﻿പുറ..
9.
യഹോവ പിന്നെയും മോശെയോട് കല്പിച്ചത്: “നീ ഫറവോന്‍റെ അടുക്കൽ ചെന്നു അവനോട് പറയേണ്ടത്: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്കുക. 
വിട്ടയയ്ക്കുവാൻ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിർത്തിയാൽ, 
യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആട് എന്നിങ്ങനെ വയലിൽ നിനക്കുള്ള മൃഗങ്ങളിന്മേൽ വരും; അതികഠിനമായ രോഗമുണ്ടാകും. 
യഹോവ യിസ്രായേല്യരുടെ മൃഗങ്ങൾക്കും മിസ്രയീമ്യരുടെ മൃഗങ്ങൾക്കും തമ്മിൽ വ്യത്യാസം വയ്ക്കും; യിസ്രായേൽ മക്കളുടെ മൃഗങ്ങളിൽ ഒന്നും ചാകുകയുമില്ല. 
യഹോവ, ദേശത്ത് ഈ കാര്യം ചെയ്യുവാൻ നാളെത്തേക്ക് സമയം കുറിച്ചിരിക്കുന്നു. 
അങ്ങനെ പിറ്റേദിവസം യഹോവ ഈ കാര്യം ചെയ്തു. മിസ്രയീമ്യരുടെ മൃഗങ്ങൾ എല്ലാം ചത്തു; യിസ്രായേൽ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല. 
ഫറവോൻ അന്വേഷിച്ചു; യിസ്രായേല്യരുടെ മൃഗങ്ങൾ ഒന്നുപോലും ചത്തില്ല എന്നു കണ്ടെങ്കിലും ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു അവൻ ജനത്തെ വിട്ടയച്ചതുമില്ല. 
പിന്നെ യഹോവ മോശെയോടും അഹരോനോടും: “അടുപ്പിലെ വെണ്ണീർ കൈനിറച്ച് വാരുവീൻ; മോശെ അത് ഫറവോന്‍റെ മുമ്പാകെ ആകാശത്തേക്ക് വിതറട്ടെ. 
അത് മിസ്രയീമിൽ എല്ലായിടത്തും ധൂളിയായി പാറി മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവാകും” എന്നു കല്പിച്ചു. 
അങ്ങനെ അവർ അടുപ്പിലെ വെണ്ണീർ വാരി ഫറവോന്‍റെ മുമ്പാകെ നിന്നു. മോശെ അത് ആകാശത്തേക്ക് വിതറിയപ്പോൾ അത് മനുഷ്യരുടെമേലും മൃഗങ്ങളുടെമേലും പുണ്ണായി പൊങ്ങുന്ന പരുവായിത്തീർന്നു. 
പരുനിമിത്തം മന്ത്രവാദികൾക്ക് മോശെയുടെ മുമ്പാകെ നില്പാൻ കഴിഞ്ഞില്ല; പരു മന്ത്രവാദികൾക്കും എല്ലാ മിസ്രയീമ്യർക്കും ഉണ്ടായിരുന്നു. 
എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്തിരുന്നതുപോലെ അവൻ ഫറവോന്‍റെ ഹൃദയത്തെ കഠിനമാക്കി; അവൻ അവരെ ശ്രദ്ധിച്ചതുമില്ല. 
അപ്പോൾ യഹോവ മോശെയോട് കല്പിച്ചത്: “നീ നാളെ അതിരാവിലെ എഴുന്നേറ്റ്, ഫറവോന്‍റെ മുമ്പാകെ നിന്ന് അവനോട് പറയേണ്ടത് എന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിക്കുവാൻ എന്‍റെ ജനത്തെ വിട്ടയയ്ക്ക. 
സർവ്വഭൂമിയിലും എന്നെപ്പോലെ വേറാരുമില്ല എന്നു നീ അറിയേണ്ടതിന് ഈ പ്രാവശ്യം ഞാൻ എന്‍റെ ബാധകളൊക്കെയും നിന്‍റെമേലും നിന്‍റെ ഭൃത്യന്മാരുടെമേലും നിന്‍റെ ജനത്തിന്മേലും അയയ്ക്കും. 
ഇപ്പോൾ തന്നെ ഞാൻ എന്‍റെ കൈ നീട്ടി നിന്നെയും നിന്‍റെ ജനത്തെയും മാരകമായ പകർച്ചവ്യാധികളാൽ പീഡിപ്പിച്ച് നിന്നെ ഭൂമിയിൽനിന്ന് ഛേദിച്ചുകളയുമായിരുന്നു. 
എങ്കിലും എന്‍റെ ശക്തി നിന്നെ കാണിക്കേണ്ടതിനും എന്‍റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിനും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു. 
എന്‍റെ ജനത്തെ അയയ്ക്കാതെ നീ ഇപ്പോഴും ഗർവ്വോടുകൂടി അവരെ തടഞ്ഞുനിർത്തുന്നു. 
