﻿ലേവ്യ..
6.
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 
“ഒരുവൻ പാപംചെയ്തു യഹോവയോട് അതിക്രമം പ്രവർത്തിച്ചു തന്‍റെ പക്കൽ ഏല്പിച്ച വസ്തുവിനെയോ പണയം വച്ചതിനെയോ മോഷണകാര്യമോ സംബന്ധിച്ച് കൂട്ടുകാരനോട് വ്യാജം പറയുകയോ കൂട്ടുകാരനോട് വഞ്ചന ചെയ്യുകയോ 
കാണാതെപോയ വസ്തു കണ്ടിട്ടും അതിനെക്കുറിച്ച് വ്യാജം പറഞ്ഞു മനുഷ്യൻ പാപം ചെയ്യുന്ന ഈ വക വല്ല കാര്യത്തിലും കള്ളസ്സത്യം ചെയ്യുകയോ ചെയ്തിട്ട് 
അവൻ പാപംചെയ്ത് കുറ്റക്കാരനായാൽ താൻ മോഷ്ടിച്ചതോ വഞ്ചിച്ചെടുത്തതോ തന്‍റെ പക്കൽ ഏല്പിച്ചതോ കാണാതെപോയിട്ടു താൻ കണ്ടതോ 
താൻ കള്ളസ്സത്യം ചെയ്തു എടുത്തതോ ആയതൊക്കെയും മുതലിനോട് അഞ്ചിലൊന്നു കൂട്ടി പകരം കൊടുക്കേണം; അകൃത്യയാഗം കഴിക്കുന്ന നാളിൽ അവൻ അത് ഉടമസ്ഥന് കൊടുക്കേണം. 
അകൃത്യയാഗത്തിനായിട്ട് അവൻ നിന്‍റെ വിലനിർണ്ണയം പോലെ ഊനമില്ലാത്ത ഒരു ആട്ടുകൊറ്റനെ യഹോവയ്ക്ക് അകൃത്യയാഗമായി പുരോഹിതന്‍റെ അടുക്കൽ കൊണ്ടുവരേണം. 
പുരോഹിതൻ യഹോവയുടെ സന്നിധിയിൽ അവനുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൻ അകൃത്യമായി ചെയ്തതൊക്കെയും അവനോട് ക്ഷമിക്കും.” 
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 
“നീ അഹരോനോടും അവന്‍റെ പുത്രന്മാരോടും കല്പിക്കേണ്ടത് എന്തെന്നാൽ: ‘ഹോമയാഗത്തിൻ്റെ പ്രമാണമാണിത്: ഹോമയാഗം രാത്രിമുഴുവനും ഉഷസ്സുവരെ യാഗപീഠത്തിന്മേലുള്ള വിറകിന്മേൽ ഇരിക്കുകയും യാഗപീഠത്തിലെ തീ അതിൽ കത്തിക്കൊണ്ടിരിക്കുകയും വേണം. 
പുരോഹിതൻ പഞ്ഞിനൂൽ കൊണ്ടുള്ള അങ്കി ധരിച്ച് പഞ്ഞിനൂൽ കൊണ്ടുള്ള കാൽ ചട്ടയാൽ തന്‍റെ നഗ്നത മറച്ചുകൊണ്ട് യാഗപീഠത്തിന്മേൽ ഹോമയാഗം ദഹിപ്പിച്ചുണ്ടായ ചാരം എടുത്ത് യാഗപീഠത്തിന്‍റെ ഒരു വശത്ത് ഇടേണം. 
അവൻ വസ്ത്രം മാറി വേറെ വസ്ത്രം ധരിച്ചു പാളയത്തിനു പുറത്തു വൃത്തിയുള്ള ഒരു സ്ഥലത്തു ചാരം കൊണ്ടുപോകേണം. 
യാഗപീഠത്തിൽ തീ അണഞ്ഞുപോകാതെ കത്തിക്കൊണ്ടിരിക്കേണം; പുരോഹിതൻ ഉഷസ്സുതോറും അതിന്മേൽ വിറകു കത്തിച്ച് ഹോമയാഗം അടുക്കിവച്ച് അതിനുമീതെ സമാധാനയാഗങ്ങളുടെ മേദസ്സു ദഹിപ്പിക്കേണം. 
യാഗപീഠത്തിന്മേൽ തീ അണഞ്ഞുപോകാതെ എപ്പോഴും കത്തിക്കൊണ്ടിരിക്കേണം. 
“ഭോജനയാഗത്തിന്‍റെ പ്രമാണം ഇതാണ്: അഹരോന്‍റെ പുത്രന്മാർ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്‍റെ മുമ്പിൽ അത് അർപ്പിക്കേണം. 
