബർന്നബാസിനെയും ശൗലിനെയും വിളിച്ചുവരുത്തി.
ACT 13:8 എന്നാൽ “എലീമാസ്,” എന്ന ആ മന്ത്രവാദി (ഗ്രീക്കുകാർക്കിടയിൽ അയാൾ അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്) അവരെ എതിർക്കുകയും ഭരണാധികാരിയെ വിശ്വാസത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു.
ACT 13:9 അപ്പോൾ പൗലോസ് എന്നുകൂടെ പേരുള്ള ശൗൽ പരിശുദ്ധാത്മാവു നിറഞ്ഞവനായി എലീമാസിനെ ഉറ്റുനോക്കി ഇങ്ങനെ പറഞ്ഞു,
ACT 13:10 “പിശാചിന്റെ മകനേ, എല്ലാ നന്മയുടെയും ശത്രുവേ, സകലവിധ വഞ്ചനയും കൗശലവും നിന്നിൽ നിറഞ്ഞിരിക്കുന്നു. കർത്താവിന്റെ നേർപാതകൾ വികലമാക്കുന്നതു നീ നിർത്തുകയില്ലേ?
ACT 13:11 ഇപ്പോഴിതാ, കർത്താവിന്റെ കരം നിനക്കു വിരോധമായിരിക്കുന്നു. കുറെക്കാലത്തേക്കു നീ അന്ധനായി, സൂര്യന്റെ പ്രകാശംപോലും കാണാൻ കഴിയാത്തവനായിരിക്കും.” ഉടൻതന്നെ ഇരുട്ടും ഒരു മൂടലും അയാളുടെ കണ്ണുകളെ ആവരണംചെയ്തു. ആരെങ്കിലും തന്നെ കൈപിടിച്ചു നടത്താൻ അപേക്ഷിച്ചുകൊണ്ട് അയാൾ തപ്പിത്തടഞ്ഞു.
ACT 13:12 ഈ സംഭവിച്ചതുകണ്ട് വിസ്മയഭരിതനായി ഭരണാധികാരി കർത്താവിന്റെ ഉപദേശത്തിൽ വിശ്വസിച്ചു.
ACT 13:13 പൗലോസും കൂടെയുള്ളവരും പാഫോസിൽനിന്ന് കപ്പൽകയറി പംഫുല്യയിലെ പെർഗയിൽ എത്തി. യോഹന്നാൻ അവരെ വിട്ട് അവിടെനിന്ന് ജെറുശലേമിലേക്കു മടങ്ങി.
ACT 13:14 അവർ പെർഗയിൽനിന്ന് യാത്രപുറപ്പെട്ട് പിസിദ്യയിലെ അന്ത്യോക്യയിൽ വന്നുചേർന്നു. ശബ്ബത്തുദിവസം അവർ യെഹൂദപ്പള്ളിയിൽച്ചെന്ന് അവിടെ ഇരുന്നു.
ACT 13:15 ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നുമുള്ള വായനയ്ക്കുശേഷം പള്ളിമുഖ്യന്മാർ അവരോട്, “സഹോദരന്മാരേ, ജനത്തിനു നൽകാൻ വല്ല പ്രബോധനവചനം നിങ്ങൾക്കുണ്ടെങ്കിൽ സംസാരിച്ചാലും” എന്നറിയിച്ചു.
ACT 13:16 പൗലോസ് എഴുന്നേറ്റുനിന്ന് ആംഗ്യം കാട്ടിക്കൊണ്ട് ഇപ്രകാരം സംസാരിച്ചു: “ഇസ്രായേൽജനമേ, ദൈവഭക്തരേ, എന്റെ വാക്കുകൾ ശ്രദ്ധിച്ചുകേൾക്കുക.
ACT 13:17 ഇസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പൂർവികരെ തെരഞ്ഞെടുത്തു; അവർ ഈജിപ്റ്റിൽ താമസിക്കുന്നകാലത്ത് വളരെ വർധിച്ചു; ദൈവം തന്റെ മഹാശക്തിയാൽ അവരെ ആ ദേശത്തുനിന്നു മോചിപ്പിച്ചു;
ACT 13:18 മരുഭൂമിയിൽവെച്ചുള്ള അവരുടെ പെരുമാറ്റം നാൽപ്പതുവർഷത്തോളം ക്ഷമയോടെ സഹിച്ചു.
ACT 13:19 അവിടന്ന് കനാനിലുണ്ടായിരുന്ന ഏഴു ജനതകളെ പുറത്താക്കി, അവരുടെ ദേശം നമ്മുടെ പൂർവികർക്ക് അവകാശമായി കൊടുത്തു.
ACT 13:20 അങ്ങനെ ഏകദേശം നാനൂറ്റി അൻപതുവർഷം കഴിഞ്ഞു. “അതിനുശേഷം, ശമുവേൽ പ്രവാചകന്റെ കാലംവരെ ഭരണാധിപന്മാരെ കൊടുത്തു.
ACT 13:21 പിന്നെ ജനം ഒരു രാജാവിനെ ആവശ്യപ്പെട്ടു. അപ്പോൾ അവിടന്ന് അവർക്ക് ബെന്യാമീൻഗോത്രക്കാരനായ കീശിന്റെ മകൻ ശൗലിനെ രാജാവായി കൊടുക്കുകയും അദ്ദേഹം നാൽപ്പതുവർഷം ഭരണം നടത്തുകയും ചെയ്തു.
ACT 13:22 ശൗലിനെ നീക്കംചെയ്തിട്ട് ദൈവം ദാവീദിനെ അവരുടെ രാജാവാക്കി. ദാവീദിനെക്കുറിച്ച് അവിടന്ന്, ‘ഞാൻ യിശ്ശായിയുടെ പുത്രനായ ദാവീദിനെ എന്റെ മനസ്സിനിണങ്ങിയ ഒരു മനുഷ്യനായി കണ്ടിരിക്കുന്നു. അവൻ എന്റെ ഹിതമെല്ലാം നിറവേറ്റും’ എന്ന് അരുളിച്ചെയ്തു.
ACT 13:23 “അദ്ദേഹത്തിന്റെ പിൻഗാമികളിൽനിന്ന് ദൈവം തന്റെ വാഗ്ദാനപ്രകാരം യേശു എന്ന രക്ഷകനെ ഇസ്രായേലിനു നൽകി.
ACT 13:24 യേശു വരുന്നതിനുമുമ്പേ യോഹന്നാൻ എല്ലാ ഇസ്രായേൽജനത്തോടും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
ACT 13:25 തന്റെ ദൗത്യം അവസാനിക്കാറായപ്പോൾ യോഹന്നാൻ, ‘നിങ്ങൾ എന്നെ ആരെന്നു കരുതുന്നു? നിങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന ആൾ ഞാനല്ല, ഒരാൾ എന്റെ പിന്നാലെ വരുന്നുണ്ട്. അവിടത്തെ ചെരിപ്പ് അഴിക്കുന്ന അടിമയാകാൻപോലും ഞാൻ യോഗ്യനല്ല’ എന്നു പറഞ്ഞു.
ACT 13:26 “അബ്രാഹാമിന്റെ മക്കളായ എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേവസിക്കുന്ന യെഹൂദേതരരായ ദൈവഭക്തരേ, രക്ഷയുടെ ഈ സന്ദേശം ദൈവം അയച്ചിരിക്കുന്നതു നമുക്കുവേണ്ടിയാണ്.
ACT 13:27 ജെറുശലേംനിവാസികളും അവരുടെ ഭരണകർത്താക്കളും യേശുവിനെ തിരിച്ചറിഞ്ഞില്ലെന്നുമാത്രമല്ല, ശബ്ബത്തുതോറും വായിച്ചുപോരുന്ന പ്രവാചകവാക്യങ്ങളെയും തിരിച്ചറിഞ്ഞില്ല. അവർ അദ്ദേഹത്തെ വധശിക്ഷയ്ക്കു വിധിച്ചതിലൂടെ, ആ വചനങ്ങൾ നിറവേറപ്പെട്ടു.
ACT 13:28 വധശിക്ഷയ്ക്കു മതിയായ അടിസ്ഥാനം ഇല്ലാതിരുന്നിട്ടുകൂടി അദ്ദേഹത്തെ വധിക്കണമെന്ന് അവർ പീലാത്തോസിനോട് ആവശ്യപ്പെട്ടു.
ACT 13:29 അദ്ദേഹത്തെപ്പറ്റി എഴുതിയിരുന്നതെല്ലാം നിറവേറ്റപ്പെട്ടതിനുശേഷം അവർ അദ്ദേഹത്തെ ക്രൂശിൽനിന്നിറക്കി ഒരു കല്ലറയിൽ വെച്ചു.
ACT 13:30 എന്നാൽ ദൈവമോ, അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ചു.
ACT 13:31 യേശുവിനെ ഗലീലയിൽനിന്ന് ജെറുശലേമിലേക്ക് അനുഗമിച്ചവർക്ക് അദ്ദേഹം പലതവണ പ്രത്യക്ഷനായി. അവർ ഇപ്പോൾ നമ്മുടെ ജനത്തിന്റെ മുമ്പിൽ അദ്ദേഹത്തിന്റെ സാക്ഷികളാണ്.
ACT 13:32 “ദൈവം നമ്മുടെ പൂർവികർക്കു നൽകിയിരുന്ന വാഗ്ദാനം അവിടന്ന് യേശുവിനെ ഉയിർപ്പിച്ചതിലൂടെ അവരുടെ മക്കളായ നമുക്കുവേണ്ടി പൂർത്തീകരിച്ചിരിക്കുന്നു. ഈ സദ്വർത്തമാനം ഞങ്ങൾ നിങ്ങളോടറിയിക്കുന്നു. രണ്ടാംസങ്കീർത്തനത്തിൽ: “ ‘നീ എന്റെ പുത്രൻ, ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു’ എന്നെഴുതിയിരിക്കുന്നല്ലോ.
ACT 13:34 യേശു ഒരിക്കലും ജീർണതയ്ക്കു വിധേയനാകാത്തവിധം ദൈവം അദ്ദേഹത്തെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു. വചനത്തിൽ വ്യക്തമാക്കിയിരിക്കുന്നതുപോലെ, “ ‘ദാവീദിനു വാഗ്ദാനംചെയ്ത വിശുദ്ധവും ഉറപ്പുള്ളതുമായ അനുഗ്രഹങ്ങൾ ഞാൻ നിങ്ങൾക്കു നൽകും.’
ACT 13:35 മറ്റൊരിടത്ത് ഇങ്ങനെയും പ്രതിപാദിക്കുന്നു, “ ‘അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അങ്ങ് അനുവദിക്കുകയില്ല.’
ACT 13:36 “ദാവീദ് തന്റെ തലമുറയിൽ ദൈവോദ്ദേശ്യം നിറവേറ്റിയശേഷം നിദ്രപ്രാപിച്ചു; പിതാക്കന്മാരോടൊപ്പം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ ശരീരം ജീർണിച്ചുപോകുകയും ചെയ്തു.
ACT 13:37 എന്നാൽ ദൈവം, മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേൽപ്പിച്ച ക്രിസ്തുവോ, ജീർണത കണ്ടില്ല.
ACT 13:38 “അതിനാൽ സഹോദരങ്ങളേ, യേശുവിലൂടെ ലഭിക്കുന്ന പാപക്ഷമയാണ് ഞങ്ങൾ നിങ്ങളോട് ഉദ്ഘോഷിച്ചിരിക്കുന്നത്. നിങ്ങൾ അതു വ്യക്തമായി ഗ്രഹിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
ACT 13:39 മോശയുടെ ന്യായപ്രമാണം ആചരിക്കുന്നതിലൂടെ അസാധ്യമായിരുന്ന പാപനിവാരണമെന്ന നീതീകരണം യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ സാധ്യമാകുന്നു.
ACT 13:40 “പരിഹാസികളേ, നോക്കുക; ആശ്ചര്യപ്പെട്ടു നശിച്ചുപോകുക. നിങ്ങളുടെകാലത്ത് ഞാൻ ഒരു കാര്യംചെയ്യും; ആർ പറഞ്ഞാലും നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ,” എന്നിങ്ങനെ പ്രവാചകന്മാർ പ്രസ്താവിച്ചിട്ടുള്ളതു നിങ്ങൾക്കു ഭവിക്കാതിരിക്കാൻ സൂക്ഷിക്കുക.
ACT 13:42 പൗലോസും ബർന്നബാസും പള്ളിവിട്ടു പോകുമ്പോൾ, അടുത്ത ശബ്ബത്തിലും ഈ കാര്യങ്ങളെപ്പറ്റി കൂടുതലായി സംസാരിക്കണമെന്നു ജനങ്ങൾ അവരോടപേക്ഷിച്ചു.
ACT 13:43 യോഗം പിരിഞ്ഞശേഷം അനേക യെഹൂദരും യെഹൂദാമതം സ്വീകരിച്ച ഭക്തരായ അനേകരും പൗലോസിനെയും ബർന്നബാസിനെയും അനുഗമിച്ചു; അവർ ആ കൂട്ടത്തോടു സംസാരിക്കുകയും ദൈവകൃപയിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ACT 13:44 അടുത്ത ശബ്ബത്തുദിവസം പട്ടണവാസികൾ ഏതാണ്ട് എല്ലാവരുംതന്നെ കർത്താവിന്റെ വചനം കേൾക്കാൻ വന്നുകൂടി.
ACT 13:45 ജനക്കൂട്ടത്തെക്കണ്ട്, അസൂയാലുക്കളായ യെഹൂദർ പൗലോസ് പറഞ്ഞതിനെ എതിർക്കുകയും അദ്ദേഹത്തെ ദുഷിച്ചു സംസാരിക്കുകയും ചെയ്തു.
ACT 13:46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പറയേണ്ടത് ആവശ്യമായിരുന്നു. എന്നാൽ നിങ്ങൾ അതു തിരസ്കരിച്ച് നിങ്ങളെത്തന്നെ നിത്യജീവന് അയോഗ്യരെന്നു തെളിയിച്ചിരിക്കുകയാൽ ഞങ്ങളിപ്പോൾ യെഹൂദരല്ലാത്ത ജനങ്ങളിലേക്കു തിരിയുന്നു.
ACT 13:47 “നീ ഭൂമിയുടെ അതിരുകൾവരെ രക്ഷ എത്തിക്കേണ്ടതിനു ഞാൻ നിന്നെ യെഹൂദേതരർക്ക് ഒരു പ്രകാശമാക്കിയിരിക്കുന്നു,” എന്നു കർത്താവ് ഞങ്ങളോടു കൽപ്പിച്ചിട്ടുണ്ട്.
ACT 13:48 ഇതു കേട്ടപ്പോൾ യെഹൂദേതരർ ആനന്ദിച്ച് കർത്താവിന്റെ വചനത്തെ പ്രകീർത്തിച്ചു. നിത്യജീവനുവേണ്ടി നിയോഗിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു.
ACT 13:49 കർത്താവിന്റെ വചനം ആ പ്രദേശത്തെല്ലാം പ്രചരിച്ചു.
ACT 13:50 എന്നാൽ, യെഹൂദനേതാക്കന്മാർ ദൈവഭക്തരായ പ്രമുഖവനിതകളെയും പട്ടണത്തിലെ പ്രധാനികളെയും എരികേറ്റി. അവർ പൗലോസിനും ബർന്നബാസിനുംനേരേ പീഡനം അഴിച്ചുവിട്ടു; അവരെ ആ പ്രദേശത്തുനിന്നു പുറത്താക്കി.
ACT 13:51 അവരോ തങ്ങളുടെ പാദങ്ങളിലെ പൊടി അവർക്കെതിരേ കുടഞ്ഞുകളഞ്ഞശേഷം ഇക്കോന്യയിലേക്കു പോയി.
ACT 13:52 ശിഷ്യന്മാരാകട്ടെ, ആനന്ദവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീർന്നു.
ACT 14:1 ഒരു ശബ്ബത്തുനാളിൽ പൗലോസും ബർന്നബാസും ഒരുമിച്ച് ഇക്കോന്യയിലുള്ള യെഹൂദരുടെ പള്ളിയിൽ ചെന്നു. അവർ അവിടെ ശക്തിയോടെ പ്രസംഗിച്ചു; യെഹൂദരും ഗ്രീക്കുകാരുമായ നിരവധി ആളുകൾ (കർത്താവായ യേശുവിൽ) വിശ്വസിക്കുകയും ചെയ്തു.
ACT 14:2 എന്നാൽ, വിശ്വസിക്കാതിരുന്ന യെഹൂദർ പൗലോസിനോടും ബർന്നബാസിനോടും യെഹൂദേതരരുടെ മനസ്സുകളിൽ കഠിനവിദ്വേഷമുണ്ടാക്കി. അവർക്കെതിരേ യെഹൂദേതരരെ ഇളക്കിവിട്ടു.
ACT 14:3 എങ്കിലും പൗലോസും ബർന്നബാസും കർത്താവിനുവേണ്ടി സധൈര്യം പ്രസംഗിച്ചുകൊണ്ടു വളരെനാൾ അവിടെ ചെലവഴിച്ചു. ചിഹ്നങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കാൻ കർത്താവ് അവർക്ക് ശക്തിനൽകിക്കൊണ്ട് തന്റെ കൃപയുടെ സന്ദേശത്തിന്റെ ആധികാരികത തെളിയിച്ചു.
ACT 14:4 പട്ടണത്തിലെ ജനങ്ങൾ ഭിന്നിച്ചു; ചിലർ യെഹൂദാപക്ഷത്തും മറ്റുള്ളവർ അപ്പൊസ്തലന്മാരുടെ പക്ഷത്തും ചേർന്നു.
ACT 14:5 യെഹൂദേതരരും യെഹൂദരുമായ ചിലർ അവരുടെ നേതാക്കന്മാരോടുകൂടെ അപ്പൊസ്തലന്മാരെ ഉപദ്രവിക്കാനും കല്ലെറിയാനും ഗൂഢാലോചന നടത്തി.
ACT 14:6 എന്നാൽ അപ്പൊസ്തലന്മാർ അതു മനസ്സിലാക്കി. ലുസ്ത്ര, ദെർബ എന്നീ ലുക്കവോന്യ പട്ടണങ്ങളിലേക്കും അവയുടെ സമീപപ്രദേശങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു.
ACT 14:7 അവിടെയും അവർ സുവിശേഷം അറിയിക്കുന്നത് തുടർന്നു.
ACT 14:8 ലുസ്ത്രയിൽ ജന്മനാ മുടന്തനും ഒരിക്കലും നടന്നിട്ടില്ലാത്തവനുമായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
ACT 14:9 അയാൾ പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകേട്ടു. പൗലോസ് അയാളെ സൂക്ഷിച്ചുനോക്കി. സൗഖ്യംപ്രാപിക്കാനുള്ള വിശ്വാസമുണ്ടെന്നു മനസ്സിലാക്കിയിട്ട്,
ACT 14:10 “എഴുന്നേറ്റു നിന്റെ കാലുറപ്പിച്ചു നിൽക്കുക” എന്ന് ഉച്ചസ്വരത്തിൽ പറഞ്ഞു. അപ്പോൾത്തന്നെ ആ മനുഷ്യൻ ചാടിയെഴുന്നേറ്റു നടന്നുതുടങ്ങി.
ACT 14:11 പൗലോസ് ചെയ്തതുകണ്ട ജനക്കൂട്ടം, “ദേവന്മാർ മനുഷ്യരൂപത്തിൽ നമ്മുടെ ഇടയിൽ ഇറങ്ങിവന്നിരിക്കുന്നു!” എന്നു ലുക്കവോന്യ ഭാഷയിൽ വിളിച്ചുപറഞ്ഞു.
ACT 14:12 ബർന്നബാസിനെ അവർ സീയൂസ് എന്നും പൗലോസ് മുഖ്യപ്രസംഗകൻ ആയിരുന്നതിനാൽ അദ്ദേഹത്തെ ഹെർമെസ് എന്നും വിളിച്ചു.
ACT 14:13 നഗരത്തിനു തൊട്ടുവെളിയിലുള്ള സീയൂസ് ക്ഷേത്രത്തിലെ പുരോഹിതനും ജനങ്ങളും അവർക്കു യാഗം അർപ്പിക്കാൻ നിശ്ചയിച്ച് യാഗത്തിനായി കാളകൾ, പൂമാലകൾ എന്നിവ നഗരകവാടത്തിൽ കൊണ്ടുവന്നു.
ACT 14:14 അപ്പൊസ്തലന്മാരായ ബർന്നബാസും പൗലോസും ഇതേപ്പറ്റി കേട്ടപ്പോൾ തങ്ങളുടെ വസ്ത്രംകീറിക്കൊണ്ട് ജനക്കൂട്ടത്തിലേക്ക് ഓടിച്ചെന്ന് ഇങ്ങനെ വിളിച്ചുപറഞ്ഞു:
ACT 14:15 “സ്നേഹിതരേ, നിങ്ങളെന്താണു ചെയ്യുന്നത്? ഞങ്ങളും നിങ്ങളെപ്പോലെ വെറും മനുഷ്യരാണ്. നിങ്ങൾ ഈ നിരർഥകാര്യങ്ങൾ ഉപേക്ഷിച്ച് ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു തിരിയണമെന്നുള്ള സുവിശേഷം അറിയിക്കാനാണ് ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത്.
ACT 14:16 പൂർവകാലങ്ങളിൽ ദൈവം ജനതകളെയെല്ലാം സ്വന്തം വഴികളിൽ നടക്കാൻ അനുവദിച്ചു.
ACT 14:17 എങ്കിലും ദൈവം മനുഷ്യർക്കു ചെയ്യുന്ന നന്മകളാൽ തന്നെക്കുറിച്ചുള്ള സാക്ഷ്യം മുദ്രണംചെയ്തിട്ടുണ്ട്: യഥാകാലം ആകാശത്തുനിന്നു മഴപെയ്യിക്കുകയും നിങ്ങൾക്കു വിളവുകൾ നൽകുകയുംചെയ്യുന്നു. അവിടന്ന് നിങ്ങൾക്കു സമൃദ്ധമായി ഭക്ഷണം നൽകുന്നു. നിങ്ങളുടെ ഹൃദയത്തെ ആനന്ദംകൊണ്ടു നിറയ്ക്കുന്നു.”
ACT 14:18 ഇത്രയൊക്കെ പറഞ്ഞിട്ടും അവർക്കു യാഗംകഴിക്കുന്നതിൽനിന്ന് ജനക്കൂട്ടത്തെ പിന്തിരിപ്പിക്കാൻ പൗലോസിനും ബർന്നബാസിനും പിന്നെയും പാടുപെടേണ്ടിവന്നു.
ACT 14:19 പിന്നീട് അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ചില യെഹൂദർ വന്ന് ജനക്കൂട്ടത്തെ അവരുടെ വശത്താക്കി. അവർ പൗലോസിനെ കല്ലെറിഞ്ഞു. മരിച്ചെന്നു കരുതി അദ്ദേഹത്തെ വലിച്ചിഴച്ച് പട്ടണത്തിനുവെളിയിൽ കളഞ്ഞു.
ACT 14:20 എന്നാൽ ശിഷ്യന്മാർ തനിക്കുചുറ്റും വന്നുകൂടിയപ്പോൾ അദ്ദേഹം എഴുന്നേറ്റുനിന്നു; പട്ടണത്തിലേക്കു തിരികെപ്പോയി. അടുത്തദിവസം പൗലോസും ബർന്നബാസും ദെർബയിലേക്കു യാത്രയായി.
ACT 14:21 പൗലോസും ബർന്നബാസും ആ പട്ടണത്തിൽ സുവിശേഷം പ്രസംഗിച്ച് വലിയൊരുകൂട്ടം ആളുകളെ ശിഷ്യരാക്കി. അതിനുശേഷം അവരുടെ മടക്കയാത്രയിൽ ലുസ്ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങൾ സന്ദർശിച്ച്
ACT 14:22 ശിഷ്യന്മാരെ ശക്തിപ്പെടുത്തി. വിശ്വാസത്തിൽ അചഞ്ചലരായിരിക്കുക. കാരണം “ഒട്ടേറെ കഷ്ടതകൾ സഹിച്ചുവേണം നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ,” എന്ന് അവരെ പ്രബോധിപ്പിച്ചു.
ACT 14:23 പൗലോസും ബർന്നബാസും ഓരോ സഭയിലും സഭാമുഖ്യന്മാരെ നിയമിച്ചു. പ്രാർഥനയോടെയും ഉപവാസത്തോടെയും തങ്ങൾ വിശ്വാസമർപ്പിച്ച കർത്താവിൽ അവരെ ഭരമേൽപ്പിച്ചു.
ACT 14:24 പിസിദ്യയിലൂടെ സഞ്ചരിച്ച് അവർ പംഫുല്യാപ്രവിശ്യയിലെത്തി.
ACT 14:25 അവിടെ പെർഗാ പട്ടണത്തിൽ വചനം പ്രസംഗിച്ചശേഷം അവർ അത്തല്യാ തുറമുഖത്തേക്കു പോയി.
ACT 14:26 അത്തല്യയിൽനിന്ന് അവർ കപ്പലിൽ തിരികെ അന്ത്യോക്യയിലേക്കു യാത്രയായി. അവർ ഇപ്പോൾ പൂർത്തിയാക്കിയ പ്രവർത്തനത്തിന് അവരെ ദൈവകൃപയിൽ സമർപ്പിച്ച് അയച്ചത് അവിടെവെച്ചായിരുന്നല്ലോ.
ACT 14:27 അന്ത്യോക്യയിൽ എത്തിയശേഷം അവർ സഭയെ വിളിച്ചുകൂട്ടി. ദൈവം യെഹൂദേതരർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതുൾപ്പെടെ, അവിടന്നു തങ്ങളിലൂടെ ചെയ്ത എല്ലാക്കാര്യങ്ങളും അവരോടു വിശദീകരിച്ചു.
ACT 14:28 അതിനുശേഷം ശിഷ്യരോടുകൂടെ അവർ ഏറെക്കാലം അവിടെ താമസിച്ചു.
ACT 15:1 യെഹൂദ്യയിൽനിന്ന് ചിലർ അന്ത്യോക്യയിൽ വന്ന്, “നിങ്ങൾ മോശ പഠിപ്പിച്ച ആചാരമനുസരിച്ചു പരിച്ഛേദനം ഏൽക്കാത്തപക്ഷം രക്ഷപ്രാപിക്കുകയില്ല” എന്ന് സഹോദരങ്ങളെ ഉപദേശിച്ചു.
ACT 15:2 ഇതുനിമിത്തം പൗലോസിനും ബർന്നബാസിനും അവരോട് അൽപ്പമല്ലാത്ത അഭിപ്രായഭിന്നതയും തർക്കവും ഉണ്ടായി. ഈ തർക്കവിഷയം സംബന്ധിച്ച് ജെറുശലേമിൽ ചെന്ന് അപ്പൊസ്തലന്മാരെയും സഭാമുഖ്യന്മാരെയും കാണുന്നതിന് പൗലോസും ബർന്നബാസും മറ്റുചില വിശ്വാസികളും നിയോഗിക്കപ്പെട്ടു.
ACT 15:3 സഭ അവരെ യാത്രയാക്കി; അവർ ഫൊയ്നീക്യയിലും ശമര്യയിലുംകൂടി യാത്രചെയ്ത് അവിടെയുള്ള വിശ്വാസികളോട്, യെഹൂദേതരർ കർത്താവിലേക്കു തിരിഞ്ഞതിനെക്കുറിച്ചു വിവരിച്ചു; സഹോദരങ്ങൾ ഇതു കേട്ട് വളരെ ആനന്ദിച്ചു.
ACT 15:4 അവർ ജെറുശലേമിൽ എത്തിയപ്പോൾ സഭയും അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും അവരെ സ്വാഗതംചെയ്തു; ദൈവം തങ്ങളിലൂടെ നിർവഹിച്ച എല്ലാ കാര്യങ്ങളും പൗലോസും ബർന്നബാസും കൂടെയുള്ളവരും അവരെ അറിയിച്ചു.
ACT 15:5 അപ്പോൾ പരീശന്മാരുടെ വിഭാഗത്തിൽപ്പെട്ട ഏതാനും വിശ്വാസികൾ എഴുന്നേറ്റുനിന്ന്, “യെഹൂദേതരവിശ്വാസികളോട് പരിച്ഛേദനം ഏൽക്കാനും മോശയുടെ ന്യായപ്രമാണം അനുസരിക്കാനും കൽപ്പിക്കണം” എന്ന് അഭിപ്രായപ്പെട്ടു.
ACT 15:6 ഈ പ്രശ്നം പരിഗണിക്കാൻ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും ഒരുമിച്ചുകൂടി.
ACT 15:7 സുദീർഘമായ ചർച്ചയ്ക്കുശേഷം പത്രോസ് എഴുന്നേറ്റുനിന്ന് അവരോടിങ്ങനെ പറഞ്ഞു: “സഹോദരന്മാരായ പുരുഷന്മാരേ, യെഹൂദേതരർ എന്റെ അധരങ്ങളിൽനിന്ന് സുവിശേഷം കേൾക്കുകയും വിശ്വസിക്കുകയും ചെയ്യേണ്ടതിനു കുറച്ചുനാൾമുമ്പ് ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെ തെരഞ്ഞെടുത്ത വസ്തുത നിങ്ങൾക്കറിയാമല്ലോ!
ACT 15:8 ഹൃദയങ്ങളെ അറിയുന്നവനായ ദൈവം നമുക്കു നൽകിയതുപോലെ അവർക്കും പരിശുദ്ധാത്മാവിനെ നൽകിക്കൊണ്ട് അവരെ അംഗീകരിച്ചെന്നു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.
ACT 15:9 ദൈവം നമുക്കും അവർക്കുംതമ്മിൽ വിവേചനമൊന്നും കാണിച്ചിട്ടില്ല: അവിടന്ന് അവരുടെ ഹൃദയങ്ങളെയും വിശ്വാസത്താൽ ശുദ്ധീകരിച്ചല്ലോ.
ACT 15:10 അതുകൊണ്ട്, നമുക്കോ നമ്മുടെ പൂർവികർക്കോ വഹിക്കാൻ കഴിയാതിരുന്ന നുകം ക്രിസ്തുവിൽ വിശ്വസിച്ച യെഹൂദേതരരായവരുടെ കഴുത്തിൽവെച്ച് ദൈവത്തെ നാം ഇപ്പോൾ എന്തിനു പരീക്ഷിക്കുന്നു?
ACT 15:11 കർത്താവായ യേശുവിന്റെ കൃപയാണ് നമുക്കും അവർക്കും രക്ഷ ലഭിക്കുന്നതിനുള്ള മാർഗം എന്നു നാം വിശ്വസിക്കുന്നു.”
ACT 15:12 ബർന്നബാസും പൗലോസും തങ്ങളിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ പ്രവർത്തിച്ച ചിഹ്നങ്ങളും അത്ഭുതങ്ങളും വിവരിച്ചതു കൂടിയിരുന്ന ജനമെല്ലാം ഒന്നടങ്കം നിശ്ശബ്ദരായി കേട്ടുകൊണ്ടിരുന്നു.
ACT 15:13 അവർ സംസാരിച്ചുകഴിഞ്ഞപ്പോൾ യാക്കോബ് ഇങ്ങനെ പ്രസ്താവിച്ചു: “സഹോദരന്മാരേ, എന്റെ വാക്കു ശ്രദ്ധിക്കുക.
ACT 15:14 ദൈവം ആദ്യമായി യെഹൂദേതരരിൽനിന്ന് ഒരു ജനതയെ തന്റെ നാമത്തിനായി തെരഞ്ഞെടുത്തുകൊണ്ട്, അവരെ കടാക്ഷിച്ചതിനെപ്പറ്റി ശിമോൻ പത്രോസ് നമ്മോട് വിശദമാക്കിയല്ലോ.
ACT 15:15 പ്രവാചക ലിഖിതങ്ങളിലെ ഈ വാക്കുകളും ഇതിനോടു വളരെ യോജിക്കുന്നു:
ACT 15:16 “ ‘ഇതിനുശേഷം ഞാൻ മടങ്ങിവരികയും ദാവീദിന്റെ വീണുപോയ കൂടാരം വീണ്ടും പണിയുകയും ചെയ്യും; ഞാൻ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ വീണ്ടും പണിയും ഞാൻ അതിനെ പുനഃസ്ഥാപിക്കും;
ACT 15:17 മനുഷ്യരിൽ ശേഷിക്കുന്നവരും എന്റെ നാമം വഹിക്കുന്ന യെഹൂദേതരരും കർത്താവിനെ അന്വേഷിക്കും, എന്ന് പൂർവകാലംമുതൽതന്നെ ഈ കാര്യങ്ങളെ വെളിപ്പെടുത്തിക്കൊണ്ടിരുന്ന
ACT 15:18 കർത്താവ് അരുളിച്ചെയ്യുന്നു.’
ACT 15:19 “ആകയാൽ, ദൈവത്തിലേക്കു തിരിയുന്ന യെഹൂദേതരരെ നാം ബുദ്ധിമുട്ടിക്കരുത് എന്നതാണ് എന്റെ തീരുമാനം.
ACT 15:20 വിഗ്രഹങ്ങൾക്ക് അർപ്പിച്ചവ, ശ്വാസംമുട്ടിച്ചു കൊന്നവ, രക്തം എന്നിവ ഭക്ഷിക്കുന്നതിൽനിന്നും ലൈംഗികാധർമത്തിൽനിന്നും അകന്നിരിക്കണമെന്നു നാം അവർക്ക് എഴുതി അയയ്ക്കണം.
ACT 15:21 മോശയുടെ ന്യായപ്രമാണം പൂർവകാലംമുതൽ എല്ലാ പട്ടണങ്ങളിലും പ്രസംഗിച്ചും ശബ്ബത്തുതോറും യെഹൂദപ്പള്ളികളിൽ വായിച്ചും പോരുന്നുണ്ടല്ലോ!”
ACT 15:22 അപ്പോൾത്തന്നെ അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരും സഭമുഴുവനും ചേർന്ന് തങ്ങളുടെ കൂട്ടത്തിലുള്ള ചിലരെ തെരഞ്ഞെടുത്ത് പൗലോസിനോടും ബർന്നബാസിനോടുംകൂടെ അന്ത്യോക്യയിലേക്കയയ്ക്കണമെന്നു നിശ്ചയിച്ചു. സഹോദരങ്ങൾക്കിടയിൽ നേതൃത്വം വഹിച്ചിരുന്നവരായ ബർശബാസ് എന്നു വിളിക്കുന്ന യൂദായെയും ശീലാസിനെയും അവർ തെരഞ്ഞെടുത്തു.
ACT 15:23 അവരുടെ കൈയിൽ കൊടുത്തയച്ച കത്തിൽ ഇങ്ങനെ എഴുതിയിരുന്നു: അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുമായ സഹോദരന്മാർ, അന്ത്യോക്യാനഗരത്തിലും സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലുമുള്ള യെഹൂദേതരരായ വിശ്വാസികൾക്ക് എഴുതുന്നത്: നിങ്ങൾക്കെല്ലാവർക്കും വന്ദനം!
ACT 15:24 ഞങ്ങൾ അധികാരപ്പെടുത്താതെ, ചിലർ ഞങ്ങളുടെയിടയിൽനിന്ന് വന്നു നിങ്ങളെ ശല്യപ്പെടുത്തുകയും അവരുടെ വാക്കുകളാൽ നിങ്ങളുടെ മനസ്സുകൾ അസ്വസ്ഥമാക്കുകയും ചെയ്തുവെന്നു ഞങ്ങൾ കേട്ടു.
ACT 15:25 അതുകൊണ്ടു ചിലരെ തെരഞ്ഞെടുത്ത്, നമ്മുടെ പ്രിയസ്നേഹിതരായ ബർന്നബാസിനോടും പൗലോസിനോടുംകൂടെ നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞങ്ങൾ ഏകമനസ്സോടെ തീരുമാനിച്ചു.
ACT 15:26 അവർ ഇരുവരും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിനുവേണ്ടി സ്വന്തം ജീവൻപോലും പണയപ്പെടുത്തിയവരാണല്ലോ.
ACT 15:27 ആകയാൽ, ഞങ്ങൾ എഴുതി അയയ്ക്കുന്ന അതേ കാര്യങ്ങൾ യൂദായുടെയും ശീലാസിന്റെയും വാമൊഴിയാലും കേട്ട് ഉറപ്പുവരുത്തുന്നതിന് ബർന്നബാസിന്റെയും പൗലോസിന്റെയും കൂടെ അവരെയും അയയ്ക്കുന്നു.
ACT 15:28 താഴെപ്പറയുന്ന കാര്യങ്ങൾ ഒഴികെ മറ്റൊന്നും അടിച്ചേൽപ്പിച്ച് നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നിയിരിക്കുന്നു:
ACT 15:29 വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവ നിങ്ങൾ വർജിക്കണം; ഈ കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതു നല്ലത്. നിങ്ങൾക്കു ശുഭാശംസകൾ!
ACT 15:30 അങ്ങനെ അവർ വിടവാങ്ങി, അന്ത്യോക്യയിലെത്തി; സഭയെ കൂട്ടിവരുത്തി കത്തു കൊടുത്തു.
ACT 15:31 ജനങ്ങൾ അതു വായിച്ച് അതിലെ പ്രോത്സാഹജനകമായ സന്ദേശംനിമിത്തം ആനന്ദിച്ചു.
ACT 15:32 പ്രവാചകന്മാർ ആയിരുന്ന യൂദായും ശീലാസും അനേകം വചനങ്ങളാൽ സഹോദരങ്ങളെ പ്രബോധിപ്പിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കുകയും ചെയ്തു.
ACT 15:33 കുറെക്കാലംകൂടി അവിടെ താമസിച്ചശേഷം, തങ്ങളെ അയച്ച ജെറുശലേമിലെ സഹോദരങ്ങളുടെ അടുത്തേക്ക് സമാധാനാശംസയോടെ സഹോദരന്മാർ അവരെ തിരികെ അയച്ചു.
ACT 15:34 എന്നാൽ, പൗലോസും ബർന്നബാസും അന്ത്യോക്യയിൽത്തന്നെ തുടർന്നു. അവിടെ അവരും അവരോടൊപ്പം മറ്റുപലരും കർത്താവിന്റെ വചനം പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തുപോന്നു.
ACT 15:36 കുറെ നാളുകൾക്കുശേഷം പൗലോസ് ബർന്നബാസിനോട് പറഞ്ഞു, “നാം കർത്താവിന്റെ വചനം പ്രസംഗിച്ച പട്ടണങ്ങളിലെല്ലാം മടങ്ങിച്ചെന്നു സഹോദരങ്ങളെ സന്ദർശിക്കുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയുംചെയ്യാം.”
ACT 15:37 മർക്കോസ് എന്നും പേരുള്ള യോഹന്നാനെയും തങ്ങളുടെകൂടെ കൊണ്ടുപോകണമെന്നു ബർന്നബാസ് ആഗ്രഹിച്ചു.
ACT 15:38 എന്നാൽ, പ്രവർത്തനത്തിൽ തുടർന്നു പങ്കെടുക്കാതെ പംഫുല്യയിൽവെച്ച് അവരെ ഉപേക്ഷിച്ചുപോയ ഒരാളെ കൂടെക്കൊണ്ടുപോകുന്നത് ഉചിതമല്ല എന്ന് പൗലോസ് അഭിപ്രായപ്പെട്ടു.
ACT 15:39 അവർതമ്മിൽ ശക്തമായ അഭിപ്രായഭിന്നതയുണ്ടായിട്ട് പരസ്പരം വേർപിരിഞ്ഞു. ബർന്നബാസ് മർക്കോസിനെയും കൂട്ടിക്കൊണ്ട് സൈപ്രസിലേക്കു കപ്പലിൽ യാത്രയായി,
ACT 15:40 എന്നാൽ പൗലോസ്, സഹോദരങ്ങളാൽ കർത്താവിന്റെ കൃപയിൽ ഭരമേൽപ്പിക്കപ്പെട്ട് ശീലാസിനെയുംകൂട്ടി യാത്രയായി.
ACT 15:41 അദ്ദേഹം സിറിയയിലും കിലിക്യയിലും കൂടെ സഞ്ചരിച്ച് സഭകളെ വിശ്വാസത്തിൽ ഉറപ്പിച്ചു.
ACT 16:1 അദ്ദേഹം ദെർബ, ലുസ്ത്ര എന്നീ പട്ടണങ്ങളിൽ ചെന്നു. ലുസ്ത്രയിൽ തിമോത്തിയോസ് എന്നു പേരുള്ള ഒരു ശിഷ്യൻ ഉണ്ടായിരുന്നു. അയാളുടെ അമ്മ (യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച) ഒരു യെഹൂദ വിശ്വാസിനിയും പിതാവ് ഗ്രീക്കുകാരനും ആയിരുന്നു.
ACT 16:2 ലുസ്ത്രയിലും ഇക്കോന്യയിലുമുള്ള സഹോദരങ്ങളുടെ ഇടയിൽ അയാൾ നല്ല സാക്ഷ്യമുള്ളവനായിരുന്നു.
ACT 16:3 അയാളുംകൂടി പോരണമെന്ന് പൗലോസ് ആഗ്രഹിച്ചു. തിമോത്തിയോസിന്റെ പിതാവ് ഗ്രീക്കുകാരനെന്ന് ആ പ്രദേശത്തു താമസിച്ചിരുന്ന യെഹൂദർ എല്ലാവരും അറിഞ്ഞിരുന്നതുകൊണ്ട് പൗലോസ് അവരെ ഓർത്ത് അയാൾക്കു പരിച്ഛേദനം നടത്തി.
ACT 16:4 അവർ പട്ടണംതോറും സഞ്ചരിക്കുകയും വിശ്വാസികൾ അനുവർത്തിക്കേണ്ടതിന് ജെറുശലേമിലുള്ള അപ്പൊസ്തലന്മാരും സഭാമുഖ്യന്മാരുംകൂടിയെടുത്ത തീരുമാനങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു.
ACT 16:5 അങ്ങനെ സഭകൾ വിശ്വാസത്തിൽ ശക്തിപ്പെട്ടും എണ്ണത്തിൽ ദിനംപ്രതി വർധിച്ചുമിരുന്നു.
ACT 16:6 പൗലോസും കൂടെയുള്ളവരുംകൂടി ഫ്രുഗ്യ, ഗലാത്യ എന്നീ പ്രദേശങ്ങളിലൂടെ യാത്രചെയ്തു; ഏഷ്യാപ്രവിശ്യയിൽ വചനം പ്രസംഗിക്കരുതെന്നു പരിശുദ്ധാത്മാവ് അവരെ വിലക്കിയിരുന്നു.
ACT 16:7 മുസ്യാപ്രവിശ്യയുടെ അതിർത്തിയിലെത്തിയ അവർ ബിഥുന്യാപ്രവിശ്യ ലക്ഷ്യമാക്കി യാത്രചെയ്തു; എന്നാൽ, യേശുവിന്റെ ആത്മാവ് അവിടെ പ്രവേശിക്കാൻ അവരെ അനുവദിച്ചില്ല.
ACT 16:8 അതുകൊണ്ട് അവർ മുസ്യ കടന്ന് ത്രോവാസിൽ എത്തി.
ACT 16:9 രാത്രിയിൽ, “മക്കദോന്യയിലേക്കു വന്നു ഞങ്ങളെ സഹായിക്കണമേ” എന്ന് ഒരു മക്കദോന്യക്കാരൻ നിന്നു യാചിക്കുന്നതായി പൗലോസിന് ഒരു ദർശനമുണ്ടായി.
ACT 16:10 ദർശനത്തെത്തുടർന്ന്, മക്കദോന്യരോടു സുവിശേഷം പ്രസംഗിക്കാൻ ദൈവം ഞങ്ങളെ വിളിച്ചിരിക്കുന്നു എന്ന് ഞങ്ങൾക്കു ബോധ്യമായി; അവിടേക്കു യാത്രതിരിക്കാൻ ഞങ്ങൾ ഉടനെ ഒരുങ്ങി.
ACT 16:11 ഞങ്ങൾ ത്രോവാസിൽനിന്ന് കപ്പലിൽ യാത്രചെയ്ത് നേരേ സമൊത്രെസ് ദ്വീപിലേക്കും പിറ്റേന്നാൾ നവപൊലിയിലേക്കും പോയി.
ACT 16:12 അവിടെനിന്നു ഫിലിപ്പിയയിലേക്ക് യാത്രചെയ്തു. അത് ഒരു റോമൻ കോളനിയും മക്കദോന്യപ്രവിശ്യയിലെ ഒരു പ്രമുഖ നഗരവും ആയിരുന്നു. അവിടെ ഞങ്ങൾ കുറെനാൾ താമസിച്ചു.
ACT 16:13 ശബ്ബത്തുദിവസത്തിൽ ഞങ്ങൾ നഗരകവാടത്തിനു പുറത്ത് പുഴവക്കത്ത് ചെന്നു. അവിടെ പ്രാർഥിക്കാൻ ഒരു സ്ഥലം കണ്ടെത്താമെന്നു ഞങ്ങൾ കരുതി. ഞങ്ങൾ അവിടെ ഇരുന്ന് പുഴവക്കത്തു കൂടിവന്ന സ്ത്രീകളോടു സംസാരിച്ചു.
ACT 16:14 കേട്ടുകൊണ്ടിരുന്നവരിൽ ലുദിയാ എന്നു പേരുള്ള ഒരു സ്ത്രീയുണ്ടായിരുന്നു. തുയഥൈരാപട്ടണക്കാരിയായ അവൾ ഊതനിറമുള്ള പട്ടുവസ്ത്രങ്ങൾ വിൽക്കുന്നവളും ദൈവഭക്തയുമായിരുന്നു. പൗലോസിന്റെ സന്ദേശം സ്വീകരിക്കാനായി കർത്താവ് അവളുടെ ഹൃദയം തുറന്നു.
ACT 16:15 അവളും കുടുംബാംഗങ്ങളും സ്നാനമേറ്റു. തുടർന്ന് ഞങ്ങളെ അവളുടെ വീട്ടിലേക്കു ക്ഷണിച്ചുകൊണ്ട്, “നിങ്ങൾ എന്നെ കർത്താവിൽ വിശ്വസ്തയെന്നു കരുതുന്നെങ്കിൽ വന്ന് എന്റെ വീട്ടിൽ താമസിക്കണം” എന്ന് ഞങ്ങളോട് നിർബന്ധപൂർവം അപേക്ഷിച്ചു.
ACT 16:16 ഒരിക്കൽ ഞങ്ങൾ പ്രാർഥനാസ്ഥലത്തേക്കു പോകുമ്പോൾ ഒരു അടിമപ്പെൺകുട്ടിയെ കണ്ടു. അവളെ ഒരു ദുരാത്മാവ് ബാധിച്ചിരുന്നു; അതിന്റെ സഹായത്താൽ ഭാവി പ്രവചിച്ചുകൊണ്ട് അവൾ അവളുടെ യജമാനന്മാർക്കു ധാരാളം പണം സമ്പാദിച്ചുകൊടുക്കുന്നുണ്ടായിരുന്നു.
ACT 16:17 ഈ പെൺകുട്ടി പൗലോസിനെയും ഞങ്ങളെല്ലാവരെയും പിൻതുടരുകയും “ഈ മനുഷ്യർ പരമോന്നതനായ ദൈവത്തിന്റെ ദാസന്മാരാണ്, രക്ഷപ്രാപിക്കാനുള്ള വഴി ഇവർ നിങ്ങൾക്കു പറഞ്ഞുതരുന്നു,” എന്നിങ്ങനെ വിളിച്ചുപറയുകയും ചെയ്തു.
ACT 16:18 അവൾ ഇക്കാര്യം കുറെനാൾ തുടർന്നു. ഒടുവിൽ, ശല്യം സഹിക്കവയ്യാതെ പൗലോസ് അവളുടെനേർക്കു തിരിഞ്ഞ്, അവളിൽ ആവസിച്ചിരുന്ന ആത്മാവിനോട്, “ഇവളിൽനിന്ന് പുറത്തുപോകാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ നിന്നോടു കൽപ്പിക്കുന്നു” എന്നു പറഞ്ഞു. തൽക്ഷണം ആ ആത്മാവ് അവളെ വിട്ടുപോയി.
ACT 16:19 തങ്ങളുടെ ധനാഗമമാർഗം നഷ്ടമായി എന്നു മനസ്സിലാക്കിയ ആ അടിമപ്പെൺകുട്ടിയുടെ യജമാനന്മാർ പൗലോസിനെയും ശീലാസിനെയും പിടികൂടി; അധികാരികളുടെമുമ്പിൽ നിർത്തേണ്ടതിനു ചന്തസ്ഥലത്തേക്കു വലിച്ചിഴച്ചു കൊണ്ടുപോയി.
ACT 16:20 അവരെ ന്യായാധിപന്മാരുടെമുമ്പിൽ കൊണ്ടുവന്ന്, “ഈ മനുഷ്യർ യെഹൂദന്മാരാണ്;
ACT 16:21 റോമാക്കാരായ നമുക്ക് അംഗീകരിക്കാനോ ആചരിക്കാനോ നിയമം അനുവദിക്കാത്ത സമ്പ്രദായങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഇവർ നഗരത്തിൽ കലക്കമുണ്ടാക്കുന്നു” എന്നു പറഞ്ഞു.
ACT 16:22 പൗലോസിനും ശീലാസിനും നേരേയുണ്ടായ അക്രമത്തിൽ പുരുഷാരവും കൂട്ടുചേർന്നു. അവരുടെ വസ്ത്രം ഉരിഞ്ഞ് അവരെ കോലുകൊണ്ട് അടിക്കാൻ ന്യായാധിപന്മാർ കൽപ്പന നൽകി.
ACT 16:23 അങ്ങനെ അവരെ ചമ്മട്ടികൊണ്ടു നിഷ്ഠുരമായി അടിപ്പിച്ചശേഷം കാരാഗൃഹത്തിലടയ്ക്കുകയും ജയിലധികാരിയോട് അവരെ ഭദ്രമായി സൂക്ഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
ACT 16:24 ഉത്തരവു ലഭിച്ചതനുസരിച്ച്, അയാൾ അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി അവരുടെ കാൽ ആമത്തിലിട്ടു ബന്ധിച്ചു.
ACT 16:25 അർധരാത്രിയോടെ പൗലോസും ശീലാസും പ്രാർഥിക്കുകയും ദൈവത്തിനു സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്തു. തടവുകാർ അത് ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ACT 16:26 പെട്ടെന്ന്, ശക്തമായൊരു ഭൂകമ്പമുണ്ടായി. കാരാഗൃഹത്തിന്റെ അടിസ്ഥാനങ്ങൾ കുലുങ്ങി. ഉടൻതന്നെ, കാരാഗൃഹവാതിലുകൾ മലർക്കെ തുറന്നു. എല്ലാവരുടെയും ചങ്ങലകൾ അഴിഞ്ഞു.
ACT 16:27 ജയിലധികാരി ഉണർന്നു; വാതിലുകൾ തുറന്നുകിടക്കുന്നതുകണ്ട്, തടവുകാർ രക്ഷപ്പെട്ടു എന്നു വിചാരിച്ച് വാൾ ഊരി തന്നെത്താൻ കൊല്ലാൻ ഭാവിച്ചു.
ACT 16:28 അപ്പോൾ പൗലോസ്, “താങ്കൾ ഒരു ദോഷവും ചെയ്യരുത്, ഞങ്ങളെല്ലാവരും ഇവിടെയുണ്ട്” എന്നു വിളിച്ചുപറഞ്ഞു.
ACT 16:29 അയാൾ, വിളക്കു കൊണ്ടുവരാൻ ആവശ്യപ്പെട്ടു; അകത്തേക്ക് ഓടിച്ചെന്ന് വിറച്ചുകൊണ്ടു പൗലോസിന്റെയും ശീലാസിന്റെയും മുമ്പാകെ വീണു.
ACT 16:30 അവരെ പുറത്തു കൊണ്ടുവന്നിട്ട്, “യജമാനന്മാരേ, രക്ഷപ്രാപിക്കാൻ ഞാൻ എന്തു ചെയ്യണം?” എന്ന് അവരോടു ചോദിച്ചു.
ACT 16:31 അതിന് അവർ, “കർത്താവായ യേശുവിൽ വിശ്വസിക്കുക, എന്നാൽ നീ രക്ഷപ്രാപിക്കും—നീമാത്രമല്ല നിന്റെ കുടുംബവും” എന്ന് ഉത്തരം പറഞ്ഞു.
ACT 16:32 പിന്നീട് അവർ അയാളോടും അയാളുടെ കുടുംബത്തിലുള്ള എല്ലാവരോടും കർത്താവിന്റെ വചനം പ്രസംഗിച്ചു.
ACT 16:33 രാത്രിയുടെ ആ സമയത്തുതന്നെ അയാൾ പൗലോസിനെയും ശീലാസിനെയും കൂട്ടിക്കൊണ്ടുപോയി അവരുടെ മുറിവുകൾ കഴുകി. എത്രയുംവേഗം അയാളും കുടുംബത്തിലുള്ള എല്ലാവരും സ്നാനമേറ്റു.
ACT 16:34 ജയിലധികാരി അവരെ തന്റെ വീട്ടിൽ കൊണ്ടുചെന്ന് അവർക്കു സദ്യയൊരുക്കി. ദൈവത്തിൽ വിശ്വസിക്കാൻ കഴിഞ്ഞതിൽ, അയാൾ കുടുംബാംഗങ്ങൾ എല്ലാവരോടുംചേർന്ന് ആനന്ദിച്ചു.
ACT 16:35 നേരം പുലർന്നപ്പോൾ, ന്യായാധിപന്മാർ കാരാഗൃഹപ്രമാണിയുടെ അടുത്തേക്ക് സേവകരെ അയച്ചു, “ആ മനുഷ്യരെ വിട്ടയച്ചേക്കുക” എന്നു പറഞ്ഞു.
ACT 16:36 അയാൾ പൗലോസിനോടു പറഞ്ഞു, “താങ്കളെയും ശീലാസിനെയും ജയിൽമോചിതരാക്കാൻ ന്യായാധിപന്മാർ കൽപ്പിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കു പോകാൻ അനുവാദം ലഭിച്ചിരിക്കുന്നു. ഇപ്പോൾ സമാധാനത്തോടെ പോകുക.”
ACT 16:37 “റോമൻ പൗരന്മാരായ ഞങ്ങളെ വിസ്തരിക്കാതെ അവർ പരസ്യമായി അടിപ്പിക്കുകയും തടവിലാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ, രഹസ്യമായി ഞങ്ങളെ പറഞ്ഞയയ്ക്കുന്നോ? അങ്ങനെയല്ല; അവർതന്നെ വന്നു ഞങ്ങളെ പുറത്തുകൊണ്ടുപോകട്ടെ,” എന്നായിരുന്നു പൗലോസ് സേവകരോട് പറഞ്ഞത്.
ACT 16:38 സേവകർ ഈ കാര്യം ന്യായാധിപന്മാരെ അറിയിച്ചു; പൗലോസും ശീലാസും റോമൻ പൗരന്മാരെന്നു കേട്ടിട്ട് അവർ സംഭ്രമിച്ചു.
ACT 16:39 അവർ വന്ന് അവരെ സമാധാനിപ്പിച്ച് കാരാഗൃഹത്തിനു പുറത്തേക്ക് ആനയിച്ചുകൊണ്ട്, നഗരം വിട്ടുപോകണമെന്ന് അവരോടപേക്ഷിച്ചു.
ACT 16:40 കാരാഗൃഹത്തിൽനിന്ന് പുറത്തു വന്ന പൗലോസും ശീലാസും ലുദിയായുടെ വീട്ടിലേക്കു പോയി. അവിടെ അവർ സഹോദരങ്ങളെ കണ്ട് അവരെ ധൈര്യപ്പെടുത്തിയശേഷം മുന്നോട്ടു യാത്രയായി.
ACT 17:1 പൗലോസും ശീലാസും അംഫിപ്പൊലിസ് അപ്പൊലോന്യ എന്നീ പട്ടണങ്ങളിൽക്കൂടി യാത്രചെയ്ത് തെസ്സലോനിക്യയിലെത്തി; അവിടെ യെഹൂദരുടെ ഒരു പള്ളി ഉണ്ടായിരുന്നു.
ACT 17:2 പൗലോസ് തന്റെ പതിവനുസരിച്ച് അവിടെപ്പോയി. മൂന്നു ശബ്ബത്തുകളിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവിടെയുള്ളവരുമായി സംവാദത്തിലേർപ്പെട്ടു;
ACT 17:3 ക്രിസ്തു കഷ്ടമനുഭവിച്ചശേഷം മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേൽക്കേണ്ടത് ആവശ്യമായിരുന്നുവെന്നും “ഞാൻ നിങ്ങളോടു പ്രസംഗിക്കുന്ന ഈ യേശുതന്നെയാണ് ക്രിസ്തു,” എന്നും അദ്ദേഹം അവർക്കു വിശദീകരിക്കുകയും സമർഥിക്കുകയും ചെയ്തു.
ACT 17:4 അവരിൽ ചിലർക്കും ദൈവഭക്തിയുള്ള അനേകം ഗ്രീക്കുകാർക്കും മാന്യസ്ത്രീകളിൽ പലർക്കും ഇതു ബോധ്യമായി. അവർ പൗലോസിനോടും ശീലാസിനോടും ചേർന്നു.
ACT 17:5 എന്നാൽ, ചില യെഹൂദർ അസൂയാലുക്കളായിത്തീർന്നു; അവർ ചന്തസ്ഥലങ്ങളിൽനിന്ന് കുറെ ഗുണ്ടകളെ ഒരുമിച്ചുകൂട്ടി പട്ടണത്തിൽ ഒരു ലഹള ഉണ്ടാക്കിച്ചു. പൗലോസിനെയും ശീലാസിനെയും കണ്ടുപിടിച്ചു ജനമധ്യത്തിലേക്കു കൊണ്ടുവരുന്നതിനായി അവർ യാസോന്റെ വീട് വളഞ്ഞു.
ACT 17:6 എന്നാൽ, അവരെ കണ്ടെത്താൻകഴിയാതെവന്നപ്പോൾ അവർ യാസോനെയും മറ്റുചില സഹോദരന്മാരെയും നഗരാധികാരികളുടെ മുന്നിലേക്കു വലിച്ചിഴച്ചുകൊണ്ടുവന്നു. “ഭൂലോകത്തെ കീഴ്‌മേൽ മറിച്ചവർ ഇതാ ഇവിടെയും എത്തിയിരിക്കുന്നു;
ACT 17:7 യാസോൻ അവരെ സ്വീകരിക്കുകയും ചെയ്തു. യേശു എന്നു പേരുള്ള മറ്റൊരു രാജാവുണ്ടെന്നു പറഞ്ഞ് ഇവരെല്ലാവരും കൈസറുടെ ഉത്തരവുകളെ ധിക്കരിക്കുന്നു,” അവർ വിളിച്ചുപറഞ്ഞു.
ACT 17:8 ഇതു കേട്ട് ജനക്കൂട്ടവും നഗരാധികാരികളും അസ്വസ്ഥരായി.
ACT 17:9 എങ്കിലും ജാമ്യത്തുക കെട്ടിവെപ്പിച്ചിട്ട് യാസോനെയും മറ്റുള്ളവരെയും മോചിപ്പിച്ചു.
ACT 17:10 രാത്രിയായ ഉടനെ സഹോദരങ്ങൾ പൗലോസിനെയും ശീലാസിനെയും ബെരോവയിലേക്കു യാത്രയാക്കി. അവിടെ എത്തിയശേഷം അവർ യെഹൂദരുടെ പള്ളിയിൽ ചെന്നു.
ACT 17:11 ബെരോവക്കാർ തെസ്സലോനിക്യയിലുള്ളവരെക്കാൾ വൈശിഷ്ട്യമുള്ളവരായിരുന്നു; അവർ വളരെ താത്പര്യത്തോടെ വചനം സ്വീകരിക്കുകയും അതു ശരിയാണോ എന്നറിയാൻ ദിനംപ്രതി തിരുവെഴുത്തുകൾ പരിശോധിക്കുകയും ചെയ്തുപോന്നു.
ACT 17:12 യെഹൂദരിൽ അനേകരും അതുപോലെതന്നെ ഗ്രീക്കുകാരിൽ പ്രമുഖരായ അനേക വനിതകളും പുരുഷന്മാരും വിശ്വസിച്ചു.
ACT 17:13 പൗലോസ് ബെരോവയിൽ ദൈവവചനം പ്രസംഗിക്കുന്നെന്നു കേട്ട തെസ്സലോനിക്യയിലെ യെഹൂദർ അവിടെയും ചെന്നു ജനക്കൂട്ടത്തെ ഇളക്കി പ്രക്ഷോഭമുണ്ടാക്കി.
ACT 17:14 സഹോദരങ്ങൾ ഉടനെതന്നെ പൗലോസിനെ കടൽത്തീരത്തേക്കയച്ചു; ശീലാസും തിമോത്തിയോസും ബെരോവയിൽത്തന്നെ തുടർന്നു.
ACT 17:15 പൗലോസിന് അകമ്പടിയായി കൂടെപ്പോയവർ അദ്ദേഹത്തെ അഥേനയിൽ എത്തിച്ചു. ശീലാസും തിമോത്തിയോസും കഴിയുന്നത്ര വേഗത്തിൽ തന്റെയടുക്കൽ വന്നുചേരണമെന്ന പൗലോസിന്റെ നിർദേശവും വാങ്ങി അവർ മടങ്ങിപ്പോയി.
ACT 17:16 പൗലോസ് അവരെ പ്രതീക്ഷിച്ച് അഥേനയിൽ കഴിയുമ്പോൾ, നഗരം വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് വളരെ അസ്വസ്ഥനായി.
ACT 17:17 അതുകൊണ്ട് അദ്ദേഹം പള്ളിയിൽവെച്ച് യെഹൂദരോടും ദൈവഭക്തരായ ഗ്രീക്കുകാരോടും, ചന്തസ്ഥലത്തുവെച്ച് അവിടെ വന്നുപോകുന്നവരോടും ദിനംപ്രതി സംവാദം നടത്തിപ്പോന്നു.
ACT 17:18 എപ്പിക്കൂര്യരും സ്റ്റോയിക്കരുമായ ഒരുകൂട്ടം തത്ത്വചിന്തകന്മാർ അദ്ദേഹത്തോടു തർക്കിച്ചു. “എന്താണ് ഈ വിടുവായൻ പറയാൻ ആഗ്രഹിക്കുന്നത്?” എന്നു ചിലർ ചോദിച്ചു. “ഇയാൾ അന്യദൈവങ്ങളെ പ്രചരിപ്പിക്കുന്നവൻ ആണെന്നു തോന്നുന്നു,” മറ്റുചിലർ അഭിപ്രായപ്പെട്ടു. അദ്ദേഹം യേശുക്രിസ്തുവിനെയും പുനരുത്ഥാനത്തെയുംപറ്റിയുള്ള സുവിശേഷം പ്രസംഗിച്ചതുകൊണ്ടാണ് അവർ ഇതെല്ലാം പറഞ്ഞത്.
ACT 17:19 പിന്നീട് അവർ അദ്ദേഹത്തെ അരയോപാഗസ് എന്ന സ്ഥാനത്തേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവെച്ച് അവർ, “താങ്കൾ അവതരിപ്പിക്കുന്ന ഈ പുതിയ ഉപദേശം എന്തെന്ന് ഞങ്ങൾക്കറിയാൻ കഴിയുമോ?
ACT 17:20 താങ്കൾ ചില വിചിത്ര ആശയങ്ങൾ ഞങ്ങളുടെ ചെവിയിലേക്കു കടത്തിവിടുന്നു. അവയുടെ അർഥം എന്താണെന്നറിയാൻ ഞങ്ങൾക്കാഗ്രഹമുണ്ട്” എന്ന് അദ്ദേഹത്തോടു പറഞ്ഞു.
ACT 17:21 (ഏറ്റവും പുതുമയുള്ള കാര്യങ്ങൾ കേൾക്കുന്നതിനും ചർച്ചചെയ്യുന്നതിനുമല്ലാതെ യാതൊന്നിനും അഥേനർക്കും അവിടെ താമസിച്ചിരുന്ന വിദേശികളായ മറ്റുള്ളവർക്കും സമയമുണ്ടായിരുന്നില്ല.)
ACT 17:22 അരയോപാഗസ് എന്ന സ്ഥാനത്ത് എഴുന്നേറ്റുനിന്നുകൊണ്ട് പൗലോസ് ഇങ്ങനെ പ്രസംഗിച്ചു: “അഥേനയിലെ ജനങ്ങളേ, നിങ്ങൾ എല്ലാവിധത്തിലും വളരെ മതനിഷ്ഠയുള്ളവരാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.
ACT 17:23 ഞാൻ ചുറ്റിനടന്ന് നിങ്ങളുടെ ആരാധ്യവസ്തുക്കൾ നിരീക്ഷിച്ചുവരുമ്പോൾ, അജ്ഞാത ദേവന്, എന്നെഴുതിയിരിക്കുന്ന ഒരു ബലിപീഠം എന്റെ ശ്രദ്ധയിൽപ്പെട്ടു. നിങ്ങൾ അജ്ഞതയിൽ ആരാധിക്കുന്നതിനെക്കുറിച്ചാണ് ഞാൻ നിങ്ങളുടെമുമ്പിൽ അവതരിപ്പിക്കാൻ പോകുന്നത്:
ACT 17:24 “പ്രപഞ്ചവും അതിലുള്ള സകലതും സൃഷ്ടിച്ചത് ദൈവമാണ്. അവിടന്ന് ആകാശത്തിന്റെയും ഭൂമിയുടെയും അധിപനാകുന്നു. മനുഷ്യകരങ്ങളാൽ നിർമിതമായ ആലയങ്ങളിൽ വസിക്കുന്നയാളല്ല സർവേശ്വരൻ.
ACT 17:25 അവിടന്ന് എല്ലാവർക്കും ജീവന്റെയും ശ്വാസത്തിന്റെയുംമാത്രമല്ല സർവനന്മകളുടെയും ദാതാവാകുകയാൽ, അവിടത്തേക്ക് എന്തെങ്കിലും ആവശ്യമുള്ളവൻ എന്നതുപോലെ മനുഷ്യകരങ്ങളാൽ പരിചരിക്കേണ്ടതില്ല.
ACT 17:26 ഭൂമിയിൽ എല്ലായിടത്തും അധിവസിക്കാൻ ഏകമനുഷ്യനിൽനിന്ന് അവിടന്ന് സകലജനതയെയും ഉളവാക്കി; അവർക്കു ജീവിക്കാനുള്ള കാലാവധികളും കൃത്യമായ സ്ഥലങ്ങളും നിർണയിച്ചു.
ACT 17:27 മനുഷ്യർ ദൈവത്തെ അന്വേഷിക്കാനും സാധ്യമെങ്കിൽ ആ അന്വേഷണത്തിലൂടെ ദൈവത്തെ കണ്ടെത്താനുമാണ് ഇങ്ങനെ ചെയ്തിരിക്കുന്നത്. എന്നാൽ അവിടന്ന് നമ്മിൽ ആരിൽനിന്നും വിദൂരസ്ഥനല്ല.
ACT 17:28 ‘ദൈവത്തിൽത്തന്നെയാണ് നാം ജീവിക്കുന്നതും ചലിക്കുന്നതും സ്ഥിതിചെയ്യുന്നതും.’ നിങ്ങളുടെതന്നെ ചില കവിവര്യന്മാർ, ‘നാം അവിടത്തെ സന്താനങ്ങളാണ്’ എന്നു പറഞ്ഞിട്ടുണ്ടല്ലോ!
ACT 17:29 “അങ്ങനെ നാം ദൈവത്തിന്റെ സന്താനങ്ങളായിരിക്കുകയാൽ, സ്വർണത്തിലോ വെള്ളിയിലോ കല്ലിലോ ശില്പചാതുരിയോടെ മനുഷ്യൻ രൂപകൽപ്പനചെയ്ത ഒരു രൂപത്തോടു സദൃശനാണ് ദൈവം എന്നു നാം ചിന്തിക്കാൻ പാടില്ല.
ACT 17:30 കഴിഞ്ഞകാലങ്ങളിൽ ദൈവം അങ്ങനെയുള്ള അജ്ഞതയെ അവഗണിച്ചിരുന്നു; എന്നാൽ ഇപ്പോൾ എല്ലായിടത്തുമുള്ള എല്ലാവരും തങ്ങളുടെ പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയണമെന്ന് അവിടന്ന് ആജ്ഞാപിക്കുന്നു.
ACT 17:31 അവിടന്ന് നിയോഗിച്ചിട്ടുള്ള ഒരു മനുഷ്യനാൽത്തന്നെ ലോകത്തെ ന്യായംവിധിക്കാൻ ഒരു ദിവസം ദൈവം നിശ്ചയിച്ചിരിക്കുന്നു. ദൈവം നിയോഗിച്ച ആ മനുഷ്യനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചതിലൂടെ, ഇതിനുള്ള വ്യക്തമായ നിദർശനം നമുക്കു നൽകിയിരിക്കുന്നു.”
ACT 17:32 മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചു കേട്ടപ്പോൾ അവരിൽ ചിലർ പരിഹസിച്ചു; മറ്റുചിലരോ, “ഈ വിഷയം സംബന്ധിച്ച് താങ്കളുടെ വാക്കുകൾ വീണ്ടും കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു” എന്നു പറഞ്ഞു.
ACT 17:33 ഇതിനുശേഷം പൗലോസ് അരയോപാഗസ് സ്ഥാനത്തുനിന്ന് പോയി.
ACT 17:34 ഏതാനുംപേർ ക്രിസ്തുവിൽ വിശ്വസിച്ച് പൗലോസിന്റെ അനുചരർ ആയിത്തീർന്നു. അവരുടെ കൂട്ടത്തിൽ, അരയോപാഗസിലെ അംഗമായിരുന്ന ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ള ഒരു സ്ത്രീയും മറ്റുപലരും ഉണ്ടായിരുന്നു.
ACT 18:1 ഇതിനുശേഷം പൗലോസ് അഥേനയിൽനിന്ന് കൊരിന്തിലേക്കു യാത്രയായി.
ACT 18:2 അവിടെ അദ്ദേഹം പൊന്തൊസ് സ്വദേശിയായ അക്വിലാസ് എന്നു പേരുള്ള ഒരു യെഹൂദനെ കണ്ടു. യെഹൂദരെല്ലാം റോം വിട്ടു പൊയ്ക്കൊള്ളണമെന്നു ക്ലൗദ്യൊസ് ചക്രവർത്തി കൽപ്പന പുറപ്പെടുവിച്ചതനുസരിച്ച് അക്വിലാസ് തന്റെ ഭാര്യയായ പ്രിസ്കില്ലയെയുംകൂട്ടി ഇറ്റലിയിൽനിന്ന് കൊരിന്തിൽ ആയിടയ്ക്കു വന്നതായിരുന്നു. പൗലോസ് അവരെ സന്ദർശിക്കാൻ ചെന്നു.
ACT 18:3 പൗലോസും അക്വിലാസിനെയും പ്രിസ്കില്ലയെയുംപോലെതന്നെ ഒരു കൂടാരപ്പണിക്കാരനായിരുന്നു. അതുകൊണ്ട് പൗലോസും അവരോടുകൂടെ താമസിച്ച് ജോലിചെയ്തു.
ACT 18:4 ശബ്ബത്തുതോറും അദ്ദേഹം പള്ളിയിൽ ചെന്ന് യെഹൂദരോടും ഗ്രീക്കുകാരോടും സുവിശേഷത്തെക്കുറിച്ചു സംവാദിച്ച് സമർഥിച്ചുകൊണ്ടിരുന്നു.
ACT 18:5 ശീലാസും തിമോത്തിയോസും മക്കദോന്യയിൽനിന്ന് വന്നതിനുശേഷം പൗലോസ് വചനഘോഷണത്തിൽത്തന്നെ ശ്രദ്ധമുഴുവനും കേന്ദ്രീകരിച്ചുകൊണ്ട് യേശുതന്നെ ക്രിസ്തു എന്ന് യെഹൂദരോടു സാക്ഷീകരിച്ചുതുടങ്ങി.
ACT 18:6 എന്നാൽ, യെഹൂദർ അദ്ദേഹത്തെ എതിർക്കുകയും നിന്ദിക്കുകയുംചെയ്തപ്പോൾ അദ്ദേഹം വസ്ത്രം കുടഞ്ഞ് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് അവരോട്, “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽതന്നെ ഇരിക്കട്ടെ. ഞാൻ ഇതിൽ നിരപരാധി, ഇനി ഞാൻ യെഹൂദരല്ലാത്തവരുടെ അടുക്കലേക്കു പോകും” എന്നു പറഞ്ഞു.
ACT 18:7 അതിനുശേഷം പൗലോസ് യെഹൂദപ്പള്ളിയിൽനിന്ന് സത്യദൈവത്തിന്റെ ആരാധകനായ തീത്തോസ് യുസ്തൊസിന്റെ ഭവനത്തിൽ ചെന്നു. അത് പള്ളിയുടെ തൊട്ടടുത്തായിരുന്നു.
ACT 18:8 പള്ളിമുഖ്യനായ ക്രിസ്പൊസും അയാളുടെ കുടുംബത്തിലുള്ള എല്ലാവരും കർത്താവിൽ വിശ്വസിച്ചു; പൗലോസിനെ കേട്ട കൊരിന്ത് നിവാസികളിൽ വളരെപ്പേരും വിശ്വസിച്ചു സ്നാനമേറ്റു.
ACT 18:9 ഒരു രാത്രിയിൽ കർത്താവ് പൗലോസിനോടു ദർശനത്തിൽ, “നീ ഭയപ്പെടരുത്; തുടർന്നും പ്രസംഗിക്കുക, മിണ്ടാതിരിക്കരുത്.
ACT 18:10 ഞാൻ നിന്നോടുകൂടെയുണ്ട്, ആരും നിന്നെ ആക്രമിക്കുകയോ നിനക്കു ഹാനി വരുത്തുകയോ ഇല്ല, എനിക്ക് ഈ പട്ടണത്തിൽ അനേകരുണ്ട്” എന്ന് അരുളിച്ചെയ്തു.
ACT 18:11 പൗലോസ് കൊരിന്ത് നിവാസികളെ ദൈവവചനം പഠിപ്പിച്ചുകൊണ്ട് ഒന്നരവർഷം അവിടെ താമസിച്ചു.
ACT 18:12 ഗല്ലിയോൻ അഖായയിലെ ഭരണാധികാരിയായിരിക്കുമ്പോൾ യെഹൂദന്മാർ സംഘടിതരായി പൗലോസിനെതിരേ തിരിഞ്ഞ് അദ്ദേഹത്തെ ന്യായാസനത്തിന്റെ മുമ്പിൽ കൊണ്ടുചെന്നു:
ACT 18:13 “ഈ മനുഷ്യൻ യെഹൂദനിയമത്തിനു വിപരീതമായ രീതിയിൽ ദൈവത്തെ ആരാധിക്കാൻ മനുഷ്യരെ നിർബന്ധിക്കുന്നു,” എന്ന് അവർ ആരോപണം ഉന്നയിച്ചു.
ACT 18:14 പൗലോസ് സംസാരിക്കാൻ ഒരുങ്ങുമ്പോൾ ഗല്ലിയോൻ യെഹൂദരോട്, “ഇയാൾ ചെയ്ത എന്തെങ്കിലും അപരാധമോ ഗുരുതരമായ കുറ്റമോ സംബന്ധിച്ചാണു യെഹൂദരായ നിങ്ങൾക്കു പരാതിയുള്ളതെങ്കിൽ ഞാൻ ക്ഷമയോടെ അതു കേൾക്കുമായിരുന്നു.
ACT 18:15 എന്നാൽ, ഇതു നിങ്ങളുടെ സ്വന്തം ന്യായപ്രമാണത്തിലെ വാക്കുകളും നാമങ്ങളും സംബന്ധിച്ചുള്ള പ്രശ്നങ്ങളാണ്. ഇതു നിങ്ങൾതന്നെ പരിഹരിക്കുക. ഇങ്ങനെയുള്ള കാര്യങ്ങൾക്കു ന്യായാധിപതിയായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല” എന്നു പറഞ്ഞു.
ACT 18:16 അങ്ങനെ അദ്ദേഹം അവരെ കോടതിമുറിയിൽനിന്ന് പുറത്താക്കി.
ACT 18:17 അപ്പോൾ അവർ പള്ളിമുഖ്യനായ സോസ്തനേസിന്റെനേരേ തിരിഞ്ഞ് അയാളെ പിടിച്ചു കോടതിയുടെമുമ്പിൽവെച്ച് അടിച്ചു. എന്നാൽ, ഗല്ലിയോൻ ഇതൊന്നും ഗൗനിച്ചില്ല.
ACT 18:18 പൗലോസ് കുറെക്കാലംകൂടി കൊരിന്തിൽ താമസിച്ചു. പിന്നീട് സഹോദരങ്ങളെ വിട്ടു കപ്പൽകയറി സിറിയയിലേക്കു യാത്രയായി; പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തോടൊപ്പം യാത്രചെയ്തു. പൗലോസിന് ഒരു നേർച്ച ഉണ്ടായിരുന്നതുകൊണ്ട്, യാത്രയ്ക്കുമുമ്പ് കെംക്രയയിൽവെച്ച് അദ്ദേഹം തല മുണ്ഡനംചെയ്യിച്ചു.
ACT 18:19 അവർ എഫേസോസിലെത്തി. പൗലോസ് പ്രിസ്കില്ലയെയും അക്വിലാസിനെയും അവിടെ വിട്ടു. അദ്ദേഹം തനിയേ പള്ളിയിൽ ചെന്ന് യെഹൂദരോടു സംവാദം നടത്തി.
ACT 18:20 തങ്ങളോടുകൂടെ കൂടുതൽ സമയം ചെലവഴിക്കണമെന്ന് അവർ അപേക്ഷിച്ചെങ്കിലും അദ്ദേഹമതു നിരസിച്ചു.
ACT 18:21 “ദൈവഹിതമെങ്കിൽ ഞാൻ മടങ്ങിവരും” എന്നു വിടവാങ്ങുമ്പോൾ അവർക്കു വാക്കു കൊടുത്തു. അതിനുശേഷം എഫേസോസിൽനിന്ന് അദ്ദേഹം കപ്പൽകയറി.
ACT 18:22 കൈസര്യയിൽ കരയ്ക്കിറങ്ങി സഭയെ അഭിവാദനംചെയ്തശേഷം അദ്ദേഹം അന്ത്യോക്യയിലേക്കു യാത്രയായി.
ACT 18:23 അന്ത്യോക്യയിൽ കുറെക്കാലം ചെലവഴിച്ചശേഷം പൗലോസ് അവിടെനിന്നു യാത്രതിരിച്ചു. ഗലാത്യ, ഫ്രുഗ്യ എന്നീ പ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് അവിടെയുള്ള ശിഷ്യരെ വിശ്വാസത്തിൽ ഉറപ്പിച്ചു.
ACT 18:24 ആയിടയ്ക്ക് അലക്സാന്ത്രിയ സ്വദേശിയും അപ്പൊല്ലോസ് എന്നു പേരുള്ളവനുമായ ഒരു യെഹൂദൻ എഫേസോസിലെത്തി. അദ്ദേഹം വാഗ്മിയും തിരുവെഴുത്തുകളെ സംബന്ധിച്ച് സമഗ്രമായ അറിവുള്ളയാളുമായിരുന്നു.
ACT 18:25 അദ്ദേഹത്തിന് കർത്താവിന്റെ മാർഗത്തെപ്പറ്റി പ്രബോധനം ലഭിച്ചിരുന്നു. യോഹന്നാന്റെ സ്നാനത്തെപ്പറ്റിമാത്രമേ അപ്പൊല്ലോസിന് അറിവുണ്ടായിരുന്നുള്ളൂവെങ്കിലും ആത്മാവിൽ തീക്ഷ്ണതയോടെ പ്രസംഗിക്കുകയും യേശുവിനെക്കുറിച്ചു കൃത്യതയോടെ പഠിപ്പിക്കുകയും ചെയ്തു.
ACT 18:26 അദ്ദേഹം പള്ളികളിൽ ധൈര്യത്തോടെ പ്രസംഗിച്ചുതുടങ്ങി. പ്രിസ്കില്ലയും അക്വിലാസും അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടപ്പോൾ അദ്ദേഹത്തെ വീട്ടിലേക്കു ക്ഷണിച്ചു. അവർ ദൈവത്തിന്റെ മാർഗം കൂടുതൽ വ്യക്തമായി അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു.
ACT 18:27 അപ്പൊല്ലോസ് അഖായയിലേക്കു പോകാൻ ആഗ്രഹിച്ചപ്പോൾ സഹോദരങ്ങൾ പ്രോത്സാഹിപ്പിക്കുകയും അദ്ദേഹത്തെ സ്വാഗതം ചെയ്യണമെന്ന് അവിടെയുള്ള ശിഷ്യന്മാർക്ക് കത്തു കൊടുത്തയയ്ക്കുകയും ചെയ്തു. അവിടെ എത്തിയപ്പോൾ, ദൈവകൃപയാൽ വിശ്വാസത്തിലേക്കു വന്നവർക്ക് അദ്ദേഹം വലിയ സഹായമായിത്തീർന്നു.
ACT 18:28 അദ്ദേഹം യെഹൂദന്മാരുടെ വാദഗതികളെ ശക്തിയോടെ പരസ്യമായി ഖണ്ഡിക്കുകയും യേശുതന്നെ ക്രിസ്തുവെന്നു തിരുവെഴുത്തുകളിലൂടെ സ്ഥാപിക്കുകയും ചെയ്തു.
ACT 19:1 അപ്പൊല്ലോസ് കൊരിന്തിൽ ആയിരുന്നപ്പോൾ, പൗലോസ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്ത് എഫേസോസിൽ എത്തിച്ചേർന്നു. അവിടെ ചില ശിഷ്യന്മാരെ കണ്ടുമുട്ടി. അദ്ദേഹം അവരോടു ചോദിച്ചു,
ACT 19:2 “നിങ്ങൾ വിശ്വസിച്ചപ്പോൾ നിങ്ങൾക്ക് പരിശുദ്ധാത്മാവ് ലഭിച്ചുവോ?” “ഇല്ല, പരിശുദ്ധാത്മാവ് ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല,” അവർ ഉത്തരം പറഞ്ഞു.
ACT 19:3 “എങ്കിൽ, നിങ്ങൾ സ്വീകരിച്ച സ്നാനം ഏതായിരുന്നു?” അദ്ദേഹം ചോദിച്ചു. “അത് യോഹന്നാൻ നൽകിയ സ്നാനം ആയിരുന്നു,” അവർ ഉത്തരം പറഞ്ഞു.
ACT 19:4 അതിനു പൗലോസ്, “യോഹന്നാന്റെ സ്നാനം മാനസാന്തരസ്നാനമായിരുന്നു. തന്റെ പിന്നാലെ വരുന്നവനിൽ, അതായത്, യേശുവിൽ, വിശ്വസിക്കണമെന്ന് യോഹന്നാൻ ജനങ്ങളെ ഉപദേശിച്ചു” എന്നു പറഞ്ഞു.
ACT 19:5 ഇതു മനസ്സിലാക്കിയ അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനമേറ്റു.
ACT 19:6 പൗലോസ് അവരുടെമേൽ കൈകൾ വെച്ചപ്പോൾ പരിശുദ്ധാത്മാവ് അവരുടെമേൽ വന്നു; വിവിധ ഭാഷകളിൽ സംസാരിക്കുകയും പ്രവചിക്കുകയും ചെയ്തു.
ACT 19:7 അവരെല്ലാംകൂടി പന്ത്രണ്ടോളംപേർ ആയിരുന്നു.
ACT 19:8 പൗലോസ് മൂന്നുമാസംവരെ അവിടെയുള്ള യെഹൂദപ്പള്ളിയിൽച്ചെന്ന് സധൈര്യം പ്രസംഗിക്കുകയും ജനങ്ങൾക്ക് പൂർണവിശ്വാസം വരത്തക്കവണ്ണം ദൈവരാജ്യത്തെക്കുറിച്ച് തർക്കിക്കുകയും ചെയ്തു.
ACT 19:9 എന്നാൽ, ചിലർ വിശ്വസിക്കാതെ കഠിനഹൃദയരായി ഈ മാർഗത്തെ സമൂഹമധ്യേ നിന്ദിച്ചു. അതുകൊണ്ട് പൗലോസ് അവരെ വിട്ടിട്ട് ശിഷ്യന്മാരെ കൂട്ടിക്കൊണ്ടു തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി ചർച്ചകൾ നടത്തി.
ACT 19:10 ഇത് രണ്ടുവർഷംവരെ തുടർന്നു. അതിന്റെ ഫലമായി ഏഷ്യാപ്രവിശ്യയിൽ താമസിച്ചിരുന്ന എല്ലാ യെഹൂദരും ഗ്രീക്കുകാരും കർത്താവിന്റെ വചനം കേൾക്കാനിടയായി.
ACT 19:11 ദൈവം പൗലോസിലൂടെ അസാധാരണങ്ങളായ അത്ഭുതപ്രവൃത്തികൾ ചെയ്തു.
ACT 19:12 അദ്ദേഹത്തിന്റെ സ്പർശനമേറ്റ തൂവാലയും മേൽവസ്ത്രവും കൊണ്ടുവന്നു രോഗികളുടെമേൽ ഇടുമ്പോൾ അവരുടെ രോഗങ്ങൾ സൗഖ്യമാകുകയും ദുരാത്മാക്കൾ വിട്ടുപോകുകയും ചെയ്തു.
ACT 19:13 ഭൂതോച്ചാടനം നടത്തിക്കൊണ്ട് ചുറ്റിസഞ്ചരിച്ചിരുന്ന ചില യെഹൂദർ, ദുരാത്മാവു ബാധിച്ച ചിലരെ യേശുവിന്റെ നാമം ഉപയോഗിച്ചു സൗഖ്യമാക്കാൻ ശ്രമിച്ചു. “പൗലോസ് പ്രസംഗിക്കുന്ന കർത്താവായ യേശുവിന്റെ നാമത്തിൽ ഞാൻ നിന്നോടു പുറത്തുപോകാൻ കൽപ്പിക്കുന്നു,” എന്നാണവർ പറഞ്ഞുവന്നത്.
ACT 19:14 ഒരു പുരോഹിതമുഖ്യനായ സ്കേവാ എന്ന യെഹൂദന്റെ ഏഴു പുത്രന്മാരായിരുന്നു ഇങ്ങനെ ചെയ്തത്.
ACT 19:15 ദുരാത്മാവ് അവരോട്, “യേശുവിനെ എനിക്കറിയാം, പൗലോസിനെയും എനിക്കറിയാം, എന്നാൽ നിങ്ങളാര്?” എന്നു ചോദിച്ചിട്ട്,
ACT 19:16 ദുരാത്മാവുണ്ടായിരുന്ന മനുഷ്യൻ അവരുടെമേൽ ചാടിവീണ് അവരെ കീഴടക്കി. അവർ നഗ്നരും മുറിവേറ്റവരുമായി വീട്ടിൽനിന്ന് പുറത്തേക്ക് ഓടിപ്പോകേണ്ടിവന്നു.
ACT 19:17 എഫേസോസിൽ വസിച്ചിരുന്ന യെഹൂദരും ഗ്രീക്കുകാരും ഇത് അറിഞ്ഞു. അവരെല്ലാവരും ഭയപ്പെട്ടു. കർത്താവായ യേശുവിന്റെ നാമം അത്യന്തം മഹത്ത്വപ്പെട്ടു.
ACT 19:18 വിശ്വസിച്ചവരിൽ പലരും വന്ന് തങ്ങളുടെ ദുഷ്‌പ്രവൃത്തികൾ പരസ്യമായി ഏറ്റുപറഞ്ഞു.
ACT 19:19 ക്ഷുദ്രപ്രയോഗം നടത്തിവന്നവർ തങ്ങളുടെ പുസ്തകച്ചുരുളുകൾ കൊണ്ടുവന്ന് എല്ലാവരും കാൺകെ അഗ്നിക്കിരയാക്കി. ആ ചുരുളുകളുടെ വില കണക്കാക്കിയപ്പോൾ അതിന്റെ ആകെ തുക അൻപതിനായിരം ദ്രഹ്മയായിരുന്നു.
ACT 19:20 ഇങ്ങനെ കർത്താവിന്റെ വചനം എല്ലായിടത്തും പ്രചരിക്കുകയും ആധിപത്യം ഉറപ്പിക്കുകയും ചെയ്തു.
ACT 19:21 ഇവയെല്ലാം സംഭവിച്ചതിനുശേഷം പൗലോസ് മക്കദോന്യയിലും അഖായയിലുംകൂടി യാത്രചെയ്ത് ജെറുശലേമിലേക്ക് പോകാൻ മനസ്സിൽ തീരുമാനിച്ചു. “അവിടെച്ചെന്നതിനുശേഷം എനിക്കു റോമിലും പോകണം,” എന്ന് അദ്ദേഹം പറഞ്ഞു.
ACT 19:22 തന്റെ സഹായികളിൽ തിമോത്തിയോസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കദോന്യയിലേക്ക് അയച്ചിട്ട് അദ്ദേഹം കുറെക്കാലംകൂടി ഏഷ്യാപ്രവിശ്യയിൽ താമസിച്ചു.
ACT 19:23 ആ കാലത്ത് ക്രിസ്തുമാർഗത്തിന്റെപേരിൽ വലിയ ലഹളയുണ്ടായി.
ACT 19:24 വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങൾ ഉണ്ടാക്കിയിരുന്ന ദെമേത്രിയൊസ് എന്ന വെള്ളിപ്പണിക്കാരൻ ശില്പികൾക്കു ധാരാളം തൊഴിൽ ലഭ്യമാക്കിയിരുന്നു.
ACT 19:25 അയാൾ അവരെയും അതേതൊഴിൽ ചെയ്തിരുന്ന മറ്റു പണിക്കാരെയും വിളിച്ചുകൂട്ടിയിട്ട് ഇങ്ങനെ പറഞ്ഞു, “സുഹൃത്തുക്കളേ, ഈ തൊഴിലിൽനിന്ന് നമുക്കു നല്ല ആദായം ലഭിക്കുന്നെന്ന് നിങ്ങൾക്കറിയാമല്ലോ!
ACT 19:26 എന്നാൽ, ഈ പൗലോസ് ഇവിടെ എഫേസോസിലും ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുമുള്ള ഒട്ടധികം ആളുകളോട്, ‘മനുഷ്യൻ ഉണ്ടാക്കിയ ദൈവങ്ങൾ ദൈവങ്ങളേ അല്ല’ എന്നു പറഞ്ഞ് അവരെ വശീകരിച്ച് വഴിതെറ്റിച്ചിരിക്കുന്നു. അത് നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നല്ലോ.
ACT 19:27 നമ്മുടെ തൊഴിലിനുള്ള പ്രസക്തി നഷ്ടമാകുമെന്നുമാത്രമല്ല, മഹാദേവിയായ അർത്തെമിസിന്റെ ക്ഷേത്രം അപമാനിതമായിത്തീരും എന്ന അപകടംകൂടി ഇതിലുണ്ട്; ഏഷ്യാപ്രവിശ്യയിൽ എല്ലായിടത്തുംമാത്രമല്ല, ലോകമെമ്പാടും ഭജിക്കപ്പെടുന്ന ഈ ദേവിയുടെ പ്രതാപം നഷ്ടപ്പെടാനും ഇതുമൂലം ഇടയാകും.”
ACT 19:28 ഇതു കേട്ടപ്പോൾ അവർ ക്രോധം നിറഞ്ഞവരായി, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് ഉച്ചത്തിൽ ആർത്തുവിളിച്ചു.
ACT 19:29 പെട്ടെന്ന് പട്ടണംമുഴുവൻ സംഘർഷഭരിതമായി. മക്കദോന്യയിൽനിന്ന് പൗലോസിന്റെ സഹയാത്രികരായി വന്നിരുന്ന ഗായൊസിനെയും അരിസ്തർഹൊസിനെയും പിടിച്ചുകൊണ്ട് ജനങ്ങൾ മൈതാനത്തിലേക്ക് ഒരുമിച്ചു തള്ളിക്കയറി.
ACT 19:30 പൗലോസിനും ജനക്കൂട്ടത്തിലേക്കു ചെല്ലാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും ശിഷ്യന്മാർ അത് അനുവദിച്ചില്ല.
ACT 19:31 ഏഷ്യാപ്രവിശ്യയിലെ ചില അധികാരികളും പൗലോസിന്റെ സ്നേഹിതരുമായിരുന്ന ചിലർ, അദ്ദേഹം മൈതാനത്തിലേക്കു കടന്നുചെല്ലാൻ തുനിയരുതെന്നപേക്ഷിച്ചുകൊണ്ട് സന്ദേശം കൊടുത്തയച്ചു.
ACT 19:32 ജനക്കൂട്ടം ആകെ കലക്കത്തിലായി. ഒരുകൂട്ടർ ഒരുവിധത്തിലും മറ്റുചിലർ മറ്റുവിധത്തിലും ആർത്തുവിളിച്ചു. അവരിൽ മിക്കവർക്കും തങ്ങൾ വന്നുകൂടിയതെന്തിനെന്നുപോലും അറിഞ്ഞുകൂടായിരുന്നു.
ACT 19:33 യെഹൂദർ അലെക്സന്തറെ മുന്നിലേക്കു തള്ളിക്കൊണ്ടുവന്നു. ജനക്കൂട്ടത്തിൽ ചിലർ ഉച്ചത്തിൽ അയാളോട് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ജനത്തിനുമുമ്പിൽ ന്യായവാദം നടത്താൻ ആഗ്രഹിച്ചുകൊണ്ട് അയാൾ അവരോടു നിശ്ശബ്ദരായിരിക്കാൻ ആംഗ്യംകാട്ടി.
ACT 19:34 എന്നാൽ, അയാൾ ഒരു യെഹൂദനാണെന്നറിഞ്ഞപ്പോൾ അവരെല്ലാവരുംകൂടിച്ചേർന്ന്, “എഫേസ്യരുടെ അർത്തെമിസ് ദേവി, മഹതിയാം ദേവി!” എന്ന് രണ്ടുമണിക്കൂറോളം ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.
ACT 19:35 നഗരഗുമസ്തൻ ജനക്കൂട്ടത്തെ ശാന്തമാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “എഫേസോസ് നിവാസികളേ, എഫേസോസ് നഗരം മഹതിയായ അർത്തെമിസ് മഹാദേവിയുടെ ക്ഷേത്രത്തിന്റെയും സ്വർഗത്തിൽനിന്നു വീണ അർത്തെമിസ് പ്രതിമയുടെയും സംരക്ഷകയാണെന്നുള്ളത് എല്ലാവർക്കും അറിവുള്ള കാര്യമല്ലയോ?
ACT 19:36 ഈ വസ്തുതകൾ അനിഷേധ്യമായിരിക്കുന്ന സ്ഥിതിക്ക്, നിങ്ങൾ ശാന്തരായിരിക്കുകയും തിടുക്കത്തിൽ ഒന്നും ചെയ്യാതിരിക്കുകയും വേണം.
ACT 19:37 ഈ മനുഷ്യരെ നിങ്ങൾ ഇവിടെ കൊണ്ടുവന്നിരിക്കുന്നു; എന്നാൽ ഇവർ, ക്ഷേത്രങ്ങൾ കവർച്ചചെയ്യുകയോ നമ്മുടെ ദേവിയെ ദുഷിക്കുകയോ ചെയ്തിട്ടില്ല.
ACT 19:38 ദെമേത്രിയൊസിനും സഹശില്പികൾക്കും ആരുടെയെങ്കിലും നേർക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, കോടതികൾ തുറന്നിട്ടുണ്ട്; അവിടെ ന്യായംവിധിക്കാൻ ഭരണാധികാരികളുമുണ്ട്. അവിടെ അവർക്ക് ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്.
ACT 19:39 കൂടുതലായി എന്തെങ്കിലും കാര്യം നിങ്ങൾക്കുള്ളപക്ഷം അത് ഒരു നിയമാനുസൃതസഭയിൽ പരിഹരിക്കാവുന്നതാണ്.
ACT 19:40 ഈ സ്ഥിതിയിൽ, ഇന്നത്തെ സംഭവങ്ങൾനിമിത്തം പ്രക്ഷോഭകാരികൾ എന്നു റോമാക്കാർ നമ്മെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെവന്നാൽ ഈ ലഹളയ്ക്ക് വിശദീകരണം നൽകാൻ നമുക്കു കഴിയാതെപോകും; ലഹളയുണ്ടാക്കാൻതക്ക കാരണമൊന്നും ഇവിടെ ഉണ്ടായിട്ടില്ലല്ലോ.”
ACT 19:41 ഇത്രയും പറഞ്ഞതിനുശേഷം അയാൾ ജനക്കൂട്ടത്തെ പിരിച്ചുവിട്ടു.
ACT 20:1 ലഹള അവസാനിച്ചപ്പോൾ പൗലോസ് ശിഷ്യന്മാരെ ആളയച്ചുവരുത്തി; അവരെ ധൈര്യപ്പെടുത്തിയശേഷം വിടവാങ്ങി മക്കദോന്യയിലേക്കു യാത്രതിരിച്ചു.
ACT 20:2 ദൈവജനത്തിനു പ്രോത്സാഹനം നൽകുന്ന വളരെ പ്രബോധനങ്ങൾ നൽകിക്കൊണ്ട് ആ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് അദ്ദേഹം ഒടുവിൽ ഗ്രീസിൽ എത്തിച്ചേർന്നു.
ACT 20:3 അവിടെ മൂന്നുമാസം താമസിച്ചു. അവിടെനിന്നു സിറിയയിലേക്കു കപ്പൽകയറാൻ തുടങ്ങുന്ന അവസരത്തിൽ യെഹൂദർ അദ്ദേഹത്തിനെതിരായി ഗൂഢാലോചന നടത്തിയതുകൊണ്ട് മക്കദോന്യയിലൂടെ തിരികെപ്പോകാൻ അദ്ദേഹം തീരുമാനിച്ചു.
ACT 20:4 ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രോസും തെസ്സലോനിക്യരായ അരിസ്തർഹൊസും സെക്കുന്തോസും ദെർബെക്കാരനായ ഗായൊസും തിമോത്തിയോസും ഏഷ്യാപ്രവിശ്യക്കാരായ തിഹിക്കൊസും ത്രൊഫിമൊസും അദ്ദേഹത്തെ അനുഗമിച്ചു.
ACT 20:5 അവർ ഞങ്ങൾക്കുമുമ്പായി യാത്രചെയ്തു ത്രോവാസ് തുറമുഖത്തെത്തി, അവിടെ ഞങ്ങൾക്കായി കാത്തിരുന്നു.
ACT 20:6 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ കഴിഞ്ഞാണ് ഞങ്ങൾ ഫിലിപ്പിയയിൽനിന്ന് യാത്രതിരിച്ചത്. അഞ്ചുദിവസത്തിനുശേഷം ഞങ്ങൾ ത്രോവാസിൽ കപ്പൽയാത്രചെയ്ത് അവരുടെ അടുക്കലെത്തി; ഏഴുദിവസം അവിടെ താമസിച്ചു.
ACT 20:7 ആഴ്ചയുടെ ആദ്യദിവസം, അപ്പം നുറുക്കാൻ ഞങ്ങൾ ഒരുമിച്ചുകൂടി. പൗലോസ് ജനങ്ങളോടു സംസാരിച്ചു; പിറ്റേന്ന് യാത്രയാകാൻ ഉദ്ദേശിച്ചിരുന്നതുകൊണ്ട് അദ്ദേഹം അർധരാത്രിവരെയും പ്രസംഗം ദീർഘിപ്പിച്ചു.
ACT 20:8 ഞങ്ങൾ സമ്മേളിച്ച മുകൾനിലയിലെ മുറിയിൽ ധാരാളം വിളക്കുകൾ ഉണ്ടായിരുന്നു.
ACT 20:9 യൂത്തിക്കൊസ് എന്നു പേരുള്ള യുവാവ് ഒരു ജനൽപ്പടിയിൽ ഇരുന്ന് ഗാഢനിദ്രയിലേക്കു വഴുതിവീണുകൊണ്ടിരിക്കുകയായിരുന്നു. പൗലോസ് തന്റെ പ്രസംഗം ദീർഘിപ്പിച്ചപ്പോൾ, അയാൾ ഗാഢനിദ്രയിലായി. മൂന്നാംനിലയിൽനിന്ന് താഴെവീണു; ജനം താഴെവന്ന് അയാളെ എടുത്തുയർത്തിനോക്കുമ്പോൾ അയാൾ മരിച്ചിരുന്നു.
ACT 20:10 പൗലോസ് ഇറങ്ങിച്ചെന്ന് അയാളുടെമേൽ കിടന്ന് അയാളെ ആലിംഗനംചെയ്തു. “പരിഭ്രമിക്കേണ്ടാ, അയാൾക്കു ജീവനുണ്ട്!” എന്ന് അദ്ദേഹം പറഞ്ഞു.
ACT 20:11 പിന്നീട്, അദ്ദേഹം വീണ്ടും മുകളിലത്തെ മുറിയിലേക്കുപോയി, അപ്പം നുറുക്കി ഭക്ഷിച്ചു, പുലരിയോളം സംഭാഷണം തുടർന്നുകൊണ്ടേയിരുന്നു. പിന്നീട് അദ്ദേഹം യാത്രയായി.
ACT 20:12 ജനങ്ങൾ ആ യുവാവിനെ ജീവനുള്ളവനായി അവന്റെ വീട്ടിൽ കൊണ്ടുപോയി; അവർ അത്യന്തം ആശ്വസിച്ചു.
ACT 20:13 ഞങ്ങൾ കപ്പൽകയറി നേരത്തേതന്നെ അസ്സൊസ് തുറമുഖത്തേക്കു പുറപ്പെട്ടു. അവിടെയെത്തുമ്പോൾ പൗലോസിനെയും ഞങ്ങളുടെകൂടെ കപ്പലിൽ കയറ്റാൻ ഉദ്ദേശിച്ചിരുന്നു. പൗലോസ് അസ്സൊസിലേക്കു കാൽനടയായി യാത്രചെയ്തിരുന്നതുകൊണ്ടാണ് ഈ ക്രമീകരണം ചെയ്തത്.
ACT 20:14 അങ്ങനെ അദ്ദേഹം ഞങ്ങളെ അസ്സൊസിൽവെച്ചു കണ്ടുമുട്ടി. അപ്പോൾ അദ്ദേഹത്തെക്കൂടി കയറ്റിക്കൊണ്ടു ഞങ്ങൾ മിതുലേനയിലേക്കു യാത്രയായി.
ACT 20:15 പിറ്റേന്നു ഞങ്ങൾ അവിടെനിന്ന് കപ്പൽ നീക്കി ഖിയൊസ്ദ്വീപിന് അഭിമുഖമായി യാത്രതുടർന്നു. അതിനടുത്ത ദിവസം സാമോസ് ദ്വീപിലും പിറ്റേന്നാൾ മിലേത്തോസിലും എത്തിച്ചേർന്നു.
ACT 20:16 സാധ്യമെങ്കിൽ പെന്തക്കൊസ്തു ദിവസമാകുമ്പോഴേക്ക് ജെറുശലേമിൽ എത്താൻ പൗലോസ് തിടുക്കം കാട്ടി; അതുകൊണ്ട്, ഏഷ്യാപ്രവിശ്യയിൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കാൻ തീരുമാനിച്ചതിനാൽ അദ്ദേഹം എഫേസോസിൽ ഇറങ്ങാതെ യാത്ര മുന്നോട്ടു തുടർന്നു.
ACT 20:17 മിലേത്തോസിൽനിന്ന് അദ്ദേഹം എഫേസോസിലേക്ക് ആളയച്ചു സഭാമുഖ്യന്മാരെ വരുത്തി.
ACT 20:18 അവർ വന്നപ്പോൾ അദ്ദേഹം അവരോട് ഇങ്ങനെ പറഞ്ഞു: “ഏഷ്യയിൽ എത്തിയ ദിവസംമുതൽ, നിങ്ങളോടുകൂടെ ആയിരുന്ന കാലമെല്ലാം ഞാൻ എങ്ങനെയാണു ജീവിച്ചതെന്നു നിങ്ങൾക്കറിയാമല്ലോ!
ACT 20:19 യെഹൂദരുടെ ഗൂഢാലോചനകൾനിമിത്തം എനിക്കു തീവ്രമായ പരിശോധനകൾ ഉണ്ടായെങ്കിലും ഞാൻ വളരെ താഴ്മയോടും കണ്ണുനീരോടും കൂടെ കർത്താവിനെ സേവിച്ചു.
ACT 20:20 നിങ്ങൾക്കു പ്രയോജനമുള്ളത് ഒന്നും മറച്ചുവെക്കാതെ, പരസ്യമായും വീടുകളിൽവെച്ചും, ഞാൻ നിങ്ങളെ അറിയിക്കുകയും പഠിപ്പിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാം.
ACT 20:21 മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിഞ്ഞ് നമ്മുടെ കർത്താവായ യേശുവിൽ വിശ്വസിക്കണമെന്നും ഞാൻ യെഹൂദരോടും ഗ്രീക്കുകാരോടും പ്രസ്താവിച്ചിട്ടുണ്ട്.
ACT 20:22 “ഇപ്പോൾ ഞാൻ ആത്മാവിന്റെ അതിശക്തമായ പ്രേരണയാൽ ജെറുശലേമിലേക്കു പോകുന്നു. അവിടെ എനിക്ക് എന്താണു സംഭവിക്കുകയെന്നു ഞാൻ അറിയുന്നില്ല.
ACT 20:23 ഒന്നുമാത്രം ഞാൻ അറിയുന്നു: കാരാഗൃഹവും കഷ്ടപ്പാടുകളുമാണ് ഓരോ പട്ടണത്തിലും എന്നെ കാത്തിരിക്കുന്നതെന്ന് പരിശുദ്ധാത്മാവ് എനിക്കു മുന്നറിയിപ്പു തരുന്നു.
ACT 20:24 എങ്കിലും എന്റെ ജീവൻ അമൂല്യമെന്നു ഞാൻ കരുതുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ കർത്താവായ യേശു എനിക്കു തന്ന ദൗത്യവും പൂർത്തീകരിക്കണം എന്നതുമാത്രമാണ് എന്റെ ലക്ഷ്യം.
ACT 20:25 “നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു സഞ്ചരിച്ചിരുന്ന എന്റെ മുഖം ഇനിമേൽ നിങ്ങളിലാരും കാണുകയില്ല എന്നെനിക്ക് ഇപ്പോൾ അറിയാം.
ACT 20:26 അതുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു പ്രസ്താവിക്കട്ടെ: നിങ്ങളിലാരുടെയും രക്തം സംബന്ധിച്ചു ഞാൻ കുറ്റക്കാരനല്ല.
ACT 20:27 ദൈവഹിതം പൂർണമായി, ഒട്ടും മറച്ചുവെക്കാതെതന്നെ ഞാൻ നിങ്ങളെ അറിയിച്ചിട്ടുണ്ട്.
ACT 20:28 നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവു നിങ്ങളെ അധ്യക്ഷന്മാരാക്കിവെച്ചിട്ടുള്ള ആട്ടിൻപറ്റത്തെയും ഭദ്രമായി സംരക്ഷിക്കുക. സ്വന്തം രക്തത്താൽ അവിടന്നുതന്നെ വിലയ്ക്കു വാങ്ങിയ ദൈവത്തിന്റെ സഭയ്ക്ക് അജപാലനം ചെയ്യുക.
ACT 20:29 ഞാൻ പോയശേഷം ആട്ടിൻപറ്റത്തെ നശിപ്പിക്കാൻ മടിയില്ലാത്ത ക്രൂരരായ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടന്നുകൂടുമെന്ന് എനിക്കറിയാം.
ACT 20:30 ക്രിസ്തുശിഷ്യരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി സത്യത്തെ വളച്ചു സംസാരിക്കുന്ന ചിലർ നിങ്ങളുടെ കൂട്ടത്തിൽനിന്നുതന്നെ എഴുന്നേൽക്കും.
ACT 20:31 അതുകൊണ്ട് ജാഗരൂകരായിരിക്കുക. ഞാൻ മൂന്നുവർഷം അഹോരാത്രം നിങ്ങൾക്കോരോരുത്തർക്കും കണ്ണുനീരോടെ മുന്നറിയിപ്പു തന്നുകൊണ്ടിരുന്നത് ഓർക്കുക.
ACT 20:32 “ഇപ്പോൾ ഞാൻ നിങ്ങളെ ദൈവത്തിലും ദൈവകൃപയുടെ വചനത്തിലും ഭരമേൽപ്പിക്കുന്നു. ഈ വചനം നിങ്ങളെ ആത്മികമായി പണിതുയർത്തി, വിശുദ്ധീകരിക്കപ്പെട്ട എല്ലാവരോടുംകൂടെ ഓഹരി നൽകാൻ കഴിവുള്ളതാണല്ലോ.
ACT 20:33 നിങ്ങളിലാരുടെയും വെള്ളിയോ സ്വർണമോ വസ്ത്രമോ ഒന്നുംതന്നെ ഞാൻ മോഹിച്ചിട്ടില്ല.
ACT 20:34 എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം എന്റെ ഈ കൈകളാൽ അധ്വാനിച്ചുണ്ടാക്കി എന്നു നിങ്ങൾക്കറിയാമല്ലോ!
ACT 20:35 ഇങ്ങനെയുള്ള കഠിനാധ്വാനംകൊണ്ടു നാം അശരണരെ സഹായിക്കണമെന്നു ഞാൻ നിങ്ങൾക്കു മാതൃക കാണിച്ചുതന്നിരിക്കുന്നു. ‘വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതിലാണ് അനുഗ്രഹം,’ എന്നുള്ള കർത്താവായ യേശുവിന്റെ വാക്കുകൾ ഓർക്കുക.”
ACT 20:36 പൗലോസ് തന്റെ പ്രസംഗം അവസാനിപ്പിച്ചതിനുശേഷം അവരോടെല്ലാവരോടുംകൂടെ മുട്ടുകുത്തി പ്രാർഥിച്ചു.
ACT 20:37 എല്ലാവരും വളരെ കരഞ്ഞ് അദ്ദേഹത്തെ ആലിംഗനംചെയ്ത് ചുംബിച്ചു.
ACT 20:38 “നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല” എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് അവർക്കേറ്റവുമധികം സങ്കടമുണ്ടാക്കിയത്. പിന്നെ അവർ കപ്പലിന്റെ അടുത്തുവരെ അദ്ദേഹത്തെ അനുയാത്രചെയ്തു.
ACT 21:1 അങ്ങനെ അവരോട് യാത്രപറഞ്ഞശേഷം ഞങ്ങൾ കപ്പൽകയറി കോസ്ദ്വീപിലും അടുത്തദിവസം രൊദോസ്ദ്വീപിലും അവിടെനിന്നു പത്തര തുറമുഖത്തിലും എത്തി.
ACT 21:2 അവിടെ ഫൊയ്നീക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ട് അതിൽ കയറി ഞങ്ങൾ യാത്രതുടർന്നു.
ACT 21:3 യാത്രയ്ക്കിടയിൽ സൈപ്രസ്ദ്വീപ് കാണാൻ കഴിഞ്ഞു. അതിന്റെ തെക്കുവശത്തുകൂടെ സിറിയയിലേക്കുപോയി. സോരിൽ ആ കപ്പലിലെ ചരക്ക് ഇറക്കേണ്ടിയിരുന്നതിനാൽ ഞങ്ങൾ അവിടെ കരയ്ക്കിറങ്ങി.
ACT 21:4 ക്രിസ്തുശിഷ്യരെ കണ്ടെത്തി ഞങ്ങൾ ഏഴുദിവസം അവിടെ താമസിച്ചു. ജെറുശലേമിലേക്കു പോകരുതെന്ന് ആ ശിഷ്യന്മാർ പൗലോസിനോട് ദൈവാത്മപ്രേരണയാൽ നിർബന്ധിച്ചുപറഞ്ഞു.
ACT 21:5 എന്നാൽ, അവിടെനിന്നു പോകേണ്ട സമയമായപ്പോൾ സകലശിഷ്യന്മാരും അവരുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഞങ്ങളോടുകൂടെ നഗരത്തിനു പുറത്തേക്കുവന്നു; കടൽത്തീരത്തു ഞങ്ങൾ മുട്ടുകുത്തി പ്രാർഥിച്ചു;
ACT 21:6 പിന്നെ പരസ്പരം യാത്രപറഞ്ഞുപിരിഞ്ഞു. ഞങ്ങൾ കപ്പൽകയറി യാത്രതുടർന്നു. അവർ അവരുടെ വീടുകളിലേക്കു മടങ്ങുകയും ചെയ്തു.
ACT 21:7 സോരിൽനിന്ന് കപ്പലിൽ യാത്രചെയ്തു ഞങ്ങൾ പ്തൊലെമായിസിൽ എത്തി. അവിടെ കരയ്ക്കിറങ്ങി സഹോദരങ്ങളെ അഭിവാദനംചെയ്ത് അവരോടുകൂടെ ഒരു ദിവസം താമസിച്ചു.
ACT 21:8 പിറ്റേദിവസം ഞങ്ങൾ അവിടംവിട്ട് കൈസര്യയിൽ എത്തി; അവിടെ ഞങ്ങൾ സുവിശേഷകനായ ഫിലിപ്പൊസിന്റെ വീട്ടിൽ താമസിച്ചു. അദ്ദേഹം ഏഴുപേരിൽ ഒരാളായിരുന്നു.
ACT 21:9 അദ്ദേഹത്തിനു പ്രവാചികകളായ നാലു പുത്രിമാരുണ്ടായിരുന്നു; അവർ അവിവാഹിതകളുമായിരുന്നു.
ACT 21:10 ഞങ്ങൾ അവിടെയെത്തി കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ യെഹൂദ്യയിൽനിന്ന് അഗബൊസ് എന്നു പേരുള്ള ഒരു പ്രവാചകൻ അവിടെവന്നു.
ACT 21:11 അദ്ദേഹം ഞങ്ങളുടെ അടുക്കൽവന്ന്, പൗലോസിന്റെ അരപ്പട്ട എടുത്ത് സ്വന്തം കൈകളും കാലുകളും കെട്ടിയശേഷം ഇങ്ങനെ പറഞ്ഞു, “ ‘ഈ അരപ്പട്ടയുടെ ഉടമസ്ഥനെ ജെറുശലേമിലെ യെഹൂദനേതാക്കന്മാർ ഇതേവിധത്തിൽ ബന്ധിക്കുകയും യെഹൂദേതരരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമെന്ന്’ പരിശുദ്ധാത്മാവ് അരുളിച്ചെയ്യുന്നു.”
ACT 21:12 ഇതു കേട്ടപ്പോൾ ഞങ്ങളും അവിടെയുണ്ടായിരുന്ന സഹോദരങ്ങളും ജെറുശലേമിലേക്കു പോകരുതെന്ന് പൗലോസിനോട് അപേക്ഷിച്ചു.
ACT 21:13 അപ്പോൾ പൗലോസ്, “നിങ്ങൾ ഇങ്ങനെ കരഞ്ഞ് എന്റെ ഹൃദയം തകർക്കുന്നതെന്തിന്? ബന്ധിക്കപ്പെടാൻമാത്രമല്ല, കർത്താവായ യേശുവിന്റെ നാമത്തിനുവേണ്ടി ജെറുശലേമിൽ മരിക്കാനും ഞാൻ തയ്യാറാണ്” എന്നു മറുപടി പറഞ്ഞു.
ACT 21:14 അദ്ദേഹത്തെ ഒരുവിധത്തിലും പിന്തിരിപ്പിക്കാൻ സാധ്യമല്ല എന്നു കണ്ടിട്ട്, “കർത്താവിന്റെ ഇഷ്ടം നടക്കട്ടെ” എന്നു പറഞ്ഞുകൊണ്ട് ഞങ്ങൾ പിന്മാറി.
ACT 21:15 എന്നിട്ട് ഞങ്ങൾ യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ചെയ്തശേഷം ജെറുശലേമിലേക്കു പോയി.
ACT 21:16 കൈസര്യയിൽനിന്നുള്ള ഏതാനും ശിഷ്യന്മാർ ഒപ്പം വന്ന് മ്നാസോന്റെ ഭവനത്തിൽ ഞങ്ങളെ കൊണ്ടെത്തിച്ചു. അവിടെയായിരുന്നു ഞങ്ങൾക്കുള്ള താമസം ക്രമീകരിച്ചിരുന്നത്. സൈപ്രസുകാരനായ മ്നാസോൻ ആദിമശിഷ്യന്മാരിൽ ഒരാളായിരുന്നു.
ACT 21:17 ജെറുശലേമിൽ എത്തിയ ഞങ്ങളെ സഹോദരങ്ങൾ ആനന്ദത്തോടെ സ്വീകരിച്ചു.
ACT 21:18 അടുത്തദിവസം പൗലോസും ഞങ്ങളെല്ലാവരുംകൂടി യാക്കോബിനെ കാണാൻ പോയി. സഭാമുഖ്യന്മാർ എല്ലാവരും അവിടെ ഉണ്ടായിരുന്നു.
ACT 21:19 പൗലോസ് അവരെ അഭിവാദനംചെയ്തിട്ട്, തന്റെ ശുശ്രൂഷയിലൂടെ ദൈവം യെഹൂദേതരരുടെ ഇടയിൽ ചെയ്ത കാര്യങ്ങൾ വിശദീകരിച്ചുപറഞ്ഞു.
ACT 21:20 ഇതു കേട്ട് അവർ ദൈവത്തെ സ്തുതിച്ചു. പിന്നീട് പൗലോസിനോട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, ക്രിസ്തുവിൽ വിശ്വസിച്ചവരായ അനേകായിരം യെഹൂദർ ഉണ്ടെന്നു താങ്കൾക്ക് അറിയാമല്ലോ. അവരെല്ലാവരും മോശയുടെ ന്യായപ്രമാണത്തിൽ തീക്ഷ്ണതയുള്ളവരാണ്.
ACT 21:21 എന്നാൽ, യെഹൂദേതരരുടെ മധ്യത്തിൽ താമസിക്കുന്ന യെഹൂദരെ മോശയുടെ ന്യായപ്രമാണം ഉപേക്ഷിക്കാനും അവരുടെ മക്കളെ പരിച്ഛേദനം നടത്തുന്നതും നമ്മുടെ ആചാരങ്ങളനുഷ്ഠിച്ചു ജീവിക്കുന്നതും വിട്ടുകളയാനും താങ്കൾ ഉപദേശിക്കുന്നതായി അവർ തെറ്റിദ്ധരിച്ചിരിക്കുന്നു.
ACT 21:22 അതു തിരുത്താൻ ഇനി നാം എന്താണു ചെയ്യേണ്ടത്? താങ്കൾ വന്നിട്ടുണ്ടെന്നു തീർച്ചയായും അവർ അറിയും.
ACT 21:23 അതുകൊണ്ടു ഞങ്ങൾ പറയുന്നതുപോലെ താങ്കൾ ചെയ്യുക. ഒരു നേർച്ച നേർന്നിട്ടുള്ള നാല് ആളുകൾ ഇവിടെ ഞങ്ങളോടുകൂടെയുണ്ട്.
ACT 21:24 അവരെ കൂട്ടിക്കൊണ്ടുപോയി അവരുടെ ശുദ്ധീകരണചടങ്ങുകളിൽ പങ്കെടുക്കുക. ശുദ്ധീകരണത്തിന്റെയും അവരുടെ തലമുണ്ഡനം ചെയ്യിക്കുന്നതിന്റെയും ചെലവു താങ്കൾ വഹിക്കുക. അപ്പോൾ താങ്കളെക്കുറിച്ചു കേട്ടകാര്യങ്ങൾ സത്യമല്ല എന്നും താങ്കൾ ന്യായപ്രമാണം അനുസരിച്ചാണു ജീവിക്കുന്നതെന്നും എല്ലാവരും അറിഞ്ഞുകൊള്ളും.
ACT 21:25 യെഹൂദേതരരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവർ വിഗ്രഹാർപ്പിതഭക്ഷണം, രക്തം, ശ്വാസംമുട്ടിച്ചു കൊന്നവ, ലൈംഗികാധർമം എന്നിവയിൽനിന്ന് അകന്നു ജീവിച്ചുകൊള്ളണമെന്നു നാം തീരുമാനമെടുത്തത് അവർക്ക് എഴുതിയിട്ടുണ്ടല്ലോ!”
ACT 21:26 അടുത്തദിവസം പൗലോസ് ആ പുരുഷന്മാരോടൊപ്പം തന്നെയും ശുദ്ധീകരിച്ചു. അവരിൽ ഓരോരുത്തനുംവേണ്ടി വഴിപാടുകഴിക്കാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്ന് അറിയിക്കാനായി അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചു.
ACT 21:27 ആ ഏഴുദിവസം കഴിയാറായപ്പോൾ ഏഷ്യാപ്രവിശ്യയിൽനിന്നുള്ള ചില യെഹൂദർ പൗലോസിനെ ദൈവാലയത്തിൽ കണ്ടു. അവർ ജനക്കൂട്ടത്തെ മുഴുവൻ ഇളക്കി അദ്ദേഹത്തെ പിടികൂടി.
ACT 21:28 “ഇസ്രായേൽജനമേ, ഞങ്ങളെ സഹായിക്കുക! നമ്മുടെ ജനങ്ങൾക്കും ന്യായപ്രമാണത്തിനും ഈ സ്ഥലത്തിനും എതിരായി എല്ലായിടത്തും എല്ലാവരെയും പഠിപ്പിക്കുന്നവൻ ഇയാളാണ്. മാത്രമല്ല, ഇയാൾ ഗ്രീക്കുകാരെ ദൈവാലയത്തിനുള്ളിൽ കൊണ്ടുവന്ന് ഈ വിശുദ്ധസ്ഥലം അശുദ്ധമാക്കുകയുംചെയ്തിരിക്കുന്നു!” എന്ന് അവർ വിളിച്ചുപറഞ്ഞു.
ACT 21:29 എഫേസ്യനായ ത്രൊഫിമൊസിനെ അവർ നേരത്തേ നഗരത്തിൽവെച്ചു പൗലോസിനോടൊപ്പം കണ്ടിരുന്നു. പൗലോസ് അയാളെയും ദൈവാലയത്തിലേക്കു കൂട്ടിക്കൊണ്ടുവന്നിരിക്കുമെന്ന് അവർ അനുമാനിച്ചു.
ACT 21:30 നഗരം മുഴുവൻ ഇളകി; ജനങ്ങൾ ഓടിക്കൂടി. അവർ പൗലോസിനെ ദൈവാലയത്തിൽനിന്ന് പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോയി. ഉടൻതന്നെ ദൈവാലയത്തിന്റെ വാതിലുകൾ അടച്ചുകളയുകയും ചെയ്തു.
ACT 21:31 അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുമ്പോൾ, ജെറുശലേം നഗരം മുഴുവൻ ഇളകിമറിഞ്ഞിരിക്കുന്നെന്ന് റോമൻ സൈന്യാധിപന് അറിവുലഭിച്ചു.
ACT 21:32 അയാൾ പെട്ടെന്നുതന്നെ ചില ശതാധിപന്മാരെയും സൈനികരെയും കൂട്ടിക്കൊണ്ട് ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞു. സൈന്യാധിപനെയും പട്ടാളക്കാരെയും കണ്ടപ്പോൾ അവർ പൗലോസിനെ അടിക്കുന്നതു നിർത്തി.
ACT 21:33 സൈന്യാധിപൻ ചെന്ന് പൗലോസിനെ അറസ്റ്റ് ചെയ്തു; അദ്ദേഹത്തെ പിടിച്ച് രണ്ടുചങ്ങലകൊണ്ടു ബന്ധിക്കാൻ കൽപ്പിച്ചു. അദ്ദേഹം ആരാണെന്നും എന്തു കുറ്റമാണു ചെയ്തതെന്നും അയാൾ ചോദിച്ചു.
ACT 21:34 ജനക്കൂട്ടത്തിൽ ഓരോരുത്തരും ഓരോവിധത്തിൽ വിളിച്ചുകൂവിക്കൊണ്ടിരുന്നു. ബഹളംനിമിത്തം സൈന്യാധിപനു സത്യാവസ്ഥ മനസ്സിലാക്കാൻ സാധിക്കാതെവന്നതുകൊണ്ട് പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ അയാൾ ആജ്ഞാപിച്ചു.
ACT 21:35 പൗലോസ് ദൈവാലയത്തിന്റെ സോപാനത്തിൽ എത്തിയപ്പോഴേക്കും ജനക്കൂട്ടം വല്ലാതെ അക്രമാസക്തരായി; അതുകൊണ്ടു സൈനികർക്ക് അദ്ദേഹത്തെ ചുമന്നുകൊണ്ടുപോകേണ്ടിവന്നു.
ACT 21:36 അവരുടെ പിന്നാലെ ചെന്ന ജനസമൂഹം, “അവനെ കൊന്നുകളയുക, കൊന്നുകളയുക” എന്നു വിളിച്ചുപറഞ്ഞുകൊണ്ടേയിരുന്നു.
ACT 21:37 അങ്ങനെ സൈനികർ പൗലോസിനെ അവരുടെ താമസസ്ഥലത്തേക്കു കൊണ്ടുപോകാൻ തുടങ്ങുമ്പോൾ, അദ്ദേഹം സൈന്യാധിപനോട്, “അങ്ങയോടു ചില കാര്യങ്ങൾ പറയാൻ അനുവദിക്കുമോ?” എന്നു ചോദിച്ചു. അതുകേട്ട് അയാൾ, “എന്ത്, താങ്കൾക്ക് ഗ്രീക്കുഭാഷ അറിയാമോ?
ACT 21:38 കുറെനാൾമുമ്പ് ഒരു വിപ്ളവം തുടങ്ങുകയും നാലായിരം ഭീകരന്മാരെ മരുഭൂമിയിലേക്കു നയിക്കുകയുംചെയ്ത ഈജിപ്റ്റുകാരനല്ലേ നിങ്ങൾ?” എന്നു ചോദിച്ചു.
ACT 21:39 അപ്പോൾ പൗലോസ്, “ഞാൻ കിലിക്യാപ്രവിശ്യയിലെ തർസൊസിൽനിന്നുള്ള ഒരു യെഹൂദനാണ്; ഒട്ടും അപ്രധാനമല്ലാത്ത ഒരു നഗരത്തിലെ പൗരൻ. ദയവായി ജനങ്ങളോടു സംസാരിക്കാൻ എന്നെ അനുവദിക്കേണം” എന്നു പറഞ്ഞു.
ACT 21:40 സൈന്യാധിപന്റെ അനുമതി ലഭിച്ചപ്പോൾ പൗലോസ് സോപാനത്തിൽനിന്നുകൊണ്ടു ജനങ്ങൾക്കുനേരേ ആംഗ്യംകാട്ടി; അവർ നിശ്ശബ്ദരായപ്പോൾ അദ്ദേഹം എബ്രായരുടെ ഭാഷയിൽ അവരോട് ഇങ്ങനെ പ്രഘോഷിച്ചു.
ACT 22:1 “സഹോദരന്മാരേ, പിതാക്കന്മാരേ, എന്റെ പ്രതിവാദം കേൾക്കുക.”
ACT 22:2 പൗലോസ് എബ്രായരുടെ ഭാഷയിൽ അവരെ അഭിസംബോധന ചെയ്തതു കേട്ടപ്പോൾ ജനം വളരെ ശാന്തരായി. അദ്ദേഹം ഇങ്ങനെ തുടർന്നു:
ACT 22:3 “കിലിക്യാപ്രവിശ്യയിൽ തർസൊസിൽ ജനിച്ച ഒരു യെഹൂദനാണു ഞാൻ. എന്നാൽ, വളർന്നത് ഈ നഗരത്തിലാണ്. ഗമാലിയേലിന്റെ കീഴിൽ നമ്മുടെ പിതാക്കന്മാരുടെ ന്യായപ്രമാണം സംബന്ധിച്ച് എനിക്ക് സമഗ്രമായ ശിക്ഷണം ലഭിച്ചു. ഇന്നു നിങ്ങളിൽ ഏതൊരാളും ആയിരിക്കുന്നതുപോലെതന്നെ ഞാനും ദൈവത്തിനുവേണ്ടി വളരെ തീക്ഷ്ണതയുള്ളവനായിരുന്നു.
ACT 22:4 ക്രിസ്തുമാർഗത്തെ നശിപ്പിച്ച് ഇല്ലാതെയാക്കാനായി ഞാൻ സ്ത്രീപുരുഷവ്യത്യാസംകൂടാതെ എല്ലാവരെയും പിടികൂടി കാരാഗൃഹത്തിലടയ്ക്കുകയും അവർ മരിച്ചാലും സാരമില്ല എന്ന മനോഭാവത്തോടെ പീഡിപ്പിക്കുകയും ചെയ്തു.
ACT 22:5 ഇതിനെല്ലാം മഹാപുരോഹിതനും ന്യായാധിപസമിതിയിലെ എല്ലാവരും സാക്ഷികളാണ്. ദമസ്കോസിലുള്ള അവരുടെ സഹോദരന്മാരുടെപേർക്ക് അവരിൽനിന്ന് അധികാരപത്രങ്ങളും വാങ്ങി, അവിടെനിന്ന് ഈ മാർഗക്കാരെ തടവുകാരാക്കി ജെറുശലേമിൽ കൊണ്ടുവന്ന് ശിക്ഷിക്കാനായി ഞാൻ അവിടേക്കുപോയി.
ACT 22:6 “അങ്ങനെ യാത്രചെയ്തു ദമസ്കോസ് പട്ടണത്തിനടുത്തെത്തിയപ്പോൾ, ഏകദേശം നട്ടുച്ചനേരത്ത് ആകാശത്തുനിന്ന് അത്യുജ്ജ്വലമായ ഒരു പ്രകാശം പെട്ടെന്ന് എന്റെ ചുറ്റും മിന്നി.
ACT 22:7 ഞാൻ നിലത്തുവീണു. ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്തിന്?’ എന്ന് എന്നോടു ചോദിക്കുന്ന ഒരു അശരീരി ഞാൻ കേട്ടു.
ACT 22:8 “ ‘അങ്ങ് ആരാകുന്നു കർത്താവേ?’ എന്നു ഞാൻ ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന നസറായനായ യേശുവാണു ഞാൻ’ അവിടന്ന് ഉത്തരം പറഞ്ഞു.
ACT 22:9 എന്റെ കൂടെയുള്ളവർ പ്രകാശം കണ്ടുവെങ്കിലും എന്നോടു സംസാരിച്ചയാളിന്റെ ശബ്ദം കേട്ടില്ല.
ACT 22:10 “ ‘കർത്താവേ, ഞാൻ എന്തു ചെയ്യണം’ എന്നു ചോദിച്ചു. “അതിനു കർത്താവ് എന്നോട്, ‘എഴുന്നേറ്റു ദമസ്കോസിലേക്കു പോകുക, നീ ചെയ്യേണ്ടതെല്ലാം അവിടെവെച്ചു നിന്നോടു പറയും’ എന്നു പറഞ്ഞു.
ACT 22:11 ആ പ്രകാശത്തിന്റെ തേജസ്സ് എനിക്ക് അന്ധത വരുത്തിയിരുന്നതുകൊണ്ട് എന്റെ സഹയാത്രികർ എന്നെ കൈക്കുപിടിച്ചു ദമസ്കോസിലേക്കു നടത്തി.
ACT 22:12 “അനന്യാസ് എന്നു പേരുള്ള ഒരാൾ എന്നെ കാണാനെത്തി. അദ്ദേഹം ഭക്തിയോടെ ന്യായപ്രമാണം പാലിക്കുന്നവനും ആ സ്ഥലത്തു താമസിച്ചിരുന്ന എല്ലാ യെഹൂദരാലും ആദരിക്കപ്പെടുന്നവനുമായിരുന്നു.
ACT 22:13 അദ്ദേഹം എന്റെ അടുക്കൽനിന്നുകൊണ്ട്, ‘ശൗലേ, സഹോദരാ, കാഴ്ച പ്രാപിക്കുക’ എന്നു പറഞ്ഞു. ഉടൻതന്നെ എനിക്കു കാഴ്ച ലഭിച്ചു; അദ്ദേഹത്തെ കാണാൻ കഴിഞ്ഞു.
ACT 22:14 “പിന്നെ അദ്ദേഹം എന്നോട് ഇപ്രകാരം പറഞ്ഞു: ‘നമ്മുടെ പൂർവികരുടെ ദൈവം, അവിടത്തെ ഇഷ്ടം അറിയാനും നീതിമാനായവനെ ദർശിക്കാനും തിരുവായിൽനിന്നുള്ള വചനങ്ങൾ കേൾക്കാനും നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു.
ACT 22:15 നീ കാണുകയും കേൾക്കുകയും ചെയ്തിരിക്കുന്നതിനെക്കുറിച്ച്, നീ സകലമനുഷ്യർക്കും മുമ്പാകെ അവിടത്തെ സാക്ഷിയായിത്തീരും.
ACT 22:16 ഇനി താമസിക്കുന്നതെന്തിന്? എഴുന്നേറ്റ് സ്നാനമേൽക്കുക. തിരുനാമം വിളിച്ചപേക്ഷിച്ച്, നിന്റെ പാപങ്ങൾ കഴുകിക്കളയുക.’
ACT 22:17 “ഞാൻ ജെറുശലേമിൽ തിരിച്ചെത്തി ദൈവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മവിവശതയിലായി; എന്നോടു സംസാരിക്കുന്ന കർത്താവിനെ ഞാൻ കണ്ടു.
ACT 22:18 അവിടന്ന് എന്നോട്: ‘നീ ഉടൻതന്നെ ജെറുശലേം വിട്ടുപോകുക; എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവർ അംഗീകരിക്കുകയില്ല’ എന്നു പറഞ്ഞു.
ACT 22:19 “അതിനു ഞാൻ, ‘കർത്താവേ, ഞാൻ യെഹൂദപ്പള്ളികൾതോറും ചെന്ന്, അങ്ങയിൽ വിശ്വസിക്കുന്നവരെ തടവിലാക്കുകയും അടിക്കുകയും ചെയ്തുവെന്ന് ഇവർക്കു നന്നായി അറിയാം.
ACT 22:20 അങ്ങേക്കുവേണ്ടി രക്തസാക്ഷിയായ സ്തെഫാനൊസിന്റെ രക്തം ചൊരിയുന്ന സമയത്ത്, ഞാൻ അതിന് അനുമതി നൽകിക്കൊണ്ട് അദ്ദേഹത്തെ കല്ലെറിയുന്നവരുടെ വസ്ത്രം സൂക്ഷിച്ചുകൊണ്ട് അവിടെ നിൽക്കുകയായിരുന്നു’ എന്നു മറുപടി പറഞ്ഞു.
ACT 22:21 “കർത്താവ് എന്നോട്, ‘നീ പോകുക, ഞാൻ നിന്നെ ദൂരെ യെഹൂദേതരരുടെ അടുത്തേക്കയയ്ക്കും’ എന്ന് അരുളിച്ചെയ്തു.”
ACT 22:22 ഇതു പറയുന്നതുവരെ ജനക്കൂട്ടം പൗലോസിന്റെ വാക്കുകൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ, അവർ അത്യുച്ചത്തിൽ, “ഇവനെ ഭൂമിയിൽനിന്നു നീക്കിക്കളയുക, ഇവൻ ജീവിച്ചിരിക്കാൻ യോഗ്യനല്ല” എന്നു വിളിച്ചുപറഞ്ഞു.
ACT 22:23 അവർ ഒച്ചപ്പാടുണ്ടാക്കുകയും പുറങ്കുപ്പായം ഊരി എറിഞ്ഞുകളയുകയും പൂഴി വാരി മേൽപ്പോട്ടെറിയുകയും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ,
ACT 22:24 സൈന്യാധിപൻ പൗലോസിനെ സൈനികത്താവളത്തിലേക്കു കൊണ്ടുപോകാൻ ആജ്ഞാപിച്ചു. ജനങ്ങൾ അദ്ദേഹത്തിനെതിരേ എന്തുകൊണ്ട് ഇങ്ങനെ വിളിച്ചുകൂവുന്നു എന്നു കണ്ടുപിടിക്കുന്നതിന് അദ്ദേഹത്തെ ചമ്മട്ടികൊണ്ടടിച്ച് ചോദ്യംചെയ്യാൻ സൈന്യാധിപൻ ഉത്തരവിട്ടു.
ACT 22:25 സൈനികർ അദ്ദേഹത്തെ അടിക്കാൻ പിടിച്ചുകെട്ടുമ്പോൾ, പൗലോസ് അടുത്തുനിന്നിരുന്ന ശതാധിപനോട്, “ഒരു റോമൻ പൗരനെ, കുറ്റവാളിയെന്നു തെളിയിക്കാതെ, അടിക്കുന്നതു നിയമാനുസൃതമോ?” എന്നു ചോദിച്ചു.
ACT 22:26 ശതാധിപൻ ഇതു കേട്ടിട്ട് സൈന്യാധിപന്റെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. “അങ്ങെന്താണ് ഈ ചെയ്യാൻപോകുന്നത്? ഇയാൾ ഒരു റോമൻ പൗരനാണ്,” ശതാധിപൻ സൈന്യാധിപനോടു പറഞ്ഞു.
ACT 22:27 സൈന്യാധിപൻ പൗലോസിന്റെ അടുത്തെത്തി ചോദിച്ചു, “പറയൂ, താങ്കൾ ഒരു റോമൻ പൗരനോ?” “അതേ, ഞാൻ റോമൻ പൗരനാണ്,” പൗലോസ് മറുപടി പറഞ്ഞു.
ACT 22:28 “ഞാൻ ഈ പൗരത്വം സമ്പാദിച്ചിരിക്കുന്നത് വലിയൊരു വിലകൊടുത്തിട്ടാണ്,” സൈന്യാധിപൻ പറഞ്ഞു. അതിനു മറുപടിയായി പൗലോസ് പറഞ്ഞു, “എന്നാൽ ഞാനോ, ഒരു റോമൻ പൗരനായി ജനിച്ചവനാണ്.”
ACT 22:29 അദ്ദേഹത്തെ ചോദ്യംചെയ്യാൻ ഭാവിച്ചവർ ഉടൻതന്നെ പിൻവാങ്ങി. പൗലോസ് എന്ന റോമൻ പൗരനെയാണ് താൻ ചങ്ങലകളാൽ ബന്ധിച്ചതെന്നു മനസ്സിലാക്കിയ സൈന്യാധിപൻ പരിഭ്രാന്തനായിത്തീർന്നു.
ACT 22:30 യെഹൂദർ പൗലോസിന്റെമേൽ ചുമത്തുന്ന കുറ്റത്തെക്കുറിച്ചു സൂക്ഷ്മമായി മനസ്സിലാക്കാൻ ആഗ്രഹിച്ചുകൊണ്ട്, സൈന്യാധിപൻ പിറ്റേന്ന് അദ്ദേഹത്തെ സ്വതന്ത്രനാക്കിയശേഷം പുരോഹിതമുഖ്യന്മാരും ന്യായാധിപസമിതിയും കൂടിവരാൻ ആജ്ഞാപിച്ചു. പിന്നീട് അയാൾ പൗലോസിനെ കൊണ്ടുവന്ന് അവരുടെമുമ്പിൽ നിർത്തി.
ACT 23:1 പൗലോസ് ന്യായാധിപസമിതിയെ ഉറ്റുനോക്കിക്കൊണ്ട്, “സഹോദരന്മാരേ, ഇന്നുവരെ ഞാൻ നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തിനുമുമ്പാകെ ജീവിച്ചു.”
ACT 23:2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് പൗലോസിന്റെ അടുത്തുനിൽക്കുന്നവരോട്, അദ്ദേഹത്തിന്റെ മുഖത്തടിക്കാൻ ആജ്ഞാപിച്ചു.
ACT 23:3 അതിന് പൗലോസ്, “വെള്ളപൂശിയ ചുമരേ, ദൈവം നിന്നെ അടിക്കും. ന്യായപ്രമാണമനുസരിച്ച് എന്നെ വിസ്തരിക്കാൻ നീ അവിടെ ഇരിക്കുന്നു; എന്നാൽ, എന്നെ അടിക്കാൻ കൽപ്പിക്കുന്നതിലൂടെ നീ ന്യായപ്രമാണം ലംഘിക്കുന്നു” എന്നു പറഞ്ഞു.
ACT 23:4 പൗലോസിന്റെ അടുത്തുനിന്നവർ അദ്ദേഹത്തോട്, “നീ ദൈവത്തിന്റെ മഹാപുരോഹിതനെ അധിക്ഷേപിക്കുന്നോ?” എന്നു ചോദിച്ചു.
ACT 23:5 “സഹോദരന്മാരേ, മഹാപുരോഹിതനാണ് ഇദ്ദേഹം എന്നു ഞാൻ അറിഞ്ഞില്ല; ‘നിന്റെ ജനത്തിന്റെ ഭരണകർത്താവിനെ നീ ദുഷിക്കരുത്’ എന്നെഴുതിയിട്ടുണ്ടല്ലോ,” എന്നു പൗലോസ് മറുപടി പറഞ്ഞു.
ACT 23:6 ന്യായാധിപസമിതിയിൽ, ചിലർ സദൂക്യരും മറ്റുള്ളവർ പരീശന്മാരും ആണെന്ന് മനസ്സിലാക്കിയിട്ട് പൗലോസ്, “എന്റെ സഹോദരന്മാരേ, ഞാനൊരു പരീശനും പരീശന്റെ മകനുമാണ്. മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചുള്ള എന്റെ പ്രത്യാശനിമിത്തമാണ് ഞാനിപ്പോൾ വിസ്തരിക്കപ്പെടുന്നത്” എന്നു വിളിച്ചുപറഞ്ഞു.
ACT 23:7 അദ്ദേഹം ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ അഭിപ്രായഭിന്നതയുണ്ടായി. ജനക്കൂട്ടം ചേരിതിരിഞ്ഞു.
ACT 23:8 പുനരുത്ഥാനം ഇല്ല, ദൈവദൂതരും ആത്മാക്കളും ഇല്ലെന്നു സദൂക്യർ പറയുന്നു, എന്നാൽ പരീശർ ഇവയിലെല്ലാം വിശ്വസിക്കുന്നു.
ACT 23:9 അപ്പോൾ വലിയ കോലാഹലമായി. പരീശന്മാരുടെ കൂട്ടത്തിലെ ചില വേദജ്ഞർ എഴുന്നേറ്റുനിന്നു വാദിച്ചുകൊണ്ട്, “ഞങ്ങൾ ഈ മനുഷ്യനിൽ ഒരു കുറ്റവും കാണുന്നില്ല. ഒരു ആത്മാവോ ഒരു ദൂതനോ അയാളോടു സംസാരിച്ചെന്നു വരാമല്ലോ!” അവർ പറഞ്ഞു.
ACT 23:10 അവരുടെ തർക്കം അക്രമാസക്തമായപ്പോൾ പൗലോസിനെ അവർ പിച്ചിച്ചീന്തിക്കളഞ്ഞേക്കുമെന്നു സൈന്യാധിപൻ ഭയപ്പെട്ടു. അയാൾ സൈന്യത്തോട് ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു ബലം പ്രയോഗിച്ച് അദ്ദേഹത്തെപ്പിടിച്ചു സൈനികത്താവളത്തിലെത്തിക്കാൻ ആജ്ഞാപിച്ചു.
ACT 23:11 ആ രാത്രിയിൽ കർത്താവ് പൗലോസിന്റെ അടുക്കൽനിന്നുകൊണ്ട്, “ധൈര്യമായിരിക്ക, ജെറുശലേമിൽ നീ എന്നെക്കുറിച്ചു സാക്ഷ്യംവഹിച്ചതുപോലെതന്നെ റോമിലും എന്റെ സാക്ഷിയാകേണ്ടതാണ്” എന്ന് അരുളിച്ചെയ്തു.
ACT 23:12 പിറ്റേന്നു പ്രഭാതമായപ്പോൾ യെഹൂദന്മാർ ഒരുമിച്ചുകൂടി ഒരു ഗൂഢാലോചന നടത്തി. പൗലോസിനെ കൊന്നുകഴിഞ്ഞിട്ടല്ലാതെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന് അവർ ശപഥംചെയ്തു.
ACT 23:13 ഈ ഗൂഢാലോചനയിൽ നാൽപ്പതിലധികംപേർ പങ്കെടുത്തിരുന്നു.
ACT 23:14 അവർ പുരോഹിതമുഖ്യന്മാരുടെയും സമുദായനേതാക്കന്മാരുടെയും അടുക്കൽച്ചെന്ന്, “പൗലോസിനെ വധിച്ചിട്ടല്ലാതെ ഞങ്ങൾ ആഹാരം കഴിക്കുകയില്ല എന്നു ദൃഢപ്രതിജ്ഞ എടുത്തിരിക്കുകയാണ്.
ACT 23:15 അതുകൊണ്ട് ‘അയാളെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടതുണ്ട്’ എന്നുള്ള ഭാവത്തിൽ അയാളെ നിങ്ങളുടെമുമ്പാകെ കൊണ്ടുവരുന്നതിന് നിങ്ങളും ന്യായാധിപസമിതിയും സൈന്യാധിപനോട് അപേക്ഷിക്കണം. പൗലോസ് ഇവിടെയെത്തുന്നതിനുമുമ്പുതന്നെ അയാളെ കൊല്ലാൻ ഞങ്ങൾ ഒരുങ്ങിയിരിക്കുകയാണ്” എന്നു പറഞ്ഞു.
ACT 23:16 എന്നാൽ, പൗലോസിന്റെ പെങ്ങളുടെ മകൻ ഈ പതിയിരിപ്പിനെപ്പറ്റി കേട്ട്, സൈനികത്താവളത്തിൽ എത്തി ഉള്ളിൽക്കടന്ന് പൗലോസിനെ വിവരം ധരിപ്പിച്ചു.
ACT 23:17 അപ്പോൾ പൗലോസ് ശതാധിപന്മാരിൽ ഒരാളെ വിളിച്ച്, “ഈ യുവാവിനെ സൈന്യാധിപന്റെ അടുക്കലെത്തിക്കണം. ഇയാൾക്ക് അദ്ദേഹത്തോട് ചിലതു പറയാനുണ്ട്” എന്നു പറഞ്ഞു.
ACT 23:18 ശതാധിപൻ അയാളെ സൈന്യാധിപന്റെ അടുത്തു കൊണ്ടുപോയി, “തടവുകാരനായ പൗലോസ് എന്നെ വിളിപ്പിച്ച് ഈ യുവാവിനെ താങ്കളുടെ അടുത്തെത്തിക്കാൻ ആവശ്യപ്പെട്ടു. ഇയാൾക്ക് താങ്കളോട് എന്തോ പറയാനുണ്ട്” എന്നു പറഞ്ഞു.
ACT 23:19 സൈന്യാധിപൻ ആ യുവാവിന്റെ കൈക്കുപിടിച്ചു മാറ്റിനിർത്തി, “എന്താണ് നിനക്കു പറയാനുള്ളത്?” എന്നു രഹസ്യമായി ചോദിച്ചു.
ACT 23:20 “പൗലോസിനെപ്പറ്റി കൂടുതൽ സൂക്ഷ്മവിവരങ്ങൾ അന്വേഷിക്കുന്നതിനുള്ള ഭാവത്തിൽ അദ്ദേഹത്തെ നാളെ ന്യായാധിപസമിതിക്കുമുമ്പിൽ കൊണ്ടുവരണമെന്ന് അങ്ങയോടപേക്ഷിക്കാൻ യെഹൂദന്മാർതമ്മിൽ പറഞ്ഞൊത്തിരിക്കുകയാണ്.
ACT 23:21 അങ്ങ് അവർക്കു വഴങ്ങിക്കൊടുക്കരുത്. അവരിൽ നാൽപ്പതിലധികംപേർ അദ്ദേഹത്തിനായി പതിയിരിക്കുന്നുണ്ട്. അദ്ദേഹത്തെ കൊന്നതിനുശേഷംമാത്രമേ തിന്നുകയോ കുടിക്കുകയോ ചെയ്യുകയുള്ളൂ എന്ന് അവർ ഉഗ്രശപഥംചെയ്തിരിക്കുകയാണ്. അവരുടെ അപേക്ഷയ്ക്ക് അനുകൂലമായ മറുപടി അങ്ങയിൽനിന്നു ലഭിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് അവർ ഒരുങ്ങിയിരിക്കുന്നു” എന്ന് അയാൾ പറഞ്ഞു.
ACT 23:22 “നീ ഈ വിവരം എന്നെ ധരിപ്പിച്ചെന്ന് ആരോടും പറയരുത്,” എന്നു താക്കീതു കൊടുത്തിട്ട് സൈന്യാധിപൻ ആ യുവാവിനെ പറഞ്ഞയച്ചു.
ACT 23:23 അതിനുശേഷം അയാൾ തന്റെ ശതാധിപന്മാരിൽ രണ്ടുപേരെ വിളിച്ച് അവരോട് ഇങ്ങനെ ആജ്ഞാപിച്ചു: “ഇന്നു രാത്രി ഒൻപതുമണിക്ക് കൈസര്യയിലേക്കു പോകാൻ ഇരുനൂറ് കാലാൾസൈനികരെയും എഴുപത് കുതിരപ്പട്ടാളത്തെയും കുന്തമേന്തുന്ന ഇരുനൂറ് സൈനികരെയും തയ്യാറാക്കി നിർത്തുക.
ACT 23:24 പൗലോസിനെ ഭരണാധികാരിയായ ഫേലിക്സിന്റെ അടുക്കൽ സുരക്ഷിതമായി എത്തിക്കാൻ അദ്ദേഹത്തിനു യാത്രചെയ്യുന്നതിനുള്ള വാഹനമൃഗങ്ങളെയും കരുതണം.”
ACT 23:25 അദ്ദേഹം ഭരണാധികാരിക്ക് ഇപ്രകാരം ഒരു കത്തെഴുതി:
ACT 23:26 അഭിവന്ദ്യനായ ഭരണാധികാരി ഫേലിക്സിന്, ക്ലൗദ്യൊസ് ലുസിയാസിന്റെ അഭിവാദനങ്ങൾ.
ACT 23:27 ഈ മനുഷ്യനെ യെഹൂദർ പിടിച്ചു വധിക്കാൻ ഭാവിക്കുകയായിരുന്നു. എന്നാൽ, അയാൾ റോമൻ പൗരൻ എന്നു മനസ്സിലാക്കിയപ്പോൾ ഞാൻ എന്റെ സൈന്യവുമായി ചെന്ന് അയാളെ രക്ഷപ്പെടുത്തി.
ACT 23:28 അവർ അയാളുടെമേൽ ആരോപിക്കുന്ന കുറ്റമെന്തെന്നറിയാൻ ഞാനാഗ്രഹിച്ചു; അയാളെ അവരുടെ ന്യായാധിപസമിതിക്കുമുമ്പാകെ ഞാൻ കൊണ്ടുവന്നു.
ACT 23:29 അവരുടെ ആരോപണങ്ങൾ, തങ്ങളുടെ ന്യായപ്രമാണസംബന്ധമായ പ്രശ്നങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവ ആയിരുന്നു എന്നും മരണശിക്ഷയ്ക്കോ തടവിനോ അർഹമായ കുറ്റങ്ങൾ ഒന്നുമില്ല എന്നും ഞങ്ങൾ മനസ്സിലാക്കി.
ACT 23:30 അയാൾക്കെതിരായി ഒരു ഗൂഢാലോചന നടക്കുന്നെന്ന് എനിക്ക് അറിവു ലഭിച്ച ഉടൻതന്നെ ഞാൻ അയാളെ അങ്ങയുടെ അടുത്തേക്കയയ്ക്കുകയാണ്. അവരുടെ പരാതി അങ്ങയോടു ബോധിപ്പിക്കാൻ ഞാൻ വാദികൾക്ക് ഉത്തരവിടുകയും ചെയ്തു.
ACT 23:31 തങ്ങൾക്കു ലഭിച്ച കൽപ്പനയനുസരിച്ചു പടയാളികൾ പൗലോസിനെ രാത്രിയിൽ കൂട്ടിക്കൊണ്ട് അന്തിപത്രിസുവരെ എത്തിച്ചു.
ACT 23:32 പിറ്റേന്നു കുതിരപ്പട്ടാളത്തെ അദ്ദേഹത്തോടൊപ്പം അയച്ചിട്ട് ബാക്കി സൈനികർ അവരുടെ താവളത്തിലേക്കു മടങ്ങി.
ACT 23:33 കുതിരപ്പട്ടാളം കൈസര്യയിൽ എത്തി; അവർ കത്ത് ഭരണാധികാരിക്കു കൊടുത്തു; പൗലോസിനെ അദ്ദേഹത്തിന്റെമുമ്പിൽ ഹാജരാക്കി.
ACT 23:34 ഭരണാധികാരി എഴുത്തു വായിച്ചിട്ട്, അദ്ദേഹം ഏതു പ്രവിശ്യയിൽനിന്നുള്ളവനാണ് എന്നു ചോദിച്ചു. കിലിക്യക്കാരനാണെന്നു മനസ്സിലാക്കിയിട്ട്,
ACT 23:35 “വാദികളുംകൂടെ വന്നതിനുശേഷം ഞാൻ നിന്നെ വിസ്തരിക്കാം” എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് പൗലോസിനെ ഹെരോദാവിന്റെ കൊട്ടാരത്തിൽ കാവലിൽ സൂക്ഷിക്കാൻ അദ്ദേഹം ഉത്തരവിട്ടു.
ACT 24:1 അഞ്ചുദിവസം കഴിഞ്ഞ് മഹാപുരോഹിതനായ അനന്യാസ്, സമുദായനേതാക്കന്മാരിൽ ചിലരെയും തെർത്തുല്ലോസ് എന്നു പേരുള്ള ഒരു അഭിഭാഷകനെയുംകൂട്ടി കൈസര്യയിൽ വന്നു. അവർ പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഭരണാധികാരിയെ ബോധിപ്പിച്ചു.
ACT 24:2 പൗലോസിനെ അകത്തേക്കു വിളിച്ചുവരുത്തിയശേഷം ഫേലിക്സിന്റെ മുമ്പിൽ തെർത്തുല്ലോസ് പൗലോസിനെതിരേയുള്ള ആരോപണങ്ങൾ ഇങ്ങനെ നിരത്താൻ തുടങ്ങി: “അഭിവന്ദ്യനായ ഫേലിക്സേ, അങ്ങയുടെ ഭരണത്തിൻകീഴിൽ ഞങ്ങൾ ഏറെക്കാലമായി സമാധാനമനുഭവിച്ചുപോരുന്നു; അങ്ങയുടെ ദീർഘദൃഷ്ടി നിമിത്തം ഈ ദേശത്തിന് വളരെ പുരോഗതി ഉണ്ടായിട്ടുണ്ട്.
ACT 24:3 എല്ലായിടത്തും എല്ലാവിധത്തിലുമുള്ള ഈ അഭ്യുന്നതിക്കായി ഞങ്ങൾ അങ്ങയോട് അത്യധികം കൃതജ്ഞതയുള്ളവരാണ്.
ACT 24:4 അങ്ങയെ അധികം മുഷിപ്പിക്കാതെ ഞങ്ങൾക്കു പറയാനുള്ളതു ചുരുക്കിപ്പറയാം, ദയവായി കേട്ടാലും:
ACT 24:5 “ഈ മനുഷ്യൻ ഒരു കലാപകാരിയാണ്, ലോകമെങ്ങുമുള്ള യെഹൂദരുടെ ഇടയിൽ ഇയാൾ പ്രക്ഷോഭമുണ്ടാക്കിക്കൊണ്ടിരിക്കുന്നു.
ACT 24:6 ‘നസറായപക്ഷക്കാരുടെ’ ഒരു നേതാവായ ഈ മനുഷ്യൻ യെഹൂദരുടെ ദൈവാലയം അശുദ്ധമാക്കുന്നതിനു ശ്രമിക്കുകയുണ്ടായി; അതുകൊണ്ട് ഇയാളെ പിടികൂടി, ഞങ്ങളുടെ ന്യായപ്രമാണമനുസരിച്ച് വിസ്തരിക്കാമെന്നാണ് കരുതിയിരുന്നത്.
ACT 24:7 എന്നാൽ, സഹസ്രാധിപനായ ലുസിയാസ് ബലം പ്രയോഗിച്ച് ഞങ്ങളിൽനിന്ന് അയാളെ പിടിച്ചുകൊണ്ടുപോയി. അങ്ങയുടെമുമ്പാകെ ഞങ്ങളുടെ ആരോപണങ്ങൾ വ്യക്തമാക്കാൻ ഉത്തരവിട്ടു.
ACT 24:8 അങ്ങ് ഇയാളെ നേരിട്ടു വിസ്തരിക്കുമ്പോൾ, ഞങ്ങൾ ഇയാൾക്കെതിരായി കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്ഥ ഗ്രഹിക്കാൻ കഴിയുന്നതാണ്.”
ACT 24:9 ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ആവർത്തിച്ചുകൊണ്ട് അവിടെയുണ്ടായിരുന്ന യെഹൂദന്മാർ കുറ്റാരോപണങ്ങളെ ഉറപ്പിച്ചു.
ACT 24:10 ഇതുകഴിഞ്ഞ്, തനിക്കു സംസാരിക്കാമെന്ന് ഭരണാധികാരി ആംഗ്യംകാട്ടി, അനുമതിനൽകിയപ്പോൾ പൗലോസ് ഇങ്ങനെ പറഞ്ഞു: “അവിടന്ന് അനേകം വർഷങ്ങളായി ഈ ദേശത്തിന്റെ ന്യായാധിപനായിരിക്കുന്നെന്ന് എനിക്കറിയാം; അതുകൊണ്ട് ഞാൻ ആനന്ദത്തോടുകൂടി എന്റെ പ്രതിവാദം നടത്തുകയാണ്.
ACT 24:11 ഞാൻ ആരാധനയ്ക്കായി ജെറുശലേമിലേക്കു പോയിട്ട് പന്ത്രണ്ട് ദിവസത്തിൽ അധികമായിട്ടില്ലെന്ന് അങ്ങേക്ക് അന്വേഷിച്ച് ഉറപ്പുവരുത്താവുന്നതാണ്.
ACT 24:12 ഞാൻ ദൈവാലയത്തിൽവെച്ച് ആരോടെങ്കിലും തർക്കിക്കുന്നതായോ യെഹൂദപ്പള്ളിയിലോ നഗരത്തിൽ മറ്റെവിടെയെങ്കിലുമോ ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഈ കുറ്റാരോപണം നടത്തുന്നവർ കണ്ടിട്ടില്ല;
ACT 24:13 ഇപ്പോൾ എനിക്കെതിരേ ഉന്നയിക്കുന്ന ഈ ആരോപണങ്ങൾ അങ്ങയുടെമുമ്പാകെ തെളിയിക്കാൻ ഇവർക്കു സാധ്യവുമല്ല.
ACT 24:14 ഏതായാലും ഒരു കാര്യം ഞാൻ സമ്മതിക്കുന്നു: ഞാൻ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കുന്നത്, ഇവർ മതഭേദം എന്നു പറയുന്ന ഈ മാർഗത്തിന്റെ അനുഗാമി എന്ന നിലയ്കാണ്. ന്യായപ്രമാണത്തിന് അനുസൃതമായ എല്ലാക്കാര്യങ്ങളിലും പ്രവാചകപുസ്തകങ്ങളിൽ എഴുതിയിരിക്കുന്ന എല്ലാറ്റിലും ഞാൻ വിശ്വസിക്കുന്നു.
ACT 24:15 നീതിനിഷ്ഠർക്കും ദുഷ്ടർക്കും പുനരുത്ഥാനം ഉണ്ടാകുമെന്ന് ദൈവത്തിൽ ഇവർക്കുള്ള അതേ പ്രത്യാശ എനിക്കും ഉണ്ട്.
ACT 24:16 അതുകൊണ്ട്, ദൈവത്തിന്റെ മുന്നിലും മനുഷ്യരുടെ മുന്നിലും എന്റെ മനസ്സാക്ഷി നിർമലമായി സൂക്ഷിക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നു.
ACT 24:17 “സ്വന്തം ജനത്തിൽപ്പെട്ട ദരിദ്രർക്കുവേണ്ടി ദാനങ്ങൾ എത്തിക്കുന്നതിനും വഴിപാട് അർപ്പിക്കുന്നതിനുമായി പല വർഷത്തിനുശേഷമാണ് ഞാൻ ജെറുശലേമിൽ വന്നത്.
ACT 24:18 ആ കർമം നിർവഹിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവാലയാങ്കണത്തിൽവെച്ച് അവർ എന്നെ കണ്ടു. അപ്പോൾ ഞാൻ ആചാരപരമായി ശുദ്ധിയുള്ളവനായിരുന്നു; എന്നോടൊപ്പം ജനക്കൂട്ടം ഉണ്ടായിരുന്നില്ല, ഞാനൊരു ലഹളയിൽ പങ്കെടുത്തതുമില്ല.
ACT 24:19 എന്നാൽ ഏഷ്യാപ്രവിശ്യക്കാരായ ചില യെഹൂദന്മാരാണ് എന്നോടൊപ്പമുണ്ടായിരുന്നത്. അവർക്ക് എന്റെനേരേ വല്ല ആരോപണവും ഉണ്ടായിരുന്നെങ്കിൽ അവർതന്നെ അത് അങ്ങയുടെമുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
ACT 24:20 അങ്ങനെയല്ലെങ്കിൽ ന്യായാധിപസമിതിക്കുമുമ്പിൽ നിന്നപ്പോൾ എന്നിൽ എന്തെങ്കിലും കുറ്റം കണ്ടെത്താൻ കഴിഞ്ഞോ എന്ന് ഇവിടെയുള്ളവർ പറയട്ടെ.
ACT 24:21 ‘മരിച്ചവരുടെ പുനരുത്ഥാനത്തെപ്രതിയാണ് ഇന്നു ഞാൻ നിങ്ങളുടെമുമ്പിൽ വിസ്തരിക്കപ്പെടുന്നത്,’ എന്ന് അവരുടെ ഇടയിൽനിന്നപ്പോൾ വിളിച്ചുപറഞ്ഞതൊഴിച്ചു മറ്റൊന്നും ഞാൻ ചെയ്തിട്ടില്ലല്ലോ?”
ACT 24:22 ഈ മാർഗത്തെക്കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നിട്ടും, “സൈന്യാധിപനായ ലുസിയാസ് വരുമ്പോൾ ഞാൻ നിങ്ങളുടെ കാര്യം തീരുമാനിക്കാം” എന്നു പറഞ്ഞ് ഫേലിക്സ് നടപടികൾ മാറ്റിവെച്ചു.
ACT 24:23 തുടർന്ന്, പൗലോസിനെ കാവലിൽ സൂക്ഷിക്കണമെന്നും അതേസമയം അദ്ദേഹത്തിനു കുറെ സ്വാതന്ത്ര്യം കൊടുക്കണമെന്നും, അദ്ദേഹത്തെ ശുശ്രൂഷിക്കാൻ സ്നേഹിതരെ അനുവദിക്കണമെന്നും ശതാധിപനോടു കൽപ്പിച്ചു.
ACT 24:24 കുറെദിവസത്തിനുശേഷം ഫേലിക്സ്, യെഹൂദാസ്ത്രീയായ തന്റെ ഭാര്യ ദ്രുസില്ലയോടുകൂടി വന്നു. അദ്ദേഹം പൗലോസിനെ വരുത്തി, ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പ്രസംഗം കേട്ടു.
ACT 24:25 എന്നാൽ നീതി, ആത്മനിയന്ത്രണം, വരാനിരിക്കുന്ന ന്യായവിധി എന്നിവയെപ്പറ്റി പൗലോസ് സവിസ്തരം പ്രതിപാദിക്കുന്നത് കേട്ടപ്പോൾ ഫേലിക്സിനു ഭയമായി, “ഇപ്പോൾ ഇത്രയും മതി, നിങ്ങൾക്കു പോകാം, സൗകര്യമുള്ളപ്പോൾ ഞാൻ നിങ്ങൾക്ക് ആളയയ്ക്കാം” എന്ന് അദ്ദേഹം പറഞ്ഞു.
ACT 24:26 പൗലോസ് അയാൾക്കു കൈക്കൂലി കൊടുക്കുമെന്ന് അയാൾ ആശിച്ചിരുന്നതിനാൽ കൂടെക്കൂടെ ആളയച്ചുവരുത്തി അദ്ദേഹത്തോടു സംസാരിക്കുമായിരുന്നു.
ACT 24:27 രണ്ടുവർഷം കഴിഞ്ഞപ്പോൾ ഫേലിക്സിന്റെ പിൻഗാമിയായി പൊർക്യൊസ് ഫെസ്തൊസ് സ്ഥാനമേറ്റു. യെഹൂദരുടെ പ്രീതി സമ്പാദിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഫേലിക്സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.
ACT 25:1 അധികാരം ഏറ്റു മൂന്നുദിവസം കഴിഞ്ഞപ്പോൾ ഫെസ്തൊസ് കൈസര്യയിൽനിന്ന് ജെറുശലേമിലേക്കു യാത്രയായി.
