﻿ഇയ്യോ..
10.
“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 
ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കേണമേ. 
പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങേയ്ക്കു യോഗ്യമോ? 
മാംസനേത്രങ്ങളോ അങ്ങേക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്? 
അങ്ങേയുടെ നാളുകൾ മനുഷ്യന്‍റെ നാളുകൾ പോലെയോ? അങ്ങേയുടെ ആണ്ടുകൾ മർത്യന്‍റെ ജീവകാലം പോലെയോ? 
അങ്ങ് എന്‍റെ അകൃത്യം അന്വേഷിക്കുകയും എന്‍റെ പാപത്തെ ശോധന ചെയ്യുകയും 
ഞാൻ കുറ്റക്കാരനല്ല എന്നു അങ്ങ് അറിയുന്നു; അങ്ങേയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല. 
അങ്ങേയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു. 
അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ? 
അങ്ങ് എന്നെ പാലുപോലെ പകർന്ന് തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ. 
ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു. 
ജീവനും കൃപയും അങ്ങ് എനിക്കു നല്കി; അങ്ങേയുടെ കരുണ എന്‍റെ ശ്വാസത്തെ പരിപാലിക്കുന്നു. 
എന്നാൽ അങ്ങ് ഇത് അങ്ങേയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു അങ്ങേയുടെ താത്പര്യം എന്നു ഞാൻ അറിയുന്നു. 
ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; എന്‍റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല. 
ഞാൻ ദുഷ്ടനെങ്കിൽ എനിക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്‍റെ കഷ്ടത കാണുന്നു. 
തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. പിന്നെയും എനിക്കെതിരെ അങ്ങേയുടെ അത്ഭുതശക്തി കാണിക്കുന്നു. 
അങ്ങേയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്‍റെ നേരെ നിർത്തുന്നു; അങ്ങേയുടെ ക്രോധം എന്‍റെ മേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു. 
”അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്‍റെ പ്രാണൻ പോകുമായിരുന്നു. 
ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്കു കൊണ്ടുപോകുമായിരുന്നു; 
എന്‍റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും 
വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നെ, മടങ്ങിവരാതെ, പോകുന്നതിനുമുമ്പേ 
ഞാൻ അല്പം ആശ്വസിക്കേണ്ടതിന് അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ.” 
