﻿സങ്കീർത്തനങ്ങൾ.
1.
ദുഷ്ടരുടെ ആലോചനയിൽ നടക്കാതെയും പാപികളുടെ പാതയിൽ നിൽക്കാതെയും പരിഹാസകരുടെ പീഠങ്ങളിൽ ഇരിക്കാതെയും ജീവിക്കുന്നവർ അനുഗൃഹീതർ. 
അവർ യഹോവയുടെ ന്യായപ്രമാണത്തിൽ ആനന്ദിക്കുന്നു; അവിടത്തെ ന്യായപ്രമാണം അവർ രാപകൽ ധ്യാനിക്കുന്നു. 
നീർച്ചാലുകൾക്കരികെ നട്ടതും അതിന്റെ സമയത്തു ഫലം നൽകുന്നതും ഇലകൊഴിയാത്തതുമായ വൃക്ഷംപോലെയാണവർ— അവർ ചെയ്യുന്നതൊക്കെയും അഭിവൃദ്ധിപ്പെടുന്നു. 
ദുഷ്ടർ അങ്ങനെയല്ല! അവർ കാറ്റത്തു പാറിപ്പോകുന്ന പതിരുപോലെയാണ്. 
അതിനാൽ ദുഷ്ടർ ന്യായവിസ്താരത്തിലും പാപികൾ നീതിനിഷ്ഠരുടെ സദസ്സിലും തലയുയർത്തിനിൽക്കുകയില്ല. 
യഹോവ നീതിനിഷ്ഠരുടെ മാർഗം അറിയുന്നു, എന്നാൽ ദുഷ്ടരുടെ മാർഗം നാശത്തിൽ നിപതിക്കുന്നു. 