ACT 25:2 അവിടെ പുരോഹിതമുഖ്യന്മാരും യെഹൂദനേതാക്കന്മാരും അദ്ദേഹത്തിന്റെമുമ്പിൽ ഹാജരായി പൗലോസിനെതിരേയുള്ള ആരോപണങ്ങൾ അവതരിപ്പിച്ചു.
ACT 25:3 തങ്ങൾക്കുള്ള ഒരു ആനുകൂല്യമെന്നനിലയിൽ പൗലോസിനെ ജെറുശലേമിലേക്കു വരുത്താൻ ദയവുണ്ടാകണമെന്ന് അവർ നിർബന്ധപൂർവം അപേക്ഷിച്ചു. അദ്ദേഹത്തെ വഴിക്കുവെച്ചു കൊന്നുകളയാൻ അവർ ഒരു പതിയിരിപ്പിനു വട്ടംകൂട്ടുന്നുണ്ടായിരുന്നു.
ACT 25:4 ഫെസ്തൊസ് അവരോട്: “പൗലോസിനെ കൈസര്യയിൽ സൂക്ഷിച്ചിരിക്കുകയാണ്, ഞാൻ ഉടനെതന്നെ അവിടേക്കു പോകുന്നുണ്ട്.
ACT 25:5 നിങ്ങളുടെ നേതാക്കന്മാരിൽ ചിലർക്ക് എന്റെകൂടെ വന്ന് അവിടെവെച്ച് അയാൾക്കെതിരേയുള്ള ആരോപണങ്ങൾ ഉന്നയിക്കാവുന്നതാണ്” എന്നു മറുപടി പറഞ്ഞു.
ACT 25:6 അവരോടുകൂടെ എട്ടുപത്തു ദിവസം താമസിച്ചശേഷം അയാൾ കൈസര്യയിലേക്കു യാത്രയായി; പിറ്റേദിവസം അയാൾ കോടതി വിളിച്ചുകൂട്ടി പൗലോസിനെ തന്റെ മുമ്പിൽ ഹാജരാക്കാൻ ആജ്ഞാപിച്ചു.
ACT 25:7 പൗലോസ് ഹാജരായപ്പോൾ, ജെറുശലേമിൽനിന്ന് വന്നിരുന്ന യെഹൂദർ അദ്ദേഹത്തിനുചുറ്റും നിന്നുകൊണ്ട് ഗുരുതരമായ അനവധി ആരോപണങ്ങൾ അദ്ദേഹത്തിനെതിരേ ഉന്നയിച്ചു; എന്നാൽ, അവ തെളിയിക്കാൻ അവർക്കു കഴിഞ്ഞില്ല.
ACT 25:8 പൗലോസ് തന്റെ പ്രതിവാദത്തിൽ, “ഞാൻ യെഹൂദരുടെ ന്യായപ്രമാണത്തിനും ദൈവാലയത്തിനും വിപരീതമായോ കൈസർക്കു വിരോധമായോ ഒരുതെറ്റും ചെയ്തിട്ടില്ല” എന്നു പ്രസ്താവിച്ചു.
ACT 25:9 യെഹൂദർക്ക് ഒരു ആനുകൂല്യം ചെയ്തുകൊടുക്കണമെന്ന ആഗ്രഹത്തോടെ ഫെസ്തൊസ് പൗലോസിനോട്, “നിങ്ങൾക്ക് ജെറുശലേമിൽ പോയി അവിടെ എന്റെമുമ്പാകെ ഈ ആരോപണങ്ങൾ സംബന്ധിച്ചു വിസ്തരിക്കപ്പെടാൻ സമ്മതമാണോ?” എന്നു ചോദിച്ചു.
ACT 25:10 അതിനു പൗലോസ്: “ഞാൻ ഇപ്പോൾ കൈസറുടെ കോടതിമുമ്പാകെ നിൽക്കുന്നു, അവിടെയാണ് എന്നെ വിസ്തരിക്കേണ്ടത്. അങ്ങേക്കുതന്നെ നന്നായി അറിയാവുന്നതുപോലെ ഞാൻ യെഹൂദരോട് ഒരുതെറ്റും ചെയ്തിട്ടില്ല.
ACT 25:11 മരണത്തിനർഹമായ എന്തെങ്കിലും കുറ്റം ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, മരണശിക്ഷ ഏൽക്കുന്നതിന് എനിക്ക് ഒരു വിസമ്മതവുമില്ല. എന്നാൽ, എനിക്കു വിരോധമായി ഈ യെഹൂദന്മാർ കൊണ്ടുവന്നിരിക്കുന്ന ആരോപണങ്ങൾ സത്യമല്ലെങ്കിൽ, എന്നെ അവരുടെ കൈയിൽ ഏൽപ്പിച്ചുകൊടുക്കാൻ ആർക്കും അവകാശമില്ല. കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് ഞാൻ അപേക്ഷിക്കുന്നു!” എന്നു മറുപടി പറഞ്ഞു.
ACT 25:12 അപ്പോൾ ഫെസ്തൊസ് തന്റെ ഉപദേശകസമിതിയുമായി കൂടിയാലോചന നടത്തിയിട്ട്, “കൈസറുടെമുമ്പാകെ ഉപരിവിചാരണയ്ക് അപേക്ഷിച്ചിരിക്കുന്ന നിങ്ങൾ കൈസറുടെ അടുത്തേക്കുതന്നെ പോകും” എന്നു പ്രഖ്യാപിച്ചു.
ACT 25:13 ഏതാനും ദിവസം കഴിഞ്ഞപ്പോൾ അഗ്രിപ്പാരാജാവും ബർന്നീക്കയുംകൂടി ഫെസ്തൊസിന് അഭിവാദനം അർപ്പിക്കാൻ കൈസര്യയിൽ എത്തി.
ACT 25:14 അവർ കുറെയധികം ദിവസങ്ങൾ അവിടെ ചെലവഴിച്ചതിനാൽ ഫെസ്തൊസ് പൗലോസിന്റെ കേസ് അഗ്രിപ്പാരാജാവുമായി ചർച്ചചെയ്തു. ഫെസ്തൊസ് ഇങ്ങനെ പറഞ്ഞു: “ഫേലിക്സ് വിചാരണത്തടവുകാരനായി വിട്ടിട്ടുപോയ ഒരു മനുഷ്യൻ ഇവിടെയുണ്ട്.
ACT 25:15 ഞാൻ ജെറുശലേമിൽ ചെന്നപ്പോൾ, പുരോഹിതമുഖ്യന്മാരും യെഹൂദാമതത്തിലെ നേതാക്കന്മാരും അയാൾക്കെതിരേ ആരോപണങ്ങൾ ഉന്നയിക്കുകയും അയാളെ ശിക്ഷയ്ക്കു വിധിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു.
ACT 25:16 “എന്നാൽ, തനിക്കെതിരേ ആരോപണം നടത്തുന്നവരെ മുഖാമുഖം കണ്ട് അവരുടെ ആരോപണങ്ങൾക്കു പ്രതിവാദം നടത്താൻ അവസരം ലഭിക്കുന്നതിനുമുമ്പ് ഒരു മനുഷ്യനെ ശിക്ഷിക്കാൻ ഏൽപ്പിച്ചുകൊടുക്കുന്നത് റോമാക്കാരുടെ സമ്പ്രദായമല്ലെന്നു ഞാൻ അവരോടു പറഞ്ഞു.
ACT 25:17 അവർ എന്നോടുകൂടെ ഇവിടെയെത്തിയപ്പോൾ ഞാൻ കേസ് വൈകിക്കാതെ പിറ്റേന്നുതന്നെ കോടതി വിളിച്ചുകൂട്ടുകയും ആ മനുഷ്യനെ കൊണ്ടുവരാൻ കൽപ്പിക്കുകയും ചെയ്തു.
ACT 25:18 എന്നാൽ വാദികൾ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ, ഞാൻ കരുതിയിരുന്നതുപോലുള്ള ഒരു കുറ്റവും അവർ അയാളുടെമേൽ ആരോപിച്ചില്ല.
ACT 25:19 പകരം അവരുടെ മതത്തെയും മരിച്ചുപോയവനെങ്കിലും ജീവിച്ചിരിക്കുന്നെന്ന് പൗലോസ് അവകാശപ്പെടുന്ന യേശു എന്ന മനുഷ്യനെയും സംബന്ധിച്ചുള്ള ചില തർക്കങ്ങൾമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ.
ACT 25:20 ഇത്തരം കാര്യങ്ങളെപ്പറ്റി അന്വേഷണം നടത്തേണ്ടതെങ്ങനെയെന്ന് എനിക്കറിവില്ലായിരുന്നതിനാൽ ഞാൻ അയാളോടു ജെറുശലേമിലേക്കു പോകാനും അവിടെ ഈ ആരോപണങ്ങൾ സംബന്ധിച്ച് വിസ്തരിക്കപ്പെടാനും ഒരുക്കമാണോ എന്നു ചോദിച്ചു.
ACT 25:21 എന്നാൽ ചക്രവർത്തിയുടെ വിധിനിർണയത്തിനായി തന്നെ തടവിൽ സൂക്ഷിക്കണമെന്ന് പൗലോസ് അപേക്ഷിക്കയാൽ, കൈസറുടെ അടുത്തേക്കയയ്ക്കാൻ കഴിയുന്നതുവരെ, അയാളെ തടവിൽ വെക്കാൻ ഞാൻ ആജ്ഞ കൊടുത്തു.”
ACT 25:22 പിന്നീട് അഗ്രിപ്പാ ഫെസ്തൊസിനോട്, “എനിക്ക് ആ മനുഷ്യന്റെ വാക്കുകൾ നേരിട്ടു കേൾക്കാൻ താത്പര്യമുണ്ട്.” എന്നു പറഞ്ഞു. “അയാൾക്കു പറയാനുള്ളത് നാളെ അങ്ങേക്കു കേൾക്കാം,” ഫെസ്തൊസ് മറുപടി പറഞ്ഞു.
ACT 25:23 പിറ്റേന്ന് അഗ്രിപ്പാവും ബർന്നീക്കയും സൈന്യാധിപന്മാരോടും നഗരത്തിലെ പ്രമുഖന്മാരോടുംകൂടെ, ആഡംബരപൂർവം സമ്മേളനമുറിയിലേക്കു പ്രവേശിച്ചു. ഫെസ്തൊസിന്റെ ആജ്ഞപ്രകാരം പൗലോസിനെ അകത്തേക്കു കൊണ്ടുവന്നു.
ACT 25:24 തുടർന്ന് ഫെസ്തൊസ് ഇങ്ങനെ പ്രസ്താവിച്ചു: “അഗ്രിപ്പാരാജാവേ, ഞങ്ങളോടൊപ്പം സന്നിഹിതരായിരിക്കുന്നവരേ, നിങ്ങൾ ഈ മനുഷ്യനെ കാണുന്നല്ലോ! യെഹൂദാസമൂഹം ഒന്നടങ്കം ജെറുശലേമിലും ഇവിടെ കൈസര്യയിലും ഇയാളെക്കുറിച്ചാണ് എന്നോടു പരാതിപ്പെടുകയും ഇയാൾ ഒരു നിമിഷംപോലും ജീവിച്ചിരുന്നുകൂടാ എന്ന് ഒച്ചപ്പാടുണ്ടാക്കുകയുംചെയ്തത്.
ACT 25:25 മരണത്തിന് അർഹമായതൊന്നും ഇയാൾ ചെയ്തിട്ടില്ല എന്നു ഞാൻ മനസ്സിലാക്കി; എന്നാൽ ഇയാൾ ചക്രവർത്തിക്കുമുമ്പിൽ മേൽവിചാരണയ്ക് അപേക്ഷിച്ചിരിക്കുകയാൽ ഇയാളെ റോമിലേക്കയയ്ക്കാൻ ഞാൻ തീരുമാനിച്ചു.
ACT 25:26 എങ്കിലും ഇയാളെക്കുറിച്ചു ചക്രവർത്തിതിരുമനസ്സിലേക്ക് എഴുതാൻ വ്യക്തമായ കാര്യമൊന്നും ഞാൻ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ നിങ്ങളുടെ എല്ലാവരുടെയും മുമ്പാകെ, വിശിഷ്യ, അഗ്രിപ്പാരാജാവേ, അങ്ങയുടെമുമ്പാകെ കൊണ്ടുവന്നിരിക്കുകയാണ്; ഈ വിചാരണയുടെ ഫലമായി എഴുതാനുള്ള വക ലഭിക്കുമെന്നാണെന്റെ പ്രതീക്ഷ.
ACT 25:27 ആരോപണങ്ങൾ വ്യക്തമാക്കാതെ തടവുകാരനെ അയയ്ക്കുന്നതു യുക്തമല്ല എന്നു ഞാൻ കരുതുന്നു.”
ACT 26:1 അഗ്രിപ്പാ പൗലോസിനോട്, “നിന്റെപക്ഷം വിശദീകരിക്കാൻ നിനക്ക് അനുവാദമുണ്ട്” എന്നു പറഞ്ഞു. അപ്പോൾ പൗലോസ് കൈ നീട്ടിക്കൊണ്ട് എതിർവാദം ആരംഭിച്ചു:
ACT 26:2 “അഗ്രിപ്പാരാജാവേ, യെഹൂദരുടെ എല്ലാ ആരോപണങ്ങൾക്കുമെതിരായി, അങ്ങയുടെമുമ്പിൽ നിന്നുകൊണ്ട് പ്രതിവാദം നടത്താൻ ഇന്ന് എനിക്ക് അവസരം ലഭിച്ചതിൽ, ഞാൻ എന്നെത്തന്നെ ഭാഗ്യവാൻ എന്നു കരുതുന്നു.
ACT 26:3 പ്രത്യേകിച്ചു യെഹൂദരുടെ ആചാരങ്ങളെക്കുറിച്ചും അവരുടെ മധ്യേയുള്ള തർക്കവിതർക്കങ്ങളെക്കുറിച്ചും അങ്ങ് വളരെ പരിചിതനാണല്ലോ. ആകയാൽ എനിക്കു പറയാനുള്ളതു ക്ഷമയോടെ കേൾക്കണമെന്നു ഞാൻ താഴ്മയായി അപേക്ഷിക്കുന്നു.
ACT 26:4 “ജീവിതാരംഭംമുതൽ, ബാല്യത്തിൽ സ്വദേശത്തിലും തുടർന്ന് ജെറുശലേമിലും ഞാൻ ഏതുവിധമാണ് ജീവിച്ചുപോന്നിട്ടുള്ളത് എന്ന് എല്ലാ യെഹൂദർക്കും അറിവുള്ളതാണ്.
ACT 26:5 ഒരു പരീശനായി, ഞങ്ങളുടെ മതത്തിൽ ഏറ്റവുമധികം നിഷ്ഠ പുലർത്തുന്ന വിഭാഗത്തിലാണ് ഞാൻ ജീവിച്ചത്. ദീർഘകാലമായി എന്നെ അറിയുന്ന യെഹൂദർ മനസ്സുവെച്ചാൽ എന്നെക്കുറിച്ചു സാക്ഷ്യം പറയാൻകഴിയും.
ACT 26:6 ദൈവം ഞങ്ങളുടെ പിതാക്കന്മാർക്കു നൽകിയ വാഗ്ദാനത്തിലുള്ള എന്റെ പ്രത്യാശയാണ് ഞാൻ ഇന്നു വിസ്തരിക്കപ്പെടാനുള്ള കാരണം.
ACT 26:7 ഞങ്ങളുടെ പന്ത്രണ്ട് ഗോത്രങ്ങളും രാപകൽ ശ്രദ്ധയോടെ ദൈവത്തെ ആരാധിച്ചുപോരുന്നത് ഈ വാഗ്ദാനം പ്രാപിക്കാമെന്ന പ്രത്യാശയോടെയാണ്. അല്ലയോ രാജാവേ, ഈ പ്രത്യാശനിമിത്തമാണ് യെഹൂദർ എന്റെമേൽ കുറ്റം ചുമത്തുന്നത്.
ACT 26:8 ദൈവം മരിച്ചവരെ ഉയിർപ്പിക്കുന്നു എന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നാൻ കാരണം എന്ത്?
ACT 26:9 “നസറായനായ യേശുവിന്റെ നാമത്തിനു വിരോധമായി എന്നാൽ കഴിവതെല്ലാം ചെയ്യണമെന്ന് ഞാനും ചിന്തിച്ചിരുന്നു;
ACT 26:10 ജെറുശലേമിൽ ഞാൻ ചെയ്തതും അതുതന്നെ. പുരോഹിതമുഖ്യന്മാരുടെ അധികാരപത്രം വാങ്ങി ഞാൻ അനേകം വിശുദ്ധരെ തടവിലാക്കുകയും, അവരെ നിഗ്രഹിക്കുന്നതിന് എന്റെ സമ്മതം നൽകുകയും ചെയ്തിട്ടുണ്ട്.
ACT 26:11 ഞാൻ പലതവണ യെഹൂദപ്പള്ളികൾതോറും ചെന്ന് അവരെ ശിക്ഷിക്കുകയും ദൈവദൂഷണം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു. അവർക്കെതിരേയുള്ള കോപം തലയ്ക്കു പിടിച്ചിട്ട്, അവരെ പീഡിപ്പിക്കാനായി ഞാൻ വിദേശനഗരങ്ങളിലും പോയിരുന്നു.
ACT 26:12 “അങ്ങനെയുള്ള ഒരു യാത്രയിൽ, ഞാൻ പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരവും ആജ്ഞയും വാങ്ങി ദമസ്കോസിലേക്കു പോകുകയായിരുന്നു.
ACT 26:13 അല്ലയോ രാജാവേ, ഉച്ചയോടടുത്ത സമയം, ഞാൻ വഴിയിലൂടെ പോകുമ്പോൾ ആകാശത്തുനിന്നു സൂര്യനെക്കാൾ ഉജ്ജ്വലമായ ഒരു പ്രകാശം എന്റെയും എന്റെ സഹയാത്രികരുടെയും ചുറ്റും മിന്നുന്നതുകണ്ടു.
ACT 26:14 ഞങ്ങളെല്ലാവരും നിലത്തു വീണുപോയി; ‘ശൗലേ, ശൗലേ, നീ എന്നെ പീഡിപ്പിക്കുന്നതെന്ത്? ആണിയിൽ തൊഴിക്കുന്നതു നിനക്കു ഹാനികരമാണ്,’ എന്ന് എബ്രായഭാഷയിൽ പറയുന്ന ഒരു അശരീരി ഞാൻ കേട്ടു.
ACT 26:15 “അപ്പോൾ ഞാൻ, ‘അങ്ങ് ആരാകുന്നു, കർത്താവേ?’ എന്നു ചോദിച്ചു. “ ‘നീ ഉപദ്രവിക്കുന്ന യേശുവാണു ഞാൻ,’ കർത്താവ് ഉത്തരം പറഞ്ഞു.
ACT 26:16 ‘നീ എഴുന്നേറ്റു നിവർന്നുനിൽക്കുക; നീ എന്നെക്കുറിച്ചു കണ്ടതിനും ഇനി നിനക്കു കാണിച്ചുതരാനുള്ളതിനും നിന്നെ ഒരു ശുശ്രൂഷകനും സാക്ഷിയുമാക്കേണ്ടതിനാണു ഞാൻ പ്രത്യക്ഷനായത്.
ACT 26:17 നിന്റെ സ്വജനത്തിൽനിന്നും സ്വജനം അല്ലാത്തവരിൽനിന്നും ഞാൻ നിന്നെ രക്ഷിക്കും.
ACT 26:18 അവരുടെ കണ്ണുകൾ തുറക്കാനും അവരെ ഇരുട്ടിൽനിന്ന് പ്രകാശത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്ന് ദൈവത്തിലേക്കും തിരിക്കാനും, അങ്ങനെ എന്നിലുള്ള വിശ്വാസത്താൽ അവർക്കു പാപക്ഷമയും വിശുദ്ധീകരിക്കപ്പെടുന്നവരുടെ ഇടയിൽ സ്ഥാനവും ലഭിക്കാനും ഞാൻ നിന്നെ അവരുടെ അടുത്തേക്കയയ്ക്കുന്നു.’
ACT 26:19 “അതുകൊണ്ട് അഗ്രിപ്പാരാജാവേ, ഞാൻ സ്വർഗീയദർശനത്തോട് അനുസരണക്കേടുകാണിച്ചില്ല.
ACT 26:20 ഒന്നാമത് ദമസ്കോസിലുള്ളവരോടും പിന്നെ ജെറുശലേംനഗരത്തിലും യെഹൂദ്യപ്രദേശത്തെങ്ങുമുള്ളവരോടും തുടർന്ന് യെഹൂദേതരരോടും അവർ മാനസാന്തരപ്പെട്ടു ദൈവത്തിലേക്കു തിരിയണമെന്നും, അവരുടെ മാനസാന്തരം പ്രവൃത്തികളിലൂടെ തെളിയിക്കണമെന്നും ഞാൻ പ്രസംഗിച്ചു.
ACT 26:21 ഇതാണ് യെഹൂദന്മാർ ദൈവാലയാങ്കണത്തിൽവെച്ച് എന്നെ പിടിച്ചു കൊല്ലാൻ ശ്രമിച്ചതിന് കാരണമായത്.
ACT 26:22 ഈ ദിവസംവരെ ദൈവത്തിൽനിന്ന് സഹായം ലഭിച്ചതിനാൽ ഇവിടെ നിന്നുകൊണ്ട് ചെറിയവരോടും വലിയവരോടും ഒരുപോലെ സാക്ഷ്യം പറയുന്നു.
ACT 26:23 ക്രിസ്തു കഷ്ടമനുഭവിക്കുമെന്നും മരിച്ചവരിൽനിന്ന് ആദ്യനായി ഉയിർത്തെഴുന്നേറ്റ് സ്വന്തം ജനമായ യെഹൂദർക്കും ഇതരർക്കും പ്രകാശം വിളംബരംചെയ്യുമെന്നും ആണ് ഈ സന്ദേശം. ഭാവിയിൽ സംഭവിക്കുമെന്ന് മോശയും മറ്റു പ്രവാചകന്മാരും പറഞ്ഞതിനപ്പുറമായി ഒന്നുംതന്നെ ഞാൻ പറയുന്നില്ല.”
ACT 26:24 പൗലോസ് ഇങ്ങനെ പ്രതിവാദിച്ചുകൊണ്ടിരിക്കുമ്പോൾ ഫെസ്തൊസ് ഉച്ചത്തിൽ പറഞ്ഞു, “പൗലോസേ, നിനക്കു ഭ്രാന്താണ്. നിന്റെ വിദ്യാബഹുത്വം നിന്നെ ഭ്രാന്തനാക്കിയിരിക്കുന്നു.”
ACT 26:25 അതിനു പൗലോസ്: “ബഹുമാന്യനായ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ പറയുന്നത് സത്യവും യുക്തിസഹവുമാണ്.
ACT 26:26 രാജാവിന് ഈ കാര്യങ്ങൾ നന്നായി അറിയാവുന്നതുകൊണ്ട്, എനിക്ക് അദ്ദേഹത്തോടു സ്വതന്ത്രമായി സംസാരിക്കാം. ഇത് ഏതോ ഒരു കോണിൽ നടന്ന കാര്യമല്ല. അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടില്ല എന്ന് എനിക്കുറപ്പുണ്ട്.
ACT 26:27 അഗ്രിപ്പാരാജാവേ, അങ്ങു പ്രവാചകന്മാരെ വിശ്വസിക്കുന്നോ? വിശ്വസിക്കുന്നെന്ന് എനിക്കറിയാം.”
ACT 26:28 അപ്പോൾ അഗ്രിപ്പാ പൗലോസിനോട്, “ഈ അൽപ്പസമയത്തിനുള്ളിൽ എന്നെ ഒരു ക്രിസ്ത്യാനിയാക്കാമെന്നാണോ നീ ചിന്തിക്കുന്നത്?” എന്നു ചോദിച്ചു.
ACT 26:29 അതിനു പൗലോസ്, “അൽപ്പസമയത്തിനുള്ളിലോ അധികസമയത്തിനുള്ളിലോ, എങ്ങനെയായാലും, അങ്ങുമാത്രമല്ല, ഇന്ന് എന്റെ വാക്കു കേൾക്കുന്ന എല്ലാവരും, ഈ ചങ്ങലയൊഴികെ, മറ്റെല്ലാറ്റിലും എന്നെപ്പോലെയായിത്തീരണം എന്നു ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു” എന്നു മറുപടി പറഞ്ഞു.
ACT 26:30 രാജാവും ഭരണാധികാരിയും ബർന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു.
ACT 26:31 അവർ മുറി വിട്ടുപോകുമ്പോൾ, “ഈ മനുഷ്യൻ മരണത്തിനോ തടവിനോ അർഹമായതൊന്നും ചെയ്തിട്ടില്ല” എന്നു പരസ്പരം പറഞ്ഞു.
ACT 26:32 അഗ്രിപ്പാ ഫെസ്തൊസിനോട്, “ഇയാൾ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിച്ചിട്ടില്ലായിരുന്നെങ്കിൽ ഇയാളെ വിട്ടയയ്ക്കാമായിരുന്നു” എന്നു പറഞ്ഞു.
ACT 27:1 കടൽമാർഗം യാത്രചെയ്താണ് ഞങ്ങൾ ഇറ്റലിയിലേക്കു പോകേണ്ടത് എന്നു തീരുമാനമായപ്പോൾ അവർ പൗലോസിനെയും മറ്റുചില തടവുകാരെയും ചക്രവർത്തിയുടെ സേനാവിഭാഗത്തിൽപ്പെട്ട, യൂലിയൊസ് എന്ന ശതാധിപനെ ഏൽപ്പിച്ചു.
ACT 27:2 ഏഷ്യാപ്രവിശ്യയുടെ തീരത്തുള്ള സ്ഥലങ്ങൾക്കു സമീപത്തുകൂടി യാത്രചെയ്യാൻ പുറപ്പെടുന്ന അദ്രമുത്ത്യ തുറമുഖപട്ടണത്തിലെ ഒരു കപ്പലിൽ ഞങ്ങൾ യാത്രയാരംഭിച്ചു. മക്കദോന്യപ്രദേശത്തുള്ള തെസ്സലോനിക്യപട്ടണക്കാരനായ അരിസ്തർഹൊസും ഞങ്ങളോടുകൂടെയുണ്ടായിരുന്നു.
ACT 27:3 പിറ്റേദിവസം ഞങ്ങൾ സീദോനിൽ ഇറങ്ങി: യൂലിയൊസ് പൗലോസിനോടുള്ള ദയനിമിത്തം അദ്ദേഹത്തിനു തന്റെ സ്നേഹിതന്മാരുടെ അടുക്കൽ പോകാനും അവരുടെ സൽക്കാരം സ്വീകരിക്കാനും അനുവാദം നൽകി.
ACT 27:4 അവിടെനിന്ന് ഞങ്ങൾ കപ്പൽയാത്ര തുടർന്നു; കാറ്റു പ്രതികൂലമായിരുന്നതുകൊണ്ട് സൈപ്രസ് ദ്വീപിന്റെ മറപറ്റിയാണ് ഓടിയത്.
ACT 27:5 കടൽമാർഗം കിലിക്യയുടെയും പംഫുല്യയുടെയും തീരത്തോടുചേർന്ന്, യാത്രചെയ്ത് ഞങ്ങൾ ലുക്കിയയിലെ മുറായിൽ എത്തി.
ACT 27:6 അവിടെ ഇറ്റലിയിലേക്കു പോകുന്ന ഒരു അലെക്സന്ത്രിയാക്കപ്പൽ കണ്ടിട്ടു ശതാധിപൻ ഞങ്ങളെ അതിൽ കയറ്റി.
ACT 27:7 ഞങ്ങളുടെ യാത്ര പല ദിവസങ്ങൾ തീരെ മന്ദഗതിയിലായിരുന്നു; വളരെ പ്രയാസപ്പെട്ട് ഞങ്ങൾ ക്നിദോസ് പട്ടണത്തിനു സമീപത്തെത്തി. മുമ്പോട്ടുപോകാൻ കാറ്റ് അനുവദിക്കാതിരുന്നതുകൊണ്ട് ഞങ്ങൾ സാൽമോനെതിരേയുള്ള ക്രേത്തദ്വീപിന്റെ മറവിലേക്കു കപ്പലോടിച്ചു.
ACT 27:8 തീരത്തോടുചേർന്നു ക്ലേശിച്ചു മുമ്പോട്ടുനീങ്ങി, ലസയ്യ പട്ടണത്തിനടുത്തുള്ള “മനോഹരതുറമുഖം” എന്നറിയപ്പെടുന്ന സ്ഥലത്തെത്തി.
ACT 27:9 ഇതിനോടകം ഞങ്ങൾക്കു വളരെ സമയം നഷ്ടമായി. പാപപരിഹാരദിനത്തിന്റെ ഉപവാസകാലം കഴിഞ്ഞിരുന്നു. അപ്പോഴേക്കും, സമുദ്രയാത്ര ആപൽക്കരമായിത്തീർന്നിരുന്നതിനാൽ പൗലോസ് അവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:
ACT 27:10 “പുരുഷന്മാരേ, നമ്മുടെ ഈ സമുദ്രയാത്ര നാശകരമാകും. അതു കപ്പലിനും ചരക്കിനും നമ്മുടെ ജീവനുപോലും ഭീമമായ നഷ്ടം വരുത്താൻപോകുന്നതായി ഞാൻ കാണുന്നു.”
ACT 27:11 എന്നാൽ ശതാധിപൻ പൗലോസിന്റെ വാക്കുകളെക്കാൾ കപ്പിത്താന്റെയും കപ്പലുടമയുടെയും ഉപദേശമാണു കൂടുതൽ ശ്രദ്ധിച്ചത്.
ACT 27:12 ആ തുറമുഖം ശീതകാലം ചെലവഴിക്കാൻ യോജിച്ചതല്ലായിരുന്നതുകൊണ്ട് വല്ലവിധത്തിലും ഫൊയ്നീക്യയിലെത്തി, ശീതകാലം അവിടെകഴിക്കാമെന്ന പ്രതീക്ഷയിൽ യാത്ര തുടരണമെന്നു ഭൂരിപക്ഷം ആളുകളും അഭിപ്രായപ്പെട്ടു. തെക്കുപടിഞ്ഞാറോട്ടും വടക്കുപടിഞ്ഞാറോട്ടും കടലിലേക്കു ദർശനമുള്ള ക്രേത്ത ദ്വീപിലെ തുറമുഖമാണു ഫൊയ്നീക.
ACT 27:13 തെക്കൻകാറ്റു മന്ദമായി വീശിത്തുടങ്ങിയപ്പോൾ, തങ്ങളുടെ ഉദ്ദേശ്യം സാധിച്ചു എന്നുതന്നെ അവർ കരുതി. അതുകൊണ്ടു നങ്കൂരമുയർത്തി, ക്രേത്തയുടെ തീരംചേർന്ന് അവർ യാത്രതുടർന്നു.
ACT 27:14 എന്നാൽ, അധികം സമയം ആകുന്നതിനുമുമ്പുതന്നെ, “വടക്കു-കിഴക്കൻ” എന്ന കൊടുങ്കാറ്റ് ദ്വീപിൽനിന്ന് ആഞ്ഞടിച്ചു.
ACT 27:15 കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു; കാറ്റിനെതിരായി മുമ്പോട്ടുപോകാൻ സാധ്യമല്ലാതായി. അതുകൊണ്ട് ഞങ്ങൾ കാറ്റിനു വിധേയരാകുകയും അത് ഞങ്ങളെ ഒഴുക്കിക്കൊണ്ടുപോകുകയും ചെയ്തു.
ACT 27:16 ക്ലൗദ എന്ന കൊച്ചുദ്വീപിന്റെ മറപറ്റി ഞങ്ങൾ ഓടിക്കൊണ്ടിരുന്നപ്പോൾ, പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം സുരക്ഷിതമായി വെക്കാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു.
ACT 27:17 അതു വലിച്ചുപൊക്കി കപ്പലിനോടു ചേർത്ത് കെട്ടിയുറപ്പിച്ചു. അതിനുശേഷം, കപ്പൽ സിർതിസിലെ മണൽത്തിട്ടകളിൽ ചെന്നുകയറുമെന്നു പേടിച്ച് കപ്പൽപ്പായ്‌കൾ താഴ്ത്തി, കപ്പലിനെ അതിന്റെ ഗതിക്കുവിട്ടു.
ACT 27:18 പിറ്റേന്ന് ഉഗ്രമായ കൊടുങ്കാറ്റിൽപ്പെട്ട് കപ്പൽ ആടിയുലഞ്ഞതിനാൽ, അവർ ചരക്കുകൾ കടലിലേക്കെറിഞ്ഞുകളയാൻ തുടങ്ങി.
ACT 27:19 മൂന്നാംദിവസം അവർ സ്വന്തം കൈകൊണ്ടുതന്നെ കപ്പലിന്റെ ഭാരം കൂടിയ ഉപകരണങ്ങളും എറിഞ്ഞുകളഞ്ഞു.
ACT 27:20 അനേകം ദിവസങ്ങൾ സൂര്യനെയോ നക്ഷത്രങ്ങളെയോ കാണാൻ കഴിഞ്ഞില്ല; കൊടുങ്കാറ്റ് തുടരെ അടിച്ചുകൊണ്ടിരുന്നു; രക്ഷപ്പെടുമെന്നുള്ള സകലപ്രതീക്ഷയും ഒടുവിൽ ഞങ്ങൾക്കു നഷ്ടമായി.
ACT 27:21 കൂടെയുള്ളവർ ദിവസങ്ങളായി ഭക്ഷണം കഴിക്കാതിരുന്നപ്പോൾ, പൗലോസ് അവരുടെമുമ്പിൽ എഴുന്നേറ്റുനിന്നുകൊണ്ട് ഇങ്ങനെ പറഞ്ഞു: “മാന്യരേ, ക്രേത്തയിൽനിന്ന് യാത്ര പുറപ്പെടരുതെന്നുള്ള എന്റെ ഉപദേശം നിങ്ങൾ സ്വീകരിക്കേണ്ടതായിരുന്നു; എങ്കിൽ ഈ നാശനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നു.
ACT 27:22 എങ്കിലും ഇപ്പോൾ ധൈര്യത്തോടെയിരിക്കാൻ ഞാൻ നിങ്ങളോടു നിർബന്ധമായി പറയുന്നു. നിങ്ങളിലാർക്കും ജീവഹാനി സംഭവിക്കുകയില്ല, കപ്പൽമാത്രമേ നശിക്കുകയുള്ളൂ.
ACT 27:23 ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവത്തിന്റെ ഒരു ദൂതൻ കഴിഞ്ഞരാത്രിയിൽ എന്റെ അടുക്കൽ വന്നുനിന്ന്
ACT 27:24 എന്നോട്, ‘പൗലോസേ, ഭയപ്പെടേണ്ട, നീ കൈസറുടെമുമ്പിൽ വിസ്താരത്തിനു നിൽക്കേണ്ടവനാകുന്നു. നിന്നോടൊപ്പം യാത്രചെയ്യുന്നവരെ ദൈവം നിനക്കു നൽകിയിരിക്കുന്നു’ എന്നു പറഞ്ഞു.
ACT 27:25 ആകയാൽ മാന്യരേ, ധൈര്യപ്പെട്ടിരിക്കുക, നമ്മുടെ കപ്പൽ ഒരു ദ്വീപിന്റെ കരയ്ക്കടിച്ചു തകരുമെങ്കിലും ദൈവം എന്നോട് അരുളിച്ചെയ്തതുപോലെതന്നെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”
ACT 27:27 ഇതിന്റെ പതിന്നാലാം രാത്രിയിൽ, ഞങ്ങൾ അദ്രിയക്കടലിലൂടെ തിരമാലകളാൽ ആടിയുലഞ്ഞ് മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുമ്പോൾ, അർധരാത്രിയോടെ, ഏതോ ഒരു തീരം അടുത്തുകൊണ്ടിരിക്കുന്നെന്ന് നാവികർക്കു തോന്നി.
ACT 27:28 അവിടെ വെള്ളത്തിന്റെ ആഴം അളന്നു നോക്കിയപ്പോൾ ഏകദേശം മുപ്പത്തിയേഴു മീറ്റർ എന്നുകണ്ടു. കുറച്ചു സമയം കഴിഞ്ഞ് വീണ്ടും വെള്ളത്തിന്റെ ആഴം നോക്കിയപ്പോൾ ഏകദേശം ഇരുപത്തിയേഴു മീറ്റർ എന്നുകണ്ടു.
ACT 27:29 ഞങ്ങൾ പാറക്കെട്ടുകളിൽ തട്ടിത്തകരുമെന്നുള്ള ഭയത്താൽ അവർ നാലു നങ്കൂരങ്ങൾ അമരത്തുനിന്നു താഴ്ത്തി, നേരം പുലരുന്നതിനുവേണ്ടി പ്രാർഥിച്ചുകൊണ്ടിരുന്നു.
ACT 27:30 അണിയത്തുനിന്നു നങ്കൂരം ഇറക്കുന്നു എന്ന ഭാവത്തിൽ പ്രാണരക്ഷയ്ക്കുപയോഗിക്കുന്ന വള്ളം കടലിലിറക്കി നാവികർ കപ്പലിൽനിന്നു രക്ഷപ്പെടാൻ ശ്രമിച്ചു.
ACT 27:31 അപ്പോൾ പൗലോസ് ശതാധിപനോടും പട്ടാളക്കാരോടും, “ഈ ആളുകൾ കപ്പലിൽത്തന്നെ നിന്നില്ലെങ്കിൽ നിങ്ങൾക്കു രക്ഷപ്പെടാൻ കഴിയുകയില്ല” എന്നു പറഞ്ഞു.
ACT 27:32 അപ്പോൾ പട്ടാളക്കാർ കയർ മുറിച്ചു വള്ളം കടലിൽ തള്ളി.
ACT 27:33 പുലർച്ചയ്ക്ക് അൽപ്പംമുമ്പ് പൗലോസ് അവരെയെല്ലാവരെയും ആഹാരം കഴിക്കാൻ നിർബന്ധിച്ചു. “കഴിഞ്ഞ പതിന്നാലു ദിവസമായി നിങ്ങൾ നിരന്തരമായ അനിശ്ചിതത്വംമൂലം ആഹാരം വെടിഞ്ഞു കഴിയുകയായിരുന്നല്ലോ.
ACT 27:34 ഇപ്പോൾ നിങ്ങൾ ദയവായി അൽപ്പമെന്തെങ്കിലും ആഹാരം കഴിക്കണമെന്നാണ് എന്റെ അപേക്ഷ. നിങ്ങളുടെ ജീവരക്ഷയ്ക്ക് അത് അത്യാവശ്യമാണ്. നിങ്ങളിൽ ആരുടെയും ഒരു തലമുടിപോലും നഷ്ടമാകുകയില്ല,” എന്ന് അദ്ദേഹം അവരോടു പറഞ്ഞു.
ACT 27:35 ഇതു പറഞ്ഞതിനുശേഷം അദ്ദേഹം അപ്പമെടുത്ത് എല്ലാവരും കാൺകെ ദൈവത്തിനു സ്തോത്രംചെയ്തു മുറിച്ചു തിന്നുതുടങ്ങി.
ACT 27:36 അപ്പോൾ അവർക്കെല്ലാവർക്കും ധൈര്യമായി; അവരും ഭക്ഷണം കഴിച്ചു.
ACT 27:37 കപ്പലിൽ ഞങ്ങളെല്ലാവരുംകൂടി ഇരുനൂറ്റിയെഴുപത്തിയാറു പേരുണ്ടായിരുന്നു.
ACT 27:38 എല്ലാവരും വേണ്ടുന്നത്ര ഭക്ഷിച്ചതിനുശേഷം ധാന്യം കടലിലേക്കെറിഞ്ഞുകളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു.
ACT 27:39 നേരം വെളുത്തപ്പോൾ, സ്ഥലം ഏതെന്നു തിരിച്ചറിയാൻ അവർക്കു കഴിഞ്ഞില്ലെങ്കിലും മണൽത്തീരമുള്ള ഒരു ഉൾക്കടൽ കണ്ടിട്ട്, കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കാൻ അവർ നിശ്ചയിച്ചു.
ACT 27:40 അവർ നങ്കൂരങ്ങൾ മുറിച്ചു കടലിൽത്തള്ളുകയും ചുക്കാൻ ബന്ധിച്ചിരുന്ന കയർ അഴിച്ചുവിടുകയും ചെയ്തു. പിന്നീട് കാറ്റിനെതിരേ പായ നിവർത്തി കരയ്ക്കുനേരേ നീങ്ങി.
ACT 27:41 എന്നാൽ കപ്പൽ ഇരുവശവും കടലുള്ള ഒരു മണൽത്തിട്ടയിൽ കയറി ഉറച്ചുപോയി. അണിയം അനക്കമില്ലാതാകുകയും അമരം തിരകളുടെ ആഘാതത്തിൽ തകർന്നുപോകുകയും ചെയ്തു.
ACT 27:42 തടവുകാരിൽ ആരും നീന്തി രക്ഷപ്പെടാതിരിക്കാൻ അവരെ കൊന്നുകളയണമെന്നു പടയാളികൾ ആലോചിച്ചു.
ACT 27:43 എന്നാൽ, ശതാധിപൻ പൗലോസിന്റെ ജീവൻ രക്ഷിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ആ ആലോചനയിൽനിന്ന് അവരെ പിന്തിരിപ്പിച്ചു. നീന്താൻ കഴിവുള്ളവർ കപ്പലിൽനിന്ന് ആദ്യം ചാടി നീന്തി കരയ്ക്കെത്തിക്കൊള്ളാനും
ACT 27:44 ശേഷമുള്ളവർ പലകകളിലോ കപ്പലിന്റെ അവശിഷ്ടങ്ങളിലോ പിടിച്ചു കരയിൽ എത്താനും അദ്ദേഹം ഉത്തരവിട്ടു. ഇങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്ക്കെത്തി.
ACT 28:1 രക്ഷപ്പെട്ടുകഴിഞ്ഞപ്പോൾ, അതു മാൾട്ടാ എന്നു പേരുള്ള ഒരു ദ്വീപാണെന്ന് ഞങ്ങൾ മനസ്സിലാക്കി.
ACT 28:2 ദ്വീപുനിവാസികൾ ഞങ്ങളോട് അസാധാരണമായ കനിവു കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് അവർ തീകൂട്ടി ഞങ്ങളെ എല്ലാവരെയും സ്വാഗതംചെയ്തു.
ACT 28:3 പൗലോസ് ഒരുകെട്ട് ചുള്ളിക്കമ്പുകൾ ശേഖരിച്ചു തീയിലേക്കിടുമ്പോൾ ഒരണലി ചൂടുകൊണ്ടു പുറത്തുചാടി അദ്ദേഹത്തിന്റെ കൈയിൽ ചുറ്റി.
ACT 28:4 ഇങ്ങനെ പൗലോസിന്റെ കൈയിൽ പാമ്പു തൂങ്ങിക്കിടക്കുന്നതു കണ്ടിട്ട് ദ്വീപുനിവാസികൾ, “ഈ മനുഷ്യൻ തീർച്ചയായും ഒരു കൊലപാതകിയാണ്; കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതിദേവി ഇയാളെ ജീവിക്കാൻ അനുവദിക്കുന്നില്ലല്ലോ!” എന്നു തമ്മിൽ പറഞ്ഞു.
ACT 28:5 എന്നാൽ, പൗലോസ് ആ പാമ്പിനെ തീയിലേക്കു കുടഞ്ഞുകളഞ്ഞു; ദോഷമൊന്നും സംഭവിച്ചില്ല.
ACT 28:6 അദ്ദേഹം നീരുവെച്ചു വീങ്ങുകയോ ഉടൻതന്നെ മരിച്ചുവീഴുകയോ ചെയ്യുമെന്നു ജനങ്ങൾ പ്രതീക്ഷിച്ചു; എന്നാൽ, ഏറെനേരം കാത്തിരുന്നിട്ടും അനർഥമൊന്നും സംഭവിക്കുന്നില്ല എന്നുകണ്ടപ്പോൾ അവർ മനസ്സുമാറ്റി, അദ്ദേഹം ഒരു ദേവൻതന്നെ എന്നു പറഞ്ഞു.
ACT 28:7 ദ്വീപുപ്രമാണിയായിരുന്ന പുബ്ലിയൊസിന് അവിടെയടുത്ത് കുറെ സ്ഥലം ഉണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു മൂന്നുദിവസം ആദരവോടെ സൽക്കരിച്ചു.
ACT 28:8 അയാളുടെ പിതാവ് പനിയും അതിസാരവും പിടിപെട്ടു കിടക്കുകയായിരുന്നു. പൗലോസ് അദ്ദേഹത്തെ കാണാൻ അകത്തേക്കു ചെന്നു; പ്രാർഥിച്ച് അദ്ദേഹത്തിന്റെമേൽ കൈവെച്ചു സൗഖ്യമാക്കി.
ACT 28:9 ഈ സംഭവത്തെത്തുടർന്നു ദ്വീപിലെ മറ്റു രോഗികളും വന്നു സൗഖ്യംപ്രാപിച്ചു.
ACT 28:10 അവർ പല സമ്മാനങ്ങൾ നൽകി ഞങ്ങളെ ബഹുമാനിച്ചു. യാത്രപുറപ്പെട്ടപ്പോൾ, ഞങ്ങൾക്ക് ആവശ്യമായിരുന്നതെല്ലാം കൊണ്ടുവന്നു തന്നു.
ACT 28:11 മൂന്നുമാസത്തിനുശേഷം, ആ ദ്വീപിൽ ശീതകാലം കഴിയുന്നതുവരെ നങ്കൂരമടിച്ചു കിടന്നിരുന്ന അശ്വനിചിഹ്നമുള്ള ഒരു അലെക്സന്ത്രിയൻ കപ്പലിൽ ഞങ്ങൾ കയറി യാത്രപുറപ്പെട്ടു.
ACT 28:12 ഞങ്ങൾ സുറക്കൂസയിലെത്തി മൂന്നുദിവസം അവിടെ താമസിച്ചു.
ACT 28:13 അവിടെനിന്നു യാത്രതിരിച്ച് രെഗ്യമിൽ എത്തി. പിറ്റേന്ന് തെക്കൻകാറ്റു വീശിയതിനാൽ അതിന്റെ അടുത്തദിവസം ഞങ്ങൾ പുത്തെയൊലിയിൽ എത്തി.
ACT 28:14 അവിടെ ഏതാനും സഹോദരങ്ങളെ കണ്ടുമുട്ടി. അവർ ഞങ്ങളെ ഒരാഴ്ചത്തേക്ക് അവരോടുകൂടെ താമസിക്കാൻ ക്ഷണിച്ചു. അതിനുശേഷം ഞങ്ങൾ റോമിലേക്കു യാത്രയായി.
ACT 28:15 അവിടെയുള്ള സഹോദരങ്ങൾ, ഞങ്ങൾ വരുന്നെന്നു കേട്ടിരുന്നു; അവർ ഞങ്ങളെ സ്വീകരിക്കാൻ അപ്യപുരവും ത്രിമണ്ഡപവുംവരെ വന്നു. അവരെ കണ്ടപ്പോൾ പൗലോസ് ദൈവത്തിനു സ്തോത്രംചെയ്ത് ധൈര്യംപൂണ്ടു.
ACT 28:16 ഞങ്ങൾ റോമിലെത്തിയശേഷം പൗലോസിന്, പടയാളികളുടെ കാവലിൽ വേറിട്ടു താമസിക്കാൻ അനുവാദം കിട്ടി.
ACT 28:17 മൂന്നുദിവസം കഴിഞ്ഞ് അദ്ദേഹം അവിടെയുള്ള യെഹൂദനേതാക്കളെ വിളിച്ചുകൂട്ടി. അവർ വന്നുകൂടിയപ്പോൾ പൗലോസ് അവരോട് ഇങ്ങനെ പ്രസ്താവിച്ചു: “എന്റെ സഹോദരന്മാരേ, ഞാൻ നമ്മുടെ ജനങ്ങൾക്കോ നമ്മുടെ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ എതിരായി ഒന്നും പ്രവർത്തിച്ചിട്ടില്ല. എങ്കിലും ജെറുശലേമിൽവെച്ച് എന്നെ തടവുകാരനാക്കി റോമാക്കാരുടെ കൈയിൽ ഏൽപ്പിച്ചു.
ACT 28:18 മരണശിക്ഷയ്ക്ക് അർഹമായ കുറ്റകൃത്യമൊന്നും ഞാൻ ചെയ്തിട്ടില്ലായിരുന്നതുകൊണ്ട് അവർ എന്നെ വിചാരണചെയ്തശേഷം സ്വതന്ത്രനായി വിടാൻ ആഗ്രഹിച്ചു.
ACT 28:19 എന്നാൽ യെഹൂദർ എതിർത്തപ്പോൾ ഞാൻ കൈസറുടെമുമ്പാകെ മേൽവിചാരണയ്ക് അപേക്ഷിക്കാൻ നിർബന്ധിതനായി. സ്വജനങ്ങൾക്കെതിരേ എന്തെങ്കിലും പരാതി ഉണ്ടായിരുന്നതുകൊണ്ടല്ല അങ്ങനെ ചെയ്തത്.
ACT 28:20 നിങ്ങളെ സന്ദർശിക്കണമെന്നും നിങ്ങളോടു സംസാരിക്കണമെന്നും ഞാൻ ആവശ്യപ്പെട്ടത് ഇതു വ്യക്തമാക്കാനാണ്. ഇസ്രായേലിന്റെ പ്രത്യാശനിമിത്തമാണ് ഞാൻ ഈ ചങ്ങലയാൽ ബന്ധിതനായിരിക്കുന്നത്.”
ACT 28:21 “താങ്കളെ സംബന്ധിച്ച് ഞങ്ങൾക്കു യെഹൂദ്യയിൽനിന്ന് കത്തുകളൊന്നും ലഭിച്ചിട്ടില്ല; അവിടെനിന്നു വന്ന സഹോദരങ്ങളിലാരും താങ്കളെപ്പറ്റി ദോഷമായ വിവരങ്ങൾ അറിയിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല.
ACT 28:22 എന്നാൽ, എല്ലായിടത്തുമുള്ള ജനങ്ങൾ ഈ മതവിഭാഗത്തെ എതിർത്തു സംസാരിക്കുന്നതായി അറിയുന്നതുകൊണ്ട്, താങ്കളുടെ അഭിപ്രായം കേൾക്കാൻ ഞങ്ങളാഗ്രഹിക്കുന്നു.” അവർ പറഞ്ഞു.
ACT 28:23 അവർ ഒരു ദിവസം നിശ്ചയിച്ചു; അന്നു നിരവധി ആളുകൾ അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തു വന്നെത്തി. രാവിലെമുതൽ സന്ധ്യവരെ അദ്ദേഹം അവരോടു ദൈവരാജ്യത്തെപ്പറ്റി വിശദീകരിച്ചു പ്രസംഗിക്കുകയും മോശയുടെ ന്യായപ്രമാണത്തിൽനിന്നും പ്രവാചകപുസ്തകങ്ങളിൽനിന്നും യേശുവിനെപ്പറ്റി അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.
ACT 28:24 അദ്ദേഹം പറഞ്ഞതു ചിലർക്കു ബോധ്യപ്പെട്ടു; മറ്റുചിലർ വിശ്വസിച്ചില്ല.
ACT 28:25 അവർതമ്മിൽ യോജിപ്പിലെത്താതെ പിരിഞ്ഞുപോകാൻ തുടങ്ങിയപ്പോൾ പൗലോസ് ഇങ്ങനെയൊരു പ്രസ്താവന നടത്തി:
ACT 28:26 “ ‘ഈ ജനത്തിന്റെ അടുത്തുചെന്ന് അവരോടു പറയേണ്ടത്: “നിങ്ങൾ എപ്പോഴും കേട്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും ഗ്രഹിക്കുകയില്ല; നിങ്ങൾ എപ്പോഴും കണ്ടുകൊണ്ടിരിക്കും, എന്നാൽ ഒരിക്കലും മനസ്സിലാക്കുകയില്ല.”
ACT 28:27 ഈ ജനത്തിന്റെ ഹൃദയം തഴമ്പിച്ചിരിക്കുന്നു; അവർ തങ്ങളുടെ ചെവികൊണ്ടു കേൾക്കുന്നതേയില്ല. അവർ കണ്ണുകൾ അടച്ചുമിരിക്കുന്നു. അങ്ങനെയല്ലായിരുന്നെങ്കിൽ അവർ തങ്ങളുടെ കണ്ണുകൾകൊണ്ടു കാണുകയും ചെവികൾകൊണ്ടു കേൾക്കുകയും ഹൃദയംകൊണ്ടു ഗ്രഹിക്കുകയും ചെയ്തിട്ട് അവർ മാനസാന്തരപ്പെടുകയും ഞാൻ അവരെ സൗഖ്യമാക്കുകയും ചെയ്യുമായിരുന്നു,’ എന്നു പരിശുദ്ധാത്മാവ് യെശയ്യാപ്രവാചകനിലൂടെ നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിട്ടുള്ളത് സത്യംതന്നെ.
ACT 28:28 “അതുകൊണ്ട് ദൈവം അവിടത്തെ രക്ഷ യെഹൂദേതരർക്ക് അയച്ചിരിക്കുന്നു, അവർ അത് അംഗീകരിക്കും എന്നു നിങ്ങളറിയണമെന്നു ഞാൻ ആഗ്രഹിക്കുന്നു.”
ACT 28:29 പൗലോസ് രണ്ടുവർഷംമുഴുവൻ താൻ വാടകയ്ക്കെടുത്ത വീട്ടിൽ താമസിച്ചുകൊണ്ട്, തന്നെ കാണാൻവന്ന എല്ലാവരെയും സ്വീകരിച്ചു.
ACT 28:30 അദ്ദേഹം ധൈര്യസമേതം, നിർവിഘ്നം ദൈവരാജ്യം പ്രസംഗിച്ചും കർത്താവായ യേശുക്രിസ്തുവിനെപ്പറ്റി പഠിപ്പിച്ചുകൊണ്ടുമിരുന്നു.
ROM 1:1 ക്രിസ്തുയേശുവിന്റെ ദാസനും അപ്പൊസ്തലനും ദൈവത്തിന്റെ സുവിശേഷം പ്രസംഗിക്കുന്നതിനു നിയോഗിക്കപ്പെട്ടിരിക്കുന്നവനുമായ പൗലോസാണ് ഈ ലേഖനം എഴുതുന്നത്.
ROM 1:2 ദൈവം ദീർഘകാലം മുമ്പേ വിശുദ്ധഗ്രന്ഥങ്ങളിൽ അവിടത്തെ പ്രവാചകന്മാരിലൂടെ വാഗ്ദാനംചെയ്തിട്ടുള്ളതാണ് തന്റെ പുത്രനെക്കുറിച്ചുള്ള ഈ സുവിശേഷം.
ROM 1:3 യേശുക്രിസ്തു ദാവീദിന്റെ സന്തതിപരമ്പരയിൽ മനുഷ്യനായി ജന്മമെടുക്കുകയും
ROM 1:4 പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ മരണത്തിൽനിന്നുള്ള പുനരുത്ഥാനത്തിലൂടെ അവിടന്ന് ദൈവപുത്രനെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു.
ROM 1:5 ഈ ക്രിസ്തു മുഖാന്തരമാണ് അപ്പൊസ്തലത്വവും അതിനുള്ള ദൈവകൃപയും ഞങ്ങൾക്കു ലഭിച്ചത്. അതാകട്ടെ, അവിടത്തെ നാമത്തിന്റെ പുകഴ്ചയ്ക്കുവേണ്ടി സകലജനവിഭാഗങ്ങളിൽ ഉള്ളവരെയും തന്നിലുള്ള വിശ്വാസത്തിലേക്കും തൽഫലമായ അനുസരണത്തിലേക്കും നയിക്കേണ്ടതിനുമാണ്.
ROM 1:6 യേശുക്രിസ്തുവിന്റെ സ്വന്തമായിരിക്കുന്നതിനു വിളിക്കപ്പെട്ടവരായ നിങ്ങളും അവരിൽ ഉൾപ്പെട്ടിരിക്കുന്നു.
ROM 1:7 ദൈവത്തിന്റെ വാത്സല്യജനങ്ങളും വിശുദ്ധജനവും ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരായ, റോം നഗരത്തിലുള്ള നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഇതെഴുതുന്നു. നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ!
ROM 1:8 നിങ്ങളുടെ വിശ്വാസം ഭൂമിയിൽ എല്ലായിടത്തും സുപ്രസിദ്ധമായിരിക്കുന്നതുകൊണ്ട് ഞാൻ ആദ്യംതന്നെ നിങ്ങൾക്കെല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലൂടെ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
ROM 1:9 ഞാൻ എപ്പോഴും നിങ്ങൾക്കുവേണ്ടി പ്രാർഥിക്കുന്നു എന്നതിന് ദൈവം സാക്ഷിയാണ്. ആ ദൈവത്തെയാണ് അവിടത്തെ പുത്രനെക്കുറിച്ചുള്ള സുവിശേഷം പ്രസംഗിക്കുന്നതിലൂടെ ഞാൻ സർവാത്മനാ സേവിക്കുന്നത്.
ROM 1:10 ദൈവത്തിനു പ്രസാദമുണ്ടായിട്ട് എങ്ങനെയെങ്കിലും ഒടുവിൽ നിങ്ങളുടെ അടുത്തെത്താൻ വഴിതുറക്കണമെന്ന് ഞാൻ എപ്പോഴും പ്രാർഥനയിൽ യാചിച്ചുകൊണ്ടിരിക്കുകയാണ്.
ROM 1:11 നിങ്ങളെ ആത്മികമായി ശാക്തീകരിക്കുന്നതിന് സഹായിക്കുന്ന എന്തെങ്കിലും കൃപാദാനം നൽകുന്നതിനുവേണ്ടിയാണ് ഞാൻ നിങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നത്.
ROM 1:12 അതായത്, എന്റെയും നിങ്ങളുടെയും വിശ്വാസത്താൽ നമുക്കു പരസ്പരം പ്രോത്സാഹിപ്പിക്കാൻ സാധിക്കുമല്ലോ.
ROM 1:13 സഹോദരങ്ങളേ, എന്റെ ശുശ്രൂഷകൾകൊണ്ട് മറ്റു ജനതകളുടെ മധ്യേ എന്നപോലെ നിങ്ങളുടെ ഇടയിലും ചില ആത്മികഫലങ്ങൾ ഉണ്ടാകണമെന്ന ലക്ഷ്യത്തോടെ നിങ്ങളുടെ അടുക്കൽ വരാൻ ഞാൻ പലപ്പോഴും പരിശ്രമിച്ചു എന്നും എന്നാൽ, തടസ്സങ്ങൾമൂലം ഇതുവരെയും അതിനു കഴിഞ്ഞില്ല എന്നും നിങ്ങൾ അറിയാതിരിക്കരുത്.
ROM 1:14 പരിഷ്കൃതരോടും അപരിഷ്കൃതരോടും വിദ്യാസമ്പന്നരോടും വിദ്യാവിഹീനരോടും എനിക്ക് ഉത്തരവാദിത്വമുണ്ട്.
ROM 1:15 അതുകൊണ്ടാണ്, റോമിലുള്ള നിങ്ങളോടും സുവിശേഷം അറിയിക്കാൻ ഞാൻ വളരെയധികം ആഗ്രഹിക്കുന്നത്.
ROM 1:16 സുവിശേഷത്തെക്കുറിച്ചു ഞാൻ ലജ്ജിക്കുന്നില്ല; ഒന്നാമത് യെഹൂദനും പിന്നീട് യെഹൂദേതരനും, ഇങ്ങനെ, വിശ്വസിക്കുന്ന എല്ലാവർക്കും അത് രക്ഷനൽകുന്ന ദൈവശക്തിയാകുന്നു.
ROM 1:17 കാരണം, ദൈവം മനുഷ്യനെ നീതിമാനാക്കുന്ന വിധം സുവിശേഷത്തിൽ പ്രകടമായിരിക്കുന്നു; “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്” എന്ന തിരുവെഴുത്ത് അനുസരിച്ച് ആ നീതീകരണം ആദ്യവസാനം വിശ്വാസത്താലാണ്.
ROM 1:18 അനീതികൊണ്ടു സത്യത്തെ അടിച്ചമർത്തുന്ന മനുഷ്യരുടെ സകലവിധ ദുഷ്ടതയ്ക്കും അനീതിക്കും എതിരേ ദൈവത്തിന്റെ ഉഗ്രകോപം സ്വർഗത്തിൽനിന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു.
ROM 1:19 യഥാർഥത്തിൽ, ദൈവത്തെക്കുറിച്ച് അറിയാൻ സാധ്യമായത് അവർക്കു വ്യക്തമായിരുന്നു. കാരണം, ദൈവം അത് അവർക്കു പ്രകടമാക്കി നൽകിയിരുന്നു.
ROM 1:20 ഇങ്ങനെ, അവിടന്നു സൃഷ്ടിച്ച സകലത്തിലൂടെയും തന്റെ അനന്തമായ ശക്തി, ദിവ്യസ്വഭാവം എന്നീ അദൃശ്യമായ ഗുണവിശേഷങ്ങൾ ലോകസൃഷ്ടിമുതൽ ഗ്രഹിക്കാൻ കഴിയുമായിരുന്നു. അതുകൊണ്ട് മനുഷ്യനു യാതൊരു ന്യായീകരണവും പറയാൻ സാധ്യമല്ല.
ROM 1:21 അവർ ദൈവത്തെക്കുറിച്ച് അറിഞ്ഞു എങ്കിലും ദൈവമായി അംഗീകരിച്ച് മഹത്ത്വപ്പെടുത്തുകയോ നന്ദിയുള്ളവരായിരിക്കുകയോ ചെയ്തില്ല; പിന്നെയോ, സ്വന്തം യുക്തിബോധംകൊണ്ട് യാതൊരു പ്രയോജനവും ഇല്ലാതെ അവരുടെ വിവേകശൂന്യമായ ഹൃദയം ഇരുളടഞ്ഞും പോയി.
ROM 1:22 ജ്ഞാനികൾ എന്നു സ്വയം അവകാശപ്പെട്ടുകൊണ്ട് അവർ വെറും മൂഢരായി മാറി.
ROM 1:23 അനശ്വരനായ ദൈവത്തിനു മഹത്ത്വം നൽകേണ്ടതിനു പകരം നശ്വരനായ മനുഷ്യൻ, പക്ഷികൾ, മൃഗങ്ങൾ, ഇഴജന്തുക്കൾ ഇവയുടെ സാദൃശ്യത്തിലുള്ള രൂപങ്ങൾക്ക് അവർ മഹത്ത്വം കൽപ്പിച്ചു.
ROM 1:24 അതുകൊണ്ട്, അവരുടെ ഹൃദയത്തിലെ ദുർമോഹങ്ങളാൽ നിയന്ത്രിക്കപ്പെട്ട് അപമാനകരമായ ശാരീരികവൃത്തികളിൽ പരസ്പരം വ്യാപൃതരാകാൻ ദൈവം അവരെ അശുദ്ധിയിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു.
ROM 1:25 അവർ ദൈവത്തെക്കുറിച്ചുള്ള സത്യം ഉപേക്ഷിച്ച് വ്യാജം സ്വീകരിക്കുകയും സ്രഷ്ടാവിനെ ആരാധിക്കുന്നതിനു പകരം സൃഷ്ടിയെ വണങ്ങി സേവിക്കുകയും ചെയ്തു. ആ സ്രഷ്ടാവായ ദൈവം എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ആമേൻ.
ROM 1:26 ഇക്കാരണത്താൽ ദൈവം അവരെ ലജ്ജാകരമായ വികാരങ്ങളിലേക്ക് ഉപേക്ഷിച്ചുകളഞ്ഞു; അവരുടെ സ്ത്രീകൾപോലും സ്വാഭാവിക ലൈംഗികവേഴ്ചയ്ക്കു പകരം പ്രകൃതിവിരുദ്ധ ബന്ധങ്ങളിൽ ഏർപ്പെട്ടു.
ROM 1:27 അതുപോലെതന്നെ, സ്ത്രീകളുമായുള്ള സ്വാഭാവിക ലൈംഗികവേഴ്ച ഉപേക്ഷിച്ച് പുരുഷന്മാർ വിഷയാസക്തി മൂത്ത് പരസ്പരം ഹീനകൃത്യങ്ങളിൽ മുഴുകി; അവരുടെ പ്രകൃതിവിരുദ്ധ പ്രവൃത്തികൾക്ക് അർഹമായ പ്രതിഫലം അവരുടെ ശരീരത്തിൽ പ്രാപിക്കുകയും ചെയ്തു.
ROM 1:28 ഇങ്ങനെ ദൈവത്തെ അംഗീകരിക്കുന്നതു ശ്രേഷ്ഠമായി കരുതാതിരുന്നപ്പോൾ, അയോഗ്യമായതു പ്രവർത്തിക്കുന്ന അധമബുദ്ധിക്കു ദൈവം അവരെ വിട്ടുകളഞ്ഞു.
ROM 1:29 അവർ എല്ലാവിധ അനീതിയും ദോഷവും അത്യാഗ്രഹവും തിന്മയും നിറഞ്ഞവരാണ്. അവരുടെ ജീവിതം അസൂയ, കൊലപാതകം, ശണ്ഠ, വഞ്ചന, ദുഷ്ടത എന്നിവ നിറഞ്ഞതാണ്. വൃഥാഭാഷികളും
ROM 1:30 പരദൂഷകരും ദൈവദ്വേഷികളും ധിക്കാരികളും ഗർവിഷ്ഠരും പൊങ്ങച്ചക്കാരുമാണ് അവർ. തിന്മയുടെ പുതിയ വഴികൾ അവർ കണ്ടുപിടിക്കുന്നു. അവർ മാതാപിതാക്കളെ അനുസരിക്കാത്തവരും
ROM 1:31 അവിവേകികളും വിശ്വാസവഞ്ചകരും മനുഷ്യത്വമില്ലാത്തവരും ദയ ഇല്ലാത്തവരും ആണ്.
ROM 1:32 ഇങ്ങനെയുള്ളവർ മരണയോഗ്യരാണ് എന്ന ദൈവകൽപ്പന അറിഞ്ഞിട്ടും അവർ ഇക്കാര്യങ്ങൾതന്നെ തുടർന്നു പ്രവർത്തിക്കുന്നു; അതുമാത്രമോ, അങ്ങനെചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുംചെയ്യുന്നു.
ROM 2:1 ആകയാൽ ശിക്ഷവിധിക്കുന്ന മനുഷ്യാ, നീ ആരുമായിക്കൊള്ളട്ടെ, നിനക്ക് ഒരു ന്യായീകരണവും പറയാനില്ല. മറ്റുള്ളവരെ ശിക്ഷവിധിക്കുന്നതിലൂടെ നീ നിന്നെത്തന്നെയാണ് ശിക്ഷവിധിക്കുന്നത്. കാരണം, ഏതു കാര്യത്തിനു മറ്റൊരാളെ ശിക്ഷവിധിക്കുന്നോ അതേകാര്യം നീയും പ്രവർത്തിക്കുന്നുണ്ടല്ലോ.
ROM 2:2 ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരേ ദൈവം സത്യം ആധാരമാക്കി ശിക്ഷവിധിക്കുമെന്ന് നമുക്കറിയാം.
ROM 2:3 അതുകൊണ്ട് ഹേ മനുഷ്യാ, അത്തരം പ്രവൃത്തികൾ ചെയ്യുന്നവരെ ശിക്ഷവിധിച്ചിട്ട് അതേ പ്രവൃത്തിതന്നെ ചെയ്യുന്ന നിനക്കു ദൈവത്തിന്റെ ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും എന്നു നീ വിചാരിക്കുന്നുണ്ടോ?
ROM 2:4 ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നയിക്കുന്നതിനാണെന്ന് തിരിച്ചറിയാതെ നീ അവിടത്തെ സമൃദ്ധമായ ദയയും സഹിഷ്ണുതയും ദീർഘക്ഷമയും നിസ്സാരമായി കരുതുകയാണോ?
ROM 2:5 എന്നാൽ, ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന ക്രോധദിവസത്തേക്കു, നിന്റെ ശാഠ്യവും അനുതാപമില്ലാത്ത ഹൃദയവും നിമിത്തം നിനക്കുതന്നെ ദൈവക്രോധം ശേഖരിച്ചുവെക്കുകയാണ്.
ROM 2:6 ദൈവം “ഓരോ വ്യക്തിക്കും അവനവന്റെ പ്രവൃത്തിക്കനുസരിച്ചു പകരംചെയ്യും.”
ROM 2:7 നിരന്തരം നന്മപ്രവൃത്തികൾ ചെയ്തുകൊണ്ടു മഹത്ത്വവും മാനവും അനശ്വരതയും അന്വേഷിക്കുന്നവർക്ക് അവിടന്നു നിത്യജീവൻ നൽകും.
ROM 2:8 എന്നാൽ, സത്യം അനുസരിക്കാതെ സ്വാർഥചിന്തയോടുകൂടി ദുഷ്ടതയെ അനുസരിക്കുന്നവരുടെമേൽ കോപവും ക്രോധവും വർഷിക്കും.
ROM 2:9 തിന്മചെയ്യുന്ന ഏതു മനുഷ്യജീവിക്കും ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും പീഡയും സങ്കടവും ഉണ്ടാകും.
ROM 2:10 എന്നാൽ, നന്മ പ്രവർത്തിക്കുന്നവർക്കെല്ലാം, ഒന്നാമതു യെഹൂദനും പിന്നീട് യെഹൂദേതരനും മഹത്ത്വവും ബഹുമാനവും സമാധാനവും ലഭിക്കും;
ROM 2:11 കാരണം, ദൈവം പക്ഷഭേദം ഇല്ലാത്തവനാണ്.
ROM 2:12 ന്യായപ്രമാണം ലഭിക്കാതെ പാപംചെയ്ത യെഹൂദേതരരെല്ലാം ന്യായപ്രമാണംകൂടാതെതന്നെ നശിക്കും. ന്യായപ്രമാണം ഉണ്ടായിട്ടും പാപംചെയ്ത യെഹൂദരെല്ലാം ന്യായപ്രമാണത്താൽ ശിക്ഷവിധിക്കപ്പെടും.
ROM 2:13 ന്യായപ്രമാണം വെറുതേ കേൾക്കുന്നവരല്ല, ദൈവസന്നിധിയിൽ നീതിനിഷ്ഠർ; ന്യായപ്രമാണം അനുസരിക്കുന്നവരാണ് നീതീകരിക്കപ്പെടുന്നത്.
ROM 2:14 ന്യായപ്രമാണം ഇല്ലാത്ത യെഹൂദേതരർ അവ കേൾക്കാതെ സ്വാഭാവികമായിത്തന്നെ ന്യായപ്രമാണം അനുശാസിക്കുന്ന കാര്യങ്ങൾ പ്രവർത്തിക്കുന്നു. ഇങ്ങനെ അവർ തങ്ങൾക്കുതന്നെ ഒരു ന്യായപ്രമാണമായിത്തീരുന്നു.
ROM 2:15 അവരുടെ ചിന്തകൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്തും അവരുടെ മനസ്സാക്ഷികൂടെ അതിനു സാക്ഷ്യംവഹിച്ചും ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അവരുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നതായി കാണിക്കുന്നു.
ROM 2:16 ഞാൻ പ്രസംഗിക്കുന്ന സുവിശേഷം അനുസരിച്ച് ഒരു ദിവസം ദൈവം യേശുക്രിസ്തുവിലൂടെ മനുഷ്യരുടെ രഹസ്യങ്ങളെ ന്യായംവിധിക്കും.
ROM 2:17 എന്നാൽ, നീ നിന്നെത്തന്നെ യെഹൂദൻ എന്നു വിളിക്കുകയും ന്യായപ്രമാണത്തിൽ ആശ്രയിക്കുകയും ദൈവത്തോടുള്ള ബന്ധത്തെക്കുറിച്ച് ആത്മപ്രശംസ നടത്തുകയും ചെയ്യുന്നല്ലോ.
ROM 2:18 നീ ന്യായപ്രമാണം പഠിച്ചതിന്റെ ഫലമായി ദൈവഹിതം തിരിച്ചറിയുകയും ഉത്തമമായത് അംഗീകരിക്കുകയും ചെയ്യുന്നല്ലോ;
ROM 2:19 ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സാക്ഷാത്കാരം ന്യായപ്രമാണത്തിൽനിന്നു ലഭിച്ചിട്ടുള്ളതുകൊണ്ട് നീ അന്ധർക്കു വഴികാട്ടുന്ന വ്യക്തിയും ഇരുട്ടിലുള്ളവർക്കു പ്രകാശവും
ROM 2:20 മൂഢർക്ക് പരിശീലകനും ശിശുക്കൾക്ക് അധ്യാപകനും ആണെന്നും പൂർണനിശ്ചയമുള്ളവനായിരിക്കുന്നല്ലോ.
ROM 2:21 എങ്കിൽ, മറ്റുള്ളവരെ ഉപദേശിക്കുന്ന നീ എന്തുകൊണ്ട് നിന്നെത്തന്നെ ഉപദേശിക്കുന്നില്ല? മോഷ്ടിക്കരുത് എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നോ?
ROM 2:22 വ്യഭിചാരം ചെയ്യരുത് എന്നു ജനങ്ങളോടു പറയുന്ന നീ വ്യഭിചാരംചെയ്യുന്നോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രങ്ങൾ കൊള്ളയടിക്കുന്നോ?
ROM 2:23 ന്യായപ്രമാണത്തെപ്പറ്റി ആത്മപ്രശംസ ചെയ്യുന്ന നീ ന്യായപ്രമാണം ലംഘിച്ച് ദൈവത്തെ അപമാനിക്കുകയാണോ?
ROM 2:24 “നിങ്ങൾനിമിത്തം ദൈവനാമം യെഹൂദരല്ലാത്തവരുടെ ഇടയിൽ നിന്ദിക്കപ്പെടുന്നു” എന്നെഴുതിയിരിക്കുന്നല്ലോ!
ROM 2:25 നീ ന്യായപ്രമാണം അനുസരിക്കുന്നെങ്കിൽ പരിച്ഛേദനം പ്രയോജനമുള്ളതാകും; എന്നാൽ ന്യായപ്രമാണം ലംഘിച്ചാലോ നീ പരിച്ഛേദനം സ്വീകരിക്കാത്തതിനു തുല്യമായിത്തീരുന്നു.
ROM 2:26 പരിച്ഛേദനം സ്വീകരിച്ചിട്ടില്ലാത്തവർ ന്യായപ്രമാണത്തിലെ വിധികളനുസരിച്ചാൽ പരിച്ഛേദനമുള്ളവരെപ്പോലെ അവരും പരിഗണിക്കപ്പെടുകയില്ലേ?
ROM 2:27 ശരീരത്തിൽ പരിച്ഛേദനം ഏൽക്കാതെതന്നെ ന്യായപ്രമാണം അനുസരിക്കുന്ന യെഹൂദേതരൻ, ലിഖിതനിയമസംഹിതയും പരിച്ഛേദനവും ഉണ്ടായിരുന്നിട്ടും നിയമം ലംഘിക്കുന്ന നിന്നെ കുറ്റംവിധിക്കും.
ROM 2:28 കാരണം, പുറമേ യെഹൂദനായിരിക്കുന്നവനല്ല യഥാർഥ യെഹൂദൻ; അതുപോലെ, യഥാർഥ പരിച്ഛേദനം, ശരീരത്തിൽ ചെയ്യുന്ന ബാഹ്യമായ ഒന്നല്ല.
ROM 2:29 പിന്നെയോ, അകമേ യെഹൂദനായിരിക്കുന്നവനാണ് യഥാർഥ യെഹൂദൻ; ന്യായപ്രമാണത്തിലെ അക്ഷരപ്രകാരമുള്ളതല്ല, ആത്മാവിനാൽ ഹൃദയത്തിൽ ഉള്ളതാണ് ശരിയായ പരിച്ഛേദനം. ഇങ്ങനെയുള്ളവർക്ക് മനുഷ്യരിൽനിന്നല്ല, ദൈവത്തിൽനിന്നുതന്നെ പ്രശംസ ലഭിക്കും.
ROM 3:1 അങ്ങനെയെങ്കിൽ യെഹൂദനായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണ് ഉള്ളത്? അതുപോലെ, പരിച്ഛേദനം സ്വീകരിക്കുന്നതുകൊണ്ട് എന്തു ലാഭമാണുള്ളത്?
ROM 3:2 എല്ലാവിധത്തിലും വളരെയുണ്ട്: അതിൽ പ്രഥമഗണനീയം ദൈവത്തിന്റെ അരുളപ്പാടുകൾ യെഹൂദന്മാരെ ഭരമേൽപ്പിച്ചിരിക്കുന്നു എന്നതാണ്.
ROM 3:3 ആ അരുളപ്പാടുകൾ ചിലർ അവിശ്വസിച്ചു. അതുകൊണ്ടെന്ത്? അവരുടെ വിശ്വാസരാഹിത്യത്താൽ ദൈവത്തിന്റെ വിശ്വസ്തത ഇല്ലാതാകുമോ?
ROM 3:4 ഒരിക്കലുമില്ല! എല്ലാ മനുഷ്യരും വ്യാജംപറയുന്നവർ ആയിരുന്നാലും ദൈവം സത്യസന്ധനാണ്. “അങ്ങയുടെ വാക്കുകളിൽ അങ്ങ് നീതിമാനെന്നു തെളിയുന്നതിനും വിചാരണയിൽ അങ്ങ് വിജയിക്കാനും,” എന്ന് എഴുതിയിട്ടുണ്ടല്ലോ.
ROM 3:5 എന്നാൽ, ദൈവം എത്ര നീതിമാനാണെന്നത് നമ്മുടെ അനീതി പ്രകടമാക്കുന്നുവെങ്കിൽ നാം എന്താണു പറയുക? മാനുഷികമായ രീതിയിൽ ചോദിക്കട്ടെ, “നമ്മുടെമേൽ ക്രോധം വെളിപ്പെടുത്തുന്ന ദൈവം നീതിമാൻ അല്ല” എന്നാണോ?
ROM 3:6 ഒരിക്കലുമല്ല. അങ്ങനെയാണെങ്കിൽ അനീതിയുള്ള ദൈവത്തിന് ലോകത്തെ വിധിക്കാൻ എങ്ങനെ കഴിയും?
ROM 3:7 എന്നാൽ “എന്റെ കാപട്യം ദൈവത്തിന്റെ സത്യസന്ധതയെ പ്രകടമാക്കുന്നതിലൂടെ അവിടത്തെ യശസ്സു വർധിപ്പിക്കുന്നെങ്കിൽ, എന്തിനാണ് പിന്നെയും എന്നെ പാപിയെന്നു വിധിയെഴുതുന്നത്?” എന്നു ചിലർ വാദിച്ചേക്കാം,
ROM 3:8 അപ്പോൾ, “നന്മ ഉണ്ടാകേണ്ടതിനുവേണ്ടി നമുക്കു തിന്മ പ്രവർത്തിക്കാം” എന്നാണോ? ചിലരാകട്ടെ, ഇപ്രകാരം ഞങ്ങൾ പറയുന്നതായി ഞങ്ങളെപ്പറ്റി അപവാദം പറയുന്നുണ്ട്; അവർ അർഹിക്കുന്ന ശിക്ഷാവിധി അവർക്കു ലഭിക്കും.
ROM 3:9 അപ്പോൾ എന്ത്? യെഹൂദരായ നമുക്ക് എന്തെങ്കിലും ശ്രേഷ്ഠത ഉണ്ടോ? ഇല്ലേയില്ല. മുമ്പു നാം തെളിച്ചു പറഞ്ഞതുപോലെതന്നെ യെഹൂദനും യെഹൂദേതരനും ഇങ്ങനെ എല്ലാവരും പാപത്തിന് അധീനർതന്നെയാണ്.
ROM 3:10 “നീതിനിഷ്ഠർ ആരുമില്ല, ഒരാൾപോലും ഇല്ല.
ROM 3:11 ഗ്രഹിക്കുന്നവർ ആരുമില്ല, ദൈവത്തെ അന്വേഷിക്കുന്നവരുമില്ല.
ROM 3:12 എല്ലാവരും വഴിതെറ്റി ഒന്നടങ്കം കൊള്ളരുതാത്തവരായിത്തീർന്നിരിക്കുന്നു; നന്മചെയ്യുന്നവർ ആരുമില്ല, ഒരൊറ്റവ്യക്തിപോലുമില്ല.”
ROM 3:13 “അവരുടെ തൊണ്ട തുറന്ന ശവക്കുഴി; അവർ നാവുകൊണ്ട് വഞ്ചിക്കുന്നു;” “അവരുടെ അധരങ്ങളിൽ അണലിവിഷമുണ്ട്.”
ROM 3:14 “അവരുടെ വായിൽ ശാപവും കയ്‌പും നിറഞ്ഞിരിക്കുന്നു.”
ROM 3:15 “അവരുടെ പാദങ്ങൾ രക്തം ചൊരിയാൻ പായുന്നു.
ROM 3:16 നാശവും ദുരിതവും അവരുടെ പാതകളിൽ ഉണ്ട്.
ROM 3:17 സമാധാനത്തിന്റെ മാർഗം അവർക്ക് അറിഞ്ഞുകൂടാ.”
ROM 3:18 “അവരുടെ ദൃഷ്ടിയിൽ ദൈവഭയം ഇല്ലാതായിരിക്കുന്നു,” എന്നിങ്ങനെ തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ!
ROM 3:19 ന്യായപ്രമാണത്തിന്റെ നിബന്ധനകൾ ബാധകമായിരിക്കുന്നത് അതു ലഭിച്ചിട്ടുള്ളവർക്കാണെന്ന് നമുക്കറിയാം. ഇതു നൽകിയിരിക്കുന്നത്, എല്ലാ അധരങ്ങളും ഒഴിവുകഴിവുകൾ ഒന്നും പറയാനില്ലാതെ നിശ്ശബ്ദമാകാനും ലോകത്തിലുള്ളവർ മുഴുവൻ ദൈവത്തോടു കണക്കു ബോധിപ്പിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നു വ്യക്തമാക്കുന്നതിനുംവേണ്ടിയാണ്.
ROM 3:20 അതുകൊണ്ട്, ന്യായപ്രമാണം അനുശാസിക്കുന്ന പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലൂടെ ആരും ദൈവത്തിന്റെ മുമ്പാകെ നീതിനിഷ്ഠരാകുകയില്ല; പിന്നെയോ, നമ്മുടെ പാപത്തെക്കുറിച്ചുള്ള അറിവു നൽകുകയാണ് ന്യായപ്രമാണം ചെയ്യുന്നത്.
ROM 3:21 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിന്റെ ആചരണംകൂടാതെ ലഭിക്കുന്ന ദൈവികപാപവിമോചനം വെളിപ്പെട്ടുവന്നിരിക്കുന്നു; ഇതിനെക്കുറിച്ചു ന്യായപ്രമാണത്തിലും പ്രവാചകന്മാരുടെ ലിഖിതങ്ങളിലും സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
ROM 3:22 യേശുക്രിസ്തുവിലുള്ള വിശ്വാസത്താൽ ദൈവത്തിൽനിന്നുള്ള ഈ കുറ്റവിമുക്തി, വിശ്വസിക്കുന്ന എല്ലാവർക്കും ലഭിക്കുന്നു.
ROM 3:23 യെഹൂദനെന്നോ യെഹൂദേതരനെന്നോ ഒരു ഭേദവുമില്ലാതെ എല്ലാവരും പാപംചെയ്തു ദൈവതേജസ്സിന് അന്യരായിത്തീർന്നിരിക്കുന്നു.
ROM 3:24 എങ്കിലും ദൈവകൃപയാൽ, ക്രിസ്തുയേശുമുഖേനയുള്ള വീണ്ടെടുപ്പിലൂടെ അവരെ സൗജന്യമായി നീതീകരിക്കുന്നു.
ROM 3:25 ദൈവം യേശുവിന്റെ രക്തംചൊരിഞ്ഞ് പാപനിവാരണയാഗമാക്കി പരസ്യമായി നൽകിയതിൽ വിശ്വസിക്കുന്നതിലൂടെയാണ് ഈ നീതി ലഭിക്കുന്നത്. അവിടത്തെ നീതി പ്രകടമാക്കുന്നതിനാണ് ഇപ്പോൾ ഇങ്ങനെ ചെയ്തത്. ദൈവം അവിടത്തെ ദീർഘക്ഷമനിമിത്തം മുൻകാലപാപങ്ങൾക്കു ശിക്ഷവിധിച്ചതുമില്ല.
ROM 3:26 അവിടന്ന് ഇങ്ങനെ പ്രവർത്തിച്ചത്, ഈ കാലഘട്ടത്തിൽ അവിടത്തെ നീതി പ്രകടമാക്കിക്കൊണ്ട്, നീതിനിഷ്ഠനും യേശുവിൽ വിശ്വസിക്കുന്നവരെ നീതീകരിക്കുന്നവനും ആയിരിക്കാനാണ്.
ROM 3:27 അങ്ങനെയെങ്കിൽ പ്രശംസയ്ക്ക് സ്ഥാനം എവിടെ? അത് നീങ്ങിപ്പോയിരിക്കുന്നു. ഏതു പ്രമാണത്തിന്റെ അടിസ്ഥാനത്തിൽ? അനുഷ്ഠാനങ്ങൾ ആവശ്യമുള്ള ന്യായപ്രമാണത്താലോ? അല്ല, വിശ്വാസം ആവശ്യമുള്ള പ്രമാണത്താൽത്തന്നെയാണ്.
ROM 3:28 അങ്ങനെ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾവഴിയല്ലാതെ വിശ്വാസത്താൽത്തന്നെ മനുഷ്യൻ നീതീകരിക്കപ്പെടുന്നു എന്നു നാം കാണുന്നു.
ROM 3:29 ദൈവം യെഹൂദരുടെമാത്രമോ? അവിടന്ന് യെഹൂദരല്ലാത്തവരുടെയും ദൈവം അല്ലയോ? അതേ, അവിടന്ന് അവരുടെയും ദൈവമാണ്.
ROM 3:30 ദൈവം ഒരുവനേയുള്ളൂ; അതുകൊണ്ട്, പരിച്ഛേദനം സ്വീകരിച്ചവനെ വിശ്വാസത്താൽ നീതീകരിക്കുന്നു; അതേ വിശ്വാസത്താൽ പരിച്ഛേദനം ഇല്ലാത്തവരെയും നീതീകരിക്കുന്നു.
ROM 3:31 അപ്പോൾ, നാം വിശ്വാസത്താൽ ന്യായപ്രമാണത്തെ പ്രയോജനരഹിതമാക്കുകയാണോ? ഒരിക്കലുമില്ല, നാം ന്യായപ്രമാണത്തെ സ്ഥിരീകരിക്കുകയാണു ചെയ്യുന്നത്.
ROM 4:1 അപ്പോൾ ലൗകികമായി നമ്മുടെ പൂർവപിതാവായിരുന്ന അബ്രാഹാം ഈ വിഷയത്തെക്കുറിച്ച് എന്താണു മനസ്സിലാക്കിയത്?
ROM 4:2 അബ്രാഹാം നീതീകരിക്കപ്പെട്ടത് പ്രവൃത്തികളാൽ ആയിരുന്നെങ്കിൽ അദ്ദേഹത്തിന് ആത്മപ്രശംസയ്ക്കു വകയുണ്ടാകുമായിരുന്നു; എന്നാൽ, ദൈവത്തിനുമുമ്പാകെ ആത്മപ്രശംസയ്ക്ക് യാതൊന്നുമില്ല.
ROM 4:3 തിരുവെഴുത്ത് എന്താണു പറയുന്നത്? “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി.”
ROM 4:4 അധ്വാനിക്കുന്നവനു കൂലി നൽകുന്നത് ദാനമായിട്ടല്ല, അത് അയാൾ പ്രവൃത്തിചെയ്ത് അവകാശമായി നേടുന്നതാണ്.
ROM 4:5 എന്നാൽ, പാപിയെ നീതീകരിക്കുന്ന ദൈവത്തിൽ വിശ്വസിക്കുന്ന ഒരാളുടെ സൽപ്രവൃത്തികളെ അല്ല, അവന്റെ വിശ്വാസത്തെയാണ് ദൈവം നീതിയായി കണക്കാക്കുന്നത്.
ROM 4:6 ഇങ്ങനെ സൽപ്രവൃത്തികളെ കണക്കാക്കാതെ ദൈവം നീതിമാനായി അംഗീകരിക്കുന്ന മനുഷ്യന്റെ അനുഗൃഹീതാവസ്ഥയെപ്പറ്റി ദാവീദും ഇപ്രകാരം പറയുന്നു:
ROM 4:7 “ലംഘനം ക്ഷമിച്ചും പാപം മറച്ചും കിട്ടിയവർ അനുഗൃഹീതർ,
ROM 4:8 കർത്താവ് പാപം കണക്കാക്കാത്ത മനുഷ്യർ അനുഗൃഹീതർ.”
ROM 4:9 എന്നാൽ, ഈ അനുഗൃഹീതാവസ്ഥ പരിച്ഛേദനമേറ്റവർക്കു മാത്രമുള്ളതാണോ അതോ, പരിച്ഛേദനം ഇല്ലാത്തവർക്കും കൂടിയുള്ളതോ? അബ്രാഹാമിന്റെ വിശ്വാസത്തെ നീതിയായി ദൈവം കണക്കാക്കി എന്നാണല്ലോ നാം പറയുന്നത്.
ROM 4:10 എന്നാൽ, എപ്പോഴാണ് ഇപ്രകാരം നീതിമാനായി കണക്കാക്കപ്പെട്ടത്? പരിച്ഛേദനം ഏറ്റതിനുശേഷമോ പരിച്ഛേദനം ഏൽക്കുന്നതിനു മുമ്പോ? പരിച്ഛേദനം ഏറ്റ ശേഷമല്ല, പരിച്ഛേദനത്തിനു മുമ്പുതന്നെയാണ്.
ROM 4:11 മാത്രമല്ല, പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പേ വിശ്വാസത്താൽ നീതിനിഷ്ഠനായി അംഗീകരിക്കപ്പെട്ടതിന്റെ മുദ്രയായിട്ടാണ് പരിച്ഛേദനം എന്ന ചിഹ്നം അബ്രാഹാമിന് ലഭിച്ചത്. പരിച്ഛേദനംകൂടാതെതന്നെ വിശ്വാസത്താൽ നീതീകരിക്കപ്പെടുന്ന എല്ലാവർക്കും അബ്രാഹാം ആത്മികപിതാവായിത്തീരേണ്ടതിനും തദ്വാര, അവരുംകൂടി നീതിയുള്ളവരായി കണക്കാക്കപ്പെടേണ്ടതിനും ആയിരുന്നു അത്.
ROM 4:12 പരിച്ഛേദനം ഏറ്റവർക്കും അബ്രാഹാം പിതാവാണ്. എന്നാൽ അത് അവർ പരിച്ഛേദനം ഏറ്റു എന്നതുകൊണ്ടല്ല, പിന്നെയോ, നമ്മുടെ പിതാവായ അബ്രാഹാമിനു പരിച്ഛേദനം ഏൽക്കുന്നതിനുമുമ്പ് ഉണ്ടായിരുന്നതുപോലെ അവർ വിശ്വാസം പിൻതുടർന്നതുകൊണ്ടാണ്.
ROM 4:13 ലോകത്തിന്റെ അവകാശിയാകും എന്നുള്ള വാഗ്ദാനം അബ്രാഹാമിനോ അദ്ദേഹത്തിന്റെ സന്തതിപരമ്പരകൾക്കോ സിദ്ധിച്ചത് ന്യായപ്രമാണത്തിലൂടെയല്ല, വിശ്വാസത്താൽ ലഭിച്ച നീതിയിലൂടെയാണല്ലോ.
ROM 4:14 ന്യായപ്രമാണം അനുസരിക്കുന്നവരാണ് ദൈവത്തിന്റെ വാഗ്ദാനത്തിന് അവകാശികൾ എങ്കിൽ ദൈവത്തിലുള്ള വിശ്വാസം അനാവശ്യമായിത്തീരുന്നു; വാഗ്ദാനം അസാധുവായിത്തീരുന്നു.
ROM 4:15 ന്യായപ്രമാണലംഘനം ദൈവക്രോധത്തിനു കാരണമായിത്തീരും. ന്യായപ്രമാണം ഇല്ലെങ്കിൽ അതിന്റെ ലംഘനവും സാധ്യമല്ല്ലല്ലോ.
ROM 4:16 അതുകൊണ്ട്, വാഗ്ദാനത്തിന്റെ അടിസ്ഥാനം വിശ്വാസമാണ്. അതു ദൈവം അവിടത്തെ കൃപയുടെ ദാനമായി, അബ്രാഹാമിന്റെ സന്തതിപരമ്പരയിൽപ്പെട്ട വിശ്വസിക്കുന്നവർക്കെല്ലാം—ന്യായപ്രമാണം അനുസരിക്കുന്നവർക്കുമാത്രമല്ല—ഉറപ്പായി നൽകി. കാരണം, വിശ്വസിക്കുന്നവരായ നാം എല്ലാവരുടെയും പിതാവാണ് അബ്രാഹാം.
ROM 4:17 “ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു” എന്ന് എഴുതിയിരിക്കുന്നല്ലോ. മരിച്ചവരെ ജീവിപ്പിക്കുകയും ഇല്ലാത്തവയെ ഉള്ളവയെപ്പോലെ ആസ്തിക്യത്തിലേക്കു വിളിച്ചുവരുത്തുകയും ചെയ്യുന്നവനായ ദൈവത്തിൽ അബ്രാഹാം വിശ്വസിച്ചു, ആ ദൈവത്തിന്റെ ദൃഷ്ടിയിൽ അദ്ദേഹം നമ്മുടെ പിതാവാണ്.
ROM 4:18 “നിന്റെ സന്തതി ഇങ്ങനെ ആയിത്തീരും” എന്നു ദൈവം അരുളിച്ചെയ്തിരുന്നതുകൊണ്ട് ആശിക്കാൻ സാധ്യതയില്ലാതിരുന്നിട്ടും അനേകം ജനതകൾക്കു പിതാവായിത്തീരുമെന്ന് ആശയോടുകൂടെ അബ്രാഹാം വിശ്വസിച്ചു.
ROM 4:19 ഏകദേശം നൂറുവയസ്സുണ്ടായിരുന്നതുകൊണ്ട് തന്റെ ശരീരം മൃതപ്രായമായിരുന്നു എന്നും സാറയുടെ ഗർഭപാത്രം നിർജീവമായിരുന്നു എന്നും വ്യക്തമായി അറിഞ്ഞിട്ടും അബ്രാഹാമിന്റെ വിശ്വാസം ദുർബലമായില്ല.
ROM 4:20 ദൈവത്തിന്റെ വാഗ്ദാനത്തെക്കുറിച്ച് അവിശ്വാസത്താൽ ചഞ്ചലിക്കാതെ അദ്ദേഹം ദൈവത്തെ മഹത്ത്വപ്പെടുത്തി വിശ്വാസത്തിൽ ശക്തിപ്പെട്ടു.
ROM 4:21 ആ ദൈവം വാഗ്ദാനംചെയ്തതു നിവർത്തിക്കാൻ ശക്തനാണെന്നുള്ള പൂർണബോധ്യമുള്ളവനായിത്തീർന്നു.
ROM 4:22 അബ്രാഹാമിന്റെ ഈ വിധത്തിലുള്ള വിശ്വാസം അദ്ദേഹത്തിനു “നീതിയായി ദൈവം കണക്കാക്കി.”
ROM 4:23 “നീതിയായി കണക്കാക്കി” എന്ന് എഴുതിയിരിക്കുന്നത് അദ്ദേഹത്തിനുമാത്രമല്ല;
ROM 4:24 നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച ദൈവത്തിൽ വിശ്വാസം അർപ്പിക്കുന്നവരായ നമുക്കും ബാധകമാണ്.
ROM 4:25 അവിടന്ന് നമ്മുടെ ലംഘനങ്ങൾനിമിത്തം മരണത്തിനായി ഏൽപ്പിക്കപ്പെടുകയും നമ്മുടെ നീതീകരണത്തിനായി ഉയിർപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നല്ലോ.
ROM 5:1 ഇപ്രകാരം, വിശ്വാസത്താൽ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമുക്കു ദൈവത്തോടു സമാധാനമുണ്ട്.
ROM 5:2 ക്രിസ്തുവിലൂടെത്തന്നെയാണ് നാം ഇപ്പോൾ നിൽക്കുന്ന ഈ കൃപയിലേക്കു നമുക്കു വിശ്വാസത്താൽ പ്രവേശനം ലഭിച്ചതും ദൈവതേജസ്സിന്റെ പങ്കുകാരാകും എന്ന പ്രത്യാശയിൽ നാം അഭിമാനിക്കുന്നതും.
ROM 5:3 അതുമാത്രമോ, കഷ്ടതയിലും നാം അഭിമാനിക്കുകയാണ്;
ROM 5:4 കാരണം, കഷ്ടത സഹനശക്തിയും സഹനശക്തി പരിപക്വതയും പരിപക്വത പ്രത്യാശയും ഉളവാക്കുന്നു എന്നു നാം അറിയുന്നു.
ROM 5:5 ഈ പ്രത്യാശ നമ്മെ ലജ്ജിതരാക്കുന്നില്ല. കാരണം, പരിശുദ്ധാത്മാവിനെ നൽകുന്നതിലൂടെ ദൈവം അവിടത്തെ സ്നേഹം നമ്മുടെ ഹൃദയങ്ങളിൽ സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
ROM 5:6 നാം ശക്തിഹീനരായിരുന്നപ്പോൾത്തന്നെ, ക്രിസ്തു കൃത്യസമയത്ത് അധർമികളായ നമുക്കുവേണ്ടി മരിച്ചു.
ROM 5:7 നല്ലവനായ ഒരു മനുഷ്യനുവേണ്ടി മറ്റൊരാൾ മരിക്കാൻ ഒരുപക്ഷേ തയ്യാറായേക്കാം; അങ്ങനെ നീതിനിഷ്ഠനുവേണ്ടി ആരെങ്കിലും മരിക്കുന്നതുതന്നെ തീരെ വിരളമാണ്.
ROM 5:8 എന്നാൽ, നാം പാപികളായിരിക്കുമ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിലൂടെ ദൈവം നമ്മോടുള്ള സ്നേഹം വെളിപ്പെടുത്തുകയായിരുന്നു.
ROM 5:9 ക്രിസ്തുവിന്റെ രക്തത്താൽ നാം ഇപ്പോൾ നീതീകരിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് ക്രിസ്തുമുഖേനതന്നെ നാം ദൈവക്രോധത്തിൽനിന്ന് രക്ഷിക്കപ്പെടും എന്നത് എത്രയോ സുനിശ്ചിതമാണ്!
ROM 5:10 നാം ദൈവത്തിന്റെ ശത്രുക്കളായിരുന്നപ്പോൾ അവിടത്തെ പുത്രന്റെ മരണത്താൽ നമുക്കു ദൈവത്തോട് അനുരഞ്ജനം ലഭിച്ചുവെങ്കിൽ, അനുരഞ്ജനം ലഭിച്ചശേഷം അവിടത്തെ ജീവൻമൂലം നാം രക്ഷിക്കപ്പെടുമെന്നതും എത്രയോ നിശ്ചിതം!
ROM 5:11 ഇതുമാത്രമല്ല, നമുക്ക് ഇപ്പോൾ അനുരഞ്ജനം സാധ്യമാക്കിയ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖേന ദൈവത്തിൽ നാം ആഹ്ലാദിക്കുന്നു.
ROM 5:12 ആദാം എന്ന ഏകമനുഷ്യൻമുഖേന പാപവും, പാപംമുഖേന മരണവും ലോകത്തിലേക്കു പ്രവേശിച്ചു. ഇങ്ങനെ, എല്ലാവരും പാപംചെയ്തതിനാൽ മരണം എല്ലാവരിലേക്കും വ്യാപിച്ചു.
ROM 5:13 ന്യായപ്രമാണം നൽകപ്പെടുന്നതിനുമുമ്പുതന്നെ ലോകത്തിൽ പാപം ഉണ്ടായിരുന്നു. പക്ഷേ, ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോൾ പാപം എങ്ങനെ നിർവചിക്കപ്പെടും?
ROM 5:14 ആദാംമുതൽ മോശവരെ ജീവിച്ചിരുന്നവർ ആദാം അനുസരണക്കേടുചെയ്ത അതേവിധത്തിൽ പാപംചെയ്തവർ അല്ലായിരുന്നു. എങ്കിലും മരണം അവരിലും ആധിപത്യം നടത്തി. ഈ ആദാം വരാനിരുന്നയാളിന്റെ പ്രതിച്ഛായയായിരുന്നു.
ROM 5:15 എന്നാൽ ദൈവത്തിന്റെ ദാനവും നിയമലംഘനവും ഒരുപോലെയല്ല. ആദാം എന്ന ഏകമനുഷ്യന്റെ ലംഘനത്താൽ അനേകർ മരിച്ചുവെങ്കിൽ ഏറ്റവും അധികമായി ദൈവകൃപയും യേശുക്രിസ്തു എന്ന ഏകമനുഷ്യന്റെ കൃപയാലുള്ള ദാനവും അനേകർക്ക് സമൃദ്ധമായി വന്നിരിക്കുന്നു.
ROM 5:16 ആദാം എന്ന ഏകമനുഷ്യൻ ചെയ്ത പാപത്തിന്റെ ഫലംപോലെയല്ല ദൈവത്തിന്റെ ദാനം; കാരണം, ആ ഏകപാപത്തിന്റെ ഫലമായി ശിക്ഷാവിധിക്കുള്ള ന്യായവിധി ഉണ്ടായി. എന്നാൽ, അനവധി ലംഘനങ്ങൾക്കു ശേഷമുള്ള കൃപാവരമാകട്ടെ, നീതീകരണത്തിനു കാരണമായി.
ROM 5:17 ആദാം എന്ന ഒരു മനുഷ്യന്റെ നിയമലംഘനത്താൽ, ആ മനുഷ്യനിലൂടെ, മരണം വാഴ്ച നടത്തി. എന്നാൽ, ദൈവം സമൃദ്ധമായി നൽകുന്ന കൃപയും നീതീകരണം എന്ന ദാനവും പ്രാപിക്കുന്നവർ യേശുക്രിസ്തുവെന്ന ഏകമനുഷ്യൻമുഖേന എത്രയോ അധികമായി ജീവനിൽ വാഴും!
ROM 5:18 അങ്ങനെ ഒരു ലംഘനംമൂലം എല്ലാ മനുഷ്യരും ശിക്ഷാവിധിയിൽ ആയതുപോലെ, ഒരു നീതിപ്രവൃത്തി എല്ലാ മനുഷ്യരെയും ജീവദായകമായ നീതീകരണത്തിലേക്കു നയിക്കുന്നു.
ROM 5:19 ആദാം എന്ന ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നതുപോലെ, ക്രിസ്തു എന്ന ഏകമനുഷ്യന്റെ അനുസരണത്തിലൂടെ അനേകർ നീതിമാന്മാരായിത്തീരും.
ROM 5:20 എങ്കിലും, ന്യായപ്രമാണം വന്നുചേർന്നതിനാൽ ലംഘനത്തിന്റെ ബാഹുല്യം വ്യക്തമായി. എന്നാൽ പാപം വർധിച്ച സ്ഥാനത്ത് കൃപ അതിലുമധികം വർധിച്ചു.
ROM 5:21 ഇത്, മരണംമുഖേന പാപം ഭരണം നടത്തിയതുപോലെ, ദൈവത്തിന്റെ കൃപ നീതിയിലൂടെ ഭരണം നടത്തേണ്ടതിനാണ്. ഇതിന്റെ ഫലമാണ് നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരമുള്ള നിത്യജീവൻ.
ROM 6:1 അപ്പോൾ നാം എന്താണ് പറയുക? ദൈവത്തിൽനിന്ന് കൂടുതൽ കൃപ ലഭിക്കാൻവേണ്ടി നാം പാപംചെയ്തുകൊണ്ടിരിക്കുക എന്നാണോ?
ROM 6:2 അരുത്, ഒരിക്കലുമരുത്! പാപത്തിന് നാം മരിച്ചവരായിരിക്കെ, തുടർന്ന് അതിൽ എങ്ങനെ ജീവിക്കും?
ROM 6:3 ക്രിസ്തുയേശുവിനോട് ഏകീഭവിക്കാനായി സ്നാനം സ്വീകരിച്ചവർ എല്ലാവരും അദ്ദേഹത്തിന്റെ മരണവുമായുള്ള ഏകീഭാവത്തിലേക്കു സ്നാനം സ്വീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ?
ROM 6:4 ഇങ്ങനെ, മരണവുമായി ഏകീഭവിക്കുന്ന സ്നാനം മുഖാന്തരം നാം അദ്ദേഹത്തോടുകൂടെ സംസ്കരിക്കപ്പെട്ടിരിക്കുന്നു. അതാകട്ടെ, ക്രിസ്തു മരിച്ചവരിൽനിന്ന് പിതാവിന്റെ മഹത്ത്വത്താൽ ഉയിർപ്പിക്കപ്പെട്ടതുപോലെ നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ്.
ROM 6:5 ഇപ്രകാരം നാം ക്രിസ്തുവിന്റെ മരണത്തിന്റെ സാദൃശ്യത്തോട് ഏകീഭവിച്ചവരായെങ്കിൽ നിശ്ചയമായും അദ്ദേഹത്തിന്റെ പുനരുത്ഥാനത്തിന്റെ സാദൃശ്യത്തിലും അദ്ദേഹത്തോട് ഏകീഭവിച്ചിരിക്കും.
ROM 6:6 പാപപ്രകൃതി നിഷ്ക്രിയമാകുന്നതിനു നമ്മുടെ പഴയ വ്യക്തിത്വം ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നുവെന്നും അത് ഇനിമേൽ പാപത്തിന് അടിമകളായി ജീവിക്കാതിരിക്കേണ്ടതിനാണെന്നും നാം അറിയുന്നുണ്ടല്ലോ.
ROM 6:7 കാരണം, മരണത്തോടുകൂടി നാം പാപത്തിന്റെ ശക്തിയിൽനിന്ന് സ്വതന്ത്രരായിത്തീരുന്നു.
ROM 6:8 നാം ക്രിസ്തുവിനോടുകൂടെ മരിച്ചതുകൊണ്ട് അദ്ദേഹത്തോടുകൂടെ ജീവിക്കുകയും ചെയ്യും എന്നു നാം വിശ്വസിക്കുന്നു.
ROM 6:9 ക്രിസ്തു മരിച്ചവരിൽനിന്ന് പുനരുത്ഥാനംചെയ്തതിനാൽ വീണ്ടും മരിക്കുകയില്ലെന്ന് നമുക്കറിയാം; മൃത്യുവിന് ക്രിസ്തുവിന്റെമേൽ ഇനി ഒരു ആധിപത്യവുമില്ല.
ROM 6:10 ക്രിസ്തു വരിച്ച മരണം പാപനിവാരണത്തിനുള്ള അദ്വിതീയമരണമായിരുന്നു; എന്നാൽ അവിടന്ന് ഇപ്പോൾ ജീവിക്കുന്നതോ ദൈവത്തിനുവേണ്ടിയാണ്.
ROM 6:11 അതുപോലെ, നിങ്ങളും പാപം സംബന്ധിച്ചിടത്തോളം മരിച്ചവരാണെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനുവേണ്ടി ജീവിക്കുന്നവരാണെന്നും സ്വയം മനസ്സിലാക്കുക.
ROM 6:12 അതുകൊണ്ട്, പാപകരമായ അഭിലാഷങ്ങളെ അനുസരിക്കുന്നവിധത്തിൽ പാപം മർത്യശരീരത്തിൽ നിങ്ങളെ നിയന്ത്രിക്കരുത്.
ROM 6:13 നിങ്ങളുടെ അവയവങ്ങളെ അനീതിയുടെ ഉപകരണങ്ങളായി പാപംചെയ്യാൻ ഉപയോഗിക്കരുത്. മറിച്ച്, മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവർ എന്നതുപോലെ നിങ്ങളുടെ എല്ലാ അവയവങ്ങളെയും നീതിപ്രവൃത്തിയുടെ ഉപകരണങ്ങളാക്കി, നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക.
ROM 6:14 നിങ്ങൾ ന്യായപ്രമാണത്തിനല്ല കൃപയ്ക്കു വിധേയരായിരിക്കുന്നതിനാൽ പാപം നിങ്ങളുടെ യജമാനനായിരിക്കുന്നില്ലല്ലോ.
ROM 6:15 എങ്കിൽ എന്ത്? നാം ന്യായപ്രമാണത്തിന്റെയല്ല, കൃപയുടെ നിയന്ത്രണത്തിലായിരിക്കുന്നതുകൊണ്ട് നമുക്ക് പാപംചെയ്യാം എന്നാണോ? അല്ലേയല്ല.
ROM 6:16 നിങ്ങൾ അനുസരണയുള്ള ദാസരായി ആർക്കെങ്കിലും സ്വയം വിധേയപ്പെടുത്തിയാൽ നിങ്ങൾ അവരുടെ അടിമകളാകും എന്നറിയാമല്ലോ. നിങ്ങൾ ഒന്നുകിൽ പാപത്തിന്റെ അടിമകളാണ്; അതു മരണത്തിലേക്കു നയിക്കുന്നു, അല്ലെങ്കിൽ അനുസരണത്തിന്റെ അടിമകളാണ്, അത് നീതിയിലേക്കു നയിക്കുന്നു.
ROM 6:17 നിങ്ങൾ പാപത്തിന്റെ അടിമകൾ ആയിരുന്നു. എന്നാൽ നിങ്ങൾ സ്വീകരിച്ച ഉപദേശത്തെ ഹൃദയപൂർവം അനുസരിച്ചതുകൊണ്ട് ദൈവത്തിനു സ്തോത്രം!
ROM 6:18 അങ്ങനെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കപ്പെട്ടിട്ട് നിങ്ങൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.
ROM 6:19 മനുഷ്യസഹജമായ ദൗർബല്യം നിങ്ങൾക്കുണ്ട്. അതിനാൽ മനുഷ്യരുടെ രീതിയിൽ ഞാൻ സംസാരിക്കുകയാണ്. അധർമത്തിലേക്കു നയിക്കുന്നവിധത്തിൽ നിങ്ങളുടെ ശരീരഭാഗങ്ങളെ അശുദ്ധിക്കും അധർമത്തിനും അടിമകളായി ഏൽപ്പിച്ചിരുന്നു. അതുപോലെ ഇപ്പോൾ, വിശുദ്ധീകരണത്തിനായി നിങ്ങളുടെ ശരീരഭാഗങ്ങളെ നീതിക്ക് അടിമകളായി സമർപ്പണം ചെയ്യുക.
ROM 6:20 കാരണം, നിങ്ങൾ പാപത്തിന്റെ അടിമകളായിരുന്നപ്പോൾ നീതിയുടെ സ്വാധീനത്തിൽ ആയിരുന്നില്ല.
ROM 6:21 അതുകൊണ്ട് എന്തു ഫലമാണ് അന്ന് നിങ്ങൾക്ക് ഉണ്ടായിരുന്നത്? ഇന്നു നിങ്ങളെ ലജ്ജിപ്പിക്കുന്ന ആ കാര്യങ്ങളുടെ പരിണതഫലം മൃത്യുവാണ്.
ROM 6:22 എന്നാൽ, ഇപ്പോഴാകട്ടെ, നിങ്ങളെ പാപത്തിൽനിന്നു വിമോചിതരാക്കിയിട്ട് ദൈവത്തിന്റെ ദാസരാക്കിയിരിക്കുന്നു. ഇങ്ങനെ നിങ്ങൾക്ക് വിശുദ്ധീകരണവും തൽഫലമായി നിത്യജീവനും ലഭിക്കുന്നു.
ROM 6:23 പാപം ശമ്പളമായി നൽകുന്നത് മൃത്യുവാണ്; എന്നാൽ, ദൈവം ദാനമായി നൽകുന്നതോ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള നിത്യജീവനാകുന്നു.
ROM 7:1 സഹോദരങ്ങളേ, ഒരാൾ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണ് ന്യായപ്രമാണത്തിന് അയാളുടെമേൽ അധികാരമുള്ളത് എന്നു നിങ്ങൾക്കറിഞ്ഞുകൂടേ? ന്യായപ്രമാണം അറിയുന്നവരോടാണല്ലോ ഞാൻ സംസാരിക്കുന്നത്.
ROM 7:2 ഉദാഹരണമായി, വിവാഹിതയായ സ്ത്രീ ജീവനോടിരിക്കുന്ന ഭർത്താവിനോട് നിയമത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ, അയാളോട് ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ വിമുക്തയായിത്തീരുന്നു.
ROM 7:3 ഭർത്താവ് ജീവിച്ചിരിക്കെ ഒരു സ്ത്രീ മറ്റൊരാളെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണി എന്നു വിളിക്കപ്പെടും. എന്നാൽ ഭർത്താവു മരിച്ചാലോ ഭർത്താവിനോട് അവളെ ബന്ധിക്കുന്ന നിയമത്തിൽനിന്ന് അവൾ സ്വതന്ത്രയായിത്തീരുന്നു. പിന്നീട് മറ്റൊരു പുരുഷനെ സ്വീകരിച്ചാൽ അവൾ വ്യഭിചാരിണിയാകുകയില്ല.
ROM 7:4 അതുപോലെതന്നെ, എന്റെ സഹോദരങ്ങളേ, ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമായതിലൂടെ ന്യായപ്രമാണസംബന്ധമായി നിങ്ങളും മരിച്ചിരിക്കുന്നു. അതാകട്ടെ, മറ്റൊരാളിന്റെ, മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തുവിന്റെ, സ്വന്തമായി നാം തീരേണ്ടതിനും തന്മൂലം നാം ദൈവത്തിനു സത്ഫലം പുറപ്പെടുവിക്കുന്നവരായി ജീവിക്കേണ്ടതിനുമാണ്.
ROM 7:5 നാം പഴയ സ്വഭാവത്തിന്റെ നിയന്ത്രണത്തിലായിരുന്നപ്പോൾ ന്യായപ്രമാണം വിലക്കുന്നവ ചെയ്യാനുള്ള പാപപ്രലോഭനങ്ങൾ നമ്മുടെ അവയവങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. ആ പ്രവർത്തനങ്ങൾ മരണത്തിൽ അവസാനിക്കുന്നവയായിരുന്നു.
ROM 7:6 എന്നാൽ ഇപ്പോഴാകട്ടെ, ന്യായപ്രമാണത്തിൽനിന്ന് നാം സ്വതന്ത്രരാക്കപ്പെട്ടിരിക്കുന്നു. നമ്മെ അധീനപ്പെടുത്തിയിരുന്ന ന്യായപ്രമാണത്തെ സംബന്ധിച്ചിടത്തോളം നാം ഇപ്പോൾ മരിച്ചവരാണ്. എഴുതപ്പെട്ട ന്യായപ്രമാണം ആചരിക്കുകയെന്ന പഴയ രീതിയിലല്ല, ആത്മാവിനാൽ നിയന്ത്രിതമായ പുതിയ ജീവിതത്തിലൂടെ നാം ദൈവത്തിനു ശുശ്രൂഷ ചെയ്യുകയാണ് അതിന്റെ ഉദ്ദേശ്യം.
ROM 7:7 എന്താണ് ഇതിന്റെ അർഥം? ന്യായപ്രമാണം പാപമെന്നോ? ഒരിക്കലുമല്ല. എങ്കിലും ന്യായപ്രമാണം ഇല്ലായിരുന്നു എങ്കിൽ പാപം എന്തെന്നു ഞാൻ അറിയുമായിരുന്നില്ല. “മോഹിക്കരുത്,” എന്നു ന്യായപ്രമാണം പറഞ്ഞിരുന്നില്ലെങ്കിൽ മോഹിക്കുന്നത് പാപമോ അല്ലയോ എന്നു ഞാൻ അറിയുകയില്ലായിരുന്നു.
ROM 7:8 എന്നാൽ ഈ കൽപ്പനയിലൂടെ പാപം എന്നിൽ എല്ലാവിധ ദുർമോഹങ്ങൾക്കും അവസരം ഉണ്ടാക്കി. കാരണം ന്യായപ്രമാണത്തിന്റെ അഭാവത്തിൽ പാപം നിർജീവമായിരുന്നു.
ROM 7:9 ഒരുകാലത്ത് ഞാൻ ന്യായപ്രമാണം ഇല്ലാതെ ജീവിച്ചിരുന്നു; എന്നാൽ ന്യായപ്രമാണത്തിലെ കൽപ്പന വന്നപ്പോൾ പാപം എന്നിൽ സജീവമാകുകയും ഞാൻ മരിക്കുകയും ചെയ്തു.
ROM 7:10 ഇങ്ങനെ, ജീവദായകമായിത്തീരേണ്ടിയിരുന്ന ന്യായപ്രമാണകൽപ്പനതന്നെ എന്റെ മരണത്തിനു ഹേതുവായിത്തീർന്നു എന്നു ഞാൻ കണ്ടെത്തി.
ROM 7:11 കൽപ്പന മുഖാന്തരം ലഭിച്ച അവസരം മുതലെടുത്ത് പാപം എന്നെ വഞ്ചിക്കുകയും കൊല്ലുകയും ചെയ്തു.
ROM 7:12 ന്യായപ്രമാണം വിശുദ്ധമാണ്; അതിലെ കൽപ്പനകൾ വിശുദ്ധവും നീതിയുക്തവും നല്ലതുംതന്നെ.
ROM 7:13 അപ്പോൾ നന്മയായത് എനിക്കു മരണഹേതുവായി ഭവിച്ചെന്നാണോ? ഒരിക്കലുമില്ല. നന്മയായതിലൂടെ എനിക്ക് മരണം വരുത്തിയതു പാപമാണ്. അങ്ങനെ പാപത്തിന്റെ തനിസ്വഭാവം വെളിപ്പെടുകയും കൽപ്പനയിലൂടെ പാപത്തിന്റെ ഭീകരത വ്യക്തമാകുകയുമാണ് ചെയ്യുന്നത്.
ROM 7:14 ന്യായപ്രമാണം ആത്മികം എന്ന് നമുക്കറിയാം; ഞാനോ പാപത്തിന് വിൽക്കപ്പെട്ട വെറും മനുഷ്യൻ.
ROM 7:15 എനിക്ക് എന്നെത്തന്നെ മനസ്സിലാക്കാൻ കഴിയുന്നില്ല; ഞാൻ ആഗ്രഹിക്കുന്നതല്ല, പിന്നെയോ ഞാൻ വെറുക്കുന്നതാണ് ചെയ്തുപോകുന്നത്.
ROM 7:16 ഇങ്ങനെ ഞാൻ ആഗ്രഹിക്കാത്ത തിന്മചെയ്യുന്നെങ്കിൽ, ന്യായപ്രമാണം നല്ലതെന്നു ഞാൻ സമ്മതിക്കുകയാണ്.
ROM 7:17 എന്നാൽ, അതു ഞാനല്ല പ്രവർത്തിക്കുന്നത്, എന്നിലുള്ള പാപമാണ്.
ROM 7:18 എന്നിൽ, അതായത്, എന്റെ മനുഷ്യപ്രകൃതിയിൽ ഒരു നന്മയും വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു. നന്മ പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ടെങ്കിലും, അതു പ്രവർത്തിക്കാൻ കഴിയുന്നില്ല.
ROM 7:19 ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന നന്മയല്ല, ആഗ്രഹിക്കാത്ത തിന്മയാണ് ചെയ്തുപോകുന്നത്.
ROM 7:20 അങ്ങനെ, ആഗ്രഹിക്കാത്തതാണ് ഞാൻ പ്രവർത്തിക്കുന്നതെങ്കിൽ, ഞാനല്ല എന്നിൽ വസിക്കുന്ന പാപമാണ് അതു പ്രവർത്തിക്കുന്നത്.
ROM 7:21 അതുകൊണ്ടു നന്മചെയ്യാൻ ഞാൻ ആഗ്രഹിക്കുമ്പോൾത്തന്നെ, തിന്മ എന്നൊരു തത്ത്വം എന്നോടൊപ്പമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു.
ROM 7:22 എന്റെ അന്തരംഗത്തിൽ ഞാൻ ദൈവികന്യായപ്രമാണത്തിൽ ആഹ്ലാദിക്കുന്നു;
ROM 7:23 എന്നാൽ എന്റെ ബുദ്ധിയോടു പോരാടുന്ന മറ്റൊരു തത്ത്വം എന്റെ അവയവങ്ങളിൽ പ്രവർത്തിക്കുന്നെന്നു ഞാൻ കാണുന്നു; അത് എന്റെ അവയവങ്ങളിലുള്ള പാപപ്രഭാവത്തിന് എന്നെ അടിമയാക്കുകയുംചെയ്യുന്നു.
ROM 7:24 അയ്യോ! ഞാൻ എത്ര നിസ്സഹായൻ! മരണത്തിലേക്കെന്നെ നയിക്കുന്ന ഈ ശരീരത്തിൽനിന്ന് എന്നെ ആർ സ്വതന്ത്രനാക്കും?
ROM 7:25 നമ്മുടെ കർത്താവായ യേശുക്രിസ്തു; ദൈവത്തിനു സ്തോത്രം! ഞാൻ ബുദ്ധികൊണ്ടു ദൈവികന്യായപ്രമാണത്തെയും ശരീരംകൊണ്ടു പാപത്തിന്റെ തത്ത്വത്തെയും സേവിക്കുന്നു.
ROM 8:1 ഈ വിധത്തിൽ ക്രിസ്തുയേശുവിന്റെ വകയായിത്തീർന്നവർക്ക് ഇനി ഒരു ശിക്ഷാവിധിയും ഇല്ല.
ROM 8:2 കാരണം, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചതിനാൽ, ജീവൻ നൽകുന്ന ആത്മാവിന്റെ പ്രമാണം, പാപത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന പ്രമാണത്തിൽനിന്ന് നിന്നെ സ്വതന്ത്രരാക്കിയിരിക്കുന്നു.
ROM 8:3 ദൈവം സ്വന്തം പുത്രനെ പാപപങ്കിലമായ മനുഷ്യശരീരത്തിന്റെ സാദൃശ്യത്തിൽ അയച്ചിട്ട് പുത്രന്റെ ശരീരത്തിന്മേൽ നമ്മുടെ പാപത്തിനു ശിക്ഷ വിധിച്ചു പരിഹാരം വരുത്തി. അങ്ങനെ മനുഷ്യന്റെ പാപപ്രവണത നിമിത്തം ബലഹീനമായിരുന്ന ന്യായപ്രമാണത്തിന് അസാധ്യമായിരുന്ന പാപപരിഹാരം ദൈവം സാധ്യമാക്കി.
ROM 8:4 പാപപ്രവണതയെ അല്ല, മറിച്ച്, ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്ന നമ്മിൽ ന്യായപ്രമാണം അനുശാസിക്കുന്ന നീതി പൂർത്തീകരിക്കപ്പെടേണ്ടതിനാണ് ഇതു ചെയ്തത്.
ROM 8:5 പാപപ്രവണതയെ അനുസരിച്ചു ജീവിക്കുന്നവർ പാപകരമായ കാര്യങ്ങളെപ്പറ്റിയും ദൈവത്തിന്റെ ആത്മാവിനെ അനുസരിച്ചു ജീവിക്കുന്നവർ ദൈവാത്മഹിതം നിറവേറ്റുന്നതിനെപ്പറ്റിയും ചിന്തിക്കുന്നു.
ROM 8:6 ദൈവാത്മാവ് ഭരിക്കുന്ന മനസ്സ് ജീവനിലേക്കും സമാധാനത്തിലേക്കും നയിക്കുന്നു; പാപപ്രവണത ഭരിക്കുന്ന മനസ്സോ, മരണകാരണമാകുന്നു.
ROM 8:7 കാരണം, പാപപ്രവണത ഭരിക്കുന്ന മനസ്സ് ദൈവത്തിനു വിരോധമായുള്ളതാണ്; അത് ദൈവികപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടാൻ അതിനു സാധിക്കുകയുമില്ല.
ROM 8:8 പാപപ്രവണതയാൽ നിയന്ത്രിക്കപ്പെടുന്നവർക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല.
ROM 8:9 എന്നാൽ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നതുകൊണ്ട് പാപപ്രവണതയാലല്ല, നിങ്ങൾ ആത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്റെ ആത്മാവ് വസിക്കാത്ത വ്യക്തി ക്രിസ്തുവിന്റെ വകയല്ല.
ROM 8:10 പാപംനിമിത്തം ശരീരം മരണവിധേയമാണെങ്കിലും നിങ്ങളിൽ ക്രിസ്തു നിവസിക്കുന്നതിനാൽ ലഭിച്ചിരിക്കുന്ന നീതിനിമിത്തം നിങ്ങളുടെ ആത്മാവ് ജീവനുള്ളതായിരിക്കുന്നു.
ROM 8:11 യേശുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു. ക്രിസ്തുവിനെ മൃതരിൽനിന്ന് ജീവിപ്പിച്ച ദൈവം മരണാധീനമായ നിങ്ങളുടെ ശരീരങ്ങളെയും അതേ ആത്മാവിനാൽ ജീവിപ്പിക്കും.
ROM 8:12 അതുകൊണ്ട് സഹോദരങ്ങളേ, പാപപ്രവണതയെ അനുസരിച്ചു ജീവിക്കേണ്ടതിന് നമുക്ക് പാപപ്രവണതയോട് ഒരു ബാധ്യതയുമില്ല.
ROM 8:13 പാപപ്രവണതകൾ അനുസരിച്ചു ജീവിച്ചാൽ നിങ്ങൾ തീർച്ചയായും മരിക്കും; എന്നാൽ ദൈവത്തിന്റെ ആത്മാവിനാൽ പാപപ്രവണതയുടെ ഫലമായ ദുഷ്‌പ്രവൃത്തികളെ നിഗ്രഹിക്കുകയാണെങ്കിൽ നിങ്ങൾ ജീവിക്കും.
ROM 8:14 ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരാണ് ദൈവത്തിന്റെമക്കൾ.
ROM 8:15 തുടർന്നും ഭയത്തോടെ ജീവിക്കുന്ന അടിമകളാക്കി നിങ്ങളെ മാറ്റുന്ന ആത്മാവിനെയല്ല നിങ്ങൾ സ്വീകരിച്ചിരിക്കുന്നത്; മറിച്ച്, നിങ്ങൾക്ക് പുത്രത്വം നൽകുന്ന ആത്മാവിനെയാണ്. അതുകൊണ്ട് നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കുന്നു.
ROM 8:16 ദൈവാത്മാവുതന്നെ നമ്മുടെ ആത്മാവിനോട് സാക്ഷ്യം പറഞ്ഞ് നാം ദൈവത്തിന്റെ മക്കളാണെന്ന് ഉറപ്പു നൽകുന്നു.
ROM 8:17 ഇപ്രകാരം ദൈവത്തിന്റെമക്കൾ ആയിരിക്കുന്നതുകൊണ്ട് നാം ദൈവിക അനുഗ്രഹങ്ങളുടെ അവകാശികളാണ്; ക്രിസ്തുവിനോടുകൂടെ കൂട്ടവകാശികളും. ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങളിൽ പങ്കാളികളായിരിക്കുന്ന നാം ക്രിസ്തുവിന്റെ തേജസ്സിന്റെയും പങ്കാളികൾ ആകും.
ROM 8:18 നമുക്കു ലഭിക്കാനിരിക്കുന്ന തേജസ്സിന്റെ മുമ്പിൽ ഇക്കാലത്തെ കഷ്ടതകൾ വളരെ നിസ്സാരം എന്നു ഞാൻ കരുതുന്നു.
ROM 8:19 ദൈവത്തിന്റെമക്കൾ ആരെന്നു പ്രത്യക്ഷമാകുന്നതിനായി സർവസൃഷ്ടിയും അത്യാകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ROM 8:20 സ്വേച്ഛയാലല്ല സൃഷ്ടി ശാപഗ്രസ്തമായിത്തീർന്നിരിക്കുന്നത്; ജീർണതയുടെ അടിമത്തത്തിൽനിന്ന് സൃഷ്ടി വിമുക്തമാക്കപ്പെട്ട് ദൈവമക്കളുടെ തേജോമയമായ സ്വാതന്ത്ര്യത്തിലേക്കു നിശ്ചയമായും ഒരിക്കൽ നയിക്കപ്പെടും എന്നുള്ള പ്രത്യാശ നൽകി അവയെ നൈരാശ്യത്തിന് വിധേയമാക്കിയ ദൈവത്തിന്റെ ഇഷ്ടത്താൽത്തന്നെയാണ്.
ROM 8:22 സർവസൃഷ്ടിയും ഒന്നുചേർന്ന് ഇന്നുവരെയും പ്രസവവേദനയിലെന്നപോലെ ഞരങ്ങുകയുമാണ് എന്നു നാം അറിയുന്നു.
ROM 8:23 അതുമാത്രമല്ല, പരിശുദ്ധാത്മാവാകുന്ന ആദ്യഫലം ഉള്ളിൽ വസിക്കുന്ന നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പിലൂടെ ദൈവത്തിന്റെ പുത്രത്വം ലഭിക്കും എന്നുള്ള പ്രതീക്ഷയാൽ, നാമും ഉള്ളിൽ ഞരങ്ങുകയാണ്.
ROM 8:24 ഈ പ്രത്യാശയിലാണ് നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പ്രത്യക്ഷമായിരിക്കുന്നതിനെക്കുറിച്ചുള്ള പ്രത്യാശയാകട്ടെ, പ്രത്യാശയേയല്ല. കണ്മുമ്പിൽ കാണുന്നതിനുവേണ്ടി ഇനി പ്രത്യാശിക്കുന്നതെന്തിന്?
ROM 8:25 എന്നാൽ, കണ്ടിട്ടില്ലാത്തതിനുവേണ്ടി പ്രത്യാശിക്കുന്നെങ്കിലോ അതിനായി നാം ക്ഷമയോടെ പ്രതീക്ഷിച്ചുകൊണ്ടിരിക്കും.
ROM 8:26 അതുപോലെതന്നെ, നമ്മുടെ ബലഹീനതയിൽ നമുക്ക് ബലം നൽകാൻ പരിശുദ്ധാത്മാവു സഹായി ആകുന്നു; എന്താണ് പ്രാർഥിക്കേണ്ടത് എന്ന് നമുക്കറിഞ്ഞുകൂടാ! എന്നാൽ, അവാച്യമായ ഞരക്കങ്ങളാൽ പരിശുദ്ധാത്മാവുതന്നെ നമുക്കുവേണ്ടി മധ്യസ്ഥത ചെയ്യുന്നു.
ROM 8:27 ഹൃദയങ്ങളെ പരിശോധിക്കുന്ന ദൈവം ആത്മാവിന്റെ ചിന്ത എന്തെന്ന് അറിയുന്നുണ്ട്. കാരണം, ദൈവഹിതാനുസരണമാണ് പരിശുദ്ധാത്മാവു ദൈവജനത്തിനുവേണ്ടി മധ്യസ്ഥത ചെയ്യുന്നത്.
ROM 8:28 ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അതായത്, അവിടത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്കുതന്നെ ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി ചേർന്നു പ്രവർത്തിക്കുമാറാക്കുന്നു എന്നു നാം അറിയുന്നു.
ROM 8:29 ദൈവം മുൻകൂട്ടി അറിഞ്ഞവരെ, തന്റെ പുത്രനോടു സദൃശരായിത്തീരാൻ മുൻനിയമിച്ചിരിക്കുന്നു. അത് അവിടത്തെ പുത്രൻ അനേകം സഹോദരങ്ങളിൽ ഒന്നാമനാകേണ്ടതിനാണ്.
ROM 8:30 അവിടന്ന് മുൻനിയമിച്ചവരെ വിളിച്ചു; വിളിച്ചവരെ നീതീകരിച്ചു; നീതീകരിച്ചവരെ തേജസ്കരിക്കുകയും ചെയ്തു.
ROM 8:31 ഇതിനെക്കുറിച്ചു നമുക്ക് എന്തു പറയാൻകഴിയും? ഇത്രമാത്രം! ദൈവം നമുക്ക് അനുകൂലമെങ്കിൽ നമുക്ക് പ്രതികൂലം ആര്?
ROM 8:32 സ്വന്തം പുത്രനെപ്പോലും ഒഴിവാക്കാതെ, നമുക്കെല്ലാവർക്കുംവേണ്ടി മരിക്കാൻ ഏൽപ്പിച്ചുകൊടുത്ത ദൈവം, പുത്രനോടൊപ്പം സകലതും സമൃദ്ധമായി നമുക്കു നൽകാതിരിക്കുമോ?
ROM 8:33 ദൈവം തെരഞ്ഞെടുത്ത നമുക്കെതിരേ ആര് കുറ്റമാരോപിക്കും? ദൈവമാണ് നീതീകരിക്കുന്നവൻ; പിന്നെയാരാണ് ശിക്ഷവിധിക്കുന്നത്?
ROM 8:34 ക്രിസ്തുയേശു മരിച്ച്, ഉയിർത്തെഴുന്നേറ്റ് ദൈവത്തിന്റെ വലതുഭാഗത്ത് ഇരുന്നുകൊണ്ട് നമുക്കുവേണ്ടി മധ്യസ്ഥത ചെയ്തുകൊണ്ടിരിക്കുന്നു.
ROM 8:35 ക്രിസ്തുവിന്റെ സ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ ആർക്കു കഴിയും? ക്ലേശങ്ങൾക്കോ കഷ്ടതകൾക്കോ പീഡനത്തിനോ പട്ടിണിക്കോ നഗ്നതയ്ക്കോ ആപത്തിനോ വാളിനോ അതു ചെയ്യാൻ കഴിയുമോ?
ROM 8:36 “അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു: അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ.
ROM 8:37 നാമോ, നമ്മെ സ്നേഹിച്ച കർത്താവിലൂടെ ഇവയിലെല്ലാം വിജയം വരിക്കുന്നു.
ROM 8:38 മരണത്തിനോ ജീവനോ ദൂതന്മാർക്കോ പ്രധാനികൾക്കോ അധികാരങ്ങൾക്കോ ഇപ്പോഴുള്ളതിനോ വരാനുള്ളതിനോ ശക്തികൾക്കോ
ROM 8:39 ഉന്നതങ്ങളിലുള്ളവെക്കോ അധോലോകത്തിലുള്ളവയ്ക്കോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപിരിക്കാൻ സാധ്യമല്ലെന്ന് എനിക്കു പരിപൂർണബോധ്യമുണ്ട്.
ROM 9:1 ക്രിസ്തുവിന്റെ അനുഗാമിയായ ഞാൻ വ്യാജമല്ല, സത്യമാണു സംസാരിക്കുന്നത്; എന്റെ മനസ്സാക്ഷിയും പരിശുദ്ധാത്മാവും എനിക്കു സാക്ഷിയാണ്.
ROM 9:2 എന്റെ ഹൃദയത്തിൽ വലിയ സങ്കടവും തീരാത്ത വേദനയുമുണ്ട് എന്നതു സത്യം.
ROM 9:3 ഞാൻ സ്വയം ശാപഗ്രസ്തനായിത്തീർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽനിന്ന് എന്നേക്കുമായി മാറ്റപ്പെടുന്നതിലൂടെ എന്റെ സഹോദരങ്ങളും സ്വന്തം വംശജരുമായ ഇസ്രായേൽജനത്തിനു പ്രയോജനം ഉണ്ടാകുന്നെങ്കിൽ ഞാൻ അതിനും സന്നദ്ധനാണ്.
ROM 9:4 ഇസ്രായേല്യരായ അവർ ദൈവത്തിന്റെ പുത്രരായി ദത്തെടുക്കപ്പെട്ടവരാണ്; ദൈവികതേജസ്സ് അവർക്കു സ്വന്തം; അവരോടാണ് ദൈവം ഉടമ്പടികൾ ചെയ്തത്, അവർക്കാണ് ന്യായപ്രമാണം നൽകിത്; ദൈവാലയത്തിലെ ആരാധനയ്ക്കുള്ള പദവിയും വാഗ്ദാനങ്ങളും ദൈവം അവർക്കാണു നൽകിയത്.
ROM 9:5 ആദരണീയരായ ഗോത്രപിതാക്കന്മാരാണ് അവരുടെ പൂർവികർ. ക്രിസ്തു മനുഷ്യനായി ജന്മമെടുത്തതും അവരിൽനിന്നുതന്നെ. അവിടന്ന് സർവാധിപതിയായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനും! ആമേൻ.
ROM 9:6 ദൈവത്തിന്റെ വചനം പാഴായിപ്പോയെന്നല്ല. ഇസ്രായേല്യവംശത്തിൽ ജനിച്ചവരെല്ലാം യഥാർഥ ഇസ്രായേല്യർ ആകുന്നില്ല.
ROM 9:7 അബ്രാഹാമിന്റെ കുലത്തിൽ ജനിച്ചു എന്ന കാരണത്താൽ അവരെല്ലാവരും അബ്രാഹാമിന്റെ മക്കൾ ആകുന്നുമില്ല. പിന്നെയോ, “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നാണ് തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്നത്.
ROM 9:8 അതായത്, അബ്രാഹാമിൽനിന്ന് ശാരീരികമായി ജനിച്ച മക്കളല്ല ദൈവത്തിന്റെമക്കൾ. പിന്നെയോ, വാഗ്ദാനപ്രകാരം ജനിച്ചവരാണ് അബ്രാഹാമിന്റെ സന്തതികൾ എന്നു കണക്കാക്കപ്പെടുന്നത്.
ROM 9:9 വാഗ്ദാനവചസ്സ് ഇപ്രകാരമാണ് നൽകപ്പെട്ടത്: “നിശ്ചിതസമയത്തു ഞാൻ മടങ്ങിവരും; അപ്പോൾ സാറയ്ക്ക് ഒരു മകൻ ഉണ്ടായിരിക്കും.”
ROM 9:10 ഈ മകനാണ് നമ്മുടെ പിതാവായ യിസ്ഹാക്ക്. അദ്ദേഹത്തിൽനിന്ന് റിബേക്ക ഗർഭവതിയായി.
ROM 9:11 അവൾക്ക് ഇരട്ട ശിശുക്കൾ ജനിക്കുന്നതിനും അവർ ഗുണമോ ദോഷമോ പ്രവർത്തിക്കുന്നതിനും മുമ്പുതന്നെ, “മൂത്തവൻ ഇളയവനെ സേവിക്കും” എന്നു ദൈവം റിബേക്കയോട് അരുളിച്ചെയ്തു. ഈ ആഹ്വാനം നൽകുന്ന ദൈവം അവിടത്തെ ഹിതം നിറവേറ്റാൻ തീരുമാനിക്കുന്നു. അതു പ്രവൃത്തികളുടെ അടിസ്ഥാനത്തിലല്ല എന്നു പ്രകടമാക്കേണ്ടതിനാണ് ഇങ്ങനെ ചെയ്യുന്നത്.
ROM 9:13 “യാക്കോബിനെ ഞാൻ സ്നേഹിച്ചു. എന്നാൽ ഏശാവിനെ ഞാൻ വെറുത്തു” എന്ന് എഴുതിയിരിക്കുന്നല്ലോ.
ROM 9:14 അപ്പോൾ നാം എന്തുപറയും? ദൈവം അനീതിയുള്ളവൻ എന്നാണോ? ഒരിക്കലുമല്ല!
ROM 9:15 “കൃപ ചെയ്യാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കൃപ ചെയ്യും. കരുണകാണിക്കാൻ എനിക്കു മനസ്സുള്ളവരോടു ഞാൻ കരുണകാണിക്കും,” എന്നു ദൈവം മോശയോടും അരുളിച്ചെയ്യുന്നു.
ROM 9:16 ഇങ്ങനെ, മനുഷ്യന്റെ ആഗ്രഹമോ കഠിനാധ്വാനമോ അല്ല, ദൈവത്തിന്റെ കാരുണ്യമാണ് എല്ലാറ്റിനും അടിസ്ഥാനം.
ROM 9:17 “എന്റെ ശക്തി നിന്നിലൂടെ പ്രദർശിപ്പിക്കുകയും എന്റെ നാമം ഭൂമിയിലെല്ലായിടത്തും ഘോഷിക്കപ്പെടുകയും വേണം എന്ന ഉദ്ദേശ്യത്തിനായിത്തന്നെ ഞാൻ നിന്നെ ഉയർത്തിയിരിക്കുന്നു,” എന്ന് ഫറവോനോട് അരുളിച്ചെയ്യുന്നതു തിരുവെഴുത്തിൽ കാണുന്നു.
ROM 9:18 ഇങ്ങനെ, ദൈവം തന്റെ ഇഷ്ടപ്രകാരം ഒരുവനോടു കരുണ കാണിക്കുന്നു; മറ്റൊരുവനെ കഠിനഹൃദയനാക്കുന്നു.
ROM 9:19 അപ്പോൾ, “നമ്മെ കുറ്റപ്പെടുത്താൻ ദൈവത്തിനെങ്ങനെ കഴിയും? കാരണം, ദൈവത്തിന്റെ തിരുഹിതത്തോട് എതിർക്കാൻ ആർക്കാണു സാധിക്കുക?” എന്നു നിങ്ങൾ എന്നോടു ചോദിച്ചേക്കാം.
ROM 9:20 അല്ലയോ മനുഷ്യാ, “ദൈവത്തോട് എതിർവാദം പറയാൻ നീ ആരാണ്?” സ്രഷ്ടാവിനോട്, “ ‘നീ എന്നെ ഇങ്ങനെ സൃഷ്ടിച്ചത് എന്തിനാണ്?’ എന്നു സൃഷ്ടിക്കു ചോദിക്കാൻ കഴിയുമോ?”
ROM 9:21 ഒരേ കളിമണ്ണുപയോഗിച്ച് ചില പാത്രങ്ങൾ ശ്രേഷ്ഠമായ ഉപയോഗത്തിനും മറ്റുചിലതു സാധാരണ ഉപയോഗത്തിനുംവേണ്ടി ഉണ്ടാക്കാൻ കുശവന് അധികാരമില്ലേ?
ROM 9:22 ദൈവം തന്റെ കോപം പ്രദർശിപ്പിക്കാനും ശക്തി വെളിപ്പെടുത്താനുമുള്ള ഉദ്ദേശ്യത്തോടെ, നാശത്തിനുമാത്രമായി ഒരുക്കപ്പെട്ടിരുന്ന കോപപാത്രങ്ങളായവരെ ദീർഘക്ഷമയോടെ സഹിച്ചു;
ROM 9:23 ഇങ്ങനെ തേജസ്സു പ്രാപിക്കാനായി ദൈവം മുൻകൂട്ടി ഒരുക്കിയ കരുണാപാത്രങ്ങളാണു നാം. അവിടത്തെ മഹത്ത്വസമ്പന്നത വെളിപ്പെടുത്താൻവേണ്ടി ദൈവം നമ്മിൽ ഇപ്രകാരം പ്രവർത്തിച്ചു എന്നതിൽ നമുക്ക് എന്താണ് പറയാൻ കഴിയുക?
ROM 9:24 യെഹൂദരിൽനിന്നുമാത്രമല്ല, യെഹൂദേതരരിൽനിന്നും വിളിക്കപ്പെട്ടവരായ നാം എല്ലാവരും ആ കരുണാപാത്രങ്ങളാണ്.
ROM 9:25 ഹോശേയയുടെ പുസ്തകത്തിൽ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ ജനം അല്ലാത്തവരെ ‘എന്റെ ജനം,’ എന്നും ‘എന്റെ പ്രിയ’ അല്ലാത്തവളെ ‘എന്റെ പ്രിയപ്പെട്ടവൾ,’ എന്നും ഞാൻ വിളിക്കും.”
ROM 9:26 വീണ്ടും, “ ‘നിങ്ങൾ എന്റെ ജനമല്ല,’ എന്ന് അവരോട് അരുളിച്ചെയ്ത എല്ലായിടത്തും, അവർ ‘ജീവനുള്ള ദൈവത്തിന്റെമക്കൾ’ എന്നു വിളിക്കപ്പെടും”
ROM 9:27 യെശയ്യാവ് ഇസ്രായേല്യരെക്കുറിച്ചു വിളിച്ചുപറയുന്നു: “ഇസ്രായേല്യർ കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും, അവരിൽ ഒരു ശേഷിപ്പുമാത്രമേ രക്ഷിക്കപ്പെടുകയുള്ളൂ.
ROM 9:28 കർത്താവ് അതിവേഗത്തിലും കൃതകൃത്യതയോടും ഭൂമിയിൽ ന്യായവിധി നിർവഹിക്കും.”
ROM 9:29 “സൈന്യങ്ങളുടെ കർത്താവ് നമ്മുടെ തലമുറയിൽ ചിലരെയെങ്കിലും ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ, നാം സൊദോം നഗരംപോലെയും ഗൊമോറാ പട്ടണംപോലെയും നശിപ്പിക്കപ്പെടുമായിരുന്നു,” എന്ന് യെശയ്യാവ് മുൻകൂട്ടിത്തന്നെ പറഞ്ഞിരുന്നല്ലോ!
ROM 9:30 ഇതെല്ലാം എന്താണ് അർഥമാക്കുന്നത്? യഥാർഥത്തിൽ ദൈവികനീതി അന്വേഷിക്കാതിരുന്നവരായ ഇസ്രായേല്യേതരർക്കാണ് ആ നീതി ലഭിച്ചത്. അതു വിശ്വാസത്താലുള്ള നീതിതന്നെ.
ROM 9:31 എന്നാൽ, ന്യായപ്രമാണത്തിലൂടെ നീതി ലഭിക്കാൻ പരിശ്രമിച്ചവരായ ഇസ്രായേല്യർക്കാകട്ടെ, അതു ലഭിച്ചതുമില്ല.
ROM 9:32 എന്തുകൊണ്ടാണ് അവർക്കതു ലഭിക്കാതിരുന്നത്? വിശ്വാസത്തിലൂടെയല്ല, പ്രവൃത്തികളാൽ സാധിക്കുമെന്നു വിചാരിച്ച് നീതിയെ അന്വേഷിച്ചതുകൊണ്ടാണ് അവർ ഇടർച്ചക്കല്ലിൽ തട്ടിവീണത്.
ROM 9:33 “ഇതാ, ഞാൻ സീയോനിൽ, കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയും വെക്കുന്നു. അദ്ദേഹത്തിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല,” എന്ന് എഴുതിയിട്ടുണ്ടല്ലോ.
ROM 10:1 സഹോദരങ്ങളേ, ഇസ്രായേല്യർ രക്ഷിക്കപ്പെടണമെന്നു ഞാൻ ഹൃദയപൂർവം ആഗ്രഹിക്കുകയും അവർക്കായി ദൈവത്തോടു പ്രാർഥിക്കുകയുംചെയ്യുന്നു.
ROM 10:2 ദൈവികകാര്യങ്ങളിൽ അവർക്കു തീക്ഷ്ണതയുണ്ട് എന്നു ഞാൻ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ആ തീക്ഷ്ണത വിവേചനത്തോടുകൂടിയതല്ല.
ROM 10:3 കാരണം, ദൈവം മനുഷ്യരെ നീതീകരിക്കുന്നവിധം അറിയാതെ സ്വന്തം പ്രയത്നത്താൽ നീതീകരിക്കപ്പെടാൻ ശ്രമിച്ചുകൊണ്ട് അവർ ദൈവനീതിക്കു വിധേയപ്പെടാതിരുന്നു.
ROM 10:4 ക്രിസ്തു ന്യായപ്രമാണത്തിന്റെ പൂർത്തീകരണമായതിനാൽ ക്രിസ്തുവിൽ വിശ്വസിക്കുന്ന ആരും നീതീകരിക്കപ്പെടും.
ROM 10:5 ന്യായപ്രമാണത്താലുള്ള നീതി സംബന്ധിച്ച് മോശ ഇപ്രകരം എഴുതിയിരിക്കുന്നു: “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”
ROM 10:6 എന്നാൽ, വിശ്വാസത്താലുള്ള നീതിയാകട്ടെ, ഇപ്രകാരമാണു പറയുന്നത്: “ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാൻ, ‘ആർ സ്വർഗത്തിൽക്കയറും?’ എന്നോ
ROM 10:7 ‘ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കാൻ ആർ പാതാളത്തിൽ ഇറങ്ങും?’ ” എന്നോ നിന്റെ ഹൃദയത്തിൽ പറയരുത്.
ROM 10:8 എന്നാൽ തിരുവെഴുത്ത് എന്തുപറയുന്നു? “വചനം നിങ്ങൾക്കു സമീപമാകുന്നു; അത് നിങ്ങളുടെ അധരത്തിലും നിങ്ങളുടെ ഹൃദയത്തിലും ഇരിക്കുന്നു,” ഞങ്ങൾ ഉദ്ഘോഷിക്കുന്ന വിശ്വാസത്തിന്റെ വചനംതന്നെയാണ് അത്.
ROM 10:9 “യേശു കർത്താവാകുന്നു” എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം യേശുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചെന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും.
ROM 10:10 അങ്ങനെ ഒരുവൻ ഹൃദയത്തിൽ വിശ്വസിച്ചു നീതീകരിക്കപ്പെടുകയും വാകൊണ്ട് വിശ്വാസം ഏറ്റുപറഞ്ഞു രക്ഷപ്രാപിക്കുകയുംചെയ്യുന്നു.
ROM 10:11 “യേശുകർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല” എന്നു തിരുവെഴുത്തു പറയുന്നല്ലോ.
ROM 10:12 യെഹൂദനും യെഹൂദേതരനുംതമ്മിൽ ഒരു വ്യത്യാസവുമില്ല. എല്ലാവരുടെയും കർത്താവ് ഒരുവൻ അത്രേ. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കാൻ തക്കവണ്ണം അവിടന്നു സമ്പന്നനാകുന്നു.
ROM 10:13 “കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന ഏതൊരുവനും രക്ഷിക്കപ്പെടും,” എന്നുണ്ടല്ലോ.
ROM 10:14 എന്നാൽ തങ്ങൾ വിശ്വസിച്ചിട്ടില്ലാത്തവനെ അവർ എങ്ങനെ വിളിച്ചപേക്ഷിക്കും? കേട്ടിട്ടില്ലാത്തവനിൽ അവർ എങ്ങനെ വിശ്വസിക്കും? ആരെങ്കിലും പ്രസംഗിക്കാതെ എങ്ങനെ കേൾക്കും?
ROM 10:15 അയയ്ക്കപ്പെടാതെ എങ്ങനെ പ്രസംഗിക്കും? “സുവാർത്ത ഘോഷിക്കുന്നവരുടെ പാദം എത്ര മനോഹരം!” എന്ന് എഴുതിയിരിക്കുന്നല്ലോ.
ROM 10:16 എന്നാൽ, എല്ലാ ഇസ്രായേല്യരും സുവിശേഷം അനുസരിച്ചിട്ടില്ല. “കർത്താവേ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചിരിക്കുന്നു?” എന്ന് യെശയ്യാവു ചോദിക്കുന്നുണ്ടല്ലോ.
ROM 10:17 അങ്ങനെ വിശ്വാസം ദൈവികസന്ദേശത്തിന്റെ കേൾവിയാലും കേൾവി ക്രിസ്തുവിനെക്കുറിച്ചുള്ള വചനത്താലും ഉണ്ടാകുന്നു.
ROM 10:18 എന്നാൽ, അവർ കേട്ടില്ലയോ എന്നു ഞാൻ ചോദിക്കുന്നു. തീർച്ചയായും അവർ കേട്ടിരിക്കുന്നു. “അവരുടെ ശബ്ദം സർവഭൂമിയിലും അവരുടെ വാക്കുകൾ ലോകത്തിന്റെ അതിർത്തിവരെയും ചെന്നെത്തിയിരിക്കുന്നു,” എന്ന് എഴുതിയിരിക്കുന്നല്ലോ.
ROM 10:19 ഇസ്രായേൽ ഗ്രഹിച്ചില്ലയോ? എന്നു ഞാൻ വീണ്ടും ചോദിക്കുന്നു. ആദ്യമായി, “ജനമല്ലാത്തവരെക്കൊണ്ടു ഞാൻ നിങ്ങളെ അസൂയയുള്ളവരാക്കും; തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ നിങ്ങളെ പ്രകോപിപ്പിക്കും,” എന്നിങ്ങനെ മോശ പറയുന്നു.
ROM 10:20 അതുപോലെ യെശയ്യാവും ധൈര്യപൂർവം പറയുന്നു: “എന്നെ അന്വേഷിക്കാത്തവർ എന്നെ കണ്ടെത്തി; എന്നെ ആവശ്യപ്പെടാത്തവർക്കു ഞാൻ എന്നെത്തന്നെ വെളിപ്പെടുത്തി.”
ROM 10:21 എന്നാൽ ഇസ്രായേലിനെക്കുറിച്ചാകട്ടെ, “അനുസരണകെട്ടവരും നിഷേധികളുമായ ജനങ്ങളിലേക്കു ഞാൻ ദിവസംമുഴുവനും കൈനീട്ടി” എന്നാണ് അദ്ദേഹം പറയുന്നത്.
ROM 11:1 ഞാൻ ചോദിക്കട്ടെ, അപ്പോൾ ദൈവം തന്റെ ജനത്തെ ഉപേക്ഷിച്ചു എന്നാണോ? നിശ്ചയമായും അല്ല. അബ്രാഹാമിന്റെ പിൻഗാമിയായി, ബെന്യാമീൻഗോത്രത്തിൽ ജനിച്ച ഞാനും ഒരു ഇസ്രായേല്യനാണല്ലോ.
ROM 11:2 ദൈവം മുന്നറിഞ്ഞ സ്വന്തം ജനത്തെ അവിടന്ന് ഉപേക്ഷിച്ചിട്ടില്ല. തിരുവെഴുത്തുകളിൽ ഏലിയാവിനെക്കുറിച്ചുള്ള ഭാഗത്ത് ഇസ്രായേലിനു വിരോധമായി അദ്ദേഹം പ്രാർഥിക്കുന്നത് നിങ്ങൾക്കറിയില്ലേ?
ROM 11:3 “കർത്താവേ, അങ്ങയുടെ പ്രവാചകന്മാരെ അവർ വധിക്കുകയും യാഗപീഠങ്ങൾ തകർക്കുകയും ചെയ്തു; ഞാൻ ഒരുവൻമാത്രം അവശേഷിച്ചിരിക്കുന്നു; അവർ എന്നെയും കൊല്ലാൻ ശ്രമിക്കുകയാണ്.”
ROM 11:4 എന്നാൽ, ഇതിന് എന്തായിരുന്നു ദൈവത്തിന്റെ മറുപടി? “ബാലിനെ നമസ്കരിക്കാത്ത ഏഴായിരംപേരെ ഞാൻ എനിക്കായി സൂക്ഷിച്ചിരിക്കുന്നു.”
ROM 11:5 അതേപോലെതന്നെ, ഇക്കാലത്തും കൃപയാൽ തെരഞ്ഞെടുക്കപ്പെട്ട ഒരു ശേഷിപ്പുണ്ടായിരിക്കുന്നു.
ROM 11:6 കൃപയാൽ എങ്കിൽ, അതു പ്രവൃത്തികളാൽ ആയിരിക്കുകയില്ല; പ്രവൃത്തികളാലെങ്കിൽ കൃപ ഒരിക്കലും കൃപയായിരിക്കുകയുമില്ല.
ROM 11:7 അപ്പോൾ എന്താണ്? ഇസ്രായേൽ അന്വേഷിച്ച നീതീകരണം അവർക്കു ലഭിച്ചില്ല; എന്നാൽ തെരഞ്ഞെടുക്കപ്പെട്ട ചിലർക്ക് അതു ലഭിച്ചു, ശേഷമുള്ളവരോ കഠിനഹൃദയർ ആയിത്തീർന്നു.
ROM 11:8 “ദൈവം അവർക്കു മരവിച്ച ആത്മാവും കാണാത്ത കണ്ണുകളും കേൾക്കാത്ത കാതുകളും നൽകി. അവ ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു,” എന്നെഴുതിയിരിക്കുന്നല്ലോ!
ROM 11:9 ദാവീദ് പറയുന്നത് ഇങ്ങനെയാണ്: “അവരുടെ സമൃദ്ധമായ മേശ ഒരു കെണി; എല്ലാം ശുഭമെന്നു തെറ്റിദ്ധരിപ്പിക്കുന്ന ഒരു മായാജാലം ആകട്ടെ. അവരുടെ അനുഗ്രഹങ്ങൾ അവരെ ഇടറി വീഴുമാറാക്കട്ടെ, അവർ അർഹിക്കുന്നതുതന്നെ അവർക്കു ലഭിക്കട്ടെ.
ROM 11:10 കാണാൻ കഴിയാതവണ്ണം അവരുടെ കണ്ണുകൾ ഇരുണ്ടുപോകട്ടെ; അവരുടെ അരക്കെട്ടുകൾ എന്നേക്കുമായി കുനിഞ്ഞുപോകട്ടെ.”
ROM 11:11 ഞാൻ പിന്നെയും ചോദിക്കുകയാണ്: “ഇസ്രായേൽ ഇടറിയത് എന്നേക്കുമായ വീഴ്ചയ്ക്കായാണോ?” ഒരിക്കലുമല്ല; പിന്നെയോ, അവരുടെ നിയമലംഘനംമൂലം ഇസ്രായേല്യർ അല്ലാത്തവർക്കു രക്ഷ വന്നിട്ട് ഇസ്രായേല്യരിൽ അസൂയ ജനിപ്പിക്കാനാണ്.
ROM 11:12 എന്നാൽ അവരുടെ ലംഘനവും പരാജയവും ശേഷംലോകത്തിന് അനുഗ്രഹസമൃദ്ധി നൽകിയെങ്കിൽ അവരുടെ പൂർണ പുനഃസ്ഥാപനം നിമിത്തം ലഭിക്കുന്ന അനുഗ്രഹം എത്ര സമൃദ്ധമായിരിക്കും!
ROM 11:13 ഇസ്രായേല്യർ അല്ലാത്ത നിങ്ങളോടു ഞാൻ പറയട്ടെ: ഇസ്രായേല്യർ അല്ലാത്തവരുടെ അപ്പൊസ്തലൻ എന്ന ശുശ്രൂഷയിൽ ഞാൻ അഭിമാനിക്കുന്നു;
ROM 11:14 കാരണം, സ്വന്തം ജനത്തിന് ഏതുവിധേനയും അസൂയയുളവാക്കി അവരിൽ ചിലരെയെങ്കിലും രക്ഷപ്പെടുത്താമല്ലോ.
ROM 11:15 അവരെ തിരസ്കരിച്ചതു ലോകം ദൈവത്തോട് അനുരഞ്ജനപ്പെടുന്നതിനു കാരണമായെങ്കിൽ, അവരെ അംഗീകരിക്കുന്നത് മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിനല്ലാതെ മറ്റെന്തിനു കാരണമാകും?
ROM 11:16 ധാന്യമാവിൽനിന്ന് ആദ്യഫലമായി അർപ്പിക്കപ്പെടുന്ന അംശം വിശുദ്ധമെങ്കിൽ ആ മാവു മുഴുവനും വിശുദ്ധം ആയിരിക്കും; വേര് വിശുദ്ധമെങ്കിൽ ശാഖകളും വിശുദ്ധംതന്നെ.
ROM 11:17 ഒലിവുവൃക്ഷത്തിന്റെ ചില ശാഖകൾ വെട്ടിമാറ്റിയിട്ട്, ആ സ്ഥാനത്ത് കാട്ടൊലിവിന്റെ ശാഖയായ നിന്നെ മറ്റു ശാഖകളുടെ ഇടയിൽ ഒട്ടിച്ചുചേർത്തതുമൂലം ഒലിവിന്റെ വേരിൽനിന്നുള്ള പോഷകരസത്തിനു നീ പങ്കാളിയായിത്തീർന്നു. അതോർത്ത്
ROM 11:18 മറ്റു ശാഖകളെക്കാൾ നിനക്കു ശ്രേഷ്ഠതയുണ്ടെന്നു നീ ചിന്തിക്കരുത്. അങ്ങനെ അഭിമാനം തോന്നുന്നെങ്കിൽ നീ വേരിനെയല്ല, വേരു നിന്നെയാണു വഹിക്കുന്നതെന്ന് ഓർക്കുക.
ROM 11:19 “എന്നെ ഒട്ടിച്ചുചേർക്കേണ്ടതിന് ആ ശാഖകൾ വെട്ടിമാറ്റി” എന്നായിരിക്കും നീ പറയുന്നത്.
ROM 11:20 ശരിതന്നെ, എന്നാൽ അവരുടെ അവിശ്വാസംനിമിത്തമാണ് അവരെ വെട്ടിമാറ്റിയത്. നീ ചേർന്നു നിൽക്കുന്നതോ നിന്റെ വിശ്വാസത്താലുമാണ്. അഹങ്കരിക്കരുത്, ഭയപ്പെടുക.
ROM 11:21 സ്വാഭാവികശാഖകളോടു ദൈവം ദാക്ഷിണ്യം കാണിച്ചില്ല എങ്കിൽ നിന്നോടും ദാക്ഷിണ്യം കാണിക്കുകയില്ല.
ROM 11:22 അതുകൊണ്ടു ദൈവത്തിന്റെ ദയയും കാർക്കശ്യവും മറക്കാതിരിക്കുക; വീണവരോട് കാർക്കശ്യവും നിന്നോടോ, നീ ദൈവത്തിന്റെ ദയയിൽ നിലനിന്നാൽ, കാരുണ്യവും അവിടന്നു കാണിക്കും. അല്ലാത്തപക്ഷം നീയും ഛേദിക്കപ്പെടും.
ROM 11:23 അവർ അവിശ്വാസത്തിൽ തുടരാത്തപക്ഷം അവരെ വീണ്ടും ഒട്ടിച്ചുചേർക്കും; ഒട്ടിക്കാൻ ദൈവത്തിനു കഴിയുമല്ലോ!
ROM 11:24 പ്രകൃത്യാ കാട്ടൊലിവിന്റെ ശാഖയായിരുന്ന നിന്നെ മുറിച്ചെടുത്ത്, നട്ടുവളർത്തപ്പെട്ട ഒലിവുമരത്തിൽ അസാധാരണമാംവിധം ഒട്ടിച്ചുചേർത്തു എങ്കിൽ, സ്വാഭാവിക ശാഖകൾ സ്വന്തം ഒലിവുമരത്തിൽ ഇനി ഒട്ടിച്ചുചേർക്കപ്പെടുന്നതിനുള്ള സാധ്യത എത്രയധികം!
ROM 11:25 സഹോദരങ്ങളേ, ഈ രഹസ്യത്തെക്കുറിച്ച് നിങ്ങൾ അജ്ഞരാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു, അല്ലാത്തപക്ഷം നിങ്ങൾ ജ്ഞാനികളെന്ന് അഹങ്കരിക്കും. യെഹൂദേതരരിൽനിന്ന് ക്രിസ്തുവിൽ വിശ്വസിക്കാനുള്ളവരുടെ സംഖ്യ പൂർണമാകുന്നതുവരെ ഒരുവിഭാഗം ഇസ്രായേല്യർക്കു ഹൃദയകാഠിന്യം സംഭവിച്ചിരിക്കുന്നു.
ROM 11:26 ഇങ്ങനെ ഇസ്രായേൽ മുഴുവനും രക്ഷപ്രാപിക്കും. “വിടുവിക്കുന്നവൻ സീയോനിൽനിന്ന് വരും; അവിടന്ന് യാക്കോബിൽനിന്ന് അഭക്തി അകറ്റിക്കളയും.
ROM 11:27 ഞാൻ അവരുടെ പാപങ്ങൾ നീക്കിക്കളയുമ്പോൾ ഇതായിരിക്കും അവരോടുള്ള എന്റെ ഉടമ്പടി,” എന്ന് എഴുതപ്പെട്ടിരിക്കുന്നല്ലോ.
ROM 11:28 സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.
ROM 11:29 കാരണം, ദൈവത്തിന്റെ കൃപാദാനങ്ങളും വിളിയും തിരിച്ചെടുക്കാൻ കഴിയാത്തവയാണ്.
ROM 11:30 ഒരുകാലത്ത് ദൈവത്തോട് അനുസരണയില്ലാത്തവരായിരുന്ന നിങ്ങൾക്ക് അവരുടെ അനുസരണക്കേടു നിമിത്തം ഇപ്പോൾ കരുണ ലഭിച്ചിരിക്കുന്നു.
ROM 11:31 അതുപോലെ, ദൈവം നിങ്ങളോടു കാണിച്ച അതേ കരുണ അവർക്കും ലഭിക്കേണ്ടതിന് അവരും ഇപ്പോൾ അനുസരണകെട്ടവരായിത്തീർന്നിരിക്കുന്നു.
ROM 11:32 എല്ലാവരോടും കരുണ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ദൈവം എല്ലാവരെയും അനുസരണക്കേടിനു വിധേയരാക്കുന്നത്.
