﻿ആമോസ്.
1.
തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസ്, യെഹൂദാ രാജാവായ ഉസ്സീയാവിന്‍റെയും യിസ്രായേൽ രാജാവായ യോവാശിന്‍റെ മകനായ യൊരോബെയാമിന്‍റെയും കാലത്ത്, ഭൂകമ്പത്തിന് രണ്ടു വര്‍ഷം മുമ്പ് യിസ്രായേലിനെക്കുറിച്ച് ദർശിച്ച വചനങ്ങൾ. 
അവൻ പറഞ്ഞത്: “യഹോവ സീയോനിൽനിന്ന് ഗർജ്ജിക്കും; യെരൂശലേമിൽനിന്ന് തന്‍റെ നാദം കേൾപ്പിക്കും. അപ്പോൾ ഇടയന്മാരുടെ മേച്ചല്പുറങ്ങൾ ദുഃഖിക്കും; കർമ്മേലിന്‍റെ കൊടുമുടി വാടിപ്പോകും.” 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമാസ്കോസിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ഗിലെയാദിനെ ഇരിമ്പുമെതിവണ്ടികൊണ്ട് മെതിച്ചിരിക്കുകയാൽ തന്നെ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 
ഞാൻ ഹസായേൽഗൃഹത്തിൽ ഒരു തീ അയയ്ക്കും; അത് ബെൻ-ഹദദിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 
ഞാൻ ദമാസ്കോസിന്‍റെ ഓടാമ്പൽ തകർത്ത്, ആവെൻതാഴ്വരയിൽനിന്ന് നിവാസിയെയും ഏദെൻഗൃഹത്തിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; അരാമ്യർ ബദ്ധന്മാരായി കീറിലേക്ക് പോകേണ്ടിവരും” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിക്കേണ്ടതിന് കൊണ്ടുപോയിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 
ഞാൻ ഗസ്സയുടെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും. 
ഞാൻ അസ്തോദിൽനിന്ന് നിവാസിയെയും അസ്കലോനിൽനിന്ന് ചെങ്കോൽ പിടിക്കുന്നവനെയും ഛേദിച്ചുകളയും; എന്‍റെ കൈ എക്രോന്‍റെ നേരെ തിരിക്കും; ഫെലിസ്ത്യരിൽ ശേഷിപ്പുള്ളവർ നശിച്ചുപോകും” എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ സഹോദരസഖ്യത ഓർക്കാതെ ബദ്ധന്മാരെ മുഴുവൻ ഏദോമിന് ഏല്പിച്ചുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 
ഞാൻ സോരിന്‍റെ മതിലിനകത്ത് ഒരു തീ അയയ്ക്കും; അത് അതിന്‍റെ അരമനകളെ ദഹിപ്പിച്ചുകളയും.” 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്‍റെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവൻ തന്‍റെ സഹോദരനെ വാളോടുകൂടി പിന്തുടർന്ന്, തന്‍റെ കോപം സദാകാലം ജ്വലിക്കുവാൻ തക്കവിധം അനുകമ്പ വിട്ടുകളയുകയും ക്രോധം സദാകാലം വച്ചുകൊള്ളുകയും ചെയ്തിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 
ഞാൻ തേമാനിൽ ഒരു തീ അയയ്ക്കും; അത് ബൊസ്രയിലെ അരമനകളെ ദഹിപ്പിച്ചുകളയും.” 
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്യരുടെ മൂന്നോ നാലോ അതിക്രമംനിമിത്തം, അവർ തങ്ങളുടെ അതിരുകൾ വിസ്താരമാക്കേണ്ടതിന് ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞിരിക്കുകയാൽ, ഞാൻ ശിക്ഷ മടക്കിക്കളയുകയില്ല. 
ഞാൻ രബ്ബയുടെ മതിലിനകത്ത് ഒരു തീ കത്തിക്കും; അത് യുദ്ധദിവസത്തിലെ ആർപ്പോടും ചുഴലിക്കാറ്റിന്‍റെ നാളിലെ കൊടുങ്കാറ്റോടുംകൂടി അതിലെ അരമനകളെ ദഹിപ്പിച്ചുകളയും. 
അവരുടെ രാജാവ് പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്‍റെ പ്രഭുക്കന്മാരും ഒരുപോലെ തന്നെ” എന്ന് യഹോവ അരുളിച്ചെയ്യുന്നു. 
