﻿സങ്കീ..
85.
സംഗീതപ്രമാണിക്ക്; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. യഹോവേ, അങ്ങ് അങ്ങേയുടെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്‍റെ പ്രവാസികളെ മടക്കി വരുത്തിയിരിക്കുന്നു. 
അങ്ങേയുടെ ജനത്തിന്‍റെ അകൃത്യം അവിടുന്ന് മോചിച്ചു; അവരുടെ പാപം സകലവും അവിടുന്ന് മൂടിക്കളഞ്ഞു. സേലാ. 
അങ്ങേയുടെ ക്രോധം മുഴുവനും അവിടുന്ന് അടക്കിക്കളഞ്ഞു; അങ്ങേയുടെ ക്രോധത്തിന്‍റെ ഭയാനകതയിൽ നിന്ന് അവിടുന്ന് പിന്മാറിയിരിക്കുന്നു. 
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള അങ്ങേയുടെ നീരസം മതിയാക്കേണമേ. 
അവിടുന്ന് സദാകാലവും ഞങ്ങളോട് കോപിക്കുമോ? തലമുറതലമുറയോളം അങ്ങേയുടെ കോപം നിലനില്‍ക്കുമോ? 
അങ്ങേയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? 
യഹോവേ, ഞങ്ങളോട് ദയ കാണിക്കേണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കേണമേ. 
യഹോവയായ ദൈവം അരുളിച്ചെയ്യുന്നത് ഞാൻ കേൾക്കും; ദൈവം തന്‍റെ ജനത്തിനും തന്‍റെ ഭക്തന്മാർക്കും സമാധാനം അരുളും. അവർ ഭോഷത്തത്തിലേക്ക് വീണ്ടും തിരിയാതിരിക്കട്ടെ. 
തിരുമഹത്വം നമ്മുടെ ദേശത്തിൽ വസിക്കേണ്ടതിന് ദൈവത്തിന്‍റെ രക്ഷ തന്‍റെ ഭക്തന്മാർക്ക് സമീപമായിരിക്കുന്നു, നിശ്ചയം. 
ദയയും വിശ്വസ്തതയും തമ്മിൽ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മിൽ ചുംബിച്ചിരിക്കുന്നു. 
വിശ്വസ്തത ഭൂമിയിൽനിന്ന് മുളയ്ക്കുന്നു; നീതി സ്വർഗ്ഗത്തിൽനിന്ന് നോക്കുന്നു. 
യഹോവ നന്മ നല്കുകയും നമ്മുടെ ദേശം വിളവ് തരുകയും ചെയ്യും. 
നീതി ദൈവത്തിന് മുമ്പായി നടക്കുകയും അവിടുത്തെ കാൽചുവടുകൾ നമുക്ക് പാതയാകുകയും ചെയ്യും. 