ROM 11:33 ഹോ, ദൈവത്തിന്റെ ജ്ഞാനം, വിവേകം എന്നിവയുടെ സമൃദ്ധി എത്ര അപരിമേയം! അവിടത്തെ വിധികൾ എത്ര അപ്രമേയം! അവിടത്തെ വഴികൾ എത്ര അഗോചരം!
ROM 11:34 “കർത്താവിന്റെ മനസ്സ് അറിഞ്ഞതാര്? അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?”
ROM 11:35 “തിരികെ വാങ്ങാനായി ദൈവത്തിനു കടംകൊടുത്തവനാര്?”
ROM 11:36 സകലതും ദൈവത്തിൽനിന്നു, ദൈവത്തിലൂടെ, ദൈവത്തിലേക്കുതന്നെ. അവിടത്തേക്ക് എന്നേക്കും മഹത്ത്വം! ആമേൻ.
ROM 12:1 സഹോദരങ്ങളേ, ദൈവം നമ്മോടു കാട്ടിയ കരുണ അനുസ്മരിപ്പിച്ചുകൊണ്ട് ഞാൻ പ്രബോധിപ്പിക്കുന്നത്: പവിത്രവും ദൈവത്തിനു പ്രസാദകരവുമായ സജീവയാഗമായി നിങ്ങളുടെ ശരീരങ്ങളെ സമർപ്പിക്കുക; ഇതാണ് നിങ്ങളുടെ ഉചിതമായ സത്യാരാധന.
ROM 12:2 ഈ കാലഘട്ടത്തിന്റെ രീതികളോട് അനുരൂപപ്പെടരുത്; മറിച്ച്, ചിന്താരീതിക്കു സമൂലനവീകരണം വരുത്തി നിങ്ങൾ രൂപാന്തരപ്പെടുക. അങ്ങനെ സദ്ഗുണസമ്പന്നവും സ്വീകാര്യവും സമ്പൂർണവുമായ ദൈവഹിതമെന്തെന്നു നിങ്ങൾക്കു സ്പഷ്ടമാകും.
ROM 12:3 എനിക്കു ലഭിച്ചിരിക്കുന്ന കൃപയുടെ അധികാരത്തിൽ നിങ്ങളിൽ ഓരോരുത്തരോടുമായി ഞാൻ പറയട്ടെ: നിങ്ങൾ ആയിരിക്കുന്നതിൽനിന്നപ്പുറമായി നിങ്ങളെക്കുറിച്ചു ചിന്തിച്ച് അഹങ്കരിക്കരുത്; പിന്നെയോ, ദൈവം നൽകിയിരിക്കുന്ന വിശ്വാസത്തിന്റെ മാനദണ്ഡം ഉപയോഗിച്ച് വിവേകപൂർവം സ്വയം വിലയിരുത്തുകയാണു വേണ്ടത്.
ROM 12:4 നാം ഓരോരുത്തർക്കും ഒരു ശരീരത്തിൽ പല അവയവങ്ങൾ ഉണ്ട്; എന്നാൽ എല്ലാ അവയവങ്ങൾക്കും പ്രവർത്തനം ഒന്നുതന്നെ അല്ല.
ROM 12:5 അതുപോലെ, പലരായ നാം ക്രിസ്തുവിനോട് ഐക്യപ്പെട്ടതിലൂടെ ഒരേ ശരീരമായിത്തീർന്നിരിക്കുകയാണ്; അങ്ങനെ, നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന അവയവങ്ങളും.
ROM 12:6 ഇപ്രകാരം ദൈവകൃപയ്ക്കനുസൃതമായി നമുക്കു ലഭിച്ചിരിക്കുന്ന കൃപാദാനങ്ങളും വിവിധങ്ങളാണ്: പ്രവചിക്കാനുള്ള ദാനമെങ്കിൽ അതു വിശ്വാസത്തിന് ആനുപാതികമായിരിക്കട്ടെ.
ROM 12:7 ശുശ്രൂഷിക്കുന്നതിനുള്ള ദാനമെങ്കിൽ ശുശ്രൂഷിക്കുകയും ഉപദേശിക്കുന്നതിനുള്ള ദാനമെങ്കിൽ ഉപദേശിക്കുകയുംചെയ്യട്ടെ.
ROM 12:8 മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അയാൾ ആശ്വസിപ്പിക്കട്ടെ; ദാനം ചെയ്യുന്നതിനാണ് അതെങ്കിൽ അത് ഉദാരതയോടെ ചെയ്യട്ടെ; നയിക്കുന്നതിനുള്ള ദാനമാണുള്ളതെങ്കിൽ അത് ഗൗരവത്തോടെ നിർവഹിക്കട്ടെ; കരുണ കാണിക്കുന്നതിനുള്ള ദാനമാണെങ്കിൽ അത് ആനന്ദത്തോടെ ചെയ്യട്ടെ.
ROM 12:9 സ്നേഹം നിഷ്കപടമായിരിക്കട്ടെ. ദുഷ്ടതയെ വെറുക്കുകയും നന്മയെ ആശ്ലേഷിക്കുകയുംചെയ്യുക.
ROM 12:10 സഹോദരങ്ങളെപ്പോലെ പരസ്പരം ആഴമായി സ്നേഹിക്കുക. നിങ്ങളെക്കാൾ മറ്റുള്ളവരെ ബഹുമാനിക്കുക.
ROM 12:11 ഉത്സാഹത്തിൽ കുറവുവരാതെ ആത്മതീക്ഷ്ണതയുള്ളവരായി കർത്താവിനെ സേവിക്കുക.
ROM 12:12 പ്രത്യാശയിൽ ആനന്ദിക്കുക; ക്ഷമയോടെ കഷ്ടത സഹിക്കുക; നിരന്തരം പ്രാർഥിക്കുക.
ROM 12:13 സഹവിശ്വാസികളുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുകയും അതിഥിസൽക്കാര പ്രിയരായിരിക്കുകയുംചെയ്യുക.
ROM 12:14 നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിക്കുക; അതേ, അനുഗ്രഹിക്കുക, ശപിക്കരുത്.
ROM 12:15 ആനന്ദിക്കുന്നവരോടുകൂടെ ആനന്ദിക്കുകയും വിലപിക്കുന്നവരോടുകൂടെ വിലപിക്കുകയുംചെയ്യുക.
ROM 12:16 പരസ്പരം സമഭാവനയോടെ ജീവിക്കുക, വലിയവനെന്നു ഭാവിക്കാതെ എളിയവരോടു സഹകരിക്കാൻ സന്മനസ്സുണ്ടാകണം. ജ്ഞാനികളെന്ന് സ്വയം അഹങ്കരിക്കരുത്.
ROM 12:17 നിങ്ങളോടു ദോഷം പ്രവർത്തിക്കുന്ന ആർക്കും ദോഷം പകരം ചെയ്യരുത്. എല്ലാ മനുഷ്യർക്കും സ്വീകാര്യമായ നല്ല കാര്യങ്ങൾചെയ്യാൻ ശ്രമിക്കുകയും
ROM 12:18 നിങ്ങളാൽ കഴിയുന്നതുവരെ, എല്ലാവരോടും സമാധാനത്തോടെ ജീവിക്കുകയുംചെയ്യുക.
ROM 12:19 സ്നേഹിതരേ, നിങ്ങൾതന്നെ പകപോക്കാൻ ശ്രമിക്കരുത്, ദൈവക്രോധംതന്നെ അതു നിർവഹിക്കട്ടെ. തിരുവെഴുത്തിൽ ഇങ്ങനെ എഴുതിയിട്ടുണ്ടല്ലോ, “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
ROM 12:20 എന്നാൽ, “നിന്റെ ശത്രുവിനു വിശക്കുന്നെങ്കിൽ അയാൾക്കു ഭക്ഷണം നൽകുക; ദാഹിക്കുന്നെങ്കിൽ എന്തെങ്കിലും കുടിക്കാൻ നൽകുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, നിങ്ങൾ ശത്രുവിന്റെ ശിരസ്സിൽ കൽക്കരിക്കനൽ കൂട്ടിവെക്കുകയാണു ചെയ്യുക.”
ROM 12:21 നിങ്ങൾ തിന്മയ്ക്ക് അധീനരാകരുത്, പിന്നെയോ, നന്മയാൽ തിന്മയെ കീഴടക്കുകയാണു വേണ്ടത്.
ROM 13:1 ഓരോ വ്യക്തിയും ഭരണാധികാരികൾക്കു വിധേയരാകുക. കാരണം, ദൈവത്താൽ നിയോഗിക്കപ്പെടാത്ത അധികാരി ഒരാൾപോലുമില്ല. ഇപ്പോഴുള്ള ഭരണാധികാരികളും ദൈവത്താൽ നിയമിക്കപ്പെട്ടവരാണ്.
ROM 13:2 അതുകൊണ്ട്, അധികാരത്തെ എതിർക്കുന്നവൻ ദൈവം ഏർപ്പെടുത്തിയ സംവിധാനത്തെയാണ് എതിർക്കുന്നത്. അങ്ങനെചെയ്യുന്നവർ സ്വയം ശിക്ഷായോഗ്യരായിത്തീരും.
ROM 13:3 ഭരണാധികാരികളെ ഭയപ്പെടേണ്ടത് നന്മ പ്രവർത്തിക്കുന്നവരല്ല; മറിച്ച്, തിന്മ പ്രവർത്തിക്കുന്നവരാണ്. അധികാരികളെ ഭയപ്പെടാതെ ജീവിക്കാൻ നിനക്ക് ആഗ്രഹമുണ്ടോ? എങ്കിൽ നന്മ ചെയ്യുക. അപ്പോൾ അധികാരികളിൽനിന്ന് നിനക്ക് അഭിനന്ദനം ലഭിക്കും.
ROM 13:4 നിന്റെ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ദൈവസേവകനാണ് അദ്ദേഹം. എന്നാൽ, നീ തിന്മ പ്രവർത്തിക്കുന്നു എങ്കിൽ ഭയപ്പെടുകതന്നെ വേണം. ശിക്ഷിക്കാൻ അയാൾക്ക് അധികാരം നൽകപ്പെട്ടിരിക്കുന്നത് വെറുതേയല്ലല്ലോ! തിന്മ പ്രവർത്തിക്കുന്നവർക്കെതിരേ ജ്വലിക്കുന്ന ദൈവക്രോധം ശിക്ഷയിലൂടെ നടപ്പാക്കാൻ ദൈവം നിയോഗിച്ച ഭൃത്യനാണയാൾ.
ROM 13:5 ശിക്ഷ ലഭിക്കുമെന്ന ഭയംകൊണ്ടുമാത്രമല്ല, ശുദ്ധമനസ്സാക്ഷി ഉണ്ടായിരിക്കേണ്ടതിനുംകൂടിയാണ് അധികാരികളോട് വിധേയത്വം പുലർത്തേണ്ടത്.
ROM 13:6 ഇതുകൊണ്ടുതന്നെയാണ് നിങ്ങൾ നികുതി കൊടുക്കുന്നതും. അധികാരികൾ ഭരണകാര്യങ്ങളിൽ എപ്പോഴും ശ്രദ്ധിക്കുന്ന ദൈവസേവകരാണ്.
ROM 13:7 ഓരോരുത്തർക്കും നിങ്ങൾ കടപ്പെട്ടിരിക്കുന്നതു കൊടുക്കുക: കരം കൊടുക്കേണ്ടവർക്ക് കരം, നികുതി കൊടുക്കേണ്ടവർക്ക് നികുതി; ഭയപ്പെടേണ്ടവരെ ഭയപ്പെടുക, ആദരിക്കേണ്ടവരെ ആദരിക്കുകയും ചെയ്യുക.
ROM 13:8 പരസ്പരം സ്നേഹിക്കുക എന്ന ബാധ്യതയല്ലാതെ നിങ്ങൾക്ക് ആരോടും യാതൊരു ബാധ്യതയും ഉണ്ടായിരിക്കരുത്. കാരണം, മറ്റുള്ളവരെ സ്നേഹിക്കുന്നത് ന്യായപ്രമാണത്തിന്റെ നിവൃത്തിയാണ്.
ROM 13:9 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന കൽപ്പനയിൽ, “വ്യഭിചാരം ചെയ്യരുത്, കൊലപാതകം ചെയ്യരുത്, മോഷ്ടിക്കരുത്, മോഹിക്കരുത്” എന്നിവയും അതുപോലുള്ള മറ്റു കൽപ്പനകളും സംക്ഷിപ്തമായിരിക്കുന്നു.
ROM 13:10 സ്നേഹം അയൽവാസിക്കു ദോഷം ഒന്നും പ്രവർത്തിക്കുന്നില്ല. അങ്ങനെ, സ്നേഹത്തിലൂടെ ന്യായപ്രമാണം നിവർത്തിക്കപ്പെടുന്നു.
ROM 13:11 ഈ കാലഘട്ടത്തിന്റെ സവിശേഷത തിരിച്ചറിഞ്ഞുവേണം നാം ഇതു ചെയ്യേണ്ടത്: നാം ആദ്യമായി കർത്താവിൽ വിശ്വാസമർപ്പിച്ച സമയത്തെക്കാൾ നമ്മുടെ രക്ഷ ഇപ്പോൾ ഏറ്റവും അടുത്തിരിക്കുന്നതുകൊണ്ട് ആലസ്യംവിട്ടുണരേണ്ട സമയമാണിത്.
ROM 13:12 രാത്രി കഴിയാറായി; രക്ഷയുടെ പകൽ അടുത്തെത്തിയിരിക്കുന്നു. അതുകൊണ്ട്, നാം അന്ധകാരത്തിന്റെ പ്രവൃത്തികൾ ഉപേക്ഷിക്കുകയും പ്രകാശത്തിന്റെ ആയുധങ്ങൾ ധരിക്കുകയുംചെയ്യുക.
ROM 13:13 പകൽസമയത്തെന്നപോലെ നമ്മുടെ ജീവിതരീതി മാന്യമായിരിക്കട്ടെ. കാമോന്മാദത്തിലും മദ്യോന്മത്തതയിലുമല്ല, ഭോഗാസക്തിയിലും കുത്തഴിഞ്ഞ ജീവിതത്തിലുമല്ല, ലഹളയിലും അസൂയയിലുമല്ല,
ROM 13:14 മറിച്ച്, കർത്താവായ യേശുക്രിസ്തുവിനെ ധരിച്ചവരായി നിങ്ങൾ ജീവിക്കുക. ശാരീരികാഭിലാഷങ്ങളിൽ ചിന്താമഗ്നരാകരുത്.
ROM 14:1 തർക്കവിഷയങ്ങളെക്കുറിച്ചു ശണ്ഠയിടാതെ വിശ്വാസത്തിൽ ബലഹീനരായവരെ അംഗീകരിക്കുക.
ROM 14:2 എല്ലാം ഭക്ഷിക്കാമെന്ന് ഒരാൾ വിശ്വസിക്കുന്നു, എന്നാൽ ബലഹീനരായിരിക്കുന്ന വ്യക്തിയോ സസ്യാഹാരംമാത്രം ഭക്ഷിക്കുന്നു.
ROM 14:3 എല്ലാം ഭക്ഷിക്കാം എന്നു കരുതുന്നയാൾ ഭക്ഷിക്കാത്തയാളെ പുച്ഛിക്കരുത്; ഭക്ഷിക്കാത്തയാൾ ഭക്ഷിക്കുന്നയാളെ കുറ്റപ്പെടുത്താനും പാടില്ല. കാരണം, അയാളും ദൈവത്തിനു സ്വീകാര്യനാണ്.
ROM 14:4 മറ്റൊരാളുടെ ദാസനെ വിമർശിക്കാൻ എന്ത് അധികാരമാണ് നിനക്കുള്ളത്? അയാൾ നിന്നാലും വീണാലും അവന്റെ സ്വന്തം യജമാനനുതന്നെ. അയാളെ ഉറപ്പിച്ചുനിർത്താൻ ശക്തനായ കർത്താവ് അയാളെ ഉറപ്പിച്ചുനിർത്തുകതന്നെ ചെയ്യും.
ROM 14:5 ഒരാൾ ഒരു ദിവസത്തെ മറ്റൊരു ദിവസത്തെക്കാൾ ശ്രേഷ്ഠമായി കരുതുന്നു; മറ്റൊരാളാകട്ടെ, എല്ലാ ദിവസത്തെയും ഒരുപോലെ ശ്രേഷ്ഠമായി പരിഗണിക്കുന്നു. ഓരോരുത്തരും ചെയ്യുന്നത് അവരവരുടെ ഉത്തമബോധ്യമനുസരിച്ച് ആയിരിക്കണം.
ROM 14:6 ഒരു ദിവസത്തെ മറ്റു ദിവസങ്ങളെക്കാൾ മാനിക്കുന്നയാൾ കർത്താവിനുവേണ്ടി അതു ചെയ്യുന്നു; മാംസാഹാരിയും ഭക്ഷിക്കുന്നത് കർത്താവിനുവേണ്ടി. കാരണം, ദൈവത്തിനു നന്ദി അർപ്പിച്ചിട്ടാണല്ലോ അവർ ഭക്ഷിക്കുന്നത്. അതുപോലെ, മാംസം ഭക്ഷിക്കാത്തവരും കർത്താവിനുവേണ്ടി ഭക്ഷിക്കാതിരിക്കുന്നു. അവരും ദൈവത്തിനു സ്തോത്രംചെയ്യുന്നു.
ROM 14:7 നമ്മിൽ ആരും നമുക്കായി ജീവിക്കുന്നില്ല; നമുക്കായിത്തന്നെ മരിക്കുന്നതുമില്ല.
ROM 14:8 നാം ജീവിക്കുന്നു എങ്കിൽ കർത്താവിനായി ജീവിക്കുന്നു; മരിക്കുന്നെങ്കിലോ കർത്താവിനായി മരിക്കുന്നു. അതുകൊണ്ട്, ജീവിച്ചാലും മരിച്ചാലും നാം കർത്താവിനുള്ളവരാണ്.
ROM 14:9 ഇങ്ങനെ, മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും കർത്താവായിരിക്കുന്നതിനുവേണ്ടിയാണ് ക്രിസ്തു മരിക്കുകയും ഉയിർക്കുകയുംചെയ്തത്.
ROM 14:10 പിന്നെന്തിനാണ് നീ സഹവിശ്വാസിയെ ന്യായം വിധിക്കുന്നത്? സഹവിശ്വാസിയെ നിന്ദിക്കുന്നതും എന്തിന്? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പാകെ നിൽക്കേണ്ടവരാണെന്ന് ഓർക്കുക.
ROM 14:11 “കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, ‘ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; എല്ലാ നാവും ദൈവത്തെ സ്തുതിച്ച് ഏറ്റുപറയും’ ” എന്നു തിരുവെഴുത്തിൽ എഴുതിയിരിക്കുന്നല്ലോ.
ROM 14:12 അതേ, നാം വ്യക്തിപരമായി ദൈവത്തോട് കണക്കു ബോധിപ്പിക്കേണ്ടവരാണ്.
ROM 14:13 അതുകൊണ്ട് നാം ഇനിമേൽ പരസ്പരം ന്യായംവിധിക്കാതിരിക്കാം. പകരം, സഹോദരങ്ങൾക്ക് വിശ്വാസത്തിൽ ഇടർച്ചയ്ക്കു കാരണമാകുന്ന തടസ്സമോ അവർ പാപത്തിൽ വീഴുന്നതിനു കാരണമായിത്തീരുന്ന കെണിയോ വെക്കുകയില്ല എന്നു തീരുമാനിക്കാം.
ROM 14:14 കർത്താവായ യേശുവിൽ എനിക്കു ലഭിച്ച അധികാരത്താൽ ഒരു കാര്യം ഞാൻ അറിഞ്ഞും അതേക്കുറിച്ചു ദൃഢനിശ്ചയമുള്ളവനായുമിരിക്കുന്നു: ഒരു ഭക്ഷണവും സ്വതവേ അശുദ്ധമല്ല; എന്നാൽ, ഏതെങ്കിലും ഒരു ഭക്ഷണപദാർഥം അശുദ്ധമാണെന്ന് ഒരാൾ വിചാരിക്കുന്നു എങ്കിൽ അത് അയാൾക്ക് അശുദ്ധംതന്നെയാണ്.
ROM 14:15 നിന്റെ ഭക്ഷണംമൂലം സഹോദരങ്ങൾക്കു വ്യസനം ഉണ്ടാക്കുന്നു എങ്കിൽ നിങ്ങൾ സ്നേഹത്തിൽ ജീവിക്കുന്നില്ല. ക്രിസ്തു ആർക്കുവേണ്ടി മരിച്ചുവോ ആ ആൾക്കു നിന്റെ ഭക്ഷണം നാശകരമാകരുത്.
ROM 14:16 ഇങ്ങനെചയ്താൽ നീ നന്മയെന്നു പരിഗണിക്കുന്നവ മറ്റുള്ളവരുടെ ദൃഷ്ടിയിൽ തിന്മയായിത്തീരുകയില്ല.
ROM 14:17 ദൈവരാജ്യം അനുഭവിക്കാൻ കഴിയുന്നത് ഭക്ഷണപാനീയങ്ങളിലൂടെയല്ല; മറിച്ച്, നീതിയിലൂടെയും സമാധാനത്തിലൂടെയും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തിലൂടെയുമാണ്.
ROM 14:18 മേൽപ്പറഞ്ഞപ്രകാരം ക്രിസ്തുവിനെ സേവിക്കുന്നയാൾ ദൈവപ്രസാദവും മനുഷ്യസ്വീകാര്യതയും ഉള്ളയാൾ ആയിരിക്കും.
ROM 14:19 അതുകൊണ്ട് സമാധാനത്തിനും പരസ്പര ആത്മികാഭിവൃദ്ധിക്കും ഉതകുന്ന കാര്യങ്ങൾക്കായി നമുക്ക് പ്രയത്നിക്കാം.
ROM 14:20 ഭക്ഷണം ദൈവത്തിന്റെ പ്രവൃത്തിയെ ശിഥിലമാക്കാൻ കാരണമാകരുത്. എല്ലാം ശുദ്ധമാണ്, എന്നാൽ ഒരു വസ്തു ഭക്ഷിക്കുന്നതിലൂടെ സഹവിശ്വാസി പാപത്തിലേക്കു നയിക്കപ്പെടുന്നു എങ്കിൽ ആ ഭക്ഷണം അശുദ്ധമാണ്.
ROM 14:21 മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും നിന്റെ സഹവിശ്വാസിയെ പാപത്തിലേക്കു നയിക്കുന്നതൊന്നും ചെയ്യാതെയും ഇരിക്കുന്നതാണ് നല്ലത്.
ROM 14:22 ഈ വിഷയത്തെക്കുറിച്ചുള്ള നിന്റെ വിശ്വാസം നീയും ദൈവവുമായുള്ള ഒരു കാര്യമായി ചിന്തിക്കുക. ഒരാൾ ശരിയെന്ന് അംഗീകരിച്ചു പ്രവർത്തിക്കുന്നത് അയാൾക്കു കുറ്റബോധം ഉണ്ടാക്കുന്നില്ല എങ്കിൽ ആ വ്യക്തി അനുഗ്രഹിക്കപ്പെട്ടവൻ.
ROM 14:23 എന്നാൽ, സന്ദേഹത്തോടെ ഭക്ഷിക്കുന്നയാൾ അത് ഉത്തമവിശ്വാസത്തോടുകൂടിയല്ല ചെയ്യുന്നത് എന്നതുകൊണ്ട് കുറ്റക്കാരനാണ്. ശരിയാണെന്ന ഉത്തമവിശ്വാസത്തിൽനിന്ന് ഉത്ഭവിക്കാത്തതെല്ലാം പാപമാണ്.
ROM 15:1 എന്നാൽ, വിശ്വാസത്തിൽ ശക്തരായ നാം വിശ്വാസത്തിൽ ബലഹീനരുടെ പരാജയങ്ങളെ സഹിക്കുകയും നമ്മുടെ ആനന്ദംമാത്രം ലക്ഷ്യമാക്കാതിരിക്കുകയും വേണം.
ROM 15:2 നാം ഓരോരുത്തരും മറ്റുള്ളവരുടെ നന്മ ലക്ഷ്യമാക്കി, അവരുടെ ആത്മികോന്നതിക്കായി അവരെ പ്രോത്സാഹിപ്പിക്കണം.
ROM 15:3 കാരണം, ക്രിസ്തുവും സ്വന്തം ആനന്ദമല്ല ലക്ഷ്യമാക്കിയത്: “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെമേൽ വീണു” എന്നാണല്ലോ തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ROM 15:4 ഇപ്രകാരം, മുമ്പേ രേഖപ്പെടുത്തപ്പെട്ട തിരുവെഴുത്തുകൾ എല്ലാം നമുക്ക് അഭ്യസനം ലഭിച്ചിട്ട് തിരുവെഴുത്ത് ഉപദേശിക്കുന്ന സഹനത്തിലൂടെയും ആശ്വാസത്തിലൂടെയും നമുക്ക് പ്രത്യാശ ലഭിക്കേണ്ടതിനാണ്.
ROM 15:5 സഹനവും ആശ്വാസവും നൽകുന്ന ദൈവം ക്രിസ്തുയേശുവിന്റെ അനുയായികൾക്ക് ഉചിതമാകുംവിധം പരസ്പരം സ്വരച്ചേർച്ചയിൽ ജീവിക്കാൻ നിങ്ങളെ സഹായിക്കട്ടെ.
ROM 15:6 ഇങ്ങനെ നിങ്ങൾ എല്ലാവരും ഒരുമിച്ച് ഏകസ്വരത്തോടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തെ പുകഴ്ത്തുന്നവരാകട്ടെ.
ROM 15:7 അതുകൊണ്ട്, ദൈവത്തിന്റെ പുകഴ്ചയ്കായി ക്രിസ്തു നിങ്ങളെ അംഗീകരിച്ചതുപോലെ നിങ്ങളും പരസ്പരം അംഗീകരിക്കണം.
ROM 15:8 ഞാൻ പറയട്ടെ, പിതാക്കന്മാരോട് ചെയ്ത വാഗ്ദാനം നിവർത്തിക്കുന്ന കാര്യത്തിൽ ദൈവം സത്യസന്ധൻ എന്നു തെളിയിക്കാനാണ് യെഹൂദന്മാരുടെ മധ്യേതന്നെ ശുശ്രൂഷചെയ്യാൻ ക്രിസ്തു വന്നത്.
ROM 15:9 മാത്രമല്ല, ക്രിസ്തു വന്നതിലൂടെ ദൈവം യെഹൂദേതരരോട് കരുണ കാണിച്ചതു നിമിത്തം, “അവരും ദൈവത്തെ പുകഴ്ത്തും. അതുകൊണ്ട് യെഹൂദേതരരുടെ മധ്യേ ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തിനു സ്തുതിപാടും” എന്നു രേഖപ്പെടുത്തിയിരിക്കുന്നു.
ROM 15:10 “യെഹൂദേതരരേ, അവന്റെ ജനത്തോടുചേർന്ന് ആനന്ദിക്കുക,” എന്നും എഴുതിയിരിക്കുന്നു.
ROM 15:11 “യെഹൂദേതരർ എല്ലാവരുമേ കർത്താവിനെ വാഴ്ത്തുക, ഭൂമിയിലെ സകലജനതകളുമേ അവിടത്തെ പുകഴ്ത്തുക,” എന്നും പറയുന്നു.
ROM 15:12 യെശയ്യാവ് പിന്നെയും പറയുന്നത്: “യിശ്ശായിയുടെ വേര് രാജാധികാരത്തിൽ വരും. അദ്ദേഹം എല്ലാ രാഷ്ട്രങ്ങളെയും ഭരിക്കും, യെഹൂദേതരർ എല്ലാവരും അദ്ദേഹത്തിൽ പ്രത്യാശവെക്കും.”
ROM 15:13 പ്രത്യാശയുടെ ഉറവിടമായ ദൈവത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതിനാൽ അവിടന്ന് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ നിങ്ങളെ ആനന്ദത്തിലും സമാധാനത്തിലും സമൃദ്ധിയുള്ളവരാക്കി നിങ്ങളിൽ പ്രത്യാശ വഴിഞ്ഞൊഴുകുമാറാക്കട്ടെ.
ROM 15:14 എന്റെ സഹോദരങ്ങളേ, നിങ്ങൾ നന്മ നിറഞ്ഞവരാണെന്നും, പരസ്പരം പ്രബോധിപ്പിക്കുന്നതിന് ജ്ഞാനവും നൈപുണ്യവും ഉള്ളവരാണെന്നും എനിക്കു നിശ്ചയമുണ്ട്.
ROM 15:15 എന്നാൽ, നിങ്ങളെ ഓർമപ്പെടുത്തുന്നത് ആവശ്യമായതുകൊണ്ടാണ് ഞാൻ ചില വിഷയങ്ങളെക്കുറിച്ച് ധൈര്യപൂർവം നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. അതിനു കാരണം,
ROM 15:16 യെഹൂദേതരരുടെ മധ്യേ സുവിശേഷം അറിയിക്കുന്നതിനായി ദൈവം എനിക്കരുളിയ കൃപയാൽ ഞാൻ ക്രിസ്തുയേശുവിന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്നവനായിരിക്കുന്നു എന്നതാണ്. പരിശുദ്ധാത്മാവിനാൽ പവിത്രീകരിക്കപ്പെട്ട് ദൈവത്തിനു സ്വീകാര്യയാഗമായി നിങ്ങൾ തീരേണ്ടതിന് ഞാൻ സുവിശേഷം യെഹൂദേതരരായ നിങ്ങളോട് അറിയിക്കുന്നു.
ROM 15:17 അതുകൊണ്ട്, ഞാൻ നിർവഹിക്കുന്ന ദൈവികശുശ്രൂഷയെക്കുറിച്ച് ക്രിസ്തുയേശുവിൽ അഭിമാനിക്കുന്നു.
ROM 15:18 എങ്കിലും, യെഹൂദേതരർ ദൈവത്തെ അനുസരിക്കാൻ ക്രിസ്തു എന്നെ ഒരു ഇടനിലക്കാരനായി ഉപയോഗിച്ചതിനെക്കുറിച്ചുമാത്രമേ ഞാൻ പ്രശംസിക്കാൻ തുനിയുകയുള്ളൂ. ഇത് വചനത്താലും പ്രവൃത്തിയാലും,
ROM 15:19 ശക്തിയാലും ചിഹ്നങ്ങളാലും അത്ഭുതങ്ങളാലും ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിയാലും അവിടന്ന് എന്നിലൂടെ പ്രവർത്തിച്ചു. അങ്ങനെ ജെറുശലേംമുതൽ ഇല്ലൂര്യവരെ ചുറ്റിസഞ്ചരിച്ച് ക്രിസ്തുവിനെ സംബന്ധിച്ചുള്ള സുവിശേഷം ഞാൻ പൂർണമായി പ്രഘോഷിച്ചിരിക്കുന്നു.
ROM 15:20 മറ്റൊരാൾ ആരംഭിച്ച പ്രവർത്തനം തുടരുന്നതിനെക്കാൾ ക്രിസ്തുവിനെക്കുറിച്ചു കേട്ടിട്ടില്ലാത്ത സ്ഥലങ്ങളിൽ സുവിശേഷം പ്രസംഗിക്കുകയായിരുന്നു എപ്പോഴും എന്റെ ആഗ്രഹം.
ROM 15:21 “അവിടത്തെക്കുറിച്ച് അറിവു ലഭിച്ചിട്ടില്ലാത്തവർ കാണും; കേട്ടിട്ടില്ലാത്തവർ മനസ്സിലാക്കും,” എന്നു തിരുവെഴുത്തിൽ എഴുതിയിട്ടുണ്ടല്ലോ.
ROM 15:22 ഈ ശുശ്രൂഷകൾനിമിത്തം നിങ്ങളുടെ അടുത്തുവരുന്നതിന് എനിക്കു വളരെ തടസ്സം ഉണ്ടായി.
ROM 15:23 എന്നാൽ ഇപ്പോഴാകട്ടെ, മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ശുശ്രൂഷകൾക്ക് ഇനിയും സ്ഥലം ഇല്ല; മാത്രവുമല്ല, റോമൻ നിവാസികളായ നിങ്ങളെ കാണാൻ അനേകവർഷങ്ങളായി ഞാൻ ആഗ്രഹിക്കുന്നതുമാണല്ലോ.
ROM 15:24 അതുകൊണ്ട്, സ്പെയിനിലേക്കുള്ള യാത്രയ്ക്കിടയിൽ ആദ്യം നിങ്ങളുടെ അടുത്തുവന്ന് അൽപ്പനാൾ നിങ്ങളോടൊപ്പം ആനന്ദിക്കാമെന്നും നിങ്ങളാൽ യാത്രയയയ്ക്കപ്പെട്ട് യാത്ര തുടരാമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
ROM 15:25 എങ്കിലും ജെറുശലേമിലുള്ള ദൈവജനത്തിനു ശുശ്രൂഷചെയ്യാൻ ഞാൻ ഇപ്പോൾ അവിടേക്കു പോകുകയാണ്.
ROM 15:26 കാരണം, ജെറുശലേമിലെ ദൈവജനത്തിന്റെ മധ്യേ ദരിദ്രരായവരെ സഹായിക്കുന്നതിനുവേണ്ടി അഖായയിലെയും മക്കദോന്യയിലെയും സഭകളിലുള്ളവർ സംഭാവന നൽകാൻ ആനന്ദത്തോടെ തീരുമാനിച്ചു.
ROM 15:27 അവരുടെ സന്മനസ്സുമാത്രമല്ല, ഇങ്ങനെ ചെയ്യാനുള്ള കടപ്പാടും അവർക്കുണ്ട്. ജെറുശലേമിലെ ദൈവജനത്തിന്റെ ശുശ്രൂഷനിമിത്തം ആണല്ലോ അവർ സുവിശേഷം വിശ്വസിച്ച് ആത്മികാനുഗ്രഹങ്ങൾക്കു പങ്കുകാരായത്. അതുകൊണ്ട്, അവരുടെ ഭൗതികാനുഗ്രഹങ്ങൾ ജെറുശലേമിലെ ദൈവജനവുമായി പങ്കുവെക്കാനുള്ള കർത്തവ്യവും അവർക്കുണ്ട്.
ROM 15:28 ഈ തുക സുരക്ഷിതമായി ഏൽപ്പിച്ച് അഖായയിലെയും മക്കദോന്യയിലെയും സഭകളുടെ ഈ സൽപ്രവൃത്തി പൂർത്തിയാക്കിയശേഷം ഞാൻ സ്പെയിനിലേക്കു പോകുകയും യാത്രയ്ക്കിടയിൽ നിങ്ങളെ കാണുകയും ചെയ്യും.
ROM 15:29 ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ ക്രിസ്തുവിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ഉണ്ടാകുമെന്ന് എനിക്കറിയാം.
ROM 15:30 സഹോദരങ്ങളേ, എനിക്ക് കർത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസത്താലും ആത്മാവ് നമുക്കു നൽകിയിട്ടുള്ള സ്നേഹത്താലും ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്: എനിക്കുവേണ്ടി, ദൈവത്തോട് ഹൃദയം നുറുങ്ങിയുള്ള പ്രാർഥനയിൽ എന്നോടു സഹകരിക്കണം.
ROM 15:31 യെഹൂദ്യയിലെ അവിശ്വാസികളിൽനിന്ന് ഞാൻ സുരക്ഷിതനായിരിക്കേണ്ടതിനും ജെറുശലേമിലേക്കു കൊണ്ടുപോകുന്ന എന്റെ സഹായധനം അവിടെയുള്ള വിശ്വാസികൾക്കു സ്വീകാര്യമാകേണ്ടതിനും വേണ്ടിയാണ് നിങ്ങൾ പ്രാർഥിക്കേണ്ടത്.
ROM 15:32 അങ്ങനെ, ദൈവഹിതമായാൽ ആനന്ദത്തോടുകൂടെ നിങ്ങളുടെ അടുത്തുവന്നു നിങ്ങളുടെ സാമീപ്യത്താൽ നവോന്മേഷം ലഭിക്കാൻ സാധിക്കും.
ROM 15:33 സമാധാനത്തിന്റെ ഉറവിടമായ ദൈവം നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
ROM 16:1 കെംക്രയാപ്പട്ടണത്തിലുള്ള സഭയിലെ ശുശ്രൂഷക്കാരിയായ നമ്മുടെ സഹോദരി ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുകയാണ്.
ROM 16:2 ദൈവജനത്തിന്റെ മധ്യേ ആദരണീയർക്ക് അനുയോജ്യമായവിധം കർത്താവിന്റെ നാമത്തിൽ നിങ്ങൾ അവളെ സ്വീകരിക്കുകയും നിങ്ങളുടെ സഹായം ആവശ്യമുള്ള ഏതുകാര്യത്തിലും സഹായിക്കുകയുംചെയ്യുക. കാരണം, അവൾ ഞാൻ ഉൾപ്പെടെ അനേകർക്ക് സഹായിയായിത്തീർന്നിട്ടുണ്ട്.
ROM 16:3 ക്രിസ്തുയേശുവിന്റെ ശുശ്രൂഷയിൽ എന്റെ സഹപ്രവർത്തകരായിരുന്ന പ്രിസ്കില്ലയെയും അക്വിലായെയും വന്ദനം അറിയിക്കുക.
ROM 16:4 എനിക്കുവേണ്ടി സ്വന്തം ജീവനെപ്പോലും അപകടത്തിലാക്കിയവരാണ് അവർ. ഞാൻമാത്രമല്ല, യെഹൂദേതരരുടെ മധ്യേയുള്ള എല്ലാ സഭകളും അവരോട് നന്ദിയുള്ളവരായിരിക്കുന്നു.
ROM 16:5 അവരുടെ വീട്ടിൽ കൂടിവരുന്ന സഭയെ വന്ദനം അറിയിക്കുക. ഏഷ്യാപ്രവിശ്യയിൽ ആദ്യം ക്രിസ്തുവിൽ വിശ്വസിച്ച, എനിക്ക് പ്രിയനായ, എപ്പെനേത്തോസിനെ വന്ദനം അറിയിക്കുക.
ROM 16:6 നിങ്ങളുടെ നന്മയ്ക്കുവേണ്ടി വളരെ അധ്വാനിച്ചവളായ മറിയയെ വന്ദനം അറിയിക്കുക.
ROM 16:7 എന്നോടൊപ്പം കാരാഗൃഹത്തിൽ ആയിരുന്നിട്ടുള്ള എന്റെ ബന്ധുക്കളായ അന്ത്രൊനിക്കോസിനെയും യൂനിയയെയും വന്ദനം അറിയിക്കുക. അവർ എനിക്കുമുമ്പേ ക്രിസ്തുവിൽ വിശ്വസിച്ചവരും അപ്പൊസ്തലന്മാരുടെ മധ്യേ സുപ്രസിദ്ധരുമാണ്.
ROM 16:8 കർത്താവുമായുള്ള കൂട്ടായ്മയിൽ ഞാൻ വളരെ സ്നേഹിക്കുന്ന അംപ്ളിയാത്തോസിനെ വന്ദനം അറിയിക്കുക.
ROM 16:9 ക്രിസ്തുവിന്റെ ശുശ്രൂഷയിൽ ഞങ്ങളുടെ സഹപ്രവർത്തകനായിരുന്ന ഉർബനൊസിനെയും ഞാൻ വളരെ സ്നേഹിക്കുന്ന സ്റ്റാക്കിസിനെയും വന്ദനം അറിയിക്കുക.
ROM 16:10 ക്രിസ്തുവിനോടുള്ള ഭക്തിയിൽ പൊതുസമ്മതനായ അപ്പെലേസിനെ വന്ദനം അറിയിക്കുക. അരിസ്റ്റോബുലോസിന്റെ കുടുംബാംഗങ്ങളെയും വന്ദനം അറിയിക്കുക.
ROM 16:11 എന്റെ ബന്ധുവായ ഹെരോദിയോനെ വന്ദനം അറിയിക്കുക. നർക്കിസുസിന്റെ കുടുംബത്തിൽ കർത്താവിൽ വിശ്വസിക്കുന്നവരെ വന്ദനം അറിയിക്കുക.
ROM 16:12 കർത്താവിന്റെ ശുശ്രൂഷയിൽ അധ്വാനിക്കുന്ന സഹോദരിമാരായ ത്രുഫൈനെയെയും ത്രുഫോസെയെയും വന്ദനം അറിയിക്കുക. കർത്താവിന്റെ ശുശ്രൂഷയിൽ വളരെയേറെ അധ്വാനിച്ചിട്ടുള്ള സഹോദരി പ്രിയ പെർസിസിനെയും വന്ദനം അറിയിക്കുക.
ROM 16:13 ശുശ്രൂഷയ്ക്കുവേണ്ടി കർത്താവിനാൽ തെരഞ്ഞെടുക്കപ്പെട്ട രൂഫൊസിനെയും അവന്റെ മാതാവിനെയും വന്ദനം അറിയിക്കുക, അവർ എന്റെയും മാതാവുതന്നെ.
ROM 16:14 അസുംക്രിതോസ്, ഫ്ലേഗോൺ, ഹെർമെസ് ഇവരെയും കൂടെയുള്ള സഹോദരങ്ങളെയും വന്ദനം അറിയിച്ചാലും. പത്രൊബാസിനും ഹെർമാസിനും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുക.
ROM 16:15 ഫിലോലോഗോസ്, യൂനിയ, നെരെയുസ്, അവന്റെ സഹോദരി, ഒലുമ്പാസ് എന്നിവരെയും അവരുടെ കൂടെയുള്ള എല്ലാ ക്രിസ്തുവിശ്വാസികളെയും വന്ദനം അറിയിക്കുക.
ROM 16:16 ക്രിസ്തീയ സ്നേഹചുംബനത്താൽ എല്ലാവരും പരസ്പരം അഭിവാദനംചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭയും വന്ദനം അറിയിക്കുന്നു.
ROM 16:17 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അപേക്ഷിക്കട്ടെ: നിങ്ങൾ പഠിച്ച ഉപദേശസത്യങ്ങൾക്ക് എതിരായുള്ളവ ഉപദേശിച്ച് ഭിന്നതയും വിശ്വാസജീവിതത്തിനു തടസ്സവും സൃഷ്ടിക്കുന്നവരെ സൂക്ഷിക്കുക. അവരുമായുള്ള ബന്ധം ഒഴിവാക്കുക.
ROM 16:18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനല്ല, സ്വന്തം താത്പര്യങ്ങൾക്കുവേണ്ടി ശുശ്രൂഷ ചെയ്യുന്നവരാണ്. മധുരഭാഷണത്തിലൂടെയും മുഖസ്തുതിയിലൂടെയും നിഷ്കളങ്കരായവരുടെ ഹൃദയങ്ങളെ അവർ വശീകരിച്ചു വഞ്ചിക്കുന്നു.
ROM 16:19 നിങ്ങളുടെ അനുസരണശീലത്തെക്കുറിച്ച് എല്ലാവരും അറിയുന്നതുകൊണ്ട് ഞാൻ ആനന്ദിക്കുന്നു; എങ്കിലും, നിങ്ങൾ നല്ലതിനെക്കുറിച്ചു ജ്ഞാനമുള്ളവരും തിന്മയായുള്ളതിനെക്കുറിച്ചു നിഷ്കളങ്കരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ROM 16:20 സമാധാനത്തിന്റെ ഉറവിടമായ ദൈവം വളരെവേഗം സാത്താനെ നിങ്ങളുടെ കാൽക്കീഴിൽ തകർക്കും. കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ROM 16:21 എന്റെ സഹപ്രവർത്തകനായ തിമോത്തിയോസും എന്റെ ബന്ധുക്കളായ ലൂക്യൊസ്, യാസോൻ, സോസിപത്രോസ് എന്നിവരും നിങ്ങളെ വന്ദനംചെയ്യുന്നു.
ROM 16:22 ഈ ലേഖനം കേട്ടെഴുതിയ തെർതോസ് എന്ന ഞാൻ കർത്താവിലുള്ള കൂട്ടായ്മയിൽ നിങ്ങളെ വന്ദനംചെയ്യുന്നു.
ROM 16:23 എനിക്കും ഇവിടെയുള്ള സഭയ്ക്കുമുഴുവനും ആതിഥ്യം അരുളുന്ന ഗായൊസ് നിങ്ങളെ വന്ദനംചെയ്യുന്നു. നഗരത്തിലെ ധനകാര്യ ഉദ്യോഗസ്ഥനായ എരസ്തൊസും നമ്മുടെ സഹോദരനായ ക്വർത്തോസും നിങ്ങളെ വന്ദനംചെയ്യുന്നു.
ROM 16:24 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ!
ROM 16:25 യേശുക്രിസ്തുവിനെക്കുറിച്ച് ഞാൻ ഘോഷിക്കുന്ന എന്റെ സുവിശേഷത്തിന് അനുസൃതമായി, നിങ്ങളെ സുസ്ഥിരരാക്കാൻ കഴിയുന്ന ദൈവത്തിന് എല്ലാ മഹത്ത്വവും ഉണ്ടാകട്ടെ. ഈ സുവിശേഷമാണ്, അനാദികാലത്തിനുമുമ്പേ യെഹൂദേതരരെക്കുറിച്ച് ഗുപ്തമായിരുന്നതും
ROM 16:26 നിത്യനായ ദൈവത്തിന്റെ നിയോഗമനുസരിച്ച് പ്രവാചകലിഖിതങ്ങളിലൂടെ ഇപ്പോൾ വെളിപ്പെട്ടതുമായ ദൈവികരഹസ്യം; വിശ്വാസത്തിലൂടെ സംജാതമാകുന്ന അനുസരണത്തിലേക്ക് യെഹൂദേതരരും വന്നുചേരും എന്നതാണ്.
ROM 16:27 സർവജ്ഞാനിയായ ഏകദൈവത്തിന് യേശുക്രിസ്തുവിലൂടെ എന്നെന്നേക്കും മഹത്ത്വം! ആമേൻ.
1CO 1:1 ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായി ദൈവം തിരുഹിതപ്രകാരം വിളിച്ച പൗലോസും നമ്മുടെ സഹോദരനായ സോസ്തനേസും ചേർന്ന്,
1CO 1:2 ക്രിസ്തുയേശുവിൽ വിശുദ്ധീകരിക്കപ്പെട്ടവരും വിശുദ്ധജനം ആയിരിക്കാൻ ദൈവം വിളിച്ചിരിക്കുന്നവരുമായ, കൊരിന്തിലുള്ള ദൈവസഭയ്ക്കും എല്ലാ സ്ഥലങ്ങളിലുമായി നമ്മുടെയും അവരുടെയും കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച സകലർക്കുമായി എഴുതുന്നത്:
1CO 1:3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
1CO 1:4 ക്രിസ്തുയേശുവിൽ ദൈവം നിങ്ങൾക്കു നൽകിയ കൃപ ഓർത്ത് നിങ്ങൾക്കുവേണ്ടി ഞാൻ എപ്പോഴും എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
1CO 1:5 കാരണം, ക്രിസ്തുയേശുവിൽ വചനത്തിലും ജ്ഞാനത്തിലും സർവസമൃദ്ധിയും നിങ്ങൾക്കു ലഭിച്ചിരിക്കുന്നല്ലോ;
1CO 1:6 ക്രിസ്തുവിനെക്കുറിച്ചു ഞങ്ങൾ നിങ്ങളോടു പറഞ്ഞ സാക്ഷ്യത്തിന്റെ വിശ്വാസ്യത ഇതു സ്ഥിരീകരിക്കുന്നു.
1CO 1:7 ഇങ്ങനെ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിനായി കാത്തിരിക്കുന്ന നിങ്ങൾ കൃപാദാനങ്ങളിൽ യാതൊന്നിൽപോലും കുറവുള്ളവരായിരിക്കുന്നില്ല.
1CO 1:8 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദിവസത്തിൽ നിങ്ങൾ നിരപവാദ്യർ ആയിരിക്കേണ്ടതിന് അവിടന്ന് നിങ്ങളെ അന്ത്യംവരെ ശക്തിപ്പെടുത്തും.
1CO 1:9 അവിടത്തെ പുത്രനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനോടുള്ള കൂട്ടായ്മയിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന ദൈവം വിശ്വസ്തനാണല്ലോ.
1CO 1:10 സഹോദരങ്ങളേ, നിങ്ങളുടെ ഇടയിൽ ഒരു ഭിന്നതയുമില്ലാതെ, തികഞ്ഞ ഐകമത്യം പാലിച്ചുകൊണ്ട് നിങ്ങൾ ഒരേ മനസ്സും ഒരേ ചിന്തയും ഉള്ളവരായിരിക്കാൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അപേക്ഷിക്കുന്നു.
1CO 1:11 എന്റെ സഹോദരങ്ങളേ, നിങ്ങളുടെ മധ്യേ തർക്കവിതർക്കങ്ങൾ ഉണ്ടെന്നു ക്ലോവയുടെ ബന്ധുക്കളിൽ ചിലർ എന്നെ അറിയിച്ചു.
1CO 1:12 അതായത്, നിങ്ങളിൽ ചിലർ “ഞാൻ പൗലോസിന്റെ ആൾ” എന്നും മറ്റുചിലർ “ഞാൻ അപ്പൊല്ലോസിന്റെ ആൾ” എന്നും വേറെചിലർ “ഞാൻ പത്രോസിന്റെ ആൾ” എന്നും ഇനിയും ചിലർ “ഞാൻ ക്രിസ്തുവിന്റെ ആൾ” എന്നും പറയുന്നു.
1CO 1:13 ക്രിസ്തു വിഭജിക്കപ്പെട്ടിരിക്കുന്നോ? പൗലോസാണോ നിങ്ങൾക്കുവേണ്ടി ക്രൂശിക്കപ്പെട്ടത്? പൗലോസിന്റെ നാമത്തിലോ നിങ്ങൾ സ്നാനം സ്വീകരിച്ചത്?
1CO 1:14 ക്രിസ്പൊസിനും ഗായൊസിനും ഒഴികെ നിങ്ങളിൽ മറ്റാർക്കും ഞാൻ സ്നാനം നൽകിയിട്ടില്ലാത്തതിനാൽ ദൈവത്തിന് സ്തോത്രംചെയ്യുന്നു.
1CO 1:15 അതുകൊണ്ട് എന്റെ നാമത്തിൽ സ്നാനം സ്വീകരിച്ചു എന്ന് നിങ്ങളിൽ ആർക്കും പറയാൻ കഴിയുകയില്ല.
1CO 1:16 അല്ല, സ്തെഫാനൊസിന്റെ വീട്ടുകാരെയുംകൂടി ഞാൻ സ്നാനം കഴിപ്പിച്ചിട്ടുണ്ട്; മറ്റാർക്കെങ്കിലും സ്നാനം ഞാൻ നൽകിയിട്ടുള്ളതായി ഓർക്കുന്നില്ല.
1CO 1:17 ക്രിസ്തു എന്നെ അയച്ചിരിക്കുന്നതു സ്നാനം നൽകുന്നതിനല്ല; പിന്നെയോ, സുവിശേഷം ഘോഷിക്കുന്നതിനാണ്. അത് എന്റെ ജ്ഞാനത്തിന്റെ വാഗ്‍വിലാസത്താൽ ക്രിസ്തുവിന്റെ ക്രൂശിന്റെ ശക്തി പ്രയോജനരഹിതമാകാതിരിക്കാൻ ശ്രദ്ധിച്ചുകൊണ്ട് ഞാൻ നിർവഹിക്കുന്നത്.
1CO 1:18 ക്രൂശിന്റെ വചനം നാശത്തിലേക്കു പോകുന്നവർക്ക് ഭോഷത്തമായി തോന്നാം, എന്നാൽ, രക്ഷിക്കപ്പെടുന്ന നമുക്ക് അതു ദൈവത്തിന്റെ ശക്തി ആണ്.
1CO 1:19 “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കും; ബുദ്ധിമാന്മാരുടെ ബുദ്ധിയും ഞാൻ നിഷ്ഫലമാക്കും,” എന്ന് എഴുതിയിരിക്കുന്നല്ലോ.
1CO 1:20 ജ്ഞാനി എവിടെ? പണ്ഡിതൻ എവിടെ? ഈ ലോകത്തിലെ തത്ത്വജ്ഞാനി എവിടെ? ലോകത്തിന്റെ ജ്ഞാനത്തെ ദൈവം ഭോഷത്തമാക്കിയില്ലേ?
1CO 1:21 ലോകം അതിന്റെ ജ്ഞാനത്തിൽ ദൈവത്തെ അറിഞ്ഞില്ല; അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്താൽ, വിശ്വസിക്കുന്നവരെ പ്രസംഗത്തിന്റെ ഭോഷത്തംമുഖേന രക്ഷിക്കാൻ അവിടത്തേക്കു പ്രസാദം തോന്നി.
1CO 1:22 ഇത് അത്ഭുതചിഹ്നങ്ങൾ ആവശ്യപ്പെടുന്ന യെഹൂദർക്കും ജ്ഞാനം അന്വേഷിക്കുന്ന ഗ്രീക്കുകാർക്കും ഭോഷത്തമായി തോന്നുന്നു.
1CO 1:23 എന്നാൽ ഞങ്ങൾ പ്രസംഗിക്കുന്നത് ക്രൂശിതനായ ക്രിസ്തുവിനെയാണ്; അത് യെഹൂദർക്ക് ഇടർച്ചയും യെഹൂദേതരർക്കു ഭോഷത്തവും ആയി തോന്നുന്നു.
1CO 1:24 അങ്ങനെ, രക്ഷിക്കാനായി ദൈവം വിളിച്ച എല്ലാവർക്കും—യെഹൂദർക്കും യെഹൂദേതരർക്കും —ക്രിസ്തു ദൈവശക്തിയും ദൈവജ്ഞാനവും ആകുന്നു.
1CO 1:25 ദൈവത്തിന്റെ ഭോഷത്തം മനുഷ്യന്റെ ജ്ഞാനത്തെക്കാൾ വിവേകമുള്ളതും ദൈവത്തിന്റെ ബലഹീനത മനുഷ്യന്റെ ബലത്തെക്കാൾ ശക്തവുമാണ്.
1CO 1:26 സഹോദരങ്ങളേ, നിങ്ങളെ വിളിച്ചപ്പോഴുള്ള നിങ്ങളുടെ സ്ഥിതിയെപ്പറ്റി ചിന്തിക്കുക. മാനുഷികമാനദണ്ഡമനുസരിച്ചു നിങ്ങളിൽ മിക്കവരും വിവേകശാലികളായിരുന്നില്ല; സമൂഹത്തിൽ സ്വാധീനമുള്ളവരോ കുലീനരോ ആയിരുന്നതുമില്ല.
1CO 1:27 എന്നാൽ ജ്ഞാനികളെ ലജ്ജിപ്പിക്കാൻ ദൈവം ലോകത്തിൽ ഭോഷത്തമായവ തെരഞ്ഞെടുത്തു. ശക്തമായവയെ ലജ്ജിപ്പിക്കാൻ ദൈവം ബലഹീനമായവ തെരഞ്ഞെടുത്തു.
1CO 1:28 മഹത്തായതെന്നു ലോകം പരിഗണിക്കുന്നതിനെ നിസ്സാരമാക്കാൻ ഈ ലോകത്തിലെ ഹീനവും നിന്ദിതവുമായ കാര്യങ്ങളെ, ഒന്നുമല്ലാത്തവയെത്തന്നെ, ദൈവം തെരഞ്ഞെടുത്തു;
1CO 1:29 അവിടത്തെ സന്നിധിയിൽ ആരും പ്രശംസിക്കാതിരിക്കേണ്ടതിനുതന്നെ.
1CO 1:30 അവിടന്നുമുഖേനയാണ് നിങ്ങൾ ക്രിസ്തുയേശുവിലായിരിക്കുന്നത്. ക്രിസ്തു നമുക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ജ്ഞാനവും നീതിയും വിശുദ്ധിയും വീണ്ടെടുപ്പും ആയിത്തീർന്നു.
1CO 1:31 അതുകൊണ്ട്, തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, “അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
1CO 2:1 സഹോദരങ്ങളേ, ഞാൻ നിങ്ങളുടെ അടുക്കൽ വന്നപ്പോൾ, ദൈവികരഹസ്യങ്ങൾ നിങ്ങളോടു പ്രഘോഷിച്ചതു വാഗ്വൈഭവമോ മാനുഷികജ്ഞാനമോ പ്രയോഗിച്ചുകൊണ്ടായിരുന്നില്ല.
1CO 2:2 ക്രൂശിതനായ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ മറ്റെല്ലാറ്റിനെക്കുറിച്ചും അജ്ഞനെപ്പോലെ നിങ്ങളുടെ ഇടയിൽ ആയിരിക്കണമെന്നത് എന്റെ തീരുമാനമായിരുന്നു.
1CO 2:3 ബലഹീനനായി, ഭയവിഹ്വലതയോടെയാണ് ഞാൻ നിങ്ങളുടെ അടുത്തെത്തിയത്.
1CO 2:4 എന്റെ ഉപദേശവും എന്റെ പ്രഭാഷണവും മാനുഷികജ്ഞാനത്താൽ ജനത്തെ വശീകരിക്കുന്ന വാക്കുകൾ ഉപയോഗിച്ചുകൊണ്ടായിരുന്നില്ല; പ്രത്യുത ദൈവാത്മാവിന്റെ ശക്തിയുടെ പ്രദർശനത്തോടെ ആയിരുന്നു.
1CO 2:5 നിങ്ങളുടെ വിശ്വാസം മാനുഷികജ്ഞാനത്തിന്മേലല്ല, ദൈവശക്തിയിൽ തന്നെ അധിഷ്ഠിതമായിരിക്കേണ്ടതിനാണ് ഇങ്ങനെ ചെയ്തത്.
1CO 2:6 എന്നാൽ, പക്വതയുള്ളവരുടെ മധ്യേ ഞങ്ങൾ ജ്ഞാനത്തിന്റെസന്ദേശം ഘോഷിക്കുന്നു. അത് ഈ യുഗത്തിന്റെയോ ഈ കാലഘട്ടത്തിന്റെ നശിച്ചുപോകാനിരിക്കുന്നവരായ ഭരണാധികാരികളുടെയോ ജ്ഞാനമല്ല.
1CO 2:7 ദൈവത്തെക്കുറിച്ചുള്ള നിഗൂഢജ്ഞാനം, മറഞ്ഞിരുന്നതും നമ്മുടെ തേജസ്സിനായി ദൈവം കാലത്തിനുമുമ്പേ നിശ്ചയിച്ചിരുന്നതുമായ ജ്ഞാനം തന്നെ, ഞങ്ങൾ പ്രസ്താവിക്കുന്നു.
1CO 2:8 ഇക്കാലത്തെ അധികാരികളാരും ആ ജ്ഞാനം ഗ്രഹിച്ചില്ല; ഗ്രഹിച്ചിരുന്നെങ്കിൽ അവർ തേജസ്സിന്റെ കർത്താവിനെ ക്രൂശിക്കുകയില്ലായിരുന്നു.
1CO 2:9 “ഒരു കണ്ണും കണ്ടിട്ടില്ലാത്തതും ഒരു കാതും കേട്ടിട്ടില്ലാത്തതും ഒരു മനുഷ്യഹൃദയവും ചിന്തിച്ചിട്ടില്ലാത്തതും,” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെയുള്ളത്, ദൈവം അവിടത്തെ സ്നേഹിക്കുന്നവർക്കായി ഒരുക്കിവെച്ചിരിക്കുന്നു!
1CO 2:10 എന്നാൽ, നമുക്ക് അത് ദൈവം തന്റെ ആത്മാവിനാൽ വെളിപ്പെടുത്തിയിരിക്കുന്നു. ആത്മാവ് സകലതും, ദൈവത്തെ സംബന്ധിച്ച അഗാധകാര്യങ്ങൾപോലും, ആഴത്തിൽ ആരായുന്നു.
1CO 2:11 ഒരു മനുഷ്യന്റെ ആത്മാവല്ലാതെ അയാളുടെ ചിന്തകൾ വേറെ ആരാണറിയുക? അങ്ങനെതന്നെ, ദൈവത്തിന്റെ ആത്മാവൊഴികെ മറ്റാരും ദൈവത്തിന്റെ ചിന്തകൾ ഗ്രഹിക്കുന്നില്ല.
1CO 2:12 ലോകത്തിന്റെ ആത്മാവിനെയല്ല, ദൈവം നമുക്കു സൗജന്യമായി നൽകിയിരിക്കുന്നതു ഗ്രഹിക്കാനായി ദൈവത്തിൽനിന്നുള്ള ആത്മാവിനെയാണ് നാം പ്രാപിച്ചിരിക്കുന്നത്.
1CO 2:13 മനുഷ്യജ്ഞാനം ഞങ്ങളെ പഠിപ്പിച്ച വാക്കുകളിലൂടെയല്ല, ആത്മാവു പഠിപ്പിച്ച വാക്കുകളിലൂടെയാണ് ഇക്കാര്യങ്ങൾ ഞങ്ങൾ സംസാരിക്കുന്നത്; അങ്ങനെ, ഞങ്ങൾ ആത്മികപാഠങ്ങൾ ആത്മാവിനാൽത്തന്നെ വ്യക്തമാക്കുന്നു.
1CO 2:14 ദൈവാത്മാവ് ഇല്ലാത്തയാൾ ദൈവാത്മാവിൽനിന്നുള്ള കാര്യങ്ങൾ സ്വീകരിക്കുന്നില്ല, അവ അയാൾക്കു ഭോഷത്തമായി തോന്നുന്നു; ആത്മികമായി വിവേചിക്കേണ്ടതാകുകയാൽ അവയെ ഗ്രഹിക്കാൻ അയാൾക്കു സാധ്യവുമല്ല.
1CO 2:15 സകലതും ആത്മികർ വിവേചിക്കുന്നു; ആർക്കും അവരെ വിധിക്കാനാകുന്നതുമില്ല.
1CO 2:16 “കർത്താവിന്റെ മനസ്സ് അറിഞ്ഞ് അവിടത്തെ ഉപദേഷ്ടാവായിരുന്നത് ആര്?” നമുക്കോ ക്രിസ്തുവിന്റെ മനസ്സുണ്ട്.
1CO 3:1 സഹോദരങ്ങളേ, എനിക്കു നിങ്ങളോടു സംസാരിക്കാൻ സാധിച്ചത് ആത്മികരോട് എന്നപോലെയല്ല, പിന്നെയോ ജഡികരോട്, ക്രിസ്തുവിൽ ശിശുതുല്യരോട് എന്നപോലെമാത്രമായിരുന്നു.
1CO 3:2 ഞാൻ നിങ്ങൾക്കു പാലാണ് തന്നത്, കട്ടിയായ ഭക്ഷണമല്ല. കട്ടിയുള്ളതു കഴിക്കാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു, ഇപ്പോഴും ഇല്ല.
1CO 3:3 നിങ്ങൾ ഇപ്പോഴും ജഡികരാണ്. നിങ്ങളുടെ ഇടയിൽ അസൂയയും ശണ്ഠയും നിലനിൽക്കെ നിങ്ങൾ ജഡികരല്ലേ? സാമാന്യജനത്തെപ്പോലെതന്നെയല്ലേ നിങ്ങൾ പെരുമാറുന്നത്?
1CO 3:4 “ഞാൻ പൗലോസിന്റെ പക്ഷക്കാരൻ,” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ പക്ഷക്കാരൻ,” എന്നു മറ്റൊരാളും പറയുമ്പോൾ നിങ്ങൾ സാധാരണമനുഷ്യരല്ലേ?
1CO 3:5 ആരാണ് അപ്പൊല്ലോസ്? ആരാണ് പൗലോസ്? നിങ്ങൾ സുവിശേഷത്തിൽ വിശ്വസിക്കുന്നതിന് ഉപകരണങ്ങളായി കർത്താവു നിയോഗിച്ച ശുശ്രൂഷക്കാർമാത്രമല്ലേ?
1CO 3:6 ഞാൻ നട്ടു, അപ്പൊല്ലോസ് നനച്ചു; വളർത്തിയതോ ദൈവമാണ്.
1CO 3:7 അതുകൊണ്ട്, നടുന്നവനൊ നനയ്ക്കുന്നവനൊ അല്ല മഹത്ത്വം, വളർച്ച നൽകുന്ന ദൈവത്തിന്നത്രേ.
1CO 3:8 നടുന്നവനും നനയ്ക്കുന്നവനും തുല്യരത്രേ. ഓരോരുത്തർക്കും അവരവരുടെ പ്രയത്നം അനുസരിച്ചു പ്രതിഫലം ലഭിക്കും.
1CO 3:9 ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകർ; നിങ്ങൾ ദൈവത്തിന്റെ കൃഷിയിടം, ദൈവത്തിന്റെ ഗൃഹനിർമാണം.
1CO 3:10 ദൈവം എനിക്കു കൃപ നൽകിയതുകൊണ്ട് ജ്ഞാനിയായ ഒരു മുഖ്യശില്പിയെപ്പോലെ ഞാൻ അടിസ്ഥാനം ഇട്ടു. അതിന്മേൽ വേറൊരാൾ പണിയുന്നു; എന്നാൽ, പണിയുന്നവർ ഓരോരുത്തരും ശ്രദ്ധയോടെ വേണം പണിയാൻ.
1CO 3:11 യേശുക്രിസ്തു എന്ന അടിസ്ഥാനം ഇട്ടുകഴിഞ്ഞിരിക്കുന്നു; മറ്റൊന്നിടാൻ ആർക്കും സാധ്യമല്ല.
1CO 3:12 ഈ അടിസ്ഥാനത്തിന്മേൽ വിവിധതരം നിർമാണ സാമഗ്രികളായ സ്വർണം, വെള്ളി, രത്നം ഇവയും തടി, പുല്ല്, വൈക്കോൽ എന്നിവയും ഉപയോഗിച്ചു പണിയുന്നു എങ്കിൽ
1CO 3:13 അയാളുടെ പണി എന്തെന്ന് ഒരിക്കൽ വ്യക്തമാകും. ആ ദിവസം അതു വെളിപ്പെടുത്തുന്നത് അഗ്നികൊണ്ടായിരിക്കും; അഗ്നി തന്നെ ഓരോരുത്തരുടെയും പ്രവൃത്തിയുടെ ശ്രേഷ്ഠത പരിശോധിക്കും.
1CO 3:14 ഒരാൾ പണിയുന്ന നിർമിതി അഗ്നിയെ അതിജീവിച്ചാൽ അയാൾക്കു പ്രതിഫലം ലഭിക്കും.
1CO 3:15 അതു ദഹിച്ചു പോകുന്നെങ്കിലോ അയാൾക്കു നഷ്ടം വരും; അയാളോ രക്ഷപ്പെടും എന്നാൽ അഗ്നിജ്വാലയിലൂടെ കടന്നുവന്ന ഒരാളെപ്പോലെമാത്രം!
1CO 3:16 നിങ്ങൾ ദൈവത്തിന്റെ ആലയമെന്നും ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ നിവസിക്കുന്നു എന്നും നിങ്ങൾ അറിയുന്നില്ലേ?
1CO 3:17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നത് ആരായാലും അയാളെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ ആലയം വിശുദ്ധം; നിങ്ങൾ തന്നെയാണ് ആ ദൈവാലയം.
1CO 3:18 ആരും സ്വയം വഞ്ചിതരാകരുത്. ഈ കാലഘട്ടത്തിന്റെ മാനദണ്ഡം അനുസരിച്ച്, നിങ്ങളിലാരെങ്കിലും ജ്ഞാനിയെന്ന് സ്വയം ചിന്തിക്കുന്നു എങ്കിൽ അയാൾ യഥാർഥജ്ഞാനിയാകേണ്ടതിന് സ്വയം “ഭോഷൻ” ആയിത്തീരട്ടെ.
1CO 3:19 ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമാണ്. “അവിടന്ന് ജ്ഞാനികളെ അവരുടെ കൗശലങ്ങളിൽ കുടുക്കുന്നു” എന്നും
1CO 3:20 “ജ്ഞാനികളുടെ ചിന്തകൾ വ്യർഥമെന്ന് കർത്താവ് അറിയുന്നു” എന്നും എഴുതിയിരിക്കുന്നല്ലോ.
1CO 3:21 അതുകൊണ്ട് ഇനിമേൽ മാനുഷികനേതാക്കന്മാരെക്കുറിച്ച് അഭിമാനംകൊള്ളാൻ പാടില്ല! സകലതും നിങ്ങൾക്കുള്ളതാണ്,
1CO 3:22 പൗലോസോ അപ്പൊല്ലോസോ കേഫാവോ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരാനുള്ളതോ—എല്ലാം നിങ്ങളുടേത്;
1CO 3:23 നിങ്ങളോ ക്രിസ്തുവിനുള്ളവർ, ക്രിസ്തു ദൈവത്തിനുള്ളവൻ.
1CO 4:1 അതുകൊണ്ട് ക്രിസ്തുവിന്റെ ശുശ്രൂഷകരും ദൈവികരഹസ്യങ്ങളുടെ കാര്യസ്ഥന്മാരും എന്നനിലയിലാണ് എല്ലാവരും ഞങ്ങളെ പരിഗണിക്കേണ്ടത്.
1CO 4:2 വിശ്വാസ്യതയാണ് കാര്യസ്ഥരിൽ അവശ്യം കാണേണ്ട സദ്ഗുണം.
1CO 4:3 നിങ്ങളോ ഏതെങ്കിലും മാനുഷികകോടതിയൊ എന്നെ വിസ്തരിച്ചാൽ അതെനിക്ക് ഒരു നിസ്സാരകാര്യം. വാസ്തവത്തിൽ ഞാൻതന്നെയും എന്നെ വിധിക്കുന്നില്ല.
1CO 4:4 എനിക്കു യാതൊന്നിനെപ്പറ്റിയും കുറ്റബോധമില്ല, എന്നാൽ അതുകൊണ്ടു ഞാൻ കുറ്റമില്ലാത്തവൻ എന്നു വരുന്നില്ല. എന്നെ വിധിക്കുന്നത് കർത്താവാണ്.
1CO 4:5 ആകയാൽ, സമയത്തിനുമുമ്പേ, കർത്താവ് വരുന്നതുവരെ, ഒന്നിനെയും വിധിക്കരുത്; അവിടന്ന് ഇരുളിൽ മറഞ്ഞിരിക്കുന്നത് വെളിച്ചത്തിലാക്കുകയും മനുഷ്യഹൃദയങ്ങളിലെ ഉദ്ദേശ്യങ്ങൾ തുറന്നുകാട്ടുകയും ചെയ്യും. അപ്പോൾ ഓരോരുത്തർക്കും ദൈവത്തിൽനിന്നുള്ള അഭിനന്ദനം ലഭിക്കും.
1CO 4:6 സഹോദരങ്ങളേ, ഇവയെല്ലാം എന്നെയും അപ്പൊല്ലോസിനെയും ഉദാഹരണമാക്കി ഞാൻ പറഞ്ഞത്, അതു നിങ്ങളുടെ പ്രയോജനത്തിനുവേണ്ടിയാണ്; “എഴുതിയിരിക്കുന്നതിനപ്പുറം പോകരുത്” എന്നു പറയുന്നതിന്റെ സാരം നിങ്ങൾ ഞങ്ങളിൽനിന്ന് പഠിക്കേണ്ടതിനുതന്നെ. അപ്പോൾ നിങ്ങൾ ഒരാൾക്കെതിരേ വേറൊരാളിന്റെ അനുയായി ആയിരിക്കുന്നതെപ്പറ്റി അഹങ്കരിക്കുകയില്ല.
1CO 4:7 നിങ്ങളെ മറ്റുള്ളവരിൽനിന്ന് വിശിഷ്ടരാക്കുന്നത് ആര്? മറ്റൊരാൾ നൽകിയതല്ലാതെ നിങ്ങൾക്ക് എന്താണുള്ളത്? നൽകപ്പെട്ടവയെങ്കിൽ, അങ്ങനെ അല്ല എന്ന ഭാവത്തിൽ അഹങ്കരിക്കുന്നത് എന്തിന്?
1CO 4:8 ഇപ്പോൾത്തന്നെ നിങ്ങൾ എല്ലാം തികഞ്ഞവരായിരിക്കുന്നു! നിങ്ങൾ സമ്പന്നരായിക്കഴിഞ്ഞിരിക്കുന്നു! നിങ്ങൾ വാഴുന്നവരായി, അതും ഞങ്ങളുടെ സഹായംകൂടാതെ! നിങ്ങൾ യഥാർഥത്തിൽ രാജാക്കന്മാർ ആയിരുന്നെങ്കിൽ ഞങ്ങൾക്കും നിങ്ങളോടുകൂടെ വാഴാൻ കഴിയുമായിരുന്നല്ലോ!
1CO 4:9 അപ്പൊസ്തലന്മാരായ ഞങ്ങളെ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെയെന്നപോലെ ഘോഷയാത്രയുടെ ഒടുവിലത്തെ നിരയിൽ ദൈവം പ്രദർശനത്തിനു നിർത്തിയിരിക്കുകയാണെന്ന് എനിക്കു തോന്നിപ്പോകുന്നു. ലോകത്തിനുമുഴുവൻ; ദൈവദൂതർക്കും മനുഷ്യർക്കും ഒരുപോലെ ഞങ്ങൾ തമാശക്കാഴ്ചയായിത്തീർന്നിരിക്കുന്നു.
1CO 4:10 ഞങ്ങൾ ക്രിസ്തുവിനുവേണ്ടി ഭോഷന്മാർ; നിങ്ങളോ ക്രിസ്തുവിൽ ജ്ഞാനികൾ! ഞങ്ങൾ ബലഹീനർ, നിങ്ങളോ ബലശാലികൾ! നിങ്ങൾക്കു ബഹുമാനം, ഞങ്ങൾക്കോ അപമാനം!
1CO 4:11 ഈ നിമിഷംവരെയും ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രമില്ലാതെയും മൃഗീയമായ പീഡനമേറ്റും പാർപ്പിടമില്ലാതെയും കഴിയുന്നു.
1CO 4:12 ഞങ്ങൾ സ്വന്തം കൈയാൽ അധ്വാനിക്കുന്നു. ശാപമേൽക്കുമ്പോഴും ആശീർവദിക്കുന്നു; ഉപദ്രവമേറ്റിട്ട് സഹിക്കുന്നു;
1CO 4:13 ദുഷിക്കപ്പെടുമ്പോഴും ദയാപൂർവം മറുപടി പറയുന്നു. ഈ നിമിഷംവരെയും ഞങ്ങൾ ഭൂമിയുടെ ചവറും ലോകത്തിന്റെ മാലിന്യവും ആയിരിക്കുന്നു.
1CO 4:14 നിങ്ങളെ ലജ്ജിപ്പിക്കാനല്ല ഞാൻ ഇതു നിങ്ങൾക്കെഴുതുന്നത്, എന്റെ പ്രിയമക്കളെന്നപോലെ മുന്നറിയിപ്പു നൽകാനാണ്.
1CO 4:15 നിങ്ങൾക്കു ക്രിസ്തുവിൽ പതിനായിരം രക്ഷാകർത്താക്കൾ ഉണ്ടെങ്കിലും പിതാക്കന്മാർ ഏറെയില്ല; സുവിശേഷംമുഖേന ക്രിസ്തുയേശുവിൽ ഞാൻ നിങ്ങൾക്കു പിതാവായിരിക്കുന്നു.
1CO 4:16 ആകയാൽ എന്നെ അനുകരിക്കണം എന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു.
1CO 4:17 ഇതിനായിട്ടാണ് കർത്താവിൽ വിശ്വസ്തനും എന്റെ പ്രിയമകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്. ഞാൻ എല്ലായിടത്തും എല്ലാ സഭകളിലും ഉപദേശിക്കുന്നതുപോലെ ക്രിസ്തുയേശുവിലുള്ള എന്റെ വഴികൾ അദ്ദേഹം നിങ്ങളുടെ ഓർമയിൽ കൊണ്ടുവരും.
1CO 4:18 ഞാൻ നിങ്ങളുടെ അടുക്കൽ വരികയില്ല എന്നുകരുതി നിങ്ങളിൽ ചിലർ അഹങ്കരിച്ചിരിക്കുന്നു.
1CO 4:19 എന്നാൽ കർത്താവിനു ഹിതമായാൽ ഞാൻ എത്രയുംവേഗം നിങ്ങളുടെ അടുക്കൽവരും. അപ്പോൾ, ഈ ഗർവിഷ്ഠന്മാരുടെ വാക്കുകൾമാത്രമല്ല, അവർക്ക് എത്ര ശക്തിയുണ്ടെന്നും ഞാൻ നേരിട്ടു കണ്ട് മനസ്സിലാക്കും!
1CO 4:20 ദൈവരാജ്യം കേവലം വാക്കുകളിലല്ല, ശക്തിയിലാണ് അധിഷ്ഠിതമായിരിക്കുന്നത്.
1CO 4:21 നിങ്ങൾക്ക് എന്താണ് അഭികാമ്യം? ഒരു വടിയുമായിട്ടു വേണമോ ഞാൻ നിങ്ങളുടെ അടുക്കൽ വരേണ്ടത്, അതോ സ്നേഹത്തിലും സൗമ്യതയുടെ ആത്മാവിലുമോ?
1CO 5:1 നിങ്ങൾക്കിടയിൽ, നിഷിദ്ധസംഗമം ഉള്ളതായി വാസ്തവമായും കേൾക്കുന്നു: ഒരാൾ തന്റെ പിതാവിന്റെ ഭാര്യയെ സ്വന്തമാക്കിയിരിക്കുന്നു. ഇത് യെഹൂദേതരരുടെ മധ്യത്തിൽപോലും ഇല്ലാത്ത ദുർനടപ്പാണ്.
1CO 5:2 എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! നിങ്ങൾ വിലപിച്ച് അതു പ്രവർത്തിച്ചവനെ നിങ്ങൾക്കിടയിൽനിന്ന് പുറത്താക്കുകയല്ലേ ചെയ്യേണ്ടിയിരുന്നത്?
1CO 5:3 ഞാൻ ശാരീരികമായി നിങ്ങളോടൊപ്പം ഇല്ലെങ്കിലും ആത്മാവിൽ നിങ്ങളോടൊപ്പമുണ്ട്. ഇതു പ്രവർത്തിച്ചവനെ ആത്മികമായി നിങ്ങളോടൊപ്പമുള്ള ഒരാളെപ്പോലെ ഞാൻ നമ്മുടെ കർത്താവായ യേശുവിന്റെ നാമത്തിൽ നേരത്തേതന്നെ വിധിച്ചിരിക്കുന്നു.
1CO 5:4 നിങ്ങൾ അവിടത്തെ നാമത്തിൽ ഒരുമിച്ചുകൂടുമ്പോൾ, ആത്മാവിൽ ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കുകയും നമ്മുടെ കർത്താവായ യേശുവിന്റെ ശക്തി സന്നിഹിതമായിരിക്കുകയും ചെയ്യുമ്പോൾതന്നെ,
1CO 5:5 ഈ മനുഷ്യനെ സാത്താന് ഏൽപ്പിച്ചുകൊടുക്കുക. അങ്ങനെ അയാളുടെ ജഡസ്വഭാവം പൂർണമായി നശിപ്പിക്കപ്പെട്ടിട്ട് ആത്മാവ് കർത്താവിന്റെ ദിവസത്തിൽ രക്ഷപ്പെടാൻ ഇടയാകട്ടെ.
1CO 5:6 നിങ്ങളുടെ ആത്മപ്രശംസ നല്ലതേയല്ല. ഒരൽപ്പം പുളിമാവു മാവിനെ മുഴുവൻ പുളിപ്പിക്കുന്നെന്നു നിങ്ങൾ അറിയുന്നില്ലേ?
1CO 5:7 നിങ്ങൾ പുതിയ മാവ് ആകേണ്ടതിനു പഴയ പുളിമാവ് നീക്കിക്കളയുക—നിങ്ങൾ പുളിപ്പില്ലാത്ത മാവുതന്നെ ആണല്ലോ. നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു യാഗമായി അർപ്പിക്കപ്പെട്ടിരിക്കുന്നു.
1CO 5:8 അതുകൊണ്ടു വിദ്വേഷവും ദുഷ്ടതയുമാകുന്ന പഴയ പുളിമാവുകൊണ്ടല്ല, ആത്മാർഥതയും സത്യവുമാകുന്ന പുളിപ്പില്ലാത്ത മാവുകൊണ്ടുതന്നെ നമുക്ക് ഉത്സവം ആചരിക്കാം.
1CO 5:9 അസാന്മാർഗിക ജീവിതം നയിക്കുന്നവരോടു സംസർഗം പാടില്ല എന്നു ഞാൻ എന്റെ കത്തിൽ എഴുതിയിരുന്നല്ലോ.
1CO 5:10 സഭയ്ക്കു പുറത്തുള്ള അസാന്മാർഗികൾ, അത്യാഗ്രഹികൾ, വഞ്ചകർ, വിഗ്രഹാരാധകർ എന്നിവരെയല്ല ഞാൻ ഉദ്ദേശിച്ചത്. അങ്ങനെ ആയാൽ നിങ്ങൾ ഈ ലോകംതന്നെ വിട്ടുപോകേണ്ടിവരും.
1CO 5:11 സഹോദരനെന്നോ സഹോദരിയെന്നോ സ്വയം അവകാശപ്പെടുന്ന ഒരാൾ അസാന്മാർഗിയോ അത്യാഗ്രഹിയോ വിഗ്രഹാരാധകരോ ദൂഷകരോ മദ്യപരോ വഞ്ചകരോ ആയിത്തീർന്നാൽ അവരോട് ഒരുവിധത്തിലും ഇടകലരരുത്. അങ്ങനെയുള്ളവരുടെയൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻപോലും പാടില്ല എന്നാണ് എന്റെ ലേഖനത്തിൽ ഞാൻ അർഥമാക്കിയത്.
1CO 5:12 സഭയ്ക്കു പുറത്തുള്ളവരെ വിധിക്കാൻ എനിക്കെന്തു കാര്യം? അകത്തുള്ളവരെയല്ലേ നിങ്ങൾ വിധിക്കേണ്ടത്?
1CO 5:13 പുറത്തുള്ളവരെ വിധിക്കുന്നത് ദൈവമാണ്. “ആ ദുഷിച്ചവനെ നിങ്ങളുടെ ഇടയിൽനിന്ന് നീക്കിക്കളയുക.”
1CO 6:1 നിങ്ങളിൽ ഒരാൾക്കു മറ്റൊരാളോടു തർക്കം ഉണ്ടെങ്കിൽ അതിന്റെ തീർപ്പിനായി, ദൈവജനത്തിന്റെയടുത്ത് പോകുന്നതിനു പകരം, അഭക്തരുടെമുമ്പിൽ പോകുന്നതിനോ നിങ്ങൾ ചങ്കൂറ്റം കാണിക്കുന്നത്?
1CO 6:2 ദൈവജനമാണ് ലോകത്തെ ന്യായംവിധിക്കാനിരിക്കുന്നത് എന്നു നിങ്ങൾ അറിയുന്നില്ലേ? നിങ്ങൾ ലോകത്തെ വിധിക്കാനുള്ളവരെങ്കിൽ നിസ്സാരമായ തർക്കങ്ങൾ തീരുമാനിക്കാൻ നിങ്ങൾ അസമർഥരോ?
1CO 6:3 നാം ദൂതന്മാരെയും ന്യായംവിധിക്കും എന്നറിയുന്നില്ലേ? അങ്ങനെയുള്ള നാം ലൗകികകാര്യങ്ങളെ എത്രയധികം!
1CO 6:4 അതുകൊണ്ട് അങ്ങനെയുള്ള കാര്യങ്ങളെപ്പറ്റി തർക്കമുണ്ടെങ്കിൽ സഭയ്ക്കു യാതൊരു മതിപ്പുമില്ലാത്തവരെ നിങ്ങൾ വിധികർത്താക്കളായി നിയമിക്കുമോ?
1CO 6:5 ഞാൻ ഇതു നിങ്ങളുടെ ലജ്ജയ്ക്കായി പറയുന്നു. വിശ്വാസികൾക്കു പരസ്പരമുള്ള തർക്കം തീർക്കാൻ തക്ക ജ്ഞാനമുള്ള ഒരാൾപോലും നിങ്ങളുടെ കൂട്ടത്തിൽ ഇല്ലാതെയായോ?
1CO 6:6 എന്നാൽ അതിനുപകരം, ഒരു സഹോദരൻ മറ്റൊരു സഹോദരനോടു വ്യവഹാരം നടത്താൻ പോകുന്നു; അതും അവിശ്വാസികളുടെമുമ്പിൽ!
1CO 6:7 നിങ്ങളുടെ മധ്യേ വ്യവഹാരം ഉണ്ടാകുന്നു എന്നതിനാൽത്തന്നെ നിങ്ങൾ പരാജയമടഞ്ഞിരിക്കുന്നു. നിങ്ങൾ അന്യായം സഹിക്കുന്നതല്ലേ ഇതിലും ഭേദം? ചതിക്കപ്പെടുന്നതല്ലേ കൂടുതൽ ഉത്തമം?
1CO 6:8 അല്ല, അതിനുപകരം നിങ്ങൾതന്നെ ചതിക്കുകയും ദ്രോഹിക്കുകയുംചെയ്യുന്നു! അതും നിങ്ങളുടെ സഹോദരങ്ങളെ!
1CO 6:9 അധർമികൾ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങൾ അറിയുന്നില്ലേ? വഞ്ചിക്കപ്പെടരുത്: ദുർനടപ്പുകാർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗാനുരാഗികളായ പുരുഷന്മാരും സ്ത്രീകളും,
1CO 6:10 മോഷ്ടാക്കൾ, അത്യാഗ്രഹികൾ, മദ്യപർ, അപവാദം പരത്തുന്നവർ, അന്യരുടെ പണം അപഹരിക്കുന്നവർ ഇങ്ങനെയുള്ളവർ ദൈവരാജ്യം അവകാശമാക്കുകയില്ല.
1CO 6:11 നിങ്ങളിൽ ചിലർ ഇങ്ങനെയുള്ളവരായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ കഴുകപ്പെട്ടവരും വിശുദ്ധീകരിക്കപ്പെട്ടവരും കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നീതീകരിക്കപ്പെട്ടവരും ആയിത്തീർന്നു.
1CO 6:12 “എനിക്കെല്ലാം അനുവദനീയമാണ്,” ചിലർ പറഞ്ഞേക്കാം. എന്നാൽ എല്ലാം പ്രയോജനമുള്ളവയല്ല. “എനിക്കെല്ലാം അനുവദനീയമാണ്”—എന്നാൽ ഞാൻ ഒന്നിനും അധീനനാകുകയില്ല.
1CO 6:13 “ആഹാരം ഉദരത്തിന്, ഉദരം ആഹാരത്തിന് എന്നാൽ ദൈവം ഇവ രണ്ടും ഇല്ലാതാക്കും,” ചിലർ പറഞ്ഞേക്കാം. ശരീരം ലൈംഗികാധർമത്തിനുള്ളതല്ല; ശരീരം കർത്താവിനും കർത്താവ് ശരീരത്തിനും അത്രേ.
1CO 6:14 ദൈവം തന്റെ ശക്തിയാൽ കർത്താവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു. അവിടന്നു നമ്മെയും ഉയിർപ്പിക്കും.
1CO 6:15 നിങ്ങളുടെ ശരീരങ്ങൾ ക്രിസ്തുവിന്റെ അവയവങ്ങളാകുന്നു എന്നറിയുന്നില്ലേ? അങ്ങനെയെങ്കിൽ, ആരെങ്കിലും ക്രിസ്തുവിന്റെ അവയവങ്ങൾ എടുത്തു വേശ്യയുടെ അവയവങ്ങളാക്കാമോ? ഒരുനാളും അരുത്.
1CO 6:16 വേശ്യയുമായി സംയോജിക്കുന്നവൻ അവളുമായി ഏകശരീരം ആകുന്നെന്ന് അറിയുന്നില്ലേ? “അവരിരുവരും ഒരു ശരീരമായിത്തീരും” എന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
1CO 6:17 എന്നാൽ കർത്താവിനോട് എകീഭവിക്കുന്നവൻ ആത്മാവിൽ കർത്താവിനോട് ഒന്നായിത്തീരുന്നു.
1CO 6:18 ലൈംഗികാധർമംവിട്ട് ഓടിക്കോളൂ. ഒരാൾ ചെയ്യുന്ന മറ്റ് ഏതു പാപവും തന്റെ ശരീരത്തിനു പുറത്താകുന്നു; എന്നാൽ ലൈംഗികമായ പാപംചെയ്യുന്നവൻ സ്വന്തം ദേഹത്തിനെതിരേ പാപംചെയ്യുന്നു.
1CO 6:19 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ചതും നിങ്ങളിൽ വസിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ ആലയമാകുന്നു നിങ്ങളുടെ ശരീരം എന്ന് അറിയുന്നില്ലേ? നിങ്ങൾ നിങ്ങളുടെ സ്വന്തമല്ല;
1CO 6:20 വിലയ്ക്കു വാങ്ങപ്പെട്ടവരാണ് നിങ്ങൾ. അതുകൊണ്ട് നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്ത്വപ്പെടുത്തുക.
1CO 7:1 ഇനി നിങ്ങൾ എഴുതിയ കാര്യങ്ങളെക്കുറിച്ച്: “സ്ത്രീയെ അറിയാ തിരിക്കുന്നത് പുരുഷനു നല്ലത്.”
1CO 7:2 എന്നാൽ അസാന്മാർഗികത ഒഴിവാക്കാൻ ഓരോ പുരുഷനും സ്വന്തം ഭാര്യയും ഓരോ സ്ത്രീക്കും സ്വന്തം ഭർത്താവും ഉണ്ടായിരിക്കട്ടെ.
1CO 7:3 ഭർത്താവ് ഭാര്യയോടുള്ള ദാമ്പത്യധർമം നിറവേറ്റണം, അതുപോലെ ഭാര്യ ഭർത്താവിനോടും.
1CO 7:4 ഭാര്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല, ഭർത്താവിനാണ് അധികാരം. അതുപോലെ ഭർത്താവിന്റെ ശരീരത്തിന്മേൽ അയാൾക്കല്ല ഭാര്യയ്കാണ് അധികാരം.
1CO 7:5 ഭാര്യാഭർത്താക്കന്മാർ പരസ്പരം സമ്മതിച്ചുകൊണ്ട് നിശ്ചിതസമയത്തേക്ക് പ്രാർഥനയിൽ മുഴുകുന്നതിനായി പിരിഞ്ഞിരിക്കുന്നതല്ലാതെ പരസ്പരം അവകാശങ്ങൾ നിഷേധിക്കരുത്. ആത്മനിയന്ത്രണത്തിന്റെ അഭാവംനിമിത്തം സാത്താൻ നിങ്ങളെ പ്രലോഭിപ്പിക്കാതിരിക്കാൻ, വീണ്ടും ഒരുമിച്ചുചേരുക.
1CO 7:6 ആജ്ഞയായിട്ടല്ല, അനുവാദമായിട്ടാണു ഞാൻ ഇതു പറയുന്നത്:
1CO 7:7 എല്ലാവരും എന്നെപ്പോലെയായിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്ന് അവരവരുടേതായ കൃപാദാനം ലഭിച്ചിട്ടുണ്ടല്ലോ; ഒരാൾക്ക് ഒരുതരം; മറ്റൊരാൾക്ക് മറ്റൊരുതരം.
1CO 7:8 അവിവാഹിതരോടും വിധവകളോടും ഞാൻ നിർദേശിക്കുന്നത്: എന്നെപ്പോലെ ജീവിക്കുന്നതാണ് അവർക്കു നല്ലത്.
1CO 7:9 എന്നാൽ സംയമം സാധ്യമല്ലെങ്കിൽ അവർ വിവാഹിതരാകണം, വികാരത്താൽ വെന്തെരിയുന്നതിനെക്കാൾ വിവാഹിതരാകുന്നത് ഏറെ നല്ലത്.
1CO 7:10 വിവാഹിതർക്ക് ഞാനല്ല, കർത്താവുതന്നെ കൊടുക്കുന്ന കൽപ്പന ഇതാണ്: ഭാര്യ ഭർത്താവിൽനിന്ന് വേർപിരിയരുത്.
1CO 7:11 അഥവാ, വേർപിരിയുന്നെങ്കിൽ അവൾ വിവാഹംകൂടാതെ ജീവിക്കണം. അത് അസാധ്യമെങ്കിൽ ഭർത്താവുമായി രമ്യപ്പെട്ടുകൊള്ളണം, ഭർത്താവ് ഭാര്യയെ ഉപേക്ഷിക്കുകയുമരുത്.
1CO 7:12 ശേഷമുള്ളവരോട് കർത്താവല്ല, ഞാൻതന്നെ നിർദേശിക്കുന്നത്: ഒരു സഹോദരന്റെ ഭാര്യ ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അവൾക്ക് അയാളോടുചേർന്നു ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അയാൾ അവളെ ഉപേക്ഷിക്കാൻ പാടില്ല.
1CO 7:13 അതുപോലെതന്നെ ഒരു സ്ത്രീയുടെ ഭർത്താവ് ക്രിസ്തുവിശ്വാസിയല്ല; എന്നാൽ അയാൾക്ക് അവളോടുചേർന്ന് ജീവിക്കാൻ സമ്മതവുമാണ്. ഈ സാഹചര്യത്തിൽ അവളും അയാളെ ഉപേക്ഷിക്കാൻ പാടില്ല.
1CO 7:14 കാരണം, അവിശ്വാസിയായ ഭർത്താവ് തന്റെ ഭാര്യമുഖേനയും അവിശ്വാസിനിയായ ഭാര്യ തന്റെ ഭർത്താവുമുഖേനയും വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. അല്ലെങ്കിൽ നിങ്ങളുടെ കുട്ടികൾ അശുദ്ധരെന്നുവരും. എന്നാൽ ഇപ്പോഴോ അവർ വിശുദ്ധർ ആണ്.
1CO 7:15 അവിശ്വാസിയായ ആൾ വേർപിരിഞ്ഞു പോകുന്നെങ്കിൽ പോകട്ടെ. ഇത്തരം സാഹചര്യങ്ങളിൽ വിശ്വാസിയോ വിശ്വാസിനിയോ അവരവരുടെ പങ്കാളിയുമായി ബദ്ധരായിരിക്കുന്നില്ല. സമാധാനത്തിൽ ജീവിക്കാനാണല്ലോ ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
1CO 7:16 വിവാഹിതയായ സ്ത്രീയേ, നീ ഭർത്താവിനെ രക്ഷയിലേക്കു നയിക്കില്ല എന്നു എങ്ങനെ അറിയാം? വിവാഹിതനായ പുരുഷാ, നീ ഭാര്യയെ രക്ഷയിലേക്കു നയിക്കില്ല എന്ന് എങ്ങനെ അറിയാം?
1CO 7:17 കർത്താവ് ഓരോരുത്തർക്കും നൽകിയ നിയോഗംപോലെയും ദൈവം ഓരോരുത്തരെ വിളിച്ചതുപോലെയും അവരവർ ജീവിക്കട്ടെ. ഞാൻ എല്ലാ സഭകൾക്കും നൽകുന്ന നിർദേശം ഇതാകുന്നു.
1CO 7:18 ഒരാൾ പരിച്ഛേദനമേറ്റതിനുശേഷമാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ അതിന് മാറ്റം വരുത്താൻ ശ്രമിക്കേണ്ട. മറ്റൊരാൾ പരിച്ഛേദനമേൽക്കുന്നതിനുമുമ്പാണ് കർത്താവ് അയാളെ വിളിച്ചതെങ്കിൽ പരിച്ഛേദനമേൽപ്പിക്കാൻ ശ്രമിക്കരുത്.
1CO 7:19 പരിച്ഛേദനം സ്വീകരിച്ചോ ഇല്ലയോ എന്നതല്ല കാര്യം, ദൈവകൽപ്പനകൾ പാലിക്കുന്നോ എന്നതാണു പ്രധാനം.
1CO 7:20 ഒരാളെ ദൈവം വിളിച്ചപ്പോൾ അയാൾ ഏതവസ്ഥയിലായിരുന്നോ അതേ അവസ്ഥയിൽത്തന്നെ തുടരട്ടെ.
1CO 7:21 കർത്താവ് നിന്നെ വിളിച്ചപ്പോൾ നീയൊരു അടിമയായിരുന്നോ? അതേക്കുറിച്ചു ദുഃഖിക്കരുത്; സ്വതന്ത്രനാകാൻ സാധ്യതയുണ്ടെങ്കിൽ അതു പ്രയോജനപ്പെടുത്തുക.
1CO 7:22 കർത്താവ് വിളിച്ചപ്പോൾ അടിമയായിരുന്നയാൾ കർത്താവിൽ സ്വതന്ത്രരാണ്. അതുപോലെതന്നെ, വിളിക്കപ്പെട്ടപ്പോൾ സ്വതന്ത്രരായിരുന്നവർ ക്രിസ്തുവിന്റെ അടിമകളാണ്.
1CO 7:23 നിങ്ങൾ വിലകൊടുത്തു വാങ്ങപ്പെട്ടവരാണ് അതുകൊണ്ട് ഇനി മനുഷ്യരുടെ അടിമകളാകരുത്.
1CO 7:24 സഹോദരങ്ങളേ, ഓരോരുത്തരും, വിളിക്കപ്പെട്ട അവസ്ഥയിൽ ദൈവത്തോടുള്ള കൂട്ടായ്മയിൽ നിലനിൽക്കേണ്ടതാണ്.
1CO 7:25 ഇനി കന്യകമാരെക്കുറിച്ച്: കർത്താവിൽനിന്നുള്ള കൽപ്പന ഇക്കാര്യത്തിൽ എനിക്കു ലഭിച്ചിട്ടില്ല, എങ്കിലും കർത്താവിന്റെ കരുണനിമിത്തം വിശ്വാസയോഗ്യനായ ഞാൻ എന്റെ അഭിപ്രായം പറയുകയാണ്:
1CO 7:26 ഇപ്പോഴത്തെ പ്രതിസന്ധി നിമിത്തം, നിങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടരുന്നതാണു നല്ലതെന്ന് ഞാൻ കരുതുന്നു.
1CO 7:27 നിനക്കൊരു ഭാര്യയുണ്ടെങ്കിൽ വിവാഹമോചനം അന്വേഷിക്കരുത്. നീ അവിവാഹിതനെങ്കിൽ വിവാഹംകഴിക്കാൻ മുതിരുകയുമരുത്.
1CO 7:28 നീ വിവാഹംചെയ്യുന്നെങ്കിൽ അതു പാപമല്ല; കന്യക വിവാഹംകഴിക്കുന്നെങ്കിൽ അവളും പാപംചെയ്യുന്നില്ല. എന്നാൽ വിവാഹിതരാകുന്നവർക്ക് ഈ ജീവിതത്തിൽ നിരവധി ക്ലേശങ്ങൾ നേരിടേണ്ടിവരും. അവ നിങ്ങൾക്കുണ്ടാകരുതെന്നു ഞാൻ ആഗ്രഹിക്കുന്നു.
1CO 7:29 സഹോദരങ്ങളേ, ഇനി അൽപ്പകാലംമാത്രമേ അവശേഷിച്ചിട്ടുള്ളൂ എന്നു ഞാൻ നിങ്ങളെ ഓർമിപ്പിക്കട്ടെ. വിവാഹിതർ ഇനി അവിവാഹിതരെപ്പോലെയും;
1CO 7:30 വിലപിക്കുന്നവർ വിലപിക്കാത്തവരെപ്പോലെയും; ആനന്ദിക്കുന്നവർ ആനന്ദിക്കാത്തവരെപ്പോലെയും; വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും;
1CO 7:31 ഈ ലോകകാര്യങ്ങളിൽ വ്യാപൃതരാകുന്നവർ അവയിൽ മുഴുകിപ്പോകാത്തവരെപ്പോലെയും ജീവിക്കണം. കാരണം ഇക്കാണുന്ന രൂപത്തിലുള്ള ലോകം മാറിക്കൊണ്ടിരിക്കുന്നു.
1CO 7:32 നിങ്ങൾ ആകാംക്ഷാരഹിതരായിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു. അവിവാഹിതൻ കർത്താവിനെ പ്രസാദിപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിച്ച് കർത്തൃകാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നു.
1CO 7:33 വിവാഹിതനോ ഭാര്യയെ എങ്ങനെ ആനന്ദിപ്പിക്കാം എന്നുകരുതി ലൗകികകാര്യങ്ങളിൽ ആമഗ്നനാകുന്നു;
1CO 7:34 അവന്റെ താത്പര്യങ്ങൾ വിഭജിക്കപ്പെട്ടിരിക്കുന്നു. അവിവാഹിതയും കന്യകയും ശരീരത്തിലും ആത്മാവിലും വിശുദ്ധരായിരിക്കാനായി കർത്താവിന്റെ കാര്യങ്ങളിൽ ആമഗ്നരാകുന്നു. എന്നാൽ വിവാഹിതയോ, ഭർത്താവിനെ ആനന്ദിപ്പിക്കാനായി ലൗകികകാര്യങ്ങളിലാണ് ആമഗ്നയാകുന്നത്.
1CO 7:35 നിങ്ങളുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്താനല്ല, നിങ്ങളുടെ നന്മ ഉദ്ദേശിച്ചും കർത്താവിനോടുള്ള ഭക്തിയിൽ ഏകാഗ്രതയുള്ളവരായി യോഗ്യമായവിധം നിങ്ങൾ ജീവിക്കേണ്ടതിനുമാണ് ഞാൻ ഇതു സംസാരിക്കുന്നത്.
1CO 7:36 വിവാഹനിശ്ചയം ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് ഒഴിഞ്ഞുമാറുന്നത് അനൗചിത്യമെന്നും കന്യകയുടെ പ്രായം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നെന്നും അതുകൊണ്ട് വിവാഹം നടത്തുന്നതാണ് ഉചിതമെന്നും ഒരാൾക്കു തോന്നിയാൽ അയാൾ സ്വന്തം ഹിതമനുസരിച്ചു പ്രവർത്തിക്കട്ടെ! അവർ വിവാഹിതരാകട്ടെ, അതിൽ പാപമില്ല.
1CO 7:37 എന്നാൽ പരപ്രേരണകൂടാതെ, പൂർണമായും സ്വന്തം ഹിതപ്രകാരം, ഒരാൾ തനിക്കു വിവാഹം നിശ്ചയിച്ചവൾ കന്യകയായി തുടരട്ടെ എന്നു ഹൃദയത്തിൽ തീരുമാനിക്കുന്നെങ്കിൽ അയാളും ഉചിതമായി പ്രവർത്തിക്കുന്നു.
1CO 7:38 അങ്ങനെ, തന്റെ കന്യകയെ വിവാഹംകഴിക്കുന്നയാൾ യോഗ്യമായതു ചെയ്യുന്നു; എന്നാൽ വിവാഹംകഴിക്കാതിരിക്കുന്നതാണ് ഏറെ നല്ലത്.
1CO 7:39 ഭർത്താവു ജീവിച്ചിരിക്കുന്ന കാലമത്രയും ഭാര്യ അയാളോടു ബന്ധിതയായിരിക്കുന്നു. എന്നാൽ ഭർത്താവു മരിച്ചാൽ അവൾക്കിഷ്ടമെങ്കിൽ വേറൊരാളെ വിവാഹംചെയ്യാം; എന്നാൽ അയാൾ കർത്താവിൽ വിശ്വസിക്കുന്നയാളെമാത്രമേ ആകാവൂ.
1CO 7:40 അവൾ ആയിരിക്കുന്ന അവസ്ഥയിൽത്തന്നെ തുടർന്നാൽ അവൾ ഏറെ അനുഗൃഹീതയായിരിക്കുമെന്നാണ് എന്റെ അഭിപ്രായം. എനിക്കും ദൈവാത്മാവുണ്ടെന്നു ഞാൻ കരുതുന്നു.
1CO 8:1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.
1CO 8:2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല.
1CO 8:3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.
1CO 8:4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു.
1CO 8:5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ.
1CO 8:6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.
1CO 8:7 എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു.
1CO 8:8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
1CO 8:9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക.
1CO 8:10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ?
1CO 8:11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു.
1CO 8:12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു.
1CO 8:13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ.
1CO 9:1 ഞാൻ സ്വതന്ത്രനല്ലേ? ഞാൻ ഒരു അപ്പൊസ്തലനല്ലേ? നമ്മുടെ കർത്താവായ യേശുവിനെ ഞാൻ കണ്ടിട്ടില്ലയോ? ക്രിസ്തുവിലുള്ള എന്റെ അധ്വാനത്തിന്റെ ഫലമല്ലേ നിങ്ങൾ?
1CO 9:2 ഞാൻ മറ്റുള്ളവർക്ക് ഒരു അപ്പൊസ്തലൻ അല്ലെങ്കിൽപോലും നിങ്ങൾക്ക് ഞാൻ അപ്പൊസ്തലൻതന്നെ. കർത്താവിൽ എന്റെ അപ്പൊസ്തലത്വത്തിന്റെ മുദ്ര നിങ്ങളാണ്.
1CO 9:3 എന്നെ ചോദ്യംചെയ്യുന്നവരോട് എനിക്കുള്ള പ്രതിവാദം ഇതാണ്:
1CO 9:4 നിങ്ങളുടെ ഭക്ഷണപാനീയങ്ങളിൽ ഒരോഹരിക്ക് ഞങ്ങൾക്കും അവകാശമില്ലേ?
1CO 9:5 മറ്റ് അപ്പൊസ്തലന്മാരെയും കർത്താവിന്റെ സഹോദരന്മാരെയും എന്തിന് കേഫാവിനെയുംപോലെ വിശ്വാസിനിയായ ഒരു ഭാര്യയുമൊത്ത് സഞ്ചരിക്കാൻ ഞങ്ങൾക്കും അവകാശമില്ലേ?
1CO 9:6 തൊഴിൽ ചെയ്യാതെ ഉപജീവനം കഴിയാൻ എനിക്കും ബർന്നബാസിനുംമാത്രം അവകാശമില്ലെന്നോ?
1CO 9:7 ആരാണ് സ്വന്തം ചെലവിൽ സൈനികസേവനം ചെയ്യുന്നത്? മുന്തിരിത്തോപ്പ് നട്ടുപിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവർ ആരുണ്ട്? ആട്ടിൻപറ്റത്തെ പാലിച്ചിട്ട് അതിന്റെ പാൽ കുടിക്കാത്തവരും ആരുണ്ട്?
1CO 9:8 കേവലം മാനുഷികമായ വീക്ഷണത്തിലൂടെയോ ഞാൻ ഇതു പറയുന്നത്? ന്യായപ്രമാണത്തിലും ഇതേകാര്യം പ്രസ്താവിച്ചിട്ടില്ലേ?
1CO 9:9 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നു മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നല്ലോ. കാളകളെക്കുറിച്ചുമാത്രമാണോ ദൈവത്തിനു കരുതലുള്ളത്?
1CO 9:10 വാസ്തവത്തിൽ നമ്മെ ഉദ്ദേശിച്ചല്ലേ അവിടന്ന് ഇത് അരുളിച്ചെയ്തിരിക്കുന്നത്? അതേ, നമുക്കുവേണ്ടിത്തന്നെയാണ് എഴുതപ്പെട്ടിരിക്കുന്നത്. കാരണം, ഉഴുന്നവൻ ഉഴുകയും മെതിക്കുന്നവൻ മെതിക്കുകയും ചെയ്യുമ്പോൾ അവരുടെ അധ്വാനഫലമായി, വിളവിന്റെ ഓഹരി അവർക്കും ലഭിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തല്ലല്ലോ.
1CO 9:11 ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആത്മികമായ വിത്തു വിതച്ചിട്ട്, നിങ്ങളിൽനിന്ന് ഭൗതികമായ ഒരു വിളവെടുപ്പു നടത്തിയാൽ അത് അധികമായിപ്പോകുമോ?
1CO 9:12 നിങ്ങളിൽനിന്ന് ഭൗതികസഹായം ലഭിക്കാൻ മറ്റുള്ളവർക്ക് അവകാശം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അത് എത്രയോ അധികം! എങ്കിലും ഞങ്ങൾ ഈ അവകാശം ഉപയോഗിച്ചിട്ടില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിന്റെ പ്രസരണത്തിനു തടസ്സം വരാതിരിക്കാനായി ഞങ്ങൾ എല്ലാം സഹിക്കുന്നു.
1CO 9:13 ദൈവാലയത്തിൽ സേവനം അനുഷ്ഠിക്കുന്നവർക്കു ദൈവാലയത്തിൽനിന്നുതന്നെ ഭക്ഷണം ലഭിക്കുന്നെന്നും യാഗപീഠത്തിൽ ശുശ്രൂഷ ചെയ്യുന്നവർക്കു വഴിപാടിന്റെ വിഹിതംകിട്ടുന്നെന്നും നിങ്ങൾക്കറിയാമല്ലോ?
1CO 9:14 അതുപോലെതന്നെ, സുവിശേഷം പ്രസംഗിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കണമെന്നു കർത്താവ് കൽപ്പിച്ചിരിക്കുന്നു.
1CO 9:15 എങ്കിലും ഈ അവകാശങ്ങളൊന്നും ഞാൻ ഉപയോഗിച്ചിട്ടില്ല. ആ കാര്യങ്ങൾ നിങ്ങൾ എനിക്കു ചെയ്തു തരണമെന്ന് ആശിച്ചുകൊണ്ടുമല്ല ഞാൻ ഇത് എഴുതുന്നത്. എനിക്ക് ഇങ്ങനെ അഭിമാനിക്കാനുള്ള അവകാശം ആരെങ്കിലും എന്നിൽനിന്ന് കവർന്നെടുക്കുന്നതിനെക്കാൾ, എനിക്കു മരണം സംഭവിക്കുന്നതാണ് കൂടുതൽ അഭികാമ്യം.
1CO 9:16 എങ്കിലും, സുവിശേഷം അറിയിക്കുന്നതിൽ എനിക്ക് ആത്മപ്രശംസയ്ക്ക് അതൊരു കാരണമല്ല; ഞാൻ അതിനു കടപ്പെട്ടവനാണ്. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം!
1CO 9:17 ഞാൻ സ്വമേധയാ ആണ് അതു ചെയ്യുന്നതെങ്കിൽ, എനിക്കു പ്രതിഫലം ലഭിക്കും; സ്വമേധയാ അല്ലെങ്കിൽപോലും, ഞാൻ സുവിശേഷം അറിയിക്കുന്നത് ദൈവം എന്നെ ഏൽപ്പിച്ച കർത്തവ്യനിർവഹണംമാത്രമാണ്.
1CO 9:18 അപ്പോൾ എനിക്കുള്ള പ്രതിഫലം എന്താണ്? സുവിശേഷം എനിക്കു നൽകുന്ന അവകാശം മുഴുവൻ ഉപയോഗിക്കാതെ സുവിശേഷഘോഷണം ഒരു യാഗാർപ്പണംപോലെ സൗജന്യമായി ചെയ്യാൻ എനിക്കു കഴിയുന്നു എന്നതുതന്നെ.
1CO 9:19 ഞാൻ ആർക്കും അധീനൻ അല്ലെങ്കിലും പരമാവധിപേരെ ക്രിസ്തുവിലേക്കു നേടേണ്ടതിന് ഞാൻ എല്ലാവർക്കും എന്നെത്തന്നെ അധീനനാക്കിയിരിക്കുന്നു.
1CO 9:20 യെഹൂദരെ നേടാൻ, യെഹൂദർക്കു ഞാൻ യെഹൂദനെപ്പോലെയായി. ഞാൻ ന്യായപ്രമാണത്തിന് അധീനൻ അല്ലെങ്കിൽപോലും ന്യായപ്രമാണത്തിന് അധിനരായവരെ നേടാൻ ഞാനും അവരിൽ ഒരാളെപ്പോലെയായി.
1CO 9:21 ന്യായപ്രമാണമില്ലാത്തവരെ നേടാൻ ഞാൻ അവർക്കു ന്യായപ്രമാണം ഇല്ലാത്തവനെപ്പോലെയായി. ഞാൻ ക്രിസ്തുവിന്റെ പ്രമാണത്തിനു വിധേയനായിരിക്കുന്നതുകൊണ്ട് വാസ്തവത്തിൽ ദൈവത്തിന്റെ ന്യായപ്രമാണത്തിൽനിന്ന് സ്വതന്ത്രനല്ലതാനും.
1CO 9:22 അശക്തരെ നേടാൻ ഞാൻ അവർക്കുവേണ്ടി അശക്തനായി. ഏതുവിധത്തിലും ചിലരെ രക്ഷയിലേക്ക് നയിക്കാനായി ഞാൻ എല്ലാവർക്കുംവേണ്ടി എല്ലാം ആയിത്തീർന്നു.
1CO 9:23 സുവിശേഷത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കാളിയാകാൻ സുവിശേഷത്തിനുവേണ്ടി ഞാൻ ഇതെല്ലാം ചെയ്യുന്നു.
1CO 9:24 മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ ഓട്ടക്കാരും ഓടുന്നെങ്കിലും ഒരാൾക്കുമാത്രമേ സമ്മാനം ലഭിക്കുന്നുള്ളൂ എന്നു നിങ്ങൾക്കറിയാമല്ലോ? നിങ്ങളും സമ്മാനം നേടണമെന്ന ലക്ഷ്യത്തോടെ ഓടുക.
1CO 9:25 കായികമത്സരങ്ങളിൽ പങ്കെടുക്കുന്ന ഓരോ വ്യക്തിയും കർശന നിയന്ത്രണത്തിലൂടെ പരിശീലനം നേടുന്നു. വാടിപ്പോകുന്ന ഒരു കിരീടത്തിനുവേണ്ടിയാണ് അവർ അതു ചെയ്യുന്നത്; നാമോ വാടിപ്പോകാത്ത കിരീടത്തിനുവേണ്ടിയും.
1CO 9:26 അതുകൊണ്ടാണ് എന്റെ ഓട്ടം ലക്ഷ്യമില്ലാത്ത ആളിന്റെ ഓട്ടംപോലെ അല്ലാത്തത്. മുന്നിൽ എതിരാളിയില്ലാതെ മല്ലയുദ്ധംചെയ്യുന്ന ഒരാളെപ്പോലെയല്ല ഞാൻ യുദ്ധംചെയ്യുന്നത്.
1CO 9:27 മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഏതെങ്കിലുംരീതിയിൽ ഞാൻ അയോഗ്യനായിപ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ കഷ്ടതയിലൂടെ കടത്തിവിട്ട് നിയന്ത്രണവിധേയമാക്കുന്നു.
1CO 10:1 സഹോദരങ്ങളേ, നമ്മുടെ പൂർവികർ എല്ലാവരും മേഘത്തിൻ കീഴിലായിരുന്നതെക്കുറിച്ചും അവരെല്ലാവരും സമുദ്രത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും നിങ്ങൾ അജ്ഞരായിരിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു.
1CO 10:2 അവരെല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനമേറ്റു മോശയോടു ചേർന്നു.
1CO 10:3 എല്ലാവരും ഒരേ ആത്മികഭോജനം കഴിക്കുകയും
1CO 10:4 ഒരേ ആത്മികപാനീയം കുടിക്കുകയും ചെയ്തു. തങ്ങളെ അനുഗമിച്ച ആത്മികശിലയിൽനിന്നാണ് അവർ പാനംചെയ്തത്; ക്രിസ്തു ആയിരുന്നു ആ ശില.
1CO 10:5 എന്നാൽ അവരിൽ അധികംപേരിലും ദൈവം സന്തുഷ്ടനായില്ല; അവരുടെ മൃതശരീരങ്ങൾ മരുഭൂമിയിൽ ചിതറിക്കിടന്നു.
1CO 10:6 അവരെപ്പോലെ നാമും ദുഷിച്ചകാര്യങ്ങളിൽ ആമഗ്നരാകാതിരിക്കേണ്ടതിന് അവർക്കു സംഭവിച്ച കാര്യങ്ങൾ നമുക്കൊരു മുന്നറിയിപ്പായിത്തീർന്നിരിക്കുന്നു.
1CO 10:7 അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധകരാകരുത്. “ജനം ഭക്ഷിക്കാനും കുടിക്കാനും ഇരുന്നു, വിളയാടാൻ എഴുന്നേറ്റു” എന്നെഴുതിയിരിക്കുന്നല്ലോ.
1CO 10:8 നാം അവരിൽ ചിലരെപ്പോലെ അസാന്മാർഗികളാകരുത്; വ്യഭിചാരംനിമിത്തം അവരിൽ 23,000 പേർ ഒരൊറ്റ ദിവസംകൊണ്ടു മരിച്ചുപോയി.
1CO 10:9 അവരിൽ മറ്റുചിലർ ചെയ്തതുപോലെ നാം ക്രിസ്തുവിനെ പരീക്ഷിക്കരുത്; അവർ സർപ്പദംശനമേറ്റ് മരിച്ചല്ലോ.
1CO 10:10 അവരിൽ വേറെചിലർ ചെയ്തതുപോലെ നാം മുറുമുറുക്കുന്നവരും ആകരുത്; അവരെ സംഹാരദൂതൻ കൊന്നുകളഞ്ഞല്ലോ.
1CO 10:11 ഈ കാര്യങ്ങൾ അവർക്ക് ഉദാഹരണങ്ങളായി സംഭവിച്ചു; യുഗസമാപ്തിയോടടുത്തു ജീവിക്കുന്ന നമുക്കു മുന്നറിയിപ്പായി എഴുതപ്പെട്ടിരിക്കുന്നു.
1CO 10:12 അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.
1CO 10:13 മനുഷ്യർക്കു സാധാരണമല്ലാത്ത പ്രലോഭനങ്ങൾ നിങ്ങൾക്കുണ്ടായിട്ടില്ല. ദൈവം വിശ്വസ്തൻ; നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനം അവിടന്ന് അനുവദിക്കുകയില്ല. പ്രലോഭനം ഉണ്ടാകുമ്പോൾ നിങ്ങൾക്കു സഹിക്കാൻ കഴിയേണ്ടതിന് അതിൽനിന്ന് രക്ഷപ്പെടാനുള്ള വഴിയും അതോടൊപ്പംതന്നെ ദൈവം ഉണ്ടാക്കിത്തരും.
1CO 10:14 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, വിഗ്രഹാരാധന വിട്ട് പലായനംചെയ്യുക,
1CO 10:15 ഞാൻ സംസാരിക്കുന്നത് വിവേകശാലികളോടാണല്ലോ; ഞാൻ പറയുന്നത് ഒന്നു ഗ്രഹിക്കാൻ ശ്രമിക്കുക:
1CO 10:16 നാം സ്തോത്രാർപ്പണം ചെയ്യുന്ന പാനപാത്രം ക്രിസ്തുവിന്റെ രക്തത്തിലുള്ള കൂട്ടായ്മ അല്ലേ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിലുള്ള നമ്മുടെ കൂട്ടായ്മ അല്ലേ?
1CO 10:17 അപ്പം ഒന്നേയുള്ളൂ; പലരായ നാം ഒരു ശരീരമാകുന്നതുകൊണ്ട് ഒരേ അപ്പത്തിൽ പങ്കാളികളാകുന്നു.
1CO 10:18 ഇസ്രായേൽജനതയെക്കുറിച്ചു ചിന്തിച്ചുനോക്കുക: യാഗാർപ്പണംചെയ്ത ഭക്ഷ്യവസ്തുക്കൾ കഴിക്കുന്നവർ ആ യാഗപീഠത്തിന്റെ പങ്കാളികൾ ആകുകയല്ലേ?
1CO 10:19 എന്നാൽ യെഹൂദേതരരുടെ ബലികൾ ദൈവത്തിനല്ല ഭൂതങ്ങൾക്ക് അർപ്പിക്കപ്പെട്ടവയാണ്. നിങ്ങൾ ഭൂതങ്ങളുടെ പങ്കാളികളാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിഗ്രഹത്തിന് അർപ്പിച്ച ബലിക്കോ വിഗ്രഹത്തിനോ എന്തെങ്കിലും മഹത്ത്വമുണ്ടെന്നാണോ ഞാൻ അർഥമാക്കുന്നത്? ഒരിക്കലുമല്ല.
1CO 10:21 നിങ്ങൾക്കു കർത്താവിന്റെ പാനപാത്രത്തിൽനിന്നും ഒപ്പം ഭൂതങ്ങളുടെ പാനപാത്രത്തിൽനിന്നും കുടിക്കാൻ സാധ്യമല്ല. കർത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും നിങ്ങൾക്കു പങ്കുണ്ടായിരിക്കാനും പാടില്ല.
1CO 10:22 നാം കർത്താവിനു രോഷം ജ്വലിപ്പിക്കാൻ ശ്രമിക്കുന്നോ? നാം അവിടത്തെക്കാൾ ശക്തരോ?
1CO 10:23 “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ഗുണകരമല്ല. “എല്ലാം അനുവദനീയമാണ്” എന്നാൽ എല്ലാം ആത്മികാഭിവൃദ്ധി വരുത്തുന്നില്ല.
1CO 10:24 ഒരാളും സ്വന്തം നന്മയല്ല, മറ്റുള്ളവരുടെ നന്മയാണ് അന്വേഷിക്കേണ്ടത്.
1CO 10:25 ചന്തയിൽ വിൽപ്പനയ്ക്കുവെച്ചിരിക്കുന്ന ഏത് മാംസവും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാവുന്നതാണ്.
1CO 10:26 കാരണം “ഭൂമിയും അതിലുള്ള സകലതും കർത്താവിനുള്ളത്.”
1CO 10:27 ഒരു അവിശ്വാസി നിങ്ങളെ ഭക്ഷണത്തിനു ക്ഷണിക്കുകയും നിങ്ങൾ പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നെങ്കിൽ, നിങ്ങളുടെമുമ്പിൽ വിളമ്പിവെക്കുന്നതെന്തും മനസ്സാക്ഷിക്കുത്തുകൂടാതെ ഭക്ഷിക്കാം.
1CO 10:28 എന്നാൽ “ഇത് നൈവേദ്യമാണ്,” എന്ന് ആരെങ്കിലും നിങ്ങളോടു പറഞ്ഞാൽ, അത് പറഞ്ഞ ആളിനെയും മനസ്സാക്ഷിയെയും കരുതി അതു കഴിക്കരുത്.
1CO 10:29 നിങ്ങളുടെ മനസ്സാക്ഷിയല്ല, അയാളുടേതാണു ഞാൻ ഉദ്ദേശിക്കുന്നത്. മറ്റൊരാളിന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് എന്റെ സ്വാതന്ത്ര്യം എന്തിന് ഹനിക്കപ്പെടണം?
1CO 10:30 കൃതജ്ഞതയോടെയാണ് ഞാൻ ആ ഭക്ഷണം കഴിക്കുന്നെങ്കിൽ, ഞാൻ ദൈവത്തിനു സ്തോത്രംചെയ്ത വസ്തു നിമിത്തം എന്നെ കുറ്റപ്പെടുത്തുന്നതെന്തിന്?
1CO 10:31 നിങ്ങൾ ഭക്ഷിച്ചാലും പാനംചെയ്താലും മറ്റെന്തു ചെയ്താലും, അവയെല്ലാം ദൈവമഹത്ത്വത്തിനായി ചെയ്യുക;
1CO 10:32 യെഹൂദർക്കും ഗ്രീക്കുകാർക്കും ദൈവസഭയ്ക്കും പാപംചെയ്യാൻ കാരണമുണ്ടാക്കരുത്.
1CO 10:33 ഞാനും എല്ലാവരെയും എല്ലാവിധത്തിലും പ്രസാദിപ്പിക്കാൻ ശ്രമിക്കുന്നുണ്ടല്ലോ. ഞാൻ എന്റെ നന്മയല്ല, അനേകർ രക്ഷിക്കപ്പെടാൻ സാധ്യമാകേണ്ടതിന് അവരുടെ നന്മയാണ് അന്വേഷിക്കുന്നത്.
1CO 11:1 ഞാൻ ക്രിസ്തുവിന്റെ മാതൃക പിൻതുടരുന്നതുപോലെ നിങ്ങൾ എന്റെ മാതൃകയും പിൻതുടരുക.
1CO 11:2 നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതുകൊണ്ടും ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്ന ഉപദേശങ്ങൾ കർശനമായി പാലിക്കുന്നതുകൊണ്ടും ഞാൻ നിങ്ങളെ അനുമോദിക്കുന്നു.
1CO 11:3 പുരുഷന്റെ ശിരസ്സ് ക്രിസ്തു; സ്ത്രീയുടെ ശിരസ്സ് പുരുഷൻ; ക്രിസ്തുവിന്റെ ശിരസ്സ് ദൈവം. ഇതു നിങ്ങൾ മനസ്സിലാക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
1CO 11:4 ശിരോവസ്ത്രം ധരിച്ചുകൊണ്ടു പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്യുന്ന പുരുഷൻ തന്റെ ശിരസ്സിനെ അപമാനിക്കുന്നു.
1CO 11:5 ശിരോവസ്ത്രം ധരിക്കാതെ ഒരു സ്ത്രീ പ്രാർഥിക്കുകയോ പ്രവചിക്കുകയോ ചെയ്താൽ അവൾ തന്റെ ശിരസ്സിനെ അപമാനിക്കുന്നു; അതു മുണ്ഡനം ചെയ്യുന്നതിനു തുല്യമാണ്.
1CO 11:6 ശിരോവസ്ത്രം ധരിക്കാൻ വിസമ്മതിക്കുന്ന സ്ത്രീ മുടി മുറിച്ചുകളയട്ടെ. മുടി മുറിച്ചുകളയുന്നതോ തലമുണ്ഡനം ചെയ്യുന്നതോ തനിക്കു ലജ്ജാകരമെന്ന് ഒരു സ്ത്രീക്കു തോന്നുന്നെങ്കിൽ അവൾ നിർബന്ധമായും ശിരോവസ്ത്രം ധരിക്കണം.
1CO 11:7 പുരുഷൻ ദൈവത്തിന്റെ പ്രതിരൂപവും തേജസ്സും ആകയാൽ ശിരസ്സു മറയ്ക്കേണ്ടതില്ല; എന്നാൽ സ്ത്രീയോ പുരുഷന്റെ തേജസ്സാണ്.
1CO 11:8 കാരണം പുരുഷൻ സ്ത്രീയിൽനിന്നല്ല, സ്ത്രീ പുരുഷനിൽനിന്നാണ് ഉണ്ടായത്;
1CO 11:9 പുരുഷൻ സ്ത്രീക്കുവേണ്ടിയല്ല, സ്ത്രീ പുരുഷനുവേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്.
1CO 11:10 ഈ കാരണത്താലും ദൂതന്മാർനിമിത്തവും സ്ത്രീയുടെ ശിരസ്സിൽ ഒരു അധികാരചിഹ്നം ഉണ്ടായിരിക്കേണ്ടതാണ്.
1CO 11:11 എങ്കിലും കർത്താവിൽ, പുരുഷനെക്കൂടാതെ സ്ത്രീയില്ല, സ്ത്രീയെക്കൂടാതെ പുരുഷനുമില്ല.
1CO 11:12 സ്ത്രീ പുരുഷനിൽനിന്ന് ഉളവായതുപോലെ പുരുഷൻ സ്ത്രീയിൽനിന്നു ജനിക്കുന്നു. എന്നാൽ എല്ലാറ്റിന്റെയും ഉത്ഭവസ്ഥാനം ദൈവംതന്നെ.
1CO 11:13 നിങ്ങൾതന്നെ ചിന്തിക്കുക: സ്ത്രീ ശിരോവസ്ത്രം ധരിക്കാതെ ദൈവത്തോടു പ്രാർഥിക്കുന്നതു ഉചിതമോ?
1CO 11:14 നീണ്ടമുടി ഉണ്ടായിരിക്കുന്നതു പുരുഷന് അപമാനമാണെന്നും സ്ത്രീക്ക് അത് അഭിമാനകരമെന്നും പ്രകൃതിതന്നെ വ്യക്തമാക്കുന്നില്ലേ? നീണ്ടമുടി സ്ത്രീക്കു മൂടുപടംപോലെ നൽകപ്പെട്ടിരിക്കുന്നു.
1CO 11:16 ഇതിനെപ്പറ്റി ആരെങ്കിലും തർക്കിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇതിൽനിന്ന് വ്യത്യസ്തമായ ഒരു കീഴ്വഴക്കം ഞങ്ങൾക്കില്ല, ദൈവസഭകൾക്കും ഇല്ലായെന്നുമാത്രമേ എനിക്കു പറയാനുള്ളൂ.
1CO 11:17 നിങ്ങളെ പ്രശംസിച്ചുകൊണ്ടല്ല ഞാൻ ഇനിയുള്ള നിർദേശങ്ങൾ നൽകുന്നത്. കാരണം, നിങ്ങളുടെ യോഗങ്ങൾ ഗുണത്തെക്കാൾ അധികം ദോഷം ചെയ്യുന്നു.
1CO 11:18 ഒന്നാമത്, നിങ്ങളുടെ സഭായോഗങ്ങളിൽ ഭിന്നതകൾ ഉള്ളതായി ഞാൻ കേൾക്കുന്നു; ഒരു പരിധിവരെ ഞാനത് വിശ്വസിക്കുകയുംചെയ്യുന്നു.
1CO 11:19 നിങ്ങളുടെ ഇടയിൽ ദൈവത്താൽ അംഗീകരിക്കപ്പെട്ടവർ ആരെന്നു വ്യക്തമാകേണ്ടതിന് ഭിന്നതകൾ ഉണ്ടാകേണ്ടതാണ്.
1CO 11:20 നിങ്ങൾ സമ്മേളിക്കുമ്പോൾ കർത്താവിന്റെ അത്താഴത്തിലല്ല നിങ്ങൾ പങ്കുകാരാകുന്നത്;
1CO 11:21 കാരണം ഓരോരുത്തരും മറ്റാർക്കുംവേണ്ടി കാത്തുനിൽക്കാതെ ഭക്ഷണം കഴിക്കുന്നു. ഒരാൾ വിശന്നിരിക്കുമ്പോൾ മറ്റൊരാൾ കുടിച്ചു മദിച്ചിരിക്കുന്നു.
1CO 11:22 തിന്നാനും കുടിക്കാനും നിങ്ങൾക്കു വീടുകൾ ഇല്ലേ? നിങ്ങൾ ദൈവസഭയോട് അനാദരവ് കാട്ടുകയും ദരിദ്രരെ നിന്ദിക്കുകയുംചെയ്യുന്നോ? എന്താണു നിങ്ങളോടു ഞാൻ പറയേണ്ടത്? ഇതിൽ ഞാൻ നിങ്ങളെ പുകഴ്ത്തണോ? സാധ്യമല്ല.
1CO 11:23 ഇതാണ് ഞാൻ കർത്താവിൽനിന്ന് പ്രാപിച്ച് നിങ്ങൾക്ക് ഏൽപ്പിച്ചുതന്നത്: കർത്താവായ യേശു ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടന്ന് അപ്പം എടുത്ത്
1CO 11:24 സ്തോത്രംചെയ്ത്, നുറുക്കി “ഇതു നിങ്ങൾക്കുവേണ്ടിയുള്ള എന്റെ ശരീരം; എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
1CO 11:25 അതുപോലെതന്നെ, അവിടന്ന് അത്താഴത്തിനുശേഷം പാനപാത്രം എടുത്ത്, “ഈ പാനപാത്രം എന്റെ രക്തത്തിലുള്ള ശ്രേഷ്ഠമായ ഉടമ്പടി, ഇതു പാനംചെയ്യുമ്പോഴൊക്കെയും എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക” എന്നു പറഞ്ഞു.
1CO 11:26 നിങ്ങൾ ഈ അപ്പം ഭക്ഷിക്കുയും ഈ പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യുമ്പോഴൊക്കെയും കർത്താവ് വരുന്നതുവരെയും അവിടത്തെ മരണത്തെ പ്രഖ്യാപിക്കുന്നു.
1CO 11:27 അതുകൊണ്ട്, അയോഗ്യമായി അപ്പം ഭക്ഷിക്കുകയോ കർത്താവിന്റെ പാനപാത്രത്തിൽനിന്ന് കുടിക്കുകയോ ചെയ്യുന്നവർ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും വിരുദ്ധമായി കുറ്റംചെയ്യുന്നു.
1CO 11:28 ഓരോരുത്തരും തന്നെത്താൻ പരിശോധിച്ചിട്ടുവേണം അപ്പം ഭക്ഷിക്കുകയും പാനപാത്രത്തിൽനിന്ന് കുടിക്കുകയും ചെയ്യേണ്ടത്.
1CO 11:29 ആരെങ്കിലും കർത്താവിന്റെ ശരീരത്തെ വിവേചിക്കാതെ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ചെയ്താൽ അയാൾ സ്വന്തം ശിക്ഷാവിധിതന്നെ ഭക്ഷിക്കുകയും പാനംചെയ്യുകയുമാണ് ചെയ്യുന്നത്.
1CO 11:30 ഇക്കാരണത്താലാണ് നിങ്ങളിൽ പലരും ദുർബലരും രോഗികളും ആയിരിക്കുന്നത്. ചിലർ മരണമടയുകയും ചെയ്തിരിക്കുന്നു.
1CO 11:31 നാം നമ്മെത്തന്നെ വിധിക്കുന്നെങ്കിൽ നാം വിധിക്കപ്പെടുകയില്ല.
1CO 11:32 നാം ലോകത്തോടൊപ്പം ന്യായവിധിയിൽ അകപ്പെടാതിരിക്കാനായി ഒരു പിതാവ് മക്കളെ എന്നപോലെ ശിക്ഷിക്കുന്നതാണ് കർത്താവ് നമുക്ക് ഇപ്പോൾ നൽകുന്ന ന്യായവിധി.
1CO 11:33 അതുകൊണ്ട് എന്റെ സഹോദരങ്ങളേ, നിങ്ങൾ ഭക്ഷിക്കാനായി ഒരുമിച്ചുകൂടുമ്പോൾ എല്ലാവരും വന്നുചേരാനായി കാത്തിരിക്കുക.
1CO 11:34 നിങ്ങൾ ഒരുമിച്ചുചേരുമ്പോൾ ശിക്ഷാവിധി വരാതിരിക്കാനായി നിങ്ങളിൽ വിശപ്പുള്ളവർ വീട്ടിൽവെച്ചു ഭക്ഷണം കഴിച്ചുകൊള്ളണം. ശേഷം കാര്യങ്ങൾ ഞാൻ വരുമ്പോൾ ക്രമീകരിച്ചുകൊള്ളാം.
1CO 12:1 സഹോദരങ്ങളേ, ആത്മാവിന്റെ ദാനങ്ങളെക്കുറിച്ചു നിങ്ങൾ അജ്ഞരായിരിക്കരുത് എന്നു ഞാൻ ആഗ്രഹിക്കുന്നു.
1CO 12:2 നിങ്ങൾ ക്രിസ്തുവിശ്വാസികളല്ലാതിരുന്നപ്പോൾ, വശീകരിക്കപ്പെട്ട് ഊമവിഗ്രഹങ്ങളുടെ അടുത്തേക്ക് വഴിതെറ്റിപ്പോയതു നിങ്ങൾക്കറിയില്ലേ?
1CO 12:3 അതിനാൽ, നിങ്ങൾ ഒരു കാര്യം അറിഞ്ഞിരിക്കണം: ദൈവാത്മാവിൽ സംസാരിക്കുന്ന ആരും “യേശു ശപിക്കപ്പെട്ടവൻ” എന്നു പറയുകയില്ല; പരിശുദ്ധാത്മാവിനാൽ അല്ലാതെ ആർക്കും “യേശു കർത്താവാകുന്നു” എന്നു പറയാനും സാധ്യമല്ല.
1CO 12:4 കൃപാദാനങ്ങൾ വിവിധതരം; അവനൽകുന്ന ആത്മാവോ ഒരുവൻമാത്രം;
1CO 12:5 ശുശ്രൂഷകൾ വിവിധതരം, കർത്താവോ ഒരുവൻമാത്രം.
1CO 12:6 പ്രവൃത്തികളും ബഹുവിധം, എന്നാൽ എല്ലാവരിലൂടെയും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻമാത്രം.
1CO 12:7 പൊതുനന്മയുദ്ദേശിച്ചാണ് ഓരോ വ്യക്തിക്കും ആത്മാവിന്റെ ദാനം നൽകിയിരിക്കുന്നത്.
1CO 12:8 ഒരാൾക്ക് ദൈവാത്മാവിലൂടെ ജ്ഞാനത്തിന്റെ വചനം നൽകപ്പെട്ടിരിക്കുന്നു; മറ്റൊരാൾക്ക് അതേ ആത്മാവിനാൽ പരിജ്ഞാനത്തിന്റെ വചനവും.
1CO 12:9 ഇനി വേറൊരാൾക്ക് അതേ ആത്മാവിനാൽ വിശ്വാസം, മറ്റൊരാൾക്ക് ആ ആത്മാവിനാൽത്തന്നെ രോഗസൗഖ്യത്തിനുള്ള കൃപാദാനങ്ങൾ,
1CO 12:10 ഒരാൾക്ക് അത്ഭുതശക്തികൾ, മറ്റൊരാൾക്കു പ്രവചനം, വേറൊരാൾക്ക് ആത്മാക്കളെ വിവേചിക്കാനുള്ളദാനങ്ങൾ, ഇനിയൊരാൾക്കു ബഹുവിധഭാഷകൾ സംസാരിക്കാനുള്ളദാനം, ഇനി ഒരുവനു ഭാഷകളുടെ വ്യാഖ്യാനം.
1CO 12:11 ഇവയെല്ലാംതന്നെ ഒരേ ആത്മാവിന്റെ പ്രവർത്തനമാണ്. അവിടത്തെ ഹിതാനുസാരം ഓരോരുത്തർക്കും അവ വിതരണംചെയ്യുന്നു.
1CO 12:12 പല അവയവങ്ങളുണ്ടെങ്കിലും ശരീരം ഒന്നായിരിക്കുന്നതുപോലെയും പല അവയവങ്ങൾചേർന്ന് ഒരു ശരീരം രൂപപ്പെടുന്നതുപോലെയും തന്നെയാണ് ക്രിസ്തുവിന്റെ ശരീരംസംബന്ധിച്ചും.
1CO 12:13 നാം യെഹൂദരോ ഗ്രീക്കുകാരോ അടിമകളോ സ്വതന്ത്രരോ ആരുമായിക്കൊള്ളട്ടെ, ഒരൊറ്റശരീരമായി രൂപപ്പെടാൻ നാമെല്ലാവരും ഒരേ ആത്മാവിനാൽ സ്നാനമേറ്റവരും പാനംചെയ്യാൻ ഒരേ ആത്മാവു നൽകപ്പെട്ടവരുമായിരിക്കുന്നു.
1CO 12:14 ശരീരമെന്നത് ഒരവയവമല്ല, പല അവയവങ്ങൾചേർന്നതാണ്.
1CO 12:15 “ഞാൻ കൈ അല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു കാൽ പറഞ്ഞു എന്ന കാരണത്താൽ അത് ശരീരത്തിന്റെ അവയവം അല്ലാതാകുന്നില്ല.
1CO 12:16 “ഞാൻ കണ്ണല്ലാത്തതുകൊണ്ടു ശരീരത്തിലുള്ളതല്ല,” എന്നു ചെവി പറഞ്ഞു എന്ന കാരണത്താൽ അതു ശരീരഭാഗം അല്ലാതാകുന്നില്ല.
1CO 12:17 ശരീരം ആകമാനം കണ്ണായിരുന്നെങ്കിൽ കേൾക്കുന്നതെങ്ങനെ? ശരീരംമുഴുവൻ ചെവിയായിരുന്നെങ്കിൽ മണം അറിയുന്നതെങ്ങനെ?
1CO 12:18 എന്നാൽ, ദൈവമാണ് അവിടത്തെ ഹിതമനുസരിച്ച് അവയവങ്ങളെ ശരീരത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
1CO 12:19 എല്ലാംകൂടി ഒരു അവയവംമാത്രമായിരുന്നെങ്കിൽ ശരീരം എവിടെ?
1CO 12:20 എന്നാൽ ഇപ്പോഴുള്ളത് പല അവയവങ്ങൾചേർന്ന ഒരു ശരീരമാണ്.
1CO 12:21 “എനിക്കു നിന്നെ ആവശ്യമില്ല!” എന്നു കണ്ണിനു കൈയോടു പറയാൻ സാധ്യമല്ല. തലയ്ക്കു കാലുകളോട്, “എനിക്കു നിങ്ങളെ ആവശ്യമില്ല!” എന്നു പറയാനും സാധ്യമല്ല.
1CO 12:22 വാസ്തവത്തിൽ ബലഹീനമായി കാണപ്പെടുന്ന അവയവങ്ങളാണ് അവശ്യം വേണ്ടവ.
1CO 12:23 മാന്യത കുറവെന്നു കരുതുന്ന അവയവങ്ങൾക്കു നാം സവിശേഷമാന്യത നൽകുന്നു; സൗന്ദര്യം കുറഞ്ഞവെക്ക് സൗന്ദര്യം വരുത്തുന്നു.
1CO 12:24 സൗന്ദര്യമുള്ള അവയവങ്ങൾക്കു പ്രത്യേക കരുതൽ ആവശ്യമില്ല, ശരീരത്തിൽ അനൈക്യമുണ്ടാകാതെ ഓരോ അവയവവും മറ്റ് അവയവങ്ങളെക്കുറിച്ച് കരുതലുള്ളവരായിരിക്കാൻ ദൈവം അവയവങ്ങളെ, മാന്യത കുറഞ്ഞവെക്കു മാന്യതനൽകി പരസ്പരം സംയോജിപ്പിച്ചിരിക്കുന്നു.
1CO 12:26 ആകയാൽ ഒരു അവയവം കഷ്ടം അനുഭവിക്കുന്നെങ്കിൽ മറ്റുള്ളവയും അതിനോടൊപ്പം കഷ്ടം അനുഭവിക്കുന്നു; ഒന്ന് ആദരിക്കപ്പെടുന്നെങ്കിൽ മറ്റെല്ലാം അതിനോടുകൂടെ ആനന്ദിക്കുന്നു.
1CO 12:27 നിങ്ങൾ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും ആ ശരീരത്തിന്റെ അവയവങ്ങളുമാകുന്നു.
1CO 12:28 ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമതു പ്രവാചകരെയും മൂന്നാമത് ഉപദേഷ്ടാക്കന്മാരെയും പിന്നെ അത്ഭുതപ്രവൃത്തികൾ, രോഗങ്ങളുടെ സൗഖ്യം, സഹായംചെയ്യൽ, നേതൃനൈപുണ്യം, വിവിധഭാഷകൾ എന്നിങ്ങനെയുള്ള കൃപാദാനങ്ങളും ദൈവം സഭയ്ക്കു നൽകിയിരിക്കുന്നു.
1CO 12:29 എല്ലാവരും അപ്പൊസ്തലരോ? എല്ലാവരും പ്രവാചകരോ? എല്ലാവരും ഉപദേഷ്ടാക്കളോ? എല്ലാവരും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവരോ?
1CO 12:30 എല്ലാവർക്കും രോഗസൗഖ്യത്തിനുള്ള കൃപാദാനമുണ്ടോ? എല്ലാവരും അജ്ഞാതഭാഷകൾ സംസാരിക്കുന്നവരോ? എല്ലാവരും വ്യാഖ്യാനിക്കുന്നവരോ?
1CO 12:31 ശ്രേഷ്ഠതരമായ കൃപാദാനങ്ങൾ ഹൃദയപൂർവം വാഞ്ഛിക്കുക. ഇനി ഏറ്റവും ശ്രേഷ്ഠമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം.
1CO 13:1 ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ കിലുങ്ങുന്ന ഇലത്താളമോമാത്രമാണ്.
1CO 13:2 എനിക്കു പ്രവചിക്കാനുള്ള കൃപാദാനം ലഭിച്ചാലും, സകലദിവ്യരഹസ്യങ്ങളും സകലജ്ഞാനവും ഗ്രഹിക്കാൻകഴിഞ്ഞാലും, മലകളെ നീക്കംചെയ്യാൻകഴിയുന്ന വിശ്വാസം ഉണ്ടായിരുന്നാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നുമല്ല.
1CO 13:3 എന്റെ സമ്പത്തെല്ലാം ഞാൻ ദാനംചെയ്താലും അഭിമാനപൂർവം എന്റെ ശരീരം ദഹിപ്പിച്ചാലും സ്നേഹമില്ലെങ്കിൽ ഞാൻ ഒന്നും നേടുന്നില്ല.
1CO 13:4 സ്നേഹം ക്ഷമയുള്ളതാണ്, സ്നേഹം ദയയുള്ളതാണ്. സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസചെയ്യുന്നില്ല, സ്നേഹം അഹങ്കരിക്കുന്നില്ല.
1CO 13:5 അതു അന്യരെ അപമാനിക്കുന്നില്ല, സ്വാർഥം അന്വേഷിക്കുന്നില്ല, കോപിക്കുന്നില്ല, ദോഷത്തിന്റെ കണക്കുസൂക്ഷിക്കുന്നതുമില്ല.
1CO 13:6 സ്നേഹം തിന്മയിൽ അഭിരമിക്കാതെ, സത്യത്തിൽ ആനന്ദിക്കുന്നു.
1CO 13:7 എപ്പോഴും സംരക്ഷിക്കുന്നു, എപ്പോഴും വിശ്വസിക്കുന്നു, എപ്പോഴും പ്രത്യാശിക്കുന്നു, എപ്പോഴും സഹിക്കുന്നു.
1CO 13:8 സ്നേഹം എന്നെന്നും നിലനിൽക്കുന്നു. പ്രവചനം നീക്കപ്പെടും ഭാഷകൾ നിലച്ചുപോകും ജ്ഞാനവും നീക്കപ്പെടും.
1CO 13:9 നാം ഭാഗികമായിമാത്രം അറിയുന്നു ഭാഗികമായിമാത്രം പ്രവചിക്കുന്നു.
1CO 13:10 എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീക്കപ്പെടും.
1CO 13:11 ഞാൻ ശിശുവായിരുന്നപ്പോൾ ശിശുവിനെപ്പോലെ സംസാരിച്ചു, ശിശുവിനെപ്പോലെ ചിന്തിച്ചു, ശിശുവിനെപ്പോലെ തർക്കിച്ചു. മുതിർന്നശേഷമോ, ശിശുസഹജമായ കാര്യങ്ങൾ ഉപേക്ഷിച്ചുകളഞ്ഞു.
1CO 13:12 ഇപ്പോൾ നാം കണ്ണാടിയിൽ കടങ്കഥയെന്നപോലെ അവ്യക്തമായി കാണുന്നു; അപ്പോഴോ നാം അഭിമുഖമായി കാണും. ഇപ്പോൾ ഞാൻ ഭാഗികമായി അറിയുന്നു; അപ്പോൾ, ദൈവം എന്നെ സമ്പൂർണമായി അറിയുന്നതുപോലെ എന്റെ അറിവും പൂർണതയുള്ളതായിരിക്കും.
1CO 13:13 എന്നാൽ ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും സുസ്ഥിരമായിരിക്കും; ഇവയിൽ ഏറ്റവും മഹത്തായതോ സ്നേഹംതന്നെ.
1CO 14:1 സ്നേഹത്തിന്റെ മാർഗം അവലംബിക്കുക; ആത്മാവിന്റെ ദാനങ്ങൾ, വിശേഷാൽ, പ്രവചനദാനം അഭിവാഞ്ഛിക്കുക.
1CO 14:2 അജ്ഞാതഭാഷയിൽ സംസാരിക്കുന്നവർ മനുഷ്യരോടല്ല, ദൈവത്തോടാണ് സംസാരിക്കുന്നത്. അവർ പറയുന്നത് ആരും ഗ്രഹിക്കുന്നില്ല; അവർ ആത്മാവിൽ ദൈവികരഹസ്യങ്ങൾ സംസാരിക്കുന്നു.
1CO 14:3 എന്നാൽ പ്രവചിക്കുന്നവൻ മനുഷ്യരുടെ ആത്മികോന്നതിക്കും പ്രോത്സാഹനത്തിനും ആശ്വാസത്തിനുമായി സംസാരിക്കുന്നു.
1CO 14:4 അജ്ഞാതഭാഷയിൽ സംസാരിക്കുന്നയാൾ സ്വന്തം ആത്മികോന്നതി വരുത്തുന്നു; പ്രവചിക്കുന്നയാളോ, സഭയ്ക്കാണ് ആത്മികോന്നതി വരുത്തുന്നത്.
1CO 14:5 നിങ്ങൾക്കെല്ലാം അജ്ഞാതഭാഷകളിൽ സംസാരിക്കാൻ കഴിയണമെന്ന് എനിക്ക് ആഗ്രഹമുണ്ട്; എന്നാൽ, അതിലുപരി ഞാൻ ആഗ്രഹിക്കുന്നത്, നിങ്ങൾക്ക് പ്രവചിക്കാൻ കഴിയണമെന്നാണ്. അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു സഭയുടെ ആത്മികോന്നതിക്കായി വ്യാഖ്യാനിക്കപ്പെടണം, അല്ലെങ്കിൽ അജ്ഞാതഭാഷകളിൽ സംസാരിക്കുന്നവരെക്കാൾ പ്രവചിക്കുന്നവനാണു ശ്രേഷ്ഠൻ.
1CO 14:6 സഹോദരങ്ങളേ, ഞാൻ നിങ്ങൾക്കായി എന്തെങ്കിലും വെളിപ്പാടോ ജ്ഞാനമോ പ്രവചനമോ പ്രബോധനമോ നൽകുന്നതിനു പകരം, നിങ്ങളുടെ അടുക്കൽവന്ന് അജ്ഞാതഭാഷകളിൽ സംസാരിക്കുന്നെങ്കിൽ എന്നെക്കൊണ്ടു നിങ്ങൾക്ക് എന്തു പ്രയോജനം?
1CO 14:7 കുഴൽ, വീണ മുതലായ നിർജീവവാദ്യങ്ങളുടെ കാര്യത്തിൽപോലും, അവ വിവിധ ശ്രുതികൾ പുറപ്പെടുവിക്കാതിരുന്നാൽ ഊതിയതും മീട്ടിയതും ഏതു രാഗമെന്ന് എങ്ങനെ അറിയും?
1CO 14:8 കാഹളം അവ്യക്തനാദം പുറപ്പെടുവിച്ചാൽ യുദ്ധത്തിന് ആരെങ്കിലും തയ്യാറാകുമോ?
1CO 14:9 അങ്ങനെതന്നെ, നിങ്ങളും അജ്ഞാതഭാഷയിൽ അവ്യക്തവാക്കുകൾ സംസാരിച്ചാൽ, നിങ്ങൾ പറയുന്നതെന്തെന്ന് മറ്റുള്ളവർ എങ്ങനെ ഗ്രഹിക്കും? നിങ്ങൾ വെറുതേ വായുവിനോടു സംസാരിക്കുന്നവരെപ്പോലെ ആകും!
1CO 14:10 ലോകത്തിൽ വിവിധതരം ഭാഷകൾ ഉണ്ട്, എന്നാൽ അവയിൽ ഒന്നുപോലും നിരർഥകമല്ല.
1CO 14:11 ഒരാൾ സംസാരിക്കുന്നതിന്റെ അർഥം എനിക്കു ഗ്രഹിക്കാൻ കഴിയുന്നില്ലെങ്കിൽ, അയാൾക്കു ഞാനും അയാൾ എനിക്കും വിദേശിയായിരിക്കും.
1CO 14:12 നിങ്ങളെ സംബന്ധിച്ചും ഇങ്ങനെതന്നെ. നിങ്ങൾ ആത്മികദാനങ്ങൾ അഭിലഷിക്കുന്നുണ്ടല്ലോ; എങ്കിൽ സഭയുടെ പുരോഗതിക്കുതകുന്ന ദാനങ്ങളിൽ മികവു നേടുക.
1CO 14:13 അതുകൊണ്ട് അജ്ഞാതഭാഷയിൽ സംസാരിക്കുന്നവൻ അയാൾ പറയുന്നതു വ്യാഖ്യാനിക്കാനുള്ള കഴിവിനുവേണ്ടിയും പ്രാർഥിക്കണം.
1CO 14:14 ഞാൻ അജ്ഞാതഭാഷയിൽ പ്രാർഥിക്കുന്നെങ്കിൽ എന്റെ ആത്മാവുമാത്രം പ്രാർഥിക്കുന്നു, എന്റെ ബുദ്ധിയോ ഫലരഹിതമായിരിക്കുന്നു.
1CO 14:15 അങ്ങനെയെങ്കിൽ എന്താണ് കരണീയം? ഞാൻ ആത്മാവുകൊണ്ടു പ്രാർഥിക്കും, ബുദ്ധികൊണ്ടും പ്രാർഥിക്കും; ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.
1CO 14:16 ആത്മാവുകൊണ്ടു നീ ദൈവത്തെ സ്തുതിക്കുമ്പോൾ ആ സ്ഥലത്ത് സന്നിഹിതനായിരിക്കുന്ന ഒരു അന്വേഷകൻ നിന്റെ സ്തോത്രാർപ്പണത്തിന് എങ്ങനെ “ആമേൻ” പറയും? നീ പറയുന്നത് അയാൾ മനസ്സിലാക്കുന്നില്ലല്ലോ?
1CO 14:17 നീ നന്നായി സ്തോത്രം അർപ്പിക്കുന്നുണ്ടായിരിക്കാം, എന്നാൽ മറ്റാർക്കും ആത്മികോന്നതി ഉണ്ടാകുന്നില്ല.
1CO 14:18 ഞാൻ നിങ്ങളെല്ലാവരെക്കാളും അധികമായി അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു കൊണ്ട് ദൈവത്തിനു സ്തോത്രംചെയ്യുന്നു.
1CO 14:19 എന്നാൽ സഭയിൽ പതിനായിരം വാക്കുകൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നതിനെക്കാൾ, മറ്റുള്ളവരെ ഉപദേശിക്കാനായി ബുദ്ധികൊണ്ട് അഞ്ചു വാക്കു സംസാരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു.
1CO 14:20 സഹോദരങ്ങളേ, ശിശുക്കളെപ്പോലെയല്ലാ ചിന്തിക്കേണ്ടത്. തിന്മയ്ക്ക് ശിശുക്കളും ചിന്തയിൽ മുതിർന്നവരും ആയിരിക്കുക.
1CO 14:21 ന്യായപ്രമാണത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതരഭാഷക്കാരിലൂടെയും വിദേശികളുടെ അധരങ്ങളിലൂടെയും ഞാൻ ഈ ജനത്തോടു സംസാരിക്കും, എങ്കിലും അവർ എന്റെ വാക്കു കേൾക്കുകയില്ല, എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.”
1CO 14:22 അങ്ങനെ അജ്ഞാതഭാഷകൾ വിശ്വാസികൾക്കല്ല, അവിശ്വാസികൾക്കാണ് ചിഹ്നമായിരിക്കുന്നത്. എന്നാൽ പ്രവചനവരം അവിശ്വാസികൾക്കല്ല, വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്.
1CO 14:23 അതുകൊണ്ട് സഭമുഴുവനും സമ്മേളിക്കുമ്പോൾ എല്ലാവരും അജ്ഞാതഭാഷകളിൽ സംസാരിച്ചാൽ, അന്വേഷകരോ അവിശ്വാസികളോ അകത്തു വന്നാൽ, നിങ്ങൾക്കു ചിത്തഭ്രമം പിടിപെട്ടിരിക്കുന്നെന്ന് അവർ പറയുകയില്ലേ?
1CO 14:24 എന്നാൽ എല്ലാവരും പ്രവചിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അവിശ്വാസിയോ ഒരു അന്വേഷകനോ അകത്തു വന്നാൽ, അയാൾക്ക് എല്ലാറ്റിനാലും പാപബോധമുണ്ടായിട്ട്, അയാൾ സ്വയം പരിശോധനാവിധേയനാകും;
1CO 14:25 അയാളുടെ ഹൃദയത്തിലെ രഹസ്യങ്ങളും വെളിപ്പെടും; അയാൾ സാഷ്ടാംഗം വീണ്, “വാസ്തവമായി നിങ്ങളുടെ മധ്യത്തിൽ ദൈവം ഉണ്ട്” എന്നു പറഞ്ഞു ദൈവത്തെ ആരാധിക്കും.
1CO 14:26 സഹോദരങ്ങളേ, അപ്പോൾ എന്താണു സാരാംശം? നിങ്ങൾ സമ്മേളിക്കുമ്പോൾ, ഒരാൾ കീർത്തനം ആലപിക്കുന്നു, മറ്റൊരാൾ ഉപദേശിക്കുന്നു, ഒരാൾ ദൈവികവെളിപ്പാടു പ്രസ്താവിക്കുന്നു, ഒരാൾ അജ്ഞാതഭാഷയിൽ സംസാരിക്കുന്നു, മറ്റൊരാൾ അതു വ്യാഖ്യാനിക്കുന്നു. എല്ലാം ആത്മികോന്നതിക്ക് ഉപകരിക്കേണ്ടതാണ്.
1CO 14:27 അജ്ഞാതഭാഷയിൽ സംസാരിക്കുന്നെങ്കിൽ രണ്ടുപേരോ, കൂടിയാൽ മൂന്നുപേരോ സംസാരിക്കട്ടെ. അവർ ഓരോരുത്തരായി സംസാരിക്കുകയും ഒരാൾ വ്യാഖ്യാനിക്കുകയും വേണം.
1CO 14:28 വ്യാഖ്യാതാവ് ഇല്ലാത്തപക്ഷം അജ്ഞാതഭാഷ സംസാരിക്കുന്നയാൾ സഭയിൽ മൗനമായിരുന്ന്, തന്നോടുതന്നെയും ദൈവത്തോടും സംസാരിക്കട്ടെ.
1CO 14:29 രണ്ടോ മൂന്നോ പ്രവാചകർ സംസാരിക്കുകയും, മറ്റുള്ളവർ അവരുടെ വാക്കുകളെക്കുറിച്ച് പരിചിന്തനം ചെയ്യുകയും വേണം.
1CO 14:30 ഉപവിഷ്ടരിൽ ഒരാൾക്ക് ഒരു വെളിപ്പാടു ലഭിച്ചാൽ സംസാരിച്ചുകൊണ്ടിരിക്കുന്നയാൾ അപ്പോൾ സംസാരം നിർത്തണം.
1CO 14:31 എല്ലാവർക്കും പഠനവും പ്രോത്സാഹനവും ലഭിക്കത്തക്കവിധം ഓരോരുത്തരായി നിങ്ങൾക്കെല്ലാം പ്രവചിക്കാവുന്നതാണ്.
1CO 14:32 പ്രവചനാത്മാവ് പ്രവാചകരുടെ നിയന്ത്രണത്തിന് അധീനമാണ്.
1CO 14:33 ദൈവം അലങ്കോലത്തിന്റെ ദൈവമല്ല, സമാധാനത്തിന്റെ ദൈവമാണ്. വിശുദ്ധരുടെ സകലസഭകളിലും എന്നപോലെ,
1CO 14:34 സ്ത്രീകൾ സഭായോഗങ്ങളിൽ നിശ്ശബ്ദരായിരിക്കണം. ന്യായപ്രമാണം അനുശാസിക്കുന്നതുപോലെ, അവർ കീഴ്പ്പെട്ടിരിക്കണം, സംസാരിക്കാൻ അവരെ അനുവദിച്ചിട്ടില്ല.
1CO 14:35 എന്തെങ്കിലും പഠിക്കാൻ അവർ ആഗ്രഹിക്കുന്നെങ്കിൽ, ഭവനത്തിൽവെച്ചു സ്വന്തഭർത്താക്കന്മാരോടു ചോദിക്കട്ടെ; സ്ത്രീ സഭയിൽ സംസാരിക്കുന്നത് ലജ്ജാകരമാണ്.
1CO 14:36 ദൈവവചനത്തിന്റെ ഉദ്ഭവം നിങ്ങളിൽനിന്നാണോ? അഥവാ, അത് എത്തിയിട്ടുള്ളത് നിങ്ങളുടെ അടുക്കൽവരെമാത്രമോ?
1CO 14:37 ഒരു പ്രവാചകൻ എന്നോ ആത്മികകൃപാദാനങ്ങൾ ലഭിച്ചവനെന്നോ ആരെങ്കിലും സ്വയം കരുതുന്നെങ്കിൽ, ഞാൻ നിങ്ങൾക്ക് ഈ എഴുതുന്നത് കർത്താവിന്റെ കൽപ്പനയാണെന്ന് അയാൾ മനസ്സിലാക്കിക്കൊള്ളട്ടെ.
1CO 14:38 അയാൾ ഇത് അവഗണിക്കുന്നു എങ്കിൽ അയാളും അവഗണിക്കപ്പെടും.
1CO 14:39 ആകയാൽ സഹോദരങ്ങളേ, പ്രവചനദാനം അഭിലഷിക്കുക, അജ്ഞാതഭാഷകളിൽ സംസാരിക്കുന്നതു തടയുകയുമരുത്.
1CO 14:40 എല്ലാം യോഗ്യമായും വ്യവസ്ഥിതമായും നിർവഹിക്കപ്പെടട്ടെ.
1CO 15:1 സഹോദരങ്ങളേ, ഞാൻ നിങ്ങളോട് അറിയിച്ചതും നിങ്ങൾ സ്വീകരിച്ചതും നിങ്ങൾ സുസ്ഥിരരായി നിൽക്കുന്നതുമായ സുവിശേഷത്തെപ്പറ്റി നിങ്ങളെ ഓർമിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
1CO 15:2 ഞാൻ നിങ്ങളോട് അറിയിച്ച സുവിശേഷത്തിന്റെ വചനത്തിലൂടെ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു; അതു മുറുകെപ്പിടിച്ചു കൊള്ളുന്നില്ലെങ്കിൽ നിങ്ങൾ വിശ്വസിച്ചതു വ്യർഥമായിത്തീരും.
1CO 15:3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി തിരുവെഴുത്തുകളിൻപ്രകാരം മരിച്ച് അടക്കപ്പെട്ടശേഷം മൂന്നാംദിവസം തിരുവെഴുത്തുകളിൻപ്രകാരം ഉയിർപ്പിക്കപ്പെട്ടു എന്നിങ്ങനെ എനിക്കു നൽകപ്പെട്ട പരമപ്രധാനമായ വചനം ഞാൻ നിങ്ങൾക്ക് ഏൽപ്പിച്ചുതന്നല്ലോ.
1CO 15:5 അവിടന്ന് പത്രോസിനും തുടർന്ന് പന്ത്രണ്ട് ശിഷ്യന്മാർക്കും പ്രത്യക്ഷനായി.
1CO 15:6 അതിനുശേഷം അവിടന്ന് അഞ്ഞൂറിലധികം സഹോദരങ്ങൾക്ക് ഒരേസമയം പ്രത്യക്ഷപ്പെട്ടു, അവരിൽ ചിലർ നിദ്രപ്രാപിച്ചെങ്കിലും അധികംപേരും ഇപ്പോഴും ജീവനോടെയിരിക്കുന്നു.
1CO 15:7 പിന്നീട് അവിടന്ന് യാക്കോബിനും അതിനുശേഷം സകല അപ്പൊസ്തലന്മാർക്കും പ്രത്യക്ഷപ്പെട്ടു;
1CO 15:8 ഏറ്റവുമൊടുവിൽ, അകാലജാതനെപ്പോലെയുള്ള എനിക്കും പ്രത്യക്ഷനായി.
1CO 15:9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനാണ്. ദൈവസഭയെ പീഡിപ്പിച്ചതുകൊണ്ട് അപ്പൊസ്തലൻ എന്ന പേരിനു യോഗ്യനുമല്ല.
1CO 15:10 എന്നാൽ ഞാൻ ആയിരിക്കുന്നതു ദൈവകൃപയാൽ ആകുന്നു. എന്നോടുള്ള അവിടത്തെ കൃപ നിഷ്ഫലമായില്ല. ഞാൻ ആ അപ്പൊസ്തലന്മാരെക്കാളെല്ലാം അധികം അധ്വാനിച്ചു. എങ്കിലും അധ്വാനിച്ചതു ഞാനല്ല, എന്നോടുകൂടെയുള്ള ദൈവകൃപയാണ്.
1CO 15:11 അതുകൊണ്ടു പ്രസംഗിക്കുന്നത് ഞാനായാലും, അവരായാലും, ഒരേ സന്ദേശമാണ്; ആ സന്ദേശം തന്നെയാണ് നിങ്ങൾ വിശ്വസിച്ചതും.
1CO 15:12 ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു എന്നാണ് പ്രസംഗിക്കപ്പെടുന്നത്. അപ്പോൾ മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ?
1CO 15:13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല.
1CO 15:14 ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥം, നിങ്ങളുടെ വിശ്വാസവും വ്യർഥം.
1CO 15:15 തന്നെയുമല്ല, ദൈവം ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചിരിക്കുന്നു എന്നു ദൈവത്തെക്കുറിച്ചു സാക്ഷ്യം പറഞ്ഞിരിക്കുന്ന ഞങ്ങൾ ദൈവത്തിനെതിരേ വ്യാജ സാക്ഷികൾ എന്നും വരും. കാരണം, മരിച്ചവർ വാസ്തവത്തിൽ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ, ദൈവം ക്രിസ്തുവിനെയും ഉയിർപ്പിച്ചിട്ടില്ല.
