﻿സങ്കീർത്തനങ്ങൾ.
15.
ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും? 
കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ; 
തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ; 
ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ; 
പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ; നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ. ഇങ്ങനെ ജീവിക്കുന്നവർ ഒരുനാളും കുലുങ്ങിപ്പോകുകയില്ല. 
