﻿സങ്കീ..
54.
സംഗീതപ്രമാണിക്ക്; തന്ത്രിനാദത്തോടെ ദാവീദിന്‍റെ ഒരു ധ്യാനം. സീഫ്യർ ചെന്നു ശൗലിനോട്: “ദാവീദ് ഞങ്ങളുടെ അടുക്കൽ ഒളിച്ചിരിക്കുന്നു” എന്നു പറഞ്ഞപ്പോൾ വായ്മൊഴി രൂപം നൽകിയത്. ദൈവമേ, തിരുനാമത്താൽ എന്നെ രക്ഷിക്കേണമേ; അങ്ങേയുടെ ശക്തിയാൽ എനിക്ക് ന്യായം പാലിച്ചുതരേണമേ. 
ദൈവമേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; എന്‍റെ വായിലെ വാക്കുകൾ ശ്രദ്ധിക്കേണമേ. 
അഹങ്കാരികള്‍ എന്നോട് എതിർത്തിരിക്കുന്നു; ഘോരന്മാർ എനിക്ക് ജീവഹാനി വരുത്തുവാൻ നോക്കുന്നു; അവർ ദൈവത്തെ അവരുടെ മുമ്പിൽ നിർത്തിയിട്ടില്ല. 
ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു. 
കർത്താവ് എന്‍റെ ശത്രുക്കൾക്ക് തിന്മ പകരം ചെയ്യും; അവിടുത്തെ വിശ്വസ്തതയാൽ അവരെ സംഹരിച്ചുകളയേണമേ. 
സ്വമേധാദാനത്തോടെ ഞാൻ അങ്ങേക്ക് ഹനനയാഗം കഴിക്കും; “യഹോവേ, തിരുനാമം നല്ലത്” എന്നു ചൊല്ലി ഞാൻ സ്തോത്രം ചെയ്യും. 
കർത്താവ് എന്നെ സകലകഷ്ടത്തിൽനിന്നും വിടുവിച്ചിരിക്കുന്നു; എന്‍റെ കണ്ണ് എന്‍റെ ശത്രുക്കളെ കണ്ടു രസിക്കും. 