1CO 15:16 മരിച്ചവർക്കു പുനരുത്ഥാനം ഇല്ലെങ്കിൽ ക്രിസ്തുവിനും പുനരുത്ഥാനം ഉണ്ടായിട്ടില്ല.
1CO 15:17 ക്രിസ്തു ഉയിർപ്പിക്കപ്പെട്ടിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥം; നിങ്ങൾ ഇപ്പോഴും നിങ്ങളുടെ പാപങ്ങളിൽ തന്നെ സ്ഥിതിചെയ്യുന്നു.
1CO 15:18 ക്രിസ്തുവിൽ വിശ്വസിച്ച ശേഷം നിദ്രപ്രാപിച്ചവരും നശിച്ചുപോയിരിക്കുന്നു.
1CO 15:19 നമുക്കു ക്രിസ്തുവിലുള്ള പ്രത്യാശ ഈ ജീവിതത്തെക്കുറിച്ചുമാത്രമെങ്കിൽ നാം സകലമനുഷ്യരിലും ശോചനീയരാണ്.
1CO 15:20 എന്നാൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടിരിക്കുന്നത് നിദ്രപ്രാപിച്ചവരിൽനിന്നുള്ള പുനരുത്ഥാനത്തിന്റെ ആദ്യഫലമായിട്ടാണ്.
1CO 15:21 ഒരു മനുഷ്യനിലൂടെ മരണം, ഒരു മനുഷ്യനിലൂടെത്തന്നെ മരിച്ചവരുടെ പുനരുത്ഥാനവും!
1CO 15:22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
1CO 15:23 എന്നാൽ ഓരോരുത്തരും അവരവരുടെ ക്രമമനുസരിച്ചായിരിക്കും ജീവിപ്പിക്കപ്പെടുന്നത്: ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്റെ പുനരാഗമനത്തിൽ ക്രിസ്തുവിനുള്ളവർ;
1CO 15:24 അതിനുശേഷം അവിടന്നു സകലഭരണവും അധികാരവും ശക്തിയും നീക്കിക്കളഞ്ഞിട്ട് രാജ്യം പിതാവായ ദൈവത്തെ ഏൽപ്പിക്കുമ്പോൾ പരിസമാപ്തി ഉണ്ടാകും.
1CO 15:25 സകലശത്രുക്കളെയും തന്റെ കാൽക്കീഴിലാക്കുന്നതുവരെ ക്രിസ്തു വാഴേണ്ടതാകുന്നു.
1CO 15:26 ഒടുവിലായി നശിപ്പിക്കപ്പെടുന്ന ശത്രുവാണു മരണം.
1CO 15:27 എന്തെന്നാൽ ദൈവം “സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു. സകലതും,” എന്നു പറയുമ്പോൾ എല്ലാം ക്രിസ്തുവിന് അധീനമാക്കിക്കൊടുത്ത ദൈവം ഒഴികെയാണ് എന്നതു സ്പഷ്ടം.
1CO 15:28 സമസ്തവും തനിക്കു കീഴ്പ്പെട്ടശേഷം, പുത്രൻ സകലതും തനിക്കു കീഴാക്കിക്കൊടുത്ത ദൈവത്തിനു കീഴ്പ്പെട്ടിരിക്കും; അങ്ങനെ ദൈവം സകലത്തിലും സകലതും ആയിത്തീരും.
1CO 15:29 മരിച്ചവരുടെ പുനരുത്ഥാനമേ ഇല്ലെങ്കിൽ, ചിലർ മരിച്ചവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതെന്തിന്? മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നില്ലെങ്കിൽ അവർക്കുവേണ്ടി സ്നാനം ഏൽക്കുന്നതിന് എന്താണു പ്രസക്തി?
1CO 15:30 ഞങ്ങളും നാഴികതോറും ആപത്തിലാകുന്നതെന്തിന്?
1CO 15:31 സഹോദരങ്ങളേ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ എനിക്കു നിങ്ങളെപ്പറ്റിയുള്ള പ്രശംസയുടെ ഉറപ്പിൽ ഞാൻ തീർത്തു പറയട്ടെ, ഞാൻ ദിവസേന മരണം അഭിമുഖീകരിക്കുകയാണ്.
1CO 15:32 എഫേസോസിൽവെച്ചു ഞാൻ വന്യമൃഗങ്ങളോടു പോരാടിയതു കേവലം മാനുഷികകാരണങ്ങളാൽ എങ്കിൽ അതുകൊണ്ട് എനിക്കെന്തു നേട്ടം? മരിച്ചവർ ഉയിർക്കുന്നില്ല എങ്കിൽ, “നമുക്കു തിന്നുകുടിക്കാം, നാളെ നാം മരിക്കുമല്ലോ.”
1CO 15:33 വഴിതെറ്റിക്കപ്പെടരുത്. “ഹീനമായ സൗഹൃദം സദ്ഗുണങ്ങളെ ദുഷിപ്പിക്കുന്നു.”
1CO 15:34 നീതിബോധമുള്ളവരായിരിക്കുക. പാപംചെയ്യാതിരിക്കുക. നിങ്ങൾക്കു ലജ്ജ തോന്നുന്നതിനായിത്തന്നെ ഞാൻ പറയട്ടെ, ചിലർക്കു ദൈവത്തെക്കുറിച്ച് അറിവില്ല.
1CO 15:35 “മരിച്ചവർ എങ്ങനെ ഉയിർപ്പിക്കപ്പെടുന്നു? ഏതുതരം ശരീരത്തോടെ അവർ വരുന്നു?” എന്നിങ്ങനെ ചിലർ ചോദിച്ചേക്കാം.
1CO 15:36 ബുദ്ധികെട്ട മനുഷ്യാ, നീ വിതയ്ക്കുന്ന വിത്തു ചാകുന്നില്ലെങ്കിൽ ജീവിപ്പിക്കപ്പെടുകയില്ല.
1CO 15:37 ഉണ്ടാകാനിരിക്കുന്ന ശരീരമല്ല നീ വിതയ്ക്കുന്നത്, പിന്നെയോ ഗോതമ്പിന്റെയോ മറ്റെന്തിന്റെയെങ്കിലുമോ വിത്തുമാത്രമാണു വിതയ്ക്കുന്നത്.
1CO 15:38 എന്നാൽ ദൈവം അവിടത്തെ ഹിതപ്രകാരം, ഗോതമ്പിന് ഒരുതരം ശരീരവും, ഓരോതരം വിത്തിനും അതതിന്റെ തരം ശരീരവും നൽകുന്നു.
1CO 15:39 എല്ലാ മാംസവും ഒരേ തരത്തിലുള്ളതല്ല. മനുഷ്യരുടെ മാംസം ഒരുതരം, മൃഗങ്ങളുടേതു മറ്റൊരുതരം, പക്ഷികളുടേതു വേറെ, മത്സ്യങ്ങളുടേതു വേറെ.
1CO 15:40 സ്വർഗീയശരീരങ്ങളും ലൗകികശരീരങ്ങളും ഉണ്ട്. സ്വർഗീയശരീരങ്ങളുടെ തേജസ്സ് ഒരു വിധത്തിലുള്ളത്; ലൗകികശരീരങ്ങളുടെ തേജസ്സു മറ്റൊരു വിധത്തിലുള്ളത്.
1CO 15:41 സൂര്യന്റെ തേജസ്സ് ഒരുവിധം, ചന്ദ്രന്റേതു മറ്റൊരുവിധം, നക്ഷത്രങ്ങളുടെ തേജസ്സു വേറൊരുവിധം. നക്ഷത്രവും നക്ഷത്രവുംതമ്മിൽ തേജസ്സിൽ വ്യത്യാസമുണ്ട്.
1CO 15:42 മരിച്ചവരുടെ പുനരുത്ഥാനവും അങ്ങനെതന്നെയാണ്. നശ്വരമായ ശരീരം വിതയ്ക്കപ്പെടുന്നു, അനശ്വരമായ ശരീരം ഉയിർപ്പിക്കപ്പെടുന്നു.
1CO 15:43 അപമാനത്തിൽ വിതയ്ക്കപ്പെടുന്നു, തേജസ്സിൽ ഉയിർപ്പിക്കപ്പെടുന്നു; ബലഹീനതയിൽ വിതയ്ക്കപ്പെടുന്നു, ശക്തിയിൽ ഉയിർപ്പിക്കപ്പെടുന്നു.
1CO 15:44 വിതയ്ക്കപ്പെടുന്നത് ഭൗതികശരീരം, ഉയിർപ്പിക്കപ്പെടുന്നതോ ആത്മികശരീരം. ഭൗതികശരീരം ഉണ്ടെങ്കിൽ ആത്മികശരീരവും ഉണ്ട്.
1CO 15:45 “ആദ്യമനുഷ്യനായ ആദാം ജീവനുള്ളവനായിത്തീർന്നു” എന്നെഴുതിയിരിക്കുന്നല്ലോ; അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.
1CO 15:46 ആദ്യമുണ്ടായത് ആത്മികമല്ല, ഭൗതികമായിരുന്നു. ആത്മികം അതിനുശേഷം.
1CO 15:47 ഒന്നാംമനുഷ്യൻ ഭൂമിയിൽനിന്നുള്ള മർത്യൻ; രണ്ടാംമനുഷ്യനോ സ്വർഗത്തിൽനിന്നുള്ളവൻ.
1CO 15:48 ആ മർത്യനെപ്പോലെതന്നെ ശേഷം മർത്യരും, സ്വർഗത്തിൽനിന്നുള്ളവനെപ്പോലെതന്നെ സ്വർഗീയരും ആകുന്നു.
1CO 15:49 നാം ആ മർത്യന്റെ സ്വരൂപം ധരിച്ചിരിക്കുന്നതുപോലെ സ്വർഗീയന്റെയും സ്വരൂപം ധരിക്കും.
1CO 15:50 സഹോദരങ്ങളേ, ജഡരക്തങ്ങൾക്കു ദൈവരാജ്യം അവകാശമാക്കാൻ സാധ്യമല്ലെന്നു ഞാൻ പറയുന്നു; നശ്വരമായത് അനശ്വരതയെ അവകാശമാക്കുകയില്ല.
1CO 15:51 ശ്രദ്ധിക്കുക, ഞാൻ ഒരു രഹസ്യം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രപ്രാപിക്കുകയില്ല, നാം എല്ലാവരും രൂപാന്തരപ്പെടും.
1CO 15:52 അന്ത്യകാഹളധ്വനി മുഴങ്ങുമ്പോൾ, ക്ഷണനേരത്തിൽ, കണ്ണിമയ്ക്കുന്നതിനിടയിൽ മരിച്ചവർ അക്ഷയരായി ഉയിർപ്പിക്കപ്പെടും; നാം രൂപാന്തരം പ്രാപിക്കുകയും ചെയ്യും.
1CO 15:53 ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിക്കേണ്ടതാകുന്നു.
1CO 15:54 ഇങ്ങനെ ഈ നശ്വരമായത് അനശ്വരതയെയും ഈ മർത്യമായത് അമർത്യതയെയും ധരിച്ചുകഴിയുമ്പോൾ, “മരണത്തെ വിജയം ഗ്രസിച്ചു” എന്നു എഴുതിയ വചനം നിറവേറും.
1CO 15:55 “ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ള് എവിടെ?”
1CO 15:56 മരണത്തിന്റെ വിഷമുള്ള് പാപം; പാപത്തിന്റെ ശക്തി ന്യായപ്രമാണം.
1CO 15:57 എന്നാൽ ദൈവത്തിനു സ്തോത്രം! നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ അവിടന്ന് നമുക്കു വിജയം നൽകുന്നു.
1CO 15:58 അതുകൊണ്ട് എന്റെ പ്രിയസഹോദരങ്ങളേ, നിങ്ങൾ അചഞ്ചലരായിരിക്കുക; യാതൊന്നും നിങ്ങളെ ഉലച്ചുകളയാൻ ഇടയാകരുത്. കർത്താവിൽ നിങ്ങളുടെ അധ്വാനം വ്യർഥമല്ല എന്നറിയുന്നതുകൊണ്ടു കർത്താവിന്റെ വേലയിൽ എപ്പോഴും വ്യാപൃതരായിരിക്കുക.
1CO 16:1 ദൈവജനത്തിനു വേണ്ടിയുള്ള ധനശേഖരണത്തെപ്പറ്റി: ഗലാത്യസഭകളോടു ഞാൻ നിർദേശിച്ചതുപോലെതന്നെ നിങ്ങളും ചെയ്യുക.
1CO 16:2 ഓരോ ആഴ്ചയുടെയും ഒന്നാംദിവസം നിങ്ങളിൽ ഓരോരുത്തരും അവരവരുടെ വരുമാനം അനുസരിച്ചുള്ള ഒരു തുക മാറ്റിവെക്കണം. അങ്ങനെചെയ്താൽ, ഞാൻ വന്നതിനുശേഷം ധനശേഖരണം നടത്തേണ്ടിവരികയില്ലല്ലോ.
1CO 16:3 നിങ്ങളുടെ സംഭാവന ജെറുശലേമിലേക്കു കൊണ്ടുപോകാൻ ഞാൻ വന്നശേഷം നിങ്ങൾക്കു സമ്മതരായവരെ ശുപാർശക്കത്തുകളുമായി അയയ്ക്കാം.
1CO 16:4 ഞാനും പോകുന്നതു നല്ലതെന്നു തോന്നിയാൽ അവർക്ക് എന്നോടുകൂടെ പോരാം.
1CO 16:5 ഞാൻ മക്കദോന്യയിൽക്കൂടി യാത്രചെയ്ത് നിങ്ങളുടെ അടുത്തെത്തും—അതുവഴിയാണു ഞാൻ വരുന്നത്.
1CO 16:6 ഒരുപക്ഷേ ഞാൻ കുറച്ചുകാലം നിങ്ങളോടുകൂടെ താമസിച്ചേക്കും, ശീതകാലം മുഴുവൻ അവിടെ ചെലവഴിച്ചെന്നും വരാം, അപ്പോൾ എന്റെ തുടർന്നുള്ള യാത്രയ്ക്കു വേണ്ടുന്ന സഹായം ചെയ്തുതരാൻ നിങ്ങൾക്കു കഴിയുമല്ലോ.
1CO 16:7 ഇപ്പോൾ നിങ്ങളെ സന്ദർശിച്ചിട്ടു പെട്ടെന്നു മടങ്ങാനല്ല ഞാൻ ആഗ്രഹിക്കുന്നത്; കർത്താവ് അനുവദിച്ചാൽ കുറച്ചുകാലം നിങ്ങളോടൊപ്പം താമസിക്കാൻ ഞാൻ ആശിക്കുന്നു.
1CO 16:8 എന്നാൽ പെന്തക്കൊസ്തുവരെ ഞാൻ എഫേസോസിൽ താമസിക്കും.
1CO 16:9 കാരണം, ഫലപ്രദമായ വേലയ്ക്കുവേണ്ടി വലിയൊരു വാതിൽ എനിക്കു തുറന്നുകിട്ടിയിരിക്കുന്നു; എന്നെ എതിർക്കുന്നവരും പലരുണ്ട്.
1CO 16:10 തിമോത്തിയോസ് വരുമ്പോൾ, ഭയലേശമെന്യെ അദ്ദേഹത്തിന് നിങ്ങളോടുകൂടെ വസിക്കാൻ നിങ്ങൾ സാഹചര്യമൊരുക്കണം. അദ്ദേഹം എന്നെപ്പോലെതന്നെ കർത്താവിന്റെ വേല ചെയ്യുകയാണല്ലോ.
1CO 16:11 ആരും അദ്ദേഹത്തോട് അനാദരവ് കാണിക്കരുത്. എന്റെ അടുക്കൽ മടങ്ങിയെത്തേണ്ടതിന് അദ്ദേഹത്തെ സമാധാനത്തോടെ യാത്രയയയ്ക്കണം. ഞാനും സഹോദരന്മാരും അദ്ദേഹത്തെ കാത്തിരിക്കുകയാണ്.
1CO 16:12 നമ്മുടെ സഹോദരനായ അപ്പൊല്ലോസിന്റെ കാര്യം: സഹോദരരോടുകൂടെ നിങ്ങളുടെ അടുത്തേക്കു വരാൻ ഞാൻ അദ്ദേഹത്തെ നിർബന്ധിച്ചു, എന്നാൽ ഉടനെ വരാൻ അദ്ദേഹത്തിനു തീരെ താത്പര്യമില്ല, അവസരം ലഭിക്കുമ്പോൾ അദ്ദേഹം വരും.
1CO 16:13 ജാഗ്രതയോടിരിക്കുക, വിശ്വാസത്തിൽ സുസ്ഥിരരായിരിക്കുക, ധൈര്യമുള്ളവരായിരിക്കുക, ശക്തരായിരിക്കുക.
1CO 16:14 നിങ്ങൾ ചെയ്യുന്നതെല്ലാം സ്നേഹത്തിൽ ആകട്ടെ.
1CO 16:15 സഹോദരങ്ങളേ, അഖായയിൽ ആദ്യം വിശ്വസിച്ചത് സ്തെഫാനൊസിന്റെ കുടുംബമാണെന്നു നിങ്ങൾക്കറിയാമല്ലോ; വിശ്വാസികളുടെ ശുശ്രൂഷയ്ക്കായി അവർ സ്വയം സമർപ്പിച്ചിരിക്കുകയാണ്.
1CO 16:16 അങ്ങനെയുള്ളവർക്കും, ഈ ശുശ്രൂഷയിൽ അവരോടൊപ്പം അധ്വാനിക്കുന്നവർക്കും നിങ്ങൾ വിധേയരായിരിക്കണമെന്നു ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു.
1CO 16:17 സ്തെഫാനൊസും ഫൊർത്തുനാതൊസും അഖായിക്കോസും വന്നപ്പോൾ ഞാൻ ആനന്ദിച്ചു; കാരണം നിങ്ങളുടെ അഭാവം അവർ നികത്തി.
1CO 16:18 അവർ എന്റെയും നിങ്ങളുടെയും ആത്മാവിനു നവോന്മേഷം നൽകിയിരിക്കുന്നു. ഇങ്ങനെയുള്ളവരെ ആദരിക്കുക.
1CO 16:19 ഏഷ്യാപ്രവിശ്യയിലെ സഭകൾ നിങ്ങളെ അഭിവാദനംചെയ്യുന്നു. അക്വിലാസും പ്രിസ്കില്ലയും അവരുടെ ഭവനത്തിൽ കൂടിവരുന്ന സഭയും കർത്താവിൽ നിങ്ങളെ ഹൃദയപൂർവം അഭിവാദനംചെയ്യുന്നു.
1CO 16:20 എല്ലാ സഹോദരങ്ങളും അഭിവാദനംചെയ്യുന്നു. വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
1CO 16:21 പൗലോസ് എന്ന ഞാൻ, സ്വന്തം കൈയാൽ ഈ വന്ദനം എഴുതുന്നു.
1CO 16:22 കർത്താവിനെ സ്നേഹിക്കാത്ത ഏവരും ശാപഗ്രസ്തർ! കർത്താവേ, വരണമേ!
1CO 16:23 കർത്താവായ യേശുവിന്റെ കൃപ നിങ്ങളോടുകൂടെ ഉണ്ടാകുമാറാകട്ടെ.
1CO 16:24 നിങ്ങൾക്ക് എല്ലാവർക്കും ക്രിസ്തുയേശുവിൽ എന്റെ സ്നേഹം, ആമേൻ.
2CO 1:1 ദൈവഹിതപ്രകാരം ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും, കൊരിന്തിലുള്ള ദൈവസഭയ്ക്കും അഖായ സംസ്ഥാനത്തിൽ എല്ലായിടത്തുമുള്ള സകലവിശുദ്ധർക്കും, എഴുതുന്നത്:
2CO 1:2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
2CO 1:3 കരുണാസമ്പന്നനായ പിതാവും സർവ ആശ്വാസങ്ങളുടെയും ദാതാവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവുമായ ദൈവം വാഴ്ത്തപ്പെട്ടവൻ!
2CO 1:4 ഞങ്ങൾക്കുണ്ടാകുന്ന സകലകഷ്ടതകളിലും അവിടന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു. അതുകൊണ്ട് ഞങ്ങളും ഏതുതരം കഷ്ടതയിൽ ആയിരിക്കുന്നവരെയും ദൈവത്തിൽനിന്നു ലഭിച്ചിരിക്കുന്ന ആശ്വാസത്താൽ, ആശ്വസിപ്പിക്കാൻ പ്രാപ്തരായിരിക്കുന്നു.
2CO 1:5 അങ്ങനെ, ക്രിസ്തു നിമിത്തമുള്ള കഷ്ടതകൾ ഞങ്ങളിൽ വർധിച്ചുവരുന്നതുപോലെ ക്രിസ്തുവിൽനിന്നു ലഭിക്കുന്ന ആശ്വാസവും ഞങ്ങളിൽ വർധിച്ചുവരുന്നു.
2CO 1:6 ഞങ്ങൾ ഇപ്പോൾ കഷ്ടം സഹിക്കുന്നെങ്കിൽ അത് നിങ്ങൾക്ക് ആശ്വാസം ലഭിക്കേണ്ടതിനും നിങ്ങൾ രക്ഷപ്രാപിക്കേണ്ടതിനുംവേണ്ടിയാണ്. ഞങ്ങൾക്ക് ആശ്വാസം ലഭിക്കുന്നെങ്കിൽ അതുനിമിത്തം നിങ്ങൾക്കും ആശ്വാസം ലഭിക്കുകതന്നെ ചെയ്യും. അങ്ങനെ, ഞങ്ങൾ സഹിക്കുന്ന അതേ കഷ്ടതകൾ സഹിക്കാനുള്ള സഹനശക്തി നിങ്ങൾക്കും ഉണ്ടാകും.
2CO 1:7 ഞങ്ങൾ അനുഭവിച്ച കഷ്ടതകളിൽ നിങ്ങൾ പങ്കാളികളായതുപോലെ ഞങ്ങൾ അനുഭവിച്ച ആശ്വാസത്തിലും നിങ്ങൾ പങ്കാളികളാകും. ഈ അറിവ് നിങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ പ്രത്യാശ ഉറപ്പാക്കുന്നു.
2CO 1:8 സഹോദരങ്ങളേ, ഏഷ്യാപ്രവിശ്യയിൽ വെച്ച് ഞങ്ങൾക്കുണ്ടായ ഉപദ്രവത്തെക്കുറിച്ചു നിങ്ങൾ അറിയാതിരിക്കരുതെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങൾ ജീവനോടിരിക്കുമോ എന്നുപോലും സംശയിക്കുംവിധം സഹനശക്തിക്ക് അപ്പുറമായ കഷ്ടതകൾ ഞങ്ങൾ നേരിട്ടു.
2CO 1:9 അങ്ങനെ ഞങ്ങൾ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെപ്പോലെ ആശയറ്റവരായിത്തീർന്നു. എന്നിട്ടും ഞങ്ങൾ സ്വയം രക്ഷപ്പെടാനുള്ള മാർഗം ഉപേക്ഷിച്ച്, മരിച്ചവരെ ജീവിപ്പിക്കാൻ ശക്തനായ ദൈവത്തിൽ പ്രതീക്ഷവെച്ചു.
2CO 1:10 ഇത്രവലിയ മരണഭയത്തിൽനിന്ന് ഞങ്ങളെ വിടുവിച്ച ദൈവം പിന്നെയും വിടുവിക്കും. ഞങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന ദൈവം ഇനിയും ഞങ്ങളെ രക്ഷിക്കും.
2CO 1:11 പ്രാർഥനയിലൂടെ നിങ്ങൾ ഞങ്ങൾക്കു സഹായികളായല്ലോ. ഇങ്ങനെ അനേകംപേരുടെ പ്രാർഥനയ്ക്ക് ഉത്തരമായി ദൈവം ഞങ്ങളെ കൃപയോടെ സഹായിച്ചിരിക്കുന്നു. അതുനിമിത്തം അവരെല്ലാം ഞങ്ങളെയോർത്ത് ദൈവത്തിന് സ്തോത്രംചെയ്യാൻ ഇടയാകും.
2CO 1:12 ഈ ലോകത്തിൽ ഞങ്ങളുടെ വ്യവഹാരം, വിശേഷിച്ച് നിങ്ങളോടുള്ളത്, ദൈവത്തിൽനിന്നുള്ള വിശുദ്ധിയോടും ആത്മാർഥതയോടുംകൂടെ ആയിരുന്നു എന്ന് ഞങ്ങളുടെ മനസ്സാക്ഷി നൽകുന്ന ഈ സാക്ഷ്യംതന്നെ ഞങ്ങളുടെ അഭിമാനം. ലൗകികജ്ഞാനത്താലല്ല, ദൈവത്തിൽനിന്നു ലഭിച്ച കൃപയാലാണ് ഞങ്ങൾക്ക് അത് സാധ്യമായിത്തീർന്നത്.
2CO 1:13 നിങ്ങൾക്ക് വായിക്കാനും മനസ്സിലാക്കാനും കഴിയാത്തതൊന്നുംതന്നെ ഞങ്ങൾ നിങ്ങൾക്കെഴുതിയിട്ടില്ല.
2CO 1:14 മുമ്പ് നിങ്ങൾ ഞങ്ങളെ ഒരല്പം മനസ്സിലാക്കി. അതുപോലെതന്നെ തുടർന്നും എന്നെ നിങ്ങൾക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയും എന്നു ഞാൻ ആശിക്കുന്നു. അങ്ങനെ, കർത്താവായ യേശുവിന്റെ പുനരാഗമനത്തിൽ ഞങ്ങൾക്കു നിങ്ങളെക്കുറിച്ച് അഭിമാനിക്കാൻ സാധിക്കുന്നതുപോലെതന്നെ, നിങ്ങൾക്ക് ഞങ്ങളെക്കുറിച്ചും അഭിമാനിക്കാൻ സാധിക്കും.
2CO 1:15 ഈ ആത്മവിശ്വാസത്തോടെയാണ് ഞാൻ മുമ്പുതന്നെ നിങ്ങളെ സന്ദർശിക്കണമെന്നും അങ്ങനെ നിങ്ങൾക്കു രണ്ടാമതും പ്രയോജനം ഉണ്ടാകണമെന്നും ഉദ്ദേശിച്ചത്.
2CO 1:16 മക്കദോന്യയിലേക്കു പോകുമ്പോൾ നിങ്ങളെ സന്ദർശിക്കണമെന്നും അവിടെനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുക്കൽ എത്തി, നിങ്ങളാൽ യെഹൂദ്യയിലേക്കു യാത്രയയയ്ക്കപ്പെടണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.
2CO 1:17 ചഞ്ചലചിത്തത്തോടെയാണോ ഞാൻ ഈ തീരുമാനമെടുത്തത്? ഒരേ ശ്വാസത്തിൽ “ഉവ്വ്, ഉവ്വ്” എന്നും “ഇല്ല, ഇല്ല” എന്നും പറയാൻ ഇടനൽകുന്ന മാനുഷികരീതിയിലാണോ, ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്?
2CO 1:18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്ക് ഒരേസമയം “ഉവ്വ്” എന്നും “ഇല്ല” എന്നും ആയിരുന്നില്ല എന്നതിനു വാക്കുമാറാത്ത ദൈവം സാക്ഷിയാണ്.
2CO 1:19 ഞാനും സില്വാനൊസും തിമോത്തിയോസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു ചിലസമയം “ഉവ്വ്” എന്നും മറ്റുചില സമയം “ഇല്ല” എന്നും മാറിക്കൊണ്ടിരിക്കുന്നവൻ ആയിരുന്നില്ല; അവിടത്തേക്ക് എപ്പോഴും “ഉവ്വ്” മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ.
2CO 1:20 ദൈവം മനുഷ്യന് എത്രയെല്ലാം വാഗ്ദാനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അവയെല്ലാം ക്രിസ്തുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, നാം ക്രിസ്തുവിലൂടെ അവയ്ക്ക് ദൈവമഹത്ത്വത്തിനായി “ആമേൻ” പറയും.
2CO 1:21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതും നമ്മെ ദൈവികശുശ്രൂഷയ്ക്കായി നിയോഗിച്ചിരിക്കുന്നതും ദൈവംതന്നെ.
2CO 1:22 അവിടന്ന് തന്റെ ഉടമസ്ഥതയുടെ മുദ്ര നമ്മുടെമേൽ പതിച്ച്, തന്റെ ആത്മാവിനെ ആദ്യഗഡുവായി നമ്മുടെ ഹൃദയങ്ങളിൽ പകരുകയുംചെയ്തിരിക്കുന്നു.
2CO 1:23 നിങ്ങളെ ബുദ്ധിമുട്ടിക്കരുതെന്ന് കരുതിയാണു ഞാൻ കൊരിന്തിലേക്കു പിന്നെയും വരാതിരുന്നത്. അതിനു ദൈവം സാക്ഷി.
2CO 1:24 നിങ്ങളുടെ വിശ്വാസജീവിതത്തിന്മേൽ ആധിപത്യംനടത്തുന്നവരായിട്ടല്ല; മറിച്ച്, നിങ്ങളുടെ ആനന്ദം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സഹപ്രവർത്തകരെപ്പോലെയാണ് ഞങ്ങൾ. കാരണം, നിങ്ങൾ വിശ്വാസത്തിൽ സുസ്ഥിരരാണല്ലോ.
2CO 2:1 വേദനയുണ്ടാക്കുന്ന മറ്റൊരു സന്ദർശനത്തിനായി നിങ്ങളുടെ അടുക്കൽ വരരുതെന്നു ഞാൻ തീരുമാനിച്ചു.
2CO 2:2 ഞാൻ നിങ്ങളെ വേദനിപ്പിച്ചാൽ, ഞാൻ വേദനിപ്പിച്ച നിങ്ങൾതന്നെയല്ലാതെ എന്നെ ആശ്വസിപ്പിക്കാൻ മറ്റാരാണുള്ളത്?
2CO 2:3 എന്നെ ആനന്ദിപ്പിക്കേണ്ടവർനിമിത്തം ദുഃഖിതനായിത്തീരാതെ ഇരിക്കേണ്ടതിനാണ് ഞാൻ മുൻലേഖനത്തിൽ നിങ്ങൾക്ക് എഴുതിയത്. നിങ്ങൾ ആനന്ദിക്കുന്നത് കാണുന്നതിലാണ് ഞാൻ ആനന്ദിക്കുന്നതെന്ന് നിങ്ങൾക്കു വ്യക്തമായി അറിയാം എന്നെനിക്ക് ഉറപ്പുണ്ട്.
2CO 2:4 മഹാദുഃഖത്തോടും ഹൃദയനുറുക്കത്തോടും വളരെ കണ്ണുനീരോടുംകൂടെയാണു ഞാൻ നിങ്ങൾക്ക് അത് എഴുതിയത്. അതിന്റെ ഉദ്ദേശ്യമോ നിങ്ങളെ ദുഃഖിപ്പിക്കുക എന്നതല്ല മറിച്ച്, എനിക്കു നിങ്ങളോടുള്ള സ്നേഹം എത്ര ആഴമേറിയത് എന്നു നിങ്ങൾക്കു മനസ്സിലാക്കിത്തരിക എന്നതാണ്.
2CO 2:5 നിങ്ങളിലൊരുവൻ എനിക്കു സങ്കടമുണ്ടാക്കുന്നെങ്കിൽ അയാൾ എന്നെയല്ല, ഞാൻ കണക്കിലേറെ പറയരുതല്ലോ, ഒരളവുവരെ നിങ്ങൾക്ക് എല്ലാവർക്കുമാണ് സങ്കടം വരുത്തിയിരിക്കുന്നത്.
2CO 2:6 ഭൂരിപക്ഷംപേർ അവനു നൽകിക്കഴിഞ്ഞ ശിക്ഷ ധാരാളംമതി.
2CO 2:7 ഇനി, അയാൾ അസഹനീയമായ ദുഃഖത്തിൽ വീണുപോകാതിരിക്കേണ്ടതിനു നിങ്ങൾ അവനോടു ക്ഷമിക്കുകയും അവനെ ആശ്വസിപ്പിക്കുകയുമാണു വേണ്ടത്.
2CO 2:8 അങ്ങനെ, അവനോടുള്ള സ്നേഹം നിങ്ങൾ വീണ്ടും ഉറപ്പിച്ചുകൊടുക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.
2CO 2:9 നിങ്ങൾ സകലത്തിലും അനുസരണം പാലിക്കുമോ എന്നു പരീക്ഷിച്ചറിയേണ്ടതിനാണ് ഞാൻ നിങ്ങൾക്ക് എഴുതിയത്.
2CO 2:10 നിങ്ങൾ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു—ക്ഷമിക്കപ്പെടാനായി എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ—നിങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ സന്നിധിയിലാണ് ഞാൻ അത് ക്ഷമിച്ചിരിക്കുന്നത്.
2CO 2:11 സാത്താൻ നമ്മെ വഞ്ചിക്കാൻ അവസരം നൽകരുത്. നാം അവന്റെ കുതന്ത്രങ്ങൾ അറിയാത്തവർ അല്ലല്ലോ?
2CO 2:12 ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കാൻ ഞാൻ ത്രോവാസിൽ എത്തിയപ്പോൾ കർത്താവുതന്നെ എനിക്ക് ഒരു വാതിൽ തുറന്നുതന്നു.
2CO 2:13 എങ്കിലും എന്റെ സഹോദരനായ തീത്തോസിനെ അവിടെ കാണാതിരുന്നതുകൊണ്ട് ഞാൻ അസ്വസ്ഥചിത്തനായിത്തീർന്നു. അതുകൊണ്ട് ഞാൻ ത്രോവാസിലുള്ളവരോടു യാത്രപറഞ്ഞ് മക്കദോന്യയിലേക്കു പോയി.
2CO 2:14 ക്രിസ്തുവിൽ ഞങ്ങളെ എപ്പോഴും ജയഘോഷമായി നടത്തുകയും ഞങ്ങളിലൂടെ അവിടത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ പരിമളം എല്ലായിടത്തും പരത്തുകയുംചെയ്യുന്ന ദൈവത്തിനു സ്തോത്രം.
2CO 2:15 ദൈവസന്നിധിയിൽ യേശുക്രിസ്തു അർപ്പിക്കുന്ന സുഗന്ധധൂപംപോലെയാണ് രക്ഷിക്കപ്പെടുന്നവരുടെ മധ്യത്തിലും നശിച്ചുപോകുന്നവരുടെ മധ്യത്തിലും ഞങ്ങളുടെ ജീവിതങ്ങൾ.
2CO 2:16 നശിച്ചുപോകുന്നവർക്കു മരണത്തിൽനിന്ന് മരണത്തിലേക്കുള്ള ദുർഗന്ധവും രക്ഷിക്കപ്പെടുന്നവർക്ക് ജീവനിൽനിന്ന് നിത്യജീവനിലേക്കുള്ള സുഗന്ധവും. എന്നാൽ, ഈ ശുശ്രൂഷയ്ക്ക് ആരാണ് പ്രാപ്തൻ?
2CO 2:17 പലരും ചെയ്യുന്നതുപോലെ ഞങ്ങൾ ദൈവവചനത്തെ ഒരു വിൽപ്പനച്ചരക്കാക്കി മാറ്റുന്നില്ല; മറിച്ച് ദൈവത്താൽ അയയ്ക്കപ്പെട്ടവർ എന്ന ബോധ്യത്തോടെ ഞങ്ങൾ ദൈവസന്നിധിയിൽ ആത്മാർഥതയോടെ, ക്രിസ്തു തന്ന അധികാരത്തോടെ സംസാരിക്കുന്നു.
2CO 3:1 ഞങ്ങൾ വീണ്ടും ഞങ്ങൾക്കായിത്തന്നെ ശുപാർശ ചെയ്യാൻ തുടങ്ങുകയാണോ? മറ്റുചിലർ ചെയ്യുന്നതുപോലെ നിങ്ങളിൽനിന്ന് ശുപാർശക്കത്തുകൾ വാങ്ങാനോ നിങ്ങൾക്കു ശുപാർശക്കത്തുകൾ നൽകാനോ ഞങ്ങൾക്ക് എന്താണാവശ്യം?
2CO 3:2 നിങ്ങൾതന്നെ ഞങ്ങളുടെ ശുപാർശക്കത്ത്; അത് ഞങ്ങളുടെ ഹൃദയത്തിൽ എഴുതിയിട്ടുള്ളതും സകലമനുഷ്യരും അറിയുകയും വായിക്കുകയും ചെയ്യുന്നതുമാണ്.
2CO 3:3 അങ്ങനെ ഞങ്ങളുടെ പ്രവർത്തനഫലമായി ഉണ്ടായ “ക്രിസ്തുവിന്റെ കത്ത്” നിങ്ങൾ ആകുന്നു എന്നു വ്യക്തമാണ്. അത് എഴുതിയിരിക്കുന്നതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാലാണ്; കൽപ്പലകകളിൽ അല്ല, മനുഷ്യഹൃദയങ്ങളെന്ന മാംസപ്പലകകളിന്മേലാണ്.
2CO 3:4 യേശുക്രിസ്തുവിലൂടെ ദൈവത്തിൽ ഞങ്ങൾക്ക് തികഞ്ഞ ധൈര്യമുള്ളതുകൊണ്ടാണ് ഇപ്രകാരം ഞങ്ങൾ പറയുന്നത്.
2CO 3:5 ഞങ്ങളുടെ സ്വന്തം എന്ന് അവകാശപ്പെടാൻ കഴിയുന്ന യാതൊരു സാമർഥ്യവും ഞങ്ങൾക്കില്ല; ഞങ്ങളുടെ സാമർഥ്യം ദൈവത്തിൽനിന്ന് വരുന്നു.
2CO 3:6 അവിടന്ന് ഞങ്ങളെ പുതിയ ഉടമ്പടിയുടെ ശുശ്രൂഷകരായിരിക്കാൻ യോഗ്യരാക്കി. എഴുതപ്പെട്ട പ്രമാണങ്ങളുടെയല്ല മറിച്ച്, ആത്മാവിന്റെ പ്രമാണങ്ങളുടെതന്നെ ശുശ്രൂഷക്കാർ. കാരണം പ്രമാണം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
2CO 3:7 കല്ലിൽ കൊത്തപ്പെട്ടതും മരണംമാത്രം കൊണ്ടുവന്നതുമായ ശുശ്രൂഷ വന്നുചേർന്നത് തേജസ്സോടുകൂടെ ആയിരുന്നു. തൽഫലമായി മോശയ്ക്കുണ്ടായ മുഖതേജസ്സ്, താൽക്കാലികമായിരുന്നിട്ടും, ഇസ്രായേല്യർക്ക് അദ്ദേഹത്തിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കുക അസാധ്യമായിരുന്നു.
2CO 3:8 അങ്ങനെയെങ്കിൽ ആത്മാവിന്റെ ജീവൻ നൽകുന്ന ശുശ്രൂഷ എത്രയധികം തേജസ്സുള്ളതായിരിക്കും.
2CO 3:9 കുറ്റക്കാരനെന്നു വിധിക്കുന്ന പ്രമാണത്തിന്റെ ശുശ്രൂഷ തേജോമയമെങ്കിൽ കുറ്റവിമുക്തരാക്കുന്ന ശുശ്രൂഷ അതിലും എത്രയധികം ശോഭപരത്തുന്നതായിരിക്കും!
2CO 3:10 ഒരിക്കൽ തേജസ്സുണ്ടായിരുന്നത്, അതിമഹത്തായ ഇപ്പോഴത്തെ തേജസ്സുമൂലം തേജസ്സറ്റതായിത്തീർന്നിരിക്കുന്നു.
2CO 3:11 ഇങ്ങനെ പ്രസക്തി നഷ്ടമായിക്കൊണ്ടിരുന്ന ന്യായപ്രമാണം രംഗപ്രവേശം ചെയ്തത് അതിതേജസ്സോടെ ആയിരുന്നെങ്കിൽ, സുസ്ഥിരമായത് എത്രയധികം തേജസ്സുള്ളതായിരിക്കും!
2CO 3:12 ഇങ്ങനെയൊരു പ്രത്യാശയുള്ളതുകൊണ്ടു നാം വളരെ ധൈര്യശാലികളായിരിക്കുന്നു.
2CO 3:13 തന്റെ മുഖത്തെ തേജസ്സ് മാഞ്ഞുപൊയ്ക്കൊണ്ടിരുന്നതാണെങ്കിലും ഇസ്രായേല്യർ അതു കാണാതിരിക്കാനായി മോശ തന്റെ മുഖം ഒരു മൂടുപടം കൊണ്ടു മറച്ചു. നമ്മുടെ സ്ഥിതി അങ്ങനെയല്ല.
2CO 3:14 ഇങ്ങനെയായിട്ടും ഇസ്രായേൽജനതയുടെ ചിന്താഗതി കഠിനമായിപ്പോയിരുന്നു. പഴയ ഉടമ്പടി വായിക്കുമ്പോഴൊക്കെയും അതേ മൂടുപടം ഇന്നും അവശേഷിക്കുന്നു. അതിന് മാറ്റം വന്നിട്ടില്ല. കാരണം, ക്രിസ്തുവിലാണ് മൂടുപടത്തിന് നീക്കം വരുന്നത്.
2CO 3:15 ഇന്നുവരെയും മോശയുടെ പുസ്തകം വായിക്കുമ്പോൾ ഒരു മൂടുപടം ഇസ്രായേൽജനതയുടെ ഹൃദയങ്ങളിൽ ശേഷിക്കുന്നു.
2CO 3:16 എന്നാൽ, ഒരു വ്യക്തി കർത്താവായ ക്രിസ്തുവിലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകുന്നു.
2CO 3:17 കർത്താവ് ആത്മാവാകുന്നു, കർത്താവിന്റെ ആത്മാവുള്ളേടത്ത് സ്വാതന്ത്ര്യം ഉണ്ട്.
2CO 3:18 അങ്ങനെ നാം എല്ലാവരും മൂടുപടം നീക്കപ്പെട്ട നമ്മുടെ മുഖങ്ങളിൽ കർത്താവിന്റെ തേജസ്സ് കണ്ണാടിയിലെന്നപോലെ പ്രതിബിംബിക്കുന്നവരായി, കർത്താവിന്റെ ആത്മാവിൽനിന്ന് വർധമാനമായ തേജസ്സു പ്രാപിച്ചുകൊണ്ട്, അവിടത്തെ സാദൃശ്യത്തിലേക്കു രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.
2CO 4:1 ഞങ്ങൾക്ക് ഈ ആത്മികശുശ്രൂഷ ലഭിച്ചിരിക്കുന്നത് ദൈവത്തിന്റെ കരുണയാൽ ആയതുകൊണ്ട് ഞങ്ങൾ അധൈര്യപ്പെടുന്നതേയില്ല.
2CO 4:2 ഞങ്ങൾ ലജ്ജാകരമായ രഹസ്യപ്രവൃത്തികളും വഞ്ചനയും പ്രയോഗിക്കുന്നില്ല. ദൈവവചനം വികലമായി വ്യാഖ്യാനിക്കുന്നതുമില്ല. മറിച്ച്, അതിലെ സത്യം വ്യക്തമാക്കിക്കൊണ്ട് എല്ലാ മനുഷ്യരുടെയും മനസ്സാക്ഷിക്കുമുമ്പാകെ സ്വീകാര്യമാകേണ്ടതിന് ഞങ്ങൾ ഞങ്ങളെത്തന്നെ ദൈവസന്നിധിയിൽ സമർപ്പിക്കുന്നു.
2CO 4:3 ഞങ്ങൾ പ്രസംഗിക്കുന്ന സുവിശേഷം മറഞ്ഞിരിക്കുന്നു എങ്കിൽ അത് നശിച്ചുകൊണ്ടിരിക്കുന്നവർക്കു മാത്രമാണ്.
2CO 4:4 അവിശ്വാസികളായ അവരുടെ മനസ്സ് ഈ ലോകത്തിന്റെ ദൈവമായ പിശാച് അന്ധമാക്കിയിരിക്കുന്നു; അത് ദൈവപ്രതിരൂപമായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശം അവരുടെമേൽ പ്രകാശിക്കാതിരിക്കേണ്ടതിനാണ്.
2CO 4:5 ഞങ്ങളുടെ പ്രസംഗം ഞങ്ങളെക്കുറിച്ചല്ല; പിന്നെയോ, കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചാണ്. ഞങ്ങൾ യേശുവിനുവേണ്ടി നിങ്ങളുടെ ദാസന്മാർമാത്രമാണ്.
2CO 4:6 “ഇരുളിൽനിന്ന് പ്രകാശം ഉദിക്കട്ടെ” എന്നു കൽപ്പിച്ച ദൈവംതന്നെയാണ് യേശുക്രിസ്തുവിന്റെ മുഖത്ത് തിളങ്ങിയ ദൈവതേജസ്സ് ഗ്രഹിക്കാനുള്ള പ്രകാശം ഞങ്ങളുടെ ഹൃദയങ്ങളിൽ തന്നിരിക്കുന്നത്.
2CO 4:7 എന്നാൽ, സർവോന്നതമായ ഈ ശക്തി ഞങ്ങളുടേതല്ല, ദൈവത്തിന്റേതുതന്നെ എന്നുവരേണ്ടതിന് മൺപാത്രങ്ങളായിരിക്കുന്ന ഞങ്ങളിലാണ് നിക്ഷേപിച്ചിരിക്കുന്നത്.
2CO 4:8 ഞങ്ങൾ സകലവിധത്തിലും കഷ്ടത അനുഭവിക്കുന്നുണ്ടെങ്കിലും പാടേ തകർന്നുപോകുന്നില്ല. ആകാംക്ഷാഭരിതരെങ്കിലും നിരാശപ്പെടുന്നില്ല.
2CO 4:9 പീഡിതരെങ്കിലും പരിത്യക്തരല്ല; അടിയേറ്റുവീഴുന്നവരെങ്കിലും നശിച്ചുപോകുന്നില്ല.
2CO 4:10 യേശുവിന്റെ ജീവൻ ഞങ്ങളുടെ ശരീരങ്ങളിൽ പ്രകടമാകാൻ ഞങ്ങൾ എപ്പോഴും യേശുവിന്റെ മരണം ഞങ്ങളുടെ ശരീരങ്ങളിൽ വഹിക്കുന്നു.
2CO 4:11 അതായത്, ഞങ്ങൾ ജീവനോടിരിക്കുമ്പോൾത്തന്നെ യേശുവിന്റെ ജീവൻ ഞങ്ങളുടെ മർത്യശരീരങ്ങളിൽ പ്രകടമാകേണ്ടതിന്, ഞങ്ങൾ യേശുനിമിത്തം ദാസന്മാർ എന്നതിനാൽ മരണത്തിന് എപ്പോഴും ഏൽപ്പിക്കപ്പെടുന്നു.
2CO 4:12 അങ്ങനെ ഞങ്ങൾ നിരന്തരം അഭിമുഖീകരിക്കുന്നത് മരണം; എന്നാൽ അതുമൂലം നിങ്ങൾ നേടുന്നത് നിത്യജീവൻ.
2CO 4:13 “ഞാൻ വിശ്വസിച്ചു; അതുകൊണ്ട് ഞാൻ സംസാരിച്ചു” എന്ന് എഴുതിയിരിക്കുന്നു: വിശ്വാസത്തിന്റെ അതേ ആത്മാവിനാൽ ഞങ്ങളും വിശ്വസിക്കുകയും സംസാരിക്കുകയുംചെയ്യുന്നു.
2CO 4:14 കാരണം, കർത്താവായ യേശുവിനെ മരിച്ചവരിൽനിന്നു ജീവിപ്പിച്ചവൻ ഞങ്ങളെയും യേശുവിനോടുകൂടെ ജീവിപ്പിച്ച് നിങ്ങളോടൊപ്പം തന്റെ സന്നിധിയിൽ നിർത്തുമെന്നു ഞങ്ങൾ അറിയുന്നു.
2CO 4:15 ഇതെല്ലാം നിങ്ങളുടെ പ്രയോജനത്തിനായിത്തന്നെയാണല്ലോ; ഇതിനാൽ അധികമധികം ആളുകൾക്കു കൃപ ലഭിക്കാനും അതുനിമിത്തം ദൈവമഹത്ത്വത്തിനായി അവരിൽനിന്ന് സ്തുതിസ്തോത്രങ്ങൾ നിറഞ്ഞുകവിയാനും ഇടയാകുമല്ലോ.
2CO 4:16 അതുകൊണ്ടു ഞങ്ങൾ അധൈര്യപ്പെടുന്നില്ല. ഞങ്ങളുടെ ബാഹ്യമനുഷ്യൻ (ശരീരം) ക്ഷയിച്ചുകൊണ്ടിരിക്കുന്നെങ്കിലും ആന്തരികമനുഷ്യൻ (ആത്മാവ്) അനുദിനം നവീകരിക്കപ്പെടുന്നു.
2CO 4:17 ലഘുവും ക്ഷണികവുമായ ഞങ്ങളുടെ കഷ്ടതകൾ, അത്യന്തം ഘനമേറിയ നിത്യതേജസ്സ് ഞങ്ങൾക്കു നേടിത്തരുന്നു.
2CO 4:18 അതുകൊണ്ട്, ദൃശ്യമായതിനെ അല്ല, അദൃശ്യമായതിനെ ഞങ്ങൾ കാത്തുകൊണ്ടിരിക്കുന്നു. ദൃശ്യമായത് താൽക്കാലികം, അദൃശ്യമായതോ നിത്യം.
2CO 5:1 നാം ജീവിക്കുന്ന ഈ മൺകൂടാരം നശിച്ചുപോകുന്നു. അപ്പോൾ മാനുഷികകരങ്ങളാൽ നിർമിതമല്ലാത്ത ദൈവികദാനമായ നിത്യവാസസ്ഥലം സ്വർഗത്തിലുണ്ടെന്നു ഞങ്ങൾ അറിയുന്നു.
2CO 5:2 ഈ സ്വർഗീയവാസസ്ഥലം ലഭിക്കുമെന്ന അതിവാഞ്ഛയോടെ, വാസ്തവത്തിൽ ഈ ജീവിതം ഞങ്ങൾ ഞരങ്ങിക്കൊണ്ടു കഴിക്കുന്നു.
2CO 5:3 ഈ വാസസ്ഥാനം ലഭിക്കുന്നതിനാൽ തീർച്ചയായും ഞങ്ങൾ നഗ്നരായി കാണപ്പെടുകയില്ല.
2CO 5:4 അതുകൊണ്ട് ഞങ്ങൾ ഈ താൽക്കാലിക ശരീരത്തിലിരിക്കുന്നിടത്തോളം ഉത്കണ്ഠയോടെ നെടുവീർപ്പിടുന്നു. പുതിയ ശരീരം ലഭിക്കാൻവേണ്ടി പഴയത് ഉരിഞ്ഞുകളയാൻ ആഗ്രഹിക്കുന്നു എന്നല്ല; നശ്വരമായതിനുപകരം അനശ്വരമായതു ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുകയാണ് ചെയ്യുന്നത്.
2CO 5:5 ഇതിനായി ഞങ്ങളെ ഒരുക്കി ആത്മാവെന്ന നിക്ഷേപം ആദ്യഗഡുവായി ഞങ്ങൾക്കു നൽകിയത് ദൈവമാണ്.
2CO 5:6 അതിനാൽ ഞങ്ങൾ എപ്പോഴും ധൈര്യപ്പെട്ടിരിക്കുന്നു; ഈ ശരീരത്തിൽ വസിക്കുന്ന കാലംവരെ ഞങ്ങൾ കർത്താവിൽനിന്ന് അകലെയായിരിക്കുന്നെന്ന് അറിയുന്നു.
2CO 5:7 ദൃശ്യമായതിൽ ആശ്രയിച്ചുകൊണ്ടല്ല, അദൃശ്യമായതിൽ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ജീവിക്കുന്നത്.
2CO 5:8 ഈ ഉറപ്പോടെ, ശരീരം വിട്ടകന്നു കർത്താവിനോടുകൂടെ വസിക്കാൻ ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്നു.
2CO 5:9 അതുകൊണ്ടു ശരീരത്തിൽ വസിച്ചാലും ശരീരം വിട്ടാലും കർത്താവിനെ പ്രസാദിപ്പിക്കുകയാണ് ഞങ്ങളുടെ ജീവിതലക്ഷ്യം.
2CO 5:10 കാരണം ഓരോ വ്യക്തിയും ശരീരത്തിൽ ഇരിക്കുമ്പോൾ ചെയ്ത നന്മയ്ക്കോ തിന്മയ്ക്കോ അനുസൃതമായി പ്രതിഫലം വാങ്ങാൻ നാമെല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പിൽ വെളിപ്പെടേണ്ടതാകുന്നു.
2CO 5:11 അതുനിമിത്തമാണ്, കർത്തൃസന്നിധിയിൽ ഞങ്ങൾക്കുള്ള ഗൗരവമേറിയ ഉത്തരവാദിത്വം മനസ്സിലാക്കിക്കൊണ്ട് മറ്റുള്ളവരെ പ്രബോധിപ്പിക്കാൻ ബദ്ധപ്പെടുന്നത്. ഞങ്ങളെ ദൈവം നന്നായി അറിയുന്നു. നിങ്ങളുടെ മനസ്സാക്ഷിക്കും അതു വ്യക്തമാണ് എന്നു ഞാൻ കരുതുന്നു.
2CO 5:12 ഞങ്ങൾ പിന്നെയും ആത്മപ്രശംസ ചെയ്യുകയല്ല, പിന്നെയോ ഞങ്ങളെപ്പറ്റി അഭിമാനിക്കാൻ നിങ്ങൾക്ക് അവസരം തരികയാണ്. അങ്ങനെ നിങ്ങൾ ഹൃദയം നോക്കിയിട്ടല്ല, മുഖം നോക്കിയിട്ട് പുകഴുന്നവരോട് ഉത്തരം പറയാൻ സാധിക്കും.
2CO 5:13 ഞങ്ങൾ “മനോവിഭ്രാന്തിയുള്ളവരെപ്പോലെ” കാണപ്പെടുന്നെങ്കിൽ അത് ദൈവഹിതം നിറവേറ്റുന്നതിലുള്ള ആവേശം നിമിത്തമാണ്. ഞങ്ങൾ സുബോധമുള്ളവരായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണ്.
2CO 5:14 ഞങ്ങളെ ഭരിക്കുന്നത് ക്രിസ്തുവിന്റെ സ്നേഹമാണ്. കാരണം, എല്ലാവർക്കുംവേണ്ടി ക്രിസ്തു മരിച്ചതുകൊണ്ട് ഇനി നമുക്ക് സ്വന്തമായി ഒരു ജീവിതമേയില്ല.
2CO 5:15 ജീവിക്കുന്നവർ ഇനിമേൽ തങ്ങൾക്കായിട്ടല്ല, മരിച്ച് പുനരുത്ഥാനംചെയ്ത ക്രിസ്തുവിനുവേണ്ടിയാണു ജീവിക്കേണ്ടത്. അതിനായി അവിടന്ന് എല്ലാവർക്കുംവേണ്ടി മരിച്ചു.
2CO 5:16 അതുകൊണ്ട്, ഇനിമുതൽ ഞങ്ങൾ ആരെയും മാനുഷികമാനദണ്ഡങ്ങളാൽ അളക്കുന്നില്ല. ഒരിക്കൽ ക്രിസ്തുവിനെയും വെറും മനുഷ്യനായി വീക്ഷിച്ചെങ്കിലും ഇനിമേൽ അങ്ങനെ ചെയ്യുന്നില്ല.
2CO 5:17 ഒരാൾ ക്രിസ്തുവിന്റെ വകയായാൽ അയാൾ പുതിയ സൃഷ്ടിയാണത്രേ. പഴയതു നീങ്ങിപ്പോയി, ഇതാ അത് പുതിയതായിരിക്കുന്നു.
2CO 5:18 ഇതിനൊക്കെയും ദൈവംതന്നെ കാരണഭൂതൻ. അവിടന്ന് ഞങ്ങളെ ക്രിസ്തു മുഖാന്തരം തന്നോട് അനുരഞ്ജിപ്പിച്ചു; അനുരഞ്ജനത്തിന്റെ ശുശ്രൂഷ ഞങ്ങളെ ഏൽപ്പിച്ചിരിക്കുന്നു.
2CO 5:19 ദൈവം മനുഷ്യരുടെ പാപങ്ങളെ അവർക്കെതിരായി കണക്കാക്കിയില്ല എന്നുമാത്രമല്ല, ക്രിസ്തു മുഖാന്തരം ലോകത്തെ തന്നോടുതന്നെ അനുരഞ്ജിപ്പിച്ചിട്ട് ആ അനുരഞ്ജനസന്ദേശം ഞങ്ങളെ ഏൽപ്പിച്ചുമിരിക്കുന്നു.
2CO 5:20 അതുകൊണ്ട് ഞങ്ങൾ ക്രിസ്തുവിന്റെ സ്ഥാനപതികളായി, “ദൈവത്തോട് അനുരഞ്ജനപ്പെടുക” എന്നു ദൈവംതന്നെയാണ് ഞങ്ങളിലൂടെ ക്രിസ്തുവിനുവേണ്ടി നിങ്ങളോട് അപേക്ഷിക്കുന്നത്.
2CO 5:21 തന്നിൽക്കൂടി നാം ദൈവസന്നിധിയിൽ കുറ്റവിമുക്തരാകേണ്ടതിന്, പാപം അറിഞ്ഞിട്ടില്ലാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപശുദ്ധീകരണയാഗമാക്കി.
2CO 6:1 നിങ്ങൾ പ്രാപിച്ച ദൈവകൃപ വ്യർഥമാക്കരുതെന്ന്, ദൈവത്തിന്റെ സഹപ്രവർത്തകരെന്ന നിലയിൽ ഞങ്ങൾ നിങ്ങളോട് അപേക്ഷിക്കുന്നു.
2CO 6:2 “പ്രസാദകാലത്തു ഞാൻ നിന്റെ പ്രാർഥന കേട്ടു: രക്ഷാദിവസത്തിൽ ഞാൻ നിന്നെ സഹായിച്ചു,” എന്ന് അവിടന്ന് അരുളിച്ചെയ്യുന്നല്ലോ. ഇപ്പോഴാണ് ദൈവത്തിന്റെ സുപ്രസാദകാലം, ഇന്നാണ് രക്ഷാദിവസം.
2CO 6:3 ഞങ്ങളുടെ ശുശ്രൂഷയ്ക്ക് അപവാദം വരാതിരിക്കേണ്ടതിന് ഞങ്ങൾ ആരുടെയും പാതയിൽ തടസ്സം ഉണ്ടാക്കുന്നില്ല.
2CO 6:4 ഞങ്ങൾ ചെയ്യുന്ന സകലത്തിലൂടെയും ദൈവത്തിന്റെ യഥാർഥ ശുശ്രൂഷകരാണ് ഞങ്ങൾ എന്നു തെളിയിക്കുന്നു. കഷ്ടതകളും ഞെരുക്കങ്ങളും എല്ലാവിധത്തിലുമുള്ള വിപത്തുകളും ഞങ്ങൾ ക്ഷമയോടെ സഹിച്ചു,
2CO 6:5 ഞങ്ങൾ അടിയേറ്റു; കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടു; ക്രുദ്ധജനത്തിന്റെ ലഹളയെ അഭിമുഖീകരിച്ചു; അധ്വാനത്താൽ പരിക്ഷീണിതരായി; ഉറക്കമില്ലാതെ രാത്രികൾ ചെലവഴിച്ചു; പട്ടിണിയിലായി.
2CO 6:6 പരിശുദ്ധാത്മാവിന്റെ സഹായത്താൽ ആത്മാർഥസ്നേഹത്തിലൂടെയും ഞങ്ങളുടെ നിർമല ജീവിതത്തിലൂടെയും വിവേകത്തോടെയുള്ള പെരുമാറ്റത്തിലൂടെയും ക്ഷമാശീലത്തിലൂടെയും ദയയിലൂടെയും ഞങ്ങൾ ആരാണെന്നു തെളിയിച്ചു.
2CO 6:7 സത്യസന്ധമായ സംഭാഷണത്തിലും ദൈവത്തിന്റെ ശക്തിയിലും നിലകൊണ്ട്, ഇടത്തും വലത്തും നീതിയുടെ ആയുധങ്ങൾ വഹിച്ചുകൊണ്ട്,
2CO 6:8 ആദരവിലൂടെയും അനാദരവിലൂടെയും ദുഷ്കീർത്തിയിലൂടെയും സൽകീർത്തിയിലൂടെയും ഞങ്ങൾ കടന്നുപോകുന്നു; പരമാർഥികളെങ്കിലും വഞ്ചകരായും
2CO 6:9 പ്രസിദ്ധരെങ്കിലും അപ്രസിദ്ധരെപ്പോലെയും കരുതപ്പെടുന്നു. ഞങ്ങൾ മരിക്കുന്നെങ്കിലും ജീവിക്കുന്നു. അടികൊള്ളുന്നെങ്കിലും കൊല്ലപ്പെടുന്നില്ല.
2CO 6:10 ദുഃഖിതരെങ്കിലും എപ്പോഴും ആനന്ദിക്കുന്നു. ദരിദ്രരെങ്കിലും പലരെയും സമ്പന്നരാക്കുന്നു. ഒന്നുമില്ലാത്തവർ എങ്കിലും എല്ലാം ഉള്ളവർതന്നെ.
2CO 6:11 കൊരിന്ത്യരേ, ഞങ്ങൾ നിങ്ങളോടു തുറന്നു സംസാരിച്ചിരിക്കുന്നു. ഞങ്ങളുടെ ഹൃദയം വിശാലമാക്കിയിരിക്കുന്നു.
2CO 6:12 നിങ്ങളോടുള്ള സ്നേഹം ഞങ്ങൾ നൽകാതിരുന്നിട്ടില്ലെങ്കിലും, നിങ്ങളത് ഞങ്ങൾക്കു നൽകുന്നില്ല.
2CO 6:13 നിങ്ങൾ ഞങ്ങൾക്ക് മക്കളെപ്പോലെ ആണ്. അതുകൊണ്ട് നിങ്ങളും ഞങ്ങളെപ്പോലെതന്നെ ഹൃദയവിശാലത ഉള്ളവരായിരിക്കുന്നത് ന്യായമാണല്ലോ.
2CO 6:14 അവിശ്വാസികളുമായുള്ള പങ്കാളിത്തം ചേർച്ചയില്ലാത്തതാണ്, അത് അരുത്. നീതിക്കും ദുഷ്ടതയ്ക്കുംതമ്മിൽ എന്താണു യോജിപ്പ്? പ്രകാശത്തിനും ഇരുളിനുംതമ്മിൽ എന്തു കൂട്ടായ്മ?
2CO 6:15 ക്രിസ്തുവിനും ബെലിയാലിനുംതമ്മിൽ ഐക്യമോ? വിശ്വാസിക്ക് അവിശ്വാസിയുമായി പൊതുവായിട്ട് എന്താണുള്ളത്?
2CO 6:16 ദൈവത്തിന്റെ ആലയവും വിഗ്രഹങ്ങളുംതമ്മിൽ എന്തു ബന്ധം? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ: “ഞാൻ അവരിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും; ഞാൻ അവരുടെ ദൈവവും അവർ എന്റെ ജനവും ആയിരിക്കും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നു. ആകയാൽ,
2CO 6:17 “അവരിൽനിന്ന് പുറത്തുവരികയും വേർപിരിയുകയുംചെയ്യുക, എന്നു കർത്താവ് അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും സ്പർശിക്കരുത്; എന്നാൽ ഞാൻ നിങ്ങളെ സ്വീകരിക്കും.”
2CO 6:18 “ഞാൻ നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും, എന്നു സർവശക്തനായ കർത്താവ് അരുളിച്ചെയ്യുന്നു.”
2CO 7:1 പ്രിയസ്നേഹിതരേ, ഈ വാഗ്ദാനങ്ങൾ നമുക്കു നൽകപ്പെട്ടിരിക്കുന്നതിനാൽ ശരീരത്തെയും ആത്മാവിനെയും മലിനമാക്കുന്ന എല്ലാറ്റിൽനിന്നും നമ്മെത്തന്നെ ശുദ്ധീകരിച്ചുകൊണ്ട് ദൈവഭക്തിയിലൂടെ വിശുദ്ധിയുടെ പരിപൂർണതയിലെത്തിച്ചേരാം.
2CO 7:2 നിങ്ങളുടെ ഹൃദയങ്ങളിൽ ഞങ്ങൾക്ക് ഇടം നൽകുക. ഞങ്ങൾ ആരോടും അന്യായം പ്രവർത്തിച്ചിട്ടില്ല. ആരെയും വഴിതെറ്റിച്ചിട്ടില്ല, ആരെയും ചൂഷണം ചെയ്തിട്ടുമില്ല.
2CO 7:3 നിങ്ങളെ കുറ്റം വിധിക്കാനല്ല ഞാൻ ഇതു പറയുന്നത്. ഞങ്ങൾ നിങ്ങളോടൊപ്പം ജീവിക്കാനും മരിക്കാനും ഒരുക്കമാണ്; അത്രമാത്രം ഞങ്ങൾ നിങ്ങളെ സ്വന്തം ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്നെന്നു ഞാൻ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ.
2CO 7:4 എനിക്കു നിങ്ങളിൽ പരിപൂർണവിശ്വാസമുണ്ട്. നിങ്ങളെ സംബന്ധിച്ച് ഞാൻ അത്യന്തം അഭിമാനിക്കുന്നു. ഞാൻ വളരെ പ്രോത്സാഹിതനായിരിക്കുന്നു. ഞങ്ങളുടെ കഷ്ടതകളിലെല്ലാം നിങ്ങളെ ഓർക്കുമ്പോൾ എനിക്ക് അളവറ്റ ആനന്ദം ഉണ്ട്.
2CO 7:5 മക്കദോന്യയിൽ വന്നപ്പോൾ ഞങ്ങളുടെ ശരീരത്തിന് ഒരു സ്വസ്ഥതയും ഉണ്ടായിരുന്നില്ല; പുറമേ സംഘർഷവും ഉള്ളിൽ ഭയവും വരുംവിധം എല്ലാത്തരത്തിലും പീഡനമാണുണ്ടായത്.
2CO 7:6 എങ്കിലും എളിയവരെ ആശ്വസിപ്പിക്കുന്ന ദൈവം, തീത്തോസിന്റെ വരവിനാൽ ഞങ്ങളെ ആശ്വസിപ്പിച്ചു.
2CO 7:7 അയാളുടെ വരവുമാത്രമല്ല, നിങ്ങൾ അയാൾക്കു നൽകിയ ആശ്വാസവും ഞങ്ങളുടെ ആശ്വാസത്തിനു കാരണമായിത്തീർന്നു. എന്നെ കാണാനുള്ള നിങ്ങളുടെ അഭിവാഞ്ഛയും തീവ്രദുഃഖവും എന്നെക്കുറിച്ചുള്ള അതീവതാത്പര്യവും അയാൾ ഞങ്ങളെ അറിയിച്ചു. അങ്ങനെ എന്റെ ആനന്ദം അധികം വർധിച്ചു.
2CO 7:8 എന്റെ ലേഖനത്താൽ ഞാൻ നിങ്ങളെ ദുഃഖിപ്പിച്ചു; അതിൽ എനിക്കു ഖേദം തൊന്നിയിരുന്നെങ്കിലും ഇപ്പോൾ ഞാൻ അതെക്കുറിച്ച് ഖേദിക്കുന്നില്ല. ആ ലേഖനം നിങ്ങളെ അൽപ്പസമയത്തേക്കു മുറിപ്പെടുത്തി എന്നു ഞാൻ മനസ്സിലാക്കുന്നു.
2CO 7:9 എന്നാൽ, ഇപ്പോൾ ഞാൻ ആനന്ദിക്കുന്നു; നിങ്ങൾ ദുഃഖിച്ചതിലല്ല, ആ ദുഃഖം നിങ്ങളെ മാനസാന്തരത്തിലേക്കു നയിച്ചു എന്നതിലാണ് എന്റെ ആനന്ദം. ദൈവഹിതപ്രകാരം നിങ്ങൾ അനുതപിച്ചതിനാൽ ഞങ്ങൾമൂലം നിങ്ങൾക്ക് ഒരു നഷ്ടവും ഉണ്ടായില്ല.
2CO 7:10 ദൈവഹിതപ്രകാരമുള്ള അനുതാപം രക്ഷയിലേക്കു നയിക്കുന്ന മാനസാന്തരം ഉണ്ടാക്കുന്നു; അതിനെപ്പറ്റി ഖേദിക്കേണ്ടിവരുന്നില്ല. എന്നാൽ, ലൗകികമായ അനുതാപം മരണത്തിലേക്കു നയിക്കുന്നതാണ്.
2CO 7:11 ദൈവികമായ ഈ ദുഃഖം നിങ്ങളിൽ ഉത്സാഹം, നിരപരാധിത്വം തെളിയിക്കാനുള്ള ശുഷ്കാന്തി, ധാർമികരോഷം, ഭയം, അഭിവാഞ്ഛ, തീക്ഷ്ണത, നീതിബോധം തുടങ്ങിയവയെല്ലാം എത്രയധികം ഉളവാക്കി എന്നറിയുക. ഇവയാൽ നിങ്ങൾ നിഷ്കളങ്കരെന്നു സ്വയം തെളിയിച്ചിരിക്കുന്നു.
2CO 7:12 ഞാൻ ആ കത്ത് നിങ്ങൾക്ക് എഴുതിയത് ആ ദ്രോഹം പ്രവർത്തിച്ച വ്യക്തിയെയോ ദ്രോഹം സഹിച്ച വ്യക്തിയെയോ ഉദ്ദേശിച്ച് ആയിരുന്നില്ല; പിന്നെയോ, ഞങ്ങളോടു നിങ്ങൾക്കുള്ള സ്നേഹാദരങ്ങൾ എത്രയെന്നു ദൈവസന്നിധിയിൽ, നിങ്ങൾക്കുതന്നെ കണ്ടു മനസ്സിലാക്കാൻവേണ്ടി ആയിരുന്നു.
2CO 7:13 ഇതെല്ലാം ഞങ്ങളെ ധൈര്യപ്പെടുത്തിയിരിക്കുന്നു. ഞങ്ങൾക്കു ലഭിച്ച പ്രോത്സാഹനത്തിനു പുറമേ, നിങ്ങൾ തീത്തോസിന്റെ ഹൃദയത്തെ സമാശ്വസിപ്പിച്ചതിലൂടെ അവനുണ്ടായ ആനന്ദത്തിൽ ഞങ്ങളും അത്യന്തം ആനന്ദിച്ചു.
2CO 7:14 ഞാൻ നിങ്ങളെക്കുറിച്ചു പ്രശംസാപൂർവം അവനോടു സംസാരിച്ചിരുന്നു; നിങ്ങൾ എനിക്കു ലജ്ജിക്കാൻ ഇടവരുത്തിയില്ല. ഞങ്ങൾ നിങ്ങളോടു സംസാരിച്ചതെല്ലാം സത്യമായിരുന്നതുപോലെ, തീത്തോസിനോടു നിങ്ങളെപ്പറ്റി പ്രശംസിച്ചതും സത്യമെന്നു തെളിഞ്ഞിരിക്കുന്നു.
2CO 7:15 നിങ്ങൾ എത്ര അനുസരണയുള്ളവരായിരുന്നെന്നും എത്ര ഭയത്തോടും വിറയലോടും കൂടെയാണു നിങ്ങൾ അവനെ സ്വീകരിച്ചതെന്നും ഓർക്കുമ്പോൾ നിങ്ങളോടുള്ള അവന്റെ സ്നേഹം വളരെ വർധിക്കുന്നു.
2CO 7:16 അങ്ങനെ എനിക്ക് നിങ്ങളിൽ പരിപൂർണവിശ്വാസമർപ്പിക്കാൻ കഴിയുമെന്നതിൽ ഞാൻ ആനന്ദിക്കുന്നു.
2CO 8:1 സഹോദരങ്ങളേ, മക്കദോന്യയിലെ സഭകൾക്കു ദൈവം നൽകിയ കൃപയെപ്പറ്റി നിങ്ങൾ അറിഞ്ഞിരിക്കണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.
2CO 8:2 കഷ്ടതകളാകുന്ന തീവ്രപരീക്ഷണങ്ങളുടെ മധ്യത്തിലായിരുന്നിട്ടും, അവരുടെ ആനന്ദസമൃദ്ധിയും കഠിനദാരിദ്ര്യവും ഒത്തുചേർന്ന് അവരുടെ ഉദാരത ഒരു വലിയ സമ്പത്തായി കവിഞ്ഞൊഴുകി.
2CO 8:3 തങ്ങളുടെ കഴിവനുസരിച്ചും അതിനപ്പുറവും അവർ ദാനംചെയ്ത് എന്നതിനു ഞാൻ സാക്ഷി.
2CO 8:4 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരശുശ്രൂഷയിൽ പങ്കു വഹിക്കുക എന്ന പദവിക്കായി അവർ ഒരു ബാഹ്യസമ്മർദവുംകൂടാതെതന്നെ ഞങ്ങളോട് വളരെ അപേക്ഷിച്ചു.
2CO 8:5 ഇവയെല്ലാം ഞങ്ങളുടെ പ്രതീക്ഷയ്ക്കും അപ്പുറമായിരുന്നു, അവർ ആദ്യം ദൈവഹിതപ്രകാരം കർത്താവിനു തങ്ങളെത്തന്നെ സമർപ്പിച്ചതുപോലെ ഞങ്ങൾക്കായും അപ്രകാരംചെയ്തു.
2CO 8:6 അതുകൊണ്ടു തീത്തോസ് ആരംഭിച്ചിട്ടുണ്ടായിരുന്ന ദാനശേഖരണം നിങ്ങളുടെ മധ്യത്തിൽ പൂർത്തീകരിക്കണമെന്ന് ഞങ്ങൾ അയാളോട് അപേക്ഷിച്ചു.
2CO 8:7 വിശ്വാസം, പ്രസംഗം, പരിജ്ഞാനം, തികഞ്ഞ ഉത്സാഹം, ഞങ്ങളോടുള്ള സ്നേഹം എന്നിങ്ങനെ എല്ലാറ്റിലും നിങ്ങൾ മികച്ചുനിൽക്കുന്നതുപോലെ, ദാനധർമത്തിന്റെ കാര്യത്തിലും ഏറ്റവും മുന്നിലായിരിക്കണം.
2CO 8:8 ഞാൻ നിങ്ങളോട് ആജ്ഞാപിക്കുകയല്ല, എന്നാൽ മറ്റുള്ളവർ കാട്ടുന്ന ഉത്സാഹത്തോട് നിങ്ങളുടെ സ്നേഹത്തിന്റെ ആത്മാർഥത തുലനംചെയ്തു പരിശോധിക്കാൻ ആഗ്രഹിക്കുകയാണ്.
2CO 8:9 നമ്മുടെ കർത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും നിങ്ങൾക്കുവേണ്ടി ദരിദ്രനായിത്തീർന്ന കൃപ നിങ്ങൾ അറിയുന്നല്ലോ. അവിടത്തെ ദാരിദ്ര്യത്തിലൂടെ നിങ്ങൾ സമ്പന്നരായിത്തീരേണ്ടതിനാണ് അവിടന്ന് അപ്രകാരം പ്രവർത്തിച്ചത്.
2CO 8:10 ഈ കാര്യത്തിൽ നിങ്ങൾക്കുള്ള എന്റെ ഉപദേശം ഇതാണ്: നിങ്ങൾ ആരംഭിച്ചതു നിങ്ങളുടെ കഴിവിനൊത്തവണ്ണം ഇപ്പോൾ പൂർത്തിയാക്കുകയാണ് ഏറ്റവും പ്രയോജനപ്രദം. ഏറ്റവും ആദ്യം സംഭാവന നൽകിയതും നൽകാൻ ആഗ്രഹിച്ചതും നിങ്ങളാണല്ലോ. ഒരുവർഷംമുമ്പ് നിങ്ങൾ അത് ആരംഭിച്ചു. അങ്ങനെ ഇക്കാര്യം ചെയ്യുന്നതിനുള്ള ആകാംക്ഷാപൂർവമായ നിങ്ങളുടെ താത്പര്യംകൂടി പൂർത്തീകരിക്കപ്പെടും.
2CO 8:12 ഒരാൾക്കു താത്പര്യമുള്ളപക്ഷം അയാളുടെ കഴിവിനപ്പുറമായല്ല, കഴിവിനനുസൃതമായി അയാൾ നൽകുന്ന സംഭാവന സ്വീകാര്യമായിരിക്കും.
2CO 8:13 നിങ്ങളെ ബുദ്ധിമുട്ടിച്ചു മറ്റുള്ളവരെ സുഭിക്ഷരാക്കണമെന്നല്ല, സമത്വം ഉണ്ടാകണം എന്നതാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
2CO 8:14 ഇപ്പോൾ നിങ്ങളുടെ സമൃദ്ധി അവരുടെ ആവശ്യങ്ങൾ നിർവഹിക്കാനും പിന്നീട് അവരുടെ സമൃദ്ധി നിങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കാനും സഹായകമാകും; അങ്ങനെ സമത്വമുണ്ടാകും.
2CO 8:15 “കൂടുതൽ ശേഖരിച്ചവർക്കു കൂടുതലോ കുറച്ചു ശേഖരിച്ചവർക്കു കുറവോ കണ്ടില്ല” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.
2CO 8:16 നിങ്ങളെക്കുറിച്ച് എനിക്കുള്ള അതേ ശുഷ്കാന്തി തീത്തോസിന്റെ ഹൃദയത്തിലും നൽകിയ ദൈവത്തിനു സ്തോത്രം.
2CO 8:17 തീത്തോസ് ഞങ്ങളുടെ അഭ്യർഥന സ്വീകരിച്ചെന്നുമാത്രമല്ല, വളരെ ഉത്സാഹത്തോടെ, ബാഹ്യസമ്മർദമൊന്നും കൂടാതെതന്നെയാണ് നിങ്ങളുടെ അടുത്തേക്കു വരുന്നത്.
2CO 8:18 ഞങ്ങൾ അയാളോടൊപ്പം മറ്റൊരു സഹോദരനെയും അയയ്ക്കുന്നു. ആ സഹോദരൻ സുവിശേഷത്തിനുവേണ്ടിയുള്ള തന്റെ ശുശ്രൂഷയാൽ സകലസഭയുടെയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ളയാളാണ്.
2CO 8:19 തന്നെയുമല്ല, കർത്താവിനെ മഹത്ത്വപ്പെടുത്താനും സഹായിക്കാനുള്ള നമ്മുടെ സന്മനസ്സ് പ്രകടമാക്കാനും നിർവഹിക്കുന്ന ഈ ശുശ്രൂഷയിൽ സഹായിയായി ഞങ്ങളോടൊപ്പം സഞ്ചരിക്കാൻ സഭകളാൽ തെരഞ്ഞെടുക്കപ്പെട്ടവ്യക്തിയാണ് അദ്ദേഹം.
2CO 8:20 ഞങ്ങളുടെ കൈയിൽ വന്നുചേരുന്ന ഉദാരമായ സംഭാവന കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് ഒരാക്ഷേപവും ഉണ്ടാകരുതെന്നു ഞങ്ങൾ അതിയായി ആഗ്രഹിക്കുന്നതുകൊണ്ട് കർത്തൃസന്നിധിയിൽമാത്രമല്ല മനുഷ്യരുടെമുമ്പാകെയും യോഗ്യമായതുമാത്രമേ ചെയ്യുകയുള്ളൂ എന്നാണ് തീരുമാനിച്ചിട്ടുള്ളത്.
2CO 8:22 പല കാര്യങ്ങളിലും ജാഗ്രതയുള്ളവനെന്നു ഞങ്ങൾ പലപ്പോഴും പരീക്ഷിച്ചറിഞ്ഞ ഞങ്ങളുടെ സഹോദരനെയും അവരോടൊപ്പം അയയ്ക്കുന്നു. അദ്ദേഹത്തിനു നിങ്ങളിലുള്ള വിശ്വാസംമൂലം ഇപ്പോൾ അദ്ദേഹം കൂടുതൽ ഉത്സാഹിയാണ്.
2CO 8:23 തീത്തോസ് എന്റെ കൂട്ടാളിയും നിങ്ങളുടെ ഇടയിൽ എന്റെ സഹപ്രവർത്തകനുമാണ്; മറ്റു സഹോദരന്മാരോ, സഭകളാൽ അയയ്ക്കപ്പെട്ടവരും ക്രിസ്തുവിന്റെ മഹിമയ്ക്കു കാരണമാകുന്നവരുമാണ്.
2CO 8:24 അതുകൊണ്ട്, ഈ ആളുകളോടു നിങ്ങൾക്കുള്ള സ്നേഹവും നിങ്ങളിൽ ഞങ്ങൾക്കുള്ള അഭിമാനവും സഭകളുടെമുമ്പിൽ തെളിയിച്ചുകൊടുക്കുക.
2CO 9:1 വിശ്വാസികൾക്കുവേണ്ടിയുള്ള ഈ ധനശേഖരണം സംബന്ധിച്ച് ഞാൻ നിങ്ങൾക്ക് എഴുതേണ്ടതില്ല.
2CO 9:2 കാരണം, സഹവിശ്വാസികളെ സഹായിക്കാനുള്ള നിങ്ങളുടെ ഉത്സാഹം എനിക്കറിയാം. അഖായയിലുള്ള നിങ്ങൾ കഴിഞ്ഞവർഷംമുതലേ സംഭാവന ചെയ്യാൻ ഉത്സുകരായിരിക്കുന്നെന്നു നിങ്ങളെപ്പറ്റി മക്കദോന്യക്കാരോടു ഞാൻ പുകഴ്ത്തിപ്പറഞ്ഞുകൊണ്ടാണിരുന്നത്; നിങ്ങളുടെ ഉത്സാഹം അവരിൽ മിക്കവരെയും പ്രവർത്തനോത്സുകരാക്കിയിട്ടുമുണ്ട്.
2CO 9:3 ഈ വിഷയത്തിൽ നിങ്ങളെക്കുറിച്ചു ഞങ്ങൾക്കുള്ള അഭിമാനം വ്യാജമല്ല എന്നു തെളിയിക്കാനും ഞാൻ നേരത്തേ പറഞ്ഞിരുന്നതുപോലെ നിങ്ങൾ ഒരുങ്ങിയിരിക്കാനുംവേണ്ടിയാണു സഹോദരന്മാരെ അയയ്ക്കുന്നത്.
2CO 9:4 ഇത്, മക്കദോന്യക്കാരായ ആരെങ്കിലും എന്റെകൂടെ വരികയും നിങ്ങളെ ഒരുക്കമില്ലാത്തവരായി കാണുകയുംചെയ്താൽ, നിങ്ങളെ സംബന്ധിച്ച അമിതവിശ്വാസം നിമിത്തം ഞങ്ങൾ ലജ്ജിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ്. നിങ്ങൾക്കുണ്ടാകുന്ന ലജ്ജയെക്കുറിച്ച് പറയുകയേ വേണ്ട.
2CO 9:5 അതുകൊണ്ട് നിങ്ങളെ മുൻകൂട്ടി സന്ദർശിച്ചു നിങ്ങൾ വാഗ്ദാനംചെയ്തിരുന്ന ഉദാരസംഭാവനയുടെ ക്രമീകരണം പൂർത്തിയാക്കാൻ സഹോദരന്മാരോട് ആവശ്യപ്പെടണമെന്നു ഞാൻ ചിന്തിച്ചു. അപ്പോൾ അതു വൈമനസ്യത്തോടെയല്ല, ഒരു ഔദാര്യദാനമായി ഒരുക്കപ്പെട്ടിരിക്കും.
2CO 9:6 അൽപ്പം വിതയ്ക്കുന്നവൻ അൽപ്പം കൊയ്യും; ധാരാളം വിതയ്ക്കുന്നവൻ ധാരാളം കൊയ്യും എന്ന് ഓർക്കുക.
2CO 9:7 ഓരോരുത്തരും ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. വൈമനസ്യത്തോടെയോ നിർബന്ധത്താലോ ആകരുത്. കാരണം, ആനന്ദത്തോടെ കൊടുക്കുന്നവരെ ദൈവം സ്നേഹിക്കുന്നു.
2CO 9:8 നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും അനുസൃതമായും നിങ്ങൾ സകലസൽപ്രവൃത്തികളിലും വർധിച്ചുവരത്തക്ക വിധത്തിലും സമൃദ്ധമായ അനുഗ്രഹം നൽകാൻ ദൈവം പ്രാപ്തനാണ്.
2CO 9:9 “അവർ വാരിവിതറി ദരിദ്രർക്കു കൊടുക്കുന്നു; അവരുടെ നീതി എന്നേക്കും നിലനിൽക്കുന്നു,” എന്ന് എഴുതിയിരിക്കുന്നതുപോലെതന്നെ.
2CO 9:10 വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും നൽകുന്നവൻ നിങ്ങളുടെ വിത്തിന്റെ ശേഖരം വർധിപ്പിക്കുകയും നീതിയുടെ വിളവെടുപ്പു സമൃദ്ധമാക്കുകയും ചെയ്യും.
2CO 9:11 നിങ്ങൾ ഏതു സാഹചര്യങ്ങളിലും ഉദാരമനസ്ക്കരാകേണ്ടതിന് നിങ്ങൾ ദൈവത്താൽ എല്ലാരീതിയിലും സമ്പന്നരാക്കപ്പെടും. അങ്ങനെ നിങ്ങളുടെ ഉദാരത, ദൈവത്തിനു നന്ദി അർപ്പിക്കാൻ ഞങ്ങൾക്ക് കാരണമായിത്തീരും.
2CO 9:12 നിങ്ങളുടെ ഈ സേവനം വിശ്വാസികളുടെ ഭൗതികാവശ്യങ്ങൾ നിർവഹിക്കുകമാത്രമല്ല, ദൈവത്തോടുള്ള അനവധിയായ നന്ദിപ്രകാശനം കവിഞ്ഞൊഴുകാൻ കാരണവും ആകും.
2CO 9:13 നിങ്ങളുടെ സ്വഭാവം തെളിയിച്ച ഈ ശുശ്രൂഷയുടെ ഫലമായി ജനങ്ങൾ ദൈവത്തെ മഹത്ത്വപ്പെടുത്തും; ക്രിസ്തുവിന്റെ സുവിശേഷം സ്വീകരിച്ചതിനെ തുടർന്നുള്ള നിങ്ങളുടെ അനുസരണത്തിനായും നിങ്ങളുടെ വസ്തുവകകൾ അവർക്കും മറ്റനേകർക്കും പങ്കുവെക്കാൻ കാണിച്ച സന്മനസ്സിനായുംതന്നെ.
2CO 9:14 നിങ്ങൾക്കു ലഭിച്ച അളവില്ലാത്ത ദൈവകൃപ നിമിത്തം നിങ്ങളെ കാണാൻ വാഞ്ഛിച്ചുകൊണ്ട് അവർ നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും.
2CO 9:15 അവിടത്തെ അവർണനീയമായ ദാനം ഓർത്ത് ദൈവത്തിനു സ്തോത്രം!
2CO 10:1 നിങ്ങളെ അഭിമുഖമായി കാണുമ്പോൾ “വിനീതനും” അകലെയായിരിക്കുമ്പോൾ “ധീരനും” എന്നു നിങ്ങൾ കരുതുന്ന “പൗലോസ്” എന്ന ഞാൻ, ക്രിസ്തുവിന്റെ വിനയവും സൗമ്യതയും മുൻനിർത്തി നിങ്ങളോട് അഭ്യർഥിക്കുന്നു:
2CO 10:2 ഞങ്ങൾ ലൗകികമാനദണ്ഡങ്ങൾ അനുസരിച്ചാണ് ജീവിക്കുന്നതെന്ന് പരാതിപ്പെടുന്നവരോട് ഞാൻ ഉദ്ദേശിക്കുന്ന അത്രയും ധീരത കാണിക്കാൻ ഇടവരുത്തരുതെന്നു നിങ്ങളോട് അപേക്ഷിക്കുകയാണ്.
2CO 10:3 ഞങ്ങൾ ഭൗതികശരീരത്തിൽ വസിക്കുന്നവരെങ്കിലും ജഡികമനുഷ്യരെപ്പോലെയല്ല പോരാടുന്നത്.
2CO 10:4 പോരാട്ടത്തിനുള്ള ഞങ്ങളുടെ ആയുധങ്ങൾ ഈ ലോകത്തിന്റേതല്ല, നേരേമറിച്ച്, കോട്ടകളെ തകർത്തുകളയാൻതക്ക ദിവ്യശക്തിയുള്ളവയാണ്.
2CO 10:5 ദൈവപരിജ്ഞാനത്തിന് എതിരായി ഉയർന്നുവരുന്ന എല്ലാ വാദമുഖങ്ങളെയും ഞങ്ങൾ ഇല്ലാതാക്കുകയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി ഏതു ചിന്തയെയും അടിയറവുവെക്കുകയുംചെയ്യുന്നു.
2CO 10:6 നിങ്ങളുടെ അനുസരണ തികവുള്ളതായിത്തീരുമ്പോൾ അനുസരിക്കാത്ത ഏതൊരുവനും ശിക്ഷനൽകാൻ ഞങ്ങൾ സന്നദ്ധരായിരിക്കും.
2CO 10:7 നിങ്ങൾ പുറമേയുള്ളവമാത്രമാണോ കാണുന്നത്? ഞാൻ ക്രിസ്തുവിനുള്ളയാൾ എന്ന് ആരെങ്കിലും സ്വയം അഭിമാനിക്കുന്നെങ്കിൽ, ഞങ്ങളും അയാളെപ്പോലെതന്നെ ക്രിസ്തുവിനുള്ളവർ എന്നുകൂടെ മനസ്സിലാക്കണം.
2CO 10:8 നിങ്ങളെ തകർത്തുകളയാനല്ല, ആത്മികമായി പണിതുയർത്താൻ കർത്താവ് ഞങ്ങൾക്കു നൽകിയ അധികാരത്തെ സംബന്ധിച്ച് അൽപ്പം കൂടുതൽ പ്രശംസിച്ചാലും അതിൽ ലജ്ജിക്കുന്നില്ല.
2CO 10:9 ലേഖനങ്ങൾകൊണ്ടു ഞാൻ നിങ്ങളുടെ ധൈര്യം കെടുത്താൻ ശ്രമിക്കുകയാണെന്നു തെറ്റിദ്ധരിക്കരുത്.
2CO 10:10 “അദ്ദേഹത്തിന്റെ ലേഖനങ്ങൾ ഘനഗംഭീരവും കരുത്തുറ്റതുമാണ്, എന്നാൽ ശാരീരികസാന്നിധ്യം മതിപ്പുതോന്നാത്തതും സംസാരം കഴമ്പില്ലാത്തതുമാണ്” എന്നു ചിലർ പറയുന്നല്ലോ.
2CO 10:11 എന്നാൽ, അകലെയായിരിക്കുമ്പോൾ ലേഖനങ്ങളിൽ ഞങ്ങൾ പറയുന്നതുതന്നെ ആയിരിക്കും, അടുത്തിരിക്കുമ്പോൾ പ്രവർത്തിക്കുന്നത് എന്ന് അക്കൂട്ടർ മനസ്സിലാക്കിക്കൊള്ളട്ടെ.
2CO 10:12 ആത്മപ്രശംസ നടത്തുന്ന ചിലരുടെ കൂട്ടത്തിൽ ഉൾപ്പെടാനോ അവരോട് ഞങ്ങളെ താരതമ്യപ്പെടുത്താനോ തുനിയുന്നില്ല. അവർ വിവേകികളല്ല, കാരണം, അവർ അവരെ അവരാൽത്തന്നെയാണ് അളക്കുന്നത്; അവരോടുതന്നെയാണ് ഉപമിക്കുന്നതും.
2CO 10:13 ഞങ്ങളാകട്ടെ, അതിരുവിട്ടു പ്രശംസിക്കുന്നില്ല; ദൈവം നിയമിച്ചുതന്ന പരിധിയിൽത്തന്നെ പ്രശംസ ഒതുക്കിനിർത്തും. ആ പരിധിയിൽ നിങ്ങളും ഉൾപ്പെടുന്നു.
2CO 10:14 ഞങ്ങൾ നിങ്ങളുടെയടുത്തു വന്നിട്ടില്ലായിരുന്നെങ്കിൽ ഞങ്ങളുടെ പ്രശംസ പരിധിക്കപ്പുറമാകുമായിരുന്നു; ക്രിസ്തുവിന്റെ സുവിശേഷവുമായി ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നല്ലോ.
2CO 10:15 മറ്റുള്ളവർ ചെയ്ത പ്രവർത്തനത്തിന്റെ യശസ്സ് ഞങ്ങൾ കവർന്നെടുക്കുന്നില്ല. നിങ്ങളുടെ വിശ്വാസം വർധിക്കുമ്പോൾ നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിശാലമാകുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു.
2CO 10:16 അപ്പോൾ നിങ്ങളുടെ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും സുവിശേഷം അറിയിക്കാൻ ഞങ്ങൾക്കും അവസരം ലഭിക്കും; മറ്റൊരാളുടെ മേഖലയിൽ നടന്ന പ്രവർത്തനം ഞങ്ങളുടെ പ്രവർത്തനമായി അവകാശപ്പെട്ടുകൊണ്ട് ഞങ്ങൾ വൃഥാ അഭിമാനിക്കുന്നില്ല.
2CO 10:17 “എന്നാൽ അഭിമാനിക്കുന്നവർ കർത്താവിൽ അഭിമാനിക്കട്ടെ.”
2CO 10:18 സ്വയം പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനാണു മാന്യൻ.
2CO 11:1 എന്റെ വാക്കുകൾ ഭോഷത്തമായി നിങ്ങൾക്കു തോന്നുന്നെങ്കിൽ അൽപ്പംകൂടി സഹിക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു; ഇപ്പോൾത്തന്നെ നിങ്ങൾ സഹിക്കുന്നുണ്ടല്ലോ.
2CO 11:2 ദൈവം നിങ്ങളെക്കുറിച്ച് അത്യന്തം ജാഗരൂകനായിരിക്കുന്നതുപോലെതന്നെ, ഞാനും നിങ്ങളെക്കുറിച്ച് ജാഗരൂകനായിരിക്കുന്നു. കാരണം, നിങ്ങളെ നിർമലകന്യകയായി ക്രിസ്തു എന്ന ഏകപുരുഷനു ഏൽപ്പിച്ചുകൊടുക്കാൻ ഞാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
2CO 11:3 എന്നാൽ, പിശാച് ഹവ്വായെ തന്ത്രപൂർവം കബളിപ്പിച്ചതുപോലെ നിങ്ങളുടെയും ഹൃദയത്തെ ക്രിസ്തുവിനോടുള്ള പാതിവ്രത്യത്തിൽനിന്നും നിർമലതയിൽനിന്നും തെറ്റിച്ചുകളയുമോ എന്നു ഞാൻ ഭയപ്പെടുന്നു.
2CO 11:4 ആരെങ്കിലും നിങ്ങളുടെ അടുക്കൽവന്ന് ഞങ്ങൾ പ്രസംഗിച്ചതിൽനിന്ന് വ്യത്യസ്തനായ മറ്റൊരു യേശുവിനെ പ്രസംഗിച്ചാലും, നിങ്ങൾ സ്വീകരിച്ചതിൽനിന്ന് വ്യത്യസ്തമായ ഒരാത്മാവിനെയോ ഒരുസുവിശേഷത്തെയോ നൽകിയാലും നിങ്ങൾ ഇവയെല്ലാം ഒരു വിവേചനവുംകൂടാതെ അംഗീകരിക്കുന്നല്ലോ!
2CO 11:5 ഞാൻ “അതിശ്രേഷ്ഠരായ” ഇതര അപ്പൊസ്തലന്മാരെക്കാൾ ഒരു കാര്യത്തിലും കുറവുള്ളവനാണെന്ന് കരുതുന്നില്ല.
2CO 11:6 എനിക്ക് പ്രഭാഷണനൈപുണ്യം ഇല്ലെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല. ഇത് ഞങ്ങൾ എല്ലാവിധത്തിലും എപ്പോഴും നിങ്ങൾക്കു തെളിയിച്ചുതന്നിട്ടുള്ളതാണ്.
2CO 11:7 പ്രതിഫലം പറ്റാതെ ദൈവത്തിന്റെ സുവിശേഷം അറിയിച്ചുകൊണ്ടു നിങ്ങളെ ഉയർത്താൻവേണ്ടി, എന്നെത്തന്നെ താഴ്ത്തിയത് എന്റെ ഭാഗത്ത് ഒരു തെറ്റായിപ്പോയോ?
2CO 11:8 നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായി ഞാൻ മറ്റു സഭകളെ കവർച്ച ചെയ്യുന്നതുപോലെയായിരുന്നു അവരിൽനിന്ന് സഹായം സ്വീകരിച്ചത്.
2CO 11:9 നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും നിങ്ങളിൽ ആർക്കും ഞാൻ ഭാരമായിത്തീർന്നിട്ടില്ല; മക്കദോന്യയിൽനിന്ന് വന്ന സഹോദരന്മാരാണ് എന്റെ ആവശ്യങ്ങൾ നിറവേറ്റിയത്. നിങ്ങൾക്ക് ഒരുവിധത്തിലും ഭാരമാകാതെ ഞാൻ എന്നെത്തന്നെ സൂക്ഷിച്ചു; ഇനിയും സൂക്ഷിക്കും.
2CO 11:10 എന്റെ ഈ അഭിമാനം നഷ്ടപ്പെടുത്താൻ അഖായയിലുള്ള ആർക്കും കഴിയുകയില്ല എന്നത്, എന്നിലുള്ള ക്രിസ്തുവിന്റെ സത്യംപോലെതന്നെ സുനിശ്ചിതമാണ്.
2CO 11:11 എനിക്കു നിങ്ങളോടു സ്നേഹമില്ലാത്തതുകൊണ്ടാണോ? അതിന്റെ യാഥാർഥ്യം ദൈവം അറിയുന്നു.
2CO 11:12 ഞങ്ങളോടു സമന്മാർ എന്ന് അവകാശപ്പെടാൻ അവസരം കാത്തിരിക്കുന്നവരുടെ ആത്മപ്രശംസ ഇല്ലാതാക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവർക്ക് അതിന് അവസരം കൊടുക്കാതിരിക്കേണ്ടതിനാണ് ഞാൻ ഇങ്ങനെ പ്രവർത്തിക്കുന്നത്; ഇനിയും അങ്ങനെതന്നെ പ്രവർത്തിക്കും.
2CO 11:13 അവർ വ്യാജയപ്പൊസ്തലന്മാർ, വഞ്ചകരായ വേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷംകെട്ടുന്നവർതന്നെ.
2CO 11:14 ഇതിൽ ആശ്ചര്യപ്പെടാനെന്തിരിക്കുന്നു; സാത്താൻതന്നെയും പ്രകാശദൂതന്റെ വേഷം ധരിക്കുന്നല്ലോ!
2CO 11:15 ആകയാൽ അവന്റെ വേലക്കാർ നീതിശുശ്രൂഷകന്മാരുടെ വേഷം ധരിക്കുന്നതിലും ആശ്ചര്യപ്പെടാനില്ല. അവരുടെ പ്രവൃത്തികൾക്കു തക്ക ന്യായവിധി അവസാനം അവർക്കു ലഭിക്കും.
2CO 11:16 ഞാൻ വീണ്ടും പറയട്ടെ: എന്നെ ഒരു ഭോഷൻ എന്ന് ആരും കരുതരുത്; അഥവാ, കരുതിയാൽ, ഒരു ഭോഷൻ എന്നപോലെ എന്നെ സ്വീകരിക്കുക. അപ്പോൾ അൽപ്പമൊന്ന് പ്രശംസിക്കാൻ എനിക്കു കഴിയുമല്ലോ.
2CO 11:17 ഇങ്ങനെയുള്ള ആത്മപ്രശംസ കർത്തൃഹിതപ്രകാരമല്ല, ഇത് ഒരു ഭോഷന്റെ ഭാഷണമാണ്.
2CO 11:18 അനേകരും തങ്ങളുടെ ലൗകികനേട്ടങ്ങളിൽ അഹങ്കരിക്കുന്നു. എങ്കിൽ ഞാനും അൽപ്പം ആത്മപ്രശംസ നടത്തട്ടെ.
2CO 11:19 നിങ്ങൾ ജ്ഞാനികൾ ആയിരിക്കെ, ആനന്ദപൂർവം ഭോഷന്മാരെ സ്വീകരിക്കുന്നല്ലോ!
2CO 11:20 വാസ്തവം പറഞ്ഞാൽ, നിങ്ങളെ അടിമകളെപ്പോലെ ഉപയോഗിക്കുന്നവരെയും ചൂഷണം ചെയ്യുന്നവരെയും മുതലെടുക്കുന്നവരെയും നിങ്ങളുടെ ഇടയിൽ നേതാവാകാൻ ശ്രമിക്കുന്നവരെയും എന്തിനേറെപ്പറയുന്നു, നിങ്ങളുടെ മുഖത്തടിക്കുന്നവരെപ്പോലും നിങ്ങൾ സഹിക്കുന്നു!
2CO 11:21 ഇത്രയൊക്കെ ചെയ്യാൻമാത്രമുള്ള ബലം ഞങ്ങൾക്കില്ലായിരുന്നു എന്നു ലജ്ജയോടെ ഞാൻ സമ്മതിക്കുന്നു. മറ്റാരെങ്കിലും പ്രശംസിക്കാൻ മുതിർന്നാൽ, ഒരു മൂഢനെപ്പോലെ ഞാൻ പറയട്ടെ, ഞാനും ഇത്തിരി പ്രശംസിക്കും.
2CO 11:22 അവർ എബ്രായരോ? ഞാനും അതേ. അവർ ഇസ്രായേല്യരോ? ഞാനും അതേ. അവർ അബ്രാഹാമിന്റെ പിൻഗാമികളോ? ഞാനും അതേ.
2CO 11:23 അവർ ക്രിസ്തുവിന്റെ ദാസരോ? (സുബോധമില്ലാത്തവനെപ്പോലെ ഞാൻ സംസാരിക്കുന്നു) ഞാൻ അവരെക്കാൾ മികച്ച ദാസൻതന്നെ. ഞാൻ അവരെക്കാൾ അധികം അധ്വാനിച്ചു. അവരെക്കാൾ ഏറെത്തവണ തടവിലായി. അവരെക്കാൾ ഏറെ ക്രൂരമായി ചമ്മട്ടികൊണ്ട് അടിയേറ്റു, പലപ്രാവശ്യം മരണത്തെ മുഖാമുഖം കണ്ടു.
2CO 11:24 അഞ്ചുപ്രാവശ്യം എന്റെ സ്വന്തം ജനമായ യെഹൂദരാൽ ഒന്നു കുറയെ നാൽപ്പത് അടികൊണ്ടു.
2CO 11:25 മൂന്നുതവണ റോമാക്കാർ കോലുകൊണ്ട് അടിച്ചു. ഒരിക്കൽ കല്ലേറ് ഏറ്റു. മൂന്നുപ്രാവശ്യം കപ്പലപകടത്തിൽപ്പെട്ടു. ഒരു രാത്രിയും ഒരു പകലും കടലിൽ കിടന്നു.
2CO 11:26 വിശ്രമം ഇല്ലാതെ യാത്രചെയ്തു. നദികളിലെ ആപത്ത്, കൊള്ളക്കാരാലുള്ള ആപത്ത്, സ്വജനത്തിൽനിന്നുള്ള ആപത്ത്, യെഹൂദേതരരിൽനിന്നുള്ള ആപത്ത്, നഗരത്തിലെ ആപത്ത്, വിജനസ്ഥലങ്ങളിലെ ആപത്ത്, സമുദ്രത്തിലെ ആപത്ത്, വ്യാജസഹോദരങ്ങളിൽനിന്നുള്ള ആപത്ത് എന്നിവയിലെല്ലാം ഞാൻ അകപ്പെട്ടു.
2CO 11:27 പലപ്പോഴും രാത്രികളിൽ ഉറക്കമിളച്ചും, വിശപ്പും ദാഹവും സഹിച്ചും, പലപ്രാവശ്യം ആഹാരമില്ലാതെ വലഞ്ഞും, ശൈത്യത്തിലും, ആവശ്യത്തിനു വസ്ത്രമില്ലാതെയും ഞാൻ ക്ലേശിച്ച് അധ്വാനിച്ചു.
2CO 11:28 ഇവയ്ക്കെല്ലാം പുറമേ എല്ലാ സഭകളെയുംകുറിച്ചുള്ള ചിന്താഭാരം എന്ന സമ്മർദവും ദിനംതോറും ഞാൻ അഭിമുഖീകരിക്കുന്നു.
2CO 11:29 നിങ്ങളിൽ ആര് ബലഹീനനായപ്പോഴാണ് ഞാനും ബലഹീനൻ ആകാതെയിരുന്നിട്ടുള്ളത്? ആര് തെറ്റിലകപ്പെട്ടപ്പോഴാണ് ഞാൻ അതേക്കുറിച്ച് ദുഃഖിക്കാതിരുന്നിട്ടുള്ളത്?
2CO 11:30 അഭിമാനിക്കണമെങ്കിൽ, ഞാൻ എന്റെ ബലഹീനതകളെക്കുറിച്ച് അഭിമാനിക്കും.
2CO 11:31 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ, ഞാൻ പറയുന്നതു വ്യാജമല്ല എന്നറിയുന്നു; അവിടന്ന് എന്നേക്കും വാഴ്ത്തപ്പെട്ടവൻ.
2CO 11:32 അരേതാരാജാവ് നിയോഗിച്ച ഭരണാധികാരി ദമസ്കോസിൽവെച്ച് എന്നെ ബന്ധിക്കുന്നതിനായി ദമസ്കോസ് നഗരത്തിന് കാവൽ ഏർപ്പെടുത്തി.
2CO 11:33 എന്നാൽ, എന്നെ ഒരു കുട്ടയിലാക്കി മതിലിലുള്ള ഒരു ജനാലയിലൂടെ താഴേക്കിറക്കുകയും അങ്ങനെ ഞാൻ അദ്ദേഹത്തിന്റെ കൈകളിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു.
2CO 12:1 പ്രശംസകൊണ്ടു പ്രയോജനമില്ലെങ്കിലും അത് ആവശ്യമായിരിക്കുന്നു. ഇനി ഞാൻ കർത്താവിൽനിന്നുള്ള ദർശനങ്ങളെയും വെളിപ്പാടുകളെയുംകുറിച്ചു പ്രതിപാദിക്കാം.
2CO 12:2 —ക്രിസ്തുവിലുള്ള ഒരു മനുഷ്യനെ എനിക്കറിയാം—പതിന്നാലു വർഷംമുമ്പ് ഞാൻ മൂന്നാംസ്വർഗംവരെ എടുക്കപ്പെട്ടു. അത് ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവത്തിനറിയാം.
2CO 12:3 ഈ ഞാൻ പറുദീസവരെ എടുക്കപ്പെട്ടു. ശരീരത്തോടുകൂടിയോ ശരീരംകൂടാതെയോ എന്ന് എനിക്കറിഞ്ഞുകൂടാ, ദൈവം അറിയുന്നു.
2CO 12:4 അവാച്യവും വർണിക്കാൻ അനുവാദമില്ലാത്തതുമായ വാക്കുകൾ ഞാൻ കേട്ടു.
2CO 12:5 ഈ അനുഭവങ്ങളെക്കുറിച്ച് ഞാൻ പ്രശംസിക്കും. എന്നാൽ, ഞാൻ ആത്മപ്രശംസ ചെയ്യുന്നത് എന്റെ ബലഹീനതകളെക്കുറിച്ചുമാത്രമാണ്.
2CO 12:6 പ്രശംസിക്കണമെന്ന് ആഗ്രഹിച്ചാലും ഞാൻ ഭോഷനാകുകയില്ല, കാരണം, ഞാൻ പറയുന്നത് സത്യമാണ്. എങ്കിലും, ഞാൻ പ്രവർത്തിക്കുന്നതിനും പ്രസംഗിക്കുന്നതിനും അപ്പുറമായി ആരും എന്നെക്കുറിച്ചു ചിന്തിക്കാതിരിക്കേണ്ടതിനു ഞാൻ അതിൽനിന്ന് പിൻവാങ്ങുകയാണ്.
2CO 12:7 അതിമഹത്തായ ഈ വെളിപ്പാടുകളാൽ ഞാൻ നിഗളിച്ചുപോകാതിരിക്കാൻ എന്റെ ശരീരത്തിൽ ഒരു ശൂലം നൽകപ്പെട്ടിരിക്കുന്നു—എന്നെ പീഡിപ്പിക്കാൻ സാത്താന്റെ ദൂതനെത്തന്നെ.
2CO 12:8 അത് എന്നിൽനിന്ന് നീക്കിക്കളയണമേ എന്നു മൂന്നുപ്രാവശ്യം ഞാൻ കർത്താവിനോട് അപേക്ഷിച്ചു.
2CO 12:9 എന്നാൽ അവിടന്ന് എന്നോട്, “എന്റെ കൃപ നിനക്കുമതി, എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” എന്നു പറഞ്ഞു. അതുകൊണ്ടു ക്രിസ്തുവിന്റെ ശക്തി എന്നിൽക്കൂടി പ്രവർത്തിക്കേണ്ടതിനു ഞാൻ അധികം ആനന്ദത്തോടെ എന്റെ ബലഹീനതകളെപ്പറ്റി പ്രശംസിക്കും.
2CO 12:10 അതുകൊണ്ടാണ് ക്രിസ്തുവിനുവേണ്ടി ബലഹീനതകൾ, പരിഹാസങ്ങൾ, ഞെരുക്കങ്ങൾ, പീഡനങ്ങൾ, വൈഷമ്യങ്ങൾ എന്നിവ സഹിക്കുന്നതിൽ ഞാൻ ആനന്ദിക്കുന്നത്. കാരണം, ബലഹീനതയിലാണ് ഞാൻ ശക്തനാകുന്നത്.
2CO 12:11 ഇങ്ങനെ ആത്മപ്രശംസ നടത്തി എന്നെത്തന്നെയൊരു ഭോഷനാക്കാൻ നിങ്ങളാണ് എന്നെ പ്രേരിപ്പിച്ചത്. നിങ്ങളാണ് എന്നെ പുകഴ്ത്തേണ്ടിയിരുന്നത്; കാരണം, ഞാൻ നിസ്സാരനെങ്കിലും “അതിശ്രേഷ്ഠരായ” അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല.
2CO 12:12 എന്നിൽ അപ്പൊസ്തലന്റെ ലക്ഷണങ്ങളായ അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവൃത്തികളും മഹാസഹിഷ്ണുതയോടുകൂടി നിങ്ങളുടെ മധ്യത്തിൽ വെളിപ്പെട്ടിരിക്കുന്നല്ലോ.
2CO 12:13 ഞാൻ നിങ്ങൾക്ക് ഒരിക്കലും ഒരു ഭാരമായിത്തീർന്നില്ല എന്നതല്ലാതെ, മറ്റുസഭകളെക്കാൾ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഞാൻ കുറവു വരുത്തിയിട്ടുള്ളത്? ഈ തെറ്റ് എന്നോടു ക്ഷമിച്ചാലും!
2CO 12:14 ഇപ്പോൾ, മൂന്നാംപ്രാവശ്യം നിങ്ങളെ സന്ദർശിക്കാൻ ഞാൻ ഒരുങ്ങിയിരിക്കുകയാണ്; ഞാൻ നിങ്ങൾക്ക് ഒരു ഭാരവും ആകുകയില്ല, കാരണം, എനിക്കു വേണ്ടതു നിങ്ങൾക്കുള്ളവയല്ല, നിങ്ങളെത്തന്നെയാണ്. മാതാപിതാക്കൾക്കുവേണ്ടി മക്കളല്ല, മാതാപിതാക്കൾ മക്കൾക്കുവേണ്ടിയാണ് സമ്പാദിച്ചുവെക്കേണ്ടത്.
2CO 12:15 അതുകൊണ്ടു ഞാൻ എനിക്കുള്ളതെല്ലാം വളരെ ആനന്ദത്തോടെ നിങ്ങൾക്കുവേണ്ടി ചെലവാക്കുകയും ഞാൻതന്നെ നിങ്ങൾക്കായി ചെലവായിപ്പോകുകയും ചെയ്യും. ഞാൻ അധികമായി സ്നേഹിച്ചാൽ നിങ്ങൾ എന്നെ അൽപ്പമായിട്ടോ സ്നേഹിക്കുന്നത്?
2CO 12:16 അതെന്തായാലും ഞാൻ നിങ്ങളെ ഭാരപ്പെടുത്തിയില്ല; എന്നിട്ടും നിങ്ങൾ കരുതുന്നത് ഞാൻ കൗശലക്കാരനായി നിങ്ങളെ വഞ്ചിച്ചെന്നോ?
2CO 12:17 നിങ്ങളുടെ അടുക്കൽ അയച്ച ആരിൽക്കൂടെയെങ്കിലും ഞാൻ നിങ്ങളെ ചൂഷണം ചെയ്തിട്ടുണ്ടോ?
2CO 12:18 ഞാൻ തീത്തോസിനെ നിങ്ങളുടെ അടുത്തേക്ക് വരാൻ ഉത്സാഹിപ്പിച്ചു, ഒരു സഹോദരനെയും അയാളോടുകൂടെ അയച്ചു. തീത്തോസ് നിങ്ങളെ കബളിപ്പിച്ചുവോ? ഞങ്ങൾ ഒരേ മനോഭാവത്തോടെ പ്രവർത്തിക്കുകയും ഒരേ മാർഗം പിൻതുടരുകയുമല്ലേ ചെയ്തത്?
2CO 12:19 ഞങ്ങൾ ഇത്രവരെ ഞങ്ങളെത്തന്നെ ന്യായീകരിക്കുകയായിരുന്നു എന്നാണോ നിങ്ങൾ ചിന്തിച്ചുകൊണ്ടിരുന്നത്? എന്നാൽ അങ്ങനെയല്ല വാസ്തവത്തിൽ പ്രിയസ്നേഹിതരേ, ക്രിസ്തുവിൽ നിങ്ങളുടെ ആത്മികോന്നതി ലക്ഷ്യമാക്കിയാണ് ഞങ്ങൾ ഇതെല്ലാം ദൈവത്തിനുമുമ്പാകെ സംസാരിക്കുന്നത്.
2CO 12:20 ഞാൻ വരുമ്പോൾ, എനിക്ക് ഇഷ്ടപ്പെടാത്തവിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്തവിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നു ഞാൻ ഭയപ്പെടുന്നു; ഈർഷ്യ, ശണ്ഠ, ക്രോധം, സ്വാർഥമോഹം, ഭിന്നത, അപവാദം, ഏഷണി, അഹങ്കാരം, കലഹം എന്നിവ നിങ്ങളുടെ മധ്യത്തിൽ ഉണ്ടായിരിക്കുമോയെന്നും എനിക്ക് ആശങ്കയുണ്ട്.
2CO 12:21 ഞാൻ വീണ്ടും വരുമ്പോൾ പാപംചെയ്തിട്ടു, തങ്ങൾ ഏർപ്പെട്ടിരുന്ന അശുദ്ധി, ലൈംഗികാധർമം, വ്യഭിചാരം എന്നിവയെപ്പറ്റി അനുതപിക്കാത്ത പലരെ പിന്നെയും കണ്ട്, ലജ്ജിതനായി, ദൈവസന്നിധിയിൽ ദുഃഖിക്കേണ്ടിവരുമെന്നും ഞാൻ ഭയപ്പെടുന്നു.
2CO 13:1 ഇപ്പോൾ മൂന്നാംതവണയാണു ഞാൻ നിങ്ങളെ സന്ദർശിക്കാൻ പോകുന്നത്. “രണ്ടോ മൂന്നോ പേരുടെ സാക്ഷിമൊഴികളാൽ ഏതു കാര്യത്തിന്റെയും സത്യാവസ്ഥ ഉറപ്പാക്കേണ്ടതാണ്.”
2CO 13:2 ഞാൻ രണ്ടാംപ്രാവശ്യം നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ പാപത്തിൽ തുടരുന്നവരെ ഒരുപ്രാവശ്യം താക്കീതുചെയ്തതാണ്; അതുതന്നെ ഞാൻ ദൂരത്തിരുന്നുകൊണ്ടും ആവർത്തിക്കുന്നു: ഇനി വരുമ്പോൾ മുമ്പേ പാപംചെയ്തവരോടും മറ്റാരോടുംതന്നെ ഒരു ദാക്ഷിണ്യവും കാണിക്കുകയില്ല. ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിന് നിങ്ങൾ ആവശ്യപ്പെട്ട തെളിവായിരിക്കും അത്. ബലഹീനനായിട്ടല്ല ക്രിസ്തു നിങ്ങളെ കൈകാര്യംചെയ്യാൻ പോകുന്നത്, ശക്തനായിത്തന്നെയാണ്!
2CO 13:4 ബലഹീനതയിൽ അവിടന്ന് ക്രൂശിക്കപ്പെട്ടുവെങ്കിലും ദൈവശക്തിയാൽ ജീവിക്കുന്നു. അതുപോലെ ഞങ്ങളും ബലഹീനരെങ്കിലും ക്രിസ്തുവിൽ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനു ദൈവത്തിന്റെ ശക്തിയാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കുന്നു.
2CO 13:5 നിങ്ങളുടെ വിശ്വാസം പ്രകടമാകുന്ന രീതിയിലാണോ നിങ്ങൾ ജീവിക്കുന്നതെന്ന് നിങ്ങളെത്തന്നെ പരീക്ഷിച്ചുനോക്കുക. ഈ പരീക്ഷയിൽ നിങ്ങൾ തോറ്റിട്ടില്ലെങ്കിൽ ക്രിസ്തുയേശു നിങ്ങളുടെ മധ്യത്തിലുണ്ട് എന്നു നിങ്ങൾ അറിയുന്നില്ലേ?
2CO 13:6 പരീക്ഷയിൽ ഞങ്ങൾ തോറ്റിട്ടില്ല എന്നു നിങ്ങൾ മനസ്സിലാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.
2CO 13:7 നിങ്ങൾ ഒരു തിന്മയും ചെയ്യാതിരിക്കാൻ ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു. ഞങ്ങൾ പരീക്ഷയിൽ പതറിയിട്ടില്ല എന്നു ജനങ്ങൾ കാണണമെന്നല്ല, പിന്നെയോ, ഞങ്ങൾ പരാജിതരായി കാണപ്പെട്ടാൽപോലും നിങ്ങൾ നന്മചെയ്യുന്നവരായിരിക്കണം എന്നതാണ് ഞങ്ങളുടെ പ്രാർഥന.
2CO 13:8 സത്യത്തിന് അനുകൂലമായിട്ടല്ലാതെ പ്രതികൂലമായി ഒന്നും ചെയ്യാൻ ഞങ്ങൾക്കു കഴിവില്ല.
2CO 13:9 ഞങ്ങൾ ബലഹീനരും നിങ്ങൾ ശക്തരും ആയിരിക്കുമ്പോൾ ഞങ്ങൾ ആനന്ദിക്കുന്നു; നിങ്ങൾ ആത്മികപരിപൂർണത കൈവരിക്കുന്നതിനായി ഞങ്ങൾ പ്രാർഥിക്കുന്നു.
2CO 13:10 കർത്താവ് എനിക്കു തന്ന അധികാരം നിങ്ങളെ ആത്മികമായി പണിതുയർത്താനുള്ളതാണ്; അല്ലാതെ നിങ്ങളെ ഇടിച്ചുകളയാനുള്ളതല്ല. ഞാൻ വരുമ്പോൾ, ഈ അധികാരം കർക്കശമായി ഉപയോഗിക്കാൻ ഇടവരാതിരിക്കേണ്ടതിനാണ് ദൂരത്ത് ഇരുന്നുകൊണ്ടുതന്നെ ഈ കാര്യങ്ങൾ എഴുതുന്നത്.
2CO 13:11 എന്റെ അന്തിമ നിർദേശം: സഹോദരങ്ങളേ, നിങ്ങൾ ആനന്ദിക്കുക. ആത്മികന്യൂനതകൾ പരിഹരിക്കുക, പരസ്പരം ധൈര്യംപകരുക. ഐകമത്യം ലക്ഷ്യമാക്കി സമാധാനത്തോടെ ജീവിക്കുക. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
2CO 13:12 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനംചെയ്യുക.
2CO 13:13 ഇവിടെയുള്ള സകലവിശുദ്ധരും നിങ്ങളെ അഭിവാദനംചെയ്യുന്നു.
2CO 13:14 കർത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ കൂട്ടായ്മയും നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
GAL 1:1 പൗലോസ് അപ്പൊസ്തലനും കൂടെയുള്ള എല്ലാ സഹോദരന്മാരും, ഗലാത്യയിലുള്ള സഭകൾക്ക് എഴുതുന്നത്: എന്റെ അപ്പൊസ്തലത്വം മനുഷ്യരിൽനിന്നോ മനുഷ്യനാലോ അല്ല, യേശുക്രിസ്തുവിനാലും മരിച്ചവരിൽനിന്ന് യേശുവിനെ ഉയിർത്തെഴുന്നേൽപ്പിച്ച പിതാവായ ദൈവത്താലും ആകുന്നു.
GAL 1:3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
GAL 1:4 ഈ ദുഷ്ടലോകത്തിൽനിന്ന് നമ്മെ വിടുവിക്കേണ്ടതിനു യേശുക്രിസ്തു നമ്മുടെ പാപങ്ങൾക്കുവേണ്ടി ദൈവേഷ്ടപ്രകാരം തന്നെത്താൻ ഏൽപ്പിച്ചുകൊടുത്തു.
GAL 1:5 നമ്മുടെ പിതാവായ ദൈവത്തിന് എന്നെന്നേക്കും മഹത്ത്വം, ആമേൻ.
GAL 1:6 ക്രിസ്തുവിന്റെ കൃപയാൽ നിങ്ങളെ വിളിച്ച ദൈവത്തെ ഉപേക്ഷിച്ച് ഇത്രവേഗം മറ്റൊരു സുവിശേഷത്തിലേക്കു നിങ്ങൾ വ്യതിചലിക്കുന്നതിൽ ഞാൻ അത്ഭുതപ്പെടുന്നു—
GAL 1:7 അത് സുവിശേഷമേ അല്ല! ചിലർ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയും ക്രിസ്തുവിന്റെ സുവിശേഷത്തെ വികലമാക്കാൻ ശ്രമിക്കുകയുംചെയ്യുന്നു എന്നേയുള്ളു.
GAL 1:8 ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ച സുവിശേഷത്തിൽനിന്ന് വ്യത്യസ്തമായ മറ്റൊരു സുവിശേഷം, ഞങ്ങൾതന്നെയോ സ്വർഗത്തിൽനിന്നുള്ള ഒരു ദൂതനോ, പ്രസംഗിക്കുന്നെങ്കിൽ അയാൾ ശപിക്കപ്പെട്ടവൻ.
GAL 1:9 ഞങ്ങൾ മുമ്പേ പ്രസ്താവിച്ചതുതന്നെ ഇപ്പോഴും ആവർത്തിക്കുന്നു: നിങ്ങൾ സ്വീകരിച്ച സുവിശേഷത്തിനു വ്യത്യസ്തമായ ഒരു സുവിശേഷം ആരെങ്കിലും പ്രസംഗിച്ചാൽ അയാൾ ശപിക്കപ്പെട്ടവൻ.
GAL 1:10 ഞാൻ ഇപ്പോൾ മനുഷ്യരുടെ അംഗീകാരമാണോ ദൈവത്തിന്റെ അംഗീകാരമാണോ നേടാൻ ശ്രമിക്കുന്നത്? അതോ ഞാൻ പൊതുജനത്തെ പ്രസാദിപ്പിക്കാനാണോ ശ്രമിക്കുന്നത്? ഇപ്പോഴും ഞാൻ മനുഷ്യരെയാണ് പ്രസാദിപ്പിക്കുന്നതെങ്കിൽ ഞാൻ ക്രിസ്തുവിന്റെ ദാസനല്ല.
GAL 1:11 സഹോദരങ്ങളേ, ഞാൻ പ്രസംഗിച്ച സുവിശേഷം മാനുഷികമല്ല എന്നു നിങ്ങളെ ഞാൻ അറിയിക്കുന്നു.
GAL 1:12 ഞാൻ അത് ഏതെങ്കിലും മനുഷ്യനിൽനിന്ന് സ്വീകരിച്ചതോ പഠിച്ചതോ അല്ല; യേശുക്രിസ്തുവിൽനിന്ന് നേരിട്ടുള്ള വെളിപ്പാടിനാൽ എനിക്കു ലഭിച്ചതാണ്.
GAL 1:13 യെഹൂദാമതത്തിലെ എന്റെ മുൻകാല ജീവിതശൈലി നിങ്ങൾക്കറിയാമല്ലോ. ദൈവത്തിന്റെ സഭയെ ഞാൻ തീവ്രമായി ഉപദ്രവിക്കുകയും നശിപ്പിക്കുകയുംചെയ്തിരുന്നു.
GAL 1:14 എന്റെ പിതൃപാരമ്പര്യങ്ങളിൽ ശുഷ്കാന്തി മൂത്ത്, സമകാലീനരായ എന്റെ ജനങ്ങളെക്കാൾ യെഹൂദാമതത്തിൽ ഞാൻ വളരെ മുന്നേറിക്കൊണ്ടിരുന്നു.
GAL 1:15 എന്നാൽ, യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കേണ്ടതിന് ഞാൻ ജനിക്കുന്നതിനുമുമ്പേതന്നെ എന്നെ നിയമിക്കാനും, അവിടത്തെ കൃപയാൽ എന്നെ അതിനായി നിയോഗിക്കാനും ദൈവത്തിനു പ്രസാദം തോന്നി. അതിനായി ദൈവപുത്രൻ എനിക്കു വെളിപ്പെട്ട ഉടൻതന്നെ ഞാൻ ഒരു മനുഷ്യനോടും വിദഗ്ദ്ധാഭിപ്രായം തേടുകയോ;
GAL 1:17 എനിക്കുമുമ്പേ അപ്പൊസ്തലന്മാരായവരെ കാണാൻ ജെറുശലേമിലേക്കു പോകുകയോ ചെയ്യാതെ അറേബ്യയിലേക്കാണ് ഞാൻ പോയത്. പിന്നീട് ദമസ്കോസിലേക്കു മടങ്ങിവരികയും ചെയ്തു.
GAL 1:18 പത്രോസുമായി പരിചയമാകേണ്ടതിന്, മൂന്നു വർഷത്തിനുശേഷം ഞാൻ ജെറുശലേമിലേക്കു പോകുകയും പതിനഞ്ചു ദിവസം അദ്ദേഹത്തോടുകൂടെ താമസിക്കുകയും ചെയ്തു.
GAL 1:19 കർത്താവിന്റെ സഹോദരനായ യാക്കോബിനെ ഒഴികെ മറ്റ് അപ്പൊസ്തലന്മാരെ ആരെയും ഞാൻ കണ്ടില്ല.
GAL 1:20 ഞാൻ എഴുതുന്നതു വ്യാജമല്ല എന്നു ദൈവംമുമ്പാകെ ഞാൻ ഉറപ്പുതരുന്നു.
GAL 1:21 അതിനുശേഷം ഞാൻ സിറിയ, കിലിക്യ എന്നീ പ്രവിശ്യകളിലേക്കുപോയി.
GAL 1:22 അപ്പോഴും ഞാൻ യെഹൂദ്യയിലെ ക്രിസ്തീയസഭകൾക്ക് അപരിചിതനായിരുന്നു.
GAL 1:23 “ഒരിക്കൽ നമ്മെ ഉന്മൂലനംചെയ്യാൻ ശ്രമിച്ച വ്യക്തി, താൻ നശിപ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്തിന്റെ സുവിശേഷം ഇപ്പോൾ പ്രസംഗിക്കുന്നു” എന്ന് അവർ കേട്ട്,
GAL 1:24 എന്നെപ്രതി ദൈവത്തെ മഹത്ത്വപ്പെടുത്തി.
GAL 2:1 പിന്നീട്, പതിന്നാലു വർഷത്തിനുശേഷം ഞാനും ബർന്നബാസും, തീത്തോസിനെയുംകൂട്ടി വീണ്ടും ജെറുശലേമിലേക്കു യാത്രയായി.
GAL 2:2 എനിക്കു ലഭിച്ച ഒരു ദർശനം അനുസരിച്ചായിരുന്നു അത്. ഞാൻ ഇപ്പോൾ തുടരുന്നതും മുമ്പ് തുടർന്നുവന്നിരുന്നതുമായ പ്രയത്നങ്ങൾ പ്രയോജനരഹിതമായവ ആണോ എന്നുറപ്പിക്കുന്നതിനുവേണ്ടി സഭയുടെ നേതൃനിരയിലുള്ളവരുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തി; ഞാൻ യെഹൂദേതരരോടു ഘോഷിക്കുന്ന സുവിശേഷം അവരുടെമുമ്പാകെ അവതരിപ്പിച്ചു.
GAL 2:3 എന്നോടൊപ്പമുണ്ടായിരുന്ന തീത്തോസ്, ഒരു ഗ്രീക്കുകാരൻ ആയിരുന്നിട്ടുപോലും അയാൾ പരിച്ഛേദനമേൽക്കാൻ ആരും അപ്പോൾ നിർബന്ധിച്ചില്ല.
GAL 2:4 നമ്മുടെ ഇടയിൽ നുഴഞ്ഞുകയറിയ ചില വ്യാജസഹോദരന്മാർ ക്രിസ്തുയേശുവിലുള്ള നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് രഹസ്യാന്വേഷണം നടത്തി നമ്മെ യെഹൂദ ആചാരമര്യാദകൾക്ക് അധീനരാക്കാൻ ശ്രമിച്ചു.
GAL 2:5 എങ്കിലും ഒരു നിമിഷംപോലും ഞങ്ങൾ അവർക്ക് അധീനരായില്ല. സുവിശേഷസത്യം നിങ്ങളിൽ സുസ്ഥിരമാകുന്നതിനാണ് ഞങ്ങൾ ആഗ്രഹിച്ചത്.
GAL 2:6 സഭയുടെ നേതൃത്വനിരയിലുള്ളവരെന്നു കരുതപ്പെടുന്ന ആരും ഞാൻ പറഞ്ഞ സന്ദേശത്തോട് ഒന്നുംതന്നെ കൂട്ടിച്ചേർത്തില്ല. അവർ ഏതു നിലയിലുള്ളവർ ആയിരുന്നാലും അവയൊന്നും എനിക്ക് ബാധകവുമല്ല. കാരണം, ദൈവത്തിനു പക്ഷഭേദമില്ലല്ലോ!
GAL 2:7 ഞാൻ യെഹൂദേതരരോട് സുവിശേഷം പ്രസംഗിക്കാൻ നിയോഗിക്കപ്പെട്ടതുപോലെതന്നെ പത്രോസ് യെഹൂദരോടും സുവിശേഷം അറിയിക്കുന്നു എന്ന് അവർ മനസ്സിലാക്കി.
GAL 2:8 കാരണം, യെഹൂദരുടെ അപ്പൊസ്തലനായ പത്രോസിൽ പ്രവർത്തിച്ച ദൈവംതന്നെയാണ് യെഹൂദേതരരുടെ അപ്പൊസ്തലനായ എന്നിലും പ്രവർത്തിച്ചത്.
GAL 2:9 സഭയിലെ അംഗീകൃത നേതൃത്വനിരയിലുള്ള യാക്കോബും പത്രോസും യോഹന്നാനും, എനിക്കു നൽകപ്പെട്ട കൃപയെക്കുറിച്ച് ബോധ്യം വന്നതിനാൽ, ബർന്നബാസിനും എനിക്കും കൂട്ടായ്മയുടെ വലതുകരം തന്നു. ഞങ്ങൾ യെഹൂദേതരരുടെ മധ്യത്തിലേക്കും അവർ യെഹൂദരുടെ മധ്യത്തിലേക്കും പോകാൻ തീരുമാനമെടുത്തു.
GAL 2:10 ദരിദ്രരെ ഓർത്തുകൊള്ളണം എന്നുമാത്രമാണ് അവർ ഞങ്ങളോട് ആവശ്യപ്പെട്ടത്. ഇതു ചെയ്യാൻ ഞാൻ ഉത്സുകനും ആയിരുന്നു.
GAL 2:11 എന്നാൽ, പത്രോസ് അന്ത്യോക്യയിൽ വന്നപ്പോൾ, അയാൾ കുറ്റക്കാരനെന്നുകണ്ട് ഞാൻ അയാളെ പരസ്യമായി എതിർത്തു.
GAL 2:12 കാരണം, യെഹൂദേതരരോടൊത്തു ഭക്ഷണം കഴിച്ചുവന്ന പത്രോസ്, യാക്കോബിന്റെ അടുക്കൽനിന്ന് ചിലർ വന്നപ്പോൾ, യെഹൂദരെ ഭയന്ന് സ്വയം പിന്മാറുകയും ഭക്ഷണം കഴിക്കാതെ മാറിനിൽക്കുകയും ചെയ്തു.
GAL 2:13 ആയതിനാൽ, മറ്റു യെഹൂദരും അദ്ദേഹത്തോടൊപ്പം ഈ കാപട്യത്തിൽ പങ്കുകാരായി; ബർന്നബാസുപോലും അവരുടെ കാപട്യത്തിലേക്കു വലിച്ചിഴയ്ക്കപ്പെടാൻ ഇത് കാരണമായിത്തീർന്നു.
GAL 2:14 അവർ സുവിശേഷസത്യം അനുസരിച്ചല്ല പ്രവർത്തിക്കുന്നത് എന്നു ഞാൻ കണ്ടപ്പോൾ അവരുടെ എല്ലാവരുടെയും സാന്നിധ്യത്തിൽ ഞാൻ പത്രോസിനോട്: “യെഹൂദനായ താങ്കൾ യെഹൂദനെപ്പോലെയല്ല, യെഹൂദേതരനെപ്പോലെയാണ് ജീവിക്കുന്നത്. അങ്ങനെയെങ്കിൽ യെഹൂദരുടെ ജീവിതശൈലി അനുവർത്തിക്കാൻ യെഹൂദേതരരെ നിർബന്ധിക്കുന്നത് എന്തിന്?
GAL 2:15 “ജന്മനാ നാം യെഹൂദരാണ്; പാപികളായ യെഹൂദേതരരല്ല.
GAL 2:16 ഒരു വ്യക്തി നീതീകരിക്കപ്പെടുന്നത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല, മറിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്താലാണ് എന്ന് അറിയുക. ന്യായപ്രമാണത്തിന്റെ അനുഷ്ഠാനങ്ങളാലല്ല, ക്രിസ്തുവിലുള്ള വിശ്വാസംവഴി നീതീകരിക്കപ്പെടേണ്ടതിനാണ് നാം ക്രിസ്തുയേശുവിൽ വിശ്വസിച്ചത്. കാരണം ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ആരും നീതീകരിക്കപ്പെടുന്നില്ല.
GAL 2:17 “നമ്മുടെ നീതീകരണത്തിനായി ക്രിസ്തുവിൽ ആശ്രയിക്കുമ്പോൾ നാം പാപികളെന്നു തെളിഞ്ഞാൽ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരനാകുമോ? ഒരിക്കലുമില്ല!
GAL 2:18 ഞാൻ തകർത്തുകളഞ്ഞതിനെ ഞാൻതന്നെ പുനർനിർമിക്കുകയാണെങ്കിൽ സ്വയം നിയമലംഘകനെന്നു സ്ഥാപിക്കുകയാണ്.
GAL 2:19 “ദൈവത്തിനായി ജീവിക്കേണ്ടതിനു ന്യായപ്രമാണത്തിൽക്കൂടി ന്യായപ്രമാണത്തിന് ഞാൻ മരിച്ചു.
GAL 2:20 ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു. ഇനിമുതൽ ജീവിക്കുന്നത് ഞാനല്ല; ക്രിസ്തു ആണ് എന്നിൽ ജീവിക്കുന്നത്. എന്നെ സ്നേഹിക്കുകയും എനിക്കുവേണ്ടി സ്വയം അർപ്പിക്കുകയുംചെയ്ത ദൈവപുത്രനിലുള്ള വിശ്വാസംമൂലമാണ് ഞാൻ ഇപ്പോൾ ഈ ശരീരത്തിൽ ജീവിക്കുന്നത്.
GAL 2:21 ദൈവകൃപയെ ഞാൻ നിരാകരിക്കുന്നില്ല. നീതീകരണം ന്യായപ്രമാണത്താലാണെങ്കിൽ ക്രിസ്തുവിന്റെ മരണം നിരർഥകമാണ്!”
GAL 3:1 അല്ലയോ ബുദ്ധിഹീനരായ ഗലാത്യരേ! നിങ്ങളെ വ്യാമോഹിപ്പിച്ചത് ആരാണ്? നിങ്ങളുടെ കണ്ണിന്റെ മുമ്പിൽത്തന്നെയല്ലേ ക്രൂശിക്കപ്പെട്ട യേശുക്രിസ്തുവിനെ സുവ്യക്തമായി ഞാൻ അവതരിപ്പിച്ചത്?
GAL 3:2 നിങ്ങളിൽനിന്ന് ഒരു കാര്യംമാത്രം എനിക്ക് അറിഞ്ഞാൽ മതി: നിങ്ങൾക്ക് ദൈവാത്മാവ് ലഭിച്ചത് ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലാണോ അതോ നിങ്ങൾ കേട്ട സുവിശേഷം വിശ്വസിച്ചതിനാലോ?
GAL 3:3 നിങ്ങൾ ഇത്രമാത്രം അവിവേകികളോ? ദൈവാത്മാവ് നിങ്ങളിൽ ആരംഭിച്ച കാര്യം ഇപ്പോൾ മാനുഷികയത്നത്താൽ പൂർത്തീകരിക്കാനാണോ നിങ്ങൾ പരിശ്രമിക്കുന്നത്?
GAL 3:4 നിങ്ങൾ അനുഭവിച്ച കഷ്ടതയെല്ലാം വ്യർഥമോ? അതു വാസ്തവത്തിൽ വ്യർഥമായിരുന്നെങ്കിൽ
GAL 3:5 ദൈവം അവിടത്തെ ആത്മാവിനെ നിങ്ങൾക്കു നൽകുകയും നിങ്ങളുടെ മധ്യേ അത്ഭുതങ്ങൾ പ്രവർത്തിക്കുകയുംചെയ്തത് നിങ്ങൾ ന്യായപ്രമാണത്തിന്റെ പ്രവൃത്തികൾ ചെയ്തതിനാലോ; അതോ കേട്ട സന്ദേശം നിങ്ങൾ വിശ്വസിച്ചതിനാലോ?
GAL 3:6 അങ്ങനെയാണ് “അബ്രാഹാം ദൈവത്തിൽ വിശ്വസിക്കുകയും ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കുകയുംചെയ്തത്.”
GAL 3:7 വിശ്വാസത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കുന്നവരാണ് യഥാർഥത്തിൽ അബ്രാഹാമിന്റെ സന്തതികൾ എന്നു നാം മനസ്സിലാക്കണം.
GAL 3:8 വിശ്വാസത്താൽ ദൈവം യെഹൂദേതരരെ നീതീകരിക്കുന്നു എന്നു തിരുവെഴുത്ത് മുൻകൂട്ടിക്കണ്ടിട്ട്, “സകലരാഷ്ട്രങ്ങളും നിന്നിലൂടെ അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോട് മുമ്പേതന്നെ അറിയിച്ചു.
GAL 3:9 അതുകൊണ്ട്, ദൈവത്തിൽ വിശ്വസിക്കുന്ന എല്ലാവരെയും, വിശ്വാസിയായ അബ്രാഹാമിനെ അനുഗ്രഹിച്ചതുപോലെതന്നെ അനുഗ്രഹിക്കും.
GAL 3:10 ന്യായപ്രമാണത്തിന്റെ അനുഷ്ഠാനത്താൽ ദൈവത്തിന്റെ അംഗീകാരം നേടാനായി പ്രവർത്തിക്കുന്നവരെല്ലാം, ശാപത്തിൻകീഴിലാണ് എപ്പോഴും കഴിയുന്നത്. തിരുവെഴുത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്, “ന്യായപ്രമാണഗ്രന്ഥത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുവർത്തിക്കാതിരിക്കുന്നവർ ശപിക്കപ്പെട്ടവർ.”
GAL 3:11 ന്യായപ്രമാണത്താൽ ദൈവനീതി ആരും കൈവരിക്കുകയില്ല എന്നത് സുവ്യക്തമാണല്ലോ! കാരണം “വിശ്വാസത്താലാണ് നീതിമാൻ ജീവിക്കുന്നത്.”
GAL 3:12 ന്യായപ്രമാണം വിശ്വാസാധിഷ്ടിതമല്ല, പിന്നെയോ “അവ അനുസരിക്കുന്ന മനുഷ്യർ അവമൂലം ജീവിക്കും.”
GAL 3:13 “മരത്തിൽ തൂക്കിക്കൊല്ലപ്പെടുന്നവരെല്ലാം ശപിക്കപ്പെട്ടവർ” എന്ന ലിഖിതം അനുസരിച്ച്, ക്രിസ്തു മരത്തിൽത്തൂങ്ങി നമുക്കുവേണ്ടി ശാപമായിത്തീർന്ന് ന്യായപ്രമാണത്തിന്റെ ശാപത്തിൽനിന്ന് നമ്മെ വീണ്ടെടുത്തു.
GAL 3:14 ഈ വീണ്ടെടുപ്പ്, അബ്രാഹാമിനു ദൈവം നൽകിയ അനുഗ്രഹം ക്രിസ്തുയേശുവിലൂടെ യെഹൂദേതരർക്കും വന്നുചേർന്നിട്ട്, വാഗ്ദാനം ചെയ്യപ്പെട്ട ദൈവാത്മാവ് വിശ്വാസംമുഖേന നമുക്കും ലഭ്യമാകേണ്ടതിനാണ്.
GAL 3:15 സഹോദരങ്ങളേ, നിങ്ങൾക്കു സുപരിചിതമായ ഒരു കാര്യം ഞാൻ പറയാം; സ്ഥിരമാക്കപ്പെട്ട ഒരു വിൽപ്പത്രം മാറ്റാനോ അതിനോടു കൂട്ടിച്ചേർക്കാനോ ആരാലും സാധ്യമല്ലല്ലോ.
GAL 3:16 അബ്രാഹാമിനും അദ്ദേഹത്തിന്റെ സന്തതിക്കും ദൈവം വാഗ്ദാനങ്ങൾ നൽകി; “സന്തതികൾക്ക്” എന്ന് അനേകരെ ഉദ്ദേശിച്ചല്ല നൽകിയത്, മറിച്ച് “നിന്റെ സന്തതിക്ക്,” അതായത്, അദ്ദേഹത്തിന്റെ വംശജൻ എന്നാണ് പറയുന്നത്, അതു ക്രിസ്തുവാണ്.
GAL 3:17 ഇതാണ് ഞാൻ പറയുന്നതിന്റെ സാരം: മുമ്പേതന്നെ ദൈവം സ്ഥിരമാക്കി പൂർത്തീകരിക്കുമെന്ന് വാഗ്ദാനംചെയ്ത ഉടമ്പടി—നാനൂറ്റിമുപ്പത് വർഷത്തിനുശേഷം ന്യായപ്രമാണം നൽകപ്പെട്ടു എന്ന കാരണത്താൽ—അവിടന്നുതന്നെ അതു നിഷേധിച്ച് അസാധുവാക്കുകയില്ല.
GAL 3:18 അവകാശം ന്യായപ്രമാണത്തിനാലാണ് ലഭിക്കുന്നത് എങ്കിൽ അതു വാഗ്ദാനങ്ങളിൽ അധിഷ്ഠിതമല്ല; എന്നാൽ ദൈവം അബ്രാഹാമിന് അത് ഒരു വാഗ്ദാനത്താലാണ് നൽകിയത്.
GAL 3:19 പിന്നെ എന്തിനാണ് ന്യായപ്രമാണം നൽകുകതന്നെ ചെയ്തത്? ലംഘനങ്ങൾ എന്താണെന്നുള്ളത് വ്യക്തമാക്കാനാണ് ന്യായപ്രമാണം കൂട്ടിച്ചേർക്കപ്പെട്ടത്. ഇത് വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്ന സന്തതിയുടെ വരവുവരെമാത്രവുമാണ്. ഈ നിയമം ദൂതന്മാരിലൂടെ ഒരു മധ്യസ്ഥന്റെ പക്കൽ ഏൽപ്പിച്ചിട്ടുള്ളതാണ്.
GAL 3:20 ഒന്നിലധികം വ്യക്തികൾ ഉണ്ടെങ്കിൽമാത്രമേ ഒരു മധ്യസ്ഥന്റെ ആവശ്യമുള്ളു; എന്നാൽ ദൈവം ഏകനല്ലോ.
GAL 3:21 അങ്ങനെയെങ്കിൽ ന്യായപ്രമാണം ദൈവികവാഗ്ദാനങ്ങൾക്ക് എതിരാണോ? ഒരിക്കലും അല്ല. ന്യായപ്രമാണം ജീവൻ പ്രദാനംചെയ്യാൻ കഴിവുള്ളത് ആയിരുന്നു എങ്കിൽ ന്യായപ്രമാണംമുഖേന നീതീകരണം തീർച്ചയായും ലഭ്യമാകുമായിരുന്നു.
GAL 3:22 എന്നാൽ സകലതും പാപത്തിന്റെ തടവറയിലാണെന്ന് തിരുവെഴുത്ത് വ്യക്തമാക്കുന്നു. ഇത് യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോരുത്തർക്കും വിശ്വാസത്താൽ വാഗ്ദാനങ്ങൾ ലഭ്യമാക്കേണ്ടതിനു വേണ്ടിയാണ്.
GAL 3:23 വിശ്വാസം നമ്മിൽ ആവിർഭവിക്കുന്നതിനുമുമ്പ് നാം ന്യായപ്രമാണത്തിന്റെ നിയന്ത്രണത്തിലായിരുന്നു. വരാനിരുന്ന വിശ്വാസം വെളിപ്പെട്ടതുവരെ നാം ഈ ബന്ധനത്തിൽത്തന്നെ ആയിരുന്നു.
GAL 3:24 നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന് നമ്മെ ക്രിസ്തുവിലേക്കു നയിക്കുന്ന ഒരു സംരക്ഷകനായിരുന്നു ന്യായപ്രമാണം.
GAL 3:25 വിശ്വാസം വന്നുചേർന്നതിനാൽ, നാം ഇനി ആ സംരക്ഷകന്റെ കീഴിലേ അല്ല.
GAL 3:26 ക്രിസ്തുയേശുവിലുള്ള വിശ്വാസത്താൽ നിങ്ങളെല്ലാവരും ദൈവപുത്രന്മാർ ആകുന്നു.
GAL 3:27 ക്രിസ്തുവിനോടു താദാത്മ്യപ്പെടാൻ സ്നാനമേറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
GAL 3:28 അവിടെ യെഹൂദരെന്നോ യെഹൂദേതരരെന്നോ ഇല്ല; അടിമയെന്നോ സ്വതന്ത്രനെന്നോ ഇല്ല; സ്ത്രീയെന്നോ പുരുഷനെന്നോ ഇല്ല. നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നാകുന്നു.
GAL 3:29 നിങ്ങൾ ക്രിസ്തുവിനുള്ളവർ എങ്കിൽ അബ്രാഹാമിന്റെ വംശജരും വാഗ്ദാനപ്രകാരം അവകാശികളും ആകുന്നു.
GAL 4:1 ഞാൻ പറഞ്ഞുവരുന്നത്, അവകാശി ശൈശവഘട്ടത്തിൽ ആയിരിക്കുന്നതുവരെ, സകലത്തിന്റെയും യഥാർഥ ഉടമസ്ഥനെങ്കിലും, പിതൃസ്വത്തിന്മേൽ യാതൊരവകാശവും ഉന്നയിക്കാൻ കഴിയാത്ത ഒരു ദാസനു തുല്യനാണ്.
GAL 4:2 തന്റെ പിതാവു നിശ്ചയിച്ചിരിക്കുന്ന ദിവസംവരെ അയാൾ സംരക്ഷകരുടെയും കാര്യസ്ഥരുടെയും അധീനതയിലായിരിക്കും.
GAL 4:3 അതുപോലെതന്നെ, നാമും ആത്മികശൈശവഘട്ടത്തിൽ ലോകത്തിന്റെ പ്രാഥമികശക്തികൾക്ക് അടിമകളായിരുന്നു.
GAL 4:4 എന്നാൽ ദൈവം, സ്ത്രീയുടെ സന്തതിയായി ജനിച്ച് ന്യായപ്രമാണത്തിന്ന് കീഴിൽ ജീവിക്കാനായി, നിയോഗിക്കപ്പെട്ടിരുന്ന സമയത്തുതന്നെ അവിടത്തെ പുത്രനെ അയച്ചു.
GAL 4:5 ഇത് ന്യായപ്രമാണത്തിൻ കീഴിലുള്ളവരെയെല്ലാം വിലയ്ക്കു വാങ്ങുന്നതിനും നമുക്ക് പുത്രത്വം ലഭ്യമാക്കേണ്ടതിനും ആയിരുന്നു.
GAL 4:6 ദൈവം അവിടത്തെ പുത്രന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതോ, മക്കളായ നാം ദൈവത്തെ “അബ്ബാ, പിതാവേ” എന്നു വിളിക്കേണ്ടതിനാണ്.
GAL 4:7 നിങ്ങൾ ഇനിമേൽ ദാസരല്ല, മക്കളാണ്; മക്കൾ ആയതിലൂടെ ദൈവം നിങ്ങളെ അവിടത്തെ അവകാശികളും ആക്കിയിരിക്കുന്നു.
GAL 4:8 മുമ്പേ, നിങ്ങൾ ദൈവത്തെക്കുറിച്ച് അറിവില്ലാത്തവർ ആയിരുന്നതിനാൽ; ദൈവങ്ങൾ അല്ലാത്ത എന്തിനൊക്കെയോ അടിമപ്പെട്ട് അവയെ സേവിച്ചുവരികയായിരുന്നു.
GAL 4:9 എന്നാൽ, ഇപ്പോഴോ ദൈവത്തെ അറിഞ്ഞ നിങ്ങൾ—ദൈവം നിങ്ങളെയും അറിഞ്ഞിരിക്കെ—നിഷ്‌പ്രയോജനവും മൂല്യഹീനവുമായ ചില പ്രാഥമികശക്തികളിലേക്ക് പിന്നെയും തിരിയുന്നതെങ്ങനെ? അവയ്ക്ക് വീണ്ടും അടിമപ്പെടാനാണോ നിങ്ങളുടെ ആഗ്രഹം?
GAL 4:10 നിങ്ങൾ സവിശേഷദിവസങ്ങളും മാസങ്ങളും കാലങ്ങളും വർഷങ്ങളും ആചരിക്കുന്നു!
GAL 4:11 നിങ്ങൾക്കുവേണ്ടി അധ്വാനിച്ച എന്റെ പ്രയത്നമെല്ലാം വെറുതേയായിപ്പോയോ എന്നു ഞാൻ ഭയപ്പെടുന്നു!
GAL 4:12 സഹോദരങ്ങളേ, ഞാൻ നിങ്ങളെപ്പോലെ ആയതുപോലെ നിങ്ങളും എന്നെപ്പോലെ ആകാൻ ഞാൻ നിങ്ങളോട് വിനീതമായി അപേക്ഷിക്കുന്നു. നിങ്ങൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല.
GAL 4:13 ഞാൻ ആദ്യം നിങ്ങളോടു സുവിശേഷം പ്രസംഗിക്കാൻ സംഗതിയായത് എന്റെ ശരീരത്തിലെ ബലഹീനത നിമിത്തമായിരുന്നു എന്നു നിങ്ങൾക്കറിയാമല്ലോ.
GAL 4:14 എന്റെ ശരീരത്തിന്റെ അവസ്ഥ നിങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചു എങ്കിലും നിങ്ങൾ എന്നെ അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല; മറിച്ച് ഒരു ദൈവദൂതനെപ്പോലെ, ക്രിസ്തുയേശുവിനെപ്പോലെതന്നെ, എന്നെ സ്വീകരിച്ചല്ലോ.
GAL 4:15 അന്നത്തെ നിങ്ങളുടെ ആനന്ദം ഇപ്പോൾ എവിടെ? അന്ന് നിങ്ങൾ നിങ്ങളുടെ കണ്ണുകൾതന്നെയും ചൂഴ്‌ന്നെടുത്ത് എനിക്കു തരുമായിരുന്നു എന്ന് എനിക്കുറപ്പുണ്ട്.
GAL 4:16 എന്നാൽ, സത്യം സംസാരിക്കുന്നതു നിമിത്തം ഞാൻ ഇന്ന് നിങ്ങളുടെ ശത്രുവായിത്തീർന്നോ?
GAL 4:17 യെഹൂദാമതാനുസാരികൾ സദുദ്ദേശ്യത്തോടുകൂടിയല്ല നിങ്ങളോട് അമിതതാത്പര്യം കാട്ടുന്നത്; നിങ്ങളെ എന്നിൽനിന്ന് അകറ്റി അവരുടെ ഉപദേശത്തിലേക്കു നിങ്ങളെ ആകർഷിക്കുക എന്നതുമാത്രമാണ് അവരുടെ ലക്ഷ്യം.
GAL 4:18 സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങളിലുള്ള വ്യഗ്രത നല്ലതുതന്നെ, അതു ഞാൻ നിങ്ങളോടുകൂടെ ഉള്ളപ്പോൾമാത്രമല്ല, എപ്പോഴും അങ്ങനെയാകണമെന്നുമാത്രം.
GAL 4:19 എന്റെ കുഞ്ഞുങ്ങളേ! നിങ്ങൾ ക്രിസ്തുവിന്റെ യഥാർഥ അനുയായികൾ ആകുന്നതുവരെ, പ്രസവവേദനയനുഭവിക്കുന്ന ഒരു അമ്മയെപ്പോലെ അതികഠിനമായി ഞാൻ പിന്നെയും ക്ലേശം സഹിക്കുന്നു.
GAL 4:20 ഞാൻ ഇപ്പോൾ നിങ്ങളുടെ അരികെ ആയിരുന്നെങ്കിൽ എന്നു ഞാൻ എത്ര ആശിച്ചുപോകുന്നു! അങ്ങനെയെങ്കിൽ ഒരുപക്ഷേ നിങ്ങളോടുള്ള സംഭാഷണത്തിന്റെ സ്വരം മാറിയേനെ. കാരണം, നിങ്ങളെ ഓർത്ത് ഞാൻ വളരെ അസ്വസ്ഥനാണ്.
GAL 4:21 നിങ്ങൾ എന്നോടു പറയുക, ന്യായപ്രമാണത്തിനു കീഴ്പ്പെട്ടിരിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾ ന്യായപ്രമാണം എന്തുപറയുന്നു എന്നു വ്യക്തമായി മനസ്സിലാക്കിയിട്ടുണ്ടോ?
GAL 4:22 ന്യായപ്രമാണത്തിൽ ഇപ്രകാരമാണ് രേഖപ്പെടുത്തുന്നത്: അബ്രാഹാമിന് ദാസിയിൽനിന്നു ജനിച്ച ഒരുവനും സ്വതന്ത്രയിൽനിന്നു ജനിച്ച ഒരുവനുമായി രണ്ട് പുത്രന്മാർ ഉണ്ടായിരുന്നു.
GAL 4:23 ദാസിയിൽനിന്നു ജനിച്ച മകൻ മനുഷ്യതാത്പര്യത്താൽമാത്രം ജനിച്ചതും സ്വതന്ത്രയിൽനിന്നു ജനിച്ച മകൻ ദൈവികവാഗ്ദാനനിവൃത്തിയുമാകുന്നു.
GAL 4:24 ഈ രണ്ട് സ്ത്രീകൾ രണ്ട് ദൈവികഉടമ്പടികളുടെ പ്രതീകങ്ങളാണ്. ഒന്നാമത്തെ സ്ത്രീ ഹാഗർ, അടിമകളായ മക്കളെ പ്രസവിക്കുന്ന, സീനായിമലയുടെ പ്രതീകമാണ്.
GAL 4:25 ഹാഗർ എന്നത് അറേബ്യയിലെ സീനായി പർവതമാണ് സൂചിപ്പിക്കുന്നത്. അത് ഇപ്പോഴത്തെ ജെറുശലേമിനെ കുറിക്കുന്നു. കാരണം, അവർ അവളുടെ മക്കളോടുകൂടെ ഇപ്പോൾ അടിമത്തത്തിലാണു കഴിയുന്നത്.
GAL 4:26 സാറയോ, സ്വർഗീയജെറുശലേമിന്റെ പ്രതീകമാണ്. സ്വതന്ത്രയായ അവളാണ് നമ്മുടെ മാതാവ്.
GAL 4:27 കാരണം, തിരുവെഴുത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: “വന്ധ്യയായവളേ ആനന്ദിക്കുക; ഒരു കുഞ്ഞിനും ജന്മം നൽകിയിട്ടില്ലാത്തവളേ, പ്രസവവേദന എന്തെന്ന് അറിയാത്തവളേ, ആനന്ദത്താൽ ആർത്തുഘോഷിക്കുക! കാരണം, പരിത്യക്തയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം.”
GAL 4:28 എന്നാൽ സഹോദരങ്ങളേ, നാമോ യിസ്ഹാക്കിനെപ്പോലെ വാഗ്ദാനസന്തതികളാണ്.
GAL 4:29 മനുഷ്യതാത്പര്യത്താൽ ജനിച്ചവൻ അന്ന്, വാഗ്ദാനനിവൃത്തിയായി ജനിച്ചവനെ ഉപദ്രവിച്ചതുപോലെയാണ് ഇപ്പോഴും സംഭവിക്കുന്നത്.
GAL 4:30 എന്നാൽ, തിരുവെഴുത്ത് എന്തുപറയുന്നു? “ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനുമായി ഒരിക്കലും ഓഹരി പങ്കിടാതിരിക്കേണ്ടതിന് ആ ദാസിയെയും അവളുടെ മകനെയും പുറത്താക്കിക്കളയണം” എന്നാണല്ലോ.
GAL 4:31 ആകയാൽ സഹോദരങ്ങളേ, നാം ദാസിയുടെയല്ല; സ്വതന്ത്രയുടെ മക്കളാണ്.
GAL 5:1 ഈ സ്വാതന്ത്ര്യത്തിനായിട്ടാണ് ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയത്. ന്യായപ്രമാണത്തിന്റെ അടിമനുകത്തിൻകീഴിൽ നാം വീണ്ടും അകപ്പെട്ടുപോകാതെ സ്വതന്ത്രരായി ഉറച്ചുനിൽക്കുക.
GAL 5:2 എന്റെ വാക്കുകൾ ശ്രദ്ധിക്കൂ! പൗലോസെന്ന ഞാനാണ് നിങ്ങളോടു പറയുന്നത്, “നിങ്ങൾ പരിച്ഛേദനമേൽക്കുന്നു എങ്കിൽ ക്രിസ്തുവിനെക്കൊണ്ടു നിങ്ങൾക്കു യാതൊരു പ്രയോജനവും ഇല്ല.”
GAL 5:3 പരിച്ഛേദനത്തിനു വിധേയരാകുന്ന എല്ലാ മനുഷ്യരെയും ഞാൻ വീണ്ടും ഓർമിപ്പിക്കുന്നത്, അവർ ന്യായപ്രമാണത്തിലെ സർവനിബന്ധനകളും പാലിക്കാൻ ബാധ്യസ്ഥരാണെന്നാണ്.
GAL 5:4 ന്യായപ്രമാണം പാലിക്കുന്നതിലൂടെ നീതീകരിക്കപ്പെടാൻ പരിശ്രമിക്കുന്ന നിങ്ങൾ, ക്രിസ്തുവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടവരും ദൈവകൃപയിൽനിന്ന് വീണുപോയവരുമാണ്.
GAL 5:5 എന്നാൽ, ഞങ്ങൾ വിശ്വാസത്താൽ പ്രത്യാശ വെച്ചിരിക്കുന്ന നീതീകരണം ലഭിക്കാനായി, ദൈവാത്മസഹായത്താൽ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
GAL 5:6 ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിച്ചവർക്ക്, പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും ഒരു വ്യത്യാസവും സൃഷ്ടിക്കുന്നില്ല; മറിച്ച് സ്നേഹത്തിലൂടെയുള്ള വിശ്വാസംമാത്രമേ പ്രവർത്തനക്ഷമമാകുകയുള്ളൂ.
GAL 5:7 നിങ്ങൾ നന്നായി മുന്നേറിക്കൊണ്ടിരുന്നു; എന്നാൽ സത്യം പിൻതുടരുന്നതിൽനിന്ന് നിങ്ങളെ തടഞ്ഞതാരാണ്?
GAL 5:8 നിങ്ങളെ വിളിച്ച ദൈവമല്ലല്ലോ അപ്രകാരം ചെയ്തത്.
GAL 5:9 “അൽപ്പം പുളിപ്പ്, കുഴച്ച മാവിനെ മുഴുവനും പുളിപ്പിക്കുന്നു.”
GAL 5:10 നാം കർത്താവിൽ ഒന്നായതിനാൽ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കുകയില്ല എന്ന ആത്മവിശ്വാസം എനിക്കുണ്ട്. നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നയാൾ ആരായിരുന്നാലും അയാൾ ദൈവശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും.
GAL 5:11 സഹോദരങ്ങളേ, എന്റെ പ്രസംഗം ഇപ്പോഴും പരിച്ഛേദനം ഏൽക്കണം എന്നതായിരുന്നെങ്കിൽ ഞാൻ ഇപ്പോഴും ഉപദ്രവിക്കപ്പെടുമായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ക്രൂശിന്റെ സുവിശേഷം പ്രസംഗിക്കുമ്പോൾ യാതൊരുവിധ വിദ്വേഷവും ഉണ്ടാകുമായിരുന്നില്ലല്ലോ.
GAL 5:12 പരിച്ഛേദനം പ്രസംഗിച്ച് നിങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കുന്നവരുടെ ലിംഗം ഛേദിക്കപ്പെട്ടുപോയെങ്കിൽ എന്നു ഞാൻ ആശിച്ചുപോകുന്നു.
GAL 5:13 സഹോദരങ്ങളേ, പരിപൂർണസ്വാതന്ത്ര്യത്തിൽ ജീവിക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്. എന്നാൽ നിങ്ങളുടെ സ്വാതന്ത്ര്യം നിങ്ങളിലെ പാപപ്രകൃതത്തെ തൃപ്തിപ്പെടുത്താൻ അനുവദിക്കാതെ, സ്നേഹത്തിൽ പരസ്പരം ദാസരായി ശുശ്രൂഷ ചെയ്യുക.
GAL 5:14 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കുക” എന്ന ഒരൊറ്റ കൽപ്പന പ്രാവർത്തികമാക്കുന്നതിലൂടെ സർവന്യായപ്രമാണവും പൂർത്തീകരിക്കപ്പെട്ടിരിക്കുന്നു.
GAL 5:15 നിങ്ങൾ പരസ്പരം മുറിവേൽപ്പിക്കുകയും കടിച്ചുകീറുകയുംചെയ്താൽ, ഓർക്കുക! നിങ്ങൾ പരസ്പരം നശിപ്പിക്കുകയാണ്!
GAL 5:16 ആകയാൽ ഞാൻ പറയുന്നു: യാതൊരുവിധത്തിലും പാപത്തിന്റെ ഇച്ഛകൾക്ക് വശംവദരാകാതെ ദൈവാത്മനിയന്ത്രണത്തിൽ ജീവിക്കുക.
GAL 5:17 പാപാസക്തി ദൈവാത്മാഭിലാഷത്തിനും ദൈവാത്മാഭിലാഷം പാപാസക്തിക്കും വിരുദ്ധമാണ്. ഇവ പരസ്പരം ശത്രുക്കളാണ്; അതുകൊണ്ട് നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം പ്രവർത്തിക്കാൻ നിങ്ങൾക്ക് കഴിയുന്നുമില്ല.
GAL 5:18 നിങ്ങൾ ദൈവാത്മാവിനാൽ നയിക്കപ്പെടുന്നവരെങ്കിൽ നിങ്ങൾ ന്യായപ്രമാണത്തിന് അധീനരല്ല.
GAL 5:19 മനുഷ്യസഹജമായ പാപപ്രവൃത്തികൾ, ലൈംഗികാധർമം, അസാന്മാർഗികത, കുത്തഴിഞ്ഞ ജീവിതരീതി;
GAL 5:20 വിഗ്രഹാരാധന, ദുർമന്ത്രവാദം; പക, കലഹം, ജാരശങ്ക, കലാപം, സ്വാർഥത, ദ്വന്ദ്വപക്ഷം, ഭിന്നത,
GAL 5:21 അസൂയ, മദ്യപാനം, അഴിഞ്ഞാട്ടം തുടങ്ങിയവയെന്നു വ്യക്തമാണ്. ഈ കാര്യങ്ങൾ പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ നിങ്ങളോട് മുമ്പേ പറഞ്ഞിരുന്നതുപോലെ വീണ്ടും ആവർത്തിക്കുകയാണ്.
