﻿യെശ..
38.
അക്കാലത്ത് ഹിസ്കീയാവിനു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്‍റെ മകനായ യെശയ്യാപ്രവാചകൻ അവന്‍റെ അടുക്കൽവന്ന് അവനോട്: “നിന്‍റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൗഖ്യമാവുകയില്ല” എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. 
അപ്പോൾ ഹിസ്കീയാവ് മുഖം ചുവരിന്‍റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു: 
“അയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടി തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ” എന്നു പറഞ്ഞു; ഹിസ്കീയാവ് ഏറ്റവും അധികം കരഞ്ഞു. 
എന്നാൽ യെശയ്യാവിനു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ: 
“നീ ചെന്നു ഹിസ്കീയാവോടു പറയേണ്ടത്: ‘നിന്‍റെ പിതാവായ ദാവീദിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്‍റെ പ്രാർത്ഥന കേട്ടു നിന്‍റെ കണ്ണുനീർ കണ്ടിരിക്കുന്നു. ഞാൻ നിന്‍റെ ആയുസ്സിനോടു പതിനഞ്ചു വർഷം കൂട്ടും. 
ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്‍റെ കൈയിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.’” 
യഹോവ, അവിടുന്ന് അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിനു യഹോവയുടെ പക്കൽനിന്ന് ഇതു നിനക്കു ഒരു അടയാളം ആകും. 
“ആഹാസിന്‍റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും.” ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞുപോന്നു. 
യെഹൂദാ രാജാവായ ഹിസ്കീയാവിന്നു രോഗം ബാധിച്ചിട്ടു അത് മാറി സുഖമായ ശേഷം അവൻ എഴുതിയത്: 
“എന്‍റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്‍റെ വർഷങ്ങളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി” എന്നു ഞാൻ പറഞ്ഞു. 
“ഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവച്ച് ഇനി മനുഷ്യനെ കാണുകയില്ല” എന്നു ഞാൻ പറഞ്ഞു. 
“എന്‍റെ ജീവിതകാലയളവു നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെവിട്ടു പോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്‍റെ ജീവനെ ചുരുട്ടിവയ്ക്കുന്നു; അങ്ങ് എന്നെ തറിയിൽനിന്ന് അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് അങ്ങ് എനിക്ക് അന്തം വരുത്തുന്നു. 
പ്രഭാതംവരെ ഞാൻ എന്നെത്തന്നെ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്‍റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പ് നീ എനിക്ക് അന്തം വരുത്തുന്നു. 
മീവൽപക്ഷിയോ കൊക്കോ എന്നപോലെ ഞാൻ ചിലച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്‍റെ കണ്ണ് ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; അങ്ങ് എനിക്ക് ഇടനില്‍ക്കേണമേ. 
ഞാൻ എന്ത് പറയേണ്ടു? അവിടുന്ന് എന്നോട് അരുളിച്ചെയ്തു, അവിടുന്ന് തന്നെ നിവർത്തിച്ചും ഇരിക്കുന്നു; എന്‍റെ മനോവ്യസനം ഹേതുവായി ഞാൻ എന്‍റെ കാലമെല്ലാം സാവധാനത്തോടെ നടക്കും. 
കർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്‍റെ ജീവനും കേവലം അതിലത്രേ; അങ്ങനെ അങ്ങ് എന്നെ സൗഖ്യമാക്കി എന്‍റെ ജീവനെ രക്ഷിക്കും. 
സമാധാനത്തിനായി എനിക്ക് അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും അങ്ങ് എന്‍റെ സകലപാപങ്ങളെയും അങ്ങേയുടെ പുറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ട് എന്‍റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു. 
പാതാളം അങ്ങയെ സ്തുതിക്കുന്നില്ല; മരണം അങ്ങയെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ അങ്ങേയുടെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല. 
ഞാൻ ഇന്ന് ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം അങ്ങയെ സ്തുതിക്കും; അപ്പൻ മക്കളോടു അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 
യഹോവ എന്നെ രക്ഷിക്കുവാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ട് ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്‍റെ ഗീതങ്ങളെ പാടും.” 
എന്നാൽ അവനു സൗഖ്യം വരേണ്ടതിന് അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവ് പറഞ്ഞിരുന്നു. 
“ഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന് അടയാളം എന്ത്?” എന്നു ഹിസ്കീയാവ് ചോദിച്ചിരുന്നു. 
