﻿യെശ..
5.
ഞാൻ എന്‍റെ പ്രിയതമന് ഒരു പാട്ടുപാടും; അവന്‍റെ മുന്തിരിത്തോട്ടത്തെക്കുറിച്ച് എന്‍റെ പ്രിയന്‍റെ പാട്ടുപാടും; എന്‍റെ പ്രിയതമന് ഏറ്റവും ഫലവത്തായ ഒരു കുന്നിന്മേൽ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. 
അവൻ അതിന് വേലികെട്ടി, അതിലെ കല്ല് പെറുക്കിക്കളഞ്ഞു, അതിൽ നല്ലവക മുന്തിരിവള്ളി നട്ടു, നടുവിൽ ഒരു ഗോപുരം പണിതു, ഒരു മുന്തിരിച്ചക്കും ഇട്ടു; മുന്തിരിങ്ങ കായ്ക്കും എന്നു അവൻ കാത്തിരുന്നു; കായിച്ചതോ കാട്ടുമുന്തിരിങ്ങയത്രേ. 
അതിനാൽ യെരൂശലേം നിവാസികളും യെഹൂദാപുരുഷന്മാരും ആയുള്ളവരേ, എനിക്കും എന്‍റെ മുന്തിരിത്തോട്ടത്തിനും മദ്ധ്യേ വിധിക്കുവിൻ. 
ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തിൽ ചെയ്തിട്ടുള്ളതല്ലാതെ ഇനി അതിൽ എന്ത് ചെയ്യുവാനുണ്ട്? മുന്തിരിങ്ങ കായ്ക്കുമെന്നു ഞാൻ കാത്തിരുന്നപ്പോൾ അത് കാട്ടുമുന്തിരിങ്ങ കായിച്ചത് എന്ത്? 
അതിനാൽ വരുവിൻ; ഞാൻ എന്‍റെ മുന്തിരിത്തോട്ടത്തോട് എന്ത് ചെയ്യും എന്നു നിങ്ങളോട് അറിയിക്കാം; ഞാൻ അതിന്‍റെ വേലി പൊളിച്ചുകളയും; അത് തിന്നു പോകും; ഞാൻ അതിന്‍റെ മതിൽ ഇടിച്ചുകളയും; അത് ചവിട്ടി മെതിച്ചുപോകും. 
ഞാൻ അതിനെ ശൂന്യമാക്കും; അത് വള്ളിത്തല മുറിക്കാതെയും കിളയ്ക്കാതെയും ഇരിക്കും; മുൾച്ചെടിയും മുള്ളും അതിൽ മുളയ്ക്കും; അതിൽ മഴ പെയ്യിക്കരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. 
സൈന്യങ്ങളുടെ യഹോവയുടെ മുന്തിരിത്തോട്ടം യിസ്രായേൽ ഗൃഹവും അവന്‍റെ മനോഹരമായ നടുതല യെഹൂദാപുരുഷന്മാരും ആകുന്നു; അവൻ ന്യായത്തിനായി കാത്തിരുന്നു; എന്നാൽ ഇതാ, അന്യായം! നീതിക്കായി നോക്കിയിരുന്നു; എന്നാൽ ഇതാ ഭീതി! 
അവർ മാത്രം ദേശമദ്ധ്യത്തിൽ പാർക്കത്തക്കവിധം മറ്റാർക്കും സ്ഥലം ഇല്ലാതാകുവോളവും വീടോടു വീടു ചേർക്കുകയും വയലോടു വയൽ കൂട്ടുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 
ഞാൻ കേൾക്കെ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തത്: “വലിയതും നല്ലതുമായിരിക്കുന്ന പലവീടുകളും ആൾ പാർപ്പില്ലാതെ ശൂന്യമാകും നിശ്ചയം. 
പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്തും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫായും മാത്രം കിട്ടും.” 
അതികാലത്ത് എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 
അവരുടെ വിരുന്നുകളിൽ കിന്നരവും വീണയും തപ്പും കുഴൽവാദ്യവും വീഞ്ഞും ഉണ്ട്; എന്നാൽ യഹോവയുടെ പ്രവൃത്തിയെ അവർ നോക്കുന്നില്ല, അവന്‍റെ കൈവേലയെ പരിഗണിക്കുന്നതുമില്ല. 
അങ്ങനെ എന്‍റെ ജനം അറിവില്ലായ്കയാൽ പ്രവാസത്തിലേക്കു പോകുന്നു; അവരുടെ മാന്യന്മാർ പട്ടിണികിടക്കുന്നു; അവരുടെ ജനസമൂഹം ദാഹത്താൽ വരണ്ടുപോകുന്നു. 