GAL 5:22 എന്നാൽ, ആത്മാവിന്റെ ഫലം, സ്നേഹം, ആനന്ദം, സമാധാനം, ദീർഘക്ഷമ, ദയ, ഉദാരത, വിശ്വസ്തത,
GAL 5:23 സൗമ്യത, ആത്മനിയന്ത്രണം എന്നിവയാണ്. ഇവയ്ക്കെതിരായി ഒരു ന്യായപ്രമാണവുമില്ല.
GAL 5:24 എന്നാൽ, ക്രിസ്തുയേശുവിനുള്ളവർ മനുഷ്യസഹജമായ പ്രവൃത്തികളെ അതിന്റെ എല്ലാവിധ ഭോഗവിലാസങ്ങളോടുംകൂടി ക്രൂശിച്ചിരിക്കുന്നു.
GAL 5:25 നാം ആത്മാവിനാൽ ജീവിക്കുന്നവരായതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളും ആത്മനിയന്ത്രിതമായിരിക്കണം.
GAL 5:26 നാം അഹംഭാവികളായി പരസ്പരം പ്രകോപിപ്പിക്കുന്നവരും മത്സരിക്കുന്നവരും ആകരുത്.
GAL 6:1 സഹോദരങ്ങളേ, ആരെങ്കിലും പാപത്തിൽ പിടിക്കപ്പെടുകയാണെങ്കിൽ, ആത്മികരായ നിങ്ങളാണ് ആ വ്യക്തിയെ സൗമ്യമായി പുനരുദ്ധരിക്കേണ്ടത്. നിങ്ങളും പാപത്തിന്റെ പ്രലോഭനത്തിൽ അകപ്പെട്ടുപോകാതിരിക്കാൻ സൂക്ഷിക്കുക.
GAL 6:2 പരസ്പരം ഭാരങ്ങൾ വഹിച്ചുകൊണ്ട് ക്രിസ്തുവിന്റെ കൽപ്പനകൾ പാലിക്കുക.
GAL 6:3 ഒരു വ്യക്തി, ആരുമല്ലാതിരിക്കെ, താൻ ആരോ ആണെന്നു ചിന്തിക്കുന്നെങ്കിൽ, അയാൾ സ്വയം വഞ്ചിക്കുകയാണ്.
GAL 6:4 ഓരോരുത്തരും സ്വന്തം പ്രവൃത്തികളെ വിലയിരുത്തട്ടെ. അങ്ങനെയുള്ളവർക്ക് തങ്ങളെ മറ്റാരുമായും താരതമ്യംചെയ്യാതെ സ്വയം അഭിമാനിക്കാൻ കഴിയും.
GAL 6:5 ഓരോരുത്തരും സ്വന്തം പ്രവൃത്തികൾക്ക് ഉത്തരവാദികളാണ്.
GAL 6:6 തിരുവചനം പഠിക്കുന്നവരെല്ലാം പഠിപ്പിക്കുന്നയാൾക്ക് സർവനന്മയും പങ്കിടണം.
GAL 6:7 നിങ്ങളെത്തന്നെ വഞ്ചിക്കരുത്. ദൈവത്തെ കബളിപ്പിക്കുക അസാധ്യം. ഒരു മനുഷ്യൻ കൊയ്യുന്നത് അയാൾ വിതയ്ക്കുന്നതുതന്നെയായിരിക്കും.
GAL 6:8 പാപേച്ഛകളുടെ നിവൃത്തിമാത്രം ലക്ഷ്യമാക്കി വിതയ്ക്കുന്നവർ അതിൽനിന്നുതന്നെ നാശം കൊയ്യുകയും ദൈവാത്മാവിനെ പ്രസാദിപ്പിക്കാനായി വിതയ്ക്കുന്നവൻ ദൈവാത്മാവിൽനിന്നുതന്നെ നിത്യജീവനെ കൊയ്യുകയും ചെയ്യും.
GAL 6:9 നന്മ ചെയ്യുന്നതിൽ നാം ക്ഷീണിതരാകരുത്. നാം മടുത്തുപോകാതിരുന്നാൽ സമയം വരുമ്പോൾ വലിയ വിളവ് കൊയ്തെടുക്കും.
GAL 6:10 അതുകൊണ്ട്, അവസരം ലഭിക്കുമ്പോഴെല്ലാം എല്ലാ മനുഷ്യർക്കും നമ്മൾ നന്മ ചെയ്യുന്നവരാകണം; പ്രത്യേകിച്ച് വിശ്വാസകുടുംബങ്ങളിലെ അംഗങ്ങളോട്.
GAL 6:11 നോക്കൂ, എന്റെ സ്വന്തം കൈയാൽ എത്ര വലിയ അക്ഷരങ്ങളിലാണ് ഞാൻ നിങ്ങൾക്കെഴുതുന്നത്!
GAL 6:12 മനുഷ്യരുടെ മതിപ്പു പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാണ് പരിച്ഛേദനമേൽക്കാൻ നിങ്ങളെ നിർബന്ധിക്കുന്നത്. അവർ അങ്ങനെചെയ്യുന്നതിന് ഒരേയൊരു കാരണം ക്രിസ്തുവിന്റെ ക്രൂശിന്റെസന്ദേശം പ്രസംഗിക്കുമ്പോഴുണ്ടാകുന്ന പീഡനം ഒഴിവാക്കുക എന്നതാണ്.
GAL 6:13 പരിച്ഛേദനവാദികൾതന്നെയും ന്യായപ്രമാണം പൂർണമായും പ്രാവർത്തികമാക്കുന്നില്ല, എന്നിട്ടും പരിച്ഛേദനം എന്ന ശാരീരിക അനുഷ്ഠാനത്തിന് നിങ്ങളെ വിധേയപ്പെടുത്തി എന്നതിൽ അഭിമാനിക്കാനാണ് അവർ നിങ്ങളെ പരിച്ഛേദനം ഏൽപ്പിക്കാൻ പരിശ്രമിക്കുന്നത്.
GAL 6:14 ഞാനോ, കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൽ അല്ലാതെ മറ്റൊന്നിലും പ്രശംസിക്കുകയില്ല; കാരണം, യേശുവിന്റെ ക്രൂശുമരണത്താൽ ലോകം എനിക്കു ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഞാൻ ലോകത്തിനും.
GAL 6:15 പരിച്ഛേദനവും പരിച്ഛേദനമില്ലായ്മയും അല്ല, പുതിയ സൃഷ്ടിയാകുക എന്നതാണ് പരമപ്രധാനം.
GAL 6:16 ഈ നിയമം പിൻതുടരുന്ന എല്ലാവർക്കും—ദൈവത്തിന്റെ ഇസ്രായേലിനും—കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
GAL 6:17 ഇനി എന്നെ ആരും വിഷമിപ്പിക്കരുത്; കാരണം യേശുവിന്റെ ചാപ്പ എന്റെ ശരീരത്തിൽ ഞാൻ വഹിക്കുന്നുണ്ടല്ലോ!
GAL 6:18 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
EPH 1:1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ചവരായി എഫേസോസിൽ ഉള്ള വിശുദ്ധർക്ക്, എഴുതുന്നത്:
EPH 1:2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
EPH 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെടട്ടെ. അവിടന്ന് സ്വർഗത്തിലെ സർവ ആത്മികാനുഗ്രഹങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു.
EPH 1:4 തിരുസന്നിധിയിൽ നാം വിശുദ്ധരും നിഷ്കളങ്കരും ആയിത്തീരാൻവേണ്ടി സ്നേഹത്താൽ ദൈവം നമ്മെ ലോകസ്ഥാപനത്തിനുമുമ്പേ ക്രിസ്തുവിൽ തെരഞ്ഞെടുത്തു.
EPH 1:5 ദൈവം, തിരുഹിതത്തിന്റെ പ്രസാദപ്രകാരം യേശുക്രിസ്തുവിലൂടെ നമുക്കു പുത്രത്വം നൽകി നമ്മെ അവിടത്തേക്കുവേണ്ടി മുൻനിയമിച്ചിരിക്കുന്നു.
EPH 1:6 ഇത് അവിടന്ന് സ്നേഹസ്വരൂപനിലൂടെ നമുക്കു നിർലോപമായി നൽകിയ മഹനീയകൃപയുടെ പുകഴ്ചയ്ക്കുവേണ്ടിയായിരുന്നു.
EPH 1:7 ദൈവത്തിന്റെ കൃപാസമൃദ്ധിക്ക് അനുസൃതമായി ക്രിസ്തുവിൽ നമുക്ക്, അവിടത്തെ രക്തത്താൽ പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.
EPH 1:8 ദൈവം ആ കൃപ നമ്മിൽ സമൃദ്ധമായാണ് വർഷിച്ചത്. സകലവിവേകത്തോടും ജ്ഞാനത്തോടുംകൂടെ
EPH 1:9 ദൈവം ക്രിസ്തുവിൽ സ്ഥാപിതമാക്കിയ തിരുഹിതത്തിന്റെ രഹസ്യം അവിടത്തെ സദുദ്ദേശ്യമനുസരിച്ച് നമുക്കു വെളിപ്പെടുത്തി.
EPH 1:10 ആ രഹസ്യമോ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലതും, കാലസമ്പൂർണതയിൽ ക്രിസ്തുവിൽ ഒന്നായിച്ചേർക്കുക എന്നതാണ്.
EPH 1:11 സ്വഹിതമനുസരിച്ച് എല്ലാറ്റിനെയും പ്രവർത്തനനിരതമാക്കുന്ന ദൈവം, അവിടന്ന് മുൻനിയമിച്ചിരുന്ന പദ്ധതിയനുസരിച്ച്, ആദ്യം ക്രിസ്തുവിൽ പ്രത്യാശവെച്ചവരായ ഞങ്ങൾ അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയായിത്തീരേണ്ടതിന് നമ്മെ അവകാശമായി തെരഞ്ഞെടുത്തു.
EPH 1:13 അങ്ങനെ നിങ്ങളും ക്രിസ്തുവിൽ—സത്യവചനം, അതായത്, നിങ്ങളെ രക്ഷിക്കുന്ന സുവിശേഷം, കേൾക്കുകയും ക്രിസ്തുവിൽ വിശ്വസിക്കുകയുംചെയ്ത നിങ്ങൾ—വാഗ്ദാനത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിടപ്പെട്ടിരിക്കുന്നു.
EPH 1:14 അവിടത്തെ മഹത്ത്വത്തിന്റെ പുകഴ്ചയ്കായിട്ട്, ദൈവത്തിന്റെ വകയായ നാം അവകാശമാക്കുന്ന വീണ്ടെടുപ്പിന്റെ ആദ്യഗഡുവാണ് ഈ ആത്മാവ്.
EPH 1:15 ഈ കാരണത്താൽ, കർത്താവായ യേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള സ്നേഹത്തെയുംകുറിച്ചു കേട്ടതുമുതൽ
EPH 1:16 ഞാനും എന്റെ പ്രാർഥനയിൽ നിങ്ങളെ സ്മരിച്ചുകൊണ്ടു നിങ്ങൾക്കുവേണ്ടി എപ്പോഴും സ്തോത്രംചെയ്തുകൊണ്ടിരിക്കുന്നു.
EPH 1:17 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവം, തേജോമയനായ പിതാവ്, അവിടത്തെ സുവ്യക്തമായി മനസ്സിലാക്കാൻ നിങ്ങൾക്കു ജ്ഞാനത്തിന്റെയും വെളിപ്പാടിന്റെയും ആത്മാവിനെ നൽകട്ടെ എന്നു ഞാൻ എപ്പോഴും പ്രാർഥിക്കുന്നു.
EPH 1:18 മാത്രവുമല്ല, നിങ്ങളുടെ ഹൃദയം പ്രകാശപൂരിതമായിത്തീർന്നിട്ട് അവിടന്ന് നിങ്ങളെ വിളിച്ചിരിക്കുന്ന പ്രത്യാശയും അവിടത്തെ വിശുദ്ധർക്കു ലഭിക്കാനിരിക്കുന്ന തേജോമയമായ അവകാശത്തിന്റെ സമൃദ്ധിയും
EPH 1:19 വിശ്വസിക്കുന്നവരായ നമുക്കുവേണ്ടിയുള്ള അവിടത്തെ അതുല്യമായ ശക്തിയും നിങ്ങൾ അറിയേണമെന്നും ഞാൻ പ്രാർഥിക്കുന്നു.
EPH 1:20 ഈ ശക്തിതന്നെയാണ്, ക്രിസ്തുവിനെ മരിച്ചവരിൽനിന്നുയിർപ്പിച്ച് എല്ലാ ഭരണത്തിനും അധികാരത്തിനും ശക്തിക്കും കർത്തൃത്വത്തിനും മീതേ സ്വർഗത്തിൽ തന്റെ വലതുഭാഗത്ത്, ഈ യുഗത്തിൽമാത്രമല്ല, വരാനുള്ളതിലും വിളിക്കപ്പെട്ട എല്ലാ നാമത്തിനും അത്യന്തം മീതേ, ഇരുത്താൻ ദൈവം പ്രയോഗിച്ച അതിമഹത്തായ ശക്തി.
EPH 1:22 അവിടന്നു സകലതും ക്രിസ്തുവിന്റെ കാൽക്കീഴിലാക്കി ക്രിസ്തുവിനെ എല്ലാറ്റിന്റെയും ശിരസ്സായിരിക്കാൻ സഭയ്ക്കുവേണ്ടി നിയോഗിച്ചിരിക്കുന്നു.
EPH 1:23 സകലത്തെയും സർവവിധത്തിലും സമ്പൂർണമാക്കുന്ന അവിടത്തെ സമ്പൂർണതയാകുന്നു ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ.
EPH 2:1 നിങ്ങൾ സ്വന്തം നിയമലംഘനങ്ങളിലും പാപങ്ങളിലും മരിച്ചവരായിരുന്നു:
EPH 2:2 അവയിൽ നിങ്ങൾ മുമ്പ് ഈ ലോകത്തിന്റെ വഴികൾ പിൻതുടർന്ന്, ആകാശത്തിലെ അന്ധകാരശക്തിയുടെ പ്രഭുവിനെ, അനുസരണക്കേടിന്റെ പുത്രന്മാരിൽ ഇപ്പോൾ പ്രവർത്തനനിരതമായിരിക്കുന്ന ആത്മാവിനെത്തന്നെ, അനുസരിച്ച് ജീവിച്ചുവന്നു.
EPH 2:3 ഇപ്രകാരം നാം എല്ലാവരും ഒരിക്കൽ നമ്മുടെ ജഡികാഭിലാഷങ്ങളിൽ അഭിരമിച്ച് അതിന്റെ ആഗ്രഹങ്ങൾക്കും ചിന്തകൾക്കും അധീനരായി ജീവിച്ചു. മറ്റുള്ളവരെപ്പോലെതന്നെ നാമും പ്രകൃതിയാൽ ക്രോധപാത്രങ്ങൾ ആയിരുന്നു.
EPH 2:4 എന്നിട്ടും കരുണയിൽ അതിസമ്പന്നനായ ദൈവം, നമ്മോടുള്ള അവിടത്തെ അതിരില്ലാത്ത സ്നേഹംനിമിത്തം, നാം നിയമലംഘനങ്ങളിൽ മൃതരായിരുന്നപ്പോൾത്തന്നെ
EPH 2:5 ക്രിസ്തുവിനോടുകൂടെ നമ്മെ ജീവനുള്ളവരാക്കി; ദൈവകൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നത്.
EPH 2:6 ക്രിസ്തുയേശുവിനോടുകൂടി ദൈവം നമ്മെ ഉയിർപ്പിച്ച് സ്വർഗത്തിൽ അവിടത്തോടൊപ്പം നമ്മെ ഇരുത്തുകയും ചെയ്തു.
EPH 2:7 അവിടന്ന് ഇപ്രകാരം ചെയ്തത്, നമ്മോടുള്ള ദയയാൽ, ക്രിസ്തുയേശുവിലൂടെ നമുക്ക് കൃപയുടെ അതുല്യമായ സമൃദ്ധി വരുംകാലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനു വേണ്ടിയായിരുന്നു.
EPH 2:8 കൃപയാൽ നിങ്ങൾ രക്ഷിക്കപ്പെട്ടു; അതു വിശ്വാസത്തിലൂടെയാണ്. നിങ്ങളിൽനിന്ന് ഉത്ഭവിച്ചതല്ല ആ രക്ഷ; ദൈവത്തിന്റെ ദാനമാണ്.
EPH 2:9 ഈ രക്ഷ എന്നത് നാം ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലമായിട്ടല്ല ലഭിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ നമുക്ക് ആത്മപ്രശംസ ചെയ്യാൻ വകയുണ്ടാകുമായിരുന്നു.
EPH 2:10 നാം ദൈവകരങ്ങളുടെ സൃഷ്ടിവൈദഗ്ദ്ധ്യമാണ്. സൽപ്രവൃത്തികൾ ചെയ്യുന്നതിനായിട്ടാണ് ക്രിസ്തുയേശുവിൽ നാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അപ്രകാരം ചെയ്യുന്നതിന് ദൈവം മുൻകൂട്ടി തീരുമാനിച്ചതുമാണ്.
EPH 2:11 ആകയാൽ, ജന്മനാ നിങ്ങൾ “യെഹൂദേതരർ” ആയിരുന്നെന്ന് ഓർക്കുക. അന്ന്, കൈകൊണ്ടുള്ള പരിച്ഛേദനം ശരീരത്തിൽ സ്വീകരിച്ചിരുന്ന യെഹൂദന്മാർ നിങ്ങളെ “പരിച്ഛേദനം ഇല്ലാത്ത അശുദ്ധർ” എന്നു വിളിച്ചിരുന്നു.
EPH 2:12 ആ കാലത്തു നിങ്ങൾ ക്രിസ്തുവിനെ അറിയാത്തവരും ഇസ്രായേൽ പൗരത്വത്തിന് അന്യരും വാഗ്ദാനസമേതമുള്ള ദൈവികഉടമ്പടികളിൽ ഓഹരിയില്ലാത്തവരും ഈ ലോകത്തിൽ ദൈവവുമായി യാതൊരു ബന്ധവുമില്ലാത്ത പ്രത്യാശാരഹിതരും ആയിരുന്നു.
EPH 2:13 നിങ്ങൾ ഒരിക്കൽ ദൂരത്തായിരുന്നു; എന്നാൽ ഇപ്പോഴാകട്ടെ, ക്രിസ്തുയേശുവിനോട് ഏകീഭവിച്ചിരിക്കുകയാൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപത്തു കൊണ്ടുവരപ്പെട്ടിരിക്കുന്നു.
EPH 2:14 ക്രിസ്തുതന്നെ നമ്മുടെ സമാധാനം; അവിടന്ന് ക്രൂശിൽ സ്വന്തം ശരീരം അർപ്പിച്ചുകൊണ്ട് ആജ്ഞകളും അനുഷ്ഠാനങ്ങളും ആകുന്ന ന്യായപ്രമാണം റദ്ദാക്കി യെഹൂദരെയും യെഹൂദേതരരെയും അകറ്റിനിർത്തിയിരുന്ന ശത്രുതയുടെ വന്മതിലിനെ തകർത്ത് അവരെ ഒന്നാക്കിമാറ്റി; ഇങ്ങനെ ക്രിസ്തുവിൽ ഒരു പുതിയ ജനതയാക്കി അവരെ സൃഷ്ടിച്ച് സമാധാനം വരുത്തി.
EPH 2:16 ക്രൂശിലെ മരണത്താൽ ഇരുകൂട്ടരെയും ഒരു ശരീരമാക്കി ദൈവത്തോട് അനുരഞ്ജിപ്പിച്ച് അവരുടെ ശത്രുത ഇല്ലായ്മചെയ്തു.
EPH 2:17 അവിടന്ന് വന്നു ദൂരസ്ഥരായ നിങ്ങളോടും സമീപസ്ഥരായ ഞങ്ങളോടും സമാധാനം പ്രഘോഷിച്ചു.
EPH 2:18 ക്രിസ്തു മുഖാന്തരം നമുക്ക് ഇരുകൂട്ടർക്കും ഒരേ ആത്മാവിൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ട്.
EPH 2:19 അതിനാൽ, നിങ്ങൾ ഇനിമേൽ അപരിചിതരും വിദേശികളുമല്ല; വിശുദ്ധരോടൊത്ത് സഹപൗരത്വം പങ്കിടുന്നവരും ദൈവത്തിന്റെ കുടുംബവുമാണ്.
EPH 2:20 ക്രിസ്തുയേശു എന്ന ആധാരശിലയോടു ചേർത്ത് അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിയപ്പെട്ടിരിക്കുന്ന ഭവനം.
EPH 2:21 ക്രിസ്തുവിൽ കെട്ടിടം ഒന്നാകെ നന്നായി ഇണങ്ങിച്ചേർന്ന് കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
EPH 2:22 നിങ്ങളും ക്രിസ്തുവിൽ, ദൈവത്തിന്റെ ആത്മികനിവാസസ്ഥാനമാകേണ്ടതിന് ഒരുമിച്ചു ചേർത്ത് പണിയപ്പെടുന്നു.
EPH 3:1 അതുകൊണ്ട്, പൗലോസ് എന്ന ഞാൻ യെഹൂദേതരരായ നിങ്ങൾക്കുവേണ്ടി ക്രിസ്തുയേശുവിന്റെ തടവുകാരനായിരിക്കുന്നു.
EPH 3:2 നിങ്ങൾക്കുവേണ്ടി ദൈവം എന്നെ ഏൽപ്പിച്ച ദൈവകൃപയുടെ കാര്യവിചാരകത്വം എന്തെന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
EPH 3:3 ഞാൻ മുമ്പേതന്നെ ചുരുക്കത്തിൽ എഴുതിയിട്ടുള്ളതുപോലെ, വെളിപ്പാടിനാൽ എനിക്ക് ആ രഹസ്യം അറിയാൻ കഴിഞ്ഞു.
EPH 3:4 ഇതു നിങ്ങൾ വായിച്ചാൽ, ക്രിസ്തുവിനെ സംബന്ധിച്ച രഹസ്യത്തെക്കുറിച്ച് എനിക്കുള്ള ഉൾക്കാഴ്ച നിങ്ങൾക്ക് ഗ്രഹിക്കാൻ സാധിക്കും.
EPH 3:5 ഈ രഹസ്യം ദൈവത്തിന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ ഇപ്പോൾ പ്രത്യക്ഷമായിരിക്കുന്നതുപോലെ മുൻതലമുറകളിലെ മനുഷ്യപുത്രർക്ക് ഗ്രഹിക്കാൻ കഴിഞ്ഞിരുന്നില്ല.
EPH 3:6 സുവിശേഷത്തിൽ വിശ്വസിക്കുന്നതിലൂടെ യെഹൂദേതരരും ഇസ്രായേലിനോടൊപ്പം അവകാശമുള്ളവരും ഏകശരീരത്തിന്റെ അവയവങ്ങളും ക്രിസ്തുയേശുവിൽ ദൈവികവാഗ്ദാനത്തിന്റെ പങ്കാളികളും ആകുന്നു എന്നതാണ് ഈ രഹസ്യം.
EPH 3:7 ദൈവശക്തിയുടെ പ്രവർത്തനത്താൽ, എനിക്കു ലഭിച്ച ദൈവികകൃപാദാനംമുഖേന, ഞാൻ ഈ സുവിശേഷത്തിനു ശുശ്രൂഷകനായിത്തീർന്നു.
EPH 3:8 ഞാൻ എല്ലാ വിശുദ്ധരിലും ഏറ്റവും ചെറിയവനാണ്. എങ്കിലും ഈ കൃപ എനിക്കു നൽകിയിരിക്കുന്നത് ക്രിസ്തുവിലുള്ള അപ്രമേയധനത്തെപ്പറ്റി യെഹൂദേതരരോട് അറിയിക്കാനും
EPH 3:9 സകലതും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലംമുതൽ മറഞ്ഞിരുന്ന രഹസ്യത്തിന്റെ വ്യവസ്ഥ എന്തെന്ന് എല്ലാവരെയും ഗ്രഹിപ്പിക്കാനുമാണ്.
EPH 3:10 ദൈവത്തിന്റെ ഉദ്ദേശ്യമോ, നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽ അവിടന്നു പരിപൂർണമാക്കിയ നിത്യലക്ഷ്യത്തിനനുസൃതമായി അവിടത്തെ അപരിമേയജ്ഞാനം സ്വർഗത്തിലെ വാഴ്ചകൾക്കും അധികാരങ്ങൾക്കും ഇപ്പോൾ സഭയിലൂടെ വ്യക്തമാക്കുക എന്നതായിരുന്നു.
EPH 3:12 ക്രിസ്തുവിലും ക്രിസ്തുവിലുള്ള വിശ്വാസത്താലും നമുക്ക് ദൈവത്തെ സ്വാതന്ത്ര്യത്തോടും ധൈര്യത്തോടും സമീപിക്കാം.
EPH 3:13 അതുകൊണ്ട്, നിങ്ങൾക്കുവേണ്ടിയുള്ള എന്റെ കഷ്ടതകൾ നിങ്ങളുടെ മഹത്ത്വമാകയാൽ അവനിമിത്തം നിങ്ങൾ അധൈര്യപ്പെട്ടുപോകരുതെന്നു ഞാൻ അപേക്ഷിക്കുന്നു.
EPH 3:14 ഇതിനാൽ, സ്വർഗത്തിലും ഭൂമിയിലുമുള്ള സകലകുടുംബങ്ങൾക്കും പേരു ലഭിക്കാൻ കാരണമായ
EPH 3:15 പിതാവിന്റെ സന്നിധിയിൽ ഞാൻ മുട്ടുമടക്കുന്നു.
EPH 3:16 ഞാൻ പ്രാർഥിക്കുന്നത് ദൈവം അവിടത്തെ തേജസ്സേറിയ ധനത്തിന് അനുസൃതമായി അവിടത്തെ ആത്മാവിനാൽ നിങ്ങളുടെ ആന്തരിക വ്യക്തിത്വത്തെ ശക്തിപ്പെടുത്തണമെന്നും,
EPH 3:17 വിശ്വാസത്താൽ ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ അധിവസിക്കാൻ വരം ലഭിക്കണമെന്നും,
EPH 3:18 സ്നേഹത്തിൽ വേരുകൾ ആഴ്ന്നിറങ്ങി അതിൽത്തന്നെ അടിസ്ഥാനം ഇട്ടവരായി എല്ലാ ജ്ഞാനത്തിനും അതീതമായ ക്രിസ്തുസ്നേഹത്തിന്റെ വീതിയും നീളവും ഉയരവും ആഴവും എന്തെന്നു സകലവിശുദ്ധരോടുമൊപ്പം ഗ്രഹിക്കാൻ നിങ്ങൾക്കു ശക്തി ലഭിക്കണമെന്നും, ദൈവത്തിന്റെ സർവസമ്പൂർണതയാലും നിറയപ്പെടണം എന്നും ആണ്.
EPH 3:20 എന്നാൽ, നമ്മിൽ വ്യാപരിക്കുന്ന അവിടത്തെ ശക്തിയാൽ നാം യാചിക്കുന്നതിനും ചിന്തിക്കുന്നതിനും അത്യന്തം അതീതമായി പ്രവർത്തിക്കാൻ കഴിയുന്ന ദൈവത്തിന്
EPH 3:21 സഭയിലും ക്രിസ്തുയേശുവിലും തലമുറകൾതോറും എന്നെന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
EPH 4:1 കർത്താവ് നിമിത്തം കാരാഗൃഹത്തിൽ കഴിയുന്ന ഞാൻ നിങ്ങൾക്കു നൽകുന്ന പ്രചോദനം, നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമായി ജീവിക്കുക എന്നതാണ്.
EPH 4:2 സമ്പൂർണവിനയവും സൗമ്യതയും ക്ഷമാശീലവും ഉള്ളവരായി സ്നേഹത്തിൽ പരസ്പരം സഹിഷ്ണുത കാട്ടുക.
EPH 4:3 സമാധാനത്താൽ ബന്ധിക്കപ്പെട്ടവരായി ആത്മാവിലുള്ള ഐക്യം നിലനിർത്താൻ ഉത്സുകരാകുക.
EPH 4:4 ഏകശരീരമേയുള്ളു; ഒരേ ആത്മാവും. നിങ്ങൾ വിളിക്കപ്പെട്ടതും ഒരേയൊരു പ്രത്യാശയ്ക്കായാണ്,
EPH 4:5 ഒരേകർത്താവും ഒരേവിശ്വാസവും ഒരേസ്നാനവും
EPH 4:6 എല്ലാവർക്കും മീതേയും എല്ലാവരിലൂടെയും എല്ലാവരുടെയുള്ളിലും വസിക്കുന്ന ദൈവവും പിതാവും ഏകൻതന്നെ.
EPH 4:7 എന്നാൽ, നമ്മിൽ ഓരോരുത്തർക്കും ക്രിസ്തു കൃപ ദാനമായി അളന്നുനൽകിയതനുസരിച്ചു ലഭിച്ചിരിക്കുന്നു.
EPH 4:8 “അവിടന്ന് ആരോഹണംചെയ്തപ്പോൾ അനേകം ബന്ധനസ്ഥരെ ഉയരത്തിലേക്കു കൊണ്ടുപോയി മനുഷ്യർക്കു കൃപാദാനങ്ങൾ കൊടുത്തു,” എന്ന് എഴുതിയിരിക്കുന്നത് അതിനാലാണല്ലോ.
EPH 4:9 “അവിടന്ന് ഉയരത്തിൽ കയറി” എന്നതുകൊണ്ട്, മുമ്പേ ഭൂമിയുടെ അധോഭാഗങ്ങളിലേക്കിറങ്ങി എന്ന് അർഥമാകുന്നില്ലേ?
EPH 4:10 ഈ ഇറങ്ങിയ ആൾ സർവപ്രപഞ്ചത്തെയും നിറയ്ക്കേണ്ടതിന് സ്വർഗാധിസ്വർഗങ്ങൾക്കും മീതേ കയറിയ വ്യക്തിയാണ്.
EPH 4:11 ക്രിസ്തുവിന്റെ ശരീരത്തെ പണിതുയർത്തുന്ന ശുശ്രൂഷയ്ക്കായി വിശുദ്ധരെ സജ്ജരാക്കുന്നതിനുവേണ്ടി, അവിടന്നുതന്നെ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയോഗിച്ചിരിക്കുന്നു.
EPH 4:13 ഇങ്ങനെ നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും പക്വതയുള്ളവരായി ഐക്യത്തിലെത്തിച്ചേർന്ന്, ക്രിസ്തുവിന്റെ പരിപൂർണതയുടെ സമ്പൂർണ അളവ് സാക്ഷാത്കരിക്കുന്നതുവരെ വളരുകതന്നെ ചെയ്യും.
EPH 4:14 തൽഫലമായി, നാം ഇനിമേൽ, മനുഷ്യരുടെ വഞ്ചനാത്മകമായ ഗൂഢാലോചനകളുടെ കൗശലങ്ങളിലും തന്ത്രങ്ങളിലും കുടുങ്ങി അവരുടെ ദുരുപദേശങ്ങളുടെ കാറ്റിൽ ആടിയുലയുകയും ഓളങ്ങളിൽ ചാഞ്ചാടുകയുംചെയ്യുന്ന ശിശുക്കളല്ല;
EPH 4:15 മറിച്ച്, സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് എല്ലാക്കാര്യങ്ങളിലും ക്രിസ്തു എന്ന ശിരസ്സുവരെ വളരുന്നവരാകും.
EPH 4:16 അങ്ങനെ ഓരോ അവയവവും അതതിന്റെ ധർമം നിർവഹിച്ചുകൊണ്ട്, സകലസന്ധിബന്ധങ്ങളും സംയോജിതമായി, സ്നേഹത്തിൽ മുഴുവൻ ശരീരവും സ്വയം പടുത്തുയർത്തപ്പെട്ട് ക്രിസ്തുവിനാൽ വളർച്ച പ്രാപിക്കുന്നു.
EPH 4:17 ആകയാൽ, തങ്ങളുടെ നിരർഥകബുദ്ധിക്ക് അനുസൃതമായി ജീവിക്കുന്ന യെഹൂദേതരരെപ്പോലെ ഇനിമേലാൽ ജീവിക്കരുതെന്ന് ഞാൻ നിങ്ങളോടു കർത്താവിന്റെ നാമത്തിൽ നിർബന്ധിക്കുകയാണ്.
EPH 4:18 അവരുടെ ഹൃദയം കഠിനമായിത്തീർന്നതിനാൽ സംജാതമായ അജ്ഞത, അവരുടെ ഗ്രഹണശക്തി ഇരുളടഞ്ഞതാക്കി, അവരെ ദൈവികജീവനിൽനിന്ന് അകറ്റിയിരിക്കുന്നു.
EPH 4:19 അവർ എല്ലാ സംവേദനക്ഷമതയും നഷ്ടപ്പെട്ട്, വിഷയാസക്തിക്ക് തങ്ങളെത്തന്നെ ഏൽപ്പിച്ച് എല്ലാത്തരം അശുദ്ധിയിലും അഭിരമിച്ച് അത്യാർത്തി പൂണ്ടവരായിരിക്കുന്നു.
EPH 4:20 യേശുവിലുള്ള സത്യമനുസരിച്ചു നിങ്ങൾക്ക് ഉപദേശം ലഭിക്കുകയും ക്രിസ്തുവിനെക്കുറിച്ച് നിങ്ങൾ കേൾക്കുകയും ചെയ്തതിനെത്തുടർന്ന് നിങ്ങൾ പരിശീലിച്ച ജീവിതശൈലി ഇങ്ങനെയുള്ളതല്ലല്ലോ.
EPH 4:22 നിങ്ങളുടെ മുൻകാല ജീവിതരീതി വഞ്ചനാപരമായ ആഗ്രഹങ്ങളാൽ മലിനനായിത്തീർന്ന പഴയ മനുഷ്യനെപ്പോലെ ആയിരുന്നു. അത് ഉരിഞ്ഞുകളഞ്ഞിട്ട്
EPH 4:23 നിങ്ങളുടെ ഉള്ളിൽ വസിക്കുന്ന ആത്മാവിനാൽ മനോഭാവങ്ങൾ നവീകരിക്കപ്പെട്ട്,
EPH 4:24 യഥാർഥ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതിയമനുഷ്യനെ ധരിക്കുക.
EPH 4:25 അതിനാൽ, വ്യാജം ഉപേക്ഷിച്ച് ഓരോരുത്തനും അവരവരുടെ അയൽക്കാരോട് സത്യം സംസാരിക്കണം; നാം ഒരേ ശരീരത്തിന്റെ അവയവങ്ങളാണല്ലോ.
EPH 4:26 “കോപിച്ചു, എന്നാലും പാപംചെയ്യരുത്;” നിങ്ങൾ കോപിച്ചിരിക്കെത്തന്നെ സൂര്യൻ അസ്തമിക്കാൻ ഇടനൽകരുത്;
EPH 4:27 പിശാചിന് അവസരം കൊടുക്കരുത്.
EPH 4:28 മോഷ്ടിക്കുന്നവൻ ഇനിമേൽ മോഷ്ടിക്കരുത്; ബുദ്ധിമുട്ടിലായിരിക്കുന്നവർക്കുകൂടെ പങ്കുവെക്കാൻ അവസരം ലഭിക്കേണ്ടതിന് സ്വന്തം കൈകൾകൊണ്ട് പ്രയോജനപ്രദമായി അധ്വാനിക്കുകയാണു വേണ്ടത്.
EPH 4:29 കേൾക്കുന്നവർക്കു പ്രയോജനം ലഭിക്കുന്ന, ആത്മികവർധനയ്ക്കു സഹായകമാകുന്ന നല്ല വാക്കുകളല്ലാതെ സഭ്യമല്ലാത്തതൊന്നും നിങ്ങളുടെ അധരങ്ങളിൽനിന്നു വരരുത്.
EPH 4:30 നിങ്ങൾക്കു ലഭിച്ച രക്ഷ വീണ്ടെടുപ്പുനാളിൽ പൂർത്തീകരിക്കപ്പെടും എന്നതിന്റെ ഉറപ്പായി നിങ്ങളിൽ ഇട്ടിരിക്കുന്ന മുദ്ര ദൈവത്തിന്റെ പരിശുദ്ധാത്മാവാണല്ലോ; ആ ആത്മാവിനെ നിങ്ങൾ ദുഃഖിപ്പിക്കരുത്.
EPH 4:31 എല്ലാ വിദ്വേഷം, കോപം, ക്രോധം, കലഹം, പരദൂഷണം ഇങ്ങനെയുള്ള എല്ലാ ദുർഗുണങ്ങളും നിങ്ങൾ ഉപേക്ഷിക്കുക.
EPH 4:32 പരസ്പരം ദയയും കരുണയും ഉള്ളവരായി, ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിക്കുക.
EPH 5:1 നിങ്ങൾ ദൈവത്തിന്റെ പ്രിയമക്കൾ ആയിരിക്കുന്നതുകൊണ്ട് ദൈവത്തെ എല്ലാ കാര്യങ്ങളിലും അനുകരിക്കുക:
EPH 5:2 സ്നേഹം നിറഞ്ഞവരായി ജീവിക്കുക. ക്രിസ്തു നമ്മോടുള്ള സ്നേഹംനിമിത്തം നമുക്കുവേണ്ടി സൗരഭ്യമായ അർപ്പണവും യാഗവുമായി സ്വയം ദൈവത്തിനു സമർപ്പിച്ചതാണ് നമ്മുടെ മാതൃക.
EPH 5:3 നിങ്ങളുടെ മധ്യേ ലൈംഗിക അധാർമികത, ഒരുതരത്തിലുമുള്ള അശുദ്ധി, ദുരാഗ്രഹം ഇവയുടെ പേരുപോലും കേൾക്കാൻ ഇടയാകരുത്; കാരണം ഇവ ദൈവത്തിന്റെ വിശുദ്ധജനത്തിന് ഭൂഷണമല്ല.
EPH 5:4 അശ്ലീലം, നിരർഥക സംഭാഷണം, അശ്ലീലഫലിതം ഇങ്ങനെ അയോഗ്യമായവയൊന്നും പാടുള്ളതല്ല; പകരം സ്തോത്രശബ്ദമാണ് ഉയരേണ്ടത്.
EPH 5:5 ദുർവൃത്തർ, അശുദ്ധർ, ദുരാഗ്രഹികൾ—ഇങ്ങനെയുള്ളവർ വിഗ്രഹാരാധകർ—ഇവർക്ക് ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ യാതൊരു ഓഹരിയുമില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
EPH 5:6 അർഥശൂന്യമായ വാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കരുത്. ഇവയാലാണ് അനുസരണമില്ലാത്തവർ ദൈവക്രോധത്തിനു പാത്രമായിത്തീരുന്നത്.
EPH 5:7 അതുകൊണ്ട് നിങ്ങൾ അവരുടെ സഹകാരികളാകരുത്.
EPH 5:8 മുമ്പ് നിങ്ങൾ അന്ധകാരമായിരുന്നു; ഇപ്പോഴോ കർത്താവിൽ പ്രകാശമാകുന്നു; അതുകൊണ്ട് പ്രകാശത്തിന്റെ മക്കളായി ജീവിക്കുക.
EPH 5:9 പ്രകാശത്തിന്റെ പരിണതഫലം സർവനന്മയും നീതിയും സത്യവുമാണ്.
EPH 5:10 അതുകൊണ്ട് കർത്താവിനു പ്രസാദകരമായത് എന്തെന്ന് അന്വേഷിച്ചുകൊള്ളുക.
EPH 5:11 അന്ധകാരത്തിന്റെ പ്രവൃത്തികൾ ഫലശൂന്യമാണ്, അവയോട് യാതൊരു സഹകരണവും പാടില്ലെന്നുമാത്രമല്ല, അവയെ വെളിച്ചത്ത് കൊണ്ടുവരികയുമാണ് ചെയ്യേണ്ടത്.
EPH 5:12 പറയാൻപോലും ലജ്ജാവഹമായവയാണ് അനുസരണകെട്ടവർ രഹസ്യമായി പ്രവർത്തിക്കുന്നത്.
EPH 5:13 എന്നാൽ, പ്രകാശത്താൽ എല്ലാം വെളിപ്പെടുകയും ദൃശ്യമായിത്തീരുകയും ചെയ്യും—പ്രകാശം പതിക്കുന്നവയോരോന്നും ഓരോ പ്രകാശമായിമാറും.
EPH 5:14 അതിനാൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “ഉറങ്ങുന്നവരേ, ഉണരൂ, മരിച്ചവരുടെ മധ്യേനിന്ന് എഴുന്നേൽക്കൂ, അപ്പോൾ ക്രിസ്തു നിന്റെമേൽ പ്രശോഭിക്കും.”
EPH 5:15 അതുകൊണ്ട് നിങ്ങൾ എങ്ങനെ ജീവിക്കുന്നു എന്നു സൂക്ഷിക്കുക—അവിവേകികളായിട്ടല്ല, വിവേകികളായിത്തന്നെ ജീവിക്കുക.
EPH 5:16 ഇത് വഷളത്തം വർധിതമായ കാലമാണ്; അതുകൊണ്ട്, ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തുക.
EPH 5:17 അജ്ഞാനികളാകരുത്; പിന്നെയോ കർത്താവിന്റെ ഇഷ്ടം എന്തെന്നു ഗ്രഹിക്കുന്നവരാകുക.
EPH 5:18 മദ്യപിച്ചു മദോന്മത്തരാകരുത്; അതു വഴിപിഴച്ച ജീവിതത്തിലേക്കു നയിക്കും. നിങ്ങളോ, ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെട്ടവരായി
EPH 5:19 സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ പരസ്പരം പ്രബോധിപ്പിക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിന് കീർത്തനങ്ങൾ ആലപിക്കുകയും
EPH 5:20 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ പിതാവായ ദൈവത്തിന് സർവകാര്യങ്ങൾക്കായും എപ്പോഴും സ്തോത്രം അർപ്പിക്കുകയുംചെയ്യുക.
EPH 5:21 ക്രിസ്തുവിനോടുള്ള ഭയഭക്തിയിൽ പരസ്പരവിധേയത്വം പുലർത്തുക.
EPH 5:22 ഭാര്യമാരേ, നിങ്ങൾ കർത്താവിനു വിധേയപ്പെടുന്നതുപോലെ സ്വന്തം ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
EPH 5:23 കാരണം, ക്രിസ്തു തന്റെ ശരീരമാകുന്ന സഭയുടെ ശിരസ്സും അതിന്റെ രക്ഷകനുമായിരിക്കുന്നതുപോലെ ഭർത്താവ് ഭാര്യയുടെ ശിരസ്സാകുന്നു.
EPH 5:24 സഭ ക്രിസ്തുവിനു വിധേയപ്പെട്ടിരിക്കുന്നതുപോലെ ഭാര്യമാരും തങ്ങളുടെ ഭർത്താക്കന്മാർക്കു സകലത്തിലും വിധേയപ്പെട്ടിരിക്കട്ടെ.
EPH 5:25 ഭർത്താക്കന്മാരേ, ക്രിസ്തു സ്വന്തം ജീവൻ നൽകി സഭയെ സ്നേഹിച്ചതുപോലെ നിങ്ങളും നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം.
EPH 5:26 ക്രിസ്തു അവിടത്തെ സഭയെ വചനമാകുന്ന ജലത്താൽ കഴുകി നിർമലീകരിച്ച് വിശുദ്ധീകരിക്കേണ്ടതിനും
EPH 5:27 കറ, ചുളുക്കം, മാലിന്യം എന്നിവ അശേഷം ഇല്ലാതെ വിശുദ്ധയും നിഷ്കളങ്കയുമായി തേജസ്സോടെ തനിക്കായി നിർത്തേണ്ടതിനുമാണ് അപ്രകാരം ചെയ്തത്.
EPH 5:28 ഇതുപോലെതന്നെ ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരെ സ്വന്തം ശരീരങ്ങളെ സ്നേഹിക്കുന്നതുപോലെതന്നെ സ്നേഹിക്കേണ്ടതാകുന്നു. ഭാര്യയെ സ്നേഹിക്കുന്നവൻ യഥാർഥത്തിൽ തന്നെത്തന്നെയാണ് സ്നേഹിക്കുന്നത്.
EPH 5:29 ആരും ഒരിക്കലും സ്വന്തം ശരീരത്തെ വെറുക്കുന്നില്ല, സഭയെ ക്രിസ്തു പരിപോഷിപ്പിക്കുന്നതുപോലെ അതിനെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്.
EPH 5:30 നാം എല്ലാവരും ക്രിസ്തുവിന്റെ ശരീരത്തിന്റെ അവയവങ്ങൾ ആണല്ലോ.
EPH 5:31 തിരുവെഴുത്തിൽ ഇങ്ങനെയാണല്ലോ വായിക്കുന്നത്, “ഈ കാരണത്താൽ ഒരു പുരുഷൻ തന്റെ മാതാപിതാക്കളെ വിട്ടുപിരിഞ്ഞ് തന്റെ ഭാര്യയോടു സംയോജിക്കും, അവരിരുവരും ഒരു ശരീരമായിത്തീരും.”
EPH 5:32 ഇത് മഹത്തായ ഒരു രഹസ്യം. ഞാൻ ക്രിസ്തുവിനെയും സഭയെയുംകുറിച്ചാണ് സംസാരിക്കുന്നത്.
EPH 5:33 ചുരുക്കിപ്പറഞ്ഞാൽ, നിങ്ങളിൽ ഓരോരുത്തരും സ്വന്തം ഭാര്യയെ തന്നെപ്പോലെതന്നെ സ്നേഹിക്കണം; ഭാര്യ ഭർത്താവിനെ ബഹുമാനിക്കേണ്ടതുമാണ്.
EPH 6:1 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ കർത്താവിൽ അനുസരിക്കുക. അതാണ് ഉചിതം.
EPH 6:2 വാഗ്ദാനത്തോടുകൂടിയ ആദ്യകൽപ്പന, “നിന്റെ മാതാപിതാക്കളെ ബഹുമാനിക്കുക. എന്നാൽ നിനക്ക് അനുഗ്രഹങ്ങളോടുകൂടിയ ദീർഘായുസ്സ് ഈ ഭൂമിയിൽ ലഭ്യമാകും” എന്നാണല്ലോ.
EPH 6:4 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്; അവരെ ശിക്ഷണത്തിലും കർത്താവിന്റെ സദുപദേശത്തിലും വളർത്തുക.
EPH 6:5 ദാസരേ, നിങ്ങൾ ഭയഭക്തിയോടെ ഹൃദയപരമാർഥതയിൽ ക്രിസ്തുവിനെ അനുസരിക്കുന്നതുപോലെതന്നെ ഈ ലോകത്തിൽ നിങ്ങൾക്കുള്ള യജമാനരെയും അനുസരിക്കുക.
EPH 6:6 യജമാനരെ പ്രീണിപ്പിക്കുന്നതിനായി അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, പിന്നെയോ, ക്രിസ്തുവിന്റെ ദാസന്മാരെപ്പോലെ ഹൃദയംഗമമായി ദൈവഹിതം നിറവേറ്റുന്നവരാകുക.
EPH 6:7 നിങ്ങൾ മനുഷ്യർക്ക് സേവചെയ്യുന്നവരായിട്ടല്ല, കർത്താവിനു സേവചെയ്യുന്നതുപോലെ സന്മനസ്സോടെ സേവനം ചെയ്യുക.
EPH 6:8 ദാസരോ സ്വതന്ത്രരോ ആരായാലും അവർ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് അനുയോജ്യമായ പ്രതിഫലം കർത്താവിൽനിന്നു ലഭിക്കുമെന്ന് നിങ്ങൾക്കറിയാമല്ലോ.
EPH 6:9 യജമാനന്മാരേ, നിങ്ങളും നിങ്ങളുടെ സേവകരോട് അങ്ങനെതന്നെ വർത്തിക്കണം. അവരെ ഭീഷണിപ്പെടുത്തരുത്; അവരുടെയും നിങ്ങളുടെയും യജമാനൻ സ്വർഗത്തിൽ ഉണ്ടെന്നും അവിടന്ന് പക്ഷഭേദം ഇല്ലാത്തവനാണെന്നും നിങ്ങൾക്കറിയാമല്ലോ.
EPH 6:10 അവസാനമായി ഓർമിപ്പിക്കട്ടെ, കർത്താവിലും അവിടത്തെ അപാരശക്തിയാലും ശക്തരാകുക.
EPH 6:11 പിശാചിന്റെ തന്ത്രങ്ങളോട് എതിർത്തുനിൽക്കാൻ കഴിയേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക.
EPH 6:12 നാം യുദ്ധംചെയ്യുന്നത് മനുഷ്യർക്കെതിരേയല്ല, മറിച്ച് ഈ ഇരുളടഞ്ഞ ലോകത്തിന്റെ അധികാരികളോടും അധികാരങ്ങളോടും ആകാശത്തിലെ ദുഷ്ടാത്മാക്കളോടുമാണ്.
EPH 6:13 അതുകൊണ്ട് പിശാചിന്റെ ആക്രമണമുണ്ടാകുന്ന ദുർദിവസത്തിൽ അവനെ എതിർക്കാനും യുദ്ധം സമാപിച്ചതിനുശേഷം ഉറച്ചുനിൽക്കാനും സാധിക്കേണ്ടതിന് എല്ലാ ദിവ്യായുധങ്ങളും അണിയുക:
EPH 6:14 സത്യമെന്ന അരപ്പട്ട കെട്ടിയും നീതി കവചമായി ധരിച്ചും
EPH 6:15 സമാധാനസുവിശേഷത്തിനുള്ള ഒരുക്കം പാദരക്ഷകളായും
EPH 6:16 സർവോപരി പിശാചിന്റെ എല്ലാ അഗ്ന്യസ്ത്രങ്ങളെയും കെടുത്തിക്കളയാൻ പര്യാപ്തമായ വിശ്വാസം എന്ന പരിച കൈകളിൽ ഏന്തിക്കൊണ്ടും
EPH 6:17 രക്ഷ ശിരോകവചമായി ധരിച്ചും ആത്മാവിന്റെ വാളായ ദൈവവചനം കൈകളിൽ എടുത്തുകൊണ്ടും നിലകൊള്ളുക.
EPH 6:18 ഏതുസമയവും എല്ലാ അവസരങ്ങളിലും ആത്മാവിൽ പ്രാർഥിച്ചുകൊണ്ട് ജാഗ്രതയോടെ നിരന്തരം സകലവിശുദ്ധർക്കുംവേണ്ടി അപേക്ഷ കഴിച്ചുകൊണ്ടിരിക്കുക.
EPH 6:19 ഞാൻ ചങ്ങലകളണിഞ്ഞ്, സ്ഥാനപതിയായി സേവിക്കുന്ന സുവിശേഷത്തിന്റെ രഹസ്യം വ്യക്തമാക്കാൻ വായ് തുറക്കുമ്പോൾ എനിക്ക് യോഗ്യമായ വചനം ദൈവം നൽകുന്നതിനും അതു ഞാൻ പൂർണധൈര്യത്തോടെ സംസാരിക്കുന്നതിനും എനിക്കുവേണ്ടിയും പ്രാർഥിക്കുക.
EPH 6:21 പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനുമായ തിഹിക്കൊസ് എന്റെ ക്ഷേമത്തെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളും നിങ്ങളെ അറിയിക്കും.
EPH 6:22 ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്.
EPH 6:23 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്ക് വിശ്വാസവും സമാധാനവും സ്നേഹവും ലഭിക്കട്ടെ.
EPH 6:24 നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ അനശ്വരമായി സ്നേഹിക്കുന്ന എല്ലാവരോടുംകൂടെ കൃപ ഉണ്ടായിരിക്കട്ടെ.
PHI 1:1 ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൗലോസും തിമോത്തിയോസും, ക്രിസ്തുയേശുവിൽ വിശ്വാസമർപ്പിച്ച ഫിലിപ്പിയ സഭയിലെ അധ്യക്ഷന്മാരും ശുശ്രൂഷകരും ഉൾപ്പെടെ എല്ലാ വിശുദ്ധർക്കും, എഴുതുന്നത്:
PHI 1:2 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
PHI 1:3 നിങ്ങളെ ഓർക്കുമ്പോഴെല്ലാം ഞാൻ എന്റെ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
PHI 1:4 എന്റെ സുവിശേഷഘോഷണദൗത്യത്തിലെ ആദ്യദിവസംമുതൽ ഇന്നുവരെ നിങ്ങളുടെ പങ്കാളിത്തം അനുസ്മരിച്ച് നിങ്ങൾ എല്ലാവർക്കുംവേണ്ടിയുള്ള സകലപ്രാർഥനകളിലും ഞാൻ എപ്പോഴും ആനന്ദത്തോടെ അപേക്ഷിക്കുന്നു.
PHI 1:6 നിങ്ങളിൽ ദൈവം ആരംഭിച്ച നല്ല പ്രവൃത്തി ക്രിസ്തുയേശുവിന്റെ പുനരാഗമനദിനംവരെ തുടർന്ന് അതിന്റെ പരിപൂർണതയിൽ എത്തിക്കുമെന്ന് എനിക്ക് ദൃഢനിശ്ചയമുണ്ട്.
PHI 1:7 എന്റെ കാരാഗൃഹവാസത്തിലും സുവിശേഷത്തിന് അനുകൂലമായി വാദിച്ച് അതുറപ്പിക്കുന്ന എന്റെ ശുശ്രൂഷയിലും നിങ്ങളെല്ലാവരും എന്നോടൊപ്പം ദൈവകൃപയിൽ പങ്കുവഹിച്ചു. അതുകൊണ്ട് നിങ്ങളെല്ലാവരും എനിക്ക് വളരെ പ്രിയരാണ്. ഇങ്ങനെ നിങ്ങളെ എല്ലാവരെപ്പറ്റിയും ചിന്തിക്കുന്നത് യുക്തമാണല്ലോ.
PHI 1:8 ക്രിസ്തുയേശുവിന് നിങ്ങളോടുള്ള അതേ വാത്സല്യത്തോടെ നിങ്ങളെയെല്ലാം കാണാൻ ഞാൻ എത്ര ആഗ്രഹിക്കുന്നു എന്നതിനു ദൈവംതന്നെ സാക്ഷി.
PHI 1:9 ആഴത്തിലുള്ള അറിവിലും തികഞ്ഞ വിവേകത്തിലും നിങ്ങളുടെ സ്നേഹം അധികമധികം വർധിച്ചുവന്ന്
PHI 1:10 നിങ്ങൾ ഏറ്റവും അമൂല്യമായതുതന്നെ തെരഞ്ഞെടുത്തുകൊണ്ട് ക്രിസ്തുവിന്റെ പുനരാഗമനംവരെ നിർമലരും കളങ്കരഹിതരും ആയി ജീവിക്കാൻ ഇടയാകട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.
PHI 1:11 തന്നെയുമല്ല, യേശുക്രിസ്തുവിലൂടെമാത്രം ലഭ്യമാകുന്ന നീതിയുടെ ഫലങ്ങൾ ദൈവത്തിന്റെ മഹത്ത്വത്തിനും പുകഴ്ചയ്ക്കുമായി നിങ്ങളിൽ നിറയട്ടെ എന്നും ഞാൻ പ്രാർഥിക്കുന്നു.
PHI 1:12 സഹോദരങ്ങളേ, ഞാൻ അഭിമുഖീകരിച്ചതൊക്കെയും സുവിശേഷത്തിന്റെ വ്യാപനത്തിനായി പ്രയോജനപ്പെട്ടു എന്നു നിങ്ങൾ അറിയണം എന്നു ഞാൻ ആഗ്രഹിക്കുന്നു.
PHI 1:13 അങ്ങനെ, ഞാൻ ചങ്ങല ധരിച്ചിരിക്കുന്നത് ക്രിസ്തു നിമിത്തമാണെന്ന് കൊട്ടാരനിവാസികൾ എല്ലാവർക്കും മറ്റുള്ളവർക്കും വ്യക്തമായിട്ടറിയാൻ കഴിഞ്ഞു.
PHI 1:14 അതുമാത്രമല്ല എന്റെ കാരാഗൃഹവാസംനിമിത്തം ഒട്ടുമിക്ക സഹോദരങ്ങളും കർത്താവിൽ ആത്മവിശ്വാസമാർജിച്ചു; അവർ നിർഭയരായി ദൈവവചനം ഘോഷിക്കാൻ കൂടുതൽ ധൈര്യം പ്രകടിപ്പിക്കുകയും ചെയ്തു.
PHI 1:15 ചിലർ ഞങ്ങളോടുള്ള അസൂയയും മാത്സര്യവും നിമിത്തം ക്രിസ്തുവിനെ പ്രസംഗിക്കുന്നു. എന്നാൽ മറ്റുചിലർ സദുദ്ദേശ്യത്തോടെയാണ് അതു ചെയ്യുന്നത്.
PHI 1:16 സുവിശേഷത്തിന് അനുകൂലമായി വാദിച്ചതിനാൽ ഞാൻ ഇവിടെ അടയ്ക്കപ്പെട്ടിരിക്കുന്നു എന്നറിഞ്ഞ് അവർ സ്നേഹപൂർവം അങ്ങനെചെയ്യുന്നു.
PHI 1:17 മാത്സര്യപൂർവം ക്രിസ്തുവിനെ പ്രസംഗിക്കുന്നവർ ആകട്ടെ ആത്മാർഥത ഇല്ലാതെ, എന്റെ കാരാഗൃഹവാസം കൂടുതൽ ദുഷ്കരമാക്കുന്നതിനു വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്.
PHI 1:18 എങ്ങനെ ആയാലെന്ത്? സദുദ്ദേശ്യത്തോടെയോ ദുരുദ്ദേശ്യത്തോടെയോ എങ്ങനെ ആയിരുന്നാലും ക്രിസ്തുവിനെയാണല്ലോ പ്രസംഗിക്കുന്നത്; അതിൽ ഞാൻ ആനന്ദിക്കുന്നു. അതേ, ഞാൻ ആനന്ദിച്ചുകൊണ്ടേയിരിക്കും,
PHI 1:19 കാരണം നിങ്ങളുടെ പ്രാർഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും ഞാൻ വിമോചിതനാകുമെന്ന് എനിക്കുറപ്പുണ്ട്.
PHI 1:20 എനിക്കൊരിക്കലും ലജ്ജിക്കാൻ ഇടയാകുകയില്ലെന്നും ജീവിതത്താലാകട്ടെ, മരണത്താലാകട്ടെ, ക്രിസ്തു എന്റെ ശരീരത്തിൽ എക്കാലവുമെന്നപോലെ ഇപ്പോഴും മഹത്ത്വപ്പെടുമെന്നും ഞാൻ സധൈര്യം അഭിവാഞ്ഛിക്കുകയും പ്രത്യാശിക്കയുംചെയ്യുന്നു.
PHI 1:21 ക്രിസ്തുവാണ് എനിക്കു ജീവിതം; മരണം എനിക്കു ലാഭവും!
PHI 1:22 ഞാൻ ശരീരത്തിൽ തുടർന്നും ജീവിക്കുന്നു എങ്കിൽ അതു ഞാൻ ഫലപ്രദമായി പ്രയത്നിക്കാൻവേണ്ടി ആയിരിക്കും. എന്നാൽ, എന്തു തെരഞ്ഞെടുക്കേണ്ടൂ എന്നു ഞാൻ അറിയുന്നില്ല!
PHI 1:23 ഈ രണ്ടുദിശകളിൽനിന്നും ഞാൻ സമ്മർദം നേരിടുന്നു: ഈ ലോകത്തോടു വിട പറഞ്ഞ് ക്രിസ്തുവിനോടുകൂടെ ആയിരിക്കാനാണ് എന്റെ അഭിവാഞ്ഛ; അതാണ് ശ്രേഷ്ഠതരം.
PHI 1:24 എന്നാൽ ഞാൻ ശരീരത്തിൽ ജീവിച്ചിരിക്കേണ്ടത് നിങ്ങൾനിമിത്തം അധികം ആവശ്യമായിരിക്കുന്നു.
PHI 1:25 ഈ ബോധ്യമുള്ളതിനാൽ ഞാൻ ജീവനോടിരിക്കുമെന്നതും നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും ആനന്ദത്തിനുമായി നിങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്നതും സുനിശ്ചിതമാണ്.
PHI 1:26 അങ്ങനെ നിങ്ങളുടെ അടുത്ത് മടങ്ങിവരുമ്പോൾ ഞാൻനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള അഭിമാനം വർധിക്കും.
PHI 1:27 ഇത്രമാത്രം: ക്രിസ്തുവിന്റെ സുവിശേഷത്തിന് യോഗ്യമായവിധം ജീവിക്കുന്ന പൗരരാകുക. അങ്ങനെയായാൽ ഞാൻ നിങ്ങളോടൊപ്പമുള്ളപ്പോഴും നിങ്ങളിൽനിന്ന് ദൂരെ ആയിരുന്നാലും, നിങ്ങൾ ഏകാത്മാവിൽ ഉറച്ചുനിന്ന്, ഏകമനസ്സോടെ, മറ്റുള്ളവർ സുവിശേഷത്തിൽ വിശ്വസിക്കുന്നതിനുവേണ്ടി പോരാടുന്നു, എന്ന് നിങ്ങളെക്കുറിച്ച് എനിക്കു കേൾക്കാൻ കഴിയും.
PHI 1:28 നിങ്ങളുടെ എതിരാളികളിൽനിന്നുണ്ടാകുന്ന യാതൊന്നിനാലും നിങ്ങളുടെ ധൈര്യം ചോർന്നുപോകരുത്. ഭയരഹിതമായ നിങ്ങളുടെ പ്രതികരണം, അവർ നാശത്തിലേക്കു പോകുന്നവരാണെന്നും നിങ്ങൾ രക്ഷിതരാണെന്നും ഉള്ളതിന് ഒരു നിദർശനമാണ്; അത് ദൈവത്തിൽനിന്നു ലഭിച്ചതാണ്.
PHI 1:29 ക്രിസ്തുവിൽ വിശ്വസിക്കാൻവേണ്ടിമാത്രമല്ല; അവിടത്തേക്കുവേണ്ടി പീഡനം സഹിക്കാനുള്ള പ്രത്യേകപദവിയും നിങ്ങൾക്കു ദാനമായി ലഭിച്ചിരിക്കുന്നു.
PHI 1:30 എനിക്കുള്ളതായി നിങ്ങൾ കണ്ടതും ഞാൻ ഇപ്പോൾ അനുഭവിക്കുന്നതുമായ അതേ കഷ്ടതയിലൂടെയാണല്ലോ നിങ്ങളും ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
PHI 2:1 ആകയാൽ (ഇങ്ങനെ നിങ്ങളും കഷ്ടതയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുകയാൽ) നിങ്ങൾ ക്രിസ്തുവിനോട് ചേർന്നിരിക്കുന്നതിലൂടെ എന്തെങ്കിലും പ്രോത്സാഹനം ലഭിച്ചിട്ടുണ്ടോ? അവിടത്തെ സ്നേഹത്തിൽനിന്ന് എന്തെങ്കിലും ആശ്വാസം ലഭിച്ചിട്ടുണ്ടോ? ദൈവാത്മാവിൽ വല്ല കൂട്ടായ്മയും നിങ്ങൾക്കുണ്ടോ? അൽപ്പമെങ്കിലും ആർദ്രതയും അനുകമ്പയും ഉണ്ടോ? ഉണ്ടെങ്കിൽ
PHI 2:2 നിങ്ങൾ ഒരേ ഹൃദയവും ഒരേ സ്നേഹവും ഉള്ളവരായി, ആത്മാവിലും ലക്ഷ്യത്തിലും ഐക്യവും ഉള്ളവരായി, എന്റെ ആനന്ദം സമ്പൂർണമാക്കുക.
PHI 2:3 സ്വാർഥതാത്പര്യത്താലോ വൃഥാഭിമാനത്താലോ ഒന്നും ചെയ്യാതെ വിനയപൂർവം മറ്റുള്ളവരെ നിങ്ങളെക്കാൾ ശ്രേഷ്ഠർ എന്നു കരുതുക.
PHI 2:4 നിങ്ങളിൽ ഓരോരുത്തരും സ്വന്തം നന്മമാത്രമല്ല, മറ്റുള്ളവരുടെ നന്മകൂടി അന്വേഷിക്കേണ്ടതാണ്.
PHI 2:5 ക്രിസ്തുയേശുവിന്റെ സ്വഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.
PHI 2:6 പ്രകൃത്യാതന്നെ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം എപ്പോഴും മുറുകെപിടിച്ചുകൊണ്ടിരിക്കണം എന്നു ചിന്തിക്കാതെ,
PHI 2:7 ക്രിസ്തു തന്നെത്തന്നെ ശൂന്യനാക്കി, ദാസവേഷം ധരിച്ച്, മനുഷ്യപ്രകൃതിയിൽ കാണപ്പെട്ടു.
PHI 2:8 അവിടന്ന് അങ്ങനെ തന്നെത്താൻ താഴ്ത്തുകയും, മരണംവരെ; അതേ, ക്രൂശുമരണംവരെ, അനുസരണയുള്ളവനായിത്തീരുകയും ചെയ്തു.
PHI 2:9 അതുകൊണ്ട് ദൈവം ക്രിസ്തുവിനെ പരമോന്നതസ്ഥാനത്തേക്ക് ഉയർത്തി, എല്ലാ നാമങ്ങൾക്കും മീതേ ഉത്തുംഗമായ നാമം അവിടത്തേക്കു നൽകി.
PHI 2:10 തന്മൂലം സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലും ഉള്ള എല്ലാവരും യേശുവിന്റെ നാമത്തിങ്കൽ സാഷ്ടാംഗം പ്രണമിക്കുകയും
PHI 2:11 എല്ലാവരുടെയും നാവ് യേശുക്രിസ്തു കർത്താവ് എന്നു സമ്മതിച്ച് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യും.
PHI 2:12 അതുകൊണ്ട് എന്റെ പ്രിയരേ, എന്റെ സാന്നിധ്യത്തിൽമാത്രമല്ല, അതിലധികമായി എന്റെ അസാന്നിധ്യത്തിലും നിങ്ങൾ എന്നെ എപ്പോഴും അനുസരിച്ചിട്ടുള്ളതുപോലെ സമ്പൂർണ ഭയഭക്ത്യാദരവോടെ നിങ്ങളുടെ രക്ഷയെ പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക.
PHI 2:13 അവിടത്തെ സദുദ്ദേശ്യം നിവർത്തിക്കുന്നതിനുവേണ്ടി നിങ്ങൾക്ക് ആഗ്രഹം നൽകി നിങ്ങളെ പ്രവർത്തനസജ്ജരാക്കുന്നത് ദൈവമാണ്.
PHI 2:14 എല്ലാക്കാര്യങ്ങളും പരിഭവവും വാഗ്വാദവുംകൂടാതെ ചെയ്യുക.
PHI 2:15 അങ്ങനെ നിങ്ങൾ അനിന്ദ്യരും കുറ്റമറ്റവരും നിഷ്കളങ്കരുമായ, “ദൈവമക്കളായി, ജീവന്റെ വചനം മുറുകെ പിടിച്ചുകൊണ്ട്, വക്രതയും ധാർമികാധഃപതനവും സംഭവിച്ച തലമുറമധ്യേ” ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രശോഭിക്കുക.
PHI 2:16 അങ്ങനെ എന്റെ ഓട്ടവും അധ്വാനവും വൃഥാവായില്ല എന്ന് ക്രിസ്തുവിന്റെ മടങ്ങിവരവിൽ എനിക്ക് അഭിമാനിക്കാം.
PHI 2:17 നിങ്ങളുടെ വിശ്വാസവർധനയ്ക്കുവേണ്ടി ഞാൻ അർപ്പിക്കുന്ന പൗരോഹിത്യശുശ്രൂഷയുടെമേൽ ഒരു പാനീയയാഗമായി അർപ്പിക്കപ്പെടേണ്ടിവന്നാലും ഞാൻ അതിൽ ആനന്ദിക്കും. നിങ്ങൾ എല്ലാവരുമായി ഈ ആനന്ദം ഞാൻ പങ്കിടുകയും ചെയ്യും.
PHI 2:18 ആയതിനാൽ നിങ്ങളും ആനന്ദിക്കുക; എന്നോടുകൂടെ ഈ ആനന്ദം നിങ്ങളും പങ്കിടുക.
PHI 2:19 കർത്താവായ യേശുവിന് ഹിതമായാൽ തിമോത്തിയോസിനെ എത്രയുംവേഗം നിങ്ങളുടെ അടുത്തേക്കയയ്ക്കണമെന്നു ഞാൻ ആശിക്കുന്നു; അങ്ങനെ നിങ്ങളെക്കുറിച്ചുള്ള വാർത്ത അറിഞ്ഞ് എനിക്കും ആനന്ദിക്കാൻ കഴിയും.
PHI 2:20 നിങ്ങളുടെ കാര്യങ്ങൾ ആത്മാർഥമായി ശ്രദ്ധിക്കുന്നതിൽ, എന്റെ സമാനചിന്താഗതിയുള്ള മറ്റാരും എനിക്കില്ല.
PHI 2:21 കാരണം, എല്ലാവരും സ്വന്തം താത്പര്യങ്ങൾ അല്ലാതെ യേശുക്രിസ്തുവിന്റെ താത്പര്യങ്ങൾ അന്വേഷിക്കുന്നതേയില്ല.
PHI 2:22 എന്നാൽ, തിമോത്തിയോസിന്റെ സ്വഭാവവൈശിഷ്ട്യം നിങ്ങൾ അറിയുന്നല്ലോ. സുവിശേഷപ്രവർത്തനത്തിൽ, ഒരു പുത്രൻ തന്റെ പിതാവിനോടുകൂടെ എന്നപോലെ, അവൻ എന്നോടൊപ്പം അധ്വാനിച്ചിട്ടുണ്ട്.
PHI 2:23 എനിക്ക് എന്തു സംഭവിക്കും എന്ന് അറിഞ്ഞാൽ ഉടൻതന്നെ അവനെ അങ്ങോട്ട് അയയ്ക്കാമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
PHI 2:24 എത്രയുംവേഗം ഞാനും നിങ്ങളുടെ അടുക്കൽ വരുമെന്ന് കർത്താവിൽനിന്ന് എനിക്കുറപ്പുണ്ട്.
PHI 2:25 എന്നാൽ, എന്റെ സഹോദരനും കൂട്ടുവേലക്കാരനും സഹസൈനികനുമായ എപ്പഫ്രൊദിത്തൊസിനെയും നിങ്ങളുടെ അടുക്കലേക്കു തിരിച്ചയയ്ക്കേണ്ടത് ആവശ്യമാണെന്നു ഞാൻ കരുതുന്നു. എന്റെ ആവശ്യങ്ങൾക്കുവേണ്ടി കരുതാൻ നിങ്ങൾ അയച്ച ദൂതനാണല്ലോ അദ്ദേഹം.
PHI 2:26 നിങ്ങൾ എല്ലാവരെയും കാണാനായി അയാൾ വാഞ്ഛയോടെ കാത്തിരിക്കുന്നു; താൻ രോഗിയാണ് എന്നു നിങ്ങൾ കേട്ടതിനാൽ വ്യാകുലചിത്തനായി കഴിയുകയുംചെയ്യുന്നു.
PHI 2:27 വാസ്തവത്തിൽ അയാൾ രോഗിയും മരിക്കാറായവനും ആയിരുന്നു. എന്നാൽ, ദൈവം അയാളോടു കരുണ കാണിച്ചു. അയാളോടുമാത്രമല്ല, എനിക്കു ദുഃഖത്തിനുമേൽ ദുഃഖം വരാതിരിക്കേണ്ടതിന് എന്നോടും കരുണചെയ്തു.
PHI 2:28 നിങ്ങൾതമ്മിൽ വീണ്ടും കണ്ട് ആനന്ദിക്കാനും എന്റെ ദുഃഖം കുറയാനുമായി അയാളെ അങ്ങോട്ട് അയയ്ക്കണമെന്ന് ഞാൻ വളരെ ആഗ്രഹിക്കുന്നു.
PHI 2:29 ഏറ്റവും ആനന്ദപൂർവം ക്രിസ്തീയസ്നേഹത്തിൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക, ഇപ്രകാരമുള്ളവരെ ബഹുമാനിക്കുക.
PHI 2:30 ക്രിസ്തുവിനുവേണ്ടിയുള്ള ശുശ്രൂഷ അയാളെ മരണത്തിന്റെ വക്കുവരെ എത്തിച്ചിരുന്നു. നിങ്ങൾക്ക് എന്നെ സഹായിക്കാൻ കഴിയാതിരുന്നതിന്റെ കുറവ് നികത്താനാണ് അയാൾ ജീവൻ അപകടത്തിലാക്കിയത്.
PHI 3:1 എന്റെ സഹോദരങ്ങളേ! എന്തായാലും, കർത്താവിൽ ആനന്ദിക്കുക. ഞാൻ എഴുതിയതുതന്നെ വീണ്ടും നിങ്ങൾക്ക് എഴുതുന്നതിൽ എനിക്കൊരു മുഷിവുമില്ല; അത് നിങ്ങളുടെ സുരക്ഷിതത്വത്തിന് നല്ലതുമാണ്.
PHI 3:2 നായ്ക്കളെപ്പോലെ പെരുമാറുന്നവരെയും തിന്മ പ്രവർത്തിക്കുന്നവരെയും പരിച്ഛേദനവാദികളെയും സൂക്ഷിക്കുക.
PHI 3:3 മാനുഷികപ്രയത്നത്തിൽ ആശ്രയിക്കാതെ, ക്രിസ്തുയേശുവിൽ അഭിമാനിക്കുകയും ദൈവത്തെ അവിടത്തെ ആത്മാവിന്റെ സഹായത്താൽ സേവിക്കുകയുംചെയ്യുന്ന നാം അല്ലയോ യഥാർഥത്തിൽ പരിച്ഛേദനമേറ്റവർ.
PHI 3:4 മാനുഷികനേട്ടങ്ങളിൽ ആശ്രയിക്കാൻ നിരവധി കാരണങ്ങൾ എനിക്കുണ്ട്. ഇങ്ങനെയുള്ളവയിൽ ആശ്രയിക്കാമെന്ന് ആരെങ്കിലും കരുതുന്നെങ്കിൽ എനിക്ക് അവരെക്കാൾ അഭിമാനിക്കാൻ കഴിയും:
PHI 3:5 ഞാൻ എട്ടാംദിവസം പരിച്ഛേദനമേറ്റു, ഇസ്രായേൽ വംശജൻ, ബെന്യാമീൻഗോത്രക്കാരൻ, എബ്രായരിൽനിന്നു ജനിച്ച എബ്രായൻ, യെഹൂദ ന്യായപ്രമാണം അനുവർത്തിക്കുന്നതിൽ പരീശൻ,
PHI 3:6 ക്രിസ്തുവിൽ വിശ്വസിച്ചവരെ ഉപദ്രവിക്കുന്നതിൽ അത്യുത്സാഹി, ന്യായപ്രമാണം അനുവർത്തിക്കുന്നതിലെ ധാർമികതയിൽ അനിന്ദ്യൻ.
PHI 3:7 ഇങ്ങനെ അമൂല്യമെന്നു കരുതിയിരുന്നവയെല്ലാം ക്രിസ്തു നിമിത്തം വിലയില്ലാത്തതെന്നു ഞാൻ കരുതി.
PHI 3:8 തന്നെയുമല്ല, എന്റെ കർത്താവായ ക്രിസ്തുയേശുവിനെപ്പറ്റിയുള്ള പരമജ്ഞാനം ലഭിച്ചതു നിമിത്തം ഞാൻ മറ്റുള്ള സർവവും മൂല്യരഹിതമെന്നുകാണുന്നു. കർത്താവിനുവേണ്ടി അവയെല്ലാം ചവറെന്നും കണക്കാക്കുന്നു.
PHI 3:9 ഇത് ക്രിസ്തുവിനെ നേടാനും അവിടത്തോട് ഏകീഭവിക്കാനും ന്യായപ്രമാണത്തിലൂടെ ലഭിക്കുന്ന സ്വയനീതിയല്ല; ക്രിസ്തുവിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന ദൈവികനീതിതന്നെ, വിശ്വാസത്താൽ ലഭിക്കാനുമാണ്.
PHI 3:10 ക്രിസ്തുവിനെയും അവിടത്തെ പുനരുത്ഥാനത്തിന്റെ ശക്തിയെയും അറിയാനും കഷ്ടാനുഭവങ്ങളിൽ പങ്കാളിയായി അവിടത്തെ മരണത്തോട് അനുരൂപപ്പെടാനും,
PHI 3:11 അങ്ങനെ, ഏതുപ്രകാരവും മരിച്ചവരിൽനിന്നുള്ള പുനരുത്ഥാനം പ്രാപിക്കാനുമാണ് ഞാൻ യത്നിക്കുന്നത്.
PHI 3:12 ഇതെല്ലാം നേടിയെന്നോ ലക്ഷ്യപ്രാപ്തിയിൽ എത്തിയെന്നോ അല്ല, ക്രിസ്തുയേശു എന്തിനുവേണ്ടി എന്നെ അവിടത്തെ അനുഗാമിയാക്കിയോ ആ പരിപൂർണതയിൽ എത്തിച്ചേരാൻ പരിശ്രമിക്കുകമാത്രമാണ് ഞാൻ ചെയ്യുന്നത്.
PHI 3:13 സഹോദരങ്ങളേ, ഇപ്പോഴും ഞാൻ ആ ലക്ഷ്യം കരഗതമാക്കിയെന്നു കരുതുന്നില്ല; എനിക്ക് ഒരേയൊരു ലക്ഷ്യമേയുള്ളൂ, കഴിഞ്ഞതൊക്കെ മറന്ന് മുമ്പിലുള്ളതുമാത്രം ലക്ഷ്യമാക്കി
PHI 3:14 ദൈവം ക്രിസ്തുയേശുവിൽ എന്നെ വിളിച്ച സ്വർഗീയവിളിയുടെ പുരസ്കാരം നേടുന്നതിനായി ലക്ഷ്യത്തിലേക്ക് ഓടുന്നു.
PHI 3:15 ഇപ്രകാരമൊരു വീക്ഷണമാണ് പക്വതയാർജിച്ച നമുക്കെല്ലാവർക്കും ഉണ്ടാകേണ്ടത്. ഏതെങ്കിലും വിഷയം നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് വ്യത്യസ്തമായിട്ടാണെങ്കിൽ ദൈവം ആ വിഷയത്തിന്മേലും നിങ്ങൾക്കു വ്യക്തത നൽകും. നാം മനസ്സിലാക്കിയതിന് അനുസൃതമായി നമുക്കു ജീവിക്കാം.
PHI 3:17 സഹോദരങ്ങളേ, എന്നോടുചേർന്ന് എന്റെ അനുകാരികളാകുക; ഞങ്ങളുടെ മാതൃക പിൻതുടരുന്നവരെയും ശ്രദ്ധിക്കുക.
PHI 3:18 ഞാൻ മുമ്പ് പലപ്പോഴും നിങ്ങളോടു പറഞ്ഞിട്ടുള്ളതുപോലെ പിന്നെയും വലിയ ഹൃദയവ്യഥയോടുകൂടി പറയട്ടെ: അനേകർ ക്രിസ്തുവിന്റെ ക്രൂശിന്റെ ശത്രുക്കളായിട്ടാണ് ജീവിക്കുന്നത്.
PHI 3:19 അവർ നിത്യനാശത്തിലേക്കു പോകുന്നവരും ശാരീരികസംതൃപ്തിയെ അവരുടെ ദൈവമാക്കി പ്രതിഷ്ഠിച്ചവരും ലജ്ജാകരമായതിൽ അഭിമാനിക്കുന്നവരും ലൗകികകാര്യങ്ങൾമാത്രം ചിന്തിക്കുന്നവരുമാണ്.
PHI 3:20 എന്നാൽ നാമോ, സ്വർഗീയപൗരർ അത്രേ. സ്വർഗത്തിൽനിന്ന് നമ്മുടെ രക്ഷകനായ, കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി നാം ആകാംക്ഷയോടെ കാത്തിരിക്കുന്നു.
PHI 3:21 അവിടന്ന് സകലത്തെയും തന്റെ അധീനതയിലാക്കാൻ കഴിയുന്ന ശക്തിയാൽ, അവിടത്തെ മഹത്ത്വമുള്ള ശരീരത്തിനു സമരൂപമായി നമ്മുടെ ഹീനശരീരങ്ങളെ രൂപാന്തരപ്പെടുത്തും.
PHI 4:1 അതുകൊണ്ട് എന്റെ പ്രിയരും ഞാൻ ഉൽക്കടമായി അഭിലഷിക്കുന്നവരുമായ സഹോദരങ്ങളേ, എന്റെ ആനന്ദവും മകുടവുമായ വത്സലരേ, കർത്താവിനോട് വിശ്വസ്തരായി ഇപ്രകാരംതന്നെ തുടരുക.
PHI 4:2 യുവോദ്യയോടും ഞാൻ അപേക്ഷിക്കുന്നു, സുന്തുക്കയോടും അപേക്ഷിക്കുന്നു: നിങ്ങൾ കർത്താവിൽ ഏകഭാവമുള്ളവർ ആയിരിക്കുക.
PHI 4:3 ജീവപുസ്തകത്തിൽ പേരുള്ള ക്ലെമന്റിനോടും മറ്റു സഹപ്രവർത്തകരോടുംകൂടെ സുവിശേഷഘോഷണത്തിൽ എന്നോടൊപ്പം പൊരുതിയ ഈ സഹോദരിമാരെ സഹായിക്കണേ എന്നാണ് എന്റെ വിശ്വസ്തസഹകാരിയായ നിന്നോട് ഞാൻ അപേക്ഷിക്കുന്നത്.
PHI 4:4 കർത്താവിൽ എപ്പോഴും ആനന്ദിക്കുക; ആനന്ദിക്കുക എന്നു ഞാൻ വീണ്ടും പറയുന്നു.
PHI 4:5 നിങ്ങളുടെ ആർദ്രതയോടുകൂടിയ പെരുമാറ്റം സകലരും അറിയുമാറാകട്ടെ. കർത്താവിന്റെ വരവ് ആസന്നമായിരിക്കുന്നു.
PHI 4:6 ഒന്നിനെക്കുറിച്ചും വ്യാകുലപ്പെടരുത്, മറിച്ച് എല്ലാ കാര്യങ്ങളും പ്രാർഥനയോടും യാചനയോടും നിങ്ങളുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ സ്തോത്രത്തോടുകൂടെ സമർപ്പിക്കുകയാണു വേണ്ടത്.
PHI 4:7 അങ്ങനെയെങ്കിൽ, മനുഷ്യന്റെ ഗ്രഹണശക്തിക്ക് അതീതമായ ദൈവികസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും ക്രിസ്തുയേശുവിൽ സംരക്ഷിക്കും.
PHI 4:8 അവസാനമായി; സഹോദരങ്ങളേ, വിശ്വാസയോഗ്യവും ആദരണീയവും നീതിയുക്തവും നിർമലവും രമണീയവും അഭിനന്ദനാർഹവും ഇങ്ങനെയുള്ള ശ്രേഷ്ഠവും പ്രശംസാർഹവും ആയകാര്യങ്ങൾ വിചിന്തനം ചെയ്യുക.
PHI 4:9 എന്നിൽനിന്ന് നിങ്ങൾ പഠിച്ചതും ഞാൻ നിങ്ങൾക്കു കൈമാറിയതും; നിങ്ങൾ കേട്ടതും ഞാൻ ചെയ്യുന്നതായി നിങ്ങൾ കണ്ടതുമായ വസ്തുതകളെല്ലാം പ്രായോഗികമാക്കുക. അങ്ങനെചെയ്താൽ സമാധാനദാതാവായ ദൈവം നിങ്ങളോടുകൂടെ നിവസിക്കും.
PHI 4:10 വളരെ നാളുകൾക്കുശേഷം ഇപ്പോഴെന്നെ വീണ്ടും സഹായിക്കാൻ നിങ്ങളിലുണ്ടായ സന്മനസ്സിനായി ഞാൻ കർത്താവിൽ ഏറ്റവും ആനന്ദിക്കുന്നു, എന്നെ സഹായിക്കാനുള്ള സന്മനസ്സ് ഉണ്ടായിരുന്നു എങ്കിലും അതിനുള്ള അവസരം നിങ്ങൾക്കു ലഭിച്ചിരുന്നില്ല.
PHI 4:11 എന്റെ ദുർഭിക്ഷത നിമിത്തമല്ല ഞാനിത് പറയുന്നത്. ഉള്ളതുകൊണ്ട് സംതൃപ്തനായിരിക്കാൻ ഞാൻ പഠിച്ചിരിക്കുന്നു.
PHI 4:12 ദുർഭിക്ഷതയിൽ ആയിരിക്കാനും സുഭിക്ഷതയിൽ ആയിരിക്കാനും എനിക്കറിയാം. ഏതു സാഹചര്യത്തിൽ ജീവിക്കാനും; തൃപ്തനായിരിക്കാനും വിശന്നിരിക്കാനും സമൃദ്ധിയിലായിരിക്കാനും ദാരിദ്ര്യത്തിലായിരിക്കാനും എല്ലാ അവസ്ഥയിലും ജീവിക്കുന്നതിന്റെ രഹസ്യം ഞാൻ പരിശീലിച്ചിരിക്കുന്നു.
PHI 4:13 എന്നെ ശാക്തീകരിക്കുന്ന ക്രിസ്തുവിന്റെ സഹായത്താൽ സർവവും ചെയ്യാൻ ഞാൻ പ്രാപ്തനായിരിക്കുന്നു.
PHI 4:14 എന്നിട്ടും എന്റെ പ്രയാസങ്ങളിൽ നിങ്ങൾ എന്നെ സഹായിച്ചത് ശ്ലാഘനീയംതന്നെ.
PHI 4:15 മാത്രമല്ല, ഫിലിപ്പിയരേ, ഞാൻ മക്കദോന്യയിൽനിന്ന് യാത്രതിരിച്ച് നിങ്ങൾക്കിടയിൽ സുവിശേഷം പ്രസംഗിച്ച ആദ്യനാളുകളിൽ, നിങ്ങളൊഴികെ മറ്റൊരു സഭയും സാമ്പത്തികകാര്യങ്ങളിൽ എന്നോടു പങ്കാളിത്തം കാണിച്ചില്ല എന്നു നിങ്ങൾക്കറിയാമല്ലോ.
PHI 4:16 ഞാൻ തെസ്സലോനിക്യയിൽ ആയിരുന്നപ്പോൾ നിങ്ങൾ എന്റെ ആവശ്യങ്ങൾക്കായി ഒന്നുരണ്ടുതവണ സഹായം അയച്ചുതന്നു.
PHI 4:17 സാമ്പത്തികസഹായം ലഭിക്കാൻ ഞാൻ കാത്തിരിക്കുന്നു എന്നല്ല; പിന്നെയോ, നിങ്ങളുടെ കണക്കിൽ പ്രതിഫലം വർധിക്കാൻ ആഗ്രഹിക്കുകയാണ്.
PHI 4:18 എനിക്ക് ആവശ്യമായതും അതിലധികവും ഇപ്പോഴുണ്ട്. എപ്പഫ്രൊദിത്തൊസിന്റെ കൈവശം നിങ്ങൾ കൊടുത്തയച്ച സമ്മാനങ്ങൾ സ്വീകരിച്ച് ഞാൻ ഇപ്പോൾ സംതൃപ്തനായിരിക്കുന്നു. അവ ദൈവത്തിനു പ്രസാദകരവും സൗരഭ്യമുള്ളതുമായ വഴിപാടും യാഗവുമായിത്തീർന്നിരിക്കുന്നു.
PHI 4:19 എന്റെ ദൈവം നിങ്ങളുടെ ആവശ്യങ്ങളെല്ലാം അവിടത്തെ മഹിമാധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവിൽ സമ്പൂർണമായി തീർത്തുതരും.
PHI 4:20 നമ്മുടെ ദൈവമായ പിതാവിന്ന് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
PHI 4:21 എല്ലാവിശുദ്ധരെയും ക്രിസ്തുയേശുവിൽ അഭിവാദനംചെയ്യുക. എന്നോടൊപ്പമുള്ള സഹോദരങ്ങൾ നിങ്ങളെ അഭിവാദനംചെയ്യുന്നു.
PHI 4:22 വിശുദ്ധർ എല്ലാവരും, വിശിഷ്യ കൈസറുടെ അരമനയിലുള്ളവരും നിങ്ങൾക്കു വന്ദനം അറിയിക്കുന്നു.
PHI 4:23 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ, ആമേൻ.
COL 1:1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും,
COL 1:2 കൊലോസ്യയിലുള്ള വിശുദ്ധരും ക്രിസ്തുവിൽ വിശ്വസ്തരുമായ സഹോദരങ്ങൾക്ക് എഴുതുന്നത്: നമ്മുടെ പിതാവായ ദൈവത്തിൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
COL 1:3 സുവിശേഷമെന്ന സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതനുസരിച്ച്, സ്വർഗത്തിൽ നിങ്ങൾക്കുവേണ്ടി സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം ക്രിസ്തുയേശുവിൽ നിങ്ങൾക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടും നിങ്ങൾക്കുള്ള സ്നേഹത്തെയുംകുറിച്ചു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ട് നിങ്ങൾക്കുവേണ്ടി എപ്പോഴും പ്രാർഥിച്ചുംകൊണ്ട് ഞങ്ങൾ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
COL 1:6 ആ സുവിശേഷം ലോകത്തിൽ എല്ലായിടത്തും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ അതു കേൾക്കുകയും ദൈവകൃപയെ യഥാർഥമായി മനസ്സിലാക്കുകയുംചെയ്ത ദിവസംമുതൽ നിങ്ങളുടെ ഇടയിലും അത് ഫലം പുറപ്പെടുവിച്ചും വളർന്നും കൊണ്ടിരിക്കുന്നു.
COL 1:7 ഞങ്ങളുടെ പ്രിയ കൂട്ടുവേലക്കാരനും ഞങ്ങൾക്കുവേണ്ടി ക്രിസ്തുവിന്റെ വിശ്വസ്തശുശ്രൂഷകനുമായ എപ്പഫ്രാസിൽനിന്ന് നിങ്ങൾ അതു പഠിച്ചിട്ടുണ്ടല്ലോ.
COL 1:8 പരിശുദ്ധാത്മാവിനാൽ നിങ്ങൾക്ക് മറ്റുള്ളവരോടുള്ള സ്നേഹത്തെക്കുറിച്ച് അദ്ദേഹം ഞങ്ങളെ അറിയിച്ചിട്ടുമുണ്ട്.
COL 1:9 അക്കാരണത്താൽത്തന്നെ, ഞങ്ങൾ അതുകേട്ട ദിവസംമുതൽ നിങ്ങൾക്കുവേണ്ടി ആരംഭിച്ച പ്രാർഥനകൾ മുടക്കിയിട്ടില്ല. നിങ്ങൾ എല്ലാ വിവേകത്തോടും ആത്മികജ്ഞാനത്തോടുംകൂടി ദൈവഹിതത്തെക്കുറിച്ചുള്ള പരിജ്ഞാനത്താൽ നിറഞ്ഞവരാകണമെന്നും
COL 1:10 എല്ലാ കാര്യത്തിലും കർത്താവിനെ പ്രസാദിപ്പിച്ചുകൊണ്ട് അവിടത്തേക്കു യോഗ്യമായവിധം ജീവിച്ചും സകലസൽപ്രവൃത്തികളിലും ഫലം കായ്ച്ചും ദൈവികപരിജ്ഞാനത്തിൽ വളരണമെന്നും
COL 1:11 സകലസഹിഷ്ണുതയും ദീർഘക്ഷമയും കാണിക്കാൻവേണ്ടി അവിടത്തെ മഹത്ത്വകരമായ ആധിപത്യത്തിനൊത്തവണ്ണം എല്ലാ ശക്തിയും പ്രാപിച്ചു ബലപ്പെടണമെന്നും
COL 1:12 വിശുദ്ധർക്കു പ്രകാശത്തിലുള്ള അവകാശത്തിന്റെ ഓഹരിക്കു നിങ്ങളെ യോഗ്യരാക്കുകയും
COL 1:13 അന്ധകാരത്തിന്റെ അധികാരത്തിൽനിന്ന് നമ്മെ സ്വതന്ത്രരാക്കി അവിടത്തെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിൽ പ്രവേശിപ്പിക്കുകയുംചെയ്ത പിതാവിന് ആനന്ദത്തോടെ സ്തോത്രംചെയ്യുന്നവരാകണമെന്നും ഞങ്ങൾ അപേക്ഷിക്കുന്നു.
COL 1:14 ആ പുത്രനിൽ നമുക്കു പാപവിമോചനമെന്ന വീണ്ടെടുപ്പു ലഭിച്ചു.
COL 1:15 ക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപവും സകലസൃഷ്ടിക്കും അധീശനും ആകുന്നു.
COL 1:16 സ്വർഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങളും കർത്തൃത്വങ്ങളും വാഴ്ചകളും അധികാരങ്ങളും എല്ലാം ക്രിസ്തുവിനാൽ സൃഷ്ടിക്കപ്പെട്ടു; സകലതും ക്രിസ്തുമുഖേനയും ക്രിസ്തുവിനായിട്ടും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
COL 1:17 അവിടന്ന് എല്ലാറ്റിനും മുമ്പേ ഉള്ളവൻ; സകലത്തെയും നിലനിർത്തുന്നതും അവിടന്നാണ്.
COL 1:18 അവിടന്ന് സഭയെന്ന ശരീരത്തിന്റെ ശിരസ്സ് ആകുന്നു. അവിടന്ന് സകലത്തിലും ഒന്നാമനാകേണ്ടതിന് ആരംഭവും മരിച്ചവരിൽനിന്ന് എഴുന്നേറ്റവരിൽ ഏറ്റവും പ്രമുഖനും ആകുന്നു.
COL 1:19 ക്രിസ്തുവിൽ സർവസമ്പൂർണതയും വസിക്കാനും
COL 1:20 അവിടന്ന് ക്രൂശിൽ ചൊരിഞ്ഞ രക്തം മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗത്തിലുള്ളതോ ആയ സകലത്തെയും തന്നോടു ക്രിസ്തുമൂലം അനുരഞ്ജിപ്പിക്കാനും ദൈവത്തിനു തിരുഹിതം തോന്നി.
COL 1:21 ഒരുകാലത്ത് നിങ്ങൾ നിങ്ങളുടെ തിന്മപ്രവൃത്തികളാൽ ദൈവത്തിന് അന്യരും മനസ്സുകൊണ്ട് അവിടത്തെ ശത്രുക്കളുമായിത്തീർന്നിരുന്നു.
COL 1:22 ആ നിങ്ങളെ വിശുദ്ധരും നിഷ്കളങ്കരും അനിന്ദ്യരുമായി തിരുസന്നിധിയിൽ നിർത്തേണ്ടതിന് അവിടന്ന് തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ ഇപ്പോൾ അനുരഞ്ജിപ്പിച്ചിരിക്കുന്നു.
COL 1:23 നിങ്ങൾ ഈ സത്യത്തിൽ വിശ്വാസമർപ്പിച്ച് സ്ഥിരതയോടെ ഇതിൽ തുടരേണ്ടതാണ്. സുവിശേഷം കേട്ടപ്പോൾ നിങ്ങൾക്കു ലഭിച്ച പ്രത്യാശയിൽനിന്ന് ഒഴുകിപ്പോകാതിരിക്കുക. ആകാശത്തിന്റെ കീഴിലുള്ള സകലസൃഷ്ടികളോടും പ്രസംഗിക്കപ്പെട്ടിരിക്കുന്ന ഈ സുവിശേഷത്തിന്റെ ശുശ്രൂഷകനായി പൗലോസ് എന്ന എന്നെ ദൈവം നിയോഗിച്ചിരിക്കുന്നു.
COL 1:24 നിങ്ങൾക്കുവേണ്ടി സഹിക്കുന്ന കഷ്ടതകളിൽ ഇപ്പോൾ ഞാൻ ആനന്ദിക്കുകയും ക്രിസ്തുവിന്റെ കഷ്ടതകളിൽ കുറവുള്ളത് സഭയാകുന്ന അവിടത്തെ ശരീരത്തിനുവേണ്ടി എന്റെ ശരീരത്തിൽ നികത്തുകയുംചെയ്യുന്നു.
COL 1:25 നിങ്ങൾക്കുവേണ്ടി ദൈവം എനിക്കു നൽകിയ നിയോഗപ്രകാരം ദൈവവചനഘോഷണം പൂർണമായി നിറവേറ്റാൻ ഞാൻ സഭയുടെ ശുശ്രൂഷകനായിത്തീർന്നു.
COL 1:26 ഈ വചനം മുൻയുഗങ്ങൾക്കും തലമുറകൾക്കും മറഞ്ഞിരുന്ന രഹസ്യം എങ്കിലും ഇപ്പോൾ അവിടത്തെ വിശുദ്ധർക്കു വെളിപ്പെട്ടിരിക്കുന്നു.
COL 1:27 മഹത്ത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ വസിക്കുന്നു എന്നതാണ് ആ രഹസ്യം. ഈ ദൈവികരഹസ്യത്തിന്റെ മഹിമാധനം യെഹൂദേതരർക്കും വെളിപ്പെടുത്താൻ ദൈവത്തിന് തിരുഹിതമായി.
COL 1:28 ഈ ക്രിസ്തുവിനെയാണ് ഞങ്ങൾ പ്രസംഗിക്കുന്നത്; ഓരോരുത്തരെയും ക്രിസ്തുവിൽ പക്വത പ്രാപിച്ചവരാക്കേണ്ടതിന് സകലജ്ഞാനത്തോടുംകൂടെ അവരെ പ്രബോധിപ്പിക്കുകയും ഉപദേശിക്കുകയുമാണ് ഞങ്ങൾ ചെയ്യുന്നത്.
COL 1:29 എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ക്രിസ്തുവിന്റെ ശക്തിക്കനുസരിച്ചു പോരാടിക്കൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി ഞാൻ അധ്വാനിക്കുന്നു.
COL 2:1 നിങ്ങൾക്കും ലവൊദിക്യയിലുള്ളവർക്കും എന്നെ അഭിമുഖമായി കണ്ടിട്ടില്ലാത്ത എല്ലാവർക്കുംവേണ്ടി ഞാൻ എത്രയധികം പോരാടുന്നുണ്ടെന്ന് നിങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
COL 2:2 സർവ ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും നിധികൾ മറഞ്ഞിരിക്കുന്ന ദൈവരഹസ്യമായ ക്രിസ്തുവിനെക്കുറിച്ച് അവർക്ക് അറിയാൻ കഴിയേണ്ടതിന് പരിജ്ഞാനത്തിന്റെ പരിപൂർണനിശ്ചയം സമൃദ്ധമായി ലഭിക്കാൻ, അവർ ഹൃദയത്തിൽ ഉത്സാഹമുള്ളവരും സ്നേഹത്തിൽ ഏകീഭവിച്ചവരും ആകണം എന്നാണ് ഞാൻ അഭിലഷിക്കുന്നത്.
COL 2:3 കാരണം, എല്ലാ ജ്ഞാനത്തിന്റെയും പരിജ്ഞാനത്തിന്റെയും നിക്ഷേപങ്ങൾ ക്രിസ്തുവിൽ മറഞ്ഞിരിക്കുന്നു.
COL 2:4 പ്രലോഭനവാക്കുകളാൽ ആരും നിങ്ങളെ വഞ്ചിക്കാതിരിക്കാനാണ് ഞാൻ ഇതു പറയുന്നത്.
COL 2:5 ശാരീരികമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് ഞാൻ നിങ്ങളോടൊപ്പമുണ്ട്. ഇപ്രകാരം നിങ്ങളുടെ ചിട്ടയായ ജീവിതവും ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സ്ഥിരതയും കണ്ട് ഞാൻ ആനന്ദിക്കുന്നു.
COL 2:6 ക്രിസ്തുയേശുവിനെ നിങ്ങൾ കർത്താവായി സ്വീകരിച്ചിരിക്കുന്നതിനാൽ അവിടത്തോടുള്ള കൂട്ടായ്മയിൽ ജീവിക്കുക.
COL 2:7 ക്രിസ്തുവിൽ നിങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിച്ചെല്ലട്ടെ; ക്രിസ്തുവെന്ന അടിസ്ഥാനത്തിന്മേലായിരിക്കട്ടെ നിങ്ങളുടെ ജീവിതം പണിതുയർത്തുന്നത്. നിങ്ങളെ ഉപദേശിച്ചിട്ടുള്ളതുപോലെ വിശ്വാസത്തിൽ ഉറച്ചുകൊണ്ട് നിങ്ങളിൽ സ്തോത്രം നിറഞ്ഞുകവിയട്ടെ.
COL 2:8 തത്ത്വജ്ഞാനവും അർഥശൂന്യവും വഞ്ചന നിറഞ്ഞതുമായ മാനുഷികപാരമ്പര്യങ്ങളുംകൊണ്ട് ആരും നിങ്ങളെ അടിമപ്പെടുത്താതിരിക്കാൻ സൂക്ഷിക്കുക. അവ ക്രിസ്തുവിനല്ല അനുരൂപമായിരിക്കുന്നത്, മറിച്ച് ലോകത്തിന്റെ ആദ്യപാഠങ്ങൾക്കാണ്.
COL 2:9 ക്രിസ്തുവിലല്ലയോ സർവദൈവികസത്തയും ഒരു മനുഷ്യശരീരമായി വസിക്കുന്നത്;
COL 2:10 എല്ലാ ഭരണത്തിനും അധികാരത്തിനും ശിരസ്സായ ക്രിസ്തുവിൽ നിങ്ങൾ പൂർണത പ്രാപിക്കുകയുംചെയ്തിരിക്കുന്നു.
COL 2:11 നിങ്ങൾ ക്രിസ്തുവിനെ സ്വീകരിച്ചപ്പോൾ നിങ്ങളുടെ ജന്മനാലുള്ള പാപസ്വഭാവത്തെ നീക്കംചെയ്യുന്ന ഒരു ആത്മികപരിച്ഛേദനം നിങ്ങൾക്കു ലഭിച്ചിരിക്കുന്നു. ഇത് ഒരു ശാരീരികപ്രക്രിയ അല്ല.
COL 2:12 നിങ്ങൾ ക്രിസ്തുവിനോടുകൂടെ സംസ്കരിക്കപ്പെടുകയും ക്രിസ്തുവിനെ മരണത്തിൽനിന്ന് ഉയിർപ്പിച്ച ദൈവത്തിന്റെ ശക്തിയിലുള്ള വിശ്വാസത്താൽ, ക്രിസ്തുവിനോടൊപ്പം ഉയിർപ്പിക്കപ്പെടുകയും ചെയ്തു എന്നതാണ് സ്നാനത്താൽ പ്രകടമാക്കുന്നത്.
COL 2:13 അതിക്രമങ്ങളിലും പരിച്ഛേദനം ഏൽക്കാത്ത പാപപ്രകൃതിയിലും മരിച്ചവരായിരുന്ന നിങ്ങളെ ദൈവം ക്രിസ്തുവിനോടുകൂടെ ജീവനുള്ളവരാക്കി. അതിക്രമങ്ങളെല്ലാം നമ്മോടു ക്ഷമിച്ചു;
COL 2:14 അനുഷ്ഠാനങ്ങളുടെ ലംഘനത്താൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന ലിഖിതങ്ങളെ അവിടന്ന് മായിച്ചുകളയുകയും ക്രൂശിൽ തറച്ചു നമ്മുടെ മധ്യത്തിൽനിന്ന് നീക്കിക്കളയുകയും ചെയ്തു.
COL 2:15 അവിടന്ന് ഭരണങ്ങളെയും അധികാരങ്ങളെയും നിരായുധരാക്കി ക്രൂശിൽ അവയുടെമേൽ ജയോത്സവം കൊണ്ടാടി; അവയെ പരസ്യമായ പ്രദർശനമാക്കി.
COL 2:16 അതുകൊണ്ട് ഭക്ഷണപാനീയങ്ങൾ സംബന്ധിച്ചോ പെരുന്നാൾ, അമാവാസി, ശബ്ബത്ത് എന്നിവയുടെ ആചരണം സംബന്ധിച്ചോ ആരും നിങ്ങളെ വിധിക്കാൻ ഇടയാകരുത്.
COL 2:17 ഇവ വരാനിരുന്നവയുടെ പ്രതിരൂപംമാത്രമാണ്; എന്നാൽ യാഥാർഥ്യം ക്രിസ്തുവാണ്.
COL 2:18 സ്വന്തദർശനങ്ങളിൽ ആശ്രയിച്ച്, ജഡത്തിൽ ദുരഭിമാനംപൂണ്ട്, ശിരസ്സായവനിൽ മുറുകെ പിടിക്കാതെ കപടവിനയത്തിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിക്കുന്ന ഒരാളും നിങ്ങളെ പ്രതിഫലം നേടുന്നതിൽനിന്ന് അയോഗ്യരാക്കരുത്.
COL 2:19 ശിരസ്സായ ക്രിസ്തുവിൽനിന്നാണല്ലോ ശരീരംമുഴുവനും സന്ധിബന്ധങ്ങളാലും നാഡീഞരമ്പുകളാലും ഏകീഭവിച്ചും പോഷണം സ്വീകരിച്ചും ദൈവത്തിൽനിന്നുള്ള വളർച്ച പ്രാപിക്കുന്നത്.
COL 2:20 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഈ ലോകത്തിന്റെ പ്രാഥമികപ്രമാണങ്ങൾക്കു മരിച്ചുവെങ്കിൽ, എന്തുകൊണ്ട് ലൗകികരെപ്പോലെ ജീവിച്ചുകൊണ്ട്,
COL 2:21 “തൊടരുത്! രുചിക്കരുത്! പിടിക്കരുത്!” എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് ഇപ്പോഴും കീഴ്പ്പെടുന്നു.
COL 2:22 ഇവയെല്ലാം മാനുഷികകൽപ്പനകളെയും ഉപദേശങ്ങളെയും ആശ്രയിച്ചുള്ളവയും ഉപയോഗത്താൽ നശിച്ചുപോകുന്നവയുമാണ്.
COL 2:23 സ്വനിർമിതങ്ങളായ ആചാരങ്ങളും കപടവിനയം, ശരീരപീഡനം എന്നിവയും പ്രത്യക്ഷത്തിൽ മഹാജ്ഞാനമായി തോന്നിയേക്കാം. എന്നാൽ, ജഡാഭിലാഷങ്ങളെ നിയന്ത്രിക്കുന്നതിന് ഇവയൊന്നും പര്യാപ്തമല്ല.
COL 3:1 നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർപ്പിക്കപ്പെട്ടിരിക്കുന്നതിനാൽ ഉയരത്തിലുള്ളത് അന്വേഷിക്കുക. അവിടെ ദൈവത്തിന്റെ വലതുഭാഗത്ത് ക്രിസ്തു ഉപവിഷ്ടനായിരിക്കുന്നു.
COL 3:2 ഭൂമിയിലുള്ളവയിലല്ല, ഉയരത്തിലുള്ളവയിൽത്തന്നെ മനസ്സ് കേന്ദ്രീകരിക്കുക.
COL 3:3 നിങ്ങൾ മരിച്ചിട്ട് നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
COL 3:4 നിങ്ങളുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ അവിടത്തോടൊപ്പം നിങ്ങളും തേജസ്സിൽ പ്രത്യക്ഷരാകും.
COL 3:5 അതിനാൽ അസാന്മാർഗികത, അശുദ്ധി, വിഷയാസക്തി, ദുഷിച്ച അഭിലാഷങ്ങൾ, വിഗ്രഹാരാധനയായ അത്യാഗ്രഹം എന്നിങ്ങനെയുള്ള നിങ്ങളുടെ ജഡികവികാരങ്ങളെ നിർജീവമാക്കുക.
COL 3:6 ഇവ ദൈവകോപം ജ്വലിപ്പിക്കുന്നവയാണ്.
COL 3:7 നിങ്ങൾ ഒരുകാലത്ത് ഇവയെല്ലാമനുസരിച്ചു ജീവിച്ചവരായിരുന്നു.
COL 3:8 എന്നാൽ കോപം, ക്രോധം, വിദ്വേഷം, ദൂഷണം, നിങ്ങളുടെ വായിൽനിന്ന് പുറപ്പെടുന്ന അശ്ലീലഭാഷണം ഇവയൊക്കെയും ഇപ്പോൾ ഉപേക്ഷിക്കുക.
COL 3:9 പരസ്പരം വ്യാജം പറയരുത്; നിങ്ങൾ പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞിട്ട്,
COL 3:10 തന്റെ സ്രഷ്ടാവിന്റെ പ്രതിരൂപത്തിൽ, പരിജ്ഞാനത്തിൽ നവീകരണം പ്രാപിച്ചുകൊണ്ടിരിക്കുന്ന നവമാനവനെയല്ലോ ധരിച്ചിരിക്കുന്നത്.
COL 3:11 ഇതിൽ ഗ്രീക്കുകാരനെന്നോ യെഹൂദനെന്നോ പരിച്ഛേദനം ഏറ്റവനെന്നോ ഏൽക്കാത്തവനെന്നോ അപരിഷ്കൃതനെന്നോ സിഥിയനെന്നോ ദാസൻ എന്നോ സ്വതന്ത്രൻ എന്നോ വ്യത്യാസം ഇല്ല. എല്ലാം ക്രിസ്തുവത്രേ നാം എല്ലാവരിലും വസിക്കുന്നതും ക്രിസ്തുവത്രേ.
COL 3:12 ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവരും വിശുദ്ധരും ദൈവത്തിനു പ്രിയരുമാകുകയാൽ നിങ്ങൾ മനസ്സലിവ്, ദയ, വിനയം, സൗമ്യത, ക്ഷമ, എന്നിവ ധരിക്കുക.
COL 3:13 പരസ്പരം ക്ഷമിക്കുകയും സഹിക്കുകയുംചെയ്യുക; നിങ്ങളിലൊരാൾക്കു മറ്റൊരാൾക്കെതിരേ പരാതി ഉണ്ടായാൽ, കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കുക.
COL 3:14 എല്ലാറ്റിലും ഉപരിയായി എല്ലാവരെയുംതമ്മിൽ സമ്പൂർണമായി ബന്ധിപ്പിക്കുന്ന കണ്ണിയായ സ്നേഹം ധരിക്കുക.
COL 3:15 ക്രിസ്തു നൽകുന്ന സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ. അതിനായിട്ടാണല്ലോ നിങ്ങളെ ഏകശരീരമായി വിളിച്ചിരിക്കുന്നത്. കൃതജ്ഞതയുള്ളവരായിരിക്കുക.
COL 3:16 ക്രിസ്തുവിന്റെസന്ദേശം നിങ്ങളിൽ സമൃദ്ധിയോടെ വസിക്കട്ടെ. അങ്ങനെ ആയിരിക്കണം നിങ്ങൾ, സർവജ്ഞാനത്തോടും കൂടെ ഹൃദയത്തിൽ നന്ദി നിറഞ്ഞവരായി, സങ്കീർത്തനങ്ങൾ, സ്തുതിഗീതങ്ങൾ, ആത്മികഗാനങ്ങൾ എന്നിവയാൽ ദൈവത്തിനു പാടിക്കൊണ്ട്, പരസ്പരം ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്യേണ്ടത്.
COL 3:17 നിങ്ങളുടെ വാക്കോ പ്രവൃത്തിയോ എന്തായാലും അവയെല്ലാം കർത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും യേശുക്രിസ്തു മുഖാന്തരം പിതാവായ ദൈവത്തിന് സ്തോത്രം അർപ്പിച്ചുകൊണ്ടും ആയിരിക്കട്ടെ.
COL 3:18 ഭാര്യമാരേ, കർത്താവിനു യോഗ്യമായവിധം നിങ്ങളുടെ ഭർത്താക്കന്മാർക്കും വിധേയപ്പെടുക.
COL 3:19 ഭർത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്നേഹിക്കണം, അവരോടു പരുഷമായി പെരുമാറരുത്.
COL 3:20 മക്കളേ, നിങ്ങളുടെ മാതാപിതാക്കളെ സകലത്തിലും അനുസരിക്കുക, അതു കർത്താവിനു പ്രസാദകരമല്ലോ.
COL 3:21 പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കരുത്. അങ്ങനെചെയ്താൽ അവർ നിരാശരായിത്തീരും.
COL 3:22 ദാസന്മാരേ, ഭൂമിയിലുള്ള നിങ്ങളുടെ യജമാനന്മാരെ എല്ലാക്കാര്യത്തിലും അനുസരിക്കുക: മനുഷ്യരെ പ്രസാദിപ്പിക്കുന്നതിനുവേണ്ടി, അവർ നിങ്ങളുടെ മുന്നിലുള്ളപ്പോൾമാത്രം വേലചെയ്യുന്നവരായിട്ടല്ല, എല്ലാ സമയത്തും ആത്മാർഥതയോടും ദൈവഭയത്തോടുംകൂടി അവരെ അനുസരിക്കുക.
COL 3:23 നിങ്ങൾ ചെയ്യുന്നതൊക്കെയും മനുഷ്യർക്കെന്നപോലെയല്ല, കർത്താവിനെന്നപോലെ ഹൃദയപൂർവം ചെയ്യുക:
COL 3:24 കർത്താവിന്റെ സമ്പത്തിന്റെ ഓഹരി നിങ്ങൾക്ക് പ്രതിഫലമായി ലഭിക്കുമെന്നറിയുക. കാരണം, കർത്താവായ ക്രിസ്തുവിനെയാണല്ലോ നിങ്ങൾ യഥാർഥത്തിൽ സേവിക്കുന്നത്.
COL 3:25 അതുപോലെതന്നെ തെറ്റു ചെയ്തവന്, താൻ ചെയ്ത തെറ്റിനു തക്ക ശിക്ഷയും കിട്ടും; ദൈവത്തിനു പക്ഷഭേദം ഇല്ലല്ലോ.
COL 4:1 യജമാനന്മാരേ, നിങ്ങൾക്കും സ്വർഗത്തിൽ ഒരു യജമാനനുണ്ടെന്നോർത്ത് ദാസരോടു നീതിയും ന്യായവും പുലർത്തുക.
COL 4:2 ജാഗ്രതയോടും നന്ദിയോടുംകൂടെ പ്രാർഥനയിൽ തുടരുക.
COL 4:3 ഞാൻ തടവിലാകാൻ കാരണമായ ക്രിസ്തുവിനെക്കുറിച്ചുള്ള രഹസ്യം ഇനിയും അറിയിക്കാൻ ദൈവം ഞങ്ങൾക്കു വചനപ്രഘോഷണത്തിനുവേണ്ടി ഒരു വാതിൽ തുറന്നുതരണം.
COL 4:4 എനിക്ക് അതു വേണ്ടുംപോലെ വ്യക്തമായി ഘോഷിക്കാൻ കഴിയുകയുംവേണം. ഇതിനായി ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.
COL 4:5 ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കാതെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് അവിശ്വാസികളോട് വിവേകപൂർവം പെരുമാറുക.
COL 4:6 ഓരോ വ്യക്തിയോടും എങ്ങനെ ഉചിതമായി ഉത്തരം പറയണമെന്നു ഗ്രഹിച്ചുകൊണ്ട് നിങ്ങളുടെ സംഭാഷണം ഉപ്പിനാൽ രുചി വരുത്തിയതുപോലെ, എപ്പോഴും കൃപ നിറഞ്ഞതായിരിക്കട്ടെ.
COL 4:7 പ്രിയസഹോദരനും കർത്താവിന്റെ വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് എന്റെ വാർത്തയെല്ലാം നിങ്ങളെ അറിയിക്കും.
COL 4:8 ഞങ്ങൾ എങ്ങനെയിരിക്കുന്നു എന്നവിവരം നിങ്ങളെ അറിയിച്ച് നിങ്ങൾക്ക് ആശ്വാസം പകരേണ്ടതിനാണ് ഞാൻ അയാളെ നിങ്ങളുടെ അടുത്തേക്കയയ്ക്കുന്നത്.
COL 4:9 നിങ്ങളിൽ ഒരാളായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടൊപ്പമാണ് അദ്ദേഹം അങ്ങോട്ടു വരുന്നത്; ഇവിടത്തെ വസ്തുതകളെല്ലാം അവർ നിങ്ങളെ അറിയിക്കും.
COL 4:10 എന്റെ സഹതടവുകാരനായ അരിസ്തർഹൊസും ബർന്നബാസിന്റെ ബന്ധുവായ മർക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു. മർക്കോസിനെപ്പറ്റി നിങ്ങൾക്കു നിർദേശം ലഭിച്ചിട്ടുണ്ടല്ലോ. നിങ്ങളുടെ അടുക്കൽ വന്നാൽ അദ്ദേഹത്തെ സ്വാഗതംചെയ്യുക.
COL 4:11 യുസ്തൊസ് എന്നു വിളിപ്പേരുള്ള യേശുവും നിങ്ങളെ വന്ദനംചെയ്യുന്നു. ദൈവരാജ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന എന്റെ സഹപ്രവർത്തകരിൽ ഇവർമാത്രമാണ് യെഹൂദന്മാർ. ഇവർ എനിക്ക് ആശ്വാസമായിത്തീർന്നിരിക്കുന്നു.
COL 4:12 നിങ്ങളിൽ ഒരാളും ക്രിസ്തുയേശുവിന്റെ ദാസനുമായ എപ്പഫ്രാസ് നിങ്ങൾക്കു വന്ദനം നേരുന്നു. നിങ്ങൾ ദൈവഹിതത്തെപ്പറ്റി പൂർണനിശ്ചയമുള്ളവരായി നിലനിൽക്കേണ്ടതിന് അദ്ദേഹം നിങ്ങൾക്കുവേണ്ടി അത്യന്തം ജാഗ്രതയോടുകൂടെ നിരന്തരം പ്രാർഥിച്ചുകൊണ്ടിരിക്കുന്നു.
COL 4:13 നിങ്ങളെക്കുറിച്ചും ലവൊദിക്യയിലും ഹിയരപ്പൊലിസിലും ഉള്ളവരെക്കുറിച്ചും അദ്ദേഹത്തിനു വളരെ ഹൃദയഭാരമുണ്ട് എന്നതിനു ഞാൻ സാക്ഷി.
COL 4:14 നമ്മുടെ പ്രിയ വൈദ്യനായ ലൂക്കോസും ദേമാസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
COL 4:15 ലവൊദിക്യയിലുള്ള സഹോദരങ്ങളെയും നുംഫയെയും അവരുടെ ഭവനത്തിലെ സഭയെയും എന്റെ സ്നേഹാന്വേഷണം അറിയിക്കുക.
COL 4:16 ഈ ലേഖനം നിങ്ങൾ വായിച്ചതിനുശേഷം ലവൊദിക്യസഭയിൽ വായിപ്പിക്കുകയും ലവൊദിക്യയിൽനിന്നുള്ള ലേഖനം നിങ്ങൾ വായിക്കുകയുംചെയ്യണം.
COL 4:17 “കർത്താവിൽ നിനക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റുക” എന്ന് അർഹിപ്പൊസിനോടു പറയണം.
COL 4:18 പൗലോസ് എന്ന ഞാൻ സ്വന്തം കൈകൊണ്ട് ഈ വന്ദനവചസ്സുകൾ എഴുതുന്നു. എന്റെ ബന്ധനങ്ങളെ ഓർക്കുക. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
1TH 1:1 പൗലോസും സില്വാനൊസും തിമോത്തിയോസും, പിതാവായ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും സ്വന്തമായ തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്: നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
1TH 1:2 നിങ്ങൾക്കെല്ലാവർക്കുംവേണ്ടി ഞങ്ങൾ ദൈവത്തോട് എപ്പോഴും സ്തോത്രംചെയ്തുകൊണ്ട് നിങ്ങളെ ഞങ്ങളുടെ പ്രാർഥനയിൽ നിരന്തരം ഓർക്കുന്നു.
1TH 1:3 നമ്മുടെ ദൈവവും പിതാവുമായ അവിടത്തെ സന്നിധിയിൽ നിങ്ങളുടെ വിശ്വാസം പ്രകടമാക്കുന്ന പ്രവൃത്തിയും സ്നേഹപ്രേരിതമായ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശയുടെ ഉറപ്പും ഞങ്ങൾ ഓർക്കുന്നു.
1TH 1:4 ദൈവം സ്നേഹിക്കുന്ന സഹോദരങ്ങളേ, അവിടന്നു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു.
1TH 1:5 ഞങ്ങൾ അറിയിച്ച സുവിശേഷം നിങ്ങളുടെ അടുക്കൽ എത്തിയത് കേവലം പ്രഭാഷണമായിമാത്രമല്ല പിന്നെയോ ശക്തിയോടും പരിശുദ്ധാത്മസാന്നിധ്യത്തോടും ദൃഢനിശ്ചയത്തോടും കൂടെയായിരുന്നു. നിങ്ങളോടൊപ്പം ഞങ്ങൾ ആയിരുന്നപ്പോൾ നിങ്ങൾക്കുവേണ്ടി ഞങ്ങൾ എങ്ങനെ ജീവിച്ചു എന്നറിയാമല്ലോ.
1TH 1:6 കാഠിന്യമേറിയ കഷ്ടതയിലും പരിശുദ്ധാത്മാവു നൽകുന്ന ആനന്ദത്തോടെ നിങ്ങൾ വചനം സ്വീകരിച്ചുകൊണ്ട് ഞങ്ങളുടെയും കർത്താവിന്റെയും അനുകാരികൾ ആയിത്തീർന്നു.
1TH 1:7 അങ്ങനെ നിങ്ങൾ മക്കദോന്യയിലും അഖായയിലും ഉള്ള സകലവിശ്വാസികൾക്കും മാതൃകയായിത്തീർന്നു.
1TH 1:8 കർത്താവിന്റെ വചനം നിങ്ങളിൽനിന്ന് മക്കദോന്യയിലും അഖായയിലും എത്തിച്ചേർന്നു എന്നുമാത്രമല്ല, നിങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം എല്ലായിടത്തും പ്രസിദ്ധമാകുകയും ചെയ്തിരിക്കുന്നു. അതേക്കുറിച്ച് ഞങ്ങൾ ഇനി ഒന്നും പറയേണ്ടതില്ല.
1TH 1:9 കാരണം നിങ്ങൾ ഞങ്ങളെ എങ്ങനെ സ്വീകരിച്ചു എന്നും, വിഗ്രഹങ്ങളെ വിട്ട് ജീവനുള്ള സത്യദൈവത്തെ സേവിക്കാൻ ദൈവത്തിലേക്കു നിങ്ങൾ ഏതുവിധം തിരിഞ്ഞു എന്നും അവർതന്നെ വിവരിക്കുന്നു.
1TH 1:10 തന്നെയുമല്ല ദൈവം മരിച്ചവരിൽനിന്ന് ഉയിർപ്പിച്ച തന്റെ പുത്രനും വരാനുള്ള ക്രോധത്തിൽനിന്ന് നമ്മെ വിമുക്തരാക്കുന്ന വ്യക്തിയുമായ യേശു സ്വർഗത്തിൽനിന്നു വരുന്നതിനായി നിങ്ങൾ കാത്തിരിക്കുന്നതും അവർ ഞങ്ങളോടു പ്രസ്താവിക്കുന്നു.
1TH 2:1 സഹോദരങ്ങളേ, ഞങ്ങൾ നിങ്ങളുടെ അടുക്കൽ വന്നത് നിഷ്ഫലമായില്ല എന്നു നിങ്ങൾ അറിയുന്നല്ലോ.
1TH 2:2 മുമ്പ് ഞങ്ങൾ ഫിലിപ്പിയയിൽവെച്ച് കഷ്ടവും അതിഹീനമായ അപമാനവും സഹിച്ചത് നിങ്ങൾക്കറിയാമല്ലോ. അങ്ങനെ ശക്തമായ എതിർപ്പുണ്ടായിട്ടും നമ്മുടെ ദൈവത്തിന്റെ സഹായത്താൽ ദിവ്യസുവിശേഷം നിങ്ങളോടറിയിക്കാൻ ഞങ്ങൾ ധൈര്യപ്പെട്ടു.
1TH 2:3 ഞങ്ങളുടെ പ്രബോധനം തെറ്റായതോ ദുരുദ്ദേശ്യപരമോ കാപട്യത്തിൽനിന്ന് ഉളവായതോ അല്ല;
1TH 2:4 നേരേമറിച്ച്, സുവിശേഷം ഭരമേൽപ്പിക്കുന്നതിനു ദൈവം ഞങ്ങളെ യോഗ്യരായി അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾ പ്രസംഗിക്കുന്നത്. മനുഷ്യരെ അല്ല, നമ്മുടെ ഹൃദയങ്ങൾ പരിശോധിക്കുന്ന ദൈവത്തെത്തന്നെയാണ് ഞങ്ങൾ പ്രസാദിപ്പിക്കുന്നത്.
1TH 2:5 ഞങ്ങൾ ഒരിക്കലും മുഖസ്തുതി പറയുകയോ കൗശലം പ്രയോഗിച്ച് നിങ്ങളിൽനിന്ന് ധനം അപഹരിക്കുകയോ ചെയ്തിട്ടില്ലെന്നു നിങ്ങൾക്കറിയാം; അതിനു ദൈവം സാക്ഷി.
1TH 2:6 ക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ എന്നനിലയിൽ ഞങ്ങൾക്കുള്ള അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുമായിരുന്നെങ്കിലും നിങ്ങളിൽനിന്നോ മറ്റാരിലെങ്കിലുംനിന്നോ പ്രശംസ ആഗ്രഹിച്ചിട്ടില്ല.
1TH 2:7 പിന്നെയോ, ഞങ്ങൾ നിങ്ങളുടെ മധ്യത്തിൽ ശിശുക്കളെപ്പോലെയായിരുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ പരിചരിക്കുന്നതുപോലെയാണ് ഞങ്ങൾ നിങ്ങളെ ആർദ്രതയോടെ പരിചരിച്ചത്.
1TH 2:8 നിങ്ങൾ ഞങ്ങളുടെ വത്സലർ ആയിത്തീർന്നതിനാൽ, ദൈവത്തിന്റെ സുവിശേഷംമാത്രമല്ല; ഞങ്ങളുടെ പ്രാണനുംകൂടി നിങ്ങൾക്കായി നൽകാൻ ഞങ്ങൾ തൽപ്പരർ ആയിരുന്നു.
1TH 2:9 സഹോദരങ്ങളേ, ഞങ്ങൾ ദൈവത്തിന്റെ സുവിശേഷം നിങ്ങളെ അറിയിച്ചപ്പോൾ നിങ്ങൾക്കൊരു ഭാരമാകരുത് എന്നു കരുതിയാണ് ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തിരുന്നത്. ഇതു നിങ്ങൾ നിശ്ചയമായും ഓർക്കുമല്ലോ.
1TH 2:10 വിശ്വാസികളായ നിങ്ങളുടെ മധ്യത്തിൽ ഞങ്ങൾ എത്ര പവിത്രരും നീതിനിഷ്ഠരും നിഷ്കളങ്കരും ആയിരുന്നെന്നതിനു നിങ്ങളും ദൈവവും സാക്ഷി.
1TH 2:11 ഞങ്ങൾ നിങ്ങളോടു പെരുമാറിയത് ഒരു പിതാവ് സ്വന്തം മക്കളോടു പെരുമാറുന്നതുപോലെ ആയിരുന്നുവെന്നു നിങ്ങൾക്കറിയാമല്ലോ. നിങ്ങളെ അവിടത്തെ രാജ്യത്തിലേക്കും മഹത്ത്വത്തിലേക്കും വിളിക്കുന്ന ദൈവത്തിന് യോഗ്യരായി ജീവിതം നയിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും ആശ്വസിപ്പിക്കാനും ഉത്തേജിപ്പിക്കാനുമാണ് ഇപ്രകാരം പെരുമാറിയത്.
1TH 2:13 ഞങ്ങളിൽനിന്ന് കേട്ട ദൈവവചനം നിങ്ങൾ സ്വീകരിച്ചത് കേവലം മാനുഷികവാക്കുകളായിട്ടല്ല, അത് യഥാർഥത്തിൽ ആയിരിക്കുന്നതുപോലെ ദൈവത്തിന്റെ വചനമായിട്ടു തന്നെയായിരുന്നു. വിശ്വസിക്കുന്ന നിങ്ങളിൽ ഇപ്പോഴും അതു പ്രവർത്തനനിരതമായിരിക്കുന്നു. അതുനിമിത്തം ഞങ്ങൾ ദൈവത്തിനു നിരന്തരം സ്തോത്രംചെയ്യുന്നു.
1TH 2:14 സഹോദരങ്ങളേ, സ്വന്തം ജനത്തിൽനിന്ന് കഷ്ടം സഹിച്ചുകൊണ്ട് നിങ്ങളും യെഹൂദ്യ നാട്ടിൽ യെഹൂദരിൽനിന്നുതന്നെ കഷ്ടം സഹിച്ച ക്രിസ്തുയേശുവിലുള്ള ദൈവസഭകളെ അനുകരിക്കുന്നവരായിത്തീർന്നു.
1TH 2:15 യെഹൂദർ കർത്താവായ യേശുവിനെയും പ്രവാചകന്മാരെയും വധിച്ചു; ഞങ്ങളെ ആട്ടിപ്പായിക്കുകയും ചെയ്തു. അവർ ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സർവമനുഷ്യരോടും ശത്രുത പുലർത്തുന്നവരും ആണ്.
1TH 2:16 യെഹൂദേതരർ രക്ഷിക്കപ്പെടാതിരിക്കാൻ അവരോടു പ്രസംഗിക്കുന്നതിൽനിന്ന് ഞങ്ങളെ നിരോധിക്കുന്നു. അവർ തങ്ങളുടെ പാപങ്ങൾ എപ്പോഴും കൂമ്പാരമായി കൂട്ടുന്നു. ഇത് നിമിത്തം ദൈവക്രോധം പൂർണമായി അവരുടെമേൽ നിപതിച്ചിരിക്കുന്നു.
1TH 2:17 എന്നാൽ സഹോദരങ്ങളേ, മനസ്സില്ലാമനസ്സോടെയാണെങ്കിലും നിങ്ങളിൽനിന്നും അൽപ്പകാലം, ഹൃദയംകൊണ്ടല്ല ശരീരംകൊണ്ടു വേർപിരിഞ്ഞതിനാൽ ഞങ്ങൾ നിങ്ങളെ മുഖാമുഖം കാണാൻ തീവ്രമായി ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തു.
1TH 2:18 എന്നാൽ നിങ്ങളെ സന്ദർശിക്കാൻ ഞങ്ങൾ—പ്രത്യേകിച്ചും പൗലോസ് എന്ന ഞാൻ, വീണ്ടും വീണ്ടും ആഗ്രഹിച്ചു, പക്ഷേ സാത്താൻ ഞങ്ങളുടെ വഴി തടഞ്ഞു.
1TH 2:19 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ, തിരുമുമ്പിൽ ഞങ്ങളുടെ പ്രത്യാശയും ആനന്ദവും അഭിമാനകിരീടവും നിങ്ങൾ അല്ലെങ്കിൽ പിന്നെ എന്താണ്?
1TH 2:20 അതേ, നിശ്ചയമായും നിങ്ങളാണ് ഞങ്ങളുടെ അഭിമാനവും ആനന്ദവും.
1TH 3:1 അതുകൊണ്ട് ഇനിയും നിങ്ങളിൽനിന്ന് വേർപിരിഞ്ഞിരിക്കുക അസഹനീയമെന്നു വന്നപ്പോൾ, ഞങ്ങളിൽ ചിലർ അഥേനയിൽ താമസിച്ചിട്ട്,
1TH 3:2 ഈ പീഡനങ്ങളുടെ മധ്യത്തിൽ നിങ്ങൾ അചഞ്ചലരായിരിക്കേണ്ടതിന് നിങ്ങളെ വിശ്വാസത്തിൽ സ്ഥിരപ്പെടുത്തുന്നതിനും ധൈര്യപ്പെടുത്തുന്നതിനുമായി നമ്മുടെ സഹോദരനും ക്രിസ്തുവിന്റെ സുവിശേഷഘോഷണത്തിൽ ദൈവത്തിന്റെ സഹപ്രവർത്തകനുമായ തിമോത്തിയോസിനെ നിങ്ങളുടെ അടുത്തേക്കയച്ചു. ഈ കഷ്ടതകൾ നമ്മുടെ നിയോഗമാണെന്ന് നിങ്ങൾ അറിയുന്നല്ലോ.
1TH 3:4 നമുക്കു പീഡനം ഉണ്ടാകുമെന്നു ഞങ്ങൾ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ മുൻകൂട്ടി പറഞ്ഞുകൊണ്ടിരുന്നു. അതുതന്നെയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നതെന്ന് നിങ്ങൾ നന്നായി അറിയുന്നല്ലോ.
1TH 3:5 നിങ്ങളിൽനിന്നു വേർപിരിഞ്ഞിരിക്കുന്നത് അസഹ്യമായപ്പോൾ നിങ്ങളുടെ വിശ്വാസത്തിന്റെ നിജസ്ഥിതി അറിയാനാണ് ഞാൻ ആളയച്ചത്. പ്രലോഭകൻ നിങ്ങളെ വല്ല പ്രലോഭനത്തിലും അകപ്പെടുത്തിയോ എന്നും ഞങ്ങളുടെ പ്രയത്നങ്ങൾ വ്യർഥമായോ എന്നും എനിക്ക് ഭയമായിരുന്നു.
1TH 3:6 എന്നാൽ തിമോത്തിയോസ് നിങ്ങളുടെ വിശ്വാസത്തെയും സ്നേഹത്തെയുംകുറിച്ചുള്ള സദ്വാർത്തയുമായി ഞങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നിങ്ങൾ എപ്പോഴും ഞങ്ങളെ സ്നേഹപൂർവം സ്മരിക്കുന്നുണ്ടെന്നും നിങ്ങളെ കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെതന്നെ നിങ്ങളും ഞങ്ങളെ കാണാൻ അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
1TH 3:7 അതിനാൽ സഹോദരങ്ങളേ, ഞങ്ങളുടെ സകലദുരന്തങ്ങളുടെയും പീഡനങ്ങളുടെയും മധ്യത്തിലും നിങ്ങളുടെ വിശ്വാസം ഞങ്ങൾക്ക് ആശ്വാസം പകർന്നു.
1TH 3:8 ഞങ്ങൾ യഥാർഥത്തിൽ ജീവിക്കുന്നത് നിങ്ങൾ കർത്താവിൽ ഉറച്ചുനിൽക്കുന്നതു കൊണ്ടാണ്.
1TH 3:9 നിങ്ങൾനിമിത്തം ദൈവസന്നിധിയിൽ ഞങ്ങൾ അനുഭവിക്കുന്ന സകല ആനന്ദത്തിനുമായി ദൈവത്തിനു മതിയായവിധം നന്ദി പറയാൻ ഞങ്ങൾക്കെങ്ങനെ കഴിയും?
1TH 3:10 നിങ്ങളെ മുഖാമുഖം കാണാനും നിങ്ങളുടെ വിശ്വാസത്തിന്റെ കുറവു നികത്താനും ഞങ്ങൾ രാവും പകലും വളരെ ശുഷ്കാന്തിയോടെ പ്രാർഥിക്കുന്നു.
1TH 3:11 നിങ്ങളുടെ സമീപത്ത് എത്താൻ നമ്മുടെ പിതാവായ ദൈവവും നമ്മുടെ കർത്താവായ യേശുവും ഞങ്ങൾക്കു വഴിയൊരുക്കട്ടെ.
1TH 3:12 ഞങ്ങൾക്കു നിങ്ങളോടുള്ള സ്നേഹം വർധിക്കുന്നതുപോലെ, നിങ്ങൾക്ക് പരസ്പരവും മറ്റ് എല്ലാവരോടും ഉള്ള സ്നേഹവും നിറഞ്ഞൊഴുകാൻ കർത്താവ് സഹായിക്കട്ടെ.
1TH 3:13 നമ്മുടെ കർത്താവായ യേശു തന്റെ സകലവിശുദ്ധരുമായി മടങ്ങിവരുമ്പോൾ നിങ്ങൾ, നമ്മുടെ പിതാവായ ദൈവത്തിന്റെസന്നിധിയിൽ നിർമലരും വിശുദ്ധരുമായി വെളിപ്പെടാൻ ദൈവം നിങ്ങളുടെ ഹൃദയങ്ങളെ ഉറപ്പിക്കട്ടെ.
1TH 4:1 സഹോദരങ്ങളേ, നിങ്ങൾ ഇപ്പോൾ ജീവിക്കുന്നത് ദൈവത്തെ പ്രസാദിപ്പിച്ചു ജീവിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങൾ ഉപദേശിച്ചതുപോലെയാണ്. നിങ്ങൾ ഇതിൽ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്നു, കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോട് അവസാനമായി അപേക്ഷിക്കുകയും ഉത്തേജിപ്പിക്കുകയുംചെയ്യുന്നു.
1TH 4:2 കർത്താവായ യേശുവിന്റെ അധികാരത്താൽ ഞങ്ങൾ നിങ്ങൾക്കു നൽകിയിരുന്ന കൽപ്പനകൾ ഏതൊക്കെ എന്നു നിങ്ങൾക്കറിയാമല്ലോ.
1TH 4:3 നിങ്ങൾ വിശുദ്ധീകരിക്കപ്പെടുക എന്നതാണ് ദൈവത്തിന്റെ ഇഷ്ടം. നിങ്ങൾ ദൈവത്തെ അറിയാത്ത യെഹൂദേതരരെപ്പോലെ കാമാസക്തിയിൽപ്പെടാതെ, അസാന്മാർഗികത വിട്ടൊഴിഞ്ഞ്,
1TH 4:5 വിശുദ്ധവും മാന്യവുമായി നിങ്ങളിൽ ഓരോരുത്തരും അവരവരുടെ ശരീരം കാത്തുസൂക്ഷിക്കാൻ പഠിക്കണം.
1TH 4:6 ഈ കാര്യത്തിൽ ആരും സ്വസഹോദരങ്ങളെ ചതിക്കാനും ചൂഷണം ചെയ്യാനും പാടില്ല. ഇത്തരം പാപങ്ങൾ ചെയ്യുന്നവരെ കർത്താവ് ശിക്ഷിക്കാതിരിക്കുകയില്ല എന്ന് ഞങ്ങൾ മുൻകൂട്ടിത്തന്നെ നിങ്ങളോടു പറയുകയും താക്കീത് നൽകുകയും ചെയ്തിട്ടുള്ളതാണല്ലോ.
1TH 4:7 ദൈവം നമ്മെ മലിനത നിറഞ്ഞ ജീവിതത്തിനല്ല മറിച്ച് വിശുദ്ധജീവിതം നയിക്കാനാണ് വിളിച്ചിരിക്കുന്നത്.
1TH 4:8 ആകയാൽ ഈ നിർദേശങ്ങൾ നിരസിക്കുന്നയാൾ മനുഷ്യരെയല്ല; അവിടത്തെ പരിശുദ്ധാത്മാവിനെ നിങ്ങൾക്കു നൽകിയ ദൈവത്തെയാണ് നിഷേധിക്കുന്നത്.
1TH 4:9 സഹോദരസ്നേഹത്തെപ്പറ്റി നിങ്ങൾക്കെഴുതേണ്ട ആവശ്യമില്ല; കാരണം പരസ്പരം സ്നേഹിക്കാൻ ദൈവത്തിൽനിന്ന് നിങ്ങൾ പഠിച്ചിരിക്കുന്നു.
1TH 4:10 അങ്ങനെ നിങ്ങൾ മക്കദോന്യയിൽ എല്ലായിടത്തുമുള്ള എല്ലാ സഹോദരങ്ങളെയും സ്നേഹിക്കുന്നു. ഇതിൽ നിങ്ങൾ കൂടുതൽ കൂടുതൽ വർധിച്ചുവരണമെന്ന് ഞങ്ങൾ പ്രബോധിപ്പിക്കുന്നു.
1TH 4:11 ഞങ്ങൾ നിങ്ങളോട് ആജ്ഞാപിച്ചതുപോലെ, സ്വന്തംകാര്യം നോക്കി നിങ്ങളുടെ ഉപജീവനം നടത്തി ശാന്തമായി ജീവിക്കുക എന്നതായിരിക്കട്ടെ നിങ്ങളുടെ ജീവിതലക്ഷ്യം. അങ്ങനെ നിങ്ങൾക്ക് അന്യരുടെ ആദരവ് ആർജിക്കാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനും കഴിയും.
1TH 4:13 സഹോദരങ്ങളേ, പ്രത്യാശയില്ലാത്ത മറ്റു മനുഷ്യർ, മരിച്ചുപോയ വിശ്വാസികളെക്കുറിച്ച് അജ്ഞരായിരിക്കുകയാൽ വ്യസനിക്കുന്നു. നിങ്ങൾ അങ്ങനെ ആകരുതെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
1TH 4:14 യേശു മരിക്കുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്നു നാം വിശ്വസിക്കുന്നു എങ്കിൽ യേശുവോടൊത്ത് മരിച്ചവരെയും ദൈവം അവിടത്തോടൊപ്പം മടക്കിവരുത്തും.
1TH 4:15 കർത്താവിന്റെ പുനരാഗമനംവരെ ജീവനോടെ അവശേഷിച്ചിരിക്കുന്നവരായ നാം മരിച്ചവർക്കു മുമ്പേ ഉയിർത്തെഴുന്നേൽക്കുകയില്ല എന്നു കർത്താവിന്റെ വചനത്തെ ആധാരമാക്കി ഞങ്ങൾ നിങ്ങളോടു പറയുന്നു.
1TH 4:16 കർത്താവ് താൻ അത്യുച്ച ആജ്ഞയോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളധ്വനിയോടും കൂടെ സ്വർഗത്തിൽനിന്ന് ഇറങ്ങിവരികയും, ക്രിസ്തുവിൽ മരിച്ചവർ ആദ്യം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യും.
1TH 4:17 അതിനുശേഷം, ജീവനോടെ അവശേഷിക്കുന്ന നാം അവരോടൊപ്പം ആകാശത്തിൽ കർത്താവിനെ എതിരേൽക്കാൻ മേഘങ്ങളിൽ എടുക്കപ്പെടും. ഇങ്ങനെ നാം അനന്തകാലം കർത്താവിനോടുകൂടെ വസിക്കും.
1TH 4:18 ഈ വചനങ്ങളാൽ പരസ്പരം ആശ്വസിപ്പിക്കുക.
1TH 5:1 സഹോദരങ്ങളേ, സമയങ്ങളെയും കാലങ്ങളെയുംകുറിച്ചു നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല.
1TH 5:2 കള്ളൻ രാത്രിയിൽ വരുന്നതുപോലെയാണ് കർത്താവിന്റെ ദിവസം വരുന്നതെന്ന് നിങ്ങൾക്കു സുവ്യക്തമായി അറിയാം.
1TH 5:3 “സമാധാനമെന്നും, സുരക്ഷിതമെന്നും” അവർ പറയുമ്പോൾ തന്നെ, ഗർഭിണിക്കു പ്രസവവേദന ഉണ്ടാകുന്നപോലെ അവർക്കു പെട്ടെന്നു നാശം വന്നുചേരും; അതിൽനിന്ന് അവർക്ക് രക്ഷപ്പെടാൻ കഴിയുകയുമില്ല.
1TH 5:4 എന്നാൽ സഹോദരങ്ങളേ, ആ ദിവസം കള്ളന്റെ വരവ് എന്നപോലെ നിങ്ങളെ അമ്പരപ്പിക്കേണ്ടതിന് നിങ്ങൾ അന്ധകാരത്തിലുള്ളവരല്ല;
1TH 5:5 നിങ്ങളെല്ലാവരും പ്രകാശത്തിന്റെ മക്കൾ; അതേ പകലിന്റെ മക്കൾ ആകുന്നു. നാം രാത്രിയുടെയും അന്ധകാരത്തിന്റെയും സ്വന്തമല്ല.
1TH 5:6 അതുകൊണ്ട് മറ്റുള്ളവരെപ്പോലെ ഉറങ്ങാതെ, നമുക്കു ജാഗ്രതയും സമചിത്തതയും ഉള്ളവരായിരിക്കാം.
1TH 5:7 ഉറങ്ങുന്നവർ രാത്രിയിൽ ഉറങ്ങുന്നു. മദ്യപിക്കുന്നവർ രാത്രിയിൽ മദ്യപിക്കുന്നു.
1TH 5:8 എന്നാൽ നാം പകലിനുള്ളവർ ആയതിനാൽ, വിശ്വാസം, സ്നേഹം എന്നിവ കവചമായും, രക്ഷയുടെ പ്രത്യാശ ശിരോരക്ഷണമായും ധരിച്ചു നമുക്കു സുബോധമുള്ളവർ ആയിരിക്കാം.
1TH 5:9 ദൈവം നമ്മെ ക്രോധത്തിന് ഇരയാക്കാനല്ല; നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെയുള്ള രക്ഷയ്ക്കായാണ് നിയമിച്ചിരിക്കുന്നത്.
1TH 5:10 നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും അവിടത്തോടുകൂടെ ജീവിക്കേണ്ടതിനാണ് യേശു നമുക്കുവേണ്ടി മരിച്ചത്.
1TH 5:11 ആകയാൽ നിങ്ങൾ ചെയ്തുവരുന്നതുപോലെ പരസ്പരം പ്രോത്സാഹിപ്പിക്കുകയും പണിത് ഉയർത്തുകയുംചെയ്യുക.
1TH 5:12 സഹോദരങ്ങളേ, നിങ്ങളുടെ മധ്യത്തിൽ കഠിനാധ്വാനംചെയ്ത്, നിങ്ങളെ കർത്താവിൽ ഭരിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുന്നവരെ ആദരിക്കണമെന്നു ഞങ്ങൾ അപേക്ഷിക്കുന്നു.
1TH 5:13 അവരുടെ പ്രവർത്തനം ഓർത്ത് അവരെ ഏറ്റവും സ്നേഹത്തോടെ അളവില്ലാതെ ആദരിക്കുക. പരസ്പരം സമാധാനത്തോടെ ജീവിക്കുക.
1TH 5:14 സഹോദരങ്ങളേ, നിങ്ങൾക്കുള്ള ഞങ്ങളുടെ പ്രോത്സാഹനമോ: അലസരെ ശാസിക്കുക, ആത്മവിശ്വാസം നഷ്ടപ്പെട്ടവരെ ഉത്തേജിപ്പിക്കുക, ബലഹീനരെ സഹായിക്കുക, എല്ലാവരോടും ക്ഷമാപൂർവം പെരുമാറുക.
1TH 5:15 നിങ്ങളിലാരും തിന്മയ്ക്കു പകരം തിന്മ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. നിങ്ങൾക്ക് പരസ്പരവും, മറ്റുള്ളവർക്കും എപ്പോഴും നന്മമാത്രം ചെയ്യുക.
1TH 5:16 എപ്പോഴും ആനന്ദിക്കുക;
1TH 5:17 നിരന്തരം പ്രാർഥിക്കുക;
1TH 5:18 എല്ലാ സാഹചര്യങ്ങളിലും നന്ദിയുള്ളവരായിരിക്കുക; ക്രിസ്തുയേശുവിൽ നിങ്ങളെക്കുറിച്ചുള്ള ദൈവഹിതം ഇതാകുന്നു.
1TH 5:19 ആത്മാവിന്റെ അഗ്നി കെടുത്തിക്കളയരുത്;
1TH 5:20 പ്രവചനം നിസ്സാരവൽക്കരിക്കരുത്.
1TH 5:21 സകലതും സശ്രദ്ധം പരിശോധിച്ചതിനുശേഷം നല്ലതുമാത്രം അംഗീകരിക്കുക.
1TH 5:22 എല്ലാത്തരം തിന്മകളെയും ഉപേക്ഷിക്കുക.
1TH 5:23 സമാധാനത്തിന്റെ ദൈവംതന്നെ നിങ്ങളെ സമ്പൂർണമായി വിശുദ്ധീകരിക്കട്ടെ. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനത്തിൽ നിങ്ങളുടെ ആത്മാവും പ്രാണനും ശരീരവും തികച്ചും അനിന്ദ്യമായി ഇരിക്കാനായി സംരക്ഷിക്കപ്പെടട്ടെ.
1TH 5:24 നിങ്ങളെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്; അവിടന്ന് അത് സാധിപ്പിക്കും.
1TH 5:25 സഹോദരങ്ങളേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക.
1TH 5:26 സകലസഹോദരങ്ങൾക്കും വിശുദ്ധചുംബനത്താൽ അഭിവാദനംചെയ്യുക.
1TH 5:27 ഈ ലേഖനം എല്ലാ സഹോദരങ്ങളെയും വായിച്ചു കേൾപ്പിക്കണമെന്നു കർത്താവിന്റെ നാമത്തിൽ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു.
1TH 5:28 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
2TH 1:1 പൗലോസും സില്വാനൊസും തിമോത്തിയോസും, നമ്മുടെ പിതാവായ ദൈവത്തിലും കർത്താവായ യേശുക്രിസ്തുവിലും ഉള്ള തെസ്സലോനിക്യ സഭയ്ക്ക്, എഴുതുന്നത്:
2TH 1:2 പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
2TH 1:3 സഹോദരങ്ങളേ, നിങ്ങളുടെ വിശ്വാസം തഴച്ചുവളരുകയും നിങ്ങൾക്കെല്ലാവർക്കും പരസ്പരമുള്ള സ്നേഹം വർധിച്ചുവരികയും ചെയ്യുന്നതിനാൽ ഞങ്ങൾ നിങ്ങൾക്കുവേണ്ടി ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യാൻ കടപ്പെട്ടിരിക്കുന്നു; അതു തികച്ചും ഉചിതംതന്നെ.
2TH 1:4 അതുകൊണ്ടു നിങ്ങൾ സഹിക്കുന്ന സകലപീഡനങ്ങളിലും പരിശോധനകളിലും നിങ്ങൾക്കുള്ള സഹിഷ്ണുതയെയും വിശ്വാസത്തെയുംകുറിച്ചു ഞങ്ങൾ ദൈവത്തിന്റെ സഭകളിൽ പ്രശംസിക്കുന്നു.
2TH 1:5 നിങ്ങൾ ഏതൊരു ദൈവരാജ്യത്തിനുവേണ്ടി കഷ്ടം അനുഭവിക്കുന്നോ ആ രാജ്യം നിങ്ങൾക്ക് അവകാശമായിത്തീരും. ദൈവത്തിന്റെ നീതിയുക്തമായ ന്യായവിധിക്ക് ഇതു വ്യക്തമായ തെളിവാണ്.
2TH 1:6 ദൈവം നീതിമാനാണ്: നിങ്ങളെ പീഡിപ്പിക്കുന്നവർക്ക് അവിടന്ന് പീഡനം നൽകുകയും പീഡിതരായ നിങ്ങൾക്കും ഞങ്ങൾക്കും ആശ്വാസം പകരം നൽകുകയും ചെയ്യും. കർത്താവായ യേശു തന്റെ ശക്തിയുള്ള ദൂതന്മാരുമായി സ്വർഗത്തിൽനിന്ന്, കത്തിജ്വലിക്കുന്ന അഗ്നിയിൽ പ്രത്യക്ഷനാകുമ്പോഴാണ് ഇതു സംഭവിക്കാനിരിക്കുന്നത്.
2TH 1:8 ദൈവത്തെ അറിയാത്തവരോടും നമ്മുടെ കർത്താവായ യേശുവിന്റെ സുവിശേഷം അനുസരിക്കാത്തവരോടും അവിടന്ന് പ്രതികാരംചെയ്യും.
2TH 1:9 ഇക്കൂട്ടർ കർത്താവിന്റെ സന്നിധിയിൽനിന്നും അവിടത്തെ മഹത്ത്വകരമായ തേജസ്സിൽനിന്നും മാറ്റപ്പെട്ട് നിത്യനാശം എന്ന ശിക്ഷ അനുഭവിക്കും. കർത്താവ് പ്രത്യക്ഷനാകുന്ന ആ നാളിൽ തന്റെ വിശുദ്ധരിൽ അവിടന്ന് മഹത്ത്വപ്പെടുകയും അവർക്ക് തന്നെ അവിടന്ന് ഒരു അത്ഭുതവിഷയമായി മാറുകയും ചെയ്യും. ഞങ്ങൾ നിങ്ങളോട് അറിയിച്ച സാക്ഷ്യത്തിൽ നിങ്ങൾ വിശ്വാസം അർപ്പിച്ചതുമൂലം നിങ്ങളും വിശുദ്ധരുടെ ഈ കൂട്ടത്തിൽ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു.
2TH 1:11 ദൈവവിളിക്കു യോഗ്യമായ ജീവിതം നയിക്കാൻ നിങ്ങൾക്കു സാധ്യമാകേണ്ടതിനും നന്മപ്രവർത്തിക്കാനുള്ള നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളെയും വിശ്വാസത്താൽ പ്രചോദിതമായിട്ടുള്ള നിങ്ങളുടെ എല്ലാ പ്രവർത്തനങ്ങളെയും ദൈവം അവിടത്തെ ശക്തിയാൽ പരിപൂർണമാക്കട്ടെ എന്നും നിങ്ങൾക്കുവേണ്ടി ഞാൻ നിരന്തരം പ്രാർഥിക്കുന്നു.
2TH 1:12 നമ്മുടെ ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും കൃപനിമിത്തം നിങ്ങളുടെ ജീവിതങ്ങളിലൂടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമം നിങ്ങളിലും നിങ്ങൾ കർത്താവിനോടൊപ്പവും മഹത്ത്വീകരിക്കപ്പെടും.
2TH 2:1 സഹോദരങ്ങളേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വരവിനെയും അവിടത്തെ സന്നിധിയിലേക്കു നമ്മെ ഒരുമിച്ച് ചേർക്കുന്നതിനെയും സംബന്ധിച്ചാണ് ഞങ്ങൾ നിങ്ങളോടു വ്യക്തമാക്കുന്നത്.
2TH 2:2 കർത്താവിന്റെ ദിവസം വന്നുകഴിഞ്ഞു എന്നുറപ്പാക്കുന്ന ഏതെങ്കിലും തരത്തിലുള്ള പ്രവചനം, പ്രഭാഷണം, ഞങ്ങൾ എഴുതിയെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള ലേഖനം എന്നിവയാൽ നിങ്ങൾ അതിവേഗത്തിൽ ചഞ്ചലചിത്തരോ അസ്വസ്ഥരോ ആകരുത്.
2TH 2:3 ആരും ഒരുവിധത്തിലും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്. വിശ്വാസത്യാഗം സംഭവിക്കുകയും, തുടർന്ന് നിയമരാഹിത്യത്തിന്റെ മൂർത്തീമദ്ഭാവമായ വിനാശപുത്രൻ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതിനുമുമ്പ് കർത്താവിന്റെ ദിവസം വരികയില്ല!
2TH 2:4 ദൈവം എന്നും ആരാധ്യം എന്നും വിളിക്കപ്പെടുന്ന എല്ലാറ്റിനെയും അയാൾ ഉപരോധിക്കുകയും അവക്കെല്ലാം മീതേ സ്വയം ഉയർത്തി താൻതന്നെയാണ് ദൈവം എന്നവകാശപ്പെട്ട് ദൈവാലയത്തിൽ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്യും.
2TH 2:5 ഞാൻ നിങ്ങളോടുകൂടെ ആയിരുന്നപ്പോൾ ഈ കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നില്ലേ?
2TH 2:6 നിയമിക്കപ്പെട്ട സമയത്തുമാത്രം പ്രത്യക്ഷപ്പെടാനായി ഇപ്പോൾ അയാളെ തടഞ്ഞു നിർത്തുന്നത് എന്താണെന്ന് നിങ്ങൾക്കറിയാം.
2TH 2:7 നിയമരാഹിത്യം ഇപ്പോൾത്തന്നെ നിഗൂഢമായി പ്രവർത്തനനിരതമാണ്. ഇപ്പോൾ അതിന്റെ പ്രവൃത്തിയെ തടഞ്ഞു നിർത്തുന്ന ആൾ വഴിമധ്യേനിന്നു മാറുമ്പോൾമാത്രമേ അതു പ്രത്യക്ഷപ്പെടുകയുള്ളൂ.
2TH 2:8 അപ്പോൾ ആ വിനാശപുത്രൻ പ്രത്യക്ഷപ്പെടും; അയാളെ കർത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ നിഷ്കാസനംചെയ്ത് അവിടത്തെ പ്രത്യക്ഷതയുടെ തേജസ്സിൽ ഉന്മൂലനംചെയ്യും.
2TH 2:9 വിനാശപുത്രന്റെ വരവ് സാത്താന്റെ പ്രവർത്തനരീതിക്കു സമാനമായിട്ട്, എല്ലാത്തരം ശക്തി പ്രകടനങ്ങളോടും വ്യാജമായ ചിഹ്നങ്ങളോടും അത്ഭുതപ്രവൃത്തികളോടും കൂടിയുമായിരിക്കും.
2TH 2:10 തങ്ങളെ രക്ഷിക്കുന്ന സത്യത്തെ സ്നേഹിച്ചു സ്വീകരിക്കാതെ നാശത്തിലേക്കു പോകുന്നവരുടെമേൽ എല്ലാ തരത്തിലുമുള്ള ദുഷ്ടതനിറഞ്ഞ വഞ്ചനയും അയാൾ പ്രയോഗിക്കും.
2TH 2:11 ഈ വ്യാജം വിശ്വസിക്കേണ്ടതിനുവേണ്ടി ദൈവം അവർക്ക് ശക്തമായ ഒരു മതിവിഭ്രമം നൽകും.
2TH 2:12 അങ്ങനെ, സത്യത്തിൽ വിശ്വസിക്കാതെ ദുഷ്ടതയിൽ അഭിരമിച്ചതിനാൽ അവർ ശിക്ഷിക്കപ്പെടും.
2TH 2:13 കർത്താവിനു പ്രിയരായ സഹോദരങ്ങളേ, ഞങ്ങൾ എപ്പോഴും നിങ്ങൾക്കുവേണ്ടി ദൈവത്തിനു സ്തോത്രം അർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. കാരണം, ആത്മാവിന്റെ വിശുദ്ധീകരണത്താലും സത്യത്തിലുള്ള വിശ്വാസത്താലും ലഭ്യമാകുന്ന രക്ഷ അനുഭവിക്കുന്ന ആദ്യഫലമായി ദൈവം നിങ്ങളെ തെരഞ്ഞെടുത്തു.
2TH 2:14 ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷത്തിലൂടെ നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ തേജസ്സിന്റെ പങ്കാളികളായി വിളിക്കപ്പെടാൻവേണ്ടിയായിരുന്ന് ഈ തെരഞ്ഞെടുപ്പ്.
2TH 2:15 അതിനാൽ സഹോദരങ്ങളേ, പ്രഭാഷണത്താലും ലേഖനത്താലും ഞങ്ങൾ നിങ്ങൾക്കു നൽകിയ ഉപദേശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ട് സുസ്ഥിരരായി നിൽക്കുക.
2TH 2:16 സ്വയം നമ്മുടെ കർത്താവായ യേശുക്രിസ്തുവും നമ്മുടെ പിതാവായ ദൈവവും നമ്മെ സ്നേഹിച്ച് അവിടത്തെ കൃപയാൽ നമുക്കു ശാശ്വത സാന്ത്വനവും ഉത്തമപ്രത്യാശയും നൽകി
2TH 2:17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ച് നിങ്ങളെ സകലസൽപ്രവൃത്തികളിലും വാക്കുകളിലും ശാക്തീകരിക്കട്ടെ.
2TH 3:1 ശേഷം കാര്യങ്ങൾ: സഹോദരങ്ങളേ, കർത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ എല്ലായിടത്തും അതിവേഗത്തിൽ പ്രചരിച്ച് മഹത്ത്വപ്പെടാനും
2TH 3:2 അധർമികളും ദുഷ്ടരുമായ മനുഷ്യരിൽനിന്ന് ഞങ്ങൾ രക്ഷപ്പെടാനുമായി പ്രാർഥിക്കുക. എല്ലാവരും വിശ്വാസം ഉള്ളവരല്ലല്ലോ.
2TH 3:3 എന്നാൽ കർത്താവ് വിശ്വസ്തനാണ്; അവിടന്ന് നിങ്ങളെ ശാക്തീകരിക്കുകയും പിശാചിൽനിന്ന് നിങ്ങളെ സംരക്ഷിക്കുകയും ചെയ്യും.
2TH 3:4 ഞങ്ങൾ കൽപ്പിക്കുന്ന കാര്യങ്ങൾ നിങ്ങൾ അനുസരിക്കുന്നുണ്ടെന്നും അങ്ങനെതന്നെ തുടർന്നും ആചരിക്കുമെന്നും കർത്താവിൽ ഞങ്ങൾക്ക് ഉത്തമബോധ്യമുണ്ട്.
2TH 3:5 കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ ദൈവസ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹനശക്തിയിലേക്കും നയിക്കട്ടെ.
2TH 3:6 സഹോദരങ്ങളേ, കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നത്: ഞങ്ങളിൽനിന്ന് നിങ്ങൾക്കു ലഭിച്ചിട്ടുള്ള പ്രമാണങ്ങൾ പാലിക്കാതെ അലസമായി ജീവിതം നയിക്കുന്ന എല്ലാ സഹോദരങ്ങളിൽനിന്നും അകന്നുകൊള്ളണം എന്നാണ്.
2TH 3:7 ഞങ്ങളുടെ മാതൃക എപ്രകാരമാണ് പിൻതുടരേണ്ടതെന്നു നിങ്ങൾക്കുതന്നെ അറിയാമല്ലോ. ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ അലസരായിരുന്നിട്ടില്ല.
2TH 3:8 ആരുടെയും ഭക്ഷണം ഞങ്ങൾ സൗജന്യമായി ഭക്ഷിച്ചിട്ടില്ല. മറിച്ച് നിങ്ങളിൽ ആർക്കും ഭാരമാകാതിരിക്കേണ്ടതിനു ഞങ്ങൾ രാവും പകലും കഠിനാധ്വാനംചെയ്തു പണിയെടുത്തു.
2TH 3:9 സഹായം സ്വീകരിക്കാനുള്ള അവകാശം ഞങ്ങൾക്ക് ഇല്ലാതിരുന്നതുകൊണ്ടല്ല, പിന്നെയോ നിങ്ങൾക്കു പിൻതുടരാനായി ഒരു മാതൃക നൽകാനാണു ഞങ്ങൾ അങ്ങനെ ചെയ്തത്.
2TH 3:10 ഞങ്ങൾ നിങ്ങളോടൊപ്പം ആയിരുന്നപ്പോൾ “ജോലിചെയ്യാൻ മനസ്സില്ലാത്തവൻ ഭക്ഷിക്കരുത്” എന്നൊരു കൽപ്പന നിങ്ങൾക്കു നൽകിയിരുന്നല്ലോ.
2TH 3:11 നിങ്ങളിൽ ചിലർ മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെട്ട് ഒരു ജോലിയും ചെയ്യാതെ അലസരായി നടക്കുന്നുണ്ടെന്ന് ഞങ്ങൾ കേൾക്കുന്നു.
2TH 3:12 അവരോട് ശാന്തതയോടെ ജോലിചെയ്ത് തങ്ങളുടെ ഭക്ഷണം നേടണമെന്നു കർത്താവായ യേശുക്രിസ്തുവിന്റെ പേരിൽ ഞങ്ങൾ ആജ്ഞാപിക്കുകയും അഭ്യർഥിക്കുകയുംചെയ്യുന്നു.
2TH 3:13 സഹോദരങ്ങളേ, നന്മ ചെയ്യുന്നതിൽ നിങ്ങൾ പരിക്ഷീണരാകരുത്.
2TH 3:14 ഈ ലേഖനത്തിൽ ഞങ്ങൾ നൽകുന്ന നിർദേശം അനുസരിക്കാൻ വിസമ്മതിക്കുന്ന ഏതൊരാളിനെയും പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെയുള്ള ആളുകളുമായി സമ്പർക്കം പുലർത്തരുത്. അപ്പോൾ അവർ ലജ്ജിതരാകും.
2TH 3:15 എന്നിരുന്നാലും, അവരെ ഒരു ശത്രുവായി കണക്കാക്കാതെ ഒരു സഹവിശ്വാസി എന്നനിലയിൽ ഗുണദോഷിക്കുകയാണ് വേണ്ടത്.
2TH 3:16 സമാധാനദായകനായ കർത്താവുതന്നെ നിങ്ങൾക്ക് എപ്പോഴും എല്ലാവിധത്തിലും സമാധാനം നൽകട്ടെ. നിങ്ങളോട് എല്ലാവരോടുംകൂടെ കർത്താവ് ഉണ്ടാകുമാറാകട്ടെ.
2TH 3:17 ഈ ആശംസകൾ പൗലോസ് എന്ന ഞാൻതന്നെ എന്റെ സ്വന്തം കൈയാൽ എഴുതുന്നു. എന്റെ എല്ലാ ലേഖനങ്ങളും എന്റേതുതന്നെ എന്ന് തിരിച്ചറിയാനുള്ള അടയാളം ഇതുതന്നെ.
2TH 3:18 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോട് എല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.
