﻿2 ദിനവൃത്താന്തം.
27.
രാജാവാകുമ്പോൾ യോഥാമിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. അദ്ദേഹത്തിന്റെ അമ്മ സാദോക്കിന്റെ മകളായ യെരൂശാ ആയിരുന്നു. 
തന്റെ പിതാവായ ഉസ്സീയാവു ചെയ്തിരുന്നതുപോലെ അദ്ദേഹവും യഹോവയുടെ ദൃഷ്ടിയിൽ നീതിയായുള്ളതു പ്രവർത്തിച്ചു; എന്നാൽ അതിൽനിന്നു വ്യത്യസ്തമായി, അദ്ദേഹം ദൈവാലയത്തിൽ പ്രവേശിച്ചിരുന്നില്ല. എന്നാൽ ജനം തങ്ങളുടെ വഷളത്തങ്ങൾ തുടർന്നുപോന്നു. 
യഹോവയുടെ ആലയത്തിലേക്കുള്ള മുകളിലത്തെ കവാടം യോഥാം പുതുക്കിപ്പണിതു; ഓഫേൽ കുന്നിലെ മതിലും വളരെ വിപുലമായ രീതിയിൽ അദ്ദേഹം പണിതുറപ്പിച്ചു. 
യെഹൂദ്യമലകളിൽ പട്ടണങ്ങളും കോട്ടകളും ഗോപുരങ്ങളും പണികഴിപ്പിച്ചു. 
യോഥാം അമ്മോന്യരാജാവിനെ ആക്രമിച്ചു കീഴടക്കി. ആ വർഷം അമ്മോന്യർ അദ്ദേഹത്തിനു നൂറു താലന്തു വെള്ളിയും പതിനായിരം കോർ ഗോതമ്പും പതിനായിരം കോർ യവവും കൊടുത്തു. തുടർന്നു രണ്ടാംവർഷത്തിലും മൂന്നാംവർഷത്തിലും അവർ ഇതേ അളവിൽ കൊണ്ടുവന്നു കൊടുത്തു. 
ഇങ്ങനെ തന്റെ ദൈവമായ യഹോവയുടെമുമ്പാകെ ക്രമമായി നടന്നിരുന്നതിനാൽ യോഥാം മേൽക്കുമേൽ പ്രബലനായിത്തീർന്നു. 
യോഥാമിന്റെ ഭരണത്തിലെ മറ്റു സംഭവങ്ങൾ—അദ്ദേഹം നടത്തിയ എല്ലാ യുദ്ധങ്ങളും ചെയ്ത മറ്റു പ്രവർത്തനങ്ങളുമുൾപ്പെടെ—ഇസ്രായേൽരാജാക്കന്മാരുടെയും യെഹൂദാരാജാക്കന്മാരുടെയും പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 
രാജാവാകുമ്പോൾ അദ്ദേഹത്തിന് ഇരുപത്തിയഞ്ചു വയസ്സായിരുന്നു. അദ്ദേഹം പതിനാറുവർഷം ജെറുശലേമിൽ വാണു. 
യോഥാം നിദ്രപ്രാപിച്ച് തന്റെ പിതാക്കന്മാരോട് ചേർന്നു; ദാവീദിന്റെ നഗരത്തിൽ അദ്ദേഹം അടക്കപ്പെട്ടു. അദ്ദേഹത്തിന്റെ മകനായ ആഹാസ് തുടർന്നു രാജാവായി. 