അതുകൊണ്ട് പാതാളം തൊണ്ട തുറന്നു, വിസ്താരമായി വായ് പിളർന്നിരിക്കുന്നു; അവരുടെ മഹിമയും ആരവവും ഘോഷവും അവയിൽ ഉല്ലസിക്കുന്നവരും അതിലേക്ക് ഇറങ്ങിപ്പോകുന്നു. 
അങ്ങനെ മനുഷ്യനെ കുനിയിപ്പിക്കുകയും പുരുഷനെ താഴ്ത്തുകയും നിഗളികളുടെ കണ്ണ് താഴുകയും ചെയ്യും. 
എന്നാൽ സൈന്യങ്ങളുടെ യഹോവ ന്യായവിധിയിൽ ഉന്നതനായിരിക്കുകയും പരിശുദ്ധദൈവം നീതിയിൽ തന്നെത്താൻ പരിശുദ്ധനായി കാണിക്കുകയും ചെയ്യും. 
അപ്പോൾ കുഞ്ഞാടുകള്‍ പുഷ്ടിയുള്ളവരുടെ ശൂന്യപ്രദേശങ്ങളില്‍ മേയും. 
വ്യാജചരടുകൊണ്ട് അകൃത്യത്തെയും വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും 
“അവൻ ബദ്ധപ്പെട്ടു തന്‍റെ പ്രവൃത്തിയെ വേഗത്തിൽ നിവർത്തിക്കട്ടെ; കാണാമല്ലോ; യിസ്രായേലിൻ പരിശുദ്ധന്‍റെ ആലോചന അടുത്തുവരട്ടെ; നമുക്ക് അറിയാമല്ലോ” എന്നു പറയുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 
തിന്മയ്ക്ക് നന്മ എന്നും നന്മയ്ക്കു തിന്മ എന്നും പേര് പറയുകയും ഇരുട്ടിനെ വെളിച്ചവും വെളിച്ചത്തെ ഇരുട്ടും ആക്കുകയും കൈപ്പിനെ മധുരവും മധുരത്തെ കയ്പും ആക്കുകയും ചെയ്യുന്നവർക്ക് അയ്യോ കഷ്ടം! 
തങ്ങൾക്കുതന്നെ ജ്ഞാനികളായും തങ്ങൾക്കുതന്നെ വിവേകികളായും തോന്നുന്നവർക്ക് അയ്യോ കഷ്ടം! 
വീഞ്ഞു കുടിക്കുവാൻ വീരന്മാരും മദ്യം കലർത്തുവാൻ ശൂരന്മാരും ആയുള്ളവർക്കും 
സമ്മാനംനിമിത്തം ദുഷ്ടനെ നീതീകരിക്കുകയും നീതിമാന്‍റെ നീതിയെ ഇല്ലാതാക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 
അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ അവരുടെ വേര് ജീർണ്ണിച്ചുപോകും; അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 
അതുനിമിത്തം യഹോവയുടെ കോപം തന്‍റെ ജനത്തിന്‍റെ നേരെ ജ്വലിക്കും; അവിടുന്ന് അവരുടെ നേരെ കൈ നീട്ടി അവരെ ദണ്ഡിപ്പിക്കും; അപ്പോൾ മലകൾ വിറയ്ക്കുകയും അവരുടെ ശവങ്ങൾ വീഥികളുടെ നടുവിൽ ചവറുപോലെ ആയിത്തീരുകയും ചെയ്യും; ഇതെല്ലാംകൊണ്ടും അവിടുത്തെ കോപം അടങ്ങാതെ അവിടുത്തെ കൈ ഇനിയും നീട്ടിയിരിക്കും. 
യഹോവ ദൂരത്തുള്ള ജനതകൾക്ക് ഒരു കൊടി ഉയർത്തി, ഭൂമിയുടെ അറ്റത്തുനിന്ന് അവരെ ചൂളമടിച്ചു വിളിക്കും; അവർ ബദ്ധപ്പെട്ടു വേഗത്തിൽ വരും. 
അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, ചെരിപ്പുവാറു പൊട്ടുകയുമില്ല. 
അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 
അവരുടെ ഗർജ്ജനം സിംഹത്തിന്‍റെതുപോലെ ഇരിക്കും; അവർ ബാലസിംഹങ്ങളെപ്പോലെ ഗർജ്ജിക്കും; അവർ അലറി, ഇരപിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കുകയും ഇല്ല. 
ആ നാളിൽ അവർ കടലിന്‍റെ അലർച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാൽ ഇതാ, അന്ധകാരവും കഷ്ടതയും തന്നെ; അതിന്‍റെ മേഘങ്ങളിൽ വെളിച്ചം ഇരുണ്ടുപോകും. 