1TI 1:1 നമ്മുടെ രക്ഷകനായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കൽപ്പനയാൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായിത്തീർന്ന പൗലോസ് എന്ന ഞാൻ,
1TI 1:2 വിശ്വാസത്തിൽ എനിക്ക് യഥാർഥ പുത്രനു തുല്യനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും നിനക്കു കൃപയും കരുണയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
1TI 1:3 ഞാൻ മക്കദോന്യയിലേക്കു പോകുമ്പോൾ നിർബന്ധപൂർവം നിർദേശിച്ചതുപോലെ, നീ എഫേസോസിൽ താമസിക്കുക. അവിടെ വ്യാജ ഉപദേശങ്ങൾ പ്രചരിപ്പിക്കുന്നവരോട് അതിൽ തുടരരുത് എന്നും
1TI 1:4 തർക്കങ്ങൾക്കുമാത്രം വഴിതെളിക്കുന്ന കെട്ടുകഥകളിലും അനന്തമായ വംശാവലികളിലും ശ്രദ്ധചെലുത്തരുതെന്നും കൽപ്പിക്കണം. ഇവയെല്ലാം അനാവശ്യ വാദപ്രതിവാദങ്ങൾ ഉളവാക്കുന്നവയാണ്; വിശ്വാസത്തിലുള്ള ദൈവികശുശ്രൂഷയ്ക്ക് ഉപകരിക്കുന്നതുമല്ല.
1TI 1:5 ഞാൻ നൽകുന്ന ഈ നിർദേശത്തിന്റെ ഉദ്ദേശ്യമോ നിർമലഹൃദയം, ശുദ്ധമനസ്സാക്ഷി, കാപട്യമില്ലാത്തവിശ്വാസം ഇവയിൽനിന്ന് ഉത്ഭവിക്കുന്ന സ്നേഹംതന്നെ.
1TI 1:6 ചിലർ ഇവയിൽനിന്നു വ്യതിചലിച്ച്, അർഥരഹിതമായ വാദങ്ങളിൽ ഏർപ്പെടുന്നു.
1TI 1:7 അവർ വേദോപദേഷ്ടാക്കൾ ആകാൻ ആഗ്രഹിക്കുന്നു എങ്കിലും അവർ പറയുന്നതും സ്ഥാപിക്കാൻ ശ്രമിക്കുന്നതുമായ തത്ത്വങ്ങൾ അവർക്കുതന്നെ പൂർണനിശ്ചയമില്ലാത്തവയുമാണ്.
1TI 1:8 ഒരാൾ ന്യായപ്രമാണം ന്യായോചിതമായി ഉപയോഗിക്കുന്നെങ്കിൽ അത് ഉത്തമമാണെന്ന് നമുക്കറിയാം.
1TI 1:9 നീതിനിഷ്ഠർക്കുവേണ്ടിയല്ല; പിന്നെയോ നിയമനിഷേധികൾക്കും വിമതർക്കും അഭക്തർക്കും പാപികൾക്കും അശുദ്ധർക്കും നാസ്തികർക്കും പിതൃഹത്യ നടത്തുന്നവർക്കും കൊലപാതകികൾക്കും
1TI 1:10 അവിഹിതവേഴ്ചക്കാർക്കും സ്വവർഗഭോഗികൾക്കും അടിമവ്യാപാരികൾക്കും വ്യാജം പറയുന്നവർക്കും വ്യാജശപഥംചെയ്യുന്നവർക്കും നിർമലോപദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന മറ്റ് എല്ലാവർക്കുംവേണ്ടിയാണ് ന്യായപ്രമാണം നൽകിയിട്ടുള്ളത്.
1TI 1:11 വാഴ്ത്തപ്പെട്ട ദൈവത്തിന്റെ തേജസ്സുള്ള സുവിശേഷത്തിന് അനുസൃതമായിട്ടുള്ളതാണ് എന്നെ ഏൽപ്പിച്ചിരിക്കുന്ന ഈ നിർമലോപദേശം.
1TI 1:12 എനിക്കു ശക്തി നൽകി, എന്നെ വിശ്വസ്തനായി പരിഗണിച്ച് അവിടത്തെ ശുശ്രൂഷയ്ക്കു നിയോഗിച്ച നമ്മുടെ കർത്താവായ ക്രിസ്തുയേശുവിന് ഞാൻ സ്തോത്രംചെയ്യുന്നു.
1TI 1:13 മുമ്പ് ഞാൻ ദൈവദൂഷകനും പീഡകനും നിഷ്ഠുരനുമായിരുന്നു; എങ്കിലും എനിക്കു കരുണ ലഭിച്ചു. കാരണം അവിശ്വാസിയും അജ്ഞനുമായിട്ടാണ് ഇവ ഞാൻ പ്രവർത്തിച്ചിരുന്നത്.
1TI 1:14 ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ, നമ്മുടെ കർത്താവിന്റെ കൃപയും എന്നിലേക്കു സമൃദ്ധമായി വർഷിച്ചിരിക്കുന്നു.
1TI 1:15 പാപികളെ രക്ഷിക്കുന്നതിനാണ് ക്രിസ്തുയേശു ലോകത്തിൽ വന്നത് എന്ന വചനം തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവും ആകുന്നു. ഞാനാണ് ആ പാപികളിൽ അഗ്രഗണ്യൻ!
1TI 1:16 ക്രിസ്തുയേശുവിൽ വിശ്വസിച്ച് നിത്യജീവൻ ലഭിക്കാനിരിക്കുന്നവരോട് ദൈവം കാണിക്കുന്ന അളവറ്റ കൃപയുടെ നിദർശനം ഞാൻ ആയിത്തീരണം എന്നതുകൊണ്ടാണ്, ആ പാപികളിൽ ഒന്നാമനായ എനിക്ക് അന്തമില്ലാത്ത കരുണ ലഭിച്ചത്.
1TI 1:17 യുഗങ്ങളുടെ രാജാവും അനശ്വരനും അദൃശ്യനുമായ ഏകദൈവത്തിന് അനന്തകാലത്തേക്ക് ബഹുമാനവും മഹത്ത്വവും ഉണ്ടാകുമാറാകട്ടെ; ആമേൻ!
1TI 1:18 എന്റെ മകനേ, തിമോത്തിയോസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങൾക്ക് അനുസൃതമായിട്ടാണ് ഈ നിർദേശം ഞാൻ നിനക്കു നൽകുന്നത്.
1TI 1:19 അതു തിന്മയെ പ്രതിരോധിച്ച് ഉത്തമപടയാളിയായി നിന്റെ വിശ്വാസവും നല്ല മനസ്സാക്ഷിയും നിലനിർത്തി യുദ്ധസേവ ചെയ്യുന്നതിന് സഹായിക്കട്ടെ. ചിലർ ഇവ ഉപേക്ഷിച്ച് അവരുടെ വിശ്വാസം പൂർണമായി തകർത്തുകളഞ്ഞു.
1TI 1:20 ഇക്കൂട്ടത്തിൽപ്പെട്ടവരാണ് ഹുമനയൊസും അലെക്സന്തറും. അവർ ദൈവദൂഷണത്തിൽനിന്നു പിന്തിരിയാൻ പഠിക്കേണ്ടതിനാണ് ഞാൻ അവരെ സാത്താന് ഏൽപ്പിച്ചുകൊടുത്തിരിക്കുന്നത്.
1TI 2:1 സകലമനുഷ്യർക്കുംവേണ്ടി അപേക്ഷകളും പ്രാർഥനകളും മധ്യസ്ഥതയും സ്തോത്രവും അർപ്പിക്കണമെന്ന് ആദ്യംതന്നെ ഞാൻ പ്രബോധിപ്പിക്കട്ടെ.
1TI 2:2 നാം പ്രശാന്തവും സമാധാനപൂർണവും ഭയഭക്തിയുള്ളതും അന്തസ്സുറ്റതുമായ ഒരു ജീവിതം നയിക്കാൻ സാധിക്കേണ്ടതിനു രാജാക്കന്മാർക്കുവേണ്ടിയും ഉന്നത അധികാരികൾക്കുവേണ്ടിയും പ്രാർഥിക്കുക.
1TI 2:3 ഇത് ഉത്തമവും നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെസന്നിധിയിൽ സ്വീകാര്യവുമാണ്.
1TI 2:4 സകലമനുഷ്യരും രക്ഷപ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തിച്ചേരണമെന്നും അവിടന്ന് ആഗ്രഹിക്കുന്നു.
1TI 2:5 ദൈവം ഏകനാണ്; ദൈവത്തിനും മനുഷ്യർക്കും മധ്യസ്ഥനും ഏകൻ; മനുഷ്യനായ ക്രിസ്തുയേശുമാത്രം.
1TI 2:6 അവിടന്ന് എല്ലാവർക്കുംവേണ്ടി വീണ്ടെടുപ്പുവിലയായി സ്വയം അർപ്പിച്ചു; ഇതാണ് ഉചിതമായ സന്ദർഭത്തിൽ മനുഷ്യനു വെളിപ്പെടുത്തിയ സാക്ഷ്യം.
1TI 2:7 ഇതിനുവേണ്ടി പ്രഘോഷകനും അപ്പൊസ്തലനുമായി ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നു—ഞാൻ പറയുന്നത് വ്യാജമല്ല; സത്യമാണ്—യെഹൂദേതരർക്ക് വിശ്വാസത്തിലും സത്യത്തിലും ഉപദേഷ്ടാവായിട്ടുതന്നെ.
1TI 2:8 കോപമോ വിവാദമോകൂടാതെ പുരുഷന്മാർ എല്ലായിടത്തും വിശുദ്ധകരങ്ങൾ ഉയർത്തി പ്രാർഥിക്കണം എന്നതാണ് ഞാൻ താത്പര്യപ്പെടുന്നത്.
1TI 2:9 സ്ത്രീകൾ, ശാലീനതയോടും വിവേകത്തോടുംകൂടെ മാന്യമായി വസ്ത്രധാരണം ചെയ്യണം.
1TI 2:10 ആകർഷകമായ കേശസംവിധാനം, സ്വർണം, രത്നങ്ങൾ, വിലയേറിയ ഉടയാടകൾ എന്നിവകൊണ്ടല്ല, പിന്നെയോ സൽപ്രവൃത്തികളാൽ തങ്ങളെത്തന്നെ അലങ്കരിക്കുന്നതാണ് ഭക്തകളെന്ന് അവകാശപ്പെടുന്ന സ്ത്രീകൾക്ക് അനുയോജ്യം.
1TI 2:11 സ്ത്രീ പഠിക്കേണ്ടത് ശാന്തതയോടും സമ്പൂർണ വിധേയത്വത്തോടുംകൂടിയാണ്.
1TI 2:12 ഞാൻ സ്ത്രീയെ, ശാന്തമായിരിക്കാൻ അല്ലാതെ ഉപദേശിക്കുന്നതിനോ പുരുഷന്റെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനുവദിക്കുന്നില്ല;
1TI 2:13 ആദാമാണ് ആദ്യം സൃഷ്ടിക്കപ്പെട്ടത്; പിന്നെ ഹവ്വാ.
1TI 2:14 ആദാം അല്ല വഞ്ചിക്കപ്പെട്ടത്, സ്ത്രീയാണ് വഞ്ചിതയായി, അപരാധിനിയായിത്തീർന്നത്.
1TI 2:15 എന്നാൽ സ്ത്രീകൾ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധിയിലും ശാലീനതയോടെ തുടരുന്നെങ്കിൽ മാതൃത്വത്തിലൂടെ രക്ഷപ്രാപിക്കും.
1TI 3:1 ഇത് വിശ്വാസയോഗ്യമായ പ്രസ്താവനയാണ്: അധ്യക്ഷപദം ആഗ്രഹിക്കുന്നയാൾ ഉത്തമശുശ്രൂഷ അഭിലഷിക്കുന്നു.
1TI 3:2 അതുകൊണ്ട് അധ്യക്ഷൻ അപവാദങ്ങൾക്കതീതനായി, ഏകപത്നീവ്രതനും സമചിത്തനും വിവേകശാലിയും അന്തസ്സുറ്റവനും അതിഥിസൽക്കാരപ്രിയനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ആയിരിക്കണം.
1TI 3:3 മദ്യാസക്തനോ അക്രമവാസനയുള്ളവനോ ആയിരിക്കരുത്; പകരം ശാന്തനായിരിക്കണം. കലഹപ്രിയനും ദ്രവ്യാഗ്രഹിയും ആകരുത്;
1TI 3:4 സ്വകുടുംബത്തെ നന്നായി പരിപാലിക്കുകയും സന്താനങ്ങളെ സമ്പൂർണ മാന്യതയിലും അനുസരണത്തിലും വളർത്തുകയും ചെയ്യുന്നയാളുമായിരിക്കണം.
1TI 3:5 സ്വകുടുംബത്തെ പരിപാലിക്കാൻ അറിയാത്തയാൾ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
1TI 3:6 അയാൾ സമീപകാലത്ത് വിശ്വാസം സ്വീകരിച്ചയാൾ ആയിരിക്കരുത്. അപ്രകാരമായാൽ അയാൾ മതിമറന്ന് പിശാചിനു സംഭവിച്ച ശിക്ഷാവിധിയിൽ അകപ്പെടും.
1TI 3:7 അദ്ദേഹം സഭയ്ക്കു പുറമേയുള്ളവരുടെ മധ്യേ നല്ല മതിപ്പുള്ള ആളായിരിക്കണം. അങ്ങനെയായാൽ അയാൾ അപമാനിതനാകുകയോ പിശാചിന്റെ കെണിയിൽപ്പെടുകയോ ഇല്ല.
1TI 3:8 ശുശ്രൂഷകരും അതുപോലെതന്നെ ആദരണീയർ ആയിരിക്കണം. അവർ സത്യസന്ധത ഇല്ലാത്തവരോ മദ്യാസക്തരോ അത്യാഗ്രഹികളോ ആകരുത്.
1TI 3:9 നിർമലമനസ്സാക്ഷിയിൽ വിശ്വാസത്തിന്റെ ആഴമേറിയ സത്യം സംരക്ഷിക്കുന്നവരായിരിക്കണം.
1TI 3:10 അവരെ ആദ്യംതന്നെ പരീക്ഷണവിധേയരാക്കണം; ഉത്തമസാക്ഷ്യം പുലർത്തുന്നവരായി തെളിഞ്ഞാൽ അവർ ശുശ്രൂഷചെയ്യട്ടെ.
1TI 3:11 അവരുടെ ഭാര്യമാരും അവരെപ്പോലെതന്നെ, ആദരണീയർ ആയിരിക്കണം. അവർ പരദൂഷണം പറയാത്തവരും സമചിത്തരും എല്ലാ കാര്യങ്ങളിലും വിശ്വസ്തരും ആയിരിക്കണം.
1TI 3:12 ശുശ്രൂഷകൻ ഏകപത്നീവ്രതനും സ്വകുടുംബത്തെയും സന്താനങ്ങളെയും നന്നായി പരിപാലിക്കുന്നവനും ആയിരിക്കണം.
1TI 3:13 തങ്ങളുടെ ശുശ്രൂഷ ഉത്തമമായി നിർവഹിച്ചിട്ടുള്ളവർക്ക് ബഹുമാന്യമായ ഒരു സ്ഥാനവും ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിൽ വർധിച്ചുവരുന്ന ആത്മധൈര്യവും ഉണ്ട്.
1TI 3:14 നിന്റെ അടുത്തേക്ക് ഉടനെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു
1TI 3:15 എങ്കിലും എന്റെ വരവിന് താമസം നേരിട്ടാൽ എപ്രകാരമാണ് ഓരോരുത്തരും ദൈവികഗൃഹത്തിൽ പെരുമാറേണ്ടതെന്ന് നീ അറിയുന്നതിനാണ് ഞാൻ ഈ നിർദേശങ്ങൾ എഴുതുന്നത്. ജീവനുള്ള ദൈവത്തിന്റെ ഈ സഭ സത്യത്തിന്റെ സ്തംഭവും അടിസ്ഥാനവും ആകുന്നു.
1TI 3:16 ദൈവഭക്തിയുടെ അഗാധരഹസ്യം അനിഷേധ്യമാംവിധം അതിശ്രേഷ്ഠമാണ്: അവിടന്ന് മനുഷ്യനായി വെളിപ്പെട്ടു, ആത്മാവിൽ നീതീകരിക്കപ്പെട്ടു, ദൂതന്മാർക്കു പ്രത്യക്ഷനായി, രാഷ്ട്രങ്ങളിൽ ഘോഷിക്കപ്പെട്ടു, ലോകത്തിൽ വിശ്വസിക്കപ്പെട്ടു, മഹത്ത്വത്തിൽ എടുക്കപ്പെട്ടു.
1TI 4:1 എന്നാൽ അന്ത്യകാലത്ത് വഴിതെറ്റിക്കുന്ന ആത്മാക്കളെയും പൈശാചിക ഉപദേശങ്ങളെയും പിൻതുടർന്ന് ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിക്കുമെന്നു ദൈവാത്മാവ് വ്യക്തമായി പറയുന്നു.
1TI 4:2 ഇത്തരം ഉപദേശങ്ങൾ അസത്യവാദികളുടെ കാപട്യത്തിൽനിന്നാണ് ഉത്ഭവിക്കുന്നത്. അവരുടെ മനസ്സാക്ഷി പൊള്ളിക്കപ്പെട്ടതുപോലെ വികാരശൂന്യമായിരിക്കുന്നു.
1TI 4:3 അവർ വിവാഹം നിരോധിക്കുകയും ചില സവിശേഷ ഭക്ഷണപദാർഥങ്ങൾ ഉപയോഗിക്കുന്നത് വിലക്കുകയുംചെയ്യുന്നു. ഇവ, സത്യം മനസ്സിലാക്കിയ വിശ്വാസികൾ സ്തോത്രത്തോടെ ആസ്വദിക്കാനായി ദൈവം സൃഷ്ടിച്ചവയാണ്.
1TI 4:4 ദൈവം സൃഷ്ടിച്ചവയെല്ലാം ഉത്തമമാണ്; സ്തോത്രംചെയ്തുകൊണ്ട് സ്വീകരിക്കുകയാണെങ്കിൽ ഒന്നും വർജിക്കേണ്ടതില്ല.
1TI 4:5 കാരണം അത് ദൈവവചനത്താലും പ്രാർഥനയാലും വിശുദ്ധീകരിക്കപ്പെടുന്നല്ലോ.
1TI 4:6 ഈ കാര്യങ്ങൾ നീ സഹോദരങ്ങൾക്കു വ്യക്തമാക്കിയാൽ, വിശ്വാസവചസ്സുകളാലും നീ പിൻതുടർന്നുവന്ന ഉത്തമ ഉപദേശത്താലും പരിപോഷിപ്പിക്കപ്പെട്ട് ക്രിസ്തുയേശുവിന്റെ ഒരു ഉത്തമശുശ്രൂഷകനായിത്തീരും.
1TI 4:7 ലൗകികവും സാങ്കൽപ്പികവുമായ കഥകൾ ഒഴിവാക്കുക; ദൈവഭക്തനാകാൻ നിന്നെത്തന്നെ പരിശീലിപ്പിക്കുക.
1TI 4:8 കായികാഭ്യാസം കുറച്ചുമാത്രം പ്രയോജനമുള്ളതാണ്; എന്നാൽ അതിലും മഹത്തരമാണ് ആത്മികാഭ്യസനം. കാരണം, ഐഹികജീവിതത്തിലും വരാനുള്ള ജീവിതത്തിലും അതുമൂലം പ്രയോജനങ്ങൾ വരുമെന്നുള്ള വാഗ്ദാനമുണ്ടല്ലോ.
1TI 4:9 ഇത് തികച്ചും സ്വീകാര്യവും വിശ്വാസയോഗ്യവുമായ വചനമാണ്.
1TI 4:10 ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് നാം പരിശ്രമിക്കുകയും പോരാടുകയുംചെയ്യുന്നത്. എല്ലാ മനുഷ്യരുടെയും, വിശിഷ്യ വിശ്വാസികളുടെയും, രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ നാം പ്രത്യാശ അർപ്പിച്ചിരിക്കുന്നു.
1TI 4:11 ഈ കാര്യങ്ങൾ നീ കൽപ്പിക്കുകയും ഉപദേശിക്കുകയുംചെയ്യുക.
1TI 4:12 നീ യുവാവാണ് എന്ന കാരണത്താൽ ആരും നിന്നെ അവഗണിക്കാൻ അവസരം നൽകാതെ, സംസാരത്തിലും പെരുമാറ്റത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിത്തീരുക.
1TI 4:13 ഞാൻ വരുന്നതുവരെ പരസ്യമായ തിരുവചനപാരായണത്തിലും പ്രബോധനത്തിലും ഉപദേശത്തിലും ശ്രദ്ധചെലുത്തുക.
1TI 4:14 സഭാമുഖ്യന്മാരുടെ കൈവെപ്പുവഴി പ്രവചനത്താൽ നിനക്കു സിദ്ധിച്ച കൃപാദാനങ്ങൾ അവഗണിക്കരുത്.
1TI 4:15 ഇവയെല്ലാം പ്രാവർത്തികമാക്കുക; ഇവയിൽ പൂർണമായി മുഴുകുക, അങ്ങനെ നിന്റെ പുരോഗതി എല്ലാവരുടെയും മുമ്പാകെ പ്രകടമാകട്ടെ.
1TI 4:16 നിന്നെക്കുറിച്ചും നിന്റെ ഉപദേശത്തെക്കുറിച്ചും ജാഗ്രതയുള്ളവനായിരിക്കുക. അവയിൽ സുസ്ഥിരനുമായിരിക്കുക. ഇപ്രകാരം ചെയ്താൽ നീ നിന്നെയും നിന്റെ ശ്രോതാക്കളെയും രക്ഷിക്കും.
1TI 5:1 നിന്നെക്കാൾ പ്രായമുള്ള പുരുഷനെ ശകാരിക്കരുത്, പകരം അയാളോട്, പിതാവിനോട് എന്നപോലെ അഭ്യർഥിക്കുകയാണ് വേണ്ടത്.
1TI 5:2 പ്രായംകുറഞ്ഞവരെ സഹോദരന്മാരെപ്പോലെയും നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളെ അമ്മമാരെപ്പോലെയും പ്രായം കുറഞ്ഞ സ്ത്രീകളെ പൂർണനിർമല മനോഭാവത്തോടെ സഹോദരിമാരെപ്പോലെയും കരുതുക.
1TI 5:3 അശരണരായ വിധവകളെ ബഹുമാനിക്കുക.
1TI 5:4 എന്നാൽ, ഒരു വിധവയ്ക്കു മക്കളോ കൊച്ചുമക്കളോ ഉണ്ടെങ്കിൽ അവർ ആദ്യം സ്വന്തം കുടുംബത്തിൽത്തന്നെ ദൈവഭക്തി പ്രായോഗികമാക്കി തങ്ങളുടെ മാതാപിതാക്കൾക്കു പ്രത്യുപകാരം ചെയ്യാൻ പഠിക്കട്ടെ. ഇത് ദൈവദൃഷ്ടിയിൽ സ്വീകാര്യമാണ്.
1TI 5:5 അശരണയും ഏകാകിനിയുമായ വിധവ ദൈവത്തിൽ പ്രത്യാശ അർപ്പിച്ചുകൊണ്ടു രാവും പകലും യാചനയിലും പ്രാർഥനയിലും വ്യാപൃതയാകട്ടെ.
1TI 5:6 എന്നാൽ, സുഖഭോഗങ്ങൾക്കായി ജീവിക്കുന്ന വിധവ ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചവളാണ്.
1TI 5:7 ദൈവജനം അപവാദങ്ങൾക്ക് അതീതരായിരിക്കേണ്ടതിന് ഇത് അവരോട് ആജ്ഞാപിക്കുക.
1TI 5:8 ബന്ധുജനങ്ങളുടെയും, പ്രത്യേകിച്ച് കുടുംബാംഗങ്ങളുടെയും, ആവശ്യങ്ങൾക്കായി കരുതാത്തവർ വിശ്വാസത്യാഗികളും അവിശ്വാസിയെക്കാൾ അധമരുമാണ്.
1TI 5:9 അറുപതു വയസ്സിൽ കുറയാതെ പ്രായമുള്ളവളെയും ഏകഭർതൃവ്രതം അനുഷ്ഠിക്കുന്നവളെയുംമാത്രമേ വിധവകളുടെ പട്ടികയിൽ ഉൾപ്പെടുത്താവൂ.
1TI 5:10 ഇവർ കുഞ്ഞുങ്ങളെ വളർത്തുക, അതിഥികളെ സൽക്കരിക്കുക, കർത്തൃശുശ്രൂഷകരുടെ പാദങ്ങൾ കഴുകുക, പീഡിതരെ സഹായിക്കുക ഇത്യാദി സൽക്കർമങ്ങളാൽ കീർത്തി നേടിയവളും ആയിരിക്കണം.
1TI 5:11 പ്രായം കുറഞ്ഞ വിധവകളെ ഈ കൂട്ടത്തിൽ പരിഗണിക്കേണ്ടതില്ല. കാരണം ക്രിസ്തുവിനോടുള്ള വിധേയത്വത്തെ ജഡികാഭിലാഷങ്ങൾ കീഴ്പ്പെടുത്തിയാൽ അവർ വിവാഹിതരാകാൻ ആഗ്രഹിക്കും.
1TI 5:12 അങ്ങനെ അവർ ആദ്യം എടുത്ത തീരുമാനം ലംഘിച്ചതിനാൽ കുറ്റക്കാരായിത്തീരും.
1TI 5:13 തന്നെയുമല്ല, അവർ അലസരായി, വീടുവീടാന്തരം ചുറ്റിക്കറങ്ങി സമയം വൃഥാവിലാക്കുകയും അനുചിതമായി അസംബന്ധങ്ങൾ സംസാരിച്ച് പരകാര്യതൽപ്പരരായിത്തീരുകയും ചെയ്യുന്നു.
1TI 5:14 അതിനാൽ, പ്രായം കുറഞ്ഞ വിധവകൾ വിവാഹംകഴിച്ച് അമ്മമാരായി ഗൃഹഭരണം നടത്തി, ശത്രുവിന് യാതൊരു തരത്തിലുമുള്ള അപവാദങ്ങൾക്കും അവസരം കൊടുക്കാതിരിക്കണമെന്നു ഞാൻ ആഗ്രഹിക്കുന്നു.
1TI 5:15 ചിലർ, ഇപ്പോൾത്തന്നെ സാത്താന്റെ പിന്നാലെ പോയിക്കഴിഞ്ഞിരിക്കുന്നു.
1TI 5:16 ഒരു വിശ്വാസിനിക്ക് കുടുംബത്തിൽ വിധവകളുണ്ടെങ്കിൽ അവൾതന്നെ അവരെ സഹായിക്കണം. സഭയെ ഭാരപ്പെടുത്തരുത്. അങ്ങനെയെങ്കിൽ, അശരണരായ വിധവകളെ സഹായിക്കാൻ സഭയ്ക്കു സാധിക്കുമല്ലോ.
1TI 5:17 നന്നായി സഭാപരിപാലനം നടത്തുന്ന സഭാമുഖ്യന്മാർക്ക്, പ്രത്യേകിച്ച് പ്രസംഗത്തിലും അധ്യാപനത്തിലും വ്യാപൃതരായിരിക്കുന്നവർക്ക് മാന്യമായ വേതനം നൽകണം.
1TI 5:18 “ധാന്യം മെതിക്കുമ്പോൾ കാളയ്ക്കു മുഖക്കൊട്ട കെട്ടരുത്” എന്നും “ജോലിക്കാരൻ തന്റെ കൂലിക്ക് അർഹൻ” എന്നും തിരുവെഴുത്തു പറയുന്നല്ലോ.
1TI 5:19 രണ്ടോ മൂന്നോ സാക്ഷികളുടെ പിൻബലമില്ലാതെ ഒരു സഭാമുഖ്യനെതിരേ ആരോപണം ഉന്നയിക്കരുത്.
1TI 5:20 എന്നാൽ പാപംചെയ്യുന്ന സഭാമുഖ്യന്മാരെ പരസ്യമായി കുറ്റവിചാരണ നടത്തുക. ഇത് മറ്റുള്ളവർക്ക് അതിശക്തമായ ഒരു മുന്നറിയിപ്പായിരിക്കും.
1TI 5:21 ഈ നിർദേശങ്ങൾ നീ മുൻവിധിയോ പക്ഷഭേദമോകൂടാതെ പാലിക്കണമെന്ന് ഞാൻ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠദൂതന്മാരെയും സാക്ഷിയാക്കി നിന്നോട് ആജ്ഞാപിക്കുന്നു.
1TI 5:22 ഒരാളെ സഭാമുഖ്യനായി നിയോഗിക്കുന്നതിൽ തിടുക്കം കാട്ടരുത്. അന്യരുടെ പാപങ്ങളിൽ പങ്കാളിയാകുകയും അരുത്. നിന്നെത്തന്നെ നിർമലമായി സൂക്ഷിക്കുക.
1TI 5:23 നിന്റെ ഉദരസബന്ധമായ അസ്വസ്ഥതയും കൂടെക്കൂടെയുള്ള അസുഖങ്ങളും നിമിത്തം വെള്ളംമാത്രം കുടിക്കാതെ അൽപ്പം വീഞ്ഞും സേവിക്കുക.
1TI 5:24 ചിലരുടെ പാപങ്ങൾ ന്യായവിധിക്കുമുമ്പുതന്നെ വെളിപ്പെട്ടുവരുന്നു; എന്നാൽ, മറ്റുചിലരുടെ പാപങ്ങൾ അവരെ പിൻതുടർന്നുവരുന്നതേയുള്ളു.
1TI 5:25 സൽപ്രവൃത്തികളും അതുപോലെതന്നെ വെളിപ്പെട്ടുവരും; രഹസ്യത്തിൽ ചെയ്തവയും വെളിപ്പെടാതിരിക്കുകയില്ല.
1TI 6:1 ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിക്കുന്നതിന്, അടിമനുകത്തിൻകീഴിലുള്ളവരെല്ലാം തങ്ങളുടെ യജമാനന്മാർ പൂർണബഹുമതിക്ക് യോഗ്യരായി പരിഗണിക്കേണ്ടതാണ്.
1TI 6:2 വിശ്വാസികളായ യജമാനർ ഉള്ളവർ “അവർ സഹോദരങ്ങളാണല്ലോ” എന്നുകരുതി അവരോട് അനാദരവു കാണിക്കരുത്. മറിച്ച്, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ കൂട്ടുവിശ്വാസികളും പ്രിയപ്പെട്ടവരും ആകുകയാൽ, അവരെ കൂടുതൽ മെച്ചമായി സേവിക്കുകയാണു വേണ്ടത്. ഈ കാര്യങ്ങൾ നീ ഉപദേശിക്കുകയും പ്രബോധിപ്പിക്കുകയുംചെയ്യുക.
1TI 6:3 ഇതിനു വ്യത്യസ്തമായ രീതിയിൽ ഉപദേശിക്കുകയും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിർമലവചനത്തോടും ദൈവഭക്തിക്കനുസൃതമായ ഉപദേശത്തോടും അനുകൂലിക്കാതിരിക്കുകയുംചെയ്യുന്നവർ
1TI 6:4 അഹന്ത നിറഞ്ഞവരും വിവേകരഹിതരുമാണ്. അവർ അസൂയ, ഭിന്നത, ദുർഭാഷണം, അഭ്യൂഹം, ദുർബുദ്ധി എന്നിവ നിറഞ്ഞ് സത്യത്യാഗികളായ മനുഷ്യർതമ്മിലുള്ള വാദകോലാഹലം ഉണ്ടാക്കും.
1TI 6:5 ഇങ്ങനെ, അനാരോഗ്യകരമായ വിവാദങ്ങളും ചില വാക്കുകളെക്കുറിച്ചുള്ള തർക്കവിഷയങ്ങളും നിരന്തരം സൃഷ്ടിക്കുന്ന പ്രവണതയുള്ളവരാണ് ഇവർ. ദൈവഭക്തി ഒരു ആദായമാർഗമായി അവർ കരുതുന്നു.
1TI 6:6 എന്നാൽ, സംതൃപ്തിയോടുകൂടിയ ദൈവഭക്തി വലിയ നേട്ടംതന്നെയാണ്.
1TI 6:7 ഈ ലോകത്തിലേക്കു വന്നപ്പോൾ നാം ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്നു പോകുമ്പോൾ നമുക്ക് ഒന്നും കൊണ്ടുപോകാനും കഴിയുന്നതല്ല.
1TI 6:8 ഭക്ഷണവും വസ്ത്രവും ഉണ്ടെങ്കിൽ അതുകൊണ്ടു നമുക്കു തൃപ്തരാകാം.
1TI 6:9 ധനികരാകാൻ ആഗ്രഹിക്കുന്നവർ പ്രലോഭനത്തിലും കെണിയിലും കുടുങ്ങി, മനുഷ്യരെ തകർച്ചയിലും നാശത്തിലും മുക്കിക്കളയുന്ന ബുദ്ധിഹീനവും ഉപദ്രവകരവുമായ അനവധി മോഹങ്ങളിൽ വീണുപോകുന്നു.
1TI 6:10 ദ്രവ്യാഗ്രഹം സകലവിധ ദോഷങ്ങളുടെയും ഉറവിടമാണ്. ധനമോഹത്താൽ ചിലർ വിശ്വാസത്തിൽനിന്ന് വ്യതിചലിച്ച്, പലവിധ വേദനകൾക്ക് തങ്ങളെത്തന്നെ അധീനരാക്കുകയുംചെയ്തിരിക്കുന്നു.
1TI 6:11 എന്നാൽ ദൈവപുരുഷാ, നീയോ ഇവയിൽനിന്നെല്ലാം ഓടിയകലുക. നീതി, ഭക്തി, വിശ്വാസം, സ്നേഹം, സഹിഷ്ണുത, സൗമ്യത എന്നിവയെ അനുഗമിക്കുക.
1TI 6:12 വിശ്വാസത്തിന്റെ നല്ല യുദ്ധംചെയ്യുക. നിത്യജീവനെ മുറുകെപ്പിടിക്കുക; അതിനായി നീ വിളിക്കപ്പെടുകയും അനേകസാക്ഷികളുടെമുമ്പിൽ ആ കാര്യം ഏറ്റുപറയുകയും ചെയ്തിട്ടുണ്ടല്ലോ.
1TI 6:13 സകലത്തിനും ജീവൻ നൽകുന്ന ദൈവത്തെയും പൊന്തിയോസ് പീലാത്തോസിന്റെ മുമ്പിൽ ഉത്തമവിശ്വാസപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും സാക്ഷിയാക്കി ഞാൻ നിന്നോട് ആജ്ഞാപിക്കുന്നത്:
1TI 6:14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പുനരാഗമനംവരെ നീ ഈ കൽപ്പനകൾ നിഷ്കളങ്കമായും നിരാക്ഷേപമായും പാലിച്ചുകൊള്ളണം എന്നാണ്.
1TI 6:15 രാജാക്കന്മാരുടെ രാജാവും പ്രഭുക്കന്മാരുടെ പ്രഭുവും വാഴ്ത്തപ്പെട്ട ഏകാധിപതിയുമായ ദൈവം ക്രിസ്തുവിനെ യഥാകാലം വെളിപ്പെടുത്തും.
1TI 6:16 അവിടന്നുമാത്രമാണ് മരണരഹിതൻ. ആർക്കും അടുത്തുകൂടാത്ത പ്രകാശത്തിൽ നിവസിക്കുന്ന അവിടത്തെ മാനവരാരും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. ബഹുമാനവും ആധിപത്യവും എന്നേക്കും അവിടത്തേക്ക് ഉണ്ടാകുമാറാകട്ടെ. ആമേൻ.
1TI 6:17 ഈ ലോകത്തിലെ ധനികരോട്, ധാർഷ്ട്യം പ്രകടിപ്പിക്കാതെയും അസ്ഥിരമായ ലൗകികസമ്പത്തിൽ തങ്ങളുടെ പ്രത്യാശവെക്കാതെയും നമ്മുടെ ആസ്വാദനത്തിന് ഉതകുന്നതെല്ലാം സമൃദ്ധമായി പ്രദാനംചെയ്യുന്ന ദൈവത്തിൽത്തന്നെ പ്രത്യാശ അർപ്പിക്കണമെന്ന് നീ ആജ്ഞാപിക്കുക.
1TI 6:18 അവരോട് നന്മ ചെയ്യാനും സുകൃതങ്ങളിൽ സമ്പന്നരാകാനും തങ്ങൾക്കുള്ളത് ഔദാര്യത്തോടെ പങ്കുവെക്കാൻ സന്നദ്ധത കാണിക്കാനും ഉദ്ബോധിപ്പിക്കുക.
1TI 6:19 ഇപ്രകാരം, ഭാവികാലത്തിൽ യഥാർഥജീവനാകുന്ന ജീവൻ മുറുകെപ്പിടിക്കുന്നതിനുവേണ്ടി തങ്ങളുടെ നിക്ഷേപങ്ങൾകൊണ്ട് ഭദ്രമായ ഒരു അടിസ്ഥാനം പണിയട്ടെ.
1TI 6:20 തിമോത്തിയോസേ, നിന്നെ ഭരമേൽപ്പിച്ചിട്ടുള്ളത് നീ പരിരക്ഷിക്കുക. ദൈവഭക്തിക്ക് അനുസൃതമല്ലാത്ത വ്യർഥഭാഷണത്തിൽനിന്നും വിജ്ഞാനം എന്നു ദ്യോതിപ്പിക്കുന്ന ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കുക.
1TI 6:21 ചിലർ ഇത് അനുകരിച്ചതിനാൽ വിശ്വാസത്തിൽനിന്നു വ്യതിചലിക്കാൻ കാരണമായിത്തീർന്നു. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
2TI 1:1 ദൈവഹിതത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൗലോസ്, ക്രിസ്തുയേശുവിൽ വിശ്വാസം അർപ്പിക്കുന്നവർക്കു ലഭിക്കാനിരിക്കുന്ന ജീവന്റെ വാഗ്ദാനപ്രകാരം,
2TI 1:2 പ്രിയപുത്രനായ തിമോത്തിയോസിന്, എഴുതുന്നത്: പിതാവായ ദൈവത്തിൽനിന്നും നമ്മുടെ കർത്താവായ ക്രിസ്തുയേശുവിൽനിന്നും കൃപയും കരുണയും സമാധാനവും നിനക്ക് ഉണ്ടാകുമാറാകട്ടെ.
2TI 1:3 എന്റെ പൂർവികരെപ്പോലെതന്നെ ഞാനും നിർമല മനസ്സാക്ഷിയോടെ സേവിക്കുന്ന ദൈവത്തിന്റെസന്നിധിയിൽ രാവും പകലും നിരന്തരം നിന്നെ ഓർത്തുകൊണ്ട് എന്റെ പ്രാർഥനയിൽ ദൈവത്തിനു സ്തോത്രംചെയ്യുന്നു.
2TI 1:4 നിന്റെ കണ്ണുനീർ ഓർക്കുമ്പോൾ, നിന്നെ കണ്ട് ആനന്ദപൂരിതനാകാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു.
2TI 1:5 നിന്റെ നിർവ്യാജവിശ്വാസം എന്റെ ഓർമയിലുണ്ട്. ആ വിശ്വാസം ആദ്യം നിന്റെ വലിയമ്മ ലോവീസിലും അമ്മ യൂനീക്കയിലും ഉണ്ടായിരുന്നു; ഇപ്പോൾ നിന്നിലും ഉണ്ടെന്ന് എനിക്കുറപ്പുണ്ട്.
2TI 1:6 അതുകൊണ്ട് എന്റെ കൈവെപ്പിലൂടെ, നിനക്കു ലഭിച്ച ദൈവത്തിന്റെ കൃപാദാനം പുനരുജ്വലിപ്പിക്കണമെന്നു ഞാൻ നിന്നെ ഓർമിപ്പിക്കുന്നു.
2TI 1:7 ദൈവം നമുക്കു നൽകിയിട്ടുള്ള പരിശുദ്ധാത്മാവ് ഭീരുത്വത്തിന്റേതല്ല; പിന്നെയോ, ശക്തിയുടെയും സ്നേഹത്തിന്റെയും ആത്മനിയന്ത്രണത്തിന്റെയുമാണ്.
2TI 1:8 അതുകൊണ്ട് നമ്മുടെ കർത്താവിനെ സാക്ഷിക്കുന്നതിനെക്കുറിച്ചോ അവിടത്തെ തടവുകാരനായ എന്നെക്കുറിച്ചോ നീ ലജ്ജിക്കരുത്. പിന്നെയോ, സുവിശേഷം അറിയിക്കുമ്പോൾ ഉണ്ടാകുന്ന ക്ലേശങ്ങളിൽ ദൈവം നൽകുന്ന ശക്തിക്കനുസൃതമായി നീയും പങ്കാളിയാകുക.
2TI 1:9 കർത്താവ് നമ്മെ രക്ഷിക്കുകയും ഒരു വിശുദ്ധജീവിതത്തിനായി വിളിക്കുകയും ചെയ്തു. ഇത് നമ്മുടെ പ്രവൃത്തികളുടെ ഫലമല്ല; പിന്നെയോ, കൃപയിലധിഷ്ടിതമായ ദൈവിക നിർണയമനുസരിച്ചാണ്. ഈ കൃപ കാലാരംഭത്തിനു മുമ്പുതന്നെ ക്രിസ്തുയേശുവിൽ ദൈവം നമുക്കു നൽകിയതാണെങ്കിലും
2TI 1:10 നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാൽ ഇപ്പോൾ നമുക്കു വെളിപ്പെട്ടിരിക്കുന്നു. അവിടന്ന് മരണത്തെ ഇല്ലാതാക്കുകയും സുവിശേഷം മുഖാന്തരം ജീവനും അമർത്യതയും വെളിപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
2TI 1:11 ആ സുവിശേഷത്തിന്റെ പ്രഘോഷകനും അപ്പൊസ്തലനും ഉപദേഷ്ടാവുമായി ദൈവമാണ് എന്നെ നിയമിച്ചത്.
2TI 1:12 അതിനാൽ ഞാൻ ഇപ്പോൾ ഈ ക്ലേശങ്ങൾ എല്ലാം സഹിച്ചിട്ടും ലജ്ജിക്കുന്നില്ല; ഞാൻ ആരെ വിശ്വസിച്ചിരിക്കുന്നു എന്ന് എനിക്കറിയാം. ഞാൻ നിക്ഷേപിച്ചവയെല്ലാം ആ ദിവസംവരെ കാത്തുസൂക്ഷിക്കുന്നതിന് അവിടന്നു പ്രാപ്തനാണെന്ന് എനിക്കുറപ്പുണ്ട്.
2TI 1:13 എന്നിൽനിന്നു കേട്ട നിർമലവചനത്തെ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിനും സ്നേഹത്തിനും ഒരു മാതൃകയാക്കി നീ സൂക്ഷിക്കുക.
2TI 1:14 നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സഹായത്താൽ നിന്നിലെ നല്ല നിക്ഷേപങ്ങൾ സംരക്ഷിക്കുക.
2TI 1:15 ഫുഗലൊസും ഹെർമോഗനേസും ഉൾപ്പെടെ ഏഷ്യാപ്രവിശ്യയിലുള്ള എല്ലാവരും എന്നെ പരിത്യജിച്ചു എന്നു നിനക്കറിയാമല്ലോ.
2TI 1:16 ഒനേസിഫൊരൊസിന്റെ കുടുംബത്തോട് കർത്താവ് കരുണകാണിക്കട്ടെ; അയാൾ എന്റെ ചങ്ങലയെക്കുറിച്ചു ലജ്ജിക്കാതെ എന്നെ മിക്കപ്പോഴും ആശ്വസിപ്പിച്ചിട്ടുണ്ട്.
2TI 1:17 അയാൾ റോമിൽ ആയിരുന്നപ്പോൾ എന്നെ കണ്ടെത്തുന്നതുവരെ വളരെ ക്ലേശപൂർവം അന്വേഷിച്ചു.
2TI 1:18 ആ ദിവസത്തിൽ കർത്താവിൽനിന്ന് കരുണ ലഭിക്കാൻ കർത്താവ് അയാളെ സഹായിക്കട്ടെ! എഫേസോസിൽവെച്ചും അയാൾ ഏതെല്ലാം തരത്തിൽ എന്നെ ശുശ്രൂഷിച്ചെന്നു നിനക്കു നന്നായി അറിയാമല്ലോ.
2TI 2:1 എന്റെ മകനേ, നീ ക്രിസ്തുയേശുവിലുള്ള കൃപയിൽ ശക്തിപ്പെടുക.
2TI 2:2 അനേകം സാക്ഷികളുടെ സാന്നിധ്യത്തിൽ നീ എന്നിൽനിന്ന് കേട്ടതെല്ലാം, മറ്റുള്ളവരെ അഭ്യസിപ്പിക്കാൻ യോഗ്യത നേടിയ വിശ്വസ്തരായ ആളുകളെ ഭരമേൽപ്പിക്കുക.
2TI 2:3 ക്രിസ്തുയേശുവിന്റെ ഒരു നല്ല സൈനികനെപ്പോലെ നീയും എന്നോടൊപ്പം കഷ്ടതയിൽ പങ്കുചേരുക.
2TI 2:4 സൈനികസേവനം അനുഷ്ഠിക്കുന്ന ഒരാളും സൈനികേതര കാര്യങ്ങളിൽ ഇടപെടുന്നില്ല; കാരണം, അയാളുടെ ലക്ഷ്യം സൈന്യത്തിൽ തന്നെ ചേർത്തയാളിനെ തൃപ്തിപ്പെടുത്തുക എന്നതാണ്.
2TI 2:5 കായികമത്സരത്തിൽ പങ്കെടുക്കുന്ന ഒരാൾ നിയമപ്രകാരം മത്സരിക്കുന്നില്ലെങ്കിൽ അയാൾക്കു വിജയകിരീടം ലഭിക്കുകയില്ല.
2TI 2:6 കഠിനാധ്വാനം ചെയ്യുന്ന കർഷകനാണ് ആദ്യം വിളവിന്റെ പങ്ക് എടുക്കേണ്ടത്.
2TI 2:7 ഞാൻ പറയുന്നത് ചിന്തിക്കുക; കർത്താവ് സകലകാര്യത്തിലും നിനക്കു വിവേകം നൽകും.
2TI 2:8 ഞാൻ എന്റെ സുവിശേഷപ്രഘോഷണത്തിൽ വ്യക്തമാക്കുന്നതുപോലെ, ദാവീദിന്റെ വംശജനും മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റവനുമായ യേശുക്രിസ്തുവിനെ ഓർക്കുക.
2TI 2:9 ഈ സുവിശേഷത്തിനുവേണ്ടിയാണ് ഒരു കുറ്റവാളിയെപ്പോലെ ബന്ധനം സഹിച്ചും ഞാൻ കഷ്ടത അനുഭവിക്കുന്നത്. എന്നാൽ, ദൈവവചനത്തിനു ബന്ധനമില്ല.
2TI 2:10 അതുകൊണ്ടു ക്രിസ്തുയേശുവിലുള്ള രക്ഷയും നിത്യമഹത്ത്വവും തെരഞ്ഞെടുക്കപ്പെട്ടവർക്കു ലഭിക്കേണ്ടതിന് ഞാൻ എല്ലാം സഹിക്കുന്നു.
2TI 2:11 ഇത് വിശ്വാസയോഗ്യമായ തിരുവചനമല്ലോ: നാം ക്രിസ്തുവിനോടുകൂടെ മരിച്ചാൽ ക്രിസ്തുവിനോടുകൂടെ ജീവിക്കും;
2TI 2:12 കഷ്ടത സഹിക്കുന്നെങ്കിൽ അവിടത്തെ ഭരണത്തിൽ പങ്കാളികളാകും. അവിടത്തെ നിരാകരിക്കുന്നെങ്കിൽ അവിടന്നു നമ്മെയും നിരാകരിക്കും.
2TI 2:13 നാം വിശ്വാസവിഹീനരായിത്തീർന്നാലും അവിടന്ന് വിശ്വസ്തനായിത്തന്നെ തുടരും; തന്റെ സ്വഭാവം ത്യജിക്കുക അവിടത്തേക്കു സാധ്യമല്ലല്ലോ!
2TI 2:14 നിഷ്‌പ്രയോജനവും ശ്രോതാക്കൾക്ക് നാശം വിതയ്ക്കുന്നതുമായ വാഗ്വാദങ്ങളിൽ ഏർപ്പെടരുതെന്ന് ദൈവസന്നിധിയിൽ നീ അവരെ അനുസ്മരിപ്പിച്ച് കർശനമായി ഉദ്ബോധിപ്പിക്കുക.
2TI 2:15 “ലജ്ജിക്കാൻ ഇടവരാത്തവനും സത്യവചനം നേരായി വിഭജിക്കുന്നവനും” എന്ന ദൈവിക അംഗീകാരം ലഭിച്ച ഒരു പ്രവർത്തകനായി തിരുസന്നിധിയിൽ നിന്നെത്തന്നെ സമർപ്പിക്കാൻ യത്നിക്കുക.
2TI 2:16 ഭക്തിവിരുദ്ധമായ വ്യർഥഭാഷണം വർജിക്കുക; അവ നമ്മെ അധികം ഭക്തിരാഹിത്യത്തിലേക്കു നയിക്കുകയേയുള്ളു.
2TI 2:17 ഇത്തരം ഭാഷണം കാർന്നുതിന്നുന്ന വ്രണംപോലെ വ്യാപിച്ചുകൊണ്ടിരിക്കും. ഹുമനയൊസും ഫിലേത്തോസും ഇത്തരക്കാരാണ്.
2TI 2:18 അവർ സത്യത്തിൽനിന്ന് വ്യതിചലിച്ചിരിക്കുന്നു; “പുനരുത്ഥാനം കഴിഞ്ഞു” എന്നു പറഞ്ഞ് അവർ ചിലരുടെ വിശ്വാസം തകിടംമറിക്കുന്നു.
2TI 2:19 എന്നാൽ, “കർത്താവ് തനിക്കുള്ളവരെ അറിയുന്നു” എന്നും “കർത്താവിനെ സ്വീകരിച്ചവരെല്ലാം അധർമത്തിൽനിന്ന് അകന്നുകൊള്ളണം” എന്നും മുദ്രണം ചെയ്തിരിക്കുന്ന സുസ്ഥിരമായ ദൈവിക അടിസ്ഥാനം അചഞ്ചലംതന്നെ.
2TI 2:20 ഒരു വലിയ ഭവനത്തിൽ സ്വർണവും വെള്ളിയുംകൊണ്ടുള്ള പാത്രങ്ങൾമാത്രമല്ല മരവും കളിമണ്ണുംകൊണ്ടുള്ളവയും ഉണ്ടായിരിക്കും; ചില പാത്രങ്ങൾ സവിശേഷമായ ഉപയോഗത്തിനും വേറെ ചിലതു സാമാന്യമായ ഉപയോഗത്തിനും.
2TI 2:21 സാമാന്യമായ ഉപയോഗത്തിൽനിന്ന് സ്വയം ശുദ്ധീകരിക്കുന്നയാൾ സവിശേഷമായ ഉപയോഗങ്ങൾക്കുള്ള പാത്രമായി സമർപ്പിതമായി, സകലസൽപ്രവൃത്തികൾക്കും സജ്ജമായി യജമാനന് പ്രയോജനമുള്ള ആളായിത്തീരും.
2TI 2:22 യുവസഹജമായ ആസക്തികൾ വിട്ട് പലായനംചെയ്യുക. നിർമലഹൃദയത്തോടെ കർത്താവിനെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരോടുംചേർന്ന് ധാർമികത, വിശ്വാസം, സ്നേഹം, സമാധാനം എന്നിവ അനുഗമിക്കുക.
2TI 2:23 മൗഢ്യവും ബാലിശവുമായ വാദപ്രതിവാദങ്ങൾ സംഘട്ടനങ്ങൾക്ക് വഴിതെളിക്കും എന്നറിഞ്ഞ് അവ ഉപേക്ഷിക്കുക.
2TI 2:24 കർത്താവിന്റെ ദാസൻ സംഘട്ടനങ്ങളിൽ ഏർപ്പെടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്നവനും അധ്യാപനത്തിൽ നൈപുണ്യമുള്ളവനും ക്ഷമാശീലനും ആയിരിക്കണം.
2TI 2:25 ശത്രുക്കൾക്ക് സത്യം സുവ്യക്തമാകുംവിധം ദൈവം അവർക്ക് മാനസാന്തരം നൽകിയേക്കാം എന്ന പ്രതീക്ഷയോടെ, സൗമ്യമായി ബുദ്ധി ഉപദേശിക്കേണ്ടതാണ്.
2TI 2:26 തൽഫലമായി, പിശാച് തന്റെ ഇഷ്ടം നിറവേറ്റാൻ അടിമകളാക്കി വെച്ചിട്ടുള്ളവർ, അവന്റെ കെണിയിൽനിന്ന് സ്വതന്ത്രരായി സുബോധത്തിലേക്ക് മടങ്ങിവരും.
2TI 3:1 അന്തിമകാലത്ത് ദുരന്തകലുഷിതമായ നാളുകൾ ഉണ്ടാകും എന്നു നീ അറിയുക.
2TI 3:2 മനുഷ്യർ സ്വാർഥരും ധനമോഹികളും വീമ്പിളക്കുന്നവരും അഹങ്കാരികളും ദൈവദൂഷകരും മാതാപിതാക്കളെ അനുസരിക്കാത്തവരും നന്ദികെട്ടവരും നാസ്തികരും
2TI 3:3 മനുഷ്യത്വമില്ലാത്തവരും കൊടുംക്രൂരരും അപഖ്യാതി പരത്തുന്നവരും ആത്മനിയന്ത്രണമില്ലാത്തവരും നിഷ്ഠുരരും സദ്ഗുണവൈരികളും ആയിത്തീരും.
2TI 3:4 അവർ വഞ്ചകരും വീണ്ടുവിചാരമില്ലാത്തവരും മതിമറന്ന് അഹങ്കരിക്കുന്നവരും ദൈവത്തെ സ്നേഹിക്കുന്നതിനു പകരം സുഖത്തെ സ്നേഹിക്കുന്നവരും
2TI 3:5 ഭക്തിയുടെ ബാഹ്യരൂപം പുലർത്തി അതിന്റെ ശക്തിയെ നിഷേധിക്കുന്നവരും ആയിരിക്കും. ഇങ്ങനെയുള്ളവരിൽനിന്ന് അകന്നുനിൽക്കുക.
2TI 3:6 ഇവർ ഭവനങ്ങളിൽ നുഴഞ്ഞുകയറി, പാപത്തിന് അധീനരും ബഹുവിധമോഹങ്ങളിൽ ആസക്തരുമായി ധാർമിക ചാപല്യമുള്ള സ്ത്രീകളെ വശംവദരാക്കുന്നു.
2TI 3:7 ഇത്തരം സ്ത്രീകൾ നിരന്തരം പഠിക്കുന്നവർ ആണെങ്കിലും സത്യം തിരിച്ചറിയാൻ പ്രാപ്തരായിത്തീരുന്നില്ല.
2TI 3:8 യന്നേസും യംബ്രേസും മോശയോട് എതിർത്തു. അതുപോലെ ഇവരും സത്യത്തോട് എതിർക്കുന്നു. ഇവർ ദൂഷിതമനസ്ക്കരും വിശ്വാസം സംബന്ധിച്ച് പരാജിതരുമാണ്.
2TI 3:9 ഈ വിധത്തിൽ ഇവർ അധികം മുന്നോട്ടു പോകുകയില്ല; കാരണം, മുൻപറഞ്ഞ ഇരുവരുടെയും കാര്യത്തിലെന്നപോലെ ഇവരുടെയും മൗഢ്യം എല്ലാവർക്കും വ്യക്തമാകും.
2TI 3:10 ഞാൻ അഭ്യസിപ്പിച്ച ഉപദേശം, എന്റെ ജീവിതരീതി, ലക്ഷ്യബോധം, വിശ്വാസം, സമചിത്തത, സ്നേഹം, സഹിഷ്ണുത എന്നിവയും
2TI 3:11 ഞാൻ സഹിച്ച പീഡകളും അന്ത്യോക്യയിലും ഇക്കോന്യയിലും ലുസ്ത്രയിലും എനിക്കുണ്ടായ കഷ്ടതകളും സശ്രദ്ധം നീ മനസ്സിലാക്കിയല്ലോ. ഞാൻ എല്ലാവിധത്തിലുമുള്ള പീഡകൾ സഹിച്ചു; അവയിൽനിന്നെല്ലാം കർത്താവ് എന്നെ രക്ഷപ്പെടുത്തി.
2TI 3:12 ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പീഡകൾ ഉണ്ടാകും,
2TI 3:13 എന്നാൽ, ദുഷ്ടമനുഷ്യരും ആൾമാറാട്ടക്കാരും മറ്റുള്ളവരെ വഞ്ചിച്ചും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടും തിന്മയിലേക്ക് കൂപ്പുകുത്തും.
2TI 3:14 എന്നാൽ, നീ പഠിച്ചകാര്യങ്ങളിൽ വിശ്വസ്തനായി തുടരുക; അവ സത്യമാണെന്ന് നിനക്കറിയാം. കാരണം നിന്നെ ഉപദേശിച്ചവർ വിശ്വാസയോഗ്യരാണ്.
2TI 3:15 ക്രിസ്തുയേശുവിൽ വിശ്വസിക്കുന്നതിലൂടെ രക്ഷനേടുന്നതിന് ജ്ഞാനിയാക്കാൻ പര്യാപ്തമായ വിശുദ്ധലിഖിതങ്ങൾ നീ ബാല്യംമുതലേ അറിഞ്ഞിരിക്കുന്നല്ലോ.
2TI 3:16 എല്ലാ തിരുവെഴുത്തും ദൈവനിശ്വസിതമാണ്; അത് ഉപദേശിക്കാനും ശാസിക്കാനും തെറ്റ് തിരുത്താനും നീതിയുക്തമായ ജീവിതം അഭ്യസിപ്പിക്കാനും പ്രയോജനപ്രദമാണ്.
2TI 3:17 അങ്ങനെ ദൈവമനുഷ്യൻ നൈപുണ്യമുള്ളവനായി സകലസൽപ്രവൃത്തികൾക്കും സുസജ്ജനായിത്തീരുന്നു.
2TI 4:1 ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിച്ച് തിരുരാജ്യം സ്ഥാപിക്കാൻ പ്രത്യക്ഷനാകുന്ന ദൈവത്തിന്റെയും ക്രിസ്തുയേശുവിന്റെയും സന്നിധിയിൽ ഞാൻ നിന്നോട് ആജ്ഞാപിക്കുകയാണ്:
2TI 4:2 തിരുവചനം ഘോഷിക്കുക; അനുകൂലസമയത്തും പ്രതികൂലസമയത്തും അതിന് സന്നദ്ധനായിരിക്കുക. വളരെ ക്ഷമയോടെ ഉപദേശിച്ചുകൊണ്ട് തെറ്റുകൾ ചൂണ്ടിക്കാണിക്കുക, ശാസിക്കുക, പ്രോത്സാഹിപ്പിക്കുക.
2TI 4:3 മനുഷ്യർ നിർമലോപദേശം ഉൾക്കൊള്ളാൻ വിമുഖരായിട്ട് തങ്ങളുടെ അഭിരുചിക്കനുസൃതമായി ഇമ്പമുള്ള കാര്യങ്ങൾ പറഞ്ഞുകേൾപ്പിക്കുന്ന ഉപദേഷ്ടാക്കളെ വിളിച്ചുകൂട്ടുന്ന കാലം വരും.
2TI 4:4 അന്ന് അവർ സത്യത്തിനു പുറംതിരിഞ്ഞ്, കെട്ടുകഥകളിലേക്കു ശ്രദ്ധതിരിക്കും.
2TI 4:5 നീയോ സകലത്തിലും ആത്മസംയമനം പാലിക്കുക, കഷ്ടത സഹിക്കുക, ഒരു സുവിശേഷകന്റെ പ്രവൃത്തിചെയ്യുക, നിന്റെ ശുശ്രൂഷ പരിപൂർണമായി നിർവഹിക്കുക.
2TI 4:6 ഞാൻ ഇപ്പോൾത്തന്നെ പാനീയയാഗമായി അർപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു; എന്റെ അന്തിമയാത്രയ്ക്കുള്ള സമയവും ആസന്നമായിരിക്കുന്നു.
2TI 4:7 ഞാൻ നന്നായി യുദ്ധംചെയ്തു; ഓട്ടം പൂർത്തിയാക്കി; അവസാനംവരെ ഞാൻ വിശ്വാസം സംരക്ഷിച്ചു.
2TI 4:8 ഇനി, നീതിയുടെ കിരീടം എനിക്കായി കാത്തിരിക്കുന്നു. അത്, നീതിയുള്ള ന്യായാധിപതിയായ കർത്താവ് അന്നാളിൽ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവിടത്തെ പുനരാഗമനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന എല്ലാവർക്കുംതന്നെ.
2TI 4:9 എന്റെ അടുത്ത് കഴിയുന്നത്ര വേഗം എത്താൻ ഉത്സാഹിക്കുക.
2TI 4:10 എന്തുകൊണ്ടെന്നാൽ, ദേമാസ് ഈ ലോകജീവിതസൗകര്യങ്ങളെ സ്നേഹിച്ച് എന്നെ ഉപേക്ഷിച്ച് തെസ്സലോനിക്യയിലേക്കു പോയി. ക്രേസ്കേസ് ഗലാത്യയ്ക്കും തീത്തോസ് ദൽമാത്യയ്ക്കും പൊയ്ക്കഴിഞ്ഞു.
2TI 4:11 ലൂക്കോസുമാത്രമാണ് എന്നോടുകൂടെയുള്ളത്. മർക്കോസിനെ നീ കൂട്ടിക്കൊണ്ടുവരിക; അയാൾ എന്റെ ശുശ്രൂഷയിൽ എനിക്കു പ്രയോജനമുള്ളവനാണ്.
2TI 4:12 തിഹിക്കൊസിനെ ഞാൻ എഫേസോസിലേക്ക് അയച്ചിരിക്കുകയാണ്.
2TI 4:13 നീ വരുമ്പോൾ, ത്രോവാസിൽ കാർപ്പൊസിന്റെ അടുക്കൽ ഞാൻ വെച്ചിട്ടുപോന്ന പുറംകുപ്പായവും പുസ്തകങ്ങളും വിശേഷാൽ ചർമലിഖിതങ്ങളും കൊണ്ടുവരണം.
2TI 4:14 ചെമ്പുപണിക്കാരനായ അലെക്സന്തർ എനിക്കു വളരെ ദ്രോഹം ചെയ്തു. അവന്റെ പ്രവൃത്തികൾക്ക് തക്ക പ്രതിഫലം കർത്താവ് അവന് നൽകും.
2TI 4:15 നീയും അവനെ സൂക്ഷിക്കുക, കാരണം അയാൾ നമ്മുടെ സന്ദേശത്തെ ശക്തിയുക്തം എതിർത്തവനാണ്.
2TI 4:16 ന്യായാധിപന്റെ മുമ്പാകെ എന്നെ ആദ്യമായി ഹാജരാക്കിയപ്പോൾ ആരും എന്റെ സഹായത്തിനായി മുമ്പോട്ട് വന്നില്ല, എല്ലാവരും എന്നെ കൈയൊഴിഞ്ഞു. ഇത് അവരുടെമേൽ കുറ്റമായി ആരോപിക്കപ്പെടാതെയിരിക്കട്ടെ.
2TI 4:17 എന്നാൽ, കർത്താവ് എന്നോടൊപ്പംനിന്ന് എന്നെ ശക്തിപ്പെടുത്തി. അങ്ങനെ എന്നിലൂടെ വചനപ്രഘോഷം നിർവഹിക്കാനും യെഹൂദേതരർ സകലരും അതു കേൾക്കാനും കാരണമായി. അതോടെ, ഞാൻ സിംഹത്തിന്റെ വായിൽനിന്ന് മോചിതനായി.
2TI 4:18 കർത്താവ് എന്നെ തിന്മയുടെ എല്ലാവിധ ഉപദ്രവങ്ങളിൽനിന്നും മോചിപ്പിച്ച് സുരക്ഷിതനായി അവിടത്തെ സ്വർഗീയരാജ്യത്തിൽ എത്തിക്കും. അവിടത്തേക്ക് എന്നെന്നേക്കും മഹത്ത്വം. ആമേൻ.
2TI 4:19 പ്രിസ്കിലയ്ക്കും അക്വിലായ്ക്കും ഒനേസിഫൊരൊസിന്റെ കുടുംബത്തിനും അഭിവാദനങ്ങൾ.
2TI 4:20 എരസ്തൊസ് കൊരിന്തിൽ താമസിച്ചു. ത്രൊഫിമൊസിനെ ഞാൻ മിലേത്തോസിൽ രോഗിയായി വിട്ടിട്ട് പോന്നു.
2TI 4:21 ശീതകാലത്തിനുമുമ്പേ ഇവിടെ എത്താൻ നീ പരമാവധി ശ്രമിക്കണം. യൂബൂലൊസും പൂദെസും ലീനോസും ക്ലൗദിയയും സഹോദരങ്ങൾ സകലരും നിനക്ക് അഭിവാദനങ്ങൾ അർപ്പിക്കുന്നു.
2TI 4:22 കർത്താവ് നിന്റെ ആത്മാവോടുകൂടെ ഉണ്ടാകുമാറാകട്ടെ. അവിടത്തെ കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
TIT 1:1 ദൈവത്തിന്റെ ദാസനും യേശുക്രിസ്തുവിന്റെ അപ്പൊസ്തലനുമായ പൗലോസ്, നമുക്കു പൊതുവായുള്ള വിശ്വാസത്തിൽ എന്റെ യഥാർഥ പുത്രതുല്യനായ തീത്തോസിന്, എഴുതുന്നത്: നിനക്കു പിതാവായ ദൈവത്തിൽനിന്നും നമ്മുടെ രക്ഷകനായ ക്രിസ്തുയേശുവിൽനിന്നും കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. ദൈവം തെരഞ്ഞെടുത്തവർ വിശ്വസിക്കാനും ഭക്തിയിലേക്കു നയിക്കുന്ന സത്യത്തിന്റെ പരിപൂർണജ്ഞാനം അവർക്കു ലഭിക്കാനുമായി നിത്യജീവന്റെ പ്രത്യാശ അവിടത്തെ വചനത്തിന്റെ പ്രഘോഷണത്തിലൂടെ അവർക്കു വെളിപ്പെടുത്താൻ നമ്മുടെ രക്ഷകനായ ദൈവം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ പ്രത്യാശ വ്യാജംപറയാത്ത ദൈവം കാലാരംഭത്തിനു മുമ്പേ വാഗ്ദാനം ചെയ്തതും നിയുക്തസമയത്ത് വെളിപ്പെടുത്തിയതുമാണ്.
TIT 1:5 ഞാൻ കൽപ്പിച്ചപ്രകാരം ന്യൂനതകൾ പരിഹരിക്കാനും എല്ലാ പട്ടണങ്ങളിലും സഭാമുഖ്യന്മാരെ അധികാരപ്പെടുത്താനും ആയിരുന്നു ഞാൻ നിന്നെ ക്രേത്തയിൽ വിട്ടിട്ടുപോന്നത്.
TIT 1:6 സഭാമുഖ്യൻ കുറ്റമില്ലാത്തവനും ഏകപത്നീവ്രതനും ആയിരിക്കണം. അദ്ദേഹത്തിന്റെ മക്കൾ വിശ്വാസികളും വഴിപിഴച്ചവർ എന്ന കുറ്റാരോപണമോ അനുസരണക്കേടോ ഇല്ലാത്തവരും ആകണം.
TIT 1:7 അധ്യക്ഷൻ ദൈവത്തിന്റെ കാര്യസ്ഥനാണ്. അതുകൊണ്ട് അദ്ദേഹം കുറ്റാരോപിതനായിരിക്കരുത്. ശാഠ്യബുദ്ധിക്കാരനും മുൻകോപിയും മദ്യാസക്തി ഉള്ളവനും അക്രമവാസനയുള്ളവനും അത്യാഗ്രഹിയും ആകരുത്.
TIT 1:8 എന്നാൽ, അതിഥിയെ സൽക്കരിക്കുന്നവനും നല്ലതിഷ്ടപ്പെടുന്നവനും സ്വയം നിയന്ത്രിക്കുന്നവനും നീതിമാനും ഭക്തനും ജിതേന്ദ്രിയനും ആയിരിക്കണം അധ്യക്ഷൻ.
TIT 1:9 നിർമലോപദേശംകൊണ്ട് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അതിനെ എതിർക്കുന്നവരെ ഖണ്ഡിക്കാനും കഴിയേണ്ടതിന് തനിക്കു ലഭിച്ച വിശ്വാസയോഗ്യമായസന്ദേശം മുറുകെപ്പിടിക്കുന്നവനും ആയിരിക്കണം.
TIT 1:10 കാരണം, വായാടികളും വഞ്ചകരുമായ അനേകംപേർ ഉണ്ട്. അവർ നിയന്ത്രണവിധേയരല്ല. പ്രത്യേകിച്ച് പരിച്ഛേദനം ആവശ്യമെന്നു വാദിക്കുന്നവരാണിവർ.
TIT 1:11 ഇവരെ നിശ്ശബ്ദരാക്കണം. കാരണം, അവർ അരുതാത്തത് ഉപദേശിച്ച് കുടുംബങ്ങളെ മുഴുവൻ തകിടംമറിച്ച് ലാഭേച്ഛയ്ക്കായി നടക്കുന്നവരാണ്.
TIT 1:12 “ക്രേത്തർ നുണയരും മൃഗീയരും അലസരും അമിതഭക്ഷണപ്രിയരുമാണെന്ന്,” അവരിൽ ഒരാൾ—അവരുടെതന്നെ ഒരു പ്രവാചകൻ—പറഞ്ഞിരിക്കുന്നു.
TIT 1:13 ഈ സാക്ഷ്യം ശരിയാണ്. അവരെ ശക്തമായി ശാസിക്കുക. അവർ വിശ്വാസത്തിൽ സ്ഥിരപ്പെടേണ്ടതിനും,
TIT 1:14 യെഹൂദ ഐതിഹ്യങ്ങൾക്കും സത്യത്തിൽനിന്ന് അകറ്റുന്നവരുടെ കൽപ്പനകൾക്കും ചെവികൊടുക്കാതിരിക്കേണ്ടതിനും ആണിത്.
TIT 1:15 ശുദ്ധിയുള്ളവർക്ക് എല്ലാം ശുദ്ധമാണ്. എന്നാൽ, അശുദ്ധർക്കും അവിശ്വാസികൾക്കും ഒന്നും ശുദ്ധമല്ല. അവരുടെ മനസ്സും മനസ്സാക്ഷിയും അശുദ്ധമാണ്.
TIT 1:16 അവർ ദൈവത്തെ അറിയുന്നെന്ന് വാദിക്കുന്നെങ്കിലും പ്രവൃത്തികളാൽ അവിടത്തെ നിഷേധിക്കുന്നു. അവർ മ്ലേച്ഛരും അനുസരണയില്ലാത്തവരും യാതൊരു സൽപ്രവൃത്തിക്കും കൊള്ളരുതാത്തവരുമാണ്.
TIT 2:1 എന്നാൽ, നിർമലോപദേശത്തിന് യോഗ്യമായതുമാത്രം നീ പഠിപ്പിക്കുക.
TIT 2:2 നിന്നെക്കാൾ പ്രായമുള്ള പുരുഷന്മാർ സമചിത്തരും ബഹുമാന്യരും ബുദ്ധിപൂർവം പ്രവർത്തിക്കുന്നവരും അചഞ്ചലമായ വിശ്വാസവും സ്നേഹവും സഹിഷ്ണുതയും ഉള്ളവരും ആയിരിക്കാൻ നീ ഉപദേശിക്കുക.
TIT 2:3 അങ്ങനെതന്നെ, നിന്നെക്കാൾ പ്രായമുള്ള സ്ത്രീകളും ജീവിതത്തിൽ നല്ല പെരുമാറ്റമുള്ളവരും പരദൂഷണം പറയാത്തവരും മദ്യപിക്കാത്തവരും നല്ലതു പഠിപ്പിക്കുന്നവരുമായിരിക്കാൻ ഉപദേശിക്കുക.
TIT 2:4 ദൈവവചനം അപകീർത്തിപ്പെടാതെ ഇരിക്കേണ്ടതിന് സ്വന്തം ഭർത്താക്കന്മാരെയും മക്കളെയും സ്നേഹിക്കുന്നവരും
TIT 2:5 ആത്മനിയന്ത്രണമുള്ളവരും നിർമലരും വീട്ടുകാര്യങ്ങൾ നന്നായി നോക്കുന്നവരും ദയാശീലരും തങ്ങളുടെ ഭർത്താക്കന്മാർക്കു വിധേയപ്പെടുന്നവരും ആയിരിക്കാൻ യുവതികളെ പ്രോത്സാഹിപ്പിക്കുക.
TIT 2:6 അതുപോലെതന്നെ, യുവാക്കന്മാരെയും അവർ ആത്മനിയന്ത്രണമുള്ളവരായിരിക്കാൻ പ്രോത്സാഹിപ്പിക്കുക.
TIT 2:7 സകലസൽപ്രവൃത്തികൾക്കും നീ മാതൃക കാണിക്കുക. നിന്റെ ഉപദേശങ്ങൾ നിർവ്യാജവും ഗൗരവമേറിയതും
TIT 2:8 നിന്റെ സംഭാഷണം അപവാദങ്ങൾക്കിടവരുത്താത്തതും ആയിരിക്കണം. അപ്പോൾ എതിരാളികൾ നമ്മിൽ ഒരു അധാർമികതയും ആരോപിക്കാൻ അവസരമില്ലാതെ ലജ്ജിതരാകും.
TIT 2:9 അടിമകൾ തങ്ങളുടെ യജമാനന്മാർക്ക് എല്ലാറ്റിലും വിധേയരായിരിക്കണം. യജമാനന്മാരെ പ്രീതിപ്പെടുത്തുന്നവരും എതിരുപറയാത്തവരും ആയിരിക്കണം.
TIT 2:10 ധനം അപഹരിക്കാതെ, നമ്മുടെ രക്ഷകനായ ദൈവത്തിന്റെ ഉപദേശത്തിന് എല്ലാ ബഹുമതിയും ലഭിക്കത്തക്കവിധം സകലത്തിലും നല്ല വിശ്വസ്തത പുലർത്താനും അവരെ പ്രോത്സാഹിപ്പിക്കുക.
TIT 2:11 സകലമനുഷ്യരുടെയും രക്ഷയ്ക്കായി ദൈവകൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
TIT 2:12 ഭക്തിയില്ലായ്മയും ലൗകികമോഹങ്ങളും ഉപേക്ഷിച്ച്, ഈ കാലഘട്ടത്തിൽ ആത്മനിയന്ത്രണവും നീതിയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാൻ അത് നമ്മെ അഭ്യസിപ്പിക്കുന്നു.
TIT 2:13 അനുഗൃഹീത പ്രത്യാശയ്ക്കായും ഉന്നതനായ നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ മഹത്ത്വപ്രത്യക്ഷതയ്ക്കായും നാം കാത്തിരിക്കുന്നു.
TIT 2:14 അവിടന്ന് നമ്മെ എല്ലാ ദുഷ്ടതകളിൽനിന്നും വിമോചിതരാക്കാനും സൽപ്രവൃത്തികൾ ചെയ്യുന്നതിൽ അത്യുത്സാഹമുള്ള ഒരു ജനതതിയെ തനിക്കായി ശുദ്ധീകരിക്കാനുംവേണ്ടി സ്വയം സമർപ്പിച്ചു.
TIT 2:15 നീ ഇവ പ്രസംഗിക്കുകയും ഉദ്ബോധിപ്പിക്കുകയും പൂർണഅധികാരത്തോടെ ശാസിക്കുകയുംചെയ്യുക. ആരും നിന്നെ ആക്ഷേപിക്കാതിരിക്കട്ടെ.
TIT 3:1 ഭരണാധികാരികൾക്കും മേധാവികൾക്കും വിധേയരും അനുസരണശീലമുള്ളവരുമായി നല്ലകാര്യങ്ങൾ ചെയ്യുന്നതിൽ ഉത്സാഹം കാണിക്കാൻ വിശ്വാസികളെ നീ ഓർമിപ്പിക്കുക.
TIT 3:2 ആരെക്കുറിച്ചും അപവാദം പറയാതെയും തർക്കങ്ങൾ ഒഴിവാക്കിയും സൗമ്യശീലരായി എല്ലാവരോടും വിനയത്തോടെ പെരുമാറുവാനും നീ ഓർമിപ്പിക്കുക.
TIT 3:3 കാരണം, നാമും ഒരുകാലത്ത് അജ്ഞരും അനുസരണകെട്ടവരും മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും പലതരം പാപമോഹങ്ങൾക്കും സുഖഭോഗങ്ങൾക്കും അടിമകളും വെറുപ്പിലും അസൂയയിലും ജീവിച്ചവരും പരസ്പരം ഏറ്റവും വെറുക്കുന്നവരും ആയിരുന്നു.
TIT 3:4 എന്നാൽ, നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യരോടുള്ള സ്നേഹവും പ്രത്യക്ഷമായപ്പോൾ,
TIT 3:5 നാം ചെയ്ത നീതികർമങ്ങളാലല്ല, മറിച്ച് അവിടത്തെ കരുണയാൽത്തന്നെ, പുതിയ ജന്മം നൽകുന്ന ശുദ്ധീകരണത്താലും പരിശുദ്ധാത്മാവിലൂടെയുള്ള നവീകരണത്താലും അവിടന്ന് നമ്മെ രക്ഷിച്ചിരിക്കുന്നു.
TIT 3:6 നമ്മുടെ രക്ഷകനായ യേശുക്രിസ്തുവിലൂടെയാണ് ദൈവം പരിശുദ്ധാത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിഞ്ഞത്.
TIT 3:7 യേശുവിന്റെ കൃപയാൽ നാം നീതീകരിക്കപ്പെടാനും പ്രത്യാശയായ നിത്യജീവന്റെ അവകാശികൾ ആകാനും ആണ് ഇങ്ങനെ ചെയ്തത്.
TIT 3:8 ഇത് വിശ്വാസയോഗ്യമായ വചനമാണ്. ദൈവത്തിൽ വിശ്വസിച്ചവർ ഊർജസ്വലതയോടെ സൽപ്രവൃത്തികളിൽ വ്യാപൃതരാകാനായി ഇക്കാര്യങ്ങൾക്കെല്ലാം നീ പ്രാധാന്യം നൽകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഇത് നല്ലതും മനുഷ്യർക്കെല്ലാം ഉപകാരപ്രദവുമാണ്.
TIT 3:9 നേരേമറിച്ച്, അർഥശൂന്യമായ തർക്കങ്ങൾ, കുടുംബശ്രേഷ്ഠതയെപ്പറ്റിയുള്ള സംസാരം, ലഹളകൾ, ന്യായപ്രമാണസംബന്ധമായ തർക്കവിതർക്കങ്ങൾ എന്നിവയിൽനിന്നു പിന്മാറുക. ഇവ വ്യർഥവും നിഷ്ഫലവുമാണ്.
TIT 3:10 അന്തഃഛിദ്രം ഉണ്ടാക്കുന്ന വ്യക്തിയെ ഒന്നുരണ്ടുതവണ ഗുണദോഷിച്ചശേഷം ഒഴിവാക്കുക.
TIT 3:11 വഴിതെറ്റിക്കുന്നവനും പാപത്തിൽ ആണ്ടുപോയവനും എന്ന് അയാൾ സ്വയം വിധിച്ചിരിക്കുന്നതായി നിനക്കറിയാമല്ലോ.
TIT 3:12 ഞാൻ അർത്തേമാസിനെയോ തിഹിക്കൊസിനെയോ നിന്റെ അടുത്തേക്കയയ്ക്കുമ്പോൾ നിക്കൊപ്പൊലിസിൽ വന്ന് എന്നെ കാണാൻ പരമാവധി പരിശ്രമിക്കുക. ശീതകാലത്ത് അവിടെ താമസിക്കാൻ ഞാൻ തീരുമാനിച്ചിരിക്കുന്നു,
TIT 3:13 നിയമജ്ഞനായ സേനാസിനെയും അപ്പൊല്ലോസിനെയും ഒരു കുറവുംകൂടാതെ ഉത്സാഹത്തോടെ നീ യാത്രയാക്കുക.
TIT 3:14 നമ്മുടെ ജനങ്ങൾ സൽപ്രവൃത്തികളിൽ വ്യാപൃതരായി അത്യാവശ്യക്കാരെ സഹായിക്കാൻ പഠിക്കട്ടെ. അപ്പോൾ അവർ പ്രയോജനമില്ലാത്തവർ ആകുകയില്ല.
TIT 3:15 എന്നോടുകൂടെയുള്ളവരുടെ അഭിവാദനം അറിയിക്കുന്നു. വിശ്വാസത്തിൽ ഞങ്ങളെ സ്നേഹിക്കുന്നവരെ ഞങ്ങളുടെ അഭിവാദനം അറിയിക്കുക. നിങ്ങൾക്കെല്ലാവർക്കും കൃപ ഉണ്ടാകുമാറാകട്ടെ.
PHM 1:1 ക്രിസ്തുയേശുവിന്റെ സുവിശേഷം പ്രസംഗിച്ചതിനാൽ തടവുകാരനായ പൗലോസും നമ്മുടെ സഹോദരനായ തിമോത്തിയോസും ചേർന്ന്, ഞങ്ങളുടെ പ്രിയസ്നേഹിതനും സഹപ്രവർത്തകനുമായ ഫിലേമോൻ എന്ന നിനക്കും
PHM 1:2 ഞങ്ങളുടെ സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹസൈനികനായ അർഹിപ്പൊസിനും നിന്റെ ഭവനത്തിൽ കൂടിവരുന്ന സഭയ്ക്കും, എഴുതുന്നത്:
PHM 1:3 നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്തുവിൽനിന്നും നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ.
PHM 1:4 കർത്താവായ യേശുവിൽ നിനക്കുള്ള വിശ്വാസത്തെയും സകലവിശുദ്ധരോടുമുള്ള നിന്റെ സ്നേഹത്തെയുംകുറിച്ചു കേട്ടിട്ട് ഞാൻ എന്റെ ദൈവത്തിന് എപ്പോഴും സ്തോത്രംചെയ്യുന്നു. ക്രിസ്തുയേശുവിൽക്കൂടെ നമുക്കു ലഭിച്ചിട്ടുള്ള സകലനന്മകളെയുംപറ്റിയുള്ള പൂർണമായ അറിവിൽ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ അധികം ഫലപ്രദമാകേണ്ടതിന് ഞാൻ നിന്നെ ഓർത്തു പ്രാർഥിക്കുന്നു
PHM 1:7 സഹോദരാ, നീ വിശ്വാസികളുടെ ഹൃദയത്തിന് നവോന്മേഷം പകർന്നതിനാൽ, നിനക്ക് അവരോടുള്ള സ്നേഹം എനിക്കു മഹാ ആനന്ദവും ആശ്വാസവും തന്നിരിക്കുന്നു.
PHM 1:8 ആകയാൽ, നീ ചെയ്യേണ്ട കാര്യം നിന്നോടു കൽപ്പിക്കാൻ ക്രിസ്തുവിൽ എനിക്കു ധൈര്യമുണ്ടെങ്കിലും;
PHM 1:9 വൃദ്ധനും ഇപ്പോൾ ക്രിസ്തുയേശുവിന്റെ തടവുകാരനുമായ പൗലോസ് എന്ന ഞാൻ,
PHM 1:10 കാരാഗൃഹത്തിൽ ആയിരിക്കുമ്പോൾ ജനിച്ച എന്റെ മകൻ ഒനേസിമൊസിനു വേണ്ടി സ്നേഹത്തോടെ നിന്നോട് അപേക്ഷിക്കുകയാണ്.
PHM 1:11 മുമ്പ് അവൻ നിനക്കു പ്രയോജനമില്ലാത്തവൻ ആയിരുന്നു; എന്നാൽ, ഇപ്പോൾ നിനക്കും എനിക്കും പ്രയോജനമുള്ളവൻ ആയിരിക്കുന്നു.
PHM 1:12 എന്റെ പ്രാണനു തുല്യനായ ഒനേസിമൊസിനെ ഇപ്പോൾ നിന്റെ അടുക്കലേക്കു തിരിച്ചയയ്ക്കുന്നു.
PHM 1:13 സുവിശേഷത്തിനുവേണ്ടി ബന്ധനത്തിൽ കഴിയുന്ന എന്നെ ശുശ്രൂഷിക്കാൻ നിനക്കുപകരം അവനെ എന്റെ അടുക്കൽ നിർത്താൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു.
PHM 1:14 നീ ചെയ്യുന്ന ഏത് ഔദാര്യവും നിർബന്ധത്താലല്ല, മനസ്സോടെ ചെയ്യുന്നതായിരിക്കണം. അതുകൊണ്ടാണ്, നിന്റെ സമ്മതംകൂടാതെ ഒന്നുംതന്നെ ചെയ്യാൻ ഞാൻ ആഗ്രഹിക്കാത്തത്.
PHM 1:15 അൽപ്പകാലത്തേക്ക് ഒനേസിമൊസ് നിന്നിൽനിന്ന് അകന്നുപോയത്, അയാളെ എന്നേക്കുമായി നിനക്കു തിരിച്ചുകിട്ടേണ്ടതിന് ആയിരിക്കാം.
PHM 1:16 ഒനേസിമൊസ് ഇനിമേൽ ദാസനല്ല, ദാസനിലുപരി എനിക്ക് ഏറ്റവും പ്രിയമുള്ള സഹോദരനാണ്. അങ്ങനെയെങ്കിൽ മാനുഷികമായും കർത്താവിലും അയാൾ നിനക്ക് എത്രയധികം പ്രിയപ്പെട്ടവൻ!
PHM 1:17 അതുകൊണ്ട്, എന്നെ ഒരു പങ്കാളിയായി നീ കരുതുന്നെങ്കിൽ, എന്നെ എന്നപോലെ അവനെയും സ്വീകരിക്കുക.
PHM 1:18 അയാൾ നിനക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടെങ്കിലോ നിനക്ക് എന്തെങ്കിലും തരാൻ ഉണ്ടെങ്കിലോ അതെല്ലാം എന്റെ പേരിൽ കണക്കാക്കുക.
PHM 1:19 പൗലോസ് എന്ന ഞാൻ എന്റെ സ്വന്തം കൈയാൽ എഴുതുകയാണ്, ഈ കടമെല്ലാം ഞാൻതന്നെ വീട്ടിക്കൊള്ളാം. നീ നിന്നെത്തന്നെ എനിക്കു തരാൻ കടപ്പെട്ടവനാണെന്ന് ഞാൻ പറയേണ്ടതില്ലല്ലോ.
PHM 1:20 അതേ, സഹോദരാ, കർത്താവിൽ നീ എനിക്ക് ഈ സഹായംചെയ്യുക. അതാണ് ക്രിസ്തുവിൽ എന്നെ ഉന്മേഷമുള്ളവനാക്കുന്നത്.
PHM 1:21 ഞാൻ ആവശ്യപ്പെടുന്നതിലധികം നീ ചെയ്യും എന്നെനിക്കറിയാം. നിന്റെ അനുസരണയെപ്പറ്റി എനിക്കു പൂർണവിശ്വാസം ഉള്ളതുകൊണ്ടാണ് ഞാൻ ഇതെഴുതുന്നത്.
PHM 1:22 മറ്റൊരു കാര്യംകൂടി: നിങ്ങളുടെ പ്രാർഥനയുടെ ഫലമായി ദൈവം എന്നെ നിങ്ങളുടെ അടുത്തേക്കയയ്ക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു. അതുകൊണ്ട് നീ എനിക്കു താമസസൗകര്യം ഒരുക്കണം.
PHM 1:23 ക്രിസ്തുയേശുവിൽ എന്റെ സഹതടവുകാരനായ എപ്പഫ്രാസ് നിങ്ങളെ വന്ദനംചെയ്യുന്നു.
PHM 1:24 അങ്ങനെതന്നെ എന്റെ കൂട്ടുവേലക്കാരനായ മർക്കോസും അരിസ്തർഹൊസും ദേമാസും ലൂക്കോസും നിങ്ങളെ അഭിവാദനംചെയ്യുന്നു.
PHM 1:25 കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ.
HEB 1:1 ദൈവം പൂർവകാലത്ത് പ്രവാചകന്മാരിലൂടെ പല അംശങ്ങളായും പലവിധങ്ങളിലും നമ്മുടെ പിതാക്കന്മാരോട് സംസാരിച്ചു.
HEB 1:2 എന്നാൽ, ഈ അന്തിമനാളുകളിൽ സ്വപുത്രനിലൂടെ നമ്മോട് സംസാരിച്ചിരിക്കുന്നു. ദൈവം അവിടത്തെ പുത്രനെ സകലത്തിനും അവകാശിയാക്കി നിയമിച്ചു. അവിടന്ന് ലോകസൃഷ്ടി ചെയ്തതും പുത്രനിലൂടെയാണ്.
HEB 1:3 ദൈവപുത്രൻ ദൈവമഹത്ത്വത്തിന്റെ തേജസ്സും ദൈവസത്തയുടെ യഥാർഥ പ്രതിബിംബവും ആണ്. സകലത്തെയും തന്റെ ശക്തിയുള്ള വചനത്താൽ അവിടന്ന് നിലനിർത്തുന്നു. മനുഷ്യന്റെ പാപങ്ങൾക്കു ശുദ്ധീകരണം വരുത്തിയശേഷം അവിടന്ന് പരമോന്നതങ്ങളിൽ മഹിമയുടെ വലതുഭാഗത്ത് ഉപവിഷ്ടനായി.
HEB 1:4 ദൈവദൂതന്മാരെക്കാൾ പരമോന്നതനായിരിക്കുകയാൽ, അവരുടെ നാമത്തെക്കാൾ ഔന്നത്യമേറിയ നാമത്തിന് അവകാശിയുമായി അവിടന്ന് തീർന്നിരിക്കുന്നു.
HEB 1:5 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു” എന്നും “ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും” എന്നും എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
HEB 1:6 മാത്രമല്ല, “സകലദൈവദൂതന്മാരും, അവിടത്തെ വണങ്ങുക” എന്ന് ആജ്ഞാപിച്ചുകൊണ്ടാണ് ദൈവം അവിടത്തെ ആദ്യജാതന് ഈ ലോകത്തിലേക്കു പ്രവേശനം നൽകുന്നത്.
HEB 1:7 ദൂതന്മാരെക്കുറിച്ച് ദൈവം “തന്റെ ദൂതന്മാരെ കാറ്റുകളായും സേവകരെ അഗ്നിജ്വാലകളായും മാറ്റുന്നു.” എന്ന് അരുളിച്ചെയ്തിരിക്കുന്നു.
HEB 1:8 എന്നാൽ പുത്രനെക്കുറിച്ചാകട്ടെ: “ദൈവമേ, അവിടത്തെ സിംഹാസനം എന്നെന്നേക്കും നിലനിൽക്കും; അങ്ങയുടെ രാജ്യത്തിൻ ചെങ്കോൽ നീതിയുള്ള ചെങ്കോൽ ആയിരിക്കും.
HEB 1:9 അങ്ങു നീതിയെ സ്നേഹിക്കുകയും ദുഷ്ടതയെ വെറുക്കുകയും ചെയ്തിരിക്കുന്നു; അതുകൊണ്ട് ദൈവം, ആനന്ദതൈലംകൊണ്ട് അങ്ങയെ അഭിഷേകംചെയ്ത് അങ്ങയുടെ സഹകാരികളെക്കാൾ ഏറ്റവും ഉന്നതമായ സ്ഥാനം അങ്ങേക്കു നൽകിയിരിക്കുന്നു.”
HEB 1:10 മാത്രവുമല്ല, “കർത്താവേ, ആദിയിൽ അവിടന്ന് ഭൂമിക്ക് അടിസ്ഥാനമിട്ടു. ആകാശവും അവിടത്തെ കൈകളുടെ പ്രവൃത്തിതന്നെ.
HEB 1:11 അവ നശിച്ചുപോകും. എന്നാൽ, അങ്ങ് നിലനിൽക്കും; അവയെല്ലാം ഒരു വസ്ത്രംപോലെതന്നെ പിഞ്ചിപ്പോകും.
HEB 1:12 അങ്ങ് അവയെ ഒരു പുതപ്പുപോലെ ചുരുട്ടും; വസ്ത്രം മാറുന്നതുപോലെ അവ മാറ്റപ്പെടും. എന്നാൽ അങ്ങ് സുസ്ഥിരനായി നിലകൊള്ളും; അങ്ങയുടെ സംവത്സരങ്ങൾ ഒരിക്കലും അവസാനിക്കുകയുമില്ല.”
HEB 1:13 ദൈവം ദൂതന്മാരിൽ ആരോടെങ്കിലും, “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ ചവിട്ടടിയിലാക്കുംവരെ നീ എന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുക” എന്ന് എപ്പോഴെങ്കിലും അരുളിച്ചെയ്തിട്ടുണ്ടോ?
HEB 1:14 ദൂതന്മാരെല്ലാവരും, രക്ഷപ്രാപിക്കുന്നവർക്ക് ശുശ്രൂഷചെയ്യുന്നതിനായി നിയോഗിക്കപ്പെടുന്ന സേവകാത്മാക്കളാണല്ലോ?
HEB 2:1 അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും.
HEB 2:2 ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്.
HEB 2:3 പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും?
HEB 2:5 നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്.
HEB 2:6 ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം?
HEB 2:7 അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
HEB 2:8 അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല.
HEB 2:9 എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.
HEB 2:10 സകലത്തിന്റെയും ഉത്ഭവവും സകലത്തിന്റെയും ലക്ഷ്യവുമായ ദൈവം അനേകം പുത്രന്മാരെ തേജസ്സിലേക്കു നയിക്കാൻ തീരുമാനിച്ചു. അപ്പോൾ അവരുടെ രക്ഷാമാർഗം തെളിച്ച യേശുവിനെ കഷ്ടാനുഭവങ്ങളിലൂടെ സമ്പൂർണനാക്കുന്നത് ആവശ്യമായിവന്നു.
HEB 2:11 വിശുദ്ധീകരിക്കുന്ന യേശുവും വിശുദ്ധീകരിക്കപ്പെടുന്നവരും ഒരേ പിതാവിന്റെ മക്കളാണ്; ഇക്കാരണത്താൽ യേശു അവരെ സഹോദരങ്ങൾ എന്നു വിളിക്കാൻ ലജ്ജിക്കുന്നില്ല.
HEB 2:12 “കർത്താവിന്റെ നാമം ഞാൻ എന്റെ സഹോദരങ്ങളോടു കീർത്തിക്കും; സഭയുടെമുമ്പാകെ ഞാൻ അങ്ങേക്കു സ്തുതിപാടും” എന്നും
HEB 2:13 “എന്റെ ആശ്രയം ഞാൻ കർത്താവിൽത്തന്നെ അർപ്പിക്കും.” “ഇതാ ഞാനും ദൈവം എനിക്കു നൽകിയ മക്കളും,” എന്നിങ്ങനെയും അവിടന്നു പ്രസ്താവിച്ചിരിക്കുന്നു.
HEB 2:14 മക്കൾ മാനുഷശരീരമുള്ളവർ ആകയാൽ അദ്ദേഹവും മാനുഷശരീരമുള്ളവനായി, മരണത്തിന്റെ അധികാരിയായ പിശാചിനെ അവിടന്ന് തന്റെ മരണത്താൽ നിർവീര്യനാക്കി,
HEB 2:15 ജീവപര്യന്തം മരണഭയത്തിന് അടിമകളായിരുന്നവരെ സ്വതന്ത്രരാക്കി.
HEB 2:16 തീർച്ചയായും, ദൂതന്മാരെയല്ല; മറിച്ച് അബ്രാഹാമിന്റെ മക്കളെ സഹായിക്കാനാണ് അവിടന്നു വന്നത്.
HEB 2:17 അങ്ങനെ എല്ലാവിധത്തിലും തന്റെ സഹോദരങ്ങളോട് സദൃശനായി ദൈവത്തിനുമുമ്പാകെ കരുണയും വിശ്വസ്തതയുമുള്ള ഒരു മഹാപുരോഹിതനായി അവിടന്ന് തീരേണ്ടത് അനിവാര്യമായിരുന്നു. ഇത് യേശു ജനത്തിന്റെ പാപങ്ങളുടെ നിവാരണയാഗമായിത്തീരേണ്ടതിനാണ്.
HEB 2:18 അവിടന്ന് പ്രലോഭിതനായി കഷ്ടമനുഭവിച്ചതിനാൽ, പ്രലോഭിക്കപ്പെടുന്നവരെ സഹായിക്കാൻ ശക്തനുമാണ്.
HEB 3:1 അതുകൊണ്ട്, സ്വർഗീയവിളിക്ക് ഓഹരിക്കാരായ വിശുദ്ധസഹോദരങ്ങളേ, നമ്മുടെ അപ്പൊസ്തലനും മഹാപുരോഹിതനുമായി നാം ഏറ്റുപറഞ്ഞിരിക്കുന്ന യേശുവിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
HEB 3:2 മോശ ദൈവഭവനത്തിൽ പരിപൂർണവിശ്വസ്തത പുലർത്തിയതുപോലെ, യേശുവും തന്നെ നിയോഗിച്ച ദൈവത്തോട് വിശ്വസ്തത പുലർത്തി.
HEB 3:3 വീടുനിർമിച്ചവനു വീടിനെക്കാൾ അധികം ബഹുമാനം ഉള്ളതുപോലെ യേശു മോശയെക്കാൾ അധികം ആദരവിന് അർഹനായിത്തീർന്നു.
HEB 3:4 ഏതു ഭവനത്തിനും ഒരു നിർമാതാവു വേണം; ദൈവമാണ് സകലത്തിന്റെയും നിർമാതാവ്.
HEB 3:5 ദൈവം ഭാവിയിൽ അരുളിച്ചെയ്യാനിരുന്നതിനു സാക്ഷ്യംവഹിക്കുന്നവനായി “മോശ ദൈവഭവനത്തിൽ ഒരു ഭൃത്യന്റെ സ്ഥാനത്ത് എല്ലാറ്റിലും വിശ്വസ്തനായിരുന്നു.”
HEB 3:6 ക്രിസ്തുവോ, സ്വഭവനത്തിന്മേൽ അധികാരമുള്ള പുത്രനാണ്. നാം പ്രത്യാശയുടെ ധൈര്യവും അഭിമാനവും മുറുകെപ്പിടിക്കുമെങ്കിൽ, നാംതന്നെയാണ് ദൈവഭവനം.
HEB 3:7 അതുകൊണ്ടാണ് പരിശുദ്ധാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നത്: “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ,
HEB 3:8 മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്.
HEB 3:9 അവിടെ നാൽപ്പതുവർഷം എന്റെ പ്രവൃത്തികൾ കണ്ടവരായിരുന്നിട്ടുകൂടി, നിങ്ങളുടെ പൂർവികർ എന്റെ ക്ഷമ പരീക്ഷിച്ചു.
HEB 3:10 അതുകൊണ്ട് ആ തലമുറയോട് എനിക്കു കോപമുണ്ടായി; ‘എപ്പോഴും എന്നിൽനിന്നകന്നുപോകുന്ന പ്രവണതയോടുകൂടിയ ഹൃദയമുള്ളവർ, എന്റെ നിർദേശങ്ങൾ പാലിക്കാൻ മനസ്സില്ലാത്തവർ,’ എന്നു ഞാൻ പറഞ്ഞു.
HEB 3:11 ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു.”
HEB 3:12 സഹോദരങ്ങളേ, സൂക്ഷിക്കുക, ജീവനുള്ള ദൈവത്തെ പരിത്യജിക്കാൻ കാരണമായിത്തീരുന്ന വിശ്വാസമില്ലാത്ത ദുഷ്ടഹൃദയം നിങ്ങളിൽ ആർക്കും ഉണ്ടാകരുത്.
HEB 3:13 പാപത്താൽ വഞ്ചിതരായി നിങ്ങളിൽ ആരും ഹൃദയകാഠിന്യമുള്ളവർ ആകാതിരിക്കാൻ, “ഇന്ന്” എന്നു പറയാൻ കഴിയുന്നതുവരെ, അനുദിനം പരസ്പരം പ്രബോധിപ്പിക്കുക.
HEB 3:14 നമ്മുടെ പ്രത്യാശയുടെ അടിസ്ഥാനം ആദ്യന്തം സുസ്ഥിരതയോടെ പിൻതുടർന്നാൽമാത്രമേ നിങ്ങളും ക്രിസ്തുവിന്റെ മിത്രങ്ങളായി തുടരുകയുള്ളു.
HEB 3:15 “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ, മരുഭൂമിയിലെ പരീക്ഷാനാളുകളിൽ, ഇസ്രായേൽമക്കൾ തങ്ങളുടെ ഹൃദയം കഠിനമാക്കി, എന്നോടു മത്സരിച്ചതുപോലെ ഇനിയും മത്സരിക്കരുത്,” എന്നു പ്രസ്താവിക്കുമ്പോൾ,
HEB 3:16 ആരാണ് ഈ “കേട്ടു മത്സരിച്ചവർ?” ഈജിപ്റ്റിൽനിന്ന് മോശ സ്വതന്ത്രരാക്കിയ എല്ലാവരുമല്ലയോ?
HEB 3:17 നാൽപ്പതുവർഷം അവിടന്നു കോപിച്ചത് ആരോടായിരുന്നു? പാപംചെയ്തവരോടല്ലയോ? അവരുടെ ശരീരങ്ങളല്ലേ മരുഭൂമിയിൽ വീണുപോയത്.
HEB 3:18 അവർ അവിടത്തെ സ്വസ്ഥതയിൽ ഒരുനാളും പ്രവേശിക്കുകയില്ലെന്നു ദൈവം ശപഥംചെയ്തത്, അനുസരണയില്ലാത്ത ഇവരോടല്ലാതെ മറ്റാരോടാണ്?
HEB 3:19 ഇങ്ങനെ അവരുടെ അവിശ്വാസംനിമിത്തം അവർക്കു സ്വസ്ഥതയിൽ പ്രവേശിക്കാൻ സാധിച്ചില്ല എന്നു നാം കാണുന്നു.
HEB 4:1 അവിടത്തെ സ്വസ്ഥതയിൽ പ്രവേശിക്കാനുള്ള വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നു. നിങ്ങളിൽ ഒരാൾക്കും അതു നഷ്ടമാകാതിരിക്കാൻ നമുക്കു ശ്രദ്ധാലുക്കളായിരിക്കാം.
HEB 4:2 നാമും അവരെപ്പോലെതന്നെ, സുവിശേഷം കേട്ടവരാണ്; വചനം കേട്ട് അനുസരിച്ചവരുടെ വിശ്വാസത്തിൽ പങ്കാളികളാകാതിരുന്നതുകൊണ്ട് കേട്ട സന്ദേശം അവർക്കു പ്രയോജനരഹിതമായിത്തീർന്നു.
HEB 4:3 വിശ്വസിച്ചവരായ നാമാകട്ടെ, വിശ്രമത്തിലേക്കു പ്രവേശിക്കുന്നു; “ ‘അതുകൊണ്ട് അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല’ എന്നു ഞാൻ എന്റെ കോപത്തിൽ ശപഥംചെയ്തു,” എന്ന് അരുളിച്ചെയ്തിരിക്കുന്നല്ലോ. ദൈവം ലോകസ്ഥാപനസമയത്തുതന്നെ സൃഷ്ടികർമം പൂർത്തീകരിച്ചു. എങ്കിലും,
HEB 4:4 “ഏഴാംദിവസം ദൈവം തന്റെ സകലപ്രവൃത്തിയിൽനിന്നും വിശ്രമിച്ചു” എന്ന് ഏഴാംദിവസത്തെക്കുറിച്ച് ഒരിടത്ത് പ്രസ്താവിക്കുന്നു.
HEB 4:5 “അവർ ഒരിക്കലും എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുകയില്ല” എന്നു മേലുദ്ധരിച്ച ഭാഗത്തു വീണ്ടും പ്രസ്താവിക്കുന്നു.
HEB 4:6 ചിലർക്ക് അതിൽ പ്രവേശിക്കാൻ അവസരം ശേഷിച്ചിരിക്കയാലും മുമ്പ് ഈ സുവിശേഷം കേട്ടവർ അനുസരണക്കേടിനാൽ പ്രവേശിക്കാതെ പോയതിനാലും
HEB 4:7 “ഇന്ന്” എന്നൊരു ദിവസം ദൈവം പിന്നെയും നിശ്ചയിച്ചിട്ടുണ്ട് എന്ന് ദീർഘകാലത്തിനുശേഷം ദാവീദിലൂടെ സൂചിപ്പിക്കുന്നു. “ഇന്നു നിങ്ങൾ ദൈവശബ്ദം കേൾക്കുന്നെങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്.”
HEB 4:8 യോശുവ അവർക്കു സ്വസ്ഥത നൽകിയിരുന്നെങ്കിൽ പിന്നീടു മറ്റൊരു ദിവസത്തെക്കുറിച്ചു ദൈവം അരുളിച്ചെയ്യുകയില്ലായിരുന്നു.
HEB 4:9 അതിനാൽ ദൈവജനത്തിന് ഒരു ശബ്ബത്ത് വിശ്രമം അവശേഷിക്കുന്നുണ്ട്.
HEB 4:10 ദൈവം തന്റെ പ്രവൃത്തിയിൽനിന്ന് വിശ്രമിച്ചതുപോലെ, ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിച്ചയാൾ സ്വപ്രയത്നത്തിൽനിന്നും വിശ്രമിക്കുന്നു.
HEB 4:11 അതിനാൽ ഇസ്രായേലിന്റെ അനുസരണക്കേട് മാതൃകയാക്കി, ആരും വീണുപോകാതിരിക്കാൻമാത്രമല്ല, ആ വിശ്രമത്തിൽ പ്രവേശിക്കാനും നമുക്ക് ഉത്സാഹിക്കാം.
HEB 4:12 ദൈവവചനം സജീവവും സചേതനവുമാണ്. അത് ഇരുവായ്ത്തലയുള്ള ഏതു വാളിനെക്കാളും മൂർച്ചയേറിയതും പ്രാണനും ആത്മാവും സന്ധിമജ്ജകളും വേർപെടുംവരെ തുളഞ്ഞുകയറുന്നതും ഹൃദയത്തിലെ ചിന്തകളും ഭാവങ്ങളും വ്യവച്ഛേദിക്കുന്നതും ആകുന്നു.
HEB 4:13 ദൈവദൃഷ്ടിയിൽനിന്ന് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. സകലതും അവിടത്തെ കൺമുമ്പിൽ അനാവൃതവും തുറന്നതുമായിരിക്കുന്നു. അവിടത്തോടാണ് നമുക്കു കണക്കു ബോധിപ്പിക്കാൻ ഉള്ളത്.
HEB 4:14 സ്വർഗാരോഹണം ചെയ്ത ദൈവപുത്രനായ യേശു നമ്മുടെ അതിശ്രേഷ്ഠ മഹാപുരോഹിതനായി ഉള്ളതുകൊണ്ട് നമ്മുടെ വിശ്വാസം മുറുകെപ്പിടിക്കാം.
HEB 4:15 നമ്മുടെ ദൗർബല്യങ്ങളിൽ സഹതപിക്കാൻ കഴിയാത്ത ഒരാളല്ല നമുക്കു മഹാപുരോഹിതനായി ഉള്ളത്; മറിച്ച്, അവിടന്ന് നമ്മെപ്പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപരഹിതനായിരുന്നു.
HEB 4:16 അതുകൊണ്ടു കരുണയും കൃപയും യഥാസമയം സഹായവും ലഭിക്കാനായി നമുക്കു ധൈര്യപൂർവം കൃപയുടെ സിംഹാസനത്തിന് അടുത്തുചെല്ലാം.
HEB 5:1 മനുഷ്യരുടെ പ്രതിനിധിയായി, ദൈവത്തിനുമുമ്പിൽ പാപങ്ങൾക്കുവേണ്ടിയുള്ള കാഴ്ചകളും യാഗങ്ങളും അർപ്പിക്കാനാണ് ഏതു മഹാപുരോഹിതനെയും മനുഷ്യരിൽനിന്ന് ദൈവം തെരഞ്ഞെടുത്ത് നിയോഗിക്കുന്നത്.
HEB 5:2 താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും.
HEB 5:3 അതിനാൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെതന്നെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു.
HEB 5:4 അഹരോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെട്ടവൻ അല്ലാതെ, ഈ മഹനീയസ്ഥാനം ആരും സ്വയം ഏറ്റെടുക്കുന്നില്ല.
HEB 5:5 അതുപോലെതന്നെ ക്രിസ്തുവും മഹാപുരോഹിതസ്ഥാനത്തേക്ക് സ്വയം അവരോധിക്കുകയായിരുന്നില്ല. “നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്റെ പിതാവായിരിക്കുന്നു” എന്നും,
HEB 5:6 മറ്റൊരിടത്ത് “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും പുരോഹിതനായിരിക്കും,” എന്നും ദൈവം ക്രിസ്തുവിനോട് അരുളിച്ചെയ്തിരിക്കുന്നു.
HEB 5:7 യേശു ഈ ലോകത്തിൽ ജീവിച്ച കാലത്ത്, മരണത്തിൽനിന്ന് തന്നെ രക്ഷിക്കാൻ കഴിയുന്ന ദൈവത്തോട് ഉറക്കെ നിലവിളിച്ചും കണ്ണുനീരൊഴുക്കിയും അപേക്ഷകളും യാചനകളും അർപ്പിച്ചു; ദൈവത്തോടുള്ള അഗാധഭക്തി നിമിത്തം അതിന് ഉത്തരം ലഭിക്കുകയും ചെയ്തു.
HEB 5:8 അവിടന്ന് ദൈവപുത്രനായിരുന്നിട്ടും താൻ അനുഭവിച്ച കഷ്ടങ്ങളിൽനിന്ന് അനുസരണപഠിച്ച് എല്ലാവിധത്തിലും യോഗ്യതയുള്ളവനായി.
HEB 5:9 ഇങ്ങനെ, അവിടന്ന് തന്നെ അനുസരിക്കുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടമായിത്തീർന്ന്,
HEB 5:10 മൽക്കീസേദെക്കിന്റെ ക്രമത്തിലുള്ള മഹാപുരോഹിതനായി ദൈവത്താൽ നിയോഗിക്കപ്പെടുകയും ചെയ്തു.
HEB 5:11 ഈ വിഷയം സംബന്ധിച്ച് ഞങ്ങൾക്ക് വളരെയേറെ അറിയിക്കാനുണ്ട്, എങ്കിലും ഗ്രഹിക്കാനുള്ള മന്ദതനിമിത്തം നിങ്ങളോട് വിശദീകരിക്കുക ദുഷ്കരമാണ്.
HEB 5:12 വാസ്തവത്തിൽ, നിങ്ങൾ വിശ്വസിച്ചതുമുതലുള്ള സമയം കണക്കാക്കിയാൽ ഇതിനകം നിങ്ങൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടതാണ്; എന്നാൽ ഇപ്പോഴും ദൈവവചനത്തിന്റെ പ്രാഥമികപാഠങ്ങൾപോലും മറ്റൊരാൾ നിങ്ങളെ ഉപദേശിക്കേണ്ട അവസ്ഥയിലാണ്. നിങ്ങൾക്ക് ആവശ്യമായിത്തീർന്നിരിക്കുന്നത് പാലാണ്, ഖരരൂപത്തിലുള്ള ആഹാരമല്ല.
HEB 5:13 പാൽമാത്രം കുടിച്ചു ജീവിക്കുന്നയാൾ നീതിയുടെ വചനത്തിൽ പരിചയമില്ലാത്ത വെറും ശിശുവാണ്.
HEB 5:14 സ്ഥിരപരിശീലനത്തിലൂടെ നന്മയും തിന്മയും വ്യവച്ഛേദിക്കാനുള്ള കഴിവ് സമാർജിച്ച പക്വതയുള്ളവർക്കുമാത്രമാണ് ഖരരൂപത്തിലുള്ള ആഹാരം.
HEB 6:1 ആകയാൽ നമുക്ക് ക്രിസ്തുവിനെക്കുറിച്ചുള്ള പ്രാഥമികപാഠങ്ങളാകുന്ന അടിസ്ഥാനം പിന്നെയും ഇടാതെ പക്വതയിലേക്കു മുന്നേറാം. നിർജീവപ്രവൃത്തികളിൽനിന്നുള്ള മാനസാന്തരം, ദൈവത്തിലുള്ള വിശ്വാസം, സ്നാനങ്ങളെപ്പറ്റിയുള്ള ഉപദേശം, കരപൂരണങ്ങൾ, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിവയാണ് അടിസ്ഥാന ഉപദേശങ്ങൾ.
HEB 6:3 ദൈവഹിതമായാൽ നമുക്ക് തീർച്ചയായും പക്വതയിലേക്കു മുന്നേറാം.
HEB 6:4 ഒരിക്കൽ സത്യം വ്യക്തമായി ഗ്രഹിച്ചിട്ടും സ്വർഗീയദാനം രുചിച്ചറിഞ്ഞശേഷവും പരിശുദ്ധാത്മാവിന്റെ സഖിത്വം ഉണ്ടായിരുന്നിട്ടും
HEB 6:5 ദൈവവചനത്തിന്റെ നന്മയും വരുംകാലത്തിന്റെ പ്രതാപവും അനുഭവിച്ചറിഞ്ഞതിനുശേഷവും
HEB 6:6 വിശ്വാസത്യാഗം ചെയ്താൽ അവരെ വീണ്ടും മാനസാന്തരത്തിലേക്കു നയിക്കുക അസാധ്യമാണ്. അവർ തങ്ങളുടെ പ്രവൃത്തികളിലൂടെ ദൈവപുത്രനെ വീണ്ടും ക്രൂശിക്കുകയും അവിടത്തെ പരസ്യമായി പരിഹാസ്യനാക്കുകയുംചെയ്തല്ലോ.
HEB 6:7 കാലാകാലങ്ങളിൽ പെയ്യുന്ന മഴവെള്ളം കുടിച്ചിട്ട് ഭൂമി കർഷകനു നല്ല വിളവ് നൽകിയാൽ അത് ദൈവപ്രശംസയ്ക്കു കാരണമാകും.
HEB 6:8 എന്നാൽ ഭൂമി മുള്ളും ഞെരിഞ്ഞിലും മുളപ്പിച്ചാൽ അത് ഉപയോഗശൂന്യവും ശാപഗ്രസ്തവുമാണ്, അത് ഒടുവിൽ അഗ്നിക്കിരയാകും.
HEB 6:9 പ്രിയരേ, ഞങ്ങൾ ഇങ്ങനെയൊക്കെ സംസാരിക്കുന്നെങ്കിലും നിങ്ങളിലുള്ള നന്മകളെക്കുറിച്ചും നിങ്ങളുടെ രക്ഷയെ സംബന്ധിച്ചും ഞങ്ങൾക്ക് പൂർണനിശ്ചയമുണ്ട്.
HEB 6:10 ദൈവത്തിന് അനീതി ലവലേശമില്ല, ദൈവനാമത്തോടു നിങ്ങൾ പ്രകടിപ്പിച്ച സ്നേഹവും നിങ്ങൾ വിശുദ്ധർക്കുവേണ്ടി മുമ്പേ ചെയ്തതും ഇപ്പോൾ ചെയ്യുന്നതുമായ സേവനങ്ങളും അവിടന്ന് വിസ്മരിക്കില്ല.
HEB 6:11 നിങ്ങൾ ഓരോരുത്തർക്കും പ്രത്യാശയെക്കുറിച്ചുള്ള പരിപൂർണനിശ്ചയം ഉണ്ടാകേണ്ടതിന് അവസാനംവരെ ഇതേ ശുഷ്കാന്തി പ്രകടമാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
HEB 6:12 നിങ്ങൾ അലസരാകരുത്, മറിച്ച് വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരെ അനുകരിക്കുന്നവരാകുക.
HEB 6:13 ദൈവം അബ്രാഹാമിനു വാഗ്ദാനം നൽകിയപ്പോൾ, ശപഥംചെയ്യാൻ തന്നെക്കാൾ വലിയവരാരും ഇല്ലാത്തതുമൂലം, സ്വന്തം നാമത്തിൽ ശപഥംചെയ്തു:
HEB 6:14 “ഞാൻ നിശ്ചയമായും നിന്നെ അത്യന്തം അനുഗ്രഹിക്കും, ഞാൻ നിന്നെ ഏറ്റവും വർധിപ്പിക്കും.” എന്ന് അരുളിച്ചെയ്തു.
HEB 6:15 അതനുസരിച്ച്, അബ്രാഹാം ദീർഘക്ഷമയോടെ വാഗ്ദാനനിവൃത്തിക്കായി കാത്തിരുന്നു; അതു ലഭിക്കുകയും ചെയ്തു.
HEB 6:16 തങ്ങളെക്കാൾ ഉന്നതരെക്കൊണ്ടാണ് മനുഷ്യർ ശപഥംചെയ്യുന്നത്. അങ്ങനെയുള്ള ശപഥം, വാഗ്ദാനം നിറവേറപ്പെടുമെന്ന് ഉറപ്പ് നൽകുകയും എല്ലാ തർക്കത്തിനും അന്തം വരുത്തുകയുംചെയ്യുന്നു.
HEB 6:17 ദൈവവും അവിടത്തെ അവകാശികൾക്ക് തന്റെ ഉദ്ദേശ്യങ്ങളുടെ അചഞ്ചലത വ്യക്തമാക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഒരു ശപഥത്തിലൂടെ വാഗ്ദാനങ്ങൾ ഉറപ്പിച്ചുനൽകി.
HEB 6:18 ദൈവത്തിന് വ്യാജം പറയുക അസാധ്യമാണ്. അതിനാൽ ഈ രണ്ട് കാര്യങ്ങൾക്ക്, ദൈവം ചെയ്ത വാഗ്ദാനത്തിനും ശപഥത്തിനും മാറ്റം വരിക അസാധ്യം. നമ്മുടെമുമ്പിൽ വെച്ചിരിക്കുന്ന പ്രത്യാശ ലക്ഷ്യംവെച്ചോടുന്ന നമുക്ക് വലിയ പ്രോത്സാഹനം ലഭിക്കുന്നത് ഇവയിലൂടെയാണ്.
HEB 6:19 ഈ പ്രത്യാശ നമ്മുടെ പ്രാണന് തിരശ്ശീലയ്ക്കകത്തേക്കു പ്രവേശിക്കാൻ പര്യാപ്തമായ സുദൃഢവും സുഭദ്രവുമായ ഒരു നങ്കൂരം ആകുന്നു!
HEB 6:20 അവിടെയാകട്ടെ, നമ്മെ പ്രതിനിധാനംചെയ്തുകൊണ്ട് യേശു മൽക്കീസേദെക്കിന്റെ ക്രമപ്രകാരമുള്ള നിത്യമഹാപുരോഹിതനായി നമുക്കുമുമ്പേ പ്രവേശിച്ചിരിക്കുന്നു.
HEB 7:1 ശാലേംരാജാവും പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനുമാണ് ഈ മൽക്കീസേദെക്ക്. രാജാക്കന്മാരെ കീഴടക്കി മടങ്ങിവരുന്ന അബ്രാഹാമിനെ അദ്ദേഹം സ്വീകരിച്ച് അനുഗ്രഹിച്ചു.
HEB 7:2 അപ്പോൾ അബ്രാഹാം തനിക്കുള്ള എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. അദ്ദേഹത്തിന്റെ, മൽക്കീസേദെക്ക് എന്ന പേരിന് ആദ്യം “നീതിയുടെ രാജാവ്” എന്നർഥം; പിന്നീട് “ശാലേം രാജാവ്” അതായത്, “സമാധാനത്തിന്റെ രാജാവ്” എന്നും അർഥം.
HEB 7:3 അദ്ദേഹം, പിതാവും മാതാവും വംശാവലിയും ജീവാരംഭവും ജീവാവസാനവും ഇല്ലാത്തവനായി, ദൈവപുത്രനു സമനായ നിത്യപുരോഹിതനായിരിക്കുന്നു.
HEB 7:4 അദ്ദേഹം എത്ര മഹാൻ എന്നു കാണുക! ഇസ്രായേലിന്റെ പൂർവപിതാവായ അബ്രാഹാംപോലും യുദ്ധത്തിൽ സ്വായത്തമാക്കിയ സമ്പത്തിന്റെ ദശാംശം അദ്ദേഹത്തിന് കൊടുത്തു!
HEB 7:5 ലേവിയുടെ പിൻഗാമികളിൽ പുരോഹിതന്മാരാകുന്നവർ ജനങ്ങളിൽനിന്ന്, അതായത്, സ്വസഹോദരങ്ങളിൽനിന്നുതന്നെ, അവരും അബ്രാഹാമിന്റെ വംശജർ ആയിരുന്നിട്ടുപോലും, ദശാംശം വാങ്ങാൻ ന്യായപ്രമാണത്തിൽ കൽപ്പനയുണ്ട്.
HEB 7:6 എന്നാൽ, മൽക്കീസേദെക്ക് ഇവരുടെ വംശത്തിലൊന്നും ഉൾപ്പെടാത്തവനായിരുന്നിട്ടും അബ്രാഹാമിൽനിന്ന് ദശാംശം സ്വീകരിക്കുകയും ദൈവികവാഗ്ദാനങ്ങൾ പ്രാപിച്ചിരുന്ന അബ്രാഹാമിനെ അനുഗ്രഹിക്കുകയും ചെയ്തു.
HEB 7:7 ഉയർന്നയാളാണ് താണയാളെ അനുഗ്രഹിക്കുക എന്നതിൽ തർക്കമില്ലല്ലോ.
HEB 7:8 ഇപ്പോൾ ലേവ്യാപുരോഹിതർ ദശാംശം വാങ്ങുന്നു, അവർ മരണവിധേയരായ മനുഷ്യർ; അവിടെയോ സദാ ജീവിക്കുന്നെന്ന് സാക്ഷ്യംപ്രാപിച്ചയാൾതന്നെ ദശാംശം വാങ്ങി.
HEB 7:9 ദശാംശം സ്വീകരിക്കുന്നവനായ ലേവിതന്നെ അബ്രാഹാമിലൂടെ ദശാംശം നൽകി എന്നു വേണമെങ്കിൽ പറയാം.
HEB 7:10 കാരണം, മൽക്കീസേദെക്ക് അബ്രാഹാമിനെ എതിരേറ്റപ്പോൾ ലേവി തന്റെ പൂർവികനായ അബ്രാഹാമിന്റെ ശരീരത്തിൽ ഉണ്ടായിരുന്നല്ലോ.
HEB 7:11 ഇസ്രായേൽജനത്തിന് ദൈവം നൽകിയ ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ള ലേവ്യാപൗരോഹിത്യത്താൽ ഉദ്ദേശിച്ച സമ്പൂർണത കൈവരുമായിരുന്നെങ്കിൽ, ലേവിയുടെയും അഹരോന്റെയും പൗരോഹിത്യക്രമത്തിനു പുറമേനിന്ന് മൽക്കീസേദെക്കിന്റെ ക്രമപ്രകാരം ഒരു പൗരോഹിത്യം സ്ഥാപിക്കേണ്ടതിന്റെ ആവശ്യം ഉണ്ടായിരുന്നോ?
HEB 7:12 പൗരോഹിത്യത്തിനു മാറ്റം വരുമ്പോൾ ന്യായപ്രമാണത്തിനും മാറ്റം വരണം.
HEB 7:13 നമ്മുടെ പ്രതിപാദ്യവിഷയമായവൻ വേറൊരു ഗോത്രത്തിൽപ്പെട്ടയാളാണ്; ആ ഗോത്രത്തിൽനിന്ന് ആരും യാഗപീഠത്തിൽ പൗരോഹിത്യശുശ്രൂഷ ചെയ്തിട്ടില്ല.
HEB 7:14 ആ നമ്മുടെ കർത്താവ് യെഹൂദാഗോത്രത്തിൽ ജനിച്ചു എന്നത് സുവ്യക്തമാണല്ലോ. മോശ ആ ഗോത്രത്തെക്കുറിച്ച് പൗരോഹിത്യസംബന്ധമായി യാതൊന്നും കൽപ്പിച്ചിട്ടില്ല.
HEB 7:15 മൽക്കീസേദെക്കിനു തുല്യനായ വേറൊരു പുരോഹിതൻ വന്നാൽ ഞങ്ങൾ പറയുന്ന ഇക്കാര്യം അധികം വ്യക്തമാകും.
HEB 7:16 അദ്ദേഹം പുരോഹിതനായിത്തീർന്നത് തന്റെ കുടുംബപാരമ്പര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, അനശ്വരമായ ജീവന്റെ ശക്തി തന്നിലുണ്ട് എന്നതിന്റെ അടിസ്ഥാനത്തിലാണ്.
HEB 7:17 “മൽക്കീസേദെക്കിന്റെ ക്രമപ്രകാരം അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ,” എന്നു സാക്ഷീകരിച്ചിട്ടുണ്ട്.
HEB 7:18 ദുർബലവും നിഷ്‌പ്രയോജനവുമായ പഴയ കൽപ്പന നീക്കംചെയ്യപ്പെട്ടിരിക്കുന്നു.
HEB 7:19 പകരം, ദൈവത്തോട് അടുക്കാൻ നമ്മെ സഹായിക്കുന്ന ശ്രേഷ്ഠതരമായ ഒരു പ്രത്യാശ സ്ഥാപിക്കപ്പെടുന്നു. കാരണം, ന്യായപ്രമാണം ഒന്നിനും പരിപൂർണത നൽകുന്നില്ല.
HEB 7:20 മറ്റുള്ളവർ ശപഥംകൂടാതെ പുരോഹിതന്മാരായിത്തീർന്നു. എന്നാൽ ഈ പൗരോഹിത്യം ഉറപ്പിക്കപ്പെട്ടത് ശപഥംകൂടാതെയല്ല!
HEB 7:21 “ ‘അങ്ങ് എന്നെന്നേക്കും ഒരു പുരോഹിതൻ’ എന്നു കർത്താവ് സത്യം ചെയ്തിരിക്കുന്നു; അതിനു മാറ്റമില്ല,” എന്നു ദൈവം നൽകിയ ശപഥത്തിന്റെ അടിസ്ഥാനത്തിലാണ് പുരോഹിതൻ ആയിരിക്കുന്നത്.
HEB 7:22 ഈ പ്രതിജ്ഞ നിമിത്തം യേശു ഏറെ ശ്രേഷ്ഠമായ ഉടമ്പടി ഉറപ്പാക്കുന്നു.
HEB 7:23 പുരോഹിതന്മാർ അനവധി ഉണ്ടായിട്ടുണ്ട്; എന്നാൽ പൗരോഹിത്യത്തിൽ എന്നേക്കും തുടരാൻ മരണം അവരെ അനുവദിച്ചില്ല;
HEB 7:24 എന്നാൽ, യേശു എന്നെന്നും ജീവിക്കുന്നവനായതുകൊണ്ട്, അവിടത്തെ പൗരോഹിത്യവും ശാശ്വതമാണ്.
HEB 7:25 തന്മൂലം, യേശു മുഖാന്തരം ദൈവത്തോട് അടുക്കുന്നവർക്കുവേണ്ടി മാദ്ധ്യസ്ഥ്യം ചെയ്യാൻ, അവിടന്ന് സദാ ജീവിക്കുന്നു. അതിനാൽ അവരെ സമ്പൂർണമായി രക്ഷിക്കാൻ അവിടന്ന് പ്രാപ്തനാകുന്നു.
HEB 7:26 പവിത്രൻ, നിഷ്കളങ്കൻ, നിർമലൻ, പാപികളിൽനിന്നു വേർപെട്ടവൻ, സ്വർഗത്തെക്കാളും ഔന്നത്യമാർജിച്ചവൻ—ഇങ്ങനെയുള്ള മഹാപുരോഹിതനെയാണ് നമുക്കാവശ്യം.
HEB 7:27 അവിടന്നു മറ്റു മഹാപുരോഹിതന്മാരിൽനിന്ന് വ്യത്യസ്തനാണ്. ആദ്യം സ്വന്തം പാപങ്ങൾക്കുവേണ്ടിയും പിന്നെ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടിയും ദിവസംതോറും യാഗം കഴിക്കേണ്ട ആവശ്യം അവിടത്തേക്കില്ല. സ്വയം യാഗമായിത്തീർന്നുകൊണ്ട്, അവിടന്ന് ജനങ്ങളുടെ പാപപരിഹാരം എന്നേക്കുമായി നിർവഹിച്ചല്ലോ.
HEB 7:28 ന്യായപ്രമാണം എല്ലാവിധ ബലഹീനതയുമുള്ള മനുഷ്യരെയാണ് മഹാപുരോഹിതന്മാരാക്കുന്നത്; എന്നാൽ ന്യായപ്രമാണത്തിനുശേഷം വന്ന ശപഥത്തിന്റെ വചനമാകട്ടെ, ദൈവപുത്രനെത്തന്നെ പൂർണത നിറഞ്ഞ നിത്യമഹാപുരോഹിതനായി നിയമിച്ചു.
HEB 8:1 നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്.
HEB 8:2 ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.
HEB 8:3 വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്.
HEB 8:4 ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ.
HEB 8:5 അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക” എന്നാണ്.
HEB 8:6 പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.
HEB 8:7 എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ?
HEB 8:8 അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു, എന്ന്, കർത്താവിന്റെ അരുളപ്പാട്.
HEB 8:9 ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു. എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
HEB 8:10 ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
HEB 8:11 ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
HEB 8:12 ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും; അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
HEB 8:13 അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.
HEB 9:1 ദൈവം ഇസ്രായേലുമായി ചെയ്ത ആദ്യഉടമ്പടിയിൽ ആരാധനയും ലൗകികവിശുദ്ധമന്ദിരവും സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നു.
HEB 9:2 അതിനനുസൃതമായി ഒരു കൂടാരം നിർമിക്കപ്പെട്ടു. സമാഗമകൂടാരത്തിന്റെ ആദ്യഭാഗത്ത് (അതായത്, ഒന്നാംതിരശ്ശീലയ്ക്കു പിന്നിൽ) നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിനു വിശുദ്ധസ്ഥലം എന്നു പേര്.
HEB 9:3 കൂടാരത്തിന്റെ രണ്ടാംതിരശ്ശീലയ്ക്കു പിന്നിൽ അതിവിശുദ്ധസ്ഥലം.
HEB 9:4 അവിടെ സ്വർണധൂപപീഠവും മുഴുവനും സ്വർണംപൊതിഞ്ഞ ഉടമ്പടിയുടെ പേടകവും പേടകത്തിനുള്ളിൽ, മന്നാ ഇട്ടുവെച്ചിരുന്ന സ്വർണക്കലശവും അഹരോന്റെ തളിരിട്ട വടിയും നിയമത്തിന്റെ കൽപ്പലകകളും ഉണ്ടായിരുന്നു.
HEB 9:5 പേടകത്തിനുമീതേ, പേടകത്തിന്റെ മൂടിയായ പാപനിവാരണസ്ഥാനത്തെ മറയ്ക്കുന്ന തേജസ്സേറിയ കെരൂബുകളും ഉണ്ടായിരുന്നു. ഇപ്പോൾ ഈ വിഷയങ്ങൾ ഓരോന്നായി സവിസ്തരം വർണിക്കുന്നത് അസാധ്യം.
HEB 9:6 മേൽപ്പറഞ്ഞപ്രകാരം എല്ലാ ക്രമീകരണവും ചെയ്തതിനുശേഷം പുരോഹിതന്മാർ തങ്ങളുടെ ശുശ്രൂഷ അനുഷ്ഠിക്കാനായി കൂടാരത്തിന്റെ ആദ്യഭാഗത്തു പതിവായി പ്രവേശിച്ചിരുന്നു.
HEB 9:7 എന്നാൽ രണ്ടാംഭാഗത്താകട്ടെ, മഹാപുരോഹിതൻമാത്രം വർഷത്തിലൊരിക്കൽ പ്രവേശിക്കും. അതും ഒരിക്കലും രക്തംകൂടാതെയല്ല; താനും ജനവും അജ്ഞതയിൽ ചെയ്തുപോയിട്ടുള്ള പാപങ്ങൾക്കായി അർപ്പിക്കാനുള്ള യാഗരക്തവുമായിട്ടാണ് പ്രവേശിച്ചിരുന്നത്.
HEB 9:8 ആദ്യത്തെ കൂടാരവും (അത് സംബന്ധിച്ച അനുഷ്ഠാനങ്ങളും) നിലനിന്നിരുന്ന കാലംവരെ അതിവിശുദ്ധസ്ഥലത്തേക്കുള്ള വഴി ദൃശ്യമായിരുന്നില്ല എന്നു പരിശുദ്ധാത്മാവ് ഇതിനാൽ സൂചിപ്പിക്കുന്നു.
HEB 9:9 ഈ പുറമേയുള്ള കൂടാരം വർത്തമാനകാലത്തിന്റെ പ്രതീകമാണ്. അർപ്പിക്കപ്പെടുന്ന വഴിപാടുകളും യാഗങ്ങളും ആരാധകന്റെ മനസ്സാക്ഷിയെ തൃപ്തിവരുത്താൻ പര്യാപ്തമായിരുന്നില്ല.
HEB 9:10 ഭക്ഷണപാനീയങ്ങളും വിവിധ കഴുകലുകളും സംബന്ധിച്ച ബാഹ്യനിയമങ്ങൾ പുതിയൊരു വ്യവസ്ഥിതി സ്ഥാപിതമാകുന്നതുവരെമാത്രം സാംഗത്യമുള്ളവയായിരുന്നു.
HEB 9:11 എന്നാൽ, ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന നന്മ നിറഞ്ഞ വ്യവസ്ഥിതിയുടെ മഹാപുരോഹിതനായിട്ടാണ് ക്രിസ്തു വന്നത്. അവിടന്ന് മനുഷ്യനിർമിതമല്ലാത്ത, അതായത്, ഭൗതികമല്ലാത്ത വലുതും സമ്പൂർണവുമായ ഒരു കൂടാരത്തിൽക്കൂടി പ്രവേശിച്ചു.
HEB 9:12 മുട്ടാടുകളുടെയോ കാളക്കിടാങ്ങളുടെയോ രക്തത്താൽ അല്ല, സ്വന്തം രക്തത്താൽത്തന്നെ അതിവിശുദ്ധസ്ഥലത്ത് ഒരേയൊരു തവണ പ്രവേശിച്ചുകൊണ്ട് നിത്യമായ വിമോചനം സാധിച്ചു.
HEB 9:13 മുട്ടാടുകളുടെയും കാളകളുടെയും രക്തം തളിക്കുന്നതും പശുഭസ്മം വിതറുന്നതുമായ അനുഷ്ഠാനങ്ങൾ അശുദ്ധർക്കു ബാഹ്യശുദ്ധി വരുത്തുന്നു എങ്കിൽ,
HEB 9:14 നിത്യാത്മാവിനാൽ ദൈവത്തിനു തന്നെത്തന്നെ അർപ്പിച്ച നിഷ്കളങ്കനായ ക്രിസ്തുവിന്റെ രക്തം, ജീവനുള്ള ദൈവത്തെ സേവിക്കാൻ നമ്മെ യോഗ്യരാക്കേണ്ടതിന്, നമ്മുടെ മനസ്സാക്ഷിയെ നിർജീവപ്രവൃത്തികളിൽനിന്ന് എത്രയധികം ശുദ്ധീകരിക്കും!
HEB 9:15 വിളിക്കപ്പെട്ടവർ എല്ലാവർക്കും ദൈവം വാഗ്ദാനംചെയ്തിരിക്കുന്ന നിത്യമായ ഓഹരി ലഭിക്കേണ്ടതിന് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നത് ഈ കാരണത്താലാണ്. ആദ്യഉടമ്പടിയുടെ കീഴിൽ ആയിരുന്നപ്പോൾ അവർ ചെയ്ത പാപങ്ങളുടെ ശിക്ഷയിൽനിന്ന് അവരെ മോചിപ്പിക്കാനാണല്ലോ ക്രിസ്തു മരിച്ചത്.
HEB 9:16 ഒരു വിൽപ്പത്രം പ്രാബല്യത്തിൽ വരാൻ അത് എഴുതിയ ആളിന്റെ മരണം സംഭവിച്ചു എന്ന് സ്ഥാപിക്കേണ്ടത് ആവശ്യമാണ്.
HEB 9:17 കാരണം, മരണശേഷംമാത്രമേ വിൽപ്പത്രം സാധുവാകുന്നുള്ളൂ; അത് എഴുതിയ ആൾ ജീവിച്ചിരിക്കുന്നതുവരെ അതിന് സാംഗത്യമില്ല.
HEB 9:18 ഒന്നാമത്തെ ഉടമ്പടിയും രക്തംകൂടാതെയല്ല സ്ഥാപിക്കപ്പെട്ടത്.
HEB 9:19 മോശ ന്യായപ്രമാണത്തിലെ ഓരോ കൽപ്പനയും സകലജനത്തോടും പ്രഘോഷിച്ചശേഷം കാളക്കിടാങ്ങളുടെയും മുട്ടാടുകളുടെയും രക്തം എടുത്തു വെള്ളം കലർത്തി “ഇത് ദൈവം നിങ്ങൾക്കു നിയമിച്ചുതന്ന ഉടമ്പടിയുടെ രക്തം” എന്നു പ്രസ്താവിച്ചുകൊണ്ട് ചെമന്ന ആട്ടിൻരോമവും ഈസോപ്പുചെടിയുടെ തണ്ടുംകൊണ്ട് പുസ്തകച്ചുരുളിന്മേലും സകലജനത്തിന്മേലും തളിച്ചു.
HEB 9:21 അതുപോലെ അദ്ദേഹം സമാഗമകൂടാരത്തിലും; അനുഷ്ഠാനത്തിനായി ഉപയോഗിച്ചിരുന്ന സകല ഉപകരണങ്ങളിലും രക്തം തളിച്ചു.
HEB 9:22 ന്യായപ്രമാണപ്രകാരം എല്ലാംതന്നെ, രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു; രക്തച്ചൊരിച്ചിലില്ലാതെ പാപവിമോചനം സാധ്യമല്ല.
HEB 9:23 ഈ യാഗങ്ങളാൽ സ്വർഗീയമായവയുടെ പ്രതിരൂപങ്ങൾ ശുദ്ധീകരിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു. എന്നാൽ, സ്വർഗീയമായവയ്ക്ക് വേണ്ടത് ഇവയെക്കാൾ ശ്രേഷ്ഠതരമായ യാഗങ്ങളാണ്.
HEB 9:24 മനുഷ്യനിർമിതവും യാഥാർഥ്യത്തിന്റെ പ്രതിരൂപവുമായ വിശുദ്ധമന്ദിരത്തിലേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയിൽ മധ്യസ്ഥതചെയ്യാൻ ക്രിസ്തു സ്വർഗത്തിലേക്കുതന്നെയാണ് ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്.
HEB 9:25 മഹാപുരോഹിതൻ വർഷംതോറും അന്യരക്തവുമായി അതിവിശുദ്ധസ്ഥലത്തേക്കു പ്രവേശിക്കുന്നതുപോലെ, ക്രിസ്തുവിന് കൂടെക്കൂടെ തന്നെത്താൻ യാഗം അർപ്പിക്കേണ്ട ആവശ്യമില്ല.
HEB 9:26 മറിച്ചായിരുന്നെങ്കിൽ, ലോകസ്ഥാപനംമുതൽ ഇതിനകം ക്രിസ്തു പലപ്പോഴും കഷ്ടമനുഭവിക്കേണ്ടി വരുമായിരുന്നു. എന്നാൽ അവിടന്ന് യുഗപരിസമാപ്തിയിൽ പാപനിവാരണത്തിന് സ്വയം യാഗമായി അർപ്പിച്ചുകൊണ്ട് ഒരിക്കൽ പ്രത്യക്ഷനായി.
HEB 9:27 ഒരുപ്രാവശ്യം മരണവും അതിനുശേഷം ന്യായവിധിയും മനുഷ്യർക്കു നിയമിച്ചിരിക്കുന്നു.
HEB 9:28 അതുപോലെ ക്രിസ്തുവും ഒരുപ്രാവശ്യം അനേകരുടെ പാപനിവാരണത്തിനായി, യാഗമായി അർപ്പിക്കപ്പെട്ടു; ഇനി രണ്ടാമത് അവിടന്ന് പ്രത്യക്ഷനാകുന്നത് പാപനിവാരണം വരുത്താനല്ല, മറിച്ച്, തനിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നവരെ രക്ഷിക്കാനാണ്.
HEB 10:1 ന്യായപ്രമാണമല്ല യാഥാർഥ്യം, അതു വരാനിരുന്ന നന്മകളുടെ പ്രതിരൂപംമാത്രമാണ്. അതുകൊണ്ട് വർഷംതോറും ആവർത്തിക്കപ്പെടുന്ന യാഗങ്ങൾക്ക്, തിരുസന്നിധാനത്തോട് അടുത്തുവരുന്നവരെ പരിപൂർണരാക്കാൻ കഴിയുന്നതേയില്ല.
HEB 10:2 അവയ്ക്കു കഴിയുമായിരുന്നെങ്കിൽ, ഒരിക്കൽ ശുദ്ധീകരിക്കപ്പെട്ട ആരാധകർക്കു പാപബോധമില്ലാതെ ആകുന്നതിനാൽ, യാഗങ്ങൾതന്നെ അവസാനിപ്പിക്കേണ്ടിവരുമായിരുന്നില്ലേ?
HEB 10:3 എന്നാൽ, അവ പാപങ്ങളുടെ വർഷംതോറുമുള്ള അനുസ്മരണംമാത്രമാണ്.
HEB 10:4 കാരണം, കാളകളുടെയും മുട്ടാടുകളുടെയും രക്തത്തിനു പാപനിവാരണം വരുത്താൻ സാധ്യമല്ല.
HEB 10:5 അതിനാലാണ്, ക്രിസ്തു ലോകത്തിലേക്കു വന്നപ്പോൾ, അവിടന്ന് ദൈവത്തോട്: “യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല. എന്നാൽ അങ്ങ് ഒരു ശരീരം യാഗാർപ്പണത്തിനായി എനിക്കൊരുക്കി;
HEB 10:6 സർവാംഗദഹനയാഗങ്ങളിലും പാപശുദ്ധീകരണയാഗങ്ങളിലും സംപ്രീതനായില്ല.
HEB 10:7 അപ്പോൾ ഞാൻ പറഞ്ഞു, ‘ഇതാ ഞാൻ വരുന്നു; തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു— എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വരുന്നു’ ” എന്നു പറഞ്ഞു.
HEB 10:8 ഇതു പ്രസ്താവിച്ചശേഷം, ന്യായപ്രമാണാനുസൃതമായി അനുഷ്ഠിക്കുന്ന “യാഗങ്ങളും തിരുമുൽക്കാഴ്ചകളും സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആഗ്രഹിച്ചില്ല, അവയിൽ സംപ്രീതനായതുമില്ല.
HEB 10:9 ഇതാ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ വന്നിരിക്കുന്നു” എന്ന് ക്രിസ്തു പറയുന്നു. രണ്ടാമത്തെ ഉടമ്പടി സ്ഥാപിക്കുന്നതിനായി ഒന്നാമത്തേതിനെ അവിടന്ന് നിഷ്കാസനംചെയ്തു.
HEB 10:10 യേശുക്രിസ്തു ഒരിക്കൽമാത്രം അർപ്പിച്ച ശരീരയാഗത്തിലൂടെ, നമ്മെ വിശുദ്ധരാക്കിയിരിക്കുന്നത് അവിടത്തെ ഇഷ്ടം നിമിത്തമാണ്.
HEB 10:11 ഓരോ പുരോഹിതനും നിന്നുകൊണ്ട്, ഒരിക്കലും പാപനിവാരണം വരുത്താൻ കഴിവില്ലാത്ത ഒരേതരം യാഗങ്ങൾ വീണ്ടും വീണ്ടും അർപ്പിച്ച് ദിനംപ്രതി തന്റെ ശുശ്രൂഷ നിർവഹിച്ചുകൊണ്ടിരിക്കുന്നു.
HEB 10:12 എന്നാൽ, ഈ മഹാപുരോഹിതനാകട്ടെ, പാപനിവാരണം വരുത്തുന്ന അദ്വിതീയയാഗം എന്നേക്കുമായി അർപ്പിച്ചശേഷം ദൈവത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായി;
HEB 10:13 അവിടത്തെ ശത്രുക്കൾ തന്റെ പാദപീഠമാകുന്നതിനായി കാത്തിരിക്കുന്നു.
HEB 10:14 അവിടന്ന് ഒരേയൊരു യാഗത്താൽ വിശുദ്ധരാക്കപ്പെടുന്നവരെ എന്നേക്കുമായി സമ്പൂർണരാക്കിയിരിക്കുന്നു.
HEB 10:15 പരിശുദ്ധാത്മാവും നമ്മോട് ഇതേപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു:
HEB 10:16 “ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ വെക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും, എന്നു കർത്താവിന്റെ അരുളപ്പാട്” എന്നിങ്ങനെ അവിടന്ന് ആദ്യം പ്രഖ്യാപിക്കുന്നു.
HEB 10:17 തുടർന്ന്, “അവരുടെ പാപങ്ങളും ദുഷ്ചെയ്തികളും ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്നും പറയുന്നു.
HEB 10:18 ഇവയുടെയെല്ലാം നിവാരണം വന്നയിടത്ത് ഇനി ഒരു പാപനിവാരണയാഗത്തിനും സാംഗത്യമില്ല.
HEB 10:19 അതുകൊണ്ടു സഹോദരങ്ങളേ, നമുക്ക് യേശുവിന്റെ ശരീരമാകുന്ന തിരശ്ശീലയിലൂടെ, കർത്താവുതന്നെ തുറന്നുതന്ന ജീവനുള്ള നവീനമാർഗത്തിലൂടെ,
HEB 10:20 യേശുവിന്റെ രക്തത്താൽ അതിവിശുദ്ധസ്ഥലത്തു പ്രവേശിക്കാനുള്ള ധൈര്യവും
HEB 10:21 ദൈവഭവനത്തിനുമേൽ പരമാധികാരിയായ ഒരു മഹാപുരോഹിതനും ഉണ്ട്.
HEB 10:22 അതിനാൽ, നാം ദുഷിച്ചമനസ്സാക്ഷി നീങ്ങാനായി ഹൃദയങ്ങൾ നിർമലീകരിക്കപ്പെട്ടവരും ശരീരം ശുദ്ധജലത്താൽ കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണനിശ്ചയത്തോടും സത്യസന്ധതയുള്ള ഹൃദയത്തോടുംകൂടി ദൈവത്തോട് അടുത്തുചെല്ലുക.
HEB 10:23 നമുക്ക് അചഞ്ചലരായി നിന്നുകൊണ്ട് നമ്മുടെ പ്രത്യാശ ഏറ്റുപറയാം. വാഗ്ദാനംചെയ്ത ദൈവം വിശ്വാസയോഗ്യനല്ലോ!
HEB 10:24 സ്നേഹിക്കാനും സൽപ്രവൃത്തികൾ ചെയ്യാനും പരസ്പരം പ്രേരിപ്പിക്കുന്നതിന് നമുക്കു ശ്രദ്ധിക്കാം.
HEB 10:25 സഭായോഗങ്ങളെ ഉപേക്ഷിക്കുന്നത് ചിലർ ശീലമാക്കിയിട്ടുണ്ട്. നാം അങ്ങനെ ചെയ്യാതെ, കർത്താവിന്റെ പുനരാഗമനദിവസം അടുത്തുവരുന്നെന്നു കാണുന്തോറും നമുക്ക് അധികമധികമായി, പരസ്പരം പ്രോത്സാഹിപ്പിക്കാം.
HEB 10:26 സത്യം വ്യക്തമായി ഗ്രഹിച്ചതിനുശേഷം, നാം മനഃപൂർവം പാപംചെയ്താൽ ന്യായവിധിയുടെ ഭയാനകമായ സാധ്യതകളും ശത്രുക്കളെ ദഹിപ്പിക്കാനുള്ള ക്രോധാഗ്നിയുമല്ലാതെ, പാപനിവാരണത്തിനുവേണ്ടി ഇനി ഒരു യാഗവും അവശേഷിക്കുന്നില്ല.
HEB 10:28 മോശയുടെ ന്യായപ്രമാണം നിരാകരിക്കുന്നയാൾ യാതൊരു കരുണയും ലഭിക്കാതെ രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയാൽ മരണശിക്ഷ ഏൽക്കുന്നു.
HEB 10:29 അങ്ങനെയെങ്കിൽ ദൈവപുത്രനെ ചവിട്ടിക്കളയുകയും പാപിയായ തന്നെ വിശുദ്ധീകരിച്ച ഉടമ്പടിയുടെ രക്തത്തെ അശുദ്ധമെന്നു കരുതുകയും കൃപയുടെ ആത്മാവിനെ നിന്ദിക്കുകയുംചെയ്തയാൾ എത്ര കഠിനതരമായ ശിക്ഷയ്ക്കു പാത്രമാകും എന്നുള്ളത് ഒന്ന് ചിന്തിച്ചുനോക്കുക.
HEB 10:30 “ഞാനാണ് പ്രതികാരംചെയ്യുന്നവൻ, ഞാൻ പകരംവീട്ടും” എന്നും “കർത്താവ് തന്റെ ജനത്തെ ന്യായംവിധിക്കും” എന്നും അരുളിച്ചെയ്ത ദൈവത്തെ നാം അറിയുന്നല്ലോ.
HEB 10:31 ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത് ഭയാനകം!
HEB 10:32 സത്യം വ്യക്തമായി ഗ്രഹിച്ചതിനെത്തുടർന്ന് കഷ്ടതകൾ നിറഞ്ഞ വലിയ പോരാട്ടം, നിങ്ങൾ സഹിച്ചുനിന്ന ആദിമനാളുകൾ, ഓർക്കുക.
HEB 10:33 ചിലപ്പോൾ നിങ്ങൾ പരസ്യമായി നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. മറ്റുചിലപ്പോൾ, ഇങ്ങനെ അധിക്ഷേപവും പീഡനവും ഏറ്റവർക്ക് സഹകാരികളായി.
HEB 10:34 തടവിലാക്കപ്പെട്ടവരോട് നിങ്ങൾ സഹതാപം കാണിച്ചു. ശ്രേഷ്ഠതരവും ശാശ്വതവുമായ സമ്പത്ത് നിങ്ങൾക്ക് ഉണ്ടെന്നറിഞ്ഞുകൊണ്ട് നിങ്ങളുടെ സ്വത്തുക്കൾ നിങ്ങളിൽനിന്ന് അപഹരിക്കപ്പെട്ടത് നിങ്ങൾ ആനന്ദത്തോടെ സഹിച്ചു.
HEB 10:35 മഹത്തായ പ്രതിഫലം നിങ്ങൾക്കു ലഭിക്കും എന്നതുകൊണ്ട് നിങ്ങളിലുള്ള അചഞ്ചലവിശ്വാസം പരിത്യജിക്കരുത്.
HEB 10:36 ദൈവേഷ്ടം നിറവേറ്റി വാഗ്ദാനം പ്രാപിക്കാൻ നിങ്ങൾക്ക് സഹിഷ്ണുതയാണ് ആവശ്യം.
HEB 10:37 “ഇനി അൽപ്പകാലം കഴിഞ്ഞ് വരാനുള്ളവൻ വരും, താമസിക്കില്ല.”
HEB 10:38 “വിശ്വാസത്താലാണ് എന്റെ നീതിമാൻ ജീവിക്കുന്നത്, പിന്മാറുന്നയാളിൽ എന്റെ മനസ്സിന് പ്രസാദമില്ല.”
HEB 10:39 എങ്കിലും നാം പിന്മാറി നാശത്തിലേക്കു പോകുന്നവരല്ല, മറിച്ച് വിശ്വാസത്താൽ പ്രാണരക്ഷപ്രാപിക്കുന്നവരാണ്.
HEB 11:1 വിശ്വാസം എന്നത് നാം പ്രത്യാശിക്കുന്നവയുടെ ഉറപ്പും നമുക്ക് അദൃശ്യമായ കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.
HEB 11:2 ഈ വിശ്വാസത്തിനാണ് പൂർവികർ പ്രശംസിക്കപ്പെട്ടത്.
HEB 11:3 ദൈവവചനത്താൽ പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് വിശ്വാസത്താൽ നാം മനസ്സിലാക്കുന്നു. അങ്ങനെ, ദൃശ്യമായതെല്ലാം അദൃശ്യമായതിൽനിന്ന് ഉളവായി എന്നു നാം അറിയുന്നു.
HEB 11:4 ഹാബേൽ ദൈവത്തിനു കയീന്റേതിലും വിശിഷ്ടമായ ഒരു യാഗം, വിശ്വാസത്താൽ അർപ്പിച്ചു. അതിനാൽ അദ്ദേഹത്തിന് നീതിനിഷ്ഠൻ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അദ്ദേഹത്തിന്റെ വഴിപാട് അംഗീകരിച്ചു. അദ്ദേഹം മരിച്ചെങ്കിലും വിശ്വാസത്താൽ ഇപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്നു.
HEB 11:5 ഹാനോക്ക് മരണം അനുഭവിക്കാതെ, വിശ്വാസത്താൽ എടുക്കപ്പെട്ടു; “ദൈവം അദ്ദേഹത്തെ തന്റെ അടുത്തേക്കെടുത്തതിനാൽ പിന്നെ കാണപ്പെട്ടതേയില്ല;” എടുക്കപ്പെടുന്നതിനു മുമ്പ്, ദൈവത്തെ പ്രസാദിപ്പിച്ചവൻ എന്ന സാക്ഷ്യം അദ്ദേഹത്തിനു ലഭിച്ചു.
HEB 11:6 വിശ്വാസംകൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യം; ദൈവത്തിന്റെ അടുക്കൽ വരാൻ ആഗ്രഹിക്കുന്നയാൾ ദൈവം ഉണ്ടെന്നും തന്നെ ജാഗ്രതയോടെ അന്വേഷിക്കുന്നവർക്ക് അവിടന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കേണ്ടതാണ്.
HEB 11:7 നോഹ, അതുവരെയും കണ്ടിട്ടില്ലാതിരുന്ന കാര്യങ്ങളെക്കുറിച്ചു മുന്നറിയിപ്പു ലഭിച്ചപ്പോൾ തന്റെ കുടുംബത്തെ രക്ഷിക്കുന്നതിനുവേണ്ടി ഭയഭക്തിയോടെ, വിശ്വാസത്താൽ ഒരു വലിയ പെട്ടകം നിർമിച്ചു; വിശ്വാസത്താൽ ലോകത്തെ കുറ്റം വിധിച്ച്, വിശ്വാസത്തിൽ അധിഷ്ഠിതമായ നീതിക്ക് അവകാശിയായിത്തീർന്നു.
HEB 11:8 അബ്രാഹാം തനിക്ക് ഓഹരിയായി ലഭിക്കാനിരുന്ന ദേശത്തേക്കു പോകാൻ വിളിക്കപ്പെട്ടപ്പോൾ താൻ എവിടേക്കു പോകുന്നു എന്നറിയാതെ വിശ്വാസത്താൽ അനുസരണയോടെ യാത്രപുറപ്പെട്ടു.
HEB 11:9 അദ്ദേഹം വാഗ്ദാനദേശത്ത് വിശ്വാസത്താൽ ഒരു പ്രവാസിയെപ്പോലെ ജീവിച്ചു. ഇതേ വാഗ്ദാനത്തിന് അവകാശികളായ യിസ്ഹാക്കും യാക്കോബും അതുപോലെതന്നെ കൂടാരങ്ങളിൽ താമസിച്ചു.
HEB 11:10 ദൈവം ശില്പിയും നിർമാതാവുമായി അടിസ്ഥാനമിട്ട ഒരു നഗരത്തിനായി അബ്രാഹാം കാത്തിരുന്നു.
HEB 11:11 സാറ വന്ധ്യയും വയോധികയും ആയിരുന്നിട്ടും വിശ്വാസത്താൽ, “വാഗ്ദാനംചെയ്ത ദൈവം വിശ്വസ്തൻ” എന്നു കണക്കാക്കിയതുകൊണ്ട്, ഗർഭധാരണത്തിന് ശക്തയായിത്തീർന്നു.
HEB 11:12 അങ്ങനെ ഒരു മനുഷ്യനിൽനിന്ന്, മൃതപ്രായനായവനിൽനിന്നുതന്നെ, ആകാശത്തിലെ നക്ഷത്രങ്ങൾപോലെയും സമുദ്രതീരത്തെ മണൽത്തരിപോലെയും അസംഖ്യം സന്തതികൾ ഉത്ഭവിച്ചു.
HEB 11:13 ഇവരെല്ലാവരും വിശ്വാസത്തിൽ മരണംവരെ ഉറച്ചുനിന്നു. അവർ സ്വന്തം ജീവിതകാലത്ത് വാഗ്ദാനനിവൃത്തി കരഗതമാകാതെ, ദൂരെനിന്ന് അവയെ (വിശ്വാസത്താൽ) കണ്ട്, ഈ ലോകത്തിൽ തങ്ങൾ അപരിചിതരും വിദേശികളും എന്നു ബോധ്യപ്പെട്ട് അവയെ (ആനന്ദത്തോടെ) സ്വാഗതംചെയ്തു.
HEB 11:14 ഇങ്ങനെ (അവരുടെ പ്രവൃത്തിയിലൂടെ) പറയുന്നവർ, തങ്ങൾക്ക് സ്വന്തമായി ഒരു ദേശം അന്വേഷിക്കുന്നെന്നു സുവ്യക്തമാക്കുകയാണ്.
HEB 11:15 തങ്ങൾ വിട്ടുപോന്ന ദേശത്തെക്കുറിച്ച് ഗൃഹാതുരരായിരുന്നെങ്കിൽ അവർക്ക് മടങ്ങിപ്പോകാൻ സമയമുണ്ടായിരുന്നു.
HEB 11:16 എന്നാൽ അവരാകട്ടെ, അധികം ശ്രേഷ്ഠമായ സ്ഥലം, സ്വർഗീയമാതൃരാജ്യംതന്നെ, വാഞ്ഛിച്ചുകൊണ്ടിരുന്നു. അതുകൊണ്ടു ദൈവം, അവരുടെ ദൈവം എന്നു വിളിക്കപ്പെടാൻ ലജ്ജിക്കുന്നില്ല; കാരണം അവിടന്ന് അവർക്കായി ഒരു നഗരം ഒരുക്കിയിരിക്കുന്നു.
HEB 11:17 താൻ പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചു. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്ന വാഗ്ദാനത്തെ സഹർഷം സ്വീകരിച്ചയാൾതന്നെ തന്റെ ഒരേയൊരു മകനെ യാഗാർപ്പണം ചെയ്യാൻ തയ്യാറായി.
HEB 11:19 മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു.
HEB 11:20 യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും വിശ്വാസത്താൽ അവരുടെ ഭാവി മുൻകൂട്ടിക്കണ്ട് അനുഗ്രഹിച്ചു.
HEB 11:21 ആസന്നമരണനായ യാക്കോബ് തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്ന് യോസേഫിന്റെ പുത്രന്മാർ ഇരുവരെയും വിശ്വാസത്താൽ അനുഗ്രഹിച്ചു.
HEB 11:22 യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പലായനത്തിന്റെ കാര്യം, വിശ്വാസത്താൽ പരാമർശിക്കുകയും തന്റെ അസ്ഥികളുടെ പുനഃസംസ്കരണത്തെക്കുറിച്ച് നിർദേശിക്കുകയും ചെയ്തു.
HEB 11:23 മോശ ജനിച്ചപ്പോൾ, ശിശു അസാധാരണ സൗന്ദര്യം ഉള്ളവനെന്ന് അവന്റെ മാതാപിതാക്കൾ കണ്ടിട്ട് വിശ്വാസത്താൽ മൂന്നുമാസം അവനെ ഒളിച്ചുവെച്ചു. അവർ രാജാവിന്റെ ആജ്ഞയെ ഭയപ്പെട്ടതേയില്ല.
HEB 11:24 മോശ വളർന്നപ്പോൾ “ഫറവോന്റെ പുത്രിയുടെ മകൻ” എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചത് ഈ വിശ്വാസത്താൽത്തന്നെയാണ്.
HEB 11:25 അദ്ദേഹം പാപത്തിന്റെ ക്ഷണനേരത്തേക്കുള്ള ആസ്വാദനത്തെക്കാൾ, ദൈവജനം സഹിക്കുന്ന കഷ്ടതയിൽ പങ്കുചേരുന്നത് തെരഞ്ഞെടുത്തു;
HEB 11:26 അദ്ദേഹം ഈജിപ്റ്റിലെ അമൂല്യ സമ്പത്തിനെക്കാൾ ക്രിസ്തുവിനെപ്രതിയുള്ള അപമാനം മൂല്യമേറിയതെന്നു കരുതി. കാരണം മോശ ദൈവത്തിൽനിന്ന് തനിക്കു ലഭിക്കാനുള്ള പ്രതിഫലത്തിൽ സ്ഥിരചിത്തനായിരുന്നു.
HEB 11:27 അദ്ദേഹം വിശ്വാസത്താൽ രാജകോപം ഭയപ്പെടാതെ ഈജിപ്റ്റ് വിട്ടുപോന്നു; അദൃശ്യനായ ദൈവത്തെ ദർശിച്ചു എന്നതുപോലെ തന്റെ പ്രയാണം തുടർന്നു.
HEB 11:28 ആദ്യജാതന്മാരെ സംഹരിക്കുന്ന ദൂതൻ ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സ്പർശിക്കാതിരിക്കേണ്ടതിനായി മോശ വിശ്വാസത്താൽ പെസഹ ആചരിക്കുകയും രക്തം (വീടുകളുടെ കട്ടിളക്കാലുകളിലും കട്ടിളകളുടെ മീതേയുള്ള പടിയിലും) പുരട്ടുകയും ചെയ്തു.
HEB 11:29 ഇസ്രായേല്യർ വിശ്വാസത്താൽ, ഉണങ്ങിയ നിലത്തെന്നപോലെ ചെങ്കടൽ കടന്നു; എന്നാൽ അതിന് ഈജിപ്റ്റുകാർ പരിശ്രമിച്ചപ്പോൾ അവരെല്ലാം മുങ്ങിമരിച്ചു.
HEB 11:30 ഇസ്രായേൽസൈന്യം വിശ്വാസത്താൽ ഏഴുദിവസം യെരീഹോക്കോട്ട വലംവെച്ചു; അത് നിലംപൊത്തി.
HEB 11:31 രാഹാബ് എന്ന ഗണിക വിശ്വാസത്താൽ ചാരന്മാരെ സമാധാനത്തോടെ സ്വാഗതം ചെയ്തതുകൊണ്ട് വിശ്വസിക്കാതിരുന്ന മറ്റുള്ളവരോടൊപ്പം നശിക്കാതിരുന്നു.
HEB 11:32 ഇതിലുപരിയായി എന്താണ് എഴുതേണ്ടത്? ഗിദെയോൻ, ബാരാക്ക്, ശിംശോൻ, യിപ്താഹ്, ദാവീദ്, ശമുവേൽ എന്നിവരെക്കുറിച്ചും പ്രവാചകന്മാരെക്കുറിച്ചും ഇപ്പോൾ പരാമർശിക്കാൻ നിവൃത്തിയില്ല.
HEB 11:33 അവർ വിശ്വാസത്താൽ രാജ്യങ്ങൾ പിടിച്ചടക്കി, നീതി നിർവഹിച്ചു, വാഗ്ദാനങ്ങൾ സ്വായത്തമാക്കി, സിംഹങ്ങളുടെ വായ് അടച്ചു,
HEB 11:34 അഗ്നിജ്വാലകളുടെ തീക്ഷ്ണത ശമിപ്പിച്ചു, വാളിന്റെ വായ്ത്തലയിൽനിന്ന് രക്ഷപ്പെട്ടു, ബലഹീനതയിൽനിന്ന് ശക്തിയാർജിച്ചു, അവർ വീരസേനാനികളായി ശത്രുസൈന്യത്തെ തുരത്തിയോടിച്ചു.
HEB 11:35 ചില സ്ത്രീകൾക്കു തങ്ങളുടെ മരിച്ചവരെ ജീവനോടെ തിരികെ കിട്ടി, മറ്റുചിലർ രക്ഷപ്പെടാൻ ആഗ്രഹിക്കാതെ ശ്രേഷ്ഠമായ പുനരുത്ഥാനം ലഭിക്കേണ്ടതിന് മരണംവരെ പീഡനം ഏറ്റു.
HEB 11:36 വേറെചിലർ പരിഹാസം, ചമ്മട്ടിയടി, ചങ്ങല, തടവ് എന്നിവ സഹിച്ചു.