പുരോഹിതൻ ഭോജനയാഗത്തിന്‍റെ നേരിയ മാവിൽനിന്നും എണ്ണയിൽനിന്നും കൈനിറച്ചും ഭോജനയാഗത്തിന്മേലുള്ള കുന്തുരുക്കം മുഴുവനും എടുത്ത് സ്മരണയായി യാഗപീഠത്തിന്മേൽ യഹോവയ്ക്കു സൗരഭ്യവാസനയായി ദഹിപ്പിക്കേണം. 
അതിന്‍റെ ശേഷിപ്പ് അഹരോനും പുത്രന്മാരും തിന്നേണം; വിശുദ്ധിയുള്ള ഒരു സ്ഥലത്തുവച്ച് അത് പുളിപ്പില്ലാത്തതായി തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽവച്ച് അത് തിന്നേണം. 
അത് പുളിച്ച മാവു കൂട്ടി ചുടരുത്; എന്‍റെ ദഹനയാഗങ്ങളിൽനിന്ന് അത് ഞാൻ അവരുടെ ഓഹരിയായി കൊടുത്തിരിക്കുന്നു; അത് പാപയാഗംപോലെയും അകൃത്യയാഗംപോലെയും അതിവിശുദ്ധം. 
അഹരോന്‍റെ മക്കളിൽ ആണുങ്ങൾക്ക് അത് തിന്നാം; യഹോവയുടെ ദഹനയാഗങ്ങളിൽ അത് നിങ്ങൾക്ക് തലമുറതലമുറയായി ശാശ്വതാവകാശം ആകുന്നു; അതിനെ തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം.” 
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ: 
“അഹരോൻ അഭിഷിക്തനാകുന്ന ദിവസം അവനും പുത്രന്മാരും യഹോവയ്ക്കു കഴിക്കേണ്ട വഴിപാടാണിത്: ഒരിടങ്ങഴി നേരിയ മാവിൽ പാതി രാവിലെയും പാതി വൈകുന്നേരവും നിരന്തരഭോജനയാഗമായി അർപ്പിക്കേണം. 
അത് എണ്ണചേർത്ത് ചട്ടിയിൽ ചുടേണം; അത് കുതിർത്ത് അകത്ത് കൊണ്ടുവരേണം; ചുട്ട കഷണങ്ങൾ ഭോജനയാഗമായി യഹോവയ്ക്കു സൗരഭ്യവാസനയായി അർപ്പിക്കേണം. 
അവന്‍റെ പുത്രന്മാരിൽ അവനു പകരം അഭിഷിക്തനാകുന്ന പുരോഹിതനും അത് അർപ്പിക്കേണം; എന്നേക്കുമുള്ള ചട്ടമായി അത് മുഴുവനും യഹോവയ്ക്കു ദഹിപ്പിക്കേണം; 
പുരോഹിതന്‍റെ ഓരോ ഭോജനയാഗവും മുഴുവനായി ദഹിപ്പിക്കേണം; അത് തിന്നരുത്.” 
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്: 
“നീ അഹരോനോടും പുത്രന്മാരോടും പറയേണ്ടത് എന്തെന്നാൽ: ‘പാപയാഗത്തിന്‍റെ പ്രമാണമാണിത്: ഹോമയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവച്ചു പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽ അറുക്കേണം; അത് അതിവിശുദ്ധം. 
പാപത്തിനുവേണ്ടി അത് അർപ്പിക്കുന്ന പുരോഹിതൻ അത് തിന്നേണം; സമാഗമനകൂടാരത്തിന്‍റെ പ്രാകാരത്തിൽ ഒരു വിശുദ്ധസ്ഥലത്തുവച്ച് അത് തിന്നേണം. 
അതിന്‍റെ മാംസം തൊടുന്നവൻ എല്ലാം വിശുദ്ധനായിരിക്കേണം; അതിന്‍റെ രക്തം ഒരു വസ്ത്രത്തിൽ തെറിച്ചാൽ അത് ഒരു വിശുദ്ധസ്ഥലത്തുവച്ചു കഴുകേണം. 
അത് വേവിച്ച മൺപാത്രം ഉടച്ചുകളയേണം; ചെമ്പുകലത്തിൽ വേവിച്ചു എങ്കിൽ അത് തേച്ചു വെള്ളംകൊണ്ട് കഴുകേണം. 
പുരോഹിതകുലത്തിലെ ആണുങ്ങളൊക്കെയും അത് തിന്നേണം; അത് അതിവിശുദ്ധം. 
എന്നാൽ വിശുദ്ധമന്ദിരത്തിൽ പ്രായശ്ചിത്തം കഴിക്കുവാൻ സമാഗമനകൂടാരത്തിനകത്തു രക്തം കൊണ്ടുവരുന്ന പാപയാഗമൃഗത്തിൻ്റെ മാംസം തിന്നരുത്; അത് തീയിൽ ഇട്ടു ചുട്ടുകളയേണം. 
