﻿സങ്കീ..
37.
ദാവീദിന്‍റെ ഒരു സങ്കീർത്തനം. ദുഷ്പ്രവൃത്തിക്കാർനിമിത്തം നീ ദുഃഖിക്കരുത്; നീതികേട് പ്രവർത്തിക്കുന്നവരോട് അസൂയപ്പെടുകയുമരുത്. 
അവർ പുല്ല് പോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു. 
യഹോവയിൽ ആശ്രയിച്ച് നന്മചെയ്യുക; ദേശത്ത് വസിച്ച് ദൈവത്തോട് വിശ്വസ്തത പാലിക്കുക. 
യഹോവയിൽ തന്നെ രസിച്ചുകൊള്ളുക; കർത്താവ് നിന്‍റെ ഹൃദയത്തിലെ ആഗ്രഹങ്ങൾ നിനക്കു തരും. 
നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും. 
കർത്താവ് നിന്‍റെ നീതിയെ പ്രഭാതം പോലെയും നിന്‍റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും. 
യഹോവയുടെ മുമ്പാകെ ക്ഷമയോടെയിരുന്ന് കർത്താവിനായി പ്രത്യാശിക്കുക; സ്വന്ത വഴിയിൽ അഭിവൃദ്ധിപ്പെടുന്നവനെക്കുറിച്ചും ദുരുപായം പ്രയോഗിക്കുന്നവനെക്കുറിച്ചും നീ മുഷിയരുത്. 
കോപം കളഞ്ഞ് ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞുപോകരുത്; അത് ദോഷത്തിന് കാരണമായിത്തീരും. 
ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയിൽ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. 
അല്പം കഴിഞ്ഞാൽ ദുഷ്ടൻ ഉണ്ടാകുകയില്ല; നീ അവന്‍റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. 
എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ അവകാശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. 
ദുഷ്ടൻ നീതിമാന് ദോഷം നിരൂപിക്കുന്നു; അവന്‍റെനേരെ അവൻ പല്ല് കടിക്കുന്നു. 
കർത്താവ് അവനെ നോക്കി ചിരിക്കും; അവന്‍റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു. 
എളിയവനെയും ദരിദ്രനെയും വീഴിക്കുവാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി, വില്ല് കുലച്ചിരിക്കുന്നു. 
അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നെ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും. 
അനേകം ദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാനുള്ള അല്പം ഏറ്റവും നല്ലത്. 
ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും. 
യഹോവ നിഷ്കളങ്കരായവരുടെ നാളുകൾ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും. 
ദുഷ്ക്കാലത്ത് അവർ ലജ്ജിച്ചു പോകുകയില്ല; ക്ഷാമകാലത്ത് അവർ തൃപ്തരായിരിക്കും. 
എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്‍റെ ഭംഗിപോലെയത്രെ; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും. 
ദുഷ്ടൻ വായ്പ വാങ്ങിയിട്ട്, തിരികെ കൊടുക്കുന്നില്ല; നീതിമാനോ ദയതോന്നി ദാനം ചെയ്യുന്നു. 
യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. ദൈവത്താൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും. 
ഒരു മനുഷ്യന്‍റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്‍റെ ഗമനം സ്ഥിരമാക്കുന്നു. 
അവൻ വീണാലും നിലംപരിചാകുകയില്ല; യഹോവ അവനെ കൈ പിടിച്ച് താങ്ങുന്നു. 
ഞാൻ ബാലനായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്‍റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല. 
അവൻ നിത്യവും ദയതോന്നി വായ്പ കൊടുക്കുന്നു; അവന്‍റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു. 
ദോഷം വിട്ടൊഴിഞ്ഞ് ഗുണം ചെയ്യുക; എന്നാൽ നീ സദാകാലം സുഖമായി ജീവിച്ചിരിക്കും. 
യഹോവ ന്യായപ്രിയനാകുന്നു; അവിടുത്തെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും. 
നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും; 
നീതിമാന്‍റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്‍റെ നാവ് ന്യായം സംസാരിക്കുന്നു. 
തന്‍റെ ദൈവത്തിന്‍റെ ന്യായപ്രമാണം അവന്‍റെ ഹൃദയത്തിൽ ഉണ്ട്; അവന്‍റെ കാലടികൾ വഴുതുകയില്ല. 
ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു, 
യഹോവ അവനെ അവന്‍റെ കയ്യിൽ വിട്ടുകൊടുക്കുകയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കുകയുമില്ല. 
യഹോവയ്ക്കായി പ്രത്യാശിച്ച് അവിടുത്തെ വഴി പ്രമാണിച്ച് നടക്കുക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ കർത്താവ് നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നത് നീ കാണും. 
ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശത്തുള്ള പച്ചവൃക്ഷം പോലെ തഴച്ചുവളരുന്നതും ഞാൻ കണ്ടിട്ടുണ്ട്. 
ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല. 
നിഷ്കളങ്കനെ ശ്രദ്ധിക്കുക; നേരുള്ളവനെ നോക്കിക്കൊള്ളുക; സമാധാനപുരുഷന് സന്തതി ഉണ്ടാകും. 
എന്നാൽ അതിക്രമക്കാർ പൂർണ്ണമായി മുടിഞ്ഞുപോകും; അവരുടെ പിൻഗാമികൾ നശിപ്പിക്കപ്പെടും. 
നീതിമാന്മാരുടെ രക്ഷ യഹോവയിൽനിന്ന് വരുന്നു; കഷ്ടകാലത്ത് കർത്താവ് അവരുടെ ദുർഗ്ഗം ആകുന്നു. 
യഹോവ അവരെ സഹായിച്ച് വിടുവിക്കുന്നു; അവർ കർത്താവിൽ ആശ്രയിക്കയാൽ അവിടുന്ന് അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്ന് വിടുവിച്ച് രക്ഷിക്കുന്നു. 