HEB 11:37 ചിലർ കല്ലേറിനാൽ വധിക്കപ്പെട്ടു, ഈർച്ചവാളാൽ പിളർത്തപ്പെട്ടു, വാളിനാൽ കൊല്ലപ്പെട്ടു. ചെമ്മരിയാടുകളുടെയും കോലാടുകളുടെയും തുകൽ ധരിച്ച്,
HEB 11:38 നിരാശ്രയരും പീഡിതരും നിന്ദിതരുമായി കാടുകളിലും മലകളിലും അലഞ്ഞുതിരിഞ്ഞു, ഗുഹകളിലും മാളങ്ങളിലുമായി ജീവിച്ചു. ലോകം അവർക്ക് അനുയോജ്യമായിരുന്നില്ല.
HEB 11:39 അവർ എല്ലാവരും തങ്ങളുടെ വിശ്വാസത്തിന് അഭിനന്ദിക്കപ്പെട്ടുവെങ്കിലും അവരിൽ ആരുംതന്നെ വാഗ്ദാനനിവൃത്തി പ്രാപിച്ചില്ല.
HEB 11:40 നമ്മോടുചേർന്ന് അവരും പൂർണത പ്രാപിക്കാനായി ദൈവം നമുക്കുവേണ്ടി ഏറ്റവും ശ്രേഷ്ഠമായതു കരുതിയിരുന്നു.
HEB 12:1 അതുകൊണ്ടു സാക്ഷികളുടെ ഇത്ര വലിയൊരു സമൂഹം നമ്മുടെ ചുറ്റിലുമുള്ളതിനാൽ നമ്മുടെ മുന്നേറ്റത്തെ തടസ്സപ്പെടുത്തുന്ന സർവതും, വിശേഷാൽ നമ്മെ ക്ഷണനേരംകൊണ്ട് കുടുക്കിലാക്കുന്ന പാപങ്ങൾ, അതിജീവിച്ച് സ്ഥിരോത്സാഹത്തോടെ നമ്മുടെമുമ്പിലുള്ള ഓട്ടം ഓടാം.
HEB 12:2 വിശ്വാസത്തിന്റെ ആരംഭകനും അതിന് പരിപൂർണത വരുത്തുന്നയാളുമായ യേശുവിൽ ദൃഷ്ടി ഉറപ്പിച്ചുകൊണ്ടാണ് നാം ഇതു ചെയ്യേണ്ടത്. തന്റെ മുമ്പിലെ ആനന്ദമോർത്ത്, അവിടന്ന് അപമാനം അവഗണിച്ച് ക്രൂശിനെ സഹിക്കുകയും ദൈവസിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനാകുകയും ചെയ്തു.
HEB 12:3 നിങ്ങൾ ജീവിതത്തിൽ പരിക്ഷീണിതരും മനസ്സു തളർന്നവരും ആകാതിരിക്കാൻ അവിടന്ന് പാപികളിൽനിന്നു സഹിച്ച ഇതുപോലെയുള്ള എല്ലാ വ്യഥകളും ചിന്തിക്കുക.
HEB 12:4 പാപത്തോടുള്ള പോരാട്ടത്തിൽ രക്തം ചൊരിയുന്നതുവരെ നിങ്ങൾ ചെറുത്തുനിന്നിട്ടില്ല.
HEB 12:5 “എന്റെ കുഞ്ഞേ, കർത്താവിന്റെ ശിക്ഷണം നിസ്സാരമായി കരുതരുത്, അവിടന്ന് നിന്നെ ശാസിക്കുമ്പോൾ ധൈര്യം വെടിയരുത്.
HEB 12:6 കർത്താവ് താൻ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു, താൻ പുത്രനായി സ്വീകരിച്ച സകലരെയും ശിക്ഷിച്ചു നന്നാക്കുന്നു,” എന്നിങ്ങനെ, ഒരു പിതാവ് പുത്രനോട് എന്നപോലെ നിങ്ങളോടു സംവദിക്കുന്ന പ്രബോധനം നിങ്ങൾ മറന്നുകളഞ്ഞോ?
HEB 12:7 ദൈവം തന്റെ മക്കളോട് എന്നപോലെ നിങ്ങളോടു പെരുമാറുന്നു; ആകയാൽ നിങ്ങൾ ഈ ശിക്ഷ സഹിക്കുക. സ്വപിതാവ് ശിക്ഷിക്കാത്ത മകൻ ആരുണ്ട്?
HEB 12:8 എല്ലാവർക്കും ലഭിക്കുന്ന ശിക്ഷ നിങ്ങൾക്കും ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വന്തം മക്കളല്ല; ജാരസന്തതികളാണ്.
HEB 12:9 നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്!
HEB 12:10 അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു.
HEB 12:11 ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.
HEB 12:12 അതുകൊണ്ട് തളർന്ന കൈകളും ദുർബലമായ കാൽമുട്ടുകളും ശക്തിപ്പെടുത്തുക.
HEB 12:13 അങ്ങനെ, മുടന്തുള്ള കാലിന് ഉളുക്കുകൂടി വരാതെ സൗഖ്യമാകേണ്ടതിനു “നിങ്ങളുടെ പാദങ്ങൾക്കു പാത നിരപ്പാക്കുക.”
HEB 12:14 സകലമനുഷ്യരോടും സമാധാനം ആചരിച്ച് വിശുദ്ധരായിരിക്കാൻ പരിശ്രമിക്കുക; വിശുദ്ധിയില്ലാതെ ആരും കർത്താവിനെ കാണുകയില്ല.
HEB 12:15 ആരും ദൈവകൃപയിൽ കുറവുള്ളവരാകാതിരിക്കാനും കയ്‌പുള്ള വല്ല വേരും മുളച്ചു വളർന്ന് കലക്കമുണ്ടായി അനേകർ മലിനരാകാതിരിക്കാനും സൂക്ഷിക്കുക.
HEB 12:16 ആരും വിഷയാസക്തരോ, ഒരു ഊണിനു സ്വന്തം ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനെപ്പോലെ അഭക്തനോ ആകാതെ സൂക്ഷിക്കുക.
HEB 12:17 പിന്നീട് സ്വപിതാവിന്റെ അനുഗ്രഹം അവകാശമാക്കാൻ ആഗ്രഹിച്ചിട്ടും അയാൾ പുറന്തള്ളപ്പെട്ടു. കണ്ണുനീരോടെ അപേക്ഷിച്ചെങ്കിലും തനിക്കു കൈവിട്ടുപോയത് തിരികെ നേടാൻ അവസരം ലഭിച്ചില്ല എന്നും നിങ്ങൾക്കറിയാമല്ലോ.
HEB 12:18 സ്പർശിക്കാവുന്നതും ആളിക്കത്തുന്ന തീയുള്ളതുമായ പർവതത്തെയോ ഘോരതമസ്സിനെയോ ഇരുട്ടിനെയോ ചുഴലിക്കാറ്റിനെയോ
HEB 12:19 കാഹളധ്വനിയെയോ “ഇനി ഒരു വാക്കും ഞങ്ങളോടു കൽപ്പിക്കരുതേ,” എന്നു കേട്ടവർ കെഞ്ചിയ ശബ്ദഘോഷണത്തെയോ അല്ല നിങ്ങൾ സമീപിക്കുന്നത്.
HEB 12:20 “ഒരു മൃഗമാണെങ്കിൽപോലും പർവതത്തെ തൊട്ടാൽ അതിനെ കല്ലെറിഞ്ഞുകൊല്ലണം” എന്ന കൽപ്പന അവർക്ക് അസഹനീയമായിരുന്നു.
HEB 12:21 ആ കാഴ്ച അത്യന്തം ഭയാനകമായിരുന്നതിനാൽ മോശയും “ഞാൻ ഭീതിയാൽ നടുങ്ങുന്നു” എന്നു പറഞ്ഞു.
HEB 12:22 എന്നാൽ, നിങ്ങൾ വന്നിരിക്കുന്നത് സീയോൻ പർവതത്തിൽ; ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയജെറുശലേമിൽ ആണ്. അവിടെ സംഖ്യാതീതമായ, ബഹുസഹസ്രം ദൂതന്മാരുടെ സന്തുഷ്ട സമ്മേളനത്തിലേക്കും
HEB 12:23 സ്വർഗത്തിൽ പേരു രേഖപ്പെടുത്തിയിട്ടുള്ള ആദ്യജാതരുടെ സഭയിലേക്കും എല്ലാവരുടെയും ന്യായാധിപതിയായ ദൈവത്തിനും സിദ്ധന്മാരാക്കപ്പെട്ട നീതിമാന്മാരുടെ ആത്മാക്കൾക്കും
HEB 12:24 പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിനും ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന, തളിക്കപ്പെട്ട രക്തത്തിനും സമീപത്തേക്കാണ് നിങ്ങൾ വന്നിരിക്കുന്നത്.
HEB 12:25 അരുളിച്ചെയ്യുന്ന ദൈവത്തെ തിരസ്കരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഭൂമിയിൽവെച്ചു മുന്നറിയിപ്പു നൽകിയവനെ നിരാകരിച്ചവർ രക്ഷപ്പെട്ടില്ലെങ്കിൽ, സ്വർഗത്തിൽനിന്ന് മുന്നറിയിപ്പരുളിയ ദൈവത്തെ അവഗണിച്ചാൽ രക്ഷപ്പെടാനുള്ള സാധ്യത തീരെ തുച്ഛമല്ലേ?
HEB 12:26 അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു.
HEB 12:27 അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്.
HEB 12:28 ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം;
HEB 12:29 “നമ്മുടെ ദൈവം ഭസ്മീകരിക്കുന്ന അഗ്നിയല്ലോ.”
HEB 13:1 നിങ്ങൾ സഹോദരങ്ങളെപ്പോലെ പരസ്പരം സ്നേഹിക്കുക.
HEB 13:2 അതിഥികളെ ഉപചരിക്കുന്നതിൽ ഉപേക്ഷ വിചാരിക്കരുത്; ചിലർ അതിലൂടെ അറിയാതെതന്നെ ദൈവദൂതന്മാരെ സൽക്കരിച്ചിട്ടുണ്ടല്ലോ.
HEB 13:3 നിങ്ങൾ അവരോടുകൂടെ തടവിലായിരുന്നു എന്നപോലെ തടവുകാരെയും നിങ്ങളും അവരോടൊപ്പം പീഡനം സഹിക്കുന്നവർ എന്നപോലെ പീഡിതരെയും ഓർക്കുക.
HEB 13:4 വിവാഹം എല്ലാവർക്കും ആദരണീയവും വിവാഹശയ്യ നിർമലവും ആയിരിക്കട്ടെ. വ്യഭിചാരികളെയും അസാന്മാർഗികളെയും ദൈവം കുറ്റംവിധിക്കും.
HEB 13:5 നിങ്ങളുടെ ജീവിതം ദ്രവ്യാഗ്രഹം ഇല്ലാത്തതായിരിക്കട്ടെ; നിങ്ങളുടെപക്കൽ ഉള്ളതിൽ സംതൃപ്തരാകുക. “ഒരുനാളും ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല, ഒരുനാളും ഞാൻ നിന്നെ കൈവെടിയുകയുമില്ല,” എന്നു ദൈവം അരുളിച്ചെയ്തിട്ടുണ്ടല്ലോ.
HEB 13:6 അതുകൊണ്ട് ആത്മവിശ്വാസത്തോടെ നമുക്ക് പറയാം, “കർത്താവാണ് എന്റെ സഹായി; ഞാൻ ഭയപ്പെടുകയില്ല. വെറും മർത്യന് എന്നോട് എന്തുചെയ്യാൻ കഴിയും?”
HEB 13:7 നിങ്ങളെ ദൈവവചനം അഭ്യസിപ്പിച്ച് നയിച്ചവരെ ഓർക്കുക. അവരുടെ ജീവിതങ്ങളിൽനിന്ന് ഉണ്ടായ സത്ഫലങ്ങൾ പരിഗണിച്ച്, അവരുടെ വിശ്വാസം അനുകരിക്കുക.
HEB 13:8 യേശുക്രിസ്തു, ഭൂത വർത്തമാന കാലങ്ങളിൽമാത്രമല്ല, എന്നെന്നേക്കും ഒരുപോലെ നിലനിൽക്കുന്നവൻതന്നെ.
HEB 13:9 വിവിധതരത്തിലുള്ള വിചിത്രങ്ങളായ ഉപദേശങ്ങളാൽ ആരും നിങ്ങളെ വലിച്ചിഴയ്ക്കരുത്. യാതൊരു പ്രയോജനവും ലഭിക്കാത്ത, അനുഷ്ഠാനപരമായ ഭോജ്യങ്ങളിലൂടെയല്ല, കൃപയാൽത്തന്നെയാണ് നിങ്ങളുടെ ഹൃദയങ്ങളെ ശക്തിപ്പെടുത്തേണ്ടത്.
HEB 13:10 നമുക്ക് ഒരു യാഗപീഠമുണ്ട്. സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്നവർക്ക് അതിൽനിന്ന് ഭക്ഷിക്കാൻ അധികാരം ഇല്ല.
HEB 13:11 മഹാപുരോഹിതൻ, പാപപരിഹാരാർഥം മൃഗങ്ങളുടെ രക്തം അതിവിശുദ്ധസ്ഥാനത്തേക്ക് കൊണ്ടുപോകുന്നു. ജഡം മനുഷ്യവാസസ്ഥാനത്തിനു പുറത്ത് ദഹിപ്പിക്കുന്നു.
HEB 13:12 അങ്ങനെതന്നെ യേശുവും, സ്വരക്തത്താൽ ജനത്തെ വിശുദ്ധീകരിക്കേണ്ടതിനു നഗരകവാടത്തിനു പുറത്ത് പീഡനം സഹിച്ചു.
HEB 13:13 ആയതിനാൽ, അവിടന്ന് സഹിച്ച അപമാനം ചുമന്നുകൊണ്ടു, നമുക്ക് പാളയത്തിനുപുറത്ത് തിരുസന്നിധിയിൽ ചെല്ലാം.
HEB 13:14 ഇവിടെ നമുക്കു സുസ്ഥിരമായ നഗരമില്ല, എന്നാൽ നാം വരാനുള്ള നഗരത്തെയാണ് അന്വേഷിക്കുന്നത്.
HEB 13:15 അതുകൊണ്ടു നമുക്ക് ദൈവത്തിനു സ്തോത്രയാഗം, അതായത്, തിരുനാമം ഘോഷിക്കുന്ന അധരങ്ങളുടെ ഫലം, യേശുവിലൂടെ നിരന്തരമായി അർപ്പിക്കാം.
HEB 13:16 നന്മ ചെയ്യാനും നിങ്ങൾക്കുള്ളതു മറ്റുള്ളവരുമായി പങ്കുവെക്കാനും മറക്കരുത്; ഈ വിധ യാഗങ്ങളിലാണു ദൈവം സംപ്രീതനാകുന്നത്.
HEB 13:17 നിങ്ങളെ നയിക്കുന്നവരെ അനുസരിച്ച് അവർക്കു വിധേയരാകുക. അവർ ദൈവത്തിനുമുമ്പിൽ തങ്ങളുടെ ശുശ്രൂഷയെപ്പറ്റി കണക്കു ബോധിപ്പിക്കേണ്ടവർ ആയതുകൊണ്ട് നിങ്ങളുടെ പ്രാണനെ അതീവജാഗ്രതയോടെ പരിരക്ഷിച്ചുകൊണ്ടിരിക്കുന്നവരാണ്. ഇതു ഭാരമായിട്ടല്ല, ആനന്ദത്തോടുകൂടിയാണ് അവർ ചെയ്യുന്നത്, അല്ലാത്തപക്ഷം നിങ്ങൾക്ക് അതുകൊണ്ട് യാതൊരു പ്രയോജനവുമില്ല.
HEB 13:18 ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുക; ഞങ്ങളുടെ മനസ്സാക്ഷി കുറ്റമറ്റതാണെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. എല്ലാവിധത്തിലും മാന്യമായി ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
HEB 13:19 ഞാൻ നിങ്ങളുടെ അടുക്കൽ ഉടനെതന്നെ മടങ്ങിവരുന്നതിനായി നിങ്ങൾ കൂടുതൽ ജാഗ്രതയോടെ പ്രാർഥിക്കണമെന്നപേക്ഷിക്കുന്നു.
HEB 13:20 നിത്യമായ ഉടമ്പടിയുടെ രക്തത്താൽ, ആടുകളുടെ ശ്രേഷ്ഠഇടയനായ നമ്മുടെ കർത്താവായ യേശുവിനെ മരിച്ചവരിൽനിന്ന് മടക്കിവരുത്തിയ സമാധാനത്തിന്റെ ദൈവം,
HEB 13:21 നിങ്ങളെ അവിടത്തെ ഇഷ്ടം ചെയ്യുന്നതിനായി സകലനന്മകളാലും സമ്പൂർണരാക്കുകയും അവിടത്തേക്കു പ്രസാദമുള്ളത് യേശുക്രിസ്തുവിലൂടെ നമ്മിൽ നിറവേറ്റുകയുംചെയ്യട്ടെ! അവിടത്തേക്ക് എന്നും എന്നേക്കും മഹത്ത്വം ഉണ്ടാകുമാറാകട്ടെ! ആമേൻ.
HEB 13:22 സഹോദരങ്ങളേ, എന്റെ ഈ പ്രബോധനവചനങ്ങൾ ക്ഷമയോടെ ശ്രദ്ധിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു. സത്യത്തിൽ, വളരെ ചുരുക്കമായിട്ടാണല്ലോ ഞാൻ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്.
HEB 13:23 നമ്മുടെ സഹോദരനായ തിമോത്തിയോസ് ജയിൽമോചിതനായിരിക്കുന്നു എന്നു നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അയാൾ വേഗം എത്തുകയാണെങ്കിൽ ഞാനും അയാളോടൊപ്പം നിങ്ങളെ കാണാൻ വരുന്നതാണ്.
HEB 13:24 നിങ്ങളെ നയിക്കുന്ന എല്ലാവർക്കും, സകലവിശുദ്ധർക്കും അഭിവാദനം. ഇറ്റലിക്കാർ അവരുടെ ശുഭാശംസകൾ നിങ്ങളെ അറിയിക്കുന്നു.
HEB 13:25 കൃപ നിങ്ങൾ എല്ലാവരോടുംകൂടെ ഉണ്ടാകുമാറാകട്ടെ.
JAM 1:1 ദൈവത്തിന്റെയും കർത്താവായ യേശുക്രിസ്തുവിന്റെയും ഭൃത്യനായ യാക്കോബ്, അന്യദേശത്തു ചിതറിപ്പാർക്കുന്ന ഇസ്രായേലിന്റെ പന്ത്രണ്ട് ഗോത്രങ്ങളിൽനിന്നുമുള്ള വിശ്വാസികൾക്ക്, എഴുതുന്നത്: വന്ദനം.
JAM 1:2 എന്റെ സഹോദരങ്ങളേ, നിങ്ങൾ നാനാവിധത്തിൽ പരിശോധിക്കപ്പെടുമ്പോൾ, വിശ്വാസത്തിന്റെ പരിശോധന നിങ്ങളുടെ സഹനശക്തി വർധിപ്പിക്കുന്നു എന്നറിഞ്ഞ് ഈ പരിശോധനകളെല്ലാം ആനന്ദദായകമെന്നു പരിഗണിക്കുക.
JAM 1:4 എന്നാൽ, നിങ്ങളിലുള്ള സഹനശക്തി നിങ്ങളെ ഒരു കാര്യത്തിന്റെയും അഭാവമില്ലാതെ പരിപക്വതയുള്ളവരും പരിപൂർണരും ആക്കുമാറാകട്ടെ.
JAM 1:5 നിങ്ങളിൽ ഒരാൾക്കു ജ്ഞാനം കുറവാകുന്നു എങ്കിൽ അയാൾ ദൈവത്തോടു യാചിക്കണം. ആരെയും ശകാരിക്കാതെ, എല്ലാവർക്കും എല്ലാം നൽകുന്ന ഔദാര്യനിധിയായ ദൈവം അയാൾക്ക് ജ്ഞാനം നൽകും.
JAM 1:6 എന്നാൽ, അയാൾ ഒട്ടും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കണം; സംശയിക്കുന്നയാൾ കാറ്റടിച്ച് ഇളകിമറിയുന്ന കടൽത്തിരയ്ക്ക് തുല്യം.
JAM 1:7 ഇങ്ങനെയുള്ള വ്യക്തി കർത്താവിൽനിന്ന് എന്തെങ്കിലും ലഭിക്കും എന്നു പ്രതീക്ഷിക്കരുത്;
JAM 1:8 ഇരുമനസ്സുള്ള വ്യക്തി തന്റെ എല്ലാ വഴികളിലും ഉറപ്പില്ലാത്തയാൾ ആകുന്നു.
JAM 1:9 താണ പരിതഃസ്ഥിതിയിലുള്ള സഹോദരങ്ങൾ ദൈവം അവരെ ആദരിച്ചത് ഓർത്ത് അഭിമാനിക്കട്ടെ.
JAM 1:10 ധനികർ ഒരുനാൾ പുല്ലിന്റെ പൂവുപോലെ ഉതിർന്നു പോകാനിരിക്കുന്നവരാകയാൽ അവർ തങ്ങളുടെ എളിമയിലും അഭിമാനിക്കട്ടെ.
JAM 1:11 സൂര്യൻ അത്യുഷ്ണത്തോടെ ജ്വലിക്കുമ്പോൾ പുല്ലുണങ്ങി, പൂവുതിർന്ന് അതിന്റെ സൗന്ദര്യം നശിച്ചുപോകുന്നു. അതുപോലെതന്നെ ധനികനും തന്റെ പരിശ്രമങ്ങളിൽ നശിച്ചുപോകുന്നു.
JAM 1:12 പരിശോധന സഹനശക്തിയോടെ അഭിമുഖീകരിക്കുന്ന മനുഷ്യർ അനുഗൃഹീതർ; പരീക്ഷയിൽ വിജയികളായിത്തീർന്നശേഷം അവർ, കർത്താവ് അവിടത്തെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിരിക്കുന്ന ജീവകിരീടം കരസ്ഥമാക്കും.
JAM 1:13 പ്രലോഭിപ്പിക്കപ്പെടുമ്പോൾ, “ദൈവം എന്നെ പ്രലോഭിപ്പിക്കുന്നു” എന്ന് ആരും പറയരുത്. ദൈവം തിന്മയാൽ പ്രലോഭിതനാകുന്നില്ല; അവിടന്ന് ആരെയും പ്രലോഭിപ്പിക്കുന്നതുമില്ല.
JAM 1:14 എന്നാൽ, ഓരോരുത്തരും പ്രലോഭിപ്പിക്കപ്പെടുന്നത് സ്വന്തം ദുർമോഹത്താൽ വലിച്ചിഴയ്ക്കപ്പെടുകയും വശീകരിക്കപ്പെടുകയും ചെയ്യുമ്പോഴാണ്.
JAM 1:15 ഈ ദുർമോഹങ്ങൾ ഗർഭംധരിച്ചു പാപത്തെ ജനിപ്പിക്കുന്നു; പാപം പൂർണവളർച്ചയെത്തി മരണത്തെ ജനിപ്പിക്കുന്നു.
JAM 1:16 എന്റെ പ്രിയസഹോദരങ്ങളേ, വഞ്ചിക്കപ്പെടരുത്.
JAM 1:17 ഉത്തമവും പൂർണവുമായ എല്ലാ നല്ല ദാനങ്ങളും ഉയരത്തിൽനിന്ന്, അതായത്, പ്രകാശങ്ങളുടെ പിതാവിങ്കൽനിന്നാണു വരുന്നത്. അവിടന്ന് മാറിക്കൊണ്ടിരിക്കുന്ന നിഴലുകൾപോലെ മാറുകയില്ല.
JAM 1:18 നാം അവിടത്തെ സൃഷ്ടികളിൽ ഒരുവിധത്തിലുള്ള ആദ്യഫലമാകേണ്ടതിന്, സത്യത്തിന്റെ വചനത്തിലൂടെ നമുക്കു ജന്മമേകാൻ, അവിടന്ന് പ്രസാദിച്ചു.
JAM 1:19 എന്റെ പ്രിയസഹോദരങ്ങളേ, എല്ലാ മനുഷ്യരും കേൾക്കാൻ വേഗവും സംസാരിക്കാൻ സാവധാനതയും കോപിക്കാൻ താമസവും ഉള്ളവരായിരിക്കണമെന്നു നിങ്ങൾ അറിയുക.
JAM 1:20 മനുഷ്യന്റെ കോപം ദൈവം ആഗ്രഹിക്കുന്ന നീതി നിറവേറ്റാൻ ഉതകുന്നതല്ല.
JAM 1:21 ആകയാൽ സകല അശുദ്ധിയും തിന്മയുടെ പ്രചുരതയും ഉപേക്ഷിച്ച്, നിങ്ങളിൽ നട്ടതും നിങ്ങളുടെ ജീവൻ രക്ഷിക്കാൻ ശക്തിയുള്ളതുമായ വചനം വിനയത്തോടെ സ്വീകരിക്കുക.
JAM 1:22 വചനം കേൾക്കുകമാത്രംചെയ്ത് നിങ്ങളെത്തന്നെ വഞ്ചിക്കാതെ അത് അനുവർത്തിക്കുന്നവരും ആയിരിക്കുക.
JAM 1:23 വചനം കേൾക്കുന്നവരെങ്കിലും അതിനനുസൃതമായി പ്രവർത്തിക്കുന്നില്ലെങ്കിൽ അവർ സ്വന്തം മുഖം കണ്ണാടിയിൽ നോക്കുന്ന മനുഷ്യർക്ക് തുല്യരാകുന്നു.
JAM 1:24 ഇവർ സ്വന്തം മുഖം കണ്ണാടിയിൽ കണ്ടിരുന്നെങ്കിലും മാറിപ്പോയ ഉടനെതന്നെ തങ്ങളുടെ രൂപം എന്തായിരുന്നു എന്നു മറന്നുപോകുന്നു.
JAM 1:25 എന്നാൽ, സ്വാതന്ത്ര്യമേകുന്ന സമ്പൂർണന്യായപ്രമാണം നന്നായി പഠിച്ച്, അതിന് അനുസൃതമായി നിങ്ങൾ അതിൽ നിലനിന്നാൽ കേൾക്കുന്നതു മറക്കുന്നവരാകാതെ, കേട്ടതു ചെയ്യുന്നവരായി ദൈവത്താൽ അനുഗൃഹീതരായിത്തീരും.
JAM 1:26 ഒരാൾ സ്വയം ഭക്തിയുള്ളയാൾ എന്നു വിചാരിക്കുകയും സ്വന്തം നാവിനെ കടിഞ്ഞാണിട്ടു നിയന്ത്രിക്കാതെ തന്നെത്തന്നെ വഞ്ചിക്കുകയും ചെയ്യുന്നുവെങ്കിൽ അയാളുടെ ഭക്തി നിരർഥകമാണ്.
JAM 1:27 അനാഥരെയും വിധവകളെയും അവരുടെ കഷ്ടതകളിൽ സഹായിക്കുന്നതും അതേസമയം ലോകത്തിന്റെ മാലിന്യം പുരളാതെ സ്വയം സൂക്ഷിക്കുന്നതുമാണ്, പിതാവായ ദൈവത്തിന്റെ ദൃഷ്ടിയിൽ വിശുദ്ധവും നിർമലവുമായ ഭക്തി.
JAM 2:1 തേജോമയനായ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വാസം അർപ്പിച്ച എന്റെ സഹോദരങ്ങളേ, നിങ്ങൾ പക്ഷഭേദപരമായി പെരുമാറരുത്.
JAM 2:2 നിങ്ങളുടെ സഭയിൽ സ്വർണമോതിരമണിഞ്ഞും പകിട്ടേറിയ വസ്ത്രംധരിച്ചും ഒരാളും മുഷിഞ്ഞവേഷംമാത്രം ധരിച്ച ഒരു ദരിദ്രനും വരുന്നു എന്നിരിക്കട്ടെ.
JAM 2:3 വിശിഷ്ടവസ്ത്രം ധരിച്ചയാൾക്കു നിങ്ങൾ പ്രത്യേകപരിഗണന നൽകിക്കൊണ്ട്, “ഈ ആദരണീയമായ ഇരിപ്പിടത്തിൽ ഇരുന്നാലും” എന്നു പറയുകയും ദരിദ്രനോട്, “നീ അവിടെ മാറിനിൽക്കൂ” എന്നോ “എന്റെ കാൽക്കൽ ഇരിക്കൂ” എന്നോ പറയുകയും ചെയ്യുന്നെങ്കിൽ,
JAM 2:4 നിങ്ങളുടെ ഇടയിൽത്തന്നെ നിങ്ങൾ പക്ഷപാതപരമായി പ്രവർത്തിക്കുകയും ദുഷ്ടലാക്കോടെ വിവേചനം കാണിക്കുകയുമല്ലേ ചെയ്യുന്നത്?
JAM 2:5 എന്റെ പ്രിയസഹോദരങ്ങളേ, ശ്രദ്ധിക്കുക: ദൈവം ഈ ലോകത്തിലെ ദരിദ്രരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദാനംചെയ്തിട്ടുള്ള രാജ്യത്തിന്റെ അവകാശികളുമായി തെരഞ്ഞെടുത്തില്ലയോ?
JAM 2:6 നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു. ധനികരല്ലേ നിങ്ങളെ ചൂഷണംചെയ്യുകയും കോടതികളിലേക്കു വലിച്ചിഴയ്ക്കുകയുംചെയ്യുന്നത്?
JAM 2:7 നിങ്ങളെ വിളിച്ച കർത്താവിന്റെ മഹനീയനാമത്തെ ദുഷിക്കുന്നതും അവരല്ലേ?
JAM 2:8 “നീ നിന്നെ സ്നേഹിക്കുന്നതുപോലെതന്നെ നിന്റെ അയൽവാസിയെയും സ്നേഹിക്കണം” എന്ന തിരുവെഴുത്ത് അനുശാസിക്കുന്ന, രാജകീയ നിയമം പാലിക്കുന്നെങ്കിൽ നിങ്ങൾ ഉത്തമമായതു പ്രവർത്തിക്കുന്നു.
JAM 2:9 പക്ഷഭേദം കാണിക്കുന്നെങ്കിലോ പാപംചെയ്യുന്നു; അങ്ങനെ ന്യായപ്രമാണമനുസരിച്ച് നിങ്ങൾ കുറ്റവാളികളായി വിധിക്കപ്പെടുന്നു.
JAM 2:10 ഒരാൾ ന്യായപ്രമാണകൽപ്പനകൾ, ഒന്നൊഴികെ സകലതും അനുസരിച്ചാലും അയാൾ സമ്പൂർണന്യായപ്രമാണവും ലംഘിച്ചതിനു സമമാണ്.
JAM 2:11 “വ്യഭിചാരം ചെയ്യരുത്” എന്നു കൽപ്പിച്ച അതേ ദൈവംതന്നെയാണ് “കൊലപാതകം ചെയ്യരുത്” എന്നും കൽപ്പിച്ചിരിക്കുന്നത്. വ്യഭിചാരം ചെയ്യുന്നില്ലെങ്കിലും കൊലപാതകം ചെയ്യുന്നെങ്കിൽ നീ ന്യായപ്രമാണം ലംഘിച്ചിരിക്കുന്നു.
JAM 2:12 സ്വാതന്ത്ര്യമേകുന്ന ന്യായപ്രമാണത്താൽ നാം വിധിക്കപ്പെടാനുള്ളവർ ആയതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും അതിനനുസൃതമായിരിക്കട്ടെ.
JAM 2:13 കരുണാരഹിതർക്ക് നിഷ്കരുണമായ ന്യായവിധി ഉണ്ടാകും. കാരുണ്യമുള്ളവരോ ന്യായവിധിയുടെമേൽ വിജയംനേടും.
JAM 2:14 എന്റെ സഹോദരങ്ങളേ, ഒരാൾ തനിക്കു വിശ്വാസമുണ്ടെന്ന് അവകാശപ്പെടുകയും അതിനനുസൃതമായ പ്രവൃത്തികൾ ഇല്ലാതിരിക്കുകയും ചെയ്താൽ എന്തു പ്രയോജനം? ആ വിശ്വാസം അയാളെ രക്ഷിക്കുമോ?
JAM 2:15 ഒരു സഹോദരനോ സഹോദരിക്കോ വസ്ത്രം ധരിക്കാനില്ലാതെയും പ്രതിദിന ആഹാരത്തിനുള്ള മാർഗം ഇല്ലാതെയും ഇരുന്നാൽ
JAM 2:16 നിങ്ങളിൽ ഒരാൾചെന്ന് അയാളോട്: “വീട്ടിൽപോയി തീകായുകയും മൃഷ്ടാന്നഭോജനം കഴിക്കുകയുംചെയ്ത് സ്വസ്ഥമായിരിക്കൂ” എന്നു പറയുന്നതല്ലാതെ, അയാളുടെ സംരക്ഷണത്തിനു വേണ്ടതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്തു പ്രയോജനം?
JAM 2:17 ഇപ്രകാരമാണ് പ്രവൃത്തിയില്ലാത്ത വിശ്വാസം സ്വയം നിർജീവമായിരിക്കുന്നത്.
JAM 2:18 എന്നാൽ, “നിനക്കുള്ളത് വിശ്വാസം; എനിക്കുള്ളത് പ്രവൃത്തി” എന്ന് ഒരാൾ പറഞ്ഞാൽ, പ്രവൃത്തികൾകൂടാതെയുള്ള നിന്റെ വിശ്വാസം എനിക്കു തെളിയിച്ചു തരിക, പ്രവൃത്തിയിലൂടെ ഉള്ള എന്റെ വിശ്വാസം ഞാനും തെളിയിച്ചു തരാം.
JAM 2:19 ദൈവം ഏകൻ എന്നു നീ വിശ്വസിക്കുന്നു. നല്ലതുതന്നെ! അശുദ്ധാത്മാക്കളും അതു വിശ്വസിക്കുകയും ഭയവിഹ്വലരാകുകയുംചെയ്യുന്നു.
JAM 2:20 വിഡ്ഢിയായ മനുഷ്യാ, പ്രവൃത്തികൾ ഇല്ലാത്ത വിശ്വാസം നിഷ്‌പ്രയോജനമാണ് എന്നു മനസ്സിലാക്കാൻ നിനക്ക് ആഗ്രഹമുണ്ടോ?
JAM 2:21 നമ്മുടെ അബ്രാഹാം പിതാവ് മകൻ യിസ്ഹാക്കിനെ യാഗപീഠത്തിന്മേൽ അർപ്പിച്ചപ്പോൾ, പ്രവൃത്തിയാൽ അല്ലേ നീതീകരിക്കപ്പെട്ടത്?
JAM 2:22 അദ്ദേഹത്തിന്റെ വിശ്വാസം പ്രവൃത്തിയോടു ചേർന്നു പ്രവർത്തിച്ചെന്നും പ്രവൃത്തിയാൽ വിശ്വാസം പൂർത്തീകരിക്കപ്പെട്ടുവെന്നും നിങ്ങൾ കാണുന്നല്ലോ?
JAM 2:23 “അബ്രാഹാം ദൈവത്തിൽ വിശ്വസിച്ചു, അതുനിമിത്തം ദൈവം അദ്ദേഹത്തെ നീതിമാനായി കണക്കാക്കി” എന്നുള്ള തിരുവെഴുത്ത് ഇങ്ങനെ നിറവേറുകയും അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു.
JAM 2:24 അങ്ങനെ മനുഷ്യൻ വിശ്വാസംകൊണ്ടുമാത്രമല്ല, മറിച്ച് അവർ ചെയ്യുന്ന പ്രവൃത്തികൾകൊണ്ടുമാണ് നീതിനിഷ്ഠരായി കണക്കാക്കപ്പെടുന്നത്.
JAM 2:25 അതുപോലെ രാഹാബ് എന്ന ഗണികയും ആ ചാരന്മാരെ സ്വീകരിക്കുകയും അവരെ വേറൊരു വഴിക്കു പറഞ്ഞയയ്ക്കുകയും ചെയ്തപ്പോൾ പ്രവൃത്തികളാലല്ലേ നീതീകരിക്കപ്പെട്ടത്?
JAM 2:26 ആത്മാവില്ലാത്ത ശരീരം നിർജീവം ആയിരിക്കുന്നതുപോലെ, പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജീവമാകുന്നു.
JAM 3:1 എന്റെ സഹോദരങ്ങളേ, കർശനമായ ശിക്ഷ ലഭിക്കുമെന്ന് അറിയുന്നതുകൊണ്ട് നിങ്ങളിൽ അധികംപേർ ഉപദേഷ്ടാക്കളാകരുത്.
JAM 3:2 പലതിലും ഇടറിവീഴുന്നവരാണ് നാമെല്ലാവരും. ഒരാൾക്ക് വാക്കിൽ പിഴവു സംഭവിക്കാതിരുന്നാൽ, അയാൾ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ള പക്വമതിയാണ്.
JAM 3:3 കുതിരയെ അനുസരിപ്പിക്കാൻ നാം അതിന്റെ വായിൽ ചെറിയ ഒരു കടിഞ്ഞാണിട്ട് ആ മൃഗത്തെ മുഴുവനായും തിരിക്കുന്നു.
JAM 3:4 കപ്പലിന്റെ ഉദാഹരണവും അതുപോലെതന്നെ. അതു വളരെ വലുപ്പമുള്ളതും, കാറ്റിന്റെ ശക്തിയാൽ ഓടുന്നതും ആണെങ്കിലും കപ്പിത്താൻ ഒരു ചെറിയ ചുക്കാൻകൊണ്ട് അതിനെ തിരിച്ച് തനിക്ക് ഇഷ്ടമുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നു.
JAM 3:5 അതുപോലെതന്നെ നമ്മുടെ നാവും ചെറിയ ഒരു അവയവമെങ്കിലും വളരെ ഡംഭത്തോടെ വീമ്പിളക്കുന്നു. ഒരു ചെറിയ തീപ്പൊരി വലിയ ഒരു വനം ദഹിപ്പിക്കുന്നു.
JAM 3:6 നാവും അതുപോലെ ഒരു തീതന്നെയാണ്. അവയവങ്ങളുടെ കൂട്ടത്തിൽ അതു തിന്മയുടെ ഒരു പ്രപഞ്ചംതന്നെയാണ്. അത് ഒരു വ്യക്തിയെ മുഴുവനായി ദുഷിപ്പിക്കുകയും ജീവിതത്തിന്റെ സർവമേഖലകൾക്കും തീ കൊളുത്തുകയും നരകാഗ്നിയാൽ സ്വയം ദഹിക്കുകയുംചെയ്യുന്നു.
JAM 3:7 എല്ലാവിധ മൃഗങ്ങളും പക്ഷികളും ഇഴജന്തുക്കളും കടൽജീവികളും മെരുങ്ങുന്നവയാണ്; മനുഷ്യൻ ജീവജാലങ്ങളെ മെരുക്കിയുമിരിക്കുന്നു.
JAM 3:8 എന്നാൽ നാവിനെ മെരുക്കാൻ ആർക്കും സാധ്യമല്ല. അത് അടങ്ങാത്ത ദോഷമാണ്; മാരകമായ വിഷം നിറഞ്ഞതുമാണ്.
JAM 3:9 നാം നമ്മുടെ കർത്താവും പിതാവുമായവനെ സ്തുതിക്കുന്ന അതേ നാവുകൊണ്ടുതന്നെ ദൈവസാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ ശപിക്കുന്നു.
JAM 3:10 ഇങ്ങനെ ഒരേ വായിൽനിന്ന് സ്തോത്രവും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരങ്ങളേ, ഇത് ഉചിതമല്ല.
JAM 3:11 ഒരേ ഉറവിൽനിന്നുതന്നെ ശുദ്ധജലവും ലവണജലവും ഉദ്ഗമിക്കുമോ?
JAM 3:12 എന്റെ സഹോദരങ്ങളേ, അത്തിവൃക്ഷത്തിന് ഒലിവും മുന്തിരിവള്ളിക്ക് അത്തിപ്പഴവും കായ്ക്കാൻ കഴിയുമോ? ഉപ്പുറവയ്ക്ക് ഒരിക്കലും ശുദ്ധജലം പുറപ്പെടുവിക്കാൻ സാധ്യമല്ലല്ലോ.
JAM 3:13 നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവർ ഉണ്ടോ? എങ്കിൽ അയാൾ ജ്ഞാനത്തിന്റെ ലക്ഷണമായ വിനയത്തോടെ സൽപ്രവൃത്തികളാൽ സമ്പുഷ്ടമായ നല്ല ജീവിതംകൊണ്ട് ആ ജ്ഞാനത്തെ വെളിപ്പെടുത്തട്ടെ.
JAM 3:14 എന്നാൽ, നിങ്ങൾക്കു ഹൃദയത്തിൽ കടുത്ത അസൂയയും സ്വാർഥമോഹവുമുണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ചു പ്രശംസിക്കുകയും സത്യത്തെ നിഷേധിക്കുകയുമരുത്.
JAM 3:15 അങ്ങനെയുള്ള “ജ്ഞാനം” ദൈവികമല്ല; അത് ലൗകികവും അനാത്മികവും പൈശാചികവുമാണ്.
JAM 3:16 കാരണം, അസൂയയും സ്വാർഥമോഹവും ഉള്ളിടത്തു ക്രമരാഹിത്യവും എല്ലാ ദുഷ്‌പ്രവൃത്തികളും ഉണ്ട്.
JAM 3:17 എന്നാൽ സ്വർഗീയജ്ഞാനം, ഏറ്റവും പ്രഥമമായി നിർമലമായിരിക്കും; കൂടാതെ സമാധാനമുള്ളതും സൗമ്യവും വിധേയത്വമുള്ളതും കാരുണ്യമുള്ളതും സത്ഫലങ്ങൾ നിറഞ്ഞതും പക്ഷഭേദരഹിതവും നിഷ്കപടവുമായിരിക്കും.
JAM 3:18 സമാധാനമുണ്ടാക്കുന്നവർ ശാന്തിയിൽ വിതച്ചു നീതിയുടെ ഫലം കൊയ്യും.
JAM 4:1 നിങ്ങളുടെ മധ്യത്തിൽ സംഘട്ടനങ്ങളും കലഹങ്ങളും ഉണ്ടാകാൻ എന്താണു കാരണം? നിങ്ങളുടെ ഉള്ളിൽ പോരാടുന്ന ദുർമോഹങ്ങളിൽനിന്നല്ലേ അവ ഉണ്ടാകുന്നത്?
JAM 4:2 ആഗ്രഹിക്കുന്നവ ലഭിക്കാതെ വരുമ്പോൾ നിങ്ങൾ കൊലപാതകംവരെ ചെയ്യുന്നു; ഒട്ടേറെ മോഹിച്ചിട്ടും കിട്ടാതെ വരുമ്പോൾ കലഹിക്കുന്നു, സംഘട്ടനം നടത്തുന്നു. നിങ്ങൾക്കു ലഭിക്കാതെ പോകുന്നതിന്റെ കാരണമോ; ദൈവത്തോട് അപേക്ഷിക്കുന്നില്ല എന്നതാണ്.
JAM 4:3 നിങ്ങൾ യാചിക്കുന്നെങ്കിലും ലഭിക്കുന്നില്ല; കാരണം, സുഖഭോഗങ്ങൾക്കുവേണ്ടി ചെലവിടണം എന്ന ദുരുദ്ദേശ്യത്തോടെയാണ് നിങ്ങൾ യാചിക്കുന്നത്.
JAM 4:4 അപഥസഞ്ചാരികളേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാകുന്നു എന്നു നിങ്ങൾ അറിയുന്നില്ലേ? അതിനാൽ, ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
JAM 4:5 “നമ്മിൽ വസിക്കാനായി, ദൈവം അയച്ച ആത്മാവ് തന്നോടുള്ള പ്രതിബദ്ധത മറ്റാരുമായും പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല” എന്നു തിരുവെഴുത്തു പറയുന്നത് നിരർഥകമോ?
JAM 4:6 ദൈവം നമുക്ക് കൃപ അധികം നൽകുന്നു; അതുകൊണ്ടാണ്, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു” എന്നു തിരുവെഴുത്തു പറയുന്നത്.
JAM 4:7 അതുകൊണ്ട്, ദൈവത്തിനു സ്വയം സമർപ്പിക്കുക; പിശാചിനോട് ചെറുത്തുനിൽക്കുക, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകലും.
JAM 4:8 ദൈവത്തോട് അടുത്തുവരിക; അപ്പോൾ അവിടന്നു നിങ്ങളോട് അടുത്തുവരും. പാപികളേ, നിങ്ങളുടെ കൈകൾ നിർമലമാക്കുക; ഇരുമനസ്സുള്ളവരേ, ഹൃദയം ശുദ്ധമാക്കുക.
JAM 4:9 വിലാപത്തോടെ ദുഃഖിച്ചു കണ്ണുനീരൊഴുക്കുക; നിങ്ങളുടെ ആഹ്ലാദം ദുഃഖമായും ആനന്ദം വിഷാദമായും തീരട്ടെ.
JAM 4:10 കർത്തൃസന്നിധിയിൽ വിനയാന്വിതരായിരിക്കുക, അപ്പോൾ കർത്താവ് നിങ്ങളെ ഉയർത്തും.
JAM 4:11 സഹോദരങ്ങളേ, പരസ്പരം അപവാദം പറയരുത്. സഹോദരങ്ങൾക്കു വിരോധമായി സംസാരിക്കുകയോ അവരെ വിധിക്കുകയോ ചെയ്യുന്ന ആൾ ന്യായപ്രമാണത്തിനു വിരുദ്ധമായി സംസാരിക്കുകയും അതിനെ വിധിക്കുകയുംചെയ്യുന്നു. ന്യായപ്രമാണത്തെ വിധിക്കുമ്പോൾ നീ അതിനെ പാലിക്കുകയല്ല, അതിന്റെ വിധികർത്താവായി മാറുകയാണ്.
JAM 4:12 ന്യായപ്രമാണദാതാവും ന്യായകർത്താവും ഒരാൾമാത്രം; രക്ഷിക്കാനും നശിപ്പിക്കാനും ശക്തനായ ദൈവംതന്നെ. അയൽവാസിയെ ന്യായംവിധിക്കാൻ നിനക്ക് എന്ത് അധികാരം?
JAM 4:13 “ഇന്നോ നാളെയോ ഞങ്ങൾ ഏതെങ്കിലും പട്ടണത്തിൽ ചെന്ന് ഒരുവർഷം വ്യാപാരംചെയ്ത് ധനം സമ്പാദിക്കും” എന്നു പറയുന്നവരേ, കേൾക്കുക:
JAM 4:14 നാളെ എങ്ങനെയുള്ളതായിരിക്കും എന്ന് ആർക്കും അറിയില്ലല്ലോ. എന്താണ് നിങ്ങളുടെ ജീവിതം? ക്ഷണനേരത്തേക്കു ദൃശ്യമാകുന്നതും പിന്നെ അദൃശ്യമാകുന്നതുമായ മൂടൽമഞ്ഞുമാത്രമല്ലേ?
JAM 4:15 “കർത്തൃഹിതമെങ്കിൽമാത്രം ഞങ്ങൾ ജീവിച്ചിരുന്ന് ഇതൊക്കെ ചെയ്യും” എന്നല്ലേ നിങ്ങൾ പറയേണ്ടത്?
JAM 4:16 എന്നാൽ, നിങ്ങൾ സ്വയം പ്രശംസിക്കുകയും വീമ്പിളക്കുകയുംചെയ്യുന്നു. ഇത്തരം ആത്മപ്രശംസ എല്ലാം തിന്മയാണ്.
JAM 4:17 ഒരാൾ ചെയ്യേണ്ടുന്ന നന്മ എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നത് അവർക്കു പാപമാണ്.
JAM 5:1 ധനികരേ, നിങ്ങൾക്കു വരാനിരിക്കുന്ന വിപത്തുകൾനിമിത്തം അലമുറയിട്ടുകരയുക.
JAM 5:2 നിങ്ങളുടെ സമ്പത്ത് ജീർണിച്ചും വസ്ത്രങ്ങൾ പുഴുവരിച്ചും പോയിരിക്കുന്നു.
JAM 5:3 നിങ്ങളുടെ സ്വർണവും വെള്ളിയും ക്ലാവു പിടിച്ചിരിക്കുന്നു. ആ ക്ലാവ്, നിങ്ങൾക്കു വിരോധമായി സാക്ഷ്യം പറയുകയും തീപോലെ നിങ്ങളുടെ ശരീരത്തെ കാർന്നുതിന്നുകയും ചെയ്യും. ഈ അന്ത്യനാളുകളിൽപോലും നിങ്ങൾ സമ്പത്ത് സമാഹരിക്കുന്നു.
JAM 5:4 ഇതാ, നിങ്ങളുടെ നിലങ്ങൾ കൊയ്തവരുടെ കൂലി നിങ്ങൾ പിടിച്ചുവെച്ചതു നിങ്ങൾക്കെതിരേ നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സർവശക്തനായ കർത്താവിന്റെ കാതുകളിൽ എത്തിയിരിക്കുന്നു.
JAM 5:5 നിങ്ങൾ ഭൂമിയിൽ സുഖലോലുപരായി ആഡംബരജീവിതം നയിച്ചു. കശാപ്പുദിവസത്തിനായി എന്നപോലെ നിങ്ങൾ ഹൃദയങ്ങളെ കൊഴുപ്പിച്ചിരിക്കുന്നു.
JAM 5:6 നിങ്ങളോട് എതിർക്കാതിരിക്കുന്ന നിരപരാധിയെ നിങ്ങൾ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.
JAM 5:7 സഹോദരങ്ങളേ, കർത്താവിന്റെ പുനരാഗമനംവരെ ദീർഘക്ഷമയോടെ ഇരിക്കുക. ഭൂമി നൽകുന്ന മെച്ചമായ വിളവിനായി മുൻമഴയും പിൻമഴയും പ്രതീക്ഷിച്ചുകൊണ്ട് എത്ര ക്ഷമയോടെയാണ് ഒരു കർഷകൻ കാത്തിരിക്കുന്നത്!
JAM 5:8 നിങ്ങളും ക്ഷമയോടെ കാത്തിരിക്കുക; കർത്താവിന്റെ വരവു സമീപിച്ചിരിക്കുകയാൽ നിങ്ങൾ സ്ഥിരചിത്തരാകുക.
JAM 5:9 സഹോദരങ്ങളേ, നിങ്ങൾ വിധിക്കപ്പെടാതെ ഇരിക്കേണ്ടതിന്, ആരും പരസ്പരം ദുരാരോപണം ഉന്നയിക്കരുത്. ഇതാ, ന്യായാധിപൻ വാതിൽക്കൽ ആയിരിക്കുന്നു!
JAM 5:10 സഹോദരങ്ങളേ, കർത്താവിന്റെ നാമത്തിൽ സംസാരിച്ച പ്രവാചകരെ സഹനത്തിനും ദീർഘക്ഷമയ്ക്കും മാതൃകയായി സ്വീകരിക്കുക.
JAM 5:11 കഷ്ടത സഹിഷ്ണുതയോടെ അഭിമുഖീകരിച്ചവരെ നാം അനുഗൃഹീതരായി പരിഗണിക്കുന്നു. ഇയ്യോബിന്റെ സഹിഷ്ണുതയെക്കുറിച്ചു നിങ്ങൾ കേൾക്കുകയും കർത്താവു വരുത്തിയ ശുഭാന്ത്യം കാണുകയുംചെയ്തിരിക്കുന്നു. കർത്താവ് ദയാപൂർണനും കരുണാമയനും ആകുന്നു.
JAM 5:12 സർവോപരി, എന്റെ സഹോദരങ്ങളേ, സ്വർഗത്തെക്കൊണ്ടോ ഭൂമിയെക്കൊണ്ടോ മറ്റ് എന്തിനെയെങ്കിലുംകൊണ്ടോ നിങ്ങൾ ശപഥംചെയ്യരുത്. നിങ്ങൾ “അതേ” എന്നു പറഞ്ഞാൽ “അതേ” എന്നും, “അല്ല” എന്നു പറഞ്ഞാൽ “അല്ല” എന്നും ആയിരിക്കട്ടെ. അല്ലാത്തപക്ഷം നിങ്ങൾ ശിക്ഷാർഹരാകും.
JAM 5:13 നിങ്ങളിൽ കഷ്ടത സഹിക്കുന്നയാൾ പ്രാർഥിക്കട്ടെ. ആനന്ദം അനുഭവിക്കുന്നയാൾ സ്തോത്രഗാനം ആലപിക്കട്ടെ.
JAM 5:14 നിങ്ങളിൽ ഒരാൾ രോഗിയാണെങ്കിൽ സഭാമുഖ്യന്മാരെ വിളിക്കുക. അവർ കർത്താവിന്റെ നാമത്തിൽ എണ്ണ പുരട്ടി അയാൾക്കുവേണ്ടി പ്രാർഥിക്കട്ടെ.
JAM 5:15 വിശ്വാസത്തോടെയുള്ള പ്രാർഥന രോഗിയെ സൗഖ്യമാക്കും. കർത്താവ് അയാളെ എഴുന്നേൽപ്പിക്കും; അയാൾ പാപംചെയ്തിട്ടുണ്ടെങ്കിൽ കർത്താവ് ക്ഷമിക്കും.
JAM 5:16 ഇപ്രകാരം സൗഖ്യം ലഭിക്കേണ്ടതിന് പരസ്പരം പാപങ്ങൾ ഏറ്റുപറഞ്ഞ് ഓരോരുത്തർക്കുംവേണ്ടി മറ്റുള്ളവർ പ്രാർഥിക്കണം. നീതിമാന്റെ പ്രാർഥന വളരെ ശക്തവും ഫലപ്രദവുമാണ്.
JAM 5:17 ഏലിയാവും നമ്മെപ്പോലെതന്നെ ഒരു മനുഷ്യൻ ആയിരുന്നു. മഴ പെയ്യാതിരിക്കാൻ അദ്ദേഹം ശ്രദ്ധയോടെ പ്രാർഥിച്ചപ്പോൾ ദേശത്തു മൂന്നര വർഷത്തേക്കു മഴ പെയ്തില്ല.
JAM 5:18 അദ്ദേഹം വീണ്ടും പ്രാർഥിച്ചപ്പോൾ ആകാശം മഴ നൽകുകയും ഭൂമി അതിന്റെ വിളവ് ഉൽപ്പാദിപ്പിക്കുകയും ചെയ്തു.
JAM 5:19 എന്റെ സഹോദരങ്ങളേ, നിങ്ങളിൽ ഒരാൾ സത്യംവിട്ടുഴലുകയും അയാളെ ആരെങ്കിലും തിരികെ കൊണ്ടുവരികയുംചെയ്യുന്നെങ്കിൽ
JAM 5:20 ഇതറിയുക: പാപിയെ തെറ്റിൽനിന്നു പിന്തിരിപ്പിക്കുന്ന ആൾ അയാളെ മരണത്തിൽനിന്നു രക്ഷിക്കും; അയാളുടെ അസംഖ്യമായ പാപങ്ങൾ മറയ്ക്കപ്പെടുകയും ചെയ്യും.
1PE 1:1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രോസ്, പൊന്തോസ്, ഗലാത്യ, കപ്പദോക്യ, ഏഷ്യ, ബിഥുന്യ എന്നീ പ്രവിശ്യകളിൽ പ്രവാസികളായി ചിതറിപ്പാർക്കുന്ന തെരഞ്ഞെടുക്കപ്പെട്ടവർക്ക്, എഴുതുന്നത്:
1PE 1:2 പിതാവായ ദൈവത്തിന്റെ പൂർവജ്ഞാനത്തിന് അനുസൃതമായി തെരഞ്ഞെടുക്കപ്പെട്ടവരായ നിങ്ങൾ, പരിശുദ്ധാത്മാവിനാലുള്ള വിശുദ്ധീകരണത്താൽ യേശുക്രിസ്തുവിനെ അനുസരിക്കുന്നവരും അവിടത്തെ രക്തത്താൽ വിശുദ്ധി ലഭിച്ചവരും ആയിത്തീർന്നിരിക്കുന്നല്ലോ. നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
1PE 1:3 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിനു സ്തോത്രം! ദൈവത്തിന്റെ മഹാകരുണയാൽ, മരിച്ചവരിൽനിന്ന് യേശുക്രിസ്തു പുനരുത്ഥാനംചെയ്തതിലൂടെ ജീവനുള്ള പ്രത്യാശയിലേക്കു നമുക്കു പുതുജനനം നൽകിയിരിക്കുന്നു.
1PE 1:4 ഈ പ്രത്യാശ, അനശ്വരവും നിർമലവും പ്രഭ മങ്ങാത്തതും സ്വർഗത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നതുമായ ഓഹരി നാം സ്വന്തമാക്കേണ്ടതിനാണ്.
1PE 1:5 അങ്ങനെ, അന്ത്യകാലത്തു വെളിപ്പെടാൻ സജ്ജമാക്കിയിരിക്കുന്ന രക്ഷയ്ക്കായി, വിശ്വാസത്താൽ നാം ദൈവശക്തിയിൽ സംരക്ഷിക്കപ്പെടുന്നു.
1PE 1:6 ഇപ്പോൾ ചുരുങ്ങിയ സമയത്തേക്ക് വിവിധ കഷ്ടതകൾമൂലം വ്യാകുലപ്പെടേണ്ടിവന്നാലും നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന രക്ഷയിൽ അത്യന്തം ആനന്ദിക്കുക.
1PE 1:7 ഈ സഹനം നിങ്ങളുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കലാണ്. അഗ്നിയിൽ സ്ഫുടം ചെയ്യപ്പെടുന്ന, നശ്വരമായ തങ്കത്തെക്കാൾ അമൂല്യമാണ് നിങ്ങളുടെ വിശ്വാസത്തിന്റെ പരിശുദ്ധി. യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ അത് സ്തുതിക്കും മഹത്ത്വത്തിനും ബഹുമാനത്തിനും കാരണമാകും.
1PE 1:8 നിങ്ങൾ ക്രിസ്തുവിനെ കണ്ടിട്ടില്ലെങ്കിലും അവിടത്തെ സ്നേഹിക്കുന്നു, നിങ്ങൾ ഇപ്പോൾ അവിടത്തെ കാണുന്നില്ലെങ്കിലും വിശ്വസിക്കുന്നു, അങ്ങനെ നിങ്ങൾ തേജോമയവും അവർണനീയവുമായ ആനന്ദത്താൽ നിറഞ്ഞിരിക്കുന്നു.
1PE 1:9 കാരണം നിങ്ങളുടെ വിശ്വാസത്തിന്റെ അന്തിമഫലമായ പ്രാണരക്ഷ കരസ്ഥമാക്കുകയാണല്ലോ.
1PE 1:10 നിങ്ങൾക്ക് ഉണ്ടാകാനിരിക്കുന്ന കൃപയെക്കുറിച്ച് വളരെ ശ്രദ്ധചെലുത്തി സസൂക്ഷ്മം അന്വേഷിച്ചിട്ടാണ് ഈ രക്ഷയെക്കുറിച്ച് പ്രവാചകർ പ്രവചിച്ചത്.
1PE 1:11 അവരിലുള്ള ക്രിസ്തുവിന്റെ ആത്മാവ്, ക്രിസ്തു നേരിടാൻ പോകുന്ന കഷ്ടതയെയും അതിനെ തുടർന്നുള്ള മഹത്ത്വത്തെയുംകുറിച്ചു പ്രവചിക്കുകയും അതിന്റെ സമയവും സന്ദർഭവും കണ്ടെത്താൻ ശ്രമിക്കുകയും ചെയ്തു.
1PE 1:12 അവർ ഈ ശുശ്രൂഷയിലൂടെ ചെയ്ത വെളിപ്പെടുത്തലുകൾ അവർക്കുവേണ്ടി അല്ലായിരുന്നു, പിന്നെയോ, നിങ്ങളെ ഉദ്ദേശിച്ചായിരുന്നു. സ്വർഗത്തിൽനിന്നയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവരിലൂടെയാണ് അതിപ്പോൾ നിങ്ങളോടു പ്രഘോഷിച്ചിരിക്കുന്നത്—ദൈവദൂതന്മാർപോലും ഈ വസ്തുതകളെക്കുറിച്ച് മനസ്സിലാക്കാൻ ത്വരയോടുകൂടി ഇരിക്കുന്നു.
1PE 1:13 ആകയാൽ നിങ്ങൾ അചഞ്ചലചിത്തരായി, പൂർണസുബോധത്തോടെ, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ നിങ്ങൾക്കു ലഭിക്കാനിരിക്കുന്ന കൃപയിൽ നിങ്ങളുടെ പ്രത്യാശ ഉറപ്പിക്കുക.
1PE 1:14 നിങ്ങൾ അജ്ഞതയിൽ ജീവിച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ദുഷ്ടമോഹങ്ങൾക്ക് അനുരൂപമാകാതെ നിങ്ങൾ അനുസരണയുള്ള മക്കളായിത്തീരുക.
1PE 1:15 നിങ്ങളെ തെരഞ്ഞെടുത്ത ദൈവം വിശുദ്ധനാകുകയാൽ, നിങ്ങളും സകലപ്രവൃത്തികളിലും വിശുദ്ധിയുള്ളവരാകുക.
1PE 1:16 “ഞാൻ വിശുദ്ധൻ ആകുകയാൽ നിങ്ങളും വിശുദ്ധർ ആയിരിക്കുക” എന്നു തിരുവെഴുത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
1PE 1:17 ഓരോരുത്തരുടെയും പ്രവൃത്തികൾക്ക് അനുസൃതമായി, പക്ഷഭേദംകൂടാതെ ന്യായംവിധിക്കുന്ന ദൈവത്തെ നിങ്ങൾ പിതാവെന്ന് വിളിക്കുന്നു. അതിനാൽ ഭൂമിയിലെ നിങ്ങളുടെ പ്രവാസജീവിതം ഭയഭക്തിയോടെ ആയിരിക്കട്ടെ.
1PE 1:18 നിങ്ങളുടെ പൂർവികരിൽനിന്നു സ്വായത്തമാക്കിയ അർഥശൂന്യമായ പാരമ്പര്യത്തിൽനിന്നു നിങ്ങളുടെ വിമോചനം സാധിച്ചത് സ്വർണം, വെള്ളി മുതലായ നശ്വരമായ വസ്തുക്കൾകൊണ്ടല്ല,
1PE 1:19 പിന്നെയോ, നിർമലവും കളങ്കരഹിതവുമായ ക്രിസ്തു എന്ന കുഞ്ഞാടിന്റെ അമൂല്യരക്തത്താൽ ആണ്.
1PE 1:20 ലോകാരംഭത്തിനു മുമ്പുതന്നെ നിങ്ങളുടെ വീണ്ടെടുപ്പുവിലയാകാൻ ദൈവം ക്രിസ്തുവിനെ തെരഞ്ഞെടുത്തിരുന്നു. എങ്കിലും ഈ അന്തിമദിനങ്ങളിലാണ് ദൈവം ക്രിസ്തുവിനെ നിങ്ങൾക്കുവേണ്ടി പ്രത്യക്ഷനാക്കിയത്.
1PE 1:21 ക്രിസ്തുവിനെ മരിച്ചവരിൽനിന്ന് ഉയിർപ്പിക്കുകയും തേജസ്കരിക്കുകയുംചെയ്ത ദൈവത്തിൽ, ക്രിസ്തു മുഖാന്തരം നിങ്ങൾ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ ആയിരിക്കുകയും ചെയ്യുന്നു.
1PE 1:22 നിങ്ങൾ സത്യം അനുസരിച്ചതിലൂടെ നിങ്ങൾക്ക് വിശുദ്ധീകരണം ലഭിച്ചു; അത് നിഷ്കപടമായ സഹോദരസ്നേഹത്തിനുവേണ്ടിയാണ്, അതുകൊണ്ട് നിങ്ങൾ ഹൃദയശുദ്ധിയോടെ പരസ്പരം ഗാഢമായി സ്നേഹിക്കുക.
1PE 1:23 നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നത് നശ്വരബീജത്താലല്ല; അനശ്വരവും ജീവനുള്ളതും ശാശ്വതവുമായ ദൈവവചനത്താൽത്തന്നെ.
1PE 1:24 “എല്ലാ മാനവരും തൃണസമാനരും, അവരുടെ സർവമഹിമയും വയലിലെ പൂപോലെയും! പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു;
1PE 1:25 കർത്താവിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” ആ തിരുവചനംതന്നെയാണ് ഞങ്ങൾ നിങ്ങളോട് അറിയിച്ച സുവിശേഷം.
1PE 2:1 അതുകൊണ്ട് സകലവിദ്വേഷവും സകലവഞ്ചനയും കപടഭാവവും അസൂയയും എല്ലാവിധ അപവാദപ്രചാരണങ്ങളും ഉപേക്ഷിക്കുക.
1PE 2:2 കർത്താവ് നല്ലവനെന്ന് നിങ്ങൾ രുചിച്ചറിഞ്ഞിട്ടുണ്ടല്ലോ. ആകയാൽ, ശുദ്ധമായ ആത്മികപാൽ കുടിക്കാൻ നവജാതശിശുക്കളെപ്പോലെ അതിയായി ആഗ്രഹിക്കുക. അങ്ങനെ നിങ്ങൾക്ക് രക്ഷയിൽ വളരാൻ സാധിക്കും.
1PE 2:4 മനുഷ്യർ ഉപേക്ഷിച്ചതും എന്നാൽ ദൈവം തെരഞ്ഞെടുത്തതും അമൂല്യവും ജീവനുള്ള പാറയുമായ ക്രിസ്തുവിന്റെ അടുത്തേക്കാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്.
1PE 2:5 യേശുക്രിസ്തുമുഖേന ദൈവത്തിന് സ്വീകാര്യമായ ആത്മികയാഗങ്ങൾ അർപ്പിക്കുന്നതിനുള്ള വിശുദ്ധപുരോഹിതഗണമായിത്തീരണം നിങ്ങൾ. അതിനായി ജീവനുള്ള കല്ലുകളെപ്പൊലെ ഒരു ആത്മികഗൃഹമായി പണിയപ്പെടുകയാണ്.
1PE 2:6 തിരുവെഴുത്തിൽ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, “ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, തെരഞ്ഞെടുക്കപ്പെട്ടതും അമൂല്യവുമായ ഒരു മൂലക്കല്ലുതന്നെ; കർത്താവിൽ വിശ്വസിക്കുന്ന ആരും ഒരിക്കലും ലജ്ജിതരാകുകയില്ല.”
1PE 2:7 വിശ്വസിക്കുന്ന നിങ്ങൾക്ക് ഈ ശില അമൂല്യമാണ്, എന്നാൽ വിശ്വസിക്കാത്തവർക്കോ, “ശില്പികൾ ഉപേക്ഷിച്ച ആ കല്ലുതന്നെ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.”
1PE 2:8 മാത്രമല്ല, “ഇത് കാലിടറിക്കുന്ന കല്ലും നിലംപരിചാക്കുന്ന പാറയുമാണ്.” വചനം അനുസരിക്കാത്തവർക്ക് കാലിടറുന്നു. അതാണ് അവരുടെ നിയോഗം.
1PE 2:9 എന്നാൽ, അന്ധകാരത്തിൽനിന്ന് നിങ്ങളെ അത്ഭുതജ്യോതിയിലേക്കു വിളിച്ച്, തെരഞ്ഞെടുക്കപ്പെട്ട ജനവും രാജകീയ പുരോഹിതഗണവും വിശുദ്ധജനതയും ദൈവത്തിന്റെ സ്വന്തം അവകാശവുമാക്കിത്തീർത്തത് അവിടത്തെ മാഹാത്മ്യത്തെ വർണിക്കുന്നതിനുവേണ്ടിയാണ്.
1PE 2:10 ഒരുകാലത്ത് നിങ്ങൾ ദൈവജനം ആയിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തിന്റെ ജനമാണ്. ഒരിക്കൽ നിങ്ങൾ കരുണ ലഭിക്കാത്തവർ ആയിരുന്നു, എന്നാൽ ഇപ്പോഴോ, നിങ്ങൾക്ക് കരുണ ലഭിച്ചിരിക്കുന്നു.
1PE 2:11 പ്രിയരേ, വിദേശികളും അഭയാർഥികളുമായി ഈ ലോകത്ത് വസിക്കുന്ന നിങ്ങളുടെ പ്രാണനോടു പോരാടുന്ന എല്ലാ പാപകരമായ ആസക്തികളിൽനിന്നും ഒഴിഞ്ഞുനിൽക്കാൻ ഞാൻ നിങ്ങളെ നിർബന്ധിക്കുന്നു.
1PE 2:12 യെഹൂദേതരരുടെ ഇടയിൽ നിങ്ങളുടെ പെരുമാറ്റം മാന്യമായിരിക്കണം, നിങ്ങൾ ദുർവൃത്തരെന്ന് അവർ വ്യാജപ്രചാരണം നടത്തിയാലും നിങ്ങളുടെ സൽപ്രവൃത്തികൾ വീക്ഷിച്ച് കർത്താവിന്റെ സന്ദർശനദിവസത്തിൽ അവർ ദൈവത്തെ മഹത്ത്വപ്പെടുത്തും.
1PE 2:13 കർത്താവിനെ ഓർത്ത്, മാനുഷികമായ എല്ലാ വ്യവസ്ഥാപിത അധികാരികൾക്കും വിധേയരാകുക; പരമാധികാരി എന്നനിലയിൽ രാജാവിനും
1PE 2:14 അദ്ദേഹം നിയമിച്ചിരിക്കുന്ന ഭരണാധികാരികൾക്കും വിധേയരാകുക. കുറ്റവാളികളെ ശിക്ഷിക്കാനും നന്മ പ്രവർത്തിക്കുന്നവരെ അഭിനന്ദിക്കാനുമാണ് ഇവർ നിയമിക്കപ്പെട്ടിരിക്കുന്നത്.
1PE 2:15 വ്യാജപ്രചാരണം നടത്തുന്നവരുടെ അറിവില്ലായ്മയെ നിങ്ങൾ നന്മ ചെയ്തുകൊണ്ട് നിശ്ശബ്ദമാക്കണം എന്നതാണ് ദൈവഹിതം.
1PE 2:16 നിങ്ങൾ സ്വതന്ത്രരാണ്, എന്നാൽ ദൈവത്തിന്റെ ദാസരുമാണ്. അതുകൊണ്ട് നിങ്ങളുടെ സ്വാതന്ത്ര്യം തിന്മചെയ്യുന്നതിനു മറയാക്കരുത്.
1PE 2:17 എല്ലാവരെയും ബഹുമാനിക്കുക. സഹോദരസമൂഹത്തെ സ്നേഹിക്കുക, ദൈവത്തെ ഭയപ്പെടുക, ഭരണാധികാരിയെ ബഹുമാനിക്കുക.
1PE 2:18 ദാസരേ, നിങ്ങളുടെ യജമാനന്മാർക്ക് എല്ലാ അർഥത്തിലും ബഹുമാനം നൽകി അവർക്ക് കീഴടങ്ങിയിരിക്കുക. നല്ലവരെയും മാന്യരെയുംമാത്രമല്ല ക്രൂരരെയും ബഹുമാനിക്കുക.
1PE 2:19 ഒരാൾ അന്യായമായി കഷ്ടത അനുഭവിക്കുമ്പോൾ ദൈവാവബോധം നിമിത്തം സഹിക്കുകയാണെങ്കിൽ അതു പ്രശംസനീയമാണ്.
1PE 2:20 തെറ്റു ചെയ്തതിന് ശിക്ഷ അനുഭവിച്ചിട്ട്, പിന്നീട് “ഞാൻ അതു ക്ഷമയോടുകൂടി സഹിച്ചു” എന്നു പറയുന്നതിൽ എന്തു നേട്ടമാണുള്ളത്? നന്മ ചെയ്തിട്ടു ശിക്ഷ അനുഭവിക്കേണ്ടിവരികയും അതു ക്ഷമയോടെ സഹിക്കുകയുംചെയ്യുന്നത് ദൈവത്തിനു പ്രസാദകരമാണ്.
1PE 2:21 ഇങ്ങനെ കഷ്ടത സഹിക്കുന്നതിനുവേണ്ടിയാണ് ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നത്. ക്രിസ്തു നിങ്ങൾക്കുവേണ്ടി കഷ്ടം സഹിച്ചത് നിങ്ങൾ അവിടത്തെ മാതൃക പിൻതുടരേണ്ടതിനുവേണ്ടിയായിരുന്നു.
1PE 2:22 “അവിടന്ന് ഒരു പാപവും ചെയ്തിട്ടില്ല, അവിടത്തെ നാവിൽ ഒരു വഞ്ചനയും ഉണ്ടായിരുന്നില്ല.”
1PE 2:23 അധിക്ഷേപിക്കപ്പെട്ടുവെങ്കിലും അവിടന്ന് അതിനു പകരംചോദിച്ചില്ല, പീഡിപ്പിക്കപ്പെട്ടപ്പോൾ ആരെയും ഭീഷണിപ്പെടുത്തിയതുമില്ല; പിന്നെയോ, ന്യായമായി വിധി നടപ്പാക്കുന്ന ദൈവത്തിൽ സ്വയം ഭരമേൽപ്പിക്കുകയാണു ചെയ്തത്.
1PE 2:24 നാം പാപത്തിനു മരിക്കുകയും നീതിക്കുവേണ്ടി ജീവിക്കുകയുംചെയ്യേണ്ടതിന്, “ക്രിസ്തു നമ്മുടെ പാപം സ്വശരീരത്തിൽ വഹിച്ചുകൊണ്ട് ക്രൂശിന്മേൽ കയറി; അവിടത്തെ മുറിവുകളാൽ നിങ്ങൾക്കു സൗഖ്യം ലഭിച്ചിരിക്കുന്നു;
1PE 2:25 നിങ്ങൾ വഴിതെറ്റി സഞ്ചരിക്കുന്ന ആടുകളെപ്പോലെയായിരുന്നു;” എന്നാൽ ഇപ്പോൾ നിങ്ങളുടെ ഇടയനും പ്രാണന്റെ നാഥനുമായ ക്രിസ്തുവിന്റെ അടുക്കലാണ് നിങ്ങൾ തിരികെ എത്തിച്ചേർന്നിരിക്കുന്നത്.
1PE 3:1 ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർ വചനം അനുസരിക്കാത്തവർ ആണെങ്കിൽക്കൂടി അവർക്ക് വിധേയരാകുക.
1PE 3:2 വാച്യമായ ഉപദേശംകൂടാതെതന്നെ ആദരപൂർണവും നിർമലവുമായ നിങ്ങളുടെ പെരുമാറ്റംകൊണ്ട് അവരെ നേടാൻ സാധിക്കും.
1PE 3:3 വിചിത്രമായ കേശാലങ്കാരം, സ്വർണാഭരണം, മോടിയേറിയ ഉടയാടകൾ എന്നീ ബാഹ്യ അലങ്കാരങ്ങളിലാകരുത് നിങ്ങളുടെ സൗന്ദര്യം;
1PE 3:4 പിന്നെയോ, വിനീതവും ശാന്തവുമായ മനോഭാവത്തോടുകൂടിയ അനശ്വരസൗന്ദ്യര്യമുള്ള ആന്തരിക വ്യക്തിത്വത്തിൽ അധിഷ്ഠിതമായിരിക്കണം. ഇതാണ് ദൈവദൃഷ്ടിയിൽ അമൂല്യം.
1PE 3:5 ഇങ്ങനെയാണ് ദൈവത്തിൽ പ്രത്യാശ വെച്ചിരുന്ന, വിശുദ്ധവനിതകൾ പൂർവകാലങ്ങളിൽ സ്വന്തം ഭർത്താക്കന്മാർക്കു വിധേയപ്പെട്ട് സ്വയം അലങ്കരിച്ചിരുന്നത്.
1PE 3:6 സാറ അബ്രാഹാമിനെ “യജമാനാ” എന്നു വിളിച്ച് അനുസരിച്ചതുപോലെ യോഗ്യമായത്, അൽപ്പംപോലും പേടിയില്ലാതെ നിങ്ങൾ പ്രവർത്തിച്ചാൽ നിങ്ങളും സാറയുടെ പുത്രിമാർ.
1PE 3:7 അങ്ങനെതന്നെ ഭർത്താക്കന്മാരും സ്ത്രീകൾ ദുർബലപാത്രങ്ങളാണെന്ന് അറിഞ്ഞ്, അവരും ജീവന്റെ കൃപയ്ക്ക് നിങ്ങളോടൊപ്പം കൂട്ടവകാശികൾ ആയിരിക്കുകയാൽ, അവർക്ക് ബഹുമാനം നൽകി അവരോടൊപ്പം പരസ്പരധാരണയോടെ വസിക്കുക. അങ്ങനെയായാൽ നിങ്ങളുടെ പ്രാർഥനയ്ക്ക് തടസ്സം നേരിടുകയില്ല.
1PE 3:8 സർവോപരി, നിങ്ങൾ എല്ലാവരും ഐകമത്യത്തോടെ ജീവിക്കുക എന്നു ഞാൻ നിങ്ങളോടു പറയുന്നു. സഹാനുഭൂതിയും സഹോദരസ്നേഹവും ദയയും താഴ്മയും ഉള്ളവരായിരിക്കുക.
1PE 3:9 തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയും അധിക്ഷേപത്തിനു പ്രതികാരമായി അധിക്ഷേപിക്കാതെയും ഇരിക്കുക. അവയ്ക്കുപകരം അനുഗ്രഹം നൽകുക. ഇങ്ങനെ പ്രവർത്തിച്ചുകൊണ്ട് അനുഗ്രഹങ്ങൾ അവകാശമാക്കാനാണ് നിങ്ങളെ വിളിച്ചിരിക്കുന്നത്.
1PE 3:10 “ജീവനെ സ്നേഹിക്കുകയും ശുഭദിനങ്ങൾ കാംക്ഷിക്കുകയുംചെയ്യുന്നവർ അവരുടെ നാവിനെ തിന്മയിൽനിന്നും അവരുടെ അധരങ്ങളെ കപടഭാഷണത്തിൽനിന്നും സൂക്ഷിക്കുക.
1PE 3:11 തിന്മയിൽനിന്ന് പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിൻതുടരുക.
1PE 3:12 കർത്താവിന്റെ ദൃഷ്ടി നീതിനിഷ്ഠരുടെമേൽ ആകുന്നു അവിടത്തെ കാതുകൾ അവരുടെ പ്രാർഥന ശ്രദ്ധിക്കുന്നു, എന്നാൽ കർത്താവിന്റെ മുഖം തിന്മ പ്രവർത്തിക്കുന്നവർക്ക് എതിരാകുന്നു.”
1PE 3:13 നിങ്ങൾ നന്മചെയ്യാൻ വ്യഗ്രരാണെങ്കിൽ ആര് നിങ്ങളെ ഉപദ്രവിക്കും?
1PE 3:14 നന്മ ചെയ്തിട്ടും കഷ്ടം സഹിക്കുന്നെങ്കിൽ നിങ്ങൾ അനുഗ്രഹിക്കപ്പെടും. “നിങ്ങളെ ഉപദ്രവിക്കുന്നവരുടെ ഭീഷണികൾ ഭയപ്പെടരുത്, അത് ഓർത്ത് വിഷണ്ണരാകരുത്.”
1PE 3:15 നിങ്ങളുടെ ഹൃദയത്തിൽ ക്രിസ്തുവിനെ കർത്താവായി പ്രതിഷ്ഠിക്കൂ. നിങ്ങൾക്കുള്ള പ്രത്യാശയെ ആരെങ്കിലും ചോദ്യംചെയ്താൽ മാന്യതയോടും ബഹുമാനത്തോടും അതിന് പ്രതിവദിക്കാൻ എപ്പോഴും സന്നദ്ധരായിരിക്കണം.
1PE 3:16 നല്ല മനസ്സാക്ഷി ഉള്ളവരായിരിക്കുക; അങ്ങനെയെങ്കിൽ ക്രിസ്തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെക്കുറിച്ച് അപവാദം പറയുന്നവർ ലജ്ജിതരായിപ്പോകും.
1PE 3:17 നിങ്ങൾ കഷ്ടത സഹിക്കുന്നതു ദൈവഹിതമെങ്കിൽ തിന്മ ചെയ്തിട്ടു സഹിക്കുന്നതിനെക്കാൾ, നന്മ ചെയ്തിട്ടു സഹിക്കുന്നതാണ് ഉത്തമം.
1PE 3:18 അതുപോലെ നീതിമാനായ ക്രിസ്തു, നീതികെട്ടവരായ നമ്മെ ദൈവത്തോട് അടുപ്പിക്കേണ്ടതിന്, ഒരിക്കലായി നമ്മുടെ പാപംനിമിത്തം കഷ്ടത അനുഭവിച്ചു. അവിടന്ന് ശരീരത്തിൽ വധിക്കപ്പെട്ടുവെങ്കിലും ആത്മാവിൽ ജീവിപ്പിക്കപ്പെട്ടു.
1PE 3:19 ആത്മാവിൽ അവിടന്ന് ചെന്ന് തടവറയിലെ ആത്മാക്കളോടു പ്രസംഗിച്ചു.
1PE 3:20 അവരാകട്ടെ, മുമ്പ് നോഹയുടെ കാലത്ത്, പെട്ടകം നിർമിച്ചു കൊണ്ടിരുന്നപ്പോൾ ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നിട്ടും ദൈവത്തിന്റെ മുന്നറിയിപ്പുകളെ അവഗണിച്ചവരാണ്. പെട്ടകത്തിന്റെ പണി പൂർത്തീകരിച്ചശേഷം, കുറച്ചുപേർ, എട്ടുപേർമാത്രം, പെട്ടകത്തിലൂടെ പ്രളയത്തിൽനിന്ന് രക്ഷപ്പെട്ടു.
1PE 3:21 ആ ജലം സ്നാനത്തിന്റെ ഒരു പ്രതീകം! അത് നിങ്ങളുടെ ശരീരത്തിൽനിന്ന് മാലിന്യം നീക്കിക്കളയുന്നതിനല്ല; മറിച്ച്, ദൈവത്തോടു നാം ചെയ്യുന്ന നല്ല മനസ്സാക്ഷിക്കുള്ള ഉടമ്പടിയാണ്. യേശുക്രിസ്തുവിന്റെ ഉയിർപ്പിലൂടെയാണ് നിങ്ങളുടെ രക്ഷ സാധ്യമാകുന്നത്.
1PE 3:22 അവിടന്ന് സ്വർഗാരോഹണംചെയ്ത് ദൈവത്തിന്റെ വലതുഭാഗത്തിരിക്കുന്നു. ദൂതന്മാരും അധികാരങ്ങളും ശക്തികളും ക്രിസ്തുവിന് അധീനമായിരിക്കുന്നു.
1PE 4:1 ക്രിസ്തു ശരീരത്തിൽ കഷ്ടം സഹിച്ചതിനാൽ നിങ്ങളും അതുപോലെതന്നെ കഷ്ടം സഹിക്കാൻ സന്നദ്ധരായിരിക്കുക. കാരണം, ശാരീരിക കഷ്ടതകൾ പാപത്തിന് തടയിടുന്നു.
1PE 4:2 തത്ഫലമായി ശാരീരിക കഷ്ടത അനുഭവിക്കുന്ന വ്യക്തി, പാപകരമായ മാനുഷികമോഹങ്ങൾ പൂർത്തീകരിക്കാനല്ല, മറിച്ച്, ശിഷ്ടായുസ്സ് ദൈവഹിതം അന്വേഷിക്കുന്നയാളായി ജീവിക്കും.
1PE 4:3 കഴിഞ്ഞകാലങ്ങളിൽ, യെഹൂദേതരർ ഇഷ്ടപ്പെട്ടതും അവർ അനുവർത്തിച്ചുവന്നതുമായ, കുത്തഴിഞ്ഞ ജീവിതരീതി, ദുർമോഹം, മദ്യപാനം, മദിരോത്സവം, കൂത്താട്ടം, നിഷിദ്ധമായ വിഗ്രഹാരാധന തുടങ്ങിയവയിൽ നിങ്ങൾ ജീവിച്ചിരുന്നു.
1PE 4:4 അവരുടെ അപരിഷ്കൃതവും നാശകരവുമായ ചര്യകളിൽ നിങ്ങൾ അവരോടൊപ്പം പങ്കു ചേരാത്തതിൽ അവർ അത്ഭുതപ്പെടുകയും നിങ്ങളെ ദുഷിക്കുകയുംചെയ്യുന്നു.
1PE 4:5 എന്നാൽ ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും ന്യായംവിധിക്കാൻ തയ്യാറായിരിക്കുന്ന ദൈവത്തിനുമുമ്പാകെ അവർ കണക്കു ബോധിപ്പിക്കേണ്ടിവരും.
1PE 4:6 അതുകൊണ്ടാണ് ഇപ്പോൾ മൃതാവസ്ഥയിലിരിക്കുന്നവരോടും സുവിശേഷം പ്രസംഗിച്ചത്. അവർ സകലമനുഷ്യരെയുംപോലെ മരണത്തിന് വിധിക്കപ്പെടുന്നവരെങ്കിലും ആത്മാവിൽ ദൈവത്തെപ്പോലെ ജീവിക്കുന്നു.
1PE 4:7 എന്നാൽ, സകലത്തിന്റെയും അന്ത്യം ആസന്നമായിരിക്കുന്നു. അതുകൊണ്ടു നിങ്ങൾ പ്രാർഥനയിൽ സമചിത്തതയും ജാഗ്രതയും പുലർത്തുക.
1PE 4:8 സർവോപരി പരസ്പരം അഗാധമായി സ്നേഹിക്കുക; സ്നേഹം സംഖ്യാതീതമായ പാപങ്ങൾ മറയ്ക്കുന്നു.
1PE 4:9 പരാതികൂടാതെ പരസ്പരം ആതിഥ്യമര്യാദ കാണിക്കുക.
1PE 4:10 ദൈവത്തിൽനിന്നു ലഭിച്ച വിവിധ കൃപാദാനങ്ങളുടെ നല്ല കാര്യസ്ഥരായി ഓരോരുത്തരും തങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനങ്ങൾ മറ്റുള്ളവരെ സേവിക്കുന്നതിനായി ഉപയോഗിക്കുക.
1PE 4:11 പ്രസംഗിക്കുന്നയാൾ ദൈവത്തിന്റെ അരുളപ്പാടുകൾ പ്രസ്താവിക്കട്ടെ. ശുശ്രൂഷിക്കുന്നയാൾ ദൈവം നൽകിയ ശക്തിക്കനുസൃതമായി അതു ചെയ്യട്ടെ. അങ്ങനെ യേശുക്രിസ്തുവിലൂടെ ദൈവത്തിന്റെ നാമം എല്ലാവിധത്തിലും മഹത്ത്വപ്പെടട്ടെ. അവിടത്തേക്ക് മഹത്ത്വവും അധികാരവും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ. ആമേൻ.
1PE 4:12 പ്രിയരേ, നിങ്ങളുടെ മാറ്റുരയ്ക്കുന്ന അഗ്നിപരീക്ഷകൾ നേരിടുമ്പോൾ അസാധാരണമായത് എന്തോ സംഭവിച്ചു എന്നതുപോലെ അത്ഭുതപ്പെടരുത്;
1PE 4:13 ക്രിസ്തുവിന്റെ കഷ്ടതകളിൽ നിങ്ങൾ പങ്കാളികളാകുന്നതിൽ ആനന്ദിക്കുകയാണ് വേണ്ടത്. അങ്ങനെ അവിടത്തെ മഹത്ത്വം വെളിപ്പെടുമ്പോൾ നിങ്ങൾക്ക് അത്യധികം ആനന്ദിക്കാൻ സാധിക്കും.
1PE 4:14 നിങ്ങൾ ക്രിസ്തുവിന്റെ നാമംമൂലം അവഹേളിക്കപ്പെടുന്നെങ്കിൽ, അനുഗ്രഹിക്കപ്പെട്ടവരാണ്. കാരണം, മഹത്ത്വത്തിന്റെ ആത്മാവായ ദൈവാത്മാവ് നിങ്ങളുടെമേൽ അധിവസിക്കുന്നു.
1PE 4:15 നിങ്ങൾ കൊലപാതകിയോ മോഷ്ടാവോ ദുഷ്കർമിയോ അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നയാളോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്.
1PE 4:16 ക്രിസ്ത്യാനിയായിട്ട് പീഡനം സഹിക്കുന്നതിൽ ലജ്ജിക്കേണ്ടതില്ല; മറിച്ച്, ക്രിസ്തുവിന്റെ നാമം വഹിച്ചുകൊണ്ട് ദൈവത്തെ മഹത്ത്വപ്പെടുത്തുകയാണു വേണ്ടത്.
1PE 4:17 ദൈവഭവനത്തിൽ ന്യായവിധി ആരംഭിക്കാൻ സമയം ആസന്നമായിരിക്കുന്നു; അത് നമ്മിലാണ് ആരംഭിക്കുന്നതെങ്കിൽ ദൈവത്തിന്റെ സുവിശേഷം അനുസരിക്കാത്തവരുടെ ഗതി എന്തായിരിക്കും!
1PE 4:18 “നീതിനിഷ്ഠർ രക്ഷപ്രാപിക്കുന്നത് ദുഷ്കരമെങ്കിൽ, അഭക്തരുടെയും പാപികളുടെയും ഗതി എന്താകും!”
1PE 4:19 അതുകൊണ്ട്, ദൈവഹിതപ്രകാരം കഷ്ടം അനുഭവിക്കുന്നവർ, വിശ്വസ്തനായ സ്രഷ്ടാവിനു തങ്ങളെത്തന്നെ സമർപ്പിച്ചുകൊണ്ട് നന്മ പ്രവർത്തിച്ചുകൊണ്ടിരിക്കട്ടെ.
1PE 5:1 ക്രിസ്തുവിന്റെ പീഡാനുഭവങ്ങൾക്ക് സാക്ഷിയും ഇനി വെളിപ്പെടാനിരിക്കുന്ന മഹത്ത്വത്തിന്റെ പങ്കാളിയും നിങ്ങളുടെ ഒരു കൂട്ടുമുഖ്യനുമായ ഞാൻ നിങ്ങളുടെ മധ്യത്തിൽ ശുശ്രൂഷചെയ്യുന്ന സഭാമുഖ്യന്മാരെ ഉദ്ബോധിപ്പിക്കുന്നത്:
1PE 5:2 നിങ്ങളുടെ പരിപാലനത്തിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്ന ദൈവത്തിന്റെ ആട്ടിൻപറ്റത്തെ മേയിക്കുക; നിങ്ങൾ അതു ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന തരത്തിൽ, പിറുപിറുക്കലോടെയല്ല, പൂർണമനസ്സോടെ; ലാഭേച്ഛയോടെയല്ല, നിസ്വാർഥതയോടെതന്നെ ചെയ്യുക.
1PE 5:3 നിങ്ങളുടെ പരിപാലനത്തിൻകീഴിലുള്ള ജനങ്ങളെ അടക്കിഭരിക്കുകയല്ല; പിന്നെയോ അവരുടെമുമ്പാകെ നല്ല മാതൃകകളായിരിക്കുകയാണ് വേണ്ടത്.
1PE 5:4 ഇങ്ങനെയായാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷപ്പെടുമ്പോൾ നിങ്ങൾക്ക് ഒളിമങ്ങാത്ത മഹത്ത്വത്തിന്റെ കിരീടം ലഭിക്കും.
1PE 5:5 അതുപോലെതന്നെ യുവാക്കളേ, നിങ്ങൾ സഭാമുഖ്യന്മാർക്കു വിധേയരാകുക. നിങ്ങൾ എല്ലാവരും വിനയം ധരിച്ചുകൊണ്ട് പരസ്പരം ശുശ്രൂഷിക്കുക. കാരണം, “ദൈവം അഹങ്കാരികളെ എതിർക്കുന്നു, എന്നാൽ വിനയാന്വിതർക്ക് അവിടന്ന് കൃപചൊരിയുന്നു.”
1PE 5:6 അതുകൊണ്ട്, ദൈവത്തിന്റെ ശക്തിയേറിയ കരത്തിൻകീഴിൽ വിനയാന്വിതരായിരിക്കുക. അപ്പോൾ അവിടന്ന് തക്കസമയത്ത് നിങ്ങളെ ഉയർത്തും.
1PE 5:7 ദൈവം നിങ്ങളുടെ സകലകാര്യങ്ങളിലും ശ്രദ്ധാലുവായിരിക്കുകയാൽ നിങ്ങളുടെ എല്ലാ ആകുലചിന്തകളും ദൈവത്തിൽ സമർപ്പിക്കുക.
1PE 5:8 ജാഗ്രതയുള്ളവർ ആയിരിക്കുക! സമചിത്തത പാലിക്കുക! നിങ്ങളുടെ വൈരിയായ പിശാച് ഗർജിക്കുന്ന സിംഹത്തെപ്പോലെ ആരെ കടിച്ചുകീറി തിന്നേണ്ടൂ എന്നു പരതിക്കൊണ്ട് പതുങ്ങി നടക്കുന്നു.
1PE 5:9 വിശ്വാസത്തിൽ അടിയുറച്ച് നിന്നുകൊണ്ട് അവനെ ശക്തിയുക്തം എതിർക്കുക. ലോകമെമ്പാടുമുള്ള നിങ്ങളുടെ സഹോദരസമൂഹം ഇതേ ദുരിതാനുഭവങ്ങളിലൂടെ കടന്നുപോകുന്നു എന്നുള്ള കാര്യം നിങ്ങളും അറിയുക.
1PE 5:10 അൽപ്പകാലത്തേക്കുള്ള ഈ ഉപദ്രവസഹനത്തിനുശേഷം, ക്രിസ്തുവിലുള്ള ശാശ്വതതേജസ്സിലേക്കു നിങ്ങളെ വിളിച്ചിരിക്കുന്ന സർവകൃപാലുവായ ദൈവം നിങ്ങളെ പുനഃസ്ഥാപിച്ച് ശക്തരാക്കി സുസ്ഥിരരായി നിലനിർത്തും.
1PE 5:11 സർവാധിപത്യം എന്നെന്നേക്കും അവിടത്തേക്കുള്ളതാകുന്നു. ആമേൻ.
1PE 5:12 ഞാൻ വിശ്വസ്തസഹോദരനായി കാണുന്ന സില്വാനൊസിന്റെ സഹായത്താൽ, ഇതാണ് വാസ്തവമായി ദൈവകൃപയെന്ന്, നിങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സാക്ഷ്യപ്പെടുത്താനായിട്ടാണ് വളരെ ചുരുക്കമായി ഈ കാര്യങ്ങൾ നിങ്ങൾക്ക് എഴുതിയിരിക്കുന്നത്. നിങ്ങൾ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത് ദൈവകൃപയാണ്; അതിൽ സുസ്ഥിരരായിരിക്കുക.
1PE 5:13 ബാബേലിൽ ഉള്ള നിങ്ങളുടെ സഹോദരിസഭയും എന്റെ മകൻ മർക്കോസും അഭിവാദനങ്ങൾ അറിയിക്കുന്നു.
1PE 5:14 സ്നേഹചുംബനത്താൽ പരസ്പരം അഭിവാദ്യം ചെയ്യുക. ക്രിസ്തുവിലുള്ള നിങ്ങൾക്ക് എല്ലാവർക്കും സമാധാനം ഉണ്ടാകുമാറാകട്ടെ.
2PE 1:1 യേശുക്രിസ്തുവിന്റെ ദാസനും അപ്പൊസ്തലനുമായ ശിമോൻ പത്രോസ്, നമ്മുടെ ദൈവവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ നീതിയിലൂടെ ഞങ്ങൾക്കു ലഭിച്ചതുപോലെയുള്ള അമൂല്യവിശ്വാസം ലഭിച്ചിട്ടുള്ളവർക്ക്, എഴുതുന്നത്:
2PE 1:2 ദൈവത്തെക്കുറിച്ചും നമ്മുടെ കർത്താവായ യേശുവിനെക്കുറിച്ചുമുള്ള പരിജ്ഞാനത്തിലൂടെ നിങ്ങൾക്കു കൃപയും സമാധാനവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
2PE 1:3 അവിടത്തെ ദിവ്യശക്തി, ഭക്തിപൂർവമായ ജീവിതത്തിന് ആവശ്യമായതെല്ലാം നമുക്കു നൽകിയിരിക്കുന്നു. അവ നമുക്കു ലഭിച്ചത് തേജസ്സിനാലും ശ്രേഷ്ഠതയാലും നമ്മെ വിളിച്ച ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിലൂടെയാണ്.
2PE 1:4 ഇവയിലൂടെത്തന്നെയാണ് തന്റെ അമൂല്യവും മഹനീയവുമായ വാഗ്ദാനങ്ങളും അവിടന്ന് നമുക്കു നൽകിയത്. തന്മൂലം നിങ്ങൾക്ക് ദുർമോഹത്താൽ ഉണ്ടാകുന്ന ലോകമാലിന്യങ്ങളിൽനിന്ന് വിമുക്തരായി ദൈവികസ്വഭാവത്തിനു പങ്കാളികളായിത്തീരാൻ കഴിയും.
2PE 1:5 ഈ കാരണത്താൽ, നിങ്ങൾ വിശ്വാസത്തോടു ധാർമികതയും ധാർമികതയോടു വിവേകവും
2PE 1:6 വിവേകത്തോട് ആത്മസംയമവും ആത്മസംയമത്തോടു സഹിഷ്ണുതയും സഹിഷ്ണുതയോടു ഭക്തിയും
2PE 1:7 ഭക്തിയോടു സാഹോദര്യവും സാഹോദര്യത്തോടു സ്നേഹവും കൂട്ടിച്ചേർക്കാൻ, ഉത്സാഹത്തോടെ സകലപ്രയത്നവും ചെയ്യുക.
2PE 1:8 ഈ സദ്ഗുണങ്ങൾ നിങ്ങളിൽ വർധമാനമായിരുന്നാൽ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ നിങ്ങൾ പ്രയോജനരഹിതരും നിഷ്ഫലരും ആകാതെ ഇവ നിങ്ങളെ സംരക്ഷിക്കും.
2PE 1:9 ഇവയില്ലാത്തവർ അന്ധരും തങ്ങൾ മുമ്പ് ചെയ്തുകൂട്ടിയ പാപങ്ങളിൽനിന്ന് ശുദ്ധീകരണം ലഭിച്ചു എന്ന വസ്തുത മറന്നിരിക്കുന്ന ഹ്രസ്വദൃഷ്ടികളുമാണ്.
2PE 1:10 ആകയാൽ സഹോദരങ്ങളേ, നിങ്ങളുടെ വിളിയും തെരഞ്ഞെടുപ്പും സുസ്ഥിരമാക്കാൻ അത്യധികം ഉത്സാഹിക്കുക. ഇങ്ങനെ പ്രവർത്തിച്ചാൽ നിങ്ങൾ ഒരിക്കലും പാപത്തിൽ വഴുതിവീഴുകയില്ല.
2PE 1:11 അങ്ങനെ നിങ്ങൾക്കു നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ നിത്യരാജ്യത്തിലേക്ക് അതിമഹത്തായ ഒരു സ്വീകരണം ലഭിക്കും.
2PE 1:12 നിങ്ങൾ ഈ കാര്യങ്ങൾ അറിയുകയും നിങ്ങളെ അഭ്യസിപ്പിച്ച സത്യത്തിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. എങ്കിലും ഇവയെക്കുറിച്ചു നിങ്ങളെ സദാ ഓർമിപ്പിക്കാൻ ഞാൻ തൽപ്പരനാണ്.
2PE 1:13 ഞാൻ, ഈ ശരീരമെന്ന കൂടാരത്തിൽ ജീവിക്കുന്നിടത്തോളം, ഈ കാര്യങ്ങൾ നിങ്ങളെ നിരന്തരം അനുസ്മരിപ്പിക്കുന്നത് യോഗ്യമെന്നു ഞാൻ കരുതുന്നു.
2PE 1:14 കാരണം, നമ്മുടെ കർത്താവായ യേശുക്രിസ്തു എന്നോടു വ്യക്തമാക്കിയതുപോലെ, ഈ കൂടാരത്തിൽനിന്നു വിടപറയുന്നതിനുള്ള സമയം ആസന്നമായിരിക്കുന്നു എന്ന് എനിക്കറിയാം.
2PE 1:15 എന്റെ വേർപാടിനുശേഷം നിങ്ങൾ ഈ കാര്യങ്ങളെല്ലാം എപ്പോഴും ഓർക്കുന്നതിന്, എന്നാൽ ആവുന്നവിധത്തിലുള്ള എല്ലാ പരിശ്രമങ്ങളും ഞാൻ ചെയ്യും.
2PE 1:16 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രഭാപൂർണമായ പുനരാഗമനം ഞങ്ങൾ നിങ്ങളെ അറിയിച്ചതു കൗശലത്തോടെ കെട്ടിച്ചമച്ച കഥകൾകൊണ്ടായിരുന്നില്ല; മറിച്ച്, ഞങ്ങൾ അവിടത്തെ പ്രതാപത്തിന് ദൃക്‌സാക്ഷികൾ ആയിരുന്നതുകൊണ്ടാണ്.
2PE 1:17 “ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ പ്രിയപുത്രൻ ഇവൻതന്നെ” എന്ന അശരീരി പരമോൽക്കൃഷ്ടമായ തേജസ്സിൽനിന്ന് ഉണ്ടായപ്പോൾ പിതാവായ ദൈവത്തിൽനിന്ന് അവിടത്തേക്ക് ബഹുമാനവും തേജസ്സും ലഭിച്ചു.
2PE 1:18 കർത്താവിനോടൊപ്പം വിശുദ്ധപർവതത്തിൽ ഉണ്ടായിരുന്ന ഞങ്ങളും സ്വർഗത്തിൽനിന്ന് പുറപ്പെട്ട ഈ അശരീരി കേട്ടു.
2PE 1:19 ഇതോടൊപ്പം വിശ്വാസയോഗ്യമായ പ്രവാചകവചനവും നമുക്കുണ്ട്. നിങ്ങളുടെ ഹൃദയങ്ങളിൽ പുലരി പൊട്ടിവിടർന്ന് പ്രഭാതനക്ഷത്രം ഉദിക്കുംവരെ, ഇരുട്ടുള്ളപ്പോൾ പ്രകാശിക്കുന്ന വിളക്കിലേക്കെന്നതുപോലെ ആ വചനത്തിൽ നിങ്ങൾ ശ്രദ്ധാലുക്കൾ ആകേണ്ടതുണ്ട്.
2PE 1:20 തിരുവെഴുത്തിലെ ഓരോ പ്രവചനവാക്യവും പ്രവാചകന്റെ സ്വതഃസിദ്ധമായ വിശകലനത്താൽ ഉരുത്തിരിഞ്ഞുവന്നവയല്ല എന്ന വസ്തുത നിങ്ങൾ പ്രാഥമികമായി മനസ്സിലാക്കിയിരിക്കണം.
2PE 1:21 പ്രവചനം ഒരിക്കലും മനുഷ്യന്റെ ഹിതാനുസരണം ഉത്ഭവിച്ചിട്ടില്ല; പിന്നെയോ, പ്രവാചകന്മാർ പരിശുദ്ധാത്മാവിന്റെ നിയോഗത്താൽ ദൈവത്തിൽനിന്നുള്ള അരുളപ്പാടുകൾ പ്രസ്താവിക്കുകയായിരുന്നു.
2PE 2:1 എന്നാൽ വ്യാജപ്രവാചകരും ജനമധ്യത്തിൽ ഉണ്ടായിരുന്നു. അതുപോലെതന്നെ നിങ്ങളുടെ മധ്യത്തിലും വ്യാജഗുരുക്കൾ ഉണ്ടാകും. അവർ രഹസ്യമായി നാശകരമായ ദുരുപദേശങ്ങൾ അവതരിപ്പിക്കും; അവരെ വിലയ്ക്കു വാങ്ങിയ പരമനാഥനെ നിഷേധിക്കുകപോലും ചെയ്തുകൊണ്ട് അവർ തങ്ങളുടെമേൽ അതിവേഗം നാശം വരുത്തിവെക്കും.
2PE 2:2 അവരുടെ ഈ ദുഷ്‌പ്രവണതയെ പലരും പിൻതുടരും; അവർ സത്യമാർഗത്തിന് അപമാനം വരുത്തും.
2PE 2:3 അവർ അതിമോഹത്തോടെ സ്വയംമെനഞ്ഞെടുത്ത ഉപദേശങ്ങളാൽ നിങ്ങളെ ചൂഷണം ചെയ്യും. മുമ്പേതന്നെ നിശ്ചയിക്കപ്പെട്ട ശിക്ഷാവിധി അവരുടെമേൽ നിപതിക്കും, അതിന് കാലതാമസവും ഉണ്ടാകുകയില്ല.
2PE 2:4 പാപംചെയ്തപ്പോൾ ദൂതന്മാരെപ്പോലും ദൈവം ഒഴിവാക്കാതെ അവരെ അന്ധകാരത്തിന്റെ ചങ്ങലയാൽ ബന്ധിച്ച്, ന്യായവിധിക്കായി തടവറയിൽ സൂക്ഷിച്ചിരിക്കുന്നു.
2PE 2:5 അവിടന്ന് പൗരാണിക ലോകത്തെയും ഒഴിവാക്കിയില്ല. അഭക്തരുടെ ലോകത്തെ പ്രളയത്തിലാഴ്ത്തിയപ്പോൾ ദൈവനീതിയുടെ പ്രഭാഷകനായ നോഹയടക്കം എട്ടുപേരെമാത്രമാണ് സംരക്ഷിച്ചത്.
2PE 2:6 ദൈവം സൊദോം, ഗൊമോറാ എന്നീ നഗരങ്ങളെ ശിക്ഷിച്ച് ഭസ്മീകരിച്ച് ഉന്മൂലനാശംവരുത്തി; ഇവർ അഭക്തർക്കു ഭവിക്കാനിരിക്കുന്നവെക്ക് ഒരു നിദർശനമാണ്.
2PE 2:7 എന്നാൽ, നിയമനിഷേധികളുടെ അതിരുവിട്ട അധാർമികതകൾമൂലം ഹൃദയവ്യഥ അനുഭവിച്ച നീതിനിഷ്ഠനായ ലോത്തിനെ ദൈവം സംരക്ഷിച്ചു.
2PE 2:8 നീതിനിഷ്ഠനായ അദ്ദേഹം അവരുടെ ഇടയിൽ വസിച്ചപ്പോൾ അവരുടെ അധാർമികപ്രവൃത്തികൾ അനുദിനം കാണുകയും കേൾക്കുകയും ചെയ്തു. അത് അദ്ദേഹത്തിന്റെ നീതിനിഷ്ഠമായ മനസ്സിനെ അതിവ്യഥയാൽ തകർത്തു.
2PE 2:9 പരിശോധനകളിൽനിന്ന് ദൈവഭക്തരെ എങ്ങനെ പരിരക്ഷിക്കണമെന്നും ശിക്ഷാവിധേയരായ അഭക്തരെ വിധിദിനംവരെ എങ്ങനെ കാത്തുസൂക്ഷിക്കണമെന്നും കർത്താവിനറിയാം;
2PE 2:10 പ്രത്യേകിച്ച്, കാമാസക്തിയാൽ വശീകരിക്കപ്പെട്ട് ശരീരത്തെ മലീമസമാക്കുന്നവരെയും ദൈവിക അധികാരത്തെ തിരസ്കരിക്കുന്നവരെയും. തന്റേടികളും തന്നിഷ്ടക്കാരുമായ ഇവർ സ്വർഗീയജീവികളെപ്പോലും അധിക്ഷേപിക്കുന്നതിനു ഭയം ലവലേശമില്ലാത്തവരുമാണ്.
2PE 2:11 എന്നാൽ അവരെക്കാൾ ശക്തിയിലും ബലത്തിലും ഉന്നതരായ ദൂതന്മാർപോലും കർത്തൃസന്നിധിയിൽ ആ സ്വർഗീയജീവികൾക്കെതിരേ യാതൊരുവിധ ദൂഷണവും ആരോപിക്കുന്നില്ല.
2PE 2:12 എന്നാൽ, ഈ വ്യാജ ഉപദേഷ്ടാക്കളാകട്ടെ, തങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്തതിനെ ദുഷിക്കുന്നു. ജന്മവാസനകളാൽമാത്രം നയിക്കപ്പെടുകയും പിടിച്ചു കശാപ്പു ചെയ്യപ്പെടുന്നതിനുമാത്രമായി പിറക്കുകയുംചെയ്ത യുക്തിഹീനമൃഗങ്ങളെപ്പോലെയാണ് ഇവർ. ഈ മൃഗങ്ങളെപ്പോലെ അവരും സ്വന്തം വഷളത്തത്താൽ നശിക്കുന്നു.
2PE 2:13 അവർക്ക് ഭവിക്കുന്ന നാശം അവർ ചെയ്തുകൂട്ടിയ ദുഷ്കർമങ്ങളുടെ പ്രതിഫലമാണ്. പട്ടാപ്പകൽ ആഭാസലീലകളിൽ അഭിരമിക്കുന്നത് അഭിമാനകരമായി അവർ കരുതുന്നു. നിങ്ങളുടെ സ്നേഹസൽക്കാരങ്ങളിൽ പങ്കെടുത്ത് ആനന്ദപൂർവം ആർത്തുല്ലസിക്കുന്ന അവർ കളങ്കവും അപമാനവുമാണ്.
2PE 2:14 വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപംചെയ്തു മതിവരാത്തവരും ചഞ്ചലമാനസരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ!
2PE 2:15 നേർപാത ഉപേക്ഷിച്ച് വഴിതെറ്റിപ്പോയ ഇവർ അനീതിയുടെ വേതനം മോഹിച്ച ബെയോരിന്റെ മകൻ ബിലെയാമിന്റെ മാർഗം പിൻതുടരുന്നു.
2PE 2:16 തന്റെ മാർഗഭ്രംശത്തിനു തക്ക ശകാരം അയാൾക്കു കിട്ടി; ഉരിയാടാക്കഴുത മനുഷ്യഭാഷയിൽ സംസാരിച്ച് പ്രവാചകന്റെ മതിഭ്രമം അവസാനിപ്പിച്ചു.
2PE 2:17 ഈ മനുഷ്യർ ഉണങ്ങിവരണ്ട അരുവികളും കൊടുങ്കാറ്റു പറപ്പിക്കുന്ന മൂടൽമഞ്ഞും ആണ്. കൊടുംതമസ്സ് അവർക്കായി കരുതിവെച്ചിരിക്കുന്നു.
2PE 2:18 കാരണം, തെറ്റായ മാർഗത്തിൽ സഞ്ചരിച്ചവരിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടവരെ അവർ നിരർഥകങ്ങളായ പൊങ്ങച്ചവാക്കുകളാൽ അധാർമിക ജഡികാസക്തിയിലേക്കു വശീകരിക്കുന്നു.
2PE 2:19 അവർ സ്വയം അധാർമികതയുടെ അടിമകളായിരിക്കെ, മറ്റുള്ളവർക്ക് സ്വാതന്ത്ര്യം വാഗ്ദാനംചെയ്യുന്നു—കാരണം “തങ്ങളെ അടിച്ചമർത്തുന്നവക്ക് മനുഷ്യർ അടിമകളാണ്.”
2PE 2:20 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള പരിജ്ഞാനത്താൽ ലോകമാലിന്യങ്ങളിൽനിന്നു രക്ഷപ്പെട്ടവർ വീണ്ടും അതിൽത്തന്നെ കുടുങ്ങി പരാജയപ്പെട്ടുപോയാൽ, അവരുടെ അവസാനത്തെ അവസ്ഥ ആദ്യത്തേതിനെക്കാൾ ശോചനീയമായിരിക്കും.
2PE 2:21 നീതിമാർഗം തിരിച്ചറിഞ്ഞശേഷം തങ്ങൾക്കു ലഭിച്ച വിശുദ്ധകൽപ്പനയിൽനിന്നു പിൻവാങ്ങുന്നതിനെക്കാൾ, അവർ അത് അറിയാതിരിക്കുകയായിരുന്നു നല്ലത്.
2PE 2:22 “നായ അതിന്റെ ഛർദിയിലേക്കു തിരിയുന്നു” എന്നും “കുളിപ്പിച്ചാലും പന്നി പിന്നെയും ചെളിയിൽ ഉരുളുന്നു” എന്നും ഉള്ള പഴഞ്ചൊല്ലുകൾ അവരെ സംബന്ധിച്ച് സത്യമായിത്തീർന്നിരിക്കുന്നു.
2PE 3:1 പ്രിയരേ, ഞാൻ നിങ്ങൾക്കെഴുതുന്ന രണ്ടാംലേഖനമാണ് ഇത്. നിങ്ങളുടെ നിഷ്കപടമായ ഹൃദയത്തെ ഉദ്ദീപിപ്പിക്കുന്ന സ്മരണികയായിട്ടാണ് ഈ രണ്ട് ലേഖനങ്ങളും ഞാൻ എഴുതിയത്.
2PE 3:2 വിശുദ്ധപ്രവാചകന്മാരിലൂടെ മുമ്പ് അറിയിച്ച തിരുവചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാരിലൂടെ നമ്മുടെ കർത്താവായ രക്ഷിതാവ് നൽകിയ കൽപ്പനയും നിങ്ങൾ അനുസ്മരിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
2PE 3:3 പരമപ്രധാനമായി നിങ്ങൾ ഇക്കാര്യം മനസ്സിലാക്കിയിരിക്കുക: അന്ത്യകാലത്ത് പരിഹാസകർ സ്വന്തം ദുർമോഹങ്ങൾക്ക് അനുസൃതമായി പരിഹാസം വർഷിച്ചുകൊണ്ടു വരും.
2PE 3:4 “കർത്താവ് വാഗ്ദാനംചെയ്ത ആ ‘ആഗമനം’ എവിടെ? പിതാക്കന്മാരുടെ കാലശേഷവും എല്ലാ കാര്യങ്ങളും ലോകസൃഷ്ടിയുടെ ആരംഭത്തിൽ ആയിരുന്നതുപോലെതന്നെ ഇപ്പോഴും തുടരുന്നല്ലോ” എന്ന് അവർ പറയും.
2PE 3:5 എന്നാൽ പ്രാരംഭത്തിൽ, ദൈവമുഖത്തുനിന്ന് പുറപ്പെട്ട വാക്കുകളാൽത്തന്നെ ആകാശം സൃഷ്ടിക്കപ്പെട്ടു എന്നതും വെള്ളത്തിൽനിന്നും വെള്ളത്താലും ഭൂമിയുടെ സൃഷ്ടി നടന്നു എന്നതും,
2PE 3:6 അതേ വെള്ളത്താൽത്തന്നെ അന്നത്തെ ലോകം പ്രളയജലത്തിൽ മുങ്ങി നശിച്ചെന്നതും അവർ മനഃപൂർവം വിസ്മരിക്കുന്നു.
2PE 3:7 ഇപ്പോഴുള്ള ആകാശവും ഭൂമിയും അതേ തിരുവചനത്താൽത്തന്നെ സംരക്ഷിക്കപ്പെട്ടും ന്യായവിധിയുടെയും അഭക്തരുടെ നാശത്തിന്റെയും ദിവസത്തിൽ അഗ്നിക്കിരയാകാൻ സൂക്ഷിക്കപ്പെട്ടുമിരിക്കുന്നു.
2PE 3:8 എന്നാൽ പ്രിയരേ, ഈ ഒരു യാഥാർഥ്യം നിങ്ങൾ വിസ്മരിക്കരുത്: കർത്താവിന് ഒരു ദിവസം ആയിരം വർഷംപോലെയും ആയിരം വർഷം ഒരു ദിവസംപോലെയും ആകുന്നു.
2PE 3:9 അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ കർത്താവ് കാലവിളംബം വരുത്തുന്നില്ല; അവിടന്ന് നിങ്ങളോട് ദീർഘക്ഷമ കാണിക്കുകയാണ്. ഒരു വ്യക്തിപോലും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരത്തിലേക്ക് വരണമെന്നാണ് അവിടത്തെ ആഗ്രഹം.
2PE 3:10 എന്നാൽ, കർത്താവിന്റെ ദിവസം വരുന്നത് കള്ളന്റെ വരവുപോലെ അപ്രതീക്ഷിതമായിരിക്കും. അതിഭീകരശബ്ദത്തോടെ ആകാശം അപ്രത്യക്ഷമാകും. മൂലപദാർഥങ്ങൾ അഗ്നിയിൽ കത്തിയമരും. ഭൂമിയും അതിലുള്ള സർവതും ഭസ്മീകൃതമാകും.
2PE 3:11 സർവതും ഇങ്ങനെ നശിച്ചുപോകാൻ ഉള്ളതായതിനാൽ ആസന്നമായ ദൈവദിവസത്തിനായി കാത്തിരുന്നും അതിനെ ത്വരിതപ്പെടുത്തിയും വിശുദ്ധിയും ദൈവഭയവുമുള്ള ജീവിതം നിങ്ങൾ നയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്!
2PE 3:12 ആകാശം അഗ്നിക്കിരയായി നശിക്കും. മൂലകങ്ങൾ ഉഗ്രതാപത്തിൽ ഉരുകിപ്പോകും.
2PE 3:13 നാമോ, അവിടത്തെ വാഗ്ദാനം അനുസരിച്ച്, നീതി നിവസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു.
2PE 3:14 അതുകൊണ്ടു പ്രിയരേ, ഇവയ്ക്കായി കാത്തിരിക്കുന്ന നിങ്ങൾ കറയും കളങ്കവും ഇല്ലാത്തവരായി ദൈവത്തോട് സമാധാനമുള്ളവരായി ജീവിക്കാൻ ഉത്സുകരായിരിക്കുക.
2PE 3:15 നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷയ്ക്കുള്ള അവസരം എന്നു കരുതുക. നമ്മുടെ പ്രിയസഹോദരൻ പൗലോസും തനിക്കു ദൈവം നൽകിയ ജ്ഞാനം അനുസരിച്ച് നിങ്ങൾക്ക് എഴുതിയിട്ടുണ്ടല്ലോ.
2PE 3:16 ഈ വസ്തുതകളെക്കുറിച്ചുതന്നെ ആണല്ലോ അദ്ദേഹം തന്റെ എല്ലാ ലേഖനങ്ങളിലും പ്രതിപാദിച്ചിട്ടുള്ളത്. മനസ്സിലാക്കാൻ പ്രയാസമുള്ള ചില കാര്യങ്ങൾ അവയിലുണ്ട്. മറ്റു തിരുവെഴുത്തുകൾ എന്നപോലെ ഇവയും, അജ്ഞരും അസ്ഥിരചിത്തരുമായ ചിലർ തങ്ങളുടെ നാശത്തിനായി വളച്ചൊടിക്കുന്നു.
2PE 3:17 അതുകൊണ്ടു പ്രിയരേ, ഈ കാര്യങ്ങൾ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കുകയാൽ നിയമനിഷേധികളുടെ സ്വാധീനവലയത്തിൽപ്പെട്ട്, നിങ്ങളുടെ സുസ്ഥിരസ്ഥാനത്തുനിന്ന് വീഴാതിരിക്കാൻ ജാഗ്രതപുലർത്തുക.
2PE 3:18 നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ കൃപയിലും പരിജ്ഞാനത്തിലും വർധിച്ചുവരിക. അവിടത്തേക്ക് ഇപ്പോഴും എന്നെന്നും മഹത്ത്വം! ആമേൻ.
1JO 1:1 ആരംഭംമുതലേ ഉണ്ടായിരുന്നതും ഞങ്ങൾ കേട്ടതും ഞങ്ങളുടെ കണ്ണുകൾ കണ്ടതും ഞങ്ങൾ നോക്കിയതും ഞങ്ങളുടെ കൈകൾ സ്പർശിച്ചതുമായ ജീവന്റെ വചനത്തെക്കുറിച്ചാണ് ഞങ്ങൾ ഘോഷിക്കുന്നത്.
1JO 1:2 ഈ ജീവൻ പ്രത്യക്ഷപ്പെട്ടു; അത് ഞങ്ങൾ ദർശിച്ചു; ഞങ്ങൾ അതിന് സാക്ഷികളാകുകയും ചെയ്യുന്നു. പിതാവിനോടുകൂടെ ഇരുന്നതും ഞങ്ങൾക്കു വെളിപ്പെട്ടതുമായ നിത്യജീവൻ ഞങ്ങൾ നിങ്ങളോട് ഘോഷിക്കുന്നു.
1JO 1:3 നിങ്ങൾക്ക് ഞങ്ങളുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനാണ് ഞങ്ങൾ കാണുകയും കേൾക്കുകയുംചെയ്തത് നിങ്ങളെ അറിയിക്കുന്നത്. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവിടത്തെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
1JO 1:4 ഞങ്ങളുടെ ആനന്ദം സമ്പൂർണമാകാനാണ് ഞങ്ങൾ ഇത് എഴുതുന്നത്.
1JO 1:5 ഞങ്ങൾ തിരുമൊഴി ശ്രവിച്ച് നിങ്ങളോട് അറിയിക്കുന്ന സന്ദേശം ഇതാണ്: ദൈവം പ്രകാശം ആകുന്നു; ദൈവത്തിൽ അന്ധകാരം അൽപ്പംപോലും ഇല്ല.
1JO 1:6 നമുക്ക് അവിടത്തോട് കൂട്ടായ്മ ഉണ്ടെന്നു പറയുകയും അന്ധകാരത്തിൽ ജീവിക്കുകയുംചെയ്യുന്നെങ്കിൽ നാം വ്യാജംപറയുകയാണ്; സത്യം അനുസരിച്ചു ജീവിക്കുന്നതുമില്ല.
1JO 1:7 അവിടന്നു പ്രകാശത്തിൽ ആയിരിക്കുന്നതുപോലെ നാമും പ്രകാശത്തിൽ ജീവിക്കുന്നെങ്കിൽ നമുക്ക് പരസ്പരം കൂട്ടായ്മയുണ്ട്; അവിടത്തെ പുത്രനായ യേശുവിന്റെ രക്തം സകലപാപത്തിൽനിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
1JO 1:8 നമുക്കു പാപമില്ലെന്ന് നാം അവകാശപ്പെട്ടാൽ നമ്മെത്തന്നെ വഞ്ചിക്കുകയാണ്; സത്യം നമ്മിൽ വസിക്കുന്നതുമില്ല.
1JO 1:9 നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുന്നു എങ്കിൽ അവിടന്ന് നമ്മുടെ പാപങ്ങൾ ക്ഷമിച്ച് എല്ലാ അനീതിയിൽനിന്നും നമ്മെ ശുദ്ധീകരിക്കും; അവിടന്ന് വിശ്വസ്തനും നീതിമാനും ആണല്ലോ.
1JO 1:10 നാം പാപംചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്നു എങ്കിൽ നാം ദൈവത്തെ അസത്യവാദി ആക്കുന്നു, അവിടത്തെ വചനം നമ്മിൽ നിവസിക്കുന്നുമില്ല.
1JO 2:1 എന്റെ കുഞ്ഞുമക്കളേ, നിങ്ങൾ പാപംചെയ്യാതിരിക്കാനാണ് ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നത്. ആരെങ്കിലും പാപംചെയ്താൽ നമുക്ക് പിതാവിന്റെ അടുക്കൽ ഒരു വക്കീൽ ഉണ്ട്—നീതിമാനായ യേശുക്രിസ്തുതന്നെ.
1JO 2:2 അവിടന്ന് നമ്മുടെ പാപനിവാരണയാഗമാണ്. നമ്മുടേതുമാത്രമല്ല, സർവലോകത്തിന്റെയും പാപങ്ങൾക്കുവേണ്ടിത്തന്നെ.
1JO 2:3 ദൈവത്തിന്റെ കൽപ്പനകൾ പാലിക്കുന്നപക്ഷം നാം അവിടത്തെ അറിയുന്നു എന്നത് നമുക്കു വ്യക്തമാണ്.
1JO 2:4 ഒരാൾ “അവിടത്തെ അറിയുന്നു,” എന്നു പറയുകയും അവിടത്തെ കൽപ്പനകൾ പാലിക്കാതിരിക്കുകയും ചെയ്താൽ അയാൾ കള്ളനാണ്; അയാളിൽ സത്യമില്ല.
1JO 2:5 എന്നാൽ ഒരാൾ ദൈവവചനം അനുസരിക്കുന്നെങ്കിൽ ദൈവത്തോടുള്ള സ്നേഹം വാസ്തവമായും അയാളിൽ പരിപൂർത്തിയിൽ എത്തിയിരിക്കുന്നു. നാം ദൈവത്തിൽ വസിക്കുന്നു എന്ന് ഇങ്ങനെ അറിയാം
1JO 2:6 അവിടത്തോടുകൂടെ വസിക്കുന്നു എന്ന് അവകാശപ്പെടുന്നയാൾ യേശു ജീവിച്ചതുപോലെ ജീവിക്കേണ്ടതുണ്ട്.
1JO 2:7 പ്രിയപ്പെട്ടവരേ, ഒരു പുതിയ കൽപ്പനയല്ല ഞാൻ നിങ്ങൾക്ക് എഴുതുന്നത്; ആരംഭംമുതൽ നിങ്ങൾക്ക് ഉണ്ടായിരുന്ന പഴയ കൽപ്പനതന്നെ. ഈ പഴയ കൽപ്പന നിങ്ങൾ കേട്ടിട്ടുള്ള വചനംതന്നെയാണ്.
1JO 2:8 എങ്കിലും, യേശുവിലും അതുപോലെതന്നെ നിങ്ങളിലും യാഥാർഥ്യമായിത്തീർന്ന പുതിയ ഒരു കൽപ്പനയാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. അന്ധകാരം നീങ്ങിപ്പോകുന്നു; സത്യപ്രകാശം ഇപ്പോൾത്തന്നെ ജ്വലിച്ചുകൊണ്ടുമിരിക്കുന്നു.
1JO 2:9 ഒരാൾ പ്രകാശത്തിൽ ഇരിക്കുന്നെന്ന് അവകാശപ്പെടുന്നു എങ്കിലും തന്റെ സഹോദരങ്ങളെ വെറുക്കുന്നെങ്കിൽ അയാൾ ഇപ്പോഴും അന്ധകാരത്തിൽത്തന്നെയാണ് ജീവിക്കുന്നത്.
1JO 2:10 സഹോദരങ്ങളെ സ്നേഹിക്കുന്നവർ പ്രകാശത്തിൽ വസിക്കുന്നു; വഴിതെറ്റിപ്പോകാൻ അവരിൽ ഒരു കാരണവും ഇല്ല.
1JO 2:11 എന്നാൽ സഹോദരങ്ങളെ വെറുക്കുന്നവർ ഇരുട്ടിലിരിക്കുന്നു; അവർ ഇരുട്ടിലാണ് ജീവിക്കുന്നത്. ഇരുട്ട് അവരെ അന്ധരാക്കിയിരിക്കുന്നതിനാൽ തങ്ങൾ എവിടേക്കു പോകുന്നെന്ന് അവർ അറിയുന്നതുമില്ല.
1JO 2:12 കുഞ്ഞുമക്കളേ, ക്രിസ്തുനാമംമൂലം നിങ്ങൾ പാപവിമോചിതർ ആയതിനാലാണ് ഞാൻ ഈ തൂലിക ചലിപ്പിക്കുന്നത്.
1JO 2:13 പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു.
1JO 2:14 ശിശുക്കളേ, നിങ്ങൾ പിതാവിനെ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. പിതാക്കന്മാരേ, ആരംഭംമുതലുള്ളവനെ നിങ്ങൾ അറിഞ്ഞിരിക്കുകയാൽ ഞാൻ നിങ്ങൾക്ക് എഴുതുന്നു. യുവജനങ്ങളേ, നിങ്ങൾ ശക്തരാകുകയാലും ദൈവവചനം നിങ്ങളിൽ വസിക്കയാലും നിങ്ങൾ പിശാചിനെ കീഴടക്കിയിരിക്കുകയാലും ഞാൻ ഇവ നിങ്ങൾക്ക് എഴുതുന്നു.
1JO 2:15 ലോകത്തെയോ ലോകത്തിലുള്ള ഏതിനെയെങ്കിലുമോ സ്നേഹിക്കരുത്. ഒരാൾ ലോകത്തെ സ്നേഹിക്കുന്നെങ്കിൽ പിതാവിന്റെ സ്നേഹം അയാളിൽ ഇല്ല.
1JO 2:16 കാരണം ലോകത്തിലുള്ള സകലതും—ജഡികാസക്തി, കൺമോഹം, ജീവനത്തിന്റെ അഹന്ത എന്നിവയെല്ലാംതന്നെ—പിതാവിൽനിന്നല്ല, ലോകത്തിൽനിന്നാണ്.
1JO 2:17 ലോകവും അതിനോടുകൂടെയുള്ള മോഹങ്ങളും നീങ്ങിപ്പോകുന്നു; എന്നാൽ ദൈവഹിതം ചെയ്യുന്നവർ സദാകാലം നിലനിൽക്കുന്നു.
1JO 2:18 ശിശുക്കളേ, ഇത് അന്തിമസമയമാണ്, എതിർക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ; ഇപ്പോൾത്തന്നെ പല എതിർക്രിസ്തുക്കളും വന്നിരിക്കുന്നു. തന്മൂലം ഇത് അന്തിമസമയമാണെന്ന് നാം അറിയുന്നു.
1JO 2:19 അവർ നമ്മുടെ കൂട്ടത്തിൽനിന്നു പുറപ്പെട്ടവരെങ്കിലും നമുക്കുള്ളവർ ആയിരുന്നില്ല. നമുക്കുള്ളവർ ആയിരുന്നെങ്കിൽ അവർ നമ്മോടൊപ്പം നിൽക്കുമായിരുന്നു. എന്നാൽ അവർ നമ്മുടെ കൂട്ടം വിട്ടു പോയതിനാൽ അവരിലാരും നമുക്കുള്ളവരല്ല എന്ന് സുവ്യക്തമാണ്.
1JO 2:20 എന്നാൽ, പരിശുദ്ധനിൽനിന്ന് നിങ്ങൾക്കു നിയോഗം ലഭിച്ചിരിക്കുകകൊണ്ട് നിങ്ങൾക്കു സത്യം അറിയാം.
1JO 2:21 നിങ്ങൾക്കു സത്യം അറിയാത്തതുകൊണ്ടല്ല, അറിയുന്നതിനാലാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്; യാതൊരു വ്യാജവും സത്യത്തിൽനിന്ന് ഉത്ഭവിക്കുന്നില്ല.
1JO 2:22 ആരാണ് അസത്യവാദി? യേശുവിനെ ക്രിസ്തുവായി അംഗീകരിക്കാത്തവൻതന്നെ. പിതാവിനെയും പുത്രനെയും നിഷേധിക്കുന്ന ഈ വ്യക്തിതന്നെയാണ് എതിർക്രിസ്തു.
1JO 2:23 പുത്രനെ നിഷേധിക്കുന്ന ആർക്കും പിതാവില്ല; പുത്രനെ അംഗീകരിക്കുന്നവർക്കാണ് പിതാവുള്ളത്.
1JO 2:24 നിങ്ങൾ ആരംഭംമുതൽ കേട്ടത് നിങ്ങളിൽ നിലനിൽക്കട്ടെ. അങ്ങനെയെങ്കിൽ നിങ്ങൾ പുത്രനോടും പിതാവിനോടും ഉള്ള കൂട്ടായ്മയിൽ നിലനിൽക്കും.
1JO 2:25 ഇതാകുന്നു അവിടന്നു നമുക്കു നൽകിയ വാഗ്ദാനം—നിത്യജീവൻ.
1JO 2:26 നിങ്ങളെ വഴിതെറ്റിക്കുന്നവരെക്കുറിച്ചുള്ള മുന്നറിയിപ്പായിട്ടാണ് ഈ കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് എഴുതുന്നത്.
1JO 2:27 ദൈവത്തിൽനിന്ന് നിങ്ങൾക്കു ലഭിച്ച നിയോഗം നിങ്ങളിൽ വസിക്കുന്നു. ആയതിനാൽ ആരും നിങ്ങളെ ഉപദേശിക്കേണ്ടതില്ല. അവിടത്തെ നിയോഗം എല്ലാ വസ്തുതകളും നിങ്ങളെ ഉപദേശിക്കും. ആ നിയോഗം സത്യമാണ്, വ്യാജമല്ല. നിങ്ങളെ ഉപദേശിച്ചതുപോലെതന്നെ നിങ്ങൾ ക്രിസ്തുവിന്റെ കൂട്ടായ്മയിൽ വസിക്കുക.
1JO 2:28 ഇങ്ങനെ, കുഞ്ഞുമക്കളേ, കർത്താവിന്റെ പുനരാഗമനത്തിൽ നാം അവിടത്തെ സന്നിധിയിൽ ലജ്ജിച്ചു പോകാതെ ധൈര്യമുള്ളവരായിരിക്കാൻ കർത്താവിൽ വസിക്കുക.
1JO 2:29 അവിടന്നു നീതിമാനെന്നു നിങ്ങൾ അറിയുന്നെങ്കിൽ, നീതി ചെയ്യുന്നവരെല്ലാം കർത്താവിൽനിന്നു ജനിച്ചിരിക്കുന്നു എന്നും നിങ്ങൾക്കുറപ്പാക്കാം.
1JO 3:1 നോക്കൂ, പിതാവു നമുക്ക് എത്രയോ അതിരില്ലാത്ത സ്നേഹം പകർന്നാണ് നമ്മെ ദൈവമക്കളെന്നു വിളിച്ചത്! നാം വാസ്തവത്തിൽ അങ്ങനെതന്നെ ആണ്! ലോകം അവിടത്തെ അറിഞ്ഞിട്ടില്ലാത്തതുകൊണ്ട് അത് നമ്മെയും അറിയുന്നില്ല.
1JO 3:2 പ്രിയരേ, ഇപ്പോൾ നാം ദൈവത്തിന്റെമക്കൾ ആകുന്നു. നാം എന്തായിത്തീരുമെന്ന് ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ല. എന്നാൽ, ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവിടത്തെപ്പോലെയാകും. അവിടന്ന് ആയിരിക്കുന്നതുപോലെ നാം അവിടത്തെ കാണും.
1JO 3:3 തന്നിൽ ഈ പ്രത്യാശയുള്ളവരെല്ലാം അവിടന്നു വിശുദ്ധനായിരിക്കുന്നതുപോലെ, സ്വയം വിശുദ്ധീകരിക്കുന്നു.
1JO 3:4 പാപംചെയ്യുന്ന ഏതൊരുവനും ദൈവികപ്രമാണം ലംഘിക്കുന്നു; പാപം പ്രമാണരാഹിത്യംതന്നെ.
1JO 3:5 പാപങ്ങളെ നീക്കംചെയ്യാൻ അവിടന്നു പ്രത്യക്ഷനായി എന്നു നിങ്ങൾ അറിയുന്നു. തന്നിലാകട്ടെ പാപം ഒന്നുമില്ല.
1JO 3:6 തന്നിൽ വസിക്കുന്നവരാരും പാപത്തിൽ തുടരുകയില്ല. പാപത്തിൽ തുടരുന്നവരാരും അവിടത്തെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല.
1JO 3:7 കുഞ്ഞുമക്കളേ, ആരും നിങ്ങളെ വഞ്ചിക്കരുത്. ക്രിസ്തു നീതിമാൻ ആയിരിക്കുന്നതുപോലെ നീതി പ്രവർത്തിക്കുന്നവരെല്ലാം നീതിനിഷ്ഠർ ആകുന്നു.
1JO 3:8 പാപംചെയ്തുകൊണ്ടിരിക്കുന്നവർ പിശാചിൽനിന്നുള്ളവരാകുന്നു. പിശാച് ആരംഭംമുതലേ പാപംചെയ്യുന്നവനാണ്. പിശാചിന്റെ പ്രവർത്തനങ്ങളെ ഉന്മൂലനംചെയ്യാനാണ് ദൈവപുത്രൻ പ്രത്യക്ഷനായത്.
1JO 3:9 ദൈവത്തിൽനിന്നു ജനിച്ചവരാരും പാപം ശീലമാക്കുന്നില്ല; ദൈവത്തിന്റെ വിത്ത് അവരിൽ വസിക്കുന്നല്ലോ. അവർ ദൈവത്തിൽനിന്നു ജനിച്ചിരിക്കുകയാൽ പാപത്തിൽ തുടരുക അവർക്ക് അസാധ്യമാണ്.
1JO 3:10 ദൈവത്തിന്റെ മക്കളെയും പിശാചിന്റെ മക്കളെയും ഇങ്ങനെ തിരിച്ചറിയാം; നീതി പ്രവർത്തിക്കാത്തവർ ആരും ദൈവത്തിൽനിന്ന് ഉള്ളവരല്ല. സഹോദരങ്ങളെ സ്നേഹിക്കാത്തവരും അങ്ങനെതന്നെ.
1JO 3:11 പരസ്പരം സ്നേഹിക്കണം എന്ന സന്ദേശം ആണല്ലോ ആരംഭംമുതലേ നാം കേട്ടുവന്നത്.
1JO 3:12 സ്വസഹോദരനെ വധിച്ച പൈശാചികൻ കയീനെപ്പോലെ നിങ്ങൾ ആകരുത്; അയാൾ സഹോദരനെ വധിച്ചത് എന്തിന്? അവന്റെ പ്രവൃത്തി, ദോഷം നിറഞ്ഞതും സഹോദരന്റേത് നീതിയുക്തവും ആയിരുന്നതുകൊണ്ടാണ്.
1JO 3:13 സഹോദരങ്ങളേ, ലോകം നിങ്ങളെ വെറുക്കുന്നെങ്കിൽ ആശ്ചര്യപ്പെടരുത്.
1JO 3:14 സഹോദരങ്ങളെ സ്നേഹിക്കുന്നതിനാൽ നാം മരണത്തിൽനിന്ന് ജീവനിലേക്കു കടന്നിരിക്കുന്നു എന്ന് നമുക്കറിയാം. എന്നാൽ, സ്നേഹിക്കാത്തവൻ മരണത്തിൽത്തന്നെ തുടരുന്നു.
1JO 3:15 സഹോദരങ്ങളെ വെറുക്കുന്ന ഏതൊരു വ്യക്തിയും കൊലപാതകിയാണ്. കൊലപാതകിയിൽ നിത്യജീവൻ കുടികൊള്ളുകയില്ലെന്നു നിങ്ങൾക്കറിയാമല്ലോ.
1JO 3:16 ക്രിസ്തു നമുക്കുവേണ്ടി സ്വജീവൻ അർപ്പിച്ചതിനാൽ സ്നേഹം എന്തെന്നു നാം അറിയുന്നു; നാമും അതുപോലെ സഹോദരങ്ങൾക്കുവേണ്ടി ജീവൻ അർപ്പിക്കേണ്ടതാണ്.
1JO 3:17 ഒരാൾക്കു ഭൗതികസമ്പത്ത് ഉണ്ടായിരിക്കുകയും തന്റെ സഹോദരങ്ങളെ ബുദ്ധിമുട്ടുള്ളവരായി കണ്ടിട്ട് അവരോടു സഹതാപം തോന്നാതിരിക്കുകയും ചെയ്താൽ അയാളിൽ ദൈവസ്നേഹം വസിക്കുന്നു എന്ന് എങ്ങനെ അവകാശപ്പെടാൻ കഴിയും?
1JO 3:18 കുഞ്ഞുമക്കളേ, നാം പരസ്പരം സ്നേഹിക്കുന്നു എന്ന് വൃഥാ വാചാലരാകാതെ, സ്നേഹം വാസ്തവത്തിൽ പ്രവൃത്തിപഥത്തിൽ കൊണ്ടുവരേണ്ടതാണ്.
1JO 3:19 ഇങ്ങനെ നാം സത്യത്തിൽനിന്നുള്ളവരെന്ന് അറിയുകയും തിരുസന്നിധിയിൽ ആത്മവിശ്വാസത്തോടെ നിൽക്കാൻ സാധിക്കുകയും ചെയ്യും.
1JO 3:20 നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുമ്പോഴൊക്കെയും നമ്മുടെ ഹൃദയത്തെക്കാൾ വലിയവനാണ് ദൈവം എന്നും അവിടന്നു സർവജ്ഞാനിയാണ് എന്നും ഓർക്കുക.
1JO 3:21 പ്രിയരേ, നമ്മുടെ ഹൃദയം നമ്മെ കുറ്റം വിധിക്കുന്നില്ലെങ്കിൽ, ആത്മവിശ്വാസത്തോടെ നമുക്കു ദൈവസന്നിധിയിൽ ചെല്ലാം.
1JO 3:22 അവിടത്തെ കൽപ്പനകൾ നാം പാലിക്കുകയും അവിടത്തേക്ക് പ്രസാദകരമായതു പ്രവർത്തിക്കുകയും ചെയ്യുന്നതുകൊണ്ടു നാം അപേക്ഷിക്കുന്നതെന്തും ദൈവം നമുക്കു നൽകുന്നു.
1JO 3:23 ദൈവപുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നാം വിശ്വസിക്കണം എന്നും അവിടന്നു നമ്മോടു കൽപ്പിച്ചതുപോലെ പരസ്പരം സ്നേഹിക്കണം എന്നും ആകുന്നു അവിടത്തെ കൽപ്പന.
1JO 3:24 ദൈവകൽപ്പനകൾ പാലിക്കുന്നവർ ദൈവത്തിലും ദൈവം അവരിലും വസിക്കുന്നു. ദൈവം നമുക്കു നൽകിയ ആത്മാവിനാൽ അവിടന്നു നമ്മിൽ വസിക്കുന്നു എന്നു നാം അറിയുന്നു.
1JO 4:1 പ്രിയരേ, എല്ലാ ആത്മാക്കളെയും വിശ്വസിക്കരുത്. കാരണം, അനേകം വ്യാജപ്രവാചകർ ലോകത്തിൽ വ്യാപിച്ചിട്ടുണ്ട്. ആ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവ ആണോ എന്നു പരിശോധിക്കുക.
1JO 4:2 ദൈവാത്മാവിനെ നിങ്ങൾക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്തു സമ്പൂർണമനുഷ്യനായി അവതരിച്ചു എന്ന് അംഗീകരിക്കുന്ന ഏതൊരാത്മാവും ദൈവത്തിൽനിന്നുള്ളതാകുന്നു.
1JO 4:3 യേശുവിനെ അംഗീകരിക്കാത്ത ഒരാത്മാവും ദൈവത്തിൽനിന്ന് ഉള്ളതല്ല; വരുന്നെന്നു നിങ്ങൾ കേട്ടിട്ടുള്ള എതിർക്രിസ്തുവിന്റെ ആത്മാവാണത്. അത് ലോകത്തിൽ ഇപ്പോഴേ ഉണ്ട്.
1JO 4:4 കുഞ്ഞുമക്കളേ, നിങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; നിങ്ങൾ വ്യാജപ്രവാചകന്മാരെ പരാജയപ്പെടുത്തിയിരിക്കുന്നു; കാരണം, നിങ്ങളിൽ വസിക്കുന്ന ദൈവം ലോകത്തിലുള്ളവനെക്കാൾ ശക്തനാണ്.
1JO 4:5 ലോകത്തിൽനിന്നുള്ളവർ ആയതിനാൽ അവർ ലൗകികമായി സംസാരിക്കുന്നു. ലോകം അവരെ ശ്രദ്ധിക്കുന്നു.
1JO 4:6 ഞങ്ങൾ ദൈവത്തിൽനിന്നുള്ളവരാണ്; ദൈവത്തെ അറിയുന്നവരെല്ലാം ഞങ്ങളെ ശ്രദ്ധിക്കുന്നു. ദൈവത്തിൽനിന്നല്ലാത്തവർ ആരും ഞങ്ങളെ ശ്രദ്ധിക്കുന്നതുമില്ല. സത്യാത്മാവിനെയും വ്യാജാത്മാവിനെയും ഇങ്ങനെയാണ് നാം തിരിച്ചറിയുന്നത്.
1JO 4:7 പ്രിയരേ, നമുക്ക് പരസ്പരം സ്നേഹിക്കാം; സ്നേഹം ദൈവത്തിൽനിന്നുള്ളതാണ്. സ്നേഹിക്കുന്നവരെല്ലാം ദൈവത്തിൽനിന്നു ജനിച്ചവരും ദൈവത്തെ അറിഞ്ഞവരും ആണ്.
1JO 4:8 സ്നേഹിക്കാത്തവർ ദൈവത്തെ അറിയുന്നില്ല; ദൈവം സ്നേഹമാണ്.
1JO 4:9 നാം ദൈവപുത്രനിലൂടെ ജീവൻ പ്രാപിക്കേണ്ടതിനാണ് ദൈവം തന്റെ നിസ്തുലപുത്രനെ ലോകത്തിലേക്ക് അയച്ചത്. ഇങ്ങനെ ദൈവം തന്റെ സ്നേഹം നമുക്കു വെളിപ്പെടുത്തി.
1JO 4:10 ഇതാണ് സാക്ഷാൽ സ്നേഹം: നാം ദൈവത്തെ സ്നേഹിച്ചതല്ല, അവിടന്നു നമ്മെ സ്നേഹിച്ച് അവിടത്തെ പുത്രനെ നമ്മുടെ പാപനിവാരണയാഗത്തിനായി അയച്ചു.
1JO 4:11 പ്രിയരേ, ദൈവം നമ്മെ സ്നേഹിച്ചത് ഇപ്രകാരമാണെങ്കിൽ നാമും പരസ്പരം സ്നേഹിക്കാൻ കടപ്പെട്ടിരിക്കുന്നു.
1JO 4:12 ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; എന്നാൽ നാം പരസ്പരം സ്നേഹിക്കുന്നു എങ്കിൽ ദൈവം നമ്മിൽ വസിക്കുന്നു; അവിടത്തെ സ്നേഹം നമ്മിൽ സമ്പൂർണമാകുകയും ചെയ്തിരിക്കുന്നു.
1JO 4:13 നാം ദൈവത്തിലും അവിടന്ന് നമ്മിലും വസിക്കുന്നെന്നു നമുക്കു നിശ്ചയമുണ്ട്: ദൈവം തന്റെ ആത്മാവിനെ നമുക്കു നൽകിയിരിക്കുന്നല്ലോ.
1JO 4:14 പിതാവ് അവിടത്തെ പുത്രനെ ലോകരക്ഷകനായി അയച്ചത് ഞങ്ങൾ കാണുകയും സാക്ഷ്യപ്പെടുത്തുകയുംചെയ്യുന്നു.
1JO 4:15 യേശു ദൈവപുത്രൻ, എന്ന് അംഗീകരിക്കുന്നവരിൽ ദൈവം വസിക്കുന്നു; അവർ ദൈവത്തിലും വസിക്കുന്നു.
1JO 4:16 ദൈവം നമ്മെ സ്നേഹിക്കുന്നെന്ന് ഞങ്ങൾ അറിയുകയും വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവർ ദൈവത്തിൽ വസിക്കുന്നു. ദൈവം അവരിലും വസിക്കുന്നു.
1JO 4:17 നാം ദൈവത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ സ്നേഹം പൂർണതയിലേക്കു വളരുന്നു. അങ്ങനെ ന്യായവിധിദിവസത്തിൽ ഭയരഹിതരായി, ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ നമുക്ക് കഴിയും. കാരണം ഈ ലോകത്തിൽ നാം ജീവിക്കുന്നത് യേശുവിനെപ്പോലെ ആണല്ലോ.
1JO 4:18 സ്നേഹത്തിൽ ഭയമില്ല. സമ്പൂർണസ്നേഹം ഭയത്തെ ഇല്ലാതാക്കുന്നു. കാരണം, ഭയം ശിക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭയപ്പെടുന്ന വ്യക്തി സ്നേഹത്തിൽ സമ്പൂർണനല്ല.
1JO 4:19 അവിടന്ന് നമ്മെ ആദ്യം സ്നേഹിച്ചതുകൊണ്ടാണ് നാം സ്നേഹിക്കുന്നത്.
1JO 4:20 ആരെങ്കിലും ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുകയും സഹോദരങ്ങളെ വെറുക്കുകയുംചെയ്യുന്നെങ്കിൽ അയാൾ അസത്യവാദിയാണ്; കാരണം, താൻ കണ്ടിട്ടുള്ള സഹോദരങ്ങളെ സ്നേഹിക്കാത്തവർക്ക് കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിക്കുക അസാധ്യമാണ്.
1JO 4:21 ദൈവത്തെ സ്നേഹിക്കുന്നവർ തങ്ങളുടെ സഹോദരങ്ങളെയും സ്നേഹിക്കണം. ഈ കൽപ്പനയാണ് അവിടന്നു നമുക്കു നൽകിയിരിക്കുന്നത്.
1JO 5:1 യേശുതന്നെയാണ് ക്രിസ്തു എന്നു വിശ്വസിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നു. പിതാവിനെ സ്നേഹിക്കുന്ന ഏതൊരാളും ദൈവത്തിൽനിന്നു ജനിച്ച ആളെയും സ്നേഹിക്കുന്നു.
1JO 5:2 ദൈവത്തെ സ്നേഹിക്കുകയും അവിടത്തെ കൽപ്പനകൾ പാലിക്കുകയും ചെയ്യുന്നതിലൂടെ നാം ദൈവമക്കളെയും സ്നേഹിക്കുന്നു എന്ന് നമുക്കറിയാം.
1JO 5:3 ദൈവത്തോടുള്ള സ്നേഹത്തിന്റെ ആധാരം ദൈവത്തിന്റ കൽപ്പനകൾ പാലിക്കുന്നതുതന്നെയാണ്. അവിടത്തെ കൽപ്പനകൾ ഭാരമുള്ളവയല്ല.
1JO 5:4 ദൈവത്തിൽനിന്നു ജനിച്ച ഏതൊരാളും ലോകത്തെ അതിജീവിച്ചിരിക്കുന്നു; ഈ വിജയം നമുക്കു ലഭിച്ചത് നമ്മുടെ വിശ്വാസത്താലാണ്.
1JO 5:5 യേശു ദൈവപുത്രനെന്നു വിശ്വസിക്കുന്നവർക്കല്ലാതെ ആർക്കാണ് ലോകത്തെ അതിജീവിക്കാൻ കഴിയുന്നത്?
1JO 5:6 യേശുക്രിസ്തു എന്ന ഒരാൾമാത്രമാണ് വെള്ളത്താലും രക്തത്താലും വന്നത്. അവിടന്ന് വന്നത് വെള്ളത്താൽമാത്രമല്ല, വെള്ളത്താലും രക്തത്താലുമാണ്. ഇക്കാര്യത്തിന് സാക്ഷ്യം നൽകുന്നത് ആത്മാവാണ്; അവിടന്ന് സത്യമാണ്.
1JO 5:7 സാക്ഷ്യം നൽകുന്നവർ മൂവരാണ്:
1JO 5:8 ആത്മാവ്, വെള്ളം, രക്തം. ഇവർ മൂവരുടെയും സാക്ഷ്യം ഒന്നുതന്നെയാണ്.
1JO 5:9 മനുഷ്യരുടെ സാക്ഷ്യം നാം സ്വീകരിക്കുന്നല്ലോ; അതിലും ശ്രേഷ്ഠതരമാണ് ദൈവത്തിന്റെ സാക്ഷ്യം. കാരണം സ്വപുത്രനെക്കുറിച്ച് ദൈവംതന്നെ നൽകിയ സാക്ഷ്യമാണ് അത്.
1JO 5:10 ദൈവപുത്രനിൽ വിശ്വസിക്കുന്നവരെല്ലാം ഈ സാക്ഷ്യം അംഗീകരിക്കുന്നു. ദൈവത്തിൽ വിശ്വസിക്കാത്തവർ അവിടത്തെ അസത്യവാദിയാക്കുന്നു. കാരണം, ദൈവം സ്വപുത്രനെക്കുറിച്ചു നൽകിയ സാക്ഷ്യം അവർ വിശ്വസിച്ചിട്ടില്ല.
1JO 5:11 ആ സാക്ഷ്യം ഇതാണ്: ദൈവം നമുക്കു നിത്യജീവൻ നൽകിയിരിക്കുന്നു; ആ ജീവൻ അവിടത്തെ പുത്രനിലാണ്.
1JO 5:12 ദൈവപുത്രൻ ഉള്ളവർക്കെല്ലാം നിത്യജീവനുണ്ട്; ദൈവപുത്രൻ ഇല്ലാത്തവർക്കു ജീവനില്ല.
1JO 5:13 ദൈവപുത്രന്റെ നാമത്തിൽ വിശ്വസിക്കുന്ന നിങ്ങൾക്കു നിത്യജീവൻ ഉണ്ടെന്നു നിങ്ങൾ അറിയേണ്ടതിനാണ് ഞാൻ ഇത് എഴുതുന്നത്.
1JO 5:14 ദൈവത്തിനു പ്രസാദകരമായ എന്ത് നാം അപേക്ഷിച്ചാലും നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നു, എന്നതാണു ദൈവസന്നിധിയിൽ നമുക്കുള്ള ആത്മവിശ്വാസം.
1JO 5:15 നാം അപേക്ഷിക്കുന്നതെന്തും അവിടന്നു കേൾക്കുന്നെന്ന് ഉറപ്പുള്ളതിനാൽ, അപേക്ഷിച്ചവയെല്ലാം നമുക്കു ലഭിച്ചു എന്നു തീർച്ചപ്പെടുത്താം.
1JO 5:16 സഹോദരങ്ങളിൽ ഒരാൾ മരണകാരണമല്ലാത്ത പാപംചെയ്യുന്നതു കണ്ടാൽ നിങ്ങൾ അയാൾക്കുവേണ്ടി അപേക്ഷിക്കുക; മരണകാരണം അല്ലാത്ത പാപംചെയ്യുന്ന വ്യക്തിക്ക് ദൈവം ജീവൻ നൽകും. മരണകാരണമായ പാപവും ഉണ്ട്. നിങ്ങൾ അതിനുവേണ്ടി പ്രാർഥിക്കണമെന്നു ഞാൻ പറയുന്നില്ല.
1JO 5:17 എല്ലാ അനീതിയും പാപംതന്നെ. എന്നാൽ, മരണത്തിലേക്കു നയിക്കാത്ത പാപവും ഉണ്ട്.
1JO 5:18 ദൈവത്തിൽനിന്നു ജനിച്ചവർ ആരും പാപത്തിൽ തുടരുന്നില്ല എന്നു നാം അറിയുന്നു. ദൈവപുത്രൻ അവരെ സൂക്ഷിക്കുന്നു. പിശാചിന് അവരെ സ്പർശിക്കാൻ കഴിയുകയില്ല.
1JO 5:19 നാം ദൈവത്തിൽനിന്നു ജനിച്ചവർ ആണെന്നും ലോകം മുഴുവൻ പിശാചിന്റെ അധീനതയിൽ ആണെന്നും അറിയുന്നു.
1JO 5:20 ദൈവപുത്രൻ വന്ന് സത്യമായവനെ നാം അറിയേണ്ടതിന് നമുക്കു വിവേകം നൽകിയിരിക്കുന്നു എന്നും, നാം സത്യമായവനിൽ—അവിടത്തെ പുത്രനായ യേശുക്രിസ്തുവിൽത്തന്നെ—ആകുന്നു എന്നും നാം അറിയുന്നു. അവിടന്നു സത്യദൈവവും നിത്യജീവനും ആകുന്നു.
1JO 5:21 കുഞ്ഞുമക്കളേ, നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിനുള്ള സ്ഥാനം അപഹരിക്കുന്ന എല്ലാറ്റിൽനിന്നും അകന്നിരിക്കുക.
2JO 1:1 സഭാമുഖ്യനായ ഞാൻ, നമ്മിൽ വസിക്കുന്നതും നമ്മോടുകൂടെ എന്നേക്കും ഇരിക്കുന്നതുമായ സത്യം നിമിത്തം, ഞാൻമാത്രമല്ല,
2JO 1:2 സത്യത്തെ അറിയുന്ന എല്ലാവരും സത്യമായി സ്നേഹിക്കുന്ന ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട മാന്യവനിതയ്ക്കും അവരുടെ മക്കൾക്കും എഴുതുന്നത്:
2JO 1:3 പിതാവായ ദൈവത്തിൽനിന്നും പിതാവിന്റെ പുത്രനായ യേശുക്രിസ്തുവിൽനിന്നും സത്യത്തിലും സ്നേഹത്തിലും കൃപയും കരുണയും സമാധാനവും നമ്മോടുകൂടെ ഉണ്ടാകുമാറാകട്ടെ.
2JO 1:4 പിതാവു നമ്മോടു സത്യത്തിനനുസൃതമായി ജീവിക്കാൻ കൽപ്പിച്ചതുപോലെതന്നെ, നിന്റെ മക്കളിൽ ചിലർ ജീവിക്കുന്നതു കണ്ടു ഞാൻ ഏറ്റവുമധികം ആനന്ദിച്ചു.
2JO 1:5 പ്രിയവനിതേ, ഞാൻ ഒരു പുതിയ കൽപ്പനയല്ല, നമുക്ക് ആദ്യംമുതലേ ലഭിച്ചിരുന്നതുതന്നെയാണ് താങ്കൾക്ക് ഇപ്പോൾ എഴുതുന്നത്: നാം പരസ്പരം സ്നേഹിക്കണം എന്നു ഞാൻ അപേക്ഷിക്കുന്നു.
2JO 1:6 നാം ദൈവകൽപ്പനയനുസരിച്ചു ജീവിക്കുന്നതാണ് സ്നേഹം. ആരംഭംമുതലേ നിങ്ങൾ കേട്ടിട്ടുള്ളതുപോലെ, നിങ്ങൾ സ്നേഹത്തിൽ ജീവിക്കുക. ഇതാകുന്നു ആ കൽപ്പന.
2JO 1:7 യേശുക്രിസ്തു മനുഷ്യശരീരത്തിൽ വന്നു എന്ന് അംഗീകരിക്കാത്ത അനേകം വഞ്ചകന്മാർ ലോകത്തിൽ വ്യാപിച്ചിരിക്കുന്നതിനാലാണ് ഞാൻ ഇതു പറയുന്നത്. ഇപ്രകാരമുള്ളവൻ വഞ്ചകനും എതിർക്രിസ്തുവും ആകുന്നു.
2JO 1:8 പൂർണമായ പ്രതിഫലം നിങ്ങൾക്കു ലഭിക്കുന്നവിധം ഞങ്ങളുടെ അധ്വാനഫലം നിങ്ങൾ നഷ്ടമാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
2JO 1:9 ക്രിസ്തുവിന്റെ ഉപദേശത്തിൽ നിലനിൽക്കാതെ അതിനെ മറികടക്കുന്നവനു ദൈവമില്ല. എന്നാൽ, ഈ ഉപദേശത്തിൽ നിലനിൽക്കുന്നവനോ പിതാവും പുത്രനും ഉണ്ട്.
2JO 1:10 ഈ ഉപദേശവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ, അവനെ നിങ്ങളുടെ വീട്ടിൽ സ്വീകരിക്കുകയോ നമസ്കാരംപറഞ്ഞ് കുശലപ്രശ്നംചെയ്യുകയോ അരുത്.
2JO 1:11 അവനെ വന്ദിക്കുന്നവൻ അവന്റെ ദുഷ്‌പ്രവൃത്തികളിൽ പങ്കാളിയാണ്.
2JO 1:12 നിങ്ങൾക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും കടലാസും മഷിയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയോ, നമ്മുടെ ആനന്ദം പൂർണമാകേണ്ടതിനു നിങ്ങളെ സന്ദർശിച്ചു മുഖാമുഖമായി സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
2JO 1:13 താങ്കളുടെ, തെരഞ്ഞെടുക്കപ്പെട്ടവളായ സഹോദരിയുടെ മക്കൾ താങ്കളെ അഭിവാദനംചെയ്യുന്നു.
3JO 1:1 സഭാമുഖ്യനായ ഞാൻ, സത്യമായി സ്നേഹിക്കുന്ന പ്രിയ ഗായൊസിന്, എഴുതുന്നത്:
3JO 1:2 പ്രിയനേ, നീ ആത്മാവിൽ ബലവാനായി ഇരിക്കുന്നതുപോലെതന്നെ എല്ലാ കാര്യങ്ങളിലും ആരോഗ്യവും അഭിവൃദ്ധിയും ഉള്ളവനായിരിക്കണമെന്ന് ഞാൻ പ്രാർഥിക്കുന്നു.
3JO 1:3 നീ സത്യം അനുസരിച്ചു ജീവിക്കുന്നു എന്ന്, നിന്റെ സത്യസന്ധതയെപ്പറ്റി ചില സഹോദരന്മാർവന്ന് സാക്ഷ്യം പറഞ്ഞപ്പോൾ ഞാൻ ഏറ്റവുമധികം ആനന്ദിച്ചു.
3JO 1:4 എന്റെ മക്കൾ സത്യം അനുസരിച്ച് ജീവിക്കുന്നു എന്നു കേൾക്കുന്നതിലും അധികം ആനന്ദം എനിക്കു വേറെയില്ല.
3JO 1:5 പ്രിയനേ, സഹോദരങ്ങൾക്ക്, അവർ അപരിചിതരാണെങ്കിൽപോലും നീ അവർക്കുവേണ്ടി അധ്വാനിക്കുന്നതിലൊക്കെയും വിശ്വസ്തനായിരിക്കുന്നു.
3JO 1:6 അവർ നിന്റെ സ്നേഹത്തെപ്പറ്റി സഭയുടെമുമ്പാകെ സാക്ഷ്യം പറഞ്ഞിരിക്കുന്നു. നീ അവർക്ക് ആവശ്യമുള്ളതു നൽകി ദൈവമഹത്ത്വത്തിനു അനുയോജ്യമാംവിധം യാത്രയയയ്ക്കുന്നതു നന്നായിരിക്കും.
3JO 1:7 യെഹൂദേതരരിൽനിന്ന് ഒരു സഹായവും വാങ്ങാതെ അവർ യാത്ര പുറപ്പെട്ടത് കർത്താവിന്റെ നാമംനിമിത്തം ആയിരുന്നല്ലോ.
3JO 1:8 അതുകൊണ്ട്, സത്യത്തിനു സഹപ്രവർത്തകരാകേണ്ടതിനു നാം ഇങ്ങനെയുള്ളവരെ സൽക്കരിക്കേണ്ടതാകുന്നു.
3JO 1:9 സഭയ്ക്കു ഞാൻ എഴുതിയിരുന്നു. എന്നാൽ അവരിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്ന ദിയൊത്രെഫേസ് ഞങ്ങളെ അംഗീകരിക്കുന്നില്ല.
3JO 1:10 അതുകൊണ്ടു ഞാൻ വന്നാൽ, ഞങ്ങളെ ദുഷിച്ച് അപവാദം പറയുന്ന അയാളുടെ പ്രവൃത്തി എല്ലാവരുടെയും ശ്രദ്ധയിൽ കൊണ്ടുവരും. അയാൾ ആ പ്രവൃത്തികൊണ്ടും തൃപ്തനാകില്ലെന്നുമാത്രമല്ല, സഹോദരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുകയും, അതിനു താത്പര്യപ്പെടുന്നവരെ തടയുകയും സഭയിൽനിന്നു പുറത്താക്കുകയുംചെയ്യുന്നു.
3JO 1:11 പ്രിയനേ, നന്മയല്ലാതെ തിന്മ അനുകരിക്കരുത്. നന്മ ചെയ്യുന്നവൻ ദൈവത്തിൽനിന്നുള്ളവൻ ആകുന്നു, തിന്മചെയ്യുന്നവനോ ദൈവത്തെ അറിഞ്ഞിട്ടുമില്ല.
3JO 1:12 ദെമേത്രിയൊസിന് എല്ലാവരാലും, സത്യത്താൽത്തന്നെയും നല്ല സാക്ഷ്യം ലഭിച്ചിട്ടുണ്ട്; ഞങ്ങളും സാക്ഷ്യം പറയുന്നു. ഞങ്ങളുടെ സാക്ഷ്യം സത്യമെന്ന് നിനക്കറിയാമല്ലോ.
3JO 1:13 നിനക്കായി എഴുതാൻ ധാരാളം ഉണ്ടെങ്കിലും മഷിയും പേനയും ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
3JO 1:14 ഉടനെ നിന്നെ കാണാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. അപ്പോൾ നമുക്ക് മുഖാമുഖമായി സംസാരിക്കാം.
3JO 1:15 നിനക്കു സമാധാനം. സ്നേഹിതർ നിന്നെ അഭിവാദനംചെയ്യുന്നു. സ്നേഹിതരെ ആളാംപ്രതി അഭിവാദനം അറിയിക്കുക.
JUD 1:1 യേശുക്രിസ്തുവിന്റെ ദാസനും യാക്കോബിന്റെ സഹോദരനുമായ യൂദാ, പിതാവായ ദൈവത്താൽ സ്നേഹിക്കപ്പെട്ടും യേശുക്രിസ്തുവിനായി സംരക്ഷിക്കപ്പെട്ടുമിരിക്കുന്ന വിളിക്കപ്പെട്ടവർക്ക്, എഴുതുന്നത്:
JUD 1:2 നിങ്ങൾക്കു കരുണയും സമാധാനവും സ്നേഹവും സമൃദ്ധമായി ഉണ്ടാകുമാറാകട്ടെ.