മിസ്രയീം സ്ഥാപിതമായ നാൾമുതൽ ഇന്നുവരെ അതിൽ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാൻ നാളെ ഈ നേരത്ത് പെയ്യിക്കും. 
അതുകൊണ്ട് ഇപ്പോൾ ആളയച്ച് നിന്‍റെ മൃഗങ്ങളെയും വയലിൽ നിനക്കുള്ള സകലത്തെയും അകത്ത് വരുത്തിക്കൊള്ളുക. വീട്ടിൽ വരുത്താതെ വയലിൽ കാണുന്ന സകലമനുഷ്യൻ്റെയും മൃഗത്തിൻ്റെയും മേൽ കല്മഴ പെയ്യുകയും എല്ലാം ചാവുകയും ചെയ്യും. 
ഫറവോന്‍റെ ഭൃത്യന്മാരിൽ യഹോവയുടെ വചനത്തെ ഭയപ്പെട്ടവർ ദാസന്മാരെയും മൃഗങ്ങളെയും വീടുകളിൽ വരുത്തി രക്ഷിച്ചു. 
എന്നാൽ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവർ ദാസന്മാരെയും മൃഗങ്ങളെയും വയലിൽ തന്നെ നിർത്തിയിരുന്നു. 
പിന്നെ യഹോവ മോശെയോട്: “മിസ്രയീമിൽ എല്ലായിടത്തും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീമിലെ സകലസസ്യത്തിന്മേലും കല്മഴ വരുവാൻ നിന്‍റെ കൈ ആകാശത്തേക്ക് നീട്ടുക” എന്നു കല്പിച്ചു. 
മോശെ തന്‍റെ വടി ആകാശത്തേക്ക് നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്ക് പാഞ്ഞിറങ്ങി; യഹോവ മിസ്രയീമിന്മേൽ കല്മഴ പെയ്യിച്ചു. 
ഇങ്ങനെ കല്മഴയും കല്മഴയോടു കൂടി വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീമിൽ ജനവാസം തുടങ്ങിയതുമുതൽ ഇതുപോലെ ഉണ്ടായിട്ടില്ല. 
മിസ്രയീമിൽ എല്ലായിടത്തും മനുഷ്യരെയും മൃഗങ്ങളെയും വയലിൽ ആയിരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകർത്തുകളഞ്ഞു. 
യിസ്രായേൽ മക്കൾ പാർത്ത ഗോശെൻദേശത്ത് മാത്രം കല്മഴ ഉണ്ടായില്ല. 
അപ്പോൾ ഫറവോൻ ആളയച്ച് മോശെയെയും അഹരോനെയും വിളിപ്പിച്ച് അവരോട്: “ഈ പ്രാവശ്യം ഞാൻ പാപംചെയ്തു; യഹോവ നീതിയുള്ളവൻ; ഞാനും എന്‍റെ ജനവും ദുഷ്ടന്മാർ. 
യഹോവയോട് പ്രാർത്ഥിക്കുവിൻ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതിയായി. ഞാൻ നിങ്ങളെ വിട്ടയയ്ക്കാം; ഇനി താമസിപ്പിക്കുകയില്ല” എന്നു പറഞ്ഞു. 
മോശെ അവനോട്: “ഞാൻ പട്ടണത്തിൽനിന്ന് പുറപ്പെടുമ്പോൾ യഹോവയിങ്കലേക്ക് കൈ മലർത്തും; ഭൂമി യഹോവയ്ക്കുള്ളത് എന്നു നീ അറിയേണ്ടതിന് ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാവുകയില്ല. 
എന്നാൽ നീയും നിന്‍റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാൻ അറിയുന്നു” എന്നു പറഞ്ഞു. 
അങ്ങനെ ചണവും യവവും നശിച്ചുപോയി; യവകൃഷി കതിരിടുകയും ചണം പുഷ്പിക്കുകയും ചെയ്തിരുന്നു. 
എന്നാൽ ഗോതമ്പും ചോളവും വളർന്നിട്ടില്ലായിരുന്നു. അതുകൊണ്ട് നശിച്ചില്ല. 
മോശെ ഫറവോനെ വിട്ട് പട്ടണത്തിൽനിന്ന് പുറപ്പെട്ടു യഹോവയിങ്കലേക്ക് കൈ മലർത്തിയപ്പോൾ ഇടിമുഴക്കവും കല്മഴയും നിന്നു. മഴ ഭൂമിയിൽ പെയ്തതുമില്ല. 
എന്നാൽ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോൻ കണ്ടപ്പോൾ അവൻ പിന്നെയും പാപംചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി. 
യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്‍റെ ഹൃദയം കഠിനപ്പെട്ടു, അവൻ യിസ്രായേൽ മക്കളെ വിട്ടയച്ചതുമില്ല. 
