﻿സങ്കീർത്തനങ്ങൾ.
120.
ആരോഹണഗീതം. എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു. 
യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ. 
വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം? 
യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും. 
ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം! 
സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു. 
ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു. 