JUD 1:3 പ്രിയരേ, നാം പങ്കാളികളായിരിക്കുന്ന രക്ഷയെപ്പറ്റി നിങ്ങൾക്ക് എഴുതാൻ ഞാൻ അത്യന്തം ഉത്സാഹിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ദൈവം വിശുദ്ധർക്ക് ഒരിക്കലായി ഏൽപ്പിച്ചിട്ടുള്ള വിശ്വാസത്തിനുവേണ്ടി അടരാടാൻ പ്രബോധിപ്പിച്ചുകൊണ്ട് നിങ്ങൾക്ക് എഴുതാൻ ഞാൻ നിർബന്ധിതനായി.
JUD 1:4 കാരണം, നമ്മുടെ ദൈവത്തിന്റെ കൃപയെ അസാന്മാർഗികജീവിതത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും നമ്മുടെ ഏകാധിനാഥനും കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുകയുംചെയ്യുന്ന അഭക്തരായ ചിലർ നിങ്ങളുടെയിടയിൽ നുഴഞ്ഞുകയറിയിരിക്കുന്നു. ഇവരുടെ ശിക്ഷാവിധി പണ്ടുതന്നെ എഴുതിയിരിക്കുന്നു.
JUD 1:5 നിങ്ങൾ എല്ലാം അറിഞ്ഞവരെങ്കിലും നിങ്ങളെ ഞാൻ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നത്, കർത്താവ് തന്റെ ജനത്തെ ഒരിക്കലായി ഈജിപ്റ്റിൽനിന്ന് വിടുവിച്ചതിനുശേഷവും വിശ്വാസത്തിൽ നിലനിൽക്കാതിരുന്നവരെ പിന്നീടു നശിപ്പിച്ചു.
JUD 1:6 ദൈവം ദൂതന്മാരെ ഏൽപ്പിച്ച അധികാരസീമയ്ക്കുള്ളിൽ ഒതുങ്ങിനിൽക്കാതെ തങ്ങളുടെ നിവാസസ്ഥാനം ഉപേക്ഷിച്ചുപോയ ദൂതന്മാരെ ദൈവം മഹാദിവസത്തിലെ ന്യായവിധിക്കായി നിത്യബന്ധനത്തിലാക്കി ഘോരാന്ധകാരത്തിൽ സൂക്ഷിച്ചിരിക്കുന്നു.
JUD 1:7 അതേവിധത്തിൽ, സൊദോമിലും ഗൊമോറായിലും ചുറ്റുമുള്ള പട്ടണങ്ങളിലും ജീവിച്ചിരുന്നവർ ഹീനമായ ലൈംഗിക അസാന്മാർഗികതയിൽ മുഴുകി അസ്വാഭാവികമായ ഭോഗവിലാസത്തിൽ ജീവിച്ചതുമൂലം നിത്യാഗ്നിയുടെ ശിക്ഷാവിധി അനുഭവിച്ചത് ഇന്നുള്ളവർക്കും ഒരു അപായസൂചനയായി നിലകൊള്ളുന്നു.
JUD 1:8 ഇപ്രകാരംതന്നെയാണ് നിങ്ങളുടെ ഇടയിൽ നുഴഞ്ഞുകയറിയവരും. അവർ സ്വപ്നദർശികളായി ശരീരത്തെ മലിനമാക്കുകയും അധികാരത്തെ ധിക്കരിക്കുകയും സ്വർഗീയജീവികളെ അധിക്ഷേപിക്കുകയുംചെയ്യുന്നു.
JUD 1:9 എന്നാൽ പ്രധാന ദൂതനായ മീഖായേൽപോലും, മോശയുടെ ശരീരത്തെ സംബന്ധിച്ച് പിശാചിനോടു തർക്കിച്ചപ്പോൾ, “കർത്താവ് നിന്നെ ശാസിക്കട്ടെ” എന്നു പറഞ്ഞതല്ലാതെ അവനെതിരായി ന്യായവിധിനടത്തി ദൈവദൂഷണം ചെയ്യാൻ മുതിർന്നില്ല.
JUD 1:10 എന്നാൽ ഇവരാകട്ടെ, വിശേഷബുദ്ധിയില്ലാതെ ജന്മവാസനകൊണ്ടു ഗ്രഹിക്കുന്ന മൃഗങ്ങളെപ്പോലെ, തങ്ങൾക്കു ഗ്രഹിക്കാൻ പ്രയാസമുള്ളതിനെയെല്ലാം ദുഷിക്കുന്നു. ഇങ്ങനെ ഇവർ നശിക്കുകയുംചെയ്യുന്നു.
JUD 1:11 ഇവർക്കു ഹാ കഷ്ടം! അവർ കയീന്റെ വഴിയിൽ നടക്കുകയും, പ്രതിഫലം മോഹിച്ചു ബിലെയാമിന്റെ വഞ്ചനയ്ക്ക് സ്വയം ഏൽപ്പിച്ചുകൊടുക്കുകയും കോരഹിന്റെ മത്സരത്തിൽ നശിച്ചുപോകുകയുംചെയ്യുന്നു.
JUD 1:12 ഇവർ നിങ്ങളുടെ സ്നേഹവിരുന്നുകളിലെ കളങ്കങ്ങളാണ്. യാതൊരു ലജ്ജയുമില്ലാതെ തിന്നുകുടിച്ചു മദിക്കുന്നവർ! സ്വന്തം വിശപ്പുമാത്രം തീർക്കുന്ന ഇടയന്മാർ! കാറ്റിൽ പാറിപ്പോകുന്ന, വെള്ളമില്ലാത്ത മേഘങ്ങൾ! ഫലമില്ലാത്തതും പിഴുതെടുത്തതും രണ്ടുവട്ടം ചത്തതുമായ ശരൽക്കാല വൃക്ഷങ്ങൾ!
JUD 1:13 സ്വന്തം നാണക്കേടിന്റെ നുരയും പതയും വമിച്ച് അലറുന്ന കടൽത്തിരകൾ! കൊടുംതമസ്സിനായി നിത്യം സൂക്ഷിക്കപ്പെട്ടിരിക്കുന്ന വക്രഗതിയുള്ള നക്ഷത്രങ്ങൾ!
JUD 1:14 ആദാംമുതൽ ഏഴാമനായ ഹാനോക്കും ഇവരെക്കുറിച്ച് ഇങ്ങനെ പ്രവചിച്ചിരിക്കുന്നു: “സകലരെയും ന്യായംവിധിക്കാനും ദൈവഭയമില്ലാതെ ചെയ്ത സകലതിന്മപ്രവൃത്തികളെക്കുറിച്ചും ഭക്തികെട്ട പാപികൾ കർത്താവിനെതിരേ പറഞ്ഞ സകലനിഷ്ഠുര വചനങ്ങളെക്കുറിച്ചും അവർക്കു ബോധംവരുത്താനുമായി, കർത്താവ് അവിടത്തെ ആയിരമായിരം വിശുദ്ധരോടുകൂടി ഇതാ വരുന്നു.”
JUD 1:16 ഇവർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എപ്പോഴും പിറുപിറുക്കുന്നവരും ദോഷംമാത്രം കാണുന്നവരും സ്വന്തം ദുർമോഹങ്ങളെ പിൻതുടരുന്നവരുമാണ്. തങ്ങളെക്കുറിച്ച് ഇവർ പൊങ്ങച്ചം പറയുകയും കാര്യസാധ്യത്തിനായി മുഖസ്തുതി പ്രയോഗിക്കുകയുംചെയ്യുന്നു.
JUD 1:17 നിങ്ങളോ പ്രിയരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ അപ്പൊസ്തലന്മാർ മുന്നറിയിപ്പായി നിങ്ങളോടു പറഞ്ഞ സന്ദേശങ്ങൾ ഓർക്കുക.
JUD 1:18 “അന്ത്യകാലത്തു ഭക്തിവിരുദ്ധമായ സ്വന്തം മോഹങ്ങളെ പിൻതുടരുന്ന പരിഹാസകർ ഉണ്ടാകും” എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
JUD 1:19 ലൗകികരും ദൈവാത്മാവ് ഇല്ലാത്തവരുമായ ഇവരാണ് നിങ്ങളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കുന്നത്.
JUD 1:20 നിങ്ങളോ പ്രിയരേ, നിങ്ങളുടെ അതിവിശുദ്ധവിശ്വാസത്തിൽ നിങ്ങൾക്കുതന്നെ ആത്മികശാക്തീകരണം വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർഥിച്ചും
JUD 1:21 നിത്യജീവനായി, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കരുണയ്ക്കായി കാത്തിരുന്നും ദൈവസ്നേഹത്തിൽ നിങ്ങളെത്തന്നെ സൂക്ഷിക്കുക.
JUD 1:22 ചഞ്ചലമാനസരോടു കരുണ കാണിക്കുക;
JUD 1:23 ചിലരെ നിത്യാഗ്നിയിൽനിന്നു വലിച്ചെടുത്തു രക്ഷിക്കുക; മറ്റുചിലരോട്, ജീവിതങ്ങളെ മലീമസമാക്കുന്ന അവരുടെ പാപപ്രവൃത്തികളെ വെറുത്തുകൊണ്ട് അത്യധികം ഭയഭക്തിയോടെ സൂക്ഷ്മത പുലർത്തിക്കൊണ്ടു കരുണ കാണിക്കുക.
JUD 1:24 വീഴാതെ നിങ്ങളെ സൂക്ഷിച്ചു തന്റെ തേജസ്സുള്ള സന്നിധിയിൽ മഹാ ആനന്ദത്തോടെ കളങ്കമറ്റവരായി നിർത്താൻ കഴിവുള്ള ദൈവത്തിന്,
JUD 1:25 നമ്മുടെ കർത്താവായ യേശുക്രിസ്തുവിലൂടെ നമ്മുടെ രക്ഷകനായ ഏകദൈവത്തിനുതന്നെ, സർവകാലങ്ങൾക്ക് മുമ്പും ഇപ്പോഴും എന്നേക്കും തേജസ്സും മഹിമയും ബലവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
REV 1:1 യേശുക്രിസ്തുവിന്റെ വെളിപ്പാട്. വേഗത്തിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങൾ യേശുക്രിസ്തുവിന്റെ ദാസർക്കു കാണിച്ചുകൊടുക്കുന്നതിനായി ദൈവം അത് യേശുക്രിസ്തുവിന് നൽകി. അവിടന്ന് ഒരു ദൂതനെ അയച്ച് അവിടത്തെ ദാസനായ യോഹന്നാന് അതു വെളിപ്പെടുത്തി.
REV 1:2 അദ്ദേഹം ദൈവവചനത്തിന്റെയും യേശുക്രിസ്തുവിന്റെയും സാക്ഷ്യത്തിനായി താൻ കണ്ടതെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു.
REV 1:3 സമയം അടുത്തിരിക്കുന്നതിനാൽ, ഈ പ്രവചനപുസ്തകത്തിൽ എഴുതിയിരിക്കുന്ന വാക്കുകൾ വായിച്ചുകേൾപ്പിക്കുന്നവരും കേൾക്കുന്നവരും അവ അനുസരിക്കുന്നവരും അനുഗൃഹീതർ.
REV 1:4 യോഹന്നാൻ, ഏഷ്യാപ്രവിശ്യയിലെ ഏഴു സഭകൾക്ക് എഴുതുന്നത്: ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ ദൈവത്തിൽനിന്നും അവിടത്തെ സിംഹാസനത്തിന്റെ മുമ്പിലുള്ള ഏഴ് ആത്മാക്കളിൽനിന്നും
REV 1:5 വിശ്വസ്തസാക്ഷിയും മരിച്ചവരുടെ ഇടയിൽനിന്ന് ആദ്യം ഉയിർത്തെഴുന്നേറ്റവനും ഭൂമിയിലെ രാജാക്കന്മാരുടെ അധിപനുമായ യേശുക്രിസ്തുവിൽനിന്ന് നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകുമാറാകട്ടെ. നമ്മെ സ്നേഹിച്ച് സ്വന്തം രക്തത്താൽ, നമ്മുടെ പാപങ്ങളിൽനിന്ന് നമ്മെ വിടുവിച്ച് അവിടത്തെ ദൈവവും പിതാവുമായവനുവേണ്ടി നമ്മെ രാജ്യവും പുരോഹിതന്മാരുമാക്കിത്തീർത്ത യേശുക്രിസ്തുവിന് എന്നെന്നേക്കും മഹത്ത്വവും ആധിപത്യവും ഉണ്ടായിരിക്കട്ടെ! ആമേൻ.
REV 1:7 “ഇതാ, അവിടന്നു മേഘങ്ങളിലേറി വരുന്നു,” “എല്ലാ കണ്ണുകളും—തന്നെ കുത്തിത്തുളച്ചവർപോലും അദ്ദേഹത്തെ കാണും.” ഭൂമിയിലെ സകലഗോത്രങ്ങളും “അദ്ദേഹത്തെക്കുറിച്ചു വിലപിക്കും.”
REV 1:8 “ഞാൻ ആൽഫയും ഒമേഗയും ആകുന്നു,” എന്ന് ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, സർവശക്തിയുള്ള ദൈവമായ കർത്താവ് അരുളിച്ചെയ്യുന്നു.
REV 1:9 നിങ്ങളുടെ സഹോദരനും യേശുവിന്റെ രാജ്യത്തിലും കഷ്ടതയിലും സഹിഷ്ണുതയിലും നിങ്ങളുടെ പങ്കാളിയുമായ യോഹന്നാൻ എന്ന ഞാൻ, ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം “പത്മൊസ്” എന്നു വിളിക്കപ്പെട്ടിരുന്ന ദ്വീപിൽ ആയിരുന്നു.
REV 1:10 കർത്തൃദിവസത്തിൽ ഞാൻ ആത്മാവിലായി. “നീ കാണുന്നത് ഒരു പുസ്തകത്തിൽ എഴുതി, എഫേസോസ്, സ്മുർന്ന, പെർഗമൊസ്, തുയഥൈര, സർദിസ്, ഫിലദെൽഫിയ, ലവൊദിക്യ എന്നീ ഏഴു സഭകൾക്ക് അയച്ചുകൊടുക്കുക,”
REV 1:11 എന്നിങ്ങനെ കാഹളതുല്യമായ ഒരു വലിയശബ്ദം എന്റെ പിന്നിൽ ഞാൻ കേട്ടു.
REV 1:12 എന്നോടു സംസാരിച്ച ശബ്ദം എന്തെന്നു കാണാൻ ഞാൻ തിരിഞ്ഞു. അപ്പോൾ തങ്കംകൊണ്ടുള്ള ഏഴു നിലവിളക്കും
REV 1:13 അവയുടെ നടുവിൽ പാദംവരെ എത്തുന്ന വസ്ത്രംധരിച്ച്, മാറിൽ തങ്കക്കച്ചകെട്ടി മനുഷ്യപുത്രനു സദൃശനായ ഒരു ആളിനെയും കണ്ടു.
REV 1:14 അദ്ദേഹത്തിന്റെ തലയിലെ മുടി കമ്പിളിപോലെയും ഹിമംപോലെയും അതിശുഭ്രവും കണ്ണുകൾ അഗ്നിജ്വാലയ്ക്കും
REV 1:15 കാലുകൾ ഉലയിൽ കാച്ചിപ്പഴുപ്പിച്ച വെള്ളോടിനുതുല്യവും ശബ്ദം വലിയ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലിനുതുല്യവും ആയിരുന്നു.
REV 1:16 അദ്ദേഹത്തിന്റെ വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചിരുന്നു. വായിൽനിന്ന് മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാൾ പുറപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ മുഖം സൂര്യതേജസ്സോടെ പ്രശോഭിച്ചുകൊണ്ടിരുന്നു.
REV 1:17 അദ്ദേഹത്തെ കണ്ടപ്പോൾ ഞാൻ മരിച്ചവനെപ്പോലെ ആ പാദങ്ങളിൽ വീണു. അവിടന്ന് എന്റെമേൽ വലതുകൈവെച്ചുകൊണ്ട് എന്നോട് അരുളിച്ചെയ്തത്, “ഭയപ്പെടേണ്ട, ഞാൻ ആകുന്നു ആദ്യനും അന്ത്യനും
REV 1:18 ജീവിക്കുന്നവനും. ഞാൻ മരിച്ചവനായിരുന്നു. എന്നാൽ ഇതാ, എന്നെന്നേക്കും ജീവിക്കുന്നു. മരണത്തിന്റെയും പാതാളത്തിന്റെയും താക്കോലുകൾ എന്റെ കൈവശമുണ്ട്.
REV 1:19 “ആകയാൽ ഇപ്പോഴുള്ളതും ഇനി സംഭവിക്കാനിരിക്കുന്നതുമായ നീ ദർശിച്ചകാര്യങ്ങൾ എഴുതുക.
REV 1:20 എന്റെ വലതുകൈയിൽ കണ്ട ഏഴു നക്ഷത്രത്തിന്റെയും ഏഴു തങ്കനിലവിളക്കിന്റെയും രഹസ്യം ഇതാകുന്നു: ഏഴു നക്ഷത്രം ഏഴു സഭയുടെ ദൂതന്മാരും, ഏഴു നിലവിളക്ക് ഏഴു സഭയുമാണ്.
REV 2:1 “എഫേസോസിലെ സഭയുടെ ദൂതന് എഴുതുക: “വലതുകൈയിൽ ഏഴു നക്ഷത്രം പിടിച്ചുകൊണ്ട് ഏഴു തങ്കനിലവിളക്കിന്റെ നടുവിൽ നടക്കുന്ന ഞാൻ അരുളിച്ചെയ്യുന്നു:
REV 2:2 “നിന്റെ പ്രവൃത്തിയും അധ്വാനവും സഹിഷ്ണുതയും ഞാൻ അറിയുന്നു. ദുഷ്ടമനുഷ്യരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലരല്ലെങ്കിലും സ്വയം അപ്പൊസ്തലരെന്നു നടിക്കുന്നവരെ നീ പരിശോധിച്ച് അവർ വ്യാജരാണെന്നു കണ്ടെത്തിയതും ഞാൻ അറിയുന്നു.
REV 2:3 എന്റെ നാമത്തിനുവേണ്ടി ക്ലേശങ്ങൾ ക്ഷമയോടെ സഹിച്ചിട്ടും തളർന്നുപോകാതിരുന്നതും ഞാൻ അറിയുന്നു.
REV 2:4 “എങ്കിലും നിനക്കെതിരേ എനിക്ക് ഒരു പരാതിയുണ്ട്: നിന്റെ ആദ്യസ്നേഹം നീ ത്യജിച്ചു.
REV 2:5 നീ എത്ര ഉയരത്തിൽനിന്നാണ് വീണിരിക്കുന്നത് എന്നു മനസ്സിലാക്കി പശ്ചാത്തപിച്ചുകൊണ്ട് നിന്റെ പഴയ പ്രവൃത്തികൾ പുനരാരംഭിക്കുക. നീ അനുതപിക്കാതിരുന്നാൽ ഞാൻ നിന്റെ അടുക്കൽ വരികയും നിന്റെ നിലവിളക്ക് അതിന്റെ സ്ഥാനത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.
REV 2:6 എന്നാൽ, നിക്കൊലാവ്യരുടെ പ്രവൃത്തികൾ നീ വെറുക്കുന്നു എന്ന ഒരു മേന്മ നിനക്കുണ്ട്. അവ ഞാനും വെറുക്കുന്നു.
REV 2:7 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ ദൈവത്തിന്റെ പറുദീസയിലുള്ള ജീവവൃക്ഷത്തിൽനിന്ന് ഭക്ഷിക്കാൻ കൊടുക്കും.
REV 2:8 “സ്മുർന്നയിലെ സഭയുടെ ദൂതന് എഴുതുക: “മരിച്ചിട്ട് പുനരുത്ഥാനംചെയ്ത ആദ്യനും അന്ത്യനും ആകുന്ന ഞാൻ അരുളിച്ചെയ്യുന്നു:
REV 2:9 “നീ സഹിക്കുന്ന കഷ്ടതയും ദാരിദ്ര്യവും—എങ്കിലും നീ ധനികൻതന്നെ—ഞാൻ അറിയുന്നു. തങ്ങൾ യെഹൂദർ അല്ലാതിരിക്കെ യെഹൂദരെന്നു മിഥ്യാഭിമാനം പുലർത്തുന്ന സാത്താന്റെ പള്ളിക്കാർ നിങ്ങളെക്കുറിച്ചു പറയുന്ന അപവാദങ്ങളും ഞാൻ അറിയുന്നു.
REV 2:10 നിങ്ങൾ സഹിക്കാൻ പോകുന്നതിനെക്കുറിച്ച് ഒട്ടും ഭയപ്പെടരുത്. സൂക്ഷിക്കുക; പിശാചു നിങ്ങളിൽ ചിലരെ തടവിലാക്കി നിങ്ങളെ പരീക്ഷിക്കാൻ പോകുന്നു. പത്തുദിവസം നിങ്ങൾക്കു പീഡനമുണ്ടാകും. മരണംവരെ വിശ്വസ്തനായിരിക്കുക; ഞാൻ ജീവകിരീടം നിനക്കു തരും.
REV 2:11 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് രണ്ടാംമരണത്തിന്റെ ഭീഷണിയില്ല.
REV 2:12 “പെർഗമൊസിലുള്ള സഭയുടെ ദൂതന് എഴുതുക: “മൂർച്ചയേറിയ ഇരുവായ്ത്തലയുള്ള വാളുള്ള ഞാൻ അരുളിച്ചെയ്യുന്നു:
REV 2:13 “നീ വസിക്കുന്നത് എവിടെയെന്നും അവിടെ സാത്താന്റെ സിംഹാസനമുണ്ടെന്നും എനിക്കറിയാം. എങ്കിലും നീ എന്റെ നാമത്തോടുള്ള വിശ്വസ്തതപുലർത്തുന്നു. നിങ്ങളുടെയിടയിൽ, സാത്താൻ താമസിക്കുന്നിടത്തുനിന്നുതന്നെയുള്ള എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് രക്തസാക്ഷിയായിത്തീർന്ന കാലത്തുപോലും, നീ എന്നിലുള്ള വിശ്വാസം ത്യജിച്ചില്ല.
REV 2:14 “എങ്കിലും നിനക്കു വിരോധമായി ഇതാ ചില കാര്യങ്ങൾ: വിഗ്രഹാർപ്പിതം ഭക്ഷിക്കാനും ദുർനടപ്പിൽ ഏർപ്പെടാനും ഇസ്രായേല്യരെ വശീകരിക്കാൻ ബാലാക്കിനു നിർദേശംകൊടുത്ത ബിലെയാമിന്റെ ഉപദേശം മുറുകെപ്പിടിച്ചിരിക്കുന്ന ചിലർ നിങ്ങളുടെ ഇടയിലുണ്ട്.
REV 2:15 അതുപോലെതന്നെ നിക്കൊലാവ്യരുടെ ഉപദേശം സ്വീകരിച്ചിരിക്കുന്നവരും നിങ്ങൾക്കിടയിലുണ്ട്.
REV 2:16 അനുതപിക്കുക; അല്ലാത്തപക്ഷം ഞാൻ വേഗം നിങ്ങളുടെ അടുക്കൽവന്ന് എന്റെ വായിലെ വാൾകൊണ്ട് അവരോടു പോരാടും.
REV 2:17 “ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ. വിജയിക്കുന്നവന് ഞാൻ മറഞ്ഞിരിക്കുന്ന മന്ന നൽകും. ഞാൻ അവന് ഒരു വെള്ളക്കല്ലും കൊടുക്കും. ലഭിക്കുന്നവനല്ലാതെ മറ്റാർക്കും അറിയാത്ത ഒരു പുതിയ പേരും ആ കല്ലിന്മേൽ എഴുതപ്പെട്ടിരിക്കും.
REV 2:18 “തുയഥൈരയിലുള്ള സഭയുടെ ദൂതന് എഴുതുക: “അഗ്നിജ്വാലപോലെ കണ്ണുകളും വെള്ളോടിനു തുല്യമായ പാദങ്ങളുമുള്ള ദൈവപുത്രൻ അരുളിച്ചെയ്യുന്നു:
REV 2:19 “നിന്റെ പ്രവൃത്തികളും നിന്റെ സ്നേഹം, വിശ്വാസം, സേവനം, സഹിഷ്ണുത എന്നിവയും നീ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി ആദ്യം ചെയ്തതിനെക്കാൾ ശ്രേഷ്ഠമായിരുന്നു എന്നതും ഞാൻ അറിയുന്നു.
REV 2:20 “എന്നാൽ, നിന്നെക്കുറിച്ച് ഒരു കുറ്റം എനിക്കു പറയാനുണ്ട്. ദുർനടപ്പിൽ ഏർപ്പെടാനും വിഗ്രഹാർപ്പിതം ഭക്ഷിക്കാനും എന്റെ ദാസന്മാരെ ഉപദേശിച്ചു വഴിതെറ്റിക്കുന്ന സ്വയംപ്രഖ്യാപിത പ്രവാചികയായ ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു.
REV 2:21 അവൾക്കു തന്റെ അസാന്മാർഗികതയിൽനിന്ന് അനുതപിക്കാൻ ഞാൻ സമയം നൽകിയെങ്കിലും അതിൽനിന്ന് മാനസാന്തരപ്പെടാൻ അവൾക്കു മനസ്സില്ല.
REV 2:22 നോക്കുക, ഞാൻ അവളെ കഷ്ടതയുടെ കിടക്കയിലാക്കും; അവളുമായി വ്യഭിചരിക്കുന്നവർ അവൾ ചെയ്യുന്ന പ്രവൃത്തികളെക്കുറിച്ച് അനുതപിക്കാതെ ഇരുന്നാൽ ഞാൻ അവരെയും വലിയ യാതനയിലാക്കും.
REV 2:23 അവളുടെ മക്കളെയും ഞാൻ വധിച്ചുകളയും. ഞാൻ ഹൃദയങ്ങളെയും മനസ്സുകളെയും പരിശോധിക്കുന്നവനെന്നും ഓരോരുത്തർക്കും തങ്ങളുടെ പ്രവൃത്തികൾക്ക് അനുസൃതമായി പകരം നൽകുന്നവനെന്നും സകലസഭകളും അറിയും.
REV 2:24 “എന്നാൽ അവളുടെ ഉപദേശം സ്വീകരിക്കാതെയും സാത്താന്റെ നിഗൂഢരഹസ്യങ്ങൾ എന്ന് അവർ പറയുന്നവ അഭ്യസിക്കാതെയും ഇരിക്കുന്നവരായ തുയഥൈരയിലെ ശേഷമുള്ളവരോടു ഞാൻ കൽപ്പിക്കുന്നത്:
REV 2:25 ‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’
REV 2:26 “വിജയിക്കുകയും അന്ത്യംവരെ എന്റെ പ്രവൃത്തികൾ അനുഷ്ഠിക്കുകയുംചെയ്യുന്നവന് എന്റെ പിതാവ് എനിക്കു നൽകിയതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം കൊടുക്കും.
REV 2:27 ‘അദ്ദേഹം ഇരുമ്പുകോൽകൊണ്ട് അവരെ ഭരിക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.’
REV 2:28 എന്റെ പിതാവിൽനിന്ന് എനിക്കു ലഭിച്ചിട്ടുള്ളതുപോലെ ഞാൻ അവന് പ്രഭാതനക്ഷത്രം നൽകും.
REV 2:29 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
REV 3:1 “സർദിസിലെ സഭയുടെ ദൂതന് എഴുതുക: “ദൈവത്തിന്റെ ഏഴ് ആത്മാക്കളും ഏഴു നക്ഷത്രവുമുള്ള ഞാൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; ജീവിക്കുന്നവൻ എന്ന പേര് നിനക്കുണ്ടെങ്കിലും നീ മരിച്ചവനാണ്.
REV 3:2 ഉണരുക! മരണാസന്നനായ നിന്നിൽ അവശേഷിച്ചകാര്യങ്ങൾ ശാക്തീകരിക്കുക. നിന്റെ പ്രവൃത്തികൾ എന്റെ ദൈവത്തിന്റെ മുമ്പിൽ പൂർണതയുള്ളതായി ഞാൻ കണ്ടില്ല.
REV 3:3 അതുകൊണ്ട്, നീ സ്വീകരിച്ചതും കേട്ടതും ഓർക്കുക: അതു മുറുകെപ്പിടിക്കുക; മാനസാന്തരപ്പെടുക. നീ ജാഗരൂകനായിരുന്നില്ലെങ്കിൽ ഞാൻ കള്ളൻ വരുന്നതുപോലെ വരും, എന്നാൽ ഞാൻ ഏതു സമയത്തു നിന്റെ അടുക്കൽ വരുമെന്നു നീ ഒരിക്കലും അറിയുകയുമില്ല.
REV 3:4 “എങ്കിലും തങ്ങളുടെ വസ്ത്രങ്ങൾ കളങ്കപ്പെടുത്തിയിട്ടില്ലാത്ത ഏതാനുംപേർ സർദിസിൽ നിനക്കുണ്ട്. അവർ യോഗ്യതനേടിയവരാകുകയാൽ തേജോമയവസ്ത്രം ധരിച്ച് എന്നോടുകൂടെ നടക്കും.
REV 3:5 വിജയിക്കുന്നവർ അവരെപ്പോലെതന്നെ തേജോമയവസ്ത്രം ധരിക്കും. ഞാൻ ജീവന്റെ പുസ്തകത്തിൽനിന്ന് അവരുടെ പേര് മായിച്ചുകളയുകയില്ല. മറിച്ച്, അവർ എന്റെ സ്വന്തമെന്ന് പിതാവിന്റെയും അവിടത്തെ ദൂതന്മാരുടെയും സന്നിധിയിൽ ഞാൻ അംഗീകരിക്കും.
REV 3:6 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
REV 3:7 “ഫിലദെൽഫിയയിലെ സഭയുടെ ദൂതന് എഴുതുക: “വിശുദ്ധനും സത്യവാനും ദാവീദിന്റെ താക്കോലുള്ളവനും ആരും അടയ്ക്കാത്തവിധം തുറക്കുന്നവനും ആരും തുറക്കാത്തവിധം അടയ്ക്കുന്നവനുമായ ഞാൻ അരുളിച്ചെയ്യുന്നു:
REV 3:8 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു. നോക്കൂ, ആർക്കും അടയ്ക്കാൻ കഴിയാത്ത ഒരു തുറന്ന വാതിൽ ഞാൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു. നിനക്കു ശക്തി അൽപ്പമേ അവശേഷിച്ചിട്ടുള്ളൂ എങ്കിലും എന്റെ വചനം അനുസരിക്കുകകയും എന്റെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്തു.
REV 3:9 തങ്ങൾ യെഹൂദർ അല്ലാതിരിക്കെ, യെഹൂദരെന്ന വ്യാജേന മിഥ്യാഭിമാനം പുലർത്തുന്നവരാണ് സാത്താന്റെ പള്ളിക്കാർ. ഞാൻ നിന്നെ വാസ്തവമായി സ്നേഹിച്ചു എന്ന് അവർ ഗ്രഹിച്ചിട്ട് നിന്റെ കാൽക്കൽ വീഴാനിടയാക്കുന്നതു നീ കണ്ടുകൊള്ളുക.
REV 3:10 സഹിഷ്ണുതയെ സംബന്ധിച്ച എന്റെ വചനം നീ അനുസരിച്ചതിനാൽ സകലഭൂവാസികളെയും പരിശോധിക്കുന്ന പരീക്ഷാസമയത്തിൽനിന്ന് ഞാൻ നിന്നെ സംരക്ഷിക്കും.
REV 3:11 “ഞാൻ വേഗം വരുന്നു; നിന്റെ കിരീടം ആരും എടുക്കാതിരിക്കേണ്ടതിന് നിനക്കുള്ളതു മുറുകെപ്പിടിക്കുക.
REV 3:12 വിജയിക്കുന്നവനെ ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിൽ ഒരു തൂണാക്കും. അയാൾ ഒരുനാളും അവിടംവിട്ട് പുറത്തുപോകുകയില്ല. അവന്റെമേൽ എന്റെ ദൈവത്തിന്റെ നാമവും എന്റെ ദൈവത്തിന്റെ അടുക്കൽനിന്ന്, സ്വർഗത്തിൽനിന്നുതന്നെ, ഇറങ്ങിവരുന്ന പുതിയ ജെറുശലേം എന്ന എന്റെ ദൈവത്തിന്റെ നഗരത്തിന്റെ നാമവും എന്റെ പുതിയ നാമവും ഞാൻ എഴുതും.
REV 3:13 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.
REV 3:14 “ലവൊദിക്യയിലെ സഭയുടെ ദൂതന് എഴുതുക: “വിശ്വസ്തസാക്ഷിയും സത്യവാനും ദൈവസൃഷ്ടിയുടെ ആരംഭവുമായ ‘ആമേൻ’ എന്ന ഞാൻ അരുളിച്ചെയ്യുന്നു:
REV 3:15 “ഞാൻ നിന്റെ പ്രവൃത്തികൾ അറിയുന്നു; നീ ശീതവാനുമല്ല ഉഷ്ണവാനുമല്ല. നീ ശീതവാനോ ഉഷ്ണവാനോ ആയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
REV 3:16 എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും.
REV 3:17 ഞാൻ ധനികൻ, സമ്പത്തുള്ളവനായിത്തീർന്നിരിക്കുന്നു, എനിക്ക് ഒന്നിനും കുറവില്ല എന്നു നീ പറയുന്നുണ്ട്; എങ്കിലും നീ യഥാർഥത്തിൽ നിസ്സഹായനും പരമദയനീയനും ദരിദ്രനും അന്ധനും നഗ്നനുമായ നികൃഷ്ടനാണെന്ന് തിരിച്ചറിയുന്നില്ല.
REV 3:18 നീ ധനികനാകേണ്ടതിന് അഗ്നിയിൽ സ്ഫുടംചെയ്ത തങ്കവും നിന്റെ ലജ്ജാകരമായ നഗ്നത മറയ്ക്കേണ്ടതിന് ധരിക്കാൻ ശുഭ്രവസ്ത്രങ്ങളും നിനക്കു കാഴ്ച ലഭിക്കേണ്ടതിനു കണ്ണിൽ പൂശേണ്ട ലേപനവും എന്നോടു വിലയ്ക്കുവാങ്ങാൻ ഞാൻ നിന്നെ ഉപദേശിക്കുന്നു.
REV 3:19 “ഞാൻ സ്നേഹിക്കുന്നവരെ ശാസിക്കയും ശിക്ഷിക്കുകയുംചെയ്യുന്നു. അതുകൊണ്ട് ആത്മാർഥതയോടെ പശ്ചാത്തപിക്കുക.
REV 3:20 ഇതാ, ഞാൻ വാതിൽക്കൽ നിന്ന് മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതിൽ തുറന്നാൽ ഞാൻ അകത്തുചെന്ന് അവനോടുകൂടെയും അയാൾ എന്നോടുകൂടെയും അത്താഴം കഴിക്കും.
REV 3:21 “ഞാൻ വിജയിയായി എന്റെ പിതാവിനോടുകൂടെ അവിടത്തെ സിംഹാസനത്തിൽ ഇരുന്നതുപോലെതന്നെ, എന്നോടുകൂടെ എന്റെ സിംഹാസനത്തിൽ ഇരിക്കാൻ വിജയിക്കുന്നവന് ഞാനും അധികാരം നൽകും.
REV 3:22 ആത്മാവ് സഭകളോടു പറയുന്നതെന്തെന്ന് ചെവിയുള്ളവർ കേൾക്കട്ടെ.”
REV 4:1 ഇതിനുശേഷം സ്വർഗത്തിൽ ഒരു വാതിൽ തുറന്നിരിക്കുന്നതു ഞാൻ കണ്ടു. കാഹളനാദംപോലെ ആദ്യം സംസാരിച്ചുകേട്ട ശബ്ദം എന്നോട്, “ഇവിടെ കയറിവരിക, ഇനി സംഭവിക്കാനുള്ളവ ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറഞ്ഞു.
REV 4:2 ഉടനെ ഞാൻ ആത്മാവിലായി. ഇതാ, സ്വർഗത്തിൽ ഒരു സിംഹാസനം; അതിൽ ഒരാൾ ഇരിക്കുന്നു.
REV 4:3 സിംഹാസനസ്ഥൻ സൂര്യകാന്തത്തോടും പത്മരാഗത്തോടും സദൃശൻ; സിംഹാസനത്തിനു ചുറ്റും മരതകതുല്യമായ ഒരു മഴവില്ല്.
REV 4:4 സിംഹാസനത്തിനു ചുറ്റും വേറെയും ഇരുപത്തിനാലു സിംഹാസനം; തേജോമയവസ്ത്രം ധരിച്ച ഇരുപത്തിനാലു മുഖ്യന്മാർ അവയിൽ ഇരിക്കുന്നു; അവരുടെ തലയിൽ തങ്കക്കിരീടങ്ങൾ.
REV 4:5 സിംഹാസനത്തിൽനിന്ന് മിന്നൽപ്പിണരുകളും ശബ്ദങ്ങളും ഇടിമുഴക്കവും പുറപ്പെട്ടുവരുന്നു. സിംഹാസനത്തിനുമുമ്പിൽ ദൈവത്തിന്റെ ഏഴ് ആത്മാക്കളായ ഏഴുദീപങ്ങൾ പ്രകാശിച്ചുകൊണ്ടിരിക്കുന്നു.
REV 4:6 സിംഹാസനത്തിനുമുമ്പിൽ പളുങ്കുപോലെ സുതാര്യമായ കണ്ണാടിക്കടൽ. കേന്ദ്രസ്ഥാനത്തുള്ള സിംഹാസനത്തിന്റെ ചുറ്റും നാലു ജീവികൾ; അവ മുന്നിലും പിന്നിലും കണ്ണുകളാൽ പൊതിയപ്പെട്ടിരുന്നു.
REV 4:7 ഒന്നാമത്തെ ജീവി സിംഹത്തിനു സദൃശം, രണ്ടാമത്തെ ജീവി കാളയെപ്പോലെ, മൂന്നാമത്തെ ജീവി മനുഷ്യനെപ്പോലെ മുഖമുള്ളത്, നാലാമത്തെ ജീവി പറക്കുന്ന കഴുകനോടു സദൃശം.
REV 4:8 നാലു ജീവികൾ ഓരോന്നിനും ആറു ചിറകുവീതം ഉണ്ടായിരുന്നു. അവയ്ക്ക് ചിറകുകൾക്കുള്ളിലും പുറമേയുമായി നിറയെ കണ്ണുകളുമുണ്ടായിരുന്നു. ആ ജീവികൾ രാപകൽ വിശ്രമമില്ലാതെ, “ഭൂത, വർത്തമാന, ഭാവി കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ, ‘സർവശക്തിയുള്ള ദൈവമായ കർത്താവ്, പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ’ ” എന്നു തുടരെ പറഞ്ഞുകൊണ്ടിരിക്കുന്നു.
REV 4:9 സിംഹാസനസ്ഥനായി അനന്തകാലം ജീവിക്കുന്ന കർത്താവിന് ആ ജീവികൾ മഹത്ത്വവും ബഹുമാനവും സ്തോത്രവും അർപ്പിക്കുമ്പോഴെല്ലാം
REV 4:10 ഇരുപത്തിനാലു മുഖ്യന്മാരും സിംഹാസനസ്ഥന്റെ മുമ്പിൽ വീണ്, അനന്തകാലം ജീവിക്കുന്നവനെ നമസ്കരിച്ചുകൊണ്ട്:
REV 4:11 “ഞങ്ങളുടെ കർത്താവും ദൈവവുമായുള്ളവനെ, അങ്ങ് സകലത്തെയും സൃഷ്ടിച്ചു. അവിടത്തെ ഇഷ്ടത്താൽ അവ ഉത്ഭവിക്കുകയും സൃഷ്ടിക്കപ്പെടുകയും ചെയ്തിരിക്കുകയാൽ, അവിടന്നു മഹത്ത്വവും ബഹുമാനവും ശക്തിയും സ്വീകരിക്കാൻ യോഗ്യൻ,” എന്നു പറഞ്ഞു തങ്ങളുടെ കിരീടങ്ങളെ സിംഹാസനത്തിനുമുമ്പിൽ സമർപ്പിക്കും.
REV 5:1 ഞാൻ സിംഹാസനസ്ഥന്റെ വലതുകൈയിൽ, അകത്തും പുറത്തും എഴുത്തുള്ളതും ഏഴു മുദ്രപതിച്ചതുമായ ഒരു പുസ്തകച്ചുരുൾ കണ്ടു.
REV 5:2 “പുസ്തകച്ചുരുൾ തുറക്കാനും മുദ്രകൾ പൊട്ടിക്കാനും ആരാണു യോഗ്യൻ?” എന്ന് ഉച്ചത്തിൽ വിളിച്ചുചോദിക്കുന്ന ശക്തനായൊരു ദൂതനെയും ഞാൻ കണ്ടു.
REV 5:3 എന്നാൽ പുസ്തകച്ചുരുൾ തുറക്കാനോ അതു വായിക്കാനോ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും ഒരാൾക്കും കഴിയുമായിരുന്നില്ല.
REV 5:4 ചുരുൾ തുറക്കാനോ അതു വായിക്കാനോ യോഗ്യനായി ആരെയും കാണാതിരുന്നതുകൊണ്ട് ഞാൻ വളരെ കരഞ്ഞു.
REV 5:5 അപ്പോൾ മുഖ്യന്മാരിൽ ഒരാൾ എന്നോട്; “കരയേണ്ട, യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ സിംഹാസനാവകാശിയും ആയവൻ ഇതാ വിജയിയായിരിക്കുന്നു. പുസ്തകവും ചുരുളും അതിന്റെ ഏഴു മുദ്രയും തുറക്കാൻ അവിടന്നു യോഗ്യൻ” എന്നു പറഞ്ഞു.
REV 5:6 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കും മധ്യത്തിൽ ഒരു കുഞ്ഞാട് അറക്കപ്പെട്ടതുപോലെ നിൽക്കുന്നതു ഞാൻ കണ്ടു. ആ കുഞ്ഞാടിന്, ഭൂമിയിലെല്ലായിടത്തേക്കും അയയ്ക്കപ്പെട്ട ദൈവാത്മാക്കളായ ഏഴു കൊമ്പും ഏഴു കണ്ണും ഉണ്ടായിരുന്നു.
REV 5:7 കുഞ്ഞാട് വന്ന് സിംഹാസനസ്ഥന്റെ വലതുകൈയിൽനിന്ന് ചുരുൾ വാങ്ങി.
REV 5:8 വാങ്ങിയപ്പോൾ നാലു ജീവികളും ഇരുപത്തിനാലു മുഖ്യന്മാരും കുഞ്ഞാടിന്റെ മുമ്പാകെ വീണുപ്രണമിച്ചു. ഓരോരുത്തരും ഓരോ വീണയും അവർ വിശുദ്ധരുടെ പ്രാർഥനകൾ എന്ന ധൂപവർഗം നിറച്ച തങ്കക്കലശങ്ങളും പിടിച്ചിരുന്നു.
REV 5:9 അവർ പുതിയൊരു കീർത്തനം ആലപിച്ചു: “അങ്ങ് (യാഗമൃഗമെന്നപോലെ) അറക്കപ്പെടുകയും അവിടത്തെ രക്തത്താൽ സകലഗോത്രങ്ങളിലും ഭാഷകളിലും ജനവിഭാഗങ്ങളിലും രാജ്യങ്ങളിലുംനിന്നുള്ളവരെ ദൈവത്തിനായി വിലയ്ക്കു വാങ്ങിയിരിക്കുകയും ചെയ്തിരിക്കുന്നു.
REV 5:10 ഭൂമിയിൽ വാഴേണ്ടതിനായി അവരെ നമ്മുടെ ദൈവത്തിനു രാജ്യവും പുരോഹിതരും ആക്കിയിരിക്കുന്നു. ആകയാൽ ചുരുൾ വാങ്ങാനും മുദ്രകൾ തുറക്കാനും അങ്ങ് യോഗ്യൻതന്നെ.”
REV 5:11 ഞാൻ ദർശനത്തിൽ, സിംഹാസനത്തിനും ജീവികൾക്കും മുഖ്യന്മാർക്കു ചുറ്റിലുമായി അസംഖ്യം ദൂതന്മാരുടെ ശബ്ദം കേട്ടു. അവരുടെ എണ്ണം ആയിരം ആയിരവും പതിനായിരം പതിനായിരവും ആയിരുന്നു.
REV 5:12 അവർ അത്യുച്ചശബ്ദത്തിൽ: “അറക്കപ്പെട്ട കുഞ്ഞാട്, ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും സ്വീകരിക്കാൻ യോഗ്യൻ!” എന്നു പറയുന്നു.
REV 5:13 അപ്പോൾ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു താഴെയും സമുദ്രത്തിലുമുള്ള സകലജീവികളും, “സിംഹാസനസ്ഥനും കുഞ്ഞാടിനും സ്തുതിയും ബഹുമാനവും മഹത്ത്വവും ആധിപത്യവും, എന്നും എന്നെന്നേക്കും ഉണ്ടാകുമാറാകട്ടെ!” എന്നു പറയുന്നതു ഞാൻ കേട്ടു.
REV 5:14 നാലു ജീവികളും ആമേൻ എന്നു പറഞ്ഞു; മുഖ്യന്മാർ സാഷ്ടാംഗം വീണ് ആരാധിച്ചു.
REV 6:1 കുഞ്ഞാട് ഏഴു മുദ്രയിൽ ഒന്നു തുറന്നു. അപ്പോൾ നാലു ജീവികളിൽ ഒന്ന് “വരിക!” എന്നു മേഘഗർജനംപോലെയുള്ള ശബ്ദത്തിൽ പറയുന്നതു ഞാൻ കേട്ടു.
REV 6:2 തുടർന്നു ഞാൻ നോക്കിയപ്പോൾ ഒരു വെള്ളക്കുതിരയെ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ലുണ്ട്. അവന് ഒരു കിരീടം നൽകപ്പെട്ടു. അയാൾ വിജയംകൊയ്യാൻ ഉത്സാഹിക്കുന്ന ജയവീരനെപ്പോലെ മുന്നോട്ട് കുതിച്ചു.
REV 6:3 കുഞ്ഞാട് രണ്ടാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു രണ്ടാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു.
REV 6:4 അപ്പോൾ ചെമപ്പുനിറമുള്ള തീജ്വാലയ്ക്കു സമമായ മറ്റൊരു കുതിര പുറപ്പെട്ടു. അതിന്മേലിരിക്കുന്നവന് ഒരു വലിയ വാളും നൽകപ്പെട്ടു. മനുഷ്യർ പരസ്പരം കൊല്ലുന്ന നിലയിൽ ഭൂമിയിൽനിന്ന് സമാധാനം എടുത്തുകളയാൻ അവന് അധികാരവും ലഭിച്ചു.
REV 6:5 കുഞ്ഞാട് മൂന്നാംമുദ്ര തുറന്നപ്പോൾ “വരിക!” എന്നു മൂന്നാമത്തെ ജീവി പറയുന്നതു ഞാൻ കേട്ടു. ഉടനെതന്നെ ഒരു കറുത്ത കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവന്റെ കൈയിൽ ഒരു തുലാസുണ്ടായിരുന്നു.
REV 6:6 “ഒരു ദിവസത്തെ കൂലിക്ക് ഒരു കിലോ ഗോതമ്പ്, ഒരു ദിവസത്തെ കൂലിക്ക് മൂന്നുകിലോ യവം; എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തരുത്,” എന്നു പറയുന്നോരു ശബ്ദം നാലു ജീവികളുടെയും മധ്യത്തിൽനിന്ന് ഞാൻ കേട്ടു.
REV 6:7 കുഞ്ഞാട് നാലാം മുദ്ര തുറന്നപ്പോൾ “വരിക” എന്നു നാലാമത്തെ ജീവി പറയുന്ന ശബ്ദം ഞാൻ കേട്ടു.
REV 6:8 അപ്പോൾത്തന്നെ ഇളംപച്ചനിറമുള്ള ഒരു കുതിരയെ ഞാൻ കണ്ടു. അതിന്മേൽ ഇരിക്കുന്നവനു മരണം എന്ന് പേര്. പാതാളം അവനെ അനുഗമിച്ചു. വാൾ, ക്ഷാമം, വിവിധ ബാധകൾ, ഭൂമിയിലെ വന്യമൃഗങ്ങൾ എന്നിവയാൽ ഭൂമിയുടെ നാലിൽ ഒന്നിന്മേൽ സംഹാരം നടത്താൻ ഇവർക്ക് അധികാരം ലഭിച്ചു.
REV 6:9 കുഞ്ഞാട് അഞ്ചാംമുദ്ര തുറന്നപ്പോൾ, തങ്ങൾ ദൈവവചനത്തോടു നിലനിർത്തിയ വിശ്വസ്തസാക്ഷ്യം നിമിത്തം വധിക്കപ്പെട്ടവരുടെ ആത്മാക്കളെ ഞാൻ യാഗപീഠത്തിനു കീഴിൽ കണ്ടു.
REV 6:10 അവർ ഉച്ചത്തിൽ, “പരിശുദ്ധനും സത്യവാനുമായ സർവോന്നതനാഥാ, എത്രവരെ അവിടന്നു ഭൂവാസികളെ ന്യായംവിധിക്കാതെയും ഞങ്ങളുടെ രക്തത്തിനു പ്രതികാരംചെയ്യാതെയും ഇരിക്കും?” എന്നു നിലവിളിച്ചു.
REV 6:11 ഉടനെ അവർക്ക് ഓരോരുത്തർക്കും പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം നൽകപ്പെടുകയും അവരെപ്പോലെതന്നെ വധിക്കപ്പെടാനുള്ള സഹഭൃത്യരായ സഹോദരങ്ങളുടെ സംഖ്യ പൂർത്തിയാകുന്നതുവരെ, അൽപ്പകാലംകൂടെ വിശ്രമിക്കണമെന്ന് അവർക്കു മറുപടി നൽകപ്പെടുകയും ചെയ്തു.
REV 6:12 കുഞ്ഞാട് ആറാംമുദ്ര തുറന്നപ്പോൾ വലിയൊരു ഭൂകമ്പം ഉണ്ടായതു ഞാൻ കണ്ടു. സൂര്യൻ കറുകറാകറുത്ത ആട്ടിൻരോമംകൊണ്ടു നിർമിച്ച വസ്ത്രംപോലെ കറുത്തതായിത്തീർന്നു. ചന്ദ്രൻ പൂർണമായും രക്തവർണമായിത്തീർന്നു.
REV 6:13 കൊടുങ്കാറ്റിനാൽ ഉലയുന്ന അത്തിവൃക്ഷത്തിൽനിന്ന്, ഇളംകായ്കൾ ഉതിർന്നുവീഴുംപോലെ ആകാശത്തിൽനിന്ന് ഉൽക്കകൾ ഭൂമിയിൽ നിപതിച്ചു.
REV 6:14 ആകാശം പുസ്തകച്ചുരുൾപോലെ ചുരുട്ടിമാറ്റപ്പെട്ടു; എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി.
REV 6:15 അപ്പോൾ ഭൂമിയിലെ രാജാക്കന്മാരും പ്രഭുക്കന്മാരും സൈന്യാധിപന്മാരും സമ്പന്നരും ശക്തരും എല്ലാ അടിമകളും സ്വതന്ത്രരും ഗുഹകളിലും മലകളിലെ പാറകൾക്കിടയിലും പോയി ഒളിച്ചു.
REV 6:16 അവർ മലകളോടും പാറകളോടും: “ഞങ്ങളുടെമേൽ വീണ് സിംഹാസനസ്ഥന്റെ ദൃഷ്ടിയിൽനിന്നും കുഞ്ഞാടിന്റെ ക്രോധത്തിൽനിന്നും ഞങ്ങളെ മറയ്ക്കുക;
REV 6:17 അവരുടെ ക്രോധത്തിന്റെ മഹാദിവസം വന്നിരിക്കുന്നു. അതിനെതിരേ നിൽക്കാൻ ആർക്കു കഴിയും?” എന്നു പറഞ്ഞു.
REV 7:1 ഇതിനുശേഷം നാലു ദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്നതു ഞാൻ കണ്ടു. കരയിലോ സമുദ്രത്തിലോ ഏതെങ്കിലും വൃക്ഷത്തിന്മേലോ വീശാത്തവിധം ഭൂമിയിലെ നാലു കാറ്റിനെയും അവർ പിടിച്ചിരുന്നു.
REV 7:2 മറ്റൊരു ദൂതൻ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറിവരുന്നതു ഞാൻ കണ്ടു. കരയ്ക്കും സമുദ്രത്തിനും കേടുവരുത്താൻ അധികാരം ലഭിച്ച നാലു ദൂതന്മാരോട് അയാൾ:
REV 7:3 “നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയിൽ ഞങ്ങൾ മുദ്രയിടുന്നതുവരെ ഭൂമിക്കോ സമുദ്രത്തിനോ വൃക്ഷങ്ങൾക്കോ കേടുവരുത്തരുത്” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
REV 7:4 ഞാൻ മുദ്രയേറ്റവരുടെ സംഖ്യയും കേട്ടു; ഇസ്രായേൽമക്കളുടെ എല്ലാ ഗോത്രങ്ങളിൽനിന്നും മുദ്രയേറ്റവർ 1,44,000 പേർ ആയിരുന്നു.
REV 7:5 യെഹൂദാഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000, രൂബേൻഗോത്രത്തിൽനിന്ന് 12,000, ഗാദ്ഗോത്രത്തിൽനിന്ന് 12,000,
REV 7:6 ആശേർ ഗോത്രത്തിൽനിന്ന് 12,000, നഫ്താലിഗോത്രത്തിൽനിന്ന് 12,000, മനശ്ശെ ഗോത്രത്തിൽനിന്ന് 12,000,
REV 7:7 ശിമയോൻ ഗോത്രത്തിൽനിന്ന് 12,000, ലേവി ഗോത്രത്തിൽനിന്ന് 12,000, യിസ്സാഖാർ ഗോത്രത്തിൽനിന്ന് 12,000,
REV 7:8 സെബൂലൂൻഗോത്രത്തിൽനിന്ന് 12,000, യോസേഫ് ഗോത്രത്തിൽനിന്ന് 12,000, ബെന്യാമീൻ ഗോത്രത്തിൽനിന്ന് മുദ്രയേറ്റവർ 12,000.
REV 7:9 ഇതിനുശേഷം ഞാൻ നോക്കിയപ്പോൾ സകലരാജ്യങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനവിഭാഗങ്ങളിൽനിന്നും ഭാഷകളിൽനിന്നും ആർക്കും എണ്ണിത്തീർക്കാനാകാത്ത വലിയൊരു ജനസമൂഹം പാദംവരെ എത്തുന്ന ശുഭ്രവസ്ത്രം ധരിച്ചും കൈയിൽ കുരുത്തോലകളേന്തിയും സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു ഞാൻ കണ്ടു.
REV 7:10 അവർ അത്യുച്ചത്തിൽ: “ ‘രക്ഷ’ സിംഹാസനസ്ഥനായ നമ്മുടെ ദൈവത്തിനും കുഞ്ഞാടിനും ഉള്ളത്” എന്ന് ആർത്തുകൊണ്ടിരുന്നു.
REV 7:11 അപ്പോൾ സർവദൂതന്മാരും, സിംഹാസനത്തിനും മുഖ്യന്മാർക്കും നാലു ജീവികൾക്കും ചുറ്റിലുമായി നിൽക്കയും, “ആമേൻ! നമ്മുടെ ദൈവത്തിന് എന്നെന്നേക്കും സ്തുതിയും മഹത്ത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും അധികാരവും ശക്തിയും ഉണ്ടായിരിക്കട്ടെ, ആമേൻ!” എന്നു പറഞ്ഞ് സിംഹാസനത്തിനുമുമ്പിൽ സാഷ്ടാംഗം പ്രണമിച്ചുകൊണ്ട് ദൈവത്തെ ആരാധിക്കുകയും ചെയ്തു.
REV 7:13 പിന്നെ മുഖ്യന്മാരിൽ ഒരുവൻ എന്നോട്, “ശുഭ്രവസ്ത്രധാരികളായ ഇവർ ആര്; ഇവർ എവിടെനിന്നു വന്നു?” എന്നു ചോദിച്ചു.
REV 7:14 അതിനു ഞാൻ, “എന്റെ യജമാനനേ, അങ്ങേക്ക് അറിയാമല്ലോ” എന്നു മറുപടി പറഞ്ഞു. അദ്ദേഹം എന്നോടു പറഞ്ഞത്: “ഇവർ മഹാപീഡനത്തിൽനിന്നു വന്നവർ; ഇവർ തങ്ങളുടെ വസ്ത്രങ്ങൾ കുഞ്ഞാടിന്റെ രക്തത്തിൽ കഴുകി വെളുപ്പിച്ചിരിക്കുന്നു.
REV 7:15 ആകയാൽ, “അവർ ദൈവാലയത്തിൽ ദൈവസിംഹാസനത്തിനു മുമ്പാകെ, രാപകൽ ദൈവത്തെ ആരാധിക്കുന്നു. സിംഹാസനസ്ഥൻ അവർക്കുമീതേ കൂടാരമായിരിക്കും.
REV 7:16 ‘അവർക്ക് ഇനി ഒരിക്കലും വിശക്കുകയോ ദാഹിക്കുകയോ ഇല്ല; വെയിലോ അത്യുഷ്ണമോ,’ അവരെ ഒരിക്കലും ബാധിക്കുകയുമില്ല.
REV 7:17 കാരണം, സിംഹാസനത്തിന്റെ മധ്യേയുള്ള കുഞ്ഞാട് അവരെ മേയിച്ച് ‘ജീവജലത്തിന്റെ ഉറവുകളിലേക്ക് നയിക്കും.’ ‘ദൈവംതന്നെ അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുനീക്കും.’”
REV 8:1 കുഞ്ഞാട് ഏഴാംമുദ്ര തുറന്നപ്പോൾ സ്വർഗത്തിൽ ഏകദേശം അരമണിക്കൂറോളം നിശ്ശബ്ദതയുണ്ടായി.
REV 8:2 ദൈവസന്നിധിയിൽ നിൽക്കുന്ന ഏഴു ദൂതന്മാരെ അപ്പോൾ ഞാൻ കണ്ടു; അവർക്ക് ഏഴു കാഹളം നൽകപ്പെടുകയും ചെയ്തു.
REV 8:3 അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു.
REV 8:4 ദൂതന്റെ കൈയിൽനിന്നും ധൂപവർഗത്തിന്റെ പുക വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം ദൈവസന്നിധിയിലേക്ക് ഉയർന്നു.
REV 8:5 ആ ദൂതൻ ധൂപകലശമെടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ചു ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കവും നാദവും മിന്നലും ഭൂകമ്പവും ഉണ്ടായി.
REV 8:6 കാഹളമേന്തിയ ഏഴു ദൂതന്മാരും കാഹളം ഊതാൻ തയ്യാറെടുത്തു.
REV 8:7 ഒന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ രക്തംകലർന്ന കന്മഴയും തീയും ഉണ്ടായി, അവ ഭൂമിയിലേക്ക് വർഷിച്ചു. ഭൂമിയുടെ മൂന്നിലൊന്നു ഭാഗം വെന്തുവെണ്ണീറായി; വൃക്ഷങ്ങളിൽ മൂന്നിലൊന്നും എല്ലാ പച്ചപ്പുല്ലും കരിഞ്ഞുപോയി.
REV 8:8 രണ്ടാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ വൻമലപോലെ വലുപ്പമുള്ള എന്തോ ഒന്ന് കത്തിക്കൊണ്ടു സമുദ്രത്തിലേക്കു പതിച്ചു. സമുദ്രത്തിന്റെ മൂന്നിലൊന്നു ഭാഗം രക്തമായിത്തീർന്നു.
REV 8:9 സമുദ്രത്തിലെ ജീവജാലങ്ങളിൽ മൂന്നിലൊന്നു ചത്തൊടുങ്ങുകയും കപ്പലുകളിൽ മൂന്നിലൊന്നു തകർന്നുപോകുകയും ചെയ്തു.
REV 8:10 മൂന്നാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ തീപ്പന്തംപോലെ കത്തിജ്വലിക്കുന്ന ഒരു വലിയ നക്ഷത്രം ആകാശത്തുനിന്നു നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും നിപതിച്ചു.
REV 8:11 —ആ നക്ഷത്രത്തിനു കയ്‌പ് എന്നു പേർവിളിക്കപ്പെടുന്നു—ജലാശയങ്ങളിൽ മൂന്നിലൊന്നു കയ്‌പുള്ളതായിത്തീരുകയും തൻനിമിത്തം നിരവധി ആളുകൾ മരിക്കുകയും ചെയ്തു.
REV 8:12 നാലാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ സൂര്യന്റെയും ചന്ദ്രന്റെയും മൂന്നിലൊന്നു ഭാഗത്തിനും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനും ആഘാതമേറ്റു. അവയുടെ മൂന്നിലൊന്ന് ഭാഗം ഇരുണ്ടുപോയി. അങ്ങനെ, പകലിന്റെയും രാത്രിയുടെയും മൂന്നിലൊന്ന് ഭാഗം പ്രകാശരഹിതമായിത്തീർന്നു.
REV 8:13 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾത്തന്നെ, “ഇനിയുള്ള മൂന്നു ദൂതന്മാർ കാഹളം ഊതുമ്പോൾ ഭൂവാസികൾക്കുണ്ടാകുന്ന അനുഭവം ഭയങ്കരം! ഭയങ്കരം! ഭയങ്കരം! എന്നിങ്ങനെ അത്യുച്ചത്തിൽ പറഞ്ഞുകൊണ്ട് ഒരു കഴുകൻ ആകാശമധ്യേ പറക്കുന്നതു ഞാൻ കാണുകയും കേൾക്കുകയും ചെയ്തു.”
REV 9:1 അഞ്ചാമത്തെദൂതൻ കാഹളം ഊതി. അപ്പോൾ ആകാശത്തുനിന്ന് ഒരു നക്ഷത്രം ഭൂമിയിൽ വീണുകിടക്കുന്നതു ഞാൻ കണ്ടു. അതിന് അഗാധഗർത്തത്തിന്റെ തുരങ്കത്തിന്റെ താക്കോൽ ലഭിച്ചു.
REV 9:2 ആ നക്ഷത്രം അഗാധഗർത്തിന്റെ തുരങ്കം തുറന്നപ്പോൾ വലിയ തീച്ചൂളയിലെ പുകപോലെ അതിൽനിന്ന് പുക പൊങ്ങി. ആ പുകയിൽ സൂര്യനും അന്തരീക്ഷവും ഇരുണ്ടുപോയി.
REV 9:3 പുകയിൽനിന്ന് വെട്ടുക്കിളികൾ പുറപ്പെട്ടു ഭൂമിയിലേക്കിറങ്ങിവന്നു. അവയ്ക്കു ഭൂമിയിലെ തേളുകൾക്കുള്ള ശക്തി ലഭിച്ചു.
REV 9:4 നെറ്റിയിൽ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യർക്കൊഴികെ മറ്റാർക്കുമോ ഭൂമിയിലെ പുല്ലിനോ സസ്യത്തിനോ വൃക്ഷത്തിനോ കേടുവരുത്തരുത് എന്ന് അവയ്ക്കു കൽപ്പന ലഭിച്ചു.
REV 9:5 അവരെ അഞ്ചുമാസത്തേക്ക് ഉപദ്രവിക്കാനല്ലാതെ, കൊല്ലാനുള്ള അധികാരം അവയ്ക്കു നൽകപ്പെട്ടിരുന്നില്ല. അവയിൽനിന്ന് മനുഷ്യർക്കുണ്ടാകുന്ന വേദന തേൾ ഇറുക്കുന്നതുപോലെ ആയിരുന്നു.
REV 9:6 ആ ദിവസങ്ങളിൽ മനുഷ്യർ മരണം അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല; അവർ മരിക്കാൻ ആഗ്രഹിക്കും; എന്നാൽ മരണം അവരെ വിട്ട് ഓടിപ്പോകും.
REV 9:7 ആ വെട്ടുക്കിളികളുടെ രൂപം യുദ്ധത്തിനണിയിച്ചൊരുക്കിയ കുതിരകളുടേതിനു തുല്യം. അവയുടെ തലകളിൽ സ്വർണക്കിരീടംപോലെ എന്തോ ഒന്ന് അണിഞ്ഞിരുന്നു; അവയുടെ മുഖം മനുഷ്യരുടെ മുഖങ്ങൾപോലെയും ആയിരുന്നു.
REV 9:8 അവയ്ക്ക് സ്ത്രീകളുടെ മുടിപോലെ മുടിയും സിംഹങ്ങളുടേതുപോലെ പല്ലുകളും ഉണ്ടായിരുന്നു.
REV 9:9 ഇരുമ്പു കവചങ്ങൾക്കു തുല്യമായ കവചങ്ങൾ അവയ്ക്കുണ്ടായിരുന്നു. അവയുടെ ചിറകുകളുടെ ഇരമ്പൽ യുദ്ധത്തിനായി പായുന്ന അനേകം കുതിരകളുടെയും രഥങ്ങളുടെയും മുഴക്കത്തിനു തുല്യമായിരുന്നു.
REV 9:10 അവയ്ക്കു തേളുകളുടേതുപോലെ വാലും വിഷമുള്ളുകളും ഉണ്ട്. മനുഷ്യരെ അഞ്ചുമാസത്തേക്കു ദണ്ഡിപ്പിക്കാനുള്ള ശക്തി അവയുടെ വാലിൽ ഉണ്ട്.
REV 9:11 അഗാധഗർത്തത്തിന്റെ ദൂതനാണ് അവയുടെ രാജാവ്. അവന്റെ പേര് എബ്രായഭാഷയിൽ അബദ്ദോൻ എന്നും ഗ്രീക്കുഭാഷയിൽ അപ്പൊല്യോൻ എന്നുമാണ്.
REV 9:12 ഒന്നാമത്തെ ഭീകരാനുഭവം കഴിഞ്ഞു; ഇതാ, ഇനിയും രണ്ട് ഭീകരാനുഭവങ്ങൾകൂടി വരുന്നു.
REV 9:13 ആറാമത്തെ ദൂതൻ കാഹളം ഊതി. അപ്പോൾ ദൈവസന്നിധിയിലുള്ള തങ്കയാഗപീഠത്തിന്റെ നാലു കൊമ്പുകളിൽനിന്നും ഒരു ശബ്ദം വരുന്നതു ഞാൻ കേട്ടു.
REV 9:14 കാഹളം വഹിച്ചിരുന്ന ആറാമത്തെ ദൂതനോട് ആ ശബ്ദം, “യൂഫ്രട്ടീസ് മഹാനദിയുടെ തീരത്തു ബന്ധിതരായിട്ടുള്ള നാലു ദൂതന്മാരെയും അഴിച്ചുവിടുക” എന്നു പറഞ്ഞു.
REV 9:15 ഈ വർഷം, ഈമാസം, ഈ ദിവസം, ഈ മണിക്കൂറിൽ മനുഷ്യരിൽ മൂന്നിലൊന്നു ഭാഗത്തെ കൊന്നുകളയുന്നതിനുവേണ്ടി തയ്യാറാക്കി നിർത്തിയിരുന്ന നാലു ദൂതന്മാരെയും അപ്പോൾ അഴിച്ചുവിട്ടു.
REV 9:16 അശ്വാരൂഢരായ സൈനികരുടെ എണ്ണം ഇരുപതുകോടിയാണ് എന്നു പറയുന്നതു ഞാൻ കേട്ടു.
REV 9:17 തുടർന്ന്, കുതിരകളെയും അതിന്മേൽ ഇരിക്കുന്നവരെയും ഞാൻ ദർശനത്തിൽ കണ്ടു. കുതിരപ്പുറത്തിരിക്കുന്നവരുടെ കവചങ്ങൾ തീയുടെനിറവും കടുംനീലയും ഗന്ധകവർണവുമായിരുന്നു. കുതിരകളുടെ തല സിംഹങ്ങളുടേതുപോലെ ആയിരുന്നു. അവയുടെ വായിൽനിന്ന് തീയും പുകയും ഗന്ധകവും വമിച്ചുകൊണ്ടിരുന്നു.
REV 9:18 അങ്ങനെ ബഹിർഗമിച്ചുകൊണ്ടിരുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധകളാൽ മനുഷ്യരിൽ മൂന്നിലൊന്നു കൊല്ലപ്പെട്ടു.
REV 9:19 കുതിരകളുടെ ശക്തി അവയുടെ വായിലും വാലിലും ആയിരുന്നു; സർപ്പത്തെപ്പോലെ തലയുള്ള വാൽ ഉപയോഗിച്ചാണ് അവ മുറിവേൽപ്പിച്ചിരുന്നത്.
REV 9:20 ഈ ബാധകളാൽ കൊല്ലപ്പെടാതെ അവശേഷിച്ച മനുഷ്യർ എന്നിട്ടും തങ്ങളുടെ ദുഷ്‌പ്രവൃത്തികളിൽനിന്ന് മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിഞ്ഞില്ല. അവർ സ്വർണം, വെള്ളി, വെങ്കലം, കല്ല്, തടി എന്നിവകൊണ്ടു നിർമിച്ചതും കാണാനും കേൾക്കാനും നടക്കാനും കഴിവില്ലാത്തതുമായ വിഗ്രഹങ്ങളെയും ഭൂതങ്ങളെയും ഭജിക്കുന്നത് അവസാനിപ്പിച്ചില്ല.
REV 9:21 തങ്ങൾചെയ്ത കൊലപാതകം, മന്ത്രവാദം, അസാന്മാർഗികത, മോഷണം എന്നിവയെപ്പറ്റി അവർ അനുതപിച്ചതുമില്ല.
REV 10:1 മേഘം ധരിച്ച് തലയിൽ മഴവില്ലണിഞ്ഞവനും സൂര്യനെപ്പോലെ പ്രഭയുള്ള മുഖവും അഗ്നിസ്തംഭങ്ങൾപോലെ പാദങ്ങൾ ഉള്ളവനുമായ ശക്തനായ മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
REV 10:2 ആ ദൂതന്റെ കൈയിൽ തുറന്ന ഒരു ചെറുപുസ്തകച്ചുരുൾ ഉണ്ടായിരുന്നു. അയാൾ വലതുകാൽ കടലിന്മേലും ഇടതുകാൽ കരയിലും വെച്ചു.
REV 10:3 സിംഹം ഗർജിക്കുമ്പോലെ ആ ദൂതൻ അത്യുച്ചത്തിൽ അലറി. അപ്പോൾ ഏഴ് ഇടിമുഴക്കമുണ്ടായി.
REV 10:4 ഏഴ് ഇടിമുഴക്കം ശബ്ദിച്ചപ്പോൾ ഞാൻ എഴുതാൻ തുനിഞ്ഞു. എന്നാൽ സ്വർഗത്തിൽനിന്നുള്ള ഒരു ശബ്ദം എന്നോട്, “ഏഴ് ഇടിമുഴക്കത്തിലൂടെ സംസാരിച്ച കാര്യങ്ങൾ മുദ്രയിടുക, അവ എഴുതരുത്” എന്നു പറയുന്നതു ഞാൻ കേട്ടു.
REV 10:5 കടലിന്മേലും കരയിലുമായി നിൽക്കുന്നതായി ഞാൻ കണ്ട ദൂതൻ വലതുകൈ ആകാശത്തേക്ക് ഉയർത്തി.
REV 10:6 ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലതും സൃഷ്ടിച്ച, എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ നാമത്തിൽ അയാൾ പ്രതിജ്ഞചെയ്തു പറഞ്ഞത്, “ഇനി ഒട്ടും താമസിക്കുകയില്ല! ഏഴാമത്തെ ദൂതൻ തന്റെ കാഹളംമുഴക്കുമ്പോൾ ദൈവത്തിന്റെ രഹസ്യപദ്ധതികൾ പൂർത്തീകരിക്കപ്പെടും. അവിടത്തെ ദാസന്മാരായ പ്രവാചകന്മാരെ ദൈവം അറിയിച്ചിരുന്നതുപോലെതന്നെ ഇതു സംഭവിക്കും.”
REV 10:8 എന്നാൽ സ്വർഗത്തിൽനിന്ന് ഞാൻ കേട്ട ശബ്ദം പിന്നെയും എന്നോട്, “നീ ചെന്ന് സമുദ്രത്തിന്മേലും കരയിലുമായി നിൽക്കുന്ന ദൂതന്റെ കൈയിൽനിന്ന് തുറന്നിരിക്കുന്ന പുസ്തകച്ചുരുൾ വാങ്ങുക” എന്നു പറഞ്ഞു.
REV 10:9 ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു.
REV 10:10 ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.
REV 10:11 അദ്ദേഹം എന്നോടു പറഞ്ഞു, “നീ അനേകം ജനവിഭാഗങ്ങളെയും രാഷ്ട്രങ്ങളെയും ഭാഷകളെയും രാജാക്കന്മാരെയുംകുറിച്ച് ഇനിയും പ്രവചിക്കണം.”
REV 11:1 അളവുകോൽപോലെയുള്ള ഒരു ഓടത്തണ്ട് എന്റെ കൈയിൽ ലഭിച്ചു. തുടർന്ന് എനിക്കു ലഭിച്ച ആജ്ഞ: “നീ ചെന്നു ദൈവാലയവും യാഗപീഠവും അളക്കുക; അവിടെ ആരാധിക്കുന്നവരെ എണ്ണുക.
REV 11:2 ദൈവാലയാങ്കണം അളക്കാതെ വിടുക. കാരണം, അത് യെഹൂദേതരർക്കു നൽകപ്പെട്ടിരിക്കുന്നു. അവർ വിശുദ്ധനഗരത്തെ നാൽപ്പത്തിരണ്ട് മാസം ചവിട്ടി അശുദ്ധമാക്കും.
REV 11:3 അവിടെ എന്റെ രണ്ട് സാക്ഷികളെ ഞാൻ നിയോഗിക്കും. അവർ ചണവസ്ത്രം ധരിച്ചുകൊണ്ട് 1,260 ദിവസം പ്രവചിക്കും.”
REV 11:4 അവർ “ഈ ഭൂമിയുടെ അധിപതിയുടെ സന്നിധിയിൽ നിൽക്കുന്ന രണ്ട് ഒലിവുമരവും രണ്ട് വിളക്കുതണ്ടും ആകുന്നു.”
REV 11:5 അവർക്കു ദോഷം വരുത്താൻ ആരെങ്കിലും തുനിഞ്ഞാൽ ആ പ്രവാചകന്മാരുടെ വായിൽനിന്ന് തീ പുറപ്പെട്ട് അവരുടെ ശത്രുക്കളെ നശിപ്പിച്ചുകളയും. ഇങ്ങനെ അവർക്കു ദോഷം വരുത്താൻ ഇച്ഛിക്കുന്ന ഓരോരുത്തനും ഹിംസിക്കപ്പെടും.
REV 11:6 തങ്ങളുടെ പ്രവചനശുശ്രൂഷാകാലത്ത് മഴ പെയ്യാതെ ആകാശം അടച്ചുകളയാൻ അവർക്ക് അധികാരമുണ്ട്. വെള്ളം രക്തമാക്കാനും ആഗ്രഹിക്കുമ്പോഴെല്ലാം സകലവിധ ബാധകളാലും ഭൂമിയെ ദണ്ഡിപ്പിക്കാനുമുള്ള അധികാരവും അവർക്കുണ്ട്.
REV 11:7 അവർ തങ്ങളുടെ ശുശ്രൂഷ പൂർത്തിയാക്കിക്കഴിയുമ്പോൾ അഗാധഗർത്തത്തിൽനിന്ന് കയറിവരുന്ന മൃഗം അവരോടു യുദ്ധംചെയ്ത് അവരെ കീഴടക്കി കൊന്നുകളയും.
REV 11:8 അവരുടെ കർത്താവ് ക്രൂശിക്കപ്പെട്ടതും ആലങ്കാരികമായി സൊദോം എന്നും ഈജിപ്റ്റ് എന്നും വിളിക്കപ്പെടുന്നതുമായ മഹാനഗരത്തിന്റെ തെരുവീഥിയിൽ അവരുടെ മൃതദേഹങ്ങൾ കിടക്കും.
REV 11:9 സകലജനവിഭാഗങ്ങളിൽനിന്നും ഗോത്രങ്ങളിൽനിന്നും ഭാഷകളിൽനിന്നും രാജ്യങ്ങളിൽനിന്നുമുള്ളവർ മൂന്നര ദിവസം അവരുടെ മൃതദേഹങ്ങൾ വീക്ഷിക്കും; ആ മൃതദേഹങ്ങൾ സംസ്കരിക്കാൻ ആരെയും അനുവദിക്കുകയുമില്ല.
REV 11:10 ഈ രണ്ട് പ്രവാചകന്മാർ ഭൂവാസികളെ ദണ്ഡിപ്പിച്ചതിനാൽ അവരുടെ മരണത്തിൽ ഭൂവാസികൾ ആനന്ദിക്കുകയും ആഹ്ലാദം പങ്കിടാൻ പരസ്പരം സമ്മാനങ്ങൾ കൈമാറുകയും ചെയ്യും.
REV 11:11 എന്നാൽ, മൂന്നര ദിവസത്തിനുശേഷം ദൈവത്തിൽനിന്ന് ജീവശ്വാസം അവരിൽ പ്രവേശിച്ചു, അവർ എഴുന്നേറ്റുനിന്നു. അവരെ കണ്ടവരെല്ലാം അത്യന്തം ഭയപ്പെട്ടു.
REV 11:12 അപ്പോൾ, “ഇവിടെ കയറിവരിക” എന്നു സ്വർഗത്തിൽനിന്ന് തങ്ങളോടു പറയുന്ന ഒരു മഹാശബ്ദം അവർ കേട്ടു. അവരുടെ ശത്രുക്കൾ നോക്കിനിൽക്കെ ഒരു മേഘത്തിൽ അവർ സ്വർഗത്തിലേക്കു കയറിപ്പോയി.
REV 11:13 ഉടൻതന്നെ ശക്തമായ ഭൂകമ്പം ഉണ്ടായി. നഗരത്തിന്റെ പത്തിലൊന്നു ഭാഗം തകർന്നുവീണു. ഏഴായിരംപേർ ആ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടു; ശേഷമുള്ളവർ ഭയന്ന്, സ്വർഗത്തിലെ ദൈവത്തെ മഹത്ത്വപ്പെടുത്താൻ തുടങ്ങി.
REV 11:14 രണ്ടാമത്തെ ഭീകരാനുഭവം കഴിഞ്ഞു. ഇതാ, മൂന്നാമത്തെ ഭീകരാനുഭവം ആസന്നമായിരിക്കുന്നു.
REV 11:15 ഏഴാമത്തെ ദൂതൻ കാഹളംമുഴക്കി. അപ്പോൾ, “ലോകഭരണം നമ്മുടെ കർത്താവിനും അവിടത്തെ ക്രിസ്തുവിനും ആയിത്തീർന്നിരിക്കുന്നു; അവിടന്ന് എന്നെന്നേക്കും ഭരിക്കും” എന്ന് അത്യുച്ചനാദങ്ങളിൽ സ്വർഗത്തിൽ ഒരു പ്രഘോഷണമുണ്ടായി.
REV 11:16 ദൈവസന്നിധിയിൽ സിംഹാസനസ്ഥരായിരുന്ന ഇരുപത്തിനാലു മുഖ്യന്മാരും കമിഴ്ന്നുവീണു ദൈവത്തെ ആരാധിച്ചുകൊണ്ട് പറഞ്ഞത്:
REV 11:17 “ഭൂത, വർത്തമാന കാലങ്ങളിൽ ഒരുപോലെ നിലനിൽക്കുന്നവനായ സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങു മഹാശക്തി ധരിച്ചു വാഴുകയാൽ ഞങ്ങൾ അങ്ങയെ വാഴ്ത്തുന്നു.
REV 11:18 രാജ്യങ്ങൾ ക്രുദ്ധിച്ചു; അങ്ങയുടെ ക്രോധദിവസവും വന്നുചേർന്നു. മരിച്ചവരെ ന്യായംവിധിക്കാനും; അങ്ങയുടെ ദാസരായ പ്രവാചകന്മാർക്കും അങ്ങയുടെ നാമം ആദരിക്കുന്ന വിശുദ്ധർക്കും ചെറിയവരും വലിയവരുമായ എല്ലാവർക്കും പ്രതിഫലം നൽകാനും ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കാനുമുള്ള സമയവും വന്നിരിക്കുന്നു.”
REV 11:19 അപ്പോൾ സ്വർഗത്തിലെ ദൈവാലയം തുറന്നു; ആലയത്തിനുള്ളിൽ ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ദൃശ്യമായി. മിന്നലും നാദവും ഇടിമുഴക്കവും ഭൂകമ്പവും വലിയ കന്മഴയും ഉണ്ടായി.
REV 12:1 സ്വർഗത്തിൽ വലിയ ഒരത്ഭുതചിഹ്നം ദൃശ്യമായി: സൂര്യനെ വസ്ത്രമായി ധരിച്ച ഒരു സ്ത്രീ, അവളുടെ കാൽക്കീഴിൽ ചന്ദ്രൻ, അവളുടെ തലയിൽ പന്ത്രണ്ട് നക്ഷത്രംകൊണ്ടുള്ള കിരീടം.
REV 12:2 അവൾ ഗർഭിണിയായിരുന്നു. ആസന്നമായിരിക്കുന്ന പ്രസവത്തിന്റെ അതിവേദനയോടെ അവൾ നിലവിളിച്ചു.
REV 12:3 അപ്പോൾ സ്വർഗത്തിൽ മറ്റൊരത്ഭുതചിഹ്നവും ദൃശ്യമായി: ഇതാ, ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവുമായി ചെമന്ന നിറമുള്ള ഒരു മഹാവ്യാളി.
REV 12:4 അത് ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ തന്റെ വാൽകൊണ്ടു വാരിയെടുത്തു ഭൂമിയിലേക്ക് ചുഴറ്റിയെറിഞ്ഞു. സ്ത്രീ പ്രസവിച്ചാലുടൻ തന്നെ ശിശുവിനെ വിഴുങ്ങാനായി ആ മഹാവ്യാളി ഒരുങ്ങി, അവളുടെമുമ്പാകെ നിലകൊണ്ടു.
REV 12:5 “സകലരാജ്യങ്ങളെയും ഇരുമ്പു ചെങ്കോൽകൊണ്ടു ഭരിക്കാനിരിക്കുന്ന” ഒരാൺകുട്ടിക്ക് സ്ത്രീ ജന്മംനൽകി. അവളുടെ കുട്ടി ദൈവത്തിലേക്കും അവിടത്തെ സിംഹാസനത്തിലേക്കും തൽക്ഷണം എടുക്കപ്പെട്ടു.
REV 12:6 സ്ത്രീ മരുഭൂമിയിലേക്ക് പലായനംചെയ്തു. 1,260 ദിവസം അവളെ സംരക്ഷിക്കാൻ ദൈവം ഒരുക്കിയ ഒരു സ്ഥലം അവൾക്കവിടെയുണ്ട്.
REV 12:7 അപ്പോൾ സ്വർഗത്തിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. മീഖായേലും അദ്ദേഹത്തിന്റെ ദൂതന്മാരും മഹാവ്യാളിയോടു പൊരുതി. മഹാവ്യാളിയും അവന്റെ കിങ്കരന്മാരും എതിർത്തു പൊരുതി.
REV 12:8 എന്നാൽ അവന് മതിയായ ശക്തിയുണ്ടായിരുന്നില്ല; മഹാവ്യാളിയും അവന്റെ കിങ്കരന്മാരും സ്വർഗത്തിൽനിന്ന് പുറന്തള്ളപ്പെട്ടു.
REV 12:9 ഭൂവാസികളെ മുഴുവൻ വഴിതെറ്റിക്കുന്നവനും പിശാച് എന്നും സാത്താൻ എന്നും പേരുള്ളവനുമായ പുരാതന സർപ്പമായ മഹാവ്യാളി താഴേക്കു ചുഴറ്റി എറിയപ്പെട്ടു. ഭൂമിയിലേക്കാണ് അവനെയും അവന്റെ കിങ്കരന്മാരെയും തള്ളിയിട്ടത്.
REV 12:10 ഉടൻതന്നെ ഞാൻ, സ്വർഗത്തിൽ ഒരു വലിയശബ്ദം ഇപ്രകാരം പറയുന്നതു കേട്ടു: “ഇപ്പോഴിതാ നമ്മുടെ ദൈവത്തിന്റെ രക്ഷയും ശക്തിയും രാജ്യവും തന്റെ ക്രിസ്തുവിന്റെ രാജാധിപത്യവും വന്നിരിക്കുന്നു. നമ്മുടെ സഹോദരങ്ങളെക്കുറിച്ച് ദൈവസന്നിധിയിൽ രാപകൽ കുറ്റാരോപണം നടത്തുന്ന അപവാദി, താഴേക്കു ചുഴറ്റി എറിയപ്പെട്ടുവല്ലോ.
REV 12:11 അവർ കുഞ്ഞാടിന്റെ രക്തവും തങ്ങളുടെ സാക്ഷ്യവചനവും നിമിത്തം അവനെ ജയിച്ചു; അവസാനശ്വാസംവരെ അവർ തങ്ങളുടെ ജീവനെ സ്നേഹിച്ചതുമില്ല.
REV 12:12 അതുകൊണ്ട്, സ്വർഗവും സ്വർഗവാസികളുമായവരേ, ആനന്ദിക്കുക! എന്നാൽ ഭൂമിക്കും സമുദ്രത്തിനും അയ്യോ കഷ്ടം! തന്റെ സമയം ചുരുങ്ങിയിരിക്കുന്നു എന്നറിഞ്ഞുകൊണ്ട്, പിശാച് ഉഗ്രകോപത്തോടെ നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നിരിക്കുന്നു.”
REV 12:13 ഭൂമിയിലേക്കു താൻ ചുഴറ്റി എറിയപ്പെട്ടു എന്നു മഹാവ്യാളി കണ്ടപ്പോൾ ആൺകുട്ടിയെ പ്രസവിച്ച സ്ത്രീയെ പിന്നെയും ഉപദ്രവിച്ചു.
REV 12:14 മരുഭൂമിയിൽ അവൾക്കായി ഒരുക്കപ്പെട്ടിരിക്കുന്ന സ്ഥലത്തേക്കു പറന്നുപോകാനായി സ്ത്രീക്ക് വലിയ കഴുകന്റെ രണ്ട് ചിറകുകൾ ലഭിച്ചു. അവിടെ സർപ്പത്തിന്റെ സാന്നിധ്യത്തിൽനിന്ന് അകലെയായി കാലവും കാലങ്ങളും കാലാർധവും അവൾ സംരക്ഷിക്കപ്പെട്ടു.
REV 12:15 സ്ത്രീയെ ജലപ്രവാഹത്തിൽ ഒഴുക്കിക്കളയാൻ സർപ്പം തന്റെ വായിൽനിന്നു നദിപോലെ വെള്ളം പുറപ്പെടുവിച്ചു.
REV 12:16 എന്നാൽ മഹാവ്യാളി തന്റെ വായിൽനിന്നു പുറപ്പെടുവിച്ച ജലപ്രവാഹത്തെ, ഭൂമി തന്റെ വായതുറന്ന് മുഴുവനും വിഴുങ്ങിക്കൊണ്ട് സ്ത്രീയെ സഹായിച്ചു.
REV 12:17 മഹാവ്യാളി സ്ത്രീയോടു ക്രുദ്ധിച്ച്, അവളുടെ സന്തതിയിൽ ശേഷമുള്ളവരും ദൈവത്തിന്റെ കൽപ്പനകൾ അനുസരിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉള്ളവരുമായ ജനങ്ങളോടു യുദ്ധംചെയ്യാൻ പുറപ്പെട്ടുപോയി. ആ മഹാവ്യാളി സമുദ്രതീരത്തെ മണലിന്മേൽ നിലയുറപ്പിച്ചു.
REV 13:1 അപ്പോൾ സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറിവരുന്നതു ഞാൻ കണ്ടു. അതിന് പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു കിരീടവും ഓരോ തലയിലും ദൈവത്തെ നിന്ദിക്കുന്ന നാമങ്ങളും എഴുതപ്പെട്ടിരുന്നു.
REV 13:2 ഞാൻ കണ്ട മൃഗം പുള്ളിപ്പുലിക്കു സദൃശവും അതിന്റെ പാദങ്ങൾ കരടിയുടേതുപോലെയും വായ് സിംഹത്തിന്റേതുപോലെയും ആയിരുന്നു. മഹാവ്യാളി തന്റെ ശക്തിയും സിംഹാസനവും വിപുലമായ അധികാരവും മൃഗത്തിനു കൈമാറി.
REV 13:3 മൃഗത്തിന്റെ ഒരു തലയിൽ മാരകമായൊരു മുറിവേറ്റിട്ടുണ്ടായിരുന്നതായി കണ്ടു; എന്നാൽ ഇപ്പോൾ അത് ഉണങ്ങിയിരുന്നു. സർവഭൂമിയും അത്ഭുതപ്പെട്ട് മൃഗത്തിന്റെ അനുയായികളായിത്തീർന്നു.
REV 13:4 മൃഗത്തിന് അധികാരം നൽകിയതു നിമിത്തം മനുഷ്യർ മഹാവ്യാളിയെ ആരാധിച്ചു. “മൃഗത്തിനു തുല്യൻ ആര്? അവനോടു യുദ്ധംചെയ്യാൻ ആർക്കു കഴിയും?” എന്നു പറഞ്ഞ് അവർ മൃഗത്തെ നമസ്കരിച്ചു.
REV 13:5 അഹന്തനിറഞ്ഞ വാക്കുകളും ദൈവദൂഷണവും സംസാരിക്കുന്ന വായും നാൽപ്പത്തിരണ്ട് മാസം സ്വേച്ഛാധിപതിയായി ഭരണം നടത്താനുള്ള അധികാരവും അതിനു ലഭിച്ചു.
REV 13:6 ദൈവത്തിനെതിരേ ദൂഷണം പറയാനും അവിടത്തെ നാമത്തെയും തിരുനിവാസത്തെയും സ്വർഗവാസികളെയും നിന്ദിക്കാനും അതു വായ് തുറന്നു.
REV 13:7 വിശുദ്ധരോടു യുദ്ധംചെയ്ത് അവരെ കീഴടക്കുന്നതിനുള്ള അധികാരം അവനു ലഭിച്ചു. സകലഗോത്രങ്ങളുടെയും ജനവിഭാഗങ്ങളുടെയും ഭാഷകളുടെയും രാജ്യങ്ങളുടെയും മേലുള്ള അധികാരവും അവനു നൽകപ്പെട്ടു.
REV 13:8 ലോകസ്ഥാപനംമുതൽ, യാഗമാക്കപ്പെട്ട കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ, പേരെഴുതപ്പെട്ടിട്ടില്ലാത്ത സകലഭൂവാസികളും അതിനെ ആരാധിക്കും.
REV 13:9 ചെവിയുള്ളവർ കേൾക്കട്ടെ.
REV 13:10 “ബന്ധനത്തിനായി വിധിക്കപ്പെട്ടവർ ബന്ധനത്തിലേക്കു പോകുന്നു. വധിക്കപ്പെടാൻ വിധിക്കപ്പെട്ടവർ വാളിനാൽ വധിക്കപ്പെടുന്നു.” ദൈവജനത്തിന് സഹിഷ്ണുതയും വിശ്വസ്തതയും ഇവിടെ അത്യാവശ്യമായിരിക്കുന്നു.
REV 13:11 ഭൂമിയിൽനിന്ന് മറ്റൊരു മൃഗം വരുന്നതു ഞാൻ കണ്ടു. കുഞ്ഞാടിനുള്ളതുപോലെ അതിനു രണ്ട് കൊമ്പുണ്ടായിരുന്നു. മഹാവ്യാളിയെപ്പോലെ അത് സംസാരിച്ചു;
REV 13:12 അത് ഒന്നാംമൃഗത്തിനുവേണ്ടി തന്റെ എല്ലാ അധികാരവും പ്രയോഗിക്കുകയും, മാരകമായ മുറിവുണങ്ങിപ്പോയ ആ ഒന്നാംമൃഗത്തെ ആരാധിക്കാനായി സർവഭൂവാസികളെയും നിർബന്ധിക്കുകയും ചെയ്തു.
REV 13:13 മനുഷ്യരെല്ലാവരുടെയും കാഴ്ചയിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുക എന്നിങ്ങനെയുള്ള മഹാത്ഭുതങ്ങൾ അതു പ്രവർത്തിച്ചു.
REV 13:14 മൃഗത്തിന്റെ മുമ്പിൽ ചെയ്യാൻ തനിക്ക് അനുവാദം ലഭിച്ചിരുന്ന അത്ഭുതചിഹ്നങ്ങൾകൊണ്ട് അത് ഭൂവാസികളെ വഴിതെറ്റിക്കുകയും വാളാൽ മാരകമായ മുറിവേറ്റിട്ടും ജീവനോടിരുന്ന മൃഗത്തിന്റെ പ്രതിമ നിർമിക്കാൻ അവരോടു കൽപ്പിക്കുകയും ചെയ്തു.
REV 13:15 മൃഗത്തിന്റെ പ്രതിമയ്ക് സംസാരശേഷിലഭിക്കുന്നതിന് അതിന് ആത്മാവിനെ നൽകാനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെയെല്ലാം കൊല്ലിക്കാനും രണ്ടാംമൃഗത്തിന് അധികാരം ലഭിച്ചു.
REV 13:16 ചെറിയവരും വലിയവരും, ധനികരും ദരിദ്രരും, സ്വതന്ത്രരും അടിമകളുമായ സകലരും വലതുകൈയിലോ നെറ്റിയിലോ അടയാളം പതിക്കണമെന്ന് അതു നിർബന്ധിച്ചു.
REV 13:17 മൃഗത്തിന്റെ നാമമോ നാമത്തിന്റെ സംഖ്യയോ ആയ മുദ്രയേൽക്കാത്ത ആർക്കും യാതൊന്നും ക്രയവിക്രയം ചെയ്യാൻ സാധ്യമല്ലാതാക്കിത്തീർത്തു.
REV 13:18 ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. വിവേകമുള്ളയാൾ മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ; അത് ഒരു മനുഷ്യന്റെ സംഖ്യയാണ്; അവന്റെ സംഖ്യ 666.
REV 14:1 ഞാൻ നോക്കി: അപ്പോൾ സീയോൻ മലയിൽ കുഞ്ഞാടും അവിടത്തോടൊപ്പം നെറ്റിയിൽ കുഞ്ഞാടിന്റെയും പിതാവിന്റെയും നാമം രേഖപ്പെടുത്തപ്പെട്ടിരിക്കുന്ന 1,44,000 പേരും ഇതാ നിൽക്കുന്നു!
REV 14:2 സ്വർഗത്തിൽനിന്നൊരു ശബ്ദം ഞാൻ കേട്ടു. അത് അലറുന്ന തിരമാലപോലെയും മഹാമേഘഗർജനംപോലെയും ആയിരുന്നു. ആ ശബ്ദം അനേകം വൈണികന്മാർ ഒരുമിച്ചു വീണമീട്ടുന്നതിനു സമാനവുമായിരുന്നു.
REV 14:3 സിംഹാസനത്തിനും നാലു ജീവികൾക്കും മുഖ്യന്മാർക്കുംമുമ്പാകെ അവർ പുതിയൊരു ഗീതം ആലപിച്ചു. ഭൂമിയിൽനിന്ന് വീണ്ടെടുക്കപ്പെട്ട 1,44,000 പേർക്കല്ലാതെ ആർക്കും ആ ഗീതം പഠിക്കാൻ കഴിഞ്ഞില്ല.
REV 14:4 അവർ സ്ത്രീകളുമായി മലിനപ്പെടാതെ സ്വയം കാത്തതിനാൽ, ചാരിത്ര്യം നഷ്ടപ്പെടാത്തവരാണ്. കുഞ്ഞാട് പോകുന്നിടത്തെല്ലാം അവർ അവിടത്തെ അനുഗമിക്കുന്നു. ദൈവത്തിനും കുഞ്ഞാടിനും പ്രഥമഫലമായി സമർപ്പിക്കാൻ അവരെ മനുഷ്യരിൽനിന്ന് വിലയ്ക്കു വാങ്ങിയിരിക്കുന്നു.
REV 14:5 അവരുടെ അധരങ്ങളിൽ ഒരിക്കലും വ്യാജം ഉണ്ടായിരുന്നില്ല; അവർ നിഷ്കളങ്കരാണ്.
REV 14:6 മറ്റൊരു ദൂതൻ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. ഭൂമിയിലുള്ള സകലരാജ്യങ്ങളോടും ഗോത്രങ്ങളോടും ഭാഷകളോടും ജനവിഭാഗങ്ങളോടും അറിയിക്കാനുള്ള നിത്യസുവിശേഷം അവന്റെ കൈവശമുണ്ടായിരുന്നു.
REV 14:7 “ദൈവത്തെ ഭയപ്പെട്ട് അവിടത്തേക്കു മഹത്ത്വംകൊടുക്കുക; അവിടത്തെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും എല്ലാ നീരുറവകളും സൃഷ്ടിച്ചവനെ ആരാധിക്കുക!” എന്നിങ്ങനെ ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
REV 14:8 തുടർന്നു രണ്ടാമത്തെ ദൂതൻ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ തന്റെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യം സകലരാജ്യങ്ങളെയും കുടിപ്പിച്ച ‘മഹാനഗരമായ ബാബേൽ ഇതാ നിലംപതിച്ചിരിക്കുന്നു!’”
REV 14:9 അതിന്റെശേഷം മൂന്നാമത്തെ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ആരെങ്കിലും മൃഗത്തെയും അവന്റെ പ്രതിമയെയും ആരാധിക്കുകയോ നെറ്റിയിലോ കൈയിലോ അവന്റെ അടയാളം സ്വീകരിക്കുകയോ ചെയ്താൽ
REV 14:10 ദൈവകോപത്തിന്റെ ചഷകത്തിൽ പൂർണവീര്യത്തോടെ പകർന്നുവെച്ചിരിക്കുന്ന ദൈവക്രോധമെന്ന മദ്യം അയാൾ കുടിക്കേണ്ടിവരും. വിശുദ്ധദൂതന്മാരുടെയും കുഞ്ഞാടിന്റെയും മുമ്പാകെ തീയിലും ഗന്ധകത്തിലും അവർ ദണ്ഡനം അനുഭവിക്കും.
REV 14:11 അവരുടെ ദണ്ഡനത്തിന്റെ പുക യുഗാനുയുഗം ഉയർന്നുകൊണ്ടിരിക്കും. മൃഗത്തെയും അതിന്റെ പ്രതിമയെയും നമസ്കരിക്കുകയോ അതിന്റെ പേരിന്റെ മുദ്ര സ്വീകരിക്കുകയോ ചെയ്യുന്നവർക്ക് രാപകൽ സ്വസ്ഥത അന്യമായിരിക്കും.”
REV 14:12 ദൈവകൽപ്പനകൾ അനുസരിക്കുകയും യേശുവിലുള്ള വിശ്വാസം സൂക്ഷിക്കുകയുംചെയ്യുന്ന ദൈവജനത്തിന് സഹിഷ്ണുത ഇവിടെ അത്യാവശ്യമായിരിക്കുന്നു.
REV 14:13 അപ്പോൾ, സ്വർഗത്തിൽനിന്ന് ഒരു ശബ്ദം ഞാൻ കേട്ടത്, “എഴുതുക; ഇപ്പോൾമുതൽ കർത്താവിൽ മരിക്കുന്നവർ അനുഗൃഹീതർ.” “അതേ,” ദൈവാത്മാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു, “തങ്ങളുടെ അധ്വാനങ്ങളിൽനിന്ന് അവർ വിശ്രമിക്കേണ്ടതാകുന്നു; അവരുടെ പ്രവൃത്തികൾ അവരെ അനുഗമിക്കും.”
REV 14:14 അതിനുശേഷം ഒരു വെൺമേഘം ഞാൻ കണ്ടു. ഇതാ, ആ മേഘത്തിനുമീതേ മനുഷ്യപുത്രന് തുല്യനായ ഒരുവൻ തലയിൽ തങ്കക്കിരീടമണിഞ്ഞും കൈയിൽ മൂർച്ചയുള്ള അരിവാളേന്തിയും ഇരിക്കുന്നു.
REV 14:15 അപ്പോൾ മറ്റൊരു ദൂതൻ ദൈവാലയത്തിൽനിന്ന് പുറത്തുവന്നു മേഘത്തിന്മേൽ ഇരിക്കുന്നവനോട് അത്യുച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭൂമിയിലെ വിളവു കൊയ്ത്തിനു പാകമായിരിക്കുന്നു. കൊയ്ത്തിനുള്ള സമയവും ഇതാ വന്നിരിക്കുന്നു. അതുകൊണ്ട്, ഇപ്പോൾ നിന്റെ അരിവാൾ എടുത്തു കൊയ്ത്ത് ആരംഭിക്കുക.”
REV 14:16 മേഘത്തിന്മേൽ ഇരിക്കുന്നവൻ തന്റെ അരിവാൾ ഭൂമിയിലേക്കു വലിച്ചെറിഞ്ഞു; അങ്ങനെ ഭൂമിയിൽ കൊയ്ത്തു നടന്നു.
REV 14:17 വേറൊരു ദൂതനും സ്വർഗത്തിലെ ദൈവാലയത്തിൽനിന്ന് വന്നു. അവന്റെ കൈയിൽ മൂർച്ചയുള്ള ഒരു അരിവാൾ ഉണ്ടായിരുന്നു.
REV 14:18 അഗ്നിയുടെമേൽ അധികാരമുള്ള മറ്റൊരു ദൂതൻ യാഗപീഠത്തിൽനിന്ന് വന്ന് മൂർച്ചയുള്ള അരിവാൾ പിടിച്ചിരുന്നവനോട്, “ഭൂമിയിൽ മുന്തിരിങ്ങ പാകമായിരിക്കുകയാൽ നിന്റെ മൂർച്ചയുള്ള അരിവാൾ എറിഞ്ഞ് മുന്തിരിവള്ളിയിൽനിന്ന് മുന്തിരിക്കുലകൾ മുറിച്ചെടുക്കുക” എന്ന് അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞു.
REV 14:19 ദൂതൻ അരിവാൾ ഭൂമിയിലേക്ക് എറിഞ്ഞ് മുന്തിരിവിളവ് ശേഖരിച്ചു ദൈവക്രോധത്തിന്റെ വലിയ ചക്കിലേക്ക് എറിഞ്ഞു.
REV 14:20 നഗരത്തിനു പുറത്തുവെച്ച് മുന്തിരിക്കുല ചക്കിൽ ചവിട്ടിമെതിച്ചു. ചക്കിൽനിന്ന് രക്തം പുറപ്പെട്ട് ഒരു കുതിരയുടെ കടിഞ്ഞാണുള്ള ഉയരംവരെ പൊങ്ങി, 300 കിലോമീറ്റർ ദൂരംവരെ ഒഴുകി.
REV 15:1 ഞാൻ വലിയതും വിസ്മയകരവുമായ മറ്റൊരത്ഭുതചിഹ്നം സ്വർഗത്തിൽ കണ്ടു; ഏഴു ബാധകൾ വഹിക്കുന്ന ഏഴു ദൂതന്മാരെ. അവയോടുകൂടെ ദൈവക്രോധം പൂർത്തീകരിക്കപ്പെടുന്നതിനാൽ അവ അവസാനത്തെ ബാധകളാണ്.
REV 15:2 പിന്നെ, അഗ്നിമയമായ കണ്ണാടിക്കടൽപോലെ ഒന്നു ഞാൻ കണ്ടു; മൃഗത്തിന്മേലും അതിന്റെ പ്രതിമയുടെമേലും മൃഗത്തിന്റെ നാമസംഖ്യയുടെമേലും ജയം നേടിയവർ ദൈവത്തിന്റെ വീണകൾ പിടിച്ചുകൊണ്ട് ആ കടൽതീരത്തുനിൽക്കുന്നതും കണ്ടു.
REV 15:3 അവർ ദൈവദാസനായ മോശയുടെയും കുഞ്ഞാടിന്റെയും ഗീതം ആലപിച്ചു: “മഹത്തും വിസ്മയകരവുമാകുന്ന സർവശക്തിയുള്ള ദൈവമായ കർത്താവേ, ജനതകളുടെ രാജാവേ, അങ്ങയുടെ പ്രവൃത്തികൾ നീതിയും സത്യസന്ധവുംതന്നെ.
REV 15:4 ആര് അങ്ങയെ ഭയപ്പെടാതെയും അങ്ങയുടെ നാമം മഹത്ത്വപ്പെടുത്താതെയും ഇരിക്കും, കർത്താവേ? പരിശുദ്ധൻ അങ്ങുമാത്രം. അങ്ങയുടെ നീതിപ്രവൃത്തികൾ പ്രത്യക്ഷമായിരിക്കുകയാൽ ജനതകളെല്ലാം വന്ന് തിരുസന്നിധിയിൽ വീണ് അങ്ങയെ വണങ്ങും.”
REV 15:5 ഇതിനെല്ലാംശേഷം സ്വർഗത്തിലെ ഉടമ്പടിയുടെ കൂടാരമെന്ന ദൈവാലയം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.
REV 15:6 ശുദ്ധവും ശുഭ്രവുമായ മൃദുലചണവസ്ത്രം ധരിച്ചും മാറത്തു തങ്കക്കച്ച കെട്ടിയും ബാധകൾ ഓരോന്നും വഹിച്ചുകൊണ്ട് ദൂതന്മാർ ഏഴുപേരും ദൈവാലയത്തിൽനിന്ന് പുറത്തേക്കുവന്നു.
REV 15:7 അപ്പോൾ നാലു ജീവികളിൽ ഒന്ന് എന്നെന്നേക്കും ജീവിക്കുന്ന ദൈവത്തിന്റെ ക്രോധം നിറഞ്ഞ ഏഴു തങ്കക്കലശങ്ങൾ ഏഴു ദൂതന്മാർക്കും കൊടുത്തു.
REV 15:8 ദൈവത്തിന്റെ ഉജ്ജ്വലപ്രഭയുടെയും ശക്തിയുടെയും പുകകൊണ്ട് ദൈവാലയം നിറഞ്ഞു. ഏഴു ദൂതന്മാർ അവരുടെ ഏഴു ബാധകളും പൂർത്തിയാക്കുന്നതുവരെ ദൈവാലയത്തിൽ പ്രവേശിക്കാൻ ആർക്കും കഴിഞ്ഞില്ല.
REV 16:1 തുടർന്ന് ആ ഏഴു ദൂതന്മാരോട്, “നിങ്ങൾ പോയി ദൈവക്രോധത്തിന്റെ ഏഴു കുംഭങ്ങളും ഭൂമിയിലേക്ക് ഒഴിക്കുക” എന്നു ദൈവാലയത്തിൽനിന്ന് അത്യുച്ചത്തിൽ അരുളിച്ചെയ്യുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
REV 16:2 അപ്പോൾ ഒന്നാമത്തെ ദൂതൻ പുറപ്പെട്ടു തന്റെ കുംഭം ഭൂമിയിൽ ഒഴിച്ചു. മൃഗത്തിന്റെ മുദ്രയുള്ളവരുടെയും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുടെയുംമേൽ ബീഭത്സവും ചീഞ്ഞുനാറുന്നതുമായ വ്രണങ്ങളുണ്ടായി.
REV 16:3 രണ്ടാമത്തെ ദൂതൻ തന്റെ കുംഭം സമുദ്രത്തിൽ ഒഴിച്ചു; സമുദ്രത്തിലെ ജലം ശവശരീരത്തിലെ രക്തംപോലെ ആയിത്തീർന്നു; സമുദ്രത്തിലെ സകലജീവജാലങ്ങളും ചത്തുപോയി.
REV 16:4 മൂന്നാമത്തെ ദൂതൻ തന്റെ കുംഭം നദികളിലും ജലസ്രോതസ്സുകളിലും ഒഴിച്ചു; അവ രക്തമായിത്തീർന്നു. ജലത്തിന്റെമേൽ അധികാരമുള്ള ദൂതൻ ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു:
REV 16:5 “ഭൂത, വർത്തമാന ഭേദമില്ലാത്ത പരിശുദ്ധനേ, ഈ വിധം ന്യായംവിധിച്ചിരിക്കുകയാൽ അങ്ങ് നീതിമാൻതന്നെ!
REV 16:6 അങ്ങയുടെ വിശുദ്ധരുടെയും പ്രവാചകരുടെയും രക്തം ചൊരിഞ്ഞവർക്ക്, രക്തം കുടിക്കാൻ കൊടുത്തത് അവർ അർഹിക്കുന്ന ശിക്ഷയല്ലോ!”
REV 16:7 ഇതിനു യാഗപീഠം പ്രതിവചിച്ചത് ഞാൻ കേട്ടു: “സർവശക്തിയുള്ള ദൈവമായ കർത്താവേ, അങ്ങയുടെ വിധികൾ സത്യവും നീതിയുള്ളവയുംതന്നെ, നിശ്ചയം!”
REV 16:8 നാലാമത്തെ ദൂതൻ തന്റെ കുംഭം സൂര്യനിൽ ഒഴിച്ചു. തീകൊണ്ടു മനുഷ്യരെ പൊള്ളലേൽപ്പിക്കാനുള്ള ശക്തി അതിനു ലഭിച്ചു.
REV 16:9 മനുഷ്യർ അത്യുഷ്ണത്താൽ പൊള്ളലേറ്റിട്ടും ഈ ബാധകളെ നിയന്ത്രിക്കാൻ അധികാരമുള്ള ദൈവത്തിന്റെ നാമം ദുഷിച്ചതല്ലാതെ, മാനസാന്തരപ്പെട്ടു മഹത്ത്വപ്പെടുത്താൻ മനസ്സുകാട്ടിയില്ല.
REV 16:10 അഞ്ചാമത്തെദൂതൻ തന്റെ കുംഭം മൃഗത്തിന്റെ സിംഹാസനത്തിന്മേൽ ഒഴിച്ചു; അവന്റെ രാജ്യം അന്ധകാരാവൃതമായി. മനുഷ്യർ അതിവേദനയാൽ തങ്ങളുടെ നാവു കടിച്ചു.
REV 16:11 വ്രണങ്ങൾനിമിത്തം കഠിനവേദന അനുഭവിച്ചിട്ടും സ്വർഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ, തങ്ങളുടെ പ്രവൃത്തികളെക്കുറിച്ച് അനുതപിച്ചില്ല.
REV 16:12 ആറാമത്തെ ദൂതൻ തന്റെ കുംഭം “യൂഫ്രട്ടീസ്” എന്ന മഹാനദിയിൽ ഒഴിച്ചു. പൂർവദേശത്തുനിന്നു വരുന്ന രാജാക്കന്മാർക്കു വഴിയൊരുക്കേണ്ടതിന് അതിലെ വെള്ളം വറ്റിപ്പോയി.
REV 16:13 മഹാവ്യാളിയുടെയും മൃഗത്തിന്റെയും വ്യാജപ്രവാചകന്റെയും വായിൽനിന്ന് തവളയുടെ രൂപമുള്ള മൂന്ന് അശുദ്ധാത്മാക്കൾ പുറപ്പെട്ടുവരുന്നതു ഞാൻ കണ്ടു.
REV 16:14 അവ സർവശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിനായി, ഭൂതലമെങ്ങുമുള്ള രാജാക്കന്മാരെ കൂട്ടിച്ചേർക്കാൻ, അവരുടെ അടുത്തേക്ക് അത്ഭുതചിഹ്നങ്ങൾ കാണിച്ചുകൊണ്ട് പുറപ്പെടുന്ന ദുഷ്ടാത്മാക്കളാണ്.
REV 16:15 “ഇതാ, ആരും പ്രതീക്ഷിക്കാത്ത സമയത്ത് കള്ളൻ വരുന്നതുപോലെ ഞാൻ വരുന്നു. തങ്ങളുടെ വസ്ത്രങ്ങൾ സംരക്ഷിച്ചുകൊണ്ട് എന്റെ വരവിനായി ജാഗ്രതയോടെ കാത്തിരിക്കുന്നവർ അനുഗൃഹീതർ. അങ്ങനെയെങ്കിൽ അവർ വിവസ്ത്രരായി ലജ്ജിക്കേണ്ടിവരികയില്ല.”
REV 16:16 ദുഷ്ടാത്മാക്കൾ ഭരണാധികാരികളെയും അവരുടെ സൈന്യത്തെയും എബ്രായഭാഷയിൽ ഹർമഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്ത് ഒരുമിച്ചുകൂട്ടിവരുത്തി.
REV 16:17 ഏഴാമത്തെ ദൂതൻ തന്റെ കുംഭം വായുമണ്ഡലത്തിൽ ഒഴിച്ചു. “പൂർത്തിയായി” എന്നു പറയുന്ന ഒരു മഹാശബ്ദം ദൈവാലയത്തിലെ സിംഹാസനത്തിൽനിന്ന് പുറപ്പെട്ടു.
REV 16:18 അപ്പോൾ മിന്നലും ഇരമ്പലും ഇടിമുഴക്കവും ഉണ്ടായി. ഭൂമിയിൽ മനുഷ്യൻ ഉണ്ടായതുമുതൽ അതുവരെ സംഭവിച്ചിട്ടില്ലാത്തവിധം ഭീമവും ശക്തവുമായ ഒരു ഭൂകമ്പം ഉണ്ടായി.
REV 16:19 മഹാനഗരം മൂന്നു ഭാഗങ്ങളായി പിളർന്നു. ജനതകളുടെ നഗരങ്ങൾ നിലംപൊത്തി. ദൈവം അവിടത്തെ “മഹാക്രോധം,” മദ്യം നിറഞ്ഞ ചഷകംപോലെ മഹതിയാംബാബേലിനെ കുടിപ്പിക്കാൻ ബാബേലിനെ ഓർത്തു.
REV 16:20 എല്ലാ ദ്വീപുകളും പലായനംചെയ്തു; പർവതങ്ങൾ അപ്രത്യക്ഷമായി.
REV 16:21 ഏകദേശം നാൽപ്പത്തിയഞ്ച് കിലോഗ്രാം ഭാരമുള്ള വലിയ കല്ലുകൾ ആകാശത്തുനിന്നു മനുഷ്യരുടെമേൽ മഴയായി പതിച്ചു. കന്മഴയുടെ ബാധ അത്യന്തം ദുസ്സഹമായിരുന്നതിനാൽ മനുഷ്യർ ദൈവത്തെ നിന്ദിച്ചു.
REV 17:1 ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ എന്നോടു സംസാരിച്ചത്: “വരിക, ഭൂമിയിലെ രാജാക്കന്മാരുമായി വ്യഭിചാരത്തിലേർപ്പെട്ട് തന്റെ വേശ്യാവൃത്തിയുടെ വീഞ്ഞുകൊണ്ട് ഭൂവാസികളെ ലഹരിപിടിപ്പിച്ചവളും,
REV 17:2 പെരുവെള്ളത്തിന്മേൽ ഇരിക്കുന്നവളുമായ മഹാവേശ്യയുടെ ന്യായവിധി ഞാൻ നിനക്കു കാണിച്ചുതരാം.”
REV 17:3 ദൂതൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. ഏഴു തലയും പത്തു കൊമ്പും ഉള്ളതും ദൈവത്തെ ദുഷിക്കുന്ന നാമങ്ങൾകൊണ്ടു നിറഞ്ഞതും കടുംചെമപ്പുമായ മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നത് ഞാൻ കണ്ടു.
REV 17:4 അവൾ ഊതവും കടുംചെമപ്പുമായ വസ്ത്രങ്ങൾ ധരിച്ചും സ്വർണം, വിലയേറിയ കല്ലുകൾ, മുത്തുകൾ എന്നിവയണിഞ്ഞും ഇരുന്നു. തന്റെ വേശ്യാവൃത്തിയുടെ മ്ലേച്ഛതകളും അശുദ്ധികളും നിറഞ്ഞ ഒരു സ്വർണചഷകം അവൾ കൈയിൽ പിടിച്ചിരുന്നു.
REV 17:5 രഹസ്യം: മഹതിയാം ബാബേൽ, ഭൂമിയിലെ വേശ്യകളുടെയും മ്ലേച്ഛതകളുടെയും മാതാവ്. ഇങ്ങനെ നിഗൂഢമായ ഒരു പേരും അവളുടെ നെറ്റിയിൽ എഴുതിയിരുന്നു.
REV 17:6 വിശുദ്ധരുടെയും യേശുവിന്റെ സാക്ഷ്യംവഹിച്ചവരുടെയും രക്തം കുടിച്ച് അവൾ ലഹരിപിടിച്ചിരിക്കുന്നതു ഞാൻ കണ്ടു. അവളെ കണ്ടപ്പോൾ ഞാൻ അത്യന്തം അതിശയിച്ചു.
REV 17:7 ദൂതൻ എന്നോടു പറഞ്ഞത്: “നീ അതിശയിക്കുന്നതെന്തിന്? ഏഴു തലയും പത്തു കൊമ്പുള്ളതുമായ മൃഗത്തിന്റെയും അതിന്മേൽ ഇരിക്കുന്ന സ്ത്രീയുടെയും രഹസ്യം ഞാൻ നിനക്കു പറഞ്ഞുതരാം.
REV 17:8 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും, അഗാധഗർത്തത്തിൽനിന്ന് കയറിവന്ന് നാശത്തിലേക്കു പോകാനുള്ളതുമായ മൃഗത്തെയാണ് നീ കണ്ടത്. ലോകസൃഷ്ടിമുതൽ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത ഭൂവാസികൾ—മുമ്പേ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാതായതും ഇനി വെളിപ്പെടാനിരിക്കുന്നതുമായ—ആ മൃഗത്തെക്കണ്ടു വിസ്മയിക്കും.
REV 17:9 “വിവേകത്തോടുകൂടിയ ജ്ഞാനമാണ് ഇവിടെ അത്യാവശ്യമായിരിക്കുന്നത്. ഏഴു തല സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു;
REV 17:10 അവ ഏഴു രാജാക്കന്മാരുമാകുന്നു. അവരിൽ അഞ്ചുപേർ നിപതിച്ചുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. മറ്റേയാൾ ഇതുവരെയും വന്നിട്ടില്ല. അയാൾ വന്നിട്ട് അൽപ്പകാലം വാഴേണ്ടതാണ്.
REV 17:11 മുമ്പ് ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതുമായ മൃഗം ഏഴുപേരുടെ ഗണത്തിൽ ഉൾപ്പെട്ടവനും എട്ടാമനായി വരുന്നവനുമാണ്. അവന്റെ നാശം ആസന്നമായിരിക്കുന്നു.
REV 17:12 “നീ കണ്ട പത്തു കൊമ്പുകൾ ഇതുവരെയും രാജത്വം ഏറ്റെടുത്തിട്ടില്ലാത്ത പത്തു രാജാക്കന്മാരാണ്. അവർക്ക് ഒരു മണിക്കൂർ സമയത്തേക്കു രാജാക്കന്മാരെപ്പോലെ മൃഗത്തോടൊപ്പം അധികാരം ലഭിക്കും.
REV 17:13 ഇവരുടെ ലക്ഷ്യം ഒന്നായിരിക്കുകയാൽ തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിനു നൽകുന്നു.
REV 17:14 ഇവർ കുഞ്ഞാടിനോടു യുദ്ധംചെയ്യും. കുഞ്ഞാട് കർത്താധികർത്താവും രാജാധിരാജാവുമാകുകയാൽ അവരുടെമേൽ ജയം നേടും. വിളിക്കപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട വിശ്വസ്തഅനുയായികൾ കുഞ്ഞാടിനോടൊപ്പം ഉണ്ടായിരിക്കും.”
REV 17:15 ദൂതൻ പിന്നെയും എന്നോടു പറഞ്ഞത്: “വേശ്യ ഇരിക്കുന്നതായി നീ കണ്ട പെരുവെള്ളം ജനതകളും സമൂഹങ്ങളും രാജ്യങ്ങളും ഭാഷകളുമാകുന്നു.
REV 17:16 നീ ദർശിച്ച പത്തു കൊമ്പുകളും മൃഗവുംചേർന്ന് വേശ്യയെ വെറുത്ത് അവളെ ശൂന്യയും വിവസ്ത്രയുമാക്കി അവളുടെ മാംസം തിന്നുകയും അവളെ അഗ്നിയിൽ ദഹിപ്പിച്ചുകളയുകയും ചെയ്യും.
REV 17:17 ദൈവത്തിന്റെ വചനം നിവൃത്തിയാകുന്നതുവരെയും തങ്ങളുടെ രാജകീയ അധികാരം ഇവർ മൃഗത്തിനു സമർപ്പിക്കുന്നതിന് ഏകാഭിപ്രായമുള്ളവരായിത്തീരാൻ ദൈവം അവരുടെ ഹൃദയങ്ങളിൽ തോന്നിച്ചു. ഇത് ദൈവികപദ്ധതിയുടെ നിർവഹണമായിരുന്നു.
REV 17:18 നീ കണ്ട സ്ത്രീയോ ഭൂമിയിലെ രാജാക്കന്മാരുടെമേൽ ഭരണംനടത്തുന്ന മഹാനഗരമാണ്.”
REV 18:1 ഇവയ്ക്കുശേഷം ഉന്നതാധികാരമുള്ള മറ്റൊരു ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു. അവന്റെ തേജസ്സുകൊണ്ട് ഭൂമി പ്രകാശിച്ചു.
REV 18:2 ആ ദൂതൻ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്: “ ‘നിലംപതിച്ചിരിക്കുന്നു!’ അതേ, ‘മഹാനഗരമായ ബാബേൽ നിലംപതിച്ചിരിക്കുന്നു!’ അവൾ ഭൂതാവേശിതസ്ഥലവും സകല അശുദ്ധാത്മാക്കളുടെ നിവാസസ്ഥാനവും അശുദ്ധമായ സകലപക്ഷികളുടെ സങ്കേതവും അശുദ്ധവും അറപ്പുളവാക്കുന്നതുമായ സകലമൃഗങ്ങളുടെയും ഒളിത്താവളവുമായിത്തീർന്നിരിക്കുന്നു.
REV 18:3 അവളുടെ അസാന്മാർഗികതയുടെ അത്യാസക്തിയാകുന്ന മദ്യംകുടിച്ചു ജനതകളെല്ലാം ഉൻമത്തരായിരിക്കുന്നു. ഭൂമിയിലെ രാജാക്കന്മാർ അവളുമായി വ്യഭിചാരംചെയ്തു; ഭൂമിയിലെ വ്യാപാരികൾ അവളുടെ സുഖലോലുപതയുടെ വൈഭവത്താൽ സമ്പന്നരായിത്തീർന്നു.”
REV 18:4 സ്വർഗത്തിൽനിന്ന് അരുളിച്ചെയ്ത മറ്റൊരു ശബ്ദം ഞാൻ കേട്ടത്: “ ‘എന്റെ ജനമേ, അവളെ വിട്ടു പുറത്തുവരിക,’ അവളുടെ പാപങ്ങളിൽ പങ്കാളികളായി അവളുടെ ബാധകൾ ഒന്നും നിങ്ങളെ ഏശാതിരിക്കേണ്ടതിന് അവളെ വിട്ടുവരിക.
REV 18:5 അവളുടെ പാപങ്ങൾ കുമിഞ്ഞുകൂടി ആകാശംവരെ എത്തിയിരിക്കുന്നു. അവളുടെ ഹീനകൃത്യങ്ങൾ ദൈവം ഓർത്തുമിരിക്കുന്നു.
REV 18:6 അവൾക്കു മടക്കിക്കൊടുക്കുക; അവൾ ചെയ്തതനുസരിച്ചുതന്നെ. അവളുടെ പ്രവൃത്തികൾക്കനുസരിച്ച് അവൾക്ക് ഇരട്ടിയായി തിരികെക്കൊടുക്കുക. അവൾ കലക്കിയ പാനപാത്രത്തിൽ ഇരട്ടിയായിത്തന്നെ അവൾക്കു കലക്കിക്കൊടുക്കുക.
REV 18:7 അവൾക്കു ദണ്ഡനവും ദുഃഖവും നൽകുക; അവൾ സ്വയം പ്രശംസിക്കുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്തതിന്റെ അതേ അളവിൽത്തന്നെ. ‘ഞാൻ രാജ്ഞിപദത്തിലിരിക്കുന്നു. ഞാനൊരു വിധവയല്ല; ഞാൻ ഒരിക്കലും ദുഃഖിക്കുകയുമില്ല,’ എന്ന് അവൾ ഹൃദയത്തിൽ അഹങ്കരിച്ചല്ലോ.
REV 18:8 അതുകൊണ്ട്, ഒരൊറ്റ ദിവസംകൊണ്ടുതന്നെ മരണം, വിലാപം, ക്ഷാമം എന്നീ അത്യാപത്തുകൾ അവളുടെമേൽ വരും; ന്യായംവിധിക്കുന്ന ദൈവമായ കർത്താവ് ശക്തനാകുകയാൽ അവളെ തീയിൽ ദഹിപ്പിച്ചുകളയും.
REV 18:9 “അവളുമായി വ്യഭിചാരകർമത്തിലേർപ്പെടുകയും സുഖലോലുപതയിൽ തിമിർക്കുകയുംചെയ്ത ഭൂമിയിലെ രാജാക്കന്മാർ അവൾ കത്തിയമരുന്നതിന്റെ പുക കണ്ട് അവളെക്കുറിച്ച് കരയുകയും മുറവിളിക്കുകയും ചെയ്യും.
REV 18:10 അവളുടെ ദണ്ഡനത്തിന്റെ ഭയാനകതകണ്ട് അവർ ദൂരെ നിന്നുകൊണ്ട്: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമായ, ബാബേലേ! ശക്തിയുള്ള നഗരമേ! ഒറ്റ മണിക്കൂറിനുള്ളിൽത്തന്നെ നിന്റെ ന്യായവിധി വന്നല്ലോ!’ എന്നു പറയും.
REV 18:11 “സ്വർണം, വെള്ളി, അമൂല്യരത്നങ്ങൾ, മുത്തുകൾ; മൃദുലവസ്ത്രങ്ങൾ, ഊതവസ്ത്രം, പട്ട്, രക്താംബരം; സുഗന്ധത്തടികൾ, ദന്തനിർമിതവസ്തുക്കൾ, വിലകൂടിയ മരം; വെങ്കലം, ഇരുമ്പ്, മാർബിൾ എന്നിവകൊണ്ടുള്ള വസ്തുക്കളും;
REV 18:12 കറുവപ്പട്ട, ഏലം, മീറ, കുന്തിരിക്കം, മറ്റു സുഗന്ധദ്രവ്യങ്ങളും വീഞ്ഞും ഒലിവെണ്ണയും നേരിയമാവും ഗോതമ്പും ആടുകളും കന്നുകാലികളും കുതിരകളും രഥങ്ങളും മനുഷ്യശരീരങ്ങളും ജീവനും തുടങ്ങി തങ്ങൾക്കുള്ള കച്ചവടസാധനങ്ങളൊന്നും ആരും വാങ്ങാതിരിക്കുകയാൽ
REV 18:13 ഭൂമിയിലെ വ്യാപാരികൾ അവളെക്കുറിച്ചു കരഞ്ഞു മുറവിളികൂട്ടും.
REV 18:14 “നീ അതിയായി മോഹിച്ച ഫലം നിന്നെവിട്ടു പോയിരിക്കുന്നു. നിന്റെ സകല ആഡംബരവസ്തുക്കളും നിന്നിൽനിന്ന് പൊയ്പ്പോയിരിക്കുന്നു. അവയുടെ മനോഹാരിത ഇനിയൊരിക്കലും തിരികെ കിട്ടാത്തവിധം നിന്നിൽനിന്ന് നഷ്ടമായിരിക്കുന്നു.
REV 18:15 ഈ വസ്തുക്കൾകൊണ്ടു വ്യാപാരംചെയ്ത് അവൾമൂലം സമ്പന്നരായവർ അവളുടെ ദണ്ഡനത്തിന്റെ ഭീകരത നിമിത്തം ദൂരത്തുനിന്നുകൊണ്ട്:
REV 18:16 “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, മൃദുലവസ്ത്രവും ഊതവസ്ത്രവും രക്താംബരവും ധരിച്ച്; സ്വർണം, വിലയേറിയ രത്നങ്ങൾ, മുത്തുകൾ എന്നിവയണിഞ്ഞ് ശോഭിച്ചിരുന്നവളേ!
REV 18:17 ഇത്ര ഭീമമായ സമ്പത്ത് ഒറ്റ മണിക്കൂറിൽ നശിച്ചുപോയല്ലോ!’ എന്നു പറഞ്ഞ് അതിദുഃഖത്തോടെ വിലപിക്കും. “എല്ലാ കപ്പലുകളിലെയും സകലയാത്രികരും നാവികരും കപ്പിത്താന്മാരും സമുദ്രത്തിൽ തൊഴിലെടുക്കുന്ന സകലരും ദൂരത്തുനിന്ന്
REV 18:18 അവൾ കത്തിയമരുന്നതിന്റെ പുക കണ്ട്, ‘ഈ മഹാനഗരംപോലൊരു നഗരം വേറെ ഏതുണ്ടായിരുന്നിട്ടുള്ളൂ?’ എന്നു പറഞ്ഞു വിലപിക്കും.
REV 18:19 അവർ തങ്ങളുടെ തലയിൽ പൂഴി വാരിയിട്ട് ദുഃഖിച്ചുകൊണ്ട് ഇങ്ങനെ വിലപിക്കും: “ ‘ഹാ ഭയങ്കരം! ഭയങ്കരം! മഹാനഗരമേ, കപ്പലുടമകളെയെല്ലാം നിന്റെ ഐശ്വര്യംകൊണ്ടു സമ്പന്നയാക്കിയവളേ, നീ ഒറ്റ മണിക്കൂറിൽ ഭസ്മീകൃതമായല്ലോ!’
REV 18:20 “ദൂതൻ തുടർന്നു പറഞ്ഞത്: “ ‘അല്ലയോ, സ്വർഗമേ, വിശുദ്ധരേ, അപ്പൊസ്തലന്മാരേ, പ്രവാചകന്മാരേ, അവളെച്ചൊല്ലി ആനന്ദിക്കുക!’ ദൈവം നിങ്ങൾക്കുവേണ്ടി അവളെ ന്യായംവിധിച്ചിരിക്കുന്നു അവൾ നിങ്ങളെ ശിക്ഷിച്ച ശിക്ഷയാൽത്തന്നെ ദൈവം അവളെ ന്യായംവിധിച്ചിരിക്കുന്നു.”
REV 18:21 ശക്തനായൊരു ദൂതൻ തിരികല്ലുപോലെയുള്ള ഒരു വലിയ കല്ലെടുത്തു സമുദ്രത്തിലേക്കെറിഞ്ഞുകൊണ്ടു പറഞ്ഞത്: “മഹാനഗരമായ ബാബേൽ ഇങ്ങനെ അതിശക്തിയോടെ വലിച്ചെറിയപ്പെടും, പിന്നീടൊരിക്കലും അതിനെ കണ്ടെത്തുകയുമില്ല.
REV 18:22 വൈണികന്മാർ, സംഗീതജ്ഞർ, ഓടക്കുഴൽ വാദനക്കാർ, കാഹളം മുഴക്കുന്നവർ എന്നിവരുടെ സംഗീതം ഇനിയൊരിക്കലും നിന്നിൽനിന്നു കേൾക്കുകയില്ല. ഒരുതരത്തിലുമുള്ള കരകൗശലവിദഗ്ധരെയും ഇനി നിന്നിൽ കാണുകയില്ല. ഇനിയൊരിക്കലും തിരികല്ലിന്റെ ശബ്ദം നിന്നിൽനിന്ന് ഉയരുകയുമില്ല.
REV 18:23 ഒരു ദീപവും ഇനി നിന്നിൽ ജ്വലിക്കുകയില്ല. വധൂവരന്മാരുടെ ഉല്ലാസഘോഷം ഇനി നിന്നിൽ കേൾക്കുകയില്ല. നിന്റെ വ്യാപാരികൾ ഭൂമിയിലെ പ്രധാനികളായിരുന്നു. ആഭിചാരത്താൽ നീ സകലജനതയെയും വഞ്ചിച്ചിരുന്നു.
REV 18:24 ഭൂമിയിൽ സംഹരിക്കപ്പെട്ട എല്ലാ പ്രവാചകരുടെയും വിശുദ്ധരുടെയും രക്തം നിന്നിലല്ലോ കാണപ്പെട്ടത്.”
REV 19:1 ഇതിനുശേഷം ഞാൻ വലിയൊരു ജനാരവംപോലെ സ്വർഗത്തിൽനിന്ന് പറയുന്നതു കേട്ടു: “ഹല്ലേലുയ്യാ! രക്ഷയും മഹത്ത്വവും ശക്തിയും നമ്മുടെ ദൈവത്തിന്റേതുമാത്രം,
REV 19:2 അവിടത്തെ ന്യായവിധികൾ സത്യവും നീതിയുമുള്ളവതന്നെ. വേശ്യാവൃത്തികൊണ്ടു ഭൂമിയെ മലീമസമാക്കിയ മഹാവേശ്യയുടെ ന്യായവിധി അവിടന്നു നടപ്പാക്കിയിരിക്കുന്നു; ദൈവം തന്റെ ദാസന്മാരുടെ രക്തത്തിന് അവളോടു പ്രതികാരം ചെയ്തിരിക്കുന്നു.”
REV 19:3 പിന്നെയും അവരുടെ ഘോഷം മുഴങ്ങിയത്: “ഹല്ലേലുയ്യാ! അവളുടെ ന്യായവിധിയുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരിക്കുന്നു.”
REV 19:4 ഇരുപത്തിനാലു മുഖ്യന്മാരും നാലു ജീവികളും സിംഹാസനസ്ഥനായ ദൈവത്തിനുമുമ്പാകെ വീണു വണങ്ങിക്കൊണ്ട്, “ആമേൻ, ഹല്ലേലുയ്യാ!” എന്ന് ആർത്തു.
REV 19:5 അപ്പോൾ സിംഹാസനത്തിൽനിന്ന് ഒരു ശബ്ദം കേൾക്കുമാറായി: “വലിയവരും ചെറിയവരുമായി ദൈവഭക്തരായവരേ, സകലസേവകരുമേ, നമ്മുടെ ദൈവത്തെ സ്തുതിക്കുക.”
REV 19:6 അപ്പോൾ വലിയ ജനാരവംപോലെയും വൻ ജലപ്രവാഹത്തിന്റെ ഇരമ്പൽപോലെയും അതിശക്തമായ ഇടിമുഴക്കംപോലെയുമുള്ള ഒരു ശബ്ദം ഞാൻ കേട്ടത്: “ഹല്ലേലുയ്യാ! സർവശക്തിയുള്ള ദൈവമായ നമ്മുടെ കർത്താവ് വാണരുളുന്നു.
REV 19:7 നമുക്ക് ആനന്ദത്തോടും ആഹ്ലാദത്തോടും അവിടത്തേക്ക് മഹത്ത്വം നൽകാം; കുഞ്ഞാടിന്റെ വിവാഹം വന്നുചേർന്നല്ലോ; മണവാട്ടിയും അതിനായി സ്വയം ഒരുങ്ങിയിരിക്കുന്നു.
REV 19:8 ശുദ്ധശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം അവൾക്കു ധരിക്കാൻ നൽകപ്പെട്ടിരിക്കുന്നു.” ആ മൃദുലചണവസ്ത്രം വിശുദ്ധരുടെ നീതിപ്രവൃത്തികളാണ്.
REV 19:9 പിന്നെ, ദൂതൻ എന്നോടു പറഞ്ഞത്: “ഇങ്ങനെ എഴുതുക; കുഞ്ഞാടിന്റെ വിവാഹവിരുന്നിനു ക്ഷണം ലഭിച്ചവർ അനുഗൃഹീതർ.” തുടർന്ന് എന്നോട്, “ഇവ ദൈവത്തിന്റെ സത്യവചനങ്ങൾതന്നെ” എന്നും പറഞ്ഞു.
REV 19:10 ഇതു കേട്ടമാത്രയിൽ ദൂതനെ നമസ്കരിക്കാൻ ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു. എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിനക്കും യേശുവിന്റെ സാക്ഷ്യംവഹിക്കുന്ന നിന്റെ സഹോദരങ്ങൾക്കുമൊപ്പം ഒരു സഹദാസൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക; യേശുവിന്റെ സാക്ഷ്യംവഹിക്കുകയാണ് പ്രവചനത്തിന്റെ അന്തസ്സത്ത” എന്നു പറഞ്ഞു.
REV 19:11 പിന്നീട്, സ്വർഗം തുറക്കപ്പെട്ടിരിക്കുന്നതു ഞാൻ കണ്ടു. ഇതാ, ഒരു വെള്ളക്കുതിര! അതിന്റെ പുറത്തിരിക്കുന്നയാൾ വിശ്വസ്തൻ എന്നും സത്യവാൻ എന്നും വിളിക്കപ്പെടുന്നു. അദ്ദേഹം ന്യായംവിധിക്കുന്നതും അടരാടുന്നതും നീതിയോടെയായിരിക്കും.
REV 19:12 അദ്ദേഹത്തിന്റെ കണ്ണുകൾ അഗ്നിജ്വാലയ്ക്കു സമാനമായിരുന്നു. ശിരസ്സിൽ അനേകം കിരീടങ്ങളും ധരിച്ചിരുന്നു; മറ്റാർക്കും അറിയാൻ കഴിയാത്ത എഴുതപ്പെട്ട ഒരു നാമം അദ്ദേഹത്തിനുണ്ട്.
REV 19:13 രക്തത്തിൽ മുക്കിയെടുത്ത ഒരു വസ്ത്രം അദ്ദേഹം ധരിച്ചിരിക്കുന്നു; ദൈവവചനം എന്നാകുന്നു അദ്ദേഹത്തിന്റെ നാമധേയം.
REV 19:14 ശുദ്ധവും ശുഭ്രവും ഉജ്ജ്വലവുമായ വസ്ത്രം ധരിച്ച സ്വർഗീയസൈന്യങ്ങൾ വെള്ളക്കുതിരകളിന്മേൽ അദ്ദേഹത്തെ അനുഗമിച്ചു.
REV 19:15 ജനതകളെ വെട്ടിവീഴ്ത്താൻവേണ്ടി മൂർച്ചയേറിയ ഒരു വാൾ അദ്ദേഹത്തിന്റെ വായിൽനിന്നു പുറപ്പെടുന്നു. “ഇരുമ്പു ചെങ്കോൽകൊണ്ട് അദ്ദേഹം അവരെ ഭരിക്കും.” സർവശക്തനായ ദൈവത്തിന്റെ ഉഗ്രക്രോധം എന്ന മുന്തിരിച്ചക്ക് അദ്ദേഹം ചവിട്ടിമെതിക്കുന്നു.
REV 19:16 രാജാധിരാജാവ്, കർത്താധികർത്താവ്, എന്ന നാമം അദ്ദേഹത്തിന്റെ വസ്ത്രത്തിന്മേലും തുടയിന്മേലും ആലേഖനംചെയ്തിരിക്കുന്നു.
REV 19:17 ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. ആകാശമധ്യേ പറക്കുന്ന സകലപക്ഷികളോടും അയാൾ അത്യുച്ചത്തിൽ വിളിച്ചുപറഞ്ഞത്:
REV 19:18 “ദൈവം ഒരുക്കുന്ന വലിയ അത്താഴവിരുന്നിൽ രാജാക്കന്മാർ, സൈന്യാധിപന്മാർ, വീരന്മാർ; കുതിരകളും അവയുടെമേൽ സവാരി ചെയ്യുന്നവരും; സ്വതന്ത്രർ, അടിമകൾ, ചെറിയവർ, വലിയവർ എന്നിങ്ങനെയുള്ള സകലരുടെയും മാംസം ഭക്ഷിക്കാൻ വന്നുകൂടുക,” എന്നായിരുന്നു.
REV 19:19 അപ്പോൾ, കുതിരപ്പുറത്തിരിക്കുന്നയാളിനോടും അദ്ദേഹത്തിന്റെ സൈന്യത്തോടും യുദ്ധംചെയ്യാൻ ഒരുങ്ങി മൃഗവും ഭൂമിയിലെ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും ഒന്നിച്ച് അണിനിരന്നിരിക്കുന്നതു ഞാൻ കണ്ടു.
REV 19:20 അത്ഭുതചിഹ്നങ്ങൾ കാട്ടി മനുഷ്യനെ ഭ്രമിപ്പിച്ച് മൃഗത്തിന്റെ മുദ്ര സ്വീകരിക്കാനും അതിന്റെ പ്രതിമയെ നമസ്കരിക്കാനും ഇടയാക്കിയ വ്യാജപ്രവാചകനെയും ആ മൃഗത്തെയും ബന്ധനസ്ഥരാക്കി എരിയുന്ന ഗന്ധകപ്പൊയ്കയിൽ ജീവനോടെ എറിഞ്ഞുകളഞ്ഞു.
REV 19:21 ശേഷിച്ചവരെ കുതിരപ്പുറത്ത് ഇരിക്കുന്നവന്റെ വായിൽനിന്നു പുറപ്പെട്ട വാൾകൊണ്ടു കൊന്നുകളയുകയും സകലപക്ഷികളും അവരുടെ മാംസം തിന്നു തൃപ്തിയടയുകയും ചെയ്തു.
REV 20:1 അതിനുശേഷം, ഒരു ദൂതൻ അഗാധഗർത്തത്തിന്റെ താക്കോലും വലിയൊരു ചങ്ങലയും കൈയിൽ പിടിച്ചുകൊണ്ട് സ്വർഗത്തിൽനിന്ന് ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
REV 20:2 അയാൾ പിശാചും സാത്താനുമായ പുരാതന സർപ്പം എന്ന മഹാവ്യാളിയെ പിടിച്ചടക്കി ആയിരം വർഷത്തേക്കു ബന്ധിച്ചു.
REV 20:3 ഇനിമേൽ ജനതകളെ വഞ്ചിക്കാതിരിക്കാൻ അവനെ അഗാധഗർത്തത്തിലേക്ക് എറിഞ്ഞു. ആയിരം വർഷം പൂർത്തിയാകുന്നതുവരെ അത് അടച്ചുപൂട്ടി മീതേ മുദ്രവെച്ചു. ഇതിനുശേഷം അൽപ്പസമയത്തേക്ക് അവനെ സ്വതന്ത്രനാക്കേണ്ടതാണ്.
REV 20:4 തുടർന്ന് ഞാൻ സിംഹാസനങ്ങൾ കണ്ടു. സിംഹാസനസ്ഥരായവർക്കു ന്യായംവിധിക്കാനുള്ള അധികാരം നൽകപ്പെട്ടു. യേശുവിനെക്കുറിച്ചുള്ള സാക്ഷ്യവും ദൈവവചനവും നിമിത്തം ശിരച്ഛേദം ചെയ്യപ്പെട്ടവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതെയും നെറ്റിമേലോ കൈകളിന്മേലോ അതിന്റെ മുദ്ര സ്വീകരിക്കാതെയും ഇരുന്നവരാണ്. അവർ ജീവിച്ചെഴുന്നേറ്റ് ക്രിസ്തുവിനോടുകൂടെ ആയിരം വർഷം ഭരിച്ചു.
REV 20:5 മൃതരിൽ അവശേഷിച്ചവർ ആയിരം വർഷം പൂർത്തിയാകുന്നതുവരെ ജീവിച്ചെഴുന്നേറ്റില്ല. ഇത് ഒന്നാംപുനരുത്ഥാനം.
REV 20:6 ഒന്നാംപുനരുത്ഥാനത്തിൽ പങ്കുള്ളവർ അനുഗൃഹീതരും വിശുദ്ധരുമാകുന്നു. ഇവരുടെമേൽ രണ്ടാംമരണത്തിന് അധികാരം ഇല്ല. ദൈവത്തിന്റെയും ക്രിസ്തുവിന്റെയും പുരോഹിതരായി ക്രിസ്തുവിനോടുകൂടെ ആയിരം വർഷം അവർ ഭരിക്കും.
REV 20:7 ആയിരം വർഷം പൂർത്തിയായിക്കഴിയുമ്പോൾ സാത്താനെ അവന്റെ തടവറയിൽനിന്ന് അഴിച്ചുവിടും.
REV 20:8 അയാൾ പുറപ്പെട്ട് ഭൂമിയുടെ നാലു ദിക്കുകളിലുമുള്ള ജനതകളായ ഗോഗ്, മാഗോഗ് എന്നിവരെ വശീകരിച്ചു യുദ്ധത്തിനു കൂട്ടിച്ചേർക്കും. അവർ കടൽപ്പുറത്തെ മണൽപോലെ അസംഖ്യമാണ്.
REV 20:9 അവർ ഭൂമിയിൽ എല്ലായിടവും സഞ്ചരിച്ച് ദൈവജനത്തിന്റെ പാളയത്തെയും ദൈവത്തിനു പ്രിയപ്പെട്ട നഗരത്തെയും വളയും. എന്നാൽ സ്വർഗത്തിൽനിന്ന് അഗ്നിവർഷമുണ്ടായി അവർ ഭസ്മീകരിക്കപ്പെടും.
REV 20:10 അവരെ വശീകരിച്ച പിശാചിനെ, മൃഗവും വ്യാജപ്രവാചകനും കിടക്കുന്ന എരിയുന്ന ഗന്ധകപ്പൊയ്കയിലേക്ക് എറിഞ്ഞുകളയും; അവർ രാപകൽ എന്നെന്നേക്കും ദണ്ഡിപ്പിക്കപ്പെടും.
REV 20:11 പിന്നെ, ഞാൻ വലിയൊരു ശുഭ്രസിംഹാസനവും അതിന്മേൽ ഒരാളിരിക്കുന്നതും കണ്ടു. സിംഹാസനസ്ഥന്റെ സന്നിധിയിൽനിന്ന് ആകാശവും ഭൂമിയും അപ്രത്യക്ഷമായി. അവയെ പിന്നെ കണ്ടതുമില്ല.
REV 20:12 വലിയവരും ചെറിയവരുമായി മരിച്ചവരെല്ലാവരും സിംഹാസനത്തിനുമുമ്പിൽ നിൽക്കുന്നതു ഞാൻ കണ്ടു. പുസ്തകങ്ങൾ തുറക്കപ്പെട്ടു; “ജീവന്റെ പുസ്തകം” എന്ന മറ്റൊരു പുസ്തകവും തുറന്നു. മരിച്ചവർ ഓരോരുത്തർക്കും പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന അവരുടെ പ്രവൃത്തികൾക്കനുസൃതമായി ന്യായവിധിയുണ്ടായി.
REV 20:13 സമുദ്രം അതിലുള്ള മരിച്ചവരെ വിട്ടുകൊടുത്തു. മരണവും പാതാളവും അവയിലുള്ള മരിച്ചവരെയും വിട്ടുകൊടുത്തു. അവർ ഓരോരുത്തരും അവരവരുടെ പ്രവൃത്തികൾക്ക് അനുസൃതമായി ന്യായംവിധിക്കപ്പെട്ടു.
REV 20:14 മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.
REV 20:15 ജീവന്റെ പുസ്തകത്തിൽ പേരെഴുതപ്പെട്ടിട്ടില്ലാത്ത എല്ലാവരെയും തീപ്പൊയ്കയിലേക്കു വലിച്ചെറിയും.
REV 21:1 പിന്നീട് “ഞാൻ ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും” കണ്ടു. ആദ്യത്തെ ആകാശവും ഭൂമിയും നീങ്ങിപ്പോയി. ഇനിമേൽ സമുദ്രം ഇല്ല.
REV 21:2 മണവാളനുവേണ്ടി അണിയിച്ചൊരുക്കപ്പെട്ട മണവാട്ടിയെപ്പോലെ പുതിയ ജെറുശലേം എന്ന വിശുദ്ധനഗരം സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതു ഞാൻ കണ്ടു.
REV 21:3 അപ്പോൾ സിംഹാസനത്തിൽനിന്ന് അത്യുച്ചത്തിലുള്ള ഒരു ശബ്ദം ഞാൻ കേട്ടു: “ഇതാ, മനുഷ്യരോടുകൂടെ ദൈവത്തിന്റെ തിരുനിവാസം; അവിടന്ന് അവരുടെ ഇടയിൽ വസിക്കും. അവർ അവിടത്തെ സ്വന്തം ജനമായിരിക്കും. ദൈവംതന്നെ അവരോടുകൂടെയിരുന്ന് അവരുടെ സ്വന്തം ദൈവമായിരിക്കുകയും ചെയ്യും.
REV 21:4 അവിടന്ന് അവരുടെ കണ്ണുകളിൽനിന്ന് കണ്ണുനീരെല്ലാം തുടച്ചുകളയും; ഇനിമേലാൽ മരണമോ വിലാപമോ രോദനമോ വേദനയോ ഉണ്ടാകില്ല; പഴയതെല്ലാം നീങ്ങിപ്പോയല്ലോ!”
REV 21:5 സിംഹാസനസ്ഥൻ എന്നോടു പറഞ്ഞത്: “ഇതാ, ഞാൻ സകലത്തെയും പുതിയതാക്കുന്നു.” അവിടന്ന് എന്നോടു തുടർന്ന് കൽപ്പിച്ചത്, “ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവുമാകുകയാൽ ഇവ എഴുതുക.”
REV 21:6 അവിടന്ന് പിന്നെയും എന്നോട് അരുളിച്ചെയ്തത്: “പര്യവസാനിച്ചിരിക്കുന്നു! ഞാൻ ആൽഫയും ഒമേഗയും—ആരംഭവും അവസാനവും—ആകുന്നു. ദാഹമുള്ളയാൾക്ക് ഞാൻ ജീവജലത്തിന്റെ ഉറവിൽനിന്ന് സൗജന്യമായി കുടിക്കാൻ നൽകും.
REV 21:7 വിജയിക്കുന്നവർ ഇവയ്ക്കെല്ലാം അവകാശിയാകും. ഞാൻ അവർക്ക് ദൈവവും അവർ എനിക്കു പുത്രരും ആയിരിക്കും.
REV 21:8 എന്നാൽ ഭീരുക്കൾ, വിശ്വാസത്യാഗികൾ, നികൃഷ്ടർ, കൊലപാതകികൾ, വ്യഭിചാരികൾ, ദുർമന്ത്രവാദികൾ, വിഗ്രഹാരാധകർ, വ്യാജംപറയുന്നവർ, ഇങ്ങനെയുള്ളവരെല്ലാം രണ്ടാമത്തെ മരണമായ ഗന്ധകം കത്തിയെരിയുന്ന തീപ്പൊയ്കയ്ക്കാണ് അവകാശികളാകുന്നത്.”
REV 21:9 അന്ത്യബാധകൾ ഏഴും നിറഞ്ഞ ഏഴു കുംഭങ്ങൾ കൈവശമുള്ള ഏഴു ദൂതന്മാരിൽ ഒരുവൻ വന്ന് എന്നോടു പറഞ്ഞത്: “വരിക, കുഞ്ഞാടിന്റെ പത്നിയായിത്തീരേണ്ട മണവാട്ടിയെ ഞാൻ കാണിച്ചുതരാം.”
REV 21:10 പിന്നെ അയാൾ എന്നെ ആത്മാവിൽ വലുപ്പമേറിയതും ഉന്നതവുമായ ഒരു പർവതത്തിലേക്കു കൂട്ടിക്കൊണ്ടുപോയി; സ്വർഗത്തിൽനിന്ന്, അതേ ദൈവത്തിൽനിന്നുതന്നെ ഇറങ്ങിവരുന്നതായ ജെറുശലേം എന്ന വിശുദ്ധനഗരം എനിക്കു കാണിച്ചുതന്നു.
REV 21:11 ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു.
REV 21:12 അതിന് ഉയർന്ന ഒരു വലിയ കോട്ടയും കോട്ടയ്ക്കു പന്ത്രണ്ട് കവാടങ്ങളും കവാടങ്ങളിൽ ഓരോന്നിലും കാവലായി ഓരോ ദൂതന്മാരും ഉണ്ട്. ഓരോ കവാടത്തിലും ഇസ്രായേൽഗോത്രങ്ങളിൽ ഓരോന്നിന്റെയും നാമം രേഖപ്പെടുത്തിയിരിക്കുന്നു.
REV 21:13 മൂന്നു കവാടങ്ങൾ കിഴക്കും മൂന്നു കവാടങ്ങൾ വടക്കും മൂന്നു കവാടങ്ങൾ തെക്കും മൂന്നു കവാടങ്ങൾ പടിഞ്ഞാറും ആയിരുന്നു.
REV 21:14 നഗരത്തിന്റെ കോട്ടമതിലിന് പന്ത്രണ്ട് അടിസ്ഥാനശിലകളും അവയിൽ ഓരോന്നിലും കുഞ്ഞാടിന്റെ പന്ത്രണ്ട് അപ്പൊസ്തലന്മാരിൽ ഓരോരുത്തരുടെ പേരും ഉണ്ട്.
REV 21:15 എന്നോടു സംസാരിച്ച ദൂതന്റെ കൈവശം നഗരവും അതിന്റെ കവാടങ്ങളും കോട്ടയും അളക്കുന്നതിനു തങ്കംകൊണ്ടുള്ള ഒരു ദണ്ഡ് ഉണ്ടായിരുന്നു.
REV 21:16 സമചതുരമായിരുന്നു നഗരം; അതിന്റെ നീളവും വീതിയും തുല്യം. ദൂതൻ ദണ്ഡുകൊണ്ടു നഗരത്തെ അളന്നു. അതിന്റെ നീളം ഏകദേശം 2,200 കിലോമീറ്റർ; അതിന്റെ നീളവും വീതിയും ഉയരവും തുല്യമായിരുന്നു.
REV 21:17 പിന്നെ ദൂതൻ അതിന്റെ കോട്ട അളന്നു. ദൂതൻ അളക്കാൻ ഉപയോഗിച്ച ദണ്ഡ് മാനുഷികമാനദണ്ഡമനുസരിച്ച് അറുപത്തഞ്ച് മീറ്റർ ആയിരുന്നു.
REV 21:18 കോട്ട നിർമിച്ചിരിക്കുന്നത് സൂര്യകാന്തക്കല്ലുകൊണ്ടും നഗരമാകട്ടെ, അച്ഛസ്ഫടികംപോലെയുള്ള തങ്കംകൊണ്ടുമായിരുന്നു.
REV 21:19 കോട്ടയുടെ അടിസ്ഥാനശിലകൾ സർവവിധരത്നങ്ങളാൽ അലങ്കരിക്കപ്പെട്ടിരുന്നു. ഒന്നാമത്തെ അടിസ്ഥാനശില സൂര്യകാന്തം, രണ്ടാമത്തേതു നീലരത്നം, മൂന്നാമത്തേതു വൈഡൂര്യം, നാലാമത്തേതു മരതകം,
REV 21:20 അഞ്ചാമത്തേതു നഖവർണി, ആറാമത്തേതു ചെമപ്പുകല്ല്, ഏഴാമത്തേതു ചന്ദ്രകാന്തം, എട്ടാമത്തേതു ഗോമേദകം, ഒൻപതാമത്തേതു പുഷ്യരാഗം, പത്താമത്തേതു പവിഴം, പതിനൊന്നാമത്തേതു പത്മരാഗം, പന്ത്രണ്ടാമത്തേതു ശ്യാമളവൈഢൂര്യം.
REV 21:21 പന്ത്രണ്ട് കവാടങ്ങളാകട്ടെ, പന്ത്രണ്ട് മുത്തുകളായിരുന്നു; ഓരോ കവാടവും ഓരോ മുത്തുകൊണ്ടുള്ളതും നഗരത്തിന്റെ വീഥികൾ അച്ഛസ്ഫടികത്തിനു തുല്യമായ തങ്കവുമായിരുന്നു.
REV 21:22 നഗരത്തിൽ വിശുദ്ധമന്ദിരം കണ്ടില്ല; സർവശക്തിയുള്ള ദൈവമായ കർത്താവും കുഞ്ഞാടും അതിന്റെ മന്ദിരം ആയിരുന്നു.
REV 21:23 നഗരത്തിൽ പ്രകാശിക്കേണ്ടതിനായി സൂര്യന്റെയോ ചന്ദ്രന്റെയോ ആവശ്യമില്ല; കാരണം, ദൈവതേജസ്സ് അതിനെ പ്രശോഭിതമാക്കിയിരുന്നു; കുഞ്ഞാട് അതിന്റെ വിളക്ക് ആകുന്നു.
REV 21:24 ജനതകൾ അതിന്റെ പ്രകാശത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ സർവപ്രതാപത്തോടുംകൂടെ അതിലേക്കു വന്നുചേരും.
REV 21:25 അതിന്റെ കവാടങ്ങൾ പകൽ ഒരിക്കലും അടയ്ക്കുകയില്ല; രാത്രി അവിടെ ഉണ്ടായിരിക്കുകയുമില്ല.
REV 21:26 ജനതകൾ അവരുടെ മഹത്ത്വത്തോടെയും ബഹുമാനത്തോടെയും അതിലേക്കു വരും.
REV 21:27 കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ പേരെഴുതപ്പെട്ടവരല്ലാതെ അശുദ്ധിയും മ്ലേച്ഛതയും വ്യാജവും പ്രവർത്തിക്കുന്ന ആർക്കും അതിൽ ഒരിക്കലും പ്രവേശനം ലഭിക്കുകയില്ല.
REV 22:1 അതിനുശേഷം, ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തിൽനിന്ന് പുറപ്പെട്ട് നഗരവീഥിയുടെ മധ്യത്തിലൂടെ ഒഴുകുന്ന പളുങ്കുസമാനം ശുഭ്രമായ ജീവജലനദി ദൂതൻ എനിക്കു കാണിച്ചുതന്നു.
REV 22:2 നദിയുടെ ഇരുകരയിലും ജീവവൃക്ഷങ്ങൾ ഉണ്ട്; അത് ഓരോ മാസവും ഫലം കായ്ച്ച് പന്ത്രണ്ടുതരം ഫലംനൽകുന്നു. വൃക്ഷത്തിന്റെ ഇലകൾ ജനതകൾക്കു രോഗസൗഖ്യം വരുത്തുന്നതാണ്.
REV 22:3 ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനം നഗരമധ്യത്തിൽ ഉള്ളതിനാൽ ഇനിമേലാൽ ഒരു ശാപവും ഉണ്ടാകുകയില്ല. ദൈവത്തെയും കുഞ്ഞാടിനെയും അവിടത്തെ ശുശ്രൂഷകന്മാർ ആരാധിക്കും.
REV 22:4 അവർ അവിടത്തെ മുഖം ദർശിക്കും. അവരുടെ നെറ്റിമേൽ തിരുനാമം രേഖപ്പെടുത്തിയിരിക്കും.
REV 22:5 ഇനിമേൽ രാത്രി അവിടെ ഉണ്ടാകുകയില്ല. ദൈവമായ കർത്താവ് അവരുടെമേൽ പ്രകാശിക്കുന്നതിനാൽ ദീപപ്രഭയുടെയോ സൂര്യപ്രകാശത്തിന്റെയോ ആവശ്യം അവർക്കുണ്ടാകുകയില്ല. അവർ അനന്തകാലം രാജാക്കന്മാരായി ഭരിക്കും.
REV 22:6 അതിനുശേഷം ദൂതൻ എന്നോടു പറഞ്ഞത്: “പ്രവാചകന്മാർക്ക് പ്രചോദനമേകിയ ദൈവമായ കർത്താവുതന്നെയാണ് സമീപഭാവിയിൽ സംഭവിക്കാനുള്ളത് അവിടത്തെ ദാസർക്കു പ്രദർശിപ്പിക്കാൻ അവിടത്തെ ദൂതനെ നിയോഗിച്ചിരിക്കുന്നത്, ആയതിനാൽ ഈ വചനങ്ങൾ വിശ്വസനീയവും സത്യസന്ധവും ആകുന്നു.”
REV 22:7 “ഇതാ, ഞാൻ ഉടനെ വരുന്നു! ഈ പ്രവചനപുസ്തകത്തിലെ വചനങ്ങൾ അനുസരിക്കുന്നവർ അനുഗൃഹീതർ.”
REV 22:8 യോഹന്നാൻ എന്ന ഞാൻതന്നെയാണ് ഈ കാര്യങ്ങൾ കേൾക്കുകയും കാണുകയുംചെയ്തത്. കേൾക്കുകയും കാണുകയുംചെയ്തശേഷം ഇവ എനിക്കു കാണിച്ചുതന്ന ദൂതനെ നമസ്കരിക്കേണ്ടതിനു ഞാൻ അദ്ദേഹത്തിന്റെ കാൽക്കൽവീണു.
REV 22:9 എന്നാൽ അദ്ദേഹം എന്നോട്, “അരുതരുതേ! ഞാൻ നിങ്ങളെപ്പോലെ ഒരു ദാസൻമാത്രമാണ്. ഞാൻ നിനക്കും നിന്റെ സഹോദരങ്ങളായ പ്രവാചകർക്കും ഈ പുസ്തകത്തിലെ തിരുവചനങ്ങൾ അനുസരിക്കുന്നവർക്കും സമൻമാത്രമാണ്. ദൈവത്തെമാത്രം ആരാധിക്കുക” എന്നു പറഞ്ഞു.
REV 22:10 തുടർന്ന് ദൂതൻ എന്നോടു പറഞ്ഞത്: “ഈ പ്രവചനങ്ങൾ നിവൃത്തിയാകുന്ന സമയം ആസന്നമായിരിക്കുകയാൽ, ഈ പുസ്തകത്തിലെ പ്രവചനവാക്യങ്ങൾക്ക് മുദ്രവെക്കരുത്.
REV 22:11 അധർമികൾ ഇനിയും അധർമികളായിത്തന്നെ തുടരട്ടെ; അശുദ്ധർ ഇനിയും അശുദ്ധരായിത്തന്നെ തുടരട്ടെ. ധർമിഷ്ടർ നീതിപ്രവൃത്തികൾ ചെയ്യട്ടെ; വിശുദ്ധർ ഇനിയും വിശുദ്ധീകരിക്കട്ടെ.”
REV 22:12 “ഇതാ, ഞാൻ ഉടനെ വരുന്നു! എന്റെപക്കൽ, ഓരോരുത്തർക്കും അവരവരുടെ പ്രവൃത്തികൾക്കനുസൃതമായി നൽകാനുള്ള പ്രതിഫലം ഉണ്ട്.
REV 22:13 ഞാൻ ആൽഫയും ഒമേഗയും—ആദ്യനും അന്ത്യനും—ആരംഭവും അവസാനവും—ആകുന്നു.
REV 22:14 “നഗരകവാടങ്ങളിലൂടെ പ്രവേശിക്കാനും ജീവവൃക്ഷഫലം ആസ്വദിക്കാനുള്ള അധികാരം ലഭിക്കാനും യോഗ്യത നേടേണ്ടതിന് ശുദ്ധീകരിക്കപ്പെട്ട വസ്ത്രങ്ങൾ ഉള്ളവർ അനുഗൃഹീതർ.
REV 22:15 എന്നാൽ, നായ്ക്കളായ ദുർമന്ത്രവാദികൾ, അസാന്മാർഗികൾ, കൊലയാളികൾ, വിഗ്രഹാരാധകർ, വ്യാജം ഇഷ്ടപ്പെടുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർ ഇങ്ങനെയുള്ളവരുടെ സ്ഥാനം നഗരത്തിനു പുറത്തുതന്നെ.
REV 22:16 “സഭകൾക്കുവേണ്ടി ഇവയൊക്കെയും നിങ്ങളോടു സാക്ഷ്യപ്പെടുത്തേണ്ടതിന് യേശു എന്ന ഞാൻ എന്റെ ദൂതനെ അയച്ചിരിക്കുന്നു. ഞാൻ ദാവീദിന്റെ വേരും സന്തതിയുമായ, ഉജ്ജ്വലിക്കുന്ന പ്രഭാതനക്ഷത്രമാണ്.”
REV 22:17 ആത്മാവും മണവാട്ടിയും പറയുന്നു, “വരിക!” ശ്രോതാവും പറയട്ടെ “വരിക!” ദാഹിക്കുന്നവർ വരിക, ജീവജലം ആഗ്രഹിക്കുന്നവർ സൗജന്യമായി സ്വീകരിക്കട്ടെ.
REV 22:18 ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ കേൾക്കുന്ന എല്ലാവരോടും ഞാൻ സാക്ഷ്യപ്പെടുത്തുന്നത്: ആരെങ്കിലും ഈ വാക്കുകളോടു കൂട്ടിച്ചേർത്താൽ ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ബാധകൾ ദൈവം അവരോടും കൂട്ടിച്ചേർക്കും.
REV 22:19 ആരെങ്കിലും ഈ പുസ്തകത്തിലെ പ്രവചനവാക്കുകൾ നീക്കംചെയ്താൽ ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ജീവവൃക്ഷത്തിൽനിന്നും വിശുദ്ധനഗരത്തിൽനിന്നും അവർക്കുള്ള ഓഹരി ദൈവം നീക്കിക്കളയും.
REV 22:20 ഈ കാര്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നയാൾ അരുളിച്ചെയ്യുന്നത്, “ഞാൻ ഉടനെ വരുന്നു, നിശ്ചയം!” ആമേൻ! കർത്താവായ യേശുവേ, വരണമേ.
REV 22:21 കർത്താവായ യേശുവിന്റെ കൃപ ദൈവജനത്തോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേൻ.
