﻿സങ്കീർത്തനങ്ങൾ.
16.
ദാവീദിന്റെ ഒരു സ്വർണഗീതം. എന്റെ ദൈവമേ, എന്നെ കാത്തുസംരക്ഷിക്കണമേ, അങ്ങയിലാണല്ലോ ഞാൻ അഭയം തേടിയിരിക്കുന്നത്. 
ഞാൻ യഹോവയോട്, “അങ്ങാണെന്റെ കർത്താവ്; അവിടന്നൊഴികെ എനിക്കൊരു നന്മയുമില്ല” എന്നു പറഞ്ഞു. 
ഭൂമിയിലുള്ള ദൈവഭക്തരെക്കുറിച്ച്, “അവർ ആദരണീയരാണ് അവരിൽ ഞാൻ ആനന്ദം കണ്ടെത്തുന്നു” എന്നു പറഞ്ഞു. 
അന്യദേവന്മാരെ പിൻതുടരുന്നവരുടെ ആകുലതകൾ അനവധിയായിരിക്കും. ഞാൻ അവർക്കു രക്തബലിതർപ്പണം നടത്തുകയോ അവരുടെ നാമങ്ങൾ എന്റെ അധരങ്ങളിൽ ഉച്ചരിക്കുകയോ ചെയ്യുകയില്ല. 
യഹോവേ, അങ്ങുമാത്രമാണ് എന്റെ ഓഹരി, എന്റെ പാനപാത്രം; അവിടന്ന് എന്റെ ഭാഗധേയം സുരക്ഷിതമാക്കിയിരിക്കുന്നു. 
അളവുനൂൽ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, മനോഹരമായ ഒരു ഓഹരി എനിക്കു ലഭിച്ചിരിക്കുന്നു. 
എനിക്കു ബുദ്ധിയുപദേശം നൽകുന്ന യഹോവയെ ഞാൻ വാഴ്ത്തും; രാത്രിയിലും എന്റെ ഹൃദയം എന്നെ പ്രബോധിപ്പിക്കുന്നു. 
ഞാൻ യഹോവയെ എന്റെമുമ്പിൽ എപ്പോഴും പ്രതിഷ്ഠിച്ചിരിക്കുന്നു; അവിടന്ന് എന്റെ വലതുഭാഗത്തുള്ളതുകൊണ്ട് ഞാൻ കുലുങ്ങിപ്പോകുകയില്ല. 
അതുകൊണ്ട് എന്റെ ഹൃദയം ആനന്ദിക്കുന്നു, എന്റെ നാവ് ആഹ്ലാദിക്കുന്നു; എന്റെ ശരീരവും സുരക്ഷിതമായി വിശ്രമിക്കും, 
എന്റെ പ്രാണനെ അവിടന്ന് പാതാളത്തിൽ ഉപേക്ഷിക്കുകയില്ല, അവിടത്തെ പരിശുദ്ധനെ ജീർണത കാണാൻ അനുവദിക്കുകയുമില്ല. 
ജീവന്റെ പാത അവിടന്ന് എന്നെ അറിയിക്കുന്നു; തിരുസന്നിധിയിൽ അവിടന്ന് എന്നെ ആനന്ദത്താൽ നിറയ്ക്കും, അവിടത്തെ വലതുഭാഗത്ത് എന്നും പ്രമോദങ്ങളുണ്ട്. 
