﻿സങ്കീർത്തനങ്ങൾ.
4.
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ നീതിയായ ദൈവമേ, ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ. എന്റെ കഷ്ടതകളിൽനിന്ന് എനിക്കു മോചനം നൽകണമേ; എന്നോടു കരുണതോന്നി എന്റെ പ്രാർഥന കേൾക്കണമേ. 
അല്ലയോ മനുഷ്യാ, നിങ്ങൾ എത്രനാൾ എന്റെ മഹത്ത്വത്തെ അപമാനിക്കും? എത്രനാൾ നിങ്ങൾ വ്യാമോഹത്തെ പ്രണയിച്ച് കാപട്യത്തെ പിൻതുടരും? സേലാ. 
യഹോവ വിശ്വസ്തരെ തനിക്കായിത്തന്നെ വേർതിരിച്ചിരിക്കുന്നു എന്നറിയുക; ഞാൻ വിളിച്ചപേക്ഷിക്കുമ്പോൾ യഹോവ ഉത്തരമരുളുന്നു. 
നടുങ്ങുവിൻ പാപം ചെയ്യാതിരിപ്പിൻ; നിങ്ങൾ കിടക്കയിൽവെച്ച് ഹൃദയത്തിൽ ധ്യാനിച്ചുകൊണ്ട് മൗനമായിരിക്കുക. സേലാ. 
നീതിയാഗങ്ങൾ അർപ്പിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക. 
“നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു. യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. 
ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു. 
ഞാൻ സമാധാനത്തോടെ കിടന്നുറങ്ങും, എന്നെ സുരക്ഷിതമായി അധിവസിപ്പിക്കുന്നത് യഹോവേ, അവിടന്നുതന്നെയാണല്ലോ. 
